-
ആശ്ലേഷാശതകം
നാരായണൻനമ്പൂരി തന്റെ പ്രേമഭാജനമായ ആശ്ലേഷയുടെ ചരമത്തെ അധികരിച്ചു രചിച്ച മനോഹരമായ ഒരു വിലാപകാവ്യമാണു് ആശ്ലേഷാശതകം. സംസ്കൃതസാഹിത്യത്തിൽ വിലാപകൃതികൾ വിരളങ്ങളാകയാൽ ആശ്ലേഷാശതകത്തിനു ഗണ്യമായ ഒരു സ്ഥാനം നല്കേണ്ടതുണ്ടു്. നായികയ്ക്കു് ആശ്ലേഷ എന്നു പേർ വന്നതു് ആയില്യം നക്ഷത്രത്തിൽ ജനിക്കുകകനിമിത്തമാണു്. ആ സ്ത്രീരത്നം സാമൂതിരിക്കോവിലകത്തെ ഒരു രാജ്ഞിയെന്നാണു് ഐതിഹ്യം. യഥാർത്ഥമായ നാമധേയം ‘ഗംഗാ’ എന്നായിരുന്നു.
-
പൂർവഭാരതചമ്പു
കൃഷ്ണപ്പിഷാരടിയോടു വ്യാകരണം അഭ്യസിച്ചതിനുമേൽ ആ ശാസ്ത്രത്തിൽ തനിക്കു സിദ്ധിച്ച ആശ്ചര്യജനകമായ അവഗാഹം ഗുരുനാഥനെ ബോധപ്പെടുത്തുന്നതിനുവേണ്ടി കോഴിക്കോട്ടു മാനവേദരാജാവു് യൗവനാരംഭത്തിൽ രചിച്ച ഒരു കാവ്യമാണു് പ്രസ്തുതചമ്പുവെന്നും ഓരോദിവസവും ഓരോ സ്തബകം വീതം ഉണ്ടാക്കി അദ്ദേഹം ഗുരുവിനു കാഴ്ചവച്ചു എന്നും അങ്ങനെ പന്ത്രണ്ടു ദിവസംകൊണ്ടു ചമ്പൂനിർമ്മിതി സമാപ്തമായി എന്നും ചില പഴമക്കാർ പറയുന്നു. അനന്തഭട്ടന്റേതിലെന്നപോലെ തമ്പുരാന്റെ ചമ്പുവിലും പന്ത്രണ്ടു സ്തബകങ്ങൾ ഉൾക്കൊള്ളുന്നു. അനന്തകവി തന്റെ കാവ്യം ഹസ്തിനാപുരത്തിന്റെ വർണ്ണനത്തോടുകൂടി ആരംഭിച്ചു് അവിടെ പാണ്ഡുമഹാരാജാവിന്റെ രാജ്യഭാരത്തെ വർണ്ണിച്ചുകൊണ്ടു പുരോഗമിക്കുകയും ഒടുവിലത്തെ സ്തബകത്തിൽ യുധിഷ്ഠിരചക്രവർത്തിയുടെ അശ്വമേധാനന്തരമുള്ള രാജ്യഭാരമാഹാത്മ്യത്തെ ദിങ്മാത്രമായി നിർദ്ദേശിച്ചുകൊണ്ടു തൂലികയെ വിരമിപ്പിക്കുകയും ചെയ്യുന്നു. ആശ്രമവാസപർവംമുതൽക്കുള്ള ഇതിവൃത്തം അദ്ദേഹം സ്പർശിച്ചിട്ടില്ല. അനന്തഭട്ടൻ ആദിപർവത്തിൽ എവിടംതൊട്ടു തുടങ്ങുന്നുവോ അതിനുമുമ്പുള്ള മഹാഭാരതകഥകളാണു് തമ്പുരാന്റെ കാവ്യത്തിനു വിഷയീഭവിക്കുന്നതു്.
-
കൃഷ്ണഗീതി
കൃഷ്ണഗീതിയിൽ കോഴിക്കോട്ടു മാനവേദരാജാവിന്റെ കവനകലാകുശലതയ്ക്കും ശ്രീകൃഷ്ണനിലുള്ള അവ്യഭിചാരിയായ രതിഭാവത്തിനും പുറമേ സംഗീതശാസ്ത്രത്തിലുള്ള പാടവത്തിനും തെളിവുണ്ടു്. പ്രസ്തുതകൃതിയുടെ രചനയെപ്പറ്റി ഒരൈതിഹ്യം കേട്ടിട്ടുണ്ടു്. ശ്രീകൃഷ്ണന്റെ പ്രത്യക്ഷദർശനം സിദ്ധിച്ച ഒരു വില്വമംഗലത്തു സ്വാമിയാർ മാനവേദന്റെ കാലത്തും ജീവിച്ചിരുന്നു. ആ സിദ്ധനോടു രാജാവു ഭക്തിപൂർവം പ്രാർത്ഥിച്ചതിനാൽ, അദ്ദേഹം ഒരിക്കൽ ഉണ്ണിക്കൃഷ്ണനെ കാണിച്ചുകൊടുത്തു എന്നും രാജാവു് ദേവനെ വാരിയെടുക്കുവാൻ ഭാവിച്ചു എന്നും അപ്പോൾ ‘അതു വില്വമങ്ഗലം പറഞ്ഞിട്ടില്ല’ എന്നരുളിച്ചെയ്തു ഭഗവാൻ അന്തർദ്ധാനം ചെയ്തു എന്നും രാജാവു ഭഗവാനെ കടന്നുപിടിച്ചപ്പോൾ രണ്ടു കണ്ണുള്ള ഒരൊറ്റ മയിൽപ്പീലിമാത്രം അദ്ദേഹത്തിനു കിട്ടി എന്നുമാണു് ആ കിംവദന്തി. പിന്നീടു സ്വാമിയാരുടെ ഉപദേശമനുസരിച്ചു കൃഷ്ണഗീതി രചിക്കുകയും ശ്രീകൃഷ്ണന്റെ വേഷം കെട്ടുന്ന നടൻ ധരിക്കേണ്ട മുടിയിൽ ആ മയിൽപ്പീലികൂടി ചേർത്തുവയ്ക്കുകയും ആ മുടി ആരു കൃഷ്ണവേഷം ധരിച്ചു അവർക്കെല്ലാം ഒന്നുപോലെ പാകമായിരിക്കുകയും ചെയ്തുവത്രേ. രാജാവു സാമൂതിരിപ്പാടന്മാരുടെ ഒരു ക്ഷേത്രത്തിൽ ദർശനത്തിന്നായി ചെന്ന അവസരത്തിൽ ഒരു കൊന്നമരത്തിന്റെ ചുവട്ടിൽ പുഷ്പങ്ങൾ ശേഖരിച്ചു കളിച്ചുകൊണ്ടിരുന്ന രൂപത്തിലാണു് വില്വമംഗലം അദ്ദേഹത്തിനു ബാലകൃഷ്ണനെ പ്രത്യക്ഷീഭവിപ്പിച്ചതു് എന്നു ചിലരും, അതല്ല ഭക്തനായ കവിതന്നെ ഗോപാലമന്ത്രം ജപിച്ചു സിദ്ധിവരുത്തി ബാലകൃഷ്ണനെ ഒരു ഇരഞ്ഞിമരത്തിന്റെ ചുവട്ടിൽ നേരിൽ കണ്ടതാണെന്നു മറ്റു ചിലരും പറയുന്നു. ശില്പവിദ്യയിലും വിദഗ്ദ്ധനായിരുന്ന തമ്പുരാൻ ഉടൻ ആ ഇലഞ്ഞിമരത്തിന്റെ കൊമ്പുകൊണ്ടു് ഒരു വേണുഗോപാലവിഗ്രഹം ഉണ്ടാക്കി. അതു തന്റെ കാലത്തു സാമൂതിരിക്കോവിലകത്തു ഉണ്ടായിരുന്നതായി കടത്തനാട്ടു ഉദവർമ്മ ഇളയതമ്പുരാൻ കവികലാപത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്. ശ്രീകൃഷ്ണന്റെ വേഷംകെട്ടി അഭിനയിക്കുന്നതിനു് ഉണ്ടാക്കിയ മുടിയിൽ താൻ പിടിച്ചെടുത്ത മയിൽപ്പീലിയും തിരുകിയത്രെ. ആ മുടിവെച്ചാൽ നടനു ഭാവപ്പകർച്ചയുണ്ടാകുക പതിവായിരുന്നു. ഒരിക്കൽ കൃഷ്ണനാട്ടക്കാർ തൃപ്പൂണിത്തുറയിൽ ചെന്നപ്പോൾ അന്നത്തെ കൊച്ചി വലിയ തമ്പുരാൻ അതിലെ കംസവധം കഥ അഭിനയിക്കണമെന്നു ആജ്ഞാപിച്ചു് ഒരു കൊമ്പനാനയെ അരങ്ങത്തു നിറുത്തിയെന്നും കൃഷ്ണവേഷം കെട്ടിയ നടൻ ആനയെ കൊമ്പിൽ പിടിച്ചു മലർത്തിക്കിടത്തി കൊന്നതിന്റെ ശേഷം തമ്പുരാന്റെ നേർക്കു പായുകയും അദ്ദേഹം ഓടി എവിടെയോ രക്ഷപ്പെടുകയുംചെയ്തു എന്നും അതിൽപ്പിന്നീടു കൃഷ്ണനാട്ടക്കാർ തെക്കോട്ടു പോയിട്ടില്ലെന്നും ഒരു ഉപകഥയുമുണ്ടു്. അത്രമാത്രം മഹിമയ്ക്കു നിദാനീഭൂതമായ ആ തിരുമുടി സാമൂതിരി ഒരിക്കൽ കൊടുങ്ങല്ലൂർ കോട്ടയിൽ താമസിച്ചിരുന്ന സമയം ഡച്ചുക്കാരുടെ ആക്രമത്തിൽ ദഹിച്ചുപോയി എന്നും, അങ്ങനെയല്ല അതു സാമൂതിരിക്കോവിലകം ഉദ്ദേശം 100 കൊല്ലങ്ങൾക്കുമുൻപു് അഗ്നിക്കിരയായപ്പോൾ നശിച്ചതാണെന്നും പഴമക്കാർ ഓരോ വിധത്തിൽ പറയുന്നു. കൃഷ്ണനാട്ടത്തിനു് അനിർവചനീയമായ ഒരു ദിവ്യത്വം അതിന്റെ ആവിർഭാവകാലംമുതൽ ആസ്തികന്മാർ ആരോപിച്ചിരുന്നു എന്നുള്ളതും നിസ്തർക്കമാണു്. ഗുരുവായൂരമ്പലത്തിൽ ഭഗവത്സന്നിധാനത്തിൽ പൂർവോക്തമായ ദാരുവിഗ്രഹത്തെ മുന്നിൽവെച്ചുകൊണ്ടാണത്രേ കവി കൃഷ്ണഗീതി രചിച്ചതു്.
കൃഷ്ണഗീതിയിലെ വിഷയം ശ്രീമദ്ഭാഗവതം ദശമസ്കന്ധത്തിലെ കഥാസമുച്ചയമാകുന്നു. നാരായണീയത്തിൽ മേല്പത്തൂർ നാരായണഭട്ടതിരിയെന്നപോലെ മഹാവിഷ്ണുവിനെ അഭിസംബോധനം ചെയ്തുകൊണ്ടാണു് കവി ശ്ലോകങ്ങൾ രചിച്ചിട്ടുള്ളതു്. ഓരോ ഗീതത്തിലും എട്ടു ചരണങ്ങൾ വേണമെന്നു നിർബ്ബന്ധമില്ല. ആവശ്യവും ഔചിത്യവും അനുസരിച്ചു് അവ കുറഞ്ഞും കൂടിയും ഇരിക്കും.
-
രാമായണസങ്ഗ്രഹം
രാമായണസംഗ്രഹം എന്നു പുരാണച്ഛായയിൽ ഒരു കാവ്യം രവിവർമ്മമഹാരാജാവു രചിച്ചിട്ടുണ്ടു്. സൂതശൗനകസംവാദരൂപത്തിലാണു് ഗ്രന്ഥത്തിന്റെ രചന. ആകെ 51 സർഗ്ഗങ്ങളുണ്ടു്. ആദ്യത്തെ രണ്ടു സർഗ്ഗം ബാലകാണ്ഡത്തിനും, അതില്പിന്നീടുള്ള ഇരുപത്തിനാലു സർഗ്ഗം അയോധ്യാകാണ്ഡത്തിനുമായി വിനിയോഗിക്കുന്നു. ഒടുവിലത്തെ ഭാഗത്തിനു് അധ്യാത്മപ്രകരണമെന്നു പേർ കൊടുത്തിരിക്കുന്നു. അതിൽ ശ്രീരാമൻ ഹനൂമാനു വിസ്തരിച്ചു ജ്ഞാനോപദേശം ചെയ്യുന്നു. ശ്രീകൃഷ്ണവിലാസം മുതലായ ഇതരകാവ്യങ്ങളിൽനിന്നു കവി പല ശ്ലോകങ്ങൾ യഥാവസരം എടുത്തുചേർത്തിട്ടുണ്ടു്.
-
രാമായണാമൃതം
വ്യാസനെപ്പറ്റി ഈശാനുഭൂതിയതിക്കു വലിയ ബഹുമാനമുണ്ടായിരുന്നതായി മറ്റു ഗ്രന്ഥങ്ങളും വെളിപ്പെടുത്തുന്നു. ശങ്കരഭഗവൽപാദരെ തദനുയായിയായ രാമായണാമൃതകാരനു പ്രത്യേകമായി വന്ദിക്കേണ്ട കടമയുണ്ടല്ലോ. രാമായണകഥ പ്രസ്തുത കാവ്യത്തിൽ ലളിതമായി സംഗ്രഹിച്ചിരിക്കുന്നു.
-
ഉത്തരചമ്പു
മനോഹരങ്ങളായ ഉത്തരചമ്പു, നയനിദർശനം എന്നീ രണ്ടു കാവ്യങ്ങളുടേയും പ്രണേതാവു് ഏതോ ഒരു ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതവർഗ്ഗത്തിൽപ്പെട്ട കുമാരനല്ലൂർക്കാരനായ ഒരു നമ്പൂരിയാണു്. ആ രാജാവു് ആരെന്നു നയനിദർശനത്തിൽനിന്നു് അവധാരണം ചെയ്വാൻ സൌകര്യമുണ്ടു്. ഉത്തരചമ്പുവിനു ശേഷമാണു് നയനിദർശനം കവി രചിച്ചതു് എന്നു രണ്ടാമത്തെ കൃതിയിൽ അദ്ദേഹം തന്നെ അനുവാചകന്മാരോടു വിജ്ഞാപനം ചെയ്യുന്നുണ്ടു്. ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധമാണു് അദ്ദേഹത്തിന്റെ ജീവിതകാലമെന്നു് ഒരുവിധം തീർച്ചപ്പെടുത്തുവാൻ കഴിയുന്നതാണു്. ഉത്തരചമ്പു എന്നാണ് കാവ്യത്തിന്റെ പേരെങ്കിലും ചുരുക്കത്തിൽ സുന്ദരകാണ്ഡത്തിലെ കഥകൂടി കവി പീഠികാരൂപത്തിൽ സ്പർശിക്കുന്നുണ്ടു്. അഗ്നിപ്രവേശവും മറ്റും വിസ്തരിച്ചു പ്രതിപാദിക്കുന്നു. ഗദ്യങ്ങൾ പദ്യങ്ങളെക്കാൾ ആകർഷകങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു.
-
നയനിദർശനം
ഈ നമ്പൂരിയുടെ കൃതിതന്നെയാണു നയനിദർശനവും. നയനിദർശനത്തിൽ അദ്ദേഹം ഉദ്ദേശിക്കുന്നതു് വിദുരോപദേശത്തിലെ ശ്ലോകങ്ങൾ വ്യാഖ്യാനിച്ചു് ആ ശ്ലോകങ്ങളിൽ വ്യാസഭഗവാൻ വിവരിച്ചിട്ടുള്ള രജഗുണങ്ങളെല്ലാം തന്റെ പുരസ്കർത്താവായ ചെമ്പകശ്ശേരിത്തമ്പുരാനിൽ പ്രകാശിക്കുന്നു എന്നു കാണിക്കുവാനാണു്. ആ ഉദ്ദേശം അദ്ദേഹം സമർത്ഥമായ രീതിയിൽ നിർവഹിച്ചുമിരിക്കുന്നു. ഇടയ്ക്കിടയ്ക്കു തമ്പുരാന്റെ കാലത്തു് നടന്ന പല കഥകളെപ്പറ്റിയും കവി പ്രസ്താവിക്കുന്നുണ്ടെന്നുള്ളതു് ഈ കാവ്യത്തിന്റെ ഒരു വിശേഷമാകുന്നു.
-
കാമദേവദഹനം
ഇതു കുമാരസംഭവം ഒന്നുമുതൽ മൂന്നു വരെ സർഗ്ഗങ്ങളിലുള്ള ഇതിവൃത്തത്തെ വിഷയീകരിച്ചും ആ കാവ്യത്തെ ആമൂലാഗ്രം അനേകവിധത്തിൽ ഉപജീവിച്ചും രചിച്ചിട്ടുള്ള ഒരു പ്രബന്ധമാകുന്നു. കവിത ഗുണഭൂയിഷ്ഠമാണു്. കാളിദാസന്റെ പല ആശയങ്ങളും അനുസ്യൂതമായി അപഹരിച്ചിരിക്കുന്നു ഈ പ്രബന്ധത്തിന്റെ പ്രണേതാവു്.
-
ഉഷാപരിണയം
ഇതും ഏതോ കേരളീയൻ രചിച്ച ഒരു ചമ്പുവാണെന്നു പറയാമെന്നല്ലാതെ മറ്റൊന്നും നിർണ്ണയിക്കുവാൻ സാധിക്കുന്നില്ല. കവിത കാമദേവദഹനത്തെക്കാൾ ഉൽകൃഷ്ടമാണു്.
-
പാർവ്വതീസ്വയംവരം
ഇതു കുമാരസംഭവം അഞ്ചു മുതൽ ഏഴുവരെ സർഗ്ഗങ്ങളിൽ അടങ്ങീട്ടുള്ള കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഒരു ചമ്പുവാകുന്നു. ഇതിലും കാമദേവദഹനം ചമ്പുവിലെന്നപോലെ കാളിദാസന്റെ ആശയങ്ങൾ പലതും പകർന്നിട്ടുണ്ടു്.
-
നാരദമോഹനം
നാരദമോഹനം ചമ്പുവിന്റെ പ്രണേതാവും ആരെന്നറിഞ്ഞുകൂടാ. പതിനാറായിരത്തെട്ടു സുന്ദരിമാരുടെ ഭർത്താവായ ഭഗവാൻ ശ്രീകൃഷ്ണൻ എങ്ങനെ ദ്വാരകയിൽ കഴിഞ്ഞുകൂടുന്നു എന്നു പരീക്ഷിക്കുവാൻ ചെന്ന നാരദമഹർഷിയെ സ്നാനം ചെയ്യുമ്പോൾ ഒരു കന്യകയാക്കി സിന്ധുരാജാവിനെക്കൊണ്ടു വിവാഹം ചെയ്യിച്ചു് ആ ദാമ്പത്യത്തിന്റെ ഫലമായി പല സന്താനങ്ങൾക്കും മാതാവാക്കി ഒടുവിൽ ഒരു വനചരനെക്കൊണ്ടു് ആ രാജാവിനെ വധിപ്പിച്ചു വൈധവ്യം വന്ന ആ യുവതിയെ ജേതാവിനെക്കൊണ്ടു് പാണിഗ്രഹണം ചെയ്യിക്കുമെന്നുള്ള ഘട്ടംവരെ എത്തിച്ചു തന്റെ മായയെ അതിന്റെ സമഗ്രമായ രൂപത്തിൽ പ്രദർശിപ്പിക്കുന്നതാണു് നാരദമോഹനത്തിലെ കഥ.
-
സുദർശനമോക്ഷം
ശ്രീകൃഷ്ണൻ സുദർശനത്തെ പ്രേക്ഷിപ്പിച്ചു സർപ്പഗ്രസ്തനായ നന്ദഗോപനെ മോചിപ്പിക്കുന്നതാണു് ഈ ചമ്പുവിലെ വിഷയം. ഇതിലും അംബരീഷചരിതത്തിലും തൃണാവർത്തവധത്തിലും ലക്ഷണാസ്വയംവരത്തിലെന്നപോലെ ഭാഷയിലെ തരങ്ഗിണീച്ഛന്ദസ്സിലുള്ള ഗദ്യം കാണ്മാനുണ്ടു്.
-
തൃണാവർത്തവധം
സാമാന്യം നല്ല ഒരു ചമ്പുവാണു് തൃണാവർത്തവധം. ഇതിൽ ശൃംഖലാരൂപത്തിൽ ആരംഭിക്കുന്ന ഒരു മനോഹരമായ ഗദ്യമുണ്ടു്.
-
ഹനൂമദപദാനം
ഹനൂമദപദാനം എന്ന പേരിൽ സാമാന്യം ദീഘമായ ഒരു ചമ്പുവുണ്ടു്. ഒരു കേരളീയനായിരിക്കാം അതിന്റെ കർത്താവെന്നു് ഊഹിക്കുവാനല്ലാതെ ഉറപ്പിച്ചു പറയുവാൻ വേണ്ട തെളിവില്ല. ഹനൂമാന്റെ ജനനം മുതല്ക്കുള്ള സകല സംഭവങ്ങളും പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. കൗമാരവിലസിതം, നയവിലസിതം, സീതാന്വേഷാദിവിലസിതം എന്നിങ്ങിനെ മൂന്നു വിലസിതങ്ങളായി ഗ്രന്ഥം വിഭക്തമായിരിക്കുന്നു. കവിതയ്ക്കു നല്ല ഓജസ്സും പ്രസാദവുമുണ്ടു്.
-
വത്സരാജ പ്രബന്ധം
സുപ്രസിദ്ധമായ ഉദയനചരിതത്തെ വിഷയീകരിച്ചു വത്സരാജപ്രബന്ധം എന്നൊരു ചമ്പുവും വായിച്ചിട്ടുണ്ടു്. അങ്കം എന്ന പേരിൽ അതു പല ഖണ്ഡങ്ങളായി വിഭക്തമായിരിക്കുന്നു. എട്ടാമങ്കത്തിന്റെ ആരംഭംവരെ കണ്ടിട്ടുണ്ടു്. കേരളീയമാണു് കൃതിയെന്നു തോന്നുന്നു. പ്രണേതാവിനെപ്പറ്റി യാതൊന്നും അറിയുന്നില്ല.
-
കൃഷ്ണീയസ്തോത്രം
നാരായണീയത്തെ അനുകരിച്ചു് ഗുരുവായൂരപ്പനെ അഭിസംബോധനം ചെയ്തുകൊണ്ടു് ഏതോ ഒരു കവി നാനൂറ്റിൽചില്വാനം ശ്ലോകങ്ങളിൽ, സ്രഗ്ദ്ധരാവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ഭാഗവതസംങ്ഗ്രഹസ്തോത്രമാണു് കൃഷ്ണീയം. ഒടുവിൽ വസന്തതിലകത്തിൽ ഭക്തിമാർഗ്ഗത്തിന്റെ പാരമ്യത്തെ സ്ഥാപിക്കുന്നതിനായി കുറെ ശ്ലോകങ്ങൾ ചേർത്തിട്ടുണ്ടു്. കൃഷ്ണീയമെന്നുള്ള പേർ ഗ്രന്ഥത്തിനു നല്കാനുള്ള കാരണം അദ്ദേഹം തന്നെ.
-
ശ്രീരാമകർണ്ണാമൃതം
ശ്രീരാമകർണ്ണാമൃതം എന്നൊരു സ്തോത്രം സംസ്കൃതത്തിൽ നൂറ്റിൽച്ചില്വാനം ശ്ലോകങ്ങളിൽ അവിജ്ഞാതനാമാവായ ഒരു കേരളീയകവി നിർമ്മിച്ചിട്ടുണ്ടു്. ഈ സൂരിമ്മന്യന്റെ കാലദേശങ്ങളെക്കുറിച്ചു യാതൊരറിവും സിദ്ധിക്കുന്നില്ലല്ലോ എന്നു് ആരും പരിതപിക്കുമെന്നു തോന്നുന്നില്ല.
-
സാമുദ്രസാരം
സാമുദ്രികാശാസ്ത്രമാകുന്നു ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. സാമൂതിരിപ്പാട്ടിലെ ആശ്രിതനായ മൂക്കോലെ ശങ്കരൻനമ്പൂരി എന്ന ഒരു ദൈവജ്ഞനാണു് പ്രണേതാവു്. അദ്ദേഹം താൻ നാരായണൻ എന്നൊരു പണ്ഡിതന്റെ ശിഷ്യനാണെന്നു പറയുന്നു.
-
പ്രശ്നമാർഗ്ഗം
പ്രശ്നമാർഗ്ഗത്തിൽ ജ്യോതിശ്ശാസ്ത്രത്തിലെ ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നീ ഷഡംഗങ്ങളിൽ നാലാമത്തേയായ പ്രശ്നത്തെപ്പറ്റി മാത്രമേ പരാമർശിക്കുന്നുള്ളു എങ്കിലും അതു സമഗ്രവും സർവ്വങ്കഷവുമായ രീതിയിലാകുന്നു. ഈ ഗ്രന്ഥം പൂർവാർദ്ധമെന്നും ഉത്തരാർദ്ധമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ അർദ്ധത്തിലും പതിനാറധ്യായങ്ങൾ വീതം അടങ്ങിയിരിക്കുന്നു. വരാഹമിഹിരന്റെ ബൃഹജ്ജാതകം, അതിനു ഭട്ടോല്പലന്റെ വിവൃതി മുതലായ വ്യാഖ്യാനങ്ങൾ, തലക്കുളത്തു ഭട്ടതിരിയുടെ ദശാധ്യായി, കൃഷ്ണീയം എന്നീ പൂർവസൂരികളുടെ വാങ്മയങ്ങളിൽ തനിക്കുള്ള വിശേഷാദരത്തെ പനക്കാട്ടു നമ്പൂരി സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ടു്. രണദീപിക, മാധവീയം വിദ്വജ്ജനവല്ലഭ, ആര്യാസപ്തതി, ഷട്പഞ്ചാശികപരാശരഹോര, മുഹൂർത്തരത്നം, പ്രശ്നസങ്ഗ്രഹം തുടങ്ങിയ ഇതരഗ്രന്ഥങ്ങളേയും പനക്കാട്ടു നമ്പൂരി (പ്രശ്നമാർഗ്ഗകാരൻ) അങ്ങിങ്ങു സ്മരിക്കുന്നു.
-
ഭദ്രദീപം
ഭദ്രദീപം എന്ന ഗണിതശാസ്ത്രഗ്രന്ഥം രചിച്ചതു് ഇടക്രമഞ്ചേരി നമ്പൂരിയാണു്. അദ്ദേഹം പെരുഞ്ചെല്ലൂർ ഗ്രാമക്കാരനാണ്. പെരുമാനൂർ എന്നൊരു സ്ഥലമാണു് അദ്ദേഹത്തിന്റെ ജന്മഭൂമി. ഗുരു അവിടെയുള്ള മങ്ഗലശ്ശേരിയില്ലത്തെ ദാമോദരൻനമ്പൂരിയായിരുന്നു. ഈ ദാമോദരനും ദൈവജ്ഞനായ മറ്റൊരു ആറന്മുളയുള്ള മങ്ഗലശ്ശേരി ദക്ഷിണാർത്തി മൂത്തതും ഭിന്നന്മാരായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭദ്രദീപത്തിന്റെ നിർമ്മിതി 840-ആമാണ്ടിടയ്ക്കാണു്. ആകെ പതിനൊന്നു് അധ്യായങ്ങളുണ്ടു്.
-
പ്രശ്നരീതി
പ്രശ്നരീതി ഇരുപതദ്ധ്യായങ്ങളിൽ കൂക്കണിയൾ വിരചിതമായ ഒരു ഗ്രന്ഥമാണു്. അതിനു കണിയാന്മാർ എഴുത്തച്ഛന്മാർ മുതലായവരുടെയിടയിൽ ഇന്നും അത്യധികമായ പ്രചാരമുണ്ടു്. കവിതയ്ക്കു ഗുണം പോരെങ്കിലും കാര്യഭാഗം ഒന്നും വിട്ടിട്ടില്ല. കണിയാർ മർമ്മജ്ഞനായ ഒരു പ്രാശ്നികനും മന്ത്രവാദത്തിൽ പ്രത്യേകിച്ചു നിഷ്ണാതനും ആയിരുന്നു എന്നു പ്രശ്നരീതിയിൽനിന്നു വെളിപ്പെടുന്നു. ആദ്യത്തെ പന്ത്രണ്ടധ്യായങ്ങൾ പ്രശ്നമാർഗ്ഗത്തിന്റെ ഒരു ലഘുപരാവർത്തനമാണു്. പന്ത്രണ്ടാമധ്യായത്തിൽ കുട്ടിച്ചാത്തൻ, രുധിരമോഹിനി, ഭൂതത്താൻ, ജലയക്ഷി, പുലച്ചാമുണ്ഡി, വീരഭദ്രൻ, കരകലക്കി, വേട്ടക്കരുമകൻ, കല്ലുരുട്ടിനാഗം, രക്തേശ്വരി, മലന്ദൈവം എന്നിങ്ങനെ പല ബാധകളെപ്പറ്റിയും പ്രസ്താവിക്കുന്നു.