-
ശ്രീചിഹ്നം
ശ്രീചിഹ്നം അഥവാ ഗോവിന്ദാഭിഷേകം വരരുചിയുടെ പ്രാകൃതപ്രകാശസൂത്രങ്ങളെ ഉദാഹരിക്കുന്നതും പന്ത്രണ്ടു സർഗ്ഗത്തിലുള്ളതുമായ ഒരു പ്രാകൃതകാവ്യമാകുന്നു. അതിൽ ആദ്യത്തെ എട്ടു സർഗ്ഗം വില്വമംഗലത്തിന്റേയും ബാക്കി നാലു സർഗ്ഗം അദ്ദേഹത്തിന്റെ ‘കനിഷ്ഠകുലഗ’നും ‘ചരണാബ്ജഭൃങ്ഗ’വുമായ ദുർഗ്ഗാപ്രസാദയതിയുടേയും കൃതിയാണു്. ഗ്രന്ഥത്തിനു് ആദ്യന്തം ദുർഗ്ഗാപ്രസാദൻ തന്നെ ഭക്തിവിലാസം എന്ന പേരിൽ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്. സർഗ്ഗാന്തശ്ലോകങ്ങളിൽ ‘ശ്രീ’ എന്ന മുദ്രയുള്ളതുകൊണ്ടാണു് പ്രസ്തുത കാവ്യത്തിനു ശ്രീചിഹ്നം എന്ന പേർ വന്നതു്.
-
ശ്രീകൃഷ്ണകർണ്ണാമൃതം
വില്വമംഗലത്തിന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ളതു മൂന്നാശ്വാസങ്ങളിൽ മൂന്നൂറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ശ്രീകൃഷ്ണകർണ്ണാമൃതമാകുന്നു. വില്വമംഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണചണമായ ഉല്ലേഖവൈചിത്ര്യം, മുതലായി അഭൗമങ്ങളായുള്ള പല മഹാകവിസിദ്ധികൾക്കു് അതിലെ ഓരോ ശ്ലോകവും മൂർദ്ധാഭിഷിക്തോദാഹരണമാകുന്നു.
-
ശിവവിലാസം
കേരളവർമ്മരാജാവിന്റെ അപദാനങ്ങളേയും കണ്ടിയൂർ ശിവക്ഷേത്രത്തിന്റെ മാഹാത്മ്യത്തേയും അനുവർണ്ണനം ചെയ്യുന്ന ഒരു വിശിഷ്ടകാവ്യമാകുന്നു ശിവവിലാസം. ദാമോദരച്ചാക്കിയാരാണ് രചന. ഉണ്ണുനീലിസന്ദേശത്തിന്റെ കാലത്തു കായംകുളം ഭരിച്ചിരുന്നതു ‘രവിവർമ്മാ’ എന്ന വൃദ്ധനായ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭാഗിനേയനാണു് വീരകേരളവർമ്മാവു്. കണ്ടിയൂർ ശിവന്റെ അനുഗ്രഹംകൊണ്ടു് അദ്ദേഹത്തിനു പുത്രീലാഭം സിദ്ധിച്ചതിനാലാണത്രേ ഗ്രന്ഥത്തിനു ശിവവിലാസം എന്നു പേർ വന്നതു്. അദ്ദേഹത്തിനു കൃഷ്ണനിളയതു് എന്നൊരു മന്ത്രിയുണ്ടായിരുന്നു. ആ മന്ത്രി അന്നു വടക്കുങ്കൂർ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കടുത്തുരുത്തിയിൽ പൂതികൊട്ടില്ലത്തെ ഒരംഗമായിരുന്നു. അനപത്യതാ ദുഃഖം നിമിത്തം അസ്വസ്ഥനായ രാജാവിനോടു കൃഷ്ണവീരൻ കണ്ടിയൂർ ശിവനെ ഭജിക്കുവാൻ ഉപദേശിക്കുകയും അദ്ദേഹം ആ ഉപദേശമനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. ദൈവം പ്രസാദിച്ചു രാജാവിനു കുട്ടത്തിയിൽ ഉണ്ണിയാടി എന്നൊരു പുത്രി ജനിച്ചു. സൌന്ദര്യത്തിനും വൈദുഷ്യത്തിനും പ്രസിദ്ധി നേടിയ ആ കുമാരിക്കു യഥാകാലം സ്വയംവരം നിശ്ചയിച്ചു. പല ദേശങ്ങളിൽനിന്നും രാജാക്കന്മാർ വന്നു. അവരിൽവച്ചു പെരുമ്പടപ്പുരാജ്യം ഭരിച്ചിരുന്ന രാമവർമ്മാവിന്റെ അനന്തരവനും ലക്ഷ്മീരാജ്ഞിയുടെ പുത്രനുമായ രാമവർമ്മാവിനെ കന്യക ഭർത്താവായി വരിച്ചു. എഴാം സർഗ്ഗത്തിലാണു് സ്വയംവരവർണ്ണനം. എട്ടാംസർഗ്ഗത്തിൽ സംഭോഗശൃംഗാരം വിസ്തരിച്ചിരിക്കുന്നു. ഒടുവിൽ കൊടുങ്ങല്ലൂരിനു സമീപം ഒരു ശിവക്ഷേത്രത്തിൽ ഭർത്തൃസഹിതയായി ഉണ്ണിയാടി അദ്ധ്യാത്മവിദ്യ പരിചയിക്കുന്നു എന്നുള്ള പ്രസ്താവനയോടുകൂടി കവി ഗ്രന്ഥം സമാപിക്കുന്നു. അക്കാലത്തെ സാമുദായികങ്ങളായും മറ്റുമുള്ള പല വസ്തുതകൾ ധരിക്കുന്നതിനു ശിവവിലാസം വളരെ പ്രയോജനപ്പെടുന്നുണ്ടു്.
-
ശുകസന്ദേശം
സന്ദേശകാവ്യങ്ങളുടെ മാർഗ്ഗദർശിയെന്നു രാമായണം കിഷ്കിന്ധാകാണ്ഡത്തിൽ വാനരസന്ദേശം ഉൾക്കൊള്ളിച്ചിട്ടുള്ള വാല്മീകി മഹർഷിയെയാണു പറയേണ്ടതു്. ആ പ്രസ്ഥാനത്തിന്റെ പിതാവു മേഘസന്ദേശകാരനായ കാളിദാസ മഹാകവി തന്നെയാകുന്നു. മേഘസന്ദേശത്തിൽ പൂർവഭാഗം കവി വിയോഗാർത്തനായ നായകന്റെ താമസസ്ഥലം മുതൽ നായികയുടെ താമസസ്ഥലം വരെയുള്ള മാർഗ്ഗവർണ്ണനത്തിനാണു പ്രധാനമായി വിനിയോഗിക്കുന്നതു്. ഉത്തരഭാഗം കൊണ്ടു നായികയുടെ ദേശം, ഗൃഹം, വിരഹാവസ്ഥ മുതാലയവ വർണ്ണിക്കുകയും ദൂതൻ നിവേദനം ചെയ്യേണ്ട സന്ദേശം കുറിക്കുകയും ചെയ്യുന്നു. ലക്ഷ്മീദാസന്റെ ശുകസന്ദേശത്തിനു വരവർണ്ണിനിയെന്ന വ്യാഖ്യാനം രചിച്ച ധർമ്മഗുപ്തൻ, സന്ദേശകാവ്യത്തിൽ കവി പന്ത്രണ്ടുവിഷയങ്ങളിൽ മനസ്സിരുത്തേണ്ടതുണ്ടെന്നും ആ വിഷയങ്ങൾ (1) ആദിവാക്യം (2) ദൗത്യയോജനം (3) പ്രത്യങ്ഗവർണ്ണനം (4) പ്രാപ്യദേശവർണ്ണനം (5) മന്ദിരാഭിജ്ഞാനം (6) പ്രിയാസന്നിവേശവിമർശനം (7) അന്യരൂപതാപത്തിസംഭാവന (8) അവസ്ഥാവികല്പനങ്ങൾ (9) വചനാരംഭം (10) സന്ദേശവചനം (11) അഭിജ്ഞാനദാനം (12) പ്രമേയപരിനിഷ്ഠാപനം എന്നിവയാണെന്നും വിവരിച്ചിട്ടുണ്ടു്.
-
മൂഷികവംശം
പ്രാചീനകേരളത്തെ പരാമർശിക്കുന്നതും പണ്ടത്തേ കോലത്തുനാട്ടുരാജാക്കന്മാരുടെ വംശത്തേയും അപദാനങ്ങളേയും അനുകീർത്തനം ചെയ്യുന്നതുമായ ഒരു സംസ്കൃതമഹാകാവ്യമാകുന്നു അതുലന്റെ മൂഷികവംശം. ഈ കാവ്യത്തിന്റെ പതിനഞ്ചു സർഗ്ഗങ്ങൾ കണ്ടുകിട്ടീട്ടുണ്ടു്. പതിനഞ്ചാമത്തേതാണു് ഒടുവിലത്തെ സർഗ്ഗമെന്നു് അനുമാനിക്കുന്നതിനു് ന്യായങ്ങളുമുണ്ടു്. ശ്രീകണ്ഠൻ എന്ന ഒരു കോലത്തിരിരാജാവിന്റെ രാജ്യഭാരവർണ്ണനമാണു് പതിനഞ്ചാം സർഗ്ഗത്തിലെ വിഷയം. അന്തർവത്നിയായ ഒരു കേരളരാജ്ഞി ഏഴിമലയിൽ കോലവംശത്തിന്റെ കൂടസ്ഥനായ രാമഘടനെ പ്രസവിക്കുന്നതാണു് കഥയുടെ ആരംഭം. രാമഘടൻ, നന്ദനൻ മുതലായി പല കോലത്തിരിമാരുടേയും ചരിത്രം കവി വർണ്ണിക്കുന്നു. ആ കൂട്ടത്തിൽ പെരിഞ്ചെല്ലൂർ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപകനായ ശതസോമൻ, കേരളേശ്വരനായ ജയരാഗന്റെ പുത്രനും കോലാധിപനായ രണമാനിയുടെ മരുമകനുമായ ഗോദവർമ്മാവു് ഇവരെപ്പറ്റിയും പ്രസ്താവിക്കുന്നുണ്ടു്. അച്ഛനും അമ്മാവനും തമ്മിൽ ആരംഭിച്ച ഒരു യുദ്ധം ഗോദർമ്മാവു പോർക്കളത്തിന്റെ മധ്യത്തിൽ നിന്നുകൊണ്ടു സമാധാനത്തിൽ കലാശിപ്പിച്ചു. ജയരാഗൻ ക്രി. പി. ഉദ്ദേശം 900 മുതൽ 912 വരെ കേരളം രക്ഷിച്ച വിജയരാഗദേവനാകുന്നു. പിന്നീടും പല രാജാക്കൻമാരുടെ വാഴ്ചയെപ്പറ്റി സൂചിപ്പിച്ചതിനുമേൽ ദ്വിതീയവളഭൻ എന്ന പ്രശസ്യനായ രാജാവിന്റെ ചരിത്രം വിവരിക്കുന്നു. അക്കാലത്തു ഭവനെന്നും നന്ദിയെന്നും പേരിൽ രണ്ടു പണ്ഡിതമൂർദ്ധന്യന്മാരായ നമ്പൂരിമാർ പെരിഞ്ചെല്ലൂരിൽ ജീവിച്ചിരുന്നു. വളഭൻ സ്മാർത്തമതാവലംബിയായിരുന്നു എങ്കിലും കോലത്തുനാട്ടിനും കൊടുങ്ങല്ലൂരിനും ഇടയ്ക്കു സമുദ്രതീരത്തിൽ അക്കാലത്തു സ്ഥിതിചെയ്തിരുന്നതും പിന്നീടു് കടലെടുത്തുപോയതുമായ ശ്രീമൂലവാസത്തിലേക്കു പോയി അവിടത്തെ ബുദ്ധഭഗവാനെ അഭിവന്ദിക്കുകുയും ജൈനജനങ്ങളുടെ ആശിസ്സു സ്വീകരിക്കുകയും ചെയ്തു. ഈ വളഭന്റെ അനുജനാണു് ശ്രീകണ്ഠൻ. അദ്ദേഹത്തെ അതുലൻ മറ്റും പല പ്രകാരത്തിൽ വർണ്ണിക്കുന്നുണ്ടു്. ആകെക്കൂടി നോക്കുമ്പോൾ മൂഷികവംശത്തിനു കാവ്യമെന്നും ദേശചരിത്രമെന്നും രണ്ടു നിലകളിൽ അഭിനയന്ദനീയമായ സ്ഥാനമാണുള്ളതു്.
-
വിടനിദ്രാഭാണം
ഉണ്ണിയാടിയുടെ പ്രാണനാഥനായ രാമവർമ്മമഹാരാജാവിന്റെ കാലത്തു് അജ്ഞാതനാമാവായ ഒരു കവി നിർമ്മിച്ചതാണു് ‘വിടനിദ്ര’ എന്ന ഭാണം. അദ്ദേഹം ആ രാജാവിനെ ആശ്രയിച്ചു കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്നതായി ഊഹിക്കുവാൻ ഗ്രന്ഥം വഴിതെളിക്കുന്നുണ്ടു്.
-
ലഘുസ്തുതിവൃത്തിയും മററും
ലഘുഭട്ടാരകൻ എന്ന കവിയുടെ ശാരദാസ്തോത്രമാണു് സുപ്രസിദ്ധമായ ലഘുസ്തുതി. ആകെ ഇരുപത്തൊന്നുശ്ലോകമാണുള്ളതു്. ആ ഗ്രന്ഥത്തിന്റെ വൃത്തിയിൽനിന്നു രാഘവാനന്ദനു മന്ത്രശാസ്ത്രത്തിലുള്ള അസുലഭമായ അവഗാഹം വ്യക്തമാകുന്നു.
-
പരമാർത്ഥസാരം
എൺപത്തഞ്ചു ശ്ലോകങ്ങളടങ്ങിയതും വേദാന്തരഹസ്യപ്രതിപാദകവുമായ ഒരു ഗ്രന്ഥമാണിതു്. അല്പാക്ഷരവും ബഹ്വർത്ഥവുമായ ഈ കൃതിയെ രാഘവാനന്ദൻ അശേഷോപനിഷൽസിദ്ധവസ്തുതത്വാനുഷ്യന്ദി എന്ന വിശേഷണം കൊണ്ടു വിശേഷിപ്പിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിനു ശേഷാര്യയെന്നും പേരുണ്ടു്. ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ കഴിഞ്ഞാൽ ബാക്കിയെല്ലാം ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നതുകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്. ഗ്രന്ഥകാരനായ ശേഷൻ ആരെന്നു വെളിവാകുന്നില്ല. ആദിശേഷനെന്നു പറയുന്നതു് അസംബന്ധംതന്നെ. വ്യാഖ്യാതാവിന്റെ വേദാന്തജ്ഞാനം മുഴുവൻ ഇതിൽ ആദ്യന്തം പ്രകാശിക്കുന്നു. അതിൽ സ്മൃതനായ ഗോവിന്ദനും കവിയുടെ ഗുരുവായിരുന്നിരിക്കാം. അദ്ദേഹത്തെപ്പറ്റി ഒരറിവുമില്ല.
-
വിഷ്ണുഭുജങ്ഗപ്രയാതവ്യാഖ്യ
ഇതും രാഘവാനന്ദന്റെ ഭഗവൽപാദകൃതിക്കുള്ള ഒരു വിശിഷ്ടമായ വ്യാഖ്യാനമാകുന്നു. രാഘവാനന്ദൻ വ്യാഖ്യാനഗ്രന്ഥകാരന്മാരുടെ ഇടയിൽ അത്യന്തം മഹനീയമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു.
-
സർവമതസങ്ഗ്രഹം
ഇതു പശ്ചാൽകാലികനായ മാധവമന്ത്രിയുടെ സർവദർശനസംഗ്രഹത്തിനു മാർഗ്ഗദർശകമായ രീതിയിൽ ഭാരതവർഷത്തിൽ അക്കാലത്തു പ്രചരിച്ചുവന്ന സർവ്വമതങ്ങളേയുംപറ്റി സംക്ഷിപ്തമായും, എന്നാൽ ശാസ്ത്രീയമായും, പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു്. ആദ്യമായി പ്രത്യക്ഷം, അനുമാനം തുടങ്ങിയ എട്ടു പ്രമാണങ്ങളെ രാഘവാനന്ദൻ നിരൂപണം ചെയ്യുന്നു; പിന്നീടു ചാർവാകാദിമതങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ഏർപ്പെടുന്നു. ഒടുവിൽ കാണുന്നതു പൌരാണികമതത്തിന്റെ പ്രതിപാദനമാണു്. ജീവബ്രഹ്മൈക്യത്തെ സ്ഥാപിച്ചുകൊണ്ടു് ഗ്രന്ഥം ഉപസംഹരിക്കുന്നു. ഇതിനു സർവസിദ്ധാന്തസംഗ്രഹമെന്നും പേരുണ്ടു്.
-
ഭാഷാ ഭഗവത്ഗീത
സംസ്കൃതത്തിൽ രചിച്ച ഭഗവദ്ഗീതയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഭാഷാ ഭഗവദ്ഗീത എന്നറീയപ്പെടുന്നത്. ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. നിരണത്ത് മാധവ പണിക്കരാണ് ഇതിന്റെ രചയിതാവ്. മൂലഗ്രന്ഥമായ സംസ്‌കൃതത്തിലെ ഭഗവദ്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവദ്ഗീത. 700 ശ്ലോകങ്ങളുള്ള ഗീതോപദേശം 300 ഗ്രൂപ്പുകളാക്കി മാറ്റിയിരിക്കുകയാണ് ഇതിൽ. ഇതൊരു പാട്ടുകൃതിയാണ്.
-
ഭാരതമാല
നിരണംകവികളിൽ ഒരാളായ ശങ്കരപ്പണിക്കരുടെ കൃതിയാണ് ഭാരതമാല. മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്. ആദ്യം ഭാഗവതം ദശമസ്കന്ധം കഥയും തുടർന്ന് മഹാഭാരതകഥയും സംഗ്രഹിച്ചു ചേർത്തിരിക്കുന്നു. ഒരുലക്ഷത്തിഇരുപതിനായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 3163 ശീലുകളിലായി ഒതുക്കിയിരിക്കുന്നു. വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച് സമർത്ഥിക്കുന്നുണ്ട്.
-
കണ്ണശ്ശരാമായണം
നിരണം കവികളുടെ കൃതികളിൽ രാമായണംപോലെ വിശിഷ്ടവും വിശ്വാകർഷകവുമായ ഒരു പ്രബന്ധമില്ലെന്നുള്ളതു സർവ്വസമ്മതമാണു്. അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദസുഖവും അർത്ഥചമൽകാരവും ഏതു സഹൃദയനേയും ആനന്ദപരവശനാക്കുകതന്നെ ചെയ്യും. രാമായണം മുഴുവൻ അദ്ദേഹത്തിന്റെ കൃതിയാണെന്നുള്ളതിനെപ്പറ്റി ആരുംതന്നെ സംശയിക്കേണ്ടതില്ല. വാല്മീകിരാമായണത്തെത്തന്നെയാണു് കവി അനുസരിക്കുന്നതെങ്കിലും പരിഭാഷയിൽ അഭിനന്ദനീയങ്ങളായ പല സ്വാതന്ത്ര്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടു്. മൂലത്തിലേ ആശയങ്ങൾ രസപുഷ്ടിക്കുവേണ്ടി സങ്കോചിപ്പിക്കണമെങ്കിൽ സങ്കോചിപ്പിക്കുകയും വികസിപ്പിക്കണമെങ്കിൽ വികസിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണു് അദ്ദേഹത്തിന്റെ നിയമം. പണിക്കർ തികഞ്ഞ ഒരു സംസ്കൃതപണ്ഡിതനായിരുന്നു എന്നും രാജശേഖരന്റെ ബാലരാമായണ നാടകം മുതലായ കൃതികളിൽനിന്നു് അദ്ദേഹം സന്ദർഭോചിതമായി ശ്ലോകങ്ങൾ തർജ്ജമ ചെയ്തു രാമായണത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇവിടെ പ്രസ്താവിക്കാനുള്ളതിനു പുറമേ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനുപോലും ആ മഹാകവി മാർഗ്ഗദർശിയായിരുന്നു എന്നുള്ളതിനും ലക്ഷ്യങ്ങൾ കാണ്മാനുണ്ടു്
-
കണ്ണശ്ശഭാഗവതം
കണ്ണശ്ശഭാഗവതവും ഒരു മഹാപ്രബന്ധമാണു്. ദശമസ്കന്ധത്തിലെ ഓരോ അദ്ധ്യായവും കവി പ്രത്യേകമായി തർജ്ജമ ചെയ്തിരിക്കുന്നു. മൂലത്തിലെ തൊണ്ണൂറദ്ധ്യായങ്ങൾക്കു പകരം ഭാഷയിൽ ശ്രുതിഗീതാദ്ധ്യായം വിട്ടും ഏകാദശസ്കന്ധസംക്ഷേപത്തിനു രണ്ടദ്ധ്യായങ്ങൾ വിനിയോഗിച്ചും ഭാഷയിൽ തൊണ്ണൂറ്റൊന്നധ്യായങ്ങളാക്കിയാണു് ആ കൃതി രചിച്ചിട്ടുള്ളതു്. രാമായണത്തിലെന്നപോലെ മനോഹരമായ ഒരു ഭഗവൽസ്തുതി ഈ ഗ്രന്ഥത്തിന്റേയും ഒടുവിലുണ്ടു്. ശബ്ദനിഷ്കർഷ താരതമ്യേന വളരെ കുറവുള്ള ഒരു ഗ്രന്ഥമാണു് ഭാഗവതം. രാമായണത്തിന്റെ ഗുണം അതിനില്ല; അതു പണിക്കർ എപ്പോൾ രചിച്ചു എന്നു പറവാൻ നിർവാഹമില്ല.
-
ശിവരാത്രി മാഹാത്മ്യം
എല്ലാ കൃതികളും വിഷ്ണുപരമായിരിക്കേണ്ട എന്നു വിചാരിച്ചാണു് തൃക്കപാലീശ്വരത്തിലേ ശിവന്റെ ഭക്തനും കൂടിയായ രാമപ്പണിക്കർ പ്രസ്തുത പ്രബന്ധം രചിച്ചതു് എന്നു തോന്നും. ആകെ നൂറ്റമ്പതു ശീലുകൾ ഈ ഭാഷാസംക്ഷേപത്തിലുണ്ടു്. സുകുമാരൻ എന്ന ബ്രാഹ്മണൻ അനവധി പാപങ്ങൾ ചെയ്തു് ഒരു ചണ്ഡാലിയുമായി വളരെക്കാലം രമിക്കുകയും അതിനിടയിൽ ഒരു ശിവരാത്രി തന്റെ പ്രിയതമയ്ക്കുവേണ്ടി പുഷ്പാന്വേഷണത്തിനു പോയപ്പോൾ ശിവനെ മറ്റുള്ളവരുടെ കൂട്ടത്തിൽ ദൂരെനിന്നു് ആകസ്മികമായി തൊഴുകയും ചെയ്തു. അയാൾക്കു മരണാനന്തരം ശിവലോകം പ്രാപിക്കുവാൻ സംഗതി വന്നതുമാണു് വിഷയം. വിസ്മയനീയമായ ചാതുര്യത്തോടുകൂടി കവി ഈ കഥ പ്രതിപാദിച്ചിരിക്കുന്നു. രചന കൊണ്ടു മിക്കവാറും കണ്ണശ്ശരാമായണത്തോടു കിടനില്ക്കുന്ന ഒരു കൃതിതന്നെയാണു് ശിവരാത്രിമാഹാത്മ്യം.
-
കണ്ണശ്ശഭാരതം
മഹാഭാരതകഥ സാമാന്യേന വിസ്തരിച്ചു പ്രതിപാദിക്കുന്ന ഒരു ദീർഘമായ പ്രബന്ധമാണു കണ്ണശ്ശഭാരതം. ഭാരതമാലയിലെന്നപോലെ ആദ്യമായി ഒരു ദശമസ്കന്ധ സംക്ഷേപം ഇതിലുമുണ്ടു്. പിന്നീടു മുറയ്ക്കു പൗലോമം മുതല്ക്കുള്ള കഥ പ്രപഞ്ചനം ചെയ്യുന്നു. രാമപ്പണിക്കർ ഈ ഗ്രന്ഥം അവസാനിപ്പിച്ചുവോ എന്നു സംശയമാണു്. കവിതയ്ക്കു പ്രായേണ ശിവരാത്രിമാഹാത്മ്യത്തിന്റെ ഗുണമുണ്ടു്. ആങ്ഗലേയസാഹിത്യത്തിൽ ‘സ്പെൻസർ’ എന്ന കവിസാർവഭൗമന്റെ സ്ഥാനമാണു് കേരളസാഹിത്യത്തിൽ രാമപ്പണിക്കർക്കു നല്കേണ്ടതു് എന്ന് ഉള്ളൂര്‍ അങിപ്രായപ്പെട്ടിട്ടുണ്ട്.
-
പയ്യന്നൂർ പാട്ടു്
പയ്യന്നൂർപാട്ടു് എന്നൊരു കൃതിയെപ്പറ്റി ഡോക്ടർ ഗുണ്ടർട്ടു് ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവർക്കു കിട്ടീട്ടില്ല; ഗുണ്ടർട്ടിനു തന്നെയും ആദ്യത്തെ നൂറ്റിനാലു് ഈരടികളേ ലഭിച്ചിരുന്നുള്ളു. സുന്ദരിമാർക്കു കേൾവിപ്പെട്ട ശിവപേരൂരിൽ (തൃശൂരിൽ) ഒരു മാന്യകുടുംബത്തിൽ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാൽ ഭിക്ഷുകിയായി തീർത്ഥാടനം ചെയ്യുവാൻ തീർച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ ഒരിക്കൽ ഉത്തരകേരളത്തിൽ ഏഴിമലയ്ക്കു സമീപമുള്ള കച്ചിൽപട്ടണത്തു ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി (ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു തന്റെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. അവർക്കു നമ്പുശാരിഅരൻ എന്നൊരു പുത്രൻ ജനിച്ചു. ആ സംഭവത്തിന്റെ ആഘോഷരൂപമായി നാല്പത്തൊന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവെച്ചു നമ്പുചെട്ടി ഒരു സദ്യ നടത്തി. ആ സമയത്തു നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പൽ വഴിക്കു ചെന്നുചേർന്നു. അവർ ഒരു ക്ഷേത്രത്തിന്റെ മതിലിൽ കയറിനിന്നുകൊണ്ടു മൈതാനത്തിൽ നടന്ന ആഘോഷം കണ്ടുകൊണ്ടിരിക്കവേ ചിലർ അവരെ തടസ്സപ്പെടുത്തി. തങ്ങൾ കൂലവാണികന്മാർ (ധാന്യവിക്രയികൾ) ആണെന്നും നാട്ടുനടപ്പറിഞ്ഞുകൂടാതെയാണു് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോടു സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരിൽ ഒരു സഹോദരന്റെ തലയിൽ വടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയിൽ എല്ലാ സഹോദരന്മാരും കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീലകേശി ഭർത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷുകിയായി സഞ്ചരിച്ചു. പുത്രനെ പിതാവു യഥാകാലം കച്ചവടവും കൽപ്പണിയും പഠിപ്പിച്ചു. നമ്പുശാരിഅരൻ സ്വന്തമായി ഒരു കപ്പൽ പണിയിച്ചു് അതു കച്ചിൽപട്ടണത്തുനിന്നു കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യർ, ജോനകർ, ചേഴിയർ മുതലായവരും ഒരു യവനനും (ഗ്രീക്കുകാരൻ) അതിൽ വേലക്കാരായി ഉണ്ടായിരുന്നു. അവർ ഏഴിമല ചുറ്റി പൂമ്പട്ടണത്തേക്കുചെന്നു് അവിടെനിന്നു മാലദ്വീപുകൾ, താമ്രവർണ്ണീനദി, പൂവൻകാപ്പട്ടണം, കാവേരിനദി ഇവ കടന്നു മറ്റൊരു സമുദ്രത്തിൽ സഞ്ചരിച്ചു പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങൾ വിറ്റഴിച്ചു സ്വർണ്ണവുമായി തിരിയെ കച്ചിൽ പട്ടണത്തെത്തി. സാംയാത്രികന്മാർ യോഗ്യതാനുസാരം സമ്മാനങ്ങൾ വാങ്ങി. ഒരവസരത്തിൽ അച്ഛനും മകനുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷകിട്ടിയാൽ പോരെന്നും യുവാവായ വർത്തകനെ കാണണമെന്നും നിർബന്ധിച്ചു. പിന്നീടു് ആ സ്ത്രീയും അരനും തമ്മിൽ ദീർഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവിൽ അന്നുരാത്രി പയ്യന്നൂരിൽ സ്ത്രീകൾ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ അവസരത്തിൽ അരൻ അവിടെ സന്നിഹിതനാകണമെന്നും അവർ അപേക്ഷിച്ചു പിരിഞ്ഞു. അച്ഛൻ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു പോകരുതെന്നു് ഉപദേശിച്ചു എങ്കിലും മകൻ വാഗ്ദാനം ചെയ്തു കഴിഞ്ഞിരുന്നതിനാൽ പോകുമെന്നു ശഠിച്ചു. അപ്പോൾ അച്ഛൻ കപ്പലിൽ വില്പനയ്ക്കു കുറേ സാമാനങ്ങൾകൂടി കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. അതിനു മേലുള്ള കഥാവസ്തു എന്തെന്നറിയുവാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്. അന്നു് ഉത്തരകേരളത്തിലും കൊടുങ്ങല്ലൂരിലെന്നപോലെ അഞ്ചു വണ്ണവും മണിഗ്രാമവുമുണ്ടായിരുന്നു എന്നും, കച്ചിൽ പട്ടണത്തിൽ ധാരാളമായി കപ്പൽപ്പണിയും കപ്പൽക്കച്ചവടവും നടന്നുകൊണ്ടിരുന്നു എന്നും, പാണ്ഡ്യർ, ചോളർ, ജോനകർ ഇവർക്കു പുറമേ അപൂർവം ചില ഗ്രീക്കുകാരും അവിടെ മാലുമികളായി താമസിച്ചിരുന്നു എന്നും മറ്റുമുള്ള വസ്തുതകൾ നാം ഈ ഗ്രന്ഥത്തിൽ നിന്നറിയുന്നു. കപ്പൽപ്പണിയേയും കപ്പൽച്ചരക്കുകളേയുംപറ്റി വിശദമായ വിവരങ്ങൾ ഇതിലുണ്ടെന്നും ആ ഭാഗങ്ങളിൽ പ്രയോഗിച്ചിരുന്ന പ്രചാരലുപ്തങ്ങളായ പല ശബ്ദങ്ങളുടേയും അർത്ഥം ഇപ്പോൾ അറിവാൻ നിർവാഹമില്ലെന്നും ഗുണ്ടർട്ടു പ്രസ്താവിക്കുന്നു. പുരാതനകാലത്തെ കേരളീയവാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരുവാൻ പര്യാപ്തമായ പ്രസ്തുതഗ്രന്ഥം നഷ്ടപ്രായമായിത്തീർന്നിരിക്കുന്നതു് ഏറ്റവും ശോചനീയമാകുന്നു.
-
ഉണ്ണുനീലിസന്ദേശം
മണിപ്രവാളകൃതികളിൽ മുഖ്യമായ ഒരു കാവ്യമാണ് ഉണ്ണുനീലിസന്ദേശം. ലീലാതിലകത്തിനു മുമ്പെ എഴുതപ്പെട്ടതാണ് ഈ കാവ്യം. മണിപ്രവാളകൃതികളിൽ പഴക്കം കൊണ്ടും കവിത്വം കൊണ്ടും മികച്ചതാണ് ഈ കൃതി. ഒരു സന്ദേശകാവ്യമാണ് ഇത്. ഇത് ഒരു അജ്ഞാത കർത്തൃകം കൂടിയാണ്. വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന ഉണ്ണുനീലി എന്ന യുവതിക്ക് അവളുടെ പ്രിയതമൻ തിരുവനന്തപുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഉണ്ണുനീലിയുടെ വീടായ മുണ്ടയ്ക്കൽഭവനത്തിൽ ഒരു രാത്രി പ്രസ്തുത കൃതിയിലെ നായികാനായകന്മാർ കിടന്നുറങ്ങുന്നു, അതായത് ഉണ്ണുനീലിയും പ്രിയതമനും, ആ സമയത്ത് നായകനിൽ കാമാസക്തയായ ഒരു യക്ഷി നായികയറിയാതെ നായകനെ എടുത്തുപൊക്കി ആകാശമാർഗ്ഗം തെക്കോട്ട് പറന്നു. ഏകദേശം തിരുവനന്തപുരത്തായപ്പോൾ നായകൻ ഉറക്കമുണർന്നു, യക്ഷിയെ കണ്ട അയാൾ നരസിംഹമന്ത്രം ജപിക്കുകയും അതിൽ ഭയന്ന യക്ഷി നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്തു. നായകൻ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. ഈ സമയം അതുവഴി യാദൃച്ഛികമായി വന്ന തൃപ്പാപ്പൂർമൂപ്പ് ആദിത്യവർമ്മയെ നായകൻ കണ്ടുമുട്ടുന്നു. തന്റെ വിഷമാവസ്ഥയെ നായകൻ രാജാവിനെ വിവരിച്ചു കേൾപ്പിക്കുകയും അദ്ദേഹം വഴി നായികയ്ക്കു സന്ദേശം കൊടുത്തയക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും വടമതിരവരെ യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങളാണ് പിന്നീടുള്ള കാവ്യഭാഗത്തിൽ.
-
ചക്രവാകസന്ദേശം
14-ആം ശതകത്തിൽ രചിക്കപ്പെട്ട ഒരു മണിപ്രവാളസന്ദേശകാവ്യമാണ് കോകസന്ദേശം. ചക്രവാകസന്ദേശം എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. വിശദമായ മാർഗ്ഗവർണ്ണനകൊണ്ട് ചരിത്രകാരന്മാർക്കും സാഹിത്യഭംഗികൊണ്ട് കാവ്യാസ്വാദകർക്കും വിലപ്പെട്ട കൃതിയാണ് ഇത്. എന്നാൽ കോകസന്ദേശത്തിന്റെ 96 ശ്ലോകങ്ങളേ കണ്ടുകിട്ടിയിട്ടുള്ളൂ. ചേതിങ്കനാട്ടിൽ(ദേശിംഗനാട് - കൊല്ലം) ചെറുകരവീട്ടിൽ വസന്തകാലത്ത് ഒരു കാമുകൻ പ്രിയതമയുമായി സുഖിച്ചിരിക്കുന്ന ഒരു രാത്രി, നായകൻ അകാരണമായി കണ്ണുനീർ വാർക്കുന്നതു കണ്ട് നായിക കാരണം ചോദിക്കുകയും നായകൻ താൻ സ്വപ്നത്തിൽ അനുഭവിച്ച ദുഃഖത്തെ വർണ്ണിച്ചുകേൾപ്പിക്കുകയും ചെയ്യുന്നു. ഇതാണ് കോകസന്ദേശത്തിന്റെ ഇതിവൃത്തം. ഒരു ആകാശചാരി തന്നെ പ്രേയസിയിൽനിന്ന് വേർപ്പെടുത്തി, വടക്കൻ കേരളത്തിലെ തിരുനാവായയ്ക്കു സമീപം വെള്ളോട്ടുകര(തൃപ്രങ്ങോട്ട്) എന്ന സ്ഥലത്ത് ഉപേക്ഷിക്കുന്നതായാണ് ആ യുവാവ് സ്വപ്നം കണ്ടത്. അവിടെ നായകൻ ഒരു ചക്രവാകത്തെ കണ്ട് ആ പക്ഷിയെ പ്രശംസിച്ച് തന്റെ സന്ദേശഹരനാക്കുന്നു. തുടർന്ന് മാർഗ്ഗവർണ്ണനയാണ്. മിക്ക സന്ദേശകാവ്യങ്ങളെയുമ്പോലെ മന്ദാക്രാന്ത വൃത്തത്തിലാണ് കോകസന്ദേശവും എഴുതിയിട്ടുള്ളത്. തെക്കേ മലബാറിലെ വെള്ളോട്ടുകര മുതൽ ഇടപ്പള്ളി വരെയുള്ള മാർഗ്ഗമേ ലഭ്യമായ ഭാഗത്തുനിന്ന് അറിയാൻ കഴിയൂ. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങൾ വർണ്ണിക്കുന്ന ഭാഗം കിട്ടിയിട്ടില്ല.
-
അനന്തപുരവർണ്ണനം
ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ അജ്ഞാതനാമാവായ ഏതോ കവി രചിച്ച ഒരു ലഘുകാവ്യമാണു് അനന്തപുരവർണ്ണനം. തിരുവനന്തപുരം നഗരമാണു് വർണ്ണനാവിഷയം. കവിത മുഴുവൻ കിട്ടീട്ടില്ല. എല്ലാ ശ്ലോകങ്ങളും അനുഷ്ടുപ്‍വൃത്തത്തിൽ ഗ്രഥിതങ്ങളായിരിക്കുന്നു.
-
ചെറിയച്ചി
14-ആം നൂറ്റാണ്ടിലുണ്ടായ, ദേവദാസീവർണ്ണന വിഷയമായ ഒരു മണിപ്രവാള ലഘുകാവ്യമാണ് ചെറിയച്ചി. ഉദയപുരത്ത് ചെറുകിൽ വീട്ടിലെ നർത്തകീപുത്രിയായ ചെറിയച്ചിയാണ് ഇതിലെ നായിക. ചെറിയച്ചിയുടെ കാമുകന് ചന്ദ്രോദയത്തിലുണ്ടാകുന്ന വിരഹവേദനയാണ് ഇതിലെ പ്രതിപാദ്യം. മാലിനീ വൃത്തത്തിൽ നിബന്ധിച്ച 30 ശ്ലോകങ്ങൾ. ഓരോ ശ്ലോകത്തിലും നായികയുടെ പേർ ഉൾച്ചേർത്തിരിക്കുന്നു. ചെറിയച്ചിയിൽനിന്നുള്ള 4 ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിരിക്കുന്നുണ്ട്.
-
ഉത്തരാചന്ദ്രിക
ഓടനാട് (കായംകുളം) ചിറവായില്ലത്തെ ദേവദാസിയാണ് ഈ കൃതിയിലെ നായിക. അവർക്ക് കവി നൽകിയ ആഢ്യപ്പേരാണ് ഉത്തരാചന്ദ്രിക. നായികയുടെ പേര് എല്ലാ പദ്യങ്ങളിലും പരാമർശിക്കുന്നു. വിരഹിയായ കാമുകൻ തന്നോടു കനിയാത്ത കാമുകിയെ വാഴ്ത്തി പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ്. അവളോട് അടുത്ത് പെരുമാറുന്ന തോഴനോട് തനിക്കുവേണ്ടി അവളെ അനുനയിക്കാനും ആവശ്യപ്പെടുന്നു. ഇടപ്പള്ളിയിൽ വെച്ചും ഇതേ കവി അവളെ വർണ്ണിച്ചിട്ടുള്ളതായി കവിതയിൽ പരാമർശിക്കുന്നു. 14-ആം ശതകത്തിന്റെ അവസാനമായിരിക്കണം കൃതിയുടെ കാലം.
-
ഉണ്ണിയച്ചീചരിതം
പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഉണ്ണിയച്ചീചരിതം മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ് മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ് ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്. ഈ ഗ്രന്ഥം ഓലയിൽ പകർത്തിയെഴുതിയത് രാമൻ ചിരികുമാരനാണെന്നും കാവ്യത്തിൽ തന്നെ പരാമർശമുണ്ട്. ഈ കൃതിയുടെ രചന ക്രി.വ. 1346-നു മുമ്പായിരിക്കണം എന്ന് ഉള്ളൂരും 1275-നു തൊട്ടുമുമ്പായിരിക്കണമെന്ന് ഇളംകുളവും അനുമാനിക്കുന്നു. സേലത്ത് അതിയമാനല്ലൂരിൽനിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കൻ കോട്ടയത്ത്) എത്തിച്ചേർന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളിൽ അനുജത്തിയാണ് സുന്ദരിയായ ഉണ്ണിയച്ചി. അവളിൽ ഒരു ഗന്ധർവന് ഉളവാകുന്ന അനുരാഗമാണ് ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം. ശിവക്ഷേത്രംകൊണ്ട് പ്രസിദ്ധമായ തിരുച്ചരുള എന്ന ദേശത്തെയാണ് കവി ആദ്യം വർണ്ണിക്കുന്നത്. ഉണ്ണിയച്ചിയിൽ ആകൃഷ്ടനായി ആകാശത്തുനിന്നിറങ്ങിവന്ന ഗന്ധർവനെ ഒരു ചാത്തിരനമ്പൂതിരി (വിദ്യാർത്ഥി) ആ നായികയുടെ പൂർവ്വചരിത്രം അറിയിക്കുന്നു. ശിവനെ വന്ദിച്ച് ഗന്ധർവ്വൻ ആ ചാത്തിരനോടുകൂടി അവളുടെ വീട്ടിലേക്ക് പോയി. വഴിക്ക് മലയാളരും ചേഴിയരും ആരിയരും കരുനാടകരും കുടശാദികളും പേശുന്ന വാണിയ (കച്ചവടം) ഭാഷാഭൂഷിതയായ അങ്ങാടിയെക്കുറിച്ച് കവി വർണ്ണിക്കുന്നു. ഉണ്ണിയച്ചിയുടെ ഗൃഹത്തിലെ വിവിധവിഭവങ്ങളെ വിസ്തരിക്കുന്ന അദ്ദേഹം പിന്നീട് അവിടെ തിങ്ങിക്കൂടിയ വൈദ്യർ, ജ്യോത്സ്യർ മുതലായവരെ കണക്കിന് അപഹസിക്കുന്നുണ്ട്. ഇതാണ് ലഭ്യമായ ഭാഗത്തെ പ്രതിപാദ്യം. ഇതോടെ കൃതിയുടെ രചനോദ്ദേശ്യം കഴിഞ്ഞു എന്ന് കരുതാവുന്നതാണ്.
-
ഉണ്ണിച്ചിരുതേവീചരിതം
പ്രാചീന മണിപ്രവാളചമ്പുക്കളിൽ ഒന്നാണ് ഉണ്ണിച്ചിരുതേവീചരിതം. രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ് ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം. ചോകിരം ഗ്രാമത്തിൽ (ഇന്നത്തെ ശുകപുരം) ആതവർമ്മ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പുരാവൃത്തത്തെയും അവിടെ പ്രതിഷ്ഠിച്ച അർദ്ധനാരീശ്വരനായ തെങ്കൈലനാഥനെയും വർണ്ണിച്ചുകൊണ്ടാണ് കഥാരംഭം. അവിടെ സ്ഥിതി ചെയ്യുന്ന പൊയിലം എന്ന സ്ഥലത്തിന്റെ വർണ്ണനയാണ് പിന്നീട്. പൊയിലത്തെ കൃഷ്ണനെ ഭക്തിസാന്ദ്രമായി കീർത്തിക്കുന്നുണ്ട് കവി. നായികാഗൃഹമായ തോട്ടുവായ്പള്ളിയെന്ന നടീമന്ദിരത്തിന്റെ പ്രകൃതി ദീർഘമായി വർണ്ണിക്കുന്നു പിന്നെ. ആര്യാവൃത്തത്തിൽ ഉണ്ണിച്ചിരുതേവിയെ ഒരു മണിപ്രവാളകവികാമുകൻ സ്തുതിക്കുന്നതു കേട്ട് ഇന്ദ്രൻ അയാളെ സമീപിച്ച് കവിത ആരെക്കുറിച്ചാണെന്ന് ആരായുന്നു. കവി രായരന്റെ പ്രേയസിയായിരുന്ന നങ്ങയ്യയെയും അവരുടെ മകൾ രായരമ്പിള്ളയെയും വർണ്ണിച്ച ശേഷം ഉണ്ണിച്ചിരുതേവിയെ ആപാദചൂഡം വർണ്ണിക്കുന്നു. അതുകേട്ട് കാമപരവശനായി ഇന്ദ്രൻ മണിപ്രവാളകവിക്കൊപ്പം കോവിലിലേക്ക് യാത്രയാകുന്നു. വഴിക്ക് ചിറ്റങ്ങാടിയിലെ പുലയപ്പെണ്ണുങ്ങളുടെ സംസാരത്തെയും ആനാർച്ചിറ നഗരത്തിലെ കച്ചവടത്തെയും പരാമർശിക്കുന്നു. ഉണ്ണിച്ചിരുതേവിയുടെ വീടണയുന്ന ഇന്ദ്രൻ വീടിന്റെ ഭംഗികണ്ട് സ്വർഗ്ഗത്തെ ഓർത്തുപോകുന്നു. വായ്പ്പള്ളിവീട്ടിൽ സന്ദർശനത്തിനെത്തുന്ന ജാരന്മാരുടെയും ജളപ്രഭുക്കളുടെയും ചെയ്തികൾ കണ്ടുനിൽക്കുന്നു. ആകെ 30 ഗദ്യങ്ങളുള്ളതിൽ 8 ഗദ്യങ്ങൾ കവി ചിരുതേവീഗൃഹത്തിൽ തിങ്ങിക്കൂടിയ പുരുഷവൃന്ദത്തെ അപഹസിക്കാനാണ് ഉപയോഗിക്കുന്നത്. ഉണ്ണിച്ചിരുതേവിയെ പ്രീതിപ്പെടുത്താൻ കിണയുന്ന രാജസേവകരെയും നായർപ്പടയാളികളെയും നമ്പൂതിരിമാരെയും പന്നിയൂർ ഗ്രാമക്കാരേയും മണിപ്രവാളകവികളെയും മുതുക്കന്മാരെയും ജളപ്രഭുക്കളെയുമെല്ലാം കണക്കിന് കളിയാക്കുന്നുണ്ട് കവി. ലഭിച്ച ഭാഗം ഇവിടെ അവസാനിക്കുന്നു. ഗദ്യങ്ങളിൽ പല ഭാഗങ്ങളും നശിച്ചുപോയ അവസ്ഥയിലാണ്; വിശേഷിച്ചും മുപ്പതാം ഗദ്യം. പന്നിയൂർ ഗ്രാമക്കാരെ ശകാരിക്കുന്ന കവി ചോകിരം ഗ്രാമക്കാരനാണ് എന്ന് ഊഹിക്കാം. ഉണ്ണിച്ചിരുതേവീചരിതത്തിനും ഉണ്ണിയച്ചീചരിതത്തോളം പഴക്കമുണ്ട്
-
ഉണ്ണിയാടീചരിതം
പതിനാലാം ശതകത്തിന്റെ അവസാനം ഉണ്ടായ ചമ്പൂകാവ്യം. ശൃംഗാരവർണനാ പ്രധാനമായ മണിപ്രവാളകാവ്യമാണിത്. അപൂർണമാണ് ലഭ്യമായിട്ടുള്ള ഗ്രന്ഥം. സ്ത്രീസൗന്ദര്യപ്രശംസയെ കേന്ദ്രമാക്കിക്കൊണ്ട് രചിച്ച വർണനപ്രധാനമായ കാവ്യമാണിത്.14-ാം ശതകത്തിലെ കേരളത്തിലെ സാമൂഹികസ്ഥിതിയിലേക്കു വെളിച്ചം വീശുന്ന കൃതിയാണ് ഇത് . ഉണ്ണിയാടിക്ക് പന്ത്രണ്ടുവയസ്സായപ്പോൾ രാജസദസ്യനായിരുന്ന ദാമോദരച്ചാക്യാർ എഴുതിയ കാവ്യമാണ് ഉണ്ണിയാടീചരിതം. ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ് ഉണ്ണിയാടി. മഹോദയപുരത്തു രാമവർമ്മനുമൊത്തുള്ള ഉണ്ണിയാടിയുടെ വിവാഹം ശിവവിലാസം എന്ന കാവ്യത്തിൽ ഇദ്ദേഹം തന്നെ വർണ്ണിക്കുന്നുണ്ട്. ഒരിക്കൽ പ്രാവൃട്ട് എന്നു പേരുള്ള ഗന്ധർവ സുന്ദരിയുമായി ചന്ദ്രൻ രമിച്ചതറിഞ്ഞ് ചന്ദ്രപത്‌നിയായ രോഹിണി ശപിച്ചതിനാൽ പ്രാവൃട്ട് കായംകുളം രാജാവിന്റെയും ചെറുകര കുട്ടത്തിയുടെയും മകളായി കിയൂർ ക്ഷേത്രത്തിനു സമീപമുള്ള മറ്റത്ത് നരചിങ്ങമണ്ണൂർ കൊട്ടാരത്തിൽ ജനിച്ചുവെന്നാണ് പൂർവകഥ. ഭൂമിയിൽ നിന്നു പുറപ്പെട്ട ഒരു പാട്ടുകേട്ട് ആകൃഷ്ടനായ ചന്ദ്രൻ ആ പാട്ട് ആരുടേതെന്ന് അന്വേഷിച്ചുവരാൻ സുവാകനെയും മതിദീപനെയും നിയോഗിച്ചു. അവർ അഞ്ചാം ദിവസം തിരിച്ചുചെന്ന് ചന്ദ്രനെ വിവരമറിയിച്ചു. അവരുടെ വാക്കുകളിൽ ഭൂലോകം, കേരളം, തൃശൂർ, കൊടുങ്ങല്ലൂർ, ഓടനാട്, കിയൂർ, മറ്റം എന്നീ പ്രദേശങ്ങളെക്കുറിച്ചുള്ള വർണന മനോഹരമായി കവി നിർവഹിച്ചിരിക്കുന്നു. തുടർന്ന് ചെറുകരക്കുട്ടത്തി, ഉണ്ണിയാടി, ഓരോ കാര്യലാഭത്തിനായി നരചിങ്ങമണ്ണൂർ കൊട്ടാരത്തിൽ വന്ന ആളുകൾ, ശൃംഗാര പദ്യരചനയിൽ മുഴുകിക്കഴിയുന്ന കവികൾ തുടങ്ങിയവരെ വർണിച്ചിട്ടുണ്ട് . ഇത്രയും ഭാഗമേ കിട്ടിയിട്ടുള്ളൂ.രചനാസൗഷ്ഠവത്തിൽ ഈ കാവ്യം മികച്ചുനിൽക്കുന്നു. ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നു. പലേടത്തും ഗദ്യമാണ് കൂടുതൽ കാണുന്നത്.
-
താമരനല്ലൂർ ഭാഷ
ജ്യോതിഷത്തിന്റെ മുഹൂർത്തഭാഗത്തെ സംബന്ധിച്ചുള്ള ഒരു പഴയ പ്രമാണഗ്രന്ഥമാണ് താമരനല്ലൂർ ഭാഷ. മണിപ്രവാളത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. ഇതിൽനിന്ന് ‘ഭാഷാമിശ്രം പൊഴുതുകഥയാമി’ എന്നുള്ള വരികൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ചെല്ലൂർ നാരായണൻ നമ്പൂതിരി എന്ന പ്രഭുവിനു വേണ്ടിയാണ് ഗ്രന്ഥം നിർമ്മിച്ചതെന്ന് കൃതിയിൽ പറയുന്നു.
-
ആലത്തൂർ മണിപ്രവാളം
വൈദ്യശാസ്ത്രവിഷയം പ്രതിപാദിക്കുന്ന ഒരു പഴയ മണിപ്രവാളകൃതിയാണ് ആലത്തൂർ മണിപ്രവാളം. രസന്യൂനത്വം കൊണ്ട് ലീലാതിലകകാരൻ ഇതിനെ അധമമണിപ്രവാളത്തിൽപ്പെടുത്തുന്നു. അഷ്ടവൈദ്യരിൽ പ്രധാനികളായ ആലത്തൂർ നമ്പിമാരിൽ ഒരാളായിരിക്കണം ഗ്രന്ഥകർത്താവ് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. രചനാചാതുര്യമില്ലാത്ത ഈ കൃതിയിൽ സംസ്കൃതീകൃതഭാഷാപ്രയോഗങ്ങൾ ധാരാളമുണ്ട്.
-
ലീലാതിലകം
മണിപ്രവാള ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം. രചയിതാവ് അജ്ഞാതനാണ്. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു. ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങൾ) ഈ ഗ്രന്ഥത്തിനുള്ളത്. 151 സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം ഒന്നാം ശില്പത്തിൽ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും, നച്ചിനാർക്കിനിയാരുടെ മതം, തമിഴ് മലയാള രൂപങ്ങൾ, മണിപ്രവാളലക്ഷണം എന്നിങ്ങനെ ഏഴ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. രണ്ടാം ശില്പത്തിൽ ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങൾ, സംസ്കൃതശബ്ദങ്ങൾ, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം എന്നിങ്ങനെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. മൂന്നാം ശില്പത്തിൽ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി, ചിലപ്രയോഗങ്ങൾ എന്ന് വിഭജിച്ചിരിക്കുന്നു. നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം, ഇരുപത് ദോഷങ്ങൾ, അപശബ്ദം, അവാചകം, കഷ്ടം, വ്യർത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുർവൃത്തം, സാമാന്യം, ശുഷ്കാർഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങൾ, സ്ത്രീകൾക്ക് പേരിടൽ എന്നീ വിഷയങ്ങൾ ഈ ഭാഗത്ത് ചർച്ച ചെയ്യപ്പെടുന്നു. അഞ്ചാമത്തെ ശില്പത്തിൽ ഗുണനിരൂപണം, ഗുണങ്ങൽ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചർച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു. ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്. ശില്പനിരൂപണം, ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വർണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങൾ. ഏഴാം ശില്പം അർത്ഥാലങ്കാര ചർച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അർത്ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അർത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം. എട്ടാം ശില്പത്തിൽ രസവിചാരമാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങൾ, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.
-
അലങ്കാരസംക്ഷേപം
ഈയിടയ്ക്കു ലഭിച്ചിട്ടുള്ള മറ്റൊരു മണിപ്രവാളശാസ്ത്രഗ്രന്ഥമാകുന്നു അലങ്കാരസംക്ഷേപം. അപൂർണ്ണമാകയാൽ ഗ്രന്ഥത്തിന്റെ സംജ്ഞയെന്തെന്നു സൂക്ഷ്മമായറിവാൻ നിവൃത്തിയില്ലെങ്കിലും ഒരു കാരികയിൽ കാണുന്ന സൂചനയെ ആസ്പദമാക്കി അതിനു് അലങ്കാരസംക്ഷേപമെന്നു പേർ കല്പിക്കാവുന്നതാണു്. സൂത്രം, ഉദാഹരണം, വൃത്തി എന്നിങ്ങനെയാണല്ലോ ലീലാതിലകത്തിലെ പ്രതിപാദനരീതി. സൂത്രത്തിനു പകരം കാരികയാണു് അലങ്കാരസംക്ഷേപകാരൻ പ്രയോഗിച്ചിരിക്കുന്നതു്. കാരികയും ഉദാഹരണവും മണിപ്രവാളത്തിലും വൃത്തി സംസ്കൃതത്തിലും രചിക്കണമെന്നാണു് അദ്ദേഹത്തിന്റെ അഭിസന്ധി എങ്കിലും പലപ്പോഴും കാരികയും ഉദാഹരണവുംകൂടി സംസ്കൃതനിബദ്ധമായിപ്പോകുന്നു. ഉദാഹരണങ്ങളിൽ അനേകം നല്ല ശ്ലോകങ്ങളുണ്ടെങ്കിലും ഏതാനും ചില ശ്ലോകങ്ങൾ ഗുണഭൂയിഷ്ഠങ്ങളല്ലെന്നും പറയേണ്ടിയിരിക്കുന്നു. വൃത്തിയിലാണു് ആചാര്യൻ തന്റെ പാണ്ഡിത്യം മുഴുവൻ പ്രകടിപ്പിച്ചിരിക്കുന്നതു്. അദ്ദേഹം ഒരു വിശിഷ്ടനായ ആലങ്കാരികനായിരുന്നു എന്നുള്ളതിനു സന്ദേഹമില്ല. ശബ്ദാലങ്കാരങ്ങളേയും അർത്ഥാലങ്കാരങ്ങളേയുംപറ്റി മാത്രമേ ആചാര്യൻ പ്രസ്തുതഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുള്ളു. ശബ്ദാലങ്കാരങ്ങളിൽ (1) ഛേകാനുപ്രാസം (2) വൃത്ത്യനുപ്രാസം (3) ലാടാനുപ്രാസം (4) യമകം (5) പുനരുക്തവദാഭാസം ഇവയെ അദ്ദേഹം സ്വീകരിക്കുന്നു. “ചിത്രാണാം നീരസത്വംകൊണ്ടത്ര നൈവ നിരൂപണം” എന്നു പറഞ്ഞു ചിത്രത്തെ പരിത്യജിക്കുന്നു. അർത്ഥാലങ്കാരങ്ങളിൽ അദ്ദേഹത്തിന്റെ ദൃഷ്ടി യഥാക്രമം(1) ഉപമ (2) അനന്വയം (3) ഉപമേയോപമ (4) സ്മരണം (5) രൂപകം (6) സന്ദേഹം (7) ഭ്രാന്തിമാൻ (8)അപഹ്നുതി (9) ഉൽപ്രേക്ഷ (10) അതിശയോക്തി (11) ദീപകം (12) ദൃഷ്ടാന്തം (13) നിദർശന (14) വ്യതിരേകം (15) സഹോക്തി (16) സമാസോക്തി (17) അപ്രസ്തുതപ്രശംസ (18) അർത്ഥാന്തരന്യാസം (19) വക്രോക്തി (20) വിരോധാഭാസം (21) അസങ്ഗതി (22) വിഭാവന (23) വിശേഷോക്തി (24) വ്യാജസ്തുതി (25) പരിസംഖ്യ (26) സൂക്ഷ്മം (27) വ്യാജോക്തി (28) ശ്ലേഷം (29) വക്രോക്തി എന്നിവയിൽ പതിഞ്ഞിരിക്കുന്നു. ഇതരാലങ്കാരങ്ങളെ ആചാര്യൻ പരാമർശിച്ചിട്ടുണ്ടോ എന്നു നിർണ്ണയിക്കുവാൻ തരമില്ല. ലീലാതിലകത്തിൽ ഇരുപത്തേഴു് അർത്ഥാലങ്കാരങ്ങളെ മാത്രമേ സ്പർശിച്ചിട്ടുള്ളു എന്നു മുൻപു നിർദ്ദേശിച്ചുവല്ലോ. രൂപകം, ഉൽപ്രേക്ഷ, അതിശയോക്തി മുതലായ ചില അലങ്കാരങ്ങളെ സപ്രഭേദമായാണു് പ്രതിപാദിക്കുന്നതു്.