-
ശ്രീകണ്ഠവാരിയർ
രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയർ എന്നൊരു കവിപുംഗവൻ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കോലത്തുനാട്ടിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോവിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തിൽ രഘൂദയമെന്നു് എട്ടാശ്വാസത്തിൽ ഒരു യമകകാവ്യവും പ്രാകൃതത്തിൽ ശൗരിചരിതമെന്നു നാലാശ്വാസത്തിൽ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിർമ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽ നിന്നു ശ്രീകണ്ഠൻ ആയുർവ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.
-
രാഘവവാരിയർ
യുധിഷ്ഠിരവിജയത്തിനു പദാർത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയർ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കൽ താലൂക്കിൽപ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. ഇഷ്ടദേവത പള്ളിക്കുന്നത്തു പാർവ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവർമ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചത്.
-
രാമവർമ്മയുവരാജാവു്
രാമവർമ്മ യുവരാജാവു് ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിർമ്മാതാവാണു്. ഭാരതസംഗ്രഹത്തെപ്പറ്റി മുൻപു സൂചിപ്പിക്കുകയുണ്ടായല്ലോ. അതിൽ ആദ്യത്തെ 24 സർഗ്ഗങ്ങളും 25-ാം സർഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാർ അനുഷ്ഠിക്കുന്നതുവരെ — അതായതു് ആശ്രമവാസത്തോളം — ഉള്ള കഥ ലബ്ധമായ ഭാഗത്തിൽ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. രാമവർമ്മതമ്പുരാൻ അഞ്ചങ്കത്തിൽ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പെരുഞ്ചെല്ലൂർ ക്ഷേത്രത്തിലെ ചൈത്രോത്സവത്തിൽ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണ്. ചന്ദ്രികയെന്ന കലിംഗരാജപുത്രിയെ കന്ദർപ്പശേഖരൻ എന്ന കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തിൽ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയംഗമമാണെന്നുവേണം പറയുവാൻ. പല ശ്ലോകങ്ങളും ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു.
-
ശങ്കരകവി
ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി ശങ്കരവാരിയരായിരുന്നു. ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തിൽ പ്രശംസിച്ചിട്ടുണ്ട്. ശങ്കരകവി വളരെക്കാലം കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളർപട്ടണം കോട്ടയിൽ കേരളവർമ്മ തമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചുകൊണ്ടും താമസിച്ചതിനുമേൽ തീർത്ഥസ്നാനത്തിനായി പരദേശങ്ങളിൽ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകൾ പറയുന്നു. ശ്രീകൃഷ്ണവിജയം. (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവൻ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാൽ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താൻ നിബന്ധിച്ചതു കേരളവർമ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണ്.
-
പൂർണ്ണസരസ്വതി
കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരിൽ പ്രഥമഗണനീയനായ പൂർണ്ണസരസ്വതികാട്ടുമാടസ്സു് (കാട്ടുമാടത്തു്) മനയിലെയാണ്. പൂർണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല. പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂർണ്ണസരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. കവി, പണ്ഡിതൻ, സഹൃദയൻ, വിമർശകൻ, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളിൽ പൂർണ്ണസരസ്വതി കേരളീയർക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവൽപാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരിവ്യാഖ്യാനം, (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനർഘരാഘവം എന്നീ നാടകങ്ങൾക്കു ടീകക,ള്‍ (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യം, (8) കമലിനീരാജഹംസം എന്ന നാടകം, (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചർമ്മണ്വതീചരിതം എന്ന ലഘുകാവ്യം, (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യം, (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥം, (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സംഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്.
-
മാനവിക്രമമഹാരാജാവു്
കൊല്ലം ഏഴാംശതകത്തിന്റെ മധ്യത്തിൽ മാനവിക്രമനെന്ന പേരിൽ ഒരു മഹാരാജാവു് നെടുവിരിപ്പു സ്വരൂപം (കോഴിക്കോടു) ഭരിച്ചിരുന്നു. ഒരു മഹാവീരനായിരുന്ന അദ്ദേഹത്തെ ശക്തൻ എന്ന ബിരുദം കൂടിച്ചേർത്തു പശ്ചാൽകാലികന്മാർ സ്മരിച്ചുവരുന്നു. പുണ്യശ്ലോകനായ അദ്ദേഹം ഒരു വിദ്വന്മൂർദ്ധന്യനും പണ്ഡിതന്മാരേയും കവികളേയും ആദരിക്കുന്നതിൽ വിശിഷ്യ ജാഗരൂകനുമായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചകാലം കൊല്ലം 642 മുതൽ 650 വരെയാണെന്നു ശ്രീമാൻ കെ. വി. കൃഷ്ണയ്യർ അദ്ദേഹത്തിന്റെ സാമൂതിരിരാജവംശചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഭട്ടമുരാരിയുടെ പ്രൗഢഗംഭീരമായ അനർഘരാഘവനാടകത്തിനു വിക്രമീയം എന്നൊരു വ്യാഖ്യ അദ്ദേഹത്തിന്റെ കൃതിയാണു്.
-
പയ്യൂർ പട്ടേരിമാർ - ഒന്നാമത്തെ ഋഷിയും പരമേശ്വരനും
ഋഷി എന്ന പേരിൽ ഒരു മഹാൻ പയ്യൂരില്ലത്തു ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിനു ഗൗരി എന്ന ധർമ്മപത്നിയിൽ ജനിച്ച പുത്രനാണു് പ്രഥമപരമേശ്വരൻ. ഈ പരമേശ്വരൻ സർവതന്ത്രസ്വതന്ത്രനായ വാചസ്പതി മിശ്രന്റെ മഹനീയമായ ന്യായകണിക എന്ന പൂർവമീമാംസാ ഗ്രന്ഥത്തിനു ജുഷധ്വംകരണി എന്നും സ്വദിതംകരണി എന്നും രണ്ടു വ്യാഖ്യാനങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ന്യായകണിക തന്നെ മണ്ഡനമിശ്രന്റെ വിധിവിവേകത്തിനു വാചസ്പതിമിശ്രൻ രചിച്ച ഒരു ടീകയാണ്. സുമനോരമണി എന്ന പേരിൽ മേഘസന്ദേശത്തിനു് ഒരു വ്യാഖ്യാനവും പ്രഥമപരമേശ്വരന്റെ കൃതികളിൽ ഉൾപ്പെടുന്നു. ന്യായ സമുച്ചയമെന്നു് ഒരു ശാസ്ത്രഗ്രന്ഥവും ഹരിചരിതം എന്നൊരു കാവ്യവും കൂടി പരമേശ്വരൻ രചിച്ചതായി അറിയുന്നു.
-
പയ്യൂർ പട്ടേരിമാർ - രണ്ടാമത്തെ ഋഷിയും പരമേശ്വരനും
പ്രഥമപരമേശ്വരന്റെ പുത്രന്മാരിൽ അഞ്ചുപേരെപ്പറ്റി കേട്ടിട്ടുണ്ടു്. രണ്ടാമത്തെ ഋഷി, ഭവദാസൻ, വാസുദേവൻ, സുബ്രഹ്മണ്യൻ, ശങ്കരൻ എന്നിങ്ങനെയാണു് അവരുടെ സംജ്ഞകൾ. രണ്ടാമത്തെ ഋഷിയുടേയും ഗോപാലികയുടേയും പുത്രനാണു് രണ്ടാമത്തെ പരമേശ്വരൻ. ഗോപാലിക അഥവാ കൃഷ്ണസഹോദരിയായ കാത്യായനീദേവി പയ്യൂർ ഭട്ടതിരിമാരുടെ കുടുംബപരദേവതയുടേയും പേരാണു്. ഈ പരമേശ്വരൻ മണ്ഡനമിശ്രന്റെ വിഭ്രമവിവേകം, സ്ഫോടസിദ്ധി ഈ ഗ്രന്ഥങ്ങൾക്കും വാചസ്പതിമിശ്രന്റെ തത്വബിന്ദുവിനും ചിദാനന്ദപണ്ഡിതന്റെ നീതിതത്വാവിർഭാവത്തിനും പ്രൗഢങ്ങളായ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്.
-
പയ്യൂർ പട്ടേരിമാർ - മൂന്നാമത്തെ ഋഷീയും പരമേശ്വരനും
ദ്വിതീയപരമേശ്വരന്റെ പുത്രൻ തൃതീയർഷിയും തൃതീയർഷിയുടെ പുത്രൻ തൃതീയപരമേശ്വരനുമാകുന്നു. തൃതീയപരമേശ്വരന്റെ കൃതികളായി മീമാംസാസൂത്രാർഥ സംഗ്രഹം എന്ന ഗ്രന്ഥവും സുചരിതമിശ്രന്റെ കാശികയ്ക്കു് ഒരു ടീകയും നമുക്കു ലഭിച്ചിട്ടുണ്ടു്. ജൈമിനീയസൂത്രങ്ങൾക്കു ശാബരഭാഷ്യംപോലെ വിസ്തൃതമായ ഒരു വ്യാഖ്യാനമാണു് സൂത്രർഥസംഗ്രഹം.
-
വാസുദേവയമകകവി
ദ്വിതീയപരമേശ്വരന്റെ സഹോദരനായി വാസുദേവൻ എന്നൊരു പണ്ഡിതനുണ്ടായിരുന്നു എന്നു പ്രസ്താവിച്ചുവല്ലോ. അദ്ദേഹം ഒരു ശാസ്ത്രജ്ഞനും യമകകവിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി (1) കൗമാരിലയുക്തിമാല എന്നൊരു ശാസ്ത്രഗ്രന്ഥവും (2) ചകോര സന്ദേശം എന്ന സന്ദേശകാവ്യവും (3) ദേവീചരിതം(4) സത്യതപഃകഥ (5) ശിവോദയം (6) അച്യുതലീല എന്നീ നാലു യമകകാവ്യങ്ങളും (7) വാക്യാവലി എന്ന മറ്റൊരു കാവ്യവും നമുക്കു ലഭിച്ചിട്ടുണ്ടു്
-
സുബ്രഹ്മണ്യൻ
പൂർവമീമാംസയിലെ പ്രഥമസൂത്രത്തിനു സുബ്രഹ്മണ്യൻ എന്നൊരു കേരളീയപണ്ഡിതൻ ശാസ്ത്രോപന്യാസമാലിക എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിൽ താൻ സുബ്രഹ്മണ്യന്റെ ശിഷ്യനാണെന്നും തത്വാവിർഭാവത്തിലും അതിന്റെ വ്യാഖ്യാനത്തിലും മറ്റും ഉൽഘാടനം ചെയ്തിട്ടുള്ള യുക്തികളെയാണു് അനുസരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. തത്വാവിർഭാവത്തിന്റെ വ്യാഖ്യ ദ്വിതീയപരമേശ്വരന്റേതായിരിക്കണം. ഭവനാഥനയവിവേകം, ഭട്ടവിഷ്ണുവിന്റെ നയതത്വസംഗ്രഹം, പാർത്ഥ സാരഥിമിശ്രന്റെ ന്യായരത്നമാല എന്നീ ഗ്രന്ഥങ്ങളെ സ്മരിക്കുകയും ഭട്ടവിഷ്ണുവിന്റെ മതങ്ങളെ വിമർശിക്കുകയും ചെയ്തിരിക്കുന്നു.
-
ഉദ്ദണ്ഡശാസ്ത്രികൾ
ഉദ്ദണ്ഡശാസ്ത്രികളുടെ ജന്മഭൂമി പണ്ടു തൊണ്ടമണ്ഡലം എന്നു പറഞ്ഞു വന്നിരുന്ന ചെങ്കൽപ്പേട്ട (ചിങ്കൽപെട്ട) ഡിസ്ത്രിക്ടിൽ കാഞ്ചീപുരത്തിനു സമീപം പാലാർ എന്ന പുഴയുടെ വക്കത്തുള്ള ലാടപുരം ഗ്രാമമാകുന്നു. ഈ വസ്തുതയും മറ്റും അദ്ദേഹംതന്നെ മല്ലികാമാരുതത്തിൽ വിശദമായി രേഖപ്പെടുത്തീട്ടുണ്ടു്. ലാടപുരം ഗ്രാമത്തിൽ ഗോകുലനാഥന്റെ പൗത്രനായി, ശ്രീകൃഷ്ണന്റെ പുത്രനായി, മഹാകവിയായി ആപസ്തംബസൂത്രത്തിലും വാധൂലഗോത്രത്തിലും പെട്ട രംഗനാഥൻ എന്നൊരു മഹാബ്രാഹ്മണൻ ജീവിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ പുത്രനാണു് ഇരുഗുപനാഥൻ എന്നുകൂടി പേരുള്ള ഉദ്ദണ്ഡനെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഗുരുമുഖത്തിൽനിന്നു ബാല്യത്തിൽ സകല വിദ്യകളും അഭ്യസിച്ചു്, ആന്ധ്രം, കലിംഗം, ചോളം, കേരളം എന്നീ രാജ്യങ്ങൾ ചുറ്റിസ്സഞ്ചരിച്ചു് ഒടുവിൽ കോഴിക്കോട്ടു ചെന്നുചേർന്നു എന്നും കാണാവുന്നതാണു്. മഹാരാജാവിന്റെ നിയോഗമനുസരിച്ചാണു് കവി മല്ലികാമാരുതം രചിച്ചത്. ശാസ്ത്രികളെ കോഴിക്കോട്ടെ വിദ്വത്സദസ്സിലെ ഒരംഗമായി സാമൂതിരിപ്പാടു സസന്തോഷം സ്വീകരിച്ചു. ഏതു പണ്ഡിതകുഞ്ജരന്മാരേയും കൊമ്പുകുത്തിക്കുവാൻ വേണ്ട ശാസ്ത്രപാണ്ഡിത്യം അദ്ദേഹം സമ്പാദിച്ചിരുന്നു. ഉദ്ദണ്ഡനു ചേന്നമംഗലത്തു മാരക്കര എന്ന വീട്ടിൽ ഒരു നായർ സ്ത്രീ പ്രണയിനിയായീരുന്നു. ഉദ്ദണ്ഡശാസ്ത്രികളുടെ കൃതികളായി മല്ലികാമാരുതവും കോകിലസന്ദേശവും മാത്രമേ നമുക്കു് ലഭിച്ചിട്ടുള്ളു. നടാങ്കുശം എന്ന ഒരു അഭിനയനിരൂപണഗ്രന്ഥവും അദ്ദേഹത്തിന്റേതെന്നാണു് വയ്പു്.
-
കാക്കശ്ശേരി ഭട്ടതിരി
പേർ ദാമോദരൻ എന്നായിരുന്നു എന്നു് അദ്ദേഹംതന്നെ വസുമതീമാനവിക്രമം എന്ന നാടകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. പൊന്നാനി താലൂക്കിൽ ബ്രഹ്മകുളം അംശത്തിൽ കാക്കശ്ശേരി എന്നൊരു ദേശമുണ്ടു്. അവിടെ പണ്ടു് അതേ പേരിൽ ഒരു നമ്പൂതിരിയില്ലമുണ്ടായിരുന്നു. ശൈശവത്തിൽത്തന്നെ അച്ഛൻ മരിച്ചുപോയി. ഭട്ടതിരി ദ്വിതീയാശ്രമം സ്വീകരിയ്ക്കുകയുണ്ടായില്ല. ക്രമേണ അദ്ദേഹം അദ്വൈതവേദാന്തിയായി, അതിവർണ്ണാശ്രമിയായി, അനാസക്തിയോഗം അനുഷ്ഠിച്ചുകൊണ്ടു പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ശുദ്ധാശുദ്ധങ്ങളിലും ഭക്ഷ്യാഭക്ഷ്യങ്ങളിലും അദ്ദേഹത്തിനു യാതൊരു നിഷ്കർഷയുമില്ലാതായിത്തീർന്നു. തന്നിമിത്തം പൂർവ്വാചാരപരിപാലകന്മാരായ നമ്പൂരിമാർക്കു് അദ്ദേഹത്തെ സമുദായത്തിൽനിന്നു ബഹിഷ്കരിയ്ക്കണമെന്നു് ആഗ്രഹമുണ്ടായി എങ്കിലും ആ ജീവന്മുക്തന്റെ തപഃപ്രഭാവത്തിൽ ഭയമുണ്ടായിരുന്നതിനാൽ അവർ അതിനു് ഒരുങ്ങിയില്ല. ചോറ്റാനിക്കര ദേവീക്ഷേത്രത്തിനടുത്തായി ഭട്ടതിരിക്കു് ഒരു ഗൃഹമുണ്ടായിരുന്നു എന്നും ആ ക്ഷേത്രത്തിൽ താൻ പ്രവേശിച്ചപ്പോൾ ചില നമ്പൂരിമാർക്കു് അതിൽ വൈരസ്യം തോന്നുകയാൽ അദ്ദേഹം നാടുവിട്ടു പരദേശത്തേയ്ക്കു പോയി എന്നും പഴമക്കാർ പറയുന്നു. മരണം പരദേശത്തുവച്ചായിരുന്നു.
-
ചേന്നാസ്സു നാരായണൻനമ്പൂരിപ്പാടു്
അദ്ദേഹത്തിന്റേയും പിതാവിന്റേയും നാമധേയങ്ങൾ യഥാക്രമം നാരായണനെന്നും രവിയെന്നും ആയിരുന്നു എന്നും ഭൃഗുസംജ്ഞമാണു് (ഭാർഗ്ഗവം) അദ്ദേഹത്തിന്റെ ഗോത്രമെന്നും വിശദീഭവിക്കുന്നു. നമ്പൂരിപ്പാട്ടിലെ ഇല്ലം പൊന്നാനിത്താലൂക്കിൽ വന്നേരിദേശത്തിലായിരുന്നു. തന്ത്രസമുച്ചയം, മാനവവാസ്തുലക്ഷണം എന്നിവയാണ് രചനകള്‍.
-
കൂടല്ലൂർ നാരായണൻ നമ്പൂതിരിപ്പാടു്
കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണൻനമ്പൂരിയാണു് സുഭദ്രാഹരണകാരൻ എന്നു ചിലർ പറഞ്ഞുതുടങ്ങിയിരിക്കുന്നു. കവി വിശ്വാമിത്രഗോത്രജനും ശാസ്ത്രജ്ഞനും കവിയുമായ ബ്രഹ്മദത്തൻ നമ്പൂരിയുടെ പുത്രനായിരുന്നു എന്നും അദ്ദേഹത്തിനു ജാതവേദസ്സെന്നും അഷ്ടമൂർത്തിയെന്നും രണ്ടു ഗുരുക്കന്മാരും, രാമനെന്നും ഉദയനെന്നും രണ്ടു പിതൃവ്യന്മാരും ഉണ്ടായിരുന്നു എന്നും ആ പിതൃവ്യന്മാർ മൂലമാണു് താൻ വിഖ്യാതനായതു് എന്നും ഭാരതപ്പുഴയുടെ സമീപത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും ഖ്യാപനംചെയ്യുന്നു.
-
മൂക്കോലയ്ക്കൽ വാസുദേവൻ നമ്പൂരി
രാജശേഖരമഹാകവിയുടെ വിദ്ധസാലഭഞ്ജിക എന്ന നാടികയ്ക്കു മാർഗ്ഗദർശിനി എന്ന പേരിൽ ഒരു കേരളീയമായ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവായ വാസുദേവൻനമ്പൂരി കരുണാകരപ്പിഷാരടിയുടെ ശിഷ്യനായിരുന്നു. വിദ്ധസാലഭഞ്ജികയിലേ ഇതിവൃത്തംതന്നെ കേരളരാജാവായ വിദ്യാധരമല്ലനും ലാടപുരത്തിലേ രാജാവായ ചന്ദ്രവർമ്മാവിന്റെ പുത്രി മൃഗാങ്കാവലിയും തമ്മിലുള്ള വിവാഹമാകയാൽ കേരളീയർക്കു് അതിനോടു പ്രത്യേകമായ ആഭിമുഖ്യത്തിനു കാരണമുണ്ടു്. പാഠാന്തരമനുസരിച്ചു വിദ്യാധരമല്ലൻ ത്രൈലിംഗനായ കലിംഗരാജാവാണെന്നും ഒരു പക്ഷമില്ലാതില്ല. ഏതായാലും അദ്ദേഹത്തിന്റെ പത്നികളുടെ കൂട്ടത്തിൽ കേരളരാജപുത്രിയായ പത്രവല്ലിയും ഉൾപ്പെട്ടിരുന്നു എന്നു നാലാമങ്കത്തിൽനിന്നു നാം ഗ്രഹിക്കുന്നു. മാർഗ്ഗദർശിനി നാതിവിസ്തരമാണെങ്കിലും മർമ്മസ്പൃക്കായ ഒരു വ്യാഖ്യാനമാണു്.
-
കാശിയില്ലത്തു നമ്പൂരി
വടക്കൻ തിരുവിതാംകൂറിൽ മൂവാറ്റുപുഴ താലൂക്കിൽ രാമമംഗലത്തു പാങ്കോട്ടു ദേശത്തു രാമനല്ലൂർ എന്നൊരു ക്ഷേത്രവും അതിനുസമീപമായി ‘കാശി’ എന്ന പേരിൽ ഒരു നമ്പൂരിയില്ലവുമുണ്ടു്. അവിടെ പണ്ടു മഹാവൈയാകരണനായ ഒരു നമ്പൂരിയുണ്ടായിരുന്നു. നാമധേയം എന്തെന്നറിയുന്നില്ല. നമ്പൂരിയുടെ കൃതികളായി മൂന്നു വ്യാകരണഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവ വൃത്തിരത്നവും (പാണിനീയസൂത്രബൃഹദ്വിവൃതി) ലഘുവൃത്തിയും (പാണിനീയസൂത്രലഘുവിവൃതി), ധാതുകാരികയുമാണു്. കാശികാവൃത്തിയുടെ വ്യാഖ്യാനമാകുന്നു വൃത്തിരത്നം; ലഘുവൃത്തി അതിന്റെ സംക്ഷേപമാണു്. വൃത്തിരത്നത്തിൽ 11111-ഉം, ലഘുവൃത്തിയിൽ 2720-ഉം പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ബാലമിത്രമെന്നുകൂടി പേരുള്ള ധാതുകാരിക മാധവാചാര്യരുടെ ധാതുവൃത്തിയെ അവലംബിച്ചു വിരചിതമായ ഒരു കൃതിയാകുന്നു. മൂന്നു നിബന്ധങ്ങളും ആപാദചൂഡം പദ്യമയങ്ങളാണു് എന്നുള്ളതു് അവയുടെ വൈശിഷ്ട്യത്തെ ദ്വിഗുണീകരിക്കുന്നു. ഗഹനമായ വ്യാകരണശാസ്ത്രത്തെ കാവ്യമാക്കുവാൻ ഒരുങ്ങിയ നമ്പൂരിയുടെ സാഹസം വിജയത്തിൽ കലാശിച്ചിട്ടുണ്ടു്.
-
പുനംനമ്പൂരി
കോഴിക്കോട്ടു മാനവിക്രമമഹാരാജവിന്റെ വിദ്വത്സദസ്സിലേ ഒരംഗമായിരുന്ന പുനം നമ്പൂരി. സംസ്കൃതത്തിലല്ലാതെ മണിപ്രവാളത്തിൽമാത്രം കവനം ചെയ്തിരുന്നതുകൊണ്ടു് അദ്ദേഹത്തെ ‘അരക്കവി’ എന്ന നിലയിലേ അക്കാലത്തേ വിദ്വാന്മാർ പരിഗണിച്ചിരുന്നുള്ളൂ എങ്കിലും വാസ്തവത്തിൽ അദ്ദേഹം ഒരു ‘ഒന്നരക്കവി’യായിരുന്നു. പുനംനമ്പൂരി കോലത്തു നാട്ടുകാരനും കോലത്തിരിയുടെ ആശ്രിതനുമായിരുന്നു എന്നും അവിടെനിന്നു കോഴിക്കോട്ടേക്കു പോയി മാനവിക്രമന്റെ സദസ്യനായിത്തീർന്നു എന്നും ന്യായമായി ഊഹിക്കാവുന്നതാകുന്നു.