Loading...
Home / AD 1501 മുതല്‍ 1600 വരെയുള്ള എഴുത്തുകാര്‍

AD 1501 മുതല്‍ 1600 വരെയുള്ള എഴുത്തുകാര്‍

    1. മഴമംഗലത്തു ശങ്കരൻനമ്പൂരി

      തൃശ്ശിവപേരൂരിൽ മഴമംഗലത്തില്ലം അന്യം നിന്നപ്പോൾ അതിലെ വസ്തുവകകൾ തരണനല്ലൂർ ഇല്ലത്തേക്കു് ഒതുങ്ങി. രണ്ടില്ലത്തേക്കും പരദേവത ഊരകത്തമ്മ തിരുവടി എന്നു പറയുന്ന തിരുവളങ്ങാട്ടു പാർവ്വതീദേവി (വലയാധീശ്വരി) ആണു്. ആ ഇല്ലവും പറമ്പും ശങ്കരൻനമ്പൂരിയുടെ മകൻ നാരായണൻനമ്പൂരിയുടെ കാലത്തു മാത്രമേ കുടുംബത്തിലേക്കു കിട്ടിയുള്ളുവെന്നും അറിവുണ്ടു്. മഴമംഗലത്തില്ലത്തിൽ ജനിച്ച മൂന്നു നമ്പൂരിമാരെപ്പറ്റി നമുക്കു് അറിവുണ്ടു്. ശങ്കരൻനമ്പൂരിയെന്നും പരമേശ്വരൻനമ്പൂരിയെന്നും നാരായണൻനമ്പൂരിയെന്നും ആണു് അവരുടെ പേരുകൾ. ശങ്കരൻനമ്പൂരിയാണു് ചെങ്ങന്നൂർ വാഴമാവേലിപ്പോറ്റിയുടെ ശിഷ്യനായ പ്രസിദ്ധ ജൗതിഷികൻ. അദ്ദേഹം ജനിച്ചതു കൊല്ലം 669-ൽ ആണു് എന്നു സിദ്ധിക്കുന്നു. വാഴമാവേലിയോടു ജ്യോതിഷം അഭ്യസിച്ചു് അതിൽ പ്രസിദ്ധി സമ്പാദിച്ചതിനുശേഷവും ശങ്കരൻ അധികമായി ചെങ്ങന്നൂരിൽത്തന്നെയാണു് താമസിച്ചിരുന്നതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. തന്റെ ജന്മഭൂമിയായ പെരുമനത്തേയും വാസസ്ഥലമായ ചെങ്ങന്നൂരിനേയും പറ്റി പല സൂചനകളും അദ്ദേഹത്തിന്റെ ജ്യോതിഷ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടു്. കൊല്ലം 750-ആണ്ടോടുകൂടി പ്രസ്തുത ദൈവജ്ഞൻ പരഗതിയെ പ്രാപിച്ചിരിക്കണം.

      ശങ്കരൻനമ്പൂരിയുടെ കൃതികൾ ഒട്ടുവളരെയുണ്ടു്. അവ പ്രായേണ ജ്യോതിശ്ശാസ്ത്ര പ്രതിപാദകങ്ങളും ഭാഷയിൽ പദ്യത്തിലും ഗദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ളവയുമാകുന്നു. അവയിൽ (1) കാലദീപകം ബാലശങ്കരം (2) കാലദീപകം ഭാഷാപദ്യങ്ങൾ (3) മുഹൂർത്തപദവീ ബാലശങ്കരം (4) ലഘുഭാസ്കരീയം ബാലശങ്കരം (5) ഗണിതസാരം (6) ചന്ദ്രഗണിതക്രമം ( 7) പഞ്ചബോധം (8) പഞ്ചബോധാർത്ഥ ദർപ്പണം (9) അയനചലനാദിഗണിതം (10) ഭാഷാസംഗ്രഹം (11) പ്രശ്നസാരം (12) ജാതകക്രമം (13) ജാതകസാരം (14) കരണസാരം ഈ ഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിട്ടുണ്ടു്. വേറെയും ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിരിക്കണം.

    2. തിരുമംഗലത്തു നീലകണ്ഠൻ

      മനുഷ്യാലയ ചന്ദ്രിക, മാതംഗലീല, കാവ്യോല്ലാസം എന്നീ മൂന്നു് ഉൽകൃഷ്ടകൃതികൾ തിരുമംഗലത്തു നീലകണ്ഠൻനമ്പീശൻ രചിച്ചിട്ടുണ്ടു്. നീലകണ്ഠനെന്നാണു് ഗ്രന്ഥകാരന്റെ പേരെന്നും, അദ്ദേഹത്തിന്റെ ഗൃഹനാമം തിരുമംഗലമെന്നാണെന്നും, അതിനടുത്തുള്ള രാജരാജമംഗലം (രായിരമംഗലം) എന്ന ക്ഷേത്രത്തിലെ നരസിംഹമൂർത്തിയും ശ്രീകൃഷ്ണമൂർത്തിയും അദ്ദേഹത്തിന്റെ ഇഷ്ടദേവതകളായിരുന്നു എന്നും കാണാവുന്നതാണു്. കവി ഗണേശമൂർത്തിയുടെ പരമാരാധകനായിരുന്നു എന്നുള്ളതിനു പക്ഷാന്തരമില്ല. ഏതു വഴിക്കു നോക്കിയാലും അദ്ദേഹം വെട്ടത്തുനാട്ടുകാരനാണെന്നുള്ളതു നിസ്സംശയമാണു്. തൃപ്രങ്ങോട്ടു ക്ഷേത്രത്തിനു സമീപം തിരുമംഗലം എന്ന പേരിൽ ഒരു മൂത്തതിന്റെ ഗൃഹം ഇന്നും ഉള്ളതായി അറിയുന്നു. അദ്ദേഹം കൊല്ലം എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കുന്നതിൽ അനൗചിത്യമുണ്ടെന്നു തോന്നുന്നില്ല.

    3. വെട്ടത്തുനാട്ടു രവിവർമ്മത്തമ്പുരാൻ

      കൊല്ലം എട്ടാം ശതകത്തിന്റെ മധ്യത്തിൽ രവിവർമ്മാവെന്നൊരു രാജാവു വെട്ടത്തുനാടു ഭരിച്ചിരുന്നു. അദ്ദേഹം പണ്ഡിതന്മാരേയും കവികളേയും പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ജാഗരൂകനായിരുന്നു. അതിനുപുറമേ അദ്ദേഹം ഇളയതമ്പുരാനായിരുന്നപ്പോൾ ഭാഗവതടീകാസമുച്ചയം എന്നൊരു ഗ്രന്ഥവും നിർമ്മിയ്ക്കുകയുണ്ടായി. അന്നത്തെ വെട്ടത്തുനാട്ടുരാജാവു സാമൂതിരിപ്പാട്ടിലേയും കൊച്ചി മഹാരാജാവിന്റെയും ആപ്തമിത്രമായിരുന്നു എന്നു് ഈ ശ്ലോകങ്ങളിൽനിന്നു നാം അറിയുന്നു. രവിവർമ്മാവു് ഒരു കൃഷ്ണഭക്തനായിരുന്നതിനുപുറമേ വൈദ്യശാസ്ത്രവിചക്ഷണനുംകൂടി ആയിരുന്നു എന്നും ഊഹിക്കാവുന്നതാണു്. വാസുദേവസംജ്ഞനായ ഒരു കവി രവിവർമ്മാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തോടു് അനുബദ്ധമായി മൂന്നു സർഗ്ഗത്തിൽ സംക്ഷേപരാമായണമെന്നും അഞ്ചു സർഗ്ഗത്തിൽ സംക്ഷേപഭാരതമെന്നും പത്തു സർഗ്ഗത്തിൽ ഗോവിന്ദചരിതമെന്നും മൂന്നു കാവ്യങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ഇവ കൂടാതെ ഏഴു സർഗ്ഗത്തിൽ വിരചിതമായ കല്യാണനൈഷധം എന്ന കാവ്യവും അദ്ദേഹത്തിന്റേതാണെന്നു് ഒരു വിധം നിർണ്ണയിക്കുവാൻ കഴിയും. ശ്വേതാരണ്യസ്തുതി എന്നൊരു സംസ്കൃതഗദ്യവും രവിവർമ്മാവിന്റെ ആജ്ഞാനുസാരം നിർമ്മിതമായിട്ടുണ്ടു്. അതിന്റെ പ്രണേതാവു മറ്റൊരു കവിയാണെന്നു തോന്നുന്നു. ആദ്യം നിർദ്ദേശിച്ച നാലു കാവ്യങ്ങളും ബാലപാഠത്തിനായി അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചിട്ടുള്ളവയാണു്. രവിവർമ്മത്തമ്പുരാൻ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടേയും പുരസ്കർത്താവായിരുന്നു.

    4. മഴമംഗലത്തു നാരായണൻനമ്പൂരി

      വാഴമാവേലിയുടെ ശിഷ്യനായ ശങ്കരൻനമ്പൂരിക്കു പുറമേ നമുക്കു മഴമംഗലത്തില്ലത്തിൽ പെട്ടവരായി രണ്ടു ഗ്രന്ഥകാരന്മാരെപ്പറ്റിക്കൂടി അറിവുണ്ടെന്നും അവരിൽ ഒരാൾ അദ്ദേഹത്തിന്റെ പുത്രനായ നാരായണൻനമ്പൂരിയും മറ്റൊരാൾ പരമേശ്വരൻനമ്പൂരിയുമാണ്. നാരായണനും പരമേശ്വരനും തമ്മിലുള്ള ചാർച്ച ഏതു നിലയിലുള്ളതാണെന്നറിയുന്നില്ല. ശങ്കരൻനമ്പൂരിയെക്കാൾ അധികം സംസ്കൃതവ്യുൽപത്തിയും കവിതാവാസനയും നാരായണൻനമ്പൂരിക്കുണ്ടായിരുന്നു എന്നാണു് ഐതിഹ്യം. രാസക്രീഡാകാവ്യത്തിന്റെ ഒരു മാതൃകാഗ്രന്ഥത്തിൽ ‘മഹിഷമംഗലനാരായണകൃതം’ എന്നു കാണുന്നതിൽനിന്നു കവിയായ മഹിഷമംഗലം ഈ വ്യക്തിതന്നെ എന്നു നിർണ്ണയിക്കാം. ദേവരാതനും ഉദലനും പ്രവരർഷികളായ വിശ്വാമിത്രഗോത്രത്തിൽ ജനിച്ചവനും പെരുവനം ഗ്രാമത്തിലെ മഹിഷമംഗലത്തില്ലത്തിൽ ശങ്കരൻനമ്പൂരിയുടെ പുത്രനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ നാരായണൻ നമ്പൂരിയാണു് സ്മാർത്തപ്രായശ്ചിത്തവിമർശിനി രചിച്ചതു്. ജ്യോതിഷത്തിൽ ഗുരു പിതാവുതന്നെയായിരിക്കാം. അദ്ദേഹം ഒരോത്തില്ലാത്ത നമ്പൂരിയായിരുന്നു എന്നും ഒരിക്കൽ ഒരു യാഗശാലയിൽ യാഗം കാണുവാൻ കടന്നുചെന്നപ്പോൾ അവിടെ സന്നിഹിതരായിരുന്ന വൈദികന്മാർ അദ്ദേഹത്തെ ബഹിഷ്കരിച്ചുവെന്നും ബാല്യത്തിൽ ധൂർത്തനായി നടന്നിരുന്ന അദ്ദേഹം അതിനുശേഷം ചോളദേശത്തുപോയി മൂന്നു വേദങ്ങളിലും ആറു ശാസ്ത്രങ്ങളിലും നിഷ്ണാതനായി തിരിയെ വന്നു എന്നും തദനന്തരം മറ്റൊരു യാഗശാലയിൽ ചെന്നു തന്റെ പൂർവ്വമീമാംസാപാണ്ഡിത്യം പ്രകാശിപ്പിച്ചു എന്നും അതിനുമേൽ അദ്ദേഹത്തെക്കൂടാതെ യാഗം കഴിക്കുവാൻ പാടില്ലെന്നു കേരളത്തിലെ വൈദികന്മാർ വിധിച്ചു എന്നും ഇക്കാലത്തും എവിടെയെങ്കിലും യാഗമോ അഗ്ന്യാധാനമോ ഉണ്ടെങ്കിൽ മാന്യസ്ഥാനത്തു് ഒന്നാമതായി മഴമംഗലത്തിനെന്നു സങ്കല്പിച്ചു് മഴമംഗലപീഠമെന്നു പറയുന്ന ഒരു പലക വയ്ക്കാറുണ്ടെന്നും പുരാവിത്തുകൾ പറയുന്നു. ആ ഐതിഹ്യത്തിൽനിന്നു വെളിപ്പെടുന്ന ഒരു വസ്തുത അദ്ദേഹത്തിനു ശ്രൗതസ്മാർത്തവിധികളിൽ അദ്വിതീയമായ അവഗാഹമുണ്ടായിരുന്നു എന്നുള്ളതാണു്. അതിനു പ്രായശ്ചിത്തവിമർശിനി പ്രത്യക്ഷലക്ഷ്യവും തന്നെ. അദ്ദേഹത്തിന്റെ താമസം ആദ്യകാലത്തു പെരുവനത്തും പിന്നീടു തൃശ്ശിവപേരൂരുമായിരുന്നു. പാറമേക്കാവിൽ ഒരു പുഷ്പകത്തായിരുന്നു അദ്ദേഹം സംബന്ധം ചെയ്തിരുന്നതു്. അനന്തരം ആ ക്ഷേത്രത്തിലെ ശാന്തിക്കാരനുമായി. തന്റെ പത്നിയായ ബ്രാഹ്മണിക്കുവേണ്ടിയാണു് അദ്ദേഹം ബ്രാഹ്മണിപ്പാട്ടുകൾ നിർമ്മിച്ചതു്. നമ്പൂരി മരിക്കുന്നതിനു മുൻപു് ആ ശാന്തി വേണാട്ടുനമ്പൂരിക്കു കൊടുത്തു. അനന്തരം ഊരകത്തു ഭഗവതിയുടെ ഭക്തനായും രാജരാജൻ എന്ന നാമധേയത്താൽ വിദിതനായ കൊച്ചി മഹാരാജാവിന്റെ ആശ്രതനായും അദ്ദേഹം ജീവിതം നയിച്ചു. മഴമംഗലഭാണത്തിൽ നിന്നു താഴെ ഉദ്ധരിക്കുന്ന ഭാഗം അതിനു തെളിവാണു്

      നാരായണൻനമ്പൂരിയുടെ കൃതികളായി സംസ്കൃതത്തിൽ (1) സ്മാർത്തപ്രായശ്ചിത്തവിമർശിനി, (2) മഹിഷമംഗലഭാണം, (3) രാസക്രീഡാകാവ്യം, (4) ഉത്തരരാമായണചമ്പു, (5) വ്യവഹാരമാല ഇവയും, ഭാഷയിൽ (6) നൈഷധചമ്പു, (7) രാജരത്നാവലീയം ചമ്പു, (8) കൊടിയവിരഹം ചമ്പു, (9) ബാണയുദ്ധം ചമ്പു എന്നീ ചമ്പുക്കളും, (10) രാസക്രീഡ, (11) വിഷ്ണുമായാചരിതം, (12) തിരുനൃത്തം, (13) ദാരുകവധം, (14) പാർവ്വതീസ്തുതി എന്നീ 5 ബ്രാഹ്മണിപ്പാട്ടുകളും നമുക്കു കിട്ടീട്ടുണ്ടു്.

    5. മഴമംഗലത്തു പരമേശ്വരൻ നമ്പൂരി

      പരമേശ്വരൻ നമ്പൂരിയുടെ കൃതിയാണു് ആശൗചദീപകം. ആശൗചദീപികയെന്നും അതിനു പേരുണ്ടു്. അദ്ദേഹത്തിന്റെ ഗ്രാമം (പുരുദാവം) പെരുവനമാണെന്നും ഗ്രന്ഥം സമാപ്തമായതു കൊല്ലം 754-ആണ്ടാണെന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ പ്രധാനഗുരു ഒരു മാധവനായിരുന്നുവെന്നും ആ പദ്യത്തിൽനിന്നു നാം ധരിക്കുന്നു. നാന്ദിയെന്നതു പുതുക്കാട്ടിനു സമീപത്തുകൂടി ഒഴുകുന്ന ഒരു പുഴയാണത്രേ. താന്നിപ്പുഴ എന്നു കാലടിയിൽ കടത്തുസ്ഥലത്തു പെരിയാറ്റിനു പേരുണ്ടെന്നും ഒരു പക്ഷാന്തരമുണ്ടു്. ആശൗചദീപകത്തിനു ചന്ദ്രിക എന്ന ഒരു പഴയ വ്യാഖ്യാനമുള്ളതിനുപുറമേ സർവതന്ത്ര സ്വതന്ത്രനായ കൊടുങ്ങല്ലൂർ വിദ്വാൻ ഗോദവർമ്മ ഇളയതമ്പുരാന്റെ വിവേചനമെന്ന മറ്റൊരു വ്യാഖ്യാനവും കാണ്മാനുണ്ടു്.

    6. കുഴിക്കാട്ടു ശങ്കരൻഭട്ടതിരി

      തിരുവിതാംകൂറിൽ തിരുവല്ലാത്താലൂക്കിലെ സുപ്രസിദ്ധമായ ഒരു താന്ത്രികഗൃഹമാണു് കുഴിക്കാട്ടില്ലം. അവിടെ എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ശങ്കരൻഭട്ടതിരി എന്നൊരു പണ്ഡിതവര്യൻ ജീവിച്ചിരുന്നു. അദ്ദേഹം ക്രിയാസംഗ്രഹം എന്നൊരു തന്ത്രഗ്രന്ഥവും പരാസ്തോത്രം എന്നൊരു ദേവീസ്തോത്രവും രചിച്ചിട്ടുണ്ടു്.

    7. തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി

      അച്യുതപ്പിഷാരടി മലബാർ ജില്ലയിൽ തിരൂർ തീവണ്ടിസ്റ്റേഷനിൽനിന്നു തെക്കുപടിഞ്ഞാറു രണ്ടു മൈൽ അകലെയുള്ള തൃക്കണ്ടിയൂർ പിഷാരത്തിൽ ജനിച്ചു. ആ ഗൃഹം പല ശതകങ്ങളായി വിദ്വാന്മാർക്കു് കീർത്തിപ്പെട്ടിരുന്നു. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പ (നാരായണപ്പിഷാരടി) എന്ന വൈയാകരണൻ അച്യുതപ്പിഷാരടിയുടെ പൂർവന്മാരിൽ അന്യതമനായിരുന്നു. അച്യുതപ്പിഷാരടിയുടെ ജനനം കൊല്ലം 720-ആമാണ്ടിടയ്ക്കായിരുന്നു. അദ്ദേഹം ജ്യോതിഷത്തിലും വ്യാകരണത്തിലും അന്യാദൃശമായ വൈദുഷ്യം സമ്പാദിക്കുകയും ആ ശാസ്ത്രങ്ങൾക്കു പുറമേ വൈദ്യത്തിലും അലങ്കാരത്തിലുംകൂടി നിഷ്ണാതനാകുകയും ചെയ്തു. മഹാകവിമൂർദ്ധന്യനായ മേല്പുത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവായിത്തീരുവാനുള്ള ഭാഗ്യം അദ്ദേഹത്തിനാണു് സിദ്ധിച്ചതു്.

      അച്യുതപ്പിഷാരടിയുടെ കൃതികളായി ജ്യോതിഷത്തിൽ (1) ഗോളദീപിക (2) ഉപരാഗക്രിയാക്രമം (3) കരണോത്തമം (4) ജാതകാഭരണം (5) ഹോരാസാരോച്ചയം (6) ഹോരാസാരോച്ചയത്തിന്റെ പരിഭാഷ (7) വേണ്വാരോഹത്തിന്റെ പരിഭാഷ (8) ദൃഗ്ഗണിതസംബന്ധമായി സ്ഫുടനിർണ്ണയം (9) സ്ഫുടനിർണ്ണയവിവൃതി എന്നൊരു വ്യാഖ്യാനം എന്നീ ഗ്രന്ഥങ്ങളും വ്യാകരണത്തിൽ പ്രവേശകവും കണ്ടുകിട്ടീട്ടുണ്ടു്.

    8. മേൽപ്പുത്തൂർ നാരായണഭട്ടതിരി

      നാരായാണഭട്ടതിരി കൊല്ലം 735-ാമാണ്ടു്, അക്കാലത്തു വെട്ടത്തുനാട്ടുരാജാവിന്റെ ഭരണത്തിൽ ഉൾപ്പെട്ടിരുന്നതും ഇന്നു മലബാർ ജില്ലയിൽ പൊന്നാനിത്താലൂക്കിൽ ചേർന്നതുമായ കുറുമ്പത്തൂരംശത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ജനനത്താൽ പ്രതിഷ്ഠയെ പ്രാപിച്ച മേല്പുത്തൂരില്ലം സുപ്രസിദ്ധമായ തിരുനാവായമ്പലത്തിൽനിന്നു വടക്കുള്ള ചന്ദനക്കാവു് എന്ന ഭഗവതിക്ഷേത്രത്തിനു് കിഴക്കു മാറി സ്ഥിതി ചെയ്തിരുന്നു. 823-ാമാണ്ടു് മരിച്ചു എന്നു് ഊഹിക്കുകയാണു് യുക്തിയുക്തമായിട്ടുള്ളതു്. അത്ര വലിയ തോതിൽ സ്തുതിക്കുവാനും നിന്ദിക്കുവാനും അദ്ദേഹത്തിന്റെ രസനയ്ക്കു് ഒന്നുപോലെ പ്രാഗല്ഭ്യമുണ്ടു്. ശൃംഗാരം, വീരം, ഹാസ്യം ഈ രസങ്ങളെക്കൊണ്ടും ഭക്തിഭാവത്തെക്കൊണ്ടും രസികജനങ്ങളുടെ ഹൃദയങ്ങളെ തരളീകരിക്കുന്ന വിഷയത്തിൽ അദ്ദേഹം അദ്വിതീയനാണു്. വിഷയസംഗ്രഹണത്തിൽ അദ്ദേഹം ഏതു കവിയേയും ജയിക്കുന്നു.

      (1) നാരായണീയം, (2) ശ്രീപാദസപ്തതി, (3) ഗുരുവായുപുരേശസ്തോത്രം എന്നീ സ്തോത്രങ്ങളും (4) ഗോശ്രീനഗരവർണ്ണന, (5) മാടമഹീശപ്രശസ്തി, (6) ശൈലാബ്ധീശ്വരപ്രശസ്തി എന്നീ പ്രശസ്തികളും (7) സൂക്തശ്ലോകങ്ങൾ, (8) ആശ്വലായനക്രിയാക്രമം, (9) പ്രക്രിയാസർവസ്വം, (10) ധാതുകാവ്യം, (11) അപാണിനീയപ്രാമാണ്യസാധനം, (12) മാനമേയോദയത്തിലെ മാനപരിച്ഛേദം, (13) തന്ത്രവാത്തികനിബന്ധനം എന്നീ ശാസ്ത്രഗ്രന്ഥങ്ങളും മുക്തകങ്ങൾ, പലവക എന്നീ വകുപ്പുകളിൽ അടങ്ങുന്ന പദ്യങ്ങൾ അസംഖ്യങ്ങളാണു്. മഹാഭാരതാനുബന്ധികളായി (14) രാജസൂയം, (15) ദൂതവാക്യം, (16) പഞ്ചാലീസ്വയംവരം, (17) നാളായനീചരിതം, (18) സുന്ദോപസുന്ദോപാഖ്യാനം, (19) സുഭദ്രാഹരണം, (20) കൗന്തേയാഷ്ടകം, (21) കിരാതം, (22) കൈലാസവർണ്ണനം ഇവയും, ഭാഗവതാനുബന്ധികളായി (23) മത്സ്യാവതാരം, (24) നൃഗമോക്ഷം ഇവയും, രാമായണാനുബന്ധികളായി (25) നിരനുനാസികം അഥവാ ശൂർപ്പണഖാപ്രലാപം, (26) രാക്ഷസോൽപത്തി, (27) അഹല്യാമോക്ഷം, (28) ബാലകാണ്ഡം കഥ ഇവയും, ശൈവകഥാപ്രതിപാദകങ്ങളായി, (29) ദക്ഷയജ്ഞം, (30) ത്രിപുരദഹനം ഇവയും, കൂടാതെ (31) അഷ്ടമീചമ്പു, (32) സ്വാഹാസുധാകരം, (33) കോടിവിരഹം ഇവയും — ഇങ്ങനെ ഇരുപതു പ്രബന്ധങ്ങൾ (ചമ്പുക്കളും മറ്റു കാവ്യങ്ങളും) ഭട്ടതിരിയുടെ കൃതികളാണെന്നു നിസ്സംശയം പറയാം

    9. നീലകണ്ഠൻനമ്പൂരി

      രാമവർമ്മമഹാരാജാവിന്റെ അനന്തരഗാമിയായി മേല്പത്തൂർ ഭട്ടതിരിയുടെ പ്രശംസയ്ക്കു പാത്രീഭവിച്ചു് കൊല്ലം 776 മുതൽ 790 വരെ കൊച്ചിരാജ്യം പരിപാലിച്ച വീരകേരളവർമ്മമഹാരാജാവിന്റെ ആശ്രിതനും ആസ്ഥാനപണ്ഡിതനുമായി നീലകണ്ഠൻ എന്ന പേരിൽ ഒരു നമ്പൂരി ജീവിച്ചിരുന്നു. മഴമംഗലത്തെപ്പോലെ അദ്ദേഹവും പ്രാമാണികനായ ഒരു ഭാഷാചമ്പൂകാരനാകുന്നു. നീലകണ്ഠകവി എന്ന നാമധേയത്തിലാണു് അദ്ദേഹത്തെ സഹൃദയന്മാർ കൊണ്ടാടിവരുന്നതു്. നീലകണ്ഠൻ തന്നേയും തന്റെ മഹാരാജാവിനേയും പറ്റി ചിലതെല്ലാം തെങ്കൈലനാഥോദയം ചമ്പുവിൽ പ്രസ്താവിച്ചിട്ടുണ്ടു്.

    10. പൂന്താനം നമ്പൂതിരി

      മേൽപ്പുത്തൂർനാരായണഭട്ടതിരിയുടെ സമകാലികനായ ഒരു ഭാഷാകവിയാണു് പൂന്താനത്തു നമ്പൂരി. അദ്ദേഹത്തിന്റെ ഇല്ലം തെക്കേമലയാളത്തിൽ വള്ളുവനാട്ടു താലൂക്കു നെന്മേനി അംശത്തിലായിരുന്നു. ഓത്തില്ലാത്ത ഒരു കുടുംബത്തിലെ അംഗമെന്നാണു് കേട്ടിട്ടുള്ളതു്. പേരെന്തെന്നു് അറിഞ്ഞുകൂടാ. ഇല്ലത്തിൽ വളരെ സ്വത്തുണ്ടായിരുന്നുവത്രേ. നീലകണ്ഠൻ എന്ന ഒരു നമ്പൂരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥൻ. സാമാന്യമായ ലോകവ്യുല്പത്തിയല്ലാതെ വ്യാകരണാദിശാസ്ത്രജ്ഞാനം സമ്പാദിക്കുന്നതിനു പൂന്താനത്തിനു സാധിച്ചില്ല. എന്നാൽ വളരെക്കാലം ഗുരുവായൂരമ്പലത്തിൽ ശ്രീകൃഷ്ണനെ ഐകാഗ്ര്യത്തോടുകൂടി ഭജിക്കുന്നതിനും ഭാഗവത പാരായണം കേൾക്കുന്നതിനും തദ്വാരാ അസുലഭമായ ഭഗവൽഭക്തി സിദ്ധിച്ചു ജീവന്മുക്തനായി ലോകയാത്ര ചെയ്യുന്നതിനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പൂന്താനം ഉദ്ദേശം തൊണ്ണൂറോളം വയസ്സുവരെ ജീവിച്ചിരുന്നതായി സ്പഷ്ടമാകുന്നു

      പൂന്താനത്തിന്റെ കൃതികളായി മലയാളത്തിൽ (1) ഭാഷാകർണ്ണാമൃതം, (2) കുമാരാഹരണം പാന, (3) ജ്ഞാനപ്പാന എന്നീ പ്രസിദ്ധകൃതികൾക്കു പുറമേ അനവധി സ്തോത്രങ്ങളുമുണ്ടു്. (4) പാർത്ഥസാരഥിസ്തവം, (5) ഘനസംഘം, (6) നാരായണകീർത്തനങ്ങൾ, (7) ഗോവിന്ദകീർത്തനങ്ങൾ, (8) ആനന്ദനൃത്തം, (9) ദ്വാദശാക്ഷരനാമകീർത്തനം, (10) ശ്രീകൃഷ്ണകീർത്തനങ്ങൾ, (11) അഷ്ടാക്ഷരകീർത്തനം, (12) ബ്രഹ്മപരഗോവിന്ദകീർത്തനം, (13) ഗോപാലകൃഷ്ണകീർത്തനം, (14) ഗൗരീകീർത്തനം, (15) വാമപുരേശകീർത്തനങ്ങൾ, (16) പത്മനാഭകീർത്തനം, (17) വിവേകോദയകീർത്തനം, (18) ജയകൃഷ്ണകീർത്തനം, (19) വിടകൊൾകീർത്തനം, (20) ശ്രീരാമകീർത്തനങ്ങൾ, (21) മുകുന്ദകീർത്തനം, (22) ദശാവതാരസ്തോത്രം എന്നിവ ആ കൂട്ടത്തിൽപ്പെടുന്നു.

    11. തുഞ്ചത്തെഴുത്തച്ഛൻ

      മഹാത്മാവിന്റെ ജീവിതകാലം കൊല്ലം 671-നും 750-നും ഇടയ്ക്കായിരുന്നു എന്നു് അനുമാനിക്കാവുന്നതാകുന്നു. ബാല്യത്തിൽത്തന്നെ എഴുത്തച്ഛൻ ശമദമാദിഗുണങ്ങളാൽ അലംകൃതനും മുമുക്ഷുവുമായിത്തീർന്നിരിക്കണം. അദ്ദേഹം വിദേശങ്ങളിൽ സഞ്ചരിച്ചു തമിഴിൽ വേദാന്തഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കുന്നതിനുവേണ്ട പാണ്ഡിത്യം ആ ഭാഷയിൽ സമ്പാദിച്ചുമിരുന്നിരിക്കണം. സംസ്കൃതഭാഷയിലെ വേദാന്തഗ്രന്ഥങ്ങളും അദ്ദേഹം പരിശീലിച്ചിരുന്നു. എഴുത്തച്ഛൻ പ്രശസ്തനായതിനുമേലല്ല അധ്യാത്മരാമായണം ഭാഷയിൽ രചിച്ചതെന്നും പ്രത്യുത അധ്യാത്മരാമായണരചനയാണു് അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്നും ഊഹിക്കുവാനാണു് ഔചിത്യം അധികമുള്ളതു്. വിദേശസഞ്ചാരം കഴിഞ്ഞു യൗവനത്തിൽത്തന്നെ അദ്ദേഹം തിരിച്ചു തൃക്കണ്ടിയൂരിലുള്ള സ്വഗൃഹത്തിൽ എത്തുകയും അവിടെ ഒരു പാഠശാല സ്ഥാപിച്ചു് അധ്യാപകവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. അവിടെവച്ചു് ആദ്യമായി അധ്യാത്മരാമായണവും പിന്നീടു ശ്രീമഹാഭാരതവും നിർമ്മിച്ചു. എഴുത്തച്ഛൻ വിവാഹംചെയ്തുവോ എന്നും അതിൽ സന്തതിയുണ്ടായിരുന്നുവോ എന്നുമുള്ള ചോദ്യങ്ങൾക്കു് ഉത്തരം പറയുന്നതു സുകരമല്ല. ബർണ്ണൽ, അദ്ദേഹത്തിനു് ഒരു മകൾ ഉണ്ടായിരുന്നു എന്നും ആ മകൾ പകർത്തിയ എഴുത്തച്ഛന്റെ കൃതികളാണു് ഗുരുമഠത്തിൽ സൂക്ഷിച്ചിരുന്നതെന്നും തദ്ദേശവാസികൾ പറഞ്ഞതായി രേഖപ്പെടുത്തിക്കാണുന്നു. കൂറ്റനാട്ടുള്ള ആമക്കാവു് എന്ന സ്ഥലത്തെ ഒരു കുടുംബത്തിൽനിന്നായിരുന്നു എഴുത്തച്ഛൻ ദാരസംഗ്രഹംചെയ്തതു് എന്നൊരു ഐതിഹ്യമുണ്ടു്. ആ കുടുംബക്കാരും എഴുത്തച്ഛന്മാർ തന്നെ. തന്റെ പത്നിയുടെ മരണാനന്തരം എഴുത്തച്ഛൻ വീണ്ടും ഗാർഹസ്ഥ്യബദ്ധനാകാതെ സന്യാസാശ്രമം സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ഗുണകർമ്മവിശേഷങ്ങളാൽ ആകൃഷ്ടരായി ഭക്തന്മാരും വിരക്തന്മാരുമായ പലരും അദ്ദേഹത്തിന്റെ അന്തേവാസിത്വം അംഗീകരിക്കുകയും അവരോടൊന്നിച്ചു് അദ്ദേഹം പല പുണ്യസ്ഥലങ്ങളിലും പര്യടനം ചെയ്കയും യദൃച്ഛയാ കിഴക്കൻ ചിറ്റൂരിൽ ചെന്നുചേർന്നു് അവിടെ ശ്രീരാമക്ഷേത്രവും ഗുരുമഠവും സ്ഥാപിക്കുകയും അതിൽപ്പിന്നീടു് അവിടെത്തന്നെ ഭഗവദ്ധ്യാനാനുസന്ധാനങ്ങളിൽ തൽപരനായി ആയുരന്തംവരെ കാലയാപനം ചെയ്കയും ചെയ്തിരിക്കാം. കാലാന്തരത്തിൽ ഐതിഹ്യം അദ്ദേഹം അവിവാഹിതനാണെന്ന വിചാരത്തിൽ മകളെ മരുമകളാക്കിയതായിരിക്കണം. എഴുത്തച്ഛന്റെ വംശം അദ്ദേഹത്തോടുകൂടി അന്യം നിന്നുപോയതായാണു് കേൾവി.

      (1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) ഭാരതം, (4) ദേവീമാഹാത്മ്യം എന്നീ നാലും എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിസ്സംശയമാണെന്നും, (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമൽഭാഗവതത്തിൽ കാളിയമർദ്ദനം വരെയുള്ള ഭാഗം ഇവയെയും അദ്ദേഹത്തിന്റെ വാങ്മയങ്ങളായി കരുതാമെന്നും (8) ഹരിനാമകീർത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം അഥവാ കേരളോൽപത്തി എന്നീ ഗ്രന്ഥങ്ങളുടെ കർത്തൃത്വം അദ്ദേഹത്തിൽ ആരോപിക്കാവുന്നതല്ലെന്നും സിദ്ധിക്കുന്നു.