-
കോഴിക്കോട്ടു മാനവേദരാജാവു്
കേരളീയസംസ്കൃതകവികളുടെ ഇടയിൽ സമാരാധ്യമായ സ്ഥാനത്തെ അലങ്കരിക്കുന്ന ഒരു പുണ്യപുരുഷനാണു് കോഴിക്കോട്ടു മാനവേദരാജാവു്. തിരുവേഗപ്പുറക്കാരനായ ആനായത്തു കൃഷ്ണപ്പിഷാരടിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുഭൂതൻ. ബാല്യത്തിൽത്തന്നെ കാവ്യനാടകങ്ങളിലും തർക്കശാസ്ത്രത്തിലും പ്രത്യേകിച്ചു വ്യാകരണശാസ്ത്രത്തിലും അസാമാന്യമായ വൈദുഷ്യം സമ്പാദിച്ചു. കാലാന്തരത്തിൽ യോഗശാസ്ത്രത്തിലും നിഷ്ണാതനായി, കൊല്ലം 819-ൽ പൂർവഭാരതചമ്പുവും 829-ൽ കൃഷ്ണഗീതിയും നിർമ്മിച്ചു. കൃഷ്ണഗീതിക്കു കൃഷ്ണനാട്ടം എന്ന പേരിലാണു് പ്രസിദ്ധി അധികം. ആ കൃതിയുടെ നിർമ്മിതി നിമിത്തം അദ്ദേഹത്തെ കൃഷ്ണനാട്ടം സാമൂതിരിപ്പാടു് എന്നും വ്യപദേശിക്കാറുണ്ടു്. പൂർവഭാരതചമ്പു രചിച്ച കാലത്തു് അദ്ദേഹത്തിന്റെ മാതുലനായ ശക്തൻമാനവിക്രമരാജാവായിരുന്നു സാമൂതിരി. 831-ൽ മഹാകവിക്കു മൂപ്പുകിട്ടി. എന്നാൽ അധികകാലത്തേക്കു് അദ്ദേഹത്തിന്റെ വാഴ്ചനീണ്ടുനിന്നില്ല. ക്രി. പി. 1658-ാം വർഷം ഫെബ്രുവരി 15-ാംനുക്കു തുല്യമായ കൊല്ലം 833-ൽ അദ്ദേഹവും പരഗതിയെ പ്രാപിച്ചു. കോഴിക്കോട്ടു ഗ്രന്ഥവരിയിൽ കാണുന്നതു മാനവേദൻ തൃശ്ശൂർവച്ചു തീപ്പെട്ടു എന്നാണെങ്കിലും ആ സംഭവം ഗുരുവായൂർവച്ചാണു് നടന്നതെന്നു ചില പുരാവിത്തുകൾ ഊഹിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള സാമൂതിരികോവിലകത്തു തെക്കേ വളപ്പിലായി മാനവേദരാജാവിനെ സംസ്കരിച്ചതാണെന്നു ജനങ്ങൾ പൊതുവെ വിശ്വസിക്കുന്ന ഒരു സ്ഥലം ഇന്നും കാണ്മാനുണ്ടു്. അവിടെ ദിവസേന വൈകുന്നേരം വിളക്കു വയ്ക്കാറുണ്ടെന്നും കൃഷ്ണനാട്ടം കളിക്കാർ ഗുരുവായൂർക്കു ചെന്നിട്ടു് ആ സ്ഥലത്തെ കളി എല്ലാം കഴിഞ്ഞാൽ അവിടത്തെ സാമൂതിരിക്കോവിലകത്തു കൂടി ഒരു ദിവസം നിർബ്ബന്ധമായി കളിക്കണമെന്നും അതു ഗ്രന്ഥകാരനെ സംസ്കരിച്ച സ്ഥലത്തേയ്ക്കു നോക്കീട്ടു വേണമെന്നും അറിയുന്നു. അങ്ങനെ തെക്കോട്ടേയ്ക്കു തിരിഞ്ഞു കൃഷ്ണനാട്ടം മറ്റൊരിടത്തും കളിക്കാറുമില്ല. ഇതിൽനിന്നെല്ലാം മാനവേദന്റെ മരണം തൃശ്ശൂർ വച്ചായിരുന്നിരിക്കാമെങ്കിലും അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചതു ഗുരുവായൂർ സാമൂതിരിക്കോവിലകത്തായിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്. അദ്ദേഹം ഗുരുവായൂർ ശ്രീകൃഷ്ണന്റെ ഭക്തന്മാരിൽ അഗ്രഗണ്യനായിരുന്നു എന്നുള്ള വസ്തുതയും പ്രകൃതത്തിൽ സ്മർത്തവ്യമാണു്. മാനവേദന്റെ കൃതികളായി പൂർവഭാരതചമ്പുവും കൃഷ്ണഗീതിയും മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു.
-
നാരായണപണ്ഡിതർ
മാനവേദന്റെ സമകാലികന്‍. രഘുവംശത്തിനു പദാർത്ഥദീപികയെന്നും കുമാരസംഭത്തിനു വിവരണമെന്നുമുള്ള പേരുകളിൽ രണ്ടു സർവസ്പർശികളും സന്ദേഹച്ഛേദികളുമായ സംസ്കൃതവ്യാഖ്യാനങ്ങൾ നിർമ്മിച്ച നാരായണൻ നമ്പൂരി മല്ലീനാഥകല്പനായ ഒരു മഹാപണ്ഡിതനാകുന്നു. അദ്ദേഹം സ്വകൃതികളിൽ തന്നെപ്പറ്റി ചില വിവരങ്ങൾ പ്രസ്താവിച്ചിട്ടുണ്ടു്. നാരായണന്റെ പിതാവു നീലകണ്ഠനും മാതാവു കാളിയും ആയിരുന്നുവെന്നും കാളിയുടെ അച്ഛൻവെള്ളുർക്കാട്ടു (ശ്വേതഗ്രാമവനം) പുരുഷോത്തമൻ നമ്പൂരി പ്രജ്ഞകൊണ്ടും കവിത്വംകൊണ്ടും പ്രഖ്യാതനായിരുന്നു എന്നും അദ്ദേഹത്തിന്റെ പുത്രനായ സുബ്രഹ്മണ്യൻ നമ്പൂരി ഭാട്ടമീമാംസയിൽ പ്രാവീണ്യം സമ്പാദിച്ചിരുന്നു എന്നും അദ്ദേഹത്തിൽനിന്നു കാശികയും തർക്കമാർഗ്ഗങ്ങളും മീമാംസയും അഭ്യസിച്ചു എന്നും തദുപരി രാമൻ എന്ന മറ്റൊരു ഗുരുനാഥന്റെ അന്തേവാസിത്വംകൂടി മീമാംസാവിഷയത്തിൽ സ്വീകരിച്ചു എന്നും സഹൃദയധുരീണനായ കൃഷ്ണപ്പിഷാരടി പഠിപ്പിച്ചതു സാഹിത്യവിദ്യയാണെന്നും വെളിപ്പെടുന്നു. ഒരു മഹാനായ പണ്ഡിതൻ, സർവതന്ത്രസ്വതന്ത്രനായ വ്യാഖ്യാതാവു്, വാസനാപൂർണ്ണനായ കവി എന്നിങ്ങനെ പല നിലകളിൽ നാരായണൻ നമ്പൂരി നമ്മുടെ സമഗ്രമായ ബഹുമാനത്തിനു പാത്രീഭവിക്കുന്നു.
രഘുവംശത്തിനു പദാർത്ഥദീപിക(സംസ്കൃതവ്യാഖ്യാനം) കുമാരസംഭത്തിനു വിവരണം (സംസ്കൃതവ്യാഖ്യാനം), മാനമേയോദയം എന്ന മീംമാസാഗ്രന്ഥത്തിലെ മേയപരിച്ഛേദം, ഗോവിന്ദാങ്ഗവർണ്ണനം, മാസോത്സവചമ്പു, ആശ്ലേഷാശതകം, ഭാഗവതചമ്പു, നൃസിംഹചമ്പു, വൈദേഹീനവ സങ്ഗചമ്പു, ശർവാണീചരിതസ്തുതി എന്നീ കൃതികൾ കൂടിയുണ്ടെന്നു കാണാം.
-
രവിവർമ്മമഹാരാജാവു് (തിരുവിതാംകൂർ)
കൊല്ലം 859ൽ തിരുവിതാംകൂർ രാജ്യം ഭരിച്ച കാർത്തികതിരുനാൾ രവിവർമ്മമഹാരാജാവു് ഒരു കവിയും പണ്ഡിതപക്ഷപാതിയും ദാനശൗണ്ഡനും വേദാന്ത ശാസ്ത്രജ്ഞനുമായിരുന്നു. അശ്വതിതിരുനാൾ ഉമയമ്മറാണിയുടെ പുത്രനാണു് അദ്ദേഹം. ആദിത്യവർമ്മമഹാരാജാവു് 852-ൽ നാടുനീങ്ങിയപ്പോൾ രവിവർമ്മാവിനു ബാല്യമായിരുന്നതിനാൽ ഉമയമ്മറാണി അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ 860 വരെ രാജ്യരക്ഷചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം സിംഹാസനാരൂഢനായി. വടക്കുനിന്നു പെണ്കൊടയ്ക്കു് അർത്ഥാർത്ഥിയായിവന്ന ഒരു നമ്പൂരി അദ്ദേഹത്തെ കണ്ടു തനിക്കു പത്തു കുമാരിമാർ അവിവാഹിതകളായി ഉണ്ടെന്നും അവരിൽ ഒരു പെണ്‍കിടാവിനെ വേളികഴിച്ചുകൊടുക്കുവാൻ 1000 ഉറുപ്പിക കിട്ടണമെന്നും അപേക്ഷിക്കവേ അദ്ദേഹം പത്തു കിടാങ്ങളുടേയും വിവാഹത്തിനായി 10,000 ഉറുപ്പിക ആ സാധുവിനു സമ്മാനിച്ചു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ ബാല്യകാലത്തിൽ പ്രസിദ്ധയോദ്ധാവായ കോട്ടയത്തു കേരളവർമ്മത്തമ്പുരാനെ ഉമയമ്മറാണി തിരുവിതാംകൂർ ഇളയരാജാവായി ദത്തെടുക്കുകയും 872-ൽ അദ്ദേഹം മരിക്കുന്നതുവരെ രവിവർമ്മമഹാരാജാവിനു് ആ വിശിഷ്ടസാഹിത്യകാരനുമായി സഹവാസം ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുകയും ചെയ്തു. രവിവർമ്മമഹാരാജാവു ദേശിങ്ങനാട്ടു ശാഖയുടേയും മൂപ്പനായിരുന്നു, രാമായണസങ്ഗ്രഹം
-
ഈശാനുഭൂതിയതി
ദേവദേവേശാനുഭൂതി എന്നാണു് ഈശാനുഭൂതിയതിയുടെ പൂർണ്ണമായ നാമധേയം. തൃശ്ശൂരിൽ ഏതോ ഒരു മഠത്തിലെ സ്വാമിയാരാണെന്നു തോന്നുന്നു. ബ്രഹ്മാനുഭൂതി എന്നാണു് അദ്ദേഹത്തിന്റെ ഗുരുവിന്റെ പേരു്. ആ ഗുരുവിനു ബ്രഹ്മേന്ദ്രതീർത്ഥനെന്നും പേർ കാണുന്നു. ഈശാനുഭൂതിയുടെ കൃതികളായി (1) രാമായണാമൃതം (2) രാമശതകം (3) കൃഷ്ണശതകം (4) വാസുദേവശതകം (5) പദ്മനാഭസ്തുതി (6) ഭാരതസംക്ഷേപം (7, 8) കൃഷ്ണസ്തുതികൾ ഇങ്ങിനെ പലഗ്രന്ഥങ്ങളുണ്ടു്.
-
ഈശ്വരശർമ്മ (ശൃങ്ഗാരസുന്ദരകാരൻ)
ശൃങ്ഗാരസുന്ദരമെന്ന ഭാണത്തിന്റെ പ്രണേതാവാണു് ഈശ്വരകവി. അദ്ദേഹത്തിന്റെ ജാതിയെന്തെന്നു വെളിവാകുന്നില്ല. ബ്രാഹ്മണനായിരിക്കാം. മീനച്ചലാറ്റിന്റെ തീരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗൃഹം. അന്നത്തെ കൊച്ചിമഹാരാജാവിന്റെ ആശ്രിതനായിരുന്നു ആ കവിയെന്നു പ്രസ്തുത കൃതിയിൽനിന്നു അനുമാനിക്കുവാൻ മാർഗ്ഗം കാണുന്നു. വൈക്കത്തു് ഒരു നമ്പൂരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു.
-
അരുണഗിരികവി
ഗോദവർമ്മയശോഭൂഷണം എന്ന അലങ്കാരഗ്രന്ഥത്തിന്റെ പ്രണേതാവാണു് അരുണഗിരികവി. അദ്ദേഹവും സീതാരാമകവിയെപ്പോലെ ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു. ഗോദവർമ്മാ വടക്കുംകൂറിലെ ഒരു രാജാവാണെന്നുമാത്രം അറിയാം. ഏകാവലി, പ്രതാപരുദ്രീയം തുടങ്ങിയ കൃതികളെപ്പോലെ രാജപ്രശസ്തിപരങ്ങളായ പദ്യങ്ങൾമാത്രമാണു് കവി ഉദാഹരണരൂപത്തിൽ രചിച്ചിരിക്കുന്നതു്. അർത്ഥാലങ്കാര പ്രകരണത്തെമാത്രമേ അദ്ദേഹം പരാമർശിക്കുന്നുള്ളു. ഉപമയിൽ ആരംഭിച്ചു് ഉദാത്തത്തിൽ ആ അലങ്കാരങ്ങൾ അവസാനിക്കുന്നു. വിശ്വനാഥകവിരാജന്റെ സുപ്രസിദ്ധമായ സാഹിത്യദർപ്പണത്തിലും ആ പരിപാടി തന്നെയാണല്ലോ അങ്ഗീകരിച്ചിരിക്കുന്നതു്. അരുണഗിരി ഗ്രന്ഥമധ്യത്തിൽ താൻ ഗൗരീശതകം എന്നൊരു കാവ്യംകൂടി നിർമ്മിച്ചിട്ടുള്ളതായി പ്രസ്താവിക്കുന്നു.
-
ഗോദവർമ്മ രാജാവു്
വാസവീശാന്തനവം എന്നൊരു നാടകം ഗോദവർമ്മനാമധേയനായ ഒരു രാജാവു രചിച്ചിട്ടുണ്ടു്. ഇതിവൃത്തം ശന്തനു സത്യവതിയെ പാണിഗ്രഹണം ചെയ്യുന്നതാകുന്നു. കേരളത്തിലെ നാടകരചനാപരിപാടിയനുസരിച്ചു് ഈ നാടകവും സൂത്രധാരകൃതാരംഭമായിക്കാണുന്നു. പ്രസ്താവനയ്ക്കുള്ള സംജ്ഞയും സ്ഥാപനയെന്നുതന്നെ. വാസവീശാന്തനവം ആറങ്കത്തിൽ നിബന്ധിച്ചിരിക്കുന്നു.
-
പിലാന്തോൾ ആര്യൻമൂസ്സതു്
പിലാന്തോൾ ആര്യൻമൂസ്സതു് (ആര്യശർമ്മ) സദാചാരവൃത്തിവർത്തനം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടു്. അതിൽ പതിനേഴധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ആത്മസ്വരൂപകഥനം, അനാത്മനിരസനം, നാനാത്മഭാവപ്രതിഷേധവും ഏകാത്മയോഗകഥനവും, പ്രത്യക്ഷാത്മപ്രബോധകഥനം, അസന്നിരസനം, ജീവപ്രബോധകഥനം മുതലായ വേദാന്തവിഷയങ്ങളോടുകൂടി അഷ്ടാംഗഹൃദയനാമനിർവചനം, വൈദ്യസ്വരൂപപ്രശംസ എന്നിങ്ങനെ ചില വൈദ്യവിഷയങ്ങളേയും യോജിപ്പിച്ചാണു് പ്രബന്ധത്തിന്റെ ഗതി.
-
പനക്കാട്ടു നമ്പൂരി (പ്രശ്നമാർഗ്ഗകാരൻ)
കൊല്ലം ഒൻപതാം ശതകത്തിൽ പ്രശ്നമാർഗ്ഗം എന്ന പേരിൽ മഹനീയമായ ഒരു ജ്യോതിശ്ശാസ്ത്രഗ്രന്ഥം പനക്കാട്ടു നമ്പൂരി രചിച്ചു. വടക്കേ മലയാളത്തിൽ ഇടക്കാട്ടു തീവണ്ടിസ്റ്റേഷനു് ഒരു നാഴിക വടക്കായി ഒരു വിഷ്ണുക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിന്റെ അഗ്നികോണത്തിലായി മൂന്നുനാലു ഫർലോംഗ് അകലെ പനക്കാടു് എന്നു സുപ്രസിദ്ധമായ ഒരു നമ്പൂരിയില്ലം കുറേക്കാലം മുൻപുവരെ ഉണ്ടായിരുന്നു. പനക്കാട്ടു നമ്പൂരിയെ ദേശനാമത്തെ പുരസ്കരിച്ചു് ഇടക്കാട്ടു നമ്പൂരി എന്നും പറയാറുണ്ടു്. പനക്കാട്ടു നമ്പൂരി കൊല്ലം 800-നും 870-നും ഇടയ്ക്കു ജീവിച്ചിരുന്നതായി വിചാരിക്കാവുന്നതാണു്. പ്രശ്നമാർഗത്തിന്റെ പൂർവ്വാർദ്ധം ചോളദേശീയനായ ഈശ്വരദീക്ഷിതർ എന്നൊരു പ്രാശ്നികൻ വായിച്ചപ്പോൾ അതിൽ ചില ദോഷങ്ങൾ ഉത്ഭാവനം ചെയ്യുകയുണ്ടായി. അതിനെപ്പറ്റി നമ്പൂരി ഉത്തരഭാഗത്തിൽ ഈശ്വരജ്യോത്സ്യരുടെ പക്ഷത്തെ അവലംബിച്ചുകൊണ്ടു് ആരും തന്റെ ഗ്രന്ഥത്തെ സമീപിക്കാതെയിരിക്കട്ടെ എന്നും ഗ്രന്ഥാന്തരങ്ങളിൽനിന്നു താൻ ഗ്രഹിച്ചിരിക്കുന്ന അർത്ഥമല്ലാതെ സ്വകല്പിതമായി യാതൊന്നും അതിൽ കൂട്ടിച്ചേർക്കുവാൻ ഉദ്യമിച്ചിട്ടില്ലെന്നുമാണു് അദ്ദേഹത്തിന്റെ ഉൽബോധനം,
-
കൂക്കണിയൾ
പനങ്കാട്ടു നമ്പൂരിയുടെ ശിഷ്യനാണു് പ്രശ്നരീതി എന്ന ഭാഷാജ്യോതിഷ ഗ്രന്ഥത്തിന്റെ പ്രണേതാവായ ഇടയ്ക്കാട്ടു കൂക്കണിയൾ. ഇടയ്ക്കാട്ടു കണിയാങ്കണ്ടി എന്ന ഗൃഹത്തിലായിരുന്നു കണിയാർ ജാതിയിൽപ്പെട്ട പ്രസ്തുത ദൈവജ്ഞന്റെ ജനനം. ബാല്യകാലത്തിൽ അദ്ദേഹത്തിനു പറയത്തക്ക വിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ല.