-
മനുഷ്യാലയ ചന്ദ്രിക
തിരുമംഗലത്തു നീലകണ്ഠന്റെ മൂന്നു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വിവിധ ശാസ്ത്രപാണ്ഡിത്യത്തേയും കവിതാവൈദഗ്ദ്ധ്യത്തേയും പ്രസ്പഷ്ടമാക്കുവാൻ പര്യാപ്തങ്ങളായി പരിശോഭിയ്ക്കുന്നു. രണ്ടു മയമതങ്ങൾ, പ്രയോഗമഞ്ജരി, രണ്ടു ഭാസ്കരീയനിബന്ധനങ്ങൾ, മാർക്കണ്ഡേയമതം, പരാശരമതം, രത്നാവലി, കാശ്യപീയം വിശ്വകർമ്മീയം, ഈശാനഗുരുദേവപദ്ധതി, ഹരിസംഹിത, പഞ്ചാശിക (സവ്യാഖ്യ), വാസ്തുവിദ്യ എന്നിങ്ങനെ പല പ്രമാണഗ്രന്ഥങ്ങൾ പരിശോധിച്ചാണു് അദ്ദേഹം ശില്പവിഷയത്തിൽ കേരളത്തിലെ ഒരു പ്രമാണഗ്രന്ഥമായ മനുഷ്യാലയചന്ദ്രിക രചിച്ചിട്ടുള്ളതു്. തന്ത്രസമുച്ചയത്തോടു് അദ്ദേഹത്തിനുള്ള കടപ്പാടിനെപ്പറ്റി പ്രത്യേകമായി പ്രഖ്യാപനം ചെയ്യുന്നുമുണ്ടു്. ‘ചന്ദ്രിക’യിൽ ഏഴദ്ധ്യായങ്ങളും അവ ഓരോന്നിലും ഭിന്നവൃത്തങ്ങളിൽ ഇരുപതിനുമേൽ അൻപതിനകം പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ശില്പലക്ഷണം, ദിങ്നിർണ്ണയം, പരിതഃപ്രദേശചിന്ത, മാനസാധനനിർണ്ണയം, പരദേവതാസ്ഥിതിനിയമം, യോന്യാദിനിർണ്ണയം, ദീർഘവിസ്താരാദികല്പനാക്രമം, ഉപപീഠവിധി, പാദപീഠോത്തരലുബാദിവിധി, വേദികാവിധി, അങ്കണവിധി, ശാലാവിധി, ഗോശാലാസ്ഥാനവിധി, കൂപസ്ഥാനവിധി, വാസ്തുപൂജാദിവിധി, ഭവനപരിഗ്രഹവിധി എന്നിങ്ങനെ ഗൃഹോപഗൃഹാദിനിർമ്മാണത്തെ പരാമർശിക്കുന്ന സകലവിഷയങ്ങളെക്കുറിച്ചും പ്രസ്തുതഗ്രന്ഥത്തിൽ നിഷ്കൃഷ്ടമായി പ്രതിപാദിച്ചിട്ടുണ്ടു്. ആ വിഷയത്തിൽ ഇത്രമാത്രം പ്രചാരമുള്ള ഒരു കേരളീയനിബന്ധം വേറെ ഇല്ലെന്നുതന്നെ പറയാം. നീലകണ്ഠൻ തനിക്കു മാർഗ്ഗദർശങ്ങളായി നാമനിർദ്ദേശം ചെയ്യുന്ന ഗ്രന്ഥങ്ങളിൽ പലതും കേരളീയങ്ങളല്ല.
-
മാതംഗലീല
ഗജശാസ്ത്രത്തെസ്സംബന്ധിച്ചിടത്തോളം മാതംഗലീലയെക്കാൾ പ്രചുരപ്രചാരവും പ്രമാണീഭൂതവുമായ ഒരു ഗ്രന്ഥം കേരളത്തിലില്ല. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സ് രചിച്ചതാണിത്. പ്രസ്തുതഗ്രന്ഥം പന്ത്രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാലയചന്ദ്രികയെപ്പോലെ വിഭിന്നവൃത്തങ്ങളിലാണു് മാതംഗലീലയും വിരചിതമായിരിക്കുന്നതു്. നാഗോൽപത്യധികാരം, ശുഭലക്ഷണാധികാരം, അശുഭലക്ഷണാധികാരം, ആയുർല്ലക്ഷണാധികാരം, വയോലക്ഷണാധികാരം, മാനനിർണ്ണയാധികാരം, മൂല്യവിശേഷാധികാരം. സത്വലക്ഷണാധികാരം, മതഭേദാധികാരം, ഗജഗ്രഹാധികാരം, ഗജരക്ഷണദിനർത്തുചര്യാധികാരം, ആധോരണഗുണാദ്യധികാരം ഇവയാണു് പടലങ്ങളുടെ സംജ്ഞകൾ. ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാൺ മാതംഗലീല. ഗജലക്ഷണ ശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാൺ ഇത് എഴുതിയിട്ടുള്ളത്. മാതംഗം എനാൽ ആനയെന്നാൺ അർഥം. ആനയെ സംബന്ധിച്ച ശാസ്ത്രത്തെ മാതംഗലീല എന്നുപറയുന്നു. 1942-ൽ ട്രാവൻകൂർ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതംഗലീല ഗജരക്ഷണശാസ്ത്രം എന്ന പേരിൽ ഒരു മലയാളം വ്യാഖ്യാനവും പ്രസിദ്ധീകൃതമായിട്ടുണ്ട്.
അംഗരാജ്യത്തിൽ രോമപാദനെന്നു പണ്ടു് ഒരു രാജാവുണ്ടായിരുന്നു. ദശരഥമഹാരാജാവിന്റെ ബന്ധുവായ ഒരു രോമപാദനുമായി നാം രാമായണത്തിൽ പരിചയപ്പെടുന്നുണ്ടല്ലോ. അദ്ദേഹം തന്നെയായിരിക്കണം ഈ രോമപാദനും. ഒരിക്കൽ അനവധി ആനകൾ ഒന്നിച്ചുകൂടി അംഗരാജ്യത്തിലെ വിളവുകൾ നശിപ്പിക്കുകയും രോമപാദൻ കാട്ടിൽ പോയി അവയെ പിടിച്ചുകൊണ്ടുവന്നു രാജധാനിയിൽ കെട്ടിയിടുകയും ചെയ്തു. അവ പാലകാപ്യമഹർഷിയുടെ ആനകളായിരുന്നു. അദ്ദേഹം തന്റെ ഗജങ്ങളെ അന്വേഷിച്ചു് അംഗരാജ്യത്തിൽ ചെല്ലുകയും അവിടെ അവയെ കണ്ടു് അവയ്ക്കു വ്രണചികിത്സ ചെയ്യുകയും ചെയ്തു. അനന്തരം രോമപാദൻ ആ മഹർഷിയെ അർഘ്യപാദ്യാദികൾ സംഭാവന ചെയ്തു പ്രസാദിപ്പിച്ചു് അദ്ദേഹത്തിനും ആ ഗജങ്ങൾക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിച്ചു. പാലകാപ്യൻ അതിന്നു താഴെ സംക്ഷേപിക്കുന്ന വിധത്തിൽ മറുപടി പറഞ്ഞു: “പണ്ടു് ആനകൾക്കു സ്വർഗ്ഗത്തിലോ ഭൂമിയിലോ യഥേഷ്ടം സഞ്ചരിക്കുവാൻ കഴിയുമായിരുന്നു. ഒരിക്കൽ ചില ആനകൾ ഹിമവൽപർവ്വതത്തിൽ നില്ക്കുന്ന ഒരു വലിയ വടവൃക്ഷത്തിന്റെ ശാഖകൾ നശിപ്പിക്കുകയും അപ്പോൾ അവിടെ തപസ്സുചെയ്തു കൊണ്ടിരുന്ന ദീർഘതപസ്സെന്ന മഹർഷി അതു കണ്ടു കോപിച്ചു് ‘ഇനി നിങ്ങൾ മനുഷ്യർക്കു വാഹനങ്ങളായി തീരുവിൻ’ എന്നു് അവയെ ശപിക്കുകയും ചെയ്തു. അനന്തരം അവ പല രോഗങ്ങൾക്കും വശംവദങ്ങളായി. ബ്രഹ്മാവു കരുണയോടുകൂടി ആയുർവേദപരായണനായ ഒരു മുനി ഗജബന്ധുവായി കാലാന്തരത്തിൽ അവതരിക്കുമെന്നും അദ്ദേഹം ഗജങ്ങളുടെ വ്യാധികളെ ശമിപ്പിക്കുമെന്നും അരുളിച്ചെയ്തു. അങ്ങിനെയിരിക്കെ ഒരവസരത്തിൽ വസുപുത്രിയായ ഗുണവതി എന്ന യുവതി മാതംഗമുനിയുടെ ആശ്രമത്തെ പ്രാപിക്കുകയും ദേവേന്ദ്രൻ തന്റെ തപോവിഘ്നത്തിന്നായി അയച്ച ഒരു സ്ത്രീയാണു് അവൾ എന്നു ശങ്കിച്ചു് ആ മുനി അവളെ പിടിയാനയാകട്ടെ എന്നു ശപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാപമോചനവരം നിമിത്തം ആ പിടിയാന സാമഗായനമുനിയുടെ രേതസ്സു പാനംചെയ്കയും തൽഫലമായി പാലകാപ്യൻ എന്ന മുനികുമാരനെ പ്രസവിക്കുകയും ചെയ്തു. ആ പാലകാപ്യൻ തന്നെയാണു് ഞാൻ” ഇങ്ങനെയുള്ള ആത്മകഥാകഥനത്തിനുമേൽ ഹസ്ത്യായുർവേദത്തെ സമഗ്രമായി അദ്ദേഹം അംഗരാജാവിനെ ഉപദേശിച്ചു. ഇതാണു് പുരാണപ്രസിദ്ധമായ ഗജോൽപത്തികഥ.
-
കാവ്യോല്ലാസം
തിരുമംഗലത്തു നീലകണ്ഠൻ രചിച്ച ഒരു അലങ്കാരഗ്രന്ഥമാകുന്നു. പൂർവാചാര്യന്മാരുടെ കാവ്യപ്രകാശാദിഗ്രന്ഥങ്ങൾ തർക്കജഡിലങ്ങളാകയാൽ അവയിലെ തത്ത്വങ്ങൾ കാരികകളാക്കി സംസ്കൃതഭാഷാപദ്യങ്ങളിൽ അനുരൂപങ്ങളായ ഉദാഹരണങ്ങളോടുകൂടി രചിക്കുന്നതായി പ്രണേതാവു പറയുന്നു. ഒടുവിലത്തേ പദ്യത്തിൽനിന്നു ഗ്രന്ഥത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതാണു്. അതു് പല ഉന്മേഷങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
-
സുഭഗസന്ദേശം
തന്റെ പ്രേമഭാജനമായ മാനവീമേനകയെന്ന യുവതിയുമായി ഒരു യുവാവു തൃശ്ശിവപേരൂരിൽ വിഹരിച്ചുകൊണ്ടിരിക്കവേ ദുർവിധിയുടെ ശക്തിനിമിത്തം അദ്ദേഹം ദക്ഷിണസമുദ്രത്തിന്റെ തീരത്തിലുള്ള കന്യാകുമാരിയിൽ ക്ഷിപ്തനാകുന്നു. അവിടെ നായകൻ ദേവിയെ വന്ദിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സ്നാതകബ്രാഹ്മണനെ കാണുകയും അദ്ദേഹത്തോടു നായികയെ സമാശ്വസിപ്പിക്കുവാൻ തൃശ്ശിവപേരൂരോളം പോകണമെന്നപേക്ഷിക്കുകയും ചെയ്യുന്നു. ആ ബ്രാഹ്മണൻ ലാടദേശീയനാണു്. പരദേശത്തുകൂടി ചിദംബരംവരെ യാത്രചെയ്തു തിരികെ പാലക്കാട്ടുവഴി കേരളത്തിൽ കടന്നു തൃശ്ശൂരേയ്ക്കു ചെല്ലുവാനാണു് അദ്ദേഹം സന്ദേശഹരനോടു് അഭ്യർത്ഥിക്കുന്നതു്. മാർഗ്ഗമധ്യത്തിലുള്ള ഇടലാക്കുടി (പക്ഷേ ആരുവാമൊഴി), പണകുടി, തിരുക്കുറുകുടി (ശ്രീകുരംഗം) ആഴ്വാർ തിരുനഗരി, തെങ്കാശി, ശ്രീവല്ലിപുത്തൂർ, തിരുപ്പറക്കുന്റം, തിരുമാലിരുഞ്ചോലൈ (ഋഷഭഗിരി) ഇത്യാദി സ്ഥലങ്ങളെ വർണ്ണിച്ചതിനു മേൽ കവി സ്നാതകനെ നേരേ ചിദംബരത്തേയ്ക്കു പോകുവാൻ ഉപദേശിയ്ക്കുന്നു. പിന്നീടു് അവിടെനിന്നു തെക്കോട്ടേയ്ക്കു പോന്നു കുംഭകോണം, ശ്രീരംഗം, ജംബുകേശ്വരം ഇവിടങ്ങളിലുള്ള ദേവന്മാരെ വന്ദിച്ചു കൊങ്ങനാടു (കോയമ്പത്തൂർ) കടന്നു കേരളത്തിൽ എത്തി സാമൂതിരിമഹാരാജാക്കന്മാരുടെ കീർത്തി പ്രസരിക്കുന്ന ദേശങ്ങൾ അതിലംഘിച്ചു തൃശ്ശൂരിൽ എത്തുവാൻ നിർദ്ദേശിക്കുന്നു. നാരായണൻനമ്പൂരിയാണിത് രചിച്ചത്.
-
സ്മാർത്തപ്രായശ്ചിത്തവിമർശിനി
യാഗാദി കർമ്മങ്ങളിൽ ആവശ്യപ്പെടുന്ന പ്രായശ്ചിത്തവിധികളെപ്പറ്റി അഞ്ചു പരിച്ഛേദങ്ങളിൽ സവിസ്തരമായും സോപപത്തികമായും പ്രതിപാദിക്കുന്ന മഴമംഗലത്തു നാരായണൻനമ്പൂരിയുടെ ഒരു മഹാനിബന്ധമാകുന്നു. പ്രസ്തുത വിഷയത്തിൽ ഇത്രമാത്രം പ്രാമാണ്യമുള്ള ഒരു ഗ്രന്ഥം കേരളത്തിൽ വേറെയില്ല. നാരായണൻ നമ്പൂരിക്കു വൈദേശികങ്ങളും കേരളീയങ്ങളുമായ സ്മൃതിഗ്രന്ഥങ്ങളിലുള്ള അത്ഭുതാവഹമായ അവഗാഹം വിമർശിനിയിൽ സർവത്ര പരിശോഭിക്കുന്നു. പ്രയോഗസാരം, രജസ്വലാപഞ്ചദശകം തുടങ്ങിയവയാണു് കേരളീയഗ്രന്ഥങ്ങൾ.
-
മഹിഷമംഗലം ഭാണം
മറ്റു ഭാണങ്ങളെപ്പോലെ മഴമംഗലത്തു നാരായണൻനമ്പൂരിയുടെ ഭാണത്തിനും പ്രത്യേകമായ ഒരു സംജ്ഞയില്ലാത്തതിനാൽ അതിനെ മഹിഷമംഗലഭാണം എന്നു പറഞ്ഞുവരുന്നു. അതു കവിയുടെ യൗവനാരംഭത്തിലെ ഒരു കൃതിയായിരിക്കണം. കേരളത്തിലെ ഭാണങ്ങളുടെ ചരിത്രത്തിൽ വിടനിദ്ര കഴിഞ്ഞാൽ അടുത്ത സ്ഥാനമാണു് അതിന്നുള്ളതു്. കവിതാഗുണംകൊണ്ടു് അതു കനിഷ്ഠികാധിഷ്ഠിതമായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു.
-
രാസക്രീഡാകാവ്യം
രാസക്രീഡ അന്യാദൃശമായ ശബ്ദഭംഗികൊണ്ടു് അനുവാചകന്മാരെ കോൾമയിർക്കൊള്ളിക്കുന്ന ഒരു ഖണ്ഡകാവ്യമാകുന്നു. പ്രസ്തുത കാവ്യത്തിലെ പദ്യങ്ങളെല്ലാം വസന്തതിലകവൃത്തത്തിലാണു് നിബന്ധിച്ചിരിക്കുന്നതു്. അതിലും വലയാധീശ്വരിയുടെ വന്ദനമുണ്ടു്. രചന മഴമംഗലത്തു നാരായണൻനമ്പൂരിയാണ്.
-
ഉത്തരരാമായണചമ്പു
ഉത്തരരാമായണ ചമ്പുവിലെ ഒരു സ്തബകമേ കണ്ടുകിട്ടീട്ടുള്ളു. ആ കാവ്യത്തിനും രാസക്രീഡയ്ക്കും തമ്മിലുള്ള രചനാവിഷയകമായ ഏകോദരസഹോദരത്വം വിശദമാണു്. രചന മഴമംഗലത്തു നാരായണൻനമ്പൂരിയാണ്.
-
വ്യവഹാരമാല
വ്യവഹാരമാല പരാശരമാധവീയത്തേയും വ്യവഹാരനിർണ്ണയത്തേയും ഉപജീവിക്കുന്നു. ഈ കൃതി മഴമംഗലത്തിന്റേതാണെന്നു ചില പഴയ പുസ്തകങ്ങളിൽ രേഖപ്പെടുത്തിക്കാണുന്നു. സിവിലായും ക്രിമിനലായും ഉണ്ടാകുന്ന കേസ്സുകൾ തീരുമാനിക്കുവാൻ കേരളത്തിൽ അതിനുമുമ്പു് അത്തരത്തിൽ ക്രോഡീകൃതമായ ഒരു നിയമഗ്രന്ഥമില്ലായിരുന്നതിനാൽ ആ ന്യൂനത പരിഹരിക്കുന്നതിനുവേണ്ടിയാണു് മഴമംഗലം പ്രസ്തുത നിബന്ധം രചിച്ചതു്. പക്ഷേ അദ്ദേഹത്തിന്റെ പുരസ്കർത്താക്കന്മാരായ രണ്ടു കൊച്ചിമഹാരാജാക്കന്മാരിൽ ഒരാളുടെ പ്രേരണ അതിനുണ്ടായിരുന്നിരിക്കാം. വ്യവഹാരദർശനവിധി, പ്രാഡ്വിവാകധർമ്മം, സഭാസഭ്യോപദേശം മുതലായി പല ഉപക്രമവിഷയങ്ങളേയുംപറ്റി പ്രസ്താവിച്ചതിനാൽ ആചാര്യൻ (1) ഋണാദാനം, (2) അസ്വാമിവിക്രയം, (3) സംഭൂയ സമുസ്ഥാനം, (4) ദത്താപ്രദാനികം, (5) അഭ്യുപേത്യാശുശ്രുഷ, (6) വേതനാനപാകർമ്മം, (7) സ്വാമിപാലവിവാദം, (8) സമയാനപാകർമ്മം, (9) വിക്രിയാസമ്പാദനം, (10) ക്രീത്വാനുശയം, (11) സീമാവിവാദം, (12) വാക്‍പാരുഷ്യം, (13) ദണ്ഡപാരുഷ്യം, (14) സ്തേയം, (15) സാഹസം, (16) സ്ത്രീസംഗ്രഹണം, (17) ദായവിഭാഗം, (18) ദ്യൂതസമാഹ്വയം, (19) പ്രകീർണ്ണകം എന്നിങ്ങനെ പത്തൊൻപതു പ്രകരണങ്ങളിലായി സകല വ്യവഹാരങ്ങളെയും ഉൾപ്പെടുത്തി അവയെ സംക്ഷിപ്തമായും സമഞ്ജസമായും നിരൂപണംചെയ്യുന്നു. കീർണ്ണകം (പലവക) ഒഴിച്ചാൽ പതിനെട്ടു പ്രകാരത്തിലാണു് വ്യവഹാരങ്ങൾ ഉത്ഭവിക്കുന്നതെന്നു കാണാം. പ്രസ്തുത നിബന്ധത്തിൽ ആകെ 1234 ശ്ലോകങ്ങളുണ്ടു്. അവ പല സ്മൃതികാരന്മാരുടേയും ഗ്രന്ഥങ്ങളിൽനിന്നു് ഉദ്ധരിച്ചിട്ടുള്ളവയാണു്.
-
നൈഷധം
നൈഷധചമ്പു പൂർവഭാഗമെന്നും ഉത്തരഭാഗമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്രവാളചമ്പുക്കളെസ്സംബന്ധിച്ചു് ഇത്തരത്തിലുള്ള ഒരു വിഭജനത്തിനു് ഇദംപ്രഥമമായി ഒരുമ്പെട്ടതു നൈഷധകാരനാണെന്നു തോന്നുന്നു. കൊടിയവിരഹത്തിലും ഇങ്ങനെ ഒരു വിഭാഗമുണ്ടു്. നൈഷധത്തിന്റെ പൂർവാർദ്ധവും ഉത്തരാർദ്ധവും ഏറ്റവും ഹൃദയംഗമങ്ങൾതന്നെയെങ്കിലും പൂർവഭാഗം ഉത്തരഭാഗത്തെ അതിശയിക്കുന്നു എന്നുള്ളതിനു സന്ദേഹമില്ല. ഉത്തരഭാഗത്തിൽ നളനെ അന്വേഷണം ചെയ്യുന്ന ഘട്ടം സരസമായിട്ടുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ ഗ്രന്ഥകാരൻ വിസ്തരഭീരുവായി ഇതിഹാസച്ഛായയിൽ കഥമാത്രം പറഞ്ഞുകൊണ്ടുപോകുന്ന ഭാഗങ്ങളും ഇടയ്ക്കിടയ്ക്കുണ്ടു്. മഴമംഗലം ഒരു പ്രശസ്തനായ സംസ്കൃതകവിയായിരുന്നു എന്നു നാം മുമ്പു കണ്ടുവല്ലോ. തന്നിമിത്തമുള്ള മേന്മ നൈഷധത്തിൽ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ടു്.
-
രാജരത്നാവലീയം
രാജരത്നാവലീയത്തിൽ ‘കാശിക്കെഴുന്നെള്ളിയ തമ്പുരാൻ, എന്ന കൊച്ചി രാമവർമ്മ മഹാരാജാവിന്റെ ജനനവും, കിരീടധാരണവും, യുദ്ധോദ്യോഗവും മറ്റും നിപുണമായി വർണ്ണിച്ചതിനുശേഷം അവിടത്തേയ്ക്കു ‘മന്ദാരമാല’ എന്ന വിദ്യാധരസുന്ദരിയുമായുണ്ടായ സമാഗമത്തെ കവി ഉജ്ജ്വലമായ രീതിയിൽ പ്രപഞ്ചനം ചെയ്യുന്നു. ആ വിദ്യാധരിയുടെ ഭർത്താവായ ചന്ദ്രസേനൻ എന്ന വിദ്യാധരൻ ഒരവസരത്തിൽ ശ്രീപരമേശ്വരനെ ഭജിക്കുവാൻ കൈലാസപർവ്വതത്തിൽ സമയംതെറ്റിച്ചെല്ലുകയാൽ അവിടുന്നു കുപിതനായി ആ അപരാധിക്കു മനുഷ്യത്വവും മന്ദാരമാലയ്ക്കു ദിവ്യത്വബോധനാശവും സംഭവിക്കട്ടെ എന്നു ശപിച്ചു. വിഷണ്ണനായ ചന്ദ്രസേനൻ ശാപമോക്ഷത്തിനായി പ്രാർത്ഥിച്ചപ്പോൾ കൊച്ചിമഹാരാജവംശത്തിൽ പാർവ്വതീഭക്തയായ ഒരു രാജ്ഞി പരിലസിക്കുന്നുണ്ടെന്നും ആ രാജ്ഞിയുടെ പുത്രനായി പ്രസ്തുത വിദ്യാധരൻ അവതരിച്ചു് വൃഷപുരിയിൽ സാന്നിധ്യംചെയ്യുന്നതന്നെ ഭജിച്ചു്, സകലഭോഗങ്ങളേയും ഭുജിച്ചു്, പൂർണ്ണമായ പുരുഷായുസ്സിന്റെ അവസാനത്തിൽ വീണ്ടും പൂർവരൂപത്തെ ധരിക്കാമെന്നും അവിടുന്നു് അരുളിച്ചെയ്തു. പാർവതീദേവിയുടെ പ്രാർത്ഥനനിമിത്തം മന്ദാരമാലയ്ക്കു ചന്ദ്രസേനൻ മനുഷ്യനായി ജീവിക്കുമ്പോളും അദ്ദേഹത്തിന്റെ സംഗമലാഭം സിദ്ധിക്കുമാറു ഭഗവാൻ അനുഗ്രഹിച്ചു. ആ വിദ്യാധരനാണു് കൊച്ചിമഹാരാജകുടുംബത്തിൽ വീരകേരളവർമ്മാവിന്റെ ഭാഗിനേയനായി ജനിച്ച രാമവർമ്മമഹാരാജാവു്. ആ ക്ഷത്രിയവീരൻ ഒരിക്കൽ തൃശ്ശിവപേരൂർ ശിവരാത്രിമഹോത്സവം കാണുവാൻ എഴുന്നള്ളി. അവിടെ ആഘോഷങ്ങൾ തൃക്കൺപാർത്തുകൊണ്ടിരിക്കവേ, പതിവുപോലെ ആ ക്ഷേത്രത്തിൽ ഭജനത്തിനു ചെന്നുചേർന്ന മന്ദാരമാല അദ്ദേഹത്തിൽ അനുരക്തയായി, അനംഗാർത്തി പിടിപെട്ടു് തന്റെ സഖി മരതകവല്ലിയോടുകൂടി അവിടം വിട്ടുപോകുന്നു. പിന്നീടു് ഒരു സന്ദർഭത്തിൽ അതേ ക്ഷേത്രത്തിൽ നർത്തനംകൊണ്ടു ശ്രീപരമേശ്വരനെ ആരാധിക്കുവാൻ വന്ന മന്ദാരമാലയെക്കണ്ടു മഹാരാജാവും കാമാതുരനാകുന്നു. നായികാനായകന്മാരുടെ അയോഗവിപ്രലംഭം കവി അനിതരസാ ധാരണമായ ചാതുര്യത്തോടുകൂടി വർണ്ണിച്ചിരിക്കുന്നു. ഒടുവിൽ കരുണാകുലയായ ശ്രീപാർവതി അവരെ സംഘടിപ്പിക്കുന്നതിനു തന്റെ ഭക്തയായ യോഗപ്രഭ എന്ന യോഗിനിയെ നിയോഗിക്കുകയും ആ തപസ്വിനി രണ്ടുപേരേയും പൂർവ്വവൃത്താന്തം ഗ്രഹിപ്പിച്ചു ദാമ്പത്യലാഭത്താൽ ചരിതാർത്ഥരാക്കുകയും ചെയ്യുന്നു. മഴമങ്ഗലത്തു നാരായണൻനമ്പൂരിയാണ് രചയിതാവ്.
-
ബാണയുദ്ധം
നൈഷധത്തിനുമേൽ മഴമംഗലത്തു നാരായണൻനമ്പൂരി ആദ്യമായി നിർമ്മിച്ച പ്രബന്ധം രാജരത്നാവലീയവും തദനന്തരം യഥാക്രമം ബാണയുദ്ധവും കൊടിയവിരഹവുമാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. ഒരു മഹാരാജാവിനെപ്പറ്റി നിർമ്മിക്കുന്ന കാവ്യത്തിൽ കവി സ്വകീയമായ മറ്റൊരു പ്രബന്ധത്തിൽനിന്നു പദ്യങ്ങൾ ഉദ്ധരിക്കുന്നതു സ്വാഭാവികമല്ലല്ലോ. ബാണയുദ്ധത്തിലെ ഉഷാവർണ്ണനം ഗദ്യം കൊടിയവിരഹത്തിൽ പകർത്തുവാൻ നിർദ്ദേശിച്ചിരിക്കുന്നതായും മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. രാജരത്നാവലീയത്തിലേ യോഗപ്രഭയുടെ സ്ഥാനം ബാണയുദ്ധത്തിൽ ഉഷയുടെ സഖിയായ ചിത്രലേഖവഹിക്കുന്നു. ബാണയുദ്ധം ഒരു നല്ല പ്രബന്ധമാണെങ്കിലും അതിനു രാജരത്നാവലീയത്തിന്റെയോ കൊടിയവിരഹത്തിന്റെയോ ഗുണമുണ്ടെന്നു പറയുവാൻ നിവൃത്തിയില്ല.
-
കൊടിയവിരഹം
മലയാളഭാഷയിലെ ശൃംഗാരകാവ്യങ്ങളിൽ കനിഷ്ഠികാധിഷ്ഠിതമെന്നു പറയേണ്ടതു കൊടിയ വിരഹത്തെയാകുന്നു. സംഭോഗശൃംഗാരവും, സർവ്വോപരി അയോഗാവസ്ഥയിലും അതിലും വിശേഷിച്ചു വിരഹാവസ്ഥയിലും വിപ്രലംഭശൃംഗാരവും ഇത്ര ചമൽക്കാരത്തോടുകൂടി പ്രപഞ്ചനം ചെയ്യുന്ന കൃതികൾ ഇതരഭാഷകളിൽപ്പോലും അപൂർവ്വമാണു്. ശൃംഗാരത്തിനു ചില സന്ദർഭങ്ങളിൽ സഭ്യമല്ലാത്ത നിലയിലുള്ള ഗ്രാമ്യത കടന്നുകൂടീട്ടുണ്ടെന്നും ഗ്രന്ഥത്തിന്റെ നാലിലൊരംശം പരകീയസൂക്തികളാൽ സങ്കീർണ്ണമാണെന്നും ഇങ്ങനെ രണ്ടു ദോഷങ്ങൾ മാത്രമേ പ്രസ്തുത ചമ്പുവിനെപ്പറ്റി പറയേണ്ടതായുള്ളു.
നായിക ശൃംഗാരചന്ദ്രികയും നായകൻ സംഗീതകേതു എന്ന ക്ഷത്രിയയുവാവുമാണു്. നായികയ്ക്കും നായകനും തമ്മിൽ ശ്രവണമാത്രത്തിൽത്തന്നെ അങ്കുരിതമായ അനുരാഗം തൃശ്ശിവപേരൂർ പൂരമഹോത്സവത്തിൽ ഉണ്ടായ മിഥസ്സന്ദർശനത്താൽ പ്രവൃദ്ധമാകുകയും, തദനന്തരം അവർ ദാമ്പത്യയോഗത്താൽ അനുഗൃഹീതരാകുകയും ചെയ്യുന്നു. കാലാന്തരത്തിൽ ചില ഏഷണിക്കാരുടെ വാക്കു കേട്ടു നായിക നായകനെ ബഹിഷ്കരിക്കുന്നു. അങ്ങനെ തമ്മിൽ പിരിയേണ്ടിവന്ന ഭാര്യാഭർത്താക്കന്മാർക്കുണ്ടാകുന്ന വിരഹതാപം മഴമംഗലം സർവസിദ്ധികളും പ്രയോഗിച്ചു സമഞ്ജസമായി വർണ്ണിക്കുന്നു. ഒടുവിൽ ആത്യന്തികമായ നൈരാശ്യത്തിനു വശംവദരായി നായികയും നായകനും ഉൽബന്ധനത്തിനു് ഒരുങ്ങുന്നു. ശൃംഗാര ചന്ദ്രിക പ്രമദവനത്തിൽ പോയി ആത്മഹത്യചെയ്‍വാൻ ഒരു പിച്ചകമാല എടുത്തു കഴുത്തിൽ ചുറ്റിയപ്പോൾ അവിടെ അതേ ഉദ്ദേശ്യത്തോടുകൂടി സംഗീതകേതുവും ചെന്നുചേരുന്നു. അപ്പോൾ നായകനു നായികയുടെ അന്ത്യാഭ്യർത്ഥന കേൾക്കുവാൻ ഇടവരികയും ഉടനെ ആ വിരഹി ഓടി അടുത്തെത്തി നായികയെ പാണിസ്പർശംകൊണ്ടു പ്രബുദ്ധയാക്കുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവർക്കു തമ്മിൽ പുനസ്സമാഗമം സിദ്ധിക്കുന്നതു്.
-
ക്രിയാസംഗ്രഹം
ക്രിയാസാരംപോലെതന്നെ പ്രധാനമായ ഒരു നിബന്ധമാണു് കുഴിക്കാട്ടു ശങ്കരൻഭട്ടതിരിയുടെ ക്രിയാസംഗ്രഹം. വിഷയം ആ ഗ്രന്ഥത്തിലേതുതന്നെ. ക്രിയാസാരം കണ്ടിട്ടാണു് ക്രിയാസംഗ്രഹം നിർമ്മിച്ചിട്ടുള്ളതു്. അതും ഭാഗവും പടലവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു.
-
പരാസ്തോത്രം
താന്ത്രികൻ എന്നതിനു പുറമേ കവിയും കൂടിയായിരുന്ന കുഴിക്കാട്ടു ശങ്കരൻഭട്ടതിരി പരാസ്തോത്രം എന്ന പേരിൽ നാല്പത്തൊൻപതു ശ്ലോകങ്ങളിൽ ഒരു ദുർഗ്ഗാസ്തോത്രം രചിച്ചിട്ടുണ്ടു്. ദുർഗ്ഗയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത എന്നു ക്രിയാസംഗ്രഹത്തിലെ മംഗലശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലോ. ആ ഗ്രന്ഥത്തിൽ ആദ്യമായി പ്രതിപാദിക്കുന്നതും ദുർഗ്ഗാപ്രതിഷ്ഠയെപ്പറ്റിയാണു്. ദുർഗ്ഗയുടെ കേശാദിപാദവർണ്ണനമാണു് പരാസ്തോത്രത്തിലെ വിഷയം.
-
ഗോളദീപിക
ഗീതിവൃത്തത്തിൽ മുന്നൂറു ശ്ലോകങ്ങൾകൊണ്ടു നിബന്ധിച്ചിരിക്കുന്ന ഗോളദീപിക ഗണിതവിഷയത്തിൽ പ്രമാണത്വേന അംഗീകരിക്കേണ്ട ഒരു വിശിഷ്ടഗ്രന്ഥമാകുന്നു. ഇതു കേളല്ലൂർ ചോമാതിരിയുടെ ഗോളദീപികയിൽ നിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ. തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയാണ് രചന.
-
ഉപരാഗക്രിയാക്രമം
ഈ ഗ്രന്ഥത്തെ ക്രിയാക്രമം എന്നും പറയാറുണ്ടു്. ഇതിൽ ഗ്രഹസ്ഫുടഗണനവും ഛായാദി ഗ്രഹണവും മറ്റുമാണു് പ്രതിപാദ്യം. നാലധ്യായങ്ങൾകൊണ്ടു ഗ്രന്ഥം സംപൂർണ്ണമാകുന്നു. ചില ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു. തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ ജ്യോതിശ്ശാസ്ത്രഗുരു ജ്യേഷ്ഠദേവൻ എന്നൊരാളായിരുന്നു എന്നും ‘ക്രിയാക്രമ’ത്തിന്റെ ആവിർഭാവകാലത്തു് അദ്ദേഹം വയോധികനായിരുന്നു എന്നുംകൂടി ഈ ശ്ലോകത്തിൽനിന്നു നാം ധരിക്കുന്നു.
-
കരണോത്തമം
ഇതു ദൃക്‍സമ്പ്രദായത്തിൽ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി രചിച്ചിട്ടുള്ള ഒരു ഗണിതഗ്രന്ഥമാകുന്നു. അതുകൊണ്ടു പഞ്ചബോധക്രിയാക്രമത്തിൽനിന്നു് ഇതിലെ പ്രതിപാദനരീതിഭിന്നമായിരിക്കുന്നു. ‘ഗുരുണാം ചരണാംഭോജ’ ഇത്യാദി ശ്ലോകംകൊണ്ടുതന്നെയാണു് കരണോത്തമവും ആരംഭിയ്ക്കുന്നതു്. അഞ്ചധ്യായങ്ങളിലായി നൂറ്റൊൻപതു ശ്ലോകങ്ങളുണ്ടു്: ഗ്രന്ഥകാരൻ ഈ കൃതിയിൽ തന്റെ കവിതാപാടവത്തേയും വ്യാകരണപാണ്ഡിത്യത്തേയും പ്രകടീകരിച്ചിരിക്കുന്നു. അദ്ദേഹം തന്നെ പ്രസ്തുത ഗ്രന്ഥത്തിനു് ഒരു വിവരണവും നിർമ്മിച്ചിട്ടുണ്ടു്. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം:
-
ജാതകാഭരണം
‘ഗുരൂണാം ചരണാംഭോജ’ ഇത്യാദി വന്ദനശ്ലോകം ഈ ഗ്രന്ഥത്തിലും കാണുന്നതുകൊണ്ടു് ഇതും തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ കൃതികളിൽ ഒന്നാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ആകെ എട്ടധ്യായങ്ങളുണ്ടു്. വരാഹമിഹിരന്റെ ഹോര, വടശ്ശേരിയുടെ ജാതകപദ്ധതി മുതലായി പ്രമാണീഭൂതങ്ങളായ പല പ്രശ്നശാസ്ത്രനിബന്ധങ്ങൾ പരിശോധിച്ചാണു് പ്രസ്തുത കൃതി രചിച്ചിട്ടുള്ളതെന്നു ഗ്രന്ഥകാരൻ പറയുന്നു.
-
ഹോരാസാരോച്ചയം
ഹോരാസാരോച്ചയം ശ്രീപതി പദ്ധതിയുടെ സംക്ഷേപമാണു്. ആകെ ഏഴധ്യായങ്ങൾ അടങ്ങീട്ടുണ്ടു്. തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയാണ് രചന.
-
കേരളമാഹാത്മ്യം
ഏതോ ഒരു പണ്ഡിതൻ പുരാണച്ഛായകലർത്തി രചിച്ചിട്ടുള്ള ഒരു കൃതിയാണു് കേരളമാഹാത്മ്യം. ആകെ ആറധ്യായങ്ങളു൦ 2217 ശ്ലോകങ്ങളുമുണ്ടു്. ശ്ലോകങ്ങളെല്ലാം ആനുഷ്ടുഭവൃത്തത്തിലാണു് നിർമ്മിച്ചിരിക്കുന്നതെങ്കിലും ചില അധ്യായങ്ങളിൽ സർഗ്ഗാന്തശ്ലോകങ്ങൾ ഇതരവൃത്തങ്ങളിൽ നിബന്ധിച്ചിരിക്കുന്നതായും കാണാം. നൈമിശാരണ്യത്തിൽ ഒരു കാലത്തു് ഒരു ദീർഘസത്രം നടക്കുകയും ആ അവസരത്തിൽ ശൗനകൻ തുടങ്ങിയ മഹർഷിമാർ അവിടെ സന്നിഹിതരായിരിക്കവേ സൂതൻ അവരെ സന്ദർശിക്കുകയും ചെയ്യുന്നു. അപ്പോൾ ശൗനകൻ ശ്രീപരശുരാമൻ കേരളത്തിൽ നിർമ്മിച്ച തീർത്ഥക്ഷേത്രങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കണമെന്നു സൂതനോടു് അപേക്ഷിക്കുകയും, അതിനു സൂതൻ ആ വിഷയത്തെക്കുറിച്ചു യുധിഷ്ഠിരനും ഗർഗ്ഗമഹർഷിയുമായി സംവാദമുണ്ടായിട്ടുണ്ടെന്നും അതിനെത്തന്നെ താനും നിവേദനംചെയ്യാമെന്നും ശൗനകനോടു പറയുകയും ചെയ്യുന്നു. ഈ പീഠികയെ ആസ്പദമാക്കിയാണു് ഒരു കുറിപ്പു് ഓരോ അധ്യായത്തിന്റേയും ഒടുവിൽ ഗ്രന്ഥകാരൻ ചേർക്കുന്നതു്. കേരളത്തിന്റെ പൂർവകാലചരിത്രത്തെപ്പറ്റി പല വിവരങ്ങളും രേഖപ്പെടുത്തുവാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടു്. കാർത്തവീര്യോല്പത്തിമുതല്ക്കു കഥ ആരംഭിച്ചു ശ്രീപരശുരാമന്റെ ചരിത്രം ബ്രഹ്മാണ്ഡപുരാണത്തിൽ കാണുന്നതു സംഗ്രഹിച്ചു പ്രതിപാദിക്കുന്നു. പിന്നെ പരശുരാമന്റെ തപസ്സു്, കേരളോല്പത്തി മുതലായ വിഷയങ്ങളെപ്പറ്റിയാണു് പറയുന്നതു്. തദനന്തരം ചോളദേശത്തിൽനിന്നു ബ്രാഹ്മണരെ ആനയിച്ചു് അവർക്കു ഗ്രാമങ്ങൾ നിർമ്മിച്ചു വേഷഭാഷാദികളിൽ മാറ്റംവരുത്തി കേരളീയരാക്കുന്നതും കാഞ്ചീപുരത്തുനിന്നു തരണനല്ലൂർ നമ്പൂരിപ്പാട്ടിലെവരുത്തി അദ്ദേഹത്തിനു ക്ഷേത്രങ്ങളിൽ തന്ത്രാധികാരം നല്കുന്നതും മറ്റും വർണ്ണിക്കുന്നു. പയ്യനൂർ (സുബ്രഹ്മണ്യപുരി), മൂകാംബി, തളിപ്പറമ്പു് (ലക്ഷ്മീപുരം), തൃച്ചെമ്മരം (ശംബരവനം), ചെറുകുന്നു് (ബാലശൈലം), തിരുനെല്ലി (സഹ്യാമലകം), പള്ളിക്കുന്നു് (വിഹാരാദ്രി), തിരുവങ്ങാടു് (ശ്വേതാരണ്യം), കൊട്ടിയൂർ (ത്രിശിരാചലം), പിഷാരിക്കാവു് (മുദ്രാചലം), വടക്കൻ കോട്ടയം (ദുർഗ്ഗാപുരി), ഗുരുവായൂർ (വാതാലയം), കൊടുങ്ങല്ലൂർ (കോടരപുരി), തൃപ്പൂണിത്തുറ (ത്രിപൂർണ്ണപുരി), വൈക്കം (വ്യാഘ്രപുരി), തിരുവിതാംകോടു് (ശ്രീവർദ്ധനപുരി), തിരുവില്വാമല (ഏകാദശ്യചലം), തിരുനാവാ (നവയോഗിപുരം), ശുചീന്ദ്രം, കന്യാകുമാരി മുതലായ പല ക്ഷേത്രങ്ങളുടെ പ്രതിഷ്ഠ, കേരളത്തിലെ ജാത്യുൽപത്തിയും വിശേഷാചാരങ്ങളും, ദാരുകവധം, കേശിവധം, അംബോഹലവധം എന്നിങ്ങനെ വേറെയും പല പ്രമേയങ്ങൾ ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നുണ്ടു്. സംസ്കൃതീകൃതങ്ങളായ ചില സ്ഥലസംജ്ഞകൾ അശ്രുതപൂർവങ്ങളാണു്. ചരിത്രദൃഷ്ട്യാ പരിശോധിക്കുമ്പോൾ കേരളമാഹാത്മ്യത്തിനു പറയത്തക്ക വിലയൊന്നും കല്പിക്കാവുന്നതല്ല. കേരളോൽപത്തിക്കു മുമ്പുണ്ടായ ഒരു ഗ്രന്ഥമാണു് കേരളമാഹാത്മ്യം എന്നു സമ്മതിക്കാം. ഗ്രന്ഥകാരൻ ചില ഐതിഹ്യങ്ങളും പല അനുമാനങ്ങളും തക്രതണ്ഡുലന്യായേന ഇടകലർത്തി വാലും തുമ്പുമില്ലാതെ ചില സംഗതികളെല്ലാം വലിച്ചുവാരി എഴുതിക്കൂട്ടിയിരിക്കുന്നുവെന്നേ ചുരുക്കത്തിൽ പറയുവാനുള്ളു. അറിവുള്ള പലരും കേരളമാഹാത്മ്യത്തെ അപ്രമാണീകരിച്ചിരിക്കുന്നു എന്നു പണ്ഡിതവരേണ്യനായ വൈക്കത്തു പാച്ചുമൂത്തതു കേരളവിശേഷനിയമവിവരം എന്ന പുസ്തകത്തിൽ ഉപപത്തിപുരസ്സരം സ്ഥാപിച്ചിട്ടുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവനീയമാണു്.
-
ഭ്രമരസന്ദേശം
ഭ്രമരസന്ദേശത്തിനു ഭൃംഗസന്ദേശമെന്നും പേരുണ്ടു്. ആകെ 177 ശ്ലോകങ്ങളുള്ള ഒരു കാവ്യമാണു് അതു്. ആ സന്ദേശത്തിന്റെ പ്രണേതാവു് മേല്പുത്തൂർ ഭട്ടതിരിയുടെ സമകാലികനായ വാസുദേവൻനമ്പൂതിരിയായിരുന്നു എന്നുള്ളതിനു ലക്ഷ്യം അതിൽത്തന്നെയുണ്ടു്. അച്യുതപ്പിഷാരടി ജീവിച്ചിരുന്ന കാലത്താണു് സന്ദേശത്തിന്റെ രചനയെന്നതിനാൽ പരമാവധി 795-ലോ 796-ലോ ആയിരിക്കണം ആ കാവ്യത്തിന്റെ ആവിർഭാവം. വാസുദേവൻ ഏതു ദേശക്കാരനായിരുന്നു എന്നറിയുന്നില്ല. നല്ല നിലാവുള്ള ഒരു രാത്രിയിൽ രമ്യമായ ഒരു ഹർമ്മ്യത്തിൽ തൃതീയപുരുഷാർത്ഥലാഭത്താൽ ധന്യനായ കഥാനായകൻ അയാളുടെ പ്രണയിനിയോടുകൂടി സുകൃതിസുലഭമായ നിദ്രയെ സേവിക്കുന്നു. അപ്പോൾ ഒരു യക്ഷി നായകനെ എടുത്തുകൊണ്ടു ക്രീഡിക്കുവാനായി മലയശിഖരത്തിലേക്കു പോകുകയും തിരുവനന്തപുരത്തു വെച്ചു തന്റെ ഭർത്താവു വരുന്നതു കാണുകയാൽ പേടിച്ചു് അയാളെ അവിടെത്തന്നെയിട്ടുംവെച്ചു കടന്നുകളയുകയും ചെയ്യുന്നു. നായകൻ എതാനും ദിവസങ്ങൾ തിരുവനന്തപുരത്തു കഴിച്ചുകൂട്ടിയപ്പോൾ ഒരു വണ്ടിനെ കണ്ടെത്തുകയും അതിനോടു തനിക്കു് ഒരു മാസംകൊണ്ടു മാത്രം ചെല്ലാവുന്നതും എന്നാൽ അതിനു രണ്ടു ദിവസംകൊണ്ടു പറന്നെത്താവുന്നതുമായ ശ്വേതദുർഗ്ഗത്തോളം പോയി നായികയെ സമാധാനപ്പെടുത്തണമെന്നു് അപേക്ഷിക്കുകയും ചെയ്യുന്നതായി കവി ഉപന്യസിക്കുന്നു. വർണ്ണിതങ്ങളായിട്ടുള്ള സ്ഥലങ്ങളും മറ്റും തിരുവനന്തപുരം, കൊല്ലം, അഷ്ടമുടിക്കായൽ, തിരുവല്ലാ വിഷ്ണുക്ഷേത്രം, ഉദയമാർത്താണ്ഡവർമ്മരാജാവു പരിപാലിച്ചിരുന്ന തെക്കുംകൂർ രാജ്യം, തിരുവാർപ്പിൽ കൃഷ്ണക്ഷേത്രം, തെക്കുംകൂർ രാജധാനി, കുമാരനല്ലൂർ കാത്യായനീക്ഷേത്രവും അഗ്രഹാരവും, ഗോദവവർമ്മരാജാവു ഭരിച്ചിരുന്ന വടക്കുംകൂർ രാജ്യം, ചെമ്പകശ്ശേരി രാജാവിന്റെ രാജധാനികളിൽ ഒന്നായ കുടമാളൂർ, വൈക്കത്തു ശിവക്ഷേത്രം, മുറിഞ്ഞപുഴ, തൃപ്പൂണിത്തുറ, കൊച്ചി, തിരുവഞ്ചിക്കുളത്തു ശിവക്ഷേത്രം, കൊടുങ്ങല്ലൂർ ഭദ്രകാളിക്ഷേത്രം, തൃക്കണാമതിലകം, ഇരിഞ്ഞാലക്കുട വിഷ്ണുക്ഷേത്രം, ഊരകത്തമ്മതിരുവടിക്ഷേത്രം, തൃശ്ശൂർ ശിവക്ഷേത്രം, ഗുരുവായൂർ വിഷ്ണുക്ഷേത്രം, ആഴ്‍വാഞ്ചേരിമന, മൂക്കോലക്കൽ ഭവാനിക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാ വിഷ്ണുക്ഷേത്രം, അവിടത്തെ മാമാങ്കത്തറ ഇങ്ങനെ പല ക്ഷേത്രങ്ങളേയും സ്ഥലങ്ങളേയും നദികളേയും പറ്റിയുള്ള വർണ്ണനം ഭൂമരസന്ദേശത്തിലുണ്ടു്.
-
നാരായണീയം
ഭഗവൽസ്തോത്രപരമായ ഗ്രന്ഥസമൂഹം സംസ്കൃതത്തിൽ എന്നപോലെ അത്ര വിപുലവും ശ്രുതിമതിമധുരവുമായി മറ്റൊരു സാഹിത്യത്തിലുമില്ല. ആ സ്തോത്രങ്ങളിൽ ശങ്കരഭഗവൽപാദരുടെ സൗന്ദര്യലഹരിയ്ക്കു് അഗ്രപൂജാവകാശമുണ്ടെങ്കിലും അതു ഹ്രസ്വമാകയാൽ നാരായണീയവുമായുള്ള തുലനയെ അർഹിയ്ക്കുന്നില്ല. വേദാന്തദേശികരുടെ പാദുകാസഹസ്രം, വേങ്കടാദ്ധ്വരിയുടെ ലക്ഷ്മീസഹസ്രം മുതലായ കൃതികൾക്കു നാരായണീയത്തിന്റെ ആകർഷകത്വമുണ്ടെന്നു പറവാൻ ആരും സന്നദ്ധരാകുന്നതല്ല. ശബ്ദസുന്ദരമായ മൂകന്റെ പഞ്ചശതിയിൽ അർത്ഥം അത്യുൽകൃഷ്ടമെന്നോ പണ്ഡിതശ്ലാഘയ്ക്കു പര്യാപ്തമെന്നോ വാദിച്ചുനില്ക്കുവാൻ വൈഷമ്യമുണ്ടു്. എങ്ങനെ നോക്കിയാലും ഈശ്വരസ്തുതികളിൽ ‘ദ്വേധാ നാരായണീയം’ അതായതു് നാരായണകഥാപ്രതിപാദകവും നാരായണകവിനിർമ്മിതവും എന്നു ഭട്ടതിരിതന്നെ പറയുന്ന ഈ സ്തോത്രരത്നം അതിപ്രധാനമായി പരിശോഭിയ്ക്കുന്നു. ഭഗവാനെ നേരിട്ടു് അഭിസംബോധനംചെയ്തുകൊണ്ടു് കഥാകഥനം ചെയ്യുന്നതാണു കവിയ്ക്കു് ഏതദ്വിഷയകമായി സിദ്ധിച്ചിട്ടുള്ള മഹാവിജയത്തിന്റെ ഒരു രഹസ്യം. ചില ദശകങ്ങളിൽ പത്തിലധികം ശ്ലോകങ്ങളുള്ളതിനാൽ ആകെ ആയിരത്തി മുപ്പത്തിയാറു ശ്ലോകങ്ങൾ ഈ കൃതിയിലുണ്ടു്. ഭാഗവതപുരാണത്തിലെന്നതുപോലെ അതിന്റെ സാരസർവസ്വമായ ഈ ഗ്രന്ഥത്തിലും കലിയുഗത്തിൽ മോക്ഷസാധന സാമഗ്രിയിൽ വിഷ്ണുഭക്തിക്കുള്ള പാരമ്യത്തെയാണു് കവി പ്രതിഷ്ഠാപനം ചെയ്യുന്നതു്. മേൽപ്പുത്തൂർ നാരായണഭട്ടതിരിഅദ്ദേഹം സങ്കീർത്തനാദിമാർഗ്ഗങ്ങളിൽക്കൂടി വളരെ വേഗത്തിൽ ഭഗവൽപ്രസാദം നേടാവുന്ന കലികാലത്തെ പ്രകടമായി പ്രശംസിക്കുന്നു
-
ശ്രീപാദസപ്തതി
ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മൂക്കോലക്കൽ പാർവ്വതീദേവിയെ അഭിസംബോധന ചെയ്തുകൊണ്ടു് ആ ജഗന്മാതാവിന്റെ പാദാരവിന്ദങ്ങളെ വർണ്ണിക്കുന്ന സ്തോത്രമാകുന്നു മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ ശ്രീപാദസപ്തതി. അർത്ഥചമൽക്കാരമാണു് ഈ സ്തോത്രത്തിൽ ഐദംപര്യേണ പ്രശോഭിക്കുന്നതു്.
-
ഗുരുവായുപുരേശസ്തോത്രം
മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ ഈ ചെറിയ കൃതിയിൽ മനോഹരങ്ങളായ പന്ത്രണ്ടു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.
-
ഗോശ്രീനഗരവർണ്ണനം
മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ അതിദീർഗ്ഘമായ ഒരു ഗദ്യമാണു് ഗോശ്രീനഗരവർണ്ണനം. കൊച്ചിയിലെ പോർത്തുഗീസുഭടന്മാരെ കവി വർണ്ണിക്കുന്നു. അവിടത്തെ പണ്യവീഥിയുടെ അപദാനങ്ങളെ പ്രശംസിക്കുമ്പോൾ ഭട്ടതിരിക്കു് അത്യന്തം അഭിമതമായ ശ്ലേഷപ്രയോഗത്തിനും പഴുതു കിട്ടുന്നു. ചില ഭാഗങ്ങൾ പദ്യഗന്ധികളാണു്. ഈ ഗദ്യത്തിൽത്തന്നെ കൊല്ലം 776 മുതൽ 790 വരെ കൊച്ചിരാജ്യം ഭരിച്ചിരുന്ന വീരകേരളവർമ്മമഹാരാജാവിന്റെ ഒരു പ്രശസ്തി ഉൾപ്പെടുന്നുണ്ടു്.
-
കോടിവിരഹം
മഴമംഗലത്തിന്റെ കൊടിയവിരഹം എന്ന മണിപ്രവാളചമ്പുവിനെ അനുകരിച്ചു ഭട്ടതിരി സംസ്കൃതത്തിൽ രചിച്ചിട്ടുള്ള ഒരു പ്രബന്ധമാണു് കോടിവിരഹം. അതു മഴമംഗലത്തു നാരായണൻനമ്പൂരിയുടെ കൃതിയാണെന്നു് ഒരു പക്ഷാന്തരമുണ്ടു്. അതിനോടു ഞാൻ യോജിക്കുന്നില്ല. അതിലെ കഥാനായകൻ ശൃംഗാരകേതു എന്ന ബ്രാഹ്മണനും നായിക ശൃംഗാരചന്ദ്രികയുമാകുന്നു. രണ്ടുപേർക്കും പരസ്പരം രൂപാമൃതത്തിന്റെ ശ്രോത്രാഞ്ജലിപാനംകൊണ്ടുതന്നെ അനുരാഗം അങ്കുരിക്കുകയും കാത്യായനീക്ഷേത്രത്തിൽ ഒരു ഉത്സവകാലത്തു അന്യോന്യമുള്ള സന്ദർശനത്തിനുമേൽ അതു പ്രവൃദ്ധമാകുകയും ചെയ്യുന്നു. പിന്നീടു് അവർ ഭാര്യാഭർത്താക്കന്മാരായിത്തീർന്നു ദാമ്പത്യസുഖം അനുഭവിക്കവേ, നായിക സ്വപ്നത്തിൽ നായകന്റെ പരസ്ത്രീസംഭോഗം കണ്ടു് അതു സത്യമാണെന്നു വിശ്വസിക്കുകയും തൽഫലമായി നായകനെ ബഹിഷ്കരിക്കുകയും ചെയ്യുന്നു. അങ്ങനെ തമ്മിൽ പിരിഞ്ഞ ദമ്പതികൾക്കു തദനന്തരം വന്നുചേരുന്ന ഘോരമായ വിരഹതാപമാണു് പ്രധാനമായ പ്രതിപാദ്യാംശം. വർഷകാലത്തെ ഒരു രാത്രിയിൽ നായികാനായകന്മാർ ദുസ്സഹമായ വിയോഗദുഃഖം അനുഭവിച്ചുകൊണ്ടു സഞ്ചരിക്കുമ്പോൾ അവർക്കു് ആകസ്മികമായി പുനസ്സമാഗമമുണ്ടാകുന്നു. വിഭീതവിഹാര (താന്നിപ്പള്ളി) ത്തിലെ ആഢ്യൻനമ്പൂരിയുടെ അപേക്ഷയനുസരിച്ചാണു് മേൽപ്പുത്തൂർ നാരായണഭട്ടതിരി പ്രസ്തുത കാവ്യം നിർമ്മിച്ചതു് എന്നൊരു മാതൃകാഗ്രന്ഥത്തിൽ കാണുന്നു.
-
ആശ്വലായനക്രിയാക്രമം
മേൽപ്പുത്തൂർ നാരായണഭട്ടതിരി ശ്രൗതവിഷയകമായുള്ള പാണ്ഡിത്യപ്രകർഷം പ്രസ്തുത ഗ്രന്ഥത്തിൽ പ്രത്യക്ഷീഭവിക്കുന്നു. ശൗനകനാലും ആശ്വലായനനാലും പ്രോക്തങ്ങളായ ഗൃഹ്യവിധികളെ ഗ്രന്ഥത്തിൽ സംഗ്രഹിക്കുന്നതായി അദ്ദേഹം നമ്മെ ഗ്രഹിപ്പിയ്ക്കുന്നു. ആരംഭത്തിൽ ചന്ദനക്കാവിലെ ഗണപതി, വിഷ്ണു ഈ ദേവന്മാരെയും തിരുനാവായിലെ വിഷ്ണുവിനേയും വന്ദിക്കുന്നുണ്ടു്.
-
പ്രക്രിയാസർവ്വസ്വം
മേൽപ്പുത്തൂർ നാരായണഭട്ടതിരി പ്രക്രിയാസർവസ്വമെന്ന മഹനീയമായ വ്യാകരണഗ്രന്ഥം നിർമ്മിച്ചതു പൂരാടം തിരുനാൾ ചെമ്പകശ്ശേരി മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചു് അമ്പലപ്പുഴയിൽ വെച്ചാണ്.
-
ധാതുകാവ്യം
പട്ടത്തു വാസുദേവഭട്ടതിരിയുടെ അഞ്ചു സർഗ്ഗങ്ങളടങ്ങിയ വാസുദേവവിജയമെന്ന കാവ്യത്തെപ്പറ്റി ആ പൂർവാചാര്യൻ പ്രതിപാദിക്കാത്തതിനാൽ മേൽപ്പുത്തൂർ നാരായണഭട്ടതിരി അതിലെ ഇതിവൃത്തംതന്നെ തുടർന്നുകൊണ്ടു മൂന്നു സർഗ്ഗങ്ങളിൽ ധാതുകാവ്യം നിർമ്മിച്ചു. മാധവാചാര്യരുടെ ധാതുവൃത്തിയെയാണു് താൻ പ്രമാണീകരിയ്ക്കുന്നതു് എന്നു് “ഉദാഹൃതം പാണിനിസൂത്രമണ്ഡലം” എന്ന പ്രഥമശ്ലോകത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടു്.
-
അപാണിനീയപ്രാമാണ്യസാധനം
വ്യാകരണവിഷയത്തിൽ പാണിനി കാത്യായനപതഞ്ജലികൾക്കു മാത്രമല്ല പ്രാമാണ്യം കല്പിക്കേണ്ടതെന്നു പ്രക്രിയാസർവസ്വത്തിൽ മേൽപ്പുത്തൂർ നാരായണഭട്ടതിരി വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ ഉൽപതിഷ്ണുത്വം ചോളദേശത്തിലെ ചില വൈയാകരണന്മാർക്കു് അസഹ്യമായിത്തോന്നി. അവരിൽ വൈനതേയൻ എന്നൊരു പണ്ഡിതൻ അദ്ദേഹത്തെ എതിർക്കുകയും സുദർശനൻ എന്ന മറ്റൊരു പണ്ഡിതൻ വൈനതേയമതത്തെ ഖണ്ഡിക്കുകയുംചെയ്തു. ഒടുവിൽ ഭട്ടതിരി അന്നു ചോളദേശത്തിലെ വൈയാകരണാഗ്രണികളായിരുന്ന സോമേശ്വരദീക്ഷിതരേയും യജ്ഞനാരായണദീക്ഷിതരേയും മാധ്യസ്ഥ്യത്തിനു ക്ഷണിച്ചു. ഗദ്യപദ്യാത്മകമായ അദ്ദേഹത്തിന്റെ ആ മനോഹരങ്ങളായ ചില പദ്യങ്ങൾ പ്രകൃതത്തിൽ ഉദ്ധർത്തവ്യങ്ങളാണു്. സോമേശ്വരദീക്ഷിതർ കാമദേവൻ എന്നൊരു പണ്ഡിതനെ വാദത്തിൽ ജയിച്ചു. ആ ദീക്ഷിതർ രാഘവയാദവീയം മുതലായ കൃതികൾ നിർമ്മിച്ചിട്ടുണ്ടു്. യജ്ഞനാരായണദീക്ഷിതർ ഹരിവംശസാരചരിതം മുതലായ കൃതികളുടെ പ്രണേതാവായ ഗോവിന്ദദീക്ഷിതരുടെ സീമന്തപുത്രനും സാഹിത്യരത്നാകരം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും തഞ്ജാപുര (തഞ്ചാവൂർ) രാജധാനിയെ അലങ്കരിച്ചു ചോളരാജ്യം ഭരിച്ച സംഗീതസുധാകരാദിവിവിധഗ്രന്ഥനിർമ്മാതാവായ രഘുനാഥനായകന്റെ പ്രധാനമന്ത്രിയുമായിരുന്നു. ഭട്ടതിരിയുടെ ആശയമെന്തെന്നു് അദ്ദേഹംതന്നെ ഒരു ചെറിയ ഗദ്യത്തിൽ ഉപപാദിച്ചിട്ടുണ്ടു്.
-
ചെല്ലൂരനാഥോദയം
ശ്രീപരമേശ്വരൻ കൈലാസപർവ്വതത്തിൽ എഴുന്നള്ളിയിരിക്കുമ്പോൾ ഒരവസരത്തിൽ ദേവന്മാർ അവിടുത്തെ സന്നിധാനത്തെ പ്രാപിച്ചു വിശ്വകർമ്മാവിനാൽ ആദിത്യകലകളെക്കൊണ്ടു നിർമ്മിതങ്ങളായ മൂന്നു ശൈവബിംബങ്ങൾ ഭൂമിയിലുണ്ടെന്നും അവയുടെ തേജസ്സുകൊണ്ടു ലോകം ദഹിക്കുന്നു എന്നും അവയെ അവിടുന്നുതന്നെ സ്വീകരിക്കണമെന്നും അറിയിച്ചു. കരുണാശാലിയായ ഭഗവാൻ അവർക്കു് അഭീഷ്ടം നല്കി ആ മൂന്നു ബിംബങ്ങളേയും പാർവതീദേവിക്കു നിത്യപൂജയ്ക്കായി ദാനംചെയ്തു. പിന്നീടു് അവയിൽ ഒന്നു മാന്ധാതാവിനും മറ്റൊന്നു് അദ്ദേഹത്തിന്റെ പുത്രനായ മുചുകുന്ദനും ദേവിയുടെ സമ്മതംവാങ്ങി കൊടുക്കുകയും അവയെ അവർ തളിപ്പറമ്പത്തുവെച്ചു് ആരാധിച്ചുപോരികയുംചെയ്തു. കാലാന്തരത്തിൽ ആ ബിംബങ്ങൾ ഭൂഗർഭത്തിൽ അന്തർഹിതങ്ങളായിപ്പോയി. അങ്ങനെയിരിക്കെ ശിവൻ ഒരിക്കൽ തന്റെ പാരിഷദമുഖ്യനായ കുംഭോദരനെ ഭൂമിയിലെ സ്ഥിതിഗതികൾ അറിഞ്ഞുവരുവാൻ നിയോഗിക്കുകയും ആ ഭക്തൻ തിരിയെച്ചെന്നു പെരുഞ്ചെല്ലൂർ ഗ്രാമത്തിന്റെ മാഹാത്മ്യം വർണ്ണിച്ചു കേൾപ്പിക്കുകയും ചെയ്തു. അപ്പോൾ ഭഗവാനു് ആ സ്ഥലം തന്റെ നിത്യസാന്നിദ്ധ്യത്താൽ അലംകൃതമാക്കണമെന്നു തോന്നി. ആ ഘട്ടത്തിൽ ശതസോമൻ എന്ന കേരളരാജാവു് അഗസ്ത്യമഹർഷിയുടെ ഉപദേശമനുസരിച്ചു കൈലാസത്തിൽച്ചെന്നു് കലികല്മഷം ഭൂമിയിൽനിന്നു നീങ്ങണമെന്നുള്ള അഭിസന്ധിയോടുകൂടി ശ്രീപരമേശ്വരനെ ഭജിക്കുകയും ഭക്തവത്സലനായ ഭഗവാൻ നീരാട്ടിനെഴുന്നള്ളിയിരുന്ന ദേവിയുടെ അനുമതികൂടാതെ മൂന്നാമത്തെ ശൈവബിംബം അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. തിരിയെ വന്നപ്പോൾ ദേവി അത്യന്തം കുപിതയായി ഭർത്താവിനെ ശപിക്കുവാൻ ഒരുങ്ങിയെങ്കിലും ശതസോമന്റെ സ്തോത്രങ്ങൾ കേട്ടു ശാന്തയായി. തദനന്തരം ദേവിയുടെ അനുമതികൂടി നേടി കൃതകൃത്യനായ രാജാവു പെരുഞ്ചെല്ലൂരിൽ ആ ബിംബം പ്രതിഷ്ഠിക്കുകയും അതിനു് ഉചിതമായ ഒരു മഹാക്ഷേത്രം പണിയിക്കുകയും ചെയ്തു. അവിടെ സ്ത്രീകൾക്കു പ്രവേശമില്ലാത്തതിനാൽ കാഞ്ഞിരങ്ങാട്ടുകൂടി അദ്ദേഹം മറ്റൊരു ശൈവബിംബം പ്രതിഷ്ഠാപനംചെയ്തു. ശതസോമൻ കോലത്തുനാട്ടിലെ ഒരു രാജാവായിരുന്നു. അദ്ദേഹം നിർമ്മിച്ച പെരുഞ്ചെല്ലൂർ ക്ഷേത്രത്തിനു തദനുരോധേന സോമേശ്വരം എന്നുകൂടി പേർ പറഞ്ഞു വരുന്നു.
-
തെങ്കൈലനാഥോദയം
ശ്രീപരശുരാമൻ താൻ ക്ഷത്രിയരാജാക്കന്മാരിൽനിന്നു വെട്ടിപ്പിടിച്ചടക്കിയ ഭൂമി മുഴുവൻ കാശ്യപമഹർഷിക്കായി ദാനംചെയ്തതിന്റെ ശേഷം മഹേന്ദ്രപർവതത്തിൽ തപസ്സു ചെയ്യുമ്പോൾ അവിടെ ചില ബ്രാഹ്മണർ ചെന്നു തങ്ങൾക്കു വിഹിതങ്ങളായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന്നു സമ്പത്സമൃദ്ധമായ ഒരു ദേശം ലഭിക്കണമെന്നു് അപേക്ഷിച്ചു. അതു സാധിച്ചുകൊടുക്കുന്നതിനുവേണ്ടി ആ മഹാത്മാവു് വരുണനെ പ്രത്യക്ഷീകരിച്ചു തന്റെ യജ്ഞായുധമായ ശൂർപ്പം സമുദ്രത്തിലേക്കെറിഞ്ഞു. അതു് എവിടെച്ചെന്നു വീണുവോ അതുവരെയുള്ള സ്ഥലം നാടാക്കി, അതിനു കൊങ്കണമെന്നു പേർ നൽകി. ആ നാടു് അവർക്കായി ദാനം ചെയ്കയും അതിന്റെ പരിപാലനത്തിനു കേരളൻ എന്നൊരു രാജാവിനെ നിയമിക്കയും ചെയ്തു. തദനന്തരം പരശുരാമൻ ശ്രീപരമേശ്വരനെ സേവിക്കുവാൻ കൈലാസത്തിലേയ്ക്കു പോകുകയും അവിടെവെച്ചു താൻ പുത്തനായി വീണ്ടെടുത്ത ഭൂവിഭാഗത്തിൽ ഭഗവാൻ പാർവതീസമേതനായി എഴുന്നള്ളി നിത്യ സന്നിധാനം ചെയ്യണമെന്നു പ്രാർത്ഥിക്കുകയും ചെയ്തു. ദേവിയുടെ നിർബ്ബന്ധംമൂലം ആ പ്രാർത്ഥന സഫലീഭവിപ്പിക്കുവാൻ ഭഗവാൻ സപരിവാരം പുറപ്പെട്ടു. കൊങ്കണഭൂമിയിൽ ഒരു ഭാഗത്തു വന്നപ്പോൾ നന്ദികേശ്വരൻ അവിടെ “സംവാസകൗതൂഹലി”യായിനിന്നു. ആ സ്ഥലത്തു് അഭൗമമായ ഒരു തേജസ്സും കാണാറായി. അപ്പോൾ ശ്രീപരമേശ്വരൻ അതു തന്റെ വാസസ്ഥാനമാക്കുവാനുറച്ചു; മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യവും അവിടെ ഭഗവാന്റെ ആഗ്രഹമനുസരിച്ചു് ഉണ്ടായി. കേരളരാജാവു് ആ സ്ഥലത്തു ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, പാർവതി എന്നീ പഞ്ചദേവതകളുടെ അധിവാസത്തിനായി ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. അതാണു് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം. തൃശ്ശൂരിനു വൃഷപുരമെന്നും, ഭദ്രാചലമെന്നും മറ്റും പല സംജ്ഞകൾ സംസ്കൃതത്തിലുണ്ടു്.
-
കംസവധം
ഒന്നാംകിടയിൽ ഉൾപ്പെടുത്തേണ്ട ഒരു ചമ്പുവാകുന്നു കംസവധം. കഥ അരിഷ്ടവധംമുതൽക്കു് ആരംഭിക്കുകയും ഉഗ്രസേനന്റെ രാജ്യാഭിഷേകത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. കവിത ആദ്യന്തം സരസവും ഫലിതമയവുമാണു്. കംസവധത്തിൽനിന്നു നാരായണീയത്തിൽ ചില പദ്യങ്ങൾ പകർന്നിട്ടുള്ളതായി കാണുന്നതിനാൽ രണ്ടും നീലകണ്ഠകൃതമാണെന്നു സങ്കല്പിക്കുവാൻ തോന്നുന്നു.
-
രാമാർജ്ജുനീയം
വിവിധങ്ങളായ കാവ്യഗുണങ്ങളാൽ വിരാജിതവും സാമാന്യം ദീർഘവുമായ ഒരു ചമ്പുവാണു് രാമാർജ്ജുനീയം. ബ്രഹ്മാണ്ഡപുരാണത്തെ അനുകരിച്ചു ശ്രീ പരശുരാമന്റെ ജനനംമുതൽക്കുള്ള സംഭവങ്ങളെ കവി സ്പർശിച്ചിട്ടുണ്ടെങ്കിലും കാർത്തവീര്യാർജ്ജുനൻ നായാട്ടു കഴിഞ്ഞു് ഒരതിഥിയുടെ നിലയിൽ ജമദഗ്നിമഹർഷിയുടെ ആശ്രമത്തിൽ പ്രവേശിക്കുന്നതു മുതൽക്കുള്ള കഥയാണു് അദ്ദേഹത്തിന്റെ പ്രത്യേകമായ പ്രതിപാദനത്തിനു വിഷയീഭവിക്കുന്നതു്. ഭാർഗ്ഗവനും കാർത്തവീര്യനും തമ്മിലുള്ള യുദ്ധം വളരെ വിസ്തരിച്ചിട്ടുണ്ടു്. ഒടുവിൽ പ്രസ്തുത കൃതി എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ സംജാതമായെന്നു് ഊഹിക്കാം. പരോപജീവിത്വമില്ലെന്നൊരു മെച്ചം അതിനുള്ളതു വിശിഷ്യ വ്യക്തമാകുന്നു.
-
ദക്ഷയാഗം
ഒരു നല്ല ചമ്പുവായ ദക്ഷയാഗവും എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിരചിതമാണെന്നു ഭാഷാരീതികൊണ്ടു നിർണ്ണയിക്കാവുന്നതാണു്. സതീദേവിയുടെ അഗ്നിപ്രവേശവും തദനന്തരം വീരഭദ്രന്റെ ദക്ഷനിധനവും കഴിഞ്ഞതിനുമേൽ ദേവന്മാർ ശ്രീപരമേശ്വരനെ കൈലാസപർവ്വതത്തിൽച്ചെന്നു കാണുന്ന ഘട്ടം കവി ഒരു വിശിഷ്ടമായ സംസ്കൃത ഗദ്യംകൊണ്ടു് ഉപനിബന്ധിച്ചിരിക്കുന്നു.
-
ത്രിപുരദഹനം
ഒന്നാംകിടയിൽ നിൽക്കുന്നതായി ഭാവുകന്മാർക്കു് അനുഭവപ്പെടുന്ന ഒരു ചമ്പുവാണു് ത്രിപുരദഹനം. ഈ കാവ്യത്തിൽ നീലകണ്ഠകവിയുടെ ഓജസ്സും ഉജ്ജ്വലതയും സമഗ്രമായി കാണുന്നു. താരകാസുരന്റെ പുത്രനായി വിദ്യുന്മാലി, കമലാക്ഷൻ, താരകാക്ഷൻ എന്നിവരെയാണു് പുരാണങ്ങളിൽ ത്രിപുരന്മാർ എന്നു പറയുന്നതു്. ശിവഭക്തന്മാരായ അവരുടെ ഉപദ്രവം ദുസ്സഹമായിത്തീർന്നപ്പോൾ ദേവന്മാരുടെ പ്രാർത്ഥനയ്ക്കു വഴിപ്പെട്ടു മഹാവിഷ്ണു ബുദ്ധമുനിയുടെ വേഷംധരിച്ചു് അവരെ അത്ഭുതകർമ്മങ്ങൾകൊണ്ടു വശീകരിച്ചു് ആ നൂതന മതത്തിലേക്കു പരിവർത്തനം ചെയ്യിക്കുകയും, ശൈവചിഹ്നങ്ങൾ പരിത്യജിച്ചു ബൗദ്ധമുദ്രകൾ സ്വീകരിച്ച അവരുടെ അവസ്ഥാന്തരം ശ്രീപരമേശ്വരൻ നാരദമഹർഷിയിൽനിന്നു ഗ്രഹിച്ചു മൂന്നാം തൃക്കണ്ണുകൊണ്ടു് അവരെ ദഹിപ്പിക്കുകയും ചെയ്യുന്നതാണു് പ്രസ്തുത ചമ്പുവിലെ ഇതിവൃത്തം.
-
ശ്രീമതീസ്വയംവരം
ശ്രീമതീസ്വയംവരത്തിലേ കഥ പുരാണാന്തർഗ്ഗതമാകുന്നു. വിഷ്ണുഭക്തനായ അംബരീഷമഹാരാജാവിനു ശ്രീമതി എന്നൊരു പുത്രിയുണ്ടായിരുന്നു. മഹർഷിമാരെങ്കിലും ഗായകന്മാരായ നാരദനും പർവതനും ആ യുവതിയിൽ അനുരക്തരായിത്തീരുകയും ആ വിവരം അവർ അംബരീഷനെ ധരിപ്പിക്കുകയും ചെയ്തു. കന്യകയ്ക്കു മഹാവിഷ്ണു ഭർത്താവാകണമെന്നായിരുന്നു അഭിലാഷം. അംബരീഷൻ ശാപഭയം നിമിത്തം വിഷമിച്ചു് താൻ ഒരു സ്വയംവരമാണു നിശ്ചയിച്ചിരിക്കുന്നതെന്നും ആ അവസരത്തിൽ രണ്ടു മഹർഷിമാരും സന്നിഹിതരായിരിക്കുകയാണെങ്കിൽ കുമാരി തനിക്കു് അഭിമതനായ ഒരു പുരുഷനെ വരിച്ചുകൊള്ളുമെന്നും അവരെ അറിയിച്ചു. മഹർഷിമാർ മഹാവിഷ്ണുവിനോടു് അന്യോന്യം അവർക്കിരുവർക്കും കപിമുഖത്വമുണ്ടാകുമാറു പ്രാർത്ഥിച്ചു. വരണമണ്ഡപത്തിൽ കുമാരി അവരെ രണ്ടു പേരെയും വാനരവദനന്മാരായും അവർക്കിടയിൽ മഹാവിഷ്ണുവിനെ, ത്രൈലോക്യമോഹനമായ സൗന്ദര്യത്തിനു നിധാനമായും കണ്ടു. കന്യകയെ ഭഗവാൻ പരിഗ്രഹിച്ചു. ക്രുദ്ധന്മാരായ മഹർഷിമാർ ഉത്തരക്ഷണത്തിൽ അംബരീഷനെ ഗ്രസിക്കുവാൻ തമസ്സിനെ സൃഷ്ടിക്കുകയും ഭഗവാൻ അതിന്റെ ശമനത്തിന്നായി ചക്രായുധത്തെ നിയോഗിക്കുകയും ചെയ്തു. താടിക്കാർ രണ്ടുപേരും പേടിച്ചരണ്ടു മഹാവിഷ്ണുവിനെത്തന്നെ ശരണം പ്രാപിച്ചു. ഭഗവാൻ അംബരീഷനെ രക്ഷിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തതിനുമേൽ ആ മഹാരാജാവിന്റെ കുലത്തിൽ, അതായതു സൂര്യവംശത്തിൽ, അവതരിച്ചു സീതാദേവിയായി ജനിക്കുന്ന ശ്രീമതിയെ വീണ്ടും പരിഗ്രഹിക്കാമെന്നു വാഗ്ദാനം ചെയ്കയും അതോടുകൂടി കഥ അവസാനിക്കുകയും ചെയ്യുന്നു. സ്വയംവരം കാണുവാൻ പോകുന്ന പല കൂട്ടരേയും കവി തന്മയത്വത്തോടുകൂടി വർണ്ണിക്കുന്നു. അവരിൽ രാജാക്കന്മാർ, മുനിമാർ. മലയാളബ്രാഹ്മണർ, ബ്രഹ്മചാരികൾ, ദേവലന്മാർ, വാര്യന്മാർ, പാതിരിമാർ, യുവതികൾ, പടയാളികൾ, കൈക്കോളർ, കൃഷീവലസ്ത്രീകൾ ഇങ്ങനെ പലരും ഉൾപ്പെടുന്നു. അന്യചമ്പുക്കളിലെല്ലാം ഓദനസ്ഥാനത്തിൽ സ്രഗ്ദ്ധരയും ഉപദംശസ്ഥാനത്തിൽ മറ്റു വൃത്തങ്ങളുമാണല്ലോ ദൃശ്യമായിരിക്കുന്നതു്; എന്നാൽ ശ്രീമതീസ്വയംവരത്തിൽ കവി സ്രഗ്ദ്ധരാവൃത്തത്തിൽ ഒരു ശ്ലോകംപോലും രചിച്ചു ചേർത്തിട്ടില്ലെന്നുള്ളതു വിചിത്രമായിരിക്കുന്നു.
-
ഭരതവാക്യം
ഭരതവാക്യത്തിനു കൂട്ടപ്പാഠകമെന്നും പേർ പറയുന്നു. പ്രസ്തുതകൃതിയുടെ ഉത്ഭവത്തെപ്പറ്റി ഒരൈതിഹ്യം കേട്ടിട്ടുണ്ടു്. ഒരു കവി ഒരിക്കൽ ഒരു നമ്പൂതിരിയുടെ ഇല്ലത്തു ചെന്നു. അന്നു് ഇല്ലത്തെ കാര്യവിചാരക്കാരൻ ഒരു അപ്ഫനും അദ്ദേഹത്തിന്റെ പരിഗ്രഹം ഒരു നായർസ്ത്രീയുമായിരുന്നു. കാര്യസ്ഥനായിട്ടു് ഒരു ഇളയതും ഉണ്ണികളെ വായിപ്പിക്കുവാൻ ഒരു പിഷാരടിയുംകൂടി അവിടെ ഉണ്ടായിരുന്നു. അപ്ഫന്റെ ശുദ്ധഗതിയും പരിഗ്രഹത്തിന്റെ ദുരയും കാര്യസ്ഥന്റെ ഭരണദോഷവും കൂടി യോജിച്ചപ്പോൾ ഇല്ലത്തെ സ്വത്തു മുഴുവൻ നശിച്ചു. അതുകണ്ടു പ്രസ്തുതകവി വ്യസനിച്ചു ഭരതവാക്യം എന്ന നാടകം ഉണ്ടാക്കി അമ്പലവാസികൾക്കു് അഭിനയിക്കുവാൻ സമ്മാനിച്ചു. ഈ ഐതിഹ്യം മുഴുവൻ വിശ്വസനീയമാണെന്നു തോന്നുന്നില്ല. ഹാസ്യരസപ്രധാനവും അഭിനയയോഗ്യവുമായ ഒരു കൃതി ആരോ രചിക്കുകയും അതു മംഗലാവസരങ്ങളിൽ തങ്ങളുടെ ഗൃഹങ്ങളിൽ ഒരു വിനോദമെന്ന നിലയിൽ രംഗത്തിൽ പ്രയോഗിക്കുവാൻ കേരളത്തിലെ പ്രഭുക്കന്മാർ അമ്പലവാസികൾക്കു അനുവാദം നൽകുകയുംചെയ്തു എന്നു് ഊഹിക്കുന്നതായിരിക്കും യുക്തിക്കു് ഇണങ്ങുന്നതു്. പ്രഭുഗൃഹങ്ങളിൽ കല്യാണം, പന്ത്രണ്ടാമ്മാസം മുതലായ അടിയന്തരങ്ങൾക്കു് അമ്പലവാസികളെക്കൊണ്ടു് അതു സമീപകാലത്തുപോലും ആടിച്ചിരുന്നതായി കേൾവിയുണ്ടു്. ഇന്നും ഉൾനാടുകളിൽ ആ ചടങ്ങിനു് അങ്ങിങ്ങു പ്രചാരമുണ്ടായിരിക്കണം. സന്തതിക്കു വിശേഷമെന്നാണു് വയ്പു്.
നായ്ക്കരപ്ഫൻ (വങ്കാളനായ്ക്കർ) എന്ന പാത്രം അപ്ഫനേയും ഇളയതു കാര്യസ്ഥനേയും പിഷാരടി ഗുരുനാഥനേയും ഇട്ടിപ്പെണ്ണു് അപ്ഫന്റെ പരിഗ്രഹത്തേയും വൃദ്ധ ഇട്ടിപ്പെണ്ണിന്റെ മാതാവിനേയും പറങ്ങോടൻ (പരക്രോഡൻ) ഇല്ലത്തെ ദാസനേയും മാപ്പ ദാസിയേയുമാണു് സൂചിപ്പിക്കുന്നതു്. ഭരതൻ, ന്യായപാദൻ ഇവർ ആരാണെന്നു മനസ്സിലാകുന്നില്ല. തിരുവിതാംകൂർ ഗവർമ്മേന്റിൽനിന്നു ഭരതവാക്യം എന്ന പേരിലും ഭാഷാപ്രകാശത്തിന്റെ പ്രകാശകന്മാർ ആ മാസികയിൽ കൂട്ടപ്പാഠകം എന്ന പേരിലും അച്ചടിപ്പിച്ച ഗ്രന്ഥങ്ങൾക്കു തമ്മിൽ അനവധി പാഠഭേദങ്ങൾ കാണ്മാനുണ്ടു്. ഇട്ടുണ്ണി, ഭട്ടൻ മുതലായ ചില പാത്രങ്ങൾകൂടി കൂട്ടപ്പാഠകപ്പതിപ്പിൽ കടന്നുകൂടിയിരിക്കുന്നു. ഇട്ടുണ്ണി ഇട്ടിപ്പെണ്ണിന്റെ ജാരനാണു്. ഭരതവാക്യം വിപുലീകരിച്ചതാണു് കൂട്ടപ്പാഠകം എന്നു ചുരുക്കത്തിൽ പറയാം. ഭരതവാക്യത്തിൽ ചില നല്ല ശ്ലോകങ്ങളും അനേകം പൊട്ടശ്ലോകങ്ങളും കാണാം; തോലന്റേയും മറ്റും പഴയ ശ്ലോകങ്ങൾ പകർത്തീട്ടുമുണ്ടു്. പ്രസ്തുത കൃതിക്കു പ്രഹസനത്തിന്റെ ചില ലക്ഷണങ്ങളുണ്ടു്.
-
ഭാഷാകർണ്ണാമൃതം
വില്വമംഗലത്തിന്റെ സംസ്കൃതകർണ്ണാമൃതത്തിൽനിന്നു വേർതിരിക്കുന്നതിനുവേണ്ടിയാണു് പൂന്താനം നമ്പൂതിരി തന്റെ കൃതിക്കു ഭാഷാകർണ്ണാമൃതം എന്ന പേർ നല്കിയിരിക്കുന്നതു്. കവിയുടെ വാർദ്ധക്യകാലത്തേ ഒരു കൃതിയാണു് കർണ്ണാമൃതം എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ശൂലപാണി വാരിയർ എന്ന ഒരു സുഹൃത്തിന്റെ അപേക്ഷ അനുസരിച്ചാണു് ആ കാവ്യം രചിച്ചത്.
-
പാർത്ഥസാരഥിസ്തവം
കുസുമമഞ്ജരീവൃത്തത്തിലുള്ള പതിനൊന്നു പദ്യരത്നങ്ങൾ കോർത്തിണക്കിയ ഒരു അനർഘമാല്യമാണു് പൂന്താനം നമ്പൂതിരിയുടെ പാർത്ഥസാരഥിസ്തവം.
-
കുമാരാഹരണം പാന
പാന എന്ന പേരിൽ ഒരു കാവ്യവിഭാഗം തമിഴുസാഹിത്യത്തിൽ കാണുന്നില്ല. ഭദ്രകാളിക്ഷേത്രങ്ങളിൽ ദൃഷ്ടിദോഷപരിഹാരത്തിനും മറ്റുമായി ദേവിക്കു കൊട്ടും പാട്ടും സേവയും നടത്തുക എന്നൊരു ആരാധനാപരിപാടി കേരളത്തിൽ ആദ്യകാലംമുതല്ക്കുതന്നെ പ്രചരിച്ചുവന്നു. അതിനു പാനയെന്നും പേരുണ്ട്. ആ അവസരത്തിൽ പാടുന്ന പാട്ടുകൾ പ്രായേണ ദ്രുതകാകളി, തരംഗിണി എന്നീ ഭാഷാവൃത്തങ്ങളിലാണ് രചിച്ചിരുന്നത്.പാന എന്ന പേരിൽ സുവിദിതമായിത്തീർന്ന ദേവതാരാധനത്തിന് ഉപയോഗിക്കുന്ന പാട്ടിനും കാലക്രമത്തിൽ ആ പേർ സിദ്ധിച്ചു. എട്ടും ഒൻപതും ശതകങ്ങളിലെ പാനകളിൽ സാമാന്യേന ആദ്യത്തെ മൂന്നു പാദങ്ങളിൽ ദ്രുതകാകളിയും നാലാമത്തെ പാദത്തിൽ തരംഗിണിയും (ഓട്ടൻതുള്ളലിലെ പ്രധാനവൃത്തം) പ്രയോഗിച്ചുകാണുന്നു. എന്നാൽ കുമാരാഹരണം പാന ആദ്യന്തം ദ്രുതകാകളിയിലാണ് പൂന്താനം നമ്പൂതിരി നിബന്ധിച്ചിരിക്കുന്നത്. അതിലും നാലു പാദങ്ങളുണ്ടെന്ന വസ്തുത വിസ്മരണീയമല്ല.
-
ജ്ഞാനപ്പാന
ആകൃതികൊണ്ടു ലഘുവെങ്കിലും അകൃത്രിമമായ രാമണീയകംകൊണ്ടു് അത്യന്തം മഹത്തായ ഒരു കൃതിയാണു് പൂന്താനത്തിന്റെ ജ്ഞാനപ്പാന. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയേയും ഹരിനാമോച്ചാരണത്തിന്റെ അത്യന്താവശ്യകതയേയും പറ്റി ആ കൃതിയിൽ കവി ആർക്കും സുഗ്രഹമായ രീതിയിൽ, ഏതു് അശ്മഹൃദയത്തേയും അലിയിക്കത്തക്ക തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നു. ഉണ്ണി മരിച്ചതുനിമിത്തം നിർവേദത്തിനു വിധേയനായ ഒരു മഹാകവിയുടെ ഉള്ളിൽനിന്നു് ഊക്കോടുകൂടി ഉൽഗമിച്ചു് ശ്രോതാക്കളുടെ ഹൃദയകുഹരങ്ങളിൽ പ്രവഹിക്കുന്ന ഒരു പരമപാവനിയായ സാരസ്വതനിർഝരിണിയെത്തന്നെയാണു് നാം അവിടെ സമീക്ഷിക്കുന്നതു്.
-
ഘനസംഘം
‘ഘനസംഘം’ എന്ന പദം കൊണ്ടു് പ്രസ്തുത സ്തോത്രം ആരംഭിക്കുന്നതിനാലാണു് അതിനു് ഈ പേർ വന്നതു്. പൂന്താനം നമ്പൂതിരിയുടെ ഈ കൃതി തിരുമാന്ധാംകുന്നിൽ ഭഗവതിയെപ്പറ്റിയുള്ള ഒരു കേശാദിപാദവർണ്ണനമാണ്.
-
അധ്യാത്മരാമായണം
എഴുത്തച്ഛന്റെ അധ്യാത്മരാമായണം കേവലം ഭാഷാന്തരോന്നയനമാണെന്നുപറയുവാൻ ആരെങ്കിലും ഒരുമ്പെടുന്നു എങ്കിൽ അവർ സഹൃദയന്മാരോ തത്വവേദികളോ അല്ല. അനുപദവിവർത്തനത്തിനു വിധേയങ്ങളായിട്ടുള്ള ഭാഗങ്ങൾതന്നെയാണു് അധികം; എന്നാൽ പലതും മൂലത്തെ അതിശയിക്കുന്നവയാണു്. മൂലത്തിലെ ഗുണോത്തരങ്ങളായ ഭാഗങ്ങൾ പ്രായേണ വിട്ടുകളയാതേയും, ശുഷ്കങ്ങളായ അംശങ്ങൾ ഉപേക്ഷിച്ചും സങ്കോചമോ വികാസമോ ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളിൽ ആ കൃത്യം യഥായോഗ്യം അനുഷ്ഠിച്ചും, ചിലപ്പോൾ വാല്മീകിരാമായണം, രഘുവംശം, ഭോജചമ്പു, കണ്ണശ്ശരാമായണം മുതലായ പൂർവകവിനിബന്ധനങ്ങളെ ഉപജീവിച്ചും, ചിലപ്പോൾ സ്വമനോധർമ്മസാഗരത്തിൽനിന്നു തന്നെ കല്പനാരത്നങ്ങൾ സമുദ്ധരിച്ചും, ഭക്തിസംവർദ്ധനത്തിനു് എവിടെയും വ്യാഘാതരഹിതമായ മാർഗ്ഗം ഉൽഘാടനംചെയ്തും, വീരകരുണരസങ്ങളിൽ സന്ദർഭമനുസരിച്ചു നിപുണമായി ശ്രദ്ധിച്ചും, ശൃംഗാരഹാസ്യരസങ്ങൾകൊണ്ടു ഗംഭീരനായ ഒരു തത്ത്വോപദേശകന്റെ പീഠത്തിൽ ഉപവിഷ്ടനായി വ്യംഗമര്യാദയിൽ മാത്രം വ്യാപാരംചെയ്തും, ഒരു സ്വതന്ത്രകാവ്യമാണു് ആ മഹാത്മാവു രചിച്ചിരിക്കുന്നതു്. രസാനുഗുണമായ പദസാമഗ്രി അദ്ദേഹത്തിനു് ഏതവസരത്തിലും സ്വാധീനമാണു്; അദ്ദേഹത്തിന്റെ ഭാഷ യഥാവസരം ലളിതകോമളയായും പ്രൗഢോദാത്തയായും മാറിമാറി ഒരു വിദഗ്ദ്ധനർത്തകിയെപ്പോലെ സഹൃദയന്മാരുടെ ശ്രവണഹൃദയങ്ങളെ വശീകരിക്കുന്നു. അലങ്കാരപ്രയോഗത്തിൽ അദ്ദേഹം കൃഷ്ണഗാഥാകാരനെ അനുവർത്തിക്കുന്നില്ല; വ്യാസഭഗവാൻ തന്നെയാണു് അദ്ദേഹത്തിനു് ആ വിഷയത്തിൽ മാർഗ്ഗദർശി. തന്നിമിത്തം അദ്ദേഹത്തിന്റെ സൂക്തികൾക്കു് ഔചിത്യവും പ്രസാദവും ദ്വിഗുണീഭവിക്കുന്നതായാണു് ഭാവുകന്മാരുടെ അനുഭവം. ചുരുക്കത്തിൽ എഴുത്തച്ഛൻ സ്വൈരസഞ്ചാരം ചെയ്യുന്ന കാവ്യാധ്വാവു് അന്യകവികൾക്കു അനുഗമ്യമല്ല; അദ്ദേഹത്തിന്റെ ശൈലി അദ്ദേഹത്തിനുമാത്രം കൈവന്നിട്ടുള്ള ഒരു അപൂർവ്വസിദ്ധിയാണു്.
-
ഉത്തരരാമായണം
കവിതാവിഷയത്തിൽ തുഞ്ചത്തെഴുത്തച്ഛന്റെ ഉത്തരരാമായണം അധ്യാത്മരാമായണത്തേക്കാൾ അപകൃഷ്ടമാണെന്നു പറവാൻ നിർവാഹമില്ല. ഹൃദയദ്രവീകരണചണങ്ങളായ ഭാഗങ്ങൾ അതിലും ധാരാളമുണ്ടു്.
-
മഹാഭാരതം
അധ്യാത്മരാമായണം നിർമ്മിച്ച കാലത്തു വികസ്വരാവസ്ഥയിലിരുന്ന എഴുത്തച്ഛന്റെ എല്ലാ കവനകലാസിദ്ധികളും മഹാഭാരതരചനയ്ക്കു മുമ്പു പരിപൂർണ്ണമായ വികാസത്തെ പ്രാപിച്ചുകഴിഞ്ഞിരുന്നു. തന്നിമിത്തം ഭാരതത്തിനു പല അംശങ്ങളിലും—-പ്രത്യേകിച്ചു ശബ്ദവിഷയത്തിൽ—-രാമായണത്തെക്കാൾ പതിന്മടങ്ങു മെച്ചമേറും. കൃഷ്ണഗാഥയുടെ വിശ്വാകർഷകതയുടെ ബീജങ്ങൾ ഭാരതത്തിന്റെ ഹൃദയഹാരിതയുടെ കാരണങ്ങളിൽനിന്നു വിഭിന്നങ്ങളാണു്. എങ്കിലും രണ്ടു കൃതികളിലും ആമൂലാഗ്രം അഭൗമമായ ആനന്ദദാനസാമഗ്രി അനുസ്യൂതമായി വിഹരിക്കുന്നു. ശൃംഗാരം, വീരം, അത്ഭുതം, കരുണം, ഭയാനകം, രൗദ്രം, ശാന്തം എന്നീ രസങ്ങളെ കവി അവയുടെ അത്യുച്ചമായ കോടിയിൽ എത്തുന്നതുവരെ പരിപോഷിപ്പിച്ചു് അന്യാദൃശമായ വിജയം നേടീട്ടുണ്ടു്. അദ്ദേഹത്തിന്റെ ഇതിവൃത്തസംക്ഷേപണത്തിനുള്ള സാമർത്ഥ്യവും, ആവാപോദ്വാപവ്യാപാരത്തിലുള്ള ഔചിത്യദീക്ഷയും ഏതു ഘട്ടത്തിലും അമന്ദപ്രഭമായി പ്രകാശിക്കുന്നു. പരമഭാഗവതനായ ആ മഹാത്മാവു് അവസരം കിട്ടുമ്പോളെല്ലാം—കിട്ടാത്തപ്പോൾ ഉണ്ടാക്കിപ്പോലും—ശ്രീകൃഷ്ണനെ നാസ്തികന്മാർപോലും രോമാഞ്ചഭൂഷിതന്മാരാകത്തക്കവണ്ണം സ്തുതിക്കുന്നു. അത്തരത്തിൽ പരിപാവനവും കൂലംകഷവുമായ ഒരു ഭാഗീരഥീപ്രവാഹം ആ ഹിമവൽപർവതത്തിൽനിന്നല്ലാതെ ഭാഷാ സാഹിത്യഭൂമിയിൽ ഉണ്ടായിട്ടില്ല. ഏതു വീക്ഷണകോടിയിൽനിന്നു നോക്കിയാലും, ഏതു മാനദണ്ഡംകൊണ്ടു മാപനം ചെയ്താലും, ആ കൃതിയുടെ മാഹാത്മ്യം അനപലപനീയമായിത്തന്നെ പ്രശോഭിക്കുന്നു. ആ ഒരൊറ്റ കൃതികൊണ്ടു് എഴുത്തച്ഛൻ ഭാഷയ്ക്കു വരുത്തീട്ടുള്ള ഉൽഗതിയുടെ ഈദൃക്തയും ഇയത്തയും അവാങ്മനസഗോചരമാണെന്നു പറയുന്നതു ഭൂതാർത്ഥ കഥനം മാത്രമാകുന്നു.
എഴുത്തച്ഛൻ അധ്യാത്മരാമായണത്തിൽ രാമഗീത വിട്ടതുപോലെ ഭാരതത്തിൽ ഭഗവദ്ഗീത, സനൽസുജാതീയം, അനുഗീത മുതലായി ത്രയ്യന്തഗന്ധികളായുള്ള പല ഭാഗങ്ങളും തർജ്ജമ ചെയ്യാതെ വിട്ടിട്ടുണ്ടു്. ശാന്തി പർവ്വം വളരെ സങ്കുചിതമാക്കിയിരിക്കുന്നു. ആനുശാസനിക പർവ്വം ഏതാനും ചില ഈരടികളിൽ തൊട്ടു തൊട്ടില്ല എന്നു മാത്രം കാണിച്ചുകൊണ്ടു കടന്നുപോയിരിക്കുന്നു. ഇതിനെല്ലാം ഒരു കാരണമായി ചിലർ അദ്ദേഹത്തിനു നമ്പൂരിമാരെപ്പറ്റി ഭയമുണ്ടായിരുന്നു എന്നു് ഉൽഭാവനം ചെയ്യുന്നു. ബ്രാഹ്മണരെ എഴുത്തച്ഛൻ പല അവസരങ്ങളിലും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അവരിൽനിന്നു യാതൊരു പ്രാതികൂല്യവും അദ്ദേഹത്തിനുണ്ടായി എന്നു സങ്കല്പിക്കുവാൻ ചരിത്രം അനുവദിക്കുന്നില്ല. നിരണത്തു മാധവപ്പണിക്കർക്കു ഭഗവൽഗീത ഭാഷാന്തരീകരിക്കുന്ന വിഷയത്തിൽ തിരുവല്ലായിലെ ബ്രാഹ്മണർ ശത്രുക്കളായിരുന്നില്ലല്ലോ. തൃക്കണ്ടിയൂരിലെ ബ്രാഹ്മണരുടെ മനോഭാവം അവരുടേതിൽനിന്നു വ്യത്യസ്തമായിരുന്നു എന്നു പറയണമെങ്കിൽ അതിനു വിശ്വാസയോഗ്യമായ സാക്ഷ്യം വേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ എഴുത്തച്ഛൻ ആദിപർവ്വം പരിഭാഷപ്പെടുത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു ഗ്രന്ഥവിസ്തരശങ്ക സംഭവിച്ചിരിക്കണം; അതുകൊണ്ടാണു് ആ പർവ്വത്തിലെന്നതുപോലെ അന്യപർവങ്ങളിൽ അദ്ദേഹം പ്രസ്താരകുതുകിയായി പ്രത്യക്ഷപ്പെടാത്തതു്. വനപർവത്തിൽത്തന്നെ എത്ര ഉപാഖ്യാനങ്ങൾ അദ്ദേഹം സങ്കോചിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നു എന്നു പരിശോധിക്കുന്നതു രസാവഹമായിരിക്കും. തന്നിമിത്തം സംഭവപർവത്തിനുള്ള മെച്ചം അന്യപർവങ്ങളിൽ അതേനിലയിൽ കാണ്‍മാൻ പ്രയാസമാണെന്നും പറയേണ്ടിയിരിക്കുന്നു. ശാന്തിപർവത്തിലേയും ആനുശാസനികപർവത്തിലേയും പ്രധാനവിഷയമായ ഭീഷ്മോപദേശം കഥയുടെ പുരോഗതിക്കു് ഒരുവിധത്തിൽ നോക്കിയാൽ പ്രതിബന്ധകമാണെന്നും അദ്ദേഹത്തിന്നു തോന്നിയിരിക്കണം. സനൽസുജാതീയം, ഗീത മുതലായ ഭാഗങ്ങൾ ഭാഷപ്പെടുത്തുന്നതിൽ അക്കാലത്തെ മതവിശ്വാസങ്ങളിൽ നിന്നു് അണുമാത്രംപോലും വ്യതിചലിക്കാതെ ജീവിച്ചിരുന്ന അദ്ദേഹത്തിനു് അല്പം സംശയാലുത്വവും അങ്കുരിച്ചിരിക്കുവാനിടയുണ്ടു്. ഏതായാലും ആ ദ്വേധാധീരനു തന്റെ അന്തഃകരണത്തെയല്ലാതെ മറ്റൊന്നിനെപ്പറ്റിയും ഭയമില്ലായിരുന്നു എന്നു നിസ്സന്ദേഹം സ്ഥാപിക്കാവുന്നതാണു്. മൂലത്തിലെ ആദിപർവത്തെ പൗലോമം ആസ്തികം സംഭവം എന്നിങ്ങിനെ മൂന്നായും സൗപ്തികപർവത്തെ സൗപ്തികമെന്നും ഐഷികമെന്നും രണ്ടായും വിഭജിച്ചു് ഇരുപത്തൊന്നു പർവങ്ങളാക്കിയാണു് എഴുത്തച്ഛൻ മഹാഭാരതം ഭാഷയിൽ സംഗ്രഹിച്ചിരിക്കുന്നതു്. ഈ ഭേദഗതിക്കുള്ള കാരണം വ്യക്തമാകുന്നില്ല.
-
ദേവീമാഹാത്മ്യം
“രാമാനാമാചാര്യനുമാവോളം തുണയ്ക്കണം” എന്ന ഗുരുവന്ദനയുള്ള ഈ കൃതി എഴുത്തച്ഛന്റേതാണെന്നുള്ളതിനെപ്പറ്റി സംശയിക്കുവാനില്ല. ഭാഷയും ആ കാലത്തേതുതന്നെയാണെന്നു സ്പഷ്ടമായിക്കാണാവുന്നതാണു്. ദേവീമാഹാത്മ്യം മാർക്കാണ്ഡേയപുരാണാന്തർഗ്ഗതമായ ഒരു ഉപാഖ്യാനമാണു്. അതിൽ ആ ഉപാഖ്യാനം പ്രക്ഷിപ്തമാണെന്നു് അനുമാനിക്കുവാൻ ന്യായമുണ്ടു്. ദേവീമാഹാത്മ്യത്തിൽ പതിനെട്ടധ്യായങ്ങളുണ്ടെന്നാണു് വയ്പെങ്കിലും ഒടുവിലത്തെ അഞ്ചധ്യായങ്ങൾ മുദ്രിതങ്ങളായ പുസ്തകങ്ങൾ ഒന്നിലും കാണുന്നില്ല. അച്ചടിപ്പിച്ചിട്ടുള്ള വംഗീയപാഠത്തിലും ദാക്ഷിണാത്യപാഠത്തിലും പതിമ്മൂന്നധ്യായങ്ങളേയുള്ളു. പതിമ്മൂന്നധ്യായങ്ങൾതന്നേയാണു് എഴുത്തച്ഛനും ഭാഷാന്തരീകരിച്ചിരിക്കുന്നതു്. ദേവീമാഹാത്മ്യത്തിന്റെ പഴയ ഭാഷാഗദ്യവ്യാഖ്യയിലും പതിമ്മൂന്നധ്യായങ്ങളെ മാത്രമേ സ്പർശിച്ചിട്ടുള്ളു. എന്നാൽ അവയ്ക്കപ്പുറമുള്ള അഞ്ചധ്യായങ്ങൾക്കു മറ്റൊരു പണ്ഡിതൻ ഭാഷാഗദ്യത്തിൽ ഒരു വിവർത്തനം നിർമ്മിച്ചു കാണുന്നുണ്ടു്. അതിനും കുറെയെല്ലാം പഴക്കമുണ്ടു്. ദേവീമാഹാത്മ്യം കിളിപ്പാട്ടിൽ സ്തോത്രങ്ങളുടെ ഭാഷാനുവാദം ശ്ലാഘ്യമാണെന്നു പറവാനില്ലെങ്കിലും മറ്റു ഭാഗങ്ങൾ അനവദ്യങ്ങളാണു്. ആകെക്കൂടി നോക്കുമ്പോൾ എഴുത്തച്ഛന്റെ ഒരു ബാലകൃതിയായിരിക്കാം ഈ വാങ്മയം എന്നു തോന്നുന്നു. ആദ്യത്തെ മൂന്നധ്യായങ്ങൾ കേകയിലും പിന്നീടുള്ള പത്തധ്യായങ്ങൾ കാകളിയിലും നിബന്ധിച്ചിരിക്കുന്നു.
-
ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്
ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു് തുഞ്ചത്താചാര്യന്റെ പ്രഥമ ശിഷ്യനായ കരുണാകരനെഴുത്തച്ഛന്റെ കൃതിയാണെന്നു ചിലർ പറയാറുണ്ടു്. എന്നാല്‍ തുഞ്ചത്തെഴുത്തച്ഛനെത്തന്നെയാണു് പ്രസ്തുത കൃതിയുടേയും കർത്താവായി കല്പിക്കേണ്ടതു് എന്ന് ഉള്ളീര്‍ അഭിപ്രായപ്പെടുന്നു.. ഈ കവിതയ്ക്കു് അധ്യാത്മരാമായണത്തിന്റെ മെച്ചമുണ്ടെന്നു ഞാൻ പറയുന്നില്ല. എന്നാൽ ആ ന്യൂനതയ്ക്കുള്ള ഒരു കാരണം മുമ്പു സൂചിപ്പിച്ചതുപോലെ കവിക്കു് ഓരോ അധ്യായവും പ്രത്യേകമായി സംക്ഷേപിക്കുവാനുണ്ടായ ആഗ്രഹമാണു്: ആ പരിപാടിക്കു് ഉത്തരവാദി പക്ഷേ തമ്പ്രാക്കളാണെന്നും വരാൻ പാടില്ലായ്കയില്ല. കേരളത്തിന്റെ ജനയിതാവും കേരളബ്രാഹ്മണരുടെ കുലദൈവതവുമാണല്ലോ ശ്രീപരശുരാമൻ. ആ മഹാത്മാവിന്റെ അപദാനങ്ങളെ ഭാഷാഗാനരൂപേണ പ്രകീർത്തനം ചെയ്യിക്കുവാൻ പണ്ഡിതാഗ്രേസരനും നീലകണ്ഠസോമയാജിയുടെ സുഹൃത്തമനുമായ അക്കാലത്തെ ആഴ്‍വാഞ്ചേരിത്തമ്പ്രാക്കൾക്കു് ഔത്സുക്യം സ്വാഭാവികമായി അങ്കുരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹം അധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദംമൂലം ഭാഷാ കവികളിൽ പ്രഥമഗണനീയനെന്നു പേർ സമ്പാദിച്ചു തൃക്കണ്ടിയൂരിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്ന തുഞ്ചത്തെഴുത്തച്ഛനെ അതിലേക്കു നിയോഗിച്ചിരിക്കാവുന്നതുമാകുന്നു. ഉത്തരരാമായണത്തിന്നു പിൻപും മഹാഭാരതത്തിനു മുൻപും എഴുത്തച്ഛൻ പ്രസ്തുതഗാനം നിർമ്മിച്ചതായി പരിഗണിക്കാവുന്നതാണു്. ബ്രഹ്മാണ്ഡപുരാണത്തിൽ ആദ്യത്തെ പതിനഞ്ചധ്യായങ്ങൾ കേകയിലും പിന്നീടുള്ള പതിനഞ്ചധ്യായങ്ങൾ കാകളിയിലും ബാക്കിയുള്ള അധ്യായങ്ങളെല്ലാം വീണ്ടും കേകയിലുമാണു് കവി തർജ്ജമചെയ്തിരിക്കുന്നതു്. ആകെക്കൂടി ദേവീമാഹാത്മ്യത്തിലെന്നപോലെ മൂന്നു വിഭാഗങ്ങളേ കാണുന്നുള്ളു. അതിനാൽ അവയെ പാദങ്ങൾ എന്നു പറയുന്നതു യുക്തമാണെന്നു തോന്നുന്നില്ല.
-
സീതാവിജയം കിളിപ്പാട്ടു്
സീതാവിജയം കിളിപ്പാട്ടിനു ശതമുഖരാമായണമെന്നും ശതമുഖരാവണവധമെന്നുംകൂടി പേരുകളുണ്ടു്. കിളിപ്പാട്ടിൽ സീതാവിജയം എന്ന സംജ്ഞതന്നെയാണു് സ്വീകരിച്ചിരിക്കുന്നതു്. മൂലം സ്കാന്ദ പുരാണാന്തർഗ്ഗതമായ വാസിഷ്ഠോത്തരരാമായണത്തിൽ പെട്ടതാണു്. ഏഴധ്യായങ്ങൾകൊണ്ടു പ്രസ്തുതോപാഖ്യാനം അതിൽ സംഗ്രഹിച്ചിരിക്കുന്നു. ദശമുഖരാവണനെക്കാൾ ബലശാലിയായ ശതമുഖരാവണനെ സീതാദേവി വധിച്ച കഥ വസിഷ്ഠ മഹർഷി ശതാനന്ദനെ പറഞ്ഞുകേൾപ്പിക്കുന്നു. സീതാവിജയത്തിന്റെ കർത്താവു് തുഞ്ചത്തെഴുത്തച്ഛനാണെന്നു് ഐതിഹ്യമുണ്ടു്. ഭാഷാരീതി പരിശോധിച്ചാൽ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു നിർണ്ണയിക്കുവാൻ കഴിയും. നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ ഒന്നും നാലും പാദങ്ങൾ കേകയിലും രണ്ടാം പാദം കാകളിയിലും മൂന്നാം പാദം കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിത ആപാദചൂഡം മനോഹരമായിരിക്കുന്നു.
-
ശ്രീമൽഭാഗവതം കിളിപ്പാട്ടു്
സംസ്കൃതത്തിൽ വിഷ്ണുഭാഗവതമെന്നും ദേവീഭാഗവതമെന്നും രണ്ടു ഭാഗവതങ്ങളുണ്ടു്. അവയിൽ അഷ്ടാദശമഹാപുരാണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതു് ഏതിനെയാണെന്നുള്ള വാദം പണ്ടുപണ്ടേയുള്ളതും ഇന്നും അവസാനിച്ചിട്ടില്ലാത്തതുമാണു്. അഷ്ടാദശപുരാണങ്ങളും ആവിർഭവിച്ചതിനുമേൽ അവയുടെ മകുടസ്ഥാനത്തിൽ വിഷ്ണുഭക്തിസംവർദ്ധകമായി ദാക്ഷിണാത്യനായ ഏതോ സിദ്ധൻ രചിച്ചു് ഉപദേശിച്ച ഒരു വിശിഷ്ടഗ്രന്ഥമാണു് ഭാഗവതം. കൊല്ലം എട്ടാം ശതകത്തിലെ കൃതിയായ ഭാഷാവിഷ്ണുഭാഗവതത്തെപ്പറ്റിയാണല്ലോ നമുക്കു് ഇവിടെ പര്യാലോചിക്കുവാനുള്ളതു്. ഭാഗവതം കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു്. ആ ഗ്രന്ഥം തുഞ്ചത്തെഴുത്തച്ഛന്റെ കൃതിയാണ്. എന്ന് ഉള്ളൂര്‍ ഉറപ്പിച്ചു പറയുന്നു. പ്രത്യുത ഭാഗവതത്തിന്റെ ഭാഷാനുവാദത്തിനു് അദ്ദേഹം ആരംഭിച്ചതു വാർദ്ധക്യത്തിലായിരിക്കണം. ശരീരസാദംനിമിത്തം അതിൽ പല ഭാഗങ്ങളും പറഞ്ഞുകൊടുത്തു മകളെക്കൊണ്ടോ മറ്റോ എഴുതിച്ചിരിക്കണം. ഇടയ്ക്കിടയ്ക്കു ശിഷ്യന്മാരിൽ ചിലരും ആ കാവ്യനിർമ്മിതിയിൽ അദ്ദേഹത്തെ യഥാശക്തി സഹായിച്ചിരിക്കണം. ആ ഭാഗങ്ങൾ നിപുണമായി പരിശോധിച്ചു തെറ്റു തിരുത്തുവാനോ രചനയ്ക്കു സാർവത്രികമായ സൗഷ്ഠവം വരുത്തുവാനോ അദ്ദേഹത്തിനു സാധിക്കാതെയും വന്നിരിക്കണം.
-
ഹരിനാമകീർത്തനം
നാമസങ്കീർത്തനം അല്ലെങ്കിൽ കീർത്തനം എന്നൊരു പദ്യസാഹിത്യപ്രസ്ഥാനം വളരെക്കാലം മുതൽക്കു തന്നെ ഭാഷയിൽ ആവിർഭവിച്ചിരുന്നിരിക്കാനിടയുണ്ടു്. കലിയുഗത്തിൽ നാമസങ്കീർത്തനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി അന്നും ഇന്നും ആസ്തികന്മാർക്കു് അചഞ്ചലമായ വിശ്വാസമുണ്ടെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. സംസ്കൃതവൃത്തങ്ങളിൽ രചിതങ്ങളായ കീർത്തനങ്ങൾ അർത്ഥാവബോധത്തോടുകൂടി ഉച്ചരിക്കുവാൻ ശക്തിയില്ലാത്ത സ്ത്രീജനങ്ങൾക്കും മറ്റും ഭാഷാകീർത്തനങ്ങളുടെ ആവശ്യം നേരിടുകയും ഓരോ കാലത്തു ജീവിച്ചിരുന്ന കവികൾ അവരുടെ ആ അഭീഷ്ടം സാധിക്കുന്നതിനു യാവച്ഛക്യം ഉദ്യമിക്കുകയും ചെയ്തു. അങ്ങനെയാണു് കീർത്തനപ്രസ്ഥാനം ഉണ്ടായതു്. ഭാഷാകീർത്തനങ്ങൾ ദ്രാവിഡവൃത്തങ്ങളിൽ ഗ്രഥിതങ്ങളും ഏതെങ്കിലും ഈശ്വരനാമത്തോടുകൂടി അവസാനിക്കുന്നവയുമാണു്. അവയിൽ പലതും അകാരാദിക്രമത്തിൽ രചിച്ചിരിക്കുന്നതു് ഉച്ചാരകന്മാർക്കു വേഗത്തിൽ ഓർമ്മിക്കുന്നതിനുവേണ്ടിയാകുന്നു. നാലുവിധത്തിലുള്ള കീർത്തനങ്ങൾ ഭാഷയിൽ കാണ്‍മാനുണ്ടു്. കേവലം ഭഗവന്നാമങ്ങൾ മാത്രമടങ്ങിയ സ്തോത്രങ്ങൾ, ഏതെങ്കിലും ഒരു ഭഗവൽകഥയെ സംഗ്രഹിച്ചു് ഒന്നോ അതിലധികമോ വൃത്തങ്ങളിൽ നിർമ്മിതങ്ങളായ സ്തോത്രങ്ങൾ, ഭക്തിസംവർദ്ധകങ്ങളായ സ്തോത്രങ്ങൾ, വേദാന്ത തത്വപ്രതിപാദകങ്ങളായ സ്തോത്രങ്ങൾ ഇങ്ങിനെയാണു് അവയെ വിഭജിക്കാവുന്നതു്. പല ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ മൂർത്തികളെപ്പറ്റി പ്രത്യേകമായി രചിച്ചിട്ടുള്ള സ്തോത്രങ്ങൾ ഭക്തിസംവർദ്ധകഗണത്തിൽ ഉൾപ്പെടുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭഗവന്നാമങ്ങൾ മാത്രമടങ്ങിയ സ്തോത്രങ്ങൾ പ്രായേണ സംസ്കൃതമയങ്ങളായിരിക്കും. ഹരിനാമകീർത്തനം എട്ടാം ശതകത്തിലെ ഒരു കൃതിയാണെന്നുള്ളതിനു സംശയമില്ല. ഈ കൃതി തുഞ്ചത്തെഴുത്തച്ഛന്റേതല്ലെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.
-
ചിന്താരത്നം
ചിന്താരത്നം ആദ്യന്തം കേകാവൃത്തത്തിൽ വിരചിതമായ ഒരു ഭാഷാകൃതിയാകുന്നു. അതു കിളിപ്പാട്ടല്ല. ഒരു ഗുരു തന്റെ ശിഷ്യയായ ഒരു സ്ത്രീക്കു നൽകുന്ന അദ്വൈതജ്ഞാനോപദേശമാണു് അതിലെ പ്രതിപാദ്യം. ചിന്താരത്നം ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ പരിഭാഷയല്ലെന്നും വേദാന്തവാക്യങ്ങൾ സ്മൃതികൾ ഭഗവദ്ഗീത മുതലായ പല വാങ്മയങ്ങളേയും ആസ്പദമാക്കിയാണു് കവി അതു നിബന്ധിച്ചിരിക്കുന്നതെന്നും ആ ഉദ്യമത്തിന്നു തന്നെ പ്രേരിപ്പിച്ചതു സ്ത്രീകൾക്കും അവരെപ്പോലെ താരതമ്യേന അവ്യുൽപന്നന്മാരായ പുരുഷന്മാർക്കും അദ്വൈതതത്ത്വങ്ങൾ സുഗ്രഹങ്ങളാക്കുന്നതിനുള്ള ആഗ്രഹമാണെന്നും ഉദ്ധൃതഭാഗങ്ങളിൽനിന്നു വെളിവാകുന്നു. ഗ്രന്ഥകാരൻ വന്ദിക്കുന്ന ആചാര്യൻ ആരെന്നു ഖണ്ഡിച്ചു പറവാൻ പ്രയാസമുണ്ടു്. ഈ കൃതി തുഞ്ചത്തെഴുത്തച്ഛന്റേതല്ലെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.
-
കൈവല്യനവനീതം
തത്ത്വവിളക്കമെന്നും സന്ദേഹത്തെളിതലെന്നും രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗുരുശിഷ്യസംവാദരൂപത്തിലാണു ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നതു്. സാധനചതുഷ്ടയസമ്പന്നനായ ഒരു പുരുഷൻ താപത്രയാർത്തനായി തനിക്കു് അനുരൂപനായ ഒരു ഗുരുവിനെ ജ്ഞാനലബ്ധിക്കുവേണ്ടി ഉപസർപ്പണം ചെയ്യുന്നു. ആ ഗുരു ഒന്നാം പടലത്തിൽ തത്ത്വോപദേശം ചെയ്കയും രണ്ടാം പടലത്തിൽ സന്ദേഹങ്ങൾക്കു നിവൃത്തി വരുത്തുകയും ചെയ്യുന്നു. തത്ത്വവിളക്കത്തിനു തത്ത്വബോധകമെന്നും സന്ദേഹത്തെളിതൽപ്പടലത്തിനു സന്ദേഹനിവർത്തകമെന്നുമാണു് ഭാഷയിൽ സംജ്ഞകൾ കല്പിച്ചിരിക്കുന്നതു്. കൈവല്യനവനീതം വേദാന്തമയമായ ഒരു ഗ്രന്ഥമാകയാൽ അതിന്റെ പ്രണേതൃത്വം ചിലർ എഴുത്തച്ഛനിൽ സംക്രമിപ്പിക്കുന്നു എന്നല്ലാതെ അതിനു മറ്റൊരാധാരവുമില്ല. താണ്ഡവമൂർത്തി എഴുത്തച്ഛനെ അപേക്ഷിച്ചു് അർവാചീനനായിരിക്കണം. ഭാഷാരീതി നോക്കിയാൽ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാകുവാൻ ന്യായവുമില്ല. കവിക്കു തമിഴിൽ സാമാന്യമായ പരിജ്ഞാനമുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. ഈ കൃതി തുഞ്ചത്തെഴുത്തച്ഛന്റേതല്ലെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.
-
രാമായണം ഇരുപത്തിനാലുവൃത്തം
രാമായണം ഇരുപത്തിനാലുവൃത്തം സങ്കീർത്തനം എന്ന ഇനത്തിൽപ്പെടുന്ന ഒരു കൃതിയാണെന്നു് ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇരുപത്തിനാലുവൃത്തം എട്ടാംനൂറ്റാണ്ടിലെ ഒരു കൃതിതന്നെയാണെന്നുള്ളതിൽ പക്ഷാന്തരത്തിന്നു പഴുതില്ല. പ്രസ്തുത കൃതിയുടെ രചയിതാവിന്റെ കല്പനാ വൈഭവത്തേയോ പദഘടനാചാതുര്യത്തേയോ വളരെയൊന്നും ശ്ലാഘിക്കുവാൻ നിർവാഹമില്ല. ആശയങ്ങൾ നൂറ്റിനു തൊണ്ണൂറും അന്യകവികളിൽനിന്നു് അപഹരിച്ചവയാണു്. പ്രസ്തുത കവിത എഴുത്തച്ഛന്റേതാവാൻ തരമില്ലെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.
-
കേരളനാടകം
കേരളനാടകം എന്നു പറയുന്ന ഗ്രന്ഥം ഒരു ദൃശ്യകാവ്യമല്ലെന്നും അതു കേരളോൽപത്തിയുടെ ഒരു നാമാന്തരമാണെന്നും വായനക്കാർ ധരിച്ചിരിക്കുമല്ലോ. പെരുമാക്കന്മാരുടെ കാലം കഴിഞ്ഞു് ഏകദേശം 500 സംവത്സരങ്ങൾക്കുമേലാണു് (ആനഗുണ്ഡി) വിജയനഗരസമ്രാട്ടായ കൃഷ്ണദേവമഹാരായർ ജീവിച്ചിരുന്നതു്. കേരളോൽപത്തി എഴുത്തച്ഛന്റെ കൃതിയല്ലെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.
-
സ്കാന്ദപുരാണം കിളിപ്പാട്ടു്
എണ്‍പത്തോരായിരത്തിലധികം ശ്ലോകങ്ങളുള്ള ഒരു മഹാപുരാണമാണു് സ്കാന്ദം. ഇതരപുരാണങ്ങളിൽ ഒന്നിനും ഇത്രമാത്രം ദൈർഘ്യമില്ല. കിളിപ്പാട്ടുകാരൻ ആശ്രയിച്ചിട്ടുള്ളതു് ആ ഗ്രന്ഥമല്ല: അതിൽ ശങ്കരസംഹിതയെന്ന പന്ത്രണ്ടു ഖണ്ഡങ്ങളുള്ള ഒരു പുരാണം പില്ക്കാലങ്ങളിൻ ആരോ കൂട്ടിച്ചേർത്തിട്ടുണ്ടു്. അതിലെ പ്രഥമഖണ്ഡത്തിനു ശിവരഹസ്യം എന്നു പേർ പറയുന്നു. അതിൽ ഉല്പത്തികാണ്ഡം, അസുരകാണ്ഡം, മഹേന്ദ്രകാണ്ഡം, യുദ്ധകാണ്ഡം, ദേവകാണ്ഡം, ദക്ഷകാണ്ഡം, ഉപദേശകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ ആറുകാണ്ഡങ്ങൾ കാഞ്ചീപുരം കച്ചിയപ്പ ശിവാചാര്യരും ഏഴാമത്തെ കാണ്ഡം അദ്ദേഹത്തിന്റെ ശിഷ്യൻ കോനേരിയപ്പമുതലിയാരും ക്രി. പി. 1500-ആണ്ടിടയ്ക്കു തമിഴിൽ വിവർത്തനംചെയ്തു. കച്ചിയപ്പ ശിവാചാര്യരുടെ കാവ്യത്തിന്റെ പേർ (സ്കന്ദ) കന്തപുരാണം എന്നാകുന്നു. കിളിപ്പാട്ടുകാരൻ ശങ്കരസംഹിതയ്ക്കു പുറമേ കച്ചിയപ്പരുടെ കൃതിയേയും ഉപജീവിച്ചിട്ടുണ്ടു്. അതു സംഭവകാണ്ഡം, ആസുരകാണ്ഡം, വീരമാഹേന്ദ്രകാണ്ഡം, യുദ്ധകാണ്ഡം, ദേവകാണ്ഡം എന്നിങ്ങനെ അഞ്ചു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. വീരമാഹേന്ദ്രകാണ്ഡത്തിനു തമിഴിൽ മാഹേന്ദ്രകാണ്ഡമെന്നുതന്നെയാണ് പേർ. ദക്ഷകാണ്ഡം രാമായണത്തിൽ ഉത്തരകാണ്ഡംപോലെ, പൂർവകഥാപ്രതിപാദകമായ ഒരു ഭാഗമാകയാലായിരിക്കണം അതു ഗ്രന്ഥകാരൻ വിട്ടിരിക്കുന്നതു്. ഒന്നും മൂന്നും കാണ്ഡങ്ങൾ കേകയിലും രണ്ടും നാലും കാണ്ഡങ്ങൾ കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിതന്റെ വന്ദനത്തിനു വിഷയമാക്കീട്ടുള്ളവരുടെ കൂട്ടത്തിൽ കൂടി ഉൾപ്പെടുന്നുണ്ടു്. ആ ഗുരുനാഥന്മാർ ആരെന്നു് അറിയുന്നില്ല. ഗോദവർമ്മരാജാവിന്റെ സ്കാന്ദപുരാണത്തെ മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ. സ്കാന്ദപുരാണത്തിലെ കവിത അപകൃഷ്ടമാണു്. പ്രാചീനങ്ങളായ ശുകഗാനങ്ങളിൽ അതിനെക്കാൾ വിരസവും സ്ഖലിതജടിലവുമായ ഒരു കൃതി കണ്ടെത്തുവാൻ പ്രയാസമുണ്ടെന്നുപോലും പറയാം. മനോഹരമായ ശങ്കരസംഹിത അത്രമാത്രം വികൃതമായി ഭാഷയിൽ സംക്ഷേപിച്ച കവി അശേഷം അഭിനന്ദനീയനല്ല. പ്രസ്തുത പുരാണകഥ മറ്റാരും കിളിപ്പാട്ടായി രചിച്ചിട്ടില്ലെന്നുള്ളതല്ലാതെ അതിന്റെ നിലനില്പിന്നു വേറെ യാതൊരു കാരണവും കാണുന്നില്ല.
-
നാഗാനന്ദം കിളിപ്പാട്ട്
നാഗാനന്ദം കിളിപ്പാട്ടു് എട്ടാം ശതകത്തിലേ ഒരു കൃതിയാണെന്നു് അതിലെ ഭാഷാശൈലിയിൽനിന്നു നിർണ്ണയിക്കാവുന്നതാണു്. എഴുത്തച്ഛന്റെ ഗാനങ്ങൾ കേരളത്തിൽ പ്രസരിച്ചുതുടങ്ങിയ കാലത്തായിരിക്കണം ആ കൃതിയുടെ നിർമ്മിതി. നാഗാനന്ദം കിളിപ്പാട്ടിന്റെ കർത്താവു് ആരെന്നറിയുന്നില്ല. അദ്ദേഹം ഒരു ബ്രാഹ്മണനല്ലെന്നു് അനുമാനിക്കാം. കവി ഹർഷദേവന്റെ നാഗാനന്ദം നാടകത്തെത്തന്നെയാണു് പ്രധാനമായി അവലംബിക്കുന്നതെങ്കിലും ദയാവീരരസം വികസിതാവസ്ഥയെ പ്രാപിക്കുന്ന ആ നാടകത്തിലെ നാലും അഞ്ചും അങ്കങ്ങളിലെ കഥാഭാഗത്തെയാണു് വിസ്തരിക്കുന്നതു്. ദൃശ്യകാവ്യത്തെ ശ്രാവ്യകാവ്യമായി വിവർത്തനം ചെയ്യുമ്പോൾ വേണ്ടിവരുന്ന വ്യതിയാനങ്ങളും, ആവശ്യവും ഔചിത്യവും അനുസരിച്ചു്, വരുത്തുവാൻ അദ്ദേഹം യത്നിച്ചിട്ടുണ്ടു്. കവിത വളരെ ആകർഷകമല്ലെങ്കിലും അപലപനീയമാണെന്നു പറവാനില്ല. നാഗാനന്ദം നാലു പാദങ്ങളായി വിഭക്തമായിരിക്കുന്നു. ഒന്നും നാലും പാദങ്ങൾ കേകയിലും രണ്ടും മൂന്നും പാദങ്ങൽ യഥാക്രമം കാകളിയിലും കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്.
-
കൃഷ്ണലീല പാട്ടു്
കൃഷ്ണലീലയും കിളിപ്പാട്ടുരീതിയിൽ വിരചിതമായ കൃതിയാകുന്നു. പക്ഷേ കിളിയെക്കൊണ്ടല്ല കഥ പറയിക്കുന്നതു്. രാസക്രീഡയാണു് പ്രതിപാദ്യം. ആകെ നാലു പാദങ്ങളുള്ളതിൽ ദ്വിതീയപാദം മാത്രം കാകളിയിലും ഇതരപാദങ്ങളെല്ലാം കേകയിലും നിബന്ധിച്ചിരിക്കുന്നു. കൃഷ്ണലീലയുടെ പ്രണേതാവിനെപ്പറ്റി ഒരറിവും കിട്ടുന്നില്ല. ശ്രീമൽഭാഗവതത്തെത്തന്നെയാണു് അദ്ദേഹം പ്രായേണ അനുകരിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ജീവിതകാലം എട്ടാം ശതവർഷമാണെന്നു കരുതാം. കവിതയിൽ പറയത്തക്ക രചനാനിഷ്കർഷയൊന്നും കവി പ്രദർശിപ്പിച്ചിട്ടില്ലെങ്കിലും അതിനു് അകൃത്രിമമായ കോമളത ഒരു വിശേഷഗുണമായി പ്രകാശിക്കുന്നു. ദ്വിതീയാക്ഷരപ്രാസത്തിൽ സാർവ്വത്രികമായ ദീക്ഷയില്ല.
-
രാമാശ്വമേധം കിളിപ്പാട്ടു്
രാമാശ്വമേധം കൊല്ലം 806-ൽ പകർത്തിയെഴുതിയ ഒരു താളിയോലഗ്രന്ഥം കണ്ടുകിട്ടീട്ടുള്ളതുകൊണ്ടു് ആ കൃതിയുടെ കാലം എട്ടാം ശതകമാണെന്നു നിർണ്ണയിക്കാം. കവി ആരെന്നറിയുന്നില്ല. ഭക്തനും വിരക്തനും വ്യുൽപന്നനും സഹൃദയനുമാണു് അദ്ദേഹമെന്നു തീർച്ചയായി പറയാം.
-
ഭാരതം സംക്ഷേപം കിളിപ്പാട്ടു്
ഈ കിളിപ്പാട്ടിന്റെ കർത്താവു് ഏറ്റുമാനൂർ ശിവന്റെ ഭക്തനാണെന്നു ഗ്രന്ഥത്തിൽത്തന്നെ തെളിവുണ്ടു്. ആദ്യത്തെ കൃതി ശ്രീരാമസ്വർഗ്ഗാരോഹണവും രണ്ടാമത്തേതു പരശുരാമചരിതവുമാണെന്നു കാണുന്നു. മൂന്നാമത്തേതാണു് പ്രസ്തുതകൃതി. ഭാഗവതം ആസ്തികോപാഖ്യാനത്തിനു ശേഷം ദശമസ്കന്ധത്തിന്റെ സാരസംക്ഷേപം ഉൾക്കൊള്ളിച്ചിട്ടുള്ളതു് ഇതിനു് ഉപോൽബലകമായുമിരിക്കുന്നു. ഭാരതം പൗലോമം മുതല്ക്കുള്ള കഥ ഭീഷ്മോൽപത്തിവരെ തുടർന്നതിനുമേൽ ശേഷമുള്ള കഥ നാമമാത്രമായി സ്പർശിക്കുകയും ഭീഷ്മരുടെ രാജധർമ്മോപദേശത്തോടുകൂടി ഗ്രന്ഥം അവസാനിപ്പിക്കുകയും ചെയ്യുന്നു. കേക, കാകളി, അന്നനട എന്നീ വൃത്തങ്ങൾ പ്രയോഗിക്കുന്നുണ്ടു്. കവിക്കു വാസനയില്ലെന്നു പറയാവുന്നതല്ല. അദ്ദേഹം ഒരു നല്ല വേദാന്തിയാണു്. പ്രാരംഭത്തിൽ വളരെ പ്രാസമുണ്ടു്.
-
ശ്രീരാമസ്വർഗ്ഗാരോഹണം കിളിപ്പാട്ടു്
ഭാരതസംക്ഷേപകാരന്റെ കൃതിയാണു് ഇതും. ഈ കിളിപ്പാട്ടും ഒരു മലന്തത്തയെക്കൊണ്ടാണു് കവി പാടിച്ചിരിക്കുന്നതു്. രണ്ടു ഗാനങ്ങളിലേയും ശൈലി ഏകരൂപമായിരിക്കുന്നു. കാകളിയും കേകയുമാണു് കൈകാര്യം ചെയ്തുകാണുന്ന വൃത്തങ്ങൾ.
-
ഏകാദശീമാഹാത്മ്യം കിളിപ്പാട്ടു്
ഈ പാട്ടു് നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേകതന്നെയാണു് ആദ്യന്തം വൃത്തം. എന്നാൽ വരിവണ്ടു്, കുയിൽ, കിളി, അന്നം എന്നീ നാലു പക്ഷികളെക്കൊണ്ടു നാലുപാദങ്ങളിലേയും കഥ യഥാക്രമം പറയിക്കുന്നു എന്നൊരു വൈചിത്ര്യം പ്രസ്തുതകൃതിക്കുണ്ട്. കവിയാരെന്നറിയുന്നില്ല. കാലം എട്ടാം ശതകം തന്നെയെന്നു ഭാഷാരീതിയിൽനിന്നു് ഊഹിക്കാം. കവിതയ്ക്കു പറയത്തക്ക ആസ്വാദ്യതയില്ലെങ്കിലും അവഹേളിക്കത്തക്കവിധത്തിലുള്ള അപകർഷവുമില്ല.
-
നാസാച്ഛേദം കിളിപ്പാട്ടു്
ഇതു് ഒരു ചെറിയ കിളിപ്പാട്ടാണു്. പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. കേക, അന്നനട ഈ രണ്ടു വൃത്തങ്ങളാണു് പ്രയോഗിച്ചിരിക്കുന്നതു്. ശൂർപ്പണഖ ശ്രീരാമനെ അഭിസരിക്കുവാൻ ഉദ്യമിക്കുന്നതും ലക്ഷ്മണൻ അവളെ മൂക്കും മുലയും അരിഞ്ഞുവിടുന്നതുമാണു് ഇതിവൃത്തം. കവിത അപരിഷ്കൃതമെങ്കിലും അനാസ്വാദ്യമല്ല.
-
ചിത്രഗുപ്തചരിതം കിളിപ്പാട്ടു്
ഇത് എട്ടാം ശതകത്തിലെ ഒരു കൃതിയായിരിക്കണം. ചിത്രഗുപ്തൻകഥയെന്നും ഇതിനു പേരുണ്ടു്. ചിത്തിരപുത്തിരൻകതൈ എന്ന തമിഴ്ക്കാവ്യമാണു് ഇതിന്റെ മൂലഗ്രന്ഥം. കവി ചിത്രപുത്രൻ, ചിത്രഗുപ്തൻ എന്നീ രണ്ടു സംജ്ഞകളും അവ്യവസ്ഥിതമായി ഉപയോഗിക്കുന്നു. പ്രസ്തുത കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാം പാദം കാകളിയിലും രണ്ടാമത്തേതു കേകയിലും മൂന്നാമത്തേതു പ്രായേണ മണികാഞ്ചിയിലും നാലാമത്തേതു് അന്നനടയിലുമാണു് രചിച്ചിരിക്കന്നതു്. അജ്ഞാതകർത്തൃകമായ പ്രസ്തുത കൃതിക്കു കാവ്യഗുണം പോരാതെയിരിക്കുന്നു. ദേവേന്ദ്രനു നാലു ഭാര്യമാരുണ്ടായിരുന്നു. അവർ എല്ലാവരും വന്ധ്യകളായിരുന്നതിനാൽ അദ്ദേഹം സന്തപ്തനായി സന്താനലാഭത്തിനുവേണ്ടി ഇന്ദ്രാണിയോടുകൂടി ബ്രഹ്മാവിനെ ഭജിച്ചു. ബ്രഹ്മാവു പ്രത്യക്ഷീഭവിച്ചു പാർവതിയുടെ ശാപം നിമിത്തം ഇന്ദ്രനു പുത്രനുണ്ടാകുന്നതു് അസാധ്യമാണെന്നും എന്നാൽ ഇന്ദ്രാണി വളർത്തുന്ന പശുവിൽ ശ്രീനാരായണൻതന്നെ ദേവാകൃതിയിൽ അവതരിക്കും എന്നും അരുളിച്ചെയ്തു. എല്ലാ ദേവന്മാരും ദേവിമാരും ഭാവിശിശുവിനു യഥോചിതം വേണ്ട വരങ്ങൾ നല്കി. അങ്ങിനെയിരിക്കെ സ്വർഗ്ഗംഗയിൽ ഒരു അപൂർവ്വമായ താമരപ്പൂവ് വികസിക്കുകയും അതു കണ്ടു പത്മാലയാവല്ലഭനായ മഹാവിഷ്ണുവിന്റെ വീര്യം സ്രവിക്കുകയും ചെയ്തു. അതു് ആ പുഷ്പത്തിൽ സംക്രമിപ്പിച്ചു് അവരെല്ലാം അവിടെനിന്നു് അന്തർദ്ധാനം ചെയ്തു. അപ്പോൾ ഇന്ദ്രന്റെ ഓമനപ്പശു അവിടെ ദാഹശമനത്തിനായി ചെന്നുചേർന്നു. ഗോവിന്റെ ഗർഭലക്ഷണം, ചിത്രഗുപ്തന്റെ ജനനം മുതലായ ഘട്ടങ്ങൾ അദ്ദേഹം ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. മേടമാസത്തിലെ പൗർണ്ണമാസിദിനത്തിൽ ശുക്രവാരത്തിലായിരുന്നു ചിത്രഗുപ്തന്റെ അവതാരം. സകല സംഖ്യാനപദ്ധതികളും അദ്ദേഹം ബാല്യത്തിൽത്തന്നെ പഠിച്ചു് അവയിൽ പാരംഗതത്വം നേടി. ധർമ്മാധർമ്മങ്ങളിൽ അത്രമാത്രം പരിനിഷ്ഠിതമായ ജ്ഞാനമുള്ള ചിത്രഗുപ്തനെ യമൻ ഗുരുവായി വരിക്കുകയും ചിത്രഗുപ്തൻ അദ്ദേഹത്തിനു തത്വോപദേശം ചെയ്യുകയും ചെയ്തു. വിഷ്ണു, ശിവൻ എന്നീ ദേവന്മാരെ ഉപാസിക്കുകയോ ധർമ്മങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യുന്ന മനുഷ്യരെ കാലദൂതന്മാർ തീണ്ടിപ്പോകരുതെന്നായിരുന്നു ആ ഉപദേശത്തിന്റെ സാരം. പിന്നെയൊരവസരത്തിൽ ഒരു ശിവഭക്തനെ കാലദൂതന്മാർ പിടിച്ചുകെട്ടിക്കൊണ്ടുപോയതറിഞ്ഞു ത്രിമൂർത്തികൾ യമലോകത്തിൽച്ചെന്നു ധർമ്മാധർമ്മങ്ങൾ യഥാവിധി വേർതിരിച്ചറിയിക്കുവാൻ അവിടെ ചിത്രഗുപ്തനെ വരുത്തി;
-
കിരാതാർജ്ജുനീയം കിളിപ്പാട്ടു്
ഇതും എട്ടാം ശതകത്തിൽ വിരചിതമായ ഒരു കിളിപ്പാട്ടാകുന്നു. പ്രസ്തുത കൃതി അഞ്ചു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കവി ഭക്തനായ ഒരു ബ്രാഹ്മണനാണെന്നുമാത്രം അറിയാം. കിരാതാർജ്ജുനീയകാരൻ ഭാരവിയെ ധാരാളം ഉപജീവിച്ചുകാണുന്നു. മൂന്നാം പാദത്തിൽ ശ്രീപരമേശ്വരൻ അർജ്ജുനന്റെ പ്രഭാവം പാർവതീദേവിക്കു ബോധനപ്പെടുത്തുന്നതിനുവേണ്ടി പാഞ്ചാലീസ്വയംവരകഥ വർണ്ണിച്ചു കേൾപ്പിക്കുന്നതു് ഈ കിളിപ്പാട്ടിൽ കാണുന്ന ഒരു വൈചിത്യമാണു്. കവിതയ്ക്കു വലിയ ഗുണമില്ല.
-
പാണ്ഡവശങ്കരം (സങ്കീർത്തനം)
ഇന്നുവരെ കിട്ടീട്ടുള്ള ഭാഷാസങ്കീർത്തനകാവ്യങ്ങളിൽവെച്ചു പഴക്കംകൂടിയതാണു് പാണ്ഡവശങ്കരം. എട്ടാംശതകത്തിന്റെ പൂർവാർദ്ധത്തിലായിരിക്കണം അതിന്റെ നിർമ്മിതി. കവിയാരെന്നറിയുന്നില്ല. കവിത പല ഘട്ടങ്ങളിലും മനോഹരമായിരിക്കുന്നു. എട്ടു വൃത്തങ്ങളിൽ രചിച്ചിരിക്കുന്ന ഈ കൃതിയ്ക്കു് കിരാതം എട്ടു വൃത്തമെന്നും പേരുണ്ടു്. ശിവന്റെ നാമത്തോടുകൂടിയാണു് ഓരോ ശീലും അവസാനിക്കുന്നതു്.
-
പാർവതീപാണിഗ്രഹണം ആറുവൃത്തം
പാർവ്വതീപാണിഗ്രഹണവും പഴയ ഒരു സങ്കീർത്തനമാണു്. അതിന്നും പാണ്ഡവശങ്കരത്തിന്നും പല അംശങ്ങളിൽ ഐകരൂപ്യമുണ്ടു്. സംസ്കൃതവിഭക്തിപ്രത്യയങ്ങൾ പാർവതീപാണിഗ്രഹണത്തിൽ അധികമായി പ്രയോഗിച്ചു കാണുന്നു എന്നുമാത്രമേ വ്യത്യാസമുള്ളു. രണ്ടും ഏകകർത്തൃകങ്ങളായിരിക്കാം. ആദ്യത്തെ നാലു വൃത്തങ്ങളും പാണ്ഡവശങ്കരത്തിൽ സ്വീകരിച്ചിട്ടുള്ളവതന്നെയാണു്. അഞ്ചാമത്തെ വൃത്തത്തിലെ ചില ശീലുകൾ ആദ്യത്തെ ഗുർവക്ഷരത്തിനുപകരം രണ്ടു ലഘ്വക്ഷരങ്ങളാക്കീട്ടുള്ളതുമാണു്. വൃത്തമഞ്ജരിയിലെ സംജ്ഞകളനുസരിച്ചു് ഇവിടെ കവി സ്തിമിതയെ അതിസ്തിമിതയായി മാറ്റിയിരിക്കുന്നു എന്നു പറയാം. പഴയ സങ്കീർത്തനങ്ങളിലെ ശീലുകളിൽ ഈരണ്ടു് അടികൾമാത്രമേ അടങ്ങുന്നുള്ളു. കുമാരസംഭവം ഒന്നുമുതൽ ഏഴുവരെ സർഗ്ഗങ്ങളേയും കാമദഹനം പാർവതീസ്വയംവരം തുടങ്ങിയ ഭാഷാ ചമ്പുക്കളേയും കവി അനുസ്യൂതമായി ഉപജീവിച്ചിട്ടുണ്ടെങ്കിലും സ്വകീയമായ മനോധർമ്മത്തേയും അങ്ങിങ്ങു പ്രദർശിപ്പിക്കാതിരിക്കുന്നില്ല. അദ്ദേഹത്തിനു സംസ്കൃതത്തിൽ നല്ല വ്യുൽപത്തിയും കവനകലയിൽ നല്ല പ്രാഗല്ഭ്യവുമുണ്ടായിരുന്നു എന്നു ഗ്രന്ഥത്തിന്റെ ഏതു ഭാഗവും വിശദീകരിക്കുന്നു.
-
കുചേലവൃത്തം നാലുവൃത്തം
കുചേലവൃത്തം നാലു വൃത്തങ്ങളിൽ നിബദ്ധമായ മറ്റൊരു സങ്കീർത്തനമാണു്. കവി ഒരു നമ്പൂരിയാണെന്നു കുചേലന്റേയും അന്തർജ്ജനത്തിന്റേയും വർണ്ണനത്തിൽ സ്ഫുരിക്കുന്ന തന്മയത്വത്തിൽനിന്നു് അനുമാനിക്കാം. അദ്ദേഹം ഇരുപത്തിനാലുവൃത്തത്തിന്റെ കർത്താവല്ലെങ്കിൽ ആ കവിയുടെ ശിഷ്യനാണെന്നു സങ്കല്പിക്കത്തക്കവിധത്തിൽ രണ്ടു കൃതികളുടെയും ശൈലിക്കു സാജാത്യം കാണുന്നു. ഔചിത്യംപോലെ നീട്ടിയോ കുറുക്കിയോ ചൊല്ലേണ്ട വരികൾ അനേകമുണ്ടു്
-
ഏകാദശീമാഹാത്മ്യം നാലുവൃത്തം
ഏകാദശീമാഹാത്മ്യം പാട്ടിന്റെ സാരസംക്ഷേപമാണ് ഏകാദശീമാഹാത്മ്യം സങ്കീർത്തനം. തരംഗിണി, മഞ്ജരി, സ്തിമിത, സർപ്പിണി എന്നീ വൃത്തങ്ങളിൽ അകാരാദിക്രമത്തിലാണ് ശീലുകൾ രചിച്ചിരിക്കുന്നത്. പാട്ടിന്റേയും സങ്കീർത്തനത്തിന്റേയും പ്രണേതാവ് ഒരാൾതന്നെയോ എന്നു സംശയിക്കത്തക്ക വിധത്തിൽ സങ്കീർത്തനം പാട്ടിനെ ആമൂലാഗ്രം അത്രമാത്രം ഉപജീവിക്കുന്നു. നാലു പാദങ്ങളിലും പ്രതിപാദിതങ്ങളായ കഥാംശങ്ങൾതന്നെയാണ് നാലു വൃത്തങ്ങളിലും പരാമൃഷ്ടങ്ങളായിക്കാണുന്നത്.
-
കനകകിരീടം പാട്ടു് (വടക്കൻ)
വടക്കേ മലയാളത്തിൽ സുപ്രസിദ്ധമായ തൃച്ചെമ്മരത്തു ബാലകൃഷ്ണക്ഷേത്രത്തിനു സമീപമായി പൂക്കോത്തുനട എന്നൊരു രാജവീഥിയുണ്ടു്. ആണ്ടുതോറും കുംഭമാസത്തിൽ ആഘോഷിക്കുന്ന തൃച്ചെമ്മരത്തുത്സവം സംബന്ധിച്ചു് അവിടുത്തെ ബാലകൃഷ്ണവിഗ്രഹവും അതിനടുത്തുള്ള മഴുവൂർ ക്ഷേത്രത്തിലെ ബലഭദ്രവിഗ്രഹവും പൂക്കോത്തുനടയിൽ എഴുന്നള്ളിച്ച് അർദ്ധരാത്രിക്കു ശേഷം നൃത്തംവയ്ക്കുന്ന പതിവു് ഇന്നും അഭംഗുരമായി നടന്നുവരുന്നു, കനകകിരീടം പാട്ടിലെ വിഷയം രാസക്രീഡയാകുന്നു
-
റമ്പാന്റെ പാട്ടു്
തൊമ്മാശ്ലീഹയുടെ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന മറ്റൊരു ഗാനമാണു് റമ്പാന്റെ പാട്ടു്. ഈ കൃതി മാർത്തോമ്മായാൽ മതപരിവർത്തനം ചെയ്യപ്പെട്ട നിരണത്തുകാരൻ മാളിയേയ്ക്കൽ തോമ്മാറമ്പാൻ രചിച്ചതാണെന്നും അദ്ദേഹത്തിന്റെ വംശത്തിൽ നാല്പത്തെട്ടാം തലമുറക്കാരനായ മറ്റൊരു തോമ്മാറമ്പാൻ സംക്ഷേപിച്ചെഴുതിയതാണെന്നും ആ പാട്ടിൽത്തന്നെ പ്രസ്താവനയുണ്ടു്.
-
ഉത്തരരാമായണം ഗദ്യം
മലയാളഭാഷയ്ക്കു തികച്ചും അഭിമാനം കൊള്ളാവുന്ന ഒരു മഹനീയകൃതിയാകുന്നു ഉത്തരരാമായണം ഗദ്യം. അതിന്റെ പ്രണേതാവു് ആരെന്നറിയുന്നതിനു ഗ്രന്ഥത്തിൽ സ്പഷ്ടമായ ലക്ഷ്യമൊന്നുമില്ലെങ്കിലും അതിനെപ്പറ്റി അവിശ്വസനീയമെന്നു കരുതേണ്ടതല്ലാത്ത ഒരൈതിഹ്യം വടക്കേമലയാളത്തിൽ പ്രചരിക്കുന്നുണ്ടു്. അവിടെ ചിറയ്ക്കൽത്താലൂക്കിൽ കരിവെള്ളൂർ എന്ന സ്ഥലത്താണു് സുപ്രസിദ്ധമായ വങ്ങോട്ടു് ഉണിത്തിരിമാരുടെ കുടുംബം സ്ഥിതിചെയ്യുന്നതു്. ഉണിത്തിരിമാരെ പണ്ടാലമാരെന്നു് തെക്കൻപ്രദേശങ്ങളിൽ പറയും. ആ കുടുംബത്തിൽ കൊല്ലം 700-നും 750-നും ഇടയ്ക്കു് അതിവിദ്വാന്മാരായ രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു എന്നും അവരിൽ അനുജൻ തന്റെ തറവാട്ടിലെ പ്രായംചെന്ന സ്ത്രീകളുടെ ആവശ്യമനുസരിച്ചു് അവർക്കു നിത്യപാരായണത്തിന്നായി രാമായണകഥ മുഴുവൻ ഗദ്യത്തിൽ രചിച്ചു എന്നുമാണു് പുരാവൃത്തം. അതിൽ ഉത്തരരാമായണം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. ഒരു മാതൃകയിൽ അതു് 759-ൽ എഴുതി എന്നു രേഖപ്പെടുത്തിക്കാണുന്നതിനാൽ അതിനു മുൻപായിരിയ്ക്കണം ഗ്രന്ഥനിർമ്മിതി എന്നു സിദ്ധിക്കുന്നു. ആ സ്ഥിതിക്കു്, ഐതിഹ്യത്തെ ആസ്പദമാക്കി വങ്ങോട്ടുണിത്തിരിമാരിൽ ഒരാൾ എട്ടാംശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ഉത്തരരാമായണം ഉണ്ടാക്കി എന്നു ന്യായമായി ഊഹിക്കാവുന്നതാണു്.
ഉത്തരരാമായണകാരൻ വാല്മീകി മഹർഷിയെത്തന്നെയാണു് ആദ്യന്തം ഉപജീവിച്ചിരിക്കുന്നതെങ്കിലും മൂലത്തെ പ്രായേണ വികസിപ്പിച്ചുകൊണ്ടാണു് അദ്ദേഹത്തിന്റെ കാവ്യഗതി. ഭാഷയ്ക്കു സമഗ്രമായ ഓജസ്സും ധാരാവാഹിത്വവുമുണ്ടു്. സുന്ദരങ്ങളായ ഭാഷാപദങ്ങളുടെ സുലഭമായ പ്രയോഗം ഈ ഗ്രന്ഥത്തെ സവിശേഷം ആകർഷകമാക്കിത്തീർക്കുന്നു.