Loading...
Home / AD 1401 മുതല്‍ 1500 വരെയുള്ള കൃതികള്‍

AD 1401 മുതല്‍ 1500 വരെയുള്ള കൃതികള്‍

    1. ശ്രീകൃഷ്ണവിജയം

      ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സർഗ്ഗത്തിൽ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തിൽത്തന്നെ സിദ്ധിച്ച അന്യദുർല്ലഭമായ പ്രശസ്തിക്കു് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണു്; കവിക്കു് ഉപജീവ്യൻ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്.

    2. കൃഷ്ണാഭ്യുദയം

      ശങ്കരകവിയുടെ ശിഷ്യമാരിൽ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. അഞ്ചാംസർഗ്ഗത്തിന്റെ മധ്യഭാഗംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവർണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. വാല്മീകി, വ്യാസൻ, കാളിദാസൻ, ഭട്ടബാണൻ, ഭാരവി എന്നീ കവികുലകൂടസ്ഥന്മാരെക്കൂടി ശങ്കരവാരിയർക്കു മുൻപായി കവി സ്മരിക്കുന്നു.

    3. വിദ്യുല്ലത

      പൂർണ്ണസരസ്വതിയുടെ വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തിൽ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായൻ ആർ. വി. കൃഷ്ണമാചാര്യർ പ്രസ്താവിക്കുന്നതു് മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാൻ യോഗ്യതയില്ലെന്നും, അതിൽ പദാർത്ഥവും വാക്യാർത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങൾ സയുക്തി പ്രമാണം പ്രദർശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാരണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യംഗ്യാർഥം, സമീചീനതരമായ പാഠം ഇവ നിർദ്ദേശിച്ചിരിക്കുന്നു എന്നും, സർവോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമർശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തൽകർത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്.

    4. കമലിനീരാജഹംസം

      പൂർണ്ണസരസ്വതിയുടെ ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തിൽ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയിൽനിന്നു വെളിവാകുന്നു. ആ ഘട്ടത്തിൽ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്.

    5. ഹംസസന്ദേശം

      പൂർണ്ണസരസ്വതി ഹംസസന്ദേശത്തിൽ 102 പദ്യങ്ങളുണ്ടു്. പൂർവോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനിൽ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാൻ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതൻ പോകേണ്ട മാർഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളിൽകൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപർണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തിൽ സ്മരിക്കുന്നു. കേരളത്തിൽ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിർദ്ദേശിക്കുന്ന ക്ഷേത്രങ്ങൾ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.

    6. വിക്രമീയം

      മാനവിക്രമമഹാരാജാവു വിവിധഗ്രന്ഥങ്ങളുടെ കർത്താവും കാരയിതാവുമായിരുന്നിരിക്കണം. ഭട്ടമുരാരിയുടെ പ്രൗഢഗംഭീരമായ അനർഘരാഘവനാടകത്തിനു വിക്രമീയം എന്നൊരു വ്യാഖ്യയുണ്ടു്. അതു് അദ്ദേഹത്തിന്റെ കൃതിയാണു്. ഒന്നാമത്തെ പദ്യത്തിൽ വ്യാഖ്യാതാവു കുലദേവതയായ തിരുവളനാട്ടു (തിരുവളയനാട്ടു) ഭഗവതിയെ നമസ്കരിക്കുകയും രണ്ടാമത്തേതിൽ താൻതന്നെ പോഷിപ്പിച്ച തളിയിൽ ക്ഷേത്രത്തിലെ താനത്തെ സ്മരിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ ശ്ലോകത്തിൽ കരുണാകരൻ, പങ്കജാക്ഷൻ, രാമൻ എന്നു തനിക്കു മൂന്നു ഗുരുക്കന്മാരുള്ളതായി പറയുന്നു.

    7. സുമനോരമണി

      മേഘസന്ദേശത്തിനു് ഒരു വ്യാഖ്യാനവും പയ്യൂർ പട്ടേരിമാരിലെ പ്രഥമപരമേശ്വരന്റെ കൃതികളിൽ ഉൾപ്പെടുന്നു. ഏറ്റവും സരസമായ ഒരു വ്യാഖ്യാനമാണു് സുമനോരമണി. ഈ ഗ്രന്ഥം വിസ്തൃതമായും സംക്ഷിപ്തമായും രണ്ടു പ്രകാരത്തിൽ കാണുന്നു. ഒന്നു മറ്റൊന്നിന്റെ സംഗ്രഹമായിരിക്കാം. കാളിദാസകൃതിയിലെ അശ്രുതപൂർവങ്ങളായ പല ഗുഢാർത്ഥങ്ങളും അതിൽ വ്യാഖ്യാതാവു് ഉൽഘാടനം ചെയ്തിട്ടുണ്ടു്. പൂർണ്ണസരസ്വതിയുടെ വിദ്യുല്ലതാവ്യാഖ്യാനത്തെ അനേകഘട്ടങ്ങളിൽ ഉദ്ധരിച്ചു ഖണ്ഡിക്കുവാനും ഉദ്യമിച്ചിരിക്കുന്നു.

    8. ചകോരസന്ദേശം

      ചകോരസന്ദേശം എന്ന കാവ്യവും വാസുദേവയമകകവിയുടെ കൃതിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥാന്തത്തിൽ വാസുദേവകൃതമെന്നു മുദ്രയും ഇഷ്ടദേവതയുടെ സ്മരണവുമുണ്ടു്. സാധാരണ സന്ദേശങ്ങളിൽനിന്നു് സർവഥാഭിന്നമായ ഒരു രീതിയാണു് കവി ഈ വാങ്മയത്തിൽ സ്വീകരിച്ചിരിക്കുന്നതു്. ഒരു നായിക ഭർത്തൃസഹിതയായി (ശാർദ്ദൂലപുരം) ചിദംബരത്തു താമസിക്കുന്ന കാലത്തു തീർഥാടനം ചെയ്തുകൊണ്ടിരുന്ന ചില ബ്രാഹ്മണർ അവിടെ പോവുകയും അവരോടുകൂടി നായകൻ ഒരു സൂര്യഗ്രഹണം സംബന്ധിച്ചു കേരളദേശത്തിലുള്ള വേദാരണ്യക്ഷേത്രത്തിൽ ദേവീദർശനത്തിനായി പുറപ്പെടുകയും ചെയ്തു. നായകന്റെ പ്രത്യാഗമനത്തിനു കാലതാമസം നേരിടുകയാൽ വിരഹോൽക്കണ്ഠിതയായ നായക ഒരു ചകോരപക്ഷിയെക്കണ്ടു് അതിനോടു തന്റെ ഭർത്താവിനെ അവിടെയോ മാർഗ്ഗസ്ഥിതമായ മറ്റേതെങ്കിലും ക്ഷേത്രത്തിലോ പോയി തിരഞ്ഞുപിടിച്ചു തന്റെ സന്ദേശം അറിയിയ്ക്കുവാൻ അഭ്യർത്ഥിക്കുന്നു. ഇതിൽനിന്നു് ഇതിവൃത്തം സാങ്കല്പികമാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. ചിദംബരത്തുനിന്നു പുറപ്പെട്ടു ശ്രീരംഗം, കുംഭകോണം, വേദാരണ്യം, രാമേശ്വരം മുതലായ സ്ഥലങ്ങളിൽ സഞ്ചരിച്ചു താമ്രപർണ്ണി നദി കടന്നു കന്യാകുമാരിയിൽ എത്തിയാൽ അവിടെനിന്നു വടക്കോട്ടു കേരളമാണെന്നു കവി ഉൽബോധിപ്പിക്കുന്നു. ശുചീന്ദ്രം ശിലീന്ധ്രാഹ്വയഗ്രാമം, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, തിരുവല്ലാ, കുമാരനല്ലൂർ, വൈക്കം, തൃപ്പൂണിത്തുറ, തൃക്കാരിയൂർ, ഇടപ്പള്ളി, ചേന്നമങ്ഗലം, ഇരിങ്ങാലക്കുട, പെരുമനം, തിരുവഞ്ചിക്കുളം, തിരുവാലൂർ, ഗോവിന്ദപുരം, കൃഷ്ണപുരം, കഴുകമ്പലം, തൃക്കണാമതിലകം, തൃശ്ശൂർ, അരിയന്നൂർ, ഗുരുവായൂർ, ശങ്കരപുരം, ശക്തിഗ്രാമം, ധീഗ്രാമം, തിരുനാവാ, ചമ്രവട്ടം എന്നിങ്ങനെ അനേകം വിശിഷ്ടസ്ഥലങ്ങളേയും ചില നദികളേയും മറ്റും കവി സ്മരിക്കുന്നുണ്ടെങ്കിലും ചരിത്രസംബന്ധമായുള്ള സൂചനകൾ ഈ കാവ്യത്തിൽ വിരളമാണു്.

    9. പര്യായപദാവലി

      കേരളത്തിൽ വ്യാകരണം അധ്യയനം ചെയ്യുന്നവർക്കു് അത്യന്തം ഉപകാരമായി പര്യായപദാവലി എന്നൊരു ഗ്രന്ഥമുണ്ടു്. വ്യാകരണപദാവലി എന്നും അതിന്നു പേരു കാണുന്നു. പ്രസ്തുതകൃതിയുടെ നിർമ്മാതാവു വാസുദേവസംജ്ഞനായ ഒരു പണ്ഡിതനാകുന്നു. അദ്ദേഹം പയ്യൂർ ഭട്ടതിരിമാരിൽ ആരെങ്കിലുമാണോ എന്നു നിശ്ചയമില്ല.

    10. മല്ലികാമാരുതം

      ഉദ്ദണ്ഡശാസ്ത്രികൾ രചിച്ച മല്ലികാമാരുതം ഭവഭൂതിയുടെ മാലതീമാധവംപോലെ പത്തങ്കത്തിലുള്ള ഒരു പ്രകരണമാകുന്നു. കാമദേവന്റെ മന്ത്രിയായ മലയ യുവാവിന്റേയും നാഗരാജാവിന്റെ മന്ത്രി മണിധരന്റെ പുത്രിയായ മഞ്ജുളയുടെയും സന്താനമായി മാരുതൻ എന്ന ഒരു കുമാരൻ അവതരിച്ചു. ആ കുമാരനെ മലയപർവ്വതത്തിൽ അഗസ്ത്യമഹർഷിയും അദ്ദേഹത്തിന്റെ ധർമ്മപത്നി ലോപാമുദ്രയുംകൂടി വളർത്തി കാലാന്തരത്തിൽ മാരുതൻ വിദ്യാധരരാജമന്ത്രിയായ വിശ്വാവസുവിന്റെ പുത്രി മല്ലികയിൽ അനുരക്തനായി ചമഞ്ഞു; അവർ തമ്മിൽ സമാഗമവുമുണ്ടായി. ആ അവസരത്തിൽ മാരുതന്റെ കൈയിൽ ഇരുന്ന ചിത്രഫലകം സുലഭമന്യു എന്ന മഹർഷിയുടെ ശിരസ്സിൽ പതിക്കുകയും ക്രോധാവിഷ്ടനായ മഹർഷി അവരെ ശപിക്കുകയും ചെയ്തു. ആ ശാപത്തിന്റെ ഫലമായി രണ്ടുപേർക്കും മനുഷ്യജന്മം സ്വീകരിക്കേണ്ടിവന്നു. മാരുതൻ കുന്തളേശ്വര മന്ത്രിയായ ബ്രഹ്മദത്തന്റെ പുത്രനായും മല്ലിക കുസുമപുരവാസ്തവ്യനായ വിശ്വാവസുവിന്റെ പുത്രിയായും ജനിച്ചു. അവരെ കുസുമപുരത്തിനു സമീപമുള്ള ഒരാശ്രമത്തിൽ താമസിക്കുന്ന മന്ദാകിനി എന്ന യോഗിനി പുനസ്സംഘടിപ്പിക്കുന്നതാണു് ശാസ്ത്രികളുടെ പ്രകരണത്തിലെ ഇതിവൃത്തം. കവി, ശാകുന്തളം മുതലായ പല നാടകങ്ങളോടും പ്രത്യേകിച്ചു മാലതീമാധവത്തോടും കടപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രസ്തുത കൃതിയിൽ എവിടേയും അനുസ്യൂതമായി പ്രകാശിക്കുന്നുണ്ടു്. മല്ലികാമാരുതത്തിലെ പദ്യങ്ങളും ഒന്നുപോലെ മനോമോഹനങ്ങളാണു്. രചനാവിഷയത്തിൽ ശാസ്ത്രികൾക്കു സിദ്ധിച്ചിട്ടുള്ള ഹസ്തലാഘവം ഏതു സഹൃദയനേയും ഹർഷപര്യാകുലനാക്കുകതന്നെ ചെയ്യും. ശൃംഗാരരസത്തിന്റെ എല്ലാ മുഖങ്ങളേയും അദ്ദേഹത്തിന്റെ കൂലങ്കഷമായ മനോധർമ്മം സവിശേഷമായി സ്പർശിക്കുന്നു. പ്രകൃതിവർണ്ണനത്തിൽ അദ്ദേഹത്തിന്നുള്ള പാടവവും പ്രശംസാസീമയെ അതിലംഘിച്ചു പരിസ്ഫുരിക്കുന്നു.

    11. കോകിലസന്ദേശം

      ശുകസന്ദേശത്തിനു് അടുത്ത പടിയിൽ നില്ക്കുന്നതും ദക്ഷിണാത്യങ്ങളായ ഇതരസന്ദേശങ്ങളെയെല്ലാം ജയിക്കുന്നതുമായ ഒരു കാവ്യമാകുന്നു കോകിലസന്ദേശം. അതിലെ നായകൻ ശാസ്ത്രികളും നായിക ഞാൻ മുമ്പു സൂചിപ്പിച്ചതുപോലെ ചേന്നമംഗലത്തു മാരക്കരവീട്ടിലെ ഒരു നായർയുവതിയുമാണു്. പൂർവഭാഗത്തിൽ 92-ഉം ഉത്തരഭാഗത്തിൽ 69-ഉം അങ്ങനെ 161 ശ്ലോകങ്ങൾ ഈ സന്ദേശത്തിലുണ്ടു്. നായകനും പ്രിയതമയുമായി സുഷുപ്തിസുഖം അനുഭവിക്കുമ്പോൾ ഒരു രാത്രിയിൽ വരുണപുരത്തുനിന്നു കാഞ്ചീപുരത്തു കാമാക്ഷീദേവിയെ വന്ദിയ്ക്കുവാൻ പോകുന്ന ചില സ്ത്രീകൾ നായകനെക്കൂടി അങ്ങോട്ടു കൊണ്ടുപോകുകയും ദേവിയുടെ കിങ്കരനാൽ ആജ്ഞപ്തരായി അയാളെ അവിടെ വിട്ടിട്ടു മടങ്ങുകയും ചെയ്യുന്നു. അഞ്ചുമാസം നായകൻ അവിടെ കാമാക്ഷിയെ ഭജിക്കണമെന്നു് അശരീരിവാക്കുണ്ടായി. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ വിരഹതാപം സഹിക്കുവാൻ അശക്തനായിത്തീർന്ന അയാൾ തന്റെ പ്രേമഭാജനത്തിനു് ഒരു കുയിൽമുഖേന സന്ദേശമയയ്ക്കുന്നു. കാഞ്ചീപുരം, പാലാറു്, അതിനുതെക്കുള്ള അഗ്രഹാരങ്ങൾ, വില്വക്ഷേത്രം, കാവേരി, ശ്രീരംഗനാഥക്ഷേത്രം, ലക്ഷ്മീനാരായണപുരം ഇവ കടന്നിട്ടു വേണം സഹ്യപർവ്വതത്തിലെത്തുവാൻ. കവി ഇവിടെ സൂചിപ്പിയ്ക്കുന്ന അഗ്രഹാരങ്ങളിലൊന്നായിരിക്കണം അദ്ദേഹത്തിന്റെ ജന്മഭൂമിയായ ലാടപുരം. കേരളത്തിൽ സഹ്യപർവതം, തിരുനെല്ലി വിഷ്ണുക്ഷേത്രം, ചെറുമന്നത്തു ശിവക്ഷേത്രം, വടക്കൻകോട്ടയം ഇവയെയാണു് ശാസ്ത്രികൾ ആദ്യമായി സ്മരിക്കുന്നതു്. കുയിൽ പെരുഞ്ചെല്ലൂർ ക്ഷേത്രത്തിൽചെന്നു ശിവനെ തൊഴണമെന്നാണു് കവി ഉപദേശിയ്ക്കുന്നതു്. കാളിദാസനു് ഉജ്ജയിനി എങ്ങനെയോ അങ്ങനെയാണു് ശാസ്ത്രികൾക്കു പെരുഞ്ചെല്ലൂർ. അനന്തരം തൃച്ചമ്മരം, ശങ്കരാദ്യന്മാരായ കവീന്ദ്രന്മാർ വസിക്കുന്ന കോലത്തുനാടു് ഇവ കടന്നു കുയിൽ കോഴിക്കോട്ടേക്കുപോകണം. ആ നഗരത്തെപ്പറ്റിയുള്ള ശാസ്ത്രികളുടെ വർണ്ണനം അത്യുജ്ജ്വലമായിത്തീരുന്നതു് ആശ്ചര്യമല്ലല്ലോ. തൃപ്രങ്ങോട്ടു ക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാക്ഷേത്രം, മാമാങ്കം, ചമ്രവട്ടത്തു ക്ഷേത്രം ഇവയെ അനുസ്മരിപ്പിച്ചുകൊണ്ടു കവി കുയിലിനെ വെട്ടത്തുനാട്ടിലേക്കു നയിക്കുന്നു. പിന്നെ ആഴ്‍വാഞ്ചേരിമന, മൂക്കോല, പോർക്കളം, തൃശ്ശൂർ, പെരുവനം, ഊരകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തിരുവഞ്ചിക്കുളം, പെരിയാർ ഇവയെ കവി വർണ്ണിക്കുന്നു. പെരിയാറ്റിനു തെക്കാണു് കോകിലം പറന്നുചെന്നു പറ്റേണ്ട ചേന്നമംഗലം. ഇത്രയും പ്രസ്താവിച്ചതിൽ നിന്നു സാഹിത്യസംബന്ധമായി മാത്രമല്ല, ചരിത്രസംബന്ധമായി നോക്കുമ്പോഴും കോകിലസന്ദേശം ഒരു അമൂല്യമായ കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ.

    12. നടാങ്കുശം

      ചാക്കിയാന്മാരുടെ കൂടിയാട്ടത്തിൽ കാണുന്ന അനൗചിത്യാദിദോഷങ്ങളെ ശക്തിയുക്തമായ ഭാഷയിൽ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രൗഢമായ ശാസ്ത്രഗ്രന്ഥമാകുന്നു ഉദ്ദണ്ഡശാസ്ത്രികളുടെ നടാങ്കുശം. ആ നിബന്ധത്തിന്റെ നാമധേയത്തിൽനിന്നുതന്നെ അതു നടന്മാരെ നിയന്ത്രിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ഒരു കൃതിയാണെന്നു വിശദമാകുന്നുണ്ടല്ലോ. ആ ഗ്രന്ഥത്തിൽ അതിന്റെ പ്രണേതാവു തന്റെ അലങ്കാരനിഷ്ണാതത, അഭിനയകലാജ്ഞാനം, ന്യായശാസ്ത്രപാണ്ഡിത്യം, ഫലിതപ്രയോഗചാതുരി മുതലായ സിദ്ധികളെ നിസർഗ്ഗമനോഹരമായ രീതിയിൽ പ്രകടിപ്പിക്കുന്നു. ഭരതന്റെ നാട്യശാസ്ത്രം, ധനഞ്ജയന്റെ ദശരൂപകം ഇവയെ ആശ്രയിച്ചാണു് അദ്ദേഹം വാദിക്കുന്നതു്. കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപകങ്ങളിൽ ശാകുന്തളം, ചൂഡാമണി, നാഗാനന്ദം, സംവരണം, ധനഞ്ജയം, പ്രതിജ്ഞായൗഗന്ധരായണം, കല്യാണസൗഗന്ധികം ഇവയെ സ്മരിക്കുന്നുണ്ടു്.

    13. വസുമതീമാനവിക്രമം

      കാക്കശ്ശേരിയുടെ കൃതിയായി വസുമതീമാനവിക്രമം എന്ന ഏഴങ്കത്തിലുള്ള ഒരു നാടകമല്ലാതെ മറ്റൊന്നും കണ്ടുകിട്ടീട്ടില്ല. എങ്കിലും ആ ഒരു കൃതികൊണ്ടുതന്നെ അദ്ദേഹം സഹൃദയന്മാരുടെ സശിരഃകമ്പമായ ശ്ലാഘയ്ക്കു പാത്രീഭവിയ്ക്കുന്നുണ്ടു്. മാനവിക്രമമഹാരാജാവു് മങ്ങാട്ടച്ചൻ എന്ന മന്ത്രിയുടെ പുത്രിയായ വസുമതിയെ വിവാഹം ചെയ്യുന്നതാണു് കഥാവസ്തു. ഇതരനാടകങ്ങളിലെന്നപോലെ ഇതിലും നായികയ്ക്കും നായകനും പല ദുർഘടങ്ങളും തരണം ചെയ്യേണ്ടിവരുന്നു.

    14. കൗമുദി

      ആനന്ദവർദ്ധനന്റെ വിശ്വോത്തരമായ ധ്വന്യാലോകമെന്ന അലങ്കാരഗ്രന്ഥത്തിനു് അഭിനവഗുപ്തന്റെ സുപ്രസിദ്ധമായ ലോചനം എന്ന പേരിലുള്ള വ്യാഖ്യാനത്തെപ്പറ്റി കേട്ടിട്ടില്ലാത്ത സഹൃദയന്മാർ ഉണ്ടായിരിക്കുകയില്ലല്ലോ. ലോചനത്തിനു് ഇതുവരെയായി നമുക്കു കൗമുദി എന്നും അഞ്ജനമെന്നും രണ്ടു വ്യാഖ്യകൾ മാത്രമേ പ്രാചീനങ്ങളായി ലഭിച്ചിട്ടുള്ളൂ. അവ രണ്ടും കേരളീയങ്ങളുമാണു്. കൗമുദിയുടെ പ്രണേതാവാണു് ഉദയൻ. ലോചനത്തിന്റെ പ്രഥമോദ്യോതത്തിനുള്ള കൗമുദീവ്യാഖ്യാനമേ ഇതുവരെ കണ്ടുകിട്ടീട്ടുള്ളു. ഉദയൻ ഏതോ രാജകുടുംബത്തിലേ ഒരംഗമാണെന്നു വന്നുകൂടുന്നു. അന്നത്തെ മനക്കുളത്തു രാജാവുതന്നെ ആയിരുന്നിരിക്കുവാൻ ഇടയുണ്ടു്. കൗമുദി ലോചനത്തിനു സർവഗ്രാഹിയായ ഒരു വിവരണമാകുന്നു. അതിന്റെ പ്രണേതാവു ചതുശ്ശാസ്ത്രപണ്ഡിതനായിരുന്നു എന്നും ഭാവുകന്മാർ സമ്മതിക്കുന്നതാണു്.

    15. ശ്രീകൃഷ്ണപുരാണം

      മഹാഭാരതം, രാമായണം എന്നിവപോലെ ഇതിഹാസച്ഛായയിൽ വിരചിതമായ ഒരു ഗ്രന്ഥമാണു് ശ്രീകൃഷ്ണപുരാണം. ഭാരതകഥയാണു് അതിൽ പ്രതിപാദിച്ചിരിക്കുന്നതു്. കൃഷ്ണപുരാണകർത്താവിന്റെ പേർ കൃഷ്ണൻ എന്നായിരുന്നു എന്നും, അദ്ദേഹം ഭാരതപ്പുഴയുടെ തെക്കേക്കരയിലുള്ള പന്നിയൂർ ഗ്രാമത്തിലേ ഭാർഗ്ഗവവംശജനായ ഒരു നമ്പൂരിയായിരുന്നു എന്നും, പുരാണനിർമ്മിതി കഴിഞ്ഞു് ആ നിബന്ധം ആഗതരായ ബ്രാഹ്മണരെ ചൊല്ലിക്കേൾപ്പിച്ചു എന്നും കാണാവുന്നതാണു്. ഭീഷ്മസ്വർഗ്ഗതി കഴിഞ്ഞു യുധിഷ്ഠിരൻ രാജ്യഭരണം ചെയ്യുന്ന കാലത്തു് ഒരിക്കൽ അർജ്ജുനൻ ശ്രീകൃഷ്ണനോടു് “വിശ്വസ്യാസ്യ ഗതിം കൃത്സ്നം വേത്തുമിച്ഛാമി കേശവ” എന്നു് അഭ്യർത്ഥിക്കുകയും ശ്രീകൃഷ്ണൻ അദ്ദേഹത്തിനു് ആ വിഷയത്തിൽ വേണ്ട ജ്ഞാനം ലഭിക്കുന്നതിനായി പ്രസ്തുതകഥ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുന്നു എന്നാണു് പൂർവപീഠിക. ആ കഥ പിന്നീടു് ശതാനീകൻ യുധിഷ്ഠിരനോടു നിവേദനം ചെയ്യുന്നു. അങ്ങനെ ദ്വേധാ കൃഷ്ണപുരാണസംജ്ഞയ്ക്കു് അർഹമായ ഈ വാങ്മയത്തിൽ വനപർവ്വത്തിലെ മാർക്കണ്ഡേയപ്രോക്തമായ രാമായണോപാഖ്യാനത്തിന്റെ അവസാനംവരെയുള്ള ഭാഗത്തോളമേ ലഭിച്ചിട്ടുള്ളു. പുരാണരൂപത്തിലാണു് തന്റെ കൃതി രചിച്ചിരിക്കുന്നതെങ്കിലും താൻ ഒരു നല്ല കവികൂടിയാണെന്നു കൃഷ്ണൻ നമ്പൂരി അങ്ങിങ്ങു സ്ഫുടമായി തെളിയിച്ചിട്ടുണ്ടു്.

    16. ഉദയവർമ്മചരിതം

      ഉദയവർമ്മചരിതം പതിനൊന്നധ്യായങ്ങളിൽ കൊല്ലം എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഉദയവർമ്മ കോലത്തിരിയുടെ അപദാനങ്ങളെ വർണ്ണിച്ചു പുരാണരീതിയിൽ രചിച്ചിട്ടുള്ള ഒരു കൃതിയാണു്. രവിവർമ്മരാജാവു പ്രസ്തുത ഗ്രന്ഥം നിർമ്മിച്ചതു കൊല്ലം 676-ൽ ആണെന്നു കാണാവുന്നതാണു്. ഉത്തരദേശത്തിൽ, ശിവപുരം എന്ന സ്ഥലത്തു ശൃംഖലക്രോഡൻ എന്ന ബ്രാഹ്മണനോടു വില്വമംഗലത്തു സ്വാമിയാർ ഉദയവർമ്മാ എന്ന പ്രതാപശാലിയായ കോലത്തിരി രാജാവിന്റെ ചരിത്രം പറഞ്ഞുകേൾപ്പിക്കുന്നതായി കവി ഉപക്രമത്തിൽ ഉപന്യസിക്കുന്നു. സോമവംശത്തിൽ ജനിച്ചു മൂന്നു ക്ഷത്രിയസ്ത്രീകൾ ഗോകർണ്ണത്തുപോയി ശ്രീപരമേശ്വരനെ ഭജിച്ചുകൊണ്ടിരുന്നപ്പോൾ കേരളരാജാവായ ചേരമാൻപെരുമാൾ അവിടെ ചെല്ലുകയും അവരെ മൂന്നു പേരെയും വിവാഹം ചെയ്കയും ചെയ്തു. ദ്വിതീയപത്നിയിൽ അദ്ദേഹത്തിനു് അംബാലിക എന്നൊരു പുത്രി ജനിച്ചു; ആ കുമാരിക്കു രവിവർമ്മ എന്ന രാജാവു് ഭർത്താവായി. പെരുമാൾക്കു പിന്നീടു രാജ്യഭാരം ചെയ്തതു് അംബാലികയാണു്. ആ ദേവിക്കു കേരളവർമ്മാ എന്നൊരു പുത്രൻ ഉണ്ടായി. ആ കേരളവർമ്മാവാണു് കോലവംശം സ്ഥാപിച്ചതെന്നു ഗ്രന്ഥകാരൻ പറയുന്നു; ഇതു മൂഷികവംശത്തിലെ പ്രസ്താവനയ്ക്കു വിരുദ്ധമാണു്. കേരളവർമ്മാവിന്റെ ഭാഗിനേയി ഉദയവർമ്മാ എന്നൊരു കുമാരനെ പ്രസവിച്ചു. കേരളവർമ്മാവിന്നു പിന്നീടു ഉദയവർമ്മതമ്പുരാൻ രാജ്യഭാരം കൈയേറ്റു. അദ്ദേഹത്തെ പെരുഞ്ചെല്ലൂർ ഗ്രാമക്കാരായ നമ്പൂരിമാർ ഒരവസരത്തിൽ അധിക്ഷേപിക്കുകയുണ്ടായി. തന്നിമിത്തം അദ്ദേഹം കുപിതനായി ഗോകർണ്ണത്തുചെന്നു ഗുണവന്തം, ദീപപത്തനം (വിളക്കൂർ) ഇഡുകുഞ്ജം (ഇഡുകുഞ്ചി) എന്നീ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന വേദവേദാംഗപാരഗന്മാരായ ചില തൗളവബ്രാഹ്മണരെ കോലത്തുനാട്ടിലേക്കു നയിക്കുവാൻ നിശ്ചയിച്ചു. വിശാലമായ ഗോകർണ്ണത്തിലേ കോടിതീർത്ഥം രാജാവു് മൂന്നു ദിവസംകൊണ്ടു നവീകരിക്കുകയാണെങ്കിൽ തങ്ങൾ അദ്ദേഹത്തിന്റെ നാട്ടിലേക്കു പോകാമെന്നു സമ്മതിച്ചു. രാജഭക്തന്മാരായ അദ്ദേഹത്തിന്റെ പ്രജകൾ അതറിഞ്ഞു് ഓരോരുത്തരും ഓരോ വെട്ടുകല്ലുമായി അവിടെച്ചെന്നു മൂന്നു മുഹൂർത്തങ്ങൾകൊണ്ടു് ആ തീർത്ഥം ജീർണ്ണോദ്ധാരണം ചെയ്തു. അതു കണ്ടു് ആശ്ചര്യപരതന്ത്രന്മാരായി രാജാവിന്റെ അപേക്ഷ അനുസരിച്ചു് ആ ബ്രാഹ്മണരും തങ്ങളുടെ തപശ്ശക്തികൊണ്ടു കണങ്കാൽവരെ മാത്രമുണ്ടായിരുന്ന ജലം സരസ്സു മുഴുവൻ പെരുക്കി. അത്തരത്തിൽ സമാഗതരായ തുളുപ്പോറ്റിമാരെ ഉദയവർമ്മ രാജാവു് ആചാരപരിഷ്കാരം ചെയ്തു മലയാളബ്രാഹ്മണരാക്കി. അവരാണു് കേരളത്തിലെ എമ്പ്രാന്തിരിമാരുടെ പൂർവ്വന്മാർ. ഉദയവർമ്മ ചരിതത്തിലെ പ്രതിപാദ്യസംക്ഷേപം ഇത്രമാത്രമാകുന്നു.

    17. ബ്രഹ്മപ്രതിഷ്ഠ

      ഇതു രവിവർമ്മകോലത്തിരിയുടെ കാലത്തിനു പിന്നീടുണ്ടായ ഒരു കൃതിയാണു്. ഇതിലും ഉദയവർമ്മരാജാവിന്റെ ബ്രാഹ്മണാനയനം തന്നെയാണു് വിഷയമെങ്കിലും രണ്ടു കൃതികൾക്കും തമ്മിൽ കഥയെസ്സംബന്ധിച്ചു പല വ്യത്യാസങ്ങളും കാണുന്നു. ഒരു എമ്പ്രാന്തിരിയാണു് ഇതിന്റെ പ്രണേതാവു്. നാരദമഹർഷി സുപ്രഭൻ എന്ന ഗന്ധർവനോടു പ്രസ്താവിച്ച ഇതിഹാസത്തെ സൂതൻ ബ്രാഹ്മണരെ പറഞ്ഞു കേൾപ്പിക്കുന്നതാണു് ബ്രഹ്മപ്രതിഷ്ഠയിലെ വിഷയം.

    18. ദേശ്യഷ്ടകം

      ഇതു സ്രഗ്ദ്ധരാവൃത്തത്തിൽ വിരചിതമായ ഒരഷ്ടകമാകുന്നു. ഉദയവർമ്മചരിതംതന്നെയാണു് ഇതിലേയും കഥാവസ്തു. ഒടുവിൽ അഷ്ടകകാരൻ രവിവർമ്മകോലത്തിരിയുടെ ഉദയവർമ്മചരിതത്തെ സ്മരിക്കുകയും താൻ ഒരു ബ്രാഹ്മണനാണെന്നു പറയുകയും ചെയ്യുന്നു. അദ്ദേഹവും ഒരു ദേശി (എമ്പ്രാന്തിരി) തന്നെയാണെന്നു തോന്നുന്നു.

    19. ഭരതചരിതം

      ഭരതചരിതം എന്ന മനോഹരമായ മഹാകാവ്യത്തിന്റെ പ്രണേതാവാണു് കൃഷ്ണകവി. ചില ഗ്രന്ഥമാതൃകകളിൽ അദ്ദേഹത്തെ കൃഷ്ണാചാര്യനെന്നും വ്യപദേശിച്ചു കാണുന്നു. ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയത്തിലെന്നപോലെ ഭരണചരിതത്തിലും പന്ത്രണ്ടു സർഗ്ഗങ്ങളുണ്ടു്. ചന്ദ്രോത്സവത്തിൽ ഭരതചരിതത്തിന്റെ അനുകരണം പല ഘട്ടങ്ങളിലും ദൃശ്യമാകുന്നതുകൊണ്ടു് ആ ഗ്രന്ഥത്തിന്റെ രചനയ്ക്കു് അല്പമെങ്കിലും മുൻപാണു് പ്രസ്തുത കൃതിയുടെ ആവിർഭാവമെന്നു അനുമാനിക്കാം. കൊല്ലം ഏഴാംശതകത്തിന്റെ ആരംഭമായിരിക്കാം കവിയുടെ കാലഘട്ടം. പ്രസ്തുതകൃതിക്കു ശബ്ദസൗഭാഗ്യമുണ്ടെങ്കിലും അർത്ഥചമൽക്കാരത്തിലാണു് അതിന്റെ വിജയം ഐദമ്പര്യേണ അധിഷ്ഠിതമായിരിക്കുന്നതു്. ശ്ലേഷപ്രയോഗങ്ങൾ ധാരാളമുണ്ടെങ്കിലും അവയിൽ ക്ലിഷ്ടതയുടെ ലാഞ്ഛനം ഒരിടത്തുമില്ല. ഭരതചരിതം എന്നാണു് ഗ്രന്ഥത്തിന്റെ പേരെങ്കിലും അതിന്റെ ആദ്യത്തെ എട്ടു സർഗ്ഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന കഥ ശാകുന്തളംതന്നെയാണു്. പക്ഷേ കൃഷ്ണകവി കാളിദാസന്റെ ഇതിവൃത്തത്തിൽ നിന്നു പല വ്യതിയാനങ്ങളും വരുത്തീട്ടുണ്ടു്. ദുർവാസസ്സിന്റെ ശാപമാകട്ടെ, ദുഷ്ഷന്തന്റെ ഗാന്ധർവ്വവിവാഹവിസ്മൃതിയാകട്ടെ ഭരതചരിതത്തിൽ പരാമൃഷ്ടമാകുന്നില്ല. ആദ്യത്തെ സർഗ്ഗത്തിൽ ‘ജഗദ്ദർശനം’ എന്ന പേരിൽ ഒരു ദർപ്പണരത്നം രാജാവിനു ലഭിക്കുന്നു. തന്നിമിത്തം ആ ചക്രവർത്തിക്കു ദൂരസ്ഥിതമോ പ്രച്ഛന്നമോ ആയ ഏതു വസ്തുവിനേയും ദർശിക്കുന്നതിനും അതിനെക്കൊണ്ടു് അതേവിധത്തിൽ തന്നെ ദർശിപ്പിക്കുന്നതിനും ഉള്ള ശക്തി സിദ്ധിക്കുന്നു. തദ്വാരാ അദ്ദേഹം ശകുന്തളയെ കാണുകയും ശകുന്തളയ്ക്കു തന്നെ കാണുവാൻ സംഗതി വരുത്തുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവർക്കു് അന്യോന്യം അനുരാഗം ഉദിക്കുന്നതു്. ഭരതന്റെ ജനനം 8-ആം സർഗ്ഗത്തിൽ വർണ്ണിക്കുന്നു. ഒൻപതാം സർഗ്ഗത്തിൽ പുത്രനോടുകൂടി ശകുന്തള ഭർത്തൃഗ്രഹത്തിലേയ്ക്കു പോകുകയും അവിടെ ദുഷ്ഷന്തൻ ജനാപവാദത്തിൽ ചകിതനായി ആ സാധ്വിയേയും കുമാരനെയും സ്വീകരിക്കുവാൻ വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിൽനിന്നു് അദ്ദേഹത്തെ ധർമ്മപഥത്തിൽ ഭരതന്റെ രാജ്യാഭിഷേകവും ദിഗ്വിജയപ്രസ്ഥാനവും, പതിനൊന്നാം സർഗ്ഗത്തിൽ ദിഗ്വിജയവും, പന്ത്രണ്ടാംസർഗ്ഗത്തിൽ ദേവേന്ദ്രന്റെ പ്രാർത്ഥനയനുസരിച്ചു് അസുരന്മാരുമായുള്ള യുദ്ധവും പ്രതിപാദിച്ചിരിക്കുന്നു.

    20. കൃഷ്ണഗാഥ

      കൃഷ്ണഗാഥയ്ക്കു കൃഷ്ണപ്പാട്ടെന്നും ചെറുശ്ശേരിയെന്നും നാമാന്തരങ്ങൾ കാണുന്നു. ‘ഗൈഗാനേ’ എന്നു സംസ്കൃതധാതുവിൽനിന്നു നിഷ്പന്നമായ ഒരു പദമാണു് ‘ഗാഥാ’. പ്രാകൃതഭാഷയിലെ കാവ്യങ്ങൾക്കു ഗാഥകൾ എന്നു പേരുണ്ടു്. ചെന്തമിഴിൽ അതു് ‘കാതൈ’ എന്ന രൂപം കൈക്കൊണ്ടു ‘പാട്ടു്’ എന്ന അർത്ഥത്തിൽ പ്രയുക്തമായിത്തീർന്നു. കൃഷ്ണഗാഥാകാരൻ ആ ഗ്രന്ഥം രചിച്ചതു് 621 മുതൽ 650 വരെ രാജ്യഭാരം ചെയ്ത ഉദയവർമ്മ കോലത്തിരിയുടെ കാലത്തുതന്നെയാണു്. അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പേർ ചെറുശ്ശേരി എന്നായിരുന്നു. ‘ഉപമാ കാളിദാസസ്യ’ എന്ന പോലെ ‘ഉൽപ്രേക്ഷാ കൃഷ്ണഗാഥായാം’ എന്നൊരു ആഭാണകമുണ്ട്. പ്രകൃതിവർണ്ണനമായാലും, ലോകസ്വഭാവനിരൂപണമായാലും അദ്ദേഹത്തിനു് ഏതു സന്ദർഭവും ഒന്നുപോലെ ഉദാത്തമായ കവികർമ്മത്തിനു പ്രയോജകീഭവിക്കുന്നു. ശൃംഗാരവും ഹാസ്യവുമാണു് അദ്ദേഹത്തിനു് ഏറ്റവും അഭിമതങ്ങളായ രസങ്ങൾ. എങ്കിലും രൗദ്രം, ഭയാനകം മുതലായ മറ്റുചില രസങ്ങളുടെ പ്രതിപാദനത്തിലും അദ്ദേഹം അഭൗമമായ പ്രാഗല്ഭ്യം പ്രദർശിപ്പിക്കുന്നുണ്ടു്. ധ്വനിയുടെ കാര്യത്തിലും നമ്മുടെ മഹാകവി ഒട്ടും പിന്നോക്കമല്ല. കൃഷ്ണഗാഥയിൽ കൃഷ്ണോല്പത്തി മുതൽ സ്വർഗ്ഗാരോഹണംവരെ നാല്പത്തേഴു കഥകൾ അടങ്ങിയിരിക്കുന്നു. അവയിൽ കംസസൽഗതിവരെയുള്ള ഭാഗങ്ങൾക്കു് അല്പം മാറ്റു കൂടുമെങ്കിലും അതിനപ്പുറമുള്ള രുക്‍മിണീസ്വയംവരം, സൗഭദ്രികകഥ മുതലായ പല ഭാഗങ്ങൾക്കും അവയെപ്പോലെതന്നെ ആസ്വാദ്യതയുണ്ടു്. ഭാഗവതകാരനെപ്പോലെ ചെറുശ്ശേരിയും തന്റെ ഗ്രന്ഥത്തിന്റെ പൂർവ്വാർദ്ധം മുഴുവൻ വിനിയോഗിക്കുന്നതു ശ്രീകൃഷ്ണന്റെ ബാല്യക്രീഡാവർണ്ണനത്തിനാകുന്നു. സംഭോഗശൃംഗാരത്തെക്കാൾ വിപ്രലംഭശൃംഗാരമാണു് കവിക്കു വർണ്ണിക്കുവാൻ ഒന്നുകൂടി പ്രചോദനം നല്കുന്നതു്. അത്ഭുതവിദ്യ മുഴുവൻ കവി കാണിച്ചിരിക്കുന്നതു വെറും നാടോടിഭാഷാപദങ്ങൾ പ്രയോഗിച്ചാണെന്നുള്ള വസ്തുതയാണു് അദ്ദേഹത്തിന്റെ നേർക്കു നമുക്കുള്ള ബഹുമാനത്തെ ദ്വിഗുണീഭവിപ്പിക്കുന്നതു്.

    21. ഭാരതഗാഥ

      ഭാരതഗാഥയ്ക്കു് ഭാരതംപാട്ടെന്നും ചെറുശ്ശേരിഭാരതം പാട്ടെന്നും കൂടി പേരുകളുണ്ടു്. ഭാരതഗാഥാകാരന്റെ സംസ്കൃതജ്ഞാനം ഏറ്റവും പരിമിതമാകുന്നു. കവിക്കു പലപ്പോഴും പദപ്രയോഗത്തിലും അലങ്കാരപ്രയോഗത്തിലും അനൗചിത്യദോഷം പറ്റിപ്പോയിട്ടുണ്ടു്. അപൂർവം ചില ഭാഗങ്ങൾ ചമൽകാരജനകങ്ങളായും ഇല്ലെന്നില്ല. മൂലത്തിൽ കാണാത്ത പല കഥകളും കവി ഭാരതഗാഥയിൽ ഘടിപ്പിച്ചിരിക്കുന്നു. അവയ്ക്കു അദ്ദേഹത്തിനുള്ള ആസ്പദമെന്തെന്നു് അറിയുന്നില്ല. (1) ശകുന്തളോപാഖ്യാനത്തിൽ കവി പിൻതുടർന്നിരിക്കുന്നതു് അഭിജ്ഞാനശാകുന്തളത്തിലേ ഇതിവൃത്തമാണു്. അംഗുലീയദാനവും ദുർവാസശ്ശാപവും അദ്ദേഹം സ്മരിക്കുന്നുണ്ടു്. എന്നാൽ ശാർങ്ഗരവാദിമഹർഷിമാരുടെ തുണകൂടാതെയാണു് ആ നായിക ദുഷ്ഷന്തനെ രാജധാനിയിൽ ചെന്നു കാണുന്നതു്. (2) ഗംഗാദേവി ശന്തനുവിനെ വിട്ടുപിരിയുമ്പോൾ ശിശുവായ ദേവവ്രതനെക്കൂടി കൊണ്ടുപോകുന്നതായി വ്യാസഭഗവാൻ പറയുന്നു. ആ കുഞ്ഞിനെ ശന്തനു വളർത്തുന്നതായാണു് ഗാഥയിൽ കാണുന്നതു്. ദിവ്യാസ്ത്രപ്രയോഗസാമർത്ഥ്യം ശന്തനു വളർത്തിയ ബാലനു് സിദ്ധിക്കുവാൻ പ്രയാസമുണ്ടു്. (3) ശന്തനു ഒരിക്കൽ വനത്തിൽ ചെന്നപ്പോൾ സത്യവതിയുടെ യോജനഗന്ധത്താൽ ആകൃഷ്ടനായതായി മഹാഭാരതത്തിലും അദ്ദേഹത്തെ പുണ്ഡരീകാർബുദം എന്നൊരു വ്യാധി ബാധിച്ചു എന്നും അതിന്റെ ശാന്തിക്കു വൈദ്യന്മാർ കസ്തൂരി ആവശ്യപ്പെട്ടു എന്നും മുഗ്ദ്ധിക തന്നുടെ മെയ്യിലെങ്ങും, നിത്യമായ് നിന്നു വിളഞ്ഞു നിന്നീടുന്ന കസ്തൂരി കൊണ്ടുചെന്നാണു് അവർ ആ രോഗം ഭേദമാക്കിയതെന്നും ആ വഴിയ്ക്കു് ശന്തനുവിനു യോജനഗന്ധിയിൽ പ്രേമമുണ്ടായെന്നും ഗാഥയിലും കാണുന്നു. ഭാരതചക്രവർത്തിക്കു വേറിട്ടൊരിടത്തുനിന്നും കസ്തൂരി ലഭിച്ചില്ല എന്നു സൂചിപ്പിക്കുന്നതു് അസംബന്ധമായിരിക്കുന്നു. (4) കുന്തിയും പുത്രന്മാരും പാണ്ഡുവിന്റെ മരണാനന്തരം ഹസ്തിനപുരത്തിൽ ചെന്നുചേർന്ന അവസരത്തിൽ അവിടെ ശ്രീകൃഷ്ണൻ അക്രൂരനെ അയയ്ക്കുന്നതായി ഗാഥാകാരൻ പ്രസ്താവിക്കുന്നു; അങ്ങനെ ഒരു സംഭവം ആ ഘട്ടത്തിൽ മൂലത്തിലില്ല. അതുമാത്രമല്ല, മുതലയെക്കൊന്നു് ആനയെ രക്ഷിച്ച ലക്ഷ്മീകാന്തൻ തന്നേയും രക്ഷിക്കുമെന്നു കരുതുന്നു എന്നു കുന്തി അക്രൂരനോടു പറയുകയും അതു കേട്ടു് അക്രൂരൻ “നൽക്കരിതന്നുടെ ദുഃഖത്തെപ്പോക്കിയ സൽക്കഥ ചൊല്ലുകയെന്നിങ്ങനെ” കുന്തിയോടഭ്യർത്ഥിക്കുകയും ചെയ്യുന്നതായി ഗാഥയിൽ വർണ്ണിക്കുന്നതു് അത്യന്തം അസ്വാഭാവികമായിരിക്കുന്നു. ഗജേന്ദ്രമോക്ഷോപാഖ്യാനം അതുവരെ കേട്ടിട്ടില്ലാത്ത ഒരു പാമരനാണോ ശ്രീകൃഷ്ണഭക്തന്മാരിൽ അഗ്രേസരനായ ഗാന്ദിനേയൻ? (5) കൗരവന്മാർ വെള്ളത്തിൽ കെട്ടിത്താഴ്ത്തിയ ഭീമസേനൻ പാതാളത്തിൽ ചെന്നപ്പോൾ അവിടെ ഒൻപതു രസകുണ്ഡങ്ങളിൽനിന്നു് അത്യന്തം ബലവർദ്ധകമായ രസം പാനം ചെയ്യുന്നതായി മാത്രമേ ഭാരതത്തിൽ പ്രസ്താവിക്കുന്നുള്ളു.

    22. ഭാഗവതം പാട്ടു്

      കണ്ണശ്ശഭാഗവതത്തേയും മറ്റും പോലെ എതുകമോനകളും അന്താദിപ്രാസവും നിരന്തരമായി പരിപാലിച്ചുകൊണ്ടു് ഏതോ ഒരു കവി രചിച്ചിട്ടുള്ള ഒരു പഴയ പാട്ടാണു് ഭാഗവതം. കംസവധംവരെയുള്ള ഭാഗങ്ങളേ കണ്ടുകിട്ടീട്ടുള്ളു. രാമചരിതത്തിൽ കാണുന്ന ചില വൃത്തങ്ങൾക്കു പ്രസ്തുതകൃതിയിൽ പ്രവേശമനുവദിച്ചിട്ടുണ്ടെങ്കിലും തത്സമങ്ങളായ സംസ്കൃതപദങ്ങൾ ധാരാളം പ്രയോഗിക്കുന്നതിൽ കവിക്കു വൈമുഖ്യമില്ല. വേറെ ദ്രാവിഡവൃത്തങ്ങളും എടുത്തു പെരുമാറീട്ടുണ്ടു്. ഭാഷ നിരണം കവികളുടേതിനെ അപേക്ഷിച്ചു് അർവാചീനമാണു്.

    23. ഗുരുദക്ഷിണപ്പാട്ടു്

      തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാ ഗ്രന്ഥാവലിയിൽ പ്രഥമാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ള ഗുരുദക്ഷിണപ്പാട്ടിന്റെ പ്രണേതാവു് ആരെന്നറിയുന്നില്ല. ശ്രീകൃഷ്ണനും ബലഭദ്രനും സാന്ദിപനിമഹർഷിയോടു വിദ്യാഭ്യാസം ചെയ്യുന്നതും ഗുരുവിന്റെ അഭീഷ്ടമറിഞ്ഞ ശ്രീകൃഷ്ണൻ യമലോകത്തു പോയി മൃതനായ ഗുരുപുത്രനെ കൊണ്ടുവന്നു് അദ്ദേഹത്തിനു ദക്ഷിണീകരിക്കുന്നതുമാണു് ഇതിവൃത്തം. കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

    24. സേതുബന്ധനം പാട്ടു്

      സേതുബന്ധനം എന്ന പാട്ടു് കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിരചിതമായ ഒരു കൃതിയാണെന്നു തോന്നുന്നു. പാദവിഭാഗമില്ല. പ്രണേതാവിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടാ. ഓരോ ഈരടിയുടേയും അവസാനത്തിൽ വിരാമം വേണമെന്നു നിർബ്ബന്ധമില്ല. പ്രാസം സംബന്ധിച്ചു കവിയുടെ നില ഗുരുദക്ഷിണാകാരന്റേതുതന്നെ.

    25. രാമായണം ചമ്പു

      രാമായണചമ്പുവിൽത്തന്നെ രഘുവംശം, മാഘം, നൈഷധീയചരിതം, ഭോജചമ്പു, ഉത്തരരാമചരിതം, ബാലരാമായണം, മഹാനാടകം, അനർഘരാഘവം, പ്രസന്ന രാഘവം, രഘുവീരചരിതം (നാടകം) മുതലായ അനവധി ഗ്രന്ഥങ്ങളിൽനിന്നു പദ്യഗദ്യങ്ങളും വാസവദത്ത, ഭോജചമ്പു ഇവയിൽനിന്നും മറ്റും ഗദ്യങ്ങളും ഉദ്ധൃതങ്ങളായിക്കാണുന്നു. രാമായണ ചമ്പു പുനത്തിന്റെ കൃതിയാണ്. അതിൽ രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമ വിജയം, വിച്ഛിന്നാഭിഷേകം, ഖരവധം, സുഗ്രീവസഖ്യം, ബാലിവധം, ഉദ്യാനപ്രവേശം, അംഗുലീയാങ്കം, ലങ്കാപ്രവേശം, രാവണവധം, അഗ്നിപ്രവേശം, അയോധ്യാപ്രവേശം, പട്ടാഭിഷേകം, സീതാപരിത്യാഗം, അശ്വമേധം, സ്വർഗ്ഗാരോഹണം എന്നിങ്ങനെ ഇരുപതു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഈ വിഭാഗങ്ങളെ പ്രബന്ധങ്ങളെന്നു സൗകര്യത്തിനുവേണ്ടി നമുക്കു വ്യവഹരിക്കാം. ഉത്തരരാമചരിതം, ആശ്ചര്യചൂഡാമണി മുതലായ ഇതര ഗ്രന്ഥങ്ങളിൽനിന്നുകൂടി ഇതിവൃത്താംശങ്ങൾ സ്വീകരിച്ചു് മിനുസപ്പെടുത്തിയാണു് തന്റെ വാങ്മയത്തെ ആവിഷ്കരിക്കുന്നതു്. ദശരഥനുണ്ടായ മുനിശാപം വാല്മീകി വർണ്ണിക്കുന്നതു് അയോധ്യാകാണ്ഡത്തിലാണല്ലോ. എന്നാൽ ചമ്പൂകാരൻ അതു് ഔചിത്യപൂർവ്വം രാമാവതാരഖണ്ഡത്തിൽ പ്രതിപാദിക്കുന്നു. പിന്നെയും ആദികാവ്യത്തിൽ ശ്രീരാമന്റെ യാഗാശ്വത്തെ സംരക്ഷിക്കുന്നതു് ലക്ഷ്മണനാണു്; എന്നാൽ ചമ്പുവിൽ ലക്ഷ്മണപുത്രനായ ചന്ദ്രകേതു അശ്വചോരണം ചെയ്യുകയും ലവനോടു പടപൊരുതുകയും ചെയ്യുന്നു. അവിടെ കവി ഉത്തരരാമചരിതനാടകത്തെയാണു് ഉപജീവിക്കുന്നതു്.

    26. ഭാരതചമ്പു

      രാമായണചമ്പുവോളം ദീർഘമല്ലെങ്കിലും ഒരു വലിയ കാവ്യംതന്നെയാണു് ഭാരതചമ്പുവും. അതിൽ ഏതെല്ലാം വിഭാഗങ്ങൾ അടങ്ങീട്ടുണ്ടെന്നുള്ളതു കൊച്ചി തൃപ്പൂണിത്തുറക്കോവിലകം വക ഈടുവയ്പിലുള്ള കിരാതം പ്രബന്ധത്തിന്റെ ഒടുവിൽ കാണുന്ന അധോലിഖിതങ്ങളായ പദ്യങ്ങളിൽനിന്നു വെളിവാകുന്നതാണു്: (1) ബകവധം, (2) ദ്രൗപദീസ്വയംവരം, (3) സുഭദ്രാഹരണം, (4) ഖാണ്ഡവദാഹം, (5) രാജസൂയം, (6) വനവാസം, (7) കിരാതം, (8) കീചകവധം, (9) ഉദ്യോഗം, (10) ദൂതവാക്യം, (11) ജയദ്രഥവധം, (12) സുയോധനവധം, (13) അശ്വമേധം, (14) സ്വർഗ്ഗാരോഹണം എന്നിവയാണു് ആ പതിന്നാലു വിഭാഗങ്ങൾ. കവനോദയത്തിൽ പ്രസിദ്ധപ്പെടുത്തിയ സംക്ഷിപ്തമായ ഭാരതചമ്പു (1) പാഞ്ചാലീസ്വയംവരം, (2) ഖാണ്ഡവദാഹം, (3) കിരാതം, (4) കീചകവധം, (5) ഗോഗ്രഹണം, (6) ഉദ്യോഗം, (7) ദൂതവാക്യം, (8) ജയദ്രഥവധം, (9) ഭാരതയുദു് (10) അശ്വമേധം എന്നിങ്ങനെ പത്തു വിഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. കൊച്ചി ഈടുവെയ്പുഗ്രന്ഥത്തിലേ കിരാതത്തിൽ (1) കൈലാസയാത്രയെന്നും (2) കിരാതാർജ്ജുനീയമെന്നും രണ്ടു് അവാന്തരവിഭാഗങ്ങൾ ഉൾക്കൊള്ളുന്നുണ്ടു്. രാമായണചമ്പുവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതചമ്പുവിന്റെ സ്ഥാനം രണ്ടാംകിടയിലാണെന്നു പറയേണ്ടിയിരിക്കുന്നു. ഭാരതചമ്പുവിൽ കവി കൂടുതൽ സംസ്കൃതപക്ഷപാതം പ്രദർശിപ്പിച്ചിട്ടുണ്ടു്. അനവധി പദ്യങ്ങളും ചില ഗദ്യങ്ങൾപോലും സംസ്കൃതത്തിലാണു് രചിച്ചിരിക്കുന്നുതു്. യതിഭംഗവും രാമായണചമ്പുവിനെ അപേക്ഷിച്ചു് അധികമാണു്. രാമായണചമ്പുവിലെ വൃത്തങ്ങൾക്കു പുറമേ കവിപൃഥ്വി, മന്ദാക്രാന്ത ഈ വൃത്തങ്ങളും ധാരാളമായി സ്വീകരിച്ചു കാണുന്നു. ദ്രൗപദീസ്വയംവരം, കിരാതം എന്നിവ പ്രസ്തുത ചമ്പുവിലെ അത്യന്തം മനോഹരങ്ങളായ ഭാഗങ്ങളാകുന്നു. ഏറ്റവും വിപുലമായ ഭാരതകഥ പ്രതിപാദിച്ചുകൊണ്ടുപോകുമ്പോൾ നില്ക്കുന്നതിനോ തിരിയുന്നതിനോ തരമില്ലാത്തതായിരിക്കാം ഭാരതചമ്പുവിൽ രാമായണചമ്പുവിന്റെ ഗുണപൗഷ്കല്യം ദൃശ്യമാകാത്തതിനുള്ള ഒരു കാരണം; പക്ഷേ ഭാരതചമ്പുവാണു് കവിയുടെ പൂർവകൃതി എന്നും വരാവുന്നതാണു്.

    27. രാവണവിജയം ചമ്പു

      കൊല്ലം ഏഴാംശതകത്തിന്റെ അവസാനത്തിൽ വിരചിതമായ ഒരു ചെറിയ ചമ്പുവാണു് രാവണവിജയം. വേദവതിയോടുള്ള രാവണന്റെ ബലാത്സംഗം, യമനുമായുള്ള യുദ്ധം എന്നീ രണ്ടു വിഷയങ്ങൾ മാത്രമേ പ്രസ്തുത ചമ്പുവിൽ പ്രതിപാദിച്ചിട്ടുള്ളൂ. കവി പുനമാണോ എന്നു ഖണ്ഡിച്ചു പറവാൻ സാധിക്കുന്നതല്ല. രചനയിൽ ഗ്രന്ഥകാരൻ രാമായണചമ്പുവിനെക്കാൾ കൂടുതൽ നിഷ്കർഷ പ്രദർശിപ്പിച്ചിരിക്കുന്നു.

    28. രുകമിണീസ്വയംവരം ചമ്പു

      രുക്‍മിണീസ്വയംവരം ഒരു ദീർഗ്ഘവും പ്രാചീനവുമായ ചമ്പുവാകുന്നു. പതിനഞ്ചാം ശതകത്തിൽ തന്നെയായിരിക്കണം ഇതിന്റെ ആവിർഭാവമെന്നുള്ളതിനു സംശയമില്ല. കവി അജ്ഞാതനാമാവാണു്. അദ്ദേഹത്തിനു നിഷ്കൃഷ്ടമായ സംസ്കൃതവ്യുത്പത്തി ഉണ്ടായിരുന്നില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത ചമ്പുവിൽ സംസ്കൃതഗദ്യം പോയിട്ടു് ഒരൊറ്റ സംസ്കൃതപദ്യം പോലും കാണുന്നില്ല. അന്യകവികളുടെ ഗദപദ്യങ്ങൾ സ്വകീയങ്ങളാക്കീട്ടില്ലെന്നുള്ളതു് ഈ പ്രബന്ധത്തിന്റെ ഒരു ഗുണമായി കണക്കുകൂട്ടാം. പലപ്പോഴും ഛന്ദശ്ശാസ്ത്രനിയമങ്ങൾക്കു വിപരീതമായി ഗുരുക്കളെ ലഘുക്കളാക്കി ഉച്ചരിക്കേണ്ടിയിരിക്കുന്നു എന്നുള്ളതാണു് ഇതിലെ ഉൽകടമായ ദോഷം. ‘സന്ദേശകാവ്യങ്ങളുടെ രീതിപിടിച്ചാണു് രുക്‍മിണി ബ്രാഹ്മണനെ ദ്വാരകയ്ക്കയയ്ക്കുന്ന ഘട്ടം രചിച്ചിട്ടുള്ളതു്. പാണ്ഡിത്യം പോരെങ്കിലും കവിയ്ക്കു പ്രകൃഷ്ടമായ വാസനാ വൈഭവമുണ്ടായിരുന്നു.

    29. കാമദഹനം ചമ്പു

      സർവ്വാംഗസുന്ദരമായ കാമദഹനം ചമ്പുവും കൊല്ലം ഏഴാം ശതകത്തിലേ കൃതിയായിരിക്കുവാൻ ന്യായമുണ്ടു്. ശബ്ദാർത്ഥങ്ങളുടെ മാധുര്യംകൊണ്ടും മനോധർമ്മങ്ങളുടെ സ്വാരസ്യംകൊണ്ടും ഫലിതങ്ങളുടെ ബാഹുല്യംകൊണ്ടും രസഭാവങ്ങളുടെ സൗരഭ്യംകൊണ്ടും പ്രസ്തുത പ്രബന്ധം രാമായണചമ്പുവോടു കിടനില്ക്കുന്നു. എന്നാൽ പുനംതന്നെയാണോ കാമദഹനത്തിന്റെ നിർമ്മാതാവു് എന്നു തീർച്ചപറവാൻ നിർവ്വാഹമില്ല. കാളിദാസൻ കുമാരസംഭവത്തിൽ ദേവേന്ദ്രന്റെ അഭ്യർത്ഥന നിമിത്തമാണു് കാമദേവൻ ശ്രീപരമേശ്വരന്റെ തപോഭംഗത്തിനു് ഉദ്യമിച്ചതു് എന്നു് ഉപന്യസിക്കുന്നു; എന്നാൽ കാമദഹനകാരൻ കലഹപ്രിയനായ നാരദനെ കാമന്റെ സന്നിധിയിലേക്കു നയിച്ചു് അദ്ദേഹത്തിന്റെ പരാക്രമം അപ്രതിഹതമാണെങ്കിലും അതു തപോനിഷ്ഠനായ ശിവനോടു പറ്റുന്നതല്ലെന്നു് ഇന്ദ്രൻ ആക്ഷേപിച്ചതായി ആ മഹർഷിയെക്കൊണ്ടു് ഉപാലംഭനം ചെയ്യിക്കുകയും തദ്ദ്വാരാ ആ മദോന്മത്തനെ ശിവവിജയത്തിന്നായി പ്രസ്ഥിതനാക്കുകയും ചെയ്യുന്നു. കവി ആദ്യമായി കാമദേവന്റെ രാജധാനിയെ വർണ്ണിക്കുന്നു.

    30. പാർവ്വതീസ്വയംവരം ചമ്പു:

      കുമാരസംഭവം മൂന്നും അഞ്ചും സർഗ്ഗങ്ങളിലെ കഥ യഥാക്രമം കാമദഹനത്തിലും ഉമാതപസ്സിലുമെന്നപോലെ ആറുമേഴും സർഗ്ഗങ്ങളിലെ കഥ പാർവ്വതീസ്വയംവരത്തിൽ പ്രതിപാദിതമായിരിക്കുന്നു. പാർവ്വതീസ്വയംവരവും പ്രാക്തനവും പ്രസന്നസരസവുമായ ഒരു ചമ്പുവാകുന്നു. ഇതിന്റെ പ്രണേതാവും പുനമായിരിക്കുവാൻ ന്യായമുണ്ടു്.

    31. പാരിജാതഹരണം ചമ്പു

      തൊണ്ണൂറ്റാറു പദ്യങ്ങളും സംസ്കൃതത്തിലും ഭാഷയിലും ഓരോ ഗദ്യവും ഒരു ദണ്ഡകവും മാത്രമുള്ള ചമ്പുവാണു് പാരിജാതഹരണമെങ്കിലും ഗുണോൽകർഷംകൊണ്ടു് അതു രാമായണചമ്പുവിനു സമശീർഷമായി പരിലസിക്കുന്നു. നരകാസുരവധവും പാരിജാതഹരണവും പ്രസ്തുത ചമ്പുവിൽ പ്രതിപാദിച്ചിട്ടുണ്ടു്. പ്രണേതാവു സാമൂതിരിപ്പാട്ടിലേ സേനാനായകനായിരുന്ന തറയ്ക്കൽ വാരിയരാണെന്നു് ആ ചമ്പുവിന്റെ ഒരാദർശഗ്രന്ഥത്തിൽ കാണുന്ന അധോലിഖിതമായ പദ്യത്തിൽ നിന്നു സ്പഷ്ടമാകുന്നു:

    32. ചന്ദ്രോത്സവം

      മണിപ്രവാളസാഹിത്യമാലയുടെ നടുനായകമായി ശോഭിക്കുന്ന ഒരു മനോമോഹനമായ കാവ്യമാകുന്നു ചന്ദ്രോത്സവം. ഇതിനു ചന്ദ്രികാ മഹോത്സവമെന്നും മേദിനീചന്ദ്രികോത്സവം എന്നുംകൂടി പേരുകൾ കാണ്മാനുണ്ടു്. ഗ്രന്ഥം അഞ്ചു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അഞ്ചിലുംകൂടി അഞ്ഞൂറ്റെഴുപതോളം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. ഒന്നാമത്തേയും അഞ്ചാമത്തേയും ഖണ്ഡങ്ങൾ മാലിനിയിലും രണ്ടാമത്തെ ഖണ്ഡം വസന്തതിലകത്തിലും മൂന്നാമത്തേതു് ഉപജാതിയിലും നാലാമത്തേതു് ദ്രുതവിളംബിതം തുടങ്ങി പല വൃത്തങ്ങളിലുമാണു് നിബന്ധിക്കപ്പെട്ടിരിക്കുന്നതു്. രചനാ സൗഷ്ഠവം ഇത്രമാത്രം തികഞ്ഞിട്ടുള്ള മറ്റൊരു കൃതി ഭാഷാസാഹിത്യത്തിൽ ഇല്ലതന്നെ. അചുംബിതങ്ങളായ അനവധി ആശയരത്നങ്ങൾക്കും പ്രസ്തുത കൃതി പ്രകൃഷ്ടമായ ആകരമാണു്. ഭരതചരിതമെന്ന സംസ്കൃതകാവ്യത്തിന്റെ അനുരണനം അപൂർവ്വം ചില പദ്യങ്ങളിൽ കേൾക്കാമെങ്കിലും അതു സാരമാക്കേണ്ടതില്ല. ശൃംഗാരരസപ്രധാനമായ ഈ വാങ്മയത്തിൽ കവി ആദ്യന്തം ലളിതമധുരങ്ങളായ ശബ്ദങ്ങൾകൊണ്ടു മാത്രമേ വ്യാപരിക്കുന്നുള്ളൂ.

      ചന്ദ്രോത്സവകാരന്റെ പേരെന്തെന്നറിവാൻ ഒരു മാർഗവുമില്ല. അദ്ദേഹവും പുനവും ശങ്കരകവിയും സമകാലികന്മാരാണെന്നു സ്പഷ്ടമാകുന്നു. തന്മൂലം അദ്ദേഹം കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായും സിദ്ധിക്കുന്നു. ഗ്രന്ഥകാരൻ ഗുരുവായൂരിനു മൂന്നുനാഴിക കിഴക്കു മാറി സ്ഥിതിചെയ്യുന്ന അരിയന്നൂർ (അരിയനൂർ; ഹരികന്യാപുരം) ക്കാവിലേ ഭഗവതിയുടെ ഭക്തനായിരുന്നു.

      മരതകപർവ്വതത്തിന്റെ ശൃംഗത്തിൽ ഒരു കിന്നരസുന്ദരി തന്റെ പ്രിയതമനായ ഒരു ഗന്ധർവനോടുകൂടി മലയവായുവിനാൽ സംഭാവിതയായി സുഖിക്കുന്ന കാലത്തു് ഒരു പരിമളം അവിടെ പരക്കവേ ആ ഗന്ധം ഏതോ ഒരു പുഷ്പത്തിൽ നിന്നായിരിക്കണമെന്നു സങ്കല്പിച്ചു് ആ പുഷ്പം കൊണ്ടുവരണമെന്നു് അദ്ദേഹത്തോടു് അപേക്ഷിച്ചു. ആ സൗരഭ്യത്തിന്റെ ഉൽപത്തി കണ്ടുപിടിക്കുവാൻ പര്യടനം ചെയ്തു് ഗന്ധർവൻ കൊച്ചിയിൽ തൃശ്ശിവപേരൂരിനടുത്തുള്ള ചിറ്റിലപ്പള്ളിനാട്ടിൽ വന്നു. ആ സ്ഥലത്തു മേദിനീവെണ്ണിലാവു് എന്ന വേശ്യ ചന്ദ്രോത്സവം ആഘോഷിക്കുവാൻ ഉദ്യമിക്കുകയാണെന്നും തത്സംബന്ധമായുള്ള ദീപവർത്തികയിൽ നിന്നു് ഉയരുന്നതാണു് തനിക്കും തന്റെ പ്രേയസിക്കും ആനന്ദം നല്കിയ പരിമളം എന്നും അറിഞ്ഞു് ആ വ്യോമചാരി അവിടെ ആറു ദിവസം താമസിച്ചു് ആ ആഘോഷങ്ങൾ കണ്ടു തിരിയെപ്പോയി വൃത്താന്തമെല്ലാം കിന്നരിയെ വർണ്ണിച്ചുകേൾപ്പിച്ചു. ഇതാണു് ഇതിവൃത്തത്തിന്റെ ഉപോൽഘാതം. പിന്നീടു കഥ ആരംഭിക്കുന്നു. അതു കേരളത്തിന്റെ ഉജ്ജ്വലമായ ഒരു പ്രശസ്തിയോടുകൂടിയാണ്. ചിറ്റിലപ്പള്ളി എന്നൊരു നാടുണ്ടെന്നും അതിന്റെ ഒരു ഭാഗമാണു് അവുങ്ങുന്നുനാടെന്നും, ആ നാട്ടിൽ പുത്തൂരെന്നൊരു ഉദ്യാനം സമുല്ലസിക്കുന്നു എന്നും കവി ഉപക്രമരൂപത്തിൽ പ്രസ്താവിക്കുന്നു. പുത്തൂരിൽ ‘മതി’ എന്നു കാലാന്തരത്തിൽ പേർ സിദ്ധിച്ച ഒരു വേശ്യാംഗന ജനിച്ചു. നായിക തനിക്കു പുത്രിയായി ജനിച്ചപ്പോൾ ‘എനിയ്ക്കു് ഇനി എല്ലാം ഇതു മതി’ എന്നു മാതാവു പറകയാലാണത്രേ മകൾക്കു മതിയെന്നു പേർ വന്നതു്. സന്താനാഭാവത്താൽ ആ സുന്ദരി വളരെ ഖേദിച്ചു പല വ്രതങ്ങളും നോറ്റു കാലയാപനം ചെയ്യുന്ന അവസരത്തിൽ ഒരിക്കൽ മന്മഥനെ പൂജിക്കവേ, ആ ദേവൻ പഞ്ചതാരവ്രതം ഉപദേശിക്കുന്നു. നായിക ഒരു വെളുത്ത വാവിൻനാൾ രാത്രിയിൽ ആ വ്രതം അനുഷ്ഠിച്ചു തദനന്തരം ഉറങ്ങുമ്പോൾ കാമദേവൻ, വസന്തൻ ചന്ദ്രൻ ഇവരോടുകൂടി, അവളുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചു പൂർവവൃത്താന്തം പറഞ്ഞു കേൾപ്പിക്കുന്നു. ഒരു കാലത്തു ശചീദേവി ചന്ദ്രോത്സവം ആഘോഷിക്കുമ്പോൾ മേനക അവിടെ ചെന്ന ഘട്ടത്തിൽ രംഗസ്ഥിതനായ പൂർണ്ണചന്ദ്രനെ കാണുകയും അവർ രണ്ടുപേരും അന്യോന്യം വശീകൃതരാകുകയും ചെയ്തു. പാരിജാതത്തണലിൽ പിറ്റേ ദിവസം ഒന്നിച്ചു കൂടാമെന്ന് കുറിച്ച സങ്കേതം ചന്ദ്രന്റെ മടിയിലിരുന്ന ചന്ദ്രിക മനസ്സിലാക്കുകയും നിർദ്ദിഷ്ടമായ സ്ഥലത്തും സമയത്തും മേനകയാണു് താൻ എന്നു ചന്ദ്രനെ ഭ്രമിപ്പിച്ചു് ആ ദേവനുമായി രമിക്കുകയും ചെയ്തു. അപ്പോൾ മേനകതന്നെ അവിടെ ചെല്ലുകയും ചന്ദ്രൻ സത്യസ്ഥിതി മനസ്സിലാക്കി ചന്ദ്രികയെ ശപിക്കുകയും ചെയ്തു. ചന്ദ്രിക താപാർത്തയായി ഉടൻ ശാപമോക്ഷം യാചിച്ചു. ചന്ദ്രികയ്ക്കു മതിയിൽ ഭൂജാതയാകുവാനുള്ള ആഗ്രഹം കാമദേവൻ ധരിപ്പിക്കുകയും അതിൽ മതി വളരെ സന്തോഷിച്ചു പിന്നെയും കുറേക്കാലം ഓരോ പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. ദ്വിതീയഭാഗം മതിയുടെ ഗർഭവർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. അവളുടെ ഉദരത്തിൽനിന്നു് അതി സൗന്ദര്യവതിയായ ഒരു കുമാരി ജനിക്കുകയും ചെയ്യുന്നു. ആ കുമാരിയാണു് കാവ്യത്തിലെ നായിക എന്നു പറയേണ്ടതില്ലല്ലോ. പിന്നീടു കുമാരിയുടെ ബാലക്രീഡാവർണ്ണനമാണു് സന്ദർഭം. പന്താട്ടം, ചിന്തുപാടൽ, ചൂതു്, ചതുരംഗം, പമ്പരംകറക്കൽ, ഓണക്കളി മുതലായ വിനോദങ്ങളിൽ അവൾ ആർജ്ജിച്ച വൈദഗ്ദ്ധ്യത്തെ പരാമർശിക്കുന്നു. പിന്നീടു നായികയുടെ യൗവനവും തദനുരൂപമായ സൗന്ദര്യവുമാണു് വർണ്ണനാവിഷയം. അതോടുകൂടി രണ്ടാംഭാഗം കഴിയുന്നു. മൂന്നാംഭാഗത്തിൽ മേദിനീവെണ്ണിലാവു സഖികളെ വിളിച്ചുവരുത്തി ചന്ദ്രോത്സവത്തെക്കുറിച്ച് പറകയും തുടര്‍ന്നു അതു നടത്തേണ്ടതെങ്ങനെയെന്നു് അവരുമായി പര്യാലോചിക്കുകയും ചെയ്യുന്നു. ശ്രീമംഗലം എന്ന പേരിൽ നായിക പുത്തനായി പണിയിച്ച ഭവനത്തിലേ മന്ത്രശാലയിൽവെച്ചാണു് ആലോചന നടക്കുന്നതു്. എല്ലാവരും കൂടി എത്രമാത്രം ക്ലേശമുണ്ടെങ്കിലും ചന്ദ്രോത്സവം ആഘോഷിക്കുകതന്നെ വേണമെന്നു നിശ്ചയിക്കുകയും തോഴിമാർ സകല സഹായങ്ങളും ചെയ്തുകൊള്ളാമെന്നു് ഏല്ക്കുകയും നായിക അതിനു ‘വരകപ്പള്ളി’ നമ്പൂരിയെ ആചാര്യനായി വരിക്കുകയും ചെയ്യുന്നു. അദ്ദേഹം ആ പൂജയ്ക്കുവേണ്ട ഒരുക്കങ്ങൾ എന്തെല്ലാമാണെന്നു വിജ്ഞാപനം ചെയ്യുന്നതോടുകൂടി മൂന്നാം സർഗ്ഗം സമാപിക്കുന്നു. ശരൽകാലത്തു ശുക്ലപക്ഷൈകാദശി മുതൽ പൗർണ്ണമാസിവരെയാണു് ഉത്സവത്തിനുള്ള കാലമെന്നും, കാമദേവന്റെ അരവിന്ദം തുടങ്ങിയുള്ള അഞ്ചു ശരങ്ങളെക്കൊണ്ടാണു് പൂർണ്ണചന്ദ്രനെ അർച്ചിക്കേണ്ടതെന്നും, ഉത്സവദിവസങ്ങൾക്കു് ആ ശരങ്ങളുടെ പേരുകൾതന്നെയാണു് യഥാക്രമം ഇടേണ്ടതെന്നും, അഞ്ചു നിലകളോടുകൂടിയ ഒരു വെൺമാടത്തിലാണു് ഉത്സവം ആഘോഷിക്കേണ്ടതെന്നും, അതിലേ ഓരോ കക്ഷ്യയിലിരുന്നു് ഓരോ ദിവസം ചന്ദ്രനെ ആരാധിച്ചു് ഒടുവിലത്തെ ദിവസം അഞ്ചാമത്തെ കക്ഷ്യയിലിരുന്നു പൂജ അവസാനിപ്പിക്കണമെന്നും, ചന്ദ്രോദയത്തിനുമേൽ ഓരോ രാത്രിയിലും അഞ്ചു തവണവീതം പുഷ്പാഞ്ജലി ചെയ്യണമെന്നും, മറ്റും ആചാര്യന്റെ ഉപദേശത്തിൽനിന്നു നാം മനസ്സിലാക്കുന്നു. ചന്ദ്രോത്സവത്തിൽ പഞ്ചസംഖ്യയ്ക്കു പലതുകൊണ്ടും പ്രാധാന്യമുള്ളതിനാൽ കാവ്യവും അഞ്ചു ഭാഗങ്ങളായി രചിക്കുന്നതു സമീചീനംതന്നെ. അഞ്ചാംഭാഗത്തിൽ ഉത്സവം അവസാനിച്ചപ്പോൾ പൂർണ്ണചന്ദ്രൻ നായികയുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചു് അവളെ അനുഗ്രഹിക്കുകയും ആ ദേവന്റെ പ്രാണപ്രിയയായ രോഹിണി ഒരു മുക്താഹാരം അവളുടെ കഴുത്തിൽ സമർപ്പിക്കുകയും ചെയ്യുന്നു.

    33. ചെല്ലൂരീശവിലാസം

      പെരുഞ്ചെല്ലൂർ ശിവന്റെ ആഹ്നികത്തെ വിവരിക്കുന്നതും അറുപതു ശ്ലോകങ്ങൾ അടങ്ങിയതുമായ ഒരു ലഘുകാവ്യമാകുന്നു ചെല്ലൂരീശവിലാസം. അതിൽ ശാർദൂലവിക്രീഡിതത്തിലുള്ള ഒരു ശ്ലോകം ഒഴിച്ചു ബാക്കിയെല്ലാം സ്രഗ്ദ്ധരാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു. സ്രഗ്ദ്ധരാബദ്ധരാഗന്മാരാണല്ലോ പഴയ മണിപ്രവാളകവികൾ. കവിത ഏറ്റവും ഹൃദ്യമാണു്; പ്രണേതാവു് ആരെന്നറിവില്ല.