കടപ്പാട്: സായാഹ്ന ഫൌണ്ടേഷൻ (ഉള്ളൂർ: കേരളസാഹിത്യചരിത്രം)
ഭാഗം 1
അദ്ധ്യായം 1 - ഭാഷ
1.1ഭാഷ
ഒരുവൻ തന്റെ അന്തർഗ്ഗതം അന്യനെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഉച്ചരിക്കുന്നതും ആ അന്തർഗ്ഗതം ഏതെങ്കിലും ഒരു ജനസമുദായത്തിലെ സങ്കേതമനുസരിച്ചു് അന്യനു ഗ്രഹിക്കുവാൻ പര്യാപ്തവുമായ വർണ്ണാത്മകശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ. ഒരു മനുഷ്യന്റെ വായിൽനിന്നു പുറത്തു പോകുന്ന ശ്വാസം ഏതെങ്കിലും ഒച്ച പുറപ്പെടുവിക്കുന്നു എങ്കിൽ അതിനെ ധ്വനിയെന്നും ഒറ്റതിരിഞ്ഞു നില്ക്കുന്ന ധ്വനിയെ വർണ്ണമെന്നും പറയുന്നു. ഇടിമുഴക്കം, വീണാക്വാണം മുതലായവ വായിൽനിന്നു പുറപ്പെടാത്തതിനാൽ അവർണ്ണാത്മകശബ്ദങ്ങളാകുന്നു. മനുഷ്യർ ഏതുപ്രകാരത്തിൽ ചെയ്യുന്ന അന്തർഗ്ഗത നിവേദനവും ‘ഭാഷ’ എന്ന പദത്തിന്റെ വ്യാപകാർത്ഥത്തിൽ ഉൾപ്പെടുമെങ്കിലും, മുഖം, കൈ മുതലായ അവയവങ്ങൾ കൊണ്ടു കാണിക്കുന്ന ആങ്ഗ്യങ്ങളേയും പക്ഷിമൃഗാദികളുടെ ചിത്രങ്ങൾകൊണ്ടു കുറിക്കുന്ന ലിഖിതങ്ങളേയും മറ്റും ഭാഷാശാസ്ത്രജ്ഞന്മാർ അതിന്റെ സാമാന്യനിർവ്വചനത്തിൽ പരിഗണിക്കാറില്ല. ‘ഭാഷ’ എന്ന ശബ്ദത്തിന്റെ ധാത്വർത്ഥം തന്നെ വ്യക്തമായ വാക്കു് [1] എന്നാണല്ലോ. ആങ്ഗ്യത്തേയും മറ്റും നയനഭാഷയെന്നും ഉച്ചരിതത്തെ ശ്രവണഭാഷയെന്നും പറയാവുന്നതാണു്. നയനഭാഷ മനസ്സിലാക്കണമെങ്കിൽ കണ്ണിന്റേയും വെളിച്ചത്തിന്റേയും അപേക്ഷയുണ്ടു്; ശ്രവണഭാഷ മനസ്സിലാക്കുവാൻ ചെവി മാത്രം മതിയാകും. ശബ്ദങ്ങൾ ഉച്ചരിക്കുമ്പോൾ ആങ്ഗ്യം കാണിക്കുന്നതു പ്രായേണ അർത്ഥപരിപൂരണത്തിനു വേണ്ടിയാകുന്നു. ചെറുനാവു്, ശ്വാസനാളത്തിന്റെ അകത്തുള്ള ധ്വനിതന്ത്രികൾ, മേലണ്ണാക്കു് (മൃദുതാലു), കീഴണ്ണാക്കു് (പ്രജിഹ്വ), നാസികാമാർഗ്ഗം, തൊണ്ട, നാവു്, പല്ലുകൾ, ചുണ്ടുകൾ ഇവയുടെ സമാഹാരമാണു് വാഗിന്ദ്രിയം. ഇവയിൽ ഓരോ അവയവത്തിന്റെ അവലംബത്തെ ആസ്പദമാക്കിയാണു് വർണ്ണങ്ങളെ കണ്ഠ്യങ്ങൾ, താലവ്യങ്ങൾ, മൂർദ്ധന്യങ്ങൾ, ദന്ത്യങ്ങൾ, ഓഷ്ഠ്യങ്ങൾ എന്നും മറ്റും വൈയാകരണന്മാർ തരംതിരിക്കുന്നതു്.
1.2അക്ഷരമാല
ഉച്ചാരണസൗകര്യത്തെ പ്രമാണീകരിച്ചു സ്വരമാണെങ്കിൽ തനിച്ചോ, വ്യഞ്ജനമാണെങ്കിൽ സ്വരസമ്മിളിതമായോ വേർതിരിച്ചു്, അവയ്ക്കു് അക്ഷരങ്ങൾ എന്നു പേർ കല്പിച്ചു് ഓരോ അക്ഷരവും കണ്ണിൽ പതിയുന്നതിനു് അതിന്റെ അടയാളമായി ഓരോ ലിപിയും ജനസമുദായം സൃഷ്ടിച്ചു. [2] ആ ലിപിസമൂഹത്തെത്തന്നെയാണു് അക്ഷരമാലയെന്നു സാധാരണമായി വ്യവഹരിക്കാറുള്ളതു്. ലിപികളുടെ സഹായംകൊണ്ടു വാചികഭാഷ ലിഖിതമായിത്തീരുന്നു. ഇന്ന ശബ്ദത്തിനു് ഇന്നതാണു് അർത്ഥം എന്നു് ഓരോ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിലും സങ്കേതം, അതായതു് അഭേദ്യമായ വ്യവസ്ഥ ഉണ്ട്. ഈ വ്യവസ്ഥ ഒരു ദിവസംകൊണ്ടോ ഒരു രാജശാസനംകൊണ്ടോ ഉണ്ടായിട്ടുള്ളതല്ല. വളരെക്കാലത്തെ പരീക്ഷണത്തിന്റേയും പരിചയത്തിന്റേയും ഫലമായാണു് ഇത്തരത്തിൽ ഒരു നിയമം നടപ്പായതു്. ഒരു ജനസമുദായത്തിന്റെ കലാപരമായ സംസ്കാരം മുഴുവൻ പ്രതിഫലിപ്പിക്കുവാൻ ആ സമുദായം സംവ്യവഹാരം ചെയ്യുന്ന ഭാഷയ്ക്കു ശക്തിയുണ്ടായിരിക്കും. സംസ്കാരം വർദ്ധിക്കുംതോറും സ്വഭാഷയിൽ ശബ്ദങ്ങളില്ലെങ്കിൽ ഇതരഭാഷകളിൽനിന്നു സമുചിതങ്ങളായ ശബ്ദങ്ങൾ കടം വാങ്ങി അവയെ സ്വായത്തീകരിച്ചു തദ്വിഷയകമായ ന്യൂനതയെ പരിഹരിക്കുന്നതും സർവ്വസാധാരണമാണു്. എന്നാൽ എത്ര ശബ്ദസമ്പന്നമായ ഭാഷയിലും ഒരുവൻ തുടരുന്ന ഉച്ചാരണം ശ്രോതാവിനെ ആശയം ഗ്രഹിപ്പിച്ചുകഴിഞ്ഞാൽ ഉടനടി വായുമണ്ഡലത്തിൽ ലയിച്ചുപോകുന്നതാണല്ലോ. അവശ്യം നിലനിറുത്തേണ്ട മതപരവും മറ്റുമായുള്ള വാങ്മയങ്ങളെ മാത്രം പുരാതനകാലങ്ങളിലെ ജനങ്ങൾ ശിഷ്യന്മാരെ അധ്യാപനം ചെയ്തു പ്രചരിപ്പിച്ചുപോന്നു. അതു് എറ്റവും ക്ലേശകരമായ ഒരു പാഠപദ്ധതിയായിരുന്നു. അവയൊഴിച്ചു് അന്യസൂക്തികൾക്കു് ഒന്നിനുംതന്നെ ക്ഷണഭങ്ഗുരതയിൽനിന്നു രക്ഷ നേടുവാൻ മാർഗ്ഗമുണ്ടായിരുന്നില്ല. ഈ ദുരവസ്ഥയിൽനിന്നു ലോകത്തെ ഉദ്ധരിച്ചതു ലിപിവിന്യാസമാകുന്നു. ഒരു ജനസമുദായം തന്മദ്ധ്യത്തിൽ പ്രചരിക്കുന്ന ഭാഷയ്ക്കു ലിപികൾ വ്യവസ്ഥ ചെയ്തപ്പോൾ അതു് ആ സമുദായത്തിനു് ഒരു പരമാനുഗ്രഹമായി പരിണമിച്ചു. അതേവരെയ്ക്കും തങ്ങളുടെ ഉപയോഗത്തിനും ആനന്ദത്തിനുമായി അവരുടെ ഇടയിൽ വിദ്യാസമ്പന്നന്മാരും ഭാവനാകുശലന്മാരുമായ വ്യക്തികൾ നിർമ്മിച്ച ആഭാണകങ്ങൾ, ഗാനങ്ങൾ മുതലായവ താലപത്രങ്ങളിലും മറ്റും ലിഖിതങ്ങളായപ്പോൾ അവയ്ക്കു ശാശ്വതമായ പ്രതിഷ്ഠ ലഭിച്ചു. അന്ധകാരം ജ്യോതിസ്സായി മാറി; വിദ്യയ്ക്കു് അഭൂതപൂർവമായ വിജയം സഞ്ജാതമായി; ഭൂതകാലത്തെ സൂക്തിവിഭവം ഏതു ഭാവികാലത്തേയ്ക്കും പ്രയാജനപ്പെടുമെന്നുള്ള നിലവന്നു; ജരാമരണഭയമില്ലാത്ത യശഃകായത്തെ സൃഷ്ടിക്കുന്നതിൽ സരസ്വതീദാസന്മാർ കുതുകികളായി; തങ്ങളുടെ വിജ്ഞാനത്തിന്റേയും പ്രതിഭയുടേയും ഫലങ്ങളെ ബഹുജനോപയുക്തമാക്കി തദ്വാരാ ലോകസേവ ചെയ്യുന്നതിനു പലരും അഹമഹമികയാ ഒരുങ്ങിയിറങ്ങി. ചുരുക്കത്തിൽ സംസ്കാരോൽഗതിക്കും സാഹിത്യോദയത്തിനും ലിപിനിർമ്മിതി അത്യന്തം പ്രേരകമായി. ആ വഴിക്കു ലോകത്തിനു സിദ്ധിച്ച അപരിമേയവും ആശ്ചര്യജനകവുമായ ലാഭത്തെ അച്ചടിയന്ത്രത്തിന്റെ ആവിർഭാവം ശതഗുണീഭവിപ്പിച്ചു. അനവധി വർഷസഹസ്രങ്ങൾ കഴിഞ്ഞാണു് ഓരോ ജനസമുദായത്തിലും ലിപികൾ ഉണ്ടായതു്. മുദ്രണയന്ത്രത്തിന്റെ നിർമ്മാണത്തിനു പിന്നെയും വളരെക്കാലത്തെ താമസം വേണ്ടിവന്നു. ക്രി. പി. 868-ൽ ചീനരാജ്യത്തു് ഒരു മുദ്രണയന്ത്രം ഇദംപ്രഥമമായി കണ്ടുപിടിക്കുകയുണ്ടായി. യൂറോപ്പിൽ അച്ചടി ആരംഭിച്ചതു് 1440-ൽ മാത്രമാകുന്നു. ലിപികളുടെ ആവിർഭാവത്തോടുകൂടി അന്നുവരെ വാചികം മാത്രമായിരുന്ന ഭാഷ വാമൊഴി അല്ലെങ്കിൽ സംഭാഷണഭാഷയെന്നും വരമൊഴി അല്ലെങ്കിൽ ലിഖിതഭാഷയെന്നും രണ്ടു വകുപ്പായി പിരിഞ്ഞു.
1.3ഗ്രന്ഥഭാഷ
വാമൊഴിക്കു ഭാഷാചരിത്രത്തിലല്ലാതെ സാഹിത്യചരിത്രത്തിൽ പ്രവേശമില്ല. സാഹിത്യചരിത്രകാരന്റെ പ്രതിപാദ്യവിഷയം ഗ്രന്ഥസമൂഹമാകുന്നു. വാമൊഴി വർണ്ണവികാരങ്ങൾക്കു വിധേയവും ഗ്രാമ്യപദസമ്മിളിതവും ദേശംതോറും വിഭിന്നവും ആയിരിക്കുവാൻ ഇടയുണ്ടു്. ഗ്രന്ഥഭാഷയിലും കാദാചിൽക്കമായി ആ മാതിരി വൈകല്യങ്ങൾ കടന്നുകൂടാവുന്നതാണെങ്കിലും അതു താരതമ്യേന വ്യാകരണനിയമങ്ങളെ അനുസരിക്കുന്നതും ഏകരൂപവുമായിരിക്കും. വാമൊഴിയുടെ സാജാത്യമുള്ള ആധാരങ്ങൾ മുതലായവ കാര്യഗ്രഹണത്തിനു മാത്രം ഉതകുന്നവയാകയാൽ ബോധനപ്രധാനങ്ങളെന്നും; ശ്രുതി, സ്മൃതി, പുരാണം, ശാസ്ത്രം മുതലായവ മുഖ്യമായി വിവേകദ്വാരാ മനഃസംസ്കാരം ഉണ്ടാക്കുന്നവയാകയാൽ, വിജ്ഞാനപ്രധാനങ്ങളെന്നും; കാവ്യം, നാടകം, ചമ്പു, ആഖ്യായിക മുതലായവ സർവ്വോപരി ലോകോത്തരാഹ്ലാദജനകങ്ങളാകയാൽ ചമൽക്കാരപ്രധാനങ്ങളെന്നും പറയത്തക്കതാണു്. ഗ്രന്ഥഭാഷയ്ക്കു് ഇത്തരത്തിൽ മൂന്നു പ്രഭേദങ്ങൾ ഉണ്ടു്. ചമൽക്കാരമെന്നാൽ ചിത്തവിസ്താരമെന്നർത്ഥം. പുരാണങ്ങളിൽ ചില ഭാഗങ്ങൾ ചമൽക്കാരകാരികളാണെങ്കിലും വിജ്ഞാനദാനമാണു് അവയുടെ മുഖ്യോദ്ദേശ്യം; അതുപോലെ കാവ്യാദികളിൽ ചില ഭാഗങ്ങൾ വിജ്ഞാനമാത്രപ്രദങ്ങളാണെങ്കിലും ചമൽക്കാരജനകത്വമാണു് അവയുടെ പ്രധാന പ്രയോജനം.
1.4സാഹിത്യം
സാഹിത്യം എന്ന പദത്തിനു സഹിത ഭാവം, അതായതു യോഗം അല്ലെങ്കിൽ ചേർച്ച, എന്നാണർത്ഥം. ശബ്ദാർത്ഥങ്ങളുടെ യോഗമാണു് ഇവിടെ വിവക്ഷിതമായിട്ടുള്ളതു്. രാമണീയകവിശിഷ്ടങ്ങളായിരിക്കണം ആ ശബ്ദാർത്ഥങ്ങൾ എന്നും നിയമമുണ്ടു്. അല്ലെങ്കിൽ അവയ്ക്കു ചമൽക്കാര ജനകങ്ങളാകുവാൻ സാധിക്കുന്നതല്ലല്ലോ. അതുകൊണ്ടാണു് മലയാളഭാഷയുടെ പ്രാചീനാലങ്കാരഗ്രന്ഥമായ ലീലാതിലകത്തിൽ യോഗമെന്നാൽ സഹൃദയന്മാർക്കു രുചിക്കത്തക്കവിധത്തിലുള്ള ചേർച്ചയാണെന്നും അത്തരത്തിലുള്ള ചേർച്ചയുണ്ടാകുന്നതു നിയമേന ദോഷമില്ലാതേയും ഗുണമുണ്ടായും പ്രായേണ അലങ്കാരത്തോടുകൂടിയും ഇരുന്നാലാണെന്നും പ്രസ്താവിച്ചിട്ടുള്ളതു്. കാവ്യപരിശീലനത്തിന്റെ നിരന്തരമായ ആവർത്തനം നിമിത്തം നിർമ്മലമായിത്തീർന്ന യാവചിലരുടെ ഹൃദയത്തിൽ വർണ്ണ്യവസ്തുവിനു തന്മയീഭവിക്കുവാൻ യോഗ്യതയുണ്ടോ അവരാണു് സഹൃദയന്മാർ. സാഹിത്യത്തിനു പല പ്രയോജനങ്ങളും ആലങ്കാരികന്മാർ കല്പിക്കാറുണ്ടെങ്കിലും ആനന്ദംതന്നെയാകുന്നു അവയിൽ അഗ്രഗണ്യമായിട്ടുള്ളതു്. ഛന്ദോനിബദ്ധമായ വാങ്മയത്തിനു പദ്യമെന്നും അല്ലാത്തതിനു ഗദ്യമെന്നും പേർ പറയുന്നു.
1.5കേരളസാഹിത്യചരിത്രം
കേരളസാഹിത്യചരിത്രം എന്നാണു് ഈ പുസ്തകത്തിന്റെ പേരെങ്കിലും ഇതിൽ ചമൽക്കാരകാരികളായ ഗ്രന്ഥങ്ങൾക്കുപുറമെ വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളെപ്പറ്റിയും ദിങ്മാത്രമായി പരാമർശിക്കുന്നതാണു്. അല്ലെങ്കിൽ പുസ്തകത്തിനു സമഗ്രത സിദ്ധിക്കുന്നതല്ലെന്നുമാത്രമല്ല വിജ്ഞേയങ്ങളായ അനവധി വിഷയങ്ങൾ വക്തവ്യങ്ങളല്ലാതെ തീരുകയുംചെയ്യും. അതുപോലെതന്നെ കേരളീയർ മലയാളഭാഷയിൽ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങൾക്കു പുറമേ സംസ്കൃതഭാഷയിൽ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെപ്പറ്റിയും ഇതിൽ പ്രതിപാദിക്കുന്നതാണു്. കേരളത്തിലെ പ്രഥമഗണനീയന്മാരായ മഹാകവിമൂർദ്ധന്യന്മാരിൽ ഒട്ടുവളരെപ്പേരും — ശങ്കരാചാര്യർ, വില്വമങ്ഗലത്തു സ്വാമിയാർ, മേൽപ്പുത്തൂർ നാരായണഭട്ടതിരി മുതൽപേർ — സംസ്കൃതത്തിൽ മാത്രമേ ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളൂ. അവരെ അകറ്റിനിർത്തിയാൽ സാഹിത്യസാമ്രാജ്യത്തിൽ കേരളത്തിനുള്ള യഥാർത്ഥസ്ഥാനമെന്തെന്നു് അനുവാചകന്മാർ എങ്ങിനെ ഗ്രഹിക്കും? അതുകൊണ്ടു കേരളീയർ ഈ രണ്ടുഭാഷകളിലും നിർമ്മിച്ചിട്ടുള്ള പ്രധാനഗ്രന്ഥങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ പ്രസ്താവിക്കുവാൻ യഥാമതി ശ്രമിക്കുന്നതാണു്. വിസ്തീർണ്ണമായ ഈ പന്ഥാവിലൂടെത്തന്നെയാണല്ലോ പൂർവസൂരികളായ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ മുതൽപേരും സഞ്ചരിച്ചിട്ടുള്ളതു്.
കുറിപ്പുകൾ
1 ‘ഭാഷ—വ്യക്തായാം വാചി’ എന്നും ‘ഹ്രാദ അവ്യക്തേ ശബ്ദേ’ എന്നും പാണിനി. അവ്യക്തശബ്ദമെന്നാൽ വാദ്യാദിഘോഷമെന്നു വൈയാകരണന്മാർ.
2 ഭാരതീയർ എഴുതുന്നതു് അക്ഷരമാലയും യൂറോപ്യന്മാർ എഴുതുന്നതു് വർണ്ണമാലയുമാണു്.
അദ്ധ്യായം 2 - ദ്രാവിഡം
2.1ദ്രാവിഡഭാഷകൾ
1931-ലെ കാനേഷുമാരിക്കണക്കനുസരിച്ചു് ഇൻഡ്യാ മഹാരാജ്യത്തിൽ വസിക്കുന്ന 352,837,778 ജനങ്ങൾ ആകെക്കൂടി 225 ഭാഷകൾ സംസാരിക്കുന്നു. അവയെ ആസ്ട്രിക്, റ്റിബെറ്റോ, ചൈനീസ്, ദ്രാവിഡം, ഇൻഡോ — യൂറോപ്യൻ എന്നിങ്ങനെ നാലു ഗോത്രങ്ങളിൽ അടങ്ങുന്നതായി പണ്ഡിതന്മാർ തരംതിരിച്ചിരിക്കുന്നു. ഇൻഡോ — യൂറോപ്യന്മാർക്കു മുമ്പു ദ്രാവിഡന്മാരും ദ്രാവിഡന്മാർക്കും മുമ്പു മറ്റൊരു ജനസമുദായവും, ഇൻഡ്യയിൽ താമസിക്കുവാൻ ആരംഭിച്ചു. ഒടുവിൽ പറഞ്ഞ ജനസമുദായത്തിന്റെ ‘മുണ്ഡാ’ മുതലായ ഭാഷാസമൂഹം ആസ്ട്രിൿഗോത്രത്തിൽ ഉൾപ്പെടുന്നു. സംസ്കൃതവും സംസ്കൃതഭവങ്ങളായ ഹിന്ദി, ബങ്ഗാളി, ഗുജറാത്തി, മഹാരാഷ്ട്രി മുതലായ ഭാഷകളും ഇൻഡോ — യൂറോപ്യൻ ഗോത്രത്തിൽ അടങ്ങുന്നു. ദക്ഷിണാപഥത്തിലെ പ്രധാനഭാഷകളായ തെലുങ്കു്, തമിഴു്, കർണ്ണാടകം, മലയാളം ഇവ ദ്രാവിഡ ഗോത്രത്തിൽ ചേർന്നവയാണു്. ഈ ഗോത്രത്തെ നാലായി പിരിച്ചു തമിഴു്, കർണ്ണാടകം, മലയാളം എന്നീ മൂന്നു ഭാഷകളെ ദ്രാവിഡമെന്നു പ്രത്യേകം ഒരു ശാഖ കൽപ്പിച്ചു് അതിൽ അന്തർഭവിപ്പിച്ചും, ആന്ധ്രഭാഷ, മധ്യമശാഖ, പശ്ചിമോത്തര ഭാഷ എന്നു മൂന്നു് ഇതരവിഭാഗങ്ങളെക്കൂടി സൃഷ്ടിച്ചുമാണു് ലിങ്ഗ്വിസ്റ്റിക്ക് സർവേ ഓഫ് ഇൻഡ്യാ (ഇൻഡ്യയിലെ ഭാഷാസമൂഹപര്യവേക്ഷണം) എന്ന വിപുലഗ്രന്ഥത്തിൽ വിചാരണചെയ്തുകാണുന്നതു്. ഇവയിൽ 10,37,142 പേർ സംസാരിക്കുന്ന ഒറായോൺ അല്ലെങ്കിൽ കുറുക്കും, 926,099 പേർ സംസാരിക്കുന്ന ഗോണ്ഡിയും, 5,85,109 പേർ സംസാരിക്കുന്ന കുയി അല്ലെങ്കിൽ കാണ്ഡിയും, മധ്യമശാഖയിൽ പെട്ട ഇതരഭാഷകളും ഉത്തരഭാരതത്തിലെ ചില അരണ്യനിവാസികളുടെ ഇടയിലാണു് പ്രായേണ പ്രചരിക്കുന്നതു്. പശ്ചിമോത്തരഭാഷ എന്നു പറയുന്നതു് 2,07,049 പേർ സംസാരിക്കുന്ന ബ്രഹൂയിയും അതിന്റെ കേന്ദ്രം ബലൂചിസ്ഥാനവും ആകുന്നു. മദ്ധ്യമശാഖയേയും പശ്ചിമോത്തരഭാഷയേയും ഇത്തരത്തിൽ വേർതിരിക്കേണ്ടതു് ആവശ്യകംതന്നെയെങ്കിലും തെലുങ്കിനെ ദാക്ഷിണാത്യങ്ങളായ ഇതരദ്രാവിഡഭാഷകളിൽ നിന്നു് അകറ്റിനിറുത്തിയിരിക്കുന്നതു യുക്തമല്ലെന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദക്ഷിണഭാരതമാകുന്നു ദ്രാവിഡഭാഷകൾക്കു് ഇക്കാലത്തു് അപ്രതിഹതമായുള്ള സംവ്യവഹാരസ്ഥാനം. ഗോവായ്ക്കു നൂറുമൈൽ തെക്കു് അറബിക്കടലിന്റെ തീരത്തുനിന്നു് ഒരു സീമാരേഖ ആരംഭിച്ചു പശ്ചിമ പർവ്വതമാർഗ്ഗമായി കൊല്ഹാപുരംവരെ എത്തി അവിടെനിന്നു വളഞ്ഞു കിഴക്കോട്ടു നീങ്ങി ഹൈദരബാദു് രാജ്യത്തിൽ പ്രവേശിച്ചു ബീഹാറിന്റെ ദക്ഷിണഭാഗത്തിനു വടക്കുകൂടി നേരെ ബങ്ഗാൾ ഉൾക്കടലിന്റെ കരയിൽ അവസാനിച്ചാൽ അതിനുതെക്കുള്ള പ്രദേശങ്ങളിൽ മുഴുവൻ ദ്രാവിഡഭാഷകളാണു് പ്രചരിക്കുന്നതെന്നു പറയാം. ഇൻഡ്യയിൽ ദ്രാവിഡഗോത്രത്തിൽപെട്ട ഏതെങ്കിലും ഒരു ഭാഷ 71,644,787 പേർ സംസാരിക്കുന്നുണ്ടു്. അവരിൽ തെലുങ്കു് 263,73,727 പേർക്കും തമിഴു് 204,11,652 പേർക്കും കർണ്ണാടകം 112,06,380 പേർക്കും മലയാളം 91,37,615 പേർക്കും മാതൃഭാഷയാകുന്നു. അഥവാ പതിനായിരം ഭാരതീയരിൽ 752 പേർ തെലുങ്കും 582 പേർ തമിഴും 320 പേർ കർണ്ണാടകവും 261 പേർ മലയാളവും സംസാരിക്കുന്നു എന്നും പരിഗണിക്കാവുന്നതാണു്. സിംഹളദ്വീപിന്റെ ഉത്തരാർദ്ധത്തിനും തമിഴിനു് ഒരു മാതൃഭാഷയുടെ സ്ഥാനമുണ്ടു്. മഹാരാഷ്ട്രിയുടെ ഒരു ഉൾപ്പിരിവായ കൊങ്കണിയും ഗുജറാത്തിയുടെ ഒരു വകഭേദമായ പട്ടുനൂലിയും കേരളത്തിൽ ചില സ്ഥലങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അവ ഇൻഡോ — യൂറോപ്യൻഗോത്രത്തിൽപെട്ട ഭാഷകളാകുന്നു. മലയാളം സംസാരിക്കുന്ന 91,37,615 ജനങ്ങളിൽ 42,60,860 പേർ തിരുവിതാങ്കൂറിലും 10,88,081 പേർ കൊച്ചിയിലും 37,26,726 പേർ മദിരാശി പ്രവിശ്യയിലും 1931-ലെ കനേഷുമാരിക്കാലത്തു താമസിച്ചിരുന്നതായി കാണുന്നു. തെക്കു കന്യാകുമാരി മുതൽ വടക്കു ഗോകർണ്ണംവരെ കിഴക്കു പശ്ചിമപർവ്വതപങ്ക്തിക്കും പടിഞ്ഞാറു് അറബിക്കടലിനും ഇടയ്ക്കു കിടക്കുന്ന ഭൂമിക്കു മുഴുവൻ കേരളമെന്നു പേരുണ്ടെങ്കിലും, അതിൽ തിരുവിതാങ്കൂർ, കൊച്ചി എന്നു രണ്ടു നാട്ടുരാജ്യങ്ങളിലും മദിരാശിപ്രവിശ്യയിൽ മലബാർജില്ലയിലും ദക്ഷിണകർണ്ണാടജില്ലയിൽ ചന്ദ്രഗിരിപ്പുഴ (പെരുമ്പുഴ) യ്ക്കു തെക്കുള്ള സ്ഥലത്തും മാത്രമാണു് മലയാളത്തിനു മാതൃഭാഷ എന്ന നിലയിൽ പ്രചാരമുള്ളതു്. ദക്ഷിണകർണ്ണാടകത്തിൽ പെട്ട കാസർകോടുതാലൂക്കിലെ ഒരു ജന്മിയായ കാവുഭട്ടതിരിയുടെ ഇല്ലത്തിലെ വടക്കിനി തൊട്ടു തുളുനാടു തുടങ്ങുന്നു എന്നാണു് വെയ്പു്. മലനാടെന്ന പേരിൽ അറിയപ്പെടുന്നതും ആ വടക്കിനിക്കു തെക്കുള്ളതുമായ ഭൂവിഭാഗത്തെമാത്രമാണു് കേരളം എന്ന സംജ്ഞകൊണ്ടു് ഈ പുസ്തകത്തിൽ വ്യവഹരിക്കുന്നതും. തിരവിതാങ്കൂറിൽത്തന്നെ നാഞ്ചനാടു്, ചെങ്കോട്ട, ദേവികുളം, എന്നീ പ്രദേശങ്ങളിലെ മാതൃഭാഷ തമിഴാകുന്നു. ജനസംഖ്യയെ അടിസ്ഥാനമാക്കി നോക്കുന്നതായാൽ (1) പശ്ചിമഹിന്ദി, (2) ബങ്ഗാളി, (3) ബിഹാറി, (4) തെലുങ്കു്, (5) മഹാരാഷ്ട്രി, (6) തമിഴു്, (7) പഞ്ചാബി, (8) രാജസ്ഥാനി, (9) കർണ്ണാടകം, (10) ഒറിയാ, (11) ഗുജറാത്തി, (12) മലയാളം ഈ ക്രമമാണു് ഭാരതീയഭാഷകൾക്കു കല്പിക്കേണ്ടിയിരിക്കുന്നതു്. ഇതിൽനിന്നു മലയാളം ഭാരതത്തിലെ അതിപ്രധാനമല്ലെങ്കിലും ഒട്ടും അപ്രധാനമല്ലാത്ത ഒരു ഭാഷയാണെന്നു വെളിപ്പെടുന്നുണ്ടല്ലോ.
2.2ദക്ഷിണഭാരതത്തിലെ ആദിമഭാഷ
ആദികാലത്തു ദക്ഷിണഭാരതവും ഉത്തരഭാരതവും തമ്മിൽ ഒരു സമുദ്രത്താൽ വേർതിരിക്കപ്പെട്ടിരുന്നു എന്നും ദക്ഷിണഭാരതം സുമാത്രാദ്വീപു മുതൽ ആഫ്രിക്കവരെ വ്യാപിച്ചിരുന്ന ഒരു വലിയ ഭൂഖണ്ഡത്തിൽ അന്തർഭവിച്ചിരുന്നു എന്നും ഭൂഗർഭശാസ്ത്രജ്ഞൻമാർ അനുമാനിക്കുന്നു. സത്യവ്രതമനുവിന്റെ കാലത്തു് ഏറിയ ഭാഗവും കടൽ കേറിപ്പോയ ഈ ഭൂഖണ്ഡത്തിനു ലെമ്യൂറിയാ എന്നാണു് അവർ പേർ കല്പിച്ചിരിക്കുന്നതു്. കൊച്ചിയിലെ കാടന്മാർ, തിരുവിതാങ്കൂറിലെ ഊരാളികൾ തുടങ്ങിയ ഏതാനും ജാതിക്കാർ അടങ്ങിയ നീഗ്രീറ്റോയിഡ് എന്ന മനുഷ്യവർഗ്ഗമാണു് ദക്ഷിണഭാരതത്തിൽ ആദ്യമായി നിവസിച്ചിരുന്നതെന്നും, ആ വർഗ്ഗത്തെ തോടർ, ബഡഗർ, കാണിക്കാർ മുതലായ ജാതിക്കാർ ഉൾപ്പെട്ട പ്രോട്ടോ–ആസ്ട്രലോയിഡ് വർഗ്ഗം കീഴടക്കി എന്നും, ഈ വർഗ്ഗം മുണ്ഡാഗോത്രത്തിൽപ്പെട്ട ഏതെങ്കിലും ഭാഷകൾ സംസാരിച്ചിരുന്നിരിക്കാമെന്നും ആണു് ചില പണ്ഡിതന്മാരുടെ അഭ്യൂഹം. എന്നാൽ ഇക്കാലത്തു മുണ്ഡാഭാഷകൾ ഉത്തരഭാരതത്തിൽ ചില വനേചരന്മാരുടെ ഇടയിൽ മാത്രമേ പ്രചരിയ്ക്കുന്നുള്ളൂ. ഗോദാവരിനദിക്കു തെക്കു് അവയിൽ യാതൊന്നിനും പ്രവേശമില്ല. ആ സ്ഥിതിയ്ക്കു പണ്ടു് അവയ്ക്കു ദക്ഷിണ ഭാരതത്തിൽ വ്യാപ്തിയുണ്ടായിരുന്നാലും ഇല്ലെങ്കിലും ദ്രാവിഡത്തെത്തന്നെ ഇവിടത്തെ ആദിമഭാഷയായി പരിഗണിക്കുന്നതു പ്രായോഗികദൃഷ്ട്യാ പ്രമാദമാകുന്നതല്ല.
2.3ആര്യന്മാരും ദ്രാവിഡഭാഷകളും
ദ്രാവിഡഭാഷകൾ മറ്റൊരു ഗോത്രത്തോടും ചേരുന്നില്ലെന്നും അതുകൊണ്ടു് അവയ്ക്കു് ഒരു പ്രത്യേകഗോത്രംതന്നെ കല്പിക്കേണ്ടതാണെന്നുമാകുന്നു അഭിയുക്തമതം. പ്രസ്തുതഭാഷകൾ സിതിയൻഗോത്രത്തിൽ അന്തർഭവിക്കുന്നു എന്നു ഡാക്ടർ കാർഡ്വെൽ തുടങ്ങിയ ഭാഷാശാസ്ത്രജ്ഞന്മാർ ഒരു കാലത്തു് ഊഹിച്ചിരുന്നു. എന്നാൽ ആ ഊഹം അനാസ്പദമാണെന്നു പിന്നീടുള്ള ഗവേഷണംകൊണ്ടു തെളിഞ്ഞിട്ടുണ്ടു്. ദ്രാവിഡന്മാർ പശ്ചിമോത്തരമാർഗ്ഗത്തിലൂടെ ഉത്തരഭാരതത്തിൽ കടന്നുവോ അതോ ആദ്യമായി ദക്ഷിണ ഭാരതത്തിൽ താമസിച്ചു് അവിടെനിന്നു കാലാന്തരത്തിൽ ഉത്തരഭാരതത്തിലും കുടിയേറിപ്പാർത്തുവോ എന്നുളള പ്രശ്നം ഇന്നും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു. അതു് എങ്ങിനെയായാലും മോഹേൻജദാരോ, ഹാരപ്പാ എന്നീ സ്ഥലങ്ങളിൽ പുരാണ വസ്തുഗവേഷകന്മാർ ഭൂഖനനത്തിന്റേയും മറ്റും ഫലമായി ഇക്കാലത്തു കണ്ടുപിടിച്ചിട്ടുള്ള അത്യത്ഭുതമായ സിന്ധുനദീ പ്രാന്തസംസ്കാരം ദ്രാവിഡരുടേതായിരുന്നു എന്നു മിക്കവാറും തീർച്ചപ്പെടുത്താവുന്നതാണു്. ആ സംസ്കാരത്തിനു് ഏകദേശം ആറായിരം വർഷങ്ങളുടെ പഴക്കമുണ്ടു്. അതിനു പടിഞ്ഞാറു ഭാഗത്തുള്ള ബലൂചിസ്ഥാനത്തിലെ കാലറ്റുനഗരത്തിനുചുറ്റുമാണു് ദ്രാവിഡഗോത്രത്തിൽപെട്ട ബ്രഹൂയിഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്നതു്. ഒരുകാലത്തു ദ്രാവിഡ ഭാഷകൾ ഭാരതം മുഴുവൻ വ്യാപിച്ചിരുന്നു എന്നുള്ളതിനു് ഇവയെല്ലാം പ്രത്യക്ഷലക്ഷ്യങ്ങളാണു്. കുറുക്കു്, കുയി, ഗോണ്ഡി തുടങ്ങിയ ദ്രാവിഡഭാഷകൾ ഇന്നും സമുദ്രമധ്യത്തിൽ ദ്വീപുകൾ ഏന്നപോലെ ഉത്തരഭാരതത്തിൽ സംസ്കൃതജന്യങ്ങളായ ഭാഷകൾക്കിടയിൽ കാണപ്പെടുന്നുണ്ടെന്നുള്ളതും വിസ്മർത്തവ്യമല്ല. ആര്യന്മാർ അയ്യായിരം വർഷങ്ങൾക്കുമുൻപു പശ്ചിമോത്തരമാർഗ്ഗമായി ഉത്തരഭാരതത്തിൽ പ്രവേശിച്ചപ്പോൾ അവർക്കും ദ്രാവിഡന്മാർക്കുംതമ്മിൽ സംഘട്ടനം നേരിടുകയും അത്യന്തം പരിപുഷ്ടമായിരുന്ന അവരുടെ സംസ്കാരം അത്രതന്നെ അഭിവൃദ്ധമല്ലാതിരുന്ന ദ്രാവിഡന്മാരുടെ സംസ്കാരത്തെ അവരുടെ ഭാഷയോടുകൂടി വിന്ധ്യപർവ്വതത്തിനു വടക്കുള്ള പ്രദേശങ്ങളിൽ അസ്തമിതപ്രായമാക്കുകയുംചെയ്തു. സംസ്കാരത്തിനും സംവ്യവഹാരത്തിനും അധികമായി പ്രയോജകീഭവിക്കുന്ന ഒരു ഭാഷ വിശേഷിച്ചു ജേതാക്കളുടേതാണെങ്കിൽ, ആ വിഷയങ്ങളിൽ അത്രമാത്രം ഉപയോഗമില്ലാത്ത പരാജിതന്മാരുടെ ഭാഷയെ കീഴടക്കുക എന്നുള്ളതു സർവ്വസാധാരണമാകുന്നു. എന്നാൽ അത്തരത്തിലുള്ള സമ്മർദ്ദത്തിൽ വിജയികളുടെ ഭാഷ വിജിതന്മാരുടെ ഭാഷയിൽനിന്നു സ്വീകാര്യമായിത്തോന്നുന്ന പലതും സ്വായത്തമാക്കുന്നതാണെന്നുള്ളതിനും സംശയമില്ല. അങ്ങനെ ദ്രാവിഡത്തിനു് ഉത്തരഭാരതത്തിൽനിന്നു പിൻവാങ്ങേണ്ടിവന്നു ഏങ്കിലും ദക്ഷിണഭാരതത്തിൽ അതിന്റെ ആധിപത്യത്തിനു പറയത്തക്ക ഹാനിയൊന്നും സംഭവിച്ചില്ല. ആന്ധ്രം, കർണ്ണാടം, ദ്രാവിഡം, ഗുർജ്ജരം, മഹാരാഷ്ട്രം ഈ ദേശങ്ങളിലെ ജനങ്ങളെ പഞ്ചദ്രാവിഡരെന്നു പറയാറുണ്ടെങ്കിലും ഗുർജ്ജരത്തിലും മഹാരാഷ്ട്രത്തിലും സംസ്കൃതഭവങ്ങളായ ഭാഷകൾ കാലാന്തരത്തിൽ പ്രചരിച്ചു തുടങ്ങി; പ്രത്യുത മറ്റു മൂന്നു പ്രദേശങ്ങളിലും ദ്രാവിഡം അവ്യാഹതമായി നിലനില്ക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ ആര്യന്മാർ വിജിഗീഷുക്കളായല്ല പ്രവേശിച്ചതു്. അവരെ ശമപ്രധാനന്മാരും അദ്ധ്യാത്മവിദ്യോപദേശകന്മാരുമായി ദ്രാവിഡന്മാർ സമീക്ഷിക്കുകയും സ്നേഹബഹുമാനപൂർവ്വം സല്ക്കരിക്കുകയും ചെയ്തു. ദ്രാവിഡത്തിന്റെ അഭ്യുന്നതിക്കു് അവർതന്നെ ഐദമ്പര്യേണ പരിശ്രമിച്ചുതുടങ്ങുകയും ആ പരിശ്രമത്തിൽ പ്രശംസനീയമായ വിജയം സമാർജ്ജിക്കുകയും ചെയ്തു എന്നും പറയേണ്ടതുണ്ടു്. അങ്ങനെ ആന്ധ്ര കർണ്ണാടദ്രാവിഡദേശങ്ങളിൽ ദ്രാവിഡവും ഭാരതത്തിന്റെ ഇതരദേശങ്ങളിൽ സംസ്കൃതവും അവയുടെ അധികാരമണ്ഡലങ്ങൾക്കു സീമാവിഭാഗം ചെയ്തുകൊണ്ടു പരസ്പരം സൗഹാർദ്ദബന്ധം പുലർത്തി ഉത്തരോത്തരം ഉൽക്കർഷത്തെ പ്രാപിച്ചു.
2.4പഴന്തമിഴു്
‘തമിഴു്’ എന്നായിരുന്നു ദ്രാവിഡർ സംസാരിച്ചുവന്ന ഭാഷയുടെ പൊതുവായുള്ള നാമധേയം. തമിഴു് എന്ന പദത്തിനു (ഇനിമൈ) മാധുര്യമെന്നും (നേർമൈ) വൈശിഷ്ട്യം അഥവാ പരിഷ്കാരമെന്നും അർത്ഥമുള്ളതായി പിങ്ഗള നിഘണ്ടുവിൽ കാണുന്നു. ഇവയിൽ ഏതെങ്കിലും ഒരർത്ഥത്തിൽ ആയിരിയ്ക്കണം തമിഴെന്നു് ഈ ഭാഷകൾക്കു പേർ സിദ്ധിച്ചതു്. തമിഴു്, തമിൾ, ദമിള, ദ്രമിള, ദ്രമിഡ, ദ്രവിഡ എന്നിങ്ങനെ പല ഭിന്നരൂപസോപാനങ്ങൾ കടന്നു് ഒടുവിൽ ദ്രാവിഡമായി പരിണമിച്ചു. സംസ്കൃതത്തിലും പ്രാകൃതത്തിലും ഴകാരമില്ലാത്തതിനാൽ ചോഴം ചോളമായതു പോലെ തമിഴു് തമിളായി; ഉച്ചാരണസൗകര്യത്തിനു വേണ്ടി പദാദിയിലെ ഖരം മൃദുവാക്കുകയും പദാന്തത്തിലെ ചില്ലു സ്വരീകരിക്കുകയും ചെയ്തപ്പോൾ തമിൾ ദമിളവുമായി. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിൻ കൃഷ്ണാജില്ലയിൽ സ്ഥാപിതമായ ഒരു സ്തൂപത്തിൽ കൻഹൻ (കണ്ണൻ) എന്ന ഒരു ബുദ്ധഭക്തൻ താൻ ദമിളനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു. പദത്തിന്റെ ആദ്യക്ഷരം സംയുക്തമാണെങ്കിൽ അതിലെ രേഫം പ്രാകൃതത്തിൽ ലോപിക്കും. ഗ്രാമത്തിനു ഗാമമെന്നും ഭ്രാതാവിനു ബാതാവെന്നുമാണല്ലോ ആ ഭാഷയിൽ രൂപങ്ങൾ കാണുന്നതു്. ദമിളശബ്ദം പ്രാകൃതത്തിൽനിന്നു സംസ്കൃതത്തിലേയ്ക്കു സംക്രമിച്ചപ്പോൾ കമുകു ക്രമുകമായതുപോലെ ദ്രമിളമായി; വൈദികസംസ്കൃതത്തിലെ ളകാരം ലൗകികസംസ്കൃതത്തിൽ ഡകാരമാകുമെന്ന വിധി അനുസരിച്ചു ദ്രമിളം ദ്രമിഡവുമായി. ഓഷ്ഠ്യമായ മകാരം ദന്തൗഷ്ഠ്യമായ വകാരമായി മാറിയതു പിന്നീടാണു്. എങ്കിലും ആ മാറ്റം അടുത്ത കാലത്തെങ്ങുമല്ല വന്നുചേർന്നിട്ടുള്ളതു്. ‘ദ്രമിഡ’ എന്ന രൂപം തന്നെയാണു് മഹാഭാരതത്തിൽ കാണ്മാനുള്ളതു്. “ദ്രമിഡാഃ പുരുഷാ രാജൻ” “ദ്രമിഡീ യോഷിതാം വരാ” “ദ്രമിഡൈ രാവൃതോ യയൗ” എന്നീ പദ്യഖണ്ഡങ്ങൾ നോക്കുക. ദശകുമാരചരിതം, കാദംബരി മുതലായ ഗ്രന്ഥങ്ങളിൽ ദ്രവിഡപദമാണു് സ്വീകരിച്ചിട്ടുള്ളതു്. “ആന്ധ്രദ്രാവിഡഭാഷാ” എന്നു ക്രി. പി. ഏഴാം ശതകത്തിൽ കുമാരിലഭട്ടനും “ദ്രവിഡശിശുഃ” എന്നു് എട്ടാംശതകത്തിൽ ശങ്കരാചാര്യരും പ്രയോഗിയ്ക്കുന്നു. എന്നാൽ മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ ദൂതവാക്യത്തിൽ ‘ദ്രമിഡ’ എന്ന പ്രയോഗവും കാണുന്നുണ്ടു്. ദ്രവിഡശബ്ദത്തോടു് ‘അൺ’ എന്ന തദ്ധിതപ്രത്യയം ചേർന്നു ദ്രവിഡദേശഭവം എന്ന അർത്ഥത്തിലാണ് ദ്രാവിഡപദം പ്രചരിക്കുന്നതു്. പ്രസ്തുതഗോത്രത്തിൽപ്പെട്ട സകല ഭാഷകൾക്കുംകൂടി ദ്രാവിഡം എന്ന പൊതുപ്പേർ നൽകിയതു ഡാക്ടർ കാൾഡ്വെൽ ആണു്. ആ സംജ്ഞയെ അനന്തരകാലികന്മാരായ എല്ലാ ഭാഷാശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുമുണ്ടു്. തമിഴു്, തെലുങ്കു്, കർണ്ണാടകം, മലയാളം മുതലായവയുടെ ജനയിത്രിയായ ആ മൂലദ്രാവിഡഭാഷയ്ക്കു് അതിനെ ഇന്നത്തെ തമിഴിൽനിന്നു വേർതിരിക്കുന്നതിനുവേണ്ടി പഴന്തമിഴു് എന്നു സംജ്ഞ കല്പിയ്ക്കാവുന്നതാണു്; മുതുതമിഴു് എന്നു പറയുന്നതിനും വിരോധമില്ല. മുത്തമിഴു് എന്ന പേരിൽ അതിനെ ആരും വ്യവഹരിച്ചു കേട്ടിട്ടില്ല. മുൻ, തമിഴ് എന്നീ രണ്ടുപദങ്ങൾ സമാസിച്ചാൽ നിഷ്പന്നമാകുന്ന രൂപം മുറ്റമിഴു് എന്നല്ലാതെ മുത്തമിഴ് എന്നു വരുന്നതുമല്ല. മുത്തമിഴു് എന്ന പദത്തിനു ദ്രാവിഡസാഹിത്യത്തിൽ മൂന്നു വിധത്തിലുള്ള — അതായതു് ഇയൽ (കാവ്യം), ഇചൈ (പാട്ടു്), നാടകം ഈ വിഭാഗങ്ങളോടുകൂടിയ — പദ്യസാഹിത്യമെന്നേ അർത്ഥമുള്ളു.
2.5ദ്രാവിഡം സംസ്കൃതഭവമോ? 2.5.1പൂർവ്വപക്ഷം ചർച്ച
ദ്രാവിഡം എന്നൊരു ഭിന്നഗോത്രത്തിന്റെ സൃഷ്ടി അബദ്ധമാണെന്നും ദ്രാവിഡഭാഷകളും പ്രാകൃതഭാഷകളെപ്പോലെത്തന്നെ സംസ്കൃതഭാഷകളാണെന്നും ഒരു വിശ്വാസം ഇന്നും ചില പണ്ഡിതന്മാർ പുലർത്തിപ്പോരുന്നുണ്ടു്. ഇതിന്റെ സാധുത്വത്തെപ്പറ്റി അല്പം വിചിന്തനം ചെയ്യാം. ഭാരതത്തിൽ ഇന്നു പ്രചരിക്കുന്ന എല്ലാ ഏതദ്ദേശീയഭാഷകളും സംസ്കൃതത്തിൽനിന്നു ജനിച്ചവയെന്നാകുന്നു പൂർവ്വാചാര്യന്മാരുടെ മതം. ദേശാഭിമാനത്താൽ പ്രേരിതരായി ഭാരതത്തിന്റെ ഏകീകരണത്തിൽ ജാഗരൂകത പ്രദർശിപ്പിച്ച അവർ എങ്ങനെ സകല ഭാരതീയരേയും അനുലോമപ്രതിലോമവിവാഹങ്ങൾ നിമിത്തം വിഭിന്നജാതീയരായിത്തീർന്ന ആര്യവംശസമുത്ഭവന്മാരെന്നു് ഉൽഘോഷിച്ചുവോ, അതുപോലെ സകല ഭാരതീയഭാഷകളേയും സംസ്കൃതജന്യങ്ങളെന്നു് പ്രഖ്യാപനംചെയ്തു. “പ്രകൃതിഃ സംസ്കൃതം; തത്ര ഭവം തത ആഗതം വാ പ്രാകൃതം” അതായതു് പ്രകൃതി അല്ലെങ്കിൽ മൂലഭാഷ സംസ്കൃതവും അതിൽനിന്നു ജനിച്ചതു പ്രാകൃതവുമാണെന്നത്രേ അവരുടെ പക്ഷം. പ്രകൃതിത്വം നിമിത്തമാണു് പ്രാകൃതത്തിനു് ആ പേർ വന്നതു് എന്നും പ്രാകൃതത്തെ പരിഷ്കരിച്ചതാണു് സംസ്കൃതമെന്നുമാകുന്നു വസ്തുസ്ഥിതി. മഹാരാഷ്ട്രി, ശൗരസേനി, മാഗധി, പൈശാചി, അപഭൂംശം ഇത്യാദി വിവിധപ്രാകൃതഭാഷകളുള്ളതിൽ ദ്രാവിഡഭാഷകളേയും മറ്റും അവർ അപഭ്രംശത്തിൽ അന്തർഭവിപ്പിക്കുന്നു. അപഭ്രംശമെന്നാൽ സംസ്കൃതാപേക്ഷയോ ഗ്രാമ്യം അല്ലെങ്കിൽ അപരിഷ്കൃതമായ ഭാഷയെന്നർത്ഥം. അവയെത്തന്നെ ദേശ്യഭാഷകളെന്നും മ്ലേച്ഛഭാഷകളെന്നും കൂടി പറയാറുണ്ടു്. “അപഭ്രംശസ്തു യച്ഛുദ്ധം തത്തദ്ദേശേഷു ഭാഷിതം” എന്നു വൃദ്ധവാഗ്ഭടൻ ലക്ഷണനിർദ്ദേശം ചെയ്യുന്നു. മ്ലേച്ഛപദത്തിനു് അവ്യക്തമായ വാക്കു് എന്നാണർത്ഥം. ആര്യന്മാർക്കു് ദ്രാവിഡാദി ഭാഷകൾ ഗ്രഹിക്കുവാൻ കഴിയാതിരുന്നതിനാലാണു് അവർ അവയ്ക്കു ആ പേർ നല്കിയതു്. കുമാരിലഭട്ടൻ തന്ത്രവാർത്തികത്തിൽ ആന്ധ്രദ്രാവിഡഭാഷ മ്ലേച്ഛഭാഷയാണെന്നു പ്രസ്താവിക്കുന്നു. ഭാവപ്രകാശനം എന്ന നാട്യശാസ്ത്രഗ്രന്ഥത്തിന്റെ പ്രണേതാവായ ശാരദാതനയൻ, ക്രി. പി. പതിമ്മൂന്നാം ശതകത്തിൽ,
“ദ്രമിഡാ കന്നഡാന്ധ്രാശ്ച ഹൂണഹിമ്മീരസിംഹളാഃ * * * * ഏതാ ഭാഷശ്ച സർവ്വത്ര മ്ലേച്ഛഭാഷേത്യുദാഹൃതാഃ”
അതായതു ദ്രമിഡം, കന്നടം, ആന്ധ്രം, തുടങ്ങിയ പതിനെട്ടു ഭാഷകൾ മ്ലേച്ഛഭാഷകളെന്നു പ്രസ്താവിക്കുന്നു. ആന്ധ്ര വൈയാകരണനായ കേതനൻ (ക്രി. പി. പതിമ്മൂന്നാംശതകം) എല്ലാ ഭാഷകളും സംസ്കൃതത്തിൽനിന്നു ജനിച്ചു എന്നു പറയുന്നു. കേരളീയനായ ലീലാതിലകകാരനും “ഊഹനീയസംസ്കൃത പ്രകൃതിസ്സംസ്കൃതഭവാ” എന്ന സൂത്രത്തിന്റെ വൃത്തിയിൽ “ഇഹ താവൽ സംസ്കൃതമനാദി; അന്യദാദിമതു്; തസ്യ സംസ്കൃതാൽ പ്രഭവസ്സ്യാൽ, തത്ര പ്രകൃതിത്വേനസ്ഥിതം ക്വചിദൂഹവിഷയോ ഭവതി; ക്വചിൽ പുനരത്യന്തതിരോഭാവാദൂഹോ ന ശക്യതേ, തത്ര രൂഢത്വമുച്യതേ,” അതായതു് “യാതൊരു പദത്തിനു സംസ്കൃതപ്രകൃതി ഊഹിക്കുവാൻ കഴിയുമോ അതു സംസ്കൃതഭവമാണു്; അനാദിയാണല്ലോ സംസ്കൃതഭാഷ; മറ്റു ഭാഷകൾ പിന്നീടുണ്ടായവയാണു്; അതുകൊണ്ടു് അവ സംസ്കൃതത്തിൽനിന്നു ജനിച്ചിരിക്കണം. അവയിൽ ചിലതിന്റെ പ്രകൃതി ഊഹിക്കാവുന്നതാണു്; മറ്റു ചിലതിന്റെ പ്രകൃതി അത്യന്തം തിരോഹിതമായിത്തീർന്നിരിക്കുന്നതിനാൽ ഊഹിക്കുവാൻ സാധിക്കുന്നതല്ല; ഒടുവിൽപറഞ്ഞ മാതിരിയിലുള്ള പദങ്ങൾ രൂഢങ്ങളാണു്” എന്നു് അഭിപ്രായപ്പെടുന്നു. വാസ്തവത്തിൽ ഈ രൂഢപദസമൂഹം അതാതു ഭാഷയുടെ തറവാട്ടുമുതലാണു്; അല്ലാതെ സംസ്കൃതത്തിൽനിന്നു നേരിട്ടു തത്സമമായോ; പ്രാകൃതംവഴിക്കോ മറ്റോ തത്ഭവമായോ, ഇരവൽ വാങ്ങിയതല്ല; അതിനെയാണു് ദേശ്യമെന്നു പറയുന്നതു്. ലീലാതിലകത്തിൽ തേവർ, വർക്കം, ചങ്ങത, പലക, പിച്ച, ചുരിക എന്നീ പദങ്ങളുടെ പ്രകൃതി ദേവ, വർഗ്ഗ, സംഹിതാ, ഫലക, ഭിക്ഷാ, ച്ഛുരികകളാണെന്നു പറയുന്നതു ശരിയാണെങ്കിലും കമുകു്, കാടു്, കുതിര ഇവയുടെ പ്രകൃതികൾ ക്രമുക, കാടികാ, കുദുരങ്ങളാണെന്നു പറയുന്നതു സ്വീകാരയോഗ്യമാണെന്നു തോന്നുന്നില്ല. അവയേയും വയറു്, പാമ്പു്, ചോറു് എന്നീ പദങ്ങളെപ്പോലെതന്നെ രൂഢങ്ങളായി ഗണിക്കേണ്ടതാണു്. കമ്മാരൻ (കമ്മാളൻ), കാലം, രാത്രി, ഫലം (പഴം), രൂപം (ഉരുവം) എന്നിത്യാദിപദങ്ങൾ ഋഗ്വേദത്തിൽതന്നെ കാണുന്നുണ്ടെങ്കിലും അവ ദ്രവിഡഭവങ്ങളാണെന്നു ചില പണ്ഡിതന്മാർ വാദിക്കുന്നു. പൂർവ്വാചാര്യന്മാരുടെ ആശയത്തെത്തന്നെയാണു് കേരളകൗമുദിയിൽ കോവുണ്ണിനെടുങ്ങാടിയും അനുസരിക്കുന്നതു് എന്നുള്ളതു് അതിലെ
“സംസ്കൃതഹിമഗിരിഗളിതാ ദ്രാവിഡവാണീകളിന്ദജാമിളിതാ കേരളഭാഷാഗങ്ഗാ വിഹരതു മമ ഹൃൽസരസ്വദാസങ്ഗാ” എന്ന പദ്യത്തിൽനിന്നു് അനുമാനിക്കാവുന്നതാകുന്നു.
2.6സിദ്ധാന്തപക്ഷം
രണ്ടു ഭാഷകൾക്കു തമ്മിൽ ജന്യജനകസംബന്ധം ഉണ്ടോ എന്നു നിർണ്ണയിക്കുന്നതിനു ചില അവ്യഭിചാരികളായ ഉപാധികൾ ഉണ്ടു്. ഒരു ഭാഷ മറ്റൊരു ഭാഷയിൽനിന്നു് എത്ര പദങ്ങൾ കടം വാങ്ങിയാലും അതുകൊണ്ടുമാത്രം അതിന്റെ വ്യക്തിത്വം നശിക്കുന്നതല്ല. ദ്രാവിഡഭാഷകളെപ്പറ്റി പറയുകയാണെങ്കിൽ തെലുങ്കും കർണ്ണാടകവും മലയാളവും അനവധി പദങ്ങൾ സംസ്കൃതത്തിൽനിന്നു സ്വീകരിച്ചിട്ടുണ്ടെങ്കിലും തമിഴു് ഇന്നും അതിന്റെ അഭിക്രമണത്തെ യഥാശക്തി തടുത്തുനിറുത്തിക്കൊണ്ടുതന്നെയാണു് ജീവിക്കുന്നതു്. തെലുങ്കു മുതലായ ഭാഷകളിലും ഗൃഹ്യോപയോഗത്തിനുള്ള പദങ്ങൾ പ്രായേണ ദ്രാവിഡങ്ങളാണെന്നും സാംസ്കാരികവും മതപരവും ശാസ്ത്രവിഷയകവുമായ കാര്യങ്ങളിൽമാത്രമാണു് സംസ്കൃതത്തിന്റെ ഉത്തമർണ്ണത പ്രകടീഭവിക്കുന്നതെന്നുമുള്ള വസ്തുത നാം മറക്കരുതു്. ഗ്രാമങ്ങളുടെ പഴയ നാമധേയങ്ങൾ മിക്കവാറും ദ്രാവിഡംതന്നെ. പ്രകാരാന്തരേണ പ്രസ്താവിക്കുകയാണെങ്കിൽ ആവശ്യത്തിനു ദ്രാവിഡപദങ്ങളും അലങ്കാരത്തിനും ആഡംബരത്തിനും സംസ്കൃതപദങ്ങളുമാണു് ഈ ഭാഷകളിൽ പ്രചരിക്കുന്നതു്. ഇതിനുംപുറമേ സംസ്കൃതത്തിന്റെ വർദ്ധമാനമായ സമ്മർദ്ദം നിമിത്തം പണ്ടു നിത്യോപയോഗത്തിലിരുന്ന പല ദ്രാവിഡപദങ്ങളേയും പുറംതള്ളി അവയുടെ സ്ഥാനങ്ങളിൽ സംസ്കൃതപദങ്ങൾ അനന്തരകാലങ്ങളിൽ വലിഞ്ഞുകേറി സ്വൈരവാസം ചെയ്യുന്നു എന്നും പറയേണ്ടതുണ്ടു്. എന്നാൽ സർവ്വനാമങ്ങൾക്കു് ഒരിക്കലും അത്തരത്തിൽ ഒരു ദുർദ്ദശ സംഭവിക്കുവാൻ ഇടയില്ലാത്തതും പ്രകൃതത്തിലും അതു സംഭവിച്ചിട്ടില്ലാത്തതുമാകുന്നു. ഞാൻ, നീ, അവൻ, ഇവൻ, ആർ, എന്തു്, ഒന്നു്, രണ്ടു്, മുതലായ പദങ്ങൾ അവയുടെ അർത്ഥങ്ങളെ കുറിക്കുന്ന സംസ്കൃതപദങ്ങളിൽനിന്നു ഭിന്നങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. പദങ്ങളുടെ കഥ അങ്ങനെയിരിക്കട്ടെ. സാധാരണമായി പ്രകൃതി, പ്രത്യയം എന്നീ രണ്ടംശങ്ങൾ ചേർന്നതാണല്ലോ പദം. പ്രകൃത്യംശത്തിനു് എത്രയെല്ലാം സാജാത്യം സംഭവിച്ചാലും പ്രത്യയാംശത്തിനു് ഐകരൂപ്യമില്ലെങ്കിൽ രണ്ടു ഭാഷകൾ സഗോത്രങ്ങളാണെന്നു പറയാൻ പാടുള്ളതല്ല. സംസ്കൃതത്തിനും ദ്രാവിഡത്തിനും തമ്മിൽ ഈ വിഷയത്തിലുള്ള വിഭിന്നത പ്രത്യക്ഷമാണു്. ഒന്നാമതു് ദ്രാവിഡം സംശ്ലിഷ്ടകക്ഷ്യയിലും സംസ്കൃതം വൈകൃതകക്ഷ്യയിലുമാണു് സ്ഥിതിചെയ്യുന്നതു്. സംശ്ലിഷ്ടകക്ഷ്യയിൽ (തൊടർനില) സംബന്ധത്തെ കുറിക്കുന്ന ചില പദങ്ങൾക്കു സ്വതന്ത്രമായി നിൽക്കുന്നതിനും ശക്തിയുണ്ടു്. ‘കൊണ്ടു്’ തുടങ്ങിയ ഗതികൾ ഇത്തരത്തിലുള്ള പദങ്ങളാകുന്നു. വൈകൃതകക്ഷ്യയിൽ (ഉരുവുനില) പ്രകൃതിയിൽന്നു വേർപെട്ടാൽ പ്രത്യങ്ങൾക്കു് അർത്ഥമില്ല. സംസ്കൃതത്തിലെ സുബന്താദി പ്രത്യയങ്ങളുടെ അവസ്ഥ അങ്ങനെയുള്ളതാണല്ലോ. രണ്ടാമതു്, വിഭക്തി പ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, ക്രിയാപദപ്രത്യയങ്ങൾ ഇവ രണ്ടു ഭാഷകളിലും ഏറ്റവും വ്യത്യസ്തങ്ങളാണെന്നുള്ളതിന്നുപുറമെ അവ ചേർക്കുന്ന രീതിക്കും പ്രകടമായ ഭേദമുണ്ടു്. ‘മരങ്ങളുടെ’ എന്ന പദത്തിൽ ‘മു്’ എന്ന ലിങ്ഗപ്രത്യയവും ‘കൾ’ എന്ന വചനപ്രത്യയവും ‘ഉടെ’ എന്ന വിഭക്തിപ്രത്യയവും ഒന്നിനു മീതെ ഒന്നായി മേൽക്കുമേൽ ചേർത്തിരിക്കുന്നു. സംസ്കൃതത്തിൽ ഇങ്ങനെയല്ലല്ലോ ചെയ്യാറുള്ളതു്. മൂന്നാമതു്, ദ്രാവിഡത്തിൽ കർമ്മണി പ്രയോഗമില്ല; വല്ല പ്രാചീന കൃതികളിലും നാം അതു് അപൂർവമായി കാണുന്നുണ്ടെങ്കിൽ അതു സംസ്കൃതത്തിന്റെ അനുകരണമായിട്ടു മാത്രമായിരിക്കും. ഇതിന്നും പുറമേ ഭാവേപ്രയോഗം എന്നൊന്നു ഭാഷയിൽ ഒരിടത്തുംതന്നെയില്ല. നാലാമതു്, ദ്രാവിഡത്തിലും സംസ്കൃതത്തിലും നിപാതരൂപങ്ങൾക്കു തമ്മിൽ വളരെ അന്തരമുണ്ടു്. അഞ്ചാമതു്, ദ്രാവിഡത്തിൽ അചേതനനാമങ്ങൾക്കും അവയെ കുറിക്കുന്ന സർവനാമങ്ങൾക്കും ലിങ്ഗഭേദമില്ല. ആറാമതു്, നപുംസകനാമങ്ങൾക്കു ബഹുവചനമില്ല. ഏഴാമതു്, ഭേദകങ്ങൾക്കു നാമങ്ങളുമായി ലിങ്ഗവചനവിഭക്തിപ്പൊരുത്തമില്ല. എട്ടാമതു്, രണ്ടു ഭാഷകളിലെ അക്ഷരമാലകൾക്കും തമ്മിൽ സ്പഷ്ടമായ വ്യത്യാസമുണ്ടു്. ഒൻപതാമതു്, സന്ധി നിയമങ്ങളിലും ആ വ്യത്യാസം ധാരാളമായി കാണാം. ഇങ്ങനെ വ്യാകരണ സംബന്ധമായ പല വൈജാത്യങ്ങളുടേയും ഗണന ഇനിയും തുടർന്നുകൊണ്ടു പോകാവുന്നതാണു്. അതുകൊണ്ടു ദ്രാവിഡവും സംസ്കൃതവും ഏകഗോത്രത്തിൽപ്പെട്ട ഭാഷകളല്ലെന്നുതന്നെ നിസ്സന്ദേഹമായി നിർണ്ണയിക്കേണ്ടിയിരിക്കുന്നു. ഇന്നുള്ള കുറെ ദ്രാവിഡപദങ്ങളെ സംസ്കൃതധാതുക്കളുമായി യേനകേനപ്രകാരേണ ഘടിപ്പിക്കുവാൻ കഴിയുന്നതാണെന്നുള്ളതുകൊണ്ടുമാത്രം ഇവയ്ക്കു ജന്യജനകഭാവം കല്പിക്കുവാൻ പാടുള്ളതല്ല. വടമൊഴി അഥവാ ഉത്തരദേശഭാഷയെന്നു സംസ്കൃതത്തിനും തെൻമൊഴി അഥവാ ദക്ഷിണഭാഷയെന്നു ദ്രാവിഡത്തിനും ദ്രാവിഡസാഹിത്യത്തിന്റെ ആരംഭകാലംമുതൽക്കുതന്നെ പേരുണ്ടായിരുന്നു എന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമാണു്. ലോകത്തിന്റെ ശൈശവാവസ്ഥയിൽ ഒരു മൂലഭാഷയേ ഉണ്ടായിരുന്നുള്ളുവോ എന്നും ദ്രാവിഡവും സംസ്കൃതവും ആ ഭാഷയുടെ രണ്ടുൾപ്പിരിവുകളാണോ എന്നും മറ്റുമുള്ള പ്രശ്നങ്ങൾക്കു് ഉത്തരം പറയാൻ വേണ്ട തെളിവുകൾ ഇനിയും നമുക്കു പരിപൂർണ്ണമായി ലഭിച്ചിട്ടില്ലാത്തതും അവയെപ്പറ്റി അടിസ്ഥാനമില്ലാതെയുള്ള അനുമാനങ്ങൾ ചെയ്യുന്നതുകൊണ്ടു പ്രായോഗികമായ പ്രയോജനമൊന്നും സിദ്ധിക്കുവാൻ നിർവാഹമില്ലാത്തതുമാകുന്നു. മാനവസമുദായം ഏകമാകയാൽ ചില ശബ്ദങ്ങൾ ആദിമകാലത്തു സർവസാധാരണമായിരുന്നിരിക്കാവുന്നതും തന്നിമിത്തം ഇന്നു കാണുന്ന ഭിന്നഭാഷാകുടുംബങ്ങളിൽ അവ സമാനരൂപങ്ങളായി നിലകൊള്ളാവുന്നതുമാണെന്നുള്ളതിനെപ്പറ്റി ആർക്കും വിവദിക്കുവാൻ ന്യായമില്ലെന്നുകൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്.
അദ്ധ്യായം 3 - മലയാളഭാഷയുടെ ഉൽപത്തി
3.1കർണ്ണാടകവും തെലുങ്കും
പഴന്തമിഴ് എന്നു നാം രണ്ടാമധ്യായത്തിൽ നാമകരണം ചെയ്ത മൂലദ്രാവിഡഭാഷ കാലാന്തരത്തിൽ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ഉത്തരദ്രാവിഡശാഖയിൽപെട്ട ഭാഷകളാകുന്നു കർണ്ണാടകവും തെലുങ്കും. ഇവയിൽ ആദ്യമായി വേർപിരിഞ്ഞ ഉപശാഖ ഏതെന്നുള്ളതിനെപ്പറ്റിയുള്ള വാദം ഇന്നും അവസാനിച്ചിട്ടില്ല. എന്നാൽ കർണ്ണാടകത്തിനുള്ളതിനേക്കാൾ പഴക്കം കല്പിക്കാവുന്ന ചില പ്രയോഗങ്ങൾ തെലുങ്കിൽ കാണാമെങ്കിലും കർണ്ണാടകത്തിൽനിന്നാണു് തെലുങ്കു വേർതിരിഞ്ഞതെന്നു് ഊഹിക്കുവാൻ ഒന്നിലധികം ന്യായങ്ങൾ ഉണ്ടു്. ദക്ഷിണഭാരതത്തിന്റെ പൂർവോത്തരഭാഗങ്ങളിൽ പ്രചരിച്ചിരുന്ന കർണ്ണാടകം കാലക്രമത്തിൽ തെലുങ്കായിത്തീർന്നു. കരുനാടു് (കറുത്ത മണ്ണുള്ള നാട്) എന്ന പദം കരുനാടം അഥവാ കരുനാടകമായി വിപരിണമിച്ചു്, കർണ്ണാടം അഥവാ കർണ്ണാടകം എന്നു സംസ്കൃതത്തിലും കന്നടം എന്നു ദ്രാവിഡത്തിലും രൂപം നേടി. കരുനാടകം എന്നു ക്രി. പി. എട്ടാംശതകത്തിലെ വേൾവിക്കുടിശാസനത്തിലും കന്നടം എന്നു ചിലപ്പതികാരത്തിലും പ്രയോഗം കാണുന്നു. ഈ കർണ്ണാടകം ‘ഹളകന്നടം’ അല്ലെങ്കിൽ പഴങ്കന്നടമെന്നും ‘പൊസകന്നടം’ അഥവാ പുതിയ കന്നടം എന്നും രണ്ടുമാതിരി ഉള്ളതിൽ ആദ്യത്തേതു് തമിഴിൽനിന്നു പിരിഞ്ഞതാണെന്നു തദ്ദേശവൈയാകരണന്മാർ പരക്കെ സമ്മതിക്കുന്നു. പത്താം ശതകത്തിൽ ജീവിച്ചിരുന്ന ഛന്ദോംബുധികർത്താവായ നാഗവർമ്മൻ പ്രാചീനകർണ്ണാടകാക്ഷരമാലയിൽ മഹാപ്രാണങ്ങളും ഊഷ്മാക്കളും ഇല്ലായിരുന്നു എന്നു പ്രസ്താവിക്കുന്നു. പഴങ്കന്നടത്തിനും തമിഴിനും മലയാളത്തിനും തമ്മിൽ അനേകം അംശങ്ങളിൽ സാജാത്യമുണ്ടു്. ഈജിപ്തിൽ ഓൿസിറിങ്കസ് (Oxyroehynchus) എന്ന സ്ഥലത്തുനിന്നു കിട്ടിയ ക്രി. പി. രണ്ടാംശതകത്തിലെ ഒരു പാപ്പിറസ് ഗ്രന്ഥത്തിൽ ചാരിറ്റിയോൺ എന്ന ഒരു ഗ്രീക്ക് യുവതി യാത്രചെയ്തിരുന്ന കപ്പൽ ഛിന്നഭിന്നമായി ഇന്ത്യൻ സമുദ്രതീരത്തു് അടിഞ്ഞതായും അവിടത്തെ രാജാവു് (‘ബേറേകൊഞ്ച മധുപാത്രക്കേകാകി’) വേറെ കുറെ മദ്യം ഒരു പാത്രത്തിലൊഴിച്ചു് (‘പാനം ബേർ എത്തിക്കട്ടി മധുപം ബേർ’) ‘ഈ പാത്രം എടുത്തു് അടച്ചു കെട്ടീട്ടു ഞാൻ പ്രത്യേകമായി ഇതിലെ മദ്യം പാനം ചെയ്യാം,’ എന്നു പറഞ്ഞതായും മറ്റും രേഖപ്പെടുത്തീട്ടുണ്ടു്. ഉദ്ധൃതങ്ങളായ വാക്യങ്ങൾ പഴങ്കന്നടമാണു്. വളരെക്കാലത്തേക്കു തെലുങ്കരേയും കന്നടരേയും കർണ്ണാടകന്മാരെന്നും അവരുടെ സാഹിത്യങ്ങളെ കർണ്ണാടകസാഹിത്യമെന്നും പൊതുവായി പറഞ്ഞുവന്നു. ക്രി. പി. ഒൻപതാംശതകത്തിൽ ജീവിച്ചിരുന്ന കവിരാജമാർഗ്ഗപ്രണേതാവായ നൃപതുങ്ഗനാണു് കർണ്ണാടക ഭാഷയിലെ ആദ്യത്തെ ഗ്രന്ഥകാരൻ. [1] എന്നാൽ ആറാംശതകത്തിനുമുമ്പുതന്നെ ആ ഭാഷയിൽ ശിലാരേഖകൾ കാണുന്നുണ്ടു്. തെലുങ്കുഭാഷയിലെ ശിലാരേഖകൾ എട്ടാംശതകത്തിൽ ആരംഭിക്കുന്നു. തെലുങ്കു് എന്ന പദം ‘ത്രിലിങ്ഗം’ എന്നതിന്റെ തത്ഭവമാണെന്നും അതു കാലേശ്വരം, ശ്രീശൈലം, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവലിങ്ഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ടു് ആദ്യമായി തെലുങ്കുദേശത്തിനു ലഭിച്ച പേരാണെന്നും ആ പേർ ഭാഷയ്ക്കു പകർന്നതു പിന്നീടാണെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു. ‘തെലുങ്കു്’ എന്ന പദം തത്ഭവമേ അല്ലെന്നും തെളിവുള്ള ഒരു ഭാഷയായതിനാൽ അതിനു ആ പേർ വന്നതാണെന്നും മറ്റുചിലർ വാദിക്കുന്നു. ‘തെനുകു’ എന്നതാണു് ശരിയായ രൂപമെന്നും അതിന്റെ അർത്ഥം തേനാകുന്നതു് അഥവാ മധുതുല്യം എന്നാണെന്നും അഭ്യൂഹിക്കുന്നവരും ഇല്ലെന്നില്ല. സംസ്കൃതത്തിൽ തെലുങ്കിനെ ആന്ധ്രഭാഷയെന്നു പറയുന്നു. തമിഴരുടെ സംഘകാലത്ത് ആന്ധ്രദേശത്തെ തമിഴ്പ്പെയർദേശം അതായതു് തമിഴുമായുള്ള ബന്ധം വിട്ട ദേശം എന്നു പറഞ്ഞുവന്നതായി കാണുന്നു. ‘വടുകു്’ അതായതു് ഉത്തരദേശഭാഷ എന്ന നാമമാണു് അന്നത്തെ ഗ്രന്ഥകാരന്മാർ തെലുങ്കിനു നല്കിവന്നതു്. തെലുങ്കുഭാഷയിലെ ഒന്നാമത്തെ ഗ്രന്ഥകാരൻ മഹാഭാരതത്തിന്റെ ആദ്യഭാഗം തർജ്ജമചെയ്ത നന്നയ്യഭട്ടനാകുന്നു. അതുവരെ തെലുങ്കർ കർണ്ണാടകഭാഷയിലാണു് പ്രബന്ധങ്ങൾ രചിച്ചുവന്നതു്. പതിനഞ്ചാംശതകത്തിൽ ജീവിച്ചിരുന്ന ശ്രീനാഥൻപോലും താൻ തെലുങ്കിലാണു് കവനം ചെയ്യുന്നതെങ്കിലും മാമൂലനുസരിച്ച് അതു കർണ്ണാടകമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ഴ, ള, റ എന്നീ മൂന്നക്ഷരങ്ങൾ മൂലദ്രാവിഡത്തിന്റെ പ്രത്യേക സ്വത്താണല്ലോ. കന്നടത്തിൽ ഴ പന്ത്രണ്ടാംശതകത്തിലും റ പതിനേഴാംശതകത്തിലും നശിച്ചുപോയി; എന്നാൽ അതിന്റെ ഒരു അപരിഷ്കൃതോപഭാഷയായ നീലഗിരിയിലെ ‘ബഡഗ’ഭാഷയിൽ ആ അക്ഷരം ഇന്നുമുണ്ടു്. തെലുങ്കു് ഒരു സാഹിത്യഭാഷയായി വികസിക്കുന്നതിനു മുമ്പുതന്നെ അതിലെ ഴകാരം അസ്തമിച്ചു. ഇങ്ങനെ പല മാറ്റങ്ങളും കർണ്ണാടകത്തിലും തെലുങ്കിലും വരുന്നതിനുള്ള കാരണം സംസ്കൃതഭവഭാഷകളുടെ മർദ്ദമാകുന്നു. തെലുങ്കിനു്, കർണ്ണാടകത്തെക്കാൾ, വിദർഭത്തിനും കലിംഗത്തിനും ഇടയ്ക്കു പ്രചരിയ്ക്കകൊണ്ടു് ആ ഭാഷകളോടു കൂടുതലായി ബന്ധമുണ്ടാകുകയും, തെലുങ്കുദേശം ക്രി. പി. രണ്ടാംശതകം മുതൽ കുറേക്കാലത്തേയ്ക്കു ബുദ്ധമതാനുയായികളും പാലിഭാഷ സംസാരിക്കുന്നവരുമായ ആന്ധ്രരാജാക്കന്മാരുടെ ശാസനത്തിനു അധീനമായിത്തീരുകയാൽ ആ ബന്ധം ദൃഢിഭവിക്കുകയും ചെയ്തു. തെലുങ്കുമായുള്ള സമ്പർക്കംകൊണ്ടു കർണ്ണാടകത്തിനു പ്രത്യയവിഷയത്തിലും മറ്റും അനന്തരകാലങ്ങളിൽ പലവിധത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടു്. ബഡഗ ഭാഷ കൂടാതെ കുറുംവാരി (കറുമ്പരുടേതു്) എന്നൊരു ഉപഭാഷയും കർണാടകത്തിനുണ്ടു്. അതു് നീലഗിരി, കുടകു മുതലായ ദേശങ്ങളിൽ പ്രചരിക്കുന്നു. കാമാട്ടി, വസരീ എന്നിങ്ങനെ ചില ഉപഭാഷകൾ തെലുങ്കിനും കാണുന്നു; അവയുടെ പ്രചാരം അധികവും ബോംബേ പ്രവിശ്യയിലാണു്.
3.2തമിഴകം
ഈവിധം ദക്ഷിണഭാരതത്തിൽ കർണ്ണാടകവും തെലുങ്കും പ്രചരിച്ചുവന്ന ഉത്തരഭാഗം ഒഴിച്ചു് അതിനുതെക്കുള്ള ഭാഗം മാത്രമാണു് തമിഴകം എന്നു പുറനാനൂറു തുടങ്ങിയ സംഘസാഹിത്യഗ്രന്ഥങ്ങളിൽ പേർ പറയുന്ന ദേശം. അകം എന്നാൽ നാടെന്നർത്ഥം. “വടവെങ്കടം തെൻകുമരിയായിടൈത്തമിഴു് കുറുനല്ലുലകം” എന്നു ക്രി. മു. ഒന്നാം ശതകത്തിൽ വിരചിതമായ തൊൽകാപ്പിയമെന്ന ദ്രാവിഡവ്യാകരണഗ്രന്ഥത്തിനു പനമ്പാരനാർ പാടിയ പായിര (പ്രശസ്തി) ത്തിൽ നിന്നു് ഈ തമിഴകത്തിന്റെ വടക്കേ എലുക വെങ്കടമെന്നു പറയുന്ന തിരുപ്പതിമലയും തെക്കേ എലുക കന്യാകുമാരിയുമാണെന്നു വെളിവാകുന്നു. “നാർപ്പെയരെല്ലൈയെൻപതു തെൻകുമരി വടവെങ്കടം കുണകടൽ കുടകടൽ” ഇവയാണെന്നു് ഒൻപതാം ശതകത്തിൽ ജിവിച്ചിരുന്ന ‘പേരാചാരിയർ’ എന്ന തൊൽക്കാപ്പിയ വ്യാഖ്യാതാവും
“വടാ അതു പനി പടുനെടുവരൈ വടക്കും
തെനാ അതുരുകെഴുകുമരിയിന്റെർക്കും
കുണാ അതുകരൈ പൊരുതൊടു കടർക്കുണക്കും
കുടാ അതുതൊൻറു മുതിർ പൗവത്തിൻ കുടർക്കും.”
എന്നു കാരികിഴാരും “തെൻകുമരി വടപെരുങ്കർ കുണകുടകടലാവെല്ലൈ” എന്നു കുറുങ്കോഴിയൂർകിഴാരും അതിനു മുൻപു തന്നെ പുറനാനൂറിലും പാടിയിരിക്കുന്നതിൽനിന്നു തമിഴകത്തിന്റെ കിഴക്കും മേക്കുമുള്ള അതിരു സമുദ്രമായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. ഒരുകാലത്തു കന്യാകുമാരി ഒരു നദിയായിരുന്നു എന്നും അതിനു് ഇരുന്നൂറു നാഴിക തെക്കോളം പാണ്ഡ്യരാജ്യം വ്യാപിച്ചിരുന്നു (കുമരിയാർ കെടുവതർക്കുമുന്നൈയതു) എന്നും പനമ്പാരനാരുടെ പായിരത്തിനു് ഉരൈ (വ്യാഖ്യാനം) എഴുതിയ ഇളമ്പൂരണരും മറ്റും പ്രസ്താവിച്ചിരിക്കുന്നു. “നെടിയോൻ കുൻറമും തൊടിയോൾപൗവവും തമിഴ് വരമ്പറുത്ത തൺപുനനാടു” എന്നു ചിലപ്പതികാരത്തിൽ വേനിർക്കാതയിലും വിവരിച്ചിട്ടുണ്ടു്. നെടിയോൻ കുൻറമെന്നാൽ ത്രിവിക്രമരൂപനായ മഹാവിഷ്ണുവിന്റെ കുന്നു്, അതായതു തിരുപ്പതി, എന്നും തൊടിയോൾ പൗവം എന്നാൽ കൈവളയണിഞ്ഞ ദേവിയുടെ അതായതു കുമാരീഭഗവതിയുടെ സമുദ്രമെന്നുമാണർത്ഥം.
3.3മൂവരശർ
തമിഴകം ചേരർ, ചോളർ, പാണ്ഡ്യർ എന്നീ (മൂവരശർ) മൂന്നു രാജവംശങ്ങളുടെ ശാസനത്തിൽ വളരെക്കാലം ഇരുന്നിരുന്നു. ഇവർ (പടൈപ്പുകാലം തൊട്ടേ) ആദികാലം മുതല്ക്കേയുള്ള രാജാക്കന്മാരാണെന്നു തിരുക്കുറളിന്റെ വ്യാഖ്യാനത്തിൻ പരിമേലഴകർ പറയുന്നു. ആകെക്കൂടി നൂറ്റെൺപതു കാതം വിസ്താരമുണ്ടായിരുന്ന തമിഴകത്തിൽ എൺപതു കാതം ചേരരും അൻപത്താറു കാതം പാണ്ഡ്യരും നാല്പത്തിനാലു കാതം ചോളരും ഭരിച്ചിരുന്നു. വളരെക്കാലം കഴിഞ്ഞു തെക്കൻ പെന്നാറ്റിനു വടക്കു കാഞ്ചീപുരമുൾപ്പെട്ട ഇരുപതു കാതം പ്രദേശം തൊണ്ടൈമണ്ഡലം (തുണ്ഡീരം) ആയും, കോയമ്പത്തൂർ, സേലം, നീലഗിരി മുതലായവ ഉൾപ്പെട്ട പ്രദേശം കൊങ്കുമണ്ഡലമായും വേർപിരിഞ്ഞു. ഇവയും മൈസൂറിന്റെ തെക്കേ അറ്റത്തു്, ഏതാനും ഭാഗവും, ഇന്നത്തെ കേരളത്തിന്നു പുറമേ, പഴയ ചേരരാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തമിഴകം ഇങ്ങനെ മൂന്നിൽനിന്നു് അഞ്ചു രാജ്യങ്ങളായപ്പോൾ ചേരമണ്ഡലത്തിനു മലൈമണ്ഡലം അഥവാ മലൈനാടു് എന്നൊരു പേരും സിദ്ധിച്ചു. [2] തമിഴകത്തിന്റെ പശ്ചിമഭാഗം ചേരർക്കും പൂർവോത്തരഭാഗം ചോളർക്കും പൂർവ്വദക്ഷിണഭാഗം പാണ്ഡ്യർക്കും അധീനമായിരുന്നതിനാൽ അവയ്ക്കു യഥാക്രമം കുടപുലം (പശ്ചിമദേശം), കുണപുലം (പൂർവദേശം), തെൻപുലം (ദക്ഷിണദേശം) എന്നീ നാമധേയങ്ങൾ ലഭിച്ചു. പുലമെന്നാൽ ദേശമെന്നർത്ഥം. ചേരലു് (ചേർച്ച) എന്ന പദത്തോടു സ്ഥലവാചിയായ ‘അകം’ ചേർന്നപ്പോൾ ഉണ്ടായ സമസ്തപദമാണു് ചേരലം; ചേരലത്തിന്റെ സങ്കുചിതരൂപമാകുന്നു ചേരം. ഒരുകാലത്തു കടൽ പിൻവാങ്ങുകയാൽ കരയോടുചേർന്ന പ്രദേശമാണല്ലോ ചേരം. ചേരലം സംസ്കൃതീഭവിച്ചതാണു് കേരളം. [3] ചേരലൻ എന്നതു് ചേരരാജാക്കന്മാരുടെ പൊതുപ്പേരാണു്. മൂവരശരിൽ എല്ലാം കൊണ്ടും ശ്രേഷ്ഠത ചേരന്മാർക്കായിരുന്നു. അവരെപ്പറ്റി ദ്രാവിഡസാഹിത്യത്തിൽ പ്രസ്താവിക്കുന്നതുതന്നെ ചേര ചോള പാണ്ഡ്യരെന്ന ക്രമമനുസരിച്ചാണു്. ‘ചിറു പാണാറ്റുപ്പടൈ’ എന്ന സംഘഗ്രന്ഥത്തിൽ കുട്ടവൻ (ചേരൻ) ചേഴിയൻ (പാണ്ഡ്യൻ) ചെമ്പിയൻ (ചോളൻ) എന്നു് ഇവരുടെ പൗർവ്വാപര്യം നിർദ്ദേശിച്ചിരിക്കുന്നു. തൊല്കാപ്പിയത്തിൽ “പോന്തൈ വേമ്പൈ യാരെന വരൂഉ” അതായതു ചേരർ പനമ്പൂവും പാണ്ഡ്യർ വേപ്പിൻപൂവും ചോളർ കൊന്നപ്പൂവുമാണു് വെറ്റി (ജയ) മാലയ്ക്കുപയോഗിക്കുന്നതെന്നു വിവരിച്ചു കാണുന്നു. ചേരർക്കു (പൊരുൾ) അർത്ഥവും പാണ്ഡ്യർക്കു (ഇമ്പം) കാമവും ചോളർക്കു (അറം) ധർമ്മവുമായിരുന്നു മുഖ്യ പുരുഷാർത്ഥങ്ങൾ. വില്ലു ചേരരുടേയും മീൻ പാണ്ഡ്യരുടേയും പുലി ചോളരുടേയും കൊടിയടയാളമായിരുന്നു. പ്രജാപാലനത്തിൽ വീരമുരജം ചേരർക്കും ന്യായമുരജം പാണ്ഡ്യർക്കും ത്യാഗമുരജം ചോളർക്കും വാദ്യമായിരുന്നു എന്നും മുത്തമിഴിൽ ചേരർക്കു നാടകത്തമിഴും പാണ്ഡ്യർക്കു് ഇചൈത്തമിഴും ചോളർക്കു് ഇയറ്റമിഴുമായിരുന്നു പ്രധാനമെന്നും പ്രാചീന ദ്രാവിഡ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടു്. ‘വേഴമുടൈത്തു മലൈനാടു്’, അതായതു് ആനകൾക്കു മലനാടും മുത്തിനു പാണ്ടിനാടും ചോറിനു ചോളനാടും കേൾവിപ്പെട്ടതാണെന്നു് ഔവയാരും പാടിയിരിക്കുന്നു. ഇതിൽനിന്നെല്ലാം ചേരരുടെ സ്ഥാനൗന്നത്യവും ഐശ്വര്യമഹിമയും യുദ്ധവീരതയും ഏറെക്കുറെ വിശദമാകുന്നതാണു്.
3.4ചെന്തമിഴു്
ഉദ്ദേശം ക്രി. മു. മൂന്നാം ശതകത്തോടുകൂടി തമിഴു് ഒരു സാഹിത്യഭാഷയായി വികസിച്ചപ്പോൾ അതിനെ വ്യാകരണനിയമങ്ങൾക്കു വിധേയമാക്കിയും മറ്റും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. “പാണ്ടിയനിൻ നാടുടൈത്തു നല്ല തമിഴു്” എന്നു് ഔവയാർ ഗാനം ചെയ്യുന്നു. അങ്ങനെ (ചെവ്വിയ) ചൊവ്വാക്കിയ ഭാഷയ്ക്കു ചെന്തമിഴു് എന്നു പേർ വന്നു. വ്യവഹാരഭാഷ അതിൽനിന്നു ഭിന്നമായിരുന്നു എന്നുമാത്രമല്ല അതിനു ദേശംതോറും വ്യത്യാസവുമുണ്ടായിരുന്നു. അതിനെ പണ്ഡിതന്മാർ കൊടുന്തമിഴു് (മസൃണമല്ലാത്ത തമിഴു്) എന്നു പറഞ്ഞുവന്നു. ലക്ഷ്യഗ്രന്ഥങ്ങൾ ഉണ്ടായതിനു മേലാണല്ലോ ലക്ഷണഗ്രന്ഥങ്ങളുടെ ആവിർഭാവം. “എള്ളിൽ നിന്റെണ്ണൈയെടുപ്പതുപോലെവിലക്കിയത്തിനിന്റെടുപെടുമിലക്കണം” എന്നു് അഗസ്ത്യമുനിരചിതമായ പേരകത്തിയം (വലിയ അഗസ്ത്യം) എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. അതിൽനിന്നു ചില സൂത്രങ്ങൾ തൊൽകാപ്പിയത്തിന്റെ വ്യാഖ്യാതാക്കൾ ഉദ്ധരിക്കുന്നു എന്നല്ലാതെ ആ ഗ്രന്ഥം ഇന്നുവരെയും കണ്ടുകിട്ടിയിട്ടില്ല. ‘പഴിത്തനർ പുലവർ’ എന്നു് ഒരു അഗസ്ത്യസൂത്രത്തിൽ കാണുന്നതിൽനിന്നു് അദ്ദേഹത്തിനു മുമ്പും ചില തമിഴ് വൈയാകരണന്മാരുണ്ടായിരുന്നതായി ഊഹിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും അഗസ്ത്യനെത്തന്നെയാണു് തമിഴ് വ്യാകരണത്തിന്റെ പിതാവായി ഐതിഹ്യം പരിഗണിച്ചിരിക്കുന്നതു്. ‘തമിഴെനുമളപ്പരുഞ്ചലതി തന്തവൻ’ അതായതു് ‘തമിഴെന്ന അളവില്ലാത്ത ജലധി തന്നവൻ’ എന്നു കമ്പർ അദ്ദേഹത്തെ സമുചിതമായി പുകഴ്ത്തുന്നു.
“ഏവമേവ വിജാനീഹി
ദ്രാവിഡഞ്ചാപി ഭാഷിതം
വ്യാകർത്താ സ ഹി സർവ്വജ്ഞോ
യസ്യാഗസ്ത്യോ മഹാമുനിഃ”
എന്നു ശംഭുരഹസ്യത്തിലും പ്രതിപാദിച്ചിരിയ്ക്കുന്നു. അഗസ്ത്യൻ ഉദ്ദേശം ക്രി. മു. രണ്ടാംശതകത്തിൽ ജീവിച്ചിരുന്നതായി സങ്കൽപ്പിക്കാം; അതു രാമായണകാലത്തിലെ അഗസ്ത്യനല്ല; അദ്ദേഹത്തിന്റെ വംശത്തിൽ ജനിച്ച ഒരു പണ്ഡിതനായിരിക്കണം എന്നു തോന്നുന്നു. അഗസ്ത്യന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളാണു് സുപ്രസിദ്ധനായ തൊല്കാപ്പിയർ. അദ്ദേഹം 1612 സൂക്തങ്ങളിൽ തൊല്കാപ്പിയം (തൊലു്: പഴയ; കാപ്പിയം: കാവ്യം) എന്ന വ്യാകരണഗ്രന്ഥം നിർമ്മിച്ചു. തൊല്കാപ്പിയർ ജമദഗ്നിമഹർഷിയുടെ പുത്രനും ശ്രീ പരശുരാമന്റെ കനിഷ്ഠസഹോദരനും ആയിരുന്നു എന്നും തൃണധൂമാഗ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നുമുള്ള ഐതിഹ്യത്തിൽ വാസ്തവാംശം അധികമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ അദ്ദേഹവും ഭാർഗവഗോത്രജനായിരുന്നിരിക്കാം. എഴുത്തു്, ചൊലു് (പദം), പൊരുൾ (അർത്ഥം) ഈ മൂന്നു് അധികാരങ്ങ (അധ്യായങ്ങ) ളായി വേർതിരിച്ചിരിയ്ക്കുന്ന തൊല്കാപ്പിയംതന്നെയാണു് ചെന്തമിഴിനു് പ്രമാണഭൂതമായ ലക്ഷണഗ്രന്ഥം. ‘എനപ്പടുപ’ (എന്നു ചൊല്ലപ്പെടുന്നു), ‘എൻപ’ (എന്നു പറയുന്നു), ‘എന്റി ചിനോർ പുലവർ’ (എന്നു പറഞ്ഞു വിദ്വാന്മാർ), ‘മൊഴിപ’ (പറയുന്നു), ‘എന്മനാർ പുലമൈയോരേ’ (പണ്ഡിതന്മാർ പറയുന്നു) എന്നും മറ്റും അതിൽ പല അവസരങ്ങളിലും ‘ആദാചാര്യാണാം’ എന്നും മറ്റും പാണിനിമഹർഷിയുടെ അഷ്ടാധ്യായിയിലെന്നപോലെ പൂർവസൂരികളെ സ്മരിച്ചുകാണുന്നു. അഗസ്ത്യനും തൊല്കാപ്പിയരും സംസ്കൃതവ്യാകരണത്തിൽനിന്നു പല സംജ്ഞകളും പല നിയമങ്ങളും തമിഴിൽ സംക്രമിപ്പിച്ചിട്ടുണ്ടു്. “ഐന്തിര (ഐന്ദ്രവ്യാകരണം) നിറൈന്ത തൊല്കാപ്പിയർ” എന്നു തൊല്കാപ്പിയരുടെ സഹപാഠിയായ പനമ്പാരനാർതന്നെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. ഇന്ദ്രൻ എന്നതു ക്രി. മു. നാലാംശതകത്തിൽ ജീവിച്ചിരുന്ന ഇന്ദ്രദത്തന്റെ നാമാന്തരമാകുന്നു. [4] സംസ്കൃതത്തിലെപ്പോലെ ഏഴു വിഭക്തികൾ തമിഴിലും വേണമെന്നു് അഗസ്ത്യൻ നിശ്ചയിച്ചു് അവയ്ക്കു് ഒന്നാം വേറ്റുമൈ (പ്രഥമ), രണ്ടാം വേറ്റുമൈ (ദ്വിതീയ) എന്നിങ്ങനെ പേരുകളും നല്കി. തൊല്കാപ്പിയർ സംസ്കൃതത്തെ അനുകരിച്ചു തമിഴിൽ കർമ്മണിപ്രയോഗം വിധിച്ചു; ആറു സമാസങ്ങൾ സ്വീകരിച്ചു; യാസ്കൻ പദങ്ങളെ നാമം, ആഖ്യാതം, ഉപസർഗ്ഗം, നിപാതം എന്നു നാലായി പിരിച്ചതുപോലെ പെയർ, വിനൈ, ഇടൈച്ചൊല്, ഉരിചൊല് എന്നു് അവയ്ക്കു് നാലു വിഭാഗങ്ങൾ തമിഴിലും കല്പിച്ചു; പാണിനീയശിക്ഷയിലെ
“അഷ്ടൗ സ്ഥാനാനി വർണ്ണാനാ–
മുരഃ കണ്ഠശ്ശിരസ്തഥാ
ജിഹ്വാമൂലഞ്ച ദന്തശ്ച
നാസികോഷ്ഠൗ ച താലു ച.”
എന്ന കാരികയിൽ കാണുന്ന വിധത്തിൽ തമിഴിലെ വർണ്ണ സ്ഥാനനിയാമകമായ 83-ാം സൂത്രം രചിച്ചു. ഇങ്ങനെ തമിഴ് വ്യാകരണത്തിന്റെ നിർമ്മിതിയിൽ പല നിർദ്ദേശങ്ങളും സംസ്കൃതവ്യാകരണങ്ങളിൽനിന്നു കൈക്കൊണ്ടു എങ്കിലും താൻ തമിഴിനാണു് വ്യാകരണം രചിയ്ക്കുന്നതെന്നുള്ള പൂർണ്ണ ബോധം അദ്ദേഹത്തിനു് ആദ്യന്തം ഉണ്ടായിരുന്നു.
3.5കൊടുന്തമിഴു്
ഇങ്ങനെ വ്യാകരണനിയമങ്ങൾക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോൾ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയിൽതന്നെ കവനം ചെയ്തുതുടങ്ങി. ക്രി. മു. രണ്ടാം ശതകം മുതൽ ക്രി. പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തിൽ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാൽ പാണ്ഡ്യദേശത്തിലെ തമിഴിനു ചെന്തമിഴെന്നും തമിഴകത്തിന്റെ ഇതരഭാങ്ങളിലെ തമിഴിനു കൊടുന്തമിഴെന്നും പേർ വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങൾക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയിൽനിന്നു ഭേദിക്കുക എന്നുള്ളതു ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയിൽ ഇയർചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയിൽ ഇയർചൊല് എല്ലാവർക്കും അർത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയിൽമാത്രം പ്രയോഗാർഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളിൽ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊലു് സംസ്കൃതത്തിൽനിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കിൽ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങളുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തിൽ സേനാവരൈയർ (13-ാം ശതകം) പ്രസ്താവിയ്ക്കുന്നു.
“അവറ്റുൾ
ഇയർ ചൊറ്റാമേ
ചെന്തമിഴ്നിലത്തു വഴക്കൊടു ചിവണി–
ത്തമ്പൊരുൾ വഴാമൈയിചൈക്കും ചൊല്ലേ.” [5]
എന്ന ചൊല്ലധികാരം 398-ാം സൂത്രം വ്യാഖ്യാനിക്കുമ്പോൾ, ചെന്തമിഴ് നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കു മരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്നു് അദ്ദേഹം പറയുന്നു. മരുതയാറു് പുതുക്കോട്ട സംസ്ഥാനത്തിൽ കൂടി ഒഴുകുന്ന ഒരു നദിയാണു്; മധുരയിൽക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂർ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂർ തൃശ്ശിനാപ്പള്ളി ജില്ലയിൽപെട്ടതും ആധുനികപണ്ഡിതന്മാരിൽ ചിലർ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണു്.
“ചെന്തമിഴ് ചേർന്ത പന്നിരു നിലത്തു–
ന്തങ്കുറിപ്പിനവേ തിചൈച്ചൊർ കിളവി.”
എന്ന ചൊല്ലതികാരം 400-ാം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളിൽ അതാതു നാട്ടുകാർ വിവക്ഷിക്കുന്ന അർത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയർചൊല് പോലെ എല്ലാ നാടുകളിലുമുളള ജനങ്ങൾക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണു് തിചൈച്ചൊൽ (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ടു് നാടുകൾ പൊങ്കർ, ഒളി, തെൻപാണ്ടി, കുട്ടം, കുടം, പൻറി (പന്നി), കർക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതൽ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നു ധരിക്കണമെന്നും ആ വ്യാഖ്യാതാവു തുടർന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേർ പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ാം ശതകം) നന്നൂലിലെ 273-ാം സൂത്രവും ആരംഭിക്കുന്നു.
“തെൻ പാണ്ടി കുട്ടങ്കുടങ്കർക്കാ വെൺപൂഴി–
യൻറിയരുവാവതൻ വടക്കു — നൻറായ
ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–
രേതമിലു് പന്നിരുനാട്ടെൺ”
എന്നൊരു പഴയ തമിഴ്വെൺപാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണു് പണ്ഡിതന്മാർ സേനാവരൈയത്തിലേതിനേക്കാൾ പ്രാധാന്യം കല്പിച്ചുകാണുന്നതു്. മേൽപ്രസ്താവിച്ച പന്ത്രണ്ടു നാടുകളിൽ തെൻപാണ്ടി തിരുനൽവേലിജില്ലയും നാഞ്ചനാടുമാണു്. കൊല്ലം മുതൽ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേർ. ചേക്കിഴാർ പെരിയ പുരാണത്തിൽ ചെങ്ങന്നൂർക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയൻ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണു്. കർക്കാനാടു കോയമ്പത്തൂർജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷംഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണു്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കിൽ മലയമാൻനാടു് തെക്കേ ആർക്കാട്ടിൽ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആർക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കൽപ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോൾ വേണാടു്, കുട്ടനാടു്, കുടനാടു്, പൂഴിനാടു് എന്നീ നാലു നാടുകൾ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തിൽ അന്തർഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതൽ’ ഇത്യാദി നിർദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാൻ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണു് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാർ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലിൽ ‘ഒൻപതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയിൽ പതിനേഴെണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു പാട്ടിൻപ്രകാരം
“ചിങ്കളഞ്ചോനകഞ്ചാവകഞ്ചീനന്തുളുക്കുടകം
കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം
കങ്കമകതങ്കടാരങ്കടുങ്കുചല–
ന്തങ്കും പുകഴ്തമിഴ് ചൂഴ്പതിനേഴ് പുവിതാമിവൈയേ”
അതായതു് (ചിങ്കളം) സിംഹളം, (ചോനകം) യവനദേശം, (ചാവകം) ജാവാ, ചീനം, തുളു, കുടകു്, കൊങ്കണം, കർണ്ണാടകം, കൊല്ലം, ആന്ധ്രം, കലിങ്ഗം, ഗങ്ഗം (ഗാങ്ഗന്മാർ ഭരിച്ച മൈസൂറിന്റെ ദക്ഷിണഭാഗം) മഗധം, വങ്ഗം (ബെങ്ഗാൾ), കടാരം (ബർമ്മാ), കുടുങ്കുചലം (കോസലം?) ഇവയാണെന്നു കാണുന്നു. പതിനെട്ടാമത്തെ നാടു് ഏതാണെന്നു് വെളിവാകുന്നില്ല. നച്ചിനാർക്കിനിയർ പതിനെട്ടിനു പകരം പന്ത്രണ്ടെന്നു ഗണിച്ചു് ആ നാടുകൾ ചിങ്കളം (സിലോൺ), പഴന്തീവു് (പഴയ ദ്വീപു്), കൊല്ലം, കൂപം, കൊങ്കണം, തുളുവം, കുടകം, കരുനടം (കർണ്ണാടകം), കൂടം, വടുകം, തെലുങ്കു്, കലിങ്ഗം എന്നീ ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇവയിൽ പഴന്തീവത്തിന്റേയും കൂടത്തിന്റേയും കിടപ്പു് എവിടെയെന്നറിഞ്ഞുകൂടാ. എന്നുമാത്രമല്ല, കൊല്ലത്തേയും കൂപത്തേയും, അതുപോലെ വടുകത്തേയും തെലുങ്കിനേയും വേർതിരിക്കുന്നതിനുള്ള കാരണവും അജ്ഞാതമായിരിക്കുന്നു. ചേന്തനാരുടെ ദിവാകരത്തിൽ പതിനെട്ടു ഭാഷകളുടെ പേരുകൾ പറഞ്ഞു കാണുന്നുണ്ടെങ്കിലും അവയുടെ കൂട്ടത്തിൽ ദാക്ഷിണാത്യഭാഷകളായി ദ്രാവിഡം, തുളുവം ഇവ രണ്ടിനും മാത്രമേ പ്രവേശം നല്കിക്കാണുന്നുള്ളു. അനതിപ്രാചീനരായ ഇവർക്കാർക്കുംതന്നെ കൊടുന്തമിഴ്നാടുകൾക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റി വിശദമായ ജ്ഞാനമുണ്ടായിരുന്നതായി തോന്നുന്നില്ല.
3.5.1മലയാളത്തിന്റെ പഴമ; ചില പ്രാചീനപ്രയോഗങ്ങൾ
തൊല്കാപ്പിയത്തിലെ ചൊല്ലതികാരത്തിൽ പദങ്ങളെപ്പറ്റി മാത്രമാണല്ലോ പ്രസ്താവിക്കുന്നതു്. അതിന്റെ നിർമ്മാണകാലത്തു കേരളത്തിലെ സംവ്യവഹാരഭാഷ ഏതു നിലയിലിരുന്നു എന്നറിവാൻ വേണ്ട തെളിവില്ലെങ്കിലും ചില ലക്ഷ്യങ്ങൾ ലഭിച്ചിട്ടുണ്ടു്. ‘ആതിനിൻറ അകരം ഐകാരമായ് തിരിന്തതു’ എന്നു തൊല്കാപ്പിയം എഴുത്തതികാരം 399-ാം സൂത്രത്തിൽ കാണുന്നു. ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവിൽ നിന്നിരുന്ന അകാരം പിന്നീടു് തമിഴിൽ ഐകാരമായി മാറി എന്നാണു് ആ സൂത്രത്തിന്റെ അർത്ഥം. മലയാളത്തിൽ തല, മല, എന്നൊക്കെയല്ലാതെ തമിഴിലേപ്പോലെ, തലൈ, മലൈ, എന്നൊന്നുമുച്ചാരണമില്ലാത്തതുകൊണ്ടു് ഈ വിഷയത്തിൽ മലയാളം പൂർവ്വരൂപങ്ങൾ നിലനിറുത്തിപ്പോരുന്നു എന്നു തീർച്ചപ്പെടുത്തുന്നതിൽ പക്ഷാന്തരത്തിനു് അവകാശമുണ്ടെന്നു തോന്നുന്നില്ല. തെലുങ്കിൽ മലയാളത്തെപ്പോലെ അകാരമേയുള്ളു. കർണ്ണാടകത്തിൽ അതു് എകാരമായി മാറുന്നു. രണ്ടാമതു് ആ, ഈ, ഈചുട്ടെഴുത്തുകൾ തമിഴിൽ (ചെയ്യുളിൽ) കവിതയിൽ മാത്രമേ വരൂ എന്നാണു് തൊല്കാപ്പിയരുടെ മതം; മലയാളത്തിൽ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശമുണ്ടല്ലോ. ഇതും മലയാളത്തിന്റെ പ്രാക്തനതയ്ക്കു് ഒരു തെളിവാണു്. മൂന്നാമതു് പൂർവ്വകാലത്തു തമിഴിൽ ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങൾ ചേർക്കുക പതിവില്ലായിരുന്നു എന്നും ചെന്തമിഴിൽ അങ്ങനെയൊരു പരിഷ്കാരം ഇദംപ്രഥമമായി ഏർപ്പെടുത്തുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മരുടെ മതം. മലയാളത്തിൽ ‘അവൻ വന്നു’ ‘അവർ പോയി’ എന്നും മറ്റുമല്ലാതെ ‘അവൻ വന്നാൻ’ ‘അവർ പോയാർ’ എന്നും മറ്റും വ്യവഹാര ഭാഷയിൽ പ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തിൽ ‘ക്രിയായാം കാലത്രയേ പ്രായോ ഗദിതം’ എന്ന സൂത്രത്തിൽ ഈ പ്രയോഗം വൈകല്പികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണിപ്രവാളകൃതികൾക്കു ലക്ഷണശാസ്ത്രം നിർമ്മിക്കുക എന്നുള്ളതായിരുന്നു എന്നും ആ കൃതികൾ ചെന്തമിഴ് വ്യാകരണനിയമങ്ങൾക്കു് ഏറെക്കുറെ വിധേയങ്ങളായിരുന്നു എന്നും നാം വിസ്മരിക്കരുതു്. ഇതു നോക്കുമ്പോൾ പുരുഷഭേദനിരാസം എന്നൊരു വിപരിണാമം മലയാളത്തിൽ സംഭവിച്ചിട്ടില്ലെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. നാലാമതു് സംഘകാലത്തു് ‘ഉന്തു’ എന്നൊരു വർത്താമാനകാല പ്രത്യയം ഉണ്ടായിരുന്നു എന്നും, ആ പ്രത്യയം പരണർ, കോവൂർകിഴാർ, നക്കീരർ മുതലായ പഴയ കവികൾ പ്രയോഗിച്ചിട്ടുണ്ടെന്നും അതു മലയാളത്തിൽ ‘ഉന്നു’ എന്ന രൂപത്തിൽ ഇന്നും നിലനിന്നുപോരുന്നുണ്ടെന്നും ‘പുറനാനൂറ്റിൻ പഴമൈ’ എന്ന ഗ്രന്ഥത്തിൽ ഒരു അഭ്യൂഹം ഉന്നയിച്ചു കാണുന്നു. അതിന്റെ പ്രണേതാവു ചില വ്യാഖ്യാതാക്കന്മാർ പറയുന്നതു പോലെ ആ പ്രത്യയം പേരെച്ചത്തിന്റേതല്ലെന്നും പൂർണ്ണക്രിയയുടേതാണെന്നും സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. അതു സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘ഉന്തു’ കന്നടത്തിൽ ‘ഉത്തു’ വായും തെലുങ്കിൽ ‘ഉതു’ ‘ഉത്ചു’ എന്നീ രൂപങ്ങൾ സ്വീകരിച്ചും മാറുന്നു. ‘ഇൻറു’ എന്നും ഒരു രൂപമുണ്ടായിരുന്നു; ‘ഇറു’ അതിൽനിന്നു പിന്നീടു വന്നതാണു്. ഈ ‘ഇൻറു’ മലയാളത്തിൽ ‘ഇന്നു’ എന്ന രൂപത്തിൽ നിലനിന്നിരുന്നു എന്നും അതാണു് പിന്നീടു് ‘ഉന്നു’ ആയിത്തീർന്നതു് എന്നുമാണു് ഞാൻ പൂർവ്വകാലത്തെ താളിയോലഗ്രന്ഥങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനത്തിൽനിന്നു ഗ്രഹിക്കുന്നതു്. ഈ വിഷയം ഉപരിഗവേഷണത്തെ അർഹിക്കുന്നു. അഞ്ചാമതു് ആയ്ത എഴുത്തു ചെന്തമിഴിൽ പ്രത്യേകമായി സംസ്കൃതത്തിലെ വിസർഗ്ഗത്തെ അനുകരിച്ചു കൂട്ടിച്ചേർത്തതും പഴന്തമഴിൽ ഇല്ലാതിരുന്നതും ആണു്. മലയാളത്തിൽ ആയ്ത എഴുത്തു് പദ്യത്തിൽപോലും പണ്ടും ഇന്നും ഇല്ല. ആറാമതു് മറ്റു ചില പ്രയോഗങ്ങളെപ്പറ്റി പറയാം. ‘ഇ’ എന്ന ഭൂതകാലപ്രത്യയത്തിനു യകാരാഗമം വന്നു് ‘ഇയ’ എന്ന ഒരു പേരെച്ചമല്ലാതെ നകാരാഗമം വന്നു് ‘ഇന’ എന്നു് മറ്റൊരു രൂപം പണ്ടു തമിഴിൽ ഇല്ലായിരുന്നു. പഴകിയ, അടക്കിയ, എന്നല്ലാതെ മലയാളത്തിൽ പറയാറില്ലെങ്കിലും പഴകിന, അടക്കിന എന്നിങ്ങനെയാണു് ഇന്നത്തെ തമിഴിൽ പ്രായേണ പ്രയോഗിച്ചു കാണുന്നതു്. വരുവാൻ, പോകുവാൻ മുതലായ പദങ്ങളിലുള്ള ആൻ എന്ന പഴന്തമിഴിലെ പിൻവിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴിൽ ഗ്രന്ഥഭാഷയിൽമാത്രം അപൂർവ്വമായും മലയാളത്തിൽ സർവ്വസാധാരണമായും പ്രയോഗിക്കുന്നു. ‘പോരും’എന്ന അർത്ഥത്തിൽ മലയാളത്തിൽ പ്രയോഗിക്കുന്ന മതി എന്ന പദം പരണരുടേയും മറ്റും സംഘകൃതികളിൽ കാണുന്നുണ്ടെങ്കിലും പിൽക്കാലത്തു് ആ ഭാഷയിൽ ലുപ്തമായിപ്പോയി. എന്നാൽ അതു മലയാളത്തിൽ ഇന്നും നിലവിലിരിക്കുന്നു. തെല്ലു് (തമിഴിൽ ‘തില്’) മുതലായ പദങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടതാണു്. ‘മതി, ‘തെല്ലു്’ ഇവയുടെ അർത്ഥംതന്നെ തമിഴർക്കു് ഇക്കാലത്തു് അറിവില്ല. അങ്ങനെ എന്ന പദം തമിഴിൽ കവികളും പണ്ഡിതന്മാരും മാത്രം ഉപയോഗിക്കുന്നു; പ്രത്യുത മലയാളത്തിൽ അതു് ഇന്നും എല്ലാവരുടേയും കൈകാര്യത്തിലിരിക്കുന്നു. ‘നിന്റെ’ എന്ന അർത്ഥത്തിൽ ‘നിൻ’ എന്നുമാത്രമേ മുൻകാലത്തു തമിഴിൽ പ്രയോഗമുണ്ടായിരുന്നുള്ളു; ‘ഉൻ’ എന്ന രൂപം പിന്നീടു് വന്നതാണു്. മലയാളത്തിൽ ‘നിൻ’ എന്ന പദം മാത്രമാണല്ലോ ഇന്നും പ്രയോഗിക്കുന്നതു്. അതുപോലെ മലയാളത്തിലെ ‘ആയി’ ‘ആവും’ ഇവയാണു് തമിഴിലെ ‘ആകി’ ‘ആകും’ ഇവയുടെ പ്രാഗ്രൂപങ്ങൾ. ഏഴാമതു് കേരളപാണിനീയത്തിൽ മലയാളത്തെ തമിഴിൽനിന്നു വേർതിരിക്കുന്ന രണ്ടുപാധികളായി നിർദ്ദേശിച്ചിട്ടുള്ള അനുനാസികാതിപ്രസരവും തവർഗ്ഗോപമർദ്ദവും ആ നിലയിൽ അങ്ഗീകരിക്കാവുന്നതാണോ എന്നുള്ളതിനെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ടു്. ചെന്തമിഴിന്റെ ആവിർഭാവത്തിനു മുൻപുതന്നെ ഔദാസീന്യന്യായമനുസരിച്ചു് ഈ ഭേദങ്ങൾ ദക്ഷിണദ്രാവിഡഭാഷയിൽ വന്നു ചേർന്നിരുന്നു എന്നും അനുനാസികപ്രധാനമായിരുന്ന ആ ഭാഷയിലെ പൂർവ്വരൂപങ്ങളെയാണു് മലയാളം പ്രദർശിപ്പിക്കുന്നതെന്നുമാകുന്നു മി. കനകസഭൈപ്പിള്ളയുടെ അഭിപ്രായം. ഞണ്ടു, ഞാൺ, ഞായിറു മുതലായ പദങ്ങൾ ഇന്നും തമിഴിൽ നടപ്പുണ്ടു്. അതുകൊണ്ടു് ഐന്തു, അഞ്ചു; കുൻറു, കുന്നു; നരമ്പു, ഞരമ്പു; ഈ പദദ്വയങ്ങളിൽ ഐന്തു, കുൻറു, നരമ്പു ഇവയാണു് പ്രാചീനങ്ങളെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. എട്ടാമതു് ‘റ്റ’ എന്ന വർണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിലനിറുത്തിപ്പോരുന്നതു മലയാളമാകുന്നു. തമിഴിൽ അതു ‘റ്റ്റ’ എന്നു മാറിപ്പോയിരിക്കുന്നു. നിലാ, മഴൈ, വെയിൽ, ഇരുൾ, എന്നീ പദങ്ങളോടു് ‘അത്തു’ എന്ന ‘ചാരിയൈ’ (ഇടനില) ചേരുമെന്നു തൊല്കാപ്പിയത്തിൽ വിധിയുണ്ടെങ്കിലും ആ വിധി അനുസരിച്ചുള്ള പ്രയോഗങ്ങൾ ഇന്നും പ്രത്യക്ഷീഭവിക്കുന്നതു മലയാളത്തിൽമാത്രമാണു്. ‘നിലാവത്തു്’ ‘മഴയത്തു്’ എന്നും മറ്റും തമിഴർ പറയാറില്ലല്ലോ. പരപ്പുള്ള ഈ പ്രമേയത്തെപ്പറ്റി ഇങ്ങനെ ഇനിയും പലതും പറയാനുണ്ടെങ്കിലും വിസ്തരഭയത്താൽ വിരമിക്കുന്നു.
3.6ചില പ്രാചീനപദങ്ങൾ
തമിഴർക്കു് ഇന്നും കേട്ടാൽ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകാത്തവയും എന്നാൽ കേരളീയർക്കു നിത്യോപയോഗത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ഗ്രഹിക്കാവുന്നവയുമായ അനേകം പ്രാചീനപദങ്ങൾ പഴയ ചെന്തമിഴ്ക്കൃതികളിൽ കാണ്മാനുണ്ടു്. ഉദാഹരണത്തിനു് പടുകാലൈ (പടുകാലം), തുന്നക്കാരൻ (തുന്നൽക്കാരൻ), പീടികൈ (പീടിക), അങ്കാടി (അങ്ങാടി), പിഴൈ (തെറ്റു്), മാണി (ബ്രഹ്മചാരി), പൊതി (ഭാണ്ഡം), എക്കൽ, കൂവനീറു, അടയ്ക്ക, വാലമൈ (വാലായ്മ), പട്ടാങ്കു (പട്ടാങ്ങ്), അളിയൻ, ആചാ(ശാ)ൻ, ചാ(ശാ)ന്തി (അമ്പലങ്ങളിലെ പൂജ), പറ്റായം (പത്തായം), ഈടു (പണയം), പിണക്കം, കരയാമൽ (കരയാതെ), പടുഞായിറു (പടിഞ്ഞാറു്), ഇവ ചിലപ്പതികാരത്തിൽനിന്നും, ആൾ (ശക്തൻ), ഊഴം, കണി (ജ്യോത്സ്യൻ), കളരി, കൂറു (പങ്കു്), തോണി, പാണി (ഒരുവക താളം), കളരി, ഇവ പുറപ്പൊരുൾവെൺപാമാലയിൽനിന്നും, കാ (കാവു), തൊഴുതു, ഊൺ, ഇവ മണിമേഖലയിൽ നിന്നും, കടവു, കുപ്പായം, ചിതൽ, ചോരൈ, തീറ്റി, പണിക്കൻ, പായൽ, പൂചൈ (പൂച്ച), മിടുക്കു്, വഴിപാടു്, ഇവ വേറെ ചില സംഘകൃതികളിൽനിന്നും, അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി — ‘ആലിപ്പഴം’ നോക്കുക), ഒരുപാടു് (വളരെ അധികം), കിളിപ്പൈതൽ, ഉഴല്വാൻ, കുട്ടൻ, അടിയുറൈ (അടിയറ), മൂരി, മടി (ആലസ്യം), പാവ, കവളം, കുരവൈ, ചിക്കെന (ചിക്കെന്നു്), ചിറുക്കൻ (ചെറുക്കൻ), നിച്ചലും (നിത്യം), പണ്ടി (വയറു), പയലുതൽ (പയറ്റു്), പള്ളി (നിദ്ര — ‘പള്ളിക്കൊള്ളുക’ നോക്കുക), പറൈതൽ (പറയുക), പുലരി, പൈയ (പയ്യെ), വാരം ഓതുതൽ (വാരം ഇരിക്ക), ഇവ നാലായിരപ്രബന്ധത്തിൽനിന്നും ഉദ്ധരിക്കാം. ‘കൊള്ളാമൊ എനിൽ (എന്നാൽ) കൊള്ളാം’ എന്നു് ഇറൈയ നാരകപ്പൊരുൾ എന്ന വ്യാഖ്യാനഗ്രന്ഥത്തിൽ കാണുന്നു. ഇവയിൽ പലതും ചെന്തമിഴിൽ തിരിചൊല്ലുകളായിരുന്നേക്കാനിടയുണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇയൽച്ചൊല്ലുകളാണു്. തലേനാൾ എന്നർത്ഥത്തിൽ ചെന്തമിഴിൽ ‘നെരുതലൈ’ എന്നൊരു പദം പണ്ടു പ്രയോഗത്തിലിരുന്നിരുന്നു; മലയാളത്തിലെ ‘ഇന്നലെ’ അതിന്റെ ഒരു സങ്കുചിതരൂപമാണു്. തമിഴിൽ ഇന്നു് ‘നെരുതലൈ’ സംഭാഷണപദകോടിയിൽ ഉൾപ്പെടുന്നില്ല. ചെന്തമിഴിൽ കേരളീയർ സാഹിത്യം നിർമ്മിച്ചപ്പോൾ അവരുടെ കൃതികളിൽ ഒരു മലയാളച്ചുവ പദങ്ങളുടേയും ശൈലികളുടേയും വിഷയത്തിൽ സ്വാഭാവികമായി സംക്രമിക്കുകയുണ്ടായി. [6] അത്തരത്തിലുള്ള പദങ്ങളേയും ശൈലികളേയും ആ ഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച ചെന്തമിഴ്പ്പണ്ഡിതന്മാർ ‘മലൈനാട്ടു വഴക്കു’ (മലനാട്ടു ശൈലി), എന്നു വ്യവഹരിച്ചു വന്നു. കേരളീയനായ ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരത്തിനു് അടിയാർക്കുനല്ലാർ വ്യാഖ്യാനം രചിക്കുമ്പോൾ പുതൈത്തൽ (പുതുയ്ക്കൽ) എന്നതിനു പോർത്തൽ എന്നർത്ഥമെഴുതി അതു മലനാട്ടു വഴക്കാണെന്നു പറയുന്നു. ‘പനി’ എന്ന പദത്തിനു തമിഴിൽ മഞ്ഞെന്നേ അർത്ഥമുള്ളു. അതു് ഇളങ്കോവടികൾ ജ്വരം എന്ന അർത്ഥത്തിൽ പ്രയോഗിച്ചപ്പോൾ വ്യാഖ്യാതാവു് “പനിയെൻപതോർ നോയുമുണ്ടു. അതു മലൈനാട്ടു വഴക്കു” എന്നു പ്രസ്താവിക്കുന്നു. ഇതുപോലെ ചിറുമിയർകൾ (പെൺകുട്ടികൾ) എന്ന പദത്തിനും ഒരു കുറിപ്പു കാണുന്നുണ്ടു്.
3.7ചില അഭ്യൂഹങ്ങൾ
ഇതിൽനിന്നെല്ലാം നാം ഗ്രഹിക്കേണ്ടതു് (1) പഴന്തമിഴു് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെമുമ്പു — പക്ഷെ ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പർക്കത്തിനു മുമ്പുതന്നെ — വേർപിരിഞ്ഞു കഴിഞ്ഞിരുന്നു എന്നും (2) ദക്ഷിണ ദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേകതകളോടുകൂടി ക്രമേണ വികസിച്ചുവന്നുവെന്നും (3) ക്രി. മു. മൂന്നാംശതകത്തോടടുപ്പിച്ചു് ആ ശാഖയിൽ സാഹിത്യം ആവിർഭവിച്ചു എന്നും (4) അപ്പോൾ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന ഒരു കൃതിമഗ്രന്ഥഭാഷ പണ്ഡിതന്മാർക്കു വ്യവസ്ഥാപനം ചെയ്യേണ്ടിവന്നു എന്നും (5) അതിനു മുൻപു പശ്ചിമപർവ്വതപങ്ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിൽ ഒരേ ഭാഷ — ദക്ഷിണദ്രാവിഡം — തന്നെയായിരുന്നു സംഭാഷണത്തിനു് ഉപയോഗിച്ചു വന്നതെങ്കിലും അതിനു് രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും (6) കേരളത്തിലെ കൊടുന്തമിഴ് ചോളാദി ദേശങ്ങളിലെ കൊടുന്തമിഴിൽനിന്നു ഭിന്നമായിരുന്നു എന്നും (7) ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്നാട്ടിൽ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയിൽ ലയിച്ചുപോയി എന്നും (8) എന്നാൽ കേരളം വളരെക്കാലത്തേയ്ക്കു പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടു കൂടി പുലർത്തിക്കൊണ്ടുപോന്നു എന്നും (9) ആ ഭാഷ അനന്തരകാലങ്ങളിൽ ചെന്തമിഴ്നാട്ടിലെ വ്യവഹാരഭാഷയിൽനിന്നു് അധികമധികം അകന്നു് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു എന്നുമാണു്. ദക്ഷിണദ്രാവിഡത്തിന്റെ പൂർവ്വരൂപത്തെയാണു് നാമിന്നു മലയാളമെന്നു പറയുന്നതെന്നും ചെന്തമിഴിന്റേയും അതിനു വിധേയമായ ചോള പാണ്ഡ്യദേശങ്ങളിലെ ഇന്നത്തെ വ്യവഹാരഭാഷയുടേയും ആവിർഭാവം അതിനു പിന്നീടാണെന്നും ഉള്ള വസ്തുത പണ്ഡിതന്മാർ പരക്കെ സമ്മതിക്കുന്നു. ചെന്തമിഴിന്റെ ഉദയത്തിനു മുമ്പുതന്നെ തമിഴും മലയാളവും തമ്മിൽ വേർപിരിഞ്ഞു എന്നാണു് ഡാക്ടർ കാൾഡ്വെല്ലിന്റെ മതമെന്നു് ഏകദേശം ഊഹിക്കാം. പരേതനായ ശ്രീമാൻ റ്റി. ഏ. ഗോപിനാഥരായർ “മലൈയാളമെൻറൊരു തനിപ്പാഷൈയില്ലൈയെൻറും അതു പഴന്തമിഴെൻറും മുന്നരേ വിളക്കിയുള്ളേൻ” എന്നു പറയുന്നു. “ഇപ്പോതു വേറു പാഷൈ വഴങ്കുന്തേയമാകിയ മലൈനാടു തമിഴ്ത്തേയമാകവേ ഇരുന്തതു” എന്നു മഹാമഹോപാധ്യായൻ വി. സ്വാമിനാഥയ്യരും “മലൈനാട്ടു വഴക്കെൻറു അവർ കാട്ടുവനവെല്ലാം പൊതുവാക പഴയ തമിഴ്വാക്കുകളേയൻറി വേറില്ലൈ” എന്നു റാവുസാഹിബ് എം. രാഘവയ്യങ്കാരും “ചെന്തമിഴ്ക്കാലത്തിർക്കും മുന്നേ നടൈപെറ്റിരുന്ത ഇയർക്കൈത്തമിഴിൽ ചിർച്ചില ഉരുവങ്കളെ മലൈയാളമൊഴിയിൽ ഇൻറും നിലൈന്തു നിർക്കിൻറവെൻറുകൂറലേ പൊരുത്തമാവതു” എന്നു ശ്രീമാൻ കെ. എൻ. ശിവരാജപിള്ളയും അഭിപ്രായപ്പെടുന്നു. കഠിനമായ ചെന്തമിഴിൽ വിരചിതങ്ങളായ സംഘകൃതികൾ സാമാന്യജനങ്ങൾക്കു ദുർഗ്രഹമായിരുന്നതിനാൽ ആ രീതി പരിത്യജിച്ചു് എല്ലാവർക്കും മനസ്സിലാകത്തക്കതും വ്യവഹാരഭാഷയോടു കഴിവുള്ളിടത്തോളം അടുക്കുന്നതുമായ ഒരു ലളിതശൈലിയിൽ വൈഷ്ണവരായ ആഴ്വാരന്മാരും ശൈവരായ നായനാരന്മാരും തങ്ങളുടെ ഭക്തിപ്രസ്ഥാനത്തിലുള്ള ഗാനങ്ങൾ രചിക്കുവാൻ ഇടവന്നു. അവരുടെ കാലം ക്രി. പി. ആറും ഒൻപതും ശതവർഷങ്ങൾക്കിടയിലാണു്. അവരുടെ കൃതികളിലെ ഭാഷയേയും ചെന്തമിഴെന്നാണു് പറയാറുള്ളതെങ്കിലും ആ ചെന്തമിഴിനും പുറനാനൂറു മുതലായ സംഘകൃതികളിലെ ചെന്തമിഴിനും തമ്മിലുള്ള വ്യത്യാസം അല്പമൊന്നുമല്ല. ആഴ്വാരന്മാരുടേയും നായനാരന്മാരുടേയും ഗാനങ്ങളോടും ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന പെരുന്തേവനാരുടെ ഭാരതത്തിലെ ഗാനങ്ങളോടുമാണു് പഴയ മലയാളത്തിനു പ്രകടമായ സാദൃശ്യം കാണുന്നതു്. ഐ, ഒടു, ക്കു, ഇൻ, അതു, കൺ, ഇവ തൊല്കാപ്പിയത്തിൽ ദ്വിതീയ മുതൽ സപ്തമി വരെയുള്ള വിഭക്തികൾക്കു പ്രത്യയങ്ങളായി കാണിച്ചിരിക്കുന്നു. ലീലാതിലകത്തിൽ എ, ഒടു, ക്കു, നിൻറു, ഉടൈ, ഇല്, ഇവയാണു് അവയ്ക്കു പകരമുള്ള പ്രത്യയങ്ങൾ. ഇവയിൽ എ, എന്ന ദ്വിതീയാപ്രത്യയം മലയാളത്തിലല്ലാതെ തമിഴിലില്ല. എന്നാൽ തൃതീയയ്ക്കു് ആൻ എന്നും ആൽ എന്നും രണ്ടു പ്രത്യയങ്ങൾ അനന്തരകാലികന്മാരായ തമിഴ് വൈയാകരണന്മാർ സ്വീകരിച്ചിരിയ്ക്കുന്നു. അവയിൽ ‘ആൽ’ മലയാളത്തിലുമുണ്ടു്. ചതുർത്ഥീപ്രത്യയമായ ‘കു’ ചില അവസരങ്ങളിൽ ഉച്ചാരണസൗകര്യാർത്ഥം മലയാളത്തിൽ ‘നു’ വായി മാറുന്നു. പഞ്ചമീപ്രത്യയമായ ‘ഇൻ’, ‘ഇല്’ ആയി മാറാമെന്നു തമിഴിൽ പിൽകാലത്തു് ഒരു വിധിയുണ്ടായി. ‘ഇൽനിന്നു’ എന്ന പഞ്ചമീപ്രത്യയം സ്ഫുടപ്രത്യായനന്യായമനുസരിച്ചു മലയാളത്തിൽ വന്നുചേർന്നു. വാസ്തവത്തിൽ ‘നിന്നു’ എന്നു മാത്രമല്ല ആ പ്രത്യയത്തിന്റെ രൂപം. ‘ഉടൈ’ എന്നൊരു ഷഷ്ഠീപ്രത്യയം ‘അതു്’ എന്നതിനുപുറമെ മുൻപു പറഞ്ഞ ഭക്തിമാർഗ്ഗപ്രതിപാദകങ്ങളായ കൃതികളിൽ കാണുന്നു. ‘ഇല്’ എന്ന സപ്തമീപ്രത്യയം വീരചോഴിയമെന്ന വ്യാകരണത്തിൽ (പതിനൊന്നാംശതകം) സ്വീകരിക്കപ്പെട്ടിട്ടുമുണ്ടു്. ഇങ്ങനെ പ്രത്യയസംബന്ധമായി പല രൂപാന്തരങ്ങളും വീരചോഴിയത്തിന്റേയും നന്നൂലിന്റേയും പ്രണേതാക്കൾ സ്വീകരിച്ചതു് അന്നു ചെന്തമിഴ്സാഹിത്യത്തിലല്ലെങ്കിലും വ്യവഹാരഭാഷയിലും അങ്ങിങ്ങു ഭക്തിമാർഗ്ഗഗാനങ്ങളിലും പ്രചരിച്ചിരുന്ന പ്രത്യയങ്ങളേക്കൂടി തങ്ങളുടെ ലക്ഷണഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തുന്നതിനാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. പഴന്തമിഴിൽ ഉണ്ടായിരുന്ന പദസമൂഹം എല്ലാ ശാഖകൾക്കും പൊതുവായിരുന്നു എങ്കിലും അവയിൽ ചിലതു കാലാന്തരത്തിൽ ഓരോ ശാഖയിൽ പല കാരണങ്ങളാൽ നശിച്ചുപോയി. അതുകൊണ്ടു ദക്ഷിണദ്രാവിഡത്തിൽ പ്രചരിക്കുന്ന പദങ്ങൾ മുഴുവൻ ഉത്തരദ്രാവിഡത്തിൽ ഇപ്പോൾ ഇല്ലെന്നു മാത്രമല്ല കർണ്ണാടകത്തിനും തെലുങ്കിനും തന്നെ ഈ വിഷയത്തിൽ ഗണനീയമായ വൈജാത്യവുമുണ്ടു്. എന്നാൽ മലയാളത്തിനും തമിഴിനും തമ്മിൽ കാണുന്ന ബന്ധം ഇത്തരത്തിലുള്ളതല്ല. മലയാളത്തിലെ ദ്രാവിഡപദങ്ങൾ ആസകലം തമിഴിലുമുണ്ടു്. ചില പദങ്ങൾക്കു രൂപഭേദവും മറ്റു ചിലവയ്ക്കു് അർത്ഥവ്യത്യാസവും ഇല്ലെന്നില്ല. എന്നാൽ മലയാളത്തിനു പ്രത്യേകമെന്നു പറയാവുന്ന പദങ്ങൾ അധികമൊന്നുമില്ലെന്നാണു് തമിഴിലെ ദിവാകരം, പിങ്ഗളന്തൈ, ചൂഡാമണി ഈ പ്രാചീന നിഘണ്ടുക്കളിൽനിന്നു് അനുമാനിക്കേണ്ടിയിരിക്കുന്നതു്. ലീലാതിലകകാരൻ ഭാഷാപദങ്ങളിൽ ദേശിക്കു ശുദ്ധമെന്നൊരു വിഭാഗമുള്ളതായി പ്രതിപാദിച്ചിട്ടു് കൊച്ചു്, മുഴം, ഞൊടി, എന്നീ പദങ്ങൾ ശൂദ്ധഭാഷയ്ക്കു് ഉദാഹരണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന ശരിയാണെന്നു തോന്നുന്നില്ല. കൊച്ചു് എന്ന പദം തമിഴിൽ കൊച്ചൈ എന്ന രൂപത്തിൽ കാണുന്നുണ്ടു്. കൊച്ചൈയർ (യുവാക്കൾ) എന്നു തിരുമൂലർ തിരുമന്തിരത്തിൽ പ്രയോഗിക്കുന്നു. ‘മുഴം’ തമിഴിൽ മലയാളത്തിലേപ്പോലെതന്നെ പ്രചുരപ്രചാരമാണു്. ‘ഒരു മുഴമുയർന്ത’ എന്നു കമ്പരാമായണത്തിൽ കാണാം. മലയാളത്തിലെ ‘ഞൊടി’ തമിഴിലെ നൊടി തന്നെ. ‘കണ്ണിമൈ നൊടിയെന’ എന്നു തൊല്കാപ്പിയത്തിൽത്തന്നെ പ്രയോഗമുണ്ടു്. ഈ ഗ്രന്ഥങ്ങളെല്ലാം ലീലാതിലകത്തിനു മുമ്പുള്ളവയാണുതാനും. ഇനി കേരളപാണിനീയത്തിൽ പ്രസ്താവിക്കുന്ന ഒല്ലാർ, പോത്തു്, പട്ടി, കൈനില, ഈ പദങ്ങളെപറ്റി ചിന്തിക്കാം. തമിഴിൽ ഒല്ലാർ എന്നാൽ നിരക്കാത്തവർ, ശത്രുക്കൾ എന്നർത്ഥം. ‘ഒല്ലാർ നാണ’ എന്നു തൊല്കാപ്പിയം. ‘പോകൊല്ലാ’ എന്ന പദത്തിനു മലയാളത്തിൽ (പോകുകഒല്ലാ — നിരക്കുന്നതല്ല) പോകരുതു് എന്നാണല്ലോ അർത്ഥം. പോത്തു് എന്ന പദം മലയാളത്തിൽ പുല്ലിങ്ഗവാചിയാണു്. തമിഴിൽ അതു് ആണെരുമയെ മാത്രമല്ല, ആൺപുലി, ആൺമാൻ മുതലായി പലതിനേയും സൂചിപ്പിക്കും. നായെന്ന അർത്ഥത്തിൽ പട്ടി എന്ന പദം തമിഴിൽ പ്രയോഗിച്ചുകണ്ടിട്ടില്ലെങ്കിലും ‘ഇടമുനായുന്തൊഴുവും പട്ടി’ എന്നു പിങ്ഗളനിഘണ്ടുവിൽ പ്രസ്തുത പദത്തിനു് ആ അർത്ഥംകൂടി കല്പിച്ചിട്ടുണ്ടു്. കൈനില എന്ന പദം പടകുടീരം എന്ന അർത്ഥത്തിൽ തമിഴിലും പുറപ്പൊരുൾവെൺപാമാലയിൽ പ്രയോഗിച്ചു കാണുന്നു. ‘ഊവ്’ എന്ന മലയാളപദം തമിഴിലെ ഒവ്വു (ശരി എന്നർത്ഥം) തന്നെയാണു്. മലയാളത്തിൽ പ്രചരിച്ചിരുന്ന പല ദേശ്യപദങ്ങളും തമിഴ് നിഘണ്ടുകാരന്മാർ അവരുടെ കൃതികളിൽ ചേർത്തിരിക്കാം എന്നു ഞാൻ സമ്മതിക്കുന്നു. ഏതായാലും മലയാളത്തിനു തമിഴിൽനിന്നു വിഭിന്നമായ ഒരു ദ്രാവിഡപദസമൂഹമില്ലെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാൻ മാർഗ്ഗമില്ല. തമിഴിൽ കാണാത്ത അയയ്ക്കു (ദൂതനെ അയയ്ക്കുക), കുടൈ (കൈ കുടയുക), തികക്കു (പാൽ തികക്കുന്നു), തികൈ (എണ്ണം തികയുന്നു), തിരൈ (കളഞ്ഞതു തിരയുക), തേകു (വെള്ളം തേകുക), തെളിക്കു (കാലിയെ തെളിക്കുക), പൊലിക്കു (പന്തം പൊലിക്കുക) തുടങ്ങിയ ചില ധാതുക്കൾ മലയാളത്തിലുണ്ടു്; എന്നാൽ അവ വളരെ വളരെ ചുരുക്കമായേ കാണ്മാനുള്ളു. ഇങ്ങനെയുള്ള ഒരു ഭാഷയെ വളരെക്കാലം വിദേശീയരായ ഗ്രന്ഥകാരന്മാർ ഒരു പ്രത്യക ഭാഷയായി പരിഗണിക്കാത്തതു് അത്ഭുതമല്ലല്ലോ. കർണ്ണാടകനായ നാഗവർമ്മൻ കർണ്ണാടകം, ദ്രാവിഡം, ആന്ധ്രം ഈ മൂന്നു ഭാഷകളെപ്പറ്റിയേ പറയുന്നുള്ളു. ശാരദാതനയനും മലയാളത്തെ ദ്രാവിഡത്തിൽത്തന്നെ ഉൾപ്പെടുത്തുന്നു. ഒരു ഭാഷ എത്രമേൽ സ്വതന്ത്രമായാലും അതിനു പിന്നേയും വളരെക്കാലത്തേക്കു പഴയ പേരുതന്നെ നിലനില്ക്കുമെന്നുള്ളതിനു മലയാളത്തിന്റെ ചരിത്രം മകുടോദാഹരണമാകുന്നു. ലീലാതിലകം നിർമ്മിച്ച ക്രി. പി. പതിനാലാം ശതകത്തിന്റെ അവസാനത്തിലും മലനാട്ടിലെ മൊഴിക്കു തമിഴെന്നു തന്നെയായിരുന്നു നാമധേയം. ഭാഷയെന്ന നാമാന്തരം അതിനു സംസ്കൃതത്തിൽനിന്നു സിദ്ധിച്ചതും സന്ദർഭം കൊണ്ടു് അതിനു കേരളഭാഷയെന്നു് അർത്ഥഗ്രഹണം ചെയ്യേണ്ടതുമായിരുന്നു.
3.8ലീലാതിലകവും കേരളഭാഷയും
ലീലാതിലകം ആവിർഭവിച്ചകാലത്തും കേരളഭാഷ ചോളഭാഷയിൽ അതായതു തമിഴിൽ നിന്നു ജനിച്ചതോ അല്ലയോ എന്നൊരു വാദം നടന്നുകൊണ്ടിരുന്നതായി വെളിവാകുന്നുണ്ടു്. അല്ലെന്നുള്ള അഭിപ്രായമാണു് ആചാര്യനു് ഉണ്ടായിരുന്നതു്. അതു് അദ്ദേഹം പ്രതിവാദികളെ പല യുക്തികൾമൂലം ഗ്രഹിപ്പിക്കുവാൻ പ്രഥമശില്പത്തിൽ ഉദ്യമിക്കുന്നു. സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങൾ ചേരാത്ത കൃതികൾക്കു തമിഴെന്നാണു് പേർ പറഞ്ഞുവന്നതെന്നും, “തമിഴു് സംസ്കൃതമെൻറുള്ള സുമനസ്സുകൾ കൊണ്ടൊരു” “തമിഴ് മണി സംസ്കൃതം പവിഴം…” “സംസ്കൃതമായിന ചെങ്ങഴിനീരും നറ്റമിഴായിന പിച്ചകമലരും...” ഇത്യാദി ശ്ലോകങ്ങളിൽ കാണുന്ന ‘തമിഴ്’ എന്ന പദത്തിനു കേരളഭാഷ എന്നാണു് അർത്ഥമെന്നും, ചോളന്മാർ, പാണ്ഡ്യന്മാർ, കേരളന്മാർ ഇവരെല്ലാം ദ്രമിഡരായതു കൊണ്ടു് അവരുടെ ഭാഷയ്ക്കു തമിഴെന്ന പേർ വന്നു എന്നും, സാമാന്യവാചകമായ ‘തമിഴ്’പ്പദത്തിനു പ്രകൃതത്തിൽ ലക്ഷണയാ കേരളഭാഷയെന്നു വിശേഷാർത്ഥം സിദ്ധിച്ചു എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഈ അനുമാനം സമീചീനം തന്നെ. ‘നമ്പ്യാരുടെ തമിഴ്’ എന്നും മറ്റും പറയുമ്പോൾ തമിഴിനു കേരളഭാഷയെന്നുതന്നെയാണു് അർത്ഥം. കർണ്ണാടകന്മാരേയും ആന്ധ്രന്മാരേയും കൂടി ചിലർ ദ്രമിഡരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതു സയുക്തികമല്ലെന്നും അവരുടെ ഇടയിൽ ദ്രമിഡവേദമെന്നു പറയുന്ന നമ്മാഴ്വാരുടെ തിരവാമൊഴിയിൽനിന്നു ഭിന്നമായ ഒരു ഭാഷയാണു് പ്രചരിക്കുന്നതെന്നും ദ്രമിഡ സംഘാതാക്ഷരപാഠം അവരുടെ ഇടയിലില്ലെന്നും അദ്ദേഹം പിന്നീടു പ്രസ്താവിക്കുന്നു. ഇതിൽനിന്നു് അദ്ദേഹത്തിന്റെ കാലത്തു കർണ്ണാടകത്തേയും തെലുങ്കിനേയും തമിഴിന്റെ പിരിവുകളായി അഭിജ്ഞന്മാർ ഗണിച്ചിരുന്നില്ലെന്നു തീർച്ചപ്പെടുത്താവുന്നതാണു്. കേരളഭാഷയിൽ ഉള്ള പദങ്ങൾ ഇതര ഭാഷകളിൽ കാണുന്നുണ്ടെങ്കിൽ അവ ആ ഭാഷകളിലെ പദങ്ങളാണെന്നു വിചാരിക്കരുതെന്നും തത്തുല്യങ്ങളെന്നു മാത്രമേ കരുതാവൂ എന്നും ആചാര്യൻ പറയുന്നതു ക്ഷോദക്ഷമമല്ല. അങ്ങനെ അനവധി പദങ്ങൾ രണ്ടു ഭാഷകളിൽ ഒന്നുപോലെ കണ്ടാൽ ഒന്നു മറ്റൊന്നിൽനിന്നു കടം വാങ്ങിയിരിക്കുമെന്നോ അല്ലെങ്കിൽ രണ്ടിന്റേയും ഉൽപത്തി ഒരിടത്തുനിന്നായിരിക്കുമെന്നോ അനുമാനിക്കുന്നതാണു് യുക്തിയുക്തമായിട്ടുള്ളതു്. പ്രകൃതത്തിൽ കേരളഭാഷ ചെന്തമിഴ്വ്യവസ്ഥാപനത്തിനു മുമ്പുള്ള ദ്രമിഡഭാഷയാകയാലാണു് അതിൽ അത്ര വളരെ ദ്രമിഡപദങ്ങൾ കാണുവാൻ അദ്ദേഹത്തിനു് ഇടവന്നതു്. തുടർന്നു് ആചാര്യൻ സാഹചര്യംകൊണ്ടു് ‘കൂന്തൽ’ എന്നും ‘അങ്ങിനിയെങ്ങൾ ചേതഃ’ എന്നും ഒരു ശ്ലോകത്തിൽ കണ്ടാൽ ആ കൂന്തൽ കേരളഭാഷാപദമാണെന്നും, ‘അങ്കിനിയെങ്കൾ ചേതഃ’ എന്നാണു് കണ്ടതെങ്കിൽ അവിടെ കൂന്തൽ ദ്രമിഡ ഭാഷാപദമാണെന്നും, കേരളർ ‘വന്താൻ’ ‘ഇരുന്താൻ’ എന്നല്ല ‘വന്നാൻ’ ‘ഇരുന്നാൻ’ എന്നും, ‘തേങ്കാ’ ‘മാങ്കാ’ ‘കഞ്ചി’ ‘പഞ്ചി’ എന്നല്ല ‘തേങ്ങാ’ ‘മാങ്ങാ’ ‘കഞ്ഞി’ ‘പഞ്ഞി’ എന്നും, ‘യാൻ’ ‘യാനൈ’ എന്നല്ല ‘ഞാൻ’ ‘ആന’ എന്നും, ‘അതനൈ’ ‘ഇതനൈ’ ‘അവറ്റൈ’ ‘ഇവറ്റൈ’ എന്നല്ല ‘അതിനെ’ ‘ഇതിനെ’ ‘അവറ്റെ’ ‘ഇവറ്റെ’ എന്നും, ‘കഴുതൈ’ ‘കുതിരൈ’ എന്നല്ല ‘കഴുത’ ‘കുതിര’ എന്നും, ‘ഉടൈവാൾ’, ‘ഇടൈയൻ’ എന്നല്ല ‘ഉടവാൾ’, ‘ഇടയൻ’ എന്നും, ‘നിന്നൈ’ ‘എന്നൈ’ എന്നല്ല ‘നിന്നെ’, ‘എന്നെ’ എന്നും, ‘പെയർ, ഇതഴു്’ എന്നല്ല ‘പേർ, ഇതൾ’ എന്നും, ‘ഉണ്ടനർ, തിൻറനർ, ഉണ്ണാനിൻറനർ, ഉൺപർ’ എന്നല്ല, ‘ഉണ്ടാർ, തിന്നാർ, ഉണ്ണിന്നാർ, ഉൺമർ’ എന്നും, ‘വരുവാർ, കൊൺമർ’ എന്നല്ല ‘വരുവർ, കൊൾവർ’ എന്നും ‘കൂവിറ്റു, താവിറ്റു’ എന്നല്ല ‘കൂവീ, താവീ’ എന്നും, ‘അ് തു’ ‘ഇ് തു’ എന്നു് ആയ്താക്ഷരസഹിതമല്ല, അതു്, ഇതു് എന്നും ‘കനം കുഴായു്’ എന്നല്ല ‘കനം കുഴയ’ എന്നും ‘അനങ്കൻ കുതുമം, മുകം, ചന്തിരൻ’ എന്നിങ്ങനെ ആര്യച്ചുതവുതട്ടിച്ചല്ല, ‘അനങ്ഗൻ’ കുസുമം, മുഖം, ചന്ദ്രൻ’ എന്നം, ‘മാടത്തിൻ കൺ, കൂടത്തിൻ കൺ, ആലിനതു, മാവിനതു’ എന്നല്ല, ‘മാടത്തിന്മേൽ, കൂടത്തിന്മേൽ, ആലിന്റെ, മാവിന്റെ’ എന്നുമാണു് ഉച്ചരിക്കുന്നതെന്നും രണ്ടു ഭാഷകൾക്കും തമ്മിലുള്ള ചില വ്യത്യാസങ്ങളെ മുൻനിറുത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രി. പി. പതിനൊന്നാംശതകത്തിൽ തോലൻ രചിച്ചതായി വിശ്വാസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തിൽ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യഗദ്യങ്ങൾ കാണാവുന്നതാണു്. അതിനു മുൻപുതന്നെ രണ്ടു ഭാഷകൾക്കും തമ്മിലുള്ള വ്യത്യാസം പ്രകടമായി കഴിഞ്ഞിരുന്നു.
3.9മലയാളം
തമിഴെന്നപേരിൽ മലയാളത്തെ വ്യപദേശിക്കുന്നതു് അയുക്തമാണെന്നു ജനങ്ങൾ മനസ്സിലാക്കിയപ്പോൾ മലയാണ്മ, അല്ലെങ്കിൽ മലയാഴ്മ (മലയായ്മ എന്ന രൂപ ഭേദം) എന്ന പേർ അതിനു നല്കി. ‘മ’ എന്നതു ഭാവനാമങ്ങളെ നിഷ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യയമാണു്. മലയാണ്മ എന്നാൽ മലയാളികളുടെ (മലനാട്ടിലെ ജനങ്ങളുടെ) രീതിയെന്നർത്ഥം. ആ സംജ്ഞകൊണ്ടു ഭാഷയേയും വട്ടെഴുത്തിൽനിന്നു വികസിച്ച കേരളത്തിലെ ഒരുതരം ലിപിയേയും വിദ്വാന്മാരായ കേരളീയർ വ്യവഹരിച്ചുതുടങ്ങി. കേരളത്തിനു മല എന്ന പേർ ക്രി. പി 545 മുതൽ വിദേശീയർ പ്രയോഗിച്ചുകാണുന്നു. ക്രി. പി. 1150-ൽ ഇഢ്റിസി മണിബാർ എന്നും 1270-ൽ കാസ്വിനി മലബാർ എന്നും അതിനു പേർ നല്കുന്നു. പോർട്ടുഗീസുകാർ മലബാർ എന്ന പേരിൽ തന്നെ നാട്ടിനേയും ഭാഷയേയും വ്യവഹരിച്ചു. മലയാളം എന്ന പദം ആദ്യം ദേശവാചിയായിരുന്നു. ചേരലകം ചേരലമായതുപോലെ മലയാളകം മലയാളമായി എന്നു വരാൻ പാടില്ലായ്കയില്ല. കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടിയാണു് അതു ഭാഷാവാചിയായും പരിണമിച്ചതു്. ബെയിലിയും, ഗുണ്ഡർട്ടും അവരുടെ നിഘണ്ടുക്കൾക്കു മലയാളം — ഇംഗ്ലീഷ് നിഘണ്ടുവെന്നും മലയാളനിഘണ്ടുവെന്നും പേർ കൊടുക്കുന്നുണ്ടെങ്കിലും പദങ്ങളുടെ കൂട്ടത്തിൽ ഭാഷയെ കുറിക്കുന്നതിനു മലയാണ്മ എന്ന പദമാകുന്നു ഉപയോഗിക്കുന്നതു്. തിരുവിതാംകൂറിൽ മലയാളം പഠിപ്പിക്കുന്നതിനു സർക്കാർ പള്ളിക്കുടങ്ങൾ സ്ഥാപിക്കുവാൻ കൊല്ലം 990 ഇടവം 19-ാം തിയ്യതി റാണി ഗൗരി പാർവതീബായി തുല്യംചാർത്തിയ കല്പനയിൽ “മലയാണ്മയക്ഷരവും, കണക്കും ജ്യോതിഷവും” എന്നു പ്രസ്താവിച്ചുകാണുന്നു. 1027 തുലാം 13-ാം തിയ്യതിയിലെ ഒരു തിരുവിതാംകൂർ റിക്കാർഡിൽ ബെയിലിയുടെ നിഘണ്ടുവിനെപ്പറ്റി “കോട്ടയത്തു പാർക്കുന്ന പേൽസായ്പിന്റെ മുഖാന്തരത്തിൽ പണ്ടാരവകയ്ക്കു അച്ചടിപ്പിച്ചു വരുത്തിയിരിക്കുന്ന ഇംഗ്ലീഷും മലയാണ്മയും കൂടിയുള്ള ഡിൿഷ്ണേറിയിൽ” എന്നൊരു കുറിപ്പും 1030 തുലാം 1-ാം൹യിലെ തിരുവിതാംകൂർ ഗസറ്റിൽ “മലയാഴ്മയുടെ ഒരു വ്യവച്ഛേദകവ്യാകരണം റവറന്തു മാത്തൻ ഗീവറുഗീസു നാട്ടുപാദ്രിയാൽ ചമയ്ക്കപ്പെട്ടതു്” എന്നൊരു പരസ്യവുമുണ്ടു്.
3.10ഉപസംഹാരം
ഇത്രമാത്രമുള്ള പ്രപഞ്ചനംകൊണ്ടു മലയാളത്തിനു തമിഴിനോടുള്ള ബന്ധം അത്യന്തം ഗാഢവും സന്നികൃഷ്ടവുമാണെന്നും അതു് തെലുങ്കിനോടോ കർണ്ണാടകത്തിനോടോ ഉള്ളതുപോലെ ശ്ലഥവും വിദൂരവുമല്ലെന്നും തെളിയുന്നതാണു്. അതുകൊണ്ടത്രേ മലയാളം കേട്ടാൽ തമിഴർക്കും തമിഴു കേട്ടാൽ മലയാളികൾക്കും തെലുങ്കിനേയും കർണ്ണാടകത്തിനേയുംകാൾ എത്രയോ അധികമായി മനസ്സിലാകുന്നതു്. ചെന്തമിഴിന്റെ ആവിർഭാവകാലത്തിനു മുമ്പുതന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപർവ്വതങ്ങൾക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തിൽ സംസാരിച്ചു വന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്നു ഞാൻ മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തിൽ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴ് നാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാൽ മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്നു വ്യത്യാസങ്ങൾ ക്രമേണ വർദ്ധിച്ചു് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിനു വഴങ്ങി പാണ്ഡ്യചോളദേശങ്ങളിലെ വ്യവഹാരഭാഷയിൽനിന്നു് അകന്നകന്നു് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാർച്ച സൂക്ഷമമായി പരിശോധിച്ചാൽ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കിൽ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണു് വേണ്ടതെന്നും ഈ ചർച്ചയിൽനിന്നു വിശദമാകുന്നതാണു്.
2 ലീലാതിലകത്തിൽ ഉദ്ധൃതമായിക്കാണുന്ന ‘തമിഴുനാട്ടുമൈവേന്തരും വന്താർ’ എന്ന പദ്യശകലത്തിൽ നിന്നു ചേര ചോള പാണ്ഡ്യന്മാർക്കു പുറമേ കർണ്ണാടകം, ആന്ധ്രം ഈ രാജ്യങ്ങളിലെ രാജാക്കന്മാരേയും തമിഴുനാട്ടു രാജാക്കന്മാരായി സൂചിപ്പിച്ചിരിക്കുന്നു എന്നു് ഊഹിക്കാമെന്നു ചിലർ പറയുന്നു. ഇതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. ‘ഐവേന്തർ’ എന്നു് അവിടെ പദച്ഛേദം ചെയ്യുവാൻതന്നെ മാർഗ്ഗമില്ലല്ലോ. അതു വാസ്തവത്തിൽ അപപാഠമാണെന്നും സുബദ്ധമായ പാഠം ‘തമിഴുനാട്ടു മൂവേന്തരും വന്താർ’ എന്നാണെന്നും ചില ആദർശഗ്രന്ഥങ്ങളിൽനിന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്.
3 (കേരാൻ ലാതി) കേരവൃക്ഷങ്ങളെ സ്വീകരിക്കുന്നു എന്നു് അർത്ഥകല്പനചെയ്തു് കേരവൃക്ഷങ്ങൾ ധാരാളമുള്ളതിനാലാണു കേരളമെന്നു് ഈ നാട്ടിനു പേർ വന്നതെന്നു ചിലർ വാദിക്കുന്നു. ഈ വാദം വിചാരസഹമല്ല. കേരം ഈ നാട്ടിൽ ആദികാലം മുതല്ക്കേ ഉണ്ടായിരുന്ന ഒരു വൃക്ഷമാണെന്നു തോന്നുന്നില്ല; എന്നു മാത്രമല്ല അതിനു മലയാളത്തിൽ ‘തെങ്ങ്’ എന്നാണു് പറയുന്നതും; കേരം സംസ്കൃതപദമാണു്. ആര്യന്മാർ ഇവിടെ വരുന്നതിനു മുമ്പും അതിനു് ഇതുതന്നെയായിരുന്നിരിക്കണം പേർ. ദ്രാവിഡത്തിലുള്ള പദാദിയിലെ ചകാരത്തിനു സംസ്കൃതത്തിൽ കകാരാദേശം ഒരിക്കലും വരുന്നതല്ലെന്നു വാദിയ്ക്കുന്നതും അനുഭവത്തിനു വിരുദ്ധമാണു്. ചേരലം കർണ്ണാടകത്തിൽ കേരളമായി; ആ വഴി ആര്യന്മാർക്കു് ലഭിച്ച ഒരു പദമാവാനും വിരോധമില്ല. അളത്തിനു സമുദ്രതീരസ്ഥലം എന്നർത്ഥമുണ്ടു്. ചേരു് (ചേർന്ന) അളം (സമുദ്രതീരസ്ഥലം) എന്നു ചേരളത്തിനു് അർത്ഥം കല്പിയ്ക്കാമെങ്കിലും ചേരലമെന്നല്ലാതെ ചേരളമെന്നൊരു പദം ദ്രാവിഡസാഹിത്യത്തിൽ കാണാത്തതുകൊണ്ടു് ആ നിരുക്തിക്കും ഉപപത്തിയില്ല. കേരളം എന്ന ദേശസംജ്ഞ കാത്യായനനും (ക്രി. മു. നാലാം ശതകം; ‘കംബോജാൽ ലുൿ’ എന്ന സൂത്രത്തിന്റെ വാർത്തികം നോക്കുക) പതഞ്ജലിക്കും (ക്രി. മു. രണ്ടാം ശതകം) അറിവുണ്ടായിരുന്നു. അശോകമൗര്യൻ (ക്രി. മു. മൂന്നാം ശതകം) ചോളപാണ്ഡ്യന്മാർ, കേരളപുത്രൻ, സതീയപുത്രൻ ഇവരെ പ്രത്യന്തവാസികളായ സ്വതന്ത്രരാജാക്കന്മാർ എന്ന നിലയിൽ പരിഗണിച്ചാണു് പെരുമാറി വന്നതെന്നു് അദ്ദേഹത്തിന്റെ ഒരു ശിലാശാസനത്തിൽ നിന്നു വെളിവാകുന്നുണ്ടു്. ചേരമാൻ എന്ന ചേരരാജാക്കന്മാർക്കുള്ള പൊതുപ്പേർ ചേരമകൻ എന്നതിന്റെ സങ്കുചിതരൂപമാണു്. മകൻ എന്നാൽ തമിഴിൽ മഹാനെന്നും വീരനെന്നും അർത്ഥമുണ്ടു്. അതിനെ പുത്രാർത്ഥത്തിൽ ധരിച്ച അശോകന്റെ ശാസനലേഖകൻ ചേരമാനെ കേരളപുത്രനാക്കി. സതീയപുത്രനിലെ പുത്രപദത്തിനും ഇതുതന്നെയാകുന്നു ആഗമം. സത്യദേശം തുളു പ്രചരിക്കുന്ന ദക്ഷിണകർണ്ണാടവും ഉത്തരകർണ്ണാടവുമാകുന്നു. പ്ലിനി (ക്രി. പി. ഒന്നാം ശതകം) എന്ന റോമൻ ഗ്രന്ഥകാരനും കേരളപുത്രനെപ്പറ്റി പറയുന്നുണ്ടു്. ‘യൽ കേ ജലേ, രലതി, രാജതി, കേരളാഖ്യാം ലേഭേ തതഃ’ എന്നു പറയുന്നതു കേവലം പ്രമാദം തന്നെ.
4 പാണിനിമഹർഷിക്കു പിന്നീടാണു് അദ്ദേഹം (ഇന്ദ്രൻ) ജീവിച്ചിരുന്നതെങ്കിലും അഷ്ടാധ്യായിക്കു മുമ്പുള്ള പ്രാതിശാഖ്യങ്ങൾ, നിരുക്തം ഇവയെയാണു് അദ്ദേഹത്തിന്റെ വ്യാകരണത്തിൽ പ്രായേണ ഉപജീവിച്ചിരിയ്ക്കുന്നതു്.
“ഇന്ദ്രശ്ചന്ദ്രഃ കാശകൃത്സ്നാ
പിശലീ ശാകടായനഃ
പാണിന്യമരജൈനേന്ദ്രാ
ജയന്ത്യഷ്ടാദിശാബ്ദികാഃ”
എന്ന ശ്ലോകത്തിൽ ഇന്ദ്രൻ, ചന്ദ്രൻ, കാശകൃത്സ്നൻ, ആപിശലി, ശാകടായനൻ, പാണിനി, അമരൻ, ജിനേന്ദ്രൻ ഇവരെ ആദിശാബ്ദികന്മാരായി ഗണിച്ചിരിക്കുന്നു. ഇന്ദ്രനെ ശാകടായന വ്യാകരണത്തിലും സ്മരിച്ചുകാണുന്നുണ്ടു്.
5 “ചെങ്കുട്ടുവഞ്ചേരൻറമ്പിയാകിയ ഇളങ്കോവടികൾ കണ്ണകയിൻ ചരിതമടങ്കിയ ചിലപ്പതികാരമെന്നുഞ്ചിറന്ത ഇലക്കിയ നൂലൈത്തമിഴിലേ പാടി വൈത്തമൈ കാൺക. ഇന്നൂലിലേ അന്നാട്ടിൽ വഴങ്കിയ നൂതനതിചൈച്ചൊർക്കൾ ചില പല ചെറിന്തിരുക്കിൻറന” എന്നു മി. ഭൂപാലപിള്ള തമിഴ് വരലാറു് എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു.
അദ്ധ്യായം 4 - കേരളവും ആര്യസംസ്കാരവും
4.1ആദികേരളം
ദക്ഷിണാപഥത്തിൽ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ദ്രാവിഡന്മാർ സംസ്കാരവിഷയത്തിൽ ഉൽക്കൃഷ്ടമായ ഒരു സ്ഥാനത്തെ പ്രാപിച്ചിരുന്നു എന്നു പ്രസ്താവിച്ചു കഴിഞ്ഞുവല്ലോ. ഏഷ്യാമൈനർ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുമായി ദ്രാവിഡന്മാർ ക്രി. മു. നാലായിരം വർഷങ്ങൾക്കു മുമ്പുപോലും വമ്പിച്ച തോതിൽ വാണിജ്യം നടത്തിവന്നിരുന്നു. ആ വാണിജ്യത്തിന്റെ കേന്ദ്രം കേരളമായിരുന്നു എന്നും അവിടത്തെ മുചിരി (കൊടുങ്ങല്ലൂർ), തൊണ്ടി (കടലുണ്ടി) മുതലായ തുറമുഖങ്ങൾ അനന്തരകാലങ്ങളിൽ തദ്വിഷയകമായ പാരമ്പര്യം പ്രശംസാർഹമായ രീതിയിൽ പരിപാലിച്ചു പോന്നു എന്നും ഉള്ളതിനു സംഘഗ്രന്ഥങ്ങളിലും മറ്റും ധാരാളം തെളിവുണ്ടു്. ഇൻഡ്യയിൽ അറബിക്കടല്ക്കരയിലുള്ള നൗകാശയങ്ങളിൽ ക്രയവിക്രയങ്ങൾ നടത്തുന്നതിനാണല്ലോ പാശ്ചാത്യരായ വിദേശികൾക്കു കൂടുതൽ സൗകര്യമുള്ളതു്. ശ്രീപരശുരാമൻ സമുദ്രത്തിൽനിന്നു് ഉദ്ധരിക്കുന്നതിനുമുമ്പു കേരളമെന്നൊരു ഭൂവിഭാഗമേ ഇല്ലായിരുന്നു എന്നുള്ള ഐതിഹ്യം വിശ്വസനീയമായി തോന്നുന്നില്ല. കേരളം പരശുരാമന്റെ ആവിർഭാവത്തിനു വളരെക്കാലം മുമ്പു പ്രകൃതിക്ഷോഭം നിമിത്തം കടൽ നീങ്ങി കരയായ ഒരു ദേശമാണെന്നുള്ള ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ മതം സർവ്വഥാ അങ്ഗീകാര്യമാകുന്നു. പുരാണങ്ങളിൽ പ്രതിപാദിക്കുന്നതും പരശുരാമൻ കേരളത്തെ മാത്രമല്ല, സപ്തകൊങ്കണങ്ങളേയും ഉദ്ധരിച്ചു എന്നാണു്. കൂപകം (കന്യാകുമാരി മുതൽ കന്നേറ്റി വരെ), കേരളം (കന്നേറ്റി മുതൽ പുതുപ്പട്ടണം വരെ), മൂഷികം (പുതുപ്പട്ടണം മുതൽ പെരുമ്പുഴ വരെ) അലുവം (ദക്ഷിണകർണ്ണാടകം), പശു (ഉത്തരകർണ്ണാടകം), കൊങ്കണം (രത്നഗിരി വരെ), പരകൊങ്കണം (നാസിൿ വരെ) ഇവയെ സപ്തകൊങ്കണങ്ങൾ എന്നു പ്രപഞ്ചഹൃദയത്തിൽ പറയുന്നു. പരശുരാമഭൂമിക്കു് ആകെ നൂറു യോജനയായിരുന്നു അത്രേ ദൈർഘ്യം. കേരളം കരവച്ചു ക്രമേണ വാസയോഗ്യമായപ്പോൾ സഹ്യപർവ്വതത്തിനും കിഴക്കു താമസിച്ചിരുന്ന ദ്രാവിഡർ അവിടെയും കുടിയേറിപ്പാർത്തുതുടങ്ങി. പർവ്വതീയന്മാരായ അപരിഷ്കൃതവർഗ്ഗക്കാർ അതിനും കുറേക്കാലം മുമ്പു് അവിടെ അവരുടെ താമസം ആരംഭിച്ചിരുന്നിരിക്കണം. ‘താഴോട്ടു്’ എന്നു് അർത്ഥമുള്ള ‘കിഴക്കു്’ എന്ന പദം പൂർവ്വദിക്കിനേയും ‘മുകളിലോട്ടു്’ എന്നർത്ഥമുള്ള ‘മേക്കു്’ എന്നതു പശ്ചിമദിക്കിനേയും ആണല്ലോ തമിഴിലും മലയാളത്തിലും ഒന്നുപോലെ കുറിക്കുന്നതു്. ഇത്തരത്തിലുള്ള പദപ്രയോഗം പാണ്ഡ്യരാജ്യത്തിലെ ഭൂസ്ഥിതിക്കു് അനുരൂപമാണെങ്കിലും കേരളത്തിലേതിനു വിപരീതമാണു്. പടിഞ്ഞാറു് (പടു ഞായിർ: സൂര്യൻ അസ്തമിക്കുന്ന ദിക്കു്) എന്നുകൂടി മേക്കു് എന്ന പദത്തിനു മലയാളത്തിൽ ഒരു പര്യായമുണ്ടെങ്കിലും അതു പിന്നീടൂ വന്നതാണു്. ‘ഉണരൽ’ എന്നു് അർത്ഥം കല്പിക്കാവുന്ന (ഉഞറു) ‘ഉഞ്ഞാറു’ എന്നല്ലാതെ കിഴക്കെന്നല്ലായിരുന്നു പണ്ടു മലയാളത്തിൽ പൂർവ്വദിഗ്വാചിയായ പദം എന്നു പറയുന്നതു് അപ്രമാണമാകുന്നു.
4.2നായന്മാർ
കേരളത്തിൽ കുടിയേറിപ്പാർത്ത നായന്മാർ തമിഴകത്തിലെ ഇതര ദ്രാവിഡന്മാരിൽനിന്നു വർഗ്ഗീയദൃഷ്ട്യാഭിന്നന്മാരായിരുന്നുവോ എന്നു നിർണ്ണയിക്കുവാൻ അസന്ദിഗ്ദ്ധമായ ആധാരമൊന്നും ഇല്ല. അവർ ഒരു കാലത്തു ഭാരതത്തിൽ പല പ്രദേശങ്ങളിലും താമസിച്ചിരുന്ന നാഗവംശത്തിൽ പെട്ടവരാണെന്നു ചിലർ അഭ്യൂഹിക്കുന്നു; ആ അഭ്യൂഹം ശരിയാണെന്നുള്ളതിനു തെളിവില്ല. ‘നായർ’ എന്ന പദത്തിനു നായുഡു, നായക്കർ മുതലായ ജാതിവാചികളായ പദങ്ങളെപ്പോലെ (നായകൻ) നേതാവു് എന്ന ദ്രാവിഡത്തിൽ അർത്ഥമുള്ള സ്ഥിതിക്കു് ആ അർത്ഥത്തിൽ അതു പ്രയുക്തമായി എന്നു വരാൻ പാടില്ലായ്കയില്ല; നാഗങ്ങൾ അവർക്കു് ഇഷ്ടദേവതകളായിത്തീർന്നതു് നാഗസങ്കീർണ്ണമായ കേരളത്തിൽ വന്നതിനുമേലായിരിക്കണമെന്നും ഉദ്ദേശിക്കാം; തദനുരോധേന അവരെ നാകന്മാരെന്നും ചില പഴയ പാട്ടുകളിൽ വ്യപദേശിച്ചിരിക്കാം. മരുമക്കത്തായം മുതലായി അതിപ്രാചീനകാലത്തു ദ്രാവിഡദേശത്തിൽ പ്രചരിച്ചിരുന്ന പല സമുദായാചാരങ്ങളേയും അവർ പുലർത്തിപ്പോരുകനിമിത്തം അവർക്കും അന്യദ്രാവിഡർക്കും തമ്മിൽ കാലാന്തരത്തിൽ കൊള്ളക്കൊടുക്കയില്ലാതെയായി. ഒടുവിലത്തെ തമിഴു് സംഘത്തിലെ കവികളിൽ 17 പേർ നാകന്മാരായിരുന്നതായി പ്രാചീന ദ്രാവിഡഗ്രന്ഥങ്ങളിൽ കാണുന്നു. അവർ നായന്മാരായിരുന്നിരിക്കാം. ഏതായാലും സാഹിത്യചരിതത്തിന്റെ ആവശ്യത്തിനു് അവരെ ദ്രാവിഡരായി പരിഗണിച്ചാൽ മതിയാകുന്നതാണു്. വളരെ പുരാതനമായ ഒരു കാലത്താണു് അവർ കേരളത്തിൽ കുടിയേറിപ്പാർത്തുതുടങ്ങിയതെന്നു സംശയംകൂടാതെ സ്ഥാപിക്കാവുന്നതാകുന്നു.
4.3കേരളത്തിലെ ചില ദ്രാവിഡാചാരങ്ങൾ
ദ്രാവിഡദേശത്തിൽ അഭിമതമായ വിവാഹം ഗാന്ധർവ്വമാണെന്നു തൊല്കാപ്പിയർ പറയുന്നുണ്ടെങ്കിലും അതു് അനുസ്യൂതമായി നിലനിന്നു പോരുന്നതു് കേരളത്തിൽ മാത്രമാകുന്നു. അതുപോലെതന്നെ (വേലൻ വെറിയാട്ടു്) വേലൻപ്രവൃത്തി, കുരവയിടൽ, രാജാക്കന്മാർ എഴുന്നള്ളുമ്പോൾ പുതുമണൽ വിരിക്കൽ, തുടങ്ങിയ അനേകം ആചാരങ്ങൾ ദ്രാവിഡരെ പൊതുവേ സംബന്ധിക്കുന്നതാണെന്നു പഴയ ദ്രാവിഡഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചുകാണുന്നുണ്ടെങ്കിലും അവയെ ഇന്നും അഭങ്ഗുരമായി പരിപാലിച്ചുപോരുന്നതു കേരളമാകുന്നു. മരുമക്കത്തായമായിരുന്നു ദ്രാവിഡരുടെ പുരാതനമായ ദായക്രമമെന്നും ആ ആചാരം ഒരു കാലത്തു് ഈജിപ്റ്റു്, ഏഷ്യാമൈനർ മുതലായ രാജ്യങ്ങളിലെ ജനതയുടെ ഇടയിലും പ്രചരിച്ചിരുന്നു എന്നും നരശാസ്ത്രഗവേഷകന്മാർ പ്രതിപാദിക്കുന്നു. ക്രി. പി. രണ്ടാംശതകത്തോടടുത്തു ജീവിച്ചിരുന്ന മാങ്കുടി മരുതനാർ രചിച്ച മധുരൈക്കാഞ്ചി എന്ന കൃതിയിൽ വാമനമൂർത്തി അവതരിച്ച ചിങ്ങമാസത്തെ തിരുവോണത്തിൽ അക്കാലത്തു ദ്രാവിഡദേശത്തിൽ നടന്നുവന്ന ആഘോഷങ്ങളേയും അതിന്റെ ഒരു പ്രധാനാങ്ഗമായ (ഓണത്തല്ലു്) ചേരിപ്പോരിനേയും പറ്റി വിശദമായി പ്രസ്താവിക്കുന്നുണ്ടു്. ഇവയെല്ലാം തമിഴകത്തിന്റെ ഇതരഭാഗങ്ങളിൽ കാലപ്രവാഹത്തിനടിപെട്ടു മൺമറഞ്ഞുപോയെങ്കിലും കേരളത്തിൽ ഇനിയും വേരറ്റു പോയിട്ടില്ല. അന്യവർഗ്ഗക്കാരുടെ സമ്മർദ്ദത്തിനു വിധേയമാകാതെ മിക്കവാറും ഒരു ദ്വീപത്തിന്റെ നിലയിൽ പുലരുവാൻ സാധിച്ച കേരളത്തിനു് ഇത്തരത്തിലുള്ള പ്രാചീനാചാരപരിപാലനം സാധ്യമായതിൽ അത്ഭുതത്തിനു് അവകാശമില്ലതാനും.
4.4ശ്രീപരശുരാമനും നമ്പൂരിമാരും
ആര്യാവർത്തത്തിൽ നിന്നു ദക്ഷിണാപഥത്തിൽ ആദ്യമായി വന്നുചേർന്ന ബ്രഹ്മർഷിമാരിൽ എല്ലാംകൊണ്ടും പ്രഥമഗണനീയനാണു് ശ്രീപരശുരാമൻ. അദ്ദേഹത്തിന്റെ അനുചരന്മാരായിരുന്നു നമ്പൂരിമാരുടെ പൂർവ്വന്മാർ. അവർ ഏതു കാലത്തു് ഇവിടെ എത്തി എന്നു ക്ലപ്തമായി പറയാൻ നിവൃത്തിയില്ലെങ്കിലും അതു നായന്മാരുടെ അധിനിവേശത്തിനു മേലാണെന്നുള്ളതിനു സംശയമില്ല. എന്നാൽ നമ്പൂരിമാരുടെ ആഗമനത്തിനും വളരെ പഴക്കമുണ്ടെന്നുള്ള വസ്തുത നാം മറക്കരുതു്. പരശുരാമാബ്ദം എന്ന പേരിൽ ഒരബ്ദം പണ്ടു കേരളത്തിൽ പ്രചരിച്ചിരുന്നതായി ചിലർ പറയുന്നു. മലബാറിൽ പരശുരാമാബ്ദം അനുസരിച്ചാണു് വർഷഗണനമെന്നു ഡോക്ടർ ബുക്കാനനും ഈ അബ്ദത്തിനു 1000 വർഷങ്ങൾ കഴിയുമ്പോൾ ഒരു പരിവർത്തനമുണ്ടായിരുന്നു എന്നു കാലസങ്കുലിതത്തിൽ വാറനും, ഇതു ക്രി. മു. 1176-ൽ ആരംഭിച്ചു് ക്രി. മു. 176-ലും ക്രി. പി. 824-ലും ഓരോ പരിവർത്തനഘട്ടത്തെ തരണംചെയ്തു എന്നു കണ്ണിങ്ങ് ഹാമും രേഖപ്പെടുത്തീട്ടുണ്ടു്. വാൾട്ടർ ഹാമിൽട്ടൺ, ഡേ മുതലായ മറ്റുചില ഗ്രന്ഥകാരന്മാരും ഈ അബ്ദത്തെ അനുസ്മരിക്കുന്നുണ്ടു്. ഇതനുസരിച്ചു ഗണനക്രിയകൾ ചെയ്യുന്നതിനുള്ള പ്രയാസംനിമിത്തമാണു ക്രി. പി. 825-ൽ കൊല്ലവർഷം ഏർപ്പെടുത്തപ്പെട്ടതു് എന്നുള്ള അനുമാനത്തിനു പ്രമാണമില്ല; പ്രത്യുത കലിവർഷത്തിനു പകരമാണു് കൊല്ലവർഷമേർപ്പെടുത്തിയതു് എന്നാണു് എന്റെ പക്ഷം. ശങ്കരനാരായണീയം എന്ന ജ്യൌതിഷഗ്രന്ഥത്തിലെ ചില പ്രസ്താവനകൾ ഇതിനു സാക്ഷ്യം വഹിക്കുന്നു. ‘കൊല്ലം തൊൻറി’ എന്നു ചില ശാസനങ്ങളിൽ കാണുന്നതിനു ‘കൊല്ലമെന്ന പട്ടണമുണ്ടായി’ എന്നല്ല ‘കൊല്ലമെന്ന അബ്ദമുണ്ടായി’ എന്നാണു് അർത്ഥം കല്പിക്കേണ്ടതു്. ഏതായാലും പരശുരാമൻ ആര്യാവർത്തം വിട്ടു തന്റെ അനുയായികളോടുകൂടി ഉദ്ദേശം ക്രി. മു. 12-ാം ശതകത്തിൽ വിന്ധ്യപർവ്വതത്തിനു തെക്കു കടന്നതായി വിചാരിക്കാവുന്നതാണു്. പ്രാചീനഭാരതചരിത്രത്തിൽ പല രാജ്യങ്ങളിലും ബ്രാഹ്മണരെ ആദ്യമായി അധിനിവേശം ചെയ്യിച്ചതു പരശുരാമനാണെന്നു കാണുന്നു. അതിന്റെയെല്ലാം വസ്തുസ്ഥിതി എങ്ങനെയിരുന്നാലും കേരളത്തിൽ അവരെ കൊണ്ടുവന്നതു് ഒരു പരശുരാമനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. അദ്ദേഹം പുരാണപുരുഷനായ ശ്രീപരശുരാമനാകണമെന്നുമില്ല. നമ്പൂരിമാരിൽ, ധാരാളം ഋഗ്വേദികളുണ്ടു്. അവർ കൗഷീതകസൂത്രത്തിലും ആശ്വലായനസൂത്രത്തിലും ഉൾപ്പെടുന്നു. യജൂർവേദികളെല്ലാം തൈത്തരീയശാഖക്കാരാണു്. അവരിൽ അധികംപേർ ബോധായനസൂത്രത്തേയും ബാക്കിയുള്ളവർ വാധൂലകസൂത്രത്തേയും അനുസരിക്കുന്നു. ആപസ്തംബശാഖ ഇപ്പോളില്ല. സാമവേദികൾ ചുരുക്കമാണു്. അവരുടെ പല ആചാരവിശേഷങ്ങളും, അവർ പണ്ടേക്കുപണ്ടേ സ്വജനങ്ങളിൽനിന്നു വേർപിരിഞ്ഞു ദൂരസ്ഥിതമായ കേരളത്തിൽ വന്നവരാണെന്നു തെളിയിക്കുന്നുണ്ടു്. പൂർവശിഖ, ഏകയജ്ഞോപവീതം, സ്ത്രീകളുടെ ശ്വേതവസ്ത്രധാരണം, ഋതുമതീവിവാഹം, വേളിയുടെ നാലാം ദിവസം നിഷേകം, സർവസ്വദാനവിധിയനുസരിച്ചുള്ള ദാരപരിഗ്രഹം, ദ്വാമുഷ്യായണരൂപമായ ദത്തു്, നക്ഷത്രം പ്രമാണമാക്കിയുള്ള ശ്രാദ്ധം ഇവയിൽ പലതും ആ കൂട്ടത്തിൽ ചേരും. ഋതുമതീവിവാഹത്തിന്റെ ഉപജ്ഞാതാവു മേഴത്തോൾ അഗ്നിഹോത്രിയാണെന്നു ചിലർ പറയുന്നതു സമീപനമാണെന്നു തോന്നുന്നില്ല. സ്മാർത്തവിചാരം, അന്തർജ്ജനങ്ങളുടെ ഇടയിൽ ‘ഘോഷാ’ നിയമം മുതലായവ സ്ത്രീകളുടെ ചാരിത്രശുദ്ധിയെ ലക്ഷീകരിച്ചു കാലാന്തരത്തിൽ കടന്നുകൂടിയ ആചാരവിശേഷങ്ങളായിരിക്കണം. കൂട്ടുകുടുംബവ്യവസ്ഥയും മറ്റും നായന്മാരിൽ നിന്നു സ്വീകരിച്ചതാണു്. ഈ അനാചാരങ്ങൾ ക്രി. പി. എട്ടാംശതകത്തിൽ ജീവിച്ചിരുന്ന ശങ്കരാചാര്യരാണു് ഏർപ്പെടുത്തിയതെന്നു് അനുമാനിക്കുന്നതു് അസങ്ഗതമാകുന്നു. ആദ്യകാലത്തു താമസത്തിനായി വന്ന നമ്പൂരിമാരുടെ ഇടയിൽ സ്ത്രീകൾ വളരെ കുറവായിരുന്നതിനാൽ കുടുംബത്തിലെ മൂപ്പൻ മാത്രം സ്വജാതിയിൽനിന്നു് സഹധർമ്മിണിയെ സ്വീകരിച്ചാൽ മതിയെന്നു ബുദ്ധിമാന്മാരായ അവർ വിധിച്ചു. തദ്വാരാ കുടുംബസ്വത്തു ഛിന്നഭിന്നമാകാതെ സംരക്ഷിക്കുകയും, ഇതര പുരുഷന്മാർ, രാജാക്കന്മാർ, നായന്മാർ മുതലായവരുടെ കുടുംബങ്ങളിൽനിന്നു സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാമെന്നു വ്യവസ്ഥാപനം ചെയ്യുകയും ചെയ്തു. ബ്രാഹ്മണർക്കു നാലു വർണ്ണങ്ങളിൽ നിന്നും വിവാഹം ചെയ്യാമെന്നു് ആര്യാവർത്തത്തിൽ പണ്ടുണ്ടായിരുന്നതും യാജ്ഞാവൽക്യന്റെ കാലംവരെ നിർബാധമായി നിലനിന്നുപോന്നതുമായ സ്മൃതിനിയമവും അവരെ ഈ വിഷയത്തിൽ സഹായിച്ചിരിക്കണം. തന്നിമിത്തം പരദേശങ്ങളെ അപേക്ഷിച്ചു് ആര്യസംസ്കാരം ദ്രാവിഡരുടെ ഇടയിൽ രൂഢമൂലമാകുന്നതിനു് ഇടവന്നു. കർമ്മനിഷ്ഠ, തപഃ ശക്തി, ആചാരശുദ്ധി മുതലായ പല സൽഗുണങ്ങളും നിമിത്തം അവർക്കു രാജകുലങ്ങളിലും സമുദായമദ്ധ്യത്തിലും മറ്റും അത്യുൽക്കൃഷ്ടമായ ഒരു സ്ഥാനം സ്വാധീനമാക്കുവാൻ സാധിച്ചു. എങ്കിലും ഇതരസമുദായങ്ങളിലെ സ്ത്രീകളുമായുണ്ടായ വിവാഹബന്ധംതന്നെയാണു് ആ പ്രാഭവത്തിന്റെ പ്രധാനകാരണം എന്നു് അനുമാനിക്കുന്നതിൽ തെറ്റില്ല. കാലാന്തരത്തിൽ ദക്ഷിണാപഥത്തിലെ വിവിധഭാഗങ്ങളിൽ നിന്നു ബ്രാഹ്മണർ കേരളത്തിൽ വന്നുചേരുകയും അവരെ നമ്പൂരിമാർ തങ്ങളുടെ വിശേഷാചാരങ്ങൾക്കു വിധേയരാക്കി സ്വജനങ്ങളായി അങ്ഗീകരിക്കുകയും ചെയ്തു. തങ്ങളുടെ സംഖ്യ സാമാന്യം പര്യാപ്തമായെന്നു തോന്നിയപ്പോൾ മാത്രമേ അവർ ആ ഏർപ്പാടു നിറുത്തിയുള്ളു.
അദ്ധ്യായം 5 - കേരളവും ചെന്തമിഴു് സാഹിത്യവും
5.1ഐന്തിണൈ
ദ്രാവിഡരും ആര്യന്മാരും ഭിന്നവർഗ്ഗന്മാരായിരുന്നതുകൊണ്ടു പുരാതനകാലത്തു് അവരുടെ ആചാരങ്ങളും സംസ്കാരങ്ങളും ഭേദിച്ചിരുന്നതിൽ ആശ്ചര്യപ്പെടുവാനില്ല. ദ്രാവിഡർ ഭൂസ്ഥിതിയെ ആസ്പദമാക്കി അവരുടെ (തിണൈ) നാട്ടിനെ കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ എന്നിങ്ങനെ നാലിനമായി വിഭജിക്കുകയും പിന്നീടു് അതിൽ പാലൈ എന്നൊരു വകുപ്പുകൂടി ചേർക്കുകയും ചെയ്തു. അങ്ങനെയുള്ള പഞ്ചഖണ്ഡങ്ങളിൽ കുറിഞ്ചി മലമ്പ്രദേശവും, പാല ജലദുർഭിക്ഷമുള്ള മണൽക്കാടും, മുല്ല കുന്നിനും താഴ്വരയ്ക്കും ഇടയ്ക്കുള്ള വൃക്ഷനിബിഡമായ സ്ഥലവും, മരുതം നദികൾ പരന്നു പ്രവഹിക്കുന്ന സമതലവും, നെയ്തൽ സമുദ്രതീരവും ആയിരുന്നു. ഈ ഭൂമികളിൽ താമസിച്ചിരുന്നവർ യഥാക്രമം കുറവരെന്നും, മറവരെന്നും, ഇടയരെന്നും, (വെള്ളാളർ) ഉഴവരെന്നും, (പരവർ) പരതവരെന്നും ഉള്ള പേരുകളാൽ അറിയപ്പെട്ടുവന്നു. ആദ്യം കുറിഞ്ചിയിലും ഒടുവിൽ മരുതത്തിലുമാണു് ജനങ്ങൾ വസിച്ചു തുടങ്ങിയതു്. കുറവരുടെ ദൈവം (സുബ്രഹ്മണ്യൻ) മുരുകനും, പാലയിലേതു (കാളി) കൊറ്റവൈയും, മുല്ലയിലേതു (ശ്രീകൃഷ്ണൻ) മായോനും, മരുതത്തിലേതു് ഇന്ദ്രനും, നെയ്തലിലേതു വരുണനുമായിരുന്നു എന്നാണു് സംഘഗ്രന്ഥങ്ങളിൽ നിന്നു് അറിയുന്നതു്. ദ്രാവിഡർക്കു് ആര്യന്മാരുമായുള്ള സമ്പർക്കത്തിനു മുൻപുള്ള ദേവതകൾ ഏതായിരുന്നു എന്നു കണ്ടുപിടിക്കുവാനോ ആ ദേവതകളിൽ ഏതെല്ലാം ആര്യന്മാർ നവീകരിച്ചു എന്നു പരിച്ഛേദിക്കുവാനോ സാധിക്കുന്നതല്ല. എന്നാൽ പൗരാണികകാലത്തിലെ ഹിന്ദുമതത്തിൽ ദ്രാവിഡമതത്തിന്റെ ചില അംശങ്ങൾ സംക്രമിച്ചിട്ടുണ്ടെന്നുള്ളതു നിസ്സംശയമാണു്. മുരുകൻ, കൊറ്റവൈ, അയ്യനാർ (ശാസ്താവു്) മുതലായ ദേവതകൾ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. ദ്രാവിഡർക്കു് അകം അഥവാ ഗാർഹികം, പുറം അഥവാ സാമുദായികം എന്നിങ്ങനെ രണ്ടിനത്തിൽപെട്ട സാഹിത്യമേ ആദ്യകാലത്തു് ഉണ്ടായിരുന്നുള്ളു. ശൃങ്ഗാരവും വീരവുമാണു് യഥാക്രമം ആ സാഹിത്യത്തിലെ അങ്ഗികളായ രസങ്ങൾ. അയോഗവിരഹത്തെ കുറിഞ്ചിപ്പാട്ടിലും; ഗാർഹസ്ഥ്യത്തെ മരുതപ്പാട്ടിലും, വിവാഹാനന്തരമുള്ള സ്വല്പകാലവിരഹത്തെ മുല്ലപ്പാട്ടിലും, കതിപയ കാലവിരഹത്തെ നെയ്തൽപ്പാട്ടിലും, ദീർഘകാലവിരഹത്തെ പാലപ്പാട്ടിലും വർണ്ണിച്ചുവന്നു. അവയെ മൊത്തത്തിൽ അകത്തിണൈ (തിണ എന്നാൽ ദേശത്തിനു പുറമേ കവനസമ്പ്രദായമെന്നുമർത്ഥം) എന്നു പറയും. പുറത്തിണയിൽ രാജാക്കന്മാരുടെ പരാക്രമത്തേയും യുദ്ധങ്ങളേയും പറ്റിയാണു് പ്രധാനമായി പ്രതിപാദിച്ചിരുന്നതു്. പശ്ചാൽകാലത്തിൽ അകമെന്നതിനു കാമമെന്നും പുറമെന്നതിനു ധർമ്മാർത്ഥങ്ങളെന്നും അർത്ഥം കല്പിച്ചു് അവയിൽ ആര്യന്മാരുടെ ത്രിവർഗ്ഗത്തെ മുപ്പാൽ എന്ന പേരിൽ ദ്രാവിഡവൈയാകരണന്മാർ സംക്രമിപ്പിച്ചു. തുരീയ പുരുഷാർത്ഥമായ മോക്ഷത്തെ പുരാതന ദ്രാവിഡർ അത്ര കാര്യമായി കരുതിയിരുന്നില്ല; എന്നാൽ പിന്നീടു ത്രിവർഗ്ഗത്തിനു പൊരുളെന്നും മോക്ഷത്തിനു വീടെന്നും പേർ നല്കി വീടിനു് അതർഹിക്കുന്ന പ്രാധാന്യം അവർ അനുവദിച്ചു.
5.2ചെന്തമിഴ് വ്യാകരണം
ചെന്തമിഴ് സാഹിത്യത്തെ മൊത്തത്തിൽ മുത്തമിഴെന്നു പറഞ്ഞുവന്നു എന്നും ഇയൽ (കവിത) ഇചൈ (ഗാനം) നാടകം ഈ മൂന്നുമായിരുന്നു അതിന്റെ ഉൾപ്പിരിവുകളെന്നും മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അഗസ്ത്യം, തൊൽകാപ്പിയം മുതലായ ഗ്രന്ഥങ്ങൾ ഇയറ്റമിഴിനുള്ള വ്യാകരണങ്ങളാകുന്നു. അത്തരത്തിലുള്ള കൃതികളിൽ പിൽക്കാലത്തു് ആചാര്യന്മാർ എഴുത്തു്, ചൊല്ലു്, പൊരുൾ, യാപ്പു്, അണി ഈ അഞ്ചു വിഷയങ്ങളെപ്പറ്റി പ്രതിപാദിച്ചു തുടങ്ങി. എഴുത്തു് എന്ന ഇനത്തിൽ പദങ്ങളുടെ നിരുക്തമൊഴികെ സാധാരണമായി വ്യാകരണശാസ്ത്രത്തിനു വിഷയീഭവിക്കുന്ന എല്ലാ അംശങ്ങളും ഉൾപ്പെടും. ചൊല്ലിൽ നിരുക്തവും, പൊരുളിൽ കാവ്യാർത്ഥവും, യാപ്പിൽ വൃത്തവും, അണിയിൽ അലങ്കാരവുമാണു് പ്രമേയം. ഇവയിൽ ആദ്യത്തെ മൂന്നിലക്കണങ്ങളെ മാത്രമാണു് തൊൽകാപ്പിയം സ്പർശിക്കുന്നതു്. പൊരുളെന്നൊരു വിഷയം ഐന്ദ്രവ്യാകരണത്തിലും മറ്റുമില്ലാത്തതിനാൽ അതിനെപ്പററി തൊൽകാപ്പിയർക്കു് പ്രത്യേകമായി പരാമർശിക്കേണ്ടിവന്നു. പിന്നീടാണു് യാപ്പുകൂടി വ്യാകരണങ്ങളിൽ പ്രതിപാദ്യമായിത്തീർന്നതു് എന്നു നാം ഇറൈയനാരകപ്പൊരുൾ (കളവിയൽ) എന്ന ഗ്രന്ഥത്തിൽനിന്നു് അറിയുന്നു. അലങ്കാരശാസ്ത്രത്തെപ്പറ്റി ദ്രാവിഡർക്കു പറയത്തക്ക ജ്ഞാനമൊന്നുമില്ലായിരുന്നു. അതു മുഴുവൻ ആര്യന്മാരിൽ നിന്നുതന്നെയാണു് അവർക്കു് ലഭിച്ചതു്. തൊൽകാപ്പിയർ പൊരുളധികാരത്തിൽ ഉപമയെ മാത്രമേ അർത്ഥാലങ്കാരമായി ഗ്രഹിക്കുന്നുള്ളൂ. കാവ്യാദർശത്തിൻറെ ദ്രാവിഡാനുവാദമായ ദണ്ഡിയലങ്കാരം വളരെക്കാലം കഴിഞ്ഞതിനുമേൽ ക്രി. പി. പന്ത്രണ്ടാംശതകത്തിൽ തമിഴർക്കു ലഭിച്ച ആദ്യത്തെ അലങ്കാരഗ്രന്ഥമാകുന്നു.
5.3മൂന്നു സംഘങ്ങൾ
ക്രി. മു. നാലാംശതകത്തോടുകൂടി ദക്ഷിണദ്രാവിഡത്തിൽ ചെന്തമിഴു് സാഹിത്യം ആവിർഭവിച്ചു എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. പാണ്ഡ്യന്മാർ ഈ സാഹിത്യത്തിന്റെ അഭിവൃദ്ധിയെ ഉദ്ദേശിച്ചു ദക്ഷിണമധുരയിലും അതു കടൽ കേറി നശിച്ചതിൽ പിന്നെ കപാടപുരത്തും ഓരോ സംഘം സ്ഥാപിച്ചു (മുതർച്ചങ്കവും ഇടൈച്ചങ്കവും) എന്നും. കപാടപുരത്തേയും സമുദ്രം ഗ്രസിച്ചപ്പോൾ ഉത്തരമധുര എന്നു പറയുന്ന ഇന്നത്തെ ദ്രാവിഡമധുരയിൽ മൂന്നാമതും ഒരു സംഘം പ്രതിഷ്ഠിച്ചു എന്നും, അഗസ്ത്യം പ്രഥമസംഘത്തിലേയും തൊൽകാപ്പിയം ദ്വിതീയസംഘത്തിലേയും വ്യാകരണമാണെന്നും ഐതിഹ്യം ഘോഷിക്കുന്നു. ആദ്യത്തെ രണ്ടു സംഘങ്ങൾ വാസ്തവത്തിൽ ഉണ്ടായിരുന്നതായി തോന്നുന്നില്ല. എന്നാൽ കടൈച്ചങ്കം (കടശ്ശിസ്സംഘം) എന്നു തമിഴർ പറയുന്ന ഒരു സംഘം ക്രി. മു. രണ്ടാം ശതകത്തിലോ മറ്റോ അങ്കുരിക്കുകയും ക്രി. പി. നാലാംശതകത്തിന്റെ അവസാനംവരെ ഉദ്ദേശം അറുനൂറു വർഷത്തോളം കാലം അഭിവൃദ്ധമായി സമുല്ലസിക്കുകുയും ചെയ്തു എന്നു് ഊഹിക്കുവാൻ ന്യായങ്ങളുണ്ടു്. പണ്ഡിതന്മാരും കവികളും മധുരയിൽ കൂടിയിരുന്നു യഥേച്ഛം ഗ്രന്ഥനിർമ്മാണം ചെയ്യുവാൻ പാണ്ഡ്യരാജാവു് ഒരു മണ്ഡപം പണിയിക്കുകയുണ്ടായി. ആ നഗരത്തിൽ ഇന്നും സുന്ദരേശ്വരക്ഷേത്രത്തിന്റെ ബാഹ്യപ്രാകാരത്തിനുള്ളിൽ തെക്കുപടിഞ്ഞാറേ മൂലയിലായി സംഘത്താർകോവിൽ എന്നൊരു കീഴീടമ്പലമുണ്ടു്. അവിടെ സരസ്വതീദേവിയുടെയും നാല്പത്തൊൻപതു സംഘകവികളുടേയും വിഗ്രഹങ്ങൾവച്ചു പൂജിച്ചുവരുന്നു. ചില ആഴ്വാരന്മാരും നായനാരന്മാരും സംഘകാലത്തെപ്പറ്റി വ്യക്തമായി പ്രസ്താവിക്കുന്നുണ്ടു്. ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും ആക്രമണത്തോടും കാഞ്ചിയിലെ പല്ലവരാജവംശത്തിന്റെ അഭ്യുന്നതിയോടുംകൂടി പ്രസ്തുതസംഘം നാമാവശേഷമായി. ക്രി. പി. 470-ൽ വജൂനന്ദി എന്ന പണ്ഡിതൻ മധുരയിൽ ഒരു ജൈനസംഘം സ്ഥാപിച്ചു. അതു കൂടാതെ കാവേരിപട്ടണത്തിൽ സംഘകാലത്തുതന്നെ ഒരു ബുദ്ധസംഘമുണ്ടായിരുന്നതായി മണിമേഖല ഘോഷിക്കുന്നു. വജൂനന്ദി സ്ഥാപിച്ച സംഘം തിരുജ്ഞാനസംബന്ധർ, തിരുനാവുക്കുരശർ (അപ്പർ) ഈ ശൈവസമയാചാര്യന്മാരുടെ തീവ്രയത്നംനിമിത്തം ക്രി. പി. 760-ൽ നശിച്ചു. ആ ഭക്തന്മാർ സംഘകാലത്തെ കവികളെപ്പോലെ പ്രകൃഷ്ടപണ്ഡിതന്മാരല്ലായിരുന്നു. എങ്കിലും അവരുടെ ഭക്തിരസനിഷ്യന്ദികളായെ പാട്ടുകൾ സംഘനായകന്മാരുടെ പരിശോധനയും പ്രശംസയും കൂടാതെതന്നെ സഹൃദയാവർജ്ജനത്തിനു പര്യാപ്തങ്ങളായി. തന്നിമിത്തവും മറ്റും തമിഴ്നാട്ടിൽ പിൽക്കാലത്തു പുതിയ ഒരു സംഘത്തിന്റെ പ്രതിഷ്ഠ അനാവശ്യകവും അപ്രായോഗികവും ആയിത്തീർന്നു.
5.4സംഘകൃതികൾ
സങ്ഗീതവിഷയകങ്ങളായ ലക്ഷണഗ്രന്ഥങ്ങളും ലക്ഷ്യഗ്രന്ഥങ്ങളുമാണു് ഇശൈത്തമിഴിൽ അന്തർഭവിക്കുന്നതു്. പെരുനാരൈ, പെരുങ്കുരുകു, പഞ്ചഭാരതീയം, ഇശൈനുണുക്കം, പഞ്ചമരപു, താളസമുദ്രം, ഷഡ്ജപുടവെൺപാ, ഇന്ദ്രകാളിയം, പതിനാറുപടലം, താളവകൈയോത്തു, ഇശൈത്തമിഴ്ച്ചെയ്യാട്ടുറൈക്കോവൈ ഇത്യാദി ഗ്രന്ഥങ്ങൾ ഈ വകുപ്പിൽപ്പെട്ടതായി അറിയുന്നുണ്ടെങ്കിലും അവയൊന്നും കണ്ടുകിട്ടീട്ടില്ല. ഇതുപോലെ നാടകത്തമിഴിലും അഗസ്ത്യം, മുറുവൽ, ജയന്തം ഗുണനൂലു്, ചെയിറ്റിയം തുടങ്ങി പല നിബന്ധങ്ങളുമുണ്ടായിരുന്നതായി ഇതരഗ്രന്ഥങ്ങളിൽ അവയെപ്പറ്റിയുള്ള സൂചനകൾകൊണ്ടു മാത്രമേ നാം ഗ്രഹിക്കുന്നുള്ളൂ. എന്നാൽ ഇയറ്റമിഴിന്റെ നില അങ്ങനെയല്ല. തൊൽകാപ്പിയത്തെപ്പറ്റി പറഞ്ഞുകഴിഞ്ഞുവല്ലോ. അതിനുതന്നെ ഇളമ്പൂരണർ, സേനാവരൈയർ, പേരാചിരിയർ, നച്ചിനാർക്കിനിയർ, കല്ലാടർ, ദൈവച്ചിലൈയാർ ഇങ്ങനെ ആറു പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ പശ്ചാൽകാലത്തിൽ ഉണ്ടായിട്ടുണ്ടു്. ഇവയെല്ലാം ലക്ഷണഗ്രന്ഥങ്ങൾ ആണല്ലോ. ലക്ഷ്യഗ്രന്ഥങ്ങളിൽ പൂർവകാലത്തിലെ ഖണ്ഡകൃതികളെ എട്ടുത്തൊകൈ, പത്തുപ്പാട്ടു, പതിനെൺ കീഴ്ക്കണക്കു എന്നു മൂന്നു വകുപ്പുകളിൽ അടക്കിയിരിക്കുന്നു. അവയ്ക്കു പുറമേ ഐമ്പെരുങ്കാപ്പിയങ്കൾ (പഞ്ചമഹാകാവ്യങ്ങൾ), ഐഞ്ചിറുക്കാപ്പിയങ്കൾ (അഞ്ചു ചെറുകാവ്യങ്ങൾ) മുതലായി വേറേയും പല ഗ്രന്ഥങ്ങൾ ഉണ്ടു്. എട്ടുതൊകയിൽ (1) പുറനാനൂറു (2) അകനാനൂറു (3) പതിറ്റുപ്പത്തു (4) ഐങ്കുറുന്നൂറു (5) കലിത്തൊകൈ (6) കുറുന്തൊകൈ (7) പരിപാടൽ (8) നറ്റിണൈ ഈ കൃതികൾ ഉൾപ്പെടുന്നു. ഇവയിൽ പലതും അനേകം കൃതികളുടെ സമാഹാരങ്ങളാകുന്നു. പുറനാനൂറ്റിലെ നാനൂറുപാട്ടുകൾ നൂറ്ററുപതോളം കവികൾ പാടീട്ടുള്ളവയാണു്. ഐങ്കറുനൂറിൽ അഞ്ചു കവികളുടെ അഞ്ഞൂറു പാട്ടുകളുണ്ടു്. ഈ അഞ്ഞൂറു പാട്ടുകളും മാന്തരംചേരലിരുമ്പൊറൈ എന്ന ചേരരാജാവിന്റെ ആജ്ഞയനുസരിച്ചു കൂടലൂർകിഴാർ എന്ന പണ്ഡിതൻ സഞ്ചയിച്ചതായിട്ടാണു കാണുന്നതു്. ‘പതിറ്റുപ്പത്തു’ എന്ന കൃതി ചേരരാജാക്കന്മാരെ പ്രശംസിച്ചുള്ള പത്തു കവികളുടെ പാട്ടുകൾ ഒന്നിച്ചു ചേർത്തതാകുന്നു. അവയിൽ രണ്ടുമുതൽ ഒൻപതുവരെ എട്ടു ‘പത്തു’കൾ മാത്രമേ കണ്ടുകിട്ടീട്ടുള്ളു. ഒന്നാമത്തേയും പത്താമത്തേയും പത്തുകൾ ഇനിയും അന്ധകാരഗർത്തത്തിൽ ആണ്ടുകിടക്കുന്നതേയുള്ളൂ. പത്തുപ്പാട്ടിൽ തിരുമുരുകാറ്റുപ്പടൈ, പൊരുനരാറ്റുപ്പടൈ, ചിറുപാണാറ്റുപ്പടൈ, പെരുമ്പാണാറ്റുപ്പടൈ, മുല്ലൈപ്പാട്ടു, മധുരൈക്കാഞ്ചി, നെടുനല് വാടൈ, കുറിഞ്ചിപ്പാട്ടു, പട്ടിനപ്പാലൈ, മലൈപടുകടാം ഈ കൃതികൾ ഉൾപ്പെടുന്നു. തിരുക്കുറൾ, നാലടിയാർ ഇവ പതിനെൺ കീഴ്ക്കണക്കിൽ പെടുന്ന പതിനെട്ടു കൃതികളിൽ ചേരുന്നു. ചിലപ്പതികാരം, മണിമേഖലൈ, ജീവകചിന്താമണി, കുണ്ഡലകേശി, വളൈയാപതി ഇവ പഞ്ചമഹാകാവ്യങ്ങളും, നീലകേശി, ചൂഡാമണി, യശോധരകാവ്യം, നാഗകുമാരകാവ്യം, ഉദയകുമാരകാവ്യം (ഉദയണൻ കഥൈ) ഇവ പഞ്ചലഘുകാവ്യങ്ങളുമാകുന്നു. ഇവയിൽ മണിമേഖലൈ, കുണ്ഡലകേശി, ഇവ ബൗദ്ധഗ്രന്ഥങ്ങളും ചിന്താമണിയും പഞ്ചലഘുകാവ്യങ്ങളും ജൈനഗ്രന്ഥങ്ങളുമാണു്. ഒടുവിൽ പറഞ്ഞ ഏഴു ഗ്രന്ഥങ്ങളും സംഘകാലത്തിനിപ്പുറമുണ്ടായ കൃതികളാണെന്നു പറയേണ്ടിയിരിക്കുന്നു. ചിന്താമണി രചിച്ച തിരുത്തക്കതേവർ ജീവിച്ചിരുന്നതു ക്രി. പി. എട്ടാംശതകത്തിലാണു്. പുറനാനൂറ്റിലെ ചില പാട്ടുകൾക്കാണു് സംഘഗ്രന്ഥങ്ങളിൽവെച്ചു കൂടുതൽ പഴക്കമുള്ളതു്. സംഘഗ്രന്ഥങ്ങളിൽ പലതിലും ചേരരാജാക്കന്മാരെപ്പറ്റി പ്രസ്താവനയുള്ളതിനാൽ അവയുമായി കേരളീയർ സാമാന്യമായി പരിചയിച്ചിരിക്കേണ്ടതു് അഭിലഷണീയമാണ്; പതിറ്റുപ്പത്തിനേയും ചിലപ്പതികാരത്തേയും പറ്റി അവർ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതുമുണ്ടു്.
5.5പതിറ്റുപ്പത്തു്
പതിറ്റുപ്പത്തിൽ ഓരോ പത്തും ഓരോ ചേരരാജാവിന്റെ അപദാനങ്ങളെപ്പറ്റി അതാതു കാലത്തു ജീവിച്ചിരുന്ന കവികൾ പാടീട്ടുള്ളതാണു്. രണ്ടാമത്തെ പത്തിൽ കമട്ടൂർ കണ്ണനാർ ഇമയവരമ്പൻ നെടുഞ്ചേരലാതനേയും, മൂന്നാമത്തേതിൽ പാലൈഗൗതമനാർ പല്യാനൈ ചെല്ചെഴുകുട്ടുവനേയും, നാലാമത്തേതിൽ കാപ്പിയാറ്റുകാപ്പിയനാർ, കളങ്കായ്ക്കന്നിനാർമുടിച്ചേരലിനേയും, അഞ്ചാമത്തേതിൽ പരണർ കടൽ പിറകോട്ടിയ ചെങ്കുട്ടുവനേയും, ആറാമത്തേതിൽ കാക്കൈപാടിനിയാർ നച്ചെള്ളൈയാർ എന്ന കവയിത്രി ആടുകോട്പ്പാട്ടു ചേരലാതനേയും, ഏഴാമത്തേതിൽ കപിലർ ചെല്വക്കടുങ്കോവാഴിയാതനേയും, എട്ടാമത്തേതിൽ അരിശിൽകിഴാർ തകടുരെറിന്ത പെരുഞ്ചേരൽ ഇരുമ്പൊറൈയേയും, ഒൻപതാമത്തേതിൽ പെരുങ്കൻറൂൾകിഴാർ കുടക്കോ ഇളഞ്ചേരൻ ഇരുമ്പൊറൈയേയും വാഴ്ത്തുന്നു. നാലാമത്തെ പത്തിൽ അന്താദിപ്രാസമുണ്ടു്. ഇവരെക്കൂടാതെ ഓരോ പത്തിന്റേയും (പതികം) അവതരണ ഗാനത്തിൽ നിന്നു വേറെ ചില ചേരരാജാക്കന്മാരെപ്പറ്റിയും നാം അറിയുന്നുണ്ടു്. ഇവർ സുമാർ ക്രി. പി. ഒന്നാംശതകത്തിന്റെ ആരംഭം മുതൽ മൂന്നാംശതകത്തിന്റെ അവസാനംവരെ രാജ്യഭാരം ചെയ്തതായി ചില ഗവേഷകശ്രേഷ്ഠന്മാർ അനുമാനിക്കുന്നു. ചേരന്മാർ വഞ്ചിയിലും ഇരുമ്പൊറൈകൾ അവരുടെ പ്രതിപുരുഷന്മാരായി തൊണ്ടിയിലും രാജ്യഭാരം ചെയ്തു. എല്ലാവരും ഒന്നുപോലെ കവികളെ ദാനങ്ങളും സ്ഥാനമാനങ്ങളുംകൊണ്ടു പ്രോത്സാഹിപ്പിച്ചുപോന്നു. പരണരും കപിലരും മഹാകവികളായിരുന്നു. കോട്ടമ്പലത്തു തുഞ്ചിയ (മരിച്ച) മാക്കോതൈ എന്ന ചേരരാജാവു് ഒരു പണ്ഡിതനായിരുന്നു എന്നു പുറനാനൂറിൽനിന്നും നാം അറിയുന്നു. പാലൈ പാടിയ പെരുങ്കടുങ്കോ എന്ന ചേരരാജാവിന്റെ കവനകലാപാടവം ‘പാലൈ പാടിയ’ എന്ന ബിരുദത്തിൽനിന്നുതന്നെ ഗ്രഹിക്കാവുന്നതാണു്. അദ്ദേഹത്തിന്റെ പാലൈക്കളി എന്ന പ്രസിദ്ധമായ കൃതിക്കു പുറമേ ചില പാട്ടുകൾ നറ്റിണൈ, അകനാനൂറു്, കുറുന്തൊകൈ ഈ ഗ്രന്ഥങ്ങളിലും എടുത്തുചേർത്തിട്ടുണ്ടു്. മാന്തരം ചേരലിരുമ്പൊറയെപ്പറ്റി മുൻപുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു.
5.6ചിലപ്പതികാരം
ആത്യന്തം മനോഹരമായ ഈ മഹാകാവ്യത്തിന്റെ പ്രണേതാവു കടൽപിറകോട്ടിയ ചെങ്കുട്ടുവന്റെ അനുജനായ ഇളങ്കോവടികളാണു്. ആ മഹാകവി മൂർദ്ധന്യനെ ചിലപ്പതികാരത്തിന്റെ പതികത്തിൽ
“കണവായിർക്കോട്ടത്തരചു തുറന്തിരുന്ത
കുടക്കോച്ചേരിലിളങ്കോവടി”
എന്നു പ്രശംസിച്ചുകാണുന്നു. ഇളങ്കോ ബാല്യത്തിൽതന്നെ പിതാവായ നെടുഞ്ചേരലാതനോടു് ഒരു ജ്യോത്സ്യൻ തന്റെ ജ്യേഷ്ഠനല്ല താനാണു് രാജ്യം ഭരിക്കുവാൻ പോകുന്നതെന്നും പ്രവചിക്കുക നിമിത്തം അദ്ദേഹത്തിനുണ്ടായ മനസ്താപം നീങ്ങുവാൻ ജൈനവിധിയനുസരിച്ചുള്ള സന്ന്യാസം സ്വീകരിച്ചു തൃക്കണാമതിലകത്തെ ആർഹതക്ഷേത്രത്തിൽ സർവസങ്ഗപരിത്യാഗിയായി കാലയാപനം ചെയ്തു എന്നാണു് ഐതിഹ്യം. അദ്ദേഹം ശൈവനായിരുന്നു എന്നു വാദിക്കുന്നവരും ഇല്ലെന്നില്ല. ചിലപ്പതികാരം പുകാർ (കാവേരിപ്പട്ടണം) കാണ്ഡം, മധുരൈക്കാണ്ഡം, വഞ്ചിക്കാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങളിൽ മുപ്പതു കാതൈ(ഗാഥ)കളായി രചിക്കപ്പെട്ടിരിക്കുന്നു. മൂവരശരുടെ മൂന്നു രാജ്യങ്ങളെയും കവി ഓരോ കാണ്ഡം കൊണ്ടു വർണ്ണിച്ചിരിക്കുന്നു. ഇയൽ, ഇചൈ, നാടകം ഇവ മൂന്നിന്റേയും ലക്ഷ്യങ്ങൾ ഈ കാവ്യത്തിൽ അടങ്ങിയിട്ടുള്ളതുകൊണ്ടു് ഇതിനെ മുത്തമിഴ്ക്കാവ്യമെന്നു സഹൃദയന്മാർ ഐകകണ്ഠ്യേന വാഴ്ത്തിവരുന്നു. ഇതല്ലാതെ മറ്റൊരു മുത്തമിഴ്കാവ്യം തമിഴു് സാഹിത്യത്തിൽ ഇല്ലെന്നുള്ളതും നാം അറിഞ്ഞിരിക്കേണ്ടതാണു്. മണിമേഖല മുപ്പതു ഗാഥകളിൽ അദ്ദേഹത്തിന്റെ സ്നേഹിതനും ബൗദ്ധകവിശ്രേഷ്ഠനുമായ മധുരയിലെ കൂലവാണികൻ (നെൽക്കച്ചവടക്കാരൻ) ചാത്തനാർ നിർമ്മിച്ച ഒരു കൃതിയാണു്. ആ മഹാകാവ്യം തൃക്കണാമതിലകത്തു് ഇളങ്കോവടികളുടെ സന്നിധാനത്തിൽ അരങ്ങേറ്റപ്പെട്ടു. അപവർഗ്ഗസാധകമായ ആ വാങ്മയരത്നം കണ്ടപ്പോൾ അതിന്റെ പ്രാക്കഥാംശത്തെ ഉപജീവിച്ചു ത്രിവർഗ്ഗസാധകമായ ഒരു കാവ്യം രചിക്കുവാൻ ഇളങ്കോവടികൾക്കും ആഗ്രഹമുണ്ടായി. അതിന്റെ ഫലമാണു് പ്രസ്തുത ഗ്രന്ഥം.
5.7ഇതിവൃത്തം
കോവലനും അദ്ദേഹത്തിന്റെ ധർമ്മപത്നി കണ്ണകിയും പുകാറിൽ (കാവിരിപ്പൂമ്പട്ടിനം, കാവേരിപ്പട്ടണം) ധനസമൃദ്ധിയുള്ള രണ്ടു വണികകുടുംബങ്ങളിലെ അങ്ഗങ്ങളായിരുന്നു. അവരുടെ ദാമ്പത്യജീവിതം കോവലൻ മാധവി എന്ന വേശ്യയെക്കണ്ടുമുട്ടുന്നതുവരെ പ്രശാന്തസുഭഗമായി കഴിഞ്ഞുകൂടി. മാധവിയാൽ വശീകൃതനായപ്പോൾ ആ യുവാവു് കണ്ണകിയെ തീരെ വിസ്മരിച്ചു സർവ്വസ്വവും തന്റെ പുതിയ പ്രേമഭാജനത്തിനായി സമർപ്പിച്ചു് അവൾക്കടിമയായി ജീവിച്ചു. അവിടെ ഇന്ദ്രോത്സവകാലത്തു കോവലനും മാധവിയും കടൽക്കരയിൽ വിനോദിക്കവേ മാധവി പാടിയ പാട്ടിൽനിന്നു കോവലനു് അവളുടെ അനുരാഗത്തിൽ ശങ്ക തോന്നി. തൽക്ഷണം അവളെ ഉപേക്ഷിച്ചു പശ്ചാത്താപത്തോടുകൂടി അദ്ദേഹം കണ്ണകിയുടെ സന്നിധാനത്തിലേക്കുതന്നെ മടങ്ങുകയും ആ പതിദേവത ഭർത്താവിന്റെ സമസ്താപരാധങ്ങളും ക്ഷമിച്ചു് അദ്ദേഹത്തിൽ പൂർവ്വാധികം പ്രേമവതിയാകുകയും ചെയ്തു. രണ്ടുപേരും പുകാർവിട്ടു മധുരയിൽ ചെന്നു് ആയുശ്ശേഷം നയിക്കാമെന്നു തീർച്ചപ്പെടുത്തി. വല്ല തൊഴിലിലും ഏർപ്പെടുന്നതിനു കോവലനു തന്റെ പ്രേയസി കാലിൽ അണിഞ്ഞിരുന്ന രണ്ടു പൊൻചിലമ്പുകൾ മാത്രമേ മൂലധനമായുണ്ടായിരുന്നുള്ളു. അതു മധുരയിലെ രാജാവായ നെടുഞ്ചേഴിയനു വിറ്റുകിട്ടുന്ന പണംകൊണ്ടു് കാലക്ഷേപം ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശ. മധുരയിൽ ചെന്നു് അതിൽ ഒരു ചിലമ്പു് രാജാവിന്റെ തട്ടാനെക്കാണിച്ചു് അതു വിറ്റുതരണമെന്നു കോവലൻ അപേക്ഷിച്ചു. പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലമ്പു് അതിനു് അല്പംമുമ്പു കട്ടെടുത്തിരുന്ന ദുഷ്ടനായ തട്ടാൻ അതൊരു തക്കമാണെന്നു കരുതി കോവലനെ കൊട്ടാരത്തിൽ പിടിച്ചുകൊണ്ടു ചെന്നു രാജാവിനെ ചിലമ്പു് കാണിച്ചു് അതു ആ വിദേശീയൻ രാജഗൃഹത്തിൽ നിന്നു മോഷ്ടിച്ചതാണെന്നു നിവേദനം ചെയ്തു. ഉടൻ തന്നെ അവിമൃശ്യകാരിയായ ആ ദുഷ്പ്രഭു ചിലമ്പു കരസ്ഥമാക്കിക്കൊണ്ടു കോവലനെ കൊലചെയ്യിച്ചു. ആ അത്യാഹിതം കേട്ടു് അടക്കുവാൻ പാടില്ലാത്ത അന്തസ്താപത്തോടുകൂടി കണ്ണകി വധ്യഭൂമിയിൽ ഓടിയെത്തി ഭർത്താവിന്റെ മൃതശരീരത്തെക്കാണുകയും അവിടെനിന്നും ക്രോധാവിഷ്ടയായി പാഞ്ഞു് അരമന നടയിൽ ചെന്നു രാജാവിനെ മാണിക്യം കൊണ്ടു നിറച്ചിരുന്ന തന്റെ മറ്റേ ചിലമ്പു് ഉടച്ചു കാണിക്കുകയും മുത്തുകൾ ഉള്ളടക്കിയിരുന്ന പട്ടമഹിഷിയുടെ ചിലമ്പല്ല തന്റേതു് എന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. പാപഭീരുവായ രാജാവു് നഷ്ടസംജ്ഞനായി നിലത്തു വീണു പ്രാണത്യാഗം ചെയ്തു. കണ്ണകി തന്റെ ഇടത്തേ മുലക്കണ്ണു പറിച്ചെറിഞ്ഞു മധുര അഗ്നിക്കിരയാകട്ടെ എന്നു ശപിച്ചു. സർവ്വൈശ്വര്യസമൃദ്ധമായ ആ രാജധാനി തൽക്ഷണം വെന്തു വെണ്ണീറായി. കണ്ണകി മധുര വിട്ടു വൈകയാറ്റിന്റെ തീരത്തുകൂടി പടിഞ്ഞാറോട്ടു നടന്നു മല കേറി മുരുകവേൾ (സുബ്രഹ്മണ്യൻ)ക്കുന്നിൽച്ചെന്നു് അവിടെ ഒരു വേങ്ങമരത്തിന്റെ ചുവട്ടിൽ അനേകം കുറവർ നോക്കിനിൽക്കവേ ദിവ്യരൂപനായ കോവലനോടുകൂടി ഇന്ദ്രരഥത്തിൽ കയറി സ്വർഗ്ഗത്തിലേക്കു പോയി. ഇതിനുമേലാണു് വഞ്ചികാണ്ഡം ആരംഭിക്കുന്നതു്. ഒടുവിലത്തെ ഏഴു ഗാഥകൾ ആ കാണ്ഡത്തിൽ പെടുന്നു. ആ അത്ഭുതമായ വൃത്താന്തം കുറവർ ചെങ്കുട്ടുവനെ അറിയിച്ചു. അപ്പോൾ ആ രാജാവു് പെരിയാറ്റിന്റെ കരയിൽ തന്റെ പട്ടമഹിഷി വേണ്മാളോടും അനുജൻ ഇളങ്കോവടികളോടും സദസ്യൻ ചാത്തനാരോടും മറ്റുംകൂടി വിശ്രമസുഖം അനുഭവിക്കുകയായിരുന്നു. അതു കേട്ടപ്പോൾ ചെങ്കുട്ടുവൻ ആ ‘പത്തിനിക്കടവു’ളിന്റെ (ദേവതാരൂപം കൈക്കൊണ്ട സതീരത്നത്തിന്റെ) ആരാധനത്തിനു സമുചിതമായ ഒരു ശില ഹിമവൽപർവ്വതത്തിൽനിന്നു കൊണ്ടുവന്നു് ആ ശില ഒരു വിഗ്രഹമാക്കി പുതിയ ഒരു ക്ഷേത്രം പണിയിച്ചു് അതു് അവിടെ പ്രതിഷ്ഠിക്കണമെന്നു നിശ്ചയിച്ചു. അതനുസരിച്ചു് സ്ഥിരപ്രതിജ്ഞനായ അദ്ദേഹം ദിഗ്വിജയം ചെയ്തു തന്റെ അഭീഷ്ടം സാധിച്ചു കൃതകൃത്യനായി. കോവലന്റേയും കണ്ണകിയുടേയും വൃത്താന്തം അറിഞ്ഞു ദുഃഖിതയായ മാധവിയും അവളുടെ പുത്രി മണിമേഖലയും ഐഹികങ്ങളായ വസ്തുക്കളിൽ ആശ വിട്ടു ബൗദ്ധഭിക്ഷുണികളായിത്തീർന്നു. മണിമേഖലയുടെ ചരിത്രമാണു് ചാത്തനാരുടെ മഹാകാവ്യത്തിൽ പ്രതിപാദിക്കപ്പെടുന്നതു്. നാം ഇന്നു കൊടുങ്ങല്ലൂർ ഭഗവതിയെന്നു സങ്കല്പിച്ചു് ആരാധിക്കുന്നതു ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ പ്രതിമയാണു്. ആ ദേവിക്കു് ഒറ്റമുലച്ചി എന്നൊരു പേരുണ്ടു്. പല ദേവീക്ഷേത്രങ്ങളിലും മറ്റും പാടിവരുന്ന തോറ്റമ്പാട്ടുകളിലെ കഥയും ചിലപ്പതികാരത്തിലേതുതന്നെയാണു്. കോവലനെ അവയിൽ ചിലപാട്ടുകളിൽ പാലകൻ എന്നു വ്യവഹരിച്ചുവരുന്നു. കോവലൻ എന്ന പദം ഗോപാലന്റെ തത്ഭവമാണു്. ‘ഗോപാലൻ’ സങ്കോചിച്ചതാണു് പാലകൻ. ചെങ്കുട്ടുവനേയും ആനുഷങ്ഗികമായി ചേരരാജവംശത്തേയും സംബന്ധിച്ചുള്ള പലവിഷയങ്ങൾ കവി വഞ്ചികാണ്ഡത്തിൽ പ്രകീർത്തനം ചെയ്തിട്ടുണ്ടു്. കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠയെ അനുകരിച്ചു ചോളരാജധാനിയായ ഉറയൂരിലും സിംഹളദ്വീപിലും അതേതരത്തിലുള്ള പ്രതിഷ്ഠകൾ നടന്നതായും ഇളങ്കോവടികൾ പ്രസ്താവിക്കുന്നു.
5.8വഞ്ചി—കുണവായിൽ
ചെങ്കുട്ടുവന്റെ രാജധാനി കേരളത്തിലെ തിരുവഞ്ചിക്കുളമല്ലെന്നും തൃശ്ശിനാപ്പള്ളിയിലെ കരുവൂരാണെന്നും വാദിക്കുന്ന ചില ദ്രാവിഡപണ്ഡിതന്മാർ ഇന്നും ഉണ്ടു്. അവരുടെ വാദത്തെ ഖണ്ഡിക്കുവാൻ അനേകം തെളിവുകൾ ചിലപ്പതികാരത്തിലും മറ്റു സംഘഗ്രന്ഥങ്ങളിലുംനിന്നു് എടുത്തുകാണിക്കാവുന്നതാണു്. ഒന്നാമതു പുറനാനൂറിൽ ഒരു രാജാവിനെ കരുവൂരേറിയ ഒൾവാംകോപ്പെരുഞ്ചേരലിരുമ്പൊറൈ എന്നും പതിറ്റുപ്പത്തു മൂന്നാം പത്തിൽ പല്യാനൈ ചെല്ചെഴുകുട്ടുവനെ കൊങ്കു (കൊങ്ങു് = കോയമ്പത്തൂർ) പിടിച്ചടക്കിയ രാജാവെന്നും വർണ്ണിച്ചിട്ടുണ്ടു്. ഈ രാജാക്കന്മാരുടെ കാലത്തായിരിക്കണം കരുവൂരും കൊങ്കും യഥാക്രമം ചേരന്മാർക്കു് അധീനമായതു്. രണ്ടാമതു് ചിലപ്പതികാരത്തിന്റെ വ്യഖ്യാതാവായ അടിയാർക്കു നല്ലാർ “കുൻറക്കുറവരൊരുങ്കുടൻകൂടി” എന്ന ഭാഗത്തിന്നു അർഥമെഴുതുമ്പോൾ “കൻറമെൻറാൽ കൊടുങ്കോളൂരുക്കു അയലതാകിയ ചെങ്കുൻറമെനമലൈ” എന്നു വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടു്. മൂന്നാമതു് “പെരുമലൈവിലങ്കിയപെരിയാറ്റടൈ കരൈ” എന്ന വരിയിൽ മല കാണുവാൻചെന്ന ചെങ്കുട്ടുവൻ വിവരിക്കുന്നതായി ഇളങ്കോവടികൾ വർണ്ണിക്കുന്ന സ്ഥലം നമ്മുടെ പെരിയാറ്റിന്റെ കരതന്നെയാണു്. തൃശ്ശിനാപ്പള്ളിയിൽ കരുവൂരിൽനിന്നു മല കാണുവാൻ പെരിയാറ്റിൻകരവരെ വരണമെന്നില്ലല്ലോ. നാലാമതു് കുറവർ അവിടെ തിരുമുൽക്കാഴ്ചവയ്ക്കുന്ന സാധനങ്ങളിൽ പലതും കേരളത്തിലെ മലകളിലല്ലാതെ മറ്റൊരിടത്തും ഉണ്ടാകുന്നവയല്ല. ഏലവല്ലി, കൂവനീറു്, (തെങ്കിൻ പഴൻ) തേങ്ങാ, (പലവിൻപഴങ്കൾ) പഴുത്തചക്ക, കമുകിൻകുല മുതലായവയാണു് അവരുടെ ഉപഹാരദ്രവ്യങ്ങൾ. അഞ്ചാമതു് ചെങ്കുട്ടുവൻ ദിഗ്വിജയം കഴിഞ്ഞു തിരിയെ വരുമ്പോൾ (പറൈയൂർ കൂത്തച്ചാക്കൈയൻ) പറവൂർ ചാക്യാരുടെ കൂത്തു കാണുകയുണ്ടായി. പറയൂർ എന്നതു പറവൂർ എന്നതിന്റെ പൂർവരൂപമാണെന്നു ശിലാശാസനദ്വാരാ നാം അറിയുന്നു. ചാക്യാർ അതഭിനയിച്ചതു തൃശ്ശിനാപ്പള്ളിയിലെ കരുവൂരിൽവെച്ചായിരിക്കുവാൻ തരമില്ലല്ലോ. ആറാമതു് കണ്ണകി മധുര വിട്ടു ചേരരാജ്യത്തിലേക്കു പോയതു വൈകയുടെ കരവഴിക്കു പശ്ചിമാഭിമുഖമായാണു്; തൃശ്ശിനാപ്പള്ളിക്കരുവൂരിലേക്കാണെങ്കിൽ ആ യാത്ര ഉത്തരാഭിമുഖമായി വേണ്ടതായിരുന്നു. ഏഴാമതു് അടിയാർക്കു നല്ലാരെക്കാൾ പ്രാചീനനായ അരുമ്പത ഉരയാചിരിയർ എന്ന ചിലപ്പതികാരവ്യാഖ്യാതാവു വഞ്ചി കടൽക്കരയിലുള്ള തുറമുഖമാണെന്നു രേഖപ്പെടുത്തീട്ടുണ്ടു്; ഇന്നു് അവിടത്തെ അഴിക്കു തിരുവഞ്ചാഴിമുഖമെന്നു പേരുമുണ്ടു്. എട്ടാമതു് മണിമേഖല ഇരുപത്തെട്ടാമത്തെ ഗാഥയിൽ ചോളരുടെ രാജധാനി കാഞ്ചീപുരത്തേക്കു മാറ്റിയപ്പോൾ അവിടെ ഈതിബാധനിമിത്തം വലുതായ ക്ഷാമമുണ്ടായെന്നും അതിൽനിന്നു രക്ഷനേടുവാൻ ജനങ്ങൾ വഞ്ചിയെ അഭയം പ്രാപിച്ചു എന്നും കവി വർണ്ണിച്ചിരിക്കുന്നു. കാഞ്ചീപുരത്തു മഴയില്ലെങ്കിൽ തൃശ്ശിനാപ്പള്ളിക്കരുവൂരിലും അതുണ്ടായിരിക്കുകയില്ലെന്നുള്ളതിനാൽ അവർ തിരുവഞ്ചിക്കുളത്തേക്കു പോന്നു എന്നൂഹിക്കുന്നതായിരിക്കും സമീചീനമായിട്ടുള്ളതു്. ഒൻപതാമതു് ചേക്കിഴാർ ക്രി. പി. 1100-ാമാണ്ടിടയ്ക്കു രചിച്ച പെരിയപുരാണത്തിൽ ചേരമാൻപെരുമാൾ നായനാരുടെ രാജധാനിയെ വഞ്ചിയെന്നും, തിരുവഞ്ചൈക്കളമെന്നും, മകോതയെന്നും, കൊടുങ്കോളൂരെന്നും പല പേരുകളിൽ വ്യവഹരിക്കുന്നു. അഞ്ചൈക്കളം എന്നാൽ അഞ്ചയുടെ (അഞ്ചൈ = അഞ്ഞൈ = അമ്മ) സ്ഥലം എന്നർഥം. ‘അഞ്ചൈക്കളത്തപ്പനെ’പ്പറ്റി സുന്ദരമൂർത്തിനായനാർ പാടീട്ടുണ്ടു്. ‘അഞ്ജനഖളം’ എന്നു കോകിലസന്ദേശത്തിൽ ഉദ്ദണ്ഡശാസ്ത്രികളും ‘പഞ്ചരങ്ഗാധിനാഥം നത്വാ’ എന്നു ഭ്രമരസന്ദേശത്തിൽ വാസുദേവകവിയും അതിനെ സ്മരിക്കുന്നതു് അർത്ഥാവബോധം ഇല്ലാതെയാണു്. ചേക്കിഴാരുടെ “ചേരർ കുലക്കോവീറ്റിരുന്തു മുറൈപുരിയും കുലക്കോമൂതൂർ കൊടുങ്കോളൂർ” അതായതു് “ചേരരാജാവു് എഴുന്നരുളിയിരുന്നു രാജ്യഭാരം ചെയ്യുന്ന അവരുടെ വംശത്തിന്റെ പുരാണനഗരമായ കൊടുങ്ങല്ലൂർ” എന്നു പ്രസ്താവിച്ചിട്ടുള്ളതിനു ചിലർ പറയുന്ന സമാധാനം ചോളരാജാക്കന്മാരെ ഭയപ്പെട്ടു ചേരരാജാക്കന്മാർ തൃശ്ശിനാപ്പള്ളിക്കരുവൂർ ഉപേക്ഷിച്ചുപോയി ചേരമാൻപെരുമാൾ നായനാരുടെ കാലത്തിനുമുമ്പു കൊടുങ്ങല്ലൂർ തങ്ങളുടെ രാജധാനിയാക്കിയെന്നാണു്. ഈ സമാധാനം തീരെ ഉപപന്നമല്ല. ക്രി. പി. 150-ാമാണ്ടിടയ്ക്കു ടോളമി എന്ന റോമൻഗ്രന്ഥകാരൻ കേരോബോത്രാസിന്റെ (കേരളപുത്രന്റെ) രാജധാനി ‘കരൂര’യാണെന്നു പറഞ്ഞിട്ടുണ്ടു്. ആ കരൂരും തിരവഞ്ചിക്കുളം തന്നെയാണെന്നു കൊടുങ്ങല്ലൂരിനു് അടുത്തു വടക്കുള്ള കരുപ്പടന എന്ന സ്ഥലത്തിന്റെ പേരിൽനിന്നു നമുക്കു ഗ്രഹിക്കാവുന്നതാണു്. ഇതുപോലെ കണവായിൽ കേരളത്തിലെ സംസ്കൃതസാഹിത്യത്തിൽ ‘ഗുണകാ’ എന്നു രൂപം സ്വീകരിച്ചു. “ഗുണകാനാഥ ഇത്യൂഢകീർത്തിഃ” എന്നു ശുകസന്ദേശത്തിലും “ഗുണകാം മാടധാത്രീന്ദ്രഗുപ്താം” എന്നു ഭൂമരസന്ദേശത്തിലും പ്രയുക്തമായി കാണുന്നു. കണവായിലിലെ “ഇൽ” എന്നതു സപ്തമീവിഭക്തിപ്രത്യയമാണെന്നു പശ്ചാൽകാലികന്മാർ തെറ്റിദ്ധരിച്ചു പോയതുപോലെ തോന്നുന്നു. അപ്രകാർശിതവും ക്രി. പി. പന്ത്രണ്ടാംശതകത്തിലോ മറ്റോ രചിച്ചതെന്നു് അനുമാനിക്കാവുന്നതുമായ ഉണ്ണിയച്ചിചരിതം എന്ന മണിപ്രവാളചമ്പുവിൽ “കുണവായ്ക്കുണമപി കണപം ദധതീ” എന്നൊരു പ്രയോഗമുണ്ടു്. കണവായിൽ എന്നാൽ കിഴക്കേ വാതിലെന്നും കോട്ടമെന്നാൽ ക്ഷേത്രമെന്നുമാണു് അർത്ഥം. ഇന്നും ക്ഷുദ്രദേവതാലയങ്ങളെ കോട്ടമെന്നു പറയാറുണ്ടു്. അടിയാർക്കുനല്ലാരുടെ ‘തിരുക്കുണവായിൽ’ ചമ്പുവിലെ കണവായിൽ നിന്നു ‘തൃക്കണാ’വായി മതിലകവുമായിച്ചേർന്നു തൃക്കണാമതിലകമായിത്തീർന്നിരിക്കുന്നു. ആ സ്ഥലം കൊടുങ്ങല്ലൂരിനു കിഴക്കല്ല, ഏഴു മൈൽ വടക്കായിരിക്കേ അതിനു് എങ്ങനെ കണവായിൽ എന്നു പേർ വന്നു എന്നു ചിലർ ചോദിക്കാറുണ്ടു്. വഞ്ചി പണ്ടു തൃക്കണാമതിലകംവരെ വ്യാപിച്ചിരുന്നു എന്നു് ഐതിഹ്യം ഘോഷിക്കുന്നു. സംഘകാലത്തിനുമുമ്പു് ഭൂസ്ഥിതി സംബന്ധിച്ചോ മറ്റോ സംഭവിച്ച വല്ല വ്യത്യാസവും കിഴക്കേവാതിലിനെ വടക്കേ വാതിലാക്കിയിരിക്കാം; പേരിനുള്ള കാരണം മാറിയാലും പേർ മാറുന്നതല്ലല്ലോ. കണവായിൽ എന്നാൽ വളഞ്ഞ വാതിലെന്നും അർത്ഥം വരാവുന്നതാണു്.
5.9ചിലപ്പതികാരത്തിന്റെ കാലം
ചിലപ്പതികാരത്തെ ക്രി. പി. ഒന്നാംശതകം മുതൽ ക്രി. പി. പതിമ്മൂന്നാംശതകംവരെ പല കാലങ്ങളിലായി പണ്ഡിതന്മാർ ഘടിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ മതങ്ങളിൽ യുക്തി യുക്തവും ഭൂരിപക്ഷത്തിന്റെ അങ്ഗീകരം സിദ്ധിച്ചിട്ടുള്ളതുമായ കാലം ക്രി. പി. രണ്ടാംശതകമാണു്. തിരുജ്ഞാന സംബന്ധരുടേയും അപ്പരുടേയും കൃതികൾക്കും സംഘകൃതികൾക്കും തമ്മിൽ ഭാഷാവിഷയകമായുള്ള പ്രകടമായ ഭേദം മുമ്പുതന്നെ ഞാൻ പ്രസ്താവിച്ചിട്ടുണ്ടു്. ഈ ശൈവഭക്തന്മാരുടെ കാലം ക്രി. പി. ഏഴാംശതകമാണു്. അതുകൊണ്ടു് അതിനു മുമ്പായിരിക്കണം സംഘകാലമെന്നുള്ളതിനു സംശയമില്ല. പല്ലവവരാജാക്കന്മാരെപ്പറ്റി ചിലപ്പതികാരത്തിലാകട്ടെ മണിമേഖലയിലാകട്ടെ യാതൊരു സൂചനയുമില്ല. അതിനാൽ കാഞ്ചീപുരത്തെ സ്മരിക്കുന്ന മണിമേഖലയും തദനുരോധേന ചിലപ്പതികാരവും പല്ലവവംശം അവിടെ സ്ഥാപിതമായ ക്രി. പി. മൂന്നാംശതകത്തിനുമുമ്പാണു് നിർമ്മിക്കപ്പട്ടതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. മധുരയിലെ അഗ്നിബാധ ക്രി. പി. 171 കർക്കടകം 26-ാം തിയ്യതിയാണെന്നു ചില പണ്ഡിതന്മാർ ചിലപ്പതികാരത്തിലുള്ള ജോതിർഗ്ഗണിതസൂചനകളെ ആസ്പദമാക്കി തീർച്ചപ്പെടുത്തിയിരിക്കുന്നു. സിംഹളരാജാവായ ഗജബാഹു കണ്ണകീദേവിയുടെ പ്രതിഷ്ഠയ്ക്കു വഞ്ചിയിൽ സന്നിഹിതനായിരുന്നതായി കാണുന്നു. ഗജബാഹുവിന്റെ വാഴ്ച ക്രി. പി. 173 മുതൽ 195 വരെയാണു്. പല കാരണങ്ങളെക്കൊണ്ടും പ്രസ്തുത പ്രതിഷ്ഠ ക്രി. പി. 176-ൽ നടന്നതായി തീരുമാനിക്കുന്നതിൽ വിരോധമില്ല.
5.10സംഘകൃതികളും ആര്യസംസ്കാരവും
ചെന്തമിഴ് സാഹിത്യത്തിന്റെ ആവിർഭാവത്തിനു മുമ്പു തന്നെ ആര്യസംസ്കാരവും സംസ്കൃതഭാഷയും ദ്രാവിഡരുടെ ഇടയിൽ പ്രചരിക്കുക കഴിഞ്ഞിരുന്നു. അഗസ്ത്യരും തൊല്കാപ്പിയരും സംസ്കൃതവൈയാകരണന്മാരോടു് എത്രമാത്രം കടപ്പെട്ടിരുന്നു എന്നു മുമ്പു പറഞ്ഞുവല്ലോ. സംഘഗ്രന്ഥങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അക്കാലത്തു സംസ്കൃതവും തമിഴും എത്രമേൽ കൈകോർത്തും തമ്മിൽ കെട്ടുപെട്ടും ഇതരേതരാശ്രയങ്ങളായി കഴിഞ്ഞുകൂടിയിരുന്നു എന്നു കാണാവുന്നതാണു്. രണ്ടായിരം കൊല്ലത്തിനുമുമ്പു തന്നെ ദേവൻ, ദേവി, കാലം, ലോകം, ഭൂതം, യമൻ, വരുണൻ, യാമം, മങ്ഗലം, ദേശം, നിമിത്തം, ഉപമ, മന്ത്രം, സൂത്രം, ആനന്ദം ഇത്യാദി പദങ്ങൾ സംസ്കൃതത്തിനൽനിന്നു ചെന്തമിഴിൽ എങ്ങനെയോ, അതുപോലെ തന്നെ അടവി, കടു, കുടി, കണ്ഡം, കലം, ശവം, ഛായ, പട്ടണം, മീനം, വലയം, കടാക്ഷം മുതലായ പദങ്ങൾ ചെന്തമിഴിൽനിന്നു ഭാഷാരീതിക്കു് ആവശ്യകമായ രൂപഭേദത്തോടുകൂടി സംസ്കൃതത്തിലും സംക്രമിച്ചിരുന്നു. തമിഴർ മുതർപ്പാവലർ (ആദികവി) എന്നു പുകഴ്ത്താറുള്ള തിരുവള്ളുവരുടെ തിരുക്കുറളിലെ “അകരമുതലെഴുത്തെലാമാതിപകവൻ മുതറ്റേയുലകു” എന്ന ഒന്നാമത്തെ പാട്ടിൽത്തന്നെ അകാരം (അകരം) ആദി (ആതി) ഭഗവാൻ (പകവൻ) ലോകം (ഉലകം) ഇങ്ങനെ നാലു പദങ്ങൾ സംസ്കൃതത്തിൽ നിന്നു സംക്രമിപ്പിച്ചിരിക്കുന്ന വസ്തുത നാം ഗ്രഹിച്ചിരിക്കേണ്ടതാണു്. അതുപോലെതന്നെ ഗൗതമശാപത്താൽ ഗ്രസ്തനായ ദേവേന്ദ്രൻ, അഗസ്ത്യശാപത്താൽ ആർത്തനായ നഹുഷൻ, ചിരഞ്ജീവിയായ മാർക്കണ്ഡേയൻ, ദാനശൗണ്ഡന്മാരായ ദധീചി മഹർഷിയും ശിബി ചക്രവർത്തിയും, മായവടുവായ വാമനൻ ഇത്യാദി പുരാണപുരുഷന്മാരുടെ ഉപാഖ്യാനങ്ങളെ വള്ളുവരും, ശ്രീകൃഷ്ണന്റെ ലീലകൾ, ശിവന്റെ ത്രിപുരസംഹാരം, സുബ്രഹ്മണ്യന്റെ ശൂരപത്മാസുരവധം, ഇത്യാദി കഥകളെ മറ്റു ചില സംഘകവികളും സന്ദർഭാനുഗുണമായി സ്മരിക്കുന്നു. വൈദികകാലത്തെ ദേവതകളായ ഇന്ദ്രനും വരുണനും തമിഴരുടെ ഐന്തിണയിലെ ആരാധനാമൂർത്തികളുടെ കൂട്ടത്തിൽ പെട്ടിരുന്നു എന്നു പറഞ്ഞുവല്ലോ. കാവേരിപ്പട്ടണത്തിൽ ദേവേന്ദ്രപ്രീതിക്കായി ഇരുപത്തെട്ടു ദിവസത്തെ ഉത്സവും ആഘോഷിച്ചിരുന്നു. അവരെക്കൂടാതെ ശ്രീപരമേശ്വരൻ, ബലരാമൻ, കാമദേവൻ, ആദിത്യൻ, ചന്ദ്രൻ എന്നീ ദേവന്മാർക്കും ക്ഷേത്രങ്ങളും പൂജകളും ഉണ്ടായിരുന്നു. ബ്രഹ്മാവു്, ഗണപതി, ശ്രീരാമൻ, മുതലായ ദേവതകളെപ്പറ്റിയും സംഘകൃതികളിൽ പ്രസ്താവനകളുണ്ടു്. കല്പവൃക്ഷം, ഐരാവതം, വജ്രായുധം, മുതലായ ദിവ്യവസ്തുക്കളേയും ജനങ്ങൾ വന്ദിച്ചു വന്നു. ബ്രാഹ്മണരുടെ ആചാരങ്ങൾ പാണ്ഡ്യരാജ്യത്തിലന്ന പോലെ ചേരരാജ്യത്തിലും വേരുറച്ചുകഴിഞ്ഞിരുന്നു. നെടുഞ്ചേരലാതൻ ക്ഷേത്രങ്ങൾക്കും ബ്രാഹ്മണർക്കും ധാരാളമായി ദാനങ്ങൾ ചെയ്തിരുന്നു. പൽയാനൈ ചെൽചെഴുകുട്ടുവൻ തന്റെ ആസ്ഥാനപണ്ഡിതനായ ഗൗതമനു പത്തു യാഗങ്ങൾ അനുഷ്ഠിക്കുവാൻ വേണ്ട സഹായം ചെയ്യുകയും ധർമ്മപൂത്രൻ എന്ന ബിരുദം നേടുകയും ചെയ്തു. നാർമുടിച്ചേരലാതന്റെ പ്രധാനദേവത ശ്രീപത്മനാഭനായിരുന്നു. ശിവഭക്തനും ആചാരശ്ലക്ഷ്ണനുമായ ചെങ്കുട്ടുവൻ യാഗം ചെയ്തു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ഒരഗ്നിഹോത്രശാലയുണ്ടായിരുന്നതായി ചിലപ്പതികാരത്തിൽനിന്നു വെളിവാകുന്നു. പല യാഗകർമ്മങ്ങളും അനുഷ്ഠിച്ച ഒരു രാജാവായിരുന്നു പെരുഞ്ചേരൽ ഇരുമ്പൊറൈ. ചുരക്കത്തിൽ ക്രി. പി. മൂന്നാംശതകത്തിനു മുമ്പുതന്നെ ആര്യസംസ്കാരം ദക്ഷിണാപഥം മുഴുവൻ വ്യാപിച്ചതായി കരുതാവുന്നതാണു്. ഇങ്ങനെ അക്കാലത്തു ചേരന്മാർ ആര്യമതാനുയായികളായ ക്ഷത്രിയരായിരുന്നു എങ്കിലും അവർക്കു ബുദ്ധമതത്താടും ജൈനമതത്തോടും യാതൊരു വിപ്രതിപത്തിയുമുണ്ടായിരുന്നില്ല. കോവലന്റെ പൂർവ്വന്മാരിൽ ഒരാൾ തിരുവഞ്ചിക്കുളത്തു് ഒരു ബൗദ്ധസ്തൂപം സ്ഥാപിച്ചിരുന്നു. അതു വന്ദിക്കുവാൻ മണിമേഖല അവിടെപ്പോയതായി ചാത്തനാർ പാടിയിരിക്കുന്നു. ജൈനക്ഷേത്രമായ കണവായിൽ കോട്ടത്തെപ്പറ്റി പ്രസ്താവിച്ചുകഴിഞ്ഞു. ചെങ്കുട്ടുവൻ ചന്ദ്രചൂഡാരാധകനായിരുന്നു എങ്കിലും അന്യമതങ്ങളേയും ബഹുമാനിച്ചിരുന്നു. ബൗദ്ധമതാനുയായി ആയിരുന്ന കോവലന്റെ പത്നിയായ കണ്ണകി ആജീവകമതാനുഗയായിരുന്നു എങ്കിലും ആ പതിദേവതയുടെ സ്മരണയ്ക്കു് ഒരു ക്ഷേത്രം സ്ഥാപിയ്ക്കുവാനുള്ള മഹാമനസ്കത ആ ചക്രവർത്തിക്കുണ്ടായി.
5.11അയ്യനരിതനാർ
ഇനി സംഘകാലത്തിനു പിന്നീടു ജീവിച്ചിരുന്ന ചെന്തമിഴ് സാഹിത്യകാരന്മാരായ ചേരരാജാക്കന്മാരെപ്പറ്റിക്കൂടി പ്രസ്താവിക്കാം. അവരിൽ അയ്യനരിതനാർ ഉദ്ദേശം ക്രി. പി. 7-ാംശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതിയാണു് പൊരുളിനു് ഒരു പ്രധാനലക്ഷണ ഗ്രന്ഥമായ പുറപ്പൊരുൾവെൺപാമാലൈ. അതിന്റെ ‘പായിര’ത്തിൽ തൊല്കാപ്പിയർ മുതലായ പന്ത്രണ്ടു പണ്ഡിതന്മാരാൽ വിരചിതമായ പന്നിരുപ്പടലം എന്ന ഗ്രന്ഥം നിഷ്കർഷിച്ചു പഠിച്ച അദ്ദേഹം “ഓങ്കിയ ചിരപ്പിനുലകമുഴുതാണ്ടവാങ്കു വിറ്റടക്കൈവാനവർ മരുമാൻ” അതായതു വളഞ്ഞ വില്ലു കൈയിൽ ധരിച്ച ചേരരാജാക്കന്മാരുടെ വംശപരമ്പരയിൽ ജനിച്ച കവിയാണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. പന്നിരുപ്പടലം കണ്ടുകിട്ടീട്ടില്ല. വെൺപാമാലയിലും പന്ത്രണ്ടു പടലങ്ങളുണ്ടു്. അവയിൽ ആദ്യത്തെ ഒൻപതു ‘പുറ’ത്തേയും ബാക്കി മൂന്നു് ‘അക’ത്തേയും പരാമർശിക്കുന്നു. ശത്രുക്കളുടെ പശുക്കളെ അപഹരിയ്ക്കുക (വെട്ചി), അവയെ വീണ്ടു കൊണ്ടുവരിക (കരന്തൈ), ശത്രുക്കളെ ആക്രമിക്കുക (വഞ്ചി), ആക്രമികളുടെ നേർക്കു് എതിർത്തുചെല്ലുക (കാഞ്ചി), കോട്ടകാക്കുക (നൊച്ചി), ശത്രുക്കളുടെ കോട്ട വളയുക (ഉഴിഞൈ) മുതലായവയാണു് ഗ്രന്ഥത്തിലെ വിഷയങ്ങൾ.
5.12ശൈവസമയത്തിന്റെ അഭ്യുത്ഥാനം
മൂവരശർ ബൗദ്ധരോടും ജൈനരോടും മതവിഷയത്തിൽ പ്രദർശിപ്പിച്ച മഹാമനസ്കത സനാതനധർമ്മത്തിനു ദോഷകരമായി പരിണമിച്ചു. ആ രണ്ടു മതാനുയായികൾ – അവരിൽ പ്രധാനമായി ജൈനർ – ഹിന്ദുമതത്തെ പ്രത്യക്ഷമായി അവഹേളനം ചെയ്യുകയും അവരുടെ വിവിധങ്ങളായ വാങ്മയങ്ങളെക്കൊണ്ടു പൊതുജനങ്ങളെ മാത്രമല്ല രാജാക്കന്മാരെപ്പോലും തങ്ങളുടെ പാർശ്വത്തിലേയ്ക്കു് ആകർഷിക്കുകയും ചെയ്തു. ഹിന്ദുക്കൾ ഉണർന്നു; ഇതരമതക്കാരുമായി വാദപ്രതിവാദങ്ങൾ നടത്തി അവരെ ജയിച്ചു; വഴിതെറ്റിപ്പോയ രാജാക്കന്മാരെ സ്വമതത്തിലേക്കു വീണ്ടെടുത്തു. ഈ അത്ഭുതകർമ്മം നിർവ്വഹിച്ച ജ്ഞാനസംബന്ധർ, അപ്പർ, സുന്ദരമൂർത്തി, മാണിക്യവാചകർ ഈ നാലു ശിവഭക്തന്മാരേയും ശൈവസമയാചാര്യന്മാർ എന്നു പറഞ്ഞുവരുന്നു. ജൈനമതത്തിൽ ചേർന്നുപോയ അപ്പർ തന്റെ സഹോദരിയായ തിലകവതിയുടെ ഉപദേശമനുസരിച്ചു വീണ്ടു ഹിന്ദുവായി. അന്നത്തെ പല്ലവരാജാവും ജൈനനുമായിരുന്ന പ്രഥമ മഹേന്ദ്രവിക്രമനേയും ആ മതത്തിലേക്കു പരിവർത്തനം ചെയ്യിച്ചു. ക്രി. പി. 600 മുതൽ 638 വരെ രാജ്യഭാരം ചെയ്ത ഈ മഹേന്ദ്രവിക്രമനാണു് മത്തവിലാസപ്രഹസനത്തിന്റെ പ്രണേതാവു്. അപ്പർ ജാതിയിൽ വെള്ളാളനും, ജ്ഞാനസംബന്ധരും മാണിക്യവാചകരും ബ്രാഹ്മണരും, സുന്ദരമൂർത്തി ഓതുവാരും (ഒരമ്പലവാസിവർഗ്ഗം) ആയിരുന്നു. ജ്ഞാനസംബന്ധർ പാണ്ഡ്യരാജാവായ ക്രി. പി. 645 മുതൽ 675 വരെ പാണ്ഡ്യരാജ്യം ഭരിച്ച നൻറചീർനെറുമാറൻ എന്നുകൂടി പേരുള്ള കൂൻപാണ്ഡ്യനെ അദ്ദേഹത്തിന്റെ പട്ടമഹിഷി മങ്കയർക്കരശിയുടെ സാഹായ്യത്തോടുകൂടി ജൈനമതത്തിൽനിന്നു ഹിന്ദുമതത്തിലേയ്ക്കു വീണ്ടെടുത്തു. സംബന്ധർ പ്രഥമനരസിംഹവർമ്മൻ (ക്രി. പി. 630 മുതൽ 668 വരെ രാജ്യഭാരകാലം) എന്ന പല്ലവരാജാവിന്റെ സേനാനിയായി അദ്ദേഹത്തിനു വേണ്ടി പശ്ചിമചാലൂക്യന്മാരുമായി ക്രി. പി. 642-ൽ വാതാപിയിൽവച്ചു നടന്ന യുദ്ധത്തിൽ പങ്കുകൊണ്ട മറ്റൊരു ശിവഭക്തനായ ചിറുത്തൊണ്ടരുടെ സുഹൃത്തായിരുന്നു. ഈ രണ്ടു് ആചാര്യന്മാരും സമകാലികന്മാരായിരുന്നു എന്നും ഇവർ ജീവിച്ചിരുന്നതു ക്രി. പി. ഏഴാംശതകത്തിലായിരുന്നു എന്നും ഇത്രയുമുള്ള പ്രസ്താവംകൊണ്ടു വ്യക്തമാകുന്നുണ്ടല്ലോ. സുന്ദരമൂർത്തിയെപ്പറ്റി മേൽ പ്രസ്താവിക്കും. മാണിക്യവാചകർ സുന്ദരമൂർത്തിയെ അപേക്ഷിച്ചു് അർവാചീനനായിരുന്നു. അത്തരത്തിൽ ശൈവമതോദ്ധാരണത്തിനായി ക്രി. പി. ഏഴാംശതകം മുതൽ ഒൻപതാംശതകംവരെ തീവ്രമായി പ്രയത്നിച്ച അറുപത്തിമൂന്നു ഭക്തന്മാരെ നായനാരന്മാർ (ദിവ്യന്മാർ) എന്ന പേരിൽ ചെന്തമിഴു് സാഹിത്യം പുകഴ്ത്തു്ന്നു. ജൈനമതത്തിലെ തീർത്ഥങ്കരന്മാരും അറുപത്തിമൂന്നാണല്ലോ. നായനാരന്മാരുടെ ചരിത്രം മുഴുവൻ പ്രഥമകുലോത്തുങ്ഗൻ എന്ന ചോളചക്രവർത്തി (ക്രി. പി. 1070 മുതൽ 1115 വരെ രാജ്യഭാരകാലം) യുടെ മന്ത്രിയായ ചേക്കിഴാർ തന്റെ പെരിയപുരാണം എന്ന മനോഹരമായ ചെന്തമിഴ് ക്കാവിയത്തിൽ വർണ്ണിക്കുന്നു. മാണിക്കവാചകർ അറുപത്തിമൂവരിൽ പെടുന്നില്ല. അതിനുമുൻപു തന്നെ ചോളദേശത്തു തിരനാരയൂരിലെ നമ്പിയാണ്ടാർ നമ്പി (ക്രി. പി. 975-1035) എന്ന ബ്രാഹ്മണപുരോഹിതൻ, സംബന്ധർ, അപ്പർ തുടങ്ങിയ നായനാരന്മാരുടെ ഗാനങ്ങളെ പതിനൊന്നു തിരുമുറകളായി സമാഹരിച്ചുകഴിഞ്ഞിരുന്നു. അവയിൽ ആദ്യത്തെ എട്ടു തിരുമുറകൾ നാലു സമയാചാര്യന്മാരുടേയും കൃതികളാണു്. അവയെ പൊതുവിൽ തേവാരം (ദേവഹാരം) എന്നു പറയുന്നു. ഒൻപതാം തിരുമുറയിൽ അത്രതന്നെ പ്രശസ്തന്മാരല്ലാത്ത ഒൻപതു കവികളുടെ ഗാനങ്ങൾ അടങ്ങിയിരിക്കുന്നു. അതിനു ‘തിരവിശൈപ്പാ’ എന്നാണു നാമധേയം. പന്ത്രണ്ടാം തിരുമുറയായി പെരിയ പുരാണത്തെക്കൂടി പശ്ചാൽകാലികന്മാർ ചേർത്തിട്ടുണ്ടു്. അറുപത്തിമൂവരിൽ വിറന്മിണ്ടനായനാർ, ചേരമാർപെരുമാൾനായനാർ ഇങ്ങനെ രണ്ടു കേരളീയരേ ഉൾപ്പെടുന്നുള്ളൂ. വിറന്മിണ്ടർ ചെങ്ങന്നൂർക്കാരനായിരുന്നു. ശൈവമതത്തിന്റെ പുനരുത്ഥാപനത്തിനുശേഷം ബൗദ്ധരും ജൈനരും ലോകോപകാരകങ്ങളും പരിശ്രമൈകസാദ്ധ്യങ്ങളുമായ നിഘണ്ടു, വ്യാകരണം തുടങ്ങിയ ഗ്രന്ഥങ്ങൾ ചെന്തമിഴിൽ രചിച്ചുകൊണ്ടിരുന്നതല്ലാതെ മതപ്രചരണത്തിനു് ഉദ്യമിക്കുകയോ ഹിന്ദുക്കളുമായി രാഷ്ട്രകാര്യങ്ങളിൽ ഇടയുകയോ ചെയ്തില്ല.
5.13ചേരമാൻപെരുമാൾ നായനാർ
മകോതൈ എന്നു കൂടിപ്പേരുള്ള കൊടുങ്ങല്ലൂരിൽ പെരുമാക്കോതൈയാർ എന്ന ഒരു ചേരരാജാവു ജനിച്ചു. അദ്ദേഹം ബാല്യത്തിൽതന്നെ രാജധാനിക്കു സമീപമുള്ള തിരുവഞ്ചിക്കുളത്തു ശിവക്ഷേത്രത്തിൽ പോയി ഭഗവൽകൈങ്കര്യത്തിൽ വ്യാപൃതനായി താമസിക്കവേ ചെങ്കോൽപൊറൈയൻ എന്ന തന്റെ പിതാവു വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കുകയാൽ രാജ്യഭാരം കൈയേറ്റു. അദ്ദേഹത്തിന്റെ പല അപദാനങ്ങളേയും പെരിയ പുരാണത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. അവയൊന്നും ഇവിടെ പ്രപഞ്ചനം ചെയ്യുന്നില്ല. അദ്ദേഹത്തിനു സകല ജീവരാശികളുടേയും ശബ്ദങ്ങൾക്കു് അർത്ഥമറിയാമായിരുന്നതുകൊണ്ടു ‘കഴറിറ്ററിവാർ’ എന്നൊരു ബിരുദം കൂടിയുണ്ടായിരുന്നതായിക്കാണുന്നു. ചേരമാൻ അന്നത്തെ ശിവഭക്തൻമാരിൽ അഗ്രഗണ്യനായിരുന്ന സുന്ദരമൂർത്തിയെ കാണുന്നതിനായി തഞ്ചാവൂരിനടുത്തുള്ള തിരവാരൂരിൽ ചെന്നു് ആ മഹാനെ സന്ദർശിച്ചു് അവിടത്തെ മൂർത്തിയായ വല്മീകനാഥസ്വാമിയെപ്പറ്റി മുമ്മണിക്കോവൈ എന്നൊരു സ്തോത്രം ഗാനം ചെയ്തു. തദനന്തരം സുന്ദരമൂർത്തിയോടുകൂടി വേദാരണ്യത്തേക്കു പോയി അവിടത്തെ പരമശിവനെക്കുറിച്ചു പൊൻവണ്ണത്തന്താദി എന്ന മറ്റൊരു സ്ത്രോത്രം പാടി. പിന്നീടു പാണ്ഡ്യരാജ്യത്തിൽ ചെന്നു് അവിടെയുള്ള പല ശിവാലയങ്ങളും സന്ദർശിച്ചു് അവർ രണ്ടുപേരും കൊടുങ്ങല്ലൂരിലേക്കു പോന്നു. ആ കാലത്താണു് സുന്ദരമൂർത്തി അഞ്ചൈക്കളത്തപ്പനെപ്പറ്റി “തലൈക്കുത്തലൈമാലൈ” എന്നാരംഭിക്കുന്ന പുളകപ്രദമായ ഗാനം നിർമ്മിച്ചതു്. കുറേ ദിവസം കഴിഞ്ഞു സുന്ദരർ തിരുവാരൂരിലേക്കു പോയി വീണ്ടും കൊടുങ്ങല്ലൂരിൽ ചെന്നുചേർന്നു. അങ്ങനെയിരിക്കെ തിരവഞ്ചിക്കുളത്തുവച്ചു് അദ്ദേഹം പരഗതിയെ പ്രാപിക്കുകയും ആ വാർത്ത കേട്ടു പെരുമാളും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. പെരുമാൾ ഒടുവിൽ രചിച്ചതാണു് ആദിയുലാ എന്ന സുപ്രസിദ്ധമായ പാട്ടു്. അതിനു തിരുക്കൈലാസജ്ഞാനവുലാ എന്നും പേരുണ്ടു്. അദ്ദേഹത്തിന്റെ മൂന്നു ഗാനങ്ങളും നമ്പി അദ്ദേഹത്തിന്റെ പതിനൊന്നാംതിരുമുറയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടുപേരുടേയും സ്വർഗ്ഗാരോഹണം ഒരു മേടമാസത്തിലെ സ്വാതിനക്ഷത്രത്തിലായിരുന്നു എന്നാണു് ഐതിഹ്യം. പെരുമാൾ കൈലാസത്തു പോയി ദേഹവിയോഗം ചെയ്തതായാണു് പെരിയപുരാണത്തിൽ പ്രതിപാദിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ സമാധി തിരവഞ്ചിക്കുളത്തു വച്ചുതന്നെയായിരുന്നരിക്കണമെന്നു ഞാൻ ഊഹിക്കുന്നു. പ്രജകളിൽ പലരും അദ്ദേഹത്തിന്റെ മരണവൃത്താന്തം കേട്ടു ചാവേറായതായി പെരിയപുരാണത്തിൽ വർണ്ണിച്ചിട്ടുണ്ടു്. സുന്ദരമൂർത്തി തമ്പി (മ്പു) രാൻതോഴൻ എന്ന പേരിലും അറിയപ്പെടുന്നു. ഇന്നും തമിഴരിൽ ചിലർക്കു് ആ പേരിടാറുണ്ടു്. പ്രസ്തുത സംജ്ഞയിലെ ‘തമ്പുരാൻ’ എന്ന ശബ്ദത്തിനു ശിവനെന്നാണു് അർത്ഥമെന്നു ചിലർ പറയാറുണ്ടെങ്കിലും കേരളം രക്ഷിച്ച തമ്പുരാനെത്തന്നെയാണു് അതു് കുറിക്കുന്നതു് എന്നു ഞാൻ അനുമാനിക്കുന്നു. ചേരമാൻപെരുമാളുടേയും സുന്ദരമൂർത്തിയുടേയും വിഗ്രഹങ്ങൾ ഇന്നും തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽവെച്ചു പൂജിക്കുന്നുണ്ടു്. അതിനു കാൽനാഴിക തെക്കുപടിഞ്ഞാറു ചേരമാൻകോവിലകം എന്നു പറയുന്ന ഒരു പറമ്പും കാണുന്നു. സുന്ദരമൂർത്തിയുടെ ജീവിതം ക്രി. പി. 850-ാമാണ്ടിടയ്ക്കാണെന്നു പറയുന്നതിനു് ആധാരമില്ല. അതു ക്രി. പി. എട്ടാംശതകത്തിന്റെ മധ്യത്തിലെന്നാണു് എനിക്കു തോന്നുന്നതു്. ചേരമാൻപെരുമാൾ പാണ്ഡ്യരാജാവായ രണധീരന്റെ പുത്രനായ പ്രഥമരാജസിംഹന്റെ സമകാലികനായിരുന്നു. ആ രാജസിംഹൻ ക്രി. പി. 731-നു് ഇടയ്ക്കാണു് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നുതു്.
5.14വേണാട്ടടികൾ
ഒൻപതാം തിരുമുറയിൽ ഒൻപതു കവികളുടെ ‘തിരുവിശൈപ്പാ’ക്കൾ അടങ്ങീട്ടുണ്ടെന്നു പറഞ്ഞുവല്ലോ. അവയിൽ ഒരു തിരുവിശൈപ്പാവിന്റെ കർത്താവു ക്രി. പി. സുമാർ 949 മുതൽ 965 വരെ ചോളരാജ്യം ഭരിച്ച കണ്ടരാദിത്യനും മറ്റൊന്നിന്റെ പ്രണേതാവു് വേണാട്ടടികളുമാകുന്നു. വേണാട്ടടികൾ ഒരു തിരുവിതാംകൂർ രാജാവാണെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹം കണ്ടരാദിത്യന്റെ സമകാലികനാണെന്നുള്ള ഐതിഹ്യം ശരിയാണെങ്കിൽ പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നിരിക്കണം. ഏതായാലും നമ്പിയാണ്ടാർനമ്പിയുടെ കാലത്തിനു മുൻപാണെന്നുളളതിനു സംശയമില്ലല്ലോ. വേണാട്ടടികളുടെ തിരുവിശൈപ്പാവു് “തിരുത്തില്ലൈനടംപയിലുംനമ്പാൻ” അതായതു ചിദംബരക്ഷേത്രത്തിലെ നടരാജസ്വാമിയെപ്പറ്റിയുള്ള പത്തു പാട്ടുകൾ അടങ്ങിയതാണു്.
5.15ശ്രീവൈഷ്ണവമതത്തിന്റെ ആഭ്യുത്ഥാനം
ശൈവന്മാർക്കു് അറുപത്തിമൂന്നു നായനാരന്മാരുള്ളതുപോലെ വൈഷ്ണവന്മാർക്കു പന്ത്രണ്ടു് ആഴ്വാരന്മാരുണ്ടു്. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിനു മുൻപുതന്നെ ദക്ഷിണാപഥത്തിൽ വിഷ്ണുഭക്ത്യുപദേശകമായ പാഞ്ചരാത്രമതത്തിൽ ജനങ്ങൾക്കു പ്രതിപത്തിയുണ്ടായിരുന്നു. ദ്രമിഡൻ എന്നൊരു പൂർവാചാര്യനെ രാമാനുജനും മറ്റും സബഹുമാനം സ്മരിക്കുന്നുണ്ടു്. എന്നാൽ ആ മതത്തിനു പ്രാബല്യം ഭവിച്ചതു് ആഴ്വാരന്മാരുടെ ആവിർഭാവത്തോടുകൂടിയാകുന്നു. ചില ആഴ്വാരന്മാർ ബൗദ്ധജൈനന്മാരെ എന്നപോലെ ശൈവന്മാരെയും എതിർത്തു. പൊയ്കൈയാഴ്വാർ, പുതത്താഴ്വാർ, പേയാഴ്വാർ, തിരുമഴിശൈയാഴ്വാർ, മതുരകവി, നമ്മാഴ്വാർ, കുലശേഖര ആഴ്വാർ, പെരിയാഴ്വാർ, ആണ്ടാൾ, തൊണ്ടരടിപ്പൊടിയാഴ്വാർ, തിരപ്പാണാഴ്വാർ, തിരമങ്കൈയാഴ്വാർ ഇങ്ങനെയാണു് അവരുടെ പേരുകൾ. അവരിൽ ആണ്ടാൾ ഒരു സ്ത്രീരത്നമായിരുന്നു എന്ന പറയേണ്ടതില്ലല്ലോ. ആഴ്വാർ എന്ന പദത്തിനു ഭഗവൽഭക്തിയിൽ മഗ്നനെന്നാണു് അർത്ഥം. പന്ത്രണ്ടു് ആഴ്വാരന്മാരിൽ കുലശേഖരൻ മാത്രമാണു് കേരളീയൻ. ആദ്യത്തെ ആഴ്വാരായ പൊയ്കയാർ കാഞ്ചീപുരത്താണു് ജനിച്ചതെങ്കിലും കേരളത്തിലെ ഒരു തുറമുഖമായ തൊണ്ടിയിൽ വന്നു് അവിടെ രാജ്യഭാരം ചെയ്തുതുകൊണ്ടിരുന്ന കോക്കോതൈമാർവൻ, കണൈക്കാലിരുമ്പൊറൈ എന്നീ ചേരരാജാക്കന്മാരുടെ ആസ്ഥാനപണ്ഡിതനായി താമസിച്ചു എന്നും കണൈക്കാലിരുമ്പൊറയെ ചോളരാജാവായ കോച്ചെങ്കണ്ണൻ ബന്ധനസ്ഥനാക്കിയപ്പോൾ ജേതാവിന്റെ ഗുണഗണങ്ങളെ പ്രശംസിച്ചു ‘കളവഴി നാർപ്പതു’ എന്നൊരു കാവ്യം രചിച്ചു തന്റെ പുരസ്കർത്താവിനെ വിമുക്തനാക്കി എന്നും നാം സംഘഗ്രന്ഥങ്ങളിൽനിന്നു് അറിയുന്നു. അദ്ദേഹം ജീവിച്ചിരുന്നതു ക്രി. പി. മൂന്നാംശതകത്തിന്റെ ഒടുവിലാണു്. ഒടുവിലത്തെ ആഴ്വാരായ തിരുമങ്കയുടെ ജീവിതകാലം ക്രി. പി. എട്ടാം ശതകത്തിന്റെ അന്ത്യപാദത്തിലും ഒൻപതാംശതകത്തിന്റെ പ്രഥമപാദത്തിലുമാണെന്നു് എന്നു് തീർച്ചപ്പെട്ടിട്ടുണ്ടു്. ആഴ്വാരന്മാരുടെ ഇടയിൽ അനേകവിധത്തിലുള്ള അപദാനങ്ങൾകൊണ്ടു പ്രഥമഗണനീയനായി കരുതേണ്ടതു ശഠകോപനെന്നും പരാങ്കുശനെന്നും വകുളാഭരണനെന്നും ഉള്ള അഭിധാനാന്തരങ്ങളാൽ സുവിദിതനായ നമ്മാഴ്വാരെത്തന്നെയാണു്. അദ്ദേഹം എട്ടാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്നതായി ഊഹിക്കാം. ആഴ്വാരന്മാരുടെ പാട്ടുകൾ എല്ലാംകൂടി സമാഹരിച്ചു നാഥമുനി ക്രി. പി. പത്താംശതകത്തിൽ ‘നാലായിരപ്രബന്ധം’ എന്ന പേരിൽ ഒരു ഗ്രന്ഥം സംവിധാനം ചെയ്തു. അദ്ദേഹത്തെ ആദ്യത്തെ വൈഷ്ണവാചാര്യനെന്നു പറയുന്നു. അദ്ദേഹത്തിന്റെ പൗത്രനായ ആളവന്താരാണു് രാമാനുജാചാര്യർക്കു മുൻപു് ശ്രീരങ്ഗത്തിൽ ആചാര്യപീഠം അലങ്കരിച്ചിരുന്നതു്. രാമാനുജാചാര്യരുടെ കാലത്തിൽ ആ മതത്തിനു തമിഴ്നാട്ടിലും കർണ്ണാടകത്തിലും അത്യധികമായ പ്രചാരവും പ്രഭാവവും സിദ്ധിച്ചു.
5.16കുലശേഖര ആഴ്വാർ
കുലശേഖരൻ ദൃഢവ്രതൻ എന്ന ചേരരാജാവിന്റെ പുത്രനായി തിരവഞ്ചിക്കുളത്തു ജനിച്ചു. മാഘമാസത്തിൽ പുണർതം നക്ഷത്രത്തിലാണു് അദ്ദേഹത്തിന്റെ അവതാരം. രാജ്യഭാരം ലഭിച്ചു സ്വല്പകാലം കഴിഞ്ഞപ്പോൾത്തന്നെ ചോളരേയും പാണ്ഡ്യരേയും ജയിച്ചതിനാൽ അദ്ദേഹത്തിനു കൊല്ലിക്കാവലൻ എന്ന ചേരരാജാക്കന്മാരുടെ ബിരുദത്തിനു പുറമേ കോഴിക്കോടൻ (കോഴി = ചോളരാജധാനിയായ ഉറയൂർ) കൂടൽ നായകൻ (കൂടൽ = മധുര) എന്ന ബിരുദങ്ങൾകൂടി നേടുവാൻ സാധിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഹൃദയം ക്രമേണ വിഷ്ണുഭക്തിയിൽ അധികമധികമായി ലയിച്ചു. ശ്രീരാമനായിരുന്നു കുലശേഖരന്റെ ഇഷ്ടദേവത. ഏറെത്താമസിയാതെ തന്റെ പുത്രനിൽ രാജ്യഭാരം അവരോപണം ചെയ്തു ശ്രീരങ്ഗത്തുപോയി വളരെക്കാലം ഭഗവൽസേവയിൽ ഏർപ്പെട്ടു. അവിടെ തന്റെ പുത്രി നീലാദേവിയെ രങ്ഗനാഥസ്വാമിയുടെ കൈങ്കര്യത്തിനായി സമർപ്പിച്ചു സകലസ്വത്തുകളും ക്ഷേത്രത്തിനായി വിട്ടുകൊടുത്തതിനുശേഷം നമ്മാഴ്വാരുടെ യശസ്സിനാൽ പവിത്രമായ തിരുനെൽവേലി ജില്ലയിലെ ആഴ്വാർ തിരുനഗരിയിലും കുറേ ദിവസം താമസിച്ചു് ഒടുവിൽ ആ ജില്ലയിൽ താമ്രവർണ്ണീതീരത്തിൽ രാജഗോപാലസ്വാമിയെ ഭജിച്ചുകൊണ്ടിരിക്കവേ അറുപത്തേഴാമത്തെ വയസ്സിൽ ദേഹവിയോഗം ചെയ്തു. മന്നാർകോവിലിന്നടുത്തായി ആഴ്വാർ പരഗതിയെ പ്രാപിച്ച സ്ഥലത്തു കുലശേഖര ആഴ്വാർകോവിൽ എന്നൊരു ക്ഷേത്രമുണ്ടു്. അതു പണിയിച്ചതു “ശ്രീകുലചേകരപ്പെരുമാളൈയുകന്തരുളിവിത്തമലൈ മണ്ടലത്തു മുല്ലൈപ്പള്ളി വാചുദേവൻ കേചവൻ” ആണെന്നു് ഒരു ശിലാരേഖയിൽനിന്നറിയുന്നു. ആഴ്വാരുടെ പ്രീതിക്കു പാത്രീഭവിച്ച ഈ വാസുദേവൻ കേശവൻ മുല്ലപ്പള്ളി ഇല്ലത്തെ ഒരു നമ്പൂരിയായിരുന്നിരിക്കണം. കുലശേഖരൻ രചിച്ച നൂറ്റഞ്ചു പാട്ടുകൾ പെരുമാൾതിരുമൊഴി എന്ന പേരിൽ നാഥമുനി നാലായിരപ്രബന്ധത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്. അതിനു് ഒരു പ്രശസ്തിഗാനം നാഥമുനിയുടെ പ്രശിഷ്യനും ആളവന്താരുടെ ഗുരുവുമായ മണക്കാലു് നമ്പി രചിച്ചു. ആഴ്വാരുടെ സംസ്കൃതകൃതിയായ മുകുന്ദമാലയെപ്പറ്റി അന്യത്ര പ്രസ്താവിക്കും. അദ്ദേഹം ഒരു കേരളീയനല്ലായിരുന്നു എന്നും തൃശ്ശിനാപള്ളി ജില്ലയിൽ പെട്ട കരുവൂരായിരുന്നു അദ്ദേഹത്തിന്റെ രാജധാനിയെന്നും പറയുന്ന ചില തമിഴ്പ്പണ്ഡിതന്മാരുണ്ടു്. അവരുടെ മുഖമുദ്രണത്തിനു പെരുമാൾ തിരുമൊഴിയിലെ ‘പെരുമാൾ’ എന്ന പദംതന്നെ പര്യാപ്തമാണു്. കരുവൂരിൽ രാജ്യഭാരം ചെയ്തിരുന്നു എന്നു് അവർ വാദിക്കുന്നു രാജാക്കന്മാരിൽ ആരേയും ‘പെരുമാൾ’ എന്ന പദംതന്നെ പര്യാപ്തമാണു്. കരുവൂരിൽ രാജ്യഭാരം ചെയ്തിരുന്നു എന്നു് വാദിക്കുന്ന രാജാക്കന്മാരിൽ ആരേയും ‘പെരുമാൾ’ എന്നു പറയാറില്ലെന്നു് അവർ തന്നെ സമ്മതിക്കുന്നതാണല്ലോ. പോരെങ്കിൽ മലമണ്ഡലത്തെ വാസുദേവൻ കേശവൻ തിരുനെൽവേലി ജില്ലയിൽ കുലശേഖര ആഴ്വാർ കോവിൽ പണിയിക്കുന്നതിനുള്ള കാരണവും അവർ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കുലശേഖരൻ തിരമങ്കയാഴ്വാരുടെ സമകാലികനാണെന്നു ചിലർ പറയാറുണ്ടു്. സ്വാമിക്കണ്ണുപിള്ളയുടെ പക്ഷം അദ്ദേഹത്തിന്റെ ജിവിതകാലം ക്രി. പി. 767 മുതൽ 834 വരെയെന്നാണു്. ആ ഗണന നമുക്കു സമ്മതിക്കാം. 817 മുതൽ 17 വർഷമാണു് അദ്ദേഹത്തിന്റെ രാജ്യഭാരകാലം. കുലശേഖരന്റെ പിതാവായിരുന്ന ചേരമാൻപെരുമാൾനായനാർ എന്ന മതം ഞാൻ അങ്ഗീകരിക്കുന്നില്ല.
5.17പാടൽപെറ്റ കേരളക്ഷേത്രങ്ങൾ
ശൈവർക്കു 274 തിരുപ്പതികൾ (പുണ്യക്ഷേത്രങ്ങൾ) ഉണ്ടു്. അവയെപ്പറ്റി അറുപത്തിമൂവരിൽ ഒരാളെങ്കിലും പാടീട്ടുള്ളതുകൊണ്ടാണു് അവയ്ക്കു് ആ പേർ വന്നതു്. അവയിൽ ചോളദേശത്തിൽ കാവേരിക്കു തെക്കു് അറുപത്തിമൂന്നും വടക്കു നൂറ്റിരുപത്തേഴും സിംഹളദ്വീപിൽ രണ്ടും പാണ്ഡ്യദേശത്തിൽ പതിന്നാലും കൊങ്ങനാട്ടിൽ ഏഴും നടുനാട്ടിൽ ഇരുപത്തിരണ്ടും തൊണ്ടനാട്ടിൽ മുപ്പത്തിരണ്ടും തുളുനാട്ടിൽ ഒന്നും വടനാട്ടിൽ (ആര്യാവർത്തത്തിൽ) അഞ്ചും മലനാട്ടിൽ ഒന്നും സ്ഥിതിചെയ്യുന്നു. മലനാട്ടിലെ ക്ഷേത്രം സുന്ദരമൂർത്തി പുകഴ്ത്തിയ തിരവഞ്ചിക്കുളം മാത്രമാണു്. വൈഷ്ണവർക്കു നൂറ്റെട്ടു തിരുപ്പതികങ്ങളാണുള്ളതു്. അവയിൽ ചോളദേശത്തു നാല്പതും പാണ്ഡ്യദേശത്തു പതിനെട്ടും നടുനാട്ടിൽ രണ്ടും തൊണ്ടനാട്ടിൽ ഇരുപത്തിരണ്ടും വടനാട്ടിൽ പന്ത്രണ്ടും മലനാട്ടിൽ പതിമ്മൂന്നും ഉൾപ്പെടുന്നു. മലനാട്ടിലെ പതിമ്മൂന്നു പതികങ്ങൾ തിരുവനന്തപുരം, തിരുവെൺപരിചാരം (തിരുപ്പതിസാരം), തിരുക്കാട്കരൈ (തൃക്കാക്കര), തിരുമൂഴിക്കുളം, തിരുപ്പുലിയൂർ, (പുലിയൂർ, ചെങ്ങന്നൂരിനുസമീപം), തിരുച്ചെങ്കുൻറൂർ (ചെങ്ങന്നൂർ), തിരുവല്ലവാഴു് (തിരുവല്ലാ), തിരുവൺവണ്ടൂർ, തിരുവാട്ടാറു് (തിരുവട്ടാറു്), തിരുവാറൻവിളൈ (തിരുവാറന്മുള), തിരുക്കടിത്താനം (തൃക്കൊടിത്താനം), തിരുവിത്തുവക്കോടു് (തിരുമുറ്റക്കോടു്), തിരുനാവാ എന്നിവയാകുന്നു. ഈ ക്ഷേത്രങ്ങളിൽ തിരുമുറ്റക്കോടും തിരുനാവായും മലബാറിലും ബാക്കിയുള്ളവ തിരുവിതാംകൂറിലുമാണു് സ്ഥിതിചെയ്യുന്നതു്. തിരുമുറ്റക്കോടിനെപ്പറ്റി കുലശേഖരനും മറ്റെല്ലാ ക്ഷേത്രങ്ങളേയും പറ്റി നമ്മാഴ്വാരും, തിരുപ്പുലിയൂർ, തിരുവല്ലാ, തിരുനാവാ ഈ മൂന്നു ക്ഷേത്രങ്ങളെപ്പറ്റി അദ്ദേഹത്തിനുപുറമേ തിരുമങ്കയാഴ്വാരും പാടീട്ടുണ്ടു്. ഈ ആഴ്വാരന്മാർ പ്രസ്തുത ക്ഷേത്രങ്ങളെപ്പറ്റി ചെയ്തിട്ടുള്ള വർണ്ണനങ്ങൾ അത്യന്തം ഉജ്ജ്വലങ്ങളാണു്. പാടൽപെറ്റ ക്ഷേത്രങ്ങളല്ലെങ്കിലും ജനാർദ്ദന (വർക്കല) ത്തിനും തിരുവഞ്ചിക്കുളത്തിനും (കുലശേഖരപുരം) ദിവ്യക്ഷേത്രങ്ങൾ എന്ന നിലയിൽ ശ്രീവൈഷ്ണവന്മാരുടെയിടയിൽ അഭ്യർഹിതത്വമുണ്ടു്. ഈ ക്ഷേത്രങ്ങളിലെല്ലാം ഇന്നും അനേകം ശ്രീവൈഷ്ണവന്മാർ വന്നു സ്വാമിദർശനം ചെയ്തുപോകാറുണ്ടു്.
5.18പശ്ചാൽകാലത്തെ ചരിത്രം
ഇത്തരത്തിൽ കേരളവും പാണ്ഡ്യചോളരാജ്യങ്ങളും തമ്മിൽ അവയുടെ പൂർവബന്ധം ക്രി. പി. പതിനൊന്നാം ശതകത്തിന്റെ ആരംഭംവരെ അനുസ്യൂതമായി പുലർത്തിപ്പോന്നിരുന്നു. ചേരരാജാക്കന്മാർക്കു തമിഴു് വ്യവഹാരഭാഷയായിരുന്ന കോയമ്പത്തൂർ, സേലം ഈ പ്രദേശങ്ങളുടേയും ആധിപത്യമുണ്ടായിരുന്നതുകൊണ്ടും മൂവരശരിൽ ഒരു വംശക്കാർ എന്ന നിലയിൽ തങ്ങളുടെ പാരമ്പര്യം പരിപാലിക്കേണ്ടിയിരുന്നതുകൊണ്ടും പാണ്ഡ്യചോളരാജാക്കന്മാരുമായി വൈവാഹികബന്ധം തുടരേണ്ടിവന്നതുകൊണ്ടും അവർക്കു ചെന്തമിഴിലെ ലക്ഷ്യലക്ഷണഗ്രന്ഥങ്ങളിൽ വൈദൂഷ്യം സമ്പാദിക്കേണ്ടതു് അത്യാവശ്യകമായിരുന്നു. ആ പരിപാടിക്കു വലിയ ഒരുടവു തട്ടിയതു പ്രഥമരാജേന്ദ്രചോളൻ എന്ന മഹാനായ ചോളചക്രവർത്തി ക്രി. പി. 1018-ാമാണ്ടിടയ്ക്കു അന്നത്തെ കേരളരാജാവായ ഭാസ്കരരവിവർമ്മനെ ജയിച്ചു കേരളത്തെ പല നാടുവാഴികൾക്കുമായി വിഭജിച്ചു നൽകിയതോടുകൂടിയാണു്. കേരളീയർക്കു മാതൃഭാഷാ വിദ്യാഭ്യാസം ചെന്തമിഴു് വഴിക്കുതന്നെയായിരുന്നു. എങ്കിലും സംവ്യവഹാരഭാഷ അതിൽനിന്നു വളരെ അകന്നിരുന്നതിനാൽ അതിനോടു വലിയ ആഭിമുഖ്യം തോന്നിയിരിക്കുവാൻ ഇടയില്ല. അതുകൊണ്ടാണു് സംഘകാലത്തെ ചേരരാജാക്കന്മാരുടെ അസ്ഥാനകവികളായി നാം പരണർ, കപിലർ മുതലായ വിദേശീയരെ കാണുന്നതു്. നായനാരന്മാരുടേയും ആഴ്വാരന്മാരുടേയും കൂട്ടത്തിൽ ഓരോ ചേരരാജാവിനുകൂടി സ്ഥാനം ലഭിച്ചു. എങ്കിലും തേവാരത്തെ അനുസരിച്ചുള്ള ശൈവമതത്തിനോ നാലായിരപ്രബന്ധത്തെ അനുസരിച്ചുള്ള ശ്രീവൈഷ്ണവമതത്തിനോ ഒരു കാലത്തും കേരളത്തിൽ കുടന്നുകൂടുവാൻ സാധിച്ചില്ല. കേരളീയരായ നമ്പൂരിമാർ സ്മാർത്തമതാനുയായികളായി ശിവനേയും വിഷ്ണുവിനേയും ഒന്നുപോലെ ആരാധിച്ചുവന്നു. അവരുടെ വശവർത്തികളായ മറ്റു ഹിന്ദുക്കളും ആ ആരാധനാക്രമംതന്നെ സ്വീകരിച്ചു. ജൈനമതത്തിന്നും ബുദ്ധമതത്തിനും കേരളത്തിൽ തമിഴ്നാട്ടിലോ കർണ്ണാടകത്തിലോ ഉണ്ടായിരുന്നതുപോലെയുള്ള പ്രാബല്യം ഒരിക്കലും സിദ്ധിച്ചില്ല. മുൻപു് പ്രസ്താവിച്ച ചില കാവ്യകാരന്മാർക്കു പുറമേ വൃത്തശാസ്ത്രഗ്രന്ഥമായ യാപ്പരുങ്കലമെഴുതിയ അമൃതസാഗരൻ, അതിനു വ്യാഖ്യാനമെഴുതിയ ഗുണസാഗരൻ നേമിനാഥം, വജ്രനന്ദിമാലൈ അഥവാ വെൺപാപ്പാട്ടിയൽ എന്നീ വ്യാകരണഗ്രന്ഥങ്ങളുടെ കർത്താവായ ഗുണവീരൻ, നന്നൂലിന്റെ നിർമ്മാതാവായ ഭവണന്ദി, ഇവരും ദിവാകരം പിങ്ഗളന്തൈ, ചൂഡാമണി ഈ നിഘണ്ടുക്കൾ യഥാക്രമം നിർമ്മിച്ച ദിവാകരമുനി, പിങ്ഗളമുനി, മണ്ഡലപുരുഷൻ ഇവരും ജൈനരും, വീരചോഴിയം എന്ന വ്യാകരണം രചിച്ച ബുദ്ധമിത്രൻ ബൗദ്ധനുമായിരുന്നു. കർണ്ണാടകത്തിലെ കവി സാർവഭൗമനായ രാമായണകാരൻ പമ്പന്റെ മതം ജൈനമാണു്. എന്നാൽ തെലുങ്കിനും മലയാളത്തിനും ആ രണ്ടു മതക്കാരിൽ നിന്നു യാതൊരു പോഷണവും ലഭിച്ചില്ല. സംഘകാലത്തിനിപ്പുറം ബുദ്ധമതം കേരളത്തിൽ നിലനിന്നിരുന്നു എന്നു കാണിക്കുന്നതിനു തലശ്ശേരിക്കും കോഴിക്കോടിനും ഇടയ്ക്കു സമുദ്രതീരത്തിൽ സ്ഥിതിചെയ്തിരുന്നതും ഇപ്പോൾ കടലെടുത്തുപോയതുമായ ശ്രീമൂലവാസം എന്ന ബൗദ്ധക്ഷേത്രത്തെപറ്റിയുള്ള ചില പ്രസ്താവനകളും അങ്ങുമിങ്ങുംനിന്നു് അപൂർവമായി ലഭിക്കുന്ന ചില ബുദ്ധവിഗ്രഹങ്ങളും മാത്രമേ തെളിവുകളായുള്ളൂ. അതുപോലെ ജൈനമതത്തിന്റെ സ്മാരകങ്ങളായി തെക്കൻതിരുവിതാംകൂറിൽ തിരുച്ചാണപുരത്തും അഥവാ ചിതറാൽ, നാഗരുകോവിൽ ഈ ക്ഷേത്രങ്ങളും, വടക്കൻതിരുവിതാംകൂറിൽ പെരുമ്പാവൂരിൽനിന്നു് എട്ടു മൈൽ അകലെയുള്ള കല്ലിൽ ക്ഷേത്രവുമാണുള്ളതു്. അവിടങ്ങളിൽ പോലും വളരെക്കാലമായി ജൈനദേവതകളെ ആരാധിക്കുന്നില്ല. ചുരുക്കത്തിൽ ബൗദ്ധന്മാരെക്കൊണ്ടോ ജൈനന്മാരെക്കൊണ്ടോ കേരളഭാഷാസാഹിത്യത്തിനു് ഒരു വിധത്തിലും ഉൽക്കർഷമുണ്ടായിട്ടില്ലെന്നു് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു്. ബൗദ്ധനോ ജൈനനോ ആയ ഒരൊറ്റ ഗ്രന്ഥകാരൻ കേരളത്തിൽ ജീവിച്ചിരുന്നിട്ടില്ല. കൗതുകചിന്താമണി എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവായ നാഗാർജ്ജുനൻ ഒരു കേരളീയബൗദ്ധനായിരുന്നു എന്നു സങ്കല്പിക്കുന്നതിനു യാതൊരടിസ്ഥാനവുമില്ല. അത്രമാത്രം ദുർബ്ബലങ്ങളായ ഈ രണ്ടു മതങ്ങളേയും നിഷ്കാസനം ചെയ്യുവാൻ തമിഴ്നാട്ടിൽ എന്നപോലെ ശൈവമതമോ ശ്രീവൈഷ്ണവമതമോ കേരളത്തിൽ വിജൃംഭിക്കാത്തതിൽ ആശ്ചര്യമില്ലല്ലോ. ചേരവംശത്തിന്റെ അധഃപതനത്തിനു മേൽ ചെന്തമിഴ് പാഠക്രമം ഉടനടി ഇവിടെനിന്നു തിരോഭവിച്ചു എന്നു വിചാരിക്കുവാൻ ന്യായമില്ല. ക്രി. പി. പന്ത്രണ്ടാംശതകത്തിൽ ജീവിച്ചിരുന്ന ചെന്തമിഴ്ക്കവിചക്രവർത്തിയായ കമ്പർ കേരളത്തിൽ സഞ്ചരിക്കുകയും തന്റെ രാമായണം പല വിദ്വൽസദസ്സുകളിൽ പാടിക്കേൾപ്പിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ടു്. കമ്പരുടെ പുരസ്കർത്താവായ ചടയപ്പന്റെ പുത്രൻ പിള്ളൈപ്പെരുമാളെ പ്രശംസിക്കുന്ന രണ്ടു ചെന്തമിഴ്പ്പാട്ടുകൾ തഞ്ചാവൂർ ജില്ലയിൽപ്പെട്ട മൂവലൂർ എന്ന ക്ഷേത്രത്തിൽ ശിലയിൽ കൊത്തിവെച്ചിരിക്കുന്നു. ആ രേഖയിൽ ‘അഖിലകലാവല്ലഭൻ ചേരമാൻപെരുമാൾ വഞ്ചിമാർത്താണ്ഡൻ’ എന്നിങ്ങനെ പ്രണേതാവിന്റെ പേരും കാണുന്നുണ്ടു്. പ്രസ്തുത കവി ക്രി. പി. 1157 മുതൽ 1195 വരെ വേണാടു വാണിരുന്ന വീര ഉദയമാർത്താണ്ഡവർമ്മനാണെന്നു ഞാൻ ഊഹിക്കുന്നു. ക്രി. പി. പതിന്നാലാംശതകത്തിന്റെ അവസാനത്തിൽ ലീലാതിലകം നിർമ്മിച്ച ആചാര്യനു് ചെന്തമിഴിലെ ലക്ഷണഗ്രന്ഥങ്ങളിൽ ആശ്ചര്യജനകമായ അവഗാഹമുണ്ടായിരുന്നു. കുറേക്കാലംകൂടി കഴിഞ്ഞപ്പോൾ ആ ഭാഷയിൽ യാതൊരു കേരളീയനും ഉപരിപഠനം ചെയ്യാതെയായി. ക്രി. പി. പതിനാറാംശതകത്തിന്റെ ആരംഭത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്ന മേല്പുത്തൂർ നാരായണഭട്ടതിരി വിപ്രകൃഷ്ടനായ തഞ്ചാവൂരിലെ യജ്ഞനാരായണദീക്ഷിതരുമായി വ്യാകരണശാസ്ത്രം സംബന്ധിച്ചു് എഴുത്തുകുത്തുകൾ നടത്തിയിരുന്നു. എന്നാൽ അമ്പലപ്പുഴയിൽ നിന്നു് അധികം ദൂരമില്ലാത്ത തെങ്കാശിയിൽ രാജ്യാഭാരം ചെയ്തിരുന്ന തന്റെ സമകാലികന്മാരായ വരതുങ്ഗരാമപാണ്ഡ്യനേയോ അതിവീരരാമപാണ്ഡ്യനേയോ പറ്റി അദ്ദേഹത്തിന്നു യാതൊരറിവും ഉണ്ടായിരുന്നതായി തോന്നുന്നില്ല. വരതുങ്ഗരാമൻ ചെന്തമിഴിൽ ബ്രഹ്മോത്തരഖണ്ഡം, കൊക്കോകം എന്നീ ഗ്രന്ഥങ്ങളുടേയും, അതിവീരരാമൻ നൈഷധം, കാശിഖണ്ഡം, ലിങ്ഗപുരാണം, കൂർമ്മപുരാണം എന്നീ ഗ്രന്ഥങ്ങളുടേയും, പ്രണേതാക്കന്മാരായിരുന്നു. ക്രി. പി. 1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന കാർത്തിക തിരുനാൾ ധർമ്മരാജാവിന്റെ കാലത്തു തിരുവാടുതുറമഠത്തിലെ പണ്ടാരസന്നിധി ആ തിരുമേനിയെ മുഖം കാണിച്ചു്—
“മാറിടത്തുലവുപോർ പടൈവഞ്ചി–
മന്നവ! ചെന്തമിഴ് മയിലു് യാം;
കൂറു മൂവേന്തർ തിരുമടി തുളക്ക–
ക്കുലവീരനാം നിൻ കുലത്തൊരുവൻ
ആറു ചേർചടൈയാനവൈമുന്നനമ്മൈ–
യണിചെയ്താൻ; ആരിയപ്പൊതുപ്പെൺ
ചീറുമെൻറുണർത്തായ് നീയിവൺമതിയായ്
തിരമുനി മലയമെതുകുമേ” എന്നൊരു പാട്ടു സമർപ്പിച്ചതായും അതുകേട്ടു സന്തോഷിച്ചു് അവിടുന്നു് ആ ശൈവസന്യാസിയെ വേണ്ടവിധത്തിൽ മാനിച്ചതായും ഐതിഹ്യം ഉൽഘോഷിക്കുന്നു. “ശത്രുക്കളുടെ ഇടയിൽ സഞ്ചരിക്കുന്ന വലിയ സൈന്യത്തോടുകൂടിയ വഞ്ചി മഹാരാജാവേ, ഞാൻ ചെന്തമിഴാണു്. മൂവരശരിൽ അഗ്രഗണ്യനായിരുന്ന അവിടുത്തെ ഒരു പൂർവപുരുഷൻ ശ്രീപരമേശ്വരന്റെ സദസ്സിൽവെച്ചു എന്നെ അലങ്കരിച്ചു (ചേരമാൻ പെരുമാൾനായനാർ ആദിയുല പാടിയതു കൈലാസത്തിൽവച്ചാണെന്ന ഐതിഹ്യം ഇവിടെ സൂചിപ്പിക്കുന്നു). ആര്യം (സംസ്കൃതം) ആകുന്ന പൊതുഭാഷ (വേശ്യയെന്നും) കയർക്കുമെന്നു കരുതിയിട്ടാണു് അവിടുന്നു് ഇപ്പോൾ ഇവളെ മാനിക്കാത്തതു്. ആയിക്കൊള്ളട്ടെ; എങ്കിലും എന്റെ മഹർഷി (പിതാവായ അഗസ്ത്യൻ) അങ്ങയുടെ മലയപർവ്വതത്തിലാണല്ലോ വാസം ചെയ്യുന്നത്” എന്നാണു് ഈ പാട്ടിന്റെ അർത്ഥം. അതേ, മലയാളഭാഷയ്ക്കു സംസ്കൃതത്തോടുള്ള ബന്ധം ദൃഢീഭവിക്കുന്തോറും ചെന്തമിഴുമായുള്ള ബന്ധം ശിഥിലമായി. മലയപർവതത്തിന്റ വ്യവധാനം, കേരളത്തിലെ ആചാരവ്യത്യാസം, ശീതോഷ്ണസ്ഥിതിഭേദം, ഇവയെല്ലാം മലയാളത്തെ കെടുന്തമിഴിന്റെ നിലയിൽന്നുയർത്തി ഒരു പ്രത്യേകഭാഷയാക്കുന്നതിനു സഹായിച്ചിട്ടുണ്ടെങ്കിലും സംസ്കൃതത്തിന്റെ ഹസ്താവലംബമാണു് അതിനു സർവോപരി ആ സമുൽകർഷം സമ്പാദിച്ചുകൊടുത്തതു് എന്നു ഞാൻ ഇതിനു മുൻപിലത്തെ അധ്യായത്തിൽ ഉപപാദിച്ചിട്ടുള്ള വസ്തുതത്വത്തെ ഈ ഘട്ടത്തിൽ ആവർത്തിച്ചുകൊള്ളുന്നു.
അദ്ധ്യായം 6 - പാട്ടും മണിപ്രവാളവും
6.1പാട്ടിന്റെ ഉത്ഭവം
ഉത്തമമായ ഭാവന ഉത്തമമായ ഭാഷയിൽ പ്രകാശിതമാകുമ്പോൾ അതു സഹൃദയസമ്മതമായ സാഹിത്യമായി പരിണമിക്കുന്നു. കേരളത്തിൽ ആദ്യകാലത്തു പ്രചരിച്ചിരുന്ന കൊടുന്തമിഴ് സംവ്യവഹാരഭാഷ മാത്രമായിരുന്നതിനാൽ അതിൽ അന്നു സാഹിത്യോൽപത്തിക്കു മാർഗ്ഗമുണ്ടായിരുന്നില്ല. എങ്കിലും സാഹിത്യത്തിന്റെ ചില അതിലഘുക്കളായ അങ്കുരങ്ങൾ അക്കാലത്തും ഉത്ഭിന്നങ്ങളായിരുന്നിരിക്കുവാൻ ഇടയുണ്ടു്. മനുഷ്യർക്കു വിചാരത്തിനു മുമ്പാണല്ലോ വികാരം ഉണ്ടാകുന്നതു്. തന്നിമിത്തം ഏതു ഭാഷയിലും ഗദ്യത്തിനു മുമ്പു പദ്യം ഉത്ഭവിക്കുക എന്നുള്ളതു് ഒരു സാധാരണനിയമമാണു്. വിനോദപരങ്ങളും വീരാപദാന പ്രതിപാദകങ്ങളും ദേവാരാധനോപയുക്തങ്ങളും ആയ ചില പാട്ടുകൾ അവിടവിടെ അവ്യക്തകോമളമായ രീതിയിൽ ഉദയം ചെയ്തിരിക്കാം; അവയ്ക്കു് അല്പാല്പം സങ്ഗീതാത്മകത്വവുമുണ്ടായിരുന്നിരിക്കാം. അവയുടെ പ്രണേതാക്കൾ പ്രായേണ അശിക്ഷിതന്മാരും അവ്യുല്പന്നന്മാരുമായിരുന്നതിനാൽ അവർക്കു തങ്ങളുടെ അന്തർഗ്ഗതങ്ങളെ കലാകുശലതയോടുകൂടി ധ്വനി പ്രധാനവും അലങ്കാരസുഭഗവും ഛന്ദോനിബദ്ധവും ആയ ഭാഷയിൽ ആവിഷ്കരിക്കുന്നതിനു സാധിച്ചിരുന്നിരിക്കുകയില്ല. സംഘകാലം കഴിഞ്ഞു ശൈവസമയാചാര്യന്മാരുടെ പ്രാദുർഭാവത്തോടുകൂടി ചെന്തമിഴ് അതിന്റെ അധൃഷ്യമായ സൗധശൃങ്ഗത്തിൽനിന്നിറങ്ങി സാമാന്യജനങ്ങൾക്കു് അഭിഗമ്യമായ ഒരു നിമ്നതലത്തെ പ്രാപിച്ചു എന്നു മുൻപു പറഞ്ഞുവല്ലോ. അപ്പോൾ കേരളീയർക്കും തങ്ങൾ സംസാരിക്കുന്നതിനു് ഉപയോഗിച്ചുവന്ന ഭാഷയിൽ സാഹിത്യം നിർമ്മിക്കുന്നതിനുള്ള സാധ്യത ബോധ്യമായി. ആ ബോധത്തിന്റെ ഫലമായി അഭ്യസ്തവിദ്യരായ ചിലരും പാട്ടുകൾ രചിച്ചുതുടങ്ങി. ആ പാട്ടുകൾ മിക്കവാറും ഇന്നു നഷ്ടങ്ങളായിരിക്കുന്നു. ശേഷിച്ചവ പശ്ചാൽകാലികന്മാരുടെ നവീകരണത്തിനു വശംവദങ്ങളായിത്തീരുകയാൽ അവയുടെ പൂർവരൂപമെന്തെന്നു നിർണ്ണയിക്കുവാൻ വിഷമമായിരിക്കുന്നു.
6.2മണിപ്രവാളത്തിന്റെ ഉത്ഭവം
നമ്പൂരിമാർക്കു ചെന്തമിഴിനോടു തീരെ ആഭിമുഖ്യമില്ലായിരുന്നു എന്നു പൂർവാധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ സംസ്കൃതഭാഷ പഠിക്കുകയും അതിൽ ചില ഗ്രന്ഥങ്ങൾ നിർമ്മിക്കുകയും ചെയ്തു. പക്ഷേ കാലക്രമത്തിൽ പൊതുജനങ്ങളെ സ്പർശിക്കാത്ത അത്തരത്തിലുള്ള സാഹിത്യവ്യവസായം കൊണ്ടുമാത്രം തങ്ങൾക്കു് ചരിതാർത്ഥരാകുവാൻ അവകാശമില്ലെന്നു് അവർക്കു തോന്നിത്തുടങ്ങി. തൽഫലമായി അവർ കൊടുന്തമിഴും സംസ്കൃതവും കൂട്ടിച്ചേർത്തു് ഒരു പുതിയ ഭാഷയുണ്ടാക്കി അതിൽ ഗ്രന്ഥനിർമ്മാണം ചെയ്തു. തദ്വാരാ ത്രൈവർണ്ണികന്മാരെന്നു ലീലാതിലകകാരൻ നിർദ്ദേശിക്കുന്ന അന്തരാളന്മാരേയും നായന്മാരേയും തങ്ങളുടെ സ്ത്രീകളേയും ബാലന്മാരേയും സാഹിത്യരസം ആസ്വദിപ്പിക്കുവാൻ സന്നദ്ധരായി. അങ്ങനെയാണു് കേരളത്തിൽ മണിപ്രവാളമെന്ന കാവ്യപ്രസ്ഥാനം ആവിർഭവിച്ചതു്. ഉദ്ദേശം ക്രി. പി. അഞ്ചാം ശതകം മുതൽ പാട്ടും എട്ടാംശതകം മുതൽ മണിപ്രവാളവും ഉണ്ടായതായി സങ്കല്പിക്കാം.
6.3പാട്ടിന്റെ ലക്ഷണം
പാട്ടിനും മണിപ്രവാളത്തിനും ലക്ഷണങ്ങൾ എന്തെന്നു ലീലാതിലകത്തിൽ നിഷ്കർഷിച്ചു പ്രതിപാദിച്ചിട്ടുണ്ടു്. “ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകാമോനവൃത്തവിശേഷയുക്തം പാട്ടു്” എന്നാണു് പാട്ടിനെപ്പറ്റിയുള്ള നിർവചനം. അതായതു്, ഒരു പാട്ടായാൽ അതു് (1) തമിഴക്ഷരമാലയിലെ അക്ഷരങ്ങൾകൊണ്ടുമാത്രം നിബദ്ധവും, (2) എല്ലാ പാദങ്ങളിലും ദ്വിതീയാക്ഷരങ്ങൾക്കു സാമ്യമുള്ളതും (ഇതിനെ എതുകയെന്നും പാദാനുപ്രാസമെന്നും പറയുന്നു), (3) ഓരോ പാദത്തിന്റേയും പ്രഥമഭാഗത്തിലും ദ്വിതീയ ഭാഗത്തിലുമുള്ള ആദ്യാക്ഷരങ്ങൾക്കു് സാജാത്യമുള്ളതും (ഇതിനെ മോന എന്നു പറയുന്നു), (4) വസന്തതിലകം മുതലായ സംസ്കൃതവൃത്തങ്ങളിൽനിന്നു ഭിന്നമായ ഏതെങ്കിലും വൃത്തത്തിൽ (ഇതിനെ വൃത്തവിശേഷമെന്നു പറയുന്നു) ഗ്രഥിതവുമായിരിക്കണം. ഈ നാലുപാധികളും ചെന്തമിഴിലെ പദ്യസാഹിത്യത്തിനുമുണ്ടു്. ഇത്തരം കൃതികൾക്കു് ഉദാഹരണമായി ആചാര്യൻ താഴെച്ചേർക്കുന്ന പാട്ടു് ഉദ്ധരിക്കുന്നു.
“തരതലന്താനളന്താ, പിളന്താ പൊന്നൻ
തനകചെന്താർ, വരുന്താമൽ വാണൻ തന്നെ
ക്കരമരിന്താ, പൊരുന്താനവന്മാരുടേ
കരളെരിന്താ, പുരാനേ! മൂരാരീ! കണാ!
ഒരു വരന്താ പരന്താമമേ നീ കനി
ന്തുരകചായീ പിണിപ്പൗവം നീന്താവണ്ണം;
ചിരതരം താൾ പണിന്തേനയ്യോ! താങ്കെന്നെ
ത്തിരുവനന്താപുരം തങ്കമാനന്തനേ!” [1]
ചെന്തമിഴക്ഷരമാലയിൽ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ ഔ എന്നിങ്ങനെ പന്ത്രണ്ടു സ്വരങ്ങളും ക, ച, ട, ത, പ, ങ, ഞ, ണ, ന, മ, യ, ര, ല, വ, ള, ഴ, റ, ന എന്നിങ്ങനെ പതിനെട്ടു വ്യഞ്ജനങ്ങളുമേ ഉള്ളുവല്ലോ. അതുകൊണ്ടു പാട്ടിലും ആ അക്ഷരങ്ങളെ മാത്രമേ ഘടിപ്പിക്കാവു. സംസ്കൃതപദങ്ങൾ ഈ അക്ഷരങ്ങൾകൊണ്ടുതന്നെ ഉച്ചരിക്കാവുന്നവയാണെങ്കിൽ അവ തത്സമങ്ങളായി ചേർക്കുവാൻ വിരോധമില്ല. ഉദ്ധൃതമായ പാട്ടിൽ മുരാരി, ചിരതരം എന്നീ പദങ്ങൾ നോക്കുക. അങ്ങനെ ഉച്ചരിക്കാവുന്നവയല്ലെങ്കിൽ അവയെ തത്ഭവങ്ങളാക്കിയേ പ്രയോഗിക്കുവാൻ പാടുള്ളു. വാണൻ, താനവൻ, താമം, ആനന്തൻ മുതലായ പദങ്ങൾ പരിശോധിക്കുക. ഈ നിയമമനുസരിച്ചു പാട്ടിൽ സൂര്യൻ ചൂരിയനും ചന്ദ്രൻ ചന്തിരനുമായിപ്പോകും. ഇവയെ ആര്യച്ചുതവു (കേടു) തട്ടിയ പദങ്ങളെന്നു ചെന്തമിഴ് വ്യാകരണങ്ങളിൽ പറയുന്നു. നാലു പാദങ്ങളിലും ഈ പാട്ടിൽ രണ്ടാമത്തെ അക്ഷരം രേഫമാണു്. സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം പുരാതനകാലത്തു ദീക്ഷിച്ചിരുന്നില്ല. മോനയുടെ വിഷയത്തിൽ ഓഷ്ഠ്യങ്ങളായ ഒകാരം ഉകാരം ഇവ കൊണ്ടും ഭിന്നരൂപങ്ങളെങ്കിലും അനുഭവസാക്ഷികമായി സാമ്യംതോന്നിക്കുന്ന ‘തി’ ‘ചി’ ഈ അക്ഷരങ്ങൾ കൊണ്ടും കവി ചരിതാർത്ഥനാകുന്നു എന്നു കാണാവുന്നതാണു്. ‘തരാ’ എന്നതിൽ ‘തര’ എന്നും ‘തിരുവനന്ത’ എന്നതിൽ ‘തിരുവനന്താ’ എന്നും ദീർഘഹ്രസ്വങ്ങൾ മാറിമറിഞ്ഞിരിക്കുന്നതു ചെന്തമിഴിലെ ചെയ്യുൾ (പദ്യം) വികാരങ്ങൾക്കു പാട്ടു വിധേയമാകുന്നതു കൊണ്ടാണു്. ഈ വികാരങ്ങൾ വലിത്തൽ, മെലിത്തൽ, നീട്ടൽ, കുറുക്കൽ, വിരിത്തൽ, തൊകുത്തൽ, മുതൽക്കുറൈ, ഇടൈക്കുറൈ, കടൈക്കുറൈ എന്നിങ്ങനെ ഒൻപതു വിധത്തിൽ വരാമെന്നു തമിഴു് വൈയാകരണന്മാർ വിധിക്കുന്നു. ‘തര’ എന്നതു കുറുക്കലിനും ‘തിരുവനന്താ’ എന്നതു നീട്ടലിനും ഉദാഹരണമാണു്. ചെന്തമിഴിൽ സംസ്കൃതത്തോടു യാതൊരു സംബന്ധവുമില്ലാത്തതായ അനവധി വൃത്തങ്ങളുണ്ടു്; അവയെയാണു് വൃത്തവിശേഷങ്ങൾ എന്നു് ആചാര്യൻ നിർദ്ദേശിച്ചിട്ടുള്ളതു്. “നല്ല ചിലോകം പദ്യം ചില ചില വൃത്തവിശേഷം കുഹചന ഭാഗേ” എന്നു ബാണയുദ്ധം ചമ്പുവിൽ കാണുന്നു. ഇവയിൽ ചില വൃത്തങ്ങൾ സംസ്കൃതത്തിൽ പശ്ചാൽകാലികന്മാർ സ്വീകരിച്ചിട്ടുണ്ടു്. ഇന്ദുവദന, പഞ്ചചാമര, കുസുമമഞ്ജരി തുടങ്ങിയവ അത്തരത്തിലുള്ള വൃത്തങ്ങളാകുന്നു. അവയ്ക്കു ‘വൃത്തഭേദം’ എന്നൊരു പേർ കൊല്ലം എട്ടാംശതകത്തിൽപോലും ഉണ്ടായിരുന്നു. പാട്ടു് ഇത്തരത്തിൽ അതിനെ ബന്ധിച്ചിരുന്ന പല നിയമശൃംഖലകളേയും ഭേദിച്ചു കാലാന്തരത്തിൽ മണിപ്രവാളത്തെ അധികമധികമായി സമീപിച്ചു തുടങ്ങി എന്നു വഴിയേ വെളിപ്പെടുന്നതാണു്.
6.4തമിഴിലെ ചില ഛന്ദോനിയമങ്ങൾ
തമിഴിലെ ചില ഛന്ദോനിയമങ്ങളെപ്പറ്റി ഇവിടെ പ്രസ്താവിക്കുന്നതു സങ്ഗതമായിരിക്കും. തമിഴിൽ വെൺപാ, വഞ്ചിപ്പാ, കലിപ്പാ, ആചിരിയപ്പാ എന്നിങ്ങനെ നാലു വക പാക്കളും, തുറൈ, താഴിശൈ, വിരുത്തം എന്നിങ്ങനെ മൂന്നു വക പാവിനങ്ങളും കാണ്മാനുണ്ടു്. പാവെന്നാൽ പാട്ടെന്നും പാവിനമെന്നാൽ പാട്ടിന്റെ പ്രഭേദമെന്നുമാണു് അർത്ഥം. അവയ്ക്കു് പൊതുവേ എഴുത്തു്, അശൈ, ശീർ, തളൈ, അടി, തൊടൈ എന്നിങ്ങനെ ആറംശങ്ങളുണ്ടു്. എഴുത്തു് അശയുടേയും അശ ശീരിന്റേയും ശീർ അടിയുടേയും വിഭാഗമാണു്. എഴുത്തു് എന്നാൽ അക്ഷരംതന്നെ. അശ നേരശയെന്നും നിരൈയശ എന്നും രണ്ടു മാതിരിയുണ്ടു്. ഒരു ഹ്രസ്വമോ ദീർഘമോ ആയ അക്ഷരം തനിച്ചോ അതിനു പിമ്പു് ഒരു വ്യഞ്ജനത്തോടു കൂടിയോ നിന്നാൽ നേരശയും രണ്ടു ഹ്രസ്വാക്ഷരങ്ങളോ ഒന്നു ഹ്രസ്വവും ഒന്നു ദീർഘവുമായുള്ള രണ്ടക്ഷരങ്ങളോ തനിച്ചോ അവയ്ക്കു പിന്നീടു് ഒരു വ്യഞ്ജനത്തോടുകൂടിയോ നിന്നാൽ നിരൈയശയുമാകുന്നു. ‘ആഴിവെല്വേൾ’ എന്ന ഉദാഹരണത്തിൽ ആ, ഴി, വെലു്, വേൾ എന്ന നാലു നേരശകളും ‘അണിവിരാവലങ്കലാൾ’ എന്ന ഉദാഹരണത്തിൽ അണി, വിരാ, വലങ്, കലാൾ എന്ന നാലു നിരൈയശകളും കാണാവുന്നതാണു്. ശീർ അശൈച്ചീർ, ഇയർച്ചീർ, ഉരിച്ചീർ, പൊതുച്ചീർ ഇങ്ങനെ നാലു പ്രകാരത്തിലുണ്ടു്. ഇവയെ യഥാക്രമം ഓരശൈച്ചീർ, ഈരശൈച്ചീർ, മൂവശൈച്ചീർ, നാലശൈച്ചീർ എന്നും പറയാറുണ്ടു്. ഒരു നേരശയോ ഒരു നിരൈയശയോ മാത്രമേ ഉള്ളു എങ്കിൽ അശൈച്ചീർ. രണ്ടു നേരശയോ, രണ്ടു നിരൈയശയോ, ഒരു നേരശയും അതിനെത്തുടർന്നു് ഒരു നിരൈയശയുമോ, ഒരു നിരൈയശയും അതിനെത്തുടർന്നു് ഒരു നേരശയുമോ, ചേർന്നുവന്നാൽ ഇയർച്ചീർ; ഇതിനു് ആചിരിയ ഉരിച്ചീർ എന്നും പേരുണ്ടു്. തേമാ, കരുവിളം, കൂവിളം, പുളിമാ എന്നിവ ഈ നാലു മാതിരിയിലുള്ള ഇയർചീരുകൾക്കും യഥാക്രമം ഉദാഹരണങ്ങളാകുന്നു. ഉരിച്ചീരിൽ മൂന്നു് അശകൾ അടങ്ങിയിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. അതിനു വെൺപാ ഉരിച്ചീരെന്നും വഞ്ചി ഉരിച്ചീരെന്നും രണ്ടു വകഭേദമുണ്ടു്. നാലു വക ഇയർച്ചീരുകളുടേയും ഒടുവിൽ ഒരു നേരശ ചേർന്നാൽ വെൺപാ ഉരിച്ചീരും ഒരു നിരൈയശ ചേർന്നാൽ വഞ്ചി ഉരിച്ചീരുമാകുന്നു. തേമാങ്കായ്, കരുവിളങ്കായ്, കൂവിളങ്കായ്, പുളിമാങ്കായ് ഇവ ആദ്യത്തേതിനും, തേമാങ്കനി, കരുവിളങ്കനി, കൂവിളങ്കനി, പുളിമാങ്കനി ഇവ രണ്ടാമത്തേതിനും ഉദാഹരണങ്ങളാണു്. ഈ ഉദാഹരണങ്ങളെ ആസ്പദമാക്കി വെൺപാ ഉരിച്ചീരിനെ കായ്ച്ചീരെന്നും വഞ്ചി ഉരിച്ചീരിനെ കനിച്ചീരെന്നും പറയുന്നു. നാലു് അശകളുള്ള പൊതുച്ചീരിൽ ഉരിച്ചീരിനു നേരശയോ നിരൈയശയോ പരമാകുന്നു. തേമാന്തൺപൂ, പുളിമാന്തൺപൂ, തേമാനറുംപൂ, പുളിമാനറുംപൂ, തേമാന്തണ്ണിഴൽ, പുളിമാന്തണ്ണിഴൽ, തേമാനറുനിഴൽ, പുളിമാനറുനിഴൽ മുതലായി ഈ ശീർ പതിനാറു മാതിരി വരാവുന്നതാണു്. ശീരുകളുടെ (പൊരുത്തം) യോഗത്തെയാണു തളൈ എന്നു പറയുന്നതു്. ആങ്ഗലേയഭാഷയിലെ സിലബൾ (Syllable) അശയും ഫുട്ടു് (Foot) ശീരുമാണെന്നു പറഞ്ഞാൽ ചില വായനക്കാർക്കു മനസ്സിലാകുവാൻ കൂടുതൽ സൗകര്യമുണ്ടാകാം. ഒരു ശീരിലെ ഒടുവിലത്തെ അശയ്ക്കും അടുത്ത ശീരിലെ ആദ്യത്തെ അശയ്ക്കും തമ്മിലുള്ള ബന്ധമാണു് തള. അതു് ആചിരിയത്തളൈ, വെണ്ടളൈ, കലിത്തളൈ, വഞ്ചിത്തളൈ എന്നു നാലു പ്രകാരത്തിലുണ്ടു്. വിസ്താരഭയത്താൽ അവയെ വിവരിക്കുന്നില്ല. കുറൾ, ചിന്തു, അളവു, നെടിൽ, കഴിനെടിൽ എന്നിങ്ങനെ അടി അഞ്ചു വിധത്തിലുണ്ടു്. രണ്ടു ശീരുള്ള പാദം കുറളടി; ‘കണ്ണൻ/കുഴലിണൈ’ എന്നുദാഹരണം. മൂന്നുശീരുള്ളതു ചിന്തടി; ‘പകവൻ/മുതറ്റേ/യുലകു’ എന്നുദാഹരണം. നാലു ശീരുള്ളതു അളവടി; ‘ഉലകെ/ലാമുണർന്/തോതർ/കരിയവൻ’ എന്നുദാഹരണം. അഞ്ചു ശീരുള്ളു നെടിലടി; ‘തന്നൂർച്/ചനകൈയിർ/ചൻമതി/മാമുനി/തന്തമൈന്തൻ’ എന്നുദാഹരണം. ആറോ അതിൽ കൂടുതലോ ശീരുള്ളതു കഴിനെടിലടി; ‘വണ്ടു/പാടുന്/തണ്ടു/ഴായൻ/വതരി/വണങ്കുതുമേ’ എന്നുദാഹരണം. എട്ടുവരെ ശീരുകളുള്ളതിനു ചിറപ്പുക്കഴി നെടിലടിയെന്നും, ഒൻപതോ പത്തോ ഉള്ളതിനു ഇടൈക്കഴി നെടിലടിയെന്നും പത്തിനുമേലുള്ളതിനു കടൈക്കഴിനെടിലടിയെന്നും പറയുന്നു. എത്ര ചുരുങ്ങിയാലും വെൺപാവിനു രണ്ടടിയും വഞ്ചിപ്പാവിനും ആചിരിയപ്പാവിനും മൂന്നടിയും കലിപ്പാവിനു നാലടിയും ഉണ്ടായിരിക്കേണ്ടതാണു്. ഓരോ പാവിനും തുറൈ, താഴിശൈ, വിരുത്തം എന്നിങ്ങനെ മൂന്നു തരം പാവിനങ്ങളുണ്ടു്. എന്നാൽ കലിത്തുറൈ, വഞ്ചിത്തുറൈ ഇവയ്ക്കും, ആചിരിയവിരുത്തം, കലിവിരുത്തം, വഞ്ചിവിരുത്തം ഇവയ്ക്കും മാത്രമേ ഇക്കാലത്തു പ്രചാരമുള്ളു. അഞ്ചു ശീർവീതമുള്ള നാലടികളോടുകൂടിയതാണു് കലിത്തുറൈ; രണ്ടു ശീർവീതമുള്ള നാലടികളോടുകൂടിയതാണു് വഞ്ചിത്തുറൈ; നാലു കഴിനെടിലടികൾ ചേരുന്നതാണു് ആചിരിയവിരുത്തം, നാലു് അളവടികൾ ചേരുന്നതാണു് കലിവിരുത്തം. നാലു ചിന്തടികൾ ചേരുന്നതു വഞ്ചിവിരുത്തവും. പാക്കളുടെ ലക്ഷണങ്ങളും മറ്റും പ്രപഞ്ചനം ചെയ്യുവാൻ സ്ഥലമനുവദിക്കുന്നില്ല. തൊടൈ എന്നതിൽ മോനൈ, എതുകൈ, മുരൺ, ഇയൈപൂ, അളപെടൈ ഈ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്നു. മോനയേയും എതുകയേയും പറ്റി അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. വിരുദ്ധപ്രതീതിയുണ്ടാക്കുന്ന ശബ്ദങ്ങളുടെ പ്രയോഗമാണു് മുരൺ. ഇയൈപു അന്ത്യാനുപ്രാസമാകുന്നു. അളപടൈക്കുപ്ലുതോച്ചാരണം ഉദാഹരണമായി സ്വീകരിക്കാം. ‘ഏ’, എന്നതിനു് ‘ഏഎ’ എന്നും ‘മ’ എന്നതിനു ‘മാഅ’ എന്നും പ്രയോഗിക്കുന്ന ഘട്ടങ്ങളിൽ അതിന്റെ പ്രവേശമുണ്ടു്. ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു സംസ്കൃതവും തമിഴും ഛന്ദോനിയമങ്ങൾ സംബന്ധിച്ചു് എത്രദൂരം ഭിന്നങ്ങളായ പദ്ധതികളെയാണു് അനുസരിക്കുന്നതെന്നു വ്യക്തമാകുന്നതാണല്ലോ.
6.5മണിപ്രവാളത്തിന്റെ ലക്ഷണം
മണിപ്രവാളത്തിനു ലീലാതിലകകാരൻ നല്കുന്ന നിർവ്വചനം ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം’ എന്നാണു്. ഇവിടെ ഭാഷയെന്നാൽ കേരളഭാഷയെന്നും യോഗമെന്നാൽ സഹൃദയന്മാർക്കു രുചിക്കത്തക്ക വിധത്തിലുള്ള ചേർച്ചയെന്നുമർത്ഥം. നിയമേന ദോഷമില്ലാതേയും ഗുണമുണ്ടായും അനിയതമായി അലങ്കാരത്തോടു കൂടിയുമിരുന്നാലാണു് അത്തരത്തിലുള്ള ചേർച്ചയുണ്ടാകുന്നതു്. പദ്യത്തിൽ പാദങ്ങൾ തമ്മിൽ ബന്ധമുണ്ടായിരിക്കുകയും വേണം. നമ്പ്യാന്മാർ കൂത്തിനും മറ്റും ഉപയോഗിക്കുന്നതും തമിഴെന്നു പറയുന്നതുമായ കഥാപ്രബന്ധങ്ങളിൽ ഭാഷാസംസ്കൃത യോഗവും ദോഷരാഹിത്യവും ഗുണാലങ്കാരങ്ങളുടെ സമ്മേളനവുമുണ്ടെങ്കിലും അവയിൽ പ്രാതിപദികം മാത്രം സംസ്കൃതമായിട്ടുള്ള സംസ്കൃതപദങ്ങളല്ലാതെ സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്തതിനാൽ അവയ്ക്കു മണിപ്രവാളമെന്ന പേരിനു് അർഹതയില്ല. വിഭക്തി ഭാഷയായിട്ടുള്ള സംസ്കൃതപദങ്ങളെ ഭാഷയായിട്ടല്ലാതെ ഗണിക്കുവാൻ പാടില്ല. അതുകൊണ്ടുതന്നെയാണു് അഭിമന്യുവധം മുതലായ നമ്പ്യാർത്തമിഴ്ക്കൃതികളെ ഭാഷാപ്രബന്ധങ്ങളെന്നു വ്യവഹരിക്കുന്നതു്. നേരേമറിച്ചു് ഒരു കൃതിയിൽ സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുണ്ടെങ്കിൽ രസാലങ്കാരസ്പർശമില്ലെങ്കിലും അതു മണിപ്രവാളംതന്നെ. എന്തുകൊണ്ടെന്നാൽ രസാലങ്കാരങ്ങൽ നിയമേന വേണമെന്നില്ല. തന്നിമിത്തം വൈദ്യഗ്രന്ഥമായ ആലത്തൂർമണിപ്രവാളം മണിപ്രവാള കൃതിതന്നെയാണു്. മണിപ്രവാളപദത്തിൽ മണി അല്ലെങ്കിൽ മാണിക്യമെന്നു ഭാഷയേയും പ്രവാളമല്ലെങ്കിൽ പവിഴമെന്നു സംസ്കൃതത്തേയും അധ്യവസാനം ചെയ്തിരിക്കുന്നു. മണിപ്രവാളത്തിലെ ഓരോ സംസ്കൃതപദവും ഭാഷപോലെതന്നെ അതിപ്രസിദ്ധവും സുകുമാരാക്ഷരവുമായിരിക്കണം; ഭാഷാപദവും പ്രായേണ പാമരന്മാരുടെ ഇടയിൽപ്പോലും സാധാരണമായിരിക്കണം. മാണിക്യവും പവിഴവും ഒരു ചരടിൽ ഇടകലർത്തിക്കോർത്താൽ രണ്ടിനും ഒരേ നിറമാകകൊണ്ടു് എങ്ങനെ അവയെ വേർതിരിച്ചറിവാൻ സാധിക്കുകയില്ലയോ അതുപോലെയായിരിക്കണം മണിപ്രവാളകൃതിയിൽ ഭാഷാസംസ്കൃതപദങ്ങളുടെ സമാവേശനം. അങ്ങനെയുള്ള പദങ്ങൾ ചേർത്തു നിർമ്മിക്കുന്ന കൃതി സംസ്കൃതഗ്രന്ഥമായിട്ടല്ല, ഭാഷാഗ്രന്ഥമായിട്ടാണു് സഹൃദയന്മാർക്കു് അനുഭവപ്പെടുന്നതും യുക്തിക്കു ചേരുന്നതും. മാണിക്യവും മുത്തുമോ, പവിഴവും നീലവുമോ അത്തരത്തിൽ ഇടകലർത്തിയാൽ അങ്ങനെയൊരനുഭവം ഉണ്ടാകുന്നതല്ലല്ലോ. ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ള മണിപ്രവാളമാണു് ഉത്തമം. ഭാഷയ്ക്കുള്ള പ്രാധാന്യം സംസ്കൃതാപേക്ഷവും അതു പദങ്ങളുടെ സംഖ്യകൊണ്ടു് ഉണ്ടാകേണ്ടതുമാണു്. രസത്തിനുള്ള പ്രാധാന്യം വാച്യാർത്ഥാപേക്ഷമാകുന്നു. ഭാഷയ്ക്കു പ്രാധാന്യമുണ്ടെങ്കിലും, രസത്തിനു പ്രാധാന്യമുണ്ടെങ്കിലും സംസ്കൃതവും ഭാഷയും സമമായാലും ആ മണിപ്രവാളം ഉത്തമകല്പമായിത്തീരുന്നു. ഉത്തമകല്പമെന്നാൽ ഏകദേശമുത്തമമെന്നർത്ഥം. രസവും വാച്യാർത്ഥവും അതുപോലെ സംസ്കൃതവും ഭാഷയും സമമായുള്ള മണിപ്രവാളം മധ്യമമാണു്. ഭാഷ സമവും രസം വാച്യാർത്ഥത്തെക്കാൾ ന്യൂനവുമായാലും രസം സമവും ഭാഷ സംസ്കൃതത്തെക്കാൾ ന്യൂനവുമായാലും ഭാഷ പ്രധാനവും രസം ന്യൂനവുമായാലും രസം പ്രധാനവും ഭാഷ ന്യൂനവുമായാലും മധ്യമകല്പമണിപ്രവാളമാകുന്നു. ഭാഷ സംസ്കൃതത്തെ അപേക്ഷിച്ചും രസം വാച്യാർത്ഥത്തെ അപേക്ഷിച്ചും ന്യൂനമായുള്ള മണിപ്രവാളം അധമംതന്നെ. ഇങ്ങനെ ലീലാതിലകകാരൻ മണിപ്രവാളത്തെ ഒൻപതു വിധമായി തരംതിരിക്കുന്നു. ഈ വിവരണത്തിൽ നിന്നു നാം പ്രത്യേകിച്ചു മനസ്സിലാക്കേണ്ടതു സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്ത ഒരു വാക്യം മണിപ്രവാളമാകുകയില്ലെന്നും, മണിപ്രവാളം എന്ന സംജ്ഞയ്ക്കു പദ്യം മാത്രമേ അർഹമാകൂ എന്നു നിർബ്ബന്ധമില്ലെന്നും, സംസ്കൃതപദങ്ങളേക്കാൾ ഭാഷാപദങ്ങൾ സംഖ്യയിൽ കൂടിയിരുന്നാലേ രസപ്രധാനമായ വാക്യവും ഉത്തമമണിപ്രവാളമായിത്തീരൂ എന്നും. ഏതു മാതിരി സംസ്കൃതപദങ്ങൾ ചേർന്നാലും കേൾക്കുമ്പോൾ ഭാഷപോലെ തോന്നത്തക്കവണ്ണം അവ അത്രമാത്രം പ്രസിദ്ധങ്ങളും സുകുമാരങ്ങളുമായിരിക്കണമെന്നുമാകുന്നു. ആചാര്യൻ തന്നെ മറ്റൊരു ഘട്ടത്തിൽ ഭാഷയിൽ ചേരുന്ന സംസ്കൃതം അനിഷ്ഠുരവും ലളിതവും അഗംഭീരവും പ്രസന്നവുമായിരിക്കണമെന്നു് ഉപദേശിക്കുന്നു. ഭാഷാപദങ്ങളിൽ സംസ്കൃതപദങ്ങൾ ചേർത്തു കൊങ്കയാ, കേഴന്തീ, ഊണുറക്കൗ, പോക്കാഞ്ചക്രേ ഈ മാതിരിയിലും മണിപ്രവാളത്തിൽ പ്രയോഗിക്കാം. [2] മണിപ്രവാളപദ്യങ്ങൾക്കു ദ്വിതീയാക്ഷരപ്രാസം ആദികാലങ്ങളിൽ അപരിത്യാജ്യമായിരുന്നില്ലെന്നുള്ളതു് ആ ഉപാധിയെ ആചാര്യൻ ലക്ഷണകോടിയിൽ ഉൾപ്പെടുത്താത്തതിൽനിന്നു വെളിവാകുന്നുണ്ടു്. ലീലാതിലകത്തിൽ ഉദ്ധൃതങ്ങളായ പല പദ്യങ്ങളിലും ആ ശബ്ദാലങ്കാരം കാണുന്നില്ല.
6.6ചെന്തമിഴും മണിപ്രവാളവും
ലീലാതിലകകാരൻ മണിപ്രവാളം എന്ന സംജ്ഞയ്ക്കു കേരള ഭാഷാസംസ്കൃതയോഗത്തിൽ നിരൂഢലക്ഷണയാണുള്ളതെന്നും ചോളകർണ്ണാടക പ്രബന്ധങ്ങൾക്കു് ആ സംജ്ഞ വരുന്നതല്ലെന്നും പ്രസ്താവിച്ചിട്ടുള്ളതു മുഴുവൻ ശരിയല്ല. ചെന്തമിഴിലെ സംഘഗ്രന്ഥങ്ങളിൽ ഒന്നായ അകനാനൂറിലെ മധ്യഭാഗത്തിനു പേർ ‘മണിമിടൈ പവളം’ എന്നാണു്. ആ പദത്തിന്റെ അർത്ഥം [3] മണിയോടു്, അതായതു് ഇന്ദ്രനീലത്തോടു ചേർത്തു (മിടയപ്പെട്ടിട്ടുള്ള) കോർക്കപ്പെട്ടിട്ടുള്ള പവിഴമെന്നാണെന്നും ആ പേർ അതിനു സിദ്ധിച്ചതു് “ചെയ്യുളും പൊരുളും ഒവ്വാ മൈയാൽ” അതായതു പ്രതിപാദനരീതിക്കും പ്രതിപാദ്യവസ്തുവിനും തമ്മിൽ യോജിപ്പില്ലായ്കയാലാണെന്നും വ്യാഖ്യാതാക്കന്മാർ പറയുന്നു. ക്രി. പി. പതിനൊന്നാം ശതകത്തിൽ പ്രണീതമായ വീരചോഴിയം എന്ന ചെന്തമിഴ് വ്യാകരണത്തിലെ–
“ഇടൈയേ വടവെഴുത്തെയ്തിലു് വിരവിയലീണ്ടെതുകൈ
നടൈയേതുമില്ലാ മണിപ്പിരവാള നറൈവച്ചൊല്ലിൻ
ഇടൈയേ മുടിയും പതമുടൈത്താ, ങ്കിളവിക്കവിയി
ൻറുടൈയേതുറൈനർ പിറളികൈയാതിതുണിന്തറിയേ”
എന്ന പാട്ടിൽനിന്നു് അക്കാലത്തു ചെന്തമിഴ് സംസ്കൃതയോഗത്തിനു മണിപ്രവാളമെന്നു സംജ്ഞയുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ള പദ്യങ്ങൾക്കു ദ്വിതീയാക്ഷരപ്രാസം ഇല്ലായിരുന്നു എന്നും വ്യക്തമാകുന്നു.
6.7ചെന്തമിഴും ജൈനരും വൈഷ്ണവരും
ചെന്തമിഴിൽ തത്സമരൂപത്തിൽ വളരെ സംസ്കൃതപദങ്ങൾ ഇദംപ്രഥമമായി വ്യാപരിപ്പിച്ചതു ജൈനരാകുന്നു. സംസ്കൃതഭാഷയിലുള്ള ശാസ്ത്രങ്ങളും പുരാണങ്ങളും ചെന്തമിഴിൽ തർജ്ജമ ചെയ്യുമ്പോൾ അവർക്കു മൂലഗ്രന്ഥങ്ങളിലെ പ്രൗഢിയും ഗാംഭീര്യവും ചോർന്നു പോകാതെയിരിക്കുന്നതിനു് അത്തരത്തിലുള്ള ഒരു ശൈലിയുടെ സ്വീകരണം അത്യന്താപേക്ഷിതമായി തോന്നി. തന്നിമിത്തം അവർ ദ്രാവിഡമര്യാദയെ ഉല്ലംഘിച്ചും ചെന്തമിഴു് വ്യാകരണനിയമങ്ങളെപ്പോലും ധിക്കരിച്ചും സംസ്കൃതത്തെ ആശ്രയിക്കുവാൻ ആരംഭിച്ചു. താഴെ ഉദ്ധരിക്കുന്നതു ക്രി.പി. എട്ടാംശതകത്തിൽ നിർമ്മിച്ചതായി പറയുന്ന ശ്രീപുരാണം എന്ന ജൈനഗദ്യഗ്രന്ഥത്തിലെ ഒരു ഭാഗമാണു്.
“തൽക്ഷണത്തിലേ ജിനപവനമാകിയതൊരു ചമ്പക വിരുക്ഷം പുഷ്പിത്തതു. ഉത്യാനത്തിൽ സകല കോകിലങ്കളും കൂവിന, നകരസമീപമാകിയ മനോകരമെന്നും ഉത്യാനത്തു സഹസ്രകൂടമെന്നും തടാകമും സലിലപരിപൂർണ്ണമായിറ്റു. തൽഗത സകല കുവലയാതി പുഷ്പങ്കളും മലർന്തന. പ്രമര നിരകളും പരിപ്രമിത്തന. ജിനപവന കോപുരകവാടങ്കൾ താമേ നീങ്കിന. അവ്വതിശയങ്കളൈക്കണ്ടു വിസ്മിതനാകിത്തവിചത്തൈയടൈന്തു സ്നാനപുരസ്സരമാക പുഷ്പങ്കളൈക്കൈക്കൊണ്ടു ജിനപതി സമീപമണൈന്തു അർച്ചനാപുരസ്സരമാക സ്തുതിത്തിരുന്താൻ.”
ഈ രീതിയിൽ ജൈനർ നീലകേശി, സമയദിവാകരം, ഗദ്യചിന്താമണി, ജയകുമാരൻകഥൈ, പാരിഷേണകുമാരൻ കഥൈ, സത്യഘോഷൻകഥൈ മുതലായി പല ഗ്രന്ഥങ്ങളും നിർമ്മിച്ചിട്ടുണ്ടു്. ക്രി. പി. ഒൻപതാംശതകത്തിൽ പ്രണീതമായ പെരുന്തേവനാരുടെ ഭാരതവെൺപാവിലും ഈ ശൈലിതന്നെ പടർന്നു കാണുന്നു. താഴെച്ചേർക്കുന്ന ഖണ്ഡിക നോക്കുക:
“ആതിവേതമും മകാലോകവും അണ്ടരണ്ടമും അവനിതലമും വേതവിയാകരണമുള്ളിട്ട നാലു കലൈകളും നാന്മുകനോടും തൻതിരുനാപി കമലത്തേ പിറപ്പിത്ത പതുമനാപൻ, പവിത്തിരമൂർത്തി, പക്തവർച്ചലൻ, ആതിമൂർത്തി, അനന്തചയനൻ, വിക്കിരമമായൻ, ചക്കിരപാണി, തേവതേവൻ, നാരായണചുവാമി ശ്രീപാതങ്കളൈ നമസ്കരിത്തോമെൻറവാറു”
ക്രി. പി. പതിമ്മൂന്നാംശതകത്തിൽ പെരിയതിരുവാച്ചാൻപിള്ള നിർമ്മിച്ച തിരുവായ്മൊഴിയുരയിലും ഈ രീതിതന്നെ അങ്ഗീകരിച്ചിരിക്കുന്നു. അടിയിൽ കാണുന്ന വിധത്തിലാണു് അതിന്റെ ഉപക്രമം.
“ശ്രിയഃപതിയാനവെൻപെരുമാൻ പരമകാരുണികതൈയാലേ ആഴ്വാർകളൈ അവതരിപ്പിത്തു അമ്മുകത്താലേ ദ്രാവിഡസംസ്കൃതപ്രാകൃതരൂപഗ്രന്ഥങ്കളൈച്ചെയ്തു സകലവേദാന്തസാരഭൂതമാനരഹസ്യത്രയസമ്പ്രദായത്തൈ അരുൾതരും ഞാലത്തിലാഴങ്കാൽ പട്ടിരുക്കിറ ചേതനർകൾ സുലഭമാകപ്പേർത്തു ഉജ്ജീവിക്കുംപടിക്കും അന്ത സമ്പ്രദായം കാലതത്വമുള്ള തനൈയും അവ്യാഹതമായിരിക്കുംപടിക്കും പണ്ണിവൈത്തു ചേതനർകൾക്കു മഹോപകാരകനാനാൻ.” എന്നാൽ സംസ്കൃതാസഹിഷ്ണുക്കളായ തമിഴർ ഈ മണിപ്രവാളശൈലിയെ തെല്ലും ആദരിച്ചില്ല. കോയമ്പത്തൂർക്കാരനായ കളമൂർ വിശ്വനാഥകവിയുടെ കീചകവധം മണിപ്രവാളം ഒരർവാചീനകൃതിയാകുന്നു.
“മുത്തുക്കളാലുമിഹ നൽപ്പവഴങ്കളാലു
മൊത്തുക്കലർന്തു തമിഴാലപി സംസ്കൃതേന
എത്തിക്കിലും ഭവതു ഹാരലതേവ ബദ്ധാ
പുത്തിക്കു മൽക്കൃതിരിയം സുദൃശാം വിഭ്രഷാ.”
എന്നു വർണ്ണിക്കുന്നതിൽനിന്നു മണിപ്രവാളത്തിൽ തമിഴിനെ മുത്തും സംസ്കൃതത്തെ പവിഴവുമായി അദ്ദേഹം സങ്കല്പിക്കുന്നതായി കാണാവുന്നതാണു്.
6.8ചെന്തമിഴിലും മലയാളത്തിലും മണിപ്രവാളത്തിനുള്ള വ്യത്യാസം
ചെന്തമിഴിലും മലയാളത്തിലും മണിപ്രവാളത്തെ സംബന്ധിച്ചുള്ള നിർവചനത്തിൽ പ്രകടമായ ഒരു വ്യത്യാസമുണ്ടായിരുന്നു എന്നുള്ള വസ്തുത നാം മറക്കരുതു്. തത്ഭവരൂപത്തിൽപോലും സംസ്കൃതപദങ്ങൾ സ്വീകരിക്കുവാൻ വൈമനസ്യം പ്രദർശിപ്പിച്ച തമിഴർക്കു് ആ ഭാഷയിലെ പദങ്ങൾ കലർന്ന ഗ്രന്ഥങ്ങൽ മണിപ്രവാളമായി; തത്സമരൂപത്തിൽപോലും സംസ്കൃതപദങ്ങൾ ധാരാളമായി സ്വീകരിക്കുന്നതിൽ ഔത്സുക്യം പ്രകാശിപ്പിച്ച മലയാളികൾക്കു സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുടെ സമ്മേളനമാണു് മണിപ്രവാളത്തിനു വ്യവച്ഛേദകോപാധിയായിത്തീർന്നതു്. ലീലാതിലകത്തിനുമുമ്പു് കേരളീയകവികളും മണിക്കു മുത്തെന്നു് അർത്ഥം കല്പിച്ചിരുന്നു എന്നു് ആ ഗ്രന്ഥത്തിൽ ഉദ്ധൃതമായിട്ടുള്ള
“സംസ്കൃതമായിന ചെങ്ങഴിനീരും
നറ്റമിഴായിന പിച്ചകമലരും
ഏകകലർന്നു കലമ്പകമാലാം
വൃത്തമനോജ്ഞാം ഗ്രഥയിഷ്യേതഃ”
എന്ന പദ്യത്തിൽനിന്നു് ഊഹിക്കാവുന്നതാണു്. ചെങ്ങഴി നീർപൂവിനു ചുവപ്പും പിച്ചകപ്പൂവിനു വെള്ളയുമാണല്ലോ നിറം. കല്ഹാരവും പിച്ചകവുമോ, മുത്തും പവിഴവുമോ ഇടകലർത്തി കോർത്ത ഒരു മാല അതിന്റെ വർണ്ണശബളത നിമിത്തം നയനോദ്വേഗം ജനിപ്പിക്കുന്നതിനാണു് കാരണമായിത്തീരുന്നതു്. അതുപോലെ സഹൃദയഹൃദയോദ്വേഗം ജനിപ്പിക്കുക എന്നുള്ളതല്ലല്ലോ കാവ്യത്തിന്റെ പ്രയോജനം. അതിനാൽ ഈ വിഷയത്തിൽ പൂർവമതങ്ങളെ ഖണ്ഡിച്ചു മണിയെന്നാൽ പത്മരാഗമെന്നു് അർത്ഥകല്പനചെയ്തു സംസ്കൃത വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങൾ ഭാഷാപദങ്ങളാണെന്നു തോന്നത്തക്ക രീതിയിൽ അവയെ സാക്ഷാൽ ഭാഷാപദങ്ങളുമായി സംഘടിപ്പിച്ചു രചിക്കുന്ന വാങ്മയമാണു് മണിപ്രവാളസാഹിത്യം എന്നും ഉപപാദിച്ചിരിക്കുന്നതു് ഏറ്റവും സമീചീനമാകുന്നു. ഈ വിശിഷ്ടരീതിയിലുള്ള മണിപ്രവാളം കൈരളിയുടെ പ്രത്യേകസ്വത്താണെന്നുള്ളതിനു സംശയവുമില്ല. കാലാന്തരത്തിൽ മണിപ്രവാളരചനസംബന്ധിച്ചുള്ള ഈ വക നിയമങ്ങൾ കവികൾ മറന്നു. മൊത്തത്തിൽ സംസ്കൃതവൃത്തത്തിൽ നിബന്ധിക്കുന്ന ഏതു പദ്യവും ആ സംജ്ഞയ്ക്കു അർഹമാകുമെന്നു അവർ വിചാരിച്ചു. അവയെ സാദൃശ്യമൂലകലക്ഷണകൊണ്ടേ മണിപ്രവാളമെന്നു് വ്യവഹരിക്കാവൂ എന്നാണു് ലീലാതിലകകാരന്റെ അഭിപ്രായം ചുരുക്കത്തിൽ കേരളീയരുടെ മണിപ്രവാളം അതിനു് അഭിമതമെന്നു തോന്നിയ പന്ഥാവിലൂടെ സ്വതന്ത്രമായി മുന്നോട്ടു പോയി. പണ്ഡിത ശ്രേഷ്ഠന്മാർ സംസ്കൃതമായും സാമാന്യപണ്ഡിതന്മാർ മണിപ്രവാളമായും തദിതരന്മാർ പാട്ടായും ഗ്രന്ഥങ്ങൾ നിർമ്മിച്ചു. അപൂർവം ചില മഹാന്മാർ കുഞ്ചൻനമ്പ്യാർ പഞ്ചേന്ദ്രോപാഖ്യാനത്തിൽ പറയുന്നതുപോലെ
“സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലതു കാരണം,
ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ.
കടുപടെപ്പടു കഠിനസംസ്കൃത വികടകടു കവികേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല; തിരിക്കുമൊക്കയുമേറ്റുടൻ.
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല; വിശേഷഭ്രഷണമായ് വരും” [4]
എന്ന തത്വം മനസ്സിലാക്കി അവർ എത്രമേൽ സംസ്കൃതജ്ഞന്മാരായിരുന്നാലും ലളിതങ്ങളായ ഭാഷാഗാനങ്ങൾ രചിച്ചു കൈരളിയെ ആരാധിച്ചില്ലെന്നുമില്ല.
6.9ഭാഷാസാഹിത്യത്തിന്റെ കാലഘട്ടങ്ങൾ
ഭാഷാസാഹിത്യത്തിന്റെ കാലഘട്ടങ്ങൾപ്തപ്പെടുത്തുവാൻ കൢ വളരെ പ്രയാസമുണ്ടു്. കൊല്ലവർഷാരംഭംവരെ പ്രാചീനകാലം, കൊല്ലം 600-ാമാണ്ടുവരെ മധ്യകാലം, അതിനുമേൽ നവീനകാലം ഇങ്ങനെയാണു് പി. ഗോവിന്ദപ്പിള്ളയുടെ വിഭജനം. കൊല്ലം അഞ്ചാംശതകംവരെ പ്രാചീനകാലവും അതിനുമേൽ തുഞ്ചത്തെഴുത്തച്ഛന്റെ കാലംവരെ മധ്യകാലവും അതിനും മേൽ വലിയ കോയിത്തമ്പുരാന്റെ കാലംവരെ ആധുനികകാലവുമാണെന്നത്രെ പി. ശങ്കരൻനമ്പ്യാരുടെ പക്ഷം. ആറ്റൂർ കൃഷ്ണപ്പിഷാരടി ഭാഷാസ്വരൂപസ്ഥിതി അനുസരിച്ചു നോക്കുമ്പോൾ ഭാഷാസാഹിത്യത്തെ പ്രാചീനമലയാളമെന്നും നവീനമലയാളമെന്നും രണ്ടായി തരംതിരിച്ചാൽ മതിയാകുന്നതാണെന്നും കൊല്ലവർഷം ആറാംശതകംവരേയ്ക്കും പ്രാചീന മലയാളകാലമായി ഗണിക്കാവുന്നതാണെന്നും ഗ്രന്ഥങ്ങളുടെ രൂപഭേദം അടിസ്ഥാനപ്പെടുത്തിനോക്കുമ്പോൾ ആദിസാഹിത്യകാലം, മണിപ്രവാളകാലം, ശുദ്ധഭാഷാകാലം എന്നിങ്ങനെ മൂന്നായി വിഭജിച്ചു കൊല്ലവർഷാരംഭത്തിനു് അല്പം മുമ്പുവരെ ആദിസാഹിത്യകാലമായും അതിനുശേഷം കൊല്ലവർഷം 600-വരെ മണിപ്രവാളകാലമായും അതിനുമേൽ ശുദ്ധഭാഷാകാലമായും കണക്കാക്കാവുന്നതാണെന്നും പ്രസ്താവിക്കുന്നു. എല്ലാ സംഗതികളെയും പര്യാലോചിച്ചു ഞാൻ കൊല്ലവർഷം 700 വരെ പ്രാചീനസാഹിത്യകാലമെന്നും അതിനുമേൽ നവീനസാഹിത്യകാലമെന്നും അതിൽത്തന്നെ 1050 മുതൽ അദ്യതന സാഹിത്യകാലമെന്നും അഭിപ്രായപ്പെടുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തിനുമുൻപുവരെ പ്രാചീനസാഹിത്യകാലവും അതുമുതൽ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ മദ്ധ്യവയസ്കതയ്ക്കു മുമ്പുവരെ നവീനസാഹിത്യകാലവും അതിനുമേൽ അദ്യതന സാഹിത്യകാലവുമാണു് എന്നത്രേ എന്റെ വിവക്ഷ. ഇത്തരത്തിൽ ഒരു കാലവിഭാഗത്തെ മുൻനിറുത്തിക്കൊണ്ടാണു് ഞാൻ ഈ പുസ്തകം രചിക്കുവാൻ ഉദ്ദേശിക്കുന്നതു്. ഏതു വിഭജനോദ്യമവും സൂക്ഷ്മദൃഷ്ട്യാ പരിശോധിച്ചാൽ വൈകല്യരഹിതമായി പരിണമിക്കുവാൻ വൈഷമ്യമുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നുമില്ല.
കുറിപ്പുകൾ
1 ‘സന്ദർഭേ സംസ്കതീകൃതാ ച.’ ലീലാതിലകം രണ്ടാം ശില്പം.
2 ‘മണി’ എന്ന പദത്തിനു ചെന്തമിഴിൽ മാണിക്യമെന്നും ഇന്ദ്രനീലമെന്നും അർത്ഥമുണ്ടു്; സംസ്കൃതത്തിൽ അതു രത്നപര്യായം മാത്രമാണു്.
അദ്ധ്യായം 7- സംസ്കൃതസാഹിത്യം
(ക്രി. പി. 1300-ാമാണ്ടുവരെ)
7.1ഒടുവിലത്തെ പെരുമാൾ
ആദികാലത്തു ജീവിച്ചിരുന്ന കേരളീയ സംസ്കൃതകവികളെപ്പറ്റി ഈ അധ്യായം മുതൽ പ്രസ്താവിക്കാം. ഒടുവിലത്തെപ്പെരുമാളായ ഭാസ്കര രവിവർമ്മൻ ഉദ്ദേശം ക്രി. പി. 955 മുതൽ 978 വരെ രാജ്യഭാരം ചെയ്ത ഇന്ദുഗോദവർമ്മനുശേഷം ചേരമാൻ പെരുമാളായി അഭിഷിക്തനാകുകയും 1036 വരെ, ഉദ്ദേശം അൻപത്താറു വർഷം, നാടുവാഴുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാസനങ്ങൾ മലബാർ ജില്ലയിൽ തിരുനെല്ലിയിലും, വടക്കൻ തിരുവിതാംകൂറിൽ തൃക്കൊടിത്താനം, പെരുന്ന (പെരുനെയ്തൽ), തിരുമൂഴിക്കുളം ഈ സ്ഥലങ്ങളിലും കാണുന്നുണ്ടു്. അദ്ദേഹം പരാക്രമശാലിയായ ഒരു രാജാവായിരുന്നു എങ്കിലും അദ്ദേഹത്തെ ചോളചക്രവർത്തികളായ രാജരാജചോളനും (985–1014) രാജേന്ദ്രചോളനും (1014–1044) ജയിക്കുകയും രാജേന്ദ്രചോളൻ അദ്ദേഹത്തിന്റെ കിരീടംതന്നെ 1018-ാമാണ്ടിടയ്ക്കു് അപഹരിക്കുകയും ചെയ്തു. അതോടുകൂടി കേരളത്തിലെ പെരുമാൾ വാഴ്ച അവസാനിച്ചു. അതിനുമുമ്പുതന്നെ മൂഷികഖണ്ഡത്തിലും (കോലത്തുനാടു്) കൂപകഖണ്ഡത്തിലും (വേണാടു്) ഉള്ള രാജാക്കന്മാർ സ്വതന്ത്രകല്പന്മാരായിരുന്നു. ചേരവംശത്തിന്റെ അധഃപതനത്തോടുകൂടി അവരുടെ സ്വാതന്ത്ര്യം അഖണ്ഡമായി. ഒടുവിലത്തെപ്പെരുമാൾ കേരളം പലർക്കുമായി പങ്കുവെച്ചുകൊടുത്തു എന്നുള്ള കേരളോത്പത്തിയിലെ പ്രസ്താവന അവിശ്വസനീയമാണു്. കൊച്ചിരാജാക്കന്മാർ പെരുമാക്കന്മാരുടെ പിൻവാഴ്ചക്കാരെന്ന നിലയിൽ തിരുവഞ്ചിക്കുളത്തു താമസിച്ചു. ഈ മൂന്നു വംശങ്ങളിലേയും, കോഴിക്കോടു്, വടക്കൻ കോട്ടയം, വെട്ടത്തുനാടു്, വടക്കുംകൂർ, ചെമ്പകശ്ശേരി മുതലായ ഇതരവംശങ്ങളിലേയും രാജാക്കന്മാർ പല കാലഘട്ടങ്ങളിലും കേരളസാഹിത്യത്തെ വിദഗ്ദ്ധമായും ബഹുമുഖമായും പോഷിപ്പിച്ചിട്ടുണ്ടു്.
7.2വരരുചി
ഗണിതശാസ്ത്രത്തിനു് ആവശ്യമുള്ള വാക്യവും പരല്പേരും രചിച്ചതു വരരുചി എന്ന ഒരു പണ്ഡിതനായിരുന്നു എന്നാണു് കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം. വരരുചികേരളം എന്നൊരു പഴയ ജ്യോതിഷഗ്രന്ഥവും അദ്ദേഹത്തിന്റെ കൃതിയായുണ്ടു്. അദ്ദേഹം ഗോകർണ്ണത്തുകാരനും ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദസ്വാമികളുടെ പുത്രനുമായിരുന്നു എന്നും ആകസ്മികമായി കേരളത്തിൽ വന്നതാണെന്നും പഴമക്കാർ പറയുന്നു. ഗോവിന്ദസ്വാമികളുടെ പുത്രനല്ലെന്നുള്ളതു തീർച്ചയാണു്. വരരുചി മേഴത്തോളഗ്നിഹോത്രിയുടെ അച്ഛനാണെന്നുള്ള ഐതിഹ്യം അവിശ്വസനീയമാണെങ്കിലും, അഗ്നിഹോത്രിയെക്കാൾ പ്രാക്തനനാണെന്നു തദനുരോധേന അനുമാനിക്കാമെങ്കിൽ അദ്ദേഹം ക്രി. പി. നാലാം ശതകത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കാവുന്നതാണു്. എന്തു കൊണ്ടെന്നാൽ അഗ്നിഹോത്രി ജനിച്ചതു ‘പുരുധീസമാശ്രയഃ’ എന്ന കലിവാക്യത്തിൽനിന്നു കിട്ടുന്ന ക്രി. പി. 343-ലും യാഗക്രിയകൾ സമാപിപ്പിച്ചതു ‘യജ്ഞസ്ഥാനം സുരക്ഷ്യം’ എന്ന കലിവാക്യംകൊണ്ടു കിട്ടുന്ന 378-ലും ആണെന്നു കേട്ടുകേൾവിയുണ്ടു്. ഇതുപോലെയുള്ള കലിവാക്യങ്ങൾ പിൽക്കാലത്തു് ഓരോരുത്തർ ഉണ്ടാക്കിയതാണു്. വരരുചി എന്ന പേരിൽ പല പണ്ഡിതന്മാരേയും നാം ഭാരതസാഹിത്യ ചരിത്രത്തിൽ കണ്ടെത്തുന്നു. കാത്യായനൻ എന്ന നാമാന്തരത്താൽ സുവിദിതനും പാണിനി മഹർഷിയുടെ വ്യാകരണസൂത്രങ്ങൾക്കു വാർത്തികങ്ങൾ നിർമ്മിച്ച പണ്ഡിതമൂർദ്ധന്യനുമായ വരരുചി ക്രി. മു. നാലാം ശതകത്തിൽ ഗോദാവരീതീരത്തിൽ ജീവിച്ചിരുന്നു. ‘ഉഭയാഭിസാരിക’ എന്ന ഭാണത്തിന്റെ പ്രണേതാവായ മറ്റൊരു വരുരുചി ക്രി. മു. ഒന്നാം ശതകത്തിൽ ശകജേതാവായ വിക്രമാദിത്യന്റെ സദസ്യനായി പരിലസിച്ചു. അധ്യാത്മരാമായണത്തിന്റെ രചയിതാവും ഒരു വരരുചിയാണെന്നു പറയാറുണ്ടെങ്കിലും അതിനു ലക്ഷ്യമൊന്നുമില്ല. അതു താരതമ്യേന അർവ്വാചീനമായ ഒരു കൃതിയാണു്. ഇരുപത്തഞ്ചു ശ്ലോകങ്ങളിൽ കാരകം, സമാസം, തദ്ധിതം മുതലായ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന വാരരുചസങ്ഗ്രഹത്തിന്റെ നിർമ്മാതാവു സൂത്രകാരകല്പനായതുകൊണ്ടു ഭാഷ്യവിരുദ്ധമായി ഛാന്ദസപ്രയോഗം ചെയ്യുന്നു എന്നു് അതിന്റെ ദീപപ്രഭ എന്ന വ്യാഖ്യയിൽ നാരായണൻ നമ്പൂരി പറഞ്ഞിരിക്കുന്നു. അതിന്റെ കാരണം എന്തായാലും അദ്ദേഹം ഒരു പ്രാചീനഗ്രന്ഥകാരനാണെന്നുള്ളതിനു സംശയമില്ല. ഈ സങ്ഗ്രഹകാരനും വാക്യകാരനും ഒരാളായിരിക്കാം. ഇവകൂടാതെ പ്രാകൃതപ്രകാശം, വാരരുചകോശം, ആശൗചാഷ്ടകം എന്നിങ്ങനെ ചില വാങ്മയങ്ങളും വരരുചി കൃതികളായി കാണുന്നുണ്ടു്. അവയിൽ ആശൗചാഷ്ടകം കേരളീയവരരുചിയുടെ കൃതിയാണു്. വരരുചി വാക്യവും പരല്പേരും നിർമ്മിച്ചു എങ്കിലും കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപു് അത്യന്തം വിരളമായിരുന്നു.
7.3ആശൗചാഷ്ടകം
ഈ ഗ്രന്ഥത്തിൽ എട്ടു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു എന്നു പേരിൽനിന്നുതന്നെ വ്യക്തമാകുന്നുണ്ടല്ലോ. എങ്കിലും ആ സങ്കുചിതമായ പരിധിക്കുള്ളിൽ ആചാര്യൻ അത്യന്തം വിസ്തൃതമായ ആശൗചവിഷയത്തിന്റെ സകലമർമ്മങ്ങളേയും സ്പർശിച്ചിട്ടുണ്ടു്. താഴെ ഉദ്ധരിക്കുന്നതു് ആദ്യത്തെ ശ്ലോകമാണു്.
“നാമ്നഃപ്രാഗ് ദന്തജാതേരുപനയനവിധേ
രാപ്ലവോഹസ്ത്രിരാത്രം
ജ്ഞാതേരൂർധ്വം ദശൈതൽ സഹഭൂവി തു കൃതേ
നാമ്നി പിത്രോസ്സദൈവ
സ്ത്രീഷു ക്ഷൗരാഷ്ടമാബ്ദാദുപയമനവിധേഃ
പൂർവവൽ സന്നിധൗ സ്യാ
ന്മാതുസ്തന്മാസസംഖ്യാസമദിനമുഭയോ
രുദ്ഭവേ ഗർഭനാശേ.”
7.3.1വ്യാഖ്യ
പ്രസ്തുത ഗ്രന്ഥത്തിനു് അജ്ഞാതനാമാവായ ഒരു കേരളീയൻ മനോഹരമായ ഒരു വ്യാഖ്യാനം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്. ആരംഭത്തിൽ സ്മൃതികാരനായ യാജ്ഞവല്ക്യനെ വന്ദിച്ചതിനുമേൽ വ്യാഖ്യാതാവു്
“അഷ്ടമശ്ലോകസൂച്യഗ്രവേധനം കൃതവാൻ ഹി യഃ
തഞ്ച നത്വാ വരരുചിം തദർത്ഥം വിവൃണോമ്യഹം.
ആശൗചാഷ്ടകഗീതാദിതത്ത്വസമ്പ്രതിപത്തയേ
പരസ്പരഭിദാഗുഢവ്യാഖ്യാർത്ഥവ്യക്തിഹേതവേ”
എന്നിങ്ങനെ മൂലകാരനെ നമസ്കരിക്കുകയും വ്യാഖ്യാനോദ്ദേശം വിശദീകരിക്കുകയും ചെയ്യുന്നു. ‘സഹസ്രസ്വാമി’ എന്ന അശ്രുതപൂർവനായ ഒരു ആചാര്യന്റെ വാക്യങ്ങൾ അദ്ദേഹം അങ്ങിങ്ങു് ഉദ്ധരിക്കുന്നുണ്ടു്. അദ്ദേഹവും കേരളീയനായിരിക്കാം. ക്ഷത്രിയർക്കും വൈശ്യർക്കും മരുമക്കൾ വഴിക്കാണു് ദായക്രമമെന്നു വ്യാഖ്യാകാരൻ വ്യക്തമായി പറയുന്നു. അതുകൊണ്ടു് അദ്ദേഹത്തിന്റെ കേരളീയത്വത്തെപ്പറ്റി സംശയിക്കേണ്ടതില്ല. വ്യാഖ്യാനത്തിനു് ഉദ്ദേശം നാലഞ്ചു ശതകത്തെ പഴക്കം കാണണം.
7.4പറയി പെറ്റ പന്തിരുകുലം
വരരുചിയുടെ ദാമ്പത്യജീവിതത്തെപ്പറ്റി കേരളീയർ ഒരു കഥ പറഞ്ഞുവരുന്നുണ്ടു്. ഒരിക്കൽ വരരുചി ഒരാൽത്തറയിൽ ഇരിക്കുമ്പോൾ അദ്ദേഹം ഒരു പറച്ചിയെ വിവാഹം ചെയ്യേണ്ടിവരുമെന്നു ചില വ്യോമചാരികൾ സംഭാഷണം ചെയ്തുപോകുകയും അതു കേട്ടു വിഷണ്ണനായി അദ്ദേഹം ആ പറയപ്പെൺപൈതലേതെന്നു തിരക്കി, അവളെപ്പിടിച്ചു തലയ്ക്കൊരാണി തറച്ചു് ഒരു പെട്ടിയിലാക്കി രാജഭടന്മാരെക്കൊണ്ടു് ആ പെട്ടി പുഴയിൽ ഒഴുക്കിക്കുകയും ചെയ്തു. അതു് ഒരു ബ്രാഹ്മണൻ കണ്ടെടുത്തു.
കുട്ടിയെ തന്റെ മകളെപ്പോലെ വളർത്തി. ആ ബ്രാഹ്മണന്റെ ഗൃഹത്തിൽ വരരുചി ഒരു ദിവസം അതിഥിയായി ചെല്ലുകയും കന്യകയുടെ രൂപഗുണങ്ങളാൽ ആകൃഷ്ടനായി അവളെ വിവാഹം ചെയ്കയും ചെയ്തു. ആ യുവതിയുടെ പൂർവ ചരിത്രം തലയിലെ ആണി കണ്ടു മനസ്സിലായപ്പോൾ ലജ്ജിച്ചു സ്വദേശത്തു താമസിക്കുന്നതു വിഹിതമല്ലെന്നു കരുതി അദ്ദേഹം സപത്നീകനായി ദേശസഞ്ചാരമാരംഭിക്കുകയും ആ വഴിക്കു കേരളത്തിൽ വന്നു ചേരുകയും ചെയ്തു. പതിനൊന്നു ശിശുക്കളെ പത്നി കേരളത്തിൽ ഓരോ സ്ഥലത്തായി പ്രസവിച്ചു. ഓരോ കുഞ്ഞിനെപ്പറ്റിയും ‘വായുണ്ടോ’ എന്നു വരരുചി ആ സാധ്വിയോടു ചോദിക്കുകയും ഉണ്ടെന്നു പറഞ്ഞാൽ അതിനെ പ്രസവിച്ച സ്ഥലത്തുതന്നെ ഇട്ടുംവെച്ചു പോകുകയും പതിവായിരുന്നു. പന്ത്രണ്ടാമത്തെ കുഞ്ഞിനു വായില്ലെന്നു് അവൾ പൊളി പറഞ്ഞപ്പോൾ അതു വാസ്തവത്തിൽ വായില്ലാത്തതായിത്തന്നെ തീർന്നു. അതിനെ ഒരു കുന്നിൽ കൊണ്ടു ചെന്നു ‘വായില്ലാക്കുന്നിലപ്പൻ’ എന്നു പേരും കൊടുത്തു പ്രതിഷ്ഠിച്ചതിനുമേൽ അവർ വീണ്ടും യാത്ര തുടർന്നു കേരളം വിട്ടുപോയി. ഇതാണു് ഐതിഹ്യം.
“മേഴത്തോളഗ്നിഹോത്രീ, രജക, നുളിയനൂർ
ത്തച്ചനും, പിന്നെ വള്ളോൻ,
വായില്ലാക്കുന്നിലപ്പൻ, വടുതലമരുവും
നായർ, കാരയ്ക്കൽ മാതാ,
ചെമ്മേ കേളുപ്പുകൂറ്റൻ, പെരിയ തിരുവരങ്ക
ത്തെഴും പാണനാരും,
നേരേ നാരായണഭ്രാന്തനു, മുടനകവൂർ
ച്ചാത്തനും, പാക്കനാരും.”
എന്ന ശ്ലോകത്തിൽനിന്നു മറ്റു മക്കൾ ആരെന്നു ഗ്രഹിക്കാവുന്നതാണു്. മേഴത്തോൾ ജാതിയിൽ നമ്പൂരിയും, പെരുന്തച്ചൻ കമ്മാളനും, ഉപ്പുകൂറ്റൻ മാപ്പിളയും (മുഹമ്മദീയനല്ല), ചാത്തൻ വൈശ്യനും, പാക്കനാർ പറയനുമായിരുന്നു എന്നു പറയുന്നു. ഇളയതായ നാറാണത്തുഭ്രാന്തനാണത്രേ കേരളത്തിൽ താന്ത്രികമതം അഭിവൃദ്ധിപ്പെടുത്തിയതു്. ഓരോരുത്തരെ ഓരോ ജാതിക്കാർ എടുത്തു വളർത്തിയതിനാൽ അവർക്കു ഭിന്നജാതിത്വം വന്നുചേർന്നുപോലും. പതിനൊന്നു പേരും ഓരോ തരത്തിൽ ദിവ്യന്മാരായിരുന്നു. അവരിൽ ചിലരെപ്പറ്റി ആശ്ചര്യകരങ്ങളായ പല ഐതിഹ്യങ്ങൾ കേട്ടുകേൾവിയുണ്ടു്. ഏകദേശം ഇത്തരത്തിൽ ഒരൈതിഹ്യം തമിഴ്നാട്ടിലും പ്രചരിക്കുന്നു. ഭഗവാൻ എന്ന ബ്രാഹ്മണന്റെയും ആതി എന്ന പറച്ചിയുടേയും സന്താനങ്ങളായി ഉപ്പൈ, ഉരുവൈ, വള്ളി, ഔവൈയാർ, അതികമാൻ, കപിലർ, തിരുവള്ളുവർ ഇങ്ങനെ ഏഴു പേർ ജനിച്ചു എന്നും, അവരെയെല്ലാം മാതാപിതാക്കൾ വഴിയിൽ തള്ളിയിട്ടുപോയി എന്നും, ഓരോ ജാതിക്കാർ എടുത്തു വളർത്തി എന്നുമാണു് ആ ഐതിഹ്യത്തിന്റെ ചുരുക്കം. തിരുവള്ളുവർ തിരുക്കുറളിന്റെ പ്രണേതാവും, കപിലർ പ്രസിദ്ധനായ സംഘകവിയും, ഔവൈ ചെന്തമിഴ്ക്കവയിത്രിയുമാണു്. അതികമാനും ചേരമാൻ പെരുമാൾനായനാരും ഒന്നാണെന്നു പഴമക്കാർ പറയുന്നു. കാരയ്ക്കലമ്മ ചോളദേശത്തിൽ ജീവിച്ചിരുന്ന ഒരു കവയിത്രിയാണു്. തിരുവാലങ്കാട്ടു മൂത്ത തിരുപ്പതികം, ഇരട്ടൈ മണിമാലൈ, അർപ്പുതത്തിരുവാന്താതി, ഈ ശിവസ്തുതിപരങ്ങളായ പ്രബന്ധങ്ങൾ ചെന്തമിഴിൽ രചിച്ചതു് ആ ഭക്തയാകുന്നു. ചോളരാജ്യത്തിലെ ഒരു ദേവതയായ കാരയ്ക്കലമ്മയേയും മൈലാപ്പൂരിൽ ജനിച്ചതായി തമിഴർ ഘോഷിക്കുന്ന തിരുവള്ളുവരെയും കേരളസന്താനങ്ങളായി ഗണിക്കുന്നതു സാഹസം തന്നെ. തിരുവരങ്കത്തു പാണനാരുടെ ജന്മഭൂമി ശ്രീരങ്ഗമാണെന്നു് അദ്ദേഹത്തിന്റെ പേരിനോടു ചേർത്തുകാണുന്ന വിശേഷണം തന്നെ പ്രഖ്യാപനം ചെയ്യുന്നു. ആകെക്കൂടി നോക്കുമ്പോൾ അഗ്നിഹോത്രി, പെരുന്തച്ചൻ, വടുതലനായർ, നാറാണത്തുഭ്രാന്തൻ, ചാത്തൻ, പാക്കനാർ എന്നീ ആറു പേരും, പക്ഷെ ഉപ്പുകൂറ്റനും കേരളത്തിൽ ഓരോ കാലത്തു ജീവിച്ചിരുന്നിരിക്കാമെന്നും അവരെയെല്ലാം ഒരു ചരടിലിണക്കിക്കോർത്തു് ഏകോദരസഹോദരന്മാരാക്കി ഒരു കഥ കേരളീയർ നിർമ്മിച്ചതു ജാതിബ്ഭള്ളിന്റെ പൊള്ള വെളിപ്പെടുത്താനും സരസ്വതീഗോത്രം ഒന്നേ ഉള്ളു എന്നു കാണിക്കുവാനുമായിരിക്കുമെന്നും ഞാൻ ഊഹിക്കുന്നു. വൈയാകരണനായ വരരുചിക്കു് അഗമ്യാഗമനം കല്പിച്ചു് അദ്ദേഹത്തെ പതിതപ്രായനായി ജനങ്ങൾ കരുതിയിരുന്നു എന്നുള്ളതു ഭോജരാജാവിന്റെ ശൃങ്ഗാരപ്രകാശത്തിൽ നിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽനിന്നു വിശദമാകുന്നതാണു്.
“ധൂർത്തൈര്യൽ ശ്വപചീകൃതോ വരരുചി
സ്സർവ്വജ്ഞകല്പോപി സൻ;
ജീവന്നേവ പിശാചതാഞ്ച ഗമിതോ
ഭർച്ചുര്യദഭ്യർച്യധീഃ;
ഛന്ദോഗോയമിതി പ്രഭാകരഗുരുർ
ദ്ദേശാച്ച നിർവാസിതോ
യദ്വൃത്താന്തവിജൃംഭിതേന മഹതാ
തത്സർവമല്പീകൃതം”
പല ദേശങ്ങളിലെ പുരാവൃത്തങ്ങൾ കൂട്ടിക്കുഴച്ചുമറിച്ചു് ഒന്നിച്ചു ചേർത്തു തട്ടിപ്പടച്ചിരിക്കുന്നതാണു് കേരളത്തിലെ ഈ ഐതിഹ്യം എന്നു സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ആർക്കും ബോധപ്പെടാതിരിക്കുകയില്ല.
7.4.1മേഴത്തോൾ അഗ്നിഹോത്രി
മേഴത്തോൾ അഗ്നിഹോത്രിയുടെ ഇല്ലം മലബാർ ജില്ലയിൽ പൊന്നാനിത്താലൂക്കിൽ മേഴത്തോളംശത്തിലാകുന്നു. ആ കുടുംബക്കാർ ഇന്നും വന്നേരിയിൽ ഉണ്ടത്രേ. അദ്ദേഹമാണു് നമ്പൂരിമാരുടെ ഇടയിൽ ആദ്യമായി ഋതുമതീവിവാഹം ചെയ്തതു് എന്നു പറയാറുള്ളതു സത്യമല്ലെന്നു ഞാൻ മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. അദ്ദേഹമത്രേ കേരളത്തിൽ ആദ്യമായി യാഗം ചെയ്തതു് എന്നും കേൾവിയുണ്ടു്. അഗ്നിഹോത്രി വളരെ യാഗങ്ങൾ അനുഷ്ഠിച്ചു എന്നുള്ളതു വാസ്തവമാണു്. അദ്ദേഹം തൊണ്ണൂറ്റൊൻപതു യാഗങ്ങൾ നിർവഹിച്ചു എന്നും ക്രി. പി. 378-ൽ മുപ്പത്താറാമത്തെ വയസ്സിൽ ആണു് ഒടുവിലത്തെ യാഗം അവസാനിപ്പിച്ചതെന്നും പറഞ്ഞുവരാറുണ്ടു്. അദ്ദേഹം ‘അധ്വരസമ്പ്രദായം’ കൊടുന്തമിഴിൽ ഭാഷപ്പെടുത്തീട്ടുണ്ടെന്നു ചിലർ പ്രസ്താവിക്കുന്നതിൽ വല്ല വാസ്തവാംശവുമുണ്ടോ എന്നറിഞ്ഞുകൂടാ. ആ ഗ്രന്ഥം ഇതുവരെ കണ്ടുകിട്ടീട്ടില്ല. ഏതായാലും കേരളത്തിൽ പൂർവമീമാംസാമതത്തിന്റെ പ്രചാരത്തിനുവേണ്ടി ഇദംപ്രഥമമായി പ്രയത്നിച്ചവരിൽ അദ്ദേഹം ഒരു പ്രാമാണികനായിരുന്നു എന്നു നിർണ്ണയിക്കാം.
“മുൻപത്നി പുഷ്പിണിയൊടുക്കമൊരമ്മിയാരീ
ത്തൻപത്തനാടികളുമൊത്തെഴുമഗ്നിഹോത്രീ
വൻപത്തമോടൊരു കുറേശ്ശതമധ്വരം സൽ
സമ്പത്തിയന്ന വിഭു ചെയ്തുനിരത്തി നാട്ടിൽ.”
എന്ന പദ്യത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഏതദ്വിഷയകമായ ഒരു ഐതിഹ്യം തന്റെ കേരളം എന്ന വിശിഷ്ടമായ കാവ്യത്തിൽ സങ്ഗ്രഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ പത്നിയായ ‘പത്തനാടി’ (ആധാനം ചെയ്ത നമ്പൂരിയുടെ അന്തർജ്ജനം) യിൽ വെളുത്ത പട്ടേരിയുടേയും മൂന്നാമത്തെ പത്നിയായ അമ്യാരിൽ (തമിഴ്ബ്രാഹ്മണി) വേമഞ്ചേരി, കൂടല്ലൂർ, കൂടലാറ്റുപുറം ഈ മനകളിലെ നമ്പൂരിമാരുടേയും കുടുംബങ്ങൾ ഉത്ഭവിച്ചു എന്നും രണ്ടാമത്തെ ഭാര്യയായ ഋതുമതിയിൽ ഉണ്ടായ സന്തതിപരമ്പര അന്യംനിന്നുപോയി എന്നും ആ മഹാകവി തന്നെ രേഖപ്പെടുത്തീട്ടുണ്ടു്.
7.5പ്രഭാകരമിശ്രൻ – ദേശം
പൂർവമീമാംസ കേരളത്തിൽ വേരൂന്നുവാൻ പ്രധാനകാരണം കേരളീയനായ പ്രഭാകരമിശ്രന്റെ ആവിർഭാവമാണു്. പ്രഭാകരൻ ശുകപുരം ഗ്രാമത്തിൽ പെട്ട പടിഞ്ഞാറേ കുത്തുള്ളിമനയ്ക്കലേ ഒരു നമ്പൂരിയായിരുന്നു എന്നാണു് ഐതിഹ്യം. കേരളോൽപത്തിയിൽ പള്ളിവാണപ്പെരുമാൾ നമ്പൂരിമാരെ ശാസ്ത്രാഭ്യാസം ചെയ്യിക്കുന്നതിനു വേണ്ടി ഭട്ടാചാര്യരെ (കുമാരിലഭട്ടൻ) വരുത്തി ചെലവിനു കൊടുത്തു പാർപ്പിച്ചു എന്നും അദ്ദേഹത്തിന്റെ ശിഷ്യനായി വെളിയിൽനിന്നു പ്രഭാകരഗുരുക്കളും വന്നുചേർന്നു എന്നും പ്രഭാകരൻ കേരളത്തിൽതന്നെ സ്ഥിരമായി താമസിച്ചു് നമ്പൂരിമാരെ പൂർവമീമാംസ അധ്യയനം ചെയ്യിച്ചു എന്നും അദ്ദേഹത്തിനു പെരുമാൾ ഏഴായിരം കലവും ഉദയതുങ്ഗൻചെട്ടി അയ്യായിരം കലവും വസ്തുദാനം ചെയ്തു എന്നും പ്രസ്താവിച്ചു കാണുന്നു. എങ്കിലും ആ പ്രസ്താവന ആദ്യന്തം വിശ്വസനീയമല്ലെന്നും അദ്ദേഹം ഒരു കേരളീയൻ തന്നെയായിരുന്നു എന്നുമാണു് എനിക്കു തോന്നുന്നതു്. ഛന്ദോഗൻ (സാമവേദാധ്യായി) എന്ന കാരണത്താൽ അദ്ദേഹത്തെ ദേശത്തിൽനിന്നു നിഷ്കാസനം ചെയ്തു എന്നു ശൃങ്ഗാരപ്രകാശത്തിൽ പ്രസ്താവിച്ചിട്ടുള്ളതു താൻ ഉത്തരഭാരതത്തിൽ പൂർവമീമാംസ അഭ്യസിച്ച ദേശമായിരിക്കാം. അദ്ദേഹത്തെ അകേരളീയനാണെന്നു് ആരും പറഞ്ഞിട്ടില്ല. ഏതായാലും ആ മഹാത്മാവു കേരളത്തിൽ പൂർവമീമാംസാചാര്യനായി പരിലസിച്ചിരുന്നു എന്നുള്ളതു നിർവിവാദമാണു്. ഉദയതുങ്ഗേശ്വരത്തു സഭാമഠത്തിൽ അദ്ദേഹത്തിന്റെ മെതിയടി വച്ചു പൂജിച്ചുവന്നതായി കേരളോൽപത്തിയിൽ പ്രത്സാവനയുണ്ടു്. ഒരു ഘട്ടത്തിൽ അദ്ദേഹം ‘തദിദമന്യദീയമന്യസ്യോച്യമാനം മാതുലധനകഥനന്യായ മാവഹതി’ എന്ന പങ്ക്തിയിൽ മരുമക്കത്തായത്തെ കടാക്ഷിക്കുന്നതായി അഭ്യൂഹിക്കാവുന്നതാണു്.
7.5.1കാലം
കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു പ്രഭാകരൻ എന്നാണു് ഭാരതമെങ്ങും പണ്ടേക്കുപണ്ടേയുള്ള പ്രസിദ്ധി. ക്രി. പി. 650-ൽ ചരമം പ്രാപിച്ച ഭർത്തൃഹരിയുടെ വാക്യപദീയത്തെ ഭട്ടൻ തന്ത്രവാർത്തികത്തിൽ സ്മരിക്കുന്നതുകൊണ്ടും ഉംവേകൻ എന്ന നാമാന്തരത്തോടുകൂടിയ ഭവഭൂതി (655–725) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നതുകൊണ്ടും അദ്ദേഹം ക്രി. പി. 620 മുതൽ 680 വരെ ജീവിച്ചിരുന്നിരിക്കണമെന്നാണു് പല പണ്ഡിതന്മാരുടെയും മതം. കുമാരിലൻ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോൾ “അത്രാപി നോക്തം; തത്ര തുനോക്തം; ഇതി ദ്വിരുക്തം” എന്ന പങ്ക്തിക്കു് അർത്ഥം തോന്നാതെ സ്വല്പം കുഴങ്ങി എന്നും അതു കണ്ട കുശാഗ്രബുദ്ധിയായ പ്രഭാകരൻ “അത്ര അപിനാ ഉക്തം; തത്ര തുനാ ഉക്തം; ഇതി ദ്വിഃ ഉക്തം” അതായതു് “ഇവിടെ ‘അപി’ കൊണ്ടും അവിടെ ‘തു’കൊണ്ടും ഇങ്ങനെ രണ്ടുതവണ പറഞ്ഞിട്ടുണ്ടു്” എന്നാണു് ആ പങ്ക്തിയുടെ അർത്ഥമെന്നു് ആചാര്യനെ അറിയിച്ചു എന്നും, അപ്പോൾ വിസ്മിതനായ അദ്ദേഹം ആ ശിഷ്യനു ‘ഗുരു’ എന്ന ബിരുദം നല്കി എന്നും പഴമക്കാർ പ്രസ്താവിക്കുന്നു. തന്നിമിത്തം അദ്ദേഹത്തിന്റെ മതത്തെ ഗുരുമതമെന്നു പറയുന്നു. ശിഷ്യനായിരിക്കുമ്പോൾ ഒരു രാത്രിയിൽ പ്രഭാകരൻ കുമാരിലന്റെ ജീവഹാനി വരുത്തുവാൻ തട്ടിൻപുറത്തു കേറി ഒളിഞ്ഞിരിക്കുകയും, കുമാരിലൻ തന്റെ പത്നിയോടു പൂർണ്ണചന്ദ്രനെ ചൂണ്ടിക്കാണിച്ചു് ആ ചന്ദ്രനു തന്റെ പ്രഭാകരന്റെ കാന്തിയില്ലെന്നു പറയുകയും അതു കേട്ടു ശിഷ്യൻ താഴെയിറങ്ങി ഗുരുദ്രോഹത്തിനു പ്രായശ്ചിത്തമായി ഉമിത്തീയിൽ ഇറങ്ങിനിന്നു മരിക്കുവാൻ നിശ്ചയിക്കുകയും, അതു് ആചാര്യൻ പണിപ്പെട്ടു തടയുകയും ചെയ്തതായി ഒരു കഥയുണ്ടു്. വിദ്യാരണ്യന്റേതാണെന്നു് അബദ്ധമായി പറയുന്ന ശങ്കരവിജയത്തിൽ കാണുന്നതു കുമാരിലൻ ഒരു ബൗദ്ധനോടു ബുദ്ധദർശനം അഭ്യസിച്ചു എന്നും ആ അഭ്യാസം ബൗദ്ധമതഖണ്ഡനത്തിനു വേണ്ടിയായിരുന്നതിനാൽ ബൗദ്ധന്മാരെ വാദത്തിൽ മടക്കിയതിനുശേഷം ഗുരുദ്രോഹഭീതിയാൽ ഉമിത്തീയിൽ ചാടി മരിച്ചു എന്നുമാകുന്നു. സുകുമാരകവിയെപ്പറ്റിയും ഈ ഐതിഹ്യം തന്നെ പ്രകാരാന്തരേണ പ്രചരിക്കുന്നു. പ്രസ്തുത സംഭവം ആരെസ്സംബന്ധിച്ചാണു് വാസ്തവത്തിൽ ഉണ്ടായതെന്നു് അറിവാൻ നിവൃത്തിയില്ല. ഏതായാലും ചില വിദ്വാന്മാർ വിപരീതാഭിപ്രായക്കാരാണെങ്കിലും പ്രഭാകരൻ കേരളത്തിൽനിന്നു് ഉത്തരഭാരതത്തിൽ പോയി ഭട്ടന്റെ അന്തേവാസിത്വം സ്വീകരിക്കുകയും ഭട്ടനോടുകൂടി തിരിയെ സ്വദേശത്തു വന്നു ബൗദ്ധമതത്തെ അസ്തമിതപ്രായമാക്കുകയും ചെയ്തതായി നമുക്കു് അനുമാനിക്കാം. ആ അനുമാനം അസങ്ഗതമല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതകാലം ക്രി. പി. 650-നും 720-നും ഇടയ്ക്കാണെന്നു വന്നുകൂടുന്നു.
7.5.2ഭവദാസനും പ്രഭാകരനും
ആദികാലത്തു മീമാംസാദർശനം ഒന്നേയുണ്ടായിരുന്നുള്ളു. അതു പിന്നീടു കർമ്മകാണ്ഡ പ്രതിപാദകമായ പൂർവ്വമീമാംസയെന്നും ജ്ഞാനകാണ്ഡ പ്രതിപാദകമായ ഉത്തരമീമാംസയെന്നും രണ്ടായി പിരിഞ്ഞു. പൂർവ്വമീമാംസയ്ക്കു മീമാംസയെന്നും ഉത്തരമീമാംസയ്ക്കു വേദാന്തമെന്നും പശ്ചാൽകാലികന്മാർ പേർ നൽകി. പൂർവമീമാംസാസൂത്രങ്ങൾ നിർമ്മിച്ചതു ജൈമിനി മഹർഷിയാണു്. ആ ഗ്രന്ഥത്തിൽ പതിനാറു് അധികരണങ്ങളുണ്ടു്. ‘ദ്വാദശലക്ഷണി’ എന്നു പറയുന്ന ആദ്യത്തെ പന്ത്രണ്ടു് അദ്ധ്യായങ്ങൾ മാത്രമേ സാധാരണമായി പഠിക്കാറുള്ളു. സങ്കർഷകാണ്ഡമെന്നും ദേവതാധ്യായമെന്നും പറയുന്ന ഒടുവിലത്തെ നാലധ്യായങ്ങൾ താരതമ്യേന അപ്രസിദ്ധങ്ങളാണു്. ജൈമിനീയസൂത്രങ്ങളുടെ ആദ്യത്തെ വൃത്തികാരൻ ഉപവർഷനും രണ്ടാമൻ ഭവദാസനുമാണു്. ഭവദാസൻ ക്രി. പി. രണ്ടാംശതകത്തിൽ ജീവിച്ചിരുന്നു. ഈ പേർ നമ്പൂരിമാർക്കല്ലാതെ മറ്റാർക്കുമില്ലാത്തതുകൊണ്ടു പ്രസ്തുത വൃത്തികാരനെ ഞാൻ ഒരു കേരളീയനായി പരിഗണിക്കുന്നു. അദ്ദേഹത്തെ ഭട്ടൻ ശ്ലോകവാർത്തികത്തിൽ
“പ്രദർശനാർത്ഥമിത്യേകേ കേചിന്നാനാർത്ഥവാചിനഃ
സമുദായാദവച്ഛിദ്യ ഭവദാസേന കല്പിതാൽ.”
എന്ന പദ്യത്തിൽ അസന്ദിഗ്ദ്ധമായി സ്മരിക്കുന്നു. ദേവസ്വാമി (ക്രി. പി. 1000) ഈ വൃത്തിയെ ‘ഭാവദാസഭാഷ്യം’ എന്നു പ്രശംസിച്ചിട്ടുണ്ടു്. ഭവദാസന്റെ വൃത്തി ഇനിയും കണ്ടുകിട്ടീട്ടില്ല. ശബരസ്വാമിയാണു് (ക്രി. പി. 200) ജൈമിനീയസൂത്രങ്ങളുടെ ഒന്നാമത്തെ ഭാഷ്യകാരൻ. ശബരഭാഷ്യത്തിനു ടീകകളാണു് ഭട്ടനും പ്രഭാകരനും നിർമ്മിച്ചിട്ടുള്ളതു്. ഭട്ടന്റെ ശ്ലോകവാർത്തികം ശബരഭാഷ്യം പ്രഥമാധ്യായത്തിലെ പ്രഥമപാദത്തിന്റേയും തന്ത്രവാർത്തികം ഒന്നാമധ്യായം രണ്ടാം പാദംമുതൽ മൂന്നാമധ്യായത്തിന്റെ അവസാനം വരെയുള്ള ഭാഗത്തിന്റേയും ടുപ്ടീക നാലാമധ്യായം മുതൽ പന്ത്രണ്ടാമധ്യായംവരെ ഒൻപതു അധ്യായങ്ങളുടേയും വ്യാഖ്യാനമാകുന്നു. ഇവ കൂടാതെ ബൃഹട്ടീകയെന്നും മധ്യമടീകയെന്നുംകൂടി രണ്ടു വ്യാഖ്യകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. വാർത്തികനിർമ്മാണം നിമിത്തം കുമാരിലനെ വാർത്തികകാരനെന്നും പറയുന്നു. ഭവദാസമതത്തിന്റെ ഖണ്ഡനത്തിനു ഭട്ടനും മണ്ഡനത്തിനു പ്രഭാകരനും ഉദ്യമിച്ചു. ഒരു കേരളീയന്റെ മതത്തെ പുനഃസ്ഥാപനം ചെയ്യുവാൻ മറ്റൊരു കേരളീയൻ ശ്രമിക്കുന്നതു സ്വാഭാവികമാണല്ലോ.
7.5.3പ്രഭാകരന്റെ കൃതികൾ
പ്രഭാകരൻ ശബരഭാഷ്യത്തിനു വിവരണമെന്നും നിബന്ധനമെന്നും രണ്ടു വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. വിവരണമാണു് ആദ്യത്തെ വ്യാഖ്യാനം. അതിനു ലഘ്വീ എന്നും പേരുണ്ടു്. ആദ്യം വിവരണം രചിക്കുകയും അതിനെ ഭട്ടൻ വാർത്തികത്തിൽ വിമർശിച്ചപ്പോൾ വാർത്തികത്തെ ചർച്ചചെയ്തു ബൃഹതീ എന്നുകൂടിപ്പേരുള്ള നിബന്ധനം നിർമ്മിക്കുകയും ചെയ്തതായി ഊഹിക്കാം. ബൃഹതിയുടെ ആറധ്യായങ്ങൾമാത്രമേ കണ്ടുകിട്ടീട്ടുള്ളു. ലഘ്വിക്കു് ആറായിരം ശ്ലോകത്തോളവും ബൃഹതിക്കു പന്തീരായിരം ശ്ലോകത്തോളവും വലിപ്പമുണ്ടെന്നാണു് സർവദർശനകൗമുദീകാരനായ മാധവസരസ്വതി പറയുന്നതു്. രണ്ടും ഗദ്യമാണു്. പ്രഭാകരന്റെ ഗദ്യശൈലി ഗഹനമാണെങ്കിലും അതേസമയത്തിൽതന്നെ മനോഹരവും ഫലിതസമ്മിശ്രവുമാകുന്നു.
7.5.4പ്രഭാകരന്റേയും ഭട്ടന്റേയും ശിഷ്യന്മാർ
പ്രഭാകരൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ പ്രശസ്തി ഭാരതമെങ്ങും പ്രസരിച്ചു. ആ ആചാര്യന്റെ പ്രധാനശിഷ്യൻ ക്രി. പി. 690 മുതൽ 760 വരെ ജീവിച്ചിരുന്നതായി വിചാരിക്കാവുന്ന ശാലികാനാഥനാകുന്നു. ശാലികാനാഥൻ വങ്ഗദേശീയനെന്നാണു് എന്റെ അഭ്യൂഹം. അദ്ദേഹം ലഘ്വിക്കു ദീപശിഖാപഞ്ചികയെന്നും, ബൃഹതിക്കു ഋജുവിമലാപഞ്ചികയെന്നും പേരുള്ള രണ്ടു വ്യാഖ്യകൾ കൂടാതെ പ്രഭാകരസിദ്ധാന്തങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനു പ്രകരണപഞ്ചിക എന്ന പ്രസിദ്ധമായ ഗ്രന്ഥവും ഭാഷ്യപരിശിഷ്ടവും നിർമ്മിച്ചിട്ടുണ്ടു്. മഹാപണ്ഡിതനായിരുന്ന പള്ളിപ്പുറത്തു നമ്പൂരി അദ്ദേഹത്തെപ്പറ്റി
“ശാലികാനാഥവന്മൂഢോ ന ജാതോ ന ജനിഷ്യതേ
പ്രഭാകരപ്രകാശായ യേന ദീപശിഖാ കൃതാ”
എന്നു പറഞ്ഞിട്ടുള്ളതു പ്രഭാകരന്റെ നേർക്കുള്ള ഭക്തിപാരവശ്യം നിമിത്തം മാത്രമാണു്. മണ്ഡനമിശ്രൻ (ക്രി. പി. 670–740) ഭട്ടന്റെ ശിഷ്യനായിരുന്നു. വിധിവിവേകം, ഭാവനാവിവേകം, വിഭ്രമവിവേകം, മീമാംസാസൂത്രാനുക്രമണി, സ്ഫോടസിദ്ധി, ബ്രഹ്മസിദ്ധി എന്നീ ഗ്രന്ഥങ്ങളുടെ പ്രണേതാവാണു് അദ്ദേഹം. ബ്രഹ്മസിദ്ധി ഒരു വേദാന്തഗ്രന്ഥമാകുന്നു. ഉംവേകഭട്ടനെപ്പറ്റി മുൻപു പറഞ്ഞുവല്ലോ. അദ്ദേഹം ശ്ലോകവാർത്തികത്തിനും ഭാവനാവിവേകത്തിനും വ്യാഖ്യകൾ രചിച്ചിട്ടുണ്ടു്. ഭട്ടന്റെ ഈ മൂന്നു ശിഷ്യന്മാരേയും പറ്റി
“ഉംവേകഃ കാരികാം വേത്തി; തന്ത്രം വേത്തി പ്രഭാകരഃ;
മണ്ഡനസ്തുഭയം വേത്തി; നോഭയം വേത്തി രേവണഃ”
എന്നൊരു പഴയ ശ്ലോകമുണ്ടു്. കാരികയെന്നാൽ ഇവിടെ ശ്ലോകവാർത്തികമെന്നും തന്ത്രമെന്നാൽ തന്ത്രവാർത്തികമെന്നും അർത്ഥം. മണ്ഡനൻ വിധിവിവേകത്തിലും ബ്രഹ്മസിദ്ധിയിലും പ്രഭാകരനെ സ്മരിക്കുന്നു. “അലം ഗുരുഭിർവിവാദേന” എന്നു് അദ്ദേഹം ഒരു ഘട്ടത്തിൽ പറയുന്നു. പ്രഭാകരന്റെ സിദ്ധാന്തങ്ങളോടുകൂടി പശ്ചാൽകാലികന്മാർ ചില ഭിന്നാഭിപ്രായങ്ങൾ ഘടിപ്പിച്ചു. വാചസ്പതിമിശ്രൻ (ക്രി. പി. 800–900) ന്യായകണികയിൽ “ജരൽപ്രഭാകരോന്നീതാർത്ഥം ഗുരോർവചഃ” എന്നും “നവീനാസ്തൂന്നയന്തി” എന്നും പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് അന്നുതന്നെ പ്രഭാകരശാഖ രണ്ടായി പിരിഞ്ഞുകഴിഞ്ഞിരുന്നു എന്നൂഹിക്കാവുന്നതാണു്.
7.5.5പ്രാഭാകരമതവും ഭാട്ടമതവും
പ്രഭാകരന്റേയും ഭട്ടന്റേയും മതങ്ങൾക്കു തമ്മിലുള്ള വ്യത്യാസങ്ങൾ ഇവിടെ പ്രപഞ്ചനം ചെയ്യണമെന്നു് ഉദ്ദേശിക്കുന്നില്ല. വൈദികങ്ങളായ ശബ്ദങ്ങളെ മാത്രമേ പ്രഭാകരൻ പ്രമാണത്വേന അങ്ഗീകരിക്കുന്നുള്ളു. പദങ്ങളെക്കൊണ്ടു് അഭിഹിതങ്ങളായ പദാർത്ഥങ്ങൾതന്നെയാണു് വാക്യാർത്ഥത്തെ ബോധിപ്പിക്കുന്നതു് എന്നുള്ള ഭട്ടന്റെ പക്ഷം പ്രഭാകരനു സമ്മതമല്ല. അദ്ദേഹത്തിനു വാക്യമാണു് ഘടകം; തന്നിമിത്തം ഭട്ടനെ അഭിഹിതാന്വയവാദിയെന്നും പ്രഭാകരനെ അന്വിതാഭിധാനവാദിയെന്നും പറയുന്നു. ഭട്ടനു് അഭാവം ഒരു പദാർത്ഥമാണു്. പ്രഭാകരൻ അതു് കേവലം അധികരണസ്വരൂപമാണെന്നു കരുതുന്നു; അതു കൊണ്ടു് അനുപലബ്ധി അദ്ദേഹത്തിനു പ്രമാണമല്ല. വിപരീതഖ്യാതിവാദിയാണു് ഭട്ടൻ; അഖ്യാതിവാദിയാണു് പ്രഭാകരൻ; ഇതു ഭ്രമജ്ഞാനവിഷയകമായുള്ള മതഭേദമാകുന്നു. ഖ്യാതിയെന്നാൽ ജ്ഞാനമെന്നർത്ഥം. ഇങ്ങനെ പൂർവമീമാംസ ഭാട്ടമെന്നും പ്രഭാകരമെന്നും രണ്ടു വലിയ ശാഖകളായി പ്രവഹിച്ചുതുടങ്ങി. കാലാന്തരത്തിൽ ഭാട്ടമതത്തിനാണു് പ്രാബല്യം സിദ്ധിച്ചതു്. എങ്കിലും രണ്ടു മതങ്ങളേയും ഒന്നുപോലെ കേരളീയർ ബഹുമാനിച്ചു. രണ്ടിനും സമാനകക്ഷ്യയിൽ പട്ടത്താനങ്ങളിലും മറ്റു സ്ഥാനം നൽകി. നമ്പൂരിമാരുടെ ഗ്രാമങ്ങളെക്കൂടി ഭാട്ടം, പ്രാഭാകരം, വ്യാകരണം എന്നിങ്ങനെ വിഭജിച്ചിരുന്നതായി കേരളോൽപത്തിയിൽനിന്നു വെളിപ്പെടുന്നു എന്നു ഞാൻ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭട്ടനു കേരളത്തിൽ ലഭിച്ച ഒരു ശിഷ്യനായിരുന്നു വടക്കൻകോട്ടയം രാജവംശത്തിന്റെ കൂടസ്ഥനെന്നു പറയുന്ന ഹരിശ്ചന്ദ്രമഹാരാജാവു്. അദ്ദേഹമാണു് ഇവിടെ ഭാട്ടമതത്തിനു പ്രചാരം വരുത്തിയതു്.
“യേഷാം വംശേ സമജനി ഹരി
ശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ, യദുപ
ജ്ഞഞ്ച കൗമാരിലാനാം”
എന്നു കോകിലസന്ദേശത്തിൽ ഉദ്ദണ്ഡശാസ്ത്രികൾ ആ മഹാരാജാവിനെ വാഴ്ത്തുന്നു.
7.5.6പ്രഭാകരന്റെ യശസ്സു്
പ്രഭാകരനെപ്പറ്റി പിൽക്കാലക്കാർക്കു് ഏത്രമാത്രം മതിപ്പുണ്ടായിരുന്നു എന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ തെളിയിക്കുന്നതാണു്. ശാലികാനാഥൻ ഋജുവിമല ഇങ്ങനെ ആരംഭിയ്ക്കുന്നു:-
“സൃഷ്ടാവിദ്യാനിശാധ്വംസിനിബന്ധനിബിഡൗജസം
ഉദ്ഭാസിതജഗജ്ജാഡ്യം നമസ്യാമഃ പ്രഭാകരം.
പ്രഭാകരഗുരോരർത്ഥാൻ മിതഗംഭീരഭാഷിണഃ
അഞ്ജസാ വ്യഞ്ജയിഷ്യന്തീ പഞ്ചികാ ക്രിയതേ മയാ.”
മഹാത്മാവായ രാമാനുജാചാര്യർ തന്ത്രരഹസ്യത്തിൽ
“ആലോച്യ ശബ്ദബലമർത്ഥബലം ശ്രുതീനാം
ടീകാദ്വയം വ്യരചയദ് ബൃഹതീം ച ലഘ്വീം
ഭാഷ്യം ഗഭീരമധികൃത്യ മിതാക്ഷരം യ
സ്സോയം പ്രഭാകരഗുരുർജ്ജയതി ത്രിലോക്യാം.”
എന്നു ഗുരുവിനേയും
“ബൃഹതീം തഥൈവ ലഘ്വീം
ടീകാമധികൃത്യ ശാലികാനാഥഃ
ഋജുവിമലാം ദീപശിഖാം
വിശദാർത്ഥമകൃത പഞ്ചികാം ക്രമശഃ”
എന്നു ശിഷ്യനേയും പ്രശംസിക്കുന്നു. എല്ലാംകൊണ്ടും പ്രഭാകരമിശ്രൻ കേരളഭൂമിയുടെ മഹനീയന്മാരായ പുത്രന്മാരിൽ ശങ്കര ഭഗവൽപാദരെ കഴിച്ചാൽ അടുത്ത സ്ഥാനത്തിനവകാശിയാണെന്നു സ്ഥാപിക്കാവുന്നതാണു്.
7.6ഭവരാതൻ; മാതൃദത്തൻ; രാമശർമ്മാ
ക്രി. പി. 635 മുതൽ 700 വരെ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കാവുന്ന ആചാര്യ ദണ്ഡിയെപ്പറ്റി കേട്ടിട്ടില്ലാത്ത സംസ്കൃതസാഹിത്യ പ്രണയികൾ ഉണ്ടായിരിക്കുകയില്ലല്ലോ. പല്ലവരാജാവായ സിംഹവിഷ്ണുവിന്റേയും (വാഴ്ചക്കാലം ക്രി. പി. 575–600) അദ്ദേഹത്തിന്റെ പുത്രനായ മഹേന്ദ്രവിക്രമന്റേയും (വാഴ്ചക്കാലം ക്രി. പി. 600–630) സദസ്യപ്രവേകനും കിരാതാർജ്ജുനീയത്തിന്റെ പ്രണേതാവും ദാമോദരനാമാന്തരനുമായ ഭാരവി മഹാകവിയുടെ പുത്രനായ മനോരഥനു വീരദത്തൻ എന്നൊരു പുത്രനുണ്ടായിരുന്നു. വീരദത്തനു ഗൗരി എന്ന പത്നിയിൽ ദണ്ഡി ജനിച്ചു. ദണ്ഡി കാഞ്ചീപുരത്തു താമസിക്കവേ പുലകേശിയുടെ പുത്രനായ പ്രഥമചാലൂക്യവിക്രമാദിത്യൻ ക്രി. പി. 655-ാമാണ്ടിടയ്ക്കു് ആ നഗരം സ്വായത്തമാക്കുകയും അതോടുകൂടി അദ്ദേഹം ദേശാന്തരഗമനം ചെയ്യുകയും ചെയ്തു. ദ്വിതീയനരസിംഹവർമ്മനെന്ന പല്ലവരാജാവു് (വാഴ്ചക്കാലം ക്രി. പി. 660–685) കാഞ്ചി വീണ്ടെടുത്തപ്പോൾ ദണ്ഡി തിരിയെ വന്നു്, അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായിത്തീർന്നു. അവിടെവെച്ചു കാവ്യാദർശം, അവന്തിസുന്ദരി, ദ്വിസന്ധാനകാവ്യം എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങൾ അദ്ദേഹം നിർമ്മിച്ചു. ദശകുമാരചരിതത്തിൽ പൂർവപീഠികയൊഴികെയുള്ള ഭാഗങ്ങൾ അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സംശയമുണ്ടു്. ദണ്ഡിക്കു വേദശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യത്തിനു പുറമേ ശില്പവിദ്യയിലും നൈപുണ്യമുണ്ടായിരുന്നു. ഇക്കാലത്തു ചെങ്കൽപ്പേട്ട ജില്ലയിൽ ഉൾപ്പെടുന്ന മഹാമല്ലപുരത്തു നിന്നു ലളിതാലയൻ എന്ന ഒരു ശില്പി കാഞ്ചീപുരത്തു ചെന്നു മഹാമല്ലപുരത്തെ വിഷ്ണുവിഗ്രഹത്തിന്റെ വലത്തുകൈ ഒടിഞ്ഞുപോയി എന്നും താൻ അതു വീണ്ടും ഘടിപ്പിച്ചു എന്നും അതു ശരിയായോ എന്നു പരിശോധിക്കുവാൻ ദണ്ഡി കൂടി പോരണമെന്നും അപേക്ഷിച്ചു. അപ്പോൾ രണമല്ലനെന്ന സേനാപതിയുടെ പുത്രൻ ദണ്ഡിയോടു് ആ അപേക്ഷ സാധിച്ചു കൊടുക്കേണ്ടതാണെന്നു ശുപാർശ ചെയ്തുകൊണ്ടു് അതിനു പ്രരോചകമായി ദണ്ഡിയുടെ സ്നേഹിതന്മാരായ മാതൃദത്താദിപണ്ഡിതന്മാർ കേരളത്തിൽനിന്നു് അവിടെ സന്നിഹിതന്മാരായിരിക്കുമെന്നു പറയുന്നു. അവന്തിസുന്ദരീകഥയിലെ ആ ഭാഗം പ്രകൃതോപയോഗിയാകയാൽ ചുവടെ ഉദ്ധരിക്കുന്നു:-
“മിത്രം ച തവൈഷ വിശ്വബ്രഹ്മരാശേഃ, കല്പസൂത്രടീകാകാരസ്യ, സകലവിദ്യാനദീപൂരവാരിധേഃ, ത്രയസ്ത്രിംശൽകൂതു വിഭൂതിഭാവിതക്രയത്രിദശസ്യ, ശാപാനുഗ്രഹസമർത്ഥസ്യ, ബ്രഹ്മർഷേർഭവരാതനാമ്നഃ പുത്രഃ, തൽപുത്രാണാം തത്സമാനമേധാദിസർവസമ്പദാം ദ്വിതീയഃ, ത്രയ്യാമങ്ഗേഷ്വൈതിഹ്യ കലായാം കവിതായാമദ്വിതീയഃ, സുഹൃന്മതനിർവഹണദത്ത ഹൃദയോ, ഗുരുപരിചര്യാപരഃ. പരമമാഹേശ്വരോ ലബ്ധവർണ്ണ കർണ്ണധാരഃ, കർണ്ണമപി നാപരയാ ത്യാഗശക്ത്യാതിക്രാന്തോ, തന്ത്രാർത്ഥതത്വവ്യാഖ്യാനചതുരശ്ചതുവേർദവിതു്, സർവജനമാതൃ ഭൂതകരുണാവൃത്തിർമ്മാതൃദത്തഃ”.
ഇതിൽനിന്നു് അക്കാലത്തു കേരളത്തിൽ ഭവരാതൻ എന്നു പേരോടുകൂടി ഒരു ബ്രഹ്മർഷിയുണ്ടായിരുന്നു എന്നും അദ്ദേഹം മുപ്പത്തിമൂന്നു യാഗംചെയ്ത കർമ്മഠനും കല്പസൂത്രത്തിനു ടീക നിർമ്മിച്ച പണ്ഡിതപ്രവേകനുമായിരുന്നു എന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായ മാതൃദത്തൻ മൂന്നു വേദങ്ങളിലും ആറു വേദാങ്ഗങ്ങളിലും അത്യന്തം നിഷ്ണാതനും കഥാപ്രവചനത്തിലും കവിതാ നിർമ്മാണത്തിലും അദ്വിതീയനുമായിരുന്നു. മാതൃദത്തൻ ദണ്ഡിയുടെ ഉത്തമ സൗഹൃദം സമ്പാദിച്ചിരുന്നു എന്നും ഇതിൽനിന്നു നാം അറിയുന്നു. അജ്ഞാതനാമാവായ ഒരു കവിയുടെ അവന്തിസുന്ദരീകഥാസാരം എന്ന കൃതിയിൽ
“അപിച സ്പൃഹണീയം തേ സുഹൃദാമപി ദർശനം
മിത്രാണി മാതൃദത്താദ്യാഃ കേരളേഷു ദ്വിജോത്തമാഃ
ത്വദ്ദർശനാർത്ഥമായാതാസ്തസ്മിൻ സന്നിദധത്യമീ.”
എന്നു് ഈ ഭാഗം ചുരുക്കി എഴുതിയിരിക്കുന്നു. മാതൃദത്തൻ ഹിരണ്യകേശിയുടെ ശ്രൗതസൂത്രങ്ങളും ഗൃഹ്യസൂത്രങ്ങളും വ്യാഖ്യാനിച്ചിട്ടുണ്ടു്. മാതൃദത്തനെക്കൂടാതെ ദണ്ഡി രാമശർമ്മാവെന്ന മറ്റൊരു പണ്ഡിതനെക്കൂടി അവന്തിസുന്ദരിയിൽ സ്മരിക്കുന്നുണ്ടു്. അദ്ദേഹം വിശ്വാമിത്രഗോത്രജനും വിദ്വാനും (‘വിശ്വാമിത്രഗോത്രഃ കൃതീ’) ആയിരുന്നു. രാമശർമ്മാവു പ്രഹേളികാരൂപത്തിൽ അച്യുതോത്തരം എന്നൊരു കാവ്യം രചിച്ചിട്ടുണ്ടെന്നു ഭാമഹൻ കാവ്യാലങ്കാരത്തിൽ പ്രസ്താവിക്കുന്നു.
“സ പീതവാസാഃ പ്രഗൃഹീതശാർങ്ഗോ
മനോജ്ഞഭീമം വപുരാപ കൃഷ്ണഃ
ശതഹ്രദേന്ദ്രായുധവാന്നിശായാം
സംസൃജ്യമാനശ്ശശിനേവ മേഘഃ”
എന്ന ശ്ലോകം ‘ഉപമാനത്തിൽ അധികപദത്വം’ എന്ന കാവ്യദോഷത്തിനു് ഉദാഹരണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഈ രാമശർമ്മാവിനെയായിരിക്കാം അവന്തിസുന്ദരിയിൽ നാമനിർദ്ദേശം ചെയ്തിരിക്കുന്നതു്. ഭാമഹനും ദണ്ഡിയും ഏകദേശം സമകാലികന്മാരായിരുന്നു.
7.7കുലശേഖര ആഴ്വാരും മുകുന്ദമാലയും
ക്രി. പി. 767 മുതൽ 834 വരെ ജീവിച്ചിരുന്നിരിക്കാമെന്നു ഞാൻ ഊഹിക്കുന്ന കുലശേഖര ആഴ്വാരുടെ ചെന്തമിഴ്ക്കൃതികളെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അത്യുത്തമമായ ഒരു വിഷ്ണുസ്തോത്രമാണു് മുകുന്ദമാല. അതിന്റെ കാശ്മീരപാഠത്തിൽ 34-ം കേരളീയപാഠത്തിൽ 31-ം ശ്ലോകങ്ങൾ കാണുന്നു. ഒടുവിലത്തെ ശ്ലോകം സാഹിത്യചരിത്രകാരന്മാർക്കു വളരെ പ്രയോജനമുള്ളതാണു്. അതു താഴെ ഉദ്ധരിക്കാം.
“യസ്യപ്രിയൗ ശ്രുതിധരൗ രവിലോകവീരൗ
മിത്രേ ദ്വിജന്മവരപാരശവാവഭൂതാം
തേനാംബുജാക്ഷചരണാംബുജഷട്പദേന
രാജ്ഞാ കൃതാകൃതിരിയം കുലശേഖരേണ”
‘ശ്രുതധരൗ’ എന്നു പാഠാന്തരം. ഇതിൽനിന്നു കുലേശേഖരൻ ഒരു രാജാവായിരുന്നു എന്നും അദ്ദേഹത്തിനു മഹാവിദ്വാന്മാരായ രവി എന്ന ബ്രാഹ്മണനും ലോകവീരനെന്ന വാരിയരും മിത്രങ്ങളായിരുന്നു എന്നും വെളിവാകുന്നു. ഈ പാഠം ശരിയല്ലെന്നും തമിഴ്നാട്ടിൽ ഇതു “യസ്യ പ്രിയൗ ശ്രുതിധരൗ കവിലോക വീരൗ മിത്രേ ദ്വിജന്മവരപത്മശരാവഭൂതാം” എന്നാണു് പാരായണം ചെയ്യാറുള്ളതെന്നും ഒരു വാദം ചിലർ പുറപ്പെടുവിക്കാറുണ്ടു്. കാശ്മീരപാഠം “യസ്യ പ്രിയൗ ശ്രുതധരൗ കവിലോക ഗീതൗ മിത്രേ ദ്വിജന്മപരിവാരശിവാവഭൂതാം” എന്നാണു്. ഈ പാഠങ്ങളനുസരിച്ചു പ്രസ്തുതശ്ലോകാർദ്ധത്തിന്റെ അർത്ഥമെന്തെന്നു് അവർക്കറിഞ്ഞുകൂടാ. കേരളപാഠം ഇന്നോ ഇന്നലെയോ ഉണ്ടായിട്ടുള്ളതല്ല. ഒരു പ്രാചീനമായ ഭാഷാവ്യാഖ്യാനത്തിൽ “ശ്രുതധരൗ, എല്ലാ വിദ്യകളിലും പരിപൂർണ്ണന്മാരായി, പ്രിയൗ, പ്രിയന്മാരായി, വീരൗ, രവി എൻറും ലോകവീരനെൻറും പേരായിരിക്കിന്റ ദ്വിജന്മവരപാരശവൗ, ദ്വിജന്മവരനും പാരശവനും, മിത്രേ, മിത്രമായി, ബന്ധുക്കളായി, അഭൂതാം, ഭവിച്ചു” എന്നു കാണുന്നു. മുകുന്ദമാലയ്ക്കു കേരളീയനായ രാഘവാനന്ദൻ ക്രി. പി. പതിമ്മൂന്നാം ശതകത്തിന്റെ അവസാനത്തിൽ രചിച്ച താത്പര്യദീപിക എന്ന വ്യാഖ്യാനത്തിലും “ശ്രുതിധരൗ, സർവശാസ്ത്രജ്ഞൗ, പ്രിയൗ, ഇഷ്ടൗ, രവിലോകവീരൗ, രവിശ്ച ലോകവീരശ്ച തൗ, തന്നാമാനൗ, ദ്വിജന്മവരപാരശവൗ യസ്യ മിത്രേ അഭൂതാം” എന്നിങ്ങനെയാണു് പ്രസ്താവിക്കുന്നതു്. പാരശവപദത്തിന്റെ അർത്ഥം ശരിയ്ക്കു മനസ്സിലാകായ്കയാലാണു് പാരദേശികന്മാർ പാഠവ്യത്യാസം വരുത്തിയതെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ശ്രീ വൈഷ്ണവസമ്പ്രാദായത്തിൽ മുകുന്ദമാല ആഴ്വാരുടെ ഗ്രന്ഥമായി ഗണിച്ചിട്ടില്ലെന്നും അതുകൊണ്ടു് അതു് അദ്ദേഹത്തിന്റെ കൃതിയല്ലെന്നും ഒരു എതിർവാദമുള്ളതും സാധുവല്ല. മറ്റുള്ള ആഴ്വാരന്മാർ തമിഴിലല്ലാതെ കവനം ചെയ്തിട്ടില്ലാത്തതിനാൽ ഒരാഴ്വാരുടെ സംസ്കൃതഗ്രന്ഥത്തെ മാത്രം അവർ രാമാനുജാദ്യാചാര്യന്മാരുടെ സമ്പ്രദായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയില്ലെന്നേ ഞാൻ കരുതുന്നുള്ളു. സമ്പ്രദായഗ്രന്ഥമല്ലെങ്കിലും ശ്രീവൈഷ്ണവന്മാർ നിത്യപാരായണത്തിനു് ഉപയോഗിക്കുന്നതാണെന്നുള്ള പരമാർത്ഥം മറയ്ക്കുവാൻ പാടുള്ളതുമല്ല.
7.7.1മുകുന്ദമാലയുടെ പ്രചാരം
മുകുന്ദമാലയ്ക്കു വളരെ വേഗത്തിൽ ഭാരതമെങ്ങും പ്രശസ്തി സിദ്ധിച്ചു. വംഗരാജാവായ ലക്ഷ്മണസേനന്റെ സമകാലികനും സുഹൃത്തുമായ ശ്രീധരദാസൻ ക്രി. പി. 1205-ൽ രചിച്ച സദുക്തികർണ്ണാമൃതം എന്ന സുഭാഷിതഭണ്ഡാഗാരത്തിൽ അതിൽനിന്നു ഹരിഭക്തിക്കു് ഉദാഹരണമായി ‘ബദ്ധേനാഞ്ജലിനാ’ ‘നാസ്ഥാ ധർമ്മേ’ ‘മജ്ജന്മനഃ ഫലമിദം’ എന്നീ മൂന്നു പദ്യങ്ങളും ‘ശ്രീകുല ശേഖരസ്യ’ എന്നു നാമഗ്രഹണം ചെയ്തും ‘നാഹം വന്ദേ തവ ചരണയോഃ’ എന്നും ‘മുകുന്ദ മൂർദ്ധ്നാ പ്രണിപത്യ യാചേ’ എന്നീ രണ്ടു പദ്യങ്ങളും ‘കസ്യചിൽ’ എന്നുമാത്രം സൂചിപ്പിച്ചും ഉദ്ധരിക്കുന്നു. ക്രി. പി. പതിമ്മൂന്നാം ശതകത്തിൽ ബർമ്മായിൽ പാഗാൻ എന്ന നഗരത്തിനു് ഒരു മൈൽ അകലെയുള്ള മൈൻപാഗാൻ എന്ന സ്ഥലത്തു കണ്ടെത്തീട്ടുള്ള ഒരു തമിഴു് ശിലാരേഖയിൽ മലമണ്ഡലത്തിൽ മകോതയർ പട്ടണത്തിൽ രായരന്റെ മകൻ കുലശേഖരനമ്പിപുക്കം എന്നും അരിവട്ടണപുരം (അരിമർദ്ദന എന്നു സംസ്കൃതം) എന്നുംകൂടി പേരുള്ള ആ സ്ഥലത്തേ നാനാദേശി വിണ്ണഗരാഴ്വാർകോവിലിൽ ഒരു മണ്ഡപം പണിയിച്ചു് അതിനൊരു കതകിടുവിച്ചു് അവിടെ ഒരു നിലവിളക്കും വയ്പിച്ചതായി കാണുന്നു. കൊടുങ്ങല്ലൂർക്കാരനായ ഒരു മലയാളി കൊത്തിച്ച ആ ലിഖിതത്തിന്റെ ശീർഷകമായി
“നാസ്ഥാ ധർമ്മേ ന വസുനിചയേ നൈവ കാമോപഭോഗേ
യദ്ഭാവ്യം തദ്ഭവതു ഭഗവൻ! പൂർവകർമ്മാനുരൂപം;
ഏതൽ പ്രാർത്ഥ്യം മമ ബഹുമതം ജന്മജന്മാന്തരേപി
ത്വൽപാദാം ഭോരുഹയുഗഗതാ നിശ്ചലാ ഭക്തിരസ്തു”
എന്ന പദ്യവും കുറിച്ചിരിക്കുന്നു. മുകുന്ദമാലയിലെ
“വാത്സല്യാദഭയപ്രദാനസമയാദാർത്താർത്തിനിർവാപണാ
ദൗദാര്യാദഘശോഷണാദഭിമതശ്രേയഃപദപ്രാപണാൽ
സേവ്യശ്ശ്രീപതിരേവ സർവജഗതാമേകാന്തതഃ സാക്ഷിണഃ
പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാടു് പാഞ്ചാല്യഹല്യധ്രുവഃ”
എന്ന പദ്യം സർവതന്ത്രസ്വതന്ത്രനായ വേദാന്തദേശികരുടെ (ക്രി. പി. 1260–1361) ഉപബൃംഹണത്തിനു പാത്രീഭവിച്ചിട്ടുണ്ടു്. അതേ കൃതിയിലേ
“ദിവി വാ ഭുവി വാ മമാസ്തു വാസോ നരകേ വാ നരകാന്തക, പ്രകാമം
അവധീരിതശാരദാരവിന്ദേ ചരണേ തേ മരണേപി സംശ്രയാമി.”
എന്ന പദ്യം വിശ്വനാഥകവിരാജൻ (ക്രി. പി. പതിന്നാലാം ശതകം) സാഹിത്യദർപ്പണത്തിൽ ദേവവിഷയകമായ രതിക്കു മൂർദ്ധാഭിഷിക്തോദാഹരണമായി സ്വീകരിച്ചുമിരിക്കുന്നു.
അദ്ധ്യായം 8 - സംസ്കൃതസാഹിത്യം (തുടർച്ച)
(ക്രി. പി. 1300-ാമാണ്ടുവരെ)
ശ്രീഗൗഡപാദാഹ്വയയോഗിവര്യാൻഗോവിന്ദപൂജ്യാനഥ ശങ്കരാര്യാൻ
സുരേശ്വരാം സ്തോടകപദ്മപാദാൻ
നമാമി ഹസ്താമലകാൻ ഗുരൂന്മേ! !
(ഭഗവദ്ഗീതാപദയോജന)
8.1ശങ്കരഭഗവൽപാദർ
ഈ ലോകത്തിൽ പർവ്വതങ്ങളുടെ ചക്രവർത്തി ഹിമവാനാണെങ്കിൽ പണ്ഡിതന്മാരുടെ ചക്രവർത്തി ശങ്കരഭഗവൽപാദരാകുന്നു. തങ്ങളുടെ ആവിർഭാവത്താൽ ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണസീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരതഭൂമിയുടെ രണ്ടു് അഭിമാനസ്തംഭങ്ങളാണു്. ശങ്കരാചാര്യരെപ്പോലെയുള്ള ഒരു സർവതന്ത്രസ്വതന്ത്രന്റെ — പദവാക്യപ്രമാണപാരീണന്റെ — പരമതത്വപ്രവക്താവിന്റെ — ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചതു്! ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോൾമയിർക്കൊള്ളിക്കും; കണ്ണുകളിൽ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യവാന്മാരുമാക്കും. ആ മഹാത്മാവിന്റെ കനിഷ്ഠസഹോദരത്വം ഒന്നുകൊണ്ടു തന്നെ നാം എന്നും, എവിടെയും, ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണു്. വെറുതെയല്ല അദ്ദേഹത്തെ സർവജ്ഞനായ ശങ്കരഭഗവാന്റെ അവതാരമെന്നു ലോകം ഐകകണ്ഠ്യേന പുകഴ്ത്തുന്നതു്. ശങ്കരൻ ധർമ്മസംസ്ഥാപനത്തിനുവേണ്ടി അവതരിക്കുകയാണെങ്കിൽ അതു് ഈ ആകൃതിയിൽ, ഈ പ്രകൃതിയിൽത്തന്നെ ആയിരിക്കുമെന്നുള്ളതിനു സംശയമില്ല.
8.2ശങ്കരാചാര്യരെപ്പറ്റിയുള്ള ഗ്രന്ഥങ്ങൾ
ഭഗവൽപാദരുടെ ജീവിതചരിത്രത്തെക്കുറിച്ചു സ്പഷ്ടമായി അധികമൊന്നും അറിയുവാൻ തരമില്ലാത്ത നിലയിലാണു് അദ്ദേഹത്തെപ്പറ്റി പ്രസ്താവിക്കുന്ന ഗ്രന്ഥങ്ങളുടെ സ്ഥിതി. അവയിൽ (1) (വിദ്യാരണ്യൻ) മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയം, (2) ചിദ്വിലാസയതിയുടെ ശങ്കരവിജയവിലാസം, (3) ആനന്ദഗിരിയുടെ ഗുരുദിഗ്വിജയം, (4) രാജചൂഡാമണി ദീക്ഷിതരുടെ ശങ്കരാഭ്യുദയ മഹാകാവ്യം ഈ നാലു കൃതികൾക്കാണു് സാമാന്യം പ്രാധാന്യമുള്ളതു്. കേരളീയനായ ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതവും അപ്രധാനമല്ല. ഗോവിന്ദനാഥൻ കൊല്ലം എട്ടാം ശതകത്തിന്റെ ഒടുവിൽ കൊച്ചിരാജ്യത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹമാണു് ഗൗരീകല്യാണമെന്ന യമകകാവ്യം നിർമ്മിച്ചതെന്നും 28-ാമധ്യായത്തിൽ ഉപപാദിക്കും. പൂർവ്വകാലങ്ങളിൽ ഹിന്ദുക്കൾക്കു ചരിത്രവിഷയകമായി ഉണ്ടായിരുന്ന അജ്ഞതയ്ക്കും അനാസ്ഥയ്ക്കും ഈ ഗ്രന്ഥങ്ങളെല്ലാം മകുടോദാഹരണങ്ങളാകുന്നു.
8.3ശങ്കരവിജയത്തിന്റേയും മറ്റും അപ്രാമാണികത
ശങ്കരവിജയത്തെ മഹാത്മാവായ വിദ്യാരണ്യന്റെ കൃതിയായി സങ്കല്പിക്കുന്നതു പ്രമാദമാകുന്നു. അതിൽ രാജചൂഡാമണിദീക്ഷിതരുടെ ശങ്കരാഭ്യുദയത്തിൽനിന്നു പല ശ്ലോകങ്ങൾ അവിടവിടെ പകർത്തീട്ടുണ്ടു്. വിദ്യാരണ്യൻ ക്രി. പി. പതിന്നാലാം ശതകത്തിലും രാജചൂഡാമണി പതിനേഴാം ശതകത്തിലുമാണല്ലോ ജീവിച്ചിരുന്നതു്. “വാഗേഷാ നവകാളിദാസവിദുഷഃ” എന്നേ ശങ്കരവിജയകർത്താവു് തന്നെപ്പറ്റി പ്രസ്തുത ഗ്രന്ഥത്തിൽ പറയുന്നതുമുള്ളു. അസംഭാവ്യങ്ങളായ സങ്ഗതികൾ അതിൽ വർണ്ണിച്ചിട്ടുണ്ടു്. അമരുകശതകം കാമകല അഭ്യസിക്കുന്നതിനു വേണ്ടി, പരേതനായ അമരുകനെന്ന കാശ്മീരരാജാവിന്റെ പട്ടമഹിഷിയുമായി പരകായപ്രവേശന സിദ്ധി പ്രയോഗിച്ചു രമിച്ച ആചാര്യപാദരുടെ കൃതിയാണെന്നു പറയുന്നതു് അസത്യവും ആ പരമഗുരുവിനു് അവമാനഹേതുകവുമാകുന്നു. വാസ്തവത്തിൽ ആ ശൃങ്ഗാരകൃതി നിർമ്മിച്ചതു് അമരുകൻ തന്നെയാണെന്നു കാശ്മീരകനായ ആനന്ദവർദ്ധനൻ ധ്വന്യാലോകത്തിൽ ‘യഥാ അമരുകസ്യ കവേർമ്മുക്തകാഃ ശൃങ്ഗാര രസസ്യന്ദിനഃ പ്രബന്ധായമാനാഃ പ്രസിദ്ധാ ഏവ’ എന്ന പങ്ക്തിയിൽ വ്യക്തമായി പറയുന്നുണ്ടു്. ആ ആലങ്കാരികൻ ക്രി. പി. ഒൻപതാം ശതകത്തിലാണു ജീവിച്ചിരുന്നതു്. കാവ്യാലങ്കാരസൂത്രകർത്താവായ വാമനനും (ക്രി. പി. 800-ാമാണ്ടു്) അമരുകശതകത്തിൽനിന്നു “സാ ബാലാ വയമപ്രഗല്ഭവചസഃ” ഇത്യാദി മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു. കുമാരിലൻ, പ്രഭാകരൻ, മണ്ഡനൻ, ഇവർക്കു പുറമെ അഭിനവഗുപ്തൻ (ക്രി. പി. പത്താം ശതകത്തിന്റെ പൂർവ്വഭാഗം), മയൂരൻ, ബാണൻ (രണ്ടുപേരും ഏഴാം ശതകത്തിന്റെ പൂർവ്വാർദ്ധം), ദണ്ഡി (ഏഴാം ശതകത്തിന്റെ മധ്യഘട്ടം), മുരാരി (ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധം) മുതലായി പല പണ്ഡിതന്മാരേയും ശങ്കരൻ വാദത്തിൽ ജയിച്ചതായി ശങ്കരവിജയകാരൻ വിവരിച്ചിട്ടുണ്ടു്. ഈ വിവരണം അസംബന്ധമാണെന്നുള്ളതിന്നു തർക്കമില്ലല്ലോ. മറ്റുള്ള ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതിൽനിന്നു ഭിന്നമല്ല. അതുകൊണ്ടു നിപുണമായി ത്യാജ്യഗ്രാഹ്യവിവേചനം ചെയ്തു് ഈ ഗ്രന്ഥങ്ങളിൽ നിന്നു യുക്തിസഹങ്ങളായ അംശങ്ങൾ മാത്രം സ്വീകരിക്കുന്നതായിരിക്കും ആശാസ്യമായിട്ടുള്ളത്.
8.4ദേശം
ശങ്കരന്റെ ജന്മഭൂമിയെപ്പറ്റി അഭിപ്രായവ്യത്യാസമില്ല.
“തതോ മഹേശഃ കില കേരളേഷു
ശ്രീമദ്വൃഷാദ്രൗ കരുണാസമുദ്രഃ
പൂർണ്ണാനദീപുണ്യതടേ സ്വയംഭൂർ
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീൽ”
എന്നു നവകാളിദാസനും
“അളകൈവ പുരീ യത്ര കാലടീതി പ്രതിശ്രുതാ
നഗരീ ധനസംവീതാ രാജതേ ജഗതീതലേ”
എന്നു ചിദ്വിലാസനും
“കേരളേഷു നഭോലംഘികേരഭൂരുഹശാലിഷു
അസ്തി കശ്ചിന്മഹാനഗ്രഹാരഃ കാലടിനാമകഃ”
എന്നു രാജചൂഡാമണിയും പ്രസ്താവിച്ചിട്ടുണ്ടു്. ഗോവിന്ദനാഥൻ
“ദേശേ കാലടിനാമ്നി കേരളധരാ-
ശോഭങ്കരേ സദ്ദ്വിജോ
ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ
സർവജ്ഞതാം പ്രാപ്തവാൻ
ഭൂത്വാ ഷോഡശവത്സരേ യതിവരോ
ഗത്വാ ബദര്യാശ്രമം
കർത്താ ഭാഷ്യനിബന്ധനസ്യ സുകവി
ശ്ശ്രീശങ്കരഃ പാതു വഃ”
എന്ന പദ്യംകൊണ്ടു തന്റെ ഗ്രന്ഥം സമാപിക്കുന്നു. ആനന്ദഗിരി മാത്രം യാതൊരടിസ്ഥാനവുമില്ലാതെ അദ്ദേഹം ചിദംബരത്തിൽ ജനിച്ചതായി പറയുന്നു. തിരുവിതാങ്കൂറിൽ കുന്നത്തു നാട്ടു താലൂക്കിൽ മഞ്ഞപ്ര പകുതിയിൽപെട്ട കാലടി എന്ന സ്ഥലത്തു കൈപ്പള്ളി ഇല്ലത്തിലാണു് ഭഗവൽപാദരുടെ ജനനം എന്നുള്ള വസ്തുത ഇക്കാലത്തു സകലരും സമ്മതിക്കുന്നുണ്ടു്.
8.5വയസ്സും മഹാസമാധിയും
ശങ്കരൻ മുപ്പത്തിരണ്ടു വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു എന്നുള്ള വസ്തുതയെപ്പറ്റിയും ആർക്കും വിപ്രതിപത്തിയില്ല. വിദ്യാരണ്യൻ ദേവ്യപരാധ സ്തോത്രത്തിൽ “മയാ പഞ്ചാശീതേരധികമപനീതേതു വയസി” എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടു്. ആ സ്തോത്രം ആചാര്യരുടേതെന്നു തെറ്റിദ്ധരിച്ചു ചിലർ അദ്ദേഹം എൺപത്തഞ്ചു വയസ്സിനുമേൽ ജീവിച്ചിരുന്നതായി ഭ്രമിക്കുന്നു. ഭഗവൽപാദരുടെ സമാധിസ്ഥലത്തെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ടു്. കേദാരനാഥക്ഷേത്രത്തിൽവെച്ചാണു് അദ്ദേഹം ഭൗതികശരീരം പരിത്യജിച്ചതെന്നു നവകാളിദാസനും കാഞ്ചീപുരത്തുവെച്ചാണെന്നു ചിദ്വിലാസനും തൃശ്ശൂർവെച്ചാണെന്നു ഗോവിന്ദനാഥനും പറയുന്നു.
“ദേവത്രയമിതി സ്തുത്വാ ഭാസമാനം വൃഷാചലേ
ശിഷ്യൈസ്സഹ മഹായോഗീ പ്രദേശേ കുത്രചിദു് ഗുരുഃ
നിവിഷ്ടസ്സുപ്രന്നാത്മാ സർവമാപാദമൂർദ്ധജം
യഥാവച്ചിന്തയാമാസ വൈഷ്ണവം രൂപമാദരാൽ.
***
ഇത്ഥം ചിന്തയതോ രൂപം വൈഷ്ണവം സകലം ഗുരോഃ
വക്ത്രാൽ പ്രാദുരഭൂൽ സ്തോത്രം സ്രഗ്ദ്ധരാവൃത്തമാശ്രിതം
***
ദേശീകേന്ദ്രോ മഹായോഗീ സ്തോത്രം കുർവൻ സ വൈഷ്ണവം
വിവേശ പരമാനന്ദം ഭാനുബിംബാന്തരസ്ഥിതം.”
എന്നാണു് അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനു് ഉപോൽബലകമായി മേൽപ്പുത്തൂർ നാരായണഭട്ടതിരിതന്നെ നാരായണീയത്തിൽ
“ശ്രീശങ്കരോപി ഭഗവാൻ സകലേഷു താവ
ർത്ത്വാമേവ മാനയതി; യോ ഹി ന പക്ഷപാതീ;
ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രകാദി
വ്യാഖ്യൽ, ഭവൽസ്തുതിപരശ്ച ഗതിം പ്രപേദേ.”
എന്നു ഗാനം ചെയ്തിട്ടുണ്ടു്. തൃശ്ശൂർ മതിലകത്തു വിഷ്ണുക്ഷേത്രത്തിന്റെ പുരോഭാഗത്തുവെച്ചാണു് ആചാര്യർ സുപ്രസിദ്ധമായ വിഷ്ണുപാദാദികേശസ്തവം രചിക്കുവാൻ ആരംഭിച്ചതെന്നും അതിൽ 43-ാമത്തേതും പുണ്ഡ്രസ്തുതിപരവുമായ “രൂക്ഷസ്മാരേക്ഷുചാപ ച്യുതശരനികര ക്ഷീണലക്ഷ്മീ കടാക്ഷപ്രോൽ ഫുല്ലൽ പത്മമാലാവിലസിത മഹിത സ്ഫാടികേശാനലിങ്ഗം” എന്ന പദ്യത്തിൽ പദ്മ എന്ന പദം വരെ ഉച്ചരിച്ചപ്പോൾ അദ്ദേഹം പരഗതിയെ പ്രാപിച്ചു എന്നും തദനന്തരം ആ പദ്യത്തിന്റെ ശേഷംഭാഗവും ബാക്കി ശ്ലോകങ്ങളും അദ്ദേഹത്തോടുകൂടിയുണ്ടായിരുന്ന പത്മപാദാചാര്യൻ നിർമ്മിച്ചു് ഗ്രന്ഥം പൂരിപ്പിച്ചു എന്നുമാണു് കേരളീയമായ ഐതിഹ്യം. അതു് അവിശ്വസിക്കുന്നതിനു യാതൊരു കാരണവും കാണുന്നില്ല. തൃശ്ശൂർക്ഷേത്രത്തിനു ദക്ഷിണകൈലാസം എന്നു പേരുണ്ടല്ലോ; ശങ്കരവിജയകാരൻ അതിനെ സാക്ഷാൽ കൈലാസമായി ധരിച്ചു എന്നു വരാൻ പാടില്ലായ്കയില്ല. തൃശ്ശൂർ മതിലകത്തിനുള്ളിൽ ആചാര്യർ മഹാസമാധിയെ പ്രാപിച്ച സ്ഥാനത്തു വിഷ്ണുവിന്റെ ശംഖചക്രബിംബങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളതു് ഇന്നും കാണാവുന്നതാണു്.
8.6കാലം
ശങ്കരന്റെ ജീവിതകാലത്തെപ്പറ്റി കഴിഞ്ഞ അറുപതു വർഷങ്ങളായി പല വാദകോലാഹലങ്ങളും നടക്കുന്നുണ്ടു്. അവ ഇക്കാലത്തും പ്രശാന്തിയെ പ്രാപിച്ചിട്ടില്ല. ക്രി. മു. ആറാം ശതകം മുതല്ക്കു് ഓരോ പണ്ഡിതന്മാർ ഓരോ കാലവുമായി അദ്ദേഹത്തിന്റെ ജീവിതത്തെ സംഘടിപ്പിക്കുന്നു. കാഞ്ചീപുരം കാമകോടിപീഠത്തിലെ ആചാര്യപരമ്പരയുടെ പട്ടിക നോക്കിയാൽ ബ്രഹ്മസൂത്രഭാഷ്യകാരനായ ആദിശങ്കരൻ ക്രി. മു. 508 മുതൽ 476 വരെ ജീവിച്ചിരുന്നതായി കാണും. എന്നാൽ ക്രി. പി. പതിനാറാം ശതകത്തിൽ സംവിധാനം ചെയ്ത ആ വംശാവലി ശരിയല്ലെന്നു തെളിയിക്കുവാൻ തീരെ പ്രയാസമില്ല. ഗൗതമബുദ്ധന്റെ ജീവിതം ക്രി. മു. 473-ലാണു് അവസാനിച്ചതു്. ബ്രഹ്മസൂത്രഭാഷ്യത്തിൽ ശങ്കരൻ “വൈനാശികൈസ്സർവോ ലോക ആകുലീക്രിയതേ” എന്നു പറയുന്നു. ക്രി. മു. 264 മുതൽ 226 വരെ രാജ്യഭാരം ചെയ്ത അശോകവർദ്ധനമൗര്യന്റെ കാലത്തുമാത്രമേ ആ മതത്തിനു ഭാരതത്തിൽ ഗണനീയമായ പ്രചാരം സിദ്ധിച്ചിട്ടുള്ളു, എന്നു മാത്രമല്ല ശങ്കരൻ ഖണ്ഡിക്കുന്നതു് ആ മതത്തിന്റെ ആദ്യത്തെ പ്രഭേദമായ ഹീനയാനത്തെയല്ല ക്രിസ്ത്വബ്ദം ആരംഭിച്ചതിനു മേലുണ്ടായ മഹായാനത്തെയാണെന്നു പത്മപാദന്റെ പഞ്ചപാദികയിൽ നിന്നു വെളിവാകുന്നുമുണ്ടു്. പിന്നെയെങ്ങനെയാണു് ശങ്കരൻ ക്രി. മു. 5-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായി ഘടിക്കുന്നതു്; കൂടാതെ ശങ്കരനെ അപേക്ഷിച്ചു് അല്പമെങ്കിലും പ്രാചീനനെന്നു സമ്മതിക്കേണ്ട കുമാരിലഭട്ടൻ കാളിദാസന്റെ ശാകുന്തളത്തിൽ നിന്നു “സതാം ഹിസന്ദേഹപദേഷു വസ്തുഷു പ്രമാണമന്തഃകരണപ്രവൃത്തയഃ” എന്ന ശ്ലോകാർദ്ധം ഉദ്ധരിക്കുന്നു. ബുദ്ധമതാന്തകനായ കുമാരിലൻ ക്രി. മു. ആറാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലാണോ ജീവിച്ചിരുന്നതു്? കാളിദാസന്റെ കാലം അതിനും മുൻപാണോ? ശങ്കരന്റെ ശിഷ്യനായ സുരേശ്വരൻ ഉപദേശസാഹസ്രിക്കു താനെഴുതിയ വാർത്തികത്തിൽ ഭഗവൽപാദർ കീർത്തി (ധർമ്മകീർത്തി) യുടെ ഒരു ശ്ലോകം ഉദ്ധരിച്ചിരിക്കുന്നതായി പ്രസ്താവിക്കുന്നു. കുമാരിലനും ശ്ലോകവാർത്തികത്തിൽ ധർമ്മകീർത്തിയെ സ്മരിക്കുന്നു. ധർമ്മകീർത്തി ക്രി. പി. 639-ൽ ജീവിച്ചിരുന്നതിനു തെളിവുണ്ടു്. ക്രി. പി. 341-ൽ ജീവിച്ചിരുന്നതായി ന്യായസൂചീനിബന്ധനത്തിൽ തന്നെപ്പറ്റി പ്രസ്താവിക്കുന്ന വാചസ്പതിമിശ്രൻ പത്മപാദനെ സ്മരിക്കുന്നു. ഇതുകൊണ്ടെല്ലാം ക്രി. പി. 650-നു് മേലാണു് ഭഗവൽപാദരുടെ ജീവിതകാലമെന്നു വന്നുകൂടുന്നു. ക്രി. പി. 788 മുതൽ 820 വരെയാണു് അതു് എന്നു പറയുന്നവർക്കു് അവലംബമായിട്ടുള്ളത്
“നിധിനാഗേഭവഹ്ന്യബ്ദേ വിഭവേ ശങ്കരോദയഃ
കല്യബ്ദേ ചന്ദ്രനേത്രാങ്കവഹ്ന്യബ്ദേ പ്രാവിശദ്ഗുഹാം;
വൈശാഖേ പൂർണ്ണിമായാന്തു ശങ്കരശ്ശിവതാമഗാൽ.”
എന്നൊരു അജ്ഞാതകർത്തൃകമായ ശ്ലോകവും ശ്ലോകാർദ്ധവുമാണു്. നവ കാളിദാസന്റെ ശങ്കരവിജയത്തിലേ
“ലഗ്നേ ശുഭേ ശുഭയുതേ സുഷുവേ കുമാരം
ശ്രീപാർവതീ ച സുഖിനീ ശുഭവീക്ഷിതേ ച
ജായാ സതീ ശിവഗുരോർന്നതു ജങ്ഗമസ്ഥേ
സൂര്യേ സുതേ രവിസുതേ ച ഗുരൗ ച കേന്ദ്രേ.”
എന്ന പദ്യവും ‘ആചാര്യവാഗഭേദ്യാ’ എന്ന കലിവാക്യവും വച്ചു കൊണ്ടു കൊച്ചിയിൽ ഗവൺമെന്റുജ്യോത്സ്യരായിരുന്ന പിച്ചു അയ്യർ ക്രി. പി. 895 മേടമാസം 18-ാംനു തിരുവാതിര നക്ഷത്രത്തിൽ സ്വാമികൾ തിരുവവതാരം ചെയ്തിരിക്കാമെന്നു് അഭ്യൂഹിക്കുന്നു. ആ കണക്കിനു് അദ്ദേഹത്തിന്റെ മഹാസമാധി 837-ൽ ആണെന്നു വരണം. പക്ഷേ ശങ്കരവിജയത്തിലെ പ്രസ്തുത ശ്ലോകത്തിനു് എത്രമാത്രം വിശ്വാസയോഗ്യതയുണ്ടെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ലെന്നു മാത്രമല്ല ‘ആചാര്യ വാഗഭേദ്യാ’ എന്ന കലിവാക്യം എന്നുണ്ടായി എന്നറിവാൻ നിവൃത്തിയുമില്ല. കൊല്ലവർഷത്തിന്റെ ഉത്ഭവകാലം ഓർമ്മിക്കുവാൻ അങ്ങനെയൊരു വാക്യം ആരോ പിന്നീടു നിർമ്മിച്ചു എന്നുവച്ചുമാത്രം ശങ്കരൻ അക്കാലത്തു ജീവിച്ചിരുന്നിരിക്കണമെന്നില്ലല്ലോ.
8.7മറ്റൊരു മതം
ടി. ആർ. ചിന്താമണി ആചാര്യന്റെ കാലം ക്രി. പി. 655 മുതൽ 687 വരെയാണെന്നു ചില രേഖകൾ ഉദ്ധരിച്ചു നിർദ്ദേശിക്കുന്നു. സുരേശ്വരന്റെ ബൃഹദാരണ്യക വാർത്തികത്തിൽ നിന്ന്
“ആത്മാപി സദിദം ബ്രഹ്മ മോഹാൽ പാരോക്ഷ്യദൂഷിതം;
ബ്രഹ്മാപി സ തഥൈവാത്മാ സദ്വിതീയതയേക്ഷതേ”
എന്ന ശ്ലോകം ജൈനഹരിവംശം രചിച്ച ജിനസേനന്റെ ഗുരുവായ വിദ്യാനന്ദൻ അദ്ദേഹത്തിന്റെ അഷ്ടാസാഹസ്രിയിൽ ഉദ്ധരിക്കുന്നു എന്നും ജിനസേനൻ ക്രി. പി. 783-ൽ ജീവിച്ചിരുന്നു എന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതാണു് ആ കാലഗണനയ്ക്കു് ഒരാധാരം. വിശ്വരൂപൻ എന്നതു നാമകരണമുഹൂർത്തത്തിൽ ലബ്ധമായ പേരും മണ്ഡനമിശ്രനെന്നതു ഗൃഹസ്ഥാശ്രമത്തിൽ സിദ്ധിച്ച ബിരുദവും സുരേശ്വരനെന്നതു സന്ന്യാസാശ്രമസ്വീകാരത്തിൽ അങ്ഗീകരിച്ച നാമധേയവുമാണെന്നു ചിലർ പറയുന്നു. ഉംവേകനും ഭവഭൂതിയും ഒന്നാണെങ്കിലും വിശ്വരൂപൻ വിഭിന്നനാകുന്നതിനാണു് ഉപപത്തി അധികമുള്ളതു്. മണ്ഡനൻ കുമാരിലന്റെ ശിഷ്യനായിരുന്നു എന്നുള്ളതു് എങ്ങനെ നോക്കിയാലും നിർവിവാദമാണു്. മണ്ഡനൻ ശങ്കരന്റെ ഒരു വാക്യത്തെ ഖണ്ഡിക്കുന്നതായി കല്പതരുകാരനായ അമലാനന്ദൻ (ക്രി. പി. പതിമ്മൂന്നാം ശതകം) പറയുന്നു; എന്നുമാത്രമല്ല ബ്രഹ്മസിദ്ധിയിൽ മണ്ഡനൻ ശങ്കരന്റെ പ്രാചാര്യനായ ഗൗഡപാദന്റെ മാണ്ഡൂക്യകാരികയിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു. ശങ്കരന്റെ ചില വാക്യങ്ങളെ ഭട്ടഭാസ്കരൻ വിമർശിക്കുകയും ഭാസ്കരന്റെ വിമർശനങ്ങൾക്കു വാചസ്പതിമിശ്രൻ സമാധാനം പറയുകയും ചെയ്യുന്നുണ്ടു്. ക്രി. പി. ഒൻപതാം ശതകത്തിന്റെ ആരംഭത്തിലാണു് ശങ്കരൻ ജീവിച്ചിരുന്നതെങ്കിൽ ഇതെല്ലാം സംഭാവ്യമാകുന്നതെങ്ങനെ? ഇത്തരത്തിലാണു് ആ പണ്ഡിതന്റെ വാദഗതി. പ്രൊഫസർ എസ്സ്. കുപ്പുസ്വാമിശാസ്ത്രി ഈ മതത്തെ പൂർണ്ണമായി അങ്ഗീകരിക്കുന്നില്ല. സംക്ഷേപശാരീരക കർത്താവായ പ്രകാശാത്മയതി സുരേശ്വരന്റെ ശിഷ്യനാണെന്നു മധുസൂദനസരസ്വതി പ്രസ്താവിച്ചിട്ടുണ്ടു്. പ്രകാശാത്മാവു താമ്രവർണ്ണീതീരത്തിലുള്ള ബ്രഹ്മദേശത്തിൽ ജനിച്ച ഒരു പണ്ഡിതനാണു്. അദ്ദേഹം
“ശ്രീദേവേശ്വരപാദപങ്കജരജ
സ്സമ്പർക്കപൂതാശയ
സ്സർവജ്ഞാത്മഗിരാങ്കിതോ മുനിവര
സ്സംക്ഷേപശാരീരകം
ചക്രേസജ്ജനബുദ്ധിവർദ്ധനമിദം
രാജന്യവംശ്യേ നൃപേ
ശ്രീമത്യക്ഷയശാസനേ മനുകുലാ
ദിത്യേ ഭുവം ശാസതി”
എന്ന പദ്യത്തിൽ താൻ മനുകുലാദിത്യൻ എന്ന രാജാവിന്റെ കാലത്താണു് സംക്ഷേപശാരീരകം രചിച്ചതെന്നു പ്രസ്താവിച്ചിട്ടുണ്ടു്. മനുകുലാദിത്യന്റെ തിരുമൂഴിക്കുളം ശാസനത്തിൽ നിന്നു് ആ രാജാവു് ഭാസ്കരരവിവർമ്മന്റെ (വാഴ്ച ക്രി. പി. 978–1027) കാലത്താണു് ജീവിച്ചിരുന്നതെന്നു വെളിവാകുന്നു. ഇതിൽനിന്നു് ഒന്നുകിൽ പ്രകാശാത്മാവു സുരേശ്വരന്റെ ശിഷ്യനല്ലെന്നും അല്ലെങ്കിൽ അദ്ദേഹം സ്മരിക്കുന്ന മനുകുലാദിത്യൻ മറ്റൊരു രാജാവായിരുന്നിരിക്കണമെന്നുമാണു് അനുമാനിക്കേണ്ടതു്. ദേവേശ്വരനും സുരേശ്വരനും ഒന്നാകണമെന്നില്ല. ആയാലത്തെ ഫലം സുരേശ്വരനെ പത്താം ശതകത്തിന്റെ പൂർവാർദ്ധത്തിലേക്കെങ്കിലും നയിക്കുക എന്നുള്ളതാണു്. അപ്പോൾ ഭഗവൽപാദർ ഒൻപതാം ശതകത്തിന്റെ ഒടുവിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കണം; അതു് ഏതുനിലക്കും അനുപപന്നമാണെന്നുള്ളതിനും പക്ഷാന്തരത്തിനു മാർഗ്ഗമില്ല. ഭഗവൽപാദരാണു് കൊല്ലവർഷം നടപ്പാക്കിയതെന്നു മി. ഹിരിയണ്ണാ പറയുന്നു; അതു് ‘ആചാര്യവാഗഭേദ്യാ’ എന്ന കലിവാക്യത്തെ ആസ്പദമാക്കി മാത്രമാകയാൽ സ്വീകാര്യമല്ലെന്നു മുൻപുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു. ആകെക്കൂടി നോക്കുമ്പോൾ ശങ്കരന്റെ ജീവിതകാലം ക്രി. പി. 788 മുതൽ 820 വരെയെന്നോ 805 മുതൽ 837 വരെയെന്നോ അല്ല 655 മുതൽ 687 വരെയെന്നു പറയുന്നതാണു് താരതമ്യേന സംഭാവ്യമായിട്ടുള്ളതു്. ‘ന ശൿനോമി കർത്തും പരദ്രോഹലേശം’ ഇത്യാദിപദ്യത്തിൽ ‘സുതദ്രോഹിണം’ എന്ന പദംകൊണ്ടു ഭഗവൽപാദർ സ്മരിക്കുന്നതു ചിറുത്തൊണ്ടനായനാരെയാണെന്നു സമ്മതിച്ചാലും അദ്ദേഹം ക്രി. പി. 642-ൽ ജീവിച്ചിരുന്നതായി കാണുന്നതുകൊണ്ടു് അതു പ്രസ്തുത കാലഗണനയ്ക്കു ബാധകമല്ല. ഇത്രയുംകൊണ്ടു് ഈ പക്ഷം സിദ്ധാന്തദശയിൽ എത്തിയതായി എനിക്കു് അഭിപ്രായമില്ലെന്നും ഉപരിഗവേഷണം ഇനിയും ആവശ്യകമാണെന്നും പ്രസ്താവിച്ചുകൊണ്ടു് തൽക്കാലം വിരമിക്കാം. ചുരുക്കത്തിൽ ഭഗവൽപാദർ ക്രി. പി. ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിനു മുൻപോ ഒൻപതാം ശതകത്തിന്റെ പൂർവാർദ്ധത്തിനു പിൻപോ അല്ല ജീവിച്ചിരുന്നതു് എന്നുമാത്രമേ നിഷ്കൃഷ്ടമായി സ്ഥാപിക്കുവാൻ സാധിക്കുകയുള്ളു.
8.8ജീവിതം
കാലടിയിൽ കൈപ്പള്ളി ഇല്ലത്തു വിദ്യാധിരാജന്റെ പുത്രനായി ശിവഗുരു എന്നൊരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഇന്നത്തെ മൂവാറ്റുപുഴത്താലൂക്കിൽപെട്ട മേൽപാഴൂരില്ലത്തെ ‘ആര്യ’ എന്ന അന്തർജ്ജനത്തെ പാണിഗ്രഹണം ചെയ്തു. ആര്യാംബയെ സതി എന്നും വിളിച്ചുവന്നു. ആ ദമ്പതിമാർ അനപത്യതാദുഃഖത്താൽ പീഡിതരായി വളരെക്കാലം സമീപത്തുള്ള വൃഷഗിരി എന്ന ക്ഷേത്രത്തിൽ ശിവനെ തപസ്സുചെയ്തു. അതിന്റെ ഫലമായി ഭഗവൽ പ്രസാദം ലഭിച്ചു് അതിവിശിഷ്ടനെങ്കിലും അല്പായുര്യോഗമുള്ള ഒരു കുമാരനെ ആര്യ പ്രസവിച്ചു. ആ കുമാരനാണു് പിന്നീടു ജഗദ്ഗുരുവായിത്തീർന്ന ശങ്കരൻ. ഉണ്ണിയെ മൂന്നാമത്തെ വയസ്സിൽ പിതാവു് എഴുത്തിനിരുത്തുകയും ആ കൊല്ലത്തിൽ തന്നെ കാലധർമ്മം പ്രാപിക്കുകയും ചെയ്തു. അഞ്ചാമത്തെ വയസ്സിൽ ശങ്കരൻ ഉപനീതനായി അതിവേഗത്തിൽ സകല ശാസ്ത്രങ്ങളിലും പ്രശസ്തമായ പാണ്ഡിത്യം സമ്പാദിച്ചു. ബ്രഹ്മചര്യകാലത്തു് ഒരിക്കൽ അമ്മാത്തു ഭിക്ഷ യാചിക്കുവാൻ പോകുകയും ദരിദ്രയായ വിപ്രപത്നിയുടെ സങ്കടം കണ്ടു് ശ്രീസ്തുതി എന്നുകൂടി പേരുള്ള കനകധാരാസ്തോത്രം നിർമ്മിച്ചു് ആകാശത്തിൽനിന്നു കനകവർഷം ചെയ്യിക്കുകയും ചെയ്തതായി ഐതിഹ്യം പുകഴ്ത്തുന്നു. ഈ സംഭവം നടന്നതു സ്വാമികൾ സന്ന്യാസിയായി കേരളത്തിലേയ്ക്കു തിരിയെ വന്നപ്പോളാണെന്നും ഒരു പക്ഷമുണ്ടു്. വയോധികയായ മാതാവിനു നടന്നുപോയി കുളിച്ചുവരാനുള്ള പ്രയാസം കണ്ടു് പെരിയാറ്റിന്റെ ഒരു ശാഖ ഇല്ലത്തിന്റെ നടവഴിക്കു് ഒഴുക്കി. എട്ടാമത്തെ വയസ്സിൽ മുതല കാലിൽ കടിക്കവേ അമ്മയുടെ സമ്മതത്തോടുകൂടി ആപൽസന്ന്യാസം സ്വീകരിച്ചു. പെരിയാറ്റിന്റെ പുതിയ കൈവഴി കുടുംബപരദേവതയായ ശ്രീകൃഷ്ണസ്വാമിയുടെ ക്ഷേത്രം കുത്തിയെടുക്കാതിരിക്കത്തക്കവണ്ണം അതു നവീകരിച്ചു ബിംബം പുനഃപ്രതിഷ്ഠാപനം ചെയ്കയും ചെയ്തു.
അനന്തരം കർമ്മകാണ്ഡനിഷ്ഠമായ കേരളത്തിൽ തനിക്കു സന്ന്യാസഭിക്ഷ നൽകുന്നതിനു തക്ക ഗുരുവില്ലാതിരുന്നതിനാൽ അമ്മയുടെ അനുമതി വാങ്ങി നർമ്മദാതീരത്തിൽച്ചെന്നു് അവിടെ ഗൗഡപാദന്റെ ശിഷ്യനായ ഗോവിന്ദഭഗവൽ പാദന്റെ അന്തേവാസിത്വം സ്വീകരിച്ചു. ‘കസ്ത്വം’ എന്നുള്ള ഗോവിന്ദാചാര്യന്റെ ചോദ്യത്തിനു് ഉത്തരമാണു് “ന ഭൂമിർന്ന വായുർന്ന ഖം നേന്ദ്രിയം വാ” എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ദശശ്ലോകി. ഗോവിന്ദൻ സന്തോഷിച്ചു് അദ്ദേഹത്തെ സന്ന്യാസാശ്രമത്തിൽ പ്രവേശിപ്പിച്ചു. അവിടെ കുറേക്കാലം അദ്വൈതവേദാന്തം അഭ്യസിച്ചതിനുമേൽ കാശിയിൽ ചെന്നു് അവിടെ ബ്രഹ്മനിഷ്ഠനായി കാലയാപനം ചെയ്തു. കാശിയിൽവെച്ചാണു് നരസിംഹോപാസകനായ സനന്ദൻ അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായിത്തീർന്നതു്. അവിടെ സ്വാമികളുടെ അദ്വൈതവിചാരത്തിന്റെ പരിശുദ്ധതപരീക്ഷിക്കുവാൻ സാക്ഷാൽ ശ്രീപരമേശ്വരൻതന്നെ ചണ്ഡാലവേഷത്തിൽ പ്രത്യക്ഷീഭവിച്ചു. അവർ തമ്മിൽ നടന്ന വാഗ്വാദത്തിന്റെ ഫലമായി സ്വാമികൾ ജീവാത്മപരമാത്മാക്കളുടെ ഐക്യം ശരിക്കു മനസ്സിലാക്കി ‘മനീഷാപഞ്ചകം’ എന്ന മനോഹരമായ കൃതി നിർമ്മിച്ചു. പിന്നീടു് അവിടെയും ബദര്യാശ്രമത്തിലുമായി താമസിച്ചു പല സിദ്ധന്മാരുമായി കൂടിയാലോചിച്ചു നിഷ്കൃഷ്ടമായി അർത്ഥനിർണ്ണയം വരുത്തി ബാദരായണന്റെ (വ്യാസന്റെ) വേദാന്തസൂത്രങ്ങൾക്കും മറ്റും ഭാഷ്യം രചിച്ചു. പാശുപതന്മാർ, നൈയായികന്മാർ ഇവരെ വാദത്തിൽ തോല്പിച്ചു സൂത്രകാരനായ വ്യാസഭഗവാനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ അനുഗ്രഹവും സമ്പാദിച്ചു. അന്നു പതിനാറു വയസ്സേ ആചാര്യനു തികഞ്ഞിരുന്നുള്ളു എന്നും അതിനുമേൽ ആയുസ്സില്ലാതിരുന്നതിനാൽ സമാധിക്കു സന്നദ്ധനായി എന്നും വ്യാസന്റെ കാരുണ്യത്താൽ ദിഗ്വിജയത്തിനുവേണ്ടി പതിനാറു വർഷംകൂടി ജീവിതകാലം നീട്ടിക്കിട്ടി എന്നും ആസ്തിക്യന്മാരായ പുരാവിത്തുകൾ പറയുന്നു. ഭഗവൽപാദർ പതിനാറാമത്തെ വയസ്സിൽ മാത്രമേ കേരളം വിട്ടുപോയി ഗോവിന്ദസ്വാമികളുടെ ശിഷ്യനായുള്ളു എന്നാകുന്നു കേരളത്തിലെ ഐതിഹ്യം. “ഷോഡശാബ്ദേ സമാഗതേ സർവജ്ഞത്വമഗാദേവ ശങ്കരശ്ശങ്കരാംശജഃ” എന്നു ഗോവിന്ദനാഥൻ ശങ്കരൻ കേരളം വിടുന്നതിനുമുൻപുള്ള കഥ വർണ്ണിക്കുന്നതു നോക്കുക.
പിന്നീടു സ്വാമികൾ ദിഗ്വിജയത്തിനായി പുറപ്പെട്ടു. പ്രയാഗത്തിൽവെച്ചു് ഉമിത്തീയിൽ ചാടി പ്രാണത്യാഗം ചെയ്യുന്ന കുമാരിലഭട്ടനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു മാഹിഷ്മതീ നഗരത്തിൽചെന്നു വിശ്വരൂപൻ എന്നു കൂടിപ്പേരുള്ള മണ്ഡനമിശ്രനെ വാദത്തിൽ പരാജയപ്പെടുത്തി മീമാംസകമൂർദ്ധന്യനായിരുന്ന അദ്ദേഹത്തെക്കൊണ്ടു് അദ്വൈത മതം സ്വീകരിപ്പിച്ചു സുരേശ്വരൻ എന്ന പേരിൽ സന്യസ്തനാക്കി തന്റെ രണ്ടാമത്തെ ശിഷ്യനായി അങ്ഗീകരിക്കുകയും ചെയ്തു. വിശ്വരൂപൻ എന്നതു ഗൃഹസ്ഥാശ്രമത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പേരും മണ്ഡനൻ എന്നതു ബിരുദനാമവുമാകുന്നു എന്നു ചിലർ അഭിപ്രായപ്പെടുന്നു. യാജ്ഞവല്ക്യസ്മൃതിക്കു ബാലക്രീഡ എന്ന വ്യാഖ്യാനം അദ്ദേഹം നിർമ്മിച്ചതു വിശ്വരൂപൻ എന്ന പേരിലാകുന്നു. മണ്ഡനനും സുരേശ്വരനും ഒന്നല്ലെന്നാണു് എന്റെ പക്ഷം. സ്വാമികളുടേയും മണ്ഡനന്റേയും വാദം നടന്നതു് “ഉഭയഭാരതി” എന്ന മഹാവിദുഷിയായ മണ്ഡനന്റെ ധർമ്മപത്നിയുടെ മാധ്യസ്ഥത്തിലായിരുന്നു. മണ്ഡനൻ തോറ്റപ്പോൾ ഭാരതി തന്നെക്കൂടി തോല്പിച്ചാലല്ലാതെ ശങ്കരന്റെ വിജയം പൂർണ്ണമാകുകയില്ലെന്നു തർക്കിക്കുകയും ആ തർക്കം സമ്മതിച്ചു ശങ്കരൻ ആ പണ്ഡിതയോടും വാദം നടത്തുകയും ചെയ്തു. ഒടുവിൽ പരാജിതയാകുമെന്നു കണ്ടപ്പോൾ ഭാരതി കാമശാസ്ത്രത്തിൽ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങുകയും നൈഷ്ഠികബ്രഹ്മചാരിയായ ശങ്കരനു് ആ ചോദ്യങ്ങൾക്കു് ഉത്തരം പറവാൻ നിവൃത്തിയില്ലാതെ തീർന്നതിനാൽ ഒരു മാസത്തെ അവധി വാങ്ങി അതിനല്പംമുമ്പു സ്വര്യാതനായ അമരുകരാജാവിന്റെ ശവശരീരത്തിൽ യോഗശക്തികൊണ്ടു പ്രവേശിച്ചു് അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കാഞ്ചനമഞ്ജരിയും മറ്റുമായി രമിച്ചു തിരിയെ വന്നു ഭാരതിയെ ആ ശാസ്ത്രത്തിലും തോല്പിക്കുകയും ചെയ്തു. അത്രമാത്രം ശ്രമം ചെയ്തിട്ടാണു് സ്വാമികൾ മണ്ഡനനെ സ്വമതത്തിലേക്കു പരിവർത്തനം ചെയ്യിച്ചതെന്നു ശങ്കരചരിതങ്ങളിൽ വർണ്ണിക്കുന്നു.
അതു കഴിഞ്ഞു ഭഗവൽപാദർ ദക്ഷിണദേശത്തേക്കു യാത്രപുറപ്പെട്ടു. വഴിക്കുവെച്ചു് ഒരു കാപാലികൻ സ്വാമികളോടു് അദ്ദേഹത്തിന്റെ തല തനിക്കു മഹേശ്വരപൂജയ്ക്കായി തരണമെന്നു പ്രാർത്ഥിക്കുകയും സ്വാമികൾ അതു സസന്തോഷം സമ്മതിക്കുകയും ചെയ്തു. എങ്കിലും സനന്ദനനിൽ ആവേശിച്ച നരസിംഹമൂർത്തി ആ പാപിയെ വധിച്ചു ഗുരുവിന്റെ ജീവനെ രക്ഷിച്ചു. അതിനുമുൻപു കാശിയിൽവച്ചുതന്നെ അദ്ദേഹത്തിനു (സനന്ദനനു്) പത്മപാദൻ എന്നൊരു ബിരുദപ്പേർ സിദ്ധിച്ചിരുന്നു. ഗങ്ഗയുടെ മറുകരയിൽനിന്നു ഗുരു വിളിക്കുന്നതു കേട്ടു ഗുരുഭക്തി തന്നെ രക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസത്തോടുകൂടി അദ്ദേഹം നദിയിൽ നടന്നുതുടങ്ങി എന്നും അപ്പോൾ താൻ പാദന്യാസം ചെയ്ത സ്ഥലത്തെല്ലാം ഓരോ താമരപ്പൂവുണ്ടായി അദ്ദേഹത്തിന്റെ കാലടികളെത്താങ്ങി എന്നുമാണു് ഈ ബിരുദത്തിനു പഴമക്കാർ പറയാറുള്ള ആഗമം. മൂകാംബിയിൽനിന്നു് ആചര്യൻ തൗളവബ്രാഹ്മണർ വസിക്കുന്ന ശ്രീവലിഗ്രാമത്തിൽ ചെന്നു. അവിടെ പതിമ്മൂന്നു വയസ്സായ ഒരു ബാലൻ ജഡനെപ്പോലെയിരിക്കുന്നതു കണ്ടു. പിതാവായ പ്രഭാകരൻ വളരെ വ്യസനിച്ചു് ആ ഉണ്ണിയെ ആചാര്യന്റെ സന്നിധിയിൽകൊണ്ടുപോയി. ആചാര്യൻ ചോദിച്ച ചോദ്യങ്ങൾക്കു് ഉണ്ണി വേദാന്തതത്വങ്ങൾ ഉള്ളങ്കൈയിലെ നെല്ലിക്കപോലെ കണ്ട മാതിരിയിൽ വിശദമായി ഉത്തരം പറയുകയാൽ അദ്ദേഹത്തിന്റെ ജാഡ്യം കേവലം ഭൗതികവിഷയങ്ങളിലാണെന്നു ഗ്രഹിച്ചു് അദ്ദേഹത്തെ തന്റെ മൂന്നാമത്തെ ശിഷ്യനായി സ്വീകരിച്ചു. ആ ശിഷ്യനെ ഹസ്താമലകനെന്നു പറയുന്നു.
തദനന്തരം ഋശ്യശൃങ്ഗമഹർഷിയുടെ തപോവൃത്തിയാൽ പണ്ടുതന്നെ പവിത്രമായ ശൃങ്ഗഗിരിയിൽ (ശൃങ്ഗേരി) എത്തി അവിടെ ഒരു ക്ഷേത്രം പണിയിച്ചു് അതിൽ ശാരദാ ദേവിയെ പ്രതിഷ്ഠിച്ചു് ഒരു മഠവും സ്ഥാപിച്ചു സുരേശ്വരനെ ആ മഠത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ശൃങ്ഗേരിയിൽ വെച്ചു് ആനന്ദഗിരി എന്ന നാലാമത്തെ ശിഷ്യനെ കിട്ടി. തോടകവൃത്തത്തിൽ വേദാന്തവിഷയകമായി കവനംചെയ്യുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന വിശേഷനൈപുണ്യം കൊണ്ടു് അദ്ദേഹം തോടകൻ എന്ന പേരിലും അറിയപ്പെടുന്നു. ഈ ആനന്ദഗിരിയല്ല ഗുരുദിഗ്വിജയകാരൻ. സ്വാമികൾ ശൃങ്ഗേരിയിൽ താമസിച്ചുകൊണ്ടിരുന്നപ്പോൾ അമ്മയ്ക്കു് അന്ത്യകാലം ആസന്നമായി എന്നറിഞ്ഞു് അവിടെ നിന്നു പുറപ്പെട്ടു കാലടിയിൽ എത്തി. അമ്മ സഗുണബ്രഹ്മോപദേശം ലഭിക്കണമെന്നു പ്രാർത്ഥിക്കുകയാൽ ആദ്യം ശിവഭുജങ്ഗമുണ്ടാക്കിച്ചൊല്ലുകയും അതു പോരെന്നു പറകയാൽ വിഷ്ണുഭുജങ്ഗമുണ്ടാക്കി ആ വയോധികയുടെ അന്തിമാശ സാധിക്കുകയും ചെയ്തു. മാതാവിന്റെ മരണാനന്തരം സന്ന്യാസി അപരക്രിയയ്ക്കു് അധികാരിയല്ലെന്നു കർമ്മഠരായ അവിടത്തെ നമ്പൂരിമാർ വിധിക്കുകയാൽ അവർ ആ കാര്യത്തിൽ അദ്ദേഹത്തിനു യാതൊരു സാഹായ്യവും ചെയ്യുകയുണ്ടായില്ല. തന്നിമിത്തം സ്വാമികൾ അവരെ ശപിച്ചു. ആചാര്യൻ അതിനു ശേഷം ശിഷ്യന്മാരോടുകൂടി കേരളമെങ്ങും സഞ്ചരിക്കുകയും പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ മാതുലഗൃഹത്തിലും പോയി.
പിന്നീടു പല ദേശങ്ങളിലും പര്യടനം ചെയ്തു് ശാക്തന്മാർ, കാപാലികന്മാർ, പാഞ്ചരാത്രന്മാർ, ശൈവന്മാർ, ആർഹതന്മാർ മുതലായ പല കൂട്ടരേയും സ്വാമികൾ വാദത്തിൽ മടക്കി. ഗങ്ഗാനദീതീരത്തുവച്ചു ഗൗഡപാദാചാര്യരെക്കണ്ടു് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ഒടുവിൽ കാശ്മീരത്തിൽ എത്തി സകലശാസ്ത്രവാദികളേയും ജയിച്ചു് അന്നുവരെ ആർക്കുംതന്നെ തുറന്നുകൊടുക്കാതിരുന്ന അവിടത്തെ ശാരദാക്ഷേത്രത്തിന്റെ തെക്കേ വാതിൽ തുറപ്പിച്ചു് ദേവിയുടെ പുരോഭാഗത്തുള്ള സർവജ്ഞപീഠത്തെ ആരോഹണം ചെയ്തു. അതിനെത്തുടർന്നു ശൃങ്ഗേരിയിലെ മഠത്തിനുപുറമേ ഭാരതഭൂമിയുടെ കിഴക്കു്, പടിഞ്ഞാറു്, വടക്കു് എന്നീ മൂന്നു കോണങ്ങളിൽ ജഗന്നാഥം, ദ്വാരക, ബദരി ഈ സ്ഥലങ്ങളിലായി മൂന്നു മഠങ്ങൾകൂടി സ്ഥാപിച്ചു് അവിടങ്ങളിലും ശാരദാപ്രതിഷ്ഠ നിർവഹിച്ചു് അവയ്ക്കു് യഥാക്രമം തോടകൻ, ഹസ്താമലകൻ, പത്മപാദൻ ഇവരെ അധിപതികളാക്കി. അപ്പോഴേക്കും മുപ്പത്തിരണ്ടു വയസ്സു തികഞ്ഞു. അതോടുകൂടി തന്റെ ജന്മോദ്ദേശങ്ങളെല്ലാം സാധിച്ചുകഴിഞ്ഞതിനാൽ കൃതകൃത്യനായി അഭൗമപ്രഭാവനായ ആ യതീശ്വരൻ നിർവികല്പസമാധിയിൽ നിലീനനായി പാഞ്ചഭൗതികമായ ശരീരത്തെ പരിത്യജിച്ചു പരമപദത്തെ പ്രാപിച്ചു.
ഇതാണു് ഭഗവൽപാദരുടെ ജീവിതചരിത്രത്തിന്റെ സംക്ഷേപം. അതിമാനുഷങ്ങളായ അപദാനങ്ങളെ കഴിയുന്നതും ഒഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും ഗത്യന്തരമില്ലായ്കയാൽ അവയിൽ ചിലതെല്ലാം ഈ സംക്ഷേപത്തിൽ സ്പർശിക്കേണ്ടതായി വന്നിട്ടുണ്ടു്. സ്വാമികൾ തൃശ്ശൂരിൽവെച്ചാണു് ദേഹവിയോഗം ചെയ്തതു് എന്നുള്ളതിനു വടക്കുന്നാഥക്ഷേത്രത്തിലെ മതിൽക്കകത്തുള്ള ശംഖചക്രകുടീരത്തിനു പുറമേ, അദ്ദേഹത്തിന്റെ ശിഷ്യന്മാർ അവിടെ സ്ഥാപിച്ച നാലു സന്ന്യാസിമഠങ്ങളും ജ്ഞാപകങ്ങളാണു്. അവയിൽ തെക്കേമഠം പത്മപാദന്റേയും ഇടയിൽമഠം ഹസ്താമലകന്റെയും നടുവിൽമഠം സുരേശ്വരന്റേയും വടക്കേമഠം തോടകന്റേയുമാണു്. ആ ആചാര്യന്മാർ പ്രസ്തുത മഠങ്ങൾ സ്ഥാപിച്ചതു തങ്ങളുടെ ഗുരുവിന്റെ സമാധിസ്ഥലം കൂടക്കൂടെ സന്ദർശിച്ചു വന്ദിക്കുന്നതിനായിരുന്നു എന്നു പറഞ്ഞുവരുന്നു. ഇടയിൽമഠം തെക്കേമഠത്തിൽ പിൽകാലത്തിൽ ലയിച്ചുപോയി. വടക്കേ മഠം ബ്രഹ്മസ്വംമഠമായി മാറുന്നതിനുള്ള ഹേതു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. തെക്കേമഠവും നടുവിലേ മഠവും മാത്രമേ ഇപ്പോൾ സ്വാമിയാർമഠങ്ങളായി അവശേഷിക്കുന്നുള്ളു. അവയ്ക്കു രണ്ടിനും അളവറ്റ സ്വത്തുണ്ടു്. കാലടിക്കടുത്തു കൈപ്പള്ളി എന്നു് ഇപ്പോൾ ഒരില്ലമുണ്ടു്. എന്നാൽ അതു സ്വാമികളുടെ പൂർവാശ്രമത്തിലെ ഗൃഹമല്ല. ആ ഗൃഹത്തിലെ സ്വത്തുക്കൾ തെക്കേമഠത്തിൽ ഒതുങ്ങിയിരിക്കുകയാണു്. സ്വാമികളുടെ ഇല്ലപ്പറമ്പു തെക്കേമഠത്തിൽനിന്നു വിലകൂടാതെ ശൃങ്ഗേരി മഠത്തിലേക്കു വിട്ടുകൊടുക്കുകയും അവിടെ ആ മഠത്തിലെ ഉപോത്തമാചാര്യനായിരുന്ന നരസിംഹഭാരതീസ്വാമികൾ കൊല്ലം 1085-ാമാണ്ടു കുംഭമാസം 10-ാംനു ജഗദംബാക്ഷേത്രവും ശങ്കരാചാര്യക്ഷേത്രവും പ്രതിഷ്ഠിച്ചു കാലടിയെ ശാപവിമുക്തമാക്കുകയും ചെയ്തതു് എല്ലാവർക്കും അറിവുള്ളതാണല്ലോ.
8.9കൃതികൾ
ഭഗവൽപാദരുടെ കൃതികൾ സമാഹരിച്ചു് ഇരുപതു പുസ്തകങ്ങളായി ശ്രീരങ്ഗം വാണീവിലാസ മുദ്രാലയത്തിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയെ (1) ഭാഷ്യങ്ങൾ (2) മൂലഗ്രന്ഥങ്ങൾ (3) സ്തോത്രങ്ങൾ (4) മന്ത്രശാസ്ത്രം എന്നിങ്ങനെ നാലിനമായി വിഭജിക്കാവുന്നതാണു്.
8.9.1ഭാഷ്യങ്ങൾ
ഒന്നാമത്തെ ഇനത്തിൽ സർവോൽകൃഷ്ടമായിട്ടുള്ളതു ബാദരായണന്റെ വേദാന്ത (ഉത്തരമീമാംസാ) സൂത്രങ്ങൾക്കു് ആചാര്യൻ രചിച്ചിട്ടുള്ള ഭാഷ്യംതന്നെയാണു്. ആ സൂത്രങ്ങൾക്കു ശാരീരകമീമാംസാസൂത്രങ്ങളെന്നും, ബ്രഹ്മസൂത്രങ്ങളെന്നും കൂടി പേരുള്ളതിനാൽ പ്രസ്തുതഭാഷ്യത്തെ ബ്രഹ്മസൂത്രഭാഷ്യമെന്നും ശാരീരകമീമാംസാഭാഷ്യമെന്നുംകൂടി പറയാറുണ്ടു്. അതു കഴിഞ്ഞാൽ പിന്നീടു് ഉപനിഷദ്ഭാഷ്യങ്ങൾക്കാകുന്നു പ്രാധാന്യം. ഭഗവൽപാദർ ഈശാവാസ്യോപനിഷത്തു്, കേനോപനിഷത്തു്, കഠോപനിഷത്തു്, പ്രശ്നോപനിഷത്തു്, മുണ്ഡകോപനിഷത്തു്, മാണ്ഡൂക്യോപനിഷത്തു്, ഐതരേയോപനിഷത്തു്, തൈത്തിരിയോപനിഷത്തു്, ഛാന്ദോഗ്യോപനിഷത്തു്, ബൃഹദാരണ്യകോപനിഷത്തു് ഈ പത്തു പ്രാചീനോപനിഷത്തുകൾക്കും ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്കും പുറമേ നൃസിംഹപൂർവതാപന്യുപനിഷത്തിനും ഭാഷ്യം നിർമ്മിച്ചിട്ടുണ്ടു്. ഒടുവിലത്തെ ഭാഷ്യം പത്മപാദന്റെ പ്രാർത്ഥന അനുസരിച്ചായിരിക്കണമെന്നു ഞാൻ ഊഹിക്കുന്നു. ഇവ കൂടാതെ അഥർവശിഖ, അഥർവശിരസ്സു് ഈ രണ്ടുപനിഷത്തുകൾക്കു കൂടി അദ്ദേഹത്തിന്റെ ഭാഷ്യങ്ങളുണ്ടെന്നു ചിലർ പറയുന്നു. എങ്കിലും അവ കണ്ടുകിട്ടീട്ടില്ല. അടുത്ത പടിയിൽ നില്ക്കുന്നതു ഭഗവദു് ഗീതാഭാഷ്യമാകുന്നു. ബ്രഹ്മസൂത്രങ്ങൾ, ദശോപനിഷത്തുകൾ, ഭഗവദ്ഗീത ഇവയെ പ്രസ്ഥാനത്രയമെന്നു പറയുന്നു. പ്രസ്ഥാനത്രയത്തിനു ഭാഷ്യങ്ങൾ രചിക്കുന്ന പണ്ഡിതശ്രേഷ്ഠന്മാരെയാകുന്നു പരിപൂർണ്ണന്മാരായ മതാചാര്യന്മാരായി ഭാരതീയർ അങ്ഗീകരിക്കുന്നതു്. ആദ്യത്തെ, പ്രസ്ഥാനത്രയഭാഷ്യകാരനാണു് ശങ്കരഭഗവൽപാദർ. ഭഗവദ്ഗീതയ്ക്കുപുറമെ മഹാഭാരതാന്തർഗതങ്ങളായ വിഷ്ണുസഹസ്രനാമത്തിനും സനൽ സുജാതീയത്തിനും ആചാര്യൻ ഭാഷ്യകാരനാണു്. അവ കൂടാതെ ലളിതാത്രിശതിക്കും ഹസ്താമലകന്റെ “നിമിത്തം മനശ്ചക്ഷുരാദിപ്രവൃത്തൗ” എന്നു തുടങ്ങുന്ന ഒരു ചെറിയ വേദാന്ത കൃതിക്കുംകൂടി അദ്ദേഹം ഭാഷ്യം രചിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടെങ്കിലും ത്രിശതീഭാഷ്യം അദ്ദേഹത്തിന്റെ കൃതിയല്ലെന്നുള്ളതിനു് അതിൽത്തന്നെ തെളിവുണ്ടു്. ‘ഹല്ലീസലാസ്യ സന്തുഷ്ടാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോൾ പ്രസ്തുതഭാഷ്യകാരൻ ഹാരാവലീകോശത്തിൽനിന്നു് ഒരു ശ്ലോകാർദ്ധം ഉദ്ധരിക്കുന്നു. ഹാരാവലി, ത്രികാണ്ഡശേഷം തുടങ്ങിയ കോശ ഗ്രന്ഥങ്ങളുടെ പ്രണേതാവായ പുരുഷോത്തമദേവൻ എന്ന ബൗദ്ധാചാര്യൻ ജീവിച്ചിരുന്നതു ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ മധ്യത്തിലാണു്. അതിനാൽ ത്രിശതീഭാഷ്യത്തിന്റെ നിർമ്മാതാവു ശൃങ്ഗേരിപീഠത്തെ അനന്തരകാലത്തിൽ അലങ്കരിച്ചിരുന്ന മറ്റൊരു യതിവര്യനാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. വിഷ്ണുസഹസ്രനാമഭാഷ്യം ഗോവിന്ദസ്വാമികളുടെ ആജ്ഞ അനുസരിച്ചു രചിച്ചതാണു്.
8.9.2മൂലഗ്രന്ഥങ്ങൾ
സ്വാമികൾ അദ്വൈതവേദാന്തതത്വങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനുവേണ്ടി വലുതും ചെറുതുമായി മുപ്പത്തിമൂന്നോളം ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവ (1) വിവേകചൂഡാമണി; (2) ഉപദേശസാഹസ്രി; (3) അപരോക്ഷാനുഭൂതി; (4) വാക്യവൃത്തി; (5) സ്വാത്മനിരൂപണം; (6) ആത്മബോധം; (7) ശതശ്ലോകി; (8) ദശശ്ലോകി; (9) സർവവേദാന്തസിദ്ധാന്തസാരസംഗ്രഹം; (10) പ്രബോധസുധാകരം; (11) സ്വാത്മപ്രകാശിക; (12) മനീഷാപഞ്ചകം; (13) അദ്വൈതപഞ്ചരത്നം; (14) നിർവാണഷട്കം; (15) അദ്വൈതാനുഭൂതി; (16) ബ്രഹ്മാനുചിന്തനം; (17) പ്രശ്നോത്തരരത്നമാലിക; (18) സദാചാരാനുസന്ധാനം; (19) യോഗതാരാവലി; (20) ഉപദേശപഞ്ചകം; (21) ധന്യാഷ്ടകം; (22) ജീവന്മുക്താനന്ദ ലഹരി; (23) അനാത്മശ്രീവിഗർഹണപ്രകരണം; (24) സ്വരൂപാനുസന്ധാനം; (25) യതിപഞ്ചകം; (26) പഞ്ചീകരണം; (27) തത്വോപദേശം; (28) ഏകശ്ലോകി; (29) മായാപഞ്ചകം; (30) പ്രൗഢാനുഭൂതി; (31) ബ്രഹ്മജ്ഞാനാവലീമാല; (32) ലഘുവാക്യവൃത്തി; (33) നിർവാണമഞ്ജരി ഈ ഗ്രന്ഥങ്ങളാകുന്നു.
8.9.3സ്തോത്രങ്ങൾ-ഭഗവൽപാദർ
(1) ഗണപതിസ്തോത്രങ്ങൾ; (2) സുബ്രഹ്മണ്യസ്തോത്രം; (3) ശിവസ്തോത്രങ്ങൾ; (4) ദേവീസ്തോത്രങ്ങൾ; (5) വിഷ്ണുസ്തോത്രങ്ങൾ; (6) സങ്കീർണ്ണസ്തോത്രങ്ങൾ ഇങ്ങനെ പല ദേവതകളേയും അധികരിച്ചു സ്തോത്രരത്നങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. (1) ഗണേശപഞ്ചരത്നം; (2) ഗണേശഭുജങ്ഗം ഇവ ഒന്നാമത്തെവകുപ്പിലും; (3) സുബ്രഹ്മണ്യഭുജങ്ഗം രണ്ടാമത്തെ വകുപ്പിലും; (4) ശിവഭുജങ്ഗം, (5) ശിവാനന്ദലഹരി, (6) ശിവപാദാദികേശാന്തവർണ്ണസ്തോത്രം, (7) ശിവകേശാദിപാദാന്തവർണ്ണനസ്തോത്രം, (8) വേദസാരശിവസ്തോത്രം, (9) ശിവാപരാധക്ഷമാപണസ്തോത്രം, (10) സുവർണ്ണമാലാസ്തുതി, (11) ദശശ്ലോകീസ്തുതി, (12) ദക്ഷിണാമൂർത്തിവർണ്ണമാലാസ്തോത്രം, (13) ശ്രീദക്ഷിണാമൂർത്യഷ്ടകം, (14) ശ്രീമൃത്യുഞ്ജയമാനസിക പൂജാസ്തോത്രം, (15) ശിവനാമാവല്യഷ്ടകം, (16) ശിവപഞ്ചാക്ഷരസ്തോത്രം, (17) ഉമാമഹേശ്വരസ്തോത്രം ഇവ മൂന്നാമത്തെ വകുപ്പിലും ഉൾപ്പെടും. (18) സൗന്ദര്യലഹരി, (19) ദേവീഭുജങ്ഗസ്തോത്രം, (20) ആനന്ദലഹരി, (21) ത്രിപുരസുന്ദരീ വേദപാദസ്തോത്രം, (22) ത്രിപുരസുന്ദരീമാനസപൂജാസ്തോത്രം, (23) ദേവീഷഷ്ട്യുപചാരപൂജാസ്തോത്രം, (24) ത്രിപുരസുന്ദര്യഷ്ടകം, (25) ലളിതാപഞ്ചരത്നം, (26) കല്യാണവൃഷ്ടിസ്തവം, (27) നവരത്നമാലിക, (28) മന്ത്രമാതൃകാപുഷ്പമാലാസ്തവം, (29) ഗൗരീദശകം, (30) ദേവീഭുജങ്ഗം ഇവയാണു് നാലാമത്തെ വകുപ്പിൽ ചേരുന്നതു്. അഞ്ചാമത്തെ വകുപ്പിൽ (31) ഹനൂമൽപഞ്ചകം, (32) ശ്രീരാമഭുജങ്ഗം, (33) ലക്ഷ്മീനൃസിംഹ പഞ്ചരത്നം, (34) ലക്ഷമീനൃസിംഹകരുണാരസസ്തോത്രം, (35) ശ്രീവിഷ്ണുഭുജങ്ഗം, (36) വിഷ്ണുപാദാദികേശാന്തസ്തോത്രം, (37) പാണ്ഡുരങ്ഗാഷ്ടകം, (38) അച്യുതാഷ്ടകം, (39) കൃഷ്ണാഷ്ടകം, (40) ഹരിസ്തുതി, (41) ഗോവിന്ദാഷ്ടകം, (42) ഭഗവന്മാനസപൂജ, (43) മോഹമുദ്ഗരം ഇവയാണു് അന്തർഭവിക്കുന്നതു്. ആറാമത്തേ വകുപ്പിൽ (44) കനകധാരാസ്തോത്രം, (45) അന്നപൂർണ്ണാഷ്ടകം, (46) മീനാക്ഷീപഞ്ചരത്നം, (47) മീനാക്ഷീസ്തോത്രം, (48) ദക്ഷിണാമൂർത്തിസ്തോത്രം, (49) കാലഭൈരവാഷ്ടകം, (50) നർമ്മദാഷ്ടകം, (51) യമുനാഷ്ടകം, (52) മണികർണ്ണികാഷ്ടകം, (53) നിർഗ്ഗുണമാനസപൂജ, (54) പ്രാതഃസ്മരണസ്തോത്രം, (55) ജഗന്നാഥാഷ്ടകം, (56) ഷട്പദീസ്തോത്രം, (57) ഭ്രമരാംബാഷ്ടകം, (58) ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്തോത്രം, (59) ദ്വാദശലിങ്ഗസ്തോത്രം, (60) അർദ്ധനാരീശ്വരസ്തോത്രം, (61) ശാരദാഭുജങ്ഗപ്രയാതാഷ്ടകം, (62) ഗുർവഷ്ടകം, (63) കാശീപഞ്ചകം (64) നർമ്മദാഷ്ടകം ഈ സ്തോത്രങ്ങൾ അടങ്ങുന്നു.
8.9.4മന്ത്രശാസ്ത്രം
മന്ത്രശാസ്ത്രത്തിൽ ഭഗവൽപാദരുടെ കൃതി 32 പടലങ്ങളായി വിഭജിച്ചിട്ടുള്ള സുപ്രസിദ്ധമായ പ്രപഞ്ച സാരമാകുന്നു. ഇതുകൂടാതെ സപര്യാഹൃദയം എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹത്തിന്റേതാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. അതു വാണീവിലാസക്കാർ ആചാര്യകൃതിസമുച്ചയത്തിൽ ഉൾപ്പെടുത്തീട്ടില്ല. അതുപോലെ സൗഭാഗ്യവിദ്യ, സുഭഗോദയ പദ്ധതി ഇങ്ങനെ വേറെയും മന്ത്രശാസ്ത്രരഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ചില കൃതികൾ അദ്ദേഹത്തിന്റേതാണെന്നു ചില പഴമക്കാർ പറഞ്ഞുവരുന്നു. സുഭഗോദയം ഭഗവൽപാദരുടെ കൃതിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതും പ്രഭയെന്ന വ്യാഖ്യാനവും ത്രിപുരാപൂജയ്ക്കു് ഋജുവിമർശിനി എന്ന വ്യാഖ്യയും ശാംഭവോദയം എന്നൊരു തന്ത്രനിബന്ധവും ശിവാനന്ദയോഗി എന്നൊരു സിദ്ധന്റെ കൃതികളാകുന്നു. ശിവാനന്ദന്റെ കാലദേശങ്ങൾ അവിജ്ഞാതങ്ങളായിരിക്കുന്നു.
8.9.5ശാങ്കരസ്മൃതി
കേരളത്തിലെ ആചാരങ്ങളെ വിവരിക്കുന്ന ശാങ്കരസ്മൃതി ഏതോ ഒരു ശങ്കരൻ നമ്പൂരിയുടെ കൃതിയെന്നല്ലാതെ അതു ഭഗവൽപാദരുടെ നിബന്ധമാണെന്നു പറവാൻ യാതൊരു നിർവാഹവും കാണുന്നില്ല. ഒന്നാമതു് അതിന്റെ അടിസ്ഥാനമെന്നു പറയുന്ന ഭാർഗ്ഗവസ്മൃതി ഇനിയും കണ്ടു കിട്ടീട്ടില്ല. രണ്ടാമതു ഭാർഗ്ഗവസ്മൃതിയേയോ ശാങ്കരസ്മൃതിയേയോ ഇതരസ്മൃതികാരന്മാർ സ്മരിച്ചിട്ടില്ലെന്നു മാത്രമല്ല, ശാങ്കരസ്മൃതി തന്റെ കാലത്തുണ്ടായിരുന്നു എങ്കിൽ അതു നിശ്ചയമായി അറിഞ്ഞിരിക്കേണ്ട മാധവാചാര്യർപോലും സർവസ്മൃതി പ്രദീപമായ ‘പരാശരമാധവീയ’ത്തിൽ അങ്ങനെയൊരു ഗ്രന്ഥമുള്ളതായി പറയുന്നുമില്ല. ആചാര്യപാദരുടെ ശിഷ്യനായ വിശ്വരൂപന്റെ ബാലക്രീഡയിലും ശാങ്കരസ്മൃതിയെ സ്മരിച്ചുകാണുന്നില്ലെന്നു് ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ടു്. മൂന്നാമതു ഭഗവൽപാദരുടെ കവിതാശൈലി ശാങ്കരസ്മൃതിയിൽ ഒരിടത്തും തൊട്ടുതെറിച്ചിട്ടുപോലുമില്ല. നാലാമതു സന്ന്യാസിവര്യനായ ആ മഹാത്മാവു കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു ഗ്രന്ഥം നിർമ്മിച്ചിരിക്കുകയില്ലെന്നുമാത്രമല്ല, നിർമ്മിച്ചാൽ തന്നെ കർമ്മകാണ്ഡോപാസകന്മാരായ അന്നത്തെ നമ്പൂരിമാർ അതു പ്രമാണത്വേന അങ്ഗീകരിച്ചിരിക്കുകയുമില്ല. അഞ്ചാമതു വസ്തുവുടമസ്ഥൻ എന്ന അർത്ഥത്തിൽ ‘ജന്മി’ എന്ന പദം ശാങ്കരസ്മൃതിയിൽ ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്.
“ജന്മിനോ യദി ഭൂദേവാ ജന്മോപഗ്രഹണാൽ ക്വചിൽ
ആഗതേന ച ജീവേയുർജ്ജന്മഭോഗേന കർഷകാൽ
സർവേ ജന്മിന ഏതേന വ്യാഖ്യാതാ ഇതി ഭാർഗ്ഗവഃ
സ്വക്ഷേത്രേ സങ്ഗ്രഹം ചക്രേ വിഷ്ണുദ്ധർമ്മപതിർഭൃഗുഃ
ലജ്ജതേ ഭർത്സ്യതേ തേന വിപ്രഃ കാമീ ശമോചിതഃ
ജല്മേതി വർണ്ണവ്യത്യാസാൽ തൽസംബന്ധേന സാച ഭ്രഃ
ജന്മേത്യാഖ്യായതേ തസ്യ സ്വാമിത്വഞ്ച തദാശ്രയം”
എന്ന ശ്ലോകങ്ങൾ നോക്കുക. ‘ലജ്’ ധാതുവിനു പൃഷോദരാ ദിരീത്യാ വർണ്ണവ്യത്യാസം വന്നിട്ടു ജല്മി എന്ന പദവും ‘ജല്മി’ രൂപാന്തരപ്പെട്ടു ജന്മി എന്ന പദവും ഉണ്ടായി എന്നത്രേ ഗ്രന്ഥകാരൻ പറയുന്നതു്. ഇത്രമാത്രം അസംബന്ധമായ ഒരു നിരുക്തത്തിനു സർവശാസ്ത്രജ്ഞനായ ഭഗവൽപാദരെ ഉത്തരവാദി ആക്കുന്നതു് അന്യായമാണു്. ജന്മിക്കും ജമിന്ദാർക്കും ആഗമം ഒന്നുതന്നെയാണു്. ജന്മി ഏതു ധാതുവിൽനിന്നു വന്നാലും പ്രകൃതാർത്ഥത്തിൽ അതു സംസ്കൃതഭാഷയിൽ പ്രയോക്തവ്യമല്ലെന്നുള്ളതിൽ പക്ഷാന്തരത്തിനു് അവകാശമില്ലല്ലോ. ഇനിയും പലതും പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പറയുവാനുണ്ടു്. എത്രയോ ശങ്കരാചാര്യന്മാർ കേരളത്തിൽ ഓരോ കാലത്തു ജീവിച്ചിരുന്നിട്ടുണ്ടു്. പയ്യൂർ ശങ്കരഭട്ടതിരി എന്നൊരു പണ്ഡിതൻ ക്രി. പി. പതിന്നാലാം ശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരു ഒരു ഗോവിന്ദഭഗവൽപാദനായിരുന്നു എന്നു വേദാരണ്യവാസുദേവന്റെ ശിവോദയത്തിൽ നിന്നു് അറിയുന്നു. ശാങ്കരസ്മൃതി അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നറിവില്ല. പരപ്രതാരണംചെയ്തു സ്വകീയമായ ഗ്രന്ഥത്തിനു മേന്മ നേടുവാൻവേണ്ടി ആരെങ്കിലും ശങ്കരപദം അതോടു ഘടിപ്പിച്ചുമിരിക്കാവുന്നതാണു്.
8.10ഭഗവൽപാദരുടെ മഹിമ
സ്വാമികളുടെ കൃതികളിൽ ഒന്നിനെപ്പറ്റിയും എന്തെങ്കിലും പ്രതിപാദിക്കുവാൻ ഈ പുസ്തകത്തിൽ സ്ഥലസൗകര്യമില്ല; അതിനു വലിയ തോതിൽ മറ്റൊരു പുസ്തകംതന്നെ എഴുതേണ്ടിവരുന്നതാണു്. അതുകൊണ്ടു് അതിനായി ഇവിടെ ഉദ്യമിക്കുന്നില്ല. ഒരു കവിയുടേയോ, ഗദ്യകാരന്റേയോ, തത്വചിന്തകന്റേയോ, സന്മാഗ്ഗദർശിയുടേയോ, പ്രതിവാദിഭയങ്കരനായ ശാസ്ത്രവാദിയുടേയോ, സാക്ഷാൽകൃതബ്രഹ്മാവായ യോഗിയുടേയോ, സനാതനധർമ്മപ്രതിഷ്ഠാപകനായ ആചാര്യന്റേയോ, സർവവിദ്യാവിചക്ഷണനായ ജീവന്മുക്തന്റേയോ, – ഏതുനിലയിൽനിന്നു നോക്കിയാലും അദ്ദേഹം അതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു. അദ്ദേഹം പുനഃസ്ഥാപനം ചെയ്ത അദ്വൈതമതം അതിന്റെ സ്വതന്ത്രതകൊണ്ടും മാർമ്മികതകൊണ്ടും സർവ്വങ്കഷതകൊണ്ടും ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നു. അന്ധവിശ്വാസത്തിന്റെ ത്രസരേണുവിനുപോലും അവിടെയെങ്ങും സ്ഥാനമില്ല; സർവവും ബുദ്ധിഗ്രാഹ്യം, ഉപപത്തിയുക്തം, ക്ഷോദക്ഷമം. ആ സിദ്ധാന്തം ആദിത്യബിംബത്തെപ്പോലെ പരിപൂർണ്ണമാകുന്നു; അധ്യാഹാരാപേക്ഷ അവിടെയെങ്ങുംതന്നെയില്ല. ഭഗവൽപാദർ ജനിച്ച കാലത്തു കർമ്മമാർഗ്ഗവും ഭക്തിമാർഗ്ഗവും തമ്മിൽ ഭാരതത്തിൽ ഒരു വലിയ മത്സരം നടന്നുകൊണ്ടിരുന്നു. ആദ്യത്തെക്കൂട്ടർ യാഗാദികർമ്മങ്ങൾക്കായും രണ്ടാമത്തേവർ ക്ഷുദ്രദേവതാപ്രീതിക്കായും ജന്തുക്കളെ ഹിംസിച്ചുവന്നു. ശാക്തന്മാർ, കാപാലികന്മാർ തുടങ്ങിയവരുടെ ഇടയിൽ മതം അസന്മാർഗ്ഗചര്യയ്ക്കു് ഒരു തിരസ്കരണിയായിപ്പോലും തീർന്നിരുന്നു. ഭഗവൽപാദർ സമകാലികന്മാരുടെ ദൃഷ്ടി ഭാരതത്തിന്റെ ശാശ്വതനിധികളായ ഉപനിഷത്തുക്കളിലേയ്ക്കു തിരിച്ചുവിട്ടു; ജ്ഞാനമാർഗ്ഗത്തിന്റെ മാഹാത്മ്യം അവർക്കു കരതലാമലകംപോലെ കാണിച്ചുകൊടുത്തു; മനുഷ്യന്റെ സർവ്വതോമുഖമായ ഉൽഗതിക്കു് അവ എത്രമാത്രം ഉപകരിക്കുന്നു എന്നും ബാദരായണസൂത്രങ്ങളിൽ അവയുടെ അനപലപനീയമായ സമന്വയം എങ്ങനെ സാധിച്ചിരിക്കുന്നു എന്നും വിശദീകരിച്ചു. ആത്മാവും ബ്രഹ്മവും ഒന്നാണെന്നും വേദങ്ങളിൽ കാണുന്ന തത്വമസ്യാദി മഹാവാക്യങ്ങളുടെ അർത്ഥം മറ്റൊന്നല്ലെന്നും ആ ഐക്യജ്ഞാനംതന്നെയാണു് മോക്ഷമെന്നും പ്രമാണംകൊണ്ടും യുക്തി കൊണ്ടും സ്ഥാപിച്ചു. ‘സംസാരഹേതുനിവൃത്തിസാധനബ്രഹ്മാത്മൈകത്വവിദ്യ’ യാണു് അദ്ദേഹം പ്രവചിച്ചതു്. ഇതത്രേ അദ്ദേഹത്തിന്റെ മഹോപദേശരഹസ്യമെങ്കിലും ‘ന ബുദ്ധിഭേദം ജനയേദജ്ഞാനാം കർമ്മസങ്ഗിനാം’ എന്ന ന്യായമനുസരിച്ചു സാധാരണന്മാർക്കു ഭക്തിമാർഗ്ഗസഞ്ചാരം ആവശ്യമാണെന്നു് അദ്ദേഹം നിർണ്ണയിക്കുകയും തന്നിമിത്തം ആ മാർഗ്ഗത്തിൽ ജനങ്ങൾക്കു് അഭിരുചി ജനിപ്പിക്കുന്ന അനവധി സ്തോത്രങ്ങൾ രചിക്കുകയും ചെയ്തു. അവയിൽ സൗന്ദര്യലഹരി, ശിവാനന്ദലഹരി, വിഷ്ണുപാദാദികേശം തുടങ്ങിയ ചില സ്തോത്രങ്ങളുടെ മാഹാത്മ്യം അന്യാദൃശമാകുന്നു. അദ്ദേഹം മേല്പുത്തൂർ ഭട്ടതിരി പറഞ്ഞിട്ടുള്ളതുപോലെ ഒരു ദേവനിലും പക്ഷപാതിയായിരുന്നില്ല; ഏതു ദേവനേയും ദേവിയേയും ഉള്ളഴിഞ്ഞു സ്തുതിച്ചു. നാസ്തികമതമായ ബുദ്ധദർശനത്തെ ഖണ്ഡിക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യങ്ങളിൽ ഒന്നു് എങ്കിലും ബൗദ്ധന്മാരിൽനിന്നുപോലും സ്വീകാര്യങ്ങളായ പല തത്വങ്ങളും സ്വീകരിച്ചു. ഭാരതത്തിന്റെ വിവിധപ്രാന്തങ്ങളിൽ ബുദ്ധമതാചാര്യന്മാരെപ്പോലെ അദ്ദേഹവും സന്ന്യാസിമഠങ്ങൾ സ്ഥാപിച്ചു. കാഞ്ചീപുരത്തെ കാമകോടിപീഠവും അദ്ദേഹം പ്രതിഷ്ഠിച്ചതായിത്തന്നെ വിചാരിക്കണം. അഗാധമായ തത്വചിന്തകൊണ്ടും അസന്ദിഗ്ദ്ധമായ പ്രതിപാദനരീതികൊണ്ടും അദ്ദേഹത്തിന്റെ ശാസ്ത്രഗ്രന്ഥങ്ങൾ ആരുടെ ഹൃദയത്തേയും ഹഠാദാകർഷിക്കുന്നു. ‘പ്രസാദഗാംഭീര്യഗുണാഭിരാമം’ എന്നു ശങ്കരവിജയകാരൻ ബ്രഹ്മസൂത്രഭാഷ്യത്തിനു നല്കീട്ടുള്ള വിശേഷണം അത്യന്തം സമുചിതമാണു്. ‘ഏകശ്ലോകോപി യേഷു പ്രഥിതകവിജനാനന്ദസന്ദോഹകന്ദഃ’ എന്നു നവകാളിദാസനെപ്പോലെ നമുക്കും അതിശയോക്തിഭയം കൂടാതെ അദ്ദേഹത്തിന്റെ സ്തോത്രങ്ങളെ സ്തുതിക്കാം:
“ഗിരാം ധാരാ കല്പദ്രുമകുസുമധാരാ പരഗുരോ
സ്തദർത്ഥാളീ ചിന്താമണികിരണവേണ്യാഗുണനികാ
അഭങ്ഗവ്യങ്ഗ്യൗഘസ്സുരസുരഭിദുഗ്ദ്ധോർമ്മിസഹഭ്രർ
ദ്ദിവം ഭവ്യൈഃ കാവ്യൈഃ സൃജതി വിദുഷാം ശങ്കരഗുരുഃ.”
എന്നും,
“സോൽക്കണ്ഠാകുണ്ഠകണ്ഠീരവനഖരവര
ക്ഷുബ്ധമത്തേഭകുംഭ
പ്രത്യഗ്രോന്മുക്തമുക്താമണിഗണസുഷമാ
ബദ്ധദോര്യുദ്ധലീലാ
മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാർണ്ണവനികടസമു
ല്ലോലകല്ലോലമൈത്രീ
പാത്രീഭൂതപ്രഭൂതാ ജയതി യതിപതേഃ
കീർത്തിമാലാ വിശാലാ.”
എന്നും അദ്ദേഹം സ്വാമികളെപ്പറ്റി ചെയ്യുന്ന പ്രശസ്തിഗാനം ഏറ്റുപാടാൻ കേരളീയരായ നമുക്കാണു് സർവ്വോപരി അവകാശമുള്ളതും ഔത്സുക്യമുണ്ടാകേണ്ടതും. ശങ്കരൻ ജനിച്ച കേരളം സാമാന്യമായ ഒരു ഭൂവിഭാഗമല്ല. അദ്ദേഹത്തിന്റെ ഓരോ അപദാനങ്ങളിൽകൂടിയും നാം ധീരധീരനായ ഒരു ദേശാഭിമാനിയെ—സാർവ്വലൗകികനായ ഒരു സമന്വയീകരണ നിപുണനെ—വിസ്മയനീയചരിതനായ ഒരു വിശ്വാനുജിഘൃക്ഷുവിനെ ആണു് നിരീക്ഷിക്കുന്നതു്. ആ മഹാനുഭാവന്റെ സ്മരണ നമുക്കു പര്യാപ്തമായ ഐകമത്യബോധം പ്രദാനം ചെയ്യുമാറാകട്ടെ.
8.11ശിഷ്യപരമ്പരയും മറ്റും
ഉത്തരമീമാംസാദർശനചരിത്രത്തിൽ ബാദരായണനുശേഷം അടുത്തതായി നാം കാണുന്നതു ഗൗഡപാദനെയാകുന്നു. ഗൗഡപാദൻ ഗോവിന്ദസ്വാമിയുടെ ആചാര്യനും ഭഗവൽപാദരുടെ പ്രാചാര്യനുമാകുന്നു. അദ്ദേഹം ശുകബ്രഹ്മർഷിയുടെ ശിഷ്യനാണെന്നു പറയുന്നതു ശരിയല്ല. ഗൗഡപാദൻ മാണ്ഡൂക്യോപനിഷത്തിനു് 215 ശ്ലോകങ്ങളിൽ കാരിക നിർമ്മിച്ചിട്ടുണ്ടു്. ആ കാരികയ്ക്കു ഭഗവൽപാദർ ഭാഷ്യം രചിച്ചുവെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മാണ്ഡൂക്യകാരികയിൽനിന്നാണു് മായാവാദം സ്വാമികൾ സ്വീകരിച്ചതു്. സ്വാമികളുടെ ശിഷ്യന്മാരിൽ പത്മപാദൻ ബ്രഹ്മസൂത്ര ഭാഷ്യത്തിലെ ആദ്യത്തെ അഞ്ചു പാദങ്ങൾക്കു പഞ്ചപാദിക എന്നും ശേഷം പാദങ്ങൾക്കു വൃത്തിയെന്നും പേരുള്ള ടീക നിർമ്മിച്ചു. സുരേശ്വരന്റെ പ്രധാനകൃതികൾ സൂത്രഭാഷ്യവാർത്തികവും, നൈഷ്കർമ്മ്യസിദ്ധിയുമാണു്. അവയ്ക്കു പുറമേ തൈത്തിരിയോപനിഷദ്ഭാഷ്യത്തിനും ബൃഹദാരണ്യകോപനിഷദ്ഭാഷ്യത്തിനും ദക്ഷിണാമൂർത്തിസ്തവത്തിനുംകൂടി അദ്ദേഹം ടീകകൾ രചിച്ചിട്ടുണ്ടു്. ആനന്ദഗിരിയുടെ അദ്വൈതഗ്രന്ഥത്തിനു പേർ ന്യായനിർണ്ണയമെന്നാണു്. വാചസ്പതിമിശ്രൻ ഷഡ്ദർശനങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നു. പൂർവ്വമീമാംസയിൽ ന്യായകണികയും തത്വബിന്ദുവും സാംഖ്യത്തിൽ സാംഖ്യതത്വകൗമുദിയും യോഗത്തിൽ യോഗഭാഷ്യവിശാരദിയും അദ്ദേഹത്തിന്റെ കൃതികളാണു്. ഉത്തരമീമാംസയിൽ ആ മഹാശയൻ മണ്ഡനമിശ്രന്റെ ബ്രഹ്മസിദ്ധിക്കു ബ്രഹ്മതത്വസമീക്ഷയെന്നും ഭഗവൽപാദരുടെ ബ്രഹ്മസൂത്രഭാഷ്യത്തിനു ഭാമതിയെന്നും രണ്ടു മഹനീയങ്ങളായ വ്യാഖ്യാനങ്ങൾ രചിച്ചു. രണ്ടു പേരുടെ സിദ്ധാന്തങ്ങളേയും കഴിവുള്ളിടത്തോളം സംയോജിപ്പിച്ചു. ഭാമതിക്കു് അമലാനന്ദൻ (പതിമൂന്നാം ശതകം) കല്പതരുവും, കല്പതരുവിനു് അപ്പയ്യ്യദീക്ഷിതർ (ക്രി. പി. പതിനാറാം ശതകം) പരിമളവും രചിച്ചു. പ്രകാശാത്മയതി (ക്രി. പി. 1200) പഞ്ചപാദികയ്ക്കു വിവരണമെഴുതി. അങ്ങനെ ഭാമതീ പ്രസ്ഥാനമെന്നും വിവരണപ്രസ്ഥാനമെന്നും അദ്വൈതവേദാന്തത്തിൽ രണ്ടു ശാഖകൾ ഉത്ഭവിച്ചു. വിദ്യാരണ്യൻ വിവരണത്തിനു വിവരണപ്രമേയസങ്ഗ്രഹം നിർമ്മിച്ചു. വിഷ്ണുഭട്ടൻ അതിനു ഋജുവിവരണമെന്ന ഒരു ടീകയും, ഭാരതീതീർത്ഥനെന്നുകൂടി പേരുള്ള രാമാനന്ദൻ ഋജുവിവരണത്തിനു ത്രയ്യന്തഭാവദീപിക എന്ന മറ്റൊരു ടീകയും രചിച്ചു. മഹാകവി ശ്രീഹർഷന്റെ (ക്രി. പി. പന്ത്രണ്ടാം ശതകം) ഖണ്ഡനഖണ്ഡഖാദ്യവും, മധുസൂദനസരസ്വതിയുടെ (ക്രി. പി. പതിനാറാം ശതകം) അദ്വൈതസിദ്ധിയും അദ്വൈതവേദാന്തത്തിലെ മറ്റു രണ്ടു പ്രമാണഗ്രന്ഥങ്ങളാകുന്നു. ഈ വിഷയത്തെപ്പറ്റി ഇതിലധികം വിസ്തരിക്കുന്നില്ല. തൃശ്ശുർ മഠങ്ങളിലെ സ്വാമിയാരന്മാരും അദ്വൈതവിഷയകമായി പല ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ടു്. അവരുടെ കാലവും മറ്റും കണ്ടുപിടിയ്ക്കുന്നതു വളരെ വിഷമമാണു്.
8.12പത്മപാദാചാര്യർ
ഭഗവൽപാദരുടെ നാലു ശിഷ്യന്മാരിൽ പത്മപാദൻ ഒരു നമ്പൂരിയാണെന്നു കേരളത്തിൽ ഐതിഹ്യമുണ്ടു്. ‘ഗുരോ മമ ഗൃഹം ബത! ചോളദേശേ’ എന്നു് അദ്ദേഹം ശങ്കരനോടു വിജ്ഞാപനം ചെയ്യുന്നതായി നവകാളിദാസൻ പറയുന്നുണ്ടെങ്കിലും അതു കേരളീയർക്കു വിശ്വസിക്കേണ്ട നിർബ്ബന്ധമില്ല. ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതം നാലാമധ്യായത്തിലും പത്മപാദാചാര്യചരിതത്തിലും കാണുന്ന കഥ താഴെ ചേർക്കുന്നു. വെട്ടത്തുനാട്ടു തൃക്കണ്ടിയൂർ ക്ഷേത്രത്തിനു സമീപം ആലത്തൂർ ഗ്രാമത്തിൽ പെട്ട വേമണ്ണില്ലത്തിൽ സോമശർമ്മാവിന്റെ പുത്രനായി വിഷ്ണുശർമ്മാവു ജനിച്ചു. സോമശർമ്മാവിനു നരസിംഹോപാസ്തിയുടെ ഫലമായിട്ടായിരുന്നു ആ സന്താനം ലഭിച്ചതു്. ബാല്യത്തിൽതന്നെ അതിബുദ്ധിമാനായ വിഷ്ണുശർമ്മാവു വേദശാസ്ത്രപാരഗനായും നരസിംഹോപാസകനായും തീർന്നു. തന്റെ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നു സമുദ്ധരിക്കുന്നതിനായി വൈശ്യവൃത്തി സ്വീകരിച്ചു ധാരാളം ധനം സമ്പാദിച്ചു. ഒരിക്കൽ യാത്രാമദ്ധ്യത്തിൽ അദ്ദേഹത്തിന്റെ വാണിജ്യദ്രവ്യങ്ങളെല്ലാം കള്ളന്മാർ തട്ടിക്കൊണ്ടുപോയി. അതു കണ്ടു വൈരാഗ്യംവന്നു ജന്മനാശത്തിനുള്ള മാർഗ്ഗമന്വേഷിച്ചു കാശിയിൽ ചെന്നു ഭഗവൽപാദരുടെ അന്തേവാസിത്വം സ്വീകരിച്ചു. ഒടുവിൽ ബദര്യാശ്രമത്തിൽ പണ്ടു നരനാരായണന്മാർ തപസ്സു ചെയ്തിരുന്ന നാരായണഗിരിയിൽ വിഷ്ണുപ്രതിമ സ്ഥാപിച്ചു് അതിന്റെ പൂജയ്ക്കു നമ്പൂരിമാരെത്തന്നെ നിയമിച്ചു. ഇന്നും ആ ക്ഷേത്രത്തിൽ പൂജയ്ക്കു നമ്പൂരിമാർക്കുമാത്രമേ അവകാശമുള്ളു. പത്മപാദൻ പാറപ്പുറത്തു ദണ്ഡുകൊണ്ടടിച്ചുണ്ടാക്കിയ ദണ്ഡാഘാതതീർത്ഥം ഇക്കാലത്തും കവോഷ്ണമായിത്തന്നെ കാണപ്പെടുന്നു. അവിടെത്തന്നെ ആ മഹാത്മാവു മൂന്നു കൊല്ലം തപസ്സുചെയ്തതിനുശേഷം സമാധിയെ പ്രാപിച്ചു. ഈ കഥയിൽ അവിശ്വസനീയമായി യാതൊന്നും കാണുന്നില്ല.
അദ്ധ്യായം 9 - സംസ്കൃതസാഹിത്യം (വീണ്ടും തുടർച്ച)
(ക്രി. പി. 1300-ാമാണ്ടു വരെ)
9.1ശക്തിഭദ്രൻ — ഒരൈതിഹ്യം
ഭഗവതൽപാദരുടെ കാലം സുമാർ ക്രി. പി. ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. ശക്തിഭദ്രകവിയെ അദ്ദേഹവുമായി ഘടിപ്പിക്കുന്ന ഒരൈതിഹ്യം കേരളത്തിൽ പ്രചരിക്കുന്നുണ്ടു്. ഭഗവൽപാദർ തിരുവിതാംകൂറിൽ ദിഗ്വിജയം ചെയ്ത അവസരത്തിൽ ചെങ്ങന്നൂരിൽ വെച്ചു ശക്തിഭദ്രൻ അദ്ദേഹത്തെ സന്ദർശിക്കുകയും തന്റെ ആശ്ചര്യചൂഡാമണി എന്ന നാടകം വായിച്ചുകേൾപ്പിക്കുകയും ചെയ്തു. അന്നു മൗനവ്രത്തിലിരുന്ന ആചാര്യൻ ആ ഗ്രന്ഥത്തെപ്പറ്റി ഒരഭിപ്രായവും പറയാത്തതിനാൽ കവി ഭഗ്നോത്സാഹനായി അതു തീയിലിട്ടു ചുട്ടുകളഞ്ഞു. സ്വാമികൾ ദേശാടനം കഴിഞ്ഞു തിരിയെ ചെങ്ങന്നൂരിലെത്തി ശക്തിഭദ്രനെ വരുത്തി “നിന്റെ ‘ഭുവനഭൂതി’ എവിടെ” എന്നു ചോദിച്ചു. ചൂഡാമണി രണ്ടാമങ്കത്തിൽ
“ത്രിഭുവനരിപുരസ്യാ രാവണഃ പൂർവജശ്ചേ
ദസുലഭ ഇതി നൂനം വിശ്രമഃ കാർമ്മുകസ്യ;
രജനിചരനിബദ്ധം പ്രായശോ വൈരമേതദ്
ഭവതു ഭുവനഭൂത്യൈ ഭൂരിരക്ഷോവധേന.”
എന്നൊരു പദ്യമുണ്ടു്. അതിന്റെ സ്മരണത്തിൽനിന്നു ജനിച്ച ആനന്ദാതിശയം നിമിത്തമാണു് അവിടുന്നു് ആ ചോദ്യം ചോദിക്കുവാനിടയായതു്. കവി കാര്യം മനസ്സിലായപ്പോൾ താൻ അതു് നശിപ്പിച്ചു എന്നു പറയുകയും ആചാര്യന്റെ മുഖത്തു നിന്നു് ആ നാടകം മുഴുവൻ വീണ്ടും കേട്ടു് എഴുതിയെടുത്തു ചരിതാർത്ഥനാകുകയും ചെയ്തു. ഇതാണു് ആ ഐതിഹ്യം. ഇതു് എത്രമാത്രം വിശ്വസനീയമാണെന്നു പറവാൻ നിവൃത്തിയില്ല. രാജശേഖരൻ എന്ന കേരളരാജാവിന്റെ മൂന്നു നാടകങ്ങളെപ്പറ്റിയും ഇത്തരത്തിൽ ഒരു കഥ ശങ്കരവിജയത്തിൽ കാണുന്നുണ്ടു്. അതുപോലെതന്നെ മേല്പാഴൂരില്ലത്തിൽ ഭഗവൽപാദർ പൂജിക്കുവാൻ കൊടുത്തിരുന്ന ബ്രഹ്മസൂത്രഭാഷ്യം മീമാംസകനായ അദ്ദേഹത്തിന്റെ മാതുലൻ ദഹിപ്പിച്ചു എന്നും പത്മപാദൻ “പുസ്തം ഗതം ബുദ്ധിരവസ്ഥിതാ മേ” എന്നു പറഞ്ഞുകൊണ്ടു് അതു വീണ്ടുമെഴുതിയെന്നും അതേ ഗ്രന്ഥത്തിൽത്തന്നെ പറയുന്നു.
9.1.1പ്രാചീനത
ശക്തിഭദ്രൻ ഭഗവൽപാദരുമായി സന്ധിച്ചാലുമില്ലെങ്കിലും അക്കാലത്തു ജീവിച്ചിരുന്നിരിക്കാവുന്ന ഒരു കവി തന്നെയാണെന്നുള്ളതിനു സംശയമില്ല. ചൂഡാമണിയുടെ സ്ഥാപനയിൽ സൂത്രധാരനും നടിയുമായി ഇങ്ങനെ ഒരു സംഭാഷണമുണ്ടു്:
“സൂത്ര: ആര്യേ, ദക്ഷിണാപഥാദാഗതമാശ്ചര്യചൂഡാമണിം നാമ നാടകമഭിനയാമ്രേഡിതസൗഭാഗ്യമഭിലഷാമ ഇത്യാര്യമിശ്രാണാം ശാസനം.
നടീ: (ഛായ) അത്യാഹിതം ഖല്വേതൽ, ആകാശം പ്രസൂതേ പുഷ്പം, സികതാസ്തൈലമുൽപാദയന്തി, യദി ദക്ഷിണസ്യാ ദിശ ആഗതം നാടകനിബന്ധനം.
സൂത്ര: ആര്യേ മാ മൈവം, ഉപചിനു ഗുണം. അപഹസ്തയ ജന്മാഭിനിവേശം, പശ്യ.
ഗുണാഃ പ്രമാണം ന ദിശാം വിഭാഗോ
നിദർശനം നന്വിദമേവ തത്ര;
സ്തനദ്വയേ തേ ഹരിചന്ദനഞ്ച
ഹാരശ്ച നീഹാരമരീചിഗൗരഃ.
നടീ: (ആത്മാനാം വിലോക്യ) യുജ്യതേ. രത്നാകരഃ ഖലു സ ദേശഃ. ആര്യ, കതമഃ പുനസ്സ കവിഃ, യ ആത്മനഃ പ്രജ്ഞാരൂപം നിബന്ധനവ്യാജേന ദേശാന്തരം പ്രേഷിതു കാമഃ?
സൂത്ര: ആര്യേ, ശ്രുയതാം ഉന്മാദവാസവദത്താപ്രഭൃതീനാം കാവ്യാനാം കർത്തുഃ കവേശ്ശക്തിഭദ്രസ്യേദം പ്രജ്ഞാവിലസിതം.”
ഇതിൽനിന്നു ദക്ഷിണാപഥവാസികളായ പണ്ഡിതന്മാരാരും അദ്ദേഹത്തിന്റെ കാലം വരെ നാടകം നിർമ്മിച്ചിരുന്നില്ലെന്നും അങ്ങനെ ഒരു സംഭവത്തെ ആകാശത്തിൽ കുസുമോൽപത്തിപോലെയും മണൽത്തരികളിൽ തൈലപ്രവാഹം പോലെയും ആണു് ഔത്തരാഹന്മാർ കരുതിയിരുന്നതെന്നും ശക്തിഭദ്രൻ ചൂഡാമണി രചിച്ചതിന്റെ ഉദ്ദേശങ്ങളിൽ ഒന്നു് ആ അപവാദത്തിന്റെ നിർമ്മാർജ്ജനമായിരുന്നു എന്നും സ്പഷ്ടമായി കാണാവുന്നതാണു്. ചൂഡാമണി ആറാമങ്കത്തിലെ ‘വേണീം കരേണ തവ മോക്ഷ്യതി ദേവി, ദേവഃ’ എന്നു് അവസാനിക്കുന്ന പദ്യത്തിൽ ഭട്ടനാരായണന്റെ വേണീസംഹാരത്തിലെ ‘ഉത്തംസയിഷ്യതി കചാംസ്തവ ദേവി, ഭീമഃ’ എന്നു് അവസാനിക്കുന്ന പദ്യത്തിന്റെ അനുരണനം കേൾക്കാവുന്നതുകൊണ്ടു ഭട്ടനാരായണനെ അപേക്ഷിച്ചു ശക്തിഭദ്രൻ അർവാചീനനാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഭട്ടനാരായണന്റെ കാലം ക്രി. പി. ഏഴാം ശതകത്തിന്റെ പൂർവാർദ്ധമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തിൽ ഉത്ഭവിച്ചതായി വിചാരിക്കാവുന്ന ‘നടാങ്കുശം’ എന്ന ഗ്രന്ഥത്തിൽ “അസ്മാകം പ്രബന്ധകൃദപി മഹാനേവ,
യൽകൃതന്നാടകം ചൂഡാമണിശ്ചൂ ഡാമണിസ്സതാം
സ കൈസ്യവ ന മാന്യോയം ശക്തിഭദ്രോ മഹാവകവിഃ?
എന്നും ചൂഡാമണിപ്രഭൃതിനാടകാനാം വീരരസപ്രധാനത്വാൽ” എന്നും പ്രസ്താവിച്ചിട്ടുണ്ടു്. ശക്തിഭദ്രന്റെ കാലത്തിനുമുമ്പു ദാക്ഷിണാത്യന്മാരുടെ കൃതികളായി രണ്ടു പ്രഹസനങ്ങൾ മാത്രമേ കാണുന്നുള്ളു. അവയിൽ ഒന്നു ബോധായനന്റെ ഭഗവദജ്ജൂകീയവും (ഭഗവദജ്ജുകം എന്നും പറയും) മറ്റേതു മഹേന്ദ്രവിക്രമപല്ലവന്റെ മത്തവിലാസപ്രഹസനവുമാണു്. മഹേന്ദ്രവിക്രമനു മത്തവിലാസനെന്നും ബിരുദമുണ്ടായിരുന്നു. അദ്ദേഹം ക്രി. പി. 610-ൽ തന്റെ മാമണ്ടൂർശാസനത്തിൽ ഭഗവദജ്ജുകീയത്തെ സ്മരിക്കുന്നു. ഭഗവദജ്ജുകീയത്തിനു ദിങ്മാത്രദർശിനി എന്ന പേരിൽ വെള്ളാങ്ങല്ലൂർ നാരായണഭട്ടതിരി എഴുതിയ ഒരു വ്യാഖ്യാനമുണ്ടു്.
9.1.2ചില ചരിത്രശകലങ്ങൾ
ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽപ്പെട്ട കൊടുമൺപകുതിയിൽ ചെന്നീർക്കരസ്വരൂപം എന്ന ഒരു ബ്രാഹ്മണ പ്രഭുകുടുംബത്തിൽ ജനിച്ചു. ആ കുടുംബം ചെങ്ങന്നൂർ ഗ്രാമത്തിൽപ്പെട്ടതായിരുന്നു. ശക്തിഭദ്രൻ എന്നതു സ്ഥാനപ്പേരാണു്. സാക്ഷാൽ നാമധേയം ശങ്കരനാണെന്നു ചിലർ പറയുന്നു, എങ്കിലും അതിനു് അടിസ്ഥാനം ഒന്നും കണ്ടുകിട്ടീട്ടില്ല. പ്രസ്തുത കുടുംബത്തിലേക്കു തിരുവാർപ്പുക്ഷേത്രത്തിൽ സമുദായസ്ഥാനമുണ്ടായിരിന്നു. കൊല്ലം 956-ാമാണ്ടിടയ്ക്കു് ആ കുടുംബത്തിൽ ശക്തിഭദ്രരുസാവിത്രി, ശക്തിഭദ്രരുശ്രീദേവി എന്നീ രണ്ടു് അന്തർജ്ജനങ്ങൾ മാത്രം ശേഷിക്കുകയും അവർ 966-ൽ വാക്കവഞ്ഞിപ്പുഴമഠത്തിൽനിന്നു ദത്തെടുക്കുകയും ചെയ്തു. അങ്ങനെ ആ കുടുംബംവക വസ്തുക്കളും മുൻപറഞ്ഞ സമുദായസ്ഥാനവും വാക്കവഞ്ഞിപ്പുഴമഠത്തിലേക്കു് അടങ്ങി.
9.1.3ആശ്ചര്യചൂഡാമണി
ചൂഡാമണി ഏഴങ്കത്തിലുള്ള ഏറ്റവും വിശിഷ്ടമായ ഒരു നാടകമാകുന്നു. അതിലേ (1) “കരപല്ലവമാത്രമുജ്ജിഹീതേ” (2) “അഭിസരണമയുക്തമങ്ഗനാനാം” ഈ രണ്ടു ശ്ലോകങ്ങളും ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന കാശ്മീരകനായ വല്ലഭദേവന്റെ സുഭാഷിതാവലിയുടെ ഒരു മാതൃകയിൽ ഉദ്ധരിച്ചുകാണുന്നു. അഭിനയത്തിനു് ഇത്ര പറ്റിയതായി സംസ്കൃതത്തിൽ അധികം നാടകങ്ങളില്ല. രാമായണത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചു പല മഹാകവികളും നാടകങ്ങൾ നിബന്ധിച്ചിട്ടുണ്ടെങ്കിലും അവയിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു് – ചില അംശങ്ങളിൽ ഉത്തരരാമചരിതത്തെ കഴിച്ചാൽ – ഈ നാടകം തന്നെയാണു്. ചൂഡാമണിയിൽ ഒന്നാമത്തേ അങ്കത്തിനു പർണ്ണശാലാങ്കമെന്നും രണ്ടാമത്തേതിനു ശൂർപ്പണഖാങ്കമെന്നും മൂന്നാമത്തേതിനു മായാസീതാങ്കമെന്നും നാലാമത്തേതിനു ജടായുവധാങ്കമെന്നും അഞ്ചാമത്തേതിനു് അശോകവനികാങ്കമെന്നും ആറാമത്തേതിനു് അങ്ഗുലീയാങ്കമെന്നും പേർ പറയുന്നു. ഇവയിൽ അശോകവനികാങ്കവും അങ്ഗുലീയാങ്കവും അതിപ്രധാനമാണു്. നാലാമങ്കത്തിൽ നാട്യശാസ്ത്രനിബന്ധനകൾക്കു വിപരീതമായി രാവണനും ജടായുവും തമ്മിലുള്ള യുദ്ധം അഭിനയിക്കേണ്ടതുണ്ടു്. ഖരദൂഷണാദിരാക്ഷസന്മാരുടെ നിഗ്രഹം കഴിഞ്ഞിട്ടു ശൂർപ്പണഖ ശ്രീരാമന്റെ സന്നിധിയെ പ്രാപിക്കുന്ന ഘട്ടത്തിൽ ഇതിവൃത്തമാരംഭിക്കുകയും അഗ്നിപ്രവേശാനന്തരം സീതാദേവിയുടെ പാതിവ്രത്യമഹിമ കണ്ടു സന്തുഷ്ടരായ ദേവന്മാരാൽ പ്രേഷിതനായ നാരദമഹർഷി ആ പുണ്യശ്ലോകനെ അനുഗ്രഹിക്കുന്ന ഘട്ടത്തിൽ അവസാനിക്കുകയും ചെയ്യുന്നു. കവി മൂലകഥയിൽനിന്നു് അവസരോചിതമായ പല വ്യതിയാനങ്ങളും സ്വീകരിച്ചിട്ടുണ്ടു്. ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, രാവണൻ ഈ നാലു പാത്രങ്ങൾക്കും അദ്ദേഹം വരുത്തീട്ടുള്ള തന്മയത്വം അത്യത്ഭുതമായിരിക്കുന്നു. ഗദ്യവും പദ്യവും രചിക്കുന്നതിനു് അദ്ദേഹത്തിനുള്ള പാടവവും അസാധാരണം തന്നെ. നാടകനിർമ്മാണ വിഷയത്തിൽ ദക്ഷിണാപഥത്തിന്റെ അഭിമാനത്തെ ആദ്യമായി വിജൃംഭണം ചെയ്യിച്ച ഈ കേരളീയൻ ആർക്കും ആരാധ്യനാകുന്നു. ആശ്ചര്യചൂഡാമണിക്കു ‘ഭാരദ്വാജഗ്രാമവാസി’യും ‘കൗമാരിളമതാനുഗ’നുമായ ഒരു പണ്ഡിതൻ വിവൃതി എന്ന പേരിൽ സർവങ്കഷമായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു ശ്രീരാമഭക്തനാണെന്നു വ്യാഖ്യാനത്തിന്റെ ഒടുവിൽ കാണുന്ന ഒരു ശ്ലോകത്തിൽനിന്നു് അനുമാനിക്കാം. ഒന്നോ അധികമോ പൂർവ്വവ്യാഖ്യാതാക്കന്മാരെ വിവൃതിയിൽ ‘കേചിൽ’ എന്നു നിർദ്ദേശിച്ചു സ്മരിച്ചുകാണുന്നു.
9.1.4ഇതരഗ്രന്ഥങ്ങൾ
ശക്തിഭദ്രനു ചൂഡാമണിയുടെ സ്ഥാപനയിൽ താൻ ഉന്മാദവാസവദത്താപ്രഭൃതികളായ കാവ്യങ്ങളുടെ കർത്താവെന്നു നിവേദനം ചെയ്തിട്ടുള്ളതു് ഓർമ്മിക്കുമല്ലോ. ചൂഡാമണി കൂടാതെ ഉന്മാദവാസവദത്ത മുതലായി മൂന്നു കാവ്യങ്ങളെങ്കിലും അദ്ദേഹം നിർമ്മിച്ചിരിക്കണമെന്നു് ഇതിൽനിന്നു് ഊഹിക്കാം. അവ ഏതെല്ലാമെന്നറിയുന്നില്ല; ഉന്മാദവാസവദത്തപോലും കണ്ടുകിട്ടീട്ടുമില്ല. ചിലർ അതു വീണാവാസവദത്തമെന്ന നാടകമാണെന്നു വിചാരിക്കുന്നു. എന്നാൽ വീണാവാസവദത്തം ശൂദ്രകൃതമെന്നാണു് അഭിയുക്തമതം. ചൂഡാമണിയും, മഹാമഹോപാധ്യായൻ ഡോക്ടർ ഗണപതിശാസ്ത്രി ഭാസന്റേതെന്നു പറഞ്ഞു പ്രസിദ്ധപ്പെടുത്തിയ അഭിഷേകനാടകവും പ്രതിമാനാടകവും ഒരു കവിയുടെ കൃതികളാണെന്നു സങ്കല്പിക്കുന്നവരുമുണ്ടു്. ഇതിനൊന്നും തെളിവു പര്യാപ്തമല്ല. കാവ്യങ്ങൾ എന്നു പ്രസ്താവിച്ചിട്ടുള്ള സ്ഥിതിക്കു് ഉന്മാദവാസവദത്താദി കൃതികൾ നാടകങ്ങളായിരിക്കണമെന്നു നിർബന്ധവുമില്ല.
9.2വാസുദേവഭട്ടതിരി
9.2.1ദേശം
കൊച്ചിയിൽ തൃശ്ശൂരിനു സുമാർ എട്ടു നാഴിക തെക്കായി സുപ്രസിദ്ധമായ പെരുവനമെന്ന മഹാക്ഷേത്രവും, അതിനു് അരനാഴിക വടക്കു മാറി തിരുവളക്കാവു് (തിരുവള്ളക്കാവെന്നും പറയും; സംസ്കൃതത്തിൽ വലപുരം) എന്ന ശാസ്താവിന്റെ അമ്പലവും സ്ഥിതിചെയ്യുന്നു. അതിനു് ഒരു നാഴിക വടക്കായി പട്ടത്തു് എന്നൊരില്ലമുണ്ടു്. ആ ഇല്ലക്കാർക്കാണു് തിരുവളക്കാവമ്പലത്തിൽ ഇന്നും ശാന്തി. വാസുഭട്ടതിരി ജനിച്ചതു പ്രസ്തുതകുടുംബത്തിലാകുന്നു.
9.2.2ഐതിഹ്യം
ഭട്ടതിരിയെപ്പറ്റി അസത്യമെങ്കിലും ശ്രവണപ്രിയമായ ഒരൈതിഹ്യമുണ്ട്. ബാല്യകാലത്തിൽ തീരെ അവ്യുൽപന്നനാകയാൽ ജനങ്ങൾ അദ്ദേഹത്തെ പരിഹാസമായി വാതു എന്നു വിളിച്ചുവന്നു. ശാസ്താവിനെപ്പറ്റി അദ്ദേഹത്തിനുള്ള ഭക്തി അളവറ്റതായിരുന്നു. ഒരു ദിവസം അത്താഴപ്പൂജ കഴിഞ്ഞു മഴയുടെ ആധിക്യം നിമിത്തം ഇല്ലത്തേയ്ക്കു തിരിച്ചുപോകുവാൻ തരമില്ലാതെ തീർന്ന അവസരത്തിൽ അനന്യശരണനായി അദ്ദേഹം ശാസ്താവിനോടു തന്റെ സങ്കടം നിവേദനംചെയ്തു. അപ്പോൾ തിടപ്പള്ളിയിലുള്ള വിറകെടുത്തു തീകായുന്നതിനും അതിന്റെ ഒരു മൂലയിൽ ഒരു കദളിപ്പഴക്കുല വച്ചിരുന്നതെടുത്തു തിന്നുകൊള്ളുന്നതിനും നിയോഗിച്ചുകൊണ്ടു് ഒരശരീരിവാക്കുണ്ടായി. അതനുസരിച്ചു പ്രവർത്തിച്ച നിമിഷത്തിൽ പ്രതിഭാശാലിയായ ഒരു യമകമഹാകവിയായി അദ്ദേഹം രൂപാന്തരപ്പെട്ടു. പിറ്റേദിവസം കാലത്തു കഴകക്കാരൻ ‘എന്തിനു വിറകെടുത്തു?’ എന്നു ചോദിച്ചതിനു ‘ധാർഷ്ട്യക്കാരാ, പോടാ’ എന്നു കലിദിനസംഖ്യ യോജിപ്പിച്ചു് (ഇതെങ്ങനെ കലിദിനസംഖ്യയായി എന്നറിയുന്നില്ല) മറുപടി പറയുകയും വാരസ്യാരുടെ അതേ ചോദ്യത്തിനു “വിറ കെടുപ്പാൻ വിറകെടുത്തു; വിറകെടുത്തു വിറ കെടുത്തു” എന്നു യമകാലങ്കൃതമായ വാക്യത്തിൽ പ്രത്യുത്തരം നല്കി ആ സ്ത്രീയെ ആത്ഭൂതപരവശയാക്കുകയും ചെയ്തു. തത്വം ധരിച്ചപ്പോൾ വാരസ്യാർ അവിടെക്കിടന്ന പഴത്തൊലി എടുത്തു തിന്നുകയും തന്നിമിത്തം അവർക്കും കുറേ താണ രീതിയിൽ കവനം ചെയ്യുന്നതിനു പാടവം സിദ്ധിക്കുകയും ചെയ്തു. അനന്തരമാണു് ഭട്ടതിരി യുധിഷ്ഠിരവിജയാദി കാവ്യങ്ങൾ രചിക്കുവാൻ ആരംഭിച്ചതു്. ഇപ്രകാരമാകുന്നു ആ ഐതിഹ്യത്തിന്റെ ഗതി.
9.2.3ആത്മകഥാകഥനം; യുധിഷ്ഠിരവിജയം
ഭട്ടതിരി സ്വകൃതികളിൽ തന്നെപ്പറ്റി ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. ആ പ്രസ്താവനകളെ ആദ്യമായി ഉദ്ധരിച്ചുകൊള്ളട്ടെ. യുധിഷ്ഠിരവിജയത്തിൽ കവി ഇങ്ങനെ പറയുന്നു:
“അസ്തി സഗജരാജഗതീ രാജവരോ, യേന ഗതശുഗജരാ ജഗതീ;
ഭീഷണമധികം കവയഃ സ്തുവന്തി ജന്യം യദീയമധികങ്കവയഃ.
തരവോ ഭൂരിച്ഛായാസ്സമാനഫലദായിനീ ച ഭൂരിച്ഛായാഃ;
സവിനയശോഭാ ജനതാ യദ്രാജ്യേ; യസ്യ ഭൂവി യശോഭാജനതാ.
തസ്യ ച വസുധാമവതഃ കാലേ കുലശേഖരസ്യ വസുധാമവതഃ
വേദാനാമധ്യായീ ഭാരതഗുരുരഭവദാദ്യനാമധ്യായീ.
യം പ്രാപ രമാചാര്യം ദേവീ ച ഗിരാം പുരാണപരമാചാര്യം;
യമശുഭസന്തോദാന്തം പരമേശ്വരമുപദിശന്തി സന്തോ ദാന്തം.
ജ്ഞാനസമഗ്രാമേയം നിവസന്തം വിപ്രസത്തമഗ്രാമേ യം,
തിലകം ഭൂമാവാഹുര്യസ്യാർത്ഥിഷു ദത്തഭൂതിഭൂമാ വാഹുഃ
സമജനി കശ്ചിത്തസ്യപ്രവണഃ ശിഷ്യോഽനുവർത്തകശ്ചിത്തസ്യ
കാവ്യാനാമാലോകേ പടുമനസോ വാസുദേവനാമാ ലോകേ.
കീർത്തിമദഭ്രാന്തേന സ്മരതാ ഭാരതസുധാമദഭ്രാന്തേന
ജഗദപഹാസായ മിതാ പാർത്ഥകഥാ, കല്മഷാപഹാ സാ യമിതാ.”
“ഗജരാജഗതിയും രണശൂരനും പ്രജാക്ഷേമൈകദീക്ഷിതനുമായ ‘കുലശേഖരൻ’ എന്ന മഹാരാജാവു രാജ്യപരിപാലനം ചെയ്യുന്ന കാലത്തു്, വേദാധ്യായിയും ഭഗവദ്ഭക്തനുമായി ‘ഭാരതഗുരു’ എന്നൊരു പണ്ഡിതൻ ജീവിച്ചിരുന്നു. പുരാണ പരാമാചാര്യനായ അദ്ദേഹത്തെ ലക്ഷ്മിയും സരസ്വതിയും ഒന്നുപോലെ അനുഗ്രഹിച്ചു. അശുഭവ്യഥയെ ഭഞ്ജിക്കുന്ന ആ ദാന്തനെ സത്തുക്കൾ “പരമേശ്വരൻ” എന്നു വിളിച്ചുവന്നു. വിപ്രസത്തമന്മാരുടെ ഗ്രാമത്തിൽ നിവസിക്കുന്ന ജ്ഞാനസമഗ്രനും അമേയനുമായ അദ്ദേഹത്തെ ജനങ്ങൾ ഭൂമിയുടെ തിലകമെന്നും പറഞ്ഞുവന്നു. അദ്ദേഹത്തിന്റെ വാഹു (ബാഹു) അർത്ഥികൾക്കു ധാരാളം ധനം വിതരണം ചെയ്തുവന്നു. കാവ്യാവഗാഹത്തിൽ പ്രഗല്ഭമാനസനായ ആ ഗുരുവിന്റെ ഹിതാനുവർത്തിയും പ്രവണനുമായ ശിഷ്യനായി വാസുദേവനെന്നു പേരോടു കൂടിയ ഒരാളും അക്കാലത്തു ജീവിച്ചിരുന്നു. ഭാരതസുധ ആസ്വദിച്ചു മദഭ്രാന്തനായിത്തീർന്ന ആ വാസുദേവൻ വലുതായ കീർത്തിയിൽ ആഗ്രഹത്തോടുകൂടി പാവനമായ പാർത്ഥകഥ സംക്ഷിപ്തമായി, ലോകാപഹാസത്തിനു പാത്രമാകത്തക്കവിധത്തിൽ, യമകകാവ്യമായി നിബന്ധിച്ചു.” ഇതിൽനിന്നു യുധിഷ്ഠിരവിജയകർത്താവായ വാസുദേവകവി കുലശേഖരന്റെ രാജ്യഭാരകാലത്തു ഭാരതഗുരുവിന്റെ ശിഷ്യനായി ജീവിച്ചിരുന്നു എന്നു വെളിവാകുന്നു. പ്രസ്തുത കാവ്യത്തിന്റെ അപ്രകാശിതമായ ഒരു പഴയ ഭാഷാവ്യാഖ്യാനത്തിൽ “കുലശേഖരൻ, കുലശേഖരചക്രവർത്തി, ഭാരതഗുരു, ഭാരതഭട്ടൻ” എന്നും, ഒരു സംസ്കൃതവ്യാഖ്യയിൽ “ഭാരതഗുരുഃ ഭാരതാർത്ഥോപദേഷ്ടാ” എന്നും കാണുന്നതുകൊണ്ടു ഭാരതഗുരു എന്ന പേർ മഹാഭാരതത്തിന്റെ അർത്ഥപ്രവചനത്തിലുള്ള പ്രാവീണ്യം നിമിത്തം അദ്ദേഹത്തിനു ലഭിച്ച ബിരുദപ്പേരാണെന്നും, യഥാർത്ഥനാമധേയം പരമേശ്വരനെന്നായിരിക്കണമെന്നും ഊഹിക്കാം. കേരളോൽപത്തിയിൽ കുലശേഖരൻ എന്ന പതിനേഴാമത്തെ പെരുമാൾ കേരളം രക്ഷിച്ചപ്പോൾ “മഹാഭാരതഭട്ടതിരിയും വാസുദേവഭട്ടതിരിയും പെരുമാളെക്കണ്ടു വന്ദിച്ചു പെരുമാൾക്കു് അനുഗ്രഹവും കൊടുത്തു” എന്നു പറഞ്ഞിരിക്കുന്നു.
9.2.4ത്രിപുരദഹനം
വാസുദേവഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തിൽ താഴെ കൊടുക്കുന്ന ശ്ലോകങ്ങൽ കാണുന്നുണ്ടു്.
“അസ്തി സ കവിലോകനതഃ ക്ഷിതിഭൃ, ദരിര്യസ്യ സൈനികവിലോകനതഃ
ബഹുവിപദി ക്ഷുദ്രവതി ക്ഷ്മാഭൃതി കുർവൻ പദാനിദിക്ഷു ദ്രവതി.
സാധൂനാം പാതാ യഃ സ്ഥിരവ്രതോ യശ്ച പാപിനാം പാതായഃ
യസ്മാദുർവ്യാപാരം പ്രീതിം യസ്യാമലം വിദുർവ്യാപാരം.
സ്വപദപയോജനതേയം സദൈവ സമ്പാദകം ശ്രിയോജനതേയം
ഭൂതികരം വ്യാലപതി സ്ഫുരൽകരം രാജശേഖരം വ്യാലപതി
രാമസമത്വാദേവ ശ്രുത്വാ രാമാഖ്യമകൃത മത്വാ ദേവഃ
യം സ ച രക്ഷോപായം ചക്രേഽസ്യ ച കർമ്മജനിതരക്ഷോപായം.
നിജയാ തന്വാ നേത്രപ്രമോദനം പ്രാണിനാം വിതന്വാനേഽത്ര
മതിബലമാസാദ്യ മിതം പുരദഹനം രവിഭൂവാ സമാസാദ്യമിതം”
ഈ പദ്യങ്ങളിൽ നിന്നു ‘രവിഭൂ’ അതായതു രവിയുടെ പുത്രനായ ഒരു കവി, കവികൾക്കു് ആരാധ്യനും രാജശേഖരനെന്ന ബിരുദത്താൽ അലംകൃതനുമായ രാമനെന്നു തിരുനാമമുള്ള ഒരു മഹാരാജാവിന്റെ കാലത്താണു് ത്രിപുരദഹനം രചിച്ചതെന്നു വിശദമാകുന്നു. ഈ “രവിഭൂ” വാസുഭട്ടതിരിതന്നെയാണെന്നു ത്രിപുരദഹനത്തിനു് ‘അർത്ഥപ്രകാശിക’ എന്ന വൃത്തി നിർമ്മിച്ച മൂക്കോലക്കാരനായ നീലകണ്ഠൻനമ്പൂരി
“ത്രിപുരദഹനസംജ്ഞം കാവ്യമേതദ്വിധാതും
കവിരഥ രവിസൂനുർവ്വാസുദേവാഭിധാനഃ
നിരുപമചരിതേന സ്വച്ഛമീശാനസംജ്ഞം
നതജനഹിതദം തം സ്തൗതി വിഘ്നാതിഭീതഃ”
എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു മനസ്സിലാക്കാം.
9.2.5ശൗരികഥ
ഭട്ടതിരിയുടെ മറ്റൊരു യമകകാവ്യമായ ശൗരികഥോദയത്തിൽ (ശൗരികഥയെന്നും പറയും)
“ജയതി സുധാമാരാമഃ ക്ഷിതിപാലഃ കാവ്യവീരുധാമാരാമഃ
ദധദിഭമസ്തകലീലാമംസേന ബിഭർത്തി യോ യമസ്തകലീലാം.”
എന്നു കാണുന്നതിൽനിന്നു് ആ കാവ്യവും രാമവർമ്മമഹാരാജാവു രാജ്യഭാരം ചെയ്ത കാലത്തു രചിച്ചതാണെന്നു സിദ്ധിക്കുന്നു. ശൗരികഥയിൽ കവി ഹരിവംശത്തെയാണു് ഉപജീവിക്കുന്നതു്.
9.2.6കാലം
യുധിഷ്ഠിരവിജയത്തിനു രാഘവവാരിയരുടെ ‘പദാർത്ഥചിന്തനം’ എന്ന വിശ്വോത്തരമായ ഒരു വ്യാഖ്യാനം ഉണ്ടു്. അതിൽ ‘കുലശേഖരസ്യ = കുലശേഖരനാമ്നഃ കുലാലങ്കാരോയം ഭാവീതി വിചാര്യ ഗുരുഭിസ്തഥാ കൃതനാമധേയസ്യ പട്ടബന്ധ ഇത്യർത്ഥാദു് ഭവതി, പ്രാഗ് രാമവർമ്മനാമത്വാൽ’ എന്നു ‘കാലേ കുലശേഖരസ്യ’ എന്ന ഭാഗത്തിനു് അർത്ഥവിവരണം ചെയ്യുമ്പോൾ പ്രസ്താവിച്ചുകാണുന്നു. മറ്റൊരു വ്യാഖ്യാതാവായ അച്യുതന്റെ വിജയദർശികയിലും “കുലശേഖര ഇത്യഭിഷേകകൃതം നാമ; പിത്രാദികൃതം തു രാമവർമ്മേതി” എന്നു പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടു കുലശേഖരനും രാമനും രണ്ടു ഭിന്നന്മാരായ രാജാക്കന്മാരെന്നു സങ്കല്പിക്കേണ്ട ആവശ്യമില്ല. എല്ലാ കേരളചക്രവർത്തിമാർക്കും സുമാർ ക്രി. പി. എട്ടാംശതകം മുതൽക്കു തളിയാതിരിമാർ കുലശേഖരനെന്ന നാമം അഭിഷേകാവസരത്തിൽ നല്കിയിരുന്നതായി അറിയുന്നു. കുലശേഖര ആഴ്വാരുടെ സുഹൃത്തും മഹാവിദ്വാനുമായി രവി എന്നൊരു നമ്പൂരി ഉണ്ടായിരുന്നതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ രവിയുടെ പുത്രനാണു് വാസുഭട്ടതിരി എന്നൂഹിക്കുന്നതിൽ അസാങ്ഗത്യമില്ല. അപ്പോൾ ആഴ്വാർ തന്നെയാണു് ഭട്ടതിരിയുടേയും പുരസ്കർത്താവു് എന്നു വന്നുകൂടുന്നു. അഴ്വാർക്കു രാജശേഖരനെന്നും ഒരു ബിരുദമുണ്ടായിരുന്നതായി ഊഹിക്കുവാൻ ത്രിപുരദഹനം വഴികാണിക്കുന്നു.
9.2.7വാസുദേവവിജയം
യുധിഷ്ഠിരവിജയത്തിൽ എട്ടും ത്രിപുരദഹനത്തിൽ മൂന്നും ശൗരികഥയിൽ മൂന്നും ആശ്വാസങ്ങൾ അടങ്ങിയിരിക്കുന്നു. മൂന്നും അതിവിശിഷ്ടങ്ങളായ കാവ്യങ്ങളാണെങ്കിലും അവയിൽ അഭ്യർഹിതത്വം യുധിഷ്ഠിരവിജയത്തിനു് തന്നെയാണു്. ഇവകൂടാതെ പാണിനിസൂത്രങ്ങൾക്കു് ഉദാഹരണങ്ങൾ കാണിച്ചുകൊണ്ടു് വാസുദേവവിജയം എന്നൊരു ശാസ്ത്രകാവ്യവും ഭട്ടതിരി നിർമ്മിച്ചിട്ടുണ്ടു്. വാസുദേവവിജയം അഞ്ചു സർഗ്ഗമുള്ളതിൽ മൂന്നു സർഗ്ഗമേ കാവ്യമാലയിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ളു. അഞ്ചാം സർഗ്ഗത്തിന്റെ ഒടുവിലത്തെ ശ്ലോകമാകുന്നു താഴെ ഉദ്ധരിക്കുന്നതു്.
“സന്ധ്യാപയോദരുചിലോഹിതകേ പ്രവീച്യാഃ
പ്രാച്യാ മുഖേവ തമസോദയകാളകേ ച
കല്യാണവേണുദലശൃംഗഗളന്നിനാദൈർ
ഗ്ഗോഷ്ഠം വിഭുർവ്വിവിശിവാൻ സഗണഃ പുരാവൽ”
“ഏതദ്ഗ്രന്ഥരചനേനാസ്യ മഹാവൈയാകരണത്വം പ്രതീയതേ” എന്നു കാവ്യമാലാപ്രസാധകനായ പണ്ഡിതശിവദത്തൻ പ്രസ്തുത കാവ്യത്തിന്റെ മഹിമയെ പ്രശംസിച്ചിരിക്കുന്നു. ദുരവഗാഹമായ ആ കൃതിക്ക് ഗ്രന്ഥകാരൻതന്നെ
“കാവ്യം മയാ വാസുദേവവിജയാഖ്യമകാരി യൽ
വ്യാഖ്യാപി തസ്യ തന്വീയം ക്രിയതേ പദചന്ദ്രികാ.”
എന്ന പദ്യത്തിൽ പ്രതിജ്ഞ ചെയ്യുന്നതുപോലെ ‘പദചന്ദ്രികാ’ എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അക്രൂരാഗമനത്തിനു മുമ്പുള്ള ദശമസ്കന്ധ കഥയാണു് അതിലെ പ്രതിപാദ്യവിഷയം. ധാതുപ്രകരണം അദ്ദേഹം സ്പർശിക്കാത്തതിനാൽ പിൻകാലത്തു മേല്പുത്തൂർ നാരായണഭട്ടതിരി അക്രൂരാഗമനം മുതൽ കംസവധം വരെയുള്ള ഇതിവൃത്തത്തെ വിഷയീകരിച്ചു ധാതുകാവ്യം എന്നൊരു ഗ്രന്ഥം നിർമ്മിക്കുകയുണ്ടായി. അതിൽ
“ഉദാഹൃതം പാണിനിസൂത്രമണ്ഡലം
പ്രാഗ്വാസുദേവന; തദൂർധ്വാതോഽപരഃ
ഉദാഹരത്യദ്യ വൃകോദരോദിതാൻ
ധാരൂൻ ക്രമേണൈവ ഹി മാധവാശ്രയാൽ.”
എന്നു പറഞ്ഞിരിക്കുന്നു. പ്രസ്തുതകാവ്യത്തിനു് ആ കവിചക്രവർത്തിയുടെ ശിഷ്യന്മാർ രചിച്ചിട്ടുള്ള വ്യാഖ്യാനത്തിൽ “വാസുദേവോ നാമ കേരളേഷു പുരുവനജന്മാർ കഞ്ചിദ്വിജന്മാ” എന്നു സ്പഷ്ടമായി വാസുദേവവിജയകാരന്റെ ജനനസ്ഥലത്തെപ്പറ്റി പറഞ്ഞിട്ടുണ്ടു്.
9.2.8ഗജേന്ദ്രമോക്ഷം
ഗജേന്ദ്രമോക്ഷം എന്ന കാവ്യത്തിൽ നിന്നുദ്ധരിക്കുന്നവയാണു് താഴെ കാണുന്ന ശ്ലോകങ്ങൾ:
“കല്യാണം കരുതാദ്വോ ഭൂതാനാമധിപതിസ്സ കരുണാബ്ധിഃ:
രക്ഷാർത്ഥം സുജനാനാം സന്നിദധതു് പുരുവനേ രമ്യേ.
ശക്ത്യോഭയരൂപസ്സൻ യം കില നാഥസ്സ ഭുവനചക്രസ്യ
ചക്രിണി മാതരി ജനയാംബഭൂവ ജഗദവനജനിതരസം
യസ്യ ച ഭാജകരൂപപ്രസാദതോ വിശ്വവിതതവിമലയശാഃ
രചയാമാസ സുമേധാഃ കഥാസുധാം വാസുദേവകവിഃ.
***
ഭക്ത്യാ പ്രണമ്യ ദേവം ഹരിം ഗുരും ശ്രീഗുരുപ്രസാദേന
വൃത്തൈർഗ്ഗജേന്ദ്രമോക്ഷം ബ്രൂ മസ്തം ശൃണുത വൃത്തജ്ഞാഃ”
ഒടുവിൽ
“വൃത്തരത്നാകരപ്രോക്തവൃത്തലക്ഷ്യതയാ ക്രമാൽ
ഗജേന്ദ്രമോക്ഷസ്സന്ദൃബ്ധോ വാസുദേവേന സാദരം”
എന്നും ഒരു ശ്ലോകമുണ്ടു്. ഈ ശ്ലോകങ്ങൾ വൃത്തരത്നാകരത്തെ അനുസരിച്ചിട്ടുള്ള ഒരു വൃത്തശാസ്ത്രഗ്രന്ഥമാണു് ഗജേന്ദ്രമോക്ഷമെന്നും അതിന്റെ പ്രണേതാവു് ഒരു വാസുദേവകവിയാണെന്നും നമ്മെ ധരിപ്പിക്കുന്നു. തിരുവളക്കാവിലെ ശാസ്താവിനെ ആരംഭത്തിൽ സ്തുതിക്കുന്നു എന്നുമാത്രമല്ല ആ ദേവന്റെ പ്രസാദംകൊണ്ടാണു് വാസുദേവഭട്ടതിരി യമകകാവ്യം രചിച്ചതെന്നും പറയുന്നു. എന്നാൽ അദ്ദേഹം ‘വിതതവിമലയശാഃ’ എന്നും ‘സുമേധാഃ’ എന്നും ആത്മപ്രശംസ ചെയ്യുമെന്നു കരുതാവുന്നതല്ല; എന്നുമാത്രമല്ല വൃത്തരത്നാകരത്തിന്റെ ആവിർഭാവം ഭട്ടതിരിയുടെ കാലത്തിനു പിന്നീടാണെന്നുള്ളതും നിർവിവാദമാണു്. അതുകൊണ്ടു പെരുവനത്തെ പശ്ചാൽകാലികനായ ഒരു വാസുദേവനാണു് ഗജേന്ദ്രമോക്ഷകാരൻ എന്നാണു എനിക്കു തോന്നുത്ന്നതു്. കവിത യമകാലങ്കൃതമല്ല.
9.2.9നളോദയം
യുധിഷ്ഠിരവിജയം മുതലായ മൂന്നു യമകകാവ്യങ്ങളിലും കവി ഈരണ്ടു പാദങ്ങളിൽ മാത്രമേ യമകം ദീക്ഷിച്ചിട്ടുള്ളു. നളോദയം നാലാശ്വാസത്തിലുള്ള ഒരു കാവ്യമാണു്. അതിൽ നാലു പാദങ്ങളിലും യമകദീക്ഷയുണ്ടു്. അതിന്റെ കർത്തൃത്വം വളരെക്കാലം പണ്ഡിതന്മാർ കാളിദാസനിൽ ആരോപിച്ചിരുന്നു, ‘രഘുവംശം’ ഒൻപതാം സർഗ്ഗം ‘ദ്രുതവിളംബിത’വൃത്തത്തിൽ രചിതമായിട്ടുകൂടിയും അതിൽ മനസ്സില്ലാമനസ്സോടുകൂടി മാത്രം യമകനിബന്ധനം ചെയ്ത ആ മഹാകവിമൂർദ്ധന്യനായിരിക്കുകയില്ല യമകജടിലതയ്ക്കു പരമോദാഹരണമായ നളോദയത്തിന്റെ പ്രണേതാവെന്നു് ഊഹിക്കുവാൻ വൈഷമ്യമില്ലല്ലോ. പ്രസ്തുതകാവ്യത്തെ വാസുദേവഭട്ടതിരിയുമായി ഘടിപ്പിക്കത്തക്ക നിലയിൽ ഈയിടയ്ക്കു ചില രേഖകൾ കിട്ടീട്ടുണ്ടു്. തഞ്ചാവൂർ സരസ്വതീമഹലിലുള്ള നളോദയത്തിന്റെ ഒരു കൈയെഴുത്തുപ്രതിയിൽ “ഇതി ശ്രീകവിചക്രചൂഡാമണി ഭട്ടനാരായണസുതരവിദേവ വിരചിതേ നളോദയനാമനി മഹാകാവ്യേ” എന്നു കാണുന്നു. രാമർഷി എന്ന പണ്ഡിതൻ ക്രി. പി. 1600-ൽ രചിച്ചിട്ടുള്ള യമകബോധിനി എന്ന വ്യാഖ്യാനത്തിലും രവിദേവകൃതി എന്നുതന്നെയാണു പറയുന്നതു്. പോരാത്തതിനു ശങ്കരവാരിയരുടെ അനന്തരവനും പദാർത്ഥചിന്തനകാരന്റെ ഗുരുവുമായ ശ്രീകണ്ഠവാരിയരുടെ രഘൂദയമെന്ന യമകകാവ്യത്തിൽ
“വ്യവഹാരവിദേവായന്ന്യഞ്ചോത്ര പദൈ സദബ്ജരവിദേവായ
തത്സാരവിദേവായന്ന്യായേ യമകേ നമോസ്തു രവിദേവായ”
എന്നു താൻ മാതൃകയായി സ്വീകരിക്കുന്ന നളോദയത്തിന്റെ കർത്താവിനെ രവിദേവനെന്ന പേരിൽ വന്ദിച്ചിരിക്കുന്നതു കൊണ്ടു് ക്രി. പി. പതിനഞ്ചാം ശതകത്തിൽ കേരളീയർ രവിദേവനാണു് ആ കാവ്യത്തിന്റെ പ്രണേതാവെന്നു ഗണിച്ചിരുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. രവിദേവൻ എന്നാൽ രവിയുടെ പുത്രനായ വാസുദേവൻ എന്നു് അർത്ഥം കല്പിക്കണം. അദ്ദേഹത്തിന്റെ പിതാവു ഭട്ടനാരായണനായിരുന്നു എന്നു് തഞ്ചാവൂരിലെ ആദർശഗ്രന്ഥത്തിൽ കാണുന്നതു നിർമ്മൂലമാണു്.
അഥവാ ഭട്ടനാരായണൻ രവിയുടെ പിതാവാണെന്നു വരാൻ പാടില്ലായ്കയില്ല. നളോദയത്തിനു കേരളീയനായ വിഷ്ണു എന്നൊരു പണ്ഡിതന്റെ വ്യാഖ്യാനമുണ്ടു്. അതിൽ ‘ഇതിനളോദയേ വാസുദേവകൃതേ ചതുർത്ഥഃ പരിച്ഛേദഃ’ എന്ന കുറിപ്പിനു പുറമേ മൂലത്തിന്റെ രീതി പിടിച്ചു വ്യാഖ്യാതാവു്–,
“രവിതനുഭൂയമിതായാഃ കൃതേർഗ്ഗതിശ്ശബ്ദചിത്രഭൂയമിതായാഃ
ജനഹാസായ മിതായാ ധിയശ്ച വിവൃതാ മയാധുനാ യമിതായാഃ”
എന്നൊരു ശ്ലോകം കാണുന്നു. ഇനിയും തിരുവനന്തപുരം വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിൽ സൂക്ഷിച്ചിട്ടുള്ള നളോദയത്തിന്റെ ഒരു താളിയോലപ്രതിയിൽ
“അസ്തി സ രാജാ നീതേ രാമാഖ്യോ യോ ഗതിഃ പരാജാനീതേ
യസ്യ രരാജാനീതേ രത്നാനി ജനഃ കുലേധരാജാനീതേ.
***
അവിദൂരാജാദിത്യാ കൃതാല്പഭേദൈവ ഭ്രസ്സരാജാദിത്യാ
യേന സ രാജാദിത്യാ ത്രിദിവാൽ സംയുക്തശത്രുരാജാദിത്യാ”
എന്നും മറ്റും ചില ശ്ലോകങ്ങൾ ഉണ്ടു്. അവ വിശ്വസിക്കാമെങ്കിൽ നളോദയത്തിന്റെ കർത്താവും വാസുഭട്ടതിരിതന്നെയാണെന്നും അദ്ദേഹം രാമനെന്നും രാജാദിത്യനെന്നുംപേരുള്ള ഒരു മഹരാജാവിന്റെ ആശ്രിതനായിരുന്നു എന്നും സിദ്ധിക്കുന്നു. ‘രാജാദിത്യ ഇത്യമുഷ്യൈവാഭിഷേകപ്രയുക്തം നാമ’ എന്നു വിഷ്ണു പറയുന്നു. വിഷ്ണുവിന്റെ കാലമേതെന്നറിയുന്നില്ല. അദ്ദേഹം പ്രാചീനനായ ഒരു വ്യാഖ്യാതാവാണെന്നു മാത്രം ഊഹിക്കുവാൻ മാർഗ്ഗമുണ്ടു്. കൊല്ലം ഒൻപതാം ശതകത്തിൽ ശ്രീകണ്ഠൻ എന്ന പേരിൽ ദേശമങ്ഗലത്തു വാരിയത്തു പിതാവും പുത്രനുമായി രണ്ടു പണ്ഡിതവര്യന്മാർ താമസിച്ചിരുന്നു. അവരിൽ രണ്ടാമത്തെ ശ്രീകണ്ഠൻ നളോദയത്തിനു കവിഹൃദയദർപ്പണം എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിന്റെ ആരംഭത്തിൽ അദ്ദേഹം
“അഭിവന്ദ്യ പരാം വാണീമമലേ ചരണേ ഗുരോഃ
കാവ്യം നളോദയം നാമ വ്യാകരോമി യഥാശ്രുതം”
എന്നു പ്രതിജ്ഞചെയ്തു. തദനന്തരം “ശ്രീമാൻ മഹാകവിമഹേശ്വരോ വാസുദേവനാമാ വാസുദേവാനുസ്മരണപൂർവ്വകം പ്രണിനീഷിതപ്രബന്ധപ്രതിബന്ധകൃന്തനായ...” എന്നിങ്ങനെ മംഗലാചരണോദ്ദേശം വിവരിക്കുന്നു. ഒടുവിൽ “ഇതി ശ്രീകണ്ഠാചാര്യപുത്രേണ ശ്രീകണ്ഠേന കൃതേ നളോദയവ്യാഖ്യാനേ കവിഹൃദയദർപ്പണാഖ്യേ ചതുർത്ഥ ആശ്വാസഃ ***വാസുദേവായ മഹാകവയേ കാവ്യനിർമ്മാത്രേ നമോ നമഃ” എന്ന കുറിപ്പിനു പുറമേ
“നളോദയാഹ്വയസ്യാസ്യ വ്യാഖ്യാ കാവ്യസ്യ നിർമ്മിതാ
ശ്രീകണ്ഠാചാര്യപുത്രേണ ശ്രീകണ്ഠേന മനീഷിണാ”
എന്നൊരു കുറിപ്പും ചേർത്തിട്ടുണ്ടു്. ഇതിൽനിന്നെല്ലാം കേരളീയരുടെ ഇടയിലുള്ള അനുസ്യൂതമായ ഐതിഹ്യം നളോദയം വാസുദേവകൃതമെന്നാണെന്നു സിദ്ധിക്കുന്നു. അതിനെ പശ്ചാൽകരിക്കത്തക്ക യാതൊരു തെളിവും ഇതേവരെ കണ്ടുകിട്ടീട്ടുമില്ല.
9.2.10അർജ്ജുനരാവണീയവ്യാഖ്യയും മറ്റും
ഭട്ടികാവ്യത്തെ അനുകരിച്ചു വാസുദേവവിജയത്തെപ്പോലെ രചിച്ചിട്ടുള്ള പ്രസിദ്ധമായ ഭട്ടഭൗമന്റെ 17 സർഗ്ഗത്തിലുള്ള അർജ്ജൂനരാവണീയമഹാകാവ്യം ഒരു വാസുദേവൻ വ്യാഖ്യാനിച്ചിട്ടുണ്ടെന്നുള്ളതിനു്
“വാസുദേവൈകമനസാ വാസുദേവേന നിർമ്മിതാം
വാസുദേവീയടീകാം താം വാസുദേവോനുമോദതാം,”
എന്നു് ആ വ്യാഖ്യാനത്തിൽ കാണുന്ന ശ്ലോകം ജ്ഞാപകമാണു്. എന്നാൽ വാസുദേവഭട്ടതിരിയാണു് ആ വാസുദേവൻ എന്നു പറയുന്നതു നിർമ്മൂലമാകുന്നു. കൃഷ്ണൻ എന്നൊരു പണ്ഡിതനാണു് വ്യാഖ്യാതാവിന്റെ ഗുരു. ഭട്ടഭൗമൻ വളഭി (ഗുർജ്ജര) വാസ്തവ്യനുമാണു്. ഈ വളഭി ചിലർ ഭൂമിക്കുന്നതുപോലെ വളർപട്ടണമല്ല. പുരുവനവാസുദേവനും വേദാരണ്യവാസുദേവനും ഒന്നാണെന്നു ചിലർ വിചാരിക്കുന്നതും പ്രമാദംതന്നെ. വേദാരണ്യവാസുദേവനെപ്പറ്റി യഥാവസരം പ്രസ്താവിക്കും.
9.3വ്യാഖ്യാനങ്ങൾ
യമകപ്രപഞ്ചത്തിന്റെ പിതാമഹൻ വാസുഭട്ടതിരിതന്നെയാണെന്നുള്ളതു കേരളീയർക്കു തുലോം അഭിമാനഹേതുകമാകുന്നു. ‘വ്യാഖ്യാഗമ്യമിദം കാവ്യമുത്സവസ്സുധിയാമലം’ എന്നു ഭട്ടികാവ്യത്തിൽ പറഞ്ഞിട്ടുള്ളതുപോലെ വ്യാഖ്യാനം കൂടാതെ ഇത്തരത്തിലുള്ള കാവ്യങ്ങൾ വായിച്ചു മനസ്സിലാക്കുന്നതു വിഷമംതന്നെ. യുധിഷ്ഠിരവിജയത്തിനു് അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടു്. (1) ക്രി. പി. പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന കോലത്തുനാട്ടിലെ ‘ശ്രീകണ്ഠദാസ’നെന്ന നാമാന്തരത്താൽ വിദിതനായ രാഘവവാരിയരുടെ പദാർത്ഥചിന്തനംതന്നെയാണു് അവയിൽ പ്രഥമഗണനീയമായിട്ടുള്ളതു്. അതിൽ യുധിഷ്ഠിരവിജയത്തെ വ്യാഖ്യാതാവു്,
“വാസുദേവകവേഃ കാവ്യേ ഭവ്യേ കവിഭിരീഡിതേ
വ്യാഖ്യാപി സാ തു ശിക്ഷായൈ മഹത്യൈ ഭവിതാ മമ.
സ്മരത യുധിഷ്ഠിരവിജയം കാവ്യം കർണ്ണൈകഭൂഷണം വിദുഷാം
ഹാരവദത്യക്തഗുണം ഗുരുതരകൃഷ്ണാർച്ചിതേജസോല്ലസിതം.”
എന്നു വാഴ്ത്തുന്നു. കവിയെപ്പറ്റി “കവികുലശേഖരഃ കുലശേഖരസഭാസ്താരസഭാജിതകവിതാകൗശലഃ സകലവിദ്യാസാഗര പാരീണശേഷമുഷീകോ, ഗുരുകരുണാകടാക്ഷസംവർദ്ധിതകവിതാ കല്പലതോപഘ്നതരുഃ മഹാഭാരത ഭട്ടാരകപരമാചാര്യാന്തേവാസീ, വാസുദേവനാമാ വാസുദേവഭക്താഗ്രണീർദ്വിജന്മകുലതിലകഃ” എന്നും പ്രശംസിക്കുന്നുണ്ട്.
(2) ഇതുകൂടാതെ ‘ശ്രീകണ്ഠപ്രിയശിഷ്യ’നായ ഒരു പണ്ഡിതന്റെ ‘പദാർത്ഥദീപിക’ എന്ന ഒരു വ്യാഖ്യാനവും കണ്ടുകിട്ടീട്ടുണ്ടു്.
“വാസുദേവസ്യ കാവ്യം യദ് ഗംഭീരഗഹനാർത്ഥകം;
തന്മന്ദോപി ന ജിഹ്രേമി വ്യാചികീർഷുര്യഥാശ്രുതം”
എന്നു് ഉപക്രമത്തിൽ ആ പണ്ഡിതൻ കവിയെ പുകഴ്ത്തുന്നു. ശ്രീകണ്ഠദാസനും ശ്രീകണ്ഠപ്രിയശിഷ്യനും ഒരേ ശ്രീകണ്ഠന്റെ ശിഷ്യന്മാരാണോ എന്നു നിശ്ചയമില്ല.
(3) “വാസുദേവകവിനാ കൃതസ്തു യഃ
കാവ്യബന്ധ ഇയമസ്യ സൽപ്രിയാ
കാമിനീവ രസഭാവദർശികാ
വ്യാക്രിയാച്യുതകൃതാ വിരാജതേ.”
വാസുദേവകവേഃ കാവ്യം; കഥ പാർത്ഥസ്യ കഥ്യതേ;
വ്യാഖ്യാതാരോ വയം: കിന്തൽ സതാം യേന മനോ ഹരേൽ?;
അച്യുതന്റെ വിജയദർശികയെന്നും ദർശികയെന്നും പറയുന്ന വ്യാഖ്യാനത്തെപ്പറ്റി മുൻപു പ്രസ്താവിച്ചുവല്ലോ. ഈ ശ്ലോകങ്ങൾ ആ വ്യാഖ്യാനത്തിലുള്ളതാണു്. അച്യുതൻ കേരളീനായിരിക്കാമെന്നു തോന്നുന്നു. (4) ശിഷ്യഹിത എന്ന വ്യാഖ്യാനം കാശ്മീരകനായ രാജാനകരത്നകണ്ഠൻ ക്രി. പി. 1661-ൽ അറംഗസീബ് ചക്രവർത്തിയുടെ രാജ്യഭാരകാലത്തിൽ നിർമ്മിച്ചതായി കാണുന്നു. വൈദേശികങ്ങളായ വ്യാഖ്യാനങ്ങളിൽ അതാണു് പ്രധാനം; കാവ്യമാലയിൽ ആ വ്യാഖ്യാനം പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. (5) കാവ്യപ്രകാശിക എന്നൊരു വ്യാഖ്യാനം ധർമ്മരാജാധ്വരി രചിച്ചിട്ടുണ്ടു്. അദ്ദേഹം ചോളദേശീയനും ശിവക്ഷേത്രാർച്ചകശിവദ്വിജവർഗ്ഗത്തിൽപ്പെട്ട ഒരു പണ്ഡിതനുമായിരുന്നു. “സർവ്വജ്ഞാനശിരോമണിഃ പരമശിവയോഗീ ശ്രീവാസുദേവകവിഃ” എന്നു് ആ വ്യാഖ്യാനവും ഭട്ടതിരിയെ പ്രശംസിക്കുന്നു. (6) ശിവദാസന്റെ രത്നപ്രദീപിക മറ്റൊരു വ്യാഖ്യാനമാണു്. (7) ശ്രീരങ്ഗത്തിനുസമീപം ചാത്തന്നൂർ എന്ന ഗ്രാമത്തിൽ ഭാരദ്വാജഗോത്രജനായി ആച്ചി അമ്മാളുടേയും സുദർശനഭട്ടന്റേയും പുത്രനായി, രാമചന്ദ്രഭട്ടന്റേയും ഹസ്തിഗിരിഭട്ടന്റേയും ശിഷ്യനായി, ചൊക്കനാഥൻ എന്നൊരു പണ്ഡിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനമാണു് ബാലവ്യുൽപത്തികാരിണി.
“ഭാവാദ്യലങ്കൃതിരസധ്വനിഭാസമാനം
ധർമ്മാർത്ഥമോക്ഷഫലഭാരതബദ്ധസഖ്യം
ദ്രാക്ഷാതിശായിരസവദ്യമകപ്രഭേദം
ശ്രീവാസുദേവകലിതം ഭൂവി കാവ്യമിന്ധേ.
ഗാംഭീര്യാസ്പദവാച്യവാചകതയാ
വ്യാഖ്യാപഥാഗോചരം
കാവ്യം; മദ്ധിഷണാ തു മാന്ദ്യവിഭവ—
പ്രാചുര്യപാഥോനിധിഃ;
വ്യാഖ്യാതും പ്രയതേ തഥാപി തദിദം
ഹാ ഹന്ത ഹന്താധുനാ;
സാധ്യാസാധ്യവിവേകശൂന്യഹൃദയ—
സ്സർവത്ര സന്നഹ്യതി.”
എന്നു് അദ്ദേഹവും മൂലകൃതിയെ വാഴ്ത്തുന്നു. ഇവകൂടാതെ ഒന്നിലധികം ഭാഷാവ്യാഖ്യാനങ്ങളും കാണ്മാനുണ്ടു്. ത്രിപുരദഹനത്തിനു നീലകണ്ഠന്റെ അർത്ഥപ്രകാശിക എന്നൊരു വ്യാഖ്യാനമുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. അദ്ദേഹം തന്നെ ശൗരികഥയ്ക്കു തത്വപ്രകാശിക എന്നൊരു വ്യഖ്യാനവും നിർമ്മിച്ചിട്ടുണ്ടു്. അതിൽ താൻ (മുക്തിസ്ഥലോദവസിതൻ) മൂക്കോലക്കാരനാണെന്നു പറയുന്നതിനു പുറമേ രണ്ടു വ്യാഖ്യാനങ്ങളിലും മൂക്കോലദുർഗ്ഗാദേവിയെ വന്ദിച്ചിട്ടുമുണ്ടു്. പുരുഷോത്തമ സരസ്വതിയുടെ ശിഷ്യനും ഈശാനന്റെ പുത്രനുമായ അദ്ദേഹം കൊച്ചിരാജ്യം രാമവർമ്മവോടുകൂടി ‘രാജരാജ’ മഹാരാജാവു ഭരിക്കുമ്പോൾ അർത്ഥപ്രകാശികയും ഗോദവർമ്മവോടുകൂടി രാമവർമ്മമഹാരാജാവു ഭരിക്കുമ്പോൾ തത്വപ്രകാശികയും എഴുതിത്തീർത്തു. ക്രി. പി. പതിനാറാം ശതകത്തിന്റെ അപരാർദ്ധമാണു് അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൂടാതെ ത്രിപുരദഹനത്തിനു ഗോകർണ്ണത്തുകാരനായ നിത്യപ്രിയമുനിയുടെ പുത്രൻ പദാർത്ഥദീപിക എന്ന വ്യാഖ്യാനവും ശൗരികഥയ്ക്കു നിത്യാമൃതയതി അന്വയബോധിക എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്.
9.3.1ഐതിഹ്യത്തിലെ അത്യുക്തി ഭട്ടതിരി തിരുവളക്കാവു ശാസ്താവിന്റെ ഒരു പരമഭക്തനായിരുന്നു എന്നും ആ ഭക്തിയുടെ ഫലമായി അദ്ദേഹത്തിനും സഹജമായുണ്ടായിരുന്ന കവിതാവാസന ബഹുഗുണീഭവിച്ചു എന്നുമുള്ളതിനു സംശയമില്ല. പക്ഷേ വാസുദേവവിജയം നിർമ്മിക്കുന്നതിനുവേണ്ട വ്യാകരണശാസ്ത്രപാണ്ഡിത്യം കേവലമായ ഭക്തികൊണ്ടുസിദ്ധിക്കുമെന്നു വിശ്വസിക്കുവാൻ പ്രയാസമുണ്ടു്. അദ്ദേഹത്തിന്റെ ഗുരുവായ ഭാരതഭട്ടൻ അദ്ദേഹത്തെ ബാല്യത്തിൽ ആ ശാസ്ത്രം നല്ലതുപോലെ അഭ്യസിപ്പിച്ചിരിക്കണമെന്നുള്ളതു നിസ്സന്ദേഹമാണു്.
9.3.2സാഹിത്യത്തിൽ ഭട്ടതിരിയുടെ സ്ഥാനം ശങ്കരഭഗവൽപാദരേയും വില്വമങ്ഗലത്തു സ്വാമിയാരേയും ഒഴിച്ചാൽ ഭാരതവർഷത്തിൽ സകല പണ്ഡിതന്മാരുടേയും സശിരഃ കമ്പമായ ബഹുമാനം ഇത്രമാത്രം സമാർജ്ജിച്ചു തന്റെ കവിയശസ്സു ദിക്കുകളിലും വിദിക്കുകളിലും പ്രസരിപ്പിച്ച ഒരു കേരളീയമഹാകവി വാസുദേവഭട്ടതിരിയെപ്പോലെ വേറെയുണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരു മഹാനുഭാവനെ–വാഗ്ദേവിയുടെ വാചാമഗോചരമായ ഏതോ ഒരു തരത്തിലുള്ള അനുഗ്രഹം സിദ്ധിച്ചിട്ടുള്ള മഹാകവിശ്രേഷ്ഠനെ–“പെരുതും യമകഭ്രമം പെടുന്നൊരു ഭട്ടൻ” എന്നും മറ്റും അവഹേളനം ചെയ്യുന്നതു് അല്പം ആലോചിച്ചു വേണ്ടതാണു്. അന്യന്മാർക്കു് അത്യന്തം ഭയങ്കരമായ യമകസാഗരത്തിൽ അദ്ദേഹം അകുതോഭയനായി ഒരു മകരമത്സ്യത്തെപ്പോലെ സ്വച്ഛന്ദവിഹാരം ചെയ്യുന്നു. എത്ര അക്ലിഷ്ടമനോഹരമാണു് അദ്ദേഹത്തിന്റെ പദഗുംഫനം! ഏതെല്ലാം രമണീയങ്ങളായ ആശയങ്ങളാണു് അദ്ദേഹം ആ ശൃംഖലാബന്ധനത്തിനു വിധേയനായി നിന്നുകൊണ്ടു യാതൊരു കൂസലുംകൂടാതെ ആവിഷ്കരിക്കുന്നതു്! ഭട്ടതിരിയുടെ കാലത്തിനു് ഏതാനും ശതകങ്ങൾക്കു മുമ്പുതന്നെ യമകകാവ്യങ്ങൾക്കു സംസ്കൃതസാഹിത്യത്തിൽ പ്രാധാന്യം സിദ്ധിച്ചുകഴിഞ്ഞിരുന്നു. ഭരതൻ നാട്യശാസ്ത്രത്തിൽ പതിനൊന്നു തരത്തിലുള്ള യമകങ്ങളെ വിവരിക്കുന്നു. ഭാമഹൻ അവയെ അഞ്ചായി തരംതിരിക്കുന്നു. ദണ്ഡി, വാമനൻ, രുദ്രടൻ, ഭോജൻ എന്നീ ആലങ്കാരികന്മാരും യമകത്തിനു് ഒരു മാന്യസ്ഥാനം കല്പിക്കുന്നു. ധ്വനിപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടുകൂടിയാണു് യമകം അപ്രധാനമായി പരിണമിച്ചതു്. ഞാൻ എല്ലാ യമകകാവ്യങ്ങളേയും പ്രശംസിക്കുന്നില്ല. ‘യുഗേ തുരീയേ യമകപ്രപഞ്ചഃ’ എന്നു നീലകണ്ഠദീക്ഷിതർ പറയുന്നതു കാരണം കൂടാതെയല്ല; എന്നാൽ ഭട്ടതിരിയുടെ യമകകാവ്യങ്ങളെ പ്രശംസിക്കാതെയിരിക്കുവാൻ ഏതു സഹൃദയനും നിവൃത്തിയില്ല. അത്രയ്ക്കുണ്ടു് അവയുടെ ആകർഷകത്വം. കലിങ്ഗജനോ വംഗദേശീയനോ ആയ നീതിവർമ്മൻ കീചകവധം എന്നു നാലു സർഗ്ഗത്തിൽ ഒരു യമകകാവ്യം നിർമ്മിച്ചിട്ടുള്ളതു് ഔത്തരാഹന്മാർക്കു സുപരിചിതമാണു്. അതു്, യുധിഷ്ഠിരവിജയവുമായി തുലനം ചെയ്യുമ്പോൾ പശ്ചാൽഗണനയെ മാത്രമേ അർഹിക്കുന്നുള്ളു. നീതിവർമ്മൻ ക്രി. പി. പത്താംശതകത്തോടടുത്താണു് ജീവിച്ചിരുന്നതു്. അങ്ങനെ കാലംകൊണ്ടും കാര്യംകൊണ്ടും ഒന്നാമത്തെ യമകകാവ്യമാണു് യുധിഷ്ഠിരവിജയമെന്നു് എല്ലാവരും സമ്മതിക്കുന്നു. ഇതു കേരളീയർക്കു പുളകപ്രദമാകേണ്ട ഒരു സംഭവം തന്നെ. ഈ അടുത്ത കാലംവരെ യുധിഷ്ഠിരവിജയം കേരളത്തിലും വെളിയിലും ബാലപാഠ്യഗ്രന്ഥങ്ങളിൽ ഒന്നായിരുന്നു; സംസ്കൃതത്തിൽ ശബ്ദവ്യുൽപത്തിയുറയ്ക്കുന്നതിനും പ്രത്യേകിച്ചു പദഘടനയുടെ മർമ്മങ്ങൾ മനസ്സിലാകുന്നതിനും ഇത്ര പറ്റിയ ഒരു കാവ്യം വേറെയുണ്ടെന്നു തോന്നുന്നില്ല.
9.4ഐതിഹ്യത്തിലെ വാര്യസ്യാർ
പാണ്ഡവചരിതമെന്ന പേരിൽ അജ്ഞാതകർത്തൃകമായ ഒരു കാവ്യം പന്ത്രണ്ടുസർഗ്ഗത്തിൽ ഉണ്ടു്. രചന വളരെ ലളിതമാകുന്നു. യുധിഷ്ഠിരവിജയം പല ആവൃത്തി വായിച്ചു് ആസ്വദിച്ചിട്ടുള്ള ഒരു കവിയുടെ കൃതിയാണതു്.
“തസ്മൈ നമോസ്തു കവയേ വാസുദേവായ ധീമതേ
യേന പാർത്ഥകഥാ രമ്യാ യമിതാ ലോകപാവനീ.”
എന്നു ഭട്ടതിരിയെ അതിൽ സ്തുതിക്കുകയും ചെയ്യുന്നുണ്ടു്. പഴത്തൊലി തിന്ന വാര്യസ്യാരുടെ കാവ്യമാണു് അതെന്നു പറയുന്നതിനു ഞാൻ ഒരടിസ്ഥാനവും കാണുന്നില്ല. പഴവും തൊലിയും തിരുവളക്കാവിൽനിന്നു കോലത്തുനാട്ടു പള്ളിക്കുന്നത്തേയ്ക്കു കൊണ്ടുപോയി ശ്രീകൃഷ്ണവിജയകർത്താവായ ശങ്കരകവിയേയും അവിടത്തെ ഒരു വാര്യസ്യാരേയും ഭക്ഷിപ്പിക്കുകയും വാര്യസ്യാരെക്കൊണ്ടു ശ്രീരാമോദന്തം ഉണ്ടാക്കിക്കയും ചെയ്യുന്ന മറ്റൊരു ഐതിഹ്യവുമുണ്ടു്. അതിലും എനിക്കൊരു വിശ്വാസ്യതയും തോന്നീട്ടില്ല.
“ഇതയിത വാതു വരുന്നൂ! വെറ്റില തിന്നാഞ്ഞെനിക്കു വാ തുവരുന്നൂ;
കൊടിയിത പയ്യായിനിമേൽ കദളീപക്വം ഭുജിച്ചു പയ്യായിനിമേൽ”
എന്ന ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങൾ സതീർത്ഥ്യന്മാരുടേയും രണ്ടും നാലും പാദങ്ങൾ വാസുഭട്ടതിരിയുടേയുമാണെന്നുള്ള ഐതിഹ്യം സത്യമോ അസത്യമോ ആയിക്കൊള്ളട്ടെ. എന്നാൽ
“നാഴികമണിയാറായീ നാരീണാം ഭൂഷണൗഘമണിയാറായീ;
അവസരമണയാറായീയംബുധിയിൽ ഭാനുബിംബമണയാറായീ.”
എന്ന പദ്യം വാര്യസ്യാരുടെയല്ല, തിരുവിതാങ്കൂർ സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാനപണ്ഡിതനായിരുന്ന കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റേതാണെന്നു് എനിക്കു സധൈര്യം പ്രസ്താവിക്കുവാൻ സാധിക്കും; അതു് അദ്ദേഹത്തിന്റെ സമകാലികന്മാരിൽ ഒരാൾ തന്റെ മാതുലനും ഗുരുവുമായ ചങ്ങനാശ്ശേരി രാജരാജവർമ്മകോയിത്തമ്പുരാനോടു പറയുകയും ആ വഴി തനിക്കു് അറിവാൻ ഇടയാകുകയും ചെയ്തതായി കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുണ്ടു്.
9.5നാരായണൻനമ്പൂരി—സീതാഹരണം
‘സീതാഹരണം’ എന്നൊരു യമകകാവ്യം നാരായണൻ എന്നൊരു കേരളീയന്റെ കൃതിയായി കാണുന്നുണ്ടു്. ആ കാവ്യത്തിൽ സപ്തമാശ്വാസത്തിന്റെ ഏതാനും ഭാഗത്തോളം മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. കവിയുടെ ദേശമേതെന്നു് അറിയുന്നില്ല. എന്നാൽ അദ്ദേഹം രവി എന്നുകൂടി പേരുള്ള മനുകുലാദിത്യൻ എന്ന കേരളരാജാവിന്റെ കാലത്താണു് ജീവിച്ചിരുന്നതെന്നു പ്രസ്താവിക്കുന്നു. അദ്ദേഹം തിരുമൂഴിക്കുളം ക്ഷേത്രത്തിനു ചില വസ്തുക്കൾ ദാനം ചെയ്തിട്ടുണ്ടു്. തിരുനെൽവേലി ജില്ലയിൽ ബ്രഹ്മദേശം എന്ന സ്ഥലത്തു ജനിച്ച സർവജ്ഞാത്മമുനി അദ്ദേഹത്തിന്റെ കാലത്താണു് ‘സംക്ഷേപശാരീരകം’ എന്ന വേദാന്തഗ്രന്ഥം രചിച്ചതെന്നു്
ശ്രീദേവേശ്വരപാദപങ്കജരജസ്സമ്പർക്കപൂതാശയഃ
സർവജ്ഞാത്മഗിരാങ്കിതോ മുനിവരസ്സംക്ഷേപശാരീരകം
ചക്രേ സജ്ജനബുദ്ധിവർദ്ധനമിദം രാജന്യവംശേ നൃപേ
ശ്രീമത്യക്ഷയശാസനേ മനുകുലാദിത്യേ ഭുവം ശാസതി
എന്നു് അതിൽതന്നെയുള്ള പദ്യത്തിൽനിന്നു സ്പഷ്ടമാകുന്നു. മറ്റൊരു മനുകുലാദിത്യനേയും പറ്റി നാം അറിയുന്നില്ല. ചേരചക്രവർത്തിയായ ഭാസ്കരരവിവർമ്മന്റെ സമകാലികനായ മനുകുലാദിത്യൻ ജീവിച്ചിരുന്നതും ക്രി. പി. പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരുന്നു. അതിനാൽ സീതാഹരണകാരന്റെ കാലവും അതുതന്നെയായി വരാവുന്നതാണു്. അങ്ങനെയാണെങ്കിൽ യുധിഷ്ഠിരവിജയത്തിന്റെ അനുകൃതിയായി പ്രസ്തുത കാവ്യം നാരായണൻ രചിച്ചു എന്നു സങ്കല്പിക്കാം. ചില ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
പ്രണമത വരദമനന്തം ദേവം നരകാദിദൈത്യവരദമനം തം
ശുദ്ധിരതാനി ജഗത്യാ വൃഷ്ണീൻയേനാനുഗൃഹ്ണതാ ഗത്യാ.
കൃഷ്ടഃ കംസമഹാരിസ്സ്വർഗ്ഗസദോജഃ സകല്പകം സമഹാരി;
ജനതാ യേനാഗോപി ധ്വസ്തോ യമുനാപയശ്ച യേനാഗോപി.
***
അസ്ത്യവതാരവിരമദസ്തഥാപി ഭൂമേരധീശിതാ രവിരമദഃ
സദ്വിധിനാ മായാദ്യഃ സമനുകുലാദിത്യ ഇതി ച നാമായാദ്യഃ
ഹരിമിവ സമരാജേയം പ്രീത്യാ മുക്താമരേന്ദ്രസമരാജേയം
ചിരതരമേവ രമേതേ ലബ്ധ്വാ രാജ്ഞാം ക്ഷമാരമേ വരമേതേ.
പൂരിതസൂര്യാശരണാന്നൃപസാധ്വേനോരിതിമിരസൂര്യാശരണാൽ
ഇതി രിപുനരപായസ്യ പ്രണതാസ്മരണാദമീപുനരപായസ്യ
തത്ര വരാജനി തരസാ രാമകഥേത്ഥം പ്രഭാതി രാജനി തരസാ
മതിമപിസന്നാമവതാ യമിതാ നാരായണേന സന്നാമവതാ.
ദണ്ഡകാരണ്യത്തിൽ മാരീചന്റെ ആഗമനം മുതൽക്കുള്ള കഥ കവി വിവരിക്കുന്നു. യുധിഷ്ഠിരവിജയത്തോളം വിശിഷ്ടമല്ലെങ്കിലും ഈ യമകകാവ്യവും സാമാന്യം നന്നായിട്ടുണ്ടു്.
9.6നീലകണ്ഠൻ — കല്യാണസൗഗന്ധികം വ്യായോഗം
ക്രി. പി. ഒമ്പതാം ശതകത്തിലോ പത്താം ശതകത്തിലോ വിരചിതമായ ഒരു കൃതിയാണു് കല്യാണസൗഗന്ധികവ്യായോഗം. ആ ഗ്രന്ഥത്തിൽ കവി തന്നെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു:
“ആജ്ഞാഗുണേന ഗുണവിദ്ഭിരഭിഷ്ടുതാനാം
കാത്യായനീചരണപങ്കജഭക്തിഭാജാം
ഷട്കർമ്മിണാം നിവസതൗ പരമാഗ്രഹാരേ
പ്രാപ്തപ്രസൂതിരുപസേവിതവാൻ ഗുരുർന്നഃ.”
തദസ്യ നീലകണ്ഠനാമ്നഃ കല്യാണസൗഗന്ധികം നാമ നിബന്ധനശരീരമിദമഭിനയാലങ്കാരാലങ്കൃതമനുസന്ദർശയ.” ഇതിൽ നിന്നു പാർവതീദേവി കുലദേവതയായുള്ള ഏതോ ഒരു വിശിഷ്ടമായ അഗ്രഹാരത്തിൽ ജനിച്ച പണ്ഡിതനാണു് നീലകണ്ഠകവിയുടെ ഗുരുവെന്നും ആ കവിയാണു് കല്യാണസൗഗന്ധികവ്യായോഗം രചിച്ചതെന്നും മനസ്സിലാകുന്നു. ഈ അഗ്രഹാരമേതെന്നു വിശദമാകുന്നില്ല. ‘പരമാഗ്രഹാരേ’ എന്ന പദത്തിനു തിരുനെൽവേലി ജില്ലയിലെ പരമാകുടി എന്ന ഗ്രാമമെന്നു ചില വിദേശീയർ അർത്ഥകല്പനം ചെയ്യുന്നതു് അസംബന്ധമാകുന്നു. അദ്ദേഹം ഒരു നമ്പൂരി തന്നെയാണെന്നുള്ളതിനു സംശയമില്ല. നീലകണ്ഠൻ മത്തവിലാസപ്രഹസനം വായിച്ചിരുന്നു എന്നും ആ പ്രഹസനം കൂടിയാട്ടത്തിനു് ഉപയോഗിച്ചിരുന്നു എന്നും “നൃത്യന്മത്തവിലാസജാം ധനപതേഃ പ്രീതിം കരിഷ്യാമ്യഹം” എന്ന ശ്ലോകപാദത്തിൽനിന്നു് അനുമാനിക്കാവുന്നതാണു്. ഹനുമാനും ഭീമസേനനുമായുള്ള ശണ്ഠ കല്യാണകൻ എന്ന ഒരു വിദ്യാധരൻ അവരുടെ ജ്യേഷ്ഠാനുജബന്ധം പറഞ്ഞു മനസ്സിലാക്കി അവസാനിപ്പിക്കുന്നതു് അതിന്റെ മർമ്മമാകയാൽ ആ രൂപകത്തിനു കല്യാണസൗഗന്ധികം എന്നു പേർ വന്നു; പിന്നീടു് ആ പേർതന്നെ കേരളസാഹിത്യത്തിൽ സൗഗന്ധികാഹരണവിഷയങ്ങളായ കൃതികൾക്കു സ്ഥിരപ്പെടുകയും ചെയ്തു. വ്യായോഗത്തിനു സാഹിത്യാചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ള സകല ലക്ഷണങ്ങളും കല്യാണസൗഗന്ധികത്തിൽ കളിയാടുന്നു. നടാങ്കുശത്തിൽ ഈ വ്യായോഗത്തെ “അപ്യേവം കല്യാണസൗഗന്ധികാദിഘടിതഭീമാദിവർണ്ണികാപരിസ്ഥിതൗ സ്തോകപ്രവേശോ ദൃശ്യതേ” എന്ന പംക്തിയിൽ സ്മരിക്കുന്നുണ്ടു്.
‘പരമാഗ്രഹാരം’ എന്നതു തളിപ്പറമ്പാണെന്നും അവിടെ ഒരു കാലത്തു താമസിച്ചു പിന്നീടു കുറുമ്പ്രനാട്ടു താലൂക്കിലേയ്ക്കു നീങ്ങിയ ‘മാണി’ എന്ന മഠത്തിലെ ചാക്യാന്മാരിൽ ഒരാളാണു് പ്രസ്തുത വ്യായോഗം നിർമ്മിച്ചതെന്നും അതു കൊല്ലം 600–700 ഈ വർഷങ്ങൾക്കിടയ്ക്കാണെന്നും ചിലർ പറയുന്നതിൽ ഉപപത്തി കാണുന്നില്ല. കുലശേഖരവർമ്മാവു് കൂടിയാട്ടത്തിനു് അങ്ഗീകരിച്ച രൂപകങ്ങളുടെ കൂട്ടത്തിൽ കല്യാണസൗഗന്ധികവും ഉൾപ്പെടുന്നു എന്നുള്ളതിനു ലക്ഷ്യങ്ങളുണ്ടു്.
9.7ത്രൈവിക്രമം
ത്രൈവിക്രമം എന്നൊരു രൂപകത്തെപ്പറ്റിയും ഇവിടെ നിരൂപണം ചെയ്യേണ്ടിയിരിക്കുന്നു. ഇതു് അത്യന്തം ഹ്രസ്വമായ ഒരു രൂപകമാണു്. ആകെ പത്തു ശ്ലോകങ്ങളും ഏതാനും വാക്യങ്ങളുമേ ഉള്ളു. “നാന്ദ്യന്തേ തതഃ പ്രവിശതി സൂത്രധാരസ്സഹ പ്രിയയാ” എന്ന സൂചനയോടുകൂടി ഗ്രന്ഥം ആരംഭിക്കുന്നു. സൂത്രധാരനും നടിയും മാത്രമാണു് പാത്രങ്ങൾ. സൂത്രധാരൻ, “ആര്യേ തൃതീയേ ഖലു ചിത്രപടേ
ദൈത്യേന്ദ്രമൗലിമണിഘൃഷ്ടികിണീകൃതസ്യ
പാദസ്യ യസ്യ ഗഗനോദ്ഗമഗർവിതസ്യ
ത്രൈവിക്രമം ത്രിഭുവനാതതമത്ഭൂതം യദ്–
ഭക്തൈർവിഭക്തമഖിലം വടുവാമനസ്യ”
എന്നുള്ള പീഠികയോടുകൂടി വാമനാവതാരം കഥ നടിയെ പറഞ്ഞുകേൾപ്പിക്കുന്നു. നാന്ദിയോ ഭരതവാക്യമോ ഇല്ല. എന്നാൽ ഭരതവാക്യത്തിനുപകരം
“ആര്യേ! ബാഢം ഹരിപദകഥാ സേയമന്തഃപ്രയാതാ
ഭക്തിർഭൂയാത്തവ ച മമ ച ശ്രീധരസ്യാങ്ഘ്രിപദ്മേ
നശ്യത്വേവം ദുരിതമസകൃൽ പശ്യതാം നൃത്യതാം നഃ
സ്വസ്ഥോ രാജാപ്യവതു വസുധാം; സ്വസ്തി ഗോബ്രാഹ്മണേഭ്യഃ”
എന്നൊരു ശ്ലോകം കാണുന്നുണ്ടു്. അതു കേട്ടു നടി “രമണീയാഖലു കഥാ; അന്യാം ചിത്രബദ്ധാം വർണ്ണയത്വാര്യഃ” എന്നു ഭർത്താവിനോടു് അഭ്യർത്ഥിക്കുകയും അതോടുകൂടി രൂപകം പരിസമാപ്തിയെ പ്രാപിക്കുകയും ചെയ്യുന്നു. ‘സ്വസ്തിഗോബ്രാഹ്മണേഭ്യഃ’ എന്നതു കലിവാക്യമാണെങ്കിൽ ക്രി. പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിലാണു് പ്രസ്തുതകൃതിയുടെ രചന എന്നു വന്നുകൂടുന്നു. അതു ശരിയാണെങ്കിലും അല്ലെങ്കിലും ‘നാരായണായ ഹരയേ മുരശാസനായ’ എന്നൊരു ശ്ലോകം അതിൽ ഭോജചമ്പുവിലെ ‘നാരായണായ നളിനായ തലോചനായ’ എന്ന ശ്ലോകത്തിന്റെ രീതിയിൽ കാണുന്നതു കൊണ്ടു ക്രി. പി. പതിനൊന്നാം ശതകത്തിനു മേലാണു് അതിന്റെ നിർമ്മിതി എന്നു സങ്കല്പിക്കാം. ക്ഷേത്രങ്ങളിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടു ചാക്കിയാന്മാർ അഭിനയത്തിനു ചില ചെറിയ രൂപകങ്ങൾ നിർമ്മിച്ചിരുന്നു എന്നും ത്രൈവിക്രമകാരൻ തന്നെ വേറെ രണ്ടു രൂപകങ്ങളെങ്കിലും അത്തരത്തിൽ നിബന്ധിച്ചിരുന്നു എന്നും തെളിയുന്നുണ്ടു്. അവയേതെന്നോ ഗ്രന്ഥകർത്താവു് ആരെന്നോ അറിവാൻ തരമില്ല.
9.8കുലശേഖരവർമ്മാ – കുലശേഖരന്റെ ആത്മകഥാകഥനം
കേരളത്തിലെ സംസ്കൃതസാഹിത്യവേദിയിൽ പ്രധാനമായ ഒരു സ്ഥാനത്തിനു് അവകാശിയായ മറ്റൊരു കവിപുങ്ഗവനാണു് കുലശേഖരവർമ്മാവു്. അദ്ദേഹവും ഒരു കേരളരാജാവായിരുന്നു. കുലശേഖരൻ എന്നതു അഭിഷേകകാലത്തു സ്വീകരിക്കുന്ന സ്ഥാനപ്പേരാണെന്നു മുൻപു പറഞ്ഞുവല്ലോ. യഥാർത്ഥമായ നാമധേയമെന്തെന്നു് അറിയുന്നില്ല. അദ്ദേഹം മൂന്നു നാടകങ്ങൾ നിർമ്മിച്ചതായി ഐതിഹ്യമുണ്ടെങ്കിലും, തപതീസംവരണം, സുഭദ്രാധനഞ്ജയം ഈ രണ്ടെണ്ണം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. മൂന്നാമത്തേതിന്റെ പേർ വിച്ഛിന്നാഭിഷേകമെന്നാണെന്നു കേൾവിയുണ്ടു്. തപതീസംവരണമാണു് ആദ്യമുണ്ടാക്കിയ നാടകം. അതിൽ ഇങ്ങനെ പറയുന്നു:
“സൂത്ര:– ആര്യേ! ആദ്യാഹമാര്യമിശ്രൈരാജ്ഞപ്തഃ യഥാ – ഭവതാ താവദപൂർവേസ്മിന്നാദിരാജകഥാസനാഥേ തപതീസം വരണനാമ്നി നാടകേ നവരസാനി പ്രയോഗാമൃതാന്തരാണി വയം പായയിതവ്യാ ഇതി.
നടി:– (ഛായ) ആര്യ! ശൂദ്രകകാളിദാസഹർഷദണ്ഡിപ്രമുഖാണാം മഹാകവീനാമന്യതമസ്യ കസ്യ കവേരിദം നിബന്ധനം, യേനാര്യമിശ്രാണാമേതൽ കൗരൂഹലം വർദ്ധയതി?
സൂത്ര:–ആര്യേ! മാ മൈവം. യസ്യ പരമഹംസപാദ പങ്കേരുഹ പാംസുപടലപവിത്രീകൃതമുകുടതടസ്യ, വസുധാവി ബുധധനായാന്ധകാരമിഹിരായമാണകരകമലസ്യ, മുഖകമലാദഗളദാശ്ചര്യമജ്ഞരീകഥാമധുദ്രവഃ അപി ച.
ഉത്തുങ്ഗഘോണമുരുകന്ധരാമുന്നതാംസ–
മംസാവലംബിമണികർണ്ണികകർണ്ണപൂരം
ആജാനുലംബിഭുജമഞ്ചിതകാഞ്ചനാഭ–
മായാമി യസ്യ വപുരാർത്തിഹരം പ്രജാനാം.”
താഴെ ഉദ്ധരിക്കുന്ന ഭാഗം സുഭദ്രാധനജ്ഞയത്തിൽ നിന്നാണു്.
“പാരിപർശ്വികഃ– കോയം കവിഃ കോവിദാനമൂനഭിജ്ഞാനശാകുന്തള പ്രമുഖപ്രവരനാടകപ്രയോഗ പ്രീണിതാന്തരാത്മനസ്സമ്പ്രതി നിജനിബന്ധനേന കുരുഹലയതി?
സൂത്ര:– ശ്രൂയതാം. സതതസന്നിഹിതസരസീരുഹാക്ഷചരണരജോ വിതാനവിരജീകൃതഹൃദയപുണ്ഡരീകസ്യ, മതിമന്ദരമഥിതമഹാഭാരതപാരാവാരപരിഗൃഹീതജ്ഞാനാമൃതസഞ്ചയസ്യ, സകലമിത്രമണ്ഡലസ്വയംഗ്രാഹഗൃഹീതസാരമുദയസ്യ, തപതീസംവരണസംഘടനാപടുതരസ്യ
ഉത്തുങ്ഗഘോണ…വപുരാർത്തിഹരം പ്രജാനാം. തസ്യ രാജ്ഞഃ കലമരാശിപേശലകൈദാരികകേരളാധിനാഥസ്യ ശ്രീകുലശേഖരവർമ്മണോ നിജനിബന്ധനമദ്യ ബധ്നാതി ബുധഹൃദയം. സ ച കില കവിരേവമനുദിനമാശാസ്തേ–
ആസിക്തൗ ഗ്രാമരാഗൈർഗ്ഗളദമൃതരസൈ ഭാരതീർഭാവയന്തൗ
കർണ്ണൗ നഃ കാളിദാസപ്രവിഹിതരചനാഃകർണ്ണപുരീക്രിയാസ്താം
സ്വീകുവർന്തു സ്വകീയം ധനമിവ സുഹൃദസ്സ്വാപതേയം മദീയം
ചേതഃ പീതാംബരശ്ച പ്രതിഭവമഭവഃ പാദപീഠികരോതു.”
ഉദ്ധരിച്ച ഭാഗങ്ങളിൽനിന്നു കവി മഹോദയപുരത്തു (തിരുവഞ്ചിക്കുളത്തു) രാജ്യഭാരം ചെയ്തിരുന്ന ഒരു കേരളരാജാവായിരുന്നു എന്നും, അദ്ദേഹത്തിനു സങ്ഗീതത്തിലും സാഹിത്യത്തിലും അസാമാന്യമായ പാടവവും മഹാവിഷ്ണുവിൽ അപരിമേയമായ ഭക്തിയും കാളിദാസനിൽ അപാരമായ ആദരവും, മഹാഭാരത്തിൽ അന്യാദൃശമായ പ്രതിപത്തിയും ഉണ്ടായിരുന്നു എന്നും വ്യക്തമാകുന്നു.
9.8.1വ്യങ്ഗ്യവ്യാഖ്യയിലേ തൂലികാചിത്രം ധനഞ്ജയത്തിന്റെ വ്യങ്ഗ്യവ്യാഖ്യ എന്ന വ്യാഖ്യാനത്തിൽ ഇങ്ങനെ കാണുന്നു.
“ബ്രഹ്മണാ രചിതം യൽ പ്രാഗ്യോ ദൃഷ്ട്വാ ഭരതോ മുനിഃ
തസ്യ പ്രയോക്താ ലോകേഭൂത്തസ്മൈ രസവിദേ നമഃ.
യത്തേന നിർമ്മിതം ശാസ്ത്രം ഭരതം നാടകാശ്രയം
തദ്വീക്ഷ്യ ഹൃദയേ ചക്രേ മഹീശഃ കുലശേഖരഃ.
തേനാപി രസചിത്തേന രചിതാ നാടകദ്വയീ;
യുക്ത്യാ ലയരസൈസ്സമ്യഗ്ധ്വനിഗഭ്രൈഃ പദൈരപി.
തേഷാം പ്രദർശയന്തീയം ധ്വന്യർത്ഥം രസിനാം നൃണാം
വ്യാഖ്യാ പ്രയോഗമാർഗ്ഗഞ്ച സ്ഥായിഭാവോ മയാകൃതഃ.
ധനഞ്ജയാഹ്വയേ തേന രചിതേ നാടകേപി തൽ
അനയാ ദർശയിഷ്യാമി തന്നിയുക്തോഖിലം രസീ.
***
കാലേഥേതി വർത്തമാനേ കസ്മിംശ്ചിദഹ്നി പ്രാതരുത്ഥായ ചൂർണ്ണികാസരിദ്വാരി അനുഷ്ഠിതപൂർവസന്ധ്യേന ദൃഷ്ടപരമേശ്വരമങ്ഗലസ്ഥപരമപുരുഷേണ പ്രാപ്താത്മമന്ദിരാളിന്ദദേശപ്രക്ഷാളിതകരചരണേന ഹസന്തികോദ്യൽകൃശാനുശമിതശീതരുഗ്ണേന ജപധ്യാനപരേണ മയാ കേരളേശ്വര വചനകാരീകശ്ചിദു് ബ്രഹ്മബന്ധുസ്സമലക്ഷ്യത.
സ ച സൽകൃതസൽകാരോ യഥാവിധി സുമാനിതഃ
സംപൃഷ്ടകുശലപ്രശ്നസ്സാദരം സ്ഥാപിതോ ഭുവി.
പൃഷ്ടാഗമനഹേതുശ്ച മാമവോചദിദം വചഃ
ഭവന്തമധുനാ രാജാ സന്ദിദൃക്ഷുരിതി സ്മ സഃ.
അഥ മയാമുനാ സഹാരൂഢഖട്വാശയ്യ്യസമ്പാദിതസ്വാദുവസ്തു സൗഖ്യയാ നാവാ ചൂർണ്ണികാസരിദാവാഹ്യമാനയാ സത്വരം മഹോദയാഖ്യം പുരം ഗമ്യതേ സ്മ.
അഥ തത്ര തഥാ ഗച്ഛന്നപശ്യം കേരളാധിപം
സമാസീനം വിരാജന്തം മധ്യേ നാഗാരിവിഷ്ടരം
കിരീടമകുടപ്രോദ്യന്മണിശ്രീലബ്ധവർണ്ണകം
ഉന്നമ്രഫാലഘോണാംസബാഹുമൂലോദരാന്വിതം
ദൂരദീർഘാക്ഷിദോർജ്ജങ്ഘായുഗളാഞ്ചിതവിഗ്രഹം
രാഗരഞ്ജിതദോഃപാദപദ്മയുഗ്മൈധിതശ്രിയം
അംഭോജാക്ഷാരിശംഖാദിരാജചിഹ്നാത്തദോഃപദം
കണ്ഡലോദ്യന്മണിശ്രേണീവിദ്യോതിതമുഖാംബുജം
കണ്ഠഭൂധ്വനിസൗന്ദര്യഗർഹയൽകംബുജശ്രിയം
ഹേമകുങ്കുമകർപ്പൂരചന്ദനാലിപ്തവക്ഷസം
നീലകൗശേയാവാസസ്ത്വിഡാഹാരജ്ജനചക്ഷുഷം
പരംപുരുഷനാമോദ്യൽസല്ലാപകഥയൽകഥം
സങ്കോചയന്തമന്യേന വാമബാഹുസ്ഥമംബുജം
അങ്കവിക്ഷിപ്തനഖരം സർവലോകപ്രിയം നൃപം.
സപ്രശ്രയമഹം തത്ര സദസ്യവഹിതോഽഗമം
നിസ്സ്യന്ദമാനസുധയാ വാചാ സൽകുരുതേ സ്മ മാം.
മുഹൂർത്തം സ്ഥിതവത്യസ്മിൻ മയ്യത്ര സ മഹീപതിഃ
ശ്രിതപ്രസാദയാ ദൃഷ്ട്യാ വീക്ഷമാണസ്സഭാസദഃ
അനുജ്ഞാപ്യോദഗാത്തസ്മാന്നിരഗച്ഛന്മയാ സഹ
രഹോ നർമ്മ വദൻ പ്രായാന്മന്ത്രശാലാമനന്യഗാം.
ഇഹ നാടകവിച്ചുഞ്ചും ഭവന്തമനയം സ്മരൻ
കൃത്യമസ്തി മയാ വാച്യം ശൃണോത്വസ്മാദ്ഗിരം മമ.
രചിതാദ്യ മയാ വിദ്വൻ കഥഞ്ചിന്നാടകദ്വയീ
ധ്വനിയുക്കാവ്യസരണിശ്ശസ്തേതി പ്രോച്യതേ ബുധൈഃ
ഏതസ്മാദു് ധ്വനിയുക്താ സാ രചിതാ നാടകദ്വയീ.
ദ്രഷ്ടവ്യാ ഭവതാ സേയം നാട്യലക്ഷണവേദിനാ.
താം പശ്യന്നവധാര്യൈഷാ സദസദ്വേതി കഥ്യതാം.
സാധുശ്ചേൽ പ്രേക്ഷകോ ഭൂയാദ്ഭവാനസ്മി നടസ്തഥാ
പ്രയോഗമാർഗ്ഗം ഭവതേ ദർശയിഷ്യാമി തത്വതഃ.
ഭൂയശ്ചാരോപയിഷ്യാമി രങ്ഗമേതൽ കുശീലവൈഃ
ഇതി തേന പ്രോക്തസ്തദ്ദർശിതമാർഗ്ഗപ്രയോഗോഽഹമധുനാ തൽകൃത്യേസ്മിൻ ധനഞ്ജയനാമ്നി നാടകേ സ്ഥായിഭാവപ്രയോഗമാർഗ്ഗ പ്രവേശികാശ്ച പ്രദർശയാമി.”
തപതീസംവരണത്തിനു ശിവരാമൻ രചിച്ച വിവരണത്തിൽ ഈ വ്യങ്ഗ്യവ്യാഖ്യാകാരനെ
“ഗ്രന്ഥകാരസമകാലഭവേന
വ്യങ്ഗ്യരൂപഇഹ ചാരുതരോർഽത്ഥഃ
വ്യാകൃതസ്സുമതിനാ; പദവാക്യേ
സോപയോഗ മധുനാ സ്ഫുടയാമി”
എന്ന പദ്യത്തിൽ സ്മരിക്കുന്നു. വ്യങ്ഗ്യവ്യാഖ്യായിൽ വ്യങ്ഗ്യാർത്ഥം മുഴുക്കെ വ്യാകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടു താൻ പദവാക്യങ്ങളുടെ പ്രയോജനത്തെ സ്പഷ്ടമാക്കുവാൻ മാത്രമേ യത്നിക്കുന്നുള്ളു എന്നുമാണു് അദ്ദേഹം പറയുന്നതു്. ഗ്രന്ഥകാരന്റെ സമകാലികനായ വ്യങ്ഗ്യവ്യാഖ്യാകാരൻ അഭിനയമർമ്മങ്ങൾ സാങ്ഗോപാങ്ഗമായി ഗ്രഹിച്ചിരുന്നു ഒരു സഹൃദയശിരോമണിയായിരുന്നു എന്നും പെരിയാറ്റിന്റെ കരയിലുള്ള പരമേശ്വരമങ്ഗലമെന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമിയെന്നും മഹാരാജാവു സംവരണവും ധനഞ്ജയവും രചിച്ചു കഴിഞ്ഞപ്പോൾ തിരുവഞ്ചിക്കുളത്തേക്കു തന്നെ ആനയിച്ചു താൻ പ്രേക്ഷകനും മഹാരാജാവു നടനുമായി അവിടെവെച്ചു് ആ രണ്ടു നാടകങ്ങളും അവിടുന്നുതന്നെ അഭിനയിച്ചു കാണിച്ചു എന്നും അങ്ങനെ അദ്ദേഹത്തിൽനിന്നു പ്രയോഗങ്ങളുടെ സ്വാരസ്യം മനസ്സിലാക്കിയതിനുമേലാണു് താൻ ആ വ്യാഖ്യാനങ്ങൾ രചിക്കുന്നതെന്നും പ്രകടമായി പ്രസ്താവിക്കുന്നു. വ്യാഖ്യാതാവിന്റെ പേരു് എന്തെന്നു് അറിയുന്നില്ല.
9.8.2കാലം കുലശേഖരവർമ്മാവിന്റെ കാലം നിർണ്ണയിക്കുന്ന വിഷയത്തിൽ പല വൈഷമ്യങ്ങളുമുണ്ടു്. രാജശേഖരൻ എന്ന കേരളരാജാവു താനുണ്ടാക്കിയ മൂന്നു നാടകങ്ങൾ ശങ്കരഭഗവൽപാദരെ കാണിച്ചു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുലശേഖരവർമ്മാവും മൂന്നു നാടകങ്ങളുണ്ടാക്കീട്ടുണ്ടെന്നു് ഐതിഹ്യമുണ്ടു്. എന്നാൽ വ്യങ്ഗ്യവ്യാഖ്യാകാരൻ ‘നാടകദ്വയി’യെപ്പറ്റിയേ പറയുന്നുള്ളു. ‘പരമഹംസപാദപങ്കേരുഹപാംസുപവിത്രീകൃതമുകുടതടൻ’ എന്നു കുലശേഖരൻ തന്നെപ്പറ്റി സംവരണത്തിൽ വർണ്ണിക്കുന്നതു ശങ്കരവിജയത്തിൽ അദ്ദേഹത്തെപ്പറ്റി കാണുന്ന വിവരണത്തിനു് അനുരൂപമായിരിക്കുന്നു. ആ പരമഹംസൻ ഭഗവൽപാദർ തന്നെയാകരുതേ? പിന്നെയും ശൂദ്രകൻ, കാളിദാസൻ, ഹർഷദേവൻ, ദണ്ഡി ഇവരെ സ്മരിക്കുന്ന നാടകകാരൻ ഭവഭൂതിയെ വിട്ടുകളഞ്ഞതു് അദ്ദേഹം പശ്ചാൽകാലികനായതുകൊണ്ടല്ലേ? ഭവഭൂതി (ഉംവേകൻ) കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ടു്, ഇതുകൊണ്ടെല്ലാമാണു് ഞാൻ കുലശേഖരനും ഭഗവൽപാദരും സമകാലികന്മാരാണെന്നു് ഒരു കാലത്തു് ഊഹിച്ചിരുന്നതു്. എന്നാൽ ഈ ഊഹത്തിനു രണ്ടുമൂന്നു സങ്ഗതികൾ പ്രതിബന്ധമായി നിൽക്കുന്നുണ്ടു്. ഒന്നാമതു കുലശേഖരവർമ്മാവിനു രാജശേഖരൻ എന്നു പേരുണ്ടായിരുന്നതായി കേൾവിയില്ല. രണ്ടാമതു ധ്വനിപ്രസ്ഥാനത്തിനു പ്രാബല്യം സിദ്ധിച്ചതിനു മേലാണു് സംവരണവും ധനഞ്ജയവും ആവിർഭവിച്ചതെന്നുള്ളതിനു സംശയമില്ല. ആ പ്രസ്ഥാനത്തിനു് ആനന്ദവർദ്ധനന്റെ (ക്രി. പി. ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധം) കാലത്തിനു മുമ്പു പ്രാബല്യം ഉണ്ടായിരുന്നതായി തെളിവില്ല. മൂന്നാമതു വ്യങ്ഗ്യവ്യാഖ്യയിൽ “നാടകനായകലക്ഷണം സർവം ദശരൂപകേ ദൃഷ്ടവ്യം” എന്നു പറഞ്ഞുകാണുന്നു. ആ പങ്ക്തി പ്രക്ഷിപ്തമല്ലെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. ധനഞ്ജയന്റെ പ്രസിദ്ധമായ ആ രൂപകലക്ഷണഗ്രന്ഥം ക്രി. പി. പത്താംശതകത്തിന്റെ അപരാർദ്ധത്തിലാണു് വിരചിതമായതു്. അതിനെയാണു് വ്യങ്ഗ്യവ്യാഖ്യയിൽ സ്മരിച്ചിട്ടുള്ളതെങ്കിൽ കുലശേഖരനെ പതിനൊന്നാം ശതകത്തിലേയ്ക്കു കൊണ്ടുപോകേണ്ടിയിരിക്കുന്നു. എന്നാൽ കേരളത്തിലെ ഐതിഹ്യം ദശരൂപകം രണ്ടുണ്ടെന്നാകുന്നു. തിരമങ്ഗലത്തു നീലകണ്ഠൻമൂസ്സതു് ‘കാവ്യപ്രകാശദശരൂപയുഗ’ എന്നു തന്റെ കാവ്യോല്ലാസത്തിൽ പറയുന്നു. മറ്റേ ദശരൂപകം കണ്ടുകിട്ടീട്ടില്ല; പക്ഷെ ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ പതിനെട്ടാമധ്യായമാണതെന്നും വരാവുന്നതാണു്. “അഭിനവഭാരത്യാം ദശരൂപകം നാമാഷ്ടാദശോധ്യായഃ സമാപ്തഃ” എന്നു് അഭിനവഗുപ്തൻ ആ വ്യാഖ്യാനത്തിന്റെ അവസാനത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആകെക്കൂടി നോക്കുമ്പോൾ നിഷ്കൃഷ്ടമായൊരഭിപ്രായം പറവാൻ തോന്നുന്നില്ല. എങ്കിലും ക്രി. പി. 978 മുതൽ 1036 വരെ രാജ്യഭാരം ചെയ്ത ഒടുവിലത്തെ പെരുമാൾ ഭാസ്കര രവിവർമ്മാവായിരിക്കണം അദ്ദേഹമെന്നു സങ്കല്പിക്കുവാനാണു് അധികമായി ഉപപത്തി കാണുന്നതു്. ശിവരാമൻ പരമഭാഗവതനെന്നു സംവരണകാരനെ വർണ്ണിക്കുന്നുണ്ടെങ്കിലും അദ്ദേഹം കുലശേഖല ആഴ്വാരാകുവാൻ തരമില്ലെന്നാണു് എന്റെ ഇപ്പോഴത്തെ അനുമാനം. ആഴ്വാർക്കു രാമായണമായിരുന്നുവല്ലോ ആത്യഭിമതമായ ഗ്രന്ഥം.
9.8.3സംവരണവും ധനഞ്ജയവും കുലശേഖരവർമ്മാവിന്റെ ഈ രണ്ടു നാടകങ്ങളും രണ്ടു രത്നങ്ങൾ തന്നെയാകുന്നു. സംവരണത്തിൽ ആറങ്കങ്ങളും ധനഞ്ജയത്തിൽ അഞ്ചങ്കങ്ങളും ഉണ്ടു്. ഇവയുടെ ഇതിവൃത്തങ്ങൾ പുരാണപ്രസിദ്ധങ്ങളാണല്ലോ. രണ്ടു നാടകങ്ങളും ധ്വനിപ്രധാനങ്ങളാണെങ്കിലും ധനഞ്ജയത്തിനു് ആസ്വാദ്യത സംവരണത്തേക്കാൾ കൂടും. നടാങ്കശത്തിൽ ഇതിനെപ്പറ്റി
“കുലശേഖരഭൂപാലകുലശേഖരനിർമ്മിതേ
ധനഞ്ജയേ യാജ്ഞകസേന്യാഃ പ്രവേശഃ കഥിതോസ്തി യൽ”
എന്നു പ്രസ്താവിച്ചുകാണുന്നു.
വ്യങ്ഗ്യവ്യാഖ്യാകാരനും ശിവരാമനുമാണു് ഈ നാടകങ്ങളുടെ വ്യാഖ്യാതാക്കന്മാർ. ശിവരാമനെപ്പറ്റി ഉപരി പ്രസ്താവിക്കും.
9.8.4ആശ്ചര്യമഞ്ജരി കുലശേഖരവർമ്മാവു പ്രസ്തുതനാടകങ്ങൾക്കു പുറമേ ‘ആശ്ചര്യമഞ്ജരി’ എന്നൊരു ഗദ്യകാവ്യവും രചിച്ചിട്ടുണ്ടെന്നു സംവരണത്തിന്റെ സ്ഥാപനയിൽ നിന്നു നാം ധരിച്ചുവല്ലോ. അതു ‘കഥ’ എന്ന ഇനത്തിൽ പെട്ടതാണു്.
‘കഥായാം സരസം വസ്തു ഗദ്യൈരേവ വിനിർമ്മിതം’
എന്നാണു് അതിന്റെ ലക്ഷണം. ആര്യാദിവൃത്തങ്ങളിൽ ചില പദ്യങ്ങളും ഇടയ്ക്കു ഘടിപ്പിക്കാം. ‘ഖലാദേർവൃത്തകീർത്തനം’ എന്നും വിഷയനിഷ്കർഷയുണ്ടു്.
‘ദൂരാദപി സതാം ചിത്തേ ലിഖിത്വാശ്ചര്യമഞ്ജരീം
കുലശേഖരവർമ്മാഗ്ര്യാം ചകാരാശ്ചര്യമഞ്ജരീം’
എന്നു രാജശേഖരൻ അതിനെ പുകഴ്ത്തുന്നു. ഈ കവി നാടകകാരനായ രാജശേഖരനല്ല; ക്രി. പി. പതിന്നാലാം ശതകത്തിൽ ജീവിച്ചിരുന്ന മറ്റൊരു രാജശേഖരനാണു്. ക്രി. പി. 1159-ൽ രചിച്ച വന്ദ്യഘടീയ സർവാനന്ദന്റെ അമരടീകാസർവസ്വത്തിൽ ‘കുരങ്ഗൈരിവ കുശലവാദിഭിഃ’ എന്നെരു വാചകവും മുകുടന്റെ ‘അമരടീക’യിൽ “പാണിനിപ്രത്യാഹാര ഇവ മഹാപ്രാണസമാശ്ലിഷ്ടോ ത്സഷാലിങ്ഗിതശ്ച സമുദ്രഃ” എന്നു മറ്റൊരു വാചകവും ആശ്ചര്യമഞ്ജരിയിൽ നിന്നു് ഉദ്ധരിച്ചുകാണുന്നു. ഇവയിൽനിന്നു പ്രസ്തുത ഗ്രന്ഥം സുബന്ധുവിനേയും ഭട്ടബാണനേയും അനുകരിച്ചു ശ്ലേഷജടിലമായി നിബന്ധിച്ചിട്ടുള്ളതാണെന്നും അതിനു വളരെ വേഗത്തിൽ ഭാരതമൊട്ടുക്കു പ്രചാരം ലഭിച്ചു എന്നും ഗ്രഹിക്കാവുന്നതാണു്. ആശ്ചര്യമഞ്ജരി ഏതൽകാലപര്യന്തം കണ്ടുകിട്ടീട്ടില്ല. അതു കുലശേഖരൻ സംവരണത്തിനു മുമ്പു രചിച്ചതാണെന്നു പറയേണ്ടതില്ലല്ലോ.
9.9തോലൻ
ഭാസ്കരരവിവർമ്മാവിന്റെ നർമ്മസചിവനും ഫലിതരസികനും അഭിനയരഹസ്യവേദിയും ഉഭയഭാഷാകവിയുമായ തോലനെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയർ ഉണ്ടായിരിക്കുകയില്ലല്ലോ. കൊച്ചിരാജ്യത്തു് അടൂർക്കടുത്തുള്ള കൊണ്ടാഴിഞ്ഞാറു് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും ഐരാണിക്കുളം ഗ്രാമക്കാരനായ അദ്ദേഹത്തിന്റെ പേർ നീലകണ്ഠനെന്നായിരുന്നു എന്നും കുഞ്ഞിക്കുട്ടൻതമ്പുരാൻ പ്രസ്താവിച്ചിട്ടുണ്ടു്. അതിനുള്ള ആധാരമെന്തെന്നറിയുന്നില്ല. അദ്ദഹം ഉപനീതനായിരുന്ന കാലത്തു് ഇല്ലത്തെ വൃഷലിയായ ‘ചക്കി’ എന്ന സ്ത്രീയുമായി ബന്ധമുണ്ടാകുകയും അതിന്റെ ഫലമായി ജാതിഭ്രഷ്ടു നേരിട്ടു ബ്രഹ്മചര്യത്തിന്റെ അടയാളമായ തോൽ (കൃഷ്ണാജിനം) താൻ തന്നെ പറിച്ചുകളഞ്ഞു എന്നും തന്നിമിത്തം തോലൻ എന്നു് അദ്ദേഹത്തിനു പേർ വന്നു എന്നും ഒരൈതിഹ്യമുണ്ടു്. ദാരിദ്ര്യം നിമിത്തം, വിധവയായ അമ്മ ഉപനീതനായ ഉണ്ണിയെ തിരുവഞ്ചിക്കുളത്തിനു സമീപം താമസിച്ചിരുന്ന ധനികനായ ബൗദ്ധനു വിറ്റു എന്നും, തന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ടു രാജാവിന്റെ സാഹായത്തോടുകൂടി അവിടെനിന്നു രക്ഷപ്പെട്ടു എന്നും, അപ്പോൾ ബൗദ്ധനും മറ്റും ‘ആയോ തോലാ’ എന്നു് ആശ്ചര്യപരതന്ത്രന്മാരായി ചോദിച്ചു എന്നും അങ്ങനെ ആ പേർ സ്ഥിരപ്പെട്ടു എന്നും മറ്റൊരൈതിഹ്യമുണ്ടു്. ഈ രണ്ടൈതിഹ്യങ്ങളിൽ ഒന്നിനെ വിശ്വസിച്ചേ കഴിയൂ എങ്കിൽ രണ്ടാമത്തേതാണു് ഭേദം. സമാവർത്തനം കഴിയാത്ത ഒരുണ്ണി പെരുമാളുടെ വയസ്യനാകുക എന്നുള്ളതു് അക്കാലത്തു് അത്യന്തം അസംഭാവ്യമാണല്ലോ. ‘അതുലൻ’ എന്നുള്ളതിന്റെ തത്ഭവമാണു് തോലനെന്നുള്ളതിനു പ്രമാണമുണ്ടു്. അതുലൻ എന്നു് ആയിരിക്കാം തോലന്റെ പിതൃദത്തമായ നാമദേയം. ആ വസ്തുത ജനങ്ങൽക്കു മനസ്സിലാകുവാൻ സാധിക്കാത്ത കാലം വന്നപ്പോൾ തോലൻ എന്ന പദത്തിന്റെ ആഗമനത്തിനു് ചില കെട്ടകഥകൾ ഉണ്ടാക്കേണ്ടിയും വന്നിരിക്കാം. ഏതായാലും തോലൻ വിജയനഗരസമ്രാട്ടായ കൃഷ്ണദേവരായരുടെ സദസ്യനായ തെന്നാലി രാമകൃഷ്ണനെപ്പോലെ സൽക്കവി എന്നതിനു പുറമേ ഒരു വികടകവി കൂടിയായിരുന്നു എന്നുള്ളതിനു തർക്കമില്ല. ഒരിക്കൽ കുലശേഖരൻ ധനഞ്ജയമുണ്ടാക്കി തന്റെ ആസ്ഥാനപണ്ഡിതന്മാരായ സഹൃദയന്മാരെ വായിച്ചു കേൾപ്പിച്ചുകൊണ്ടിരുന്നപ്പോൾ തോലൻ കോമരത്തിന്റെ രൂപത്തിൽ വേഷം കെട്ടി അട്ടഹസിച്ചുകൊണ്ടും നിണമൊലിപ്പിച്ചുകൊണ്ടും ‘അയ്യോ! എനിക്കിതു സഹിക്കവയ്യേ!’ എന്നു പറഞ്ഞുകൊണ്ടും സഭയിൽ ചാടി വീഴുകയും എന്താണു് സങ്കടമെന്നു രാജാവു ചോദിച്ചപ്പോൾ താൻ കാളിദാസന്റെ ശാകുന്തളനാടകമാണെന്നും പെരുമാൾ തന്നെ ചിത്രവധം ചെയ്തതിനാലാണു് ചോരയൊലിക്കുന്നതെന്നും നിവേദനം ചെയ്യുകയും ചെയ്തു. ധനഞ്ജയത്തിൽ ശാകുന്തളത്തിലെ ആശയങ്ങൾ വികൃതമായി പകർത്തീട്ടുണ്ടെന്നാണു് ആ പ്രവൃത്തികൊണ്ടു തോലൻ സൂചിപ്പിച്ചതു്. കാളിദാസന്റെ പേരിൽ ധനഞ്ജയകാരനുള്ള ബഹുമാനത്തെപ്പറ്റി മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങനെ തോലനെ രാജാവുമായും അദ്ദേഹത്തിന്റെ ഭാര്യ ചെറോട്ടമ്മയുമായും മറ്റു ഘടിപ്പിച്ചു പല ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ടു്.
9.9.1വികടകവിത യമകഘടന, ദൂരാന്വയം, അപൂർവപദപ്രയാഗം മുതലായവ അർത്ഥപ്രതീതിക്കു ഹാനികരങ്ങളാകയാൽ കാവ്യഗഡുക്കളാണെന്നായിരുന്നു തോലന്റെ ദൃഢമായ വിശ്വാസം. യമകകവികളെ കളിയാക്കി അദ്ദേഹം രചിച്ചിട്ടുള്ളതാണു് സുപ്രസിദ്ധമായ
“വന്ദേ തനയം വക്യാ നിരന്വയം ദലിതദാനവം ദേവക്യാഃ
ഥപ്രഥനന്ദാനന്ദം പദദ്വയം നാത്ര ജനിതനന്ദാനന്ദം”
എന്ന ശ്ലോകം. ‘വക്യാഃ’ എന്നും ‘ഥപ്രഥനന്ദാനന്ദം’ എന്നും ഉള്ള രണ്ടു പദങ്ങൾ ഈ ശ്ലോകത്തിൽ നിരന്വയങ്ങളാണെന്നു കവിതന്നെ ഉൽഘോഷിച്ചിരിക്കുന്നതു നോക്കുക. ദൂരാന്വയ പ്രിയന്മാരെ പരിഹസിക്കുന്ന ഒരു ശ്ലോകമാണു് താഴെ ഉദ്ധരിക്കുന്നുതു്.
“അംഭരമംബുനിപത്രമരാതിഃ
പീതമഹീശഗണസ്യ ദദാഹ
യസ്യ വധൂസ്തനയം ഗൃഹമബ്ജാ
പാതു സ വശ്ശിവലോചനവഹ്നിഃ”
“യസ്യ അംബരം (വസ്ത്രം) പീതം; യസ്യ വധൂഃ അബ്ജാ (ലക്ഷ്മീഃ); യസ്യ തനയം (കാമദേവം) ശിവലോചനവഹ്നിഃ ദദാഹ; യസ്യ പത്രം അഹീശഗണസ്യ അരാതിഃ (ഗരുഡഃ); യസ്യ ഗൃഹം അംബുനി; സ വ പാതു” എന്നു് അന്വയിക്കുന്നതുവരെ ഈ ശ്ലോകം ഉന്മത്തപ്രലാപംപോലെയേ തോന്നുകയുള്ളു. ദൂരാന്വയത്തേയും നിരർത്ഥകപദപ്രയോഗത്തേയും ഒന്നിച്ചു് അവഹേളനം ചെയ്യുന്നതാണു്.
“ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര മുഖം പ്രക്ഷാളയസ്വ ടഃ
എഷ ആഹ്വയതേ കുക്കു ച വൈ തു ഹി ച വൈ തു ഹി”
എന്ന ശ്ലോകം. അപൂർവപദപ്രയാഗത്തെ അധിക്ഷേപിക്കുന്നതാകുന്നു. അധോലിഖിതമായ പദ്യം.
“ദൃശാവളീവ ആഭാതഃ കുശുരാനനപങ്കജേ;
അപ്പിത്തനേത്രഭക്തം ത്വാമപി ചേട്ടേ ജനാധിപ!”
കുശൂരൻ (കവിൽ) ഭൂമിയിൽ ശൂരൻ; അപ്പിത്തം = അഗ്നി; ഈട്ടേ (ജനങ്ങൾ) ഭജിക്കുന്നു. ഈ അർത്ഥം കവി പറഞ്ഞുകൊടുത്താലേ അനുവാചകനു ഗ്രഹിയ്ക്കുവാൻ കഴികയുള്ളു. ഓരോ പാദവും അശ്ലീലദുഷ്ടവുമാണു്. അക്കാലത്തു സ്ത്രീകൾക്കു സംസ്കൃതഭാഷയിലുണ്ടായിരുന്ന അജ്ഞതയേയും അദ്ദേഹം മർമ്മസ്പൃക്കായി അപഹസിച്ചിട്ടുണ്ടു്.
“അന്നൊത്തപോക്കി, കുയിലൊത്തപാട്ടീ,
തേനൊത്തവാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുവോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ”
എന്ന ശ്ലോകം കേട്ടാൽ നെറ്റി ചുളിക്കുന്ന യുവതികൾ
“അർക്കശുഷ്കഫലകോമളസ്തനീ
തിന്ത്രിണീദലവിശാലലോചനാ
നിംബപല്ലവസമാനകേശിനീ
വൃദ്ധവാനരമുഖീ വിരാജതേ”
എന്നു പറഞ്ഞാൽ തലകുലുക്കുന്നു. “പൂച്ചക്കണ്ണി” എന്നും “വാനരമുഖി” എന്നും വിളിച്ചാൽ ശുണ്ഠികടിക്കുന്നവർ “ഗണപതിവാഹനരിപുനയനേ” എന്നും “ദശരഥനന്ദനസഖവദനേ” എന്നും വിളിച്ചാൽ പുഞ്ചിരിക്കൊള്ളുന്നു. ഇങ്ങനെയുള്ള പരിഹാസകവനങ്ങളാൽ തോലനു കവികളെ അവർ അക്കാലത്തു തുടർന്നുകൊണ്ടിരുന്ന പല അപഥസഞ്ചാരങ്ങളിൽനിന്നും വിനിവർത്തിപ്പിക്കുന്നതിനു സാധിച്ചു എന്നു നമുക്കു ധാരാളമായി വിശ്വസിക്കാം. ചുരുക്കത്തിൽ മഹാകവി കുഞ്ചൻ നമ്പ്യാരുടെ മാർഗ്ഗദർശിയാണു് തോലൻ.
9.9.2മഹോദയപുരേശചരിതം
തോലകാവ്യം എന്നുകൂടി പേരുള്ള ഈ ഗ്രന്ഥം ഇതുവരെയും കണ്ടുകിട്ടീട്ടില്ല. കവിയുടെ പുരസ്കർത്താവായ കുലശേഖരവർമ്മാവു തന്നെയാണു് നായകൻ എന്നുള്ളതു പേരിൽനിന്നു വിശദമാകുന്നു. മഹോദയപുരത്തിന്റെ ഒരു വർണ്ണനത്തോടുകൂടിയാണു് കാവ്യം ആരംഭിക്കുന്നതു്. അതിൽ എല്ലാ ശ്ലോകങ്ങളിലും പദങ്ങൾ അന്വയക്രമമനുസരിച്ചാണു് ഘടിപ്പിച്ചിരിക്കുന്നതെന്നും നിരർത്ഥകപദാദികാവ്യദോഷങ്ങളുടെ നിഴലാട്ടം പോലുമില്ലെന്നും കേട്ടുകേൾവിയുണ്ടു്. മഹോദയപുരവർണ്ണനത്തിലെ രണ്ടു ശ്ലോകങ്ങൾ മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. അവയാണു് ചുവടേ ചേർക്കുന്നതു്.
“സ്വർജ്ജാലികാ നിർജ്ജരനിർഝരിണ്യാം
യദീയസൗധാഗ്രജുഷാം വധൂനാം
ആലോലദൃഷ്ടിപ്രകരം നിരീക്ഷ്യ
മീനഭൂമാജ്ജാലശതം ക്ഷിപന്തി.
യത്രാങ്ഗനാഃ പ്രാവൃഷി ശുഷ്കകണ്ഠാൻ
കേളീചകോരാനതിലംഘിതാഭ്രം
സൗധാഗ്രമാനീയ സമീപഭാജാ
താരാസരണ്യാ സഹ യോജന്തി.”
9.9.3കൂടിയാട്ടം
കേരളത്തെപ്പോലെ കൂത്തും കൂടിയാട്ടവും കുലവിദ്യയെന്നനിലയിൽ പ്രത്യേകം ഒരു വർഗ്ഗക്കാർ പ്രാചീനകാലം മുതൽക്കുതന്നെ അഭ്യസിച്ചു തദ്വാരാ ജീവിതം നയിക്കുന്ന ഒരു ദേശം ഭാരതവർഷത്തിൽ വേറെയില്ല. അവരെ ചാക്യാന്മാരെന്നു പറയുന്നു. സമുദായസോപാനത്തിൽ തങ്ങളോടു് ഏകദേശം സമാനസ്ഥാനമുള്ള നമ്പ്യാന്മാർ എന്ന വർഗ്ഗക്കാരുടെ സാഹായ്യം മാത്രമേ അവർക്ക് ഇക്കാര്യത്തിൽ ആവശ്യമുള്ളു. ചാക്യാർ അഥവാ ചാക്കിയാർ എന്ന പദം ചെന്തമിഴിൽ സാഹിത്യത്തിൽ ‘ചാക്കൈയർ’ എന്ന രൂപത്തിലാണ് കാണുന്നതു്. ചിലപ്പതികാരത്തിൽ ചെങ്കട്ടുവൻ ഉത്തരദിഗ്വിജയം കഴിഞ്ഞു തിരിയെ വരുമ്പോൾ പറയൂർ (വടക്കൻ തിരുവിതാംകൂറിലെ പറവൂർ) കൂത്തച്ചാക്കൈയൻ ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ അനന്ദിപ്പിച്ചതായി വർണ്ണിച്ചിരിക്കുന്നു എന്നു് മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ.
“ഉമൈയവളൊരു തിറനാകവോങ്കിയ
വിമൈയവനാടിയ കൊട്ടിച്ചേതം
പാത്തരുനാല്വകൈ മറൈയോർ പറൈയൂർ-
ക്കൂത്തച്ചാക്കൈനാടലിൽ മികഴ്ന്തവൻ”
എന്നാണു് ആ ഘട്ടത്തിൽ ഇളങ്കോവടികളുടെ വർണ്ണനം. അതുകൊണ്ടു ക്രി. പി. രണ്ടാം ശതകത്തിനു മുൻപുതന്നെ അഭിനയം ചാക്യാന്മാരുടെ വൃത്തിയായിരുന്നു എന്നു നിർണ്ണയിയ്ക്കാം. ഈ കല അമ്പലങ്ങളിൽ തച്ചുശാസ്ത്രമനുസരിച്ചു പണിയിച്ചിട്ടുള്ള കൂത്തമ്പലങ്ങളിലേ പ്രയോഗിക്കുവാൻ പാടുള്ളു. കൂടിയാട്ടത്തിൽ പുരുഷവേഷമെല്ലാം ചാക്യാന്മാരും സ്ത്രീവേഷമെല്ലാം നങ്യാന്മാരും (നമ്പ്യാർവർഗ്ഗത്തിലെ സ്ത്രീകൾ) അഭിനയിക്കമെന്നാണു് നിയമം. ഇങ്ങനെ രണ്ടു വർഗ്ഗക്കാരും കൂടിയാടുന്നതുകൊണ്ടായിരിയ്ക്കണം കൂടിയാട്ടം എന്നു് അതിനു പേർവന്നതു്. നാട്യപ്രിയനും അഭിനയമർമ്മജ്ഞനുമായ കുലശേഖരവർമ്മാവു തോലന്റെ സഹായത്തോടുകൂടി കൂടിയാട്ടത്തിൽ ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. ആ പരിഷ്കാരങ്ങൾ താഴെക്കാണുന്നവയാണെന്നു കൊച്ചി അമ്മാമൻ തമ്പുരാൻ അദ്ദേഹത്തിന്റെ ‘കൂത്തും കൂടിയാട്ടവും’ എന്ന പുസ്തകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
വിദൂഷകനും മറ്റു ചില പാത്രങ്ങളും പ്രാകൃതത്തിൽ മാത്രമല്ലാതെ മലയാളത്തിലും സംസാരിച്ചു് സംസ്കൃതമറിഞ്ഞുകൂടാത്തവർക്കുകൂടി സംസ്കൃതനാടകാഭിനയം ആസ്വാദ്യമാക്കിതീർക്കണം;
ഒരു നാടകത്തിലെ ഏതു പ്രധാനാങ്കത്തിനും ആദിയിൽ അവതാരികാരൂപത്തിൽ ഒരു നാന്ദിയുണ്ടായിരിക്കണം;
പ്രകൃതമനുസരിച്ചു നായകനും മറ്റു പാത്രങ്ങളും ചൊല്ലുന്ന സംസ്കൃതശ്ലോകങ്ങൾക്കു പകരമായി വിദൂഷകൻ അവയ്ക്കു യോജിച്ചതും അപ്രകൃതമല്ലാത്തതും രസാവഹവുമായ പ്രതിശ്ലോകങ്ങൾ (മണിപ്രവാളത്തിൽ) ചൊല്ലണം;
നായകനും മറ്റും പ്രധാനപാത്രങ്ങളും അവർ ചൊല്ലുന്ന ശ്ലോകം അതിന്റെ സാരം സാമാന്യമായി സൂചിപ്പിക്കത്തക്ക രീതിയിലും സ്വരത്തിലും അർത്ഥം, അഭിനയം, സ്തോഭം, ഹസ്തമുദ്ര ഇവകൊണ്ടു വിശദമാക്കണം. ഒടുവിൽ അന്വയക്രമത്തിൽ ശ്ലോകത്തിന്റെ അർത്ഥം ഒന്നുകൂടി ഈ ത്രിവിധകരണങ്ങളെക്കൊണ്ടും നടിക്കുകയും അതിനിടയിൽ ആവശ്യംപോലെ ഉചിതങ്ങളായ അവതാരികകൾകൊണ്ടു സന്ദർഭം വിസ്തരിക്കുകയും വേണം;
അഭിനയത്തിനു തിരഞ്ഞെടുത്തിട്ടുള്ള അങ്കത്തിനുമുമ്പുള്ള കഥാഭാഗം നായകൻതന്നെ നിർവ്വഹിക്കണം.
ഇത്തരത്തിലാണു പെരുമാൾ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളുടെ പദ്ധതി. കൂടിയാട്ടത്തിനു ആദ്യമായി വേണ്ടതു് രങ്ഗാലങ്കാരമാണു്; അതു കഴിഞ്ഞാൽ നടന്മാർ അണിയറയിൽ കുലദൈവങ്ങളേയും മറ്റും വന്ദിക്കണം. അപ്പോൾ നമ്പ്യാർ അരങ്ങത്തു മിഴാവു കൊട്ടുകയും നങ്യാർ അക്കിത്ത ചൊല്ലുകയും ചെയ്യുന്നു. അക്കിത്ത ഗണപതി, സരസ്വതി, ശിവൻ ഈ ദേവതകളെപ്പറ്റിയുള്ള സ്തുതിയാകുന്നു. അനന്തരം സൂത്രധാരൻ രങ്ഗത്തിൽ പ്രവേശിച്ചു നൃത്തംചെയ്യും. ആ ചടങ്ങിനു ‘ക്രിയ ചവിട്ടുക’ എന്നാണു് പേർ. അതു കഴിഞ്ഞാൽ നമ്പിയാർ അഭിനയിക്കുവാൻ പോകുന്ന അങ്കത്തിലെ കഥാസൂചകവും നായകവന്ദനപരവുമായ ശ്ലോകവും അതിന്റെ സാരവും ചൊല്ലി അരങ്ങു തളിക്കും. പിന്നീടു് നടൻ പ്രവേശിച്ചു് ആ അങ്കത്തിലെ ആദ്യത്തെ വാക്യം ചൊല്ലും; അനന്തരം മങ്ഗളക്രിയയായി. പ്രഥമദിവസത്തെ ചടങ്ങു് അത്രയും കൊണ്ടു് അവസാനിക്കുന്നു. രണ്ടാം ദിവസം നടന്റെ നിർവ്വഹണമാണു് നടക്കേണ്ടതു്. നിർവ്വഹണമെന്നാൽ ആദ്യത്തെ അങ്കം മുതൽ അഭിനയിക്കുവാനുദ്ദേശിക്കുന്ന അങ്കം വരെയുള്ള കഥാഭാഗത്തിന്റെ അഭിനയമെന്നർത്ഥം. നായകന്റെ നിർവ്വഹണം കഴിഞ്ഞാൽ വിദൂഷകൻ ആവശ്യമുള്ള നാടകങ്ങളിൽ ആ പാത്രത്തിന്റെ പുറപ്പാടായി. വിദൂഷകന്റെ വന്ദനത്തിന്നു ഭർത്തൃഹരിയുടെ സുപ്രസിദ്ധമായ ‘ബ്രഹ്മാ യേന കുലാലവന്നിയമിതഃ’ ഇത്യാദി ശ്ലോകം ഉപയോഗിക്കുന്നു. മൂന്നാമത്തെ ദിവസം മുതൽ നാലു പുരുഷാർത്ഥങ്ങളും സാധിക്കുവാനുള്ള ഉദ്യമമാണു് അഭിനയിക്കുന്നതു്. ധർമ്മാർത്ഥകാമമോക്ഷങ്ങൾക്കു പകരം അശനം, രാജസേവ, വിനോദം, വഞ്ചനം ഈ നാലുമാണ് പ്രകൃതത്തിൽ പ്രയോക്തവ്യങ്ങളായ പുരുഷാർത്ഥങ്ങൾ; ഇവ സാധിക്കുന്നതു വിനോദം, വഞ്ചനം, അശനം, രാജസേവ എന്ന ക്രമത്തിനുമാണു്. ഇതെല്ലാം വിദൂഷകന്റെ കർത്തവ്യപരിപാടിയിൽ പെടുന്നു. പുരുഷാർത്ഥസാധനാഭിനയത്തിൽ ആദ്യത്തെ ദിവസം തളിപ്പറമ്പിൽ പെരുന്തൃക്കോവിൽ ക്ഷേത്രത്തിലെ മേക്കാന്തല, കീഴ്ക്കാന്തല ഈ രണ്ടു് ഊരാളന്മാർ തമ്മിലുള്ള വിവാദം തീർക്കലാണു് പ്രമേയം; രണ്ടാം ദിവസം വിനോദവും വഞ്ചനവും, മൂന്നാം ദിവസം അശനവും, നാലാം ദിവസം രാജസേവയുമാണു് അഭിനയിക്കേണ്ടതു്. അത്രയും കഴിയുമ്പോൾ രാജാവു് അദ്ദേഹത്തിന്റെ വിദൂഷകസ്ഥാനത്തിൽ തന്നെ നിയമിച്ചതായി നടൻ നിവേദനം ചെയ്യുന്നു. പിന്നെ വിദൂഷകന്റെ നിർവ്വഹണം നടക്കുന്നു. അങ്ങനെ ആറു ദിവസങ്ങൽ കഴിഞ്ഞാൽ ഏഴാമത്തെ ദിവസം മുൻകൂട്ടി നിശ്ചയിച്ചിട്ടുളള അങ്കത്തിന്റെ അഭിനയം ആരംഭിക്കുന്നു. മൂന്നു രാത്രികൊണ്ടു അതു് അവസാനിപ്പിയ്ക്കണം. ഈ മൂന്നു ദിവസത്തെ അഭിനയമാണു സാക്ഷാൽ കൂടിയാട്ടം. കൂടിയാട്ടം കഴിഞ്ഞാൽ നായകൻമാത്രം രങ്ഗത്തു നിന്നുകൊണ്ടു് ‘അങ്കംമുടി’ക്കും. നങ്യാർ മുടി (അവസാനത്തെ) അക്കിത്ത പാടുന്നതും ചാക്യാർ നൃത്തം ചെയ്യുന്നതുമാണു് അതിന്റെ ചടങ്ങ്. കൂടിയാട്ടത്തിലെ അഭിനയം നാട്യപ്രധാനമാകയാൽ അതിൽ ചൊല്ലിയാട്ടത്തിനു പറയത്തക്ക പ്രവേശമൊന്നുമില്ല. ചാക്യാർ കൈമുദ്രകൾ കാണിക്കുന്നതു രണ്ടു തോളിന്റേയും സീമയ്ക്കുള്ളിലല്ലാതെ അതിനപ്പുറം കടക്കരുതെന്നു നിഷ്കൃഷ്ടമായ വ്യവസ്ഥയുണ്ടു്. നങ്യാർകൂത്തു് ഏന്നൊന്നുണ്ടു്; അതു സുഭദ്രാധനഞ്ജയം ദ്വിതീയാങ്കം വിഷ്കംഭകത്തിലേ ചേടീപ്രവേശഘട്ടത്തിലുള്ള നങ്യാരുടെ അഭിനയമാണു്. നങ്യാർ മറ്റൊന്നും അഭിനയിക്കാറില്ല.
9.9.4തോലനും കൂടിയാട്ടവും
ചാക്യാന്മാരുടെ കൂടിയാട്ടത്തിനു് (1) കുലശേഖരവർമ്മാവിന്റെ സംവരണവും (2) ധനഞ്ജയവും (3) ശക്തിഭദ്രന്റെ ചൂഡാമണി (പ്രത്യേകിച്ചു പർണ്ണശാലാങ്കം, ശൂർപ്പണഖാങ്കം, അശോകവനികാങ്കം, അങ്ഗുലീയാങ്കം ഈ ഭാഗങ്ങൾ) (4) നാഗാനന്ദം (പ്രത്യേകിച്ചു് നാലാമങ്കം) (5) ഭാസന്റേതെന്നു ചിലർ പറയുന്ന പ്രതിജ്ഞായൗഗന്ധരായണത്തിലെ മന്ത്രാങ്കം (6) സ്വപ്നവാസവദത്തത്തിലേ സ്വപ്നാങ്കവും ശേഫാലികാങ്കവും (7) ദൂതഘടോൽകചം (8) ബാലചരിതത്തിലേ മല്ലാങ്കം (9) അഭിഷേകനാടകത്തിലേ ബാലിവധാങ്കവും തോരണയുദ്ധാങ്കവും (10) പ്രതിമാനാടകത്തിലേ വിച്ഛിന്നാഭിഷേകം (11) കല്യാണസൗഗന്ധികവ്യായോഗം (12) മത്തവിലാസപ്രഹസനം (13) ഭഗവദജ്ജുകപ്രഹസനം ഇവയാണു് പ്രായേണ ഉപയോഗിച്ചുവന്നിരുന്നതു്. അഭിജ്ഞാനശാകുന്തളവും മഹാനാടകവുംകൂടി പണ്ടു രങ്ഗത്തിൽ പ്രയോഗിച്ചിരുന്നതായി അറിവുണ്ടു്. പ്രതിമാനാടകത്തെ പാദുകാഭിഷഷേകമെന്നും അഭിഷേകനാടകത്തെ വലിയ അഭിഷേകമെന്നും പറയുന്നു. നാഗാനന്ദം നാലാമങ്കമാണു് പറക്കുംകൂത്തന്ന പേരിൽ അഭിനയിച്ചിരുന്നുതു്. അതു് ഇപ്പോൾ ലുപ്തപ്രചാരമായിരുന്നു. രങ്ഗവിധാനം, വേഷം കെട്ടുന്ന സമ്പ്രദായം, കൈമുദ്രകളുടെ ക്രമം ഇങ്ങനെയുള്ള പല കാര്യങ്ങളിലും വേണ്ട വ്യവസ്ഥകൾ വരുത്തി അവയെ ക്രോഡീകരിച്ചു പെരുമാളുടെ മേൽനോട്ടത്തിൽ തോലൻ ആട്ടപ്രകാരമെന്നും ക്രമദീപികയെന്നും രണ്ടുമാതിരി ഭാഷാഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ആട്ടപ്രകാരത്തിൽ ഓരോ കഥാപാത്രവും മുദ്രകൾ കാണിച്ചു് ആടേണ്ടുന്ന രീതിയാണു് വിവരിച്ചിട്ടുള്ളതു്. അതിനുള്ള പദ്യങ്ങളുടേയും ചൂർണ്ണികകളുടേയും ശരിയായ അർത്ഥവും അതിൽ വിവരിച്ചിട്ടുണ്ടു്. ക്രമദീപികയിൽ ഓരോ രൂപകത്തിലും സന്ദർഭമനുസരിച്ചു് ചേർക്കേണ്ട അവതാരിക, നടന്മാർ രങ്ഗത്തിലും മറ്റു അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ, വിദൂഷകന്റെ ചടങ്ങുകൾ മുതലായ വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. ഓരോ പാത്രങ്ങളും ഇന്ന വിധത്തിൽ വേഷം ധരിക്കണമെന്നും ഇന്ന താളത്തിലുള്ള കൊട്ടോടുകൂടി രംഗപ്രവേശം ചെയ്യണമെന്നും ഇന്ന സ്വരത്തിൽ ശ്ലോകങ്ങളും മറ്റും ചൊല്ലണമെന്നും ഇതിൽ വിധിച്ചിട്ടുണ്ടു്. അന്നു പെരുമാളും തോലനും കൂടി തീർച്ചപ്പെടുത്തിയ രീതിയിൽത്തന്നെയാണു് ഇന്നും കൂടിയാട്ടവും കുത്തും നടന്നുപോരുന്നതെന്നും, കാലാന്തരത്തിൽ പുതിയ സമ്പ്രദായങ്ങളൊന്നും സ്വീകരിക്കരുതെന്നും എല്ലാ നടന്മാരുടെ അഭിനയത്തിനും ഐകരൂപ്യമുണ്ടായിരിക്കണമെന്നും വിധിയുണ്ടെന്നും അഭിജ്ഞന്മാർ പറഞ്ഞു കേട്ടിട്ടുണ്ടു്. അഭിനയോപയുക്തങ്ങളായ നാടകങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം ആട്ടപ്രകാരവും ക്രമദീപികയുമുണ്ടു്. ഇവ മുഴുവൻ തോലന്റെ കൃതിയാണെന്നു് എനിക്കു് അഭിപ്രായമില്ല. വിദൂഷകൻ ചൊല്ലേണ്ട ഭാഷാശ്ലോകങ്ങളിലും ഏതാനും ചിലതു മാത്രമേ തോലന്റേതായുള്ളു. ശേഷമുള്ളവ ഓരോ കാലത്തു് ഓരോ സരസന്മാർ കൂട്ടിച്ചേർത്തതാണു്. ഒരാട്ടപ്രകാരഗ്രന്ഥത്തിൽ കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ സന്താനഗോപാലം ശീതങ്കൻ തള്ളലിലുള്ള “അമ്പത്താറൂഴിഭാഗാന്തരമതിൽ മരുവീടുന്ന ഭൂപാലമീശക്കൊമ്പന്മാരുണ്ടനേകം” എന്ന ശ്ലോകം എടുത്തു ചേർത്തിരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ടു്. ഉദ്ദേശം അറുപതു കൊല്ലത്തിനു മുമ്പു വൈക്കത്തിനു സമീപം ജീവിച്ചിരുന്ന തിരുവാമ്പാടി കൊച്ചുനമ്പൂരിയുടെ ശ്ലോകങ്ങളും ആ കൂട്ടത്തിൽ സ്ഥലം പിടിച്ചിട്ടുണ്ടു്. സംസ്കൃതകവികളുടെ ചില ഉന്മാർഗ്ഗവിഹാരങ്ങളെ നിയന്ത്രിക്കുക, തന്റെ കാലംവരെ അവ്യവസ്ഥിതമായി കിടന്നിരുന്ന കൂടിയാട്ടത്തിലും കൂത്തിലും ആശാസ്യങ്ങളായ പല പരിഷ്കാരങ്ങളും നടപ്പിൽ വരുത്തുക, മണിപ്രവാളകവിതയേയും ഭാഷാകവിതയേയും പുഷ്ടിപ്പെടുത്തുക, ഇവയാണു് കേരളത്തിലെ സാഹിത്യത്തിന്നും നാടകകലയ്ക്കും തോലനിൽനിന്നു ലഭിച്ച മുഖ്യസഹായങ്ങൾ.
9.10കൂത്തു്
സൂതൻ സദസ്സിൽ ഇരുന്നുകൊണ്ടു ബ്രാഹ്മണർക്കു കഥാപ്രവചനരൂപത്തിൽ സന്മാർഗ്ഗോപദേശം ചെയ്യുന്ന രീതിയിലാണല്ലോ പുരാണങ്ങൾ ഉപക്രമിപ്പിച്ചിരിക്കുന്നതു്. ആ വഴിക്കുതന്നെയായിരിക്കും കൂത്തിന്റെയും ഉത്ഭവം. സൂതനെപ്പോലെ ചാക്കിയാർക്കും പീഠത്തിൽ ഇരുന്നുകൊണ്ടു കഥ പറയാം. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രമേ കൂത്തും കൂടിയാട്ടവും പാടുള്ളു എന്നും ആ അവസരങ്ങളിൽ ബ്രാഹ്മണർക്കേ തറയിൽ ഇരിക്കാവൂ എന്നും നിയമമുണ്ട്. ആദികാലത്തു സൂതനെപ്പോലെ ഭഗവൽകഥ വർണ്ണിക്കുക എന്നുള്ളതു മാത്രമായിരുന്നിരിക്കണം ചാക്കിയാരുടെ വൃത്തിയെന്നും, പിന്നീടു് ക്രമേണ അവർ വ്യങ്ഗ്യഭങ്ഗിയുള്ള ചമ്പൂപ്രബന്ധങ്ങളിൽ ഗദ്യപദ്യങ്ങൾ ഉദ്ധരിച്ചു്, അവയ്ക്കു വിസ്തരിച്ചു് അർത്ഥം പറഞ്ഞുകേൾപ്പിച്ചു്, ഹാസ്യവും അഭിനയവും മറ്റും ഇടകലർത്തി ആ പദ്ധതി വികസിപ്പിച്ചു്, അതിനെ പണ്ഡിതൻമാർക്കും പാമരന്മാർക്കും ഒന്നുപോലെ ആകർഷകമാക്കിത്തീർത്തു എന്നും വടക്കുങ്കൂർ രാജരാജവർമ്മരാജാവു പ്രസ്താവിച്ചിട്ടുള്ളതിനോടു ഞാൻ പൂർണ്ണമായി യോജിക്കുന്നു. കൂത്തും കൂടിയാട്ടവും സംബന്ധിച്ചുള്ള ശ്ലോകങ്ങൾ ചൊല്ലുന്നതിനു് അനേകം രാഗങ്ങൾ പ്രാചീനാചാര്യന്മാർ നിർദ്ദേശിച്ചിട്ടുണ്ടു്.
“മുഡ്ഡശ്രീകണ്ഠതൊണ്ടാർത്തൻ ഇന്ദളം മുളീന്ദളം
വേളാധൂളി തഥാ ഭാണം വീരതർക്കൻ ച തർക്കവും;
കോരക്കുറിഞ്ഞീ പോരാളി; പൊറനീരം തഥൈവ ച
ദുഃഖഗാന്ധാരവും പിന്നെച്ചെഴിപഞ്ചമഭാണവും.
ശ്രീകാമതാ കൈശികിയും ഘട്ടന്തരിയുമന്തരി”
എന്നീ രാഗങ്ങളാണു് അവയിൽ പ്രധാനം. ഇവ ഏതവസരങ്ങളിൽ പ്രയോഗിക്കണമെന്നും ആചാര്യന്മാർതന്നെ ഉപദേശിക്കുന്നു.
രാക്ഷസീനാം തു സംഭോഗശൃങ്ഗാരേ മുഡ്ഡ ഇഷ്യതേ;
ശ്രീരാമസ്യ തു സംഭോഗശൃങ്ഗാരേ മുരളീന്ദളം.
കോരക്കുറിഞ്ഞീരാഗേഷു വാനരാണാം വിശേഷതഃ;
പൊറനീരാഖ്യരാഗസ്തു വർഷാകാലസ്യ വർണ്ണനേ.
അങ്കാവസാനേ ശ്രീകണ്ഠീ ദുഷ്ടാനാം ച നിബർഹണേ;
സന്ധ്യാവർണ്ണനവേളായാം മദ്ധ്യാഹ്നസ്യ ച വർണ്ണനേ.
ഈ രാഗങ്ങൾ പലതും തമിഴ് ഇചൈകളിൽ പണ്ടുതന്നെ പ്രചുരപ്രചാരങ്ങളായിരുന്നു. പൊറനീരും മറ്റും ഇപ്പോൾ കേരളത്തിൽ മാത്രമേ നടപ്പുള്ളു. അവ പഴയ ദ്രാവിഡരാഗങ്ങളായിരുന്നു.
9.11സുകുമാരൻ — ശ്രീകൃഷ്ണവിലാസം
സംസ്കൃതഭാഷയിൽ വിരചിതങ്ങളായിട്ടുള്ള മഹാകാവ്യങ്ങളിൽ ശ്രീകൃഷ്ണവിലാസത്തിന്റെ സ്ഥാനം അത്യന്തം മഹനീയമാണു്. സൗകുമാര്യം, സമത, പ്രസാദം, മാധുര്യം, അർത്ഥവ്യക്തി മുതലായ ഗുണങ്ങൾ ഇത്രമാത്രം തികഞ്ഞിട്ടുള്ള കാവ്യങ്ങൾ വേറെ ഉണ്ടെന്നു തോന്നുന്നില്ല. കേരളീയർ പണ്ടേയ്ക്കുപണ്ടേ പ്രസ്തുതകാവ്യത്തിന്റെ പരമാരാധകന്മാരാണു്. ശ്രീരാമോദന്തം വായിച്ചു് ഒരു മാതിരി വിഭക്തിജ്ഞാനം സമ്പാദിച്ചു കഴിഞ്ഞാൽ ബാല്യത്തിൽ അവർ ഇന്നും പഠിയ്ക്കുന്ന ആദ്യത്തെ ഗ്രന്ഥം അതാണെന്നു പറയേണ്ടിതില്ലല്ലോ.
9.11.1അപൂർണ്ണത
ശ്രീകൃഷ്ണവിലാസം പന്ത്രണ്ടാമത്തെസർഗ്ഗം മുഴുപ്പിക്കുന്നതിനു കവിക്കു സാധിച്ചിട്ടില്ല.
“വ്രാതേന പൂഗദ്രുമവാടികാനാം
നിവാരയന്നർക്കമഹഃപ്രകാശാൻ
പാരം ശ്രിതാൻ പശ്ചിമവാരിരാശേഃ
പശ്യ പ്രിയേ! കോങ്കണഭൂവിഭാഗാൻ.”
എന്ന അറുപത്താറാമത്തെ ശ്ലോകമാണു് അദ്ദേഹം ഒടുവിൽ എഴുതിയതു്. പാരിജാതഹരണം കഴിഞ്ഞു ദേവലോകം വിട്ടു ഭൂമിയിലെത്തുമ്പോൾ ശ്രീകൃഷ്ണൻ സത്യഭാമയ്ക്കു് ഓരോ ദേശമായി കാണിച്ചുകൊടുക്കുകയും അതാതിന്റെ മാഹാത്മ്യം വർണ്ണിച്ചു കേൾപ്പിയ്ക്കയും ചെയ്യുന്നു. പാണ്ഡ്യരാജ്യത്തേയും ചോളരാജ്യത്തേയും വർണ്ണിച്ചതിനുശേഷം സപ്തകൊങ്കണങ്ങളെ വർണ്ണിക്കുവാൻ കവി ആരംഭിക്കുന്നു. ഈ സർഗ്ഗമെങ്കിലും പൂരിപ്പിക്കുന്നതിനു പിൽക്കാലത്തുള്ള കവികളിൽ ആരുംതന്നെ ഉദ്യമിച്ചിട്ടില്ലെന്നുള്ളതു പ്രസ്തുതകാവ്യത്തിന്റെ അന്യാദൃശമായ വൈശിഷ്ട്യത്തിനു നിദർശനമാകുന്നു.
“നിരാകൃതക്ഷത്രിയമണ്ഡലേന
വിശ്വംഭരാഭാരനിരാസ്പദേന
അമീഷു സിന്ധോസ്സ്വബലാർജ്ജിതേഷു
കൃതം പദം ഭാമിനി! ഭാർഗ്ഗവേണ”
എന്നു തുടങ്ങി ആറു ശ്ലോകങ്ങൾകൂടി ചില ഗ്രന്ഥങ്ങളിൽ കാണ്മാനുണ്ടു്; അവ സുകുമാരന്റെ ശ്ലോകങ്ങളല്ല. ‘വ്രാതേന പൂഗദ്രുമ’ എന്ന ശ്ലോകം വ്യാഖ്യാനിച്ചതിനുമേൽ രാമപാണിവാദൻ വിലാസിനിയിൽ ‘ഇത്യേതാവത്യേവ മഹാകാവ്യസ്യാസ്യപ്രവൃത്തിരിതി സമ്പൂർണ്ണം മങ്ഗലം’ എന്നു പ്രസ്താവിച്ചിരിക്കുന്നു. ഗുരുവിന്റെ ശാസനകാർക്കശ്യം സഹിക്കവയ്യാതെ അദ്ദേഹത്തെ വധിക്കുവാൻ സുകുമാരൻ ഒരു ദിവസം രാത്രിയിൽ തട്ടിൻപുറത്തു് ഒരു കല്ലുമായി ഒളിഞ്ഞിരുന്നു എന്നും അപ്പോൾ ഗുരുപത്നിക്കും ഗുരുവിനും തമ്മിൽ തനിക്കു് അത്യന്തം അഭിമാനജനകമായ ഒരു സംഭാഷണം നടന്നു എന്നും, അതുകേട്ടു പിറ്റേ ദിവസം കാലത്തു ഗുരുവധ്യോദ്യമത്തിനുള്ള ശിക്ഷയെന്തെന്നു ഗുരുവിൽ നിന്നു തന്നെ ഗ്രഹിച്ചു് അദ്ദേഹം എത്ര തന്നെ തടുത്തിട്ടും വഴിപ്പെടാതെ ഒരു കുണ്ഡമുണ്ടാക്കി ഉമി നിറച്ചു് അതിൽ തീ കത്തിച്ചു് അവിടെനിന്നുകൊണ്ടു് ദേഹം നീറ്റി ആത്മഹത്യ ചെയ്തു എന്നും കേരളത്തിൽ ഒരൈതിഹ്യം സുകുമാരനെപ്പറ്റിയും പ്രഭാകരമിശ്രനെ സംബന്ധിച്ചുള്ള രീതിയിൽ പ്രചരിക്കുന്നു. ഈ വസ്തുത ഞാൻ മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. ഉമിത്തീയിൽ നില്ക്കുമ്പോൾ സുകുമാരൻ ഉണ്ടാക്കിച്ചൊല്ലിയതാണു് ശ്രീകൃഷ്ണവിലാസമെന്നും ‘പശ്യ പ്രിയേ! കോങ്കണഭൂവിഭാഗാൻ’ എന്ന പദം ചൊല്ലിയപ്പോൾ നാക്കു വെന്തുപോകയാലാണു് ശേഷം ഭാഗം രചിക്കാഞ്ഞതു് എന്നും ഐതിഹ്യം തുടരുന്നു. പ്രഭാകരനായിരുന്നു ആത്മഹത്യ ചെയ്തതെന്നും പ്രഭാകരന്റെ നാമാന്തരമാണു് സുകുമാരൻ എന്നും സങ്കല്പിക്കുന്നവരുമുണ്ടു്. ഈ ഐതിഹ്യങ്ങളിൽ യാതൊരു വാസ്തവാംശവും ഉള്ളതായി എനിക്കു തോന്നുന്നില്ല. കാവ്യം സമാപിപ്പിക്കുന്നതിനു മുൻപു കവി മരിച്ചുപോയി എന്നുമാത്രം അനുമാനിക്കാം.
9.11.2സുകുമാരനും കേരളവും
ശ്രീകൃഷ്ണവിലാസത്തിന്റെ പ്രചാരം അധികമായി കാണുന്നതു കേരളത്തിലാണെങ്കിലും സുകുമാരൻ കേരളീയനാണോ എന്നു സംശയിയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ചില കാരണങ്ങൾ ഞാൻ വിജ്ഞാന ദീപിക നാലാംഭാഗത്തിൽ സുകുമാരകവിയെപ്പറ്റിയുള്ള എന്റെ ഉപന്യാസത്തിൽ എടുത്തു കാണിച്ചിട്ടുണ്ടു്. ശങ്കരന്റേയും പാർവ്വതിയുടേയും പുത്രനായി ഭാരതീഭൂഷണനെന്ന ബിരുദത്തോടുകൂടി ക്രി. പി. പന്ത്രണ്ടാംശതകത്തോടടുപ്പിച്ചു ഭട്ടസുകുമാരൻ എന്നൊരു സ്മാർത്തബ്രാഹ്മണകവി ശ്രീരങ്ഗത്തു സന്നിധാനം ചെയ്തിരുന്നു. അദ്ദേഹം ഏഴങ്കമുള്ള രഘുവീരചരിതം എന്ന നാടകത്തിന്റെ നിർമ്മാതാവാണു്. ഈ ഭട്ടസുകുമാരനായിരിക്കുമോ ശ്രീകൃഷ്ണവിലാസകാരൻ എന്നത്രേ എന്റെ ശങ്ക. അതെങ്ങനെയിരുന്നാലും കൂടുതൽ തെളിവുകൾ കിട്ടുന്നതുവരെ സുകുമാരനെ ഒരു കേരളീയനായി ഗണിയ്ക്കുന്നതാണു് പ്രഹതമായ പന്ഥാവിനെ കഴിവുള്ളിടത്തോളം അനുസരിക്കേണ്ട സാഹിത്യചരിതകാരന്റെ ചുമതല. ശ്രീകൃഷ്ണവിലാസത്തിന്റെ കാലം ക്രി. പി. പന്ത്രണ്ടാം ശതകത്തിനു മേലാണെന്നു ഞാൻ കരുതുന്നില്ല.
9.11.3വ്യാഖ്യാനങ്ങൾ
ശ്രീകൃഷ്ണവിലാസം പത്താം സർഗ്ഗത്തിൽ ഏതാനും ഭാഗംവരെ കവിയൂർ രാമൻനമ്പ്യാർ തർജ്ജമ ചെയ്തിട്ടുണ്ടു്. അതിനുമേലുള്ള ഭാഗത്തിന്റെ ഭാഷാന്തരീകരണത്തിനു് ആരും ഉദ്യമിച്ചിട്ടില്ല. സംസ്കൃതത്തിൽ രാമപാണിവാദന്റെ വിലാസിനി എന്ന വ്യാഖ്യാനത്തിനാണു് അഗ്രിമസ്ഥാനം നൽകേണ്ടതു്. അതു സമ്പൂർണ്ണമാണെന്നു കാണിച്ചുവല്ലോ. “യത്രോദ്യതാനാം കുസുമാപചായേ കാന്താസു കല്പദ്രുമവാടികാസു” ഇത്യാദി ശ്ലോകത്തിനു് “കുസുമാപചായേ പുഷ്പോച്ചയേ, ഹസ്താദാനേ ചേരസ്തേയ ഇതി ണ്യന്താൽ അധഃസ്ഥിതാനാമേവ ഹസ്തേന പുഷ്പാപചയോ യുജ്യതേ” എന്നും മറ്റും സമഞ്ജസമായി അർത്ഥകല്പനം ചെയ്യുന്ന പാണിവാദന്റെ സഹൃദയത്വം ശ്ലാഘനീയമായിരിക്കുന്നു. മറ്റൊരു വ്യാഖ്യാനത്തിന്റെ പേർ ബാലപാഠ്യയെന്നാണു്. “ശ്രീവൈഷ്ണവാഗ്രസരവാരിജസത്തമൗ തൗ ഗോപാലമാധവഗുരൂ” എന്ന പദ്യത്തിൽ നിന്നു ഗോപാലപ്പിഷാരടിയും മാധവവാരിയരുമാണു് വ്യാഖ്യാതാവിന്റെ ഗുരുക്കന്മാരെന്നു കാണുന്നു.
“ബാലപാഠ്യാഭിധാ കാചിദസ്യ വ്യാഖ്യാ വിരച്യതേ
താമ്രപത്രാലയസ്ഥേന ഗോവിന്ദേന യഥാന്വയാൽ
സുകുമാരസരസ്വതീരസാർദ്രാ
ഹരിലീലാമനുരുദ്ധ്യ ജേജയീതി
മലിനാപി വിഗാഹനാദമുഷ്യാം
വിമലാ സ്യാന്ന കഥം മദീയവാണീ?”
എന്ന പ്രസ്താവനയിൽനിന്നു ചെമ്പോലിൽ ഗോവിന്ദനെന്നൊരു പണ്ഡിതനാണു് വ്യാഖ്യാതാവെന്നും വെളിവാകുന്നുണ്ടു്. ഇതു സമഗ്രമല്ല. മൂന്നാമത്തെ വ്യാഖ്യാനം കൊല്ലം 1055 മുതൽ 1060 വരെ തിരുവിതാംകൂറിൽ നാടുവാണിരുന്ന വിശാഖം തിരുനാൾ മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചു് ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ഉണ്ടാക്കിയ മഞ്ജുഭാഷിണിയാണു്. ഇതിന്റെ അഞ്ചാംസർഗ്ഗംവരെയുള്ള ഭാഗം മാത്രമേ ഞാൻ കണ്ടിട്ടുള്ളു.
9.12ലക്ഷ്മീദാസൻ
9.12.1ദേശം
കൊച്ചിരാജ്യത്തു കണയന്നൂർത്താലൂക്കിൽ വെള്ളാരപള്ളിയിൽ വടക്കുഭാഗത്തു തൃപ്പൂതമങ്ഗലം എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനടുത്തുള്ള പോലീസ്സ്റ്റേഷന്റെ തെക്കേ പറമ്പിലായിരുന്നുവത്രേ കരിങ്ങമ്പള്ളിമന സ്ഥിതിചെയ്തിരുന്നതു്. നാലു തളികളിൽ കീഴ്ത്തളി ഐരാണിക്കുളം ഗ്രാമത്തിനും ചിങ്ങപുരത്തുതളി ഇരിങ്ങാലക്കുട ഗ്രാമത്തിനും നെടിയതളി പറവൂർഗ്രാമത്തിനും മേൽത്തളി മൂഴിക്കുളം ഗ്രാമത്തിനും അവകാശപ്പെട്ടിരുന്നു എന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. “തളിയാതിരി അവരോധം പുക്കു തോന്നിയതു കരിങ്ങമ്പള്ളി സ്വരൂപവും കാരിമുക്കിൽ സ്വരൂപവും ഇളമ്പരക്കോട്ടു സ്വരൂപവു” മാണെന്നു കേരളോൽപത്തിയിൽ പ്രസ്താവിച്ചുകാണുന്നു. ആ സ്വരൂപങ്ങളിൽ ഇളമകളായിരിക്കുന്നവരാണു് തളിയാതിരിമാരാകുക; അവർക്കു വിവാഹം പാടില്ലായിരുന്നു. ഐരാണിക്കുളം ഗ്രാമത്തിലെ തളിയാതിരിസ്ഥാനമാണു് കരിങ്ങമ്പള്ളി സ്വരൂപത്തിൽനിന്നു നടത്തിവന്നതു്. ആ സ്വരൂപം അന്യം നിന്നിട്ടു് ഇരുനൂറ്റി ചില്വാനം കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നു് അഭിജ്ഞന്മാർ പ്രസ്താവിക്കുന്നു. അത്തരത്തിൽ ആഭിജാത്യംകൊണ്ടും ആർത്ഥപുഷ്ടികൊണ്ടും ഉച്ചസ്ഥമായ ഒരു കുടുംബത്തിലായിരുന്നു ലക്ഷ്മീദാസൻ നമ്പൂതിരിപ്പാട്ടിലെ ജനനം. കാളിദാസനെ അനുകരിച്ചു തന്നെസ്സംബന്ധിച്ചു് അന്വർത്ഥമായ ലക്ഷ്മീദാസനെന്ന പേർ കവി സ്വീകരിച്ചു എന്നേ ഊഹിക്കേണ്ടതുള്ളൂ; പിതൃദത്തമായ നാമധേയം എന്തെന്നറിവാൻ മാർഗ്ഗമില്ല.
9.12.2കാലം
“ലക്ഷ്മ്യാ രങ്ഗേ ശരദി ശശിനസ്സൗധശൃങ്ഗേ കയോശ്ചിൽ
പ്രേമ്ണാ യൂനോസ്സഹ വിഹരതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസേധഃ ക്വ നു ഹതവിധേർദ്ദൂ രനീതസ്സ തസ്യാ–
ശ്ശ്രാന്തസ്സ്വപ്നേ ശുകമിതി ഗിരാ ശ്രാവ്യയാ സന്ദിദേശ”
എന്നതാണു് ശുകസന്ദേശത്തിലെ പ്രഥമശ്ലോകം. ഈ ശ്ലോകത്തിലെ “ലക്ഷ്മ്യാ രങ്ഗേ” എന്ന ഭാഗം കലിവർഷസംഖ്യയെ കുറിക്കുന്നതാണെന്നു വിചാരിച്ചു ചിലർ ക്രി. പി. 112-ലാണു പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മാണം എന്നും ‘ദൂരനീതസ്സതസ്യാഃ’ എന്ന ഭാഗം കലിദിനസംഖ്യയെ കുറിക്കുന്നു എന്നു സങ്കല്പിച്ചു കൊണ്ടു മറ്റു ചിലർ കൊല്ലം 666-ൽ ആണു് അതിന്റെ രചനയെന്നും വാദിക്കുന്നു. ഈ രണ്ടു പക്ഷവും ശരിയല്ല. ക്രി. പി. രണ്ടാംശതകത്തിൽ തളിയാതിരിമാരുണ്ടായിരുന്നതിനോ അവർ ശൂകസന്ദേശത്തിൽ വർണ്ണിക്കുന്ന അധികാരങ്ങൾ നടത്തിയിരുന്നതിനോ തെളിവില്ലെന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടു്. ക്രി. പി. രണ്ടാംശതകത്തിലെ സംസ്കൃതകാവ്യശൈലിയല്ല ശുകസന്ദേശത്തിൽ നാം കാണുന്നതു്. കൊല്ലം 666-ൽ അല്ല ലക്ഷ്മീദാസന്റെ ജീവിതകാലമെന്നു ഖണ്ഡിച്ചുതന്നെ പറയാം. അതിനുമുമ്പു് അദ്ദേഹം അത്യുജ്ജ്വലമായി പ്രശംസിക്കുന്ന തൃക്കണാമതിലകത്തിന്റ മഹിമ അസ്തമിച്ചുകഴിഞ്ഞിരുന്നു. അന്നു തിരുവഞ്ചിക്കുളം കവി വർണ്ണിക്കുന്ന വിധത്തിൽ പെരുമാക്കന്മാരുടെ രാജധാനിയുമല്ലായിരുന്നു. പോരാത്തതിനു ശുകസന്ദേശത്തിലെ ആറാമത്തെ ശ്ലോകത്തിലേ ‘ആസ്ഥാ ലോകേവിപുലമനസാം’ എന്ന ഭാഗം ക്രി. പി. പതിന്നാലാം ശതകത്തിൽ ആവിർഭവിച്ചു എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ലാത്ത ഉണ്ണുനീലിസന്ദേശത്തിൽ ഉദ്ധരിച്ചുകാണുന്നുമുണ്ടു്. ‘ദൂരനീതസ്സതസ്യാഃ’ എന്നതു കവിയുടെ കാലത്തേയും, ‘ലക്ഷ്മ്യാ രങ്ഗേ’ എന്നതു സന്ദേശത്തിനു വിഷയമായ സംഭവത്തിന്റെ കാലത്തേയും കുറിക്കുന്നു എന്നു പറയുന്നുതു് ഇതിനേക്കാൾ അനുപന്നമാണു്. വാസ്തവത്തിൽ ആ ശ്ലോകത്തിൽ കലിസൂചനയേയില്ല. കവിതന്നെയാണു് വിയുക്തനായ നായകൻ; അദ്ദേഹം ശൂകമുഖമായി സന്ദേശമയയ്ക്കുന്നതു തൃക്കണാമതിലകത്തുകാരിയായ തന്റെ പ്രിയതമയ്ക്കുമാണു്. ശുകസന്ദേശത്തിൽ ഒരു ശ്ലോകത്തിലെങ്കിലും കലിയുള്ളതായി അതിന്റെ വ്യാഖ്യാതാക്കന്മാരിൽ ആരും പറഞ്ഞിട്ടുമില്ല. അന്നു കൊല്ലത്തല്ലാതെ വേണാട്ടു (കൂപക) രാജാക്കന്മാർക്കു തിരുവനന്തപുരത്തു പ്രത്യേകം രാജധാനിയുള്ളതായി കവി പ്രസ്താവിക്കാത്തതു് അവിടെ പ്രത്യേകമൊരു ശാഖ താമസിക്കാത്തതുകൊണ്ടായിരിക്കും. എന്നാൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ പുളകോൽഗമമുണ്ടാകുന്ന വിധത്തിൽ വർണ്ണിക്കുന്നുമുണ്ടു്. കൊല്ലത്തിനു പുറമേ കായങ്കുളത്തും അവർക്കൊരു രാജധാനിയുളളതായി പ്രസ്താവിക്കുന്നു. ഓണാടെന്ന കായങ്കുളം രാജ്യം പതിന്നാലാം ശതകത്തിനുമുമ്പു വേർതിരിഞ്ഞതിനു രേഖകളുണ്ടു്. തെക്കുങ്കൂറും വടക്കുങ്കൂറും അന്നു പിരിഞ്ഞു കഴിഞ്ഞിരുന്നില്ല. തിരുവഞ്ചിക്കുളത്തേ മഹാരാജാവിനേയും അവരോധനാധികാരികളായ തളിയാതിരിമാരേയും യഥാക്രമം
“ഉത്തീർണ്ണസ്താമുദധിദയിതാമുത്തരേണ ക്രമേഥാ
രാജൽപത്തിദ്വിപഹയരഥാനീകിനീം രാജധാനീം
രാജ്ഞാമാജ്ഞാനിയമിതനൃണാമാനനൈർഭൂരിധാമ്നാം
രാജാ രാജേത്യവനിവലയേ ഗീയതേ യന്നികേതഃ”
എന്നും
ശാസ്ത്രേ ശാസ്ത്രേപി ച ഭൃഗുനിഭൈശ്ശശ്വദുദ്ഭാസതേ യാ
വിപ്രേന്ദ്രൈസ്തൈർവിപുലമഠവര്യാവലീഷു സ്ഥലീഷു”
എന്നുമുള്ള ശ്ലോകങ്ങളിൽ ചിത്രണം ചെയ്തിരിക്കുന്നു. ആദ്യത്തേ ശ്ലോകം സ്ഥാനച്യുതനായ ഒരു രാജാവിനു് ഒരിക്കലും യോജിക്കുന്നതല്ലല്ലോ, ഇതെല്ലാം വച്ചുനോക്കുമ്പോൾ ക്രി. പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ ഉള്ള ഒരു കൃതിയായിരിക്കും ശുകസന്ദേശം എന്നു പറവാൻ തോന്നുന്നുണ്ടു്.
9.12.3ചരിത്രം
മറ്റു ചില വിശിഷ്ടകവികളെപ്പറ്റി എന്ന പോലെ ലക്ഷ്മീദാസനെപ്പറ്റിയും ഒരു കഥ പറയാനുണ്ടു്. ബാല്യത്തിൽ അദ്ദേഹം മന്ദബുദ്ധിയായിരുന്നു. തന്നിമിത്തം അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന ശാസ്ത്രികൾ പിരിഞ്ഞുപോകാൻ നിശ്ചയിച്ചു. അപ്പോൾ അകായിലുള്ളവർ ‘ഈ ചെപ്പുകുടം കൊട്ടത്തളത്തിലുള്ള കരിങ്കല്ലിനെക്കൂടി കുഴിച്ചിട്ടുണ്ടു്’ എന്നു പറഞ്ഞു ശാസ്ത്രികളെ ആശ്വസിപ്പിച്ചു. കാലക്രമത്തിൽ അദ്ദേഹത്തിന്റെ ശ്രമം ഫലവത്തുമായി. ഇതാണു് ആ കഥ. മറ്റൊരു കഥ കവിയുടെ പരദേശയാത്രയുമായി കെട്ടുപെട്ടു കിടക്കുന്നു. പരദേശത്തു ലക്ഷ്മീദാസൻ ഒരു ദിവസം രാത്രിയിൽ ഒരു ബ്രാഹ്മണഗൃഹത്തിൽ ചെന്നു. ആ ഗൃഹത്തിന്റെ നായകൻ അദ്ദേഹത്തിനു് അത്താഴമാകട്ടെ അകത്തുകിടക്കുവാൻ സ്ഥലമാകട്ടെ കൊടുത്തില്ല. കവി പുറന്തിണ്ണയിൽ കിടന്നു് ഉറക്കം വരാതെ വലഞ്ഞു. അപ്പോൾ ഗൃഹത്തിനകത്തു ചിലർ പുതിയ വാവ്യമായ ശുകസന്ദേശം വായിച്ചു് അർത്ഥവിചാരം ചെയ്തുകൊണ്ടിരിന്നു. ഒരു ശ്ലോകത്തിന്റെ അർത്ഥത്തെപ്പറ്റിയുള്ള വാഗ്വാദം മൂത്തപ്പോൾ ആഗന്തുകൻ കവിഹൃദയമിന്നതെന്നു വെളിയിലിരുന്നു വിശദീകരിച്ചു. അതുകേട്ടു് അവർ കതകു തുറന്നു “നീർതാനാ കരിങ്ങമ്പള്ളി?” എന്നു ചോദിക്കുകയും ആണെന്നുള്ള മറുപടി കേട്ടു് ആനന്ദവിവശരായി അദ്ദേഹത്തെ അകത്തു വിളിച്ചുകൊണ്ടുപോയി സല്ക്കരിക്കുകയും ചെയ്തു. ഈ ഐതിഹ്യം യഥാർത്ഥമാണെങ്കിൽ അതു ലക്ഷ്മീദാസന്റെ ആദ്യത്തെ വിദേശസഞ്ചാരമായിരിയ്ക്കുകയില്ല; എന്തെന്നാൽ ഒരു വിദേശസഞ്ചാരം കഴിച്ചിട്ടാണല്ലോ ശുകസന്ദേശം നിർമ്മിച്ചതു്. കവിതന്നെയാണു് നായകൻ എന്നു വരവർണ്ണിന്യാദി വ്യാഖ്യകളിൽ തുറന്നു പ്രസ്താവിച്ചിട്ടുള്ള വസ്തുത പ്രകൃതത്തിൽ സ്മരണീയമാണു്.
9.13.1ശുകസന്ദേശവും ദേശചരിത്രവും
ലക്ഷ്മീദാസന്റെ സന്ദേശത്തിലെ നായകനു് ഏതോ ദുർവിധിയാൽ രാമേശ്വരത്തു കുറേക്കാലം താമസിക്കേണ്ടിവരുന്നു. അവിടെ നിന്നു് ഒരു കിളിയെ ദൂതനാക്കി തൃക്കണാമതിലകത്തു താമസിക്കുന്ന തന്റെ പ്രേയസിക്കു് അദ്ദേഹം സന്ദേശമയക്കുന്നു. നായകൻ ലക്ഷ്മീദാസൻ തന്നെയാണെന്നു പറഞ്ഞുവല്ലോ; പ്രേയസി അന്തർജ്ജനമല്ല. ‘വീതാലംബേ പഥി വിചരിതും വ്യക്തമാഭാഷിതുഞ്ച’ (ആകാശത്തുകൂടി പറക്കുന്നതിനും വ്യക്തമായി സംഭാഷണം ചെയ്യുന്നതിനും) തത്തയ്ക്കുള്ള പാടവം പ്രസിദ്ധമാണല്ലോ. രാമേശ്വരം, താമ്രവർണ്ണീനദി, ആ നദീതീരത്തിലുള്ള മണലൂരെന്ന പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി, അവിടെനിന്നും വലതു വശത്തും ഇടതു വശത്തുമായി തെക്കോട്ടേയ്ക്കു പോകുന്നതിനുള്ള രണ്ടു വഴികൾ, ഇടതുവശത്തേ വഴി വളവുള്ളതാണെങ്കിലും അതിനുള്ള മേന്മ, പാണ്ഡ്യരാജ്യം, സഹ്യപർവതം, ഇവയെ വർണ്ണിച്ചതിനുമേൽ കവി ശുകത്തെ കേരളത്തിലേക്കു കടക്കുവാൻ ഉപദേശിക്കുന്നു. ആ ഘട്ടത്തിൽ ലക്ഷ്മീദാസന്റെ ദേശാഭിമാനത്തെ കരതലാമലകം പോലെ കാണിക്കുന്ന ഉജ്ജ്വലമായ ഒരു ശ്ലോകമുണ്ടു്. അതാണു താഴെ ഉദ്ധരിക്കുന്നതു് –
“ബ്രഹ്മക്ഷത്രം ജനപദമഥ സ്ഫീതമധ്യക്ഷയേഥാ
ദർപ്പാദർശം ദൃഢതരമൃഷേർജ്ജാമദഗ്നസ്യ ബാഹ്വോഃ
യം മേദിന്യാം രുചിരമരിചോത്താളതാംബൂലവല്ലീ–
വേല്ലൽകേരക്രമുകനികരാൻ കേരളാനുദ്ഗൃണന്തി.”
അവിടെ കന്യാകുമാരീക്ഷേത്രം, മരുത്വാമല, ശുചീന്ദ്രക്ഷേത്രം, തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രം, കഴുകന്മാരുള്ള കഴക്കൂട്ടം, ഇവയുടെ വിവരണം കഴിഞ്ഞു ‘കൂപകാധീശ്വരന്മാരുടെ കുലപുരി’യായ കൊല്ലത്തേയ്ക്കു കവി കിളിയെ പറഞ്ഞയയ്ക്കുന്നു. പിന്നെ രണ്ടു കായൽ, (സിന്ധുദ്വയമെന്നാൽ രണ്ടു പുഴയെന്നല്ല അർത്ഥം) അതായതു് അഷ്ടമുടിക്കായലും കായങ്കുളം കായലും, കടന്നു കായങ്കുളത്തെത്തി അവിടെനിന്നു തിരുവല്ലാ വെമ്പലനാടു്, (കോട്ടയം) ആ നാട്ടിലെ രാജാക്കന്മാരുടെ പടവീടായ കടുത്തുരുത്തി (സിന്ധുദ്വീപം – കടൽത്തുരുത്തു്) ഇവയെല്ലാം സന്ദർശിച്ചു മൂവാറ്റുപുഴയാറു (ഫുല്ല) കടന്നു് അതിനടുത്തുള്ള (വേന്നനാട്ടു) നമ്പൂരിഗ്രാമത്തിലെ മഹാവിഷ്ണുവിനെ കിളി തൊഴണം. ആ വിഷ്ണുക്ഷേത്രം ഏതാണെന്നു വെളിപ്പെടുന്നില്ല. പ്രസ്തുതഗ്രാമത്തിലേ വിദ്വാന്മാരേയും വിശേഷിച്ചു മഹാപണ്ഡിതനായിരുന്ന സുബ്രഹ്മണ്യൻ നമ്പൂരിയേയും കവി താഴെക്കാണുന്നവിധം പ്രശംസിക്കുന്നു.
“പ്രജ്ഞോൽകർഷപ്രകടനകൃതേ പ്രാശ്നികേ പ്രാജ്ഞലോകേ
കല്ലോലാഭൈർമ്മതിജലനിധേരുത്ഥിതൈസ്തർക്കജാലൈഃ
സ്പർദ്ധാബന്ധാദവഹിതധിയഃ സ്പഷ്ടമന്ത്രാർത്ഥരത്നം
ശ്രൗതേ ലീനം സദസി രഹസി ശ്രാവകാശ്ശ്രാവയേയുഃ.
ദത്തപ്രേമാ ശിഖിനി ദളയൻ ദാനവാൻ ബാണമുക്ത്യാ
സുബ്രഹ്മണ്യഃ പഥി സുമനസാം യൂഥനേതാ നിഷേവ്യഃ
അക്ഷോഭ്യത്വം ദധതി കൃതിനാമദ്ഭുതാർത്ഥാന്യമീഷാം
ഛിദ്രാസ്കന്ദിച്ഛിദുരതരസാ യസ്യ ശക്ത്യാ പദാനി.”
ഈ സുബ്രഹ്മണ്യൻ പുലിയന്നൂർ മനയ്ക്കലേ അങ്ഗമായിരുന്നു. മാടമ്പു മനയ്ക്കലേ അങ്ഗമെന്നു പറയുന്നതു ശരിയല്ലെന്നാണു തോന്നുന്നുതു്. പുലിയന്നൂർ ഒരു താന്ത്രികകുടുംബമാണു്. പിന്നീടു് തൃക്കാക്കരയപ്പനെത്തൊഴുതു പെരിയാർ കടന്നു തിരുവഞ്ചിക്കുളത്തെത്തി ജയരാതേശ്വരമെന്നു പേരുള്ള അവിടത്തേ ക്ഷേത്രത്തിലെ ശിവനേയും അതിനപ്പുറം കൊടുങ്ങല്ലൂർ ഭദ്രകാളിയേയും വന്ദിച്ചു തൃക്കണാമതിലകത്തു് എത്തണമെന്നു കവി കിളിയോടു് അഭ്യർത്ഥിക്കുന്നു. ചരിത്രസംബന്ധമായി പൂർവ്വഭാഗത്തിൽനിന്നു നമുക്കു ലഭിക്കുന്ന അറിവുകൾ അമൂല്യങ്ങളാണെന്നു് ഇത്രയും പ്രസ്താവിച്ചതിൽനിന്നു വിശദമാകുന്നതാണല്ലോ.
9.13.2ശുകസന്ദേശത്തിലേ സാഹിത്യം
മേഘസന്ദേശം കഴിഞ്ഞാൽ സന്ദേശകാവ്യസാമ്രാജ്യത്തിൽ അടുത്തസ്ഥാനം ശുകസന്ദേശത്തിനാണെന്നുള്ളതിൽ പക്ഷാന്തരമില്ല. സ്വഭാവഗംഭീരമായ രചനാവൈഭവംകൊണ്ടും അനുവാചകന്മാർക്കു് അവരുടെ ബുദ്ധിശക്തിക്കനുഗുണമായി സമുല്ലസിക്കുന്ന അർത്ഥസൗന്ദര്യംകൊണ്ടും ഹൃദയങ്ഗമമായ ശബ്ദാർത്ഥാലങ്കാരപൗഷ്കല്യം കൊണ്ടും ശുകസന്ദേശം സർവ്വാതിശായിയായ രാമണീയകകാഷ്ഠയെ അധിഷ്ഠാനം ചെയ്യുന്നു എന്നു പി. എസ്സു്. അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുള്ളതു പ്രത്യക്ഷരം പരമാർത്ഥമാകുന്നു.
“സൗജന്യാബ്ദേ! ഭവതു ഭവതേ സ്വാഗതം; വേഗതോ ഗാ–
മാഗാസ്സമ്പ്രത്യമരതരുണീനന്ദനാന്നന്ദനാണു
ഉത്സങ്ഗാദ്വാ കരപരിലസദ്വല്ലകീകോണവേല്ല–
ന്നീലക്ഷൗമാഞ്ചലപടലികാമുദ്രിതാദദ്രിജായാഃ?”
എന്ന ശ്ലോകം ശബ്ദഭംഗിക്കും,
“ചക്ഷുല്ലീലാം ചടുലശഫരൈരൂർമ്മിഭിർഭ്രൂ വിലാസാൻ
ഫേനൈർഹാസശ്രിയമപി മുഖേ വ്യഞ്ജയന്തീ സ്രവന്തീ
ആത്മാസങ്ഗേ ജനയതി രുചിം ഭർത്തുരന്യാസ്വദൃശ്യൈഃ
സ്വേദച്ഛേദൈരുദയിഭിരസൗ സ്വച്ഛമുക്താച്ഛലേന.”
എന്ന ശ്ലോകം അർത്ഥചമൽക്കാരത്തിനും ഉദാഹരണമായി അങ്ഗീകരിക്കാവുന്നതാണു്. ചില ശ്ലോകങ്ങൾ നാളികേരപാകത്തിൽ വിരചിതങ്ങളാകയാൽ അല്പമേധസ്സുകൾക്കു് അർത്ഥഗ്രഹണത്തിന്നു ക്ലേശമുണ്ടു്. എന്നാൽ വൈദുഷ്യമുള്ളവർക്കു് അവയുടെ രസം അമൃതോപമവുമാണു്.
9.13.3വ്യാഖ്യാനങ്ങൾ
ശുകസന്ദേശത്തിന്റെ വ്യാഖ്യാനങ്ങളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു കോഴിക്കോട്ടു പടിഞ്ഞാറേക്കോവിലകത്തു മാനവേദരാജാവിന്റെ വിലാസിനിയാകുന്നു. വിലാസിനീകാരൻ കൊല്ലം 940 മുതൽ 1015 വരെ ജീവിച്ചിരുന്നു. ഏറാൾപ്പാടായതിന്നു മേലാണു മരിച്ചതു്. വിലാസിനിയിൽ താഴെ ഉദ്ധരിക്കുന്ന പ്രസ്താവന കാണുന്നു.
“ശൃങ്ഗാരശർക്കരാക്ഷോദസങ്ഗാതിമധുരാകൃതി
ജയതി പ്രഥിതം കാവ്യം ശുകസന്ദേശസംജ്ഞിതം.
തസ്യാതിമോഹനഗഭീരതരാർത്ഥജാത–
സമ്പൂരിതോദരസമുദ്ഗസഹോദരേണ
ദ്വാരാപിധാനശകലോദ്ധരണപ്രവീണാം
ശ്രീമാനവേദനൃപതിർവിവൃതിം കരോതി.
ലക്ഷ്മിദാസകവീശ്വരേണ ഭണിത–
സ്സന്ദേശകാവ്യാചലോ
ഗൂഢാർത്ഥോഛ്റയദുർഗ്ഗമോഽദ്യധിഷണാ–
ശക്ത്യാ മയാരുഹ്യതേ
ശ്രാന്തശ്ചേൽ പതിതോന്തരാ ഗുരുകൃപാ–
യഷ്ടിം ഗരിഷ്ഠാം തദാ
വിഷ്ടഭ്യാധികകൃഛ്റതഃ സ്ഥവിരവദ്–
ഗന്താസ്മി ചാധിത്യകാം.
ലക്ഷ്മീദാസകവേരുദാരവചസ–
സ്സന്ദേശകാവ്യാങ്ഗജോ
ബഹ്വർത്ഥശ്രുതവൃത്തിമണ്ഡനഗുണ
ശ്രീമാനവേദാന്നൃപാൽ
ജാതാമദ്യ വിലാസിനീം സഹൃദയാം
ഗൃഹ്ണൻ ബുധേഭ്യോധികം
ദത്വാർത്ഥാൻ ദൃഡരക്ഷിതാൻ ജനയതാ–
ദാനന്ദമസ്യാം സദാ.”
വ്യാഖ്യാതാവു ശ്രീരങ്ഗനാഥനെന്ന ഗുരുവിനേയും ഉഴുത്തിരവാരിയർ, ശേഖരവാരിയർ എന്നീ രണ്ടു സതീർത്ഥ്യന്മാരെയും സ്മരിക്കുന്നു. രങ്ഗനാഥൻ ഒരു ദ്രാവിഡബ്രാഹ്മണനാണു്. അദ്ദേഹം ന്യായത്തിൽ ദിനകരിക്കു് ഒരു വ്യഖ്യാനം രചിച്ചിട്ടുള്ളതിനു പുറമേ ചോളദേശീയനായ അശ്വത്ഥനാരായണ ശാസ്ത്രികൾ നിബന്ധിച്ച വ്യൂൽപത്തിവാദടിപ്പണി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടു്. അശ്വത്ഥനാരായണശാസ്ത്രികളുടെ പൗത്രനായിരുന്നു മഹാമഹോപാധ്യായൻ രാമസുബ്ബാശാസ്ത്രികൾ. രൂദ്രനും ശേഖരനും ദേശമംഗലത്തു വാരിയന്മാരാണു്. ‘തസ്യ പ്രേമപ്രസരസുരഭിസ്സുഭ്ര സന്ദേശവാണീ’ എന്ന ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ മാനവേദൻ സിദ്ധാന്തകൗമുദി, തത്വബോധിനി മുതലായി താരതമ്യേന അർവ്വാചീനങ്ങളായ ഗ്രന്ഥങ്ങളിലെ വിഷയങ്ങൾ എടുത്തുകാണിയ്ക്കുന്നതിനു പുറമേ കൊല്ലം പത്താംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന വടക്കേടത്തു കൊച്ചുശങ്കരൻ മൂത്തതിനെ സ്മരിക്കുകയും ചെയ്യുന്നു. മൂത്തതു് ദേശമങ്ഗലത്തു് ഉഴുത്തിരവാരിയരുടെ ശിഷ്യനും വലിയ വൈയാകരണനുമായിരുന്നു. ഏവഞ്ച വിലാസിനീകാരൻ 680–740 ഈ കൊല്ലങ്ങൾക്കിടയ്ക്കാണു് ജീവിച്ചിരുന്നതെന്നും ആ വ്യാഖ്യാനത്തിനു് 736-ൽ എഴുതിയ ഒരു പകർപ്പുണ്ടെന്നും ഉള്ള അഭ്യൂഹം പ്രമാദമാണെന്നു വന്നുകൂടുന്നു.
9.13.4വരവർണ്ണിനി
മറ്റു വ്യാഖ്യാനങ്ങൾ പ്രാചീനങ്ങളാണു്. അവയും കേരളീയകൃതികൾതന്നെ. അവയിൽ വരവർണ്ണിനി ധർമ്മഗുപ്തന്റേതാണെന്നു മുൻപു പറഞ്ഞുവല്ലോ.
“സ്വസ്രേ പൂർവം മഹിതനൃപതേർവ്വിക്രമാദിത്യനാമ്നഃ
പോക്കാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ”
എന്നു നാം ലീലാതിലകത്തിൽ കാണുന്ന ഒരു പദ്യത്തിന്റെ പൂർവാർദ്ധം അദ്ദേഹം ഉദ്ധരിക്കുന്നതിൽനിന്നു താൻ കേരളീയനാണെന്നു നമ്മെ ഉൽബോധിപ്പിക്കുന്നു.
“ലക്ഷ്മീദാസകവേഃ ക്വ ലജ്ജിതവിയദ്ഗങ്ഗാതരങ്ഗാഗിരഃ?
ക്ലിഷ്ടോന്മേഷതയാനുദീർണ്ണവിഷയാ ദൃഷ്ടിഃ ക്വ ചാസ്മാദൃശാം?
താസാമേവ തഥാപി വീക്ഷ്യ വികടോല്ലാസപ്രസാദം ഗുണം
വ്യാഖ്യാനേ പ്രയതാമഹേ; സഹൃദയാസ്തത്ര പ്രസീദന്തു നഃ
ഭാങ്കാരമാത്രേ കതിചിൽ പ്രവൃത്താഃ;
പര്യായദാനേപി പരേ കൃതാർത്ഥാഃ;
സംവാദവാചൈവ വിവൃണ്വതേഽന്യേ
വ്യാഖ്യാകൃതഃ, കിന്ന്വിയതാ ഫലം നഃ?
ലക്ഷ്മീദാസപദേന ലോകവിദിതഃ കാവ്യേഷു ലബ്ധശ്രമോ
ഭാരത്യാ സഹ വശ്യയാ പരിലസൻ യസ്യ പ്രബന്ധാ കവിഃ
ശൃങ്ഗാരസ്സ ച ഗോചരസ്സഹൃദയശ്ലാഘ്യോ രസഗ്രാമണീ–
സ്സർവോത്തീർണ്ണതയേദമുല്ലസതി നസ്സന്ദേശകാവ്യാമൃതം.”
വരവർണ്ണിനി എന്ന പേർ വ്യാഖ്യാനത്തിനു കൊടുത്തതു തന്നെ യുവതി സാധർമ്മ്യം കൊണ്ടും വരവസ്തുവിന്റെ വർണ്ണനം കൊണ്ടുമാണെന്നു കൂടി അദ്ദേഹം പറവാൻ ഭാവമുണ്ടു്. അതിലൊന്നും അതിശയോക്തിസ്പർശമില്ല. ഒരു സന്ദേശത്തിൽ അടങ്ങിയിരിക്കേണ്ട പന്ത്രണ്ടു പ്രകരണങ്ങളെക്കുറിച്ചു് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടല്ലോ. തന്റെ വ്യാഖ്യാനം പതിമ്മൂന്നു പരിച്ഛേദങ്ങളായി ആ പണ്ഡിതൻ വിഭജിക്കുന്നു. അതിൽ ആദ്യത്തേതു് അവതരണികാരൂപത്തിലുള്ളതും ഒടുവിലത്തേതു പ്രമേയപരിനിഷ്ഠാപനവുമാണു്.
9.13.5ചിന്താതിലകം
വാസുദേവശിഷ്യനായ ഗൗരീദാസന്റെ ചിന്താതിലകമാണു് മൂന്നാമത്തെ വ്യാഖ്യാനം. അതു് ഇങ്ങനെ ആരംഭിക്കുന്നു.
“സ്വപ്നാവസ്ഥാസദൃശമഖിലം ബോധയൻ ദൃശ്യമാന
സ്വപ്നോത്ഥൈകപ്രിയസഹചരീതീവ്രവിശ്ലേഷദുഃഖം
ചക്രേ ചക്രപ്രഹരണരതഃ കോപി ധാത്രീസുരേന്ദ്ര–
ശ്ചക്രദ്വന്ദ്വപ്രതിമതുലനാരൂലികാം മൂലികാം നഃ”
9.13.6വ്യാകൃതി
അജ്ഞാതനാമാവായ ഒര പണ്ഡിതന്റെ കൃതിയാണു് ശുകസന്ദേശവ്യാകൃതി. സന്ദേശകാവ്യങ്ങളിലേ ദ്വാദശപ്രകരണങ്ങളെപ്പറ്റി അദ്ദേഹവും പ്രസ്താവിക്കുന്നു. വ്യാകൃതിയോ വരവർണ്ണിനിയോ അവയിൽ പ്രാചീനതരമെന്നു നിർണ്ണയിക്കുവാൻ പ്രയാസമുണ്ടു്. എന്നാൽ വ്യാകൃതികാരനു കാവ്യത്തിലെ നായികയെപ്പറ്റി ചില പുതിയ വിവരങ്ങൾ നമ്മെ ധരിപ്പിക്കുവാനുണ്ടു്. രങ്ഗലക്ഷ്മി എന്നാണു നായികയുടെ പേരെന്നും കാവ്യത്തിലെ “സ്ഫുടമഭിദധത്യദ്ഭൂതാങ്ഗീമഥാന്യേ സങ്ഗീതാർത്ഥപ്രണയനവിദഃ പ്രേക്ഷകാ രങ്ഗലക്ഷ്മീം” എന്ന ഭാഗം അതിനു ലക്ഷ്യമാണെന്നും, ആ സുന്ദരി ഒരു നർത്തകിയായിരുന്നു എന്നും “വാണിവീണാരവസഹചരീ വാണീനീനാം ശിഖാ യാ” (II-31) എന്ന പദ്യാംശം അതിനു സാക്ഷ്യം വഹിക്കുന്നു എന്നുമാണു് അദ്ദേഹം പ്രസ്താവിക്കുന്നതു്. അതു് വിശ്വസനീയമായിരിക്കുന്നു. എന്നാൽ രങ്ഗലക്ഷ്മി എന്നതു ഒരു ബിരുദനാമമെന്നാണു് എന്റെ പക്ഷം. ഉത്തരസന്ദേശത്തിൽ ‘വർണ്ണഃ സ്വർണ്ണാംബുജവിരജസാം’ എന്നതിനും ‘അന്തർവ്രീളാം’ എന്നതിനും ഇടയ്ക്കുള്ള ഒരു പ്രക്ഷിപ്തപദ്യമാണു്.
“വക്ത്രേ പദ്മം ദൃശി കുവലയം കൈരവം മന്ദഹാസേ
ഹസ്തേ രക്തോൽപലമപി വപുഃ പ്രേക്ഷ്യ സങ്ഗൃഹ്യ സഖ്യഃ
അപ്ഫുല്ലേതി സ്ഫുടമഭിദധത്യദ്ഭൂതാംഗീമഥാന്യേ
സങ്ശീതാർത്ഥപ്രണയനവിദഃ പ്രേക്ഷകാ രങ്ഗലക്ഷ്മീം.”
എന്നു വ്യാകൃതികാരൻ നിർദ്ദേശിക്കുന്നു. അതു പ്രക്ഷിപ്തമെന്നു തീർച്ചപ്പെടുത്തേണ്ടതില്ല. അപ്ഫുല്ലാ എന്നാൽ ജലത്തിൽ വികസിച്ചവളെന്നർത്ഥം. അതു് ഏതോ ഒരു ഭാഷാസംജ്ഞയുടെ സംസ്കൃതരൂപം പോലെ തോന്നുന്നു. അതായിരിക്കാം നായികയുടെ യഥാർത്ഥനാമധേയം.
ഈ വ്യാഖ്യാതാക്കന്മാർക്കെല്ലാം ലക്ഷ്മീദാസനെപ്പറ്റി എത്രമാത്രം ബഹുമാനമുണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. വിശാഖം തിരുനാൾ തിരുമനസ്സുകൊണ്ടു് ഈ സന്ദേശം സ്വന്തം ഇങ്ഗ്ലീഷ് ടിപ്പണിയോടും വലിയ കോയിത്തമ്പുരാന്റെ സംസ്കൃതടിപ്പണിയിൽ ഏതാനും ഭാഗത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നും ഇവിടെ വക്തവ്യമാണു്.
9.14മുക്തകങ്ങൾലക്ഷ്മീദാസന്റെ രണ്ടു് ഒറ്റ ശ്ലോകങ്ങൾ നമുക്കു കിട്ടീട്ടുണ്ടു്. അവ താഴേക്കാണുന്നവയാണു്. നിദ്ര
“വിദ്യാഭിലാഷകുപിതാം നിജബാലസഖ്യാ
തന്ദ്യാ കഥഞ്ചിദനുനീയ സമീപനീതാം
ചേതോഹരാം പ്രണയിനീമഖിലേന്ദ്രിയേഷ്ടാം
നിദ്രാം പ്രസാദയിതുമേവ നമസ്കരോമി.”
മലയവായു
“അമീ തടസമീപനിർഝരതരങ്ഗരി ങ്ഖൽപയോ–
ജഡീകൃതപടീരഭൂരുഹകുടീരസഞ്ചാരിണഃ
മനോ വിധുരയന്തി മേ മലയമേഖലാമേദുരാ
ദുരാസദവനപ്രിയപ്രിയതമാരുതാ മാരുതാഃ.”
9.15മൂഷികവംശം9.15.1അതുലൻ
പ്രാചീനകേരളത്തെ പരാമർശിക്കുന്നതും പണ്ടത്തേ കോലത്തുനാട്ടുരാജാക്കന്മാരുടെ വംശത്തേയും അപദാനങ്ങളേയും അനുകീർത്തനം ചെയ്യുന്നതുമായ ഒരു സംസ്കൃതമഹാകാവ്യമാകുന്നു മൂഷികവംശം. ഈ കാവ്യത്തിന്റെ പതിനഞ്ചു സർഗ്ഗങ്ങൾ കണ്ടുകിട്ടീട്ടുണ്ടു്. പതിനഞ്ചാമത്തേതാണു് ഒടുവിലത്തെ സർഗ്ഗമെന്നു് അനുമാനിക്കുന്നതിനു് ന്യായങ്ങളുമുണ്ടു്. ശ്രീകണ്ഠൻ എന്ന ഒരു കോലത്തിരിരാജാവിന്റെ രാജ്യഭാരവർണ്ണനമാണു് പതിനഞ്ചാം സർഗ്ഗത്തിലെ വിഷയം. ആ ശ്രീകണ്ഠൻ പ്രഥമാരാജേന്ദ്രചോളൻ കേരളദിഗ്വിജയത്തിൽ പരാജിതനാക്കിയ കന്ത (ണ്ഠ) ൻ കാരിവർമ്മനാണെന്നു് ഊഹിക്കാം. രാജേന്ദ്രചോളന്റെ വാഴ്ചക്കാലം ക്രി. പി. 1012 മുതൽ 1043 വരെയായിരുന്നതിനാൽ ഏകദേശം അക്കാലത്താണു് ശ്രീകണ്ഠൻ ജീവിച്ചിരുന്നതെന്നുള്ളതിനു സംശയമില്ല. മൂഷികവംശത്തിന്റെ നിർമ്മാതാവു് ‘അതുലൻ’ എന്നൊരു കവിയാണെന്നുള്ളതു ഗ്രന്ഥത്തിൽ കാണുന്ന “അതുലകൃതൗ മൂഷികവംശേ ദ്വിതീയസർഗ്ഗഃ” എന്ന കുറിപ്പിൽനിന്നു വെളിപ്പെടുന്നു. അതുലനും ശ്രീകണ്ഠനും സമകാലികന്മാരായിരുന്നു എന്നുള്ളതും നാം മൂഷികവംശത്തിൽ നിന്നു ഗ്രഹിക്കുന്നു. ഇത്രയും പ്രസ്താവിച്ചതിൽനിന്നു മൂഷികവംശത്തിന്റെ ആവിർഭാവം ഉദ്ദേശം ക്രി. പി. പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിലാണെന്നു കാണാവുന്നതാണു്.
9.15.2വിഷയം
അന്തർവത്നിയായ ഒരു കേരളരാജ്ഞി ഏഴിമലയിൽ കോലവംശത്തിന്റെ കൂടസ്ഥനായ രാമഘടനെ പ്രസവിക്കുന്നതാണു് കഥയുടെ ആരംഭം. രാമഘടൻ, നന്ദനൻ മുതലായി പല കോലത്തിരിമാരുടേയും ചരിത്രം കവി വർണ്ണിക്കുന്നു. ആ കൂട്ടത്തിൽ പെരിഞ്ചെല്ലൂർ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപകനായ ശതസോമൻ, കേരളേശ്വരനായ ജയരാഗന്റെ പുത്രനും കോലാധിപനായ രണമാനിയുടെ മരുമകനുമായ ഗോദവർമ്മാവു് ഇവരെപ്പറ്റിയും പ്രസ്താവിക്കുന്നുണ്ടു്. അച്ഛനും അമ്മാവനും തമ്മിൽ ആരംഭിച്ച ഒരു യുദ്ധം ഗോദർമ്മാവു പോർക്കളത്തിന്റെ മധ്യത്തിൽ നിന്നുകൊണ്ടു സമാധാനത്തിൽ കലാശിപ്പിച്ചു. ജയരാഗൻ ക്രി. പി. ഉദ്ദേശം 900 മുതൽ 912 വരെ കേരളം രക്ഷിച്ച വിജയരാഗദേവനാകുന്നു. പിന്നീടും പല രാജാക്കൻമാരുടെ വാഴ്ചയെപ്പറ്റി സൂചിപ്പിച്ചതിനുമേൽ ദ്വിതീയവളഭൻ എന്ന പ്രശസ്യനായ രാജാവിന്റെ ചരിത്രം വിവരിക്കുന്നു. അക്കാലത്തു ഭവനെന്നും നന്ദിയെന്നും പേരിൽ രണ്ടു പണ്ഡിതമൂർദ്ധന്യന്മാരായ നമ്പൂരിമാർ പെരിഞ്ചെല്ലൂരിൽ ജീവിച്ചിരുന്നു.
“യത്ര ദ്വിജന്മതിലകൗ ഭവനന്ദിസംജ്ഞാ–
വക്ഷീയമാണഗുണരത്നചയാവഭൂതാം
മോഹാപനോദകരണാർത്ഥമിഹ പ്രജാനാം
ശുക്രശ്ച ശക്രസചിവശ്ച ദിവോവതീർണ്ണൗ”
എന്നാണു് കവി അവരെപ്പറ്റി പറയുന്നതു്. വളഭൻ സ്മാർത്തമതാവലംബിയായിരുന്നു എങ്കിലും കോലത്തുനാട്ടിനും കൊടുങ്ങല്ലൂരിനും ഇടയ്ക്കു സമുദ്രതീരത്തിൽ അക്കാലത്തു സ്ഥിതിചെയ്തിരുന്നതും പിന്നീടു് കടലെടുത്തുപോയതുമായ ശ്രീമൂലവാസത്തിലേക്കു പോയി അവിടത്തെ ‘അതികാരുണികനായ സുഗതനെ’ (ബുദ്ധഭഗവാനെ) അഭിവന്ദിക്കുകുയും ശ്രേഷ്ഠന്മാരായ ‘ജൈന’ (ബൗദ്ധ) ജനങ്ങളുടെ ആശിസ്സു സ്വീകരിക്കുകയും ചെയ്തു. ഈ വളഭന്റെ അനുജനാണു് കവിയുടെ പുരസ്കർത്താവായ ശ്രീകണ്ഠൻ. അദ്ദേഹത്തെ അതുലൻ
“പീനോന്നതസ്ഥിരതരാംസതടം പ്രലംബ–
ജ്യാഘാതലാഞ്ഛിതകഠോരതരപ്രകോഷ്ഠം
കൗക്ഷേയകത്സരുകിണാങ്കതലാങ്ഗുലീകം
യദ്ബാഹുദണ്ഡമജിതം ഭജതേ ജയശ്രീഃ”
“കല്പദ്രുമഃ പ്രണയിനാം, സുഹൃദാം ശശാങ്കോ,
ബന്ധുസ്സതാം, സദനമംബുജദേവതായാഃ
വർഗ്ഗസ്യ യസ്സമിതി വിദ്വിഷതാം കൃതാന്തഃ,
കാന്തജനസ്യ ഭഗവാനപി പുഷ്പകേതുഃ”
എന്നും മറ്റും പല പ്രകാരത്തിൽ വർണ്ണിക്കുന്നുണ്ടു്. ആകെക്കൂടി നോക്കുമ്പോൾ മൂഷികവംശത്തിനു കാവ്യമെന്നും ദേശചരിത്രമെന്നും രണ്ടു നിലകളിൽ അഭിനയന്ദനീയമായ സ്ഥാനമാണുള്ളതു്.
9.16വില്വമങ്ഗലത്തു സ്വാമിയാർ >9.16.1ഉപക്രമം
ശങ്കരാചാര്യരെ കഴിച്ചാൽ വില്വമങ്ഗലത്തു സ്വാമിയാരോളം അഖിലഭാരതപ്രശസ്തി മറ്റൊരു കേരളീയനും സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജന്മഭൂമി വങ്ഗദേശമാണെന്നും ഉൽകല (ഒറീസ്സ) മാണെന്നും ആന്ധ്രമാണെന്നും മറ്റും അതാതു ദേശക്കാർ വാദിക്കുന്നു. അഞ്ചോളം വില്വമങ്ഗലത്തു സ്വാമിയാരന്മാരെ ചില കേരളീയരും സിദ്ധിവൽക്കരിക്കുന്നു. എന്റെ പക്ഷം ആ പേരിൽ ഒരു പുണ്യശ്ലോകനേ ജനിച്ചിട്ടുള്ളൂ എന്നും അദ്ദേഹത്തിന്റെ അവതാരദേശം കേരളമാണെന്നുമാകുന്നു.
9.16.2ദേശം
ആദ്യകാലത്തു പന്നിയൂർ ഗ്രാമത്തിൽ പെട്ടിരുന്ന ‘വെള്ള’ എന്ന ഗൃഹത്തിലെ ഒരു ശാഖ പിന്നീടു വടക്കൻ തിരുവിതാംകൂറിൽ പറവൂരിൽ പുത്തൻചിറയിൽ താമസിക്കുവാനിടവന്നു. വെള്ളാങ്ങല്ലൂർ കുടുംബക്കാരെന്നാണു് അവരെ പറഞ്ഞുവന്നതു്. അവരുടെ പല കുടുംബങ്ങളിൽ ഒന്നിലാണു വില്വമങ്ഗലത്തിന്റെ ജനനം. വില്വമങ്ഗലമെന്നല്ല വില്ലുമങ്ഗലമെന്നായിരുന്നു ഇല്ലപ്പേർ. അതിനെ സംസ്കൃതീകരിച്ചു കോദണ്ഡമങ്ഗലം എന്നും പറയാറുണ്ടു്. ഇല്ലം ഇപ്പോളില്ല; ഇല്ലപ്പറമ്പും വില്വമങ്ഗലം വക ക്ഷേത്രവും മേച്ചേരി മനയ്ക്കലേക്കു് അടങ്ങിയിരിക്കുന്നു. പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രം ആ സിദ്ധന്റെ പ്രതിഷ്ഠയാലും ഭജനത്താലും പവിത്രമാണു്. വില്വമങ്ഗലത്തുപാടം എന്ന പേരിൽ ഒരു വലിയ പാടവും പുത്തൻചിറയിലുണ്ടു്.
9.16.3ചരിത്രം
സ്വാമിയാരുടെ അച്ഛൻ ദാമോദരനും അമ്മ നീലിയുമായിരുന്നു എന്നു ശ്രീകൃഷ്ണകർണ്ണാമൃതത്തിന്റെ പ്രഥമാശ്വാസത്തിലുള്ള
“ഈശാനദേവചരണാഭരണേന നീലി–
ദാമോദരസ്ഥിരയശഃസ്തബകോദ്ഗമേന
ലീലാശുകേന രചിതം തവ ദേവ കൃഷ്ണ–
കർണ്ണാമൃതം പഹതു കല്പശതാന്തരേപി”
എന്ന ശ്ലോകത്തിൽനിന്നു വിശദമാകുന്നതാണു്. ലീലാശുകൻ അഥവാ കൃഷ്ണലീലാശുകൻ എന്നതു ശ്രീകൃഷ്ണന്റെ ബാലലീലകളെപ്പറ്റി ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ അമൃതമധുരമായി ഗാനം ചെയ്യുക നിമിത്തം അദ്ദേഹത്തിനു സമകാലികന്മാരായ സഹൃദയന്മാർ നൽകിയ ബിരുദനാമമാണെന്നു ഊഹിക്കാം. പിതൃദത്തമായ പേരെന്തെന്നു് അറിയുന്നില്ല. ഈശാനദേവൻ എന്നതു് അദ്ദേഹത്തിന്റെ ഒരു ഗുരുവിന്റെ നാമധേയമാണെന്നു മുൻപു് ഉപപാദിച്ചിട്ടുണ്ടു്. കർണ്ണാമൃതം ആരംഭിക്കുന്നതു്
“ചിന്താമണിർജ്ജയതി സോമഗിരിർഗ്ഗുരുർമ്മേ
ശിക്ഷാഗുരുശ്ച ഭഗവാൻ ശിഖിപിഞ്ഛമൗലിഃ”
ഇത്യാദി ശ്ലോകം കൊണ്ടാണല്ലോ. ആദ്യത്തെ പാദം വ്യാഖ്യാനിക്കുമ്പോൾ രാമചന്ദ്രബുധേന്ദ്രൻ തന്റെ ഭഗവൽഭക്തിരസായനവ്യാഖ്യയിൽ “അഥ ഖല്വത്ര ഭഗവാൻ സകലകലാകലാപവാഗ്വിലാസവാചസ്പതിർഭഗവദ്ഭക്താഗ്രഗണ്യഃ കൃഷ്ണലീലാശുകമുനിനിർന്നാമ മഹാകവിഃ…മേ, മമ ഗുരുർഹിതോപദേശികാ ചിന്താമണിർന്നാമ; പൂർവം സ്വേനൈവോപഭുക്താ കാചിദ്വാരാങ്ഗനാ ജയതി…അഥവാ ചിന്താമണിരിതിസോമഗിരേർവിശേഷണം. ചിന്താമണിവദഭീഷ്ടപ്രദാതൃത്വാൽ, ചിന്താമണിർമ്മേ ഗുരുഃ മഹാവാക്യോപദേഷ്ടാ…ഗുരുസമ്പ്രദായപ്രവർത്തകഃ പരമഹംസപരിവ്രാജകാചാര്യസ്സോപി ജയതി” എന്നു് അർത്ഥവിവരണം ചെയ്യുന്നു. പാപായല്ലയസൂരി അദ്ദേഹത്തിന്റെ സുവർണ്ണചഷകവ്യാഖ്യയിലും ഈ മതത്തെത്തന്നെ അങ്ഗീകരിക്കുന്നു. ഈ വ്യാഖ്യാതാക്കന്മാർ രണ്ടുപേരും ആന്ധ്രന്മാരാണു്. ചിന്താമണി ഒരു വേശ്യയും സോമഗിരി ഒരു താന്ത്രികസമ്പ്രദായപ്രവർത്തകനുമായിരുന്നു എന്നതാകുന്നു വിദഗ്ദ്ധാഭിപ്രായം.
9.16.4വില്വമങ്ഗലവും ചിന്താമണിയും
ഭക്തമാലയിൽ ഇവരെ ഘടിപ്പിച്ചു് ഒരൈതിഹ്യം രേഖപ്പെടുത്തീട്ടുള്ളതു സങ്ഗ്രഹിച്ചുകൊള്ളട്ടെ. ചിന്താമണി വില്വമങ്ഗലത്തിന്റെ വെപ്പാട്ടിയായ ഒരു വേശ്യയായിരുന്നു. വില്വമങ്ഗലം കൃഷ്ണാനദിയുടെ ഒരു കരയിലും ചിന്താമണി മറുകരയിലും താമസിച്ചിരുന്നു. തന്റെ അച്ഛന്റെ ചാത്തമാകയാൽ ഒരു ദിവസം അദ്ദേഹത്തിനു് അവളെ വിട്ടു സ്വഗൃഹത്തിലേക്കു പോകേണ്ടിവന്നു. അന്നു വേശ്യാഗൃഹത്തിൽ പോകുകയില്ലെന്നായിരുന്നു ആദ്യത്തെ പ്രതിജ്ഞയെങ്കിലും, രാത്രിയിൽ കാമോന്മാദം സഹിക്കവയ്യാതെ, മിന്നലും ഇടിയും മഴയും കൂട്ടാക്കാതെ, പുഴ കടന്നു് എങ്ങനെയെങ്കിലും ചിന്താമണിയുടെ മുന്നിൽ ചാടിവീഴണമെന്നു് അദ്ദേഹം തീർച്ചയാക്കി. പെരുവെള്ളത്തിൽ ഒഴുകുന്ന ഒരു ശവശരീരത്തെ തോണിയെന്നു സങ്കല്പിച്ചു് അതിൽ പറ്റിപ്പിടിച്ചു പുഴയുടെ മറുകരയിൽ എത്തി. വേശ്യ വെളിയിലത്തെ കതകു് അടച്ചിരുന്നു. കാമുകനാകട്ടെ ചുമരിൽ തൂങ്ങികിടന്ന ഒരു സർപ്പത്തെക്കണ്ടു കയറാണെന്നു ഭ്രമിച്ചു് അതിൽ കടന്നു പിടിച്ചുകയറി അകത്തു കടന്നുകൂടി. ചിന്താമണി അദ്ദേഹത്തിന്റെ ആഗമനത്തിൽ ആശ്ചര്യപ്പെട്ടു വെളിയിൽ ചെന്നുനോക്കിയപ്പോൾ അദ്ദേഹത്തെ നയിച്ച വാഹനങ്ങൾ ശവവും സർപ്പവുമാണെന്നു മനസ്സിലാക്കി അവയെ കാണിച്ചുകൊടുക്കുകയും അത്തരത്തിലുള്ള അത്യുൽക്കടമായ പ്രേമം ശ്രീകൃഷ്ണന്റെ നേർക്കായിരുന്നാൽ എത്ര നന്നായിരിക്കുമായിരുന്നു എന്നു് ഉപദേശിക്കുകയും ചെയ്തു. അതു കേട്ടു വില്വമംഗലം അവളോടു് “ഇന്നുമുതൽ നീ എനിക്കു് ആചാര്യയും അമ്മയുമാണു്” എന്നു പറഞ്ഞുകൊണ്ടു് അവിടം വിട്ടുപോയി അടുത്തു താമസിച്ചിരുന്ന സോമഗിരിയോടു ശ്രീകൃഷ്ണമന്ത്രോപദേശം സ്വീകരിച്ചു. വില്വമങ്ഗലത്തെപ്പറ്റിയുള്ള അനന്തരകഥ വിസ്തരിക്കുന്നില്ല. ഒടുവിൽ താപസിയായിത്തീർന്ന ചിന്താമണി അദ്ദേഹത്തിന്റെ അന്ത്യകാലപരിചര്യയ്ക്കു് എത്തുകയും രണ്ടുപേരും വൃന്ദാവനത്തിൽ താമസിച്ചു സായൂജ്യം പ്രാപിക്കുകയും ചെയ്തു എന്നാണു് അതിന്റെ അവസാനം. ചിലർ ഈ സംഭവങ്ങൾ നടന്നതു കേരളത്തിൽ വെച്ചു തന്നെയാണെന്നും ചിന്താമണി കരൂപ്പടന്നയ്ക്കു സമീപം കാക്കത്തുരുത്തിയിലുള്ള ഒരു നായർ സ്ത്രീയായിരുന്നു എന്നും പറയുന്നു. ഏതായാലും ഒരു സങ്ഗതി നിശ്ചയമാണു്. വില്വമങ്ഗലം ഒരു വലിയ ദേശഞ്ചാരിയായിരുന്നു. ഭാരതത്തിൽ അദ്ദേഹത്തിന്റെ പാദപാംസുക്കളാൽ പല പ്രദേശങ്ങളും പവിത്രകൃതങ്ങളായിട്ടുണ്ടു്. വളരെക്കാലം മുമ്പു മുതൽക്കു തന്നെ ഈ പ്രണയകഥയ്ക്കു് അവിടെയെല്ലാം പ്രചാരവും സിദ്ധിച്ചിട്ടുണ്ടു്. ഒടുവിലാണു് തൃശ്ശൂർ തെക്കേമഠത്തിലെ സ്വാമിയാരായി അദ്ദേഹം അവരോധിക്കപ്പെട്ടതു്.
9.16.5ഗുരുക്കന്മാർ
ഈശാനദേവനേയും സോമഗിരിയേയും പറ്റി പ്രസ്താവിച്ചുകഴിഞ്ഞു. ആദിത്യപ്രജ്ഞൻ എന്നൊരു ഗുരുവും വില്വമങ്ഗലത്തിന്നുണ്ടായിരുന്നതായി കാണുന്നു.
“അജ്ഞാനദമനജ്യോതിഃ പ്രജ്ഞേശാനപദാസ്പദം
ആലംബിതനാരാകാരമാലംബനമഭൂൽ സതാം.
അമുഷ്യ കരുണാപാത്രമസ്തി മസ്കരിണാം മണിഃ
ആദിത്യപ്രജ്ഞസംജ്ഞം യദാദിത്യാദധികം മഹഃ
നിർജ്ജിതസ്സമദൃഷ്ട്യൈവ നിർല്ലോലം യേന മന്മഥഃ
ആർജ്ജിതൈരസ്രുകുസുമൈരാരാദാരാധയൻ യയൗ
ഈശാനദേവ ഇത്യാസീദീശാനോ മുനി തേജസാം
ആസ്പദസ്യ ഹി യസ്യാസീദീശാനഗുണസമ്പദാം
ആദ്വിതീയ ഇതി ഖ്യാതിരാത്മബുദ്ധ്യാ ന കേവലം
തയോരനുഗ്രഹാപാങ്ഗസംക്രാന്തജ്ഞാനസാഗരാഃ
സാഗരാ ഇവ ഗംഭീരാസ്സന്തി ധന്യാസ്സഹസ്രശഃ
തയോരേവ കൃപാപാത്രം കൃഷ്ണലീലാശുകോ മുനിഃ;
യദാശ്രമാങ്ഗണേ നിത്യം രമന്തേ തന്ത്രവിസ്തരാഃ.
തിലകം കലാപാലീനാം നീലീതി നിലയം ശ്രിയാം
യമലം ജനയാഞ്ചക്രേ യഞ്ച കീർത്തിഞ്ച ശാശ്വതീം.
യസ്യ ദാമോദരോ നാമ പിതാ സവിതൃസന്നിഭഃ
അനൃണസ്യ ഹി യസ്യാസന്നധർമണ്ണാ മരുദ്ഗണാഃ
യസ്യ തൽ പ്രിയസർവസ്വം രാഘവേശാനസംജ്ഞകം
വിനേയസ്സ വിധേയാനാം സുഹൃൽ…
യസ്യ ദക്ഷിണകൈലാസലീലാപരിണതം മഹഃ
ചർച്ചാചന്ദനഗന്ധേന സുഗന്ധയതി മാനസം.
കൃഷ്ണലീലാശുകസ്യാസ്യ കിശോരമധിദൈവതം
ശ്രുതിരത്നമിദം ബ്രൂ തേ വേണുവാദിമുഖേന്ദുനാ”
എന്നു സ്വാമിയാർ ബാലകൃഷ്ണസ്തോത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഇതിൽ നിന്നു പ്രജ്ഞേശാനൻ എന്നൊരു സിദ്ധൻ ജീവിച്ചിരുന്നു എന്നും അദ്ദേഹത്തിനു് ആദിത്യപ്രജ്ഞനെന്നൊരു ശിഷ്യനും ഈശാനദേവൻ എന്നൊരു പ്രശിഷ്യനുമുണ്ടായിരുന്നു എന്നും അവരുടെ കരുണയ്ക്കു കൃഷ്ണലീലാശുകൻ പാത്രമായെന്നും അദ്ദേഹത്തിനു രാഘവേശാനൻ എന്നൊരു സുഹൃത്തു കൂടിയുണ്ടായിരുന്നു എന്നും തൃശ്ശൂരിലെ ദേവനെ അദ്ദേഹം ആരാധിച്ചിരുന്നു എന്നും നാമറിയുന്നു.
9.16.6കാലം
കുറഞ്ഞ പക്ഷം മൂന്നു പേരെങ്കിലും വില്വമങ്ഗലത്തു സ്വാമിയാർ എന്ന പേരിൽ കേരളത്തിൽ ജീവിച്ചിരുന്നിരിക്കണമെന്നും അവരിൽ ആദ്യത്തെ വില്വമങ്ഗലത്തിന്റെ കാലം ക്രി. പി. ഒൻപതാം ശതകവും രണ്ടാമന്റേതു പതിമ്മൂന്നാം ശതകത്തിനോടടുത്തും മൂന്നാമന്റേതു പതിനേഴാം ശതകവുമാണെന്നത്രേ ചില പണ്ഡിതന്മാരുടെ പക്ഷം. പതിനേഴാം ശതകത്തിൽ കൃഷ്ണനാട്ടം രചിച്ച കോഴിക്കോട്ടു മാനവേദ രാജാവിന്റെ ഗുരുവായി ഒരു തെക്കേമഠത്തിൽ സ്വാമിയാരുണ്ടായിരുന്നിരിക്കാം. അദ്ദേഹം വിഷ്ണുഭക്തനുമായിരുന്നിരിക്കാം. പക്ഷെ അദ്ദേഹമല്ല ലീലാശുകൻ എന്നുള്ളതിനു സംശയമില്ല. ഞാൻ മുമ്പു സൂചിപ്പിച്ച പണ്ഡിതന്മാർ ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന വില്വമങ്ഗലം ശ്രീകൃഷ്ണകർണ്ണാമൃതവും ശ്രീചിഹ്നവും പതിമ്മൂന്നാം ശതകത്തോടടുത്തു ജീവിച്ചിരുന്ന വില്വമങ്ഗലം പുരുഷകാരം തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു എന്നു വാദിക്കുന്നു. ആ വാദം ശരിയാണെങ്കിൽ കൃഷ്ണലീലാശുകബിരുദത്താൽ അലംകൃതന്മാരും കൃഷ്ണഭക്തന്മാരും വൈയാകരണശിഖാമണികളുമായി രണ്ടു വില്വമങ്ഗലന്മാരെ നമുക്കു് അധ്യാഹരിക്കേണ്ടിയിരിക്കുന്നു. അതിന്റെ ആവശ്യം കാണുന്നില്ലെന്നു മാത്രമല്ല, അശ്ചര്യകരമായ ആ സംഭവത്തിനു തെളിവുമില്ല. ദേവൻ എന്നൊരു പണ്ഡിതൻ സംസ്കൃതധാതുക്കളെ അധികരിച്ചു ദൈവം എന്നൊരു വ്യാകരണഗ്രന്ഥം കരികാരൂപത്തിൽ നിർമ്മിച്ചു. അതിനു കൃഷ്ണലീലാശുകൻ കാഞ്ചീപുരത്തുവച്ചു രചിച്ച വിശദവും വിസ്തൃതവുമായ വാർത്തികമാണു് പുരുഷകാരം.
“ഉക്താനുക്തദ്വിരുക്താനി സ്ഥാനേ സ്ഥാനേ വിവൃണ്വതാ
കൃഷ്ണലീലാശുകേനൈവം കീർത്തിതം ദൈവവാർത്തികം.
കൃഷ്ണലീലാശുകസ്യേയം കൃതിഃ കൃതിമനോഹരാ
പുഷ്ണതീ കൃഷ്ണസമ്പ്രീതീം ഭുവനാന്യഭിപുഷ്യതു”
എന്നീ ശ്ലോകങ്ങൾ അതിന്റെ അവസാനത്തിൽ കാണുന്നു. പുരുഷകാരത്തിലെ മങ്ഗലാചരണപദ്യവും ശ്രീകൃഷ്ണപരമാണു്. പുരുഷകാരത്തിൽ ഗ്രന്ഥകാരൻ ശൃങ്ഗാരപ്രകാശകർത്താവായ ഭോജദേവനേയും (ക്രി. പി. പതിനൊന്നാം ശതകം) ധാതുപാഠനിർമ്മാതാവായ ഹേമചന്ദ്രനേയും (ക്രി. പി. 1088–1172) കവികാമധേനുവിന്റെ പ്രണേതാവായ ബോപ്പദേവനേയും (പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാർദ്ധം) സ്മരിക്കുന്നു. ക്രി. പി. പതിന്നാലാം ശതകത്തിന്റെ പശ്ചാർദ്ധത്തിൽ ഗ്രന്ഥനിർമ്മാണം ചെയ്ത സായണാചാര്യർ ധാതുവൃത്തിയിൽ പുരുഷകാരത്തേയും സ്മരിക്കുന്നു. അതുകൊണ്ടു പുരുഷകാരകർത്താവായ കൃഷ്ണലീലാശുകന്റെ ജീവിതകാലം ക്രി. പി. പതിമ്മൂന്നാം ശതകത്തിന്റെ ചരമപാദത്തിനു മുമ്പല്ലെന്നു് അനുമാനിക്കാം. ശ്രീചിഹ്നത്തിന്റെ ഒടുവിലത്തെ നാലു സർഗ്ഗം രചിച്ച ദുർഗ്ഗാപ്രസാദയതി ത്രിവിക്രമന്റെ പ്രാകൃതവ്യാകരണത്തെ സ്മരിക്കുന്നു. ത്രിവിക്രമൻ ഹേമചന്ദ്രനെ ഉദ്ധരിക്കുന്നതുകൊണ്ടും മറ്റും അദ്ദേഹത്തിന്റെ കാലം പതിമ്മൂന്നാം ശതകത്തിന്റെ പ്രഥമപാദമായിരിക്കണമെന്നാണു് അഭിയുക്തമതം. ആ വഴിക്കു നോക്കുമ്പോഴും ഈ അനുമാനം സമുചിതമായിരിക്കുന്നു.
9.16.7ശ്രീചിഹ്നം
ശ്രീചിഹ്നം അഥവാ ഗോവിന്ദാഭിഷേകം വരരുചിയുടെ പ്രാകൃതപ്രകാശസൂത്രങ്ങളെ ഉദാഹരിക്കുന്നതും പന്ത്രണ്ടു സർഗ്ഗത്തിലുള്ളതുമായ ഒരു പ്രാകൃതകാവ്യമാകുന്നു. അതിൽ ആദ്യത്തെ എട്ടു സർഗ്ഗം വില്വമങ്ഗലത്തിന്റേയും ബാക്കി നാലു സർഗ്ഗം അദ്ദേഹത്തിന്റെ ‘കനിഷ്ഠകുലഗ’നും ‘ചരണാബ്ജഭൃങ്ഗ’വുമായ ദുർഗ്ഗാപ്രസാദയതിയുടേയും കൃതിയാണു്. ഗ്രന്ഥത്തിനു് ആദ്യന്തം ദുർഗ്ഗാപ്രസാദൻ തന്നെ ഭക്തിവിലാസം എന്ന പേരിൽ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്. സർഗ്ഗാന്തശ്ലോകങ്ങളിൽ ‘ശ്രീ’ എന്ന മുദ്രയുള്ളതുകൊണ്ടാണു് പ്രസ്തുത കാവ്യത്തിനു ശ്രീചിഹ്നം എന്ന പേർ വന്നതു്. അതുപോലെ ശിശുപാലവധത്തിലേയും കിരാതാർജ്ജുനീയത്തിലേയും ഹരവിജയത്തിലേയും സർഗ്ഗാന്തശ്ലോകങ്ങളിൽ ‘ശ്രീ’ മുദ്ര മാഘനും ‘ലക്ഷ്മീ’ മുദ്ര ഭാരവിയും ‘രത്ന’ മുദ്ര രത്നാകരനും യഥാക്രമം പതിച്ചിട്ടുണ്ടെന്നുള്ളതു ഭാവുകന്മാർക്കു് അശ്രുതപൂർവ്വമല്ലല്ലോ. താഴെക്കാണുന്ന പദ്യങ്ങൾ ദുർഗ്ഗാപ്രസാദന്റെയാണു്. കവനവിഷയത്തിൽ ശിഷ്യനും ഗുരുവിനും തമ്മിൽ അജഗജാന്തരമുണ്ടു്.
“കോദണ്ഡമങ്ഗലവചോഗദിതേ ഹി ധാമ്നി
ശ്രീകൃഷ്ണദർശനപരഃ കില കർണ്ണഭൃത്യഃ [1]
ജാതഃ ക്രമേണ പരഹംസപദേ സ്ഥിതോസ്മിൻ
യോങ്കസ്ഥിതസ്തമവലോക്യ ജഗാമ തൃപ്തിം.”
“ശ്രീപദ്മപാദമുനിവര്യവിനേയവർഗ്ഗ–
ശ്രീഭൂഷണം മുനിരസൗ കവിസാർവഭൗമഃ
ശ്രീകൃഷ്ണരൂപപരാമാമൃതപാനശീല–
ശ്ചക്രേ തദീയചരിതം ബഹുധാ ഹിതായ”
(ഒന്നാം സർഗ്ഗം)
“ശ്രീകൃഷ്ണലീലാശുകബദ്ധകാവ്യം
വിവൃത്യ ലോകസ്യ ഹിതായ പൂർവ്വം
തച്ഛേഷപൂർത്തിഞ്ച പുനർവിധായ
വിവൃണ്മഹേഽഥോത്തരഭാഗമേതം.”
(ഒൻപതാം സർഗ്ഗം)
“മുക്തിസ്ഥലാലയശിവാപദഭക്തിലേശാ–
ദ്ദുർഗ്ഗപ്രസാദയതിരിത്യഭിധാം ദധാനഃ
കർത്താ സ്വയം സുകൃതമാത്രഫലാന്യഭീപ്സുഃ
കൃഷ്ണേർപ്പയാമ്യഥ വിശുദ്ധികരാ മഹാന്തഃ.”
(പന്ത്രണ്ടാം സർഗ്ഗം)
“ചാപമങ്ഗലഗൃഹോ യതീശ്വരോ
ബില്വമങ്ഗലഗൃഹോ വാ ഭവതി യഃ
മമ ഏഷ പരിചാരകാരണാൽ
ബ്രഹ്മതാമുപഗതഃപ്രസീദതു.”
(ടി – ഛായ)
ഈ പദ്യങ്ങളിൽനിന്നു ശ്രീചിഹ്നം ലീലാശുകന്റെ ഒടുവിലത്തെ കൃതിയായിരുന്നു എന്നും, അതു സമാപിക്കുന്നതിനുമുമ്പു് അദ്ദേഹം ബ്രഹ്മസായുജ്യം പ്രാപിച്ചു എന്നും, എട്ടാം സർഗ്ഗത്തിനു മേലുള്ള ഭാഗം നിർമ്മിച്ച ദുർഗ്ഗാപ്രസാദൻ ആദ്യം മുക്കോലബ്ഭഗവതിയുടെ ഉപാസകനായിരുന്നു എന്നും പിന്നീടു ലീലാശുകന്റെ അന്തേവാസിയായി ആദ്യം ശ്രീചിഹ്നം എട്ടു സർഗ്ഗം വ്യാഖ്യാനിക്കുകയും പിന്നീടു് അതു പൂരിപ്പിക്കുകയും ചെയ്തു എന്നും നാമറിയുന്നു.
“പല്യങ്കിതഃ പൂർവപകാരശോഭി–
ദ്വിരൂപതോപേതടവർണ്ണ ഏഷഃ
പ്രവക്തി യേഷാം ഖലു നാമധേയ–
മാഗസ്ത്യകഗ്രാമഭുവം ഗതാനാം.
ഗൃഹേഷു യേ ദക്ഷിമാഭാഗസംജ്ഞേ
തേഷൂപജാതാത്മകളേബരേഷു
മോക്ഷാശ്രമീ; തേന പരം നിബദ്ധാ
വ്യാഖ്യാ മുദാ ശോധകസദ്ബലേന.
കോകാരട മകാരശ്ച ണത്വദ്വിത്വോപശോഭിതഃ
ക്രമാദ്ഭവതി യോ രാമസ്സഹകാരീ സ വൈഷ്ണവഃ”
എന്ന പദ്യങ്ങളിൽ നിന്നു സന്യാസസ്വീകാരത്തിനുമുമ്പു ദുർഗ്ഗാപ്രസാദൻ തെക്കേടത്തില്ലത്തേ ഒരു നമ്പൂരിയായിരുന്നു എന്നും അദ്ദേഹത്തിനു ഗ്രന്ഥരചനയിൽ കോടമണ്ണു രാമപ്പിഷാരടി വേണ്ട സാഹായ്യം ചെയ്തു എന്നും കാണാം. ‘ആഗസ്ത്യകഗ്രാമം’ ഏതെന്നു മനസ്സിലാകുന്നില്ല. “തൽകനിഷ്ഠകുലഗഃ” എന്നു ദുർഗ്ഗാപ്രസാദൻ തന്നെപ്പറ്റി പറയുന്നതുകൊണ്ടു് വില്വമങ്ഗലവും ആ ഇല്ലത്തിൽത്തന്നെ ജനിച്ചതായി സങ്കല്പിക്കണം. “പല്യങ്കിതഃ” ഇത്യാദി ശ്ലോകത്തിൽനിന്നു് ആ ഇല്ലക്കാരെ “പട്ടപ്പള്ളി” എന്നുകൂടി വിളിച്ചിരുന്നതായും ഉദ്ദേശിക്കാം. ശ്രീചിഹ്നവ്യാഖ്യായിൽ ദുർഗ്ഗാപ്രസാദൻ ലീലാശുകനെ പത്മപാദാചാര്യരുടെ ‘വിനേയൻ’ എന്നു പറയുന്നതുകൊണ്ടു് അദ്ദേഹം ക്രി. പി. ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്നിരിക്കണമെന്നുള്ള വാദം സങ്ഗതമല്ല. തെക്കേമഠത്തിലെ സ്വാമിയാരന്മാർ ഏതു കാലത്തു ജീവിച്ചിരുന്നാലും അവരെ പത്മാപാദന്റെ ശിഷ്യന്മാർ എന്നു പറയാവുന്നതാണു്. വങ്ഗദേശത്തിലെന്നപോലെ ശ്രീകൃഷ്ണകർണ്ണാമൃതത്തിനു പ്രസിദ്ധി മറ്റൊരിടത്തുമില്ല; എങ്കിലും ക്രി.പി. 1205-ൽ ആ ദേശത്തിൽ വിരചിതമായ സദുക്തികർണ്ണാമൃതത്തിൽ കേരളീയകൃതികളിൽ മുകുന്ദമാലയിലേ ശ്ലോകങ്ങളല്ലാതെ കർണ്ണാമൃതത്തിലെ ഒരു ശ്ലോകം പോലും ഉദ്ധരിക്കാത്തതു ചിന്തനീയമായിരിക്കുന്നു. പ്രത്യുത ജയദേവന്റെ അഷ്ടപദിയിൽനിന്നു ധാരാളം ശ്ലോകങ്ങൾ എടുത്തുചേർത്തിട്ടുമുണ്ടു്. അന്നു കർണ്ണാമൃതമില്ലെന്നിരുന്നാലേ അങ്ങനെയൊരു സംഭവത്തിനു് ഉപപത്തി കാണുന്നുള്ളു. രാധാകൃഷ്ണപരങ്ങളായ അനേകം പദ്യങ്ങൾ കർണ്ണാമൃതത്തിലുണ്ടു്; ക്രി. പി. ഒൻപതാം ശതകത്തിൽ രാധാരാധനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നില്ലെന്നുള്ള വസ്തുതയും ഇവിടെ അനുസ്മരിക്കേണ്ടതാണു്. ബ്രഹ്മസൂത്രങ്ങളുടെ സാരം അദ്വൈതവേദാന്തപക്ഷമനുസരിച്ചു ഗുരുശിഷ്യസംവാദരൂപത്തിൽ സംക്ഷിപ്തമായി പ്രതിപാദിക്കുന്നതാണു് അദ്വൈതപ്രകാശമെന്ന ഗ്രന്ഥം. അതിൽ ഒൻപതു ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ആ നിബന്ധത്തിന്റെ പ്രണേതാവു് ഒരു ദുർഗ്ഗാപ്രസാദയതിയാണു്. അദ്ദേഹം ഗോവിന്ദാശ്രമയതിയുടെ ശിഷ്യനും നാരായണപ്രിയനെന്ന അഭിധാനാന്തരത്തിൽ വിദിതനുമായിരുന്നു. രാമതീർത്ഥൻ എന്നൊരു പണ്ഡിതന്റെ ബ്രഹ്മസൂത്രവ്യാഖ്യാനമാണു് തനിക്കു് ഉപജീവ്യമായിരുന്നതെന്നു ഗ്രന്ഥകാരൻ പറയുന്നുണ്ടു്. അദ്ദേഹവും ശ്രീചിഹ്നവ്യാഖ്യാതാവും ഒരാളാണെന്നു തോന്നുന്നില്ല.
9.16.8ശ്രീകൃഷ്ണകർണ്ണാമൃതം
വില്വമങ്ഗലത്തിന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ളതു മൂന്നാശ്വാസങ്ങളിൽ മൂന്നൂറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ശ്രീകൃഷ്ണകർണ്ണാമൃതമാകുന്നു. ആ സ്തോത്രതല്ലജത്തിന്റെ അമൃതാതിശായിയായ മാധുര്യം ആസ്വദിച്ചുതന്നെ അറിയേണ്ടതാണു്. വില്വമങ്ഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണചണമായ ഉല്ലേഖവൈചിത്ര്യം, മുതലായി അഭൗമങ്ങളായുള്ള പല മഹാകവിസിദ്ധികൾക്കു് അതിലെ ഓരോ ശ്ലോകവും മൂർദ്ധാഭിഷിക്തോദാഹരണമാകുന്നു.
“കമനീയകിശോരമുഗ്ദ്ധമൂർത്തേഃ
കളവേണുക്വണിതാദൃതാനനേന്ദോഃ
മമ വാചി വിജൃംഭതാം മുരാരേർ–
മ്മധുരിംമ്ണഃ കണികാപി കാപി കാപി.”
“മാര മാ രമ മദീയമാനസേ
മാധവൈകനിലയേ യദൃച്ഛയാ
ഹേ രമാരമണ! വാര്യതാമസൗ,
കസ്സഹേത നിജവേശ്മലംഘനം?”
ഇത്യാദി പദ്യങ്ങൾ കേൾക്കുന്ന ഏതു സഹൃദയന്റെ ഹൃദയമാണു് സർവവും വിസ്മരിച്ചു് അനിർവചനീയമായ ആനന്ദസാഗരത്തിൽ ആറാടാത്തതു്? സംസ്കൃതഭാഷയിൽ അനവധി അപ്രമേയപ്രഭാവങ്ങളായ ഭഗവൽസ്തോത്രങ്ങൾ വിരചിതങ്ങളായിട്ടുണ്ടു്. എങ്കിലും വില്വമങ്ഗലത്തിന്റെ കർണ്ണാമൃതത്തോടു് ഒന്നിനെ ഉപമിക്കണമെങ്കിൽ അതിനു് ആ കർണ്ണാമൃതമല്ലാതെ മറ്റൊന്നും അർഹമല്ല. തനിയ്ക്കു ശ്രീകൃഷ്ണന്റെ നേർക്കുള്ള ഭക്തിയെപ്പറ്റി കവി ഇങ്ങനെ പറയുന്നു: –
“ശൈവാ വയം ന ഖലു തത്ര വിചാരണീയം.
പഞ്ചാക്ഷരീജപപരാ നിതരാം, തഥാപി
ചേതോ മദീയമതസീകുസുമാവഭാസം
സ്മേരാനനം സ്മരതി ഗോപവധൂകിശോരം”
കർണ്ണാമൃതത്തിനു പാപയല്ലയസൂരിയുടേയും രാമചന്ദ്രബുധേന്ദ്രന്റേയും വ്യാഖ്യാനങ്ങൾക്കു പുറമേ ഗോപാലൻ, വൃന്ദാവനദാസൻ, ശങ്കരൻ, ബ്രഹ്മദത്തൻ മുതലായി വേറേയും പല പണ്ഡിതന്മാരുടേയും വ്യാഖ്യാനങ്ങളുണ്ടു്.
9.16.9ഇതരകൃതികൾ
(1) ശ്രീകൃഷ്ണകർണ്ണാമൃതം, (2) ശ്രീചിഹ്,നം (3) പുരുഷകാരം, ഇവയ്ക്കുപുറമേ സ്വാമിയാർ (4) അഭിനവകൗസ്തുഭമാല, (5) ദക്ഷിണാമൂർത്തിസ്തവം, (6) കാലവധകാവ്യം, (7) ദുർഗ്ഗാസ്തുതി, (8) ബാലകൃഷ്ണസ്തോത്രം, (9) ബാലഗോപാലസ്തുതി, (10) ഭാവനാമുകുരം, (11) രാമചന്ദ്രാഷ്ടകം, (12) ഗണപതിസ്തോത്രം, (13) അനുഭവാഷ്ടകം, (14) മഹാകാളാഷ്ടകം, (15) കാർക്കോടകസ്തോത്രം, (16) ശ്രീകൃഷ്ണവരദാഷ്ടകം, (17) വൃന്ദാവനസ്തോത്രം, (18) കൃഷ്ണലീലാവിനോദം, (19) ശങ്കരഹൃദയങ്ഗമ, (20) സുബന്തസാമ്രാജ്യം, (21) തിങന്തസാമ്രാജ്യം, (22) ക്രമദീപിക എന്നിങ്ങനെ പല ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അഭിനവകൗസ്തുഭമാല മഹാവിഷ്ണുവിന്റെ പാദാദികേശരൂപമായ ഒരു സ്തോത്രമാകുന്നു. ആകെ നാല്പത്താറു ശ്ലോകങ്ങളുണ്ടു്. ‘ശ്രീകൃഷ്ണകേളിശുകവാങ്മയവീചിമാലാ’ എന്ന പാദത്തിൽ കവിമുദ്രയുണ്ടു്. ദക്ഷിണാമൂർത്തിസ്തവം ശൈവമാണു്; ആകെ പതിമ്മൂന്നു ശ്ലോകങ്ങളേയുള്ളു. ‘ദക്ഷിണാമൂർത്തിമൂർത്തൗ ഭഗവതി കൃതഭാവാ കൃഷ്ണലീലാശുകീയാ’ എന്നൊരു മുദ്ര അതിലും കാണുന്നു. കാലവധം തൃപ്പറങ്ങോട്ടപ്പന്റെ കാലജയത്തെ വാഴ്ത്തുന്നതും മൂന്നു സർഗ്ഗത്തിലുള്ളതുമായ ഒരു ലഘുകാവ്യമാണു്. ‘ഇതി ശ്രീകൃഷ്ണലീലാശുകസ്യ കൃതൗ കാലവധേ തൃതീയസർഗ്ഗഃ’ എന്നു് ആ ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഒരു കുറിപ്പുണ്ടു്. ദുർഗ്ഗാസ്തുതി അരിയന്നൂർകാവിലെ (ഹരികുമാരീമന്ദിരം) ദുർഗ്ഗയെ പതിനാറുശ്ലോകങ്ങൾ കൊണ്ടു വന്ദിയ്ക്കുന്ന ഒരു സ്തോത്രമാകുന്നു. ‘കിമപി രചിതമേതൽ കൃഷ്ണലീലാശുകേന’ എന്നു് അതിലും കവിയുടെ പ്രസ്താവനയുണ്ടു്. ബാലകൃഷ്ണസ്തോത്രം കർണ്ണാമൃതത്തോടു കിടനില്ക്കുന്ന ഒരു സ്തുതിയാണു്.
“താപിഞ്ഛഗുച്ഛരുചി താമരസായതാക്ഷം
താരുണ്യനിർഭരതരങ്ഗിതചാരുലീലം
താപത്രയപ്രഥമഭേഷജമങ്ഗഭാജാം
താദൃങ്മഹഃ സ്ഫുരതു ചേതസി താവകീനം.”
എന്ന ശ്ലോകം അതിലുൾപ്പെടുന്നു. ബാലഗോപാലസ്തുതി ഓരോ ശ്ലോകത്തിനും ഓരോ മനോഹരമായ ചിത്രത്തോടുകൂടി ഉത്തരഭാരതത്തിൽ കണ്ടെടുത്തിട്ടുള്ള ഒരു സ്തോത്രരത്നമാണു്. ഭാവനാമുകുരം ആഗമസമ്പ്രദായത്തിൽ ശ്രീകൃഷ്ണധ്യാനത്തിനു് ഉപയോഗിയ്ക്കേണ്ട മറ്റൊരു വിശിഷ്ടസ്തോത്രമാകുന്നു. രാമചന്ദ്രാഷ്ടകം ശ്രീരാമപരമാണു്. “കൃഷ്ണകേളിശുകഭക്തി കന്ദളീം പുഷ്ണതീ” എന്നു് അതിലും കവിമുദ്ര കാണുന്നു. ഗണപതിസ്തോത്രത്തിൽ വടതരുമൂലസ്ഥിതനായ വിഘ്നേശ്വരനെ കവി സ്തുതിക്കുന്നു; ആ സ്തോത്രത്തിന്റെ നിർമ്മിതി മൈസൂരിൽ ദോരസമുദ്രത്തിൽവച്ചായിരുന്നു. പുരുഷകാരത്തിന്റെ നിർമ്മാണം കാഞ്ചീപുരത്തു വച്ചായിരുന്നു എന്നു മുൻപു പറഞ്ഞുവല്ലോ. കാർക്കോടകസ്തോത്രത്തിൽനിന്നു് ഒരു ശ്ലോകം താഴെ ഉദ്ധരിക്കുന്നു.
“കാർക്കോടകേശ്വരോ ജീയാദർക്കകോടിസമപ്രഭഃ
കർക്കശേതരസൗഭാഗ്യസ്തർക്കദുർഗ്രഹവിഗ്രഹഃ”
ശ്രീകൃഷ്ണവരദാഷ്ടകത്തിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം:
“വ്രജജനവനിതാമദാന്ധകേളീ–
കലഹകടാക്ഷവിലക്ഷവിഭ്രമോ വഃ
വിലസതു ഹൃദയേ വിലാസസിന്ധു–
ർമ്മുഹുരവിലംഘിതമുഗ്ദ്ധശൈശവശ്രീഃ.”
‘ശ്രീകൃഷ്ണലീലാശുകവാങ്മയീഭിരേവംവിധാഭിഃ’ എന്നു് അതിലുമുണ്ടു് കവിവാക്യം. വൃന്ദാവനസ്തുതിയിൽ അറുപതു ശ്ലോകങ്ങളുണ്ടു്. അതു വൃദ്ധാവനത്തിൽവച്ചു രചിച്ചതാണു്. “വൃന്ദാവനവ്യസനിനസ്തവ ദേവ, കൃഷ്ണലീലാശുകേന രചിതം നിചിതം ഗുണൗഘൈഃ” എന്നു് ആ സ്തോത്രത്തിലും ഗ്രന്ഥകാരമുദ്രയുണ്ടു്. ‘കൃഷ്ണലീലാവിനോദം’ ഭോജദേവന്റെ സരസ്വതീകണ്ഠാഭരണമെന്ന വ്യാകരണഗ്രന്ഥത്തിന്നു വിപുലമായുള്ള ഒരു വ്യാഖ്യാനമാണു്. സുബന്തസാമ്രാജ്യവും തിങന്ത സാമ്രാജ്യവും സ്വതന്ത്രങ്ങളായ രണ്ടു വ്യാകരണഗ്രന്ഥങ്ങളാകുന്നു. ആഗമശാസ്ത്രത്തിൽ വില്വമങ്ഗലം ശ്രീകൃഷ്ണപൂജാവിധിപരമായി നിർമ്മിച്ചിട്ടുള്ള ഒരു ഗ്രന്ഥമാകുന്നു ക്രമദീപിക. രഹസ്യഗോപാലതന്ത്രചിന്താമണി എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവായ വാസുദേവൻനമ്പൂരി, കേരളീയരായ ഈശാനദേവൻ, കൃഷ്ണലീലാശുകൻ, ഭവത്രാതൻ, രാഘവാനന്ദൻ, മാധവൻ, ശങ്കരൻ, നാരായണാചാര്യൻ എന്നിവരെ സമ്പ്രദായപ്രവർത്തകന്മരായി പരിഗണിച്ചു വന്ദിക്കുന്നു. വില്വമങ്ഗലത്തെ വന്ദിക്കുന്നതു്–
“കൃഷ്ണലീലാശുകശ്രീമച്ചരണാം ഭോജനിസ്സൃതാം
യതീന്ദ്രമധുപവ്രാതവേഷ്ടിതാം ധൂളിമാശ്രയേ.”
എന്നാണു്. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിജയനഗരത്തെ അലങ്കരിച്ചിരുന്ന ഉത്തമകവയിത്രിയും വീരകമ്പണനെന്ന രാജകുമാരന്റെ പ്രേയസിയുമായ ഗങ്ഗാദേവി തന്റെ മധുരാവിജയമെന്ന മനോഹരമായ കാവ്യത്തിൽ
“മന്ദാരമഞ്ജരീസ്യന്ദിമകരന്ദരസാബ്ധയഃ
കസ്യ നാഹ്ലാദനായാലം കർണ്ണാമൃതകവേർഗ്ഗിരഃ?”
എന്നു് ഈ ഭക്തശിരോമണിയെ പ്രശംസിക്കുന്നു.
9.16.10ഉപസംഹാരം
ഈവിധത്തിൽ ഒരു പരമഭാഗവതൻ, മഹാവൈയാകരണൻ, പ്രാകൃതഭാഷാപാരീണൻ, ശ്രീകൃഷ്ണസമ്പ്രദായഗുരു, വേദാന്തകേസരി, മഹാകവിമൂർദ്ധന്യൻ ഇങ്ങനെ പല നിലകളിലും വില്വമങ്ഗലത്തു സ്വാമിയാർ തന്റെ വിജയഭേരി മുഴക്കി; കീർത്തിപതാക പാറിച്ചു; ഭാരതവർഷമെങ്ങും കേരളത്തിന്റെ പേരും പെരുമയും പരത്തി. സാക്ഷാൽ ബാലകൃഷ്ണഭഗവാന്റെ മുരളീനാദംപോലെ മധുരമാണു് അദ്ദേഹത്തിന്റെ കർണ്ണാമൃതം; ആ പാകം മറ്റൊരു കവിക്കു്–ജയദേവനുപോലും–കൈവന്നിട്ടുണ്ടോ എന്നു സംശയമാണു്. മഹാനുഭാവനായ ആ മഹർഷികല്പൻ കേരളീയരായ നമ്മുടെ പരിപൂർണ്ണമായ ആദരത്തേയും ആരാധനത്തേയും എല്ലാക്കാലത്തും അർഹിക്കുന്നു. അദ്ദേഹമാണു് വങ്ഗദേശത്തിലെ ചൈതന്യസമ്പ്രദായത്തിനും പശ്ചിമോത്തരഭാരതത്തിലെ വല്ലഭ സമ്പ്രദായത്തിനും പ്രാചാര്യനെന്നു് ആ രണ്ടു പുണ്യശ്ലോകന്മാരായ സമ്പ്രദായപ്രതിഷ്ഠാപകന്മാരും സമ്മതിച്ചിട്ടുള്ളതാണു്. ഇതിലധികം കേരളത്തിനു് എന്തൊരു യശസ്സാണു് ലഭിക്കുവാനുള്ളതു്?
9.17ദിവാകരൻദിവാകരകവി ഏതു ദേശക്കാരനാണെന്നു വെളിവാകുന്നില്ല. ഒരു കേരളീയനായിരുന്നു എന്നുള്ളതു് നിസ്സംശയമാണു്. അദ്ദേഹം രാമായണം ബാലകാണ്ഡത്തെ വിഷയീകരിച്ചു് ‘അമോഘരാഘവം’ എന്നൊരു ചമ്പു ഏഴുച്ഛ ്വാസത്തിൽ നിർമ്മിച്ചിട്ടുണ്ടു്. ആ ചമ്പുവിന്റെ നിർമ്മാണം ശകാബ്ദം 1221-നു സമമായ ക്രി. പി. 1299-ൽ ആണെന്നുന്നള്ളതിനു തെളിവായി
“ചന്ദ്രനേത്രദ്വയക്ഷ്മാഭിശ്ശകകാലേ വിലോകിതേ
അമോഘരാഘവം കാവ്യമാവിരാസീദ്ദിവാകരാൽ.”
എന്നു് അതിന്റെ ഒടുവിൽ ഒരു ശ്ലോകമുണ്ടു്. ദിവാകരൻ താൻ ഭാർഗ്ഗവഗോത്രജനായ ഒരു ബ്രാഹ്മണനും നാരായണന്റെ പൗത്രനും കാശിയിൽവച്ചു കൈവല്യപദം പ്രാപിച്ച വിശ്വേശ്വരന്റെ പുത്രനും വിഷ്ണുവിന്റെ കനിഷ്ഠസഹോദരനുമാണെന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിൽ പ്രസ്താവിക്കുന്നു. ‘ജമദഗ്നേരന്വവായഃ’ എന്നും ‘ക്ഷോണീക്ഷേമായ രാമസ്സ്വയമജനി ഹരേര്യത്രഷഷ്ഠാവതാരഃ’ എന്നും ഉള്ള വാചകങ്ങൾ അദ്ദേഹത്തിന്റെ ഗോത്രമേതെന്നു നിർണ്ണയിക്കുവാനുള്ള ലക്ഷ്യങ്ങളാണു്.
“തത്രാധഃകൃതഭോഗിഭോഗമഹിമാ, നിർവാണഭാവോചിത–
സ്ഥാനം മാനസസമ്പദാമപി ദശോൽപത്തിക്രിയാവിക്രിയം
ജജ്ഞേ യജ്ഞചയപ്രിയഃ കലിമിളൽകല്മാഷകർമ്മോന്നമൽ–
പാപാം ഭോനിധിമധ്യലഗ്നസുകൃതോദ്ധാരായ നാരായണഃ.
ദ്വിജേന്ദ്രശേഖരസ്തസ്യ സുതോ വിശ്വേശ്വരോഽഭവൽ
യഃ പിധാതുമിവാത്മാനം മുദാമകൃത ദൂരഗാം.
യസ്സാകം ധർമ്മപത്ന്യാ പരവയസി പരി
ത്യക്തസാംസാരികാശീഃ
കാശീമാസാദ്യ സദ്യസ്സുരസരിദമൃതേ
സങ്ഗമയ്യാർപ്പിതാങ്ഗഃ
പായം പായം പുരസ്താച്ഛിവപദനിഗള–
ത്താരകബ്രഹ്മവിദ്യാ–
പീയൂഷം കർണ്ണപേയം നിരുപമസുഖദാം
പ്രാപ കൈവല്യലക്ഷ്മീം.
തസ്യാത്മജോ വിഷ്ണുരലങ്കരിഷ്ണുഃ
കുലം പവിത്രൈരമലം ചരിത്രൈഃ
ഭൂതേശസേവാസുഖമാപ്തുകാമഃ
ശ്രൗതോ വിധിർമൂർത്ത ഇവാവിരാസീൽ.
തത്രാഗ്രജേ ഗുണശ്രേണീം കൃത്വേവ ഗുണലോഭിനാ
ദിവാകരഃ കൃതോ ധാത്രാ തൽസോദര്യകഭൂഷണം.”
ഈ ശ്ലോകങ്ങളിൽനിന്നു ശേഷം വിവരങ്ങളും ഗ്രഹിക്കാവുന്നതാണു്. വാല്മീകി, കാളിദാസൻ, പിതാവായ വിശ്വേശ്വരൻ, പാണിനി, വരരുചി, പതഞ്ജലി, കാശികാകാരൻ, ന്യാസകാരൻ ഈ പൂർവസൂരികളെ കവി സ്മരിക്കുന്നു. വ്യാകരണഗുരു പിതാവുതന്നെയായിരുന്നു. വാല്മീകിയേയും കാളിദാസനേയും പറ്റിയുള്ള ശ്ലോകങ്ങളാണു് താഴെ ഉദ്ധരിക്കുന്നതു്–
“വാണീ വാസമവാപ യസ്യ വദനദ്വാരി പ്രതീക്ഷ്യേവ ഹൃൽ–
പദ്മസ്ഥാംബുജനാഭനാഭിനിവസല്ലോകേശസേവാക്ഷണം
വല്മീകപ്രഭവായ കല്മഷഭിദേ തസ്മൈ പരസ്മൈ നമോ
രാമോദാത്തചരിത്രവർണ്ണനവചഃ പ്രോദ്യോഗിനേ യോഗിനേ.”
“രമ്യാ ശ്ലേഷവതീ പ്രസാദമധുരാ ശൃങ്ഗാരസങ്ഗോജ്ജ്വലാ
ചാടൂക്തൈരഖിലപ്രിയൈരഹരഹസ്സമ്മോഹയന്തീ മനഃ
ലീലാന്യസ്തപദപ്രചാരരചനാ സദ്വർണ്ണസംശോഭിതാ
ഭാതി ശ്രീയുതകാളിദാസകവിതാ കാന്തേവ കാന്തേ രതാ.”
ഒടുവിലത്തെ ആശംസാപദ്യമാണു് അടിയിൽ കാണുന്നതു്–
“പൃത്ഥ്വീ സസ്യെഘപൃഥ്വീ വിലസതു ഭവതാ
ദ്വാരി സന്താപഹാരി
സ്വൗജഃ പ്രാപ്നോതു തേജശ്ചരതു ചിരമയം
ഗന്ധവാൻ ഗന്ധവാഹഃ
ഉദ്യോഗം ഗച്ഛതു ദ്യൗഃ കലിരപി വികലഃ
സ്താദജസ്രം ജഗത്യാം
രാമഃ ക്ഷേമായ ഭ്രയാദു് ഭവതു ച സുധിയാം
കാവ്യമേതദ്വിഭാവ്യം.”
ദിവാകരൻ രാഘവൻ എന്നൊരു രാജാവിനെ ആശ്രയിച്ചിരുന്നതായി ഗ്രന്ഥാന്തത്തിലുള്ളതും താഴെ ഉദ്ധരിക്കുന്നതുമായ ശ്ലോകത്തിൽനിന്നു് കാണാവുന്നതാണു്.
“ഇതി ധൃതരസസാരൈർഗ്ഗദ്യപദ്യൈരുദാരൈഃ
കവിതുരവിതു(?)രസ്യ ശ്രാവ്യമാകർണ്ണ്യ കാവ്യം
ഭൃഗുപതിവിജയശ്രീചിഹ്നമഹ്നായ തുഷ്യ–
ന്നഭിലഷിതമമുഷ്യാമോഘയദ്രാഘവേന്ദുഃ”
ശ്രീരാമന്റെ പരശുരാമവിജയത്തെ വിഷയീകരിച്ചു താൻ രചിച്ച പ്രസ്തുതകാവ്യം കണ്ടു സന്തോഷിച്ചു രാഘവൻ തന്റെ ആശയെ ഫലപൂർണ്ണമാക്കി എന്നാണല്ലോ പ്രസ്തുത ശ്ലോകത്തിന്റെ സാരം. അതുകൊണ്ടാണു് അതിനു് അമോഘരാഘവം എന്നു പേർ വന്നതു്. ഈ രാഘവൻ രാഘവാനന്ദന്റെ പുരസ്കർത്താവായി കോലത്തുനാട്ടിൽ ജീവിച്ചിരുന്ന രാഘവനാണെന്നു തോന്നുന്നു. കേരളത്തിലെന്നപോലെ സംസ്കൃതത്തിലും ദേശഭാഷയിലും അത്ര വളരെ ചമ്പുക്കൾ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ ഒരിടത്തും വിരചിതങ്ങളായിട്ടില്ല. ഇതുവരെ അറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ ചമ്പു അമോഘരാഘവം തന്നെയാണു്.
9.18ശിവരാമൻകേരളത്തിലെ പ്രഥമഗണനീയന്മാരായ വ്യാഖ്യാകാരന്മാരിൽ അന്യതമനാണു് ശിവരാമൻ. അദ്ദേഹത്തെക്കുറിച്ചു് ഇതിനു മുൻപുതന്നെ ചില വിവരങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അദ്ദേഹം കേരളീയനായ ഒരു ദ്രാവിഡ ബ്രാഹ്മണനാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ശാരദതനയന്റെ ഭാവപ്രകാശനത്തെ ഒരു പ്രമാണഗ്രന്ഥമായി ശിവരാമൻ ഉദ്ധരിക്കുന്നതുകൊണ്ടു ക്രി. പി. പന്ത്രണ്ടാം ശതകത്തിനു പിന്നീടാണു് അദ്ദേഹത്തിന്റെ കാലമെന്നു ക്ലപ്തമായി പറയാം. കൂടിയാട്ടത്തിൽ ചാക്യാന്മാർ പ്രയോഗിക്കുന്ന തപതീസംവരണം, സുഭദ്രാധനജ്ഞയം, നാഗാനന്ദം എന്നീ നാടകങ്ങൾക്കു് അദ്ദേഹം യഥാക്രമം രചിച്ചിട്ടുള്ള വിവരണം, വിചാരതിലകം, വിമർശിനി എന്നീ വ്യാഖ്യാനങ്ങൾ സരസങ്ങളും സർവങ്കഷങ്ങളും, വ്യാകരണം അലങ്കാരം മുതലായ ശാസ്ത്രങ്ങളിലും ഇതിഹാസപുരാണങ്ങളിലും അദ്ദേഹത്തിനുള്ള അഗാധമായ ജ്ഞാനത്തെ സ്പഷ്ടീകരിക്കുന്നവയുമാണു്. വ്യാഖ്യാതാവു് ഒരു ശിവഭക്തനായിരുന്നു എന്നും ആ നിബന്ധനങ്ങളിൽനിന്നു വെളിവാകുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങൾ അദ്ദേഹത്തിന്റേതാണു്.
“പ്രണിപത്യ ചന്ദ്രചൂഡം ശ്രീമൽകുലശേഖരാനീന്ദ്രകൃതം
തപതീസംവരണാഖ്യം നാടകമധികൃത്യ വിവരണംക്രിയതേ.” (സംവരണവ്യാഖ്യ)
“ശിവായാശേഷഗുരവേ ശിവായൈ തദ്ഭിദാഭിദേ
ആഭ്യാമനന്യരൂപായ മഹ്യഞ്ച സതതം നമഃ
യതശ്ശിവസ്യാങ്കുരിതാ വിദുഷാഞ്ച കൃപാ മയി
വ്യാകരോമി യഥാബോധം തൽ സുഭദ്രാധനഞ്ജയം.”
“ഗുണവ്യതികരക്രമപ്രസൃമരാന്യധീവൃത്തിഭിഃ
പ്രഗേതനമനുജ്ത്സിതശ്രുതിപഥൈരനാദീനവം
പരാശരജജൈമിനിപ്രമുഖവിദ്വദഗ്രേസരൈഃ
പ്രവർത്തിതമനുത്തമം മതമതദ്വിദപ്യാശ്രയേ.
വ്യസ്താവ്യസ്തതയാശേഷതത്വസ്വാത്മസുനിർഭരം
ശിവം ദേശികമാശ്രിത്യ നാഗാനന്ദം വിമൃശ്യതേ.”
“ശ്രീശങ്കരോരുകരുണാജനനീഭൃതേന
രാമേണ ദാശരഥിവൃത്തസുജീവനേന
സാഹിത്യമാർഗ്ഗപരിചംക്രമണപ്രയാസം
ശിഷ്യാൻ വിബോധയിതുമേഷ കൃതോ വിചാരഃ
ദ്വിഷതാം ന ഗുണഃ കോപി ന ദോഷസ്സുഹൃദാമപി
പ്രകാശേത; തടസ്ഥോത്ര വിവിനക്ത്യുഭയം ജനഃ.”
(ധനഞ്ജയവ്യാഖ്യ) (നാഗാനന്ദവ്യാഖ്യ–ഉപക്രമം) (ടി. ഉപസംഹാരം)
ഉപോത്തമശ്ലോകത്തിൽനിന്നു ശിവരാമനെ രാമനെന്നും വിളിച്ചുവന്നിരുന്നു എന്നും, രാമായണംവായനയായിരുന്നു അദ്ദേഹത്തിന്റെ ജീവികാമാർഗ്ഗമെന്നും അദ്ദേഹത്തിനു് അനേകം ശിഷ്യന്മാരുണ്ടായിരുന്നു എന്നു കാണാവുന്നതാണു്.
9.19രാമായണവ്യാഖ്യ സർവ്വാർത്ഥസാരംവാല്മീകി രാമായണത്തിനു സർവ്വാർത്ഥസാരം എന്നൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവായ വെങ്കടേശ്വരൻ ശിവരാമന്റെ ശിഷ്യനായിരുന്നു എന്നുള്ളതിനു താഴെക്കാണുന്ന ശ്ലോകം തെളിവാണു്.
“ശിവസ്യ രാമസ്യ ഗുരോർമ്മഹാകവേർ–
ന്നിയോജനാനുഗ്രഹണോപദേശനൈഃ
തയാശിഷാരണ്യകകാണ്ഡമർത്ഥതഃ
സമുജ്ജ്വലം വ്യാകൃത വെങ്കടേശ്വരഃ.”
9.20കേരളത്തിലെ ജ്യോതിഷം9.20.1ചില പ്രാചീനഗ്രന്ഥങ്ങൾ
ജ്യോതിശ്ശാസ്ത്രത്തിനു കേരളത്തിൽ പൂർവ്വകാലം മുതല്ക്കുതന്നെ വളരെ പ്രചാരവും പ്രാമാണികതയും സിദ്ധിച്ചിട്ടുണ്ടു്. ആ ശാസ്ത്രത്തിൽ കേരളീയർക്കുള്ള സർവങ്കഷമായ ജ്ഞാനവും സുപ്രസിദ്ധമാണു്. അനവധി വിശിഷ്ടങ്ങളായ ജ്യോതിഷഗ്രന്ഥങ്ങൾ ഇവിടെ ഓരോ കാലത്തു് ഓരോ ദൈവജ്ഞന്മാർ രചിച്ചിട്ടുണ്ടു്. അവയിൽ അതിപ്രാചീനങ്ങളായ ദേവകേരളം, ശുക്രകേരളം, വരരുചി കേരളം, കേരളീയസൂത്രം മതലായവയുടെ കാലത്തെപ്പറ്റി വ്യവസ്ഥിതമായി ഒരനുമാനവും ചെയ്യുവാൻ തരമില്ല. ദേവ കേരളത്തിൽ
“കേരളേ വിഷയേ കശ്ചിദച്യുതോ നാമ ഭൂസുരഃ
ബൃഹസ്പതിം സമുദ്ദിശ്യ സ ചക്രേ തപ ഉത്തമം”
കേരളീയനായ അച്യുതൻ എന്ന ഒരു ബ്രാഹ്മണൻ ബൃഹസ്പതിയെ ഉദ്ദേശിച്ചു തപസ്സു ചെയ്യുകയും ബൃഹസ്പതി പ്രത്യക്ഷീഭവിച്ചു് എന്തു വരം വേണമെന്നു ചോദിച്ചതിനു് അതീതാനാഗതജ്ഞാനമുണ്ടാകണമെന്നു പ്രാർത്ഥിക്കുകയും ചെയ്തതായും, അപ്പോൾ ആദികാലത്തിൽ ശ്രീനാരായണൻ നാലുലക്ഷം ഗ്രന്ഥമായി രചിച്ച ജ്യോതിശ്ശാസ്ത്രം താൻ ദേവേന്ദ്രനുവേണ്ടി ഇരുപതിനായിരം ഗ്രന്ഥമായി സംഗ്രഹിച്ചു എന്നും അതിൽ ജാതകസ്കന്ധം രണ്ടായിരം ഗ്രന്ഥമുണ്ടെന്നും അതു് ആ ഭക്തനു നല്കാമെന്നും ദേവഗുരു അരുളിച്ചെയ്തതായും പീഠികയിൽ പ്രസ്താവന കാണുന്നു. പിന്നീടു് അച്യുതൻ ശ്രക്രനേയും ശ്രീപരമേശ്വരനേയും പ്രസാദിപ്പിച്ചു് അവർ യഥാക്രമം നിർമ്മിച്ച ആയിരം ഗ്രന്ഥവും രണ്ടായിരം ഗ്രന്ഥവും കൂടി വാങ്ങി അങ്ങനെ തന്റെ ശിഷ്യന്മാരെ ഗുരുമതവും ശുക്രമതവും സാംബശിവമതവും പഠിപ്പിച്ചുവത്രേ.
ശുക്രകേരളം പത്തധ്യായത്തിലുള്ള ഒരു ഗ്രന്ഥമാണു്. അതിനു ഭൃഗുകേരളമെന്നും കേരളരഹസ്യമെന്നും കേരളീയമെന്നും കൂടി പേരുകൾ കാണുന്നു. വരരുചികേരളത്തിനു ജാതകരഹസ്യമെന്നും കേരളനിർണ്ണയമെന്നുംകൂടി സജ്ഞകളുണ്ടു്. അതിന്റെ നിർമ്മാതാവു വാക്യകാരനായ വരരുചിതന്നെ ആയിരിയ്ക്കാം.
“ഭാഗ്യാധിപേ വിക്രമസ്ഥേ പാപാധിപസമന്വിതേ
പഞ്ചമാധിപവീക്ഷേണ ഇതി കേരളനിശ്ചയഃ”
“കർമ്മാധിപേ മേഷഗതേ ഭാഗ്യാധിപസമന്വിതേ
ബ്രഹ്മലോകം ഭവേത്തസ്യ ഇതി കേരളനിശ്ചയഃ”
എന്നീ ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിലുള്ളവയാണു്. കേരളീയസൂത്രവും ഫലഭാഗത്തെ പരാമർശിയ്ക്കുന്ന ഒരു ഗ്രന്ഥംതന്നെ. ഇവയ്ക്കെല്ലാം ഇന്നു കേരളത്തിലേക്കാൾ കൂടുതൽ പ്രചാരം കാണുന്നതു തമിഴ്നാട്ടിലും ആന്ധ്രദേശത്തിലുമാണു്.
9.20.2പരഹിതം
ക്രി. പി. 682–ാമാണ്ടിടയ്ക്കു തിരുനാവായിൽ വെച്ചുനടന്ന മാമാങ്കമഹോത്സവത്തിൽ കേരളത്തിലെ ജ്യോത്സ്യന്മാർ ആര്യഭടന്റെ പരഹിതഗണിതം സ്വീകരിച്ചു് അതു പരിഷ്കരിക്കുകയുണ്ടായി. ആര്യഭടാചാര്യൻ ക്രി. പി. 499-ൽ ആണു് തന്റെ ഗണിതഗ്രന്ഥം നിർമ്മിച്ചതെന്നും അതിലേ ഗണനസമ്പ്രദായം രണ്ടു ശതകം കഴിയുന്നതിനുമുൻപു കേരളീയർക്കു പുതുക്കുവാൻ സാധിച്ചു എന്നും അറിയുന്നതു നമുക്കു് അഭിമാനഹേതുകമാണു്.9.21പ്രഥമഭാസ്കരാചാര്യൻപ്രഥമഭാസ്കരാചാര്യൻ ഭാരതത്തിലേ പ്രാമാണികനായ ഒരു ഗണിതജ്ഞനാണു്. ക്രി. പി. 522-ൽ അദ്ദേഹം കർമ്മനിബന്ധം എന്നുകൂടിപ്പേരുള്ള മഹാഭാസ്കരീയം നിർമ്മിച്ചു. അതു കൂടാതെ ആര്യഭടീയത്തിനു് ഒരു വ്യാഖ്യാനവും ലഘുഭാസ്കരീയമെന്ന പേരിൽ ആര്യഭടീയത്തിന്റെ ഒരു സങ്ഗ്രഹവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. ലീലാവതീകാരനായ ദ്വിതീയഭാസ്കരാചാര്യൻ ജീവിച്ചിരുന്നതു ക്രി. പി. പതിനൊന്നാം ശതകത്തിലാണു്. പ്രഥമഭാസ്കരൻ ഒരു കേരളീയനായിരുന്നു എന്നാണു് ലൿനൗവിലേ ഏ.എൻ. സിങ്ങ് തുടങ്ങിയ പണ്ഡിതന്മാരുടെ പക്ഷം; അതിനു ചില ന്യായങ്ങളുമുണ്ടു്. അതു ശരിയാണെങ്കിൽ ക്രി. പി. 682-ൽ നടന്ന കരണപരിഷ്കരണം ആശ്ചര്യജനകമല്ല.9.22ശങ്കരനാരായണൻപ്രഥമഭാസ്കരന്റെ ലഘുഭാസ്കരീയത്തിനു ശങ്കരനാരായണൻ എന്ന ഒരു കേരളീയപണ്ഡിതൻ ശങ്കരനാരായണീയം എന്നൊരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ജന്മദേശം ‘കൊല്ലപുരി’ എന്നു് ആ ഗ്രന്ഥത്തിൽ കാണുന്ന കൊല്ലമാണു്. ഗ്രന്ഥത്തിന്റെ നിർമ്മിതി ക്രി. പി. 869-നു സമമായ കൊല്ലം 44-ൽ ആണെന്നു് അദ്ദേഹംതന്നെ “ശകാബ്ദാഃ പുനരിഹ ചന്ദ്രരന്ധ്രമുനിസംഖ്യയാ അസ്മാഭിരവഗതാഃ” എന്ന പങ്ക്തിയിൽ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ടു്. “കൊല്ലപുര്യാം വിഷുവച്ഛായയാ പഞ്ചദശ സംഖ്യാസമ്പാദിതരാശിപ്രമാണാഃകടപയാദ്യക്ഷരബദ്ധാഃ പഠ്യന്തേ” എന്നും “ക്രിയാദയഃ കൊല്ലപുരീസമുച്ഛ്റിതാഃ ക്രമോൽക്രമേണൈവ ഭവന്തി രാശയഃ” എന്നും ഉള്ള ഭാഗങ്ങളിൽ കൊല്ലത്തെ സ്മരിച്ചിരിക്കുന്നു. രവിവർമ്മാവെന്നും രാമദേവനെന്നും സൂര്യവംശജരായ രണ്ടു കേരളരാജാക്കന്മാരെപ്പറ്റിക്കൂടി ശങ്കരനാരായണൻ പ്രസ്താവിക്കുന്നു. അവരുടെ രാജധാനി മഹാേദയപുരം, അതായതു കൊടുങ്ങല്ലൂരായിരുന്നു. അവർ ചേരചക്രവർത്തിമാരായിരുന്നു എന്നുള്ളതിനു സംശയമില്ല. 844-ൽ ആണു് രവിവർമ്മാവു് അന്തരിച്ചതു്; അനന്തരം അദ്ദേഹത്തിന്റെ പുത്രനായ രാമദേവൻ അഭിഷിക്തനായി. രവിവർമ്മകുലശേഖരൻ ഒരു വിശിഷ്ടമായ ഗണിതഗ്രന്ഥത്തിന്റേയും നിർമ്മാതാവായിരുന്നതിനാൽ അദ്ദേഹത്തിന്റെ രാജ്യഭാരകാലത്താണു് കൊല്ലവർഷം സ്ഥാപിതമായതു് എന്നു് ഉറപ്പിച്ചു പറയാം. രാമവർമ്മാവു് പട്ടത്തു വാസുദേവഭട്ടതിരിയുടെ പുരസ്കർത്താവായിരുന്നു. ശങ്കരനാരായണന്റെ താഴെക്കാണുന്ന വാക്യങ്ങൾ പ്രകൃതത്തിൽ അനുസന്ധേയങ്ങളാണു്.
(1)“ഗോളാന്മഹോദയപുരേ രവിവർമ്മദേവ–
സംബന്ധയന്ത്രവലയാങ്കിതരാശിചക്രാൽ
ഭാനോഃകുളീരദശഭാഗഗതേ തുലാന്ത്യം
ലഗ്നം മയാ വിദിതമാശു വദേഹ കാലം”
(2)“ശ്രീമന്മഹോദയപുരേ കുലശേഖരേണ
കർത്തും സഭാം കുശലശില്പിഭിരദ്യ രാജ്ഞാ
ആജ്ഞപ്തമാശു സമമണ്ഡലരൂഢസൂര്യ–
ച്ഛായാവശാൽ കഥയ ശക്രജലേശസൂത്രം”
(3)“ഉക്തം കേരളവംശകേതുരവിണാ മദ്ധ്യാഹ്നശങ്കുപ്രഭാ–
ദേശേസ്മിൻ കിയതീതി രാശിഷു ഗതേ ഭാനൗ ക്രിയാദ്യാദിഷു
പ്രത്യേകം വിഗണയ്യ വത്സരശതം ഛായാപ്രമാണം ക്രമാൽ
പ്രത്യക്ഷം ഹി ദിനദ്വയേന ഗണിത പത്രേ ലിഖിത്വാനയ.”
(4)“രൂപാഗ്നിഭൂതഗദിതോക്ഷഗുണോ ദിനാർദ്ധേ
ഛായാ രവേഃ ഷഡൃതുഭിഃ പ്രമിതപ്രമാണാ
ഛായാർക്കമാശു വിഗണയ്യ ഗതം വദേതി
പ്രോക്തം നൃപേന്ദ്രരവിണാ കുലശേഖരേണ.”
(5)“ദേശാന്തരേ ക്വാപി ഗതസ്യ യസ്യ
തദ്ദേശസംഭൂതപലാവലംബൗ
ജ്ഞേയൗ കഥം തദ്ദിവസൗ വദേതി
ശ്രീമാനവോചദ്രവിവർമ്മദേവഃ”
(6)അസ്മിന്നർത്ഥേ രാജ്ഞാ കേരളവംശപ്രദീപേന കദാചിൽ
കുലശേഖരേണേദമുക്തം.
(7)അത്രാപി ശ്രീരവിവർമ്മദേവഃ കദാചിദ്ഗ്രഹയുദ്ധവി
ജ്ഞാന പ്രകടനാർത്ഥമാഹ
“ചാപപ്രവിഷ്ടഗുരുസൗരിസമത്വകാലം
യാമ്യോത്തരം ഗമനമന്തരതഃ പ്രമാണം
ആചക്ഷ്വ സർവമവഗമ്യ ഭടോക്തമാർഗ്ഗാ–
ദിത്യുക്തവാൻ രവിരശേഷനൃപാഭിവന്ദ്യഃ.
(8)…രിപുമഥനം കർത്തുകാമേന രാജ്ഞാ
ചാരൈർവാർത്താം വിദിത്വാ രവികുലപതിനാരാമദേവേന ലഗ്നം”
(9)“പുത്രശ്രീരവിവർമ്മനൃപതേർദ്ദീപ്താംശുവംശോദിതഃ”
മഹോദയപുരത്തിൽ രവിവർമ്മദേവൻ ഒരു നക്ഷത്രബങ്കളാവു സ്ഥാപിച്ചിരുന്നതായും ഒന്നാമത്തെ ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു. കേരളത്തിൽ ജ്യോതിശ്ശാസ്ത്രത്തിനു ക്രി. പി. ഒൻപതാം ശതകത്തിൽ എത്രമാത്രം അഭിവൃദ്ധി സിദ്ധിച്ചുകഴിഞ്ഞിരുന്നു എന്നു ശങ്കരനാരായണീയം സ്ഫടികസ്ഫുടമായി വിശദീകരിക്കുന്നു.
ഗോവിന്ദനെന്നു പേരുള്ള ഒരു ഭട്ടതിരി ജനിച്ചു. അദ്ദേഹത്തിന്റെ ഇല്ലം ഇപ്പോളില്ല. “രക്ഷേദ്ഗോവിന്ദമർക്കഃ” എന്നതു ഭട്ടതിരിയുടെ ജനനകാലത്തേയും “കാളിന്ദീപ്രിയസ്തുഷ്ടഃ” എന്നതു നിര്യാണകാലത്തേയും കുറിക്കുന്ന കലിദിനവാക്യങ്ങളാണെന്നു് ഐതിഹ്യമുള്ളതുകൊണ്ടു് അദ്ദേഹം കൊല്ലവർഷം 412-മുതൽ 470-വരെ (ക്രി. പി. 1237–95) ജീവിച്ചിരുന്നതായി കണക്കാക്കാവുന്നതാണു്. പരദേശത്തു പോയി കഞ്ചനൂരാഴ്വാർ എന്ന പണ്ഡിതനിൽനിന്നു ജ്യോതിഷത്തിൽ ഉൽഗ്രന്ഥങ്ങൾ അഭ്യസിച്ചതായും തിരിയെ വന്നു് ഒരു വ്യാഴവട്ടക്കാലം തൃശ്ശൂർ വടക്കുന്നാഥനെ ഭജിച്ചതായും പുരാവൃത്തജ്ഞർ പറയുന്നു. ഭട്ടതിരിയുടെ അമ്മയുടെ ഇല്ലം പാഴൂരായിരുന്നുവത്രേ. പാഴൂരിൽ അദ്ദേഹത്തിനു ദൈവയോഗത്താൽ ഒരു കണിയാട്ടിയിൽ പുത്രനുണ്ടായതായും ആ ഗൃഹത്തിലെ പടിപ്പുരയിൽനിന്നു പ്രസ്തുത കുടുംബത്തിലെ കണിയാന്മാർ പറയുന്നതെല്ലാം ഒത്തുവരട്ടെ എന്നനുഗ്രഹിച്ചിട്ടു് അദ്ദേഹം സമാധിയടഞ്ഞതായും കേട്ടുകേൾവിയുണ്ടു്. ആ പടിപ്പുരയിൽ അദ്ദേഹത്തിന്റെ ഭൗതികപിണ്ഡം അടക്കം ചെയ്തിരിക്കുന്നു എന്നാണു് ജനവിശ്വാസം. ഈ ഐതിഹ്യത്തിൽ കഴമ്പില്ലെന്നും ജ്യോത്സ്യന്മാർ എന്ന നിലയിൽ പാഴൂർ കണിയാന്മാർക്കു പ്രസിദ്ധി സിദ്ധിച്ചിട്ടു രണ്ടുമൂന്നു ശതകങ്ങളേ ആയിട്ടുള്ളൂ എന്നും ചിലർ വാദിക്കുന്നുണ്ടു്. എന്നാൽ ആ വാദം പ്രസ്തുതവിഷയത്തിലുള്ള ഐതിഹ്യത്തെ പാടേ തിരസ്കരിക്കുന്നതിനു പര്യാപ്തമാകുന്നില്ല. ഭട്ടതിരിക്കും പാഴൂർ പടിപ്പുരയ്ക്കും തമ്മിൽ അഭേദ്യമായ ഏതോ ബന്ധമുണ്ടായിരുന്നു എന്നുള്ള വസ്തുത അനപലപനീയമായിത്തന്നെ അവശേഷിക്കുന്നു.9.23ഭട്ടതിരിയുടെ കൃതികൾഭട്ടതിരിയുടെ പ്രധാനകൃതി ‘ദശാധ്യായി’ എന്ന പ്രസിദ്ധമായ ജ്യോതിഷഗ്രന്ഥമാകുന്നു. വരാഹമിഹിരാചാര്യൻ അവന്തിദേശത്തിൽ ക്രി. പി. ആറാം ശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം ജ്യോതിശ്ശാസ്ത്രത്തിൽ പ്രമാണഭൂതമായ ബൃഹജ്ജാതകം എന്ന ഗ്രന്ഥം ഇരുപത്താറധ്യായത്തിൽ രചിക്കുകയുണ്ടായി. ‘സ്വല്പം വൃത്തവിചിത്രമദ്ഭുതരസം’ എന്നു് അഭിജ്ഞന്മാർ പ്രശംസിച്ചിട്ടുള്ള ആ ഗ്രന്ഥത്തിലെ ആദ്യത്തെ പത്തധ്യായങ്ങൾക്കു ഭട്ടതിരി നിർമ്മിച്ച പ്രൗഢമായ വ്യാഖ്യാനമാണു് ‘ദശാധ്യായി. ‘വ്യാഖ്യാതാവു് ഉപക്രമിക്കുന്നതു് ഇങ്ങനെയാണ്–
“ജ്യോതിശ്ശാസ്ത്രമിദം വിധായ വിപുലം ത്രിസ്കന്ധഭിന്നം പുരാ
ലോകാനാം മതിമാന്ദ്യതഃ കലിയുഗേ തൽപാതഭീത്യാ പുനഃ
സ്വല്പം തൽ സകലം തതോ രചിതവാനാദിത്യദാസാത്മജോ
ഭൂത്വാ യോ മിഹിരം വരാഹമിഹിരം നാമ്നാ നമസ്കുർമ്മഹേ
വരാഹഹോരാശാസ്ത്രസ്യ വിജ്ഞാതോർത്ഥോഥ യോ മയാ
സ തു ശിഷ്യാവബോധാർത്ഥം സംക്ഷേപേണ വിലിഖ്യതേ”.
ആദ്യത്തെ ശ്ലോകത്തിൽ ഭട്ടതിരി വരാഹമിഹിരനെ സൂര്യനോടു് ഉപമിയ്ക്കുന്നു. ഗണിതം, സംഹിത, ഹോര ഇവയാണു് മൂന്നു സ്കന്ധങ്ങൾ. രണ്ടാമത്തെ ശ്ലോകത്തിലെന്നപോലെ ഗ്രന്ഥാവസാനത്തിലും “നൈഷാ പാണ്ഡിത്യപ്രകടനായ കൃതാസ്വാവഗതാർത്ഥൻ മന്ദബുദ്ധയേ ശിഷ്യായോപദേഷ്ടുമേവ” എന്നു ദശാധ്യായി നിർമ്മിച്ചതിന്റെ ഉദ്ദേശത്തെപ്പറ്റി പ്രസ്താവിക്കുന്നു. പത്തു് അദ്ധ്യായങ്ങളുടെ വ്യാഖ്യാനമെഴുതിക്കഴിഞ്ഞപ്പോൾ അതിനുമേലുള്ള അദ്ധ്യായങ്ങളിൽ കൂടുതലായൊന്നും ആചാര്യൻ പ്രസ്താവിച്ചിട്ടില്ലെന്നു തോന്നി അവയെ ഭട്ടതിരി സ്പർശിക്കാതെ വിട്ടുകളഞ്ഞു എന്നാണു് പഴമക്കാർ പറഞ്ഞുവരുന്നതു്. ‘മുഹൂർത്തരത്നം’ മുതലായി വേറേയും ചില ജ്യോതിഷഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. സ്ഫുടനിർണ്ണയതന്ത്രവിവൃതി എന്ന അവിജ്ഞാതകർത്തൃകമായ ഒരു ജ്യോതിശ്ശാസ്ത്രനിബന്ധത്തിൽ താഴെ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങൾ കാണുന്നു–
“ബ്രഹ്മാണം മിഹിരം വസിഷ്ഠപുലിശൗ ഗർഗ്ഗം മുനിം ലോമശം
ശ്രീപത്യാര്യഭടൗ വരാഹമിഹിരം ലല്ലഞ്ച മുഞ്ജാളകം
ഗോവിന്ദം പരമേശ്വരം സതനയം ശ്രീനീലകണ്ഠം ഗുരൂൻ
വന്ദേ ഗോളവിദശ്ച മാധവമുഖാൻ വാല്മീകിമുഖ്യാൻ കവീൻ”
ബ്രഹ്മസൂര്യവസിഷ്ഠപുലിശലോമശാഃ പഞ്ച സിദ്ധാന്താചാര്യഃ; ഗർഗ്ഗസ്യാപി പഞ്ചസിദ്ധാന്തതുല്യകക്ഷ്യത്വാൽ; ശ്രീപതിസ്സിദ്ധാന്തശേഖരാദീനാം കർത്താ; ലല്ലഃ ശിഷ്യധീവൃദ്ധി ദാഖ്യസ്യ തന്ത്രസ്യ കർത്താ; മുഞ്ജാളകോ മാനസസ്യ കർത്താ; ഗോവിന്ദോ മുഹൂർത്തരത്നാദികർത്താ; പരമേശ്വരോ ദൃഗ്ഗണിതാഖ്യസ്യ കരണസ്യ കർത്താ; തസ്യ തനയോ ദാമോദരാഖ്യഃ; തസ്യ ശിഷ്യശ്ശ്രീനീലകണ്ഠഃ തന്ത്രസങ്ഗ്രഹാദീനാം കർത്താ; മാധവോ വേലാരോഹാദീനാം കർത്താ”. ബ്രഹ്മാവു്, സൂര്യൻ, വസിഷ്ഠൻ, പുലിശൻ, ലോമശൻ ഇവർ പഞ്ചസിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കന്മാരാണു്. ബ്രഹ്മസിദ്ധാന്തത്തിനു പിതാമഹസിദ്ധാന്തമെന്നും ലോമശസിദ്ധാന്തത്തിനു രോമകസിദ്ധാന്തമെന്നുംകൂടി പേരുണ്ടു്. പൗലിശം ഗ്രീസിലും, രോമകം റോമൻസാമ്രാജ്യത്തിലും ജനിച്ച സിദ്ധാന്തങ്ങളെന്നാണു് ആധുനികഗവേഷകന്മാരുടെ അഭിപ്രായം. സൂര്യ സിദ്ധാന്തവും സൂര്യൻ മയനു് രോമകത്തിൽവച്ചു് ഉപദേശിച്ചതാണെന്നു കാണുന്നു. സിദ്ധാന്തശേഖരകർത്താവായ ശ്രീപതി, ശിഷ്യധീവൃദ്ധികർത്താവായ ലല്ലൻ, മാനസകർത്താവായ മുഞ്ജാളകൻ ഇവരെല്ലാം വിദേശീയർതന്നെ. മുഹൂർത്തരത്നകാരനായ ഗോവിന്ദൻ ആര്യഭടീയവ്യാഖ്യാതാവായ ഗോവിന്ദസ്വാമിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ദൃഗ്ഗണിതകർത്താവായ പരമേശ്വരൻനമ്പൂരിയേയും മറ്റും പറ്റി മേൽ പ്രതിപാദിക്കും. ദശാധ്യായിയുടെ മാഹാത്മ്യത്തെപറ്റി പ്രശ്നമാർഗ്ഗത്തിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“അദൃഷ്ട്വാ യോ ദശാധ്യായീം ഫലമാദേഷ്ടു മിച്ഛതി
സമിച്ഛതി സമുദ്രസ്യ തരണം സ പ്ലവം വിനാ.”
തൃപ്പറങ്ങോട്ടപ്പനെപ്പറ്റി ഭട്ടതിരി രചിച്ചിട്ടുള്ളതും ദശാധ്യായിയുടെ അവസാനത്തിലുള്ളതുമായ ഒരു ശ്ലോകമാണു് താഴെച്ചേർക്കുന്നതു്–
“സ്ഫുരതു ഭുജങ്ങ്ഗമഹാരം മമ ഹൃദി തേജോ മഹാവിഷാഹാരം
ശ്വേതാരണ്യേവിഹാരം ശ്വേതം ശീതാംശുശേഖരം ഹാരം.”
ഇപ്രകാരം ക്രി. പി. 1300 വരെ സംസ്കൃത സാഹിത്യത്തെ പോഷിപ്പിച്ച കേരളീയരിൽ പലരും മഹനീയന്മാരായിരുന്നു. അദ്വൈതവേദാന്തത്തിൽ സർവതന്ത്രസ്വതന്ത്രനായ ഭഗവൽപാദർ, പൂർവമീമാംസയിൽ പ്രഭാകരമിശ്രൻ, നാടകത്തിൽ ശക്തിഭദ്രൻ, യമകത്തിൽ വാസുഭട്ടതിരി, സ്തോത്രത്തിൽ വില്വമങ്ഗലത്തു സ്വാമിയാർ, ജ്യോതിഷത്തിൽ തലക്കുളത്തു ഭട്ടതിരി ഇവർ ഏതു പണ്ഡിതന്റെ മുക്തകണ്ഠമായ ശ്ലാഘയേയാണു് ആർജ്ജിക്കാത്തതു്! കേരളത്തിന്റെ അന്യാദൃശമായ സൽകീർത്തി അവരാലും അവരെപ്പോലെയുള്ള മറ്റനേകം മഹാത്മക്കളാലും പണ്ടുപണ്ടേ പ്രതിഷ്ഠിതമായിട്ടുണ്ടെന്നുള്ള വസ്തുത നമുക്കു് അത്യന്തം ഹൃദയോത്തേജകമാകുന്നു.9.24കൃഷ്ണാചാര്യൻകൃഷ്ണൻ എന്നൊരാചാര്യനാൽ വിരചിതമായി കൃഷ്ണീയം, അഥവാ ചിന്താജ്ഞാനം എന്ന പേരിൽ ഒരു ജ്യോതിഷഗ്രന്ഥമുണ്ടു്. ഇതിൽ ആകെ മുപ്പത്തിരണ്ടധ്യായങ്ങളും ഒരു പരിശിഷ്ടവും അടങ്ങിയിരിക്കുന്നു. പ്രശ്നവിഷയത്തിലും ജാതകവിഷയത്തിലും ഈ ഗ്രന്ഥത്തെ കേരളീയർ ഒരു പ്രമാണമായി സ്വീകരിക്കുന്നു; ഇതിനു് അന്യാദൃശമായ പ്രചാരമാണു് കേരളത്തിലെങ്ങുമുള്ളതു്.
“വ്യാകരണാദിഷ്വങ്ഗേഷ്വവഗതതത്വസ്യദൈവശാസ്ത്രവിദഃ
കൃഷ്ണസ്യ കൃതിശ്ചിന്താജ്ഞാനം കൃഷ്ണീയമിതി നാമ്നാ”
എന്നു മുപ്പത്തിരണ്ടാമധ്യായത്തിന്റെ ഒടുവിലുള്ള പദ്യത്തിൽ നിന്നു് അദ്ദേഹം ജ്യോതിഷത്തിന്നു പുറമേ വ്യാകരണം തുടങ്ങിയ വേദാങ്ഗങ്ങളിലും നിഷ്ണാതനായിരുന്നു എന്നു കാണാവുന്നതാണു്. ദേശമേതെന്നു അറിയുന്നില്ല.
“അർത്ഥാനതിപ്രകീർണ്ണാൻ ഹോരാശാസ്ത്രാന്തരേഭ്യ ഉദ്ധൃത്യ
ഗ്രഥിതമിദമനപശബ്ദം ഹോരാശാസ്ത്രം സമാസേന.
അതിസംക്ഷേപോഽശക്യോ ജ്ഞാതും ഹ്യതിവിസ്തരോ മതിംഹന്തി;
യുക്തം പ്രമാണയുക്ത്യാ കൃതമിദമുഭയം പരിത്യജ്യ”
എന്നീ പദ്യങ്ങളിൽ ഗ്രന്ഥകാരൻ തന്റെ കൃതിക്കുള്ള വൈശിഷ്ട്യത്തെ പ്രഖ്യാപനംചെയ്യുന്നു. നഷ്ടപ്രശ്നം, മുഷ്ടിപ്രശ്നം മുതലായ പ്രശ്നങ്ങൾ പറഞ്ഞു് ഒപ്പിക്കണമെങ്കിൽ കൃഷ്ണീയത്തിന്റെ സാഹായ്യം അപരിത്യാജ്യമാണെന്നു ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ദേശമങ്ഗലത്തു് ഉഴുത്തിരവാരിയർ ഹോരാവിവരണത്തിൽ കൃഷ്ണീയത്തെ സ്മരിക്കുന്നു. പ്രശ്നമാർഗ്ഗകാരനായ ഇടയ്ക്കാട്ടു നമ്പൂരി കൃഷ്ണീയത്തെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കുന്നു. ഇതുകൊണ്ടല്ലാം കൊല്ലം എട്ടാംശതകത്തിനു മുമ്പാണു് അതിന്റെ നിർമ്മിതി എന്നു വ്യക്തമാകുന്നു. കുറേക്കൂടി ചുഴിഞ്ഞുനോക്കുകയാണെങ്കിൽ കൃഷ്ണീയഹോരയെ ഉണ്ണിയച്ചിചരിതം ചമ്പുവിൽ സ്മരിച്ചുകാണുന്നതുകൊണ്ടു് കൊല്ലം അഞ്ചാംശതകത്തോളം പഴക്കവും അതിനു കല്പിക്കാവുന്നതാണു്. ഇടയ്ക്കാടു പറയുന്നതു ഇങ്ങനെയാണു്–
“ഹോരാം വരാഹമിഹിരാസ്യവിനിർഗ്ഗതാം യേ
മാലമിവാദധതി ദൈവവിദസ്സ്വകണ്ഠേ,
കൃഷ്ണീയശാസ്ത്രമപി ഭർത്തൃമതീവ സൂത്രം,
തേഷാം സഭാസു മഹതീ ഭവതീഹ ശോഭാ”
മാലയേക്കാൾ മങ്ഗല്യസൂത്രം ഭർത്തൃമതിയായ സ്ത്രീ കണ്ഠത്തിൽ ധരിക്കേണ്ടതു് അത്യാവശ്യമാകയാൽ പ്രശ്നമാർഗ്ഗകാരന്റെ പക്ഷത്തിൽ ഹോരാശാസ്ത്രത്തെ അപേക്ഷിച്ചു കൃഷ്ണീയ ശാസ്ത്രത്തിനു പ്രയോഗോപയോഗിത അധികമുണ്ടെന്നു വേണം വിചാരിക്കുവാൻ. ഇടയ്ക്കാടു വീണ്ടും മറ്റൊരു ഘട്ടത്തിൽ “തൈരാദൗ കൃഷ്ണീയേ ശാസ്ത്രേ സമ്യൿ പരിശ്രമഃ കാര്യഃ” എന്നു് ഊന്നിപ്പറഞ്ഞിട്ടുണ്ടു്.
കൃഷ്ണീയത്തിനു് ‘ചതുരസുന്ദരീ’ എന്നൊരു പഴയ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.
“നത്വാ ത്രികാലതത്വജ്ഞം സർവജ്ഞം ക്രിയതേ മയാ
വ്യാഖ്യാ കൃഷ്ണീയശാസ്ത്രസ്യ നാമ്നാ ചതുരസുന്ദരീ”
എന്നു മാത്രമേ അദ്ദേഹം ആ വ്യാഖ്യാനത്തെപ്പറ്റി പറയുന്നുള്ളു. പുലിയൂർ പുരുഷോത്തമൻനമ്പൂരിയുടെ ദൈവജ്ഞവല്ലഭ എന്ന വ്യാഖ്യാനം ആധുനികമാണു്.9.25ചില തന്ത്രഗ്രന്ഥങ്ങൾ9.25.1പ്രയോഗമഞ്ജരി
കേരളത്തെപ്പോലെ ഒരിടത്തും വിശിഷ്ടങ്ങളും ബഹുമുഖങ്ങളുമായ തന്ത്രഗ്രന്ഥങ്ങൾ ഉണ്ടായിട്ടില്ല. അവയിൽ അത്യന്തം പ്രാചീനമായ ഒരു ഗ്രന്ഥമാണു് പ്രയോഗമഞ്ജരി. അതിന്റെ കാലം ഏതെന്നു പരിച്ഛേദിച്ചു പറയുവാൻ നിവൃത്തിയില്ലെങ്കിലും ക്രി. പി. പത്താമത്തേയോ പതിനൊന്നാമത്തേയോ ശതകത്തിൽ ആയിരിക്കുമെന്നു് ഉദ്ദേശിക്കാം. എന്തെന്നാൽ 14–ാം ശതകത്തിൽ ജീവിച്ചിരുന്ന വില്വമങ്ഗലത്തു സ്വാമിയാരുടെ ഗുരുനാഥനാണെന്നു് ഊഹിക്കാവുന്ന ഈശാനഗുരുദേവൻ അദ്ദേഹത്തിന്റെ ‘പദ്ധതി’ എന്ന തന്ത്രഗ്രന്ഥത്തിൽ പല അവസരങ്ങളിലും പ്രസ്തുത കൃതിയിൽനിന്നു ശ്ലോകങ്ങളും മറ്റും പ്രാക്തനപ്രമാണരൂപത്തിൽ ഉദ്ധരിക്കുന്നു.
9.25.2പ്രണേതാവു്
പ്രയോഗമഞ്ജരിക്കു മഞ്ജരി എന്ന പേരിലാണു് അധികം പ്രസിദ്ധി. അതിന്റെ പ്രണേതാവു് രവി എന്നൊരു നമ്പൂരിയാണെന്നും അദ്ദേഹത്തിന്റെ പിതാമഹൻ ഭവത്രാതനും പിതാവു് അഷ്ടമൂർത്തിയും ആയിരുന്നു എന്നും താഴെ കാണുന്ന ശ്ലോകങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“ശിവപുരസദ്ഗ്രാമജുഷാ വിദ്ധ്യർപ്പിതസോമപാനശുദ്ധേന
കാശ്യപഗോത്രപ്രഭൂണാ മാഠരകുലാബ്ജ... വനഹംസേന
ചമ്പാതീരതടാകാരാമസ്ഥ (സ്ഥിത?) ശാസ്തൃഗുപ്തേന
രവിണാ ഹരിപാദാബ് ജഭൃങ്ഗേണ രചിതാ കൃതിഃ
പ്രയോഗമഞ്ജരീ നാമ സംക്ഷേപകുസുമോജ്ജ്വലാ”
രവി ഒരു ചോമാതിരിയും കാശ്യപഗോത്രജനും ആണെന്നും മങ്കര തീവണ്ടിയാപ്പീസിന്നു മൂന്നു നാഴിക വടക്കുള്ള ചെമ്പറക്കുളങ്ങരക്കാവിലെ ശാസ്താവാണു് അദ്ദേഹത്തിന്റെ പരദേവതയെന്നുംകൂടി ഈ ശ്ലോകങ്ങളിൽ കാണാം. മാഠരകുലം കൊടുമണ്ട എന്ന ഇല്ലമാണെന്നു പ്രദ്യോതകാരൻ വിശദീകരിയ്ക്കുന്നു. ബഹുയാർജിയായിരുന്നു രവി എന്നും ആ വ്യാഖ്യാതാവു ചൂണ്ടിക്കാണിക്കുന്നു. സ്വകൃതിയെപ്പറ്റി ഗ്രന്ഥകാരൻ ഇങ്ങനെ പ്രസ്താവിക്കുന്നു.
“ഉദ്ദാമതാ ന വചസോ ന ച കൗതുകം മേ
ബുദ്ധേശ്ശിവസ്യ ന ച ബോദ്ധുമലം ഹി തത്ത്വം
ഹാസ്യോ ഭവാമി കരണേന നിബന്ധനസ്യ
സ്പഷ്ടം തഥാപി ഖലു ചോദയതീഹ ഭക്തിഃ.
ദുർജ്ഞേയാനി ബഹൂനി മന്ദമതിഭിസ്തന്ത്രാണി ഗൗരീപതേ–
രുദ്ഗീർണ്ണാനി മുഖാംബുജാദവികലസ്ത്വേകത്ര തേഷാം ക്രിയാഃ
നോക്താസ്തേന ശിവാഗമാംശ്ച നിഖിലാനുദ്വീക്ഷ്യ താസ്താഃ ക്രിയാഃ
സംക്ഷിപ്യ പ്രവദാമി യാശ്ച വിഹിതാ ലിങ്ഗപ്രതിഷ്ഠാവിധൗ.”
ശൈവാഗമങ്ങളുടെ സംക്ഷേപമാണു് മഞ്ജരിയെന്നു് ഈ പ്രസ്താവനയിൽ നിന്നു വിശദമാകുന്നുണ്ടല്ലോ. ആകെ ഇരുപത്തൊന്നു പടലങ്ങളാണു് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിയ്ക്കുന്നതു്. രവിയുടെ ശ്ലോകങ്ങൾക്കു നല്ല രചനാസൗഷ്ഠവമുണ്ടു്.
9.25.3പ്രദ്യോതം
പ്രദ്യോതം പ്രയോഗമഞ്ജരിയുടെ വിസ്തൃതവും മർമ്മസ്പൃക്കുമായ ഒരു വ്യാഖ്യാനമാണു്. നാരായണന്റെ പുത്രനായ ത്രിവിക്രമൻ എന്നൊരു നമ്പൂരിയാണു് അതിന്റെ രചയിതാവെന്നു താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ നിന്നു കാണാവുന്നതാണു്.
“ആർദ്രപാദകുലോദ്ഭൂതനാരായണതനൂദ്ഭവഃ
ത്രിവിക്രമോഹം മഞ്ജര്യാ വ്യാഖ്യാ കുർവേ യഥാശ്രുതം.
തിരോഹിതാർത്ഥവാക്യാനാം പദാനാഞ്ച യഥാമതി
സ്വാർത്ഥമേവാപരിച്ഛിദ്യ ശ്രുതാർത്ഥസ്യ സ്മൃതേരിമാം”
“നിഖിലാഗമാർത്ഥസാരപ്രയോഗമഞ്ജര്യഗാധകമലിന്യാഃ
പ്രസൃതാ ത്രിവിക്രമാഖ്യാദ്വ്യാഖ്യാ പ്രദ്യോത ഏവ ബോധായ.”
ആർദ്രപാദകുലമേതെന്നു ഗവേഷണം ചെയ്യേണ്ടിയിരിക്കുന്നു. ത്രിവിക്രമന്റെ വ്യാഖ്യയ്ക്കു കുറേയധികം പഴക്കമുണ്ടെന്നല്ലാതെ ഏതു കാലത്താണു് അതിന്റെ നിർമ്മിതി എന്നു ഖണ്ഡിച്ചു പറയുവാൻ മാർഗ്ഗമില്ല. സ്മാർത്തവൈതാനികപ്രായശ്ചിത്തകർത്താവായ മാന്ധാതാവിന്റെ ഗുരുവായിരുന്നു അദ്ദേഹമെന്നും കൊല്ലം ഏഴാംശതകമായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ജീവിതകാലമെന്നും എനിക്കു തോന്നുന്നു.
9.25.4ഈശാനശിവഗുരുദേവപദ്ധതി
ഈശാനശിവഗുരു ദേവപദ്ധതിയും ശൈവാഗമങ്ങളെ ആധാരമാക്കി രചിച്ചിട്ടുള്ള ഒരു ബൃഹത്തമമായ തന്ത്രനിബന്ധമാണു്. ഈശാനൻ എന്നതു പേരും ശിവഗുരുദേവൻ എന്നതു ശൈവാഗമങ്ങളിലുള്ള പാണ്ഡിത്യം നിമിത്തം അദ്ദേഹത്തിനു ലബ്ധമായ ബിരുദവുമാണെന്നു ഞാൻ ഊഹിക്കുന്നു. “സമാപ്താ ചേയമീശാനശിവഗുരുദേവസ്യ കൃതിഃ സിദ്ധാന്തസാരപദ്ധതിഃ” എന്നൊരു കുറിപ്പു ഗ്രന്ഥാവസാനത്തിൽ കാണുന്നുണ്ടു്. ഇതിൽ സാമാന്യപാദമെന്നും മന്ത്രപാദമെന്നും ക്രിയാപാദമെന്നും യോഗപാദമെന്നും നാലു പാദങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ രണ്ടു പാദങ്ങളും പൂർവ്വാർദ്ധത്തിലും ഒടുവിലത്തേവ രണ്ടും ഉത്തരാർദ്ധത്തിലും ഉൾപ്പെടുന്നു. ആകെ പതിനെണ്ണായിരത്തോളം ശ്ലോകങ്ങൾ ഉണ്ടു്.
“വിസ്തൃതാനി വിശിഷ്ടാനി തന്ത്രാണി വിവിധാന്യഹം
യാവൽസാമർത്ഥ്യമാലോച്യ കരിഷ്യേ തന്ത്രപദ്ധതിം”
എന്നു ഗ്രന്ഥകാരൻ ഉപോൽഘാതത്തിൽ പ്രതിജ്ഞചെയ്യുന്നു. അദ്ദേഹം സ്മരിക്കുന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പ്രപഞ്ചസാരം, മഞ്ജരി, (പ്രയോഗമഞ്ജരി), ഭോജരാജേന്ദ്രപദ്ധതി ഈ ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. തദനുരോധേന ധാരാധിപനായ ഭോജരാജാവിന്റെ ജീവിതകാലമായ പതിനൊന്നാം ശതകത്തിനു പിന്നീടാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ നിർമ്മിതി എന്നു സിദ്ധിക്കുന്നുണ്ടല്ലോ. ഈശാനശിവഗുരു കേരളീയനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ക്രിയാപാദം 50-ാം പടലം, 343-ാം പദ്യത്തിൽ തിമില എന്ന കേരളീയവാദ്യവിശേഷത്തെപ്പറ്റി പറയുന്നുണ്ടു്.
“സങ്ഗീതനൃത്തവാദിത്രൈഃ ശംഖകാഹളഗോമുഖൈഃ
തിമിലാനകഭേര്യാദൈർന്നിനദദ്ഭിരനാരതം”
വില്വമങ്ഗലത്തു സ്വാമിയാർ ക്രി. പി. ഉദ്ദേശം 1220-മുതൽ 1300-വരെ ജീവിച്ചിരുന്നതായി മേൽ ഉപപാദിക്കും. അദ്ദേഹം ഈശാനദേവൻ തന്റെ ഗുരുവായിരുന്നു എന്നു് “ഈശാനദേവചരണാഭരണേന” എന്ന ശ്രീകൃഷ്ണകർണ്ണാമൃതത്തിലേയും “ഈശാനദേവ ഇത്യാസീദീശാനോ മുനിതേജസാം” എന്ന ബാലകൃഷ്ണസ്തോത്രത്തിലേയും പങ്ക്തികളിൽ പ്രഖ്യാപിക്കുന്നു. ആ വഴിക്കു ഈശാനശിവഗുരു ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ അവസാനത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കുന്നതിൽ അപാകമില്ല. അദ്ദേഹത്തിന്റെ ജനനസ്ഥലം ഏതെന്നു നിർണ്ണയിക്കുവാൻ ഒരു പോംവഴിയും കാണുന്നില്ല. സന്യാസാശ്രമം സ്വീകരിച്ചിരുന്നിരിക്കാമെന്നു തോന്നുന്നു. പദ്ധതിയിലെ പല ശ്ലോകങ്ങൾക്കും ആസ്വാദ്യതയുണ്ടു്.
“അനന്യതന്ത്രസാപേക്ഷസ്വാർത്ഥസന്ദോഹസങ്ഗതിം
ഋദ്ധൈർവിധാനമന്ത്രാർത്ഥൈവിദ്യാം ശ്രുതിമിവാപരാം
പ്രസന്നാം നാതികുടിലാം നാതിസംക്ഷേപവിസ്തരാം
ചിത്രാം ബഹുഗുണാം വിഷ്ണോശ്ശയ്യാം ഭോഗവതീമിവ
വിവിധച്ഛന്ദസം നാനാവൃത്താലങ്കാരവർണ്ണകാം
സേവ്യാം കാമിജനസ്യേഷ്ടാം ലളിതാം പ്രമാദാമിവ
വിഷഗ്രഹാമയാദീനാം പ്രശമോപായദർശിനീം
മന്ത്രബിംബൗഷധിന്യാനൈർവിദ്യാം സഞ്ജീവനീമിവ”
ഇവയെല്ലാം ഗ്രന്ഥപ്രശസ്തിപദ്യങ്ങളാണു്.
9.25.5ക്രിയാസാരം
ക്രിയാസാരം എന്നൊരു ദീഘമായ തന്ത്രഗ്രന്ഥം ‘നവശ്രേണി’ എന്ന ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂരിയുടെ പുത്രനായ രവിനമ്പൂരി നിർമ്മിച്ചിട്ടുണ്ടു്. നവശ്രേണി (പുതുശ്ശേരി) എവിടെയുള്ള ഇല്ലമാണെന്നോ സുബ്രഹ്മണ്യൻ ഏതുകാലത്തു ജീവിച്ചിരുന്നു എന്നോ അറിവില്ല. ഗണപതി, വിഷ്ണു, ശാസ്താവു്, എന്നിങ്ങനെ അനേകം ദേവതകളുടെ ബിംബപ്രതിഷ്ഠ, നവീകരണം, പൂജാവിധി, ഉത്സവവിധി മുതലായ വിഷയങ്ങളെയാണു് പ്രസ്തുത ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. ഒടുവിൽ സപ്തമാതൃക്കളുടെ സ്ഥാപനം സംബന്ധിച്ചുള്ള വിധികൾ ക്രോഡീകരിച്ചിരിക്കുന്നു. ഓരോ ദേവതയെപ്പറ്റിയുള്ള ഭാഗങ്ങൾ ഓരോ ഭാഗമായി തിരിച്ചു് അവയെ പല പടലങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. ആകെ അറുപത്തൊൻപതു പടലങ്ങൾ കാണുന്നു. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
“ഗണേശാനം നമസ്കൃത്യ ശിവം നാരായണപ്രഭും
ക്രിയാസാരം പ്രവക്ഷ്യാമി സമാസാച്ച സമാസതഃ
സർവശാസ്ത്രേഷു നിർദ്ദിഷ്ടം സർവം സങ്ഗൃഹ്യ ലക്ഷണം
വിശേഷതസ്തു യജ്ഞേപി പ്രോക്തം വക്ഷ്യേ സമാസതഃ
ഏകസ്മിന്നാഗമേ നോക്താഃ പ്രായശസ്സകലാഃ ക്രിയാഃ
തസ്മാൽ സംക്ഷേപതോ വക്ഷ്യേ സാധകാനാം ഹിതായ വൈ.
യാ യാ ക്രിയാഗമേഷൂക്താഃ സ്ഥാപനാർത്ഥം മനീഷിഭിഃ
താം താമാദായ സന്ധായ വക്ഷ്യേ കർമ്മ യഥാക്രമം.”
ഒടുവിൽ
“സമ്യൿ ശാസ്ത്രമധീത്യ തത്ര ഗദിതം ജ്ഞാത്വൈവ കാര്യാക്രിയാ
യേ കുർവന്തി തതോന്യഥാ പരിഭവം യാന്ത്യേവ തേ കർമ്മണഃ”
സമ്യൿ തന്ത്രമഹോദധേഃ സുവിശദം സങ്കീർണ്ണസർവക്രിയാ
സാരം രത്നമിവോദ്ധൃതം ഗുരുപദാംഭോജപ്രസാദാന്മയാ.”
എന്നൊരു ജ്ഞാപകപദ്യവും ചേർത്തിട്ടുണ്ടു്. ഈ ഗ്രന്ഥവും അതിപ്രാചീനമാണെന്നു തന്ത്രസങ്ഗ്രഹകാരനായ കേളല്ലൂർ ചോമാതിരി ഇതിനെ ഉപജീവിച്ചു കാണുന്നതിൽ നിന്നു വെളിപ്പെടുന്നു.
9.25.6ക്രിയാസാരവ്യാഖ്യാ
ക്രിയാസാരത്തിന്റെ വ്യാഖ്യാതാവു് ഹാരിണീകാരനായ പുലിയന്നൂർ നാരായണൻ നമ്പൂരിയാണെന്നു മുൻപു പറഞ്ഞു. “വ്യാഘ്രഗ്രാമാലയേന നാരായണേന കൃതായാം ക്രിയാസാരവ്യാഖ്യായാം” എന്ന കുറിപ്പാണു് ഈ ഊഹത്തിനു ലക്ഷ്യം. മൂലഗ്രന്ഥകാരനെപ്പറ്റി അദ്ദേഹം, “അഥ കശ്ചിദ്വിപശ്ചിദഗ്രേസരസ്തന്ത്രാചാര്യസ്തന്ത്രിണാം തന്ത്രാഗമാർത്ഥേ തൽപ്രതിപാദിതക്രിയാപ്രയോഗേ ച വ്യാമൂഢാനാമനുഗ്രഹായ ക്രിയാസാരമിതി യഥാർത്ഥാഹ്വയം ഗ്രന്ഥം ചികീർഷുഃ” എന്നു മാത്രമേ പറയുന്നുള്ളു. ക്രിയാസാരകാരൻ ‘നാരായണം പ്രഭും’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. ശ്ലേഷസാമർത്ഥ്യം കൊണ്ടു് അദ്ദേഹം തനിക്കു മാർഗ്ഗദർശകമായിരുന്ന തന്ത്രസമുച്ചയം നിർമ്മിച്ച ചേന്നാസ്സു നമ്പൂരിപ്പാടിനെക്കൂടി കടാക്ഷിക്കുന്നില്ലേ എന്നു ഞാൻ സംശയിക്കുന്നു.
അദ്ധ്യായം 10 - നാടോടിപ്പാട്ടുകൾ I
10.1നാടോടിപ്പാട്ടുകൾ: പലവക
പ്രായേണ ദുഃഖഭൂയിഷ്ഠമായിത്തോന്നുന്ന ഈ ലോകത്തിൽ കലർപ്പില്ലാത്ത സുഖമെന്നൊന്നുണ്ടെങ്കിൽ അതു കലകളിൽ – പ്രത്യേകിച്ചു സങ്ഗീതത്തിലും സാഹിത്യത്തിലും – ആണു് സ്ഥിതി ചെയ്യുന്നതെന്നുള്ളതിനു സംശയമില്ല. പാട്ടുകേൾക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം ആർക്കും അനുഭവഗോചരമാകുന്നു. ഓരോ ജനസമുദായത്തിന്റെ ഇടയിലും ആദ്യമായി സജ്ഞാതമായ സാഹിത്യം സങ്ഗീതാത്മകമായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ സാഹിത്യത്തിനു പണ്ഡിതദൃഷ്ടിയിൽ യാതൊരു മെച്ചവുമില്ല; അതിലേ സങ്ഗീതം അങ്ങനെയൊരു പേർ അർഹിക്കുന്നുമില്ല. എങ്കിലും ആ ഗാനപ്രപഞ്ചത്തിനുമുണ്ടു് ശൈശവമധുരമായ ഒരു സൗന്ദര്യം. അതു സഹൃദയന്മാരെ അന്തരാന്തരാ രസിപ്പിക്കുന്നു; ഗാനരസികന്മാരെ ആകർഷിക്കുന്നു. ഓലയുടേയും നാരായത്തിന്റേയും ഒത്താശകൂടാതെ നാടെങ്ങും പ്രചരിക്കുന്നു. ആ ഇനത്തിൽപെട്ട കേരളത്തിലേ ചില പാട്ടുകളെപ്പറ്റി ഈ അധ്യായത്തിൽ സ്വല്പം പ്രസ്താവിക്കാം.
10.2വിഷയം
കേരളത്തിൽ സാമാന്യേന എല്ലാ വിഷയങ്ങളെപ്പറ്റിയും പാട്ടുകൾ ഉണ്ടായിട്ടുണ്ടു്. പ്രധാനമായി (1) ദേവതാപൂജ, (2) വീരപുരുഷാരാധനം, (3) വിനോദം, (4) ശാസ്ത്രം, (5) കുലവൃത്തി, (6) സദാചാരം ഇവയെ അധികരിച്ചാണു് അവയിൽ ഭൂരിപക്ഷവും രചിക്കപ്പെട്ടിട്ടുള്ളതു്. ഈ പ്രഭേദങ്ങളെത്തന്നെ കുറേക്കൂടിപ്പരത്തി (1) പുരാണം, (2) സ്തോത്രം, (3) സദാചാരം, (4) ശാസ്ത്രം, (5) വീരചരിതം, (6) ദേശചരിത്രം, (7) തൊഴിലില്ലായ്മ, (8) വിനോദം, (9) ഭൗതികം, (10) വൈഷയികം, (11) രാഷ്ട്രീയം, (12) സാമുദായികം എന്നിങ്ങനെ കൊച്ചിരാമവർമ്മ (അപ്പൻ തമ്പുരാൻ) പന്ത്രണ്ടുമാതിരിയായി തരംതിരിച്ചിരിക്കുന്നു.
ഉദ്ധരിക്കുന്ന പാട്ടുകൾ എല്ലാംതന്നെ പ്രാചീനങ്ങളാണെന്നു് എനിക്കഭിപ്രായമില്ല. വിനോദപരങ്ങളായ ഗാനങ്ങളിൽ പലതിനേയും ആട്ടിപ്പായിച്ചു് ഇക്കാലത്തു് അവയുടെ സ്ഥാനങ്ങളിൽ പുരാണകഥകളും ഈശ്വരസ്തോത്രങ്ങളും കടന്നുകൂടിട്ടുണ്ടു്. ഒരേ വിഷയത്തെ അധികരിച്ചു നോക്കുകയാണെങ്കിൽപോലും പഴയ പാട്ടുകളെ പുറന്തള്ളി അവയ്ക്കു പകരം പല പുതിയ പാട്ടുകളും രങ്ഗപ്രവേശം ചെയ്തിട്ടുള്ളതായും, കാണാം. അതുകൊണ്ടു് ഈ അധ്യായത്തിൽ സ്മരിക്കുന്ന ഗാനങ്ങളുടെ കാലഗണന അസാധ്യമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
10.3സംഘക്കളി – ആഗമം
യാത്രകളി അല്ലെങ്കിൽ സംഘക്കളി നമ്പൂരിമാരുടെ ഇടയിൽ പണ്ടേയ്ക്കുപണ്ടേ പ്രചുരപ്രചാരമായിത്തീർന്നിട്ടുള്ള ഒരു വൈദികവിനോദപ്രസ്ഥാനമാകുന്നു. ഇതിന്റെ ഉത്ഭവത്തെപ്പറ്റി കേരളോൽപത്തിയിൽ താഴെ കുറിക്കുന്ന വിധത്തിൽ ഒരൈതിഹ്യമുണ്ടു്. പള്ളിവാണപെരുമാൾ കേരളം രക്ഷിച്ചുവന്ന കാലത്തു ബുദ്ധമതക്കാരും നമ്പൂരിമാരും തമ്മിൽ തൃക്കാരിയൂരമ്പലത്തിൽവച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടാകുകയും അതിൽ ജയം സിദ്ധിക്കുന്നതിനുവേണ്ടി നമ്പൂരിമാർ തൃക്കാരിയൂരപ്പനെ ഭജിക്കുകയും ചെയ്തു. ആ അവസരത്തിൽ ജങ്ഗമൻ എന്നൊരു മഹർഷി അവിടെ ചെന്നു നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാർക്കു് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോൾ ആറു പരദേശബ്രാഹ്മണർ അവിടെ വരികയും അവരുടെ സാഹായ്യത്തോടുകൂടി നമ്പൂരിമാർ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതല്ക്കു് ആ ‘നാലുപാദം’ അഭീഷ്ടപ്രദമാണെന്നുള്ള ബോധത്താൽ കേരളീയർക്കു് ആദരണീയമായിത്തീർന്നു. ഇതാണു് ആ ഐതിഹ്യം. ഇതിന്റെ വിശ്വാസ്യത എങ്ങനെയിരുന്നാലും എല്ലാ സംഘങ്ങളുടേയും മൂലപരദേവത തൃക്കാരിയൂരപ്പനായതുകൊണ്ടു തൃക്കാരിയൂരാണു് സംഘക്കളിയുടെ ഉത്ഭവസ്ഥാനം എന്നു തീർച്ചയായി പറയാം. കാലം, ക്രി. പി. ആറാം ശതകത്തോടടുത്താണെന്നു വിചാരിക്കുന്നതിൽ അപാകമില്ല.
സംഘക്കളിയെ മൂന്നംശമായി വിഭജിക്കാം. അവ നാലുപാദം, പാന, കളി (ഹാസ്യം) എന്നിവയാകുന്നു. ഇവയിൽ നാലുപാദമാണു് അതിപ്രധാനം; അതു കഴിഞ്ഞാൽ പാനയും. നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേർത്തതാണെന്നത്രേ ഞാൻ അനുമാനിക്കുന്നതു്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതിപ്പോരുന്നു. ചോറൂണു്, ഉപനയനം, സമാവർത്തനം, വിവാഹം, ഷഷ്ട്യബ്ദപൂർത്തി, മഹാരാജാക്കന്മാരുടെ തിരുനാൾ എന്നിങ്ങനെയുള്ള വലിയ അടിയന്തിരങ്ങൾ സംബന്ധിച്ചാണു് സംഘക്കളി സാധാരണമായി കളിപ്പിക്കാറുള്ളതു്. നാലുപാദം മാത്രമായും നാലുപാദവും പാനയും മാത്രമായും അടിയന്തിരം കഴിപ്പിക്കാവുന്നതാണു്; എന്നാൽ കളിമാത്രമായോ പാനയും കളിയും മാത്രമായോ പാടുള്ളതല്ല.
10.4സംഘങ്ങൾ
ചാത്തിരര് എന്നൊരിനം നമ്പൂരിമാരുണ്ടു്. ശാസ്ത്ര (ആയുധസംബന്ധി എന്നർത്ഥം) പദത്തിന്റെ തത്ഭവങ്ങളാണു് ചാത്തിരവും, യാത്രയും; വിദേശങ്ങളിലെ ‘യാത്ര’ എന്ന വിനോദവുമായി ഇതിനു യാതൊരു സംബന്ധവുമില്ല. പുരാതനകാലങ്ങളിൽ ആയുധവൃത്തി സ്വീകരിച്ചു ഗ്രാമരക്ഷ നടത്തിയവരും അടുക്കളയ്ക്കും (എല്ലാ നമ്പൂരിമാർക്കും വച്ചുവിളമ്പുന്നതിനും) അരങ്ങിനും (സംഘത്തിൽ ചേർന്നു കളിക്കുന്നതിനും) അവകാശമുള്ളവരും ആണു് ചാത്തിരർ. കളി നടത്തുന്നതു വാസ്തവത്തിൽ അവരാണെങ്കിലും സംഘം തികയുന്നതിനു വേദാർഹന്മാരായ നമ്പൂരിമാർക്കൂടി വേണമെന്നുണ്ടു്. വാക്യാവൃത്തി, പരിഷ, കിഴിപ്പുറം എന്നു് ഓരോ സംഘത്തിലുമുള്ള മൂന്നു സ്ഥാനങ്ങൾക്കു് അവർക്കാണു് അവകാശം. അവയിൽ വാക്യാവൃത്തിക്കു ഭരണാധികാരവും, പരിഷയ്ക്കു സേനാനായകത്വവും കിഴിപ്പുറത്തിനു ധനാധികാരവും പണ്ടുണ്ടായിരുന്നിരിക്കണമെന്നു് ഊഹിക്കാം. ‘പതിനെട്ടും പടുതോളും’ എന്നിങ്ങനെ പത്തൊൻപതു സംഘങ്ങളെപ്പറ്റി പറയാറുണ്ടെങ്കിലും പടുതോൾ ഇടക്കാലത്തു കോടശ്ശേരിക്കർത്താക്കന്മാരുടെ ആവശ്യത്തിന്നായി ഉണ്ടായതാണു്. പഴയ സംഘങ്ങൾ പതിനെട്ടേയുള്ളു. ഓരോ സംഘത്തിനും തൃക്കാരിയൂരപ്പനു പുറമേ പ്രത്യേകമായി ഒരു പരദേവതകൂടിയുണ്ടു്. അതു ശാസ്താവോ, ഭഗവതിയോ ആയിരിക്കും.
10.5ചടങ്ങുകൾ
10.5.1പൂർവ്വാങ്ഗം – കൊട്ടിച്ചകംപൂകൽ
ഇതു സംഘക്കാരുടെ സംഘസ്ഥലത്തേയ്ക്കുള്ള പ്രവേശവും ‘കണമിരിക്ക’ലും ആകുന്നു. ‘കണമിരിക്കുക’ എന്നാൽ ഗണ (സംഘം) മായിരിക്കുക എന്നർത്ഥം. അപ്പോൾ ചൊല്ലുന്ന പാട്ടു ഭദ്രകാളിയേയോ ശാസ്താവിനേയോ പറ്റിയായിരിക്കണം.
“പൂക്കുലമാല [1] മാന്തിളനീരു [2] മാന്തളിർ ചെമ്പരുത്തി
പൂമലരും കുരുത്തെഴുമോല വമ്പുള്ള ചെമ്പഴുക്ക
നാക്കിലതന്നിൽ വെള്ളരി വെള്ളവെറ്റില നല്ല തേങ്ങ
നാക്കു [3] ചേരും വിളക്കൊടു പീഠമേറിന കുലദൈവം
പാട്ടിനിരിപ്പാൻ മെത്തിനവാൾ കടുത്തില ശൂലംകൊൾവാ [4]
പാട്ടിനലങ്കരിച്ച കളത്തിൽ വന്നുടനാടുകമ്മേ.”
എന്നിങ്ങനെ ഭദ്രകാളിപ്പാട്ടു പോകുന്നു. അതു കഴിഞ്ഞാൽ കേളി (കാഴ്ചക്കൊട്ടു്) യും പിന്നീടു സദ്യയ്ക്കുമേൽ ഉച്ചതിരിഞ്ഞു ചെമ്പുകൊട്ടിയാർക്കലുമായി. ചെമ്പുകൊട്ടിയാർക്കലിനും ചില പാട്ടുകളുണ്ടു്.
10.5.2നാലുപാദം
വൈകുന്നേരത്തെ സന്ധ്യാവന്ദനം കഴിഞ്ഞാണു് നാലുപാദം സ്വരവും താളവുമൊപ്പിച്ചു് ഉച്ചരിക്കേണ്ടതു്. ആ ഭാഷാമന്ത്രം താഴെ ചേർക്കുന്നു.
കണ്ടമിരുണ്ടു നടംചെയ്യും നിൻ ചേവടിയേ
എന്നുമരങ്ങിൽ നിലയ്ക്കുക വിണ്ണോർനായകനേ!
വഞ്ചന ചെയ്യെമദൂതകൾ വന്തണയും മാലൊഴിവാൻ
കേണികൾ ചൂഴ്തിരിക്കാരിയൂർ മുക്കണ്ണരേ മുക്കണ്ണരേ. [5]
നാലുപാദത്തെ തുടർന്നു് ഈ ഘട്ടത്തിൽ വേറെയും ചില പാട്ടുകൾ ചൊല്ലാറുണ്ടു്. അവയിൽ ഒന്നിൽനിന്നു് ഏതാനും വരികൾ താഴെ ഉദ്ധരിക്കുന്നു.
“മാടൊന്നേ കുടയാക്കിപ്പിടിച്ചാൻ പോലിവനേ;
മാതാവെപ്പിരിഞ്ഞുപോയു് വളർന്നാൻ പോലിവനേ;
ചാടൊന്നേ ചവിട്ടീട്ടു നടന്നാൻ പോലിവനേ;
ചായൽപ്പെണ്ണുരുവമായ്ച്ചമഞ്ഞാൻ പോലിവനേ;
ആടുന്നോരനന്തൻമേൽക്കിടന്നാൻ പോലിവനേ!;
ആനായത്തികളുടെ തുകിൽ വാരിയതിവനേ;
കോലൊന്നേ കുഴലൂതി നടന്നാൻ പോലിവനേ;
ഗോവിന്ദപുരമെന്നു നിനവെന്റെ മനമേ.”
ഇതു ശ്രീകൃഷ്ണസ്തുതിയാണെന്നു പറയേണ്ടതില്ലല്ലോ.
10.5.3പാന
അത്താഴസ്സദ്യയുടെ മധ്യത്തിൽ കറിശ്ലോകങ്ങളും ഒടുവിൽ നീട്ടും ചൊല്ലാറുണ്ടു്. നീട്ടു പുരാണപുരുഷന്മാരിൽ ഒരാൾ തന്റെ പ്രതിദ്വന്ദ്വിക്കു് എഴുതുന്നതും, അതിലെ ഭാഷ അത്യന്തം സംസ്കൃതപദജടിലവുമാണു്. കേരളവർമ്മവലിയകോയിത്തമ്പുരാൻപോലും ഒരു നീട്ടു് ഉണ്ടാക്കീട്ടുണ്ടു്. സദ്യ കഴിഞ്ഞു വഞ്ചിപ്പാട്ടു പാടിക്കൊണ്ടു നെടുമ്പുരയിൽ എത്തി ചാത്തിരന്മാർ കെട്ടിയുടുത്തിരുന്നു് കേളികൊട്ടിത്തീർന്നാൽ ഏതെങ്കിലും രാഗം പാടി മേളം കൊട്ടും. അതാണു പാന. ആ ഘട്ടത്തിലും പാടേണ്ട ചില പാട്ടുകളുണ്ടു്. അവയിൽ നിന്നു് ഒന്നോ രണ്ടോ മാതൃക കാണിക്കാം.
“ഗണപതിഭഗവാനേ! നന്മ ഞാനൊന്നിരപ്പൻ,
തുണപെടു ശിവപുത്തിരാ! തൂയപാച്ചോറു തന്തേൻ;
പണമുടയരവുതന്മേൽ പള്ളികൊള്ളുന്ന മായോൻ
ഇണയടിതൊഴുതിരന്നേനിമ്പമായു് നല്കിനിക്കു്.
ആർമതി ചൂടുമീശനാനയായു് വേഷംപൂണ്ടു
അന്നുടനുമയാൾതാനുമന്നിറം പിടിയുമായി
ആദരാൽ വനംപുകുന്തു ക്രീഡിച്ചു നടന്ത കാല
മമ്പൊടു പിറന്ത പിള്ളൈ അഴകേറും വിനായകൻതാൻ
അന്തരമെന്ന്യേ പന്തൽതന്നിലങ്ങകം പുകുന്തു
ചിന്തയിൽ മലമശ്ശാസ്ത്രം പന്തിയിലുരചെയ്യിപ്പാൻ
ചന്തമായൊറ്റക്കൊമ്പൻ വന്തുളനാക മുമ്പി
ലന്തരിയാതെയാതിയുമന്തവും തോന്നിച്ചിപ്പോൾ.”
മലമശ്ശാസ്ത്രം എന്നാൽ മലയരുടെ ശാസ്ത്രം എന്നർത്ഥം. ആ അർത്ഥം ഇവിടെ എങ്ങനെ ഘടിക്കുന്നു എന്നു ഖണ്ഡിച്ചുപറവാൻ നിർവ്വാഹമില്ല. പഴയ ഭദ്രകാളിപ്പാട്ടുകളുടെ കൂട്ടത്തിലും മലമപ്പാട്ടുണ്ടു്.
“കറ്റഞ്ചെഞ്ചിടമുടികറക്കണ്ട മകൻ പിള്ളൈ
ഒറ്റക്കൊമ്പഴകിയ ഗണപതിക്കഭയമേ!
കാർനെല്ലും പൊരിയവിൽ കരിമ്പുതേനിളനീരും
കറക്കണ്ടമകൻ പിള്ളൈ ഗണപതിക്കഭയമേ.”
ഇങ്ങനെ അകാരാദിക്രമത്തിലുള്ള ഈരടികളാണു് മറ്റൊരു പാനപ്പാട്ടിൽ കാണുന്നതു്. നാലുപാദത്തോളം പാനപ്പാട്ടുകൾക്കു പഴക്കമില്ലെങ്കിലും അവയും അർവാചീനങ്ങളല്ല.
10.5.4കയ്മളുടെ വരവും മറ്റും
പാനപ്പാട്ടുകൾ കഴിഞ്ഞാൽ കണ്ടപ്പന്റെ (കയ്മളുടെ) വരവായി. കണ്ടപ്പന്റെ വേഷവും നമ്പൂരിമാർതന്നെയാണു കെട്ടുന്നതു്. ‘നീയാരു്?’ എന്നുള്ള രങ്ഗവാസികളുടെ ചോദ്യത്തിനു “മാനം വളഞ്ഞൊരു വളപ്പിനകത്തു, മഹാമേരുവിങ്കൽനിന്നും തെക്കുവടക്കു കിഴക്കു പടിഞ്ഞാറു്, ആനമലയോടുപ്പുകടലോടിടയിൽ, ചേരമാൻമലനാട്ടിൽ ചെറുപർപ്പൂർ (പറപ്പൂർ) ച്ചാർന്ന കിരിയത്തിൽ പന്നിക്കുന്നത്തു കൂട്ടത്തിൽ പണ്ടാരക്കുന്നത്തു പടിഞ്ഞാറേ താവഴിയിൽ” ജനിച്ച ഒരു ശൂരപുരുഷനാണു് എന്നു കയ്മൾ മറുപടിപറയുന്നു. അരിപ്പറ്റ തിരിപ്പറ്റ തിരുക്കാവിലെ വിശേഷങ്ങളെപ്പറ്റി കയ്മൾ പറയുന്ന
“ഉണ്ണൊല്ലാ ഉറങ്ങൊല്ലാ ഉറങ്ങ്യാൽപിന്നുണരൊല്ലാ
അടിക്കൊല്ലാ തളിക്കൊല്ലാ അടുപ്പിൽ തീയെരിക്കൊല്ലാ
തിന്നൊല്ലാ തിമിർക്കൊല്ലാ തിമിർക്കേറ്റം പറയൊല്ലാ”
ഇത്യാദി ചട്ടവട്ടങ്ങൾ കേൾക്കാൻ രസമുണ്ടു്. കയ്മൾ പാടുന്നതാണു് എല്ലാവരും കേട്ടിട്ടുള്ള
“ജനകന്റെ മകളല്ലോ ചീതപ്പെണ്ണ്
അവൾക്കല്ലോ രാമച്ചെക്കനുടുപ്പാൻ കൊടുത്തു
അവളേല്ലോ രാവണച്ചൻ കട്ടു കൂട്ടിക്കൊണ്ടുപോയി
അതുമൂലം കുരങ്ങച്ചൻ ലങ്കചുട്ടു.”
എന്ന പാട്ടു്. പിന്നീടു പൊലി (സമ്മാനം) യായി. അതുകഴിഞ്ഞാൽ കുറത്തിയാട്ടവും. പാനയുടെ ഒടുവിലത്തെ ചടങ്ങാണു് വെലിയുഴിച്ചിൽ. അതു വളരെ പ്രധാനമാണെന്നു പറയേണ്ടതില്ലല്ലോ. ആ അവസരത്തിൽ പാടുന്ന പാട്ടുകൾ നവീനങ്ങൾതന്നെ.
10.5.5കളി
വട്ടമിരിപ്പുകളിയാണു് ഇതിൽ ആദ്യത്തെ ചടങ്ങു്. അതിലും ചില ദേവപ്രീതികരങ്ങളായ സ്തോത്രങ്ങൾ ഉണ്ടു്. താഴെക്കാണുന്നതു ദേവീസ്തുതിയാണു്.
“എഴുവരുണ്ടേ ഭഗവതിമാ രെഴുവരിലുമഴകിയതോ? അഴകിയതോ ഞാനറിവേൻ; പഴയന്നൂർകാവിൽ ഭഗവതിപോൽ
ഐവരുണ്ടേ ഭഗവതിമാ
രൈവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേൻ;
അയ്യാർകുന്നിൽഭഗവതിപോൽ
മൂവരുണ്ടേ ഭഗവതിമാർ;
മൂവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേൻ;
മൂക്കുതലേബ്ഭഗവതിപോൽ
ഇരുവരുണ്ടേ ഭഗവതിമാ
രിരുവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേൻ;
തിരുനെല്ലൂരേബ്ഭഗവതിപോൽ
ഒരുവരുണ്ടേ ഭഗവതിമാ
രൊരുവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേ
നൂരകത്തെബ്ഭഗവതിപോൽ.”
കളിയിൽ ആങ്ഗ്യമെന്നും ആസ്യ (ഹാസ്യ) മെന്നും രണ്ടു വകുപ്പുണ്ടു്. ആങ്ഗ്യത്തിൽ “പൂവാതെ മുല്ലേ മുല്ലേ” ഇത്യാദിയായ പാട്ടും ആസ്യത്തിൽ “കോപ്പിട്ട പെണ്ണിന്റെ കോമളം കണ്ടിട്ടു കോൾമയിർക്കൊള്ളുന്നു മാലോകരേ” തുടങ്ങിയ പാട്ടും ഉൾപ്പെടും. ഇങ്ങനെ പല വിനോദഗാനങ്ങളും പാടിത്തീർന്നാൽ പിന്നെയും കയ്മളുടെ വരവായി. കയ്മളും ഓതിക്കനും തമ്മിലുള്ള സംവാദം മുഴുവൻ ശ്ലോകരൂപമാണു്. അതു പഴക്കമുള്ളതല്ല. അടുത്ത ചടങ്ങുകൾ ചെപ്പടിവിദ്യയും വിഡ്ഢിപുറപ്പാടുമാണു്. വിഡ്ഢിയുടെ മഞ്ഞപ്പാട്ടിൽനിന്നു് ഒരു ഭാഗം താഴെ ചേർക്കുന്നു.
“മഞ്ഞക്കാട്ടിൽ പോയാൽ-പ്പിന്നെ
മഞ്ഞക്കിളിയെപ്പിടിക്കാലോ.
മഞ്ഞക്കിളിയെപ്പിടിച്ചാൽ-പ്പിന്നെ
ച്ചപ്പും ചവറും പറിക്കാലോ.
ചപ്പും ചവറും പറിച്ചാൽ-പ്പിന്നെ
ഉപ്പും മുളകും തിരുമ്മാലോ.
ഉപ്പും മുളകും തിരുമ്യാൽ-പ്പിന്നെ
ച്ചട്ടീലിട്ടു പൊരിക്കാലോ.
ചട്ടീലിട്ടു പൊരിച്ചാൽ-പ്പിന്നെ
പ്പച്ചെലവാട്ടിപ്പൊതിയാലോ.
പച്ചെലവാട്ടിപ്പൊതിഞ്ഞാൽ-പ്പിന്നെ
ത്തണ്ടാൻപടിക്കൽചെല്ലാലോ.
തണ്ടാൻപടിക്കൽച്ചെന്നാൽ-പ്പിന്നെ
ക്കള്ളാലിത്തിരി മോന്താലോ.
കള്ളാലിത്തിരി മോന്ത്യാൽ-പ്പിന്നെ
അമ്മേംപെങ്ങളേം തല്ലാലോ.
അമ്മേം പെങ്ങളേം തല്ല്യാൽ-പ്പിന്നെ
ക്കോലോത്തും വാതുക്കൽചെല്ലാലോ.
കോലോത്തും വാതുക്കൽച്ചെന്നാൽ-പ്പിന്നെ
കാലും കെണച്ചങ്ങു നില്ക്കാലോ.
കാലും കെണച്ചങ്ങു നിന്നാൽ-പ്പിന്നെ
ക്കാര്യംകൊണ്ടിത്തിരി പറയാലോ.
കാര്യംകൊണ്ടിത്തിരി പറഞ്ഞാൽ-പ്പിന്നെ
ക്കഴൂമ്മേൽക്കിടന്നങ്ങാടാലോ.”
10.5.6ആയുധമെടുപ്പു്
ഇതു കളിയുടെ അവസാനത്തേ ചടങ്ങാണു്. ഓരോ അടവു പിടിച്ചുള്ള അഭ്യാസങ്ങൾ ആ ഘട്ടത്തിൽ അരങ്ങത്തു പ്രദർശിപ്പിക്കുന്നു.
സംഘക്കളിയുടെ പ്രാഭവവും പ്രൗഢിയും അസ്തമിതപ്രായമായെങ്കിലും ഇന്നും അതു പ്രചാരലുപ്തമായിപ്പോയി എന്നു പറവാനില്ല. അതിലേ സാഹിത്യത്തിൽ ചില ഭാഗങ്ങൾ സഭ്യേതരങ്ങൾ ആണെന്നുവച്ചു ആധുനികന്മാർ അതിനെ ത്യാജ്യകോടിയിൽ തള്ളരുതു്. ചില പാട്ടുകൾ ഏറ്റവും രസാത്മകങ്ങളാണു്. ഫലിതം മനോഹരമായി പ്രതിഫലിക്കുന്ന പാട്ടുകളും ധാരാളം ഉണ്ടു്. സൂക്ഷ്മമായി പരിശോധിച്ചാൽ സംഘക്കളിയിലെ പഴയ പാട്ടുകളിൽനിന്നു പ്രാചീന കേരളത്തിലെ ആര്യദ്രാവിഡബന്ധത്തെപ്പറ്റി പല അറിവുകളും ലഭിക്കുന്നതാണു്. നമ്പൂരിമാർ ആ ഘട്ടത്തിൽ പ്രധാനമായി വന്ദിക്കുന്നതു ദ്രാവിഡദേവതകളായ ഭദ്രകാളിയേയും ശാസ്താവിനേയും ആണെന്നുള്ളതിൽനിന്നു തന്നെ ആര്യദ്രാവിഡന്മാരെ ഏകോപിപ്പിക്കുന്നതിനുള്ള നടപടികളിൽ ഒന്നാണു് ഈ വിനോദമെന്നു സങ്കല്പിക്കുവാൻ ന്യായമുണ്ടു്.
10.6തീയാട്ടു്
തെയ്യാട്ടു് (ദൈവമായിട്ടു് ആടൽ) എന്നതിന്റെ തത്ഭവമാണു തീയാട്ടു്. അയ്യപ്പൻതീയാട്ടെന്നും ഭദ്രകാളിത്തീയാട്ടെന്നും തീയാട്ടു രണ്ടു മാതിരിയുണ്ടു്. അയ്യപ്പൻ തീയാട്ടു് അയ്യപ്പൻകാവുകളിലും ഭദ്രകാളിത്തീയാട്ടു് ഭദ്രകാളിക്ഷേത്രങ്ങളിലും വച്ചാണു് സാധാരണമായി നടത്താറുള്ളതെങ്കിലും ബ്രാഹ്മണാലയങ്ങളിലും അവ കഴിക്കാവുന്നതാകുന്നു. അയ്യപ്പൻ തീയാട്ടു ബ്രിട്ടീഷ് മലബാറിലും ഭദ്രകാളിത്തീയാട്ടു കൊച്ചി, തിരുവിതാങ്കൂർ എന്നീ രാജ്യങ്ങളിലും ആണു് പ്രായേണ ആചരിച്ചുകാണുന്നതു്. മസൂരി മുതലായ സാംക്രമികരോഗങ്ങളുടെ നിവാരണമാണു് ഈ വഴിപാടിന്റെ ഉദ്ദേശം. അയ്യപ്പൻ തീയാട്ടു നടത്തുന്നവരെ തീയാടിനമ്പ്യാന്മാരെന്നും ഭദ്രകാളിത്തീയാട്ടു നടത്തുന്നവരെ തീയാട്ടുണ്ണികളെന്നും പറയുന്നു. ഇരുകൂട്ടരും അന്തരാളന്മാർതന്നെ. രണ്ടുവക തീയാട്ടിലും കളമെഴുതി ദേവതയെ കളത്തിലേയ്ക്കു് എതിരേറ്റുകൊണ്ടുവന്നു ദീപാരാധന നടത്തി സ്തോത്രഗാനങ്ങൾകൊണ്ടു പ്രസാദിപ്പിക്കുന്നു. സംഘക്കളിക്കാരുടേയും ഭദ്രകാളിത്തീയാട്ടുകാരുടേയും ദേവീപരങ്ങളായ സ്തോത്രങ്ങൾക്കു് ഐകരൂപ്യമുണ്ടു്. താഴെക്കാണുന്ന പാട്ടു രണ്ടുകൂട്ടക്കാരും പാടാറുള്ളതാണു്.
“കാരിരുൾ നിറമൊത്ത തിരുമുടി തൊഴുന്നേൻ;
കനൽക്കണ്ണും തിരുനെറ്റിത്തിലകം കൈതൊഴുന്നേൻ;
വിലസുന്ന മിഴിയും നാസിക കവിൾ തൊഴുന്നേൻ;
വളഞ്ഞുള്ളൊരെകിറും പല്ലൊടു നാവും തൊഴുന്നേൻ;
വട്ടത്തിൽ വിളങ്ങുന്ന തിരുമുഖം തൊഴുന്നേൻ;
വാരണക്കുഴക്കമ്പി [6] യിവ രണ്ടും തൊഴുന്നേൻ;
മാറിടം വളർതാലി മണിമാല തൊഴുന്നേൻ;
മാമേരുവിനെ വെന്ന തിരുമുല തൊഴുന്നേൻ;
ദാരുകൻ തലവെട്ടിപ്പിടിച്ച കൈ തൊഴുന്നേൻ;
തങ്കം നിൻകരവാൾ വട്ടക ശൂലം തൊഴുന്നേൻ;
നേരേയാലിലയൊത്തോരുദരം കൈതൊഴുന്നേൻ;
ഞെറിഞ്ഞ പൂന്തുകിലും പട്ടുടയാട തൊഴുന്നേൻ;
തുമ്പിക്കൈതരമൊത്ത തിരുത്തുട തൊഴുന്നേൻ;
തുകിൽപട്ടിൻപുറമേ പൊന്നുടഞാണും തൊഴുന്നേൻ;
കേതകീമലരൊത്ത കണങ്കാൽ കൈതൊഴുന്നേൻ;
കേവലം പുറവടി വിരലും കൈതൊഴുന്നേൻ;
കോപത്തോടുറയുന്ന തിരുനൃത്തം തൊഴുന്നേൻ;
കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ;
മുടിതൊട്ടിങ്ങടിയോളമുടൽ കണ്ടു തൊഴുന്നേൻ;
മുടങ്ങാതേ കൊടുങ്ങല്ലൂരമർന്നമ്മേ തൊഴുന്നേൻ”
പാട്ടു പാടിക്കഴിഞ്ഞാൽ അടുത്ത ചടങ്ങു, കളംമാച്ചിട്ടുള്ള തീയാട്ടാകുന്നു. തീയാട്ടിനു ഭദ്രകാളിയുടെ വേഷം കെട്ടിയാടുന്നതു തീയാട്ടുണ്ണി തന്നെയാണു്; ആടാനുള്ള കഥ ദാരുകവധവും. ദാരുകവധം ഭദ്രകാളി ശിവനെ അറിയിക്കുന്നതു മുദ്രക്കൈകൾ കൊണ്ടാകുന്നു. അവ കാണിക്കുവാൻ പ്രത്യേകം ‘ആട്ടപ്രകാര’ മുണ്ടു്. അതു തീയാട്ടുണ്ണികൾ കാണാപ്പാഠമായി പഠിച്ചു് അതിൽ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ കൈകൾ കാണിക്കും. പിന്നെ വിളക്കത്തു പന്തം കൊളുത്തി ബലിയുഴിച്ചിൽ നടത്തുകയും അതോടുകൂടി തീയാട്ടിന്റെ ചടങ്ങുകൾ അവസാനിയ്ക്കുകയും ചെയ്യുന്നു. സംഘക്കളിയിൽ “അയ്യപ്പൻകാവിലടിപ്പേൻ തളിപ്പേൻ ഞാൻ, തീയാട്ടും പാട്ടുമൊരൂട്ടും കഴിപ്പേൻ ഞാൻ” “മണ്ണാർപ്പാട്ടും തീയാട്ടും പാണ്ടിവിളക്കും” എന്നും മറ്റും കാണുന്നതിൽ നിന്നു മാത്രം തീയാട്ടു സംഘക്കളിയേക്കാൾ പ്രാചീനമാണെന്നു പറഞ്ഞു കൂടുന്നതല്ല. ഇവ സംഘക്കളിയുടെ ആരംഭകാലത്തുള്ള പാട്ടുകളല്ലെന്നു് ആവർത്തിച്ചു രേഖപ്പെടുത്തിക്കൊള്ളുന്നു.
10.7കളമ്പാട്ടു്
വടക്കേ മലയാളത്തിൽ കണിശന്മാർ ബാധോപശാന്തിക്കായി പാടിവരാറുള്ള ഒരുതരം പാട്ടാണു് കളമ്പാട്ടു്. യക്ഷൻ, യക്ഷി, ഗന്ധർവ്വൻ, രക്തേശ്വരി മുതലായ ദേവയോനികളുടെ രൂപം പൊടികൊണ്ടു കളമിട്ടു് അതിൽ പ്രദർശിപ്പിക്കും. പന്തലിന്റെ തെക്കു ഭാഗത്തായി ഗുളികന്റെ രൂപവും വരയ്ക്കും. രാത്രിയിൽ കളത്തെ പൂജിച്ചു ‘വരിക’പ്പാട്ടു തുടങ്ങുമ്പോൾ ഏഴെട്ടു സ്ത്രീകൾ കൂടി പിണിയാളെ അവിടെ പ്രവേശിപ്പിച്ചു് കളത്തിനു ചുറ്റും വലത്തു വയ്പിച്ചു പാട്ടുകാർക്കു് എതിരേ ഇരുത്തും. പുലരുന്നതുവരെ പാട്ടുപാടി സന്താനഗോപാലഗാനത്തോടുകൂടി കർമ്മം അവസാനിപ്പിയ്ക്കും.
10.8ഓലപ്പാവക്കൂത്തു്
ഇതിനേയും കൂത്തെന്നുതന്നെയാണു് പറയാറുള്ളതെങ്കിലും ഇതിനും ചാക്കിയാർകൂത്തിനും തമ്മിൽ യാതൊരു സംബന്ധവുമില്ല. ഈ കൂത്തിന്റെ ഉത്ഭവസ്ഥാനം പാലക്കാടുതാലൂക്കാണെങ്കിലും മലബാർജില്ലയിലേ പൊന്നാനി, വള്ളുവനാടു് എന്നീ താലൂക്കുകളിലും കൊച്ചി രാജ്യത്തിലേ വടക്കൻ പ്രദേശങ്ങളിലും കൂടി ക്ഷേത്രങ്ങളോടു് അനുബന്ധിച്ചു് ഒരു വിനോദകല എന്ന നിലയിൽ ഇതു പ്രചരിക്കുന്നു. മാൻതോൽ കൊണ്ടുണ്ടാക്കിയ പാവകളുടെ നിഴൽ സദസ്യർക്കു കാണുമാറാക്കി ആ പാവകളെ യഥോചിതം ആടിച്ചു പാവകളിക്കാർ തന്നെ സംഭാഷണം നിർവ്വഹിക്കുന്നു. ഇതിന്റെ മൂലം തമിഴിലെ സുപ്രസിദ്ധമായ കമ്പരാമായണത്തിൽ നിന്നെടുത്തതും വചനം, അതായതു വ്യാഖ്യാനഗദ്യം, ആ ഭാഷയിൽ അഭിജ്ഞരായ ചില പുലവന്മാർ (വിദ്വാന്മാർ) സ്വകീയമായി എഴുതിച്ചേർത്തിട്ടുള്ളതുമാണു്. രാമായണമാണു് ഇതിവൃത്തമെന്നു പറയേണ്ടതില്ലല്ലോ. കമ്പരുടെ കാലത്തിനു്, അതായതു ക്രി. പി. പന്ത്രണ്ടാംശതകത്തിനു്, മുമ്പല്ല ഈ വചനങ്ങളുടെ ഉല്പത്തി. പാലക്കാട്ടു ശിങ്കപ്പുലവർ എന്ന ആളാണു് ഈ സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയതെന്നു പുരാവിത്തുകൾ പറഞ്ഞുവരുന്നു. ഇഷ്ടിരങ്ഗപ്പുലവർ എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു കലാകുശലൻ കാലാന്തരത്തിൽ അഭിനയത്തിലും പ്രവചനത്തിലും മറ്റു പല പരിഷ്കാരങ്ങളും വരുത്തി. ഭദ്രകാളി ക്ഷേത്രങ്ങൾക്കു സമീപമുള്ള പറമ്പുകളിലാണു് സാധാരണമായി കൂത്തു കഴിക്കുന്നതു്. കൂത്തുമാടം ദക്ഷിണാഭിമുഖമായി തൽക്കാലാവശ്യത്തിന്നു കെട്ടിയുണ്ടാക്കും. മാടത്തിന്റെ നടുവിൽ ഭദ്രകാളി സന്നിധാനം ചെയ്യുന്നതായാണു് സങ്കല്പം. രാമാദിപ്രതിബിംബങ്ങളായ പാവകളുടെ സ്ഥാനം വലത്തുഭാഗത്തും രാവണാദികളുടേതു് ഇടത്തുഭാഗത്തുമാണു്. ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു. അതിലെ ഭാഷയും തമിഴ് തന്നെ.
“നിന്തിരുവടിയുടെ പിതാവാന ദശരഥഭൂപതി, കൊടുങ്കൊലാന തൈചെലുത്താമൽ, ഉലകത്തിനിടത്തിലുണ്ടാന സർവജനങ്കളൈയും തനതുചെങ്കോലിനിടത്തിൽ പ്രവേശിത്തു, ധർമ്മരക്ഷയ്ക്കാക ഒരേ മാർഗ്ഗമാക നടത്തി, പ്രജകളൈ രക്ഷിക്കകൂടിയവനും ഇന്തകാലത്തിനിടത്തിൽ പെരുമ്പാപികളാകിയ രാവണാദികൾ ജനിത്തു, കൃത്യാകൃത്യങ്കളാന സ്വധർമ്മങ്കളൈ നീക്കം ചെയ്തു, ഉലകത്തിനിടത്തിലുണ്ടാന സജ്ജനങ്കൾ സ്വധർമ്മങ്കൾ വിട്ടപടിയിനാൽ, രാത്രികാലത്തിനിടത്തിൽ അന്ധകാരം അടൈന്തപോൽ ഉലകത്തിൽ അന്ധകാരമായിരിക്കിറപൊഴുതു, ഹേ! സ്വാമിൻ നീങ്കൾ അവതരിത്തു സൂര്യദേവരൈപ്പോൽ അന്ധകാരം നീക്കംചെയ്വതർക്കാക ഇന്ത വനത്തിൽ പ്രവേശിത്തതിനാൽ ഇന്ത വിഷയത്തൈ എടുത്തുചൊല്ലി വൈത്തേൻ സ്വാമിൻ.” തെക്കൻകർണ്ണാടകത്തിലേ ‘ബൊമ്മയാട്ടു്’, ‘ബൈലാട്ടു്’ (വയലാട്ടം) ഇവയ്ക്കും ഈ നിഴലാട്ടത്തിനും തമ്മിൽ പല സാദൃശ്യങ്ങളും കാണ്മാനുണ്ടു്. ശ്രീരാമാവതാരം മുതൽക്കു് തുടങ്ങുന്ന കൂത്തു കവളപ്പാറ ആരിയങ്കാവിലേ നടത്തുവാൻ പാടുള്ളു; ശ്രീരാമപട്ടാഭിഷേകം വരെ എവിടെയും നടത്തണം. ആരംഭം മുതൽ കളിക്കുകയാണെങ്കിൽ നാല്പത്തൊന്നു ദിവസം വേണം. പഞ്ചവടീപ്രവേശം മുതൽക്കാണെങ്കിൽ ഇരുപത്തൊന്നു ദിവസവും സേതുബന്ധം മുതൽക്കാണെങ്കിൽ പതിനൊന്നോ പന്ത്രണ്ടോ ദിവസവും മതിയാകും. ഓലപ്പാവക്കൂത്തു് എന്ന പദം സങ്കോചിപ്പിച്ചു് ഓലപ്പാക്കൂത്തെന്നും നാടോടി ഭാഷയിൽ ഇതിനെ വ്യവഹരിച്ചു വരാറുണ്ടു്.
10.9ഏഴാമത്തുകളി
ഏഴാമത്തുകളിക്കു സംഘക്കളിയ്ക്കെന്ന പോലെ ഒരു വിളക്കു കത്തിച്ചു് അതിനുചുറ്റും ഏതാനുംപേർ വട്ടമിട്ടിരിക്കണം. അവരിൽ ഒരാൾ എഴുനേറ്റുനിന്നുകൊണ്ടു മറ്റുള്ളവർക്കു മോർപ്പാളക്കേശവൻ, ഒഴുക്കത്തു വാലാട്ടി, അയക്കോലിന്മേൽ കാക്ക എന്നിങ്ങനെ ഹാസ്യപ്രധാനങ്ങളായ ചില പേരുകളിടും. അതുകഴിഞ്ഞാൽ എല്ലാവരും ഇരുന്നു താളമേളങ്ങളോടുകൂടി പാട്ടു തുടങ്ങുന്നു. പാട്ടിന്റെ രീതി താഴെകാണുന്നതാണു്.
“ഞാൻ കുളിക്കും കുളമല്ലോ ഏറ്റുമാനൂർ തേവർകുളം;
നീ കുളിക്കും കുളത്തിന്റെ പേർ ചൊൽ മാര!”
എന്നൊരാൾ പാടിയാൽ അടുത്തു് ഇടത്തുവശത്തിരിക്കുന്ന ആൾ
“ഞാൻ കുളിക്കും കുളമല്ലോ ശ്രീവൈയ്ക്കത്തു തേവർകുളം;
നീ കുളിക്കും കുളത്തിന്റെ പേർ ചൊൽ മാര!”
എന്നു പാടും. കുളിക്കുന്നതു പ്രസിദ്ധിയുള്ള ഒരു ദേവന്റെ കുളത്തിലാകണം. അങ്ങനെ പാടുമ്പോൾ കുളത്തിന്റെ പേർ പറവാൻ സാമർത്ഥ്യമില്ലാതെ പിഴച്ചാൽ കള്ളുകുടിയൻ, കാക്കാലൻ എന്നിങ്ങനെ ആരുടെയെങ്കിലും വേഷം കെട്ടി അരങ്ങത്തു വരണം. കള്ളുകുടിയൻ പാടേണ്ട വഞ്ചിപ്പാട്ടിലേ ചില വരികളാണു് ചുവടേ കുറിക്കുന്നതു്.
“കണ്ടവർക്കു പിറന്നോനെ! കാട്ടുമാക്കാൻ കടിച്ചോനേ!
കടവിൽക്കല്യാണി നിന്റെയച്ചിയല്യോടാ?
ചിപ്പം ചിപ്പം ചിരട്ടയും ചിരട്ടയ്ക്കൽത്തരിപ്പണം
വട്ടമൊത്ത കുറിച്ചിയും പതഞ്ഞ കള്ളും
ഇഷ്ടമൊത്ത ജനമൊത്തു വട്ടമിട്ടു കുടിച്ചപ്പോൾ
വട്ടപ്പട്ടിക്കൂട്ടം വന്നു കിറിയും നക്കി.”
ഏഴാമത്തുകളി പ്രചരിക്കുന്നതു തിരുവിതാംകൂറിലാണു്. അതിൽ നമ്പൂരി, അമ്പലവാസി, നായർ ഈ ജാതികളിൽപ്പെട്ടവർക്കു ചേരാം. ആ കളിക്കു സമാനമായി കൂട്ടപ്പാഠകമെന്നൊരു വിനോദം കൊച്ചിരാജ്യത്തുണ്ടു്. അതിൽ അമ്പലവാസികളല്ലാതെ മറ്റാരും ഭാഗഭാക്കുകളാകാറില്ല. കൂട്ടപ്പാഠകത്തിൽ ശ്ലോകങ്ങളാണു് ചൊല്ലേണ്ടതെന്നു നിയമമുണ്ടു്.
10.10കാണിപ്പാട്ടു്
തിരുവിതാംകൂറിലെ മലകളിൽ പല ആദിമവർഗ്ഗക്കാർ വസിക്കുന്നുണ്ടു്. അവരിൽ ഒരു വർഗ്ഗത്തിൽ പെട്ടവരാണു് കാണിക്കാർ. കാണിക്കാരെ മലയരയന്മാരെന്നും പറയും. അവർ താമസിക്കുന്നതു തിരുവിതാംകൂറിൽ പത്തനാപുരം തൊട്ടു തെക്കോട്ടുള്ള മലകളിലാണു്. അവരുടെ ഇടയിൽ നടപ്പുള്ള ചാറ്റു (മന്ത്രവാദം) പാട്ടുകളിൽ ഒന്നിൽ നിന്നാണു് താഴെക്കാണുന്ന വരികൾ ഉദ്ധരിക്കുന്നതു്. മുൻകാലത്തു് മൂന്നു കൊല്ലത്തിലൊരിക്കൽ എഴുപത്തിരണ്ടു കാണിപ്പറ്റുകളിലെ അരയന്മാരും ആറ്റിങ്ങൽ തമ്പുരാനു് അരണ്യവിഭവങ്ങൾ കാഴ്ചവയ്ക്കുക പതിവുണ്ടായിരുന്നു. അതിനു് ഒരവസരത്തിൽ അല്പം നേരനീക്കം വന്നതിനാൽ രാജാവു മാത്തക്കുട്ടി വലിയ പിള്ളയെ തുല്യംചാർത്തിയ ഒരു നീട്ടോലയോടുകൂടി അവരുടെ പ്രമാണിയായ വീരനല്ലൂർക്കോട്ടയിലെ വീരപ്പനരയന്റെ സമീപത്തിലേക്കയയ്ക്കുന്നു. ‘നിനവു’ (കല്പന) കണ്ടു മാത്തക്കുട്ടിയോടു വീരപ്പൻ ഓരോന്നു ചോദിക്കുകയും മാത്തക്കുട്ടി ഉത്തരം പറയുകയും ചെയ്യുന്നു.
“നിനവുതന്നെ കാണുന്നതു
വീരപ്പനരയന്മകനും.”
“നീളേ നെടുകേ വരച്ചതിപ്പോൾ;
എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?”
“നീളേ നെടുകേ വരച്ചു കിടക്കുന്ന
താനക്കൊമ്പിനും മൂങ്കിൽക്കുലയ്ക്കും.”
“കാറാൻ കോറാൻ വരച്ചതിപ്പോൾ;
എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?”
“കാറാൻ കോറാൻ വരച്ചുകിടക്കുന്നു;
വെരുവിൻ ചട്ടം തേൻകുമ്പത്തിനു;
“മറുക്കു കിറുക്കു വരച്ചുകിടക്കുന്ന
തെന്തിനു പിള്ളേ വരച്ചുകിടക്കുന്നു?”
“മറുക്കു കിറുക്കു വരച്ചതരയാ,
പുലിത്തോലും കടുവാത്തോലിനും.”
“നെപ്പിറനെരുനെര [7] എയ്തിക്കിടക്കുന്ന
തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?”
“നെപ്പിറനെരുനെര എയ്തിക്കിടക്കുന്നു;
ചിറ്റേത്തൻകുല ചെറുകദളിക്കുല.”
“കപ്പിറ കറുകറയെയ്തിക്കിടക്കുന്ന
തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?”
“കപ്പിറ കറുകറ എയ്തിക്കിടക്കുന്നു
പേരേത്തങ്കുല പെരുങ്കദളിക്കുല.”
ആ ആജ്ഞ ശിരസാ വഹിച്ചു വീരപ്പൻ ‘വലതുകാലുമുന്തിവച്ചു’ മറ്റരയന്മാരോടുകൂടി ആറ്റിങ്ങലേക്കു പോയി. സ്ഥലത്തെത്തി അഞ്ചുദിവസം താമസിച്ചിട്ടും തിരുമേനിയെ മുഖം കാണിക്കാൻ സൗകര്യം ലഭിക്കാത്തതിനാൽ കാഴ്ചവയ്ക്കുവാൻ കൊണ്ടുചെന്ന ഏത്തൻകുലയും മറ്റും അവർ ചുട്ടുതിന്നു തുടങ്ങി. വെരുകിൻ ചട്ടം തീയിലിട്ടു. ആ ഗന്ധം മൂക്കിൽ വ്യാപിച്ചപ്പോളാണു് രാജാവു അവർ വന്ന വിവരം മനസ്സിലാക്കിയതു്. ആ ധിക്കാരത്തിനു അവരെ ശിക്ഷിക്കണമെന്നു കല്പന പുറപ്പെട്ടപ്പോൾ “എഴുപത്തിരണ്ടു കാണിപ്പേരേ എലിക്കുഞ്ചു വിറയ്ക്കുംപോലെ” വിറച്ചുതുടങ്ങി, “കിടുങ്ങാതേ നിപ്പിനെടാ” എന്നു പറഞ്ഞുകൊണ്ടു വീരപ്പൻ അവിടെ തന്റെ കൈയിലുള്ള സിദ്ധൗഷധങ്ങളെക്കൊണ്ടു പല വിദ്യകളും കാണിച്ചു രാജാവിനെ വിസ്മയിപ്പിച്ചു. ‘ആനപ്പുറത്തു കേറി ആനയുടെ തല വെട്ടാമോ’ എന്നു ചോദിച്ചതിനു അങ്ങനെ ചെയ്തു കാണിച്ചുകൊടുക്കുകയും രാജാവു അതു കണ്ടു വ്യസനിച്ചപ്പോൾ ഒരു മരുന്നു പുരട്ടി ആനയെ പുനർജ്ജീവിപ്പിക്കുകയും ചെയ്തു.
“മുറിപൊരുന്തി മരുന്നെടുത്തു ആനമേലേ തടവുവാരാം,
അപ്പൊളെങ്കിൽക്കല്പനയായു് വീരമാർത്താണ്ഡനരയനെന്നു്,
ഇത്ര വീരശൂരപ്പെട്ട വീരമാർത്താണ്ഡനരയന്മകനെ,
പേരുകൂറക്കൊടുക്കുവാരാം കൂറപ്പേരെക്കൊടുക്കുവാരാം;
കൂറപ്പേരേക്കൊടുക്കുവാരാം താന [8] പ്പേരെക്കൊടുക്കുവാരാം.”
അങ്ങനെ വീരമാർത്താണ്ഡനരയൻ എന്ന പേരും കൊടുത്തു് ഏഴേകാലും കോപ്പും പതിപ്പിച്ചു വീരപ്പനെ രാജാവു യാത്രയാക്കി.
തന്റെ വീട്ടിലെ ഒരു കല്യാണത്തിനു വീരപ്പൻ പാണ്ടിയിലെ പ്രമാണികളെ ക്ഷണിച്ചു; അവർ ആ ക്ഷണം സ്വീകരിച്ചില്ല. അപ്പോൾ വീരപ്പൻ തന്റെ കൂട്ടുകാരോടു് ഇങ്ങനെ ആജ്ഞാപിച്ചു.
“നമ്മുടെ നാട്ടിലെ വെള്ളംചെന്നു
പാണ്ടിയല്ലോ വിളയുന്നായേ,
കേക്കയെങ്കി ക്കേക്കിനെടാ,
ചിറ്റരയന്മാരാവുന്നവരേ.
നമ്മക്കിനിത്തന്നെയിപ്പോ
ക്കല്ലണയൊന്നു കെട്ടവേണം.
കോതയാറു പറളിയാറു
മണിമുത്തു ചെമ്പരുന്തു
നാലാറുമുഖമടക്കി
ക്കല്ലണമുഖം കെട്ടവേണം.”
പാണ്ടിക്കാർക്കു കൃഷിക്കു വെള്ളമില്ലാതെയാക്കുവാൻ അവർ ഒരു വലിയ കല്ലണ കെട്ടി. പിന്നെയും കുറെ വെള്ളം പാഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അവിടത്തെ കാലമാടൻ എന്ന ദേവത തുള്ളി കരിമ്പാണ്ടിയെന്നു പേരുള്ള വീരപ്പന്റെ സഹോദരിയെ ബലികൊടുക്കാമെങ്കിൽ അണ ശരിപ്പെടുമെന്നു പറയുകയും അതിനു വഴിപ്പെട്ടു് അന്നു വള്ളിയൂരിൽ താമസിച്ചിരുന്ന ധീരയായ ആ യുവതി പ്രാണത്യാഗത്തിനു സന്നദ്ധയായി അവിടെ വന്നെത്തുകയും ചെയ്തു. അതിന്നുള്ള ഒരുക്കം കവി ഭങ്ഗിയായി വർണ്ണിയ്ക്കുന്നുണ്ടു്.
“അമ്മാവിമാർ കയ്യിനാലേ – എണ്ണ താളി തേയ്ക്കവേണം;
നാത്തിനമാർ കയ്യിനാലേ – മുണ്ടുചേലയുടുക്കവേണം;
അനുജത്തിമാർ കയ്യിനാലേ – തല കോതിമുടിക്കവേണം;
പെറ്റ തള്ളകയ്യിനാലേ – ഒരുപിടിച്ചോറുണ്ണണമേ.”
***
“ഒറ്റത്തീറ്റി തിന്നുന്നു ഞാൻ – ആതി [9] വെള്ളം കുടിക്കുന്നു ഞാൻ;
കാനവെയിൽപോകുമ്പോഴോ – എരിമ്പിരാക്കുപിരാവുന്നതോ;
എരിമ്പിരാക്കു പറവതല്ലേ – വരും പലം പറയുന്നു ഞാൻ”
കല്ലണയിൽ ചെന്നു വെള്ളത്തിലിറങ്ങി കരുമ്പാണ്ടി നിന്നു. മച്ചമ്പി തലവീശി. അവൾ മരിച്ചു. കല്ലണയുടെ മുഖവുമടഞ്ഞു. ക്ഷണം നിരസിച്ച പാണ്ടിക്കാർ കുടിവെള്ളം കിട്ടാതെ വലഞ്ഞു. അവർ ആറ്റിങ്ങൾ തമ്പുരാനെച്ചെന്നു മുഖം കാണിച്ചു സങ്കടമറിയിച്ചു. അവിടുന്നു മാത്തക്കുട്ടിയെ അണ തുറപ്പിയ്ക്കുവാൻ അയച്ചു. വീരപ്പൻ ‘കല്ലണയെ തട്ടിയെങ്കിൽ കല്ലുളിപോലെ എയ്തൊടുക്കും’ എന്നു ഗുണദോഷിച്ചിട്ടും അനുസരിക്കാത്ത ആ വലിയ പിള്ളയെ ആഭിചാര പ്രയോഗംകൊണ്ടു കൊന്നു. “പത്തിരത്തീപ്പാഞ്ഞു പെട്ടേ മാത്തക്കുട്ടി വലിയ പിള്ള” എന്നു പാട്ടു് അവസാനിക്കുന്നു.
ഈ പാട്ടിൽ തുമ്പിച്ചി (തുമ്പിച്ചിനായ്ക്കൻ – കൃഷ്ണദേവരായരുടെ ശത്രു) പ്പടയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതിനാൽ ഇതിന്നു മൂന്നൂറ്റൻപതു കൊല്ലങ്ങൾക്കുമേൽ പഴക്കം കല്പിക്കുവാൻ നിവൃത്തി കാണുന്നില്ല.
10.11പുലയർപാട്ടു് – ഞാറ്റുപാട്ടു്
പുലയരുടെ ഇടയിൽ അകൃത്രിമരമണീയങ്ങളായ അനേകം പാട്ടുകൾ പ്രചരിക്കുന്നു. താഴെ ഉദ്ധരിക്കുന്നതു് ഒരു ഞാറ്റുപാട്ടിലെ ചില വരികളാണു്.
“മാരിമഴകൾ ചൊരിഞ്ചേ–ചെറു–വയലുകൾ ഒക്കെ നനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേ–ചെറു–ഞാറുകൾ കെട്ടിയെറിഞ്ചേ
ഓമല, ചെന്തില, മാല–ചെറു–കണ്ണമ്മ, കാളി, കറുമ്പി,
ചാത്ത, ചടയമാരായ–ചെറു–മച്ചികളെല്ലാരും വന്തേ,
വന്തു നിരന്തവർ നിന്റേ–കെട്ടി–ഞാറെല്ലാം കെട്ടിപ്പകുത്തേ.
ഒപ്പത്തിൽ നട്ടുകരേറാ–നവർ–കുത്തിയുടുത്തു കുനിഞ്ചേ.
കണ്ണച്ചെറുമിയൊണ്ണ [10] പ്പോൾ–അവൾ–ഓമലേയൊണ്ണുവിളിച്ചേ.
“പാട്ടൊന്നു പാടീട്ടുവേണം–നിങ്ങൾ–നട്ടുകരയ്ക്കങ്ങു കേറാൻ.”
അപ്പോളൊരു തത്തപ്പെണ്ണു്–അവൾ–മേമരമേറിക്കരഞ്ചേ.
മേപ്പോട്ടു നോക്കിപ്പറഞ്ചേ–കൊച്ചു–ഓമല കുട്ടിച്ചെറുമി.
തത്തമ്മപ്പെണ്ണേ നീയിപ്പോൾ–ഇങ്കെ–വന്തൊരു കാരിയം ചൊല്ലു.”
10.12വട്ടിപ്പാട്ടു്
വട്ടികൾ മിടഞ്ഞുണ്ടാക്കുമ്പോൾ പുലയികൾ പാടുന്ന ഒരു പാട്ടിലെ ഏതാനും വരികളാണു് ചുവടേ ചേർക്കുന്നതു്.
“ചാമ്പക്കാച്ചാലിൽ ചേന്നേ–തെയ്യന്താരാ
വെയിലത്തും മഞ്ഞത്തിട്ടേ–തെയ്യന്താരാ
ഏഴല്ലാനാരെടുത്തേ–തെയ്യന്താരാ
ഏഴായിക്കീറുന്നുണ്ടേ–തെയ്യന്താരാ
നൊട്ടനും തുച്ചനിട്ടേ–തെയ്യന്താരാ
കരിമീനും തെച്ചുപോലെ–തെയ്യന്താരാ
വട്ടിക്കു തെച്ചുമിട്ടേ–തെയ്യന്താരാ
വട്ടിയും കൂട്ടി നെയ്തേ–തെയ്യന്താരാ
വട്ടിയും പോന്നെടുത്തേ–തെയ്യന്താരാ
പടിക്കലും ചെല്ലുന്നുണ്ടേ–തെയ്യന്താരാ.”
10.13വിനോദസംവാദം
“മണക്കിണതെന്തൊരു? മണക്കിണതു പുഴുവല്യോ?
പുഴുവെങ്കിൽ ചൂടുല്യോ? ചൂടിണതു കുടയല്യോ?
കുടയെങ്കിൽ കെട്ടൂല്യോ? കെട്ടിണതു വീടല്യോ?
വീടെങ്കിൽ മേയൂല്യോ? മേയിണതു പയല്യോ?
പയ്യെങ്കിൽ ചുറ്റൂല്യോ? ചുറ്റിണതു ചെക്കല്യോ?
ചെക്കെങ്കിലാടൂല്യോ? ആടിണതു പാമ്പല്യോ?
പാമ്പെങ്കിലെരയ്ക്കൂല്യോ? എരയ്ക്കിണതു കടലല്യോ?
കടലെങ്കിൽ മിന്നൂല്യോ? മിന്നിണതു വാളല്യോ?
വാളെങ്കിൽ വെട്ടൂല്യോ? വെട്ടിണതു പോത്തല്യോ?
പോത്തെങ്കിൽ കെട്ടൂല്യോ? കെട്ടിണതു പെണ്ണല്യോ?” ഇത്യാദി
10.14വീരചരിത്രം
ഇടപ്പള്ളിനാട്ടിലെ അതിയാരുപിള്ള എന്ന പരാക്രമശാലിയായ ഒരു പുലയന്റെ അപദാനങ്ങളെ വർണ്ണിക്കുന്ന ഒരു ദീർഘമായ ഗാനത്തിൽനിന്നും ചില വരികൾ താഴെ ചേർക്കുന്നു. നാലു വള്ളുവന്മാർ അന്നു മലനാട്ടിൽ പ്രമാണികളായിരുന്നു. അവരിൽ ആരുടെയെങ്കിലും കുടുംബത്തിൽനിന്നു പെണ്ണു കെട്ടണമെന്നു് അമ്മ പറഞ്ഞതു കേട്ട് അതിയാരുപിള്ള അതിനായി ശ്രമിക്കുകയും സാധിക്കാതെ ഭഗ്നോത്സാഹനായി മടങ്ങുകയും ചെയ്തു. അപ്പോൾ അമ്മ കഥാനായകനെ പാണ്ടിയിൽനിന്നു് ഒരു യുവതിയെ വിവാഹം ചെയ്തുകൊണ്ടുവരുവാൻ പ്രേരിപ്പിക്കുകയും ആ പ്രേരണ ഫലിക്കുകയും ചെയ്തു. പെണ്ണിനെ ജാത്യാചാരമനുസരിച്ചു പിതൃഗൃഹത്തിൽനിന്നു് അപഹരിച്ചാണു കൊണ്ടുവരുന്നതു്.
“നീയൊന്നു കേളെടാ അതിയാരുപിള്ളേ;
ഏഴരനാഴിക വെളുപ്പായല്ലോടാ,
നിന്റച്ചൻ കാർണ്ണോന്മാരെക്കണ്ടില്ലല്ലോടാ,
ഇപ്പെണ്ണു ചെറുപെൺ നീ കെട്ടത്തുമില്ല.”
“ഇതൊന്നും പറയരുതു മതിരാവൂരച്ചാ”
“എട്ടിലെണങ്ങരെക്കണ്ടില്ലല്ലോടാ
പിന്നെങ്ങനെ കെട്ടുമെടാ അതിയാരുപിള്ളേ?”
“എന്റച്ചൻ കാർണ്ണോന്മാരിപ്പം വരുമേ”
എന്നു പറഞ്ഞവനിരിക്കുന്നല്ലവനു്;
നേരമൊരുനേരമന്നേരമായി
അലരി പിലരി വെളുത്തുള്ളൊരുനേരം,
പിറ്റം പിലരി വെളുത്തുള്ളൊരുനേരം, അന്നേരം വന്നല്ലോ പൊഴുതമ്പുരാള് അന്നേരം ചോദിച്ചു മതിരാവൂരച്ചൻ “കേട്ടാലും കേക്കേണം പൊഴതമ്പുരാക്കളെ എണ്ണപ്പൊഴുതിനു നേരവുമായി.”
10.15ഇടനാടൻ പാട്ടു്
അകതോഭയനും അമ്പലപ്പുഴ മാമലശ്ശേരി രാമച്ചപ്പണിക്കരുടെ ശിഷ്യനുമായ ഇടനാടൻ എന്ന ഒരു പുലയയുവാവിനെപ്പറ്റി അനേകം പാട്ടുകൾ പാടിവരുന്നുണ്ടു്. [11] ഇടനാടൻ തണ്ണീർമുക്കത്തു സ്വമേധയായി ചുങ്കം പിരിച്ചതിനെപ്പറ്റിയുള്ള പാട്ടിലെ ചില വരികളാണു് താഴെചേർക്കുന്നതു്.
“ആളറുതിവിറ്ററുതി വന്നു പവിച്ചു;
അന്നേരം നല്ലോരിടനാടൻ കുഞ്ഞു്
തണ്ണീരാം മുക്കത്തൊരു ചുങ്കപ്പുര കെട്ടി
ചുങ്കം പിരിച്ചവനിടനാടൻ കുഞ്ഞു്,
വീരിയത്തോടവിടെ വാഴാൻ തുടങ്ങി
കാരിയക്കാരനിടനാടൻ കുഞ്ഞു്
ഇങ്ങനെ കാലം കഴിഞ്ഞോരു കാലം
ഇടനാടനു തോന്നിയോരായ [12] യിതുതന്നെ.
“തമ്പുരാൻ തിരുമേനിയെക്കാണണമെനിക്കെൻ
തമ്പുരാൻ തിരുമേനിയെച്ചൊല്ലിത്തരേണം.
***
തമ്പുരാൻ തിരുമേനിയെക്കാണുന്നതിന്നു്
എന്തെല്ലാം കോപ്പുകളുവേണമെന്റമ്മേ? …”
“പൊന്നുകൊണ്ടു പൊൻകുഴവി വേണം മകനേ;
പൊന്നുകൊണ്ടു പൊൻപഴുക്കാ വേണം മകനേ;
മേച്ചേരിത്തെരുവിലെക്കണ്ണിലവെറ്റ
കെട്ടോടേ വെറ്റകളും വേണം മകനേ.
ആടും കവുങ്ങിലേ ഓടമ്പുഴക്കാ
കുലയോടെ ചെമ്പഴുക്കാ വേണം മകനേ.
ശാപ്പാണം തെരുവിലെക്കാലിപ്പൊയില,
കെട്ടോടേ പൊയിലയും വേണം മകനേ.
ഇത്രയും കോപ്പുകളും വേണം മകനേ.”
കോപ്പുകൾ വേഗത്തിൽ കൂട്ടുന്നവനേ;
കോപ്പുകളും കൊണ്ടവൻ പോകുന്നതുണ്ടേ;
പടിഞ്ഞാറെ കോട്ടവാതുക്കൽ ചെല്ലുന്നതുണ്ടേ.
കോട്ടകൾ കാക്കുന്ന കാവൽക്കാരോടു്
“കോട്ട തുറന്നു വഴിതരിക വേണം.”
***
കുന്നിക്കുരുവൊത്ത കണ്ണും തികട്ടി,
നെഞ്ചത്തെ രോമങ്ങൾ തത്തിച്ചുംകൊണ്ടു്,
കാലിക്കരിന്തുട തുള്ളിച്ചുംകൊണ്ടു്
എലിവാലൻ പുലിമീശ വലിച്ചു നിരത്തി,
മൂന്നു ചുവടു പുറകോട്ടു മാറി,
നാലാം ചവിട്ടാൽത്തൊഴിയും കൊടുത്തു;
വെടിപോലേ മുഴങ്ങിക്കതകും തെറിച്ചു
കോട്ടയ്ക്കകത്തവൻ കേറുകയോ ചെയ്തു.”
10.16പുലയികളുടെ ഒരു പാട്ടു്
“നേരം വെളുത്ത നേരത്തില്ല
ത്തമ്പുരാൻ വന്നു വിളിക്കുന്നു.
ആളുകേറിയരവം കേട്ടു
അറകൾ തല്ലിത്തകർക്കുന്നു.
അറുകറുക ചെറുകറുക,
വിത്തുവാരിയെടുക്കുന്നു.
കല്ലെടനെല്ലെട ജീരകച്ചെമ്പാ
വിത്തുവാരിയളക്കുന്നു.
മുത്തിമാർക്കും മുതുമിമാർക്കു
മൊന്നരവിത്തു കൂലിയും.
കുഞ്ഞുള്ളോരു തള്ളമാരിക്കു
മഞ്ഞാഴി നെല്ലു കൂലിയും.
ഒരു തരപ്പടി പെണ്ണുങ്ങൾക്കെല്ലാം
ചങ്കാഴുരി [13] നെല്ലു കൂലിയും.
മുത്തിമാരും മുതുമിമാരും
വിറകും ചൂട്ടും പെറുക്കുന്നു.
കുഞ്ഞുള്ളോരു തള്ളമാര
ങ്ങോടിപ്പാടിപ്പോകുന്നു.
ഒരു തരപ്പടി പെണ്ണുങ്ങളെല്ലാം
ചതുരം ഭങ്ഗി നോക്കുന്നു.”
10.17പുലയരുടെ മറ്റൊരു പാട്ടു്
“ഞാനിന്നലെയൊരു ചൊപ്പനം കണ്ടേ;
പാള പയിത്തു ചണങ്കോടെ വിയുന്തേ.
പെയ്യാണ്ടെനിക്കൊരു പോയത്തം പച്ചി;
പാച്ചോറെണ്ണും ചൊല്ലി പയംതീട്ടംതിന്റേ.
ഞാനുമെന്റളിയനും കളികാമാൻ പെയ്യേ;
അവിടെ വച്ചളിയനെ വെയമൂക്കൻ [14] തൊട്ടേ.
അവിടുന്നെന്റളിയനെക്കെയക്കോട്ടെക്കെടുത്തേ
അവിടത്തെ [15] വെയവാരിയവിടെയില്ലാഞ്ഞു
***
അവിടുന്നെന്റളിയനെത്തെക്കോട്ടെടുത്തേ
അവിടത്തെ വെയവാരിയവിടെയില്ലാഞ്ഞു
അവിടുന്നെന്റളിയനെക്കുയിക്കോട്ടെടുത്തേ
തെക്കുവടക്കായി [16] ക്കുയിയങ്ങു വെട്ടി
അവിടുന്നെന്റളിയനെക്കുയിയിലും വച്ചേ”
“വെള്ളിമാമല കാത്തുവാണരുളും — വള്ളോന്റെ മെയ്യിൽ–
പ്പുള്ളിമാൻ മുഴു ശൂലവും തുടിയും
വള്ളിപോലെ നിറച്ചു പാമ്പുകളും — ചാമ്പലും ചൂടീ–
ട്ടെല്ലുകൊണ്ടു ചമച്ച മാലകളും”
എന്ന പാട്ടു് അർവാചീനമാണെങ്കിലും അതിലെ വൃത്തത്തിനു പുലവൃത്തമെന്നാണു് പേർ പറയുന്നതു്. ആ വൃത്തത്തിൽ പഴയ പാട്ടുകൾ പുലയരുടെ ഇടയിൽ പ്രചരിച്ചിരുന്നിരിക്കാം. ഇന്നും ആ ഛന്ദസ്സിലുള്ള പാട്ടുകൾക്കു് അവരുടെ ഇടയിൽത്തന്നെയാണു് പ്രചാരം.
10.18പൂരക്കളിപ്പാട്ടു്
വടക്കേ മലയാളത്തിൽ പുരാതന കാലം മുതല്ക്കേ നടപ്പുള്ള ഒരു വിനോദമാണു് പൂരക്കളി. തീയരത്രേ ഇതിൽ പ്രധാനമായി ഏർപ്പെടുന്നതു്. മീനമാസത്തിൽ കാർത്തിക നാളിൽ തുടങ്ങി പൂരം നാളിൽ അവസാനിപ്പിക്കത്തക്കവണ്ണം ഭഗവതീക്ഷേത്രങ്ങളിൽവച്ചു് ഈ കളി കളിക്കുന്നു. അതിനു പലേ ദേശങ്ങളിലും മെയ്യഭ്യാസമാവശ്യമുള്ള മറ്റു കളികൾക്കെന്നപോലെ ഓരോ സംഘക്കാർ ചേർന്നു് ഒരു പണിക്കരുടെ കീഴിൽ വേണ്ട അഭ്യാസം നേടണം. കാമദേവന്റെ പുനരുജ്ജീവനവും ശംബരവധവും മറ്റുമാകുന്നു പ്രതിപാദ്യവിഷയം. ഒരു നിലവിളക്കു കത്തിച്ചുവച്ചു ചുറ്റും നിന്നുകൊണ്ടു രാത്രിയിലാണു് കളി നടത്തുന്നതു്. ആകെ പതിനെട്ടു രങ്ഗങ്ങളുണ്ടു്. അവയെ ‘നിറം’ എന്നു പറയുന്നു. അവയ്ക്കു പുറമേ അങ്കം, ചായൽ, പാമ്പാട്ടം, നാടകം മുതലായ പ്രത്യേകം രങ്ഗങ്ങളുണ്ടു്. പന്തൽവന്ദനത്തിലേ ചില വരികളാണു് താഴെ ഉദ്ധരിക്കുന്നതു്.
“പന്തലാഗമക്കരുത്തിൽപ്പതിത്തോരു നെറിയെച്ചൊല്ലാം;
മുന്തിന മൂലാധാരം മുക്കോണാൽത്തറയൊരുക്കി
അന്തമാം കരണം നാലുമഴകിന തൂണതായി
പ്പന്തലിൻ വടിവെക്കാട്ടിബ്ഭങ്ഗിചേർനാലുപാടും
പാടെറിത്തെറിത്ത പൂവൽപ്പന്തല്ക്കു കോശമഞ്ചു
മേവിന തൂണുതന്മേൽ നിരത്തിനൊരുത്തരങ്കൾ
കാടറും സത്തും ചിത്തും കരുത്തിവനാൽത്തിരുത്തി
നാടികൾ നാലതാക്കി നന്മയിൽ ചെയ്തു പന്തൽ” ഇത്യാദി.
ഇതു പഴയ നിലയിൽത്തന്നെ നിൽക്കുന്ന ഒരു പാട്ടാണു്. പിൽക്കാലത്തു പരിഷ്കരിച്ച പാട്ടുകളും ധാരാളമുണ്ടു്. “വടക്കേ മലയാളത്തിൽ പദ്യകാവ്യങ്ങളിൽ തമിഴ്പ്പദങ്ങൾ അധികമായി ഉപയോഗിച്ചുപോന്നിരുന്നതിനും അതു ക്രമേണ കുറഞ്ഞു കൊണ്ടുവരുന്നതിനും ഒടുവിൽ നവീനമലയാളത്തിൽ പദ്യങ്ങൾ രചിച്ചതിനും ഉള്ള ഉദാഹരണങ്ങൾ ഇത്ര വ്യക്തമായി മറ്റു യാതൊരു പദ്യകൃതിയിലും സ്വരൂപിച്ചു കാണ്മാൻ പ്രയാസമാകുന്നു. ഈ പരമാർത്ഥം കേരളത്തിലെ ഒട്ടാകെയുള്ള പദ്യകാവ്യങ്ങളുടെയെന്നല്ല ഭാഷയുടെ തന്നെ വളർച്ചയും അതിനു് ഓരോ തരം ഭേദവും ഉണ്ടായ കാലഘട്ടവും കണ്ടുപിടിക്കുവാൻ സഹായിക്കുന്നതാകയാൽ അതു സാഹിത്യചരിത്രത്തിന്നു വലിയ ഒരു നേട്ടമായിരിക്കുമെന്നുള്ളതിനു് സംശയമില്ല” എന്നാണു് മൂർക്കോത്തു കുമാരൻ പൂരക്കളിപ്പാട്ടുകളെപ്പറ്റി അഭിപ്രായപ്പെടുന്നതു്. പൂരക്കളിയിൽ മത്സരക്കളി അഥവാ ‘മറത്തുകളി’ എന്നൊരു സമ്പ്രദായമുണ്ടു്. മത്സരിക്കുവാൻ ഒന്നിലധികം സംഘങ്ങളുണ്ടായിരിക്കും. ഒരു പണിക്കർ ഒരു ചോദ്യം ചോദിച്ചാൽ അതിനു മറ്റേപ്പണിക്കർ മറുപടി പറയാതെ മറ്റൊരു ചോദ്യം ചോദിച്ചാലും മതി.
“കേരളം പണ്ടു പടച്ചനാളിങ്ങു
കേരമുണ്ടായിരുന്നോ?” “കേരമുണ്ടായതിൻ മുമ്പീ രാജ്യത്തിൻ
പേരെന്തു ചൊൽക വേഗം.”
ഇങ്ങനെയാണു് ചോദ്യങ്ങളുടെ പോക്കു്.
10.19ക്രിസ്ത്യാനികളുടെ പാട്ടുകൾ
ക്രിസ്ത്യാനികൾ കേരളത്തിൽ ക്രി. പി. ഒന്നാം ശതകത്തിൽ വന്നു എന്നു ചിലരും അതല്ല നാലാം ശതകത്തിലെന്നു മറ്റു ചിലരും വാദിക്കുന്നു. ഈ വാദത്തിൽ സാഹിത്യചരിത്രകാരനു പങ്കുകൊള്ളേണ്ട ആവശ്യമില്ല. പുരാതനങ്ങളായ പല പാട്ടുകളും അവരുടെയിടയിലും നടപ്പുണ്ടെന്നു മാത്രം ധരിച്ചുകൊണ്ടാൽ മതിയാകുന്നതാണു്. അവയിൽ ഭൂരിഭാഗവും ദേവാരാധനം, വിവാഹം മുതലായ ഗൃഹ്യകർമ്മങ്ങൾ, പള്ളിവയ്പു് ഈ വിഷയങ്ങളെ അധികരിച്ചുള്ളവയാണു്.
10.19.1തെക്കുംഭാഗക്കാരുടെ പെൺപാട്ടു് – മാർത്തോമ്മാൻ
“മാർത്തോമ്മാൻ നന്മയാലൊന്നു തുടങ്ങുന്നു;
നന്നായു് വരേണമേയിന്നു്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മയെഴുന്നൾക വേണം.
കന്നീശനായ [17] നെഴുന്നള്ളിവന്നിട്ടു
കർപ്പൂരപ്പന്തലകമേ.
കൈക്കൂപ്പി നേരുന്നേൻ പെറ്റുവളർത്തോരു
കന്നിമകളെ ഞാൻ നിന്നെ.
തോളും തുടയും മുഖവും മണിമാറും
യോഗത്താലേപരിശുണ്ടു്.
എന്റെ മകളേപ്പര [18] മേറ്റി വയ്പോള
മെന്മനസ്സോ പതറുന്നു.
നെല്ലു മാനീരും പരമേറ്റിവച്ചാറെ
എന്മനസ്സോ തെളിയുന്നു.
ചെമ്പകപ്പൂവിൻനിറം ചൊല്ലാം പെണ്ണിനു്;
ചെമ്മേയരുൾപെറ്റ പെണ്ണു്;
പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു;
ഉലകിലിവൾക്കൊത്തോരില്ല.
നല്ലൊരുനേരം മണക്കോലം പുക്കാറെ
നന്നാകവേണമിതെന്നു്.
കാരണമായവരെല്ലാരും കൂടീട്ടു
നന്മ വരുത്തിത്തരേണം.
ആലാഹാനായനുമൻപൻ മിശിഹായും
കൂടെത്തുണയ്ക്കയിവർക്കു്.”
10.19.2അടച്ചുതുറപ്പാട്ടു്
“മങ്കതങ്കും മണവറയിൽ മണവാളൻ കതകടച്ചു
എങ്കും പുകൾ പെറ്റവനേ, എന്നുടയ മണവാളാ!
സന്തോഷാൽ മാവിതാനും തന്നുടയ മങ്കമാരും
താശി [19] യോടേ നീയടച്ച മണവറേടെ വാതൽ ചുറ്റും
പേരാരം; [20] പൂണ്ടൊരു പെരുന്തായാർ വന്നു വാതൽ മുട്ടി;
മണിമോതിരക്കയ്യാലേ മാവി വന്നു വാതൽ മുട്ടി;
പൂമോതിരക്കയ്യാലേ നാത്തൂൻ വന്നു വാതൽ മുട്ടി;
ഉറ്റോരു ചേട്ടത്തി വന്നുതവിയോടെ വാതൽ മുട്ടി;
ഉറ്റോരു ചങ്ങാതി വന്നുറുതിയോടേ വാതൽ മുട്ടി;
പെറ്റ തായാർ മണിവിളക്കും പിടിച്ചുനിന്നു വാതൽ മുട്ടി.
“വട്ടകകിണ്ടിയും തരാം; വട്ടമൊത്ത താലം തരാം;
കട്ടിൽ തരാം; മെത്ത തരാം; കണ്ടിരിപ്പാൻ വിളക്കു തരാം
പട്ടുചേല ഞാൻ തരുവേൻ ഭങ്ഗിയൊത്ത മേൽവിതാനം
ഇഷ്ടമൊത്തോരെൻ വകയുമിതത്തിനോടേ ഞാൻ തരുവേൻ;
ഒത്തവണ്ണം ഞാൻ തരുവേൻ ഒന്നിനും കുറവില്ലാതെ
എൻ മകനേ! മണവാളാ! മണവറയുടെ വാതൽതുറ.” (ഇത്യാദി)
10.19.3കടുത്തുരുത്തി വലിയ പള്ളിയുടെ പാട്ടു്
“ആലപ്പനാദീലെഴുത്തു തൂവാൻ അമ്പിനാൽത്തമ്പുരാൻ മുമ്പാകെയെന്ന്
നാലെട്ടു ദിക്കിലിണങ്ങർ കൂടി
നന്മയാലൊത്തുപറഞ്ഞവാറെ
കാലത്തു പള്ളി കടുത്തുരുത്തിൽ
കാതലായ്വയ്പതിന്നാശകൂറി.
നാടെട്ടുമുമ്പു വടക്കുങ്കൂറ്റിൽ
നായകൻ മന്നനെച്ചെന്നുകണ്ടു,
ആടകൾ പൊൻപണം കാഴ്ചവെച്ചു.
അരുളോടെ ഭൂമി കൊടുത്തവാറെ
വാടാതെ തച്ചർ പലരെക്കൂട്ടി
അമ്പിനാൽ പള്ളിക്കു സ്ഥാനം കാണ്മാൻ” (ഇത്യാദി)
മുസ്ലീങ്ങൾക്കും ചില കല്യാണപ്പാട്ടുകളും മറ്റുമുണ്ടു്. വിസ്താരഭയത്താൽ ഉദ്ധരിക്കുന്നില്ല.
10.20പുള്ളുവർപാട്ടു്
പുള്ളുകളുടെ ബാധയിൽനിന്നു ഗർഭിണികളേയും ശിശുക്കളേയും രക്ഷിക്കുന്നതുകൊണ്ടല്ല, ഐന്തിണകളിൽ ഒന്നായ പാലനിലത്തിൽ പുരാതനകാലത്തു താമസിച്ചിരുന്നതുകൊണ്ടാണു് പുള്ളുവർക്കു് ആ പേർ സിദ്ധിച്ചതെന്നു ഞാൻ ഊഹിക്കുന്നു. [21] സർപ്പശാന്തിക്കാണു് പുള്ളുവരെക്കൊണ്ടു സാധാരണമായി പാടിക്കുന്നതു്. പാട്ടു തുടങ്ങുന്നതിനു മുമ്പു വർണ്ണപ്പൊടികൊണ്ടു് അഞ്ചും ഏഴും പത്തികളോടുകൂടിയ സർപ്പങ്ങളുടെ രൂപങ്ങൾ അതിനായി ഒരുക്കിയ പന്തൽക്കളത്തിൽ എഴുതണം. പിണിയാൾ ശുദ്ധമായി പന്തലിൽ നില്ക്കും. കുടം വാദ്യമായി വച്ചുകൊണ്ടു പുള്ളുവൻ ഗാനം ചെയ്കയും പുളളുവത്തി ഏറ്റുപാടുകയും ചെയ്യും. അവരുടെ ഒരു പാട്ടിലെ ഏതാനും വരികളാണു് താഴെ ചേർക്കുന്നതു്.
“തെക്കുവടക്കു കയറേഴു പാവീട്ടു
മേലാപ്പുകൊണ്ടു വിതാനം ചെയ്തു.
ചെള്ളും പുഴുക്കുത്തുമുള്ളതു നീക്കീട്ടു
നല്ലോല ചീന്തിയരങ്ങുമിട്ടു്,
ആലില വെറ്റില മാല പഴുക്കകൾ
പൂക്കുലതന്നുടെ ഭങ്ഗിയിട്ടു്,
തെച്ചിയും പിച്ചകംചേമന്തി ചെമ്പകം
താമരയാമ്പലങ്ങുമിട്ടു്,
ഭങ്ഗിവരുത്തിയ പന്തൽ ക്കകമാടി
യമ്പോടുശുദ്ധി വരുത്തിക്കൊണ്ടു്.”
ഈ പാട്ടു് അർവാചീനമാണെന്നു പറയേണ്ടതില്ലല്ലോ. വടക്കാഞ്ചേരിയിൽ പാടുന്ന സർപ്പപ്പാട്ടിലെ ഒരു ഭാഗമാണു് താഴെചേർക്കുന്നതു്.
“പാതാളത്തിൽ രണ്ടല്ലോ
മുട്ടകളായുരുത്തിരിഞ്ഞു
താന്നിയെന്നു തല തോന്നി;
കുന്നിയെന്നു കണ്ണു തോന്നി;
കുളുർവായെന്നു വായതോന്നി;
പന്ന [22] മെന്നു പടം തോന്നി;
ഇരുമ്പെന്നു വാലു തോന്നി;
***
കാളകണ്ഠം കറക്കണ്ഠം
മുമ്മൂന്നായുരുത്തിരിഞ്ഞു
കാളിയെന്നും യമകാളിയെന്നും ദൂതനെന്നും കാളരാത്രിയെന്നും നാലു വിഷപ്പല്ലിനു പേരാകുന്നു.”
ചുവടേ കാണുന്നതു മറ്റൊരു പാട്ടിലെ ചില വരികളാണു്.
“അയ്യ! എങ്ങെങ്ങു പോരുന്നെൻ കാളിസർപ്പമേ
മുട്ടയ്ക്കു പൊരിഞ്ഞിട്ടു പോകുന്നതാണത്രേ.
അയ്യ! കാളിയമ്മയൊരു കല്ലളയില്ലല്ലോ
ഈക്കിത്തൊള്ളായിരം മുട്ടയുമിട്ടു,
നാങ്കിനൂറായിരം കുഞ്ചു വിരിയുന്നു
അയ്യളി [23] ക്കണ്ട മുട്ടയൊക്കെ വിരിച്ചു കണ്ടാൽ.”
സർപ്പക്കാവുകൾ ധാരാളമുള്ള കേരളത്തിൽ സർപ്പപ്രീതികരങ്ങളായ കർമ്മങ്ങൾ പ്രചുരമായി അനുഷ്ഠിക്കുന്നതു് ഒരാശ്ചര്യമല്ല. ശത്രു എടുക്കൽ, ബലി ഉഴിച്ചിൽ ഇവയും പുള്ളുവരുടെ വൃത്തികളിൽ ഉൾപ്പെടുമെന്നാണു് വച്ചിട്ടുള്ളതു്. അവർക്കു് ഇതോടുകൂടി ചില്ലറ വൈദ്യവും മന്ത്രവാദമുണ്ടു്; പുള്ളുവത്തികൾ പഴയ കാലത്തു സൂതികർമ്മിണികളായിരുന്നു.
10.21പാണർപാട്ടു്
‘തുയിലുണർത്തുക’ (നിദ്രയിൽനിന്നുണർത്തുക) എന്നുള്ളതാണു് പാണരുടെ കുലവൃത്തി. അവർ ആദികാലങ്ങളിൽ രാജാക്കന്മാരുടെ വന്ദികളായിരുന്നു. എങ്കിലും ആ ഉന്നതപദവിയിൽനിന്നു കാലാന്തരത്തിൽ പതിച്ചു പോയി. അവരുടെ തുയിലുണർത്തലിനെ സംബന്ധിച്ചു് ഒരൈതിഹ്യമുണ്ടു്. തിരുവരങ്കത്തു പാണനാർ എന്നൊരു സിദ്ധനെ പറയിപെറ്റ പന്തിരുകുലത്തിൽ ഉൾപ്പെടുത്തീട്ടുണ്ടല്ലോ. അദ്ദേഹം ശ്രീരങ്ഗത്തിൽ ജനിച്ചു; തിരുവണ്ണാമലയിൽ ശിവനെ തപസ്സുചെയ്തു. ശനിദോഷംമൂലം ശിവനും പാർവതിയും കൂടി പന്ത്രണ്ടു വർഷത്തേയ്ക്കു ഭിക്ഷാടനം ചെയ്തുകൊണ്ടിരുന്ന ഒരവസരത്തിൽ പാണനാരും അവരോടൊപ്പം സഞ്ചരിച്ചു. മാർഗ്ഗമദ്ധ്യേ ദ്യൂതക്രീഡയിൽ പാർവ്വതി ശിവനെ ജയിച്ചപ്പോൾ
“കണ്ടുനിന്ന തിരുവരങ്കൻ
കൈയടിച്ചു ചിരിച്ചുകൊണ്ടു്
പെണ്ണോടെ തോറ്റ സ്വാമി
ആരോടേ ജയിക്കുമെന്നു”
ചോദിക്കുകയും അപ്പോൾ ശിവൻ കുപിതനായി ഭക്തനെ കൊല്ലുകയും ചെയ്തു. പാർവതിയുടെ പ്രസാദംകൊണ്ടു പുനരുത്ഥിതനായ തിരുവരങ്കൻ ശിവൻ മേലാൽ അങ്ങനെ ആരോടും കോപിക്കാതിരിക്കത്തക്കവണ്ണം നിദ്രയെ പ്രാപിക്കട്ടെ എന്നു ശപിച്ചു; ഭഗവാൻ ഉറക്കവുമായി. ഒടുവിൽ ശപിച്ചവന്റെ കൈക്കല്ലാതെ ഒഴിവില്ലെന്നു കാണുകയാൽ ദേവന്മാർ തിരുവരങ്കനെ തിരുവണ്ണാമലനിന്നു ഭാര്യാസഹിതം വരുത്തി. ഭക്തൻ ശിവന്റെ ആലസ്യം ഭേദമാക്കി. എഴുന്നേറ്റപ്പോൾ സന്തുഷ്ടനായ ഭഗവാൻ എന്തു വരം വേണമെന്നു ചോദിച്ചു.
“എന്നെത്താൻ പുലർത്തിയോനു
ഞാനെന്തോ വരം തരുന്നു?
ഞാനേറിക്കളിക്കുന്ന
മദയാനേത്തരട്ടോടാ?”
“ആനയേറാൻ രാജാവല്ല
കുതിരയേറാൻ മന്ത്രിയല്ല;”
“അങ്കങ്ങളെത്തരട്ടിതോടാ?
ചുങ്കങ്ങളെത്തരട്ടിതോടാ?”
“ആയതുമടിയനു വേണ്ടാ,
അഴകുള്ള തമ്പുരാനേ.”
ഒടുവിൽ ഭഗവാൻ, ആഹാരത്തിനു് ഒന്നും കിട്ടാത്ത കാലത്തു് ഏഴു വീടുകളിൽച്ചെന്നു തുയിലുണർത്തിയാൽ ആഹാരത്തിനുള്ള വക ഭക്തന്മാർ തരുമെന്നു വരം കൊടുത്തു പാണനാരെ അയയ്ക്കുന്നു. ഇതാണു് ആ ഐതിഹ്യം.
“പകലെന്നെ സ്തുതിക്കരുതു്;
കാരോലേൽ വരയ്ക്കരുതു്;
വിളിച്ചുണർത്തിപ്പാടരുതു്;
യാത്രചൊല്ലിപ്പോകരുതു്.”
എന്നും മറ്റുമുള്ള ശിവന്റെ ആജ്ഞയെ പാണന്മാർ ഇന്നും അനുസരിക്കുന്നു എന്നാണു് വയ്പു്. ഭഗവാൻ ഒരു ആനയെ തിരുവരങ്കനു കൊടുത്തു എന്നും അതിനെ മാടത്തിലേയ്ക്കു കൊണ്ടുപോയി
“ഞങ്ങംപുല്ലു പറിച്ചു തിന്നാനും കൊടുത്തേ;
കണ്ണൻചിരട്ടയിൽ വെള്ളവും വച്ചേ”
എന്നും മാടക്കാലും പിഴുതെടുത്തുകൊണ്ടു രാത്രി ആന ഓടിയെന്നും പിന്നെയും ഭഗവാൻ പ്രീതനായി ഉഴുന്നതിനു രണ്ടു പോത്തുകളെ കൊടുത്തു എന്നും അവയും കലപ്പയിൽ പൂട്ടുവാൻ തുടങ്ങിയപ്പോൾ, രണ്ടു വഴിക്കു ചാടിപ്പോയി എന്നും ഈ ഐതിഹ്യത്തിൽതന്നെ ചില പൊടിപ്പും തൊങ്ങലും ചേർത്തു പറയുന്നവരുമുണ്ടു്. ഏതായാലും ഉൾനാടുകളിൽ ഇന്നും പാണനും പാണത്തിയുംകൂടി കർക്കടകമാസത്തിൽ വെളുപ്പിനു് ഓരോ നടയിൽ ചെന്നു പറ കൊട്ടിയും മുരടു് അനക്കിയും ആളുകളെ തുയിലുണർത്തുന്നു.
“ഉണ്ണുമ്പോൾ ചെന്നാലോ ചോറു കിട്ടും;
തേയ്ക്കുമ്പോൾച്ചെന്നാലോ എണ്ണ കിട്ടും.”
എന്നുള്ള അവരുടെ പ്രത്യാശ അധികം അസ്ഥാനത്തിലാകാറില്ല. അത്രയ്ക്കുണ്ടു് ‘ചേട്ടാപോതി’യെ (ജ്യേഷ്ഠാഭഗവതിയെ) പുറം പൂകിക്കുന്നതിലും ‘ചീപോതി’യെ (ശ്രീഭഗവതിയെ) അകം പൂകിക്കുന്നതിലും അവർക്കു പരമ്പരാസിദ്ധമായുള്ള പാടവത്തെപ്പറ്റി പൊതുജനങ്ങൾക്കു വിശ്വാസം.
10.22കുറവപ്പാട്ടു് – നിഴൽക്കൂത്തു്
കൊല്ലം മുതൽ തെക്കോട്ടുള്ള പ്രദേശങ്ങളിൽ പ്രചരിക്കുന്നതും ഏറ്റവും രസകരവുമായ മാവാരതം പാട്ടിനെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയർ ഉണ്ടോ എന്നു സംശയമാണു്. ദീർഘമായ ആ പാട്ടിലെ പ്രതിപാദ്യം പാണ്ഡവന്മാരെ ദ്രോഹിക്കാൻ ഗാന്ധാരിയുടേയും ദുര്യോധനന്റേയും പലപ്രകാരത്തിലുള്ള ഉദ്യമവും ഭീമന്റെ പരാക്രമംകൊണ്ടു് അവർ ആ ദ്രോഹത്തിൽനിന്നെല്ലാംനേടുന്ന അത്ഭുതാവഹമായ രക്ഷയുമാണു്. കുരുനാട്ടിലെ റാണി കുന്തീദേവി, കരുനാട്ടിലെ റാണി ഗാന്ധാരി, പാണ്ഡവന്മാരിൽ അഞ്ചിൽ ഇളയതു കുഞ്ചുപീമൻ, കൗരവന്മാർ തൊണ്ണൂറ്റൊൻപതു പേർ എന്നിങ്ങനെ മാവാരതം കഥയ്ക്കു ചില വിശേഷങ്ങളുണ്ടു്. വിരുന്തുണ്ടേടം, നാഗകന്നിയെ മാലയിട്ടേടം, നിഴൽ കുത്തിയേടം, പിലാവില പറിച്ചേടം, വിഷം കൊടുത്തേടം, ചാമക്കഞ്ഞി കുടിച്ചേടം ഇങ്ങനെ പല വിഭാഗങ്ങൾ അതിലുണ്ടു്. അവയെപ്പറ്റി വിസ്തരിക്കുവാൻ സ്ഥലസൗകര്യമില്ല. നിഴൽക്കൂത്തു് എന്ന ആഭിചാരകർമ്മം നടത്തിവേണം പാണ്ഡവരെക്കൊല്ലുവാൻ എന്നു് ഒടുവിൽ ദുര്യോധനൻ നിശ്ചയിക്കുന്നു. കാട്ടിൽ താമസിക്കുന്ന അവർക്കു് ഒരു കുറത്തി നല്ല കിഴങ്ങുകൾ തിന്നുവാൻ കൊടുക്കുന്നു. അവളുടെ ഭർത്താവിനോടാണു് ദുര്യോധനൻ നിഴൽ കുത്തുവാൻ ആജ്ഞാപിക്കുന്നതു്. അയാളും പാണ്ഡവന്മാരുടെ ബന്ധുവായിരുന്നതിനാൽ ആ കർമ്മത്തിന്നു കിട്ടാത്ത സാധനങ്ങളുടെ ചാർത്തു കുറിക്കുകയും ദുര്യോധനൻ അവയെല്ലാം അയാൾ തന്നെ ഒരുക്കിക്കൊള്ളണമെന്നു പറഞ്ഞപ്പോൾ നിവൃത്തി ഇല്ലെന്നു് ഒഴിയുവാൻ നോക്കുകയും ചെയ്തു. ദുര്യോധനൻ ആ ദുർമ്മന്ത്രവാദിയെ വെട്ടുവാൻ വാളെടുത്തു.
“അപ്പോൾ കുറവനും പറയുന്നല്ലോ;
ഒരുക്കാം ഞാൻ തമ്പുരാനേ ഒരുക്കാമല്ലോ.
ആനമുട്ടയിപ്പോളില്ലെന്നാലും
നാളികേരംകൊണ്ടു കാര്യം കാണാം.
കുതിരമുട്ടയിപ്പോളില്ലെന്നാലും
കോഴിമുട്ടകൊണ്ടു കാര്യം കാണാം.
അമ്മിവേരുമിപ്പോളില്ലെന്നാലും
ചുമടുതാങ്ങിവേരുമില്ലെന്നാലും
മുരുക്കിൻകിഴങ്ങുകൊണ്ടു കാര്യം കാണാം.
നിലാവിൻ കുരുന്നുമിപ്പോളില്ലെന്നാലും
പിലാവിൻകുഴകൊണ്ടു കാര്യം കാണാം;
ഇരുളിൻപട്ടയിപ്പോളില്ലെന്നാലും
മുരുക്കിൻപട്ടകൊണ്ടു കാര്യം കാണാം.
വെള്ളത്തിൻപൊടിയിപ്പോളില്ലെന്നാലു
മരിതൻപൊടികൊണ്ടു കാര്യം കാണാം.
മണലിൻകയറുമിപ്പോളില്ലെന്നാലും
പൊച്ചക്കയർകൊണ്ടു കാര്യം കാണാം.”
കുറവൻ നിഴൽകുത്തി പാണ്ഡവന്മാരെ മോഹിപ്പിച്ചു. ആ വിവരം ധരിച്ച കുറത്തി കാട്ടിലേയ്ക്കു് ഓടിച്ചെന്നു്
“നിഴൽക്കുത്തങ്ങുമാറ്റാൻ മന്ത്രം ചൊല്ലി
പാരതം പാടിയവളുണത്തിവിട്ടൂ.”
ഇതാണു് കഥ. ഇതു പാടുന്നതു് ആഭിചാരവിധിക്കു കൈകണ്ട പ്രത്യൗഷധമായി കരുതപ്പെടുന്നു. ഈ കഥതന്നെ മറ്റൊരു പാട്ടാക്കി വേലന്മാർ പാടാറുണ്ടു്. ആ പാട്ടിൽനിന്നു ചില വരികൾ താഴെച്ചേർക്കുന്നു.
“ഇത്ഥമങ്ങു നിനച്ചവൻ കലിപൂണ്ടു തുള്ളിയുറഞ്ഞുടൻ
ചെന്നുനോക്കി നിഴൽക്കലത്തിലിരുന്ന കുരുതിയിലപ്പൊഴേ
ചഞ്ചലംകൂടാതെ കണ്ടു നിഴല്ക്കലത്തിൽ നിരക്കവേ
കുന്തിദേവിയുമഞ്ചുമക്കളും വമ്പെഴും പാഞ്ചാലിയും
ദേവദേവനതായ കൃഷ്ണനൊടൊത്തു നിഴൽവടിവാണ്ടഹോ
സംഭ്രമത്തൊടു ചെന്നുടൻ ദുര്യോധനനൊടറിയിച്ചിതേ.
ധീരനായ ദുര്യോധനനരുൾ ചെയ്തു മലയനൊടപ്പോഴേ
കുന്തിയും പാഞ്ചാലിയും വസുദേവനന്ദനൻ തന്നെയും
കൊൽവതിന്നഴകല്ലെടൊ അവരോടു വൈരവുമില്ല കേൾ,
ഒട്ടുമേവൈകാതയന്നിഴൽ ദൂരെമാറ്റി നിറുത്തെടാ.
ശേഷമുള്ളതു തീർപെടേ [24] നിഴൽ കുത്തുകെന്നതു കേട്ടവൻ
പഞ്ചപൂനിഴലഞ്ചുമഞ്ചുപങ്കായ്പ്പകുത്തവനപ്പൊഴേ
അഞ്ചിലങ്ങൊരു പങ്കു പൂനിഴലിട്ടടച്ചൊരു ചെപ്പതിൽ [25]
അമ്പുകുത്തി വലിച്ചനേരമതിന്റെ നേർമുനതന്നിലേ
വമ്പെഴും വടമാരി പെയ്തതുപോലെ വീണിതരത്തവും
പഞ്ചപാണ്ഡവരഞ്ചുപേരും മയങ്ങിമാണ്ടുടനമ്മയും
മുമ്പിൽ വീണുമയങ്ങിനാൾ പാഞ്ചാലപുത്രിയുമപ്പോഴേ
നിദ്രയിങ്കലുണർന്നപോലെയുണർന്നിരുന്നിതു കുന്തിതാൻ.”
പുലയരും ഈ വിഷയത്തെ അധികരിച്ചു് ഒരു പാട്ടു പാടുന്നുണ്ടു്. അതിലൊരു ഭാഗം ചുവടെ ചേർക്കുന്നു.
“മുമ്പിലതെങ്കിൽ മറഞ്ചന കുറവൻ പിന്നെക്കരുനാട്ടരികേവന്നു,
കാനക്കുറവൻ വരവതു കണ്ടു കാന്താരിർത്തിരിയതിശയപ്പെട്ടു.
“ഓ! വനഅടിയാനേ! പൂങ്കുറവ! നീയുണ്ടോ പാണ്ഡവരെക്കണ്ടു?”
“കണ്ടേനടിയൻ കണ്ടേനടിയൻ ഉണ്ടവരോടു വനത്തിലിരിക്ക.”
***
“അഴകൊടു വീമൻ പന്നിയതായി ദുരിയോധനനെത്തള്ളിയങ്ങിട്ടു
തിരുനെഞ്ചത്തു തേറ്റയുംവച്ചു കണ്ടൊരു കുന്തിയുമോടിച്ചെന്നു.
ഏഹേ മകനേ, അരുതേ മകനേ, കേടുവരുത്തിക്കൊല ചെയ്യരുതേ.
വീമൻ തന്നുടെ ശബ്ദംകേട്ടു തൊണ്ണൂറ്റൊൻപതുമൊന്നുനടുങ്ങി”
10.23വേലർപാട്ടുകൾ
വേലന്റെ കുലവൃത്തിയും പിണിതീർക്കൽതന്നെ ആകുന്നു. നാവിൻദോഷം തീരാനും മൊത്തത്തിൻ ആധിവ്യാധികൾ നീങ്ങി ഐശ്വര്യം സിദ്ധിക്കുവാനും വേലൻ പ്രവൃത്തി വളരെ വിശേഷമെന്നാണു് വച്ചിട്ടുള്ളതു്. പണ്ടു മഹാവിഷ്ണുവിനേയും ലക്ഷ്മീഭഗവതിയേയും ബാധിച്ച നാവിൻദോഷം തീർക്കുവാൻ പരമേശ്വരൻ വേദമോതി അവരുടെ ദീനം ഭേദമാക്കിയെന്നും വേദന്റെ തത്ഭവമത്രേ വേലനെന്നുമാണു് ഈ ജാതിക്കാരുടെ ഇടയിൽ പ്രചരിക്കുന്ന ഐതിഹ്യം. ആ ഐതിഹ്യത്തിന്റെ അനുപപത്തി എന്തുതന്നെയായാലും അവരുടെ ഓതലിന്റെ ഫലത്തെപ്പറ്റി ജനങ്ങൾക്കു വിശ്വാസം നശിച്ചിട്ടില്ല. അവർ പാടുന്ന പാട്ടിന്റെ ഒരു ഭാഗമാണു് ചുവടേ ചേർക്കുന്നതു്.
അരിയാണേ പിണിയരം വരിക – ഏ അരിയാണേ പിണിയരം വരിക.
***
പൂവണിഞ്ഞ തിരുമുടിമേലും തോലു [26] ഴിഞ്ഞു പിണിതീർന്നൊഴിക.
പൊൻനിറമാമണിനുതൽമേലും തോലുഴിഞ്ഞു പിണിതീർന്നൊഴിക.
കണ്ണാടിക്കവിളതിന്മേലും തോലുഴിഞ്ഞു പിണിതീന്നൊഴിക.
കയൽനികരൊത്ത കണ്ണിണമേലും തോലുഴിഞ്ഞു പിണിതീർന്നൊഴിക.
താഴെക്കാണുന്ന വരികൾ അവരുടെ പൊലിപ്പാട്ടിൽ നിന്നാണു്.
“ഇല്ലത്തൊരുണ്ണി പിറന്നെന്നു കേട്ടിട്ടു
കൊല്ലത്തുനിന്നവരെല്ലാം വന്നു.
കൊല്ലത്തുനിന്നവരെല്ലാരും വന്നെങ്കിൽ
കുന്നോളം പൊന്നും പണം പൊലിക്ക.
മുമ്പിൽപ്പൊലിക്ക പെറ്റമ്മയോടച്ഛനും
മുതിർന്നുള്ള ജ്യേഷ്ഠത്തിമാർ പൊലിക്ക.
പിന്നെപ്പൊലിക്കയിളയമ്മ പേരമ്മ
അയൽപക്കം ബന്ധുക്കളും പൊലിക്ക.”
10.24മലയർപാട്ടു് – കോതാമ്മൂരി
മലയർ ഒരു കാലത്തു അരണ്യവാസികളായിരുന്നിരിക്കാമെങ്കിലും ഇപ്പോൾ അവർ താമസിക്കുന്നതു നാട്ടിൻപുറങ്ങളിലാകുന്നു. അവർക്കു് ഉത്തര കേരളത്തിൽ കോലംകെട്ടിയാടുകയും മന്ത്രവാദം ചെയ്യുകയുമാണു് കുലവൃത്തി. കോതാമ്മൂരി എന്നൊരു പാട്ടു് അവർ പാടാറുണ്ടു്. കോതയ്ക്കു കുട്ടി എന്നും മൂരിക്കു കാളയെന്നുമർത്ഥം. ഒരു ചെറിയ കുട്ടി പാളകൊണ്ടു കെട്ടിയുണ്ടാക്കിയ കാളയുടെ രൂപം വഹിച്ചുകൊണ്ടും അതിന്നു പിന്നിലായി കുറെ മലയർ മുഖത്തുപാളവെച്ചുകെട്ടി കുരുത്തോലയുടുത്തു ചെണ്ടയും കിണ്ണിയും കൊട്ടിപ്പാടിക്കൊണ്ടും നടക്കുന്നതാണു് ഇതിന്റെ ചടങ്ങു്. അന്നപൂർണ്ണേശ്വരി കോലത്തുനാടു സ്വപ്നം കാണുന്നതും കപ്പൽ പണിയിച്ചു് അകമ്പടിയോടുകൂടി ആയിരംതെങ്ങിൽ ചെന്നിറങ്ങുന്നതും തളിപ്പറമ്പു ക്ഷേത്രത്തിലെ ശ്രീപരമേശ്വരൻ ആ ദേവിയെ പാണിഗ്രഹണം ചെയ്യുന്നതുമാണു് പാട്ടിലെ കഥാവസ്തു.
“ഓക്കടൽ പാൽക്കടലോടി കപ്പൽ; അവിടുന്നൊരോട്ട മങ്ങോടി കപ്പൽ
ചെന്താമരക്കടലോടുന്നേരം താമരത്തണ്ടു തടഞ്ഞുനിന്നു.
താമരത്തണ്ടു തടഞ്ഞനേരം കപ്പലുരുണ്ടു പിരണ്ടുപോയി.
യോഗിമക്കളെല്ലാരും പേടിക്കുന്നു; കൊങ്ങിണിമക്കൾ ഭയപ്പെടുന്നു.
അമ്മയുമപ്പോളരുളിച്ചെയ്തു: “പേടിക്കവേണ്ട ഭയപ്പെടേണ്ട;”
കടലായി ശ്രീകൃഷ്ണനാങ്ങളയ്ക്കു വട്ടളം പായസം നേരുന്നല്ലോ.
***
കുമ്പളങ്ങാപോലെ നരച്ചോരപ്പൻ പൂമരംപോലെ ചമഞ്ഞുവല്ലോ.
ചിലങ്കവടിക്കുന്തം മുന്നിലൂന്നി കുണ്ടംകുഴിഞ്ഞ കുടയെടുത്തു
വലികുന്നിൻ മുകളേറി നിന്നു അപ്പൻ
ഒന്നു നടന്നൊന്നു പാഞ്ഞുകൊണ്ടു;
അക്കിരശാലയിലെത്തിയപ്പൻ
“അക്കിരശാലയിൽ ചിരുതക്കുട്ടി
ഒരിക്കൽ നീ വെളിച്ചത്തു വാ ചിരുതേ!”
“എങ്ങനെ തിരുമുമ്പിൽ വിടകൊള്ളേണ്ടൂ?
അരയിലുടുത്താടയില്ലെനിക്കു്:
കഴുത്തിൽച്ചരടുമെനിക്കില്ലപ്പാ!”
***
“ഊണിന്നായ്പ്പോകുന്ന വഴിപോക്കരേ!
ഊണില്ലെന്നും ചൊല്ലിപ്പോകവേണ്ട
പാതിരാ ചെന്നാലും ചോറുമുണ്ടേ;
പുന്നെല്ലു വേവിച്ച വറ്റുമുണ്ടേ;
ഏകാദശിക്കാർക്കിളന്നീരുമുണ്ടേ;
ഏലത്തരിയിട്ട വെള്ളമുണ്ടേ.”
ഇത്തരത്തിൽ വടക്കൻപാട്ടുകളുടെ രീതിയിലാണു് കോതാമ്മൂരിയുടെ ഗതി. ഇതു കൊങ്കണബ്രഹ്മണർ കേരളത്തിൽ കുടിയേറിപ്പാർത്തു തുടങ്ങിയതിനുമേൽ ഉണ്ടായ ഒരു പാട്ടാണെന്നുള്ളതു സ്പഷ്ടമാണു്.
10.25ഭദ്രകാളിപ്പാട്ടു് – കളമെഴുത്തും പാട്ടും
കേരളത്തെ ദുർഭൂതങ്ങളിൽനിന്നു രക്ഷിക്കുന്നതിനായി മലയോരത്തിൽ ശാസ്താവിനേയും കടലോരത്തിൽ ഭദ്രകാളിയേയും ഒട്ടുവളരെ ക്ഷേത്രങ്ങളിൽ പരശുരാമൻതന്നെ കുടിയിരുത്തിയെന്നുള്ള ഐതിഹ്യം സുപ്രസിദ്ധമാണല്ലോ. ‘കൊറ്റവൈ’ എന്ന ദ്രാവിഡദേവത തന്നെയാണു് ഭദ്രകാളി. ഭദ്രകാളിക്കും ശാസ്താവിനും കളമെഴുത്തും പാട്ടും അത്യന്തം പ്രീതികരമാകുന്നു. ഇതിനെത്തന്നെയാണു് വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസത്തേയ്ക്കു നീണ്ടുനില്ക്കുന്ന വൃശ്ചികവ്രതം പാട്ടെന്നും പറയാറുള്ളതു്. ഒരു ക്ഷേത്രത്തിൽ വെച്ചാണു് ഈ കർമ്മം നടത്തേണ്ടതെങ്കിൽ അതിലേക്കു് അധികാരികളായ പണിക്കരന്മാർ അവിടെ നേരത്തെ എത്തി ഉച്ചപ്പാട്ടു പാടുന്നു. ഒരുക്കുകൾ കഴിഞ്ഞു രണ്ടു പണിക്കരന്മാർ അഭിമുഖമായിരുന്നു നന്തുണിയും താളവും പ്രയോഗിച്ചു പാടണം. രാത്രിയിലത്തെ പാട്ടിനു വലിയ കളമെഴുതുന്നു. വിളക്കുവച്ചു കഴിഞ്ഞാൽ വാദ്യക്കാരുടെ സേവ അവസാനിച്ചതിനുമേൽ പണിക്കരന്മാർ വീണ്ടും പകലേത്തതിനു തുടർച്ചയായുള്ള ഭാഗം പാടുന്നു. മൂന്നു പാട്ടും മൂന്നു കൊട്ടും കഴിഞ്ഞാൽ ക്രിയ സമാപ്തമാകും. ഒരു രാത്രി മുഴുവൻ നടത്തുന്ന പാട്ടിനു് അരങ്ങൊഴിഞ്ഞ പാട്ടെന്നു പേർ പറയുന്നു. പാട്ടു കഴിഞ്ഞാൽ ശാന്തിക്കാരൻ കളം പൂജിക്കുകയും പിന്നീടു പണിക്കരന്മാർ ശ്ലോകം ചൊല്ലി കളമഴിക്കുകയും പാട്ടു നടത്തിച്ച ആളിനു കളപ്പൊടി ഉഴിയുകയും ഒരു തേങ്ങ ഉടച്ചു് അതിന്റെ മുറികളിൽ ഓരോ കുഴിയിൽ ദീപം കൊളുത്തിവച്ചു് ആയി (ആശിസ്സു്) ഉച്ചരിക്കുകയും ചെയ്യുന്നു.
10.26ഭദ്രകാളിപ്പാട്ടു്
താഴെക്കാണുന്നതു പണിക്കരന്മാർ ചൊല്ലുന്ന ഭദ്രകാളിപ്പാട്ടിലെ ചില വരികളാകുന്നു.
“ബാലനാർമതി തരിഞ്ഞ മഹാദേവർനെറ്റിക്കണ്ണിൽ
നീലമാം മല കണക്കേ നിറംപെടവുദിത്ത മൂർത്തി,
നാലു വേദത്തിൻ വിത്തേ; നാടു ചൂഴെഴുന്ന ശക്തി,
അഖിലലോകസ്വരൂപീ! അഖണ്ഡമാം മന്തിരത്തെ
തോറ്റുമക്കരത്തിനാളേ; തൂയതാം പട്ടുടുക്കും
സുന്ദരി, അന്തരത്തി! പൊങ്കിന പോതിനാളേ!”
10.27തിറയാട്ടം
തിറയാട്ടം ഉത്തരകേരളത്തിൽ പ്രചുരപ്രചാരമായ ഒരു ദേവതാരാധനാസമ്പ്രദായമാണു്. ഭദ്രകാളിയാണു് സാമാന്യേന ഉപാസനാമൂർത്തി. കാവുകളിൽവച്ചാണു് ആ ഉത്സവം ആഘോഷിക്കപ്പെടുന്നതു്. ധനുമുതൽ മേടംവരെയുള്ള മാസങ്ങൾ അതിനുപ്തപ്പെടുത്തിയിരിക്കുന്നു. കൢ തിറയാട്ടത്തിനു മുൻപിലത്തെ ദിവസം രാത്രികാലത്തു വിശേഷിച്ചു് ചടങ്ങുകൾ ഒന്നും കൂടാതെ ദേവതയുടെ കോലം മാത്രം കെട്ടിക്കാണിക്കുന്ന പതിവുണ്ടു്. അതിന്നു നട്ടത്തിറയെന്നാണു പേർ. പിറ്റേദിവസം കാലത്തു വേല ആരംഭിക്കുകയായി. അന്നു വൈകുന്നേരം ‘വെള്ളാട്ടം’ നടത്തപ്പെടുന്നു. വെള്ളാട്ടക്കാരൻ കെട്ടിയുടുത്തു പഴയ മട്ടിലുള്ള ആഭരണങ്ങൾ അണിഞ്ഞു് അരങ്ങത്തു പ്രവേശിച്ചു പ്രാഥമികനൃത്തം കഴിച്ചു തോറ്റം പാടും.
വെള്ളാട്ടം ആഘോഷിക്കപ്പെട്ട മൂർത്തിയുടെ തിറയാട്ടം അന്നു രാത്രിയോ പിറ്റേന്നു പകലോ നിർവ്വഹിക്കപ്പെടുന്നു. അപ്പോൾ രങ്ഗപ്രവേശം ചെയ്യുന്ന നടന്റെ വേഷമാണത്രേ ദേവതയുടേതു്. തിറയാട്ടത്തിൽ തോറ്റംപാടി കലികൊണ്ടു തുള്ളിയതിനു ശേഷമേ നൃത്തം ആരംഭിക്കാവൂ. ദേവതകൾക്കു പുറമേ അസാധാരണന്മാരായ പൂർവ്വന്മാർ, കേൾവികേട്ട മന്ത്രവാദികൾ, പ്രസിദ്ധന്മാരായ ആയുധാഭ്യാസികൾ മുതലായവരേയും തിറയാട്ടം കൊണ്ടു പ്രീതിപ്പെടുത്താറുണ്ടു്. തച്ചോളി ഒതേനനെ മാത്രമല്ല, പരമസാധ്വിയായ കടാങ്കോട്ടു മാക്കത്തേയും തിറയാടിച്ചുവരുന്നു. കണ്ണകിത്തോറ്റം ഉത്തരകേരളത്തിൽ ഇല്ലെന്നാണു് അറിവു്.
10.28മണ്ണാർപാട്ടു്
ഭദ്രകാളിയുടെ അപദാനങ്ങളെ വാഴ്ത്തി തദ്ദ്വാരാ ഉപജീവനം കഴിക്കുക എന്നുള്ളതാണു് വേലന്മാരുടെ ഒരവാന്തരവിഭാഗക്കാരായ മണ്ണാന്മാരുടെ കുലമര്യാദ. ദാരുകവധവും ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയുമാണു് അവരുടെ പാട്ടുകളിൽ വർണ്ണിക്കുന്നതു്. തോറ്റം (അവതാരം) എന്നു് അത്തരം പാട്ടുകൾക്കു പേർ പറയുന്നു. താഴെക്കാണുന്നതു് ഒരു ഭദ്രകാളിപ്പാട്ടിലെ ചില വരികളാകുന്നു.
“ഊതുമ്പോൾപ്പറക്കുന്ന ദാരുകനെ
ക്കൊല്ലാനോ അച്ഛനെന്നെത്തോറ്റിയതു്?
കേൾക്കായല്ലോ എന്റെ നല്ലച്ഛൻ;
പോരിനായിട്ടു ഞങ്ങൾ പോയ്വരട്ടോ?”
“കേൾക്കായല്ലോ എന്റെ പൊൻമകളേ,
പോരിനായിട്ടു നിങ്ങൾ പോയ്വരിക.”
ദാരുകപുരത്തു ചെന്നുനിന്നുംകൊണ്ടു്
അറുകുലവിളിയൊന്നു വിളിക്കുന്നുണ്ടു്.
ദാരുകപുരമൊന്നു കുലുങ്ങുന്നുണ്ടു്;
ദാരുകനുമൊന്നു വിറയ്ക്കുന്നുണ്ടു്;
“കൈലാസത്തു കള്ളനിരുന്നുംകൊണ്ടു്
കള്ളിയെത്തോറ്റിയിങ്ങു വിട്ടുവല്ലോ.
പോരിനായു് ഞാനുമിന്നു പോയില്ലെങ്കിൽ
മാനക്കേടാണതിനാൽ പോകാം പോകാം.
പക്കച്ചൊല്ലുമോ നമുക്കുണ്ടാമല്ലോ;
പകൽവരയ്ക്കും നമുക്കിങ്ങുണ്ടാമല്ലോ.”
മറ്റൊരു തോറ്റംപാട്ടിൽ നിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു.
“പരരാജ്യത്തെങ്ങും വെളിവില്ലാഞ്ഞിട്ടു
പരശുരാമൻ കണ്ണാൽ ജനിച്ചു;
അറുകൂർ കാളിമാർ ജനിച്ചു നല്ലച്ചൻ
പൊന്നിനോടത്തിൽ കരകേറ്റി
വെള്ളിത്താഴിട്ടു പൂട്ടി നല്ലച്ചൻ
പൊന്നിൻ താഴിട്ടു പൂട്ടി.
കീഴും കീഴ്ക്കടവിലിറക്കി നല്ലച്ചൻ
ഒലിവെള്ളപ്പേരാറ്റിലൊഴുക്കി.
ഭാഗ്യമുള്ളോരു മകളാണു നീയെങ്കിൽ
ഭാഗ്യനാർകടവിൽച്ചെന്നണഞ്ഞുകൊൾ;
യോഗ്യമുള്ളോരു മകളാണു നീയെങ്കിൽ
യോഗ്യനാർകാവിൽ ചെന്നണഞ്ഞുകൊൾ.
ഭാഗ്യം യോഗ്യം കെട്ട മകളാണു നീയെങ്കി
ലേലക്കടവു പുലക്കടവു നീന്തിക്കോ.
ഭാഗ്യമുള്ളോരു മകളായ്ത്തെക്കു കൊല്ലം
കീഴ്ക്കടവിൽ ചെന്നു മെയ്യണഞ്ഞു.”
10.29കണ്ണകിത്തോറ്റം
കണ്ണകിയുടെ ബിംബം ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ചതു കൊടുങ്ങല്ലൂരിലാണെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. കണ്ണകിയെപ്പറ്റിയുള്ള ഒരു പാട്ടിൽനിന്നാണു് താഴെക്കാണുന്ന വരികൾ ഉദ്ധരിയ്ക്കുന്നതു്.
“തെക്കുംകൊല്ലത്തു കണ്ണകിയും വടക്കുംകൊല്ലത്തു പാലകനും
ഒരു മനസ്സായി വിവാഹം ചെയ്താൽ തീ കൂടാതെ വിളക്കെരിയും.
പൊൻകഴുവേ [27] കരകേറുമെന്നു് ഇവരു തമ്മിൽ പറയുന്നേ
ചുമന്തിര വാഴുന്ന നല്ലപ്പൻ ആനന്ദത്തോടെയെഴുന്നേറ്റു്
തെക്കുങ്കൊല്ലത്തു കന്യാവിന്റെ വീടു തിരക്കിച്ചെല്ലുന്നേ.
കണ്ടാൽ നല്ലൊരു പെണ്ണവളേ; ലക്ഷണമൊത്തൊരു പെണ്ണവളേ;
തന്നുടെ മകനിവൾ കൊള്ളാമെന്നു മനതാരിങ്കൽ നിനയ്ക്കുന്നേ.”
ഇതിൽനിന്നും കവി വടക്കിൻകൊല്ലം പാലകന്റെയും തെക്കിൻകൊല്ലം കണ്ണകിയുടേയും നാടാക്കിയിരിക്കയാണെന്നു വായനക്കാർ ധരിയ്ക്കുമല്ലോ. ‘ചുമന്തിര’ എന്താണെന്നു മനസ്സിലാകുന്നില്ല. ഈ പാട്ടു മണ്ണാന്മാർക്കു പുറമേ പുലയരും പാടാറുണ്ടു്.
10.30മണിമങ്കത്തോറ്റം
കണ്ണകിയെത്തന്നെ മണിമങ്കയെന്ന പേരിൽ വാഴ്ത്തുന്ന മറ്റൊരു തോറ്റംപാട്ടുണ്ടു്. അതു മണ്ണാന്മാർക്കു പുറമേ മാരാന്മാരും പാടാറുണ്ടു്. ഒരു പാണ്ഡ്യരാജാവും അദ്ദേഹത്തിന്റെ സേവകനായ ഒരു തട്ടാനും ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ സാക്ഷാൽ മഹാമായ തന്നെ മണിമങ്കയെന്നപേരിൽ ആ പീഡയ്ക്കു ശമനം വരുത്തുന്നതിനായി വൈശ്യകുലത്തിൽ അവതരിക്കുകയും യഥാകാലം പാലകൻ എന്ന വൈശ്യയുവാവിന്റെ പത്നിയാകുകയും ചെയ്തു. ആ സാധ്വി തന്റെ ചിലമ്പുകൾ രണ്ടും വിറ്റുകൊണ്ടു വരുവാൻ ഭർത്താവിനെ ഏല്പിച്ചു. ആ ആഭരണങ്ങളെ തട്ടാന്റെ ദുരുപദേശത്തിനു വശംവദനായി പാണ്ഡ്യരാജാവു് അപഹരിച്ചു് അദ്ദേഹത്തെ ശൂലാരോഹണം ചെയ്യിച്ചു. മണിമങ്ക ആ വസ്തുത സ്വപ്നത്തിൽ ധരിച്ചു ഭദ്രകാളിയെ പ്രത്യക്ഷമാക്കി, തനിക്കു വാഹനമായി ഒരു ഭൂതത്തേയും ശത്രു നിഗ്രഹത്തിനായി ഒരു ഖഡ്ഗത്തേയും വാങ്ങി അവിടെനിന്നും പാണ്ഡ്യ രാജ്യത്തിൽ ചെന്നു ഭർത്താവിനെ പുനർജ്ജീവിപ്പിച്ചു; രാജാവിനെ കൊന്നു. തട്ടാൻ ചോളദേശത്തിൽ ചെന്നൊളിച്ചു. തൃശ്ശൂരിൽ കഴകം നടത്തുന്ന ഒരു വാരസ്യാരുടെ വേഷത്തിൽ മണിമങ്ക അവിടെ എത്തി തട്ടാന്റെ മാതാവിനു കൈക്കൂലികൊടുത്തു തട്ടാനെ അവൾ മുഖാന്തരം വരുത്തി അയാൾക്കും കൈക്കൂലി കൊടുത്തു് അടുത്തുതന്നെ ഒരു ദിവസം പന്തീരായിരം തട്ടാന്മാരെ മുമ്മൂന്നു കഴഞ്ചു വീതം ദാനം വാങ്ങുവാൻ ശേഖരിച്ചുതരണമെന്നപേക്ഷിച്ചു. നിശ്ചയിച്ച ദിവസം തട്ടാന്മാർ ഉടുത്തൊരുങ്ങി എത്തുകയും അവരെയെല്ലാം മണിമങ്ക സംഹരിക്കുകയും ചെയ്തു. ഇതാണു തോറ്റംപാട്ടിലെ ചിലപ്പതികാര കഥ. ആ പാട്ടിൽനിന്നു ചില വരികൾ ഉദ്ധരിക്കാം.
മാളികമുകളിൽ കേറുന്നല്ലോ പടപൊരുതാമ്മുടെ പാണ്ടിമന്നൻ;
കൂടെക്കേറി വെട്ടുന്നല്ലോ ലോകം വാഴും പകവതിയോ.
ഇഞ്ചപ്പൊട്ടേൽച്ചാടുന്നല്ലോ പടപൊരുതാമ്മുടെ പാണ്ടിമന്നൻ;
കൂടെച്ചാടി വെട്ടുന്നല്ലോ ലോകം വാഴും പകവതിയോ.
“എന്തു പെണ്ണേ, ഉണ്ണി നീ മകളേ വെളുത്തോരാടയോ നീ ചാർത്താഞ്ഞു”
“വെളുത്തോരാടയോ ഞാനോ ചാർത്താൻ ഭർത്താവുമെനിക്കില്ലമ്മോ.”
“എന്തു പെണ്ണേ, ഉണ്ണി നീ മകളേ, കുങ്കുമത്താൽ നീ കുറിയിടാഞ്ഞൂ?”
“കുങ്കുമത്താൽ ഞാനോ കുറിയിടുവാൻ കൂടെപ്പിറവിയുമില്ലെനിക്കു്.”
“എന്തു പെണ്ണേ, ഉണ്ണി നീ മകളേ, അഞ്ജനത്താൽ നീ കണ്ണെഴുതാഞ്ഞൂ?”
“അഞ്ജനത്താൽ ഞാനോ കണ്ണെഴുതാൻ മക്കളയോ ഞാനോ പെറ്റോളല്ല.”
10.31മറ്റു ചില ഭദ്രകാളിപ്പാട്ടുകൾ
പാലക്കാട്ടു പാടുന്ന ഭദ്രകാളിപ്പാട്ടിലെ ചില ഭാഗങ്ങൾ പി. ഗോവിന്ദപ്പിള്ള അദ്ദേഹത്തിന്റെ മലയാളഭാഷാഗ്രന്ഥചരിത്രത്തിൽ പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. അവിടെ മന്നത്തുകളി, ലാലാക്കളി, കണ്യാർകളി, ദേശത്തേക്കളി, എന്നിങ്ങനെ പല പേരുകൾ ഭദ്രകാളിയെപ്പറ്റിയുള്ള ആ വഴിപാടിനുണ്ടെന്നും മൂന്നു ദിവസത്തേയ്ക്കു നീണ്ടുനില്ക്കുന്ന ആ കളിയിൽ ഒന്നാം ദിവസത്തേതിനു് ആണ്ടിക്കൂത്തെന്നും രണ്ടാം ദിവസത്തേതിനു വള്ളോൻ പാട്ടു് എന്നും മൂന്നാം ദിവസത്തേതിനു മലമപ്പാട്ടു് എന്നുമാണു് പേരെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. കൊച്ചിയിൽ ചിറ്റൂർ ഭഗവതിയെപ്പറ്റിയുള്ള പാട്ടുകളിൽ ചില വരികളാണു് താഴെ ചേർക്കുന്നതു്.
“ആതിപരാപരയേ നല്ലോരാനന്തരൂപിമഹേശ്വരിയേ,
പാരിൽ പുകഴ്പൊങ്ങിന പഴയന്നൂർ ഭഗവതിയേ.
കറ്റച്ചെഞ്ചിടമുടിയോൻ കറക്കണ്ടർമകൻ പിള്ളയോൻ
ഒറ്റക്കൊമ്പിനുമുടയോൻ കണപതിക്കപയമേ ഞാൻ.
കീരനെല്ലും പറതട്ടീട്ടു് കിണ്ണാരം തുയിൽ പാടുന്നേൻ;
കുടവയറഴകുടയ കണപതിക്കപയമേ ഞാൻ.
അമ്മ ഭഗവതിയേ നല്ലോരാനന്ദമാകിന ഭൈരവിയേ
ശീലമുടയവളേ നല്ല ശ്രീകുരുമ്പയിൽ വാഴുമമ്മേ
കാളി കരിങ്കാളിയവൾ കങ്കാളരൂപിയവൾ;
കൂളിപ്പെരുമ്പടയോൾ നല്ല ചിറ്റൂർ ഭഗവതിയേ.”
10.31.1മലമതെയ്യാട്ടു്
“ചാന്തണിയും തിരുമേനിയാളെ
ച്ചായലിൽ നല്ലാളെക്കണ്ടുപോന്നേൻ.
ചിത്തിരപ്പെൺകൊടിത്തയ്യലാളെ
ച്ചിപ്പത്തിൽ ഞാൻ ചെന്നു കണ്ടുപോന്നേൻ.
ചുറ്റും തിരയും വളച്ചകത്തു
ചൂതിട്ടാനെച്ചെന്നു കണ്ടുപോന്നേൻ.
ചെമ്പട്ടു ചേല മുറിച്ചുംകൊണ്ടു
ചൊവ്വായിവച്ചു ഞെറിഞ്ഞുടുത്തു
ചൈവക്കുറി മുഖം കണ്മലരോ
ശോഭയിൽ നല്ലാളെക്കണ്ടുപോന്നേൻ.”
10.31.2മലമക്കളിയും ദേവേന്ദ്രപ്പള്ളം
കൊച്ചിരാജ്യത്തിൽപെട്ട വടക്കൻ ചിറ്റൂരിൽ കൊങ്ങൻപട എന്നൊരുത്സവം കൊല്ലംതോറും ആഘോഷിക്കാറുണ്ടു്. ക്രി. പി. 917-ൽ കോയമ്പത്തൂർ (കൊങ്ങ്) ഭരിച്ചിരുന്ന ഒരു പശ്ചിമഗാങ്ഗരാജാവു കേരളത്തെ ആക്രമിക്കുകയും അന്നു കേരളം രക്ഷിച്ചിരുന്ന ഗോദരവിവർമ്മപ്പെരുമാൾ പാലക്കാട്ടുരാജാവിന്റേയും മറ്റും സഹായത്തോടുകൂടി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ചിറ്റൂർ ഭഗവതിതന്നെയാണു് ശത്രുനിഗ്രഹം ചെയ്തതു് എന്ന വിശ്വാസത്തിൽ തദനന്തരം ആ വിജയത്തിന്റെ സ്മാരകമായി കേരളീയർ ‘കൊങ്ങൻപട’ ആഘോഷിച്ചുതുടങ്ങി. കൊല്ലം തോറും കൊങ്ങൻപട കഴിഞ്ഞുവരുന്ന ബുധനാഴ്ച മലമക്കളിയും അതിനടുത്ത ചൊവ്വാഴ്ച ദേവേന്ദ്രപ്പള്ളും നടത്തുന്നു. ഈ രണ്ടു കളികളിലും സ്വദേശികളായ നായന്മാർ ഭഗവതീസ്തോത്രപരങ്ങളായ ഗാനങ്ങൾ പാടുന്നതിനിടയ്ക്കു, മലയൻ, പള്ളൻ, ചക്കിലിയൻ ഇങ്ങനെ ചില ജാതിക്കാരുടെ വേഷങ്ങൾ ചമഞ്ഞുവന്നു കളിക്കുന്ന പതിവുണ്ടു്. മലമക്കളിക്കുള്ള ദിവസത്തിൽ മലയന്റേയും മലയത്തിയുടേയും വേഷങ്ങൾ രങ്ഗപ്രവേശം ചെയ്യുന്നു. രണ്ടവസരങ്ങളിലും പാടുന്ന പാട്ടുകൾ പ്രായേണ തമിഴാണു്. “തെൻമലയിലെ തേനിരുക്കുതു തേനൈക്കൊണ്ടാടാ മലയാ, തേനൈക്കൊണ്ടാടാ മലയാ” എന്ന പാട്ടു മലമക്കളിയിലുള്ളതാണു്. ‘പള്ളു’ എന്നാൽ ദേവീപ്രീതികരങ്ങളായ ബലികർമ്മങ്ങൾ ചെയ്യുമ്പോൾ പാടുന്ന രാഗം എന്നാണർത്ഥം. ദേവേന്ദ്രനെപ്പോലെ വിജയിയായ പെരുമാൾ ചിറ്റൂർഭഗവതിക്കു ബലിനല്കുമ്പോൾ പാടിയ പാട്ടെന്നായിരിക്കാം പ്രകൃതത്തിൽ പള്ളിന്റെ അർത്ഥം. ഈ പള്ളിൽപെട്ട ‘അൻപുടയ ചിത്രപുരി വാഴ്കിന്റ ഭഗവതിയേ’ എന്നു തുടങ്ങുന്ന പാട്ടുകൾ ഗോവിന്ദപ്പിള്ള മലയാള ഭാഷാഗ്രന്ഥചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.
10.32പാനത്തോറ്റങ്ങൾ
ചിറ്റൂർ ഭഗവതീക്ഷേത്രത്തിൽ പാടുന്നതിനും മറ്റുമായി പല തോറ്റങ്ങളും ഓരോ കാലത്തു തദ്ദേശീയരായ ഓരോ ഗ്രാമീണഭക്തന്മാർ നിർമ്മിച്ചിട്ടുണ്ടു്. പാനവച്ചു കൊട്ടിപ്പാടുന്നതിനു് ഉപയോഗിക്കുന്നതിനാലാണു് അവയ്ക്കു പാനത്തോറ്റങ്ങൾ എന്നു പേർ വന്നതു്. ഇപ്പോൾ ഈ ഇനത്തിൽ നമുക്കു ലഭിച്ചിട്ടുള്ള ഈ കൃതികൾ അതിപ്രാചീനങ്ങളല്ലെങ്കിലും അധികം അർവാചീനങ്ങളുമല്ല. ശ്രീ. പൊറയത്തു വിശ്വനാഥമേനോൻ അവയിൽ ചില തോറ്റങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയിൽ ഗണപതിക്കുമാത്രമേ പാട്ടിന്റെ ആകൃതി കാണുന്നുള്ളു. ബാക്കി ഭാഗങ്ങൾ ഗാനഗന്ധികളായ ഗദ്യങ്ങളാണെന്നു പറയാം. കരുവൂർതോറ്റം, പാണ്ഡവർതോറ്റം, ശാസ്താവുതോറ്റം, കുറതോറ്റം, ദാരുകവധംതോറ്റം, കലിതോറ്റം ഇവയെല്ലാം അത്തരത്തിലുള്ള ഗദ്യങ്ങൾതന്നെ; പാണ്ഡവർതോറ്റത്തിൽ പാണ്ഡവന്മാർ അവതരിക്കുന്നതും കുറതോറ്റത്തിൽ മഹാഭാരതമലക്കുറവൻ അവരെ നിഴൽകുത്തിമയക്കി വീഴിക്കുന്നതും അയാളുടെ ഭാര്യ പുനർജ്ജീവിപ്പിക്കുന്നതുമാകുന്നു വിഷയം. കലിതോറ്റത്തിൽ ഏഴു നാഗങ്ങളെ ആലമുറ്റത്തു പടനായരുടെ ഭാര്യ കുടിയിരുത്തുന്നു. കരുവൂർതോറ്റത്തിൽ മാമലയി ഒരു കൊമ്പനാനയെ പ്രസവിക്കുന്നു. ആ കഥ ഗജാനനാവതാരത്തിന്റെ രൂപഭേദമെന്നാണു് എനിക്കു തോന്നുന്നതു്. കരുവൂർ കരിയാനത്തടിയനെന്നത്രേ ആ കൊമ്പനു കവി നൽകീട്ടുള്ള നാമധേയം. പൂർവ്വ കഥകളെ പലവിധത്തിൽ ഈ ഗ്രാമീണഗായകന്മാർ മാറ്റിമറിച്ചിട്ടുണ്ടു്. പാണ്ഡവർതോറ്റത്തിൽ സൂതികയായ കുന്തിദേവിയെ ഗാന്ധാരി ഭയപ്പെടുത്തി അഗ്നിപ്രവേശം ചെയ്യിക്കുവാൻ ശ്രമിക്കുന്നു. ദാരുകവധത്തിൽ സ്തേനപതിയെന്നും സ്താനപതിയെന്നും രണ്ടു് അസുരകന്യകകൾ ബ്രഹ്മാവിനെ ഭജിക്കുകയും അതിൽ സ്താനപതി ദാരുകനേ പ്രസവിക്കുകയും ചെയ്യുന്നു. പന്ത്രണ്ടു “പൂനാരദന്മാർ” ആ അസുരന്റെ അക്രമങ്ങൾ ശ്രീമഹാദേവനെ അറിയിക്കുകയും അവിടുന്നു് ആ ദുഷ്ടന്റെ നിധനത്തിന്നായി കണ്ടൻകാളിയെ സൃഷ്ടിക്കുകയും ചെയ്യുന്നു. ‘അകാളം’ എന്ന കാട്ടിലുള്ള വേതാളത്തേയും “തൃശ്ശിവപേരൂർ വടക്കുംഗോപുരത്തിൽ കാത്തിരിപ്പോരു ശ്രീഭൂതത്താനേയും” കൂട്ടിക്കൊണ്ടാണു് കണ്ടൻകാളി ദാരുകനോടു യുദ്ധം ചെയ്യുവാൻ പോകുന്നതു്. പ്രസ്തുത കൃതികളുടെ രചനാ രീതി രണ്ടുദാഹരണങ്ങൾകൊണ്ടു വെളിപ്പെടുത്താം.
ശാസ്താവിന്റെ ആയുധാഭ്യാസം:- “പയിറ്റാണ്ടിൽ പയറ്റിനാക്കിയ നേരത്തു പയറ്റിവരുന്നൊരു വരവു കണ്ടാൽ പണിക്കരെന്നേ തോന്നും; എയ്തുവരുന്നൊരു വരവു കണ്ടാൽ വിൽക്കുറുപ്പെന്നേ തോന്നും. അങ്ങനെ പയറ്റിയും എയ്തും വരുന്നോരു നേരത്തു കരുവൂർ മുണ്ടവരിക്കപ്ലാവിന്റെ മുകളിൽ നില്ക്കുന്നൊരു കരുവൂർ പൂഞ്ചാത്തൻകോഴിയെക്കണ്ടു് ഇക്കോഴിയെ എനിക്കു എയ്വാൻ തരണമെന്നാൻ കരുവൂർതിറംകൊണ്ട ശാസ്താവു്. പെരുമാനുമപ്പോൾ അയ്യോ മകനേ എനിക്കു് അന്തിപെട്ടാൽ കിനാ കാണ്മാനും പുലർന്നാൽ കണികാണ്മാനുമുള്ളൊരു കോഴിക്കിടാവിനെ എയ്തുകൊല്ലലാ മകനേ എന്നാൾ കരുവൂർ നല്ലക്ഷമാതാവു്.”
ദാരുകനും പുനാരദന്മാരും:- “കേൾപ്പൂതുമുണ്ടോ പൂനാരദന്മാരെ? ഇനിക്കൊ സ്വല്പമുള്ളൊരു വേദഗീതങ്ങൾ ഓതുകയും, കൊട്ടുകയും പാടുകയും ആടുകയും വേണമെന്നാൻ ദാരുകരാജാവു്.
കേൾപ്പൂതുമുണ്ടോ ദാരുകാ? ഞങ്ങൾക്കു ഞങ്ങടെ നല്ലച്ചനറിഞ്ഞാൽ വഴക്കുണ്ടെന്നാർ പന്തിരണ്ടു പൂനാരദന്മാരപ്പോൾ.
നിങ്ങടെ നല്ലച്ചൻ ഞാനെന്നു കല്പിച്ചുകൊൾവിൻ; നിങ്ങടെ നല്ലമ്മ എന്റെ ദേവിയെന്നു കല്പിച്ചുകൊൾവിൻ.
നിങ്ങടെ നല്ലച്ചൻ ഇനിക്കു ജട പിരിക്കയും, പക്കം വയ്ക്കയും, പഴയരി വാർക്കയും വേണം.
നിങ്ങടെ നല്ലമ്മ എന്റെ ദേവിക്കു മുറ്റമടിക്കയും താളിപിഴികയും വിളയാട്ടമഞ്ഞളരയ്ക്കയും വേണമെന്നു പഴിയും പരിഹാസവും പറഞ്ഞുകൊണ്ടാൻ ദാനപതി ദാനവേന്ദ്രൻ ദാരുക രാജാവു്.” ഈ തോറ്റങ്ങളിൽ ‘അരയോളം നീറ്റിൽച്ചെന്നു് അടിയൊലുമ്പിക്കുളിച്ചു; മുലയോളം നീറ്റിൽച്ചെന്നു മുടിയൊലുമ്പിക്കുളിച്ചു’; ‘മുത്തിനാൽ കോരി മുറനിറയ്പു്; പവിഴത്താൽ കോരിപറനിറയ്പു്’; ‘പാലിൽക്കഴുകി പതംവരുത്തി, നീരിൽക്കഴുകി നിറം വരുത്തി, “പള്ളിവാളാൽ വെട്ടി പാത്രവട്ടകയാൽ കുടിക്കുക’ മുതലായി അവിടവിടെ കാണുന്ന പല ശൈലീപ്രായങ്ങളായ വാചകങ്ങൾക്കു വിശേഷിച്ചൊരാസ്വാദ്യത കാണുന്നു.
10.33ശാസ്താമ്പാട്ടു്–ശാസ്താവു്
ശാസ്താവിനു നാൾ ചെല്ലുന്തോറും പ്രാധാന്യം കൂടിവരികയാണു് ചെയ്യുന്നതു്. എങ്കിലും തിരുനാവാ യോഗക്കാരുടെ പരദേവതയായ ചമ്രവട്ടത്തു് അയ്യപ്പൻ, ഭിഷഗ്വരനായ തകഴിയിലെ ശാസ്താവു് മുതലായ ദേവതകളുടെ ബിംബങ്ങൾക്കു പണ്ടുതന്നെ അസാധാരണമായ ചൈതന്യമുണ്ടായിരുന്നതായി രേഖകളുണ്ടു്. ഈ ദേവാലയങ്ങൾ ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവു്, കുളത്തൂപ്പുഴ മുതലായ ക്ഷേത്രങ്ങളെപ്പോലെ പർവതസമീപത്തിലല്ല സ്ഥിതിചെയ്യുന്നതെന്നും ഓർമ്മിക്കേണ്ടതാകുന്നു. ശാസ്താവും ബുദ്ധനും ഒന്നല്ലെന്നുള്ളതിനു് എത്ര തെളിവുകൾ വേണമെങ്കിലും പ്രദർശിപ്പിക്കാവുന്നതാണു്. ശാസ്താവു് മൃഗയാസക്തൻ, ബുദ്ധൻ അഹിംസാവ്രതൻ, ശാസ്താവു് പൂർണ്ണയെന്നും പുഷ്കലയെന്നും അല്ലെങ്കിൽ മദനയെന്നും വരവർണ്ണിനിയെന്നും പേരുള്ള രണ്ടു ദേവതകളുടെ പ്രാണനാഥൻ, ബുദ്ധൻ സർവ്വസങ്ഗപരിത്യാഗിയായ മഹർഷി; ഇവർ തമ്മിൽ യാതൊരു ബന്ധമോ സാജാത്യമോ ഇല്ല; പിന്നെവേണ്ടേ ഏകീഭാവം? പുരാതനകാലത്തു ദ്രാവിഡരുടെ ഇടയിൽ ഒരു ഗ്രാമദേവത മാത്രമായിരുന്ന ശാസ്താവിനു കേരളത്തിൽ മാത്രമേ ഉൽക്കൃഷ്ടത സിദ്ധിച്ചിട്ടുള്ളു. ശാസ്താവിനെ ഒരു മലയാളിയെന്നാണു് എല്ലാ പാട്ടുകളിലും വർണ്ണിച്ചിട്ടുള്ളതു്. തിരുനെല്വേലി, മധുര മുതലായ ജില്ലകളിൽ കർഷകന്മാരുടെ ഒരു സാമാന്യദേവതയായി മാത്രമാണു് അവിടുന്നു് ഇന്നും കരുതപ്പെടുന്നതു്.
10.34ശാസ്താമ്പാട്ടു്
ശാസ്താമ്പാട്ടുകൾ മലയാളത്തിലും തമിഴിലും ധാരാളമായുണ്ടു്. മലയാളത്തിലുള്ള പാട്ടുകളെപ്പറ്റിയാണു് ഇവിടെ പ്രസ്താവിയ്ക്കുന്നതു്. ശാസ്താമ്പാട്ടിനു് അയ്യപ്പൻപാട്ടെന്നും പേരുണ്ടു്. ഈവക പാട്ടുകളിൽ ശ്രീപരമേശ്വരനു് മോഹനീരൂപം ധരിച്ച വിഷ്ണുവിൽനിന്നു ജനിച്ച ശാസ്താവിന്റെ അവതാരം മുതല്ക്കുള്ള കഥകൾ അടങ്ങിയിരിക്കുന്നു. ശാസ്താവിന്റെ അപദാനങ്ങൾ ഏഴു ശേവ (ശേവുക) ങ്ങളിലായി കൊള്ളിച്ചിരിക്കുന്നു. ശേവം എന്നാൽ സേവകത്വം എന്നർത്ഥം. പാണ്ഡ്യരാജാവിന്റെ സേനകനായാണല്ലോ ശാസ്താവു ഭൂലോകത്തിൽ രങ്ഗപ്രവേശം ചെയ്യുന്നതു്. ആ ശേവങ്ങൾ (1) പാണ്ടിശ്ശേവം (2) പുലിശ്ശേവം (3) ഇളവരശുശേവം (4) വേളിശ്ശേവം (5) ഈഴശ്ശേവം (6) പന്തളശ്ശേവം (7) വേളാർശ്ശേവം ഇവയാണു്. ഏഴു ശേവങ്ങൾക്കും ചൂഴിയാരി എന്നു പറഞ്ഞുവരുന്ന ഏഴു താളങ്ങളുമുണ്ടു്. ഉടുക്കു് എന്ന വാദ്യമുപയോഗിച്ചാണു് ഈ പാട്ടുകൾ പാടുന്നതു്.
10.35പുലിശ്ശേവം
“കരമതിൽ ശരവും വില്ലുമെടുത്തയ്യൻ പുറപ്പെട്ടു
കരിമ്പുലിപ്പാലു കൊണ്ടുവരുവതിന്നുഴറ്റോടേ.
കറപ്പുകച്ചയും കെട്ടിക്കടുവായോടങ്കം ചെയ്വാൻ
കരത്തിൽ പൊന്തയുമെടുത്തരശനെ നമിച്ചയ്യൻ
അനുജ്ഞയും വാങ്ങിത്തന്റെ കരമൊന്നു കുലുക്കുന്നു.
മനക്കുരുന്നിങ്കൽ മോദം വളരുന്നൂ നൃപതിക്കു
ബഡവാഗ്നിസമുജ്ജ്വലം വളരുന്നൂ മലയാളി.
ദൃഢതരം ഗമിപ്പതിനൊരുമ്പെട്ടാനതിഘോരം.
പലരും ചേവകന്മാർ വന്നടിമലർ വണങ്ങുന്നു.
വലരിപുസമനെന്നു പലജനം പറയുന്നു.
കുതിരയൊന്നു ഞാൻ നല്കാം മലയാളിച്ചേവകാ നീ
കുതിരതൻ മുകളേറിഗ്ഗമിക്കൂ താൻ വനം നോക്കി.
കുതിരയെപ്പുലി കണ്ടാൽ ഝടിതി സംഹരിച്ചീടും.
***
നാട്ടിലെ നൃപതിതന്നരുളുണ്ടിന്നെനിക്കെങ്കിൽ
കാട്ടിലെപ്പുലിപ്പാലു കറന്നു ഞാൻ കൊണ്ടുപോരും.”
10.36ഈഴശ്ശേവം
“അരശരിൽ മണിമകുടതിലോത്തമനഖിലജഗൽപ്പരിപൂർണ്ണൻ
അണിമതികുല തലയിലണിന്തരനുടെ മകനു മനസ്സിൽ
കരുതിയതീഴത്തൊരു രാജാവെക്കാണണമെന്നൊരു പക്ഷം,
കടലൊരു ശതയോജനയുണ്ടു കടപ്പതിനരുതു നിനച്ചാൽ,
ആരാലും ബാധവരാത്തോരസുരകൾ മരുവും ലങ്ക
യ്ക്കരികേയീഴപ്പെരുമാളുടെ രാജ്യമതെന്നറിയേണം.”
10.37മറ്റൊരു ശാസ്താമ്പാട്ടു്
“അരുമറപ്പൊരുളതായേ അരനുമത്തരുണിയോടും
കരികുലത്തലവനായിക്കാനനമകത്തു പുക്കു്
ഉരമൊടു പുണരുമന്നു ഉതിത്തെഴും ഗജമുഖന്റെ
ചരണപങ്കജം തൊഴുന്നേൻ ശാസ്താവിൻ വേട്ട ചൊൽവാൻ
****
ഭൂതനാഥനനങ്ഗകോടിനിറം കലർന്ന ഗുണാലയൻ
ഭൂവനതലമതിലമർജനങ്ങളെയല്ലൽതീർത്തു വസിപ്പവൻ
ഭൂതലേ മലനാടുതന്നിൽ വളർന്ന കോവിൽവനങ്ങളിൽ
പുതുമയൊടു വിലസുന്ന കരമതിലന്നു വില്ശരമേന്തിയേ.
പാണ്ഡ്യനായ മഹീശനെപ്പരിചോടു ശേവുകമാകുവാൻ
പലദിവസമവനരികിൽ മരുവിക്കൊണ്ട കൊണ്ടൽ നിറത്തോനും.
യാത്രപോവതിനിന്നു നല്ല ഗുണങ്ങളുള്ളൊരു നാളെടോ
ഝടിതിയിനി നിങ്ങൾ വരികയെന്നു ചമഞ്ഞു വൻപട കൂട്ടിനാൻ.”
10.38വാവർസ്വാമിപ്പാട്ടു്
ശബരിമലക്ഷേത്രത്തിൽ ശാസ്താവിന്റെ ഉപദേവനായി വാവരുസ്വാമി എന്നൊരു മൂർത്തിയെ ആരാധിച്ചു വരുന്നുണ്ടു്. ആ മൂർത്തി മഹമ്മദീയനാണു്. അച്ഛന്റേയും അമ്മയുടേയും പേർ യഥാക്രമം ആലിക്കുട്ടിയെന്നും പാത്തുമ്മയെന്നുമായിരുന്നു. വാവർ ബാല്യത്തിൽത്തന്നെ പയറ്റുമുറയെല്ലാം അഭ്യസിച്ചു.
“എന്തിനി വേണ്ടതു വാവർക്കെന്നിങ്ങനെ
ചിന്തിച്ചു പാത്തുമ്മ പാരാതുറച്ചുടൻ
അന്തികേ നില്ക്കുന്നൊരത്തിമരംകൊണ്ടു
ചന്തത്തിൽ വാവർക്കു കപ്പലുണ്ടാക്കണം
നിശ്ചയിച്ചിങ്ങനെ പാത്തുമ്മ തൽക്ഷണം.
തച്ചരേയൊക്കെ വരുത്തിയോതീടിനാൾ.
ഇച്ഛിച്ചപോലെതാനാശാരിമാരുടൻ
മെച്ചമേറുന്നോരു കപ്പൽ തീർത്തീടിനാർ.
കപ്പലിറക്കുന്ന കാലേ വെടി മൂന്നു
വയ്പിച്ചു വാവരും കൂട്ടരും ചെന്നുടൻ.
കപ്പലിൽക്കേറുന്നു; പായും നിവിർക്കുന്നു.
കെല്പോടു കപ്പലോടുന്നു തെക്കോട്ടുതാൻ.”
തെക്കുനിന്നു കിഴക്കോട്ടു കപ്പലോടിക്കൊണ്ടിരിക്കുമ്പോൾ അയ്യപ്പൻ കപ്പൽച്ചുങ്കം ചോദിക്കുകയും അതിന്നു വാവർ
“ആനക്കഴുത്തിലേറിപ്പോകുന്നോരയ്യപ്പാ!
ആനവാല്ക്കാണം നമുക്കു തരികെടോ”
എന്നു് എതിർചോദ്യത്തിനു് ഒരുമ്പെടുകയും ചെയ്തു. രണ്ടു പേരും തമ്മിലുണ്ടായ യുദ്ധത്തിൽ വിജയം ഒരു കക്ഷിക്കും സിദ്ധിച്ചില്ല. ശാസ്താവു് അപ്പോൾ വാവരോടു്
“പോരിനി വേണ്ട നീ വീരനാണേറ്റവും
പാരിതിൽ നിന്നോടു തുല്യരില്ലാരുമേ,
പോരിക നമ്മോടുകൂടെ നീ വാവരേ!
ഭൂരിമോദം നിന്നെ വാഴിക്കാം ഞാനെടോ.”
എന്നു വാഗ്ദാനം ചെയ്തു ശബരിമലയ്ക്കു കൂട്ടിക്കൊണ്ടുപോകുകയും അവിടെ ഒരാലയം തീർത്തു് അതിൽ തന്റെ സുഹൃത്തിനെ കുടിയിരുത്തി ഗോതമ്പു നിവേദ്യത്തിനു ശട്ടം കെട്ടുകയും ചെയ്തു. ഇതാണു് പാട്ടിലെ കഥ. പഴയ ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ ഗാനം തീരെപ്പഴക്കമുള്ളതല്ല. ആര്യന്മാർക്കും ദ്രാവിഡർക്കും ശൈവമതത്തിനും വൈഷ്ണവമതത്തിനും തമ്മിലുള്ള മാത്സര്യത്തെ നശിപ്പിക്കുവാനാണു് അയ്യപ്പനെ പൗരാണികന്മാർ ഹരിഹരപുത്രനാക്കിയതു്. ഹിന്ദുക്കളും മഹമ്മദീയരും തമ്മിലുള്ള സംഘർഷത്തിനു വിരാമമിടുവാൻ പശ്ചാൽകാലികന്മാർ വാവരുസ്വാമിയെ ശബരിമല അയ്യപ്പന്റെ സുഹൃത്തുമാക്കി. എത്ര വിശാലമായിരുന്നു നമ്മുടെ പൂർവ്വന്മാരുടെ ഹൃദയം! എന്തൊരു ആശ്ചര്യകരമായ ഐക്യബോധത്തിന്റെ ഫലമായിരുന്നു അവരുടെ അത്തരത്തിലുള്ള മതപരിഷ്കാരപരിപാടി!
10.39വള്ളപ്പാട്ടു്
പഴയകാലത്തു പുരാണകഥകളെ ആസ്പദമാക്കിയല്ല വഞ്ചിപ്പാട്ടുകൾ രചിക്കപ്പെട്ടുവന്നിരുന്നതു്. വിനോദപരങ്ങളായും ശൃങ്ഗാരതരങ്ഗിതങ്ങളായും ദേശചരിത്രപ്രതിപാദകങ്ങളായും ഉള്ള ഗാനങ്ങൾ അന്നു ധാരാളം പ്രചരിച്ചിരുന്നു. കിരാതം, വ്യാസോൽപ്പത്തി മുതലായ സാഹിത്യപ്രധാനങ്ങളായ പാട്ടുകളുടെ ആകർഷകത നിമിത്തം അവ അസ്തമിതപ്രായങ്ങളായെങ്കിലും ആരും ഇന്നും മറന്നിട്ടില്ലാത്ത ഒരു പാട്ടിനു ചീരഞ്ജിവിത്വമുള്ളതുപോലെ തോന്നുന്നു. അതിലെ ഏതാനും വരികളാണു് അടിയിൽ കാണുന്നതു്.
“കറുത്തപെണ്ണേ നിന്നെക്കാണാഞ്ഞൊരുനാളുണ്ടു്
വരുത്തപ്പെട്ടു ഞാനൊരു വണ്ടായിച്ചമഞ്ഞല്ലോ,
വണ്ടായ്ച്ചമഞ്ഞു ഞാനൊരു തുമ്പിയായിപ്പറന്നേനെടീ,
തുമ്പിയായ്പ്പറന്നുഞാനൊരു പള്ളിവാതുക്കൽ ചെന്നപ്പം
പൂമാലപ്പൈതലെന്നെയൊരു പൂകൊണ്ടങ്ങെറിഞ്ഞല്ലോ.
അപ്പൂവും ചൂടിഞാനുമൊരാറ്റരികേ പോകുമ്പോൾ
തന്നാനൊരുത്തൻ പതിനെട്ടു മോതിരം
ചെമ്പല്ലിരുമ്പല്ല പിത്തളയല്ലോടല്ല
പതിനെട്ടുമോതിരം പൊൻമോതിരമവൻ തന്നല്ലോ.”
‘കണ്ടേൻ ഞാൻ കണ്ടേൻ ഞാൻ കോവയ്ക്കപ്പുറം’ എന്നുംമറ്റും വേറേയും ചില പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ടു്. ഉദ്ധരിക്കത്തക്ക വിധത്തിൽ അവ ഓർമ്മിക്കുന്നില്ല.
വാലന്മാർ തണ്ടു പിടിക്കുമ്പോൾ പാടുന്ന മറ്റൊരു പാട്ടിലുള്ളതാണു് ചുവടേ ചേർക്കുന്ന വരികൾ.
“റാകിപ്പറക്കുന്ന ചെമ്പരുന്തേ! നീയുണ്ടോ മാമാങ്ക വേലകണ്ടു?”
വേലയുംകണ്ടു, വിളക്കുംകണ്ടു; കടലിൽത്തിരകണ്ടു കപ്പൽകണ്ടു;
കടലിൽച്ചാൺ ചാഞ്ഞ കരിന്തെങ്ങിന്മേൽ കടന്തലുമുണ്ടു കടന്തക്കൂടുണ്ടു്.
കടന്തൽപിടിപ്പാൻവിരുതാർക്കുള്ളൂ? തച്ചുള്ളവീട്ടിൽരണ്ടു പിള്ളേരുണ്ടു്.
പിള്ളേരെ വിളിപ്പാൻ രണ്ടാളയച്ചു; പിള്ളേരും വന്നു; പോയാളും വന്നു.
പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു; ഈക്കിക്കരയനും തോൾ മേലണിന്തു,
കടന്തൽപിടിച്ചവർ കൂട്ടിലിട്ടു; ഇളയതുലക്കനു കാഴ്ചവച്ചു.”
10.40ഉപസംഹാരം
ഇനിയും കല്യാണപ്പാട്ടു്, കോലടിപ്പാട്ടു്, തുമ്പിപ്പാട്ടു്,ഐവർകളിപ്പാട്ടു്, കോൽകളിപ്പാട്ടു് മുതലായി പലവിധത്തിലുള്ള ആരാധനാക്രമങ്ങളോടും വിനോദങ്ങളോടും അനുബദ്ധമായി കിടക്കുന്ന അനവധി ഗാനങ്ങൾ നമ്മുടെ സ്മരണയെ അർഹിക്കുന്നുണ്ടു്. കല്യാണക്കളി കൊല്ലത്തും അതിനു തെക്കും ഉള്ള പ്രദേശങ്ങളിൽ സമീപകാലംവരെ ധാരാളമായി പ്രചരിച്ചിരുന്ന ഒരു വിനോദമാണു്. നായന്മാരുടെ തറവാടുകളിൽ താലികെട്ടുകല്യാണം സംബന്ധിച്ചും മറ്റും ആ കളി കളിപ്പിച്ചിരുന്നു. ചില ക്ഷേത്രങ്ങളിലും അതു കളിച്ചുകണ്ടിട്ടുണ്ടു്. ഇപ്പോഴും ഓണക്കാലത്തു് അതിനു ചില സ്ഥലങ്ങളിൽ പ്രചാരമില്ലെന്നില്ല. പുരാണകഥകളാണു് പ്രായേണ പാടിവരുന്നതു്. പാടുമ്പോൾ പലമാതിരി അടവുചവിട്ടുകളും ഗായകന്മാർ പ്രദർശിപ്പിക്കുന്നു. ഈ വകുപ്പിൽ ഉൾപ്പെടുന്ന പല പാട്ടുകളും അച്ചടിച്ചിട്ടുണ്ടു്. കോലടിപ്പാട്ടുകളുടെ ലക്ഷണവും ഇതിൽനിന്നു ഭിന്നമല്ല. കോൽകളിക്കു പ്രസിദ്ധി വടക്കേ മലയാളത്തിലാണു്. തെക്കൻകോൽകളിയെന്നും വടക്കൻകോൽകളിയെന്നും മാപ്പിളക്കോൽകളിയെന്നും മൂന്നുതരം കളികൾ ആ ഇനത്തിൽ അവിടെ നടപ്പുണ്ടു്. അവയ്ക്കു കോലടിയെന്ന പേർ പറയുന്നു. ഒന്നാമത്തേയും മൂന്നാമത്തേയും തരത്തിലുള്ള കളികൾക്കു ‘ചുവടും’ (അഭിനയം) രണ്ടാമത്തേതിനു ‘ചിന്തും’ (ഗാനം) ആണു് പ്രധാനം. കോലിനുപകരം പരിചയും ചിലമ്പും ഉപയോഗിച്ചും ചിലർ ഈ കളി കളിക്കാറുണ്ടു്. ചിലമ്പു കാലിൽ ഇടുന്നതല്ല. കോലിൽത്തന്നെ കോർത്തിട്ടുള്ളതോ കൈയിൽവച്ചുതാളത്തിനനുസരിച്ചു കൊട്ടാൻ ഉപകരിക്കുന്നതോ ആണു്.
ഇപ്പോൾത്തന്നെ ക്രമത്തിലധികം ദീർഘമായിപ്പോയ ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നതിനാൽ മറ്റു തരത്തിലുള്ള പാട്ടുകളെക്കുറിച്ചു യാതൊന്നും പ്രസ്താവിക്കുവാൻ നിവൃത്തിയില്ല. ഗണപതി, ശ്രീകൃഷ്ണൻ, ശിവൻ, പാർവതി മുതലായ ദേവതകളെപ്പറ്റി അനേകം നാടോടിപ്പാട്ടുകളുണ്ടു്. താഴെക്കാണുന്നതു ശ്രീകൃഷ്ണപരമായ ഒരു ഗാനമാണു്.
“തൃശ്ശൂരെ മതിലകത്തു് ഒന്നല്ലോ പുത്തിലഞ്ഞി;
ആയിലഞ്ഞിപ്പൂപറിപ്പാൻ പോരിൻ പോരിൻ തോഴിമാരേ,
“തൃപ്പറങ്ങോട്ടപ്പനാണേ ഞങ്ങളാരും പോരുന്നില്ല.”
“എന്തുകൊണ്ടു പോരുന്നില്ല? “മതിലകത്തു കണ്ണനുണ്ടു്;
കൊച്ചുവില്ലുമമ്പുമുണ്ടു്; എയ്തുകൊല ചെയ്തുപോകും.”
തിരുവാതിരപ്പാട്ടു്, ബ്രാഹ്മണിപ്പാട്ടു്, അമ്മാനപ്പാട്ടു് മുതലായവ സാഹിത്യപദവിയിൽ ചരിക്കുന്ന പാട്ടുകളാകയാൽ അവയെപ്പറ്റി അന്യത്ര പ്രതിപാദിക്കും. പല തൊഴിൽപ്പാട്ടുകളോടും ഇടകലർന്നു ഗദ്യങ്ങളുമുണ്ടു്. വിസ്തരഭീരുതയാൽ അവയ്ക്കൊന്നിന്നും ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല.
കുറിപ്പുകൾ
1 പുലയനല്ല. ജ്യോത്സ്യൻ രാമച്ചപ്പണിക്കർക്കു ‘കോതവെള്ളാട്ടി’യിൽ ജനിച്ച മകനെന്നും ഒരു പാട്ടിൽ കാണുന്നു.
2 കോളേറുമറവരോടു മെയിനരെ കുറിത്ത പാലൈയാളർ പുള്ളുവരിറുക്കർ – (ചൂഡാമണിനിഘണ്ടു).
അദ്ധ്യായം 11 - നാടോടിപ്പാട്ടുകൾ II
11.1വടക്കൻപാട്ടുകൾ-ഉപക്രമം
വടക്കേമലയാളത്തിൽ പുരാതനകാലങ്ങളിൽ വീര്യശൗര്യങ്ങൾക്കു വിളനിലങ്ങളായിരുന്ന ചില പുരുഷകേസരികളുടേയും വനിതാരത്നങ്ങളുടേയും അപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്ന നാടോടിപ്പാട്ടുകൾക്കാണു് വടക്കൻപാട്ടുകൾ എന്നു പേർ പറഞ്ഞുവരുന്നതു്. ആ പാട്ടുകൾക്കു പണ്ടത്തെപ്പോലെയുള്ള പ്രചാരം ഇക്കാലത്തില്ലെങ്കിലും ഇന്നും അവയിൽ ജനങ്ങൾക്കുള്ള പ്രതിപത്തി അസ്തമിച്ചിട്ടില്ല. നാനൂറോളം വടക്കൻപാട്ടുകൾ മലബാർ ഡിസ്ട്രിക്ട് കളക്ടരായിരുന്ന മി. പെഴ്സിമാക്വീൻ ശേഖരിച്ചിട്ടുള്ളതായി കേൾവിയുണ്ടു്. ഇനിയും ഒട്ടുവളരെ അധികം ആ ഇനത്തിലുള്ള ഗാനങ്ങൾ ശേഖരിക്കുവാൻ കിടപ്പുള്ളതായുമറിവുണ്ടു്. ആകെക്കൂടി മുപ്പത്തഞ്ചു പാട്ടുകളോളം മാത്രമേ ഇന്നേവരെ അച്ചടിപ്പിച്ചിട്ടുള്ളു. അതുകൊണ്ടു് ഈ വിഷയത്തിൽ ഭാഷാഭിമാനികൾ നേടീട്ടുള്ളതു മണൽ, നേടേണ്ടതു മല എന്ന നിലയിലാണു് വസ്തുസ്ഥിതി. പാടുവാൻ വിശേഷിച്ചു ഗായകത്വമോ കേട്ടാനന്ദിക്കുവാൻ പ്രത്യേകിച്ചു വൈദൂഷ്യമോ വേണ്ടാത്ത പ്രസ്തുത ഗാനങ്ങൾ ഹൃദയത്തിൽനിന്നു പുറപ്പെട്ടു ഹൃദയത്തിൽചെന്നു് അലിഞ്ഞുചേരുന്നു. കളരി, അടവു്, പയറ്റു്, അങ്കം, ഇവയോടു് അനുബന്ധിക്കാത്ത വടക്കൻ പാട്ടുകൾ കുറയും. പടക്കലികൊണ്ട വീരന്മാരുടെ പോരിനുവിളി, ആയുധങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടൽ അപകടങ്ങളിൽ നിന്നു യുവാക്കന്മാരും യുവതികളും അവരുടെ കയ്യൂക്കുകൊണ്ടും ബുദ്ധിശക്തികൊണ്ടും നിഷ്പ്രയാസം നേടിക്കൊള്ളുന്ന ആത്മരക്ഷ മുതലായി പുളകപ്രദങ്ങളായ പല അത്ഭുതസംഭവങ്ങളും അവയിൽ ഹൃദയങ്ഗമമായി പ്രതിബിംബിച്ചിട്ടുണ്ടു്. പൂർവ്വകാലത്തേ സമുദായാചാരങ്ങളുടെ സ്ഫടികദർപ്പണങ്ങളെന്ന നിലയിലും അവയ്ക്കു ബഹുമാന്യമായ ഒരു സ്ഥാനമുണ്ടു്. വടക്കൻ പാട്ടുകൾ പ്രായേണ ഒരൊറ്റ ദ്രാവിഡവൃത്തത്തിലാണു് രചിച്ചു കാണുന്നതു്. അതിൽ പലപ്പോഴും അക്ഷരങ്ങൾ ഒടിച്ചും മടക്കിയും നീട്ടിയും നിറുത്തിയും മറ്റും ഉച്ചരിക്കേണ്ടതുണ്ടു്. ആപ്പണികൾ കഴിച്ചു് എണ്ണിനോക്കിയാൽ ഓരോ വരിയിലും പതിനേഴുമാത്ര വീതം കാണാം. ‘തച്ചോളിമേപ്പയിൽ കുഞ്ഞ്യോതേനൻ’ എന്ന വരിതന്നെ ഇതിനുദാഹരണമാണു്. ‘കരുമ്പറമ്പിൽ കണ്ണന്റെ കഥ’ യിലെ ആദ്യത്തെ ഭാഗം മാത്രമേ ഞാൻ മറ്റൊരു വൃത്തത്തിൽ രചിച്ചതായി കണ്ടിട്ടുള്ളൂ. അതിലെ
‘ഒന്നുണ്ടു കേൾക്കണം പെണ്ണേ നീയാർച്ചേ!
തോട്ടത്തിൽ ചെത്തുവാൻ പോകുന്നു ഞാനും.’
എന്നീ വരികളിൽ പത്തൊൻപതു മാത്രംവീതം ഉണ്ടു്.
11.2ദേശം
വടക്കൻപാട്ടുകളിലെ നായകന്മാരും നായികമാരും അറിവുള്ളിടത്തോളം കടത്തനാട്ടോ അതിനു സമീപമോ ജീവിച്ചിരുന്നവരാണു്. ആരോമൽച്ചേകവരുടെ പാട്ടിൽ (പുത്തരിയങ്കത്തിൽ) വെട്ടത്തുനാട്ടു് തൃപ്പറങ്ങോട്ടപ്പന്റെ നടയിൽ പൊന്നും വെള്ളിയും പൊതിഞ്ഞുവച്ചു പരീക്ഷനടത്തി കുറുങ്ങാടിടം എന്ന തറവാട്ടിലെ കാരണവസ്ഥാനത്തെപ്പറ്റി ഉണിക്കോനാരും ഉണിച്ചന്ത്രോരും തമ്മിലുള്ള തർക്കം തീർക്കുവാൻ ശ്രമിക്കുന്നതിനെപ്പറ്റി നാം വായിക്കുന്നുണ്ടു്; എന്നാൽ കുറുങ്ങാടിടം പ്രതിയാതിരിനാട്ടിലേ ഒരു വീടാണെന്നു കവി തന്നെ നമ്മെ ധരിപ്പിക്കുന്നുമുണ്ടു്. ഈ പ്രതിയാതിരിനാടു് എന്നു പറയുന്നതു പുറത്തായ നാടെന്നും പുറവഴിനാടെന്നും പേരുള്ള വടക്കൻ കോട്ടയമാണെന്നു് എനിക്കു തോന്നുന്നു. കോലത്തുനാട്ടു് അരിങ്ങോടരെ ഉണിച്ചന്ത്രോർക്കു ചോകോ [1] നായി കിട്ടിയതുപോലെ ഏളവന്നൂർനാട്ടു പുത്തൂരംവീട്ടിൽ ആരോമരെ ഉണിക്കോനാർക്കും ചേകോനായി കിട്ടി. ആ പാട്ടിലെ—
“കറുത്തനാർനാടു കിഴക്കേ അറ്റം
പുത്തൂരം പാടം പടിഞ്ഞാററ്റം
എളവന്നൂർ നാടൊരു നാടല്ലാണെ”
എന്ന വരികളിൽനിന്നു കടത്തനാട്ടിനു പടിഞ്ഞാറാണു് എളവന്നൂർ നാടെന്നു നാം അറിയുന്നു. ചിറയ്ക്കൽ തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ ഇവർക്കു പുറമേ സാമൂതിരിയെപ്പറ്റിയും ചില പാട്ടുകളിൽ സൂചനയുണ്ടു്.
11.3കാലം
വടക്കൻപാട്ടുകളിൽ ഭൂരിപക്ഷവും രണ്ടു കുടുംബങ്ങളിലേ അങ്ഗങ്ങളുടെ പ്രശസ്തിയെ വാഴ്ത്തുന്നവയാണു്. അവയിൽ ഒന്നു മേല്പറഞ്ഞ പുത്തൂരംവീടും മറ്റൊന്നു കടത്തനാട്ടു വടകരയ്ക്കു സമീപമുള്ള പുതുപ്പണം അംശത്തിൽ മേപ്പയിൽ എന്ന പ്രദേശത്തിൽപെട്ട തച്ചോളിമാണിക്കോത്തുവീടും ആണു്. പുത്തൂരം വീട്ടുകാർ തീയന്മാരും മാണിക്കോത്തു വീട്ടുകാർ നായന്മാരുമാണെന്നു വായനക്കാർ കേട്ടിരിക്കുമല്ലോ. തച്ചോളി എന്നതു ജാതിവിഭാഗത്തെ സൂചിപ്പിക്കുന്ന പേരാണെന്നറിയുന്നു. തച്ചോളി ‘ഒതേന’ക്കുറുപ്പിനെപ്പറ്റിയുള്ള പാട്ടുകളാണു് ഒട്ടധികമുള്ളതു്. ഒതേനൻ കൊല്ലം 759-ാമാണ്ടു മിഥുനമാസം വെള്ളിയാഴ്ച നട്ടുച്ചയ്ക്കു് കറുത്ത വാവിൻനാളിൽ ജനിച്ചു. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ യശശ്ശരീരനായി. ഇതിൽനിന്നു ആ യോദ്ധാവു മരിച്ചിട്ടു മുന്നൂറിൽചില്വാനം വർഷങ്ങളേ കഴിഞ്ഞിട്ടുള്ളു എന്നു സിദ്ധമാകുന്നു. ആരോമൽച്ചേകവരുടെ കാലവും ഇതിനെ അപേക്ഷിച്ചു വളരെ മുമ്പല്ലെന്നാണു് എനിക്കു തോന്നുന്നതു്. വലിയ ആരോമൽച്ചേകവരുടെ കഥയിൽ
“നമ്മുടെ പണ്ടത്തെക്കാർന്നോന്മാരു്
അങ്കംപിടിച്ചു കഴിഞ്ഞുപോന്നു;
മുന്നൂറ്ററുപത്തെട്ടു വരിഷമായി,
അന്നുതൊട്ടിന്നുവരെയ്ക്കുമുണ്ണി.”
എന്നൊരു കുറിപ്പു കാണുന്നുമുണ്ടു്. ചേകവർ തന്റെ അനുജൻ കുഞ്ഞിക്കണ്ണനോടു കേരളോൽപത്തിയേയും ഈഴവരുടെ ആഗമത്തേയുംമറ്റും പറ്റി പറയുന്ന പുരാവൃത്തത്തിലുൾപ്പെട്ടതാണു് ഈ കുറിപ്പു്. പ്രസ്തുത ചരിത്രകഥനം പുത്തരിയങ്കത്തിലില്ല. പുത്തരിയങ്കം പൊലിപ്പിച്ചതാണു് വലിയ ആരോമൽച്ചേകവരുടെ കഥ; എന്നാൽ ആ കഥയും പഴക്കമുള്ളതുതന്നെയെന്നു പറയേണ്ടിയിരിക്കുന്നു. ചേരമാൻപെരുമാൾ ഈഴത്തുരാജാവിനു് ആളയച്ചിട്ടാണു് ഈഴവർ മലയാളക്കരയിൽ കുടിപാർപ്പു് തുടങ്ങിയതു് എന്നു് അതിൽ പറയുന്നുണ്ടെങ്കിലും എന്നുമുതലാണു് പുത്തൂരംവീട്ടുകാർ അങ്കംപിടിച്ചു തുടങ്ങിയതെന്നോ ഏതു ചേരമാൻ പെരുമാളാണു് ഈഴവരെ കുടിയിരുത്തിയതെന്നുപോലുമോ നിർണ്ണയിക്കുവാൻ യാതൊരു തെളിവും അതു നല്കുന്നില്ല. ക്രി. പി. ഒൻപതാം നൂറ്റാണ്ടിലല്ല പെരുമാൾവാഴ്ച അവസാനിച്ചതെന്നു മുൻപൊരധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അതുകൊണ്ടു ക്രി. പി. ഒൻപതാം ശതകത്തിനുശേഷം മൂന്നൂറ്ററുപത്തെട്ടു വർഷം കഴിഞ്ഞിട്ടു് അതായതു പതിമൂന്നാംശതകത്തിലോ അതിന്നടുപ്പിച്ചോ ആണു് ആരോമൽച്ചേകവർ ജീവിച്ചിരുന്നതെന്നു സ്ഥാപിക്കുവാൻ മാർഗ്ഗമുണ്ടെന്നു തോന്നുന്നില്ല. ‘പട്ടാളമല്ലേ കാണുന്നതു്’ എന്നൊരു പ്രസ്താവനയും പുത്തരിയങ്കത്തിൽ കാണുന്നുണ്ടു്. ‘പട്ടാളം’ എന്ന പദം പതിമ്മൂന്നാംശതകത്തിൽ മലയാളത്തിൽ പ്രചരിച്ചിരുന്നതായി തോന്നുന്നില്ല.
11.4പുത്തൂരംവീടു്
പുത്തൂരംവീട്ടിലെ ആരോമൽച്ചേകവർ, അദ്ദേഹത്തിന്റെ സഹോദരി ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച, ഉണ്ണിയാർച്ചയുടെ മകൻ ആരോമുണ്ണി ഈ മൂന്നുപേരും അങ്കപ്പയറ്റിൽ അത്യധികം വൈദഗ്ദ്ധ്യം സമ്പാദിച്ചവരായിരുന്നു. തന്റെ അച്ഛൻ കണ്ണപ്പനു നാല്പത്തിരണ്ടു വയസ്സുള്ളപ്പോളാണു് ആരോമൽച്ചേകവർ ജനിച്ചതു്.
“ഏഴങ്കം വെട്ടിജ്ജയിച്ചു അച്ഛൻ;
പന്തിരണ്ടങ്കം പദവി തീർത്തു;
ഇരുപത്തിരണ്ടങ്കം താരി താഴ്ത്തി.”
എന്നു് അദ്ദേഹത്തെപ്പറ്റി മകൻ പുത്തരിയങ്കത്തിൽ പറയുന്നുണ്ടു്. ആ കണ്ണപ്പൻ ചേകവരെപ്പറ്റിയും ഒരു പാട്ടുണ്ടു്. ആരോമൽച്ചേകവർ (1) പകിടകളിക്കു പോയതും (2) പുത്തരിയങ്കം വെട്ടിയതും ഇങ്ങനെ രണ്ടു പാട്ടുകൾ ആ മഹാവീരനെപ്പറ്റി കാണ്മാനുണ്ടു്. മികവിൽ മികച്ചേരിവീട്ടിലുള്ള അമ്മാവൻ ചൂതുകളിക്കു വിദഗ്ദ്ധനായിരുന്നതുകൊണ്ടു് അതു പഠിക്കുവാൻ ആരോമർ അങ്ങോട്ടു പോയി.
“കോവിൽ കൊടുത്തുള്ള കൊത്തുവള
നഗരി കൊടുത്തോരു പൊൻകുപ്പായം;
നാടുവാഴി കൊടുത്തോരു പൊന്നുന്തൊപ്പി
ദേശവാഴി കൊടുത്തോരു നാഗമാല;
ശിഷ്യന്മാർ കൊടുത്തോരു പൊൻചൂരക്കോൽ;
ഏഴായിരത്തിന്റെയടിച്ചെരിപ്പു്;
എടമ്പിരി നല്ല വലമ്പിരിയും
ചക്കമുള്ളൻവള കൊത്തുവള;
താൻതന്നെ തീർപ്പിച്ച പൊൻമോതിരം
ചമയങ്ങളൊക്കെയും ചേർത്തണിഞ്ഞു്”
പുറപ്പെടാൻ ഒരുങ്ങുന്ന മകനോടു്
“ചമയം കുറയ്ക്കുണ്ണി! പൊന്മകനേ!
കരിങ്കണ്ണുതന്നെയും തട്ടിപ്പോകും”
എന്നു് അമ്മ ഗുണദോഷിയ്ക്കുന്നു. അമ്മാവന്റെ വീട്ടിൽ ‘കാറ്റാടും നല്ല കളിത്തിണ്ണയിൽ’ പാവിരിച്ചു കുഞ്ഞമ്മായി ആരോമരെ എതിരേറ്റു സൽക്കരിച്ചു. അപ്പോൾ അമ്മാവന്റെ മകൾ തുമ്പോലാർച്ച തേച്ചുകുളി കഴിഞ്ഞു,
“മാറത്തു തളിക കമഴ്ത്തിക്കൊണ്ടു,
പടിയും പടിപ്പുര കടന്നുവന്നു.”
അവളെ
“ഒളിമിന്നൽപോലങ്ങു കണ്ടുചേകോൻ;
ദൃഷ്ടി മറിച്ചങ്ങു നോക്കി ചേകോൻ;
പുഞ്ചിരികൊണ്ടു ചിരിച്ചു പെണ്ണും,”
എന്തിനധികം? അന്നു രാത്രിയിൽതന്നെ ഗാന്ധർവ്വവിധിപ്രകാരം അവരുടെ വിവാഹം കഴിഞ്ഞു. അതു മാതാപിതാക്കന്മാർ അറിയായ്കനിമിത്തം തുമ്പോലാർച്ച വളരെ കഷ്ടപ്പെടേണ്ടിവന്നു. ഓരോ സ്ത്രീകളോടു പുരുഷന്മാരെ താൻ തൊട്ടിട്ടില്ലെന്നു് അവൾ പിന്നീടു പറയുമ്പോൾ
“മുലക്കണ്ണുരണ്ടും കറുത്തില്ലേടീ?
കരിനിറംപോലെ നിറമുണ്ടല്ലോ.
കടവയറുതന്നെ കനത്തുകണ്ടു;
പൊക്കിൾക്കൊടിയും മലച്ചുകണ്ടു;
ഒത്തോരടയാളം കണ്ടു ഞങ്ങൾ”
എന്നു് അവർ അവളെ പരിഹസിച്ചു. ഒടുവിൽ പ്രസവിച്ചതിനുമേൽ ഭർത്താവിനെ എഴുത്തു കൊടുത്തയച്ചു വരുത്തി തന്റെ സ്ഥിതി പൊതുജനങ്ങളെ ഗ്രഹിപ്പിയ്ക്കുകയും അവരെല്ലാം സന്തോഷിയ്ക്കുകയും ചെയ്തു. മകനു് ഉണ്ണിക്കണ്ണനെന്നു പേരുമിട്ടു. ആദ്യത്തെ ദിവസംതന്നെ പകിടകളിയിൽ അമ്മാവനെ തോല്പിച്ചു് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി എന്നുകൂടിപ്പറയേണ്ടതുണ്ടു്. ആലത്തൂർവീട്ടിലെ കുഞ്ചുണ്ണൂലി എന്നൊരു ഭാര്യയും ആരോമർക്കുണ്ടായിരുന്നു.
11.5പുത്തരിയങ്കം
ഉണിക്കോനാരുടെ ചേകോനെന്ന നിലയിൽ അരിങ്ങോടരോടു് അങ്കം പൊരുതുവാൻ ആരോമർ സന്നദ്ധനായി. സഹായത്തിനു കിട്ടിയതു് അച്ഛന്റെ ഒരു മരുമകനും തന്റെ സഹോദരി ഉണ്ണിയാർച്ച ഒരു കാലത്തു ഭാര്യാപദം സ്വീകരിയ്ക്കുവാൻ വിസമ്മതിയ്ക്കുകയാൽ ആരോമരോടു പ്രത്യേകം വിരോധമുള്ളവനുമായ ചന്തുവിനെയായിരുന്നു. അരിങ്ങോടർ ചന്തുവിനെ തന്റെ വശത്താക്കി. അയാളെ ദ്വന്ദ്വയുദ്ധത്തിൽ ആരോമർ കൊന്നെങ്കിലും അങ്കത്തളർച്ചകൊണ്ടു ചന്തുവിന്റെ മടിയിൽ കിടന്നു ഒന്നു മയങ്ങി. അപ്പോൾ ചതിയനായ ചന്തു ആരോമരുടെ വയറ്റത്തുണ്ടായിരുന്ന ഒരു മുറിവിൽ കുത്തുവിളക്കിന്റെ തണ്ടു ചൂടുപിടിപ്പിച്ചു കുത്തുകയും ആ കുത്തേറ്റു് ആരോമർ ആസന്നമൃത്യുവായിത്തീരുകയും ചെയ്തു. വല്ല പ്രകാരത്തിലും വീട്ടിലെത്തി അവിടെവെച്ചു ഇരുപത്തിരണ്ടാമത്തെവയസ്സിൽ ആ ധീരയോദ്ധാവു മരിച്ചു. പുത്തരിയങ്കം ഏറ്റവും വികാരോത്തേജകമായ ഒരു ഗാനമാണു്; കണ്ണുനീർ വാർക്കാതെ അതു വായിച്ചുതീർക്കുവാൻ ആർക്കും സാധിക്കുന്നതല്ല. താഴെക്കാണുന്നതു് ആരോമരുടെ ഒരു പയറ്റുമുറയുടെ വർണ്ണനമാണു്.
“അവിടുന്നെഴുനേറ്റു ആരോമരും;
പീഠം വലിച്ചങ്ങു വച്ചു ചോകോൻ;
പാവാടതന്നെ വിരിക്കുന്നുണ്ടു്;
പാവാടതന്നിൽത്തളികവച്ചു;
തളികനിറയോളം വെള്ളരിയും;
വെള്ളരിമീതൊരു നാളികേരം;
നാളികേരത്തിന്മേൽ ചെമ്പഴുക്കാ; പഴുക്കാമുകളിലൊരു കോഴിമുട്ട;
കോഴിമുട്ടമേൽ സൂചിനാട്ടി;
സൂചിമുനമേൽ ചുരികനാട്ടി;
ചുരികമുനമേൽ മറിഞ്ഞുനിന്നു
നൃത്തങ്ങളേഴും കഴിച്ചവനും.”
ഒടുവിൽ ആരോമർ തന്റെ അനുജൻ കണ്ണനോടു പറയുന്ന വാക്കുകൾ എത്രമാത്രം കരുണരസനിഷ്യന്ദികളാണെന്നു പരിശോധിക്കുക. തുമ്പോലാർച്ചയും ഉണ്ണിക്കണ്ണനും അവിടെ ഓടിയെത്തി. അപ്പോൾ ആരോമർ അനുജനെ വിളിച്ചു.
“വിളിച്ചവിളികേട്ടു ചെന്നു കണ്ണൻ
എന്താ വിളിച്ചെന്റെ നേരേട്ടനേ;
മറ്റേതുമല്ല വിളിച്ചതുണ്ണി
ഇവനെ നീ നല്ലോണം രക്ഷിക്കേണം
നീയല്ലാതിവനാരുമില്ലയല്ലോ;
വിദ്യകളൊക്കെപ്പഠിപ്പിക്കേണം;
ഇവനു ഞാനൊന്നും കൊടുത്തിട്ടില്ല;
നീയുകൊടുത്തേയിരിക്കയുള്ളൂ.
എന്നു പറഞ്ഞു കൊടുത്തവനും
ചെന്തെങ്ങിളനീരും കൊണ്ടുവായോ!
ആ മൊഴി കേട്ടോരു നേരനുജൻ
വേഗത്തിലിളനീരും കൊണ്ടുവന്നു
ജ്യേഷ്ഠന്റെ കൈയിൽക്കൊടുക്കുന്നുണ്ടേ;
തണ്ണീർകുടിയും കഴിഞ്ഞിതല്ലോ
ഒന്നിങ്ങു കേൾക്കണമച്ചായെന്നു;
കച്ച കഴിക്കട്ടെയച്ചായെന്നു.
***
കച്ച കഴിക്കട്ടെ നേരനുജാ!
കച്ചകഴിക്കട്ടെ ഉണ്ണിയാർച്ചേ!
കച്ച കഴിക്കട്ടെ കുഞ്ചുണ്ണൂല്യേ!
കച്ച കഴിക്കട്ടെ മാലോകരെ!
ഇനിയുള്ള കാഴ്ചയും നമ്മൾ തമ്മിൽ
ഇനിയുള്ള കാലത്തു കാൺകയില്ല.
കച്ചയഴിച്ചു മരിച്ചു ചേകോൻ”
11.6ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച
ഉണ്ണിയാർച്ച ഒരിക്കൽ തനിക്കു് അല്ലിമലർക്കാവിലെ കൂത്തു കാണുവാൻ പോകേണമെന്നു ശ്വശുരനോടും ശ്വശ്രൂവിനോടും അഭ്യർത്ഥിച്ചു. അവർ വിരോധം പറഞ്ഞു. ആരേത്തുണ കുട്ടിക്കൊണ്ടുപോകുമെന്നു് അവർ ചോദിച്ചതിനു തന്റെ ഭർത്താവു കുഞ്ഞിരാമൻ കൂടിപ്പോരമെന്നു് അവൾ മറുപടി പറഞ്ഞു. ഉണ്ണിയാർച്ചയുടെ ചമയമാണു് താഴെകാണുന്ന വരികളിൽ വർണ്ണിക്കുന്നതു്.
“ചന്ദനക്കല്ലിന്റെയരികേ ചെന്നു
ചന്ദനമുരസിക്കുറി വരച്ചു;
കണ്ണാടിനോക്കിത്തിലകം തൊട്ടു;
പീലിത്തിരുമുടി കെട്ടിവച്ചു;
അഞ്ജനംകൊണ്ടവൾ കണ്ണെഴുതി;
കുങ്കുമം കൊണ്ടവൾ പൊട്ടുകുത്തി.
കസ്തൂരി കളഭങ്ങൾ പൂശുന്നുണ്ടേ;
മെയ്യാഭരണപ്പെട്ടി തുറന്നുവച്ചേ;
ഏഴു കടലോടി വന്ന പട്ടു,
പച്ചോലപ്പട്ടു ചുളിയും തീർത്തേ
പൂക്കുല ഞെറിവച്ചുടുക്കുന്നുണ്ടേ;
പൊൻതോടയെടുത്തു ചമയുന്നുണ്ടേ;
കോട്ടമ്പടിവച്ച പൊന്നരഞ്ഞാൾ
മീതേ അഴകിനു പൂട്ടുന്നുണ്ടേ.
ഏഴു ചുറ്റുള്ളോരു പൊന്മാലയും–
മുത്തുപതിച്ചുള്ള മാലയല്ലോ–
കഴുത്തിലതന്നെയും ചേർത്തണിഞ്ഞു;
രാമായണം കൊത്തിച്ച രണ്ടു വള
എല്ലാമെടുത്തിട്ടണിയുന്നുണ്ടേ;
പൊൻമുടിതന്നെയും ചൂടുന്നുണ്ടേ;
ചമയങ്ങളൊക്കെച്ചമഞ്ഞൊരുങ്ങി
കൈവിരല്ക്കാറിലും പൊന്മോതിരം
ചേർച്ചയോടങ്ങു അണിയുന്നുണ്ടേ;
ഉറുമിയെടുത്തു അരയിൽപ്പൂട്ടി.”
താന്നൂരങ്ങാടി കടന്നു് എടവട്ടത്തങ്ങാടിയിൽ എത്തിയപ്പോൾ ചില അക്രമികൾ അടുത്തുകൂടി. പേടിത്തൊണ്ടനായ കുഞ്ഞിരാമൻ എലിപോലെനിന്നു വിറയ്ക്കുകയാണു്. അയാളോടു്
“പെണ്ണായ ഞാനും വിറയ്ക്കുന്നില്ല;
ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ?”
എന്നു ചോദിച്ചുകൊണ്ടു് അവൾ അവരോടു നേരിടുന്നു.
“അരയും തലയുമുറപ്പിയ്ക്കുന്നു;
അരയീന്നുറുമിയെടുത്തവളും
നനമുണ്ടു നന്നായരയിൽകെട്ടി
നേരിട്ടു നിന്നല്ലോ പെൺകിടാവും.
അരിശംചൊടിച്ചു പറഞ്ഞു പെണ്ണും
‘ആണുംപെണ്ണ്വല്ലാത്ത കയ്യന്മാരേ!
എന്നോടൊരാശ നിങ്ങൾക്കുണ്ടതെങ്കി
ലെന്നുടെ കയ്യും പിടിച്ചുകൊൾവിൻ.’
***
ഏറിയ ദൂഷണം ചൊല്ലിയാർച്ച;
ആലിലപോലെവിറതുടങ്ങി.
അങ്കക്കലികൊണ്ടു നിന്നവളും
അടിയീന്നു മുടിയോളം വിറച്ചുപോയി.
***
‘എന്നാലോ നോക്കിത്തടുത്തുകൊൾക;
പകിരിതിരിഞ്ഞൊന്നു നിന്നു പെണ്ണും,
കുതിരപ്പാച്ചിൽ ഒന്നു പാഞ്ഞവളും,
നനമുണ്ടു വീശീട്ടു നിന്നു പെണ്ണും,
അഞ്ഞൂറും മൂന്നൂറും വീണു പെണ്ണും
രണ്ടാമതൊന്നു മറിഞ്ഞവളും
പതിനെട്ടാളെ കരത്തിൽ വെയ്ക്കുന്നുണ്ടു്
തൊടുവോർ [2] കളര്യെകരം വന്നുവല്ലോ.”
നോക്കുക ആ മനസ്വിനിയുടെ അടവും അഭ്യാസവും ധൈര്യവും തന്റേടവും!
11.7ആരോമുണ്ണി
തന്റെ അമ്മാവനായ ആരോമൽച്ചേകവരെ ചതിച്ചുകൊന്ന ചന്തുവിനെപ്പറ്റിയുള്ള വിവരങ്ങൾ അമ്മ ഉണ്ണിയാർച്ചയിൽ നിന്നു മനസ്സിലാക്കി ആരോമുണ്ണി കോലത്തുനാട്ടു പാഞ്ഞുചെന്നു് അയാളെ അങ്കത്തിൽ കൊല്ലുന്നതാണു് ആരോമുണ്ണി എന്ന പാട്ടിലെ കഥാവസ്തു. ‘ആരോമുണ്ണി’ ‘ആരോമൽ ചേകവരെ’പ്പോലെതന്നെ മനോഹരമായ ഒരു പാട്ടാണു്.
“ചേകോന്മാരായിജ്ജനിച്ചാൽപിന്നെ
വാൾക്കണിയിൽച്ചോറല്ലോ ചേകോന്മാർക്കു്”
“പുത്തൂരം വീട്ടിൽജ്ജനിക്കുന്നോർക്കു
നേർച്ചക്കോഴിയുടെ വയസ്സവർക്കു്”
“കളരിയടച്ചങ്ങിരിക്കുന്നതും
ചേകവന്മാർക്കേതും ചേർച്ചയില്ല.”
എന്നും മറ്റുമുള്ള ശൗര്യപ്രകാശകങ്ങളായ വരികൾ അതിലുള്ളവയാണു്. തന്റെ മാതാമഹൻ കണ്ണപ്പനിൽനിന്നു പത്തൊൻപതാമത്തെ അടവുകൂടി പഠിച്ചുകൊണ്ടാണു് ആരോമുണ്ണി ചന്തുവിനെ ജയിക്കുവാൻ പോകുന്നതു്. ഉണ്ണിയാർച്ച മകനോടു പ്രസ്ഥാനാവസരത്തിൽ ഇങ്ങനെ പറയുന്നു.
“നേരിട്ടുവെട്ടി മരിച്ചതെങ്കിൽ
വീട്ടേയ്ക്കു നല്ലൊരു മാനംതന്നെ.
വീരാളിപ്പട്ടുവിതാനത്തോടെ
ആർത്തുവിളിച്ചു ഇടുപ്പിക്കേണ്ടു്
എലപുലനന്നായ്ക്കഴിപ്പിച്ചേക്കാം.
ഒളിവാളുകൊണ്ടു മരിച്ചതെങ്കിൽ
പച്ചോലയിൽക്കെട്ടിവലിപ്പിക്കേണ്ടു്;
പുലയുംകൂടി ഞാൻ കുളിക്കയില്ല.”
ആരോമുണ്ണിയും ചന്തുവും തമ്മിൽ അങ്കംവെട്ടി.
“ചീറ്റിയടുക്കുന്നു ആരോമുണ്ണി
വാടി മഴങ്ങുന്നു ചന്ത്വല്ലാണു്.
‘ഒന്നിങ്ങുകേൾക്കണമാരോമുണ്യേ!
പതിനെട്ടുകളരിയിൽ പയറ്റിഞാനും
എന്നോടു് ആരും ജയിച്ചോരില്ല.
പൂത്തൂരം ആരോമൽ ചേകവരെ
അവരോടുപൊരുതിഞാൻ നിന്നിട്ടുള്ളു.
നിന്നോടു ഞാനും മടങ്ങിയിപ്പോൾ
അതുകൊണ്ടെനിക്കൊരു ഭയവുമില്ല!
ഞാനൊരു കുടിപ്പിഴ ചെയ്തോനാണു്;
എനിക്കു മരിപ്പാൻ വിധിയും വന്നു.
വെള്ളം തന്നിട്ടെന്നെ കൊന്നീടേണം. ‘
അപ്പോൾ പറയുന്നു ആരോമുണ്ണി:
‘അമ്മാമൻ പണ്ടങ്കത്തിനുപോയകാലം
കള്ളച്ചതിയാലെ കൊന്നു നീയേ;
വെള്ളംകൊടുത്തന്നു കൊന്നോ ചന്തു?”
ഒടുവിൽ “ചന്തൂന്റെ കയ്യും തലയും കൂടി വീരാളിപ്പട്ടിൽ പൊതിഞ്ഞെടുത്തു്” ആരോമുണ്ണി കൊണ്ടുപോയി. കണ്ടവരെല്ലാം ‘ഉത്തരംചോദിച്ചതുചിതമായി’ എന്നു പറഞ്ഞു് ആ വീരനെ അഭിനന്ദിച്ചതേയുള്ളു.
11.8തച്ചോളി ഒതേനൻ
തച്ചോളിമാണിക്കോത്തു് എന്ന പ്രാചീനവും പ്രശസ്തവുമായ നായർ (കുറുപ്പു്) തറവാട്ടിലായിരുന്നു ഒതേനന്റെ ജനനം എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പുതുപ്പണത്തു വാഴുന്നവർ എന്നും ചീനംവീട്ടിൽ തങ്ങൾ എന്നും പറയുന്ന ഒരു നായർപ്രഭുവായിരുന്നു അച്ഛൻ; അമ്മയുടെ പേർ ഉപ്പാട്ടിയെന്നുമായിരുന്നു. തേയിയെന്നാണു് ഉപ്പാട്ടിയുടെ അമ്മയുടെ പേർ. ഒതേനനു കോമപ്പൻ എന്നൊരു ജ്യേഷ്ഠനും ഉണിച്ചിരുത (ഉണിച്ചിര) എന്നൊരു അനുജത്തിയും കൂടിയുണ്ടായിരുന്നു. ഉപ്പാട്ടിയുടെ ദാസിയായ മാക്കത്തിൽ ഒതേനന്റെ അച്ഛനു ജനിച്ച സന്താനമാണു് ‘ഏതൊരു ദിക്കിലും പോകുന്നേരം കൂടേ നടക്കുന്ന കണ്ടാച്ചേരി’ എന്നു് ഒരു പാട്ടിൽ വർണ്ണിച്ചിട്ടുള്ള ഒതേനന്റെ ബഹിശ്ചരപ്രാണനായ കണ്ടാച്ചേരി ചാപ്പൻ. കോമക്കുറുപ്പു് ആരോടും വഴക്കിനു പോകാത്ത ഒരു സാത്വികനായിരുന്നു. ഒതേനനാകട്ടെ നേരേമറിച്ചു കൂട്ടവും കുറിയുമുണ്ടാക്കുക എന്നുള്ളതായിരുന്നു നിത്യകർമ്മം. ആ വീരൻ മതിലൂർഗുരുക്കളുടെ കളരിയിൽ പയറ്റി അടവുകളെല്ലാം പഠിച്ചു കായികാഭ്യാസത്തിൽ അദ്വിതീയനായിത്തീർന്നു. ചിണ്ടൻനമ്പ്യാരെ പരാജയപ്പെടുത്തിയ പൂഴിക്കടകനടി സാമൂതിരിയുടെ ആറു പടനായകന്മാരുടെ കഴുത്തിൽ ഒരൊറ്റച്ചുഴറ്റൽകൊണ്ടു ചുണ്ണാമ്പുവരയിട്ട ഉറുമിപ്രയോഗം മുതലായ അനേകം അത്ഭുതസിദ്ധികൾ അദ്ദേഹത്തിനു സ്വാധീനമായിരുന്നു. മന്ത്രവാദികളിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു എന്നുള്ളതിനു തെളിവുണ്ടു്. വഴിയേ പോകുന്ന വഴക്കുകൾ വലിച്ചുകൊണ്ടുവരുമെങ്കിലും ഒതേനൻ ഒരു ദുഷ്ടനായിരുന്നില്ല. എവിടെ അക്രമം കണ്ടാലും അതിനെ അമർച്ചചെയ്യുക, ഏതു ബലഹീനന്മാരേയും സർവ്വസക്തികളും പ്രയോഗിച്ചു സഹായിക്കുക. തന്റെ പിൻതുണ ആവശ്യപ്പെടുന്ന രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും അധികാരങ്ങൾ താഴ്ചവീഴ്ചകൾ കൂടാതെ പരിപാലിയ്ക്കുക, ഇങ്ങനെ പല സൽഗുണങ്ങൾക്കു് അദ്ദേഹം അനർഘമായ ആകരമായിരുന്നു. ഇത്ര അകുതോഭയന്മാരായി, ആശ്ചര്യചരിതന്മാരായി, ദേവീഭക്തന്മാരായി, ദേശാഭിമാനികളായി അധികംപേർ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ടോ എന്നു സംശയമാണു്. ഒതേനന്റെ കായബലംകൊണ്ടു സാധിക്കാത്ത ചില കാര്യങ്ങൾ ചാപ്പൻ ബുദ്ധിശക്തികൊണ്ടു സാധിച്ചുപോന്നു. വടകര തീവണ്ടിസ്റ്റേഷനു് ഏകദേശം ഒരു നാഴിക കിഴക്കാണു് മേപ്പ എന്ന ദേശം; അവിടെ ഒരു കുന്നിന്റെ ചരിവിലായി ഒതേനൻ ജനിച്ച മാണിക്കോത്തുതറവാട്ടിന്റെ നഷ്ടശിഷ്ടങ്ങൾ ഇന്നും കാണ്മാനുണ്ടു്. അവിടെ തറവാട്ടിന്റെ തറയിൽ രണ്ടു മണ്ഡപങ്ങൾ ഉണ്ടെന്നും അവയിൽ ഒന്നിൽ ഒതേനന്റേയും കോമക്കുറുപ്പിന്റേയും പ്രേതങ്ങളെ കുടിവെച്ചിട്ടുണ്ടെന്നും മറ്റേതിൽ കോമക്കുറുപ്പിന്റെ വിഗ്രഹവും ഒതേനൻ കിടന്നുമരിച്ച കട്ടിലുമുണ്ടെന്നും അറിയുന്നു.
11.8.1ഒതേനനെപ്പറ്റിയുള്ള പാട്ടുകൾ
ഒതേനനെപ്പറ്റിയുള്ള പാട്ടുകൾ അസംഖ്യങ്ങളാണു്. ഒതേനൻ തന്റെ അച്ഛന്റെ മരണാനന്തരം പുതുപ്പണത്തു വാഴുന്നവരായിത്തീർന്ന ഒരു ലുബ്ധപ്രഭൂവിനോടു് ഓണപ്പുടവ വാങ്ങിക്കാൻ ചെല്ലുന്നതു്, കോട്ടയത്തു തമ്പുരാനുവേണ്ടി കൊടുമലക്കുഞ്ഞിക്കണ്ണനോടു പാട്ടം പിരിക്കുന്നുതു്, അവിടെ കെക്കിവീട്ടിൽ കുങ്കിഅമ്മയുടെ ഗർവടക്കുന്നതു്, കൈതേരി ഒതേനൻ നമ്പ്യാരെ കൊല്ലുന്നതു്, ചിറയ്ക്കൽ തമ്പുരാനുവേണ്ടി മാപ്പിളമാരുമായി അങ്കം വെട്ടുന്നതു്, തന്റെ ഉറ്റചങ്ങാതിയാണെങ്കിലും പെൺകൊതിയനായ കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാരെ സ്ത്രീവേഷം ചമഞ്ഞു് ഒരു പാഠം പഠിപ്പിക്കുന്നതു്, കരിമലക്കോട്ടപ്പണി കാണ്മാൻ പോയി അവിടെ നിന്നും ചാപ്പന്റെ സാമർത്ഥ്യംകൊണ്ടു രക്ഷനേടുന്നതു്, ഇങ്ങനെ പല പാട്ടുകളെപ്പറ്റി പറവാനുണ്ടെങ്കിലും വിസ്തരഭയത്താൽ പ്രമേയം ചുരുക്കുന്നു.
11.8.2ഒതേനന്റെ വിവാഹം
കാവിലുംചാത്തോത്തു മാതേയി അമ്മയ്ക്കു തന്റെ മകൾ ചീരുവിനെ ഒതേനനെക്കൊണ്ടു ബാല്യത്തിൽ താലി കെട്ടിക്കണമെന്നു മോഹമുണ്ടായിരുന്നു. അതിലേയ്ക്കുവേണ്ടി മാണിക്കോത്തുവീട്ടിൽ ചെന്നു് ആ സ്ത്രീ അപേക്ഷിച്ചപ്പോൾ ഒതേനൻ
“കാക്കയെപ്പോലെ കറുത്തചീരു;
എനിക്കിന്നച്ചീരൂനെ വേണ്ടെന്റേട്ടാ!
ചക്കച്ചുളപ്പല്ലും പേന്തലയും
എനിക്കിന്നച്ചീരൂനെ വേണ്ടന്റേട്ടാ;
അച്ഛനുമ്മയ്ക്കും വേണ്ടെങ്കിലും
വടകരപ്പൊക്കപ്പൻ ചോനകനു
കുപ്പയിട്ടാട്ടാനയച്ചേക്കട്ടേ,
കൊപ്പര കാക്കാനങ്ങാക്കിക്കോട്ടേ,
ചോനോനച്ചീരൂനെവേണ്ടെങ്കിലും
തോണിയിൽ വെച്ചങ്ങൊഴുക്കിക്കോട്ടേ.”
എന്നു പറഞ്ഞൊഴിഞ്ഞു. നവയൗവനവതിയായപ്പോൾ ചീരു ആളൊന്നു മാറി സൗന്ദര്യധാമമായിത്തീർന്നു. ഒരു ദിവസം ആ വീരൻ
“ഏഴു മടവികളും [3] ചീരൂം കൂടി
കഞ്ഞിക്കിണ്ണംകൊണ്ടു താളമടി;
താളത്തിനൊത്തൊരു പാട്ടും പാടി
കോവിൽച്ചിറയിൽ കുളിക്കാൻ പോണു.”
അതു കണ്ടു ഓതേനൻ കാമാർത്തനായി ചാപ്പനെ അവളുടെ പക്കൽനിന്നു് ഒരു നേരത്തേയ്ക്കു ‘മുറുക്കാൻ’ വാങ്ങുന്നതിനു് അപേക്ഷിച്ചയച്ചു. അപ്പോൾ ചീരു ചാപ്പനോടു്
“കുറുപ്പല്ലേ വെറ്റിലയ്ക്കയച്ചൂട്ടതു്?
ചോനകൻ തിന്നുള്ള വെറ്റ്ലേയുള്ളൂ
കുറുപ്പിന്നു വെറ്റിലയില്ല ചാപ്പാ.
വടകരപ്പൊക്കപ്പൻ ചോനകന്റെ
കൊപ്പരയിൽക്കാക്കാനേ നോക്കീട്ടുള്ളൂ.”
എന്നു കുറിക്കു കൊള്ളുന്ന വിധത്തിൽ ഉത്തരം പറഞ്ഞു. ഒടുവിൽ ചാപ്പൻ ചില സൂത്രങ്ങൽ പ്രയോഗിച്ചു് ഒതേനനെ ഒരു പൊട്ടന്റെ വേഷം കെട്ടിച്ചു കാവിൽച്ചാത്തോത്തു കൊണ്ടു പോകുകയും മാതേയിഅമ്മയറിയാതെ ചീരുവിനേയും അദ്ദേഹത്തേയും ദമ്പതിമാരാക്കുകയും ചെയ്തു. കടശിയിൽ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ മാതേയി
“എന്നെച്ചതിച്ചല്ലോ കണ്ടാച്ചേരി!
നിന്നെയിടിവെട്ടിപ്പോണേ ചാപ്പാ!”
എന്നു ശപിക്കുകയും അതിനു ചാപ്പൻ സരസമായി
“എന്നെയെന്തിനമ്മേ ഇടിവെട്ടുന്നു?
കണ്ടം പറമ്പതും ഭാഗിക്കുമ്പോൾ
എനിയ്ക്കുറ്റാൻ പാതി തരുമോ അമ്മേ?”
എന്നു ചോദിച്ചു പിരിയുകയും ചെയ്യുന്നു.
11.8.3ഒതേനനും കറുത്തനിടം (കടത്തനാട്ടു) കുഞ്ഞിക്കന്നിയും
കറുത്തനിടം തമ്പുരാന്റെ ഏകപുത്രിയായ കുഞ്ഞിക്കന്നിയെ പൊന്നാപുരം കോട്ടയിലെ കേളപ്പൻ എന്ന അക്രമി പിടിച്ചുകൊണ്ടുപോയി. “തുപ്പിയ തുപ്പലു വറ്റുമ്മുമ്പേ, ചവിട്ടിയ ചവിട്ടടി മായുമ്മുമ്പേ” യാണു് ആ അപഹരണം നടന്നതു്. എതിർക്കാൻ പോയ തമ്പുരാനെ “കൊല്ലാക്കണക്കിലൊരസ്ത്രമയച്ചു കാലും കരിന്തുട മുറിയുന്നുണ്ടു്” എന്ന നിലയിലാക്കി മടക്കുകയും ചെയ്തു. പൊന്നാപുരം കോട്ട പണ്ടു തന്റെ തറവാട്ടിലേയ്ക്കു സ്ത്രീധനമായി ലഭിച്ചിരുന്നതാണെന്നും കേളപ്പൻ ബലാല്ക്കാരേണ കൈയടക്കിയതാണെന്നും ഒതേനൻ അറിഞ്ഞു. “തച്ചോളിവീട്ടിൽ ജനിച്ചോനല്ലേ? തുളുനാടൻ വിദ്യ പഠിച്ചോനല്ലെ? അങ്കക്കലികൊണ്ടു വിറച്ചുതയോൻ” ചാപ്പനുമായി ഇങ്ങനെ സംഭാഷണം ചെയ്തു.
“ഏഴുവയസ്സിലെച്ചങ്ങാതിത്തം
ഇരുപത്തിരണ്ടോളം കാട്ടി നമ്മൾ;
നാം തമ്മിലിപ്പോൾ പിരിയാൻപോണു;”
അപ്പോൾ പറയുന്നു കണ്ടാച്ചേരി;
“ഏറിയ ജോനോരെക്കൊന്നു നമ്മൾ;
ഏറിയ പടയും കഴിച്ചു നമ്മൾ;
കയറരുതാത്ത പടി കയറി;
ഇരിക്കരുതാത്ത കട്ടിന്മേലിരുന്നുനമ്മൾ;
ഉറങ്ങരുതാത്തമുറിയിലുറങ്ങി നമ്മൾ;
കുളിക്കരുതാത്ത കുളത്തിൽ കുളിച്ചു നമ്മൾ;
ചങ്ങാതിക്കു തുണ ഞാൻ പോരാഞ്ഞിട്ടോ?
എന്തിനായിട്ടു പിരിയുന്നിപ്പോൾ?
“പൊന്നാപുരം കോട്ടയ്ക്കു പോണെനിക്കേ;
പോണെന്നും തീർച്ച ഞാനാക്കി ചാപ്പാ!”
“ഞാൻ തുണ കൂടീട്ടു പോരില്ലെന്നു
കുറുപ്പിനോടാരാനും ചൊല്ലിത്തന്നോ?
തച്ചോളിവീട്ടിലെക്കുറുപ്പന്മാരു്
ആണും പെണ്വല്ലാത്ത കുറുപ്പന്മാര്
ഉചിതം കെടുത്തിപ്പറയുന്നോരു്;
അവരുടെ പിമ്പായു് വഴിനടന്നാ–
ലുരുളച്ചോറുണ്ണിക്കയില്ലവരു്.”
ആ ആക്രോശം കേട്ടു പശ്ചാത്താപത്തോടുകൂടി ഒതേനൻ കോട്ടയ്ക്കു ചാപ്പനോടുകൂടിപ്പോയി. പൊന്നാപുരം കോട്ട പിടിച്ചു കന്യകയെ വിമുക്തയും കേളപ്പനെ ബന്ധനസ്ഥനുമാക്കി തമ്പുരാന്റെ സന്നിധിയിൽ കൊണ്ടുചെന്നു. തമ്പുരാൻ കൃതജ്ഞനായി ഒതേനനെക്കൊണ്ടുതന്നെ മകളെ വിവാഹം ചെയ്യിക്കുകയും ചെയ്തു. പൊന്നാപുരം കോട്ടയിൽ കേളുമൂപ്പനെപ്പറ്റിയുള്ള പാട്ടിലും ഇതുതന്നെയാണു് കഥ.
11.8.4ഒതേനനും ചിറയ്ക്കൽ മാപ്പിളമാരും
ഒരിക്കൽ ചിറയ്ക്കൽ തമ്പുരാൻ എഴുന്നള്ളുമ്പോൾ ചില ജോനകർ പതിവുപോലെ ആചാരം ചെയ്തില്ല.
“കണ്ണാലേ കണ്ടൊരു നേരത്തിങ്കൽ
നീട്ടിയ കാലു മടക്കുന്നില്ല;
ഇരുന്നോരു ദിക്കീന്നെണീക്കുന്നില്ല;
ആചാരത്തിൻവഴി നില്ക്കുന്നില്ല;”
രാജാവു കാര്യക്കാരനെ വിളിച്ചു താൻ കോവിലകത്തേയ്ക്കു തിരിയേ പോകുന്നില്ല എന്നും അല്ലെങ്കിൽ അങ്ങനെ ഒരു കോവിലകമുണ്ടെന്നു് അവരറിയണമെന്നും കല്പിച്ചു. കാര്യക്കാരൻ ചുറ്റി. അയാൾ ചില വേദാന്തതത്വങ്ങൾ അറിയിച്ചുതുടങ്ങി.
“പണ്ടത്തേയാചാരമൊന്നും തന്നെ
ഇപ്പോളുള്ളാളുകൾചെയ്യുന്നില്ല.
[4] ഓറോടു ഞമ്മളു ചോദിച്ചെങ്കിൽ
ഓറൊട്ടും ഞമ്മളെ വെയ്ക്കൂലാലോ.
ഓറോ പറയുന്ന വാക്കു കേട്ടാൽ
ഞമ്മളെ ഉത്തരം മുട്ടിപ്പോകും.
എല്ലാരെയും പടച്ചതു തമ്പുരാനോ;
ഒറാക്കു വ്യാത്യാസമില്ലല്ലോളി.
ചാളയ്ക്കുംവെയിലറിക്കുന്നല്ലോ;
കോലോത്തും വെയിലറിക്കുന്നല്ലോ;
രണ്ടുമൊരുപോലറിക്കുന്നല്ലോ;
പടച്ചോനോ വ്യത്യാസമൊന്നുമില്ല.
കോലോത്തും ചാളേലുമൊരുപോലെയാണു.
മഴയുമേതന്നെയതു പെയ്യുന്നില്ലേ?
അങ്ങിനെയുള്ള നിലയ്ക്കെങ്ങാണു്,
എന്തിനു തമ്പുരാൻ പോകുന്നേരം
ഞാങ്ങുളതേറ്റിട്ടു നിൽക്കുന്നതു്?”
ഒടുവിൽ രാജാവു് ഒതേനനെ വിളിച്ചു ശട്ടം കെട്ടുകയും അദ്ദേഹം അവരുടെ അഹങ്കാരം ശമിപ്പിക്കുകയും ചെയ്തു. കോട്ടമല കുങ്കിയമ്മ രാമായണംകഥ വായിക്കുന്നതു കേട്ടു പുലിനാടു വാഴുന്ന തമ്പുരാൻ തന്റെ നായന്മാരോടു പറയുകയാണു്—
“ചോലപ്പനിങ്കിളി കൂവുംപോലെ,
പനങ്കണ്ടൻ തത്ത പറയുംപോലെ;
നാദാപുരം കുഴലൂതുംപോലെ;
നാട്ടുകുയിലു വിളിക്കുംപോലെ.”
മതിലൂർ ഗുരുക്കൾ കുഞ്ഞാലിമരയ്ക്കാരുടെ ആനയെ വഴിയിൽ നിന്നു മാറി നില്ക്കുവാൻ ആജ്ഞാപിക്കുന്നതു താഴെക്കാണുന്ന വിധത്തിലാകുന്നു.
“ചങ്കരങ്കുട്ടീ! നല്ലാനേ! കേൾക്കു്;
വഴിമാറിപ്പെരിയേഞ്ഞു തന്നില്ലെങ്കിൽ
നട നാലും വെട്ടി ഞാൻ തൂണു നാട്ടും;”
“തുമ്പിക്കൈ വെട്ടി വള തട്ട്വല്ലോ;
വാലുമരിഞ്ഞു കഴുക്കോലാക്കും
ചെവിരണ്ടരിഞ്ഞു പുരകെട്ട്വല്ലോ.”
11.8.5ഒതേനന്റെ നിര്യാണം
ഒതേനനു കതിരൂർ ഗുരുക്കൾ എന്നൊരു പ്രബലനായ ശത്രുവുണ്ടായിരുന്നു. ഒരിക്കൽ ഗുരുക്കൾ പുത്തനായി പണിയിച്ച തന്റെ തോക്കു് ഒരു പിലാവിൽ ചേർത്തു ചാരി. “പൊൻകുന്തം ചാരും പിലാവോടിപ്പോൾ മൺകുന്തം ചാരിയതാരാകുന്നു?” എന്നു് ഒതേനൻ ചോദിക്കുകയും അതെടുത്തുനോക്കീട്ടു് ‘മയിലേ വെടിവെയ്ക്കാൻ നല്ല തോക്കു്’ എന്നു പറയുകുയം ചെയ്തു. ഗുരുക്കളുടെ മുഖം അരിശംകൊണ്ടു ചുവന്നു. [5] ആ അഭ്യാസി
“മയിലു വെടിവെയ്ക്കാൻ വന്നൊതേനാ!
നിനക്കു കൊതിയേറെയുണ്ടെങ്കിലോ
മയിലായി ഞാനാടി വന്നോളാലോ;
പൂവനെങ്കിൽക്കൂകിത്തെളിയും ഞാനെ;
പെടയെങ്കിൽ വാലാട്ടിപ്പോകുമല്ലോ;
അന്നേരം വെടിവെച്ചോ നീയൊതേനാ!”
എന്നു നിന്ദാഗർഭമായി മറുപടി പറഞ്ഞു. കുംഭമാസം ഒൻപതാം തീയതി ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേക്കു പട കുറിച്ചു. പൊന്നിയത്തു് അരയാലിന്റെ ചുവട്ടിൽ അന്നു് എത്തിക്കൊള്ളണമെന്നുള്ള ഗുരുക്കളുടെ വാക്കു കേട്ടു് ഒതേനൻ
“തിങ്ങളിലോരാ കുളി എനിക്കു്;
കൊല്ലത്തിലോരോരോ പേറെനിക്കു്;
അന്നു ഞാൻ തീണ്ടാരിയായില്ലെന്നും
അന്നു ഞാൻ പെറ്റു കിടക്കില്ലെന്നും.”
അവിടെ എത്തിക്കൊള്ളാമെന്നു് അവഹേളനപൂർവം ശപഥം ചെയ്തു. “വെൺമുരുക്കു പൂത്തു് ഒലർന്നപോലെ വെയിലത്തു കന്നി നിറഞ്ഞപോലെ” ചമയങ്ങൾ അണിഞ്ഞു് ‘മഴവെള്ളം പോലെയുരുക്കുനെയ്യും’ കൂട്ടി ഊണുകഴിച്ചു്
“എളകതിരു കൊത്തിപ്പാറുംപോലെ
കാരയീന്നു നെയ്യപ്പം കുത്തുംപോലെ
പപ്പടം വാട്ടിയെടുക്കുംപോലെ”
ശത്രുക്കളെ വധിക്കുന്നതിനു് ആ വീരൻ സജ്ജനായി. അതിനു മുൻപു അപശകുനങ്ങൾ കണ്ടു. ലോകനാർകാവിൽ ശാന്തിക്കാരനായ നമ്പൂരിയുടെ ദേഹത്തു ഭഗവതിയുടെ ആവേശമുണ്ടായി; ദേവി അന്നു പടയ്ക്കു പോകരുതെന്നു തടുത്തു. ഒതേനനുണ്ടോ മുൻവച്ച കാൽ പിന്നോട്ടെടുക്കുന്നു?
“ഭഗവതിയെന്നു ഞാൻ വയ്ക്കയില്ല;
എല്ലാം നിരത്തി ഞാനെള്ളൊടിക്കും”
എന്നായിരുന്നു ആ അരുളപ്പാടിനുള്ള മറുപടി. താൻ സദാ ധരിച്ചിരുന്നതും തന്നെ സകല വിപത്തുകളിൽനിന്നും രക്ഷിച്ചുവന്നതുമായ ഉറുക്കും (ഏലസ്സും) നൂലും അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യയായ കൂമുണ്ടമഠത്തിൽ കുഞ്ഞിത്തേയി അതിന്നു മുമ്പുതന്നെ അപഹരിച്ചുകഴിഞ്ഞിരുന്നു. പടക്കളത്തു പോയി ഒതേനൻ ഗുരുക്കളേയും സഹചാരികളായ പരുന്തുങ്കൂൽ എമ്മൻ പണിക്കർ മുതൽപേരേയും പതിവനുസരിച്ചു നിഷ്പ്രയാസമായി വധിച്ചു. പിന്നീടു മടങ്ങി കുറേ ദൂരം പോയപ്പോൾ തന്റെ കഠാരി ആൽത്തറയിൽവെച്ചു മറന്നുപോയതായി കാണുകയും അതു തിരിയേ എടുക്കുവാൻ ആശിക്കുകയും ചെയ്തു. അപ്പോൾ ഒതേനന്റെ ചങ്ങാതിമാർ ‘മടങ്ങി പടക്കളത്തിൽ പോകരുതു്’ എന്നു് ഉപദേശിച്ചു. അതിനു് ആ യോദ്ധാവു്
“കേളിയുള്ള നായരു പടയ്ക്കു വന്നു്
ആയുധമിട്ടേച്ചു പോയിതെന്നു്
മാലോകർ പറഞ്ഞു പരിഹസിക്കും
ചങ്ങാതിമാരു വിലക്കിയാലും
ആന തടുത്താലും നില്ക്കയില്ല.”
എന്നു മറുപടി പറഞ്ഞു മടങ്ങി. ആ തക്കം കണ്ടു ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപ്പൊയ്യിൽ മായൻകുട്ടി (ഉളുമ്പൻ ബപ്പനെന്നും പറയും) ഒതേനന്റെ നെറ്റിത്തടം നോക്കി ഒരു വെടി വയ്ക്കുകയും അതു കുറിക്കുതന്നെ കൊള്ളുകയും ചെയ്തു. മായനെ ഒതേനൻ ഉടൻതന്നെ ഉറുമി (വാൾ) തിരിച്ചെറിഞ്ഞു കൊന്നു. പക്ഷേ അപ്പോഴേക്കും അദ്ദേഹം ആസന്നമരണനായിക്കഴിഞ്ഞിരുന്നു എന്നു് ആർക്കും കാണാമായിരുന്നു. ജ്യേഷ്ഠൻ കോമക്കുറുപ്പു് ഓടിയെത്തി; അവർതമ്മിൽ താഴെക്കാണുന്ന സംഭാഷണം നടന്നു.
“അനുജനെക്കണ്ണാലെ കാണുന്നേരം
കുന്നത്തിളമുള പൊട്ടുമ്പോലെ
പൊട്ടിക്കരയുന്നങ്ങേട്ടനല്ലോ.
‘തച്ചോളിയോമനപ്പൊന്നനുജാ!
മടിയായുധമൊന്നു പോയെങ്കിലോ
പിന്നെയുമായുധം വീട്ടിലില്ലേ?”
ആവുന്ന തഞ്ചം വിലക്കി ഞാനോ!
വിലക്കിയതൊന്നും നീ കേട്ടില്ലല്ലോ?
വംശം മുടിഞ്ഞല്ലോ പൊന്നനുജാ.’
അതു കേട്ടൊതേനൻ പറയുന്നുണ്ടു്;
‘പൊന്നിയത്താളേറെക്കൂടീട്ടുണ്ടു്;
പയ്യാരംകൂട്ടല്ലേ നിങ്ങളേട്ടാ!
ജനിച്ചവർക്കെല്ലാം മരണമുണ്ടു്;
പലരേയും നമ്മൾ കരയിച്ചില്ലേ?
നമ്മളുമൊരിക്കൽ കരഞ്ഞിടണ്ടേ?’
ആ വാക്കു കേട്ടുക്കൂടുമ്പോളേട്ടൻ
മാറത്തടിച്ചു കരയുകയും
പൊന്നനുജാ എന്നു വിളിക്കുകയും.
തച്ചോളി ഒതേനക്കുറുപ്പിനപ്പോൾ
കൂടക്കൂടാലസ്യം വന്നോളുന്നു.
ആതു കണ്ടിട്ടേട്ടനല്ലോ ചോദിക്കുന്നു,
‘മഞ്ചലു വരുത്തട്ടേ പൊന്നനുജാ?’
‘ഏതാൻ പിരാന്തുണ്ടോ യെന്റെയേട്ടാ’
മഞ്ചലിൽ കേറീട്ടു പോകുന്നേരം
കേളിയുള്ള തച്ചോളിയാണിപ്പോഴേ
പൊന്നിയമ്പടയ്ക്കങ്ങു പോയോണ്ടിറ്റു്
നടന്നു പോകാൻ കഴിയാഞ്ഞിറ്റിപ്പോൾ
മഞ്ചലിൽ കേറീറ്റു പോകുന്നല്ലോ.
മാളോർ പറഞ്ഞു പരിഹസിക്കും.’
അന്നേരത്തേട്ടൻ പറയുന്നല്ലോ;
‘എങ്ങനെ നടന്നങ്ങു പോകുന്നതു്?
ക്ഷീണമുണ്ടല്ലോ നിനക്കൊതേനാ!’
പകരം പറയുന്നു കുഞ്ഞ്യൊതേനൻ;
‘നെറ്റിത്തടർത്തിനൊരുണ്ടകൊണ്ടാൽ
പണ്ടാരാൻ ജീവിച്ചിരുന്നിട്ടുണ്ടോ?’
ആ വാക്കു കേട്ടുകൂടുമ്പൊളേട്ടൻ
നിന്നനിലയീന്നു വീണുപോയി.”
അങ്ങനെ മുമ്പു പറഞ്ഞതുപോലെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ആ മഹാവീരൻ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തു. അദ്ദേഹത്തിന്റെ യശസ്സു് അനന്തവും അഭങ്ഗുരവുമായ ഒരു ദിവ്യജ്യോതിസ്സായി കേരളത്തിന്റെ അഭിമാനത്തെ ഇന്നും ഉദ്ദീപിപ്പിക്കുന്നു.
11.9തച്ചോളിച്ചന്തു
തച്ചോളിത്തറവാട്ടിലെ മറ്റൊരങ്ഗത്തെപ്പറ്റിക്കൂടി സ്വല്പം പ്രസ്താവിക്കേണ്ടതുണ്ടു്. തച്ചോളിചന്തു ഒതേനന്റെ അനന്തരവനും അദ്ദേഹത്തെപ്പോലെ യുദ്ധവിദഗ്ദ്ധനുമായിരുന്നു. ചന്തു താഴത്തു മഠത്തിലെ മാതുവിനെയാണു് വിവാഹം ചെയ്തതു്. ഒരിക്കൽ മാതു ഓമല്ലൂർക്കാവിൽ കുളിച്ചുതൊഴാൻ പോയി. ക്ഷേത്രത്തിൽവച്ചു തുളുനാടൻ കോട്ടയുടെ അധിപനായ കണ്ടർ മേനോൻ എന്നൊരു പ്രമാണി അവളെക്കണ്ടുമുട്ടി. ആ കാമഭ്രാന്തൻ അനുയായികളോടു ചോദിക്കുകയാണു്:–
“ഈവകപ്പെണ്ണുങ്ങൾ ഭൂമീലുണ്ടോ?
മാനത്തീന്നെങ്ങാനം പൊട്ടിവീണോ?
ഭൂമീന്നു തനിയെ മുളച്ചുവന്നോ?
എന്തുനിറമെന്നു ചൊല്ലേണ്ടു ഞാൻ!
കുന്നത്തു കൊന്നയും പൂത്തപോലെ;
ഇളംമാവിൻ തയ്യുതളിർത്തപോലെ;
കുരുത്തോലയായതിൻ വർണ്ണംപോലെ;
വയനാടൻമഞ്ഞൾ മുറിച്ചപോലെ.”
കൂടെയുള്ള നായന്മാർ ഗുണദോഷിച്ചതു കേൾക്കാതെ “ഏഴാനയ്ക്കുടയോനാം കണ്ടർമേനോൻ” കനകപ്പല്ലക്കിൽനിന്നു താഴത്തേയ്ക്കു ചാടി മാതുവിന്റെ കൈക്കു കേറിപ്പിടിച്ചു. അപ്പോൾ–
“കയ്യുംപിടിച്ചൊരു നേരംതന്നിൽ
ഇടതുള്ളിവിറച്ചിതു മാതുപെണ്ണും.
ആണുംപെണ്വല്ലാത്ത വരുതിക്കയ്യാ!
അമ്മപെങ്ങന്മാരു നിനക്കില്ലേടാ?
ഓലക്കെട്ടതിനും പെണ്ണുങ്ങൾക്കും
വഴിയതിൽപ്പോലും കിടക്കാമല്ലോ.
എന്നെ നീയറിഞ്ഞിതോ വരുതിക്കയ്യാ
തച്ചോളിച്ചന്തൂനെയറിയോ നീയു്?
അവനുടെ പെണ്ണായ മാതു ഞാനേ;
അവനീ സങ്ഗതിയറിഞ്ഞതെങ്കിൽ
കഴുവിനെക്കൊത്തുമ്പോൽ കൊത്തും നിന്നെ.”
എന്നു് ആ ധൈര്യവതി ശാസിച്ചു. കണ്ടർമേനോൻ അതൊന്നും ചെവിക്കൊണ്ടില്ല. അന്നു ചന്തുവിനു് ഇരുപത്തിരണ്ടാണു് വയസ്സു്. ഒരു സന്യാസിയുടെ വേഷത്തിൽ മേനവന്റെ കോട്ടയ്ക്കകത്തു കടന്നു് അയാളോടും അയാളുടെ നാലായിരും ഭടന്മാരോടും ആ പരാക്രമി ഒറ്റയ്ക്കു പടപൊരുതി.
“ആത്തക്കം കണ്ടുടൻ കുഞ്ഞിച്ചന്തു
ഈറ്റപ്പുലിപോലെയെതിർക്കുന്നുണ്ടു്
പോത്തും കലയും ചെറുക്കും വണ്ണം
മാനത്തു വലിയിടി വെട്ടുംപോലെ,
ബാലിസുഗ്രീവന്മാർയുദ്ധംപോലെ
ആളെ വിവരിച്ചറിഞ്ഞുകൂടാ
ആത്തക്കം കണ്ടുടൻ ചന്തുതാനും
പൂഴിപ്പോരങ്കം പിടിച്ചു ചന്തു.
പരിചക്കൊപ്പരയിൽ മണ്ണുകോരി
കണ്ടർമേനോന്റെ മുഖത്തെറിഞ്ഞു.
കണ്ണിലും മൂക്കിലും മണ്ണുപോയി;
ആത്തക്കം കണ്ടുടൻ ചന്തുതാനും
പകിരിതിരിഞ്ഞങ്ങു വെട്ടി ചന്തു;
തച്ചോളിയോതിരം വെട്ടു വെട്ടി,
ഒമ്പതു മുറിയായി വീണു മേനോൻ
ആർത്തുവിളിച്ചുടൻ കുഞ്ഞിച്ചന്തു.”
ഈ ചന്തുവിനെപ്പറ്റിയും വേറെയും പാട്ടുകളുണ്ടു്.
11.10പാലാട്ടു കോമപ്പൻ
കപ്പുള്ളിപ്പാലാട്ടെ കുങ്കിയമ്മയുടെ മകനായിരുന്നു ഒതേനന്റെ മറ്റൊരനന്തരവനായ കോമൻ നായർ (കോമപ്പൻ). തൊണ്ണൂറാംവീട്ടിലെ കുറുപ്പൻമാരും പാലാട്ടെ നായന്മാരും തമ്മിൽ ഉള്ള കുടിപ്പക വളരെക്കാലമായി നിലനിന്നുപോന്നു. അന്നത്തെ ഏഴു കുറുപ്പന്മാർക്കു് ഉണിച്ചിരുതയെന്നും ഉണ്ണിയമ്മയെന്നും രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഉണ്ണിയമ്മ വാഴുന്നവരുടെ കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ കോമൻ അവിടെച്ചെന്നുചേർന്നു. രണ്ടു പേരും അന്യോന്യം പ്രണയബദ്ധരായി. അപ്പോൾ ഉണ്ണിയമ്മയുടെ ആങ്ങളമാർ കോമൻ അവിടെയുണ്ടെന്നറിഞ്ഞു് അദ്ദേഹത്തെ കൊല്ലുവാൻ എത്തി.
“അതുതാനെ കണ്ടവളുണ്ണിയമ്മ
നേരിയ ശീല എടുത്തുചുറ്റി
അരയോളം വെള്ളത്തിലിറങ്ങുന്നുണ്ടു്;
മുടിയും കഴിച്ചിട്ടുനിന്നു പെണ്ണും.
മുടിച്ചോട്ടിൽ കോമനെ നിർത്തുന്നുണ്ടു്;
അമ്പേലാ പൊട്ടിച്ചു തലയിൽ വച്ചു;
ചണ്ടി വലിച്ചു തലയിലിട്ടു;
കാലുംകവച്ചങ്ങു നിന്നുപെണ്ണു്;
മുടിയൂരിക്കളിച്ചങ്ങു നില്ക്കുന്നേരം
വാഴുന്നോരും കൂടെയുണ്ടതല്ലോ.
കുളംചുറ്റും വന്നുവളഞ്ഞവരു്
വീശൽവലകൊണ്ടു വീശിനോക്കി,
എഴുത്താണിയുളികൊണ്ടങ്ങെയ്തുനോക്കി,
കുളത്തിലിറങ്ങ്യങ്ങു തപ്പിനോക്കി.
ഊത്തനരിച്ചങ്ങു തപ്പുന്നുണ്ടു്;
വേഗത്തിൽത്തന്നെ കയറുന്നുണ്ടു്;
കോമനെത്തന്നെയും കണ്ടതില്ല.”
അതിബുദ്ധിമതിയായ ഉണ്ണിയമ്മയുടെ സാമർത്ഥ്യംകൊണ്ടു നുണച്ചുണ്ടിയായ ഉണിച്ചിരുതയുടെ ഏഷണിയിൽനിന്നും അവരുടെ ആങ്ങളമാരുടെ വൈരത്തിൽനിന്നും ഉണ്ടായ സകല പ്രതിബന്ധങ്ങളേയും ജയിച്ചു് ഒതേനനെക്കൊണ്ടു നാല്പത്തിരണ്ടു കുടിപ്പിഴയും പറഞ്ഞുതീർപ്പിച്ചു കോമപ്പൻ ആ സ്ത്രീരത്നത്തെ വിവാഹം ചെയ്യുന്നതോടുകൂടി കഥ അവസാനിക്കുന്നു. ഉണിച്ചതിരുത ചെയ്ത പല കുറ്റങ്ങൾക്കായി അവരെ ഒതേനൻ കൊല്ലുകയാണു് ചെയ്യുന്നതു്. ഈ പാട്ടാണു് കുണ്ടൂർ നാരായണമേനോന്റെ ‘കോമപ്പൻ’ എന്ന സുപ്രസിദ്ധമായ ‘പച്ചമലയാള’ കാവ്യത്തിന്റെ മൂലം.
11.11മറ്റു ചില വീരന്മാർ
11.11.1ബമ്പായി ആലിക്കുട്ടി
അപൂർവംചില വടക്കൻപാട്ടുകൾ മറ്റുചില വീരന്മാരുടെ പരാക്രമങ്ങളേയും പരാമർശിക്കുന്നു. ആദി (ലി?) രാജാവിന്റെ പാട്ടിൽ ആ രാജാവിന്റെ ഏഴാമത്തെ ആന മല കയറിയപ്പോൽ മാതങ്ഗശാസ്ത്രപാരങ്ഗതനായ ബമ്പായി (ബോംബെ) നാട്ടിലെ ആലിക്കുട്ടിയെ വിളിച്ചുകൊണ്ടുവന്നു എന്നും ആ യുവാവു് ആനയെ രാജാവിന്റെ സന്നിധിലേയ്ക്കുനയിച്ചു എന്നും അദ്ദേഹം സന്തുഷ്ടനായി തന്റെ മകളായ കുഞ്ഞിക്കന്നിയേ ആലിയെക്കൊണ്ടു വിവാഹംചെയ്യിച്ചു എന്നും കാണുന്നു. ആലിക്കുട്ടി ഒരു മന്ത്രവാദിയുമായിരുന്നു. ആനയെ ഇണക്കിയതു കവി ഇങ്ങനെ വർണ്ണിക്കുന്നു.
“മന്ത്രവുമങ്ങുജപിച്ചവനും
മന്ത്രം ഫലിച്ചല്ലോ ആനയ്ക്കപ്പോൾ
ഒറ്റടി വച്ചു നടന്നും നിന്നും
ഒട്ടൊട്ടകലെയും വന്നുനിന്നു.
“അടുത്തിങ്ങു വായെടാ കൊമ്പാ നീയ്;
ഇളനീരും വന്നു കുടിച്ചുകൊൾക.”
അടുത്തങ്ങുവന്നല്ലോ കൊമ്പനപ്പോൾ
ഇളനീരും താനേ കൊടുത്തു ആലി.
***
“ഒന്നിങ്ങുകേൾക്കണം പൊൻകെട്ട്യ കൊമ്പാ
നീയങ്ങു മലകേറിപ്പോന്നേപ്പിന്നെ
രാജാവിന്റെ സ്ഥിതി ഓർത്തുകൂടാ;
ഊണുമുറക്കവുമില്ലാതായി.
നിന്നേയുമോർത്തു ഉരുകീടുന്നു;
അതുകൊണ്ടു നോക്കങ്ങു പോകവേണം;
ഇണക്കവും മൂളു നീ കൊമ്പാ” യെന്നു്
ഇണക്കവും മൂളിച്ചു ആലിക്കുട്ടി.
പൊൻകെട്ട്യ കൊമ്പു പിടിച്ചുകൊണ്ടു
ആറാംമലയുമിറങ്ങുന്നുണ്ടു്.”
11.11.2പുതുനാടൻ കേളു
പുതുനാടൻ ചന്തുവും കേളുവും സഹോദരന്മാരായിരുന്നു. ചന്തു, മാതു എന്നൊരു സ്ത്രീയെ താലികെട്ടി അവളെ ആയുധവിദ്യയും മറ്റും പഠിപ്പിച്ചു് അവൾക്കു സർവസ്വവും ദാനം ചെയ്തു. വട്ടോളി മേനോൻ എന്നൊരാൾ മൂവായിരം പണത്തിന്റെ പൊന്നരഞ്ഞാൾ അഴിച്ചുകൊടുത്തു് അവളുടെ ജാരനായി. മേനവനെക്കൊണ്ടു് അവൾ ചന്തുവിനെ കൊല്ലിച്ചു. ചന്തു വളർത്തിയ മല്ലി എന്നും ചൊക്കനെന്നും പേരുള്ള രണ്ടു നായ്ക്കളിൽ ഒന്നു ശവത്തെ കാത്തുകൊണ്ടു് അവിടെ ഇരിക്കുകയും മറ്റേതു് ഓടിച്ചെന്നു വിവരം കേളുവിനെ ഗ്രഹിപ്പിക്കുകയും ചെയ്തു. കേളു പാഞ്ഞെത്തി മാതുവിന്റെ അറയിൽ മേനോൻ കൊടുത്ത അരഞ്ഞാൾ കണ്ടു് മാതുവിന്റെ കട്ടിലിന്മേൽ ചെന്നിരുന്നു.
“വാചകം ചോദിച്ചരിഞ്ഞു മുടി;
രണ്ടുവലംവച്ചരിഞ്ഞു മുല;
മൂന്നുവലംവച്ചരിഞ്ഞു കാതു്;
നാലുവലംവച്ചരിഞ്ഞു മൂക്കു്;
പരിചകൊണ്ടാന്നങ്ങടിച്ചു കേളു;
വായിലേപ്പല്ലുമടർന്നു വീണു;
നേത്രവുമൊന്നുകളഞ്ഞു കേളു.”
11.11.3കരുമ്പറമ്പിൽ കണ്ണൻ
കരുമ്പറമ്പിൽ കണ്ണൻ എന്ന തീയയുവാവിനു് ആർച്ച എന്ന പതിവ്രതയായ ഒരു ഭാര്യയുണ്ടായിരുന്നു. കണ്ണൻ തോട്ടത്തിൽ ചെത്തുവേലയ്ക്കു പോയപ്പോൾ പുതുക്കോലത്തു തമ്പുരാൻ ആ സ്ത്രീയെ കാമിക്കുകയും ഒരു രാത്രിയിൽ അവൾക്കു നാലു കുത്തു പട്ടും ഒരു സ്വർണ്ണമോതിരവും സമ്മാനിക്കുകയും ചെയ്തു. പിറ്റേദിവസം ആർച്ച കണ്ണനെ പൂണൂൽ ധരിപ്പിച്ചു് ഒരു നമ്പൂരിയാക്കി തമ്പുരാൻ തനിക്കുതന്ന പട്ടും മോതിരവും രാജാവിന്റെ ഭാര്യയുടെ കൈയിൽ കൊടുക്കുവാൻ ചട്ടം കെട്ടിയയച്ചു. കണ്ണൻ ആ ഉദ്യമത്തിൽ വിജയിയായി. തമ്പുരാൻ വിവരമറിഞ്ഞു വ്യസനിച്ചു കണ്ണനെ കഴുവേറ്റുവാൻ കല്പനകൊടുത്തു. ആർച്ച തിരുമുമ്പിൽ എത്തി കണ്ണൻ ചെയ്ത കുറ്റമെന്തെന്നു ചോദിച്ചതിനു്
“കന്യകതന്നെ പിഴപ്പിച്ചവൻ
ഇവനെയുമങ്ങു വിടുകയില്ല.
കഴുവേറ്റാൻ തന്നെയും നിശ്ചയിച്ചു.”
അതു കേട്ട നേരത്തുചൊല്ലിയാർച്ച.
“ആദ്യം പിഴപ്പിച്ചു തമ്പുരാനും;
പിന്നെപ്പിഴപ്പിച്ചു കണ്ണനല്ലോ.
ആദ്യം പിഴയങ്ങു തീർത്തുതന്നാൽ
പിന്നെപ്പിഴ ഞാനും തീർത്തുതരാം.
ഓമനമുഖം വാടി തമ്പുരാന്റെ;
ഇതിനു വഴിയങ്ങു കാണുന്നില്ല.
കണ്ണന്റെ കയ്യും പിടിച്ചു ആർച്ച
ഇരുപേരും കൂടീട്ടുപോരുന്നുണ്ടു്!”
11.12ഉപസംഹാരം
ഇനിയും ‘ബാല’ ‘കുഞ്ഞാനുക്കൻ’ മുതലായി ചിലരെപ്പറ്റി പാട്ടുകളുണ്ടു്; അവയെക്കുറിച്ചു് ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല. മേൽ ഉദ്ധരിച്ച ഭാഗങ്ങളിൽനിന്നും വടക്കൻപാട്ടുകളുടെ ലാളിത്യവും മാധുര്യവും ഏതു തരത്തിലുള്ളതാണെന്നു വായനക്കാർക്കു ധാരാളമായി അനുഭവപ്പെട്ടിരിക്കണം. പ്രസ്തുതഗാനങ്ങളിൽ കാണുന്ന രചനാവൈകല്യങ്ങൾക്കു മുഴുവൻ അവയുടെ കർത്താക്കന്മാരെ ഉത്തരവാദികളാക്കുവാൻ പാടുള്ളതല്ല. കർണ്ണാകർണ്ണികയാ കേട്ടു പഠിക്കുന്നതും അനക്ഷരഞ്ജന്മാർ പാടുന്നതുമായ പാട്ടുകളിൽ ഇത്രമാത്രം ദോഷങ്ങളെ കടന്നുകൂടീട്ടുള്ളുവല്ലോ എന്നോർത്തു സമാശ്വസിക്കുവാനാണു് നമുക്കു് അധികം ന്യായമുള്ളതു്. ധീരോദാത്തത തികഞ്ഞ നായകന്മാരും നായികമാരുമത്രേ ഈ പാട്ടുകളിൽ നമ്മെ അഭിമുഖീകരിക്കുന്നതു്. ബഹുഭാര്യാത്വത്തെ ഇവയിൽ ഒരു ദുരാചാരമായി കരുതീട്ടില്ല. അതു് (‘None but the brave deserve the fair’) ‘ശൂരന്നു ചേരേണ്ടവൾതന്നെ സുന്ദരി’ എന്ന ആപ്തവാക്യമനുസരിച്ചോ അന്നത്തെ നാട്ടുനടപ്പനുസരിച്ചോ എന്നു തീർച്ചയില്ല. എന്നാൽ സ്ത്രീകളുടെ ചാരിത്രം ഏറ്റവും നിഷ്കർഷയോടുകൂടി പരിപാലിക്കപ്പെട്ടിരുന്നു. തേച്ചുകുളി, കുറി, ഊണു മുതലായ കാര്യങ്ങൾ എല്ലാ പാട്ടുകളിലും പ്രായേണ ഒന്നുപോലെയാണു് വർണ്ണിക്കുന്നതു്. കുളത്തിൽവച്ചാണു് മിക്ക പ്രണയങ്ങളും ആരംഭിക്കുന്നതു്. ഇങ്ങനെ അനാശാസ്യമായ ഐകരൂപ്യം ചില അംശങ്ങളിൽ നാം കാണുന്നുണ്ടു്. ചില കഥകളിൽ ആവാപോദ്വാപങ്ങളും ഇല്ലെന്നില്ല. തച്ചോളിച്ചന്തുവിനെപ്പറ്റിയുള്ള ഒരു പാട്ടിൽ മദിരാശിപ്പട്ടാളത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു. ഒതേനനെപ്പറ്റിയുള്ള ഒരു പാട്ടിൽ ‘കാപ്പികുടിച്ചിറ്റേ പോകവേണ്ടൂ’ എന്നു പറയുന്നുണ്ടെങ്കിലും കുടിക്കാൻ കൊടുക്കുന്നതു പാലാണു്. ഗോതമ്പുറൊട്ടിയെപ്പറ്റിയും അടുത്തുതന്നെ പ്രസ്താവിച്ചുകാണുന്നു. ഈ ന്യൂനതകൾ നിസ്സാരങ്ങളാണു്. രസാനുഗുണമായ വർണ്ണനാവൈവിധ്യം എല്ലാ പാട്ടുകളിലും സമൃദ്ധമായുണ്ടു്. മൊത്തത്തിൽ നോക്കുമ്പോൾ വടക്കൻ പാട്ടുകൾക്കുള്ള വശീകരണശക്തി അസാമാന്യമാണെന്നു് ഏതു ഭാവുകനും സമ്മതിക്കുക തന്നെ ചെയ്യും. പുരാണേതിഹാസകഥകളെത്തന്നെ തിരിച്ചും മറിച്ചും, കൂട്ടിയും കുറച്ചും, വർണ്ണിക്കുന്ന കൃതികളെ നീക്കിയാൽ അധികമൊന്നും അവശേഷിക്കാത്ത ഭാഷാസാഹിത്യത്തിൽ ഇത്തരത്തിലുള്ള പാട്ടുകൾ അമൂല്യരത്നങ്ങളാണെന്നുള്ളതും അനപലനീയമായ ഒരു പരമാർത്ഥമാണു്.
11.13മാപ്പിളപ്പാട്ടുകൾ
മലബാറിലെ മഹമ്മദീയരേയും, തിരുവിതാംകൂർ, കൊച്ചി, ഈ രാജ്യങ്ങളിലെ നാട്ടുക്രിസ്ത്യാനികളെപ്പോലെ മാപ്പിളമാർ എന്നു വിളിച്ചുവരുന്നു. അവരുടെ ഇടയിലും ചില പാട്ടുകൾ പ്രചരിക്കുന്നുണ്ടു്. അവയിൽ പ്രാചീനങ്ങളായുള്ളവയ്ക്കു് അറുനൂറു കൊല്ലത്തേയെങ്കിലും പഴക്കം കാണണം എന്നാണു് അഭിജ്ഞന്മാരുടെ പക്ഷം. ചേറ്റുവായി പരീതുകുട്ടിയുടെ ഫുത്തൂഹുശ്ശാം, കൂട്ടായി കുഞ്ഞിക്കോയയുടെ വലിയ നസീഹത്തുമാല ഇവയാണു് ഇക്കാലത്തു കാണുന്ന പാട്ടുകളിൽ പുരാതനങ്ങൾ. പൊന്നാനി മാളിയക്കലത്തു കുഞ്ഞഹമ്മതിന്റെ ഹുനൈൻ മുതലായ കവിതകൾ ആധുനികങ്ങളാണു്. മാപ്പിളമലയാള ലിപിമാലയിൽ ആദ്യം മുപ്പത്തിമൂന്നു് അക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളു. അറബിവാക്കുകൾ കൂടി എഴുതുന്നതിനുവേണ്ട സൗകര്യം ആ ലിപിമാലയിൽ ഉണ്ടായിരുന്നു. സംസ്കൃതപദങ്ങൾ ആധുനികകാലത്തു് പ്രവേശിച്ചു തുടങ്ങിയപ്പോൾ അവ അൻപതായി വർദ്ധിച്ചു. മാപ്പിളമലയാളകൃതികൾക്കു് അറബിപ്പദങ്ങളുടെ സങ്ക്രമണം മൂലവും മറ്റും ശബ്ദശുദ്ധി കുറയുമെങ്കിലും സംഗീതാത്മകത ധാരാളമായുണ്ടു്. വീരവും ശൃങ്ഗാരവുമാണു് അവയിലെ രസങ്ങൾ. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം. രണ്ടു സ്ത്രീകൾതമ്മിൽ കലഹം
“അടിപെട്ടു കൊത്തിപ്പിടിത്താരോ അണൈ
താലിയും മാലൈയറുത്താരോ
പിടിപെട്ടു സിന്നും കടിത്താരോ; പിച്ച
ച്ചട്ടയും കീറിപ്പെടുത്താരോ
കടുകെപ്പുതപ്പോടെ കെട്ടിമറിന്തിട്ടും
കരിശത്തിൽക്കാശിനിൽക്കൂടെ വിഴുന്തിട്ടും
ഇടറിപ്പിടൈത്തവർ പിന്നുമെഴുന്തിട്ടും
ഇരുപേരുമൊട്ടുമയങ്കി നിലന്തിട്ടും.”
ഒരു യുവതിയുടെ വർണ്ണനം
“പെട്ടാലങ്കൾ ചിലമ്പൊടു കിങ്കിണി
തൊട്ടാരംതരിതണ്ടകളും കനി
പ്പിറമെഞ്ചിയും പാടകം ചെറു–
പൊൻകടകങ്കളും ചങ്കല കങ്കണം
ഓരോ മാതിരിയാൽച്ചുടരാരമോതിരമേ
തട്ടാകൾ ഉടർ പൊന്നരഞ്ഞാണുകൾ
മൊട്ടാടും പൊൻപതക്കമുറുക്കുകൾ.”
കുറിപ്പുകൾ
1 അങ്കം വെട്ടുന്ന യോദ്ധാവു്.
2 മറ്റൊരു പാട്ടിൽ വേറേയും കാരണം കാണാം.
അദ്ധ്യായം 12 - നാടോടിപ്പാട്ടുകൾ III
12.1തെക്കൻപാട്ടുകൾ
തെക്കൻ തിരുവിതാങ്കൂറിൽ വില്ലടിച്ചാൻപാട്ടു് അല്ലെങ്കിൽ വില്ലുകൊട്ടിപ്പാട്ടു് എന്നൊരു കഥാഗാനസമ്പ്രദായം ഇന്നും പ്രചരിയ്ക്കുന്നുണ്ടു്. അവിടത്തേ തമിഴരുടെ സംഭാഷണരീതിയിലുള്ള പ്രാകൃതത്തമിഴിലാണു് ആ സമ്പ്രദായത്തിൽ ഉൾപ്പെടുന്ന പാട്ടുകൾ പ്രായേണ രചിക്കപ്പെട്ടിട്ടുള്ളതു്. മലയാളമല്ലെന്നു മലയാളികളും നല്ല തമിഴല്ലെന്നു തമിഴരും ആ പാട്ടുകളെ പുച്ഛിച്ചു ത്രിശങ്കുസ്വർഗ്ഗത്തിൽ തള്ളിനിറുത്താറുണ്ടെങ്കിലും അവയ്ക്കും വടക്കൻപാട്ടുകളെപ്പോലെ തന്നെ അക്ലിഷ്ടമനോഹരമായ ഒരാകൃതിയും അനന്യസുലഭമായ ഒരാവർജ്ജകതയും ഉണ്ടു്. “വാഗ്ദേവീമുഖാംഭോജനിസ്സൃതം മുഗ്ദ്ധഭാഷിതം” എന്നു് ഈ രണ്ടിനത്തിലുള്ള കൃതികളെപ്പറ്റിയും പറയാം. വില്ലടിച്ചാൻപാട്ടുകാരുടെ ഗീതോപകരണങ്ങൾ വില്ലു്, കുടം, കോൽ ഇവയാണു്. വില്ലിൽ രണ്ടറ്റത്തുമോ നെടുനീളെയോ മണികൾ കെട്ടിയിരിക്കും. കുടം ലോഹനിർമ്മിതമായിരിക്കണം; അതിന്റെ മുഖം തോൽ കൊണ്ടു കെട്ടിയടിച്ചിരിക്കും, തലയ്ക്കൽ വലതുവശമായിരുന്നു് ആശാൻ (പുലവർ) വില്ലിലും എതിർവശമായിരുന്നു് ശിഷ്യർ കുടത്തിലും കോൽകൊണ്ടു കൊട്ടും. വില്ലു മുഖ്യോപകരണമാകയാലാണു് വില്ലടിച്ചാൻപാട്ടുകൾക്കു് ആ പേർ വന്നതെന്നു പറയേണ്ടതില്ലല്ലോ; തെക്കൻപാട്ടുകളെ (1) ബാധാപ്രീതികരങ്ങളെന്നും (2) ദേശചരിത്രപരങ്ങളെന്നും (3) ദേവാരാധനോപയുക്തങ്ങളെന്നും മൂന്നിനമായി വിഭജിക്കാം. ധീരോദാത്തന്മാരായ രാജാക്കന്മാർ, ദേശഭക്തന്മാരായ സേനാനിമാർ, പതിവ്രതകളായ മനസ്വിനിമാർ, മുതലായവർ അപമൃത്യുവിനു വശഗരാകുമ്പോൾ അവർ മാടൻ യക്ഷി മുതലായ രൂപങ്ങൾ കൈക്കൊള്ളുമെന്നും, പൂർവാപദാനങ്ങൾ വാഴ്ത്തി അവരെ പ്രീതിപ്പെടുത്തേണ്ടതു് ഐഹികക്ഷേമത്തിനു് അത്യാവശ്യകമാണെന്നുമുള്ള വിശ്വാസം നിമിത്തമാണു് അവരെപ്പറ്റി ജനങ്ങൾ വില്പാട്ടുകൾ പാടിക്കുന്നതു്. ആ പാട്ടുകൾ നമുക്കു രാജ്യചരിത്രം, സമുദായചരിത്രം തുടങ്ങിയ വിഷയങ്ങളിൽ അമൂല്യങ്ങളായ അറിവുകൾ നല്കുവാൻ പര്യാപ്തങ്ങളാകുന്നു. കൊല്ലത്തിനു വടക്കു് ഈവകപ്പാട്ടുകൾ പാടിവരുന്നതായി അറിയുന്നില്ല. മറ്റു പല സാഹിത്യവിഭാഗങ്ങളുടേയുമെന്നപോലെ വില്പാട്ടുകളുടെ കാര്യത്തിലും പുരാണകഥകൾ ചരിത്രകഥകളെ കാലക്രമേണ ഗളഹസ്തംചെയ്തുകാണുന്നുണ്ടെങ്കിലും ദുർദ്ദേവതകളെപ്പറ്റിയുള്ള വിശ്വാസവും ഭയവും ഇന്നും ഉൾനാടുകളിൽനിന്നു് മുഴുവൻ മറഞ്ഞുപോയിട്ടില്ലാത്തതുകൊണ്ടു് ആ കഥകളെ ജനങ്ങൾ ആകമാനം വിസ്മരിക്കുക കഴിഞ്ഞിട്ടില്ല. ചില പ്രത്യേക ദിവസങ്ങളിൽ ഓരോ സ്ഥലത്തു് ഓരോ പാട്ടുകൾ പാടി ആ ദേവതകളുടെ പ്രീതി സമ്പാദിക്കുവാൻ ഇന്നും ഗ്രാമീണന്മാർ ശ്രദ്ധിക്കാറുണ്ടു്.
12.2ബാധാപ്രീതികരങ്ങളായ പാട്ടുകൾ
12.2.1ഉപക്രമവും ഉപസംഹാരവും
ഗണപതിവന്ദനം, സരസ്വതീവന്ദനം, ഇഷ്ടദേവതാവന്ദനം, ഗുരുവന്ദനം, സഭാവന്ദനം, ഇവയെല്ലാം ഉപക്രമരൂപത്തിലുള്ള ചില പാട്ടുകൾകൊണ്ടു ഗായകന്മാർ നിർവ്വഹിക്കുന്നു. ഒടുവിൽ ഗാനത്തിനു വിഷയീഭവിക്കുന്ന നായകന്റെ പ്രസാദത്തിനുവേണ്ടി പന്തൽവരം, പൂപ്പട, കുടിയിരുത്തു് ഈ പേരുകളിൽ ചില പാട്ടുകളും പാടാറുണ്ടു്. പുതുവാതപ്പാട്ടിലെ പന്തൽവരത്തിൽ നിന്നു് ഒരു ഭാഗമാണു് താഴെ ഉദ്ധരിക്കുന്നതു്.
“തമ്പിരാനേ, പെരിയോനേ! ചന്തമൊത്ത പൂപ്പടയ്ക്കു
ഇമ്പമാക വിളയാടിവായേ; ഇതത്ത പുതുവാതത്തമ്പിരാനേ!
ആടുകിലും മന്നാ ആടിവായേ ചൂടുകിലും മന്നാ, ചൂടിവായേ,
ചെങ്ങഴുനീർ മാലചൂടിവായേ………
തുടലറുത്തന ആനപോലെ തുള്ളിയാടിവായേ തമ്പിരാനേ!
കടിയകട്ടിയലും കൈയുമാക കളിത്താടിവായേ തമ്പിരാനേ!
മന്നവരുടവാളുമിറുക്കപ്പൂട്ടി മണ്ടിവിളയാടും പൂപ്പടയ്ക്കു.”
12.2.2കാലവും കവികളും
ക്രി. പി. ഒൻപതാം ശതകത്തിൽ നടന്ന സംഭവങ്ങളെപ്പറ്റിയുള്ള പാട്ടുകൾപോലും കാണ്മാനുണ്ടെങ്കിലും അവയിൽ പിൽക്കാലങ്ങളിൽ പല പ്രക്ഷിപ്തങ്ങൾ കടന്നുകൂടീട്ടുണ്ടു്. “ദിവാൻവെറ്റി” എന്ന പേരിൽ രായകേശവദാസനെയും മറ്റും പുകഴ്ത്തി ക്രി. പി. പതിനെട്ടാം ശതകത്തിൽ ഒരു പാട്ടുണ്ടായി. ഇപ്പോഴും ചില പുതിയ പാട്ടുകൾ ചിലർ രചിക്കുകയും അവയെ ഗായകന്മാർ പാടുകയും ചെയ്യാറുണ്ടു്. അക്കൂട്ടത്തിൽ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനവിളംബരത്തെപ്പറ്റിയുള്ള ഒരു പാട്ടു പാടുന്നതു ഞാൻ തന്നെ ആയിടയ്ക്കു കേൾക്കുകയുണ്ടായി. വില്പാട്ടുകളുടെ നിർമ്മാതാക്കൾക്കു് ഒരു ഭാഷയിലും പറയത്തക്ക ജ്ഞാനമുണ്ടായിരുന്നില്ല. അവരെല്ലാം തീരെ അപ്രസിദ്ധന്മാരുമാണു്. പൂവാറ്റേ (നെയ്യാറ്റിൻകരത്താലൂക്കിൽ) ചേരമാണിക്കപ്പുലവർ, പരപ്പക്കുട്ടിപ്പുലവർ, ഇങ്ങനെ ചില ഗുരുക്കന്മാരെപ്പറ്റി മാത്രമേ അവർ പ്രസ്താവിച്ചുകാണുന്നുള്ളു. ഇടക്കാലങ്ങളിൽ ചില പുലവന്മാർ പഴയ പാട്ടുകൾക്കു പകരം പുതിയ പാട്ടുകൾ ഉണ്ടാക്കി പാടിത്തുടങ്ങി. അങ്ങനെയുള്ള പാട്ടുകളെ ‘പുത്തൻ’ എന്നു പറഞ്ഞുവരുന്നു. ഗണപതിപുത്തൻ, പുരവിയേറ്റുപുത്തൻ, ചുമടുകെട്ടിയപുത്തൻ, ഇരവിക്കുട്ടിപ്പിള്ളപട്ടുപോയ പുത്തൻ, എന്നും മറ്റും പല പുത്തൻപാട്ടുകൾ അത്തരത്തിലുണ്ടു്. ചില പഴയ വില്ലടിച്ചാൻപാട്ടുകളെപ്പറ്റി ഇനി ചുരുക്കത്തിൽ പ്രസ്താവിയ്ക്കാം.
12.3കന്നടിയൻപോരു്
പാണ്ഡ്യവംശജനായ കുലശേഖരൻ എന്ന (പൊന്നുംപാണ്ഡ്യൻ എന്നും പറയും) ഒരു രാജാവും അദ്ദേഹത്തിന്റെ നാലു് അനുജന്മാരും കൂടി ക്രി. പി. 1265-ാമാണ്ടു് വള്ളിയൂരിൽ പുത്തനായി ഒരു ദുർഗ്ഗാക്ഷേത്രവും കോട്ടയും പണിയിച്ചു് അവിടെ രാജ്യഭാരമാരംഭിച്ചു.
“നല്ലകൊല്ലം നാനൂറു നാല്പത്തൊന്നാമാണ്ടിൽ
ചെപ്പമുള്ള ചിങ്ങമാസം പതിനൊന്നാം തേതിയിലേ
നാലുതിക്കും കോട്ടൈ കെട്ട നല്ല മരം മുനൈയറൈന്താർ.”
കാഞ്ചീപുരത്തിനു വടക്കു കന്നടിയൻ എന്നൊരു വടുകരാജാവു് അക്കാലത്തു ജീവിച്ചിരുന്നു. ആ രാജാവിന്റെ പുത്രി വള്ളിയൂർ രാജാവിന്റെ ചിത്രം കണ്ടു് അദ്ദേഹത്തെ കാമിച്ചു. കന്നടിയൻ കുലശേഖരനോടു തന്റെ മകളെ വിവാഹം ചെയ്യണമെന്നപേക്ഷിച്ചു എങ്കിലും അദ്ദേഹത്തിന്റെ കുടുംബം ജാതിയിൽ കിഴിഞ്ഞതാകയാൽ ആ യുവതിയുമായുള്ള ബന്ധം തനിക്കു് അവിഹിതമാണെന്നു കുലശേഖരൻ മറുപടി അയച്ചു. ആ പ്രതിസന്ദേശം കന്നടിയനെ അത്യന്തം ക്ഷോഭിപ്പിച്ചു. കുലശേഖരനെ യുദ്ധത്തിൽ ജയിച്ചു ബന്ധനസ്ഥനാക്കിയെങ്കിലും തന്റെ പുത്രിയെ അദ്ദേഹത്തെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കുന്നുണ്ടെന്നു് ആ വീരൻ പ്രതിജ്ഞചെയ്തു. കന്നടിയൻ പുത്രിയോടും ഒരു വലിയ സൈന്യത്തോടും കൂടി വള്ളിയൂർക്കോട്ട വളഞ്ഞു. വള്ളിയൂരിലെ യോദ്ധാക്കൾ ആ അതിക്രമത്തെ സധൈര്യം തടുത്തു. കോട്ടയ്ക്കകത്തേക്കു വെള്ളം പാഞ്ഞുകൊണ്ടിരുന്ന കാൽവായിലെ മടകൾ ശത്രുക്കൾ അടച്ചു; എങ്കിലും കുലശേഖരനു തന്നിമിത്തം യാതൊരു ഹാനിയും തട്ടിയില്ല. അങ്ങനെയിരിക്കേ ഒരു കള്ളമടയിൽക്കൂടി കോട്ടയ്ക്കകത്തുള്ള നീരാഴിയിൽ പിന്നെയും വെള്ളം പാഞ്ഞുകൊണ്ടിരുന്നതു് ഒരു ഇടച്ചിയിൽനിന്നു വടുകരാജാവു മനസ്സിലാക്കി അതിനേയും അടച്ചു. അതോടുകൂടി കുലശേഖരൻ അവിടെ നിന്നോടി അന്നു പത്മനാഭപുരത്തിനു സമീപം കേരളപുരത്തു രാജധാനിയിൽ താമസിച്ചിരുന്ന തിരുവിതാങ്കൂർ മഹാരാജാവിനെ അഭയം പ്രാപിക്കുകയും അവിടെനിന്നു ലഭിച്ച സൈന്യസാഹായ്യത്തോടുകൂടി കന്നടിയനോടു വീണ്ടും യുദ്ധം ചെയ്യുകയും ചെയ്തു. ആ യുദ്ധത്തിൽ കുലശേഖരൻ പരാജിതനും ബന്ദിയുമായി. അദ്ദേഹത്തെ ഒരു മഞ്ചലിൽ കയറ്റി സേനാപതി കന്നടിയന്റെ സന്നിധിയിലേക്കു കൊണ്ടു പോയി; പക്ഷേ വഴിക്കുവച്ചു് ആ ക്ഷത്രിയവീരൻ വാൾകൊണ്ടു കഴുത്തുവെട്ടി ആത്മഹത്യ ചെയ്തുകഴിഞ്ഞിരുന്നതിനാൽ അദ്ദേഹത്തിന്റെ ശവം മാത്രമേ ശത്രുവിനു ലഭിച്ചുള്ളു. കന്നടിയന്റെ സുന്ദരിയായ പുത്രി ആ ശവത്തെ മാലയിട്ടു് അഗ്നിപ്രവേശം ചെയ്തു. കന്നടിയൻ ദുഃഖിതനായി അവിടെ വിട്ടു സ്വദേശത്തേയ്ക്കു പോകുകയും വള്ളിയൂർ രാജ്യം തിരുവിതാങ്കോട്ടേയ്ക്കു് അടങ്ങുകയും ചെയ്തു. ഇതാണു് കന്നടിയൻ പോരിലെ ഇതിവൃത്തം.
12.3.1ആ പാട്ടിലെ ചില ഭാഗങ്ങൾ
രാജപുത്രി കുലശേഖരന്റെ പടം കാണുന്ന ഭാഗത്തിൽനിന്നാകുന്നു താഴെ കാണുന്ന വരികൾ ഉദ്ധരിക്കുന്നതു്.
“പണ്ടാരങ്കൾ ചിലപേർകൾ പാണ്ടിമന്നർ വടിവതെല്ലാം
കണ്ടിരുന്തു പടമെഴുതിക്കാവിയംപോൽ കൊണ്ടുചെന്റു
***
മന്നവനാർ വടിവതെല്ലാം വയ്യകത്തിലെങ്കും കാട്ടി
കന്നടിയൻ ശീമയിലേ കന്നിനല്ലാൾ വീത്തിരുക്കും
പൊന്നുമണിമേടയിലേ പോയ്പ്പുകുന്താർ പാടവെന്റു.
ചെന്റു നിന്റു പാടിടവേ തേൻമയലും മൊഴിമടവാർ
മണ്ടിച്ചെന്റു പൂങ്കുഴലാൾ മങ്കയവൾ പാർത്തിരുന്താൾ.
പാർത്തിരുന്ത വേളയിലെ പാണ്ടിമന്നരൈവരിലും
അന്ത മന്നർ വടിവൈക്കേട്ട ചങ്കിമെത്തത്തിചങ്കിവിട്ടാൾ.
കുന്തലതു കുലൈന്തിടവേ കൊടിയിടയാളാടിവര
പൊൻതുകിലും പേണാമൽ പൂവണൈ മേലേ ചരിന്താൾ.”
ആ യുവതി അച്ഛനോടു തന്റെ അന്തർഗ്ഗതം ഇങ്ങനെ അറിയിക്കുന്നു.
“അന്തവണ്ണം തകപ്പനുട അടുക്കയങ്കേ ചെന്റു നിന്റു
മുന്തിയടി തൊഴുതിറങ്കി മൊയു് [1] കുഴലാളുരത്തിടുവാൾ.”
“ആണ്ടവനേ, എന്നുടയ അപ്പച്ചിയാരൊന്റു കേളായ്
നാനിരുന്തു ചടൈത്തിടിലും നരൈത്തകൊണ്ടൈ മുടിത്തിടിലും
ഊനിരന്തു [2] കളിത്തിടിലുമുയിരിളന്തു പോയിടിലും
കൊറ്റവനാർ പാണ്ടിമന്നൻ കുലശേഖരൻ താനൊഴിയ
മറ്റൊരുവരെന്നൈവന്തു മാലയിട നിനൈപ്പതില്ലൈ
എഴുതവൊണ്ണാവടിവഴകൻ ഇലങ്കുംമുടി പാണ്ടിയൻതാൻ
പഴുതറവേ മാലയിട്ടു പടിയരുളാതിരുന്തിടുകിൽ
അഴുത കണ്ണീരാറാമൽ അക്കിനിയിൽ നാൻ വീഴ്വേൻ.
വീഴ്വതുതാൻ നിച്ചയമേ; വെൺകനലിൽ നാൻ വിഴുവേൻ
വാഴ്വതില്ലൈയൊരുവരോടേ മന്നവരൈത്താനൊഴിയ.”
ദൂതൻ ചെന്നു കന്നടിയന്റെ ഇങ്ഗിതമറിയിച്ചപ്പോൾ കുലശേഖരൻ –
“പണ്ടിരുന്ത കന്നടിയർ പാണ്ടിയരാചാക്കളോടേ
കൊണ്ടിരുക്ക വേണമെന്റു കൂറിവിട്ട ഞായമുണ്ടോ?”
എന്നു ചോദിച്ചു. ആ വിവരം കന്നടിയൻ അറിയുകയും പുത്രിയുടെ പ്രവൃദ്ധമായ പാരവശ്യം കാണുകയും ചെയ്തപ്പോൾ
“ഇണങ്കിയും താൻ പിണങ്കിയും താൻ എന്ന വകൈയാകിലും താൻ
മണംചെയ്യിപ്പേനുന്തനുക്കു, മകളേ, നീയും മലങ്കാതേ.”
എന്നു് അവളെ സമാധാനപ്പെടുത്തി. പിന്നീടാണു് കന്നടിയന്റെ യുദ്ധയാത്ര. ഇടയിൽ പല ഉപകഥകളും കൂട്ടിച്ചേർത്തിട്ടുണ്ടു്. കുലശേഖരൻ ഒരു വേശ്യയെക്കണ്ടു മോഹിച്ചു് അവളുടെ താമസസ്ഥലത്തുപോയി തിരിയെ പള്ളിയറയിൽ വരുമ്പോൾ പട്ടമഹിഷി പറയുന്ന വാക്കുകളാണു് താഴെ ഉദ്ധരിക്കുന്നതു്.
“പാർത്തിരുക്കും വേളയിലേ പാണ്ടിമന്നർ കുലശേഖരർ
കാത്തിരുന്ത ഓട്ടനോടേ കടുകയങ്കേ ചെല്ലുവാരാം.
ചണ്ടയിടുകളവർ വന്തു തനിവഴിമേൽ മറിത്തുകൊണ്ടു
കൊണ്ടുപോന പണ്ടമെല്ലാം കൊടുത്തുവിട്ട മനിതരൈപ്പോൽ
മങ്കനല്ലാൾ വീത്തിരുക്കും മണ്ടപത്തിൽ വന്തിരുന്താർ.
വന്തിരുന്ത മന്നവർതൻ വളപ്പമെല്ലാം കേട്ടപോതേ
വന്തു ചാവാ [3] യ്പ്പെൺകൊടിയാൾ തെന്നവനോടേതു ചൊൽവാൾ
തെന്നവനേ, മന്നവനേ, തെൻമതിരൈക്കാവലവാ!
മന്നവനേ, പാണ്ടിയനേ, മഞ്ചൈവിട്ടു വിലകു മന്നാ
മുകപ്പണിയുമെടുത്തണിന്തു മുഴുത്തുമിന്നപ്പാതിരാവും
ഇപ്പൊഴുതേ പോനവിടം എനക്കറിയച്ചൊല്ലു” മെന്റാൾ.
“പാളയത്തിൽ വേളയങ്കൾ [4] പാർത്തുവരപ്പോനേൻ നാൻ.”
“കയ്യിലിട്ട വളയലെങ്കേ കാല്പന്തിയുമെങ്കെ മന്നാ?”
***
“പന്നു [5] തമിഴ്പ്പെൺകൊടിയേ, പാളയത്തിൽപ്പോറനേരം
കന്നിയിളംപെൺകൊടിയേ കഴറ്റിവൈത്തുപ്പോനേൻ നാൻ”
“കഴറ്റിവൈത്തുപ്പോനാക്കാൽകരുവേലത്തിൽക്കാണാതോ?
പൂരായം [6] പറൈന്തീരോ പുകൾപെരിയ പാണ്ടിയനേ?
പാളയത്തിൽപ്പോനവർക്കു പരിമളങ്കൾ വീശിടുമോ?”
***
“പരദേശിയൈത്തൊട്ടവർകൾ പള്ളിയറയിലുമാകാതു”
കാതി [7] യവരിരുപേരും കൺചീറിത്തങ്കളിലേ
പള്ളിയറൈ വേറെയാനാർ! പടുക്കൈയങ്കെ വേറെയാനാർ.”
ഒരു ചിത്തിരമാസം പതിനെട്ടാം തീയതിയായിരുന്നുവത്രേ രാജകുമാരി ശവത്തെ വിവാഹം ചെയ്തതു്. അവൾ,
“എന്നാലേ പാണ്ടിമന്നർ ഇറന്തുവിട്ടാർ! മൂടാവുക്കുൾ
ഇങ്കിരുന്താൽപ്പോരാതു ഇനി നമുക്കുപ്പോക്കുമില്ലൈ”
എന്നും പറഞ്ഞുകൊണ്ടു്–
“താമ്രവണ്ണിത്തെൻകരൈയിൽത്താവാരക്കരൈയതിലേ
ചന്തണമും കാരകിലും തറിത്തു നല്ല കട്ടൈ കുട്ടി”
അതിൽ തീയെരിച്ചു്–
“വെന്തെഴുന്ത തീക്കുഴിയിൽ മെല്ലിനല്ലാൾതാൻ നടന്താൾ
മാലൈക്കഴുത്തോടേ മഞ്ചണൈപ്പൂച്ചോടേ”
അഗ്നിപ്രവേശം ചെയ്തു. ആ കുണ്ഡത്തിൽനിന്നു ചെമ്പകക്കുട്ടി എന്ന ദുർദ്ദേവതയായി ആ സാധ്വി പുനരുത്ഥാനം ചെയ്തു തനിക്കും തന്റെ പ്രാണനാഥനും ഓരോ അമ്പലം വേണമെന്നു കന്നടിയനു സ്വപ്നം കാണിക്കുകയും കന്നടിയൻ ആ അപേക്ഷ അനുസരിച്ചു വള്ളിയൂരിനടുത്തുള്ള ഒരു മലയിൽ രണ്ടു ക്ഷേത്രങ്ങൾ പണിയിക്കുകയും ചെയ്തു. ആ മലയ്ക്കു വടുകച്ചിമലയെന്നാണു് ഇന്നും പേർ പറയുന്നതു്.
12.4ഉലകുടപെരുമാൾ പാട്ടു്
ഇതിനെ തമ്പുരാൻപാട്ടെന്നും പറയുന്നു. തെക്കൻ തിരുവിതാംകൂറിൽ ഊരൂട്ടമ്പലമെന്ന പേരിൽ ഇന്നും ചില ക്ഷേത്രങ്ങൾ കാണ്മാനുണ്ടു്. ഊരൂട്ടമ്പലം എന്നാൽ ഊരുകാർ (ഗ്രാമജനങ്ങൾ) ഊട്ടും പാട്ടും നടത്തുന്ന അമ്പലമെന്നാണർത്ഥം. ഈ ക്ഷേത്രങ്ങളെ അധിവാസം ചെയ്യുന്ന മൂർത്തിയാണു് ഉലകുടപെരുമാൾ അല്ലെങ്കിൽ ഉലകുടയ തമ്പുരാൻ. ഇവയിൽ മുൻകാലങ്ങളിൽ കുംഭമാസത്തിൽ കൊടിയേറ്റും ഉത്സവവും ഒടുവിൽ പട (പടയണി)യെന്ന പേരിൽ ഉലകുടയതമ്പുരാന്റെ യുദ്ധയാത്രാഭിനയവും ഉണ്ടായിരുന്നതായി കേട്ടുകേൾവിയുണ്ടു്. ഇപ്പോഴും ചില ആഘോഷങ്ങൾ ഇല്ലെന്നില്ല.
12.4.1ഇതിവൃത്തം
പണ്ടു വൈകക്കര എന്ന സ്ഥലത്തു പാണ്ഡ്യമഹാരാജാവിന്റെ ബന്ധുക്കളായ അഞ്ചുരാജാക്കന്മാരും അവരുടെ സഹോദരിയായി മാലയമ്മ എന്നൊരു രാജകുമാരിയും താമസിച്ചിരുന്നു. ആ അഞ്ചുരാജാക്കന്മാരേയും പാണ്ഡ്യ മഹാരാജാവു് യുദ്ധത്തിൽ വെട്ടിക്കൊന്നു. സഹോദരിയെ തമ്പുപ്പെരുമാൾ എന്നൊരു രാജാവു വിവാഹംചെയ്തു. ആ കുമാരി സന്താനലാഭത്തിനായി വൈകക്കര ഭദ്രകാളിയെ ഭക്തിപൂർവം ഭജിക്കുകയും ആ ദേവിയുടെ അനുഗ്രഹത്താൽ ഗർഭം ധരിച്ചു കൊല്ലം 5-ാമാണ്ടു കന്നിമാസത്തിൽ വെള്ളിയാഴ്ചയും ഉത്രം നക്ഷത്രവും പൂർവപക്ഷപഞ്ചമിയും കൂടിയ ദിവസം ഒരു പുരുഷപ്രജയെ പ്രസവിക്കുകയും ചെയ്തു. ആ പ്രജയാണു് കഥാനായകൻ. ഉലകുടപെരുമാൾപാട്ടിൽ വൈകക്കരത്തായാരുടെ പള്ളിക്കെട്ടുകഥ, തിരുപ്പൂത്തുകഥ, ഭജനമിരുന്ന കഥ, ഗർഭമുണ്ടായ കഥ, ബാലൻ ജനിച്ച കഥ, എഴുത്തും പയറ്റും പഠിച്ച കഥ, കടലിൽപോരു്, മുടിവെച്ച കഥ, മതിലിടിച്ച കഥ, വാളു വാങ്ങിയ കഥ, പടനടപ്പു്, പാലംകെട്ടു്, മതിരപ്പോരു്, രണ്ടാംപോരു്, തൂക്കക്കൂറു്, ഇങ്ങനെ ഒട്ടനേകം വിഭാഗങ്ങളുണ്ടു്. ഈ വിഭാഗങ്ങളിൽ ഓരോന്നിലും മുപ്പത്തിമൂന്നു കാത (ഗാഥ) വീതമുണ്ടെന്നു പഴമക്കാർ പറയുന്നു. ഉലകുടപെരുമാൾ പതിനാറാമത്തെ വയസ്സിൽ രാജ്യാഭിഷിക്തനായി പതിനേഴു വർഷകാലത്തേയ്ക്കു് അസാധാരണമായ വൈഭവത്തോടുകൂടി പ്രജകളെ പരിപാലനം ചെയ്തു. അഭിഷിക്തനായ ക്ഷണത്തിൽ കുലദേവതയായ ഭദ്രകാളിയെ തീവ്രമായ നിഷ്ഠയോടുകൂടി ആരാധിച്ചു. ദേവി യഥാവസരം പ്രത്യക്ഷീഭവിക്കുകയും ചെയ്തു.
“മുക്കിയ മുള്ളന മുടിയുമ്മെകിറും [8]
മുടിമേലേ ചുറ്റിന അരവണിയും
അക്കിനിയെരിയുംപോൽ മിഴിയഴകും
ആനയെടുത്തശയുന്നന കുഴയും
തക്ക വില്ലിട്ടു പണിയും ചെറുനകയും
താലികൾ താവടവും മോതിരവും
കൈക്കിതമൊത്തന ആയുതമനവതി
കൈത്താരിൽ പലപണിയതുകണ്ടാർ”
ആ ഭയങ്കരമായ രൂപംകണ്ടു പെരുമാൾ ഭദ്രകാളിയോടു് ഇങ്ങനെ നിവേദനം ചെയ്തു.
‘ഓമനയായ് നമസ്കരിത്തങ്കിളകിനിന്നു
ഉലകുടപെരുമാളൊന്നറിയിത്തങ്കേ’
“ഏമമതുചെയ്വേനെന്നോ എൻ തായാരേ?
ഇക്കോലം ചമൈന്തുവരച്ചൊന്നതാരു?
ആമളത്താലരിയയനും ചിവനും [9] മാലും [10]
ആനത്തുയിരും തേവമാരും മുനിയും വിണ്ണോർ
ചോമനെ മുൻചിടയിൽവൈത്ത പരമീചരും
ചൊല്ലിവിട്ടതുണ്ടോ കേളെന്നതായേ?
ഔവനത്താലീരെട്ടുക്കരമിണങ്ക
ആയുതങ്കളെടുത്തുവന്തതേതോ തായേ?
മൌവനത്താൽ വമ്പുടയ താരുകൻതാൻ
മാലയിട വന്തിവിടെ നില്പതുണ്ടോ?
എവ്വനത്താലന്നവനെ വതിത്തപോലേ
എന്നെയിന്നു കൊല്ലവന്താൽ നാനേൻ ചേയ്വൻ.
കൗവനത്തിൽ കൊടുങ്കാറ്റടിത്തിടിലും
കാതലുള്ള മരം മുറിന്തുപോകാതെന്നാർ
അക്കണത്താലെൻ തലമേലെഴുതിനവൻ
അല്ലെയെന്നു പിന്നെ മറുത്തെഴുതുവാനോ?
ഇക്കണക്കായെന്തനെയുമുളവതാക്കി
ഇത്തനൈനാൾ വളത്തവളേ, തമ്പിരാട്ടി;
ഉൾക്കനത്താൽ മണ്ണുരുവും പിടിച്ചുവച്ചാ
ലുടയ്ക്കനിനൈന്താലതുക്കൊരരുമയുണ്ടോ?
അക്കനത്താലഞ്ചിറവനല്ല നാനും;
അടിയനുക്കിങ്കുടവാൾ തന്തനുപ്പവേണമെന്നാർ”
അങ്ങനെ വാദിച്ചു് ഉടവാൾ, മാല, കിരീടം, മുതലായ പരിച്ഛദങ്ങൾ വാങ്ങി (‘മാമർപഴിമീളുകയ്ക്കു’) അമ്മാവന്മാരെ വധിച്ച പക തീർക്കുന്നതിനായി മധുരമഹാരാജാവിനോടു യുദ്ധം ചെയ്തു് അദ്ദേഹത്തിന്റെ ആറു സഹോദരന്മാരേയും വധിച്ചു. പരാജിതനായ പാണ്ഡ്യൻ പരദേവതയായ ചൊക്കനാഥസ്വാമിയെ ഭജിച്ചു. ചില വിശിഷ്ടവരങ്ങൾ വാങ്ങി വീണ്ടും പെരുമാളോടു യുദ്ധം ചെയ്തു. ആ യുദ്ധത്തിൽ പെരുമാൾക്കു ഭദ്രകാളി നല്കിയ വാൾ മുറിഞ്ഞുപോയി. അത്തരത്തിൽ ഒരപശകുനം കണ്ടാൽ പിന്നീടു പോർ തുടങ്ങരുതെന്നായിരുന്നു ദേവിയുടെ അരുളപ്പാട്. അതനുസരിച്ചു കഥാനായകൻ യുദ്ധത്തിൽനിന്നു തൽക്കാലം പിന്മാറിയെങ്കിലും ഉത്തരക്ഷണത്തിൽ ഒരു യഥാർത്ഥ ക്ഷത്രിയവീരനു് അത്യന്തം അസഹ്യമായ അപജയാവമാനത്തെ ഭയപ്പെട്ടു് ആത്മഹത്യ ചെയ്തു. അന്നു് ആ ധീരോദാത്തന്റെ മുപ്പത്തിമൂന്നാമത്തെ ജന്മർക്ഷദിനമായിരുന്നു. മാലയമ്മയും മറ്റും പ്രാണത്യാഗം ചെയ്തു മകനെ പിൻതുടർന്നു. ഈ പാട്ടിന്റെ ആരംഭം താഴെക്കാണുന്ന വിധത്തിലാണു്.
“അമ്പിനൊടു വൈകൈതന്നിലേ മന്നരൈവർ
അവർ പടൈവെട്ടിയൊരു രാച്ചിയവുമാണ്ടു,
ഇമ്പമുടനാനൈ കുതിരൈത്തിരളുകെട്ടി
ഇന്തിരനിലും പവനിയായവർ നടത്തി.
ചെമ്പവഴം മുത്തിനൊടു മാലൈ വകയെല്ലാം
ചെമ്പൊന്നിണങ്കും തിരുമേനിയിലണിന്തു
തുമ്പമറവൈവരുമിരുന്തു പലകാലം.
ചുത്തമന്നരും പടയുമപ്പരിചിൽവാഴ്ന്താർ.”
കഥ പുരാതനമാണെങ്കിലും പാട്ടിനു വലിയ പഴക്കം കാണുന്നില്ല. ‘കോലാഹലത്തോടു നല്ല പറങ്കികൾ’ ‘ചീനർതുലുക്കരും’ ‘ഊരിൽപ്പടപോന പറങ്കികൾക്കു്’ ‘ലന്തക്കുരു’ ‘മുകിലത്തോക്കു്’ ഇങ്ങനെയുള്ള പല പ്രസ്താവനകളിൽനിന്നും ഇതു തെളിയിക്കാവുന്നതാണു്. മഹാകവി കുഞ്ചൻനമ്പിയാർ തന്റെ ചില തുള്ളക്കഥകളിൽ ഒരു ഉലകുടപെരുമാളെ സ്മരിക്കുന്നുണ്ടല്ലോ; അതു പ്രസ്തുതകഥാപുരുഷൻതന്നെയാണു്. ഘോഷയാത്ര ഓട്ടൻതുള്ളലിൽ
“മധുരയിൽ മന്നവനെന്നൊടു ചെയ്തൊരു
മതികപടങ്ങളശേഷമിദാനീം
മതിമാന്മാരാം മന്ത്രിവരന്മാർ
മതിയിൽ മറന്നിഹ മരുവീടുകയോ?
***
മാതുലരൈവരെ വെട്ടിക്കൊന്നൊരു
പാതകിയാമവനവനിവെടിഞ്ഞു
പ്രേതപുരത്തിലിരിക്കണമിന്നതി
നേതു മെനിക്കൊരു സംശയമില്ല.”
എന്നും മറ്റുമുള്ള വരികൾ സൂക്ഷിച്ചു വായിച്ചാൽ ഈ വസ്തുത മനസ്സിലാക്കാവുന്നതാണു്. ഉലകുടപെരുമാളുടെ വാഴ്ചക്കാലത്തു് അദ്ദേഹത്തിന്റെ രാജ്യത്തു ലക്ഷ്മീഭഗവതി നർത്തനം ചെയ്തിരുന്നതായാണു് ഐതിഹ്യം; ആ ഐതിഹ്യത്തെ നമ്പിയാരും സ്മരിക്കുന്നു.
12.5പുരുഷാദേവിയമ്മപ്പാട്ടു്
കൂവലൂർ (നെയ്യാറ്റിൻകര കോവലൂർ) എന്ന ദേശത്തു ചെമ്പൻമുടിമന്നൻ എന്നൊരു രാജാവു ജനിച്ചു. അതിനു സമീപമുള്ള പെണ്ണരശുനാട്ടിലെ തമ്പുരാട്ടിയുടെ മകളായി പുരുഷാദേവി എന്നൊരു സ്ത്രീരത്നവും ജനിച്ചു. പുരുഷാദേവി ബാല്യത്തിൽത്തന്നെ ആയുധവിദ്യയിലും അശ്വാരോഹണത്തിലും അത്യന്തം വിദഗ്ദ്ധയായിത്തീർന്നു. ചെമ്പൻമുടിമന്നനു പുരുഷാദേവിയുടെ നാട്ടിൽക്കൂടി ഒരു തീർത്ഥത്തിൽ സ്നാനം ചെയ്യുവാൻ പോകണമെന്നു് ആഗ്രഹമുണ്ടായിരുന്നു. പുരുഷാദേവി തന്റെ പ്രാഭവത്തെ പ്രദർശിപ്പിക്കുന്നതിനായി കോട്ടകളുറപ്പിച്ചു് അദ്ദേഹത്തിന്റെ മാർഗ്ഗം നിരോധിച്ചിരിക്കുന്നതായി പ്രഖ്യാപനം ചെയ്തു. അപ്പോൾ ആ രാജാവു് ഒരു വലിയ സൈന്യത്തോടുകൂടി പെണ്ണരശുനാട്ടിലേയ്ക്കു ചെല്ലുകയും അവിടെവച്ചു് അദ്ദേഹവും രാജപുത്രിയും തമ്മിൽ അതിഘോരമായ ഒരു യുദ്ധമുണ്ടാകുകയും ചെയ്തു. അന്നു് ആ മഹതിക്കു് ഒൻപതുമാസം ഗർഭമായിരുന്നു. ഒടുവിൽ “പച്ചൈപ്പാളൈ പിളർപ്പതുപോലെ” തന്റെ വയറു പിളർന്നു കുഞ്ഞിനെ എടുത്തു് അതുകൊണ്ടു് ആ സ്ത്രീ രാജാവിനെ എറിഞ്ഞു. അപ്പോൾ ആ മാനിയായ ക്ഷത്രിയൻ “പങ്കം ചെയ്താളേ പുരുഷാദേവി” എന്നു പറഞ്ഞുകൊണ്ടു് വാൾമുനയിൽ ചാടി ആത്മഹത്യ ചെയ്തു. അശ്വാരൂഢയായ പുരുഷാദേവിയുടെ മരണവും അപ്പോഴേയ്ക്കു കഴിഞ്ഞിരുന്നു.
12.5.1ആ പാട്ടിലെ ചില ഭാഗങ്ങൾ
താഴെക്കാണുന്ന വരികൾ തമ്പുരാട്ടിയുടെ പ്രസവവേദന വർണ്ണിക്കുന്ന ഘട്ടത്തിലുള്ളതാണു്.
“മേനി കാൽ തരിക്കിതല്ലോ; മെയ്കളെല്ലാം നോകുതല്ലോ;
കാളകെട്ടും കയറുതുപോൽ കട്ടുമുട്ടായു് വരുകുതടീ!”
“ഏതു പക്കം നോകുതമ്മാ! ഏന്തിഴയേ! തായാരേ?”
“വലതു പക്കം ഇടതു പക്കം വയറ്റോടെ തരിക്കുതമ്മാ.
മോതിരങ്കളിടു മന്ത മൊഴി [11] കളെല്ലാം നോകുതടീ!
പാടകങ്കളണിയുമന്ത പട [12] ങ്കളെല്ലാം നോകുതടീ!
കടയ [13] ങ്കൾ പോടുമന്തക്കൈകളെല്ലാം നോകുതടീ!
വാടാപ്പൂ വൈക്കുമന്ത വൈരമുടി നോകുതടീ!
ആടൈയുടുക്കുമന്ത അടിവയറു നോകുതടീ!
പൊരുത്തെലുമ്പൊടു കുറുക്കെലുമ്പു പൊടിപൊടിയായ്നോകുതടീ!
ഒക്കെവെട്ടി നോകുതടി! ഉരിയാടപ്പോകുതില്ലൈ.
ചാവേനോ പിഴയ്പേനോ താർകുഴലേ [14] മരുത്തുവമേ.”
വിളവംകോട്ടു താലൂക്കിൽ ചേർന്ന മുഞ്ചിറപ്പടവീട്ടിൽനിന്നാണു് പുരുഷാദേവിക്കു് ഉടവാൾ വെട്ടു പഠിക്കുന്നതിനു രാജഗുരുവിനെ കൊണ്ടുപോകുന്നതു്. അതുകൊണ്ടു പെണ്ണരശുനാടു് ആറ്റിങ്ങലും ചെമ്പൻ മന്നൻ തീർത്ഥാടനത്തിനു പോകുന്ന സ്ഥലം വർക്കലയിലുമായിരിക്കുമോ എന്നു സംശയിക്കാവുന്നതാണു്. അനേകം ആയുധങ്ങളേയും പയറ്റുമുറകളേയുംപറ്റി മറ്റു പല തെക്കൻപാട്ടുകളിലുമെന്നപോലെ ഇതിലും പ്രസ്താവിക്കുന്നുണ്ടു്.
“വാട്ടം തകരാത കൂവലൂരിൽ
വാളരശർ ചെമ്പൻ മുടിമന്നവർ
ചേട്ട [15] ത്തുടൻ കോട്ടൈ വഴിയാക
തീർത്ഥമാടയിങ്കേ വരുവാരേ.”
അന്തമൊഴി കേട്ടു പുരുഷാദേവി
അമ്മൈപെണ്ണരയാളോടേതുചൊല്വാൾ
“വാറപടയോടു എതിർപൊരുതു
മാറ്റാനെ വെട്ടി വിരട്ടിടുവേൻ
വാതു ചൂതുമാകു വന്തതുണ്ടാൽ
മന്നവനെ വെട്ടിക്കുലൈകൾ ചെയ്വേൻ
എന്തൻ തീർത്ഥക്കരൈതനിലേ
എപ്പടി തീർത്ഥമാട വരുവാരിങ്കേ?
വെലമാക വന്തു തീർത്ഥമാടിനാക്കാൽ
വാളുക്കിരൈയാക ആക്കിടുവേൻ.”
എന്നാണു് പുരുഷാദേവിയുടെ ഗർജ്ജനം. ചെമ്പൻമുടി മന്നവന്റെ ദൂതന്റെ പക്കൽ ആ രാജകുമാരി അയയ്ക്കുന്ന പ്രതിസന്ദേശത്തിൽനിന്നു ചില വരികൾ ചുവടേ ഉദ്ധരിക്കുന്നു.
“എന്തനുട നാടു വഴി തീർത്തമാടപ്പോണമാനാൽ
ഏറിവാറ കുതിരൈയിറങ്കിവരവേണം.
ഇട്ടുവരും മിതിയടി കഴറ്റി വരവേണം;
പിടിത്തുവരും മന്തിരവാൾ വൈത്തു വരവേണം;
കാലാളും തുരൈപതിയും [16] വിട്ടുവൈത്തു മന്നവരും
കാൽനടയായിങ്ക വരലാമേ.
കോടി പടൈകൂടി മന്നർ തീർത്തമാട വരുകിലുമോ
കോഴിയിൻ കുഞ്ചും പരുന്തും പോലെ
കോട്ടൈ വിട്ടു വിരട്ടിടുവേനെന്ന”
12.6അഞ്ചുതമ്പുരാൻ പാട്ടു്
കൊല്ലം 8-ാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ചില തിരുവിതാങ്കൂർ രാജകുടുംബാങ്ഗങ്ങൾ തമ്മിലുള്ള അന്തഃഛിദ്രത്തെപ്പറ്റിയാണു് അഞ്ചുതമ്പുരാൻപാട്ടിൽ പരാമർശിക്കുന്നതു്. ഈ പാട്ടിൽ ചീരാട്ടുപോരു്, മാടമ്പുകഥ, പെരുങ്കുളത്തുപോരു്, ഏർവാടിപ്പോരു്, എന്നിങ്ങനെ നാലു ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു.
12.6.1ചീരാട്ടുപോരു്
പരരാമർ [17] എന്ന തമ്പുരാൻ ഓടനാട്ടു (കായങ്കുളത്തു) ശാഖയിൽപെട്ട ആദിത്യവർമ്മരെന്നും ഉണ്ണിക്കേരളവർമ്മരെന്നും രണ്ടു രാജകുമാരന്മാരെ വേണാട്ടിലേക്കു ദത്തെടുത്തു. അവർ പ്രകൃത്യാ സമരഭീരുക്കളായിരുന്നു.
“പടയറിയാരിടയറിയാർ;
പാരവെടിച്ചത്തം കേട്ടറിയാർ;
കുതിരത്തൂളിയവർ കണ്ടറിയാർ;
കൂക്കുവിളിച്ചത്തം കേട്ടറിയാർ;
ആനനടയവർ കണ്ടറിയാർ;
അതുര [18] വെടിച്ചത്തം കേട്ടറിയാർ.”
അങ്ങനെയിരിക്കേ അദ്ദേഹം ഒരു യുദ്ധത്തിൽ മരിച്ചുപോയി. അടുത്ത അവകാശി പരരാമർ ആദിത്യവർമ്മാ എന്നൊരു രാജാവായിരുന്നു. ദത്തുപുക്ക ആദിത്യവർമ്മാ (വഞ്ചി ആദിത്യവർമ്മ എന്നാണു് അദ്ദേഹത്തെ പറഞ്ഞുവരുന്നതു്) അർദ്ധരാജ്യം തനിക്കു കിട്ടണമെന്നു ശഠിച്ചു. രാജാവും മന്ത്രിമാരും അതിനു വഴിപ്പെട്ടില്ല. അപ്പോൾ പരേതനായ അമ്മാവന്റെ തിരുമാസം നടത്തുവാൻ സമ്മതിക്കുകയില്ലെന്നു വഞ്ചിആദിത്യവർമ്മരും ഉണ്ണിക്കേരളവർമ്മരും പറഞ്ഞു. രാജാവു കഴക്കൂട്ടത്തു പിള്ളയെ വരുത്തുവാൻ ആളയച്ചു. ഇരുപ്പുക്കൊടി [19] തെങ്കലയപ്പെരുമാളെന്നാണു് അദ്ദേഹത്തിനു പാട്ടിൽ കാണുന്ന പേർ. ദൂതൻ കഴക്കൂട്ടത്തുചെന്നു കലയപ്പെരുമാളെക്കാണുന്നു.
“ഓട്ടൻ നാനെന്റു കേട്ടപൊഴുതിലേ
ഉറ്റങ്കിളകിയേ മുന്തി വലിപ്പാരാം.
മുന്തിവലിത്തന്ത നീട്ടുതനൈവാങ്കി
മുകന്തു കണ്ണിലൊറ്റിപ്പിള്ളൈ മകിഴവേ
പിള്ളൈ മരുമക്കൾ കൈയിൽ കൊടുപ്പാരാം
പിരിയത്തുടൻ നീങ്കൾ വായിത്തിടുമെന്റു
വായിത്തിടുവാരേ പിള്ളൈമരുമക്കൾ.
വന്നച്ചിലയാളരുന്നിക്കേൾപ്പാരാം.”
രാജാജ്ഞയുടെ താൽപര്യം ഗ്രഹിച്ചു് ഒരു വലിയ സേനയോടുകൂടി കലയപ്പെരുമാൾ കേരളപുരത്തേക്കു പോയി. താഴെക്കാണുന്നതു് അദ്ദേഹത്തിന്റെ പടപ്പുറപ്പാടിനെപ്പറ്റിയുള്ള വർണ്ണനയാണു്.
“അമ്പിനാലെ തെൻകലയനുയർന്ന തണ്ടിയലിരുന്നുടൻ
അഴകിനൊടു പടയടി പരന്തപടി നികരണിക്കണിചെരുമിട
ചെരുമിടപ്പടയ്ക്കിടയിൽനിന്റു ചിവിയാർകൾ തണ്ടിയലെടുപ്പരാം
ചെന്നുടൻ തൊഴുതുനിന്ന മരുമക്കൾ നിന്ന തനിമയൈക്കണ്ടുടൻ
കണ്ടു തെൻകലയനാടനമ്പിനൊടു നല്ല പുത്തിമതി ചൊല്ലിയേ
കനകതണ്ടിയലൊടും പെരുമ്പടയിൽ മുന്നണിക്കണി നടപ്പരാം
നടപ്പരാം പടമേളവാത്തിയം വെല്ലുവെല്ലെന്നു വിരുതോടേ
വിരുതുകുമറിടവിരുതുടൻ പടൈ കഴൈക്കൂട്ടം വയൽ കടപ്പരാം”
12.6.2മാടമ്പുകഥ
കൊല്ലം 710-ാമാണ്ടിടയ്ക്കു വേണാടു ഭരിച്ചിരുന്ന സകലകലമാർത്താണ്ഡവർമ്മ മഹാരാജാവിനു പലകല ആദിത്യവർമ്മ എന്നൊരു അനന്തരവൻ ജനിച്ചു. ആദിത്യവർമ്മയ്ക്കു തിരുമാടമ്പിനുള്ള കാലം സമീപിക്കയാൽ അതു കഴിപ്പിച്ചു വേഗത്തിൽ തിരുവിതാങ്കോട്ടു രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോകുവാൻ രാജപ്രതിനിധിയായി കഴക്കൂട്ടത്തുപിള്ള ആറ്റിങ്ങലേക്കു പോകുന്നു. അമ്മതമ്പുരാൻ ആദ്യം പല തടസ്സങ്ങളും പറയുന്നു എങ്കിലും മാമ്പള്ളിപ്പണ്ടാല
“രാചകോത്തിരത്തിൽപ്പിറന്നാലോ
അപിഴേകമുടി വൈക്കവേണം;
അപിഴേകമൊന്റു പിഴുകിനാലോ
തിരുവായിത്തുക്കു [20] പൊല്ലാതെയമ്മാ.”
എന്നുപദേശിച്ചതു കേട്ടു് അതിനു വഴിപ്പെടുകയാൽ പുത്രന്റെ തിരുമാടമ്പു നടത്തുകയും ചെയ്തു. ഒടുവിൽ വിട്ടുപിരിയാറാകുമ്പോൾ അമ്മ “എന്നൈ മറപ്പായോ ഇളവരശേ?” എന്നു ചോദിക്കുകയും അതിനു മകൻ – “എന്നും മറപ്പേനോ തിരുത്തായേ?
പെറ്റകോയിലുമാറ്റങ്ങലും
[21] ആട്ടേയ്ക്കൊരുനാൾ വന്നടിയൻ
തൊഴുതുകൊണ്ടു പോവേനല്ലോ”
എന്നു മറുപടി പറയുകയും ചെയ്യുന്നു. സകലകല കൊല്ലം 718-ലും പലകല 719-ലും മരിച്ചതായി കാണുന്നതിനാൽ അഞ്ചുതമ്പുരാൻപാട്ടിലേ ചീരാട്ടുപോരു നടന്ന കാലം അതിനു പിന്നീടാണെന്നു പറയേണ്ടിയിരിക്കുന്നു.
12.6.3പെരുങ്കുളത്തുപോരും, ഏർവാടിപ്പോരും
ദേശിങ്ങനാട്ടു (കൊല്ലം) ശാഖയിൽപ്പെട്ട ചങ്കിലിമാർത്താണ്ഡവർമ്മാ എന്ന രാജാവു് ആ നാടു് വാണിരുന്ന രവിവർമ്മാവിന്റെ സഹ്യപർവ്വതത്തിനു കിഴക്കുള്ള ദേശങ്ങൾ അടക്കി അദ്ദേഹത്തെ പലവിധത്തിൽ കഷ്ടപ്പെടുത്തി. രവിവർമ്മാ സകലകല മാർത്താണ്ഡവർമ്മാവിനെ ശരണം പ്രാപിക്കുകയും മാർത്താണ്ഡവർമ്മാ പലകല ആദിത്യവർമ്മാവിനെ അദ്ദേഹത്തിനു തുണയായി അയച്ചുകൊടുക്കുകയും ചെയ്തു. പെരുങ്കുളത്തും ഏർവാടിയിലുംവച്ചു നടന്ന യുദ്ധങ്ങളിൽ ആദിത്യവർമ്മാ കലയപ്പെരുമാളുടെ സഹായത്തോടുകൂടി ചങ്കിലിയെ തോല്പിച്ചു. തിരിയെ വന്നപ്പോൾ അദ്ദേഹത്തിനു മൂപ്പേറ്റാൽ കൊള്ളാമെന്നൊരു ദുരാഗ്രഹം മനസ്സിൽ തോന്നി ആഭിചാരപ്രയോഗംകൊണ്ടു സകലകലയെ പരേതനാക്കി. അതറിഞ്ഞു കഴക്കൂട്ടത്തുനിന്നു് ഓടിയെത്തിയ കലയപ്പെരുമാളേയും കന്നൻ പുലിക്കൊടി ഇരവിപ്പിള്ള എന്ന മന്ത്രിയുടെ ഏഷണിക്കു വശംവദനായി കൊല്ലിച്ചു. പക്ഷേ ആ ദുഷ്കർമ്മങ്ങളുടെ ഫലം അദ്ദേഹം ഉടൻ തന്നെ അനുഭവിക്കാതിരുന്നില്ല. പളുകൽ പെരുമണ്ണാന്റെ
“മാമനുക്കു വിട്ടൊരു പേയ്
മരുമകനിടത്തിലും ചെല്ലുവാരാം.”
ആ ബാധ ആരുടെ കൈക്കു് ഒഴിയുമെന്നു പ്രശ്നം വയ്പിച്ചതിൽ പരിശുവൈക്കൽ പറമണ്ണാന്റെ കൈക്കു് ഒഴിയുമെന്നു കണ്ടതിനാൽ അയാളെ ആളയച്ചു വരുത്തി; ആ മന്ത്രവാദി ബാധയെ പിടിച്ചുകെട്ടിക്കൊണ്ടുപോയി. എന്നാൽ വഴിയിൽവെച്ചു ഇരവിപ്പിള്ള തങ്ങളെ ചില മറവന്മാർ തീണ്ടിയതു് എന്തിനെന്നു് അയാളോടു കയർത്തതിനാൽ
“പേമുട്ടിയടിത്തുടൈത്തു
പ്പേ തിരിയെ വിടുകുതാരാം.”
ആ ബാധ തിരികെ വന്നു പലകല ആദിത്യവർമ്മാവിനേയും കൊന്നു. തദനന്തരം അവരെല്ലാം ദുർദ്ദേവതമാരായിത്തീർന്നു് ഇരവിപ്പിള്ളയെ സകുടുംബം വധിക്കുകയും ഒടുവിൽ ഭക്തന്മാർ കഴിപ്പിച്ച ഊട്ടും പാട്ടും പറ്റി ഓരോ സ്ഥാനങ്ങളിൽ അമരുകയും ചെയ്തു. ഇരുപ്പുക്കൊടിമാടൻ എന്ന പേരിലാണു് കഴക്കൂട്ടത്തു പിള്ളയെ ജനങ്ങൾ വന്ദിച്ചുതുടങ്ങിയതു്.
അഞ്ചുതമ്പുരാൻപാട്ടിൽ പ്രസ്താവിക്കുന്ന ചില സംഭവങ്ങൾക്കു് അനുപപത്തി കാണുന്നുണ്ടെങ്കിലും അതു് ആകെക്കൂടി നോക്കുമ്പോൾ തിരുവിതാംകൂർചരിത്രം സംബന്ധിച്ചു് ഒരനർഘമായ നിധികുംഭമായി പരിലസിക്കുന്നു. വളരെ ദീർഘമായ ആ കൃതിയിൽനിന്നു ഞാൻ ഏതാനും ചില വിവരങ്ങൾ മാത്രമേ ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളു. സകലകല മാർത്താണ്ഡവർമ്മാ, പലകല ആദിത്യവർമ്മാ, പരരാമർ, പരരാമാദിത്യർ, വഞ്ചിആദിത്യവർമ്മാ ഈ അഞ്ചു രാജാക്കന്മാരെപ്പറ്റി പ്രസ്താവിക്കുന്നതുകൊണ്ടായിരിക്കണം അതിനു് അഞ്ചുതമ്പുരാൻപാട്ടെന്നു പേർ വന്നതു്.
12.7ഇരവിക്കുട്ടിപ്പിള്ളപ്പോരു്
ഈ പാട്ടിനു കണിയാങ്കുളത്തുപോരെന്നും പേരുണ്ടു്. തെക്കൻപാട്ടുകളിൽ ഇത്ര പ്രസിദ്ധി മറ്റൊരു ഗാനത്തിനും ഇല്ല. മധുരയിലേ നായക്ക രാജവംശത്തിന്റെ നടുനായകമായ തിരുമലനായക്കർ കൊല്ലം 810-ാമാണ്ടു തിരുവിതാംകൂർ വാണിരുന്ന രവിവർമ്മകുലശേഖരനെ കീഴടക്കുവാൻ ഒരു വലിയസൈന്യത്തെ നിയോഗിച്ചു. ആദ്യത്തെ യുദ്ധത്തിൽ ആ സൈന്യം തോല്ക്കുകയും അതിന്റെ നായകനായ വേലയ്യൻ ഹതനാകുകയും ചെയ്തു. അതു കേട്ടപ്പോൾ മധുരയിലേ പ്രധാനസേനാപതിയായ രാമപ്പയ്യൻ തന്റെ സ്വാമിയുടെ ആജ്ഞ വാങ്ങി “പഴിക്കു പഴി മീളുന്ന” തിനായി പണകുടിയിൽ വീണ്ടും പടശേഖരിച്ചു പാളയമടിച്ചു താമസിച്ചു. രവിവർമ്മാവിനു കല്ക്കുളത്തു് ഏഴു മന്ത്രിമാരുണ്ടായിരുന്നു. അവരിൽ “പുകൾപെറ്റ കേരളപുരമെന്നമരും പുരമതിൽ വാഴും മുഖ്യനതാകിയ രാജൻതന്നുടെയുറ്റൊരുസുതനായു് വന്നുജനിച്ച നല്ലിരവിപ്പിള്ളൈ” യായിരുന്നു പ്രധാനൻ. മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള എന്ന പേരിൽ സുവിദിതനായ ആ രാജപുത്രൻ ആപത്തിനെ തൃണീകരിച്ചു സർവാഭിസാരസമ്പന്നനായ രാമപ്പയ്യനോടു കണിയാങ്കുളം പോർക്കളത്തിൽ എതിരിട്ടു വെട്ടിമരിച്ചു വീരസ്വർഗ്ഗം പൂകുന്നതാണു് ഈ പാട്ടിലെ ഇതിവൃത്തം. ഇതു കന്നടിയൻ പോരുപോലെ അനുവാചകന്മാരെ ആപാദചൂഡം കോൾമയിർകൊള്ളിക്കുന്ന ഒരു ഗാനമാകുന്നു. ചില ഭാഗങ്ങൾ ഉദ്ധരിക്കാം. പ്രയാണത്തിന്റെ തലേദിവസം രാത്രിയിൽ ഇരവിക്കുട്ടിപ്പിള്ളയുടെ അമ്മയും ഭാര്യയും പല ദുഃസ്വപ്നങ്ങളും കാണുന്നു. പിറ്റേന്നു കാലത്തു് ആ രാജഭക്തനായ രണശൂരനെ പല പ്രകാരത്തിലും പിൻതിരിപ്പിക്കാൻ നോക്കീട്ടും സാധിക്കാത്തതിനാൽ ആ കാര്യത്തിനു ഭാര്യയെ പറഞ്ഞയയ്ക്കുന്നു. ഭാര്യയും ഭർത്താവുമായി നടക്കുന്ന സംഭാഷണത്തിലേ ചില വരികളാണു് താഴെ ചേർക്കുന്നതു്.
“വാടീ നീ പെൺകൊടിയേ ഉൻ മണവാളൻ പടൈ പോറാർ
കേട്ടാളേ പെൺകൊടിയും കെടുമതിയൈത്താൻ നിനൈന്തു.
പഞ്ചരത്നച്ചേലൈതന്നൈ പ്പൈന്തൊടിയാൾ കൊയ്തുടുത്താൾ
മിഞ്ചിതൻ കുടമശൈയ മെല്ലിനല്ലാൾ പിള്ളൈ മുന്നേ
വാണുതലാൾ വന്തുനിന്റു മന്തിരിയോടേതുചൊല്വാൾ”
“ഏൻ കാണും പർത്താവേ! നീ രിന്റുപടൈ പോകവേണ്ടാം
നേറ്റിരവു പഞ്ചണൈമേൽ നിത്തിരൈയാലുറങ്കയിലേ
പാർത്തിരുക്കച്ചനിയൻ വന്തു പർത്താവെക്കൊടു [22] പോകക്കണ്ടേൻ
ആലമരം മൂട്ടോടെ ആടിനകണ്ടു വിഴവും കണ്ടേൻ
വാതുക്കൽ നീരാഴി വരമ്പിടിന്തു നികരക്കണ്ടേൻ
കണ്ട കിനാവത്തനൈയും കാവലർക്കുപ്പൊല്ലാതു
പൊല്ലാത കനവു കണ്ടാൽപ്പടൈ പോവർകളോ പോർവേന്താ?”
“പടൈ പോകാതിങ്കിരുന്താൽ പാരിലുള്ളോർ നകൈയാരോ?
ഇന്തപ്പടൈ പോകാതിങ്കിരുന്താ ലിരവികുലത്തുക്കിഴുക്കല്ലവോ?
ഏഴുകടലപ്പുറത്തിലിരുമ്പറൈക്കുള്ളിരുന്താലും
എമരാജദൂതർവന്താലില്ലൈയെൻറാൽവിടുവാരോ?
കല്ലാലേ കോട്ടൈ കെട്ടി കല്ലറൈക്കുള്ളിരുന്താലും
കാലനുടയാളു വന്താൽ കണ്ടില്ലെൻറാൽ വിടുവാരോ?
നമരാജദൂതർ വന്താൽ നാളൈയെൻറാൽ വിടുവാരോ?
വിളൈന്ത വയലറുപ്പതുക്കു വിചനപ്പെടവേണ്ടാം കാൺ.”
യുവരാജാവായ മാർത്താണ്ഡവർമ്മാവിന്റെ അനുമതി വാങ്ങി യുദ്ധത്തിന്നൊരുങ്ങിപ്പുറപ്പെടുന്ന ആ വീരനെക്കണ്ടു പൗരസ്ത്രീകൾ ആനന്ദപാരവശ്യംപൂണ്ടു പാടുന്ന കുമ്മിയിലെ ഒരു ഭാഗമാണു് അടിയിൽ ചേർക്കുന്നതു്.
“പടൈക്കുപ്പോറാരിരവിപ്പിള്ളൈ പമ്പരമുത്തുക്കുടൈ ചെരുമ
കുടൈക്കുത്താഴേയിരവിപ്പിള്ളൈവാറ കോലുവെപ്പാരടി തോഴിപ്പെണ്ണേ!
നങ്ങേലി, കോതാ, യിരവിക്കുട്ടീ, നാണിയേ, നീലമാ, യയ്യുക്കുട്ടീ,
തങ്കളിൽ തങ്കവളൈകിലുങ്ക – ഇന്നും തഴൈത്തുക്കുമ്മിയടിപ്പോമടീ.
ചീപ്പിട്ടുക്കോതിത്തലൈമുടിത്തു – നല്ല ചിങ്കാരക്കണ്ണുക്കു മയ്യെഴുതി
കാപ്പിട്ടകൈയിൽ വളൈ കിലുങ്ക – ഇന്നും കൂപ്പിട്ടു കുമ്മിയടിയുങ്കടി,
കുമ്മിയടി പെണ്ണേ കുമ്മിയടി, കോവിളങ്കയ്യൈക്കുലുക്കിയടി.
എന്നൊപ്പം കുമ്മിയടിക്കാട്ടാലുന്നൈ – യീത്തപ്പടപ്പിലെറിന്തിടുവേൻ.
മുത്തുപ്പതിത്ത തലപ്പാവാം – നല്ല മോകനപ്പല്ലാക്കു വാകനമാം
തന്തപ്പല്ലാക്കിലേയേറിക്കൊണ്ടെങ്കൾ തളവാ വാറതൈപ്പാരുങ്കടി.
***
ചുട്ടിക്കുതിരൈമേലേറിക്കൊണ്ടു – പിള്ളൈ തുലുക്കവേഷവും പോട്ടുക്കൊണ്ടു
പട്ടാണിമാരുടൻ കൂടിക്കോണ്ടു പടൈക്കു പോറതെപ്പാരുങ്കടീ.
കാരിക്കുതിരൈയാം കാലാളാം – നല്ല കാലുക്കുപ്പപ്പത്തുവെണ്ടയമാം. [23]
കാരിക്കുതിരൈ പുറപ്പെടുമ്പോൾ കളക്കാട്ടുക്കോട്ടൈ കിടുങ്കിടുമേ!!”
യുദ്ധത്തിൽ കുതിരയിൽനിന്നിറങ്ങി പിള്ള ഒരു പട്ടാണിയെ കുത്തുമ്പോൾ അനേകം രാകുത്തന്മാർ അദ്ദേഹത്തെ വളഞ്ഞുകൊന്നു. അന്നു് ആ സേനാനിക്കു മുപ്പത്തിരണ്ടാമത്തേതായിരുന്നു വയസ്സു്. മരിച്ചതു് 810-ാമാണ്ടു മിഥുനമാസം 18-ാനുയുമാണു്. അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു പട്ടിൽ പൊതിഞ്ഞു തിരുമലനായ്ക്കരുടെ മുന്നിൽ ഭടന്മാർകൊണ്ടു ചെന്നപ്പോൾ ആ ധീരോദാത്തൻ വളരെ വ്യസനിച്ചു.
“അയ്യോ! ഇന്തത്തുരൈയൈപ്പോലെ
അവനിതന്നിൽപ്പാർത്താലൊരുവരുണ്ടോ?
നാടുതന്നിലിന്ത ഇരവിയൈപ്പോൽ
നല്ല മന്തിരിമാർകളുണ്ടോ?
ഓടുതന്നിലിരന്തുണ്ട അയ്യൻ
ഉലകിൽ പടൈത്താനോ ഇരവിയൈത്താൻ?
വൈയം പുകഴുമിവരുടയ
വജ്രപ്പണിയിട്ട കാതഴകും
കൂണ്ടു കസ്തൂരിപ്പൊട്ടഴകും
കാതിൽത്തരിത്തതോർ മുത്തഴകും
കൈയിൽ പിടിത്തതോർ വാളഴകും
കൈയുമെഴുമ്പിത്തോ ഇവരൈവെട്ട?
കണ്ടവർമനമുമിരങ്കാതോ?
പോതമറിയാത രാമപ്പയ്യൻ
പോരിൽച്ചതിയാക കൊന്നുപോട്ടാർ.”
പ്രേതമടക്കുന്നതിനു മുമ്പു കഥാനായകൻ അഞ്ചു വയസ്സുമുതൽ എടുത്തുവളർത്ത കുഞ്ചാകോട്ടു ചക്കാലകാളിനായർ രാമപ്പയ്യന്റെ പാളയത്തിൽ ചെന്നു് ആ തല തിരിയേ വാങ്ങിച്ചുകൊണ്ടുവരുന്ന ഭാഗവും മറ്റും അത്യന്തം പുളകപ്രദമാണു്.
12.8പഞ്ചവൻകാട്ടുനീലിയുടെ പാട്ടു്
പഴവനല്ലൂർ അമ്മയപ്പൻകോവിലിലേ ഒരു ദാസി ക്ഷേത്രകൈങ്കര്യങ്ങൾ കഴിഞ്ഞു് ഒരു ദിവസം തന്റെ ഗൃഹത്തിലേക്കു തിരിയെപ്പോകുമ്പോൾ ആ കോവിലിലെ ശാന്തിക്കാരനായ നമ്പി അവളെക്കണ്ടു മോഹിച്ചു. അവൾ ആ മൂഢനെ വശീകരിച്ചു സർവസ്വവും കൈക്കലാക്കി. പണമില്ലാതായപ്പോൾ ആ ദാസിയുടെ അമ്മ ഇറങ്ങിപ്പോകാൻ പറഞ്ഞു. നൈരാശ്യത്തോടുകൂടി അയാൾ ആ ദേശം വിട്ടു. അപ്പോഴേക്കു പശ്ചാത്താപാർത്തയായ ദാസി അയാളെ പിന്തുടർന്നു. വഴിക്കുവച്ചു് അന്തർവത്നിയായ അവളുടെ ആഭരണങ്ങളെല്ലാം അഴിച്ചെടുത്തു നമ്പി അവളെക്കൊന്നു. അടുത്തുനിൽക്കുന്ന ഒരു കള്ളിച്ചെടിയെ സാക്ഷിയാക്കിക്കൊണ്ടാണു് അവൾ പ്രാണത്യാഗം ചെയ്തതു്.
അത്യുൽക്കടമായ ആ പാപത്തിന്റെ ഫലം ഘാതകൻ അടുത്ത നിമിഷത്തിൽത്തന്നെ അനുഭവിച്ചു. ദാഹം തീർക്കുവാൻ ഒരു കിണറ്റിൽനിന്നു വെള്ളം കോരിക്കൊണ്ടിരിക്കവേ ഒരു പാമ്പു കടിച്ചു് അയാൾ മരിക്കുകയും ആഭരണപ്പൊതി കിണറ്റിൽ വീഴുകയും ചെയ്തു. അടുത്ത ജന്മത്തിൽ നമ്പി ചോളദേശത്തിൽ ആനന്ദൻ എന്ന ചെട്ടിയായും ദാസി നീലിയെന്ന ബാധയായും ജനിച്ചു. നീലി ഒടുവിൽ ആനന്ദന്റെ വയറുപിളർന്നു് അവിടെ ഒരു പന്തം നാട്ടി താൻ കൈക്കുഞ്ഞാക്കിയിരുന്ന കള്ളിക്കൊമ്പും അവിടെ നട്ടു് ആകാശത്തേക്കു പറന്നുപോയി. ശാന്തിക്കാരൻ ദാസിയെ കൊന്നതു് അഗസ്തീശ്വരം താലൂക്കിൽ പെട്ട കള്ളിയങ്കാടു് എന്ന സ്ഥലത്തുവച്ചായിരുന്നു. അവിടെ ഇന്നും പഞ്ചവൻകാട്ടു് ഇശക്കി എന്ന ദുർദ്ദേവത കുടിയിരിക്കുന്ന ഒരു ക്ഷേത്രമുണ്ടു്. ആ പാട്ടിൽനിന്നു് ഒരു ഭാഗം താഴെ ചേർക്കുന്നു.
“കൊടുക്ക മുതലില്ലാമൽ കൂറിവന്ത മറയോനും
അടുത്ത നാളിൽ വേളയിലെ അവൾ വീട്ടിൽ പോയിരുന്താൻ.
കൈപ്പൊരുളുമില്ലാമൽ കാതലിയാൾ കാണവില്ലൈ.
നിറവില്ലാപ്പാതകത്തി നിഷ്ടൂരത്തായ്ക്കിഴവി
മറയോനൈക്കണ്ട പിമ്പേ മകളോടേ ചണ്ടയിട്ടാൾ
‘അരക്കാശു കിടയാതേ ആൺപിള്ളൈയോടിരുന്തു
ചിരിത്തു വിളയാടുവതും തിനന്തിനമായലക്കൊടുപ്പും
കഴുകടിയിൽ നാപോലെ കാത്തിരുന്തും തൂങ്കുകിറായു്.’
നേരാക വേതിയൻതൻ നെഞ്ചുനേരേ കാൽ നീട്ടി
വാരുമെൻറു ചൊല്ലാമൽ വാർത്തകൂറാതേയിരുന്താൾ.
‘കൂത്താടുമവർ വീടു കൊണ്ടകാണിയോ ഉനക്കു?
ഉത്തരവുമില്ലാമൽ ഓയാതേ വരുവാനേൻ?
ചെത്തവനേ, പാപ്പാനേ, തിണ്ണൈവിട്ടു് എഴുന്തിരേടാ,’
കിഴവിയുടെ പേച്ചൈയെല്ലാം കേട്ടിരുന്ത മറയോനും
അഴുതുകൊണ്ടു്, അവനുടയ അകരമതിൽപ്പോകാമൽ,
കൊണ്ടാടിപ്പുചൈ ചെയ്യും കോവിലുക്കും പോകാമൽ,
പട്ടണത്തെ വിട്ടിറങ്കി പ്പരദേശം പോനാനേ.”
12.9മറ്റു ചില പാട്ടുകൾ
ഇനിയും (1) ഉദയഗിരിക്കോട്ടയിൽ അരശിൻമൂട്ടിൽ അഗ്നിപ്രവേശം ചെയ്ത സതി ചെമ്പകവല്ലി മുതലായി പല സ്ത്രീരത്നങ്ങളേയും (2) കവിശ്രേഷ്ഠനായ കോട്ടയത്തു തമ്പുരാൻ തുടങ്ങി പല പുരുഷകേസരികളേയും പറ്റി പാട്ടുകളുണ്ടു്. അവയെ സ്ഥലദൗർലഭ്യത്താൽ ഇവിടെ പരാമർശിക്കുന്നില്ല. കോട്ടയത്തു തമ്പുരാനെപ്പറ്റിയുള്ള പാട്ടിനു പുതുവാതപ്പാട്ടു് എന്നാണു് പേർ പറയുന്നതു്. പഞ്ചവൻകാട്ടു നീലി, ചെമ്പകവല്ലി, പുതുവാത, ഇരവിക്കുട്ടിപ്പിള്ള ഈ നാലുപാട്ടുകളിൽനിന്നു് അനേകം ഭാഗങ്ങൾ ഞാൻ സാഹിത്യ പരിഷത്ത്രൈമാസികത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടു്.
12.10ചരിത്രമാത്രപരങ്ങളായ ഗാനങ്ങൾ
ദേശചരിത്രത്തെ മാത്രം പ്രതിപാദിക്കുന്ന വേറേ ചില പാട്ടുകളുണ്ടു്; അവയെക്കൊണ്ടു പാരത്രികമായ ഫലമൊന്നും തൽക്കർത്താക്കൾ ഉദ്ദേശിച്ചിട്ടില്ല. അത്തരത്തിലുള്ള പാട്ടുകളാണു് (1) വലിയതമ്പി കുഞ്ചുത്തമ്പികഥ. (2) ധർമ്മരാജാവിന്റെ രാമേശ്വരയാത്ര. (3) ദിവാൻവെറ്റി മുതലായവ. തിരുവിതാങ്കൂറിലെ വീരമാർത്താണ്ഡവർമ്മ മഹാരാജാവിനും അദ്ദേഹത്തിന്റെ മാതുലനായ രാമവർമ്മ മഹാരാജാവിന്റെ പുത്രന്മാരായ വലിയ തമ്പി, കുഞ്ചു തമ്പി, ഇവർക്കും തമ്മിലുണ്ടായ വിരോധത്തിന്റെ കാരണവും, തന്നിമിത്തം രാജ്യത്തിൽ സംഭവിച്ച അന്തഃഛിദ്രവും, തമ്പിമാരുടെ വധവും മറ്റുമാണു് ഇവയിൽ ആദ്യത്തെ പാട്ടിൽ വർണ്ണിക്കുന്നതു്. ഒരു ഭാഗം ഉദ്ധരിക്കാം. തമ്പിമാരുടെ അകാലമരണം കേട്ടു് അവരുടെ മാതാവു വ്യസനിക്കുകയാണു്.
“പട്ടുവിട്ടാരെൻറ വാർത്തൈ പൈന്തൊടിയാൾതാൻ കേട്ടു
ചുട്ടുവിട്ട മെഴുകതുപോൽ ചോർന്തു ഉടൽ തള്ളാടി.
പട്ടുവിട വരുകുതെമ്പാൾ പാലകരൈക്കാണാമൽ
കട്ടിവൈത്ത പൊന്നതുപോൽ കളൈന്തേനേ എന്മകനൈ.
വീടുവിട്ടേൻ നാനൊരു നാൾ വീത്തിരുന്താലെന്ന പലൻ?
ഇങ്കിരുന്താൽ പലനുമില്ലൈ; ഇറന്താലും പലനുമില്ലൈ;
കൊതിക്കുതല്ലോ വയറതുതാൻ കുഞ്ചുതമ്പീയെൻറുഴുതാൾ.
അഴുതാളേ തായാരും ആണഴകാ വലിയ തമ്പീ,
പെറ്റ വയർ കൊതിക്കുതല്ലോ പുത്തിരരൈക്കാണാമൽ.
പറ്റിവയറെരിയുതല്ലോ പറപ്പാകത്തോൻറുതല്ലോ.
***
അഴുതാളേ തായാരും ആയിഴയാൾ തങ്കയരും
***
അഴുതാളേ എൻ പിറപ്പേ, ആരു തുണൈ എന്തനുക്കു?
***
മന്നരുടൻ പകൈത്തവർകൾ വയ്യകത്തിലിരിപ്പതുണ്ടോ?”
ധർമ്മരാജാവെന്ന വിശിഷ്ടബിരുദത്താൽ പ്രഖ്യാതനായ രാമവർമ്മ മഹാരാജാവു 959-ൽ രാമേശ്വരത്തേയ്ക്കു തീർത്ഥസ്നാനത്തിനു് എഴുന്നള്ളിയതിനെപ്പറ്റിയുള്ള ഒരു പാട്ടാണു് രാമേശ്വരയാത്ര. ഇതും എന്റെ ഒരു ഉപന്യാസത്തിനു വിഷയീഭവിച്ചിട്ടുണ്ടു്. ദിവാൻവെറ്റി എന്നതു രാമവർമ്മ മഹാരാജാവിന്റേയും ദിവാൻ കേശവദാസന്റേയും മഹിമകളെ വാഴ്ത്തുന്ന ഒരു ഗാനമാകുന്നു. അതു തോവാളത്താലൂക്കിൽപ്പെട്ട ചെമ്പകരാമൻ പുത്തൂരിൽ തിരുവാനന്തം എന്ന ഒരു കവിയുടെ കൃതിയാണു്; അതിന്റെ നിർമ്മിതി കൊല്ലം 970-ാമാണ്ടു തുലാമാസം 28-ാംനുയുമാണു്. മഹാരാജാവു് ആലുവായിൽ അനുഷ്ഠിച്ച യാഗത്തെപ്പറ്റി കവി ഇങ്ങനെ വർണ്ണിക്കുന്നു.
“ഉരൈതേറി രാമവർമ്മരുലകെല്ലാം നലമതാക
ത്തരൈ പുകഴാൽവായെൻറു തലമതിലില്ലം കട്ടി
നിരൈ പുകഴ്വെൾവിയാകും നിറവേറ്റ വേണുമെൻറു
തിരൈ കടലു് തുയലു് മാല്വന്തു തെരിചനം ചാതിത്താരെ
താരണി പുകഴും വേന്തർ തർമ്മമാൽ രാമവർമ്മർ
നേർതരും മന്ത്രിമാർക്കും രകചിയച്ചെയ്തിചൊല്ലി
പാർ പുകഴാല്വായു് തന്നിൽ പതിനെട്ടു ഇല്ലങ്കട്ടി
ചീർ പുകത്താനംചെയ്തു ജയവേൾവിയാകം ചെയ്താർ.”
ടിപ്പുവിന്റെ സന്ദേശമാണു് താഴെക്കാണുന്നതു്.
“മെയ്ത്തതോർ പെരുമ്പടൈപ്പുവേന്തനുമറിന്തിരുക്ക
തത്തിചേരയ്തർ ടിപ്പു തളകർത്തൻ പടചിച്ചായ്പു
അത്തലംതന്നിൽ വന്തു അരചരൈക്കൂടിക്കണ്ടു
ഉത്തതോർ ടിപ്പുചൊന്ന ഉറുതിയൈയറിവിത്താനേ.”
“അറിവുടൻ നീതികൾ വേണമതു തരവില്ലൈയാനാൽ
ക്കുറിയുടൻ പടൈയെഴുമ്പിക്കോട്ടൈയിൽ വരുവോമെന്ന.”
“അറിവുള്ള ചിങ്കത്തിൻപാലാനൈ വന്തെതിർക്കുമാകില്
തെറിപടും യാനൈ തോർക്കും ചിങ്കമേ വെല്ലു” മെൻറാർ.
“വെല്ലുവോമെതിർപ്പാനാകിൽ, വെരുട്ടുവോം വെരുട്ടിയോട്ടി
ക്കൊല്ലുവോം ശ്രീരങ്കത്തിൽക്കോട്ടൈയും പിടിപ്പോമെൻറു
ചൊല്ലുവായുനക്കു മേലാം തുരയയ്തർ ടിപ്പുക്കെൻറാർ;
വല്ലതോർ വടചിപോനാൻ; മന്നർ പാരരചുചെയ്താർ.”
ഈ പാട്ടിനും മറ്റും പറയത്തക്ക പഴക്കമില്ലെന്നു പറയേണ്ടതില്ലല്ലോ.
12.11ദേവാരാധനത്തിനു് ഉപയുക്തങ്ങളായ ഗാനങ്ങൾ
ശാസ്താവിനേയും സർപ്പങ്ങളേയും പ്രീതിപ്പെടുത്തുന്നതിനുള്ള ഗാനങ്ങളും ഇത്തരത്തിലുള്ള മലയാംതമിഴ്പ്പാട്ടുകളുടെ കൂട്ടത്തിൽ കാണ്മാനുണ്ടു്. ശാസ്താമ്പാട്ടു വളരെ ഹൃദയങ്ഗമമാണു്. ഒരു കാലത്തു് ആ പാട്ടു മാത്രമേ വില്ലുകൊട്ടിപ്പാടി വന്നിരുന്നുള്ളു എന്നും പിന്നീടാണു് അപമൃത്യുവശഗന്മാരെയും മറ്റും തൃപ്തിപ്പെടുത്തുന്ന ഗാനങ്ങൾ നടപ്പായതെന്നുമാണു് ഐതിഹ്യം. അതു പക്ഷേ വാസ്തവമായിരിക്കാം. എന്തെന്നാൽ ശാസ്താംപാട്ടിന്റെ ആരംഭത്തിലുള്ള
“താനാകിന പൊന്നും കൈലാസത്തിൽ
തക്ക ശിവനുമയാളും വീറ്റിരുന്താർ;
ഇരുന്താരസുരർകളും പാതാളത്തിൽ
ഇരുഷി മുകിൽവർണ്ണൻ ചക്കിറത്താൽ
വരുന്തിയിരുന്താരേയസുരർ കുലം”
എന്ന പാട്ടു ‘ഗണപതി’പോലെ മറ്റു ഗാനങ്ങളുടേയും പീഠികയായി പാടാറുണ്ടു്; ശാസ്താമ്പാട്ടിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം. രാജാവിന്റെ പട്ടമഹിഷി തലവേദന മാറ്റുവാൻ പുലിപ്പാൽ വേണമെന്നു പറയുകയാൽ ശാസ്താവു പുലിയേയും പുലിക്കുട്ടിയേയുംകൊണ്ടു മധുരയിലെ ചെട്ടിത്തെരുവിൽക്കൂടിപ്പോകുന്നതാണു് സന്ദർഭം.
ആപത്തുക്കാക വന്തു പിടിത്തുതേ
അരചരുക്കും വിചാരമില്ലാമലേ
പാവത്താലന്തത്തേവിയാർ ചൊൽകേട്ടു
പട്ടണത്തൈ അഴിക്കിറാർ പാവികൾ.
പാവിയേ പുലി അന്നാ വരുകുതേ;
പറ്റിപ്പറ്റിക്കടയറൈ തന്നിലേ.
ആ വിതിയെൻറലറി വിഴുവാരും
അണ്ണൻ തമ്പിയൈക്കാണാമൽ തേടുവാർ.
തേടിയ പൊൻപണങ്കളൈയും വിട്ടു
ജീരകപ്പൈയും കൊണ്ടോടുവാൻ ചെട്ടി.
വാടിയെൻറു മരുമകൻ ചെട്ടിയാർ
മാമിയാരുടെ കൈയെപ്പിടിക്കവേ
കൈപ്പിടിത്തു മരുമകൻ തന്നുടൻ
കണവനെൻറു നടന്താളേ ചെട്ടിച്ചി.”
12.12ചില മലയാളം വില്പാട്ടുകൾ
സുഭദ്രാഹരണം, കീചകവധം മുതലായ കഥകളെ അധികരിച്ചു മലയാളഭാഷയിൽ വില്പാട്ടുകൾ ചിലർ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവ എല്ലാംതന്നെ ഗുണരഹിതങ്ങളും ദോഷഭൂയിഷ്ഠങ്ങളുമാണെന്നു പറയേണ്ടിയിരിക്കുന്നു. അവയെ ചേർപ്പെന്നും പുത്തനെന്നും മറ്റും പറയുന്നതിൽനിന്നുതന്നെ അവയുടെ നവ്യത്വം വ്യക്തമാകുന്നതാണല്ലോ. കീചകവധം പാട്ടിന്റെ ആരംഭം ഇങ്ങനെയാണു്.
“സാരമുടനിസ്സഭയിൽ വന്നിരിക്കും
സജ്ജനങ്ങൾ കേൾപ്പതിനു സഹിതമാക
ഭാരതത്തിൽപ്പാടിടുന്ന കീചകന്റെ
പരമാർത്ഥമതു പറവാനായിയിന്നു
നാരിയതാം പാഞ്ചാലികാരണത്താൽ
നരകപുരമതിൽപ്പോയിട്ടുള്ള മാർഗ്ഗം
സാരത്തിനോടുപാടും പുലവർ കേൾക്ക
സ്സൽക്കഥയെ കവിതയാകക്കോർത്തു ചൊല്വൻ.”
12.13രാമകഥപ്പാട്ടു്
ഇപ്പോൾതന്നെ വേണ്ടതിലധികം നീണ്ടുപോയിരിക്കുന്ന ഈ അദ്ധ്യായം ഇവിടെ സമാപിക്കേണ്ടിയിരിക്കുന്നു. അതിനുമുമ്പു തെക്കൻപാട്ടുകളുടെ നടുനായകമായ രാമകഥപ്പാട്ടിനെപ്പറ്റിക്കൂടി സ്വല്പം പ്രസ്താവിക്കേണ്ടതായുണ്ടു്. രാമകഥപ്പാട്ടു പാടുന്നതു വിഷ്ണുക്ഷേത്രങ്ങളിലാണു്; അതിനുള്ള ഉപകരണം ‘ചന്ദ്രവളയം’ എന്ന ഒറ്റവാദ്യവുമാണു്.
നെയ്യാറ്റിൻകരത്താലൂക്കിൽ കോവളത്തിനു സമീപമായി ആവാടുതുറ (ഔവാടുതുറയെന്നും പറയും) എന്നൊരു സ്ഥലമുണ്ടു്. അവിടത്തുകാരനായ അയ്യപ്പിള്ള ആശാനാണു് പ്രസ്തുതകാവ്യത്തിന്റെ നിർമ്മാതാവു്. അദ്ദേഹം ഒരു നായരായിരുന്നു എങ്കിലും നല്ല തമിഴ്ഭാഷാപണ്ഡിതനായിരുന്നതിനാൽ തന്റെ കൃതി രചിച്ചതു മലയാംതമിഴിലാണു്. രാമകഥ ബാലകാണ്ഡത്തിന്റെ ആരംഭംമുതൽ യുദ്ധകാണ്ഡത്തിന്റെ അവസാനംവരെ ഞാൻ കണ്ടിട്ടുണ്ടു്. അതിനപ്പുറം ആ കാവ്യം തുടരുന്നുവോ എന്നറിഞ്ഞുകൂടാ. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കുവാൻ അനുജനെ നിയോഗിച്ചിട്ടു തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ശീവേലി തൊഴാനായി പോയെന്നും ദീപാരാധന കഴിഞ്ഞു വെളിയിലിറങ്ങിയപ്പോൾ ഒരു വൃദ്ധനെക്കണ്ടു് അദ്ദേഹത്തോടു തനിക്കു വല്ലതും വേണമെന്നു് അപേക്ഷിച്ചു എന്നും അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തതു ഭക്ഷിച്ചു എന്നും പിന്നീടു മാടത്തിലേക്കുള്ള യാത്ര പാട്ടുപാടിക്കൊണ്ടായിരുന്നു എന്നുമുള്ള ഐതിഹ്യം വിശ്വസനീയമായി തോന്നുന്നില്ല; അത്രയ്ക്കു സർവതോമുഖമായ പാണ്ഡിത്യം ആ കവിപുങ്ഗവൻ രാമകഥയിൽ പ്രകടിപ്പിച്ചിട്ടുണ്ടു്. ആശാന്റെ അനുജൻ അയ്യനപ്പിള്ള ആ പഴത്തിന്റെ തൊലി തിന്നു് ഒരു സാധാരണ കവിയുമായി പോലും! ഈ കഥയ്ക്കും വാസുഭട്ടതിരിയെ സംബന്ധിച്ചുള്ള ഐതിഹ്യത്തിനും തമ്മിൽ ശങ്കാജനകമായ ഐകരൂപ്യം കാണുന്നതും ഈ അവസരത്തിൽ സ്മരണീയമാണു്. അയ്യനപ്പിള്ള മലയാളത്തിലാണു് അദ്ദേഹത്തിന്റെ ഭാരതം പാട്ടു രചിച്ചിട്ടുള്ളതു്.
12.13.1അയ്യപ്പിള്ള ആശാന്റെ കാലം
രാമകഥപ്പാട്ടിന്റെ മുഖവുരയായി പാടിവരാറുള്ള ഒരു പാട്ടിൽ
“അയൻ പൊരുളാൽ നാരതരും പുറ്റിനോടു
മരുൾ മുനിവൻ വാഴ്ത്തിയുരൈത്തതാക
പരൻ കതയൈ കമ്പർ പന്തീരായിരത്താൽ
പകർന്ത കതൈ കണ്ണശ്ശനിൽപ്പാതിയാം;
തരന്തരമായ് വിളങ്ങുമൊഴിയതനിൽപ്പാതി
തനിവിനയിലൗവാടു തുറയിലയ്യൻ
വിരന്തുടനിരാമനാമം ചൊന്ന ചൊല്ലൈ
മേലുംതപൈതനിലടിയേൻ വിള്ളിന്റേനേ”
എന്നൊരു ഭാഗമുണ്ടു്. അതിനെ ആസ്പദമാക്കി ഞാൻ അയ്യപ്പിള്ള ആശാന്റെ ജീവിതകാലം കണ്ണശ്ശനു പിന്നീടാണെന്നു് എന്റെ “പ്രാചീന മലയാളമാതൃകകൾ – ഒന്നാംഭാഗം” എന്ന പുസ്തകത്തിന്റെ അവതാരികയിൽ പ്രസ്താവിക്കുകയുണ്ടായി. ഇന്നും എന്റെ അഭിപ്രായം അതുതന്നെയാണു്. ഇതിൽനിന്നു പ്രസ്തുത കവി ജീവിച്ചിരുന്നതു കൊല്ലം ഏഴാംശതകത്തിലാണെന്നു വന്നുകൂടുന്നു. രാമകഥയ്ക്കു് അതിനെക്കാൾ പഴക്കം കല്പിക്കുവാൻ പാടില്ലെന്നുള്ളതു് അയ്യനപ്പിള്ളയുടെ ഭാരതം പാട്ടിൽനിന്നു് ഒരു ഭാഗം ഉദ്ധരിച്ചു തെളിയിക്കാം. പാണ്ഡവന്മാർ പാഞ്ചാലിയെ പാണിഗ്രഹണം ചെയ്തതിനുമേലുള്ള സന്ദർഭമാണു് അതിൽ വിവരിക്കുന്നതു്.
“ധർമ്മപുത്രർ നല്ലതോരു സ്ത്രീധനങ്ങളും വരിച്ചു
സൗഖ്യമോടവിടെ മേവും നാളിലേ
വർമ്മമൊടു പൊരുതുപോയ കർണ്ണനും സുയോധനനും
മന്തിരിച്ചു തമ്മിലൊക്ക മുദ്രയായ്
ദുർമ്മദമതുള്ളതോരു മന്നരേയരക്കറയിൽ
ചുട്ടുകൊന്നതെങ്ങനെ ജീവിച്ചതും?
വർമ്മമുണ്ടു വല്ലജാതിയുമവരെക്കൊന്നിടായ്കിൽ
പാഞ്ചാലമഹിപൻ നല്ല ബന്ധുവോ?
ബന്ധുവാമവൻ പുരത്തിലേ പടയെടുത്തു ചെന്നു
വിരവിലൈവരേയും കൊല്ലവേണമേ.
ശാന്തവ [24] പാഞ്ചാലനേയും കൂടവേയറുതിചെയ്തു
തക്ക പെണ്ണിനേയും കൊണ്ടുപോരണം.
വേന്തർ തങ്ങളിൽപ്പറയും ചെയ്തിയൊക്ക ഭീഷ്മർ കേട്ടു
വേണ്ടയിതു നല്ലതല്ലയെന്നനർ.”
നിരണം കവികളുടെ കൃതികൾക്കോ ഇതിനോ പ്രാചീനതയെന്നു പണ്ഡിതന്മാർക്കു നിർണ്ണയിക്കുവാൻ പ്രയാസമില്ലല്ലോ.
12.13.2അയ്യപ്പിള്ള ആശാന്റെ കവിതാരീതി
ആശാന്റെ കവിതാരീതി ഒന്നുരണ്ടുദാഹരണങ്ങൾകൊണ്ടു വിശദമാക്കാം. വിരുത്തവും പാട്ടുമായാണു് രാമകഥപ്പാട്ടു നിർമ്മിച്ചിട്ടുള്ളതു്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്നു ദീർഘമായ ഒരു പാട്ടും; പിന്നെയും അതേമാതിരി നിബന്ധം – ഇതാണു് അദ്ദേഹത്തിന്റെ രചനാസമ്പ്രദായം. വിരുത്തത്തിന്റെ ഉദാഹരണങ്ങളാണു് താഴെക്കാണുന്നതു്.
“അതിചയിത്തന്നം വാങ്കിയരചനും തേവിമാരൈ
മതിചിറന്തഴൈത്തനേരം മകിഴ്ന്തുവന്തരുകിരുന്താർ.
പുതുമതിനുതലിമാർക്കുപ്പുത്തിരരുണ്ടാവാനായ്
ചതുർമ്മുകൻ പടൈത്തനേരം തചരതർ പകുത്താർ ചോറ്റൈ.”
(ബാലകാണ്ഡം) “തരതനിലറം വളർക്കും ചങ്കണിതരന്മേലാചൈ
കരുതിനാർ; പലരും നേചം കമലലോചനനിൽ വൈത്താർ;
പുരവലനതൈയറിന്തു പുതൽവനൈയിനുതായ്നാടി
യൊരു തിനം കിരണപീടത്തെയ്തിനനുമ്പർക്കൊത്തോൻ.”
(അയോദ്ധ്യാകാണ്ഡം)
അടിയിൽ ചേർക്കുന്നതു ആസന്നമരണനായ ബാലി ശ്രീരാമനോടു പറയുന്ന പരിഭവവാക്യങ്ങൾ അടങ്ങിയ പാട്ടിലെ ഒരു ഭാഗമാണു്.
“മന്നാ നീയേതുക്കെന്നെയെയ്തായു് – പുത്തി
ചൊന്നതാർ കുരങ്കകളൈക്കൊൻറാക്കിലാമോ? (മന്നാ)
മന്നർ ചിലർ കേട്ടാലും ചിരിക്കും – താരൈ
മടിയാമലനല് വളർത്തു മരിക്കും – പാരിൽ
അന്നേരം ഇരവിതേരിലിരിക്കും – അന്ത
ഇളയവനും നലമായ്ച്ചെൻറിരുന്തരശു പരിക്കും (മന്നാ)
തമ്പിക്കു തമയനൊൻറു പിഴൈത്താൽ – നാങ്ക –
ളിരുവരൈയുമൊരു തലത്തിലഴൈത്താൽ – അൻറു
വമ്പുചെയ്തവർകളെ നീ വതിത്താൽ – ഞായ
മിന്തവഴികേടു ചെയ്തതുന്തൻ വാളിയുടമതത്താൽ. (മന്നാ)
തചരതർക്കു നാൻ പിഴൈത്തതുണ്ടോ? – ഉങ്കൾ
തിരവിയങ്കൾ കളവാണ്ടതുണ്ടോ? – ഒരു
വചകളുമേ നാൻ പറൈന്തതുണ്ടോ? – അന്ത
വനത്തിടയിൽ താടകൈപോൽ വന്തവകൈയുണ്ടോ? (മന്നാ)
***
വേട്ട പെണ്ണൈക്കളവാണ്ട കള്ളനങ്കിരിക്ക
വെറുതാവിലേ നാനും കിടന്തിങ്കേ മരിക്ക
ചാട്ടമറ്റ കുരങ്കൈയെറുമ്പരിക്ക – തമ്മൈ–
ത്തരംകെടുത്ത രാവണനുമങ്കിരുന്തു ചിരിക്ക. (മന്നാ)
ചതിത്തിരുന്തു വാളിതൊടലാമോ? – തമ്പി
ചതിയനുടെ ചൊൽ കേൾക്കലാമോ? – ആർക്കും
എതിർത്തിപ്പോരിലെന്നൈ വെല്ലലാമോ? – തേവി
യിവനാലെ ചിറമീണ്ടു ഇക്കരയിലാമോ? (മന്നാ)
തൻപതി [25] യും രാവണനുക്കാച്ചേ – തേടി
ത്തനിത്തൊരുവൻമാർക്കപന്തുവാച്ചേ – ഇനി
എൻപതിയുമടുത്താരുക്കാച്ചേ – ഉലകിൽ
എളിയോർക്കും പെരിയോർക്കുമിതൊരു പേച്ചാച്ചേ.” (മന്നാ) (കിഷ്കിന്ധാകാണ്ഡം)
ആശാൻ മലയാളത്തിൽ പ്രസ്തുതകൃതി രചിക്കാത്തതു മലയാളകവിതകളുടെ ഭാഗ്യമാണു്; മലയാളത്തിന്റെ ദൗർഭാഗ്യവും. അത്രയ്ക്കു നന്നായിട്ടുണ്ടു് അതിലെ പല ഭാഗങ്ങളും.
ഇനിയും കേരളത്തിന്റെ ഓരോ ഭാഗത്തും മുക്കിലും മൂലയിലുമായി ഒളിഞ്ഞും മറഞ്ഞും, തേഞ്ഞും മാഞ്ഞും, എത്രയെത്ര നാടോടിപ്പാട്ടുകൾ ആസന്നമൃത്യുക്കളായി കിടക്കുന്നു! ഈ പുസ്തകത്തിൽ അവയെപ്പറ്റിയുള്ള പ്രപഞ്ചനം ഇനിയും തുടർന്നുകൊണ്ടുപോകുന്നതിനു് അശേഷം സൗകര്യമില്ലല്ലോ. അതുകൊണ്ടു് ഈ പ്രകരണം ഇവിടെ അവസാനിപ്പിക്കാം. അവയുടെ നിർമ്മാതാക്കൾ പ്രായേണ അപണ്ഡിതന്മാരായിരുന്നു എന്നു മുൻപു പ്രസ്താവിച്ചുവല്ലോ. എന്നാൽ അവർക്കു തന്നിമിത്തം മനോധർമ്മവും കവനപാടവവുമില്ലായിരുന്നു എന്നു ശഠിച്ചുകൂടുന്നതല്ല. സഹൃദയഹൃദയങ്ങളെ വികാരതരളിതങ്ങളാക്കുന്നതാണു് കവിധർമ്മമെങ്കിൽ അതു് അവരിൽ പലർക്കും പരിപൂർണ്ണമായുണ്ടായിരുന്നു. എന്നു മാത്രമല്ല അവരുടെ കൃതികളിലെ ചില ഭാഗങ്ങൾ പാടിക്കേൾക്കുമ്പോൾ കാശ്യപാശ്രമത്തിൽ ശകുന്തളയെ കാണുന്ന അവസരത്തിൽ ദുഷ്ഷന്തൻ ചൊല്ലുന്ന
“ശുദ്ധാന്തദുർല്ലഭമിദം വപുരാശ്രമവാസിനോ യദി ജനസ്യ
ദുരീകൃതാഃ ഖലു ഗുണൈരുദ്യാനലതാ വനലതാഭിഃ”
എന്ന ശ്ലോകം നമ്മുടെ സ്മൃതിപഥത്തെ നാമറിയാതെതന്നെ അധിരോഹണം ചെയ്തുപോകുന്നു. ഈ പാട്ടുകൾ കിട്ടുന്നിടത്തോളം ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുന്നതിനേക്കാൾ അവിളംബ്യമായ ഒരു കർത്തവ്യം ഭാഷാഭിമാനികളെ അഭിമുഖീകരിക്കുന്നില്ല എന്നു് ഒന്നുകൂടി ഊന്നിപ്പറയുവാൻ ഈ അവസരം വിനിയോഗിച്ചുകൊണ്ടു് വിരമിയ്ക്കുന്നു.
കുറിപ്പുകൾ
1 ഇദ്ദേഹത്തെപ്പറ്റി വേറേ രേഖകൾ കണ്ടിട്ടില്ല.
2 ആ വീരനു് ഇരുമ്പുകൊടിയുണ്ടായിരുന്നതിനാലാണു് ഈ ബിരുദം ലഭിച്ചതു്.
അദ്ധ്യായം 13 - ഭാഷാകൃതികൾ (പദ്യം) I
(ക്രി. പി. 1300 വരെ)
13.1പാട്ടും പാണ്ഡ്യഭാഷാസാരൂപ്യവും
ലീലാതിലകകാരന്റെ മതമനുസരിച്ചു സാക്ഷാൽ സാഹിത്യകോടിയിൽ അങ്ഗീകാരത്തിനു് അർഹമായ പാട്ടിന്റെ ലക്ഷണമെന്തെന്നു് ആറാമധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. “ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകമോനാവൃത്തവിശേഷയുക്തം പാട്ടു്” എന്നുള്ള നിർവചനസൂത്രത്തിന്റെ വൃത്തിയിൽ “പാണ്ഡ്യഭാഷാ സാരൂപ്യം ബാഹുല്യേന പാട്ടിൽ കേരളഭാഷായാം ഭവതി” എന്നൊരു വസ്തുസ്ഥിതിപ്രകാശകമായ പങ്ക്തി കാണുന്നുണ്ടു്. മലയാളഭാഷയിൽ കവികൾ ‘പാട്ടു്’ എന്ന ഇനത്തിൽ ഗ്രന്ഥങ്ങൾ രചിക്കുമ്പോൾ അവ പ്രായേണ ചെന്തമിഴിലെ പാട്ടുകൾപോലെ തോന്നുമെന്നാണു് ആ പ്രസ്താവനയിലെ വിവക്ഷ. അതു് അനുചിതമോ അസ്വാഭാവികമോ അല്ല; എന്തെന്നാൻ ആദികാലത്തു കേരളീയഭാഷാകവികൾ ചെന്തമിഴിൽത്തന്നെയാണല്ലോ കവനംചെയ്തുവന്നതു്. വ്യാകരണം, നിഘണ്ടു മുതലായ ലക്ഷണഗ്രന്ഥങ്ങൾക്കും അവയ്ക്കു ചെന്തമിഴിനെത്തന്നെയാണു് ആശ്രയിക്കേണ്ടിയിരുന്നതു്. അതുകൊണ്ടാണു് ലീലാതിലകത്തിൽ ഉദ്ധൃതമായ “തരതലന്താനളന്താ” എന്ന പാട്ടു് ചെന്തമിഴിനോടു് ഏറ്റവും ഇണങ്ങിയിരിക്കുന്നതു്. ആ പാട്ടു് ഒരു മുക്തകമോ ആരെങ്കിലും നിർമ്മിച്ച ശ്രീപത്മനാഭസ്തോത്രമാല്യത്തിലെ ഒരു പുഷ്പമോ എന്നറിവാൻ നിവൃത്തിയില്ല. ലീലാതിലകകാരൻ പാട്ടിനു് നിർദ്ദേശിച്ചിട്ടുള്ള സകല നിയമങ്ങൾക്കും ആദ്യന്തം വിധേയമായി ആ വകുപ്പിൽ ഒരൊറ്റ ഗ്രന്ഥം മാത്രമേ നമുക്കു് ഇതഃപര്യന്തം ലഭിച്ചിട്ടുള്ളു. അതു മലയാളത്തിന്റെ യഥാർത്ഥമൂലധനമായ രാമചരിതമല്ലാതെ മറ്റൊന്നുമല്ലെന്നു പറയേണ്ടതില്ലല്ലോ. വേറേയും പല ഗ്രന്ഥങ്ങൾ ആ രീതിയിൽ വിരചിതങ്ങളായിരുന്നിരിക്കാം; അവ നശിച്ചുപോയെന്നാണു് തോന്നുന്നതു്. എങ്കിലും ആ ഒരു കൃതികൊണ്ടുതന്നെ ഭാഷയ്ക്കു ഭാഗ്യവശാൽ പരിപൂർണ്ണമായി അഭിമാനംകൊള്ളാവുന്നതാണു്. അത്രയ്ക്കുണ്ടു് അതിന്റെ ബഹുമുഖവും വിശ്വോത്തരവുമായ മാഹാത്മ്യം.
13.2രാമചരിതം – ഗ്രന്ഥത്തിന്റെ സ്വരൂപം
രാമചരിതത്തിലെ ആദ്യത്തെ മുപ്പതു പരിച്ഛേദങ്ങൾ ഞാൻ 1092-ൽ “പ്രാചീനമലയാളമാതൃകകൾ ഒന്നാംഭാഗം” എന്ന പുസ്തകത്തിന്റെ പ്രധാനാംശമായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി; 1107-ൽ തിരുവിതാംകൂർഗവൺമെന്റിന്റെ പൗരസ്ത്യ ഗ്രന്ഥപ്രകാശകൻ അതു സമഗ്രമായ രൂപത്തിൽ ശ്രീചിത്രോദയമഞ്ജരീഭാഷാഗ്രന്ഥാവലിയിലെ നാലാം നമ്പരായി അച്ചടിപ്പിക്കുകയും ചെയ്തു. പക്ഷേ ആ പതിപ്പു് അത്യന്തം സ്ഖലിതജടിലമാണു്. രാമചരിതത്തിൽ ആകെ നൂറ്ററുപത്തി നാലു പരിച്ഛേദങ്ങളും ഓരോ പരിച്ഛേദത്തിലും പ്രായേണ പതിനൊന്നു വീതം പാട്ടുകളുമുണ്ടു്. പന്ത്രണ്ടുവീതം പാട്ടുകളുള്ള പതിന്നാലും പത്തുവീതമുള്ള നാലും പരിച്ഛേദങ്ങളുമില്ലെന്നില്ല. [1] അങ്ങനെ മൊത്തത്തിൽ 1814 പാട്ടുകളുൾക്കൊള്ളുന്ന ഒരു ബൃഹൽകൃതിയാണു് രാമചരിതം. ഓരോ പരിച്ഛേദത്തിലും പതിനൊന്നു പാട്ടുകൾവീതം ഉൾപ്പെടുത്തുക എന്നുള്ളതു ചില നായനാരന്മാരുടേയും ആഴ്വാരന്മാരുടെയും ശൈലിയുടെ അനുകരണമാകുന്നു. സംബന്ധർ, അപ്പർ ഇവരുടെ തേവാരങ്ങളിലേയും പെരിയാഴ്വാർ, ആണ്ടാൾ, കുലശേഖരആഴ്വാർ ഇവരുടെ തിരുമൊഴികളിലേയും പരിച്ഛേദങ്ങൾ ഇത്തരത്തിലുള്ളവയാണു്. അവയിൽ ചില പരിച്ഛേദങ്ങളിൽ പത്തും മറ്റും ചിലവയിൽ ഒൻപതും പാട്ടുകളും കാണ്മാനുണ്ടു്. ഈ പൂർവസൂരികളിൽനിന്നാണു് രാമചരിതകാരൻ പ്രസ്തുത രചനാപദ്ധതി സ്വീകരിച്ചതെന്നു ഞാൻ അനുമാനിക്കുന്നു.
പലമാതിരി വൃത്തങ്ങളിലാണു് ഈ പരിച്ഛേദങ്ങൾ നിർമ്മിച്ചിരിക്കുന്നതെങ്കിലും അവയെല്ലാം ഭിന്നവൃത്തങ്ങളാണെന്നു തെറ്റിദ്ധരിക്കരുതു്. ആകെ ഇരുപതു വൃത്തങ്ങളിലധികം കവി പ്രയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അവ മാറിമാറി പ്രയോഗിക്കുന്നു എന്നേയുള്ളു. മലയാളത്തിൽ ഇന്നു നടപ്പുള്ള പല ദ്രാവിഡവൃത്തങ്ങളുടേയും പൂർവരൂപങ്ങൾ രാമചരിതത്തിൽ കാണ്മാനുണ്ടു്. ‘ഉരയ്ക്കലാമവിടം നിന്നോടൊരുവരതരുണിവാനോർ’ എന്ന ഏഴാമത്തേയും ‘തഴൈനിഴലിലീടും നീടാർ പടക്കോപ്പുമായു്’ എന്ന പതിമ്മൂന്നാമത്തേയും ‘വണ്ണമേലും മരാമരംകൊണ്ടുടൻ’ എന്ന ഇരുപത്തൊന്നാമത്തേയും ‘ഉടലിടമീടും മാരുതിതന്നോടുടനുരചെയ്താൻ വാനരർ കോമാൻ’ എന്ന അൻപത്തൊന്നാമത്തേയും പരിച്ഛേദങ്ങളിലെ വൃത്തങ്ങളാണു് പിൽകാലത്തു യഥാക്രമം കേകയും മണികാഞ്ചിയും ദ്രുതകാകളിയും (പാന) തരങ്ഗിണിയും (ഓട്ടൻതുള്ളൽവൃത്തം) ആയി പരിണമിക്കുന്നതു്. ഇവയിൽ ചിലപ്പതികാരത്തിലും മറ്റും കാണുന്ന ‘അകവൽ’ വൃത്തത്തിന്റെ പരിണതരൂപമാണു് ഓട്ടൻതുളളൽവൃത്തം. നിരണംകൃതികളിൽ പ്രായേണ പ്രയുക്തമായിട്ടുള്ളതു് ഈ വൃത്തംതന്നെയാകുന്നു. ഇതുകൂടാതെ മണികാഞ്ചിയും രാമചരിതം നാലാം പരിച്ഛേദത്തിലെ ‘പിരിയരുതാത നീയിങ്ങനെ പിതാവു വെടിന്തു നാടും’ എന്ന വൃത്തവും മറ്റും കൂടിയുണ്ടു്. ചില പദങ്ങൾക്കെന്നതുപോലെ ചില വൃത്തങ്ങൾക്കും സംസ്കൃതം ദ്രാവിഡഭാഷയോടു കടപ്പെട്ടിരിക്കുന്നു. ‘ഇന്തവണ്ണമേയിരുൾ മറ്റെന്തിതിടതൂര’ എന്ന മൂന്നാമത്തേയും ‘ഏകിനോരളവേ നിചാചരരെങ്കും വൻപടയാക്കിനാർ’ എന്ന ഇരുപത്തിരണ്ടാമത്തേയും ‘പൂണ്ട മൈയലടവേ കളൈന്തു പുകഴ്മിന്നും മന്നവരെഴുന്തുപോർ’ എന്ന പതിനേഴാമത്തേയും ‘കുറവോടു പിളർന്തൊഴുകും കുരുതി’ എന്ന അറുപത്താറാമത്തേയും ‘ഒക്കെങ്ങുമറിഞ്ഞിട്ടവയെല്ലാം നിരവേവീഴ്ന്തു’ എന്ന നൂറാമത്തേയും പരിച്ഛേദങ്ങളിലെ വൃത്തങ്ങളാണു് സംസ്കൃതത്തിൻ യഥാക്രമം, ഇന്ദുവദന, മഞ്ജരി, കുസുമ മഞ്ജരി, തോടകം, മദനാർത്ത എന്നീ വൃത്തങ്ങളായി വികസിക്കുന്നതു്.
എതുകയിലും മോനയിലും കവി പ്രശംസാവഹമായ വിധത്തിൽ ശ്രദ്ധിച്ചിട്ടുണ്ടു്.
“താരിണങ്കിന തഴൈക്കുഴൽമലർത്തയ്യൽമുലൈ–
ത്താവളത്തിലിളകൊള്ളുമരവിന്തനയനാ!
ആരണങ്കളിലെങ്ങും പരമയോകികളുഴ–
ൻറാലുമെൻറുമറിവാനരിയ ഞാനപൊരുളേ!
മാരി വന്തതൊരു മാമലയെടുത്തു തടയും
മായനേയരചനായു് നിചിചരാതിപതിയെ
പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്വാൻ
പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ”
എന്ന പാട്ടിൽ ‘താരിണങ്കിന’ എന്നു തുടങ്ങി ‘നയനാ’ എന്നവസാനിക്കുന്നതുവരെയുള്ളതാണു് പ്രഥമപാദം. രണ്ടുമുതൽ നാലുവരെ പാദങ്ങളിൽ പ്രഥമ പാദത്തിലെ ദ്വിതീയാക്ഷരമായ ‘രി’യുടെ ആവൃത്തി കാണുന്നുണ്ടല്ലോ; അതാണു് എതുക. ഓരോ പാദത്തിനും പൂർവാർദ്ധവും ഉത്തരാർദ്ധവുമുണ്ടു്. മേൽ ഉദ്ധരിച്ച പാട്ടിൽ പൂർവാർദ്ധത്തിലുള്ള താ, മാ, ആ, പോ, ഈ അക്ഷരങ്ങളുടെ ആവർത്തനം യഥാക്രമം ഉത്തരാർദ്ധാരംഭത്തിൽ കാണുന്നുണ്ടല്ലോ; അതാണു് മോന. ദ്രാവിഡകവികൾതന്നെ എതുകയ്ക്കുള്ള പ്രാധാന്യം മോനയ്ക്കു കല്പിയ്ക്കാറില്ല. രണ്ടിനും അതാതിന്റെ നിർദ്ദിഷ്ടസ്ഥാനങ്ങളിൽ അക്ഷരസാജാത്യമല്ലാതെ, അക്ഷരൈക്യം വേണമെന്നു നിർബ്ബന്ധവുമില്ല. ഇവയ്ക്കു പുറമേ ‘അന്താദിപ്രാസവും’ രാമചരിതകാരൻ നിയമേന പ്രയോഗിക്കുന്നു. ഒരു പാട്ടിന്റെ അവസാനത്തിലുള്ള ഏതെങ്കിലും ഒരു പദംകൊണ്ടുവേണം അടുത്ത പാട്ടാരംഭിക്കുവാൻ എന്നുള്ളതാണു് അതിനെ സംബന്ധിച്ച വിധി. അന്താദിപ്രാസം അച്ചടി എന്നല്ല, ലിപിപോലും, ഇല്ലാതിരുന്ന ഒരു കാലത്തു ജനങ്ങളുടെ ധാരണാശക്തിയെ സഹായിക്കുന്നതിനു വേണ്ടി ദ്രാവിഡ കവികൾ കണ്ടുപിടിച്ച ഒരു ഉപായമാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. രാമചരിതത്തിലെ ആദ്യത്തെ പാട്ടു് ‘ഞാനപൊരുളേ’ എന്ന പദത്തിൽ അവസാനിക്കുകയും രണ്ടാമത്തെ പാട്ടു് ‘ഞാനമെങ്കൽ’ എന്നു് ആരംഭിക്കുകയും ചെയ്യുന്നതു നോക്കുക. തമിഴ്സാഹിത്യത്തിൽ ‘അന്താതി’ എന്ന ഇനത്തിലുള്ള ലഘുസ്തോത്രങ്ങളിലാണു് ഈ പ്രാസം സാധാരണമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതു്. എന്നാൽ പൂർവ്വകാലങ്ങളിൽ ഇതരകൃതികളിലും അതിനു പ്രവേശമുണ്ടായിരുന്നു എന്നുള്ളതിനു ‘പതിറ്റുപ്പത്തി’ ലെ നാലാമത്തെ പത്തു് ജ്ഞാപകമാകുന്നു. ഇതു ഞാൻ മുമ്പു സൂചിപ്പിച്ചിട്ടുണ്ടു്. മലയാളസാഹിത്യത്തിൽ പാട്ടു് എന്ന വിഭാഗത്തിൽപ്പെട്ട ഒരു കൃതി എത്ര ദീർഘമായാലും അതിൽ അന്താദിപ്രാസം നിരണംകവികളുടെ കാലത്തുപോലും അനുപേക്ഷണീയമായിരുന്നു. ഓരോ പരിച്ഛേദത്തിന്റേയും സമാപ്തിപോലും ഈ പ്രാസത്തിന്റെ തുടർച്ചയ്ക്കു ബാധകമല്ല.
13.2.1വിഷയം
രാമചരിതം എന്നാണു് ഗ്രന്ഥത്തിന്റെ പേരെന്നു്
“മനകുരുന്തിലിളകൊള്ളുമരവിന്തനയനൻ
മലർമടന്തയൊടുകൂടെ വന്തിരാമചരിതം
കനമഴിന്തു മൊഴിവോർക്കുമതു കേട്ടു മനതാർ
കളികൊൾവോർക്കുമിടരേതുമൊരുപോതുമണയാ.”
എന്ന ഫലശ്രുതിയിൽനിന്നും വെളിവാകുന്നു. അങ്ങിനെയാണെങ്കിലും രാമായണകഥ മുഴുവൻ അതിൽ പ്രതിപാദിക്കണമെന്നു തനിക്കു് ഉദ്ദേശമില്ലെന്നു്
“ഊനമറ്റെഴുമിരാമചരിതത്തിലൊരു തെ–
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്വാൻ
ഞാനുടക്കിനതിനേണനയനേ! നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ.”
എന്ന സരസ്വതീവന്ദനത്തിൽ കവി നമ്മെ ധരിപ്പിക്കുകയും ആ ‘തെല്ലു്’ ‘അരചനായു് നിചിചരാതിപതിയെ പോരിൽ നീ മുന്നം മുടിത്തമ’ അതായതു രാവണനിഗ്രഹവിഷയകമായ യുദ്ധകാണ്ഡമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. ‘ആതികാലമുള്ളരുംതൊഴിൽകൾ ചെയ്തവ കഴിഞ്ഞാഴിമാനിനിയെ മീണ്ട വഴികൂറുക’ എന്നുള്ളതാണു് അദ്ദേഹത്തിന്റെ ലക്ഷ്യം. സുന്ദരകാണ്ഡാവസാനംവരെയുള്ള ഇതിവൃത്തം ‘ഉരപ്പതരിപ്പമെങ്ങളാൽ’ എന്നും മറ്റും പറഞ്ഞു ചുരുക്കിക്കളയുന്നുണ്ടെങ്കിലും പ്രാസങ്ഗികമായി അതിൽപ്പെട്ട കഥകളേയും അവിടവിടെ ഘടിപ്പിക്കുന്നുണ്ടു്. പ്രത്യേകിച്ചു ശ്രീരാമന്റെ പട്ടാഭിഷേകത്തിനു മുമ്പു ഭരതൻ താൻ ചിത്രകൂടത്തിൽവച്ചു ജ്യേഷ്ഠനെ സന്ദർശിച്ചതിനുമേലുള്ള വൃത്താന്തങ്ങൾ അറിയണമെന്നു് ആശിച്ചപ്പോൾ ഹനൂമാൻ അതിനെ വിസ്തരിച്ചു പറഞ്ഞുകേൾപ്പിക്കുന്നു. അതിലേയ്ക്കു കവി നൂറ്റിരുപത്തെട്ടുമുതൽ നൂറ്റൻപത്തഞ്ചുവരെ ഇരുപത്തെട്ടു പരിച്ഛേദങ്ങളോളം വിനിയോഗിക്കുന്നുണ്ടു്. യുദ്ധകാണ്ഡപ്രതിപാദകമായ രാമചരിതത്തിൽ തദനുരോധേന ഒരു യുദ്ധകാണ്ഡസംക്ഷേപംകൂടി അദ്ദേഹം ഉൾപ്പെടുത്തിക്കാണുന്നു. ആരണ്യകാണ്ഡകഥയും വളരെ വിവൃതമായി വർണ്ണിക്കുന്നു.
13.2.2കവിയും കാലവും
രാമചരിതം നിർമ്മിച്ചതു തിരുവിതാങ്കൂറിലെ ഒരു മഹാരാജാവാണെന്നും അതിൽ യുദ്ധകാണ്ഡകഥമാത്രം വർണ്ണിച്ചതു തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനുവേണ്ടിയാണെന്നും ഒരൈതിഹ്യമുണ്ടു്. ‘ഇകലിൽ വെൻറി വിളയും’ എന്ന ഫലശ്രുതി ഈ ഐതിഹ്യത്തിനു് ഉപോൽബലകവുമാണു്. ആ മഹാരാജാവിന്റെ പേർ ആദിത്യവർമ്മാവാണെന്നു കുറെക്കാലം പണ്ഡിതന്മാർ സങ്കല്പിച്ചിരുന്നു; അതു തെറ്റാണെന്നും കവിയുടെ നാമധേയം ശ്രീരാമനാണെന്നുമുള്ളതിനു ഗ്രന്ഥത്തിൽത്തന്നെ ലക്ഷ്യമുണ്ടു്.
“ഏതു നല്ല വഴിയല്ലലെന്നുമോളങ്ങളറൈ–
ന്തേവരും തളരുമാറുവരും വൻപിറവിയാം
ഓതയിൽക്കിടന്നു നീന്തുമതൊഴിത്തുകൊൾവതി–
ന്നൊൻറുമില്ല തൊഴിലേതും മികവെൻറ നിനവാൽ
ആതിതേവനിലമിഴ്ന്ത മനകാമ്പുടയ ചീ–
രാമനൻപിനൊടിയറ്റിന തമിഴ്ക്കവിവല്ലോർ
പോതിൽമാതിനിടമാവരുടൽ വീഴ്വതിനുപിൻ
പോകിപോകചയനൻ ചരണതാരടവരേ”
എന്നു ഒടുവിലത്തേപ്പാട്ടു നോക്കുക. [2]
‘ചീരാമൻ’ എന്നതു ശ്രീരാമൻ എന്ന പദത്തിന്റെ തത്ഭവമാണെന്നും അദ്ദേഹം ക്രി. പി. 1195 മുതൽ 1208 വരെ തിരുവിതാങ്കൂർ ഭരിച്ച മണികണ്ഠബിരുദാലങ്കൃതനായ ശ്രീവീരരാമവർമ്മാവാണെന്നുമാണു് എന്റെ അഭിപ്രായം. ‘പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ’ എന്നു് ആരംഭത്തിലും ‘പോകിപോകചയനൻ ചരണതാരണവരെ’ എന്നു് അവസാനത്തിലും പ്രസ്താവിച്ചിട്ടുള്ളതിനുപുറമേ ഒടുവിൽ “പല്പനാപൻതൻവിമാനവരമേറിയരുളിപ്പാല്ക്കടൽക്കു മെല്ലെ നിന്റെഴുന്നത്തുടങ്ങിനാൻ” എന്നു പറഞ്ഞിട്ടുള്ളതും കവിയുടെ കുലദൈവം അനന്തശയനനായ ശ്രീപത്മനാഭനാണെന്നു സൂചിപ്പിക്കുന്നു. ‘ചീരാമൻ’ എന്നതു ‘ശിവരാമൻ’ എന്ന പദത്തിന്റേയും തത്ഭവമാകാമെന്നും ‘ഭോഗിഭോഗശയനൻ’ എന്ന പദത്തെ മഹാവിഷ്ണുവിന്റെ ഒരു പര്യായമെന്ന നിലയിൽ മാത്രമേ ഗണിക്കേണ്ടതുള്ളു എന്നും ഐതിഹ്യമനുസരിച്ചു പ്രണേതാവാകേണ്ട ആദിത്യവർമ്മാവിനു് അതിനു തരമില്ലാത്തതുകൊണ്ടു് അദ്ദേഹത്തിന്റെ ചാർച്ചക്കാരനായി ഒരു ശ്രീരാമനുണ്ടെന്നു വേണമെങ്കിൽ സമ്മതിക്കാമെന്നും ഒരു പക്ഷാന്തരം ഉത്ഭവിച്ചിട്ടുണ്ടു്. ശ്രീരാമൻ, ശിവരാമൻ എന്നീ രണ്ടു പദങ്ങളിൽ ഏതിനാണു് ശ്രീരാമപദത്തിന്റെ തത്സമമാകുവാൻ യോഗ്യതയുള്ളതെന്നു ശബ്ദശാസ്ത്രനിഷ്ണാതന്മാർ നിർണ്ണയിച്ചുകൊണ്ടാൽ മതി. ‘ചീ’ എന്ന പദത്തിനു ‘ശ്രീ’ ലക്ഷ്മി എന്നു തമിഴിൽ അർത്ഥമുണ്ടു്. ബഹുമാനസൂചകമായി സംജ്ഞാനാമങ്ങൾക്കും മറ്റും മുൻപിൽ അതു ചേർക്കാവുന്നതുമാണു്.
ഈ വിധിക്കു ചീരാമൻ, ചീപാതം, (ശ്രീപാദം) എന്നു രണ്ടുദാഹരണങ്ങൾ മദിരാശി വിശ്വവിദ്യാലയദ്രാവിഡനിഘണ്ടുവിൽ എടുത്തുകാണിച്ചിട്ടുമുണ്ടു്. മറ്റു വാദകോടികളും ക്ഷോദക്ഷമങ്ങളല്ല. ശ്രീവീരരാമവർമ്മാവിന്റെ ശിലാരേഖകൾ തിരുവനന്തപുരത്തു മിത്രാനന്ദപുരത്തും നെയ്യാറ്റിൻകരയിൽ വെള്ളായണിയിലും അഗസ്തീശ്വരത്തു പുരവശ്ശേരിയിലും കാണ്മാനുണ്ടു്. പുരവശ്ശേരിയിലെ രേഖയിൽനിന്നു് അദ്ദേഹം ഋഗ്വേദവും യജൂർവേദവും പഠിപ്പിക്കുന്നതിനു് ആ ക്ഷേത്രത്തിൽ രണ്ടു് ഉപാധ്യായന്മാരെ നിയമിച്ചതായി വെളിപ്പെടുന്നു. രാമചരിതകാരൻ കൊല്ലം നാലാംശതകത്തിൽ ജീവിച്ചിരുന്നു എന്നു ഞാൻ പറയുന്നതു ഗ്രന്ഥത്തിലെ ഭാഷയെ ആസ്പദമാക്കി മാത്രമല്ല, വാല്മീകിരാമായണത്തിനു പുറമേ അദ്ദേഹം ക്രി. പി. 1120-1200 ഈ വർഷങ്ങൾക്കിടയിൽ ദ്രാവിഡദേശത്തെ അലങ്കരിച്ചിരുന്ന കവിചക്രവർത്തിയായ കമ്പരേയും ചില ഘട്ടങ്ങളിൽ ഉപജീവിച്ചിരുന്നതായി തോന്നുന്നതുകൊണ്ടുമാണു്. കമ്പർക്കും രാമചരിതകാരനും ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നുള്ള വിശ്വാസം ആദ്യന്തമുണ്ടു്. ആദികവിയാകട്ടെ അപൂർവം ചില അവസരങ്ങളിലൊഴികെ അവിടുത്തെ കേവലം ഒരു രാജകുമാരനായി മാത്രമേ അവതരിപ്പിക്കുന്നുള്ളു. വിഭീഷണോപദേശം മുതലായ സന്ദർഭങ്ങളിൽ രാമചരിതകാരൻ കമ്പരെ സ്മരിക്കുന്നതായി തോന്നുന്നു. കമ്പർ കേരളത്തിൽ വരികയും അനേകം പണ്ഡിതസദസ്സുകളിൽ തന്റെ രാമായണം പാടിക്കേൾപ്പിക്കുകയും ചെയ്തതായി പുരാവൃത്തം ഘോഷിക്കുന്നു എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അനുയായി എന്ന നിലയിൽ ആ ആഗമനത്തിന്റെ സ്മരണ മന്ദീഭവിക്കുന്നതിനു മുമ്പിൽ രാമചരിതകാരൻ തന്റെ ഗ്രന്ഥം കേരളഭാഷയിൽ പാട്ടായി രചിച്ചു എന്നൂഹിക്കുന്നതിൽ അപാകമുണ്ടെന്നു തോന്നുന്നില്ല. പുനത്തിന്റെ രാമായണചമ്പുവിൽ ശൂർപ്പണഖയുടെ
“വിണ്ണോർകോനേതുമാകാവുണരുവതിനവ–
ന്നോർക്കിലങ്ഗേഷു നീളെ–
ക്കണ്ണല്ലോ; വഹ്നിയോടുള്ളണുവുമവ നിന–
ച്ചാൽ മരിച്ചെന്നി വേണ്ട”
എന്നും മറ്റും സുപ്രസിദ്ധമായ ഒരു ദേവോപാലംഭമുണ്ടല്ലോ. ആ ആശയത്തിന്റെ ഉപജ്ഞാതാവായി കരുതേണ്ടതു രാമചരിതകാരനെയാണു്.
“ഇക്കുവില്ലവന്നു തനിയേ പകയനല്ലോ;
ഈചനളകേചനപിമാനി പെരികാനാൽ
കൈക്കൊള്ളരുതങ്കിയൊടടുക്കിലുടലം വേം;
കാലനുലകുക്കുയിർ പറിക്ക തൊഴിലെൻറും”
എന്നും മറ്റും നൂറ്റിമുപ്പത്തൊന്നാം പരിച്ഛേദത്തിലുള്ള പ്രസ്താവന നോക്കുക. രാമചരിതകാരനു പുനമാണു് ഉപജീവ്യൻ എന്നു പറഞ്ഞാൽ നിരണംകവികളേക്കാൾ അർവാചീനനാണു് രാമചരിതകാരൻ എന്നു സമ്മതിക്കേണ്ടിവരും. അതു് ഒരു വിധത്തിലും നിരക്കുന്നതല്ല.
13.3രാമചരിതം ഒരു തമിഴ്ക്കൃതിയോ മിശ്രഭാഷാകൃതിയോ?
ചില പണ്ഡിതന്മാർ രാമചരിതം കമ്പരാമായണം പോലെയുള്ള ഒരു ചെന്തമിഴ്ക്കൃതിയാണെന്നും മറ്റു ചിലർ അതു കണിയാങ്കുളത്തുപോരു്, രാമകഥപ്പാട്ടു് മുതലായവ പോലെ ഇടക്കാലത്തു തെക്കൻതിരുവിതാംകൂറിലുണ്ടായ ഒരു മിശ്രഭാഷാകൃതിയാണെന്നും അഭിപ്രായപ്പെടുന്നു. ഈ രണ്ടഭിപ്രായവും യുക്തിസഹമല്ല. ഞാൻ പ്രസിദ്ധപ്പെടുത്തിയിടത്തോളമുള്ള രാമചരിതത്തിന്റെ ഭാഗങ്ങൾ വായിച്ചുനോക്കി ദ്രാവിഡഭാഷാപണ്ഡിതന്മാരിൽ അഗ്രഗണ്യനായിരുന്ന ശ്രീ. റ്റി. ഏ. ഗോപിനാഥരായർ ചെന്തമിഴ്മാസിക പതിമ്മൂന്നാം സഞ്ചികയിൽ താഴെ കാണുന്നവിധം പ്രസ്താവിക്കുകയുണ്ടായി. “ഈ കാവ്യം ഇതുവരെ കണ്ടിട്ടുള്ള കേരളഭാഷാ കൃതികളിൽ പ്രാചീനമായതാണു്. ഇതിന്റെ കാലം ഇന്നുവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതിനു വളരെ പഴക്കമുണ്ടെന്നു തെളിയുന്നു…ഇതു തമിഴ്കാവ്യമോ മലയാളകാവ്യമോ എന്നു തീർച്ചപ്പെടുത്തുവാൻ നിവൃത്തിയില്ല. ചില പ്രയോഗങ്ങൾ മലയാളത്തെ അനുസരിക്കുന്നതുകൊണ്ടും ഉൽപത്തിസ്ഥാനം കേരളമായതുകൊണ്ടും മലയാളകാവ്യമെന്നു പറയാമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാൽ ഇതിലെ ഭാഷ തമിഴാണെന്നു ശീഘ്രമായി ബോധപ്പെടുന്നതാണു്. ഇതിനെയാണു് മലയാളികൾ മലയാളഭാഷയെന്നു പറയുന്നതു്. മലയാളമെന്നൊരു തനിബ്ഭാഷയില്ലെന്നും അതു പഴന്തമിഴ്തന്നെയാണെന്നും ഞാൻ മുമ്പുതന്നെ തെളിയിച്ചിട്ടുണ്ടു്.” പ്രസ്തുത കൃതിയുടെ പ്രാചീനതയെ സംബന്ധിച്ചിടത്തോളം ആ പണ്ഡിതന്റെ പ്രസ്താവന സ്വീകാരയോഗ്യമാണു്. അദ്ദേഹം ആദ്യത്തെ പരിച്ഛേദത്തിൽ താഴെക്കാണുന്ന പദങ്ങളും മറ്റു മലയാളമാണെന്നു സമ്മതിക്കുന്നു. (1) ഞാൻ (യാൻ), (2) തുനിയൽ (തുണിയൽ), (3) വിളയിച്ചു തെളിയിച്ച (വിളൈവിച്ചു തെളിവിച്ച), (4) ചെറിയവർ (ചിറിയവർ), (5) എങ്ങും (എങ്കും), (6) പതിയെ (പതിയൈ), (7) തന്തതം (ചന്തതം), (8) അറഞ്ഞ (അറൈഞ്ച), (9) മകരകേതനനുടേ (മകരകേതനനുടൈയ), (10) കുതുമ (കുചുമ), (11) മാഴനീൺമിഴിയെ (മാഴൈനീൺമിഴിയൈ), (12) പൊരുന്ന (പൊരുകിൻറ), ഇതിൽനിന്നു് അദ്ദേഹം രാമചരിതം ഒരു തനിച്ചെന്തമിഴ്ക്കൃതിയെന്നു ശഠിച്ചിരുന്നില്ലെന്നു കാണാവുന്നതാണു്. ഈ വസ്തുത ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു് ഒന്നുകൂടി വിശദമാക്കാം. താഴെക്കാണുന്ന വാക്കുകളും വരികളും രാമചരിതത്തിലുള്ളവയാകുന്നു. (1) എന്മാൻ (എന്നു പറവാൻ), (2) ഉണ്ടായിതൊട്ടൊരു പിണക്കമവർ തമ്മിൽ, (3) പോർവില്ലുമായരിയ പോർക്കളരി പുക്കാൻ, (4) മമ്മാ (പിൽകാലത്തു ചമ്പുക്കളിൽ കാണുന്ന ആശ്ചര്യദ്യോതകമായ ഒരു വ്യാക്ഷേപകം), (5) കണ്ടില്ല മുമ്പിലിങ്ങു വന്നവരെ ഞാനോ, (6) നന്നാലു താ (സാ) യകങ്ങളെറ്റിയതികായൻ നമ്മോടൊല്ലായിവയെല്ലാമെന നടന്താൻ, (7) മുക (ഖ) പങ്കച (ജ) മണിഞ്ഞു വിയർപ്പുതുള്ളികൾ, (8) ചെങ്ങിച്ചിതറിയമിഴികളോടും, (9) മുമ്പിലൊരറിവു നിനക്കുണ്ടായോ, (10) എരിപൊരിയെടുത്തു വേവുറ്റെഴിൻറതു കുറ്റമല്ല, (11) കുറിയോലയും നല്കി, (12) കോയിൽകൊൾകയിനിയെന്നുമേ, പിതിടു് (പിശിടു്), വേളാവിക്കുക (ആക്രമിക്കുക), ഇടങ്ങേടു്, അണയ (സമീപത്തു), ഓരോപാടേ, പൊലിക്കാണം, ചെഞ്ചെമ്മേ മുതലായി തമിഴിൽ പ്രയോഗമില്ലാത്ത വേറേയും അനേകം പദങ്ങൾ ഈ കൃതിയിൽ കാണ്മാനുണ്ടു്. ലിങ്ഗവചന പ്രത്യയങ്ങൾ ചേർക്കാതെ ‘പെരുതാകിന്റൂ മുന്നം വന്തു്’ എന്നും ‘മുടിന്തടലിൽ വീഴ്ന്തു’ എന്നും മറ്റുമുള്ള പൂർണ്ണ ക്രിയാപദങ്ങളും ഇതിൽ ധാരാളമായുണ്ടു്. അന്തരാ, അവിരതം, അനവരതം, വിയതി (ആകാശത്തിൽ), വാചി (വാക്കിൽ), വാചാ (വാക്കുകൊണ്ടു്), അനന്തരം, നിയതം, ആമരണാന്തം, വാരണാനനൻ, ചരണേ (ചരണത്തിൽ), കേകീനാം (കേകികളുടെ) കാനനേ (കാട്ടിൽ) തുടങ്ങിയ സംസ്കൃതപദങ്ങളും ഇല്ലെന്നില്ല. ഈ തെളിവുകളെല്ലാം വച്ചുനോക്കുമ്പോൾ രാമചരിതം ഒരു ചെന്തമിഴ്ക്കാവ്യമാണെന്നു് അഭിജ്ഞന്മാർ പറയുന്നതല്ല. ഇതിൽനിന്നു യഥാകാലം, യഥാക്രമം സഞ്ജാതമാകുന്ന വികാസമാണു് നിരണംകൃതികളിൽ നാം നിരീക്ഷിക്കുന്നതു്. പ്രസ്തുത കൃതിക്കും കണിയാങ്കുളത്തുപോരിനും തമ്മിൽ ഏകോദര സഹോദരത്വം സങ്കല്പിക്കുന്ന പണ്ഡിതന്മാരോടും എനിക്കു മേലുദ്ധരിച്ച ഉദാഹരണങ്ങൾതന്നെയാണു് തെളിവായി പ്രദർശിപ്പിക്കേണ്ടിയിരിക്കുന്നതു്. ഇത്തരത്തിൽ ഒരു വാക്യമോ വാചകമോ വാക്കോ കന്നടിയൻപോരു മുതൽ ദിവാൻവെറ്റിവരെയുള്ള തെക്കൻപാട്ടുകളിൽനിന്നു് ഉദ്ധരിച്ചു സ്വപക്ഷം സ്ഥാപിക്കുവാൻ കഴിയുമോ എന്നു് അവർ പരീക്ഷിയ്ക്കട്ടെ; സാധിക്കുകയില്ല. അതിന്നു കാരണം രാമചരിതം അതുണ്ടായ കാലത്തു മലയാളം പാട്ടിനു് ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിലും ഇതരകൃതികൾ അതാതു കാലത്തു തെക്കൻതിരുവിതാംകൂറിൽ പ്രചരിച്ചിരുന്ന നാടോടിത്തമിഴിലും രചിച്ചിട്ടുള്ളതു തന്നെയാണു്. രണ്ടാമത്തെ ഇനത്തിൽപ്പെട്ട കൃതികൾ പ്രായേണ കുടപ്പനയോലയിലല്ലാതെ താളിയോലയിൽ എഴുതി വയ്ക്കുകപോലും പതിവില്ലായിരുന്നു; ചിറയിൻകീഴിനു വടക്കു് അവയിൽ ഒന്നുപോലും കണ്ടെടുക്കാൻ കഴിയുന്നതുമല്ല. രാമചരിതത്തിന്റെ സ്ഥിതി അതൊന്നുമല്ല; അതു കണ്ണശ്ശരാമായണവും അദ്ധ്യാത്മരാമായണം കിളിപ്പാട്ടുപോലെ കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റം വരെ അനേകം പഴയ ഗ്രന്ഥപ്പുരകളിൽ കാണാവുന്നതാണു്. വട്ടെഴുത്തിൽ പകർത്തീട്ടുള്ള അതിന്റെ പ്രതീകങ്ങളുമുണ്ടു്. ഉത്തരകേരളത്തിൽനിന്നു് അതിന്റെ പല പ്രതികളും കണ്ടുകിട്ടീട്ടുണ്ടെന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമാണു്. ‘വന്തു’ എന്ന പദം ‘വൻറു്’ എന്നും ‘മന്നു്’ എന്ന പദം ‘മൻറു്’ എന്നും രാമചരിതത്തിൽ കൃത്രിമമായി പ്രയോഗിച്ചിരിക്കുന്നതിനാൽ ആ കൃതിക്കു് അർവാചീനത്വം കല്പിക്കണമെന്നു ചിലർ പറയുന്നതിലും അർത്ഥമില്ല. ‘വന്റേൻ’ എന്നൊരു രൂപം ലീലാതിലകകാരൻ രണ്ടാംശില്പത്തിൽ നമുക്കു കാണിച്ചുതരുന്നതിനു പുറമേ ‘വൻറിട്ടന്റു വിഷണ്ണനായതറിവിൻ’ എന്ന ഭാഗം ഉൾക്കൊള്ളുന്ന ഒരു ശ്ലോകം നാലാംശില്പത്തിൽ ഉദ്ധരിക്കുകയും ചെയ്യുന്നു. മന്നിനു മന്റെന്നുള്ള രൂപാന്തരവും പ്രയോഗസിദ്ധമാണു്. ‘മൻറിൽച്ചെല്വം പെരിയ തിരുവാമ്പാടിയിൽക്കൂടിയാടി’ എന്നും മറ്റുമുള്ള ഉണ്ണുനീലിസന്ദേശശ്ലോകങ്ങൾ നോക്കുക. ലീലാതിലകത്തിൽ രാമചരിതത്തിൽനിന്നു് ഒരു ഭാഗവും ഉദ്ധരിച്ചിട്ടില്ലാത്തതുകൊണ്ടു് അതു് ആ ലക്ഷണഗ്രന്ഥത്തെ അപേക്ഷിച്ചു് അർവാചീനമാണെന്നു വാദിക്കുന്നതും അയുക്തമാണു്. ലീലാതിലകകാരൻ പാട്ടിനല്ല മണിപ്രവാളത്തിനാണു് ലക്ഷണഗ്രന്ഥം നിർമ്മിക്കുന്നതെന്നും അതിൽ ആനുഷങ്ഗികമായി മാത്രമേ പാട്ടിനെപ്പറ്റി പ്രസ്താവിക്കേണ്ട ആവശ്യകത അദ്ദേഹത്തിനു നേരിടുന്നുള്ളു എന്നും ആ ആവശ്യം അദ്ദേഹം ‘തരതലന്താൻ’ എന്ന വിഷ്ണുസ്തോത്രംകൊണ്ടു നിർവഹിക്കുന്നു എന്നും നാം ഓർമ്മിക്കേണ്ടതാണു്. അഭാവത്തിൽ നിന്നുള്ള അനുമാനം ദുർബ്ബലമാണെന്നുള്ളതു വിപ്രതിപത്തിക്കു വിഷയമല്ലല്ലോ.
13.3.1കവിത
രാമചരിതകാരൻ. വാല്മീകിമഹർഷിയെ ആദ്യന്തം അനുസരിച്ചുതന്നെയാണു് പ്രസ്തുതകാവ്യം രചിക്കുന്നതെങ്കിലും അവിടവിടെ കഥാഘടനയിൽപ്പോലും തന്റെ മനോധർമ്മരത്നങ്ങൾ മുക്തഹസ്തമായി വാരിവിതറീട്ടുണ്ടു്. രാമചരിതത്തിലെ രാവണൻ പഞ്ചവടിയിൽ ഭിക്ഷുവേഷത്തിൽ പ്രവേശിച്ചു് സീതാദേവിയെ ഭർത്തൃസന്നിധിയിൽ കൊണ്ടുചെന്നാക്കാമെന്നു പറയുന്നു. അപ്പോൾ ശൂർപ്പണഖ അവിടെ ആവിർഭവിച്ചു ദേവിയെ കൊന്നുതിന്നുമെന്നു ഭയപ്പെടുത്തുന്നു. അതു കണ്ടു വിറയ്ക്കുന്ന ദേവിയോടു രാവണൻ തേരിൽക്കേറുവാൻ ഉപദേശിക്കുന്നു. ആഗതന്റെ ഉദ്ദേശം “ഏതുമൊൻററിവില്ലാമയാൽ വെൻറിമെത്തിടുമയോത്തിവേന്തനെ വിരന്തുകാണ്മതിനു” വേണ്ടി ദേവി ആ ഉപദേശമനുസരിക്കുന്നു. ഈ പൊടിക്കൈയൊന്നും വാല്മീകിരാമായണത്തിലില്ല. പട്ടാഭിഷേകഘട്ടത്തിൽ നാരദമഹർഷിയെക്കൊണ്ടു കവി ദീർഘമായി ഒരു വിഷ്ണുസ്തോത്രം ഗാനം ചെയ്യിച്ചിരിക്കുന്നതും മൂലത്തിലുള്ളതല്ല. രാമചരിതത്തിലെ ആദിത്യഹൃദയം മൂലത്തേക്കാൾ ദീർഘമാണു്. രസനിഷ്ഠ, അലങ്കരണചാതുരി, മുതലായ വിഷയങ്ങളിൽ കവിപ്രശംസാർഹനാണെങ്കിലും അദ്ദേഹത്തിന്റെ അന്യാദൃശമായ പദഘടനാപാടവമാണു് എന്നെ അത്യന്തം ആനന്ദപരവശനാക്കീട്ടുള്ളതു്. ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു് ആ വശ്യവാക്കിന്റെ കവനകുശലത വെളിപ്പെടുത്താം. (1) വിഭീഷണൻ രാവണനോടു പറയുന്നു
“വേന്തർകോൻറനയനാകി വിർണ്ണവർക്കമുതായുള്ളിൽ–
ച്ചാന്തിചേർ മുനിവർ തേടും തനിമറക്കാതലാകി
പൂന്തഴൈക്കുഴലാൾ ചീതൈ പുണരണിമുലയ്ക്കുപ്പൂൺപാ–
യാർന്തെഴുമരക്കർ നഞ്ചായവനവതരിത്തുതയ്യാ.”
(2) പോർക്കളത്തിലെത്തിയ കുംഭകർണ്ണനെ കവി വർണ്ണിക്കുന്നു
“തിര പൊരുന്തുമലയാഴിതനെയാഴമറിവാൻ
തെചമുകൻ തിറമുറുംപടി പടൈത്ത വടിവോ?
***
അഴിവില്ലാതെ കരുമാമലൈയൊരാളുരുവമാ–
യടൽ നമ്മോടു തനിയേ കരുതി വൻറ വരവോ?
പിഴകുലാവിനതു കണ്ടളവിരുണ്ടമിടറൻ
പെരികരിപ്പമൊടു മുപ്പുരമെരിത്തയുരുവോ?
അഴിഞ്ഞു മാവെലിതന്നോടിരന്നു മാണിയുരുവാ–
യവനിമണ്ടലങ്ങൾ പണ്ടളന്ന കൊണ്ടൽവർണ്ണനോ?”
(3) ലക്ഷ്മണൻ ഇന്ദ്രിജിത്തിനോടു പറയുന്നു
“നീയേയെതിർക്കിലുമടൽക്കൊടുമ തങ്കും
നിന്നോളം നല്ലവർ പകയ്ക്കിലുമനേകം
കായാവുതൻമലർ വണങ്കും നിറമേലും
കാകുത്തനൊൺ കണകളാണയിതു ചൊല്ലാം
തൂയോ ചിലമ്പു [3] രതടത്തിടൈ നടത്തി–
ത്തൂവിന്റെ ചെങ്കുരുതിയോടുയിരകറ്റി
പേയാമുടമ്പു കഴുകും പരുന്തു കാകൻ
പേയും പകുക്കുംവണ്ണമായ്ക്കളവൻ ഞാനേ.”
(4) ലക്ഷ്മണൻ മറ്റൊരവസരത്തിൽ ഇന്ദ്രിജിത്തിനോടു പറയുന്നു
“പൊരുവതിനുറപ്പു പോരിൽപ്പൊരുന്തിനോക്കിവണ്ണം നിൻറു
പരുപരപ്പറവതല്ല; പഴിപ്പരതറിവോർ കേട്ടാൽ;
ചരതമൊൻററിയേണ്ടും നീ – തകുപുകഴങ്കിതേവ–
നൊരു മൊഴിയരുളിച്ചെയ്തല്ലൊരിക്കമായ്ച്ചുടുവതെങ്കും.
എങ്കുമീ വനംകടോറുമീടിന മരങ്കളൈച്ചീർ–
തങ്കിന പവനനൊക്കെത്തകർപ്പതും ചൊല്ലിയല്ല;
ചെങ്കിന കരങ്കളാലേ തെരുതെരെപ്പറൈന്തോ ചൂടു–
തങ്കിന വെയിലാൽ വെയ്യോൻ തപിപ്പിതും തരണിതന്നെ?”
(5) ഇന്ദ്രജിത്തിന്റെ മരണംകേട്ട രാവണന്റെ വിലാപം
“തനിമരം മൂലമറ്റു തരണിയിൽ വീഴ്ന്തപോലെ
കനമഴിന്തവനിമീതു കമിഴ്ന്തവൻ വീഴ്ന്തുണർന്തു
മനുകുലവീരനമ്പാൽ മറലിതൻ പുരം പുകുന്ത
തനയൻതൻ ചരിതം പേചച്ചമയ്ന്തനനരക്കർകോമാൻ.”
***
“ഇതമിവിടെക്കുറയ്ന്തോയെന്നെയും കളൈന്തു ചെമ്മേ
മതുമൊഴിയാളെ മണ്ടോതരിയെയുമറ മറന്തു
കതിരവൻകുലത്തു മന്നൻ കണകളാം തുണയുമായു് നീ–
യുതിരവുമണിന്തു കാലനുറവെടം പുകുന്തുകൊണ്ടു?”
***
“അടലിടെയചുരരുമ്പരമ്പരചാരിമാർ മ–
റ്റിടയിടെക്കവികൾ വേന്തരിന്തിരനിവർകൾ കാണ
ഉടലിടെ മനുചനമ്പേറ്റുടൈന്തു നീ വീഴ്ന്തുതേ നിൻ
മുടിവു വന്തതിലുമേറ്റം മുഴുത്തിതു തുയരെനിക്കേ.”
(6) രാവണൻ സാരഥിയോടു കോപിക്കുന്നു
“കറകുറവല്ല വല്ലവനും ചകത്തിടയെന്നു കണ്ടോ
കരുതലരോടു പോരിടെ മാറിയോടുക വെറ്റിയേൻറോ
ഉറവുകനം നിനക്കവനോടിയൻറതു മൂലമായോ
ഉരപെറുമത്തിരങ്കളെല്ലാമെനിക്കറിവില്ലയെൻറോ
തിറമടലിൽച്ചുരുങ്കുകയോ കനക്കയെനിക്കു നേരേ
തെളുതെളെ വൻറ വാണങ്ങൾ കണ്ടു കേവലമഞ്ചിയോ ന–
ല്ലറിവില്ലയാമയോ വിരവിൽത്തിരിത്തിതു തേരികല്ക്കെ–
ൻറരചനടുത്തു കിട്ടിനപോതു തുട്ടരിൽ മുമ്പുള്ളോയേ.”
(7) ശ്രീരാമനു് അഭിമുഖമായി സീതാദേവി പ്രവേശിക്കുന്നു
“നേരിടയാടുവാരണികൊങ്കയുഞ്ചുമടേറ്റിയേറ്റം
നീലനെടുങ്കണ്ണീരിൽ നിറുത്തിയാനനപങ്കചം താ–
ഴ്ത്താരമണിന്ത മാർവിടവും മറൈത്തു കരങ്കളാൽ മെ–
യ്യാമതൊളിത്തു കാർകുഴൽകൊണ്ടും നേർതുകിൽകൊണ്ടുമെല്ലാം
താരണിചായൽ ചാനകി മെല്ലെ നാണിന വാണി ചോര–
ച്ചാരയുലൈന്ത മെയ്യൊടൊതുങ്കി മെല്ലടികൊണ്ടുമൊട്ടേ
പാരെയലങ്കരിത്തരചന്നടുത്തങ്ങിടത്തു വാനോർ–
പാനകമാരുടൻ പലർ ചൂഴയൂഴി വിളങ്ക നിൻറാൾ.”
(8) കവി അഗ്നിശുദ്ധയായ ജാനകിയെ സ്തുതിക്കുന്നു
“താരിണങ്കിന കാനനേ നടമാടുവോ ചില കേകിനാം
ചമയമായ്വിരന്തൊലികൊൾ പീലികൾ വടിവു പോയു് വളരിൻറിതോ?
തീരരാനവരേവരും ചില പേയരായ് മുടിയും വണ്ണം
തിറമുലാവിന തിമിരതഞ്ചയമവനിമീതുയരിൻറിതോ?
താരകങ്കളമഴ്ത്തിയപ്പുനുകർന്തുയർന്തു പയോതരം
ചലിതപാതപതചിവനാകിയ തുണയുമായു് വന്തു താഴ്ന്തിതോ?
താരണിന്തു മണം പുണർന്തിടതൂർന്തു പിൻകഴൽ പൂണ്ടുകാർ–
തഴ തൊഴും കുഴലിവണ്ണമെന്നൊരു നിലനിറുത്തരുതെങ്ങളാൽ.”
(9) തേരിൽ കേറിയ ജാനകി രാവണനെ രാക്ഷസരൂപത്തിൽ കാണുന്നു
“മായമായതു മറൈന്തനേരം വളർകാളമേകപടലങ്ങൾനേർ
പോയിടംപെടുമുടമ്പു മേരുചികരങ്കൾപോൽപ്പല ചിരങ്കളും
തൂയവെള്ളെകിറുവൻചരാവലിതൊടുത്തകൈകളു മടുത്തുക–
ണ്ടൂയലാടും മനമോടു ചാനകിയുലൈന്തുലൈന്തു മുറകോലിനാൾ.
(1) ‘എൻനയനങ്ങൾകൊണ്ടുവിരൈന്തുകോരിനുകർന്തുകൊൾവാൻ’
(2) ‘വിമലനാരതമുനിവരൻ കരകമലമേന്തിന വീണയും’
(3) ‘കരിന്തടം കണ്ണാൽക്കണ്ടു കയ്യാരത്തൊഴുതുനോക്ക’
(4) ‘പുനൽ തിളച്ച മകരന്തമായ്വരിക പൂതലത്തൊഴുകുമാറെല്ലാം’
മുതലായ വരികളിൽ എന്തൊരു അഭൗമമായ ശബ്ദാർത്ഥമാധുര്യമാണു് കരകവിഞ്ഞു കളിയാടുന്നതു്!
(1) ‘പാരിൽ വേനൽ നടുവത്തിടി പടർന്തെങ്കും തുടർന്തകാടുപോൽ’ (2) ‘കൊൻറ ചൂടും പിരാൻതൻ കൊടുങ്കനൽ നയനംപോലെ’ (3) ‘വൻറ വാരണങ്കളോടു വളരിളച്ചിങ്കം പോർക്കുചെൻറണയിൻറപോലെ’ (4) ‘കലമതി ചൂടുമണ്ണൽ തന്നോടു മുപ്പുരമുറ്റു നീറ്റിക്കളവതിനാഴിവർണ്ണനണൈന്തഴിന്തു മൊഴിന്തപോലെ’ എന്നീ ഉപമകളും, (1) ‘തിരിക്കരുതിവണ്ണമെന്നേ തെയ്വം തൻ നിലകളൊന്നും’; (2) ‘വിതിയൻ നിനവിനു പിഴയെന്നും വിളയാ നിചിചരവരർകോനേ’; (3) ‘ഒരുമിത്ത മനത്തനരാനാലൊന്നിന്നും കറവില്ലെന്നേ’; (4) ‘മഴയൊടെഴും കൂൻപോളകൾപോൽ മന്നാ മനിതർകൾ വാണാളും’; എന്നീ അർത്ഥാന്തരന്യാസങ്ങളും ഹൃദ്യങ്ങളായിരിക്കുന്നു. ഫലിതത്തിനും ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്.
“എന്നോടെതിർത്തു കൊടിയത്തിരങ്ങൾ കൈവി–
ട്ടേതേനുമാകിലെതിർ താ, വിരഞ്ഞല്ലായ്കിൽ
പിന്നേ തുടർന്ത പടയോടും നടകൊൾ നീ;
പിൻകാവൽ ഞാൻ പെരിയ പോർക്കതകിനോളം”
എന്നു് അതികായൻ ലക്ഷ്മണനെ അപഹസിക്കുന്നു. ‘ചിരവു മുടമ്പുമൊക്കൊരു ചക്കിലെൾപ്പരിചാക്കി വയ്പൻ’ ‘ആനയുടേ കളിക്കെതിരായിതല്ലോ’ എന്നും മറ്റുമുള്ള വാക്യങ്ങളും ഈ ഘട്ടത്തിൽ സ്മരിക്കേണ്ടതാണു്. ശ്രീരാമൻ രാവണന്റെ ശിരസ്സുകൾ അരിഞ്ഞുതള്ളുമ്പോളെല്ലാം അവ വീണ്ടും മുളയ്ക്കുന്നതു കണ്ടിട്ടു് ഇങ്ങനെ പറയുന്നു.
“അറിവറക്കുറൈന്തു നിന്നാലവിരതം ചെയ്യപ്പെട്ട
തിറമുറും പിഴകൾക്കോരോ ചിരങ്കളെയറുക്കവേണ്ടി
കറവുകളോടു ഞാനെൻ കണകളാലരിയുന്തോറു–
മറുതിപെറ്റെഴുന്തു കൂടയുളവായേ വരിൻറുതെൻറാൻ.”
കവി ഒരു വലിയ വിഷ്ണുഭക്തനായിരുന്നു എന്നുള്ളതും ചില ഭാഗങ്ങളിൽനിന്നു വ്യക്തമാകുന്നു. ‘എന്മാലറുത്തരുളുമണ്ണൽ വിളയാട്ടായെയ്താൻ’ ‘എന്നുള്ളമെന്നും മലരിളകൊള്ളുമമ്മതുവൈരി’ ഈ വരികൾ നോക്കുക. ഈ വിഷയത്തിൽ എഴുത്തച്ഛനു പോലും മാർഗ്ഗദർശിയായാണു് നാം പ്രസ്തുത കവിയെ കാണുന്നതു്.
ഇങ്ങനെ ശബ്ദാഗമജ്ഞന്മാർക്കും സാഹിത്യരസികന്മാർക്കും അത്യന്തം ആകർഷകമായി അനുഭവപ്പെടുന്ന ഒരു ഉത്തമകാവ്യമാകുന്നു രാമചരിതം. ഇതിന്റെ പ്രണേതാവിനെ മലയാളത്തിന്റെ ചാസർ (Chaucer) എന്നു വ്യപദേശിച്ചാൽ അതു് ഏറ്റവും ഉപപന്നമായിരിക്കുമെന്നുള്ളതിനു സംശയമില്ല.
13.4ആട്ടപ്രകാരത്തിലേ ഒരു പഴയ പാട്ടു്
രാമചരിതമാണു് ഇതുവരെ കണ്ടുകിട്ടീട്ടുള്ള ‘പാട്ടു’കളിൽ പ്രാചീനതമമെങ്കിലും അതിനു മുമ്പു രചിക്കപ്പെട്ടവയായി അപൂർവം ചില ചില്ലറ ശീലുകൾ നമുക്കു ലഭിച്ചിട്ടില്ലെന്നില്ല. താഴെക്കാണുന്ന പാട്ടു മന്ത്രാങ്കം ആട്ടപ്രകാരത്തിലുള്ളതാണു്.
“മുന്തലേന്തിന ചൊൽവരങ്കളുമൂരുവേലയിലങ്കയും
ഇന്തിരൻതനെ വൻറ മൈന്തനുമെണ്ണിലാത വരങ്കളും
പന്തുപോലരൻ വേപ്പെടുത്ത പണിപ്പുയങ്കളും മൗലിയോ
രൈന്തുമൈന്തുമരിന്ത വാളുമൊരമ്പിനുക്കിരയായിതേ”
ഈ പാട്ടു രാവണന്റെ മരണത്തെ വിഷയീകരിച്ചു് ആടേണ്ട ഒരു ഘട്ടം മന്ത്രാങ്കത്തിലുണ്ടു്. ‘നർമ്മകഥാം കുര്യാൽ’ എന്ന നിർദ്ദേശത്തോടുകൂടിയാണു് പ്രസ്തുതഗാനം ആട്ടപ്രകാരത്തിൽ ഉദ്ധരിച്ചുകാണുന്നതു്. എന്നാൽ അതിനും മുമ്പു് ഒരു കാലത്തു് അങ്ങനെയുള്ള പാട്ടുകൾ പലതും രങ്ഗത്തിൽ പ്രയോഗിച്ചിരുന്നു എന്നും അന്നു് അവയെ നർമ്മോപയുക്തങ്ങളായല്ല കരുതിയിരുന്നതെന്നും “പറയൂർ ചാക്കൈയൻ” ചെങ്കുട്ടുവന്റെ സന്നിധിയിൽ അഭിനയിച്ച ‘കൊട്ടിച്ചേതം’ താദൃശങ്ങളായ ഗാനങ്ങളെ ആസ്പദമാക്കിയായിരിക്കണമെന്നും തോന്നുന്നു. ‘മുന്തലേന്തിന’ എന്ന പാട്ടിനുമേൽ
“ഇന്തിരനീലക്കൺകളിരുപതു കോടക്കേട്ടേൻ
ചുന്തരവടിവിനാളെത്തുളപ്പറക്കാണമാട്ടേൻ”
എന്നും മറ്റും വേറേയും ചില പാട്ടുകളും ഉണ്ടു്.
മുൻകാലത്തു് അകവൽ, വെൺപാ എന്നീ രണ്ടു വൃത്തങ്ങളേ ചെന്തമിഴിൽ ഉണ്ടായിരുന്നുള്ളു. ‘ഇന്തിരനീലക്കൺകൾ’ എന്ന പാട്ടിൽ കാണുന്ന വൃത്തത്തിന്റെ ഉപജ്ഞാതാവു ക്രി. പി. ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ചിന്താമണികാരനായ തിരുത്തക്കത്തേവരാണെന്നുള്ളതു സുപ്രസിദ്ധമാകയാൽ ഞാൻ മുമ്പുദ്ധരിച്ച ‘മുന്തലേന്തിന’ എന്ന പാട്ടു ക്രി. പി. പത്താംശതകത്തിനു്—അതായതു കുലശേഖരവർമ്മാവിന്റെ കാലത്തു്—നിർമ്മിച്ചതായി കണക്കാക്കുവാനേ തരമുള്ളു.
13.5പഴയ ഭാഷാഗദ്യം
പഴയ കാലങ്ങളിലെ ചില ശിലാരേഖകളിലും ചെപ്പേടുകളിലുംനിന്നു് അന്നത്തെ ഭാഷാഗദ്യരീതി എന്തെന്നു നമുക്കു ഏറെക്കുറെ മനസ്സിലാക്കാവുന്നതാണു്. സുറിയാനിക്രിസ്ത്യാനികളുടെ കൈവശം മൂന്നു ചെപ്പേടുകളും ജൂതന്മാരുടെ കൈവശം ഒരു ചെപ്പേടും ഉണ്ടു്. അവയിൽ ക്രിസ്ത്യാനികളുടെ ശാസനങ്ങളിൽ ആദ്യത്തേതു രണ്ടും സ്ഥാണുരവിപ്പെരുമാളും മൂന്നാമത്തേതു വീരരാഘവചക്രവർത്തിയും നല്കിയതാണു്. ഈ പട്ടയങ്ങൾ ഉത്ഭവിച്ചതു യഥാക്രമം ക്രി. പി. 885-ാമാണ്ടും 1320-ാമാണ്ടുമാകുന്നു. ജൂതന്മാർക്കു ശാസനം ദാനം ചെയ്തതു ഭാസ്കരരവിവർമ്മപ്പെരുമാളാണു്. സ്ഥാണുരവി ക്രി. പി. 870 മുതൽ 900 വരേയും ഭാസ്കരരവി 978 മുതൽ 1036 വരേയും കേരളം രക്ഷിച്ചതായിക്കാണുന്നു. ഈ പട്ടയങ്ങളിലെ ഭാഷ തനിത്തമിഴാണു്. സ്ഥാണുരവിയുടെ ശാസനത്തിൽനിന്നാണു് താഴെച്ചേർക്കുന്ന ഭാഗം ഉദ്ധരിക്കുന്നതു്. “കോത്താണുരവിക്കുത്തൻ പലനൂറായിരത്താണ്ടും മറുകുതലൈച്ചിറന്തടിപ്പട്ടുത്താളാ നിൻറയാണ്ടുൾച്ചെല്ലാനിൻറയാണ്ടൈന്തു, ഇവ്വാണ്ടു വേണാടുവാഴ്കിൻറ അയ്യനടികടിരുവടിയുമ്മതികാരരും പിരകുതിയും (പ)ണി (ക…യും) മഞ്ചുവണ്ണമും പുന്നൈത്തലൈപ്പതിയുമ്മുടുവൈത്തുക്കുരക്കേണിക്കൊല്ലത്തു എശോദാതപിരായി ചെയ്വിത്ത തരുസാപ്പള്ളിക്കു ഐയനടികടിരുവടി കുടുത്ത വിടുപേറാവിതു” ഈ ശാസനഭാഷയിൽ നിന്നു് അക്കാലത്തെ മലയാളത്തിന്റെ സ്വരൂപം നിർണ്ണയിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല. മറ്റു പട്ടയങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണു്. എന്നാൽ വേറേ ചില രേഖകളിലെ തമിഴിൽ മലയാളത്തിന്റെ സംക്രമം സ്പഷ്ടമായി കാണ്മാനുണ്ടു്. ശ്രീവല്ലഭൻകോത എന്ന വേണാട്ടുരാജാവിന്റെ മാമ്പള്ളിത്താമ്രശാസനത്തിൽ ‘ഇടം’ എന്നതിനു ‘എട’മെന്നും ‘വൈത്തു’ എന്നതിനു ‘വൈച്ചു’ എന്നും ‘കടവൻ’ എന്നതിനു ‘കടവിയൻ’ എന്നും ‘പടുവതു’ എന്നതിനു ‘പടുവിതു’ എന്നും ‘അവനുക്കു’ എന്നതിനും ‘വേണാട്ടിർക്കു’ എന്നതിനും ‘അവൻകു’ എന്നും ‘വേണാട്ടിൻകു’ എന്നും പ്രയോഗിച്ചിരിക്കുന്നു. ശാസനത്തിന്റെ കാലം കൊല്ലം 149-ാമാണ്ടാണു്. ഉദയമാർത്താണ്ഡവർമ്മാ എന്ന വേണാട്ടുരാജാവിന്റെ കൊല്ലൂർമഠം താമ്രശാസനത്തിൽ എഴുന്നരുളി, തന്ന, അവരടിയ, പിടിച്ചു, അളന്നു, തിങ്ങൾ, ചെലവിന്നു, പിറന്ന, കങ്ങണി, കുളങ്ങരൈ, വിഴാവിന്നു, അവന്നൊള്ള, കെട്ടിൻറ വന്നു, എണ്ണ, മട മുതലായ പദങ്ങൾ കാണുന്നു; അനുനാസികങ്ങൾ ഈ ശാസനത്തിൽ ധാരാളമായി പകർത്തീട്ടുണ്ടു്. ‘പങ്ങുനി’ എന്നുപോലും ‘പൈങ്കുനി’ക്കു ലേഖകൻ രൂപഭേദം വരുത്തീട്ടുണ്ടു്. ഈ ശാസനം കൊല്ലം 364-ാമാണ്ടത്തേതാണു്. ദക്ഷിണകേരളത്തിലെ ശാസനങ്ങളാകകൊണ്ടാണു് ഇവയിൽ ഇത്രമാത്രം തമിഴു് കടന്നുകൂടിട്ടുള്ളതെന്നു വാദിക്കുന്നവർ ഭാസ്കരരവിയുടെ തിരുനെല്ലിശിലാരേഖകളും തിരുവിതാങ്കൂർ പുരാണസംരക്ഷണവകുപ്പിൽനിന്നും മറ്റും പ്രസിദ്ധപ്പെടുത്തീട്ടുള്ള കൊച്ചിയിലേ ചേന്നമങ്ഗലം തിരുവഞ്ചിക്കുളം മുതലായ സ്ഥലങ്ങളിലേ ശിലാലിഖിതങ്ങളും പരിശോധിച്ചു തങ്ങളുടെ അഭിപ്രായം മാറ്റേണ്ടതാണു്. വേണാട്ടിലെ വീര ഉദയമാർത്താണ്ഡവർമ്മാവിന്റെ കൊല്ലം 426-ലെ ആറ്റൂർ താമ്രശാസനമാണു് ഈ ഇനത്തിൽ തനിമലയാളത്തിലുള്ള ആദ്യത്തെ രേഖയെന്നു ഞാൻ വിശ്വസിക്കുന്നു. അതിന്റെ മാതൃക കാണിക്കുവാൻ ഒരു ഭാഗം താഴെച്ചേർക്കാം.
“അരുളിച്ചെയ്ത ശകാബ്ദം ആയിരത്തു ഒരുനൂറ്റെഴുപത്തു മൂന്നിൻമേൽ ചെല്ലാനിൻറകൊല്ലം നാനൂറ്റിരുപത്താറാമതു മേടഞായറു പത്തൊൻപതുചെന്ന വ്യാഴാഴ്ചയും മൂലവും അപരപക്ഷത്തു പഞ്ചമിയും ശിവാനിത്യയോഗവും വരാഹകരണവും പെറ്റയിന്നാൾ വേണാടു വാണ്ണരുളുന്ന (കീ) ഴ (വ്വേ) പ്പേരൂർ ശ്രീവീര ഇരവി ഉദയമാർത്താണ്ഡവർമ്മ ശിറവാ മൂത്തവരായ നാം മലമണ്ടലത്തു കണ്ണന്നൂർദേശത്തു പൂവംവിളാകത്തു കോവിക്കൽയിരിക്കും കാണിയാളർകുലത്തിൽ ശൈവാശാരമായ കാര്യത്തുറൈ തമ്പി ഇരവി കേരളവിക്രമ ഉടയാർക്കനയിനാർ മുത്തളക്കുറിച്ചിയാന ശ്രീവി (വീ) രകേരളപുരത്തു മഹാദേവർ കോവിലിൽ മേൽകോയിമ്മ ഊരാണ്മസ്ഥാനം കൊടുക്കയിൽ” ഇതിൽനിന്നു ക്രി. പി. പതിമ്മൂന്നാംശതകത്തിൽ മലയാളം എത്രമാത്രം പരിപുഷ്ടിയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നും അങ്ങനെയാണെങ്കിലും ഭാഷാകവികളും മറ്റും അന്നും വ്യാവഹാരികഭാഷയിൽനിന്നു് എത്രദൂരം അകന്ന ഒരു ശൈലിയിൽ തങ്ങളുടെ കൃതികൾ നിർമ്മിച്ചുവന്നു എന്നും സ്പഷ്ടമാകുന്നതാണു്.
13.6കൗടലീയം ഭാഷാഗദ്യം
ക്രി. പി. പതിന്നാലാം ശതകത്തിനുമുമ്പു പദ്യത്തിൽ രാമചരിതംപോലെ ഗദ്യത്തിലും മഹനീയമായ ഒരു നിധി ഭാഷയ്ക്കു ലഭിച്ചിട്ടുണ്ടു്. അതു് ഇന്നു ലോകത്തിന്റെ പരമാദരത്തെ സർവഥാ ആർജ്ജിച്ചിരിക്കുന്ന കൗടലീയാർത്ഥശാസ്ത്രത്തിന്റെ തർജ്ജമയാണു്. അർത്ഥശാസ്ത്രത്തിന്റെ പ്രണേതാവു മൗര്യവംശം സ്ഥാപിച്ചു ക്രി. മു. 321 മുതൽ 298 വരെ രാജ്യഭാരം ചെയ്ത ചന്ദ്രഗുപ്തനെ ആര്യാവർത്ത ചക്രവർത്തി ആക്കി അദ്ദേഹത്തിന്റെ അമാത്യപദം അലങ്കരിച്ച മഹാനുഭാവനും കൗടല്യൻ എന്നും ചാണക്യൻ എന്നും മറ്റുമുള്ള അഭിധാനാന്തരങ്ങളാൽ സുവിദിതനുമായ വിഷ്ണുഗുപ്തനെന്നാകുന്നു ഭാരതീയരുടെയിടയിൽ പണ്ടുപണ്ടേയുള്ള ഐതിഹ്യം. അദ്ദേഹത്തിനു ദ്രാമിളനെന്നും ഒരു പേരുണ്ടു്. കൗടല്യൻ കാഞ്ചീപുരത്തു ജനിച്ചുവളർന്ന പൂർവശിഖനായ ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു എന്നും അദ്ദേഹം ഉപജീവനമന്വേഷിച്ചാണു് നന്ദരാജധാനിയായ പാടലീപുത്രത്തെ പ്രാപിച്ചതെന്നും ചിലർ പറയുന്നു. ദ്രമിളദേശീയനാകയാലാണു് അദ്ദേഹത്തിനു ദ്രാമിളനെന്നു പേർ സിദ്ധിച്ചതു്. ‘കുടലൻ’ എന്ന ഋഷിയുടെ ഗോത്രത്തിൽ ജനിക്കുകയാൽ കൗടല്യൻ എന്നും പേർ വന്നു. അർത്ഥശാസ്ത്രസമുദ്രത്തിൽനിന്നു് ആ മഹാമേധാവി നീതിശാസ്ത്രമാകുന്ന അമൃതത്തെ ഉദ്ധരിച്ചു എന്നു ക്രി. പി. നാലാംശതകത്തിൽ ജീവിച്ചിരുന്ന കാമന്ദകൻ അദ്ദേഹത്തിന്റെ നീതിസാരത്തിൽ പ്രസ്താവിക്കുന്നു. അർത്ഥശാസ്ത്രത്തിൽ അനേകം പൂർവസൂരികളുടെ (ഇന്ദ്രൻ, ബൃഹസ്പതി, ശുക്രൻ, നാരദൻ, പരാശരൻ, ഭീഷ്മർ, ദ്രോണർ, വിദുരർ തുടങ്ങിയവരുടെ) മതങ്ങളെ ഭാഷ്യകാരന്മാർ പ്രപഞ്ചനം ചെയ്തപ്പോൾ പല പരസ്പരവൈപരീത്യങ്ങളും അവരുടെ കൃതികളിൽ കടന്നുകൂടി എന്നും അതു കണ്ടു് എല്ലാവർക്കും മനസ്സിലാകത്തക്കവിധത്തിൽ വലിയ വിസ്തരമൊന്നുംകൂടാതെ താൻ സൂത്രവും ഭാഷ്യവുമടങ്ങിയ ഒരു പുതിയ ഗ്രന്ഥം നിർമ്മിച്ചു എന്നും കൗടല്യൻതന്നെ വ്യക്തമായി ഗ്രന്ഥാന്തത്തിൽ ഉദീരണം ചെയ്തിട്ടുണ്ടു്. കൗടലീയം ഒരു ഗ്രന്ഥമല്ല; പ്രാചീനഭാരതത്തിലെ ഒരു ഗ്രന്ഥസമൂഹമാണു് എന്നാകുന്നു പ്രസ്തുതനിബന്ധത്തെപ്പറ്റി അഭിജ്ഞന്മാരുടെ അഭിപ്രായം. അതിനു ഭട്ടസ്വാമിയുടെ പ്രതിപദപഞ്ചിക, മാധവയജ്വാവിന്റെ നയചന്ദ്രിക, ഭിക്ഷുപ്രഭമതിയുടെ ജയമങ്ഗള എന്നിങ്ങനെ മൂന്നു പ്രാചീനസംസ്കൃതവ്യാഖ്യാനങ്ങൾ കണ്ടുകിട്ടീട്ടുണ്ടു്. എന്നാൽ ഒരു ഭാഷാവ്യാഖ്യാനം എന്നു പറവാൻ ആകെക്കൂടി കേരളത്തിലെ കൗടലീയം മാത്രമേ ആവിർഭവിച്ചിട്ടുള്ളു എന്നുള്ളതു നമുക്കു് അത്യന്തം അഭിമാനോൽപാദകമാകുന്നു. മലയാളത്തിലെ സാഹിത്യം നിസ്സാരമാണെന്നു വാദിക്കുവാൻ തുടങ്ങുന്നവരോടു് അർത്ഥശാസ്ത്രത്തിനു് ഒരു പഴയ തർജ്ജമ ഭാരതത്തിലെ മറ്റേതു ഭാഷയിലുണ്ടെന്നു നമുക്കു ന്യായമായി ചോദിക്കാവുന്നതാണു്. അർത്ഥശാസ്ത്രത്തിൽ പതിനഞ്ചു് അധികരണങ്ങളുണ്ടു്; അവയിൽ ആദ്യത്തെ ഏഴധികരണങ്ങൾക്കു മാത്രമേ പ്രസ്തുത ഭാഷാവ്യാഖ്യാനം ലഭിച്ചിട്ടുള്ളു. ബാക്കിയുള്ള അധികരണങ്ങളും അദ്ദേഹം വ്യാഖ്യാനിച്ചിരിക്കുമെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. അവയിൽ ഒന്നും രണ്ടും അധികരണങ്ങൾ തിരുവിതാങ്കൂർ ഗവർമ്മെന്റിൽ നിന്നു പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. യശശ്ശരീരനായ ഡോക്ടർ ഗണപതിശാസ്ത്രികൾ അർത്ഥശാസ്ത്രത്തിനു ശ്രീമൂലം എന്നൊരു വിശദമായ വ്യാഖ്യാനം രചിച്ചിട്ടുണ്ടല്ലോ. ആ വ്യാഖ്യാനമെഴുതാൻ അദ്ദേഹത്തിനു പ്രധാനാവലംബമായിരുന്നതു് ഈ ഭാഷാനുവാദരൂപമായ മഹാഗ്രന്ഥമാണു്.
13.6.1ഗ്രന്ഥത്തിന്റെസ്വരൂപം
ഭാഷാകൗടലീയത്തിന്റെ പ്രണേതാവു് ആരെന്നറിയുവാൻ ഒരു മാർഗ്ഗവും കാണുന്നില്ല. ഭാഷയുടെ പഴക്കംകൊണ്ടു ചേരരാജാക്കന്മാർക്കു പ്രാബല്യമുണ്ടായിരുന്ന ക്രി. പി. ഒൻപതാംശതകത്തിലോ പത്താംശതകത്തിലോ ആയിരുന്നു അതിന്റെ നിർമ്മിതി എന്നു് അനുമാനിക്കാം. അവരിൽ ഏതോ ഒരു രാജാവിന്റെ ആജ്ഞ അനുസരിച്ചായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ രചന എന്നും വരാവുന്നതാണു്. “സ്വധർമ്മാദ്ദായാദ്യാദ്വോപരുദ്ധഃ” എന്ന മൂലത്തിലെ പങ്ക്തി അദ്ദേഹം “സ്വധർമ്മമാവിതു ദാക്ഷിണാത്യർക്കു മാതുലകന്യാവിവാഹാദികൾ; ദായാദമാവിതു ദാക്ഷിണാത്യർക്കേ തമ്മാമൻ ധനം മരുമക്കൾ കൊള്ളുമതു; അങ്ങനെയൊള്ള ധർമ്മത്തിലും ചെറുക്കപ്പെട്ടവൻ” എന്നു വ്യാഖ്യാനിക്കുന്നു. എന്നാൽ ഭിക്ഷുപ്രഭമതിയുടെ ജയമങ്ഗലയിൽ പൈതൃകസ്വത്തെന്നാണു് അർത്ഥം പറഞ്ഞുകാണുന്നതു്. അതുകൊണ്ടു ‘തമ്മാമൻ ധനം മരുമക്കൾ കൊള്ളുമതു’ ദേശാചാരമായ കേരളത്തിൽ ജീവിച്ചിരുന്ന ഏതോ ഒരു പണ്ഡിതനാണു് ഭാഷാ കൗടലീയം നിർമ്മിച്ചതു് എന്നു സിദ്ധിക്കുന്നു. അദ്ദേഹം രാജനീതിയിലും അർത്ഥശാസ്ത്രത്തിലും അത്യന്തം നിഷ്ണാതനായ വിദ്വച്ഛിരോമണിയായിരുന്നു. ഭാഷയുടെ സ്വഭാവം കാണിയ്ക്കുവാൻ രണ്ടു ഭാഗങ്ങൾ ഉദ്ധരിക്കാം:
“സൂദാരാലികസ്നാപകസംവാഹകാസൂരകകല്പകപ്രസാധകോദകപരിചാരകർ എൻറിവരൾ രസദർ. സൂദനാവോൻ മടയൻ, ആരാളികനാവോൻ അടയുമപ്പവുമിടുമവൻ, സ്നാപകനാവോൻ കുളിപ്പിക്കുമവൻ, സംവാഹകനാവോൻ മെയ്യട്ടി, ആസൂരകനാവോൻ ശയനം വിരിക്കുമവൻ, കല്പകനാവോൻ കാവിതി, പ്രസാധകനാവോൻ ഒപ്പിക്കുമവൻ, ഉദകപരിചാരകനാവോൻ തണ്ണീർവൈക്കുമവൻ; ഇജ്ജാതികളെക്കൊണ്ടു വിഷം കൊടുക്കുമാറു കല്പിച്ചിതു ഇവരളൈക്കൊണ്ടു കല്പിക്കിൻറതു ഇവരൾക്കു സൗകര്യമൊണ്ടകപ്പട്ടു. ആഭ്യന്തരം ചാരമറിവാനായ്ക്കൊണ്ടു കുബ്ജവാമനകിരാതമൂകബധിരാന്ധച്ഛത്മാക്കളായും നടനർത്തകഗായനവാദനവാഗ്ജീവനകുശീലന്മാരായും സ്ത്രീകളുമാഭ്യന്തരചാരമറിവിതു. കുബ്ജനാവോൻ കൂനൻ, വാമനൻ, കുറളൻ, കിരാതരാവോർ ചിന്തുക്കൾ, മൂകനാവോൻ ഊമൻ, ബധിരരാവോർ ചെകുടർ, ജളരാവോർ കുതലൈച്ചുപ്പറയുമവരൾതാൻ വിക്കിപ്പറയുമവരൾതാൻ വ്യവഹാരമറിയാതവരൾതാൻ, അന്ധരാവോർ കുരുടർ; എന്റിജ്ജാതിച്ഛലത്താൽ നിൻറു ആഭ്യന്തരചാരമറിവിതു.”
“ഇനി അധ്യക്ഷർ കാൺപാൻ വരും കാലമാവിതു, ആടിത്തിങ്കൾ വരുവിതു. അന്റു വന്നു കണക്കുകാട്ടുവിതും ചെയ്തു വ്യയംചെയ്തു മിഞ്ചിയ ധനം വൈപ്പിപ്പിതും ചെയ്വിതു. മുതലും (ചെ) ലവുമെഴുതിയ കണക്കുപെട്ടിയിലിട്ടു ഇലൈച്ചിച്ചുകൊണ്ടു വരുവിതു. അവരളൈ കണക്കു കാട്ടുമിടത്തു നിൻറു പുറത്തുപോകാതവാറു കാപ്പിതു. തങ്കളിൽ കൂടി മന്ത്രിയാതവാറു കാപ്പിതു. ആയമും വ്യയമും നീവിയും അതാവിതു ചെലവു നീക്കി (നി) ൻറതു, അതെല്ലാമും കേട്ടു എഴുതി വൈപ്പിതു. എൻറിങ്ങനെ എഴുതിയാൽ മുതലെഴുതുമോലൈയിലും ചെലവുനീക്കിനിൻറതു എഴുതുമോലൈയിലും വായിച്ചു ഇവരൾ ചൊന്നതിലേറ്റമുണ്ടാകിൽ അതിന്നു എണ്മടങ്കു വൈപ്പിച്ചു കൊൾവിതു. വ്യയത്തിൽ ചുരുങ്കി വരികിലുമെൺമടങ്കു വൈപ്പിച്ചുകൊൾവിതു. ‘വിപര്യയേ’ എൻറവാറുകൊണ്ട മുതലിൽ മുതലടയിൽ പെരുക എഴുതുവിതു; ചെലുത്തിയതിനിൽ ചുരുങ്ക എഴുതുവിതു; നീക്കിനിലയിൽ പെരുക എഴുതിവൈക്കിൽ അതു പരമാർത്ഥമറിഞ്ഞു അവന്നുകൊടുപ്പിതു. മറ്റു അവനു ഒരു ദണ്ഡവുമില്ലൈ.”
മടയൻ എന്ന പദത്തിനു മലയാളത്തിൽ ഇക്കാലത്തു് അർത്ഥഭേദം വന്നിട്ടുണ്ടെങ്കിലും ചോറ്റു ‘മട’യിലും മടപ്പള്ളിയിലും കാണുന്ന ‘മട’ പഴയകാലത്തേ അരിവയ്പു് എന്ന അർത്ഥത്തെത്തന്നെ പ്രകാശിപ്പിയ്ക്കുന്നു. കാവിതി എന്നാൽ ക്ഷുരകൻ. ഒപ്പിക്കുക എന്നാൽ അലങ്കരിക്കുക. ലൈച്ചിക്കുക എന്നാൽ ലക്ഷിക്കുക; ഒപ്പുവയ്ക്കുക. അവരൾ എന്നതു ‘അവർകൾ’ എന്ന പദത്തിന്റെ ഒരു സങ്കുചിതരൂപമാകുന്നു. ഇതു പഴയ ശിലാരേഖകളിലും ധാരാളമായി കാണുന്നുണ്ടു്. കൊല്ലം 364-ലെ കൊല്ലൂർമഠം ശാസനത്തിൽ ‘വാരിയമുടൈയവരൾ’ എന്നും, 371-ലെ വെള്ളായണി ശിലാലിഖിതത്തിൽ ‘പണിചെയ്യിൻറവരളും കാരിയം ചെയ്യിൻറവരളും’ എന്നും രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക. (1) സാധിപ്പാനരുതു്, (2) ഇളങ്കോപ്പട്ടമുടയവൻ, (3) അറുത്തുട്ടി വാതിൽ, (4) അരൈക്കാതം, കൂവീടു, (5) കുടിയടിയാർ, (6) വലിയപ്പിടിച്ചാൽ, (7) കൈച്ചിറവിടുവിച്ചുകൊള്ളുക, (8) ചൊല്ലിക്കൊതി കൊളുത്തുമാറു്, (9) എഴുത്തും കണക്കും പയിറ്റുവിതു, (10) എഴുത്തുമെണ്ണും (കണക്കും), (11) ചത്തുമുടിഞ്ചാൽ, (12) ശാസ്ത്രം വല്ലിപ്രയോഗം വല്ലാത്തവൻ, (13) നിനിടെ (നിന്നുടെ) പക്ഷം, (14) എതിരെഴുക (എഴുനേൽക്കുക), (15) ചോറും പുടവയും (വസ്ത്രം, ‘ഓണപ്പുടവ’ നോക്കുക), (16) അരിചിയും ജീവിതവും (പിൽക്കാലത്തെ അരിതവശം), (17) ഇറയും (കരവും) പിഴയുംകൊണ്ടുപീഡിക്കുക, (18) ഭാഷ (സമീചീനത) യില്ലൈ, (19) ചിവികൈ (ശിബിക), (20) ദൂതകൾ അവരൾ പുലയരാകിലും കൊല്ലലാകാ, (21) തളയിലിടുക (ബന്ധനസ്ഥനാക്കുക), (22) കെടുചുടുചെയ്യാതൊഴിവിതു, (23) പടയും പണ്ടാരമും തേടിക്കൊണ്ടു, (24) പല ഇടകട്ടും (ഇടക്കെട്ടും), (25) ചാർന്ന ജനം, (26) പെരുമടയൻ (മഹാനസാദ്ധ്യക്ഷൻ) മുതലായി എത്രയെത്ര പഴയ പദങ്ങളും ശൈലികളുമാണു് നമുക്കു് ഈ ഗ്രന്ഥത്തിൽനിന്നു പഠിക്കാവുന്നതു് എന്നുള്ളതിനു കൈയും കണക്കുമില്ല. വാസ്തവത്തിൽ ഭാഷാചരിത്രപിപഠിഷുകൾക്കു് ഒരു അനർഘമായ വജ്രഖനിതന്നെയാകുന്നു ഭാഷാ കൗടലീയം.
13.7ആട്ടപ്രകാരവും ക്രമദീപികയും – മന്ത്രാങ്കം
തോലൻ നിർമ്മിച്ചതെന്നു പുരാവിത്തുകൾ പറയുന്ന ആട്ടപ്രകാരം, ക്രമദീപിക എന്നീ രണ്ടിനത്തിൽപ്പെട്ട ഗ്രന്ഥങ്ങളെപ്പറ്റി ഒൻപതാമധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ ശാഖയിൽ ഇന്നു നാം കാണുന്ന ഗ്രന്ഥങ്ങളെല്ലാം ഒരാളുടേയോ ഒരേകാലത്തേയോ കൃതികളാണെന്നു് എനിയ്ക്കഭിപ്രായമില്ലെന്നു പ്രസ്താവിച്ചുകഴിഞ്ഞു. ഇവയിൽ പല ആവാപോദ്വാപങ്ങളും പല അവസരങ്ങളിലായി കടന്നുകൂടീട്ടുണ്ടെന്നു മാത്രമല്ല, ചില കൃതികൾ ആദ്യന്തം പിൽകാലത്തു രചിയ്ക്കപ്പെട്ടവയാണെന്നു ഖണ്ഡിച്ചുതന്നെ പറയുകയും ചെയ്യാം. ഇന്നു ചാക്യാന്മാർ ഉപയോഗിക്കുന്ന സുഭദ്രാധനഞ്ജയം ആട്ടപ്രകാരത്തിനു മന്ത്രാങ്കം ആട്ടപ്രകാരത്തോളം പഴക്കമില്ല എന്നുള്ളതു് ഇതിനൊരുദാഹരണമായി സ്വീകരിക്കാവുന്നതാണു്. കൊല്ലം 11-ാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ സുപ്രസിദ്ധമായ
“അമ്പത്താറൂഴിഭാഗാന്തരമതിൽ മരുവീ–
ടുന്ന ഭൂപാലമീശ–
ക്കൊമ്പന്മാരുണ്ടനേകം ശിവശിവ ധരണീ–
ഭാരമാത്രം നിനച്ചാൽ”
ഇത്യാദി ശ്ലോകം രാജസേവാഘട്ടത്തിൽ ചാക്യാന്മാർക്കു പ്രയോഗിക്കാവുന്നതാണെന്നു ഞാൻ ഒരാട്ടപ്രകാരത്തിൽ വായിച്ചിട്ടുള്ളതായി മുമ്പു പറഞ്ഞുവല്ലോ. പ്രസ്തുതകൃതികളിൽ ചടങ്ങുകളും ചൂർണ്ണികകളുടെ അർത്ഥവും ഭാഷാഗദ്യത്തിലും പദ്യങ്ങളുടെ അർത്ഥപ്രപഞ്ചനവും വിദൂഷകന്റെ പ്രതിശ്ലോകങ്ങളും മണിപ്രവാളത്തിലുമാണു് രചിക്കപ്പെട്ടിട്ടുള്ളതു്. ഒരേ നാടകത്തിനു തന്നെ ഒന്നിലധികം ആട്ടപ്രകാരങ്ങളും –ഒന്നു സങ്കചിതവും മറ്റൊന്നു വിവൃതവുമായി – കാണ്മാനുണ്ടു്. മന്ത്രാങ്കത്തിനും മറ്റും സംസ്കൃതത്തിലും ആട്ടപ്രകാരമുണ്ടു്. താഴെ ഉദ്ധരിക്കുന്നതു സംസ്കൃതത്തിലുള്ള മന്ത്രാങ്കം ആട്ടപ്രകാരത്തിൽനിന്നാണു്. അതിനു ക്രിയാക്രമമെന്നാണു് സംസ്കൃതത്തിലെ പേർ എന്നു് ആരംഭത്തിലുള്ള
‘മന്ത്രാങ്കാഭിത നാട്യസ്യ പ്രയോഗാർത്ഥം മയാധുനാ
സർവതസ്സാരമാദായ ക്രിയതേഽത്ര സമുച്ചയഃ
തസ്യ ക്രിയാക്രമം വക്ഷ്യേ ഭാഷയാ പ്രഥമം മിതം
തമൃതേന പ്രയോഗോ ഹി നാട്യശാസ്ത്രേഷു ദൃശ്യതേ”
എന്ന പദ്യങ്ങളിൽനിന്നു വെളിപ്പെടുന്നു. ‘ഭാഷയാ’ എന്നു പറയുന്നുണ്ടെങ്കിലും സംസ്കൃതത്തിലാണു് നിർദ്ദേശങ്ങൾ കാണുന്നതു്. “തതോഡിണ്ഡികവേഷോ വസന്തകഃ യവനികായാം ചാര്യാമാഗത്യ, പുനഃ കള കളവാദ്യമാദായ വിരമേൽ. പുനസ്തട്ടു്; പുനർന്നിർഗ്ഗീതാ; പുനരപി ചാരീ; പുനഃ പരിക്രമമാദായ വിരമേൽ: പടാക്ഷേപം കൃത്വാ വാമഹസ്തേന യഷ്ടിം ഗൃഹീത്വാ തസ്യോപരി ദക്ഷിണപാദംന്യസ്യ വദനവിരൂപതാം കൃത്വാ, സ്വവേഷാനുരൂപം ഭാവയേൽ. പുനശ്ചതസ്രോ മുഖവർണ്ണനാഃ കാര്യാഃ; പുനർഭാവയിത്വാ ഗ്രന്ഥാർത്ഥം ഭാഷയാബ്രൂയാൽ; തതഃ ഭോഃ ഇത്യുക്ത്വാ ചാരീമാദായ വിരമേൽ; തതോ ഗ്രന്ഥാർത്ഥമഭിനീയ പുനസ്തട്ടു്.” അതേ നാടകത്തിനു ഭാഷയിൽ രചിച്ചിട്ടുള്ള ആട്ടപ്രകാരത്തിൽനിന്നു് ഒരു ഭാഗമാണു് അടിയിൽ ചേർത്തിരിക്കുന്നതു്. “പിന്നെ ഉന്മത്തകൻ കങ്കപത്രംകൊണ്ടു പുറപ്പെട്ടു ജാതികൊണ്ടു കുത്തിരഞ്ജിച്ചു കളകളവാക്യംകൊണ്ടു മുടിച്ചു തട്ടുകൊണ്ടു ജാതിയും നിർഗ്ഗീതയും ചാരിയുംകൊണ്ടു പരിക്രമത്തിൽ മുടിപ്പൂ. പിന്നെ കളിയം. വച്ചു തിരിഞ്ഞു നൂപുരത്തിലിരുന്നു സ്ഫടികമണി ചൊല്ലിച്ചു യവനിക നീക്കി പ്രാവേശികം കാട്ടി എഴുനിൻറു വട്ടത്തിൽ നടന്നു കുത്തിരഞ്ജിച്ചു കളകളവാക്യംകൊണ്ടു മുടിപ്പൂ. പിന്നെ മറ്റു മൂൻറു പുറത്തും സ്ഫടികമണി ചൊല്ലിച്ചു ആടിക്കൊള്ളുവൂ. മോദആ മോദആ എന്നു ചൊല്ലി ഹഹഹ എൻറും വേളാധൂളിയിൽചൊല്വൂ. മോദകംകൊണ്ടു മുമ്പിൽ തേവരെവച്ചു തേവാരിച്ചു നിലത്തിരുന്നു്, ഇന്ദളം ചൊല്ലി [4] അഭ്യന്തരം ആടിക്കൊളളൂ. പിന്നെയന്യോന്യമേത്തമിട്ടു് ഉന്മത്തകൻ ചാരികൂടി ആടിമുടിച്ചു പ്രാവേശികം കാട്ടി പിൻനോക്കി വാങ്ങി കുത്തുംമുടിപ്പൂ. പിന്നെ രണ്ടാം ദിവസം കൊട്ടിത്തുടങ്ങിയാൽ ജാതിയിൽ വന്നു മൂൻറുടെ പ്രാവേശികം കാട്ടി “കിംമോദആ കഹിമ്മോദആ” എന്നു ചൊല്ലിപിന്നെയും തട്ടും നിർഗ്ഗീതയും ചാരിയുമാടിമുടിച്ചു പ്രാവേശികം കാട്ടി പിൻനോക്കിപ്പോന്നു മുടിപ്പൂ. പിന്നെ മൂൻറാം ദിവസം ജാതിയിൽവന്നു പ്രാവേശികം മൂൻറുടെകാട്ടി ഗ്രന്ഥം ചൊല്വൂ.”
13.8മത്തവിലാസം
മത്തവിലാസം ആട്ടപ്രകാരത്തിൽ നിന്നു ചില പങ്ക്തികൾ ഉദ്ധരിക്കാം.
“സൂത്രധാരൻ ഏഴുനാളാടും മത്തവിലാസത്തിൽ സൂത്രധാരനെക്കണക്കെ അണിവും പ്രസ്ഥാനവുമെല്ലാം ഉത്തരീയമും വേണും, പരിണതിയും വേണും. ഇന്ദളം സ്വരം, ‘മണിഘൃഷ്ട’ എൻറു ചൊല്ലി ക്രിയ തുടങ്ങൂ. ‘തത്ര പ്രഹേതീ ഹേതീ ച’ എൻറു തുടങ്ങി “പീഡയാമാസ ലീലയാ” എൻറിത്രേടം ശ്ലോകം പാടൂ. ‘രാവണേ’ ത്യാദി ചൊല്ലി അടുക്കുംവണ്ണമഴകുതായാടിക്കൊള്ളൂ. എല്ലാ ശ്ലോകവും കഴിഞ്ഞാൽ എഴുനിൻറു ശേഷം ഗ്രന്ഥം ചൊല്ലി വിദൂഷകന്നു് എൻറു ചൊല്ലിത്തമിഴാകമുടിപ്പൂ. വിദൂഷകന്റെ ഗ്രന്ഥം തലയിൽ പുടവയിട്ടു ചൊല്ലു…അടുക്കും വണ്ണമറിഞ്ഞുകൊള്ളൂ എല്ലാം. ഈരണ്ടു കട്ടിയാവും ഈരണ്ടു ചുവന്ന പുടവയും ദണ്ഡുമിതെല്ലാം കൂട്ടിക്കൊള്ളൂ. പൊയ്തകക്കാൽ നീട്ടുകിലുമാം നീട്ടാകിലുമാം കുറി ഇങ്ങനെ. ഗംഭീരതയും പ്രസന്നതയും എല്ലാപ്പോഴും വേണും. ഇന്ദളം സ്വരം. പിന്നെ അവസ്ഥാനുരൂപം. ദണ്ഡൊരിക്കലും വിടൊല്ല. മിക്കപ്പോഴുമിരിക്കുംപോഴും മടിയിലിരുന്നാൽ മതി ദണ്ഡു്. മറയിൽ ലളിതമായി യാത്ര തിരിഞ്ഞു മുദ്ര പിടിച്ചു പ്രസന്നദൃഷ്ടിയായി നിൻറു് ഉപസനാദി പരിഭാഷയോടുകൂട പ്രവേശിക്ക. കഴിച്ചുഴറാതെ ഇരണ്ടുവട്ടം പോന്നു വ്യാഖ്യയിൽ ചൊല്ലിൻറവണ്ണമാട്ടമെല്ലാമഴകുതായാടി…ഹീനസ്വരത്തിലുഴറാതെ ഗ്രന്ഥാർത്ഥം പുറപ്പൊരുൾ പറവൂ അഴകുതായി. “ഏനേ വിതിയേ! മുന്നമേതന്നെ ഇപ്പൂമിയിൽ ആരാലുമെങ്ങാലും ചത്താൽ പത്തു നാളും കഴിഞ്ഞു പതിനനൊൻറാം നാളിൽ വൈപ്പോരു കരടകമുണ്ടു് പിണ്ഡം. അതു വച്ചാൽ അവിടെച്ചെഴിക്കും ചോറുകൊണ്ടുണ്ടൂതും ചെയ്തു് അതുകൊണ്ടേ മറ്റെല്ലാപ്പടിയുമുണ്ടായി നാവുകൊണ്ടേതുമൊരക്കരം തീണ്ടിപ്പറവൂതും ചെയ്യാതെ പൊഴിതി [5] നോടു പനിപ്പില്ലാഞ്ഞിട്ട മരത്തേൽ വള്ളിച്ചുറ്റുകണക്കേ കഴുത്തേൽ നൂന്മാത്ര പിരിച്ചിട്ടുംകൊണ്ടു പെരുവഴിയിൽ കണ്ടാലാരാലും ബ്രാഹ്മണനെൻറു വിളിക്കിൽ സന്തോഷിപ്പൂതും ചെയ്തു് ഇങ്ങനെയെല്ലാം പെരികെത്തണ്ണു [6] തായി ഉണ്മാനുമിൻറിയേ കണ്ടാലും കേട്ടാലും തണ്ണുതായി അശ്ശിരിയായിരിപ്പോരു കുലത്തിലെല്ലോ ഞാൻ പോന്നു പിറന്നു. പിന്നെയിരണ്ടാമതു് എന്റെയില്ലത്തു് ഒട്ടും ചോറുകാണാഞ്ഞു് “അയ്യോ പാവം ഒട്ടുണ്ടുതാവൂ” എന്നു നിനച്ചിരുന്നെടത്തു നിച്ചലും പുലരുമ്പോഴുണ്ടുകൊള്ളാമെൻറു ചിലിത്തപണ്ണി പുത്തിപിഴകൊണ്ടു മുന്നേക്കാട്ടിലും തണ്ണുതാമ്മാറുപോയി പള്ളിയിൽ ചെൻറുപള്ളിപുതൈപ്പൂതും ചെയ്തേൻ. പിന്നെ അച്ചെറുമക്കളുണ്ടു പള്ളിയാർ. അവർക്കൊരു ദിവസത്തിലൊരിക്കലേ ഊണുള്ളൂ. അപ്പോഴുകൂടി ഉണ്ടുകൊള്ളാമെനിക്കും. അതുകൊണ്ടിരട്ടി പയിച്ചുതുടങ്ങി. എൻറവാറേ ഇതും വേണ്ടാവയറു നിറയായ്കിൽ എൻറു കല്പിച്ചു് അതുപോലുമിളച്ചു് അതിന്നൊള്ള ചീവരമെല്ലാം മുറിച്ചുകളഞ്ഞു പാത്രമെല്ലാം പിളന്നു കളഞ്ഞു. മഴ നനയായ്വാനും വെയിലുണങ്ങായ്വാനും നൻറെൻറു നിനച്ചിട്ടു കുടമാത്രമെടുത്തുംകൊണ്ടു് അവിടെനിന്നു പള്ളിമാരെത്തിരിഞ്ഞുനോക്കാതെ മുറുകെപ്പോന്നേൻ.”
ചുവടേ ചേർക്കുന്ന പദങ്ങളും വാചകങ്ങളും വാക്യങ്ങളും മത്തവിലാസത്തിലുണ്ടു്: (1) ‘പൂശലോ എങ്കിൽ’, (2) ‘ഞാൻ മടിയാതെ കാട്ടിൻറുണ്ടു്’, (3) ‘എമ്മളാർക്കു്’, (4) ‘അച്ഛനുമമ്മയും വൃദ്ധരായി കട്ടിലിലടങ്ങി’, (5) ‘കയ്പുവന്നു പെരിയെ എനക്കു്’, (6) ‘പഴകുന്തോറുമിവർ നല്ലരല്ല എൻറു തോൻറി വൻറൂ.’
13.9ശൂർപ്പണഖാങ്കം ആട്ടപ്രകാരം
ഈ ആട്ടപ്രകാരത്തിൽനിന്നുകൂടി ഒരു ഭാഗം ചുവടേ ചേർക്കാം.
“ശൂർപ്പണഖയ്ക്കു മറയിൽ ചാരി, കളകളവാദ്യം, ജാതി, പരിക്രമം; പിന്നെ ദ്രുതത്തിൽ രണ്ടു നടന്നു് ഊത്തത്തിൽ മുടിച്ചുകൊള്ളൂ. പിന്നെ ‘ദിട്ഠിആ’ എന്നു ചൊല്ലി ചാരി പരിക്രമം, നൃത്തം. പിന്നെ ‘എന്നേ തുകമേ! താനേ തുകമെന്നു ചൊല്ലിയാലും പോരായേ; തുകം, തുകം, തുകം! അതെന്തെന്നല്ലീ? എല്ലാടവുണ്ണടപ്പൻ ഞാൻ ഓരോ തേയങ്ങളിലും ഓരോന്നല്ലീ? എല്ലാടവുണ്ണടപ്പൻ ഞാൻ ഓരോ തേയങ്ങളിലും ഓരോ രാച്ചിയങ്ങളിലും ഓരോ നയരങ്ങളിലും ഓരോ വനപ്രതേയങ്ങളിലും ഓരോ നസീതീരങ്ങളിലും മറ്റും പല പ്രതേയങ്ങളിലും എല്ലാടവും ണടപ്പൻ ഞാൻ. പിന്നെയും ഇവിടെത്തന്നെ പോണ്ണു വരുമത്രേ. അതെന്തെന്നല്ലീ? ഇവിടെയുണ്ടു ചില ശനമിരിപ്പൂ. അവർ കണ്ടാലൊട്ടും തുകമില്ലാത പരിഴകളത്രേ. താടിയും തലയും കക്കവും പക്കവും ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവരെ ഞാൻ കരുഖരാ, പരുഫരാ, മുരുമുരാ, കടുഖടാ, ചുടുചുടാ, കൊടുകൊടാ. കടിച്ചുതിണ്ണു വൈരാക്കിയം വരിണ്ണൂ എന്നടോ അരി മൂത്തമാണിയാനേ! അരി എളയമാണിയാനേ! ഇവർ കണ്ടാൽ നല്ല തുകമുള്ള പരിഴകളത്രേ…ഈ കള്ളക്കാട്ടിൽ എന്നെക്കൊണ്ടങ്ങോടിങ്ങോടു് ഈവണ്ണം കളിപ്പാറായിച്ചമഞ്ഞേ. ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവരെ ഞാൻ പുതുപുതാ, വെതുവെതാ, നുണുനുണാ, കുളുകുളാ, പളുപളാ കടിച്ചുതിന്നാവൂ. അരി ചീതേച്ചി! അവക്കൊരു പാവമുണ്ടു്, എന്നോളം ഉറു ചുന്തരിയായിട്ടാരുമില്ലെണ്ണു്. അവളുടെ പൂച്ചൂട്ടും തൊടുകുറിയും കണ്ണെഴുത്തും മറ്റും! നീ എന്റെ പൂച്ചൂട്ടു കണ്ടോ; തൊടുകുറി കണ്ടോ; കണ്ണെഴുത്തു കണ്ടോ. നീ എന്റെ കുത്തുമുല കണ്ടു കൊതിച്ചുകളയരുതേ. ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവളെ ഞാൻ തല വലിയ തമ്പി രാവണച്ചനു കാച്ചയായിക്കൊണ്ടു കൊടുപ്പൂ. കാച്ചയെണ്ണുമ്പോളൊരു തക്കാരം; തക്കാരമെണ്ണുമ്പോളൊരു പാവൃതം; പാവൃതമെണ്ണുമ്പോളൊരു വ്യഞ്ചനം; വ്യഞ്ചനമെണ്ണുമ്പോളൊരു പൊലിക്കാണം; പൊലിക്കാണമെണ്ണുമ്പോളൊരുലകയാത്ര.” ഇങ്ങനെ ചൊല്ലി “ദിട്ഠി ആ ബുഭുൿവിദാഏ” എന്ന ചൂർണ്ണിമുഴുവൻ ചൊല്ലി അർത്ഥമാടൂ.”
13.10പിൽകാലത്തെ ആട്ടപ്രകാരങ്ങൾ
പശ്ചാൽകാലങ്ങളിലും ചില ആട്ടപ്രകാരങ്ങൾ വിദ്വാന്മാർ മുമ്പുള്ളവയ്ക്കു പകരമായും അല്ലാതേയും രചിച്ചിട്ടുണ്ടെന്നു ഞാൻ സൂചിപ്പിച്ചുവല്ലോ. അത്തരത്തിലുള്ള ഒന്നാണു് ഏതാനും വാക്യങ്ങൾ താഴെ ഉദ്ധരിക്കുന്ന അശോകവനികാങ്കം ആട്ടപ്രകാരം.
“എങ്കിലോ പണ്ടു പുലസ്ത്യഗോത്രസംഭൂതനായിരിയ്ക്കുന്ന രാവണൻ മയപുത്രിയായിരിക്കുന്ന മണ്ഡോദരിയോടുംകൂടി സുഖമായിട്ടിരിക്കുന്ന കാലത്തിങ്കൽ തന്റെ സോദരിയായിരിക്കുന്ന ശൂർപ്പണഖ കർണ്ണനാസികാഛേദനം ചെയ്ക ഹേതുവായിട്ടു ചോരയണിഞ്ഞു സമീപത്തിങ്കൽ വന്നു ഖരാദികളുടെ നിധനത്തേയും തന്റെ വിരൂപീകരണത്തേയും ശ്രീരാമന്റെ പരാക്രമത്തേയും സീതയുടെ സൗന്ദര്യാതിശയത്തേയും പറഞ്ഞു കേട്ടതിന്റെശേഷം രാവണൻ സീതാസൗന്ദര്യാതിശയത്തെ കേട്ടു കാമപരവശനായി മാരീചാശ്രമത്തെ പ്രാപിച്ചു മാരീചനെ പൊന്മാനാക്കി നിയോഗിച്ചു രാജധാനിയെ പ്രാപിച്ചിരുന്നു.” പിന്നെ സംക്ഷേപം അവസാനിപ്പിച്ചു സീതയുടെ പഞ്ചാങ്ഗം ആടി കാമശരംകൊണ്ടു മുറുക്കി മോഹാലസ്യം ഉണർന്നു ഗ്വോഗ്വാ എന്നാൽ സീതയെ കാണ്മാനായിട്ടു പോവുകതന്നെ എന്നു കാട്ടി വേഗേന സ്നാനാദികളെ കഴിച്ചു് അലങ്കൃതനായി ആസ്ഥാനമണ്ഡപത്തിങ്കൽ സിംഹാസനാരൂഢനായിരുന്നു വെറ്റില ഭക്ഷിച്ചു കണ്ണാടി നോക്കി ഇത്രയും ആടിക്കഴിഞ്ഞാൽ അല്ലേ സൂതൻ വേഗത്തിൽ തേരു കൊണ്ടുവാ എന്നു കാട്ടി കണ്ടു സൂതൻ തേരുകൊണ്ടുവരുന്നതു്. എന്നാൽ പോവുകതന്നെ എന്നു കാട്ടി പീഠത്തിന്മേൽനിന്നു നിലത്തിറങ്ങി എളകിയാട്ടം ചാടി അരയും തലയും മുറുക്കി ചന്ദ്രഹാസമെടുത്തു് എറിഞ്ഞുപിടിച്ചു് അല്ലേ; ശൂർപ്പണഖേ! നീയും തേരിൽ കേറിയാലും എന്നു കാട്ടി വലത്തോട്ടു തിരിഞ്ഞുനിന്നു് എടത്തോട്ടുനോക്കി എന്താണു് കേറിയോ? എന്നു കാട്ടിതാനും കേറി തേർപ്പെരുമാറ്റത്തിൽ നടന്നു സീതയുടെ പഞ്ചാങ്ഗമാടി കാമശരം കൊള്ളുമ്പോൾ ലജ്ജാഭാവത്തോടുകൂടെ ഇവൾ എന്റെ ചാപല്യത്തെ ഒക്കെയും കണ്ടുനില്ക്കുന്നു വഷള്, മറ്റാരാനും കണ്ടിട്ടുണ്ടോ എന്നു വിചാരിച്ചു ചുഴലവും വഴിപോലെ നോക്കുമ്പോൾ കണ്ടു ദേവകൾ പരിഹസിക്കുന്നതു്. അല്ലേ ദേവകൾ ക്ഷമിക്കിൻ; അല്ലേ സൂതൻ വേഗം തേരു തെളിച്ചാലും; തേർപെരുമാറ്റത്തിൽ നടന്നു പഞ്ചാങ്ഗം ആടി ലജ്ജാഭാവം തുടങ്ങി മുമ്പിലത്തെപ്പോലെ രണ്ടു പ്രാവശ്യംകൂടിയാടി രണ്ടുദിക്കിലും ദേവകളെ നോക്കി അല്ലേ ദേവകൾ, ഇതിന്റെ പ്രതിക്രിയ ഞാൻ കാട്ടിത്തരുന്നൊണ്ടു് എന്നും അല്ലേ ദേവകൾ ഞാൻ സീതയെ അപഹരിച്ചു ലങ്കയിൽ കൊണ്ടുപോയിവച്ചിട്ടു് ഇതിന്റെ പ്രതിക്രിയ കാട്ടിത്തരുന്നൊണ്ടു് എന്നും കാട്ടണം. പിന്നെ എടത്തോട്ടു് അല്ലേ സൂതൻ കുതിരകളെ വേഗത്തിൽ തെളിച്ചാലും. അതെന്തു്? എന്റെ സോദരിയായിരിയ്ക്കുന്ന ഇവൾക്കു കർണ്ണനാസികാഛേദം ചെയ്ക ഹേതുവായിട്ടു് വളരെ സങ്കടമൊണ്ടു്. അതിനെ കളഞ്ഞോട്ടെ എന്റെ സോദരി. എന്തീവണ്ണം പറഞ്ഞതെന്നു്. കുംഭകർണ്ണന്റെ സോദരിയായിരിക്കുന്ന ശൂർപ്പണഖ എന്നും വിഭീഷണന്റെ സോദരിയായിരിക്കുന്ന ശൂർപ്പണഖ എന്നും ആരും പറയുന്നില്ല. എല്ലാജ്ജനങ്ങളും രാവണന്റെ സോദരിയായിരുന്ന ശൂർപ്പണഖ എന്നീവണ്ണമല്ലോ പറയുന്നതു്. അതു ഹേതുവായിട്ടുതന്നെ എന്റെ സഹജ എന്നീവണ്ണം പറഞ്ഞതു് ഇവൾ എങ്ങനെയിരിപ്പൊരുത്തി? പൊണ്ണത്തടിയനായിരിക്കുന്ന ഞാൻ ജീവിച്ചിരിക്കുന്ന സമയത്തിങ്കൽതന്നെ ഒരു മനുഷ്യൻ പോക്കൽനിന്നു് ഈവണ്ണമുള്ള ആപത്തിനെ അനുഭവിച്ചവളാണു്. കഷ്ടം! ഇന്നു ദേവശ്രേഷ്ഠനായിരിക്കുന്ന ഇന്ദ്രനാണു് ഇപ്രകാരം ചെയ്തതെങ്കിൽ വല്ലതുമാട്ടെ; ദേവകളിൽ ഒരുത്തനാണെങ്കിലും ആട്ടെ; അതൊക്കെയുമിരിക്കട്ടെ; ഭൂമിയിൽ ഏകച്ഛത്രാധിപതിയായിരിക്കുന്ന ഒരു രാജാവാണെങ്കിലും സഹിക്കാം. ഇവരാരുമല്ല, വനപ്രദേശത്തിങ്കൽവന്നു കാറ്റും വെയിലും മഴയും മഞ്ഞുമേറ്റു ത്രിഷവണസ്നാനം ചെയ്തു കക്ഷപക്ഷാദികളും നീട്ടി ഫലമൂലാദികളും ഭക്ഷിച്ചിരിക്കുന്ന മനുഷ്യനല്ലോ ഈവിധം ചെയ്തതു്. കഷ്ടം! ഇവളെ നിഗ്രഹിച്ചു എങ്കിൽ സങ്കടമില്ല. ഞാൻ എല്ലാ സമയത്തിലും കണ്ടോട്ടേ എന്നു നിശ്ചയിച്ചിട്ടല്ലോ ഈവണ്ണം ചെയ്തുതു്. അതു ഹേതുവായിട്ടു് ആ രാമനെ ഇപ്പോൾത്തന്നെ കൊന്നു സീതയെ പിടിച്ചുവലിച്ചുകൊണ്ടുപോരുന്നുണ്ടു്. എങ്ങനെ? ഞാൻ അരയും തലയും മുറുക്കി വാളുമെടുത്തു രാമന്റെ സമീപത്തിങ്കൽ ചെന്നു് അല്ലേ രാമാ യുദ്ധത്തിന്നായിക്കൊണ്ടുവന്നോ എന്നു് തട്ടിവിളിക്കുന്ന സമയത്തിങ്കൽ രാമൻ അരയും തലയും മുറുക്കി വില്ലും കുലച്ചു് ആവനാഴിയും കെട്ടിമുറുക്കി പോന്നുവരുന്നതു കണ്ടിട്ടു് ഇവനെ നിഗ്രഹിപ്പാൻ ആയുധമെന്തിനാണു്? ആയുധംവച്ചു രാമന്റെ കഴുത്തിൽ പിടിച്ചുതിരുമ്മി നിഗ്രഹിച്ചു്” ഇത്യാദി.
ഈ ഗദ്യത്തിനും മത്തവിലാസം ആട്ടപ്രകാരത്തിൽനിന്നും മറ്റും ഉദ്ധരിച്ച ഗദ്യങ്ങൾക്കും തമ്മിൽ ഭാഷാവിഷയത്തിലുള്ള പ്രകടമായ ഭേദം പറഞ്ഞറിയിക്കണമെന്നില്ലല്ലോ. പ്രസ്തുത ഗദ്യത്തിനു കൊല്ലം ഒൻപതാംശതകത്തിലധികം പഴക്കമുണ്ടെന്നു തോന്നുന്നില്ല.
ഇത്തരത്തിൽ വമ്പിച്ചതോതിൽ ഒരു ഗദ്യസാഹിത്യം ഭാഷയ്ക്കു കൂടിയാട്ടംവഴി പണ്ടുതന്നെ ലഭിച്ചിട്ടുണ്ടു്. ഞാൻ അന്യത്ര പ്രസ്താവിക്കുവാൻ പോകുന്ന നമ്പിയാർതമിഴും ആ പുഴയുടെ ഒരു പോഷകനദിയാകുന്നു. പൂർവ്വകാലത്തു ചെന്തമിഴിൽ പല നാടകലക്ഷണഗ്രന്ഥങ്ങളുമുണ്ടായിരുന്നു. അവയ്ക്കു കൂത്തിലക്കണമെന്നു പേർ പറഞ്ഞു വന്നു. ആ ഗ്രന്ഥങ്ങൾ എല്ലാം നശിച്ചുപോയി. അവയിൽ ഏതെങ്കിലും ഒന്നു കണ്ടു കിട്ടുന്നതുവരെ കൂടിയാട്ടത്തിന്റെ ചടങ്ങുകൾ അവയോടും എത്രമാത്രം കടപ്പെട്ടിട്ടുണ്ടു് എന്നു നിർണ്ണയിക്കുക അസാദ്ധ്യമാണു്. ഭാഷയെ സംബന്ധിച്ചു് ഒരു വസ്തുത നിസ്സംശയമായി വെളിപ്പെടുന്നു. ഭാഷാകൗടലീയത്തിനും ആദ്യത്തെ ആട്ടപ്രകാരഗ്രന്ഥങ്ങൾക്കും തമ്മിൽ രണ്ടു ശതകത്തിൽ കൂടുതൽ കാലവ്യത്യാസമില്ല. എന്നിട്ടും ആദ്യത്തേതു തമിഴ്മയമായും രണ്ടാമത്തെ ഇനത്തിൽ പെട്ടവ തമിഴ്ച്ചുവ കഴിവുള്ളിടത്തോളം പരിഹരിച്ചും നിർമ്മിക്കപ്പെട്ടു കാണുന്നതു് അവ തമിഴിൽ വിപ്രതിപത്തി തോന്നിത്തുടങ്ങിയിരുന്ന നമ്പൂരിമാർ സംഭാഷണഭാഷയോടടുപ്പിച്ചു രചിച്ചതിനാലാണെന്നു് ഒരു വിധം തീർച്ചപ്പെടുത്താവുന്നതാകുന്നു.
കുറിപ്പുകൾ
1 മുദ്രിതപുസ്തകത്തിൽ 139-ആം പരിച്ഛേദത്തിൽ പത്തരപ്പാട്ടുകളാണു് കാണുന്നതു്. അതു തെറ്റാണു്; വാസ്തവത്തിൽ പന്ത്രണ്ടു പാട്ടുകളുണ്ടു്. ഒരു പാട്ടിന്റെ ഉത്തരാർദ്ധവും മറ്റൊരു പാട്ടും വിട്ടുപോയിരിക്കുന്നു.
2 ‘കവിവല്ലോർ’ എന്നും ‘പോതിൽമാതിനിടം’ എന്നുമുള്ള പാഠങ്ങളെക്കാൾ ‘കവി ചൊല്വോർ’ എന്നും ‘ഓതിൽമാതിനിടം’ എന്നുമുള്ള പാഠങ്ങളാണു് സ്വീകാര്യങ്ങൾ എന്നു് ഒരു ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു. ‘വല്ലോർ’ എന്നാൽ സമർത്ഥൻ എന്നർത്ഥം; പ്രസ്തുത കൃതിയിൽ പരിജ്ഞാനമുള്ളവർ എന്നു താൽപര്യം. ‘കവി ചൊല്ലണ’മെന്നില്ല; അതറിഞ്ഞാൽ മതി. പോതു് എന്നാൽ പുഷ്പമെന്നർത്ഥം; പോതിൽമാതു മലർമങ്ക, ലക്ഷ്മീദേവി. ഓതയിൽമാതു് ഓതിൽ മാതായി ചുരുങ്ങുകയില്ല; ചുരുങ്ങി എന്നുവെച്ചാലും ‘ഓതയിൽകിടന്നു’ എന്നു കവി മുമ്പു തന്നെ ഒരു പാദത്തിൽ എഴുതിപ്പോയതുകൊണ്ടു് ഓത എന്ന പദം ആവർത്തിക്കുന്നതുമല്ലോ. പോരാത്തതിനു് ‘ഓതിൽമാതു്’ എന്നു് ഒരു വരിയുടെ പൂർവാർദ്ധവും പോകിപോകചയനൻ എന്നു് ഉത്തരാർദ്ധവും ആരംഭിച്ചാൽ ആ വരിയിൽ മോന ഉണ്ടായിരിക്കുകയില്ല: അങ്ങനെ ഏതു വഴിക്കുനോക്കിയാലും പ്രസ്തുതപാഠത്തിനു ഗതി കല്പിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.
3 “സ്ഫടികമണിധവളഹിമപടലകുമുദവനസദൃശോ വപുഷാ ഉദയഗിരിശിഖര ഏഷ ഉദയതി പൂർണ്ണോ രജനികരഃ.”
അദ്ധ്യായം 14 - മണിപ്രവാളകൃതികൾ
(ക്രി. പി. 1300 വരെ)
കേരളസാഹിത്യത്തിൽ കവികൾ പുത്തനായി ഏർപ്പെടുത്തിയ മണിപ്രവാളപ്രസ്ഥാനത്തിന്റെ ലക്ഷണങ്ങളെന്തെന്നു് ആറാമധ്യായത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടല്ലോ. ആ പ്രസ്ഥാനത്തിൽ ആദ്യമായുണ്ടായ കൃതികൾ പ്രധാനമായി (1) വൈശികതന്ത്രം, (2) കൂടിയാട്ടത്തിനു് ഉപയോഗപ്പെടുന്ന ശ്ലോകങ്ങൾ, (3) സ്തോത്രങ്ങൾ, (4) ചാടുക്കൾ ഇവയാകുന്നു. കാലാന്തരത്തിൽ ചമ്പുക്കൾ, സന്ദേശങ്ങൾ മുതലായ കൃതികളും ആവിർഭവിച്ചു.14.1വൈശികതന്ത്രം
പല വൃത്തങ്ങളിലായി ഉദ്ദേശം ഇരുനൂറോളം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതി അനങ്ഗസേന (അഗങ്ഗവല്ലി എന്നും ഒന്നുരണ്ടു ശ്ലോകങ്ങളിൽ കാണുന്നു) എന്ന യുവതിയായ വേശ്യയ്ക്കു് അവളുടെ അമ്മ സ്വകുലധർമ്മത്തെ പുരസ്കരിച്ചു ചെയ്യുന്ന ഉപദേശമാകുന്നു. ഗ്രന്ഥം അച്ചടിപ്പിച്ചിട്ടില്ല. ചില ശ്ലോകങ്ങൽ ലീലാതിലകത്തിൽ ഉദ്ധരിച്ചുകാണുന്നു. അവയാണു് അടിയിൽ ചേർക്കുന്നതു്.
“തനയേ തവ സമ്പദർത്ഥമുച്ചൈ–
രിനിയോരാഢ്യനെ നീ വരിച്ചുകൊൾക;
ധനഹീനരിൽനിന്നു പാങ്ങു [1] വാരാ:
പനിനീർ വീണ്ണു കുളം നിറഞ്ഞതില്ല.”
“തന്വീകുലാഭരണമേ! തരുണാൻ കയർത്തും
താനേ നിശാസു നിയമേന കിടക്കിലാകാ;
അംഭോരുഹാക്ഷി പുണരാണണയാത പെണ്ണും
ചേറില്ലയാതമിളിയും [2] ചിരികേടു കണ്ടാ.”
പ്രസ്തുത ഗ്രന്ഥത്തിൽനിന്നു് അനേകം ശ്ലോകങ്ങൾ ഉജ്ജയിനിയിലേ രഥ്യയെ വർണ്ണിക്കുമ്പോൾ
“അന്യത്രാത്ഭുതവചനാഹിതമസ്മിന്നുപദിശന്തി ദുഹിതൃഭ്യഃ
കുട്ടിന്യോ രഹസി തഥേത്യുത്തമമധ്യാധമാഃ പുരുഷാഃ”
എന്ന പീഠികയോടുകൂടി മന്ത്രാങ്കം ആട്ടപ്രകാരത്തിൽ ചേർത്തിട്ടുണ്ടു്. എല്ലാ ശ്ലോകങ്ങളും ചേർത്തിട്ടില്ലാത്തതിനാലും ആദ്യന്തം ഒരു കവിയുടെ കൃതിയെന്നു കാണുന്നതിനാലും വൈശികതന്ത്രം ആട്ടപ്രകാരകാരനിൽനിന്നു ഭിന്നനായ ഒരു കവിയുടെ കൃതിയെന്നുതന്നെ ഞാൻ ഊഹിക്കുന്നു. ആ ആട്ടപ്രകാരത്തിൽ ഗ്രന്ഥകാരന്റെ സ്വന്തമായി അനവധി വിശിഷ്ടങ്ങളായ സംസ്കൃതശ്ലോകങ്ങളും മണിപ്രവാളശ്ലോകങ്ങളുമുണ്ടെങ്കിലും പരകീയകൃതികളിൽ നിന്നു പല ഉദ്ധരണങ്ങളുമുണ്ടു്, വൈശികതന്ത്രം രചിച്ച കവി ആരെന്നറിയുവാൻ ഒരു വഴിയുമില്ല; അദ്ദേഹം മന്ത്രാങ്കത്തിന്റെ ആട്ടപ്രകാരം വിരചിതമായ ക്രി. പി. പതിനൊന്നാംശതകത്തിനു മുമ്പു ജീവിച്ചിരുന്നിരിക്കണം. പ്രസ്തുതകൃതി ആരംഭിക്കുന്നതു് ഇങ്ങനെയാണു്
“എന്മുത്തിമുത്തി മുതുമുത്തിയവൾക്കു മൂൻറാം
മുത്തിക്കു മുത്തിയവൾമൂത്തവളേ തുടങ്ങി
നാം പോരുമാതികളൊരിത്തനയും വിടാതെ
ഞാനിന്നിനക്കുപദിശാമി ഗുരുക്രമേണ.
എന്മുത്തിയാൽ ചെവിയിലേ മുതുമുത്തിതാനും
ചൊല്ലിക്കൊടുത്തവളുമെൻ ജനനിക്കുചൊല്ലി
കൈക്കൊണ്ട യോഗമിതെനിക്കവൾ ചൊല്ലിയിൻറു
ഞാനും നിനക്കുപദിശാമി ഗുരുക്രമേണ.
ഉചിതമറിക മുന്നം നൻറതല്ലായ്കിലെല്ലാ–
മറിയുമവർകൾ ചൊല്ലിക്കേൾക്കിലും നല്ലു പിന്നെ;
നവരമിവയിരണ്ടാലൊൻറിലൂൻറായ്കിലെൻറും
നവകുവലയനേത്രേ, നന്മ വാരാ വധൂനാം.”
വൈശികതന്ത്രം അഭ്യസിക്കാനുള്ള വൈഷമ്യം അമ്മ മകളെ താഴെക്കാണുന്ന പദ്യങ്ങളിലും മറ്റും ബോധ്യപ്പെടുത്തുന്നു.
“മുൽപ്പാടു കേളിദമുരിത്തവിടും പെറാ കാൺ
വല്ലായ്കിലിന്ദുമുഖി! വൈശികതന്ത്രമാർഗ്ഗം;
[3] നൂന്മേൽ നടക്കുമതു നൂറുമടങ്ങിലേറ്റം
വേശ്യാധുരം വിഷമമെൻറു വിദഗ്ദ്ധവാചഃ.”
***
“കല്ലിനെപ്പെരിയ കായലാക്കലാം;
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴയ്ക്കിലും
വല്ലവാനരിയതൊൻറു വൈശികം.”
ഈ ഗ്രന്ഥത്തിലെ വിഷയത്തിന്റെ ഔചിത്യത്തെപ്പറ്റി ആധുനികന്മാർക്കു് അഭിപ്രായഭേദമുണ്ടാകാമെങ്കിലും കവിതയെപ്പറ്റി അവർ അഹമഹമികയാ പ്രശംസോത്സുകരായിത്തന്നെയിരിക്കും. ചില ശ്ലോകങ്ങൾകൂടി ഉദ്ധരിച്ചു പ്രസ്തുത കാവ്യത്തിന്റെ മാധുര്യം വിശദമാക്കാം.
“മുലയും തലയും മുഖക്കളിപ്പും [4]
മുറുവൽക്കാന്തിയുമുള്ള മഞ്ജുവാചാം,
മുതൽ തേടുക തേടൽ; ആയതെല്ലാം
മുനനേടാ മുതുകണ്ണു മുൻനാടായ്കിൽ” [5]
“നീചേഷു സങ്ഗമിള, നീലവിലോചനേ! നീ
ചാന്തിൻകുണം കെടുമൊരിത്തിരി നൂറു വീണ്ണാൽ;
നീ കേൾക്കിലുത്തമഗുണേ! കഥ ചൊല്ലവൻ ഞാൻ;
പൊൻപോൽ നിറം [6] ഭവതി മേരുവണഞ്ഞ കാകൻ.”
“കുറവും നിറവും പകുത്തു കാണ്മോ–
രറിവുള്ളിൽക്കിടാവായ്കിലങ്ഗനാനാം
വറളും വരഗാത്രി! വൈശികം താ–
നുറവില്ലാതനിലത്തു നെല്ലുപോലെ.”
“ഒരുത്തരെക്കൊണ്ടുപകാരമില്ലെ–
ന്റൊരിക്കലും തോഴി നിനയ്ക്കൊലാ കാൺ;
ഉരുട്ടിവൈക്കും പിതൃപിണ്ഡമുണ്മാ–
നൊരിക്കലക്കാകനെ വേണമല്ലോ.”
“ഇറുമാന്നി [7] രിയായ്ക, വീടർ വന്നാ–
ലുറവാർന്നീടുമൊരോ വീനോദസാരൈഃ
ചിറ താങ്ങിന നീരുമൊട്ടു ചെന്നാൽ
കുറുകീടും ചെറിയോരരിപ്പിനൂടെ.”
“ഒരുവനുളനുദാരൻ വച്ചുതെൻ വീട്ടിലെന്നി–
ട്ടെളിയ തരുണർ വന്നാലൻപു നീ കൈവിടൊല്ല;
വരതനു! പെരുമാൾക്കും വെറ്റി വാരാ നിനച്ചാൽ–
ത്തനിമരമയിമുഗ്ദ്ധേ! ഹന്ത! കാവാവുകില്ല.”
“താരുണ്യമാവതു സുതേ! തരുണീജനാനാം
മാരാസ്ത്രമേ! മഴനിലാവതു നിത്യമല്ല;
അന്നാർജ്ജിതേന മുതൽകൊണ്ടു കടക്കവേണ്ടും
വാർദ്ധക്യമെന്മതൊരു വൻകടലുണ്ടു മുമ്പിൽ.”
“ബാലത്വമാർന്നുരസി വാർമുല പൊങ്ങുമന്നാൾ
മാലത്തഴക്കുഴലിമാർ മുതൽ നേടവേണ്ടും;
വേലപ്പെടാതവ നിരർത്ഥകമേവ പിന്നെ,
കാലത്തുഴാക്കഴനി നെല്ക്കളമേറുവീലാ.”
എനിക്കു് ഏറ്റവും രസപ്രദമായി തോന്നീട്ടുള്ളതു് ഈ കാവ്യത്തിലെ ദൃഷ്ടാന്തം, ലോകോക്തി തുടങ്ങിയ അലങ്കാരങ്ങളാകുന്നു. അവയിൽ ചിലതെല്ലാം മുകളിൽ ചേർത്ത ശ്ലോകങ്ങളിൽ കാണാവുന്നതാണു്. ഇനിയും ചിലതുകൂടി പ്രദർശിപ്പിക്കാം.
(1)“എന്നാലുഴയ്ക്ക മകളേ! പല നാളിവണ്ണ–
മഭ്യാസയോഗബലമാനയെടുക്കുമല്ലോ.”
(2)“അരുതിത്തരമെന്നറിഞ്ഞിടാതേ,
വലസു [8] ള്ളോർക്കു വശം പ്രയാതി കല്ലും;
അയി സുന്ദരി! പണ്ടു വത്സരാജ–
ന്നൊരു മണ്ണാന നടന്നുവെന്നവേഹി.”
(3)“കരിതേച്ചുകഴിഞ്ഞരങ്ങു പുക്കാൽ
മകളേ! യാടുവതാടി വാങ്ങവേണ്ടും.”
(4)“വാഞ്ഛാഫലപ്രസവവൈശികമന്ത്രബീജം
നീലേക്ഷണേ! നിലമറിഞ്ഞു വിതയ്ക്കവേണ്ടും.”
(5)“നില്ലാ കണാ [9] കിമപി നീചരിലുള്ള സങ്ഗം;
ചാരുസ്മിതേ! ചരിനിലം വളമേല്പുതില്ല.”
(6)“തട്ടിപ്പുറത്തു കളയാതൊഴിയാരെയും നീ;
കഷ്ടസ്വഭാവികളുമൊന്നിനു നന്നു പെണ്ണേ;
അട്ടക്കുലങ്ങളരവിന്ദവിലോചനേ! കേൾ
കെട്ടോരു പുണ്ണിനിഹ നന്മ വരുത്തുമല്ലോ.”
(7)“ഈവണ്ണമാകിലുരുകും തരുണർക്കു ചിത്തം
നേർചില്ലിവല്ലരി! നെരുപ്പിലരക്കുപോലെ.”
(8)“ആണുങ്ങളുണ്ടു പലരെന്നതുകൊണ്ടു നീയ–
ങ്ങാരോടുമാശ വിടുവീല മനോഹരാങ്ഗീ;
ആറുണ്ടു ചെഞ്ചിടയിലെന്നതുകൊണ്ടു ശംഭോ–
ന്നീർകൊണ്ടു കോരിയഭിഷേകമിളയ്പതുണ്ടോ?”
(9)“ആഴക്കുമായിരവുമമ്പതുമയ്യുഴക്കും
മൂഴക്കുമൊക്കെ മുകുളസ്തനി, കൊള്ളവേണം;
കൈത്തോടു, തോടു, മറുചാൽ, മഴപെയ്ത വെള്ളം
കൂടിക്കണാ നിറവിതംബുരുഹാക്ഷി, സിന്ധുഃ.”
(10)“അവരവരുടെയാം ഞാനെന്നു തോന്നുംപ്രകാരം
പുറമമൃതമിരുമ്പിൻകാന്തമന്തർദ്ദധാനം
തവ പുനരയി പെണ്ണേ, കാമനൃത്തം പ്രവൃത്തം
ത്സടിതി പകരവേണ്ടും ചാക്കിയാർകൂത്തുപോലെ.”
(11)“കലഹം കമലാക്ഷി, കാമിനീനാ–
മിതമുള്ളോന്നതു ചാല വല്ലുമാകിൽ;
പെരുകീടിലതും പ്രമാദമത്രേ
കറിയിൽക്കിഞ്ചന കൂടുമുപ്പുപോലെ.”
(12)“കർപ്പൂരംകൊണ്ടരുതു മകളേയുപ്പുകൊണ്ടുള്ള വേല”
(13)“അന്തോളംകൊണ്ടരുവയർമണേ, ചാണകം കോരുവീല.”
(14)“കാർപ്പണ്യത്തെക്കമലനയനേ! ദൂരതോ വർജ്ജയിത്വാ
കാലംകൊണ്ടിട്ടവർ തരുവതും കണ്ടുകൊണ്ടങ്ങിരുന്നാൽ
കാർ പോന്നുണ്ടാം കുഥമപി സുതേ, മിന്നുമൊട്ടേ മഴങ്ങും
വില്ലും കോരും വിധിവിഹിതമായ്പ്പെയ്യുമമ്മേഘ ജാലം”
ഈ ശ്ലോകങ്ങളുടെ പ്രണേതാവു് ഒരു വിശിഷ്ടകവിയല്ലെന്നു് ആർക്കു പറയാം? വിച്ച (വിദ്യ), ആശ്രിക്കുക (ആശ്രയിക്കുക), വിതയ്ക്കവും നടുകവും (വിതയ്ക്കയും നടുകയും), കഴകം (സദസ്സു്), കയന്നു് (താണു്), ദയാവു് (ദയവു്), നമ്മളാർ (നമ്മൾ), ചെമ്മു് (ഭങ്ഗി), കുവള (കുവലയം), ചുവ (രസം), ഇങ്ങനെയുള്ള പഴയ പദങ്ങളും പ്രയോഗങ്ങളും ഈ ഗ്രന്ഥത്തിൽ സുലഭങ്ങളാണു്. ‘കരുമസ്യ തത്വം’ ‘നില്പോരു വള്ളിം’ ‘ഉപ്പുപോലേ കറീഷു’ എന്നീ ഉദാഹരണങ്ങളിൽ കാണുന്നതുപോലെയുള്ള സംസ്കൃതീകൃതഭാഷാപദങ്ങളും ഇല്ലെന്നില്ല.
“വീടേ സതി പ്രഭുജളേ [10] ഭവനം ചുടേഥാ;
നൈമിത്തികങ്ങൾ പലനാളുമുളാക്കിടേഥാഃ;
ആനീതമാഭരണജാലമൊളിച്ചിടേഥാഃ;
താനേ കിടക്കിലറകുത്തിമുറിച്ചിടേഥാഃ”
എന്നു ഒരു ശ്ലോകമുണ്ടു്. ഇവിടെയെങ്ങും ഹാസ്യരസത്തിന്റെ സ്പർശമില്ലെന്നു ഭാഷാചരിത്രജ്ഞന്മാർ ഓർമ്മിക്കുമല്ലോ.
14.2ആട്ടപ്രകാരശ്ലോകങ്ങൾ
കൂടിയാട്ടത്തിലെ ഭാഷാഗദ്യത്തിനു് ഉദാഹരണങ്ങൾ ഇതിനുമുമ്പു ഞാൻ ഉദ്ധരിച്ചുകാണിക്കുകയുണ്ടായി. മണിപ്രവാളശ്ലോകങ്ങൾ ഉദ്ധരിക്കുന്നതിനുള്ള അവസരം ഇതാണു്. ഇവയുടെ കൂട്ടത്തിലും ചില പദ്യങ്ങൾ ലീലാതിലകകാരൻ ഉദ്ധരിച്ചിട്ടുണ്ടു്. താഴെക്കാണുന്നവ നോക്കുക.
“ഇനി ഞാൻ വിടകൊൾവനിന്ദുവക്ത്രേ!
കനിവില്ലാമ കുറേക്കുറഞ്ഞുതാനാൽ;
ഭവതീമധികൃത്യ ചെയ്ത കൃത്യം
വിധിനാ സമ്പ്രതി വിഷ്ണുപൂജയാക.”
“നെൽ കുത്തുമാറുമരികേയൊരു കോലൊടിച്ചു
പൽ കുത്തുമാറുമതു കൊണ്ടിടുമാറുമെന്മേൽ
നൻറും നമുക്കു മനമേ! ചരതം നിനച്ചാ–
ലെൻറും മറക്കരുതുരൽപ്പിരനാരിമാരെ.”
“ഒരു പരവനിതാ ച ഞാനുമെമ്മിൽ
പ്രണയവിരോധമിയങ്ങിനോരുനേരം
ചെലുചെലെനെ മുറിഞ്ഞുവീണ ചെമ്പൊൽ–
ക്കനവള നണ്ണി നുറുങ്ങിയെങ്ങൾചേതഃ”
“വേരും തണ്ടും നിറവുമിലയും കണ്ടു ചേമ്പെൻറു മത്വാ
വാരിക്കോരിപ്പെരികെ വളമിട്ടാനുഭാവം കെടാതെ
വേനൽക്കാലേ ജലമപി കൊടുത്തിങ്ങിനേ ഞാൻ വളർത്തേ–
നാപൽക്കാലത്തതൊരമളിയായു് ഞാനുമൊൻറല്ലയാനേൻ.”
ഇവയിൽ ഒടുവിലത്തെ ശ്ലോകത്തിലെ നാലാംപാദം— “ആപൽക്കാലത്തതുമൊരു വെളിയായു് ഞാനുമെൻറല്ലയായി” എന്നു പഠിച്ചു് ആചാര്യൻ അതിൽ വൃത്തഭങ്ഗമുണ്ടെന്നു സ്ഥാപിക്കുന്നു. എന്നാൽ മന്ത്രാങ്കം ആട്ടപ്രകാരത്തിൽ ഞാൻ കണ്ടിട്ടുള്ളതാണു് മുമ്പുദ്ധരിച്ച പാഠം; അതിൽ വൃത്തഭങ്ഗവുമില്ല. ഇതിൽനിന്നു് ഒരു വസ്തുത വെളിവാകുന്നതു ലീലാതിലകകാരന്റെ കാലത്തു പ്രസ്തുതപാദം വൃത്തഭങ്ഗദുഷ്ടമാണെന്നു് അപവദിക്കത്തക്കവണ്ണം അത്രമാത്രം കവിവാക്യത്തിൽനിന്നു ഭേദപ്പെട്ടുകഴിഞ്ഞിരുന്നു എന്നുള്ളതാണു്; അതുകൊണ്ടു് ഇതു തോലന്റെ കൃതിതന്നെ എന്നു സങ്കല്പിക്കുന്നതിൽ വിരോധമില്ല. അത്യന്തം സരളങ്ങളായ അനവധി മണിപ്രവാളശ്ലോകങ്ങൾ ആട്ടപ്രകാരങ്ങളിലുണ്ടു്. അവയിൽ ഏതാനും ചിലതുമാത്രമേ ഇവിടെ പ്രദർശിപ്പിക്കുവാൻ സൗകര്യമുള്ളു. (1) ഉജ്ജയിനി
“യത്ര സ്ത്രിയോ നിയതമുന്നതമാളികാസു
തൂവെണ്ണിലാവു പൊഴിവോ ചില ശർവരീഷു
ചാലേറ വാതിലരികേ സമുപാഗതാസു
കണ്ണാടി കാൺമുതു വിളങ്ങിന താരകാസു.”
(2) വാസവദത്തയുടെ ദാസിമാർ
“ഒരുത്തി തുകിൽ കൈക്കൊണ്ടാളൊരുത്തി ഹരിചന്ദനം
ഒരുത്തി പാദുകാദ്വന്ദ്വമൊരുത്തി തുളസീ പുനഃ”
***
“ഒരുത്തി താലവൃന്തങ്ങളൊരുത്തി സിതചാമരം
ഒരുത്തി കുങ്കുമം കൊണ്ടാളൊരുത്തി മുകുരം തഥാ.
ഒരുത്തി പൂർണ്ണകുംഭങ്ങളൊരുത്തി സിതതണ്ഡുലം
ഒരുത്തി ചെപ്പു കൈക്കൊണ്ടാളൊരുത്തി കലശദ്വയം.
ഒരുത്തി കോമളാംഭോജമൊരുത്തി മണിനൂപുരം
ഒരുത്തി രശനാജാലമൊരുത്തി മണികുണ്ഡലം” ഇത്യാദി.
(3) വാസവദത്താവർണ്ണനം — കേശാദിപാദം
“നീർകൊണ്ട നീലജീമൂതം നേർകൊണ്ടീടിന കൂന്തലും
മുരളും വരിവണ്ടിണ്ട വെരുളും കുരുൾമാലയും,
തോറ്റ തിങ്കളുടേ കീറ്റു പോറ്റിളങ്ങിന [11] നെറ്റിയും,
മുരിക്കിൻ മലർതൻ കാന്തി ഭരിക്കുന്നധരോഷ്ഠവും
മന്ദാരധവളാകാരം സുന്ദരം മന്ദഹാസവും,
പർവചന്ദ്രനു പോരുന്ന ഗർവ്വൊഴിച്ച മുഖാംബുജം.
ഇണ്ടമാല കണക്കേ പോയു് നീണ്ടുരുണ്ട ഭുജദ്വയം,
അഭിമാനത്തെയുണ്ടാക്കുമിഭകുംഭസ്തനങ്ങളും,
മുലയെക്കാത്തുതാൻ വല്ലാതുഴലും മധ്യവല്ലരി,
പരം കരിചിമം [12] ചെമ്മേ പൊരും ജഘനചക്രവും.
വരിനെൽക്കതിരെപ്പോലെ വിരിയും രോമരാജിയും,
ചാരുപൊൻകദളിത്തണ്ടിൽ നേരുളാമൂരുഭാരവും,
തെളിനീർകുവളേ [13] പ്പോലെയുളവാം ജാനുമണ്ഡലം,
മണികേതകിതൻ മൊട്ടോടിണയാർന്ന മുഴങ്ങഴൽ,
കച്ഛപം കനകോൽഭൂതം സ്വച്ഛം പുറവടിദ്വയം,
തെളിഞ്ഞ കുപ്പിയോടൊപ്പം വിലസുന്ന കണക്കഴൽ,
നക്ഷത്രധവളാകാരസുന്ദരം നഖവും തഥാ.”
(4) അതേ വിഷയം—പാദാദികേശം
ചെങ്ങിന തളിരൊളി ചേർന്നു വിളങ്ങി–
ച്ചെവ്വരി ചിതറിന ചേവടിയുഗളാ;
പങ്ങിവിളങ്ങിന ചാരുപളുങ്ങിൽ
പങ്ക്തിയൊടൊത്ത നഖാളീലളിതാ;
വിവിധമണിപ്രഭ തമ്മിലൊരോന്റേ
വിരവിൽ വിളങ്ങിന നാനാഭരണാ;
ചെലുചെലനെൻറു ചിലമ്പൊലി പൊലിയും
ചേതോഹരരുചി പുറവടിമധുരാ;
പരിചിതകാന്തി കണക്കാലിലിടും
പാടകഹാടകപാടലശോഭാ;
മുറുകിയൊതുങ്ങി നിറംപെട്ടേറ്റം
മുഴപുണരാത മുഴങ്ങാൽബദ്ധാ;
തുടവിയ മാരനികേതമണിത്തൂ–
ണുടമ തുടർന്ന തുടദ്വയസുഭഗാ;
പുതുമപൊലിഞ്ഞു വിരഞ്ഞു വിരാജൽ–
പ്പൂന്തുകിലേന്തിന ജഘനാഭോഗാ;
അരയിലുടമ്പെടുമുടഞാൺ പുണർപൂ–
ണ്ടരുണിതനിരുപമനീവിനിവേശാ;
നമ്രമുലാവിന നീർച്ചുഴിപോലേ
നയനമനോഹരനാഭിഗഭീരാ;
തിരളൊളിരോമവലി ചേർന്നേറ–
ത്തിറമെഴുമഴകിയൊരുദരവരാഢ്യാ;
മുത്തണിമാലകൾ മാർവ്വിൽ മുഴുക്കും
മുകൾമുല മൂടിന മൃദുലമനോജ്ഞാ;
മണിഗണകാന്തി മലിഞ്ഞു നിറംചേർ–
മാർവിൽ വിളങ്ങിന മഹിതാഭരണാ;
താരാനിരയിലരുന്ധതിപോലേ
താനേ മിന്നിന നാഭിമനോജ്ഞാ;
ചെമ്പകമാലാലളിതകരത്തിൽ–
ച്ചെലുചെല വിലസിന വലയകുലാങ്കാ;
ചെങ്ങഴുനീർമലരകവിതൾപോലെ
ചെങ്ങിന മൃദുലനഖാളീലളിതാ;
പരിമളമീടിന പാതിരിനറുമലർ
പഴിപെടുമധരമണിദ്യുതിസുഭഗാ!
മാരമണിധ്വജദണ്ഡുകണക്കേ
മസൃണമനോഹര നാസാനാളാ;
കാമവിലാസകയത്തിലിണങ്ങും
കയലൊളികോലിന കാതരനയനാ;
താരുണ്യാമൃതവീചികണക്കേ
തരളതരാഞ്ചലചില്ലീലതികാ;
നെച്ചെഴ വിലസിന നെറ്റിത്തടഭൂവി
നെറിയേറും നവമങ്ഗലതിലകാ;
കുടിലത തടവിന കുരുൾനിരയിലെഴും
കുസുമപരാഗപരീതലലാടാ;
മാരരസാമൃതമാരിപൊഴിപ്പാൻ
മഴമുകിലായ മലർക്കുഴൽമധുരാ.”
ഈ വർണ്ണനം വൃത്തംകൊണ്ടു ഭാഷയിലാണെങ്കിലും മറ്റെല്ലാം കൊണ്ടും മണിപ്രവാളത്തിലാകയാൽ ഈ അധ്യായത്തിൽ ചേർക്കുവാൻ ഇടവന്നു. ഈ വൃത്തം പിൽകാലത്തു മണിപ്രവാള ചമ്പുക്കളിൽ ഗദ്യമെന്നു വ്യപദേശിക്കപ്പെടുന്നു. (5) അതേ വിഷയം, പാദാദികേശം, മറ്റൊരു മാതിരി
കാണാമതിന്നുമിഹ മാനസവാസമെന്നാ–
മന്നങ്ങളേ നടപയറ്റിനതാനതാങ്ഗ്യാഃ;
പത്മങ്ങളും ചരണയോരഴകുള്ളതെല്ലാ–
മർപ്പിച്ചു നൂനമുദകേഷു തപശ്ചരന്തി.(1)
പോരാമ തൻ പുറവടിക്കെതിരാം; കണക്കാൽ
പോരാടുമെങ്ങുമിഹ കേതകകുട്മളേന;
ചെപ്പിന്നിനിപ്പമഴിയും പരിചും മുഴങ്ങാ–
ലെപ്പോഴുമല്പലദൃശോ ലളിതം വിളങ്ങും(2)
ഈടിൻറ ചാരുകതളിക്കരളെങ്ങുമസ്യാ
വാടും തിരണ്ട തുടതൻ നിഴലങ്ങു വയ്ക്കിൽ
ഓടാത മാരരഥമായ നിതംബഭൂമി–
ക്കൂടേ പിടിച്ച വിജയക്കൊടി രോമരാജി.(3)
കാണപ്പെടാ നടുവു; കോമള യൗവനശ്രീ
ചെൽവാൻ ചമച്ച നടയുണ്ടു വലിത്രയേണ;
യൂനാം മനോനളിനമെപ്പൊഴുതും മുളയ്പാൻ
കാമൻ ചമച്ചുതിഹ നാഭിസരോ നതാങ്ഗ്യാഃ.(4)
കുംഭോത്ഭവോന്നതമിദം കമനീയമസ്യാ
മുക്താലസന്മലയമോ മുലയോ ന ജാനേ
തന്മേലിരണ്ടുപുറമുന്നവചന്ദനാർദ്രാ
വിദ്യോതതേ നൃപസുതാകരപല്ലവശ്രീഃ.(5)
***
ലാവണ്യമാം നദിയിൽ നീർവിളയാടി നില്ക്കും മാരന്നു തോണിയിണപോലവൾകണ്ണിരണ്ടും
പൊന്നോല മിന്നിവരുവോ ചില കാതു വന്നി–
ങ്ങൂഞ്ഞാലുമാം കിമപി ചഞ്ചലമഞ്ചിതാക്ഷ്യാഃ(6)
അഞ്ചമ്പനഞ്ചിതദൃശാമഴകുള്ളതെല്ലാ–
മാരാഞ്ഞുകൊണ്ടു ചരതിച്ചൊരുമിച്ചുകൂട്ടി
കല്പിച്ചുതെൻറു പലരും പുകഴിൻറുതെങ്ങും
തന്മങ്ഗലാങ്ഗമിഹ മാളവകന്യകായാഃ.(7)
ചില്ലീവിലാസമൊരു വില്ലിനെ വെല്ലുമെൻറും;
മുറ്റാത തിങ്കളഴകുണ്ടവൾ നെറ്റിയെങ്ങും;
വണ്ടിണ്ടയും കരുളുമങ്ങിരുളെൻറു തോൻറും
പൂവൽക്കരിങ്കുഴലവന്തി നൃപാത്മജായാഃ.(8)
ഒരേ വിഷയത്തെപ്പറ്റി തോലൻ മൂന്നു വർണ്ണനങ്ങൾ രചിച്ചിരിക്കുവാൻ ഇടയില്ലാത്തതിനാൽ മന്ത്രാങ്കം ആട്ടപ്രകാരത്തിൽത്തന്നെ മറ്റു കവികളുടെ വാങ്മയങ്ങളും സ്ഥലംപിടിച്ചിട്ടുണ്ടെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇവയൊന്നും പതിമ്മൂന്നാംശതകത്തേക്കാൾ അർവാചീനങ്ങളാണെന്നു തോന്നുന്നില്ല.
14.3ഭാഷാശ്ലോകങ്ങൾ
ചേടികളേയും അവരുടെ സംഭാഷണത്തേയും വർണ്ണിക്കുമ്പോൾ കവിത ചിലപ്പോൾ പച്ചമലയാളത്തോടു് അടുക്കുന്നുണ്ടു്. (1) ചെറുമി
“നാട്ടാർക്കു മുറ്റവുമടിച്ചിടുകൂലി [14] യുണ്ടു
താനേ വളർന്നു തലകൂട്ടിമുടിച്ചവാറേ
മാറത്തിരണ്ടുമുല പോന്നു മുകം തിരിഞ്ഞാ–
ലെവ്വൻറ [15] കുപ്പയുമൊരുവർശിയെൻറു തോൻറും.”(1)
“കരുമിഴിയിണ കണ്ടും കാർമ്മുകിൽക്കൂന്തൽകണ്ടും
കനവിയ തുട കണ്ടും കാമബാണാതുരോ ഞാൻ
ചെറുമികൾമുടിമാലാം ചേതസാ പിൻവരിൻറേൻ
ചനവരി [16] ടയിലോടിച്ചാവെഴും പൻറിപോലെ.”(2)
താഴെക്കാണുന്ന രണ്ടു ശ്ലോകങ്ങളിൽ സംസ്കൃതീകൃതഭാഷ ധാരാളമായിക്കാണുന്നു.
“തേങ്ങാനെയു് തേച്ച കേശാനതിബഹളഗള–
ത്താളിനാ ക്ഷാളയിത്വാ
താലത്തിൽസ്സഞ്ചിതാഭിഃ കഴുകി നിഖിലമ–
പ്യങ്ഗമിഞ്ചപ്പതാഭിഃ
മണ്ണാത്യാ ദത്തമാത്രാം ചെറിയൊരുടുതുണീം
ബിഭ്രതീ വെള്ളമഞ്ഞൾ–
തള്ളാടപ്പൂയിതാങ്ഗീ ചൊളചൊള ചെറുമീ(3)
നൻറെടോ നിൻറവാറു്.”
“ഒട്ടേ പരുത്ത പുടവാം തുടമേലൊതുക്കി
നാവും കടിച്ചു നയനേന വിലങ്ങെ നോക്കി
പൊന്നല്ലയാത വളപോയ്ച്ചെലെനൻറു കൈക്കൊ–
ണ്ടെങ്ങൾക്കു തോൻറുമവളെച്ചിലെടുക്കുമാറു്.”(4)
‘നെൽ കുത്തുമാറും’ എന്ന ശ്ലോകം മുമ്പുദ്ധരിച്ചുവല്ലോ. അതുപോലെ പച്ചമലയാളത്തിൽ രചിച്ച ഒരു ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
“ഈഴച്ചേമ്പുമിരണ്ടുമൂൻറു വിറകും വാഴയ്ക്കു കീഴേടമും
വൻ തേങ്ങാമുറിയും വളഞ്ഞ പുളിയും മീനിന്നു മേലേടമും
മുന്നം കുത്തുമുമിക്കു മൂത്ത തവിടും പായും പഴമ്പുട്ടലും
കൈക്കീഴ്വച്ചുചിരിച്ചു കോത വരുമാറുണ്ടോ മറക്കാവുതു്?”
ചേടികളുടെ സംഭാഷണം:
ഇതവിയ തുടയും നടയും
തുടി നടുവും കണ്ട കണ്ട കാമിജനൈഃ
ഇടയും ചേടികൾഘടയും
ചേടകഘടയോടുകൂടി വന്നിതഥ.
കാളീ താളിയെടുത്തുകൊൾ;
കാരൂരിന്നില്ലയോ മുലക്കച്ച?
നങ്ങേ താക്കോലെങ്ങൂ?
ചെമ്പഞ്ഞിച്ചാറരച്ചിതോ ചിറ്റേ?
അയ്യോ അയ്യോ കേളൊരു
വളയുള്ളതു കണ്ടുതി, ല്ല വിളി, പെണ്ണേ,
പാപ്പീ പുടവയിതാമോ?
അപ്പോഴീയകമടിച്ചുതളി കടുക [17]
***
ചെപ്പും കുപ്പിയമിപ്പോ–
ഴഞ്ജനകർപ്പൂരദർപ്പണാദി തഥാ;
എടുപിടി കടുകെ [18] ൻറിത്ഥം
ബഭൂവ സല്ലാപമത്ര ചേടീനാം.
ഇത്ഥമോരോന്റേ മെല്ലെ–
ച്ചൊല്ലിച്ചൊല്ലിക്കുഴഞ്ഞ തനുലതികാഃ
പ്രാപുർവാസവദത്താം
ചെറുമീതതി കയ്യർകയ്യുമവലംബ്യ.
14.3.1പ്രതിശ്ലോകങ്ങൾ
(1) നാഗാനന്ദത്തിൽ നായകൻ ചൊല്ലേണ്ട
“നീതാഃ കിം നിശാശശാങ്കരുചയോ നാഘ്രാതമിന്ദീവരം
കിന്നോന്മീലിതമാലതീസുരഭയസ്സോഢാഃ പ്രദോഷാനിലാഃ
ഝങ്കാരഃ കമലാകരേ മധുലിഹാം കിംവാ മയാ ന ശ്രുതോ
നിർവ്യാജം വിധുരേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാൻ?”
എന്ന ശ്ലോകത്തിനു പകരം വിദൂഷകൻ ചൊല്ലുന്ന പ്രതിശ്ലോകങ്ങൾ
“നീതാ കിം പൃഥുമോദകാ ന ദിവസാ നാഘ്രാതമമ്മാമ്പഴം
കിന്നോന്മീലിതചാരുജീരകരസാസ്സോഢാശ്ച പാകാനിലാഃ
സീൽക്കാരഃ കടുകും വറുത്തു കറിയിൽക്കൂടുന്ന നേരം ശ്രുതോ;
നിർവ്യാജം വിരുണേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാൻ?
വാഴപ്പഴങ്ങൾ വലിയോ ചിലകാണ്മ, നപ്പം
വാക്കുന്ന സീൽക്കരണനാദമടുത്തു കേൾപ്പൻ;
പാല്ക്കഞ്ഞിയാറുവതു പാർത്തു പുറത്തിരിപ്പൻ;
ഞാനല്ലയോ ജഗതി ധീരരിലഗ്രഗണ്യൻ?”
(2) മേൽപ്പടി നാടകത്തിലേ
“ചന്ദനലതാഗൃഹമിദം ചന്ദ്രമണീശിലമപി പ്രിയം ന മമ
ചന്ദ്രാനനയാ രഹിതം ചന്ദ്രികയാ മുഖമിവ നിശായാഃ”
എന്ന ശ്ലോകത്തിനുപകരം
“ഉരതിങ്ങുമുരൽപ്പിരതാനുരലാൽ ഭൂഷിതമപി പ്രിയം ന മമ
കുരളച്ചെറുമീരഹിതം കറികൂടാത്തൊരു ഭോജനംപോലെ.”
(3) സ്വപ്നവാസവദത്തത്തിലേ
“സ്മരാമ്യവന്ത്യാധിപതേസ്സുതായാഃ
പ്രസ്ഥാനകാലേ സ്വജനം സ്മരന്ത്യാഃ
ബാഷ്പം പ്രവൃത്തം നയനാന്തലഗ്നം
സ്നേഹാന്മമൈവോരാസി പാതയന്ത്യാ.”
എന്നതിനുപകരം
“സ്മരാമി വാനാറിയുടേ സുതായാ
നെൽകുത്തുകാലേ തവിടും സ്മരന്ത്യാഃ
ശ്ലേഷ്മം പ്രവൃത്തം നിജഹസ്തലഗ്നം
സ്നേഹാന്മമൈവോരസി പാതയന്ത്യാ.”
(4) മേൽപ്പടി നാടകത്തിലേ
“ബഹുശോപ്യുപദേശേഷു
യയാ മാം വീക്ഷമാണയാ
ഹസ്തേന സ്രസ്തകോണേന
കൃതമാകാശവാദിതം”
എന്നതിനുപകരം
“ബഹുശോപ്യുമിചേറീട്ടു
യയാ മാം നോക്കമാണയാ
ഹസ്തേന സ്രസ്തശൂർപ്പേണ
കൃതമാകാശചേറിതം”
(5) സുഭദ്രാധനഞ്ജയത്തിലേ
“സൗന്ദര്യം സുകുമാരതാ മധുരതാ കാന്തിർമ്മനോഹാരിതാ
ശ്രീമത്താ മഹിമേതി സർഗ്ഗവിഭവാൻ നിശ്ശേഷനാരീഗുണാൻ
ഏതസ്യാമുപയുജ്യ ദുർവിധതയാ ദീനഃ പരാമാത്മഭൂ–
സ്സ്രഷ്ടുംവാഞ്ഛതി ചേൽ കരോതു പുനരപ്യത്രൈവ ഭിക്ഷാടനം”
എന്നതിനു പകരം
“വാനാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
വാക്കും നോക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേഷചക്കീഗുണാൻ
ഇച്ചക്യാമുപയുജ്യ പത്മജനഹോ ശക്യം ന ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം [19]
നാഴിഭിരുരിഭിരുഴഗ്ഭി
പാതിമണത്ഭിസ്തഥൈവ ചവലരിഭിഃ [20]
യത്ര മനോരഥമുടനേ
സിധ്യതി തസ്യൈ നമശ്ചെറുമ്യൈ”
(6) മേൽപ്പടി നാടകം ഒന്നാമങ്കത്തിന്റെ അവസാനത്തിൽ വിദൂഷകനു ചൊല്ലാനുള്ള സന്ധ്യാവർണ്ണനശ്ലോകമാണു് സുപ്രസിദ്ധമായ
“താൾപ്പൂട്ടയന്തി തകരാഃ കറികൊയ്തശേഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങയന്തി;
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ;
മിന്നാമിനുങ്ങുനിവഹാശ്ച മിനുങ്ങയന്തി.” എന്നതു്.
(7) നാഗാനന്ദത്തിൽ ‘അദ്യ ഖലു സ്വപ്നേ’ ഇത്യാദി ചൂർണ്ണികയ്ക്കു പകരം
“കണ്ടേൻ ഞാനും കനാവിൽപ്പുലരുമളവുമിക്കുന്നുതന്മേൽ വിരിച്ച
ക്കണ്ടിച്ചീടും പഴമ്പായ്ത്തലവണ മുറിചൂൽക്കെട്ടുമായിട്ടിരിന്നു്
കോപിച്ചീടുന്ന കള്ളച്ചെറുമി കടുകടെച്ചുട്ടടാം തിന്നുമാറും
മണ്ടിച്ചെല്ലായുമെന്നെ പ്രതി കടുതരമാം പ്രാക്കുണർത്തീടുമാറും”
ഈ നാടകത്തിലും തപതീസംവരണത്തിലും ഉപയോഗിക്കുന്ന പല ശ്ലോകങ്ങളും അശനം രാജസേവ മുതലായവയെപ്പറ്റിയുള്ള ശ്ലോകങ്ങളും നവീനങ്ങളാണു്. ഒടുവിലത്തേ ഇനത്തിൽ ചില പഴയ ശ്ലോകങ്ങളുമില്ലെന്നില്ല. അവയിൽ ഒന്നു രണ്ടെണ്ണം പ്രദർശിപ്പിക്കാം.
മാസേ പ്രത്യാസന്നേ സ്വാനാം നാശം നിരൂപ്യ വേദനയാ
ഉൽബന്ധനമാചരതീം നൂനം വാഴപ്പഴക്കുലാഭിരിവ
പായിൽക്കുന്നിച്ചീടും ബാലപ്പയറോർത്തുകാൺകിലാശ്ചര്യം
മരതകർശൈലശ്ശേതേ ഭൂമാവിഹ വജൂമേറ്റു മൂർച്ചനയാ.
ഒരു ഗ്രന്ഥത്തിൽ 126 അശനശ്ലോകങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്; അതിലില്ലാത്ത അനേകം ശ്ലോകങ്ങൾ വേറെ ഗ്രന്ഥങ്ങളിൽ കാണ്മാനുണ്ടു്. രാജസേവ
“തട്ടിക്കൊട്ടിക്കഥമപി കഴിപ്പോരു മാടമ്പിവീട്ടിൽ
പ്പുക്കുച്ചയ്ക്കേ പകൽ കഴിവളം പാർത്തിരുന്നർദ്ധരാത്രൗ
കല്ലും നെല്ലും തവിടുമുമുിയുംകൂടി വെന്തിട്ടിരിക്കും
പക്കപ്രാശാൽ സപദി തെരുവത്തയ്യമേറ്റം വിശേഷഃ”
“ചെയ്വാനോ പടകാലനോടു, നരകേ പോയ്ച്ചെന്നുവീഴുംവിധൗ
ചെയ്വാനോ പരിരക്ഷണം പരമൊഴിപ്പാനോ പുനർജന്മ, നാം
പയ്യെപ്പുഞ്ചിരിയിട്ടു പോയ്പ്പറകൊഴിഞ്ഞാസ്സേവകാനാം നൃണാം
കൈയിൽകൈകമിഴാത്തമന്നവരെനാമെന്തിന്നുസേവാമഹേ?”
ഈ പ്രപഞ്ചനത്തിൽനിന്നും തോലനും അദ്ദേഹത്തിന്റെ അനുയായികളായ മറ്റു ചില കവികളും മണിപ്രവാളസാഹിത്യത്തെ ഏതു പ്രകാരത്തിൽ പരിപോഷിപ്പിച്ചു എന്നു വിശദമാകുന്നതാണു്. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ “ബാണോച്ഛിഷ്ടം ജഗത്സർവം” എന്നു പറയുന്നതുപോലെ കൂടിയാട്ടത്തിലെ സാഹിത്യം കേരളത്തിലെ ഒട്ടധികം സാഹിത്യപ്രസ്ഥാനങ്ങൾക്കു മാർഗ്ഗദർശകമാണെന്നു ശപഥം ചെയ്യാം. സ്തോത്രങ്ങൾ ചാടുക്കൾ ഇവയ്ക്കും ഉദാഹരണങ്ങൾ അന്യത്ര പ്രദർശിപ്പിക്കും.
അദ്ധ്യായം 15 - സംസ്കൃതകൃതികൾ
ക്രി. പി. പതിന്നാലാം ശതകം
15.1കേരളത്തിന്റെ വിഭാഗങ്ങൾ
വിജയാലയചോളവംശത്തെ അലങ്കരിച്ച രാജേന്ദ്രചോളൻ ക്രി. പി. പതിനൊന്നാം ശതകത്തിന്റെ പൂർവാദ്ധത്തിൽ ചേരവംശത്തിന്റെ ഉന്മൂലനാശം വരുത്തിയതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ചോളവംശം ക്രി. പി. 1267-വരെ നിലനിന്നുപോന്നു. എങ്കിലും പതിമ്മൂന്നാം ശതകത്തിന്റെ ആരംഭത്തിൽത്തന്നെ അതിന്റെ പ്രാഭവം അസ്തമിച്ചുകഴിഞ്ഞിരുന്നു. ശുദ്ധകേരളത്തിന്റെ ദക്ഷിണഭാഗമായ കൂപകഖണ്ഡവും ഉത്തരഭാഗമായ മൂഷികഖണ്ഡവും പതിനൊന്നാംശതകത്തിനു മുമ്പും ഒട്ടൊക്കെ സ്വതന്ത്രങ്ങളായിരുന്നു. ചേരന്മാരുടെ അധഃപതനത്തോടുകൂടി കേരളഖണ്ഡത്തിന്റെ ഇതരവിഭാഗങ്ങളും സ്വാതന്ത്ര്യം നേടി. ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ കൂപകഖണ്ഡം അഥവാ വേണാടു്, തൃപ്പാപ്പൂർ, കൊല്ലം, കൊട്ടാരക്കര, കായങ്കുളം (ഓണാടു്) എന്നിങ്ങനെ നാലു രാജ്യങ്ങളായി വേർതിരിഞ്ഞിരുന്നു. ആദ്യമായി വേർതിരിഞ്ഞതു കായങ്കുളമാണു്. ജൂതന്മാർക്കു ഭാസ്കരരവിവർമ്മപ്പെരുമാൾ നല്കിയതായ ദാനശാസനത്തിൽ വേണാടു്, ഓടനാടു്, ഏറനാടു് (കോഴിക്കോടു്), വള്ളുവനാടു്, നെടുമ്പറയൂർനാടു് (പാലക്കാടു്) ഈ അഞ്ചു രാജ്യങ്ങളിലേയും രാജാക്കന്മാർ സാക്ഷി നില്ക്കുന്നു. വീരരാഘവചക്രവർത്തി ഇരവിക്കൊർത്തനു ക്രി. പി. 1320-ൽ നല്കിയ ദാനശാസനത്തിൽ ഇവരിൽ ആദ്യത്തെ നാലു രാജാക്കന്മാരും സാക്ഷികളാണു്. തൃപ്പാപ്പൂർ, കൊല്ലം, കൊട്ടാരക്കര, ഇവയ്ക്കും പിന്നീടു മറ്റൊരു ശാഖയായിപ്പിരിഞ്ഞ നെടുമങ്ങാടിനും തമ്മിൽ എല്ലാക്കാലങ്ങളിലും സമീപസംബന്ധവും പരസ്പരാവകാശവുമുണ്ടായിരുന്നു. ഇതരരാജ്യങ്ങളെ എല്ലാം ഏകീഭവിപ്പിച്ചു തൃപ്പാപ്പൂർ സ്വരൂപത്തിൽ ലയിപ്പിച്ചതു് ക്രി. പി. പതിനെട്ടാംശതകത്തിന്റെ പൂർവാർദ്ധത്തിൽ തിരുവിതാങ്കൂർ ഭരിച്ചിരുന്ന വീരമാർത്താണ്ഡവർമ്മമഹാരാജാവാകുന്നു. വേണാട്ടിനു വടക്കാണു് വെണ്പലനാട്; അതും പതിന്നാലാംശതകത്തിനു മുൻപുതന്നെ തെക്കുംകൂറെന്നും വടക്കുംകൂറെന്നും രണ്ടു രാജ്യങ്ങളായി പിരിഞ്ഞിരുന്നു. ഇല്ലിക്കൽ കോട്ടയടിക്കു പടിഞ്ഞാറു കുമരകംകായലിനു കിഴക്കു കൈപ്പട്ടൂരിനു വടക്കു കാണക്കാരിക്കു തെക്കു് ഇവയ്ക്കു നടുവിലുള്ള രാജ്യമാണു തെക്കുംകൂറെന്നു് ഒരു പഴയ ചൊല്ലുണ്ടു്. അമ്പലപ്പുഴ (ചെമ്പകശ്ശേരി) രാജ്യത്തിനു് അത്ര വളരെ പഴക്കമില്ല. കുടമാളൂർ ചെമ്പകശ്ശേരിയില്ലത്തെ ഒരു നമ്പൂരിയെ നായന്മാർ അവിടത്തേയും തദനന്തരം പുറക്കാട്ടേയും (അമ്പലപ്പുഴ) രാജാവായി വാഴിച്ചതു പതിന്നാലാം ശതകത്തിനു മുമ്പായിരിക്കുവാനിടയില്ല. പന്തളവും പൂഞ്ഞാറും പാണ്ഡ്യരാജാക്കന്മാരുടെ വംശപരമ്പരയിൽപെട്ട രണ്ടു കുടുംബങ്ങളാണു്. അവയിൽ പന്തളം ക്രി. പി. പതിനൊന്നാംശതകത്തിലും പൂഞ്ഞാർ പന്ത്രണ്ടാം ശതകത്തിലും കേരളത്തിൽ താമസമുറപ്പിച്ചതായി കരുതാവുന്നതാകുന്നു. ആലങ്ങാടും പറവൂരും മറ്റു രണ്ടു ചെറിയ രാജ്യങ്ങളായിരുന്നു. അവയിൽ പ്രാചീനത പറവൂരിനു കൂടും. ഇടപ്പള്ളിത്തമ്പുരാക്കന്മാർ ആഢ്യബ്രാഹ്മണവർഗ്ഗത്തിൽ പെട്ടവരാണു്. ക്രി. പി. പതിനൊന്നാം ശതകത്തിന്റെ അവസാനത്തിൽ പെരുമ്പടപ്പു നമ്പൂരി ഒടുവിലത്തെ പെരുമാളുടെ ഒരു ഭാഗിനേയിയെ വിവാഹം ചെയ്തിരുന്നു എന്നും അദ്ദേഹം കൊച്ചിരാജാക്കന്മാർക്കു വിട്ടുകൊടുത്തതാണു് വന്നേരിനാട്ടിലെ ചിത്രകൂടമെന്നും അതിൽ പിന്നീടു് ആ രാജാക്കന്മാരുടെ കിരീടധാരണം അവിടെവെച്ചു നടത്തണമെന്നായിരുന്നു നിയമമെന്നും അങ്ങനെയാണു് അവർക്കു പെരുമ്പടപ്പു രാജാക്കന്മാർ എന്നു പേർ വന്നതെന്നും ഐതിഹ്യം ഘോഷിക്കുന്നു. പ്രസ്തുത രാജകുടുംബത്തിലെ മറ്റൊരു രാജ്ഞിയെ ഇടപ്പള്ളി സ്വരൂപത്തിലെ ഒരു രാജാവു ക്രി. പി. പതിമ്മൂന്നാംശതകത്തിൽ വിവാഹം ചെയ്കയും കൊച്ചിപ്പട്ടണം ആ രാജ്ഞിക്കും മക്കൾക്കുമായി വിട്ടുകൊടുക്കുകയുംചെയ്തു. എന്നാൽ ക്രി. പി. പതിന്നാലാം ശതകത്തിന്റെ പൂർവാർദ്ധത്തിലും കൊടുങ്ങല്ലൂർ തന്നെയായിരുന്നു കൊച്ചിരാജ്യത്തിന്റെ രാജധാനി. കൊടുങ്ങല്ലൂർ കുറേക്കാലത്തേക്കു പടിഞ്ഞാറ്റേടത്തു ഭട്ടതിരിയുടെ വകയായിരുന്നു. അദ്ദേഹം അതു് അയിരൂർ രാജവംശത്തേക്കു് ഒഴിഞ്ഞു കൊടുക്കുകയും ക്രി. പി. പന്ത്രണ്ടാം ശതകത്തിൽ കൊച്ചിയിലെ പ്രബലനായ രവിവർമ്മമഹാരാജാവിനു് അയിരൂർ രാജാവു് ആ പ്രദേശം ദാനം ചെയ്യുകയും ചെയ്തു. അയിരൂർ സ്വരൂപത്തിന്റെ ഒരു ശാഖയാണു് ഇന്നത്തെ കൊടുങ്ങല്ലൂർ രാജവംശം. രവിവർമ്മാവിനു കേരളവർമ്മാ എന്ന പേരിൽ ഒരനുജനുണ്ടായിരുന്നു; അവർ രണ്ടുപേരുംകൂടി പല ദേശങ്ങൾ പിടിച്ചടക്കിയതിന്റെ ശേഷം രവിവർമ്മാവു കേരളവർമ്മാവിനെ ഇന്നു മലബാറിൽ പൊന്നാനിത്താലൂക്കിൽപ്പെട്ട താനൂർ എന്ന സ്ഥലത്തുവച്ചു് വെട്ടത്തുരാജാവായി വാഴിച്ചു. പതിമ്മൂന്നാം ശതകത്തിന്റെ അവസാനത്തിൽ വെട്ടം കൊച്ചിയിൽനിന്നു വേർപെട്ടു സ്വതന്ത്രരാജ്യമായി. ഇതിനിടയ്ക്കു് ഏറനാട്ടു (നെടിയിരിപ്പു) രാജാക്കന്മാരുടെ അധികാരം ക്രമേണ വർദ്ധിച്ചുവന്നു. അവരെ സാമൂതിരിപ്പാടന്മാർ എന്നും കുന്നലക്കോനാതിരിമാർ (ശൈലാബ്ധീശ്വരന്മാർ) എന്നും പറയും. അവരുടെ രാജധാനിയാണു് കോഴിക്കോടു്. ആദ്യകാലത്തു് അവർക്കു പെരുമാളിൽനിന്നു കിട്ടിയ ഭൂമി സ്വല്പമായിരുന്നു എങ്കിലും ക്രമേണ ‘ചത്തും കൊന്നും’ അവർ ശത്രുരാജ്യങ്ങൾ വെട്ടിപ്പിടിച്ചു് അത്യന്തം ശക്തിമാന്മാരായിത്തീർന്നു. വള്ളുവനാടു് ഏറനാടുപോലെതന്നെ ഒരു പഴയ സ്വരൂപമാണെന്നുള്ളതു ജുതശാസനത്തിൽനിന്നു നാം കണ്ടുവല്ലോ. തിരുനാവാ മണൽപ്പുറത്തു പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ ആഘോഷിക്കപ്പെട്ടുവരുന്ന മാമാങ്കമഹോത്സവത്തിൽ കേരളത്തിലേ സകലരാജാക്കന്മാർക്കും അഗ്രഗണ്യനായി നിലപാടു് നില്ക്കുവാനുള്ള അവകാശം ആദ്യകാലത്തു വള്ളുവക്കോനാതിരിയായിരുന്നു അനുഭവിച്ചുവന്നതു്. സാമൂതിരിപ്പാടന്മാർ പത്താംശതകത്തിൽ കോഴിക്കോടിനുസമീപമുള്ള പോലനാടു പിടിച്ചടക്കി പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വന്നേരിച്ചിത്രകൂടം കൈവശപ്പെടുത്തി പെരുമ്പടപ്പുസ്വരൂപത്തെ അവിടെനിന്നു നീക്കം ചെയ്തു. പതിന്നാലാംശതകത്തിൽ സാമൂതിരിപ്പാടന്മാരുടെ ശക്തി ക്രമാധികമായി വർദ്ധിച്ചിരുന്നു. വള്ളുവനാട്ടു രാജാക്കന്മാരെ വെള്ളാട്ടിരിമാരെന്നും ആറങ്ങോട്ടുടയവരെന്നുംകൂടി പറയും. ആ നാടു സാമൂതിരി അടക്കിയപ്പോൾ പൊറളാതിരി രാജാവു തന്റെ ബന്ധുവായ കോലത്തിരിയെ അഭയം പ്രാപിച്ചു. പക്ഷേ കടത്തനാടു് ഒരു പ്രത്യേകദേശമെന്ന നിലയിൽ വേർപിരിഞ്ഞതു ക്രി. പി. 1564-ൽ മാത്രമാണു്. കോട്ടയം ആദ്യകാലത്തു കോലത്തുനാട്ടിന്റെ ഒരംശമായിരുന്നു. ആ വംശത്തിലെ രാജാക്കന്മാരെ പുറവഴിയാനാട്ടുരാജാക്കന്മാരെന്നും പുറനാട്ടുരാജാക്കന്മാരെന്നുംപറയുന്നു. ഹരിശ്ചന്ദ്രപ്പെരുമാൾ എന്നൊരു ചേരരാജാവുണ്ടായിരുന്നു എന്നും അദ്ദേഹമാണു് ആ വംശത്തിന്റെ കൂടസ്ഥനെന്നും ഐതിഹ്യമുണ്ടു്. കുറുമ്പനാട്ടുരാജാക്കന്മാർ കോട്ടയത്തു രാജാക്കന്മാരുടെ ബന്ധുക്കളാണു്. കേരളത്തിൽ ആകെക്കൂടി പതിനെട്ടു നാടുകളും പതിനെട്ടു സഭാമഠങ്ങളും പതിനെട്ടടവുകളും മറ്റും ഉണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞു കേൾവിയുണ്ടു്. അവയിൽ പ്രധാനപ്പെട്ട നാടുകളെപ്പറ്റി മാത്രമേ ഇവിടെ അതും — വളരെ ചുരുക്കത്തിൽ — പ്രസ്താവിച്ചിട്ടുള്ളു.
15.2രവിവർമ്മകുലശേഖരൻ
15.2.1ജീവചരിത്രം
കേരളത്തിൽ കാവ്യങ്ങളുടെ പ്രണേതാക്കന്മാരായും കവികളുടെ പുരസ്കർത്താക്കന്മാരായും അനേകം രാജാക്കന്മാർ ജീവിച്ചിരുന്നിട്ടുണ്ടു്. അവരിൽ അതിപ്രധാനമായ ഒരു സ്ഥാനത്തിനു് അവകാശിയാകുന്നു ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ കൊല്ലത്തു രാജ്യഭാരം ചെയ്തിരുന്ന വീരരവിവർമ്മകുലശേഖരൻ. രവിവർമ്മാവു ശകാബ്ദം 1188-ൽ, അതായതു ക്രി. പി. 1266-ൽ, കൊല്ലത്തു ജയസിംഹൻ എന്ന രാജാവിന്റേയും ഉമാദേവി എന്ന രാജ്ഞിയുടേയും പുത്രനായി ചിങ്ങമാസത്തിൽ ചതയം നക്ഷത്രത്തിൽ അവതരിച്ചു. അക്കാലത്തു കൊല്ലത്തിന്റെ സ്ഥിതി അരാജകമായിരുന്നു. മധുരയിലെ ജടാവർമ്മൻ വീരപാണ്ഡ്യൻ (ക്രി. പി. 1253-74) ആ പട്ടണം സ്വായത്തമാക്കി. ജയസിംഹൻ ചന്ദ്രവംശത്തിലും കേരളത്തിലെ യദുക്ഷത്രിയശാഖയിലും പെട്ട ഒരു രാജാവായിരുന്നു. കൊല്ലത്തിനു ജയസിംഹനാടു് എന്നു പേർ വന്നതു് അദ്ദേഹത്തിൽ നിന്നാകുന്നു. വീരപാണ്ഡ്യന്റെ അനന്തരഗാമിയായ മാറവർമ്മൻ കുലശേഖരൻ (1269-1310) എന്നൊരു രാജാവായിരുന്നു അന്നു മധുര ഭരിച്ചിരുന്നതു്; അദ്ദേഹത്തെ വിക്രമപാണ്ഡ്യൻ (1253-96) എന്നൊരു ബന്ധു രാജ്യഭാരത്തിൽ സഹായിച്ചുവന്നു. ആ വിക്രമപാണ്ഡ്യൻ കുലശേഖരനോടു പിണങ്ങിയപ്പോൾ ആരൂഢയൗവനൻ മാത്രമായിരുന്ന രവിവർമ്മാവു് അദ്ദേഹത്തെ പടയിൽ വെന്നു തടവിലാക്കി കുലശേഖരനു സമർപ്പിക്കുകയും അദ്ദേഹത്തിന്റെ കുമാരിയെ പാണിഗ്രഹണം ചെയ്കയും ചെയ്തു. ഈ സംഭവത്തെയാണു് ലീലാതിലകത്തിൽ ഉദ്ധൃതമായ
“ദ്രോണായ ദ്രുപദം ധനഞ്ജയ ഇവ
ക്ഷ്മാപാലബാലോ ബലീ
വേണാട്ടിന്നുടയോരു വീരരവിവർ–
മ്മാഖ്യോ യദൂനാം പതിഃ
പാണ്ഡ്യം വിക്രമപൂർവകം പടയിൽവ–
ച്ചാട്ടിപ്പിടിച്ചങ്ങനേ
പാണ്ഡ്യേശായ കൊടുത്തു തസ്യ തനയാം
പത്മാനനാമഗ്രഹീൽ.”
എന്ന ശ്ലോകത്തിൽ വർണ്ണിച്ചിരിക്കുന്നതു്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ദിഗ്വിജയത്തിനു പുറപ്പെട്ടു കേരളം മുഴുവൻ കീഴടക്കി. അനന്തരം കുലശേഖരനു് അസവർണ്ണവിവാഹത്തിൽ ജനിച്ച പുത്രനായ വീരപാണ്ഡ്യനെ (1296-1342) [1] അനേകം യുദ്ധങ്ങളിൽ പരാജിതനാക്കി കൊങ്കണദേശത്തേക്കും ഒടുവിൽ കാട്ടിലേക്കും ഓടിച്ചു. അതിനിടയിൽ സുന്ദരപാണ്ഡ്യൻ പിതാവായ കുലശേഖരനെ വധിച്ചു ഡെൽഹിയിലെ അല്ലാഉദീൻകിൽജി എന്ന മഹമ്മദീയചക്രവർത്തിയുടെ സേനാനിയായ മാലിൿകാർഫ്റുടെ സഹായത്തോടുകൂടി പാണ്ഡ്യസിംഹാസനത്തെ ആരോഹണംചെയ്തു. തന്നിമിത്തം രവിവർമ്മാവിന്നു അദ്ദേഹത്തെയും ജയിക്കേണ്ടിവന്നു. പിന്നീടു നാല്പത്താറാമത്തെ വയസ്സിൽ ചോളരാജ്യവും കാഞ്ചീപുരവും ഭരിച്ചിരുന്ന കാകതീയരാജപ്രതിനിധിയായ മന്മസിദ്ധിയെ തോല്പിച്ചു തൊണ്ടമണ്ഡലവും സ്വായത്തമാക്കി. പാലാറ്റിന്റെ ഒരു പോഷകനദിയായ വേഗവതിയുടെ തീരത്തുള്ള ആ പുരാണനഗരത്തിൽ അരുളാളപ്പെരുമാൾ (വരദരാജസ്വാമി) ക്ഷേത്രത്തിലെ ഒരു മണ്ഡപത്തിൽവച്ചു് അദ്ദേഹം തന്റെ വിജയാഭിഷേകമഹോത്സവം ആഘോഷിക്കുകയും ത്രിക്ഷത്രചൂഡാമണി (ചേരപാണ്ഡ്യചോളേശ്വരൻ) എന്ന ബിരുദം സ്വീകരിക്കുകയും ചെയ്തു. ‘കുലശേഖരൻ ചന്തി’ എന്നൊരു പൂജ നാല്പത്തെട്ടാമത്തെ വയസ്സിൽ അദ്ദേഹം ആ ക്ഷേത്രത്തിൽ ഏർപ്പെടുത്തി അതിനുവേണ്ട വസ്തുവകകളും വിട്ടുകൊടുത്തു. അതിനുപുറമേ ശ്രീരങ്ഗത്തു രങ്ഗനാഥസ്വാമി ക്ഷേത്രത്തിന്റെ അന്തർഭാഗത്തിൽ ലക്ഷ്മീസഹിതനായ മഹാവിഷ്ണുവിന്റെ ബിംബം പ്രതിഷ്ഠിക്കുകയും ഭദ്രദീപോത്സവം നടത്തുന്നതിന്നുംമറ്റും വേണ്ട ദാനം ചെയ്കയുംചെയ്തു. ആ ബിംബം ഇന്നുമുണ്ടു്. വരദരാജക്ഷേത്രത്തിൽ ചേരകുലവല്ലി എന്നും രങ്ഗനാഥക്ഷേത്രത്തിൽ മലയാളനാച്ചിയാർ എന്നും പേരുള്ള രണ്ടു വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. ആ ദേവിമാർ രാജാവിന്റെ പുത്രിമാരാണെന്നും അവരെ അദ്ദേഹം മഹാവിഷ്ണുവിനു പത്നിമാരായി സമർപ്പിക്കുന്നു എന്നുമാണു് സങ്കല്പം. തിരുവാടിയിൽ വീരസ്ഥാനേശ്വരംക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്തു കുംഭാഭിഷേകം ആഘോഷിച്ചതും ആ മഹാരാജാവു തന്നെയാണു്. അതു 47-ാമത്തെ വയസ്സിലാണു് നടന്നതു്. മദിരാശിയിൽ പൂനമലയിൽ അദ്ദേഹത്തിന്റെ ഒരു ശിലാരേഖ കണ്ടുകിട്ടിയിട്ടുണ്ടു്. പൂനമലയ്ക്കു അദ്ദേഹം ചേരപാണ്ഡ്യചുതുർവേദിമങ്ഗലം എന്നു പേർ നല്കി തിരുനെൽവേലിയിൽ രവിവർമ്മചതുർവേദിമങ്ഗലം എന്നൊരു ഗ്രാമവും അദ്ദേഹം സ്ഥാപിച്ചു. തിരുവിതാംകൂറിൽ തിരുവനന്തപുരത്തു വലിയചാലയിലും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഒരു വലിയ പാത്രത്തിലും അദ്ദേഹത്തിന്റെ രേഖകൾ കാണുന്നു. കാകതീയരാജ്ഞിയായ രുദ്രാംബയുടെ ആജ്ഞയനുസരിച്ചു ക്രി. പി. 1316-ൽ മുപ്പടിനായ്ക്കൻ എന്ന സേനാനി കാഞ്ചീപുരം വീണ്ടെടുത്തു. രവിവർമ്മ കുലശേഖരൻ അതിനുമുമ്പു ചരമഗതിയെ പ്രാപിച്ചിരിക്കണം. ഇത്രയും പ്രസ്താവിച്ചതിൽനിന്നു രവിവർമ്മകുലശേഖരന്റെ ദിഗ്വിജയം എത്ര വിപുലവും വിശ്വവിസ്മാപകവുമാണെന്നു കേരളീയർക്കു ധരിക്കാവുന്നതാണു്. അദ്ദേഹത്തേപോലെ പരദേശങ്ങളിൽ മാതൃഭൂമിയുടെ പേരും പെരുമയും പരത്തിയ കേരളരാജാക്കന്മാർ വേറെയില്ല. വരദരാജക്ഷേത്രത്തിലെ ശിലാരേഖയാണു് താഴെ ഉദ്ധരിക്കുന്നുതു്.
“സ്വസ്തിശ്രീ ജയസിംഹ ഇത്യഭിഹിത–
സ്സോമാന്വയോത്തംസകോ
രാജാസീദിഹ കേരളേഷു വിഷയേ
നാഥോ യദുക്ഷ്മാഭൃതാം;
ജാതോസ്മാദ്രവിവർമ്മഭൂപതിരുമാ
ദേവ്യാം കുമാരശ്ശിവാ–
ദ്ദേഹവ്യാപ്യശകാബ്ദഭാജി സമയേ
ദേഹീവ വീരോ രസഃ.
ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാൻ
ജയശ്രീവൽ കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം
ത്രയസ്ത്രിംശദ്വർഷോ യശ ഇവ യയൗ കേരളപദം
രരക്ഷ സ്വം രാഷ്ട്രം നഗരമിവ കോളംബമധിപഃ.
ജിത്വാ സങ്ഗ്രാമധീരോ നൃപതിരധിരണം വിദ്വിഷം വീരപാണ്ഡ്യം
കൃത്വാസൗ പാണ്ഡ്യചോളാൻ നയ ഇവ തനുമാൻ കേരളേഭ്യോപ്യധീനാൻ
ഷട്ചത്വാരിംശദബ്ദസ്തടഭുവി മകുടം ധാരയൻ വേഗവത്യാഃ.
ക്രീഡാം സിംഹാസനസ്ഥശ്ചിരമകൃത മഹീകീർത്തിവാണീരമാഭിഃ
കൃത്വാ കേരളപാണ്ഡ്യചോളവിജയം കൢനുപ്താഭിഷേകോത്സവഃ
സങ്ഗ്രാമാപജയേന കൊങ്കണഗതം തം വീരപാണ്ഡ്യം നൃപം
നീത്വാ സ്ഫീതബലം തഥാപി വിപിനം നീത്വാ ദിശാമുത്തരാം
കാഞ്ച്യാമത്ര ചതുർത്ഥമബ്ദ (?) മലിഖൽ സങ്ഗ്രാമധീരോ നൃപഃ.
ആമേരോരാമലയാദാപൂർവാദാ ച പശ്ചിമാദചലാൽ
യദുകുലശേഖര ഏഷ ക്ഷോണീം കുലശേഖരസ്സ്വയം ബുഭുജേ.
സ്വസ്തിശ്രീഃ-ചന്ദ്രകുലമങ്ഗലപ്രദീപ-യാദവനാരായണ-കേരളദേശപുണ്യപരിണാമ-നാമാന്തരകർണ്ണ-കൂപകസാർവഭൗമ-കുലശിഖരിപ്രതിഷ്ഠാപിതഗരുഡധ്വജ-കോളംബപുരവരാധീശ്വര-ശ്രീപദ്മനാഭപദകമലപരമാരാധകപ്രണതരാജ
പ്രതിഷ്ഠാചാര്യ-വിമതരാജബന്ദീകാര-ധർമ്മതരുമൂലകന്ദ-സദ്ഗുണാലങ്കാര-ചതുഷ്ഷഷ്ടികലാവല്ലഭദക്ഷിണഭോജരാജ-സങ്ഗ്രാമധീര-മഹാരാജാധിരാജപരമേശ്വര-ജയസിംഹദേവനന്ദന-രവിവർമ്മമഹാരാജശ്രീകുലശേഖരദേവ-തിരിപുവനചക്കിരവർത്തി-കോനേരിന്മൈക്കൊണ്ടാൻ.”
രങ്ഗനാഥക്ഷേത്രത്തിലേ രേഖയിൽ വരദരാജക്ഷേത്രരേഖയിലുള്ള ആദ്യത്തെ മൂന്നു ശ്ലോകങ്ങളും സംസ്കൃതഗദ്യവും ഒടുവിലത്തെ ശ്ലോകവും കഴിഞ്ഞു താഴെക്കാണുന്ന ശ്ലോകങ്ങൾ കൂടി കൊത്തിക്കാണുന്നു.
കൃത്വാ ദുർന്നയവൈരനൈരൃതശമം സംസ്കാരസംശോഭിതേ
നിദ്രാണാമധിദേവതാം നിരുപമൈരഭ്യർച്ച ്യ മാല്യാദിഭിഃ
ധർമ്മൈരന്തരധിഷ്ഠിതേ സഹൃദയൈസ്സങ്ഗ്രാമധീരഃ കൃതീ
രങ്ഗേഽസ്മിൻ സുമനോധിവാസമകരോല്ലാസ്യേ നിയോജ്യത്രയീം.
ലബ്ധാ സാഗരനേമിഭൂമിവിഷയാ രന്തും പ്രതിഷ്ഠാ യത–
സ്തസ്മൈ ശ്രീകുലശേഖരോ യദുപതിസ്ത്രിക്ഷത്രചൂഡാമണിഃ
രങ്ഗേഽസ്മിൻ കമലാസഖായ ഹരയേ രമ്യാം പ്രതിഷ്ഠാം ദദൗ
സന്തഃ പ്രത്യുപകുവർതേപ്യുപകൃതാഃ സർവേ കിമത്രാദ്ഭുതം?
ഭൂപാലൈരിളകാർത്തവീര്യസഗരൈര്യഃ പൂർവമാസീൽകൃതം
പശ്ചാൽ പ്രൗഢമനോഹരം യദുപതിസ്തം ഭദ്രദീപോത്സവം
ചക്രേ ശക്ര ഇവാശ്രയം സുമനസാം സമ്രാടു് ത്രയീധർമ്മവി–
ദ്രങ്ഗേഽസ്മിൻരുചിരാങ്കസംശ്രിതരമാരോചിഷ്ണവേ വിഷ്ണവേ.
സമ്രാജാമിവ യസ്സതാം സമുദഭൂത്തൈസ്തൈർഗ്ഗുണൈർമ്മാതൃകാ;
സൈഷ ശ്രീകുലശേഖരശ്ശതഭിഷൿതാരേ സകന്യാരവൗ
ഭട്ടേഭ്യഃ പുരതോത്ര രങ്ഗനൃപതേഃ പഞ്ചാശതിം സാക്ഷിണഃ
പ്രത്യേകം പ്രതിഹായനം പണശതം ദാതും പ്രതിഷ്ഠാംവ്യധാൽ.
15.2.2കവിത
സങ്ഗ്രാമധീരരവിവർമ്മന്റെ ഒരു കൃതി മാത്രമേ നമുക്കു കിട്ടീട്ടുള്ളു. അതു പ്രദ്യുമ്നാഭ്യുദയമെന്ന അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. ആ നാടകത്തിന്റെ പ്രസ്താവനയിൽ ഇങ്ങനെ കാണുന്നു. സൂത്രധാരൻ:“അസ്തി കില സങ്ഗീതശാസ്ത്രപാരദൃശ്വനാ, നിഖില ഗുണരത്നരോഹണഗിരിണാ, കവിജനമയൂര കാലമേഘേന, സാഹിത്യ വിദ്യാവിചക്ഷണേന, ദക്ഷിണഭോജരാജേന, മഹാരാജപരമേശ്വരേണ,സങ്ഗ്രാമധീരാപരനാമധേയേന, ശ്രീരവിവർമ്മദേവേന വിരചിതം പ്രദ്യുമ്നാഭ്യുദയം നാമ നാടകം തൽ പ്രയുഞ്ജാനാഃ സാമാജികാൻ ഉപാസ്മഹേ. നടീ:(സശ്ലാഘം): വീരശ്രിയേവ സരസ്വത്യാപ്യഭിരമത ഏഷ യദുനാഥഃ [2] സൂത്ര:ആര്യേ, കിമുച്യതേ?
സങ്ഗ്രാമഭൂമിഷു സഭാസു ച ധീര ഏഷ
ശസ്ത്രേണ ബുദ്ധിവിഭവേന ച തൈക്ഷ്ണ്യഭാജാ
ദർപ്പാന്ധകാരിതധിയോ നൃപതീൻ ബുധാംശ്ച
ജിത്വാ ക്ഷിതൗ വിഹരതേ ജയസിംഹസൂനു,
നടീ:നത്വേവംവിധസ്യ നരപതേഃ പ്രബന്ധമഭിനയ താമസ്മാകം ഹസ്തഗതാ മനീഷിതസിദ്ധിഃ. സൂത്ര:(സബഹുമാനം) ആര്യേ! സാധു ഭണിതം.
“ഭരതജലധികർണ്ണധാരഃ പ്രബന്ധാ യദുക്ഷ്മാപതി–
സ്ത്രീഭുവനവിജയീ മുരാരേഃ കുമാരഃ സ്മരോ നായകഃ
പരിഷദഭിനയാദ്യഭിജ്ഞാ, പ്രവീണാശ്ച നാട്യേ വയം
ഫലിതമിഹ തദദ്യപുണ്യൈശ്ചിരാന്നഃ പുരാസഞ്ചിതൈഃ”
ഇതിൽ നിന്നും സങ്ഗ്രാമധീരൻ സങ്ഗീതത്തിലും ഭരതശാസ്ത്രത്തിലും നിഷ്ണാതനായിരുന്നു എന്നു സിദ്ധിക്കുന്നുണ്ടല്ലോ. ‘കേരളദേശസുകൃതപരിണതി’യും ‘യാദവനൃപകുലദൈവത’വുമായ ഭഗവാൻ ശ്രീപദ്മനാഭന്റെ യാത്രോത്സവത്തിൽ അഭിനയിക്കുന്നതിനുവേണ്ടി നിർമ്മിച്ചതാണു് പ്രസ്തുതനാടകമെന്നും കവി രേഖപ്പെടുത്തീട്ടുണ്ടു്; ശ്രീകൃഷ്ണന്റെ പുത്രനായ പ്രദ്യമ്നൻ വജ്രപുരാധീശ്വരനായ വജ്രണാഭൻ എന്ന അസുരനെ വധിച്ചു് അദ്ദേഹത്തിന്റെ പുത്രിയായ പ്രഭാവതിയെ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിലെ ഇതിവൃത്തം. ഈ കഥ ഹരിവംശത്തിൽനിന്നു സങ്ഗ്രഹിച്ചിട്ടുള്ളതാണു്. രങ്ഗപ്രയോഗത്തിനു് ഉചിതമായ വിധത്തിൽ പല മാറ്റങ്ങളും വരുത്തീട്ടുണ്ടു്. [3] പ്രസ്തുതനാടകം ഒരിക്കലെങ്കിലും വായിക്കുന്നവർക്കു് അതു കവിചരിത്രത്തിന്റെ ദർപ്പണംകൂടിയാണെന്നു കാണുവാൻ അശേഷം പ്രയാസം ഉണ്ടാകുന്നതല്ല. രണ്ടാമങ്കത്തിൽ ഭദ്രനടന്റെ
“ചാടൂക്തിഭക്തിചതുരൈശ്ചതുരാനനാദ്യൈ–
രഭ്യർത്ഥിതസ്സുരഗണൈരവനീമുപേതഃ
വംശേ മഹീയസി യദോർവിഹിതാവതാര–
സ്സംക്രീഡതേ ശമിതശത്രുകുലോ മുകുന്ദഃ”
എന്ന ശ്ലോകം ജയസിംഹപ്രശസ്തിയുടെ പ്രതിബിംബമായി ഗണിക്കാവുന്നതാണു്; അഞ്ചാമങ്കത്തിൽ “യദുവംശഭുവാം രാജഞാമീദൃശീ കാലയോധിതാ” എന്നു നാരദൻ പറയുന്നു. ഒടുവിൽ നേപഥ്യത്തിൽ “സാമ്രാജ്യചിഹ്നമധിതിഷ്ഠതു ഭദ്രപീഠം നാഥോ യദുക്ഷിതിഭൃതാം ശരദസ്സഹസ്രം” എന്ന ആശീർവാദം ഉച്ചരിക്കപ്പെടുന്നു. വേറെയും ഈ മതം സമർത്ഥിക്കുവാൻ ധാരാളം ഉദാഹരണങ്ങൾ കാണിക്കാവുന്നതാണു്. രവിവർമ്മ കവിയുടെ ഗദ്യവും പദ്യവും ഒന്നുപോലെ മനോഹരമാകുന്നു. നോക്കുക:
“പ്രഭാവത്യാഃ കലാഭിയോഗോ നാമ ഹേമയഷ്ട്യാ ദഹന സംസ്കാരോ, മണിശലാകായാശ്ശാണസമുല്ലേഖഃ ചമ്പകമാലായാ ഹിമജലപരിഷേക, ശ്ചന്ദ്രികായാശ്ശരത്സമാഗമശ്ച”
“ആശ്യാനപങ്കപഥമംബുലസത്തടാക–
മാവിർമ്മദദ്വിപമയത്നവിലംഘി സിന്ധു
ആദർശയൻ സ്വമിഹ വൈഭവമാഹവോൽകാൻ
സന്നാഹയത്യവനിപാൻ ശരദേഷ കാലഃ”
15.3സമുദ്രബന്ധൻ
രവിവർമ്മകുലശേഖരനെപ്പോലെയുള്ള ഒരു മഹാരാജാവിന്റെ രാജധാനിയിൽ അനേകം കവികളും പണ്ഡിതന്മാരും പുലരുക എന്നുള്ളതു സ്വാഭാവികമാണല്ലോ. അവരിൽ സമുദ്രബന്ധൻ, കവിഭൂഷണൻ എന്നിങ്ങനെ രണ്ടുപേരെപ്പററിമാത്രമേ നമുക്കറിവാനിടവന്നിട്ടുള്ളു. രണ്ടുപേരും പാരദേശികന്മാരെന്നാണു് തോന്നുന്നതു്. സമുദ്രബന്ധയജ്വാവെന്നു സമുദ്രബന്ധനെപ്പറ്റി അന്യത്ര പ്രസ്താവിച്ചുകാണുന്നു. കാശ്മീരത്തിൽ ആലങ്കാരികമൂർദ്ധന്യനായി രുയ്യകൻ എന്നൊരു പണ്ഡിതൻ ക്രി. പി. പന്ത്രണ്ടാംശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം നിർമ്മിച്ച ‘അലങ്കാര സൂത്രം’ എന്ന ഗ്രന്ഥത്തിനു് അദ്ദേഹത്തിന്റെ ശിഷ്യനും സർവതന്ത്രസ്വതന്ത്രനുമായ മംഖുകൻ ‘അലങ്കാരസർവസ്വം’ എന്ന വൃത്തി രചിച്ചു. ‘നമസ്കൃത്യ പരാം വാചം ദേവീം ത്രിവിധവിഗ്രഹാം ഗുർവലങ്കാരസൂത്രാണാം വൃത്ത്യാ താൽപര്യമുച്യതേ’ എന്നു് ആ വൃത്തിയുടെ ആരംഭത്തിലും,
“ഇതി മംഖുകോ വിതേനേ കാശ്മീരക്ഷിതിപസാന്ധി വിഗ്രഹികഃ
സുഖവിമുഖാലങ്കാരം തദിദമലങ്കാരസർവസ്വം”
എന്നു് അവസാനത്തിലുമുള്ള ശ്ലോകങ്ങൾ നോക്കുക. മംഖുകൻ 1129 മുതൽ 1150 വരെ കാശ്മീരം ഭരിച്ചിരുന്ന ജയസിംഹന്റെ മന്ത്രിയും സദസ്യനുമായിരുന്നു. അലങ്കാരസർവസ്വത്തിനു വിശദമായ ഒരു വ്യാഖ്യാനം രവിവർമ്മകുലശേഖരന്റെ ആജ്ഞയനുസരിച്ചു കൊല്ലത്തുവച്ചു സമുദ്രബന്ധൻ നിർമ്മിക്കുകയുണ്ടായി. ആ സംഭവത്തെപ്പറ്റി കവി ഇങ്ങനെ വർണ്ണിക്കുന്നു.
“കേരളേഷ്വസ്തി നഗരീ കോളംമ്പ ഇതി വിശ്രുതാ
അധിശ്രിയാ യയാവാചീ ഹരിദപ്യളകാവതീ;
അയോധ്യാമപി യാം സന്തോ രാഘവാന്വയവർജ്ജിതാം
അഗോചരം ഭുജങ്ങ്ഗാനാമാഹുർഭോഗവതീമപി.
പ്രാപ്തകല്പദ്രുമച്ഛായൈഃ സുമനോഭി: കൃതാസ്പദാ,
അവതീർണ്ണേവ മേദിന്യാം യാ ചകാസ്ത്യമരാവതീ.
വിഭൂഷയൻ പുരീമേനാം യദുവംശവിഭൂഷണം
രവിവർമ്മേതി വിഖ്യാതോ രാജാ ശാസ്തി വസുന്ധരാം.
യസ്മാദന്യഃ പദം നാസ്തി കലാവദ്രാജശബ്ദയോഃ
തദന്വവായകൂടസ്ഥമന്തരേണ നിശാകരം.
വിവർണ്ണാരിവധൂവക്ത്രവ്യാഖ്യാത ഭുജവിക്രമേ
പത്യൗ യസ്മിന്നഭൂദുവീ വീരപത്നീപദാസ്പദം.
വീരേണ വാഗ്മിനാ യേന വദാന്യേന വസുന്ധരാ
വാസവം വചസാമീശം പാരിജാതഞ്ച ലംഭിതാ.
ന പരം ധന്വനാ ശൂന്യാഃ പാണയഃ പൃഥിവീഭുജാം
അപി കൃസ്നാ മഹീ യസ്മിന്നവത്യതുലവിക്രമേ.
വിദ്യാസ്ഥാനൈസ്സമം തസ്യ വിഷ്ടപാനി ചതുർദ്ദശ
പ്രസാധിതവതഃ പാർശ്വം സുധിയോ ജാതു നാത്യജൻ.
കദാചിന്മംഖുകോപജ്ഞം കാവ്യാലങ്കാരലക്ഷണം
പ്രദർശ്യ രവിവർമ്മാണം പ്രാർത്ഥയന്ത വിപശ്ചിതഃ.
ഗംഭീരം നസ്തിതീർഷൂണാം മംഖുകഗ്രന്ഥസാഗരം
നൗരസ്തു ഭവതഃ പ്രജ്ഞാ സ്ഥേയസീ യദുനന്ദന!
വ്യാചക്ഷ്വ തമിമം ഗ്രന്ഥം വ്യാവൃത്തവചനക്രമഃ
ശാസ്ത്രസാഹിത്യപാഥോധിപാരാവാരീണയാ ധിയാ.
ഇതി തൈഃ പ്രാർത്ഥിതഃ പ്രാജ്ഞൈഃ പാർത്ഥിവസ്താനഭാഷത
ദന്താർച്ചിരുദ്ഗമവ്യാജവ്യക്തവൈശദ്യയാ ഗിരാ.
മയാഽസാധ്യമഭീഷ്ടം വോ ഗ്രന്ഥഃ പുനരയം മഹാൻ
വ്യാഖ്യാതും ശക്യമാസാദ്യ ഭവതാം യദ്യനുഗ്രഹം.
വ്യാഖ്യേയം മാനനീയാ സ്യാൽ സദ്ഭിരാദ്രിയതേ യദി;
ശംഭോഃ പരിഗ്രഹാദേവ ശ്ലാഘ്യാ ചാന്ദ്രമസീ കലാ.
ഇത്യുക്തൈഷ മനീഷാ വൈഭവപരിഭൂതവാസവാചാര്യ:
ബുദപരിഷദലങ്കാരോ വ്യാഖ്യദലങ്കാരസർവസ്വം
അവധൃത്യൈ യദുപതിനാ വിവൃതസ്യ ഗരീയസസ്തദർത്ഥസ്യ
കശ്ചിദ്വ്യധിത വിപശ്ചിച്ഛബദനിബന്ധം സമുദ്രബന്ധാഖ്യ:”
ദുരവഗാഹമായ അലങ്കാരസർവസ്വം വ്യാഖ്യാനിക്കണമെന്നു പണ്ഡിതന്മാർ സങ്ഗ്രാമധീരനോടു പ്രാർത്ഥിക്കുകയും അദ്ദേഹം അവരുടെ അപേക്ഷ സ്വീകരിച്ചു് ആ ഗ്രന്ഥത്തിനു് അർത്ഥവിവരണം ചെയ്യുകയും അതു സമുദ്രബന്ധൻ പുസ്തകാകൃതിയിലാക്കുകയും ചെയ്തു എന്നാണല്ലോ ഈ പ്രസ്താവനയിൽനിന്നു നാമറിയുന്നതു്. സർവസ്വവ്യാഖ്യയിൽ അവിടവിടെ സമുദ്രബന്ധൻ ഉദാഹരണരൂപത്തിൽ പല ശ്ലോകങ്ങൾ എഴുതിച്ചേർത്തിട്ടുണ്ടു്. അവയെല്ലാം രവിവർമ്മപ്രശസ്തിപരങ്ങളാകുന്നു.
“സങ്ഗ്രാമധീരനൃപതിർഭീരുരധർമ്മാദഭീരുരാഹവതഃ
ശുശ്രൂഷുർന്നഗമവിദസ്തദ്ബാഹ്യവിദോ ഭവത്യശുശ്രൂഷുഃ”
“അധിസമരമാതതജ്യേ രവിവർമ്മൻ! കാർമ്മുകേ ത്വയാകൃഷ്ടേ
ആസ്രം ദ്വിഷാമുരസ്തസ്തരുണീനാം ലോചലൈസ്സമം പതതി”
“യദ്യാകാംക്ഷസി വീക്ഷിതും ഗുണരുചേ, ചേതസ്സമസ്താൻഗുണാൻ
കോളംബാഖ്യമുപേഹി ദക്ഷിണദിശാർസീമന്തരത്നം പുരം
ആസ്തേ യത്ര ഭുജേന കീർത്തിശശിനഃ പൂർവാചലേനോദ്വഹ–
ന്നുർവീമർണ്ണവമേഖലാം യദുപതിഃ കല്പദ്രുമോ ജങ്ഗമഃ”
ഇവ അക്കൂട്ടത്തിൽ പെട്ടവയാണു്. വിദ്യാധരന്റെ ഏകാവലി, വിദ്യാനാഥന്റെ പ്രതാപരുദ്രീയം, സമുദ്രബന്ധന്റെ അലങ്കാരസർവസ്വവ്യാഖ്യ ഈ മൂന്നലങ്കാരഗ്രന്ഥങ്ങളും ഏകദേശം ഒരേകാലത്തുണ്ടായവയാണു്. വിദ്യാധരൻ കലിങ്ഗരാജാവായ ദ്വിതീയനരസിംഹനേയും (1275-–1305) വിദ്യാനാഥൻ കാകതീയരാജാവായ പ്രതാപരുദ്രനേയും (1291—1321) വർണ്ണിച്ചാണു് ഉദാഹരണങ്ങൾ രചിക്കുന്നതു്. ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു വിദ്യാധരനാണെന്നു ഞാൻ ഊഹിക്കുന്നു.
15.4സിംഹരാജൻ
സമുദ്രബന്ധനു സിംഹരാജൻ എന്നൊരു പുത്രനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി പ്രാകൃതരൂപാവതാരം, രാജശേഖരന്റെ കർപ്പൂരമഞ്ജരീസട്ടകത്തിനു വിവരണം എന്നൊരു വ്യാഖ്യാനം, ഇങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. രണ്ടും അദ്ദേഹത്തിനു പ്രാകൃതഭാഷയിലുള്ള പാണ്ഡിത്യത്തെ സ്പഷ്ടീകരിക്കുന്നു. രണ്ടാമത്തെ ഗ്രന്ഥത്തിന്റെ ഒടുവിൽ “സകലവിദ്യാവിശാരദസ്യ സമുദ്രബന്ധയജ്വനഃ സൂനുനാ സിംഹരാജേന വിരചിതേ സട്ടകവിവരണേ” എന്നൊരു കുറിപ്പു കാണുന്നുണ്ടു്. സമുദ്രബന്ധൻ പ്രവരസേനന്റെ സുപ്രസിദ്ധമായ സേതുബന്ധമെന്ന മഹാകാവ്യത്തിനു് ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടെന്നു് സിംഹരാജൻ വിവരണത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്താൽ രേഖപ്പെടുത്തിയിരിക്കുന്നു. ആ വ്യാഖ്യാനം ഇതുവരെ കണ്ടുകിട്ടീട്ടില്ല.
“വ്യാകൃത്യാം സേതുനാ യസ്സമധികഗഹനം
ശാസത്രസാഹിത്യസിന്ധും
ബദ്ധ്യാ ബുധ്വാ യഥാർത്ഥാം വ്യരചയത നിജാം
സിന്ധുബന്ധേതിസംജ്ഞാം
നത്വാം തം യായജൂകം നിയമവിധിവിദം
താതമസ്യ പ്രസാദാ–
ദ്വാഖ്യാനം സട്ടകസ്യ സ്ഫുടതരമധുനാ
സിംഹാരാജോ വിധാസ്യേ.”
15.5കവിഭൂഷണൻ
കവിഭൂഷണൻെറ ചന്ദ്രകലാമാല എന്നു പേരിടാവുന്ന രവിവർമ്മപ്രശസ്തിപരമായ ഒരു വർണ്ണനം രങ്ഗനാഥക്ഷേത്രത്തിലെ ശിലാരേഖയുടെ ഒരു ഭാഗമായി കാണ്മാനുണ്ടു്. ആകെ പതിനെട്ടു ശ്ലോകങ്ങളുള്ളതിൽ ആദ്യത്തെ പതിനാറാണു് കലകളായി ഗണിക്കപ്പെട്ടിട്ടുള്ളതു്. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“ദുർബലസ്യ ബലം രാജേത്യേഷാ സത്യാ സരസ്വതി;
സങ്ഗ്രാമധീരോ ധർമ്മസ്യ ദുർബലസ്യ ബലം കലൌ.
രവിശ്ച രവിവർമ്മാ ച ദ്വാവിമൌ തേജസാം നിധീ;
ഏകസ്യാഹ്നി പ്രതാപശ്രീരപരസ്യ ത്വഹർന്നിശം.
സങ്ഗ്രാമധീര, ത്വദ്രാജ്യേ ചോരാ നാസ്തീതിവാങ്മൃഷാ;
ചമ്പകദ്യുതിസർവസ്വചോരസ്തേ വിഗ്രഹസ്സ്വയം.
ഏകസ്സ്വാദു ജഗൽ സർവം ഭൂങ്ക്ഷേ യാദവഭൂപതേ.
പ്രായോ ന ദോഷഃ സ്ത്രീഹത്യാ രാജ്ഞാം രാമസധർമ്മണാം
സതാം സഹചരീം ഹംസി രവിവർമ്മൻ ദരിദ്രതാം.
ധനം സർവം ദദാമീതി കഥം തേ യാദവ, വ്രതം?
ബ്രഹ്മാണ്ഡഭാണ്ഡാഗാരേഽസ്മിൻ സഞ്ചിനോഷി യശോധനം.
ഇതി യാദവകീർത്തീന്ദോഃ കലാഷ്ഷോഡാശസൂക്തയഃ
ഉല്ലാസയന്തു കുമുദം ഭൂഷണേ പവർണി സ്ഫുടാഃ”
15.6അരുണഗിരിനാഥൻ
15.6.1കാലം
‘അണ്ണാമല’ എന്ന പേരിൽ സുപ്രസിദ്ധനായ അരുണഗിരിനാഥൻ, അഥവാ അരുണാചലനാഥൻ കാളിദാസമഹാകവിയുടെ രഘുവംശത്തിനും കുമാരസംഭവത്തിനും പ്രകാശിക എന്ന സംജ്ഞയിൽ ഓരോ ടീക നിർമ്മിച്ചിട്ടുള്ള മഹാപണ്ഡിതനാകുന്നു. അണ്ണാമലയുടെ വ്യാഖ്യാനങ്ങൾക്കു കേരളത്തിലെങ്ങും അത്യധികമായ പ്രചാരമുണ്ടു്; എന്നാൽ കേരളത്തിനു വെളിയിൽ അവ അവിദിതങ്ങളുമാണു്. അതുകൊണ്ടു് അദ്ദേഹം ഒന്നുകിൽ ഒരു കേരളീയനോ അല്ലെങ്കിൽ കേരളത്തിൽ ആയുഷ്കാലം നയിക്കുവാൻ ഇടവന്ന ഒരു ദ്രാവിഡനോ ആയിരിക്കണം. ‘അരുണാചലനാഥേന ദ്വിജപാദാബ്ജസേവിനാ’ എന്നു രണ്ടു വ്യാഖ്യാനങ്ങളിലും ‘ശിവദാസാപരാഖ്യേന’ എന്നുകൂടി രഘുവംശപ്രകാശികയിലും അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നു; കുമാരസംഭവപ്രകാശികയിൽ ‘പ്രപദ്യേഹം കപർദ്ദിനം’ എന്നും ‘തത്സർവം ഭവപാദപങ്കജരജസ്സമ്പർക്കജം മന്മഹേ’ എന്നും അവസാനിക്കുന്ന മങ്ഗളശ്ലോകങ്ങളിൽ തനിക്കുള്ള ശിവഭക്തിയേയും പ്രകടീകരിക്കുന്നു. ‘ദ്വിജപാദാബ്ജസേവിനാ’ എന്ന വിശേഷണത്തിൽനിന്നു് അദ്ദേഹം ഒരു അബ്രാഹ്മണനായിരുന്നു എന്നൂഹിക്കാം. അതിനു് ഉപോൽബലകമായി രഘുവംശപ്രകാശികയുടെ ഒരാദർശഗ്രന്ഥത്തിൽ “ഇതി രാമദത്ത സൂനുനാ അരുണഗിരിനാഥേന വിരചിതായാം” എന്നൊരു കുറിപ്പു കാണ്മാനുണ്ടു്. അതിൽനിന്നു അരുണഗിരിയുടെ പിതാവിന്റെ നാമധേയം രാമനെന്നാണെന്നും ദത്തശബ്ദപ്രയാേഗത്തിൽനിന്നു് അദ്ദേഹം ഒരു വൈശ്യനാണെന്നും സിദ്ധിക്കുന്നു. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആന്ധ്രദേശത്തെ അലങ്കരിച്ചിരുന്ന വ്യാഖ്യാതൃചക്രവർത്തിയായ മല്ലിനാഥനു മാർഗ്ഗദർശിയായി സൂര്യസൂനുവായ ദക്ഷിണാവർത്തനാഥൻ എന്നൊരു പണ്ഡിതൻ ക്രി. പി. പതിമ്മൂന്നാംശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമി ചോളദേശത്തിൽപ്പെട്ട (ദക്ഷിണാവർത്തം) തിരവലഞ്ചുഴിയായിരുന്നു. ദക്ഷിണാവർത്തൻ മേഘസന്ദേശത്തിനും പ്രദീപമെന്ന വ്യാഖ്യാനത്തിനും ശാകുന്തളത്തിനു് ഒരു ടിപ്പണത്തിനും പുറമേ രഘുവംശകുമാരസംഭവങ്ങൾക്കു ‘ദീപിക’ എന്ന സംജ്ഞയിൽ ഓരോ ടീകയും രചിച്ചിട്ടുണ്ടു്. അരുണഗിരി, ദക്ഷിണാവർത്തന്റെ വ്യാഖ്യാനങ്ങളിലെ പല ഭാഗങ്ങളും സ്വായത്തീകരിക്കുകയും ചെയ്യുന്നു. എന്നാൽ മല്ലിനാഥനെ അദ്ദേഹം ഒരവസരത്തിലും ഉപജീവിക്കുന്നതായി കാണുന്നില്ല. ‘നാഥസ്തുചതുർവിധം വൃദ്ധമിതിജ്ഞാത്വാ’ എന്നു അദ്ദേഹം രഘുവംശപ്രകാശികയിൽ സ്മരിച്ചിട്ടുള്ളതു ദക്ഷിണാവർത്തനെയാണെന്നു ഞാൻ ഗ്രന്ഥപരിശോധനാനന്തരം ധരിച്ചുവച്ചിട്ടുണ്ടു്. അതുകൊണ്ടു് ആ ‘നാഥൻ’ ചിലർ വിചാരിക്കുന്നതുപോലെ മല്ലിനാഥനല്ല. തന്നിമിത്തം പ്രസ്തുത വ്യാഖ്യാതാവു പതിമ്മൂന്നാംശതകത്തിന്റെ ഉത്തരാർദ്ധത്തിലോ പതിന്നാലാംശതകത്തിന്റെ പൂർവാർദ്ധത്തിലോ ജീവിച്ചിരുന്നതായി പരിഗണിക്കാവുന്നതാണു്. മല്ലിനാഥന്റെ കാലം പതിന്നാലാംശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരുന്നു. കൊല്ലം 706-ൽ പകർത്തിയ രഘുവംശപ്രകാശികയുടെ ഒരു പ്രതി തിരവല്ലാ കുഴിക്കാട്ടില്ലത്തുണ്ടു്. രഘുവംശപ്രകാശികയിൽ താൻ ശ്രീകണ്ഠപാദപവിത്രിതനാണെന്നു് അദ്ദേഹം പ്രസ്താവിക്കുന്നു. ആ ശ്രീകണ്ഠൻ ആരെന്നറിയുന്നില്ല; അദ്ദേഹത്തിന്റെ ഗുരുനാഥനായിരിക്കാം.
15.6.2ടീകകളുടെ വൈശിഷ്ട്യം
അരുണഗിരി അദ്ദേഹത്തിന്റെ ടീകകളിൽ തനിക്കു വ്യാകരണം, അലങ്കാരം, ധർമ്മശാസ്ത്രം മുതലായ വിഷയങ്ങളിലുള്ള അത്യത്ഭുതമായ അവഗാഹം അനുസ്യൂതമായി പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും ഗൂഢാർത്ഥ പ്രതിപാദനത്തിലും രസഭാവവിവരണത്തിലുമാണു് തന്റെ വൈശിഷ്ട്യം പ്രസ്പഷ്ടമാക്കുന്നതു്. പൂർവടീകകളേയും ആചാര്യന്മാരുടെ ലക്ഷണഗ്രന്ഥങ്ങളേയും നല്ലപോലെ പര്യാലോചന ചെയ്തതിന്നുശേഷമാണു് താൻ രഘുവംശത്തിനു ടീക രചിക്കുവാൻ ഉദ്യമിക്കുന്നതെന്നും, തനിക്കുമുൻപു് ആ കാവ്യം പലരും വ്യാഖ്യാനിച്ചിട്ടുള്ളതുകൊണ്ടു തന്റെ പ്രയത്നം നിഷ്ഫലമാകണമെന്നില്ലെന്നും, എന്തുകൊണ്ടെന്നാൽ ‘യതോ വിദ്വാന്മതാ സർവോ ന സർവം പശ്യതീതി വാൿ’ അതായതു് എല്ലാവരും എല്ലാം അറിയുന്നില്ലെന്നുള്ള വാക്കു വിദ്വാന്മാർക്കു സമ്മതമാണെന്നും, രഘുവംശം ഒരു പ്രബന്ധസമുദ്രമാണെന്നും അതിന്റെ അർത്ഥം യഥാമതി വിചാരണ ചെയ്യുന്നതിനു് എല്ലാവർക്കും യോഗ്യതയുണ്ടെന്നും രസഭാവാലങ്കാരാദ്യംശങ്ങളെ താൻ പ്രത്യേകം നിരൂപണം ചെയ്യുവാൻപോകുന്നു എന്നും അദ്ദേഹം ആ ഗ്രന്ഥത്തിൽ ഉപന്യസിക്കുന്നു. കുമാരസംഭവപ്രകാശിക പിന്നീടു നിർമ്മിച്ചതാണു്.
“രഘുവംശേ മഹാകാവ്യേ വിമൃശ്യ രസസമ്പദം
കാളിദാസകവീന്ദ്രസ്യ ജ്ഞാതാസ്വാദേന സൂക്തിഷു.
***
കുമാരസംഭവാഖ്യേപി മയാ ടീകാ വിതന്യതേ.”
എന്നാകുന്നു അതിൽ അദ്ദേഹം പ്രസ്താവിക്കുന്നതു്. ആ ടീകയുടെ അവസാനത്തിൽ
“യേ വാക്യാർത്ഥവിചാരകർക്കശധിയോ യേ വാ രസസ്രോതസി
സ്വേച്ഛാമജ്ജനകേളിഷു വ്യസനിനോ യേ വാ ശിവൌസംശ്രിതാഃ
തേ നിർമ്മത്സരസാവധാനമനസോ മൽകാം മനോഹാരിണീം
സംഗൃഹ്ണന്തു കുമാരസംഭവസമുദ്ബോധായ ടീകാമിമാം”
എന്ന ശ്ലോകവും വ്യാഖ്യാതാവു ചേർത്തിട്ടുണ്ടു്.
“വർണ്യതേ ശിവയോർവൃത്തം; കാളിദാസസ്യ സൂക്തയഃ;
വ്യാഖ്യാതാരോ വയം ചേതി മന്യേ കോപ്യുത്സവസ്സതാം.”
എന്ന പദ്യത്തിൽ നിന്നു് അദ്ദേഹത്തിനു തന്റെ ടീകയുടെ ഔൽകൃഷ്ട്യത്തിൽ എത്ര അടിയുറച്ച വിശ്വാസമാണുണ്ടായിരുന്നതെന്നു വെളിവാകുന്നു. ആ വിശ്വാസം യുക്തരൂപംതന്നെ; കേരളത്തിലെ സഹൃദയന്മാർ രഘുവംശത്തിനും കുമാരസംഭവത്തിനും അണ്ണാമലയുടേതിനേക്കാൾ മികച്ച വ്യാഖ്യാനങ്ങളുള്ളതായി ഗണിക്കുന്നില്ല. അനാവശ്യമായി ഒരു പദം പ്രകൃത്യാ യാവദർത്ഥവചസ്സായ അദ്ദേഹത്തിന്റെ ടീകകളിലില്ല. കൊല്ലം ഒൻപതാംശതകത്തിന്റെ പൂർവാർദ്ധത്തിൽ പൂർവഭാരതചമ്പൂകാരനായ കോഴിക്കോട്ടു മാനവേദരാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന വെള്ളാങ്ങല്ലൂർ നാരായണഭട്ടതിരി അദ്ദേഹത്തിന്റെ കുമാരസംഭവവിവരണത്തിൽ പറയുന്നതു്.
“വ്യാഖ്യാന്തരേഷു ദൃഷ്ടേഷു വിമൃഷ്ടേഷ്വപി തത്വതഃ
സുഭഗശ്ശിവദാസോക്തോ മാർഗ്ഗ ഏവാനുഗമ്യതേ.”
എന്നാണു്.
15.7രാഘവാനന്ദൻ
15.7.1കൃതികൾ
അനേകം ഉത്തമഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവാണു് രാഘവാനന്ദൻ. അദ്ദേഹം ശ്രീമദ്ഭാഗവതത്തിൻ കൃഷ്ണപദി, ലഘുഭട്ടാരകന്റെ ലഘുസ്തുതിക്കു വൃത്തി, ശേഷന്റെ പരമാർത്ഥസാരത്തിനു വിവരണം, കുലശേഖരന്റെ മുകുന്ദമാലയ്ക്കു താല്പര്യദീപിക, ശങ്കരാചാര്യരുടെ വിഷ്ണുഭുജങ്ഗപ്രയാതത്തിനു വ്യാഖ്യ, ഇവയ്ക്കു പുറമേ സർവസിദ്ധാന്തസങ്ഗ്രഹം അഥവാ സർവമതസങ്ഗ്രഹം, വിദ്യാർച്ചനമഞ്ജരി എന്നിങ്ങനെ രണ്ടു സ്വതന്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളതായിക്കാണുന്നു.
15.7.2ചരിത്രം
കൃഷ്ണപദി എന്ന മഹാവ്യാഖ്യാനത്തിന്റെ അവസാനത്തിൽ ഗ്രന്ഥകാരൻ തന്റെ ഗുരുനാഥനായ കൃഷ്ണാനന്ദനേയും തന്നെയും പറ്റി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടു്. ആദിശേഷന്റെ അവതാരമായ പതഞ്ജലിയുടെ ജന്മഭൂമി എന്ന നിലയിൽ പ്രഖ്യാതമായി നാഗപുരം എന്നൊരു സ്ഥലം ഗങ്ഗാനദിയുടെ തീരത്തിലുണ്ടു്. കൃഷ്ണാനന്ദമുനി അവിടെ ഒരു ബ്രാഹ്മണകുലത്തിൽ ജനിച്ചു സാങ്ഗമായി യജുർവേദമഭ്യസിച്ചു ബ്രഹ്മചര്യത്തിൽത്തന്നെ സന്യാസാശ്രമം സ്വീകരിച്ചു.
“ആനന്ദശീർഷോജ്ജ്വലകൃഷ്ണനാമാ
മുനിർമ്മുനീന്ദ്രൈസ്സഹ പദ്മനാഭം
ചിത്തേ നിധായാഖിലലോകനാഥം
ദേശം തദങ്ഘ്രിസ്ഫുരിതം പ്രപേദേ.
യേനാഥ സേതുർജ്ജനകാത്മജായാഃ
ശോഭാവഹോധ്യൈക്ഷി ച പത്മനാഭഃ
ശിവാമൃതാഖ്യാൽ പരഹംസമുഖ്യാ–
ഛ്റുതശ്ച യേനാഖിലവേധസാരഃ
അന്തേഽഭിഷിക്തഃ പരഹംസരാജ്യേ
യശ്ചാത്ര തേനൈവ മുനീശ്വരേണ;
യശ്ചാനുജഗ്രാഹ വൃഷാധിനാഥ–
സ്യാങ്കേ നിഷണ്ണഃ സ്വസുഖം ജനേഭ്യഃ
സ്വപാദപദ്മം സമുപാശ്രിതേഭ്യോ
വാചാഖിലാമ്നായഗിരോർത്ഥഭൂതം
ശ്രീരക്തശാഖീതി മുകുന്ദധാമ്നി
ഖ്യാതേഽകരോദ്യശ്ച പരം സമാധിം.”
അവിടെനിന്നു മറ്റു യതികളോടുകൂടി സീതാസേതു (ഇതു് ആദിസേതു എന്ന പേരിൽ വിദിതമായ കന്യാകുമാരിയാണെന്നു തോന്നുന്നു) സന്ദർശിക്കുകയും തിരുവനന്തപുരത്തു ശ്രീപദ്മനാഭസ്വാമിയെ വന്ദിക്കുകയും അനന്തശയനത്തിൽവച്ചു ശിവാമൃതപരമഹംസനിൽനിന്നു സർവവേദങ്ങളുടേയും സാരം (വേദാന്തം) അഭ്യസിക്കുകയും പരമഹംസപദത്തിൽ അഭിഷിക്തനാകുകയും ചെയ്തു. തദനന്തരം കൃഷ്ണാനന്ദൻ തൃശ്ശിവപേരൂരിൽ താമസിച്ചു ജനങ്ങളെ അനുഗ്രഹിക്കുകയും തൃച്ചെമ്മരത്തുവച്ചു മഹാസമാധിയെ പ്രാപിക്കുകയുണ്ടായി. ശിവാമൃതപരമഹംസൻ ശ്രീപത്മനാഭക്ഷേത്രത്തിലെ പുഷ്പാഞ്ജലിസ്വാമിയാരന്മാരിൽ ഒരാളാണെന്നു ഞാൻ അനുമാനിക്കുന്നു. അദ്ദേഹം കൃഷ്ണാനന്ദനെ തന്റെ അനന്തരഗാമിയായി തൃശ്ശൂർ തെക്കേമഠത്തിൽ അവരോധിച്ചിരിക്കാം.
“തൽപാദപദ്മഭ്രമരേണ സേയം
ശ്രീരാഘവാനന്ദമുനീശ്വരേണ
ശ്രീമന്നിളാതീരസമുദ്ഭവേന
തുര്യാശ്രമം മൃത്യുഭയാർദിതേന.
ഗോവിന്ദമാത്മന്യധിഗത്യ സാക്ഷാദ്–
ഭക്തിപ്രദീപൈരപി യോഗഭേദൈഃ
തൽപ്രീതികാമേന കൃതാ ചിരായ
ജീയാൽ കൃതിഃ കൃഷ്ണപദീ ചിരായ.”
അദ്ദേഹത്തിന്റെ ശിഷ്യനും ഭാരതപ്പുഴയുടെ തീരത്തിൽ ജാതനുമായ രാഘവാനന്ദമുനി ഗോവിന്ദന്റെ പ്രീതിക്കായി ശ്രീമദ്ഭാഗവതത്തിനു കൃഷ്ണപദി എന്ന വ്യാഖ്യാനം രചിച്ചു. ഇതര വ്യാഖ്യാനങ്ങളിലും രാഘവാനന്ദൻ താൻ കൃഷ്ണാനന്ദന്റെ ശിഷ്യനാണെന്നു വ്യക്തമായി പ്രസ്താവിക്കുന്നുണ്ടു്.
“കൃഷ്ണാനന്ദമുനീശ്വരസ്യ കൃപയാ തുര്യാശ്രമം യോഽശ്രമം
പ്രാപ്യാമ്നായശിരോധിരൂഢമവഗമ്യാത്മാനമപ്യാത്മനാ
ആസാദ്യാപി ച പദ്ധതിം ശിവമയീമാനന്ദനാഥാദ്ഗുരോ–
രാനന്ദാന്തികരാഘവോ മുനിരഗാൽതൃപ്തിംസവൃത്തിം വ്യധാൽ”
എന്നു ലഘുസ്തുതിവൃത്തിയിലും
“ശ്രീമച്ഛാങ്കരമാർഗ്ഗമധ്യവസതിശ്ശാഖാശതാലങ്കൃതഃ
സംസാരാർക്കഗഭസ്തിതപ്തതനുഭിസ്സംസേവിതാങ്ഘ്രിർജ്ജനൈഃ
കൃഷ്ണാനന്ദമഹീരുഹോഽമൃതരസാപൂർണ്ണൈരപൂർവൈഃ ഫലൈ–
ശ്ചിത്രാം പ്രീതിമുപാസകേഷു ജനയൻ ജീയാന്മഹീമണ്ഡലേ.”
എന്നു പരമാർത്ഥസാരവിവരണത്തിലും,
“സച്ചിൽസുഖൈകരസമന്വഹമാത്മതത്വം
സാക്ഷാൽ സമുന്മിഷിതി യസ്യ ഹൃദീവ ദൈവാൽ
ആനന്ദശേഖരിതരാഘവനാമധേയ–
സ്സോഹം മുനിർവിമൃശതി സ്മ മുകന്ദമാലാം.”
“കൃഷ്ണാനന്ദഗുരോരേഷാ പൂർണ്ണാ കാരുണ്യസർപ്പിഷാ
രചിതാ ഹരിതോഷായ ജീയാൽ താൽപര്യദീപികാ.”
എന്നു മുകുന്ദമാലാതാൽപര്യദീപികയിലും പ്രസ്താവിച്ചിരിക്കുന്നുതു് നോക്കുക. കൃഷ്ണപദിയിൽത്തന്നെ
“യൽപാദാബ്ജരജോഭിഷേകസുകൃതപ്രക്ഷീണദുഷ്കർമ്മണാ–
മസ്മാകം ഹൃദയാരവിന്ദകുഹരേ നർന്നർത്തി ലക്ഷ്മീപതിഃ
തേഭ്യോ ബ്രഹ്മണി നിത്യനിർവൃതിരസേ ലീനാശയേഭ്യസ്സദാ
കൃഷ്ണാനന്ദഗുരുഭ്യ ഏഭ്യ ഉദിയാദ്ഭൂയാൻ പ്രസാദോ മയി.”
എന്നൊരു ശ്ലോകവുമുണ്ടു്.
കൃഷ്ണാനന്ദനു് പുറമേ രാഘവാനന്ദനു് ആത്മാനന്ദനെന്നൊരു ഗുരുകൂടിയുണ്ടായിരുന്നു എന്നും അദ്ദേഹത്തിൽനിന്നുമാണു് ശൈവാഗമപദ്ധതി അഭ്യസിച്ചതെന്നും രാഘവാനന്ദൻ വിവരണവും താൽപര്യദീപികയും രചിച്ചപ്പോൾ കൃഷ്ണാനന്ദൻ ജീവിച്ചിരുന്നു എന്നും ഉദ്ധൃത ശ്ലോകങ്ങളിൽനിന്നു വെളിപ്പെടുന്നു.
15.7.3കാലവും ദേശവും
രാമഭദ്രാനന്ദന്റേയും വാസുദേവയതിയുടേയും ശിഷ്യനായും ‘സിദ്ധാന്തസിദ്ധാഞ്ജനം’ എന്ന പേരിൽ വിശ്രുതമായ വേദാനന്തഗ്രന്ഥത്തിന്റെ പ്രണേതാവായും കൃഷ്ണാനന്ദസരസ്വതി എന്നൊരു യോഗി ക്രി. പി. പതിനേഴാം ശതകത്തിൽ ചോളദേശത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ ഭാസ്കരദീക്ഷിതർ ആ ഗ്രന്ഥത്തിനു രത്നതൂലിക എന്നൊരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ഭാസ്കരദീക്ഷിതരും ജാനകീപരിണയകാരനായ രാമഭദ്രദീക്ഷിതരും സമകാലികന്മാരും ക്രി. പി. 1684 മുതൽ 1741 വരെ തഞ്ചാവൂർ രാജ്യം ഭരിച്ചിരുന്ന പ്രഥമശാഹജിമഹാരാജാവിനോടു ഭൂമി ദാനം വാങ്ങിയവരുമായിരുന്നു. ആ കൃഷ്ണാനന്ദൻ ശിവാമൃതശിഷ്യനായ നമ്മുടെ കൃഷ്ണാനന്ദനിൽനിന്നു ഭിന്നനാണല്ലോ. മുദ്രിതമായ താൽപര്യദീപികയുടെ മുഖവുരയിൽ സിദ്ധാന്തസിദ്ധാഞ്ജനകാരനാണു് രാഘവാനന്ദന്റെ ഗുരു എന്നു പറഞ്ഞിട്ടുള്ളതു പ്രമാദമാണെന്നു കാണിക്കേണ്ടതു് ആവശ്യകമാകയാൽ ഈ പ്രസ്താവന ഇവിടെ വേണ്ടിവന്നതാണു്. ഉത്തരകേരളത്തിൽ തളിപ്പറമ്പത്തു് പെരുഞ്ചെല്ലൂർ ഗ്രാമത്തിൽ കോക്കുന്നത്തു് എന്ന ഇല്ലത്താണു് രാഘവാനന്ദൻ ജനിച്ചതു് എന്നുള്ള മതവും ശരിയല്ലെന്നു സിദ്ധമാകുന്നു. എന്നാൽ രാഘവാനന്ദന്റെ പുരസ്കർത്താവു രാഘവനാമധേയനായ ഒരു കോലത്തിരിയായിരുന്നു എന്നുള്ളതു കൃഷ്ണപദിയുടെ അവസാനത്തിൽനിന്നു കാണാവുന്നുതാണു്.
“വിവേകനികഷോപലേ വഹതി രാഘവേ കോലഭൂ–
മഘോന്യലഘുവിക്രമൈരവനിചക്രരക്ഷാധുരം
അകുണ്ഠമതിവൈഭവാദപൃഥഗാത്തവൈകുണ്ഠതഃ
സതീ കൃതിരിയം മുനേരജനി രാഘവാനന്ദതഃ”
കോക്കുന്നത്തു ശിവാങ്ങൾ (ശിവയോഗി) എന്ന യോഗി പെരിഞ്ചെല്ലൂർ ഗ്രാമത്തിന്റെ അതിരുകൾ പുത്തനായി നിശ്ചയിക്കുകയും ആ പുതിയ സങ്കേതം വിട്ടു ബ്രഹ്മചാരികളും അന്തർജ്ജനങ്ങളും വെളിയിൽ പോകരുതെന്നു വ്യവസ്ഥാപനം ചെയ്കയും ചെയ്തു. അദ്ദേഹം ഒരവസരത്തിൽ കോഴിക്കോട്ടു പോകുകയും അന്നു നാടു വാണിരുന്ന സാമൂതിരിയെ അനുഗ്രഹിയ്ക്കുകയും ചെയ്തുവെന്നും ആ അനുഗ്രഹത്തിന്നു മേലാണു് സാമൂതിരിക്കോവിലകത്തേയ്ക്കു സർവ്വാഭ്യുദയങ്ങളും സിദ്ധിച്ചതെന്നും ചില കേരളോൽപത്തിഗ്രന്ഥങ്ങളിൽ കാണുന്നു. ഒടുവിൽ ആ യോഗി രാജ്യംവിട്ടു വനത്തിലേയ്ക്കുപോയി. അന്നത്തെ കലിദിനസംഖ്യ “കൊടുംകാട്ടുകൊതിയൻ” അഥവാ “പുണ്യാടവ്യാം യതിസ്സ്യാതു്” എന്നാകുന്നു. അതനുസരിച്ചുള്ള ക്രിസ്തുവർഷം 1314 ആണു്. ശിവാങ്ങൾ ഉപയോഗിച്ചുവന്ന ഒരു കൂർമ്മസാനം ഇന്നും തളിപ്പറമ്പിനടുത്തു വെള്ളാവിക്ഷേത്രത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സ്വാമിയാരന്മാർ അവിടെപ്പോയാൽ ആ കൂർമ്മാസനത്തെ വന്ദിച്ചല്ലാതെ സ്ഥലം വിടുക പതിവില്ലെന്നും അറിയുന്നു. എന്നാൽ അദ്ദേഹം ഒരു കവിയെന്നോ പണ്ഡിതനെന്നോ ഉള്ള നിലയിൽ പ്രസിദ്ധനല്ല. രാഘവാനന്ദന്റെയും അമോഘരാഘവകാരന്റെയും പുരസ്കർത്താവു് ഒരേ രാഘവനാണെങ്കിൽ രാഘവാനന്ദനും കോക്കുന്നത്തു ശിവാങ്ങളും സമകാലികന്മാരെന്നു വന്നുകൂടുന്നു.
കൃഷ്ണപദിതന്നെയാണു് രാഘവാനന്ദന്റെ ഗ്രന്ഥങ്ങളിൽ അത്യന്തം പ്രധാനമായിട്ടുള്ളതു്. ഭാഗവതത്തിനു് അനേകം വ്യാഖ്യാനങ്ങളുണ്ടെങ്കിലും ശ്രീധരസ്വാമിയുടെ ഭാവാർത്ഥദീപികയോളം പ്രശസ്തി അവയിൽ മറ്റൊന്നിനുമില്ല. എന്നാൽ കൃഷ്ണപദി അപ്രകാശിതമായിക്കിടക്കുന്നതുകൂടിയാണു് അതിന്റെ കനിഷ്ഠികാധിഷ്ഠികതയ്ക്കുള്ള കാരണങ്ങളിൽ ഒന്നെന്നു പറയേണ്ടിയിരിക്കുന്നു. രാഘവാനന്ദന്റെ വ്യാഖ്യ ഏറ്റവും ലളിതവും വിപുലവും സകലസംശയങ്ങളേയും പരിഹരിക്കുവാൻ പര്യാപ്തവും വേദാന്തവിഷയകമായുള്ള പ്രതിപാദനത്തിൽ ഭാവാർത്ഥദീപികയെ അനായാസേന ജയിക്കുന്നതുമാകുന്നു. ഗ്രന്ഥമാരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.
“പ്രത്യൿ ചിരം പ്രകൃതിപൂരുഷയോഃ പ്രപഞ്ച–
പ്രോദ്ഭാവനാവനതിരോധനനിത്യലീലം
നിർവ്യാജസൗഭഗമമങ്ഗലമസ്മദീയം
നിർമ്മാർഷ്ടു നൈഗമഗിരാം പദമൈശമോജഃ.
അഷ്ടപ്രകൃത്യഷ്ടവധൂവികാരം
തം ദ്വ്യഷ്ടസാഹസ്രവധൂഗണേഷ്ടം
അഖണ്ഡചൈതന്യസുഖാത്മമൂർത്തിം
നമാമി കൃഷ്ണം പുരുഷം പുരാണം.”
ശിവൻ, ഗണപതി, സരസ്വതി, ബ്രഹ്മാവു, നാരദൻ, വേദവ്യാസൻ, ശുകബ്രഹ്മർഷി, ഉഗ്രശ്രവസ്സു്, ശൗനകാദിമഹർഷിമാർ, ശങ്കരാചാര്യർ, കൃഷ്ണാനന്ദൻ ഇവരെയെല്ലാം കവി നമസ്കരിക്കുന്നുണ്ടു്. ശങ്കരാചാര്യരെപ്പറ്റിയുള്ള ശ്ലോകം താഴെ ഉദ്ധരിക്കുന്നു.
യൈരാപ്താ പരഹംസരാജപദവീ വിഷ്ണോഃ പരം സേവനാ–
ദ്യൽപക്ഷാശ്രയണേന ലബ്ദഗതയോ യാതാ ദ്വിജേന്ദ്രാ ദിവം
ബ്രഹ്മാനന്ദസുധാബ്ദികേളിരസികാഃ ശ്രീശങ്കരാഖ്യാമൃതാ–
ശ്ശംഭോർന്നഃ കരുണാവിലാസവിഭവാഃ കുർവന്തു തേ മങ്ഗലം”
ഗ്രന്ഥത്തിന്റെ നിർമ്മിതിയെപ്പറ്റി ഇങ്ങനെ ഉപന്യസിക്കുന്നു.
“ശ്രീഭാഗവതതാൽപര്യസുധാവിഷ്കൃതികാരിണീം
കൃതിം കൃഷ്ണപദീം നാമ കരിഷ്യാമ്യാത്മശുദ്ധയേ.”
പ്രഥമസ്കന്ധവ്യാഖ്യയുടെ അവസാനത്തിൽ ഇങ്ങനെയും പ്രസ്താവിക്കുന്നുണ്ടു്.
“പദം നയതി ചാഭ്യസ്താ കൃഷ്ണസ്യേഹാചിരാന്നരാൻ
സേയം കൃഷ്ണപദീവ്യാഖ്യാ പ്രഥമസ്കന്ധഗോദ്ധൃതാ.
കഥാകഥനമാത്രായ നാരബ്ധാ വ്യാകൃതിസ്ത്വിയം
കിന്തു താൽപര്യവിജ്ഞപ്ത്യൈ ഗ്രന്ഥസ്യാസ്യേതി വിസ്തരഃ.
പ്രാചീനാനി വിലോക്യ
വ്യാഖ്യാനാനി ശ്രുതിസ്മൃതിന്യായാൻ
അനുസൃത്യ ചാനുഭൂതിം
ഹരിഗുരുഭക്ത്യാ ത്വിയം കൃതാ വ്യാഖ്യാ.”
ഈ ശ്ലോകങ്ങളിൽനിന്നു് കൃഷ്ണപദി രാഘവാനന്ദൻ രചിച്ചതു് ആത്മശുദ്ധിക്കുവേണ്ടിയാണെന്നും അഭ്യസിക്കുന്നവരെ കൃഷ്ണന്റെ പാദത്തിൽ ചേർക്കുന്നുതുകൊണ്ടാണു് പ്രസ്തുതവ്യാഖ്യാനത്തിനു് ആ പേർ സിദ്ധിച്ചതെന്നും കഥാകഥനം മാത്രമല്ല താൽപര്യ വിജ്ഞാപനം കൂടിയാണു് അതിന്റെ ഉദ്ദേശ്യമെന്നും പഴയ വ്യാഖ്യാനങ്ങൾ നോക്കിയും ശ്രുതിസ്മൃതിന്യായങ്ങളേയും സ്വാനുഭവത്തേയുമനുസരിച്ചുമാണു് അതു് അദ്ദേഹം നിർമ്മിച്ചതെന്നും വെളിപ്പെടുന്നു. ഓരോ സ്കന്ധത്തിന്റേയും പ്രയോജനം, അതിലടങ്ങീട്ടുള്ള വിവരങ്ങൾ, അധ്യായസംഖ്യ, ഓരോ അധ്യായത്തിന്റേയും വിഷയസൂചി മുതലായവ ഗ്രന്ഥകാരൻ കാരികാരൂപത്തിൽ അനുവാചകന്മാരെ ഗ്രഹിപ്പിക്കുന്നുണ്ടു്.
“പ്രഥമേനാധികാര്യസ്യ ശ്രവണാദൗ നിരൂപിതഃ
വിധിരസ്മിൻ സാനുബന്ധഃ സ്കന്ധേനാനേന ചിന്ത്യതേ.”
എന്നും മറ്റുമുള്ള ശ്ലോകങ്ങൾ നോക്കുക. രാഘവാനന്ദന്റെ പാഠം ചിലപ്പോൾ ശ്രീധരസ്വാമിയുടെ പാഠത്തെക്കാൾ സമീചീനമായി കാണുന്നു. ഷഷ്ഠസ്കന്ധം പത്തൊമ്പതാമധ്യായത്തിൽ ‘വിന്ദേ ദ്വിരൂപാതിരുജാ വിമുച്യതേ’ എന്നു രാഘവാനന്ദനും ‘വിന്ദേ ദ്വിരൂപാ വിരുജാ വിമുച്യതേ’ എന്നു ശ്രീധരനും പാഠം സ്വീകരിച്ചു് ‘അതിരുജാ = മഹതാ ഭയേന’ എന്നും ‘വിരുജാ = വിശിഷ്ടയാ രുജാ’ എന്നും യഥാക്രമം അർത്ഥയോജന ചെയ്യുന്നു. ശ്രീധരന്റെ വ്യാഖ്യാനം ഇവിടെ ക്ലിഷ്ടമാണെന്നു പറയേണ്ടതില്ലല്ലോ.
15.7.4രാഘവാനന്ദന്റെ കവിത
രാഘവാനന്ദൻ ഒരു ഉത്തമനായ വേദാന്തവിചക്ഷണനും വ്യാഖ്യാതാവുമെന്നുള്ളതിനു പുറമേ ഒരു കവി എന്ന നിലയിലും ആദരണീയനാണെന്നുള്ളതിനു പല ഉദാഹരണങ്ങൾ കൃഷ്ണപദിയിൽനിന്നു് എടുത്തുകാണിക്കുവാൻ കഴിയും. രണ്ടു ശ്ലോകങ്ങൾ മാത്രമുദ്ധരിക്കാം.
“അഗ്രേ ധൂളിരനന്തരം ഘണഘണഗ്രൈവേയഘണ്ടാരവഃ
പശ്ചാദുൽസ്രവദൂധസാം പഥി ഗവാമുച്ചാവചാ ഹുംക്രിയാ
താരോ വേണുരവസ്തതഃ പരിമളസ്തസ്യാസ്തുളസ്യാസ്തത–
സ്താപിഞ്ഛദ്യുതി, പിഞ്ഛശേഖരി, കിമപ്യായാതിരമ്യംമഹഃ”
“യൽകാരുണ്യകടാക്ഷവീക്ഷണലവശ്രദ്ധാലവസ്സാധവ–
സ്ത്യക്ത്വാ പുത്രകളത്രമിത്രധരണീഗേഹാദികം ദൂരതഃ
ഗ്രാമാൽ കാനനമഭ്യുപേത്യ വിജനം ഭീമം തപഃ കുവർതേ
തസ്മൈ സാത്വതപുങ്ഗവായ ഹരയേ കുര്യാം നമസ്യാം സദാ”
15.7.5ലഘുസ്തുതിവൃത്തിയും മററും
ലഘുഭട്ടാരകൻ എന്ന കവിയാൽ പ്രണീതമായ ശാരദാസ്തോത്രമാണു് സുപ്രസിദ്ധമായ ലഘുസ്തുതി. ‘ഐന്ദ്രസ്യേവ ശരാസനസ്യ ദധതീ മധ്യേ ലലാടം പ്രഭാം’ എന്ന അതിലെ പ്രാരംഭശ്ലോകം ഹൃദിസ്ഥമാക്കാത്ത ദേവീഭക്തന്മാർ അധികമില്ല. ആകെ ഇരുപത്തൊന്നുശ്ലോകമാണുള്ളതു്. ആ ഗ്രന്ഥത്തിന്റെ വൃത്തിയിൽനിന്നു രാഘവാനന്ദനു മന്ത്രശാസ്ത്രത്തിലുള്ള അസുലഭമായ അവഗാഹം വ്യക്തമാകുന്നു. ഒടുവിൽ സാമരസ്യവേദിയായ അദ്ദേഹം തന്റെ വ്യാഖ്യാനം ഇങ്ങനെ അവസാനിപ്പിക്കുന്നു.
“കൃഷ്ണസ്ത്രിലോചന ഇതി ത്രിപുരേന്ദിരേതി
ബ്രഹ്മേതി വാ യദുദിതം പരതത്വമേകം
സച്ചിൽസുഖൈകതനവേ പ്രണതോസ്മി തസ്മൈ
സർവ്വാത്മനേ സകലബന്ധവിദാരണായ.”
15.7.6പരമാർത്ഥസാരം
എൺപത്തഞ്ചു ശ്ലോകങ്ങളടങ്ങിയതും വേദാന്തരഹസ്യപ്രതിപാദകവുമായ ഒരു ഗ്രന്ഥമാണിതു്. അല്പാക്ഷരവും ബഹ്വർത്ഥവുമായ ഈ കൃതിയെ രാഘവാനന്ദൻ “അശേഷോപനിഷൽസിദ്ധവസ്തുതത്വാനുഷ്യന്ദി” എന്ന വിശേഷണം കൊണ്ടു വിശേഷിപ്പിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിനു ശേഷാര്യയെന്നും പേരുണ്ടു്. ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ കഴിഞ്ഞാൽ ബാക്കിയെല്ലാം ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നതുകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്. ഗ്രന്ഥകാരനായ ശേഷൻ ആരെന്നു വെളിവാകുന്നില്ല. ആദിശേഷനെന്നു പറയുന്നതു് അസംബന്ധംതന്നെ. വ്യാഖ്യാതാവിന്റെ വേദാന്തജ്ഞാനം മുഴുവൻ ഇതിൽ ആദ്യന്തം പ്രകാശിക്കുന്നു. ഒടുവിൽ
“പരമാർത്ഥസാരവിവരണ–
മേതദ് ഗോവിന്ദചന്ദ്രചന്ദ്രികയാ
സംഹൃതസംസൃതിതാപാൽ
സംഭൂതം രാഘവാനന്ദാൽ”
എന്നൊരു ശ്ലോകവും കാണ്മാനുണ്ടു്. അതിൽ സ്മൃതനായ ഗോവിന്ദനും കവിയുടെ ഗുരുവായിരുന്നിരിക്കാം. അദ്ദേഹത്തെപ്പറ്റി ഒരറിവുമില്ല.
മുകുന്ദമാലയുടെ വ്യാഖ്യാനമായ താൽപര്യദീപികയിലും ഗ്രന്ഥകാരൻ തന്റെ അത്യത്ഭുതമായ മന്ത്രശാസ്ത്രപാണ്ഡിത്യവും ഭക്തിതത്വമമർമ്മജ്ഞതയും പ്രകടിപ്പിച്ചിട്ടുണ്ടു്. ഭാഗവതത്തിൽ നിന്നു പല ഭാഗങ്ങളും പ്രസ്തുതവ്യാഖ്യയിൽ ഉദ്ധരിച്ചുചേർത്തിരിക്കുന്നു. മുകുന്ദമാല കേരളീയകൃതിയല്ലെന്നു വാദിക്കുന്നവർ “കേരളചക്രവാളചക്രവർത്തീ” എന്നു രാഘവാനന്ദൻ കുലശേഖരനെപ്പറ്റി പ്രസ്താവിക്കുന്നതു് ഓർമ്മിക്കേണ്ടതാണു്.
“തസ്യാസ്യ സ്തോത്രരത്നസ്യ വ്യാഖ്യാം ശക്ത്യനുരോധതഃ
കരിഷ്യാമ്യാത്മശുദ്ധ്യർത്ഥം നാമ്നാ താൽപര്യദീപികാം.”
എന്നാണു് വ്യാഖ്യാതാവിന്റെ പ്രതിജ്ഞ. “കരചരണസരോജേ കാന്തിമന്നേത്രമീനേ” എന്നു തുടങ്ങുന്ന അഞ്ചാമത്തെ ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ “നിർമ്മലനിസ്തരങ്ഗസംവിധാനന്ദസുധാർണ്ണവാവിർഭൂതാം, ശുദ്ധസത്വഗുണമയമായാവിരചിതമഹാദാദിതത്വഗ്രാമോപാർജ്ജിതവിഗ്രഹാം, നീരദാവദാതാകാരാം, നീരജായമാനമുഖമണ്ഡലമീനായമാന നയനയുഗളാം” ഇത്യാദി പ്രൌഢമനോഹരമായ ഒരു ഗദ്യം ഉപനിബന്ധിച്ചു തന്റെ ഗദ്യരചനാപാടവവും ആ മഹാത്മാവു പ്രത്യക്ഷമാക്കീട്ടുണ്ടു്.
15.7.7വിഷ്ണുഭുജങ്ഗപ്രയാതവ്യാഖ്യ
ഇതു തന്നാമധേയമായ ഭഗവൽപാദകൃതിക്കുള്ള ഒരു വിശിഷ്ടമായ വ്യാഖ്യാനമാകുന്നു. അതിലെ ചില പങ്ക്തികളാണു് താഴെ ഉദ്ധരിക്കുന്നതു്. “പ്രാപ്താന്തകാലായൈ ജനന്യൈ തത്വം പ്രകാശയൻ ഭുജങ്ഗപ്രയാതാഖ്യം സ്തോത്രാമൃതം തത്സന്നിധാവാസ്യാംഭോരുഹോദരാന്നിസ്സാരയാമാസ! തദിദം ശ്രീരാഘവാനന്ദനാമാ തദ്യൂഥ്യേഷ്വന്യതമോ മുനിമുഖ്യ ആസ്വാദയിതും സ്വശക്ത്യനുസാരേണ ആരഭ്യതേ” ‘തദ്യൂഥ്യ’ പദത്തിന്റെ സ്വാരസ്യംകൊണ്ടു രാഘവാനന്ദനും തൃശ്ശൂരിൽ ഏതോ ഒരു മഠത്തിലെ സ്വാമിയാരായി എന്നു് അനുമാനിക്കാവുന്നതാണു്.
ഏതു നിലയിൽ നോക്കിയാലും രാഘവാനന്ദൻ ഭാരതഭൂമിയിലെ വ്യാഖ്യാനഗ്രന്ഥകാരന്മാരുടെ ഇടയിൽ അത്യന്തം മഹനീയമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു.
15.7.8സർവമതസങ്ഗ്രഹം
ഇതു പശ്ചാൽകാലികനായ മാധവമന്ത്രിയുടെ സർവദർശനസങ്ഗ്രഹത്തിനു മാർഗ്ഗദർശകമായ രീതിയിൽ ഭാരതവർഷത്തിൽ അക്കാലത്തു പ്രചരിച്ചുവന്ന സർവ്വമതങ്ങളേയുംപറ്റി സംക്ഷിപ്തമായും, എന്നാൽ ശാസ്ത്രീയമായും, പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു്. ആദ്യമായി പ്രത്യക്ഷം, അനുമാനം തുടങ്ങിയ എട്ടു പ്രമാണങ്ങളെ രാഘവാനന്ദൻ നിരൂപണം ചെയ്യുന്നു; പിന്നീടു ചാർവാകാദിമതങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ഏർപ്പെടുന്നു. ഒടുവിൽ കാണുന്നതു പൌരാണികമതത്തിന്റെ പ്രതിപാദനമാണു്. ജീവബ്രഹ്മൈക്യത്തെ സ്ഥാപിച്ചുകൊണ്ടു് ഗ്രന്ഥം ഉപസംഹരിക്കുന്നു. ഇതിനു സർവസിദ്ധാന്തസങ്ഗ്രഹമെന്നും പേരുണ്ടു്.
15.7.9രാഘവാനന്ദന്റെ ശിഷ്യന്മാർ
15.7.9.1സിദ്ധാന്തപഞ്ജരം
അദ്വൈതവേദാന്തവിഷയകമായി പ്രശ്നോത്തരരൂപത്തിൽ സിദ്ധാന്തപഞ്ജരം എന്നൊരു പദ്യകൃതിയുണ്ടു്. അതിന്റെ പ്രണേതാവായ വിനായകൻ രാഘവാനന്ദന്റെ ശിഷ്യനായിരുന്നു.
“വിശ്വാത്മനാവതീർണ്ണേന രാഘവാനന്ദയോഗിനാ
മദീയ ചിത്തരങ്ഗേഽസ്മിൻ നൃത്തലീലാ വിധീയതാം.
വിനായകോഽഹം ശാസ്ത്രാണി വിമൃശ്യ പരയാ ധിയാ
കരിഷ്യാമ്യാത്മശുദ്ധ്യർത്ഥം ശാസ്ത്രം സിദ്ധാന്തപഞ്ജരം.”
എന്നും
“സിദ്ധാന്തപഞ്ജരം ശാസ്ത്രമേതൽ കേരളവർമ്മണഃ
സന്നിധൌ മടികേന്ദ്രസ്യ വിഘ്നരാജമുഖോദിതം”
എന്നുമുള്ള പദ്യങ്ങൾ ഇവിടെ ഉദ്ധർത്തവ്യങ്ങളാണു്. ‘മടികേന്ദ്രൻ’ എന്ന പദത്തിൽനിന്നു കേരളവർമ്മാവു ദക്ഷിണകർണ്ണാടകത്തിലെ ഒരു രാജാവായിരുന്നതായി ഊഹിക്കണം. നീലേശ്വരത്തു രാജാവാണോ എന്നു നിർണ്ണയമില്ല.
സിദ്ധാന്തപഞ്ജരത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനവും ഞാൻ കണ്ടിട്ടുണ്ടു്. അതിൽനിന്നു ‘വിശ്വാത്മനാവതീർണ്ണേന’ എന്ന ശ്ലോകത്തിന്റെ തർജ്ജമ താഴെ ചേർക്കാം.
“രാഘവനെന്ന യോഗിയാൽ മദീയമായിരുക്കിൻറ ഈ ചിത്തരങ്ഗത്തിൽ നൃത്തലീലാ ചെയ്യപ്പെടുവുതാക. അങ്ങനെയിരുന്നോരുത്തൻ രാഘവാനന്ദയോഗി — വിശ്വാത്മനാ അവതീർണ്ണനായിരുന്നോരുത്തൻ; സർവ്വാത്മാവായി അവതരിച്ചിരുന്നോരുത്തൻ. ഇവണ്ണം ഗുരുവിനെ നമസ്കരിച്ചു …”
ഈ ഭാഷയുടെ രീതി നോക്കിയാലും രാഘവാനന്ദന്റെ കാലം ക്രി. പി. പതിന്നാലാം ശതകത്തിന്റെ പൂർവാർദ്ധമെന്നു സങ്കല്പിക്കുവാൻ ന്യായമുണ്ടു്.
15.7.9.2ത്രിപുരോപനിഷദ്ഭാഷ്യം
ത്രിപുരോപനിഷത്തിനു് ഒരു ഭാഷ്യം നിർമ്മിച്ച രാമാനന്ദനും രാഘവാനന്ദന്റെ ശിഷ്യനാകുന്നു. ആ ഗ്രന്ഥത്തിൽ ഇങ്ങനെ കാണുന്നു.
“ശോണപ്രഭം സോമകലാവതംസം
പാണിസ്ഫുരൽപഞ്ചശരേക്ഷുചാപം
പ്രാണപ്രിയം നൌമി പിനാകപാണേഃ
കോണത്രയസ്ഥം കുലദൈവതം നഃ”
“നത്വാ ശ്രീരാഘവാനന്ദതീർത്ഥയോഗീന്ദ്രപാദുകം
ത്രിപുരോപനിഷദ്ഭാഷ്യം ക്രിയതേ തൽ കൃപാബലാൽ.”
“ശ്രീശങ്കരാചാര്യകൃതാൻ പ്രബന്ധാൻ
സൌഭാഗ്യവിദ്യാസുഭഗോദയാദീൻ
പുനഃ പുനസ്സാധു പിചിന്ത്യ ബുദ്ധ്യാ
തദധ്വനാ ഭാഷ്യമിദം കരോമി”
ഒടുവിൽ “ഇതി ശ്രീമൽപരമഹംസപരിവ്രാജകശ്രീരാഘവാനന്ദതീർത്ഥയോഗീന്ദ്ര ചരണാരവിന്ദചഞ്ചരീകായമാണാനന്ദഹൃദയ ശ്രീരാമാനന്ദവിരചിതം” എന്നൊരു കുറിപ്പുമുണ്ടു്.
15.8ദാമോദരച്ചാക്കിയാർ
ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഒടുവിൽ കായംകുളത്തു കേരളവർമ്മരാജാവിന്റെ ആശ്രിതനായി ദാമോദരച്ചാക്യാർ എന്നൊരു കവി ജീവിച്ചിരുന്നു. അദ്ദേഹം തിരുവിതാങ്കൂറിൽ കോട്ടയത്തിനു സമീപമുള്ള മാങ്ങാനത്തു ചാക്കിയാർ കുടുംബത്തിലെ ഒരങ്ഗമായിരുന്നു എന്നും നാവായിക്കുളത്തു ശങ്കരനാരായണമൂർത്തി ആ കുടുംബത്തിന്റെ പരദേവതയാണെന്നും അറിയുന്നു. ദാമോദരൻ കേരളവർമ്മരാജാവും കുട്ടത്തിയെന്ന യുവതിയും തമ്മിൽ നടന്ന വിവാഹത്തെ വിഷയീകരിച്ചു് ഒരു മണിപ്രവാളചമ്പുവും കൊച്ചി രാമവർമ്മമഹാരാജാവും കേരളവർമ്മാവിന്റേയും കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയും തമ്മിലുള്ള വിവാഹത്തെ വിഷയീകരിച്ചു ശിവവിലാസം എന്ന പേരിൽ എട്ടു സർഗ്ഗത്തിൽ ഒരു കാവ്യവും രചിച്ചിട്ടുണ്ടു്. ‘അത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യഃ’ എന്നു ചമ്പുവിലും,
“ഇതി മഹിതപദാബ്ജേ രൂദ്രനാരായണീയേ
മധുലിഹ ഇവ വൃത്തിം ബിഭ്രതാ ചാതകസ്യ
അലഘു ശിവവിലാസം നാമ കാവ്യം ബബന്ധേ
സുരഭിഭരതഗോത്രീയേണ ദാമോദരേണ”
എന്നു കാവ്യത്തിലും പ്രണേതൃമുദ്രയുണ്ടു്.
15.8.1ശിവവിലാസം
കേരളവർമ്മരാജാവിന്റെ അപദാനങ്ങളേയും കണ്ടിയൂർ ശിവക്ഷേത്രത്തിന്റെ മാഹാത്മ്യത്തേയും അനുവർണ്ണനം ചെയ്യുന്ന ഒരു വിശിഷ്ടകാവ്യമാകുന്നു ശിവവിലാസം. ആ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ക്രി. പി. 823-ൽ അതായതു് കോളംബാബ്ദത്തിന്റെ ആരംഭത്തിനു രണ്ടു വർഷം മുമ്പിലാണു്. ആ സംഭവത്തിന്റെ സ്മാരകമായി ഒരു പ്രത്യോകാബ്ദംപോലും കേരളത്തിൽ വളരെക്കാലത്തേക്കു നിലനിന്നിരുന്നു. “തിരുക്കണ്ടിയൂർ മാതേവർക്കു ചെല്ലാനിൻറയാണ്ടു നൂറ്റിരുപത്തിമൂൻറിൽ” അതായതു ക്രി. പി. 946-ൽ കൊടിക്കുളത്തു് ഇരവികുമാരനും മറ്റും ആ ക്ഷേത്രത്തിലേക്കു ഭൂമി ദാനംചെയ്തതായി ഒരു ശിലാരേഖയിൽനിന്നു വെളിപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിന്റെ കാലത്തു കായംകുളം ഭരിച്ചിരുന്നതു ‘രവിവർമ്മാ’ എന്ന വൃദ്ധനായ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭാഗിനേയനാണു് വീരകേരളവർമ്മാവു്. കണ്ടിയൂർ ശിവന്റെ അനുഗ്രഹംകൊണ്ടു് അദ്ദേഹത്തിനു പുത്രീലാഭം സിദ്ധിച്ചതിനാലാണത്രേ ഗ്രന്ഥത്തിനു ശിവവിലാസം എന്നു പേർ വന്നതു്. വീരകേരളനെപ്പറ്റിയുള്ള പ്രശസ്തിയിൽപ്പെട്ട ഒരു ശ്ലോകം താഴെ ഉദ്ധരിക്കുന്നു.
“തസ്മിന്നാസീൽ പ്രശസ്തേ ത്രിജഗതി മതിമാൻ
ശേഖരഃ കേരളാനാം
ദിൿചക്രേ വിക്രമാവിഷ്കൃതജയപടഹഃ
കേരളോ നാമ രാജാ
യസ്യാസ്ത്രൈർഭഗ്നശേഷാ രണഭുവി വിമുഖാ–
ശ്ശത്രവോ മുക്തഹസ്താ–
ശ്ചക്രുഃ കാന്താരകന്ദോൽഖനനസഹകരം
ശസ്ത്രമേവാത്മഹസ്തേ.”
അദ്ദേഹത്തിനു കൃഷ്ണനിളയതു് എന്നൊരു മന്ത്രിയുണ്ടായിരുന്നു. ആ മന്ത്രി അന്നു വടക്കുങ്കൂർ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കടുത്തുരുത്തിയിൽ പൂതികൊട്ടില്ലത്തെ ഒരങ്ഗമായിരുന്നു. “പൂതികോട്ടെന്നുഭൂതലേ ഗീതകീർത്തിവിലാസോ നീതി ശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോഭാതി മന്ത്രിമുഖ്യഃ” എന്നു ചമ്പുവിൽ അദ്ദേഹത്തെ സ്തുതിച്ചിരിക്കുന്നു, ശിവവിലാസത്തിലും
“ഭൂതിഃ സ്ഥിരാ യത്ര നയസ്യ, നാമ്നാ
ധീരഃ ശ്രുതോ യോ ഭുവി കൃഷ്ണവീരഃ
സോഥ ദ്വിജം തം നിജരാജ്യതന്ത്ര–
സാരഥ്യകൃത്യേ വരയാഞ്ചകാര.”
എന്നു് അദ്ദേഹത്തെപ്പറ്റി ഒരു പ്രസ്താവന കാണുന്നു. അനപത്യതാ ദുഃഖം നിമിത്തം അസ്വസ്ഥനായ രാജാവിനോടു കൃഷ്ണവീരൻ കണ്ടിയൂർ ശിവനെ ഭജിക്കുവാൻ ഉപദേശിക്കുകയും അദ്ദേഹം ആ ഉപദേശമനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. അടിയിൽ കാണുന്നതു് അത്യന്തം ഹൃദയമോഹനമായ ഒരു ശിവസ്തുതിയാണു്.
“ജയ ശംഭോ ജയോദ്വൃത്തജാഹ്നവീഭങ്ഗശേഖര;
ജയ മുണ്ഡാവലീകൢ പ്തമുക്താഹാരമഹേശ്വര;
ജയ സർവ്വാങ്ഗലഗ്നോരുദന്ദശൂകേശശൂൽകൃതേ;
ജയ കശ്മീരജപ്രേഷ്ഠചിതാഭസ്മവിലേപന;
ജയ കാഷ്ഠാകരിവ്യാഘ്രത്വൿപുഷ്ടാംശൂകവേഷ്ടന;
ജയ നീലഗളായുഗ്ദൃഗസാധാരണലക്ഷണ;
ജയ സിന്ധുരവോഗ്രാട്ടഹാസൈകാർത്താരിസിന്ധുര;
ജയ ചന്ദ്രകരാർദ്രാക്ഷിജ്വാലാധൂമാത്തചന്ദ്രക;
ജയ താമരസാക്ഷേന്ദ്രപാല്യതാപാത്രിതാമര;
ജയ ചാപലതാദഗ്ദ്ധത്രിപുരീദർപ്പചാപല;
ജയ ഗൌരവപുർദ്ധാമധ്വസ്തതാമസഗൌരവ;
ജയ സാരസദച്ഛാത്മസരസ്സത്മാംഘ്രിസാരസ.”
ശ്രീപരമേശ്വരൻ പ്രസാദിച്ചു രാജാവിനു കുട്ടത്തിയിൽ ഉണ്ണിയാടി എന്നൊരു പുത്രി ജനിച്ചു. സൌന്ദര്യത്തിനും വൈദുഷ്യത്തിനും പ്രസിദ്ധി നേടിയ ആ കുമാരിക്കു യഥാകാലം സ്വയംവരം നിശ്ചയിച്ചു. പല ദേശങ്ങളിൽനിന്നും രാജാക്കന്മാർ വന്നു. അവരിൽവച്ചു (ബഹുവ്യാപ്തി) പെരുമ്പടപ്പുരാജ്യം ഭരിച്ചിരുന്ന രാമവർമ്മാവിന്റെ അനന്തരവനും ലക്ഷ്മീരാജ്ഞിയുടെ പുത്രനുമായ രാമവർമ്മാവിനെ കന്യക ഭർത്താവായി വരിച്ചു. ആ ഘട്ടത്തിൽനിന്നു ചില ശ്ലോകങ്ങൾ ചുവടേ ചേർത്തുകൊള്ളുന്നു.
“അധ്യാസതേ കേരളഭൂഭൃതോ യാം;
യസ്യാ യഥാർത്ഥൈവ മഹോദയാഖ്യാ;
രാമാവനൌ മുഖ്യതമാ പുരീ യാ;
താമാവസത്യേഷ ദിവം വൃഷേവ.
മന്യേ സ രാമോപ്യയമേവ രാമ–
വർമ്മാന്വയഃ ക്ഷത്രമഹോനിധാനം.
ആജ്ഞാ കൃതാമപ്യമിതത്വിഷോസ്യ
ഭ്രൂ ക്ഷേപവശ്യൈവ പുരന്ദരശ്രീഃ.
നിസ്സീമമാഹോദയസത്മതോസ്യ
ദക്ഷോത്തരോദ്ദേശവിസാരി തേജഃ;
നാന്യോത്ര ഹേതുസ്തത ഏതദീയഃ
ഖ്യാതോ ബഹുവ്യാപ്തിതയാന്വവായഃ”
“ഉത്സാഹതശ്ശശ്വദുദസ്തശത്രോ–
സ്ത്യാഗാധികത്വാച്ച സമസ്തപാത്രേ
വിശ്വോത്തരം യം കഥയന്തി വീരോ–
ദാരാഖ്യമാരാധ്യമതിം കവീന്ദ്രാഃ
ന്യക്ഷേണ സംലക്ഷിതലക്ഷണൌഘ–
ലക്ഷ്യഃ ക്ഷമീ രക്ഷിതസംശ്രിതശ്രീഃ
ലക്ഷ്മ്യാസ്സുതഃ പശ്യ സ രാമവർമ്മാ
ലക്ഷ്മീവതോമുഷ്യ തു ഭാഗിനേയഃ”
എഴാം സർഗ്ഗത്തിലാണു് സ്വയംവരവർണ്ണനം; എട്ടാംസർഗ്ഗത്തിൽ സംഭോഗശൃങ്ഗാരം വിസ്തരിച്ചിരിക്കുന്നു. ഒടുവിൽ കൊടുങ്ങല്ലൂരിനു സമീപം ഒരു ശിവക്ഷേത്രത്തിൽ ഭർത്തൃസഹിതയായി ഉണ്ണിയാടി അദ്ധ്യാത്മവിദ്യ പരിചയിക്കുന്നു എന്നുള്ള പ്രസ്താവനയോടുകൂടി കവി ഗ്രന്ഥം സമാപിക്കുന്നു. അക്കാലത്തെ സാമുദായികങ്ങളായും മറ്റുമുള്ള പല വസ്തുതകൾ ധരിക്കുന്നതിനു ശിവവിലാസം വളരെ പ്രയോജനപ്പെടുന്നുണ്ടു്. കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ മാഹാത്മ്യം ഒരു രാജപുത്രിയുടെ മാഹാത്മ്യവും കൂട്ടിയിണക്കി ഇത്തരത്തിൽ വിശിഷ്ടമായ ഒരു കാവ്യം നിർമ്മിച്ച ദാമോദരകവി നമ്മുടെ ആത്മാർത്ഥമായ ശ്ലാഘയെ ആവർജ്ജിക്കുന്നു.
15.9വിടനിദ്രാഭാണം
ഉണ്ണിയാടിയുടെ പ്രാണനാഥനായ രാമവർമ്മമഹാരാജാവിന്റെ കാലത്തു് അജ്ഞാതനാമാവായ ഒരു കവി നിർമ്മിച്ചതാണു് ‘വിടനിദ്ര’ എന്ന ഭാണം. അദ്ദേഹം ആ രാജാവിനെ ആശ്രയിച്ചു കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്നതായി ഊഹിക്കുവാൻ ഗ്രന്ഥം വഴിതെളിക്കുന്നുണ്ടു്. “അഹോ ചൂർണ്ണീസരിൽകല്ലോലഹസ്താലിങ്ഗിതമേഖലായാഃ കേരളകുലരാജധാന്യാഃ ശ്രീരാമവർമ്മപരിപാലിതായാ മഹോദയപുര്യാഃ” എന്നും “വികചകുമുദരജോധൂരചൂർണ്ണീ നദീസരിദൂർമ്മിമഞ്ജരീലാസ്യക്രിയാദേശികസ്സ്വയമവതരതി മാരുതഃ” എന്നുമുള്ള പ്രസ്താവനകൾക്കു പുറമേ ഗ്രന്ഥാവസാനത്തിൽ
“യാവൽ ഖണ്ഡേന്ദുമൌലിം ശ്രയതി ഗിരിസുതാ;
യാവദാസ്തേ മുരാരേ–
ർവക്ഷസ്യക്ഷീണഹാരദ്യുതിമണിശബളേ
ദേവതാ മങ്ഗളാനാം;
യാവദ്വക്ത്രേഷു മൈത്രീമുപനയതി ഗിരാ–
മീശ്വരീ പത്മയോനേ–
സ്താവല്ലക്ഷ്മീപ്രസൂതിസ്സ്വയമവതു ഭുവം
രാമവർമ്മാ നരേന്ദ്രഃ”
എന്നൊരു ഭരതവാക്യവും പ്രസ്തുതഭാണത്തിൽ സംഘടിതമായിരിക്കുന്നു. സംസ്കൃതഭാഷയിൽ ഇതുവരെ കണ്ടുകിട്ടീട്ടുള്ള ഭാണങ്ങളിൽ പഴക്കംകൂടിയവ ശൂദ്രകന്റെ പത്മപ്രാഭൃതകവും ഈശ്വരദത്തന്റെ ധൂർത്തവിടസംവാദവും വരരുചിയുടെ ഉഭയാഭിസാരികയും ശ്യാമതിലകന്റെ പാദതാഡിതകവുമാണു്. ഈ നാലു കവികളെയും പ്രശംസിച്ചു്,
“വരരുചിരീശ്വരദത്തഃ
ശ്യാമിലകശ്ശൂദ്രകശ്ച ചത്വാരഃ
ഏതേ ഭാണാൻ ബഭണുഃ;
കാ ശക്തിഃ കാളിദാസസ്യ?”
എന്നൊരു പഴയ ശ്ലോകമുണ്ടു്. വിടനിദ്രയുടെ അവസാനത്തിൽ
“സകലനിഗമവിദ്യസ്സംഗൃഹീതാർത്ഥശബ്ദ–
സ്നുതസകലരസേഭ്യഃ പ്രാക്തനേഭ്യഃ കവിഭ്യഃ
ഭവതു ശിവമശേഷപ്രാജ്ഞഹൃൽപുണ്ഡരീകോ–
ച്ഛ ്വസനദിനമണിഭ്യോ ഭാണകൃദ്ഭ്യശ്ചതുർഭ്യഃ”
എന്ന ശ്ലോകത്തിൽ സൂചിപ്പിക്കുന്നതും ഈ നാലു കവികളെപ്പററിത്തന്നെയാണു്. കേരളീയർ നിർമ്മിച്ചിട്ടുള്ള ഭാണങ്ങളിൽ ഏറ്റവും പ്രാക്തനമായിട്ടുള്ളതു് ഈ ഗ്രന്ഥമാണെന്നു തോന്നുന്നു. കവിയുടെ വാസന അസാധാരണമാണു്. ഉദാഹരണത്തിനു്, ഏതാനും ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം. (1) സ്ത്രീചാടു.
“തലോദരി തവാപാങ്ഗൈഃ ക്രീതമേകം ജഗത്ത്രയം;
ത്വാം വിനാ സ തു കന്ദർപ്പഃ കന്ദർപ്പമവലംബതേ?”
(2) ഒരു ദുഷ്കവി രചിച്ച ശ്ലോകം.
“കശ്ചിൽ കാമീ മുസലനിഹതസ്സ്വസ്ത്രിയാ സ്വച്ഛഗാത്ര്യാ
വാൿപാരുഷ്യൈഃ പ്രബന്ധൈഃ പ്രസഭമഭിഹതഃ
ശ്രോത്രയോസ്തീക്ഷ്ണതീക്ഷ്ണൈഃ”
ക്വചന വിപിനദേശേ സംസ്ഥിതശ്ചാപദാക്ഷ്യേ
ശാർദ്ദൂ ലമുദ്ധൃതരവം പ്രജിഘായ ദുഃഖീ”
ഈ ദുഷ്കവിയെ ഗ്രന്ഥകാരൻ വളരെ അപഹസിക്കുന്നുണ്ടു്. (3) സ്ത്രീചാടു.
“വിലുളിതഘനകുന്തളാ വിസർപ്പ–
ഛ്റമജലബിന്ദുരുദഗ്രഖേദവേഗാ
കലയതി തവ ഗാത്രയഷ്ടിരേഷാ
ഘടിതനിവൃത്തനിയുദ്ധമല്ലലീലാം.”
(4) തരുണീവർണ്ണനം.
“ഗ്രന്ഥിഗ്രന്ഥനിതംബലംബിരശനാ ഗാത്രേഷു സർവേഷ്വപി
സ്മാരായോധനകർമ്മഗർവപിശുനൈർവീരവ്രണൈരങ്കിതാ
താരുണ്യോപനിബദ്ധജാഗൃവി മദാലങ്കാരത്സങ്കാരിതാ
സന്ധത്തേ മമ നേത്രയോർന്നിരുപമാം പ്രീതിം ചകോരേക്ഷണാ”
(5) മേല്പടി.
“സജലജലദസ്നിഗ്ദ്ധാഃ കേശാഃ സരോജരുചൌ ദൃശൌ
ഹസതി വദനം രാകാചന്ദ്രം ലതാലളിതൌ ഭുജൌ;
സ്തനമുകുളിതം വക്ഷോ വാർത്തേവ മധ്യമിതി ധ്രുവം
വിജിതകദളീസ്തംഭാവൂരൂ ഗതം ച മദാലസം.”
(6) കൊടുങ്ങല്ലൂരിലെ അന്തിചന്ത:
“വർണ്ണാനാം വചസാം ച ന ക്രമജുഷാം ഭേദഃ പരം ദൃശ്യതേ;
സൂനാഖഡ്ഗനികൃത്തജന്തുനിവഹക്രേങ്കാരവാചാലിതാ
വക്ത്രഗ്രസ്തവിശീർണ്ണമേഷ നളകാപംക്തിശ്ശുനാം ഭ്രാജതേ
സമ്മർദ്ദഃ ക്രയവിക്രയാകുലധിയാം പ്രസ്തൌതി കോലാഹലം.”
(7) ഉപദേശം.
“ഗിരാം ഗതിമവിജ്ഞായ ഭാവം കവയതാമപി
ജനഃ പരപ്രത്യയതോ ന നന്ദതു ന നിന്ദതു.”
‘സൂത്രധാരകൃതാരംഭ’മാണു, കേരളത്തിലെ പ്രാക്തനങ്ങളായ ഇതര രൂപകങ്ങളെപ്പോലെ ഈ ഭാണവും. താഴെക്കാണുന്ന അവതരണപദ്യംകൂടി ഇവിടെ ഉദ്ധരിക്കേണ്ടതുണ്ടു്.
(8) “ജയതി സുകൃതൈഃ പ്രാഞ്ചൈർവൃത്തേ മിഥഃ കലഹോത്സവേ
ഝടിതി ദയിതേ ഗാഢോൽകമ്പപ്രണാമവിധായിനി
വിചലിതകചസ്സാരങ്ഗാക്ഷ്യാ വിലോളിതകുന്തളഃ
ശിരസി നിഹിതഃ പാദാഘാതസ്സനൂപുരനിസ്സ്വനഃ”
ഗ്രന്ഥത്തിന്റെ സ്വാരസ്യം ഈ ശ്ലോകങ്ങളിൽനിന്നു് അനുമേയമാണല്ലോ. “ശഠകോപസ്യ മുണ്ഡധാരിണഃ പള്ളീമുത്തരേണ” എന്നൊരു പങ്ക്തി കാണുന്നതിൽനിന്നു ശഠകോപനു പ്രത്യേകമായി ഒരു ക്ഷേത്രം അന്നു കൊടുങ്ങല്ലൂരുണ്ടായിരുന്നു എന്നും അതു് അവൈദികമാണെന്നു ഗ്രന്ഥകാരനെപ്പോലെയുള്ള സ്മാർത്തന്മാരായ കേരളീയർ കരുതിയിരുന്നു എന്നും കാണാവുന്നതാണു്.
കുറിപ്പുകൾ
1 വലയങ്ങൾക്കുള്ളിൽ കാണുന്ന ആണ്ടുകൾ അതാതു രാജാക്കന്മാരുടെ ജീവിതകാലത്തിൽ നമുക്കറിവുള്ളവ മാത്രമാണു്. അവ അവരുടെ ജനനമരണങ്ങളെ സൂചിപ്പിക്കുന്നില്ല.
2 പ്രാകൃതത്തിന്റെ ഛായ.
3 പ്രസ്തുതകഥയെ അടിസ്ഥാനപ്പെടുത്തി പതിനാറാംശതകത്തിൽ പിങ്ഗളിസൂരണ്ണാ എന്ന ആന്ധ്രകവി പ്രഭാവതീപ്രദ്യുമ്നം എന്ന തെലുങ്കുകാവ്യം നിർമ്മിക്കുകയുണ്ടായി.
അദ്ധ്യായം 16 - ഭാഷാകൃതികൾ – പദ്യം
(ക്രി. പി. പതിന്നാലാം ശതകം)
16.1നിരണം കവികൾ — കണ്ണശ്ശൻ പറമ്പു്
രാമചരിതകാരനാൽ ക്ഷുണ്ണമായ പാട്ടെന്ന സാഹിത്യപ്രസ്ഥാനത്തിൽ സ്വച്ഛന്ദമായി സഞ്ചരിച്ചു വിസ്മയാവഹമായ വിജയം നേടി കൈരളീദേവിയെ അനർഘങ്ങളായ ആഭരണങ്ങളണിയിച്ചു ധന്യയാക്കിയ മഹാനുഭാവന്മാരാണു് നിരണം കവികൾ. ഈ പേരിൽ മൂന്നു കവികളുണ്ടു്. അവരിൽ ഒന്നാമൻ ഭഗവദ്ഗീതാകാരനായ മാധവപ്പണിക്കരും, രണ്ടാമൻ ഭാരതമാലാകാരനായ ശങ്കരപ്പണിക്കരും മൂന്നാമൻ രാമായണാദി വിവിധപ്രബന്ധ പ്രണേതാവായ രാമപ്പണിക്കരുമാണെന്നു് ഉദ്ദേശിക്കാം. തിരുവല്ലാത്താലൂക്കിൽ നിരണം എന്ന സ്ഥലത്തു തൃക്കപാലീശ്വരം എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ സ്ഥലത്തിനും ക്ഷേത്രത്തിനും മുൻകാലത്തു് ഇന്നത്തേക്കാൾ അധികം പ്രസിദ്ധിയുണ്ടായിരുന്നു. നിരണവും അതിനു ചുറ്റുപാടുമുള്ള പ്രദേശവും കൊടുങ്ങല്ലൂർപോലെ മഹോദയപട്ടണം എന്ന പേരിനാൽ അറിയപ്പെട്ടിരുന്നു. തൃക്കപാലീശ്വരംക്ഷേത്രം പെട്ടിക്കയ്മൾ എന്ന ഒരു മാടമ്പിയുടെ വകയാണു്. ഈ ക്ഷേത്രത്തിനുതൊട്ടു വടക്കുപടിഞ്ഞാറായി കണ്ണശ്ശൻപറമ്പു് എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന ഒരു പറമ്പുണ്ടു്. അവിടെയായിരുന്നു നിരണം കവികളുടെ ജനനം. “ചെമ്പൊടിരുമ്പുമുരുക്കുശരക്കോലൻപത്തീരടി മുൻപുവലത്തു്” എന്നൊരു പഴയ പദ്യഖണ്ഡം ഈ പറമ്പിന്റെ സ്ഥാനത്തെ നിർദ്ദേശിക്കുന്നു എന്നു പഴമക്കാർ പറയാറുള്ളതു ശരിയല്ല. കിഴക്കോട്ടുതിരിഞ്ഞാണു് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അതിനു പടിഞ്ഞാറുഭാഗത്തു കൊല്ലന്റേയും ആശാരിയുടേയും വീടുകൾ ഉണ്ടു്. അവയ്ക്കു ‘മുൻവലത്താ’യി ‘അൻപത്തീരടി’ എന്ന പേരിൽ ഒരു കളരിയും കാണ്മാനുണ്ടു്. അതുകൊണ്ടു് പ്രസ്തുതപദ്യഖണ്ഡം, കണ്ണശ്ശൻപറമ്പിനെയല്ല ‘അൻപത്തീരടി’ എന്ന കളരിയെയാണു് പരാമർശിക്കുന്നതെന്നു വേണം ഊഹിക്കുവാൻ.
16.2ചരിത്രം
നിരണംകവികളുടെ ചരിത്രത്തെപ്പറ്റി എന്തെങ്കിലും ഉപന്യസിക്കുന്നതിനുമുൻപായി അവർ തങ്ങളെപ്പറ്റി ചെയ്തിട്ടുള്ള പ്രസ്താവനകൾ ഉദ്ധരിക്കേണ്ടതു് ആവശ്യമാകുന്നു. ഭഗവദ്ഗീതയുടെ അവസാനത്തിലുള്ള രണ്ടു ശീലുകളാണു ചുവടെ ചേർക്കുന്നതു്.
“ഇതു നീ ദിവ്യദൃശാ കാൺകെൻറ്റി
വീടിയ വേദവ്യാസനിയോഗാൽ
ചതിയേ കണ്ണല്ലാൽക്കണ്ണില്ലാൻ
താരണിപതിധൃതരാഷ്ട്രനു കേൾപ്പാൻ
മതിമാനാകിയ സഞ്ജയനേവം
മരുവിയുരത്താനിതു മതിയില്ലാ
അതിബാലൻ മാധവനാമം ചേ
രഹമിത സംക്ഷേപിച്ചുരചെയ്തേൻ.
ഉരചേർന്നമരാവതിസമമായേ-
യുറ്റന ചെല്വമെഴും മലയിൻകീഴ്
തിരുമാതിൻ വല്ലഭനരുളാലേ
തെളിവൊടു മാധവനഹമിടർ കളവാൻ
പരമാദരവൊടു ചൊല്ലിയ ഞാന
പ്പനുവൽ മുകുന്ദപദാംബുജമൻപൊടു
മരനാഴിക മറവാതുരചെയ്തവ
രത്ഭുതമുക്തിപദം പ്രാപിക്കും.”
താഴെക്കാണുന്ന പാട്ടു ഭാരതമാലയുടെ അവസാനത്തിലുള്ളതാകുന്നു.
“തന്നുണർവേ സംസാരച്ഛേദ
സമസ്തവുമായേ കാലവുമെങ്ങും
ഉന്നി നിറന്തഖിലത്തിനുമൊത്തു
തുരീയാതീതവുമായുണർവായേ
തന്നുണർവായുണർവേ വടിവാകി മ
ഹാഭാരതകഥ ശങ്കരനമ്പൊടു
ചൊന്നതുരയ്പവരെയ്തുവരെന്റും
ശോകമൊഴിന്തവനന്ത സുഖത്തെ”
ഇനി ഉദ്ധരിക്കുവാൻ പോകുന്ന ഭാഗങ്ങൾ രാമപ്പണിക്കരുടെ കൃതികളിൽനിന്നാണു്.
“അവനിയിൽ നന്മചേർ നിരണം
തനിക്കൊരു ദീപമായു് വ
ന്നവതരണംചെയ്താൻ കരുണേശ
നാകിയ ദേശികൻ മ
റ്റവ്വണ്ണം പിറന്നുള്ള പുത്രരാ
മവർകൾക്കെല്ലാമൻ
പമർ മരുകൻ കനിന്തൊരു
രാമദാസനതീവ ബാലൻ,
അവനിയിൽ മുമ്പു മാമുനി താ
നിയറ്റിയ ചാരു രാമാ
യണമതുകണ്ടതീവ ചുരുക്കമാ
യിവണ്ണം മൊഴിന്താൻ.
അവനിവനെന്നെല്ലാമില്ല
സൽക്കഥാമുരചെയ്വതിന്നി
ന്നതിസുഖമെയ്തുമങ്ങിതു കേൾക്കിൽ
മറ്റിതു ചൊല്ലിനാലും.”
രാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തിലുള്ള ഈ പ്രസ്താവനയെ ഉത്തരകാണ്ഡത്തിന്റെ ഉപസംഹാരത്തിൽ കവി സ്വല്പംകൂടി വിസ്തരിക്കുന്നു.
“വാനുലകിനു സമമാകിയ നിരണ
മഹാദേശേ താൻ വന്നുളനായാ
നൂനമിലാത മഹാഗുരുവരനാ
യുഭയകവീശ്വരനായ മഹാത്മാ,
മാനിതനാകിയ കരുണേശൻ പര
മാത്മാവേ താനെന്നറിവുറ്റേ
ദീനത വാരാതേ മറ്റോരോ
ദേഹികളെപ്പോൽ വാണ്ണാൻ പല നാൾ.
ആനവനിരുവർ തനൂജന്മാരുള
രായാരവരുടെ സോദരിമാരായ്
മാനിനിമാരൊരു മൂവർ പിറന്നാർ;
മറ്റതുകാലമവൻ തിരുവടിയും
താനുടനേ തന്നുടലൊടു വേറായു്
ത്തനിയേ പരമാത്മാവേയായാൻ
ആനവനോടെതിരായു് വിദ്യാധിപ
രായാർ പുനരവനുടെ തനയന്മാർ.
തനയന്മാരാമവരിരുവർക്കു
സഹോദരിമാർ മൂവർക്കും മകനാ
യനുപമരായവർ മൂവരിലിളയവ
ളാകിയ മാനിനി പെറ്റുളനായാൻ,
ഇനിയ മഹാദേവാജ്ഞയിനാലേ
യിതമൊടു പാലകനാകിയ രാമൻ;
പുനരവനും നിജപാപം കളവാൻ
പുരുഷോത്തമകഥ ചൊല്ക തുനിഞ്ഞാൻ.”
ഭാഗവതംപാട്ടിന്റെ ഒടുവിൽ താഴെക്കാണുന്ന ശീലുകൾ കാണുന്നു.
“ദേവകിമകനായേയവതാരം
ദേവകൾ വിധിയാലേ ചെയ്തീടിയ
പൂവിൽ മടന്ത മണാളൻ തന്നുടെ
പുണ്യമതായീടും കഥ ചെമ്മേ
ആവിയിലുളവായീടും ദുരിത
മറും പടി രാമനുരത്തീടിയ കവി
യേവരുരത്തീടിൻറ്വരേവരു
മെയ്തീടും പരമാമറിവോടേ.”
ചുവടേ പകർത്തുന്നതു ശിവരാത്രിമാഹാത്മ്യംപാട്ടിന്റെ അവസാനത്തിൽ നിന്നാണു്.
“ഇതു നിരണത്തു കപാലീശ്വരമാർ
ന്നീടിന പശുപതിതന്നരുളാലേ
യിതമൊടവൻ തിരുവടിയുടെ ചരിത
മിയമ്പുമതിന്നു ഇനിഞ്ഞിതു മുറ്റും;
ബത! ഗുരുനാഥന്മാരറിവീടിയ
വേദവ്യാസാദികളുമെനിക്കി
ങ്ങതിസുഖമായ് നല്കീടുക വരമി
ങ്ങണയാ മമ പാതകമിതു ചൊന്നാൽ.
ആരണരാദിസമസ്തപ്രാണിക
ളാമവർകൾക്കും പാപം കളവാൻ
കാരണമാകിയ ശിവരാത്രൗ വ്രത
കഥയിതു തന്നാലായ പ്രകാരം
സാരതയില്ലാതകുതിയിരാമൻ
താൻ നിരണത്തു കപാലീശ്വരമേ
ചേരുമുമാപതി തന്നരുളാലേ
ചെയ്താനേവം ഭാഷയിനാലേ.”
ഭാരതംപാട്ടിൽനിന്നാണു് അടിയിൽ കാണുന്ന ശീൽ എടുത്തു ചേർക്കുന്നതു്.
“കളവാൻ പാപം മുന്നേ രാമ
കഥാമൊട്ടായപ്രകാരം ചൊന്നേ
നിളയാതേ ശ്രീകൃഷ്ണകഥാമിനി
യെളുതായൊരു പടി ചൊൽക നിനൈന്തേൻ;
എളിയോനകുതിയിവൻ പുനരെൻറോർ
ത്തെന്നെയിതിന്നികഴാരറിവുടയോർ;
ജളരാമവരപരാധം ചൊന്നാൽ
ച്ചേതവുമില്ല നുറുങ്ങു നമുക്കോ.”
മേൽ ഉദ്ധരിച്ച പാട്ടുകളിൽനിന്നു താഴെക്കാണുന്ന വസ്തുതകൾ വെളിപ്പെടുന്നു. നിരണമെന്ന ‘മഹാദേശ’ത്തിൽ ഒരു മഹാനുഭാവൻ അവതരിച്ചു. കരുണേശൻ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയം. അദ്ദേഹം ഒരു വിശിഷ്ടപണ്ഡിതനും പരമയോഗിയും ‘ഉഭയകവീശ്വര’നും അതായതു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനം ചെയ്യുന്നതിൽ സമർത്ഥനുമായിരുന്നു. ദീർഘായുഷ്മാനായ അദ്ദേഹത്തിനു രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. അവരിൽ ഒടുവിലത്തെ പുത്രിയുടെ മകനായിരുന്നു രാമപ്പണിക്കർ. അദ്ദേഹത്തിന്റെ അമ്മാവന്മാർ രണ്ടുപേരും അവരുടെ പിതാവിനെപ്പോലെതന്നെ ‘വിദ്യാധിപ’ന്മാരായിരുന്നു. ഇത്രയും വിവരങ്ങൾ സ്പഷ്ടമാണു്. മറ്റുചില വിവരങ്ങൾക്കു് ഐതിഹ്യത്തേയും അനുമാനത്തേയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി ഞാൻ ഊഹിക്കുന്നതു് ‘ഉഭയകവീശ്വര’ന്റെ പേർ കണ്ണശ്ശൻ എന്നായിരുന്നു എന്നാണു്. കണ്ണൻ എന്ന പേർ അദ്ദേഹം മഹാഗുരുവരനായപ്പോൾ കണ്ണശ്ശനെന്നു രൂപാന്തരപ്പെട്ടു. കണ്ണശ്ശൻ സംസ്കൃതീകൃതമായപ്പോൾ കരുണേശനായി പരിണമിക്കുകയും ചെയ്തു. ഇവിടെ ഒരു പൂർവ്വപക്ഷമുള്ളതു കരുണേശൻ എന്ന പദം മഹാവിഷ്ണുപര്യായമായി കവി പല അവസരങ്ങളിലും പ്രയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ടു പ്രകൃതത്തിലും ആ അർത്ഥം സ്വീകരിക്കുന്നതാണു് സമീചീനമെന്നുമാകുന്നു. കരുണേശപദം ഞാൻ മുകളിൽ ചേർത്തിട്ടുള്ള രണ്ടു പാട്ടുകളിൽ കാണുന്നുണ്ടു്. ‘മാനിതനാകിയ കരുണേശൻ പരമാത്മാവേ താനെന്നറിവുറ്റേ’ എന്ന വരിയിൽ ‘കരുണേശ’നെ കഷ്ടിച്ചു ‘പരമാത്മാ’വിന്റെ വിശേഷണമായി കരുതാമെന്നിരിക്കട്ടെ; അതിനുതന്നെയും ‘മാനിത’പദപ്രയോഗംകൊണ്ടു് അനൗചിത്യം സംഭവിക്കുന്നു എന്നുള്ളതു തൽകാലത്തേക്കു വിസ്മരിക്കാം. ‘അവതരണം ചെയ്താൻ കരുണേശനാകിയ ദേശികൻ’ എന്ന വരിയിൽ മഹാ വിഷ്ണുവുമായി കരുണേശപദത്തെ എങ്ങനെ ഘടിപ്പിക്കുവാൻ കഴിയും? ‘കരുണേശനാകിയ’ എന്നതിനു കരുണേശതുല്യനായ എന്നു് അർത്ഥയോജന ചെയ്യുന്നതു ശരിയായിരിക്കുമോ? അതു കൊണ്ടു് എന്റെ ഇപ്പോഴത്തെ സ്ഥിരമായ അഭിപ്രായം രാമപ്പണിക്കരുടെ മാതാമഹന്റെ പേർ കണ്ണശ്ശനെന്നായിരുന്നു എന്നു തന്നെയാണു്. എന്നാൽ രാമപ്പണിക്കരേയും കണ്ണശ്ശനെന്നു വിളിച്ചിരുന്നു എന്നും പക്ഷേ അനുമാനിക്കാം. അദ്ദേഹത്തിന്റെ രാമായണത്തിനു കണ്ണശ്ശരാമായണമെന്നു പേർവന്നതു് ഇന്നോ ഇന്നലെയോ അല്ല.
“പരൻകഥയൈക്കമ്പർ പന്തീരായിരത്താൽ
പകർന്ത കഥൈ കണ്ണശ്ശനിൽപ്പാതിയാം.”
എന്നതു് ഒരു പഴയ പാട്ടാണു് എന്നു നാം കണ്ടുവല്ലോ. കണ്ണശ്ശപ്പണിക്കർ സാഹിത്യത്തിലെന്നതുപോലെ വിനോദവ്യവഹാരത്തിലും വിദഗ്ദ്ധനായിരുന്നു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പല നേരമ്പോക്കുകളിൽ ഒന്നുമാത്രം ഇവിടെ പ്രസ്താവിക്കാം. അദ്ദേഹം സ്വഗൃഹത്തിൽ ഏതോ ഒരടിയന്തിരത്തിനു് അയൽവീടുകളിൽനിന്നു് ഓരോ ഉരുളി ഇരവലായി വാങ്ങുകയും അവ തിരിയെ ഏല്പിച്ചപ്പോൾ ഓരോ കൊച്ചുരുളികൂടി കൊടുക്കുകയും ചെയ്തു. അതിനെപ്പറ്റി ചോദിച്ചവരോടു് അദ്ദേഹത്തിന്റെ സമാധാനം വലിയ ഉരുളികൾ കൊച്ചുരുളികളെ പ്രസവിച്ചു എന്നായിരുന്നു. ഉടമസ്ഥന്മാർ രണ്ടുരുളികളും സന്തോഷത്തോടുകൂടി സ്വീകരിച്ചു. മറ്റൊരടിയന്തിരത്തിനു വീണ്ടും ഓരോ ഉരുളി ആവശ്യപ്പെട്ടപ്പോൾ ഒട്ടുവളരെപ്പേർ അതു കൊടുക്കുവാൻ മുന്നോട്ടുവന്നു. പണിക്കർ ആ ഉരുളികൾ ഒന്നും തിരിയെ ഏല്പിച്ചതേയില്ല. കാരണം ചോദിച്ചപ്പോൾ അവയെല്ലാം ചത്തുപോയെന്നു പറയുകമാത്രമാണുണ്ടായതു്. പെറ്റുണ്ടാകുന്നതു ചാകുകയും ചെയ്യുമല്ലോ, എന്നായിരുന്നു അദ്ദേഹത്തിന്റെ യുക്തി. ഒടുവിൽ അമിതമായ ആശകൊണ്ടുണ്ടാകുന്ന ആപത്തു് ആ ദിഗ്വാസികളെ മനസ്സിലാക്കിയതിനുമേൽ ഉരുളികളെല്ലാം മടക്കിക്കൊടുക്കുകയും ചെയ്തുവത്രേ. ഇത്തരത്തിലുള്ള അടവുകൾ യോഗിവര്യനായ സാക്ഷാൽ കണ്ണശ്ശൻ കാണിച്ചിരിക്കുമോ എന്നു സംശയമാണു്. അതുകൊണ്ടു് ആ വഴിക്കും രാമപ്പണിക്കർക്കു കണ്ണശ്ശനെന്നുകൂടി (മാതാമഹന്റെ നാമധേയം) പേരുണ്ടായിരുന്നിരിക്കാമെന്നു് അനുമാനിക്കുന്നതിൽ വലിയ പ്രമാദത്തിനു വകയുണ്ടെന്നു തോന്നുന്നില്ല. എന്നാൽ എന്റെ ഊഹം ആ ഐതിഹ്യത്തിലല്ല അധിഷ്ഠിതമായിരിക്കുന്നതു് എന്നു് ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഒരാൾക്കു നാമകരണമുഹൂർത്തത്തിൽ ഒരു പേരും അനന്തരം വാത്സല്യദ്യോതകമായി മറ്റൊരു പേരും നല്കുന്നതു് അഭൂതപൂർവമല്ല; രണ്ടിനും തമ്മിൽ ആർത്ഥികമായി വല്ല ബന്ധവുമുണ്ടായിരിക്കണമെന്നു് നിയമവുമില്ല. ‘കരുണേശനാകിയ ദേശികൻ’ എന്ന പ്രസ്താവനയിൽനിന്നു് ഒന്നിലധികം ‘ഗുരുനാഥന്മാർ’ ഉണ്ടായിരുന്നിരിക്കാവുന്ന രാമപ്പണിക്കരുടെ ഒരു ഗുരു “പലനാൾ വാണ്ണ” തന്റെ മാതാമഹൻ തന്നെയാണെന്നും വരാവുന്നതാണു്.
16.3മൂന്നു കവികൾക്കും തമ്മിലുള്ള സംബന്ധം
ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മദൃഷ്ട്യാ വായിക്കുന്ന ഒരാൾക്കു് അവയെല്ലാം ഏകദേശം ഒരേ കാലത്തു് വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാൻ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകൾക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തിൽനിന്നു വ്യാവർത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തിൽ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്. എന്നാൽ മലയാളത്തിനു സംസ്കൃതസമ്പർക്കംകൊണ്ടുള്ള കാലാനുസൃതമായ വികാസം അവയിൽ എവിടേയും പ്രസ്പഷ്ടവുമാണു്. ‘ഏഷ കഷായപടാവൃത കടിതടശോഭിതനായ്വാമാംസേ’ എന്നും ‘പുഷ്കരപത്രമനോഹരനേത്രേ പൂർണ്ണശശാങ്കനിഭാനനരമ്യേ’ എന്നും ‘അവ്യക്തം പരിപൂർണ്ണമഹം പുനരഖില ചരാചരഭൂതം’ എന്നും മറ്റും പ്രയോഗിക്കുവാൻ അവർക്കു യാതൊരു കൂസലും തോന്നിയില്ല. രാമപ്പണിക്കർ താൻ നിരണത്തുകാരനും തൃക്കപാലീശ്വരത്തു ശിവന്റെ ഉപാസകനുമാണെന്നു തുറന്നു പറയുന്നുണ്ടു്. ശങ്കരൻ ആ വിഷയത്തിൽ മൂകനാണു്. അദ്ദേഹത്തെ ഒരു പ്രതീകത്തിൽ ‘ഇതി വെള്ളാങ്ങല്ലൂർ ശങ്കരവിരചിതായാം ഭാരതമാലായാം’ എന്നു രേഖപ്പെടുത്തീട്ടുള്ളതായി അറിയുന്നു. ആ കുറിപ്പിൽനിന്നുമാത്രം മാധവൻ കൊച്ചിയിലെ വെള്ളാങ്ങല്ലൂർക്കാരനാണെന്നു് അനുമാനിക്കേണ്ടതില്ല. മാധവപ്പണിക്കർ താൻ മലയിൻകീഴു് ശ്രീകൃഷ്ണന്റെ ഭക്തനാണെന്നു് പ്രസ്താവിച്ചിരിക്കുന്നു. മലയിൻകീഴ്കാരനെ എങ്ങനെ നിരണവുമായി ഘടിപ്പിയ്ക്കാമെന്നു ചിലർ ചോദിക്കാറുണ്ടു്. അതിനു സംശയം നീങ്ങത്തക്ക വിധത്തിൽ ഉത്തരം പറവാൻ കഴിയും. മലയിൻകീഴിൽ തിരുവല്ലാ വിഷ്ണുക്ഷേത്രംവക വസ്തുക്കൾ ഉണ്ടായിരുന്നു എന്നു തിരുവനന്തപുരം കാഴ്ചബങ്കളാവിൽ സൂക്ഷിച്ചിട്ടുള്ളതും ക്രി. പി. പതിനൊന്നാം ശതകത്തോടടുപ്പിച്ചു് ഉത്ഭവിച്ചതെന്നു് ഊഹിക്കാവുന്നതുമായ ഒരു താമ്രശാസനത്തിൽനിന്നറിയുന്നു. കൊല്ലം 921 കന്നി 2-ാംനുയിലെ ഒരു രേഖയിൽ ‘തിരുവല്ലാക്ഷേത്രത്തിലേയും പെരിങ്ങര തൃക്കോവിലിലേയും മലയിൻകീഴിടപ്പെട്ട ക്ഷേത്രങ്ങളിലേയും’ എന്ന വാചകമുള്ള ഒരു ‘സാക്ഷിയോലക്കാര്യം’ കാണ്മാനുണ്ടു്. മലയിൻകീഴു്തേവരെതിരുവല്ലാത്തേവരെപ്പോലെതന്നെ ‘തിരുവല്ലഭൻ’ എന്നു ഒരു സ്തോത്രത്തിൽ പ്രസ്തുതകവികളിൽ ഒരാൾ വന്ദിച്ചുകാണുന്നു. ‘ചൊല്ലാർന്നന മലയിൻകീഴ്ത്തിരുവല്ലഭനേ’ എന്നാണു് അദ്ദേഹം ആ ദേവനെ അഭിസംബോധനം ചെയ്യുന്നതു്. ഇവയിൽനിന്നു് മലയിൻകീഴു് ക്ഷേത്രം തിരുവല്ലാ ക്ഷേത്രത്തിന്റെ കീഴീടായിരുന്നു എന്നൂഹിക്കാം. ഈ ക്ഷേത്രങ്ങൾ തിരുവല്ലാദേശികളും പ്രതാപശാലികളുമായ പത്തില്ലത്തിൽ പോറ്റിമാരുടെ വകയായിരുന്നു. നിരണം, തിരുവല്ലാ ക്ഷേത്രസങ്കേതത്തിനു തെക്കാണെങ്കിലും ആ ഗ്രാമത്തിന്റെ ഒരു ഭാഗമായിരുന്നു. ആ വഴിക്കു പത്തില്ലത്തിൽ പോറ്റിമാരുടെ കാര്യസ്ഥനെന്ന നിലയിൽ കണ്ണശ്ശപ്പണിക്കർക്കും അദ്ദേഹത്തിന്റെ കുടുംബക്കാർക്കും മലയിൻകീഴിൽ താമസിക്കേണ്ട ആവശ്യം നേരിട്ടിരുന്നിരിക്കാവുന്നതാണു്. അദ്ദേഹം മലയിൻകീഴു് നിന്നു സ്വദേശത്തേക്കു മടങ്ങിപ്പോകുമ്പോൾ ഏതോ ഒരു മലയ്ക്കുമുകളിൽവെച്ചു പരഗതിയെ പ്രാപിച്ചതായി ഐതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പുത്രന്മാരായ രണ്ടു ‘വിദ്യാധിപന്മാ’രിൽ ഒരാൾ മാധവപ്പണിക്കരും മറ്റൊരാൾ ശങ്കരപ്പണിക്കരുമായിരിക്കാം. അവരെല്ലാവരും സംസ്കൃതത്തിൽ അസാധാരണമായ വൈദുഷ്യം സമ്പാദിച്ചിരുന്നു. ഇതരജാതിക്കാരുടെ വിദ്യാഭിവൃദ്ധിക്കു മലയാളബ്രാഹ്മണർ വിരോധികളായിരുന്നു എന്നുള്ള അപവാദത്തെ ഈ വസ്തുത ഏറെക്കുറെ മാർജ്ജനം ചെയ്യുന്നു.
16.4കാലം
പ്രസ്തുതകവികൾ ജീവിച്ചിരുന്ന കാലം ഏതെന്നാണു് അടുത്തതായി വിചാരണ ചെയ്യേണ്ടിയിരിക്കുന്നതു്. ഭാരതമാലയുടെ ഒരു പ്രതി കൊല്ലം 612-ൽ എഴുതിവച്ചിരുന്നതു 614-ൽ പകർത്തിയതിനും മറ്റൊരു പ്രതി 689-ൽ പകർത്തിയതിനും പര്യാപ്തമായ ലക്ഷ്യമുണ്ടു്. 614-ലെ ഗ്രന്ഥം ഗോവിന്ദപിള്ള സർവാധികാര്യക്കാരും ഞാനും കണ്ടിട്ടുണ്ടു്. തിരുവല്ലത്തിനു സമീപമുള്ള അമ്പലത്തുറ ആശാന്റെ വകയായിരുന്നു ആ ഗ്രന്ഥം; അതിപ്പോൾ എവിടെയാണെന്നു രൂപമില്ല. 614-ൽ ഗ്രന്ഥം പകർത്തിയതു നിർമ്മാതാവിന്റെ അനുവാദത്തോടുകൂടിയായിരുന്നു എന്നു ഗോവിന്ദപ്പിള്ള പറയുന്നതിനു് ആധാരമൊന്നും കാണുന്നില്ല. 689-ലെ ഗ്രന്ഥത്തിൽ അതു 12-ലെ ഗ്രന്ഥം പകർത്തിയതാണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഈ തെളിവുകൾ വച്ചുകൊണ്ടും ഭാഷയുടെ ഗതിയെ ആസ്പദമാക്കിയും ഉദ്ദേശം കൊല്ലം 525നു മേൽ 625നു് അകം ഈ കവികൾ ജീവിച്ചിരുന്നു എന്നു ഞാൻ അനുമാനിക്കുന്നു.
16.5ഭഗവദ്ഗീത
സകലോപനിഷത്സാരസർവസ്വവും ഭാരതീയരുടെ ആത്മാഭിമാനത്തിനു സർവഥാ നിദാനവുമായ ഭഗവദ്ഗീത സംസ്കൃതത്തിൽനിന്നു മലയാളത്തിൽ വിവർത്തനം ചെയ്തു കേരളീയർക്കു പരമോപകർത്താവായിത്തീർന്ന മാധവപ്പണിക്കരുടെ സദ്വ്യവസായത്തെ എത്രതന്നെ ശ്ലാഘിച്ചാലും മതിയാകുന്നതല്ല. ഗീതയ്ക്കു് ഇന്നു ഭാഷയിൽ പദ്യരൂപത്തിലും ഗദ്യരൂപത്തിലും പല തർജ്ജമകളുമുണ്ടു്. എങ്കിലും അറുന്നൂറോളം കൊല്ലങ്ങൾക്കുമുമ്പു് അന്യഭാഷകളിൽ പ്രസ്തുത ഗ്രന്ഥം സംക്രാന്തമാകാതെയിരുന്ന ഒരു കാലത്തു് അതിന്റെ മനോഹരമായ ഒരു വിവർത്തനംകൊണ്ടു സ്വഭാഷയെ പോഷിപ്പിച്ച പ്രസ്തുത കവിയോടു കേരളീയർ എന്നെന്നേക്കും കൃതജ്ഞന്മാരായിരിക്കുന്നതാണു്. ചോളദേശത്തിൽ ശീയാഴി (ശിർകാഴി) ക്കു സമീപം ജീവിച്ചിരുന്ന പട്ടനാർ എന്നൊരു കവി ഗീത തമിഴിൽ തർജ്ജമ ചെയ്തിട്ടുണ്ടു്. ആ തർജ്ജമയ്ക്കും പണിക്കരുടെ തർജ്ജമയ്ക്കും തമ്മിൽ അത്യത്ഭുതമായ ഐകരൂപ്യം കാണുന്നു എന്നു് ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. “ഉറ്റവരിൽപ്പെരുകീടിന കൃപയാമൊരു തിമിരം വന്നെന്നുടെ ഹൃദയേയുറ്ററിവാം കണ്ണേറെ മറഞ്ഞിട്ടൊരു നെറിയും കാണാതിടരുറ്റേൻ” എന്ന പണിക്കരുടേയും “ആതലായറിവായ വഴിയിനൈ മറ്റാങ്കവർ പാർ കാതലാമിരുൺമറൈപ്പു നെറിയെങ്കുംകാണേ നാൻ” എന്ന പട്ടനാരുടേയും വരികൾ നോക്കുക. ഇതുപോലെ അനവധി ഭാഗങ്ങളിൽ പ്രകടമായ സാദൃശ്യമുണ്ടു്.
“ചേയമാമതുരൈ നിൻറു ചേമമാന കരം തേടി
യായനാർ പട്ടനാരായവതരിത്തരുളിനാലേ
പോയനാൺ മൊഴിന്ത കീതൈ പുലപ്പെടുത്തുവതു മൻറി
ത്തൂയമാതവർക്കു മിന്തച്ചുരുതി നൂറ്റൊടങ്കിനാരേ”
എന്നൊരു പഴയ പാട്ടുമുള്ളതായി അറിയുന്നു. എന്നാൽ പട്ടനാരുടെ കാലം ഇന്നും അജ്ഞാതമാണു്. അദ്ദേഹത്തിനു ദ്രാവിഡകവികളുടെ ഇടയിൽ ഗണനീയമായ ഒരു സ്ഥാനവുമില്ലതാനും. അതുകൊണ്ടു് രണ്ടു കൃതികൾക്കും തമ്മിലുള്ള ജന്യജനകഭാവം തീർച്ചപ്പെടുത്തുവാൻ തരമില്ലാതെയാണിരിക്കുന്നതു്. അന്നു തമിഴ്നാട്ടിനും കേരളത്തിനും തമ്മിൽ ഇന്നത്തേക്കാൾ കൂടുതൽ സംസ്കാരസമ്പർക്കമുണ്ടായിരുന്നതിനാൽ തമിഴ്ക്കൃതി നോക്കിത്തന്നെ മലയാളകൃതി രചിച്ചിരിക്കണമെന്നു തീരുമാനിക്കുവാൻ എനിക്കു ധൈര്യം തോന്നുന്നില്ല. ഏതായാലും മാധവപ്പണിക്കർക്കു തമിഴ്ക്കൃതിയുടെ സഹായം ആവശ്യമില്ലായിരുന്നു എന്നു പറയത്തക്കവിധത്തിലുള്ള സംസ്കൃതജ്ഞാനം സിദ്ധിച്ചിരുന്നു എന്നു ഭാഷാഭഗവദ്ഗീതയിൽ സ്പഷ്ടമായി കാണുന്നുണ്ടു്. അദ്ദേഹം ശങ്കരഭഗവൽപാദരുടെ ഗീതാഭാഷ്യം വായിച്ചിരുന്നു എന്നുള്ളതിനും അതിൽ തെളിവുണ്ടു്. എഴുനൂറു ശ്ലോകങ്ങളടങ്ങിയ ഗീത നമ്മുടെ കവി 328 ശീലുകളായി തർജ്ജമ ചെയ്തിരിക്കുന്നു. “ഭക്തിയിനാൽ ഭഗവദ്ഗീതാർത്ഥം പരിചൊടു ചൊൽവാനായു് നിനവുറ്റേൻ” എന്നും “അഹമിതു സംക്ഷേപിച്ചുരചെയ്തേൻ” എന്നും പറഞ്ഞിട്ടുള്ളതിൽനിന്നു് അദ്ദേഹത്തിനു ഗീതാർത്ഥം സംക്ഷിപ്തമായി ഭാഷയിൽ പ്രദർശിപ്പിക്കണമെന്നു മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളു എന്നു കാണാവുന്നതാണു്. കവി അത്യന്തം അനുദ്ധതനാണെന്നു താഴെക്കാണുന്ന പാട്ടുകൾ തെളിയിക്കുന്നു.
“ഒരു പടിയോഗത്താലുള്ളിൽക്ക
ണ്ടുത്തമനാകിയ വേദവ്യാസൻ
തിരുവടി ചൊല്ലിയ പുണ്യപുരാണം
തികയെച്ചൊല്ലുവനെന്നു നിനച്ചതു
പെരുമതകും ശ്രീപാൽക്കടൽ കണ്ടു
പിപീലി കുടിപ്പാൻ കരുതിയതൊക്കും;
ഗുരുജനമായ മഹാജനമിതിനൊരു
കുറപറയായ്കെന്നടിമലർ തൊഴുതേൻ.
മലരയനൊടു നേർ വേദവ്യാസൻ
മറ്റും സംസ്കൃതപദ്യങ്ങളിനാൽ
നലനല നാനാർത്ഥങ്ങളുരത്തതു
ഞാനും ഭാഷാകവിയിലുരപ്പൻ;
വിലയറിവാനരുതാകിയ രത്നം
വേറൊരു പൊന്നിൻചെപ്പിലതല്ലാ
ലലവലയാകിയ തുകിലിൽപ്പൊതികിലു
മതിനുടെ മഹിമവിരോധം വരുമോ?”
“പാരാശര്യമഹാമുനിതിലകൻ
പതിനെട്ടദ്ധ്യായത്തിലുരത്തതു
നാരായണനരുളാലൊരു നരകൃമി
ഞാനുമിതൊരു പടി ചൊല്ക തുനിഞ്ഞേൻ.”
എന്നും അദ്ദേഹം വിജ്ഞാപനം ചെയ്യുന്നുണ്ടു്. ഇവയിൽ ആദ്യത്തെ ശീലിലേ ഉപമ കവി കമ്പരാമായണത്തിൽനിന്നു സ്വീകരിച്ചിട്ടുള്ളതാണു്. മേലുദ്ധരിച്ച ഭാഗങ്ങളിൽനിന്നു് കവിതയുടെ സ്വരൂപം മനസ്സിലാക്കാമെങ്കിലും രണ്ടു ശീലുകൾ കൂടി ഉദ്ധരിക്കാം.
“അഴുതളവേ കണ്ണീർ മെയു് മാർവി-
ലതീവ പൊഴിഞ്ഞുടനർജ്ജുനഹൃദയേ
മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാഞ്ജനമേഘം തന്നിടയേ
അഴകിയ മന്ദസ്മിതമിന്നോടു
മനന്തരമേ ചൊൽ ധാരകളോടും
വഴിയേയുണ്മ ജ്ഞാനമൃതമഴ
വർഷിപ്പാൻ വടിവൊടു നിനവുറ്റാൻ (2 – 6)
നാടുകിൽ നല്ക്കുസുമങ്ങളിലുണ്ടാം
നന്മണമതിനെ വഹിച്ച സമീരണ
നോടുമതിന്നു സമം വിഷയാദിക
ളൊക്കയുമേ തന്നിൽക്കൊണ്ടങ്ങനെ
ഈടിയ ദേഹമൊടകലുംപോതിലു
മിടരൊടു വന്നു പിറപ്പതിനായേ
കൂടൊരുകൂടെയ്തും പോതിലുമിവ
കൂടെക്കൊണ്ടു നടക്കും പ്രാണൻ.” (15 – 7)
16.6ഭാരതമാല
ഭാരതമാലയിൽ ആദ്യം ഭാഗവതം ദശമസ്കന്ധത്തിലേ കഥ സങ്ഗ്രഹിക്കുന്നു. പിന്നീടാണു് മഹാഭാരതകഥ ആരംഭിക്കുന്നതു്. ദശമകഥാസങ്ഗ്രഹത്തിനുമാത്രം ഭാരതമാലയെന്നും ബാക്കിയുള്ളതിനു മഹാഭാരതസംക്ഷേപമെന്നും ഒരാദർശഗ്രന്ഥത്തിൽ പ്രത്യേകം രണ്ടു പേരുകൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും ആദ്യത്തേതിനുമാത്രം ഭാരതമാലയെന്നു പേർ യോജിക്കാത്തതിനാൽ മുഴുവൻ കൃതിക്കും അതുതന്നെയാണു് നാമധേയമെന്നു് ഊഹിക്കുന്നു. കവി ആരംഭത്തിൽ ഇങ്ങനെ പറയുന്നു.
“ഞാനം മിക്ക ജനം തുണചെയ്തൊരു
ഞാനമെനിക്കുണ്ടാവാനായേ;
വാനം തന്നിലുദിക്കും ചന്ദ്രനു
വന്തിയലും മിന്മിനി, യുർവശിമുൻ
കാനം തന്നിൽ വസിക്കും പേ പല
കാണവളോടിയലുംപോലേയും
ഞാനറിവറിവാനായവനരുളാൽ
നാരായണചരിതം ചൊല്ലുന്നിതു.
നാരായണചരിതം വ്യാസോക്തം
നാനാവേദപുരാണാഗാരം
ചീരായിതു പണിയറിവാനെളിയൊരു
ശ്രീകഥ ഭാരതമാലയിതെന്നും
പേരാൽ നിഷ്കളനാദി പുരാണൻ
പേരായിരമുള്ളച്യുതനമലൻ
നാരായണനരുളാലേ ചൊല്ലി
നശിച്ചിതു പാപമെനിക്കിനിയെല്ലാം.”
കഥാസങ്ഗ്രഹത്തിൽ കവിക്കുള്ള പാടവം അന്യാദൃശമാകുന്നു. 1363 ശീലുകൾകൊണ്ടു് ദശമസ്കന്ധവും മഹാഭാരതവും സംക്ഷേപിക്കുക എന്നതു് അത്യത്ഭുതമായ ഒരു കവികർമ്മമല്ലെന്നു് ആർക്കു പറയാം? ചുരുക്കേണ്ട ഘട്ടങ്ങളിൽ ചുരുക്കിയും പരത്തേണ്ട ഘട്ടങ്ങളിൽ പരത്തിയുമാണു് ശങ്കരപ്പണിക്കർ അദ്ദേഹത്തിന്റെ കൃത്യം നിർവഹിച്ചിരിക്കുന്നതു്. സംഭവപർവത്തിൽ 54 ശീലുകളേ ഉള്ളു എങ്കിലും ഭാരതകഥയുടെ യഥാർത്ഥബീജമാകുന്ന ദ്രൌപദീവസ്ത്രാക്ഷേപം അന്തർഭവിക്കുന്ന സഭാപർവത്തിനു കവി 135 ശീലുകൾ വിനിയോഗിച്ചിരിക്കുന്നതു് അദ്ദേഹത്തിന്റെ ഔചിത്യബോധത്തിനു മകുടോദാഹരണമാകുന്നു. സംഭവപർവത്തിൽ ശന്തനുവിന്റെ ജനനത്തിനു മുമ്പുള്ള കഥകളൊന്നും സ്പർശിച്ചിട്ടില്ല. മാതൃക കാണിക്കാൻ ചില ശീലുകൾ ചുവടേ ചേർക്കുന്നു.
(1) പാഞ്ചാലീസ്വയംവരം
“അരുതെൻറാശങ്കിച്ചാർ വിപ്രരു
മാകിൽച്ചെല്കെൻറാരതിലേ ചില
രൊരുനൊടിയിൽക്കൊണ്ടവർകളെ വാസവി
യൊക്കവലംചെയ്തരചർകൾ നടുവേ
പൊരു ചിലതന്നെ നമസ്കൃതി ചെയ്തഥ
പൊടിയുമൊഴിഞ്ഞു തൊടുത്താൻ വാണം
കരുതിയ ലക്ഷവുമെയ്തു മുറിച്ചു
കരുത്തൊടു വന്നവൾ മാലയുമിട്ടാൾ
ഇട്ടാരമരർകൾ പൂ വിജയന്മേ
ലിതു ദൈന്യം താനെൻറാരരചർകൾ;
കഷ്ടാവസ്ഥയിതെൻറാർ മറയവർ;
കടുകെതിർ പൊരുതു തുലഞ്ഞാർ കൗരവർ;
കെട്ടാർ ദുര്യോധനകർണ്ണാദികൾ;
ഖേദിതരായേ പോയാർ തോറ്റേ;
വിട്ടാർ തേർ പാണ്ഡവർകളുമുടനേ
വിരയപ്പോയ് മാതാവിനു ചൊന്നാർ.”
(2) പാണ്ഡവന്മാരുടെ ധർമ്മനിഷ്ഠ
“ആലേപനഭോജനവസ്ത്രാദിക
ളാലേ സന്തോഷിച്ചിതു മറയവർ;
കാലേറിയ കുടയോടു ചെരിപ്പു
ഗജാശ്വാദികൾ ദാസീദാസരെയും
പാലേറിയ പശുവോടു കടാവു
പലർക്കു കൊടുത്തദ്ധർമ്മസുതാദികൾ;
നൂലേറിയ മാർവുടയ തപോധനർ
നുണ്ണറിവുടയോർ കൊണ്ടിതുവന്നേ.”
(3) പാഞ്ചാലിയുടെ വിലാപം
“അച്യുത ശരണമനന്താ ശരണ
മനത്തുയിരാകിയവമലാ ശരണം;
പിച്ചയിരന്നു മഹാബലിയസുരനു
പീഡ വരുത്തിയ വാമന, ശരണം;
നച്ചരവിൽ [1] ത്തുയിൽ കൊണ്ടാ ശരണം
നാരായണ രക്ഷിച്ചരുളെന്റേ
യച്ചമൊടവൾ ചൊന്നതിനുത്തരമാ
യാരുമുരത്തില്ലവരവരഴുതേ.”
(4) കർണ്ണവധം
“ഇല്ലയിതിന്നു സമം മറ്റൊരു ശര
മിതുകൊണ്ടേ ഞാൻ കൊൽവൻ കർണ്ണനെ
നല്ല ഗുരുക്കളനുഗ്രഹമോടേ
നല്കുക ഹോമാദികൾ ഫലമെന്റേ
എല്ലയിലാ വെലമൊടു ഗാണ്ഡീവ
മെടുത്തു വലിച്ചൊരു മഴുവമ്പാലെ
ചൊല്ലി മുറിച്ചാൻ കർണ്ണനുടേ തല
ചോരയൊടവനിയിൽവീണ്ണതുകാലം.” (കർണ്ണപർവം)
16.7രാമപ്പണിക്കരുടെ കൃതികൾ
രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്. ഒരമ്മാനപ്പാട്ടും ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പാത്മപുരാണം എന്നീ ഗ്രന്ഥങ്ങൾകൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ പറയുന്നു. പാത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തെപ്പറ്റി അന്യത്ര പ്രസ്താവിക്കും.
16.8രാമായണം
നിരണം കവികളുടെ കൃതികളിൽ രാമായണംപോലെ വിശിഷ്ടവും വിശ്വാകർഷകവുമായ ഒരു പ്രബന്ധമില്ലെന്നുള്ളതു സർവ്വസമ്മതമാണു്. ആ ഗ്രന്ഥം ആദ്യന്തം അമൃതമയമാണു്; അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദസുഖവും അർത്ഥചമൽകാരവും ഏതു സഹൃദയനേയും ആനന്ദപരവശനാക്കുകതന്നെ ചെയ്യും. രാമായണം മുഴുവൻ അദ്ദേഹത്തിന്റെ കൃതിയാണെന്നുള്ളതിനെപ്പറ്റി ആരുംതന്നെ സംശയിക്കേണ്ടതില്ല. യുദ്ധകാണ്ഡത്തിന്റെ അവസാനത്തിൽ രാമദാസനെന്നും ഉത്തരകാണ്ഡത്തിന്റെ ഒടുവിൽ രാമനെന്നും കവിയുടെ മുദ്രകൾ പ്രകാശിക്കുമ്പോൾ “മന്ദപ്രജ്ഞന്മാർക്കറിവാനായ് മനുകുലതിലകനുടേ വൃത്താന്തമിതന്ധൻ ഞാൻ കേവലമെങ്കിലും ഒട്ടായ പ്രകാരം ചൊല്ക തുനിഞ്ഞേൻ” എന്ന ബാലകാണ്ഡത്തിലെ പ്രസ്താവനയെ ആശ്രയിച്ചു് ‘ഒട്ടു്’ അതായതു രാമായണത്തിൽ ഒരംശം മാത്രമേ അദ്ദേഹം രചിച്ചുള്ളു എന്നു വാദിക്കുന്നതു് അശേഷം യുക്തിയുക്തമല്ല. ‘ഒട്ടു് ആയപ്രകാരം’ എന്നതിനു് ‘ഒരുവിധം ശക്തിക്കുതക്കവണ്ണം’ എന്നാണു് അർത്ഥം കല്പിക്കേണ്ടതു്. ഭാരതത്തിലും കവി ‘രാമകഥാമൊട്ടായപ്രകാരം ചൊന്നേൻ’ എന്നല്ലാതെ ‘രാമകഥായാമൊട്ടായ പ്രകാരം ചൊന്നേൻ’ എന്നു പറഞ്ഞിട്ടില്ലല്ലോ. വാല്മീകിരാമായണത്തെത്തന്നെയാണു് കവി അനുസരിക്കുന്നതെങ്കിലും പരിഭാഷയിൽ അഭിനന്ദനീയങ്ങളായ പല സ്വാതന്ത്ര്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടു്. മൂലത്തിലേ ആശയങ്ങൾ രസപുഷ്ടിക്കുവേണ്ടി സങ്കോചിപ്പിക്കണമെങ്കിൽ സങ്കോചിപ്പിക്കുകയും വികസിപ്പിക്കണമെങ്കിൽ വികസിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണു് അദ്ദേഹത്തിന്റെ നിയമം. പണിക്കർ തികഞ്ഞ ഒരു സംസ്കൃതപണ്ഡിതനായിരുന്നു എന്നും രാജശേഖരന്റെ ബാലരാമായണ നാടകം മുതലായ കൃതികളിൽനിന്നു് അദ്ദേഹം സന്ദർഭോചിതമായി ശ്ലോകങ്ങൾ തർജ്ജമ ചെയ്തു രാമായണത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇവിടെ പ്രസ്താവിക്കാനുള്ളതിനു പുറമേ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനുപോലും ആ മഹാകവി മാർഗ്ഗദർശിയായിരുന്നു എന്നുള്ളതിനും ലക്ഷ്യങ്ങൾ കാണ്മാനുണ്ടു്. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ
“ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയിൽപ്പേടപോലെ സന്തോഷം പൂണ്ടാൾ”
എന്ന വരികൾ കണ്ണശ്ശരാമായണം ബാലകാണ്ഡത്തിലെ
“നരപാലകർ ചിലരതിനു വിറച്ചാർ,
നലമുടെ ജാനകി സന്തോഷിച്ചാൾ
അരവാദികൾ ഭയമീടുമിടിധ്വനി
യാൽ മയിലാനന്ദിപ്പതുപോലെ”
എന്ന വരികളെ ഉപജീവിച്ചു് എഴുതിയതാണെന്നുള്ളതു വ്യക്തമാകുന്നു. പ്രസ്തുതഗ്രന്ഥത്തിന്റെ മഹിമ വാചാമഗോചരമാണെന്നു തെളിയിക്കുവാൻ ചില ശീലുകൾ താഴെ പ്രദർശിപ്പിക്കാം.
(1) സൂര്യോദയം
“ആരണമയനമരാസുരസേവ്യ-
നനത്തുയിരാകിയ നാഥൻ തിരുവടി
പൂരണനൊരു മരതകനിറമാമെഴു
പുരവികൾ പൂണ്ട രഥത്തിന്മേലേ
സാരഥിയാമരുണനൊടാദിത്യൻ
താനുദയം ചെയ്തരുളിയ കാലം
നീരിയലും നിയമങ്ങൾ മുടിച്ചാൻ
നൃപസുതരോടേ വിശ്വാമിത്രൻ.”
(ബാലകാണ്ഡം)
(2) പരശുരാമന്റെ വരവു്
“കണ്ടാകുലമോടേ കാലാഗ്നി
കരുത്തൊടെരിഞ്ഞുവരുന്നതിതെന്നേ
കൊണ്ടാർ ചിലർ; ആദിത്യന്മാർ പലർ
കൂടിവരുന്നതിതെന്നാർ ചിലരോ;
കണ്ടാലറിയരുതെന്നാർ ചിലർ; ഇതു
കണ്ണാലെതിർനോക്കരുതെന്നാർ ചിലർ;
ഉണ്ടാകിയ ഭയപരവശരായൊ
ന്നുരിയാടാതേ നിന്നാർ പലരും.”
(ബാലകാണ്ഡം)
(3) ദശരഥൻ കൈകേയിയോടു്
“ഏതൊരു ജാതിയുടുപ്പോൻ വല്ക്കല
മെന്നുടെ പുത്രൻ ബാലനിരാമൻ
മേദിനി മേലെല്ലാരുമുടുപ്പതിൽ
മേത്തരമെന്നിയുടുത്തറിയാതോൻ?
ആദരവോടു സുഖോചിതനായുള
നായവനിന്നു വനത്തിനു പോയാ
ലേതമിയന്നു നിലത്തു കിടപ്പാ
നെന്തവനിന്നു പിഴച്ചതു പാപേ?” (4) സുമന്ത്രർ കണ്ട ശ്രീരാമൻ
“കണ്ടവർകൾക്കു മനോഹരമായേ
കാർമുകിൽപോൽ വടിവീടിയ മെയ്മേ
ലെണ്ടിശയും കലരുന്ന സുഗന്ധ
മിണങ്ങിന കുങ്കുമപങ്കമണിഞ്ഞേ
കൊണ്ടലിടയ്ക്കുലവും മിന്നൽക്കെതിർ
കൊണ്ട മഹാരത്നാഭരണം പൂ
ണ്ടണ്ടർപതിക്കെതിരാകെയിരുന്ന നൃ
പാത്മജനെക്കണ്ടവനടി തൊഴുതാൻ.”
(അയോദ്ധ്യാകാണ്ഡം)
(5) മുനിവേഷത്തിൽ വന്ന രാവണൻ സീതയോടു്
“പൂജിതനായവനവളെയതീവ
പുകണ്ണനുരാഗവശേന പറഞ്ഞാൻ:
മേചകകാന്തി കലർന്നുലവീടും
വേരിമലർക്കുഴൽമെന്നടയാളേ!
താർചരവീരനു ജീവിതമായേ
താവിയ രൂപഗുണം തവ കണ്ടാ
ലാർ ചപലാശയരായു് മുടിയാതവ
രാക്കമതീവ കുറഞ്ഞിതെനിക്കോ.”
(ആരണ്യകാണ്ഡം)
(6) വസന്തവർണ്ണനം
“കാണാ കോമളവല്ലികളാകിയ
കന്യകമാരെ നടം ചെയ്യിച്ചേ
വീണാനാദമെനും നവഭൃംഗ
വിനോദമനോഹരഗീതത്തോടേ
പൂണാരണിമുലമാരൊടുകൂടിയ
പുരുഷാണാമതി സുഖകരമായേ
നീണാളും വനരങ്ഗേ മേവിന
നിരുപമമാരുതനർത്തകലീലാം.”
(കിഷ്കിന്ധാകാണ്ഡം)
(7) വർഷാവർണ്ണനം
“ഇടിയാകിന്ന മിഴാവൊലിയാലുട
നേവർക്കും പരിതാപം കളവാൻ
ചുടരേറും മിന്നൽപ്പുണരാകിയ
തൂയവിളക്കു കൊളുത്തി വിശേഷാൽ
വടിവേലും വരിവണ്ടുകൾ പാട
മയൂരാദികൾ മകിഴ്വെയ്തും വണ്ണം
നടനാകിയ കാർകാലം വന്നൊരു
നാടകമാടും പൊലിവിതു പാരാ.”
(കിഷ്കിന്ധാകാണ്ഡം) (8) ക്രുദ്ധനായ ലക്ഷ്മണൻ താരയോടു്
“താനൊരു നല്ലതുതീയതുടൻ കരു
താതവനേ, താരേ! നിൻഭർത്താ;
വേനൽ പുറന്നാലാരായ്വൻ ഞാൻ
വീറൊടു ദേവിയെയെന്നു പറഞ്ഞാൻ;
ആനതുകേട്ടു പൊറുത്തോം വർഷ
മനന്തരമവനിവയൊക്കെ മറന്നേ
പാനമദാന്ധതയോടുമിരുന്നാൻ
പകലേതിരവേതെന്നറിയാതേ.”
(കിഷ്കിന്ധാകാണ്ഡം) (9) ഹനൂമാൻ സീതയോടു രാമനെപ്പറ്റി
“അവനതിസുന്ദരനിന്ദുസമാനന
നായതഭുജനരുണാംബുജനയനൻ
കുവലയകാന്തി കലർന്ന നരേന്ദ്ര
കുമാരനിടന്തടവുംതിരുമാർവൻ
തവമിയലും മുനിവേഷധരൻ കുശ
ധരസൗമ്യൻ കടിതടപരിശോഭിത
നുവവിമികും ജംഘായുഗളൻ വടി
വുടയ പദാംബുജനംബുജനാഭൻ.”
(സുന്ദരകാണ്ഡം) (10) ഹനൂമാൻ കണ്ട രാവണൻ
“ഏറ മനോഹരമാം കാർമുകിൽനിറ
മീടിയിടന്തടവും മാർവതിലേ
കൂറരുതാതളമുത്തിൻമാലകൾ
കൂടനിലാവെഴുമെകിറുകളോടും
വേറൊരു ചെന്താമരമലർമാല
വിളങ്ങിനപോലേ നേത്രാവലിയോടു,
മാറില്ലയാമണികുണ്ഡലമണ്ഡന
മാർന്നു നിറന്ന മുഖാവലിയോടും,
(11)ഉമ്പർപുരാൻ മുതലാമമരന്മാ
രുടനുടനേ വിട്ടസ്ത്രങ്ങളെയും
വമ്പുട ദിഗ്ഗജദന്തങ്ങളെയും
മാർവതിലേറ്റ തഴമ്പുകളോടും
തുമ്പമനത്തുലകത്തിനു നല്കി
ത്തുലവിയലാവടിവോടേ ദശമുഖ
നിമ്പമിയന്നമരുന്നതു മാരുതി
യീടിയ ബഹുമാനത്തൊടു കണ്ടാൻ.”
(സുന്ദരകാണ്ഡം) (12) സമുദ്രത്തിൽ ശ്രീരാമന്റെ ബാണപ്രയോഗം
“ലോകത്രയനാഥൻ പങ്കേരുഹ
ലോചനനനുപമദേഹമരീചികൾ
പാകിപ്പലപാടും പകലവരൊരു
പതിനായിരമൊരുമിച്ചതുപോലേ
മാഴ്കിത്തുലവിയലാതൊളിവോടു
മറുത്തെതിർ നോക്കരുതായു് നിൻറവിടേ
വേഗത്തൊടു പല വാളികളെയ്താൻ
വീരതരൻ മകരാകരമതിലേ”
(യുദ്ധകാണ്ഡം)
(13) ആദിത്യഹൃദയം
“ദേവവിരോധിനാശന! വിശ്വസാക്ഷിയുമായെന്നാളും
നീതി മികുത്ത കാഞ്ചനകാന്തിയുള്ളവനേ! നമസ്തേ;
ആവികുളുർക്കുമാറു നിനച്ചവർക്കരുൾചെയ്യും മാർത്താ
ണ്ഡായ സമസ്തലോകവിലോചനായ നമോ നമസ്തേ;
കേവലമ്മിക്ക ഭൂതങ്ങളെപ്പടച്ചുമഴിച്ചും നീയേ
കേടുവരുത്തിയൊക്ക വരട്ടി വർഷമിയറ്റുവോന്മ
റ്റാവി നശിച്ചപോലുറങ്ങിന്നവർക്കുണർവെക്കൊടുപ്പോ
രാദിപുരാണനേ! കരുണാകരായ നമോ നമസ്തേ”
(യുദ്ധകാണ്ഡം)
(14) ശ്രീരാമസ്തോത്രം
“ജയജയ മന്ദരശൈലമുയർപ്പാൻ
ചെമ്മേ കൂർമ്മവുമായവനേ! ജയ;
ഭയമിയലാതവനിയെ മീൾവാനായ്
പന്നിയുടേ വടിവാനവനേ ജയ;
തുയർകെട നരസിംഹാകൃതിയായ
സുരേശ! ഹിരണ്യാന്തകനേ ജയ ജയ;
നയമൊടു വാമനനായു് മാബലിയൊടു
നാടു പറിച്ച നരോത്തമനേ ജയ;
ജയ ജയ ഭാർഗ്ഗവരാമാകൃതിയായു്
ച്ചെമ്മേ മൂവെഴുതുട മുടിമന്നരെ
നയമിയലാതേ കൊന്നുദകക്രിയ
നലമൊടുചെയ്ത മഹാത്മാവേ! ജയ;
ഭയകരനായ ദശാനനെക്കൊല
പരിചൊടു ചെയ്തെങ്ങൾക്കിടർ തീർപ്പാ
നുയർ പുകഴോടിതു കാലം ഭാനുകു
ലോത്ഭവനായുളവായവനേ ജയ.”
(ഉത്തരകാണ്ഡം)
എന്തൊരവിച്ഛിന്നധാരമായ ശബ്ദപ്രവാഹം! എന്തൊരനന്യസുലഭമായ കവനകലാപാടവം!!
16.9ഭാഗവതം
കണ്ണശ്ശഭാഗവതവും ഒരു മഹാപ്രബന്ധമാണു്. ദശമസ്കന്ധത്തിലെ ഓരോ അദ്ധ്യായവും കവി പ്രത്യേകമായി തർജ്ജമ ചെയ്തിരിക്കുന്നു. മൂലത്തിലെ തൊണ്ണൂറദ്ധ്യായങ്ങൾക്കു പകരം ഭാഷയിൽ ശ്രുതിഗീതാദ്ധ്യായം വിട്ടും ഏകാദശസ്കന്ധസംക്ഷേപത്തിനു രണ്ടദ്ധ്യായങ്ങൾ വിനിയോഗിച്ചും ഭാഷയിൽ തൊണ്ണൂറ്റൊന്നധ്യായങ്ങളാക്കിയാണു് ആ കൃതി രചിച്ചിട്ടുള്ളതു്. രാമായണത്തിലെന്നപോലെ മനോഹരമായ ഒരു ഭഗവൽസ്തുതി ഈ ഗ്രന്ഥത്തിന്റേയും ഒടുവിലുണ്ടു്. “ശ്രീകൃഷ്ണമഹാകഥ നിതരാം സംക്ഷേപിപ്പാനായേ” എന്നു് ആരംഭത്തിൽ കവി തന്റെ ഉദ്ദേശം വെളിവാക്കുന്നുണ്ടെങ്കിലും ആ കഥ അത്ര വളരെയൊന്നും സംക്ഷേപിച്ചിട്ടില്ല. “ഉല്ലാസത്തൊടു വിനതാതനയനുയർന്നു പറന്നാകാശേ മറ്റൊരു പൊല്ലാമക്ഷിക തന്നാലാവതു പൊങ്ങുവതിന്നാരേ മുനിയുന്നോർ?” എന്നു രാമായണത്തിൽ ചോദിക്കുന്ന കവി “ആദരവോടൊരു ബാലകനിതമായാകാശേ മരുവീടിയ ചന്ദ്രനെ നീതിയിനോടു പിടിപ്പതിനായേ നിതരാം ക്ലേശിക്കുന്നതുപോലെ” യാണു് തന്റെ ഉദ്യമമെന്നു ഭാഗവതത്തിലും “വാനിലെഴും നിറമാമതിതന്നെ മകിഴ്ന്തൊരു ബാലകനിങ്ങുപിടിപ്പാൻ താനൊരു കൈ നീട്ടിൻറതിനോടു സമാനമിതു്” എന്നു് ആ ആശയത്തെത്തന്നെ ഭങ്ഗ്യന്തരേണ പരാവർത്തനം ചെയ്തു ഭാരതത്തിലും പ്രകടീകരിച്ചു തന്റെ ശാലീനതയെ ഗ്രന്ഥംതോറും വെളിപ്പെടുത്തുന്നു. ശബ്ദനിഷ്കർഷ താരതമ്യേന വളരെ കുറവുള്ള ഒരു ഗ്രന്ഥമാണു് ഭാഗവതം; രാമായണത്തിന്റെ ഗുണം അതിനില്ല; അതു പണിക്കർ എപ്പോൾ രചിച്ചു എന്നു പറവാൻ നിർവാഹമില്ല. ഒന്നുരണ്ടു് ഉദാഹരണങ്ങൾ ചേർക്കുന്നു.
(1) കുവലയാപീഡം
“നാരായണനിടിയൊലിപോലുള്ളൊരു
നാദത്തോടിതു ചൊല്ലിയ വചനം
നേരേ കേട്ടെരിയും കോപത്തൊടു
നിതരാം പ്രേരിച്ചാനതു കാലം;
താരാർമകൾമണവാളനെ നോക്കി
ത്തരസാ കാലാന്തകയമനോടെതിർ
നേരാകിയ ഗജവരനതുനേരം
നേരേ ചെന്നു പിടിച്ചാനല്ലോ.” (2) പ്രഭാതത്തിൽ ഗോപസ്ത്രീകൾ
“പാടക കങ്കണ മണി ചേർന്നീടിന
പാണികളാലേ രജ്വാകർഷണ
മാടിന കുണ്ഡലകുന്തളകുങ്കമ
മതിനാൽ മണ്ഡിതമാം മുഖകമലം
കൂടതു നേരത്തിളകിന മുലകൾ
ഗുരുത്വമിയൻറീടും കടിതടമൊടു
കൂടിന ഗോപാങ്ഗനമാരേറ്റം
കുരുകുലതിലകാ! ശോഭിതരായാർ.”
16.10ശിവരാത്രി മാഹാത്മ്യം
എല്ലാ കൃതികളും വിഷ്ണുപരമായിരിക്കേണ്ട എന്നു വിചാരിച്ചാണു് തൃക്കപാലീശ്വരത്തിലേ ശിവന്റെ ഭക്തനും കൂടിയായ രാമപ്പണിക്കർ പ്രസ്തുത പ്രബന്ധം രചിച്ചതു് എന്നു തോന്നും. ആകെ നൂറ്റമ്പതു ശീലുകൾ ഈ ‘ഭാഷാസംക്ഷേപ’ത്തിലുണ്ടു്. സുകുമാരൻ എന്ന ബ്രാഹ്മണൻ അനവധി പാപങ്ങൾ ചെയ്തു് ഒരു ചണ്ഡാലിയുമായി വളരെക്കാലം രമിക്കുകയും അതിനിടയിൽ ഒരു ശിവരാത്രി തന്റെ പ്രിയതമയ്ക്കുവേണ്ടി പുഷ്പാന്വേഷണത്തിനു പോയപ്പോൾ ശിവനെ മറ്റുള്ളവരുടെ കൂട്ടത്തിൽ ദൂരെനിന്നു് ആകസ്മികമായി തൊഴുകയും ചെയ്തു. അയാൾക്കു മരണാനന്തരം ശിവലോകം പ്രാപിക്കുവാൻ സങ്ഗതി വന്നതാണു് വിഷയം. വിസ്മയനീയമായ ചാതുര്യത്തോടുകൂടി കവി ഈ കഥ പ്രതിപാദിച്ചിരിക്കുന്നു. രചന കൊണ്ടു മിക്കവാറും കണ്ണശ്ശരാമായണത്തോടു കിടനില്ക്കുന്ന ഒരു കൃതിതന്നെയാണു് ശിവരാത്രിമാഹാത്മ്യം. രണ്ടു ശീലുകൾ ഉദ്ധരിക്കാം.
(1) ശിവദൂതന്മാർ
“കന്തശരാസനബാണനിശാത
കഠാരായുധരായു് നിർമ്മലരായേ
സുന്ദരരായഥ ബാഹുചതുഷ്ടയ
ശോഭിതരായതിമുഷ്കരരായേ
ചന്തമമർന്ന ജടാഭാരത്തൊടു
ചർമ്മാംബരരായു് ഭസ്മാകൃതിയൊടു
മിന്ദുകലാപമണിഞ്ഞഖിലാങ്ഗവു
മീശ്വരദൂതരിതത്തൊടു നിന്നാർ.” (2) ശിവഗണേശ്വരന്മാർ
“ആയതബാഹുചതുഷ്ടയശോഭിത
രായതിനിർമ്മല ഭസ്മോദ്ധൂളിത
കായരുമായേ ചർമ്മാംബരരായു്
ക്കാലാന്തകസമവിക്രമരായേ,
മായയെ നീക്കും ബ്രഹ്മശിരാവലി
മാലാധരരായു് ദുഷ്കരരായേ
തൂയഗണേശ്വരരെക്കണ്ടകമേ
സുഖമായിതു വൈവസ്വതനവിടേ.”
‘ഭാഷാമിശ്രമിതെൻറികഴാതേ’ തന്റെ കൃതി പരായണം ചെയ്യുന്നവർ ശങ്കരലോകം പ്രാപിക്കുമെന്നും കവി ഒടുവിൽ ഫലശ്രുതിരൂപത്തിൽ പ്രസ്താവിക്കുന്നു. അത്തരത്തിലുള്ള കൃതികളുടെ നേർക്കു് അന്നത്തേ സംസ്കൃതപക്ഷപാതികൾ നെറ്റി ചുളിച്ചിരുന്നു എന്നു് ഊഹിക്കുവാൻ ഈ പ്രസ്താവന വഴിനല്കുന്നു.
16.11ഭാരതം
മഹാഭാരതകഥ സാമാന്യേന വിസ്തരിച്ചു പ്രതിപാദിക്കുന്ന ഒരു ദീർഘമായ പ്രബന്ധമാണു കണ്ണശ്ശഭാരതം. ഭാരതമാലയിലെന്നപോലെ ആദ്യമായി ഒരു ദശമസ്കന്ധ സംക്ഷേപം ഇതിലുമുണ്ടു്. പിന്നീടു മുറയ്ക്കു പൗലോമം മുതല്ക്കുള്ള കഥ പ്രപഞ്ചനം ചെയ്യുന്നു. രാമപ്പണിക്കർ ഈ ഗ്രന്ഥം അവസാനിപ്പിച്ചുവോ എന്നു സംശയമാണു്. ദ്രോണപർവത്തിനുമേലുള്ള ഭാഗങ്ങൾ ഞാൻ കണ്ടിട്ടില്ല.
“വല്ലവവാലകനാകിയ കൃഷ്ണൻ
വസുധാഭാരം തീർത്തപ്രകാരം
ചൊല്ലുകിലാമതിനൊടു ചേർന്നോ ചില
ശുഭകഥകളുമിടർ കളവാനായേ.”
എന്ന വരികളിൽ ആദ്യം തന്നെ തന്റെ അഭിസന്ധി കൃഷ്ണകഥാനുകീർത്തനമാണെന്നും അതിനു് ഒരു സൗകര്യം ഭാരതം നല്കുന്നതുകൊണ്ടാണു് അതിനെ താൻ ഭാഷപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു പ്രായേണ ശിവരാത്രിമാഹാത്മ്യത്തിന്റെ ഗുണമുണ്ടു്. ഒരു ശീൽ ചുവടേ ചേർക്കാം.
“കോമളപുഷ്പലതാപരിവേഷ്ടിത
കോടരവൃക്ഷമനോഹരനൈമിശ
മാമടവിയിൽ മുനി ശൗനകനീരാ
റാണ്ടൊരു യാഗം ചെയ്വതുകാലം
തീമയിലാനുഗ്രശ്രവസാഖ്യൻ
ധീരൻ സൂതസുതൻ പൗരാണിക-
നാമിനി മുനികളെയടിതൊഴുവാനെ
ന്റാശ്രമമതിലേ ചെൻറാനൊരുനാൾ.”
ആങ്ഗലേയസാഹിത്യത്തിൽ ‘സ്പെൻസർ’ എന്ന കവിസാർവഭൗമന്റെ സ്ഥാനമാണു് കേരളസാഹിത്യത്തിൽ രാമപ്പണിക്കർക്കു നല്കേണ്ടതു്.
16.12ഗുരുഗീത
ഇതു മുൻപറഞ്ഞ നിരണം കവികളിൽ ഒരാളുടെ കൃതിയാണെന്നു വിചാരിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല. ഭാഷയ്ക്കു് അത്രവളരെ പഴക്കമില്ല; കവിത തീരെ പൊട്ടയാണു്; വൃത്തത്തിന്റെ കഥയും ഒരുമാതിരി പരുങ്ങൽ തന്നെ. എതുകമോനകളും അന്താദിപ്രാസവുമില്ല. ചില ആശയങ്ങളില്ലെന്നില്ലെങ്കിലും അപശബ്ദങ്ങൾ സുലഭങ്ങളാണു്. ഗുരുവിന്റെ മാഹാത്മ്യത്തെ ശ്രീപരമേശ്വരൻ പാർവതീദേവിയോടു പറഞ്ഞുകേൾപ്പിക്കുന്നതാണു് കഥാവസ്തു. ആകെ 72 ശീലുകളുണ്ടു്. ഒരു ശീലുദ്ധരിക്കാം.
“കൈലയിലമരും ഭക്താനുഗ്രഹ
തൽപരനാകിയ ശ്രീശങ്കരനെ
ഭക്തിയൊടേ വന്ദിച്ചഥ പാർവ്വതി
ദേവിയുമൊരുനാൾ ഗുരുതത്വവിശേഷം
കേൾപ്പാനിച്ഛിച്ചവനൊടു ചോദ്യം
ചെയ്കയിലേറ്റം പരമാനന്ദം
പൂണ്ടതിനുടെ വിവരം കേൾക്കെ (ന്ന)
ന്നരുളിച്ചെയ്തു പറഞ്ഞുതുടങ്ങി”
ഒടുവിൽ മലയിൻകീഴു് കൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്. അതുകൊണ്ടു കണ്ണശ്ശന്റെ കുടുംബത്തിൽ ജനിച്ച പശ്ചാൽകാലികനായ ഒരു കവിയാണു് അദ്ദേഹം എന്നു മാത്രം സങ്കല്പിക്കാം. ആകെക്കൂടി നോക്കുമ്പോൾ ഈ ക്ഷുദ്രകവിതയ്ക്കു ഭാഷാസാഹിത്യവേദിയിൽ പ്രവേശമനുവദിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.
16.13സീതാസ്വയംവരം അമ്മാനപ്പാട്ടു്
രാമായണത്തെ വിഷയീകരിച്ചു് ഒരു ചെറിയ അമ്മാനപ്പാട്ടുണ്ടു്. കവിമുദ്രയില്ലെങ്കിലും ഭാഷാരീതികൊണ്ടും കണ്ണശ്ശരാമായണഗ്രന്ഥത്തിന്റെ ഒടുവിൽ ചേർത്തുകാണുന്നതു കൊണ്ടും അതു രാമപ്പണിക്കരുടെ കൃതിയാണെന്നു് ഊഹിക്കാം. കേരളത്തിൽ പല ജാതിക്കാരുടെ ഇടയിലും ഏതാനും കൊല്ലം മുമ്പുവരെ പ്രചുരപ്രചാരമായിരുന്ന ഒരു വിനോദകലയാണു് അമ്മാനാട്ടം; അതിനു് ഉപയോഗപ്പെടത്തക്കവിധത്തിൽ നിർമ്മിച്ചിട്ടുള്ള ഗാനങ്ങളാണു് അമ്മാനപ്പാട്ടുകൾ. തലയിൽ നിറകിണ്ടി വച്ചു് അതിൽനിന്നു താളത്തിനു വെള്ളത്തുള്ളികൾ വീഴുമാറു് അമ്മാനമാടുവാൻ വശമുള്ള ‘ഈഴവാത്തി’ സ്ത്രീകൾ അടുത്തകാലംവരെയുണ്ടായിരുന്നു എന്നും കിണ്ടിയിലെ വെള്ളത്തുള്ളികൾ നിലത്തും ആടുന്ന കായ്കൾ കൈകളിലും വീഴത്തക്കവണ്ണം അവർ ആ കലയിൽ അത്യത്ഭുതമായ ‘സാധകം’ സമ്പാദിച്ചിരുന്നു എന്നും അഭിജ്ഞന്മാർ പ്രസ്താവിക്കുന്നു. ദക്ഷിണകേരളത്തിലേയും മദ്ധ്യകേരളത്തിലേയും അമ്മാനപ്പാട്ടുകൾക്കു വൃത്തസംബന്ധമായും മറ്റും വ്യത്യാസമുണ്ടു്. സീതാസ്വയംവരത്തിൽ ആകെ പത്തൊൻപതു ശീലുകളേയുള്ളു. അന്താദിപ്രാസത്തിനുപകരം കവി പ്രസ്തുതകൃതിയിൽ അകാരാദിക്രമമാണു് സ്വീകരിച്ചിരിക്കുന്നതു്. ആദ്യത്തെ ശീൽ അടിയിലുദ്ധരിക്കുന്നു.
“അച്യുതൻ കരുണാകരൻ തരുണാരുണാംബുജലോചനൻ
അഖിലജനമനകമലനിരുപമനിലയനരി പുരുഷോത്തമൻ,
പച്ചമാൻ നാരായണൻ പാലാഴിയിൽത്തുയിൽകൊണ്ടവൻ,
പരമഗുരുമുരവൈരിമധുരിപു സകലഗുണപരിപാവനൻ,
ഇച്ചയായതിനിർമ്മലൻ പീതാംബരൻ ദൈത്യാന്തകൻ,
ഇനിയ രവികുലമഹിതദശരഥനൃപതിതനയനതായവൻ,
ഇഷ്ടമായ് മുനിപുങ്ഗവൻ നൃപനോടിരന്നതുമൂലമാ
യിതമൊടനുജനൊടുഴറി നടന്നിതെന്നാടുകമ്മാനേ.”
16.14തൃക്കപാലീശ്വരസ്തോത്രം
നിരണത്തു കൃഷ്ണപ്പണിക്കരുടെ തൃക്കപാലീശ്വരസ്തോത്രം എന്നൊരു കൃതിയുണ്ടു്. ആകെ പതിനെട്ടു പാട്ടുകളാണു് അതിലടങ്ങിയിരിക്കുന്നതു്. “നിരണകപാലീശ്വരമമരും ഗിരിതനയാരമണ തൊഴുന്നേൻ” എന്നാണു് എല്ലാ പാട്ടുകളും അവസാനിക്കുന്നതു്. ഒരു പാട്ടു ചുവടേ ചേർക്കുന്നു.
“കങ്കുമകളഭങ്ങളതണിയും മങ്കയിൽമണിയാകിയ പാർവ്വതി
വഞ്ചനചെയ്തഞ്ചിക്കൊഞ്ചിക്കൊങ്കയിൽ വച്ചമ്പൊടു പുണരും
പങ്കജമലരമ്പനെ വെന്നൊരു ശങ്കരനുടനെങ്കൽ വിളങ്ങുന്ന
നിരണകപാലീശ്വര …”
കവിതയ്ക്കു ഭഗവദ്ഗീതയേയും രാമായണത്തേയും മറ്റുംപോലെയുള്ള പഴക്കം തോന്നുന്നില്ല; അവയുടെ അടുത്തെങ്ങും ആസ്വാദ്യതാവിഷയത്തിൽ സമീപിക്കുവാനുള്ള യോഗ്യതയും കാണുന്നില്ല. ‘കണ്ണശ്ശ’ന്റെ തറവാട്ടിൽ പിൻകാലത്തു ജനിച്ച ഒരു കവിയായിരിക്കാം ഈ കൃഷ്ണപ്പണിക്കർ.
16.15ശ്രീവല്ലഭകീർത്തനം
നിരണംകവികളിൽ ഏതോ ഒരാളുടെ കൃതിയാണു് അഞ്ചു ശീലുകൾമാത്രം അടങ്ങീട്ടുള്ള ശ്രീവല്ലഭകീർത്തനം. മലയിൻകീഴു് മഹാവിഷ്ണുവിനെയാണു് ഈ കൃതിയിൽ വന്ദിച്ചിരിക്കുന്നതെങ്കിലും ‘നമശ്ശിവായ’ എന്ന ശൈവമന്ത്രത്തിലേ അഞ്ചക്ഷരങ്ങൾകൊണ്ടാണു് ഇതിലേ ശീലുകൾ യഥാക്രമം ആരംഭിക്കുന്നതു്. ഇതിനു കാരണം തിരുവല്ലയിലെത്തേവരായി മലയിൻകീഴിൽ പ്രതിഷ്ഠിതനായ വിഷ്ണുവിനെയാണു് കവി സ്തുതിക്കുന്നതെങ്കിലും, അദ്ദേഹത്തിന്റെ ജന്മഭൂമിയായ നിരണത്തു തൃക്കപാലീശ്വരത്തു ക്ഷേത്രത്തിലെ ശ്രീപരമേശ്വരനെക്കൂടി ഘടിപ്പിക്കണമെന്നു് അദ്ദേഹത്തിനുള്ള താൽപര്യമാണെന്നുള്ളതു സ്പഷ്ടമാകുന്നു. രണ്ടു ശീലുകൾ മാത്രം ചുവടേ കുറിക്കുന്നു.
“നല്ലോരരവണമേലാഴിയിൽ
മെല്ലെത്തുയിലാകിയ മാധവ
നല്ലോ നരജാതികളിടതീർ
ത്തുല്ലാസം രക്ഷിച്ചരുളും
ചൊല്ലാർന്നന മലയിൻകീഴ്ത്തിരു
വല്ലഭനേ! നിൻപദപങ്കജ
മെല്ലാനാളും തൊഴുതേൻ ശ്രീ
മാധവ പാഹി തൊഴുന്നേൻ.
മണ്ണെയളന്നീരടിയാക്കിയ
കണ്ണാ കരുണാകര മരതക
വർണ്ണാ നിൻപദമിരുപൊഴുതും
വിണ്ണോർ തൊഴുതീടുമവർക്കും
എണ്ണിയ വൻവിന തീർത്തീടും
വെണ്ണകൾ കളവാണ്ടുണ്ടവനേ കേൾ
എന്നേയും രക്ഷിക്കനുദിനവും
ശ്രീമാധവ പാഹി തൊഴുന്നേൻ.”
16.16നിരണവൃത്തങ്ങൾ
നിരണം കവികളുടെ കൃതികളിലേ ഭാഷയെ മുത്തമിഴു് (തികഞ്ഞമിഴ്) എന്നു ചിലർ വ്യവഹരിക്കുന്നതു് അതിലെ പഴയ മലയാന്തമിഴിലുള്ള പല പദങ്ങളേയും പ്രയോഗങ്ങളേയും കണ്ടിട്ടായിരിക്കണം; തമിഴ്, മലയാളം, സംസ്കൃതം ഈ മൂന്നു ഭാഷകളുടേയും സമ്മേളനം അവയിൽ സ്ഫുരിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നില്ല. ഏതായാലും അത്തരത്തിലുള്ള സമ്മേളനത്തിനു് ഒരു ആകർഷകമായ സൗന്ദര്യവും സൗരഭ്യവുമുണ്ടെന്നു ഹൃദയാലുക്കൾ സമ്മതിക്കുകതന്നെ ചെയ്യും. നിരണംകവികൾ പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങളിൽ അതിപ്രധാനമായിട്ടുള്ളതു് 16 മാത്രകൾ വീതമുള്ള ഈരണ്ടു ഖണ്ഡങ്ങളടങ്ങിയ നാലു് ഈരടികൾ ഉൾക്കൊള്ളുന്ന ഒന്നാണു്. അതിനേയും തരങ്ഗിണിയെന്നു പറയാം; എന്നാൽ തുള്ളൽപ്പാട്ടിലെ തരങ്ഗിണിക്കു ശീലുകളുടെ മാതിരി വിരാമമില്ലാത്തതും അതു് ഈരടികൾ കൊണ്ടുമാത്രം നിബന്ധിച്ചിട്ടുള്ളതുമാണെന്നു് ഒരു വ്യത്യാസമുണ്ടു്. ‘ആനന്ദാമൃതസാരമരൂപമശേഷജഗൽപരിപൂർണ്ണവുമായേ’ എന്നതു രാമായണം ആദ്യത്തെ ശീലിലെ നാലീരടികളിൽ ആദ്യത്തേതാണു്. ഇതുകൂടാതെ വേറേയും ചില വൃത്തങ്ങൾ നിരണംകവികൾ ഇടയ്ക്കിടയ്ക്കു സ്വീകരിച്ചിട്ടുണ്ടു്.
(1)“ആയിതനുരാഗമതുകാലമഥ കൗസ
ല്യാതനയനാകിയ കുമാരനിലെവർക്കും.” (2)“രാജാധിദേവിമകൾ രാജീവലോചനാ
രാജേന്ദ്രനച്യുതനിൽ രാഗം മുഴുത്തുപോയു്” (3)“മേദിനീയിലേവനിങ്ങു വേദമൂർത്തിയായെങ്ങും
ബോധരൂപനാം നിനക്കു പൂജചെയ്തിടുന്നതും” (4)“മറ്റൊരുത്തനെ സ്തുതിച്ചു മത്സ്യരാജനും വെകുണ്ടു
നെറ്റിമേലെറിന്ത ചൂതുനേർചൊരിന്ത ശോണിതത്തെ” (5)“തിറമൊടിലകുന്ന കാർകൂന്തലും കാന്തിചേർ
തിരുനുതലുമായതാതാമ്രനേത്രങ്ങളും.” (6)“ചൊല്ലിയിവണ്ണമാചമനാദി ചെയ്തണിമേനിതന്മേൽ
ശോഭിതമായ ചട്ടയുമിട്ടെടുത്തു ശരങ്ങൾ ചാപം.”
ഇവ അവയിൽ ചില വൃത്തങ്ങളിലെ ഈരടികളാണു്. അതാതുവൃത്തത്തിനൊപ്പിച്ചു് അക്ഷരങ്ങൾ ചിലപ്പോൾ തമിഴിലെ വികാരവിധികളനുസരിച്ചു് നീട്ടിയും കുറുക്കിയും തുറന്നും അടച്ചും ഉച്ചരിക്കേണ്ടതുണ്ടു്. ‘മേദിനീയിൽ’ എന്ന പ്രയോഗം നോക്കുക.
16.17രാമായണസംക്ഷേപം
അക്കാലത്തുതന്നെ രാമായണകഥ സംക്ഷേപിച്ചു ഭാരതമാലയ്ക്കു സദൃശമായി ഒരു കൃതി അന്താദിപ്രാസവും മറ്റുമൊപ്പിച്ചു് ആരോ രചിച്ചിട്ടുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനം കണ്ടുകിട്ടീട്ടില്ലാത്തതിനാൽ പ്രണേതാവാരെന്നു നിർണ്ണയിക്കുവാൻ നിർവ്വാഹമില്ല. അതിൽനിന്നു രണ്ടു ശീലുകൾ ചുവടേ ചേർക്കാം.
(1) പ്രാരംഭം
“അരചൻ ദശരഥനാത്മജനായ് വ
ന്നവതാരംചെയ്തിതു കൗസല്യയിൽ
അരവിന്ദാക്ഷനനന്തജഗൽഗുരു
വനുജന്മാർ കൈകേയി സുമിത്രയിൽ
ഒരു വഴിയേയുളവായിതു പുത്രരു
മുടനേ ചെയ്തിതു ജാതകകർമ്മം
വരമിയൽ നാമാദികളും ചെയ്തു
വളർന്നിതു വളതളതാലിയണിന്തേ.”
(2) സീതാവർണ്ണനം
“കണ്ടിതിരുണ്ടിളകും മലിശോഭ
കവിഞ്ഞുയരെത്തിരുകീടിന കാർകുഴൽ
അണ്ട [2] രരണ്ടു തൊഴും നുതൽ ചില്ലിവി
ല്ലംബുജലോചനയുഗളം നാസിക
ചണ്ഡരുഗാകൃതി കുണ്ഡലകാന്തി
ചലിച്ച കപോലതലങ്ങളുമേറ്റം
തണ്ടലർവാണഭയം കെടുവാൻ മധു
തണ്ടിന വായ്പവഴം മുഖകമലം.”
16.18ശ്രീരാമസ്തോത്രം
ഇതും അത്യന്തം ഹൃദ്യമായ ഒരു കൃതിയാകുന്നു. രാമായണകഥ മുഴുവൻ പ്രതിപാദിച്ചിട്ടുണ്ടു്. കവിത അക്കാലത്തേതുതന്നെ. അഞ്ചു ശീലുകളേ ഉള്ളൂ. മാതൃക താഴെക്കാണിക്കുന്നു.
(1)“മുതിർന്നലതന്നിലമർന്നണ്ണലേ ജയ;
മുകിലൊളിനിറമുടയമൃതേ ജയ ജയ;
കുതിരവർകുലമമർന്നമലാ ജയ ജയ;
കനവിയ ദശരഥതനയാ ജയ ജയ;
ഇതവിയ മുനി തുണ നടന്നാ ജയ ജയ;
ഇടർചെയ്യുമവളുയിർ കളഞ്ഞാ ജയ ജയ
അതിശയമസുരർമെയ്പിളർന്നാ ജയ ജയ
അരുമറയവരിടയമർന്നാ ജയ ജയ.”
(2)“വകവക മുനികൾ മെയ്തൊഴുതാ ജയ ജയ;
വന്ന നിശിചരി മുലയരിഞ്ഞാ ജയ ജയ;
പുകഴൊടു കരനുയിർ കളഞ്ഞാ ജയ ജയ;
പുനരൊരു മൃഗമെയ്തു തിരിഞ്ഞാ ജയ ജയ;
അലർമകൾ പിരിഞ്ഞഴിഞ്ഞഴുതാ ജയ ജയ;
അതിനൊരു കവി തുണനടന്നാ ജയ ജയ;
തിചയറികവനെൻറിതുരച്ചാ ജയ ജയ;
തിചയറിഞ്ഞവരൊടു നടന്നാ ജയ ജയ.”
16.19തിരുക്കണ്ണിയാലണ്ണൽസ്തുതി
ഇതു് ഒരു ശിവസ്തോത്രമാണു്. ‘തിരുക്കണ്ണിയാൽ’ എവിടമെന്നറിയുന്നില്ല. അതിൽനിന്നു് ഒരു ശീൽ ഉദ്ധരിക്കുന്നു.
“ഞാലമീരേഴുമുണ്ടായർകോനു മുകം
നാലുളോനും പിന്നെപ്പൻറിയും പുള്ളുമായു്;
മൂലവും മേൽമുടിന്തേടവും തേടിനാർ
മൂവരായ്നിൻറു കണ്ടീലല്ലോ പിന്നെയും;
വേലയാലാലമുണ്ടയ്യനേ! നൽപ്പൊന്നേ!
വേലതൻ കൂട്ടുടൻ കൂടിനിന്നാടുവാൻ
കാലകാലാ പിരാനേ! കൊതിക്കുന്നുതെൻ
കാലു രണ്ടും തിരുക്കണ്ണിയാലണ്ണലേ!”
16.20പാശുപതാസ്ത്രലാഭം പാട്ടു്
നിരണം കവികളുടെ കാലത്തു വിരചിതമായ മറ്റൊരു കൃതിയാണു് പാശുപതാസ്ത്രലാഭം പാട്ടു്. കവി അവരിലൊരാൾതന്നെയോ എന്നറിവില്ല. എന്നാൽ ഭാഷാരീതികൊണ്ടും അന്താദിപ്രാസഘടനകൊണ്ടും മറ്റും അതിന്റെ കാലം അനായാസേന നിർണ്ണയിക്കാവുന്നതാണു്. താഴെക്കാണുന്ന ശീലുകൾ നോക്കുക.
“ആനനമാനയുടേ വടിവാനവ
നാതിവിനായകനംബികതനയൻ
***
വാനവർ കൗന്തേയൻ വിജയന്നു മ
ഹേശ്വരനസ്ത്രം നല്കിയതിപ്പോൾ
ഞാനുരചെയ്യാംവണ്ണമിതിന്നൊരു
ഞാനം തരികയെനിക്കു വിരഞ്ഞേ,
വിരഞ്ഞരുൾചെയ്വിതുവായ്മകൾ താനും
ബ്രഹ്മൻതിരുവടിയും തിരുമാലും
പരന്ദരനൊടു പുരമെരിചെയ്തരനും
പൂമാതും വാനോരുമനത്തും
പരൻ പുരുഷൻ മലമങ്കമണാളൻ
പാണ്ഡൂതനൂജനു പാശുപതാസ്ത്രം
വരം പെറുകെന്റേ നല്കിനതിപ്പോൾ
വാഴ്ത്തുമതിന്നുടനെങ്ങൾക്കിന്റേ.”
“അർച്ചന ചെയ്യിന്റേടത്തേറ്റമ
ടുത്തേചെൻറ പിനാകിക്കപ്പോൾ
അശ്ശിവപൂജവിതാനം കണ്ടി
ട്ടാനന്ദവുമാശ്ചരിയവുമായിതു;
അർച്ചന വിരവിൽ മുടിച്ച കിരീടിയു
മഴകൊടു ഗാണ്ഡീവം പൂട്ടേറ്റി
കൈച്ചരടും കവചാദികൾ പൂണ്ടിതു
കടുകച്ചെറുഞാണൊലിയും ചെയ്താൻ
ചെറുഞാണൊലി ചെയ്തതു കേട്ടപ്പോൾ
ചെറുവേടന്മാരോടിപ്പോയിതു:
അറയാതേ പെരുവേടൻ ചെൻറി
ട്ടവനോടണയച്ചെൻറുരചെയ്താൻ
തിറമേറിൻറമരേന്ദ്രതനൂജാ
ചെന്താമരനയനൻ ഗോവിന്ദ
ന്നുടമപെറും വിജയാ നീയെങ്ങൾ
ക്കൂടനേ വെൻറിയെ നല്കുകയെൻറാൻ.”
16.21നളചരിതം പാട്ടു്
പാശുപതാസ്ത്രലാഭം പോലെയുള്ള ഒരു കൃതിയാണു് നളചരിതം പാട്ടു്. അതിലും വൃത്തം, എതുകമോനകൾ, അന്താദിപ്രാസം, ഭാഷ, ഇവയെല്ലാം നിരണം കൃതികളിലേതു പോലെതന്നെ ഇരിക്കുന്നു. ഒരു ശീൽ ചുവടേ ചേർക്കാം.
“നളനുടെ ചരിതമുരയ്പാനിപ്പോൾ
നാന്മുഖനും നാരായണനരനും
തെളിവൊടു ചന്ദ്രാദിത്യന്മാരും
ദേവേന്ദ്രാദ്യമരേന്ദ്രരുമെല്ലാം
വളർമയിൽതന്മുതുകിൽപ്പൊലിവോനും
മഹിഷാന്തകിയും മാരനുമാര്യനു
മളവില്ലാതളവെങ്കലനുഗ്രഹ
മവരവരേ തന്നീടുക ശരണം.”
നിരണത്തു പണിക്കരന്മാരുടെ കൃതികളോടു വളരെ സാദൃശ്യമുള്ള മറ്റൊരു രാമായണംപാട്ടു കണ്ടുകിട്ടീട്ടുണ്ടു്. അവസാനത്തിലേ ഓലകൾ അലബ്ധങ്ങളാകയാൽ കഥ ഏതുവരെ പോകുന്നു എന്നു ഖണ്ഡിച്ചുപറവാൻ നിവൃത്തിയില്ലെങ്കിലും “ജനകസുതമെയു് പുണരും തമ്പുരാനസുരർകുലമറുതി തരുണിവിഷയം തമ്പിയോടു വനചരരോടല കടന്നു ചെന്നു വന്നിമ്പമാന നിജനഗരിതന്നിലിരുന്ന പരൻ” എന്നു ഗ്രന്ഥാരംഭത്തിൽ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടു പട്ടാഭിഷേകപര്യന്തമുള്ള ഇതിവൃത്തം ഇതിൽ പ്രതിപാദിതമാണെന്നു് ഊഹിക്കാവുന്നതാണു്. അത്യന്തം സംക്ഷിപ്തമായ രീതിയിലാണു് കവി കഥ പറഞ്ഞുകൊണ്ടു പോകുന്നതു്. അന്താദിപ്രാസമുണ്ടു്. കവിതയുടെ മാതൃക കാണിക്കുവാൻ ചില പാട്ടുകൾ ചുവടേ ഉദ്ധരിക്കുന്നു.
“എങ്കൽ വന്നു കവിമഴപൊഴിയുമതിനു മലരെ
ള്ളിക്ഷുപായസമൊടും നല്ലട ചുട്ടകിഴങ്ങുംതേൻ
ഭങ്ഗിമിക്ക കനി പല……മവൽ പയറൊടിളന്നീർ
പഞ്ചതാര വെല്ലമുഴുന്നു ദധി നറുനെയ് വെണ്ണ പാൽ
മുൻകരം കൊടുമെല്ലമുതുക്കു……മുതുമുതിർന്നെൻ
മുന്തിവന്തു ഗണപതി തുണചെയ്തരുളുകഭയം.
മങ്ഗലം പെരിയ ദശരഥനുതനയ… നെന്നിൽ
വന്തുനില്പതിനരുളെന കവിമകൾ തരികവേ”(1)
രാമചരിതകാരനെപ്പോലെ കവി മഹിഷനാശിനിയേയും വന്ദിക്കുന്നുണ്ടു്.
മുനിയരുളേറിയ രാമൻ പിന്നെ
മുടിക്ഷത്രിയ മിഥിലാപുരിയിൽപ്പോയ്
നിനദം കേട്ടിതു സുഖമേയെന്തു
നിമിത്തമുരച്ചരുളീടുകയെൻറാൻ.
മനുവരനോടു തപോധനനരുളീ
മന്നവ! കേളൊരു കന്യാരത്നം
ജനകനുഭൂമിയിൽനിന്നുണ്ടായിതു
ചെയ്തിതതിന്നുചിതക്രിയ വീരൻ.(2)
എൻറ പോതുള്ളിലാർന്ന വേദനയോടു മാനുഷപുങ്ഗവൻ
ഹേ വിധേ വിധിയോയെനിക്കിതു ഹാ ഹതോസ്മി മനോഹരേ,
ഒൻറല്ലാതസുരൻ ചതിച്ചതുമൊണ്മയോ മമ വല്ലഭേ,
ഒൻറുമോയിനി നമ്മിലേയൊരു കാലമായതലോചനേ,
കുന്റെന്നും മുലയോ മറപ്പതു കോമളത്തിരുമേനിയോ?
കുറ്റമറ്റ മുഖാബ്ജമോ കുടിലാക്ഷി നിൻകുയിൽനൽച്ചൊല്ലോ?
നൻറല്ലേയിഹലോകസൗഖ്യമെനക്കു നീ പിരിഞ്ഞെന്റെല്ലാം
നണ്ണിനണ്ണിയൊരോൻറു ചൊല്ലി മയങ്കിവീണ്ണിതു ഭൂതലേ.(3)
16.22മറ്റൊരു രാമായണം പാട്ടു്
“അരുൾചെയ്തോരു നിജനാഥനെ വണങ്ങി നടന്നാ
നഹമവന്നു തുണയെൻറുരചെയ്താഞ്ജനേയനും
വരവു കണ്ടിവനെനിക്കു സഖിയെൻറു തഴുവി
വളകൈക്കൊണ്ടു…കവി വായുതനയൻ
പരമസൌഖ്യമൊടിരുന്നിതവരും പലദിനം
പവനസൂനു ദരിശിച്ചിതു രഘുപ്രവരൻ മെ
യ്യരചരെൻറുമറിഞ്ഞാനവനിലക്ഷണവനാ
ല…പ്രദർ സഖേ അവർകളെൻറു ചൊല്ലിനാൻ.”(4)
ക്രി. പി. 14-ാം ശതകത്തിൽ പാട്ടിന്റെ രീതി ഇന്നവിധത്തിലായിരുന്നു എന്നറിവാൻ ഇതിലധികം നിരൂപണമാവശ്യമില്ല. ഇവയെല്ലാം അർവാചീനപ്രായങ്ങളായ മിശ്രഭാഷാകൃതികളാണെന്നു പറയുന്നവർ അവരുടെ അഭിപ്രായത്തെപ്പറ്റി നല്ലതുപോലെ പുനരാലോചന ചെയ്യേണ്ടിയിരിക്കുന്നു. ഇനിയും മുമ്മുനിയൂർ ശങ്കരവാരിയരുടെ പരശുരാമചരിതം തുടങ്ങി വേറേയും ഈ ജാതിയിലും ഇതേ കാലത്തിലുമുള്ള ചില കൃതികൾ കണ്ടുകിട്ടീട്ടുണ്ടു്.
16.23പയ്യന്നൂർ പാട്ടു്
പയ്യന്നൂർപാട്ടു് എന്നൊരു കൃതിയെപ്പറ്റി ഡോക്ടർ ഗുണ്ടർട്ടു് ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവർക്കു കിട്ടീട്ടില്ല; ഗുണ്ടർട്ടിനു തന്നെയും ആദ്യത്തെ നൂറ്റിനാലു് ഈരടികളേ ലഭിച്ചിരുന്നുള്ളു. ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്ന ഏട്ടിന്റെ പോക്കിനെപ്പറ്റിയും യാതൊരറിവുമില്ല. തമിഴിലെ നീലകേശി എന്ന കാവ്യത്തിനും ഇതിനും തമ്മിൽ യാതൊരു സംബന്ധവുമില്ല.
16.23.1വിഷയം
സുന്ദരിമാർക്കു കേൾവിപ്പെട്ട ശിവപേരൂരിൽ (തൃശൂരിൽ) ഒരു മാന്യകുടുംബത്തിൽ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാൽ ഭിക്ഷുകിയായി തീർത്ഥാടനം ചെയ്യുവാൻ തീർച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ ഒരിക്കൽ ഉത്തരകേരളത്തിൽ ഏഴിമലയ്ക്കു സമീപമുള്ള കച്ചിൽപട്ടണത്തു ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി (ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു തന്റെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. അവർക്കു നമ്പുശാരിഅരൻ എന്നൊരു പുത്രൻ ജനിച്ചു. ആ സംഭവത്തിന്റെ ആഘോഷരൂപമായി നാല്പത്തൊന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവെച്ചു നമ്പുചെട്ടി ഒരു സദ്യ നടത്തി. ആ സമയത്തു നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പൽ വഴിക്കു ചെന്നുചേർന്നു. അവർ ഒരു ക്ഷേത്രത്തിന്റെ മതിലിൽ കയറിനിന്നുകൊണ്ടു മൈതാനത്തിൽ നടന്ന ആഘോഷം കണ്ടുകൊണ്ടിരിക്കവേ ചിലർ അവരെ തടസ്സപ്പെടുത്തി. തങ്ങൾ കൂലവാണികന്മാർ (ധാന്യവിക്രയികൾ) ആണെന്നും നാട്ടുനടപ്പറിഞ്ഞുകൂടാതെയാണു് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോടു സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരിൽ ഒരു സഹോദരന്റെ തലയിൽ വടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയിൽ എല്ലാ സഹോദരന്മാരും കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീലകേശി ഭർത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷുകിയായി സഞ്ചരിച്ചു. പുത്രനെ പിതാവു യഥാകാലം കച്ചവടവും കൽപ്പണിയും പഠിപ്പിച്ചു. നമ്പുശാരിഅരൻ സ്വന്തമായി ഒരു കപ്പൽ പണിയിച്ചു് അതു കച്ചിൽപട്ടണത്തുനിന്നു കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യർ, ജോനകർ, ചേഴിയർ മുതലായവരും ഒരു യവനനും (ഗ്രീക്കുകാരൻ) അതിൽ വേലക്കാരായി ഉണ്ടായിരുന്നു. അവർ ഏഴിമല ചുറ്റി പൂമ്പട്ടണത്തേക്കുചെന്നു് അവിടെനിന്നു മാലദ്വീപുകൾ, താമ്രവർണ്ണീനദി, പൂവൻകാപ്പട്ടണം, കാവേരിനദി ഇവ കടന്നു മറ്റൊരു സമുദ്രത്തിൽ സഞ്ചരിച്ചു പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങൾ വിറ്റഴിച്ചു സ്വർണ്ണവുമായി തിരിയെ കച്ചിൽ പട്ടണത്തെത്തി. സാംയാത്രികന്മാർ യോഗ്യതാനുസാരം സമ്മാനങ്ങൾ വാങ്ങി. ഒരവസരത്തിൽ അച്ഛനും മകനുംകൂടി ചതുരങ്ഗം വച്ചുകൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷകിട്ടിയാൽ പോരെന്നും യുവാവായ വർത്തകനെ കാണണമെന്നും നിർബന്ധിച്ചു. പിന്നീടു് ആ സ്ത്രീയും അരനും തമ്മിൽ ദീർഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവിൽ അന്നുരാത്രി പയ്യന്നൂരിൽ സ്ത്രീകൾ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ അവസരത്തിൽ അരൻ അവിടെ സന്നിഹിതനാകണമെന്നും അവർ അപേക്ഷിച്ചു പിരിഞ്ഞു. അച്ഛൻ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു പോകരുതെന്നു് ഉപദേശിച്ചു എങ്കിലും മകൻ വാഗ്ദാനം ചെയ്തു കഴിഞ്ഞിരുന്നതിനാൽ പോകുമെന്നു ശഠിച്ചു.
“നില്ലാതെ വീണു നമസ്കരിച്ചാൻ; –
നിന്നാണെ തമ്മപ്പാ പോകുന്നേനേ”
അപ്പോൾ അച്ഛൻ പറയുന്നു:–
“പോകാൻ വിലക്കിനേനെത്തിരയും;
പോക്കൊഴിപ്പാനരുതാഞ്ഞൂതിപ്പോൾ.
ചാവാളരെപ്പോൽ നീയകലെപ്പോവൂ;
ചങ്ങാതം വേണം പെരികെയിപ്പോൾ.
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താർ മക്കൾ
നമ്മളാൽ നാലു നകരത്തിലും
നാലരെക്കൊൾക കുടിക്കു ചേർന്നോർ.”
നാലർ കുടിക്കു ചേർന്നൊരെക്കൊണ്ടാർ
നാട്ടിലെപ്പട്ടിണസ്വാമിമക്കൾ;
തോഴർ പതിനാലു വൻകിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും.
കാലേപ്പിടിച്ചങ്ങിഴയ്ക്കിലും ഞാൻ
കച്ചിൽപ്പട്ടിൽ വന്നെന്നിക്കണ്ണുറങ്ങേൻ.”
അപ്പോൾ അച്ഛൻ കപ്പലിൽ വില്പനയ്ക്കു കുറേ സാമാനങ്ങൾകൂടി കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. അതിനു മേലുള്ള കഥാവസ്തു എന്തെന്നറിയുവാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്.
16.24പയ്യന്നൂർ പാട്ടിന്റെ പ്രാധാന്യം
ഈ പാട്ടിന്റെ കാലം ക്രി. പി. പതിമ്മൂന്നോ പതിന്നാലോ ശതകമായിരിക്കാമെന്നു തോന്നുന്നു. വടക്കൻപാട്ടുകളിൽ സർവസാധാരണമായി ഉപയോഗിക്കുന്നതാണു് ഇതിലെ വൃത്തമെന്നു പറയേണ്ടതില്ലല്ലോ. ഗുണ്ടർട്ടു് ഉദ്ധരിച്ചിട്ടുള്ള വരികൾ മുഴുവൻ ഞാനും പകർത്തീട്ടുണ്ടു്; ചില തെറ്റുകൾ തിരുത്തുവാനും ശ്രമിച്ചിട്ടുണ്ടു്. അന്നു് ഉത്തരകേരളത്തിലും കൊടുങ്ങല്ലൂരിലെന്നപോലെ അഞ്ചു വണ്ണവും മണിഗ്രാമവുമുണ്ടായിരുന്നു എന്നും, കച്ചിൽ പട്ടണത്തിൽ ധാരാളമായി കപ്പൽപ്പണിയും കപ്പൽക്കച്ചവടവും നടന്നുകൊണ്ടിരുന്നു എന്നും, പാണ്ഡ്യർ, ചോളർ, ജോനകർ ഇവർക്കു പുറമേ അപൂർവം ചില ഗ്രീക്കുകാരും അവിടെ മാലുമികളായി താമസിച്ചിരുന്നു എന്നും മറ്റുമുള്ള വസ്തുതകൾ നാം ഈ ഗ്രന്ഥത്തിൽ നിന്നറിയുന്നു. കപ്പൽപ്പണിയേയും കപ്പൽച്ചരക്കുകളേയുംപറ്റി വിശദമായ വിവരങ്ങൾ ഇതിലുണ്ടെന്നും ആ ഭാഗങ്ങളിൽ പ്രയോഗിച്ചിരുന്ന പ്രചാരലുപ്തങ്ങളായ പല ശബ്ദങ്ങളുടേയും അർത്ഥം ഇപ്പോൾ അറിവാൻ നിർവാഹമില്ലെന്നും ഗുണ്ടർട്ടു പ്രസ്താവിക്കുന്നു. പുരാതനകാലത്തെ കേരളീയവാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരുവാൻ പര്യാപ്തമായ പ്രസ്തുതഗ്രന്ഥം നഷ്ടപ്രായമായിത്തീർന്നിരിക്കുന്നതു് ഏറ്റവും ശോചനീയമാകുന്നു.
16.25ഗദ്യം
16.25.1ദൂതവാക്യം
ആട്ടപ്രകാരങ്ങളിലെ ഗദ്യരീതി പതിമ്മൂന്നാമധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. ആ വക ഗ്രന്ഥങ്ങൾക്കുപുറമേ സ്വല്പകാലംകൂടി കഴിഞ്ഞപ്പോൾ കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപങ്ങൾക്കു ഗദ്യത്തിൽ ആദ്യന്തം വിസ്തൃതമായ രീതിയിൽ ഭാഷാനുവാദങ്ങളും വിരചിതങ്ങളായി. ആ ഇനത്തിൽപ്പെട്ടതാണു് ദൂതവാക്യം. മറ്റു ചില രൂപങ്ങൾക്കും വിദ്വാന്മാർ വിവർത്തനം എഴുതിയിരിക്കണം. അവ ഇക്കാലത്തു് അലഭ്യങ്ങളായിത്തീർന്നിരിക്കുന്നു.
16.25.1.1കാലം
ചാക്കിയാന്മാർക്കു് അഭിനയിക്കുവാനുള്ള രൂപകങ്ങളിൽ ഒന്നാണല്ലോ ദൂതവാക്യം എന്ന വ്യായോഗം. അതിലെ ഇതിവൃത്തം മഹാഭാരതം ഉദ്യോഗപർവത്തിൽ അന്തർഭൂതമായ ഭഗവദ്ദൂതുതന്നെയാണു്. അതിന്റെ ഒരുജ്ജ്വലമായ ഗദ്യ വിവർത്തനമാകുന്നു ദൂതവാക്യം ഭാഷ. പ്രസ്തുത പ്രബന്ധത്തിന്റെ പ്രണേതാവു് ആരെന്നറിവാൻ മാർഗ്ഗമില്ലെങ്കിലും കൊല്ലം 564-ാമാണ്ടു ‘മിഥുനഞായിറുപോകിൻറ നാളിൽ പരുവക്കൽ ഗൃഹത്തിൽ ഇരുന്ന ചെറിയനാട്ടു് ഉണ്ണിരാമൻ’ പകർത്തിയ അതിന്റെ ഒരു പ്രതി എനിയ്ക്കു കാണുവാൻ ഇടവരികയും, അതു ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടു്. എഴുതിയ കാലം കുറിച്ചിട്ടുള്ള ഏടുകളിൽ എന്റെ അറിവിൽ പെട്ടിടത്തോളം കേരളത്തിൽ ഈ താളിയോലഗ്രന്ഥത്തിന്നാണു് പഴക്കം അധികമായി കാണുന്നതു്. ഇതിന്റെ ഒടുവിൽ സംസ്കൃതത്തിൽ അഭിജ്ഞനായ ലേഖകൻ ‘ആദിത്യവർമ്മായ നമഃ’ എന്നൊരു കുറിപ്പും ചേർത്തിട്ടുണ്ടു്. ‘ആദിത്യവർമ്മ’ എന്നതു് അക്കാലത്തു് നാടു വാണിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ നാമധേയമാണു്. കൊല്ലം 564-ാമാണ്ടിനു മുമ്പാണു് ഗ്രന്ഥത്തിന്റെ രചനയെന്നുള്ളതിനു് ഇതിലധികം തെളിവു് ആവശ്യമില്ലല്ലോ. ഭാഷാരീതികൊണ്ടും ഇതു ക്രി. പി. പതിന്നാലാം ശതകത്തിലെ ഒരു കൃതിയാണെന്നു് അനുമാനിയ്ക്കുവാൻ കഴിയുന്നതാണു്.
16.25.1.2ഗ്രന്ഥത്തിന്റെ സ്വരൂപം
ഭാഷാ വിവർത്തനം എന്നു പറയുമ്പോൾ മൂലത്തിലെ ഗദ്യപദ്യങ്ങളുടെ അർത്ഥം അന്യൂനാനതിരിക്തമായ ഭാഷയിൽ സംക്രമിപ്പിച്ചിട്ടുള്ള ഒരു കൃതിയാണു് ഇതെന്നു് അനുവാചകന്മാർ തെറ്റിദ്ധരിയ്ക്കരുതു്. മൂലത്തിലെ വാക്യങ്ങളുടേയും ശ്ലോകങ്ങളുടേയും അർത്ഥം അതേമാതിരിയിൽ തർജ്ജമ ചെയ്തിട്ടുള്ള ഭാഗങ്ങൾ ഇതിൽ ദുർല്ലഭമാണു്. ഗദ്യപദ്യങ്ങളുടെ ഭാഷാനുവാദത്തിനു പുറമേ നടന്മാർക്കു രങ്ഗപ്രയോഗത്തിന്നു വേണ്ട ഉപദേശങ്ങളുംകൂടി ഗ്രന്ഥകാരൻ സന്ദർഭോചിതമായി നല്കുന്നുണ്ടു്. ഉദാഹരണമായി ഇതിലെ സ്ഥാപന തന്നെ പരിശോധിക്കാം. മൂലത്തിൽ നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിച്ചു പൂർവ്വരങ്ഗത്തിലെ പ്രധാനാങ്ഗമായ മങ്ഗളശ്ലോകപാഠം ചെയ്തതിന്നുശേഷം “ഏവമാര്യമിശ്രാൻ വിജ്ഞാപയാമി. അയേ, കിന്നു ഖലു മയി വിജ്ഞാപനവ്യഗ്രേ ശബ്ദ ഇവ ശ്രൂയതേ? അങ്ഗ, പശ്യാമി” എന്ന വാക്യങ്ങൾ ചൊല്ലുന്നു. ഭാഷയിലാകട്ടെ ഈ വാക്യങ്ങളുടെ വിവർത്തനത്തിനുമുമ്പു് “എൻറു പ്രസ്താവംകൊണ്ടു വിസ്തൃതകഥാശേഷ സൂചകപ്രവീണവാണീവിലാസമുടയനാകിന സൂത്രധാരൻ …പാരിപാർശ്വികന്മാരോടുകൂടി പുറപ്പെട്ടു രങ്ഗത്തിങ്കൽ പഞ്ചപദം ചെൻറു രങ്ഗഭൂമിങ്കൽ സഭാപതിയോടുകൂടി വസിച്ചരുളുൻറ പണ്ഡിതമഹാസഭ നോക്കി ആശീർവാദം പണ്ണി തിരിഞ്ഞു നൈപഥ്യശാല നോക്കി ചെല്ലിൻറവൻ; കൂത്താടുവാനാക്കിയ കൊണ്ടു കുറവുകെടൂ എന്റൊള്ളെടം അറിയിപ്പൂ എൻറു ചൊല്ലി ചെല്ലിൻറവൻ” എന്നു കഥാവസ്ത്വംശവിജ്ഞാപനത്തിനു മുമ്പു സൂത്രധാരൻ അനുഷ്ഠിക്കേണ്ട കർത്തവ്യത്തെ വിവരിക്കുന്നു. ഇതുപോലെ ഓരോ പാത്രത്തിന്റെയും പ്രവേശത്തിൽ ആ പാത്രത്തിന്റെ അന്തർഗ്ഗതവും രങ്ഗപ്രവേശപരിപാടിയും ഗ്രന്ഥകാരൻ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. മൂലഗ്രന്ഥം അഭിനയിക്കുന്ന ചാക്കിയാന്മാർക്കു് ആട്ടച്ചടങ്ങു പിഴയ്ക്കാതിരിയ്ക്കുന്നതിനും അതാതുപാത്രങ്ങൾക്കു തന്മയീഭാവബോധം ജനിക്കുന്നതിനും വേണ്ടി നിർമ്മിതമായ ഒരു ഗ്രന്ഥമാണു് ഇതെന്നു ചുരുക്കത്തിൽ പറയാം.
16.25.1.3മാതൃക
സംസ്കൃതപ്രധാനമാണു് പ്രസ്തുത ഗ്രന്ഥത്തിലെ ശൈലി; വാക്യങ്ങൾക്കു പ്രായേണ ദൈർഘ്യവും കൂടും. ഭാഷയിൽ ഒരു നവീനമായ ഗദ്യശൈലിയുടെ ആവിർഭാവത്തെയാണു് ഇത്തരത്തിലുള്ള ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നതു്. രണ്ടുദാഹരണങ്ങൾ ഉദ്ധരിക്കാം.
മഹാബലിയും വാമനമൂർത്തിയും:“അനന്തരം മഹാബലി ദുർന്നിമിത്തഗ്രഹഗൃഹീതനായി പിതാമഹമുഖവിഗളിതമാകിന പരമ്പുരുഷപരാക്രമത്തെ നിന്ദിക്കനിമിത്തമായു് കോപിക്കൻറ ശ്രീപ്രഹ്ലാദനിയോഗത്താൽ അശ്വമേധം ദീക്ഷിച്ചു പാത്രികളെ സംഗ്രഹിച്ചു് ഋത്വിക്കുകളെ വരിച്ചുകൊണ്ടു കുതിര പെരുമാറ്റി ചടങ്ങു പിഴയാതെ യാഗഞ്ചെയ്തു മുടിച്ചു പ്രാർത്ഥിതപ്രദാനപരായണനായി വസിക്കിൻറ കാലത്തു് അദിതിദേവിയുടെ തിരുവുദരാധാരത്തിങ്കൽനിൻറു ദിവ്യം വർഷസഹസ്രം കൂടിജ്ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്പിനെ ഉടയനായു് ദേവമന്ത്രി ബൃഹസ്പതിയെ ഉപാദ്ധ്യായനായി കല്പിച്ചു് ആയിരം, ശാഖകളോടുകൂടി ഇരിക്കിൻറ സാമവേദത്തിൽ വാമദേവ്യമാകിൻറ ശാഖ അളന്നു പാടി മഹാബലിയുടെ യജ്ഞവാടം പ്രാപിച്ച കാലത്തു, മധുരമധുരമാകിന സാമഗാനം കേട്ടു് സന്തോഷിതഹൃദയനാകിന മഹാബലി ശ്രീവടുവാമന മൂർത്തിയെ നോക്കി “നൽവരവാവൂതാക; എന്തിനെ ഇച്ഛിക്കിൻറൂ? അഭിപ്രേതമായിരുന്ന വരത്തെ വരിക്ക” എൻറിങ്ങനെ മഹാബലപരാക്രമനാകിന മഹാബലി ചൊല്ലിൻറതു കേട്ടു് അരുളിച്ചെയ്തു ശ്രീവടുവാമനമൂർത്തി:– “എടോ ദൈത്യേന്ദ്ര! രാജ്യത്തിങ്കൽ ശ്രദ്ധയില്ലാ എനക്കു്; അപ്പടിയേ ധനത്തിലും രത്നങ്ങളിലും സ്ത്രീകളിലും ശ്രദ്ധയില്ലാ. നിനക്കു ധർമ്മസ്ഥിതി ഒണ്ടാകിൻറുതാകിൽ നിന്നെ പ്രാർത്ഥിക്കിന്റേൻ ഗുർവർത്ഥമായി യജ്ഞശാല നാട്ടുവാൻ എന്നുടെ അടിയാൽ മൂവടി പ്രമാണം ഭൂമി തരവേണ്ടും’ എൻറു പ്രാർത്ഥിക്കിൻറ അവസ്ഥയിൽ “എടോ! ബ്രാഹ്മണശ്രേഷ്ഠാ! മൂൻറു പദങ്ങളെക്കൊണ്ടെന്തു നിന്തിരുവടിക്കു പ്രയോജനം? നൂറുതാൻ നൂറായിരംതാൻ അടിപ്രമാണം ഭൂമി അളന്നുകൊൾക.” എൻറ മഹാബലിയുടെ വചനം കേട്ടു പ്രഹ്ലാദനാകിൻറ അമാത്യൻ ചെൻറു ചെറുത്താൻ.”
ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട ദുര്യോധനൻ:“വിശ്വരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചുകെട്ടാമെൻറു നിനച്ചു ചെൻറണിയിൻറവൻ കാണാതൊഴിഞ്ഞു് ‘ഏനെപേടിച്ചു നഷ്ടനായോൻ, തിരോഭവിച്ചാൻ’ എൻറു ചൊല്ലറ്റരുളിച്ചെയ്തു നില്ക്കിൻറവന്നു് അരികെ കാണായീ അംബുജേക്ഷണൻ തിരുവടിയെ. ‘ഏനേ, ഇവനല്ലോ കേശവൻ എൻറു ചൊല്ലി ചെൻറണയിൻറവൻ, ‘ഏനേ, ആശ്ചര്യമേ കേശവനുടെ ഹ്രസ്വത്വം. അണുരൂപനാകിലും അണഞ്ഞു വർദ്ധിപ്പൂ. എൻറു കല്പിച്ചു് ആന്ധ്യനിമിത്തമായി അണയിൻറ കാലത്തു് ഉടനേ കാണായീല്ല. ‘ഏനേ, കഷ്ടമേ! നഷ്ടനായാൻ കേശവൻ” എൻറരുളിച്ചെയ്തു നിശ്ചേഷ്ടനായു് നില്ക്കിൻറവന്നു് അരികേ കാണായീ അഖിലജനവന്ദ്യൻ തിരുവടിയെ. ‘ഏനേ ഇവനല്ലോ കേശവൻ’ എൻറരുളിച്ചെയ്തു ബന്ധിപ്പാൻ തുടങ്ങിൻറ കാലത്തു ഭൂമിയോടാകാശത്തോടൊക്ക ഉയർന്നു കാണാകിൻറ, വിഷയേന്ദ്രിയഗോചരമെൻറിയേ മൂരിനിമിർന്നരുളുൻറ, മധുസൂദനൻ തിരുവടിയുടെ തിരുവുടമ്പിനെ കണ്ടു കുതൂഹലചിത്തനായു് ‘ഏനേ, ആശ്ചര്യമേ! കേശിസൂദനനാകിന കേശവനുടെ ദീർഘത്വം നെടുപ്പമിരിക്കിൻറവാറു്;’ ഉടനെ തിരോഭവിച്ചരുളുൻറ ത്രിഭുവനേശ്വരൻ തിരുവടിയെ കാണാതൊഴിഞ്ഞു ‘ഏനേ മറഞ്ഞുതോ, മറഞ്ഞുതോ കേശവൻ?; എൻറു ചൊല്ലി മറുപാടുനോക്കിന്റവൻ ആവിർഭവിക്കിന്റ അനന്തനുടെ ആകാരത്തെക്കണ്ടു് ‘ഇവനോ കേശവൻ’? എൻറു ചൊല്ലിച്ചുഴൻറു നോക്കിൻറവൻ വിശ്വരൂപനാകിയ വിഷ്ണുമൂർത്തിയെ കണ്ടു വിഷാദചിത്തനായു് ‘മന്ത്രശാലയിങ്കൽ ഒരിടമൊഴിയാതെ കേശവന്മാരാകിൻറു. ഇവിടെ ഞാൻ എന്തു ചെയ്യുമതു? കണ്ടേനുപായം. എടോ രാജാക്കന്മാരേ, ഒരോരുത്തൻ ഓരോ കേശവന്മാരെ പിടിച്ചുകെട്ടുക. എന്തു്? രാജാക്കന്മാർ എല്ലാരും തങ്ങൾ തങ്ങളുടെ പാശംകൊണ്ടു തങ്ങളെ തങ്ങളെ പിടിച്ചുകെട്ടി അവരവരേ അവനീതലത്തിങ്കൽ വീഴിൻറുതോ? അഴകുതു! എടോ മഹാപ്രഭാവമുടയോയേ, അഴകുതു! ആർക്കുമൊരുത്തർക്കു പിടിച്ചുകെട്ടുവാൻ അസാദ്ധ്യമായിരിക്കുൻറൂ മായാവൈഭവംകൊണ്ടു് എൻറാൽ മദീയകോദണ്ഡോദരവിനിസ്സൃതങ്ങളാകിന വാണഗണങ്ങളാൽ പിളർക്കപ്പെട്ട പുൺവായിൽനിൻറു സാന്ദ്രതരമായി ചുവക്കപ്പെട്ടിരിക്കിൻറ രുധിരവെള്ളത്താൽ ഊട്ടപ്പെട്ടിരിക്കിൻറ സർവ അവയവങ്ങളെ ഉടയനായു് തങ്ങളുടെ ഭവനത്തെ പ്രാപിച്ചിരിക്കിൻറ നിന്നെ അപ്പാണ്ഡുപുത്രന്മാർ ദുഃഖാഭിസന്തപ്തരായി ദീർഘശ്വാസം പണ്ണി ഇടതറാതെ ഒഴുകിൻറ കണ്ണുനീരാൽ മറയ്ക്കപ്പെട്ടിരിക്കിൻറ നയനങ്ങളെ ഉടയരായി കണ്ടു മുടിക’ എൻറരുളിച്ചെയ്തു ധനുർവരത്തെ എടുത്തുകൊണ്ടുപോരുവാൻ ധനുശ്ശാല നോക്കിച്ചെല്ലത്തുടങ്ങിനാൻ കൗരവേന്ദ്രൻ ദുര്യോധനൻ തിരുവടി.”
16.25.1.4ദൂതവാക്യത്തിലെ ഭാഷാശൈലി
മലയാളഗദ്യസാഹിത്യത്തിന്റെ അതിപ്രാചീനമായ ഒരു മാതൃകയാകുന്നു നാം ദൂതവാക്യത്തിൽ കാണുന്നതു്. പിൻകാലത്തു പ്രചാരലുപ്തങ്ങളായിത്തീർന്നിട്ടുള്ള പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും ദൂതവാക്യത്തിലുണ്ടു്. അലങ്ങുക (അലയുക), തറാതെ (തെറ്റാതെ), എഴുനിറ്റു (എഴുന്നേറ്റു), പാടുക (പെടുക), പണ്ണി (ചെയ്തു), ഞാങ്ങൾ (ഞങ്ങൾ), നൽവരവു് (സ്വാഗതം), വീണ്ണ (വീണ), ആനത്തലവങ്ങൾ (ആനത്തലവന്മാർ), അമർഷ (അമർഷം), സൂക്ഷ്മിച്ചു (സൂക്ഷിച്ചു), മുതലായവ അത്തരത്തിലുള്ള പദങ്ങളാണു്. ‘പോയ്ക്ക്ക്കെടു’ തുടങ്ങിയ ശൈലികളും പ്രാക്തനങ്ങൾതന്നെ. ‘പുറപ്പടത്തുടങ്ങീതു’ ‘പ്രവർത്തിക്കത്തുടങ്ങി’ ഇത്യാദി പൂർണ്ണക്രിയകളിൽ ചേർന്നുകാണുന്ന നടുവിനയെച്ചത്തിനു പകരം അനന്തരകാലങ്ങളിൽ പിൻവിനയെച്ചം കടന്നുകൂടി, പുറപ്പെടാൻ തുടങ്ങി എന്നുംമറ്റുമുള്ള പ്രയോഗങ്ങൾ ഉണ്ടായതു ഭാഷാപണ്ഡിതന്മാർക്കു് അശ്രുതപൂർവമല്ലല്ലോ.
16.25.2ബ്രഹ്മാണ്ഡപുരാണം
ചാക്കിയാന്മാരുടെ ആവശ്യത്തിനുവേണ്ടിയല്ലാതേയും ചില ഗദ്യകൃതികൾ ക്രി. പി. പതിന്നാലാംശതകത്തിൽ ആവിർഭവിക്കുകയുണ്ടായി. പൗരാണികകഥകളുടെ സങ്ഗ്രഹരൂപത്തിലുള്ളവയാണു് അത്തരത്തിലുള്ള പ്രബന്ധങ്ങൾ. ആ കൂട്ടത്തിൽ ബ്രഹ്മാണ്ഡപുരാണം ഗദ്യം അഗ്രിമപദവിയെ അർഹിക്കുന്നു.
16.25.2.1ഗ്രന്ഥകാരനും കാലവും വിഷയവും
പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതിയിൽ 648-ാമാണ്ടു ധനുമാസം 20-ാംനു ഞായറാഴ്ച മകവും പഞ്ചമിയും അൻറു് എഴുതിക്കൂടിയതു് എന്നൊരു കുറിപ്പു് കാണുന്നുണ്ടു്. ഇതു കണ്ണശ്ശപ്പണിക്കർ രചിച്ചതെന്നാണു് ഐതിഹ്യം. നിരണം കവികളിൽ ആരാണെന്നുപ്തപ്പെടുത്തിപ്പറവാൻ കൢ പ്രയാസമുണ്ടെങ്കിലും അവരിലൊരാളാണു് പ്രണേതാവു് എന്നൂഹിക്കുന്നതിൽ വൈഷമ്യമില്ല; ഭാഷാരീതികൊണ്ടു് ഈ കൃതിക്കും ദൂതവാക്യത്തിനും തമ്മിൽ വളരെ സാജാത്യം കാണുന്നുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തിൽ കാർത്തവീര്യാർജ്ജുനന്റെ ഭദ്രദീപപ്രതിഷ്ഠയേയും കേരളോദ്ധാരകനായ ശ്രീപരശുരാമന്റെ അപദാനങ്ങളേയും വിവരിക്കുന്നതും തൊണ്ണൂറ്റൊമ്പതു് അധ്യായങ്ങൾ അടങ്ങീട്ടുള്ളതുമായ മധ്യമഭാഗമാണു് ഇതിലെ പ്രതിപാദ്യം. തുഞ്ചത്തെഴുത്തച്ഛന്റെ ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിലെ കഥാവസ്തുവും ഇതുതന്നെയാണല്ലോ. “ശ്രീവേദവ്യാസമഹർഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തിൽ മധ്യമഭാഗത്തെ ഇതാ ഞാൻ തമിഴായിക്കൊണ്ടറിയിക്കിന്നേൻ” എന്നു പ്രസ്തുത കൃതിയിലും
“ബ്രഹ്മാണ്ഡമെൺപത്തയ്യായിരം ഗ്രന്ഥത്തിലതി
നിർമ്മലമായിട്ടുള്ള മധ്യമഭാഗമിതു
ചൊല്ലിയേൻ തൊണ്ണൂറ്റൊൻപതദ്ധ്യായമതു കേട്ടാൽ
ക്കല്യാണം വരും കൈവല്യത്തേയും സാധിച്ചീടാം.”
എന്നു കിളിപ്പാട്ടിലുമുള്ള പ്രസ്താവനകൾ നോക്കുക. എഴുത്തച്ഛൻ പല പ്രകാരത്തിൽ നിരണം കവികളോടു കടപ്പെട്ടിരുന്നു എന്നുള്ളതിനു് ഇതും ഒരു തെളിവാകുന്നു.
16.25.2.2ഉദാഹരണങ്ങൾ
ദൂതവാക്യത്തേക്കാൾ ബ്രഹ്മാണ്ഡപുരാണത്തിൽ സംസ്കൃതപദങ്ങൾക്കു കുറവുണ്ടെന്നുള്ളതു പ്രത്യേകം അവധാരണീയമാകുന്നു. അതുകൊണ്ടു കൈരളീപിപഠിഷുക്കൾക്കു് ഈ കൃതി ഒന്നുകൂടി പ്രയോജനകരമായിരിക്കുന്നു. ഗ്രന്ഥകാരന്റെ ശൈലി എത്രമാത്രം സഹൃദയാനന്ദനമാണെന്നു കാണിക്കുവാൻ രണ്ടുദാഹരണങ്ങൾ ചുവടേ ചേർക്കാം.
സപത്നീകനായ ദത്താത്രേയമഹർഷി:“കാഷായം കൊണ്ടുടുത്തു് ഇടത്തുകൈയിൽ ദണ്ഡും പിടിച്ചു, ഗോപികൊണ്ടു ഒറ്റത്തിരുനാമമിട്ടു, കരുങ്കുവളപ്പൂവുകൊണ്ടു ചെവിപ്പൂവിട്ടു, പൊന്നിൻ പൂണുനൂലും പൂണ്ടു, വലത്തുകൈയിൽ കപാലം നിറയ ഉണ്ടായിരിക്കിൻറ മദ്യംകൊണ്ടനുഭവിച്ചു് അതിനാൽ മദം കിളരുകയാൽ ചുവന്നുമറിഞ്ഞുവരിൻറ കണ്ണിണയോടും കൂട ത്രൈലോക്യസുന്ദരിയായിരിപ്പിതൊരു സ്ത്രീയാൽ തഴവപ്പട്ടു. അവൾ എങ്ങനെ ഇരുന്നാളെങ്കിൽ ഇരുണ്ടു നീണ്ടു് അഗ്രം ചുരുണ്ടു് ഇരിക്കിൻറ തലമുടിയിൽ നിൻറു് അഴിഞ്ഞുപൊഴിഞ്ഞു വീഴിൻറ കുസുമങ്ങളെ ഉടയളായ് അഷ്ടമിചന്ദ്രനെക്കണക്കേ ഇരിക്കിൻറ നെറ്റിത്തടത്തെ ഉടയളായ്, കുങ്കുമംകൊണ്ടു നെറ്റിയിൽ കുറിയിട്ടു കാമൻ വിൽക്കൊടി കണക്കെ ഞെറിഞ്ഞ പുരികക്കൊടി ഉടയളായ്, ചെന്താമരപ്പൂവിനുടെ അന്തർദ്ദളം കണക്കേ ചെവ്വരി ചിതറി ചെവിയോളം നീണ്ടു് അഴകിയവായിരുന്ന കണ്ണിണകളെ ഉടയളായ്, മാണിക്കം കൊണ്ടു കടൈന്ത കുണ്ഡലങ്ങളാൽ ശോഭിക്കിൻറ കർണ്ണങ്ങളെ ഉടയളായ്, ഉന്നതമായിരുന്ന നാസിക ഉടയളായ്, കണ്ണാടി കടഞ്ഞ കപോലങ്ങളിരണ്ടും, പവഴം കണക്കേയും തൊണ്ടിപ്പഴം കണക്കേയും ഇരുന്ന അധരോഷ്ഠമുടയളായ്, പുഞ്ചിരിക്കൊരാധാരമായ് പൂർണ്ണചന്ദ്രനെക്കണക്കേ കാന്തികൊണ്ടഴിച്ചു പത്രം [3] കണക്കേ പ്രസന്നമായിരുന്ന മുഖപത്മത്തെ ഉടയവൾ, കടഞ്ഞ ശംഖുപോലെയിരുന്നിതു കണ്ഠനാളം. അനേകം രത്നംകൊണ്ടു് ഇടയിടെ കോർക്കപ്പെട്ടിരിക്കിൻറ കണ്ഠാഭരണങ്ങളെ ഉടയവൾ: അനേകം മാണിക്കങ്ങളെ തറച്ചു തോൾവള ഉടയവൾ; കടകങ്ങൾകൊണ്ടലങ്കരിച്ചു കളഭങ്ങൾ കൊഴച്ചു് അഴകിയവായിരുന്ന കയ്യിണകളെ ഉടയവൾ; കസ്തൂരി കർപ്പൂരമെൻറിവറ്റിനുടെ സുഗന്ധങ്ങളെ ഉടയവൾ; കുങ്കുമക്കുഴമ്പു കൊണ്ടു മാർവത്തു തേച്ചു പൊന്നിൻകുടം കണക്കേ അഴകിയ വായിരുന്നു പരസ്പരം അഴകുപട്ടിരുന്ന മുലയിണകളെ ഉടയവൾ; ഒരു മുട്ടികൊണ്ടു പിടിച്ചാൽ അതിലടക്കപ്പെടും നടുവാകിൻറതു്. അരയാലിലപോലെ ഉദരം; ത്രിവലികളും രോമരാജികളും കണ്ടാൽ മനോഹരം... നാനാവർണ്ണത്തോടുംകൂടി ഇരിക്കിൻറ തിരുവുടയാടകൊണ്ടു ചാർത്തി അനേകം രത്നങ്ങൾ ഒൻറിനോടൊൻറു തട്ടി ഒച്ച പുറപ്പെടുൻറ ഉടഞാണിനെ ഉടയവൾ; ആനത്തുമ്പിക്കൈ കണക്കേ ഉരുണ്ടു് അഴകിയ തുടയിണകളേ ഉടയവൾ; മനോഹാരികൾ ജാനുക്കൾ ഇരണ്ടും; ഉരുണ്ടു് അഴകിയ കണക്കാലുടയവൾ; രത്നങ്ങൾകൊണ്ടു് ഇളകിവരിൻറ ചിലമ്പിണകളെ ഉടയവൾ; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിൻറ വിരൽകളെ ഉടയവൾ; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിൻറ ഉള്ളങ്കാലോടുകൂടി മഹർഷിയെ ആശ്ലേഷിച്ചു പകുത്തു മധുപാനം ചെയ്യിൻറ സ്ത്രീയോടും കൂടി മഹർഷിയെ കാണായിതു.”
രേണുകയും ശ്രീപരശുരാമനും:പിതാവു് അരുളിച്ചെയ്യക്കേട്ടു് ഇരാമനെഴുനിൻറു നമസ്കരിച്ചാൻ:– “പിതാവേ! എനക്കു നിന്തിരുവടി വരം തന്നരുളുക. എന്നുടെ മാതാവു് ഉറങ്ങി ഉണർന്നപോലെ പുണ്ണിനോടു വേറുപെട്ടു നോവുമിളച്ചു ഞാൻ കൊൻറതുമറിയാതെ എഴുനില്പോളാക. ഇന്നുമൊരുവരം തന്നരുളുക, എന്നുടെ ജ്യേഷ്ഠഭ്രാതാക്കൾ നാല്വരും നിന്തിരുവടിയുടെ തിരുവുള്ളക്കേടുകൊണ്ടു ചണ്ഡാലരായവർകൾ ശുദ്ധരായ്മുന്നേക്കണക്കേ വിദ്യയോടുംകൂടി ഗുരുഭക്തിയോടുംകൂടി വരുവോരാക” …രാമനുമപ്പൊഴുതു മാതാവിനെക്കണ്ടു ഭൂതലത്തിൽ വീണ്ണു നമസ്കരിച്ചു. “നിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തൻ. സ്ത്രീയാകയുമുണ്ടു്; പതിവ്രതയാകയുമുണ്ടു്; ഇവ ഓരൊന്റെ നിരൂപിച്ചാൽ കൊൽവാൻ യോഗ്യമില്ല. എപ്പൊഴുതും വന്ദിപ്പാനും പൂജിപ്പാനും യോഗ്യമേ ഉള്ളിതു. അങ്ങനെ ഇരിക്കിന്റെടത്തു് അവയൊൻറും നോക്കാതെ നിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തൻ ഞാൻ; എന്നെ കാണുൻറവർക്കു മഹാപാതകദോഷമുണ്ടു്. കണ്ടവർ കണ്ടവർ ‘കഷ്ടേ!’ എൻറുചൊല്ലി കണ്ണുമടച്ചു വഴിതിരിഞ്ഞു പോവർ; അങ്ങനെ മഹാപാപിയായിരിക്കിൻറ എന്നെ എങ്ങേനും പോയു് കെടുവതിനായ്കൊണ്ടു് അനുജ്ഞ തന്നരുളുക” എൻറു മുറയിടുന്റ രാമനെ തഴുവി, കൈമേലിട്ടുപിടിച്ചു് എടുത്തു മടിയിൽ വൈച്ചുകൊണ്ടു ചൊന്നാൾ രേണുക. “പുത്രാ, നിന്നെക്കണക്കേ ഇരിപ്പൊരു പുരുഷരില്ല ത്രൈലോക്യത്തിൽ; എങ്ങനെ എങ്കിൽ നിന്റെ പിതാവിനേയും എന്നേയും ഭ്രാതാക്കൾ നാല്വരേയും ഭൃഗുവംശത്തേയുംകൂടെ രക്ഷിച്ചൊരുത്തൻ നീ. എങ്ങനെ എൻറു നിനയ്ക്കിൽ എന്നുടെ ദോഷമറിഞ്ഞു പരിഹരിക്കയെൻറു പിതാവു ചൊന്നതു കേളാഞ്ഞുതാകിൽ, ഞാൻ മനോദുഷ്ടയായ് ഭർത്താവിന്റെ കോപംകൊണ്ടു വെന്തുമരിച്ചു നരകത്തിൽ വീണ്ണുപോയേനേയും. നീയതിനെ പരിഹരിക്കയാൽ ഭർത്താവിനോടും ബന്ധുവർഗ്ഗത്തിനോടും കൂടി സുഖിച്ചിരിക്കിന്റേൻ. ആകയാൽ മാതാവിനെ രക്ഷിച്ചൊരുത്തൻ നീ. പിതാവു ചൊന്നതു കേളാഞ്ഞുതാകിൽ ഗുരുവചനം കടക്കയാൽ ഗുരുകോപംകൊണ്ടു ചണ്ഡാലത്വം വന്നു മരിച്ചു നരകത്തിൽ വീണ്ണു മുടിഞ്ഞോയേയും. ആകയാൽ നിന്നെയും നീ രക്ഷിച്ചാ. അത്തനയുമല്ല ഗുരുകോപംകൊണ്ടു ചണ്ഡാലരായു് മൗഢ്യംകൊണ്ടു പാപങ്ങളെ ചെയ്തു നരകത്തിൽ വീഴുൻറ ഭ്രാതാക്കളേയും ശുദ്ധരാക്കിക്കൊണ്ടു രക്ഷിച്ചാ. നിന്നുടെ പിതാവു കോപമാകിൻറ മഹാദോഷംകൊണ്ടു് എന്നെ കൊൻറും പുത്രരെ ശപിച്ചും സന്താനം കെടുത്തുള്ള മഹാപാപം കൊണ്ടു നരകത്തിൽ വീഴുവാൻ തുടങ്ങിൻറ പിതാവിനേയും നീ രക്ഷിച്ചാ. ഈവണ്ണം രക്ഷിച്ചൊരുത്തൻ നീയുമെൻറാൽ നിനക്കു വേണ്ടുവോളംനാൾ സുഖിച്ചു ജീവിച്ചിരിപ്പോയാക. അസ്ത്രശസ്ത്രങ്ങൾ വീര്യശൗര്യാദി ഗുണങ്ങളുള്ളരിൽ പ്രധാനനായിട്ടും ഇരിക്ക നീ.” എൻറു ചൊല്ലി തഴുവി സംഭാവിച്ചാൾ മാതാവു്.
16.25.3ഹോരാഫലരത്നാവലി
“ഹോരാഫലരത്നാവലി” എന്നൊരു ജ്യോതിഷഗ്രന്ഥം കണ്ണശ്ശപ്പണിക്കരുടേതാണെന്നു പറഞ്ഞുകൊണ്ടു പ്രസിദ്ധീകരിച്ചുകാണുന്നു. അതിനൊരു തെളിവെന്നതുപോലെ
“കണ്ണശ്ശനെന്നുള്ള പണിക്കരച്ഛൻ
ഖണ്ഡിച്ചു മറ്റുള്ള മതങ്ങളെല്ലാം
നിർണ്ണീതഹോരാഫലരത്നസാരം
വർണ്ണിച്ചു ചൊല്ലുന്നിഹ ശിഷ്യനോടായു്”
എന്നൊരു ശ്ലോകവും അതിന്റെ ആരംഭത്തിൽ ചേർത്തിട്ടുണ്ടു്. അതു ബൃഹജ്ജാതകത്തിന്റെ ഭാഷാവ്യാഖ്യാനമാകുന്നു. ഗുരുശിഷ്യസംവാദരൂപത്തിലാണു് ഈ വ്യാഖ്യാനം രചിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. ആകെ എട്ടദ്ധ്യായങ്ങളുണ്ടു്. വ്യാഖ്യാതാവു ജ്യോതിഷത്തിലെന്നപോലെ വ്യാകരണത്തിലും സാഹിത്യത്തിലും നിപുണനാണു്. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നതു് ഈയിടയ്ക്കു മാത്രമാണെന്നും ഗ്രന്ഥത്തിന്റെ കർത്തൃത്വം കണ്ണശ്ശനിൽ ആരോപിയ്ക്കുന്നതു് അത്യന്തം അസങ്ഗതമാണെന്നും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ചില പങ്ക്തികൾ കൊണ്ടു് ഈ വസ്തുത തെളിയിക്കാം. ശിഷ്യൻ: അഥവാ മങ്ഗളം വേണമെന്നിരിക്കട്ടെ. എന്നാലും അനേകഗ്രന്ഥങ്ങളിൽ വിഷ്ണു, ശിവൻ, ഗണപതി, ഭഗവതി ഈ ദേവതകളെക്കുറിച്ചേ മങ്ഗളം കാണുന്നുള്ളൂ. ആദിത്യനെക്കുറിച്ചു മങ്ഗളസ്തുതി അപ്രസിദ്ധമാകുന്നു. ഗുരു: മങ്ഗളം എന്നു പറയുന്നതു് ഇഷ്ടദേവതാസ്തുതിയാകുന്നു. വരാഹമിഹിരാചാര്യൻ ആദിത്യഭക്തനായിരുന്നതുകൊണ്ടാണു് അവിടെ ആ ദേവതാസ്തുതി നിബന്ധിക്കാനിടവന്നതു്. ശിഷ്യൻ: ആദിത്യൻ ഇഷ്ടദേവതയാകുന്നുവെങ്കിൽ ‘നത്വാഭക്തിയുതസ്സഹസ്രകിരണം’ എന്നിങ്ങനെ ആരംഭിച്ചാൽ മതിയാകുമെന്നിരിക്കേ ആദ്യത്തെ ശ്ലോകം മുഴുവൻ വന്ദനത്തിനുപയോഗിച്ചതു് എന്തിനാണെന്നറിയുന്നില്ല. ഗുരു: ജ്യോതിശ്ശാസ്ത്രത്തിൽ പ്രത്യേകിച്ചും ആദിത്യപ്രസാദത്താൽ എല്ലാ ഗ്രഹങ്ങളും ഇഷ്ടഫലത്തെ കൊടുക്കുമെന്നും ആദിത്യൻ ഗ്രഹങ്ങളിൽവെച്ചു പ്രധാനിയാകുന്നുവെന്നും തോന്നിപ്പിക്കുന്നതിനാകുന്നു.”
ഇതാണോ കൊല്ലം ആറാംശതകത്തിലേ ഗദ്യരീതി? ബ്രഹ്മാണ്ഡപുരാണത്തിലെ ശൈലി? കഷ്ടം, വിദ്വാന്മാർ എന്തിനാണിങ്ങനെ പരവഞ്ചനത്തിനു് ഒരുങ്ങുന്നതു്?
16.26മറ്റു ചില ഗദ്യകൃതികൾ
16.26.1അംബരീഷചരിതം
ഇതും ബ്രഹ്മാണ്ഡപുരാണം പോലെയുള്ള ഒരു ഗദ്യകൃതിയാണു്. ഭാഷാഗതികൊണ്ടു് ഇതിന്റെ കാലം പതിന്നാലാം ശതകമെന്നു നിർണ്ണയിക്കാം. പ്രണേതാവു് ആരെന്നറിവില്ല. ചില പങ്ക്തികൾ താഴെ ചേർക്കുന്നു.
“ഇതിൽ ദ്വാദശി കഴിയിൻറുതായിരിക്കിൻറതു. ഏകാദശീവ്രതവുമിതറുതിയാകിൻറിതെന്റു നിനച്ചുണർത്തിനാനതികാരി: “ഇതുകാണാ രാജാവു, പാൽ കൊണ്ടു പാരണ പണ്ണികോലകത്തു് ഒരുത്തരെ ഊട്ടിക്കൊണ്ടെൻറിയേ ഉൺകയോ കൃത്യമല്ല. അതിലും വിശേഷമൊണ്ടു്. മഹർഷിയെ ക്ഷണിച്ചായല്ലോ നിന്തിരുവടി; എൻറാൽ മഹർഷികളായുള്ളവർ ശപിക്കയും വിരോധമേ രാജാവേ” എൻറതികാരി ഉണർത്തക്കേട്ടപ്പൊഴുതേ രാജാവും പാൽകൊണ്ടു പാരണം പണ്ണി മഹർഷിയുടെ വരവും നോക്കി കാൽകഴുകുവാൻ നീരും ചന്ദനവും ചമച്ചുകൊണ്ടു നിൻറ കാലത്തു മഹർഷിയും നീരാട്ടുപള്ളി പുക്കു ശ്രമപ്പെട്ടെഴുന്നള്ളിൻറ കാലത്തു ഉടയാട പകർന്നിട്ടു കുണ്ഡികയിൽ നീരും ചന്ദനവും എടുത്തുകൊണ്ടു പാദശൗചം പണ്ണി ‘ഭഗവാനേ ദ്വാദശി കഴിയിൻറുതായിരിക്കിൻറിതു. വിരയയകത്തെഴുനരുളുക’ എൻറുണർത്തിൻറംബരീഷനെ നോക്കിയരുളിച്ചെയ്താൻ ദുർവാസാമഹർഷി.”
16.26.2രാമായണം തമിഴ്
നമ്പിയാന്മാരുടെ ‘തമിഴി’നെ ലീലാതിലകത്തിൽ സ്മരിച്ചിട്ടുണ്ടു്. മാർദ്ദങ്ഗികന്മാർ കൂത്തിനോടനുബന്ധിച്ചും അല്ലാതേയും ചില കഥകൾ പറയാറുണ്ടെന്നും അവയിൽ ഭാഷാസംസ്കൃതയോഗവും ദോഷരാഹിത്യവും ശ്ലേഷാനുപ്രാസാദിഗുണാലങ്കാരങ്ങളുമുണ്ടെങ്കിലും സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്തതുകൊണ്ടു് അവയ്ക്കു ‘തമിഴെ’ന്നല്ലാതെ മണിപ്രവാളമെന്നു സംജ്ഞയില്ലെന്നുമാണു് അദ്ദേഹം പ്രസ്താവിയ്ക്കുന്നതു്. അത്തരത്തിൽ ഗദ്യപദ്യ സമ്മിളിതങ്ങളായ പ്രബന്ധങ്ങൾക്കു പുറമേ തനിഗ്ഗദ്യത്തിലും പല പ്രബന്ധങ്ങൾ പണ്ടുണ്ടായിരുന്നിരിക്കണം. ‘നമ്പ്യാരുടെ തമിഴു’കളിൽ പ്രായേണ ഇന്നു നാം കാണുന്നവയ്ക്കു് അത്ര വളരെ പ്രാചീനത കാണുന്നില്ല. അവയിൽ അത്യന്തം വിസ്തൃതമായ “രാമായണം തമിഴു്” പതിന്നാലാംശതകത്തിൽ ഉണ്ടായതാണെന്നു് ഊഹിക്കാം. രാവണോത്പത്തി മുതലാണു് അതിൽ കഥ ആരംഭിക്കുന്നതു്. രാവണൻ ഗണപതിയുമായി യുദ്ധത്തിനു നേരിട്ടപ്പോൾ ആ ദേവനു് അപ്പവും വാഴപ്പഴവും മറ്റും നല്കി സന്തോഷിപ്പിച്ചു് അവിടത്തെ പിന്തിരിപ്പിച്ചു എന്നും സുബ്രഹ്മണ്യനെ തോല്പിച്ചു എന്നും അതു കണ്ടു ക്രുദ്ധനായി ശ്രീപരമേശ്വരൻ എതിർത്തപ്പോൾ നൃത്തംകൊണ്ടു് അവിടത്തെ പ്രസാദിപ്പിച്ചു എന്നും മറ്റും പല നൂതനങ്ങളായ മനോധർമ്മങ്ങളും പ്രയോഗിച്ചുകാണുന്നു.
16.26.2.1ദശരഥന്റെ മരണം
“സുമന്ത്രനെ വിളിച്ചരുളിച്ചെയ്താൻ ദശരഥരാജാവു്. ‘ഇതു കേളാ സുമന്ത്രാ, ഞാൻ പണ്ടു ബാല്യകാലത്തിൽ വനപ്രദേശത്തിങ്കൽ നിൻറു മൃഗങ്ങൾ തണ്ണീർ കുടിപ്പാൻ തടാകത്തിലിറങ്ങിൻറ കാലത്തിൽ തടാകത്തിൽ തർപ്പിച്ചിരിക്കിന്റോൻ ഒരു മഹർഷികുമാരൻ. അപ്പോൾ ഞാൻ മൃഗങ്ങളെയെയ്ത ശരം ഋഷികുമാരന്മേലേറ്റുമരിച്ച കാലത്തിൽ ഋഷികുമാരനുടെ മാതാപിതാക്കൾക്കു പുത്രവിയോഗം വൻറ ഹേതുവായി എന്നെയും പുത്രവിയോഗം കൊണ്ടു മരിപ്പൂതെൻറു ശപിച്ചരുളിനാൻ മഹർഷി. അതു വിഷയമായി ഞാനും പുത്രവിയോഗത്തിനാൽ മരിപ്പേൻ എൻറാൻ. നീ ശ്രീരാമനാമം ജപിക്ക എനിക്കു മോക്ഷം വരുവാ” നെൻറു സുമന്ത്രനോടരുളിച്ചെയ്തു ദശരഥരാജാവു താനുംകൂടി ശ്രീരാമനാമം ജപിച്ചു. രാമലക്ഷ്മണന്മാർ വനത്തിന്നു പോയി ഏഴാം ദിവസത്തിൻനാൾ ദശരഥരാജാവു സ്വർഗ്ഗത്തിന്നെഴുൻറരുളി …നീയും വന്നീവണ്ണമുണർത്തിനായെല്ലോയെൻറു ചൊല്ലി ദുഃഖത്തോടുകൂടി പ്രലാപിച്ചു കേകയരാജധാനിയിൽ നിന്നു പുറപ്പെട്ടു വേഗത്തിൽ പോയി തിരുവയോദ്ധ്യയെ പ്രാപിച്ചു പ്രതിമാഗൃഹംപുക്കു പുരോഹിതവർഗ്ഗത്തോടും കൂടകേട്ടു ദേവകലികനാൽപ്പടത്തിൽ കാട്ടി [4] ഭരതശത്രുഘ്നന്മാർ വസിഷ്ഠവാമദേവാദികളുടെ നിയോഗത്തിനാൽ നീരാട്ടുപള്ളിപുക്കു ദശരഥരാജാവിനെ എടുത്തുകൊണ്ടു ചെൻറു ചിത ചമച്ചു് അതിന്മേലാമ്മാറു രാജാവിനെ നിധാനം ചെയ്തു സംസ്കാരകർമ്മമനുഷ്ഠിച്ചു സംസ്കാരം ചെയ്തു. താരയുടെ അനുരഞ്ജനം
“ഇതു കേളാ ഹനൂമാനേ, നമ്മുടെ സ്വാമി ശ്രീരാഘവൻ തിരുവടി എന്നുടെ ജ്യേഷ്ഠഭ്രാതാവിനെ കൊൻറു എനിക്കു രാജ്യാഭിഷേകം ചെയ്തു് എന്നെ രക്ഷിച്ചിരിക്കിൻറ സ്വാമി എന്നെ നിഗ്രഹിപ്പാനോ ഹനൂമാനെ എൻറു സുഗ്രീവൻ ചൊന്നതു കേട്ടു ചൊന്നാൻ ശ്രീഹനൂമാൻ. “ഇതു കേളാ സുഗ്രീവാ, നിന്നുടെ താരയെ യാത്രയാക്കിപ്പിന്നെ ശ്രീലക്ഷ്മണൻ തിരുവടിയുടെ കോപമടക്കുക. ശ്രീലക്ഷ്മണൻ തിരുവടി സ്ത്രീവധം ചെയ്കയില്ലെൻറു ശ്രീഹനൂമാൻ ചൊന്നതു കേട്ടു സുഗ്രീവനും പെരുകിന സന്തോഷമുടയോനായി താരയെ വിളിച്ചണയത്തുകൊണ്ടു ചൊന്നാൻ സുഗ്രീവൻ. “ഇതു കേളാ താരേ, നമ്മുടെ ഗോപുരദ്വാരം പ്രാപിച്ച ശ്രീലക്ഷ്മണൻ തിരുവടിയെക്കണ്ടു അവൻ തിരുവടിയുടെ കോപമടക്കി വരിക താരേ” യെന്റു സുഗ്രീവൻ ചൊന്നതു കേട്ടു താരയും വിവേകിച്ചു വേഗത്തിൽ പോയിസ്നാനം ചെയ്തു് ആടയാഭരണങ്ങൾകൊണ്ടലങ്കരിച്ചു ദിവ്യങ്ങളായിരിക്കിന്റ പുഷ്പങ്ങൾ പറിച്ചുകൊണ്ടു വേഗത്തിൽ അടക്കത്തോടും കൂടി ശ്രീലക്ഷ്മണസമീപത്തെ പ്രാപിച്ചു ശ്രീലക്ഷ്മണൻ തിരുവടിയേക്കണ്ടു പ്രദക്ഷിണം ചെയ്തു ദിവ്യങ്ങളായിരിക്കിന്റ പുഷ്പങ്ങളാരാധിച്ചു തൊഴുതു നമസ്കരിച്ചുണർത്തിനാൾ താര. “ഇതു കേളാ സ്വാമി, എന്നുടെ ഭർത്താവു വാനരേശ്വരൻ ബാലി ദേവകളാലും ഋഷികളാലും സംഭാവിക്കപ്പെട്ടു് ഉദയപർവതത്തിന്മേൽനിന്നു് അസ്തമയപർവതത്തിന്മേൽ പാഞ്ഞു ശ്രീമഹാദേവൻ തിരുവടിയേയും ശ്രീപാർവതീദേവിയേയും കൂടെക്കണ്ടു പ്രദക്ഷിണം ചെയ്തു തൊഴുതു നമസ്കരിച്ചു വിടയുംകൊണ്ടു വേഗത്തിൽ പോയി ശ്രീപാൽക്കടലെ പ്രാപിച്ചു ഭഗവാനേയും ശ്രീഭഗവതിയേയും കണ്ടു നമസ്കരിച്ചു സത്യം വഴുതാതെ നാലു സമുദ്രത്തിങ്കലും ചെൻറുപ്പിച്ചു് ഇങ്ങനെ നിത്യകർമ്മം പിഴയാതെയിരുന്ന എന്നുടെ ഭർത്താവിനെ നിഗ്രഹിച്ചു. നിർഭാഗ്യയായിരിക്കിൻറ അടിയന്റെ പുത്രൻ അങ്ഗദനോ ഏതുമറിവോനല്ല. അത്രേയുമല്ല സ്വാമി, ആദിത്യപുത്രൻ സുഗ്രീവൻ സീതാവൃത്താന്തം നിരൂപിച്ചു കായും കനിയുമുപയോഗിക്കാതെ പെരുകിന വേദനയുടയോനായി പത്തുദിക്കിലും പെരുമ്പടയേകി അടുത്തനാളുദയകാലം പമ്പാതീരത്തിങ്കൽ ഇരുപത്തൊന്നു വെള്ളം വാനരവീരന്മാരോടുകൂടി വിടകൊൾവാൻ നിനച്ചിരുൻറ കാലത്തിങ്കൽ നിന്തിരുവടിയെഴുൻറരുളി. അങ്ങനെയിരിക്കിൻറ സുഗ്രീവനെ നിന്തിരുവടി നിഗ്രഹിക്കിൻറുതാകിൽ അടിയനെ മുന്നിൽ നിഗ്രഹിക്കണം” എൻറിങ്ങനെ ചൊല്ലിൻറ താരയുടെ വചനം കേട്ടു ശ്രീലക്ഷ്മണൻ തിരുവടി സന്തോഷമുടയോനായി താരയെ നോക്കിയരുളിച്ചെയ്താൻ. അവസാനം
“പിന്നെ കൊമ്പു, കാളം, മദ്ദളം, ശംഖു, പെരുമ്പറ, നിഷാണം, തകിൽ, മൃദുവാദ്യങ്ങൾ, ആണാർ, മണിവീണ, കുഴൽ, സുരമണ്ഡലം, നന്തുണി എന്നിവറ്റിനുടെയൊച്ചയും ഗീതാവാദ്യങ്ങളും ജലഗന്ധപുഷ്പധൂപദീപങ്ങളും എൻറിവറ്റാൽകൊണ്ടും വസിഷ്ഠവാമദേവാദികളാൽ പൊന്നുങ്കുടത്തിലും വെള്ളിക്കുടത്തിലും മഹരിഷികളാൽ പൂജിച്ചു ജപിയ്ക്കപ്പെട്ട കലശങ്ങളാൽകൊണ്ടും, രാമാഭിഷേകോത്സവം രാജ്യത്തിലുള്ള ജനത്തോടും കൂടെ കണ്ടു സന്തോഷമുടയോരായി രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും ജനകരാജനന്ദിനി സീതാദേവിയും കൌസല്യാദേവിയും കൈകേയീദേവിയും സുമിത്രാദേവിയും വസിഷ്ഠവാമദേവാദികളും രാജ്യത്തിലുള്ള ജനത്തോടും കൂട സുഖിച്ചുവസിച്ചാർ. ദശരഥപുത്രൻ ശ്രീ രാഘവൻ തിരുവടി കൃത്യം പിഴയാതെ ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ടരെ പരിപാലിച്ചു ഭ്രാതാക്കൾ മൂവരോടും ജനകരാജ നന്ദിനി സീതാദേവിയോടും കൂട സുഖിച്ചുവസിച്ചാൻ. ശ്രീ രാഘവൻ തിരുവടിയെൻറിങ്ങനെയിരിക്കിൻറ ശ്രീരാമായണം കഥ കേട്ടവർക്കും കേൾപ്പിച്ചവർക്കും കറ്റവർക്കും കർപ്പിച്ചവർക്കും എഴുതിയവർക്കും ആചാരിയനും കൊടുത്തുവായിച്ചവർക്കും ജന്മജന്മാന്തരങ്ങളിൽ ചെയ്യപ്പെട്ട പാപം കെട്ടു സ്വർഗ്ഗം പ്രാപിക്കാമെൻററിക.”
16.26.3ഉത്തരരാമായണസങ്ഗ്രഹം ഗദ്യം
ഇതും ആരുടെ കൃതിയെന്നറിയുന്നില്ല. രാമായണം തമിഴിലേ ഉത്തരരാമായണകഥയുടെ സംക്ഷേപമാണു്. ചില വാക്യങ്ങൾ ഉദ്ധരിക്കാം:
“ശിവം മുഴുകീതു. അതു കണ്ടു കോപിക്ക ദശഗ്രീവൻ പാശവുമാക രാജാവിനെ പിടിച്ചുകെട്ടിക്കൊൾവിതെൻറധ്യ വസിക്കിൻറതു കണ്ടു രാജാവു രാവണനോടു കൂട യുദ്ധം പണ്ണി ഇരുപതു കയ്യുമൊക്ക പാശത്താൽ ബന്ധിച്ചു കാരാഗൃഹത്തിലിടുവിച്ചു. ചിലനാൾ കഴിഞ്ഞവാറേ അതു കേട്ടു പുലസ്ത്യൻതിരുവടി അവിടത്തിങ്കലെഴുന്നരുളി സാമംകൊണ്ടു പ്രാർത്ഥിച്ചു രാവണനെ കഴിച്ചുവിടിയിച്ചെഴുന്നരുളിനാൻ. അവിടെനിന്നു പോകിന്റ ദശഗ്രീവൻ കിഴക്കിൻ സമുദ്രത്തെ പ്രാപിച്ചു. അതിൽ തർപ്പിച്ചിരുന്ന വാനരേശ്വരൻ ബാലിയെക്കണ്ടു പിടിച്ചുകെട്ടിക്കൊൾവിതെന്റധ്യവസിച്ചു ചെല്ലിന്റ ദശഗ്രീവനെ പിടിച്ചു തന്നുടെ വാലുടെ പുച്ഛത്തിൽ കെട്ടിക്കൊണ്ടു നാലു സമുദ്രത്തിലും പാഞ്ഞു തർപ്പിച്ചു.”
16.26.4പുരാണസംഹിത
ഈ ഗദ്യം മുഴുവൻ കിട്ടീട്ടില്ല. നിർമ്മാതാവാരെന്നു് അറിവാനും നിവൃത്തിയില്ല. മാതൃകയായി ഒരു ഭാഗം ഉദ്ധരിക്കാം.
“മുൻപിൽ അവന്നു സുനീതിയും സുരുചിയും ഇരുവർ ഭാര്യമാർ. അതിൽ സുനിതീപുത്രൻ ധ്രുവൻ! സുരുചിപുത്രൻ ഉത്തമൻ. അവർ ഇഷ്ടരാകിന്റതു രാജാവിന്നു്. അങ്ങനെ ഇരിക്കിന്റേടത്തൊരുനാൾ ഉത്തമനെ മടിയിൽവച്ചു ലാളിപ്പൂതും ചെയ്തു രാജാവിരിക്കിന്റെടത്തു ധ്രുവൻ ചെന്റു മടിയിൽ കരേറുവാൻ തുടങ്ങിന്റപ്പോഴു് അധിക്ഷേപിച്ചാൾ സുരുചി …പിന്നെച്ചൊല്ലുവൂതും ചെയ്താൾ ഇമ്മനോരഥത്തിൽ ഉണ്ടു് നിനക്കു് അപേക്ഷയെന്മൂ എങ്കിൽ തപസ്സുകൊണ്ടു് ഭഗവാനെ പരിതോഷിപ്പിച്ചു് എങ്കൽ പോന്നുളനാകയാമെന്റിങ്ങനെ. അതെല്ലാം കേട്ടു സുനീതി ഉള്ളെടത്തു ചെന്നു് അവളുടെ നിയോഗത്താൽ ഭഗവാനെ തപസ്സുചെയ്തു പരിതോഷിപ്പിച്ചു് ഒരുത്തരാലുമനധ്യാസിതമായിരിപ്പൊരു പദമുണ്ടു ധ്രുവപദം. അതിനെ ലഭിച്ചു ഹരിയെ പ്രാപിച്ചു പെരികനാളേതു രാജ്യവും രക്ഷിച്ചു് ഒടുക്കത്തു ധ്രുവപദത്തെ പ്രാപിപ്പൂതും ചെയ്താൻ.”
16.26.5വ്യാഖ്യാനങ്ങൾ
സംസ്കൃതത്തിൽനിന്നും തമിഴിൽ നിന്നും അക്കാലത്തു പല ഗ്രന്ഥങ്ങൾ പണ്ഡിതന്മാർ മലയാളത്തിൽ വ്യാഖ്യാനിച്ചുതുടങ്ങി. തമിഴ്ക്കൃതികൾ പ്രായേണ വേദാന്തപരങ്ങളാണു്. പ്രണേതാക്കളെപ്പറ്റി യാതൊരറിവുമില്ലാത്തതും നിർമ്മാണകാലംതന്നെ കണ്ടുപിടിക്കുവാൻ പ്രയാസമുള്ളതുമാണു് ആ കൂട്ടത്തിൽപെട്ട ഗ്രന്ഥങ്ങൾ. അവയിൽ ഒന്നായ പരമഞാനവിളക്കത്തിൽനിന്നു് ഒരു വാക്യം ഉദ്ധരിക്കാം. “പ്രായം പെറാത്തവർക്കുമെളുതായു് പടിച്ചറിയുമാറു ചുരുക്കിച്ചൊന്ന ശാസ്ത്രത്തിൻവിരിപ്പു പറവാനാകിലോ മഹാ അരുമയെൻററിഞ്ഞൂ പിന്നെയും ഇവർക്കു പ്രകാശിപ്പതിനിതു നല്ലൂ എൻറു നിശ്ചയിത്തരുളിച്ചെയ്തമയ്ക്കു പട്ടാങ്ങുടൻ പാടുവോരാവരാകിൽ വഴിവൻറ ജനങ്ങളെൻറവാറു അറിയാവരുമെൻറവാറും” തമിഴ്നാട്ടിൽനിന്നു കേരളത്തിൽ കുടിയേറിപ്പാർത്ത ദ്രാവിഡബ്രാഹ്മണർ വേദാന്തഗ്രന്ഥങ്ങളും മന്ത്രശാസ്ത്രഗ്രന്ഥങ്ങളും മറ്റും സാമാന്യജനങ്ങളെ പഠിപ്പിക്കുകയും അവർക്കു സുഗ്രഹമാകുമാറു് അവയ്ക്കു ഭാഷാവ്യാഖ്യാനങ്ങൾ രചിക്കുകയും ചിലപ്പോൾ സുഗമമായ തമിഴിൽത്തന്നെ മൂലഗ്രന്ഥങ്ങൾ സങ്ഗ്രഹിക്കുകയും ചെയ്തു എന്നുള്ളതു് ഒരു അനിഷേധ്യമായ പരമാർത്ഥമാണു്.
ഈ ഉദാഹരണങ്ങളിൽനിന്നു മലയാളഗദ്യത്തിന്റെ ജനനം ക്രി. പി. പത്തൊൻപതാം ശതകത്തിൽ മാത്രമാണെന്നു പറയുന്നതു് അസങ്ഗതമാണെന്നും പതിന്നാലാംശതകത്തിൽത്തന്നെ പല വിശിഷ്ടങ്ങളായ ഗദ്യകൃതികൾ ഭാഷയിൽ ആവിർഭവിച്ചിരുന്നു എന്നും കാണാവുന്നതാണു്.
കുറിപ്പുകൾ
1 ഈ പ്രസ്താവന പ്രതിമാനാടകത്തിലുള്ളതാണു്.
അദ്ധ്യായം 17 - മണിപ്രവാളകൃതികൾ II
(ക്രി. പി. പതിന്നാലാംശതകം)
17.1ഉണ്ണുനീലിസന്ദേശം
കൈരളീദേവിയുടെ അനർഘങ്ങളായ കണ്ഠാഭരണങ്ങളുടെ മദ്ധ്യത്തിൽ ഉണ്ണുനീലിസന്ദേശത്തിനു് അത്യന്തം മഹനീയമായ ഒരു സ്ഥാനമാണുള്ളതു്. കേരളത്തിലെ സംസ്കൃതസന്ദേശങ്ങളിൽ ‘ശുക’ത്തിനുള്ള സ്ഥാനമേതോ അതുതന്നെയാണു് മണിപ്രവാളസന്ദേശങ്ങളിൽ ‘ഉണ്ണുനീലി’ക്കുള്ളതു്. മേഘസന്ദേശാദികൃതികൾപോലെ ഉണ്ണുനീലിസന്ദേശത്തിനും പൂർവമെന്നും ഉത്തരമെന്നും രണ്ടു വിഭാഗങ്ങളുണ്ടു്. മുദ്രിതപുസ്തകത്തിൽ പൂർവസന്ദേശത്തിൽ 136, ഉത്തരസന്ദേശത്തിൽ 101, ഇങ്ങനെ 237 ശ്ലോകങ്ങളും അവ കൂടാതെ പീഠികാരൂപത്തിൽ അഞ്ചു ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. അമുദ്രിതമായ ഒരു ഗ്രന്ഥത്തിൽ മൂന്നു ശ്ലോകങ്ങൾകൂടി കണ്ടിട്ടുണ്ടു്. [1] സന്ദേശത്തിലെ ശ്ലോകങ്ങൾ എല്ലാം സംസ്കൃതകവികളുടെ സങ്കേതമനുസരിച്ചു മന്ദാക്രാന്താവൃത്തത്തിൽ രചിയ്ക്കപ്പെട്ടിരിക്കുന്നു. കാളിദാസനേയും ലക്ഷ്മീദാസിനേയും കവി പല ഘട്ടങ്ങളിലും അനുകരിച്ചിട്ടുണ്ടു്. ശുകസന്ദേശത്തിലെ —
“ആസ്ഥാ ലോകേ വിപുലമനസാമന്യസാമാന്യമഭ്യേ
ത്യർത്ഥാനർത്ഥോപഗമവിഷയേഷ്വർത്ഥിതാ ചാതുരാണാം.”
എന്നു ശുകസന്ദേശശ്ലോകം കണ്ടാണു് ഇതിലേ
“മേലും നാനാകുശലമവനോടാർത്തിപൂർവം വിചാരി
ച്ചാസ്ഥാ ലോകേ വിപുലമനസാമെന്റു മുൽപെട്ടു കാട്ടി”
എന്ന പദ്യം നിർമ്മിച്ചിട്ടുള്ളതു്. “തത്സേവാർത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാസ്താമ്യന്മധ്യാഃ സ്തനഭരനതാസ്താരഹാരാവലീകാഃ” എന്ന ശ്ലോകത്തിന്റെ പ്രതിദ്ധ്വനിയാണു് “തസ്മിൻ വംശേ തരുണനയനങ്ങൾക്കു പീയൂഷധാരാ താരുണ്യാനാം ജഗതി ജനനീ താർചരന്നസ്ത്രശാലാ” എന്ന ശ്ലോകത്തിൽ കേൾക്കുന്നതു്. ‘ഭ്രാതസ്തുർണ്ണം ഭവതു ച പുനർദർശനാനന്ദലക്ഷ്മീഃ’ എന്നു് ശുകസന്ദേശത്തിന്റേയും ‘ഉണ്ടാകേണ്ടും വിരവൊടു പുനർദർശനാനന്ദലക്ഷ്മീഃ’ എന്നു ഉണ്ണുനീലിസന്ദേശത്തിന്റേയും ഒടുവിലത്തെ ശ്ലോകങ്ങൾ സമാനരൂപത്തിൽ അവസാനിക്കുന്നു. നായിക:
മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണുനീലിയാണു് സന്ദേശത്തിലെ നായിക.
“സിന്ധുദ്വീപെന്റൊരു പുരവരം ബിംബലീപാലകാനാം
കേൾപ്പുണ്ടല്ലോ ജഗതി വിദിതം മേദിനീസ്വർഗ്ഗഖണ്ഡം;
തസ്മിൻ മാരന്നിനിയ പടവീടുണ്ടു മുണ്ടയ്ക്കലെന്മോ
രില്ലം മല്ലക്കുവലയദൃശാം പാരിലാരൂഢകീർത്തിഃ”
“സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃ” ഇത്യാദി പ്രസ്താവനകളിൽനിന്നു് ഉണ്ണുനീലിയാൽ അലംകൃതമായ മുണ്ടയ്ക്കൽ തറവാടു സിന്ധുദ്വീപത്തിലാണു് സ്ഥിതി ചെയ്തിരുന്നതെന്നു് വിശദമാകുന്നു. പണ്ടു കടൽത്തുരുത്തെന്നു പറഞ്ഞുവന്നതും ഇപ്പോൾ കടുത്തുരുത്തിയെന്നു വ്യവഹരിച്ചു വരുന്നതും വൈക്കം താലൂക്കിൽ പെട്ടതുമായ ഒരു സ്ഥലമാണു് അതു്. കടൽത്തുരുത്തു സംസ്കൃതീകരിച്ചതാണു് സിന്ധുദ്വീപം എന്നു പറയേണ്ടതില്ലല്ലോ. അതു പണ്ടു വടക്കുങ്കൂർ രാജാക്കന്മാരുടെ രാജധാനിയും പടവീടുമായിരുന്നു; അവരുടെ പോരാനകളെ ഒരുക്കി നിറുത്തിയിരുന്നതും അവിടെയാണു്. “സ്കന്ധാവാരം പരമപി തതോ ബിംബലീപാലകാനാം സിന്ധുദ്വീപം വ്രജ ഘനനിഭൈരാവൃതം സിന്ധുരേന്ദ്രൈഃ” എന്ന ശുകസന്ദേശപദ്യവും, സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃ’ എന്നതിനു പുറമേ ‘മത്തമാതങ്ഗഭീമേ’ എന്നും ഉള്ള ഉണ്ണുനീലിസന്ദേശത്തിലെ വർണ്ണനകളും ഇതിനു സാക്ഷ്യം വഹിക്കുന്നു. 133-ാം ശ്ലോകത്തിൽ പ്രസ്താവിക്കുന്ന കോതനല്ലൂർ ഏറ്റുമാനൂരിൽ നിന്നു നാലു നാഴിക വടക്കായി അതിനും കടുത്തുരുത്തിക്കും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണു്. 147-ാം ശ്ലോകത്തിൽ സ്മരിക്കുന്ന തളിയിൽ ശിവക്ഷേത്രം കടുത്തുരുത്തിക്കു സമീപം ഇപ്പോഴുമുണ്ടു്. 156-ാം ശ്ലോകത്തിൽ പറയുന്ന കോതപുരം ഇക്കാലത്തു ഗോവിന്ദപുരമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
“ദേവാധീശന്നിനിയ പരനെത്തത്ര കൗന്തേയമിത്രം
ദേവം ഗോപീജനകുചതടീലമ്പടം കുമ്പിടമ്പിൽ”
എന്നു വർണ്ണിക്കുന്ന ശ്രീകൃഷ്ണൻ തന്നെയാണു് ഇന്നും ആ ക്ഷേത്രത്തിലേ മൂർത്തി. 166-ാം ശ്ലോകത്തിൽ വാഴ്ത്തുന്ന വീരമാണിക്കത്തു ചിറയും പുരയിടവും ഇന്നുമുണ്ടു്; വീടു നശിച്ചുപോയി. മുണ്ടയ്ക്കലെന്ന പേരിൽ മറ്റൊരു പുരയിടവും കാണുന്നു. മുണ്ടയ്ക്കൽവീടു തറവാടും വീരമാണിക്കത്തുവീടു നായികയ്ക്കു ഭർത്താവു പണിയിച്ചുകൊടുത്തതുമായിരിക്കണം. 173-ാം ശ്ലോകത്തിൽ ‘തെക്കുമ്പാകത്തു്’ ഉള്ളതായി കവി നിർദ്ദേശിക്കുന്ന കുറുമൂഴിക്കൽ വീടിനു് ഇപ്പോൾ കുരിയിക്കൽ വീടെന്നാണു് പേർ. സിന്ധുദ്വീപിനു വടമതിരയെന്നും കടന്തേരിയെന്നും രണ്ടു നാമാന്തരങ്ങൾ ഉണ്ടായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിൽ പാണ്ഡ്യരാജാക്കന്മാർ കുറെക്കാലത്തേക്കു് വടക്കുംകൂറും തെക്കുംകൂറും ഉൾപ്പെട്ട പ്രദേശങ്ങൽക്കു് ആധിപത്യം വഹിച്ചിരുന്നു. വേമ്പനാടു് (വേമ്പൻ: പാണ്ഡ്യൻ) എന്ന കായലിന്റെ പേർ ആ ആധിപത്യത്തെ സൂചിപ്പിയ്ക്കുന്നു. പാണ്ഡ്യന്മാരുടെ രാജധാനിയെ ആര്യാവർത്തത്തിലെ മഥുരയിൽനിന്നു വ്യാവർത്തിയ്ക്കുവാൻ ദക്ഷിണമധുരയെന്നാണു് സാധാരണമായി വ്യവഹരിക്കാറുള്ളതു്. എന്നാൽ പഴയ തലസ്ഥാനമായ കവാടപുരത്തെ അനുസ്മരിച്ചു് അതിനെ വടമധുരയെന്നും പറയും; വടമതിരയെന്ന പേർ സിന്ധുദ്വീപിനു വന്നതു് ആ വഴിക്കാണെന്നു ഞാൻ ഊഹിക്കുന്നു. തെക്കുംകൂർ വടക്കുംകൂർ ഈ രണ്ടു രാജ്യങ്ങൾക്കും കൂടി വെൺപൊലിനാടെന്നൊരു പേർ പിൽക്കാലത്തു സിദ്ധിച്ചു. [2] വെൺപൊലി സംസ്കൃതീകരിച്ചപ്പോൾ ബിംബലിയായി. കടന്തേരിയുടെ ആഗമം എന്തെന്നറിയുന്നില്ല. ‘കടന്തേറി’ അതായതു് ‘ആക്രമിച്ചു പിടിച്ചടക്കിയ ദേശം’ എന്നായിരിക്കുമോ ആ പദത്തിന്റെ അർത്ഥം? ഉണ്ണുനീലി ഒരു നായർ യുവതിയായിരുന്നു എന്നുള്ളതു് നിസ്സംശയമാണു്. നായികയുടെ തറവാടിനെ പുരസ്കരിച്ചു പ്രസ്തുത കൃതിയെ മുണ്ടയ്ക്കൽ സന്ദേശമെന്നും പറയാറുണ്ടു്. ഉണ്ണുനീലിക്കു സങ്ഗീതത്തിലും സാഹിത്യത്തിലും സംസ്കൃതത്തിലും പ്രാകൃതത്തിലും ജ്യോതിഷത്തിലും മറ്റും ജ്ഞാനമുണ്ടായിരുന്നു എന്നു് “ആടിക്കാർമൽക്കുഴലി വടിവിൽ” “യൽസത്യം തൽ ഭവതു” “കണ്ടോമല്ലോ തളിയിൽ” ഇത്യാദി ശ്ലോകങ്ങളിൽനിന്നു വ്യഞ്ജിക്കുന്നു. “അങ്കം വേറിട്ടമല ഗഗനേ” എന്ന ശ്ലോകത്തിൽ “മേചകാങ്ഗീ” എന്നും “പൂന്തേൻ വെല്ലും മധുരവചനം” എന്ന ശ്ലോകത്തിൽ “മരതകാദർശലീലൗ കപോലൗ” എന്നും കാണുന്നതിൽനിന്നു് ആ സ്ത്രീരത്നത്തിന്റെ വർണ്ണം ദ്രൗപദിയുടേതുപോലെ വിശ്വമോഹനമാണെങ്കിലും ശ്യാമളമായിരുന്നു എന്നും ഊഹിക്കുവാൻ പഴുതില്ലായ്കയില്ല.
17.1.1നായകനും കവിയും – പൂർവപക്ഷം
(1) ചാക്കിയാരോ?
ഈ വിഷയത്തെപ്പറ്റി കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങളായി പല വാദങ്ങൾ നടക്കുന്നുണ്ടു്. നായകനും കവിയും ഒരാളല്ലെന്നും നായകൻ ഉണ്ണുനീലിയുടെ ആദ്യത്തെ ഭർത്താവായ മണികണ്ഠനെന്ന രാജാവുതന്നെയാണെന്നും അദ്ദേത്തിന്റെ മരണാനന്തരം ഒരു ചാക്കിയാർ ആ സ്ത്രീയെ പരിഗ്രഹിച്ചു എന്നും തന്റെ പ്രിയതമ നിർബ്ബന്ധിക്കയാൽ അദ്ദേഹം പ്രസ്തുത സന്ദേശം രചിച്ചു എന്നുമാണു് ചിലർ സങ്കല്പിക്കുന്നതു്. ഈ സങ്കല്പത്തിനു് ഒരു ഉപപത്തിയുമില്ല. ‘ഒരു കരംകൊണ്ടു താൻ പൊത്തയിത്വാ’ ‘കുഞ്ചിഭിഃ ചഞ്ചലാഗ്രൈഃ’ ‘പൊന്മേടാനാം’ ‘പാലവും പിന്നിടേഥാഃ’ ‘മാടമ്പീനാമവിടെ വസതാം’ ഇങ്ങനെ ചില സംസ്കൃതീകൃതങ്ങളായ ഭാഷാപദങ്ങൾ ഉണ്ണുനീലിസന്ദേശത്തിൽ കാണുന്നുണ്ടെന്നും അവ ഫലിതപ്രിയന്മാരായ ചാക്കിയാരന്മാരിൽ ഒരാളേ പ്രയോഗിച്ചിരിക്കുകയുള്ളു എന്നും അവർ വാദിക്കുന്നു. ലീലാതിലകത്തിലേ ‘സന്ദർഭേ സംസ്കൃതീകൃതാ ച’ എന്ന സൂത്രംകൊണ്ടു ഫലിതത്തെ ഉദ്ദേശിച്ചല്ലാതേയും ഭാഷാപദങ്ങളെ സംസ്കൃതീകരിക്കാമെന്നു സിദ്ധിക്കുന്നതിനു പുറമേ, ചാക്കിയാന്മാർ മാത്രമല്ല അത്തരത്തിലുള്ള ശ്ലോകങ്ങൾ രചിച്ചിരുന്നതു് എന്നും നാം കണ്ടുകഴിഞ്ഞു. മരിച്ച ഭർത്താവിന്റെ പ്രണയസന്ദേശം ജീവിച്ചിരിക്കുന്ന ഭർത്താവിനെക്കൊണ്ടു രചിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നു തോന്നുന്നില്ല.
“കണ്ടോമല്ലോ തളിയിലിരുവൻകൂത്തു നാമന്റൊരിക്കാൽ
തൈവം കെട്ടോളൊരു തപതിയാൾ നങ്ങയാരെന്നെനോക്കി
അന്യാസങ്ഗാൽ കിമപി കലുഷാ പ്രാകൃതംകൊണ്ടവാദീൽ
പിന്നെക്കണ്ടീലണയ വിവശം വീർത്തുമണ്ടിൻറ നിന്നെ.”
എന്ന ശ്ലോകത്തെ ശരണീകരിച്ചാണു് മറ്റു ചിലർ കവിയും നായകനും ഒരാൾ തന്നെയെന്നും അതൊരു ചാക്കിയാർ തന്നെയായിരിക്കണമെന്നും അഭിപ്രായപ്പെടുന്നതു്. തപതീസംവരണം മൂന്നാമങ്കത്തിൽ സംവരണൻ ഉച്ചരിക്കുന്ന ഒരു വാക്യം തപതി അന്യസ്ത്രീയെ ഉദ്ദേശിച്ചാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു ഭാഗമുണ്ടു്. അപ്പോൾ ആത്മഗതമായി പറയേണ്ട ഒരു പ്രാകൃത വാക്യം തളിയിൽ ക്ഷേത്രത്തിൽ തപതിയുടെ വേഷം കെട്ടിയ നങ്ങിയാർ ഉച്ചരിക്കുമ്പോൾ സദസ്സിൽ സന്നിഹിതനായ സന്ദേശനായകനെ നോക്കി എന്നേ മേലുദ്ധരിച്ച ശ്ലോകത്തിൽ പ്രസ്താവിച്ചിട്ടുള്ളു. സന്ദേശത്തിലെ നായികയും നായകനും പ്രേക്ഷകന്മാർ മാത്രമാണു്: നടിയും നടനുമല്ല; അതാണു് ‘കണ്ടോമല്ലോ’ എന്ന വാക്കിൽനിന്നു ഗ്രഹിക്കേണ്ടതു്. അപ്പോൾ ‘എന്നെ നോക്കി’ എന്നു പറഞ്ഞാൽ അതിനു ‘ചാക്കിയാരെ നോക്കി, എന്ന അർത്ഥമില്ലെന്നു സിദ്ധിക്കുകയും അതോടുകൂടി പ്രസ്തുതവാദം നിരാധാരമായിത്തീരുകയും ചെയ്യുന്നു. (2) ചെറിയതിന്റെ ഭർത്താവോ?
കൊല്ലത്തു രവിവർമ്മ ചക്രവർത്തിയുടെ സദസ്സിൽ അനേകം വിദ്വാന്മാരായ കവികളുണ്ടായിരുന്നു എന്നും അവരിൽ ഒരാളായിരിക്കാം സന്ദേശകാരനെന്നും സന്ദേശഹരനായ ആദിത്യവർമ്മ മഹാരാജാവിനോടു് അടുത്തു പെരുമാറുന്നതുകൊണ്ടു് അദ്ദേഹം ഒരു നമ്പൂരിയാണെന്നു് അനുമാനിക്കാം എന്നും, അദ്ദേഹം ഉണ്ണുനീലിയുടെ തോഴിയായ ചെറിയതിന്റെയോ മറ്റോ ഭർത്താവായിരിക്കാമെന്നും, (II 32-ം 96-ം ശ്ലോകങ്ങൾ നോക്കുക) ആ സ്ത്രീയുടെ നിർബ്ബന്ധ പ്രകാരം “മാരജ്വരപരവശനായി, എന്നു വച്ചാൽ ഭാര്യ നിർബ്ബന്ധിക്കുന്നതിനെ ഉപേക്ഷിക്കുവാൻ ശക്തിയില്ലാത്തവനായിട്ടു് ഉണ്ണുനീലിയേയും ആ സ്ത്രീയുടെ ഭർത്താവിനേയും നായികാനായകന്മാരാക്കിക്കല്പിച്ചു് ഒരു സന്ദേശകാവ്യം സ്വഭാര്യയോടു പറയുന്ന നിലയിൽ നിർമ്മിക്കുകയാണു്” ചെയ്തിട്ടുള്ളതെന്നും, ചെറിയതോ മറ്റോ അങ്ങനെ നിർബ്ബന്ധിച്ചതു തദ്ദ്വാരാ പ്രസാദിപ്പിക്കാവുന്ന ഉണ്ണുനീലിയിൽനിന്നു സമ്മാനം വാങ്ങാമെന്നുള്ള ആഗ്രഹം നിമിത്തമാണെന്നും മറ്റൊരു പണ്ഡിതൻ പ്രസ്താവിക്കുന്നു. ഈ പ്രസ്താവനയ്ക്കു് ആസ്പദമായി അദ്ദേഹം ശരണീകരിക്കുന്നതു്,
“വെള്ളിക്കുൻറിന്നഭീഷ്ടം വെളുവെള വിളയിപ്പിക്കുമക്കീർത്തി പാർമേ
ലല്ലിത്താർമാതിനെക്കൊണ്ടയി വിളിപണിചെയ്യിക്കുമാസ്താം പ്രലാപഃ
ഇല്ലത്തിന്നുന്നതിം തേ വിതരതു നിതരാമാകയാലുണ്ണുനീലീ
ചൊല്ലിൻറേനെങ്കിൽ നീ കേട്ടരുളുക ദയിതേ! സൂക്തിരത്നം മദീയം”
എന്ന പീഠികയിലെ പഞ്ചമശ്ശോകമാണു്. ‘ഉണ്ണുനീലി നിന്റെ (അതായതു ചെറിയതിന്റേയോ മറ്റോ) ഇല്ലത്തിന്നു് ഉന്നതിയെ വിതരണം ചെയ്യട്ടെ’ എന്നാണു് അദ്ദേഹം അർത്ഥയോജന ചെയ്യുന്നതു്. ഈ പീഠിക പ്രസ്തുത കാവ്യനിർമ്മിതിയുടെ പ്രയോജനത്തെയാണു് വിശദീകരിക്കുന്നതു് എന്നു നാം ഓർമ്മിക്കണം. ഇങ്ങനെയൊരു രീതി ഇതരസന്ദേശകാരന്മാർ ആരും തന്നെ സ്വീകരിച്ചിട്ടുള്ളതല്ല. അതിലെ മൂന്നാമത്തെ ശ്ലോകത്തിലാണു് ‘മന്ദപ്രജ്ഞോപി മാരജ്വരപരവശനായ്ക്കോലിനേൻ ഞാനിദാനീം, കണ്ടിക്കാർക്കൂന്തൽ കാലിൽത്തടവിന മടവാർനായികാം വാഴ്ത്തുവാനായു്, മുണ്ടയ്ക്കൽക്കെൻറുമാക്കം കരുതിന മറിമാൻകണ്ണിയാമുണ്ണുനീലിം’ എന്ന വരികളുള്ളതു്. മാരജ്വരപരവശനായി കവി ഉണ്ണുനീലിയെ വാഴ്ത്തുവാൻ തുടങ്ങുന്നു എന്നാണല്ലോ ഈ വരികളിൽനിന്നു മനസ്സിലാകുന്നതു്. ‘തന്റെ ഭാര്യയുടെ നിർബ്ബന്ധം തിരസ്കരിക്കുവാൻ നിവൃത്തിയില്ലാത്തവൻ’ എന്നാണു് മാരജ്വപരവശൻ എന്ന പദത്തിന്റെ അർത്ഥമെന്നു പറഞ്ഞാൽ അതു നിരക്കുകയില്ല. പ്രിയതമയുടെ വിപ്രയോഗത്തിൽനിന്നു ജനിക്കുന്നതല്ലേ മാരജ്വരം? ‘വെള്ളിക്കുൻറിന്നഭീഷ്ടം’ എന്ന ശ്ലോകത്തിൽ യഥാശ്രുതമായി സ്ഫുരിക്കുന്ന അർത്ഥം “അല്ലയോ ഉണ്ണുനീലി, നിനക്കിപ്പോൾ ധാരാളം ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടു്; അതു സാരമുള്ളതല്ല: അതിനെക്കാൾ കാമ്യമാണു് കൈലാസതുല്യമായ കീർത്തി. ആ കീർത്തി നിന്റെ തറവാട്ടിനു് ഉന്നതിയെ നല്കട്ടെ. എന്റെ സൂക്തിരത്നത്തിൽനിന്നു വേണം ആ കീർത്തിയുണ്ടാവാൻ; അതുകൊണ്ടു് ആ സൂക്തിരത്നമാകുന്ന സന്ദേശം ഞാനിതാ രചിക്കുന്നു; നീ കേട്ടുകൊള്ളുക” എന്നാണെന്നുള്ളതിനു സംശയമില്ല. ‘ആസ്താം പ്രലാപഃ’ എന്നൊരു വാക്യം ‘വിളിപണിചെയ്യിക്കു’മെന്നും ‘ഇല്ലത്തിന്നുന്നതിംതേ വിതരതു’ എന്നുമുള്ള ഭാഗങ്ങളുടെ ഇടയിൽ കിടക്കുന്നു എന്നുള്ളതുകൊണ്ടു മേൽ വിവരിച്ച അർത്ഥത്തിനു മറവോ മങ്ങലോ ഉള്ളതായി അനുഭവപ്പെടുന്നുമില്ല.
നായകനും നായികയ്ക്കും മാത്രമറിയാവുന്ന അവരുടെ ചില ദാമ്പത്യജീവിതരഹസ്യങ്ങളെയാണല്ലോ ഉത്തരസന്ദേശത്തിലെ 94, 95, 96 ഈ ശ്ലോകങ്ങളിൽ ‘അടയാളങ്ങ’ളാക്കി കാണിച്ചിരിക്കുന്നതു്. അവ അവരിൽനിന്നു് അന്യനായ ഒരാൾക്കു് അറിവാൻ എങ്ങനെ സാധിക്കും? അതുകൊണ്ടു് നായകനും കവിയും ഒരാൾ തന്നെയെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ട ആവശ്യമേ കാണുന്നില്ല. (3) വടക്കുംകൂർ ഇളമുറത്തമ്പുരാൻ
സന്ദേശത്തിലെ നായകനും കവിയും ആയ സരസൻ വടക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാനെന്നാണു് എന്റെ അനുമാനം. ഉത്തരസന്ദേശത്തിലെ പ്രഥമശ്ലോകത്തിൽ കവി നാടുവാഴുന്ന മണികണ്ഠരാജാവിനെ ശ്രീരാമനായും, പൂർവ്വസന്ദേശത്തിലെ ദ്വിതീയശ്ലോകത്തിൽ തന്നെ ലക്ഷ്മണനായും ഉല്ലേഖനം ചെയ്തിരിക്കുന്നതു് ഇവിടെ ശ്രദ്ധേയമാണു്. ഒരു ഇളയതമ്പുരാന്റെ ദൗത്യംവഹിച്ചു തൃപ്പാപ്പൂർ സ്വരൂപത്തിലെ ആദിത്യവർമ്മ ഇളയതമ്പുരാൻ കടുത്തുരുത്തിയോളം പോയി അദ്ദേഹത്തിന്റെ പ്രിയതമയെ സമാശ്വസിപ്പിയ്ക്കുന്നതിൽ പലവിധത്തിലും അവർ സമസ്കന്ധന്മാരാകയാൽ അസ്വാഭാവികതയില്ല. അല്ലാതെ ഒരു ചാക്കിയാരുടേയോ ഒരു നമ്പൂരിയുടേയോ സന്ദേശവാഹിയായി ആദിത്യവർമ്മാവിന്റെ നിലയിലുള്ള ഒരാൾ ആ യാത്രചെയ്തു എന്നു വിചാരിക്കുന്നതു സമഞ്ജസമല്ല. പീഠികയിൽ ‘പൂണാരം മണികണ്ഠവെൺപലമഹീപാലൈക ചൂഡാമണേഃ’ എന്നൊരു വാചകം ഉണ്ണുനീലിയുടെ വിശേഷണമായുണ്ടു്. അതിനു ചിലർ മണികണ്ഠരാജാവു ഭരിച്ച വടക്കുംകൂർ രാജ്യത്തിനു് അലങ്കാരമായ നായിക എന്നർത്ഥം കല്പിക്കുന്നു. അതു ശരിയാണെന്നു തോന്നുന്നില്ല. ഉണ്ണുനീലി മണികണ്ഠന്റെ പുത്രിയായതിനാലായിരിക്കണം കവി ആ വിശേഷണം പ്രയോഗിച്ചതു്. നായകൻ ആ രാജാവിന്റെ അനന്തരവനുമായിരിക്കണം. ഉത്തരസന്ദേശത്തിലെ 23 മുതൽ 26 വരെയുള്ള ശ്ലോകങ്ങളിൽ കടുത്തുരുത്തിയിൽ ചെന്നാൽ സന്ദേശഹരൻ മണികണ്ഠനെ കാണണമെന്നും തന്റെ ‘നിനവു്’ അതായതു് ഇങ്ഗിതം അദ്ദേഹത്തെ അറിയിച്ചു് അനുമതി വാങ്ങി ഉണ്ണുനീലിയുടെ ഗൃഹത്തിൽ ചെല്ലണമെന്നും നായകൻ പറയുന്നതിൽ അത്തരത്തിലുള്ള ബന്ധത്തിനു വിപരീതമായി യാതൊരു പ്രസ്താവനയുമില്ല. [3] പ്രത്യുത നായകൻ എവിടെയെന്നറിയാതേയും പുത്രിയുടെ തീവ്രമായ ദുഃഖം കണ്ടും അസ്വസ്ഥഹൃദയനായിരിക്കുന്ന മണികണ്ഠനെ മുൻകൂട്ടി വൃത്താന്തം ധരിപ്പിക്കുന്നതു് ഏറ്റവും സമുചിതമാണു്. അല്ലെങ്കിൽത്തന്നെയും വേണാട്ടിലെ യുവരാജാവു വടക്കുംകൂറിൽ ചെന്നാൽ ആദ്യമായി കാണേണ്ടതു് അവിടത്തെ നാടുവാഴിയെത്തന്നെയാണല്ലോ. ഇതിൽ ആചാര ഭ്രംശം ഒന്നും ഉള്ളതായിക്കാണുന്നില്ല. ചിരികണ്ടൻ, കോതവർമ്മൻ ഇരവി മണികണ്ഠൻ, രാമവർമ്മൻ ഈ ഇളങ്കൂറു തമ്പുരാക്കന്മാർ ആദിത്യവർമ്മാവിനെക്കാണ്മാൻ വരുമെന്നു പറയുന്നുണ്ടെങ്കിലും അവർക്കും നായകനും തമ്മിലുള്ള ചാർച്ചയെപ്പറ്റി ഒന്നും സൂചിപ്പിക്കുന്നില്ല എന്നാണു് ഇവിടെയൊരു പൂർവ്വപക്ഷം. അതു സൂചിപ്പിക്കേണ്ട ആവശ്യം നായകനില്ലാത്തതുകൊണ്ടു് അങ്ങനെ ചെയ്തില്ലെന്നേ അതിനു സമാധാനം പറയേണ്ടതുള്ളു. ‘യൽ സത്യം തൽ ഭവതു പുണർതംനാൾ പിറന്നെങ്ങൾ കാന്തൻ’ എന്ന പദ്യത്തിന്നു നായകന്റെ ജന്മനക്ഷത്രം പുണർതമാണെന്നും നായകനും കവിയും ഒരാളാണെന്നും സിദ്ധിക്കുന്നു. (4) ഉപപതിയോ?
എന്നാൽ അദ്ദേഹം ഉണ്ണുനീലിയുടെ ഭർത്താവല്ല ഉപപതിയാകുവാനാണു് ന്യായമുള്ളതു് എന്നു വേറെ ചിലർ വാദിക്കുന്നു. ഇതു് ഒരു പ്രകാരത്തിലും സംഭവിക്കാവുന്നതല്ല. നായികയുടെ വിരഹവ്യഥയെ വർണ്ണിക്കുന്ന ഉത്തര സന്ദേശത്തിലെ 58 മുതൽ 71 വരെയുള്ള ശ്ലോകങ്ങൾ സൂക്ഷിച്ചുവായിച്ചാൽ ആ നായികയുടെ ചാരിത്രശുദ്ധിയെപ്പറ്റി അന്യഥാശങ്കയ്ക്കു് അവകാശമേ ഉണ്ടാകുന്നതല്ല. “നൽച്ചൊൽ കേൾക്കും തദനു കൊടി വൈപ്പിക്കുമോർക്കും നിമിത്താനത്യാവേശാൽ പണവുമരിയും ചേർത്തു നിത്യം തൊടീക്കും; തുമ്പപ്പൂവാൽ വിരഹദിവസാനെണ്ണുമീവണ്ണമെല്ലാമല്ലോ മല്ലാർകുഴലികളുടേ വേല കാന്തൻ പിരിഞ്ഞാൽ” മുതലായ പദ്യങ്ങൾ ജാരാസക്തയായ ഒരു യുവതിയുടെ അവസ്ഥയെയാണോ സൂചിപ്പിക്കുന്നതു്? ഭാര്യ അപ്രകാരം സ്വൈരിണിയാകുവാൻ തുടങ്ങിയാൽ ഭർത്താവു് ആ കാര്യമറിയുകയില്ലേ? നാടുവാഴിയായ മണികണ്ഠനുതന്നെ ആ അസതിയെക്കുറിച്ചു് എന്തഭിപ്രായമാണു് തോന്നുക? അങ്ങിനെയുള്ള ഒരു സ്ത്രീയുടെ സമീപത്തിൽ ആദിത്യ വർമ്മാവിനെപ്പോലെയുള്ള ഒരു രാജാവു പോകുകയോ അതിനു തന്റെ ജ്യേഷ്ഠന്റേയും മണികണ്ഠന്റേയും അനുവാദം ചോദിച്ചു വാങ്ങിക്കുകയോ ചെയ്യുമോ? ‘കോപി കാമീ ജഗാമ’ എന്നു പ്രഥമശ്ലോകത്തിൽ പറയുന്നുണ്ടെങ്കിൽ അതിൽനിന്നു നായകൻ ഉപപതിയാകുന്നതെങ്ങനെ? ‘കശ്ചിൽ കാന്താവിരഹഗുരുണാ’ എന്നു മേഘസന്ദേശത്തിലും ‘സൗധശൃങ്ഗേ കയോശ്ചിൽ’ എന്നു ശുകസന്ദേശത്തിലുമുള്ള പ്രസ്താവനകളിൽനിന്നു് അതു കവികൾ ആ വിഷയത്തിൽ സാധാരണമായി സ്വീകരിക്കുന്ന ശൈലിയാണെന്നു മനസ്സിലാക്കാവുന്നതാണു്.
“ശയ്യോപാന്തേ സലളിതമിരുന്നുണ്ണുനീലീമിരുത്തി
ക്കമ്രാകാരേ നിജകരതലേ കാന്തതൻ കയ്യുമേന്തി”
എന്നു കവി സന്ദേശഹരനോടു് ഉപദേശിക്കുന്നുണ്ടു്. ഇതിലും ചാരിത്രം ചോർന്നുപോകുന്നതിനുള്ള വിടവുകളൊന്നുമില്ല. സന്ദേശഹരനിൽ നായികയ്ക്കു പരിപൂർണ്ണമായ വിശ്വാസം ഉണ്ടാകുന്നതിനുവേണ്ടിയാണു് കവി ആ പരിപാടി ആചരിക്കുവാൻ നിർദ്ദേശിക്കുന്നതു്. (5) കാലം
ഉണ്ണുനീലിസന്ദേശത്തിന്റെ കാലം സന്ദേശഹരനായ ആദിത്യവർമ്മ മഹാരാജാവിന്റെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ടു്. കൊല്ലത്തെ വീരരവിവർമ്മചക്രവർത്തിയുടെ അനുജനാണു് സന്ദേശവാഹി എന്നു സങ്കല്പിച്ചുകൊണ്ടു കൊല്ലം 490-ാമാണ്ടു മേടമാസം 30-ാം൹ പുലർച്ചയ്ക്കാണു് സന്ദേശമെന്നു ചിലർ അഭിപ്രായപ്പെടുന്നു. കൊല്ലത്തു നാടുവാണിരുന്ന മറ്റൊരു രവിവർമ്മാവിന്റെ അനുജനാണു് അദ്ദേഹം എന്നു സങ്കല്പിച്ചുകൊണ്ടു് 549 കുംഭം 23-ാം൹ ഉദയാൽപരം ഏഴര നാഴികയും അശ്വതി നക്ഷത്രവും പഞ്ചമീതിഥിയും വ്യാഴാഴ്ചയും മേടം രാശിയും കർക്കിടകത്തിൽ വ്യാഴവും യോജിച്ചുവന്ന മുഹൂർത്തത്തിലാണു് ആദിത്യവർമ്മാവു സന്ദേശഹരമായി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടതെന്നു ഞാനും പറയുന്നു. (6) കൊല്ലം 490-ാമാണ്ടോ? 549-ാമാണ്ടോ?
എതിർപക്ഷക്കാരുടെ വാദമുഖങ്ങളെന്തെന്നു നോക്കാം. പൂർവസന്ദേശം 76–77 ഈ ശ്ലോകങ്ങൾ ഇവിടെ ഉദ്ധരിക്കേണ്ടിയിരിക്കുന്നു.
“അർത്ഥിശ്രേണിക്കഭിമതഫലം നല്കുവാൻ പാരിജാതം
വിദ്വൽപത്മാകരദിനകരം വിശ്വലോകൈകദീപം
മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
കറ്റക്കാർമൻപുരികുഴലിമാർമാരനെക്കാൺക പിന്നെ.
വേലപ്പെണ്ണിൻറഴകുപൊഴിയും കണ്ണനെപ്പോരിൽ മാറ്റാർ
മൂലത്തിന്റേ മുടിവിനൊരു മുക്കണ്ണനെപ്പുണ്യകീർത്തേ,
വേരിച്ചൊല്ലാർമനസിജ, നിനക്കണ്ണനെച്ചെൻറു നേരേ
കോരിക്കൈകൂപ്പുടനിരവിവർമ്മാഖ്യവേണാടർകോനേ.”
ഈ വർണ്ണനം വീരരവിവർമ്മ ചക്രവർത്തിയെപ്പറ്റിയാണെന്നത്രേ അവരുടെ പക്ഷം; സന്ദേശരചന അവരുടെ മതമനുസരിച്ചു് ക്രി. പി. 1315-ലുമാണു്. 1312-ാമാണ്ടിടയ്ക്കു തന്നെ അദ്ദേഹം ത്രിക്ഷത്രചൂഡാമണിയായി വേഗവതീതീരത്തിൽവച്ചു കിരീടധാരണം ചെയ്തു എന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. കേരളത്തിനു പുളകോൽപാദകമായ അദ്ദേഹത്തിന്റെ ആ അഭൗമാപദാനത്തെപ്പറ്റി കവി ഈ ശ്ലോകങ്ങളിൽ യാതൊന്നും സൂചിപ്പിക്കാത്തതെന്തു്? അദ്ദേഹത്തെത്തന്നെ ഒരു പണ്ഡിതനെന്നോ കവിയെന്നോ വർണ്ണിക്കാത്തതെന്തു്? ഏതു രാജാവിനേയും ദാതാവു്, വിദ്വൽപ്രിയൻ, വിശ്വപ്രകാശകൻ, വിക്രാന്തൻ, സമ്പൽസമൃദ്ധൻ, ശത്രുഹന്താവു് ഇങ്ങനെയെല്ലാം കവികൾക്കു പുകഴ്ത്താവുന്നതാണു്. സന്ദേശകാരൻ കായങ്കുളത്തു രവിവർമ്മരാജാവിനെ,
“കാണാംപിന്നെക്കമലവനിതാമാനനേ വാചി വാണീം
വാണ്മേൽ വീരശ്രിയമപി വഹിക്കിൻറ വിഖ്യാതകീർത്തിം
തൂണ്മേലുണ്ടാം നരഹരിനിഭം ചെൻറതിർപ്പോർക്കു നിത്യം
കാണ്മോർ കണ്ണിന്നമൃതകരനാമോടവന്നാടർകോനേ.”
എന്നു പ്രശംസിക്കുന്നില്ലേ? അതിൽനിന്നു പറയത്തക്ക വ്യത്യാസം കൊല്ലത്തേ രവിവർമ്മാവിനെപ്പറ്റിയുള്ള പ്രശസ്തിയിൽ കാണുന്നില്ലല്ലോ. അതുകൊണ്ടു കൊല്ലത്തെ ഒരു രവിവർമ്മാവിന്റെ അനുജൻ തന്നെയാണു് തൃപ്പാപ്പൂരെ ആദിത്യവർമ്മാവെങ്കിലും ആ രവിവർമ്മാവു് അന്യനായിരിക്കണമെന്നാണു് എന്റെ അഭിപ്രായം. പണ്ഡിതശ്രേഷ്ഠനായ പി. കെ. നാരായണപിള്ളയും ഉണ്ണുനീലിസന്ദേശത്തിൽ സ്മൃതനായ കൊല്ലത്തേ രവിവർമ്മമഹാരാജാവു് “കാഞ്ചീപുരം ആക്രമിച്ച രവിവർമ്മചക്രവർത്തിയാണെന്നു വിചാരിക്കുവാൻ തരമില്ല; വേറെയൊരു ഇരവിവർമ്മൻ ആയിരിക്കണമെന്നു വിചാരിക്കേണ്ടതാകുന്നു” എന്നു ‘സഹൃദയാ’ മാസികയിൽ തന്റെ പക്ഷം അവതരിപ്പിച്ചിട്ടുണ്ടു്. (7) ഏതു് ആദിത്യവർമ്മാ?
1315-ാമാണ്ടിടയ്ക്കു് ഒരു ആദിത്യവർമ്മാവുണ്ടായിരുന്നതായി ഞാൻ സമ്മതിക്കുന്നു. അദ്ദേഹത്തിനാണു് കൊല്ലം 505-ൽ വൈക്കംക്ഷേത്രത്തിലെ വലിയ കോയിമ്മസ്ഥാനം ലഭിച്ചതെന്നു ഞാൻ ആ ക്ഷേത്രത്തിലെ ഗ്രന്ഥവരി പരിശോധിച്ചതിൽ കാണുന്നു. എന്നാൽ അദ്ദേഹത്തിനു സന്ദേശത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ‘സർവാങ്ഗനാഥൻ’ എന്നൊരു ബിരുദം ഉണ്ടായിരുന്നതിനു ലക്ഷ്യമൊന്നുമില്ല. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മതില്ക്കകത്തുള്ള കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ വടക്കേ ഭിത്തിയിലും തെക്കേ ഭിത്തിയിലും ഓരോ ശിലാരേഖയുണ്ടു്. ആദ്യത്തേ രേഖയിൽ സർവാങ്ഗനാഥൻ എന്നൊരു രാജാവു് (അബ്ദേ ച ചോളപ്രിയേ) ശകാബ്ദം 1296-ൽ അതായതു് ക്രി. പി. 1374 ഒക്ടോബർ 10-ാം൹ക്കും 1375 മാർച്ചു് 26-ാം൹ക്കുമിടയ്ക്കു ശ്രീകൃഷ്ണനു് ഒരു ഗോശാലയും, ദീപഗൃഹവും മണ്ഡപവും ‘സമകരോൽ’ (സംസ്കരിച്ചു) അതായതു് അഴിച്ചു പണിയിച്ചു എന്നു പറയുന്നു. രണ്ടാമത്തേതിൽ അതേ ഗോശാലയും ദീപഗൃഹവും മണ്ഡപവും ആദിത്യവർമ്മാവെന്നൊരു രാജാവു് (കൃതവാൻ നവത്വം) നവീകരിച്ചതായും പറയുന്നു. ‘സമകരോൽ’ എന്നും ‘കൃതവാൻ നവത്വം’ എന്നും ഉള്ള പദങ്ങൾക്കു് അർത്ഥവ്യത്യാസമില്ല. ചിലർ ശഠിയ്ക്കുന്നതുപോലെ ആ രണ്ടു സർവാങ്ഗനാഥന്മാരും രണ്ടാണെന്നു തൽകാലം വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും അവരിൽ പ്രാചീനൻ 1374–1375-ലെ സർവാങ്ഗനാഥനാണെന്നു സമ്മതിക്കാതെ പോംവഴിയില്ല. 1315-ാമാണ്ടിടയ്ക്കു സമ്യക്കായ് നിർമ്മിച്ച ഗോശാലയും മറ്റും 1375-ൽ പുതുക്കിപ്പണിയേണ്ട ആവശ്യം നേരിടുന്നതുമല്ല. ആ വാദംകൊണ്ടു് ഏതായാലും 1315-ൽ ജീവിച്ചിരുന്ന ആദിത്യവർമ്മാവു സർവാങ്ഗനാഥനാണെന്നു വരികയില്ലല്ലോ. മൂന്നാമതായി ഇവിടെ സ്മരിക്കേണ്ട ഒരു ശിലാരേഖ വടശ്ശേരി കൃഷ്ണൻകോവിലിലുള്ളതാണു്. അതിൽ ആദിത്യവർമ്മാവിനു സർവാങ്ഗനാഥബിരുദം സിദ്ധിക്കുന്നതിന്നുള്ള കാരണങ്ങളെ വിവരിച്ചിരിയ്ക്കുന്നു. അതിലെ
“ശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണഗുരുസ്സാഹിത്യ സങ്ഗീതയോഃ
സ്മൃത്യാർത്ഥാത്മപുരാണശാസ്ത്രനിഗമാൻ ജാനേ പ്രമാണാന്യപി
ഷട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണശ്ശോഭേ കലാനാം കുലാ
ന്യഭ്യസ്യേ യുധി ഭൂപതീംശ്ച വിജയേ സർവാങ്ഗ നാഥോസ്മ്യതഃ
സാഹിത്യേ നിപുണാഃ കേചിൽ; കേചിച്ചാസ്ത്രേ ച കോവിദാഃ;
കേചിദ്ഗീതേ കൃതാഭ്യാസാഃ; കേചിച്ഛസ്ത്രേ കൃതശ്രമാഃ;
ആദിത്യവർമ്മൻ, ഭവതസ്സാമ്യമിച്ഛന്തി തേ കഥം
പാരംഗതേന വിദ്യാനാമേകാം വിദ്യാം സമാശ്രിതാഃ?”
എന്നീ ശ്ലോകങ്ങൾ പ്രകൃതത്തിൽ നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നു. 1374-ലെ സർവാങ്ഗനാഥൻ തന്നെയായിരിക്കണം ഈ ആദിത്യവർമ്മസർവാങ്ഗനാഥനും. 1372-ൽ അദ്ദേഹത്തെ പരാമർശിച്ചു് ആ ക്ഷേത്രത്തിൽത്തന്നെ കൊത്തീട്ടുള്ള നാലാമത്തെ ഒരു ശിലാരേഖയുമുണ്ടു്. പൂർവസന്ദേശം 15 മുതൽ 22 വരെയുള്ള ശ്ലോകങ്ങളും അവയിൽ പ്രത്യേകിച്ചു് ‘ആറല്ലോ ചൊല്ലമരസരണൗ’ ‘രാജ്യാനാമങ്ങിനിയ പതിനെട്ടിന്നും’ ‘ശൗണ്ഡീവേണു’ ഈ മൂന്നു പദ്യങ്ങളും അദ്ദേഹത്തിന്റെ സർവാങ്ഗനാഥത്വത്തെ ഈ ശിലാരേഖയിലെന്നപോലെതന്നെ ഉപപാദിക്കുന്നു. അതു നോക്കിയാലും സന്ദേശഹരൻ 1374-നു ഇടയ്ക്കു ജീവിച്ചിരുന്നിരിയ്ക്കണമെന്നാണു് വന്നുകൂടുന്നതു്. അദ്ദേഹത്തെസ്സംബന്ധിച്ചുള്ള രേഖകൾ ക്രി. പി. 1366 മുതൽ 1389 വരെ കാണുന്നു. അദ്ദേഹം യുവരാജാവായിരുന്നപ്പോൾ കൊല്ലത്തു് ഒരു രവിവർമ്മാവു് രാജ്യഭാരം ചെയ്തിരുന്നു. 584 കന്നി 10-ാം൹യിലെ ഒരു ശിലാരേഖ ആ രവിവർമ്മാവിന്റെ വകയായി തെക്കൻ തിരുവിതാങ്കൂറിൽ തിരുവിടക്കോട്ടു ക്ഷേത്രത്തിലുണ്ടു്. ആദിത്യവർമ്മാവിനു തൃപ്പാപ്പൂർമൂപ്പു് (പത്മനാഭ ക്ഷേത്രത്തിലധികാരം) കിട്ടിയതു് 541-ലാണെന്നു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ റിക്കാർഡുകളിൽനിന്നു വെളിപ്പെടുന്നു. അദ്ദേഹം ഒരു ശ്രീകൃഷ്ണഭക്തനായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ രേഖകൾ വേണാട്ടിലെ രണ്ടു പ്രധാന കൃഷ്ണ ക്ഷേത്രങ്ങളിൽ കാണുന്നതിനുപുറമേ സന്ദേശത്തിലെ “ഊയൽപ്പൂമെത്തയിൽ മരുവുമക്കണ്ണനാമുണ്ണിതന്നെ” എന്ന ശ്ലോകവും തെഴിവാണു്. കവി അദ്ദേഹത്തെ ‘സങ്ഗ്രാമധീര’ ബിരുദം കൊണ്ടും അഭിസംബോധനം ചെയ്യുന്നുണ്ടു്. ആ ബിരുദം രവിവർമ്മ ചക്രവർത്തിയ്ക്കുണ്ടായിരുന്നു എന്നു നമുക്കറിയാം. ജ്യേഷ്ഠനും അനുജനും ഒരേ ബിരുദം സ്വീകരിയ്ക്കുക എന്നുള്ളതു സാധാരണമല്ല; പ്രത്യുത 1374 ഇടയ്ക്കു ജീവിച്ചിരുന്ന യുദ്ധവിദഗ്ദ്ധനായ ആദിത്യവർമ്മാവു് പ്രഖ്യാതനായ അദ്ദേഹത്തിന്റെ ഒരു പൂർവപുരുഷൻ വഹിച്ചിരുന്ന ബിരുദത്താൽ വിദിതനായിത്തീർന്നതിൽ അനൗചിത്യവുമില്ല. (8) തുലുക്കൻപട
ഉണ്ണൂനീലിസന്ദേശത്തിൽ
“വ്യായാമംകൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
പ്രാണാപായം കരുതിന തുലിക്കൻപടക്കോപ്പിനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തുചെൻറു്.”
എന്നൊരു ശ്ലോകം നായകൻ ആദിത്യവർമ്മാവിനോടു് പറയുന്നതായുണ്ടു്. അത്ര വളരെ അധികം മഹമ്മദീയരെ അദ്ദേഹം യുദ്ധത്തിൽ തോല്പിച്ചു എന്നാണല്ലോ കവിയുടെ വിവക്ഷ. സദാ അദ്ദേഹം യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും
“എണ്ണിക്കൊള്ളാം പടയിലെഴുനള്ളത്തു കൊല്ലത്തുനിന്റോ?
കണ്ണിൽക്കൂടാതടയരുടൽ കൂറാളി തോവാളനിന്റോ?”
എന്ന പ്രസ്താവനയിൽനിന്നു നാമറിയുന്നു. ആദിത്യവർമ്മാവു് ഏതു കാലത്തെ മഹമ്മദീയരുമായാണു് യുദ്ധം ചെയ്തതു്? ചില പണ്ഡിതന്മാർ മാലിൿ കാഫറുടെ സൈന്യത്തോടാണെന്നു് ഊഹിച്ചു കൊല്ലം 490-ലാണു് സന്ദേശനിർമ്മിതി എന്നതിനു് അതിനേയും ഒരവലംബമായി കരുതുന്നു. ക്രി. പി. 1311 ഏപ്രിൽമാസത്തിലാണു് മാലിൿ കാഫർ മധുര കീഴടക്കിയതു്. അതാണു് ദ്രാവിഡദേശത്തിൽ എത്തിയ ആദ്യത്തെ മഹമ്മദീയസേന. ആ സേനാനി അവിടെനിന്നു രാമേശ്വരത്തേയ്ക്കു പോയി ആ ക്ഷേത്രം കൊള്ളയിടുകയും 1312 ആരംഭത്തിൽ ഡൽഹിയ്ക്കു തിരിയെ പോകുകയും ചെയ്തു. അദ്ദേഹം ഏതാനും മഹമ്മദീയരെ സുന്ദരപാണ്ഡ്യനു സഹായമായി മധുരയിൽ പാർപ്പിച്ചിരുന്നിരിക്കാമെങ്കിലും വലിയ ഒരു തുലുക്കൻപട അന്നവിടെ ഉണ്ടായിരുന്നില്ലെന്നുള്ളതു നിശ്ചയമാണു്. 1318-ലാണു് പിന്നത്തെ മഹമ്മദീയാക്രമണം. 1335-ൽ മാത്രമേ മധുരയിൽ ഒരു മഹമ്മദീയ രാജവംശം സ്ഥാപിതമായുള്ളു. 1364-നു മുമ്പു വിജയനഗരരാജകുമാരനായ ദ്വിതീയവീരകമ്പണൻ ആ വംശത്തെ അധഃപതിപ്പിക്കുകയും 1378-ൽ അതു നാമാവശേഷമാകുകയും ചെയ്തു. മാലിൿ കാഫറെ രവിവർമ്മചക്രവർത്തിയോ ആദിത്യവർമ്മാവോ തോൽപ്പിച്ചു എന്നു സ്ഥാപിക്കുവാൻ യാതൊരു രേഖയുമില്ല. അങ്ങനെ വല്ലതും നടന്നിരുന്നു എങ്കിൽ അതു് അദ്ദേഹത്തിന്റെ ‘ചന്ദ്രകുലമങ്ഗലപ്രദീപ’ ഇത്യാദി പ്രശസ്തിമാലയിൽ നടുനായകംപോലെ ഘടിപ്പിക്കപ്പെടുകയില്ലായിരുന്നുവോ? രവിവർമ്മാവിന്റെ ഛത്രച്ഛായയിലല്ലാതെ ആദിത്യവർമ്മാവു് പൊരുതിയിരിക്കുവാൻ ന്യായവുമില്ല. അതുകൊണ്ടു് അക്കാലത്തെ യുദ്ധത്തെപ്പറ്റിയൊന്നുമല്ല സന്ദേശത്തിൽ പ്രസ്താവിക്കുന്നതെന്നു് ഉദ്ദേശിക്കേണ്ടിയിരിക്കുന്നു. പ്രത്യുത മഹമ്മദീയരാജവംശം മധുരയിൽ സ്ഥാപിതമായതിനുമേൽ ആ വംശം തിരുനെൽവേലി പിടിച്ചടക്കുകയും അപ്പോൾ മഹമ്മദീയർക്കും വേണാട്ടു രാജാക്കന്മാർക്കും നിത്യകലഹം സംഭവിക്കുകയും ചെയ്തു. ആ കലഹത്തിൽ തോവാളയ്ക്കു കിഴക്കും മറ്റും വച്ചു് ആദിത്യവർമ്മാവിനു മഹമ്മദീയരെ വധിക്കേണ്ടിവരികയും 1364-നുമേൽ അതിനുള്ള സൌകര്യം വർദ്ധിക്കുകയും ചെയ്തിരിക്കണം. അക്കാലത്തുള്ള യുദ്ധങ്ങളെപ്പറ്റിയാണു് സന്ദേശത്തിൽ പ്രതിപാദിക്കുന്നതു്. (9) ജ്യോതിഷസംബന്ധമായ ലക്ഷ്യം
ഉണ്ണുനീലിസന്ദേശത്തിൽ
“അഞ്ചാം പക്കം വരമിതു തുലോം വാരവും വീരമൗലേ
നാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്;
മേടം വേണാടരിൽ മകുടമേ രാശിയും വാഗധീശൻ
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗഃ.”(1-35)
എന്നൊരു ശ്ലോകമുണ്ടു്. ‘നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്’ എന്ന ഭാഗത്തിനു വിഷ്ണുദേവതാത്മകമായ തിരുവോണത്തിന്നു മുമ്പിലത്തെ നക്ഷത്രമായ ഉത്രാടം എന്നു ചിലർ അർത്ഥം കല്പിക്കുന്നു. അതു തീരെ യോജിക്കുന്നില്ല. ‘നളിനവനിതയ്ക്കമ്പനേ’ എന്ന പദം സംബോധനപ്രഥമയായല്ലാതെ ഗ്രഹിക്കുവാൻ നിവൃത്തിയില്ല. ‘കാൺമൂ പിന്നെക്കമലവനിതയ്ക്കമ്പനേ’ എന്നു കവി വേറെയൊരു ശ്ലോകത്തിലും അത്തരത്തിൽ സന്ദേശഹരനെ സംബോധനം ചെയ്യുന്നുണ്ടു്. അതിനാൽ ‘മുമ്പിലേതു്’ എന്ന പദംകൊണ്ടു നിർദ്ദേശിക്കേണ്ടതു് അശ്വതി നക്ഷത്രത്തെത്തന്നെയാണു്; ഉത്രാടത്തെയല്ല. ഇനി ഉത്രാടം നാളെന്നു സങ്കല്പിച്ചാൽ അന്നു കൃഷ്ണപഞ്ചമിയാണു് വരുന്നതു്. സന്ധ്യയ്ക്കു ചന്ദ്രനുദിക്കുന്നതായി കവി “അപ്പോഴുദ്യത്കുളിർ മതിമുഖീ” (1–87) എന്ന ശ്ലോകത്തിൽ വർണ്ണിക്കുകയും ചെയ്യുന്നു. കൃഷ്ണപഞ്ചമിയിൽ അങ്ങനെയൊരു സംഭവത്തിനു പ്രസക്തിയില്ലല്ലോ. വേറേയും ചില ആക്ഷേപങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടു് ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ‘490 മേടം 30-ാം൹ 17 വിനാഴികയോളമേ മേടം രാശിയുള്ളു; അന്നു് ഉദയാൽപരം 4 നാഴിക 48 വിനാഴിക ചതുർത്ഥിയാണു്; 49 നാഴിക 12 വിനാഴിക പൂരാടം നക്ഷത്രമാണു്; ‘ആഴ്ച മാത്രം വ്യാഴാഴ്ച തന്നെ’ എന്നു പറയുന്നു. എന്റെ കാലഗണനയിലും അവർ ചില അനുപപത്തികൾ എടുത്തുകാണിക്കുന്നുണ്ടു്. ഞാൻ സൂചിപ്പിച്ച 549 കുംഭം 23-ാം൹ വ്യാഴാഴ്ചയും അശ്വതി നക്ഷത്രവും തന്നെയെങ്കിലും അന്നു് 31 നാഴികയും 48 വിനാഴികയും ചതുർത്ഥിയാണെന്നും കുംഭമാസത്തിൽ വസന്തം വരികയില്ലെന്നും പ്രഭാതമല്ലാതെ ഏഴര നാഴിക കഴിഞ്ഞുള്ള സമയമല്ല യാത്രാമുഹൂർത്തമായി വർണ്ണിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അന്നു പഞ്ചമി തന്നെയെന്നാണു് ചില ജ്യോത്സ്യന്മാർ എന്നെ മനസ്സിലാക്കീട്ടുള്ളതു്. അതിനാൽ അക്കാര്യത്തിൽ നിഷ്കൃഷ്ടമായ ഒരു പുനർഗ്ഗണനം വേണമെന്നു ഞാൻ കേരളത്തിലെ ജ്യോത്സ്യന്മാരോടു് അപേക്ഷിക്കുന്നു. മറ്റുള്ള രണ്ടു് ആക്ഷേപങ്ങൾക്കും എനിക്കു പര്യാപ്തമായ സമാധാനമുണ്ടു്. “ഗ്രീഷ്മോ മേഷവൃഷൗ പ്രോക്തഃ പ്രാവൃൺമിഥുന കർക്കടൗ സിംഹകന്യേ സ്മൃതാ വർഷാ തുലാവൃശ്ചികയോശ്ശരൽ ധനുഗ്രാഹൗ ച ഹേമന്തോ വസന്തഃ കുംഭമീനയോഃ” എന്നു ഭാവപ്രകാശമെന്ന വൈദ്യഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ പക്ഷമനുസരിച്ചു പ്രാവൃട്ടെന്നും വർഷമെന്നും രണ്ടു് ഋതുക്കളുള്ളതിനു പുറമേ ഹേമന്തത്തിൽനിന്നു വ്യതിരിക്തമായി ശിശിരമെന്നൊരു ഋതുവില്ലാത്തതുമാണു്. ‘ഗങ്ഗായാദക്ഷിണേ ദേശേ വൃഷ്ടേർബഹുലഭാവതഃ’ അതായതു് ഗങ്ഗാ നദിക്കു തെക്കുള്ള ദേശങ്ങളിൽ വൃഷ്ടിബാഹുല്യം നിമിത്തമാണു് മഹർഷിമാർ അങ്ങനെ ഋതുക്കളെ കല്പിക്കുന്നതെന്നും ഭാവപ്രകാശകാരൻ പറയുന്നു. തമിഴിൽ ‘വേനിൽ’ (വേനൽ) എന്ന പദത്തിനു വസന്തമെന്നും അർത്ഥമുണ്ടു്. ഏതായാലും അദ്ദേഹത്തിന്റെ മതത്തിൽ ഗങ്ഗയ്ക്കു തെക്കുള്ള ദേശങ്ങളിൽ വസന്തർത്തുവിൽ പെട്ടതാണു് കുംഭമാസം. നായകൻ ആദിത്യവർമ്മാവിന്റെ കോവിലെഴുന്നള്ളത്തു സമയത്താണല്ലോ അദ്ദേഹത്തെ കണ്ടുമുട്ടുന്നതു്; അതു് ഏകദേശം ഒൻപതു മണിയോടടുപ്പിച്ചായിരിക്കാനാണു് ഇടയുള്ളതു്. ആറുമണിയോടല്ല. പിന്നെയും പൂർവസന്ദേശം 57-ാം ശ്ലോകത്തിൽ നായകൻ ‘നിൻവിയൻ പേരാളും കാളീപിതരം’ എന്നു് ഒരു ശിവനെ ഉദ്ദേശിച്ചു പറയുന്നുണ്ടു്. അതു് ഏതു ക്ഷേത്രത്തിലെ ശിവനാണു്? തൃപ്പാപ്പൂരെയാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. വിയൻപേരെന്നാൽ വിശിഷ്ടമായ നാമമെന്നാണർത്ഥം; സ്ഥാനപ്പേരെന്നല്ല. അതുകൊണ്ടു തൃപ്പാപ്പൂരല്ല ഉദയാതിച്ചപുരമാണു് പ്രസ്തുത ക്ഷേത്രമെന്നു് എനിക്കു തോന്നുന്നു. അതിനു മതിലകത്തുനിന്നു മൂന്നു നാഴികയേ ദൂരമുള്ളു. അവിടെ സന്ദേശഹരൻ എത്തുമ്പോൾ ഉച്ചപ്പൂജയ്ക്കു കാലമാകുന്നു. ആ സ്ഥലത്തുനിന്നു് അമറേത്തു കഴിച്ചുകൊണ്ടാണു് വടക്കോട്ടേയ്ക്കു് അദ്ദേഹം യാത്ര തുടരുന്നതും. അല്ല, തൃപ്പാപ്പൂർ തന്നെയാണെങ്കിലും ആ സ്ഥലത്തേയ്ക്കും ആറു നാഴികയ്ക്കുമേൽ ദൂരമില്ല. ഇതുകൊണ്ടെല്ലാം പ്രഭാതത്തിലല്ല അദ്ദേഹത്തെ നായകൻ അമ്പലത്തിൽവച്ചു കണ്ടതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. പ്രഭാതത്തിൽ ദൂതൻ പുറപ്പെട്ടിരുന്നു എങ്കിൽ മദ്ധ്യാഹ്നഭക്ഷണത്തിനു കഴക്കൂട്ടത്തെങ്കിലും എത്താമായിരുന്നു. ഞാൻ മുൻപു നിർദ്ദേശിച്ച ദൈവജ്ഞന്മാർ കൊല്ലം 466-മേടം 11-ാം൹ വ്യാഴാഴ്ച മകയിരം നക്ഷത്രവും പഞ്ചമിയും വരുന്നു എന്നും അന്നു കാമാഖ്യയോഗമുണ്ടെന്നും ‘ഭൂതികാമം’ എന്നൊരു യോഗത്തെപ്പറ്റി ജ്യോത്സ്യന്മാർക്കറിവില്ലാത്തതിനാൽ ‘ഭൂതി’ എന്നാണോ ശരിയായ പാഠമെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും വാദിക്കുന്നു. ‘ഭൂതികാമാഖ്യയോഗഃ’ എന്നേ ഗ്രന്ഥങ്ങളിൽ കാണുന്നുള്ളു. അതുപോകട്ടെ. ‘നാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്’ അഞ്ചാം പക്കം എന്നതിനോടു ചേർത്തന്വയിച്ചു് അഞ്ചാം നക്ഷത്രമായ മകയിരമാണു് കവിയുടെ വിവക്ഷ എന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും ക്രി. പി. 1291-ാമാണ്ടു തുലുക്കൻപട എന്നൊന്നിന്റെ പ്രസക്തിയേ ദക്ഷിണാപഥത്തിൽ ഇല്ലായിരുന്നതിനാൽ അവരുടെ കാലഗണന പ്രകൃതത്തിൽ യോജിക്കുന്നില്ല എന്നു ഖണ്ഡിച്ചു തന്നെ പറയാവുന്നതാണു്. അക്കാലത്തു് കേവലം കച്ചവടക്കാരായ മഹമ്മദീയർ മാത്രമേ പാണ്ഡ്യചോളരാജ്യങ്ങളിൽ ഉണ്ടായിരുന്നുള്ളു. ആകെക്കൂടി നായികയായ ഉണ്ണുനീലി വടക്കുംകൂർ രാജാവായ മണികണ്ഠന്റെ പുത്രിയായിരുന്നു എന്നും ആ മഹിളാമണിയുടെ ഭർത്താവു് പൂരാടം നാളിൽ ജനിച്ച ആ രാജവംശത്തിലെ ഒരിളമുറത്തമ്പുരാനായിരുന്നുവെന്നും അദ്ദേഹം തന്നെയാണു് നായകനും കവിയും എന്നും സന്ദേശത്തിന്റെ കാലം കൊല്ലം 549 കുംഭം 23-ാം൹യാണെന്നുമുള്ള എന്റെ അഭിപ്രായം ഭേദപ്പെടുത്തുന്നതിനു ഞാൻ ഏതാവൽപര്യന്തം യാതൊരു കാരണവും കാണുന്നില്ല. ഈ വിഷയത്തെപ്പറ്റി ഇത്ര ദീർഘമായി ചർച്ച ചെയ്യേണ്ടിവന്നതു പലരും പലവിധത്തിലുള്ള മതങ്ങൾ ഏതൽസംബന്ധമായി ആവിഷ്കരിച്ചിട്ടുള്ളതുകൊണ്ടാകുന്നു. (10) വിഷയം
കടുത്തുരുത്തിയിൽ നായകൻ നായികയുമായി ഉറങ്ങുമ്പോൾ ഒരു നാൾ രാത്രി അദ്ദേഹത്തെ ഒരു യക്ഷി എടുത്തുകൊണ്ടു തെക്കോട്ടേക്കു പോയി. തിരുവനന്തപുരത്തെത്തിയ സമയത്തു് നായകൻ ഉണർന്നു നരസിംഹമന്ത്രം ജപിക്കുകയും ഉടൻതന്നെ അവൾ അദ്ദേഹത്തെ വിട്ടു് ഓടിക്കളയുകയും ചെയ്തു. അപ്പോൾ പ്രഭാതമായിരുന്നു സമയം. ശ്രീപത്മനാഭസ്വാമിയെ വന്ദികൾ പള്ളിയുണർത്തുന്ന ഗാനങ്ങൾ കേട്ടു സ്ഥലമേതെന്നു മനസ്സിലായി. നായികയുമായി വേർപിരിഞ്ഞ ദുഃഖം നിമിത്തം പരവശനായ നായകൻ ഭാഗ്യവശാൽ തന്റെ വയസ്യനായ കൊല്ലത്തെ ആദിത്യവർമ്മ ഇളയതമ്പുരാനെ ശ്രീപത്മനാഭക്ഷേത്രത്തിൽവച്ചു കണ്ടു. അദ്ദേഹത്തിനു തൃപ്പാപ്പൂർ മൂപ്പെന്ന നിലയിൽ തിരുവനന്തപുരത്തു കൂടെക്കൂടെ പോകേണ്ട ആവശ്യമുണ്ടായിരുന്നു; അപ്പോൾ പോയതു സ്വാമിദർശനത്തിനായിരുന്നു. ആ ഘട്ടത്തിൽ നായകൻ തന്റെ സങ്കടം അദ്ദേഹത്തെ അറിയിക്കുകയും തനിക്കു് ഒരു പക്ഷം കഴിഞ്ഞു മാത്രമേ അവിടം വിട്ടുപോകുവാനുള്ള സ്വാസ്ഥ്യം ലഭിക്കുകയുള്ളു എന്നുള്ളതിനാൽ നായികയോടു് തന്റെ അവസ്ഥ നിവേദനം ചെയ്യുവാൻ സന്ദേശഹരനാകണമെന്നു് അദ്ദേഹത്തോടു പ്രാർത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള പല സ്ഥലങ്ങളേയും ക്ഷേത്രങ്ങളേയും രാജാക്കന്മാരേയും സുന്ദരിമാരേയും വർണ്ണിക്കുവാൻ കവി സന്ദേശദ്വാരാ ഒരു നല്ല അവസരമുണ്ടാക്കുകയും ആ അവസരത്തെ വിജയപ്രദമാകത്തക്കവിധത്തിൽ വിനിയോഗിക്കുകയും ചെയ്യുന്നു. സന്ദേശഹരന്റെ യാത്ര രാജോചിതമായ വിധത്തിൽ ‘തണ്ടിലേറിച്ചെമ്പൊൽക്കാളം തെളുതെളെ മുതിർന്നംബരമ്മേൽ മുഴങ്ങേ, വൻപുറ്റീടും കുട തഴചുഴൻറു്’ ആണെന്നു പൂർവ്വസന്ദേശം 123-ാം ശ്ലോകത്തിൽനിന്നു കാണാം. മൂന്നു ദിവസംകൊണ്ടാണു് തിരുവനന്തപുരത്തു നിന്നു കടുത്തുരുത്തിയിൽ ചെന്നുചേരേണ്ടതു്. ഒന്നാം ദിവസം തിരുവനന്തപുരത്തു നിന്നു തിരിച്ചു കൊല്ലത്തു ചെല്ലുന്നു; രണ്ടാം ദിവസം രാത്രിയിൽ താമസിക്കുന്നതു കായങ്കുളത്തു രാജാവിന്റെ രാജധാനിയിൽ കരിപ്പൂക്കുളത്താണു്; മൂന്നാംദിവസം സന്ധ്യയ്ക്കു കടുത്തുരുത്തിയിലെത്തുന്നു. വഴിക്കു തൃപ്പാപ്പുർ, മുതലപ്പൊഴി, പുത്തിടം, വർക്കല, കൊല്ലം പുതിയപൊഴി (നീണ്ടകര അഴിയോ?), പന്മന, മറ്റം, കണ്ടിയൂർ, തട്ടാരമ്പലം, ചെന്നിത്തല, തൃക്കുറട്ടി, പനയന്നാർകാവു്, ആലൻതുരുത്തി, തിരുവല്ലാ, കരിയനാട്ടുകാവു്, മുത്തൂറ്റു്, നാലുകോടി, തൃക്കൊടിത്താനം, തെക്കിൻകൂറു്, മണികണ്ഠപുരം, തിരുവഞ്ചപ്പുഴ, ഏറ്റുമാന്നൂർ മുതലായ സ്ഥലങ്ങളെപ്പറ്റി പ്രസ്താവമുണ്ടു്. പുത്തിടം, കൊല്ലം, കരിയനാട്ടുകാവു് ഇവിടങ്ങളിലെ അങ്ങാടികളെപ്പറ്റിയുള്ള വർണ്ണന ഉജ്വലമാണു്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ശ്രീപത്മനാഭൻ, നരസിംഹമൂർത്തി, വേദവ്യാസൻ, ശ്രീരാമൻ, ലക്ഷ്മണൻ, ഹനൂമാൻ, ഉണ്ണിക്കൃഷ്ണൻ, ശാസ്താവു്, തിരുവാമ്പാടി കൃഷ്ണൻ, ക്ഷേത്രപാലൻ ഈ വിഗ്രഹങ്ങൾക്കുപുറമേ പാൽക്കുളങ്ങര ദുർഗ്ഗ, വർക്കല ജനാർദ്ദനൻ, കൊല്ലത്തു മൂരിത്തിട്ടഗണപതി, പനങ്ങാവിലു് ഭദ്രകാളി, ആതിച്ചപുരത്തമ്മൻ, പന്മന സുബ്രഹ്മണ്യൻ, കണ്ടിയൂർ ശിവൻ, തൃക്കുറട്ടി ശിവൻ, പനയന്നാർകാവു ഭദ്രകാളി, തിരുവല്ലാ വിഷ്ണു, തൃക്കൊടിത്താനത്തു വിഷ്ണു, മണികണ്ഠപുരത്തു കൃഷ്ണൻ, ഏറ്റുമാനൂർ ശിവൻ, കോതപുരത്തു കൃഷ്ണൻ, തളിയിൽ ശിവൻ, മുതലായ ദേവന്മാരേയും യഥാവകാശം സ്തുതിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടു്. രാജാക്കന്മാരിൽ കൊല്ലത്തേ രവിവർമ്മാവിനും കായങ്കുളത്തെ രവിവർമ്മാവിനും വടക്കുംകൂറിലെ മണികണ്ഠനുമാണു് പ്രാധാന്യം; ചിറവായിലേരായിരൻ, തെക്കുംകൂറിലേ രാമവർമ്മാവു്, ഇവരേയും വിട്ടിട്ടില്ല. വടക്കുംകൂറിലേ ചില ഇളങ്കൂർ തമ്പുരാക്കന്മാരുടെ പേരുകൾ മുൻപു തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സുന്ദരിമാരിൽ ഉണ്ണിയാടി, വെള്ളൂർ നാണി, ചെറുകര കുട്ടത്തി (ചെറുകരച്ചേർന്ന കുട്ടത്തി എന്നാണു് ശരിയായ പാഠം), ചെറുകര ഉണ്ണിയാടി, മുത്തൂറ്റിളയച്ചി, കുറുങ്ങാട്ടുണ്ണുനീലി, കുറുങ്ങാട്ടുണ്ണിച്ചക്കി, കുറുങ്ങാട്ടു ചിരുതേവി, എന്നിവരുടെ പേരുകൾ സ്മരണീയങ്ങളാകുന്നു. മുണ്ടയ്ക്കൽ ചെറിയതു്, കുറുമൂഴിക്കൽ ഉണ്ണിച്ചക്കി, തേവി ഇവർ നായികയുടെ തോഴികളാണു്. ഇങ്ങനെ നോക്കിയാൽ തിരുവനന്തപുരത്തിനും കടുത്തുരുത്തിക്കും ഇടയ്ക്കുള്ള പ്രദേശങ്ങളെപ്പറ്റി പലവിധത്തിലുമുള്ള അറിവു നമുക്കു ലഭിക്കുവാൻ പ്രസ്തുതസന്ദേശം പ്രയോജകീഭവിക്കുന്നു. (11) കവിതാരീതി
സന്ദേശകാരന്റെ ഏതു ശ്ലോകം പരിശോധിച്ചാലും അദ്ദേഹം ഒരു മഹാകവിമൂർദ്ധന്യനായിരുന്നു എന്നു തെളിയുന്നതാണു്. പ്രകൃതിവർണ്ണനത്തിൽ അദ്ദേഹത്തിനുള്ള പാടവം അന്യാദൃശമാകുന്നു. ഭഗവൽഭക്തി പ്രകടീകരിക്കുവാനും അദ്ദേഹത്തിനു് അസാധാരണമായ നൈപുണ്യമുണ്ടു്. നായികയുടെ വിരഹാവസ്ഥ പ്രപഞ്ചനം ചെയ്യുമ്പോൾ അദ്ദേഹം കാളിദാസകല്പനാണെന്നു തോന്നിപ്പോകുന്നു. തിരുവനന്തപുരത്തിന്റേയും കടുത്തുരുത്തിയുടേയും വർണ്ണനം ഉണ്ണുനീലിയുടെ വിരഹവ്യഥ, നായകന്റെ സന്ദേശം ഇവയെല്ലാം ആദ്യന്തം മധുരമാണു്. അങ്ങുമിങ്ങും നിന്നു പന്ത്രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
മന്ദവായു
“കോകശ്രേണീവിരഹനിഹിതം തീനുറുങ്ങെൻറപോലെ
തുകിത്തൂകിത്തുഹിനകണികാം തൂർന്ന പൂങ്കാവിലൂടെ
സ്തോകോന്മീലന്നളിനതെളിതേൻകാളകൂടാംബു കോരി
ത്തേകിത്തോകപ്പവനനവനെച്ചെൻറു കൊൻറാൻ തദാനീം.”(1)
“വിങ്ങിപ്പൊങ്ങിച്ചിതറിന മലർത്തെൻറൽ പീത്വാമയങ്ങി
ത്തങ്ങിത്തങ്ങിത്തരുണികൾ മുലക്കച്ചിലുചൈരുറങ്ങി
തിങ്ങിത്തിങ്ങിച്ചുഴല വരിവണ്ടിണ്ടയാം കണ്ടിയൂരിൽ
പ്പങ്ങിപ്പങ്ങിപ്പരിമളമെഴും വായു വീയും തദാനീം.”(2)
കുതിരകളുടെ പകലുറക്കം
“മാതങ്ഗാനാം കരപരിഗളൽസ്വേദസംസിക്തശീതേ
മാകന്ദാനാം തണലിൽ മണലിൽക്കുഞ്ചിഭിശ്ചലഞ്ചാഗ്രൈഃ
പിൻകാലേകം കുടിലശിഥിലം പയ്യെ വച്ചിട്ടിദാനീം
നിദ്രായന്തേ തവ വടിവെഴും വാജിനോ രാജസിംഹ!”(3)
പ്രഭാതം
“കാളംപോലേ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകീ;
ചോളംപോലേ ചെറുകിവിളറീ താരകാണാം നികായം;
താളംപോലേ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ;
നാളംപോലേ നളിനകുഹരാദുൽഗതാ ഭൃങ്ഗരാജിഃ”(4)
സായംസന്ധ്യ
“അപ്പോഴുദ്യൽകുളിർമതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
കിഞ്ചിൽക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.”(5)
ശ്രീപത്മനാഭൻ
“നാഭീപത്മേ നിഖിലഭുവനം ഞാറുചെയ്താത്മയോനിം
നാഗേന്ദ്രന്മേൽ ബത മതുമതപ്പള്ളിക്കൊള്ളും പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പിൽ നീ കുമ്പിടേണ്ടും
നാൽവേതത്തിൻ പരമപൊരുളാം നമ്മുടേതമ്പിരാനെ.”(6)
കൗസ്തുഭം
“വേലപ്പെണ്ണിൻ മുലയിലലിയും ചന്ദനാഭോഗരമ്യേ
ചാലചീറ്റം പെരുകിയുരുകീടിൻറ വിശ്വംഭരായാഃ
കോലക്കണ്ണിൻമുനകനമകംപുക്കു നിന്മാറിൽ മേവും
നീലക്കല്ലായു് വിലസിന മണീകൗസ്തുഭം വെൽവുതാക”(7)
വല്ലികൾ
“പൂന്തൊത്തെന്നും കുളുർമുല ചുമന്നോമൽവക്ത്രം വണക്കി
ക്കിഞ്ചിൽച്ചഞ്ചന്മധുപവചനംകൊണ്ടു കൊണ്ടാടി മന്ദം
മാർഗ്ഗോപാന്തേ മലർനിര ചൊരിഞ്ഞന്നടക്കാവിലെങ്ങും
വല്ലീബാലത്തരുണികളുടൻ കാണലാം നില്ക്കുമാറു്.”(8)
നായികാവർണ്ണനം
“മാഴക്കണ്ണാൾക്കൊരു മയിലുമുണ്ടങ്ങു പിൻകാലൊളംപോയു്
ത്താഴെച്ചെല്ലും പുരികുഴലഴിച്ചോമൽ നില്പോരുനേരം
ഊഴത്തംകൊണ്ടിരുൾമുകിലിതെൻറഞ്ചിതം പീലിജാലം
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോൻറു്.”(9)
“അപ്പൂമാതിന്നൊരു സഹചരീമങ്ഗനാമൗലിമാലാ
മിപ്പാർമേലുള്ളമൃതസരസീമിക്ഷുചാപസ്യ കീർത്തിം
കർപ്പൂരാളീമിനിയ നയനങ്ങൾക്കു കാണും ജനാനാം
മൽപ്രേമത്തിൻ വിളകഴനിയാം മാനിനീം കാൺകപിന്നെ.”(10)
വിരഹാവസ്ഥ
“നീലക്കല്ലാൽ വിരചിതമണിച്ചെപ്പുപോലേ വിളങ്ങും
കോലപ്പോർമന്മുല, കുവലയം വെൻറ മുഗ്ദ്ധേക്ഷണായാഃ
ബാലസ്നിഗ്ദ്ധം നഖപദമണിഞ്ഞശ്രുപാതാത്തരേഖം
ചാലത്തോൻറും ചുനയൊഴുകുമച്ചൂതപക്വങ്ങളെൻറു.”(11)
ശ്രീകൃഷ്ണൻ
“കാലിക്കാലിൽത്തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽക്കലിതചികുരം പീതകൗശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയിൽകൊൾകെങ്ങൾ ചേതഃ”(12)
അത്യന്തം ഹൃദയഹാരികളാണു് ഈ ശ്ലോകങ്ങൾ. ക്രി. പി. പതിന്നാലാം ശതകത്തിലെ കൃതിയാകയാൽ പ്രസ്തുതസന്ദേശത്തിൽ ധാരാളം പഴയ പദങ്ങളും പ്രയോഗങ്ങളുമുണ്ടു്. ചുരുക്കത്തിൽ ഭാഷ, ചരിത്രം, സാഹിത്യം ഇവയെപ്പറ്റിയെല്ലാം ഈ കൃതിയിൽനിന്നു പലതും അനുവാചകന്മാർക്കു് അറിയുവാനും തദ്ദ്വാരാ അന്യത്ര അസുലഭമായ ആനന്ദപീയൂഷം ആസ്വദിക്കുവാനും സാധിക്കുന്നതാണു്. സഹൃദയന്മാരായ സകല കേരളീയരുടേയും നിത്യാവഗാഹത്തെ സമ്പൂർണ്ണമായി അർഹിക്കുന്ന ഒരു സാരസ്വതപ്രവാഹമാകുന്നു ഉണ്ണുനീലിസന്ദേശം.
17.2കോകസന്ദേശം
17.2.1കാലം
ഉണ്ണുനീലിസന്ദേശം പോലെയോ അതിൽ അല്പംകൂടി അധികമായോ പഴക്കമുള്ള മറ്റൊരു കാവ്യമാണു് കോകസന്ദേശം. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലെങ്കിലും ആവിർഭവിച്ച ഒരു കൃതിയാണു് അതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരത്തിനു് അവകാശം ഉണ്ടാകുന്നതല്ല. (1) ‘ചൂലംകൊടു’ (ശൂലംകൊണ്ടു്), (2) ‘മുകടു്’ (തല), (3) ‘വാളം’ (വാൾ), (4) ‘ഇട്ടൽ’ (പറമ്പു്), (5) മുക്കാരം (പിടിവാദം), (6) ‘ഇരിപായുക’ (പിൻതിരിഞ്ഞോടുക), (7) ‘ഏവലർ’ (അനുയായികൾ), (8) ‘നുങ്ങി’ (നശിച്ചു), (9) ‘വെള്ളാട്ടി’ (ദാസി), (10) ‘തൂയത്തു്’ (തുമ്പത്തു), (11) ‘തുയർന്നു്’, (തുടർന്നു), (12) ‘ചമ്മാത്തു്’ (കൊഞ്ഞനം), (13)‘നെയ്യൽ’ (ആമ്പൽ) തുടങ്ങിയ പഴയ പദങ്ങളും പ്രയോഗങ്ങളും അതിൽ കാണ്മാനുണ്ടു്.
17.2.2കഥ
പ്രസ്തുതസന്ദേശം സമഗ്രമായി കണ്ടുകിട്ടീട്ടില്ല. പൂർവസന്ദേശത്തിൽപ്പെട്ട ആദ്യത്തെ തൊണ്ണൂറ്റാറു ശ്ലോകങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള ഭാഗങ്ങളും അചിരേണ ലഭിക്കുമെന്നു് ആശിക്കാം. ചേതിങ്കനാട്ടിൽ (ജയസിംഹനാട്ടിൽ), അതായതു കൊല്ലത്തു്, വസന്തകാലത്തിൽ ഒരു കാമി തന്റെ പ്രിയതമയുമായി സുഖിച്ചിരിക്കവേ, ഒരു രാത്രിയിൽ നായകൻ അകാരണമായി അശ്രുധാര വാർക്കുന്നതുകണ്ടു് നായിക അതിന്റെ കാരണം ചോദിക്കുകയും അപ്പോൾ നായകൻ താൻ സ്വപ്നത്തിൽ അനുഭവിച്ച ദുഃഖം ആ സുന്ദരിയെ വർണ്ണിച്ചു കേൾപ്പിക്കുകയും ചെയ്യുന്നു. സ്വപ്നാവസ്ഥയിൽ മാത്രം സംഭവിച്ചതാണു് പ്രണയിനിയുമായുള്ള വിപ്രയോഗമെങ്കിലും അതു ജാഗ്രദവസ്ഥയിൽ സംഭവിച്ചാലെന്നപോലെ നായകൻ ദുഃഖിതനായിത്തീരുന്നു. ഒരു വ്യോമചാരി ആ യുവാവിനെ തന്റെ പ്രേമഭാജനത്തിൽനിന്നു വേർപെടുത്തി തെക്കേമലയാളത്തിൽ തിരുനാവായയ്ക്കു സമീപമുള്ള വെള്ളോട്ടുകര (തൃപ്രങ്ങോടു്?) എന്ന സ്ഥലത്തു പ്രക്ഷേപിക്കുന്നു. അവിടെ നായകൻ ഒരു ചക്രവാകത്തെക്കണ്ടു് ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കുന്നു. വെള്ളോട്ടുകര മുതൽക്കു തെക്കോട്ടുള്ള അനേകം നഗരങ്ങൾ, ഗ്രാമങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ മുതലായവയെ പരാമർശിക്കുന്ന കൂട്ടത്തിൽ തിരുനാവാ, പേരാറു് (ഭാരതപ്പുഴ), മാമാങ്കപ്പറമ്പു്, ആഴ്വാഞ്ചേരിമന, നന്തിയാറു്, തൃപ്പുറയാറു് (തൃപ്പറയാറു്), കുണക (തൃക്കണാമതിലകം), കുരുമ്പക്കാവു് (കൊടുങ്ങല്ലൂർ), തിരുവഞ്ചക്കളം, പെരുവാരം, ഇടപ്പള്ളി ഇവ ഉൾപ്പെടുന്നു. തൃക്കണാമതിലകം അന്നു സാമൂതിരിപ്പാടു പിടിച്ചടക്കിക്കഴിഞ്ഞിരുന്നു; അന്നത്തേ ഏറാൾപ്പാടിനെ അവിടെ യുദ്ധോദ്യുക്തനായി നിൽക്കുന്നതു കവി നമുക്കു കാണിച്ചുതരുന്നു. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങൾ വർണ്ണിക്കുന്ന ഭാഗം കിട്ടീട്ടില്ല. രുദ്രശിഷ്യനും യമകശ്ലോകരചനാ പടുവുമായ പന്നിയമ്പള്ളി ഉണ്ണിക്കണ്ടൻ അക്കാലത്തു വെള്ളോട്ടുകരയിൽ ജീവിച്ചിരുന്നതായി കവി പ്രസ്താവിക്കുന്നു. അതാരെന്നറിയുന്നില്ല.
17.2.3കവിതാരീതി
കോകസന്ദേശം ഉണ്ണുനീലിസന്ദേശത്തിന്റെ കനിഷ്ഠസഹോദരത്വത്തിനു് ഏതു വിധത്തിലും അർഹമായ ഒരു ഉത്തമകാവ്യമാണു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
“പൊല്പൂമാതിൻ മിഴിനിര പൊഴിഞ്ഞോരു ചേതിങ്കനാട്ടിൽ
ചൊൽപ്പെറ്റീടും നിജനിലയനേ കോപി കാമീ വസന്തേ
അപ്പോർകൊങ്കത്തടമഴകെഴും മാർവിടത്തോടമർത്തി
ത്തല്പേ താനും പ്രിയതമയുമായ്ച്ചേർന്നിരുന്നാൻ കദാചിൽ.(1)
അപ്പോൾ മൂർച്ഛാം തടവി നെടുവീർപ്പിട്ടു നേത്രോൽപലാന്താ
ന്മുക്താൻ മുക്താമുറിനിറമെഴും ബാഷ്പവിന്ദൂൻ ദധാനഃ
സ്വപ്രേയസ്യാ തഴുകി മുറയിട്ടെൻറിതെന്റേഷ പൃഷ്ടോ
ലബ്ധ്വാ സംജ്ഞാം ലളിതവദനാം താമിവണ്ണം ജഗാദ.”(2)
ചില മനോഹരങ്ങളായ ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.
വെള്ളോട്ടുകര ശിവൻ
“പള്ളിച്ചൂലത്തലകൊടു പിളർന്നീട, മാറിൽത്തുളുമ്പി
ത്തള്ളും ചോരിക്കളിയിലമിഴും കാലനെക്കൊൻറു വീഴ്ത്തി
ഉള്ളിൽക്കോപ്പേറിന കരുണയാ ഭക്തരക്ഷാർത്ഥമസ്മിൻ
വെള്ളോട്ടിൻവായ്ക്കരയമരുമെന്നപ്പനെക്കാൺക മുൻപിൽ.”
(3)
കുണക
“ചെൽവം ചേർന്നക്കുണകയിലകംപുക്കു നീ തെക്കു നോക്കി
ച്ചെല്ലുന്നേരത്തിതവിയ പെരുങ്കോയിൽ കാണാം പൂരാരേഃ
അല്ലിത്താർമൻകുഴലണികുരാൽക്കണ്ണരെത്തല്ലിമാറ്റും
മല്ലക്കണ്ണിൻമുനയിൽ മലർവില്ലാളിയെത്തെറ്റുമേടം.”
(4)
ഏറാൾപ്പാടു്
“തീ വെച്ചെല്ലാപ്പുറവുമടലാർകോട്ട ചുട്ടംബരേ പോയ്
ത്താവിപ്പൊങ്ങും പൊടികൾനികരാൽ ദിഗ്വധൂകേശബന്ധേ
ശ്രീമൽക്കീർത്തിപ്പുതുമലർതൊടുക്കിൻറ തൃക്കയ്യിൽവെച്ചി
പ്പാർമുട്ടെത്താങ്ങിന നെടുവിരിപ്പിൽത്തകും വീരസിംഹം.”
(5)
കൊടുങ്ങല്ലൂർ ഭദ്രകാളി
“കട്ടിച്ചുച്ചൈരിളകിയലറിപ്പാഞ്ഞു വെട്ടിച്ചിരിച്ച
ൿഖട്വാംഗംകൊണ്ടുടലിലസുരാൻ നിർദ്ദയം മർദ്ദയന്തീ
പക്കച്ചോരിക്കളിയിടയിടേ നക്കി നട്ടം തിരിഞ്ഞ
ങ്ങൊക്കെക്കൂടിപ്പട ചുഴല നിൻറാർക്കുമമ്മേ! തൊഴുന്റേൻ.”
(6)
തിരുവഞ്ചക്കളം
“എൻചങ്ങാതിക്കലർചരനു കീഴ്വന്നു വല്ലായ്മയിന്നും
ചെഞ്ചെമ്മേ നീ പുരഹര! പൊരിക്കൊൾകിലെന്താശ്രയം മേ?
കുന്റിൽപ്പെണ്ണത്തിരുമുടി പിടിച്ചീഴ്ത്ത മുക്കണ്ണർകർണ്ണേ
ചെൻറീവണ്ണം കുളുർമതി പൊരുത്തം പറഞ്ഞീടുമേടം.”
(7)
സൂര്യാസ്തമയം
“ചൂടും പൊന്നിൻതകടു ചരമക്ഷ്മാഭൃതോ, വ്യോമലക്ഷ്മീ
വാടാമാലക്കുഴലിലണിയും ബാലിമാണിക്യഖണ്ഡം
ചൂടേറും തൻകൊടുവെയിൽ തനക്കെപ്പൊറായെൻറ പോലെ
ച്ചാടുൻറാൻ പോയ്ക്കടലിലധുനാ ഹേലയാ ഭാനുമലീ.”
(8)
ചന്ദ്രോദയം
“അക്ഷ്ണോഃ പ്രീതിം ജനയതി നമുക്കഭ്രമാം പുഷ്കരിണ്യാ
രക്താംഭോജം, ഘുസൃണതിലകം രാത്രിയാം കമ്രഗാത്ര്യാഃ,
മുക്കണ്ണൻകൺമുനയതിലുരുക്കിന്റൊരങ്ഗാരചക്രം,
തിക്കെട്ടിന്നും ചുടരണിവിളക്കഞ്ചിതം ചന്ദ്രബിംബം.”
(9)
പ്രഭാതം
“ധന്യാ ഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നും
പൊന്നിൻചൂൽകൊണ്ടിരുൾമയമടിക്കാടടിച്ചങ്ങു നീക്കി,
ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റം തളിപ്പാ
നംഭോരാശൗ ശശധരകുടം കാൺക മുക്കിൻറവാറു്.”
(10)
സൂര്യോദയം
“അച്ചോ! മുല്പാടിദമുദയതേ മിക്ക ശൈലാധിപത്യേ
നില്ക്കും പൂർവാചലമുകുടമാണിക്യരത്നപ്രവേകം,
ശച്യാഃ കല്പദ്രുമകിസലയാ പീഡകല്പം, കിഴക്കു
ന്തിക്കാം പെണ്ണിൻമുലയിൽ വിലസും താലി, ബാലാർക്കബിംബം.”
(11)
പെരുമാക്കന്മാരുടെ രാജധാനി
“എത്തിപ്പൊന്മാളികമുകളിൽനിന്നാത്മബിംബംപിടിപ്പാൻ
തത്തിക്കൂടും തരുണികളുടേ ചാപലപ്രൗഢി കണ്ടു്,
മുക്തജ്യോത്സ്നാസ്മിതരുചികരാഗ്രേണ ചമ്മാത്തു കാട്ടി
ത്തെറ്റെന്റോടിക്കുളുർമതി കളിച്ചംബരേ താവുമേടം.”
(12)
17.3അനന്തപുരവർണ്ണനം
ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ അജ്ഞാതനാമാവായ ഏതോ കവി രചിച്ച ഒരു ലഘുകാവ്യമാണു് അനന്തപുരവർണ്ണനം. തിരുവനന്തപുരം നഗരമാണു് വർണ്ണനാവിഷയം. കവിത മുഴുവൻ കിട്ടീട്ടില്ല. എല്ലാ ശ്ലോകങ്ങളും അനുഷ്ടുപ്വൃത്തത്തിൽ ഗ്രഥിതങ്ങളായിരിക്കുന്നു. അവയിൽ ഒന്നാണു് ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ളതും താഴെക്കാണുന്നതുമായ എട്ടാമത്തേ പദ്യം.
“തമിഴു് സംസ്കൃതമെൻറുള്ള സുമനസ്സുകൾകൊണ്ടൊരു
ഇണ്ടമാല [4] തൊടുക്കിന്റേൻ പുണ്ഡരീകാക്ഷപൂജയായ്.”
പണ്ടത്തെ മണിപ്രവാളകവികൾ മഹർഷിമാർ മാനിച്ചിട്ടുള്ള പ്രസ്തുതവൃത്തത്തിൽ കവനംചെയ്യുന്നതിനു പ്രത്യേകമായ പ്രാഗല്ഭ്യം സമ്പാദിച്ചിരുന്നു. ഈ കൃതിയിൽനിന്നു ചില ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.
ദേവതാപ്രാർത്ഥന
“ഹരയേ നമഃനിന്നോമൽച്ചരണങ്ങളിരണ്ടിനും
ശരണാഗതനാകിന്റേൻ കരുണാകര, നിത്യമായ്
(1)
മോക്ഷാർത്ഥമായിരിപ്പോരു ദീക്ഷ പൂകിൻറതുണ്ടു ഞാൻ;
രക്ഷിക്കവേണ്ടുമെന്റേക്കും; നിക്ഷേപമയമഞ്ജലിഃ.(2)
അനന്തപുരമെൻറിത്ഥമാനന്ദം കവിയായിതു;
സ്തോത്രാമൃതരസംകൊണ്ടെൻ ശ്രോത്രപാത്രം നിറയ്പിതു.(3)
അതിന്നു തുണയാമാറു പതിയാക ഗജാനനൻ;
ഭക്ഷിക്ക പയറെള്ളപ്പമിക്ഷു ചക്ക വിരിപ്പവിൽ.(4)
കുംഭം പുസ്തകവും സാക്ഷാൽ സംഭരിക്കിൻറ മുദ്രയും
പിടിച്ചുവന്നെൻ നാവിന്മേൽ കുടിപൂക സരസ്വതി.(5)
നാരായണനുവക്കിൻറ [5] മാരവൈരി മഹേശ്വരൻ
ഉമയാ സഹ മച്ചിത്തേ രമിക്ക നിജവേശ്മനി.(6)
ചരിതം പല ചൊല്ലിന്റേൻ ചരതിച്ചൊരു ഗദ്യമായ് [6]
പണിയില്ലയെനക്കേതും തുണ ശങ്കരനാകയാൽ.(7)
അഹോ! നിൻകീർത്തിയാകിൻറ മഹാവെള്ളത്തിൽ നിന്റൊരു
കരകാണ്മാനുഴക്കിന്റേൻ ഹൃദയത്തിന്നു പോറ്റി, ഞാൻ.(8)
പറ്റുമുത്സാഹമുണ്ടെൻറാൽ മറ്റുമെല്ലാമിതപ്പെടും;
പണ്ടു ഗങ്ഗാനദീതന്നെക്കെണ്ടുപോന്നാൻ ഭഗീരഥൻ.(9)
ദേവാനാം തലയിൽപ്പുക്കു കേവലം താനിരിപ്പിതു,
ഉത്താനപാദപുത്രോപി ഭക്തനാക നിമിത്തമാം.(10)
ഞാനുമവ്വണ്ണമേ നിന്നെ മാനിച്ചടി വണങ്കിനാൽ
അകമേ തോൻറുമത്യന്തം പുകഴും പരിചാദരാൽ.(11)
പത്തു യോജനനീളത്തിൽ പത്തു ദിക്കും നിറൈന്തതു
തിരുമേനി വലംവയ്പാനരുതെൻറു മയാശ്രുതം.”(12)
തിരുവനന്തപുരം
ശ്രീപാദതീർത്ഥമാടിപ്പോയ് ശ്രീതീർത്ഥം തത്ര കാണലാം
ശ്രീകണ്ഠേശ്വരമെൻറുള്ള ശ്രീകൈലാസമനന്തരം.
(13)
കുമ്പിടാമരനെച്ചെൻറു തമ്പിരാനെപ്പുരാരിയെ
ആറുമമ്പിളിയും ചൂടി നീറും പൂശിന മായനെ.(14)
സാമവേദങ്ങളും കേട്ടു പോയ് മഹാദേവപുത്രനെ
അയ്യനെ ബ്ഭക്തകൾക്കെല്ലാം മെയ്യനെപ്പോയമേയനെ;(15)
കണ്ടൻ പണ്ടു ജനിപ്പിച്ച പുണ്ഡരീകാക്ഷപുത്രനെ
നായാട വല്ലും ചേകോനെക്കായാമ്പൂമേനിവർണ്ണനെ;(16)
കോട്ടാകാരമതും കണ്ടാലിഷ്ടമാമ്പാടി കാണലാം
ആമ്പാടിക്കുട്ടനെക്കാണാമോപ്പിക്കണ്ടോരെടുക്കയും(17)
വളർന്ന പശുവിൻ പിമ്പേ കളിച്ചു ചില കാളമാർ
എറിഞ്ഞു തമ്മിലേ കുത്തിത്തുറന്നു ചിതറിന്റെടം.(18)
പാലുമുണ്ടു കളിച്ചിട്ടു വാലുയർത്തോരു വീതിയിൽ
പിള്ളയെക്കാണവല്ലാഞ്ഞു തള്ള നിൻറുഴലിന്റെടം.(19)
മരക്കലത്തിന്മേൽ വന്ന ചരക്കു പല ജാതിയും
എടുത്തു പപ്പര [7] ക്കൈയർ നടപ്പിതൊരു വീതിയിൽ.(20)
നെല്ലിന്നരിചി താവെൻറു ചൊല്ലിച്ചിലരഴയ്ക്കയും
തേങ്ങാ താ വെറ്റിലെയ്ക്കുൻറും മാങ്ങാ തരുവനെൻകയും.(21)
***
തലയും മുലയും തുള്ളത്തമ്മെത്താമും മറന്നുടൻ(22)
മുൻപും പിൻപും തഥാ കയ്യും മെയ്യും കാട്ടിപ്പകർന്നുടൻ
കലർന്നു പേശി മീൻ വില്ക്കും ചെറുമിക്കുട്ടവും ക്വചിൽ.(23)
കാന്തിയും ചെല്വമും മിക്ക കാന്തളൂർചാല കാണലാം
മൂൻറു കോയിലുമെന്മുന്നിൽത്തോൻറും തത്ര മഠങ്ങളും.(24)
പേണിത്തൊഴുതു പോം നേരമണയത്തഗ്രശാലയിൽ
ഊണിന്നു ചെൻറു നില്പോരും നാണിപ്പോകിൻറ ലോകരും.(25)
കണ്ട വേദിയരെല്ലാരുമുണ്ടുദാരിച്ചു ഭദ്രമായ്
ദുസ്സും പറഞ്ഞിട്ടന്യോന്യം മുസ്രോളിപ്പു [8] തൊരിത്തിരി.(26)
ഇങ്ങനെയാണു് ആ കാവ്യത്തിന്റെ ഗതി. തിരുവനന്തപുരത്തെ തീർത്ഥങ്ങൾ, അങ്ങാടി, വിഷ്ണുവിന്റെ ദശാവതാരങ്ങൾ മുതലായവയെപ്പറ്റിയുള്ള ചിത്രണം ഏറ്റവും സമുജ്ജ്വലമായിരിക്കുന്നു.
“തലയും മുലയും തള്ളത്തമ്മെത്താമും മറന്നുടൻ
മുൻപും പിൻപും തഥാ കയ്യും മെയ്യും കാട്ടിപ്പകർന്നുടൻ
കലർന്നുപേശി മീൻ വില്ക്കും ചെറുമിക്കൂട്ടവും ക്വചിൽ”
എന്നും മറ്റും സ്വഭാവോക്തിസുന്ദരമായി കവനം ചെയ്യുവാൻ ഒരു അനുഗൃഹീതകവിക്കല്ലാതെ സാധിക്കുന്നതല്ല. മയാ ശ്രുതം എന്നും മറ്റും പറയുന്നതിൽനിന്നു കവി തിരുവനന്തപുരത്തുകാരനല്ലെന്നും, ‘ദുസ്സു്’ ‘മുസ്രോളിപ്പു്’ മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിൽനിന്നു് ഒരു നമ്പൂരിയാണെന്നും മനസ്സിലാക്കാം.
17.4ചെറിയച്ചീവർണ്ണനം
ഈ ലഘുകാവ്യത്തിൽ ഒരു വിരഹിക്കു ചന്ദ്രോദയത്തിലുണ്ടാകുന്ന വികാരങ്ങളാണു് ചിത്രീകരിച്ചിട്ടുള്ളതു്. ‘അച്ചി’യുടെ മകളായ ഉദയപുരത്തെ ‘ചെറിയച്ചി’യാണു് നായിക. മാലിനീവൃത്തത്തിൽ നിബന്ധിച്ചിട്ടുള്ള മുപ്പതോളം ശ്ലോകങ്ങൾ പ്രസ്തുതകൃതിയിൽ അടങ്ങിയിരിക്കുന്നു. ഓരോ ശ്ലോകത്തിലും നായികയുടെ പേർ സമഞ്ജസമായി കവി ഘടിപ്പിച്ചിട്ടുണ്ടു്. ശബ്ദസൗഷ്ഠവത്തിനും അർത്ഥസൗഭഗത്തിനും നൃത്തരങ്ഗമല്ലാത്ത ഒറ്റ ശ്ലോകംപോലും അതിൽ കാണ്മാനില്ല. ചുവടേ ചേർക്കുന്ന ഇതിലേ നാലു ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചുകാണുന്നു.
“പ്രിയസഖി ചെറിയച്ചീവിപ്രയോഗജ്വരാർത്തം
കുറവുയിരപി തീർപ്പാൻ നൂനമിന്ദുച്ഛലേന
മദനനുദയശൈലപ്പള്ളിവില്ലിൽത്തൊടുത്താൻ
പഥികരുധിരധാരാപാടലം പള്ളിയമ്പു്.”(1)
“ഉദയപുരവിലാസോത്തംസമച്ചീസുതായാ
ഭവനമവനിസാരം കാണ്മുതെൻറാസ്ഥയേവ
ഉദയഗിരിശിഖാഗ്രാൽപ്പാദമൊട്ടേറെ വച്ചി
ട്ടരിയരി ഗഗനം ചേർന്നേറിനാനേഷ ചന്ദ്രഃ”(2)
“നിജമുകുളപുടംകൊണ്ടഞ്ജലിം കല്പയിത്വാ
തൊഴുതിഹ ചെറിയച്ചീവക്ത്രചന്ദ്രന്നു തോറ്റു്
കമലമടിമ പൂകക്കണ്ടു വിങ്ങിച്ചിരിച്ച
ങ്ങളികുലകളനാദൈരാർത്തിതാമ്പൽപ്രസൂനം.”(3)
“കുറളയുളർ പറഞ്ഞോർ ചാലവും കോപതാമ്രം
മുഖമിതി കൃതമൗനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴു് ത്തേ
നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം.”(4)
മറ്റുചില ശ്ലോകങ്ങൾകൂടി കുറിക്കുന്നു.
“പെരിയതൊരനുരാഗംകൊണ്ടു മാനത്തു മെയ്തൂ
ർന്നുടനനുഗതസന്ധ്യാമാത്രതോഴീസമേതാ
തരുണശശിനമേഷാ യാമിനീകാമിനീ വ
ന്നഭിസരതി സഖേ, മാമച്ചിതൻനന്ദനേവ.”(1)
“ജയതി മദനമാഹാരാജ്യസർവാധികാരീ
മുടിമണിരുദയാദ്രേരാത്രിയാമാമണാളഃ
അനുനയവിഷമാമ്മറ്റാർക്കുമച്ചീസുതാമെൻ
വപുഷി വിഗതരോഷം വീഴ്ത്തുവാനെന്റെപോലെ.”(2)
“ഉഡുനികരമെഴുത്തായു്, പ്പത്രമായു് മാന, മൊപ്പായ്
മുഴുമതി മദനൻനീട്ടിങ്ങു സന്ധ്യോപനീതം
അയി, ബത! ചെറിയച്ചീ! കാണ്മിതസ്യാം രജന്യാം
തവ വിരഹിണമെന്നത്ത്വനി! കൊല്കെന്റപോലെ.”(3)
“പരിചുപട [9] നിരത്തിപ്പശ്ചിമാശച്ചുവപ്പാം
പുതിയ തളിരതിന്മേൽ വെണ്ണിലാപ്പൂവു തൂകി
രചയതി ചെറിയച്ചീവിപ്രയോഗാചിതമ്മേ
ശയനമിവ ശശാങ്കശ്ശർവരീപൂർവയാമം.”(4)
“രവിരമണവിയോഗേ രാത്രിയാകിൻറ ധാത്രീ
വികിരതി പനിനീരും ചന്ദ്രികാചന്ദനം ച;
പുനരപി ന വിബുദ്ധാം പത്മിനീം കണ്ടവാറേ
മമ ബത! ചെറിയച്ചീവാർത്തയിൽപ്പേടിയുണ്ടു്.”(5)
“ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പിൽ;
പരമപി രവിബിംബം ചെൻറിതസ്തം പ്രയാതി;
ഉഭയമിതമുരുമ്മിക്കൂടുകിൽക്കുങ്കുമാർദ്രം
കുചയുഗമുപമിക്കാം നൂനമച്ചീസുതായാഃ.”(6)
“ചരതി കൊതികൊളുത്തിപ്പത്രിണാം മുന്നിൽ മല്ല
പ്പൊടിയിൽ മുടിയമിഴ്ത്തിപ്പൊൻനിറംകൊണ്ട ഭൃങ്ഗഃ;
ഉദയനഗരിയൂനാം ചിത്തമുൽക്കണ്ഠയൻ പ
ണ്ടഹമിവ ചെറിയച്ചീമഞ്ഞൾമെയ്പ്പൂച്ചണിഞ്ഞു്”(7)
“പരിഹസതി തുഷാരശ്രേണി വെണ്മുത്തണിഞ്ഞ
ത്തിമിരനിചയമെന്നും മാന്തളിർപ്പട്ടു ചാർത്തി,
കമലമുകുളമന്തിക്കാറ്റിലാടിൻറവാറൊ
ട്ടഴകുതു കുചലീലാനാട്യമച്ചീസുതായാഃ”(8)
“മമ ബത! മതിസീതാമച്ചിപുത്രീവിയോഗ
വ്യസനജലധിമധ്യേ കൊണ്ടുപോയ് വച്ചുകൊണ്ടു്
തെളുതെളെ വിലസിച്ചച്ചന്ദ്രനാം ചന്ദ്രഹാസം
കുസുമശരദശാസ്യഃ കൊൽവനെൻറഭ്യുപൈതി.”(9)
“വിലസതി ചെറിയച്ചീം കാന്തിരാജ്യാധിപത്യേ
മനസിജനഭിഷേൿതും നൂനമാഡംബരേണ
ശശിശകലസനാഥേ ശാരദവ്യോമനീല
ത്തറനടുവിലിടിൻറത്താരകാമുത്തുപന്തൽ.”(10)
“തൊഴുതിഹ വിടകൊൾവാൻ തൻകരം കൂപ്പിനില്ക്കി
ൻറഹിമകരനെ നോക്കിത്താമരപ്പൊയ്ക പിന്നെ
മധുകരമറുമാറ്റം വാ തുറന്നൊന്നു മിണ്ടീ-
ലപഗതരുചിരസ്മാനച്ചിതൻനന്ദനേവ.”(11)
“മദനവിജയകീർത്തിം മൽകൃതേ പാടുവാനെ
ൻറഹിമകിരണചന്ദ്രൗ താളമാമാറുകൊണ്ടു്
അതിവിമലമവറ്റാലൊൻറുയർത്തൊൻറു താഴ്ത്തീ
ട്ടഹമിഹ ചെറിയച്ചീ നൂനമേഷ പ്രദോഷഃ.”(12)
“അണയുമപരസന്ധ്യാരാഗമെയ്മഞ്ഞൾ കൊണ്ടാൽ
ദ്രുവമഭിനവകാന്താ രോഹിണീ ചീറുമെൻറു്
അപനയതി നിലാവാകിൻറ മേൽക്കൂറ വാങ്ങീ
ട്ടഹമിഹ ചെറിയച്ചീകോപഭീരുശ്ശശാങ്കഃ.”(13)
“ഇരുളുമിളനിലാവും കാന്തമന്തിച്ചുവപ്പും
വിരവി വിലസതീദം വ്യോമ നിർവ്യാജരമ്യം
കുരുളിവകുവളപ്പൂമല്ലികാചമ്പകാനാ
മിടവിരവിന മാലാകാരമച്ചീസുതായാഃ.”(14)
“മധുപമധുരവാചാ വർപ്പുറുത്തുൻറിതൊൻറിൽ [10]
ച്ചിതറിന മധുബാഷ്പം മുല്ല കേഴിൻറുതൊൻറിൽ
ഹസതി കുസുമഹാസൈരൊൻറിലേതാദൃശം മാം
വിരഹിണമിടയിട്ടേ നൂന മച്ചീസുതായാഃ.”(15)
“അയമുദയപുരേ ചെൻറച്ചിപുത്രീമണഞ്ഞാൻ
കുചകളഭമഴിച്ചാനോമൽവക്ത്രം മുകർന്നാൻ
ഇദമനുചിതമന്തിത്തെന്നൽ ചെയ്യിൻറതിത്ഥം
വദതി പരിമളോ മേ വണ്ടിനത്തിൻ വചോഭിഃ.”(16)
“ചലതി ജലധിവീചീകൈത്തലംകൊണ്ടു തട്ടി
ത്തരളശശിമണിപ്പന്തുൽക്ഷിപന്തീവ സന്ധ്യാ
വിലുളിതമിരുളെന്നും കൂന്തൽ വന്നിട്ടു; താരാ
ശ്രമജലവുമണിഞ്ഞാളച്ചിതൻനന്ദനേവ.”(17)
“കമലവലയമെന്നും തമ്പലം നല്കി നല്കി
ത്തഴുകി വിരഹകാലേ വല്ലഭം ചക്രവാകീ
ചെറുതിടമിഹ താനേ ചക്ഷുഷാന്വേതി പിന്നെ
ത്തദനു ച മനസാ മാമച്ചിതൻ നന്ദനേവ.”(18)
“പ്രിയസഖ, ചെറിയച്ചീദേവസേനയ്ക്കു പാങ്ങാ
യരുണദിതിജസൈന്യം വെൻറ വിഖ്യാതകീർത്തേഃ
കുസുമശരമുരാരേശ്ശംഖചക്രങ്ങളെന്റേ
കരുതുവനുദയാസ്തവ്യാപൃതൗ ചന്ദ്രസൂര്യൗ.”(19)
“പ്രിയസഖ, ചെറിയച്ചീമൈഥിലീമൂലമെന്നും
തരുണഹൃദയലങ്കാം ചുട്ട ചന്ദ്രോ ഹനൂമാൻ
അപരജലധിമധ്യേ വ്യോമലാങ്ഗുലലഗ്നം
പരിപതതി നിലാവാം തീ കെടുപ്പാനിദാനീം.”(20)
“പുലരുമിതു മലർന്നാലെൻറു മത്വാ മലർത്തും
മുകുളിതമരവിന്ദം മുഗ്ദ്ധികാ ചക്രവാകീ
മമ ബത കുറിനാളെൻറുള്ള ലീലാരവിന്ദം
മുകുളയതി നിശാർദ്ധം മുറ്റുമച്ചീസുതേവ.”(21)
സ്വയമിഹ മുഖലീലാമച്ചിതൻ നന്ദനായാഃ
കുചയുഗമിവ കുമ്പിച്ചംബുജംകൊണ്ടു കാട്ടി
പുനരിഹ വിരഹേസ്മിൻ നമ്മെ രക്ഷിച്ച ചന്ദ്രൻ
ഗ്രഹണജമപമൃത്യും വിട്ടു നൂറ്റാണ്ടു വാഴ്ക.”(22)
ഇതുപോലെ മല്ലീനിലാവെന്നൊരു നായികയെ ചന്ദ്രോദയവുമായി ഘടിപ്പിച്ചും ചില പദ്യങ്ങളുണ്ടു്.
“മധുരവിരുതമെന്നും കാഹളം പ്രൗഢി കൈക്കൊ
ണ്ടുദിതശശികരാളീചാമരോല്ലാസശാലീ
അധികരുചിരതാരാജാലമുത്തുക്കുടക്കീ
ഴിത ജയതി മടുത്താർവില്ലി മല്ലീനിലാവേ.”
ഈ മട്ടിലാണു് ആ ചെറിയ കൃതിയുടെ പോക്കു്.
17.5മൂന്നു പഴയ ഭാഷാചമ്പുക്കൾ
17.5.1ഉണ്ണിയച്ചി ചരിതം
അമോഘരാഘവമാണു് കേരളത്തിലെ പ്രഥമ സംസ്കൃതചമ്പുവെന്നു ഞാൻ പ്രസ്താവിച്ചുവല്ലോ. ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിലോ, അഥവാ പതിമ്മൂന്നാം ശതകത്തിൽത്തന്നെയോ, മണിപ്രവാളചമ്പുക്കളും ആവിർഭവിച്ചുതുടങ്ങി. അവയിൽ (1) ഉണ്ണിയച്ചി എന്നും (2) ഉണ്ണിച്ചിരുതേവി എന്നും രണ്ടു യുവതികളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള രണ്ടു് കൃതികളാണു് പ്രാചീനതമങ്ങളായി പ്രതിഭാസിക്കുന്നതു്. ഉണ്ണിയച്ചി ചരിതത്തിൽ അതിയമാനല്ലൂർ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുമ്പോൾ “പണ്ടേയും ഗദ്യപദ്യ പ്രഭൃതിഭിരവിടം വർണ്ണിതം” എന്നു പറഞ്ഞുകാണുന്നു എങ്കിലും ആ ഗദ്യപദ്യങ്ങൾ ഒന്നും കണ്ടുകിട്ടീട്ടില്ല. ഈ രണ്ടു ചമ്പുക്കളും, ഇവയ്ക്കുമേൽ പ്രസ്താവിക്കുന്ന ഉണ്ണിയാടിചരിതവും, അവയുടെ പൂർണ്ണരൂപത്തിൽ ഉപലബ്ധമായിട്ടുമില്ല.
17.5.1.1കഥാവസ്തു
വടക്കൻ കോട്ടയത്തു് നങ്ങൈപ്പിള്ള (നങ്ങയയ്യ) യുടെ പുത്രിയായി അച്ചിയാർ എന്നൊരു സുന്ദരി ജനിച്ചു. അച്ചിയാരുടെ രണ്ടു പെൺമക്കളിൽ അനുജത്തിയായ ഉണ്ണിയച്ചിയാണു് പ്രസ്തുതചമ്പുവിലെ നായിക. ആ മോഹനാങ്ഗിയിൽ ഒരു ഗന്ധർവനു് ഉളവാകുന്ന അനുരാഗമാണു് അതിലെ വിഷയം. ഗന്ധർവന്റെ സന്ദർശനകാലത്തു് അച്ചിയാരുടേയും ഉണ്ണിയച്ചിയുടേയും താമസം കോലത്തുനാട്ടിൽ ഉൾപ്പെട്ട അതിയമാനല്ലൂർ എന്ന സ്ഥലത്തായിരുന്നു.
17.5.1.2കവിത
ശിവക്ഷേത്രംകൊണ്ടു പ്രസിദ്ധമായ തിരുച്ചരള എന്ന ദേശത്തെയാണു് ഉപലബ്ധമായ ഭാഗത്തിൽ ആദ്യമായി വർണ്ണിച്ചിട്ടുള്ളതു്. തദനന്തരം അടിക്കീഴ്തുടങ്ങി അവിടെയുള്ള തീർത്ഥശതത്തെ കവി സ്മരിക്കുകയും പിന്നീടു് ‘തിരുനെല്ലി എന്ന പുണ്യസ്ഥലത്തെ പുകഴ്ത്തുകയും ചെയ്യുന്നു. തിരുനെല്ലി സ്ഥിതിചെയ്യുന്നതു തിരുച്ചരളയ്ക്കു വടക്കാണു്. ആ പുണ്യസ്ഥലത്തിന്റെ വർണ്ണനമാണു് താഴെക്കാണുന്ന ഗദ്യം.
“വരമല്ലികാധവള–വരിനെല്ലിളങ്കളമ
മരി നല്ലവാമളവു–തരുമല്ലൽകെട്ടവർകൾ
തിരുമെല്ലടിപ്രണതി–പരമുല്ലസൽപ്പെരുമ
ചിരമല്ലിലും പകലു–മുരുകല്ലിൽ വീണ്ണുപരി
പരിവേല്ലിതാംബുഗതി–ഗിരികുല്യതീർത്ഥനദി
തിരതല്ലി വിട്ടഖില–നരവല്ലിടർക്കൊടുമ
വരവല്ലിപോലിനിയ–തരുവല്ലിമേലുദിത
വിരിവല്ലിതന്മലരി–ലൊരുകൊല്ലി [11] പാടുമളി
കരനെല്ലിയൊത്ത പൊരു–ളുരുവല്ല നല്ലവരി
ലുരകല്ലിൽ നൽശ്രുതിഷു–ഹരിതുല്യയോഗിനിര
മരുവില്ലമായപുല–മരുമല്ലരെപ്പൊരുതു
സുരമല്ലചിത്തഗത–ഗുരുശല്യകംസനവ
നുരുവില്ലിയാകിയരുൾ–പെരുചില്ലിവില്ലിയലു
മിരുൾവില്ലിമാതർമണി–തിരുവല്ലഭൻ മഹിത
തിരുനെല്ലികൂലമമർ–പുരവില്ലിയോടുസഹ
ദരഫുല്ലപത്മധര–കരപല്ലവസ്ഫുരിത
മുരവെല്ലിമേവിമികു–തിരുനെല്ലിയത്ര ഖലു.”
തിരുനെല്ലിയുടെ വടക്കു് ഒരു സുബ്രഹ്മണ്യക്ഷേത്രവും, കിഴക്കു് “നെടുങ്ങുൻറായ ദുർഗ്ഗാലയവും” സ്ഥിതിചെയ്യുന്നു. അനന്തരം അതിനു സമീപമുള്ള തിരുമരുതൂർ എന്ന സ്ഥലത്തിന്റെ വിവരണമാണു് കാണുന്നതു്.
ഗദ്യം.
“തസ്മിൻ വിസ്മയനീയേ ദേശേ കസ്മിന്നപിച വിരാജതിമേന്മേ
ലളകേവ സ്വയമമ്പിളി ചൂടിൻറപ്പൻകോയിൽക്കുൻറുവിഭൂഷാ;
ലങ്കേവാതുരരക്ഷോദാരാ ഭോഗവതീവ ഭുജങ്ഗനിഷേവ്യാ;
ഗുപ്തമനോഹര നന്ദനനമാന്യാ കേവലമമരാവതിയേപ്പോലെ
കൊല്ലവിഭൂതിം കൊല്ലും വിഭവാ………
നൂറുമടങ്ങു കൊടുങ്ങോളുരിലുമേറെ വിളങ്ങിന പണ്ടുപയതാ;
കുണവായ്ക്കുണമപി കുണപം ദധതീ വള്ളുവനഗരപ്പള്ളി ജയന്തി;
പുതുവീടിൻപുകഴു് വീഴ്ത്തിന ശോഭാമന്ദീകൃതമങ്ഗലപുര-മഹിമാ;
ദോരസമുദ്രം നീരസമുദ്രം കുർവാണാപിച മുറ്റും ജഗതി;
… ളൈമാറ്റിന സമ്പദ്ധർമ്മത്തിന്നിഹ നിർമ്മിതമില്ലം;
കാമാർത്ഥസുഖം കാമ്പോടിവേടം ………
മുക്കൺമൂർത്തികളുരുവുകയാലപി മുക്തിരസസ്യ ച മുറ്റിന മൂലം
കോട്ടംവിട്ട മഹീപാലാനാം കോട്ടവിശിഷ്ടം; വാണീയകക്ഷ്മീ
വാണീകവിതാതാവളമാമളതാമെൻറുള്ള വിദഗ്ദ്ധജനാനാം
ഇരുമരുതിൻനടുവേ പോമെന്മാൻ തിരുമാർവിടമിവ ……
പൊരുമുരു തുങ്ഗലസന്മാടാഢ്യാ തിരുമരുതൂരിതി കാചന നഗരീ.” പദ്യം.
“അരുമ പെരുതു വർണ്ണനേ ചതുർണ്ണാം
പരുമരുതഃ (?) പഠതാം വിധേർമ്മുഖാനാം
പെരുമപുകഴ്ക (ൾ) പേയ്പ്പെടും; തദാസ്താം;
തിരുമരുതൂർ തിലകക്രിയാ പുരീണാം.”
അതിനുമേൽ അവിടത്തെ ചിറയെ വർണ്ണിക്കുന്നു.
“ശിവപേരൂരിവ ശൈവലസദ്ദ്യുതി” “മലനാടിൻറിവരുചിരമഹോദയം” എന്നും മറ്റുമുള്ള ശ്ലേഷോക്തികൾ കൊണ്ടു മാത്രമല്ല,
“പതറിന പര(ൽ)പരവിചലിതനാളം; കതറിന മധുകരമുഖരിതകമലം;
ചിതറിന കതിപയമധുകണകപിലം; കളകളമിളകിന വളയൊലി വിരവിൽ
ത്തളിരിളമൃദുകരകൃതതുടിതരളം; കുളിചെയ്യുമൊളികിളർ കിളികളമൊഴിമാർ
കുളിരിളവളർമുലയകിൽപരിമിളിതം”
എന്നും മറ്റുമുള്ള സ്വഭാവോക്തികൾകൊണ്ടും, ആ വർണ്ണനം രമണീയമായിരിക്കുന്നു.
പദ്യം.
“അത്യുക്തിയാകിലുമളീകമിതെൻറു കണ്ടോർ
ചൊല്ലീടിലും കിമപി ചൊല്ലുവനുള്ളവണ്ണം;
അമ്മാടമും ചിറയുമപ്പരിശൻറുമിൻറും
മേലും ചമയ്ക്കരുതു മേലമർവോർക്കുപോലും.”
എന്നു് ആ ഭാഗം ഉപസംഹരിച്ചുകൊണ്ടു കവി കഥാനായകനായ ഗന്ധർവനെ അവതരിപ്പിക്കുന്നു. ഗദ്യം.
“തത്ര സമ്പന്നിധൗ തുമ്പയൺപും ചിടൈത്തമ്പിരാൻ കോയിലിൽക്കുമ്പഞായിറ്റുനല്ലട്ടമീവേലയാ കമ്പിതാശേഷലോകത്രയാഡംബരേ; പാമ്പണിഞ്ഞപ്പനോടുള്ള വൈരം പരം മീൾവിതെൻറിട്ടൊരുമ്പട്ട പൂവമ്പനോടേ വസന്തം വരുമ്പോഴു് വരുമ്പോടു പാട്ടെന്നുമിമ്പക്കുയിൽപ്പാട്ടിനാലാകുലേ; …കശ്ചിദാശ്ചര്യദേവോത്സവ പ്രേക്ഷകഃ സർവഗന്ധർവയൂനാം വരഃ, കാമസമ്മോഹനാസ്ത്രാന്തരം കാമിനീമച്ചിയാരാത്മജാം…ഉണ്ണിയച്ചീമധീരേക്ഷണാമൈക്ഷത.”
പദ്യം.
“കണ്ടിട്ടേനാം കലിതപുളകാനന്ദകൗതുഹലാത്മാ
മർത്ത്യോ ഭൂത്വാ നിജചലദൃശാം മറ്റു വാർത്താം മറന്നു്
കീഴ്പ്പാടാനാൻ കിളികളരവാം കേട്ടു പട്ടാങ്ങുപൈതും
ഗന്ധർവോസൗ ഗളിതഹൃദയോ ഗന്ധവാഹസ്യമാർഗ്ഗാൽ.”
അങ്ങനെ ഉണ്ണിയച്ചിയാൽ ആകൃഷ്ടനായി വായുമാർഗ്ഗത്തിൽ നിന്നിറങ്ങിയ ഗന്ധർവൻ അതാരെന്നു തിരക്കുന്ന അവസരത്തിൽ ഒരു ചാത്രൻ (ചാത്തിരനമ്പൂരി) ആ നായികയുടെ പൂർവചരിത്രം അദ്ദേഹത്തെ അറിയിച്ചു. ശ്രീപരമേശ്വരനെ വന്ദിച്ചിട്ടു ഗന്ധർവൻ ആ ചാത്രനോടുകൂടി അവളുടെ ഗൃഹത്തിലേക്കു പോയി. വഴിക്കു് ഒരങ്ങാടിയേ വർണ്ണിച്ചുകൊണ്ടു കവി ആ നായകനെ നായികയുടെ ഗൃഹത്തിലെത്തിക്കുന്നു. “മലയാളരുടൻ ചോഴിയരാരിയർ കരുനാടകകുടശാദികൾ പേശും വാണിയഭാഷാഭൂഷിത” മായിരുന്നു ആ അങ്ങാടി. ഗൃഹത്തിലേ വിവിധവിഭവങ്ങളെ വിസ്തരിക്കുന്നതിലും അവിടെത്തിങ്ങിക്കൂടിയിരിക്കുന്ന വൈദ്യന്മാർ, ജ്യോത്സ്യന്മാർ, മുതലായവരെ അവഹേളനം ചെയ്യുന്നതിലും ഗ്രന്ഥകാരനു് അലംഭാവമുണ്ടാകുന്നില്ല.
പദ്യം.
“സഭ്യോക്തിജാള ്യയുതസംസ്കൃതശബ്ദസഭ്യ
പ്പാട്ടിന്നു പാടിവചവീട്ടിൽ വിരഞ്ഞുവന്ന്
ചാത്രാഃ സ്വയം ചപലമായ് ചിലർ പേചുമാറു
കേട്ടാ (നവൻ കി) മിദമെൻറു കുരൂഹലേന”
“വാളങ്കവാശിമുഖരാന്മുഹരുണ്ണിയച്ചി
കേൾപ്പാനുടൻ കിമപി ചിത്തവിലോഭനായ
പൈശാചികം പരിശു പേശുവതോ ഭടേന്ദ്രാൻ
കേട്ടാനുടൻ കിമിതി സസ്മിതവിസ്മിതാസ്യഃ”
എന്നീ ശ്ലോകങ്ങൾ ആ ഘട്ടത്തിൽ കാണുന്നു. ഗൃഹവർണ്ണനം കണ്ടുകിട്ടീട്ടുള്ള ഭാഗത്തിൽ അവസാനിക്കുന്നില്ല.
ഒടുവിൽ വടക്കൻകോട്ടയത്തുള്ള പഴഞ്ചേരി ഭദ്രകാളിയെപ്പറ്റി ഒരു സ്തോത്രം ഏട്ടിൽ ഉണ്ടെങ്കിലും അതു ചമ്പുവിൽ അന്തർഭൂതമാണെന്നു തോന്നുന്നില്ല. ഒരു ഗദ്യവും ഒരു പദ്യവും അടങ്ങിയതാണു് ആ സ്തോത്രം. പദ്യംമാത്രം ചുവടേ ഉദ്ധരിക്കുന്നു.
“നൻറും തൂയത്തൊഴിൻറക്കനലുരുശിഖയാ നാക്കിഴൈക്കിൻറ കോല
ച്ചൂലത്താലും ചുരുങ്ങാതസുരതനുഗളൽച്ചോരി കൊണ്ടാപിബന്തീ
മൗലീന്ദോരിറ്റുവീഴിൻറവിരളസുധയാ മന്ദയുദ്ധശ്രമാസൗ
പഞ്ചേഷുദ്വേഷിപുത്രീ ചിരമവതു പഴഞ്ചേരിചേർന്നമ്മ നമ്മെ.”
17.5.1.3ഉണ്ണിയച്ചിചരിതത്തിലേയും മറ്റും ഭാഷ
രാമചരിതത്തിൽ ദ്രാവിഡശബ്ദങ്ങളും ദ്രാവിഡരീതിയിലുള്ള വ്യാകരണ പ്രയോഗങ്ങളും അധികമായി കാണുന്നതിനുള്ള കാരണം ദേശഭേദമാണെന്നു ചിലർ ഉപരിപ്ലവമായി വാദിക്കാറുണ്ടു്. അവർക്കു് അന്നത്തെ ഗ്രന്ഥോപയോഗിയായ മലയാളഭാഷയുടെ യഥാർത്ഥരൂപമെന്തെന്നു മനസ്സിലാക്കാൻ ഉണ്ണിയച്ചിചരിതം തുടങ്ങിയ പ്രാചീന ചമ്പുക്കൾ പ്രത്യേകം പ്രയോജകീഭവിക്കേണ്ടതാണു്. ചൂലാറ്റല്ലു് (ചൂലാൽ തല്ല്) മുതലായ സന്ധികൾക്കു് ഉണ്ണിയച്ചിചരിതത്തിൽ പ്രവേശമുണ്ടു്. “വേണാട്ടടികളുമോണത്തിൻനാൾ നെയ്തരും” എന്നും “കോലത്തടികളുമനുസരണയ്ക്കായു്” നില്ക്കുമെന്നും മറ്റും വൈദ്യന്മാർ വമ്പുപറയുന്നതിൽനിന്നും ദേശചരിത്രസംബന്ധമായും പല സങ്ഗതികൾ ഗ്രഹിക്കുന്നതിനു് പ്രസ്തുതകൃതി പഴുതു നല്കുന്നു. ഹോയ്സലരാജ്യത്തിന്റെ രാജധാനിയായ ദോരസമുദ്രം മഹമ്മദീയരുടെ ആക്രമണംനിമിത്തം നാമാവശേഷമായതു ക്രി. പി. 1346-ൽ ആണു്. അതുകൊണ്ടു് അതിനു മുൻപായിരിക്കണം പ്രസ്തുതകൃതിയുടെ പ്രാദുർഭാവം എന്നുള്ളതിൽ പക്ഷാന്തരത്തിനു മാർഗ്ഗമില്ല. പ്രണേതാവിന്റെ നാമധേയം അവിജ്ഞാതമായിരിക്കുന്നു.
17.5.2ഉണ്ണിച്ചിരുതേവിചരിതം
17.5.2.1വിഷയം
ഈ ചമ്പുവും ആരുടെ കൃതിയെന്നറിയുന്നില്ല. ഉണ്ണിയ (നങ്ങയയ്യ) പ്പിള്ളയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയാണു് ഇതിലേ നായിക. ചോകിര (ചൊവ്വര) ഗ്രാമത്തിൽപ്പെട്ട പൊയിലം എന്ന സ്ഥലത്തുള്ള വായ്പള്ളി എന്ന തറവാട്ടാണു് അവരുടെ ഗൃഹം. ഉണ്ണിച്ചിരുതേവിയിൽ ദേവേന്ദ്രൻ അനുരക്തനായിച്ചമയുകയും ആ സുന്ദരിയെ സന്ദർശിക്കുവാൻ ഭൂമിയിൽവന്നു് ആ ഗൃഹത്തിലെ ഓരോ വിശേഷങ്ങൾ കാണുകയും ചെയ്യുന്നു. അതോടുകൂടി ഗ്രന്ഥം മുറിഞ്ഞുപോയിരിക്കുന്നു. വിവരണം:ചമ്പു ഇങ്ങനെ ആരംഭിക്കുന്നു.
പദ്യം
“വെള്ളം (ള്ളൈ) കപാലമപി വെണ്മഴുവക്ഷമാലാം
ചൂലം പിടിച്ചരവു ചുറ്റിന കണ്ഠദേശം
ആറോടു നീറുമണിയും വപുരാറെഴുത്തിൻ
മൂലം മുദേസ്തു മമ മുഗ്ദ്ധശശാങ്കമൗലേഃ.
വിഘ്നോ വിഘ്നപ്രശാന്തിം പ്രദിശതു പൊയില
ത്തുണ്ണിയപ്പിള്ളപുത്രീം
വർണ്ണിപ്പാൻ വല്ലതാകെൻറിത മമ തൊഴുക
യ്യിൻറു വാഗ്ദേവതായാഃ;
അച്ചംകെട്ടിന്നുമച്ചൻ മുഖജനിതമഹാ
കാവ്യചന്ദ്രോദയേഽസ്മിൻ
ഗദ്യം ഖദ്യോതകല്പം ഗളിതരുചി തുട
ങ്ങിന്റെനക്കേ നമോസ്തു.”
ഏതു് അച്ചനാണു് ഈ വിഷയത്തെ അധികരിച്ചു് ഒരു കാവ്യമുണ്ടാക്കിയതു് എന്നറിഞ്ഞുകൂട. ആ കാവ്യത്തെ ചമ്പൂകാരൻ ഉപജീവിക്കുന്നതായി വിചാരിക്കാം. ഒരു ആര്യാവൃത്തശ്ലോകമൊഴിച്ചാൽ ശേഷമെല്ലാം ഗദ്യരൂപത്തിലാണു് ഉപലബ്ധമായ ഭാഗത്തിൽ നിബദ്ധമായിരിക്കുന്നതു്.
ചോകിരഗ്രാമത്തെ കവി ആദ്യമായി വർണ്ണിക്കുന്നു. ആ ഗ്രാമത്തിൽ ശാസ്താവിന്റെ ഒരു ക്ഷേത്രമുണ്ടെന്നും അതു് ആതവർമ്മ എന്നൊരു രാജാവു സ്ഥാപിച്ചതാണെന്നും, ആ ഗ്രാമത്തിൽ (ദക്ഷിണാശിവഃ) തെങ്കൈലനാഥനും നിവസിക്കുന്നുണ്ടെന്നും, (ആഴ്വാഞ്ചേരി–ആഴവാഞ്ചേരി) മനയ്ക്കലും അതിൽ അന്തർഭവിക്കുന്നതാണെന്നും ആ വർണ്ണനത്തിൽനിന്നു കാണാവുന്നതാണു്. ആതവർമ്മ എന്ന പേരിൽ പണ്ടു് അനേകം ചേര രാജാക്കന്മാരുണ്ടായിരുന്നു. പൊയിലത്തിന്റെ വിവരണമാണു് അടിയിൽ കാണുന്നതു്. പൊയിലം എന്നതു പൊന്നാനിത്താലൂക്കിൽ നാഗിലശ്ശേരി അംശത്തിൽ ഉള്ള ഒരു സ്ഥലമാണെന്നു ചിലർ പറയുന്നു. എന്നാൽ അവിടെ ഇപ്പോൾ ഒരു ശ്രീകൃഷ്ണക്ഷേത്രമാണു് പ്രധാനമായി കാണുന്നതു്.
“പുതുമലർക്കാവിൽ വന്നെഴുമിളങ്കൊടികളും,
കൊടികൾ പൂവിതളിൽ നിൻറുതിരുമപ്പൊടികളും,
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും,
കൊടി നനൈപ്പാൻ വരും മൃദുനടുക്കൊടികളും,
മഹിതകർമ്മങ്ങളിൽപ്പരിഗളന്മടികളും,
(തുംഗമേ) തുരകൾമേൽ ധാവതഃ കുതിരതന്നടികളും,
വനമുഖേ ചകിതമാൻ ഝടിതി പാഞ്ഞൊടികളും,
നദികളിൽക്കുളിവിധൌ കൃതവധൂതുടികളും,
നളിനിയിൽക്കുളിചെയ്യും നളിനമും പിടികളും,
വിഫലസൂകരമഹാമുരടർ കൈത്തടികളും,
പിടരിൽ നന്മുടികളും പെരുക നല്ലടികളും,
നടികളും കുടികൊള്ളും പൊയിലമെൻറുണ്ടു തത്രൈവഭാഗേ.”
അവിടത്തേ ചോമാതിരിമാരെപ്പറ്റി പിന്നീടു പ്രസ്താവിക്കുന്നു. പൊയിലത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റേയും വായ്പള്ളിയെന്ന ‘നടീമന്ദിര’ത്തിന്റേയും വർണ്ണനമാണു് അടുത്ത ഭാഗം. മന്ദിരത്തിന്റെ വർണ്ണനം ദീർഘംതന്നെ. അവിടത്തെ നങ്ങയയ്യ, രായരൻ എന്ന രാജാവിന്റെ പ്രണയിനിയാണു്. “നിത്യരമ്യാ സ്വയം നൃത്തകേളീവിധാനേ വധൂവേഷധാരീ ഗളേ കാളകൂടം കളൈഞ്ഞിട്ടു ഗീതാമൃതം വച്ചുകൊണ്ടോരു മുക്കൺ പിരാനെൻറു തോൻറിക്കവല്ലും ഗുണാലങ്കൃതാരൂപശീലാധികാരായരപ്രേയസീ പൊങ്ങിയെങ്ങും വിളങ്ങിൻറ കീർത്തിശ്രിയാശോഭിനീ പങ്ങിമിക്കുജ്ജ്വലാ നങ്ങയയ്യേതി കാചിന്നടീ നായകാ” എന്ന കവിപ്രശംസയ്ക്കു് ആ സ്ത്രീരത്നം പാത്രീഭവിയ്ക്കുന്നു.
നങ്ങയയ്യയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയെ പുകഴ്ത്തുന്നതിനു വാല്മീകിക്കുപോലും സാധിക്കുകയില്ലെന്നു് ഉപക്രമിച്ചുകൊണ്ടു തദനന്തരം കവി ആ കൃത്യം യഥാവിധി അനുഷ്ഠിക്കുന്നു.
ചെന്താമരമലർ ചേവിടിയെൻറാൽ
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ
പുറവടി നളിനപ്പുറവിതളെൻറാൽ
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെൻറാൽ
കേകിഗളങ്ങൾ പലാതികൾ കേഴും;
തൂയമണിത്തൂൺ തുടയിതുമെൻറാൽ
തുടവിയ കതളികൾ തുവപിടിയാതോ?
മങ്ഗലമലകു മണത്തിടിലെന്റാൽ
മദനൻതേർത്തട്ടരിയപ്പടുമ
ങ്ങരയാലിലയെൻറുദരം ചൊന്നാ
ലരിയോ! കൈത്തലമെന്തു നിനയ്പ്പൂ?
എന്നു് ആ പാദാദികേശാന്തവർണ്ണനം അത്യന്തം പുളകപ്രദമായ രീതിയിൽ പുരോഗമനം ചെയ്യുന്നു.
അക്കഥയെല്ലാം തന്റെ വയസ്യൻമുഖേന ദേവേന്ദ്രൻ കേട്ടു കാമപരവശനായിത്തീർന്നു് ആ നായികയുടെ കോയിലിലേക്കു പുറപ്പെട്ടു. വഴിക്കു് ആനാർചിറ എന്ന അങ്ങാടിയെ കവി വർണ്ണിക്കുന്നു. അതിനുമേൽ വായ്പള്ളിവീട്ടിന്റേയും അവിടെ നായികയെ സന്ദർശിക്കുവാൻ വരുന്ന ബ്രാഹ്മണാദി ജനങ്ങളുടെയും ചിത്രമാണു് കാണുന്നതു്. കിട്ടിയിടത്തോളമുള്ള ഓലകളിൽ ആ ചിത്രണം അവസാനിക്കുന്നില്ല. ചമ്പുവിന്റെ പഴക്കം
ഉണ്ണിച്ചിരുതേവിചരിതത്തിനും ഉണ്ണിയച്ചിചരിതത്തോളംതന്നെ പഴക്കമുണ്ടെന്നു ഭാഷാരീതി പ്രഖ്യാപനം ചെയ്യുന്നു. “……പൊഴിയും മൊഴിപോന്നെഴിൻറ ഘർമ്മജലം; കണ്ണിന്നമൃതമെനക്കിൻറുണ്ണിച്ചിരുതേവിയോമൽമുഖകമലം” എന്നൊരു ശ്ലോകം ഇടയ്ക്കുദ്ധരിച്ചു് അതു് ആര്യാവൃത്തത്തിൽ ഗ്രഥിതമായ മണിപ്രവാളമാണെന്നു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടു്. “അമ്മക്കിളിയെക്കൊണ്ടു പിരാന്മേ-ലമ്മാനപ്പാട്ടുണ്ടാക്കിച്ചേൻ” എന്നൊരു പങ്ക്തി കാണുന്നതിൽ നിന്നു് അക്കാലത്തു കവികൾ അമ്മാനപ്പാട്ടുണ്ടാക്കിയിരുന്നു എന്നും അതിന്റെ പരിപാടി പക്ഷേ ശുകത്തെക്കൊണ്ടു പാടിക്കുന്ന രീതിയിലായിരുന്നു എന്നും ഊഹിക്കാവുന്നതാണു്.
17.5.3ഉണ്ണിയാടി ചരിതം
ശിവവിലാസകാരനായ ദാമോദരച്ചാക്കിയാരുടെ കൃതിയായി ഒരു മണിപ്രവാളചമ്പുവുണ്ടെന്നു ഞാൻ മുൻപു് ഉപന്യസിച്ചിട്ടുണ്ടല്ലോ. ഉണ്ണിയാടി ചരിതമെന്നു നാമകരണം ചെയ്യാവുന്ന ആ ചമ്പുവിന്റേയും ഏതാനും നഷ്ടശിഷ്ടങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഉപസംഹാരഭാഗം ഉപലബ്ധമായിട്ടില്ല. ശിവവിലാസത്തിൽ വർണ്ണിതനായ കായങ്കുളത്തു കേരളവർമ്മരാജാവിന്റേയും അദ്ദേഹത്തിന്റെ പത്നി ചെറുകര കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയാണു് പ്രസ്തുത കാവ്യത്തിലെ നായിക.
“മട്ടോലുംമൊഴിയാമുണ്ണിക്കുട്ടത്തിക്കു കുലശ്രിയം
കണ്ണിന്നമൃതമാം മാനേല്ക്കണ്ണിയാമുണ്ണിയാടിയെ
അൻപെഴപ്പുകഴ്വാനിപ്പോളെൻപ്രയാസോ വിജൃംഭതേ.”
എന്നു കവി ചീകീർഷിതപ്രതിജ്ഞ ചെയ്യുന്നു. (1) വിഷയം
ദാമോദരച്ചാക്കിയാർ ആദ്യമായി ഉദയപർവതത്തെ വർണ്ണിച്ചിരിക്കുന്നു. ആ പർവതത്തിൽ പണ്ടു രണ്ടു ഗന്ധർവകുടുംബങ്ങൾ താമസിച്ചിരുന്നു. അവയിൽ ഒരു കുടുംബത്തിൽപ്പെട്ട ചിത്രരഥൻ എന്ന ഗന്ധർവരാജാവു് ദേവേന്ദ്രന്റെ ബാലമിത്രമായിരുന്നു. അദ്ദേഹത്തിനു മധുരമാലിക എന്ന പത്നിയിൽ ജനിച്ച ചിത്രാവലി എന്ന സൗന്ദര്യവതിയായ കുമാരിയെ ഇന്ദ്രൻ തന്റെ വന്ദിപുത്രനായ വിഭാതനെക്കൊണ്ടു വിവാഹം ചെയ്യിക്കുകയും ആ ദമ്പതിമാർ ഉദയാദ്രിയിൽ താമസിച്ചു ആദിത്യചന്ദ്രന്മാരെ ആരാധിക്കണമെന്നു് ആജ്ഞാപിക്കുകയും ചെയ്തു. അവർക്കു കാലാന്തരത്തിൽ പ്രഭയെന്നും ഉഷയെന്നും രണ്ടു കന്യകമാർ ഉത്ഭവിക്കുകയും, അവരെക്കൊണ്ടു് ആ കുടുംബം ശാഖോപശാഖമായി വർദ്ധിക്കുകയും ചെയ്തു. പ്രഭയുടെ ശാഖ സൂര്യനേയും ഉഷയുടെ ശാഖ ചന്ദ്രനേയും ഉപാസിക്കണമെന്നു വിഭാതൻ ഉപദേശിച്ചു. ആദ്യത്തേ ശാഖ ഉദയപർവതത്തിന്റെ ഉത്തരോപത്യകയിൽ മണിപിങ്ഗലയെന്നും രണ്ടാമത്തേതു് അതിന്റെ ദക്ഷിണതടത്തിൽ ഇന്ദിരാവതിയെന്നും ഓരോ നഗരി നിർമ്മിച്ചു് അവിടെ താമസിച്ചു് നൃത്തഗീതവാദ്യാദികൾകൊണ്ടു് ആദിത്യനേയും ചന്ദ്രനേയും യഥാക്രമം സേവിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞപ്പോൾ ഉഷയുടെ ശാഖയിൽ കലാവതി എന്നൊരു കുമാരി രത്നചൂഡൻ എന്ന ഗന്ധർവന്റെ പത്നിയായി, സുവാകൻ, മഞ്ജുളൻ, കോകിലകൻ, വീണാഘോഷൻ, ചാരുനാദൻ, മതിദീപൻ, മധുപാരൻ, പുണ്യസ്തുതി, മാങ്ഗലികൻ, ഭദ്രലോകൻ എന്നീപ്പേരുകളിൽ പത്തു പുത്രന്മാരെ പ്രസവിച്ചു. ആ കാലഘട്ടത്തിൽത്തന്നെ പ്രഭയുടെ ശാഖയിൽ ജനിച്ച മണിശേഖരൻ എന്ന കുമാരൻ കാദംബിനി എന്നൊരു കന്യകയെ പാണിഗ്രഹണം ചെയ്ത് ആ സ്ത്രീരത്നത്തിൽ പ്രാവൃട്ടു് എന്നൊരു പുത്രിയേയും ഉൽപാദിപ്പിച്ചു.
പ്രാവൃട്ടു് ഒരവസരത്തിൽ സഖികളോടുകൂടി ക്രീഡിക്കുന്നതു സ്ത്രീലമ്പടനായ ചന്ദ്രൻ കണ്ടു് അസഹ്യമായ മദനപാരവശ്യം നിമിത്തം ആ സുന്ദരിയുമായി ഒരു മുഹൂർത്തം രമിക്കുകയും തദനന്തരം ആ കഥയെല്ലാം മറന്നു്, വികാരലാഞ്ഛനങ്ങൾ ഗോപനം ചെയ്യാതെ തന്റെ പ്രാണപ്രിയയായ രോഹിണീ ദേവിയുടെ സന്നിധിയിൽ പ്രവേശിക്കുകയും ചെയ്തു. ആ കാഴ്ചകണ്ടു നടന്ന കഥ മുഴുവൻ മനസ്സിലാക്കിയ രോഹിണി പ്രാവൃട്ടിനെ ‘മനുഷ്യയോനിയിൽ പോയി ജനിക്കട്ടെ’ എന്നു ശപിക്കുകയും, മണിശേഖരന്റെ പ്രാർത്ഥനമൂലം അപ്പോഴുള്ള ശരീരസൗന്ദര്യവും നൃത്തഗീതവാദ്യങ്ങളിലും കവനാദികലകളിലുമുള്ള പാടവവും ഭ്രലോകജാതയായാലും അവളിൽ തുടർന്നു പരിലസിക്കുമെന്നും ആയുരന്തത്തിൽ ഗന്ധർവലോകത്തേക്കു തിരിയെപ്പോരാമെന്നും ശാപമോക്ഷം നല്കുകയും ചെയ്തു. ആ സംഭവവും ചന്ദ്രൻ കാലക്രമത്തിൽ വിസ്മരിച്ചു.
അനന്തരം രത്നചൂഡന്റെ പത്തു കുമാരന്മാരുടേയും ചരിത്രം കവി വിസ്തരിക്കുന്നു. അവർ ചന്ദ്രൻ സഞ്ചരിക്കുന്ന വ്യോമവീഥിയിൽ നിവസിച്ചു. ആയിടയ്ക്കു് ഒരു ശരൽകാലത്തിൽ ചന്ദ്രൻ സുവാകനാൽ സേവിതനായി സ്വൈരവിഹാരം ചെയ്യവേ അമൃതനിഷ്യന്ദിയായ ഒരു ഗാനം ഭൂമിയിൽനിന്നു് ഉണ്ടായതു ചെവിക്കൊണ്ടു് കാമാകുലനായി, സുവാകനേയും മതിദീപനേയും ആ പാട്ടു് ആരുടേതെന്നറിഞ്ഞുവരുവാൻ നിയോഗിക്കുകയും അവർ അഞ്ചാമത്തെ ദിവസം തിരിയെച്ചെന്നു തങ്ങൾ കണ്ട വിവരങ്ങൾ ചന്ദ്രനെ ഗ്രഹിപ്പിക്കുകയും ചെയ്തു. വക്താവു് സുവാകനാണു്. ആ അനുജീവി ആദ്യം ഭൂലോകത്തേയും പിന്നീടു കേരളത്തേയും അവിടെ തൃശ്ശൂരിനേയും മഹോദയപുരത്തേയും, തദനന്തരം പ്രകൃതമനുസരിച്ചു് ഓടനാട്ടിനേയും (കായങ്കുളം) പുളകോൽഗമകരങ്ങളായ വാക്കുകളിൽ വർണ്ണിക്കുന്നു. അതിൽ പിന്നീടു കായങ്കുളത്തു രാജാക്കന്മാരുടെ കുലപുരിയായ കണ്ടിയൂരിനേയും അതിന്റെ ഒരു ഭാഗമായ മറ്റത്തേയും അവിടത്തെ വലിയങ്ങാടിയേയുമാണു് പ്രശംസിക്കുന്നതു്. ഈ ഭാഗത്തിൽനിന്നു മാതൃക കാണിക്കുവാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം. ഉദയപർവതം
“എങ്ങും പരന്ന മഹസാ ദിവസാധിപേന
ശൃങ്ഗശ്രിതാ മകുടവാനിവ വാസരാദൗ
പാർശ്വേന ചാമരവൃതേന വിരാജമാനോ
ഭൂഭൃൽപതിത്വമധിതിഷ്ഠതി യശ്ചിരായ.”
ചന്ദ്രന്റെ കാമപാരവശ്യം
“പാട്ടഞ്ചിതധ്വനി തദാ പതറാത താളം
വാടാത രാഗമുചിതശ്രുതിസൗകുമാര്യം
കേട്ടാൻ കലാപതിരസൗ പരിവർത്തമാന
ചേഷ്ചാവിലാസമഴകിൽപ്പുളകാകുലാങ്ഗഃ.”
“അങ്ഗം തനക്കമൃതശീതളമാകിലും ചാ
ലങ്ഗീചകാര വളരെപ്പരിതാപദൈന്യം;
ത്വങ്ഗത്തരങ്ഗപവമാനമനോഹരേണ
ഗങ്ഗാതടേന ഗഗനേ ഗതിമാചകാംക്ഷേ.”
“മുല്പാടനല്പവികസൽകുസുമാനനാന്തർ
ജ്ജല്പാകഭൃങ്ഗമധുരസ്വരഗീതിയുക്താ
മൽപ്രേയസീ കുമുദിനീ ച ന രോചതേ മേ;
കല്പേത കാ ന ഖലു താപവിനോദനായ?”
“എപ്പോഴുമെന്നരികിൽ മേവിന താരകാണാം
ചെപ്പേർമുലത്തടമമർന്നു പുണർന്നിരുന്നാൽ
ഉൽപന്നവേദനമെനിയ്ക്കവരോടു വേറി
ട്ടപ്പാലിരിക്കയിലപേക്ഷ വരിൻറു, തെൻറാം?”
“അസ്തി ഹി ഫണിവരമസ്തകലസിതാ
ചുറ്റും നാല്ക്കടലാലുപഗുഢാ;
കുലശൈലാഷ്ടകകീലിതപൃഷ്ഠാ
പനിമലയാലേ ശിശിരിതസുഭഗാ;”
ഇത്യാദി ഭൂലോകവർണ്ണനഗദ്യവും
“അമലജലപൂരിതാ ഹസ്തിനപുരത്തടു
ത്തമരനദിയെൻറുപോൽച്ചുണ്ണി [12] മേവിന്റെടം;
തരളവീചീകരൈരൊരു പുറത്തഴകെഴും
തരളജാലങ്ങളാൽപ്പരവതൂകിന്റെടം”
ഇത്യാദി മഹോദയവർണ്ണനഗദ്യവും മറ്റും സമഗ്രമായി പ്രദർശിപ്പിക്കുവാൻ സ്ഥലം പോരാതെയിരിക്കുന്നു. കണ്ടിയൂരിനെ വർണ്ണിക്കുന്ന ചില പദ്യങ്ങളാണു് താഴെക്കാണുന്നതു്.
“ആഖണ്ഡലപൂരിഗർവഖണ്ഡനം കണ്ടിയൂരിതി
പത്തിലും വിശ്രുതം ദിക്ഷു പത്തനം യത്ര ശോഭതേ.
ഉദ്യാനവീഥ്യാ ലസിതം വിളയാടിൻറവൃക്ഷ [13] യാ,
വിടപേ വിടപാത്തത്തിവിളയാടിൻറ വൃക്ഷയാ;
ലോലംബകുലമഭ്യേത്യ ലോലംബകുലമുച്ചകൈഃ
പാടിൻറമ [14] യിലേറിക്കൊമ്പാടിൻറ മയിലാൽ വൃതം;
അഹോ വിഭാതി യന്നിത്യം മഹോദയമനോഹരം;
ചാലങ്ങു പശ്ചിമക്ഷോണിപാലപാലിതമാകിലും,
നാകലോകസമം പാർത്താലരം ഭാസുരമാകിലും,
നാനാരത്നസമാകീർണ്ണം മുക്താമയമതാകിലും.”
അങ്ങാടിയുടെ പ്രപഞ്ചനം അത്യന്തം വിവൃതമാണു്. പിന്നീടു കണ്ടിയൂരിനെത്തൊട്ടുള്ള കീർത്തിപുരമെന്നും നരസിംഹമംഗലമെന്നുമുള്ള രണ്ടു രാജധാനികളെ കവി വർണ്ണിക്കുന്നു. ഗദ്യം
“ഇവ്വണ്ണം അതിമനോഹരമാകിയ നഗരോത്തമത്തിൻമധ്യേ സകലാശാമുഖകർണ്ണപൂരായമാണകീർത്തിസ്തബകസ്യ, കീർത്തിപുരമെൻറും നിഖിലസാമന്തചക്രവർത്തിനോ നരസിംഹസ്യ നരയിങ്ഗമണ്ണൂരെൻറും വടിവെഴുമോടനാടിനു മങ്ലിതിലകായമാനസ്യ കേരളനാമധേയസ്യ വസുധാനായ കസ്യ പുരന്ദരനഗരിയുമളകയുമൊപ്പം ചെൻറണഞ്ഞു മേവിനപോലെ മനോഹരതരം രാജധാനീദ്വയം വിരാജതി.” പദ്യം
പൊന്മാടത്തിൻപ്രാഭാജാലൈഃ സന്ധ്യാകാന്തികരംസദാ
സദാവദാഹമിവ യൽ പത്മരാഗാലയാംശുനാ;
ശുനാസീരസുതപ്രഖ്യവില്ലാളികുലസങ്കുലം;
കുലഞ്ഞുലാവും താർവല്ലി നിറയും ചാരുനിഷ്കുടം…
ഗദ്യം
ആടകംകൊണ്ടു നിർമ്മിച്ചഴകെഴുമരങ്ങത്തേറി
നാടകമാടും നല്ല നടികുലം പൊലിയുമേടം;
ചോടചകലനെ [15] നിൻറു തൊടുവതിനെൻറപോലെ
മാടമുയർന്നുനിൻറു മാടങ്കൾ വിളങ്കുമേടം;
വാടകൊൾ കേതകത്തിൻ വാരണികുതുമന്തോറും
പാടിനിൻറളികുലങ്കൾ പറന്തുപോയ് നിരമ്പുമേടം;
കോടണിമുകമുലാവും കുഞ്ചരം മതം ചുരത്തി
പ്പേടിയാമാറു ചുറ്റും പെരുമാറി നില്ക്കുമേടം;
കേടകത്തില്ലയാത കിങ്കരവീരർ ചെൻറു
കേടകം വാളൊടേന്തിക്കേളിയിൽ നടക്കുമേടം;
ഏടലർത്തയ്യലോടൊത്തേണനീൾമിഴികൾ കാലിൽ
പ്പാടകം കലുപിലെൻറു പാടിനിൻറാടുമേടം; …
മതുമൊഴി മടവർതുട — ചതിപെടനെറിയൽകൊടു
കതുകത വളരുമണി — കതളികൾനിരയൊരിടം;
ചൂതരചിവപൊരുതു — മാതരൊടിട വിരവി
നീതികൊൾ തരുണർ പല — മേതകുനിരയോരിടം;
പങ്കികൊൾ നളിനികളി — ലങ്കയനുടയ വളർ
ചങ്കിനൊടിയലുമളി — ഝങ്കൃതിനിരയൊരിടം.
ഇങ്ങനെ വർണ്ണിച്ചു ‘കിം ബഹുനാ ഭാഷിതേന? യൽപുരദ്വയവർണ്ണനം ഭാരമേവാമനന്തി ഭാരവിമുഖാ അപി കവയഃ’ എന്നു രാജധാനീപ്രശംസ കവി അവസാനിപ്പിക്കുന്നു. കീർത്തിപുരമെന്നും നരസിംഹമങ്ഗലമെന്നും രണ്ടു ക്ഷേത്രങ്ങൾ ഇന്നും കണ്ടിയൂരിനു സമീപമുണ്ടു്. (2) ശിവസ്തോത്രം
ഗന്ധർവന്മാർ കണ്ടിയൂരമ്പലത്തിൽ തൊഴുമ്പോൾ ചൊല്ലുന്ന ശിവസ്തോത്രത്തിൽനിന്നു ചില ശ്ലോകങ്ങളാണു് അടിയിൽ ചേർക്കുന്നതു്.
“മൻറിലാരിൻറു നീയെൻറിക്കൊൻറപ്പൂമലർ ചൂടിനോൻ?
ആകഷ്ടമെന്തെലിമ്പാൽക്കൊണ്ടാകല്പം പരികല്പിതം?”
“അരിയോ നാഥ നിൻകണ്ണിലെരിതീ വിളയിൻറിതോ?
പോറ്റി പണ്ടിതുകൊണ്ടല്ലോ നീറ്റി നീ മലരമ്പനെ.”
“ഞാനച്ചോ കണ്ടുതില്ലാർക്കുമാനത്തോലുടയാടയായ്
നമശ്ശിവായ നിൻകോലം നമക്കോ വിസ്മയാവഹം.”
“ഫണിനായകനെക്കൊണ്ടു മണിനൂപുരമാക്കിനാൽ
അടിയാർ ഞാങ്ങൾ പേടിപ്പോമടികുപ്പി വണങ്ങുവാൻ”
“ഏറർതൻ മുതുകത്തേറി നീറണിഞ്ഞുലകേഴിലും
വലികൊണ്ടുണ്മതിന്നെന്തു ഫലിതം ഭുവനപ്രഭോ?”
(3) അർദ്ധനാരീശ്വരവർണ്ണനം
അത്യന്തം മനോമോഹനമായ ഒരർദ്ധനാരീശ്വരകേശാദിപാദം കവി ഈ ഘട്ടത്തിൽ ചേർത്തിരിക്കുന്നു.
“താരാപതിദലം ചേർന്ന ചാരുകോടീരഭാസുരം;
താരാലതിതരാം ചാർത്തി വാരാളും കബരീഭരം;
കാമൻതൻ മേനി നീറ്റിൻറ തീമിന്നും നിടിലേക്ഷണം;
മാരോന്മേഷമിയറ്റിൻറ ചാരുഫാലവിശേഷകം.” (ഇത്യാദി)
(4) ചാക്കിയാരും ഗന്ധർവന്മാരും
അപ്പോൾ അവിടെ ഒരാൾ വാതില്ക്കലിരുന്നു രണ്ടു ശ്ലോകങ്ങൾ ചൊല്ലുന്നതു് ആ ഗന്ധർവന്മാർ കേട്ടു. അവയെയാണു് താഴെ ഉദ്ധരിക്കുന്നതു്. പദ്യം
“ചെറുകലശവിലാശംചേർന്ന ചാല [16] സ്തനാഢ്യം
നിറുകയിൽ വനിതാനാം ന്യസ്തപാദാരവിന്ദം
ചെറുകരനിലയം ചേർന്നീടുമെന്നുണ്ണിയാടീ
മിറുകുമഹഹ നിന്നെക്കാൺകിലാഖണ്ഡലോപി”
“നളിനമകൾകടക്കൺ ചാരുലീലായിതാനാം
തെളിമ പൊലിവെഴും കണ്ണാടിയാമുണ്ണിയാടീ
ഇളമുലയിണ ചീർത്തിട്ടാകുലാലോലമധ്യം
തളിരൊളിപെടുമങ്ഗം താവകം വെൽവുതാക!”
ഗദ്യം
ഇവണ്ണം ചുഴല മേവിൻറ വിദുഷാം ഗണൈരടിയിൽക്കൊണ്ടാടപ്പട്ടു ചില ചില ചിലോകങ്ങളെച്ചൊല്ലിയൊടുക്കിൻറളവിൽ അരികിലിരുന്നവനോടു ചോദിച്ചു്, “അത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യ ഇതി വിജ്ഞായ ഞാങ്ങളിരുവരും തസ്യ പുരോഭൂമി മുപസൃത്യ പരസ്പരാലംബിതകരൗ മറ്റേ കരാഞ്ചലേന കിഞ്ചന സഞ്ഛാദിതോഷ്ഠപൃഷ്ടൗ ധൃഷ്ടതരമിതിഷ്ഠാവ.
അനന്തരം ആരുടെ പാട്ടാണു് അവിടെ കേട്ടതെന്നു് അവർ ചോദിക്കുകയും അതിനു് അദ്ദേഹം “ചൊല്ലലാമിതെളുതായ്ത്തുലോംമയാ, ശ്ലോകജാലമിവൾ മേലുദാഹൃതം” എന്നു മറുപടി പറയുകയും ചെയ്തു. അതിനെത്തുടർന്നാണു് കേരളവർമ്മ രാജാവിന്റെ വർണ്ണനം. രാജപ്രശസ്തിയിൽനിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു.
“യസ്യ ഹി, സ്ഫീതഗോമാധുര്യഃ ശീതഭാനുരഖിലഭൂത ജാതസ്യ, ഹേതിവിലാസശാലീ വീതിഹോത്രസ്സകലാരാതി കാന്താരസ്യ, വീതജാള ്യദോഷസ്തേജസാം നിധിഃ സുഹൃദ്വ്രാത കമലാകരസ്യ, ചാതുര്യത്തിനു ജന്മഭൂമിഃ, കാതര്യത്തിനു ദൂരവർത്തീ, ദാതാ സകലജനവാഞ്ഛിതാനാം, പാതാ സർവപ്രജാനാം ശ്രോതാ സജ്ജനചരിത്രാണാം, നേതാ വിദ്വജ്ജനാനാം, ഭ്രാതാ വിദ്ഗ്ദ്ധമണ്ഡലസ്യ, പിതാ ശരണാഗതാനാം, മേതിലെങ്ങും പ്രഥിതഭൂതിഃ ‘പൂതികോടെ’ന്നു ഭൂതലേ ഗീതകീർത്തി വിലാസോ, നീതിശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോ ഭാതിമന്ത്രിമുഖ്യഃ [17] യസ്മിൻ ഖലു സപത്നലോകവിജയായ നിർഗ്ഗച്ഛതി പ്രചലിതപ്രബല ബലസമുത്ഥമഹീപരാഗപരിധൂസരമാത്മ ബിംബമംബുനിധൗപ്രക്ഷാളയതി ഭഗവാൻ നാളീകിനീകാമുകഃ യസ്യ ച പേടിച്ചോടി മലമുകളിലേറിന മാറ്റാരുടെ നയനാം ബുധാരാ പ്രവാഹാ ഇവ വിഭാന്തി പർവതേഭ്യോ നിസ്സരന്ത്യഃ സ്രവന്ത്യഃ” (ഇത്യാദി)
ചെറുകര ഉണ്ണിക്കുട്ടത്തിയെ താഴെക്കാണുന്ന ശ്ലോകങ്ങളിൽ കവി വാഴ്ത്തുന്നു.
“ഇഹ പുനരനവദ്യഹൃദ്യരൂപം
വിഭവശതൈഃ ക്ഷിതിവല്ലഭൈരുപേതം
അപഭയമയുഗായുധന്നൊരില്ലം
‘ചെറുകര’യെന്റൊരു മന്ദിരം വിഭാതി.
പരമുന്നതസാലഗോപുരാം താം
പരിപൂർണ്ണാം ജനതാഭിരുജ്ജ്വലാഭിഃ
അവനൗ നവരം തിടുക്കനെപ്പോ
യവതീർണ്ണാമമരാവതീമവൈമി.
അവിടെക്കമലേവ ദുഗ്ദ്ധസിന്ധോ
രവനീമണ്ഡലമണ്ഡനായമാനാ
അബലാകുലമൗലിമാലികാ കാ
പ്യവതീർണ്ണാ യുവനേത്രപുണ്യപുരൈഃ.
***
ശൈലീസുധായാ ഗുണനാമണീനാം
ഭൂലോകലക്ഷ്മിക്കുമിയം പയോധിഃ;
ബാലാമിമാം വർണ്ണയിതും തുനിഞ്ഞാ
ലാലാപമാലാ മമ നാലമേഷാ.
പത്മാലയാം പണ്ടിവ പത്മനാഭോ
ഗിരീന്ദ്രകന്യാമിവ വാ ഗീരിശഃ
സീമന്തിനീനാം മുടി മാലികാം താം
സാമന്തസിംഹോയമുവാഹ കാന്താം.”
ഉണ്ണിയാടിയെ കവി ഇങ്ങനെ അവതരിപ്പിക്കുന്നു:
“അവൾ പെറ്റിതു മുറ്റുമസ്തദോഷം
ഗുണപൂഗങ്ങൾ മലിഞ്ഞനർഘശോഭം
വനിതാകുലരത്നമുണ്ണിയാടി
ത്തിരുനാമാങ്കിതമങ്ഗജൈകബീജം.
ഒരിന്ദുബിംബം വദനം കൃശാങ്ഗ്യാ;
മരന്ദധാരാ മൊഴി; കിം പ്രലാപൈഃ?
ഹരൻതനിക്കും ധൃതിസാരമച്ചോ!
ഹരന്തി ഗാത്രങ്ങളൊരോൻറമുഷ്യാഃ.
നാണീടുവൻ നേത്രവതാം നിലാവാ
മേണീദൃശം വാഴ്ത്തുവതിന്നു ഞാനോ;
വാണാവലീ ലക്ഷമടാത്തപോലേ
വാണീവിലാസാ മമ ലാഘവായ.
പരമപ്രഥിതം മനോഹരാങ്ഗി
ക്കൊരു പേരഞ്ചിതമുണ്ണിയാടിയെൻറു്;
തിരളിൻറതു മറ്റുമൊൻറിദാനിം
തിരുനാമം ഭൂവി മാരമാലയെൻറും.”
അതിനപ്പുറം ചാക്കിയാരും ഗന്ധർവന്മാരുംകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലേക്കു പോയി. അവിടെ പല കക്ഷ്യകളുണ്ടു്. ബാഹ്യകക്ഷിയിൽ പല ശ്രാവകബ്രാഹ്മണരുംകൂടി നിന്നു് ഓരോന്നു സംഭാഷണം ചെയ്യുന്നു. വേറേയും ചില നമ്പൂരിമാർ, അവരിൽ പെൺകൊടയ്ക്കു ധനം യാചിയ്ക്കുവാൻ വന്നവർ, ശൃങ്ഗാരശ്ലോകരചനകൊണ്ടു കാലക്ഷേപം ചെയ്യുന്ന മണിപ്രവാളകവികൾ, ജളപ്രഭുക്കന്മാർ ഇങ്ങനെ പലരും അവിടെ കൂടീട്ടുണ്ടു്. അവരെയെല്ലാം കവി ഓരോ പ്രകാരത്തിൽ അപഹസിക്കുന്നു. അടുത്ത കക്ഷ്യയിലാണു് ചേടിമാരുടെ നില. അവരെ വർണ്ണിച്ചതിനുമേൽ നായികയുടെ കേശാദിപാദവും പാദാദികേശവും വാഴ്ത്തുന്നതിൽ കവി ജാഗരൂകനായിത്തീരുന്നു. അതിനപ്പുറമുള്ള ഗ്രന്ഥാംശം കണ്ടുകിട്ടീട്ടില്ല. കേശാദിപാദത്തിലെ ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“പത്രാഞ്ചലേ പനിത്തൂനീരെത്തും പല്ലവഗുച്ഛമോ?
ഹരിയെന്മോഹ, മേതൗ നിൻചരണൗ നഖഭാസുരൗ.
മെയ്യേ മസ്തകമോ തുമ്പിക്കയ്യിരണ്ടുള്ള ദന്തിനഃ?
നില്ക്കട്ടതു തവ ശ്രോണീചക്രവും തുടയുഗ്മവും.
അരയാലിലമേൽക്കൂടി വരിവണ്ടിണ്ട പോൻറുതോ?
വ്യാമൂഢാത്മാസ്മി സത്യം; തേ രോമാവലി, മൃദൂദരേ.
തരങ്ഗമാല തല്ലിന്റോ തിരണ്ടംബുജകോരകേ?
വലിത്രയകുചാലോകേ വലിച്ചിതു മനോവ്യഥാ.”
ഉണ്ണിയാടിചരിതത്തിൽ ഇന്നത്തെ മാതിരിയിലുള്ള ഭാഷാദണ്ഡകവും കാണ്മാനുണ്ടു്. അതിനുമുൻപുതന്നെ അതു് ആ രൂപം കൈക്കൊണ്ടുകഴിഞ്ഞുവോ എന്നു നിശ്ചയമില്ല. ഉണ്ണിച്ചിരുതേവി ചരിതത്തിൽ അതിന്റെ അങ്കുരാവസ്ഥയേ ദൃശ്യമാകുന്നുള്ളു. എന്നാൽ പ്രസ്തുത ചമ്പുവിലേ
“താരാവദാതരുചിതാരാൽ നിറഞ്ഞ
മഹിതാരാമവാടികളിലെങ്ങും
തരുശിരസി ലളിതതരമളിപടലമളകകുല
മിവ വസതി കൃതരുചിപരാഗേ”
ഇത്യാദി ദണ്ഡകത്തിൽ അതു പരിപൂർണ്ണമായ വികാസം പ്രാപിച്ചിരിക്കുന്നതായി കാണാം. (5) ചില സാജാത്യവൈജാത്യങ്ങൾ
ഇവിടെ വിവരിച്ച മൂന്നു ചമ്പുക്കളും പരിശോധിച്ചാൽ അവയിലെ വിഷയം പ്രായേണ ഏകരൂപമാണെന്നു വിശദമാകും. സൗന്ദര്യധാമമായ ഒരു കേരളസ്ത്രീരത്നത്തിൽ ഗന്ധർവനോ ഇന്ദ്രനോ ചന്ദ്രനോ അനുരക്തനാകുന്നു. രാജധാനി, അങ്ങാടി മുതലായവയുടെ വർണ്ണനം എല്ലാ ചമ്പുക്കളിലുമുണ്ടു്. ഉണ്ണിയാടിചരിതമാണു് അവയിൽ ഒടുവിലത്തേ ചമ്പു. ഉണ്ണിയച്ചിചരിതത്തിൽ ഗദ്യങ്ങളെ അപേക്ഷിച്ചു പദ്യങ്ങൾ കുറവാണു്; ഉണ്ണിച്ചിരുതേവിചരിതത്തിൽ ഒരു ആര്യാശ്ലോകമൊഴിച്ചു ബാക്കി മുഴുവൻ ഗദ്യമാണു്; ഉണ്ണിയാടിചരിതത്തിലും ഗദ്യത്തിനുതന്നെയാണു് പ്രാഥമ്യമെങ്കിലും പദ്യങ്ങളും ധാരാളമായുണ്ടു്. ശിവവിലാസകാവ്യത്തിൽ കവി പ്രശംസിക്കുന്ന വീരകേരളവർമ്മരാജാവുതന്നെയാണു് ഉണ്ണിയാടിചരിതത്തിലേയും കേരളവർമ്മ. ചെറുകര കുട്ടത്തി അദ്ദേഹത്തിന്റെ പ്രേയസിയും ഒരു ഉണ്ണിയാടി ആ സ്ത്രീരത്നത്തിന്റെ സഹോദരിയുമാണെന്നും ആ കാവ്യത്തിൽ നിന്നു നാം ധരിയ്ക്കുന്നു. ആ കുട്ടത്തിയേയും ഉണ്ണിയാടിയേയും ഉണ്ണുനീലിസന്ദേശത്തിലും സ്മരിച്ചുകാണുന്നു. ഉണ്ണുനീലിസന്ദേശകാലത്തു വൃദ്ധനായ രവിവർമ്മരാജാവു് ഭരിച്ചിരുന്ന കായങ്കുളം അദ്ദേഹത്തിന്റെ മരണാനന്തരം കേരളവർമ്മരാജാവു ഭരിച്ചിരിക്കണം. ഭാഷാചരിത്രം, സാഹിത്യചരിത്രം, ദേശചരിത്രം ഇത്യാദി വിഷയങ്ങളെപ്പറ്റി വിലവേറില്ലാത്ത അറിവു തരുന്നവയാണു് ഈ പ്രാചീനഗ്രന്ഥങ്ങൾ. ഇവ സമ്പൂർണ്ണരൂപത്തിൽ കണ്ടുകിട്ടാതെയിരിക്കുന്നതിൽ എനിക്കെന്നതുപോലെ ഇതരഭാഷാഭിമാനികൾക്കും ഉണ്ടാകുന്ന ദുഃഖം അപരിമേയമായിരിക്കും.
17.6ശ്രീകൃഷ്ണസ്തവം
രഥോദ്ധതാവൃത്തത്തിൽ തൊണ്ണൂറ്റെട്ടു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഈ ഹൃദയഹാരിയായ സ്തോത്രം ശ്രീവാസുദേവസ്തവം എന്ന പേരിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹസ്തലിഖിത ഗ്രന്ഥശാലയിൽനിന്നു് ഈയിടയ്ക്കു പ്രസിദ്ധീകരിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ ശൈശവം മുതൽ കംസവധംവരെയുള്ള ഉപാഖ്യാനമാണു് പ്രതിപാദ്യം. പ്രസ്തുതകൃതിയുടെ കാലം ഉണ്ണിയാടിചരിതത്തിനു പിമ്പും ഉണ്ണുനീലിസന്ദേശത്തിനു മുമ്പുമായിരിയ്ക്കണം. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു മാതൃക പ്രദർശിപ്പിക്കാം.
“കേവലം പരമധാമമത്ഭുതം
ദേവകിക്കു വസുദേവമന്ദിരേ
ഭൂമിഭാരഹൃതയേ പിറന്നവൻ
ദേവനെൻമനസി വാഴ്ക സന്തതം.”
“കാൽച്ചിലമ്പൊലി വളർത്തുപോയു് നട
ന്നാച്ചിമന്ദിരമലങ്കരിച്ചവൻ
വാച്ച വേദവചനേന കേവലം
വാച്യനെൻമനസി വാഴ്ക സന്തതം.”
“വത്സസഞ്ചയമകാലവേലയെ
ക്കറ്റു ജാതു വിസൃജൻ വ്രജൗകസാം
അശ്രു കണ്ടിൽ നിറയിക്കുമപ്പരം
തത്ത്വമെൻമനസി വാഴ്ക സന്തതം.”
“പാലു വെണ്ണ മുഴുവൻ കവർന്നിടും
വേല കോലിനവനായർയോഷിതാം
നാലുവേതനറുകാതൽ, വിണ്ണുളാർ
പാലനെൻമനസി വാഴ്ക സന്തതം.”
“ഭക്തികൊണ്ടു മുരവൈരിയെപ്പുക
ണ്ണിത്ഥമയ്മ്പൊടു മയാ വിനിർമ്മിതം
പദ്യജാതമിതു നിത്യമോതുവോർ
മുക്തിയോടണവർ മുക്തസംശയം.”
ഇവയിൽ ആദ്യത്തേതു് ഒന്നാമത്തേയും അവസാനത്തേതു് ഒടുവിലത്തേയും ശ്ലോകമാണു്. എല്ലാ ശ്ലോകങ്ങളും “എൻമനസി വാഴ്ക സന്തതം” എന്നവസാനിക്കുന്നു.
17.7മതിചൂതപഞ്ചകം
കുസുമമഞ്ജരീവൃത്തത്തിൽ വിരചിതമായ ഈ സ്തോത്രത്തിൽ അഞ്ചു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. പനമണ്ണുക്ഷേത്രത്തിൽ കൃഷ്ണസ്വാമിയെയാണു് വന്ദിക്കുന്നതു്. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
“ആച്ചിമാർമനയിൽ മച്ചകത്തുറിയിൽ
വെച്ചിരുന്ന തയിർവെണ്ണപാൽ
കാൽച്ചിലമ്പൊലിയെ മെല്ലവേ…വരി
മാച്ചുചെൻറു പരുകുന്നവൻ
വാച്ച കാലികളെ മേച്ചവൻ മഹിത-
കാശ്യപാദിമുനിവന്ദിതൻ
മാച്ചെഴാതെ പനമണ്ണമർന്ന മതി
ചൂതനെൻ മനസി ഭാസതാം.”
‘മതിചൂതൻ’ മധുസൂദനനായിരിക്കാം. പനമണ്ണു് എവിടെയാണെന്നു് അറിയുന്നില്ല.
17.8ആദിത്യവർമ്മ മഹാരാജാവിന്റെ രണ്ടു സ്തോത്രങ്ങൾ
ഉണ്ണുനീലിസന്ദേശംവഴിക്കു നമുക്കു സുപരിചിതനായിത്തീരുന്ന ആദിത്യവർമ്മമഹാരാജാവു് മണിപ്രവാളത്തിൽ രണ്ടു ചെറിയ വിഷ്ണുസ്തോത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിയെപ്പറ്റിയുള്ള ദശാവതാരചരിതവും തിരുവട്ടാറ്റു് ആദികേശവസ്വാമിയെപ്പറ്റിയുള്ള അവതരണദശകവുമാണു്. രണ്ടിലും ഓരോ ഫലശ്രുതി ശ്ലോകമുൾപ്പെടെ പതിനൊന്നു വീതം ശ്ലോകങ്ങളുണ്ടു്. ആദ്യത്തേതു ശാർദ്ദൂലവിക്രീഡിതത്തിലും രണ്ടാമത്തേതു സ്രഗ്ദ്ധരയിലും രചിച്ചിരിക്കുന്നു. അവതരണദശകം ദശാവതാരചരിതത്തെക്കാൾ വിശിഷ്ടമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തിൽ അഖിലകലാവല്ലഭൻ എന്ന ബിരുദത്തോടുകൂടി കൊല്ലം ശാഖയിൽപ്പെട്ട ഒരു ആദിത്യവർമ്മമഹാരാജാവു് ജീവിച്ചിരുന്നു. ചിലരുടെ പക്ഷം അദ്ദേഹമായിരിക്കാം പ്രസ്തുത സ്തോത്രങ്ങളുടെ കർത്താവു് എന്നും മറ്റു ചിലരുടേതു് 1610-ൽ വഞ്ചിരാജ്യം ഭരിച്ചിരുന്ന ആദിത്യവർമ്മാവായിരിക്കാമെന്നുമാകുന്നു. ഇത്തരത്തിലുള്ള ഊഹങ്ങളെല്ലാം ഭാഷാരീതിക്കു വിരുദ്ധങ്ങളാണു്. ഈ സ്തോത്രത്തിൽ ‘ൻറ’ എന്നു പലപ്പോഴും പ്രയോഗിച്ചുകാണുന്നതു ലേഖകപ്രമാദമായിരിക്കാം എന്നുപോലും രണ്ടാമത്തെ കൂട്ടർ അവരുടെ വാദത്തിന്റെ ബലത്തിനായി ആശങ്കിക്കുന്നു. സാഹിത്യനിപുണനായ 14-ാം ശതകത്തിലെ ആദിത്യവർമ്മാവിനു തന്നെയാണു് ‘മാനം ചേർ’ ‘ചോരയാ പൂരയന്തം’ മുതലായ പ്രയോഗങ്ങളടങ്ങിയ ഇവയുടെ കർത്തൃത്വത്തിനു് അധികമായ അധികാരിഭാവമുള്ളതു്. ഫലശ്രതി ശ്ലോകങ്ങൾ താഴെ കുറിക്കുന്നു.
“സ്യാനന്ദൂരപുരാധിവാസനിരതേ ശ്രീപത്മനാഭപ്രഭൗ
മാനംചേർ ചിറവായ് നരേന്ദ്രവരനാമാതിച്ചവർമ്മേരിതം
നാനാഭാവദശാവതാരചരിതം നിത്യം പഠിച്ചീടുവോർ
നൂനം വാഴുവർ ഭൂതലേ ചിരമഥോ യാസ്യന്തി വിഷ്ണോഃ പദം.”(ദ: ച:)
“ചേണാർന്നീടിൻറ വേണാടഴകൊടു പരിപാലിക്കുമാതിച്ചവർമ്മ
ക്ഷോണീപാലേന വാട്ടാറ്റിതമൊടു മരുവും കേശവായ പ്രകൢപ്തം
വാണീബന്ധം മദീയാവതരണദശകം സൂചയന്തം പഠന്തോ
നീണാൾ വാണീടുവോരിദ്ധരണിയിലഥ തേ വിഷ്ണുലോകം പ്രയാന്തി”(അ: ദ:)
മറ്റു ചില ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം.
“ക്ഷീരാംഭോനിധി ദേവദൈത്യനിവഹം കൂടിക്കടഞ്ഞൻറുടൻ
നേരേ താണ്ണ ധരാധരം ച മുതുകിൽ താങ്ങിൻറ കൂർമ്മാകൃതിം
പാരിൽപ്പൊങ്ങിനതെന്നനന്തപുരമുറ്റാനന്ദനിദ്രാവഹം
നീരേറും ജലദാളിനീലവപുഷം ശ്രീപത്മനാഭം ഭജേ.”
“വ്യാമോഹത്തെ വരുത്തുമഞ്ചിതരുചിം മാരീചമായാമൃഗം
ചാമാറെയ്തവിധൗ രുഷാ ദശമുഖേ സീതാം ഗൃഹീത്വാ ഗതേ
സീമാതീതശരൈർന്നിശാചരകുലം നിശ്ശേഷമാക്കും വിഭും
രാമം കാരണമാനുഷം ഗുണനിധിം ശ്രീപത്മനാഭം ഭജേ.”
“ഫേനാംഭോരാശിമദ്ധ്യേ മറകളതിതരാം പോയ്മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊൻറു പാതാളലോകാൽ
നാനാവേദാൻ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൗ കളിക്കും
മീനാകാരം വഹിച്ചീടിന ഭുവനവിഭും കേശവം കൈതൊഴിൻറേൻ.”
“കോപോദ്രേകേണ സാകം നിഹിതപരശുനാ കൊൻറു മുവേഴുവട്ടം
ഭൂപാലാനാം നികായം നിജപിതൃനിയമം ചോരയാ പൂരയന്തം
ഭൂഭാരത്തെക്കെടുപ്പാൻ വിരവൊടു ജമദഗ്ന്യാത്മജത്വേന ലോകേ
ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവം കൈതൊഴിന്റേൻ.”
“പൊൽപ്പൂമാതിൻ കടാക്ഷാഞ്ചലമധുപലസദ്വക്ത്രപത്മാഭിരാമം
മൽപാപാംഭോധിവേലാതരണപരിലസൽപോതപാദാരവിന്ദം
ഒപ്പേറും പാൽക്കടൽക്കങ്ങുപരി വസുമതീധാരതല്പേ ശയാനം
കല്പാന്തേ കല്കിയാകും മുരമഥനമഹം കേശവം കൈതൊഴിന്റേൻ.”
17.9ചില നഷ്ടപ്രായങ്ങളായ കൃതികൾ
ലീലാതിലകത്തിൽ ഞാൻ മുമ്പു പ്രസ്താവിച്ചവ കൂടാതെ വേറെയും പല മണിപ്രവാളകൃതികളിൽനിന്നു ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. ആ കൃതികളെപ്പറ്റി നമുക്കിപ്പോൾ യാതൊരറിവുമില്ല. സന്ദേശങ്ങൾ
ഉണ്ണുനീലിസന്ദേശത്തിനു പുറമേ വേറെയും പല സന്ദേശങ്ങൾ അക്കാലത്തു വിരചിതങ്ങളായിരുന്നിരിക്കണം. അവയിലൊന്നാണു് കാകസന്ദേശം. അതിൽ നിന്നു ലീലാതിലകകാരൻ ഒരു ശ്ലോകം എടുത്തു ചേർത്തിട്ടുണ്ടു്.
“സ്വസ്രേ പൂർവം മഹിതനൃപതേർവിക്രമാദിത്യനാമ്നഃ
പോക്കാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്കവിം ചാഹമിത്ഥം
മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ.”
ഇതിലേ
“ആറ്റൂർനീലീവിരഹവിധുരോ മാണിരത്യന്തകാമീ
മാത്തൂർജാതോ മദനവിവശസ്ത്യക്തവാനൂണുറക്കൗ”
എന്ന ശ്ലോകാർദ്ധത്തിൽ സ്മൃതനായ മാത്തൂരില്ലത്തെ ബ്രഹ്മചാരി തന്നെയോ അതിലെ നായകനെന്നും ആറ്റൂർ നീലിതന്നെയോ നായികയെന്നും തീർച്ചപ്പെടുത്തുവാൻ തരമില്ല.
“ആടൽച്ചില്ലിക്കൊടി നെറിയൽകെട്ടാനനേന്ദോർന്നിറംകെ
ട്ടേല [18] ക്കോലപ്പുരികുഴലുലർന്നേകവേണീം ദധാനാ
താനേതന്നെപ്പെരുതുടൽ മെലിഞ്ഞായിനാളന്യരൂപാ
കാണക്കാണക്കരതലഗതാ ഹന്ത പൂമാലപോലെ.”
“മാരൻ മാനിച്ചണിയുമുടവാൾവല്ലരീമുണ്ണിയാടീ
മോരോ വിദ്യാകുശലരുമിതംകൊണ്ടു കൊണ്ടാടുമേടം.”
“നീരാടമ്മേ! നിവസനമിദം ചാർത്തു ദേവാർച്ചനായാ
മെപ്പോഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ
എൻറീവണ്ണം നിജപരിജനപ്രാർത്ഥനം കർത്തുകാമാ
കേഴന്തീ വാ രഹസി വിരഹവ്യാകുലാ വല്ലഭാ മേ.”
“പണ്ടില്ലാതോരമൃതു പതിനാറാണ്ടു പുക്കോരു പത്മാ
പൂപ്പാൻ പൊന്നിന്മുകുളമുളവാനോരു ഭൂകല്പവല്ലീ
അംഭോജംകൊണ്ടണിമതിനിറം തൂകുവോരിന്ദുലേഖാ
ചിത്രാകരാ ജായതി ചിരിതേവീതി മേ ചിത്തനാഥാ.”
ഇവയെല്ലാം മറ്റു ചില സന്ദേശങ്ങളിലുള്ള ശ്ലോകങ്ങളാണെന്നു തോന്നുന്നു.
17.10രാജചരിതകാവ്യങ്ങൾ
കൊല്ലത്തെ ഗോദമാർത്താണ്ഡവർമ്മ മഹാരാജാവിനെപ്പറ്റി ചില ശ്ലോകങ്ങൾ ലീലാതിലകത്തിലുണ്ടു്.
“എണ്ണിക്കൊള്ളാനരിയ ഗുണവാനെണ്മർചാമന്തരെന്നും
താരാശ്രേണീനടുവിൽ മറവില്ലാത താരാമണാളഃ
മാറ്റാരെന്നും കുഴുമിയ [19] പതങ്ഗാനലോഭൂൽ പുരേസ്മിൻ
കോളംബാംഭോരുഹദിനമണിഃ കോതമാർത്താണ്ടർ പണ്ടു്.”
“തസ്മിൻ കാലേ ഭുവി യദൂശിശോർജ്ജന്മമാകിന്റ മാധ്വീം
പീത്വാ മത്തോ നിജപരിഷദാമർത്ഥിനാം ചേതരേഷാം
കൈ നോവോളം കഥമപി ധനംകൊണ്ടു തർപ്പിച്ചു കാമം
കോരിക്കൊൾകെൻറുടനരുളിനാൻ കോതമാർത്താണ്ഡവീരഃ.”
വീരമാർത്താണ്ഡനെന്നു മറ്റു ചില ശ്ലോകങ്ങളിൽ പറഞ്ഞിരിക്കുന്നതും അദ്ദേഹത്തെത്തന്നെയാണെന്നു തോന്നുന്നു. തുലുക്കരോടു പടവെട്ടിയ വിക്രമപാണ്ഡ്യനേയും ഒരു ശ്ലോകത്തിൽ വർണ്ണിച്ചിരിക്കുന്നതു കാണാം.
“ഏറ്റം തിമർത്തു തിറമുറ്റണയും നൃപാൻ താൻ
കാറ്റത്തു സംവലിതതൂലസമാൻ വിതേനേ
ചീറ്റത്തിനാൽ മതിമറന്ന മഹാനുഭാവൻ
കൂറ്റത്തിലും കൊടിയ വിക്രമ പാണ്ഡ്യസിംഹഃ.”
“പരമുടനേ പരപൃതനാം പാണ്ഡ്യനൃപഃ ഖണ്ഡയാഞ്ചകാര ഗളേ
തുരഗാരൂഢാസ്ത്വരയാ തുരുതുരെ മണ്ടീ തുരുക്കരെല്ലാരും.”
എന്ന പദ്യവും ആ രാജാവിനെസ്സംബന്ധിച്ചുള്ളതായിരിക്കണം. ‘ദ്രോണായ ദ്രുപദം’ എന്ന വീരരവിവർമ്മപ്രശസ്തിപരമായ പദ്യം ഞാൻ മറ്റൊരവസരത്തിൽ ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഇവയിൽനിന്നെല്ലാം ഒന്നോ അതിലധികമോ പദ്യകൃതികൾ ഈ രാജാക്കന്മാരെ അധികരിച്ചു വിരചിതങ്ങളായിരുന്നു എന്നു തെളിയുന്നു. അവ ലഭിച്ചാൽ അക്കാലത്തെ ദേശചരിത്രത്തെപ്പറ്റി ഒട്ടുവളരെ പുതിയ വിവരങ്ങൾ നമുക്കറിവാൻ കഴിയുമായിരുന്നു. കൊല്ലത്തെ ഗോദമാർത്താണ്ഡവർമ്മാവു് ആരാണു്? ‘യദുശിശു’ വീരരരവിവർമ്മാവാണെങ്കിൽ ജയസിംഹന്റെ യഥാർത്ഥനാമധേയം ഗോദമാർത്താണ്ഡനെന്നു് ആയിരുന്നു എന്നൂഹിക്കേണ്ടിയിരിക്കുന്നു. അഥവാ യദുശിശുവിന്റെ മാതുലനായിരിക്കുമോ അദ്ദേഹം? ആ വഴിക്കൊന്നും യാതൊരു പ്രകാശവും ലഭിക്കുന്നില്ല.
17.11ശൃങ്ഗാരശ്ലോകങ്ങളും ദേവതാസ്തോത്രങ്ങളും
ഇത്തരത്തിലുള്ള കാവ്യങ്ങൾക്കു പുറമേ പല സുന്ദരിമാരെ വർണ്ണിക്കുന്ന ശ്ലോകങ്ങളും ലീലാതിലകത്തിൽ സുലഭങ്ങളാണു്. [20] ഉണ്ണിനങ്ങ (13) നങ്ങ (14, 94) മകളിയത്തു മാധവി (39) നാരണി (41) നാരണിയുടെ മകൾ (15, 21, 42, 55, 62, 80) ഉമ്മിണിയുടെ മകൾ (42) കോളിക്കൽ നങ്ങ (44) (ഈ സ്ത്രീയും 14-ാം പുറത്തിൽ സ്മരിക്കപ്പെട്ടിട്ടുള്ള നങ്ങയും ഒന്നാണോ എന്നറിവില്ല) കൂറ്റമ്പിൽ ഇളയച്ചി (44) നീലി (52, 82) രോഹിണി (53) ചോതി (45) ചിരിതേവി (45, 54, 64) കോടി (66, 70, 82) പള്ളിപ്പുഴ മാധവി (69) ഉണ്ണുനീലി (67) അപ്പാച്ചി (75, 78) അച്ചിയുടെ മകൾ ഉദയപുരത്തെ ചെറിയച്ചി, സാക്ഷാൽ മുണ്ടയ്ക്കൽ ഉണ്ണുനീലി ഇങ്ങനെ എത്ര മഹിളാമണികളെ വാഴ്ത്തിയുള്ള ശ്ലോകങ്ങളാണു് ആചാര്യൻ ഉദ്ധരിച്ചിരിക്കുന്നതു്. ഇവരിൽ ചെറിയച്ചിയേയും ഉണ്ണുനീലിയേയും പറ്റി മാത്രമേ അന്യത്ര കേട്ടിട്ടുള്ളുവല്ലോ. ദ്രാവിഡവൃത്തങ്ങളിലുള്ള ചില പദ്യങ്ങളേയും ആചാര്യൻ വിസ്മരിക്കുന്നില്ല. ‘തരതലന്താൻ’ എന്ന പാട്ടിനെപ്പറ്റി മുമ്പു പ്രസ്താവിച്ചുകഴിഞ്ഞു.
“വേശ്യാനാമൊരു വേശ്മകണക്കേ
തമ്മിലിണങ്ങിന തരളഭുജങ്ഗം
ഭഗണപുരഃസ്ഥിതപലകകണക്കേ
പരൽനിരകൊണ്ടു പരത്തിന ഭാഗം”(67)
“ചുഴലമരുവാരുടെ ചോരിതൻ പരിമള
ഛുരിതപുരികച്ഛടാഘ്രാണനംചെയ്കയും.’(43)
ഈ വരികൾ നോക്കുക. ഭക്തിഭാവത്തെ പോഷിപ്പിയ്ക്കുന്ന ദുർല്ലഭം ചില ശ്ലോകങ്ങളും ഇല്ലാതില്ല.
“പൊന്നിൻമാലയണിഞ്ഞ പോർമുലയിണക്കുന്നിങ്കലൊൻറീടുവാൻ
പൊന്നില്ലായുകയോ പകുത്തുടൽ മലപ്പെണ്ണിന്നു നല്കിൻറതു്
പൊന്നിന്മാമല വില്ലുമാക്കിയ വിഭോ! തീർക്കെങ്ങൾ താപങ്ങളെ
പ്പൊന്നിൻമാളിക വിണ്ണുളാർപുരിതൊടും തൃക്കാരിയൂരണ്ണലേ!”
കാലയവനികയ്ക്കുള്ളിൽ എന്നെന്നേയ്ക്കുമായി തിരോധാനം ചെയ്തു കഴിഞ്ഞതുപോലെ തോന്നുന്നതും ഈ ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതുമായ അനേകം ഗ്രന്ഥങ്ങളിൽ ചിലതെങ്കിലും നിപുണന്മാരായ ഗവേഷകന്മാരുടെ നിരന്തരവും നിസ്തന്ദ്രവുമായ പരിശ്രമത്തിന്റെ ഫലമായി വീണ്ടും സൂര്യപ്രകാശമേല്ക്കുമെന്നു നമുക്കാശിക്കാം.
17.12ചില ശാസ്ത്രഗ്രന്ഥങ്ങൾ
ജ്യോതിഷത്തിലും വൈദ്യത്തിലും ചില മണിപ്രവാളഗ്രന്ഥങ്ങൾ 14-ാം ശതകത്തിൽ ഉണ്ടായിട്ടുണ്ടു്. അവയിൽ താമരനല്ലൂർ ഭാഷയേയും ആലത്തൂർ ഭാഷയേയും ലീലാതിലകത്തിൽ സ്മരിച്ചിട്ടുള്ളതിനാൽ അവയെപ്പറ്റി അല്പം പറയാം.
17.12.1താമരനല്ലൂർ ഭാഷ
താമരനല്ലൂർ ഭാഷ ജ്യോതിഷത്തിൽ മുഹൂർത്തഭാഗത്തെ സംബന്ധിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാകുന്നു. അതിന്റെ നിർമ്മാതാവു് ഒരുൽക്കൃഷ്ടനായ ദൈവജ്ഞനും കവിയുമായിരുന്നു എന്നു പ്രസ്തുത ഗ്രന്ഥത്തിൽനിന്നറിയുന്നു. ‘ഭാഷാമിശ്രം പൊഴുതു കഥയാമി’ എന്ന ഭാഗമാണു് ലീലാതിലകകാരൻ ഉദ്ധരിച്ചിട്ടുള്ളതു്. കവി ഏതു ദേശക്കാരനാണെന്നു വ്യക്തമാകുന്നില്ല. മാതൃകയായി ചില ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു.
“അപ്പുമമ്പിളിയും ചൂടുന്നപ്പനോമന്മകൻ മമ
അപ്പം തിന്നരുളുന്നപ്പനപ്പുറത്താക്കുകാപദഃ.”(1)
“പൂത്താമമൺപും കേശാന്തേ ചാർത്തും ചന്ദ്രകരോജ്ജ്വലാ
കാത്തുവന്നെങ്ങൾനാവിന്മേൽ കൂത്താടുക സരസ്വതീ.”(2)
“ചുരന്നു കവിതാം വ്യാസഃ പരന്ന യശസാം നിധിഃ
ഇരുന്നരുളുവോനാക ചിരന്നശ്ചിത്തവിഷ്ടരേ.”(3)
“ഇക്കാലമാം തിരിയുമിട്ടഥ കർമ്മമെന്ന
നെയ്യിട്ടു നിർമ്മലമനോഹരനിത്യശോഭം
ത്രൈലോക്യമാം നിലവിളക്കിലെരിഞ്ഞുനില്ക്കും
മാർത്താണ്ഡനാം തനിവിളക്കു വിളങ്ങുകെന്നിൽ.”(4)
“മൂഢോ മുറ്റും മുതൽപടിയറിഞ്ഞെന്നിയേ കണ്ടു കേട്ടു
ള്ളാചാരംകൊണ്ടപി ച മുനിഭിഃ പ്രോക്തമാലോക്യ കിഞ്ചിൽ
ഭാഷാമിശ്രം പൊഴുതു കഥയാമ്യദ്യ നാൾപക്കമാത്രം
വല്ലും ലോകേ ഹിതമിതി തതഃ ക്ഷന്തുമർഹന്തി സന്തഃ”(5)
പൊഴുതിന്നൊള്ളതാവോളമെഴുതിന്റേനിതാദരാൽ
തൂയോരു വിപ്രവര്യായ ചെയ്യൂർ നാരായണായ ഞാൻ.(6)
ഇരുപത്തേഴു നാളാലും മേടമശ്വതിയും മുതൽ
ഒൻപതൊൻപതു നാൾക്കാലായ് വരും ദ്വാദശരാശയഃ.(7)
“വർഗ്ഗോത്തമത്തിലുദയേ ഗുരുഭാർഗ്ഗവൗ വാ
ലഗ്നേ ഗുരൗ ശുഭഗതൗ ശശിഭാർഗ്ഗവൗ വാ
നില്ക്കുന്നനേരമിവ വന്നു പറഞ്ഞവൻതാൻ
ചെയ്യാനമുഷ്യ പുരികക്കൊടി ചൊന്നതൻറി.”…(8)
“എന്നാൽ നിർമ്മിതമേതദപ്യവിദുഷാം സൽകർണ്ണപൂരായിതം
ചെയ്യൂരാലിതു നില്പതാക ഭുവനേ പുത്രായുഗാന്തം പുനഃ
ഭക്തിർമ്മേ ഭഗവത്യനാദിനിധനേ നാരായണേ ഭൂയസീ
ഭൂയാത്തസ്യ മഹാജനസ്യ ച തഥാ സംസാര വിച്ഛിത്തയേ.”(9)
ചെയ്യൂർ നാരായണൻനമ്പൂരി എന്നൊരു പ്രഭുവിനുവേണ്ടിയാണു് ഈ ഗ്രന്ഥം കവി നിർമ്മിച്ചതെന്നു മേലുദ്ധരിച്ച രണ്ടു ശ്ലോകങ്ങളിൽ നിന്നു വെളിപ്പെടുന്നു.
17.12.2ആലത്തൂർ മണിപ്രവാളം
ഇതു വൈദ്യശാസ്ത്രവിഷയകമായ ഒരു മണിപ്രവാളഗ്രന്ഥമാണു്. സംസ്കൃതീകൃതഭാഷാപദങ്ങൾ ഇതിൽ ധാരാളമായിക്കാണുന്നു. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
“ഉണ്ടായാലൊട്ടു ബോധം പകരുക ചെറുതാം പഞ്ചമൂലീ കഷായം
കൊള്ളൂകമ്മേമ്പൊടിം ക്ഷീരബല പരുകുകപ്പാൽക്കുറുന്തോട്ടിയൂഷം
രണ്ടൂരക്വാഥയുക്തേ പയസി തു നവരച്ചോർക്കിഴിം മുക്കിമുക്കി
ക്കണ്ടേടം മെയ്യിലൊപ്പീടുക കരുതി; മരുന്മർദ്ദനം തേയ്ക്ക തൈലം.”
അഷ്ടവൈദ്യന്മാരിൽ അന്യതമനാണല്ലോ ആലത്തൂർ നമ്പി; ആ കൂട്ടത്തിൽപ്പെട്ട ഒരാളായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു്. താമരനല്ലൂർ ഭാഷാകാരന്റെ രചനാചാതുര്യം ഇദ്ദേഹത്തിനു കാണുന്നില്ല.
17.12.3ഒരു പഴയ ചികിത്സാഗ്രന്ഥം
ഈ ഗ്രന്ഥവും ലീലാതിലകത്തിനുമുൻപു് ആവിർഭവിച്ചതാകയാൽ ഇതിന്റെ നിർമ്മിതി ക്രി. പി. പതിന്നാലാം ശതകത്തിലാണെന്നുള്ളതു നിശ്ചയമാണു്. ഇതിൽപ്പെട്ടതാണു്
“തമിഴ്മണി സംസ്കൃതപവഴം കോക്കിന്റേൻ വൃത്തമാന ചെന്നൂന്മേൽ
ശ്ലോകാനാം പഞ്ചശതം പശുപതയേ മന്ദബുദ്ധയേ കഥിതും”
എന്ന ശ്ലോകം. പ്രസ്തുതശ്ലോകത്തിന്റെ പൂർവാർദ്ധം ലീലാതിലകം പ്രഥമശില്പത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. ഈ വൈദ്യഗ്രന്ഥത്തിന്റെ പ്രണേതാവും ‘മന്ദബുദ്ധി’യായ പശുപതിയും ആരെന്നറിയുന്നില്ല. ഒരു പദ്യം ഉദ്ധരിക്കാം.
“മുന്നം പട്ടിണി നല്ലതല്ല പനിയിൻ
നാലൊന്നുമൂന്നേഴുനാൾ
പിന്നെത്തിപ്പലി, കൊത്തമല്ലി, യഖിലൈ
സ്സാർദ്ധം മലർക്കഞ്ഞിയും
അമ്ലാർത്ഥീകുടിതാളിമാതളരസം
കൂട്ടീട്ടു തൽസൈന്ധവം
ഉണ്ടാൽ വന്നു പനിയ്ക്കു നന്നവ മനാക്‍
സദ്യശ്ശമിപ്പാനുടൻ.”
കവിതയ്ക്കു തീരെ ഗുണം പോര എന്നു പറയേണ്ടിയിരിക്കുന്നു. വൈദ്യഗ്രന്ഥങ്ങളിലും മറ്റും ആ അംശം അത്രയൊന്നും നോക്കേണ്ടതുമില്ല.
കുറിപ്പുകൾ
1 ഉണ്ണുനീലിസന്ദേശത്തിൽ നിന്നു് ഈ പുസ്തകത്തിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ പ്രസ്തുതഗ്രന്ഥത്തിൽ കാണുന്ന പാഠഭേദമനുസരിച്ചാണു്. കൂടുതലായി കാണുന്ന ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.
കൊല്ലത്തങ്ങാടി: പൂർവ്വസന്ദേശം 80-ാം ശ്ലോകത്തിനുമേൽ
പട്ടും ചൊട്ടക്കയറുമുറിയും കട്ടിലും കട്ടിയാവും
തട്ടും ചട്ടിക്കലവുമിലയും കൊട്ടയും കെട്ടുനാരും
മിന്നും പൊന്നിൻ തൂവലുമവലും പാരയും പാരവാളും
വാലും തോലും വളയുമുളയും പൂണിയും പൂണുനൂലും.
ചില നമ്പൂരിമാർ: 119-ാം ശ്ലോകത്തിനുമേൽ
പ്രാതർഭുക്ത്വാ പഴയ തുവയും കൂട്ടിയപ്പൽ കറുപ്പി
ഞ്ഞേറ്റം തസ്മിൻ തലമുടിയിലപ്പൂണുനൂലും കളഞ്ഞു്
കെട്ടിച്ചുറ്റിത്തദനു മറയോരൂക്കവാളും വിറപ്പി
ച്ചണ്ഡന്മാരെസ്സപദി ചിറമേൽക്കാണലാം പോരുമാറു്.
വീരമാണിക്കത്തുവീടു്: ഉത്തരസന്ദേശം 32-ാം ശ്ലോകത്തിനുമേൽ
ഇണ്ടൽപ്പാടാണ്ടലസഗമനാം ചെൻറു തേറ്റീടുവാനായ്
മണ്ടിച്ചാലത്തളരുമിളമാൻകണ്ണി പോവോരുനേരം
മുണ്ടയ്ക്കൽച്ചേർന്നിതമെഴുമിരണ്ടാമതാം തന്വി നിന്നെ
ക്കണ്ടീടുമ്പോൾ നയനയുഗളം ഹന്ത! പന്തിക്കുമല്ലോ.
2 വേമ്പനാട്ടിന്റെ രൂപാന്തരമാണു് വെൺപല (വെൺപൊലി) നാടെന്നും വരാം.
3 24-ാമത്തെ ശ്ലോകത്തിൽ ‘രായിരക്ഷോണിപാലം’ എന്ന പാഠം ശരിയാണെന്നു തോന്നുന്നില്ല. എന്റെ കൈവശമുള്ള ഗ്രന്ഥത്തിൽ ‘വെൺപല ക്ഷോണിപാലഃ’ എന്നാണു് കാണുന്നതു്.
4 ലീലാതിലകം 1105-ാമാണ്ടത്തെ പതിപ്പിലുള്ള പുറങ്ങളാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതു്.
അദ്ധ്യായം 18 - ലീലാതിലകം
ക്രി. പി. പതിന്നാലാംശതകം
18.1പ്രസിദ്ധീകരണം
മുപ്പത്തിരണ്ടു കൊല്ലങ്ങൾക്കു മുമ്പു വരെ മലയാളഭാഷയ്ക്കു പ്രാചീനമായ ഒരു ലക്ഷണശാസ്ത്രഗ്രന്ഥമുണ്ടെന്നു് ആർക്കും അറിവില്ലായിരുന്നു. ആയിടയ്ക്കു ഭാഷയുടെ മൂലസ്വത്തുകളിൽ പ്രഥമഗണനീയമെന്നു സംശയം കൂടാതെ പറയാവുന്ന ലീലാതിലകം കോട്ടയ്ക്കൽ പി. വി. കൃഷ്ണവാരിയരുടെ ഗ്രന്ഥശാലയിൽനിന്നു കണ്ടുകിട്ടുകയും അതിന്റെ ഒന്നാം ശില്പത്തിന്റെ തർജ്ജമ 1084-ാമാണ്ടു തൃശ്ശൂരിൽനിന്നു പ്രചരിച്ചിരുന്ന മങ്ഗളോദയം മാസികാപുസ്തകത്തിൽ പ്രസിദ്ധീകൃതമാകുകയും ചെയ്തു. ആകെ എട്ടു ശില്പങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതു്. അഭിജ്ഞോത്തമനായ ആറ്റൂർ കൃഷ്ണപ്പിഷാരടി എല്ലാ ശില്പങ്ങളും ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു. 1092-ൽ മുഴുവൻ പുസ്തകവും മൂലത്തോടുകൂടി പ്രകാശനം ചെയ്തപ്പോൾ കൈരളീയബന്ധുക്കൾക്കു് അതൊരു പരമാനുഗ്രഹമായി പരിണമിച്ചു.
18.2ഗ്രന്ഥത്തിന്റെ സ്വരൂപം
ലീലാതിലകം സംസ്കൃതത്തിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്; എന്നാൽ ഉദാഹരണങ്ങളെല്ലാം പ്രായേണ മണിപ്രവാളശ്ലോകങ്ങളും അപൂർവ്വം ചിലവ പാട്ടുകളുമാകുന്നു. ഗ്രന്ഥകാരൻ യാതൊരു ഉദാഹരണവും സ്വതന്ത്രമായി എഴുതിച്ചേർത്തിട്ടുണ്ടെന്നു തോന്നുന്നില്ല. സൂത്രരൂപമാണു് ഗ്രന്ഥം; ഓരോ സൂത്രത്തിനും ആവശ്യംപോലെ വിസ്തൃതമായ വൃത്തിയുണ്ടു്; ആ വൃത്തിയോടനുബന്ധിച്ചാണു് ഉദാഹരണങ്ങൾ ചേർത്തിട്ടുള്ളതു്. ഒന്നാം ശില്പത്തിലെ പ്രധാനവിഷയം മണിപ്രവാളത്തിന്റെ ലക്ഷണവും വിഭാഗവുമാണെങ്കിലും അതിൽ മലയാളത്തിനും തമിഴിനും തമ്മിലുള്ള വ്യത്യാസംകൂടി വിവരിച്ചിട്ടുണ്ടു്. രണ്ടാംശില്പത്തിൽ ഭാഷയുടെ നിരുക്തത്തേയും പ്രകൃതിപ്രത്യയങ്ങളേയുംപറ്റി പ്രസ്താവിക്കുന്നു. മൂന്നാംശില്പത്തിലെ പ്രമേയം സന്ധികാര്യമാണു്. മണിപ്രവാളസാഹിത്യത്തിലെ ദോഷങ്ങളെ നാലംശില്പത്തിലും ഗുണങ്ങളെ അഞ്ചാംശില്പത്തിലും ശബ്ദാലങ്കാരങ്ങളെ ആറാംശില്പത്തിലും അർത്ഥാലങ്കാരങ്ങളെ ഏഴാംശില്പത്തിലും രസങ്ങളെ എട്ടാംശില്പത്തിലും പ്രതിപാദിക്കുന്നു. മണിപ്രവാളത്തിനു ശരീരം, ദോഷങ്ങൾ, ഗുണങ്ങൾ, അലങ്കാരങ്ങൾ ഇവയെല്ലാമുണ്ടെന്നും ഭാഷാസംസ്കൃതസ്വരൂപമായ ശബ്ദം ശരീരവും ശൃങ്ഗാരാദിരസകലാപം ആത്മാവുമാണെന്നും ഗ്രന്ഥകാരൻ രണ്ടാംശില്പത്തിന്റെ ആരംഭത്തിൽ നമ്മെ ധരിപ്പിക്കുന്നു. ആദ്യത്തെ മൂന്നു ശില്പങ്ങൾ ഭാഷയേയും ബാക്കിയുള്ള അഞ്ചുശില്പങ്ങൾ സാഹിത്യത്തേയും പരാമർശിക്കുന്നു എന്നു് ഇത്രയും പ്രസ്താവിച്ചതിൽനിന്നു പ്രത്യക്ഷമാകുന്നുണ്ടല്ലോ. കർണ്ണാടകത്തിലും തെലുങ്കിലും ആദികാലത്തേ ലക്ഷണഗ്രന്ഥങ്ങൾ സംസ്കൃതത്തിൽത്തന്നെയാണു് നിർമ്മിതങ്ങളായിത്തീർന്നതു്. ഉദാഹരണങ്ങൾ മാത്രമേ അതാതു ദേശഭാഷകളിൽ നിന്നു് ഉദ്ധൃതങ്ങളായി കാണുന്നുള്ളു. പ്രഹതമായ ആ പന്ഥാവിലൂടെ ലീലാതിലകകാരനും സഞ്ചരിച്ചു എന്നുവേണം പരിഗണിക്കുവാൻ.
18.3സൂത്രകാരനും വൃത്തികാരനും
സൂത്രകാരനും വൃത്തികാരനും രണ്ടുപേരാണെന്നു് അഭിപ്രായപ്പെടുന്നവരുണ്ടു്. “കാശികാവൃത്ത്യാദികളിലെപ്പോലെ ലീലാതിലകകാരനും മൂലഭൂതങ്ങളായ ചില സൂത്രങ്ങളെ എടുത്തു വ്യാഖ്യാനിക്കുകയും ഉദാഹരിക്കുകയും ചെയ്തിട്ടു് അതിനുപരി പല വിചാരണകളും സ്വതന്ത്രമായി ചെയ്യുന്നു. സൂത്രങ്ങൾ സ്വയം പ്രണീതങ്ങളല്ല; പുരാതനങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു. എന്തെന്നാൽ ചിലേടത്തു ച ശബ്ദം ഉത്തരസൂത്രത്തിൽനിന്നു് അനുകർഷിക്കണം എന്നും മറ്റും പ്രസ്താവിച്ചുകാണുന്നു. സൂത്രവും വൃത്തിയും ഒരാൾ നിർമ്മിച്ചതാണെങ്കിൽ ഈ റിമാർക്കുകൾക്കു് ആവശ്യമില്ല.” എന്നാണു് അവരിൽ ഒരു പണ്ഡിതശ്രേഷ്ഠന്റെ പക്ഷം. ‘അഥ പാട്ടപി ഭാഷാസംസ്കൃതയോഗോ ഭവതീത്യാശങ്കായാം സൂത്രം’ എന്നു പറഞ്ഞിട്ടുള്ളതു് ആ പക്ഷത്തിനു സാധകമാണെന്നു മറ്റൊരു പണ്ഡിതൻ പറയുന്നു. ഞാൻ ലീലാതിലകം പലവുരു വായിച്ചതിൽ സൂത്രകാരനും വൃത്തികാരനും രണ്ടാളായിരിക്കുവാൻ തരമില്ലെന്നാണു എനിക്കു തോന്നീട്ടുള്ളതു്. മനഃപാഠത്തിനു സൂത്രവും സ്പഷ്ടമായ അർത്ഥഗ്രഹണത്തിനു വൃത്തിയും രചിക്കുകയല്ലാതെ ഗ്രന്ഥകാരൻ മറ്റൊന്നും ചെയ്തിട്ടില്ല. അനുവൃത്തി, അനുകർഷം മുതലായ ശബ്ദശാസ്ത്രമർമ്മങ്ങൾ വൃത്തികാരൻ നമുക്കു കാണിച്ചുതരുന്നതുകൊണ്ടു് അദ്ദേഹം സൂത്രകാരനിൽനിന്നു ഭിന്നനായിരിക്കണമെന്നില്ല. സൂത്രങ്ങളുടെ അർത്ഥം വ്യക്തമാക്കുകയും വേണ്ട ഘട്ടങ്ങളിൽ അതിനെ വികസിപ്പിക്കുകയും ചെയ്തിട്ടുള്ളതല്ലാതെ വൃത്തിയിൽ സൂത്രകാരന്റെ മതത്തോടു വിയോജിച്ചു് എന്തെങ്കിലും പ്രസ്താവിച്ചിട്ടുള്ളതായി കാണുന്നില്ല. സൂത്രകാരൻ ‘പാലോടു തുല്യരുചി’ എന്ന പദ്യത്തിൽ ചെയ്യുന്നതു പോലെ വൃത്തികാരൻ മറ്റൊരു വ്യക്തിയായിരുന്നാൽ പ്രത്യേകമൊരു മങ്ഗലാചരണം ചെയ്യുമായിരുന്നു. എന്നാൽ പ്രകൃതത്തിൽ അങ്ങനെയൊന്നും ചെയ്തുകാണുന്നില്ലെന്നു നാം ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതുണ്ടു്.
18.4ഗ്രന്ഥകാരൻ
ലീലാതിലകകാരൻ ആരെന്നറിയുവാൻ ഒരു മാർഗ്ഗവുമില്ല. തിരുവല്ലാ മാമ്പുഴ ഭട്ടതിരിയാണെന്നും അതല്ല കൊല്ലത്തു ഗണപതിക്ഷേത്രത്തിലെ ഒരു ശാന്തിക്കാരൻ പോറ്റിയാണെന്നും മറ്റും ചിലർ പറയുന്നതു വെറും മനോധർമ്മവിലാസം മാത്രമാണു്. എന്നാൽ ഒന്നു പറയാം. തൃക്കാരിയൂർ, തൃശ്ശിവപേരൂർ, പേരാർ (ഭാരതപ്പുഴ) ഇവയെ പരാമർശിക്കുന്ന മൂന്നു ശ്ലോകങ്ങൾ മാത്രമേ തിരുവല്ലായ്ക്കു വടക്കുള്ള ദേശങ്ങളോടു ഗ്രന്ഥകാരനുള്ള പരിചയത്തെ പ്രകടമായി വിജ്ഞാപനം ചെയ്യുന്നുള്ളു. പേരാറ്റിനു വടക്കുള്ള യാതൊരു സ്ഥലത്തേയും കവി സ്മരിക്കുന്നില്ല എന്നാണു് തോന്നുന്നതു്. നേരേമറിച്ചു് കോതമാർത്താണ്ഡൻ, രവിവർമ്മ ചക്രവർത്തി, വിക്രമപാണ്ഡ്യൻ എന്നീ രാജാക്കന്മാരെ പ്രശംസിക്കുന്ന ശ്ലോകങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു; അവരെല്ലാം കൊല്ലത്തെ രാജവംശവുമായി ബന്ധമുള്ളവരുമാണു്. അതു കൊണ്ടു മദ്ധ്യതിരുവിതാംകൂറിൽ എവിടമെങ്കിലുമായിരിക്കണം ഗ്രന്ഥകാരന്റെ ജന്മഭൂമി എന്നു വേറെ തെളിവു കിട്ടുന്നതുവരെ ഉദ്ദേശിക്കാം.
18.5കാലം
ഉണ്ണുനീലിസന്ദേശത്തിനു മേലാണു് ലീലാതിലകത്തിന്റെ നിർമ്മിതി എന്നു് ആ സന്ദേശത്തിലെ ‘യൽസത്യം തൽഭവതു’ എന്ന ശ്ലോകം ആചാര്യൻ ഉദ്ധരിച്ചു് അതിൽ ‘ആശ്വസന്തീ’ എന്നു പ്രയോഗിച്ചിട്ടുള്ളതു് തെറ്റാണെന്നും അവിടെ നുമാഗമം വരികയില്ലെന്നുള്ളതിനാൽ ‘ആശ്വസതീ’ എന്നു വേണം പ്രയോഗിക്കുവാനെന്നും കാണിച്ചിട്ടുള്ളതിൽ നിന്നു തെളിയുന്നുണ്ടു്. ഉണ്ണുനീലിസന്ദേശത്തിന്റേയും ലീലാതിലകത്തിന്റേയും പ്രണേതാവു് ഒരാളായിരിക്കാം എന്നുള്ള പക്ഷക്കാരുടെ മുഖമുദ്രണത്തിനു് ഈ ഒരുദാഹരണം മാത്രം മതിയാകുന്നതാണു്. വേദാന്തദേശികരുടെ വൈരാഗ്യപഞ്ചകത്തിലേ
“ജ്വലതു ജലധിക്രോഡക്രീഡൽകൃപീടഭവപ്രഭാ
ഭവപടുതരജ്വാലാമാലാകുലോ ജഠരാനലഃ;
തൃണമപി വയം സായം സംഫുല്ലമല്ലിമതല്ലികാ
പരിമളമുചാ വാചാ യാചാമഹേ ന മഹീശ്വരാൻ.”
എന്ന പദ്യത്തിൽനിന്നു ‘മല്ലിമതല്ലികാപരിമളമുചാ വാചാ’ എന്ന ഭാഗം ലീലാതിലകകാരൻ അഞ്ചാംശില്പത്തിന്റെ ഒടുവിൽ ഉദ്ധരിയ്ക്കുന്നുണ്ടു്. ദേശികർ വൈരാഗ്യപഞ്ചകം രചിച്ചതു വിജയനഗരസാമ്രാജ്യം സ്ഥാപിച്ചതിനുമേൽ അവിടത്തെ പ്രധാനമന്ത്രിയായിത്തീർന്ന തന്റെ വയസ്യനും സർവതന്ത്രസ്വതന്ത്രനുമായ മാധവാചാര്യരുടെ ക്ഷണത്തിനു മറുപടിയായിട്ടാണെന്നു് ഐതിഹ്യം ഘോഷിക്കുന്നു. വിജയനഗരത്തിന്റെ പ്രതിഷ്ഠാപനം ക്രി. പി. 1336-ാമാണ്ടിടയ്ക്കാകയാൽ അതിനു മുമ്പായിരിയ്ക്കുകയില്ല പ്രസ്തുതപഞ്ചകത്തിന്റെ നിർമ്മിതി. 1369-ലാണു് ദേശികരുടെ പരഗതി. അതുകൊണ്ടു് ക്രി. പി. 1316-ൽ പരേതനായ കൊല്ലത്തെ വീരരവിവർമ്മചക്രവർത്തിയുടെ കാലത്തല്ല ലീലാതിലകത്തിന്റെ രചന എന്നു സിദ്ധിക്കുന്നു. ഉണ്ണുനീലിസന്ദേശത്തിനു ഞാൻ നിർദ്ദേശിച്ചിട്ടുള്ള കാലം (1374) ശരിയാണെങ്കിൽ അതിനുമേലാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ ആവിർഭാവമെന്നും വന്നുകൂടുന്നു. തദനുരോധേന പതിന്നാലാം ശതകത്തിന്റെ ഒടുവിലാണു് അതിന്റെ ഉൽപത്തി എന്നു സങ്കല്പിക്കാവുന്നതാണു്. അത്രയ്ക്കുണ്ടു് അതിലേ ഉദാഹൃതശ്ലോകങ്ങൾക്കുള്ള പഴക്കം. (1) ഏത്തുക (സ്തുതിക്കുക), (2) പാരാട്ടി (ലാളിച്ച്), (3) എത്തിനയും (എത്രയും), (4) നനാവു് (ജാഗ്രദവസ്ഥ), (5) മാലപ്പൊഴുതു് (അന്തിനേരം), (6) കടവുക (കടപ്പെടുക), ഇങ്ങനെ പിൽകാലങ്ങളിൽ പ്രചാരലുപ്തങ്ങളായിത്തീർന്ന എത്രയോ ശബ്ദങ്ങളും, (1) ദന്തച്ഛദമതിനിൽ (ദന്തച്ഛദമതിൽ), (2) എമ്മിൽ (ഞങ്ങൾ രണ്ടുപേരും തമ്മിൽ) മുതലായ പ്രയോഗങ്ങളും അവയിൽ സുലഭങ്ങളാണു്.
18.6ഗ്രന്ഥകാരന്റെ വൈദുഷ്യം
ഗ്രന്ഥകാരൻ പല ഭാഷകളിലും പല ശാസ്ത്രങ്ങളിലും നിഷ്ണാതനായിരുന്നു. ചെന്തമിഴിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹം അന്യാദൃശമെന്നു തന്നെ പറയണം. പെരുമാക്കന്മാരുടെ കാലത്തിനു പിന്നീടു് അത്രമാത്രം ആ ഭാഷയിൽ പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചിരുന്ന ഒരു കേരളീയനെ നാം അറിയുന്നില്ല. വകരക്കിളവിനാന്മൊഴിയീറ്റതു (i–88) വേറ്റുമൈയുരുവിക്കിന്നേചാരിയൈ (i–173) ഇയർച്ചൊറ്റിരിചൊറ്റിചൈച്ചൊൽ വടചൊലെൻറനൈത്തേ ചെയ്യുളീട്ടച്ചൊല്ലേ (v–397) എന്നീ തൊൽക്കാപ്പിയസൂത്രങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു. ണകരവിറുതിവല്ലെഴുത്തിയൈയിൻടകരമാകും വേറ്റുമൈപ്പോരുട്കേ (v–302) എന്ന സൂത്രം ഉദ്ധരിക്കുന്നില്ലെങ്കിലും അതിലെ മട്കുടം, മട്തൂതു മുതലായ ഉദാഹരണപദങ്ങൾ മൂന്നാം ശില്പത്തിൽ എടുത്തുകാണിക്കുന്നു. ആ ഗ്രന്ഥത്തിനു നച്ചിനാർക്കിനിയാർ എഴുതിയ വ്യാഖ്യ അദ്ദേഹം വായിച്ചിരുന്നു. ‘ആടൂഉ’ എന്നും ‘മകടൂഉ’ എന്നും യഥാക്രമം പുരുഷനെന്നും സ്ത്രീയെന്നുമുള്ള അർത്ഥത്തിൽ രണ്ടു് അതിപ്രാചീനങ്ങളായ ദ്രാവിഡപദങ്ങളുണ്ടായിരുന്നു. അവ പിൽകാലങ്ങളിൽ പ്രയോഗബാഹ്യങ്ങളായിപ്പോയി. ആ പദങ്ങളെ (തൊൽ i–271) ആചാര്യൻ ഒന്നാം ശില്പത്തിൽ ഉദ്ധരിച്ചു് അവ ചെന്തമിഴു് (ചോളഭാഷാ) പദങ്ങളാണെന്നു സമർത്ഥിക്കുന്നു. അഗസ്ത്യസൂത്രങ്ങൾ അദ്ദേഹത്തിന്നു് അപരിചിതങ്ങളായിരുന്നില്ല. മുകൾശബ്ദത്തിന്റെ സാധുത്വത്തെപ്പറ്റി ചർച്ചചെയ്യുമ്പോൾ ക്രി. പി. എട്ടാം ശതകത്തിനു മുമ്പു വിരചിതമായ ദിവാകരനിഘണ്ടുവിലെ “മുകുൾ കൈനനൈകലികൈമുകൾചിനൈ കോരക കന്നികൈ പോകിലരുമ്പുമൊട്ടേ” എന്ന മുകുളപര്യായവാചിയായ പാട്ടു് എടുത്തുചേർക്കുന്നു. ഇതുപോലെ ‘പവള’വാചിയായ പാട്ടും ഉദ്ധരിക്കുന്നുണ്ടു്. ഇങ്ങനെ ലീലാതിലകത്തിൽ ഏതു ഭാഗം പരിശോധിച്ചാലും ആചാര്യന്റെ കൂലങ്കഷമായ ചെന്തമിഴ് ഭാഷാജ്ഞാനത്തിനു് ഉദാഹരണങ്ങൾ പ്രത്യക്ഷീഭവിക്കുന്നതാണു്. സംസ്കൃതത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന വൈദുഷ്യവും അസാധാരണമായിരുന്നു. ഒന്നാം ശില്പത്തിൽ ഒരു നല്ല താർക്കികനായും നാലാം ശില്പത്തിൽ ഒരൊന്നാന്തരം വൈയാകരണനായും നാലു മുതൽ എട്ടു വരെ ശില്പങ്ങളിൽ ഒരു സ്വതന്ത്രനായ ആലങ്കാരികനായും അദ്ദേഹത്തെ നാം നിരീക്ഷിക്കുന്നു. വാത്സ്യായനന്റെ കാമസൂത്രത്തിലെ ഒരു പദ്യത്തേയും (‘നാത്യന്തം സംസ്കൃതേനൈവ’) കാളിദാസന്റെ മേഘസന്ദേശത്തിലെ ഒരു പദ്യാർത്ഥത്തേയും (‘മേഘാലോകേ ഭവതി’) ശ്രീഹർഷന്റെ ഒരു മുക്തകാർദ്ധത്തേയും (‘ശയ്യാവസ്തു മൃദൂത്തരച്ഛദവതീ’) അദ്ദേഹം സ്മരിക്കുന്നു. ഭാമഹൻ, ദണ്ഡി, മമ്മടഭട്ടൻ എന്നീ ആലങ്കാരികന്മാരും വൃത്തരത്നാകരകാരനായ കേദാരഭട്ടനും അദ്ദേഹത്തിനു സുപരിചിതന്മാരാണു്. പ്രാകൃതം, തെലുങ്കു, കർണ്ണാടകം ഈ ഭാഷകളിലും ആചാര്യനു് അറിവുണ്ടായിരുന്നു എന്നുള്ളതിനു പ്രസ്തുത ഗ്രന്ഥത്തിൽ പര്യാപ്തമായ തെളിവുണ്ടു്.
18.7ആദ്യത്തെ മൂന്നു ശില്പങ്ങൾ
18.7.1അക്ഷരമാല
ഇനി ലീലാതിലകത്തിന്റെ ഉള്ളിലേക്കു കടക്കാം. ഒന്നാം ശില്പത്തിനു മണിപ്രവാളലക്ഷണമെന്നും രണ്ടാമത്തേതിനു ശരീര നിരൂപണമെന്നും മൂന്നാമത്തേതിനു സന്ധിവിവരണമെന്നും പേർ കല്പിച്ചിരിക്കുന്നു. മണിപ്രവാളത്തിന്റെ ലക്ഷണ നിർവ്വചനമാണു് ഒന്നാംശില്പത്തിലെ പ്രമേയമെങ്കിലും മലയാള ഭാഷയുടെ ഉൽപ്പത്തിയെപ്പറ്റിക്കൂടി ആചാര്യനു് അതിൽ ആനുഷങ്ഗികമായി പ്രതിപാദിക്കേണ്ടിവരുന്നു എന്നു മുമ്പു പ്രസ്താവിച്ചുവല്ലോ. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പുതന്നെ മലയാളവും ചെന്തമിഴും വേർപിരിയുകയും മലയാളം കേരളത്തിന്റെ ശീതോഷ്ണസ്ഥിതിക്കും ആര്യസംസ്കാരസങ്കലനത്തിനും അനുരൂപമായ രീതിയിൽ ഒരു സ്വതന്ത്രഭാഷയായി വളർന്നു പരിപുഷ്ടിയെ പ്രാപിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു, എന്നും ഞാൻ അന്യത്ര ഒന്നിലധികം അവസരങ്ങളിൽ ഉപന്യസിച്ചിട്ടുണ്ടു്. ആചാര്യനും തമിഴിൽനിന്നും വിഭിന്നമായ ഒരു ഭാഷയാണു് മലയാളമെന്നു സ്ഥാപിക്കുവാനാകുന്നു പ്രസ്തുത ശില്പത്തിൽ ഉദ്യമിക്കുന്നതു്. തത്സംബന്ധമായുള്ള വാദത്തിന്നിടയിൽ അദ്ദേഹം തെലുങ്കും കർണ്ണാടകവും ദ്രാവിഡവേദമെന്നു പ്രസിദ്ധമായ ശഠകോപ (നമ്മാഴ്വാർ) മുനിയുടെ തിരുവായ് മൊഴിയിൽനിന്നു വ്യത്യാസപ്പെട്ട ഭാഷകളാണെന്നും, അവ സംസാരിക്കുന്ന ജനങ്ങൾ ദ്രമിഡഭാഷയിലേ മാതൃകാവർണ്ണങ്ങളല്ല പഠിയ്ക്കുന്നതെന്നും ആ മാതൃകാവർണ്ണങ്ങൾ സംസ്കൃതത്തിലേ വർണ്ണങ്ങളിൽ വർഗ്ഗമധ്യങ്ങളിലുള്ള മമ്മൂ ന്നും ശ, ഷ, സ എന്നീ ഊഷ്മാക്കളും, ഋ, ഌ, ഈ സ്വരങ്ങളും വിസർഗ്ഗവും ഒഴികെ ശേഷമുള്ളവയും, ഹ്രസ്വങ്ങളായ എ, ഒ ഇതുകളും റകാരവും ഴകാരവുമാണെന്നും ചൂണ്ടിക്കാണിച്ചു തെലുങ്കിനും കർണ്ണാടകത്തിനുമില്ലാത്ത സമീപബന്ധം തമിഴിനു മലയാളത്തോടുണ്ടെന്നു നമ്മെ വ്യങ്ഗ്യമര്യാദയിൽ ധരിപ്പിയ്ക്കുന്നു. ആചാര്യന്റെ കാലത്തു് നാട്ടാശാന്മാർ കുട്ടികളെ പഠിപ്പിച്ചുവന്നതു തമിഴെഴുത്തുകൾ തന്നെയായിരുന്നു. ‘ക, കാ, കി, കീ പഠിച്ചാൽ പിന്നെ ഖ, ഖാ, ഖി, ഖീ പഠിക്കേണംപോൽ’ എന്നു ക്രി. പി. ഏഴാം ശതകത്തിലെ ഒരു കൃതിയായ ഭാരതചമ്പുവിൽ കാണുന്നതു കൊണ്ടു് അക്കാലത്തിനുമുമ്പു് ഇന്നത്തെ അക്ഷരമാല ബാലശിക്ഷണത്തിനുപയോഗിച്ചുതുടങ്ങിയതായും അനുമാനിക്കാവുന്നതാണു്. ‘ഉയിരുമുടമ്പുമാമുപ്പതുമുതലേ’ എന്ന നന്നൂൽ സൂത്രമനുസരിച്ചു പന്ത്രണ്ടു സ്വരങ്ങളും പതിനെട്ടു വ്യഞ്ജനങ്ങളുമുൾപ്പെടെ തമിഴിൽ മുപ്പതക്ഷരങ്ങളുണ്ടു്. സ്വരങ്ങളിൽ അ, ഇ, ഉ, എ, ഒ — ഈ അഞ്ചും (കുറിൽ) ഹ്രസ്വങ്ങളും ആ, ഈ, ഊ, ഏ, ഐ, ഓ, ഔ — ഈ ഏഴും (നെടിൽ) ദീർഘങ്ങളുമാകുന്നു. വ്യജ്ഞനങ്ങളിൽ ക, ച, ട, ത, പ, റ — ഇവ ആറിനേയും വല്ലിനമെന്നും ഞ, മ, ങ, ണ, ന, ൻ — ഇവയാറിനേയും മെല്ലിനമെന്നും, യ, ര, ല, വ, ഴ, ള — ഇവയാറിനേയും ഇടൈയിനം (അന്തസ്ഥം) എന്നും പറയും. മൂന്നാം ശില്പത്തിൽ ചില്ലുകൾ (വ്യഞ്ജനങ്ങൾ) പതിനെട്ടാണെന്നു പരിഗണിച്ചിട്ടുള്ളതു തമിഴു് മാർഗ്ഗമനുസരിച്ചാണെന്നു് ആചാര്യൻ സമ്മതിക്കുന്നു. പിന്നെയും അദ്ദേഹം രണ്ടാം ശില്പത്തിൽ “എകര, ഒകര, ആയ്ത, ഴകര, റകര, നകരന്തമിഴ് പൊതുമറ്റേ” എന്ന അഗസ്ത്യസൂത്രം ഉദ്ധരിക്കുകയും അതിനെ അവലംബിച്ചു സംസ്കൃതത്തിലില്ലാത്ത ൻറ, റ്റ, റ, ഴ എന്നീ നാലക്ഷരങ്ങൾ ഭാഷയിലുണ്ടെന്നു കാണിക്കുകയും ചെയ്യുന്നു. ആയ്താക്ഷരം മലയാളത്തിൽ ഒരിക്കലും ഉണ്ടായിരുന്നതായി തോന്നുന്നില്ല എന്നു മുൻപു പറഞ്ഞിട്ടുണ്ടു്. നകാരത്തിൽനിന്നു വ്യത്യസ്തമായി ഩകാരമെന്നൊരക്ഷരം തമിഴിലെന്നതുപോലെ മലയാളത്തിലുമുണ്ടെന്നു തന്നെയാണു് ആചാര്യന്റെ പക്ഷം. അതിനെ എ, ഒ ഇവയ്ക്കും മുൻചൊന്ന നാലക്ഷരങ്ങൾക്കും പുറമേ സംസ്കൃതത്തിലില്ലാത്ത ഏഴാമത്തെ അക്ഷരമായി പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നുണ്ടു്. പക്ഷേ അതിനു തമിഴിലെന്നപോലെ പ്രത്യേകമൊരു ലിപി അദ്ദേഹം നിർദ്ദേശിക്കുന്നില്ല. ഏകാരത്തിനും ഓകാരത്തിനും പോലും എ ഒ ഇവയിൽനിന്നു ഭിന്നങ്ങളായ ലിപികൾ പണ്ടില്ലായിരുന്നു എന്നുള്ളതു നാം ഈയവസരത്തിൽ സ്മരിക്കേണ്ടതാകുന്നു. വീണ്ടും മൂന്നാം ശില്പത്തിൽ ക, ച, ഞ, ത, ന, പ, മ, യ, വ, ഈ ഒൻപതു വ്യഞ്ജനങ്ങൾ മാത്രമേ ഭാഷാപദങ്ങളുടെ ആദിയിൽ നില്ക്കുകയുള്ളു എന്നു് ആചാര്യൻ ഉപദേശിക്കുന്നു; ഇതും തമിഴു് വ്യാകരണമനുസരിച്ചുള്ള ഒരു വിധിയാണു്. ഇവയോടു ‘ങ’ കൂടിച്ചേർത്തു പത്തു വ്യഞ്ജനങ്ങൾ പദാദിയിൽ വരുമെന്നു നന്നൂലിൽ പ്രസ്താവനയുണ്ടെങ്കിലും ‘ങ’യ്ക്കു് ഉദാഹരണത്തിനു വാക്കുകിട്ടാതെ ‘അങ്, ങനം’ (അങ്ങനെ) എന്ന പദമാണു് വ്യാഖ്യാതാക്കന്മാർ എടുത്തുകാണിക്കുന്നതു്. ഇതു ശരിയല്ലെന്നു പറയേണ്ടതില്ലല്ലോ. ബാക്കിയുള്ള എട്ടു വ്യഞ്ജനങ്ങളിൽ ങ, ട, ണ, ഴ, ള, റ, ഩ ഇവയിൽ ആരംഭിക്കുന്ന ശബ്ദങ്ങളില്ല. ര, ല ഈ രണ്ടു വ്യഞ്ജനങ്ങളിലും ഭാഷാപദങ്ങൾ ആരംഭിക്കുവാൻ പാടില്ലെന്നുള്ള ദ്രാവിഡവ്യാകരണ വിധി ആചാര്യൻ ഊർജ്ജിതപ്പെടുത്തുവാൻ ശ്രമിക്കുന്നു. അതുകൊണ്ടാണു് അദ്ദേഹം “രണ്ടാലുമൊന്നുണ്ടു നമുക്കിദാനീം” എന്ന പദ്യപാദത്തിലെ ‘രണ്ടു’ ശരിയല്ലെന്നും അതു് ഇരണ്ടെന്നുതന്നെ പ്രയോഗിക്കേണ്ടതാണെന്നും, രായരൻ, ലാക്കു മുതലായ ശബ്ദങ്ങൾ സംസ്കൃതാപഭ്രംശങ്ങളാകയാൽ അവ പ്രസ്തുതവിധിക്കു കീഴടങ്ങേണ്ടതില്ലെന്നും പറയുന്നതു്. ആ പ്രസ്താവനയിൽ ചിലർ സംശയിക്കുന്നതുപോലെ ആചാര്യനു യാതൊരു നോട്ടക്കുറവും തട്ടീട്ടില്ല.
‘ആഭ്യാമിരാപ്പകൽ മനോഹരമെങ്ങനേ ഞാൻ’
‘ശോഭാം ദധാതി തവ പോർമുലമൊട്ടിരണ്ടും’
‘അതിന്നൊരെൾപ്പൂവുമിരണ്ടു കെണ്ടയും’
തുടങ്ങിയ പ്രയോഗങ്ങൾ പരിശോധിക്കുക. പക്ഷേ ‘രണ്ടാമതൊന്നുണ്ടു നമുക്കിദാനീം’ എന്നു പ്രയോഗിച്ച കവി വ്യവഹാരഭാഷയെ അനുസരിച്ചു എന്നേയുള്ളു. ഞ, ണ, ന, മ, ഩ, യ, ര, ല, വ, ഴ, ള ഈ പതിനൊന്നു വ്യഞ്ജനങ്ങൾ പദാന്തത്തിൽ വരുമെന്നു ഭവണന്ദി പറയുന്നു. ആചാര്യൻ ഇവയിൽ ഞ, മ, യ, ര, ല, വ, ഴ, ള, ന ഈ ഒൻപതക്ഷരങ്ങൾ മാത്രം സ്വീകരിക്കുകയും അവയിൽത്തന്നെ ഞകാരനകാരങ്ങൾക്കു് ഉദാഹരിയ്ക്കേണ്ട ഇരിഞ (ശ്രേഷ്ഠത), പൊരുന (വൈരം) എന്നീ പദങ്ങൾ തമിഴിൽ മാത്രമേയുള്ളു എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. റാന്തങ്ങളാണെന്നു തോന്നുന്ന ‘മാറു്’ ‘കയറു്’ മുതലായ പദങ്ങൾ സംവൃതസ്വരാന്തങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ മതം. തമിഴു് വൈയാകരണന്മാരും റകാരത്തിലവസാനിക്കുന്ന ശബ്ദങ്ങൾ ഉള്ളതായിപ്പറയുന്നില്ല. തമിഴിൽ എല്ലാ സ്വരങ്ങൾക്കും പദാവസാനത്തിൽ സ്ഥാനമുണ്ടെന്നാണു് ആ ആചാര്യന്മാരുടെ മതം; എന്നാൽ മലയാളത്തിൽ ഒ, ഐ, ഔ എന്നീ മൂന്നു സ്വരങ്ങൾ അവിടെ നില്ക്കുകയില്ലെന്നു ലീലാതിലകകാരൻ ഉപദേശിക്കുന്നു. തമിഴിൽ ഐകാരാന്തങ്ങളായ പദങ്ങൾ മലയാളത്തിൽ അകാരാന്തങ്ങളാകയാൽ ഐകാരം മലയാളത്തിൽ പദാന്തത്തിൽ വരികയില്ലെന്നു പറയുന്നതു ശരിതന്നെ. നൊ (ദുഃഖം), വൗ (പിടിച്ചുപറി) ഈ മാതിരി ഉദാഹരണങ്ങളാണു് ഒ, ഔ ഇവയിൽ അവസാനിക്കുന്ന പദങ്ങൾക്കു ഭവണന്ദി നല്കുന്നതു്; അത്തരത്തിൽ ഒന്നോ രണ്ടോ പദങ്ങളേ തമിഴിൽപ്പോലുമുള്ളു. ആചാര്യന്റെ കാലത്തിനു മുമ്പു് മലയാളത്തിൽ ലക്ഷണഗ്രന്ഥമില്ലായിരുന്നു എന്നും തമിഴിലല്ലാതെ തെലുങ്കു, കർണ്ണാടകം ഈ ഭാഷകളിൽ സുപ്രസിദ്ധങ്ങളായ നിഘണ്ടുക്കളില്ലായിരുന്നു എന്നും നാം ലീലാതിലകത്തിൽനിന്നു് അറിയുന്നു.
18.7.2ശബ്ദകോശം
രണ്ടാം ശില്പത്തിലാണു് ആചാര്യൻ ഭാഷാശബ്ദങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതു്. ദേശി, സംസ്കൃതഭവം, സംസ്കൃതരൂപം എന്നിങ്ങനെ ഭാഷ മൂന്നു വിധത്തിലുണ്ടെന്നും, ദേശിയെ ശുദ്ധം, ഭാഷാന്തരഭവം, ഭാഷാന്തരസമം എന്നു മൂന്നായി വിഭജിക്കാമെന്നും, കൊച്ചു്, മുഴം, ഞൊടി മുതലായവ ശുദ്ധദേശിക്കും, വന്നാൻ, നമുക്കു്, വേണ്ടാ മുതലായവ ഭാഷാന്തരഭവത്തിനും, പൊൻ, നാളെ, ഉടൽ മുതലായവ ഭാഷാന്തരസമത്തിനും ഉദാഹരണങ്ങളാണെന്നും, സംസ്കൃതപ്രകൃതി ഊഹിക്കാവുന്ന ശബ്ദം സംസ്കൃതഭവവും, അവസാനത്തിൽ മാറ്റം വരുന്ന സംസ്കൃതശബ്ദവും കാവ്യാദിസന്ദർഭത്തിൽ പ്രത്യയാംശം സംസ്കൃതീകരിക്കുന്ന ഭാഷാശബ്ദവും സംസ്കൃതരൂപവുമാണെന്നു് അദ്ദേഹം നമ്മെ ഗ്രഹിപ്പിക്കുന്നു. തമിഴിനും മലയാളത്തിനും ഒരു കാലത്തു പൊതുവായിരുന്ന ശുദ്ധഭാഷാശബ്ദങ്ങളല്ലാതെ മലയാളത്തിനു പ്രത്യേകമായി ഒരു ശബ്ദകോശമില്ലെന്നും എന്നാൽ തമിഴിൽനിന്നും അർത്ഥവ്യത്യാസം വന്നിട്ടുള്ള പല ശുദ്ധഭാഷാശബ്ദങ്ങൾ മലയാളത്തിൽ കാണ്മാനുണ്ടെന്നും ഞാൻ അന്യത്ര ഉപദേശിച്ചിട്ടുണ്ടു്. ഭാഷാന്തരഭവങ്ങളായ പദങ്ങൾ മലയാളത്തിലുണ്ടെന്നു് ആചാര്യൻ പ്രസ്താവിക്കുന്നതു് ‘വന്നാൻ’ മുതലായ പദങ്ങൾ ‘വന്ദനു’ മുതലായി കർണ്ണാടകത്തിലും ‘വന്താൻ’ മുതലായി തമിഴിലും കാണുന്നതുകൊണ്ടും കേരളത്തിന്റെ ഉല്പത്തി പാണ്ഡ്യചോളകർണ്ണാടരാജ്യങ്ങൾക്കു പിന്നീടായതുകൊണ്ടുമാണു്. ഒരു കാലത്തു മലയപർവതത്തിനു കിഴക്കും പടിഞ്ഞാറും താമസിച്ചിരുന്ന ജനങ്ങൾ ‘വന്താൻ’ ‘ഇരുന്താൻ’ എന്നിങ്ങനെയാണു് സംസാരിച്ചുവന്നതു് എന്നുള്ളതിനു് ആചാര്യന്റെ കാലത്തും കേരളത്തിൽ താണ ജാതിക്കാർ ‘വന്താൻ’ ‘ഇരുന്താൻ’ ‘തേങ്ക’ ‘മാങ്ക’ എന്നിങ്ങനെ ഉച്ചരിച്ചിരുന്നു എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ജ്ഞാപകമാകുന്നു. ഇന്നും ഉൾനാടുകളിലും മലംപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ഉച്ചാരണം വേരറ്റുപോയെന്നു പറവാൻ പാടില്ലാത്ത വിധത്തിൽ അല്പസ്വല്പമായി നിലനില്ക്കുന്നുണ്ടു്. വാസ്തവത്തിൽ ഭാഷാന്തരഭവമെന്നും ഭാഷാന്തരസമമെന്നും ആചാര്യൻ പരിഗണിക്കുന്ന പദങ്ങളെ പ്രായേണ ദേശി എന്നുതന്നെ പറയേണ്ടതാകുന്നു. തെലുങ്കു്, കർണ്ണാടകം മുതലായ ദ്രാവിഡഭാഷകളിൽ വന്നടിഞ്ഞിട്ടുള്ള പദങ്ങൾ ഭാഷാപദങ്ങളെപ്പറ്റി ലീലാതിലകകാരൻ ഒന്നും പ്രസ്താവിക്കുന്നില്ല; എന്നാൽ അദ്ദേഹത്തിന്റെ കാലത്തും അത്തരത്തിലുള്ള പദങ്ങളുണ്ടായിരുന്നിരിയ്ക്കണം. സംസ്കൃതപ്രകൃതി ഊഹിക്കാവുന്ന പദങ്ങളെയെല്ലാം സംസ്കൃതഭവമാണെന്നു ഗണിക്കുവാൻ ആചാര്യർ അനുശാസിക്കുന്നതിന്റെ കാരണം സംസ്കൃതം എല്ലാ ഭാഷകൾക്കും മുമ്പുള്ളതെന്നുള്ള വിശ്വാസമാണു്. ദ്രാവിഡത്തിനും സംസ്കൃതംപോലെയുള്ള പഴക്കം കല്പിയ്ക്കേണ്ടതാണെന്നുള്ള ആധുനികസിദ്ധാന്തം അദ്ദേഹത്തിന്റെ കാലത്തു കേവലം അവിജ്ഞാതമായിരുന്നു. വയർ, പാമ്പു മുതലായ പദങ്ങൾ വൈരി പാപം മുതലായവയിൽനിന്നു ജനിച്ചതാണെന്നു പറയുന്നതു തീരെ അസംബന്ധമാണെന്നു് അദ്ദേഹം സമ്മതിക്കുന്നു. അതുപോലെതന്നെയാണു് അദ്ദേഹം സംസ്കൃതഭവങ്ങളെന്നു് ഊഹിക്കുന്ന കമുകു, കുതിര മുതലായ പദങ്ങളും, പളിങ്ങു്, ആണ, വക്കാണം, ചിരിതേവി മുതലായ പ്രാകൃതപദങ്ങളേയും, പ്രാകൃതം സംസ്കൃതജന്യമാകയാൽ സംസ്കൃതഭവകോടിയിൽ ആചാര്യൻ ഉൾപ്പെടുത്തുന്നു. വല്ലി (വല്ലീ), മാലിക (മാലികാ), പിതാവു (പിതാ) മുതലായി അവസാനത്തിൽ മാത്രം മാറ്റം വരുന്ന സംസ്കൃതപദങ്ങൾക്കു സംസ്കൃതരൂപങ്ങൾ എന്നു് ആചാര്യൻ നാമകരണം ചെയ്യുന്നു. മാണിക്കം മുതലായ പ്രാകൃതരൂപപദങ്ങളും ഈ കൂട്ടത്തിൽത്തന്നെ ചേരും. സംസ്കൃതരൂപഭാഷ അപകൃഷ്ടമെന്നും ഉൽക്കൃഷ്ടമെന്നും രണ്ടുമാതിരിയുണ്ടെന്നും താണ ജാതിക്കാർ സംസാരിക്കുന്നതു് അപകൃഷ്ടവും ഉയർന്ന ജാതിക്കാർ സംസാരിക്കുന്നതു് ഉൽക്കൃഷ്ടവുമാണെന്നും ആചാര്യൻ തുടർന്നു പ്രസ്താവിക്കുന്നു. ‘സന്ദർഭേ സംസ്കൃതീകൃതാ ച’ (ii–7) എന്ന സൂത്രത്തിൽനിന്നും മറ്റും ‘കൊങ്കയാ’ ‘കേഴന്തി’ ‘ഊണുറക്കൗ’ മുതലായ സംസ്കൃതരൂപപദങ്ങൾക്കു സാധാരണയായി വ്യവഹാരഭാഷയിൽ പ്രവേശമില്ലെന്നും, കാവ്യാദി സന്ദർഭങ്ങളിൽ മാത്രമേ അവയെ സ്വീകരിയ്ക്കുവാൻ പാടുള്ളു എന്നും, എന്നാൽ ഹാസ്യരസപ്രധാനങ്ങളായ ‘കിഞ്ചിൽ പുളിങ്കുരുമർപ്പയാമി’ തുടങ്ങിയ വാക്യങ്ങളിൽ അവയ്ക്കു സ്ഥാനമുണ്ടെന്നും നാം അറിയുന്നു. ഭാഷീകൃതമായ സംസ്കൃതം വ്യവഹാരഭാഷയിലും കാവ്യാദിസന്ദർഭത്തിലും പ്രയോഗിക്കാമെന്നും ത്രൈവർണ്ണികന്മാരുടെ സംഭാഷണത്തിൽ സംസ്കൃതാക്ഷരങ്ങളുടെ കലർപ്പു ധാരാളം കാണ്മാനുണ്ടെന്നും ‘സർഗ്ഗിസ്സൊളിച്ചു’ ‘ധടിയൻ’ ‘അശ്ശിരി’ മുതലായ പദങ്ങൾ ഹാസ്യരസസ്ഫുരണത്തിനു് ആവശ്യകമാണെന്നും രണ്ടും മൂന്നും ശില്പങ്ങളിൽനിന്നു് ഗ്രഹിക്കാവുന്നതാണു്.
18.7.3വിഭക്തിപ്രത്യയാദി നിരൂപണം
ഇതും രണ്ടാം ശില്പത്തിലെ വിഷയകോടിയിൽ പെടുന്നതുതന്നെ. മലയാളത്തിൽ എട്ടു വിഭക്തികളും മൂന്നു ലിങ്ഗങ്ങളും രണ്ടു വചനങ്ങളുമുണ്ടെന്നും വിഭക്തികളിൽ ആദ്യത്തേതു് പ്രാതിപദികം തന്നെയെന്നും രണ്ടുമുതൽ ഏഴുവരെ വിഭക്തികൾക്ക് എ, ഓടു്, നിൻറു്, ഉടെ, ഇൽ, ഇവയാണു് യഥാക്രമം പ്രത്യയങ്ങളെന്നും എട്ടാമത്തെ വിഭക്തി വിളിയാണെന്നും ആചാര്യൻ പ്രസ്താവിക്കുന്നു. ‘പേരെയൊടുക്കുനിൻറുടെയിൽവിളീത്യഷ്ടകം’ എന്ന ലീലാതിലകസൂത്രത്തിനും “പെയരേ ഐ ആൽ കു ഇൻ അതു കൺ വിളിയെൻറാകു, മവറ്റിൻ പെയർമുറൈ” എന്ന നന്നൂൽ സൂത്രത്തിനും ചില അംശങ്ങളിൽ സാദൃശ്യമുണ്ടു്. പ്രഥമ, ദ്വിതീയ ഇത്യാദി നാമങ്ങൾ ഉപയോഗിയ്ക്കാതെ ലീലാതിലകകാരൻ ഒന്നാമത്തേതു്, രണ്ടാമത്തേതു് എന്നിങ്ങനെ അർത്ഥമുള്ള പ്രഥമം, ദ്വിതീയം ഇത്യാദി നാമങ്ങൾ ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധേയമാണു്. തമിഴിലെ ഐക്കു പകരം മലയാളത്തിൽ രണ്ടാം വിഭക്തിയ്ക്കുള്ള പ്രത്യയം ‘എ’ (ഹ്രസ്വം) ആണെന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രത്യുത എട്ടാം വിഭക്തിയിൽ ‘മരമേ’ ‘വടിയേ’ ഇത്യാദി പദങ്ങളിൽ കാണുന്ന ഏകാരം ദീർഘമാണു്. ഓടു് എന്ന പ്രത്യയത്തിനു പുറമേ മൂന്നാംവിഭക്തിക്ക് ‘ആൽ’ എന്നും ‘കൊണ്ടു്’ എന്നും രണ്ടു പ്രത്യയങ്ങൾ കൂടി വരുമെന്നും ‘മരത്തെക്കൊണ്ടു്’ എന്നതിലേ എകാരം സന്ധായക (ചാരിയൈ) മാണെന്നുമത്രേ ആചാര്യന്റെ മതം. മൂന്നാം വിഭക്തിക്കു പഴന്തമിഴിൽ ‘ആൻ’ എന്നായിരുന്നു പ്രത്യയം. അതു് ഇടക്കാലത്തമിഴിൽ ‘ആൽ’ ആയി. ഭവണന്ദി സ്വീകരിക്കുന്നതു് ഈ ‘ആൽ’ പ്രത്യയമാണു്; വ്യാഖ്യാതാക്കന്മാർ ‘ഒടു’ ‘കൊണ്ടു’ ഇവയേയും എടുത്തു കാണിക്കുന്നുണ്ടു്. കൊണ്ടു എന്നതു ‘കൊൾ’ എന്ന സകർമ്മകക്രിയയുടെ മുൻവിനയെച്ചരൂപമാണു്. ആ സ്ഥിതിക്കു് ‘മരത്തെക്കൊണ്ടു്’ എന്നതിലെ ‘എ’ രണ്ടാം വിഭക്തി പ്രത്യയമാണെന്നും സന്ധായകമല്ലെന്നും വന്നുകൂടുന്നു. നാലാം വിഭക്തി പ്രത്യയം ‘ക്കു’ എന്നാണെങ്കിലും ‘അന്നു്’ ‘ഇന്നു്’ എന്നും കൂടി വരുമെന്നു പറഞ്ഞു് ആചാര്യൻ ‘അവന്നു്’ ‘അതിന്നു്’ ഈ പദങ്ങൾ ഉദാഹരിക്കുന്നു. ‘ആയിക്കൊണ്ടു്’ എന്ന മറ്റൊരു പ്രത്യയത്തേയും അദ്ദേഹം പ്രകൃതത്തിൽ സ്മരിക്കുന്നു. തമിഴിലെ നാലാം വിഭക്തിപ്രത്യയം ‘കു’ ആണു്; ‘ക്കു’ കുവിനു ദ്വിത്വം വരുമ്പോൾ സിദ്ധിക്കുന്ന രൂപമാകുന്നു. ‘നു’ ‘ന്നു’ എന്നീ രൂപങ്ങളും മലയാളത്തിൽ പ്രചരിച്ചു കഴിഞ്ഞിരുന്നതായി ക്രി. പി. പത്താംശതകത്തിലെ ചില ശിലാരേഖകളിൽനിന്നു പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടു ‘ന്നു’ എന്ന പ്രത്യയം മാത്രം ആചാര്യൻ എടുത്തു കാണിക്കുന്നതിൽ അവ്യാപ്തിദോഷമുണ്ടെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. ‘ആയിക്കൊണ്ടു്’ എന്നതു പ്രത്യയമല്ലെന്നു പറയേണ്ടതില്ലല്ലോ. ‘നിൻറു’ എന്നാണു് അഞ്ചാം വിഭക്തിപ്രത്യയം എങ്കിലും ‘ഇൽനിൻറു’ ‘മേൽ നിൻറു’ ‘ഏൽനിൻറു’ മുതലായ ഉദാഹരണങ്ങളാണു് അദ്ദേഹം എടുത്തുകാണിക്കുന്നതു്. ‘നിൻറു’ എന്ന പ്രത്യയം സന്ധായകം കൂടാതെ പ്രയോഗാർഹമല്ലെന്നു് ഇതിൽനിന്നു തെളിയുന്നു. ‘നിൻറു’ എന്നല്ലാതെ ‘നിന്നു’ എന്നു് ആചാര്യൻ പ്രയോഗിക്കാത്തതു പൂർവാചാരപരിപാലനത്തിനുവേണ്ടിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ആറാം വിഭക്തിക്കു് ‘ഉടെ’യ്ക്കു പുറമേ ‘ഇടെ’ ‘റെ’ ‘ന്നു്’ ഇങ്ങനെ മൂന്നു പ്രത്യയങ്ങൾ കൂടിയുണ്ടെന്നു് നിർദ്ദേശിച്ചു് ‘അവളിടെ’ ‘അവന്റെ’ ‘അവന്നു്’ ഇത്യാദ്യുദാഹരണങ്ങൾ അദ്ദേഹമുദ്ധരിക്കുന്നു. ‘ഇട’ യാണു് ‘ഇന്റെ’ യായി പരിണമിച്ചതു്. ‘ഇൻ’ എന്നു് അഞ്ചാംവിഭക്തിക്കും ‘അതു’യായി പരിണമിച്ചതു്. ‘ഇൻ’ എന്നു് അഞ്ചാം വിഭക്തിക്കും ‘അതു’ എന്നു് ആറാം വിഭക്തിക്കും ആദികാലത്തുണ്ടായിരുന്ന പ്രത്യയങ്ങൾ മലയാളത്തിൽ വളരെക്കാലം മുമ്പുതന്നെ പ്രചാരരഹിതങ്ങളായിപ്പോയി. ഏഴാം വിഭക്തിപ്രത്യയമായ ‘കൺ’ ‘കൽ’ [1] ആയി മാറിയെങ്കിലും പൂർവരൂപത്തിൽ പിന്നെയും കുറേക്കാലം നിലനിന്നു. ലീലാതിലകകാരന്റെ കാലത്തിൽ സാധാരണമായി പ്രയോഗിച്ചു വന്ന ഏഴാം വിഭക്തിപ്രത്യയം ഇന്നത്തെപ്പോലെ ‘ഇൽ’ തന്നെയായിരുന്നു. ഈ പ്രത്യയം മധ്യകാലത്തിലേ തമിഴിലുമുണ്ടായിരുന്നു എന്നു് “കൺകാൽ കടൈയിൽ ടൈ” (302) എന്ന നന്നൂൽ സൂത്രത്തിൽനിന്നു് അറിയുന്നു. ‘ദ്വിതീയമസമാസേ വാ’ (14) എന്ന സൂത്രംകൊണ്ടു് സമാസമില്ലാത്തിടത്തും രണ്ടാം വിഭക്തിയുടെ പ്രത്യയം പാക്ഷികമായി ലോപിക്കും എന്നു പറഞ്ഞു്, അതിനു മാലകണ്ടു (മാലയെക്കണ്ടു) പുലികൊൻറു (പുലിയെക്കൊൻറു) എന്നീ ഉദാഹരണങ്ങൾ കാണിച്ചു് അത്തരത്തിലുള്ള ലോപം അചേതനവസ്തുക്കളേയോ തിര്യക്കുകളേയോ കുറിക്കുന്ന വാക്കുകളിലേ വരികയുള്ളു എന്നു ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഇക്കാലത്തു് പുലിയെക്കൊന്നു എന്നതിന്നു പകരം പുലികൊന്നു എന്നു പറഞ്ഞാൽ മതിയാകുന്നതല്ല. ‘ക്രിയായാം കാലത്രയേ പ്രായോഗദിതം’ (24) എന്ന സൂത്രംകൊണ്ടു ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങൾ മൂന്നു കാലങ്ങളിലും പ്രായേണ മാത്രമേ ചേരു എന്നു് ആചാര്യൻ നമ്മെ അനുസ്മരിപ്പിക്കുന്നു. ആ വിധി അനുസരിച്ചു് അന്നത്തെ ഭാഷയിൽ ‘ഉണ്ടാൻ’ ‘ഉണ്ടു’ എന്നീ രണ്ടു രൂപങ്ങളും സുബദ്ധങ്ങൾതന്നെ. ലിങ്ഗവചനപ്രത്യയങ്ങൾ ഗ്രന്ഥകാരന്മാർ മാത്രമേ ക്രിയാപദങ്ങളോടു പ്രായേണ ചേർത്തിരുന്നുള്ളു എന്നും വ്യവഹാരഭാഷയിൽ അങ്ങനെയുള്ള പ്രയോഗങ്ങൾക്കു പ്രവേശമില്ലായിരുന്നു എന്നും ഊഹിക്കുന്നതു സമീചീനമായിരിക്കും. വന്നാ, വന്നീർ, വന്നോം തുടങ്ങിയ പദങ്ങൾ അന്നു ഗ്രന്ഥകാരന്മാരെങ്കിലും പ്രയോഗിച്ചു വന്നിരിക്കണം; അവർക്കും അപരിചിതമായിരുന്ന ‘വന്നേം’ എന്ന രൂപംകൂടി രണ്ടാം ശില്പം 24-ാം സൂത്രത്തിൽ ആചാര്യൻ എടുത്തു കാണിക്കുന്നതിൽനിന്നു് അദ്ദേഹം തമിഴ് വൈയാകരണന്മാരെ എത്രമാത്രം അനുകരിക്കുന്നുണ്ടെന്നുള്ളതു് സ്പഷ്ടമാകുന്നതാണു്.
18.7.4സന്ധിവിവരണം
മൂന്നാം ശില്പത്തിൽ ആചാര്യൻ ഭാഷാസന്ധിയെപ്പറ്റി മാത്രമാകുന്നു വിവരിക്കുന്നതു്. അദ്ദേഹം ഉപദേശിക്കുന്ന ചില നിയമങ്ങൾ പ്രത്യേകം ശ്രദ്ധേയങ്ങളാണു്. (1) ‘ദധ്യന്നം’ എന്ന സംസ്കൃതപദത്തിൽ കാണുന്ന യകാരം ആദേശവും, ‘ആനയതു്’ എന്നതിലെ യകാരം വിസന്ധിദോഷം പരിഹരിയ്ക്കുന്നതിനുവേണ്ടി ചേർക്കുന്ന ആഗമവുമാണു്. (2) വകാരാന്തങ്ങളായി ‘അവ്’ ‘ഇവ്’ ‘ഉവ്’ ഇങ്ങനെ മൂന്നു ഭാഷാപദങ്ങളേയുള്ളു. അവയിൽതന്നെ ഉവ് (സമീപത്തുള്ള ‘അവ’) പാണ്ഡ്യഭാഷാപദമത്രേ. (3) അതു് എന്നതിലെ ഉകാരം അർദ്ധമാത്രികവും (തമിഴിൽ ഇതിനു കുറ്റിയലുകാരമെന്നു പേർ) ‘മറു’ എന്നതിലേതു് ഏകമാത്രികവുമാണു്. റ്, ട്, ഇവയിലെ കുറ്റിയിലുകാരത്തിനുശേഷം സ്വരം വന്നാൽ ആ റകാരടകാരങ്ങൾ ഇരട്ടിയ്ക്കും. ഉദാഹരണങ്ങൾ, ആറ്റകം, നാട്ടകം. നന്നൂലിൽ (183) ഈ ദ്വിത്വം പ്രായേണ വരുമെന്നേ പറയുന്നുള്ളു. കാടകം, മിടറണിയൽ, ഇവയെ ഭവണന്ദി പ്രത്യുദാഹരണമായി കാണിക്കുന്നു. ഇങ്ങനെ ചില സന്ധികൾ ഭാഷയിലുമുണ്ടായിരുന്നിരിക്കണം; ആചാര്യൻ വളരെ മിതഭാഷിയാകയാൽ അവയെപ്പറ്റി ഒന്നും പറയുന്നില്ല. (4) മാ, പൂ എന്നീ ശബ്ദങ്ങൾ മാവിന്റേയും പൂവിന്റേയും വാചകങ്ങളാണു്. അതുകൊണ്ടു് മാന്തോൽ, മാമ്പൂ, പൂന്തേൻ, പൂമ്പൊയ്ക ഇവയിൽ പിൻവരുന്ന കാദികളുടെ വർഗ്ഗപഞ്ചമങ്ങൾ ആഗമങ്ങളാകുന്നു. (5) ഩകാര ണകാരങ്ങൾക്കു പകരമായി ക, ച, ഞ, പ, മ, യ, വ ഇവയിലൊരു വ്യഞ്ജനം വന്നാൽ യാതൊരു വികാരവും സംഭവിക്കുന്നതല്ല. ഉദാ: പൊന്മല, മൺകുടം, മട്ക്കുടം, മട്തൂത ഇവ തമിഴ്പ്പദങ്ങളാകുന്നു. ആദികാലത്തു പൊന്മല, മൺകുടം ഇവതന്നെയായിരുന്നു രൂപങ്ങൾ എന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. (6) ണകാരത്തിൽ നിന്നു പരമായ തകാരം ടകാരമാകും. ഉദാ: മൺതീതു് = മണ്ടീതു്, എണ്ടിച, തണ്ടാർ മുതലായ പദങ്ങളും ഈ സൂത്രത്തിന്റെ വ്യാപ്തിയിൽ പെടുമെന്നു നാം ഓർമ്മിക്കണം. (7) ളകാരത്തിനും ണകാരത്തിനും പരമായ നകാരത്തിനു് ണകാരം ആദേശമായിവരും. ഉദാ: മുൾ + നൻറു = മുൺ + നൻറു = മുണ്ണൻറു്. തമിഴിൽ ‘കുറിലണൈ’ (210) ഇത്യാദി നന്നൂൽ സൂത്രമനുസരിച്ചു തൂൺ + നൻറു എന്നതു തൂണൻറു എന്നും പചുമൺ + നൻറു എന്നതു് പചുമണൻറു എന്നും മാറും. ആ സന്ധികാര്യം മലയാളത്തിലുണ്ടായിരുന്നു എന്നു് ആചാര്യൻ നമ്മെ ‘ദീർഘാണ്ണോ ണേ ലോപഃ’ (iii–21) എന്ന സൂത്രത്തിൽ പഠിപ്പിക്കുന്നു. വാണ്ണൻറു, വാണൻറു ആകുമെന്നും നീണാളിന്റെ ആഗമവും അതുപോലെ തന്നെയെന്നും അദ്ദേഹം പറയുന്നു. ചിലപ്പോൾ ഹ്രസ്വത്തിനു ശേഷമുള്ള ണകാരവും ലോപിക്കുമെന്നുള്ളതിനു് അവൾ + നില = അവണില, വേദങ്ങൾ + നാലും = വേദങ്ങണാലും ഈ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വാഴ് + നാൾ വാണാളാകുന്നതു പ്രയോഗമനുസരിച്ചെന്നാകുന്നു അദ്ദേഹം പറയുന്നതു്. തമിഴിലും വാണാളിന്റെ ആഗമത്തിനു ‘ചിറപ്പുവിധി’ വിശേഷവിധി കാണുന്നില്ല. (8) ക്വചില്ലോപഃ (ii–19) എന്ന സൂത്രത്തിൽ കരുമ്പു + വില്ലൻ = കരുപ്പുവില്ലൻ, പിരമ്പു + കാരൻ = പിരപ്പുകാരൻ എന്നീ ഉദാഹരണങ്ങൾ അന്തർഭവിച്ചതു ശരിയാണോ എന്നു ഞാൻ സംശയിക്കുന്നു. മകാരം തന്നെയാണു് ആ പദങ്ങളിൽ ലോപിക്കുന്നതെങ്കിലും അതു് ഉത്തരപദങ്ങൾ വകാര–മകാരങ്ങൾകൊണ്ടു് ആരംഭിക്കുക നിമിത്തമല്ലല്ലോ. (9) ലനയോഃ കചപേഷു റഃ (iii–25) എന്ന സൂത്രം പ്രധാനമാണു്. ഩകാരത്തിനു കചപങ്ങൾ പരങ്ങളായാൽ യാതൊരു വികാരവുമുണ്ടാകുന്നതല്ലെന്നു ‘ഩണയോഃ’ ഇത്യാദി സൂത്രത്തിൽ (iii–13) വിധിച്ച ആചാര്യൻ പ്രസ്തുതസൂത്രത്തിൽ ഩകാരത്തിനുശേഷം കചപങ്ങൾ വന്നാൽ റകാരാദേശം വരുമെന്നു പറയുന്നതു് പൂർവാപരവിരുദ്ധമായി തോന്നുന്നു. പൊക്കണ്ണാടി, പൊർച്ചില, പൊർപ്പൊടി ഈ ഉദാഹരണങ്ങൾ അദ്ദേഹം പ്രകൃതത്തിൽ ഉദ്ധരിക്കുന്നതു്, സൂ: (iii–25) പ്രാചീന ഭാഷയേയും സൂ: (iii–13) ഗ്രന്ഥകാരന്റെ സമകാലികഭാഷയേയും പരാമർശിക്കുന്നതുകൊണ്ടാണെന്നു് ഊഹിക്കാം. (10) തേസ്യ ച (iii–26) എന്ന സൂത്രവും പ്രധാനം തന്നെ. ലഩങ്ങൾക്കു തകാരം പരമായാൽ ലഩങ്ങളും തകാരവും റകാരമാകുമെന്നാണു് ആ സൂത്രത്തിൽ ആചാര്യൻ വിധിക്കുന്നതു്. ഉദാ: കൽ + തളം = കറ്റളം, കോൽ + തേൻ = കോറ്റേൻ. (11) ശേഷം പ്രയോഗാൽ ജ്ഞേയം (iii–28) എന്നു് ഒടുവിൽ സന്ധിവിവരണം അവസാനിപ്പിച്ചുകൊണ്ടു് ചന്ദ്രക്കല എന്ന പദത്തിൽ ചന്ദ്രപദം ഭാഷീകൃതമായിപ്പോകകൊണ്ടാണു് കകാരത്തിനു ദ്വിത്വം വന്നതെന്നു് ഗ്രന്ഥകാരൻ നമുക്കു കാണിച്ചുതരുന്നു. [2] ചെറിയഓളം = ചിറ്റോളം; വലിയ മല = വന്മല; കൂറുള്ള വാഴയ്ക്ക = കൂറ്റുവാഴയ്ക്ക; കന്നിന്റെ വാണിയം = കറ്റുവാണിയം എന്നും മറ്റും പറയുന്നതിൽ യുക്തിഭങ്ഗമുണ്ടു്. ചിറു + ഓളം ആണു് ചിറ്റോളം; വൻ + മല = വന്മല; കന്നു + വാണിയം = കറ്റുവാണിയം; കൂറു + വാഴയ്ക്കാ = കൂറ്റുവാഴയ്ക്കാ ഇങ്ങനെ സൂക്ഷ്മസ്ഥിതി കണ്ടുകൊള്ളുക. രണ്ടും മൂന്നും ശില്പങ്ങളിലേ സൂത്രങ്ങളുടെ പൗർവാപര്യക്രമം തമിഴ്വ്യാകരണങ്ങൾ അനുസരിച്ചുതന്നെയാണു്. ഇത്രയും പ്രസ്താവിച്ചതിൽ നിന്നു് ആചാര്യനു ദ്രാവിഡവൈയാകരണന്മാരോടുള്ളകടപ്പാടു് എത്രമാത്രമുണ്ടെന്നുള്ളതു വീണ്ടും പ്രത്യക്ഷപ്പെടുന്നതാണു്. സൂത്രങ്ങൾ സംസ്കൃതത്തിലാകയാൽ അവയുടെ രചനയിൽ ‘തസ്മിന്നിതി നിർദ്ദിഷ്ടേ പൂർവസ്യ’ ‘തസ്മാദിത്യുത്തരസ്യ’ എന്നീ പാണിനീസൂത്രങ്ങൾ അനുസ്മരിക്കേണ്ടിവന്നിട്ടുണ്ടു്.
18.8നാലാംശില്പം
ദോഷാലോചനം എന്നാണു് നാലാം ശില്പത്തിന്റെ സംജ്ഞ. (1) അപശബ്ദം (2) അവാചകം (3) കഷ്ടം (4) വ്യർത്ഥം (5) അനിഷ്ടം (6) ഗ്രാമ്യം (7) പുനരുക്തം (8) പരുഷം (9) വിസന്ധി (10) രീതിധുതം (11) ന്യൂനപദം (12) അസ്ഥാനപദം (13) ക്രമഭങ്ഗം (14) യതിഭങ്ഗം (15) വൃത്തഭങ്ഗം (16) ദുർവൃത്തം (17) സാമാന്യം (18) ശുഷ്കാർത്ഥം (19) അസങ്ഗതം (20) വികാരാനുപ്രാസം; ഇങ്ങനെ ഇരുപതു കാവ്യദോഷങ്ങളെപ്പറ്റി ലീലാതിലകകാരൻ പ്രതിപാദിക്കുന്നുണ്ടു്. ഭരതൻ നാട്യശാസ്ത്രത്തിൽ പത്തും ഭാമഹൻ കാവ്യാലങ്കാരത്തിന്റെ പ്രഥമ പരിച്ഛേദത്തിൽ പത്തും ചതുർത്ഥ പരിച്ഛേദത്തിൽ പത്തുമായി മൊത്തത്തിൽ ഇരുപതും ദണ്ഡികാവ്യാദർശത്തിന്റെ തൃതീയപരിച്ഛേദത്തിൽ പത്തും ദോഷങ്ങളെ പരാമർശിക്കുന്നു. ആചാര്യൻ തന്റെ കാലത്തിനു മുമ്പുണ്ടായിട്ടുള്ള സംസ്കൃതാലങ്കാരഗ്രന്ഥങ്ങളെല്ലാം നോക്കി സ്വതന്ത്രമായ ഒരു പട്ടികയാണു് ഉണ്ടാക്കിയിട്ടുള്ളതു്. വിശ്വനാഥ കവിരാജൻ സാഹിത്യദർപ്പണത്തിൽ ചെയ്തിട്ടുള്ളതുപോലെയും മറ്റും പദദോഷങ്ങൾ, പദാംശദോഷങ്ങൾ, വാക്യദോഷങ്ങൾ, അർത്ഥദോഷങ്ങൾ, രസദോഷങ്ങൾ എന്നിങ്ങനെ ദോഷങ്ങളെ വിഭജിച്ചിട്ടില്ല; ‘പദാദിദോഷങ്ങൾ’ എന്നു മൊത്തത്തിൽ പറഞ്ഞുപോകുന്നതേയുള്ളു. അപശബ്ദദോഷത്തിനു ഭാഷയിൽ നിന്നും സംസ്കൃതത്തിൽ നിന്നും ഉദാഹരണങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. മുകുളാർത്ഥത്തിൽ ‘മുകുൾ’ എന്നപോലെ ‘പവളം’ എന്ന അർത്ഥത്തിൽ ‘പവൾ’ എന്നു പ്രയോഗിക്കാൻ പാടില്ലെന്നു് അദ്ദേഹം ആദ്യമായി പറയുന്നു. ദിവാകരനിഘണ്ടുവിൽ “വിത്തുരുമന്തുകിർതുപ്പോടരത്തം മൊത്തപ്പിരവാളം തുവരിവൈ പവളം” എന്നിങ്ങനെയാണു് ‘പവള’ത്തിന്റെ അഭിധാനങ്ങൾ കാണുന്നതെന്നും അതുകൊണ്ടു് പവൾ എന്നൊരു പര്യായമില്ലെന്നുമാണു് അദ്ദേഹത്തിന്റെ മതം. അതു ശരിതന്നെ. ‘വന്നളവു്’ എന്നതിനു പകരം ‘വന്നൾ’ എന്നും, ‘വെളാ’ (വെളുക്കുകയില്ല) എന്നതിനുപകരം ‘വെളുവാ’ എന്നും പ്രയോഗിക്കുന്നതും തെറ്റെന്നു സമ്മതിക്കാം. എന്നാൽ ‘തുലോം’ എന്നല്ലാതെ ‘തുലവും’ എന്നു പ്രയോഗിക്കുന്നതു ശരിയല്ലെന്നു് ആചാര്യൻ പറയുന്നതിൽ അല്പം നോട്ടക്കുറവുള്ളതുപോലെ തോന്നുന്നു. തുലം എന്നാൽ ഘനം, ഏറ്റം എന്നർത്ഥം; അതിനോടു് ഉം എന്ന സമുച്ചയനിപാതം ചേർക്കുമ്പോൾ തുലവും എന്ന പദം നിഷ്പന്നമാകുന്നു. ‘തുലവും’ സങ്കുചിതമായതാണു് ‘തുലോം’. അതിനാൽ ‘സുഭ്രൂമഞ്ജരി നിന്നെ വന്നു തുലവും നാളുണ്ടു കാണാതിതു്’ എന്ന വരിയിലെ തുലവും സുശബ്ദം തന്നെയാണു്. ലീലാതിലകകാരന്റെ കാലത്തു് അതു പ്രചാരലുപ്തമായിത്തീരുകയാൽ അദ്ദേഹം ‘തുലോം’ എന്ന പദത്തിനു മാത്രമേ സാധുത്വം കല്പിക്കുന്നുള്ളു എന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. സംസ്കൃതാപശബ്ദങ്ങൾക്കു് ഉദാഹരണങ്ങളായി അദ്ദേഹം കാണിക്കുന്ന ‘അന്യാഗോത്രശ്രവണസമയേ’ എന്നതിൽ ‘അന്യ’ എന്നതു ‘സർവനാമ്നോ വൃത്തിമാത്രേ പുംവദ്ഭാവോ വക്തവ്യ’ എന്ന വാർത്തികമനുസരിച്ചു് ‘അന്യ’ എന്നേ നിൽക്കൂ എന്നും ‘മദ്ബാഹുകർണ്ണരസനേക്ഷണനാസികാനാം’ എന്നതിൽ ‘നാസികാനാം’ എന്നതു “ദ്വന്ദ്വശ്ച പ്രാണിതൂര്യസേനാങ്ഗാനാം” (പാ: ii–4–ii) എന്ന സൂത്രമനുസരിച്ചു ‘നാസികായാഃ’ എന്നു വേണമെന്നും മറ്റും ആചാര്യൻ പ്രസ്താവിക്കുന്നതു സ്വീകാര്യംതന്നെ. എന്തെന്നാൽ ആ സമസ്തപദങ്ങൾ സംസ്കൃതമാണല്ലോ. അവാചകം അപശബ്ദത്തിൽനിന്നു ഭിന്നമാണെന്നും ഏതർത്ഥത്തിൽ പ്രയോഗിക്കുന്നുവോ ആ അർത്ഥം ഗ്രഹിപ്പിക്കുന്നതിനു് അസമർത്ഥമായ പദമാണു് അവാചകമെന്നും അദ്ദേഹം പറയുന്നു. അതിനു് ‘ഈട്ടിക്കൂട്ടിയിരുട്ടുകൊണ്ടു മദനൻ നിർമ്മിച്ച പൂഞ്ചായലും’ എന്നതാണു് പ്രഥമോദാഹരണം. ചായൽ എന്ന പദം തലമുടി എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നതു ശരിയല്ലെന്നും ആ പദത്തിനു പ്രസ്തുതാർത്ഥത്തിൽ ശക്തിയോ നിഗൂഢലക്ഷണയോ ഇല്ലെന്നും പ്രയോഗമുണ്ടെന്നുവെച്ചുമാത്രം അതു സ്വീകാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തമിഴിലേ ദിവാകരാദിനിഘണ്ടുക്കളിൽ ചായലിനു തലമുടി എന്നർത്ഥമില്ലെന്നുള്ളതു ശരിതന്നെയാണു്; എന്നാൽ പ്രയോഗബാഹുല്യമുള്ള സ്ഥിതിക്കു് അതിനു് അവാചകത്വദോഷം ആരോപിക്കുവാൻ പാടുള്ളതല്ല. മലയാളത്തിൽ ആ അർത്ഥം പ്രസ്തുതശബ്ദത്തിനു വന്നുചേർന്നു എന്നുപപാദിച്ചാൽ മതിയാകുന്നതാണല്ലോ. ഇതിൽനിന്നു ആചാര്യൻ തമിഴിലെ അഭിധാനഗ്രന്ഥങ്ങളെ എത്രമാത്രം ശരണീകരിച്ചിരുന്നു എന്നു വെളിപ്പെടുന്നതാണു്. ‘ചന്ദ്രാ’, ‘നരേന്ദ്രാ’, എന്നീ സംബുദ്ധികൾക്കു പകരം ‘ചന്ദ്രനേ’, ‘നരേന്ദ്രനേ’ എന്നിങ്ങനെ പ്രയോഗിക്കുന്നതു കഷ്ടമെന്ന ദോഷത്തിൽ പെടുന്നു. കഷ്ടമെന്നാൽ കുയുക്തികൊണ്ടുമാത്രം ശരിയെന്നു സാധിക്കാവുന്നതു്. തോലന്റെ ‘നീണ്ടിട്ടിരിക്കും നയനദ്വയത്തീ’യേയും ഇതിനുദാഹരണമായി ആചാര്യൻ ഉദ്ധരിയ്ക്കുന്നു. ‘കാകുപ്പണ്ണുക’ എന്നതു ഗ്രാമ്യശബ്ദമായി ആചാര്യൻ കരുതുന്നു. എന്നാൽ “പ്രേമം തമ്മിൽ” എന്ന ശ്ലോകം രചിച്ചകാലത്തു് അതു് അഗ്രാമ്യമായിരുന്നു എന്നൂഹിക്കുവാൻ ചില പ്രാചീനകൃതികൾ പഴുതുനൽകുന്നു എന്നു നാം കണ്ടുവല്ലോ. അനുചിതവൃത്തമാണു് ദുർവൃത്തം; അതു വൃത്തഭങ്ഗത്തിൽ നിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ. സ്വാഗതവൃത്തം കേരളഭാഷയ്ക്കു യോജിയ്ക്കുകയില്ലെന്നു് ആചാര്യൻ പറയുന്നതു് അതു പാട്ടുപോലെയുള്ള ഒരു വൃത്തമെന്നു തോന്നിപ്പോകുകകൊണ്ടായിരിക്കും. അനുപ്രാസത്തിനു യോജിപ്പില്ലാതെ വരുമ്പോളാണു് വികാരാനുപ്രാസദോഷമുണ്ടാകുന്നതു്. “എന്തുചെയ്വതു വയസ്യ പിന്നെ ഞാനന്തരങ്ഗജനു കൂത്തുകൂടിനാൽ, ചാന്തു ചിന്തിന പയോധരാന്തയാ കാന്തയാ പക മറക്കലെൻറിയേ” എന്ന ഉദാഹരണത്തിൽ ആദ്യത്തേ രണ്ടു പാദങ്ങൾ ഹ്രസ്വാക്ഷരങ്ങൾ കൊണ്ടും ഒടുവിലത്തെ രണ്ടു പാദങ്ങൾ ദീർഘാക്ഷരങ്ങൾ കൊണ്ടും ആരംഭിക്കുന്നു. “കട്ടെമ്പതുക്കുപ്പെട്ടമ്പതല്ലതു പാട്ടെൻ പതെതുകൈയിലാകാതു്” അതായതു് കട്ടെന്നതിനു പട്ടെന്നല്ലാതെ പാട്ടെന്നു് എതുകയിൽ പ്രയോഗിക്കരുതു് എന്ന തമിഴു് പ്രമാണം ആചാര്യൻ ഇതിനു് ഉപോൽബലകമായി ഉദ്ധരിച്ചു പ്രസ്തുത പദ്യത്തിൽ ദൂഷകതാബീജമെന്തെന്നു വെളിപ്പെടുത്തുന്നു.
18.8.1സ്ത്രീകൾക്കു പേരിടലും രസഭങ്ഗവും
രസദോഷങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന ഘട്ടത്തിൽ സ്ത്രീകൾക്കു വിജയമല, അഞ്ചിതമല, നളിനപ്പുഴ, ഇളമാൻകുളം, പൂന്തേൻകുളം, ചെൽവഞ്ചിറ ഇങ്ങനെ കവികൾ ശ്ലോകമുണ്ടാക്കുമ്പോൾ പേരിടുന്നു എന്നും, അതു കുലത്തിന്റേയോ ദേശത്തിന്റേയോ ഗൃഹത്തിന്റേയോ പേരായി വരാമെന്നും മല എന്നു പറഞ്ഞാൽ സ്ത്രീത്വം തോന്നുന്നില്ലെന്നും പുതിയ പേരിടുകയാണെങ്കിൽ അതു മുമ്പുള്ള പേരിനേക്കാൾ ലളിതവും രസോചിതവുമായിരിക്കണമെന്നും ചിരിതേവി, നങ്ങ, നാരണി മുതലായ പേരുകൾക്കു ദോഷമൊന്നുമില്ലായ്കയാൽ പുതിയ പേരിടേണ്ട ആവശ്യകത തന്നെയില്ലെന്നും ആചാര്യൻ പറയുന്നു. അത്തരത്തിൽ ഒരു നാമകരണഭ്രാന്തു് അദ്ദേഹത്തിന്റെ കാലത്തു വളരെ വർദ്ധിച്ചിരുന്നു എന്നു് ഈ പ്രസ്താവനയിൽനിന്നു വിശദമാകുന്നുണ്ടു്. ഉണ്ണിയാടിക്കു മാരമാല എന്നുമൊരു പേരുണ്ടായിരുന്നതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അതു കവികൾ സമ്മാനിച്ചതായല്ലാതെ വരുവാൻ തരമില്ല; പണ്ടു പാദാനുപ്രാസത്തിൽ (എതുകയിൽ) മണിപ്രവാളകവികൾ നിഷ്കർഷ വച്ചിരുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ കാലത്തു് അതു് ഒഴിച്ചുകൂടാത്തതായിത്തീർന്നു കഴിഞ്ഞിരുന്നുവെന്നും കൂടി പ്രസ്തുത ശില്പത്തിൽ സൂചനയുണ്ടു്.
18.9അഞ്ചാംശില്പം
അഞ്ചാം ശില്പത്തിന്റെ പേർ ഗുണനിരൂപണം എന്നാണു്. ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ നാലു ഗുണങ്ങളെയാണു് ലീലാതിലകകാരൻ സ്വീകരിയ്ക്കുന്നതു്. ഭരതന്റെ കാലംതുടങ്ങി സംസ്കൃതാലങ്കാരികന്മാർ ഗുണങ്ങൾ പത്തെന്നാണു് ഗണിച്ചിരുന്നതു്. “ശ്ലേഷഃ പ്രസാദസ്സമതാ മാധുര്യം സുകുമാരതാ അർത്ഥവ്യക്തിരുദാരത്വമോജഃ കാന്തിസമാധയഃ ഇതി വൈദർഭമാർഗ്ഗസ്യ പ്രാണാ ദശഗുണാസ്മൃതാഃ” എന്നു് ആചാര്യദണ്ഡി കാവ്യാദർശത്തിന്റെ പ്രഥമപരിച്ഛേദത്തിൽ ഈ വസ്തുത വ്യക്തമായി പ്രസ്താവിക്കുന്നു. വാമനൻ കാവ്യാലങ്കാരസൂത്രങ്ങളിൽ അവയെത്തന്നെ പത്തു ശബ്ദഗുണങ്ങളും പത്തു് അർത്ഥഗുണങ്ങളുമാക്കി വികസിപ്പിക്കുന്നു. “മാധുര്യൗജഃപ്രസാദാഖ്യാസ്ത്രയസ്തേ ന പുനർദ്ദശ” എന്നു മമ്മടഭട്ടൻ കാവ്യപ്രകാശത്തിൽ അവയെ മൂന്നായി ചുരുക്കുന്നു. അർത്ഥഗുണങ്ങളെന്നൊരു വകയില്ലെന്നാണു് അദ്ദേഹത്തിന്റെ മതം. ലീലാതിലകകാരൻ അർത്ഥഗുണങ്ങളുമുണ്ടെന്നുള്ള പക്ഷക്കാരനാണു്. പ്രാചീനാചാര്യന്മാരുടെ പട്ടികയിൽപ്പെട്ട ചില ഗുണങ്ങൾ മാധുര്യം, ഓജസ്സു്, പ്രസാദം, ഇവയിൽ അന്തർഭവിക്കുന്നതുകൊണ്ടും മറ്റുചിലവയിൽ ദോഷമില്ലായ്മ മാത്രം കാണുന്നതുകൊണ്ടും വേറെ ചിലവ ചിലപ്പോൾ ദോഷങ്ങളായി പരിണമിക്കുന്നതുകൊണ്ടുമാണു് മമ്മടൻ അവയെ ഉപേക്ഷിക്കുന്നതു്. “ഗുണാ മാധുര്യമോജോഥ പ്രസാദ ഇതി തേ ത്രിധാ” എന്നു വ്യവസ്ഥാപനം ചെയ്യുന്ന വിശ്വനാഥകവിരാജൻ ആ ആചാര്യനെ ഈ വിഷയത്തിൽ പൂർണ്ണമായി അനുകരിയ്ക്കുകയത്രേ ചെയ്യുന്നതു്. മണിപ്രവാളത്തിലെ ഗുണങ്ങളെ പരാമർശിക്കുന്ന ലീലാതിലകകാരൻ ഓജസ്സിനെ പ്രത്യേകമൊരു ഗുണമായി സ്വീകരിച്ചിട്ടില്ല. രസത്തിനെന്നതുപോലെ ഭാഷയ്ക്കും പ്രാധാന്യമുണ്ടായാൽ മാത്രമേ ഉത്തമ മണിപ്രവാളമാകയുള്ളു. പഞ്ചമങ്ങളൊഴികെയുള്ള വർഗ്ഗാക്ഷരങ്ങളും രേഫവും അവ ചേർന്ന സംയുക്താക്ഷരങ്ങളും ദീർഘസമാസവും ഉദ്ധതരചനയും ഓജസ്സിനു് ആവശ്യകമാണു്. അങ്ങനെ വരുമ്പോൾ ഭാഷയുടെ അംശം വളരെ ചുരുങ്ങിപ്പോകുമെന്നുള്ളതിനാലാണു് ആചാര്യൻ അതിനെ തിരസ്കരിച്ചതെന്നു പറയുന്നു. ശ്ലേഷത്തിൽ ഓജസ്സ് ഉൾപ്പെടുമെന്നു വിചാരിക്കുന്നവർ അങ്ങനെ ചെയ്യുന്നതിന്നും അദ്ദേഹത്തിനു വിരോധമില്ല. ‘ശ്ലിഷ്ടമസ്പൃഷ്ടശൈഥില്യമല്പപ്രാണാക്ഷരോത്തരം’ എന്ന ദണ്ഡിയുടെ മതത്തെത്തന്നെയാണു് ലീലാതിലകകാരനും അങ്ഗീകരിയ്ക്കുന്നതു്. മസൃണത്വമാണു് ശ്ലേഷമെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. ആഹ്ലാദകത്വം മാധുര്യം എന്ന മമ്മടന്റെ മാധുര്യലക്ഷണത്തെ ആചാര്യൻ അതേപടി പകർത്തുന്നു. “ശുഷ്കേന്ധനാഗ്നിവൽ സ്വച്ഛജലവൽ സഹസൈവയഃ വ്യാപ്നോത്യന്യൽ പ്രസാദോഽസൗ” എന്ന മമ്മടന്റെ പ്രസാദലക്ഷണം ചുരുക്കി “ഝടിത്യർത്ഥസമർപ്പണം പ്രസാദഃ” എന്നാണു് ആ ഗുണത്തിനു് ആചാര്യൻ നിർവ്വചനം ചെയ്തിരിക്കുന്നതു്. ‘ഝടിത്യർത്ഥസമർപ്പകപദത്വാൽ’ എന്നു പ്രതാപരുദ്രീയത്തിലും കാണുന്നുണ്ടു്. ബന്ധത്തിനു വൈഷമ്യമില്ലാതിരിക്കുകയാണു് സമത. വർണ്ണങ്ങൾ, മൃദുക്കൾ, സ്ഫുടങ്ങൾ, മിശ്രങ്ങളെന്നു മൂന്നുമാതിരിയുണ്ടെന്നും മൃദുക്കൾ അല്പപ്രാണങ്ങളും സ്ഫുടങ്ങൾ ഇതരവർണ്ണങ്ങളുമാണെന്നും മിശ്രവർണ്ണങ്ങളുടെ ബന്ധത്തെയാണു് സമതയുടെ ലക്ഷണത്തിൽ പരാമർശിച്ചിരിക്കുന്നതെന്നും ആചാര്യൻ പറയുന്നു. ‘അവൈഷമ്യേണ ഭണനം സമതാ സാ നിഗദ്യതേ’ എന്നു സമതയ്ക്കു നിർവചനം ചെയ്യുന്ന വിദ്യാനാഥന്റെ ‘വദാന്യതരുമഞ്ജരീസുരഭയഃ’ എന്ന പദ്യത്തിൽ പ്രക്രമഭങ്ഗദോഷമില്ലാത്തതുകൊണ്ടാണു് അതു സമതയ്ക്കു് ഉദാഹരണമാകുന്നതെന്നു പ്രതാപരുദ്രീയവ്യാഖ്യാതാവായ കുമാരസ്വാമി പ്രസ്താവിക്കുന്നു. മാർഗ്ഗാഭേദരൂപമായ, അതായതു് ഉപക്രമത്തിലും നിർവാഹത്തിലും ഒന്നുപോലെയുള്ള ഘടനയോടുകൂടിയിരിക്കേണ്ട, സമത ചിലപ്പോൾ ദോഷമായേയ്ക്കുമെന്നു മമ്മടഭട്ടൻ ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലുള്ള സമതയല്ല ലീലാതിലകകാരന്റെ വിവക്ഷിതമെന്നു സ്പഷ്ടമാണു് എങ്കിലും അതിനെ പ്രത്യേകമൊരു ഗുണമായി സ്വീകരിച്ചതിനുള്ള ന്യായം വ്യക്തമാകുന്നില്ല.
18.10ആറുമേഴും ശില്പങ്ങൾ
ശബ്ദാലങ്കാരവിവേചനവും അർത്ഥാലങ്കാരവിവേചനവുമാണു് ആറും ഏഴും ശില്പങ്ങൾ. ഒൻപതു്, പത്തു് എന്നു രണ്ടുല്ലാസങ്ങൾ ഈ വകയ്ക്കു മമ്മടഭട്ടനും, ഏഴു്, എട്ടു് എന്നു രണ്ടു പ്രകരണങ്ങൾ വിദ്യാനാഥനും വിനിയോഗിക്കുന്നുണ്ടു്. “ശബ്ദാർത്ഥൗ മൂർത്തിരാഖ്യാതൗ ജീവിതം വ്യങ്ഗ്യവൈഭവം ഹാരാദിവദലങ്കാരാസ്തത്രസ്യുരുപമാദയഃ” എന്ന വിദ്യാനാഥമതമനുസരിച്ചു് “ഹാരാദിവച്ഛോഭാതിശയഹേതുരലങ്കാരഃ” എന്നു ലീലാതിലകകാരൻ അലങ്കാരത്തിനു ലക്ഷണം വിധിക്കുന്നു. മോനയ്ക്കു് ആചാര്യൻ നൽകുന്ന പേർ മുഖാനുപ്രാസമെന്നാണു്. പാദാനുപ്രാസത്തെ (എതുകയെ) പ്പറ്റി മുൻപു പറഞ്ഞുകഴിഞ്ഞു. രണ്ടോ അധികമോ വർണ്ണങ്ങളുടെ ആവർത്തനത്തിനു വർണ്ണാനുപ്രാസമെന്നു പേർ. ഭാഷയിൽത്തന്നെ നാനാർത്ഥമായ ഒരു പദം വേണ്ടവിധത്തിൽ പ്രയോഗിച്ചാൽ (‘കലാവിദ്യകളും കാവും വല്ലിയാലിതമുള്ളതു്’ എന്ന മാതിരി പ്രയോഗിച്ചാൽ) ഉത്തമശ്ലേഷവും, ഒരിടത്തു ഭാഷയ്ക്കും മറ്റൊരിടത്തു സംസ്കൃതത്തിനും നാനാർത്ഥത്വം കല്പിച്ചു് ഐകരൂപ്യം വരുത്തിയാൽ മധ്യമശ്ലേഷവും സംസ്കൃതത്തിൽ മാത്രമുള്ള നാനാർത്ഥപദം പ്രയോഗിച്ചാൽ അതു് അധമശ്ലേഷവുമാണെന്നത്രേ ആചാര്യന്റെ അഭിപ്രായം. (1) ഉപമ, (2) ഉപമേയോപമ, (3) സ്മരണം, (4) രൂപകം, (5) സംശയം, (6) ഭ്രാന്തി, (7) അപഹ്നുതി, (8) വ്യതിരേകം, (9) ദീപകം, (10) പ്രതിവസ്തുപമ, (11) ദൃഷ്ടാന്തം, (12) ഉൽപ്രേക്ഷ, (13) അന്യാപദേശം, (14) ക്രമം, (15) ആക്ഷേപം, (16) പരിവൃത്തി, (17) ശ്ലേഷം, (18) സ്വഭാവോക്തി, (19) ഹേതു, (20) അർത്ഥാന്തരന്യാസം, (21) വിരോധം, (22) വിഭാവന, (23) വിശേഷോക്തി, (24) അസങ്ഗതി, (25) ഉദാത്തം, (26) പരിസംഖ്യ, (27) സമാധി ഇങ്ങനെ ഇരുപത്തേഴു് അർത്ഥാലങ്കാരങ്ങളെപ്പറ്റി അദ്ദേഹം വിവേചനം ചെയ്യുന്നുണ്ടു്. ഉപമയിൽ അന്തർഭവിപ്പിച്ചു് ലുപ്തോപമ, രശനോപമ, കല്പിതോപമ ഇവയേയും ഉദാഹരിക്കുന്നു. ‘പരിസംഖ്യാദയഃ’ എന്ന സൂത്രത്തിലെ ആദിശബ്ദംകൊണ്ടു് അർത്ഥാപത്തി മുതലായ അലങ്കാരങ്ങളെക്കൂടി ഗ്രഹിക്കേണ്ടതാണെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ടു്. സംസ്കൃതകാവ്യലക്ഷണഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതുതന്നെയാണു് മണിപ്രവാളകാവ്യലക്ഷണത്തിലും വരുന്നതെന്നു് അഭിപ്രായപ്പെടുന്നതിൽനിന്നു് ആ വിഷയത്തിൽ ആചാര്യൻ അന്യഭാഷാലങ്കാരികന്മാർക്കു വിധേയനായിട്ടില്ലെന്നു വിശദമാകുന്നു. അനന്വയം മണിപ്രവാളത്തിൽ വളരെ വിരളമായേ കാണുകയുള്ളു എന്നും നിദർശനയ്ക്കും ദൃഷ്ടാന്തത്തിനും ഭേദം സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും കൂടി പ്രാസങ്ഗികമായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ലീലാതിലകത്തിൽ ഗ്രന്ഥകാരൻ അലങ്കാരങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളതു് യാതൊരു പൂർവസൂരിയേയും അനുകരിച്ചാണെന്നു തോന്നുന്നില്ല. ആ വിഷയത്തിൽ വല്ല കടപ്പാടുമുണ്ടെങ്കിൽ അതു് രുയ്യകന്റെ അലങ്കാരസൂത്രത്തോടാണെന്നു വേണമെങ്കിൽ പറയാം.
18.11എട്ടാം ശില്പം
രസപ്രകരണമാണു് അഷ്ടമശില്പം. ‘മണിപ്രവാളജീവിതം വ്യങ്ഗ്യം’ എന്നു വിദ്യാനാഥനെ പിൻതുടർന്നു ലീലാതിലകകാരൻ വ്യങ്ഗ്യത്തെ പ്രശംസിക്കുന്നു. അഭിധ, ലക്ഷണ, താൽപര്യം എന്നീ മൂന്നു ശബ്ദവൃത്തികൾക്കു പുറമേയാണു് വ്യഞ്ജനയെന്നു് അദ്ദേഹം പ്രസ്താവിക്കുന്നു. താൽപര്യത്തെ പ്രത്യേകമായൊരു വൃത്തിയായി സ്വീകരിക്കുന്നതു് അഭിഹിതാർത്ഥവാദികളെന്നു പറയുന്ന ഒരു കൂട്ടം മീമാംസകന്മാരാണു്. അന്വിതാഭിധാനവാദികൾ ആ മതം അങ്ഗീകരിക്കുന്നില്ല. ലോചനകാരന്റെ കാലം (ക്രി. പി. ഒൻപതാംശതകം) മുതല്ക്കു് അഭിധ, ലക്ഷണ, വ്യഞ്ജന ഈ മൂന്നു ശബ്ദവ്യാപാരങ്ങളെമാത്രമേ ആലങ്കാരികന്മാർ സാമാന്യേന പരിഗണിക്കാറുള്ളു. താൽപര്യം വ്യഞ്ജനാവൃത്തിയിൽ അന്തർഭവിക്കുന്നു എന്നാണു് അവരുടെ പക്ഷം. ‘താൽപര്യാർത്ഥോപി കേഷുചിൽ’ എന്നു മമ്മടഭട്ടൻ അഭിഹിതാന്വയവാദികളുടെ മതത്തെ നാമമാത്രമായി സ്മരിക്കുന്നില്ലെന്നില്ല. വ്യങ്ഗ്യം, വസ്തു, അലങ്കാരം ഇങ്ങനെ രസം മൂന്നുവഴിക്കുണ്ടാകാമെന്നു് ഉപന്യസിച്ചു ലീലാതിലകകാരൻ രസനിരൂപണത്തിനു് ഉപക്രമിക്കുകയും ശാന്തത്തെക്കൂടി ഉൾപ്പെടുത്തി രസങ്ങൾ ഒൻപതാണെന്നു നിർണ്ണയിക്കുകയും ചെയ്യുന്നു. മമ്മടഭട്ടൻ ശാന്തത്തെ രസത്വേന സ്വീകരിക്കുന്നില്ല. ‘അഷ്ടൗനാട്യേ രസാഃ സ്മൃതാഃ’ എന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. കാവ്യപ്രകാശവ്യാഖ്യാതാവായ ഗോവിന്ദഠക്കുരൻ കാവ്യമാത്രഗോചരമായി ശാന്തരസമുണ്ടാകാമെന്നു പറയുന്നു. എന്നാൽ മമ്മടന്റെ പൂർവ്വഗാമിയായ ഉൽഭടൻ “ശൃങ്ഗാരഹാസ്യ കരുണാ രൗദ്രവീരഭയാനകാഃ ബീഭത്സാത്ഭുതശാന്താശ്ച നവ നാട്യേ രസാഃസ്മൃതാഃ” എന്നും പ്രസ്താവിക്കുന്നുണ്ടു്. “ശൃങ്ഗാരഹാസ്യ കരുണാ രൗദ്രവീരഭയാനകാഃ ബീഭത്സാത്ഭുതശാന്താശ്ച രസാഃ പൂർവൈരുദാഹൃതാഃ” എന്നിങ്ങനെ ഒൻപതു രസങ്ങളെ വിദ്യാനാഥനും അങ്ഗീകരിക്കുന്നു. “രതിർഹാസശ്ചശോകശ്ച ക്രോധോത്സാഹൗ ഭയം തഥാ ജുഹുപ്സാവിസ്മയശമാഃ സ്ഥായിഭാവാ നവ ക്രമാൽ” എന്നു വിദ്യാനാഥമതത്തെത്തന്നെയാണു് പ്രായേണ ലീലാതിലകകാരനും അനുവർത്തിക്കുന്നതു്. ശമത്തിനു പകരം നിർവേദമാണു് ശാന്തത്തിന്റെ സ്ഥായിഭാവമെന്നു് ഉപന്യസിച്ചിട്ടു ശമത്തിനു കാരണം നിർവേദമാകകൊണ്ടു് അങ്ങനെ പറഞ്ഞതാണെന്നു തന്റെ ആശയം വെളിവാക്കുന്നുമുണ്ടു്. മമ്മടന്റെ പക്ഷത്തിൽ നിർവേദം വ്യഭിചാരിഭാവം മാത്രമാണു്. ഒടുവിൽ വീരശൃങ്ഗാരങ്ങൾക്കുള്ള ഉല്ക്കർഷത്തെ നമ്മുടെ ആചാര്യൻ “ദേവന്മാരിൽ മഹേന്ദ്രനെന്നപോലെ ഈ രസങ്ങളിൽ വീരമാണു് പ്രധാനം; ഭഗവാൻ പുണ്ഡരീകാക്ഷനെന്നപോലെ അതിലും പ്രധാനമാണു് ശൃങ്ഗാരം.” എന്നു ചിത്രീകരിച്ചിട്ടു രസപ്രകരണം അവസാനിപ്പിക്കുന്നു.
18.12ഉപസംഹാരം
നാലഞ്ചു ശതവർഷങ്ങളിൽ മണിപ്രവാളകാവ്യങ്ങൾ ധാരാളമായി ആവിർഭവിച്ചപ്പോൾ യഥാർത്ഥ മണിപ്രവാളത്തിന്റെ സ്വരൂപം ജനങ്ങളെ മനസ്സിലാക്കുന്നതിനും അജ്ഞതകൊണ്ടോ ഉച്ഛൃംഖലതകൊണ്ടോ അപഥ സഞ്ചാരം ചെയ്യുന്ന കവികളെ നിയന്ത്രിക്കുന്നതിനുമുള്ള ആവശ്യം സാഹിത്യാചാര്യന്മാർക്കു നേരിട്ടു. ആ ആവശ്യം ലീലാതിലകകാരൻ യഥാവിധി നിർവഹിച്ചു. സാഹിത്യ വിഷയത്തിൽ കാവ്യപ്രകാശം, സാഹിത്യദർപ്പണം മുതലായ ഗ്രന്ഥങ്ങൾക്കുള്ള പരിപൂർണ്ണത ലീലാതിലകത്തിനുണ്ടെന്നു് പറഞ്ഞു കൂടുന്നതല്ല; പല വിഷയങ്ങളേയും അദ്ദേഹം സ്പർശിക്കുക മാത്രമേ ചെയ്തിട്ടുളളു. അനേകം അംശങ്ങൾ അപാങ്ഗാവലോകത്തിനുപോലും പാത്രീഭവിച്ചിട്ടില്ല. വ്യാകരണസംബന്ധമായി അദ്ദേഹം ചെയ്തിട്ടുള്ള ചർച്ചകൾ അതിലും ഹ്രസ്വങ്ങളാണു്. എങ്കിലും പരിണതപ്രജ്ഞനും പണ്ഡിതമൂർദ്ധന്യനുമായ ആ മഹാത്മാവു കൈരളിയെ ഇത്തരത്തിൽ ഒരു ലക്ഷണഗ്രന്ഥനിർമ്മിതിയാൽ അനുഗ്രഹിച്ചതു നമുക്കു് ഏറ്റവും ചാരിതാർത്ഥ്യജനകമാകുന്നു. “അനാദീനവർണ്ണാഢ്യം ചാരുശില്പസമുജ്ജ്വലം ലീലാതിലകമാഭാതി ഭാരത്യാഃ ഫാലഭൂഷണം” എന്ന് ഒടുവിൽ എഴുതിച്ചേർത്തിട്ടുള്ള പ്രശസ്തി ഗ്രന്ഥകാരന്റേതു തന്നെയായിരിക്കണം; അതിൽ അത്യുക്തിയുടേയോ അളീകവചനത്തിന്റേയോ നിഴലാട്ടം അശേഷമില്ല. സർവതന്ത്രസ്വതന്ത്രനായ ആ പരമോപകർത്താവിനെ കേരളീയർ അവരുടെ നാടും ഭാഷയും ഉള്ള കാലത്തോളം സഭക്തി ബഹുമാനം സ്മരിക്കുന്നതാണു്.
18.13അലങ്കാരസംക്ഷേപം
18.13.1പേർ
നമുക്കു് അസമഗ്രമായെങ്കിലും ഈയിടയ്ക്കു ലഭിച്ചിട്ടുള്ള മറ്റൊരു മണിപ്രവാളശാസ്ത്രഗ്രന്ഥമാകുന്നു അലങ്കാരസംക്ഷേപം. അപൂർണ്ണമാകയാൽ ഗ്രന്ഥത്തിന്റെ സംജ്ഞയെന്തെന്നു സൂക്ഷ്മമായറിവാൻ നിവൃത്തിയില്ലെങ്കിലും “അർത്ഥാലങ്കാരസംക്ഷേപഃ ക്രിയതേഽതഃ പരം മയാ” എന്നു് ഒരു കാരികയിൽ കാണുന്ന സൂചനയെ ആസ്പദമാക്കി അതിനു് അലങ്കാരസംക്ഷേപമെന്നു പേർ കല്പിക്കാവുന്നതാണു്.
18.13.2പ്രതിപാദനരീതി
സൂത്രം, ഉദാഹരണം, വൃത്തി എന്നിങ്ങനെയാണല്ലോ ലീലാതിലകത്തിലെ പ്രതിപാദനരീതി. സൂത്രത്തിനു പകരം കാരികയാണു് അലങ്കാരസംക്ഷേപകാരൻ പ്രയോഗിച്ചിരിക്കുന്നതു്. കാരികയും ഉദാഹരണവും മണിപ്രവാളത്തിലും വൃത്തി സംസ്കൃതത്തിലും രചിക്കണമെന്നാണു് അദ്ദേഹത്തിന്റെ അഭിസന്ധി എങ്കിലും പലപ്പോഴും കാരികയും ഉദാഹരണവുംകൂടി സംസ്കൃതനിബദ്ധമായിപ്പോകുന്നു. ഉദാഹരണങ്ങളിൽ അനേകം നല്ല ശ്ലോകങ്ങളുണ്ടെങ്കിലും ഏതാനും ചില ശ്ലോകങ്ങൾ ഗുണഭൂയിഷ്ഠങ്ങളല്ലെന്നും പറയേണ്ടിയിരിക്കുന്നു. വൃത്തിയിലാണു് ആചാര്യൻ തന്റെ പാണ്ഡിത്യം മുഴുവൻ പ്രകടിപ്പിച്ചിരിക്കുന്നതു്. അദ്ദേഹം ഒരു വിശിഷ്ടനായ ആലങ്കാരികനായിരുന്നു എന്നുള്ളതിനു സന്ദേഹമില്ല. വ്യക്തിവിവേകകാരനെ ഒരവസരത്തിൽ സ്മരിക്കുന്നു; ‘ആബദ്ധപ്രചുരപരാർദ്ധ്യ കിങ്കിണീകഃ’ എന്ന ശ്ലോകം മാഘം അഷ്ടമസർഗ്ഗത്തിൽനിന്നും ‘അഹോ കേനേദൃശീ ബുദ്ധിഃ’ എന്നും ‘വക്ത്രസ്യന്ദിസ്വേദബിന്ദുപ്രബന്ധൈഃ’ എന്നും ‘സങ്കേതകാലമനസം വിടം ജ്ഞാത്വാ വിദഗ്ദ്ധയാ’ എന്നുമുള്ള ശ്ലോകങ്ങൾ കാവ്യപ്രകാശം നവമദശമോല്ലാസങ്ങളിൽനിന്നും ഉദ്ധരിക്കുന്നു. വേറേയും അദ്ദേഹത്തിന്റെ പരിനിഷ്ഠിതമായ അലങ്കാരനദീഷ്ണതയ്ക്കു പല ഉദാഹരണങ്ങൾ അഭിജ്ഞന്മാർക്കു് ദൃശ്യങ്ങളാണു്.
18.13.3വിഷയം
ശബ്ദാലങ്കാരങ്ങളേയും അർത്ഥാലങ്കാരങ്ങളേയുംപറ്റി മാത്രമേ ആചാര്യൻ പ്രസ്തുതഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുള്ളു. ശബ്ദാലങ്കാരങ്ങളിൽ (1) ഛേകാനുപ്രാസം (2) വൃത്ത്യനുപ്രാസം (3) ലാടാനുപ്രാസം (4) യമകം (5) പുനരുക്തവദാഭാസം ഇവയെ അദ്ദേഹം സ്വീകരിക്കുന്നു. “ചിത്രാണാം നീരസത്വംകൊണ്ടത്ര നൈവ നിരൂപണം” എന്നു പറഞ്ഞു ചിത്രത്തെ പരിത്യജിക്കുന്നു. അർത്ഥാലങ്കാരങ്ങളിൽ അദ്ദേഹത്തിന്റെ ദൃഷ്ടി യഥാക്രമം(1) ഉപമ (2) അനന്വയം (3) ഉപമേയോപമ (4) സ്മരണം (5) രൂപകം (6) സന്ദേഹം (7) ഭ്രാന്തിമാൻ (8)അപഹ്നുതി (9) ഉൽപ്രേക്ഷ (10) അതിശയോക്തി (11) ദീപകം (12) ദൃഷ്ടാന്തം (13) നിദർശന (14) വ്യതിരേകം (15) സഹോക്തി (16) സമാസോക്തി (17) അപ്രസ്തുതപ്രശംസ (18) അർത്ഥാന്തരന്യാസം (19) വക്രോക്തി (20) വിരോധാഭാസം (21) അസങ്ഗതി (22) വിഭാവന (23) വിശേഷോക്തി (24) വ്യാജസ്തുതി (25) പരിസംഖ്യ (26) സൂക്ഷ്മം (27) വ്യാജോക്തി (28) ശ്ലേഷം (29) വക്രോക്തി എന്നിവയിൽ പതിഞ്ഞിരിക്കുന്നു. ഇതരാലങ്കാരങ്ങളെ ആചാര്യൻ പരാമർശിച്ചിട്ടുണ്ടോ എന്നു നിർണ്ണയിക്കുവാൻ തരമില്ല. ലീലാതിലകത്തിൽ ഇരുപത്തേഴു് അർത്ഥാലങ്കാരങ്ങളെ മാത്രമേ സ്പർശിച്ചിട്ടുള്ളു എന്നു മുൻപു നിർദ്ദേശിച്ചുവല്ലോ. രൂപകം, ഉൽപ്രേക്ഷ, അതിശയോക്തി മുതലായ ചില അലങ്കാരങ്ങളെ സപ്രഭേദമായാണു് പ്രതിപാദിക്കുന്നതു്.
18.13.4കാലം
ആചാര്യൻ അജ്ഞാതനാമാവാണു്. കാലത്തെപ്പറ്റി ഖണ്ഡിച്ചു് ഒന്നും പറയുവാൻ നിർവാഹമില്ല. രവിവർമ്മ മഹാരാജാവിനെപ്പറ്റി ഇരുപതോളം ശ്ലോകങ്ങൾ അവിടവിടെയായി ഉദ്ധരിച്ചു ചേർത്തിട്ടുണ്ടു്. എല്ലാം സംസ്കൃതശ്ലോകങ്ങളാണു്. ‘നൃപരാജ’ എന്നു് അദ്ദേഹത്തെ ഒരു ഘട്ടത്തിൽ അഭിസംബോധനം ചെയ്തിരിക്കുന്നതു നോക്കുമ്പോൾ രാജരാജപരമായി ഒരു ശ്ലോകം കാണുന്നതും അദ്ദേഹത്തെപ്പറ്റിയാണെന്നു് അനുമാനിക്കാം. ആ മഹാരാജാവിനെ പ്രശസ്തനായ ഒരു യോദ്ധാവായും വിദ്വൽപ്രിയനായും വിതരണശീലനായുമാണു് ആ ശ്ലോകങ്ങളിൽ പ്രകീർത്തനം ചെയ്തിട്ടുള്ളതു്. മാതൃക കാണിക്കുവാൻ അവയിൽനിന്നു് അഞ്ചെണ്ണം ഉദ്ധരിക്കട്ടെ.
“രവിവർമ്മനരേന്ദ്രപാലിതാനാ
മനുകൂലാഃ പരിപന്ഥിനോ ജനാനാം;
രവിവർമ്മനരേന്ദ്രവൈരഭാജാ
മനുകൂലാഃ പരിപന്ഥിനോ ജനാനാം.”(ലാടാനുപ്രാസം)
“ഗുണൈർല്ലോകോത്തരൈസ്തൈസ്തൈഃ കീർത്തിം വിതനുതേതരാം,
രവിവർമ്മമഹീപാല! ഭവാനിവ ഭവാൻ പ്രഭോ!”(അനന്വയം)
“കല്പദ്രുമഃ കിമയമാശ്രിതമർത്ത്യലോകഃ,
ക്രീഡാഗൃഹീതമധുരാകൃതിരങ്ഗജന്മാ,
സാക്ഷാൽ പുരാരിരഥവേതി ഗുണൗഘശാലീ
ഡോളായതേ ഹൃദി നൃണാം രവിവർമ്മഭൂപഃ”(സന്ദേഹം)
“കഥയാപി വിലജ്ജതേ ഭവാൻ
നിജയേതി വ്യഥയേവ ഗാഹതേ
രവിവർമ്മമഹീപതേ! ഭവദ്
ഗുണസാർത്ഥസ്സകലോ ദിഗന്തരം.”(ഹേതൂൽപ്രേക്ഷ)
“ആശ്ചര്യം രിപുസുദൃശാം സ്തനതടപതിതാഭിരശ്രുധാരാഭിഃ
നിർവാതി ജ്വലിതമിദം രവിവർമ്മാനരേന്ദ്ര! തേ ഹൃദയം.”(അസങ്ഗതി)
ഈ ശ്ലോകങ്ങളെല്ലാം കൊല്ലത്തേ സങ്ഗ്രാമധീരരവിവർമ്മ ചക്രവർത്തിയെപ്പറ്റിയാണെങ്കിൽ ആചാര്യൻ കൊല്ലം ആറാം ശതകത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കാം. എന്നാൽ അതിനു തെളിവുപോരാതെയാണിരിക്കുന്നുതു്. രവിവർമ്മാവിനെക്കൂടാതെ, രാമവർമ്മാവെന്നൊരു മഹാരാജാവിനേയും കോഴിക്കോട്ടേ മാനവിക്രമനാമധേയനായ ഒരു സാമൂതിരിപ്പാടിനേയും പറ്റി ഈരണ്ടു ശ്ലോകങ്ങൾ കാണുന്നു. രാമവർമ്മാവിനെപ്പറ്റിയുള്ള ഒരു ശ്ലോകവും സാമൂതിരിയെപ്പറ്റിയുള്ള രണ്ടു ശ്ലോകങ്ങളും അടിയിൽ പകർത്താം.
“ശ്രീരാമവർമ്മനൃപതൗ പരിപാതി മഹീതലം,
വിഷാദീ മദനാരാതിർഗ്രഹാസ്സൽപഥലംഘിനഃ.”(പരിസംഖ്യ)
“സർവേഷാമധിമസ്തകം ക്ഷിതിഭൃതാം വിന്യസ്തപാദസ്തമോ
നിഘ്നന്നാശ്രിതകൈടഭാന്തകപദസ്സമ്യക്‍പ്രതാപോദയഃ
നാളീകസ്ഫുരണം തനോതി നിതരാം ജായാന്വിതോ യോന്വഹം;
സോയം സമ്പ്രതി മാനവിക്രമ! ഭവാൻ ഭാസ്വാനിവ ഭ്രാജതേ.”(ശ്ലേഷം)
“പാരാളും കല്പവൃക്ഷങ്ങളുമഹിതചകോരീദൃശാം കണ്ണുനീരും
മാരാഭാവേ രതിപ്പെൺകൊടി തടവിന താപത്തിനും ചാരുകീർത്തേ!
ആറായീ വീര! വിശ്രാണനനിപുണതയും കെല്പുമക്കാന്തിവായ്പും
വേറാകാതേ പിറന്നോരളവു ഭുവി വിഭോ! വിക്രമക്ഷ്മാപതേ! നീ.”(ശ്ലേഷം)
ഈ മാനവിക്രമൻ ഏതുകാലത്തു ജീവിച്ചിരുന്നു എന്നും രാമവർമ്മാവു് ആരെന്നുപോലും നിശ്ചയമില്ല. ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള
“അതിശയരമണീയം രാമതേവീകണാ; നിൻ
വദനശശികളങ്കം കാന്തിനീരിൽക്കലങ്ങി”
എന്ന ശ്ലോകം അലങ്കാരസംക്ഷേപത്തിലും ഉദ്ധൃതമായിട്ടുണ്ടു്.
“ഉചിതമറിക മുന്നം നല്ലതല്ലായ്കിലെല്ലാ
മറിയുമവർകൾ ചൊന്നാൽക്കേൾക്കിലും നന്നു പിന്നെ”
എന്നും
“വല്ലോരിലും മതിയിലുളള മുഴുത്ത സങ്ഗം
നന്നല്ലപോൽ നളിനസുന്ദരി നമ്മളാർക്കു്”
എന്നുമുള്ള ശ്ലോകങ്ങൾ വൈശികതന്ത്രത്തിൽനിന്നു പകർത്തിയിരിക്കുന്നു. രാമതേവിക്കു പുറമെ, ചിത്രനീവി, കലാമണി, കെങ്കയമ്മ, രത്നവേണി, ഉത്രാടമാതു്, നാരണീനന്ദന, മാരചിന്താമണി, ലാവണ്യകേളി, രാമാമണി, മാരലേഖ, കലാവല്ലരി, പൂങ്കേതകി, എന്നിങ്ങനെ വേറേയും പല നായികമാരെപ്പറ്റിയുള്ള ചാടുശ്ലോകങ്ങളും കാണ്മാനുണ്ടു്. ‘നിർമ്മാതുർന്നിരവദ്യശില്പരചനാ’ എന്ന ശ്ലോകം ഞാൻ അന്യത്ര ഉദ്ധരിച്ചിട്ടുണ്ടു്.
“നക്ഷത്രാണാം നികായം ഗഗനമരതക
ത്തൂമലർപ്പാലികായാ
മൊക്കക്കിഞ്ചിൽപ്പരത്തിപ്പരിചൊടിത സമാ
യാതി സന്ധ്യാ ദിനാന്തേ
മൈക്കണ്ണാൾമൗലിമാലയ്ക്കിഹ മരതകമാ
ലയ്ക്കു മാലയ്ക്കു പൂവും
കൈക്കൊണ്ടെൻതോഴ! ചന്തംതടവി വരുമിള
ന്തോഴിതാനെന്നപോലെ”(ഉപമ)
എന്നും
“പ്രച്ഛന്നാത്മാ കിഴക്കേ മലയരികിലിരു
ന്നന്തിനേരം വരും പോ
ന്നുച്ചൈരെങ്ങും നടക്കു നഭസി നിജകരാ
ഗ്രേണ ജാഗ്രന്നിശായാം
ഇച്ചന്ദ്രൻ ചന്ദ്രികേ! നിൻവദനരുചി തരം
കിട്ടുകിൽക്കട്ടുകൊൾവാ
നത്രേ തണ്ടുന്നതോർത്താൽ; കുടിലത ചിലനാൾ
തത്ര കണ്ടീലയോ നീ?”
എന്നുമുള്ള ശ്ലോകങ്ങളും അശ്രുതപൂർവങ്ങളല്ല. തിരുവേക(ഗ)പ്പുറ‘ത്തമ്പുരാനെ’ (ദേവനെ) സ്തുതിക്കുന്നുണ്ടു്. ആകെക്കൂടി സൂക്ഷ്മേക്ഷികയാ പരിശോധിക്കുമ്പോൾ ഗ്രന്ഥകാരന്റെ കാലം അവിജ്ഞേയമായിത്തന്നെ അവശേഷിക്കുന്നു എന്നു സമ്മതിക്കാതെ തരമില്ല. എന്നാൽ ഉദാഹൃതങ്ങളായ മണിപ്രവാളശ്ലോകങ്ങളുടെ പഴക്കത്തിൽനിന്നു് അലങ്കാരസംക്ഷേപത്തിന്റെ നിർമ്മിതി ക്രി. പി. പതിനഞ്ചാം ശതകത്തിനു പിന്നീടല്ലെന്നു സ്ഥാപിക്കുവാൻ സാധിക്കുന്നതാണു്.
18.13.5രചനയുടെ മാതൃക
അനുപ്രാസത്തെ പരാമർശിക്കുന്ന ഒരു ഭാഗമാണു് താഴെ ഉദ്ധരിക്കുന്നതു്.
“അനേകവ്യഞ്ജനങ്ങൾക്കു സകൃൽസാമ്യമനേകധാ
ഛേകാനുപ്രാസമെന്നാഹുർവൃത്ത്യനുപ്രാസമന്യഥാ;
ഏകവ്യഞ്ജനസാദൃശ്യം നൈകസാദൃശ്യമേകധാ
അനേകത്ര്യാദിസാദൃശ്യമിങ്ങിനേ മൂന്നു ജാതി സഃ.”
തത്ര ഛേകാനുപ്രാസോ യഥാ —
“ഏണാങ്കചൂഡരമണീം, രമണീയപീന
ശ്രോണീനിരസ്തപുളിനാം, നളിനായതാക്ഷീം,
വീണാധരാ, മധികബന്ധുരബന്ധുജീവ
ശോണാധരാ, മചലരാജസുതാമുപാസേ.”
അത്ര രമണീരമണീയ ഇതി രേഫ മകാര ണകാരാത്മകസ്യ വ്യഞ്ജനസമുദായസ്യ സകൃൽ സാദൃശ്യം; ഏവമേവാസ്യപുളിനാം നളിനായതാക്ഷീമിത്യത്ര. വീണാധരാം ശോണാധരാമിത്യത്ര ച വിദ്യമാനത്വാദനേകധാത്വം വ്യഞ്ജനഗ്രഹണം സ്വരസാമ്യ സ്യാനിയതത്വബോധനാർത്ഥം. യഥാ —
“ആലോലബാലമുകുളേ ബകുളേ വിഹാരം
കോലുന്ന കോലമുരികേ [3] വരികെന്നുപാന്തേ;
ലീലാവനത്തിലിവിടെക്കമനീയശീലാ
നീലാക്ഷിനീവിമലർമാതെഴുനള്ളിനാളോ?”
അത്ര പൂർവാർദ്ധേ ഛേകാനുപ്രാസഃ. ‘കോലുന്ന കോലമുരികേ’ ഇത്യത്ര ലകാരഗതസ്യ സ്വരസ്യ മാത്രാഭേദശ്ച. അനുപ്രാസ പ്രസ്താവേ കേവലസ്വരസാമ്യമകിഞ്ചിൽകരമേവ. യഥാ —
“ഇത ദലയതി ചിത്തകാമ്പു യൂനാം
മദനനയം വിദയം വിയോഗഭാജാം,
മൃദുപവനവിധൂതചൂതവല്ലീ
കിസലയകത്രികകൊണ്ടു ചിത്രനീവീ.”
“അത്ര പ്രഥമപാദേ തകാരാദൗ ദ്വിതീയപാദേ മകരാദൗ ച വർണ്ണചതുഷ്ടയേ യദ്യപി കേവലമകാരാത്മകസ്യ സ്വരസ്യ സാമ്യം വിദ്യതേ, തഥാപി ന തദനുപ്രാസപ്രയോജകം. വിധൂതചൂവല്ലീത്യത്ര വ്യഞ്ജനസ്യാപി സാമ്യേ സ്ഫുടോഽനുപ്രാസഃ. കത്രികകൊണ്ടു ചിത്രനീവീത്യത്ര സ്വരസാമ്യം വിനാപിസ്ഫുട ഏവ.”
ഉദ്ധൃതമായ ഭാഗത്തിൽനിന്നു് ആചാര്യന്റെ വിവരണ രീതി എത്ര വിശദവും വിശ്വതോമുഖവുമെന്നു മനസ്സിലാക്കാവുന്നതാണല്ലോ. നാലഞ്ചു നല്ല മണിപ്രവാളശ്ലോകങ്ങൾകൂടി എടുത്തു കാണിക്കാതെ മുന്നോട്ടു പോകുവാൻ മനസ്സു വരുന്നില്ല.
“മൺമേലുന്മേഷിവെണ്മാലതിമലരിൽ നില
ച്ചമ്പിലച്ചമ്പകൌഘം
തന്മേൽ മേന്മേലുരുമ്മി, പ്പരമുലകിൽ വിത
ച്ചാമ്പൽതൻ പൂമ്പരാഗാൻ,
കമ്രേ നമ്രേ നവാമ്രേ തടവി വടിവിനോ
ടാഗതാനന്തിനേരം
മമ്മാ! രമ്യാങ്ഗി! സമ്മാനയ മലയസമീ
രാങ്കുരാൻ കെങ്കയമ്മേ”(അനുപ്രാസം)
“കരകലിതകുരങ്ഗം, കണ്ണിലത്യന്തപിങ്ഗം,
ചികുരഭരിതഗങ്ഗം, ചീർത്ത കാരുണ്യരങ്ഗം.
പരികലിതഭുജങ്ഗം, പർവതാപത്യസങ്ഗം,
മരുവുക ഹൃദി തുങ്ഗം, മാമകേ ശൈവമങ്ഗം”(അനുപ്രാസം)
“സിന്ദൂരം നീരസം; ചെന്തളിർ നിറമഴിയും;
കിംശുകം ഗന്ധഹീനം;
ബംബം കയ്ക്കും; കഠോരം പവഴമണി; ജപാ
പുഷ്പമോ വാടുമല്ലോ;
സന്ധ്യാമേഘം പൊടിച്ചിട്ടമൃതിലതു കുഴ
ച്ചിട്ടുരുട്ടി ക്രമത്താൽ
നീട്ടിക്കല്പിച്ചിതെന്നേ കരുതുവിതധരം
നാരണീനന്ദനായാഃ”(സ്വരൂപോൽപ്രേക്ഷ)
“നിർമ്മായപ്രണയം നിറഞ്ഞുവഴിയുംപോലേകപോലേതെളിഞ്ഞുന്മീലൽപുളകാങ്കുരാണി, ചൊരിയും ധമ്മില്ലമാലാനി, തേ,
“മമ്മാ! മന്മഥതാണ്ഡവാനി മകളേ! ഞാൻ കണ്ടുതാവൂമന
സ്സമ്മോഹേന മയങ്ങിമാകുമവലോകാന്താനി, കാന്താമണീ!”
(ഇവിടെ ധർമ്മോൽപ്രേക്ഷയില്ല)
“എങ്ങും നിർമ്മായ ചെമ്മേചിലപുളക, മയ
ച്ചഞ്ചിതം പൂന്തുകിൽച്ചാർ
ത്തങ്ഗൈരങ്ഗാനി മേളിച്ചയി! തവ ശിഥിലീ
കൃത്യ നീവീനിബന്ധം,
പൊങ്ങും പോർകൊങ്കതന്മേലിഴുകിന കളഭ
ച്ചാർത്തഴിക്കിന്ന തെക്കൻ
ഗങ്ഗാപൂരം പിറന്നോരളവു ബത! പിറ
ന്നീല പൂങ്കേതകീ ഞാൻ.”(സമാസോക്തി)
ചെറുതാണെങ്കിലും അത്യന്തം ആകർഷകമായ ഒരു അലങ്കാര നിബന്ധമാണു് പ്രസ്തുത കൃതി എന്നു സമഷ്ടിയായി പറയാം. അതു ഭാഷയ്ക്കു സമ്മാനിച്ച പണ്ഡിതപ്രവേകനേയും നാം ഹൃദയപൂർവ്വമായി അനുമോദിക്കേണ്ടതാകുന്നു.
കുറിപ്പുകൾ
1 ‘കൽ’ എന്നതിന്റെ പൂർവ്വരൂപം ‘കൺ’ അല്ലെന്നും കാൽ ആണെന്നും ഊഹിക്കുന്ന ചില പണ്ഡിതന്മാരുമുണ്ടു്.
2 ഭാഷയിൽ ശകാരസകാരങ്ങൾക്കു ദ്വിത്വം വരുന്നതു് അവയ്ക്കു തകാര ചകാരങ്ങളുമായി സാമ്യമുള്ളതുകൊണ്ടാണെന്നു് അന്യത്ര (iii–28) വിധിക്കുന്ന ആചാര്യനു ഴകാരം ളകാരംപോലെ മൂർദ്ധന്യമാകയാലാണു് വാണാൾ നീണാൾപോലെ തീർന്നതെന്നു് ഉപപാദിക്കാമായിരുന്നു.
അദ്ധ്യായം 19 - ചില ആനുഷങ്ഗിക വിഷയങ്ങൾ
19.1കേരളത്തിലേ അക്ഷരമാലകൾ
19.1.1ബ്രാഹ്മി
ഇപ്പോൾ മലയാളഭാഷ എഴുതുന്നതിനു മലയാളമക്ഷരങ്ങളേ ഉപയോഗിക്കുന്നുള്ളു. എങ്കിലും ഈ അക്ഷരമാലയല്ലായിരുന്നു ആദ്യകാലത്തു് ഇവിടെ പ്രചരിച്ചിരുന്നതു്. അന്നു കേരളത്തിൽ ഉപയോഗിച്ചിരുന്ന അക്ഷരമാലയ്ക്കു ‘വട്ടെഴുത്തു്’ എന്നു പേർ പറയുന്നു. വെട്ടെഴുത്തിന്റെ ഒരു ദുഷിച്ച രൂപമാണു് വട്ടെഴുത്തു് എന്ന സംജ്ഞ എന്നുള്ള മതം സ്വീകാര്യമല്ല. തിരുനെൽവേലിയിൽ കുറ്റാലനാഥസ്വാമിക്ഷേത്രത്തിലെ ഒരു പഴയ ശിലാലിഖിതത്തിൽ ‘വട്ടം’ എന്നുതന്നെ ഈ ലിപിയെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. അതിപ്രാചീനവും ഉത്തരഭാരതത്തിൽ പ്രചുരപ്രചാരവുമായിരുന്ന ഒരക്ഷരമാലയാണു് ബ്രാഹ്മി. ഭാരതീയർ അതു് ബ്രഹ്മാവുതന്നെ കണ്ടുപിടിച്ചതാണെന്നു വിശ്വസിക്കുന്നു. വളരെ വളരെ പഴക്കമുള്ള ഒരു ലിപിയാണു് ബ്രാഹ്മിയെന്നേ ആ ഐതിഹ്യത്തിനു് അർത്ഥമുള്ളു. ക്രി. മു. 1000-ാമാണ്ടിടയ്ക്കു ഭാരതത്തിലേ വണിക്കുകൾ വ്യാപാരത്തിനുവേണ്ടി ബാബിലോണിയയിലേക്കു ധാരാളമായി പ്രയാണംചെയ്തിരുന്നു എന്നും അവിടെ ഉപയോഗിച്ചിരുന്ന സെമിറ്റിൿലിപി അവർ സ്വദേശത്തേക്കു കൊണ്ടുവന്നു എന്നും അതു വിദ്യാസമ്പന്നരായ ബ്രാഹ്മണരുടെ കൈയിൽ കിട്ടിയപ്പോൾ അവരിൽ ചില ശബ്ദശാസ്ത്രജ്ഞന്മാർ ലേഖനത്തിനു പ്രയോജകീഭവിക്കത്തക്കവിധത്തിൽ അതിനെ ചിട്ടപ്പെടുത്തി ബ്രാഹ്മിയാക്കി വികസിപ്പിച്ചു എന്നും ക്രി. മു. 500-ാമാണ്ടിനുമുമ്പു തന്നെ ആ വികാസം പരിപൂർണ്ണമായി എന്നും പ്രസ്തുതവിഷയത്തിൽ പ്രമാണപുരുഷനായ ഡോക്ടർ ബ്യൂളർ അഭിപ്രായപ്പെടുന്നു. സ്വദേശജമാണു് ബ്രാഹ്മി എന്നു വാദിക്കുന്ന ഭാരതീയ പണ്ഡിതന്മാരുണ്ടു്. ബ്രാഹ്മിയിൽനിന്നു ജനിച്ചതാണു് ദക്ഷിണഭാരത്തിൽ അനന്തരകാലങ്ങളിൽ പ്രചരിച്ചുവന്ന വട്ടെഴുത്തും, ഇന്നും പ്രചരിക്കുന്ന ആന്ധ്രകർണ്ണാടക ലിപികളും, തമിഴ് ലിപിയും ഗ്രന്ഥാക്ഷരവും മലയാള ലിപിയും.
19.1.2വട്ടെഴുത്തു്
വട്ടെഴുത്തിനു ചേരപാണ്ഡ്യലിപിയെന്നും നാനം മോനം എന്നുംകൂടി പേരുകൾ ഉണ്ടു്. ചേരപാണ്ഡ്യലിപി എന്നു പറയുന്നതു് അതിനു ചേരരാജ്യത്തിലും പാണ്ഡ്യരാജ്യത്തിലും പ്രചാരം സിദ്ധിച്ചിരുന്നതിനാലാണു്. മലയാളം അഭ്യസിക്കുവാൻ ആരംഭിക്കുമ്പോൾ എങ്ങനെ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു പഠിക്കുന്നുവോ അതുപോലെ വട്ടെഴുത്തു് അഭ്യസിക്കുവാൻ തുടങ്ങുമ്പോൾ ‘ഓം നമോ നാരായണായ’ എന്നു പഠിച്ചു വന്നിരുന്നു. ‘ന’ എന്നും ‘മോ’ എന്നം ഉള്ള അക്ഷരങ്ങളെ തമിഴിൽ ‘നാന’ മെന്നും ‘മോന’ മെന്നും വ്യവഹരിക്കുന്നു. അങ്ങനെയാണു് നാനം മോനം എന്ന പര്യായത്തിന്റെ ഉത്ഭവം. നാമോത്തു (നമോസ്തു) എന്നും അതു പഠിപ്പിക്കാറുണ്ടു്. തമിഴിൽനിന്നു പ്രമാണങ്ങൾ എഴുതുവാനും മറ്റും പ്രത്യേകമായി രൂപവല്ക്കരിച്ച ലിപിയാണു് വട്ടെഴുത്തു് എന്നു ബ്യൂളർ പറയുന്നതു യുക്തിയുക്തമായി തോന്നുന്നില്ല. അശോക ചക്രവർത്തിയുടെ ദക്ഷിണഭാരതശാസനങ്ങളിൽ നാം കാണുന്ന ബ്രാഹ്മിയിൽനിന്നു പ്രത്യേകമായി ഉണ്ടായ ഒരു ലിപിയാണു് വട്ടെഴുത്തു് എന്നാകുന്നു സിദ്ധാന്തപക്ഷം. ഏതാവൽപര്യന്തം കണ്ടുകിട്ടീട്ടുള്ള വട്ടെഴുത്തുരേഖകളിൽ അത്യന്തം പുരാതനങ്ങളായിട്ടുള്ളതു ക്രി. പി. എട്ടാം ശതകത്തിന്റെ അന്തിമപാദത്തിൽ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലവർമ്മപരാന്തകൻ ഒന്നാമന്റെ ശിലാശാസനങ്ങളാണു്. അന്നുതന്നെ പ്രസ്തുത ലിപിക്കു സിദ്ധിച്ചിരുന്ന വികാസം പരിശോധിച്ചാൽ ക്രി. പി. 500-ാമാണ്ടിടയ്ക്കെങ്കിലും അതിന്റെ പ്രചാരം ആരംഭിച്ചിരുന്നിരിക്കണമെന്നു കാണുവാൻ കഴിയും. ആദ്യകാലത്തു ദ്രാവിഡഭാഷയ്ക്കു് ആവശ്യമുള്ള എല്ലാ അക്ഷരങ്ങളും വട്ടെഴുത്തിൽ വ്യക്തമായി എഴുതിവന്നിരുന്നു. പിന്നീടു ലേഖകന്മാർ അനവധാനത നിമിത്തം പ വ ഇവയും ക ച ഇവയും മറ്റും ഒന്നു പോലെ കുറിച്ചുതുടങ്ങി. ക്രി. പി. 17-ാം ശതകമായപ്പോൾ പ, വ, യ ന, ല, ള ഇവയ്ക്കെല്ലാം ഏകദേശം ഒരേ അക്ഷരം തന്നെ നടപ്പിലാക്കുകയും തന്നിമിത്തം വട്ടെഴുത്തുരേഖകൾ വായിക്കുന്നതിനു സാമാന്യക്കാർക്കു വലിയ വൈഷമ്യം നേരിടുകയും ചെയ്തു. മുൻപു പറഞ്ഞതുപോലെ പാണ്ഡ്യരാജ്യത്തിലും കേരളമുൾപ്പെടെയുള്ള ചേരരാജ്യത്തിലും ആണു് വട്ടെഴുത്തിനു പ്രചാരമുണ്ടായിരുന്നതു്. വിജയാലയവംശത്തിലേ സുപ്രസിദ്ധ ചോളചക്രവർത്തികളായ പ്രഥമരാജരാജനും പ്രഥമരാജേന്ദ്രനും പാണ്ഡ്യരാജ്യം കീഴടക്കിയപ്പോൾ ചോളദേശത്തിലെ ലിപിയായ തമിഴു തന്നെ അവിടെയും പരന്നുതുടങ്ങി. ക്രി. പി. 15-ാം ശതകത്തോടുകൂടി വട്ടെഴുത്തു പാണ്ഡ്യരാജ്യത്തിൽ നിന്നു് അന്തർദ്ധാനം ചെയ്തു. എന്നാൽ കേരളത്തിൽ പതിനെട്ടാം ശതകത്തിന്റെ അവസാനം വരെ അതിന്റെ ആധിപത്യത്തിനു യാതൊരു പ്രതിബന്ധവുമുണ്ടായില്ല. കോവിലകം വക എഴുത്തുകുത്തുകൾ, ഗ്രന്ഥവരികൾ, കുടിക്കു കുടി കൈമാറിവന്ന പ്രമാണങ്ങൾ ഇവയിലെ ലിപി അന്നും വട്ടെഴുത്തുതന്നെയായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ബീജാവാപത്തോടു കൂടിയാണു് അതു് കേരളത്തിൽ നാമാവശേഷമായതു് എന്നു സമഷ്ടിയായി പറയാം. അതിനുമുമ്പു മലയാളവും തമിഴും പഠിച്ചുകഴിഞ്ഞാൽ കുടിപ്പള്ളിക്കൂടത്തിൽ വിദ്യാർത്ഥികളെ ആശാന്മാർ വട്ടെഴുത്തു കൂടി ആഭ്യസിപ്പിച്ചുവന്നിരുന്നു.
19.1.3കോലെഴുത്തും മലയാഴ്മയും
വട്ടെഴുത്തിൽനിന്നു കാലാന്തരത്തിൽ കോലെഴുത്തു് എന്നു് ഒരു ലിപി ഉത്ഭവിച്ചു. സമീപകാലം വരെ അതിനു കേരളത്തിലെ മുഹമ്മദീയരുടെ ഇടയിൽ വളരെ പ്രചാരമുണ്ടായിരുന്നു. കോൽകൊണ്ടു് എഴുതുന്ന എഴുത്തിനാണു് കോലെഴുത്തു് എന്നു പേർ പറയുന്നതു്. അതിന്റെ ആകൃതിക്കു വട്ടെഴുത്തിൽ നിന്നു വളരെ വ്യാത്യാസമില്ല. അതിൽ സംവൃതോകാരത്തിനും ഏകാരത്തിനും ഓകാരത്തിനും പ്രത്യേക ചിഹ്നങ്ങളുണ്ടെന്നുള്ളതു പ്രത്യേകം സ്മർത്തവ്യമാകുന്നു. ‘മലയാഴ്മ’ ലിപിക്കു തെക്കൻ മലയാളമെന്നും പേരുണ്ടു്. അതിനു തിരുവനന്തപുരത്തും അതിനു തെക്കൊട്ടുമേ പ്രചാരമുണ്ടായിരുന്നുള്ളു. അതും വട്ടെഴുത്തിൽ നിന്നും ജനിച്ചതു തന്നെ. രണ്ടിനും തമ്മിൽ ഈഷദ്വത്യാസമേ ഉള്ളു. ഈ മൂന്നുതരം ലിപികളിൽ വെച്ചു് ഏറ്റവും സുഗമമായതു് വട്ടെഴുത്താണെന്നും കേരളം മുഴുവൻ അതിനു പ്രായേണ ഐകരൂപ്യമുണ്ടെന്നും രായസവടിവുകളോ പ്രാദേശികവ്യത്യാസങ്ങളോ അതിന്റെ പ്രയോഗത്തിൽ കാണ്മാനില്ലെന്നും, പക്ഷേ ഏ, ഓ എന്നീ അക്ഷരങ്ങളുടെ അഭാവം, സംയുക്താക്ഷരങ്ങൾ ഇല്ലാതിരിക്കൽ ഈ, ഊ എന്നീ അക്ഷരങ്ങളിൽ ‘ദീർഘ’ ചിഹ്നങ്ങളുടെ പരിത്യാഗം, ചിഹ്നത്തിന്റെ വർജ്ജനം എന്നീ ന്യൂനതകൾകൊണ്ടു് വൈഷമ്യങ്ങളുണ്ടെന്നും കോലെഴുത്തിൽ പ്രാദേശികങ്ങളായ പല രൂപഭേദങ്ങളും കാണാവുന്നതാണെന്നും മലയാഴ്മയിൽ പല രായസവടിവുകളും തമിഴു് രൂപങ്ങളും പദങ്ങൾക്കു പകരം അവയുടെ സങ്കുചിതരൂപങ്ങളും ഉള്ളതു നിമിത്തം അതു വായിക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ടെന്നും പ്രസ്തുതവിഷയത്തിൽ പല ഗവേഷണങ്ങളും നടത്തീട്ടുള്ള അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു.
19.2മലയാളലിപി
ഇന്നത്തേ മലയാളലിപിയുടെ മാതൃക ഗ്രന്ഥാക്ഷരമാണു്. ഈ ഗ്രന്ഥലിപിയും ബ്രാഹ്മിയിൽനിന്നു ജനിച്ചതുതന്നെയാണു്. ഗ്രന്ഥാക്ഷരം നാം ആദ്യമായി കാണുന്നതു ക്രി. പി. നാലും അഞ്ചും ശതകങ്ങളിൽ ജീവിച്ചിരുന്ന പല്ലവരാജാക്കന്മാരുടെ ശാസനങ്ങളിലാകുന്നു. ക്രി. പി. 7-ാം ശതകത്തിൽ പല്ലവരാജ്യം പരിപാലിച്ചിരുന്ന പ്രഥമനരസിംഹവർമ്മന്റെ ശാസനങ്ങളിലും നാം ഈ ലിപി കാണുന്നുണ്ടു്. സംസ്കൃതനിബന്ധങ്ങളും സംസ്കൃതശാസനങ്ങളും മററും പ്രസ്തുതലിപിയിലാണു് എഴുതിവന്നതു്. ഗ്രന്ഥാക്ഷരം ക്രമേണ ദക്ഷിണഭാരതം മുഴുവൻ വ്യാപിച്ചു. മണിപ്രവാള സാഹിത്യത്തിന്റെ ആവിർഭാവത്തോടുകൂടി കേരളീയർക്കു പ്രത്യേകം ഒരക്ഷരമാലയുടെ സാഹായം ആവശ്യകമായിത്തീർന്നു. ബ്രാഹ്മിയിൽ ആകെ 46 അക്ഷരങ്ങളാണുണ്ടായിരുന്നതു്. ബാക്കിയുള്ള അക്ഷരങ്ങൾ ഗ്രന്ഥാക്ഷരം സംവിധാനം ചെയ്ത പണ്ഡിതന്മാർ തമിഴിൽനിന്നു സ്വീകരിച്ചു. കേരളീയർ ആര്യഎഴുത്തു് എന്നുകൂടിപ്പേരുള്ള മലയാളലിപി ക്രി. പി. ഒൻപതാം ശതകത്തോടുകൂടിയെങ്കിലും ചിട്ടപ്പെടുത്തി പ്രചരിപ്പിച്ചിരുന്നിരിക്കണമെന്നു് അനുമാനിക്കുവാൻ ന്യായമുണ്ടു്. പ്രാക്തനതമങ്ങളായ പല മണിപ്രവാളഗ്രന്ഥങ്ങളും എനിക്കു കാണുവാനിടവന്നിട്ടുണ്ടു്. കൊല്ലം 426-ാമാണ്ടത്തെ ആറ്റൂർ താമ്രശാസനമാണു് ഇതുവരെ നമുക്കു ലഭിച്ചിട്ടുള്ളതിൽ ആദ്യത്തെ മലയാളരേഖ എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ദൂതവാക്യം ഗദ്യം പകർത്തിയെഴുതിയതു കൊല്ലം 549-ാമാണ്ടാണെന്നും പ്രസ്താവിച്ചുകഴിഞ്ഞു. ഇതിൽ നിന്നെല്ലാം ആര്യ എഴുത്തു് കേരളത്തിൽ ഇദംപ്രഥമമായി നടപ്പിലാക്കിയതു തുഞ്ചത്തെഴുത്തച്ഛനാണെന്നു പറയുന്നതു പരമാബദ്ധമാണെന്നു വന്നുകൂടുന്നു.
19.3ആചാരഭാഷ
വലിയ നിലയിലും എളിയ നിലയിലും ഉള്ള ആളുകൾ തമ്മിൽ സംഭാഷണം ചെയ്യുമ്പോൾ അവസ്ഥാഭേദം പ്രദർശിപ്പിക്കുന്നതിനു പല പദങ്ങളും മലയാളഭാഷയിൽ പ്രയോഗിക്കേണ്ടതായുണ്ടു്. തമിഴ്ഭാഷ സംസാരിക്കുന്ന ശ്രീവൈഷ്ണവന്മാരുടെ ഇടയിലും അങ്ങനെ ചില പദങ്ങൾ ദേവന്മാരേയും അതിഥികളേയും മറ്റും ഉദ്ദേശിച്ചു ബഹുമാനസൂചകമായി പ്രയോഗിക്കാറുണ്ടെങ്കിലും ആ പരിപാടിക്കു് അവരുടെ ഇടയിൽ കേരളത്തിലെന്നതുപോലെയുള്ള വൈപുല്യമോ നിഷ്കർഷയോ ഇല്ല. കേരളത്തിൽ ഇത്തരത്തിൽ ഒരാചാരം രൂഢമൂലമായതു് ഇവിടത്തെ ജാതിവ്യവസ്ഥയുടെ കർക്കശതകൊണ്ടായിരിക്കാമെന്നു് ഊഹിക്കാവുന്നതാണു്. സ്വാമിഭൃത്യവ്യത്യാസത്തെ ആസ്പദമാക്കി ഒരേ പദത്തിനു യൌഗ പദ്യേന രണ്ടു വിധത്തിലുള്ള പര്യായങ്ങൾ പ്രയോഗിക്കേണ്ട ആവശ്യം കേരളീയരുടെ ഇടയിലുണ്ടു്. ചില പദങ്ങൾകൊണ്ടു് ഈ ആചാരമര്യാദ ഉദാഹരിക്കാം. ഗൃഹത്തിനു കോവിലകമെന്നും കുപ്പമാടമെന്നും, പറയുന്നതിനു കല്പിക്കുക എന്നും വിടകൊള്ളുക എന്നും, ഭക്ഷണത്തിനു് അമറേത്തെന്നും കരിക്കൊടി എന്നും, അരിക്കു വിത്തരിയെന്നും കല്ലരി എന്നും, വസ്ത്രത്തിനു പരിവട്ടമെന്നും അടിതോലെന്നും, യാത്രയ്ക്കു് എഴുന്നള്ളത്തെന്നും വിടകൊള്ളലെന്നും, മരണത്തിനു നാടുനീങ്ങുക അഥവാ തീപ്പെടുക എന്നും കുററം പിഴയ്ക്കുക എന്നും, നിദ്രയ്ക്കു പള്ളിക്കുറുപ്പെന്നും നിലം പൊത്തലെന്നും, കുളിയ്ക്കു നീരാട്ടമെന്നും നനയലെന്നും, ലേഖനത്തിനു തിരുവെഴുത്തെന്നും കൈക്കുററപ്പാടെന്നും, ദേഹത്തിനു തിരുമേനിയെന്നും പഴംപുറമെന്നും, ഒപ്പിനു തുല്യം ചാർത്തു് അഥവാ തൃക്കൈ വിളയാട്ടമെന്നും കൈപ്പതിവെന്നും, ക്ഷൗരത്തിനു് അങ്കംചാർത്തു് എന്നും മുടിയിറക്കലെന്നും, താംബൂലത്തിനു് ഇലയമൃതു് എന്നും പഴുത്തിലക്കാറെറന്നും, പല്ലുതേപ്പിനു തിരുമുത്തു വിളക്കലെന്നും ഉമിക്കരിയുരപ്പെന്നും, വിദ്യാഭ്യാസത്തിനു പള്ളിവായനയെന്നും പൂഴിവരപ്പെന്നും രോഗത്തിനു ശീലായ്മയെന്നും പടുകാലമെന്നും, തേച്ചുകുളിയ്ക്ക് എണ്ണക്കാപ്പെന്നും മെഴുക്കുപുരട്ടെന്നും മറ്റും അവസ്ഥാഭേദങ്ങൾ അനുസരിച്ചു പര്യായഭേദങ്ങൾ പ്രചരിക്കുന്നു. തൃത്താലിച്ചാത്തിനും പള്ളിക്കെട്ടിനും കല്യാണമെന്നും, തിരുവാഴിക്കു മോതിരമെന്നും, ഉൾച്ചാർത്തിനു കൗപീനമെന്നും, നീർക്കാപ്പുരയ്ക്കു മറപ്പുരയെന്നും, പള്ളിയറയ്ക്കു കിടക്കമുറിയെന്നും, തിരുമാടമ്പിനു് ഉപനയനമെന്നുമാണു് അർത്ഥം. ഈ പദങ്ങളെല്ലാം സ്വാമി സംബന്ധികളാകുന്നു. ദേശീയമായുള്ള വ്യത്യാസവും ആചാര ഭാഷയിൽ സംക്രമിച്ചിട്ടുണ്ടു്. തെക്കർ ‘നാടുനീങ്ങ’ലും ‘തുല്യം ചാർത്ത’ലും ‘അടിയനു’മാണു് പ്രയോഗിക്കുന്നതെങ്കിൽ വടക്കർ ആ അർത്ഥങ്ങളിൽ യഥാക്രമം ‘തീപ്പെട’ലും ‘തൃക്കൈവിളയാട്ട’വും ‘എറാനു’മാണു് ഉപയോഗിക്കുന്നതു്. വലിയവരിൽത്തന്നെ നാടുവാഴികളായ രാജാക്കന്മാരെ പരാമർശിക്കുന്ന ചില പദങ്ങൾ ഇടപ്രഭുക്കന്മാരുടെ വിഷയത്തിൽ പ്രയോഗിയ്ക്കുവാൻ പാടുള്ളതല്ല. ‘തിരു’ ‘പള്ളി’ ഇവ സ്വാമിസംബന്ധികളായ പദങ്ങളുടേയും ‘പഴ’ ‘അടി’ ഇവ ഭൃത്യസംബന്ധികളായ പദങ്ങളുടേയും മുമ്പേ ചേർക്കുന്നതു നാട്ടുനടപ്പാകുന്നു. തിരുമനസ്സ്, തിരുവുള്ളം, പള്ളിയറ, പള്ളിക്കുറുപ്പു് തുടങ്ങിയ പദങ്ങളും പഴമനസ്സു്, പഴന്തള്ള അടിതോൽ, അടിക്കിടാവു് (വീട്ടിലെ ഭൃത്യൻ) മുതലായ പദങ്ങളും ഈ ഘട്ടത്തിൽ ഉദാഹരിയ്ക്കാവുന്നതാണു്. തന്തപ്പഴവൻ, കാരണവപ്പഴവൻ എന്നീ വാക്കുകളിൽ ‘പഴ’ എന്ന അനുബന്ധം ഒടുവിൽ ചേർത്തുകാണുന്നു. രാജമന്ദിരങ്ങളിലോ ആഢ്യബ്രാഹ്മണഗൃഹങ്ങളിലോ ഇടപഴകി അവയിൽ വസിക്കുന്ന ഉയർന്ന നിലയിലുള്ളവരുമായുള്ള നിത്യസഹവാസം വഴിക്കു നേടേണ്ടതാണു് ഈ ആചാരഭാഷാവ്യുൽപത്തി എന്നു ചുരുക്കത്തിൽ പറയാം. ഇതിന്റെ ശാഖോപശാഖകൾ സംഖ്യാതീതങ്ങളാണു്.
19.4മൂലഭദ്രീഭാഷ
കേരളത്തിൽ അക്ഷരങ്ങളെ മാറ്റി മറിച്ചു് ഉച്ചരിച്ചും എഴുതിയും വിവക്ഷിതാർത്ഥം പരസ്യമാക്കാതെ അന്യനെ ഗ്രഹിപ്പിക്കുന്നതിനു പല ഉപായങ്ങളും പൂർവ്വന്മാർ സ്വീകരിച്ചിരുന്നു. അവയിൽ അതിപ്രധാനമാണു് മൂലഭദ്രീഭാഷ. അതിനു മൂലമന്ത്രികാഭാഷയെന്നും മൂലദേവീഭാഷയെന്നും കൂടി പേരുണ്ടു്. പ്രസ്തുതഭാഷയുടെ രീതിയെന്തെന്നു താഴെക്കാണുന്ന സൂത്രങ്ങളിൽനിന്നു ഗ്രഹിക്കാം.
“അകോ ഖഗോ ഘങശ്ചൈവ ചടോ ഞണ തപോ മനഃ
ജഝോ ഡഢോ ദധശ്ചൈവ ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത ഠപന്ന ൻറ ററ ൻൽ ർൾ.”
ഈ നിയമമനുസരിച്ചു് (1) അകാരത്തിനു പകരം കകാരവും കകാരത്തിനു പകരം അകാരവും പ്രയോഗിക്കണം. ആ വ്യവസ്ഥ (1) ഖ, ഗ; (2) ഘ, ങ; (3) ച, ട; (4) ഞ, ണ; (5) ത, പ; (6) മ, ന; (7) ജ, ത്സ; (8) ഡ, ഢ; (9) ദ, ധ; (10) ബ, ഭ; (11) ഥ, ഫ; (12) ഛ, ഠ; (13) യ, ശ; (14) ര, ഷ; (15) ല, സ; (16) വ, ഹ; (17) ക്ഷ, ള; (18) ഴ, റ; എന്നീ അക്ഷരദ്വന്ദ്വങ്ങളുടെ വിഷയത്തിലും സങ്ക്രമിപ്പിക്കേണ്ടതാണു്. അ അ എന്നു് ‘ക്ക’ യ്ക്കും അതുപോലെ മറിച്ചും ഉപയോഗിക്കണം. (1) ങ്ക, ഞ്ച; (2) ണ്ട, ന്ത; (3) മ്പ, ന്ന; (4) ൻറ,റ്റ; എന്നീ സംയുക്താക്ഷാരയുഗ്മങ്ങളുടേയും (1) ൻ, ൽ; (2) ർ, ൾ; ഈ അർദ്ധാക്ഷര (ചില്ലുകൾ) ദ്വന്ദ്വങ്ങളുടേയും കാര്യത്തിലും പ്രസ്തുതവിധി വ്യാപിപ്പിക്കേണ്ടതാകുന്നു. (1) 1, 2; (2) 3, 4; (3) 5, 6; (4) 7, 8; (5) 9, 10; ഈ സംഖ്യാദ്വിതയങ്ങളും മേൽപ്രകാരത്തിൽ മാററിമറിക്കേണ്ടതാകുന്നു. ഒരു സംസ്കൃതശ്ലോകവും അതിന്റെ മൂലദേവീഭാഷയിലുള്ള പരാവർത്തനവും താഴെച്ചേർക്കുന്നു.
“നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
സച്ചിദാനന്ദരൂപായ ദക്ഷിണാമൂർത്തയേ നമഃ”
“മനയ്യിഹാശ യാണ്ടാശ യുധ്ദാശ തഷനാപ്നമേ
ലട്ടിധാമന്ധഷൂതാശ ധളിഞാനൂർപ്പശേ മനഃ”
ഊടറിഞ്ഞവനല്ലാതെ ഈ ഓല വായിക്കാൻ തരമില്ലെന്നു പറയേണ്ടതില്ലല്ലോ.
19.5പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾക്കു കേൾവിപ്പെട്ടിട്ടുള്ള ഒരു ഭാഷയാകുന്നു മലയാളം. പഴഞ്ചൊല്ലു് അഥവാ പഴമൊഴി എന്ന പദത്തിന്റെ അർത്ഥം ഒരു ജനസമുദായത്തിൽ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ലു് എന്നാണു്. ഏതു നിലയിൽ എത്ര നിരക്ഷരകുക്ഷിയായ മനുഷ്യനും കേട്ടാൽ ഉടനടി അർത്ഥാവബോധം ജനിക്കത്തക്ക വിധത്തിൽ, കഴിയുന്നതും പ്രഥമാക്ഷരത്തിനോ ദ്വിതീയാക്ഷരത്തിനോ സാജാത്യമുള്ള ലളിതപദങ്ങളെക്കൊണ്ടു, സാന്മാർഗ്ഗികങ്ങളോ തദിതരങ്ങളോ ആയ സാമാന്യ തത്വങ്ങളെ പ്രതിപാദിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ചെറിയ വാക്യങ്ങളാകുന്നു പ്രായേണ ഈ ആഭാണകങ്ങൾ. ഇവയ്ക്കു പ്രായേണ യഥാശ്രുതമായ അർത്ഥത്തിനു പുറമേ വ്യങ്ഗ്യമര്യാദയാ മറ്റൊരർത്ഥംകൂടി ധ്വനിപ്പിക്കുവാൻ ശക്തിയുണ്ടായിരിക്കും. ‘ഒരു മരം കാവാകയില്ല’ ‘ഒരേററത്തിനു് ഒരിറക്കം’ മുതലായ പഴഞ്ചൊല്ലുകൾ ഇതിനുദാഹരണങ്ങളാണു്. അപൂർവ്വം ചില ആഭാണകങ്ങൾ മാത്രമേ വസ്തുസ്ഥിതിപ്രതിപാദകങ്ങളായുള്ളു. ‘പഴുത്ത മാവിലകൊണ്ടു പല്ലുതേച്ചാൽ പുഴുത്ത വായും നാറുകയില്ല’ ഇത്യാദി വാക്യങ്ങൾ നോക്കുക. പദ്യസാഹിത്യത്തിന്റെ പ്രാദുർഭാവത്തിനു മുമ്പുതന്നെ പല പഴഞ്ചൊല്ലുകൾ ഭാഷയിൽ പ്രരൂഢങ്ങളായിരുന്നിരിക്കണം. ഓരോരോ സരസന്മാരുടെ രസനകളിൽനിന്നു് അവ മുത്തുകൾപോലെ പൊഴിയുകയും അവയെ ശ്രോതാക്കൾ അത്യന്തം ആനന്ദത്തോടുകൂടി തങ്ങളുടെ കണ്ഠങ്ങൾക്കു് അലങ്കാരങ്ങളാക്കുകയും ചെയ്തു എന്നാണു് ഊഹിക്കേണ്ടതു്. ഏതു വിഷയത്തെപ്പറ്റിയും മലയാളത്തിൽ ലോകോക്തികൾ ഉണ്ടെങ്കിലും ഗാർഹികങ്ങളാണു് അവയിൽ ഒരു വലിയ ശതമാനവുമെന്നു തോന്നുന്നുണ്ടു്. (1) അച്ചിക്കു കൊഞ്ചു പക്ഷം; നായർക്കു് ഇഞ്ചി പക്ഷം; (2) അനച്ച അടുപ്പേൽ ആനയും വേകും; (3) അപ്പം തിന്നണോ കുഴിയെണ്ണണോ; (4) അമ്മായി ഉടച്ചതു മൺചട്ടി; മരുമകളുടച്ചതു പൊൻചട്ടി (5) അമ്മായി ചത്തിട്ടു മരുമകളുടെ കരച്ചിൽ; (6) അരിനാഴിക്കും അടുപ്പു മൂന്നുവേണം; മുതലായവ ആക്കൂട്ടത്തിൽപെടുന്നു. പശു, പൂച്ച, പട്ടി, പന്നി, മീൻ, ആന, കുതിര, മുതലായവയെപ്പറ്റി അനേകം പഴഞ്ചൊല്ലുകൾ ഉണ്ടു്. (1) ഏട്ടിൽ കണ്ട പശു പുല്ലുതിന്നുകയില്ല; (2) കുറുണിപ്പാൽ കറന്നാലും കൂരയെത്തിന്നുന്ന പശു ആകാ; (3) പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നേടത്തു കാര്യം; (4) എലി പിടിക്കും പൂച്ച കലവുമുടയ്ക്കും; (5) നായ്ക്കോലം കെട്ടിയാൽ കുരയ്ക്കണം; (6) ഉരിനെല്ലൂരാൻ പോയിട്ടു പത്തു പറ നെല്ലു പന്നി തിന്നു; (7) ഇരയിട്ടാലേ മീൻപിടിക്കാവൂ; (8) ആനയില്ലാതെ ആറാട്ടോ; (9) ആന പോകുന്ന വഴിയേ വാലും; (10) കുതിരക്കു കൊമ്പു കൊടുത്താൽ ഒരുത്തനേയും വച്ചേയ്ക്കയില്ല; ഇത്യാദി വാക്യങ്ങൾ പരിശോധിക്കുക. ഇതുപോലെ കാക്ക മുതലായ പക്ഷികളെക്കുറിച്ചും ഉണ്ടു്. കാലിമേച്ചിൽ, കൃഷി, കച്ചവടം, വൈദ്യം, ജ്യോത്സ്യം, വാസ്തുവിദ്യ, നൃത്തവിദ്യ, പട, നായാട്ടു് മുതലായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലോകോക്തികൾ പ്രത്യേകം ശ്രദ്ധേയങ്ങളാണു്. (1) അക്കരനില്ക്കുമ്പോൾ ഇക്കരപ്പച്ച; ഇക്കര നില്ക്കുമ്പോൾ അക്കരപ്പച്ച; (2) മകരത്തിൽ മഴപെയ്താൽ മലയാളം മുടിയും, (3) കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ; (4) ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങരുതു്; (5) അതിവടയമുണ്ടെങ്കിൽ അതിസാരം പുറത്തു്; (6) അകപ്പെട്ടവനു് അഷ്ടമത്തിൽ ശനി; ഓടിപ്പോയവനു് ഒൻപതാമിടത്തു വ്യാഴൻ, (7) അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ; (8) ആടാത്ത ചാക്കിയാർക്കു് അണിയൽ; (9) അന്നന്നു വെട്ടുന്ന വാളിനെ നെയ്യിടൂ; (10) അരചൻ ചത്താൽ പടയില്ല; (11) നായാട്ടു നായ്ക്കൾ തമ്മിൽ കടികൂടിയാൽ പന്നി കുന്നുകയറും; തുടങ്ങിയ ലൗകികോക്തികൾ ഈ വിഷയങ്ങളെ പരാമർശിക്കുന്നു. ‘അകപ്പെട്ടവനു്’ ‘അടിസ്ഥാനം’ മുതലായവ പോലെ കാലാന്തരത്തിൽ സംസ്കൃതപദങ്ങൾ കൂടിച്ചേർന്ന ചില പഴഞ്ചൊല്ലുകളും ഉണ്ടായിട്ടുണ്ടെങ്കിലും ആ പദങ്ങൾ തത്സമങ്ങളെന്ന നിലയിൽ സർവസാധാരണങ്ങളാണെന്നു നാം ഓർമ്മിക്കേണ്ടതാണു്. (1) അല്പനു് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുടപിടിക്കും; (2) അർദ്ധം താൻ അർദ്ധം ദൈവം; (3) ശീലിച്ചതേ പാലിക്കൂ; (4) ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും; (5) ആവശ്യക്കാരനു് ഔചിത്യമില്ല; ഇത്യാദി വാക്യങ്ങളും അക്കൂട്ടത്തിൽ പെടുന്നു. (1) നായകം പഠിച്ച പതക്കം പോലെ; (2) പക്ഷിയെ പിടിക്കാൻ മരം മുറിക്കും പോലെ; (3) പഴുക്കാനിലയിൽ കുറികോൽ കണ്ടപോലെ; (4) തീക്കൊള്ളിമേൽ മീറു കളിക്കും പോലെ; ഇത്തരത്തിലുള്ള ഉപമകളും ഒട്ടുവളരെ കാണ്മാനുണ്ടു്. ചില പഴഞ്ചൊല്ലുകളിൽ നിന്നു് അവയുടെ ഉത്ഭവത്തിന്റെ കാലം നിർണ്ണയിക്കുവാൻ കഴിയും. പറങ്കിക്കു നന്നു് ലന്തയ്ക്കു നഞ്ചു്; മുതലായ വാക്യങ്ങൾ അത്തരത്തിലുള്ളവയാണു്. (1) ഉർവശീശാപം ഉപകാരം; (2) രാമായണം മുഴുവൻ വായിച്ചിട്ടും രാമനു സീത ആരെന്നു ചോദിക്കുന്നു; (3) കാർത്തിക ഒഴിഞ്ഞാൽ മഴയില്ല; കർണ്ണൻ പട്ടാൽ പടയില്ല; ഇങ്ങനെ ഇതിഹാസജന്യങ്ങളായും, (1) അവൻ ഒരു ആഷാഢഭൂതിയാണു്; (2) അങ്ങോരൊരു ഹരിശ്ചന്ദ്രനാണു്; (3) അവൾ ഒരു താടകയാണു്; ഇങ്ങനെ വിവിധസാഹിത്യസ്പർശികളായും പല വാക്യങ്ങൾ ഭാഷയിൽ കാണ്മാനുണ്ടു്. ഇന്നും അത്തരത്തിൽ (1) അവനൊരു ജംബുലിങ്ഗമാണു്; അവനൊരു എംഡനാണു്; ഇങ്ങനെയുള്ള വാക്യങ്ങൾ ആവിർഭവിച്ചുകൊണ്ടിരിക്കുന്നു.
(1) പണ്ടേചൊല്ലിനു പഴുതില്ല; എന്നും (2) പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻ പാലും കൈക്കും, അഥവാ പഴഞ്ചോററിൽ കൈവേകും; എന്നും രണ്ടു പഴഞ്ചൊല്ലുകൾ ഭാഷയിലുണ്ടു്. അവ പരമാർത്ഥങ്ങളാകുന്നു. ഈ സാഹിത്യ ഗുളികകൾക്കുള്ള ധർമ്മാധർമ്മോപദേശപാടവവും പ്രകൃതിനിരീക്ഷണപ്രേരകതയും സാമാന്യമല്ല. ഇവയെ സകലഭാഷാകവികളും പ്രത്യേകിച്ചു ചമ്പൂകാരന്മാരും ഇടയ്ക്കിടയ്ക്കു കടാക്ഷിച്ചിട്ടുണ്ടെങ്കിലും ലുബ്ധു കൂടാതെ അവസരം നോക്കി വാരിക്കോരിവിളമ്പി സഹൃദയന്മാർക്കു സൗഹിത്യം നല്കിയതു മഹാകവി കുഞ്ചൻനമ്പ്യാരാകുന്നു. പശ്ചാൽകാലികന്മാരായ തുള്ളൽക്കഥയെഴുത്തുകാർക്കു് ആ ഫലിതമൂർത്തിയുടെ അടുത്തെങ്ങും ചെന്നുപറ്റിക്കൊള്ളുവാൻ സാധിക്കാതെപോയതു് പ്രധാനമായി അവർക്കു പ്രസ്തുത വിഷയത്തിലുള്ള പ്രാഗത്ഭ്യത്തിന്റെ അഭാവമാണെന്നു പറഞ്ഞാൽ അതു് ഏറെക്കുറെ ശരിയായിരിക്കും.
19.6കടംകഥകൾ
ബാലന്മാർക്കു പലമാതിരിയുള്ള മാനസികവിനോദങ്ങളിൽ ഒന്നാണു് കടങ്കഥകളെക്കൊണ്ടുള്ള വ്യവഹാരം. ഇവയെ തോൽക്കഥകളെന്നും പറയും. ഹൃദയത്തിനു് ആനന്ദവും ബുദ്ധിക്കു തീക്ഷ്ണതയും സാഹിത്യവിഷയത്തിൽ അഭിരുചിയും നല്കുന്നതിനു് ഈ കഥകൾക്കു കെൽപ്പുണ്ടു്. ഒരിക്കൽ കേട്ടാൽ ഉടൻ അർത്ഥാവബോധം ഉണ്ടാകാത്തവയും എന്നാൽ സ്വല്പം ശ്രദ്ധിച്ചു് ആലോചിച്ചാൽ സൂക്ഷ്മതത്വം ഗ്രഹിക്കാവുന്നവയുമാണു് ഇവ. കടങ്കഥകൾ ചോദിച്ചു പ്രതിയോഗിയെ മൂകനാക്കി അയാളെക്കൊണ്ടു കടം മൂളിക്കുന്നതു് അക്ഷരശ്ലോകം ചൊല്ലി അച്ചുമൂളിക്കുന്നതുപോലെ രസകരമായ ഒരു വ്യാപാരമാകുന്നു. ഇതര ഭാഷകളിലും ഇത്തരത്തിലുള്ള പ്രഹേളികകൾ ഉണ്ടെങ്കിലും മലയാളത്തിൽ അവ അസംഖ്യങ്ങളാണു്. പഴമ മൺമറയുന്നതോടുകൂടി അവയിൽ പലതും അസ്തപ്രായങ്ങളായിത്തീർന്നിട്ടൂണ്ടു്. നിപുണമായി ഉദ്യമിച്ചാൽ ഒട്ടുവളരെ കടങ്കഥകൾ ഏതൊരു ഭാഷാഭിമാനിക്കും ശേഖരിക്കാവുന്നതാണു്. ചില ഉദാഹരണങ്ങൾ അടിയിൽ ചേർക്കാം.
ഞെട്ടില്ലാവട്ടയില (പർപ്പടം);
ഉണ്ണാത്ത അമ്മയ്ക്കു് ഒരു മുട്ടൻവയറു് (വയ്ക്കോൽതുറു);
കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി (പാക്കുവെട്ടി);
മുറ്റത്തെ ചെപ്പിനു് അടപ്പില്ല (കിണറു്);
തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി (കൈതച്ചക്ക);
കിറുകിറുപ്പു കേട്ടു ചക്കിൻ ചോട്ടിൽ ചെന്നാൽ പിള്ളർക്കു തിന്മാൻ പിണ്ണാക്കില്ല (ഇല്ലി);
ആന കേറാമല, ആടു കേറാമല, ആയിരം കാന്താരി പൂത്തിറങ്ങി (നക്ഷത്രങ്ങൾ);
അകത്തു തിരിതെറുത്തു പുറത്തു മൊട്ടയിട്ടു (കുരുമുളകു്);
ചത്ത കാള മടലെടുക്കുമ്പോൾ ഓടും (വള്ളം);
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം (ആമ്പൽപ്പൂവു്);
നാലുപേരുകൂടി ഒന്നായി (മുറുക്കുക);
ഒരമ്മ എന്നും വെന്തും നീറിയും (അടുപ്പു്);
രണ്ടു കിണറ്റിനു് ഒരു പാലം (മൂക്കു്);
ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി (പേൻ);
അമ്മ കിടക്കും മകളോടും (അമ്മിയും കുഴവിയും);
ചുള്ളിക്കമ്പിൽ ഗരുഡൻതൂക്കം (വാവൽ);
അമ്പലത്തിലുള്ള ചെമ്പകത്തിൽ ഒരു കൊമ്പും കാണ്മാനില്ല (കൊടിമരം);
പലകക്കീഴേ പച്ചയിറച്ചി (നഖത്തിന്റെ അടിവശം);
കാട്ടിൽ നില്ക്കും മരം വീട്ടിൽ വരുമ്പോൾ കണക്കപിള്ള (ചങ്ങഴി);
ഒരെരുത്തിൽ നിറച്ചു വെള്ളക്കാള (പല്ലുകൾ);
അമ്മയ്ക്കു വയറിളക്കം, മകൾക്കു തലകറക്കം (തിരികല്ലു്);
മുള്ളുണ്ടു മുരുക്കല്ല; കയ്പുണ്ടു കാഞ്ഞിരമല്ല (പാവയ്ക്കാ);
ഒരു കുന്തത്തിൽ ആയിരം കുന്തം (ഓലമടൽ);
ജീവനില്ല, കാവൽക്കാരൻ (സാക്ഷ);
ചുവന്നിരിക്കുന്നവൻ കറുത്തുവരുമ്പോൾ വെള്ളത്തിൽമുക്കിയൊരടി (സ്വർണ്ണം);
കൊച്ചുകൊച്ചച്ചിങ്ങ, കുലനിറച്ചച്ചിങ്ങ, വയ്പാൻ കൊള്ളാം, തിന്മാൻകൊള്ളുകയില്ല (കഴുത്തില);
മുറ്റത്തുനില്ക്കും മണികണ്ഠനാനയ്ക്കു് മുപ്പത്തിമൂന്നു മുറിത്തുടൽ (വാഴക്കുല);
അച്ഛൻ തന്ന കാളയ്ക്കു പള്ളയ്ക്കു കൊമ്പു് (കിണ്ടി);
വാലില്ലാക്കോഴി നെല്ലിനു പോയി (വെള്ളിച്ചക്രം);
ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം (തവള).
ഇത്തരത്തിലുള്ള ഗുഢാർത്ഥവാക്യങ്ങൾ ഓരോ കാലത്തു് ഉണ്ടായിക്കൊണ്ടാണിരിക്കുന്നതെന്നുള്ളതിനും ധാരാളം ലക്ഷ്യമുണ്ടു്. ചുവടേ ചേർക്കുന്ന ഉദാഹരണങ്ങൾ നോക്കുക.
ഒരമ്മപെററതെല്ലാം തൊപ്പിയിട്ട മക്കൾ (പാക്കു്);
ചില്ലിക്കൊമ്പത്തെ മഞ്ഞപക്ഷി (കപ്പൽമാങ്ങാ);
ഇട്ടാൽ പൊട്ടാത്ത ഇംഗ്ലീഷ്മൊട്ട (കടുകു്).
ഭാഗം 2
അദ്ധ്യായം 20 - സംസ്കൃതസാഹിത്യം
ക്രി. പി. പതിനഞ്ചാം ശതകം
20.1കോലത്തിരിമാരും സാഹിത്യവും
ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാൻ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തിൽ അവർ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയിൽ പോഷിപ്പിക്കുകയുണ്ടായി. അവരിൽ കൊല്ലം 398 മുതൽ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവർമ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയൻ രാമവർമ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തിൽ പ്രസ്താവിക്കുവാനുള്ളതു്. രാമവർമ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തിൽ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:
“യേഷാം നഗര്യേളിഗിരാവുദാരാ വിഭാതി മേരാവമരാവതീവ;
തേഷാം നൃപാണാം ഭവതി സ്മ വംശേ മഹാപ്രഭാ ശ്രീരിവ ദുഗ്ദ്ധസിന്ധൗ.
സംപ്രാപ്തരാജ്യം രവിവർമ്മസംജ്ഞം ദാതാരമസ്യാസ്തനയം സമേത്യ
ഉദാരകല്യാണധരാലയസ്ഥാഃ പ്രജാവിപക്ഷാർത്ഥിഗണാ നനന്ദുഃ.
ദധാതി ശേഷശ്ശിരസാ ധരിത്രീമസൗ ഭുജേനേതി ജഗത്ത്രയേണ
സമ്മാന്യമാനോ വിനിധായ ഭൂമിം നിജാനുജേ സ ത്രിദിവം പ്രപേദേ.
ഗുണാകരഃ കേരളവർമ്മനാമാ സ തേന ദത്തം പ്രതിപദ്യ രാജ്യം
ശശ്വൽപ്രജാരഞ്ജനജാഗരൂകോ നിർമ്മൂലയാമാസ മദം രിപൂണാം.
ചതുർവിധാന്നേന ജനാൻ പ്രതോഷ്യ ധർമ്മാൻ മഹാദാനമുഖാൻ സ കൃത്വാ
പ്രാദർശയദ്ധാമ്നി ശിവേശ്വരാഖ്യേ കാമപ്രദം ജീവിതമംബികായാഃ.
ജഗന്നിവാസം ഹൃദയേ ദധാനോ മുദാ കദാചിന്നിജ ഭാഗിനേയം
സ രാമവർമ്മാണമുവാച കാവ്യം വിധീയതാം ഭാരതസംഗ്രഹാഖ്യം.
ഗുരുപ്രസാദപ്ലവമാശ്രിതേന തേനോദ്ധൃതാ ഭാരത വാരിരാശേഃ
സന്തോർഥമുക്താഃ കൃതസൂത്രബദ്ധാശ്ശബ്ദഗ്രഹാലങ്കരണീ കുരുദ്ധ്വം.”
കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തിൽനിന്നു ധരിച്ചുവല്ലോ. അതിനും മുൻപു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പത്തു് എന്ന സ്ഥലത്തായിരുന്നു അവർ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളർപട്ടണത്തിലും അവർക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവർമ്മത്തമ്പുരാനെ പ്രസവിച്ചതു് ഏഴിമലക്കോട്ടയിൽവച്ചാണു്. 590-നു ശേഷം വളർപട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവർമ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജൻ കേരളവർമ്മത്തമ്പുരാൻ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാൽകരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവർമ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവർമ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാർത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവർമ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ടു്:
“ശ്രീകേരളവർമ്മനൃപഃ പരിഭൂതാരാതിഭൂതിഭൂരിമദഃ
ആസ്ഥാനമലങ്കുർവന്നാസ്ഥായോഗാൽ കദാചിദശിഷന്മാം.
രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാൽപര്യാം
പര്യാലോചനചതുരാം രാഘവ! ലാഘവവിവർജ്ജിതാത്മജിതാം.”
എന്നാണു് രാഘവന്റെ പ്രസ്താവന
“ചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ
കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ കേരളവർമ്മ നാമാ.
ശിവേശ്വരാഖ്യേ ഭവനോത്തമേ യഃ ശ്രുത്യന്തരത്യന്തനിഗുഢരൂപം
പ്രാകാശയൽ പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാ പരിപന്ഥി തേജഃ
പ്രചണ്ഡിമാ ശിക്ഷയതേ യദീയദോർദ്ദണ്ഡജന്മാ, രിപു സുന്ദരീണാം
പത്രാംശുകാനാം പരിധാനരീതിം കന്ദാശനം കാനന ചങ് ക്രമം ച.
ഉർവീഭരം ബിഭ്രതി യത്ര നൃണാം ഗുർവീം മുദം തന്വതി ചാന്നദാനൈഃ
ദർവീകരേന്ദ്രശ്ച കരാരവിന്ദേ ദർവീ ച വിശ്രാമ്യതി ശൈലജായാഃ.”
എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.
കേരളവർമ്മത്തമ്പുരാൻ, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ൽ കോലത്തിരിയായി; 621-ൽ 64-ആമത്തെ വയസ്സിൽ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവർമ്മ യുവരാജാവു് 618-ൽത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവർമ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവർമ്മാവിന്റെ പിൻ വാഴ്ചക്കാരനായ ഉദയവർമ്മതമ്പുരാൻ 621 മുതൽ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂർവ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവർമ്മതമ്പുരാൻ ഭാഷാസാഹിത്യത്തിനു പുരസ്കർത്താവായിത്തീർന്നു. കൃഷ്ണഗാഥാകാരൻ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.
20.2ശ്രീകണ്ഠവാരിയർ
രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയർ എന്നൊരു കവിപുങ്ഗവൻ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കോലത്തുനാട്ടിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോവിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തിൽ രഘൂദയമെന്നു് എട്ടാശ്വാസത്തിൽ ഒരു യമകകാവ്യവും പ്രാകൃതത്തിൽ ശൗരിചരിതമെന്നു നാലാശ്വാസത്തിൽ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിർമ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽ നിന്നു ശ്രീകണ്ഠൻ ആയുർവ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.
“സോജനിനാസന്നായാദ്യുതിമത്യബ്ധീശപത്തനാസന്നായാം
ശിവദിശിനാസന്നായാന്യായാദപിയത്രബുധജനാസന്നായാം.
പാരശവാന്വയമാനഃഖ്യാതോസോഷ്ടാങ്ഗഹൃദയവാന്വയമാനഃ
ഗുണവിഭവാന്വയമാനസ്പൃശച്ഛ്റിയഃ ശങ്കരോപിവാന്വയമാനഃ
ഭേഷജവസ്വസുരസ്യ ശ്രീകണ്ഠശ്ശിഷ്യ ഉദ്ഭവസ്സ്വസുരസ്യ
രസപർവസ്വസുരസ്യ സ്ഥിരമതിരലമസ്മിനതസവസ്വസുരസ്യ.”
നളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തിൽ മാർഗ്ഗദർശിയായ നളോദയകാരനെ അദ്ദേഹം ‘നമോസ്തു രവിദേവായ’ എന്നു വന്ദിക്കുന്നതായി ഞാൻ അന്യത്ര നിർദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രൻ എന്നൊരു പണ്ഡിതൻ പദാർത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തിൽനിന്നുതന്നെ അർത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിർമ്മിച്ചതു്.
“ശ്രീകണ്ഠരചിതസ്യാഹം കാവ്യസ്യ യമകാത്മനഃ
പദാർത്ഥമാത്രോപകാരി വ്യാഖ്യാനം കർത്തുമാരഭേ.
ശ്രുതം കവിമുഖാദേവ യദർത്ഥം ബ്രൂ മഹേ വയം
പ്രയാസോയമതോസ്മാകം കേവലം ശബ്ദഗുംഫനേ,
മന്ദാനാം ദുർഗ്ഗമതയാ ചിത്രകാവ്യം ന ദുഷ്യതി
യദുത്സവസ്തൽ സുധിയാം ഭാമഹസ്യ വചോ യഥാ.”
എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.
ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേർത്തു് അതിന്റെ ഛായയും കുറിക്കാം.
“ണമഹ ഗആണയപാഅം
ജത്തോ ബിമുഹാ ജണാ ഗആ ണ ണ പാഅം
ജണ്ണഇരത്താലേഹാ
സളാഹണിണ്ണോ അ ജപ്ഥ രപ്താലേഹാ.”
“നമത ഗജാനനപാദം യസ്മാദ്വിമുഖാ ജനാ ഗതാ ന ന പാതം
യന്നതിരക്താ ലേഖാഃ ശ്ലാഘനീയാശ്ച യത്ര രക്താ ലേഖാഃ”
ഈ രണ്ടു പാദങ്ങളിൽ മാത്രമേ ഈ കാവ്യത്തിൽ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.
“ശ്രീകണ്ഠരചിതം കാവ്യം തച്ഛൗരിചരിതാഹ്വയം
വ്യാഖ്യാസ്യേഹം സയമകം പ്രൗഢപ്രാകൃതഭാഷയോഃ.”
എന്നു് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.
20.3രാഘവവാരിയർ
യുധിഷ്ഠിരവിജയത്തിനു പദാർത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയർ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കൽ താലൂക്കിൽപ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാർത്ഥചിന്തനത്തിന്റെ പ്രാരംഭത്തിൽ രാഘവൻ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:
“വിഹാരക്ഷിതിഭൃൽക്ഷേത്രേ വസന്തീം വിശ്വരക്ഷിണീം
പദ്മാക്ഷസോദരീമീഡേ ദാക്ഷ്യായാനുക്ഷണം ഗിരാം.
***
ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ
സാദരാ ഭക്തവർഗ്ഗേഷു സാദരാന്മമ രക്ഷികാ.
ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ
സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ.”
ഈ ശ്ലോകങ്ങളിൽനിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാർവ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവർമ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ‘ശ്രീകണ്ഠദാസൻ’ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവിൽനിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അർത്ഥപ്രതിപാദനത്തിൽ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തിൽ ‘മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ’ എന്നും
“സുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം
മധുരകവിതയാലേ രാഘവാന്തേ വസന്തഃ
നിരുപമരുചിഭാജാം ദേവി! നിർമ്മത്സരാണാം
നിലയമിനിയ പള്ളിക്കുന്നു യേഷാം നിവാസം.”
എന്നും ഉപന്യസിച്ചു കാണുന്നതിൽ നിന്നു രാഘവൻ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാൽ അദ്ദേഹത്തിന്റെ വകയായി പദാർത്ഥചിന്തനമല്ലാതെ മറ്റൊരു ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരൻ ശ്രീകൃഷ്ണവിജയത്തിൽ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:
“പാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം വിഹാരാചല നാമധേയം;
ജഗത്സവിത്രീ ഖലു യൽ പവിത്രീകരോതി നീഹാര ഗിരീന്ദ്രപുത്രീ.
വിഭാതി തസ്മിൻ ഗിരിജാകടാക്ഷപാത്രീഭവൻ കശ്ചന സൂരിവര്യഃ
ശ്രീകോലഭൂപാലകഹർഷസിന്ധുരാകാശശീ രാഘവനാമധേയഃ.
സദാ മനീഷാമയതാമ്രപർണ്ണീസമ്പർക്കിണോ വാങ്മയ മൗക്തികാനി
ഭാഗ്യൈകസിന്ധോസ്സമവാപ്യ യസ്യ സുധീജനഃ കർണ്ണമലങ്കരോതി.
അന്തേവസൻ കശ്ചന തസ്യ ചാസീൽ കവിത്വമാർഗ്ഗേ കലിതപ്രചാരഃ
ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരശ്ശങ്കരനാമധേയഃ”
20.4രാമവർമ്മയുവരാജാവു്
രാമവർമ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിർമ്മാതാവാണു്. ഭാരതസങ്ഗ്രഹത്തെപ്പറ്റി മുൻപു സൂചിപ്പിക്കുകയുണ്ടായല്ലോ. അതിൽ ആദ്യത്തെ 24 സർഗ്ഗങ്ങളും 25-ാം സർഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാർ അനുഷ്ഠിക്കുന്നതുവരെ — അതായതു് ആശ്രമവാസത്തോളം — ഉള്ള കഥ ലബ്ധമായ ഭാഗത്തിൽ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി. പി. പതിന്നാലാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടൻ. പ്രതാപരുദ്രീയത്തിന്റെ നിർമ്മാതാവു് അദ്ദേഹമാണെന്നും വിദ്യാനാഥസംജ്ഞ അദ്ദേഹത്തിന്റെ ബിരുദമാണെന്നും ഊഹിക്കാൻ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ബാലഭാരതത്തിനു കേരളത്തിൽ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തിൽ പ്രത്യേകം സ്മർത്തവ്യമാകുന്നു. രാമവർമ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങൾ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയിൽ അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാൻ തരമില്ലെങ്കിലും രണ്ടാംകിടക്കാരിൽ അദ്ദേഹം ഉയർന്നുനിൽക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.
“ശനൈശ്ശനൈരന്തികമീയൂഷീം താം
ശുചിസ്മിതശ്ശന്തനുരാബഭാഷേ
അന്യസ്യ ഭാര്യാ ന യദീന്ദുവക്‍ത്രേ
മൽപ്രേയസീനാം പ്രവരാ ഭവേതി.
ശുഭേഽശുഭേ വാ ഭുവനൈകവീര
യാവദ്ഭവാൻ കർമ്മണി മാം പ്രവൃത്താം
നിരോത്സ്യതേ താവകധാമ്നി താവ
ദ്വസേയമിത്യേനമവോചദേഷാ.
താം രാജഹംസപ്രതിമാനയാനാം
തഥേതി രാജന്യവരോ ഗദിത്വാ
രോമാഞ്ചരാജീപരിരാജിതാങ്ഗ
സ്തയാ സഹാഗാന്നിജരാജധാനീം.”
വേദവ്യാസന്റെ പേരിൽ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതിൽ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:
“സദാഖിലാഭിസ്സഹിതഃ കലാഭിർ
ദ്വൈപായനേന്ദുഃ കൃതിരശ്മിജാലൈഃ
ഹരൻ ജഗന്മോഹമഹാന്ധകാര
മാനന്ദമസ്പൃഷ്ടതമം ദിശേന്നഃ.”
20.5ചന്ദ്രികാകലാപീഡം നാടകം
രാമവർമ്മതമ്പുരാൻ അഞ്ചങ്കത്തിൽ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയിൽ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്ക്തികളിൽ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:
“സൂത്ര:- ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവർത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാനർഘരത്നനിര്യത്നനിര്യൽകരനികര കേസരിതചരണസരോരുഹസ്യ,ചതുർദ്ദശഭുവനഭവനസ്തംഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധർവവേദമർ മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്രമരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സംയുതഹസ്തൈശ്ചതുരശ്രമുഖ്യൈർനൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈർമാർഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുർവിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാർത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കുര ലീലസ്യ, മാന്ധാതൃപ്രമുഖരാജർഷിതപഃപ്രകാണ്ഡവിവർത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ…രാര്യമിശ്രൈഃ.”
“ആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദർശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരർണ്ണവസ്യ, ഷഡ്രസോപേതചതുർവിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജർഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവർമ്മണഃ കനീയസോ, മൂർത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവർമ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവർമ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ.”
ഭാരതസംങ്ഗ്രഹത്തിൽ കവി ഒരു രവിവർമ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കർത്താവുമായ കേരളവർമ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കർത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ‘ജഗന്നിവാസം ഹൃദയേ ദധാനം’ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവൽഭക്തിയെ പ്രദർശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയിൽ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.
ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂർ ക്ഷേത്രത്തിലെ ചൈത്രോത്സവത്തിൽ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയിൽ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദർപ്പശേഖരൻ എന്ന കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തിൽ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാൻ. പല ശ്ലോകങ്ങളും ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു.
“കുസുമോൽകരപരിപൂർണ്ണഃ കുരവകതരുരേഷ ഭാതി ഹർഷകരഃ,
രോമാഞ്ചസഞ്ചിത ഇവ സ്തനയുഗസമ്മർദ്ദനാൽ സരോജാക്ഷ്യാഃ”
“ദേവീ ഹർഷപരീതാ മാമേഷാ യാതി കാന്തയാ സാകം
വീരശ്രീരിവ മൂർത്താ കലിങ്ഗരാജ്യാദുദാര കീർത്തിയുതാ.”
ഇത്യാദി പദ്യങ്ങൾ നോക്കുക. മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.
“ശ്രീവീതോ ഹരിവദ്ഗുഹാഹിതരസശ്ശൂലീവ പത്രോത്സുകോ
വാമാസ്യാംബുജവന്നളൈകശയനോ ഭീമാത്മജാചിത്തവൽ
ദൂരാപാസ്തശിവോദരോ യജനവദ്ദക്ഷസ്യ, കാശീപതേ!
ത്വത്സേനാവിജിതഃ കലിങ്ഗനൃപതിർന്നവ്യാം ദശാമാശ്രിതഃ”
താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:
“ദേവി, പ്രസന്നഹൃദയാ സതതം മയി സ്യാഃ
സ്വാചാരമഗ്നമനസസ്സകലാഃ പ്രജാഃ സ്യുഃ:
ബ്രഹ്മാവലോകരസികാ മുനയോ ഭവന്തു;
രാജ്യേ വസേൽ സ്ഥിരതരാനുപമാ ച ലക്ഷ്മീഃ”
20.6ശങ്കരകവി, ജീവിതചരിത്രം:
അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാൻ മുമ്പു നിർദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.
“കോലാനേലാവനസുരഭിലാൻ യാഹി, യത്ര പ്രഥന്തേ
വേലാതീതപ്രഥിതയശസശ്ശങ്കരാദ്യാഃ കവീന്ദ്രാഃ”
എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തിൽ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാർവഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരൻകണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പിൽ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരൻ. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളർപട്ടണം കോട്ടയിൽ കേരളവർമ്മ തമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചുകൊണ്ടും താമസിച്ചതിനുമേൽ തീർത്ഥസ്നാനത്തിനായി പരദേശങ്ങളിൽ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകൾ പറയുന്നു. ശ്രീകൃഷ്ണവിജയത്തിൽ ‘അന്തേവസൻ കശ്ചന’ എന്ന പദ്യത്തിനുമേൽ താഴെചേർക്കുന്ന പദ്യങ്ങൾ കാണുന്നു:
“അർദ്ധം ശരീരസ്യ ച ശീതഭാനോഃ
കളത്രയന്തീ ച വതംസയന്തീ
കാചിൽ കൃപാ കണ്വപുരൈകഭൂഷാ
കാമപ്രസൂര്യൽകുലദൈവമാസ്തേ.
നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ
സ്തോത്രാംബുഭിഃ സന്നതിദോഹളൈശ്ച
അകാരി യസ്യാങ്കുരിതോ മഹീയാൻ
നവത്വമാശ്രിത്യ കവിത്വശാഖീ.”
ഈ പദ്യങ്ങളിൽ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവൻ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാൽ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താൻ നിബന്ധിച്ചതു കേരളവർമ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടർന്നുപറയുന്നു:
“കോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനവർത്തീ നൃപചക്രവർത്തീ
നിഷ്ണാതധീഃ കൃഷ്ണകഥാനുബന്ധം കാവ്യം കുരു ശ്രാവ്യമിതി ന്യഗാദീൽ.
കൃശാപി കോലേശവചസ്സമീരസംപ്രേരണാദ്ദേശിക ദൃഷ്ടിനാവാ
ഭക്തിദ്വിതീയാഥ തദീയവാണീ പാരം ഗതാ കൃഷ്ണകഥാ പയോധേഃ.
***
വാചാം ചമൽകാരകരീ ന മാധ്വീഝരീപരീപാക ധുരീണതാസ്മിൻ;
തഥാപി മൗകന്ദകഥാസുധാസു പിപാസവഃ കിന്ന ഭവന്തി സന്തഃ?”
ഒടുവിൽ,
“ശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ
മമ കൃഷ്ണചരിതജലധൗ മരകതമണിസേതുചാതുരീമകരോൽ.”
എന്നൊരു മുക്തകവും കാൺമാനുണ്ടു്. ഇവയിൽനിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.
സമകാലികന്മാരായ കവികളിൽ ഉദ്ദണ്ഡൻ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണാം:
“ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ
കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം
അഹമഹമികയാ വന്നർത്ഥശബ്ദപ്രവാഹം
ഭവതു വദനബിംബം ശാങ്കരം പ്രീതയേ മേ.”
“ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേ
ണാനന്ദമന്ദഗതിനാ പുരതോ ഗതേന
ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ
പദ്യൈരവദ്യരവിതൈരനുവർണ്ണ്യമാനാ.”
ചുവടേ ചേർക്കുന്ന അവിജ്ഞാതകർത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:
ന വിനാ ശങ്കരകവിനാ മമ ധിഷണാ സൗഖ്യഭൂഷണാ ഭവതി;
വിധുനാ പ്രസാദനിധിനാ കുമുദ്വതീ കിന്നു മുദ്വതീ ഭവതി?
20.7ശ്രീകൃഷ്ണവിജയം
ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സർഗ്ഗത്തിൽ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തിൽത്തന്നെ സിദ്ധിച്ച അന്യദുർല്ലഭമായ പ്രശസ്തിക്കു് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാൾ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങൾ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കർണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാൽ ശങ്കരന്റെ കവനകലയിൽ സഹൃദയന്മാർക്കു് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണു്; കവിക്കു് ഉപജീവ്യൻ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോൾ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തിൽ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാൻ കഴിയുന്നതാണു്. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു് ആ വിഷയത്തിൽ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.
പൂതനയുടെ പതനം
“പ്രചലൽകുചഗണ്ഡശൈലലോലാ
ചലിതോർവീരുഹചണ്ഡബാഹുദണ്ഡാ
ന്യപതദ്ഭുവി സാ യുഗാന്തമൂർച്ഛൽ
പവനോന്മൂലിതപർവ്വതോപമാനാ.”(1)
കാളിയമർദ്ദനം
“പീതാംബരാഞ്ചിതകടീരതടീമനോജ്ഞ
സ്തിഷ്ഠൻ ഭുജങ്ഗപതിമൂർദ്ധനി പങ്കജാക്ഷഃ
സമ്പ്രാപ നീലഗിരിതുങ്ഗശിലാനിഷണ്ണ–
ബാലാതപച്ഛുരിതബാലതമാലലീലാം.”(2)
ശരദ്വർണ്ണനം
“ദിശി ദിശി കളഹംസീ നാദസങ്ഗീതഭങ്ഗീ
ശിഥിലിതമദിരാക്ഷീ മൗനമുദ്രാ വിചേരുഃ
നവനളിനവനാളീ ധൂത നാളീക കേളീ
പരിമിളിതമധൂളീ ബിന്ദവോ മന്ദവാതാഃ.”(3)
രാസക്രീഡ
“നീലം നിസർഗ്ഗതരളം നിതരാം വിശാലം
സ്വച്ഛാന്തരം സുകൃതിഭിസ്സുലഭാവലോകം
പര്യാകുലം പയ ഇവാശു കളിന്ദജായാഃ
കാലുഷ്യമാപ നയനം കമലേക്ഷണാനാം.”(4)
“വിസ്രംസമാനചികുരാ വിഗളദ്ദുകൂലാ
വല്ഗദ്ഘനസ്തനഭരാ വലമാനപാർശ്വാഃ
പ്രാപുസ്സരോജനയനാഃ പ്രണയപ്രണുന്നാഃ
പുണ്യാതിരേകസുഭഗം പുരുഷം പുരാണം.”(5)
“താനപ്രദാനലയതാളവിമിശ്രമഞ്ജൂ
ഗാനപ്രയോഗതരളീകൃതവിശ്വലോകാഃ
പീനസ്തനദ്വയനതാ നനൃതുർമ്മൃഗാക്ഷ്യോ
മീനധ്വജപ്രഹരണക്ഷണഭിന്നധൈര്യാഃ.”(6)
ഹൃദ്യമായ അർത്ഥചമൽകാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വർണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:
“ഉപവനഭവനാന്തേ രിങ്ഖണം വ്യാദധാനാഃ
പരിപതിതപരാഗൈർദ്ധൂ സരാഃ കേസരാണാം
ക്വണിതമധുകരാളീ കിങ്കിണീകാ വിചേരുർ
വിഗളിതമധുലാലാപാഥസോ വാതപോതാഃ.”
അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവർജ്ജിക്കുന്നതു്. താൻ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയിൽ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തിൽ ഭാവുകന്മാർ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ‘മുകുന്ദമുരളീമധുരസ്വരൻ’ എന്നു ചന്ദ്രോത്സവകാരൻ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:
“ആന്ധ്യം മേ വർദ്ധയ ത്വൽപദയുഗവിമുഖേ
ഷ്വംബ, ലോകേഷു; ജിഹ്വാ
കുണ്ഠത്വം ദേഹി ഭൂയസ്സ്വപരനുതിപരീ
വാദയോശ്ശൈലകന്യേ!
ഖഞ്ജത്വം പോഷയേഥാഃ ഖലഗൃഹഗമനേ
ദേവി! ബാധിര്യമുദ്രാം
ത്വന്നാമാന്യപ്രലാപേ വിതര കരുണയാ
ശ്രീവിഹാരാദ്രിനാഥേ.”
പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതിൽ ചില പംക്തികളാണു് അടിയിൽ കാണുന്നതു്.
“ജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുർഗ്രഹേ, നിരവഗ്രഹേ, നിർവിക്രിയേ, നിഷ്ക്രിയേ, നിരുദ്ഭവേ, നിരുപമേ, നിരുപരമേ, പരമേശ്വരി…………പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വർവാപികേ, വിബുധവ്യസന നിർവാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ.”
20.8കൃഷ്ണാഭ്യുദയം
ശങ്കരകവിയുടെ ശിഷ്യമാരിൽ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാൻ കണ്ടിട്ടില്ല. അഞ്ചാംസർഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവർണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ അഭ്യൂദയത്തിലുള്ളവയാണു്.
“മദദ്രവക്ഷാളിതഗണ്ഡദേശാ രദദ്യുതിദ്യോതിതമൗലിചന്ദ്രാഃ
ഉദിത്വരാ രുദ്രമുദാം വിവർത്താഃ പ്രദദ്യുരുദ്വേലതയാ മുദം നഃ.
ഗിരാം മഹത്വാനി പുരാതനീനാം ജയന്തി പുണ്യാനി ഗീരീന്ദ്രജായാഃ
ധയന്തി കാകോളമയന്തി ശോണാചലം ശരാസീകൃത സാനുമന്തി
കുമുദ്വതീപുണ്യവിപാകലേഖാസമുല്ലസൽകൈശിക മായതാക്ഷം
നമസ്കരോമ്യഞ്ചിതമങ്ഗജാങ്ഗപ്രമർദ്ദനാനന്ദനമേകമോജഃ
കളിന്ദജാകൂലചരായ ഗോപീകദംബവക്ഷോരുഹപുണ്യഭൂമ്നേ
വൃന്ദാവനാംഗീകൃതഗോപധേനുവൃന്ദാവനായാസ്തു നമോ മഹിമ്നേ.
അശേഷമജ്ഞാനതമഃകദംബം ഗ്രസൻ കൃപാലോകമയൂഖ ജാലൈഃ
മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശിക വാസരേന്ദ്രഃ
കോലേശ്വരാജ്ഞാമവലംബ്യ യേന കാവ്യം കൃതം കൃഷ്ണജയാഭിധാനം
തദീയസാരസ്വതമാർഗ്ഗഗാമീ ചരാമ്യഹം പങ്ഗുരിവ പ്രയാസാൽ.
സ്വയം വിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനന പദ്മലഗ്നം
മമാർജ്ജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശംകരോതു.
നിസർഗ്ഗദുർബോധകവിത്വമാർഗ്ഗേ ചരൻ ന ദൂയേ ധൃതഭക്തിദണ്ഡഃ
ഗുരൂപദേശോജ്ജ്വലദീപശാലീസരസ്വതീദത്തകരാവലംബഃ
മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാപി
ദാമോദരോദാരകഥാമധൂളീരസാദൃതാ ഗൃഹ്യത ഏവ സദ്ഭിഃ.”
ശോണാചലക്ഷേത്രം വടക്കേ മലയാളത്തിൽ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസൻ, കാളിദാസൻ, ഭട്ടബാണൻ, ഭാരവി എന്നീ കവികുലകൂടസ്ഥന്മാരെക്കൂടി ശങ്കരവാരിയർക്കു മുൻപായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേർക്കുന്നതു്:
“പരാശരാദ്യം സമലബ്ധപുത്രം ശരീരജാജ്ഞാപരതന്ത്ര ചിത്താൽ
തരീഗതാ സത്യവതീ; സ നിത്യം കരോതു മേ സൽ കവിതാവിലാസം.”
“സത്യം സരസ്വത്യവതാരിതേയം വാണേന വാണീതി ബഭാജ സംജ്ഞാം;
ഭഗീരഥേനൈവ സുരസ്രവന്തീ ഭാഗീരഥീതി പ്രഥിമാനമാപ.”
20.9പൂർണ്ണസരസ്വതി, ഇല്ലം
കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിർദ്ദേശിക്കുന്ന ശ്രീ പരശുരാമൻ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോൾ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തിൽ പൊന്നാനിത്താലൂക്കിൽ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേൾവിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താൽ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരിൽ പ്രഥമഗണനീയനായ പൂർണ്ണസരസ്വതി. പൂർണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.
പൂർണ്ണസരസ്വതിയുടെ കാലമേതെന്നു സാമാന്യമായി തീർച്ചപ്പെടുത്തുവാൻ ചില മാർഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയിൽ ശാരദാതനയന്റെ ഭാവപ്രകാശനത്തിൽനിന്നു ചില പങ്ക്തികൾ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയിൽ ആനന്ദബോധന്റെ ന്യായദീപാവലിയും ചിൽസുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചിൽസുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരൻ പൂർണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമർശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂർണ്ണസരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയിൽ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാൻ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ‘കാന്താവിരഹഗുരുണാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോൾ “കാന്താവിരഹേണ ഗുരുണാ, ദുർഭരേണേതി കേചിൽ” എന്നു പൂർണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാൻ ഇടയില്ല. എന്തെന്നാൽ അദ്ദേഹം 1420-ൽ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയിൽ നിന്നു് ഒരു പങ്ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.
20.10ഗുരു
പൂർണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂർണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തിൽ “ഭഗവതോ വൃഷപുരവിഭോർഭവാനീപതേർഭുവനമഹീയസാ…വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂർണ്ണജ്യോതിർമ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂർണ്ണചന്ദ്രേണ. പൂർണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാർഥം കമലിനീരാജഹംസം നാമനാടകം” എന്നു പ്രസ്താവനയുണ്ടു്. പൂർണ്ണജ്യോതിസ്സു സാക്ഷാൽ തൃപ്പൂണിത്തുറയപ്പൻ തന്നെയാണെന്നു ചിലർ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതിൽ നിന്നു തെളിയുന്നു. പൂർണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂർണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമർശിക്കുന്നു.
“യദ്ഗീതാർഥശ്രവണരസതോ ധ്വസ്തമോഹാന്ധകാരഃ
കൃഷ്ണാനന്ദീ ത്രിജഗതി നരോ ജിഷ്ണുഭൂയം ജിഹീതേ
സ്വസ്മിന്നേവ പ്രകടിതമഹാവിശ്വരൂപം തദേകം
പൂർണ്ണജ്യോതിഃ സ്ഫുരതു ഹൃദി മേ പുണ്ഡരീകായതാക്ഷഃ.”
‘പൂർണ്ണജ്യോതിഃ പദയുഗജുഷഃ പൂർണ്ണസാരസ്വതസ്യ’ എന്നു ഹംസസന്ദേശത്തിലും, ‘പൂർണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃ’ എന്നും ‘പൂർണ്ണസരസ്വത്യാഖ്യഃ പൂർണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃ’ എന്നും വിദ്യുല്ലതയിലും, ‘പ്രണമ്യ സച്ചിദാനന്ദം പൂർണ്ണജ്യോതിർന്നിരഞ്ജനം, അനർഘരാഘവം നാമ നാടകം വ്യാകരോമ്യഹം’ എന്നു് അനർഘരാഘവടീകയിലും, ‘പൂർണ്ണജ്യോതിഃപ്രസാദേന ചക്രേ പൂർണ്ണസരസ്വതീ’ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകൾ കൂടി നോക്കുക.
20.10.1കൃതികൾ
കവി, പണ്ഡിതൻ, സഹൃദയൻ, വിമർശകൻ, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളിൽ പൂർണ്ണസരസ്വതി കേരളീയർക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവൽപാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനർഘരാഘവം എന്നീ നാടകങ്ങൾക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചർമ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു. ആ വാങ്മയങ്ങൾ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തിൽ ‘രന്തിദേവസ്യ കീർത്തിം’ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോൾ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചർമ്മണ്വതീചരിതം.
20.10.2വിദ്യുല്ലത
വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തിൽ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായൻ ആർ. വി. കൃഷ്ണമാചാര്യർ പ്രസ്താവിക്കുന്നതു് ‘മാഘേ മേഘേ ഗതം വയഃ’ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാൻ യോഗ്യതയില്ലെന്നും, അതിൽ പദാർത്ഥവും വാക്യാർത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങൾ സയുക്തി പ്രമാണം പ്രദർശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാരണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാർഥം, സമീചീനതരമായ പാഠം ഇവ നിർദ്ദേശിച്ചിരിക്കുന്നു എന്നും, സർവോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമർശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തൽകർത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തിൽ അതിശയോക്തിയുടെ സ്പർശമേയില്ല. വിദ്യുല്ലതയിൽനിന്നു നാലഞ്ചു ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു;
“വിസ്താരഭാജി ഘനപത്രലതാസനാഥേ
മുക്താവലീവിമലനിർഝരധാമ്നി തുങ്ഗേ
ഗോവർദ്ധനേ കുചതടേഽപി ച ഗോപികാനാ
മാപദ്ധനം സുമനസാം രമമാണമീഡേ.”
“നിധൗ രസാനാം നിലയേ ഗുണാനാമലങ്കൃതീനാ മുദധാവദോഷേ
കാവ്യേ കവീന്ദ്രസ്യ നവാർഥതീർഥേ യാ വ്യാചികീർഷാ മമ താം നതോഽസ്മി.”
“ആസീൽ പുരാ നരപതിഃ കില രന്തിദേവഃ
കീർത്തിപ്രസൂനസുരഭീകൃതദിങ്മുഖശ്രീഃ
യോ വർണ്ണസങ്കരവതീമപി രത്നപുഞ്ജൈഃ
ക്ഷോണീമപാലയദസങ്കരവർണ്ണഹൃദ്യാം.”(ചർമ്മണ്വതീചരിതം)
“സുകവിവചസി പാഠാനന്യഥാകൃത്യ മോഹാ
ദ്രസഗതിമവധൂയ പ്രൗഢമർഥം വിഹായ
വിബുധവരസമാജേ വ്യാക്രിയാകാമുകാനാം
ഗുരുകുലവിമുഖാനാം ധൃഷ്ടതായൈ നമോഽസ്തു.”
“ആവിഃസ്നേഹമുപാസിതാ സഹബുധൈ
രന്തേ വസന്ത്യാ ഗിരാ
ചാന്ദ്രീ ചന്ദ്രികയേവ മൂർത്തിരമലാ
താരാഗണൈശ്ശാരദീ
മൂലേ ധാമ്നി നിഷേദുഷീ വടതരോർ
മുഗ്ദ്ധേന്ദുനാ മുദ്രിതാ
മുദ്രാ വേദഗിരാം പരാ വിജയതേ
വിജ്ഞാനമുദ്രാവതീ.”
20.10.3ചില ഇതരകൃതികൾ
ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സർവങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.
“മഹൽ പ്രകരണം യേന സ്വോൽപാദ്യചരിതം കൃതം;
ചിരന്തനായ കവയേ നമോസ്മൈ ഭവഭൂതയേ.”
എന്നു പ്രാരംഭപദ്യത്തിൽ കവി മൂലകാരനെ വന്ദിക്കുന്നു.
“അസ്തി ശ്രിയോന്തഃപുരമഗ്രഹാരം
പൃഥ്വ്യങ്ഗനായാഃ പ്രഥിതോഽഗ്രഹാരഃ
പദം മഹൽ പത്മപുരീതി നാമ്നാ
ധർമ്മസ്ഥിരാണാം ധരണീസുരാണാം.
തത്രാന്വവായശ്രുതവിത്തവിത്തൗ
മാന്യദ്വിജൗ മാധവകേശവാഖ്യൗ
ബഭൂവതുർബദ്ധജഗൽപ്രമോദൗ
ഭുവി സ്ഫുരന്താവിവ പുഷ്പവന്തൗ.”
എന്നിത്യാദി പ്രസാദാദി ഗുണങ്ങൾക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങൾ ആ കൃതിയിൽ ഉണ്ടു്.
“പ്രകടിതമിതി പദ്യൈരഞ്ജസാ ബാലിശാനാം
സുകുടിലമിതിവൃത്തം മാലതീമാധവസ്യ
ദിശതു സഹൃദയേഭ്യോ ദീർഘമാനന്ദമുദ്രാം
കൃതിരിയമൃജുലഘ്വീ പൂർണ്ണസാരസ്വതസ്യ.”
എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനർഘരാഘവം ഇവയുടെ വ്യാഖ്യകൾ ലഘുടിപ്പണികളാണു്.
അനർഘരാഘവത്തിനു ‘പഞ്ചിക’ എന്ന ശീർഷകത്തിൽ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.
“അനർഘരാഘവാഖ്യസ്യ നാടകസ്യ യഥാമതി
കരോതി പഞ്ചികാം വിഷ്ണുർമ്മുക്തിനാഥസ്യ നന്ദനഃ”
എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.
20.11കമലിനീരാജഹംസം
ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയിൽ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.
“ജടാവാടീകോടീചടുലതടിനീവീചിപടലീ
വിലോലദ്വ്യാളേന്ദുക്ഷരദമൃതധാരാകണയുതഃ
ദധാനോ മുക്താളീമിവ ഗളഗരോഷ്മപ്രശമനീം
പുനാതു ശ്രീമാൻ വോ വൃഷപുരവിഹാരീ പുരഹരഃ.”
“രസയതു സുമനോഗണഃ പ്രകാമം
പിശുനശുനാം വദനൈരദൂഷിതാനി
കവിഭിരുപഹൃതാനി ദീപ്തജിഹ്വൈ
രതിസരസാനി ഹവീംഷി വാങ്മയാനി.”
“മദ്ധ്യേഹേമസഭം മനസ്സു മഹതാം മൗലൗ സ്വഭാസാം ഗിരാം
മാന്യേ കേരളഭൂലലാമ്നി വൃഷഭഗ്രാമേ ച നൃത്യന്മുദാ,
ആലിങ്ഗൻ വദനശ്രിയാ കമലിനീമാമോദിനീമദ്രിജാം
നവ്യോ ഭാതു മമ വ്യഥാഃ ശിഥിലയൻ ഭാവായ ഹംസോ മഹാൻ.”
തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തിൽ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയിൽനിന്നു വെളിവാകുന്നു. ആ ഘട്ടത്തിൽ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയിൽപ്പെട്ടവയാണു് അടിയിൽ കാണുന്ന പദ്യങ്ങൾ:
“സൂത്ര
ബഹുവിഷയവിചരണചണശ്ചരണസ്സമ്പ്രതി ചിരായ മേ ഫലവാൻ
യസ്മാദഹമുപയാതഃ കേരളമണ്ഡലമഖണ്ഡസൗഭാഗ്യം.
തഥാഹി
ചതുഷ്ഷഷ്ട്യാ ശിഷ്ടദ്വിജപരിചിതൈർഗ്രാമനിവഹൈ
രലങ്കാരം സാരം വഹതി മഹിതാ കേരളമഹീ
ഉമാനാഥേ യസ്യാം വൃഷപുരവിഹാരൈകരസികേ
വിലാസാൻ കൈലാസോ വിബുധമഹനീയഃ ശ്ലഥയതി.
അപിച
വിശ്വേശ്വരസ്യ ഭുവി കാശിപുരീവയസ്യാ
വിഖ്യായതേ വൃഷപുരീതി പുരീ പരാർദ്ധ്യാ
അദ്വൈതബോധപണബന്ധനമന്തരാപി
യസ്യാം വിമുക്തിഗണികാ ഭജതേ മുമുക്ഷൂ ൻ.”
വടക്കുന്നാഥനെപ്പറ്റി
“അനാദിരൂപോ ഭഗവാനനാദിഃ
ശിവസ്ത്രിധാമാ മിളിതൗ ച തൗ സൻ
വ്യനക്തി രൂപം നിജമപ്രമേയം
സിതഞ്ച നീലഞ്ച സിതാസിതഞ്ച.”
എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാർ ശ്ലാഘിക്കുമെങ്കിൽ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.
“വാണീ മമാസ്തു വരണീയഗുണൗഘവന്ധ്യാ
ശ്ലാഘ്യാ തഥാപി വിദുഷാം ശിവമാശ്രയന്തീ;
ദാസീ നൃപസ്യ യദി ദാരപദേ നിവിഷ്ടാ
ദേവീതി സാപി നനു മാനപദം ജനാനാം.”
നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാൻ ഇടവന്നിട്ടില്ല.
20.12ഹംസസന്ദേശം
ഹംസ സന്ദേശത്തിൽ 102 പദ്യങ്ങളുണ്ടു്. പൂർവോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനിൽ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാൻ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതൻ പോകേണ്ട മാർഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളിൽകൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപർണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തിൽ സ്മരിക്കുന്നു. കേരളത്തിന്റെ വർണ്ണനം താഴെക്കാണുന്നതാണു്.
“ധർമ്മസ്സാക്ഷാൽ കൃതയുഗസഖോ യേഷു സാനന്ദമാസ്തേ
മാലിന്യാഢ്യം കലിവിലസിതം മന്യമാനസ്തൃണായ
കേളീസ്ഥാനം കമലദുഹിതുഃ കേരളാംസ്താനുപേയാഃ
ശീതോത്സംഗാന്മരിചലതികാലിംഗിതാം ഗൈർല്ലവംഗൈഃ,
“വേലാമേലാവനസുരഭിലാം വീക്ഷമാണഃ പയോധേ
സ്താലീകാലീകൃതപരിസരാം താഡ്യമാനാം തരങ്ഗൈഃ
ദേശാനാശാവിതതയശസോദേവലോകോപമേയാൻ
കേശാകേശിക്ഷതകലിമലാൻ കേരളാംസ്താൻ ക്രമേഥാഃ.”
നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂർണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:
“തേഷാം ഭൂഷാമണിമനുപമം സേവിതം യോഗിമുഖ്യൈഃ
പ്രാപ്യാനന്തം പുരമഹിശയം ജ്യോതിരാനമ്യ ഭക്ത്യാ
അന്വിഷ്യേസ്തം ജനമകരുണം മന്മനശ്ചോരമാരാ
ദ്ദേശേ തസ്മിൻ സ ഖലു രമതേ ദേവകീപുണ്യരാശിഃ.
തത്രത്യാനാം തരുണവയസാം സുന്ദരീണാം വിലാസൈർ
മാ ഭൂൽ ക്ഷോഭസ്തവ മതിമതോ ബന്ധുകാര്യോദ്യതസ്യ;
കേശസ്സാന്ദ്രൈരസിതകുടിലൈഃ കേകിപിഞ്ഛോ പമേയൈഃ
കേഷാം ന സ്യുർധൃതിവിഹൃതയേ കേരളീനാം മുഖാനി?”
കേരളത്തിൽ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിർദ്ദേശിക്കുന്ന ക്ഷേത്രങ്ങൾ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.
20.13സാമൂതിരിരാജവംശവും സാഹിത്യവും
20.13.1പട്ടത്താനം
ക്രി. പി. പതിമൂന്നാം ശതകം തുടങ്ങിയ സാമൂതിരക്കോവിലകത്തിനു സിദ്ധിച്ച ഉത്തരോത്തരമായ ശ്രേയസ്സിനെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈബൻ ബറ്റ്യൂട്ടാ (1342–47), മാഹ്യുവാൻ (1403), അബ്ദുർറസാക്ക് (1442) തുടങ്ങിയ ദേശസഞ്ചാരികൾ അവരുടെ സന്ദർശനകാലങ്ങളിൽ കോഴിക്കോട്ടു നഗരത്തിനുണ്ടായിരുന്ന പ്രൌഢിയേയും പ്രശസ്തിയേയും പറ്റി പുളകപ്രദമായ രീതിയിൽ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. രാഘവാനന്ദന്റെ സമകാലികനാണെന്നു ഞാൻ മുമ്പു നിർദ്ദേശിച്ചിട്ടുള്ള തളിപ്പറമ്പിലെ ഒരു സിദ്ധനായ കോക്കുന്നത്തു ശിവാങ്ങളുടെ കാലം മുതല്ക്കു സാമൂതിരിപ്പാടന്മാർ പല സൽകർമ്മങ്ങളും ചെയ്തുവന്നതിൽ സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ സർവപ്രധാനമായി പരിഗണിക്കേണ്ടതു തളിയിൽ ക്ഷേത്രത്തിൽ അവർ ഏർപ്പെടുത്തിയ പട്ടത്താനമാകുന്നു. ആ പട്ടത്താനത്തിന്റെ ആഗമത്തെപ്പറ്റി ഒരു പുരാവൃത്തം കേട്ടിട്ടുണ്ടു്. ഒരിക്കൽ സാമൂതിരിക്കോവിലകത്തു പുരുഷന്മാരില്ലാതെ രണ്ടു യുവതികളായ സ്ത്രീകൾ മാത്രം അവശേഷിക്കുകയും അവരിൽ ഇളയതമ്പുരാട്ടി കിരീടാവകാശിയായ ഒരു പുത്രനെ ആദ്യമായി പ്രസവിക്കുകയാൽ ഇച്ഛാഭംഗം നേരിട്ട മൂത്ത തമ്പുരാട്ടി ആ ശിശുവിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. അടുത്ത പുരുഷപ്രജ മൂത്ത രാജ്ഞിയുടേതുതന്നെയായിരുന്നതിനാൽ ആ ശിശുവിനു പ്രായപൂർത്തി വന്നപ്പോൾ രാജ്യാഭിഷേകം സിദ്ധിച്ചു. മാതാവു രാജ്യകാര്യങ്ങളിൽ ഇടപെടുന്നതു രാജാവു തടുത്തപ്പോൾ താൻ ചെയ്ത ശിശുമാരണത്തിന്റെ ഫലമായാണു് അദ്ദേഹം സിംഹാസനാരുഢനായതു് എന്നു പുത്രനോടു് ആ രാജ്ഞി പറയുകയും അപ്പോൾ മാത്രം പുത്രൻ ആ വസ്തുത ഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം ഉടനടി തിരുനാവായയോഗത്തോടു തന്റെ മാതാവു ചെയ്ത പാപത്തിനു പരിഹാരമെന്തെന്നു ചോദിക്കുകയും ആ യോഗത്തിന്റെ ഉപദേശം അനുസരിച്ചു സാമൂതിരിപ്പാടന്മാരുടെ പരദേവതാവാസമായ കോഴിക്കോടു തളിയിൽ ക്ഷേത്രത്തിൽ പട്ടത്താനം ഏർപ്പെടുത്തുകയും ചെയ്തുവത്രെ. ‘പട്ടത്താനം’ ഭട്ടദാനം എന്ന സംസ്കൃതശബ്ദത്തിന്റെ തത്ഭവമാണു്. പന്ത്രണ്ടു കൊല്ലം തുടർച്ചയായി പ്രാഭാകരമീമാംസ, ഭാട്ടമീമാംസ, വേദാന്തം, വ്യാകരണം എന്നീ ശാസ്ത്രങ്ങളിൽ ഏതെങ്കിലും ഒന്നഭ്യസിച്ചു പരീക്ഷയിൽ ഉത്തീർണ്ണന്മാരായ ബ്രാഹ്മണർക്കാണു് പണ്ടു ‘ഭട്ടൻ’ (ഭട്ടതിരി) എന്ന സ്ഥാനം നല്കിവന്നതു്. കാലാന്തരത്തിൽ ആ കുടുംബങ്ങളിൽ ജനിച്ച അവരുടെ സന്താനങ്ങളേയും ഭട്ടതിരിമാർ എന്നു ബഹുമാനസൂചകമായി വിളിച്ചുതുടങ്ങി. തളിയിൽക്ഷേത്രത്തിലെ താനം തുലാമാസത്തിൽ രേവതിനാളിൽ ആരംഭിക്കുകയും തിരുവാതിരനാളിൽ കാലംകൂടുകയും ചെയ്യും. തന്നിമിത്തം അതിനു പ്രാരംഭദിനത്തെ പുരസ്കരിച്ചു രേവതിപട്ടത്താനം എന്ന പേർ പ്രസിദ്ധമായി. പൂർവകാലങ്ങളിൽ കൊല്ലംതോറും വിദ്വത്സദസ്സു കൂടി വാക്യാർഥപ്രവചനത്തിൽ പരീക്ഷ നടത്തി വിജയികളായവർക്കു പാരിതോഷികമായി പണക്കിഴികൾ സമ്മാനിച്ചു വന്നിരുന്നു. ഓരോ കിഴിയിലും 51 പുത്തൻപണം (പതിന്നാലുറുപ്പിക ഒൻപതണ) ഉണ്ടായിരിക്കും. പ്രാഭാകരമീമാംസയ്ക്കും ഭാട്ടമീമാംസയ്ക്കും 12 വീതവും വ്യാകരണത്തിനു് 9-ഉം വേദാന്തത്തിനു് 13-ഉം അങ്ങനെ 46 ആണു് കിഴികളുടെ സംഖ്യ. കൊല്ലം 854-ൽ 43 കിഴികൾ സമ്മാനിച്ചതിനു രേഖയുണ്ടു്. തളിയിലമ്പലത്തിന്റെ തെക്കേ വാതിൽമാടത്തിന്റെ തെക്കേ അറ്റത്തു പ്രാഭാകരമീമാംസയിലും, വടക്കേ വാതിൽമാടത്തിന്റെ തെക്കേ അറ്റത്തു വ്യാകരണത്തിലും പരീക്ഷകൾ നടന്നിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടുകൂടി നാമാവശേഷമായിപ്പോയ ഈ ഏർപ്പാടു കൊല്ലം 1031-ൽ തീപ്പെട്ട കുട്ടുണ്ണിത്തമ്പുരാന്റെ വാഴ്ചക്കാലത്തു പുനരുദ്ധൃതമായി. അദ്ദേഹം വിദുഷിയായ മനോരമത്തമ്പുരാട്ടിയുടെ പുത്രനായിരുന്നു. അന്നുതൊട്ടു് 1109-ാമാണ്ടുവരെ പട്ടത്താനം ഒരടിയന്തിരമെന്ന നിലയിൽ അനുഷ്ഠിച്ചുവന്നിരുന്നു. എങ്കിലും പന്ത്രണ്ടു കൊല്ലത്തിലൊരിക്കൽ മാത്രമേ വിദ്വൽപരീക്ഷ നടത്തിയിരുന്നുള്ളു. പണ്ടു പ്രസ്തുത പണ്ഡിതസദസ്സിൽ പരമ്പരയാ ആധ്യക്ഷ്യം വഹിച്ചുവന്നതു പയ്യൂർ പട്ടേരിമാരായിരുന്നു. കൊല്ലം പതിനൊന്നാം ശതകത്തിലെ പരിഷ്കാരത്തിൽ ആ മാന്യസ്ഥാനം നാറേരി (കൂടല്ലൂർ) മനയ്ക്കു സിദ്ധിച്ചു. 1109-നു മേൽ പട്ടത്താനം നടക്കുന്നില്ലെന്നാണു് അറിയുന്നതു്.
20.14മാനവിക്രമമഹാരാജാവു്
കൊല്ലം ഏഴാംശതകത്തിന്റെ മധ്യത്തിൽ മാനവിക്രമനെന്ന പേരിൽ ഒരു മഹാരാജാവു് നെടുവിരിപ്പു സ്വരൂപം (കോഴിക്കോടു) ഭരിച്ചിരുന്നു. ഒരു മഹാവീരനായിരുന്ന അദ്ദേഹത്തെ ശക്തൻ എന്ന ബിരുദം കൂടിച്ചേർത്തു പശ്ചാൽകാലികന്മാർ സ്മരിച്ചുവരുന്നു. പുണ്യശ്ലോകനായ അദ്ദേഹം ഒരു വിദ്വന്മൂർദ്ധന്യനും പണ്ഡിതന്മാരേയും കവികളേയും ആദരിക്കുന്നതിൽ വിശിഷ്യ ജാഗരൂകനുമായിരുന്നു.
അദ്ദേഹത്തിന്റെ വാഴ്ചകാലം കൊല്ലം 642 മുതൽ 650 വരെയാണെന്നു ശ്രീമാൻ കെ. വി. കൃഷ്ണയ്യർ അദ്ദേഹത്തിന്റെ സാമൂതിരിരാജവംശചരിത്രത്തിൽ പ്രസ്താവിക്കുന്നുണ്ടെങ്കിലും അത്രഹ്രസ്വമായിരുന്നുവോ ആ കാലഘട്ടം എന്നു ഞാൻ സംശയിക്കുന്നു. കാക്കശ്ശേരി ഭട്ടതിരി വസുമതീമാനവിക്രമം നാടകത്തിൽ “സാരസ്വതനിധിനാ സാക്ഷാദദ്രിസമുദ്രനായകേനൈവാനേന ബാല്യാദേവാരഭ്യ വൈപശ്ചിതീം വൃത്തിമധികൃത്യപരാം കാഷ്ഠാമാരോപിതഃ” എന്നു് ഉപന്യസിച്ചിട്ടുള്ള സ്ഥിതിക്കു് എട്ടു വർഷത്തേക്കു മാത്രമായിരുന്നിരിക്കുകയില്ല അദ്ദേഹത്തിന്റെ രാജ്യഭാരമെന്നും, അഥവാ അതു ശരിയാണെങ്കിൽ അദ്ദേഹം യുവരാജാവായിരുന്നപ്പോൾത്തന്നെ കാക്കശ്ശേരിയുടെ പുരസ്കർത്താവായിത്തീർന്നു എന്നും വരാവുന്നതാണു്. അതെങ്ങനെയായാലും ശക്തൻ സാമൂതിരിപ്പാട്ടിലേ പരിപോഷണം കേരളത്തിൽ ശാസ്ത്രത്തിനും സാഹിത്യത്തിനും അത്യന്തം പ്രേരകവും ഉത്തേജകവുമായി പരിണമിച്ചു എന്നുള്ളതിൽ പക്ഷാന്തരത്തിനു് അവകാശമില്ല.
20.15വിക്രമീയം
ഉദാരചരിതനായ ആ മഹാരാജാവു വിവിധഗ്രന്ഥങ്ങളുടെ കർത്താവും കാരയിതാവുമായിരുന്നിരിക്കണം. ഭട്ടമുരാരിയുടെ പ്രൗഢഗംഭീരമായ അനർഘരാഘവനാടകത്തിനു വിക്രമീയം എന്നൊരു വ്യാഖ്യയുണ്ടു്. അതു് അദ്ദേഹത്തിന്റെ കൃതിയാണു്. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ കാണുന്നുണ്ടു്.
“കക്കുടക്രോഡഗാ ലക്ഷ്മീ രക്ഷ്യതേ ഹ്യക്ഷയാ യയാ
വലയാരണ്യവാസിന്യൈ തസ്യൈ ദേവ്യൈ നമോ നമഃ
പദവാക്യപ്രമാണേഷു പ്രവീണൈർബ്രാഹ്മണോത്തമൈഃ
പ്രത്യബ്ദം സേവ്യമാനം തം സ്ഥലീശ്വരമുപാസ്മഹേ.
ദേദിവീതു മമോപാന്തേ ദേവദാനവപൂജിതം
അന്തരായവിഘാതായ ദന്താവളമുഖം മഹഃ
വസ്തു മേ ഹൃദയേ നിത്യം വർത്തതാം നിസ്തുഷോദയം
പുസ്തകാദിമഹാമുദ്രാം ഹസ്തസീമ്നി വഹൽ സദാ.
കിശോരം ജലദശ്യാമം യശോദാസ്തനപായിനം
ദന്തശൂന്യമുഖാം ഭോജം ചിന്തയേ സർവസമ്പദേ.
കരുണാകരസംജ്ഞാംസ്താൻ പങ്കജാക്ഷാഖ്യയാന്വിതാൻ
രാമാഭിധാംശ്ച വന്ദേഽഹം ഗുരൂനേതാൻ മഹാമതീൻ.”
ഒന്നാമത്തെ പദ്യത്തിൽ വ്യാഖ്യാതാവു കുലദേവതയായ തിരുവളനാട്ടു (തിരുവളയനാട്ടു) ഭഗവതിയെ നമസ്കരിക്കുകയും രണ്ടാമത്തേതിൽ താൻതന്നെ പോഷിപ്പിച്ച തളിയിൽ ക്ഷേത്രത്തിലെ താനത്തെ സ്മരിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ ശ്ലോകത്തിൽ കരുണാകരൻ, പങ്കജാക്ഷൻ, രാമൻ എന്നു തനിക്കു മൂന്നു ഗുരുക്കന്മാരുള്ളതായി പറയുന്നു. ഇവരിൽ കവിചിന്താമണികാരനായ കരുണാകരപ്പിഷാരടിയെപ്പറ്റി പിന്നീടു പ്രസ്താവിക്കും. കരുണാകരന്റെ അച്ഛനായ കമലേക്ഷണനല്ല ഇവിടെ സ്മൃതനായ പങ്കജാക്ഷൻ. അദ്ദേഹം കരുണാകരന്റെ ഭാഗിനേയനും വാസുഭട്ടതിരിയുടെ ത്രിപുരദഹനമെന്നയമകകാവ്യത്തിനു ഹൃദയഗ്രാഹിണി എന്ന ടീക രചിച്ച പണ്ഡിതനുമാണു്. രാമൻ ആരെന്നു മനസ്സിലാകുന്നില്ല. ഒടുവിൽ
“അനർഘരാഘവവ്യാഖ്യാ വിക്രമേണ വിനിർമ്മിതാ
അനർഘാ വിക്രമീയാഖ്യാ ദിക്ഷു ദിക്ഷു പ്രകാശതാം.”
എന്നൊരു ആശംസാശ്ലോകവും കാൺമാനുണ്ടു്. വ്യാകരണശാസ്ത്രത്തിൽ ആകണ്ഠമഗ്നനായ ഒരു മഹാപണ്ഡിതനല്ലാതെ വ്യാഖ്യാനിക്കുവാൻ സാധ്യമല്ലാത്ത നാടകങ്ങളിൽ പ്രഥമഗണനീയമാണല്ലോ അനർഘരാഘവം. തദനുരോധേനതന്നെ കാക്കശ്ശേരി അദ്ദേഹത്തെ ‘സാരസ്വതനിധി’ എന്ന പദംകൊണ്ടു വിശേഷിപ്പിച്ചിരിക്കുന്നതു് എത്രയും പരമാർത്ഥമാണെന്നു് സിദ്ധിക്കുന്നു.
20.16പതിനെട്ടരക്കവികൾ
മാനവിക്രമ മഹാരാജാവിന്റെ വിദ്വത്സദസ്സിൽ സ്വദേശികളും വിദേശികളുമായ പല പണ്ഡിതന്മാരും അഹമഹമികയാ സമ്മേളിച്ചിരുന്നു. ആ സദസ്സിലെ അംഗങ്ങളായിരുന്നു കേളികേട്ട പതിനെട്ടരക്കവികൾ. കവി എന്ന ശബ്ദത്തിനു് ഇവിടെ പണ്ഡിതൻ എന്നു് അർഥയോജന ചെയ്യുന്നതാണു് സമീചീനം. അവരെക്കൊണ്ടു കോഴിക്കോടു് അനന്തരകാലത്തിൽ കൃഷ്ണദേവരായരുടെ അഷ്ടദിഗ്ഗജങ്ങളെക്കൊണ്ടു വിജയനഗരമെന്നതുപോലെ, ശോഭിച്ചു. പയ്യൂർ പട്ടേരിമാർ അച്ഛനും അപ്ഫന്മാരും മഹനുമുൾപ്പെടെ ഒമ്പതുപേർ. തിരുവേഗപ്പുറ (തിരുപ്പറ) ക്കാരായ നമ്പൂരിമാർ അഞ്ചു പേർ, മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ്സുനമ്പൂരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി ഇങ്ങനെ പതിനെട്ടു പേരും, സംസ്കൃതത്തിലല്ലാതെ ഭാഷയിൽ കവനം ചെയ്യുക നിമിത്തം അരക്കവിയായി മാത്രം ഗണിയ്ക്കപ്പെട്ട പുനം നമ്പൂരിയുമാണു് ആ പതിനെട്ടരക്കവികൾ എന്നു പുരാവൃത്തജ്ഞന്മാർ പറയുന്നു. വാസ്തവത്തിൽ പതിനെട്ടു സംസ്കൃതപണ്ഡിതന്മാർ ആ രാജസദസ്സിനെ അലങ്കരിച്ചിരുന്നുവോ എന്നു നിശ്ചയമില്ല. പതിനെട്ടര എന്ന സംഖ്യ വേറേയും കലാസംബന്ധമായ ചില പരിഗണനകൾക്കു പ്രാചീനന്മാർ ഉപയോഗിച്ചിരുന്നതായി കാണുന്നു. കേരളത്തിൽ പണ്ടു പതിനെട്ടരത്തളികൾ ഉണ്ടായിരുന്നു എന്നും അവയിൽ കൊടുങ്ങല്ലൂർ മാത്രം അരത്തളിയായി കണക്കാക്കപ്പെട്ടിരുന്നു എന്നും ഐതിഹ്യമുണ്ടു്. സംഘക്കളിയോഗങ്ങളുടെ സംഖ്യയും പടുതോളുൾപ്പെടെ പതിനെട്ടരയാണല്ലൊ.
മണിപ്രവാളകവിയായ പുനത്തെപ്പറ്റി മറ്റൊരധ്യായത്തിൽ പ്രസ്താവിക്കും. മാനവിക്രമന്റെ ഇതര സദസ്യന്മാരെപ്പറ്റി അറിവുള്ളതു് ഇവിടെ സംക്ഷേപിക്കാം.
20.17പയ്യൂർ പട്ടേരിമാർ
ശങ്കരാചാര്യരുടെ കാലത്തിനു മുമ്പും പിമ്പും പൂർവമീമാംസയ്ക്കു മലയാളബ്രാഹ്മണരുടെ ഇടയിൽ വളരെ വിപുലമായ പ്രചാരമുണ്ടായിരുന്നു എന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലൊ. കൊച്ചിരാജ്യത്തിൽപ്പെട്ട കുന്നംകുളം താലൂക്കിൽ ഗുരുവായൂരിനു സമീപമായി പോർക്കളം എന്നൊരു സ്ഥലമുണ്ടു്. അവിടെയാണു് സുപ്രസിദ്ധമായ പയ്യൂരില്ലം സ്ഥിതിചെയ്യുന്നതു്. ആ ഇല്ലത്തിനടുത്തായി വേദാരണ്യം (വേളക്കാടു്) എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിലെ ഗോപാലിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീകൃഷ്ണസോദരിയായ കാത്യായനീദേവിയാണു് പയ്യൂർപട്ടേരിമാരുടെ പരദേവത. പ്രസ്തുത കുടുംബം വളരെക്കാലത്തേയ്ക്കു ശാസ്ത്രനിഷ്ണാതന്മാരും സഹൃദയശിരോമണികളും കവിവരേണ്യന്മാരുമായ പുണ്യപുരുഷന്മാരെക്കൊണ്ടു പ്രശോഭിച്ചിരുന്നു. അവരുടെ കീർത്തി അതിന്റെ പരമകാഷ്ഠയെ പ്രാപിച്ചതു ക്രി. പി. പതിനഞ്ചാം ശതകത്തിലാകുന്നു. താഴെ വിവരിക്കുന്ന പയ്യൂർപട്ടേരിമാരെപ്പറ്റി മാത്രമേ നമുക്കു് അറിവു കിട്ടീട്ടുള്ളു.
20.18ഒന്നാമത്തെ ഋഷിയും പരമേശ്വരനും
ഋഷി എന്ന പേരിൽ ഒരു മഹാൻ പയ്യൂരില്ലത്തു ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിനു ഗൗരി എന്ന ധർമ്മപത്നിയിൽ ജനിച്ച പുത്രനാണു് പ്രഥമപരമേശ്വരൻ. ഈ പരമേശ്വരൻ സർവതന്ത്രസ്വതന്ത്രനായ വാചസ്പതി മിശ്രന്റെ മഹനീയമായ ന്യായകണിക എന്ന പൂർവമീമാംസാ ഗ്രന്ഥത്തിനു ജുഷധ്വംകരണി എന്നും സ്വദിതംകരണി എന്നും രണ്ടു വ്യാഖ്യാനങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ന്യായകണിക തന്നെ മണ്ഡനമിശ്രന്റെ വിധിവിവേകത്തിനു വാചസ്പതിമിശ്രൻ രചിച്ച ഒരു ടീകയാണല്ലോ. സ്വദിതംകരണിയ്ക്കു മുൻപാണു് പരമേശ്വരൻ ജുഷധ്വംകരണി നിബന്ധിച്ചതു്.
“ജുഷധ്വംകരണീ വ്യാഖ്യാ രചിതാസ്മാഭിരാദിതഃ
സ്വദിതംകരണീ വ്യാഖ്യാ സമ്പ്രതീയം വിതന്യതേ.”
എന്ന പ്രസ്താവനയിൽ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു. പരമേശ്വരൻ ശങ്കരപൂജ്യപാദന്റെ ശിഷ്യനായിരുന്നു. അദ്ദേഹത്തിനു വേദാന്തവിചക്ഷണനായി ഭവദാസൻ എന്നൊരു പിതൃവ്യൻ ഉണ്ടായിരുന്നതായും അറിയാം. “ഇതി ശ്രീമദൃഷി ഗൗരീ നന്ദന ശ്രീഭവദാസ പിതൃവ്യ ശ്രീമച്ഛങ്കര പൂജ്യപാദ ശിഷ്യ പരമേശ്വരകൃതൗ” എന്നു സ്വദിതംകരണിയിൽ ഒരു കുറിപ്പു കാണുന്നു.
ശങ്കരപൂജ്യപാദൻ ഒരു സ്വാമിയാരായിരിക്കാം.
ഈ ശാസ്ത്രഗ്രന്ഥങ്ങൾക്കു പുറമേ ‘സുമനോരമണി’ എന്ന പേരിൽ മേഘസന്ദേശത്തിനു് ഒരു വ്യാഖ്യാനവും പ്രഥമപരമേശ്വരന്റെ കൃതികളിൽ ഉൾപ്പെടുന്നു. താഴെ കാണുന്ന പദ്യങ്ങൾ നോക്കുക.
“അനുദിനമഭിനവരൂപാ സുമനോരമണീവ ജഗതി ജയതിതരാം
ഹരിചരിതകാവ്യസഹഭൂർവ്യാഖ്യാസൗ മേഘദൂതസ്യ
മന്ത്രബ്രാഹ്മണസൂത്രവിൽ കൃതമതിശ്ശാസ്ത്രേ ച കൗമാരിലേ
കർത്താ ന്യായസമുച്ചയസ്യ കണികാവ്യാഖ്യാപ്രണേതാ കവിഃ
ഉൽപത്തിന്ത്വഘമർഷണപ്രവരജാദു് ഗൗര്യാമൃഷേരാപ്തവാൻ
കർത്താസ്യാഃ പരമേശ്വരോ നതശിരാഃ പൂജ്യേ ഗുരൗ ശങ്കരേ.
ലബ്ധഭവദാസഭാവോ ഭഗവതി ഭക്ത്യാ ച ഭവദാസഃ
വാദീ വേദാന്തരതോ യസ്യ പിതൃവ്യസ്സ ഏവ കർത്താസ്യാഃ”
ഏറ്റവും സരസമായ ഒരു വ്യാഖ്യാനമാണു് സുമനോരമണി. ഈ ഗ്രന്ഥം വിസ്തൃതമായും സംക്ഷിപ്തമായും രണ്ടു പ്രകാരത്തിൽ കാണുന്നു. ഒന്നു മറ്റൊന്നിന്റെ സംഗ്രഹമായിരിക്കാം. കാളിദാസകൃതിയിലെ അശ്രുതപൂർവങ്ങളായ പല ഗുഢാർത്ഥങ്ങളും അതിൽ വ്യാഖ്യാതാവു് ഉൽഘാടനം ചെയ്തിട്ടുണ്ടു്. പൂർണ്ണസരസ്വതിയുടെ വിദ്യുല്ലതാവ്യാഖ്യാനത്തെ അനേകഘട്ടങ്ങളിൽ ഉദ്ധരിച്ചു ഖണ്ഡിക്കുവാനും ഉദ്യമിച്ചിരിക്കുന്നു. ന്യായ സമുച്ചയമെന്നു് ഒരു ശാസ്ത്രഗ്രന്ഥവും ഹരിചരിതം എന്നൊരു കാവ്യവും കൂടി പരമേശ്വരൻ രചിച്ചതായി മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു് അറിയുന്നു. അവ ഇനിയും കണ്ടുകിട്ടീട്ടില്ല. ദ്വിതീയപരമേശ്വരൻ തത്വവിഭാവനയിൽ “ഇതി സ്ഥിതം നാനവയവമേകം വാക്യം വാക്യാർഥസ്യ ബോധകമിതി” എന്ന തത്വബിന്ദുപങ്ക്തി വ്യാഖ്യാനിക്കുമ്പോൾ “ഏതൽ പ്രസങ്ഗസ്തു ന്യായസമുച്ചയേ ദ്രഷ്ടവ്യം” എന്നു പ്രസ്താവിച്ചിരിക്കുന്നു.
20.19രണ്ടാമത്തെ ഋഷിയും പരമേശ്വരനും
പ്രഥമപരമേശ്വരന്റെ പുത്രന്മാരിൽ അഞ്ചുപേരെപ്പറ്റി കേട്ടിട്ടുണ്ടു്. രണ്ടാമത്തെ ഋഷി, ഭവദാസൻ, വാസുദേവൻ, സുബ്രഹ്മണ്യൻ, ശങ്കരൻ എന്നിങ്ങനെയാണു് അവരുടെ സംജ്ഞകൾ. രണ്ടാമത്തെ ഋഷിയുടേയും ഗോപാലികയുടേയും പുത്രനാണു് രണ്ടാമത്തെ പരമേശ്വരൻ. ഗോപാലിക അഥവാ കൃഷ്ണസഹോദരിയായ കാത്യായനീദേവി പയ്യൂർ ഭട്ടതിരിമാരുടെ കുടുംബപരദേവതയുടേയും പേരാണു്. ഈ പരമേശ്വരൻ മണ്ഡനമിശ്രന്റെ വിഭ്രമവിവേകം, സ്ഫോടസിദ്ധി ഈ ഗ്രന്ഥങ്ങൾക്കും വാചസ്പതിമിശ്രന്റെ തത്വബിന്ദുവിനും ചിദാനന്ദപണ്ഡിതന്റെ നീതിതത്വാവിർഭാവത്തിനും പ്രൗഢങ്ങളായ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. ആദ്യമായി വിഭ്രമവിവേകത്തിനും പിന്നീടു ക്രമേണ തത്വബിന്ദു, നീതിതത്വാവിർഭാവം, സ്ഫോടസിദ്ധി ഇവയ്ക്കുമാണു് അദ്ദേഹം വ്യാഖ്യകൾ നിർമ്മിച്ചതു്. സ്ഫോടസിദ്ധിവ്യാഖ്യയ്ക്കു കുടുംബപരദേവതയായ ഗോപാലികയുടെ നാമധേയം തന്നെ നല്കിയിരിക്കുന്നു. തത്വബിന്ദുവിന്റെ വ്യാഖ്യയ്ക്കു തത്വവിഭാവന എന്നാണു് സംജ്ഞ. ഗോപാലികയിൽ
“മണ്ഡനാചാര്യകൃതയോ യേഷ്വതിഷ്ഠന്ത കൃത്സ്നശഃ
തദ്വംശ്യേന മയാപ്യേഷാ രചിതാരാധ്യ ദേവതാം.”
എന്നു് ഒരു ശ്ലോകം ഒടുവിലുണ്ടു്. അതിന്റെ അർത്ഥം ചിലർ സങ്കല്പിക്കുന്നതുപോലെ മണ്ഡനമിശ്രന്റെ വംശജനാണു് പരമേശ്വരൻ എന്നല്ലെന്നും മണ്ഡനമിശ്രന്റെ ഗ്രന്ഥങ്ങളിൽ നിഷ്ണാതന്മാരായ പല പൂർവസൂരികളും ജീവിച്ചിരുന്ന ഒരു കുടുംബത്തിലാണു് പരമേശ്വരന്റെ ജനനമെന്നു മാത്രമേയുള്ളു എന്നും നാം മനസ്സിലാക്കേണ്ടതുണ്ടു്. അദ്ദേഹത്തിന്റെ ഗുരുക്കന്മാർ പിതൃവ്യന്മാരായ ഭവദാസനും വാസുദേവനുമായിരുന്നു. നീതിതത്വാവിർഭാവത്തിലെ കാര്യവാദം മറ്റൊരു പിതൃവ്യനായ സുബ്രഹ്മണ്യന്റെ നിദേശമനുസരിച്ചും സ്വതഃപ്രമാണവാദം മുമ്പു പറഞ്ഞ വാസുദേവന്റെ ഉപദേശപ്രകാരവുമാണു് രചിച്ചതു്. അന്യഥാഖ്യാതിവാദം ശങ്കരനെ വന്ദിച്ചുകൊണ്ടു് ആരംഭിയ്ക്കുന്നു. ഭവദാസനും വാസുദേവനും ഭാട്ടമീമാംസയിലും സുബ്രഹ്മണ്യൻ പ്രാഭാകരമീമാംസയിലും നിഷ്ണാതന്മാരായിരുന്നു. മണ്ഡനമിശ്രൻ വിഭ്രമവിവേകത്തിൽ പഞ്ചഖ്യാതികളെ വിവരിക്കുന്നു. സ്ഫോടസിദ്ധിയിൽ ഭർത്തൃഹരിയുടെ പക്ഷത്തെ അനുസരിക്കുകയും സ്ഫോടതത്വസ്ഥാപനത്തിനു വേണ്ടി കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിൽ പ്രപഞ്ചനം ചെയ്തിട്ടുള്ള വർണ്ണവാദങ്ങളെ ഖണ്ഡിക്കുവാൻ ഉദ്യമിക്കുകയും ചെയ്യുന്നു. ശാബ്ദബോധത്തിന്റെ നിമിത്തത്തെപ്പറ്റിയാകുന്നു വാചസ്പതി മിശ്രൻ തത്വബിന്ദുവിൽ പ്രതിപാദിക്കുന്നതു്. ക്രി.പി. പതിമൂന്നാം ശതകത്തിൽ ജീവിച്ചിരുന്ന ചിദാനന്ദപണ്ഡിതൻ ഒരു കേരളീയനായിരുന്നു എന്നാണു് ഐതിഹ്യം. ആ മീമാംസകമൂർദ്ധന്യന്റെ ചരിത്രത്തെപ്പറ്റി യാതൊന്നും അറിയുന്നില്ല. അധ്യയനവാദം തുടങ്ങി വേദാപൗരുഷേയത്വവാദം വരെ നാല്പത്തിനാലു വാദങ്ങളെപ്പറ്റി അദ്ദേഹം നീതിതത്വാവിർഭാവവാദത്തിൽ പ്രതിപാദിക്കുന്നു. ദ്വിതീയപരമേശ്വരൻ വ്യാഖ്യാനത്തിനു തിരഞ്ഞെടുത്തിരിക്കുന്ന പ്രകരണഗ്രന്ഥങ്ങളുടെ പ്രാമാണികത എത്രകണ്ടുണ്ടെന്നു മനസ്സിലാകുന്നതിനുവേണ്ടിയാണു് അവയെപ്പറ്റി ഇത്രയും ഉപന്യസിച്ചതു്. പരമേശ്വരൻ നീതിതത്വാവിർഭാവവ്യാഖ്യയിൽ നയതത്വസംഗ്രഹകാരനായ ഭട്ടവിഷ്ണുവിനേയും വിവേകതത്വകാരനായ രവിദേവനേയും സ്മരിക്കുന്നുണ്ടു്. ഭട്ടവിഷ്ണു തന്റെ സംഗ്രഹവ്യാഖ്യ രചിച്ചതു ഭവനാഥന്റെ നയവിവേകത്തിനാണെന്നു്
“ഭവനാഥവിവിക്തസ്യ നയതത്വസ്യ സംഗ്രഹഃ
യഥാമതി യഥാഭ്യാസം വർണ്ണ്യതേ ഭട്ടവിഷ്ണുനാ”
എന്ന ശ്ലോകത്തിൽനിന്നു വിശദമാകുന്നു. അദ്ദേഹം ചിദാനന്ദനെ അപേക്ഷിച്ചു് അർവ്വാചീനനാണു്. വിഷ്ണുവിന്റെ പുത്രനായ നാരായണൻ മണ്ഡനമിശ്രന്റെ ഭാവനാവിവേകത്തിനു ‘വിഷമഗ്രന്ഥിഭേദിക’ എന്നൊരു വ്യാഖ്യാനം നിർമ്മിച്ചു. രവിദേവൻ നയവിവേകത്തിനു രചിച്ച വ്യാഖ്യയാണു് വിവേകതത്വം. ഇവയെല്ലാം പ്രാഭാകരമതപ്രതിപാദകങ്ങളായ മീമാംസഗ്രന്ഥങ്ങളാകുന്നു. ചിദാനന്ദൻ, വിഷ്ണു, നാരായണൻ എന്നീ മൂന്നു ഗ്രന്ഥകാരന്മാരും കേരളീയരാണു്. ഇവരുടെ ജീവിതകാലം ക്രി. പി. പതിനഞ്ചാം ശതകത്തിന്റെ ആരംഭവുമാണു്. ഭവനാഥൻ പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്നതായി ഊഹിയ്ക്കാം. ദേശമേതെന്നറിയുന്നില്ല.
“ഇതി ഗോപാലികാസൂനുരൃഷേഃ പിതുരനുഗ്രഹാൽ
അന്തേവാസീ പിതൃവ്യസ്യ ഭവദാസസ്യ ധീമതഃ”
എന്നും
“യോ ന്യായകണികാവ്യാഖ്യാമകരോൽ പരമേശ്വരഃ
തസ്യ പൗത്രേണ തൽസൂനോരേവാന്തേവാസിനാ മയാ”
എന്നും നീതിതത്വാവിർഭാവവ്യാഖ്യയിലും
“നന്ദഗോപസുതാ ദേവീ വേദാരണ്യനിവാസിനീ
മാത്രാ ഗോപാലികാനാമ്നാ സേവിതാസ്മദപേക്ഷയാ;
തൽപ്രസാദാദിയം വ്യാഖ്യാ മയാ വിരചിതാ കില
ഇതി ഗോപാലികാസംജ്ഞാമസ്യാ വ്യാചക്ഷതേ ബുധാഃ”
എന്നു സ്ഫോടസിദ്ധിവ്യാഖ്യയിലും ദ്വിതീയപരമേശ്വരൻ തന്നെപ്പറ്റി ഉപന്യസിക്കുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവായ ഋഷിയുമാണു് മാനവിക്രമസാമൂതിരിയുടെ സദസ്യന്മാർ എന്നു ഞാൻ കരുതുന്നു. ഋഷിയെ ഒരു ഗ്രന്ഥകാരനെന്ന നിലയിൽ നാം അറിയുന്നില്ലെങ്കിലും അക്കാലത്തു മലയാളക്കരയിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരിൽ അദ്ദേഹം അഗ്രേസരനായിരുന്നു എന്നുള്ളതു നിർവിവാദമാണു്. അദ്ദേഹത്തെ ‘മഹർഷി’ എന്ന ബിരുദനാമം നല്കിയാണു് സമകാലികന്മാർ ബഹുമാനിച്ചുവന്നതു്. ‘മഹർഷിഗോപാലീനന്ദനകൃതിഃ’ എന്നു കൗമാരിലയുക്തിമാലയിൽ അദ്ദേഹത്തിന്റെ പുത്രനായ വാസുദേവൻ പ്രസ്താവിക്കുന്നതു നോക്കുക. ഉദ്ദണ്ഡശാസ്ത്രികൾ
“കിഞ്ചിൽപൂർവം രണഖളഭൂമി ശ്രീമദധ്യക്ഷയേഥാ
സ്തന്മീമാംസാദ്വയകലഗുരോസ്സദ്മ പുണ്യം മഹർഷേഃ
വിദ്വദ്വൃന്ദേ വിവദിതുമനസ്യാഗതേ യത്ര ശശ്വ
ദ്വാഖ്യാശാലാവളഭിനിലയസ്തിഷ്ഠതേ കീരസംഘഃ
ശാസ്ത്രവ്യാഖ്യാ ഹരിഹരകഥാ സൽകഥാഭ്യാഗതാനാ
മാലാപോ വാ യദി സഹ ബുധൈരാക്ഷിപേദസ്യ ചേതഃ
തദ്വിസ്രബ്ധം ദ്വിജപരിവൃതേ നിഷ്കുടാദ്രൗ നിഷണ്ണഃ
കോകൂയേഥാഃ; സ ഖലു മധുരാം സൂക്തിമാകർണ്ണ്യ തുഷ്യേൽ.
ശ്ലാഘ്യച്ഛന്ദസ്ഥിതിമിതി മയാ ശോഭനേർഥേ നിയുക്തം
ശ്രാവ്യം ശബ്ദൈസ്സരസസുമനോഭാജമഭ്രാന്തവൃത്തിം
ദൂരപ്രാപ്യം പ്രശിഥിലമിവ ത്വാം സഖേ, കാവ്യകല്പം
ധീമാൻ പശ്യേൽ സ യദി നനു തേ ശുദ്ധ ഏവ പ്രചാരഃ.”
എന്നു കോകിലസന്ദേശത്തിലും, “ത്രൈവിദ്യേശോ മഹർഷിർന്നിരുപമമഹിമാ യദ്ധിതേ ജാഗരൂകഃ” എന്നു മല്ലികാമാരുതത്തിലും
“പയ്യൂരാഢ്യ, മഹർഷേ, കവിതാമാർഗ്ഗേ ച കാളിദാസം ത്വാം
ദാനേ ച കല്പവൃക്ഷം സർവജ്ഞത്വേ ച ചന്ദ്രഖണ്ഡധരം”
എന്നു് ഒരു മുക്തകത്തിലും നല്കീട്ടുള്ള അനന്യസാധാരണമായ പ്രശസ്തിക്കു് ആ മഹാനുഭാവൻ വിഷയീഭവിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഭാട്ടപ്രാഭാകരമീമാംസകളിലുള്ള പാണ്ഡിത്യം, ഇതരദർശനങ്ങളിലുള്ള അവഗാഹം, കാവ്യനിർമ്മാണകൗശലം, വിമർശനകലാവൈദഗ്ദ്ധ്യം, വിദ്വജ്ജന പക്ഷപാതം, ദാനശൗണ്ഡത, ഷട്കർമ്മനിരതത്വം മുതലായ അപദാനങ്ങൾ എത്രമാത്രം അതിമാനുഷങ്ങളായിരുന്നിരിക്കണം എന്നു നമുക്കു് ഏറെക്കുറെ സങ്കല്പദൃഷ്ടികൊണ്ടു സമീക്ഷണം ചെയ്യാവുന്നതാണു്. കാക്കശ്ശേരിയും വസുമതീവിക്രമം നാടകത്തിൽ അദ്ദേഹത്തെ
“യസ്മിൻ പ്രീണാതി വാണീകരതലവിലസ
ദ്വല്ലകീതൌല്യഭാജാം
സോതാ വാതാശനാധീശ്വരവിശദശിരഃ
കമ്പസംഭാവിതാനാം
വാചാം മോചാമധൂളീപരിമളസുഹൃദാം
സർവദാ നൈഗമാധ്വ
ശ്രദ്ധാലുഃ കേരളക്ഷ്മാതലതിലകമൃഷി
സ്സാഹിതീപാരദൃശ്വാ”
എന്നു മുക്തകണ്ഠമായി പുകഴ്ത്തിയിരിക്കുന്നു. ശാസ്ത്രികൾ വീണ്ടും മല്ലികാമാരുതത്തിൽ “കഥിതമപ്യേതന്മീമാംസകചക്രവർത്തി നാ മഹർഷിപുത്രേണ പരമേശ്വരേണ-
വേദേ സാദരബുദ്ധിരുദ്ധതതരേ തർക്കേ പരം കർക്കശഃ
ശാസ്ത്രേ ശാതമതിഃ കലാസു കുശലഃ കാവ്യേഷു ഭവ്യോദയഃ
ശ്ലാഘ്യസ്സൽകവിതാസു ഷട്സ്വപി പടുർഭാഷാസു, സത്വം ക്ഷിതൗ
സർവോദ്ദണ്ഡകവിപ്രകാണ്ഡ, ദദസേ കസ്മൈ ന വിസ്മേരതാം?”
എന്നു മഹൻ പരമേശ്വരഭട്ടതിരി തനിക്കു നല്കിയ പ്രശംസാപത്രം ഉദ്ധരിച്ചിട്ടുണ്ടു്. അങ്ങനെ രണ്ടാമത്തെ ഋഷിയും അദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരുമുൾപ്പെടെ ആറു പേരെ നമുക്കുകിട്ടി. വേറെയും ആ ഋഷിക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നുവോ എന്നറിയുന്നില്ല.
20.20മൂന്നാമത്തെ ഋഷീയും പരമേശ്വരനും
ദ്വിതീയപരമേശ്വരന്റെ പുത്രൻ തൃതീയർഷിയും തൃതീയർഷിയുടെ പുത്രൻ തൃതീയപരമേശ്വരനുമാകുന്നു. തൃതീയപരമേശ്വരന്റെ കൃതികളായി മീമാംസാസൂത്രാർഥ സംഗ്രഹം എന്ന ഗ്രന്ഥവും സുചരിതമിശ്രന്റെ കാശികയ്ക്കു് ഒരു ടീകയും നമുക്കു ലഭിച്ചിട്ടുണ്ടു്. ജൈമിനീയസൂത്രങ്ങൾക്കു ശാബരഭാഷ്യംപോലെ വിസ്തൃതമായ ഒരു വ്യാഖ്യാനമാണു് സൂത്രർഥസംഗ്രഹം. സുചരിതമിശ്രൻ ക്രി. പി. പതിനൊന്നാംശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിനു രചിച്ചിട്ടുള്ള വ്യാഖ്യാനമാണു് കാശിക. സൂത്രാർഥസങ്ഗ്രഹത്തിന്റെ ആരംഭത്തിൽ പരമേശ്വരൻ
“ഇഷ്ടാനിഷ്ടപ്രാപ്തിഹാന്യോർജ്ജാഗരൂകാ ഭവന്തു നഃ
ഋഷയഃ പിതാരോ ദേവാസ്സർവദാര്യാശ്ച മാതരഃ”
എന്ന ശ്ലോകത്തിൽ തന്റെ മാതാപിതാക്കന്മാരെ വന്ദിക്കുന്നു. ആര്യയെന്നായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റെ നാമധേയം.
“ജൈമിനിശബരകുമാരിലസുചരിതപരിതോഷ പാർഥസാരഥയഃ
ഉംവേകവിജയകാരൗ മണ്ഡനവാചസ്പതീ ച വിജയന്താം”
എന്ന വന്ദനശ്ലോകത്തിൽ അദ്ദേഹം പൂർവന്മാരായ പല മീമാംസാഗ്രന്ഥകാരന്മാരേയും സ്മരിക്കുന്നു. വിജയകാരൻ, പരിതോഷമിശ്രന്റെ അജിത എന്ന തന്ത്രവാർത്തികവ്യാഖ്യയ്ക്കു ‘വിജയം’ എന്ന വ്യാഖ്യാനം രചിച്ച അനന്തനാരായണമിശ്രനാണു്. ‘പ്രണമാമ്യാചാര്യാൻ വാസുദേവനാമാര്യാൻ’ എന്നു സൂത്രാർഥസങ്ഗ്രഹത്തിൽ കാണുന്ന പ്രസ്താവനയിൽ നിന്നു വാസുദേവനായിരുന്നു പ്രസ്തുത പരമേശ്വരന്റെ ഗുരു എന്നു ഗ്രഹിക്കാം. “യഥാ ച തത്രഭവന്തഃ ഷഡ്ദർശനീപാരദൃശ്വത്വേ സത്യപിശേഷതഃ കൗമാരിലതന്ത്രസ്വാതന്ത്ര്യവത്തയാ വിവൃതതത്വാ വിർഭാവതത്വബിന്ദുസ്ഫോടസിദ്ധയഃ അസ്മൽപിതാമഹപാദാവിഭ്രമവിവേകവ്യാഖ്യായാം” എന്ന വാക്യത്തിൽ അതേ ഗ്രന്ഥത്തിൽത്തന്നെ അദ്ദേഹം ദ്വിതീയപരമേശ്വരന്റെ സർവതന്ത്ര സ്വതന്ത്രതയേയും സ്മരിക്കുന്നു.
20.21വാസുദേവയമകകവി
ദ്വിതീയപരമേശ്വരന്റെ സഹോദരനായി വാസുദേവൻ എന്നൊരു പണ്ഡിതനുണ്ടായിരുന്നു എന്നു പ്രസ്താവിച്ചുവല്ലോ. അദ്ദേഹം ഒരു ശാസ്ത്രജ്ഞനും യമകകവിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി (1) കൗമാരിലയുക്തിമാല എന്നൊരു ശാസ്ത്രഗ്രന്ഥവും (2) ചകോര സന്ദേശം എന്ന സന്ദേശകാവ്യവും (3) ദേവീചരിതം(4) സത്യതപഃകഥ (5) ശിവോദയം (6) അച്യുതലീല എന്നീ നാലു യമകകാവ്യങ്ങളും (7) വാക്യാവലി എന്ന മറ്റൊരു കാവ്യവും നമുക്കു ലഭിച്ചിട്ടുണ്ടു്. ‘മഹർഷി ഗോപാലീനന്ദനകൃതിഃ’ എന്നു കൗമാരില യുക്തിമാലയുടെ അവസാനത്തിൽ ഒരു കുറിപ്പു കാണുന്നുണ്ടു്. അതിലെ ഓരോ ശ്ലോകവും വരരുചിയുടെ ഓരോ വാക്യംകൊണ്ടു് ആരംഭിക്കുന്നു. “ഗീർണ്ണശ്രേയസ്കരീതി ശ്രുതിരിഹ പഠനീയേതി പിത്രാദിവാചാ” എന്നു് ആദ്യത്തെ ശ്ലോകം തുടങ്ങുന്നു. വാക്യാവലിയിൽ ശ്രീകൃഷ്ണചരിതമാണു് ഇതിവൃത്തം. അതു നാലു സർഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു. അതിലെ ശ്ലോകങ്ങളും വരരുചിവാക്യങ്ങൾകൊണ്ടുതന്നെ ആരംഭിക്കുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം:
“ഭവോ ഹി യാജ്യസ്സുതനോ ഭവാന്യപി
സ്വയം ഭവത്യേതി മുനീന്ദ്രഭാഷിതം
ക്ഷണാദൃതം കർത്തുമിവാത്മനാഹരി
സ്സുഖേന ചാസൂയത ഭോജകന്യയാ.”
20.22ചകോരസന്ദേശം
‘ചകോരസന്ദേശം’ എന്ന കാവ്യവും വാസുദേവയമകകവിയുടെ കൃതിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥാന്തത്തിൽ വാസുദേവകൃതമെന്നു മുദ്രയും ‘ഗോപാല്യപിജയതു സാ’ എന്നു് ഇഷ്ടദേവതയുടെ സ്മരണവുമുണ്ടു്. പക്ഷേ വേദാരണ്യജന്മാവായ മറ്റൊരു വാസുദേവനെന്നും വരാവുന്നതാണു്. സാധാരണ സന്ദേശങ്ങളിൽനിന്നു് സർവഥാഭിന്നമായ ഒരു രീതിയാണു് കവി ഈ വാങ്മയത്തിൽ സ്വീകരിച്ചിരിക്കുന്നതു്. ഒരു നായിക ഭർത്തൃസഹിതയായി (ശാർദ്ദൂലപുരം) ചിദംബരത്തു താമസിക്കുന്ന കാലത്തു തീർഥാടനം ചെയ്തുകൊണ്ടിരുന്ന ചില ബ്രാഹ്മണർ അവിടെ പോവുകയും അവരോടുകൂടി നായകൻ ഒരു സൂര്യഗ്രഹണം സംബന്ധിച്ചു കേരളദേശത്തിലുള്ള വേദാരണ്യക്ഷേത്രത്തിൽ ദേവീദർശനത്തിനായി പുറപ്പെടുകയും ചെയ്തു. നായകന്റെ പ്രത്യാഗമനത്തിനു കാലതാമസം നേരിടുകയാൽ വിരഹോൽക്കണ്ഠിതയായ നായക ഒരു ചകോരപക്ഷിയെക്കണ്ടു് അതിനോടു തന്റെ ഭർത്താവിനെ അവിടെയോ മാർഗ്ഗസ്ഥിതമായ മറ്റേതെങ്കിലും ക്ഷേത്രത്തിലോ പോയി തിരഞ്ഞുപിടിച്ചു തന്റെ സന്ദേശം അറിയിയ്ക്കുവാൻ അഭ്യർത്ഥിക്കുന്നു. ഇതിൽനിന്നു് ഇതിവൃത്തം സാങ്കല്പികമാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. കാവ്യം ആരംഭിയ്ക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.
“കാചിന്നാരീ കിമപി ച ഗതേ കാന്തമുദ്ദിശ്യ ദൂരം
കാലം കാന്തേ ബഹുതരമനായാതി കാര്യാന്തരേണ
കാമാർത്ത്യാ നിശ്യഹനി ച സമാ നാഡികാ മന്യമാനാ
ക്ലാന്താ പശ്യൽ കമചി ച കദാപ്യന്തികേ തം ചകോരം.”
ഭർത്താവിന്റെ യാത്രോദ്ദേശ്യത്തെപ്പറ്റി നായിക ഇങ്ങനെ പറയുന്നു:
“യാതഃ കാന്തോ മമ ഖഗപതേ! കേരളാൻ പുണ്യദേശാൻ
കീർത്തിസ്തംഭാനിവ ഭഗവതോ രൈണുകേയസ്യ രമ്യാൻ
വേദാരണ്യാഹ്വയപുരവരേ വേദഗമ്യാം വസന്തീം
ദുർഗ്ഗാം ദുർഗ്ഗാർത്ത്യപനയകരീം ലോകിതും ലോകനാഥാം.”
‘ശ്രുതിവനമിതി ഖ്യാതിമൽ സ്ഥാനം’ എന്നും മറ്റും ആ ക്ഷേത്രത്തെപ്പറ്റി പിന്നേയും നിർദ്ദേശിക്കുന്നുണ്ടു്. നായകന്റെ അവസ്ഥയെപ്പറ്റി നായിക ശങ്കിക്കുന്നതു് അടിയിൽ കാണുന്ന വിധത്തിലാണു്:
“ഭക്ത്യാ തസ്മാന്ന കിമു നിഗമാരണ്യതോ നിർഗ്ഗതോസൗ?
യദ്വാന്യത്ര ക്വചന ഗതവാൻ കേനചിൽ കാരണേന?
ദൃശ്യം പശ്യൻ ബഹുവിധമപി ത്വഷ്ടുരാശ്ചര്യഭ്രതേ
തത്രൈവാസ്തേ കിമുത? ഗതവാൻ മയ്യസൗ വിസ്മൃതിം വാ?
കിം വാ ഗച്ഛൻ പഥി സ വിപിനേ വ്യാഘ്രവക്ത്രം പ്രപേദേ?
ദസ്യുഗ്രസ്തഃ കിമു ബത? നദീലംഘനേ മഗ്നതുർവാ”
ചിദംബരത്തുനിന്നു പുറപ്പെട്ടു ശ്രീരങ്ഗം, കുംഭകോണം, വേദാരണ്യം (ചോളദേശത്തിലെ ഒരു ശിവക്ഷേത്രം), രാമേശ്വരം മുതലായ സ്ഥലങ്ങളിൽ സഞ്ചരിച്ചു താമ്രപർണ്ണി നദി കടന്നു കന്യാകുമാരിയിൽ എത്തിയാൽ അവിടെനിന്നു വടക്കോട്ടു കേരളമാണെന്നു കവി ഉൽബോധിപ്പിക്കുന്നു. താഴെക്കാണുന്നതു കേരളത്തിന്റെ വർണ്ണനമാണു്.
“ലോകിഷ്യന്തേ മഹിതസഹവൈശാല്യശാലിപ്രരോഹൈഃ
കേദാരൗഘൈഃ പതഗ! രുചിരൈഃ കേരളാശ്ശ്യാമളാസ്തേ
യത്രേക്ഷ്യേരൻ ദ്വിജവര!,മഹായജഞശാലാ വിശാലാ
ദേവക്ഷേത്രേഷ്വപിച മരുതാ കമ്പ്യമാനാഃ പതാകാഃ
“വേദാഭ്യാസേ…ഭിരമതാമാത്മധർമ്മേ സ്ഥിതാനാം
വിപ്രേന്ദ്രാണാം വസതി വിതതീഃ കേരളാസ്തേ ദധാനാഃ
തൈസ്തൈർദ്ധന്യൈർഭൃശമുപഗതാഃ കസ്യ ന പ്രീതയേസ്യുർ
ധർമ്മ്യേ വർത്മന്യഭിരതിയുതൈ രാജഭിഃ പാല്യമാനാഃ.”
ശുചീന്ദ്രം ശിലീന്ധ്രാഹ്വയഗ്രാമം, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ (രക്തഗുഞ്ജാഭിധാനഗ്രാമം—ചെങ്കുന്നിയൂർ), തിരുവല്ലാ (ശ്രീബില്വാഖ്യപുരം), കുമാരനല്ലൂർ, ചെങ്ങന്നൂർ (സ്കന്ദശാലിഗ്രാമം), വൈക്കം, തൃപ്പൂണിത്തുറ (പൂർണ്ണവേദം), തൃക്കാരിയൂർ (കാര്യാഭിധഗ്രാമം) ഇടപ്പള്ളി (അന്തരാഖ്യം വിഹാരം), ചേന്നമങ്ഗലം (മങ്ഗലം ശക്രജാഖ്യാം ബിഭ്രൽ), ഇരിങ്ങാലക്കുട (സങ്ഗമഗ്രാമം), പെരുമനം (ബൃഹന്മാനസഗ്രാമം), തിരുവഞ്ചിക്കുളം, തിരുവാലൂർ (ബാലധിഗ്രാമം), ഗോവിന്ദപുരം, കൃഷ്ണപുരം, കഴുകമ്പലം (ഗൃധ്രോപപദക്ഷേത്രം), തൃക്കണാമതിലകം, തൃശ്ശൂർ, അരിയന്നൂർ (ആര്യകന്യാഗ്രാമം), ഗുരുവായൂർ, ശങ്കരപുരം, ശക്തിഗ്രാമം, ധീഗ്രാമം, തിരുനാവാ, ചമ്രവട്ടം എന്നിങ്ങനെ അനേകം വിശിഷ്ടസ്ഥലങ്ങളേയും ചില നദികളേയും മറ്റും കവി സ്മരിക്കുന്നുണ്ടെങ്കിലും ചരിത്രസംബന്ധമായുള്ള സൂചനകൾ ഈ കാവ്യത്തിൽ വിരളമാണു്. ചില സ്ഥലങ്ങൾക്കു പേരുകൾ പുതുതായി സൃഷ്ടിച്ചും (ചെങ്ങന്നൂർ തിരുവല്ലാ പെരുമനം മുതലായവ നോക്കുക) ചിലതുകൾ ആനുപൂർവിതെറ്റിച്ചും കാണുന്നു. പയ്യൂർ ഭട്ടതിരിമാരുടെ ഇഷ്ടദേവതാക്ഷേത്രം തൃശ്ശൂരിൽനിന്നു 16 നാഴിക വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യവേ, കവി തിരുനാവാക്ഷേത്രത്തെ സ്മരിച്ചതിനു മേൽ അതിനെ വർണ്ണിക്കുന്നതുകൊണ്ടു പ്രസ്തുത സന്ദേശം രചിച്ച കാലത്തു പയ്യൂർ ഭട്ടതിരിമാർ പോർക്കളത്തല്ല താമസിച്ചിരുന്നതെന്നു് ഊഹിക്കാൻ ന്യായമുണ്ടെന്നു ചിലർ പറയുന്നു. ഇതു ക്ഷോദക്ഷമമല്ല. സ്ഥലങ്ങളുടെ സംഖ്യാനത്തിൽ കവി വേറേയും പൗർവാപര്യം തെറ്റിച്ചിട്ടുള്ളതായി കാണാം. തൃശ്ശൂരിനെപ്പറ്റിയുള്ള വർണ്ണനത്തിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കാം:
“ഐശ്വര്യേ തം പരമരുചിരം സർവതശ്ശാതകൗംഭം
യൽ കൈലാസം വി ദുരിഹ ജനാ ദക്ഷിണം പൂർണ്ണവേദം
പ്രാപ്യം പ്രാജ്യം ശിവപദമിദം വന്ദിതം; കിഞ്ച ദൃശ്യം
വസ്ത്വപ്യസ്തീഹ സുബഹുതരം സർവലോകൈശ്ച സേവ്യേ.”
പൂർവോത്തരസന്ദേശങ്ങളുടെ വ്യവച്ഛേദം ഞാൻ വായിച്ച മാതൃകയിൽ കാൺമാനില്ല. ആകെയുള്ള നൂറ്റിത്തൊണ്ണൂറോളം പദ്യങ്ങളിൽ നൂറ്റൻപത്തിരണ്ടോളം പദ്യങ്ങൾ, പൂർവസന്ദേശമെന്നൊന്നു കവി സങ്കല്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉൾപ്പെടുന്നതായി പരിഗണിക്കാവുന്നതാണു്. ഉത്തരസന്ദേശം മിക്കവാറും വേദാരണ്യക്ഷേത്രത്തിന്റെ വർണ്ണനമാകുന്നു. നായക സന്ദർശനവും സന്ദേശവാചകവും നാലഞ്ചു പദ്യങ്ങൾകൊണ്ടു കവി സങ്ഗ്രഹിക്കുന്നു.
“കൃഷ്ണദ്വൈപായനമുനികൃതാ ഭാരതാഖ്യാ കഥാ സാ
ദേവീമാഹാത്മ്യമപി മഹിതം തൽപുരാണാന്തരം ച
ശ്രീമദ്രാമായണവരകഥാ സാപി വാല്മീകിഗീതാ
ശ്രൂയേരംസ്തേ ശ്രവണസുഭഗാ ഹ്യാഗമാശ്ചാപി സർവേ.
ഗാനം ശൃണ്വന്നധികമധുരം ബ്രഹ്മബന്ധ്വങ്ഗനാനാം
താനം ഷട്ജാദിഭിരഭിയുതം ശ്രോതചിത്താഭിരാമം
വാദ്യാനാം ച സ്വനിതമമിതം ചാരുനാനാവിധാനാം
ഭൂയോ വേദാംശ്ചതുര ഋഷിഭിർമ്മാനുഷൈശ്ചേര്യമാണാൻ.
മന്വാദേർഗാം ശൃണു ച പദവാക്യാത്മഭാഷ്യാണി ടീകാ
സൂത്രവ്രാതാന്യപി മുനികൃതാന്യുല്ലസദ്വാർത്തികാനി
കാവ്യം ശ്രാവ്യം ശൃണു ച മധുരം നാടകം ചാപി നാനാ
ഭൂതം ഭൂതം രമയദഖിലം കാളിദാസാദിഭൂതം.”
എന്നും മറ്റും ആ ക്ഷേത്രത്തിന്റെ സംസ്കാരാധിഷ്ഠിതമായ മാഹാത്മ്യത്തെ കവി ഉദീരണം ചെയ്യുന്നു. നായിക തന്റെ ഭർത്താവിന്റെ ദേഹത്തെ വർണ്ണിച്ചു കേൾപ്പിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്:
“നായം നീലോ ന ച സിതതനുഃ സ്വർണ്ണവർണ്ണോ യുവാ തു
ഹ്രസ്വോ ദീർഘോപി ച ന നിതരാം രൂപവാംശ്ചാരുവർഷഃ”
കവിതയ്ക്കു ശബ്ദമാധുര്യം വളരെക്കുറവാണു്. അസഹ്യമായ യതിഭങ്ഗദോഷവും അതിൽ അങ്ങിങ്ങു ധാരാളമായി മുഴച്ചു നില്ക്കുന്നു. എങ്കിലും പ്രസ്തുത കാവ്യത്തിന്റെ പഠനത്തിൽനിന്നു നമുക്കു പലവിധത്തിലുള്ള അറിവുകളും ലഭിക്കുന്നുണ്ടെന്നുള്ള പരമാർത്ഥം വിസ്മരിക്കാവുന്നതല്ല.
20.23യമകകാവ്യങ്ങൾ
ദേവീചരിതത്തിൽ കവി വേദാരണ്യത്തിലെ ഗോപാലി ശ്രീകൃഷ്ണന്റെ സഹോദരിയായ കാത്യായനീദേവിയാണെന്നു സമർത്ഥിക്കുന്നു. ആകെ ആറാശ്വാസങ്ങളുണ്ടു്. “ഇതി ശ്രീമൽകാത്യായനീ പദാംബുജമധുവ്രതേന ശ്രീമദ്ഗോപാലീസുതേന ശ്രീവാസുദേവേന വിരചിതേ” എന്നൊരു കുറിപ്പു് ഈ കാവ്യത്തിന്റെ അവസാനത്തിൽ കാണ്മാനുണ്ടു്.
ചില ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:
“ഭക്ത്യാ ദേവീതമദശ്ചരിതമിദം യച്ഛിവാമുദേ വീതമദഃ
കാവ്യം പരമമരചയം പഠന്നിദം മോദയതി ഹി പര മമരചയം.
സസുധാശാനാം ഭൂതാരാധ്യാ ജഗതാം ചതുർദ്ദശാനാം ഭൂതാ
മാതാ വേദവനമിതാധിജനാര്യാ വിജയതാം വേദവനമിതാ
സദാശിവാശിവാപരാ പരാജയത്വനുത്തമാ
നികേതവേദകാനനാ പരാ ജയത്വനുത്തമാ.”
സത്യതപഃകഥയിൽ കവി തന്റെ പൂർവനും സത്യതപസ്സെന്ന അപരാഭിധാനത്താൽ വിദിതനുമായ ഒരു ഋഷി വേദാരണ്യത്തിലും ഭാരതപ്പുഴയുടെ തീരത്തിലും അനുഷ്ഠിച്ച തപസ്സിനെപ്പറ്റി വർണ്ണിക്കുന്നു. അതിൽ നിന്നു ചില ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു:
“സ്വസ്തി ഭവേദമിതായൈ വേദവനം ശ്രൂയമാണ വേദമിതായൈ
ദേവ്യൈ നാമാഗസ്യ സ്ഥിതം തടകം ച നാമാഗസ്യ.”
***
ഗദിതം പരമാഖ്യാനം നാശിതവന്തൗ മയേഹ പരമാഖ്യാനം
ഭക്തേനാമ്നായമിതം ഭൂതമൃഷൌ സത്യതപസി നാമ്നാ യമിതം.
സത്യതപാനാമാസ (വ്യഘ) ഋഷിരഗ്ര്യോ ദ്വിജാധി പാനാമാസ
സ പുനർവേദമഹാർത്ഥം നാകസദാം ഭൂസദാഞ്ച വേദ മഹാർത്ഥം.”
ആദ്യത്തെ ഋഷിയുടെ തപസ്സിനെ കുറിച്ചായിരിക്കാം പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. ആകെ മൂന്നാശ്വാസങ്ങളാണുള്ളതു്. കവിയുടെ എട്ടു സഹോദരന്മാരെപ്പറ്റി ഇതിൽ പ്രസ്താവനയുള്ളതായി ചിലർ പറയുന്നതു നിർമ്മൂലമാകുന്നു. ശിവോദയത്തിലെ ആദ്യത്തെ രണ്ടാശ്വാസങ്ങൾ കിട്ടിയിട്ടുണ്ടു്. അതിലും കവിയുടെ സഹോദരന്മാരെപ്പറ്റി ഒരു പ്രസ്താവനയും കാണുന്നില്ല. നാലു പാദത്തിലും യമകമുണ്ടെന്നുള്ളതാണു് പ്രസ്തുത കാവ്യത്തിന്റെ വിശേഷം. അതിലെ രണ്ടു ശ്ലോകങ്ങൾ താഴെ ചേർക്കുന്നു:
“സ്വസ്തിഭവേദവനായൈവാര്യായൈ ഗോരവാപ്തവേദ വനായൈ
(സസമീ) ദ്വേദവനായൈകാത്താശ്രമഗർഷിജപഗവേദ വനായൈ.
വേദാരണ്യന്നാമസ്തർഷിയദിതമഖിലതോഹിരണ്യന്നാമ
ശൂചിസദരണ്യന്നാമ ഹ്യേതി യശോ യന്നതശ്ശരണ്യന്നാമ.”
അച്യുതലീലയിലെ ഇതിവൃത്തം ബാലകൃഷ്ണന്റെ ചരിതമാണു്. നാലാശ്വാസങ്ങൾ ലഭിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിലെ രണ്ടു ശ്ലോകങ്ങൾ അടിയിൽ ചേർക്കുന്നു:
“ജയതീ ശ്രുതികാന്താരം ശ്രിതോ ഗുണോല്ലാസി വേദരുതികാന്താരം
ദേവീനാനാപർണ്ണാശ്രിതവൃഷമുനിമജ്ജഗൽ പുനാനാപർണ്ണാ.
യാസഭുവി വിധാത്രാദ്യാ ത്രിദശാന്നത്വാച്യുതസ്യ വിവിധാത്രാദ്യാഃ
ലീലാസദ്യമകേന ഗ്രന്ഥേന മയോച്യതേ ലസദ്യമകേന.”
അച്യുതലീലയിൽ കവി തന്റെ ജ്യേഷ്ഠനായ ഭവദാസനെ വന്ദിക്കുന്നുണ്ടു്:
“പ്രണതോസ്മി ഗതം ഭവസാഗരനാവികസദ്ധൃദയം ഭവദാസമഹം
ഭവഭക്തതയാനുഭവന്തമിതം വികസദ്ധൃദയം ദവദാസമഹം.”
എന്ന പദ്യം നോക്കുക. വാസുദേവന്റെ യമകകവിത പട്ടത്തു പട്ടേരിയുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ അവരമാണെങ്കിലും അതിനും ആസ്വാദ്യതയില്ലെന്നു പറയാവുന്നതല്ല. വാസുദേവൻ ദ്വിതീയപരമേശ്വരന്റെ സഹോദരനാണെന്നു കാണുന്ന സ്ഥിതിക്കു് അദ്ദേഹവും പതിനെട്ടരക്കവികളിൽ ഒരാളായിരുന്നിരിക്കുവാൻ ഇടയുണ്ടു്. പട്ടത്തു വാസുദേവഭട്ടതിരിയെപ്പറ്റി പ്രസ്താവിക്കുമ്പോൾ ഞാൻ പ്രാസംഗികമായി സ്മരിച്ച ഗജേന്ദ്രമോക്ഷം ഈ യമകകവിയുടെ കൃതിയല്ല. അതിന്റെ പ്രണേതാവിനെക്കുറിച്ചു യാതൊരറിവും എനിക്കു കിട്ടീട്ടില്ലെന്നു വീണ്ടും പറഞ്ഞുകൊള്ളട്ടെ.
20.24പര്യായപദാവലി
കേരളത്തിൽ വ്യാകരണം അധ്യയനം ചെയ്യുന്നവർക്കു് അത്യന്തം ഉപകാരമായി പര്യായപദാവലി എന്നൊരു ഗ്രന്ഥമുണ്ടു്. വ്യാകരണപദാവലി എന്നും അതിന്നു പേരു കാണുന്നു. പ്രസ്തുതകൃതിയുടെ നിർമ്മാതാവു വാസുദേവസംജ്ഞനായ ഒരു പണ്ഡിതനാകുന്നു. അദ്ദേഹം പയ്യൂർ ഭട്ടതിരിമാരിൽ ആരെങ്കിലുമാണോ എന്നു നിശ്ചയമില്ല. ഗ്രന്ഥത്തിന്റെ സ്വരൂപമെന്തെന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നതാണു്:
“നമശ്ശിവായ കന്ദർപ്പദർപ്പഹാരീദൃഗഗ്നയേ
ഗിരീന്ദ്രതനയാസക്തമാനസായേന്ദുമൗലയേ.
ഗോവിന്ദം ഗോപഗോപീനാം നന്ദനം നന്ദനന്ദനം
വൃന്ദാരകമുനിവ്രാതൈർവന്ദ്യം വന്ദാമഹേ വയം.
പൂജിതം വിഘ്നഭീതേന ശിവേനാപി പുരദ്വിഷാ
സർവസമ്പൽകരം ദേവം നമാമി ഗണനായകം.
പ്രണമ്യ വിദുഷസ്സർവാൻ പദാനാം ധാതുജന്മനാം
ഉച്യതേ വാസുദേവേന പര്യായേണ പദാവലിഃ
പ്രസിദ്ധാനപ്രസിദ്ധാംശ്ച വൈദികാൻ ലൗകികാൻ ബ്രുവേ
ലട്പ്രത്യയാന്താൻ പര്യായാൻ കേവലാംശ്ചോപ സർഗ്ഗജാൻ
പ്രത്യാഹാരാംശ്ച സൂത്രാണി പ്രക്രിയാം ബഹുവിസ്താരാം
മുക്ത്വാ പ്രയസ്യതേഽസ്മാഭിഃ പര്യായപദസങ്ഗ്രഹേ.”
അദ്ദേഹം പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും വൈദികങ്ങളും ലൗകികങ്ങളും കേവലങ്ങളും ഉപസർഗ്ഗജങ്ങളുമായ ലട്പ്രത്യയാന്തപദങ്ങളെ സംഗ്രഹിക്കുന്നു; എന്നാൽ പ്രത്യാഹാരങ്ങൾ, പാണിനിസൂത്രങ്ങൾ, ബഹുവിസ്തരമായ പ്രക്രിയ ഇവയെ വിട്ടുകളയുകയും ചെയ്യുന്നു. കാവ്യത്തിന്റെ രീതി താഴെ കാണുന്ന കാരകാവതാരശ്ലോകങ്ങളിൽനിന്നു വ്യക്തമാകും:
“ക്രിയാഹേതുഷു സർവേഷു യസ്സ്വതന്ത്രോ വിവക്ഷിതഃ
ജ്ഞേയസ്സ കർത്താ കർമ്മാദികാരകാണാമധീശ്വരഃ
സ്വതന്ത്രോ യോജകോ ഹേതുരിതി കർത്താ ഭവേത്ത്രിധാ
സ്വതന്ത്രേ കർത്തരി പ്രോക്തേ പ്രഥമാ സ്യാൽ ക്രിയാ പദൈഃ
ബാലശ്ശേതേ ശശീ ഭാതി വൃക്ഷസ്തിഷ്ഠതി തദ്യഥാ.
യാജയന്തി ദ്വിജാ ഭൂപമിത്യാദി സ്യാൽ പ്രയോജകേ.
ആഹ്ലാദയതി ശീതാംശുർജ്ജടീ ഭീഷയതേ ശിശൂൻ
വിനീതോ ലഭതേ ധർമ്മമിതി വാ ഹേതുകർത്തരി.”
കർമ്മാദികാരകങ്ങൾക്കു് അധീശ്വരനായ കർത്താവിനെപ്പറ്റി ബാലന്മാർക്കു് ഇതിലധികം എന്താണു് അറിവാനുള്ളതു്? വിശിഷ്ടങ്ങളായ ഉദാഹരണങ്ങൾ പ്രസ്തുതഗ്രന്ഥത്തെ ആമൂലാഗ്രം അലങ്കരിക്കുന്നു.
20.25സുബ്രഹ്മണ്യൻ
പൂർവമീമാംസയിലെ പ്രഥമസൂത്രത്തിനു സുബ്രഹ്മണ്യൻ എന്നൊരു കേരളീയപണ്ഡിതൻ ‘ശാസ്ത്രോപന്യാസമാലിക’ എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിൽ താൻ സുബ്രഹ്മണ്യന്റെ ശിഷ്യനാണെന്നും തത്വാവിർഭാവത്തിലും അതിന്റെ വ്യാഖ്യാനത്തിലും മറ്റും ഉൽഘാടനം ചെയ്തിട്ടുള്ള യുക്തികളെയാണു് അനുസരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. തത്വാവിർഭാവത്തിന്റെ വ്യാഖ്യ ദ്വിതീയപരമേശ്വരന്റേതായിരിക്കണം. ഭവനാഥനയവിവേകം, ഭട്ടവിഷ്ണുവിന്റെ നയതത്വസംഗ്രഹം, പാർത്ഥ സാരഥിമിശ്രന്റെ ന്യായരത്നമാല എന്നീ ഗ്രന്ഥങ്ങളെ സ്മരിക്കുകയും ഭട്ടവിഷ്ണുവിന്റെ മതങ്ങളെ വിമർശിക്കുകയും ചെയ്തിരിക്കുന്നു. അധോലിഖിതങ്ങളായ പദ്യങ്ങൾ ശ്രദ്ധേയങ്ങളാണു്:
“തത്വാവിർഭാവതദ്വ്യാഖ്യാദ്യുക്തയുക്ത്യനുസാരിണീം
ആദ്യസൂത്രേ വിധാസ്യാമഃ ശാസ്ത്രോപന്യാസമാലികാം.
സതി വിഭവേ ദാന്തസ്യ സ്ഫുടതരഹൃദയാവഭാസി വേദാന്തസ്യ
ഏതാം സുബ്രഹ്മണ്യസ്യാന്തേവാസീ കരോതി സുബ്രഹ്മണ്യഃ”
രണ്ടാമത്തെ പദ്യത്തിലെ യമകപ്രയോഗം നോക്കുമ്പോൾ വാസുദേവകവിയുടെ സഹോദരനായ സുബ്രഹ്മണ്യനായിരിക്കാം ശാസ്ത്രോപന്യാസമാലികയുടെ പ്രണേതാവു് എന്നു തോന്നിപ്പോകും. ആ സുബ്രഹ്മണ്യനും പ്രാഭാകരനിഷ്ണാതനായിരുന്നുവല്ലോ.
20.26സർവപ്രത്യയമാല
ശങ്കരാര്യന്റെ അനുജനായ ശങ്കരാര്യൻ രചിച്ചതായി ‘സർവപ്രത്യയമാലാ’ എന്ന സംജ്ഞയിൽ ഒരു വ്യാകരണഗ്രന്ഥമുണ്ടു്. അതും പര്യായപദാവലിപോലെ വിദ്യാർത്ഥികൾക്കു വളരെ പ്രയോജനകരമാകുന്നു. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ളവയാണു് അടിയിൽ പകർത്തുന്ന ശ്ലോകങ്ങൾ:
“അഭംഗുരകലാദാനസ്ഥൂ ലലക്ഷത്വമീയുഷേ
തുംഗായ മഹസേ തസ്മൈ തുരംഗായ മുഖേ നമഃ
ശിവാത്മജമവിഘ്നായ സുരാസുരസുപൂജിതം
സർവക്രിയാദൗ സർവാര്യം വന്ദേ ഗണപതിം പ്രഭും.
ഗോവിന്ദം ഗോപഗോപീനാം നന്ദനം നന്ദനന്ദനം
വന്ദേ വൃന്ദാരകൈർവന്ദ്യമിന്ദിരാനന്ദകാരിണം.
പ്രത്യയഗ്രഥിതൈശ്ശബ്ദൈഃ പര്യായൈസ്സർവധാതുജൈഃ
ശങ്കരാര്യാനുജോ മാലാം ശങ്കരാര്യഃ കരോമ്യഹം.
ക്രിയാക്രമോക്തശബ്ദാനാം പര്യായപദവിസ്തൃതാ
സർവപ്രത്യയമാലേയം ബാലശിക്ഷാർത്ഥമുദ്ധൃതാ.”
ഈ ശ്ലോകങ്ങളിൽ “ഗോവിന്ദം ഗോപഗോപീനാം” എന്നതിനു പര്യായപദാവലിയിലെ “ഗോവിന്ദം ഗോപഗോപീനാം” എന്ന ശ്ലോകവുമായി കാണുന്ന സാദൃശ്യം വിസ്മയാവഹമായിരിക്കുന്നു. വാസുദേവനും ശങ്കരനുമായി എന്തോ ഒരു ബന്ധമുണ്ടെന്നു് ഈ സാദൃശ്യത്തിൽ വ്യഞ്ജിക്കുന്നു. സർവപ്രത്യയമാല, എല്ലാ വ്യാകരണപ്രത്യയങ്ങളേയും പരാമർശിക്കുകയും അവയെ ഉദാഹരണങ്ങൾകൊണ്ടു വ്യക്തമാക്കുകയും ചെയ്യുന്നു. താഴെ കാണുന്ന ശ്ലോകങ്ങൾ തദ്ധിതമാലയിൽ ഉള്ളതാണു്:
“ഏതൽ പ്രമാണമസ്യേതി ത്വർത്ഥേ ദ്വയസജാദയഃ
ഊരുമാത്രം ജലം നദ്യാം കണ്ഠമാത്രം ക്വചിജ്ജലം.
ജാനുപ്രമാണമസ്ത്യത്ര ജാനുദ്വയസമിത്യപി
ജാനുദഘ്നം ചേതി തഥാ പ്രയോഗേഷൂഹ്യതാം പുനഃ.”
ലൺമാലയിൽനിന്നു് ഒരു ഭാഗംകൂടി ചേർക്കാം:
“അനുശാസ്തി പിതാ പുത്രം ബാല്യാൽ പ്രഭൃതി ശിക്ഷതേ;
പിതാനുശാസയത്യേനം ണിചി ശിക്ഷയതിദ്രുതം.
പിത്രാ കർമ്മണി ബാലോസൗ ശിക്ഷ്യതേ ചാനുശാസ്യതേ;
അധീതേ ചാമനത്യേവം വേദം പഠതി സർവദാ.
പാഠയത്യധ്യാപയതി വേദമാമ്നാപയത്യപി;
ആമ്നായതേ പഠ്യതേ ച വേദഃ കർമ്മണ്യധീയതേ.”
പ്രസ്തുത വൈയാകരണനെ മേൽപ്പുത്തൂർ ഭട്ടതിരി ഒന്നിലധികം തവണ പ്രക്രിയാസർവസ്വത്തിൽ സ്മരിച്ചിട്ടുണ്ടു്. “നിഘൃഷ്ട ഇത്യർത്ഥമാഹ ശങ്കരഃ” എന്നു കൃൽഖണ്ഡത്തിലും” നിഗുഹ്യമാനസ്യാഭാവോത്ര ജ്ഞാപ്യത ഇതി ശങ്കരഃ” എന്നു സുബർത്ഥഖണ്ഡത്തിലും കാണുന്ന വചനങ്ങൾ നോക്കുക.
20.27വേദാന്തസാരം
ഈ ശങ്കരൻ സർവസിദ്ധാന്തസംഗ്രഹമെന്നുകൂടി പേരുള്ള വേദാന്തസാരമെന്ന ഗ്രന്ഥത്തിന്റേയും പ്രണേതാവാണു്. അതിലും ശ്രീകൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്.
“അംഗോപാംഗോപവേദേഷു സർവസിദ്ധാന്തസംഗ്രഹഃ
ക്രിയതേ ശങ്കരാര്യേണ ശങ്കരാര്യകനീയസാ”
എന്നു് ആ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ ഒരു ശ്ലോകം കാണുന്നുണ്ടു്. വാസുദേവൻനമ്പൂരിയും ശങ്കരൻനമ്പൂരിയും കൊല്ലം ഏഴാം ശതകത്തിലാണു ജീവിച്ചിരുന്നതെന്നു് ഊഹിക്കാം. മഴമംഗലത്തു ശങ്കരൻനമ്പൂരി വാസുദേവന്റെ പര്യായപദാവലിയെ രൂപാനയനപദ്ധതിയിൽ ഉപജീവിക്കുന്നു.
സകലദർശനങ്ങളുടെയും തത്വരത്നങ്ങൾ പതിനൊന്നധ്യായങ്ങളിൽ സമഞ്ജസമായി സംക്ഷേപിച്ചിട്ടുള്ള ഒരു ഉത്തമഗ്രന്ഥമാണു് ഇതു്. പത്താമധ്യായത്തിൽ മഹാഭാരത (ഗീതാ) പക്ഷവും പതിനൊന്നാമധ്യായത്തിൽ വേദാന്തപക്ഷവും സംഗ്രഹിച്ചിരിക്കുന്നു. ബൃഹസ്പതി (ചാർവാക) പക്ഷംകൊണ്ടാണു് ഗ്രന്ഥം ആരംഭിക്കുന്നതു്.
“അക്ഷപാദഃ കണാദശ്ച കപിലോ ജൈമിനിസ്തഥാ
വ്യാസഃ പതഞ്ജലിശ്ചേതി വൈദികാശ്ശാസ്ത്രകാരകാഃ
ബൃഹസ്പത്യാർഹതൗ ബുദ്ധോ വേദമാർഗ്ഗവിരോധിനഃ”
എന്നു് അദ്ദേഹം ആറു വൈദികദർശനങ്ങളേയും മൂന്നു് അവൈദികദർശനങ്ങളേയും പരാമർശിക്കുന്നു. താഴെ കാണുന്ന ശ്ലോകങ്ങളിൽനിന്നു ശങ്കരന്റെ സരളമായ പ്രതിപാദനശൈലി അവധാരണം ചെയ്യാവുന്നതാണു്.
“അംഗോപാംഗോപവേദാസ്യുർവ്വേദസ്യാത്രോപകാരകാഃ
ധർമ്മാർത്ഥകാമമോക്ഷാണാമാശ്രയസ്യ ചതുർദ്ദശ,
വേദാംഗാനി ഷഡേതാനി ശിക്ഷാ വ്യാകരണം തഥാ
നിരുക്തം ജ്യോതിഷം കല്പം ഛന്ദോവിചിതിരിത്യപി
മീമാംസാ ന്യായശാസ്ത്രഞ്ച പുരാണം സ്മൃതിരിത്യപി
ചത്വാര്യേതാന്യുപാംഗാനി ബഹിരംഗാനി താനി വൈ.
ആയുർവ്വേദോർത്ഥവേദശ്ച ധനുർവ്വേദസ്തഥൈവ ച
ഗാന്ധർവ്വവേദ ഇത്യേവമുപവേദാശ്ചതുർവ്വിധാഃ.”
അനന്തരം ആചാര്യൻ ഈ അംഗോപാംഗോപവേദങ്ങളുടെ ലക്ഷണങ്ങൾ വിവരിക്കുന്നു:
“ശിക്ഷാ ശിക്ഷയതി വ്യക്തം വേദോച്ചാരണലക്ഷണം;
വ്യക്തി വ്യാകരണം തസ്യ സംഹിതാപദലക്ഷണം;
വക്തി തസ്യ നിരുക്തഞ്ച പദനിർവ്വചനം സ്ഫുടം;
ജ്യോതിശ്ശാസ്ത്രം വദത്യസ്യ കാലം വൈദികകർമ്മണാം;
ക്രമം കർമ്മപ്രയോഗാണാം കല്പസൂത്രം വദത്യപി;
മന്ത്രാക്ഷരാണാം സംഖ്യോക്താ ഛന്ദോ വിചിതിഭിസ്തഥാ.”
എന്നിങ്ങനെ ആ വിവരണം തുടരുന്നു. പ്രഭാകരൻ കുമാരിലന്റെ ശിഷ്യനെന്നുതന്നെയാണു് കേരളത്തിലെ രൂഢമൂലമായ ഐതിഹ്യം എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അതിനെ ശങ്കരനും.
“മീമാംസാവാർത്തികം ഭാട്ടം ഭട്ടാചാര്യകൃതം ഹി തൽ;
തച്ഛിഷ്യോ ഹ്യല്പഭേദേന ശബരസ്യ മതാന്തരം
പ്രഭാകരഗുരുശ്ചക്രേ തദ്ധി പ്രാഭാകരം മതം”
എന്നീ വചനങ്ങളിൽ ഉദീരണം ചെയ്യുന്നു.
20.28ശാങ്കരസ്മൃതി
ശാങ്കരസ്മൃതി അഥവാ ലഘുധർമ്മപ്രകാശിക എന്ന ഗ്രന്ഥം ഭഗവൽപാദരുടെ കൃതിയാകുവാൻ ന്യായമില്ലെന്നു് എട്ടാമധ്യായത്തിൽ ഉപപാദിച്ചിട്ടുണ്ടു്. പ്രഥമപരമേശ്വരന്റെ ഗുരുവായി ഒരു ശങ്കരപൂജ്യപാദൻ ഉണ്ടായിരുന്നുവല്ലോ. അദ്ദേഹമായിരിക്കാം ശാങ്കരസ്മൃതികാരൻ; പരിച്ഛേദിച്ചു് ഒന്നും പറയുവാൻ നിർവ്വാഹമില്ല. ആ സ്മൃതി ഇങ്ങനെ ആരംഭിക്കുന്നു:
“നത്വാ ധർമ്മവിദോ ദേവാനൃഷീംശ്ച പരമം മഹഃ
സാംബം ശിവമനുസ്മൃത്യ ശങ്കരേണ യതാത്മനാ
ആലോക്യ ഭാർഗ്ഗവാൽ പ്രാപ്തം ധർമ്മശാസ്ത്രമിതസ്തതഃ
വിസ്തരേണ വിഷീദത്സു കൃപയാ മന്ദബുദ്ധിഷു
പ്രായസ്തദേവ സംക്ഷിപ്യ ക്രിയതേ മൃദുഭിഃ പദൈഃ
അല്പാക്ഷരൈരനല്പാർത്ഥൈഃ പൃഥഗേതന്നിബന്ധനം
വർണ്ണാനാമാശ്രമാണാഞ്ച ധർമ്മേ ദീപ ഇവാപരഃ
അനവദ്യം സതാം നാമ്നാ ലഘുധർമ്മപ്രകാശികാ.”
ശാങ്കരസ്മൃതിയെയാകട്ടെ അതിന്റെ മൂലഗ്രന്ഥമാകുന്ന ഭാർഗ്ഗവസ്മൃതിയെയാകട്ടെ ഇതരഗ്രന്ഥകാരന്മാർ ആരും സ്മരിച്ചിട്ടില്ല. ഭാർഗ്ഗവസ്മൃതി കണ്ടുകിട്ടീട്ടുപോലുമില്ല. ശാങ്കരസ്മൃതി മുപ്പത്താറധ്യായങ്ങളുള്ള ഒരു ഗ്രന്ഥമാണെന്നു പറഞ്ഞുവരുന്നു. എന്നാൽ അവയിൽ ആദ്യത്തെ പന്ത്രണ്ടധ്യായങ്ങൾ മാത്രമേ ഇതേ വരെ നമുക്കു ലഭിച്ചിട്ടുള്ളു. ഓരോ അധ്യായത്തിലും നന്നാലുപാദങ്ങളുണ്ടു്.
“ഔർദ്ധ്വദൈഹികകർമ്മാണി ശാവാശൗചഞ്ച സൂതകം
പ്രാകീർണ്ണസംഗ്രഹം ചാത ആഖ്യാസ്യേ ഭാഗ ഉത്തരേ”
എന്നു പറഞ്ഞു പ്രസ്തുത നിബന്ധകാരൻ പന്ത്രണ്ടാമധ്യായം അവസാനിപ്പിക്കുന്നു. പ്രണേതൃത്വത്തെപ്പറ്റി പക്ഷാന്തരമുണ്ടെങ്കിലും ശാങ്കരസ്മൃതി നിരുപയോഗമായ ഒരു ഗ്രന്ഥമാണെന്നു പറവാൻ നിവൃത്തിയില്ല. സ്നാതകന്മാരുടെ സ്ഥിതി, മരുമക്കത്തായികളുടെ ദത്തു്, സ്മാർത്തവിചാരം, അറുപത്തിനാലു് അനാചാരങ്ങൾ മുതലായി കേരളത്തിനു പ്രത്യേകമായുള്ള ആചാരങ്ങളെക്കുറിച്ചു് അതിൽ പ്രതിപാദിച്ചിട്ടുള്ളതു് എല്ലാ പേരും അറിഞ്ഞിരിക്കേണ്ടതാകുന്നു. സ്നാതകന്മാരുടെ സ്ഥിതിയെപ്പറ്റി വിവരിക്കുമ്പോൾ ‘സഹോദരാണാം വിവാഹോനുമതോ മുനേഃ” ‘അതോ വിവാഹസ്സർവ്വേഷാമിഷ്ടകല്പോയമുത്തമഃ’ എന്നുള്ള മതത്തിനു പരശുരാമന്റെ അനുമതിയുള്ളതായി ഗ്രന്ഥകാരൻ ഉപന്യസിക്കുന്നു. അങ്ങനെയാണെങ്കിൽ ‘ജ്യോഷ്ഠഭ്രാതാവു ഗൃഹീ ഭവേൽ’ എന്ന അനാചാരത്തിനു ജ്യേഷ്ഠഭ്രാതാവു മാത്രമേ വിവാഹം ചെയ്യാവൂ എന്നുള്ള സങ്കുചിതാർത്ഥമില്ലെന്നു സങ്കല്പിക്കാം. ഇങ്ങനെ പലതും വിമർശനീയമായുണ്ടു്. സദാചാരപ്രകരണത്തിൽ നിന്നു ചില ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:
“അവമാനം ന കർവീത കസ്യചിൽ ക്ഷേമകൗതുകീ
ഹീനാംഗാനധികാംഗാൻ വാ വികൃതാംഗാനഥാപി വാ
ന ഹീനാംശ്ച ന മൂർഖാംശ്ചപ്രഹസേദ്വ്യാധിതാനപി
ന ഹീനസേവനം കുര്യാന്ന സ്വാധ്യായം ദ്വിജസ്ത്യജേൽ;
വർണ്ണസ്യ ചാശ്രമസ്യാപി വയസോഭിജനസ്യ വാ
ശ്രുതസ്യ ച ധനസ്യാപി ദേശസ്യ സമയസ്യ ച
അനുരൂപേണ വേഷേണ വർത്തതേ ന ച ഗർഹിതഃ
നിത്യം ശാസ്ത്രാർത്ഥവീക്ഷീ സ്യാജ്ജീർണ്ണവാസോ ന ധാരയേൽ
മലിനഞ്ച തഥാ തദ്വൽ സച്ഛിദ്രം വിഭവേ സതി.
ന നാസ്തീത്യഭിഭാഷേത മ്ലേച്ഛഭാഷാം നചാഭ്യസേൽ
***
നാത്മാനമവമന്യേത പരമർമ്മാണി ന സ്പൃശേൽ
***
ന കുര്യാല്ലോകവിദ്വിഷ്ടം ധർമ്മമപ്യുദിതം ക്വചിൽ.”
20.29ഉദ്ദണ്ഡശാസ്ത്രികൾ, ജീവചരിത്രം
ഉദ്ദണ്ഡശാസ്ത്രികളുടെ ജന്മഭൂമി പണ്ടു തൊണ്ടമണ്ഡലം എന്നു പറഞ്ഞു വന്നിരുന്ന ചെങ്കൽപ്പേട്ട (ചിങ്കൽപെട്ട) ഡിസ്ത്രിക്ടിൽ കാഞ്ചീപുരത്തിനു സമീപം പാലാർ എന്ന പുഴയുടെ വക്കത്തുള്ള ലാടപുരം ഗ്രാമമാകുന്നു. ഈ വസ്തുതയും മറ്റും അദ്ദേഹംതന്നെ മല്ലികാമാരുതത്തിൽ വിശദമായി രേഖപ്പെടുത്തീട്ടുണ്ടു്.
“അസ്തി ദക്ഷിണാപഥേ ദയമാനകാമാക്ഷീകടാക്ഷതാണ്ഡവിതകവിശിഖണ്ഡിമണ്ഡലേഷു തുണ്ഡീരേഷു ക്ഷീരനദീത രംഗിതോപശല്യോ ലാടപുരോ നാമ മഹാനഗ്രഹാരഃ; തത്ര ച
തപശ്ചരണചുഞ്ചവസ്സകലശാസ്ത്രമുഷ്ടിന്ധയാഃ
സ്വനുഷ്ഠിതമഹാധ്വരാഃ ശ്രുതിപരായണാഃ ശ്രോത്രിയാഃ
മഹാഭിജനശാലിനോ വദനവർത്തിവാഗ്ദേവതാ
വസന്ത്യതിഥിസൽകൃതിക്ഷപിതവാസരാ ഭൂസുരാഃ.
തത്ര ചാമുഷ്യായണസ്യ, ആപസ്തംബശാഖാധ്യായിനോ വാധൂലകുലതരുപല്ലവസ്യ, കവിതാവല്ലഭസ്യ, വിപഞ്ചീപഞ്ചമോദഞ്ചിതകീർത്തേ, രുപാധ്യായഗോകുലനാഥപൗത്രസ്യ, ശ്രീകൃഷ്ണ സൂനോർഭട്ടരംഗനാഥസ്യ പ്രിയനന്ദന ഇരുഗുപനാഥാപരപര്യായ ഉദ്ദണ്ഡകവിർനാമ…സ കില വിധിവദുപാസിതാൽ തീർത്ഥാ ദധിഗതസകലവിദ്യോ, ദിദൃക്ഷുർദ്ദിഗന്തരാണി, ആന്ധ്രകർണ്ണാടകകലിംഗചോളകേരളാനവതീർണ്ണ:, മജ്ജൻ മഹാനദീഷു, പശ്യൻ ദേവതാസ്ഥാനാനി, സേവമാനസ്സജ്ജനാൻ, അഭിനന്ദന്നന്തർവാണീൻ, ഇദമേവ താമ്രചൂഡക്രോഡനഗരമാഢൗകത.”
ഈ പ്രസ്താവനയിൽനിന്നു ലാടപുരം ഗ്രാമത്തിൽ ഗോകുലനാഥന്റെ പൗത്രനായി, ശ്രീകൃഷ്ണന്റെ പുത്രനായി, മഹാകവിയായി ആപസ്തംബസൂത്രത്തിലും വാധൂലഗോത്രത്തിലും പെട്ട രംഗനാഥൻ എന്നൊരു മഹാബ്രാഹ്മണൻ ജീവിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ പുത്രനാണു് ഇരുഗുപനാഥൻ എന്നുകൂടി പേരുള്ള ഉദ്ദണ്ഡനെന്നും, ഇരുഗുപനാഥൻ എന്ന സംജ്ഞകൊണ്ടു് അദ്ദേഹം ഒരു ആന്ധ്രനായിരിക്കണമെന്നും ഉദ്ദേശിക്കാം. അദ്ദേഹം ഗുരുമുഖത്തിൽനിന്നു ബാല്യത്തിൽ സകല വിദ്യകളും അഭ്യസിച്ചു്, ആന്ധ്രം, കലിംഗം, ചോളം, കേരളം എന്നീ രാജ്യങ്ങൾ ചുറ്റിസ്സഞ്ചരിച്ചു് ഒടുവിൽ കോഴിക്കോട്ടു ചെന്നുചേർന്നു എന്നും കാണാവുന്നതാണു്. മല്ലികാമാരുതത്തിലെ
“ഉദ്ദണ്ഡം രംഗനാഥസ്സുതമലഭത യം രംഗദേവീ തഥാബാ”
ഇത്യാദി പദ്യത്തിൽനിന്നു ശാസ്ത്രികളുടെ മാതാവു രംഗദേവിയായിരുന്നുവെന്നു വെളിപ്പെടുന്നു. ലാടപുരം എന്ന പേരിൽ കാഞ്ചീപുരത്തിന്റെ പരിസരത്തിൽ ഇക്കാലത്തു് ഒരു അഗ്രഹാരമുള്ളതായി അറിയുന്നില്ല. കാലാന്തരത്തിൽ അതിന്റെ സംജ്ഞയ്ക്കു വ്യത്യാസം വന്നിരിയ്ക്കാം. രാമഭദ്രദീക്ഷിതരുടെ ശിഷ്യനായി ക്രി. പി. പതിനെട്ടാംശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ഭൂമിനാഥകവി (നല്ലാദീക്ഷിതർ) രംഗനാഥനും ഉദ്ദണ്ഡനും ഒരു കാലത്തു തഞ്ചാവൂർ ഡിസ്ത്രിക്ടിൽപെട്ട കണ്ഡരമാണിക്യം ഗ്രാമത്തിൽ താമസിച്ചിരുന്നുവെന്നും രംഗനാഥൻ ക്രതുവൈഗുണ്യപ്രായശ്ചിത്തം മുതലായ ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു എന്നും സുഭദ്രാഹരണ നാടകത്തിൽ പ്രസ്താവിച്ചിരിക്കുന്നു എന്നു ഡോക്ടർ കൃഷ്ണമാചാര്യർ അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തിൽ പറഞ്ഞിട്ടുള്ളതു നിർമ്മൂലമാണു്. “ഉദ്ദണ്ഡപണ്ഡിതാധ്യുഷിതം” എന്നു മാത്രമേ ആ നാടകത്തിൽ പ്രസ്താവിച്ചുകാണുന്നുള്ളൂ.
“ജയതി കില ചോളമണ്ഡലമണ്ഡനമുദ്ദണ്ഡപണ്ഡിതാധ്യുഷിതം
കണ്ഡരമാണിക്യമിതി ഖ്യാതം മഹദഗ്രഹാരമാണിക്യം”
എന്നു് അദ്ദേഹത്തിന്റെ ശൃംഗാരസർവസ്വഭാണത്തിലും പ്രസ്താവിച്ചിട്ടുണ്ടു്. ഉദ്ധൃതഭാഗങ്ങളിൽ കാണുന്ന ‘ഉദ്ദണ്ഡ’ പദം ശാസ്ത്രികളെ പരാമർശിക്കുന്നില്ലെന്നുള്ളതു നിർവിവാദമാണു്; ഉദ്ദണ്ഡന്മാരായ പണ്ഡിതന്മാർ താമസിക്കുന്ന ഗ്രാമം എന്നേ ‘ഉദ്ദണ്ഡപണ്ഡിതാധ്യുഷിതം’ എന്ന വിശേഷണത്തിനു് അർത്ഥമുള്ളു. കർണ്ണാടക രാജാവിനെ (വിജയനഗര മഹാരാജാവു്) ശാസ്ത്രികൾ കുറേക്കാലം ആശ്രയിക്കുകയും അറുപിശുക്കനായ അദ്ദേഹത്തെ വിട്ടുപിരിയുന്ന അവസരത്തിൽ
“മാ ഗാഃ പ്രത്യുപകാരകാതരതയാ വൈവർണ്ണ്യമാകർണ്ണയ
ശ്രീകർണ്ണാടവസുന്ധരാധിപ, സുധാസിക്താനി സൂക്താനി നഃ;
വർണ്ണ്യന്തേ കവിഭിഃ പയോനിധിസരിൽസന്ധ്യാഭ്ര വിന്ധ്യാടവീ
ഝംഝാമാരുതനിർഝരപ്രഭൃതയസ്തേഭ്യഃ കിമാപ്തം ഫലം?”
എന്ന ശ്ലോകം സമ്മാനിക്കുകയും ചെയ്തു എന്നുള്ള ഐതിഹ്യം അവിശ്വസനീയമല്ല. അങ്ങനെ പല ദേശങ്ങളിൽ പര്യടനം ചെയ്തതിനു മേൽ ഒടുവിലാണു് ആ കവിപ്രവേകൻ കോഴിക്കോടു നഗരത്തിൽ എത്തിച്ചേർന്നതു്. മാനവിക്രമമഹാരാജാവിന്റെ വാഴ്ചക്കാലമായിരുന്നു അതു്. അദ്ദേഹവും ശാസ്ത്രികളുമായുള്ള പ്രഥമസമാഗമത്തിന്റെ ഉജ്ജ്വലമായ ഒരു ചരിത്രം മല്ലികാമാരുതത്തിൽ ദൃശ്യമാകുന്നുണ്ടു്. അതു താഴെ പകർത്തുന്നു:
‘ആസ്ഥാനമധ്യഗതമുദ്ധതസൗവിദല്ല
ഭ്രൂക്ഷേപചോദിതനമച്ചതുരന്തവീരം
ശ്രീവിക്രമം ചതുരവാരവധൂകരാബ്ജ
വ്യാധൂതചാമരമലോകത ലോകനാഥം.’
അസ്തോഷ്ട ച–
പ്രത്യർത്ഥിഭൂമിപാലപ്രതാപഘർമ്മോത്ഥപുഷ്കലാവർത്ത,
വിശ്വംഭരാകുടുംബിൻ, വിക്രമ, വിശ്വൈകവീര വിജയസ്വ!
ദേവോപി പരിസരവർത്തികോവിദകവിവദനാകൃഷ്ടേനവി ഘടമാനകമലദളശീതളേന കടാക്ഷേണ സംഭാവയൻ സാദരമേവമാദിക്ഷൽ-
ശ്രീമന്നുദ്ദണ്ഡ, വിദ്വൻ, നിശമയ വചനം
മാമകം; കാമദോഗ്ധ്രീ
വാണീ നാണീയസീ തേ നനു വരകവിതാ
ഭൂഷിതാ വാഗ്വിലാസൈഃ;
തസ്മാദഹ്നായ സമ്യകു് പ്രകരണമധുനാ
മല്ലികാമാരുതാഖ്യം
കിഞ്ചിദ്വ്യഞ്ജദ്രസാർദ്രം വിരചയ വിധിനാ
സൽകവേ, സൽക്രിയാം മേ.
മഹാരാജാവിന്റെ നിയോഗമനുസരിച്ചാണു് കവി മല്ലികാമാരുതം രചിച്ചതെന്നു് ഇതിൽ നിന്നു വിശദമാകുന്നുണ്ടല്ലോ. അവിടത്തെ ഒരു സദസ്യനായ ചേന്നാസ്സു നമ്പൂതിരിപ്പാടു ശാസ്ത്രികളെ തമ്പുരാനുമായി പരിചയപ്പെടുത്തുമ്പോൾ ചൊല്ലിയ ശ്ലോകം ചുവടെ ഉദ്ധരിക്കുന്നു:
“പ്രക്രീഡൽകാർത്തവീരാർജ്ജുനഭുജവിധൃതോ
ന്മുക്തസോമോദ്ഭവാംഭ
സ്സംഭാരാഭോഗഡംഭപ്രശമനപടുവാ
ഗ്ഗുംഭഗംഭീരിമശ്രീഃ
തുണ്ഡീരക്ഷോണിദേശാൽ തവ ഖലു വിഷയേഽ
ഹിണ്ഡതോദ്ദണ്ഡസൂരി
സ്സോയം തേ വിക്രമക്ഷ്മാവര, നി കിമു ഗതഃ
ശ്രോത്രിയഃ ശ്രോത്രദേശം?”
ഈ ശ്ലോകത്തിലും ശാസ്ത്രികളുടെ ശൈലീമുദ്ര പതിഞ്ഞിരിക്കുന്നതുപോലെ തോന്നുന്നു. ശാസ്ത്രികൾ തമ്പുരാനു് ആദ്യമായി അടിയറ വെച്ച ശ്ലോകമാണു് താഴെക്കാണുന്നതു്.
“ഉദ്ദണ്ഡഃ പരദണ്ഡഭൈരവ, ഭവദ്യാത്രാസു ജൈത്രശ്രിയോ
ഹേതുഃ കേതുരതീസ്യ സൂര്യസരണിം ഗച്ഛൻ നിവാര്യസ്ത്വയാ,
നോ ചേൽ തൽപടസമ്പുടോദരലസച്ഛാർദ്ദൂലമുദ്രാദ്രവൽ
സാരംഗം ശശിബിംബമേഷ്യതി തുലാം ത്വൽ പ്രേയസീനാം മുഖൈഃ”
രസോത്തരമായ ആ ശ്ലോകംകേട്ടു് ആഹ്ലാദഭരിതനായ മഹാരാജാവു് കവിക്കു് ‘ഉദ്ദണ്ഡൻ’ എന്ന ബിരുദനാമം സമ്മാനിച്ചുവത്രേ. ചേന്നാസ്സുനമ്പൂരിപ്പാട്ടിലെ പദ്യത്തിൽ കാണുന്ന ഉദ്ദണ്ഡപദത്തിനു പ്രതിവാദികൾക്കു ഭയങ്കരൻ എന്നുമാത്രം അർത്ഥംകല്പിച്ചാൽ മതി. ശാസ്ത്രികളെ കോഴിക്കോട്ടെ വിദ്വത്സദസ്സിലെ ഒരംഗമായി സാമൂതിരിപ്പാടു സസന്തോഷം സ്വീകരിച്ചു. ഏതു പണ്ഡിതകുഞ്ജരന്മാരേയും കൊമ്പുകുത്തിക്കുവാൻ വേണ്ട ശാസ്ത്രപാണ്ഡിത്യം അദ്ദേഹം സമ്പാദിച്ചിരുന്നു. ‘വേദേ സാദരബുദ്ധിഃ’ എന്നു ഞാൻ മുമ്പുദ്ധരിച്ചിട്ടുള്ള പദ്യത്തിൽനിന്നു ഇതു വെളിവാകും. ഒരിക്കൽ ശാസ്ത്രികളുമായുള്ള വാദപ്രതിവാദത്തിൽ മഹർഷിക്കുപോലും സ്ഖലനം പറ്റുകയും അദ്ദേഹത്തിന്റെ പേരിൽ അമിതമായ ബഹുമാനമുണ്ടായിരുന്ന ശാസ്ത്രികൾ തെറ്റിയ ഭാഗം ഒന്നുകൂടി നിർവ്വഹിയ്ക്കുവാൻ അപേക്ഷിച്ചപ്പോൾ ആദ്യം ഒരുവിധത്തിലും പിന്നീടു മറ്റൊരു വിധത്തിലും താൻ ഒരിക്കലും നിർവചിച്ചിട്ടില്ലാത്തതിനാൽ അതു കഴിയുകയില്ലെന്നു പറഞ്ഞു്, ആ മഹാപുരുഷൻ ഒഴിഞ്ഞുമാറുകയും ചെയ്തുവത്രേ. മറ്റൊരവസരത്തിൽ ശാസ്ത്രികൾ നാറേരി (കൂടല്ലൂർ) മനയ്ക്കൽ ചെന്നപ്പോൾ പദമഞ്ജരി എന്ന കാശികാവ്യാഖ്യ പഠിച്ചിട്ടുണ്ടോ എന്നു വൈയാകരണമൂർദ്ധന്യനായ അവിടുത്തെ അച്ഛൻനമ്പൂതിരിപ്പാടു ചോദിക്കുകയും ആരെങ്കിലും ഓലയും നാരായവും കൊണ്ടുവന്നാൽ പറഞ്ഞുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു് ആ പരീക്ഷയിൽ വിജയം നേടി നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു ക്ഷമായാചനം ചെയ്യിക്കുകയും ചെയ്തു എന്നും ഐതിഹ്യമുണ്ടു്. പട്ടത്താനത്തിൽ കുറെക്കാലത്തേയ്ക്ക കിഴികൾ മുഴുവൻ ശാസ്ത്രികൾ തന്നെ വാങ്ങി എന്നു പറയുന്നതു് അതിശയോക്തിയാണെന്നു തോന്നുന്നു. അദ്ദേഹത്തിനു് ആ വിദ്ദ്വത്സദസ്സിൽ അഭ്യർഹിതമായ ഒരു സ്ഥാനമുണ്ടായിരുന്നു എന്നേ ആ പുരാവൃത്തത്തിനു് അർത്ഥമുള്ളു.
ഉദ്ദണ്ഡനു ചേന്നമംഗലത്തു മാരക്കര എന്ന വീട്ടിൽ ഒരു നായർ സ്ത്രീ പ്രണയിനിയായീരുന്നു എന്നു നാം കോകിലസന്ദേശത്തിൽനിന്നറിയുന്നു.
“മാഹാഭാഗ്യം രതിപതിഭുജാഡംബരം പൗനരുക്ത്യാൽ
ക്കല്യാണൗഘഃ സ്ഫുരതി രസികാനന്തതാപ്യത്ര ഹീതി
ഏഷാമാദ്യക്ഷരഗണമുപാദായ ബദ്ധേന നാമ്നാ
മാന്യം മാരക്കരനിലയനം യൽ കവീന്ദ്രാ ഗൃണന്തി.”
എന്ന കോകിലസന്ദേശപദ്യം നോക്കുക. അപ്രകാശിതമായ മയൂരസന്ദേശമെന്ന കാവ്യത്തിൽ ചേന്നമംഗലത്തിന്റെ പ്രസംഗം വരുന്ന ഘട്ടത്തിൽ ആ സന്ദേശത്തിന്റെ പ്രണേതാവായ ഉദയൻ ശാസ്ത്രികളെപ്പറ്റി
ഉദ്ദണ്ഡാഖ്യാസ്സുരഭികവിതാസാഗരേന്ദുഃ കവീന്ദ്ര
സ്തുണ്ഡീരക്ഷ്മാവലയതിലകസ്തത്രചേൽ സന്നിധത്തേ
ശ്രാവ്യാമുഷ്യ ത്രിദശതടിനീവേഗവൈലക്ഷ്യദോഗധ്റീ
വാഗ്ഗ്ദ്ധാടീ സാ വിജിതദരസംഫുല്ലമല്ലീമധൂളീ.”
എന്നു പ്രശംസിച്ചിരിക്കുന്നതും ഈ സംബന്ധത്തിനു മറ്റൊരു തെളിവാണു്. ഉദ്ദണ്ഡനു വിദ്വാനായ ഒരനുജൻ സഹചാരിയായി ഉണ്ടായിരുന്നു എന്നും ജ്യേഷ്ഠന്റെ മരണാനന്തരം പല അപൂർവ്വ ഗ്രന്ഥങ്ങളും അനുജൻ പയ്യൂർ ഭട്ടതിരിക്കു സമ്മാനിച്ചു എന്നും അവയിൽ ചില ഗ്രന്ഥങ്ങൾ ഇപ്പോഴും ചില പഴയ ഗ്രന്ഥപ്പുരകളിലുണ്ടെന്നും അറിയുന്നു.
20.29.1കൃതികൾ:
ഉദ്ദണ്ഡശാസ്ത്രികളുടെ കൃതികളായി മല്ലികാമാരുതവും കോകിലസന്ദേശവും മാത്രമേ നമുക്കു് ലഭിച്ചിട്ടുള്ളു. നടാങ്കുശം എന്ന ഒരു അഭിനയനിരൂപണഗ്രന്ഥവും അദ്ദേഹത്തിന്റേതെന്നാണു് വയ്പു്. ഈ കൃതികളെപ്പറ്റി സ്വല്പം ഉപന്യസിക്കാം.
20.30മല്ലികാമാരുതം
മല്ലികാമാരുതം ഭവഭൂതിയുടെ മാലതീമാധവംപോലെ പത്തങ്കത്തിലുള്ള ഒരു പ്രകരണമാകുന്നു. കാമദേവന്റെ മന്ത്രിയായ മലയ യുവാവിന്റേയും നാഗരാജാവിന്റെ മന്ത്രി മണിധരന്റെ പുത്രിയായ മഞ്ജുളയുടെയും സന്താനമായി മാരുതൻ എന്ന ഒരു കുമാരൻ അവതരിച്ചു. ആ കുമാരനെ മലയപർവ്വതത്തിൽ അഗസ്ത്യമഹർഷിയും അദ്ദേഹത്തിന്റെ ധർമ്മപത്നി ലോപാമുദ്രയുംകൂടി വളർത്തി കാലാന്തരത്തിൽ മാരുതൻ വിദ്യാധരരാജമന്ത്രിയായ വിശ്വാവസുവിന്റെ പുത്രി മല്ലികയിൽ അനുരക്തനായി ചമഞ്ഞു; അവർതമ്മിൽ സമാഗമവുമുണ്ടായി. ആ അവസരത്തിൽ മാരുതന്റെ കൈയിൽ ഇരുന്ന ചിത്രഫലകം സുലഭമന്യു എന്ന മഹർഷിയുടെ ശിരസ്സിൽ പതിക്കുകയും ക്രോധാവിഷ്ടനായ മഹർഷി അവരെ ശപിക്കുകയും ചെയ്തു. ആ ശാപത്തിന്റെ ഫലമായി രണ്ടുപേർക്കും മനുഷ്യജന്മം സ്വീകരിക്കേണ്ടിവന്നു. മാരുതൻ കുന്തളേശ്വര മന്ത്രിയായ ബ്രഹ്മദത്തന്റെ പുത്രനായും മല്ലിക കുസുമപുരവാസ്തവ്യനായ വിശ്വാവസുവിന്റെ പുത്രിയായും ജനിച്ചു. അവരെ കുസുമപുരത്തിനു സമീപമുള്ള ഒരാശ്രമത്തിൽ താമസിക്കുന്ന മന്ദാകിനി എന്ന യോഗിനി പുനസ്സംഘടിപ്പിക്കുന്നതാണു് ശാസ്ത്രികളുടെ പ്രകരണത്തിലെ ഇതിവൃത്തം. കവി, ശാകുന്തളം മുതലായ പല നാടകങ്ങളോടും പ്രത്യേകിച്ചു മാലതീമാധവത്തോടും കടപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രസ്തുത കൃതിയിൽ എവിടേയും അനുസ്യൂതമായി പ്രകാശിക്കുന്നുണ്ടു്. മല്ലികാമാരുതത്തിലെ പദ്യങ്ങളും ഒന്നുപോലെ മനോമോഹനങ്ങളാണു്. രചനാവിഷയത്തിൽ ശാസ്ത്രികൾക്കു സിദ്ധിച്ചിട്ടുള്ള ഹസ്തലാഘവം ഏതു സഹൃദയനേയും ഹർഷപര്യാകുലനാക്കുകതന്നെ ചെയ്യും. ശൃംഗാരരസത്തിന്റെ എല്ലാ മുഖങ്ങളേയും അദ്ദേഹത്തിന്റെ കൂലങ്കഷമായ മനോധർമ്മം സവിശേഷമായി സ്പർശിക്കുന്നു. പ്രകൃതിവർണ്ണനത്തിൽ അദ്ദേഹത്തിന്നുള്ള പാടവവും പ്രശംസാസീമയെ അതിലംഘിച്ചു പരിസ്ഫുരിക്കുന്നു. മാതൃക കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
(1) നൂപുരങ്ങളുടെ ശിഞ്ജിതം
“തസ്മിൻ ക്ഷണേ കമപി മാന്മഥകാർമ്മുകജ്യാ
ക്രേങ്കാരതാരമഭിനന്ദനമിന്ദ്രിയാണാം
കാഞ്ചീകലാപകുലഝങ്കരണാനുകീർണ്ണ
മാകർണ്ണയം ഫണഫണം മണിനൂപുരാണാം.”
(2) ഉപവനം
“ആരക്താഃ പടമണ്ഡപാഃ കിസലയൈരുല്ലോചിതാഃ പാദപാ,
ദൃംഗാളീ കരവാളികാ, പരികരാസ്സേനാഭടാ വായവഃ
താരാഃ കാഹളനിസ്വനാഃ പികരവാ, സ്തന്മന്മഹേ ഡാമരം
സ്കന്ധാവാരപദം വിഭോരുപവനം നാമ സ്മരോർവീഭുജഃ.”
(3) പുഷ്പാപചയം
“ഉത്താനീകൃതവക്ത്രബിംബ, മുപരിച്യോതൽപരാഗോൽകര
ത്രസ്താകൂണിതലോചനം, സ്തനഭരോദായത്തമധ്യാങ്കുരം,
ഈഷദ്ദർശിതനാഭി, തുംഗജഘനക്ലാന്തോരുപാദാംഗുലി
വ്യാസക്തസ്ഥിതി ലീലയാപചിനുതേ പുഷ്പന്നു ചിത്തന്നു മേ?”
(4) കാമദേവൻ
“വക്ഷസ്ഥലീവദനവാമശരീരഭാഗൈഃ
പുഷ്യന്തി യസ്യ വിഭുതാം പുരുഷാസ്ത്രയോപി,
സോയം ജഗത്ത്രിതയജിത്വരചാപധാരീ
മാരഃ പരാൻ പ്രഹരതീതി ന വിസ്മയായ.”
(5) നായകന്റെ വാക്യം
“വേലാലംഘിവിലാസയോർവികസതോർവ്യാജിഹ്മയോർമ്മന്ദയോഃ
സ്മേരാകേകരതാരയോസ്തരളയോസ്സാകൂതയോസ്സാശ്രുണോഃ
സഭ്രൂതാണ്ഡവയോസ്സബാഷ്പലവയോസ്സമ്മുഗ്ദ്ധയോഃ സ്നിഗ്ദ്ധയോ
സ്സോയം ഭാജനതാമഗാച്ചിരതരം ദ്രാഘീയസോർന്നേത്രയോഃ”
(6) സുഹൃത്തിനെപ്പറ്റി നായകന്റെ വിലാപം
“കിമാലംബം ധൈര്യം ഭവതു, നനു ശൂന്യാ സുജനതാ,
നിരാധാരാ നീതിഃ, പ്രിയവചനമേകാന്തവിരതം.
വിനഷ്ടോ വിസ്രംഭഃ, ശമിതമഖിലം ബാന്ധവതപഃ,
കഥാമാത്രാ സത്താ മമ ഹി കളകണ്ഠ, ത്വയി ഗതേ.”
(7) നായകന്റെ അനുരാഗഗതി
“ലഗ്നം പാദതലേ, നഖേഷു വിലുഠൽ, സംസക്തമൂർവോര്യുഗേ,
വിശ്രാന്തം ജഘനസ്ഥലേ, നിപതിതം നാഭീസരോമണ്ഡലേ,
ശൂന്യം മദ്ധ്യമവേക്ഷ്യ രോമലതികാമാലംബമാനം, ക്രമാ
ദാരുഢം സ്തനയോഃ, പ്ലുതം നയനയോർ, ലീനം മനഃ കൈശികേ.”
(8) നായികയുടെ ദൃഷ്ടിപാതം
“പ്രണയചപലാഃ പ്രേമസ്ഫാരാഃ പ്രസൂതമനോഭുവഃ
ക്ഷപിതധൃതയശ്ചേതശ്ചോരാശ്ച ലാചലതാരകാഃ
ശിവശിവ മയി പ്രേംഖന്ത്യസ്യാസ്ത രംഗിതഘൂർണ്ണിത
സ്തിമിതമധുരസ്നിഗ്ദ്ധാ മുഗ്ദ്ധാ വിലോചനവിഭ്രമാഃ.”
(9) ദേവേന്ദ്രൻ
“ത്രൈലോക്യം ഭ്രൂവിധേയം ബലിജിദവരജഃ സേവിതാരോ നിലിമ്പാ
സ്സന്തൃപ്ത്യൈ സപ്തതന്തുഃ സ്തുതിരകൃതകവാഗ്ഗീഷ്പതി സ്സ്വസ്തിവാദഃ
സ്വർണ്ണാദ്രിസ്സത്മ വാപീ ഗഗനസരിദഹോ നിഷ്കടഃ കല്പവാടഃ
പൗലോമീനേത്രപേയം വപുരിഹ കിമിവ ശ്ലാഘ്യതാ നോ മഘോനഃ?”
(10) മഹിഷമർദ്ദനം
“കേളീരാവോ വ്യരംസീന്ന കില വിജയയാ സാർദ്ധമാ ബധ്യമാനോ;
നാകൃഷ്ടാ ദൃഷ്ടിപാതാഃ കില നടനജുഷശ്ചന്ദ്രചൂഡസ്യ വക്ത്രാൽ;
ഉൽക്ഷിപ്തേ പാദപദ്മേ കില മണികടകോ നോച്ചകൈർവാ ശിശിഞ്ജേ;
മാതശ്ശൈലേന്ദ്രകന്യേ, മഹിഷവിമഥനം നാമ കോയം വിലാസഃ?”
(11) വർഷകാലം
“അമീഭിരാഖണ്ഡലചാപമണ്ഡിതൈ
സ്തടിന്നടീതാണ്ഡവരംഗ മണ്ഡപൈഃ
നിചോളിതം വ്യോമസമീരണേരിതൈ
സ്തമാലമാലാമലിനൈർവലാഹകൈഃ.”
“അമീ കിമപി വാസരാഃ പ്രസുവതേ മുദം ദേഹിനാം
വിജൃംഭിനവകന്ദളീദളനിലീന പുഷ്പന്ധയാഃ
പയോദമലിനീഭവദ്ഗഗന ദർശനപ്രോച്ചലൽ
കൃഷീവലവിലാസിനീനയന കാന്തിതാപിഞ്ഛിതാഃ.”
(12) മലയപർവ്വതം
“മന്ദാനിലപ്രസവഗേഹഗുഹാവിഹാരി
നാഗാംഗനാമണിവിഭൂഷണകാന്തിചിത്രഃ
കുംഭോദ്ഭവപ്രണയിനീകരവർദ്ധ്യമാന
പാടീരവല്ലിവലയോ മലയോ ഗിരീന്ദ്രഃ.
പ്രതീയന്താം വിശ്വേ പരമഗരിമാണഃ ക്ഷിതിഭൃതോ;
മഹീയാൻ കോപ്യനഃ ഖലു മലയശൈലസ്യ മഹിമാ;
ഗുണസ്നിഗ്ദ്ധാസ്തത്തൽകുലഗിരിയശോഹാരിണി കുചേ
വിശുദ്ധാം യൽകീർത്തിം ദധതി വനിതാശ്ചന്ദനമിഷാൽ.”
ഇങ്ങനെയുള്ള പദ്യങ്ങൾ എത്ര വേണമെങ്കിലും മല്ലികാമാരുതത്തിലുണ്ടു്. അഥവാ “നഹി ഗുളഗുളികായാഃ ക്വാപി മാധുര്യഭേദഃ” എന്നല്ലേ ആപ്തവാക്യം? ഈ പ്രകരണം ആദ്യമായി അഭിനയിച്ചതു തളിയിൽക്ഷേത്രത്തിൽവെച്ചുതന്നെയാണു്. താഴെക്കാണുന്ന ഗദ്യഖണ്ഡിക നോക്കുക:
“അഹമസ്മി സകലഹരിദന്തരനഗരസംസദാരാധനജ്ഞാ തസാരപ്രയോഗപാടവോ വിഷ്ടപത്രിതയപ്രഖ്യാതം കുക്കുടക്രോഡനഗരമുപസൃത്യ കുതൂഹലാദഭ്യാഗതോ രംഗചന്ദ്രോനാമ ശൈലൂഷകിശോരഃ അദ്യ ഖലു പ്രായേണ സർവതഃ കലികാലവിധുന്തുദകബളിതവിവേകചന്ദ്രമസ്സു സുമനസ്സു, പൗരോഭാഗ്യപൗരുഷേഷു പരിഷദന്തരേഷു, ലവണാപണേഷ്വിവ ഘനസാരമകിഞ്ചിൽകരമഭിനയസാരം അഖിലഭുവനഘസ്മര കരാളകാളകൂടകബളനപ്രഭാവപ്രകടിത കാരുണ്യാവഷ്ടംഭസ്യ പുരത്രയനിതംബിനീകപോലപത്രാങ്കുരകൃന്തനലവിത്രസ്യ കങ്കണക്വണിതസ്ഥിരീകൃതശബ്ദബ്രഹ്മവ്യവസ്ഥസ്യ ഭഗവതഃ ശ്രീസ്ഥലീശ്വരസ്യ സന്നിധാനാദുദ്ഭൂതതത്താദൃശനിർമ്മല ധിഷണായാം അശേഷകലാകമലിനീവികസനബാലാർക്ക പ്രഭായാം സഭായാം പ്രയുജ്യ സഫലയിതുമഭിലഷാമഹേ.”
ശാസ്ത്രികൾക്കു് ഇതരദേശപണ്ഡിതന്മാരെപ്പറ്റിയുണ്ടായിരുന്ന അവജ്ഞയും കേരളീയ വിദ്വാന്മാരെപ്പറ്റിയുണ്ടായിരുന്ന ബഹുമാനവും ഈ ഉദ്ധാരത്തിൽനിന്നു കാണാവുന്നതാണു്. പ്രസ്താവനയിലുള്ള “വസ്തുനി ചിരാഭിലഷിതേ കഥമപിദൈവാൽ പ്രസക്തസംഘടനേ പ്രാക്‍പ്രാപ്താന്യപി ബഹുശോദുഃഖാനി പരം സുഖാനി ജായന്തേ” എന്ന പദ്യത്തിലും കവി തനിക്കു കോഴിക്കോട്ടു വന്നുചേർന്നതിലുള്ള ചാരിതാർത്ഥ്യം വ്യഞ്ജിപ്പിക്കുന്നു. മല്ലികാമാരുതത്തിനു് ആന്ധ്രഭാഷയിൽ ഒരു തർജ്ജമയുണ്ടു്.
20.31കോകിലസന്ദേശം
ശുകസന്ദേശത്തിനു് അടുത്ത പടിയിൽ നില്ക്കുന്നതും ദക്ഷിണാത്യങ്ങളായ ഇതരസന്ദേശങ്ങളെയെല്ലാം ജയിക്കുന്നതുമായ ഒരു കാവ്യമാകുന്നു കോകിലസന്ദേശം. അതിലെ നായകൻ ശാസ്ത്രികളും നായിക ഞാൻ മുമ്പു സൂചിപ്പിച്ചതുപോലെ ചേന്നമങ്ഗലത്തു മാരക്കരവീട്ടിലെ ഒരു നായർയുവതിയുമാണു്. പൂർവഭാഗത്തിൽ 92-ഉം ഉത്തരഭാഗത്തിൽ 69-ഉം അങ്ങനെ 161 ശ്ലോകങ്ങൾ ഈ സന്ദേശത്തിലുണ്ടു്. നായകനും പ്രിയതമയുമായി സുഷുപ്തിസുഖം അനുഭവിക്കുമ്പോൾ ഒരു രാത്രിയിൽ വരുണപുരത്തുനിന്നു കാഞ്ചീപുരത്തു കാമാക്ഷീദേവിയെ വന്ദിയ്ക്കുവാൻ പോകുന്ന ചില സ്ത്രീകൾ നായകനെക്കൂടി അങ്ങോട്ടു കൊണ്ടുപോകുകയും ദേവിയുടെ കിങ്കരനാൽ ആജ്ഞപ്തരായി അയാളെ അവിടെ വിട്ടിട്ടു മടങ്ങുകയും ചെയ്യുന്നു. അഞ്ചുമാസം നായകൻ അവിടെ കാമാക്ഷിയെ ഭജിക്കണമെന്നു് അശരീരിവാക്കുണ്ടായി. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ വിരഹതാപം സഹിക്കുവാൻ അശക്തനായിത്തീർന്ന അയാൾ തന്റെ പ്രേമഭാജനത്തിനു് ഒരു കുയിൽമുഖേന സന്ദേശമയയ്ക്കുന്നു.
“ഗന്തവ്യസ്തേ ത്രിദിവവിജയീ മങ്ഗലാഗ്രേണ ദേശഃ
പ്രാപ്തഃ ഖ്യാതിം വിഹിതതപസഃ പ്രാഗ് ജയന്തസ്യ നാമ്നാ,
പാരേ ചൂർണ്ണ്യാഃ പരിസരസമാസീനഗോവിന്ദവക്ഷോ
ലക്ഷ്മീവീക്ഷാവിവലനസുധാശീതളഃ കേരളേഷു”
എന്നു പ്രാപ്യസ്ഥാനം വർണ്ണിതമായിരിക്കുന്നു. കാഞ്ചീപുരം, പാലാറു്, അതിനുതെക്കുള്ള അഗ്രഹാരങ്ങൾ, വില്വക്ഷേത്രം, കാവേരി, ശ്രീരംഗനാഥക്ഷേത്രം, ലക്ഷ്മീനാരായണപുരം ഇവ കടന്നിട്ടു വേണം സഹ്യപർവ്വതത്തിലെത്തുവാൻ. കവി ഇവിടെ സൂചിപ്പിയ്ക്കുന്ന അഗ്രഹാരങ്ങളിലൊന്നായിരിക്കണം അദ്ദേഹത്തിന്റെ ജന്മഭൂമിയായ ലാടപുരം.
“സാ വൈദഗ്ദ്ധീ ശ്രുതിഷു സ പുനസ്സർവശാസ്ത്രാവഗാഹ
സ്തച്ചാമ്ലാനപ്രസരസരസം നിഷ്കളങ്കം കവിത്വം
തത്രത്യാനാം കിമിഹ ബഹുനാ സർവമേതൽ പഠന്തഃ
ശൃംഗേ ശൃംഗേ ഗൃഹവിടപിനാം സ്പഷ്ടയിഷ്യന്തി കീരാഃ”
എന്ന പദ്യത്തിൽ അദ്ദേഹം അവിടെയുള്ള ബ്രാഹ്മണരുടെ വിശ്വതോമുഖമായ മാഹാത്മ്യത്തെ സ്പഷ്ടമായി ഉദ്ഘോഷിക്കുന്നു. കേരളത്തിൽ സഹ്യപർവതം, തിരുനെല്ലി വിഷ്ണുക്ഷേത്രം, ചെറുമന്നത്തു ശിവക്ഷേത്രം, വടക്കൻകോട്ടയം ഇവയെയാണു് ശാസ്ത്രികൾ ആദ്യമായി സ്മരിക്കുന്നതു്. കോട്ടയത്തെ “ഉച്ചൈസ്സൗധൈരുഡുഗണഗതീരൂർദ്ധ്വമുത്സാരയന്തീം ഫുല്ലാരാമാം പ്രവിശ പുരളീക്ഷ്മാഭൃതാം രാജധാനീം” എന്നും, അവിടത്തെ രാജഭക്തന്മാരെ
“യേഷാം വംശേ സമജനി ഹരിശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ, യദുപജ്ഞം ച കൗമാരിളാനാം
യുദ്ധേ യേഷാമഹിതഹതയേ ചണ്ഡികാ സന്നിധത്തേ
തേഷാമേഷാം സ്തുതിഷു ന ഭവേൽ കസ്യ വക്ത്രം പവിത്രം”
എന്നും ആ രാജകുടുംബത്തിലെ സ്വാതി എന്ന വിദുഷിയും സുന്ദരിയുമായ കുമാരിയെ
“കേളീയാനക്വണിതരശനാ കോമളാഭ്യാം പദാഭ്യാ
മാളീഹസ്താർപ്പിതകരതലാ തത്ര ചേദാഗതാ സ്യാൽ
സ്വാതീ നാമ ക്ഷിതിപതിസുതാ സേവിതും ദേവ മസ്യാ
സ്സ്വൈരാലാപൈസ്തവ പിക, ഗിരാം കാപി ശിക്ഷാഭവിത്രീ.
താമായാന്തീം സ്തനഭരപരിത്രസ്തഭുഗ്നാവലഗ്നാം
സ്വേദച്ഛേദച്ഛുരിതവദനാം ശ്രോണിഭാരേണ ഖിന്നാം
കിഞ്ചിച്ചഞ്ചൂ കലിതകലികാശീഥുഭാരേണ സിഞ്ചേ
ശ്ചഞ്ചച്ചില്ലീചലനസുഭഗാൻലപ്സ്യസേഽസ്യാഃ കടാക്ഷാൻ.”
എന്നും പ്രശംസിയ്ക്കുന്നു. ഈ സ്വാതീകുമാരിയെപ്പറ്റി ഞാൻ വീണ്ടും പ്രസ്താവിക്കും. പിന്നീടു കുയിൽ പെരുഞ്ചെല്ലൂർ ക്ഷേത്രത്തിൽചെന്നു ശിവനെ തൊഴണമെന്നാണു് കവി ഉപദേശിയ്ക്കുന്നതു്. കാളിദാസനു് ഉജ്ജയിനി എങ്ങനെയോ അങ്ങനെയാണു് ശാസ്ത്രികൾക്കു പെരുഞ്ചെല്ലൂർ. “സമ്പദ്ഗ്രാമം യദിന ഭജസേ ജന്മനാ കിം ഭൃതേന?” എന്നു് അദ്ദേഹം ചോദിക്കുന്നു. ആ ക്ഷേത്രത്തിൽ ‘പരിചിതനമസ്കാരജാതശ്രമ’ന്മാരായ നമ്പൂതിരിമാരുണ്ടെന്ന ചൂണ്ടിക്കാണിച്ചുകൊണ്ടു് അവിടത്തെ ദേവനെ താഴെ ഉദ്ധരിക്കുന്ന ശ്ലോകം ചൊല്ലി വന്ദിക്കണമെന്നു പറയുന്നു:
“ദിവ്യൈശ്വര്യം ദിശസി ഭജതാം, വർത്തസേ ഭിക്ഷമാണോ:
ഗൗരീമങ്കേ വഹസി, ഭസിതം പഞ്ചബാണം ചകർത്ഥ;
കൃത്സ്നം വ്യാപ്യസ്ഫുരസി ഭുവനം, മൃഗ്യസേ ചാഗമാന്തൈഃ;
കസ്തേ തത്വം പ്രഭവതി പരിച്ഛേത്തുമാശ്ചര്യസിന്ധോ!”
അനന്തരം തൃച്ചമ്മരം, ശങ്കരാദ്യന്മാരായ കവീന്ദ്രന്മാർ വസിക്കുന്ന കോലത്തുനാടു് ഇവ കടന്നു കുയിൽ കോഴിക്കോട്ടേക്കുപോകണം. ആ നഗരത്തെപ്പറ്റിയുള്ള ശാസ്ത്രികളുടെ വർണ്ണനം അത്യുജ്ജ്വലമായിത്തീരുന്നതു് ആശ്ചര്യമല്ലല്ലോ. നോക്കുക അദ്ദേഹത്തിന്റെ അപ്രതിമമായ വാക്‍പ്രസരം:
“കുര്യാൽ പ്രീതിം തവ നയനയോഃ കുക്കുടക്രോഡനാമ
പ്രസാദാഗ്രോല്ലിഖിതഗഗനം പത്തനം തൽ പ്രതീതം;
യദ്ദോർവീര്യദ്രഢിമകരദീഭൂത രാജന്യവീരാ
ശ്ശുരാഗ്രണ്യശ്ശിഖരിജലധിസ്വാമിനഃ പാലയന്തി.
ഗേഹേ ഗേഹേ നവനവസുധാക്ഷാളിതം യത്ര സൗധം;
സൗധേ സൗധേ സുരഭികുസുമൈഃ കല്പിതം കേളിതല്പം;
തല്പേ തല്പേ രസപരവശം കാമിനീകാന്തയുഗ്മം;
യുഗ്മേ യുഗ്മേ സ ഖലു വിഹരൻ വിശ്വവീരോ മനോഭ്രഃ
വ്യർത്ഥം കർണ്ണേ നവകുവലയം വിദ്യമാനേ കടാക്ഷേ;
ഭാരോ ഹാരഃ സ്തനകലശയോർഭാസുരേ മന്ദഹാസേ;
യത്ര സ്നിഗ്ദ്ധേഷ്വപി കചഭരേഷ്വേണ ശാബേക്ഷണാനാം
മാദ്യൽഭൃങ്ഗേ സതി പരിമളേ മങ്ഗളായ പ്രസൂനം.
യത്ര ജ്ഞാത്വാ കൃതനിലയനാമിന്ദിരാമാത്മകന്യാം
മന്യേ സ്നേഹാകുലിതഹൃദയോ വാഹിനീനാം വിവോഢാ
തത്തദ്ദ്വീപാന്തരശതസമാനീതരത്നൌഘപൂർണ്ണം
നൗകാജാലം മുഹുരുസ്പഹരൻ വീചിഭിഃ ശ്ലിഷ്യതീവ.
തത്സൗധാഗ്രേഷ്വരുണദൃഷദാം സാന്ദ്രസിന്ദൂരകല്പം
തേജഃപുഞ്ജം കിസലയധിയാ ചർവിതും മാരഭേഥാഃ
ദൃഷ്ട്വാവാതായനവിനിഹിതൈർല്ലോചനാബ്ജൈ സ്തരുണ്യോ
വല്ഗദ്വക്ഷോരുഹമുപചിതൈർ ഹസ്തതാളൈർഹസേയുഃ.”
അതിനുമേൽ തൃപ്രങ്ങോട്ടു ക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാക്ഷേത്രം, മാമാങ്കം, ചമ്രവട്ടത്തു ക്ഷേത്രം ഇവയെ അനുസ്മരിപ്പിച്ചുകൊണ്ടു കവി കുയിലിനെ വെട്ടത്തുനാട്ടിലേക്കു നയിക്കുന്നു. ആ ഘട്ടത്തിൽ അദ്ദേഹം നമ്പൂതിരിമാരെ സ്തുതിയ്ക്കുന്ന ഒരു ശ്ലോകമുള്ളതു സർവഥാ ഉദ്ധർത്തവ്യമാണു്:
“സർവ്വോൽകൃഷ്ടാ ജഗതി വിദിതാഃ കേരളേഷു ദ്വിജേന്ദ്രാ;
വല്ലീകൗണ്യോസ്തദപി മഹിമാ കാപി മധ്യശ്രിതാനാം;
തത്രാപ്യസ്യാസ്സലിലപവനാ യത്ര യത്ര പ്രഥന്തേ
തേഷാന്തേഷാമതിശയജുഷശ്ശീല വിദ്യാനുഭാവാഃ.”
“ഈഷ്ടേ തേഷാം സ്തുതിഷു ന ഗുരുഃ കാ കഥാല്പീയസാം നഃ” എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം ആ പ്രസങ്ഗം ഉപസംഹരിക്കുന്നതു്. പിന്നെ ആഴ്വാഞ്ചേരിമന, മൂക്കോല, പോർക്കളം, തൃശ്ശൂർ, പെരുവനം, ഊരകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തിരുവഞ്ചിക്കുളം, പെരിയാർ ഇവയെ കവി വർണ്ണിക്കുന്നു. പെരിയാറ്റിനു തെക്കാണു് കോകിലം പറന്നുചെന്നു പറ്റേണ്ട ചേന്നമംഗലം. ഇത്രയും പ്രസ്താവിച്ചതിൽ നിന്നു സാഹിത്യസംബന്ധമായി മാത്രമല്ല, ചരിത്രസംബന്ധമായി നോക്കുമ്പോഴും കോകിലസന്ദേശം ഒരു അമൂല്യമായ കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ.
20.32നടാങ്കുശം
ചാക്കിയാന്മാരുടെ കൂടിയാട്ടത്തിൽ കാണുന്ന അനൗചിത്യാദിദോഷങ്ങളെ ശക്തിയുക്തമായ ഭാഷയിൽ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രൗഢമായ ശാസ്ത്രഗ്രന്ഥമാകുന്നു നടാങ്കുശം. ആ നിബന്ധത്തിന്റെ നാമധേയത്തിൽനിന്നുതന്നെ അതു നടന്മാരെ നിയന്ത്രിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ഒരു കൃതിയാണെന്നു വിശദമാകുന്നുണ്ടല്ലോ. അതിന്റെ പ്രണേതാവു് ഉദ്ദണ്ഡനാണെന്നു് ഐതിഹ്യമുണ്ടു്. ആ ഗ്രന്ഥത്തിൽ അതിന്റെ പ്രണേതാവു തന്റെ അലങ്കാരനിഷ്ണാതത, അഭിനയകലാജ്ഞാനം, ന്യായശാസ്ത്രപാണ്ഡിത്യം, ഫലിതപ്രയോഗചാതുരി മുതലായ സിദ്ധികളെ നിസർഗ്ഗമനോഹരമായ രീതിയിൽ പ്രകടിപ്പിക്കുന്നു. ഭരതന്റെ നാട്യശാസ്ത്രം, ധനഞ്ജയന്റെ ദശരൂപകം ഇവയെ ആശ്രയിച്ചാണു് അദ്ദേഹം വാദിക്കുന്നതു്. കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപകങ്ങളിൽ ശാകുന്തളം, ചൂഡാമണി, നാഗാനന്ദം, സംവരണം, ധനഞ്ജയം, പ്രതിജ്ഞായൗഗന്ധരായണം, കല്യാണസൗഗന്ധികം ഇവയെ സ്മരിക്കുന്നുണ്ടു്. ചാക്കിയാന്മാർ തങ്ങളുടെ അഭിനയത്തിൽ വൈകല്യങ്ങളുണ്ടെന്നു് അന്യന്മാർ പറയുമ്പോൾ “നാസ്മൽ പ്രയോഗം ജാനന്തി മുഗ്ദ്ധാ ഏതേ ജനാഃ” എന്നു് അവരെ പുച്ഛിക്കുന്നു എന്നും അതുകൊണ്ടു് അംഗുലീയാങ്കപ്രയോഗത്തിലേ സംശയങ്ങളെപ്പറ്റിത്തന്നെ ആദ്യമായി ചോദിക്കാമെന്നും പ്രസ്തുത വിമർശകൻ ഉപന്യസിച്ചുകൊണ്ടു മൂലത്തിൽ കാണാത്ത മംഗലാചരണം അവർ ചെയ്യുന്നതു് അനുപപന്നമാണെന്നു തെളിയിക്കുവാൻ ഉദ്യമിക്കുന്നു. ചൂഡാമണിയിൽ ആദ്യത്തെ അങ്കത്തിൽ മംഗലാചരണമുണ്ടല്ലോ എന്നാണു് സമാധാനമെങ്കിൽ
“പൂർവമുൽപന്നനഷ്ടേന മുക്താഹാരേണ സമ്പ്രതി
കഥങ്കാരം കുരംഗാക്ഷ്യാഃ സ്തനഗ്രീവം വിഭൂഷ്യതേ?”
എന്നു് അദ്ദേഹം മന്ദസ്മിതപൂർവം ചോദിക്കുന്നു. വാചികാദ്യഭിനയചതുഷ്ടയാത്മകമാണു് നാട്യമെന്നു് ആചാര്യന്മാർ വ്യവസ്ഥാപനം ചെയ്തിരിക്കുന്ന സ്ഥിതിക്കു ചാക്കിയാന്മാർ ‘ക്രിയ’ എന്നു പറയുന്ന നൃത്തത്തിന്റെ ആവശ്യമോ ഔചിത്യമോ അദ്ദേഹത്തിനു മനസ്സിലാകുന്നില്ല.
“ക്രിയേയം ദേവതാപ്രീതിവിധയേ ജായതേ യദി
നാട്യാൽ പ്രാഗേവ നാന്ദീ തു പ്രയോക്തവ്യാ ഭവേദ്ദ്ധ്രുവം.”
എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. അതൊരാചാരമാണെന്നു പറയുന്നതായാൽ അതുകൊണ്ടു സഹൃദയന്മാർ തൃപ്തരാകുകയില്ല.
“ആചാരസ്യോപലബ്ധ്യൈവ ന സാധുത്വം വ്യവസ്ഥിതം;
കിഞ്ചാഗമേന യുക്ത്യാ വാ ലോകേച്ഛാലബ്ധജന്മനാ;
ന ത്വാചാരേണ തന്മൂലസ്മൃതിസംഭാവനാ ഭവേൽ.”
അതല്ല, പ്രമാണവാക്യമുണ്ടെന്നും എന്നാൽ അതു തങ്ങൾക്കു അറിഞ്ഞുകൂടെന്നും പറയുന്നതിലും അർത്ഥമില്ല.
“അസ്ത്യത്ര വചനം മൂലം തത്തു നാധിഗതം മയാ
ഇതി ചേന്നാട്യസാധുത്വേ വാദസ്തവ ന ശോഭതേ.”
പ്രമാണവും യുക്തിയും വേണം.
“യുക്ത്യാ വിരഹിതം വാക്യം ന കിഞ്ചിദപി ശോഭതേ;
അഗ്നിനാ സിഞ്ചതീത്യേതൽ കഥം ഭവതി? ചിന്ത്യതാം.”
ഗ്രന്ഥത്തിനും ‘ക്രിയ’യ്ക്കും തമ്മിലുള്ള ഘടന ഹാരത്തിനും യതിയുടെ വക്ഷസ്സിനുമെന്നപോലെ യോജിപ്പില്ലാത്തതാണെന്നും
“അഗാഹമാനാ സംബന്ധം പൂർവേണ ച പരേണ ച
ഇയം സാധ്വീ ക്രിയാ മധ്യേ ത്രിശങ്കുരിവ വർത്തതേ”
എന്നും
“ഹനൂമാനിതി കൃത്വൈവം പ്രവേശേ വിഹിതേ പുനഃ
കഥാ ഹി യുക്താ; കിം യുക്തം ഗാത്രവിക്ഷേപസാഹസം?
തത്തന്നാമഗൃഹീതാനി പാത്രാണി പരിപശ്യതാം
പ്രേക്ഷകാണാം കഥാം മുക്ത്വാ നാന്യത്ര രമതേ മനഃ”
എന്നും അദ്ദേഹം സ്വപക്ഷസാധനം തുടരുന്നു.
പൂർവകഥകൾ വിസ്തരിച്ചു നടൻ അഭിനയിക്കുന്നതിൽ ഗ്രന്ഥകാരനു വളരെ വൈരസ്യം തോന്നീട്ടുണ്ടു്. ഹനൂമാന്റെ ലങ്കാപ്രാപ്തിക്കു മുമ്പുള്ള കഥ സിദ്ധമാണെന്നും അത്തരത്തിലാണു് ശക്തിഭദ്രന്റെ രചനാപ്രകാരമെന്നും കവിയുടെ അഭിമതമാണു് നടൻ അനുസരിക്കേണ്ടതെന്നും, “ന താവൽ കവിഭിർന്നാടകാദൗ നായകാനാം ചരിതമുൽപത്തേരേവ പ്രഭൃതിവിലയപര്യന്തമുപനിബധ്യതേ” എന്നും “ഏവഞ്ച കവിനാ യൽ സിദ്ധവൽ കൃത്വാ സമുപേക്ഷിതം സുഗ്രീവസംഗമാദിഹനൂമൽ സമുദ്രസന്തരണപര്യന്തം തദുപാദായ വിസ്താരയിതും അയമുപക്രമസ്സുതരാം ന യുക്തം; ലങ്കാവലോകനരഭസവിശേഷിതഹരി വിശേഷസമുന്മേഷദർശനേ പ്രേക്ഷകാണാം ന കിഞ്ചിദപി പൂർവവൃത്താന്തേ മനോ വലതേ” എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അഭിനയകലയുടെ തത്വമെന്തെന്നു് ആ നിരൂപകൻ അടിയിൽ കാണുന്ന ശ്ലോകത്തിൽ വ്യവച്ഛേദിക്കുന്നു:
“വയോനുരൂപഃ പ്രഥമസ്തു വേഷോ; വേഷാനുരൂപശ്ച ഗതിപ്രചാരഃ;
ഗതിപ്രകാരാനുഗതഞ്ച പാഠ്യം; പാഠ്യാനുരൂപോഽഭിനയശ്ച കാര്യഃ.”
മന്ത്രാങ്കത്തിൽ വസന്തകൻ മലയാളത്തിൽ സംസാരിക്കുന്നതു തന്നെ ശരിയല്ലെന്നാണു് അദ്ദേഹത്തിന്റെ പക്ഷം. അഭിനയത്തിൽ കണ്ടുമുട്ടുന്ന അനൌചിത്യങ്ങൾക്കു് അദ്ദേഹം വേറേയും ചില ഉദാഹരണങ്ങൾ എടുത്തു കാണിക്കുന്നു:
“സന്തി പ്രാവൃഷി പദ്മാനി കശ്മീരേഷ്വിവ നാടകേ
പ്രയുക്താത്രാംബുജോദ്ഭൂതിർന്ന ഭവേദ്വിദുഷാം മുദേ.
സിംഹളദ്വീപവൃത്താന്തമാത്രമാലോകയൻ സുധീഃ
സഹകാരാങ്കുരൈരേവ ഘനകാലം പ്രശംസതി.”
ഇത്യാദി ശ്ലോകങ്ങൾ നോക്കുക. ചുരുക്കത്തിൽ അനാവശ്യകമായ വർണ്ണനം അത്യന്തം രസഭംഗഹേതുകമെന്നാണു് അദ്ദേഹത്തിന്റെ മതം.
“ഇത്ഥമംഗാന്യഭൂതസ്യ വസ്തുനോഽതിപ്രപഞ്ചനം
പ്രകൃതാർത്ഥലതാമൂലേ കുഠാരപതനം സ്ഫുടം.”
ഒടുവിൽ തങ്ങളുടെ അഭിനയത്തിന്റെ സാധുത്വം യുക്തികൊണ്ടു സമർത്ഥിക്കാവുന്നതല്ലെന്നും പ്രയോഗമാത്രശരണന്മാരാണു് തങ്ങളെന്നും ചാക്കിയാന്മാർക്കു സമ്മതിക്കേണ്ടിവരുമെന്നു് അദ്ദേഹം വാദിക്കുന്നു. അങ്ങിനെയാണെങ്കിൽ
“കിന്നിമിത്തമിദം നാട്യം, കിംപ്രകാരം, കിമാശ്രയം,
ഇതി കിഞ്ചിന്ന ജാനന്തി പ്രയോക്താരോപ്യമീ ജനാഃ.
ഉക്തമാത്രം ഗൃഹീത്വാ തൽപ്രയോഗേ ഗൗരവം യദി
ബഹുമാനോയമസ്മാഭിശ്ശുകേഷു വിനിവേശ്യതേ.”
എന്നു് അദ്ദേഹം അവരെ പുച്ഛിക്കുന്നു.
മേൽക്കാണുന്ന വിവരണത്തിൽനിന്നു നാടാങ്കുശം ഒരു വാദഗ്രന്ഥമാണെങ്കിലും അതിൽ നിന്നു് അഭിനയത്തെസ്സംബന്ധിച്ചു പല സൂക്ഷ്മങ്ങളായ രഹസ്യങ്ങളും അനുവാചകന്മാർക്കു ഗ്രഹിക്കാവുന്നതാണെന്നും കൂടിയാട്ടച്ചടങ്ങു കാലോചിതമായി പരിഷ്കരിക്കണമെന്നു് അതിന്റെ പ്രണേതാവിനു് അഭിസന്ധിയുണ്ടായിരുന്നു എന്നും സ്പഷ്ടമാകുന്നു. “ഒട്ടുകുറേ ദിവസമാടേണ്ടുകിൽ അതിനു തക്കവണ്ണം കാലദേശാവസ്ഥകൾക്കു പിടിക്കുമാറു ചുരുക്കി ആടിക്കൊള്ളൂ” എന്നൊരു വിധി ചില നാടകങ്ങളുടെ ആട്ടപ്രകാരങ്ങളിൽ കാണുന്നുണ്ടു്; അങ്ങനെയൊരു പരിഷ്കാരത്തിനു പഴുതുണ്ടാക്കിയതു പ്രസ്തുത നിബന്ധത്തിലെ നിശിത വിമർശനമായിരിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു.
20.33ഉദ്ദണ്ഡന്റെ മുക്തകങ്ങൾ
ഉദ്ദണ്ഡശാസ്ത്രികളും ചേന്നാസ്സുനമ്പൂരിയും തമ്മിലുള്ള മൈത്രിയെപ്പറ്റി മുൻപു സൂചിപ്പിച്ചുവല്ലോ. നമ്പൂരിയുടെ തന്ത്രസമുച്ചയത്തിൽ ശാസ്ത്രികളുടെ ഒരു ശ്ലോകവും മറ്റൊരു ശ്ലോകത്തിന്റെ പകുതിയും കടന്നുകൂടീട്ടുണ്ടു്. ആദ്യത്തേതു പത്താം പടലത്തിൽ ദേവനെ ആറാട്ടിന്നെഴുന്നള്ളിക്കുമ്പോൾ സ്ത്രീകൾ വിളക്കെടുത്തു് അനുഗമനം ചെയ്യേണ്ടകാര്യം വർണ്ണിക്കുന്നതാണു്:
“ശംഖപ്രേംഖച്ചടുലപടഹോത്താളതാളോരുഭേരീ
രംഗച്ഛൃംഗോഡ്ഡമരഡമരൂദ്ദീപ്രവീണാപ്രവീണാഃ
ഢക്കാഡുക്കാവിരളമുരളീകർമ്മഠാശ്ചാഭിയാന്തു
സ്ഫായദ്ദീപാസ്തമിഹ മഹിതോദ്ദാമഹേളാ മഹേളാഃ.”
“ക്വഥിതകഥിതവൃക്ഷത്വക്കരീഷം സുഗന്ധം” എന്ന ഭാഗമാണു് രണ്ടാമത്തേതു്.
“സ്വസ്മിൻ വേശ്മനി പൂർണ്ണവിശ്വവിഭവേ പൂജ്യാൻ സമാരാധയൻ
പ്രേയസ്യാ ഗുണപൂർണ്ണയാ ഗുണവതാ പുത്രേണ മിത്രേണ ച
സാർദ്ധം പ്രാവൃഷി കേരളേഷു നിവസൻ ഭക്ത്യാ സമാകർണ്ണയൻ
ലീലാം രാഘവകൃഷ്ണയോഃ ക്ഷപയതേ കാലം സ ധന്യോ ജനഃ.”
എന്ന ശ്ലോകം അദ്ദേഹം നമ്പൂരിമാരുടെ ജീവിതരീതിയെ പ്രശംസിച്ചു കൂടല്ലൂർ മനയ്ക്കൽവെച്ചു ചൊല്ലിയതാണു്. അവിടെ കുട്ടികളെ പഠിപ്പിച്ചു താമസിക്കാമോ എന്നു വലിയ നമ്പൂരിപ്പാടു ചോദിച്ചതിനു് ഉദ്ദണ്ഡന്റെ മറുപടി താഴെക്കാണുന്നതായിരുന്നു:
“വാചാ വാക്യപദപ്രമാണപദവീസഞ്ചാരസമ്പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരൻ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൗഢസ്ത്രീരസികായ ബാലവനിതാസംഗഃകഥം രോചതേ?”
കാക്കശ്ശേരിയുടെ രംഗപ്രവേശംവരെ ശാസ്ത്രികൾ കേരളത്തിലെ സകല പണ്ഡിതന്മാരോടും വാദത്തിലേർപ്പെട്ടു് അവരെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. തൃക്കണ്ടിയൂർ സുപ്രസിദ്ധനായ അച്യുതപ്പിഷാരടിയുടെ പൂർവ്വനായി നാണപ്പപ്പിഷാരടി എന്നൊരു വൃദ്ധപണ്ഡിതൻ അക്കാലത്തു ജീവിച്ചിരുന്നു. അദ്ദേഹത്തെപ്പറ്റി ചൊല്ലിയതാണു് ചുവടെ ഉദ്ധരിക്കുന്ന പദ്യം:
“ധ്വന്യധ്വന്യധ്വനീനാഃ ഫണിപതിഭണിതാം
ഭോധികുംഭീകുമാരാഃ
പ്രൗഢാഃ കേചിൽ പ്രഥന്തേ പരഗുണകണികാ
ശ്ലാഘിനസ്താൻ നമാമഃ;
പ്രത്യാഹാരഗ്രഹേപി ഭ്രമിതമതിരസൗ
കോപി സാഹിത്യവിദ്യാ
കാണോ നാണപ്പനാമാ പ്രലപതു ജരാ
സ്താവതാ മേ ന ഹാനിഃ.”
മറ്റൊരു വിദ്വാൻ വാദത്തിനു വന്നപ്പോൾ ശാസ്ത്രികൾ അദ്ദേഹത്തെപ്പറ്റി
“ഉദാത്തമദപിത്തളദ്വിരദരാജഗണ്ഡസ്ഥലീ
വിദാരണവിനോദനക്ഷപിതവാസരഃ കേസരീ
കഥം നു കലഹക്രമം വിതനുതേ പരേതാടവീ
പുരാണകുണപാശനപ്രകടിതാരവേ ഫേരവേ?”
എന്ന പദ്യം ചൊല്ലുകയുണ്ടായി. താഴെച്ചേർക്കുന്ന പദ്യം ഊരകത്തു ദേവിയെപ്പറ്റിയുള്ളതാണു്:
“കാന്തഃ കപാലീ കഠിനഃ പിതാ തേ;
മേനേതി മാതുസ്തവ നാമധേയം;
കഥം നു ഭദ്രേ, വലയാലയസ്ഥേ,
വദാന്യതാ മാദൃശി ബോഭവീതു?”
ഒരിക്കൽ കോഴിക്കോട്ടു തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ നടയടച്ചിരുന്നതിനാൽ മാരാർ കൊട്ടിക്കൊണ്ടിരുന്ന ഇടയ്ക്കയുടെ താളത്തിനൊപ്പിച്ചു് അവിടെവച്ചു ശാസ്ത്രികൾ പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു് താഴെക്കാണുന്ന ഗാനഗന്ധിയായ പദ്യം:
“നൃത്യദ്ധൂർജ്ജടികരഗതഡമരുക
ഡുമുഡുമുപടുരവപരിപന്ഥിന്യഃ,
കല്പക്ഷ്മാരുഹവികസിതകുസുമജ
മധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധി
ഘുമുഘുമുഘനരവമദമന്ഥിന്യഃ,
ശൈലാബ്ധീശ്വരനൃപവര, വിദധതു
ബുധസുഖമയി തവ വചസാം ശ്രേണ്യഃ.”
ഓണം, കഞ്ഞി, പൈങ്ങ ഇവയെപ്പറ്റി യഥാക്രമം അദ്ദേഹം രചിച്ചിട്ടുള്ള മൂന്നു ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:
“ചോകൂയന്തേ പൃഥുകതതയശ്ചാപതാഡിന്യ ഉച്ചൈ, –
സ്സർവാ നാര്യഃ പതിഭിരനിശം ലംഭയന്ത്യർത്ഥകാമാൻ,
ബംഭ്രമ്യന്തേ സകലപുരുഷൈർവല്ലഭാഭ്യഃ പ്രദാതും
ചിത്രം വസ്ത്രം; ശ്രവണകുതുകം വർത്തതേ കേരളേഷു.”
“ശുണ്ഠീകുണ്ഠീകൃതാംഭോഗതഗരിമഭരാം
പൈഠരീം ജാഠരാഗ്നേ–
സ്താപം നിർവാപയന്തീം ശ്രമശമനകരീം
മായുജായൂഭവന്തീം
മൗദ്ഗ്ഗൈശ്ശല്ക്കൈഃ പരീതാം ഘൃതലവസുരഭിം
മണ്ഡിതാം കേരഖണ്ഡൈർ–
നൃണാം ശ്രാണാം സുരാണാം പുനരകൃത സുധാം
യസ്സ വേധാസ്സുമേധാഃ.”
“തൃഷ്ണാകൃന്തി ബൃഹന്തി ചാമൃതരസസ്രുതി ശ്രമോൽകൃന്തി ച
സ്ഫായൽസ്ഫിഞ്ജി തമാലപത്രമസൃണത്വഞ്ജി പ്രഭായുഞ്ജ്യപി
ഈഷദ്ദന്തനിപീഡനപ്രവിഗളദ്ബഹ്വംബുപൂഗീഫലാ
ന്യന്യഃ കോ നു ലഭേൽ പ്രയാഗപതനപ്രോദ്ഭിദ്യ ദസ്ഥ്നോ നരാൽ.”
“അനാരാധ്യ കാളീമനാസ്വാദ്യ വീടീം” എന്ന പദ്യം ശാസ്ത്രികളുടേതല്ലെന്നും തൊണ്ടമണ്ഡലം ഗോപാലകവിയുടെ ‘ശാകിനീസഹകാരം’ എന്ന ചമ്പുവിലുള്ളതാണെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ടു്. സാമൂതിരിപ്പാട്ടിലെ സ്യാലനെപ്പറ്റി ഒരിക്കൽ കുപിതനായി അദ്ദേഹം നിർമ്മിച്ചതാണു്,
“ചതുരം തുരഗം പരിവർത്തയസേ;
പഥി പൗരജനാൻ പരിമർദ്ദയസേ;
ന ഹി തേ ഭുജഭാഗ്യഭവോ വിഭവോ,
ഭഗിനീഭഗഭാഗ്യഭവോ വിഭവഃ.”
എന്ന ഭർത്സനപദ്യം. ആ കഥയറിഞ്ഞിട്ടും അദ്ദേഹത്തോടു യാതൊരപ്രിയവും തോന്നാത്ത ആ മഹാരാജാവിന്റെ വിദ്വൽ പക്ഷപാതത്തെ എത്ര പുകഴ്ത്തിയാലാണു് മതിയാകുക; ഒരവസരത്തിൽ ശാസ്ത്രികൾ മൂക്കോലക്ഷേത്രത്തിൽ തൊഴാൻ ചെന്ന അവസരത്തിൽ
“സംഭരിതഭൂരികൃപമംബ, ശുഭമംഗം
ശുംഭതു ചിരന്തനമിദം തവ മദന്തഃ
എന്നൊരു വന്ദനശ്ശോകത്തിന്റെ പൂർവ്വാർദ്ധം ചൊല്ലുകയും അടുത്തുനിന്നിരുന്ന കവിചിന്താമണികാരനായ കരുണാകരപ്പിഷാരടി
“ജംഭരിപുകുംഭിവരകുംഭയുഗഡംഭ
സ്തംഭികുചകുംഭപരിരംഭപരശംഭു.”
എന്നു് അതു നിഷ്പ്രയാസം ഒന്നുകൂടി ഉജ്ജ്വലമായ ശൈലിയിൽ പൂരിപ്പിക്കുന്നതു കേട്ടു “കോയം കവിമല്ലഃ” എന്നു് അത്ഭുതപരവശനായി ചോദിക്കുകയും “അയം ദേവ്യാഃ കരുണാകരഃ” എന്നു പിഷാരടി മറുപടി പറയുകയും ചെയ്തതായി ഒരൈതിഹ്യമുണ്ടു്. മറ്റൊരവസരത്തിൽ ഉദ്ദണ്ഡൻ തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ ഒരു പദ്യത്തിന്റെ താഴെ ഉദ്ധരിക്കുന്ന മൂന്നു പാദം ഉണ്ടാക്കിച്ചൊല്ലി:
“വീണാലസന്മണിഖലായ നമോസ്തു തസ്മൈ
വീണാഘൃണാജിനവതേ തൃണിനേ തൃണായ
അർദ്ധോയമീശ്വരനമസ്കൃതയേ കഥം സ്യാൽ?”
എന്നു മുഖമണ്ഡപത്തിൽ ജപിച്ചുകൊണ്ടിരുന്ന നമ്പൂരിമാരോടു് ഒരു ചോദ്യമായിരുന്നു അതു്. അന്നുവരെ അരക്കവിയായി മാത്രം സാമൂതിരിപ്പാട്ടിലെ സദസ്യകുഞ്ജരന്മാർ കരുതിയിരുന്ന പുനം ഉടനെ
“അസ്യോത്തരോക്തിമവിദന്നപി കീദൃശസ്സ്യാൽ?”
എന്നു പ്രസ്തുത പദ്യം പൂരിപ്പിച്ചു് ആ ചോദ്യത്തിനു പ്രത്യുത്തരം നല്കി. ‘വിഷണ്ണഃ’ എന്ന ശബ്ദമാണു് അദ്ദേഹം ധ്വനിപ്പിച്ചതു്. ആറു ണകാരമില്ലാത്തതു് എന്നുകൂടി ആ ശബ്ദത്തിനു് അർത്ഥമുണ്ടല്ലോ. “വ്യാലസന്മേഖലായ, വ്യാഘ്രാജിനവതേ, ത്രിനേത്രായ തസ്മൈ നമോസ്തു” എന്നർത്ഥം.
ശാസ്ത്രികൾ ഗർവിഷ്ഠനായിരുന്നു എന്നു ചിലർ ഉപരിപ്ലവമായി അഭിപ്രായപ്പെടാറുണ്ടു്. അദ്ദേഹത്തിനു തന്റെ സർവതോമുഖമായ പാണ്ഡിത്യപ്രകർഷത്തെപ്പറ്റി വലിയ മതിപ്പുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. വൈയാകരണഖസൂചികളെയും മീമാംസകദുർദുരൂഢന്മാരെയും മറ്റും പറ്റി അളവറ്റ പുച്ഛവുമുണ്ടായിരുന്നു. എന്നാൽ ബഹുമതി അതെവിടെ അർഹിക്കുന്നുവോ അവിടെ മുക്തഹസ്തമായി സമർപ്പിക്കുവാൻ ആ വിശാലഹൃദയൻ എപ്പോഴും സന്നദ്ധനായിരുന്നു. “അഭിനന്ദന്നന്തർവാണീൻ” എന്നു് അദ്ദേഹം തന്നെക്കുറിച്ചു മല്ലികാമാരുതത്തിൽ പ്രസ്താവിച്ചിട്ടുള്ളതു് ഏറ്റവും പരമാർത്ഥമാകുന്നു.
20.34സ്വാതീചാടു
വടക്കൻ കോട്ടയത്തു രാജകുടുംബത്തിലെ സ്വാതി എന്ന രാജകുമാരിയെ ഉദ്ദണ്ഡൻ കോകിലസന്ദേശത്തിൽ പ്രശംസിച്ചിട്ടുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. ആ മഹതിയുടെ അപദാനങ്ങളെ പ്രപഞ്ചനം ചെയ്യുന്ന കുറെ മനോഹരങ്ങളായ സംസ്കൃതശ്ലോകങ്ങൾ ഞാൻ സാഹിത്യപരിഷത്ത്രൈമാസികത്തിന്റെ സപ്തമസഞ്ചികയിൽ ഉദ്ധരിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങളുടെ നിർമ്മാതാവു് ആരെന്നറിയുന്നില്ല. കവിതയുടെ ശൈലി കണ്ടാൽ ഉദ്ദണ്ഡന്റേതാണെന്നു തോന്നും. പ്രസ്തുത മുക്തകങ്ങളിൽനിന്നു നാലഞ്ചു ശ്ലോകങ്ങൾ താഴെ ചേർക്കുന്നു:
“പ്രഖ്യാതാ പുരളീശവംശകലശാംഭോധേസ്സമുന്മീലിതാ
സ്വാതീകല്പലതാ വിഭാതി സുമനസ്തോമപ്രിയംഭാവുകാ,
രാഗൈഃ പല്ലവിതാ, സ്മിതൈഃ കുസുമിതാ, കേശൈശ്ച ലോലംബിതാ,
കാന്ത്യാ കോരകിതാ, രതേന ഫലിതാ, കാമേന ചോപഘ്നിതാ.”
“കേചിത്തേ കഥയന്തി മന്ദഹസിതം കീർത്ത്യങ്കുരം മാന്മഥം;
സ്വാതി, സ്ഫീതമനോഗധർമ്മലതികോദ്ഗച്ഛദ്ഗുളുച്ഛം പരേ;
ഏതേ കേപി വയന്തു മഞ്ജുരസനാരംഗസ്ഥലീചന്ദ്രമ
സ്സ്വൈരോജ്ജാഗരശാരദാതനുമഹസ്സ്യന്ദം ബഹിഃസ്പന്ദിതം.”
“ദൃഗഞ്ചലമിദം ചലം കിമിതി രഞ്ജിതം; കിഞ്ച തേ
നികുഞ്ചിതതരേ ഭ്രുവൗ; നിബിഡകമ്പി ബിംബാധരം;
അഹന്തു ന പരാംഗനാഹ്വയമവാദിഷം സ്വാതി, ത
ന്ന മന്തുരിഹ വിദ്യതേ; നനു കലാവതീ ത്വം പ്രിയേ?”
“ശൃംഗാരജീവനകലേ സംഗീതപരദേവതേ
സാഹിത്യരസമർമ്മജ്ഞേ ജീവ സ്വാതി! ശതം സമാഃ.”
“ഹംഹോ! ഭാഗ്യമനർഗ്ഗളം മമ; യതസ്സ്വാതീ! സുധാഭാഷിണീ
ശ്രുത്വാ മദ്ഭണിതിം സുഗന്ധിഘുസൃണപ്രാരബ്ധപത്രാങ്കുരാൽ
വക്ഷോജാദവകൃഷ്ടബാലതരണിപ്രോദ്യന്മഹഃകന്ദളീ
കുട്ടാകദ്യുതികോമളാംശുകയുതം പട്ടാംശുകം പ്രാദിത.”
20.35ശ്രീദേവീപ്രശസ്തി
ആയിടയ്ക്കുതന്നെ ചേന്നമംഗലത്തു ശ്രീദേവി എന്നൊരു നായികയെപ്പറ്റിയും ഏതോ ഒരു കവി ചില പ്രശസ്തിപദ്യങ്ങൾ രചിച്ചിട്ടുണ്ടു്. അവയിൽ രണ്ടെണ്ണം ചുവടേ ചേർക്കുന്നു:
നീരന്ധ്രാസു ജയന്തമംഗലമഹാദേശൈകഭൂഷാമണേഃ
ശ്രീദേവ്യാശ്ചികുരാടവീഷു സുചിരം സഞ്ചാര്യ പഞ്ചാശുഗഃ
ആനീയ സ്നനഭൂധരദ്വയമധശ്ശൂന്യേ പ്രദേശേ ബലാ
ച്ചേതശ്ചോരിതവാനതീവ രുചിരം നേതും നിജം മന്ദിരം.”
“ശ്രീദേവീം സ്തനഭാരമന്ഥരഗതിം സന്ധ്യാസു സേവാഗതാം
ദൃഷ്ട്വാ ചമ്പകദാമകോമളതരാം ജാതാനുരാഗോദയഃ
വ്യാമൂർച്ഛൽപുളകാഞ്ചിതാംഗലതികോ വിസ്രസ്തപീതാംബരോ
നാമൈക്യവ്യപദേശവാനനുനയത്യംഭോധികന്യാം ഹരിഃ.”
ഇതുപോലെ വെട്ടത്തുനാട്ടിലെ ദേവി എന്നൊരു നായികയെ
“പ്രകാശപൃഥ്വീപഥികാ ഭവന്തഃ
പശ്യന്തു മേ വക്ഷസി കാമബാണാൻ.”
എന്ന പദ്യത്തിൽ വിലാപരൂപേണ ഒരു കവി വാഴ്ത്തുന്നു.
അക്കാലത്തു കവികൾ വിദുഷികളായ നായികമാരെപ്പറ്റി വിശിഷ്ടങ്ങളായ ശൃംഗാരശ്ലോകങ്ങൾ വിരചിച്ചു സമർപ്പിച്ചിരുന്നു. അതു കേവലം പാശ്ചാത്യർ ‘Platonic love’ എന്നു പറയുന്ന, ആത്മാവിനു് ആത്മാവിനോടുള്ള അലൈംഗികമായ പ്രണയത്തിന്റെ ഫലമായിരുന്നു. അത്തരത്തിലുള്ള ശ്ലോകങ്ങൾ ആ സ്ത്രീരത്നങ്ങൾ സ്വീകരിച്ചു്, പ്രസ്തുത കവികളെ സമുചിതങ്ങളായ സമ്മാനങ്ങൾ നല്കി അനുഗ്രഹിച്ചുമിരുന്നു. സ്വാതി പ്രശസ്തികാരനു് ഒരു പട്ടാംബരം ആ രാജകുമാരിയിൽനിന്നു ലഭിച്ചതായി അദ്ദേഹംതന്നെ പ്രസ്താവിക്കുന്നതു നോക്കുക. ഏതാദൃശമായ പദ്യങ്ങളിൽനിന്നു് അന്നത്തെ ജനസമുദായത്തിന്റെ ചാരിത്രപരിപാലനത്തെപ്പറ്റി അനുവാചകന്മാർക്കു യാതൊരു തരത്തിലുള്ള ദുശ്ശങ്കയും അങ്കുരിക്കേണ്ടതില്ല.
20.36കാക്കശ്ശേരി ഭട്ടതിരി, ജനനം
ഉദ്ദണ്ഡശാസ്ത്രികൾക്കു സർവഥാ സമസ്കന്ധനായ ഒരു പ്രതിദ്വന്ദിയായിരുന്നു കാക്കശ്ശേരി ഭട്ടതിരി. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ഒരൈതിഹ്യമുണ്ടു്. കേരളത്തിൽ വന്നു തളിയിൽ താനത്തിൽ മാനവിക്രമമഹാരാജാവു നല്കിവന്നിരുന്ന കിഴികൾ മുഴുവൻ ശാസ്ത്രികൾ കരസ്ഥമാക്കുവാൻ തുടങ്ങിയപ്പോൾ നമ്പൂതിരിമാർക്കു ആ വിദേശീയന്റെ വിജയം അസഹ്യമായ അവമാനമായിത്തോന്നി. താനത്തിനു വിദ്വാന്മാരെ ചാർത്തുന്നതു പന്തീരാണ്ടിലൊരിക്കലാകയാൽ അടുത്ത ഊഴത്തിനുമാത്രമേ ശാസ്ത്രികൾ കിഴികൾക്കു് അവകാശപ്പെടാവൂ എന്നു് അവർ അദ്ദേഹത്തെക്കൊണ്ടു സമ്മതിപ്പിച്ചു. പിന്നീടു കാക്കശ്ശേരിയില്ലത്തു് ഒരന്തർജ്ജനം ഗർഭം ധരിച്ചിരിക്കുന്നതായി അറിഞ്ഞു മന്ത്രജ്ഞന്മാരായ ചില നമ്പൂരിമാർ അവിടെച്ചെന്നു ഗർഭസ്ഥനായ ശിശു അമാനുഷപ്രതിഭയോടുകൂടി ജനിക്കത്തക്കവണ്ണം പല സൽകർമ്മങ്ങളും നടത്തി. അങ്ങനെ ജനിച്ച ഉണ്ണിയാണത്രെ ഭട്ടതിരി. ഈ ഐതിഹ്യം മുഴുവൻ വിശ്വസനീയമല്ല. പേർ ദാമോദരൻ എന്നായിരുന്നു എന്നു് അദ്ദേഹംതന്നെ വസുമതീമാനവിക്രമം എന്ന നാടകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
20.36.1ദേശവും ഗുരുനാഥനും
പൊന്നാനി താലൂക്കിൽ ബ്രഹ്മകുളം അംശത്തിൽ കാക്കശ്ശേരി എന്നൊരു ദേശമുണ്ടു്. അവിടെ പണ്ടു് അതേ പേരിൽ ഒരു നമ്പൂതിരിയില്ലമുണ്ടായിരുന്നു. ഇപ്പോൾ ആ ഇല്ലം അന്യംനിന്നു, സ്വത്തുക്കൾ മംഗലത്തു ഭട്ടതിരിയുടെ ഇല്ലത്തേയ്ക്കു് ഒതുങ്ങിയിരിയ്ക്കുന്നു. ശൈശവത്തിൽത്തന്നെ അച്ഛൻ മരിച്ചുപോയി. ബലിപിണ്ഡം കൊത്തിത്തിന്നുവാൻ വരുന്ന കാക്കകളെ വേർതിരിച്ചറിയുവാൻ സാധിച്ചതു കൊണ്ടാണു് ഉണ്ണിക്കു കാക്കശ്ശേരി എന്നു പേർ വന്നതു് എന്നും മറ്റും പഴമക്കാർ പറയുന്ന കെട്ടുകഥ ത്യാജ്യകോടിയിൽ തള്ളേണ്ടതാകുന്നു. അദ്ദേഹം വസുമതീമാനവിക്രമത്തിൽ തന്നെപ്പറ്റി ഇങ്ങനെ പറയുന്നുണ്ടു്: “അസ്തി ദക്ഷിണാപദേ ഭൃഗുസംഭവ ചണ്ഡദോർദ്ദണ്ഡപാണ്ഡിത്യസാരേഷ്വിവ മൂർത്തിമത്ത്വേഷു കേരളേഷു, സതതതന്തന്യമാനസപ്തതന്തുധൂമധൂസരിതസത്യലോ കൈഃ കലികാലകാലുഷ്യകന്ദളദളനദർശിതമഹിമഭിർമ്മഹീസുരൈരധ്യാസിതേ, മുഗ്ദ്ധകീരകുലതുണ്ഡഖണ്ഡിതമാതുളുംഗഫല ശകലകിസലയിതമഹീതലേ, മദമന്ഥരബന്ധുരാക്ഷീ കുടിലഭ്രൂലതാവശംവദയുവകദംബകസേവ്യമാനോപവനേ, മന്ദമാരുതാധൂതപൂഗപാളീസിന്ദൂരിതാശാമൂലേനിളാസഹചരീകൂലേ ദോഷാകരഖണ്ഡമണ്ഡിതശിഖണ്ഡശ്ചണ്ഡിമശാലിനിശിതനിജ ശൂലനിർഭിണ്ണദന്താവളാസുരചർമ്മപരികർമ്മിതകടീതടഃ, ശൈലാധിരാജതനയാദൃഢകഠോര കുചകുഡ്മളീപീഡിതോരഃസ്ഥലഃ, പ്രളയസമയമുദിതഹുതവഹബഹളകീലമാലാലോഹിതജടാഭാരഭരിതസുരതരംഗിണീവാതപോതപോഷിതഭൂഷാംഭുജംഗഃ പത്രരഥപരിവൃഢപരികല്പിതസപര്യാവിശേഷഃ സാക്ഷാദശോകപുരേശ്വരോ നാമ ജഗദവനജാഗരൂകോ ഭഗവാൻ പിനാകപാണിഃ.
അസ്ത്യദ്രികന്യാപതിപാദപീഠ
വിചേഷ്ടമാനാശയപുണ്ഡരീകഃ
നാരായണാചാര്യ ഇതി പ്രരൂഢിം
പ്രാപ്തഃ പരാം പ്രാജ്ഞധിയാം പുരോഗഃ.
തസ്യ ചരണാരവിന്ദയുഗളീ ഗളിതരേണുപരമാണുപാതപൂതചേതനാസാരഃസാരസ്വതനിധിനാ സാക്ഷാദദ്രിസമുദ്രനായകേനൈവാനേന ബാല്യാദേവാരഭ്യ വൈപശ്ചിതീം വൃത്തിമധികൃത്യപരാം കാഷ്ഠാമാരോപിതഃ സതതസാഹിതീപരിചിതിവർദ്ധമാനവാണീവിലാസ സുരഭിലവദനേന്ദുശേഖരകുടുംബിനീകരുണാകടാക്ഷപാതവിജൃംഭമാണവൈഭവോയം കവിരസാധാരണമഹിമൈവ.”
ഇതിൽനിന്നു ഭട്ടതിരിയുടെ ഗുരുവായ നാരായണാചാര്യന്റെ ജന്മദേശം (അശോകപുരം) തിരുവേഗപ്പുറയായിരുന്നു എന്നും ഞാൻ മുമ്പൊരിക്കൽ പ്രസ്താവിച്ചതുപോലെ മാനവിക്രമമഹാരാജാവുതന്നെയാണു് അദ്ദേഹത്തെ ബാല്യംമുതല്ക്കേ പണ്ഡിതപദവിയിൽ കയറ്റുന്നതിനു് ഉറ്റു ശ്രമിച്ചതെന്നും ആ ശ്രമം ഫലവത്തായി പരിണമിച്ചു എന്നും കാണാവുന്നതാണു്.
20.36.2സഭാപ്രവേശവും ഉദ്ദണ്ഡനുമായുള്ള വാഗ്വാദവും
പന്ത്രണ്ടാമത്തെ വയസ്സിൽ എന്നുള്ള ഐതിഹ്യാംശം അല്പം അവിശ്വാസ്യമാണെങ്കിലും വളരെ ചെറുപ്പത്തിൽത്തന്നെ ഭട്ടതിരി തളിയിൽക്ഷേത്രത്തിൽ പ്രവേശിച്ചു് ഉദ്ദണ്ഡശാസ്ത്രികളുമായി വാദത്തിലേർപ്പെട്ടു എന്നു സമ്മതിക്കാവുന്നതാണു്.
“ന ച്ഛത്രം ന തുരംഗമോ ന വദതാം വൃന്ദാനി നോ വന്ദിനാം
ന ശ്മശ്രൂണി ന പട്ടബന്ധവസനം നഹ്യംബരാഡംബരം
അസ്ത്യസ്മാകമമന്ദമന്ദരഗിരിപ്രോദ്ധൂ തദുഗ്ദോദധി
പ്രേംഖദ്വീചിപരമ്പരാപരിണതാ വാണീ തു നാണീയസീ.”
എന്ന ശ്ലോകമാണു് ഭട്ടതിരി ആദ്യമായി ചൊല്ലിയതു്. അതു കേട്ടു ശാസ്ത്രികൾ
“ഉക്തിപ്രത്യുക്തിമാർഗ്ഗക്രമപരിചയവാനസ്തി കശ്ചിദ്വിപശ്ചി
ദ്യദ്യസ്മിൻ സ്വസ്തി തസ്മൈ ബുധവരസമിതൗ ബിഭ്യദഭ്യാഗതോഭൂൽ
ഭാങ്കുർവൽഭേകകക്ഷിംഭരിഷു ഭയഭരോദ്ഭ്രാന്തഭോഗീന്ദ്രസുഭ്രൂ
ഭ്രൂണഭ്രംശീ കിമംഭഃഫണിഷു പതഗരാഡ്സംഭ്രമീ ബംഭ്രമീതി?”
എന്നു ഗർജ്ജിച്ചു. ഭട്ടതിരി വീണ്ടും
“വേദം ബഹ്വൃചമധ്യഗീഷി, കവിതാമപ്യാദൃഷി, വ്യാപൃഷി
ന്യായേ, വ്യാകരണം വ്യജൈഷി, വിഷമേ വൈശേഷികേ ക്ലേശിഷി,
മീമാംസാമപി പര്യവൈഷമുഭയീം, വ്യാഖ്യാഞ്ച സാംഖ്യം, സ്മൃതീ
രഭ്യാസ്ഥം ശ്രദധാം പുരാണപദവീം, യോഗേ ച പര്യശ്രമം.”
എന്നും
“ശബ്ദവ്യാകൃതിനർമ്മകർമ്മണി പടീയസ്താ തവ സ്യാദ്യദി
ത്വം കസ്യാപി പദസ്യ ഭദ്രയ ദൃഢാം ദ്രാക്‍പ്രക്രിയോപക്രിയാം;
മീമാംസാരസമാംസളാ യദി ഗിരോ ന്യായോപികോദീര്യതാം;
തർക്കേ വാ യദി കർക്കശോസ്യനുമിതിം കാമപ്യനല്പീകുരു.”
എന്നും
“കുർവേ ഗർവോദ്ധതസ്യ പ്രതിവദിതുരഹം
ഭാരതീമപ്യസാധ്വീം
സാധ്വീം സാധ്വീമസാധ്വീം ബുധവരസമിതൗ
ലക്ഷണേന ക്ഷണേന
മാനാഭാസം പ്രമാണം പ്രകൃതിഗതിവശാ
ദപ്രമാണം പ്രമാണം
സച്ചാസത്തത്തഥാസന്നിശമയഥ ബുധാ
മച്ചരിത്രം വിചിത്രം”
എന്നും മറ്റും ഓരോ തരത്തിൽ വീരവാദം ചെയ്തു. ഇങ്ങനെ അവർ തമ്മിൽ അനേകം ഉക്തി പ്രത്യുക്തികൾ നടന്നു. ‘ആകാരോ ഹ്രസ്വഃ’ എന്നു ശാസ്ത്രികൾ ആക്ഷേപിച്ചപ്പോൾ ‘ന ഹി ന ഹി അകാരോ ഹ്രസ്വഃ; ആകാരോ ദീർഗ്ഘഃ’ എന്നു കാക്കശ്ശേരി സമാധാനം പറഞ്ഞതായി കേട്ടിട്ടുണ്ടു്. പക്ഷേ ഈ കഥ വേദാന്തദേശികരുടെ ചരിത്രത്തോടും ഘടിപ്പിച്ചു കാണുന്നു. വാസ്തവത്തിൽ ശാസ്ത്രികളെക്കാൾ ഭട്ടതിരി പ്രതിഭാവാനായിരുന്നു എങ്കിലും, ചതുശ്ശാസ്ത്രപണ്ഡിതനും പരിണതപ്രജ്ഞനുമായ അദ്ദേഹത്തോടു ശാസ്ത്രവാദങ്ങളിൽ ഏർപ്പെടുന്നതു സൂക്ഷിച്ചു വേണമെന്നറിവുണ്ടായിരുന്ന അദ്ദേഹം പ്രായേണ ദുര്യുക്തികൾ കൊണ്ടു വിജയം നേടുവാനാണു് ഉദ്യമിച്ചതു്. ഒടുവിൽ സദസ്സിൽ സന്നിഹിതനായിരുന്ന മഹാരാജാവു രഘുവംശത്തിലെ ആദ്യത്തെ ശ്ലോകത്തിനു രണ്ടു പേരോടും അർത്ഥം പറയുവാൻ ആവശ്യപ്പെടുകയും ശാസ്ത്രികൾ നാലു വിധത്തിലും ഭട്ടതിരി പത്തു വിധത്തിലും അർത്ഥം പറയുകയും ചെയ്തു. ശാസ്ത്രികൾ ഭട്ടതിരിയുടെ കുശാഗ്രബുദ്ധി കണ്ടു് ആശ്ചര്യപ്പെട്ടു, ‘തവ മാതാ പതിവ്രതാ’ എന്നു പറയുകയും അവിടെയും ഭട്ടതിരി ‘നഹി നഹി’ എന്നു തർക്കുത്തരം ആവർത്തിക്കുകയും ചെയ്തു. അതെങ്ങനെയെന്നു നമ്പൂരിമാർ ചോദിച്ചപ്പോൾ അല്പം ആലോചിച്ചു “സോമഃ പ്രഥമോ വിവിദേ, ഗന്ധർവോ വിവിദ ഉത്തരഃ, തൃതീയോ അഗ്നിഷ്ടേ പതി, സ്തുരീയസ്തേ മനുഷ്യജന്മാ” എന്ന ഋഗ്വേദം എട്ടാമഷ്ടകത്തിൽ മൂന്നാമധ്യായം ഇരുപത്തേഴാം വർഗ്ഗത്തിലേ അഞ്ചാമത്തെ ഋക്കു പ്രമാണമായി ഉദ്ധരിച്ചു കാണിച്ചുവത്രേ. ഏതായാലും ഭട്ടതിരി അന്നത്തെ വാദത്തിൽ വിജയം നേടി. ‘സാദ്ധ്വീമസാദ്ധ്വീം’ എന്ന ശ്ലോകത്തിൽ തനിയ്ക്കുണ്ടെന്നു ഘോഷിച്ച ശക്തിയാണു് ഭട്ടതിരി പ്രകൃതത്തിൽ പ്രദർശിപ്പിച്ചതു്. മറ്റൊരവസരത്തിൽ ശാസ്ത്രികൾ തനിയ്ക്കു സാഹിത്യത്തിലും സംഗീതത്തിലും ഒന്നുപോലെ നൈപുണ്യമുണ്ടെന്നു പ്രസ്താവിച്ചപ്പോൾ ഭട്ടതിരി ചൊല്ലിയതാണു്.
“ഇന്ദ്രനീലേ ന രാഗോസ്തി; പദ്മരാഗേ ന നീലിമാ;
ഉഭയം മയി ഭാതീതി ഹന്ത! ഗുഞ്ജാ വിജൃംഭതേ.”
എന്ന ശ്ലോകം. ഇങ്ങനെ പല വാദങ്ങളും ആ പണ്ഡിതമല്ലന്മാർ തമ്മിൽ നടത്തിയെങ്കിലും രണ്ടുപേർക്കും അന്യോന്യം അളവറ്റ ബഹുമാനമാണു് ഉണ്ടായിരുന്നതു്. രണ്ടു പേരുടേയും പുരസ്കർത്താവു പയ്യൂർ മഹർഷിയായിരുന്നു എന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
20.36.3അനന്തരചരിത്രം
ഭട്ടതിരി ദ്വിതീയാശ്രമം സ്വീകരിയ്ക്കുകയുണ്ടായില്ല. ക്രമേണ അദ്ദേഹം അദ്വൈതവേദാന്തിയായി, അതിവർണ്ണാശ്രമിയായി, അനാസക്തിയോഗം അനുഷ്ഠിച്ചുകൊണ്ടു പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ശുദ്ധാശുദ്ധങ്ങളിലും ഭക്ഷ്യാഭക്ഷ്യങ്ങളിലും അദ്ദേഹത്തിനു യാതൊരു നിഷ്കർഷയുമില്ലാതായിത്തീർന്നു. തന്നിമിത്തം പൂർവ്വാചാരപരിപാലകന്മാരായ നമ്പൂരിമാർക്കു് അദ്ദേഹത്തെ സമുദായത്തിൽനിന്നു ബഹിഷ്കരിയ്ക്കണമെന്നു് ആഗ്രഹമുണ്ടായി എങ്കിലും ആ ജീവന്മുക്തന്റെ തപഃപ്രഭാവത്തിൽ ഭയമുണ്ടായിരുന്നതിനാൽ അവർ അതിനു് ഒരുങ്ങിയില്ല. അക്കാലത്തു് ഒരിക്കൽ നേരം വൈകീട്ടും നിത്യകർമ്മമായ സന്ധ്യാവന്ദനം ചെയ്യാതിരിയ്ക്കുന്നതു കണ്ടു ചില നമ്പൂരിമാർ അദ്ദേഹത്തെ കളിയാക്കുകയും അപ്പോൾ അദ്ദേഹം ഉപനിഷദന്തർഗ്ഗതമായ
“ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം;
ഉദയാസ്തമയൗ ന സ്തഃ; കഥം സന്ധ്യാമുപാസ്മഹേ?”
എന്ന ശ്ലോകം ചൊല്ലി അവരെ മടുപ്പിക്കുകയും ചെയ്തു. മറ്റൊരിക്കൽ പിതൃശ്രാദ്ധംപോലും ചെയ്യാത്ത അദ്ദേഹത്തെ മറ്റു ചില നമ്പൂരിമാർ അധിക്ഷേപിച്ചപ്പോൾ
“മൃതാ മോഹമയീ മാതാ; ജാതോ ജ്ഞാനമയസ്സുതഃ;
ശാവസൂതകസംബന്ധാദനർഹസ്സർവകർമ്മസു.”
എന്നു വേറൊരു ഉപനിഷച്ഛേശ്ലോകം ചൊല്ലി അവരേയും ലജ്ജിപ്പിച്ചു. തൃപ്പൂണിത്തുറയ്ക്കു സമീപമുള്ള സുപ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിനടുത്തായി ഭട്ടതിരിക്കു് ഒരു ഗൃഹമുണ്ടായിരുന്നു എന്നും ആ ക്ഷേത്രത്തിൽ താൻ പ്രവേശിച്ചപ്പോൾ ചില നമ്പൂരിമാർക്കു് അതിൽ വൈരസ്യം തോന്നുകയാൽ അദ്ദേഹം നാടുവിട്ടു പരദേശത്തേയ്ക്കു പോയി എന്നും പഴമക്കാർ പറയുന്നു. അവിടെവെച്ചാണു് “ആപദി കിം കരണീയം?” എന്നൊരു നമ്പൂരി അദ്ദേഹത്തോടു ചോദിക്കുകയും “സ്മരണീയം ചരണയുഗളമംബായാഃ” എന്നു് അദ്ദേഹത്തിന്റെ ഉത്തരം കേട്ടിട്ടു “തൽസ്മരണം കിം കുരുതേ” എന്നു വീണ്ടും ചോദിക്കുകയും അതിനു് അദ്ദേഹം “ബ്രഹ്മാദീനപി ച കിങ്കരീ കുരുതേ” എന്നു വീണ്ടും മറുപടി പറയുകയും ചെയ്തതു്. മരണം പരദേശത്തുവച്ചായിരുന്നു. ചോറ്റാനിക്കരയ്ക്കു സമീപമുള്ള കീഴ്പ്പുറത്തു ഭട്ടതിരിയും പള്ളിപ്പുറത്തു ഭട്ടതിരിയും കാക്കശ്ശേരിയുടെ ശിഷ്യഗണത്തിൽ പെട്ടവരായിരുന്നു. പള്ളിപ്പുറത്തു ഭട്ടതിരിയുടെ ഒരു മുക്തകമാണു് ചുവടെ ചേർക്കുന്നതു്:
“ദ്വൈതേ ലക്ഷദ്വയാധീതീ ഹ്യദ്വൈതേ ലക്ഷപാരഗഃ;
അദ്യാപി വിദ്യാലാഭായ ജാഗർമ്മ്യേവ ജരന്നപി.”
“ശാലികാനാഥവന്മൂഢഃ” എന്ന അദ്ദേഹത്തിന്റെ മറ്റൊരു ശ്ലോകം ഞാൻ പ്രഭാകരനെപ്പറ്റിയുള്ള വിമർശനത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.
20.37വസുമതീമാനവിക്രമം
കാക്കശ്ശേരിയുടെ കൃതിയായി ‘വസുമതീമാനവിക്രമം’ എന്ന ഏഴങ്കത്തിലുള്ള ഒരു നാടകമല്ലാതെ മറ്റൊന്നും കണ്ടുകിട്ടീട്ടില്ല. എങ്കിലും ആ ഒരു കൃതികൊണ്ടുതന്നെ അദ്ദേഹം സഹൃദയന്മാരുടെ സശിരഃകമ്പമായ ശ്ലാഘയ്ക്കു പാത്രീഭവിയ്ക്കുന്നുണ്ടു്. മാനവിക്രമമഹാരാജാവു് മങ്ങാട്ടച്ചൻ എന്ന മന്ത്രിയുടെ പുത്രിയായ വസുമതിയെ വിവാഹം ചെയ്യുന്നതാണു് കഥാവസ്തു. ഇതരനാടകങ്ങളിലെന്നപോലെ ഇതിലും നായികയ്ക്കും നായകനും പല ദുർഘടങ്ങളും തരണം ചെയ്യേണ്ടിവരുന്നു. പ്രസ്താവനയിൽത്തന്നെ മഹാരാജാവിനെപ്പറ്റി പ്രൗഢോദാത്തമായ ഒരു വർണ്ണനമുണ്ടു്. അതാണു് താഴെച്ചേർക്കുന്നതു്:
“അദ്യ ഖല്വഹമാദിഷ്ടോസ്മി നിഖിലനരപതിനികരവി കടമകുടതടഘടിതമാണിക്യമണികിരണപല്ലവിതപദപാരിജാതസ്യ വിജയലക്ഷ്മീവിഹാരരംഗായമാണവക്ഷഃസ്ഥലസ്യ വിമതനരപതിവനിതാനിബിഡതരകുചകുംഭസംഭൃതകസ്തൂരികാ പത്രപടലികാപരിക്ഷേപപാരീണദോഃകാണ്ഡസ്യ ഖണ്ഡപരശുനിടിലതടഘടിതദഹനവിസൃമരജ്വാലാമാലാകോലാഹലാസ ഹിഷ്ണുപ്രതാപാനലാർച്ചിസ്സന്തതിനിരന്തരനീരാജിതബ്രഹ്മാണ്ഡമണ്ഡലസ്യ പ്രചണ്ഡതരമന്ദരഗിരിഭ്രമണഘൂർണ്ണമാനദുഗ്ദ്ധാം ഭോനിധിതരംഗരിംഗണകലാനുഷംഗശൃംഗാരിയശഃപടീനിചോളിതദിഗ്വധൂസഞ്ചയസ്യ സരസിരുഹാസനവാമലോചനാനീരന്ധ്രബന്ധുരധമ്മില്ലമല്ലികാബഹളപരിമളഝരീപരീവാഹസാഹായ്യകദായികവിതാചാതുരീസമ്മോഹിതാഖിലവിദ്വജ്ജനസ്യ സജ്ജനസംസ്തൂയമാനഗുണഗണവിസ്മൃതപൂർവനരപതികഥാ സന്താനസ്യ കമലാവിലോലനയനാഞ്ചലസഞ്ചാരഹേലാസങ്കേതമന്ദിരായമാണവദനസ്യ സന്താനചിന്താമണിസുരഭിവൈ കർത്തനമുഖവദാന്യനിവഹമഹിമനിഗമപഠനാനധ്യായ പർവ്വണഃ ശർവ്വരീസാർവ്വഭൗമരുചിഗർവ്വസർവ്വങ്കഷസർവ്വതോ മുഖസ്മിതചന്ദ്രികാ നിഷ്യന്ദാനന്ദപരിഷദഃ പരപരാക്രമപ്രക്രമഘോരാശനികല്പാന്തവലാഹകസ്യ വിശിഷ്ടതമധർമ്മമന്ദരധാരണകലാകൂടസ്ഥകമഠസ്യ നിരുപമസൗന്ദര്യലക്ഷ്മീകലാപിനീവിലാസകേതുയഷ്ടേഃ അഷ്ടാദശദ്വീപസമാഗതസകലരത്നപരമ്പരാപരിപൂരിതനിജ നഗരബാഹ്യാളിന്ദനിഗളിതലക്ഷ്മീകരേണുകസ്യ രേണുകാതനയചരിത സാധർമ്മ്യശാലിസഹസോപക്രമനിർജ്ജിതപരിപന്ഥി സഞ്ചയബാഷ്പപൂരാജ്യാഹുതിജാജ്വല്യമാനതേജഃപാവകസ്യ പർവ്വതപാരാവാരപാകശാസനസ്യശ്രീവിക്രമക്ഷമാനായകസ്യ ആസ്ഥാനീകൃത പരിഹിണ്ഡിതേന പണ്ഡിതമണ്ഡലേന
ബാണാസാരപ്രസർപ്പത്തുരഗഖരഖുരോ
ദ്ധൂതധൂളീപയോദ
വ്യാരുദ്ധാദിത്യരോചിഃപ്രചയപരിണമ
ദ്ദുർദ്ദിനാഭോഗഭീമാം
ഖേ ഖേലത്തുംഗശൃംഗധ്വജപടപടലീ
സദ്വലാകാവലീകാം
സംഗ്രാമപ്രാവൃഷം യസ്സൃജതി നിജയശ
സ്സസ്യ സമ്പത്സമൃദ്ധ്യൈ.
തസ്യ ചന്ദ്രചൂഡചരണസരസിജരുചിരരുചിമധുരമധുകബളനലോലുപലോലംബായമാനമാനസസ്യ, സംഗ്രാമാംഗണരിം ഖണവശംവദതുരഗഖരതരഖുരപുടവിപാടനദലിതധരണീതലോച്ചലിതവർദ്ധിഷ്ണുധൂളീപാളീകലുഷിതവിയത്സിന്ധുസലിലസ്യ, അസ്മത്സ്വാമിനഃശ്രീമാനവിക്രമസ്യ,ചരിതാനുബന്ധിദാമോദരകവിനിബദ്ധം കിമപി രൂപകോത്തമം.”
ഈ ഗദ്യത്തിൽ നിന്നു തന്നെ “അസ്ത്യസ്രാകമമന്ദമന്ദരഗിരി” ഇത്യാദി പ്രശംസ അദ്ദേഹത്തിന്റെ സൂക്തിക്കു യോജിച്ചതാണെന്നു ഭാവുകന്മാർക്കു ഗ്രഹിയ്ക്കാവുന്നതാണു്. പ്രസ്താവനയിൽത്തന്നെയുള്ള രണ്ടു പദ്യങ്ങൾകൂടി പ്രകൃതോപയോഗികളാകയാൽ ഉദ്ധരിക്കേണ്ടിയിരിക്കുന്നു:
“ഭോഭോസ്സൽകവയഃ ഖലാദ്രിപവയഃ ശൃണ്വന്തു സർവ്വേ വചോ
മൽകം, യൽ കവിതാപഥേ മിതവചാസ്സോയം പ്രവൃത്തോ ജനഃ;
തൽ സർവം കവിതാകുതൂഹലവശാന്ന ത്വാർഭടീവൈഭവാ
ദിത്യേവം മനസാ വിചിന്ത്യ കരുണാമദ്ധാ കുരുധ്വം മയി.”
“നേതാ സർവ്വഗുണോത്തരഃ പുനരസൗ ശൈലാംബുരാശീശ്വരഃ;
പ്രൗഢോയഞ്ച കവിഃ പ്രശസ്തവചനസ്ഥേമാ സ ദാമോദരഃ;
ചിത്രം ചൈവ കഥാ സുധാലഹരികാസബ്രഹ്മചാരിണ്യഹോ;
രമ്യൈഷാ ച സഭാ സ്വഭാവമധുരാ തത്തദ്രസജ്ഞായിനീ.”
ഭട്ടതിരിയുടെ കവിതാരീതി മനസ്സിലാക്കുവാൻ മറ്റു ചില ശ്ലോകങ്ങൾ കൂടി ചുവടേ പകർത്താം.
(1) കാമികളുടെ സങ്കല്പം:
“ഭ്രൂ വല്ലീ ചലിതേതി, പക്ഷ്മയുഗളീ സ്തബ്ധേതി, നേത്രാഞ്ചലം
പ്രാപ്താ ഹന്ത കനീനികേതി കിമപി സ്വിന്നൗ കപോലാവിതി
അന്തഃകമ്പവിജൃംഭിതം കുചയുഗം ചേതി ക്ഷണേ കാമിനാം
ജായന്തേ ഖലു കേപി കേപ്യഭിനവാസ്സങ്കല്പകല്പദ്രുമാഃ.”
(2) സായംസന്ധ്യ:
“പാദാനാന്നവ പാരിഭദ്രസുഷമാപാടച്ചരാണാം ഗണം
കർഷന്നേഷ പയോനിധൗ പിപതിഷത്യഹ്നാമധീശസ്സ്വയം
കിഞ്ചൈഷാ ധൃതമാലഭാരിമഹിളാചില്ലീലതാചാതുരീം
ബിഭ്രാണാ വലതി ക്രമാദിതരദിങ്മൂലേ തമോലേഖികാ.”
(3) നക്ഷത്രങ്ങൾ:
“സ്ഫുരന്തി ഗഗനാംഗണേ നടനചണ്ഡചണ്ഡീപതി
ഭ്രമഭൂമിതജാഹ്നവീസലിലബിന്ദുസന്ദേഹദാഃ
സ്മരോത്സവവശംവദത്രിദശവാരവാമേക്ഷണാ–
കുചത്രുടിതമൗക്തിഭ്രമദവിഭ്രമാസ്താരകാഃ.”
(4) വിരഹിയായ നായകൻ മന്മഥനോടു്:
“ബാണാംസ്തേ പുരഭേദിനോപിചതനുദ്വൈധീകൃതിപ്രക്രിയാ
ധൗരേയാന്മയി മാ പ്രയുങ്ക്ഷ്വ ജഗതീനിർദ്വന്ദ്വകേളീഗുരോ,
ലജ്ജന്തേ ന കഥന്ന്വമീ മയി പുനർമുക്ത്വാ പതന്തസ്ത്വായാ
ഫുല്ലന്മല്ലിഗുളുച്ഛകോമളതമസ്വാന്തേ നിതാന്താകുലേ?”
(5) മന്ദവായു:
“ഏതേ കുംഭസമുദ്ഭവപ്രണയിനീചൂളീഭരാന്ദോളനാഃ
ക്രീഡാഖിന്നഭുജംഗലോകഗൃഹിണീഘർമ്മഛിദാകർമ്മഠാഃ
ഈഷച്ചൂഷിതവാരിരാശിലഹരീമാലാചലദ്വിപ്രുഷഃ
കന്ദർപ്പദ്വിപദർപ്പദാനനിപുണാഃ ഖേലന്തി ബാലാനിലാഃ”
(6) അഭിസാരികകൾ:
“നീലക്ഷൗമമയീ വിഗുണ്ഠനപടീ, കസ്തൂരികാശ്യാമളൗ
വക്ഷോജൗ, ശ്രവസീ വിനിദ്രവലഭിന്നീലാശ്മതാടങ്കിനീ
പാണീ ഗാരുഡരത്നകങ്കണധരൗ; സ്ത്രീണാം തഥാപി സ്ഫുടം
ജ്ഞായന്തേ മുഖസൗരഭേണ മഹതാ കാന്താഭിസാരക്രമാഃ.”
(7) ചന്ദ്രോദയം:
“യൽ പ്രാഗഞ്ജനപങ്കരഞ്ജിതമിവ, പ്രാവൃട്പയോദാവലീ
ഗാഢാശ്ലിഷ്ടമിവ, സ്മരാന്തകഗളച്ഛായൈരിവാപൂരിതം,
ലോലംബൈരിവ ചുംബിതം സമജനി ധ്വാന്താനുബന്ധാദഹോ
തൽ പശ്യാദ്യ വിപാണ്ഡരം വലഭിദസ്സഞ്ജായതേ ദിങ്മുഖം.”
‘കാളിദാസഹർഷരാജശേഖര’മുഖന്മാരായ മഹാകവികളെയാണു് ഭട്ടതിരി പ്രസ്താവനയിൽ സ്മരിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിനു് അത്യധികം പഥ്യം മുരാരിയോടും രാജശേഖരനോടുമാണെന്നു് ഉദ്ധൃതങ്ങളായ ശ്ലോകങ്ങളിൽനിന്നു ധരിക്കാവുന്നതാണു്. ഉദ്ദണ്ഡന്റെ കവിതയ്ക്കുള്ള മാധുര്യം ഭട്ടതിരിയുടേതിനില്ല. അതിൽ ഓജസ്സാണു് സർവോപരി പരിസ്ഫുരിക്കുന്നതു്. ആശയങ്ങളുടെ അചുംബിതത്വം, വിശിഷ്ടശബ്ദങ്ങളുടെ സമ്യക്‍ പ്രയുക്തത മുതലായ അംശങ്ങളിൽ ഭട്ടതിരിയുടെ നാടകത്തിനു ഗണനീയമായ ഔൽകൃഷ്ട്യമുണ്ടു്. എന്നാൽ ആകെക്കൂടി നോക്കുമ്പോൾ മല്ലികാമാരുതത്തിനുതന്നെയാണു് അഭ്യർഹിതത്വം എന്നുള്ളതിനും സന്ദേഹമില്ല.
20.38കാക്കശ്ശേരിയുടെ ഒരുഭാഷാശ്ളോകം
അതിബാല്യത്തിൽ ഭട്ടതിരിയെ ഒരിക്കൽ മൂക്കോലയ്ക്കൽ ദേവീക്ഷേത്രത്തിൽ തൊഴിയിയ്ക്കുവാൻ കൊണ്ടുപോയി. അപ്പോൾ അദ്ദേഹം ചൊല്ലിയതാണു് പ്രസിദ്ധവും അധോലിഖിതവുമായ ഭാഷാശ്ലോകം:
“യോഗിമാർ സതതം പൊത്തും തുമ്പത്തെത്തള്ളയാരഹോ
നാഴിയിൽപ്പാതിയാടീല പലാകാശേന വാ ന വാ”
യോഗിമാർ പൊത്തുന്നതു മൂക്കു്; മൂക്കിന്റെ തുമ്പു മൂക്കുതല (മൂക്കോല); അവിടത്തെ ദേവി ഉരിയാടാത്തതു (പലാകാശം) ബഹുമാനം അഥവാ ഗർവ്വംകൊണ്ടാണോ എന്നു ശങ്ക. ഇതാണു് ആ ശ്ലോകത്തിന്റെ അർത്ഥം. വികടപ്രയോഗങ്ങളിൽ അദ്ദേഹത്തിനു ശൈശവത്തിൽത്തന്നെ പ്രാഗല്ഭ്യമുണ്ടായിരുന്നു എന്നു് ഈ ശ്ലോകം തെളിയിക്കുന്നു.
20.39ഇന്ദുമതീരാഘവം
ഇന്ദുമതീരാഘവം എന്നൊരുനാടകത്തിന്റെ ഏതാനും ഭാഗം കണ്ടുകിട്ടീട്ടുണ്ടു്. അതു കാക്കശ്ശേരിയുടെ കൃതികളിൽ ഒന്നാണെന്നു ഡോക്ടർ കൃഷ്ണമാചാര്യർ അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളതിനു് അടിസ്ഥാനമൊന്നുമില്ല. ഇന്ദുമതീരാഘവം ഒരു കേരളീയന്റെ കൃതിതന്നെ. പ്രസ്താവനയിൽ “അസ്തി കില കേരളേഷു സമസ്തദുശ്ചരിതവിധ്വംസിനീ, നിരസ്തമലവിപ്രകുല പരിക്രാന്തതടപ്രദേശാ, പ്രാചീനാമധേയാ സരിൽപ്രവരാ.
“തസ്യാസ്തീരേ വിലസതിതരാം താരകാധീശമൗലേഃ
ക്ഷേത്രം; തത്ര പ്രഥിതയശസാമസ്തി വസ്ത്യം പവിത്രം
കൈലാസാനാ; മജനി രവിവർമ്മാഭിധേയസ്തദീയേ
വംശേ വിദ്യാവിഹൃതിനിലയഃ പഥ്യബോധോ നരാണാം.”
എന്നു പറഞ്ഞിരിക്കുന്നു. ഈ പ്രാചീനദി ഏതെന്നും അതിന്റെ തീരത്തിൽ വസിച്ചിരുന്ന രവിവർമ്മാവു് ആരെന്നും അറിയുന്നില്ല. രവിവർമ്മാവു കൈലാസൻ (വാരിയർ) ആകുന്നതു് എങ്ങനെയെന്നു ചിന്ത്യമായിരിക്കുന്നു. അദ്ദേഹത്തെ “നിശ്ശേഷശബ്ദാംബുധിചുളുകയിതാ കുംഭസംഭൂതിരന്യഃ” എന്നു കവിവാഴ്ത്തുകയും
“ദേശികസ്യാസ്യ കരുണാമവലംബ്യ പരം ബലം
അകരോദ്രൂ പകമിദം കോപി ഭൂസുരബാലകഃ”
എന്നു തുടർന്നുപന്യസിക്കുകയും ചെയ്യുന്നു. പറയത്തക്ക യാതൊരു ഗുണവുമില്ലാത്ത പ്രസ്തുത ശ്ലോകങ്ങളുടെ കർത്താവു കാക്കശ്ശേരിയല്ലെന്നു സഹൃദയന്മാരെ പറഞ്ഞുകേൾപ്പിക്കേണ്ടതില്ല. കാക്കശ്ശേരിയുടെ ഗുരുനാഥനായി ഒരു രവിവർമ്മാവിനെപ്പറ്റി ആരും കേട്ടിട്ടുമില്ല.
20.40ചേന്നാസ്സു നാരായണൻനമ്പൂരിപ്പാടു്, തന്ത്രസമുച്ചയം
ചേന്നാസ്സു നാരായണൻനമ്പൂതിരിപ്പാട്ടിലെ ജനനം കൊല്ലം 603 മേടമാസത്തിലായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ കൃതിയായ തന്ത്രസമുച്ചയത്തിന്റെ പന്ത്രണ്ടാം പടലത്തിൽ ലക്ഷ്യമുണ്ടു്;
“കല്യബ്ദേഷ്വതിയത്സു നന്ദനയനേഷ്വംഭോധിസംഖ്യേഷു യ
സ്സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ്മൂലേ സവേദോന്വയേ
പ്രാഹുര്യസ്യ ജയന്തമംഗലപദേദ്ധം ധാമ നാരായണ
സ്സോയം തന്ത്രമിദം വ്യധാദ്ബഹുവിധാദുദ്ധൃത്യ തന്ത്രാർണ്ണവാൽ.
***
ഇതി തന്ത്രസമുച്ചയേ ശ്രുതാർച്ചക്രമഗുപ്ത്യൈ രവിജന്മസമ്പണീതേ
പടലഃ പരിശിഷ്ടകർമ്മവാദീ ദശമോഭൂദ് ദ്വിപുരസ്സരസ്സമാപ്തഃ.”
ഈ ശ്ലോകങ്ങളിൽ നിന്നു നമ്പൂരിപ്പാടു ജനിച്ചതു കലി 4529-ആം വർഷത്തിലാണെന്നും, അദ്ദേഹത്തിന്റേയും പിതാവിന്റേയും നാമധേയങ്ങൾ യഥാക്രമം നാരായണനെന്നും രവിയെന്നും ആയിരുന്നു എന്നും ഭൃഗുസംജ്ഞമാണു് (ഭാർഗ്ഗവം) അദ്ദേഹത്തിന്റെ ഗോത്രമെന്നും വിശദീഭവിക്കുന്നു. നമ്പൂരിപ്പാട്ടിലെ ഇല്ലം പൊന്നാനിത്താലൂക്കിൽ വന്നേരിദേശത്തിലായിരുന്നു. ആ ഇല്ലം ഇപ്പോൾ ഗുരുവായൂരിലെ തന്ത്രിയുടെ കുടുംബത്തിൽ ലയിച്ചിരിക്കുന്നു. ഒരു ശാഖ കൊച്ചി രാജ്യത്തു ചൊവ്വരയും താമസിയ്ക്കുന്നു. വേറേയും ചേന്നാസ്സു് എന്ന പേരിൽ ഒന്നു രണ്ടില്ലങ്ങൾ വന്നേരിയിലുണ്ടത്രേ. തന്ത്രസമുച്ചയം രചിച്ചതു് 603-ൽ ആണെന്നു ‘കല്യബ്ദേഷു’ എന്ന ശ്ലോകത്തിൽനിന്നു സിദ്ധിക്കുന്നില്ല. “അതിയത്സു വൃത്തേഷു സവേദോന്വയേ സംഭൂതഃ” എന്നു തന്ത്രസമുച്ചയവ്യാഖ്യാതാവായ വിവരണകാരനും “നാലായിരത്തഞ്ഞൂറ്റിരുപതു കലിയുഗസംവത്സരം കഴിഞ്ഞിരിക്കുമ്പോൾ കൊല്ലവർഷം 603-ആണ്ടു് യാതൊരു ഗ്രന്ഥകാരൻ ഉണ്ടായി” എന്നു് അതേ ഗ്രന്ഥത്തിനു ഭാഷാവ്യാഖ്യാനം രചിച്ച കുഴിക്കാട്ടു മഹേശ്വരൻഭട്ടതിരിയും പ്രസ്താവിച്ചിട്ടുണ്ടു്. കൊല്ലം 603-ൽ ആണു് സമുച്ചയനിർമ്മിതി എങ്കിൽ ആ ഗ്രന്ഥകാരനു മാനവിക്രമമഹാരാജാവിന്റെ സദസ്യനാകുവാൻ മാർഗ്ഗവുമില്ല. സമുച്ചയകാരന്റെ ഗുരു ദിവാകരൻ എന്നൊരു പണ്ഡിതനായിരുന്നു എന്നുള്ളതു് ‘ഗുരുദിവാകരഭദ്രകടാക്ഷരുക്‍’ ഇത്യാദി ശ്ലോകത്തിൽ അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുള്ളതായി അദ്ദേഹത്തിന്റെ ശിഷ്യനായ വിവരണകാരൻ പറയുന്നു. മുല്ലപ്പള്ളി ബ്ഭട്ടതിരിയും ചേന്നാസ്സു നമ്പൂരിപ്പാടും രാജാവിനെ ദുഷിച്ചു ചില ശ്ലോകങ്ങൾ ഉണ്ടാക്കുകയാൽ മുല്ലപ്പള്ളി തന്നെക്കാൾ പല യോഗ്യന്മാരുമിരിക്കേ മുമ്പിൽ കടന്നു കിഴി വാങ്ങണമെന്നും ചേന്നാസ്സു തന്ത്രവിഷയകമായി ഒരു ഗ്രന്ഥം രചിക്കണമെന്നുമായിരുന്നു മാനവിക്രമന്റെ ശിക്ഷയെന്നാണല്ലോ ഐതിഹ്യം. അതു ശരിയാണെങ്കിൽ മഹാരാജാവു മലയാളക്കരയിലെ ക്ഷേത്രങ്ങൾക്കും ക്ഷേത്രാചാരങ്ങൾക്കും ഒരു മഹാനുഗ്രഹമാണു് തന്മൂലം ചെയ്തതു്. എന്തെന്നാൽ ആ ആജ്ഞയുടെ വൈഭവത്താൽ തന്ത്രശാസ്ത്രത്തിൽ പ്രകൃഷ്ടമായ പ്രാവീണ്യം സമ്പാദിച്ചിരുന്ന നമ്പൂരിപ്പാടു ബഹുവിധമായ തന്ത്രാർണ്ണവം മഥിച്ചു സമുച്ചയം എന്ന അമൃതകുംഭം ലോകത്തിനു നല്കുവാനിടവന്നു. സുമതിയുടെ വിഷ്ണുസംഹിത, ഈശാനഗുരുദേവപദ്ധതി, പ്രപഞ്ചസാരം, പ്രയോഗമഞ്ജരി, മയമതം, ക്രിയാസാരം മുതലായി അന്നുവരെ കേരളത്തിൽ ഏതദ്വിഷയത്തിൽ പ്രമാണീഭൂതങ്ങളായ പല ഗ്രന്ഥങ്ങളേയും അതു് ഉപജീവിക്കുകയും കബളീകരിക്കുകയും ചെയ്തു. “അർച്ചാസ്ഥാനവിശുദ്ധീഃ കാശ്ചന ഗുരുശിക്ഷിതാസ്ത്വവോചാമ” എന്ന വാക്യത്തിൽനിന്നു തന്റെ ഗുരുനാഥന്റെ മുഖത്തുനിന്നു ഗ്രഹിക്കുവാനിടവന്ന ചില രഹസ്യങ്ങളും പ്രസ്തുത ഗ്രന്ഥത്തിൽ അന്തർഭവിച്ചിട്ടുണ്ടെന്നു കാണാം. പറയേണ്ടതു സംശയച്ഛേദകമായ രീതിയിൽ സംക്ഷേപിച്ചു പറവാൻ നമ്പൂരിപ്പാട്ടിലേക്കുള്ള സാമർത്ഥ്യം പ്രത്യേകിച്ചും പ്രശംസാവഹമാണു്. സമുച്ചയത്തിലേ പന്ത്രണ്ടു പടലങ്ങളിലുമായി അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുള്ള 2896 പദ്യങ്ങളിൽ ദേവാലയനിർമ്മാണ പരിപാടികളും.
“ശ്രീശേശസേശഹരിസുംഭജിദാംബികേയ
വിഘ്നേശഭൂതപതിനാമവിഭിന്നഭൂമ്നഃ
വക്ഷ്യേ പരസ്യ പുരുഷസ്യ സമാനരൂപ
മർച്ചാവിധിം സഹ പൃഥക്‍ ച വിശേഷയുക്തം.”
എന്ന തന്റെ പ്രതിജ്ഞ അനുസരിച്ചു വിഷ്ണു, ശിവൻ, ശങ്കരനാരായണൻ, ദുർഗ്ഗ, സ്കന്ദൻ, ഗണപതി, ശാസ്താവു് എന്നീ ഏഴു ദേവതകളുടെ അർച്ചാവിധിയും അദ്ദേഹം പ്രതിപാദിക്കുന്നു.
20.41മാനവവാസ്തുലക്ഷണം
തന്ത്രസമുച്ചയത്തിനുപുറമേ മാനവവാസ്തുലക്ഷണം എന്നൊരു ഗ്രന്ഥംകൂടി ചേന്നാസ്സുനമ്പൂരിപ്പാടു രചിച്ചിട്ടുണ്ടു്. ഇതിനു മനുഷ്യാലയചന്ദ്രിക എന്നും പേരുണ്ടു്. പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവു്, “അയം കവിഃ, മയാ തന്ത്രസമുച്ചയേ ദേവാലയലക്ഷണമുക്തം; മനുഷ്യാലയലക്ഷണം കുത്രാപി നോക്തഞ്ച; തസ്മാദിദാനീം തന്ത്രസമുച്ചയാൽ കതിപയപദ്യാനി യഥാവകാശമുദ്ധൃത്യ തൈസ്സഹചതുശ്ചത്വാരിംശദ്ഭിഃ ശ്ലോകൈർമ്മനുഷ്യാലയ ലക്ഷണം വക്ഷ്യാമീതി നിശ്ചിത്യ തത്രാദൗ പ്രഥമേന ശ്ലോകേനേഷ്ടദേവതാനമസ്കാരം ചികീർഷിത പ്രതിജ്ഞാഞ്ചാഹ” എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നാണു് ഈ വസ്തുത വെളിപ്പെടുന്നതു്. ശ്ലോകം അടിയിൽ ചേർക്കുന്നു:
“പ്രണമ്യ വിശ്വസ്ഥപതിം പിതാമഹം
നിസർഗ്ഗസിദ്ധാമലശില്പനൈപുണം
മയാ വിവിച്യാഗമസാരമീര്യതേ
സമാസതോ മാനവവാസ്തുലക്ഷണം.”
വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. പ്രസ്തുതഗ്രന്ഥത്തിൽ നൂതനമായി നാല്പത്തിനാലു് ശ്ലോകങ്ങളേയുള്ളു. പിന്നീടു ശില്പരത്നത്തിൽനിന്നു ചില ശ്ലോകങ്ങൾകൂടി എടുത്തു ചേർത്തു ഷട്പഞ്ചാശിക എന്ന പേരിൽ അതു് ഏതോ ഒരു പണ്ഡിതൻ വികസിപ്പിച്ചിട്ടുള്ളതായും കാണുന്നു.
മനുഷ്യാലയനിർമ്മാണത്തിനു യോഗ്യമായ പ്രദേശമേതെന്നു താഴെ കാണുന്ന ശ്ലോകത്തിൽ നിർണ്ണയിച്ചിരിക്കുന്നു:
“ഗോമർത്ത്യൈഃ ഫലപുഷ്പദുഗ്ദ്ധതരുഭിശ്ചാഢ്യാ സമാ പ്രാക്പ്ലവാ
സ്നിഗ്ദ്ധാ ധീരരവാ പ്രദക്ഷിണജലോപേതാശുബീജോദ്ഗമാ
സംപ്രോക്താ ബഹുപാംസുരക്ഷയജലാ തുല്യാ ച ശീതോഷ്ണയോഃ
ശ്രേഷ്ഠാ ഭൂരധമാ സമുക്തവിപരീതാ മിശ്രിതാ മധ്യമാ.”
മാനവവാസ്തുലക്ഷണത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനമുണ്ടു്; അതു് ആരുടെ കൃതിയെന്നറിയുന്നില്ല.
20.42തന്ത്രസമുച്ചയവ്യാഖ്യകളും ശേഷസമുച്ചയവും
തന്ത്രസമുച്ചയത്തിനു വിമർശിനിയെന്നും വിവരണമെന്നും രണ്ടു പ്രസിദ്ധങ്ങളായ വ്യാഖ്യകളുണ്ടു്. ആദ്യത്തേതു ഗ്രന്ഥകാരന്റെ പുത്രനായ ശങ്കരൻനമ്പൂതിരിപ്പാട്ടിലേയും. രണ്ടാമത്തേതു ശിഷ്യനും കൃഷ്ണശർമ്മാവുമായ മറ്റൊരു ബ്രാഹ്മണന്റേയും കൃതികളാണു്.
“യസ്യ ഹി തന്ത്രസമുച്ചയരചനാല്ലോകേ സമുത്ഥിതാ കീർത്തിഃ
തൽപുത്രേണ കൃതേയം ശങ്കരനാമ്നാ വിമർശിനീ വ്യാഖ്യാ”
എന്നു വിമർശിനിയിലും
“ഗുരൂൻ ഗണാധിരാജഞ്ച നത്വാ ഗുരുനിദേശതഃ
തൽകൃതം വിവരിഷ്യാമഃ സ്ഫുടം തന്ത്രസമുച്ചയം”
എന്നു വിവരണത്തിലും പ്രസ്താവനയുണ്ടു്. തന്ത്രസമുച്ചയത്തിന്റെ പൂരണമായ ശേഷസമുച്ചയവും വിവരണകാരൻ രചിച്ചതാണു്.
“യോയം തന്ത്രസമുച്ചയോ ഗുരുകൃതോ യത്തത്ര സാരഗ്രഹാൽ
തച്ഛിഷ്യാഗമസാരസംഗ്രഹതയേഹാരഭ്യമാണേ തതഃ
ഗ്രാഹ്യം ശേഷസമുച്ചയേ സുകുശലൈസ്സാമാന്യകർമ്മാഖിലം
യോഽജാദ്യേഷു വിശേഷ ഏഷ നിഖിലസ്സു വ്യക്തമത്രോച്യതേ.”
എന്നു ഗ്രന്ഥകാരൻ പ്രാരംഭത്തിൽ തന്റെ ഉദ്ദേശ്യത്തെ വിശദീകരിക്കുന്നു. എങ്ങനെ തന്റെ ഗുരു വിഷ്ണ്വാദികളായ ഏഴു ദേവതകളുടെ അർച്ചനാപ്രകാരങ്ങൾ വിവിധ ഗ്രന്ഥങ്ങളിൽ വിപ്രകീർണ്ണങ്ങളായി കിടന്നിരുന്നതു സമുച്ചയിച്ചുവോ അതുപോലെതാനും തദവശിഷ്ടന്മാരായ ബ്രഹ്മാദിദേവതകളെ സംബന്ധിച്ചുള്ള തന്ത്രവിധികൾ ഒരിടത്തു് ഒന്നിച്ചു പ്രദർശിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നാണു് അദ്ദേഹം നമ്മെ ധരിപ്പിച്ചിരിക്കുന്നതു്.
“ബ്രഹ്മാർക്കവൈശ്രവണകൃഷ്ണസരസ്വതിശ്രീ
ഗൌര്യഗ്രജാ ദദതു കാള ്യപി മാതരോ മേ,
ക്ഷേത്രാധിപോ ഗുരുരുജിദു് ഗിരിശാദിരൂപാ
ഇന്ദ്രാദയോപി നമതേഽഭിമതം പ്രസന്നാഃ”
എന്ന പദ്യത്തിൽ അദ്ദേഹം താൻ തന്ത്രപ്രതിപാദനത്തിനായി സ്വീകരിക്കുന്ന ദേവതകളുടെ നാമധേയങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു. ബ്രഹ്മാവു്, ആദിത്യൻ, കുബേരൻ, ശ്രീകൃഷ്ണൻ, സരസ്വതി, ലക്ഷ്മി, ഗൌരി, ജ്യേഷ്ഠ, ഭദ്രകാളി, മാതൃക്കൾ, ക്ഷേത്രപാലൻ, ബൃഹസ്പതി, രുജിത്തു്, ഇന്ദ്രാദി ദിക്‍പാലന്മാർ, എന്നിവരാണു് ആ ദേവതകൾ. കൃഷ്ണശർമ്മാവു ഗുരുവായൂർക്കു സമീപമുള്ള കൈനിക്കരക്കടലാടി എന്ന ഇല്ലത്തിലെ ഒരംഗമായിരുന്നു എന്നു ചില തന്ത്രിമാരുടെ ഇടയിൽ ഒരൈതിഹ്യമുള്ളതായി കേൾവിയുണ്ടു്; ഇതിന്റെ സൂക്ഷ്മതത്വം അറിയുവാൻ രേഖയൊന്നുമില്ല.
20.43കൂടല്ലൂർ നാരായണൻ നമ്പൂതിരിപ്പാടു്
പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ പെട്ട തിരുവേഗപ്പുറക്കാരായ അഞ്ചു നമ്പൂരിമാർ ആരെന്നറിയുന്നില്ല. കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണൻ അവരിൽ ഒരാളായിരിക്കാം. അവരും മുല്ലശ്ശേരി ഭട്ടതിരിയും രചിച്ചിട്ടുള്ള കൃതികളൊന്നും കണ്ടുകിട്ടീട്ടില്ല. കാക്കശ്ശേരിയുടെ ഗുരുവായ നാരായണനാണു് സുഭദ്രാഹരണകാരൻ എന്നു വെളിപ്പെടുന്നപക്ഷം അദ്ദേഹവും, അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായ ജാതവേദസ്സും അഷ്ടമൂർത്തിയും പിതൃവ്യന്മാരായ രാമനും ഉദയനുമാണു് തിരുവേഗപ്പുറക്കാരായ അഞ്ചു സദസ്യന്മാർ എന്നു സങ്കല്പിക്കാം. പക്ഷേ അതിനൊന്നും തെളിവില്ല. സുഭദ്രാഹരണം രചിച്ച നാരായണൻ ആരെന്നാണു് പ്രകൃതത്തിൽ പ്രശ്നം.
20.44ഏതു നാരായണൻ?
കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണൻനമ്പൂരിയാണു് സുഭദ്രാഹരണകാരൻ എന്നു ചിലർ ഉറപ്പിച്ചു പറഞ്ഞുതുടങ്ങിയിരിക്കുന്നു. അധോലിഖിതങ്ങളായ പദ്യങ്ങളിൽ ആദ്യത്തേതു് ആരംഭത്തിലും രണ്ടാമത്തേതു് അവസാനത്തിലുമുള്ളതാണു്:
“നിളോപകണ്ഠാഭരണാദ്വിനീതാ
ദ്യോ ബ്രഹ്മദത്താദജനി ദ്വിജേന്ദ്രാൽ
രാമോദയാചാര്യപിതൃവ്യചുഞ്ചുർ
ന്നാരായണോസൌ കവിരസ്യ കർത്താ.”
“വിശ്വാമിത്രസ്യ ഗോത്രേ ദ്വിജമണിരഭവദ്
ബ്രഹ്മദത്താഭിധാനഃ
ശ്രാദ്ധസ്വാധ്യായപൂതസ്സകലഗുണനിധി
ശ്ശാസ്ത്രവിൽ കാവ്യശൌണ്ഡഃ
അന്തേവാസീ വിപശ്ചിദ്വിപഹരിണഭൃതോർ
ജ്ജാതവേദോഷ്ടമൂർത്ത്യോ
സ്തൽസൂനുഃ കാവ്യമേതദ്വ്യധിത ബുധമുദേ
ഖ്യാതനാരായണാഖ്യഃ.”
ഈ പദ്യങ്ങൾ കവി വിശ്വാമിത്രഗോത്രജനും ശാസ്ത്രജ്ഞനും കവിയുമായ ബ്രഹ്മദത്തൻ നമ്പൂരിയുടെ പുത്രനായിരുന്നു എന്നും അദ്ദേഹത്തിനു ജാതവേദസ്സെന്നും അഷ്ടമൂർത്തിയെന്നും രണ്ടു ഗുരുക്കന്മാരും, രാമനെന്നും ഉദയനെന്നും രണ്ടു പിതൃവ്യന്മാരും ഉണ്ടായിരുന്നു എന്നും ആ പിതൃവ്യന്മാർ മൂലമാണു് (അവരുടേയും അന്തേവാസിത്വംമൂലമായിരിക്കണം) താൻ വിഖ്യാതനായതു് എന്നും ഭാരതപ്പുഴയുടെ സമീപത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും ഖ്യാപനംചെയ്യുന്നു. ‘നിളോപകണ്ഠ’ത്തിലല്ലാ, ‘നിളാസഹചരീ’ തീരത്തിലായിരുന്നു കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണന്റെ ഗൃഹമെന്നു നാം കണ്ടുവല്ലോ. അതുപോകട്ടെ. ഒരു മഹാവൈയാകരണനായിരുന്ന അദ്ദേഹത്തെ ആ ശാസ്ത്രത്തിലും പാരംഗതനായിരുന്ന കാക്കശ്ശേരി ഒരു പാർവ്വതീഭക്തനെന്നും പ്രാജ്ഞോത്തമൻ എന്നും മാത്രം വർണ്ണിച്ചാൽ മതിയാകുമോ? പോരാ. തിരുവേഗപ്പുറയിൽ കിഴവപ്പുറം എന്നൊരില്ലമുണ്ടെന്നും ‘വിനീതാൽ’ എന്ന ശബ്ദംകൊണ്ടു് ആ ഇല്ലത്തെ ഗ്രഹിക്കണമെന്നുമാണു് എതിർകക്ഷികളുടെ വാദം. അതു സുഭദ്രാഹരണകാരന്റെ മതത്തിനു വിപരീതമാകുന്നു. “വിനീതാൽ=ശാസ്ത്രാനുഗതാൽ” എന്നാണു് ആ ശബ്ദത്തിനു് അദ്ദേഹത്തിന്റെ വ്യാഖ്യാനം. കൂടല്ലൂരില്ലത്തിൽ അന്നു ശാസ്ത്രജ്ഞന്മാരില്ലായിരുന്നു എന്നും പിൽക്കാലത്തു മാത്രമാണു് അതിലെ അംഗങ്ങൾ വ്യാകരണത്തിൽ പ്രവീണന്മാരായിത്തീർന്നതു് എന്നുമാണു മറ്റൊരു വാദം. ഉദ്ദണ്ഡശാസ്ത്രികളെ അന്നത്തെ കൂടല്ലൂർ അച്ഛൻനമ്പൂതിരിപ്പാടു പദമഞ്ജരിയിൽ പരീക്ഷിക്കുവാൻ ഒരുമ്പെട്ടു എന്നുള്ള ഐതിഹ്യത്തിനു് ആ വാദം കടകവിരുദ്ധമായി നിലകൊള്ളുന്നു. കൂടല്ലൂരിൽ പതിന്നാലു തലമുറക്കാലത്തേക്കു മാത്രമേ വ്യാകരണപാണ്ഡിത്യം അനുസ്യൂതമായി നിലനില്ക്കുകയുള്ളു എന്നു ഒരു സങ്കല്പമുണ്ടായിരുന്നതായും, ആ സങ്കല്പമനുസരിച്ചു് 1060-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്ന ഉണ്ണി നമ്പൂരിപ്പാടോടുകൂടി ആ പാണ്ഡിത്യം അസ്തമിച്ചു എന്നും ഒരൈതിഹ്യം ഞാൻ കേട്ടിട്ടുണ്ടു്. ആ ഐതിഹ്യം യഥാർത്ഥമാണെന്നു വന്നാൽക്കൂടിയും, ഒരു തലമുറയ്ക്കു മുപ്പതു കൊല്ലം കണക്കാക്കുന്നതായാൽ എന്റെ അനുമാനത്തിനു ക്ഷതിയില്ല. അതിനുമുൻപു വൈയാകരണന്മാരേ ആ ഗൃഹത്തിൽ ജനിച്ചിട്ടില്ല എന്നു സമർത്ഥിക്കുന്നതിനും ആ ഐതിഹ്യം ഉപയോഗപ്പെടുന്നില്ല. കൂടല്ലൂർമനക്കാർ വിശ്വാമിത്രഗോത്രക്കാരാണു്; അവരിൽ ഒരാൾ നിർമ്മിച്ച കാവ്യമാണു് സുഭദ്രാഹരണം എന്നു് എനിക്കു കേട്ടുകേൾവിയുള്ള ഐതിഹ്യത്തെ ഞാൻ അവിശ്വസിക്കണമെങ്കിൽ അതിനു കൂടുതൽ തെളിവു വേണ്ടിയിരിക്കുന്നു. കാക്കശ്ശേരിയുടെ ഗുരുനാഥനും ആ ഗോത്രത്തിൽ ജനിച്ച ആളാണെന്നുള്ളതു സുഭദ്രാഹരണത്തെത്തന്നെ അവലംബിച്ചുള്ള ഒരു സങ്കല്പമാകയാൽ അതിനു യാതൊരു വിലയുമില്ല. പിന്നീടൊരു വാദം കൂടല്ലൂർക്കാർക്കു നിളോപകണ്ഠവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നാണു്. ആ വാദം നിരാസ്പദമെന്നു കാണിക്കാൻ കൂടല്ലൂർ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ സഹസ്രനാമഭാഷ്യത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകം പ്രയോജകീഭവിയ്ക്കുമെന്നു വിശ്വസിക്കുന്നു:
“ജജ്ഞേ യജ്ഞേശ്വരഃ പ്രാഗുപനിളമധിപോ
യജ്വനാമാഹിതാഗ്നി
സ്തദ്വംശോദ്ഭൂതനാരായണബുധവരജാദു്
ഗോത്രജാദു് ഗാധിസൂനോഃ
നാഗശ്രേണ്യാഖ്യദേശോദ്ഭവജനനജൂഷോ
ബ്രഹ്മദത്തദ്വിജേന്ദ്രാ–
ജ്ജാതോ നാമ്നാം സഹസ്രം വ്യവൃണുത ഗുരുകാ
രുണ്യതോ നീലകണ്ഠഃ.”
യജ്ഞേശ്വരൻ മേഴത്തോളഗ്നിഹോത്രിയാണെന്നും അദ്ദേഹത്തിന്റെ വംശജന്മാരാണു് കൂടല്ലൂർ (നാഗശ്രേണി = നാറേരി) ഇല്ലക്കാർ എന്നും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. നിളോപ കണ്ഠത്തിലാണു് മേഴത്തോൾ നിവസിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെത്തുടർന്നു കൂടല്ലൂർകാർ അവിടെ വളരെക്കാലം താമസിച്ചിരുന്നിരിക്കാമെന്നും ഊഹിക്കുന്നതിൽ യാതൊരപാകത്തിനും മാർഗ്ഗമില്ലല്ലോ. കൂടല്ലൂരിൽ ആരാണു് വൈയാകരണനെന്നും അകവൂരിൽ എന്നാണു് തിരുവോണമെന്നും തിരിച്ചറിയുവാൻ നിവൃത്തിയില്ലെന്നു് ഒരു പഴഞ്ചൊല്ലുണ്ടു്. ആശ്ചര്യകരമായ ആ പാരമ്പര്യം കൂടല്ലൂർ മനക്കാർ അടുത്തകാലംവരെ അനുസ്യൂതമായി പരിപാലിച്ചുപോന്നിരുന്നു.
“കൗമുദീപിപഠിഷാ യദി തേ സ്യാൽ
പഞ്ചവത്സരമനന്യവിചാരഃ
സംഗമാലയമഹീസുരവര്യ
സ്യാലയേ വസ കൃപാനിലയസ്യ.”
എന്നൊരു മുക്തകമുണ്ടു്. അഞ്ചു സംവത്സരം തദേകതാനന്മാരായി കൂടല്ലൂർ മനയ്ക്കൽ ചെന്നു സിദ്ധാന്തകൗമുദി വായിക്കാമെങ്കിൽ ആർക്കും നല്ല വൈയാകരണന്മാരാകാമെന്നാണു് ഈ ശ്ലോകത്തിന്റെ അർത്ഥം. നാരായണൻ നമ്പൂതിരിപ്പാടു് ജീവിച്ചിരുന്നതു മാനവിക്രമമഹാരാജാവിന്റെ കാലത്തുതന്നെയായിരിക്കണം. അദ്ദേഹവും പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ പെട്ടിരുന്നു എന്നു തോന്നുന്നു. ഏതായാലും മേല്പുത്തൂർ ഭട്ടതിരി “ഭുക്താഃ പീനാ അതിഥയ ഇത്യാദൗ തു കർമ്മാവിവക്ഷയാ അകർമ്മകത്വാൽ കർത്തരി ക്ത ഇതി സുഭദ്രാഹരണേ” എന്നു പ്രക്രിയാസർവസ്വത്തിൽ പറഞ്ഞുകാണുന്നതുകൊണ്ടു കൊല്ലം 7-ആം ശതകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലമെന്നുള്ളതിനു സന്ദേഹമില്ല.
20.45സുഭദ്രാഹരണം
20 സർഗ്ഗങ്ങൾ അടങ്ങിയ ഒരു വിശിഷ്ടമായ മഹാകാവ്യമാകുന്നു സുഭദ്രാഹരണം. ഭട്ടികാവ്യംപോലെ വ്യാകരണപ്രക്രിയകളെ ഉദാഹരിക്കുന്നതിനു വേണ്ടിയാണു് കവി പ്രസ്തുത കൃതി രചിച്ചതു്.
“മുനിത്രയീപാദഭുവഃ പരാഗാ
മൃജന്തു ചേതോമുകുരം മമേമം
വാഗർത്ഥരൂപാ ശിവയോസ്തനുസ്സാ
യഥോഭയീഹ പ്രതിബിംബിതാ സ്യാൽ.
സുദുസ്തരം വ്യാകരണാംബുരാശിം
മനസ്തരിത്രേണ വിഗാഹ്യ ലബ്ധൈഃ
സുശബ്ദരത്നൈ രചയാമി ഹാരം
കാവ്യം സുഭദ്രാഹരണാഭിധാനം.”
എന്നീ പദ്യങ്ങൾ നോക്കുക. അർജ്ജുനരാവണീയകാരനെപ്പോലെ അഷ്ടാധ്യായിയിലെ ഓരോ സൂത്രത്തിനും ആനുപൂർവ്വികമായി ഉദാഹരണം പ്രദർശിപ്പിക്കുന്നില്ലെങ്കിലും അതിലെ പ്രധാനസൂത്രങ്ങളൊന്നും കവി സ്പർശിക്കാതെ വിടുന്നില്ല. പ്രകീർണ്ണകാണ്ഡം, സാർവകാലികകൃദധികാരം, കാലവിശേഷാശ്രയകൃദധികാരം, അവ്യയകൃതി, പ്രാഗ്ദീവ്യതീയവിലസിതം, സ്വാർത്ഥികതദ്ധിതവിലസിതം, സമാസകാണ്ഡം, പ്രക്രിയാകാണ്ഡം, പ്രസന്നകാണ്ഡം ഇങ്ങനെയാകുന്നു ചില സർഗ്ഗങ്ങളുടെ സംജ്ഞകൾ. ഗ്രന്ഥകാരൻതന്നെ തന്റെ കൃതിക്കു വിവരണമെന്നപേരിൽ ഒരു ടീകയും നിർമ്മിച്ചിട്ടുണ്ടു്. ഗണപതി, സരസ്വതി, പാർവ്വതീപരമേശ്വരന്മാർ, വാല്മീകി, വേദവ്യാസൻ എന്നിവരെ വന്ദിച്ചതിനുമേൽ ഗ്രന്ഥകാരൻ ഇങ്ങനെ ഉപന്യസിക്കുന്നു.
“ജയന്തി തേ സൽകവികുഞ്ജരാ യേ
ലിഖന്തി ജിഹ്വാമയതൂലികാഭിഃ
പൃഥഗ്വിധപ്രാതിഭരാഗിണീഭി
ശ്ചിത്രം ജഗദ്ഭിത്തിതലേഷു കാവ്യം.
കഠോരമേകേ സുകുമാരമന്യേ
മാർഗ്ഗം കവീന്ദ്രാ വചസഃ പ്രപന്നാഃ;
മേഘസ്വനേഷൂന്മനസോ മയൂരാ
ഹംസാഃ പുനർനൂപുരശിഞ്ജിതേഷു.”
ഭട്ടികാവ്യത്തെക്കാൾ പ്രസന്നവും ആസ്വാദ്യവുമാണു് സുഭദ്രാഹരണം.
“ദീപതുല്യഃ പ്രബന്ധോയം ശബ്ദലക്ഷണചക്ഷുഷാം
ഹസ്താമർഷ ഇവാന്ധാനാം ഭവേദ്വ്യാകരണാദൃതേ.
വ്യാഖ്യാഗമ്യമിദം കാവ്യമുത്സവസ്സുധിയാമലം
ഹതാ ദുർമ്മേധസശ്ചാസ്മിൻ വിദ്വൽപ്രിയതയാ മയാ.”
എന്നു ഭട്ടിയെപ്പോലെ ഏതു ശാസ്ത്രകാവ്യകാരനും ഒരു സമാധാനം പറയേണ്ടതുണ്ടെങ്കിലും സുഭദ്രാഹരണത്തിൽ അതിന്റെ ആവശ്യകത അത്രതന്നെയില്ല. ഗ്രന്ഥത്തിൽ ഭൂരിഭാഗവും രചിക്കുവാൻ അനുഷ്ടുപ്പുവൃത്തം സ്വീകരിക്കുക നിമിത്തം കവിക്കു വാങ്മാധുര്യവിഷയത്തിൽ താരതമ്യേന സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു നമ്പൂരിപ്പാട്ടിലെ കവിതാരീതി വ്യക്തമാക്കാം.
(1) ദ്രൗപദി
“ആഢ്യംഭവിഷ്ണുസ്സുഭഗംഭവിഷ്ണുഃ
സ്ഥൂലംഭവിഷ്ണുഃ സ്തനചക്രവാളഃ
യദ്ദാസ്യമാപ്ത്വാ യുവലോചനാനാം
പ്രിയംഭവിഷ്ണുർവനിതാജനോഽഭൂൽ
അന്ധംഭവിഷ്ണൂൻ പലിതംഭവിഷ്ണൂൻ
നഗ്നംഭവിഷ്ണൂംശ്ച ജനാനനാഥൻ
നിസ്സ്വാനരക്ഷദ്ദയയാശ്രിതാൻ യാ
പരോപകാരൈകരസാർദ്രചിത്താ.”
(2) ഇന്ദ്രപ്രസ്ഥം
“യത്രോത്താനശയൈർഡിംഭൈരഹൃഷ്യന്നംങ്ഗമേജയൈഃ
മുഷ്ടിന്ധയൈരദന്താസ്യൈഃ കുടുംബിന്യഃ സ്തനന്ധയൈഃ;
സരസ്സു പീതപാനീയൈർബഭൗ യൽകൂലമുദ്വഹൈഃ;
അഭ്രംലിഹമഹാശൃംഗൈഃ കകുദ്മദ്ഭിർവഹംലിഹൈഃ;
പാത്രൈഃ പ്രസ്ഥംപചൈർദ്രോണംപചൈര്യത്രാലയാ ബഭുഃ
ഖാരിംപചൈശ്ച വിമലൈരേകദേശനിവേശിതൈഃ”
(3) ഗംഗാനദി
“സ്വാദീയോരസസമ്പൂർണ്ണാം ഗഗനദ്രുമമഞ്ജരീം
വീചീസ്ഫടികസോപാനപദവീം ദേവതാപുരഃ
പൃതനാം ധർമ്മരാജസ്യ ബലം പാപസ്യ മഥ്നതീം
ശിതികണ്ഠശിരോമാലാം ഹിമാദ്രേർഹാരവല്ലരീം
കാഞ്ചീം മുക്താമയീമുർവ്യാസ്സാഗരസ്യാഭിസാരികാം
ഗിരിരാജഹിമോൽപീഡസമ്പർക്കാദിവ ശീതളാം:
മധുരാം മൃഡമൗലീന്ദുസുധാസങ്കലനാദിവ
കഠിനാദ്രിശിലാപൃഷ്ഠലുഠനാദിവ നിർമ്മലാം.”
20.46വിവരണം
പ്രസ്തുതശാസ്ത്രകാവ്യത്തിനു വിവരണം എന്ന പേരിൽ കവിതന്നെ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്.
“സുഭദ്രാഹരണം കൃത്വാ കാവ്യം വ്യാഖ്യാതുമാരഭേ
കാവ്യാദൌ വന്ദിതാ ഏവ താ നമസ്കൃത്യ ദേവതാഃ
പദാനാമപ്രസിദ്ധാനാം ലക്ഷിതാനാം സ്വലക്ഷണൈഃ
വ്യുൽപാദനാഭിരസ്യേദം വ്യാഖ്യാനം സപ്രയോജനം
എന്നിങ്ങനെ ആ നിബന്ധം ഉപക്രമിക്കുന്നു.
“സർവജ്ഞോപ്യലമേകാകീ ന കർത്തുമമലാം കൃതിം;
സൂത്രം സവാക്യഭാഷ്യം ഹി പാണിനീയമപി സ്ഥിതം.
ഇദം വിമൃശ്യ നിശ്ശേഷം മമ കാവ്യം മനീഷിണഃ
ഗ്രാഹ്യം ഗൃഹ്ണന്തു വാ ഹൃഷ്ടാ രുഷ്ടാഃ ക്ഷേപ്യംക്ഷിപന്തു വാ.”
എന്നിവ ആ ഘട്ടത്തിലെ മറ്റു രണ്ടു ശ്ലോകങ്ങളാണു്.
20.47ആനായത്തു കരുണാകരപ്പിഷാരടി
‘സംഭരിത ഭൂരികൃപം’ എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിന്റെ പൂർവാർദ്ധം ഉദ്ദണ്ഡശാസ്ത്രികൾ ചൊല്ലവേ അതു “ജംഭരിപുകുംഭിവര” എന്നു തുടങ്ങുന്ന ഉത്തരാർദ്ധം ചൊല്ലി പൂരിപ്പിച്ച ആനായത്തു കരുണാകരപ്പിഷാരടിയെപ്പറ്റി മുമ്പു സൂചിപ്പിച്ചുവല്ലോ. അദ്ദേഹം അക്കാലത്തെ പ്രധാനപണ്ഡിതന്മാരിൽ അന്യതമനായിരുന്നു. പിഷാരടിയുടേതായി ‘കവിചിന്താമണി’ എന്നൊരു കൃതിമാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. അതു സുപ്രസിദ്ധമായ വൃത്തരത്നാകരം എന്ന ഛന്ദശ്ശാസ്ത്രഗ്രന്ഥത്തിന്റെ ടീകയാകുന്നു. ഗ്രന്ഥാരംഭത്തിൽ താഴെ ഉദ്ധരിക്കുന്ന പ്രസ്താവന കാണുന്നുണ്ടു്:
“കൃതാർത്ഥയദ്ഭ്യസ്ത്രൈവിദ്യം നിർമ്മലൈർന്നിജ കർമ്മഭിഃ
ഭൂസുരേഭ്യസ്തപോലക്ഷ്മീഭാസുരേഭ്യോഽയമഞ്ജലിഃ
തസ്മൈ നമോസ്തു ശാസ്ത്രായ ഛന്ദോവിചയനാത്മനേ
യദാഹുരാഗമാദ്യായാ വിദ്യായാ ഗതിസാധനം.
അസ്തി ശ്രീരാജരാജാഖ്യഃ കേരളേഷു മഹീപതിഃ
യൽപ്രതാപബൃഹദ്ഭാനോർവിഷ്ഫുലിംഗായതേ രവിഃ.
യൽകീർത്തികലാശീസിന്ധൗ സന്ധ്യാനൃത്തോദ്ധുരഭ്രമീ
മഥനോദ്ധൂ തമന്ഥാദ്രിമുദ്രാം ധത്തേ മഹാനടഃ
വദാന്യം വാസവാചാര്യം വാഗ്മിനം ച സുരദ്രുമം
യന്നിർമ്മിതവതാ ധാത്രാ ലംഭിതാ ഭാതി കുംഭിനീ.
ധരാധരൈരഗംഭീരൈരുദന്വദ്ഭിരനുന്നതൈഃ
ന ലഭ്യതേ കവയതാം വാചി യസ്യ വയസ്യതാ.
വിദ്യാസ്ഥാനാനി ഭുവനാന്യപി യസ്യ ചതുർദ്ദശ
പ്രൗഢാ പ്രജ്ഞാ സമജ്ഞാ ച സമഭിവ്യാപ്യ വർത്തതേ.
പരസ്പരോപഘാതേന പാർത്ഥിവേഷു കദർത്ഥിതഃ
ത്രിവർഗോ രമതേ യത്ര സമഗ്രസ്സംയതാത്മനി.
അഭൂൽ കശ്ചന നിശ്ശേഷഗുരുസാൽകൃതസമ്പദഃ
സർവവിദ്യാനിധേസ്തസ്യ സാഹിത്യദിശി ദേശികഃ
ശ്രീവൈഷ്ണവകുലോദ്ഭൂതശ്ശേവധിഃ കവിസമ്പദാം
കരുണാകരദാസാഖ്യഃ കമലേക്ഷണനന്ദനഃ,
കുലപാലികയാ മാത്രാ കുശാഗ്രീയമനീഷയാ
സംശിക്ഷിതാക്ഷരതയാ സാക്ഷരൈരഭിരാധിതഃ
സഹസ്രധേനോരുദ്ധൃത്യ സദ്വൃത്തൈഃ ശ്ലോകതർണ്ണകൈഃ
വിദ്വദ്ഗോഷ്ഠ്യാം വിഹരതാ വ്യാഹൃതസ്സ മഹീഭൃതാ.
‘ബഹ്വോഽവലോകിതാ വ്യാഖ്യാ വൃത്തരത്നാകരസ്യ താഃ;
അതോ വ്യാഖ്യാ നിബദ്ധവ്യാ ശ്ലാഘ്യാ പ്രേക്ഷാവതാംത്വയാ
ദയാലവഃ പരാർത്ഥേ ഹി യതന്തേ ഹൃദയാലവഃ,
യല്ലക്ഷണാത്മകതയാ ലക്ഷ്യസ്യാത്ര വിജിഹ്മതാ
തദുദാഹരണഞ്ചാന്യൽ പ്രതിലക്ഷ്മ പ്രകാശ്യതാം.
യദ്യസ്ത്യുപനിഷച്ചിന്താദ്യത്യന്തമുപയുജ്യതേ
പ്രകൃതേ തു പ്രസംഗാനുപ്രസംഗാദപി തന്യതാം.
തതഃ കവയതാം പ്രായോ വ്യാഖ്യേയമുപകാരിണീ;
കവിചിന്താമണിരിതി ഖ്യാതിരസ്യ ഭവിഷ്യതി. ‘
ഇതി ശൈലാർണ്ണവേന്ദ്രസ്യ വചനാമൃതസേചനാൽ
വ്യാചിഖ്യാസാ പ്രരൂഢാന്തരേവമസ്യോദജൃംഭത.”
മേൽകാണിച്ച പദ്യങ്ങളിൽ കരുണാകരൻ താൻ ഒരു (വൈഷ്ണവൻ) പിഷാരടിയായിരുന്നു എന്നും, കുലപാലികയും കമലേക്ഷണനുമായിരുന്നു തന്റെ മാതാപിതാക്കന്മാർ എന്നും, (പിതാവു ബാല്യത്തിൽ മരിച്ചുപോകുകകൊണ്ടോ മറ്റോ) മാതാവാണു് തന്നെ വേണ്ടവിധത്തിൽ വിദ്യ അഭ്യസിപ്പിച്ചതെന്നും, രാജരാജനെന്ന ബിരുദനാമം ധരിച്ചിരുന്ന സാമൂതിരിപ്പാട്ടിലേ സാഹിത്യദേശികത തനിക്കു സിദ്ധിച്ചു എന്നും, അവിടത്തെ നിദേശത്തിനു വിധേയനായാണു് താൻ വൃത്തരത്നാകരത്തിനു ടീക രചിച്ചതെന്നും, അതിനു കവിചിന്താമണിയെന്നു പേർ നല്കിയതുതന്നെ ആ വിദ്വൽപ്രണയിയായിരുന്നു എന്നും ഉപന്യസിക്കുന്നു. പ്രസ്തുത പണ്ഡിതൻ ഉദ്ദണ്ഡന്റെ സമകാലികനാണെന്നുള്ള ഐതിഹ്യം അവിശ്വസനീയമല്ലെങ്കിൽ അദ്ദേഹമാണു് പതിനെട്ടരക്കവികളുടെ പുരസ്കർത്താവായ മാനവിക്രമമഹാരാജാവിന്റെ സാഹിത്യഗുരു എന്നു വന്നുകൂടുന്നു. ‘കരുണാകരസംജ്ഞാംസ്താൻ’ എന്ന വിക്രമീയത്തിലെ ശ്ലോകം നോക്കുക. ആനായത്തു പിഷാരടിമാർക്കു കോഴിക്കോട്ടു രാജകുടുംബത്തിലെ ഗുരുസ്ഥാനം പരമ്പരാഗതമാണു്. അതിനാൽ കവിചിന്താമണികാരൻ ആനായത്തു തറവാട്ടിലേ ഒരംഗമായിരുന്നിരിക്കുവാൻ ഇടയുണ്ടു്. കവി ചിന്താമണി കേരളത്തിൽ ഛന്ദശ്ശാസ്ത്രത്തെസ്സംബന്ധിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാണു്. മാനവേദചമ്പുവിന്റെ കൃഷ്ണീയമെന്ന വ്യാഖ്യാനത്തിൽ പ്രസ്തുതഗ്രന്ഥത്തിലേ ചില പംക്തികൾ ഉദ്ധരിച്ചുകാണുന്നു.
20.48ആനായത്തു പങ്കജാക്ഷപ്പിഷാരടി
വാസുദേവഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തിനു മൂക്കോലക്കൽ നീലകണ്ഠൻനമ്പൂതിരി ക്രി. പി. എട്ടാംശതകത്തിൽ രചിച്ച അർത്ഥപ്രകാശിക എന്ന വ്യാഖ്യാനത്തിനാണു് പ്രസിദ്ധി എങ്കിലും അതിനെക്കാൾ വളരെ അധികം പ്രശംസനീയമായ ഒരു വ്യാഖ്യാനമാണു് പങ്കജാക്ഷപ്പിഷാരടിയുടെ ഹൃദയഗ്രാഹിണി. ഈ വ്യാഖ്യാനത്തിൽ ഓരോ ആശ്വാസത്തിന്റേയും ഒടുവിൽ “ഇതി വൈഷ്ണവകുലാലം കൃതേഃ കവി (സ) ഹൃദയസാർവമസ്യ കരുണാകരനാമ്നോ വിദ്വൽപ്രവേകസ്യ ഭാഗിനേയേന പങ്കജാക്ഷനാമ്നാ വിരചിതായാം ത്രിപുരദഹനവ്യാഖ്യായാം” എന്നൊരു സൂചികാ വാചകം കാണ്മാനുണ്ടു്. കരുണാകരന്റെ ഭാഗിനേയനായിരുന്നു ഇദ്ദേഹം. ഈ പങ്കജാക്ഷനേയും മാനവിക്രമൻ അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ കൂട്ടത്തിൽ സ്മരിക്കുന്നു എന്നു നാം ധരിച്ചുവല്ലോ. പങ്കജാക്ഷപ്പിഷാരടിക്കു വ്യാകരണാദി ശാസ്ത്രങ്ങളിലുള്ള പരിനിഷ്ഠിതമായ ജ്ഞാനവും വിവിധകോശഗ്രന്ഥങ്ങളിലുള്ള പരിചയവും സർവോപരി ശ്ലാഘനീയമായ സഹൃദയത്വവും അതിവിസ്തൃതമായ ഈ വ്യാഖ്യാനത്തിൽ അനുസ്യൂതമായി പരിസ്ഫുരിക്കുന്നു.
20.49മൂക്കോലയ്ക്കൽ വാസുദേവൻ നമ്പൂരി
രാജശേഖരമഹാകവിയുടെ വിദ്ധസാലഭഞ്ജിക എന്ന നാടികയ്ക്കു മാർഗ്ഗദർശിനി എന്ന പേരിൽ ഒരു കേരളീയമായ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവായ വാസുദേവൻനമ്പൂരി കരുണാകരപ്പിഷാരടിയുടെ ശിഷ്യനായിരുന്നു. വിദ്ധസാലഭഞ്ജികയിലേ ഇതിവൃത്തംതന്നെ കേരളരാജാവായ വിദ്യാധരമല്ലനും ലാടപുരത്തിലേ രാജാവായ ചന്ദ്രവർമ്മാവിന്റെ പുത്രി മൃഗാങ്കാവലിയും തമ്മിലുള്ള വിവാഹമാകയാൽ കേരളീയർക്കു് അതിനോടു പ്രത്യേകമായ ആഭിമുഖ്യത്തിനു കാരണമുണ്ടു്. പാഠാന്തരമനുസരിച്ചു വിദ്യാധരമല്ലൻ ത്രൈലിംഗനായ കലിംഗരാജാവാണെന്നും ഒരു പക്ഷമില്ലാതില്ല. ഏതായാലും അദ്ദേഹത്തിന്റെ പത്നികളുടെ കൂട്ടത്തിൽ കേരളരാജപുത്രിയായ പത്രവല്ലിയും ഉൾപ്പെട്ടിരുന്നു എന്നു നാലാമങ്കത്തിൽനിന്നു നാം ഗ്രഹിക്കുന്നു. മാർഗ്ഗദർശിനി നാതിവിസ്തരമാണെങ്കിലും മർമ്മസ്പൃക്കായ ഒരു വ്യാഖ്യാനമാണു്. താഴെ ചേർക്കുന്ന ശ്ലോകങ്ങൾ ആ വ്യാഖ്യാനത്തിൽ കാണുന്നു:
“മുക്തിപ്രദാ പദജുഷാം മഹിഷോത്തമാംഗ
വ്യക്തസ്ഥിതിർന്നിഖിലകാംക്ഷിതകല്പവല്ലീ
ഭക്തസ്യ മേ മനസി ഖേലതു സർവകാലം
മുക്തിസ്ഥലീനിലയിനീ പരദേവതാ നഃ.
പ്രത്യക്ഷീകൃതനിശ്ശേഷവിശ്വവിന്യാസമാശ്രയേ
അശേഷവിബുധാധീശം ഗിരീശം രാജശേഖരം.
ചിത്തേ നിധായ കരുണാകരനാമധേയാ
നസ്മദ്ഗുരൂൻ ഗുരുകൃപാഭരപൂരിതാക്ഷാൻ
ശ്രീരാജശേഖരകവീന്ദ്രകൃതേരമുഷ്യാഃ
കിഞ്ചിദ്യതേ പദപദാർത്ഥവിവേകസിദ്ധ്യൈ.
അവിചാരകൃതാന്യത്ര ക്ഷമതാം സകലാന്യപി
ബാലസ്യ ദുർവിനീതാനി മമ മാതേവ ഭാരതീ.”
രാമൻ എന്നൊരു ലേഖകൻ പ്രസ്തുതവ്യാഖ്യാനം പകർത്തുമ്പോൾ
“സാഹിത്യമല്ലകവിനാ നിപുണം നിബദ്ധാ
സൗഹിത്യഹേതുരധികം വിബുധോത്തമാനാം
വ്യാഖ്യാ മനോജ്ഞരസഭാവവിചാരചുഞ്ചു
വ്യാലേഖി കേനചിദിയം ഖലു രാമനാമ്നാ.”
എന്നൊരു ശ്ലോകം ഗ്രന്ഥാന്തത്തിൽ എഴുതിച്ചേർത്തിട്ടുണ്ടു്. മാർഗ്ഗദർശിനീകാരനു സാഹിത്യമല്ലനെന്നൊരു ബിരുദമുണ്ടായിരുന്നു എന്നു് ഇതിൽനിന്നു കാണാം. പോരെങ്കിൽ “ശ്രീകരുണാകരശിഷ്യേണ, സാഹിത്യമല്ലാപരാഖ്യേന, വാസുദേവ കവിനാ വിരചിതായാം” എന്നു് അങ്കാവസാനങ്ങളിൽ കുറിപ്പുമുണ്ടു്.
രാജശേഖരന്റെ കർപ്പൂരമഞ്ജരീസട്ടകത്തിനു പ്രകാശം എന്ന വ്യാഖ്യാനം നിർമ്മിച്ച പ്രഭാകരഭട്ടപുത്രനായ വാസുദേവൻ കരുണാകരശിഷ്യനായ വാസുദേവനാണെന്നു തോന്നുന്നില്ല. അദ്ദേഹം തന്നെപ്പറ്റി സാഹിത്യമല്ലനെന്നോ കരുണാകരശിഷ്യനെന്നോ പ്രസ്തുതടീകയിൽ ഒരു സ്ഥലത്തും പറയുന്നില്ല. മൂക്കോലഭഗവതിയെ ആരംഭത്തിൽ വന്ദിക്കുന്നുമില്ല; എന്നുമാത്രമല്ല തന്റെ കുലോപാസ്യൻ ശ്രീരാമനാണെന്നു പ്രത്യേകം പ്രസ്താവിക്കുന്നുമുണ്ടു്, പ്രഭാകരഭട്ടന്റേയും ഗോമതിയുടേയും പുത്രനായ ഈ വ്യാഖ്യാതാവു കേരളീയനായിരിക്കാം.
ഓരോ ജവനികാന്തരത്തിന്റെ അവസാനത്തിലും “ഇതിശ്രീമദ്വിദ്വദ്വൃന്ദവന്ദിതാരവിന്ദസുന്ദരപദദ്വന്ദ്വകുന്ദപ്രതിമയശഃ പ്രകരപ്രഖരകഠോരകിരണകരപ്രഭപ്രതിഭപ്രഭാകരഭട്ടാത്മജവാസുദേവവിരചിതകർപ്പൂരമഞ്ജരീപ്രകാശേ” എന്നൊരു സൂചിരേഖ കാണുന്നു. ഈ ആത്മപ്രശംസ മാർഗ്ഗദർശനീകാരൻ ചെയ്തിരിക്കാവുന്നതല്ല. സട്ടകവ്യാഖ്യാകാരന്റെ കാലദേശങ്ങൾ അവിജ്ഞാതങ്ങളായിരിക്കുന്നു.
20.50ഉദയൻ, കൗമുദി
ആനന്ദവർദ്ധനന്റെ വിശ്വോത്തരമായ ധ്വന്യാലോകമെന്ന അലങ്കാരഗ്രന്ഥത്തിനു് അഭിനവഗുപ്തന്റെ സുപ്രസിദ്ധമായ ലോചനം എന്ന പേരിലുള്ള വ്യാഖ്യാനത്തെപ്പറ്റി കേട്ടിട്ടില്ലാത്ത സഹൃദയന്മാർ ഉണ്ടായിരിക്കുകയില്ലല്ലോ. ലോചനത്തിനു് ഇതുവരെയായി നമുക്കു കൗമുദി എന്നും അഞ്ജനമെന്നും രണ്ടു വ്യാഖ്യകൾ മാത്രമേ പ്രാചീനങ്ങളായി ലഭിച്ചിട്ടുള്ളൂ. അവ രണ്ടും കേരളീയങ്ങളുമാണു്. അഞ്ജനത്തെപ്പറ്റി യഥാവസരം അന്യത്ര പ്രസ്താവിക്കും. കൗമുദിയുടെ പ്രണേതാവാണു് ഉദയൻ. ലോചനത്തിന്റെ പ്രഥമോദ്യോതത്തിനുള്ള കൗമുദീവ്യാഖ്യാനമേ ഇതുവരെ കണ്ടുകിട്ടീട്ടുള്ളു. അതിന്റെ കർത്താവു് ആ ഉദ്യോതത്തിന്റെ ആരംഭത്തിൽ തന്നെപ്പറ്റി
“ആശംസിതാ രസികലോകചകോരവൃന്ദൈ
രാവിർഭാവന്ത്യുദയതോഽമൃതഗോരുദാരാ
ആചന്ദ്രതാരകമിദം നവകൗമുദീവ
പ്രീതിം ദധാതു ജഗതാം വിവൃതിർമ്മദീയാ”
എന്നും അവസാനത്തിൽ
“ഇത്ഥം മോഹതമോനിമീലിതദൃശാം ധ്വന്യധ്വമാർഗ്ഗേ യതാം
വ്യാഖ്യാഭാസമഹോഷ്മളജ്വരജുഷാം പ്രേക്ഷാവതാം പ്രീതയേ
ഉത്തുംഗാദുദയാൽ ക്ഷമാഭൃത ഉദേയുഷ്യാമമുഷ്യാമയം
കൗമുദ്യാമിഹ ലോചനസ്യ വിവൃതാവുദ്യോത ആർദ്യോ ഗതഃ”
എന്നും പ്രസ്താവിച്ചുകാണുന്നു. “ക്ഷമാഭൃതഃ” എന്ന പദം ഇവിടെ ശ്ലേഷഭംഗിയിൽ പ്രയുക്തമാണെന്നു കരുതേണ്ടിയിരിക്കുന്നതിനാൽ ഉദയൻ ഏതോ രാജകുടുംബത്തിലേ ഒരംഗമാണെന്നു വന്നുകൂടുന്നു. ‘ഉത്തുംഗാൽ’ എന്ന പദം കണ്ടുകൊണ്ടു വ്യാഖ്യാതാവിന്റെ നാമധേയം ഉത്തുംഗോദയനാണെന്നു സങ്കല്പിക്കാവുന്നതല്ല. അതു ക്ഷമാഭൃൽപദവുമായി രണ്ടർത്ഥത്തിൽ ഘടിപ്പിക്കേണ്ട ഒരു വിശേഷണമാണു്. കൗമുദി ലോചനത്തിനു സർവഗ്രാഹിയായ ഒരു വിവരണമാകുന്നു. അതിന്റെ പ്രണേതാവു ചതുശ്ശാസ്ത്രപണ്ഡിതനായിരുന്നു എന്നും ഭാവുകന്മാർ സമ്മതിക്കുന്നതാണു്. ഈ ഉദയൻ കൃഷ്ണഗാഥാകാരന്റെ പോഷകനായ കോലത്തുനാട്ടിലെ ഉദയവർമ്മരാജാവാണെന്നു ചിലർ സങ്കല്പിക്കുന്നതു യുക്തിസഹമാണെന്നു തോന്നുന്നില്ല. അത്ര വലിയ സംസ്കൃതപണ്ഡിതനായിരുന്നു അദ്ദേഹം എന്നു വരികിൽ കൃഷ്ണഗാഥയിൽ ‘പ്രാജ്ഞസ്യ’ എന്ന വിശേഷണം കൊണ്ടുമാത്രം അദ്ദേഹത്തെ വർണ്ണിച്ചു തൃപ്തിപ്പെടുന്നതല്ലായിരുന്നു. എന്നുതന്നെയുമല്ല, ഉദയൻ കൗമുദിയിൽ ആദിദീപകാലങ്കാരത്തിനു് ഉദാഹരണമായി “യഥാ മമൈവ മയൂരദൂതേ കാവ്യേ” എന്ന പീഠികയോടുകൂടി
“സാ ജാഗർത്തി സ്വപിതിച മുധാ മൂകതാമേത്യ ബദ്ധം
ബ്രൂതേ രോദിത്യധികമതുലം ധൈര്യമാലംബതേ ച
മൂർച്ഛാം പ്രാപ്നോത്യപി ച ഭജതേ ചേതനാമിത്യശക്തോ
വക്തും വേധാ അപി വിരഹജവ്യാപൃതീരംഗനാനാം.”
എന്നൊരു ശ്ലോകം ഉദ്ധരിക്കുന്നുണ്ടു്. ഈ ശ്ലോകം നമുക്കു കിട്ടീട്ടുള്ള ‘മയൂരസന്ദേശ’ത്തിൽ നിസ്സാരങ്ങളായ ചില ഭേദഗതികളോടുകൂടി കാണുന്നതുകൊണ്ടു കൗമുദീകാരനും മയൂരദൂതകാരനും ഒരാളാണെന്നു വ്യക്തമാകുന്നു. മയൂരദൂതത്തിലെ നായിക ‘ശ്രീകണ്ഠോർവീപതി’യാൽ ബഹുമതയായ മാരചേമന്തികയും ആ സുന്ദരിയുടെ താമസസ്ഥലം കൊച്ചിരാജ്യത്തിൽപ്പെട്ട ശ്വേതച്ഛദതടവും (അന്നകര) ആണു്. ‘ശ്രീകണ്ഠോർവീപതി’ മനക്കുളത്തു രാജാവാണെന്നു പറയേണ്ടതില്ലല്ലോ. ആ സ്ഥിതിക്കു് ഉദയൻ അന്നത്തെ മനക്കുളത്തു രാജാവുതന്നെ ആയിരുന്നിരിക്കുവാൻ ഇടയുണ്ടു്. മയൂരസന്ദേശത്തെപ്പറ്റി പറയുമ്പോൾ ഈ വസ്തുത കുറേക്കൂടി വിസ്തരിക്കാം. കൗമുദിയുടെ ഒരു മാതൃകാഗ്രന്ഥത്തിൽ അതിന്റെ നിർമ്മാതാവു പരമേശ്വരാചാര്യനാണെന്നു പ്രസ്താവിച്ചുകാണുന്നു. ഈ പരമേശ്വരൻ പക്ഷെ മേഘസന്ദേശത്തിനു ‘സുമനോരമണി’ എന്ന ടിപ്പണി രചിച്ച പയ്യൂരില്ലത്തെ പ്രഥമപരമേശ്വരനാണെന്നു സങ്കല്പിക്കാമെങ്കിലും “ഉത്തുംഗാദുദയാൽ ക്ഷമാഭൃത ഉദേയുഷ്യാം” എന്ന കൗമുദീകാരന്റെ ഉൽഘോഷണത്തെ ഈ കറിപ്പിനെ ആസ്പദമാക്കിമാത്രം തിരസ്കരിക്കാവുന്നതല്ലല്ലോ. കൗമുദിയിൽ ഉദയകൃതമായി
“കുചസീമനി കുടിലദൃശാം ഘുസൃണരസാശ്ശാരദീഷു രജനീഷു
ചന്ദ്രരുചസ്സുന്ദരതാം ദധതി വ്യംഗ്യേഷു ചൈവ സുകവിഗിരഃ”
“അരുണമണിസഹോദരാധരോഷ്ഠം
ഹസദസിതോൽപലപത്രദീർഗ്ഘനേത്രം
മദയതി മധുരം മൃദുസ്മിതം തേ
വദനമിദം മദിരാക്ഷി മാനസം മേ.”
“സത്യംസംഹതിശാലിശീതളപലാശാളീകരാളീകൃതഃ
സ്നിഗ്ദ്ധോദാരഫലാവനമ്രിതമഹാശാഖോപശാഖാഞ്ചിതഃ
ചൂതദ്രോ! ന ന ഭാസി, ഭാസി ന പുനശ്ചേതശ്ചമൽകാരിണീ
രീതിസ്തേ ഗിരിദുർഗ്ഗസങ്കടദുരാരോഹസ്ഥലീതസ്ഥുഷഃ”
“മുഖമിദമലസാക്ഷ്യാ മുക്തലക്ഷ്മോപരോധ
വ്യതികരമിവ ബിംബം ഭാതി പീയൂഷഭാനോഃ;
ഇദമപി വിധുബിംബം കമ്രഘർമ്മാംബുലേശ
സ്ഫുരിതമിവ രതാന്തേ വക്ത്രബിംബം പ്രിയായാഃ.”
എന്നിങ്ങനെ വേറേയും ചില ശ്ലോകങ്ങൾ എടുത്തു ചേർത്തിട്ടുണ്ടെങ്കിലും അവ ഏതു കൃതികളിൽനിന്നാണെന്നു് അറിയുവാൻ നിവൃത്തിയില്ല. ഏതായാലും ഉദയൻ ഒരു പ്രശസ്യനായ ശാസ്ത്രജ്ഞൻ എന്നതിനുപുറമേ പ്രകൃഷ്ടനായ കവിയുമായിരുന്നു എന്നു് ഈ ശ്ലോകങ്ങൾ തെളിയിക്കുന്നു. മൂന്നുനാലു ശ്ലോകങ്ങൾ കൂടി കൗമുദിയുടെ ഉപക്രമത്തിൽനിന്നുതന്നെ പകർത്താം:
“നവരസമയമന്യദ്വിശ്വമന്യവ്യപേക്ഷാ
വിരഹിതമപരോക്ഷം ശശ്വദുന്മീലയന്തീ
കവിസഹൃദയസംസന്മാനസാംഭോജഹംസീ
വിഹരതു ഹൃദി നിത്യം വാങ്മയീ ദേവതാ വഃ.”
“യൽപ്രജ്ഞാശില്പിയന്ത്രസ്ഫുടഘടിതവിവേകാത്മസോപാന പംക്തിം
പ്രാപ്തോർദ്ധ്വോർദ്ധ്വാധിരോഹസ്ഥിതമുപരി ബുധാ വിന്ദതേ വസ്തൂതത്വം;
വാഗ്ദേവീലാസ്യശിക്ഷാക്രമപരികലനാപൂർവരംഗായമാണാ
നാദ്യാനാചാര്യവര്യാനനുദിനമിഹ താൻ ഭാമഹാദ്യാൻ പ്രപദ്യേ.”
“ധ്വനിസമയരഹസ്യവസ്തുതത്വ
പ്രഥനപടിഷ്ഠഗരിഷ്ഠവാക്‍പ്രപഞ്ചാൻ
അഭിമതസുരപാദപാൻ ഗുരൂംസ്താ
നഭിനവഗുപ്തപദാഭിധാനുപാസേ.”
“ഖ്യാതിം നേഹ പ്രതിഷ്ഠാം ജഗതി ഗമയിതും ന പ്രകൃഷ്ടാം വിദുഷ്ടാ
മാവിഷ്കർത്തും നിജാം വാ വിവൃതിവിരചനാ പ്രസ്തുതാവസ്തുതോ നഃ;
തിർത്ഥേനാനേന കാവ്യാമൃതസരസി മനാങ്മങ്ക്തു കാമോസ്മി; തസ്മാ
ന്മന്തും മാ മന്തുമന്തം നനു ദധത മനോ ഹന്ത! മാ മാ മഹാന്തഃ.”
മയൂരസന്ദേശം: ഉദയനാൽ വിരചിതമായ മയൂരസന്ദേശം എന്നൊരു കാവ്യത്തപ്പറ്റി പൂർവഖണ്ഡികയിൽ സൂചിപ്പിച്ചുവല്ലോ. ആ കാവ്യത്തിൽ ആദ്യത്തേ മന്ദാക്രാന്താപദ്യമാണു് അടിയിൽ കാണുന്നതു്:
“ശ്രീകണ്ഠോർവീപതിബഹുമതം മാരചേമന്തികാഖ്യം
മാരസ്യാസ്ത്രം മഹിതമധികൃത്യാധുനാ സാധു ബദ്ധം
ഹൃഷ്യന്മല്ലീമധുരമധുനിഷ്യന്ദ്രി സന്ദേശകാവ്യം
നിവ്യം വിദ്വാൽകവിപരിഷദാമസ്തു കർണ്ണാതിഥേയം.”
ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിൽ നാം ശ്രീകണ്ഠനെന്നു മാറാപ്പേരുള്ള മനക്കുളത്തു രാജാവു് ബഹുമാനിച്ചിരുന്ന ഈ മാരചേമന്തികയെ സമീക്ഷിക്കുന്നുണ്ടു്. അതിൽ നിന്നു് ഈ കൃതിയുടെ കാലം കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധമാണെന്നു് അനുമാനിക്കാവുന്നതാണല്ലോ.
“സ്വർഗ്ഗാരാമദ്രുമനവലതാസൂനസൗരഭ്യലാഭ
ഗ്രാമേ പുഷ്പന്ധയകുലകളധ്വാനവാചാലിതാശേ
സൗധേ സാധീയസി പരിലസച്ചന്ദ്രപാദാഭിരാമേ
രേമേ വ്യോമസ്പൃശി ദയിതയാ ലാളിതഃ കോപി കാമീ.”
അഭ്രംലിഹമായ ഒരു സൗധത്തിൽ ഒരു കാമുകൻ തന്റെ പ്രേയസിയുമായി രമിച്ചുകൊണ്ടിരുന്നു. ആകാശചാരികൾ ആ ദമ്പതികളെ കണ്ടു്, (“കുർവന്നിച്ഛാവിഹൃതിമുമയാ സംഗതഃ സ്ഫടികാദ്രാവാസ്തേ…ശ്രീകണ്ഠോയം സ്വയമിതി”) ഉമാദേവിയുമായി സ്വൈരസംക്രീഡനം ചെയ്യുന്ന സാക്ഷാൽ ശ്രീകണ്ഠൻ (ശിവൻ) തന്നെയാണു് ആ രജതഗിരിയിൽ സന്നിഹിതനായിരിക്കുന്നതു് എന്നു സങ്കല്പിച്ചു് അവരെ വന്ദിച്ചു. ആ ഭ്രാന്തി കാണവേ കാമുകൻ അവരെ പരിഹസിക്കുകയും അവർ തന്നിമിത്തം ക്രുദ്ധരായി അദ്ദേഹം തന്റെ പ്രാണനാഥയെ വിട്ടുപിരിഞ്ഞു് ഒരു മാസം അന്യസ്ഥലത്തു താമസിക്കണമെന്നു ശപിക്കുകയും ചെയ്തു. (“മഹദവമതിഃ കസ്യനാർത്തിം പ്രസൂതേ?”) മഹാന്മാരെ അവമാനിച്ചാൽ ആർക്കാണു് ആർത്തി ഉണ്ടാകാത്തതു്?
“തേനാവാസോ മമ മധുജിതസ്സന്നിധൗ ക്വാപി പുണ്യേ
ക്ഷേത്ര സ്യാദിത്യഥ സവിനയം പ്രാർത്ഥ്യമാനസ്തഥേതി
പ്രാപ്യ പ്രായാദയമപി സമൈക്ഷിഷ്ട സദ്യസ്സുദൂരേ
സ്യാനന്ദൂരേ വിഗതദയിതാദീനമാത്മാനമേവ.
ദൈത്യാരാതിം ദലിതശതമന്യൂപലോദാരശോഭം
പശ്യന്നേനം ഭുജഗശയനേ കല്പിതസ്വാപസൗഖ്യം
താപോദ്രേകം ദധദപി മുഹുഃ പ്രേയസീവിപ്രയോഗാ-
ദുച്ഛശ്വാസ ക്ഷണമിവ ശനൈരേഷ സഞ്ജാതസംജ്ഞഃ.”
ആ വിരഹകാലം മുഴുവൻ തനിക്കു് ഒരു വിഷ്ണുക്ഷേത്രത്തിൽ കഴിച്ചുകൂട്ടുവാൻ ഇടവരണമെന്നു കാമുകൻ അവരോടു പ്രാർത്ഥിക്കുകയും അവർ അതു് അനുവദിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ദൂരസ്ഥിതമായ തിരുവനന്തപുരത്തു ചെന്നു ചേർന്നു. അവിടെവെച്ചു നായകൻ ലബ്ധസംജ്ഞനായി “വിദ്യുദ്വല്ലീകവചിതനവാംഭോദനീരന്ധ്രിതാശ” മായ ഒരു മയൂരത്തെ കണ്ടുമുട്ടുകയും ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കി ശ്രീപാർവതിയുടെ നിത്യസാന്നിധ്യത്താൽ പവിത്രവും ‘ശ്വേതച്ഛദതടം’ എന്ന സംജ്ഞയാൽ വിദിതവുമായ തന്റെ നായികയുടെ ദേശത്തേക്കു് അയയ്ക്കുകയും ചെയ്യുന്നു. ശ്വേതച്ഛദതടമെന്നും സിതഗരുത്തീരമെന്നും കവി വ്യപദേശിക്കുന്ന ആസ്ഥലം കുന്നങ്കുളത്തുനിന്നു് അഞ്ചാറു നാഴിക തെക്കുകിഴക്കും ചിറ്റിലപ്പള്ളിക്കു് അടുത്തുമുള്ള അന്നകരയാണെന്നു് ഇറിയുന്നു. ഉമാ, ശ്രീകണ്ഠൻ ഈ രണ്ടു പദങ്ങളും ‘കുർവന്നിച്ഛാവിഹൃതിം’ എന്ന പദ്യത്തിൽ കവി പ്രകടമായി പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥിതിക്കു് ഉമയുടെ കാമുകനായ ശ്രീകണ്ഠൻതന്നെയാണു് സന്ദേശത്തിന്റെ പ്രണേതാവെന്നും, അദ്ദേഹം ഇന്നും ‘ആര്യശ്രീകണ്ഠൻ’ എന്ന ബിരുദപ്പേരുള്ള മനക്കുളത്തു വലിയ രാജാക്കന്മാരിൽ ഒരാളായിരുന്നു എന്നും സാമാന്യം ഉറപ്പിച്ചുതന്നെ പറയാം.
വർക്കല, കൊല്ലം മുതലായ സ്ഥലങ്ങൾ കടന്നു കൊടുങ്ങല്ലൂരിൽക്കൂടി മയൂരം ഇരിങ്ങാലക്കുടയിൽ ചെല്ലണമെന്നു കവി ഉപദേശിക്കുന്നു:
“കർണ്ണശ്ലാഘ്യൈഃ ശ്രുതിജലനിധേഃ കർണ്ണധാരൈർദ്ദ്വിജേന്ദ്രൈർ
ഗ്രാമഃ കോപി ദ്വിജവര! പുരസ്സംഗമാഖ്യോ വിഭാതി”
എന്നു് ആ ഗ്രാമത്തേയും,
“പശ്യേർവിശ്വത്രിതയവിദിതം ശ്വേതഖേയാഖ്യമഗ്ര്യം
ഗ്രാമം; ശ്രീമദ്ധരിഹരമയം യത്ര ജാഗർത്തി തേജഃ”
എന്നു് അതിനു വടക്കുള്ള വെൺകിടങ്ങിനെയും,
“കൈലാസാദ്രേരപി ഭഗവതഃ പ്രേമപാത്രം പവിത്രം
ബ്രഹ്മക്ഷേത്രം ഭുവനവിദിതം ക്ഷേത്രമർദ്ധേന്ദുമൗലേഃ”
എന്നു് അതിനും വടക്കുള്ള ബ്രഹ്മക്കുളത്തേയും അദ്ദേഹം വർണ്ണിക്കുന്നു.
അനന്തരം
“ഇത്ഥം നത്വാ ഹരമഥ ജവാദ്ധാവതോ വാമതസ്തേ
ഗ്രാമഃ ശ്രീമാനഭിനവലതാനാമധേയഃ പ്രഥേത
വിശ്വവ്യാപ്തിം പ്രഥയിതുമിവ സ്വാം നൃണാം വിശ്വവന്ദ്യാ
ഗൗരീ യത്ര സ്ഫുരതി വപുഷാനുക്ഷണം വർദ്ധമാനാ”
എന്നൊരു ഗ്രാമത്തെ കവി പ്രശംസിക്കുന്നുണ്ടു്. ‘അഭിനവലത’ എന്നതു പക്ഷെ ഇളവള്ളിയായിരിക്കാം. പിന്നീടാണു് അന്നകരയെപ്പറ്റിയുള്ള വർണ്ണന:
“യസ്യാം ബിംബീഫലരുചിവിഡംബീനി ബിംബാധരാണി
സ്ത്രീണാം ദൃഷ്ട്വാ വിഘടിതമദാഡംബരാ വിദ്രുമാള ്യഃ
മോക്‍തും പ്രാണാനിവ കിസലയച്ഛത്മനാ വല്ലിപാശാ
നാലംബന്തേ നിജഗളതടീബന്ധമുദ്ബന്ധുകാമാഃ
യസ്യാം മാന്ദ്യം ഗതിഹസിതയോരേവ; മാലിന്യമുദ്രാ
കേശേഷ്വേവ സ്ഫുരതി കുടിലത്വഞ്ച; കാർശ്യപ്രസംഗഃ
മധ്യേഷ്വേവ; സ്തനകലശയോരേവ സംഘർഷയോഗോ;
നേത്രേഷ്വേവ ശ്രുതിപഥസമുല്ലംഘിതാ മഞ്ജുവാചാം.”
നായികയുടെ ഗൃഹനാമം തച്ചപ്പിള്ളി എന്നും നാമധേയം ഉമയെന്നുമായിരുന്നു എന്നു താഴേക്കാണുന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു:
“തച്ചക്ഷുഷ്മൽസുചരിതലതാഫുല്ലമിത്യത്ര മുഖ്യാ
വന്ത്യൌ ച ദ്വൌ സുമതിഭിരുപാദായ വർണ്ണൗ നിബദ്ധം
ഭാഷാമിശ്രോത്തരപദമവദ്യോതിതാർത്ഥം കവീനാം
തച്ചപ്പിള്ളീത്യഖിലവിദിതം നാമധേയം യദീയം.”
“ലബ്ധോമായാ ഇയമിതി ചിരാദർച്ചിതായാഃ പ്രസാദാ
ദത്യാമോദീ ഗുരുജന ഉമേത്യേവ യാമുദ്ഗൃണീതേ;
മാരസ്യാസ്ത്രം മനസിജമനോജിത്വരം പൗഷ്പമന്യൽ
പഞ്ചഭ്യോഽസാവിതി കവിഗണോ മാരചേമന്തികേതി.”
തച്ചപ്പിള്ളി എന്ന പേരിൽ തൃശ്ശൂർ ചെമ്പൂർക്കാവിൽ ഒരു ഭവനമുണ്ടെങ്കിലും അതല്ല ഈ തച്ചപ്പിള്ളി. പ്രസ്തുതകാവ്യം ഒരു മംഗലശ്ലോകംകൊണ്ടാണു് ആരംഭിക്കുന്നതു്; അതു് അടിയിൽ പകർത്തുന്നു:
“അവിരതമദധാരാധോരണീ (ലേഖനോദ്യ-)
ന്മദമധുകരമാലാകൂജിതോദ്ഘോഷിതാശം
മമ മനസി സമിന്ധാം സിന്ധുരേന്ദ്രാനനം തൽ
കിമപി കനകശൈലപ്രസ്ഥസച്ഛായമോജഃ.”
പിന്നീടാണു് “ശ്രീകണ്ഠോർവീപതി” എന്നുള്ള ശ്ലോകം.
തിരുവനന്തപുരത്തെ പ്രശംസിക്കുന്ന ചില ശ്ലോകങ്ങൾ കൂടി ഉദ്ധരിക്കാം:
“കാലേ തസ്മിൻ ബലിമഹനിഷേവാർത്ഥമാഢൌകമാനാൻ
നാനാദിഗ്ഭ്യോ മനുജനിവഹാൻ ഭ്രാതരധ്യക്ഷയേഥാഃ
തത്ര ച്ഛത്രവ്യജനസിചയഛദ്മനാ പദ്മനാഭം
പ്രാപ്താനാസേവിതുമിവ മഹാമേരുശൈലാദ്വിശാലാൽ.
വേണീഭാരൈസ്തിമിരിതദിശോ വക്ത്രപദ്മൈർദ്ദദാനാ
ശ്ചന്ദ്രാദ്വൈതം മൃദുഹസരുചാ ജ്യോത്സ്നികാമാദധാനാഃ
വ്യോമ്നോ ഭൂമ്നഃ കുചഭരനതൈഃ കുഞ്ചിതൈർമ്മധ്യദേശൈ
രാതന്വാനാഃ പുരമൃഗദൃശോ നേത്രയോഃ പാത്രയേഥാഃ.
വക്ത്രൈരച്ഛ ശ്രമജലകണൈ രാഗിഭിശ്ചാധരോഷ്ഠൈ
ർന്നേത്രൈർന്നീലാംബുജദലനിഭൈഃ സ്ഫീതബിബൈർന്നിതംബൈഃ
ഗാത്രൈഃ പീനസ്തനവിനമിതൈശ്ചാരുതാംബൂലഗർഭൈ
ർഗ്ഗണ്ഡാഭോഗൈസ്തരളിതദൃശസ്തത്ര ദൃശ്യാസ്തരുണ്യഃ”
ഉപസംഹാരശ്ലോകമാണു് ചുവടെ ചേർക്കുന്നതു്:
“വിശ്ലേഷാർത്താം മമ സഹചരീമിത്ഥമാശ്വാസ്യ യുക്ത്യാ
പശ്ചാദച്ഛാശയ പരിപത ഭ്രാതരാശാമഭീഷ്ടാം;
സ്മർത്തവ്യോഽഹം പ്രിയസഖ പുനസ്തത്രതത്രാന്തരേ തേ;
മാ ഭൂൽ കാന്താവിരഹഘടനാ കിഞ്ച ജന്മാന്തരേഽപി.”
പൂർവ്വഭാഗത്തിൽ 107-ഉം ഉത്തരഭാഗത്തിൽ 87-ഉം അങ്ങനെ ആകെ 194 ശ്ലോകങ്ങൾ പ്രസ്തുതസന്ദേശത്തിൽ അന്തർഭവിക്കുന്നു.
20.51പന്നിയൂർ കൃഷ്ണൻനമ്പൂരി, ശ്രീകൃഷ്ണപുരാണം
മഹാഭാരതം, രാമായണം എന്നിവപോലെ ഇതിഹാസച്ഛായയിൽ വിരചിതമായ ഒരു ഗ്രന്ഥമാണു് ശ്രീകൃഷ്ണപുരാണം. ഭാരതകഥയാണു് അതിൽ പ്രതിപാദിച്ചിരിക്കുന്നതു്. കവി തന്നെപ്പറ്റി ചിലതെല്ലാം ഉപക്രമത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“കൈരളീയോ നിളാതീരേ ഗ്രാമേ ഭൂദാരസംജ്ഞിതേ
കൃഷ്ണോ നാമാഭവദ്വിപ്രോ ഭൃഗുണാം മഹിതേഽന്വയേ.
ബാല്യ ഏവ സ ധർമ്മാത്മാ പുരാണാഭ്യാസകോവിദഃ
വാസുദേവാൽ പരം നാന്യദിതി നിശ്ചയമേയിവാൻ.
ഇതിഹാസപുരാണാഭ്യാം സമ്യഗ്ജ്ഞാതപരാവരഃ
ദ്വൈപായനം മുനിവരം സ മേനേ ഗുരുമാത്മനഃ.
തസ്യൈവം വർത്തമാനസ്യ കൃഷ്ണസ്യോദാരചേതസഃ
പുരാണസംഹിതാം കർത്തുമുൽക്കണ്ഠാ സമജായത.
ആത്മഭക്തസ്യ കൃഷ്ണസ്യ ജ്ഞാത്വാ വ്യാസോ മനീഷിതം
തസ്മൈ വിജ്ഞാനബഹുലാം പ്രദദൗ വിപുലാം മതിം.
ലബ്ധപ്രസാദഃ കൃഷ്ണോഥ പുരാണമകരോന്മുദാ
ദേവദേവപ്രസാദാച്ച ശാസനാച്ച ദ്വിജന്മനാം.
കൃഷ്ണപ്രസാദാൽ കൃഷ്ണേന കൃഷ്ണഭക്തേന ധീമതാ
കൃതം കൃഷ്ണപുരാണം തദ്വിഖ്യാതമഭവദു് ഭുവി.
കൃത്വാ പുരാണം കൃഷ്ണാഖ്യം കൃഷ്ണഃ കൃഷ്ണകൃപാബലാൽ
ദ്വിജേന്ദ്രാൻ ഗ്രാഹയാമാസ ഭക്തിപൂർവ്വമുപാഗതാൻ.
നിളായാ ദക്ഷിണേ തീരേ തം നിഷണ്ണം കദാചന
ദ്രഷ്ടുമഭ്യായയുർവിപ്രാ വേദവേദാംഗപാരഗാഃ
ഉപാഗതാൻ ദ്വിജാൻ ദൃഷ്ട്വാ പ്രത്യുത്ഥാനാസനാദിഭിഃ
പൂജയാമാസ താൻ സർവാൻ കൃഷ്ണോ സ്വിഷ്ണുധിയാ സ്വയം.
സുഖോപവിഷ്ടാൻ വിശ്രാന്താൻ താനുവാചാഥ ഭാർഗ്ഗവഃ.”
ഈ ശ്ലോകങ്ങളിൽനിന്നു കൃഷ്ണപുരാണകർത്താവിന്റെ പേർ കൃഷ്ണൻ എന്നായിരുന്നു എന്നും, അദ്ദേഹം ഭാരതപ്പുഴയുടെ തെക്കേക്കരയിലുള്ള പന്നിയൂർ ഗ്രാമത്തിലേ ഭാർഗ്ഗവവംശജനായ ഒരു നമ്പൂരിയായിരുന്നു എന്നും, പുരാണനിർമ്മിതി കഴിഞ്ഞു് ആ നിബന്ധം ആഗതരായ ബ്രാഹ്മണരെ ചൊല്ലിക്കേൾപ്പിച്ചു എന്നും കാണാവുന്നതാണു്. ഭീഷ്മസ്വർഗ്ഗതി കഴിഞ്ഞു യുധിഷ്ഠിരൻ രാജ്യഭരണം ചെയ്യുന്ന കാലത്തു് ഒരിക്കൽ അർജ്ജുനൻ ശ്രീകൃഷ്ണനോടു് “വിശ്വസ്യാസ്യ ഗതിം കൃത്സ്നം വേത്തുമിച്ഛാമി കേശവ” എന്നു് അഭ്യർത്ഥിക്കുകയും ശ്രീകൃഷ്ണൻ അദ്ദേഹത്തിനു് ആ വിഷയത്തിൽ വേണ്ട ജ്ഞാനം ലഭിക്കുന്നതിനായി പ്രസ്തുതകഥ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുന്നു എന്നാണു് പൂർവപീഠിക. ആ കഥ പിന്നീടു് ശതാനീകൻ യുധിഷ്ഠിരനോടു നിവേദനം ചെയ്യുന്നു. അങ്ങനെ ദ്വേധാ കൃഷ്ണപുരാണസംജ്ഞയ്ക്കു് അർഹമായ ഈ വാങ്മയത്തിൽ വനപർവ്വത്തിലെ മാർക്കണ്ഡേയപ്രോക്തമായ രാമായണോപാഖ്യാനത്തിന്റെ അവസാനംവരെയുള്ള ഭാഗത്തോളമേ ലഭിച്ചിട്ടുള്ളു. പുരാണരൂപത്തിലാണു് തന്റെ കൃതി രചിച്ചിരിക്കുന്നതെങ്കിലും താൻ ഒരു നല്ല കവികൂടിയാണെന്നു കൃഷ്ണൻ നമ്പൂരി അങ്ങിങ്ങു സ്ഫുടമായി തെളിയിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശർമ്മിഷ്ഠാവർണ്ണനത്തിലേ ചില ശ്ലോകങ്ങൾ പരിശോധിക്കുക:
“ശൃംഗാരരസസർവസ്വദേവതാമാഗതാമിവ,
നിശ്ശേഷദേഹിലാവണ്യഗുണസാരപ്രഭാമിവ,
വിശ്വമാധുര്യസമ്പത്തിയോഗസംഘടിതാമിവ,
സൗന്ദര്യസമുദായശ്രീവിശിഷ്ടപദവീമിവ,
വിധേർവിശിഷ്ടനിർമ്മാണനൈപുണ്യഘടിതാമിവ,
പുഷ്പബാണജഗജ്ജൈത്രസിദ്ധിം മൂർത്തിമതീമിവ,
കാമദേവോപനിഷദാം ദേവതാമുജ്ജ്വലാമിവ,
യുവചിത്തഗജാകർഷവരാങ്കുശശിഖാമിവ,
സൗഭാഗ്യകല്പലതികാപടലീമഞ്ജരീമിവ.”
ഈ പുരാണത്തിനു കുറെ അധികം പഴക്കമുണ്ടു്. കാലമേതെന്നു ഖണ്ഡിച്ചു പറയുവാൻ നിർവ്വാഹമില്ല. കൊല്ലം ഏഴാം ശതകമായിരിക്കാമെന്നു തോന്നുന്നു.
20.52ഉദയവർമ്മചരിതം
ഉദയവർമ്മചരിതം പതിനൊന്നധ്യായങ്ങളിൽ കൊല്ലം എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഉദയവർമ്മ കോലത്തിരിയുടെ അപദാനങ്ങളെ വർണ്ണിച്ചു പുരാണരീതിയിൽ രചിച്ചിട്ടുള്ള ഒരു കൃതിയാണു്.
“പുനാതു ഭാനുരിത്യുക്തേ കലിസംവത്സരേ പുനഃ
ഹേ വിഷ്ണോ നിഹിതം കൃത്സ്നമിത്യുക്തേഽസ്മിന്നഹർഗ്ഗണേ
പ്രാഗേവ ഭിക്ഷുണാ പ്രോക്തം ചരിതം കോലഭൂപതേഃ
ചകാര ശ്ലോകരൂപേണ രവിവർമ്മമഹീപതിഃ”
എന്നുള്ള പ്രസ്താവനയിൽനിന്നു രവിവർമ്മരാജാവു പ്രസ്തുത ഗ്രന്ഥം നിർമ്മിച്ചതു കൊല്ലം 676-ൽ ആണെന്നു കാണാവുന്നതാണു്. “ഹേ വിഷ്ണോ” ഇത്യാദികലിദിനസംഖ്യതന്നെ കേളല്ലൂർ ചോമാതിരിയുടെ തന്ത്രസംഗ്രഹത്തിലും കാണുന്നു ഈ രവിവർമ്മാ കൊല്ലം 667 മുതൽ 681 വരെ കോലത്തുനാടു പരിപാലിച്ചതായി ചിറയ്ക്കൽ കോവിലകത്തു രേഖയുണ്ടു്. ഉത്തരദേശത്തിൽ, ശിവപുരം എന്ന സ്ഥലത്തു ശൃംഖലക്രോഡൻ എന്ന ബ്രാഹ്മണനോടു വില്വമംഗലത്തു സ്വാമിയാർ ഉദയവർമ്മാ എന്ന പ്രതാപശാലിയായ കോലത്തിരി രാജാവിന്റെ ചരിത്രം പറഞ്ഞുകേൾപ്പിക്കുന്നതായി കവി ഉപക്രമത്തിൽ ഉപന്യസിക്കുന്നു. സോമവംശത്തിൽ ജനിച്ചു മൂന്നു ക്ഷത്രിയസ്ത്രീകൾ ഗോകർണ്ണത്തുപോയി ശ്രീപരമേശ്വരനെ ഭജിച്ചുകൊണ്ടിരുന്നപ്പോൾ കേരളരാജാവായ ചേരമാൻപെരുമാൾ അവിടെ ചെല്ലുകയും അവരെ മൂന്നു പേരെയും വിവാഹം ചെയ്കയും ചെയ്തു. ദ്വിതീയപത്നിയിൽ അദ്ദേഹത്തിനു് അംബാലിക എന്നൊരു പുത്രി ജനിച്ചു; ആ കുമാരിക്കു രവിവർമ്മ എന്ന രാജാവു് ഭർത്താവായി. പെരുമാൾക്കു പിന്നീടു രാജ്യഭാരം ചെയ്തതു് അംബാലികയാണു്. ക്രി. പി. 724-ൽ ആ ദേവിക്കു “ശക്രസദൃശനും പിതൃമാതൃഭയാപഹനു” മായി കേരളവർമ്മാ എന്നൊരു പുത്രൻ ഉണ്ടായി. ആ കേരളവർമ്മാവാണു് കോലവംശം സ്ഥാപിച്ചതെന്നു ഗ്രന്ഥകാരൻ പറയുന്നു; ഇതു മൂഷികവംശത്തിലെ പ്രസ്താവനയ്ക്കു വിരുദ്ധമാണു്. ക്രി. പി. 746-ൽ കേരളവർമ്മാവിന്റെ ഭാഗിനേയി ഉദയവർമ്മാ എന്നൊരു കുമാരനെ പ്രസവിച്ചു. കേരളവർമ്മാവിന്നു പിന്നീടു ഉദയവർമ്മതമ്പുരാൻ രാജ്യഭാരം കൈയേറ്റു. അദ്ദേഹത്തെ പെരുഞ്ചെല്ലൂർ ഗ്രാമക്കാരായ നമ്പൂരിമാർ ഒരവസരത്തിൽ അധിക്ഷേപിക്കുകയുണ്ടായി. തന്നിമിത്തം അദ്ദേഹം കുപിതനായി ഗോകർണ്ണത്തുചെന്നു ഗുണവന്തം, ദീപപത്തനം (വിളക്കൂർ) ഇഡുകുഞ്ജം (ഇഡുകുഞ്ചി) എന്നീ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന വേദവേദാംഗപാരഗന്മാരായ ചില തൗളവബ്രാഹ്മണരെ കോലത്തുനാട്ടിലേക്കു നയിക്കുവാൻ നിശ്ചയിച്ചു. ആ ക്ഷത്രിയവീരന്റെ പ്രഭാവം ശരിക്കു് അറിയാത്ത അവർ
“ശ്രീമൽകോലമഹീപാല ഗോകർണ്ണേഽസ്മിൻ ശിവാലയേ
കോടിതീർത്ഥമിതി ഖ്യാതം പുണ്യം മുനിനിഷേവിതം
ദേവഖാതമഭൂൽ പൂർവമിദാനീം ജീർണ്ണതാം ഗതം:
ത്വയാ ദൃഷ്ടമിദം രാജൻ ദുസ്തീർണ്ണം സാഗരോപമം.
ത്രിരാത്രേണാസ്യ തീർത്ഥസ്യ സുനവീകരണക്രിയാ
ത്വയാ കൃതം ചേദ്രാജേന്ദ്ര ഗമിഷ്യാമസ്ത്വയാ സഹ.”
അതായതു വിശാലമായ ഗോകർണ്ണത്തിലേ കോടിതീർത്ഥം രാജാവു് മൂന്നു ദിവസംകൊണ്ടു നവീകരിക്കുകയാണെങ്കിൽ തങ്ങൾ അദ്ദേഹത്തിന്റെ നാട്ടിലേക്കു പോകാമെന്നു സമ്മതിച്ചു. രാജഭക്തന്മാരായ അദ്ദേഹത്തിന്റെ പ്രജകൾ അതറിഞ്ഞു് ഓരോരുത്തരും ഓരോ വെട്ടുകല്ലുമായി അവിടെച്ചെന്നു മൂന്നു മുഹൂർത്തങ്ങൾകൊണ്ടു് ആ തീർത്ഥം ജീർണ്ണോദ്ധാരണം ചെയ്തു. അതു കണ്ടു് ആശ്ചര്യപരതന്ത്രന്മാരായി രാജാവിന്റെ അപേക്ഷ അനുസരിച്ചു് ആ ബ്രാഹ്മണരും തങ്ങളുടെ തപശ്ശക്തികൊണ്ടു കണങ്കാൽവരെ മാത്രമുണ്ടായിരുന്ന ജലം സരസ്സു മുഴുവൻ പെരുക്കി. ഈ സംഭവം നടന്നതു ‘വൃദ്ധിദാംബ’ എന്ന കലിവർഷത്തിൽ അതായതു ക്രി. പി. 793-ൽ ആയിരുന്നു. അത്തരത്തിൽ സമാഗതരായ തുളുപ്പോറ്റിമാരെ ഉദയവർമ്മ രാജാവു് ആചാരപരിഷ്കാരം ചെയ്തു മലയാളബ്രാഹ്മണരാക്കി. അവരാണു് കേരളത്തിലെ എമ്പ്രാന്തിരിമാരുടെ പൂർവ്വന്മാർ. ഉദയവർമ്മ ചരിതത്തിലെ പ്രതിപാദ്യസംക്ഷേപം ഇത്രമാത്രമാകുന്നു.
20.53ബ്രഹ്മപ്രതിഷ്ഠ
ഇതു രവിവർമ്മകോലത്തിരിയുടെ കാലത്തിനു പിന്നീടുണ്ടായ ഒരു കൃതിയാണു്. ഇതിലും ഉദയവർമ്മരാജാവിന്റെ ബ്രാഹ്മണാനയനം തന്നെയാണു് വിഷയമെങ്കിലും രണ്ടു കൃതികൾക്കും തമ്മിൽ കഥയെസ്സംബന്ധിച്ചു പല വ്യത്യാസങ്ങളും കാണുന്നു. ഒരു എമ്പ്രാന്തിരിയാണു് ഇതിന്റെ പ്രണേതാവു്. നാരദമഹർഷി സുപ്രഭൻ എന്ന ഗന്ധർവനോടു പ്രസ്താവിച്ച ഇതിഹാസത്തെ സൂതൻ ബ്രാഹ്മണരെ പറഞ്ഞു കേൾപ്പിക്കുന്നതാണു് ബ്രഹ്മപ്രതിഷ്ഠയിലെ വിഷയം. പ്രതിഷ്ഠ കൊല്ലം 264-മാണ്ടു നടന്നതായാണു് ഇതിൽ രേഖപ്പെടുത്തുന്നതു്. ആ കാലഗണന ശരിയാണെന്നു തോന്നുന്നില്ല. ഉദയവർമ്മാവു തിരുവല്ലായിൽനിന്നു ദേശികളായ 237 (‘സാഗര’) ഗൃഹക്കാരെ കോലത്തുനാട്ടിലേക്കു കൂട്ടിക്കൊണ്ടു പോയതായും അവർക്കു തൃത്താഴത്തുക്ഷേത്രത്തിന്റേയും അറത്തിൽക്ഷേത്രത്തിന്റേയും ആധിപത്യം നല്കിയതായും മറ്റും പ്രസ്തുതകൃതി ഘോഷിക്കുന്നു. “ഇതി കേരളമാഹാത്മ്യേ കോലരാഷ്ട്രവർണ്ണനേ ഉദയവർമ്മചരിതേ ബ്രഹ്മപ്രതിഷ്ഠാ നാമപ്രകരണം സമ്പൂർണ്ണം” എന്നൊരു വിഷയസൂചീവാചകവും ഒടുവിൽ കാണുന്നുണ്ടു്. ഗ്രന്ഥാരംഭത്തിൽ കവി ചെറുതാഴത്തു ശ്രീരാമനെ വന്ദിക്കുന്നു. അദ്ദേഹം തൃത്താഴത്തുകാരനായ ഒരു എമ്പ്രാന്തിരിയായിരിക്കാം.
“ശ്രീരാഘവം പ്രണമ്യാഹം കൃശാധഃക്ഷേത്രവാസിനം
കോലഭൂപോദയോദന്തം ബ്രാഹ്മണസ്ഥാപനം ബ്രുവേ”
എന്നാണു് അതിലെ മംഗലശ്ലോകം. രണ്ടു കാവ്യങ്ങൾക്കും സാഹിത്യദൃഷ്ട്യാ യാതൊരു വൈശിഷ്ട്യവുമില്ലെങ്കിലും പുരാവൃത്തകഥനം എന്ന നിലയിൽ അവയും നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതാണല്ലോ.
20.54ദേശ്യഷ്ടകം
ഇതു സ്രഗ്ദ്ധരാവൃത്തത്തിൽ വിരചിതമായ ഒരഷ്ടകമാകുന്നു. ഉദയവർമ്മചരിതംതന്നെയാണു് ഇതിലേയും കഥാവസ്തു. ഒടുവിൽ അഷ്ടകകാരൻ രവിവർമ്മകോലത്തിരിയുടെ ഉദയവർമ്മചരിതത്തെ സ്മരിക്കുകയും താൻ ഒരു ബ്രാഹ്മണനാണെന്നു പറയുകയും ചെയ്യുന്നു. അദ്ദേഹവും ഒരു ദേശി (എമ്പ്രാന്തിരി) തന്നെയാണെന്നു തോന്നുന്നു.
“ശ്രീമൽകോലക്ഷിതീശോദയനൃപചരിതം
ദേശികാനീതിരൂപം
തദ്വംശ്യേനാത്ര കേനാപ്യഭിഹിതമതിവി
സ്തീർണ്ണമധ്യായയുക്തം
ദേവബ്രഹ്മപ്രതിഷ്ഠാർത്ഥകമിദമുദിതം
സമ്യഗാലോച്യ കേനാ
പ്യുർവീദേവേന സംക്ഷേപത ഇഹ ബുധമോ
ദായ പദ്യാഷ്ടകം സ്യാൽ.”
20.55കൃഷ്ണകവി, ഭരതചരിതം
ഭരതചരിതം എന്ന മനോഹരമായ മഹാകാവ്യത്തിന്റെ പ്രണേതാവാണു് കൃഷ്ണകവി. ചില ഗ്രന്ഥമാതൃകകളിൽ അദ്ദേഹത്തെ കൃഷ്ണാചാര്യനെന്നും വ്യപദേശിച്ചു കാണുന്നു. ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയത്തിലെന്നപോലെ ഭരണചരിതത്തിലും പന്ത്രണ്ടു സർഗ്ഗങ്ങളുണ്ടു്. ചന്ദ്രോത്സവത്തിൽ ഭരതചരിതത്തിന്റെ അനുകരണം പല ഘട്ടങ്ങളിലും ദൃശ്യമാകുന്നതുകൊണ്ടു് ആ ഗ്രന്ഥത്തിന്റെ രചനയ്ക്കു് അല്പമെങ്കിലും മുൻപാണു് പ്രസ്തുത കൃതിയുടെ ആവിർഭാവമെന്നു അനുമാനിക്കാം. കൊല്ലം ഏഴാംശതകത്തിന്റെ ആരംഭമായിരിക്കാം കവിയുടെ കാലഘട്ടം. പ്രസ്തുതകൃതിക്കു ശബ്ദസൗഭാഗ്യമുണ്ടെങ്കിലും അർത്ഥചമൽക്കാരത്തിലാണു് അതിന്റെ വിജയം ഐദമ്പര്യേണ അധിഷ്ഠിതമായിരിക്കുന്നതു്. ശ്ലേഷപ്രയോഗങ്ങൾ ധാരാളമുണ്ടെങ്കിലും അവയിൽ ക്ലിഷ്ടതയുടെ ലാഞ്ഛനം ഒരിടത്തുമില്ല. ഭരതചരിതം എന്നാണു് ഗ്രന്ഥത്തിന്റെ പേരെങ്കിലും അതിന്റെ ആദ്യത്തെ എട്ടു സർഗ്ഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന കഥ ശാകുന്തളംതന്നെയാണു്. പക്ഷേ കൃഷ്ണകവി കാളിദാസന്റെ ഇതിവൃത്തത്തിൽ നിന്നു പല വ്യതിയാനങ്ങളും വരുത്തീട്ടുണ്ടു്. ദുർവാസസ്സിന്റെ ശാപമാകട്ടെ, ദുഷ്ഷന്തന്റെ ഗാന്ധർവ്വവിവാഹവിസ്മൃതിയാകട്ടെ ഭരതചരിതത്തിൽ പരാമൃഷ്ടമാകുന്നില്ല. ആദ്യത്തെ സർഗ്ഗത്തിൽ ‘ജഗദ്ദർശനം’ എന്ന പേരിൽ ഒരു ദർപ്പണരത്നം രാജാവിനു ലഭിക്കുന്നു. തന്നിമിത്തം ആ ചക്രവർത്തിക്കു ദുരസ്ഥിതമോ പ്രച്ഛന്നമോ ആയ ഏതു വസ്തുവിനേയും ദർശിക്കുന്നതിനും അതിനെക്കൊണ്ടു് അതേവിധത്തിൽ തന്നെ ദർശിപ്പിക്കുന്നതിനും ഉള്ള ശക്തി സിദ്ധിക്കുന്നു. തദ്വാരാ അദ്ദേഹം ശകുന്തളയെ കാണുകയും ശകുന്തളയ്ക്കു തന്നെ കാണുവാൻ സംഗതി വരുത്തുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവർക്കു് അന്യോന്യം അനുരാഗം ഉദിക്കുന്നതു്. ഭരതന്റെ ജനനം 8-ആം സർഗ്ഗത്തിൽ വർണ്ണിക്കുന്നു. ഒൻപതാം സർഗ്ഗത്തിൽ പുത്രനോടുകൂടി ശകുന്തള ഭർത്തൃഗ്രഹത്തിലേയ്ക്കു പോകുകയും അവിടെ ദുഷ്ഷന്തൻ ജനാപവാദത്തിൽ ചകിതനായി ആ സാധ്വിയേയും കുമാരനെയും സ്വീകരിക്കുവാൻ വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിൽനിന്നു് അദ്ദേഹത്തെ ധർമ്മപഥത്തിൽ ഭരതന്റെ രാജ്യാഭിഷേകവും ദിഗ്വിജയപ്രസ്ഥാനവും, പതിനൊന്നാം സർഗ്ഗത്തിൽ ദിഗ്വിജയവും, പന്ത്രണ്ടാംസർഗ്ഗത്തിൽ ദേവേന്ദ്രന്റെ പ്രാർത്ഥനയനുസരിച്ചു് അസുരന്മാരുമായുള്ള യുദ്ധവും പ്രതിപാദിച്ചിരിക്കുന്നു.
20.56കാവ്യശൈലി
ആപാദചൂഡം ഹൃദയഹാരിയായി പ്രശോഭിക്കുന്ന ഈ കാവ്യതല്ലജത്തിൽനിന്നു പ്രണേതാവിന്റെ വിവിധസിദ്ധികൾ പ്രദർശിപ്പിക്കുവാൻ ഏതു ഭാഗമാണു് ഉദ്ധരിക്കേണ്ടതെന്നു രൂപമില്ല. കാവ്യാരംഭത്തിൽ കൃഷ്ണകവി, വാല്മീകി, വേദവ്യാസൻ, കാളിദാസൻ, പ്രവരസേനൻ (സേതുബന്ധകാരൻ), ഭാരവി, ഗുണാഢ്യൻ, സുബന്ധു, ഭട്ടബാണൻ എന്നീ പൂർവ്വസൂരികളെ പ്രശംസിക്കുന്നു. തത്സംബന്ധികളായ പദ്യങ്ങളാണു് താഴെച്ചേർക്കുന്നതു്:
“ആദേശികൗ പദ്യപഥോദ്യതാനാം
രത്നാകരൗ സൂക്തിമഹാമണീനാം
സന്മാർഗ്ഗസന്ദർശനപുഷ്പവന്തൗ
വന്ദേ കവീനാം പ്രഥമൗ മുനീന്ദ്രൗ.
അസ്പൃഷ്ടദോഷാ നളിനീവ ഹൃഷ്ടാ
ഹാരാവലീവ ഗ്രഥിതാ ഗുണൗഘൈഃ
പ്രിയാങ്കപാളീവ വിമർദ്ദഹൃദ്യാ
ന കാളിദാസാദപരസ്യ വാണീ.
ജലാശയസ്യാന്തരഗാഢമാർഗ്ഗ
മലബ്ധബന്ധം ഗിരിചൗര്യവൃത്ത്യാ
ലോകേഷ്വലം കാന്തമപൂർവസേതും
ബബന്ധ കീർത്ത്യാ സഹ കുന്തളേശഃ
പ്രദേശവൃത്ത്യാപി മഹാന്തമർത്ഥം
പ്രദർശയന്തീ രസമാദദാനാ
സാ ഭാരവേഃ സൽപഥദീപികേവ
രമ്യാ കൃതിഃ കൈരിവ നോപജീവ്യാ?
ബൃഹൽകഥാകാരസുബന്ധുബാണാഃ
കേഷാമിവാശ്ചര്യപദം ന തേ സ്യുഃ
യതഃ പ്രസിദ്ധൈരവി ഗദ്യബന്ധൈഃ
ശ്ലോകാനനേകാൻ ഭൂവി തേ വിതേനുഃ.”
ഭാരവിയേയും ബാണനേയും കവി പല പ്രകാരത്തിൽ ഉപജീവിച്ചിട്ടുണ്ടു്. സൽകാവ്യത്തിന്റെ ഉൽകർഷത്തെപ്പറ്റി പല അവസരങ്ങളിലും പ്രശംസിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ദത്താവധാനനാണു്.
“സന്നായകോൽകൃഷ്ടഗുണാ മഹാർത്ഥാ
ലോകോത്തമാലങ്കൃതിരസ്തദോഷാ
വിശുദ്ധവർണ്ണാശ്രമഗുംഭിതാ യാ.”
ഹാരാവലീ കാവ്യകലാഭിരാമാ.”(പ്രതിഷ്ഠാനപുരീവർണ്ണനം)
“യോഗ്യാർത്ഥസംഘടനകൗതുകിനീ രസാർദ്രാ
കേനാപി ഭാഗ്യവിഭവേന വിഭാവ്യമാനാ
ചിന്താപരം തദനു ഭൂപതിമാസസാദ
മാധ്വീ നിസർഗ്ഗമധുരാ കവിതേവ സാധ്വീ.”
ഇത്യാദി പദ്യങ്ങൾ പരിശോധിക്കുക. മാധ്വി എന്ന ദേവലോകപരിചാരികയുടെ ആഗമനമാണു് ഒടുവിലത്തെ ശ്ലോകത്തിലെ വിഷയം. ദിഗ്വിജയഘട്ടത്തിൽനിന്നു ചില പദ്യങ്ങൾകൂടി ഉദ്ധരിക്കാം:
“ഹൃദി ലുഠന്നവമൗക്തികമണ്ഡനാം
ശഫരലോലദൃശം കുമുദസ്മിതാം
ബലഭരേണ മമർദ്ദ മഹീപതിഃ
പ്രിയതമാമിവ രത്നസുവം നദീം.”(താമ്രപർണ്ണീപ്രസ്താവം)
“അഥ ഗിരേരിവ പക്ഷപരമ്പരാം
ജലനിധേരുപരി പ്രവിസാരിതാം
പരശുരാമമഹാസ്ത്രവിനിർമ്മിതാ
മവതതാര മഹീം സ മഹാരഥഃ.
കലിതനീതിരസൗ കില കേരള
ക്ഷിതിപതിഃ പുനരാത്മസമർപ്പണാൽ
അനുവിവേശ ശശീവ ദിവാകരം
രുചിരയാ കലയാ ഭരതം വിഭും.”(കേരളപ്രസ്താവം)
കൃഷ്ണകവിയുടെ “സന്മാർഗ്ഗസന്ദർശനപുഷ്പവന്തൗ” എന്ന പദ്യപാദത്തിന്റെ അനുരണനം “ഹൃദയതിമിരമാലാസൂര്യചന്ദ്രൗ” എന്ന വരിയിലും “മുക്താശ്രിയം ജലനിധേരിവ താമ്രപർണ്ണീ” എന്നതിന്റെ പ്രതിനാദം “മുക്തമയാൻ ജലകണാനിവ താമ്രപർണ്ണീ” എന്ന വരിയിലും ചന്ദ്രോത്സവത്തിൽ നമുക്കു ശ്രവണഗോചരമാകുന്നുണ്ടല്ലോ.
20.57ദേശിങ്ങനാട്ടു് ആദിത്യവർമ്മമഹാരാജാവു്
ദേശിങ്ങനാട്ടു് (കൊല്ലം) ആദിത്യവർമ്മമഹാരാജാവിനെപ്പറ്റി പ്രസ്താവനയുള്ള രണ്ടു സംസ്കൃതകാവ്യങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ഒന്നു യദുനാഥചരിതം എന്ന പദ്യകാവ്യവും മറ്റൊന്നു രാമകഥ എന്ന ഗദ്യകാവ്യവുമാണു്. ആദിത്യവർമ്മാ എന്ന പേരിൽ പല ദേശിങ്ങനാട്ടുരാജാക്കന്മാർ ഉണ്ടായിരുന്നു എങ്കിലും അവരിൽ അഖിലകലാവല്ലഭൻ എന്ന ബിരുദം കൊല്ലം 644 മുതൽ 660 വരെ രാജ്യഭാരം ചെയ്ത ഒരു രാജാവിനുമാത്രമേ കാണുന്നുള്ളൂ. അദ്ദേഹം വടശ്ശേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം നവീകരിക്കുകയും ഇന്നു തിരുനൽവേലിജില്ലയിൽ ഉൾപ്പെടുന്നതും എന്നാൽ അക്കാലത്തു ദേശിങ്ങനാട്ടിന്റെ ഒരംശമായിരുന്നതുമായ തിരുക്കുറുങ്കുടിയിലെ മഹാവിഷ്ണുക്ഷേത്രത്തിൽ ഒരു വലിയ മണി നടയ്ക്കുവയ്ക്കുകയും ചെയ്തു. ആ മണി ഇന്നും ആ ക്ഷേത്രത്തിനു് ഒരലങ്കാരമായി പരിലസിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനക്ഷത്രം വിശാഖമായിരുന്നു. പ്രസ്തുതഘണ്ടയിൽ താഴെക്കാണുന്ന ശ്ലോകം കൊത്തീട്ടുണ്ടു്:
“ശ്രീമൽകോളംബവർഷേ ഭവതി ഗുണമണി
ശ്രേണിരാദിത്യവർമ്മാ
വഞ്ചീപാലോ വിശാഖഃ പ്രഭുരഖിലകലാ
വല്ലഭഃ പര്യബധ്നാൽ
ദ്വാരാലങ്കാരഘണ്ടാം തിലകിതജയസിം
ഹാന്വയഃ ശ്രീകുരംഗ
പ്രോദ്യദ്ധാമ്നോ മുരാരേരധിഗതചിറവായ്
മണ്ഡലേന്ദ്രോ നരേന്ദ്രഃ.”
അദ്ദേഹത്തിന്റെ കാലത്തായിരിക്കും മുൻപറഞ്ഞ രണ്ടു ഗ്രന്ഥങ്ങളുടേയും നിർമ്മിതി എന്നു ഞാൻ ഊഹിക്കുന്നു.
20.58യദുനാഥചരിതം
യദുനാഥചരിതം പത്തു സർഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു. അതിനു ഭാഗവതസംഗ്രഹമെന്നും പേരുണ്ടു്. ദശമസ്കന്ധകഥയാണു് വിഷയം. താഴെപ്പകർത്തുന്ന ശ്ലോകങ്ങൾ അതിന്റെ ആരംഭത്തിൽ കാണുന്നു. ഗ്രന്ഥകാരന്റെ നാമധേയം അജ്ഞാതമാണു്.
“വന്ദാരുജനസന്ദോഹചിന്താസന്താനപാദപം
സന്താനമിന്ദുചൂഡസ്യ വന്ദേ ദന്താവളാനനം.
വാണീഗുണതൃണീഭൂതവീണാമേണാങ്കരോചിഷം
വാണീമാരാധയേ പീനശ്രോണീമേണീവിലോചനാം.
വംശീസംഗീലനപരം ധേനുവൃന്ദാവനേ രതം
വൃന്ദാവനചരം ഗോപീകാമരൂപമുപാസ്മഹേ.
വതംസിനീചകോരാളീസാമ്രാജ്യേനാസ്തമന്യഥാ (?)
കാപി മേ കരുണാ ഭൂയാദരുണാചലഗാ മുദേ.
അസ്തി കൂപകഭൂപാലവംശമംഗലദേവതാ
നിലയസ്സദ്ഗുണാളീനാം രാജ്ഞീ പ്രാജ്ഞൈകസമ്മതാ.
ധന്യാമന്നപ്രദാനേന തന്വതീം ജനസമ്മദം
അന്നപൂർണ്ണേശ്വരീമന്യാം മന്യന്തേ യാം മഹാജനാഃ.
ലാവണ്യസിന്ധോർമ്മഥിതാദാവിർമ്മോദം മനോഭുവാ
ഉദിതാം മന്വതേ ലോകാ മുദിതാം യാം നവാം രമാം.
യൽകീർത്തിനർത്തകീ ദിക്ഷു വിദിക്ഷു ച ക്രതക്രമാ
സ്വർഗ്ഗിണാമാലയം പ്രാപ്യ നിഷ്കളങ്കാദ്യ നൃത്യതി.
സാഹിത്യസാരസർവസ്വപാരീണതളിമേശയാ
ശ്യാമളാ നാടിതസ്വാപാ ഭാതി യൽകുലദേവതാ.
കാമാഗമാർത്ഥസർവ്വസ്വം വാമാംഗേന സമുദ്വഹൻ
ശ്യാമാജീവാതുനാ മൗലിസീമാനമപി ഭൂഷയൻ
യദ്രാജധാന്യാമനിശം കദ്രൂ സുതവിഭൂഷണഃ
സർവത്ര കുശലം കുർവൻ വർവർത്തി പരമേശ്വരഃ.
ഭ്രാതാപി യസ്യ ഭൂലോകത്രാതാ നീതൗ സ്ഥിതസ്സതാം
നിർമ്മാതി നിത്യമാദിത്യവർമ്മാ ശർമ്മാണി മർമ്മവിൽ.
ഈദൃശ്യപി ഗുണൈസ്സർവൈർവൈദുഷ്യം ദധതീ മഹൽ
രാജതേജോമയീ ലോകേ രാജതേ യൽകനീയസീ.
ശ്രാവം ശ്രാവം കഥാ വിഷ്ണോർമ്മോദം മോദം മഹീയസീ
ആജ്ഞാവിധേയസാമന്താ രാജ്ഞീ യാ വർത്തതേ സദാ.
തസ്യാഃ കലാധരാസ്യായാഃ പ്രീത്യൈ മാധ്വീഗിരാ മയാ
സംക്ഷിപ്താ സാക്ഷരപ്രാസാ ക്രിയതേ ഭഗവൽകഥാ.
യദി സന്തിഗുണാഃ കേചിദസ്യാം ഗൃഹ്ണന്തു താൻബുധാഃ;
ന സന്തി ചേദ്ധരികഥാസ്സന്തു തൽകർണ്ണപാരണാഃ.
ന വിദ്യാവിഭവേനേദം ന കവിത്വേന ഭൂയസാ
രചിതം; വൈഷ്ണവീ ഭക്തിർമുഖരീകുരുതേഥ മാം.
ദേശികസ്യ കടാക്ഷേണ രാജ്ഞീവാഗങ്കുശേന ച
ഭക്ത്യാ ച കൃഷ്ണേ പ്രാരബ്ധം ബഹുഭിസ്സാധനൈർമ്മയാ.
അവിഘ്നം വിഘ്നരാജോ മേ വാണീ ശബ്ദാർത്ഥകൗശലം
പ്രാരബ്ധാന്തഗതിം കൃഷ്ണേ വിദധ്യാന്മുദിതാസ്രുയഃ.
അഭൂദഭൂതസാമ്രാജ്യ മധുരാ മധുരാ ഗുണൈഃ
അവരീകൃതപാകാരിനഗരീ നഗരീ ഭുവി.”
കവി ദേശിങ്ങനാടു പരിപാലിച്ചിരുന്ന ആദിത്യവർമ്മമഹാരാജാവിന്റെ കനിഷ്ഠസഹോദരിയായ കൂപകരാജ്ഞിയുടെ ആശ്രിതനായിരുന്നു. ആ രാജ്ഞിയുടെ സൗന്ദര്യം, വൈദുഷ്യം, അന്നദാനശ്രദ്ധ മുതലായ വിശേഷസിദ്ധികളേയും മറ്റും അദ്ദേഹം ഭക്തിപൂർവ്വം പ്രശംസിക്കുന്നു. കവി തന്റെ സ്വാമിനിയുടെ നിദേശത്താലാണു് യദുനാഥചരിതം രചിക്കുന്നതു്. അരുണാചലനാഥനായ ശിവനെ പ്രത്യേകമായി വന്ദിക്കുന്നതിൽനിന്നു് അദ്ദേഹത്തിന്റെ ജന്മഭൂമി ചെങ്ങന്നൂരാണെന്നു് അനുമാനിക്കുവാൻ തോന്നുന്നു. സാക്ഷരപ്രാസമായ പ്രസ്തുത കാവ്യത്തിന്റെ രീതി എന്തെന്നു് “അഭൂദഭൂതസാമ്രാജ്യ” എന്ന പദ്യത്തിൽനിന്നു കാണാവുന്നതാണു്. ചുവടേ ചേർക്കുന്ന രണ്ടു ശ്ലോകങ്ങളോടുകൂടി കാവ്യം അവസാനിക്കുന്നു:
“‘സുത്രാമവിത്തേശപുരീവിഭൂതിം
വിദ്രാവയന്ത്യം നിജയാ സമൃദ്ധ്യാ
സ ദ്വാരകായം പുരി ശാർങ്ഗധന്വാ
പുത്രൈശ്ച പൗത്രൈർമുമുദേ സമേതഃ.
സ്ഥിരീകുർവൻ ധർമ്മം ഭുവി നിരുപമം ധർമ്മജമുഖൈർ
ഭുവോ ഭാരം ഭീമാർജ്ജുനതപനജാദ്യൈഃ പ്രശമയൻ
കലിം തുച്ഛീകുർവന്നതിമഹിതയാത്മീയകഥയാ
രമാനാഥഃ പുര്യാമവസദവസന്നാരിരനിശം.”
20.59വാസുദേവൻ, രാമകഥ
രാമകഥാഗദ്യത്തിന്റെ ആരംഭത്തിൽ അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു:
“സതാം പരിത്രാണപരസ്സുമേധാ
ജിതാരിഷഡ്വർഗ്ഗതയാ മഹീയാൻ
വിഭ്രാജതേ വിശ്രുതവിക്രമശ്രീ
രാദിത്യവർമ്മാ നരലോകവീരഃ.
ചിരായ രക്ഷോപഗമേന കുർവൻ
ഗുർവീം മുദം യസ്സുമനോജനാനാം
മഹീജയോദഞ്ചിതപുണ്യകീർത്തി
രാമോദതേ രാമ ഇവ പ്രകാമം.
തസ്യാജ്ഞയാ സർവജനീനവൃത്തേ
രവിസ്തരാ രാമകഥാ പവിത്രാ
നിബധ്യതേ ഗദ്യമായീ മയേയം
സന്തോഽനുഗൃഹ്ണന്തു നിതാന്തമസ്യാം.”
ഒടുവിൽ
“യം വാസുദേവമനുരൂപമവാപ പുത്രം
നാരായണോ വിമലബുദ്ധിരുമാ തഥാംബാ,
പ്രാണായി തേന മനുവംശപതേശ്ചരിത്ര
മാദിത്യവർമ്മനൃപതേഃ കൃതിനോ നിദേശാൽ.”
എന്നും ഒരു ശ്ലോകമുണ്ടു്. കവിയുടെ പേർ വാസുദേവനാണെന്നും അദ്ദേഹത്തിന്റെ അച്ഛൻ നാരായണനും അമ്മ ഉമയുമായിരുന്നു എന്നും ആദിത്യവർമ്മമഹാരാജാവിന്റെ ആജ്ഞ അനുസരിച്ചാണു് അദ്ദേഹം രാമകഥ നിർമ്മിച്ചതെന്നും ഇത്രയും കൊണ്ടു സ്പഷ്ടമാകുന്നു. ഈ ആദിത്യവർമ്മാവും അഖിലകലാവല്ലഭനും ഒരാൾതന്നെയായിരിക്കാം. കവി ഒരു നമ്പൂരിയായിരിക്കുവാൻ ഇടയുണ്ടു്.
രാമകഥയിലെ ഗദ്യമാതൃക: പ്രസ്തുത കൃതിയിൽനിന്നും ചില പങ്ക്തികൾ ചുവടേ ചേർക്കുന്നു:
“മധ്യേമഹാടവി ഘോരതരരാമചാപവിഷ്ഫാരശ്രവണസ്ഫായമാനരോഷഭരദുഷ്പ്രേക്ഷാകൃതിഃ അഭ്രംലിഹശരീരാ രഭസചർവ്യമാണതാപസജനരുധിരദ്രവാർദ്രീകൃതസൃക്വഭാഗാ മഹാമായസ്യമാരീചസ്യ ജനനീ താടകാ നാമ നിശാചരീ തേഷാമധ്വാന മുൽകടധ്വാനമരൗത്സീൽ. തൽക്ഷണേന ച വിശ്വജനീനതേ ജസോ വിശ്വാമിത്രസ്യ വചസാ രഘുരാജസൂനുരുഗ്രധാരേണ ശരേണ കബളീകൃതബാണയാ തയാ സർവശർവരീചാരി വിനാശക്രിയാകാണ്ഡപുണ്യാഹമംഗലം വിദധേ. നിഗൃഹീത താടകായ തസ്മൈ പ്രഥമഗൃഹീതബലാതിബലാഖ്യ വിദ്യാവിദ്യോതിതായ മുനിരസ്തോകതപഃപ്രസാദം അസ്ത്രപാരായണ മുപാദിശൽ.”
20.60പൂർണ്ണവിദ്യൻ
ഭട്ടബാണന്റെ ചണ്ഡികാസപ്തതിക്കും പുഷ്പദന്തന്റെ മഹിമ്നഃസ്തോത്രത്തിനും പൂർണ്ണവിദ്യൻ എന്നൊരു മുനിയുടെ വകയായി ഓരോ വ്യഖ്യാനമുണ്ടു്.
മുദ്രിതമായിരിക്കുന്ന ചണ്ഡീശതകത്തിൽ ആദ്യത്തെ എഴുപതു പദ്യങ്ങൾ മാത്രമേ ബാണൻ രചിച്ചുള്ളൂ എന്നാണു് കേരളത്തിലെ ഐതിഹ്യം.
“വ്യാഖ്യാനം ക്രിയതേ തസ്യാഃ പൂർണ്ണവിദ്യൈര്യതീശ്വരൈഃ
വേദപൂർണ്ണപദാംഭോജഭൃംഗഭൂതൈസ്സമാസതഃ”
എന്നു് ആദ്യത്തേയും
“മഹിമ്നഃ പാരമിത്യാജിസ്തോത്രരത്നാർത്ഥബോധിനീ
പൂർണ്ണവിദ്യാഖ്യമുനിനാ വ്യാഖ്യേയം ക്രിയതേഽഞ്ജസാ”
എന്നു രണ്ടാമത്തേയും ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടിലും സത്യശൈലൻ എന്നൊരു ഗുരുവിനെയാണു് കവി വന്ദിയ്ക്കുന്നതു്; അല്ലാതെ പൂർണ്ണജ്യോതിസ്സിനെയല്ല. ചണ്ഡീസപ്തതിവ്യാഖ്യയിൽ വേദപൂർണ്ണൻ എന്നൊരു ഗുരുവിനെക്കൂടി വന്ദിച്ചിട്ടുള്ളതായും സങ്കല്പിക്കാം. പൂർണ്ണജ്യോതിസ്സിനെ സ്മരിക്കാത്ത പ്രസ്തുത വ്യാഖ്യാതാവിന്റെ നാമധേയം പൂർണ്ണവിദ്യൻ എന്നാണെങ്കിലും അദ്ദേഹം പൂർണ്ണസരസ്വതിയിൽനിന്നു ഭിന്നനാണെന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു.
20.61കാശിയില്ലത്തു നമ്പൂരി
വടക്കൻ തിരുവിതാംകൂറിൽ മൂവാറ്റുപുഴ താലൂക്കിൽ രാമമംഗലത്തു പാങ്കോട്ടു ദേശത്തു രാമനല്ലൂർ എന്നൊരു ക്ഷേത്രവും അതിനുസമീപമായി ‘കാശി’ എന്ന പേരിൽ ഒരു നമ്പൂരിയില്ലവുമുണ്ടു്. അവിടെ പണ്ടു മഹാവൈയാകരണനായ ഒരു നമ്പൂരിയുണ്ടായിരുന്നു. നാമധേയം എന്തെന്നറിയുന്നില്ല. ധാതുവൃത്തികാരനായ മാധവാചാര്യർക്കു പിന്നീടും സർവസ്വകാരനായ മേല്പുത്തൂർ ഭട്ടതിരിക്കുമുമ്പുമാണു് അദ്ദേഹത്തിന്റെ കാലമെന്നു ക്ണുപ്തമായി പറയാം. നമ്പൂരിയുടെ കൃതികളായി മൂന്നു വ്യാകരണഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവ വൃത്തിരത്നവും (പാണിനീയസൂത്രബൃഹദ്വിവൃതി) ലഘുവൃത്തിയും (പാണിനീയസൂത്രലഘുവിവൃതി), ധാതുകാരികയുമാണു്. കാശികാവൃത്തിയുടെ വ്യാഖ്യാനമാകുന്നു വൃത്തിരത്നം; ലഘുവൃത്തി അതിന്റെ സംക്ഷേപമാണു്. വൃത്തിരത്നത്തിൽ 11111-ഉം, ലഘുവൃത്തിയിൽ 2720-ഉം പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ബാലമിത്രമെന്നുകൂടി പേരുള്ള ധാതുകാരിക മാധവാചാര്യരുടെ ധാതുവൃത്തിയെ അവലംബിച്ചു വിരചിതമായ ഒരു കൃതിയാകുന്നു. മൂന്നു നിബന്ധങ്ങളും ആപാദചൂഡം പദ്യമയങ്ങളാണു് എന്നുള്ളതു് അവയുടെ വൈശിഷ്ട്യത്തെ ദ്വിഗുണീകരിക്കുന്നു. ഗഹനമായ വ്യാകരണശാസ്ത്രത്തെ കാവ്യമാക്കുവാൻ ഒരുങ്ങിയ നമ്പൂരിയുടെ സാഹസം സർവഥാ വിജയത്തിൽ കലാശിച്ചിട്ടുണ്ടു്.
“പാണിനിവരരുചിഫണിനോ ഹരിഹരദത്തൗ ഹരോ ജയാദിത്യഃ
വാമനകൈയടഭോജാശ്ശാസ്ത്രകൃതോഽമീ പ്രസീദന്തു.”
എന്ന ലഘുവൃത്തിയിലെ പദ്യത്തിലും മറ്റും ആചാര്യൻ പൂർവാചാര്യന്മാരെ വന്ദിക്കുന്നു. അദ്ദേഹം ശ്രീരാമഭക്തനായിരുന്നു എന്നു്
“നിശാചരതമോലീനജഗദുന്മേഷഹേതവേ
ജാനകീജാനയേ തസ്മൈ തേജസാം നിധയേ നമഃ”
എന്ന ലഘുവൃത്തിപദ്യത്തിൽനിന്നും മറ്റും സ്ഫുരിക്കുന്നു. താഴെക്കാണുന്ന പദ്യങ്ങൾ ലഘുവൃത്തിയിലുള്ളവയാണു്.
“കൈയടാദീൻ ഗുരൂൻ തത്വാ തൽപ്രസാദാന്മയാധുനാ
സൂത്രാണാം പാണിനീയാനാം വിവൃതിഃ ക്രിയതേ മനാക്‍.
വൃത്തിരത്നമിദം യേന കാശികാബ്ധേസ്സമുദ്ധൃതം
തേനൈവ ക്രിയതേ ഭൂയോ വൃത്തിരേഷാ ലഘീയസീ.
ലഘീയസ്ത്വേന സുധരം കരശ്രുതിമനസ്സ്വിദം
ശബ്ദാനുശാസനം ബാലൈരിത്യാലോച്യ യതാമഹേ.”
“ഉജ്ജഹ്രേ പാണിനീയസ്മൃതിവിശയമിദം കാശികാഗാധസിന്ധോഃ
സാധീയോ വൃത്തിരത്നം ലഘുധിഷണമനോഹാരി സദ്വൃത്തരമ്യം
യോഽസൗഭൂയോപി രാമസ്മൃതിദലിതസമസ്താശുഭോ രാമശാലി
ക്ഷേത്രാവാസീഹ കശ്ചിദ്വ്യധിത ലഘുതരാം വൃത്തിമേനാം ദ്വിജന്മാ.
“ഭാഷ്യാദൗ വിപ്രകീർണ്ണം ബഹുവിധമഖിലം തന്ത്രമേത ദ്വിപശ്ചിൽ
സംഗൃഹ്യൈകത്ര ഹസ്താമലകമിവ പുരോഽദർശയൽ കാശിധാമാ
തത്താദൃക്‍പദ്യവൃന്ദൈഃ പ്രഥമമഥ ലഘൂകൃത്യ തദ്രാമശാലി
ക്ഷേത്രാവാസീഹ പശ്ചാൽ സമരചയദസൗ കേരളേഷു ദ്വിജന്മാ.
ധാതുകാരികയിൽനിന്നുകൂടി ചില പദ്യങ്ങൾ ഉദ്ധരിക്കാം:
“വൃത്തിദ്വയം പരിമിതം ഖലു പാണിനീയ
ശബ്ദസ്മൃതേർല്ലഘുബൃഹദ്ഭിദയാ വിധായ
അസ്മാഭിരദ്യ പുനരാദൃതപദ്യബന്ധൈർ
ദ്ധാത്വർത്ഥരൂപവിഷയഃ ക്രിയതേ പ്രയാസഃ.
ധാതോസ്സ്വരൂപമഭിധേയമഥാനുബന്ധ
കാര്യാന്വിതാനി ഹി പദാനി ലഡാദിരൂപം
ഇട്സംഭവഞ്ച ബഹുനാ കിമിഹാവസേയം
വ്യുൽപത്തയേ ലഘുധിയാമുപപാദയാമഃ.”
“ധാതൂനാം വൃത്തിമേനാം സപദി ലഘുതരാം
കാര്യരൂപാഭിധേയ
പ്രാകാശ്യാദർശരൂപാം കഥിതബഹുമതാം
മാധവീയാവലംബാം.
തത്തദ്രൂ പാവതാരസ്ഫുടിതരുചിരതാ
ശാലിനീം രാമശാലി
ക്ഷേത്രാവാസീഹ കശ്ചിൽ സമരചയദസൗ
ബാലമിത്രം ദ്വിജന്മാ.”
ഈ ശ്ലോകങ്ങളിൽനിന്നു് ആദ്യം ബൃഹദ്വിവൃതിയും തദനന്തരം ലഘുവിവൃതിയും ഒടുവിൽ ബാലമിത്രവുമാണു് ആചാര്യൻ രചിച്ചതെന്നു കാണാവുന്നതാണു്. ഈ മൂന്നു ഗ്രന്ഥങ്ങളും പ്രചരപ്രചാരത്തിനു സർവഥാ അർഹങ്ങളാകുന്നു.
അദ്ധ്യായം 21 - ജ്യോതിഷത്തിന്റെ അഭിവൃദ്ധി
ക്രി. പി. പതിനഞ്ചാം ശതകം
21.1ഉപക്രമം
ഒൻപതാമധ്യായത്തിൽ തലക്കുളത്തു ഭട്ടതിരിയെപ്പറ്റി പ്രതിപാദിച്ചപ്പോൾ കേരളത്തിലെ ജ്യോതിസ്തന്ത്രത്തെക്കുറിച്ചു കുറഞ്ഞൊന്നു് ഉപന്യസിക്കുകയുണ്ടായല്ലോ. ക്രി. പി. ഏഴാം ശതകത്തിൽ ആ ശാസ്ത്രം കേരളത്തിൽ അത്യധികം അഭിവൃദ്ധിയെ പ്രാപിച്ചു. അതുകൊണ്ടു സ്വല്പം കൂടി ആ പ്രകരണം ഈ അവസരത്തിൽ വിസ്തരിക്കേണ്ടിയിരിക്കുന്നു. ശിക്ഷ, വ്യാകരണം, നിരുക്തം, ജ്യോതിഷം, കല്പം, ഛന്ദോവിചിതി എന്നിവ വേദത്തിന്റെ ഷഡംഗങ്ങളാണു്. “ജ്യോതിശ്ശാസ്ത്രം വദത്യത്ര കാലം വൈദികകർമ്മണാം” എന്ന പ്രമാണമനുസരിച്ചു വൈദികകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള കാലത്തെ നിർണ്ണയിക്കുന്നതിനാണു് ജ്യോതിഷം ആദികാലങ്ങളിൽ പ്രയോജകീഭവിച്ചിരുന്നതു്. ജ്യോതിശ്ശാസ്ത്രത്തിനു ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്നു സ്കന്ധങ്ങളുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. അതിന്റെ പുറമെ ആ ശാസ്ത്രത്തിനു്
“ജാതകഗോളനിമിത്തപ്രശ്നമുഹൂർത്താഖ്യഗണിതനാമാനി
അഭിദധതീഹ ഷഡംഗാന്യാചാര്യാ ജ്യോതിഷേ മഹാശാസ്ത്രേ.”
എന്ന വാക്യത്തിൽനിന്നു ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നിങ്ങനെ ആറംഗങ്ങളുണ്ടെന്നും സിദ്ധിക്കുന്നു. ഈ ഷഡംഗങ്ങളിൽ ഗോളം, ഗണിതം ഇവ ഗണിതസ്കന്ധത്തിലും, ജാതകം, പ്രശ്നം, മുഹൂർത്തം ഇവ ഹോരാസ്കന്ധത്തിലും നിമിത്തം സംഹിതാസ്കന്ധത്തിലും അന്തർഭവിക്കുന്നു. നിമിത്തത്തെപ്പറ്റി ഹോരാസ്കന്ധത്തിലും പ്രസ്താവനയില്ലെന്നില്ല. എന്നാൽ
“ജനപുഷ്ടിക്ഷയവൃദ്ധിദ്വിരദതുരംഗാദി സർവ്വജന്തൂനാം
കേതൂല്ക്കാദീനാം വാ ലക്ഷണമുദിതം ഹി സംഹിതാസ്കന്ധേ.”
എന്ന പ്രമാണപ്രകാരം, നിമിത്തം സംഹിതയിൽ വളരെ വിസ്തരിച്ചാണു് പ്രതിപാദിക്കപ്പെടുന്നതു്. ജ്യോതിശ്ശാസ്ത്രത്തെ പ്രമാണഭാഗമെന്നും ഫലഭാഗമെന്നും രണ്ടായി വേർതിരിച്ചു ഗണിതസ്കന്ധം പ്രമാണഭാഗത്തേയും മറ്റു രണ്ടു സ്കന്ധങ്ങളും ഫലഭാഗത്തേയും പരാമർശിക്കുന്നതായി പരിഗണിക്കുന്നവരുമുണ്ടു്. സൂര്യചന്ദ്രന്മാരുടെ ഗ്രഹണം, ഗ്രഹങ്ങളുടെ മൗഢ്യം, ചന്ദ്രശൃംഗോന്നതി, ഗ്രഹങ്ങളുടെ ഗതിഭേദങ്ങൾ മുതലായവയെ മുൻകൂട്ടി ഗണിച്ചറിയുന്നതും ഭൂഗോളഖഗോളങ്ങളെ വിവരിക്കുന്നതും മറ്റും പ്രമാണഭാഗത്തിൽ പെടുന്നു. ജാതകം, പ്രശ്നം, ഭൂതശകുനാദിലക്ഷണങ്ങൾ, മുഹൂർത്തങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഫലഭാഗത്തിലാണു് ഉൾക്കൊള്ളുന്നതു്. ഇവയിൽ ജാതകവും പ്രശ്നവും അതിപ്രധാനങ്ങളാകുന്നു. ഒരു മനുഷ്യന്റെ ജനനസമയം ക്നുപ്തമായി ഗണിച്ച്ച് ആ സമയത്തിലെ ഗ്രഹസ്ഥിതി മുതലായവ പരിശോധിച്ചു് ആയുഷ്കാലത്തിലുണ്ടാകാവുന്ന ശുഭാശുഭഫലങ്ങളെ വിവരിക്കുന്നതാകുന്നു ജാതകശാഖ. ദൈവജ്ഞൻ ചില പ്രത്യേകപരീക്ഷകൾ ചെയ്യുന്ന അവസരത്തിലെ ഗ്രഹസ്ഥിതിഭേദങ്ങളേയും മറ്റും ആസ്പദമാക്കി പ്രഷ്ടാവിന്റെ ശുഭാശുഭഫലങ്ങളെ നിർണ്ണയിക്കുന്നതാണു് പ്രശ്നശാഖ.
21.2പ്രാചീനാചാര്യന്മാർ
ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ കൂടസ്ഥാനായ ആര്യഭടാചാര്യൻ ക്രി. പി. അഞ്ചാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ പാടലീപുത്രത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം ക്രി. പി. 499-ൽ രചിച്ച ആര്യഭടീയമെന്ന ഗണിതഗ്രന്ഥം ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിങ്ങനെ നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടുമുതൽ നാലുവരെയുള്ള പാദങ്ങളിൽ സവിസ്തരം പ്രതിപാദിതങ്ങളായ ശാസ്ത്രസിദ്ധാന്തങ്ങളുടെ സാരാംശങ്ങൾ ഗീതികാപാദത്തിൽ സംഗ്രഹിക്കുകയാണു് ആചാര്യൻ ചെയ്തിട്ടുള്ളതു്. ആര്യഭടീയത്തിൽ ആകെ 121 ആര്യാപദ്യങ്ങൾ അടങ്ങിയിരിക്കുന്നു. വരാഹമിഹിരാചാര്യനാണു് ആര്യഭടനുശേഷം അവതരിച്ച പ്രധാനദൈവജ്ഞൻ. ബുഹജ്ജാതകം, ലഘുജാതകം, പഞ്ചസിദ്ധാന്തം, ബൃഹദ്യാത്ര, ബൃഹദ്വിവാഹപടലം, ബൃഹത്സംഹിത ഇങ്ങനെ പല ഉൽകൃഷ്ടഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. ക്രി. പി. 505-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്ന അദ്ദേഹത്തെ ആദിത്യന്റെ അവതാരമാണെന്നു് ആസ്തികന്മാർ വിഭാവനം ചെയ്യുന്നു. ബൃഹജ്ജാതകത്തിലെ ആദ്യത്തെ പത്തധ്യായങ്ങൾക്കുള്ള ഭാഷ്യമാണു് തലക്കുളത്തു ഭട്ടതിരിയുടെ ദശാധ്യായി എന്നു നാം കണ്ടുവല്ലോ. മഹാഭാസ്കരീയം, ലഘുഭാസ്കരീയം മുതലായ കൃതികളുടെ കർത്താവായ പ്രഥമഭാസ്കരാചാര്യൻ ക്രി. പി. 522-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്നതായും അദ്ദേഹം കേരളീയനാണെന്നു ചിലർ അഭ്യൂഹിക്കുന്നതായും അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. ബീജഗണിതം, കരണകുതൂഹലം, സിദ്ധാന്തശിരോമണി, ലീലാവതി മുതലായ ഗ്രന്ഥങ്ങളുടെ നിർമ്മാതാവായ ദ്വിതീയഭാസ്കരാചാര്യൻ ക്രി. പി. 1114-ൽ ജനിച്ചു. ശിഷ്യധീവൃദ്ധിദകാരനായ ലല്ലന്റെ ജീവിതകാലം ക്രി. പി. 598-ആമാണ്ടിടയ്ക്കും ലഘുമാനസകാരനായ മുഞ്ജാലകന്റേതു 922-ആമാണ്ടിടയ്ക്കുമാണു്. ശ്രീപതി എന്ന ജ്യൌതിഷികമൂർദ്ധന്യനെയും ഇവിടെ പ്രത്യേകമായി സ്മരിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം സിദ്ധാന്തശേഖരം (ആര്യഭടീയവ്യാഖ്യ), ഗണിതതിലകം, ജാതകകർമ്മപദ്ധതി, ജ്യോതിഷരത്നമാല മുതലായി പല വിശിഷ്ടഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.
“നിജഗുരുപദദ്വന്ദം കൃത്വാ മനസ്യതിഭക്തിതോ
ഗണകതിലകഃ ശ്രീപൂർവ്വോയം പതിർദ്ദ്വിജപുംഗവഃ
സ്ഫുടമവിഷമം മന്ദപ്രജ്ഞപ്രബോധവിവൃദ്ധയേ
ലളിതവചനൈസ്സിദ്ധാന്താനാം കരോമി ഹി ശേഖരം.”
എന്നും മറ്റുമുള്ള പ്രസ്താവനകളിൽനിന്നു ശ്രീപതി ഒരു ബ്രാഹ്മണനാണെന്നറിയുന്നുവെന്നല്ലാതെ അദ്ദേഹത്തിന്റെ ജന്മഭൂമി ഏതെന്നു വിശദമാകുന്നില്ല. പ്രസ്തുത ദൈവജ്ഞന്റെ ജീവിതകാലം ക്രി. പി. 1039-ആമാണ്ടിടയ്ക്കാണു്. ശ്രീപതിയുടെ പദ്ധതിക്കു കേരളത്തിൽ അന്യാദൃശമായ പ്രചാരമുണ്ടു്. താരതമ്യേന അർവാചീനനെങ്കിലും വാസിഷ്ഠഗോത്രജനായ വിദ്യാമാധവനെപ്പറ്റിക്കൂടി പ്രസ്താവിക്കാം. വിദ്യാമാധവൻ ഒരു ജ്യോതിശ്ശാസ്ത്രജ്ഞനെന്നതിനുപുറമേ കവിയും കാവ്യവ്യാഖ്യാതാവും കൂടിയായിരുന്നു. മുഹൂർത്തദർശനമാണു് അദ്ദേഹത്തിന്റെ മുഖ്യമായ ജ്യോതിഷകൃതി. കിരാതാർജ്ജുനീയ മഹാകാവ്യവും അദ്ദേഹം സമഞ്ജസമായി വ്യാഖ്യാനിച്ചിട്ടുണ്ടു്.
“ശ്രീമന്നീലഗൃഹാലയേ ഗുണവതിഗ്രാമേ പ്രഭൂതേ പരേ
ഖ്യാതോ രത്നഗിരിർമ്മഹാമുനിരഭൂൽ തൽഭ്രാതൃപുത്രാത്മജഃ
യോ നാരായണസൂരിരസ്യ തനയോ വ്യാഖ്യാതുമദ്യാരഭേ
വിദ്യാമാധവസംജ്ഞിതഃ കവിരഹം കാവ്യം മഹദ്ഭാരവേഃ”
എന്ന ശ്ലോകത്തിൽനിന്നു് അദ്ദേഹം ഗുണവതിഗ്രാമത്തിൽ നീലമന എന്ന ഗൃഹത്തിൽ നാരായണന്റെ പുത്രനായി ജനിച്ചു എന്നു വെളിവാകുന്നു. ഗുണവതി ഗോകർണ്ണത്തിനു സമീപമുള്ള ഒരു ഗ്രാമവും വിദ്യാമാധവൻ ഒരു തൗളവബ്രാഹ്മണനുമാണു്. മല്ലപ്പൻ എന്നൊരു രാജാവിന്റെ ആസ്ഥാനപണ്ഡിതനായിരുന്നു നാരായണൻ. “ശ്രീമന്മല്ലപ്പഭൂപസ്സ ജയതി ജഗതീഭൂഷണീഭൂതധാമാ” എന്നും “വീരശ്രീധരബുക്കഭൂപതി മഹാസാമ്രാജ്യലക്ഷ്മീകരാലംബാ” എന്നുംമറ്റുമുള്ള പദ്യങ്ങൾ വിദ്യാമാധവൻ രചിച്ച മുഹൂർത്തദർശനത്തിന്റെ അവസാനത്തിൽ കാണുന്നതുകൊണ്ടു നാരായണന്റെ പുരസ്കർത്താവു വിജയനഗര മഹാരാജാവായ പ്രഥമബുക്കന്റെ പുത്രനായ മല്ലപ്പനാണെന്നു വിശദീഭവിക്കുന്നു. മല്ലപ്പൻ അഥവാ മല്ലീനാഥൻ കൊല്ലം ആറാംശതകത്തിന്റെ പൂർവ്വാർദ്ധത്തിലാണു് ജീവിച്ചിരുന്നതു്. ഈ മല്ലപ്പൻ ക്രി. പി. പന്ത്രണ്ടാംശകത്തിന്റെ പൂർവ്വാർദ്ധത്തിൽ പശ്ചിമചാലൂക്യരാജാവായിരുന്ന ചതുർത്ഥസോമേശ്വരനാണെന്നു ചിലർ സങ്കല്പിക്കുന്നതു യുക്തിസഹമല്ല. സോമേശ്വരന്റെ പിതാവിനു ബുക്കൻ എന്നു പേരുണ്ടായിരുന്നതായി അറിവില്ല. മുഹൂർത്തദർശനം പതിനഞ്ചദ്ധ്യായത്തിലുള്ള ഒരു ഗ്രന്ഥമാണു്. അതിനു കേരളത്തിൽ വളരെ പ്രചാരമുണ്ടു്. വിദ്യാമാധവീയമെന്നും മുഹൂർത്തമാധവീയമെന്നും പല പേരുകളിൽ അതിനു പ്രസിദ്ധി കാണുന്നു. പ്രസ്തുത ഗ്രന്ഥത്തിനു് അദ്ദേഹത്തിന്റെ ശിഷ്യനെന്നു കരുതാവുന്ന വിഷ്ണു ആദർശമെന്നും മുഹൂർത്തദീപികയെന്നും പേരുള്ള ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. അതിലെ പതിനൊന്നാമധ്യായം വ്യാഖ്യാനിച്ചതു് വിദ്യാമാധവന്റെ പുത്രൻതന്നെയാണു്.
“മുഹൂർത്തദർശനാദർശവ്യാഖ്യാനേ വിഷ്ണുനാ കൃതേ
വ്യാചഷ്ടൈകാദശാധ്യായം വിദ്യാമാധവനന്ദനഃ”
എന്ന പദ്യം നോക്കുക. ഈ വിഷ്ണു കേരളീയനാണോ എന്നു നിശ്ചയമില്ല. ഭാരതഭൂമിയിൽ ജ്യോതിശ്ശാസ്ത്രത്തിനു ത്രിസ്കന്ധങ്ങളിലും അഭിവൃദ്ധി വരുത്തുവാൻ കേരളീയരെപ്പോലെ ഇതരദേശക്കാർ ആരും പ്രയത്നിച്ചിട്ടില്ലെന്നുള്ളതു് നമ്മുടെ ജന്മഭൂമിക്കു ലഭിച്ചിട്ടുള്ള വലിയ മെച്ചങ്ങളിൽ ഒന്നായി കരുതാവുന്നതാണു്. 12-ആം ശതകത്തിനു മേൽ പ്രസ്തുത ശാസ്ത്രത്തിനു പ്രശസ്യമായ അഭിവൃദ്ധി കേരളത്തിലേ ഉണ്ടായിട്ടുള്ളു.
21.3ചില കേരളീയ ജ്യോതിർവിത്തുകൾ, ഗോവിന്ദസ്വാമി
മഹാഭാസ്കരീയത്തിനു സമഗ്രമായ ഒരു ഭാഷ്യവും മുഹൂർത്തരത്നം എന്ന മറ്റൊരു ജ്യോതിഷഗ്രന്ഥവും നിർമ്മിച്ച ഗോവിന്ദസ്വാമി ദൃഗ്ഗണിതകാരനായ പരമേശ്വരനേക്കാൾ പ്രാക്തനനെന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നതു്.
“ആചാര്യാര്യഭടഃ പിതാമഹമതം തന്ത്രഃ സുസംക്ഷിപ്തവാൻ
വൃത്തിം വിസ്തരതോഽസ്യ മന്ദമതയേ തേനാകരോദു് ഭാസ്കരഃ
തസ്യാ അപ്യതിദൂരമേത്യ സുധിയാമർത്ഥസ്ത്വിദാനീമിതി
വ്യാഖ്യേയംകലിതാശ്രുതാഗുരുമുഖാദ്ഗോവിന്ദനാമ്നാ മയാ”
എന്നൊരു ശ്ലോകം ആ ഗ്രന്ഥത്തിൽ കാണുന്നുണ്ടു്.
“ഗോവിന്ദേന കൃതാ ടീകാ ഗോവിന്ദസ്വാമിനാമികാ
സമാപ്താ ഭാസ്കരീയസ്യ ഗുരുവ്യാഖ്യാനിബന്ധനാ”
എന്ന പദ്യത്തിൽനിന്നു ഗ്രന്ഥത്തിനു ഗോവിന്ദസ്വാമി എന്നാണു് സംജ്ഞയെന്നു വന്നുകൂടുന്നു. ഗ്രന്ഥകാരനേയും ഗോവിന്ദസ്വാമി എന്നു പറയാറുണ്ടു്. കേളല്ലൂർ ചോമാതിരി ആര്യഭടീയഭാഷ്യത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നു. പരമേശ്വര വിരചിതമായി ആചാരസംഗ്രഹം എന്നൊരു ജ്യോതിഷഗ്രന്ഥമുണ്ടു്. അതിൽ
“പിതുഃ പിതുർമ്മേ ഗുരുരഗ്രജന്മാ
ഗോവിന്ദനാമാ ഭുവി യഃ പ്രസിദ്ധഃ
തേനോദിതോ യോ ഗുരുഭക്തിതോ മാം
പ്രാപ്തസ്സ ആചാര ഇഹ പ്രദിഷ്ടഃ.
ശിഷ്യാണാം മന്ദബുദ്ധീനാം പ്രബോധായ യഥാ (മതി)
പരമേശ്വരനാമ്നൈഷ കൃത ആചാരസംഗ്രഹഃ”
എന്നു് അതിൽ പ്രസ്താവിച്ചിരിക്കുന്നു. ആചാരസംഗ്രഹത്തെ ഒരു പ്രമാണഗ്രന്ഥമായാണു് മഴമംഗലത്തു ശങ്കരൻനമ്പൂരി സ്വീകരിച്ചിരിക്കുന്നതു്. അതിന്റെ നിർമ്മാതാവായ പരമേശ്വരൻനമ്പൂരി സാക്ഷാൽ ദൃഗ്ഗണിതകാരനാകുന്നു.
മുഹൂർത്തരത്നം ഒരു ഗോവിന്ദന്റെ കൃതിയാണെന്നുള്ളതിനു് ആ ഗ്രന്ഥത്തിന്റെ ഒടുവിലുള്ളതും താഴെ ഉദ്ധരിക്കുന്നതുമായ ശ്ലോകം ജ്ഞാപകമാണു്:
“രവിചന്ദ്രാദിതിമിംഗിലലോല-
ജ്യോതിഷദുഗ്ദ്ധമഹാംബുധിമധ്യാൽ
ഗോവിന്ദേന മുഹൂർത്തമഹാമണി
രുദ്ധൃത ഏഷ ഹി ലോകഹിതായ.”
ഈ മുഹൂർത്തരത്നവും ദൃഗ്ഗണിതകാരൻ വ്യാഖ്യാനിച്ചിട്ടുണ്ടു്. ആ വ്യാഖ്യയിൽ
“ഗോവിന്ദപൂജ്യപാദേന കൃപാസംസിക്തചേതസാ
മുഹൂർത്താഗമദുഗ്ദ്ധാബ്ധേർമുഹൂർത്തമണിരുദ്ധൃതഃ;
തസ്മിംസ്തച്ഛിഷ്യപൗത്രേണ കിയാംശ്ചിൽ പരമാദിനാ
ഭാവോ വിവ്രിയതേ സ്വല്പമീശ്വരേണ യഥാശ്രുതം.”
എന്നിങ്ങനെ പ്രാരംഭത്തിൽ കാണുന്ന പദ്യങ്ങളിൽനിന്നു് ഈ വസ്തുത വെളിപ്പെടുന്നു. തലക്കുളത്തു ഭട്ടതിരിയിൽനിന്നു ഭിന്നനായ ഗോവിന്ദസ്വാമിയെ പരമേശ്വരൻനമ്പൂരി ‘പൂജ്യപാദ’ പദംകൊണ്ടു വ്യപദേശിക്കുന്നതിനാൽ അദ്ദേഹം ഒരു സ്വാമിയാരായിരുന്നു എന്നു് ഊഹിക്കാവുന്നതാണു്. പരമേശ്വരന്റെ പിതാമഹനു് അദ്ദേഹം ഗുരുവായിരുന്നു എന്നു കാണുന്ന സ്ഥിതിക്കു് അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം ആറാം ശതകത്തിന്റെ പൂർവാർദ്ധമായിരിക്കണമെന്നും സിദ്ധിക്കുന്നു.
21.4സൂര്യദേവൻ
സൂര്യദേവയജ്വാവെന്നാണു് പ്രസ്തുതദൈവജ്ഞനെ സാധാരണമായി പറയാറുള്ളതു്. ഒരു നമ്പൂരിയും സോമയാജിയുമായിരുന്നു അദ്ദേഹമെന്നുള്ളതു നിസ്സംശയമാണു്. ‘നിധ്രൂ വ’ ഗോത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനമെന്നു ശ്രീപതിയുടെ ജാതകകർമ്മപദ്ധതിക്കു് അദ്ദേഹം രചിച്ചിട്ടുള്ള ജാതകാലങ്കാരത്തിലേ
“ഇത്ഥം നിധ്രൂ വഗോത്രേണ സൂര്യദേവേന യജ്വനാ
കൃതം ജാതകപദ്ധത്യാമായുർദ്ദായാർത്ഥവർണ്ണനം”
എന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു. ശ്രീപതിയുടെ ജാതകകർമ്മപദ്ധതിക്കു സൂര്യദേവൻ രചിച്ചിട്ടുള്ള ടീകയാണു് ജാതകാലങ്കാരം. അതിനു കേരളത്തിൽ വളരെ പ്രചാരമുണ്ടു്.
“ആചാര്യശ്രീപതികൃതാജാതകേ കർമ്മപദ്ധതിഃ
വ്യാഖ്യായതേ മയാ സ്പ്ഷ്ടം സൂര്യദേവേന യജ്വനാ.
പശ്യന്തു തമിമം ഗ്രന്ഥം ശാസ്ത്രന്യായോപബൃംഹിതം
പൂർണ്ണം ജാതകശാസ്ത്രാണാമലങ്കാരം വിപശ്ചിതഃ”
എന്നു് അദ്ദേഹം ഗ്രന്ഥാരംഭത്തിൽ പറയുന്നു. “ജാതകാലങ്കാരേ സൂര്യദേവസോമസുദ്വിരചിതേ” എന്നു ഗ്രന്ഥാവസാനത്തിൽ ഒരു വാചകവും കാണുന്നു. അതു കൂടാതെ (2) ആര്യഭടീയത്തിനു ഭടപ്രകാശമെന്ന ലഘുവ്യാഖ്യാനം, (3) വരാഹമിഹിരന്റെ ബൃഹദ്യാത്രയ്ക്കു വ്യാഖ്യ, (4) മുഞ്ജാലകന്റെ ലഘുമാനസകരണത്തിനു വ്യാഖ്യ എന്നീ ഗ്രന്ഥങ്ങളും ആ ആചാര്യന്റെ കൃതികളാണു്.
“നമാമി പരമാത്മാനം സ്വതസ്സർവാർത്ഥവേദിനം
വിദ്യാനാമാദിവക്താരം നിമിത്തം ജഗതാമപി.
നമസ്സകലകാല്യാണഗുണസംവാസഭൂമയേ
നിരവദ്യായ നിത്യായ നമസ്തേഽസ്തു മഹീയസേ.
ത്രിസ്കന്ധാർത്ഥവിദാ സമ്യക്‍ സൂര്യദേവേന യജ്വനാ
സംക്ഷിപ്യാര്യഭടീയോക്തസൂത്രാർത്ഥോത്ര പ്രകാശ്യതേ”
എന്നു് ആര്യഭടീയവ്യാഖ്യയിൽ പ്രസ്താവനയുണ്ടു്. അതിൽ “ശ്രീസൂര്യദേവനാമ്നോ മാതുർഭ്രാതുഃ പ്രസാദേന” എന്നു പറഞ്ഞിരിക്കുന്നതിൽനിന്നു് അദ്ദേഹത്തിനു സൂര്യദേവൻ എന്ന പേരിൽ ഒരു മാതുലനുണ്ടായിരുന്നതായി വെളിപ്പെടുന്നു.
ലഘുമാനസകരണത്തിനു സൂര്യദേവന്റേതു കൂടാതെ പരമേശ്വരനാമധേയനായ മറ്റൊരു പണ്ഡിതന്റേയും വ്യാഖ്യാനമുണ്ടു്. പാരമേശ്വരമെന്നാണു് അതിനു പേർ പറയുന്നതു്. അദ്ദേഹം വടശ്ശേരി പരമേശ്വരൻനമ്പൂരിയാണെന്നുള്ളതിനു ലക്ഷ്യമൊന്നുമില്ല.
“വ്യാഖ്യാനം മാനസസ്യൈതൽ സുചിരം തിഷ്ഠതു ക്ഷിതൗ
ഹരിപാദാബ്ജയുഗളേ സതതം മാനസഞ്ച മേ”
എന്നൊരു ശ്ലോകം ആ ഗ്രന്ഥത്തിന്റെ ഒടുവിൽ കാണുന്നു. കേളല്ലൂർ ചോമാതിരി സൂര്യദേവനെ സ്മരിക്കുന്നുണ്ടു്.
21.5ഇരിഞ്ഞാടപ്പള്ളി മാധവൻനമ്പൂരി
വിദ്യാമാധവനിൽനിന്നു ഭിന്നനായ ഈ ആചാര്യനെ ‘സംഗമഗ്രാമമാധവൻ’ എന്ന പേരിൽ ആപ്തന്മാർ വ്യവഹരിക്കുന്നു. ഇരിഞ്ഞാലക്കുട തെക്കേടത്തു വാരിയന്മാരിൽ ഒരാളായിരുന്നു ഈ ദൈവജ്ഞൻ എന്നു ചിലർ അഭ്യൂഹിക്കുന്നതു നിരാസ്പദമാണു്. സംഗമഗ്രാമമെന്നു് ഇരിഞ്ഞാലക്കുട ഗ്രാമത്തിന്നും പേരുണ്ടു്. ഇരിഞ്ഞാലക്കുട തീവണ്ടിയാപ്പീസിനുസമീപമുള്ള ഇരിഞ്ഞാടപ്പള്ളി ഇല്ലത്തിലെ ഒരംഗമായിരുന്നു സംഗമഗ്രാമമാധവൻ എന്നു് ഒരൈതിഹ്യമുള്ളതു വിശ്വസനീയമായി തോന്നുന്നു. വടശ്ശേരി പരമേശ്വരൻനമ്പൂരി താൻ കണ്ടുപിടിച്ച ദൃഗ്ഗണിത പദ്ധതി അദ്ദേഹത്തെ കാണിച്ചപ്പോൾ ഗണിതസ്കന്ധത്തിൽ മാത്രം അതിനു പ്രവേശം നല്കിയാൽ മതി എന്നു് ആ പരിണതപ്രജ്ഞൻ അഭിപ്രായപ്പെട്ടുവത്രേ. അതു ശരിയാണെങ്കിൽ വടശ്ശേരിക്കും മാനനീയനായ ഒരു ജ്യോതിർവിത്തായിരുന്നു അദ്ദേഹം എന്നു വന്നുകൂടുന്നു. വടശ്ശേരിയെ അപേക്ഷിച്ചു ജ്യായാനായിരുന്നിരിക്കണം അദ്ദേഹം. വേണ്വാരോഹാദിഗ്രന്ഥങ്ങളുടെ പ്രണേതാവു് എന്ന നിലയിൽ സ്ഫുടനിർണ്ണയകാരൻ അദ്ദേഹത്തെ സാദരം സ്മരിക്കുന്നുണ്ടു്. കേളല്ലൂർ ചോമാതിരി ആര്യഭടീയ ഭാഷ്യത്തിൽ തന്നെപ്പറ്റി ‘സമുദാഹൃതമാധവാദിഗണിതജ്ഞാ ചാര്യകൃതയുക്തിസമുദായേ’ എന്നു നിർദ്ദേശിച്ചു് അതിനു് ഉപോൽബലകമായി “തദനന്തരം പുനസ്തദ്വിഷയം വസന്തതിലകം സംഗമഗ്രാമജമാധവനിർമ്മിതം ച ശ്രുതം. യഥാ
ജീവേ പരസ്പരനിജേതരമൗർവ്വികാഭ്യാ
മന്യസ്യ വിസ്തൃതിഗുണേന വിഭജ്യമാനേ
അന്യോന്യയോഗവിരഹാനുഗുണേ ഭവേതാം
യദ്വാ സ്വലംബകൃതഭേദപദീകൃതേ ദ്വേ”
എന്നും മറ്റുമുള്ള വചനങ്ങൾ ഉദ്ധരിക്കുന്നു. ‘ജീവേ പരസ്പര’ ന്യായത്തിന്റെ മൂലകർത്താവായിട്ടാണു് മാധവനു കേരളത്തിൽ ഇന്നും പ്രസിദ്ധി എന്നും, പരിധിവ്യത്യാസം ഗ്രഹിക്കുവാൻ ഉതകുന്ന ശ്രേണിയുടെ ഉത്ഭവം കേരളത്തിലായിരുന്നു എന്നും പരിധിമാനത്തെ കേരളീയർ അത്യന്തം സൂക്ഷ്മമായി നിർണ്ണയിച്ചിട്ടുണ്ടെന്നും അഭിജ്ഞന്മാർ പറയുന്നു.
21.6വേണ്വാരോഹം
അൻപത്തൊൻപതു ശ്ലോകങ്ങൾ കൊണ്ടു ക്രിയാക്രമം വിവരിക്കുന്ന ഒരു കൃതിയാണു് വേണ്വാരോഹം. അതിനു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ നിദേശമനുസരിച്ചു ഗദ്യത്തിൽ ഒരു ഭാഷാവ്യാഖ്യാനവും രചിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങൾ ഗ്രന്ഥാരംഭത്തിൽ ഉള്ളവയാണു്:
“ശ്രിയേ ഭവതു മേ ദേവശ്ശിവശ്ശീതാംശുശേഖരഃ
തഥൈവ തത്സുതോപ്യസ്തു വിഘ്നോ വിഘ്നോപശാന്തയേ.
അവിചാരകൃതം വാചാമചാതുര്യമപോഹതു
ജാഗ്രതീ രസനാഗ്രേ മേ ഗിരാമപ്യധിദേവതാ.
പ്രഭാകരാദയസ്സർവ്വേ പ്രണതാന്തഃപ്രഭാകരാഃ
ദിവി ഗ്രാഹാഃ പ്രസീദന്തു ത്രിലോകാനന്ദിവിഗ്രഹാഃ.
വക്‍തും സംഖ്യാവിശേഷാംസ്തു വർഗ്ഗൈസ്തന്മാത്രസൂചകൈഃ
പദ്യാനി രചയേ ഭൂയാംസ്യദ്യ ജിഹ്രേമി നോ ഇഹ.
ബകളാധിഷ്ഠിതത്വേന വിഹാരോ യോ വിശിഷ്യതേ;
ഗൃഹനാമനി സോയം സ്യാന്നിജനാമനി മാധവഃ.”
ഇവയിൽ ഒടുവിലത്തെ ശ്ലോകം പിഷാരടി വ്യാഖ്യാനിച്ചിരിക്കുന്നതു് ഇങ്ങനെയാണു്: “യാതൊരു ഗൃഹം ബകുളാധിഷ്ഠിതത്വംകൊണ്ടു വിശേഷിക്കപ്പെടുന്നതു്…ബകുളം = ഇരഞ്ഞി; വിഹാരം = പള്ളി. ഇരഞ്ഞി നിന്ന പള്ളി എന്നു് ഇല്ലപ്പേർ. തന്റെ നാമത്തിങ്കൽ മാധവൻ.” ഇരഞ്ഞി നിന്ന പള്ളി അനന്തരകാലങ്ങളിൽ ഇരിഞ്ഞാടപ്പള്ളിയായി രൂപാന്തരപ്പെട്ടിരിക്കാം. ഒടുവിലത്തെ ശ്ലോകത്തിൽ ഗ്രന്ഥത്തിലേ ശ്ലോക സംഖ്യ കാണിച്ചിട്ടുണ്ടു്.
“ശ്ലോകൈരേകോനഷഷ്ട്യേത്ഥമഭിധായ ക്രിയാക്രമം
ക്രമശസ്താനി സൂക്ഷ്മാണി വക്തും വാക്യാന്യുപക്രമേ.”
വ്യാഖ്യാതാവിന്റെ ശ്ലോകമാണു് അടിയിൽ ചേർക്കുന്നതു്:
“മാധവൻതാൻ ചമച്ചുള്ള വേണ്വാരോഹത്തിനച്യുതൻ
ഭാഷാവ്യാഖ്യാനമുണ്ടാക്കീ നേത്രനാരായണാജ്ഞയാ.”
കേളല്ലൂർ ചോമാതിരി ഉദ്ധരിയ്ക്കുന്ന വസന്തതിലകപദ്യം അടങ്ങിയ കൃതി മാധവന്റെ മറ്റൊരു വാങ്മയമായിരിക്കണമെന്നു തോന്നുന്നു.
21.7വടശ്ശേരി പരമേശ്വരൻ നമ്പൂരി, ദേശകാലങ്ങൾ
കേരളീയരായ ജ്യൗതിഷികന്മാരിൽ ആലത്തൂർ ഗ്രാമത്തിൽപ്പെട്ട വടശ്ശേരി ഇല്ലത്തെ പരമേശ്വരൻ നമ്പൂരിയേക്കാൾ ധിഷണാശാലിയായ ഒരു പണ്ഡിതൻ ഒരു കാലത്തും ജീവിച്ചിരുന്നിട്ടില്ല. “നിളായാസ്സൗമ്യതീരേഽബ്ധേഃ കൂലസ്ഥഃ പരമേശ്വരഃ” എന്നും “നിളാബ്ധ്യോസ്സംഗമാൽ സൗമ്യേസ്ഥിതേന” എന്നും അദ്ദേഹം തന്നെപ്പറ്റി പറഞ്ഞിട്ടുള്ളതിൽ നിന്നു് അദ്ദേഹത്തിന്റെ ഇല്ലം ഭാരതപ്പുഴ സമുദ്രത്തിൽ പതിക്കുന്ന സ്ഥലത്തിനു സമീപം ആ പുഴയുടെ വടക്കേക്കരയിലായിരുന്നു എന്നു നാം ധരിക്കുന്നു. പരഹിതഗണിതം ക്രി. പി. ഏഴാം ശതകത്തിൽ തിരുനാവായിൽ ഒരു മാമാങ്കമഹോത്സവത്തിലാണു് വ്യവസ്ഥാപനം ചെയ്തതു് എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ഗണിതം കാലക്രമേണ അസ്ഫുടമായി കണ്ടുതുടങ്ങിയപ്പോൾ ദൃഗ്ഗണിതം ആവിർഭവിച്ചു. മുഞ്ജാലകൻ, ശ്രീപതി മുതലായവർ ഗ്രഹയോഗം, ഗ്രഹനക്ഷത്രയോഗം, ഗ്രഹണം മുതലായ പ്രത്യക്ഷാനുഭവങ്ങളെ ഗണിച്ചറിയുന്നതിനു ചില പുതിയ സംസ്കാരങ്ങൾ ഏർപ്പെടുത്തി. പരമേശ്വരൻ നമ്പൂരി അവരുടെ മാർഗ്ഗത്തിൽ അകുതോഭയനായി സഞ്ചരിച്ചു കുജാദിഗ്രഹങ്ങൾക്കെല്ലാം ആ രീതി അനുസരിച്ചു ഗണിതം ക്രമീകരിച്ചു പരലോകഹിതം പരഹിതവും ഇഹലോകഹിതം ദൃഗ്ഗണിതവുമാക്കി വ്യവസ്ഥ ചെയ്തു. തന്നിമിത്തം തിഥി, നക്ഷത്രം, മുഹൂർത്തം മുതലായവയുടെ കാര്യത്തിൽ പരഹിതരീതിയും, ജാതകം ഗ്രഹമൗഢ്യം ഗ്രഹണം മുതലായവയുടെ കാര്യത്തിൽ ദൃഗ്രീതിയും പ്രവർത്തിക്കുന്നു. ദൃഗ്ഗണിതത്തിലും സൂര്യനൊഴിച്ചു മറ്റുള്ള ഗ്രഹങ്ങളുടെ വിഷയത്തിൽമാത്രമേ മൂലതത്വങ്ങൾ പരിഷ്കരിച്ചിട്ടുള്ളു. “കേരളത്തിലെ കാലഗണനപോലെ ശാസ്ത്രാനുസൃതമായ ഒരു സമ്പ്രദായം ഭൂലോകത്തിൽ മറ്റൊരിടത്തും തന്നെയില്ലെന്നു പറയാം” എന്നു ജ്യോതിർവ്വിത്തുകൂടിയായിരുന്ന പ്രൊഫസർ രാജരാജവർമ്മകോയിത്തമ്പുരാൻ ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ‘ഏവം ദൃഗ്ഗണിതേ ശാകേ ത്രിഷു വിശ്വമിതേ കൃതം’ എന്നു ദൃഗ്ഗണിതത്തിൽ രേഖയുള്ളതുകൊണ്ടു പരമേശ്വരാചാര്യന്റെ ദൃഗ്ഗണിതഗ്രന്ഥം കൊല്ലം 606-ൽ വിരചിതമായി എന്നു നാമറിയുന്നു. തന്നിമിത്തം കൊല്ലം 550-നും 625-നും ഇടയ്ക്കാണു് അദ്ദേഹം ജീവിച്ചിരുന്നതെന്നു് ഒരുവിധം തീർച്ചപ്പെടുത്തിപ്പറയാവുന്നതാണു്.
21.8കൃതികൾ
ജ്യോതിശ്ശാസ്ത്രസംബന്ധമായി അനവധി ഗ്രന്ഥങ്ങൾ ഈ ആചാര്യൻ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ (1) സിദ്ധാന്ത ദീപിക (2) ഗോളദീപിക (3) കർമ്മദീപിക (4) ദൃഗ്ഗണിതം (5) മുഹൂർത്തരത്നവ്യാഖ്യ (6) ലീലാവതീവ്യാഖ്യ (7) ലഘുഭാസ്കരീയവ്യഖ്യാ (8) ജാതകകർമ്മപദ്ധതി (9) ജാതകപദ്ധതി (10) പ്രശ്നഷൾപഞ്ചാശികാവൃത്തി (11) സൂര്യസിദ്ധാന്തവിവരണം (12) ആചാരസംഗ്രഹം എന്നീ ഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ആചാരസംഗ്രഹത്തെപ്പറ്റി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇവ കൂടാതെ (1) ഗ്രഹണമണ്ഡനം (2) ഗ്രഹണാഷ്ടകം (3) വ്യതീപാതാഷ്ടകവൃത്തി എന്നീ മൂന്നു ഗ്രന്ഥങ്ങൾ കൂടി അദ്ദേഹത്തിന്റെ കൃതികളാകുവാൻ ന്യായമുണ്ടു്.
21.9സിദ്ധാന്തദീപിക
ഇതു ഗോവിന്ദസ്വാമിയുടെ മഹാ ഭാസ്കരീയഭാഷ്യത്തിന്റെ വ്യാഖ്യാനമാണു്. ഒടുവിൽ, താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ചില കൈയെഴുത്തുപ്രതികളിൽ കാണുന്നുണ്ടു്.
“ആചാര്യാര്യഭടോഽകരോദ്വിധിമതം തന്ത്രം പുനർഭാസ്കരോ
വൃത്തിം തസ്യ ച വിസ്തരാൽ പുനരഥോ ഭാഷ്യഞ്ച തസ്യാസ്തഥാ;
ഗോവിന്ദോഽസ്യ ച ദൂരമേത്യ സുധിയാമർത്ഥസ്ത്വിദാനീമഥ
വ്യാഖ്യാ തസ്യ മയാ കൃതാ ലഘുതരാ രുദ്രപ്രസാദാദിതി.
നിളാബ്ധ്യോസ്സംഗമാൽ സൗമ്യേ ഭാഗേ യോജനസംസ്ഥിതേ
ഗ്രാമമധ്യേ പ്രസാരണ്യേ വസൻ വിഷ്ണുഃ പ്രസീദതു.
പരമേശ്വരരചിതായാം വ്യാഖ്യായാം ഭാസ്കരീയഭാഷ്യസ്യ
സിദ്ധാന്തദീപികായാമാസീൽ പൂർണ്ണോഽഷ്ടമോഽധ്യായഃ”
ഇതിനു മഹാഭാസ്കരീയഭാഷ്യമെന്നും പേരുണ്ടു്. കേളല്ലൂർ ചോമാതിരി അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യത്തിൽ സ്മരിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാകുന്നു സിദ്ധാന്തദീപിക. “അശ്വത്ഥ ഗ്രാമ (ആലത്തൂർ) ജോ ഭാർഗ്ഗവഃ പരമേശ്വരഃ സിദ്ധാന്തദീപികായാം…പ്രാഹ” എന്നു് അദ്ദേഹം ഈ മഹാചാര്യനെ നാമനിർദ്ദേശം ചെയ്യുന്നു.
21.10ഗോളദീപിക
302 ആര്യാപദ്യങ്ങളിൽ നക്ഷത്രഗോളത്തേയും ഭൂമിയുടെ മാനം മുതലായ വിഷയങ്ങളേയും പറ്റി അത്യന്തം ലളിതമായ ഭാഷയിൽ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ഗോളദീപിക. സിദ്ധാന്തദീപികയുടെ നിർമ്മിതിക്കുമേലാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ രചനയെന്നു് ആചാര്യൻ തന്നെ പ്രസ്താവിച്ചിട്ടുണ്ടു്.
“പരമാദിനോക്തമേവം സംക്ഷേപാദീശ്വരേണ ഗോളസ്യ
സംസ്ഥാനം ലഘുമതയേ വക്തവ്യം ചാന്യദസ്തി ഗോളഗതം.
യുക്തിഃ പ്രദർശിതാ പ്രാങ്മയാ മഹാഭാസ്കരീയഭാഷ്യസ്യ
സിദ്ധാന്തദീപികായാം വിവൃതൗ വക്ഷ്യേ തഥാപി ശങ്ക്വാദേഃ”
എന്ന പദ്യങ്ങൾ നോക്കുക. പരമാദിയായ ഈശ്വരൻ എന്നാൽ പരമേശ്വരൻ എന്നർത്ഥം.
21.11കർമ്മദീപിക
“വ്യാഖ്യാനേ ഭാസ്കരീയസ്യ ഭാഷ്യസ്യ പ്രാക്‍ പ്രദർശിതാ
ഗുരുകർമ്മോപപത്തിസ്തു സഗോളാ വിസ്തരാന്മയാ;
ക്രിയാമാത്രപ്രസിദ്ധ്യർത്ഥമധുനാ മന്ദചേതസാം
വ്യാഖ്യാല്പാ തസ്യ മൂലസ്യ ക്രിയതേ കർമ്മദീപികാ”
എന്നീ പദ്യങ്ങളിൽനിന്നു പ്രസ്തുത കൃതി ആര്യഭടീയത്തിന്റെ ഒരു ലഘുവ്യാഖ്യയാണെന്നു കാണുന്നു. ഇതിനു ഭടദീപികയെന്നും പേരുണ്ടു്.
“തന്ത്രസ്യാര്യഭടീയസ്യ വ്യാഖ്യാല്പാ ക്രിയതേ മയാ
പരമാദീശ്വരാഖ്യേന നാമ്നാ തു ഭടദീപികാ”
എന്ന പദ്യം ഇതിനു തെളിവാകുന്നു.
21.12ദൃഗ്ഗണിതം
ദൃഗ്ഗണിതത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലോ. ആചാര്യന്റെ നാമധേയം അന്യാദൃശമായ മാഹാത്മ്യത്തോടുകൂടി പരിസ്ഫുരിക്കുന്നതു് ഈ ഗ്രന്ഥത്തിന്റെ നിർമ്മിതിനിമിത്തമാകുന്നു. ഇതു കണ്ടുകിട്ടീട്ടില്ല. പ്രാണകലാന്തര സംസ്കാരമാണു് അദ്ദേഹം ഗണിതപദ്ധതിയിൽ വരുത്തീട്ടുള്ള പ്രധാനപരിഷ്കാരം. “പരമേശ്വരസ്തു രുദ്രപരമേശ്വരാത്മജനാരായണമാധവാദിഭ്യോ ഗോളവിദ്ഭ്യോ ഗണിതഗോളയുക്തീ രപി ബാല്യ ഏവ സമ്യഗ് ഗൃഹീത്വാ ദൃഗ്ഗണിതം കരണം ചകാര” എന്നു കേളല്ലൂർ ചോമാതിരി ആര്യഭടീയഭാഷ്യത്തിൽ പറയുന്നതിൽനിന്നു ദൃഗ്ഗണിതകാരനു രുദ്രൻ എന്ന പ്രധാനാചാര്യനു പുറമേ പരമേശ്വരപുത്രനായ നാരായണൻ, മാധവൻ (സംഗമഗ്രാമമാധവൻ) മുതലായി ജ്യോതിശ്ശാസ്ത്രവിഷയത്തിൽ വേറേയും ഗുരുക്കന്മാരുണ്ടായിരുന്നു എന്നു വിശദമാകുന്നു. രുദ്രൻ ഒരു വാരിയരായിരിക്കണം. വരാഹഹോരയ്ക്കു വിവരണമെന്ന വ്യാഖ്യാനം രചിച്ച രുദ്രനും പരമേശ്വരന്റെ ആചാര്യനും ഭിന്നന്മാരാകുന്നു. വിവരണകാരൻ കേളല്ലൂർ ചോമാതിരിയുടെ സമകാലികനാണു്. പ്രസ്തുത ഗ്രന്ഥത്തിന്റെ നിർമ്മിതിയ്ക്കുവേണ്ടി പരമേശ്വരൻനമ്പൂരി അൻപത്തഞ്ചു വർഷം ക്ലേശിച്ചു എന്നൊരു ഐതിഹ്യമുള്ളതു് അതിശയോക്തിപരമാണെന്നു പറയേണ്ടിയിരിക്കുന്നു.<
21.13മുഹൂർത്തരത്നവ്യാഖ്യ
ഇതു ഗോവിന്ദസ്വാമിയുടെ മുഹൂർത്തരത്നത്തിന്റെ വ്യാഖ്യാനമാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്.
21.14ലീലാവതീവ്യാഖ്
ഇതു ഭാസ്കരാചാര്യരുടെ ലീലാവതിക്കുള്ള ഒരു വ്യാഖ്യാനമാണു്.
“നിളായാസ്സാഗരസ്യാപി തീരസ്ഥഃ പരമേശ്വരഃ
വ്യാഖ്യാനമസ്മൈ ബാലായ ലീലാവത്യാഃ കരോമ്യഹം.”
എന്നൊരു പദ്യം ആ ഗ്രന്ഥത്തിന്റെ ഉപക്രമത്തിലുണ്ടു്. ഈ പദ്യത്തിന്റെ പൂർവ്വാർദ്ധത്തിനു് “പ്രണമ്യ പാർവ്വതീപുത്രം ശ്രീരുദ്രഞ്ച കൃപാനിധിം” എന്നൊരു പാഠാന്തരവും കാണുന്നു. ഒടുവിൽ
“ശ്രീമദ്രുദ്രസ്യ ശിഷ്യേണ ലീലാവത്യാഃ കൃതം മയാ
പരമേശ്വരനാമ്നൈവം വ്യാഖ്യാനം ഹരയേ നമഃ”
എന്നും ഒരു പദ്യമുണ്ടു്.
21.15ലഘുഭാസ്കരീയവ്യാഖ്യ
ഇതു പ്രഥമഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയത്തിനുള്ള ഒരു വ്യാഖ്യാനമാണെന്നു പേരു കൊണ്ടുതന്നെ മനസ്സിലാക്കാവുന്നതാണല്ലോ.
“അർത്ഥോ യോ ഭാസ്കരീയസ്യ ശ്രുതോ ഗുരുമുഖാന്മയാ
അസ്മൈ സ മന്ദമതയേ സംക്ഷേപേണോപദിശ്യതേ.”
എന്നും
“പരമേശ്വരേണ രചിതം വ്യാഖ്യാനം ഭാസ്കരോക്തശാസ്ത്രസ്യ
ഏതച്ചിരായ വിലസതു കരൗഘമിവ ഭൂതലേ ദിനകരസ്യ.”
എന്നും രണ്ടു പദ്യങ്ങൾ ഈ ഗ്രന്ഥത്തിൽ കാണ്മാനുണ്ടു്. ശങ്കര നാരായണീയമെന്ന പൂർവ്വവ്യാഖ്യാനം അദ്ദേഹം സ്മരിയ്ക്കാത്തതു് അത്ഭുതമായിരിക്കുന്നു.
21.16ജാതകകർമ്മപദ്ധതിവ്യാഖ്യ
ജാതകകർമ്മപദ്ധതി ശ്രീപതി എട്ടധ്യായങ്ങളിൽ രചിച്ചിട്ടുള്ള ഒരു ജ്യോതിഷഗ്രന്ഥമാകുന്നു. അതിന്റെ വ്യാഖ്യാനമാണു് പരമേശ്വരന്റെ കൃതി.
“പരമേശ്വരനാമ്നൈവം കൃതം ജാതകപദ്ധതേഃ
വ്യാഖ്യാനം ശിഷ്യബോധാർത്ഥം ഭാർഗ്ഗവേണ സമാസതഃ.”
ഇതു സൂര്യദേവയജ്വാവും വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണെന്നു നാം ധരിച്ചുകഴിഞ്ഞുവല്ലോ.
21.17ജാതകപദ്ധതി
നാല്പത്തൊന്നു ശ്ലോകങ്ങളിൽ ആചാര്യൻ രചിച്ചിട്ടുള്ള ഒരു സ്വതന്ത്രഗ്രന്ഥമാകുന്നു ജാതകപദ്ധതി.
“ശ്രീവടശ്രേണിഭൂദേവൈഃ കൃതാ ജാതകപദ്ധതിഃ
ദിവ്യാം ഭാഷാം സമാശ്രിത്യ ലിഖ്യതേ ദേശഭാഷയാ.”
എന്നു് അതിന്റെ ഭാഷാവ്യാഖ്യാനത്തിൽ ഒരു ഉപക്രമപദ്യം കാണുന്നുണ്ടു്.
21.18പ്രശ്നനഷ്ടപഞ്ചാശികാവൃത്തി
ഇതും പരമേശ്വരന്റെ ഒരു കൃതിതന്നെ. പാരമേശ്വരി എന്നാണു് ഇതിനു പേർ പറയുന്നതു്. മൂലഗ്രന്ഥം രചിച്ചതു വരാഹമിഹിരന്റെ പുത്രനായ പൃഥുയശസ്സാകുന്നു.
21.19സൂര്യസിദ്ധാന്തവിവരണം
“വ്യാഖ്യാതം ഭാസ്കരീയം ലഘു, തദനു മഹാ
ഭാസ്കരീയം ച ഭാഷ്യം
പശ്ചാല്ലീലാവതീ ച ഗ്രഹഗതിവിഷയം
കിഞ്ചിദന്യച്ച യേനാ
സോഽയം ശ്രീരുദ്രശിഷ്യോ വദനജ ശിശവേ
സൂര്യസിദ്ധാന്തസംസ്ഥം
വക്ഷ്യത്യസ്പഷ്ടമർത്ഥം ഗണിതവിഷയഗം
കർമ്മ തത്രൈവ ഹി സ്യാൽ”
എന്നും
“നിളാബ്ധ്യോസ്സംഗമാൽ സൗമ്യേ സ്ഥിതേന പരമാദിനാ
സിദ്ധാന്തം വിവൃതം സൗമ്യമീശ്വരേണേദമല്പശഃ”
എന്നും ഉള്ള ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുന്നു.
21.20ഗ്രഹണമണ്ഡനം, ഗ്രഹണാഷ്ടകം
“വിജ്ഞായ ലഘും തന്ത്രം ദുഷ്ട്വാ ഗോളസ്യ സംസ്ഥിതിം ബഹുശഃ
ഗണകാനാം സന്തോഷപ്രദം മയാ ഗ്രഹണമണ്ഡനം ക്രിയതേ”
എന്നു് ഇവയിൽ ആദ്യത്തെ കൃതിയിലും
“കാര്യോ ഗ്രഹേഷു ഗ്രഹണമണ്ഡനോക്തേഷ്വതഃ പരം
സംസ്കാരസ്തം ച വക്ഷ്യാമി തത്ര നോക്തം യതോ മയാ”
എന്നു രണ്ടാമത്തേതിലും പ്രസ്താവിച്ചിരിക്കുന്നു. രണ്ടു കൃതികളുടെയും പ്രണേതാവു് ഒരാളാണെന്നു് ഇതിൽനിന്നു വ്യക്തമാകുന്നു. അതു് ഒരു പരമേശ്വരനും തന്നെ. വടശ്ശേരി നമ്പൂരിയായിരിയ്ക്കണം.
“ജയതി ജഗതോ ദിനേശഃ പ്രബോധകൃദ്യസ്യ ഭാനു സമ്പർക്കാൽ
ശശിഭൃഗുജതാരകാദ്യാ ജ്യോതിർദ്ദീപ്താഃ പ്രദൃശ്യന്തേ”
എന്ന ശ്ലോകംകൊണ്ടാണു് ഗ്രഹണമണ്ഡനം ആരംഭിക്കുന്നതു്.
“പരമേശ്വരേണ രചിതം നവാധികാശീതിസമ്മിതാര്യാഭിഃ” എന്നു കവി തന്റെ നാമധേയം ഒടുവിൽ ഘടിപ്പിക്കുന്നു. ആകെ ആര്യാവൃത്തത്തിൽ എണ്പത്തൊൻപതു ശ്ലോകങ്ങളുണ്ടു്.
21.21വ്യതീപാതാഷ്ടകവൃത്തി
ഈ ഗ്രന്ഥത്തിൽ ആകെ അൻപതു ശ്ലോകങ്ങളുണ്ടു്. അവയെല്ലാം അനുഷ്ടുപ്പുവൃത്തത്തിലാണു് രചിച്ചിരിക്കുന്നതു്.
“പ്രണമ്യ ഭാസ്കരം ദേവം കരോതി പരമേശ്വരഃ
വ്യതീപാതാഷ്ടകസ്യാല്പാം വൃത്തിം ബാലപ്രബോധിനീം”
എന്ന ശ്ലോകം പ്രസ്തുത കൃതിയുടെ ആരംഭത്തിൽ കാണുന്നു.
ഇത്രയും വിവരിച്ചതിൽനിന്നു വടശ്ശേരി പരമേശ്വരൻ നമ്പൂരി ജ്യൗതിഷതന്ത്രത്തിൽ എത്രമാത്രം ബഹുമുഖമായും വിദഗ്ദ്ധമായും പ്രവർത്തിച്ചിരുന്നു എന്നു് അനുവാചകന്മാർക്കു് ഗ്രഹിക്കാവുന്നതാകുന്നു. അദ്ദേഹത്തെപ്പറ്റി കൊല്ലം എട്ടാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന മഴമംഗലം ശങ്കരൻ നമ്പൂരിയുടെ ബാലശങ്കരത്തിൽനിന്നു് ഒരു വിവരംകൂടി കിട്ടുന്നുണ്ടു്. “പണ്ടു ദൃഗ്ഗണിതം ചമച്ച പരമേശ്വര വടശ്ശേരിക്കു പതിനാറു വയസ്സിൽ തന്റെ അച്ഛൻ നടേ വേട്ട അമ്മ മരിച്ചു ദീക്ഷയുണ്ടായി. ആ ദീക്ഷ ഇടയിൽ വിടുവാൻ മടിച്ചു പതിനെട്ടിലത്രേ ഗോദാനം ചെയ്തു. പരമേശ്വരൻ ആശ്വലായനൻ താനും” എന്നാണു് അദ്ദേഹം രേഖപ്പെടുത്തീട്ടുള്ളതു്. ആ മഹാത്മാവിനെപ്പറ്റി അനന്തരകാലികന്മാർക്കു് എത്രമാത്രം മതിപ്പുണ്ടായിരുന്നു എന്നുള്ളതിനു രണ്ടുദാഹരണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടു പുരോഗമനം ചെയ്യാം. വിവരണകാരനായ ഉഴുത്തിരവാരിയർ.
“സത്യജ്ഞാനപ്രദായേഷ്ടദേശകാലാവബോധിനേ
നമഃ ശ്രീഗുരവേ സാക്ഷാൽ പരമേശ്വരമൂർത്തയേ”
എന്നു് അദ്ദേഹത്തെ വന്ദിക്കുന്നു. സിദ്ധാന്തദർപ്പണകാരനായ കേളല്ലൂർ ചോമാതിരി “തത്രാസ്മൽപരമഗുരുഃ പരമേശ്വരാചാര്യോ ഭാർഗ്ഗവോഽശ്വത്ഥഗ്രാമജോ മുന്യംശസപ്തമാംശോ വാപഞ്ചമാംശോ വേതി സംശയ്യ്യ ബഹൂപരാഗദർശനേന പഞ്ചാം ശോനത്വം നിർണ്ണീയ സിദ്ധാന്തദീപികായാം ഗോവിന്ദഭാഷ്യ വ്യാഖ്യായാമവദൽ” എന്നു പറയുന്നു.
21.22മുഹൂർത്താഭരണം
മുഹൂർത്താഭരണത്തിന്റെ കർത്താവു ദാമോദരൻ നമ്പൂരിയാണു്.
“യോഗക്ഷേമം നിഖിലജഗതാം കർത്തുമുച്ചൈർമ്മഹേശഃ
പൂർണ്ണൈശ്വര്യോ വിലസതി യതസ്സ്വാനുഭാവം പ്രകാശ്യ
ചെല്ലൂരാഖ്യോ ജയതി സ പരം ഗ്രാമവര്യഃ പ്രസിദ്ധോ
വിപ്രേന്ദ്രാണാം പ്രഥിതയശസാമാശ്രയഃ ശ്രീനികേതഃ.
വിഷ്ണോഃ സ്ഥാനം ജയതി ഹി തതോ ദക്ഷിണസ്യാംദിശായാം
ശ്വേതാരണ്യാഹ്വയമിതി സദാ സർവലോകോപകാരി
യച്ച പ്രാഹുഃ കൃതദശമുഖധ്വാന്തവിധ്വംസനാമ്ന
സ്രൈലോക്യാം ഭോരുഹരുചികൃതോ ഭാസ്കരസ്യോദയാദ്രിം.
തസ്മാൽ പ്രാച്യാംദിശി പരിമിതേ യോജനേഽസ്തിദ്വിജാനാം
ഗ്രാമോ യസ്മിൻ വസതി വിമലജ്ഞാനദായീ രമേശഃ
വിദ്യാം രക്ഷത്യപി മുനിവരോ വാക്‍പതിസ്സന്നിധാനാൽ
ദൈവീം വാചം പ്രഥയിതുമനാ യത്ര വിപ്രോത്തമാനാം.
തസ്മിൻ ഗുരുപ്രശസ്തേ കതിപയഗോത്രോദ്ഭവേഷു വാഗ്ദേവീ
സാനുഗ്രഹാ ഭഗവതീ വശംവദാ ച പ്രവർത്തതേ നിത്യം.
തേഷാം വിദുഷാം മധ്യേ ഭാരദ്വാജാഖ്യഗോത്രജാതാ യേ,
അസ്തി ഹി തേഷാം സ്ഥാനം ജ്യോതിർമ്മീമാംസകേഷു മുഖ്യാനാം.
ദൈവജ്ഞാനാമുത്തമസ്തത്ര ജാതോ
യജ്ഞാഖ്യോഽഭൂദ്വിപ്രവര്യോ മഹാത്മാ
ശ്രീമാൻ പുത്രോഽഭൂച്ച “ദാമോദരാഖ്യോ”
ലോകേ യസ്മാല്ലബ്ധവിദ്യാഃ പ്രസിദ്ധാഃ.
തദ്ഭ്രാതൃപുത്രോ ജഗതി പ്രസിദ്ധോ
ഗുണൈസ്സ്വകീയസ്യ പിതുസ്സമാനഃ
ജയത്യസൗ കേശവനാമധേയഃ
ശ്രുതിസ്മൃതിവ്യാകരണേഷ്വഭിജ്ഞഃ.
***
ആചാര്യാര്യഭടീയസൂത്രിതമഹാഗുഢോക്തിമുക്താവലീ
മാലാലങ്കൃതയോ ജയന്തി വിമലാ വാചോ യദീയാശ്ശുഭാഃ
സൂക്ഷ്മാ യൽപ്രതിഭാ ച ഗുഢഗണിതം നിശ്ശേഷകാലക്രിയം
ഭൂഗോളം ഗ്രഹചക്രവാസ്തവമിദം വിശ്വം സ്ഫുടം പശ്യതി.
തസ്യാനുജശ്ശിഷ്യവരഃ പ്രസാദ
മാശ്രിത്യ ദാമോദരനാമധേയഃ
മുഹൂർത്തശാസ്രാഭരണം ഗുണാഢ്യം
വിചിത്രവൃത്തം രുചിരം ചകാര.
***
ഇത്യുക്തവിധിവിധാനൈരധ്യായൈർന്നവഭിരിവ മഹാരത്നൈഃ
സുമുഹൂർത്താഭരണമിദം സുദൃശാം കണ്ഠേഷു ഭൂഷണം ഭൂയാൽ.”
ഈ ശ്ലോകങ്ങളിൽനിന്നു ഗ്രന്ഥകാരന്റെ പൂർവ്വപുരുഷനായി യജ്ഞൻ എന്നൊരു നമ്പൂരിയുണ്ടായിരുന്നു എന്നും, അദ്ദേഹത്തിന്റെ സഹോദരപുത്രനായി കേശവൻ എന്നൊരു മഹാപണ്ഡിതൻ ജീവിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ അനുജനാണു് ഗ്രന്ഥകർത്താവെന്നും വെളിപ്പെടുന്നു. കേശവൻ കേരളത്തിൽ പ്രചരിക്കുന്ന അനേകം ജാതകപദ്ധതികളിൽ ഒന്നിന്റെ പ്രണേതാവാകുന്നു. അതിൽ നാല്പതു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനു ദിവാകരൻ എന്നൊരു ദൈവജ്ഞൻ പ്രൗഢമനോരമ എന്ന പേരിൽ ഒരു വ്യാഖ്യാനം എഴുതീട്ടുള്ളതായും അറിവുണ്ടു്.
തൃപ്രങ്ങോടിനു സമീപമുള്ള ഒരു ഗ്രാമത്തിലാണു് ആ കുടുംബം സ്ഥിതി ചെയ്തിരുന്നതു് എങ്കിലും അതു തളിപ്പറമ്പു ഗ്രാമത്തിൽ പെട്ടതായിരുന്നു എന്നും വെളിവാക്കുന്നു. മുഹൂർത്താഭരണവും മുഹൂർത്തരത്നാദിപോലെ മഴമംഗലം പ്രമാണമായി സ്വീകരിക്കുന്നുണ്ടു്. കേശവദൈവജ്ഞൻ കേരളത്തിൽ പ്രചരിക്കുന്ന പല ജാതകപദ്ധതികളിൽ ഒന്നിന്റെ പ്രണേതാവാണു്. അദ്ദേഹവും ദാമോദരന്റെ ജ്യേഷ്ഠനും ഒരാൾതന്നെയായിരിക്കുവാൻ ന്യായമുണ്ടു്. മുഹൂർത്താഭരണം വടശ്ശേരി പരമേശ്വരൻ നമ്പൂരിയുടെ പുത്രനായ ദാമോദരൻനമ്പൂരിയുടെ കൃതിയല്ല. ആ ഗ്രന്ഥത്തിന്റെ നിർമ്മാതാവു ഭരദ്വാജഗോത്രജനും വടശ്ശേരി ഭാർഗ്ഗവഗോത്രജനുമാണു്. എന്നാൽ പരമേശ്വരന്റെ പുത്രനും ഒരു ജ്യോതിർവിത്തായിരുന്നു എന്നുള്ളതിനു സ്ഫുടനിർണ്ണയതന്ത്രവിവൃതിയിലെ “പരമേശ്വരം സതനയം” എന്ന പംക്തി ജ്ഞാപകമാകുന്നു. അദ്ദേഹമാണു് കേളല്ലൂർ ചോമാതിരിയുടെ ജ്യോതിശ്ശാസ്ത്രാചാര്യൻ. ഏതു ഗ്രന്ഥമാണു് അദ്ദേഹം നിർമ്മിച്ചതെന്നറിയുന്നില്ല.
21.23നാരായാണൻനമ്പൂരി
മുഹൂർത്തദീപകം എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവാണു് നാരായണൻനമ്പൂരി. ആ ഗ്രന്ഥത്തിൽ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ കാണുന്നു:
“ഗജാസ്യഗോശിവഗുരൂൻ നത്വാ മൂർദ്ധ്നാ കരോമ്യഹം
മുഹൂർത്തദീപകം സ്വല്പം സ്വല്പബുദ്ധിഹിതായ വൈ.
***
“കശ്ചിദ്ദ്വിജോ ഗുണഖ്യാതകേശവാഖ്യദ്വിജാത്മജഃ
കാണ്വവസ്ത്വാഹ്വയഗ്രാമജന്മാ നാരായണാഹ്വയഃ
ഇത്ഥം മുഹൂർത്തദീപാഖ്യം മുഹൂർത്താഗമസാരജം
മുഹൂർത്തദർശനം പുണ്യം സജ്ജനൈഃ കൃതവാൻ ശ്രുതം.”
‘കാണ്വവസ്തു’ എന്നതു ശങ്കരകവി സ്മരിക്കുന്ന തൃക്കണ്ണപുരമായിരിക്കാം. വടശ്ശേരി പരമേശ്വരൻനമ്പൂരിയുടെ ഗുരുക്കന്മാരിൽ അന്യതമനെന്നു കേളല്ലൂർ ചോമാതിരി പറയുന്ന നാരായണൻ പക്ഷേ ഇദ്ദേഹമായിരിക്കുവാൻ ഇടയുണ്ടു്. മുഹൂർത്തദീപകവും മഴമംഗലം സ്മരിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാകുന്നു.
21.24പുതുമനച്ചോമാതിരി
കൊല്ലം ഏഴാംശതകത്തിന്റെ ആരംഭത്തിൽ വടശ്ശേരി നമ്പൂരിയുടെ സമകാലികനായി ജീവിച്ചിരുന്ന മറ്റൊരു ദൈവജ്ഞനാണു് പുതുമനച്ചോമാതിരി. അദ്ദേഹത്തിന്റെ കൃതികളായി കരണപദ്ധതി, ജാതകാദേശമാർഗ്ഗം, ന്യായരത്നം, സ്മാർത്തപ്രായശ്ചിത്തം എന്നിങ്ങനെ നാലു ഗ്രന്ഥങ്ങൾ കിട്ടീട്ടുണ്ടു്. കരണപദ്ധതിയുടെ അവസാനത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകം കാണുന്നു:
“ഇതി ശിവപുരനാമഗ്രാമജഃ കോപി യജ്വാ
കിമപി കരണപദ്ധത്യാഹ്വയം തന്ത്രരൂപം
വ്യധിത ഗണിതമേതൽ; സമ്യഗാലോക്യ സന്തഃ
കഥിതമിഹ വിദന്തഃ സന്തു സന്തോഷവന്തഃ.”
കരണപദ്ധതിക്കു് അജ്ഞാതനാമാവായ ഒരു പണ്ഡിതൻ ഒരു ഭാഷാവ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിൽ
“നൂതനഗൃഹസോമസുതാ രചിതായാഃ കരണപദ്ധതേർവിദുഷാ
ഭാഷാം വിലിഖതി കശ്ചിദു് ബാലാനാം ബോധനാർത്ഥമല്പധിയാം”
എന്നൊരു പ്രതിജ്ഞാപദ്യം കാണുന്നു. ഇവയിൽനിന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു പുതുമനച്ചോമാതിരിയാണെന്നും അദ്ദേഹം ശിവപുരം ഗ്രാമക്കാരനാണെന്നും വിശദമാകുന്നു.
“നവീനവിപിനേ മഹീമഖഭുജാം മണിസ്സോമയാ
ജ്യുദാരഗണകോഽത്ര യസ്സമഭവച്ച; തേനാമുനാ
വ്യലേഖി സുദൃഗുത്തമാ കരണപദ്ധതിസ്സംസ്കൃതാ
ത്രിപഞ്ചശിഖിഭൂമിതപ്രഥിതശാകസംവത്സരേ”
എന്നു ഗോവിന്ദഭട്ടന്റെ ഗണിതസൂചികയിലുള്ള ഒരു പദ്യം വടക്കുംകൂർ രാജരാജവർമ്മരാജാവു് അദ്ദേഹത്തിന്റെ കേരളീയ സംസ്കൃതസാഹിത്യചരിത്രത്തിൽ ഉദ്ധരിച്ചിരിക്കുന്നു. ഗോവിന്ദഭട്ടന്റെ കാലഗണന ശരിയായിരിക്കണം. അങ്ങനെയാണെങ്കിൽ കരണപദ്ധതിയുടെ നിർമ്മിതി ശകാബ്ദം 1353-നു സമമായ കൊല്ലവർഷം 606-ൽ ആണെന്നു വന്നുകൂടുന്നു. ആ കൊല്ലത്തിൽത്തന്നെയാണു് വടശ്ശേരി നമ്പൂരി ദൃഗ്ഗണിതവും കണ്ടുപിടിച്ചതെന്നു നാം ധരിച്ചുവല്ലോ. ‘ഗണിതമേതൽ സമ്യക്‍’ എന്ന വാക്യത്തിൽ കലിദിനസൂചനയില്ല. ‘നൂതനഗൃഹം’ പുതുമനയും ‘നവീനവിപിനം’ പുതുവനവുമാണു്. പുതുമന പുതുവനമായി വിപരിണമിച്ചിരിയ്ക്കണം. അങ്ങനെ ആ രണ്ടു സംജ്ഞകളും ഒരേ ഇല്ലത്തേക്കു സിദ്ധിച്ചു. ഇന്നു സോമയാഗാധികാരികളായ നമ്പൂരിമാർ തൃശ്ശിവപേരൂർ ഗ്രാമത്തിലില്ലെന്നു ചിലർ പറയുന്നതു് ശരിതന്നെ; എന്നാൽ ശിവപുരമെന്നു ചൊവ്വരം ഗ്രാമത്തിന്നും പേരുണ്ടെന്നും ചോമാതിരി ചൊവ്വരം ഗ്രാമക്കാരനായിരിക്കാമെന്നും നാം അതിന്നു പരിഹാരമായി കരുതിയാൽമതി. കരണപദ്ധതി പത്തദ്ധ്യായങ്ങളിൽ രചിക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിൽ ഗണിതപരിഷ്കാരത്തിനുള്ള മാർഗ്ഗങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും ദൃക്കരണങ്ങളെക്കുറിച്ചുള്ള സൂചന കാണുന്നില്ല.
“ഗണിതമിദമശേഷം യുക്തിയുക്തം പഠന്തോ
ഭുവി ഗണകജനാനാമഗ്രഗണ്യാ ഭവേയുഃ;
അപി ച ഗതിവിശേഷാൽ കാലതുല്യസ്യ വിഷ്ണോ
സ്സുദൃശമനുഭവന്തോ യാന്തി തദ്ധാമ ശുദ്ധം.”
എന്നൊരു ഫലശ്രുതിശ്ലോകവും ചേർത്തിരിക്കുന്നു. കരണപദ്ധതിയും ജാതകാദേശമാർഗ്ഗവും
“മദീയഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
ഉദേതു സതതം സമ്യഗജ്ഞാനതിമിരാരുണഃ”
എന്ന വന്ദനശ്ലോകംകൊണ്ടാണു് ആരംഭിക്കുന്നതു്.
ഗണേശാദീൻ നമസ്കൃത്യ മയാ ഗുരുമുഖാച്ഛ്റുതഃ
ജാതകാദേശമാർഗ്ഗോഽയമവിസ്മർത്തും വിലിഖ്യതേ”
എന്നു രണ്ടാമത്തെ ഗ്രന്ഥത്തിൽ വിനയദ്യോതകമായ ഒരു വിജ്ഞാപനവുമുണ്ടു്. അവസാനത്തിൽ
“നവാലയവനാഖ്യോന ധീമതാ സോമയാജിനാ
കൃതം പ്രകരണം ഹ്യേതദ്ദൈവജ്ഞജനതുഷ്ടയേ”
എന്നു് ഒരു കുറിപ്പു കാണ്മാനുണ്ടു്. ‘പുതുമന’ എന്ന ഇല്ലപ്പേരു ശരിതന്നെയെന്നും മുറയ്ക്കു് അതിനെ ‘പുതുമനക്കാടു്’ എന്നാണു് പറയേണ്ടതെന്നും ഈ പദ്യത്തിൽനിന്നു വ്യഞ്ജിക്കുന്നു.
21.25ന്യായരത്നം
ന്യായരത്നവും ഒരു ഗണിതഗ്രന്ഥമാണു്. ‘മദീയഹൃദയാകാശേ’ എന്ന വന്ദനശ്ലോകംകൊണ്ടാണു് ഇതും ആരംഭിക്കുന്നതു്.
“നമസ്കൃത്യ ഗുരൂൻ ഭക്ത്യാ ഗണേശാദീൻ ഗ്രഹാനപി
ന്യായരത്നാഹ്വയം കിഞ്ചിൽ ഗണിതം ക്രിയതേ മയാ”
എന്നു് ആ ഗ്രന്ഥത്തിൽ ആചാര്യൻ ചികീർഷിതപ്രതിജ്ഞ ചെയ്തിരിക്കുന്നു. അതിൽ എട്ടധ്യായങ്ങൾ അടങ്ങീട്ടുണ്ടു്. ഗ്രന്ഥം ചെറുതാണു്.
ഈ മൂന്നു ഗ്രന്ഥങ്ങളിൽനിന്നു പുതുമനച്ചോമാതിരിക്കു ഗണിതഭാഗത്തിലും ഫലഭാഗത്തിലും ഒന്നുപോലെ വൈദുഷ്യമുണ്ടായിരുന്നു എന്നു തെളിയുന്നുണ്ടല്ലോ. കരണപദ്ധതി കേരളത്തിലെ ഒരു പ്രമാണീഭൂതവും പ്രചുരപ്രചാരവുമായ ജ്യോതിഷഗ്രന്ഥമാകുന്നു. സ്മാർത്തപ്രായശ്ചിത്തത്തിനു ‘പുതുമനച്ചോമാതിരിയുടെ പ്രായശ്ചിത്തം’ എന്നു തന്നെയാണു് പേർ നല്കിക്കാണുന്നതു്. അതിൽ വിവിധവൃത്തങ്ങളിലായി 173 സംസ്കൃതപദ്യങ്ങൾ അടങ്ങിയിരിക്കുന്നു. അതിലും ‘മദീയ ഹൃദയാകാശേ’ എന്ന വന്ദനശ്ശോകമുണ്ടു്.
“അഥാശ്വലായനം നത്വാ മുനിം കൗഷീതകം തഥാ
യൽകിഞ്ചിൽ ബഹ്വൃചസ്മാർത്തപ്രായശ്ചിത്തം വിലിഖ്യതേ”
എന്ന പദ്യത്തിൽനിന്നു് അദ്ദേഹം ഋഗ്വേദികളെ പരാമർശിക്കുന്ന സ്മാർത്തപ്രായശ്ചിത്തത്തെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നു കാണാം.
“ആലേപാദ്യനലാഹുതിശ്ച ഹവിഷോ
നിർവാപ ആജ്യസ്യ വാ
ഥാന്വാധേരപി ദേവതോക്തിരിതി താ
ന്യുൽപത്തികർമ്മാണ്യപി
കാര്യം സ്വിഷ്ടകൃതഃ പുരാഗ്നിമുഖത
ശ്ചോർദ്ധ്വം പ്രധാനം മുഹൂ
ർത്തോക്തം ചാവിധിനാ കൃതാനി സകലാ
ന്യേതാനി ചാവർത്തയേൽ.”
എന്ന പദ്യത്തിൽ വിഷയം ആരംഭിക്കുന്നു.
21.26മാത്തൂർ നമ്പൂരിപ്പാട്
കേരളീയരായ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ മുഹൂർത്തപദവി എന്ന പേരിൽ നാലോളം ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ രണ്ടെണ്ണം കൊല്ലം എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന മഴമംഗലം ശങ്കരൻ നമ്പൂരിക്കു മുമ്പും ശേഷം രണ്ടു പിന്നീടും ഉണ്ടായിട്ടുള്ളവയാണു്. മഴമംഗലം ബാലശങ്കരമെന്ന പേരിൽ പ്രസിദ്ധമായ കാലദീപവ്യാഖ്യയിൽ, തന്റെ കാലത്തിനു മുമ്പു പ്രചരിച്ചിരുന്ന മുഹൂർത്തപദവികളെ നടേത്തെ മുഹൂർത്തപദവിയെന്നും രണ്ടാംമുഹൂർത്തപദവിയെന്നും വ്യവഹരിക്കുന്നു. രണ്ടാംമുഹൂർത്തപദവിയെ മുഹൂർത്ത പദവിയെന്ന പേരിൽത്തന്നെ പലപ്പോഴും സ്മരിക്കാറുമുണ്ടു്. ആദ്യത്തെ മുഹൂർത്തപദവി തലക്കുളത്തു ഭട്ടതിരിയുടേതെന്നാണു് പറഞ്ഞുവരുന്നതു്. അതു ശരിയാണോ എന്നു നിശ്ചയമില്ല. രണ്ടാം മുഹൂർത്തപദവിയുടെ പ്രണേതാവാണു് മാത്തൂർ നമ്പൂരിപ്പാടു്. നാമധേയമെന്തെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ജനനസ്ഥലം കൊച്ചിയിൽ ചേലക്കരയ്ക്കു സമീപം പാഞ്ഞാൾ എന്ന ദേശമാണെന്നും ആ കുടുംബപരമ്പര ഇപ്പോഴുമുണ്ടെന്നും അറിയുന്നു. സംസ്കൃതത്തിൽ പാഞ്ഞാൾ പാഞ്ചാലഗ്രാമവും മാത്തൂർ മഹാവാസ്തുപുരവുമായി രൂപം മാറുന്നു. ആ മുഹൂർത്ത പദവിതന്നെ രണ്ടു പാഠങ്ങളിലായി കണ്ടിട്ടുണ്ടു്. ഒന്നു്
“പ്രത്യൂഹപ്രണിഹന്താരം പ്രണിപത്യ ഗണാധിപം
മുഹൂർത്താവഗമേ മാർഗ്ഗമൃജും കർത്തും യതാമഹേ”
എന്ന ശ്ലോകത്തോടുകൂടി ആരംഭിക്കുന്നു; അതാണു് മഴമംഗലത്തു ശങ്കരൻനമ്പൂരി വ്യാഖ്യാനിച്ചിട്ടുള്ളതും. അതിൽ മംഗലാചരണമുൾപ്പെടെ മുപ്പത്താറു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. മറ്റേതിലെ പ്രഥമശ്ലോകം
“പ്രത്യൂഹപ്രണിഹന്തൃകിഞ്ചന മഹസ്സഞ്ചിന്ത്യ ഭാസാംനിധിം
ഭാനുഞ്ച ക്രിയതേ മുഹൂർത്തപദവീ സംക്ഷിപ്തശാസ്ത്രാന്തരാ
വർജ്ജ്യാവർജ്ജ്യവിവേകിനീ കൃതസദാചാരാനുസാരാ മയാ
സന്തുഷ്യന്തുതരാം ചിരായ സുധിയോ ദേവാഃ പ്രസീദന്തു നഃ”
എന്നതാണു്. ഇവയിൽ ആദ്യത്തെ പാഠമനുസരിച്ചാണു് മഴമംഗലത്തു ശങ്കരൻനമ്പൂരിയുടെ വ്യാഖ്യാനം; രണ്ടാമത്തെ പാഠത്തിന്റെ വ്യാഖ്യാതാവു് അർവാചീനനാണു്. അതിൽ നാല്പത്തിമൂന്നു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു.
“ത്രിചത്വാരിംശതാ പദ്യൈർമ്മുഹൂർത്തപദവീമിമാം
പാഞ്ചാലഗ്രാമവാസ്തവ്യോ ദ്വിജഃ കശ്ചിദരീരചൽ.”
എന്നു് അതിൽ ഒടുവിൽ ഒരു ശ്ലോകം ഘടിപ്പിച്ചിട്ടുണ്ടു്. ഇതാണോ മൂന്നാം മുഹൂർത്തപദവി എന്നു നിശ്ചയമില്ല. ഇവ കൂടാതെ മുപ്പത്തിരണ്ടു ശ്ലോകങ്ങൾ മാത്രമടങ്ങിയ മറ്റൊരു മുഹൂർത്തപദവിയുമുണ്ടു്. അതിനെ നാലാം മുഹൂർത്തപദവി എന്നു പറയുന്നു.
മഴമംഗലം പ്രസ്തുത ഗ്രന്ഥം വ്യാഖ്യാനിച്ചിട്ടുള്ളതുകൊണ്ടു കൊല്ലം ഏഴാം ശതകത്തിന്റെ മധ്യത്തിലാണു് മാത്തൂരിന്റെ ജീവിതകാലം എന്നു് ഊഹിക്കാം. പഴയ മുഹൂർത്തപദവിയെ അദ്ദേഹം സംക്ഷേപിച്ചു മുപ്പത്തഞ്ചു ശ്ലോകങ്ങളിൽ ആശയങ്ങൾ മുഴുവൻ അടക്കീട്ടുള്ളതു് ഏറ്റവും ആശ്ചര്യകരമായിരിക്കുന്നു.
ഈ മുഹൂർത്തപദവിയിൽ മൂന്നു പരിച്ഛേദങ്ങളുണ്ടു്. പ്രഥമ പരിച്ഛേദത്തിൽ നിത്യദോഷങ്ങളേയും ഷഡ്ദോഷങ്ങളേയും കർത്തൃദോഷങ്ങളേയും കർമ്മങ്ങളുടെ കാലനിർണ്ണയത്തേയും പ്രതിപാദിക്കുന്നു. ദ്വിതീയപരിച്ഛേദത്തിൽ ഷോഡശക്രിയകളുടെ മുഹൂർത്തങ്ങൾ നിർണ്ണയിക്കുകയും, തൃതീയ പരിച്ഛേദത്തിൽ പ്രതിഷ്ഠ, ഗൃഹനിർമ്മിതി, ഔഷധസേവ, യാത്ര, കൃഷി ഇവയ്ക്കുള്ള മുഹൂർത്തങ്ങൾ വിവരിക്കുകയും ചെയ്യുന്നു. പ്രസ്തുത ഗ്രന്ഥത്തിനു മുമ്പു സൂചിപ്പിച്ച മഴമംഗലത്തിന്റെ ബാലശങ്കരമെന്ന വിശിഷ്ടമായ ഭാഷാവ്യാഖ്യാനത്തിനു പുറമേ അജ്ഞാതനാമാവായ ഒരു പണ്ഡിതന്റെ മുഹൂർത്തസരണീദീപം എന്നൊരു ചെറിയ സംസ്കൃതടീകയും, പൊറയന്നൂർ പരമേശ്വരൻ നമ്പൂരിപ്പാട്ടിലെ വരദീപിക എന്ന വിസ്തൃതമായ ഒരു സംസ്കൃത വ്യാഖ്യാനവും, ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മുഹൂർത്തഭാഷയെന്ന ഭാഷാവ്യാഖ്യാനവുമുണ്ടു്.
‘പ്രത്യൂഹപ്രണിഹന്താരം’ എന്ന ശ്ലോകം വരദീപികാകാരൻ വ്യാഖ്യാനിക്കുമ്പോൾ “പഞ്ചസിദ്ധാന്ത—ഷട്സൂത്ര—മുഹൂർത്തരത്ന—മുഹൂർത്തദീപിക—വിധിരത്നസാരസമുച്ചയ—സർവ്വസിദ്ധി—പഞ്ചാശികാ—കാലപ്രകാശികാ—ചാരദീപികാ—ചാരസംഗ്രഹ—മാധവീയ—മുഹൂർത്തപദവ്യാദിഷു മുഹൂർത്തശാസ്ത്രേഷു” എന്ന പംക്തിയിൽ മുഹൂർത്തശാസ്ത്രപ്രതിപാദകങ്ങളായ പല പൂർവ്വ ഗ്രന്ഥങ്ങളേയും സ്മരിച്ചു “ബഹുവിസ്തരത്വാച്ച അർത്ഥദുർഗ്ഗമത്വാച്ച ഉത്സർഗ്ഗാപവാദബഹുളത്വാച്ച തത്തച്ഛാസ്ത്രേഷു തത്തദ്വിധവചനദർശനാച്ച അനനുസൃതസജ്ജനാചാരവചനദർശനാച്ച ഗ്രന്ഥ വിസ്തരഭീരൂണാമൂഹാപോഹാപടൂനാം മന്ദമതീനാം താനിശാ സ്ത്രാണ്യാലോച്യ സുമൂഹൂർത്തകാലജ്ഞാനസ്യ സുദുഷ്കരത്വാൽ” അവയെക്കൊണ്ടു പോരാത്തതിനാലാണു് ആചാര്യൻ നാതിസം ക്ഷേപവിസ്തരവും നാതിസംവൃതാർത്ഥവും നാതിഗഹനശബ്ദ ബഹുലവുമായ പുതിയ മുഹൂർത്തപദവി നിർമ്മിച്ചതെന്നുപറയുന്നു. വരദീപികയുടെ രചന കൊല്ലം 990-ൽ ആണു്. മുഹൂർത്തസരണീദീപത്തിൽ
“മുഹൂർത്തസരണീദീപം സർവ്വസംശയനാശനം
വ്യാഖ്യാനം ലിഖിതും യത്നം കരോമി ജനരഞ്ജനം”
എന്നൊരു ശ്ലോകം കാണുന്നു.
21.27സങ്ഗ്രാമവിജയോദയം
ഇതു് ആര്യാവൃത്തത്തിൽ ഇരുപത്തിനാലധ്യായങ്ങളിൽ രചിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണു്.
കവി കേരളീയനായിരിക്കുവാൻ ന്യായമുണ്ടു്. കാലദേശങ്ങളേയോ നാമധേയത്തേയോ പറ്റി യാതൊരറിവും ലഭിക്കുന്നില്ല. ആദ്യത്തെ പതിനാറദ്ധ്യായങ്ങളിൽ യുദ്ധവിജയകാംക്ഷിയായ രാജാവിനു നക്ഷത്രം, തിഥി, വാരം, യോഗം, ലഗ്നം, ഗ്രഹചാരം മുതലായവയുടെ സ്ഥിതിയിൽനിന്നു വരാവുന്ന ശുഭാശുഭ ഫലങ്ങളെ നിരൂപണം ചെയ്യുന്നു. 17 മുതൽ 21 വരെയുള്ള അധ്യായങ്ങളിൽ മന്ത്രം, യന്ത്രം, ഔഷധം മുതലായവകൊണ്ടു ശത്രുസൈന്യത്തിന്റെ വ്യാമോഹനം, സ്തംഭീകരണം, പ്രത്യുച്ചാടനം തുടങ്ങിയ വിജയപ്രകാരങ്ങൾ എങ്ങനെ സാധിക്കാമെന്നു നിർദ്ദേശിക്കുന്നു. ഒടുവിലത്തെ മൂന്നധ്യായങ്ങളിൽ ധാരാലിപ്തകം തുടങ്ങിയ ശസ്ത്രങ്ങളുടെ നിർമ്മിതിയും മറ്റുമാണു് പ്രതിപാദിച്ചിരിക്കുന്നതു്. പ്രഥമാധ്യായത്തിൽ ആചാര്യൻ ഇങ്ങനെ പ്രസ്താവിക്കുന്നു:
“ജഗദേകഹേതുരീശോ ജഗാദ ജഗതോ ഹിതായ സർവ്വജ്ഞഃ
ശാസ്ത്രമതിവിസ്തരാർത്ഥം യുദ്ധസ്യ ജയാർണ്ണവം നാമ.
വിഷ്ണുപിതാമഹഗിരിജാനന്ദീന്ദ്രകുമാരചന്ദ്രസൂര്യാദ്യൈഃ
ഗരുഡോരഗേന്ദ്രമുനിഭിഃ ശ്രുതം ച തച്ഛാസ്ത്രമീശാനാൽ.
യുദ്ധജയാർണ്ണവശാസ്ത്രാദുദ്ധൃത്യ മനാക്‍ തതോ മയാര്യാഭിഃ
ക്രിയതേ ശാസ്ത്രം സാരം സംഗ്രാമജയോദയം നാമ.”
ശ്രീപരമേശ്വരൻ യുദ്ധജയാർണ്ണവം എന്നൊരു ഗ്രന്ഥം നിർമ്മിച്ചു എന്നും, ആ ഗ്രന്ഥം വിഷ്ണു, ബ്രഹ്മാവു, പാർവ്വതീദേവി, നന്ദികേശ്വരൻ, ദേവേന്ദ്രൻ, സുബ്രഹ്മണ്യൻ, ചന്ദ്രൻ, സൂര്യൻ, ഗരുഡൻ, അനന്തൻ, മഹർഷിമാർ മുതലായവർ കേട്ടു പഠിച്ചു എന്നും അതിന്റെ സാരം ഉദ്ധരിച്ചാണു സംഗ്രാമവിജയോദയം താൻ രചിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. സംഗ്രാമ ശബ്ദം കേട്ടു ഭ്രമിച്ചു പ്രസ്തുത കൃതി സംഗ്രാമധീരരവിവർമ്മചക്രവർത്തിയുടെ കാലത്തു നിർമ്മിച്ചതാണെന്നു പറയുന്നതു പ്രമാദമാകുന്നു. വരാഹഹോരയ്ക്കു വിവരണം എന്ന ടീക രചിച്ച ഉഴുത്തിരവാരിയർ സംഗ്രാമവിജയോദയത്തിൽനിന്നു “സാമ്നോഭൃഗ്വംഗിരസൗ ദണ്ഡാധീശൗ ദിവാകരോർവീജൗ” ഇത്യാദി ശ്ലോകം ഉദ്ധരിക്കുന്നുണ്ടു്. വാരിയർ കൊല്ലം എട്ടാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്നു.
21.28രണദീപിക, കുമാരഗണകൻ
യുദ്ധസംബന്ധമായ പല ഉപദേശങ്ങളും നല്കുന്ന മറ്റൊരു പ്രമാണഗ്രന്ഥമാകുന്നു രണദീപിക. ഈ ഗ്രന്ഥത്തിൽ (1) നയവിവേകം (2) യാത്രാവിവേകം (3) ജയാജയവിവേകം (4) കാലവിവേകം (5) ശൂലചക്രാദിവിവേകം (6) പഞ്ചസ്വരവിവേകം (7) മൃഗവീര്യവിവേകം (8) ഭൂബലവിവേകം എന്നീ പേരുകളിൽ എട്ടു് അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യന്തം ആനുഷ്ടുഭവൃത്തത്തിലാണു് പ്രസ്തുത നിബന്ധം രചിച്ചിരിക്കുന്നതു്. ഗ്രന്ഥകാരന്റെ പേർ കുമാരനെന്നാണെന്നു്,
“കുമാരനാമധേയേന ഗണകേന മയാധുനാ
പ്രബോധനാർത്ഥം ബാലാനാം ക്രിയതേ രണദീപികാ”
എന്നു് ആദ്യത്തിലും
“രാജൽകേരളരാജരാജമകുടീരാജീവദങ്ഘ്രിദ്വയ
ശ്രീഗോവിന്ദമഹീസുരേന്ദ്രസഹജശ്രീദേവ ശർമ്മാജ്ഞയാ
കൃത്വാസൗ രണദീപികാരചനയാ രാജ്ഞാം തമോധ്വംസനം
(ബ്രധ്നീ) യത്യധുനാ കുമാരഗണകഃ; സന്തഃ പ്രസീദന്ത്വതഃ”
എന്നു് അവസാനത്തിലുമുള്ള പദ്യങ്ങളിൽനിന്നു വെളിവാകുന്നു. രണ്ടാമത്തെ പദ്യത്തിൽ നിന്നു ഗ്രന്ഥകാരൻ രണദീപിക നിർമ്മിച്ചതു ഗോവിന്ദൻ എന്ന ബ്രാഹ്മണന്റെ അനുജനായ ദേവശർമ്മാവിന്റെ ആജ്ഞയനുസരിച്ചാണെന്നും ഗ്രഹിക്കാവുന്നതാണു്. ആ പദ്യത്തിലെ പ്രഥമപാദത്തിൽ കവി സ്മരിക്കുന്ന കേരളരാജരാജൻ ഏതോ ഒരു കൊച്ചി മഹാരാജാവാണെന്നു് എനിക്കു തോന്നുന്നു. ഗോവിന്ദൻ പക്ഷേ അന്നത്തെ ഇടപ്പള്ളി വലിയ തമ്പുരാനായിരിക്കാം. രണദീപിക മൂന്നാമധ്യായത്തിൽ ഗ്രന്ഥകാരൻ ജ്യോതിർവിത്തായ ഒരു മാധവനെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. അതു വിദ്യാമാധവനാണെന്നു സങ്കല്പിച്ചാലും കുമാരൻ പതിന്നാലാംശതകത്തിന്റെ ഒടുവിലോ പതിനഞ്ചാം ശതകത്തിലോ ജീവിച്ചിരുന്നിരിക്കുവാനേ മാർഗ്ഗമുള്ളൂ. അതു കൊണ്ടു മുൻപു നിർദ്ദേശിച്ച രാജരാജൻ ഒരു ചേരമാൻ പെരുമാളല്ലെന്നു തീർച്ചപ്പെടുത്താവുന്നതാണു്. ‘ഗണകൻ’ എന്ന ബിരുദംകൊണ്ടു കവി ജാത്യാ ഒരു ഗണകനായിരുന്നിരിക്കണമെന്നില്ല. ‘ഉദാരഗണകഃ’ എന്നു പുതുമനച്ചോമാതിരിയെപ്പറ്റിത്തന്നെ വർണ്ണിച്ചുകാണുന്നുണ്ടല്ലോ. ഏതു ജോതിശ്ശാസ്ത്രജ്ഞനും ആ ബിരുദം സ്വനാമധേയത്തോടുകൂടി ഘടിപ്പിക്കാവുന്നതാണു്. കുമാരഗണകൻ ഒരു വലിയ ദൈവജ്ഞനായിരുന്നതിനുപുറമേ അർത്ഥശാസ്ത്രം, സ്വരാഗമം, പക്ഷിവിദ്യ മുതലായ പല ശാസ്ത്രങ്ങളിലും നിഷ്ണാതനായിരുന്നു എന്നു ഗ്രന്ഥത്തിൽ നിന്നു വിശദമാകുന്നു. അദ്ദേഹം സ്വതന്ത്രചിന്തകനായിരുന്നു എന്നുള്ളതിനും അതിൽ തെളിവുണ്ടു്:
“വദന്തു ബഹുധാ കാമം മുനീന്ദ്രാശ്ശുദ്ധമാനസാഃ;
അഹം സത്യം പ്രവക്ഷ്യാമി യുക്ത്യാ പരമസാരയാ.
ഗ്രാമേ നിവാസിനാം യദ്വച്ഛൂദ്രാദീനാമനന്തരം
ഭാഗിനേയാൻ പരിത്യജ്യ പുത്രോ ഭോക്താ ഭവിഷ്യതി,
തദ്വൽ സംസർഗ്ഗമാത്രേണ ഹീനോപ്യുത്തമതാം വ്രജേൽ;
രജതം സ്വർണ്ണസമ്പർക്കാദ്വ്രജത്യേവ സുവർണ്ണതാം.
ജാതിവർണ്ണകലാദീനാം ക്ഷയവൃദ്ധീ ഭവിഷ്യതഃ;
മേരുമാശ്രിത്യ സൗവർണ്ണാ ഭവന്തി കില വായസാഃ.
തസ്മാദസ്മിൻ കേരളാഖ്യേ മഹീദേവമഹീതലേ
ശുദ്രാദിഭിരപി ജ്ഞേയം ജന്മദസ്യ ബലാബലം.”
എന്നീ പദ്യങ്ങൾ പരിശോധിക്കുക. കൊല്ലം 825-ൽ ഇടയ്ക്കാട്ടു നമ്പൂരിയുടെ പ്രശ്നമാർഗ്ഗത്തിൽ രണദീപികയെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നു എന്നുള്ളതു
“തൽകാലം സൂര്യശീതാംശുശ്രിത രാശിവശാദപി
ജയഭംഗാദികം വാച്യം തഥാ ച രണദീപികാ.”
എന്ന പദ്യത്തിൽനിന്നു വെളിപ്പെടുന്നു.
21.29രവിനമ്പൂരി
കേളല്ലൂർ ചോമാതിരിയുടെ ഗുരുക്കന്മാരിൽ അന്യതമനാണു് രവിനമ്പൂരി. അദ്ദേഹം ജ്യോതിശ്ശാസ്ത്രത്തിലും വേദാന്തത്തിലും പണ്ഡിതനായിരുന്നു. അദ്ദേഹത്തോടു ചോമാതിരി രണ്ടു ശാസ്ത്രങ്ങളും അഭ്യസിക്കുകയുണ്ടായി. “രവിത ആത്തവേദാന്തശാസ്ത്രേണ” എന്നു് ആര്യഭടീയഭാഷ്യത്തിലും
“ശ്രീമദ്ദാമോദരം നത്വാ ഭഗവന്തം രവിം തഥാ
തൽപ്രസാദാന്മയാ ലബ്ധം ജ്യോതിശ്ചരിതമുച്യതേ.”
എന്നു സിദ്ധാന്തദർപ്പണത്തിലും അദ്ദേഹം ഈ ആചാര്യനെ സബഹുമാനം സ്മരിയ്ക്കുന്നു. ജ്യോതിഷത്തിൽ രവി ആചാരദീപിക എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടു്. ആചാരദീപിക മുഹൂർത്താഷ്ടകത്തിന്റെ വൃത്തിയാകുന്നു.
“ജ്യോതിർമ്മയം ശിവം നത്വാ വൃത്തിരാചാരദീപികാ
പദ്യൈർമുഹൂർത്താഷ്ടകസ്യ ക്രിയതേഽല്പീയസീ മയാ”
എന്ന പദ്യം നോക്കുക.
21.30ദേശമംഗലത്തു് ഉഴുത്തിരവാരിയർ
വരാഹമിഹിരന്റെ ഹോര ഇരുപത്താറധ്യായങ്ങൾക്കും സവിസ്തരമായുള്ള ഒരു വ്യാഖ്യാനമാണു് ഉഴുത്തിരവാരിയരുടെ വിവരണം. ‘രുദ്രൻ’ എന്ന പദത്തിന്റെ തത്ഭവമാണു് ഉഴുത്തിരൻ. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ വാരിയർ ഗണപതിയേയും ശ്രീപരമേശ്വരനേയും ബ്രാഹ്മണരേയും താഴെക്കാണുന്ന പദ്യങ്ങളിൽ വന്ദിക്കുന്നു:
“ജയതി ഭഗവാൻ ഗജാസ്യോ യൽകർണ്ണവ്യജനമാരുതാ ഭജതാം
യാന്തോ വ്യസനാനി ഹരന്ത്യായാന്തശ്ചാർപ്പയന്ത്യഭീഷ്ടാനി.”
“സത്യജ്ഞാനപ്രദായേഷ്ട ദേശകാലപ്രബോധിനേ
നമഃ ശ്രീഗുരവേ സാക്ഷാൽ പരമേശ്വരമൂർത്തയേ.”
“യേഷാമാത്മനി ഗർഭസംസ്കൃതിമുഖൈർമ്മൗഞ്ജീ നിബന്ധാന്തിമൈഃ
പൂതൈഃ കർമ്മഭിരത്ര ഭാതി വിധിവദ്ബ്രഹ്മപ്രതിഷ്ഠാപിതം,
ശ്രൗതസ്മാർത്തസമസ്തകർമ്മസതതാനുഷ്ഠാനനിഷ്ഠാത്മന
സ്താനേതാൻ പ്രണമാമി ഭൂമിവിബുധാനിഷ്ടാർത്ഥകല്പദ്രുമാൻ.”
രണ്ടാമത്തെ ശ്ലോകത്തിൽ ദൃഗ്ഗണിതക്കാരനെക്കൂടി ഗ്രന്ഥകാരൻ അഭിവാദനം ചെയ്യുന്നതായി വിചാരിക്കാമെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. ‘ശ്രീഗുരവേ’ എന്ന വിശേഷണം ആചാര്യൻ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ദൃഗ്ഗണിതകാരന്റെ അന്തേവാസിയായിരുന്നു അദ്ദേഹമെന്നു തോന്നുന്നില്ല. അതെന്തെന്നാൽ ഗ്രന്ഥത്തിന്റെ അവസാനത്തിൽ
“ഭദ്രാഗീർന്നിധൃതാദ്യഹ്നി മകരേഽർക്കബുധോദയേ
ഇദം ഹോരാവിവരണം രുദ്രേണ സുസമാപിതം.”
എന്നൊരു പദ്യം കാണുന്നു. കലിദിനസൂചകമായ പ്രസ്തുത പദ്യത്തിന്റെ പ്രഥമപാദത്തിൽനിന്നു കൊല്ലം 702-ആമാണ്ടിടയ്ക്കാണു് ഗ്രന്ഥരചന സമാപ്തമായതു് എന്നു് അറിയുവാൻ ഇടവരുന്നു.
ഈ രുദ്രൻ ദേശമംഗലത്തു വാരിയന്മാരിൽ ഒരാളായിരുന്നു എന്നും കൂടല്ലൂർ മനയ്ക്കൽ ചെന്നു വ്യാകരണം പഠിച്ചു വിവിധ ശാസ്ത്രങ്ങളിൽ നിഷ്ണാതനായിത്തീർന്നു എന്നും ഐതിഹ്യമുണ്ടു്. ആ മനയ്ക്കലെ മഹൻമൂസ്സതും വാരിയരും സതീർത്ഥ്യന്മാരായിരുന്നു എന്നും,
“കൃത്വാ രുക്മിസഹോദരീകമിതരി പ്രാവണ്യപൂതം മന
സ്തദ്വിഭ്രമ്യ ഗിരാ വരാഹമിഹിരോക്തേരർത്ഥനാമിശ്രയാ
സത്സ്വീകൃത്യനുവിദ്ധമാഗമികതാപ്രാണം സുധീന്ദ്രപ്രിയാ-
യാർത്ഥം വ്യാകൃഷി വാസ്തവജ്ഞസദനേ നന്വല്പയാഹംധിയാ.”
എന്ന വ്യാഖ്യാനാന്തത്തിലെ ശ്ലോകം അതിനു തെളിവാണെന്നും ചില പണ്ഡിതന്മാർ പറയുന്നു. സുധീന്ദ്രപ്രിയനായ ആ നമ്പൂരിപ്പാട്ടിലെ അഭ്യർത്ഥന അനുസരിച്ചു വാസ്തവജ്ഞസദനത്തിൽവച്ചു വാരിയർ വിവരണം രചിച്ചു എന്നു് ഈ ശ്ലോകത്തിനു് ഒരുവിധം അർത്ഥകല്പന ചെയ്യാം. വാസ്തവജ്ഞസദനം നേരറിയുന്നവരുടെ മന, അതായതു് നാറേരി ഇല്ലമാണെന്നുകൂടി പറയാമോ? അതു പ്രയാസം തന്നെ. മാഘന്റെ ശിശുപാലവധത്തിനു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമംഗലത്തു ശ്രീകണ്ഠവാരിയർ തന്റെ കുടുംബത്തിൽ തനിക്കു മുമ്പു് ഒരു രുദ്രനും മൂന്നു ശ്രീകണ്ഠന്മാരുമുണ്ടായിരുന്നതായി പ്രസ്താവിക്കുന്നു. ആ ഭാഗം ഇവിടെ ഉദ്ധരിക്കാം:
“പാരേദക്ഷിണഗംഗമസ്തി മഹിതസ്സ്വസ്തിപ്രദോ ദേഹിനാം
ദേശഃ കോപി ശശാങ്കചൂഡരമണീ സാന്നിധ്യനിത്യോത്സവഃ
വൈതാനാഗ്നിവിലോലധൂമപടലീ സൗഗന്ധ്യനൈരന്തരീ
മംഗല്യോ ജയസിംഹമംഗല ഇതി ക്ഷോണീസുരൈരർച്ചിതഃ.
വിദ്യതേ തത്ര സാഹിത്യവിദ്യാഭ്യാസഖളൂരികാ
വിശ്വപാരശവേന്ദ്രസ്യ വിശ്രുതം ഭവനോത്തമം.
പാരമ്പര്യേണ ജായന്തേ യേ തത്ര സുകൃതോദയാൽ
ആചാര്യാ ഏവ തേ സർവ്വേ കേരളക്ഷ്മാഭുജാം നൃണാം.
രുദ്രാഭിധാനാ തത്രാസീദു് ഭാരത്യാഃ പുരുഷാകൃതിഃ
പരക്രോഡസ്ഥലാക്രീഡരുദ്ര താദാത്മ്യമുദ്രിതാ.
ആപഞ്ചാശൽ സമാസ്സോയം ശ്രീപഞ്ചാക്ഷരജീവനം
ചകാരാസേവ്യ സാഹിത്യവിദ്യാം സ്വകുലവർത്തിനീം.
പരസ്പരോപമൗ ശാന്തൗ തദ്വംശേ സാർവ്വലൗകികൗ
ശ്രീകണ്ഠാഖ്യാവുഭൗ ജാതൗ സാഹിത്യൈകപരായണൗ.
അഥാത്മനാ സൂസംവൃദ്ധം ദേവശ്ചന്ദ്രാർദ്ധശേഖരഃ
ശ്രീപരക്രോഡവാസ്തവ്യസ്തൽകുലം വീക്ഷ്യ ഹൃഷ്ടവാൻ.
സ തത്ര ജന്മലാഭായ കതുകീ പരമേശ്വരഃ
ശ്രീകണ്ഠാൽ പിതൃതുല്യാംഗോ ദ്വിതീയാദുദഭൂൽ സ്വയം.
സ ബാല്യാൽ പ്രഭൃതി ശ്രീമാൻ സാഹിത്യസുരപാദപഃ
അതിഗംഭീരവാഗ്ഗുംഭസുഭഗംഭാവുകോ ബഭൗ.
ശ്രീകണ്ഠാഖ്യ ഇതി സ്പഷ്ടനിജാവിർഭാവകൗതുകഃ
അസൂത ജഗതാം ഭൂത്യൈ ശിഷ്യകല്പദ്രുമാനസൗ.
ജ്ഞാനേന വാചാ വയസാ പ്രവൃദ്ധത്വമുപേയിവാൻ
സോഽഭജൽ പലിതാഭോഗം പുണ്യാങ്കുരമിവോദിതം.
യഥാ യഥാ വയോ ജാതം തസ്യ ജ്ഞാനഗരീയസഃ
തഥാ തഥാ സമായാതാ സ്വച്ഛതാ മനസസ്തനോഃ.
ശീതളീകൃതചിത്തസ്യ ശ്രീകോലൂരഗിരീന്ദ്രജാ
പ്രവിവേശാന്തരാത്മാനം ശിവസ്യേവാസ്യ നിർവൃതാ.
ജയസിംഹാദിമംഗല്യവാസ്തവ്യഃ ശ്രീമഹേശ്വരഃ
അനേന സൗഹൃദമധാൽ പരക്രോഡേശ്വരേച്ഛയാ.
സദാശിവപദാംഭോജഭക്തിഭാരരസായനം
മൂർദ്ധ്നാ വഹന്നസാവുച്ചൈരാനതോ……
അംഗസ്യാംഗസ്യ തസ്യാസ്യ സ്മാരംസ്മാരം കുതൂഹലീ
കിന്നു വക്ഷ്യേ തതോ ജാതഃ തന്നാമാഹം സതാം മതഃ.
ഗുരോരനന്തരം സോഽഹം കാരുണ്യേനാസ്യ ഭൂയസാ
ബാലകോപി പ്രയത്നേന കുലവിദ്യാമുദൂഢവാൻ.
മനുസ്കാരാംബുജസ്ഥാസ്നുഗുരുഭൂതനിയോഗതഃ
അഹം പുനര്യാജ്യശിക്ഷാദക്ഷോ ദേശികതാമഗാം.
ഗുരോർന്നിയോഗാദ്യാജ്യാനാം ശശ്വൽ പ്രാർത്ഥനയാപി ച
ചതുഷ്ടയാദിഗ്രന്ഥാനാം വ്യാഖ്യാ ബഹ്വ്യഃ കൃതാ മയാ. സോഹം മാഘകവേഃ കാവ്യപാരാവാരം തിതീർഷയാ വിതനോമി സുവിസ്തീർണ്ണാം വ്യാഖ്യാനൗകാം വിചക്ഷണഃ.”
ഒടുവിൽ “ഇതി ശ്രീകണ്ഠാചാര്യശിഷ്യേണ ശ്രീകണ്ഠേന വിരചിതേ” എന്നൊരു കുറിപ്പും കാണുന്നുണ്ടു്. ദേശ (ജയസിംഹ) മംഗലത്തു വാര്യന്മാർ സാമൂതിരിക്കോവിലകത്തെ ആചാര്യന്മാരാണെന്നും മാഘവ്യാഖ്യാകാരന്റെ മൂന്നു പൂർവന്മാരും ശ്രീകണ്ഠാഭിധന്മാരായിരുന്നു എന്നും ആ വാരിയത്തിൽ ആദ്യത്തെ പണ്ഡിതശ്രേഷ്ഠൻ ഒരു ഉഴുത്തിരവാരിയരായിരുന്നു എന്നും അദ്ദേഹം അൻപതു വയസ്സുവരെ ജീവിച്ചിരുന്നു എന്നും അവരെല്ലാവരും സാഹിത്യത്തിൽ വിചക്ഷണന്മാരായിരുന്നു എന്നും തൃപ്പറങ്ങോട്ടു ശിവൻ അവരുടെ കുലദേവതയായിരുന്നു എന്നും മാഘവ്യാഖ്യാകാരന്റെ പിതാവു വാർദ്ധക്യത്തിലാണു് മരിച്ചതു് എന്നും മറ്റും നാം ഈ ശ്ലോകങ്ങളിൽനിന്നു ധരിയ്ക്കുന്നു. വിവരണകാരനെയല്ല ശ്രീകണ്ഠൻ ഇവിടെ സ്മരിക്കുന്നതു്. ആണെങ്കിൽ അദ്ദേഹം ഒരു ജ്യോതിർവിത്തെന്നു പറയാതെയിരിക്കുകയില്ലല്ലോ.
വിവരണകാരനു വ്യാകരണം, മീമാംസ, യോഗം, മുതലായി പല ശാസ്ത്രങ്ങളിലും പ്രശംസനീയമായ പാണ്ഡിത്യമുണ്ടായിരുന്നു എന്നുള്ളതിനു് ആ ഗ്രന്ഥത്തിൽത്തന്നെ ധാരാളം ലക്ഷ്യമുണ്ടു്. കല്യാണവർമ്മാവിന്റെ സാരാവലി, കൃഷ്ണീയം, സ്വല്പജാതകം, പരാശരഹോര, മഹായാത്ര മുതലായി പല ജ്യോതിഷഗ്രന്ഥങ്ങളിൽനിന്നും, ഗാർഗ്ഗി, ഭട്ടോൽപലൻ, ശ്രീപതി, ബാദരായണൻ, യവനേശ്വരൻ, ജീവശർമ്മാ, വിദ്യാമാധവൻ, മണിമന്ഥൻ, സത്യൻ തുടങ്ങിയ പൂർവസൂരികളുടെ കൃതികളിൽനിന്നും അദ്ദേഹം പ്രമാണങ്ങൾ ഉദ്ധരിക്കുന്നു. കൃഷ്ണീയത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്.
21.30.1അഷ്ടമംഗലപ്രശ്നം
ഈ ഗ്രന്ഥവും ഉഴുത്തീരവാരിയരുടെ കൃതിയാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ‘ജയതി ഭഗവാൻ ഗജാസ്യോ’ ‘സത്യജ്ഞാനപ്രദായേഷ്ട’ ‘യേഷാമാത്മനി’ ഇത്യാദി ശ്ലോകങ്ങൾ അതിന്റെ ആരംഭത്തിലും കാൺമാനുണ്ടു്.
“വിധാത്രാ ലിഖിതാ യാസൗ ലലാടേഽക്ഷരമാലികാ
ദൈവജ്ഞസ്താം പഠേദ്വ്യക്തം ഹോരാനിർമ്മലചക്ഷുഷാ.
ആദേശവിധാനമിദം പാരമ്പര്യക്രമാഗതം ജ്ഞാനം
അപ്യഷ്ടമംഗലാഖ്യം വിലിഖ്യതേ ഗുരുകൃപാവലംബേന.”
എന്ന പദ്യങ്ങളും ഈ കൃതിയിലുള്ളവതന്നെ.
21.31കേളല്ലൂർ നീലകണ്ഠസോമയാജി
വടശ്ശേരി പരമേശ്വരൻ നമ്പൂരിക്കു സമശീർഷനായി കേരളീയർ സാമാന്യേന കരുതിപ്പോരുന്ന സർവതന്ത്രസ്വതന്ത്രനായ ഒരു ജ്യോതിശ്ശാസ്ത്രജ്ഞനാണു് കേളല്ലൂർ നീലകണ്ഠസോമയാജി. അദ്ദേഹം കേളല്ലൂർ ചോമാതിരി എന്ന പേരിലാണു് സാധാരണമായി അറിയപ്പെടുന്നതു്. അദ്ദേഹത്തിന്റെ കൃതികളായി അഞ്ചു ഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവ (1) ആര്യഭടീയഭാഷ്യം (2) തന്ത്രസംഗ്രഹം (3) സിദ്ധാന്തദർപ്പണം (4) ഗോളസാരം (5) ചന്ദ്രച്ഛായാഗണിതം. ഗ്രഹനിർണ്ണയം എന്നൊരു ഗ്രന്ഥംകൂടി ഉള്ളതായി ചിലർ പറയുന്നു. അതു ഞാൻ കണ്ടിട്ടില്ല.
21.31.1ചരിത്രം
നീലകണ്ഠസോമയാജി തന്നെപ്പറ്റി ആര്യഭടീയഭാഷ്യത്തിലെ ഗണിതപാദാന്തത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:
“ഇതി ശ്രീകുണ്ഡജഗ്രാമജേന ഗാർഗ്ഗ്യഗോത്രേണാശ്വലായനേന ഭാട്ടേന കേരളസൽഗ്രാമഗൃഹസ്ഥേന ശ്രീ ശ്വേതാരണ്യനാഥ പരമേശ്വരകരുണാധികരണഭൂതവിഗ്രഹേണ ജാതവേദഃ– പുത്രേണ ശങ്കരാഗ്രജേന ജാതവേദോമാതുലേന ദൃഗ്ഗണിതനിർമ്മാപക പരമേശ്വരപുത്രശ്രീദാമോദരാത്തജ്യോതിഷാമയനേനരവിത ആത്തവേദാന്തശാസ്ത്രേണ സുബ്രഹ്മണ്യസഹൃദയേന നീലകണ്ഠേന സോമസുതാ വിരചിതവിവിധഗണിതഗ്രന്ഥേന ദൃഷ്ടബഹൂപപത്തിനാ സ്ഥാപിതപരമാർത്ഥേന കാലേന ശങ്കരാര്യനിർമ്മിതേ ശ്രീമദാര്യഭടാചാര്യവിരചിതസിദ്ധാന്തവ്യാഖ്യാനേ മഹാഭാഷ്യേ ഉത്തരഭാഗേ യുക്തിപ്രതിപാദനപരേത്യക്താന്യഥാപ്രതിപത്തൗ നിരസ്തദുർവ്യാഖ്യാപ്രപഞ്ചേ സമുദ്ഘാടിതഗൂഢാർത്ഥേ സകലജനപദജാതമനുജഹിതേ നിദർശിതഗീതിപാദാർത്ഥേ സർവജ്യോതിഷാമയനരഹസ്യാർത്ഥ നിദർശകേ സമുദാഹൃതമാധവാദിഗണിതജ്ഞാചാര്യകൃതയുക്തി സമുദായേ നിരസ്താഖിലവിപ്രതിപത്തിപ്രപഞ്ചസമുപജനിത സർവജ്യോതിഷാമയനവിദമലഹൃദയസരസിജവികാസേ നിർമ്മലേ ഗംഭീരേ അന്യൂനാനതിരിക്തേ ഗണിതപാദഗതാര്യാത്ര യസ്ത്രിംശദ്വ്യാഖ്യാനം സമാപ്തം.”
ഈ വാക്യത്തിൽ നിന്നു് അദ്ദേഹം തെക്കേമലയാളത്തിൽ സുപ്രസിദ്ധമായ തൃക്കണ്ടിയൂർ ഗ്രാമത്തിൽ ജനിച്ചു എന്നും അദ്ദേഹത്തിന്റെ ഇഷ്ടദേവത (ശ്വേതാരണ്യം) തൃപ്രങ്ങോട്ടു ശ്രീപരമേശ്വരനായിരുന്നു എന്നും അച്ഛനു ജാതവേദസ്സെന്നും അനുജനു ശങ്കരനെന്നും ഭാഗിനേയനു ജാതവേദസ്സെന്നുമായിരുന്നു നാമധേയങ്ങളെന്നും ദൃഗ്ഗണിതകാരനായ പരമേശ്വരൻനമ്പൂരിയുടെ പുത്രൻ ദാമോദരൻ ജ്യോതിശ്ശാസ്ത്രത്തിലും രവിനമ്പൂരി വേദാന്തത്തിലും ഗുരുക്കന്മാരായിരുന്നു എന്നും സുബ്രഹ്മണ്യനെന്നൊരു വയസ്യനും അദ്ദേഹത്തിനുണ്ടായിരുന്നു എന്നും സ്പഷ്ടമാകുന്നു. ദാമോദരൻ, രവി എന്നീ ഗുരുക്കന്മാരെപ്പറ്റി മുമ്പു സൂചിപ്പിച്ചിട്ടുണ്ടു്.
21.31.2കാലം
തന്ത്രസംഗ്രഹം എട്ടധ്യായങ്ങളിൽ നാന്നൂറ്റി മുപ്പത്തിരണ്ടു ശ്ലോകങ്ങളെ കൊണ്ടു നിബന്ധിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാകുന്നു. അതിന്റെ ഉപക്രമത്തിൽ
“ഹേ വിഷ്ണോ നിഹിതം കൃത്സ്നം ജഗത്ത്വയ്യേവ കാരണേ
ജ്യോതിഷാം ജ്യോതിഷേ തസ്മൈ നമോ നാരായണായ തേ”
എന്നും ഉപസംഹാരത്തിൽ
“ഗോളഃ കാലക്രിയാ ചാപി ദ്യോത്യതേഽത്ര മയാ സ്ഫുടം
ലക്ഷ്മീശനിഹിതധ്യാനൈരിഷ്ടം സർവം ഹി ലഭ്യതേ”
എന്നും ശ്ലോകങ്ങളുണ്ടു്. ഈ ശ്ലോകങ്ങളിൽനിന്നു ഗ്രന്ഥരചനയുടെ ആരംഭത്തിന്റേയും പരിസമാപ്തിയുടേയും കാലങ്ങൾ കലിദിനസംഖ്യകൾകൊണ്ടു സൂചിപ്പിക്കുന്നു എന്നു ചിലർ പറയുന്നു. അതു ശരിയാണെങ്കിൽ തന്ത്രസംഗ്രഹം ആരംഭിച്ചതു കൊല്ലം 676-ആമാണ്ടു മീനമാസം 26-ആംതിയ്യതിയും അവസാനിച്ചതു മേടമാസം 1-ആംനുയുമാണെന്നു നാം ധരിക്കുന്നു. എന്നാൽ അഞ്ചോ ആറോ ദിവസംകൊണ്ടു് എഴുതിത്തീർത്ത ഒരു ഗ്രന്ഥമാണു് അതു് എന്നു സങ്കല്പിക്കുവാൻ നിവൃത്തിയില്ല. 718-ൽ ഈഞ്ചക്കഴ്വാ മാധവൻനമ്പൂരി പ്രശ്നസാരം രചിക്കുന്ന കാലത്തു് അദ്ദേഹം ജീവിച്ചിരുന്നു. അന്നു് അദ്ദേഹം വയോധികനായിരുന്നിരിക്കണം. ആകെക്കൂടി നോക്കുമ്പോൾ കൊല്ലം 640-നും 720-നും ഇടയ്ക്കാണു് അദ്ദേഹത്തിന്റെ ജീവിതകാലം എന്നു വന്നുകൂടുന്നു.
21.31.3ഗ്രന്ഥങ്ങളുടെ പൗർവാപര്യം
ആര്യഭടീയഭാഷ്യത്തിൽ നീലകണ്ഠൻ ‘ഏതൽ സർവമസ്മാഭിർഗ്ഗോളസാരേ പ്രദർശിതം’ എന്നും ‘അത ഏവോക്തം മയാ തന്ത്രസംഗ്രഹേ’ എന്നും പറഞ്ഞിട്ടുള്ളതുകൊണ്ടു് അവ രണ്ടും ഭാഷ്യത്തിനുമുമ്പു രചിച്ചതാണെന്നു സിദ്ധിക്കുന്നു. താഴെക്കാണുന്ന ശ്ലോകം ഗോളസാരത്തിലുള്ളതാണു്:
“ഗോളാകാരാ പൃഥ്വീ സർവാധാരാ സ്വയം നിരാധാരാ
ജ്യോതിർഗ്ഗോളഃ പരിതോ യാമേവ സദാ ഭ്രമയതി സാ ജയതി.”
സിദ്ധാന്തദർപ്പണത്തിന്റെ നിർമ്മിതി എപ്പോളാണെന്നു് അറിയുന്നില്ല. അതിൽ ആകെ മുപ്പതു് അനുഷ്ടുപ്ശ്ലോകങ്ങളേയുള്ളൂ.
“ഗാർഗ്ഗ്യകേരളസദ്ഗ്രാമനീലകണ്ഠേന നിർമ്മിതം
സിദ്ധാന്തദർപ്പണം ശാസ്ത്രമലിഖച്ഛങ്കരാഭിധഃ”
എന്നൊരു ശ്ലോകം ഒരു പ്രതീകഗ്രന്ഥത്തിൽ കാണുന്നുണ്ടു്.
“വിംശത്യനുഷ്ടുഭാ സ്പഷ്ടം കൃതം ശാസ്ത്രമിഹാഖിലം
ദശഭിർന്യായഭാഗൈശ്ച സംക്ഷേപാദേവ ദർശിതഃ”
എന്നു ഗ്രന്ഥത്തിന്റെ അവസാനത്തിൽ ആചാര്യൻ ആ വിവരം വിശദമാക്കിയിരിക്കുന്നു.
21.31.4ആര്യഭടീയഭാഷ്യം
ആര്യഭടീയഭാഷ്യമാണു് കേളല്ലൂർ ചോമാതിരിയുടെ അതിപ്രധാനമായ കൃതി. പാണിനിക്കു പതഞ്ജലി എന്നപോലെയാണു് ആര്യഭടനു ചോമാതിരി എന്നു ചുരുക്കത്തിൽ പറയാം. അത്ര സർവങ്കഷവും മർമ്മോൽഘാടകവുമായ ഒരു മഹാഭാഷ്യംതന്നെയാണു് അദ്ദേഹം ആര്യഭടീയത്തിനു നിർമ്മിച്ചിരിക്കുന്നതു്. അതിന്റെ വൈശിഷ്ട്യത്തെപ്പറ്റി ഗ്രന്ഥകാരൻ, മുമ്പു ഞാൻ ഉദ്ധരിച്ച വാക്യത്തിൽ ചെയ്തിട്ടുള്ള പ്രശംസ അശേഷം അതിസ്തുതിയല്ല. ആഴ്വാഞ്ചേരി നാരായണൻതമ്പ്രാക്കളുടെ ആജ്ഞയനുസരിച്ചു് ഏതാനും സൂത്രങ്ങൾക്കു താൻ ബ്രഹ്മചാരിയായിരുന്ന കാലത്തു് ഒരു ഭാഷ്യം നിർമ്മിച്ചു എന്നും ആ മനയ്ക്കൽ ഉണ്ണികളെ പഠിപ്പിച്ചു താമസിച്ചിരുന്ന തന്റെ അനുജൻ ശങ്കരൻ ചില സൂത്രങ്ങളുടെ യുക്തികൾ അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുത്തു എന്നും ആ തമ്പ്രാക്കളുടെ മരണാനന്തരം വാർദ്ധക്യത്തിലാണു് താൻ പ്രസ്തുത ഭാഷ്യം രചിക്കുവാൻ ആരംഭിച്ചതെന്നും അതിൽ ഭാസ്കരാദി മഹാചാര്യന്മാരുടെ മതങ്ങളെപ്പറ്റിപ്പോലും വിമർശനം ചെയ്യുവാൻ താൻ മുതിർന്നിട്ടുണ്ടെന്നും ആര്യഭടീയത്തിലെ ഗീതികാപാദം വിട്ടു ബാക്കിയുള്ള ത്രിപാദി മാത്രമേ താൻ വ്യാഖ്യാനിക്കുന്നുള്ളൂ എന്നും ചോമാതിരി പ്രസ്താവിക്കുന്നു. താഴെക്കാണുന്ന വാക്യങ്ങളിൽനിന്നു് ഈ വസ്തുതകൾ വെളിവാകുന്നതാണു്:
“യന്മയാത്ര കേഷാഞ്ചിൽ സൂത്രാണാം തദ്യുക്തീഃ പ്രതിപാദ്യ കൗഷീതകിനാഢ്യേന നാരായണാഖ്യേന വ്യാഖ്യാനം കാരിതം അതസ്തദേവാത്ര ലിഖ്യതേ.” “ഇതീദം പ്രഥമേ വയസ്യേവ വർത്തമാനേന മയാ ദ്വിതീയവയസി സ്ഥിതേന കൗഷീതകിനാഢ്യേന കാരിതം. അത്ര കേഷാഞ്ചിദ്യുക്തയഃ പുനരസ്മദനുജേന ശങ്കരാഖ്യേന തത്സമീപേഽധ്യാപയതാ വർത്തമാനേന തസ്മൈ പ്രതിപാദിതാഃ. തസ്യാഢ്യത്വാൽ സ്വാതന്ത്ര്യാച്ച തത്ര വ്യാപാരശ്ച നിർവൃത്തഃ. തസ്മിൻ സ്വർഗ്ഗതേ പുനരത ഏവ മയാദ്യ പ്രവയസാ ജ്ഞാതാ യുക്തീഃപ്രതിപാദയിതും ഭാസ്കരാദിഭിരന്യഥാ വ്യാഖ്യാതാനാം കർമ്മാണ്യപി പ്രതിപാദയിതും യഥാ കഥഞ്ചിദേവ വ്യാഖ്യാനമാരബ്ധം.” “തത്രേയം ത്രിപാദ്യസ്മാഭിർവ്യാചിഖ്യാസിതാ, യതസ്തദ്വ്യാഖ്യേയ രൂപത്വാദു് ഗീതികാപാദസ്യൈതദ്വ്യാഖ്യാനേനൈവാർത്ഥഃ പ്രകാശേത.”
“ഇതി കൗഷീതകീ ശ്രുത്വാ നേത്രനാരായണഃ പ്രഭുഃ
മഹ്യം ന്യവേദയസ്തസ്മൈ തദൈവം പ്രത്യപാദയം.”
എന്ന പദ്യത്തിൽനിന്നും മറ്റും ചോമാതിരി ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആശ്രിതനായിരുന്നു എന്നു സിദ്ധിക്കുന്നു. ചോമാതിരിക്കു ജ്യോതിഷം, വേദാന്തം എന്നീ ശാസ്ത്രങ്ങൾക്കു പുറമെ മീമാംസ, വ്യാകരണം, ന്യായം എന്നീ ശാസ്ത്രങ്ങളിലും പാണ്ഡിത്യം ഉണ്ടായിരുന്നു എന്നു് അനുമാനിക്കുന്നതിനു് ആര്യഭടീയഭാഷ്യം വഴിനല്കുന്നു. പാർത്ഥസാരഥിമിശ്രന്റെ വ്യാപ്തി നിർണ്ണയത്തിൽനിന്നു് ഒരു ശ്ലോകം അദ്ദേഹം ഭാഷ്യത്തിൽ ഉദ്ധരിക്കുന്നുണ്ടു്.
21.31.5ചന്ദ്രച്ഛായാഗണിതാ
ചന്ദ്രച്ഛായാഗണിതവും അതിനൊരു വ്യാഖ്യയും ചോമാതിരി രചിച്ചിട്ടുണ്ടു്. വ്യാഖ്യയിലെ ഒരു ശ്ലോകം ചുവടെ ചേർക്കുന്നു:
“ജന്മസ്ഥിതിഹൃതയസ്സ്യുർജഗതോ യസ്മാൽ പ്രണമ്യ തദ്ബ്രഹ്മ
ചന്ദ്രച്ഛായാഗണിതം കർത്ത്രാ വ്യാഖ്യായതേഽസ്യ ഗാർഗ്ഗ്യേണ”
21.32തന്ത്രസംഗ്രഹവ്യാഖ്യകൾ
തന്ത്രസംഗ്രഹത്തിനു രണ്ടു സംസ്കൃതവ്യാഖ്യകൾ കിട്ടീട്ടുണ്ടു്. അവയിൽ ഒന്നു തൃപ്രങ്ങോട്ടുകാരനായ ഒരു നമ്പൂരിയുടേതാണെന്നുമാത്രമറിയാം;
“ഇത്യേഷ പരക്രോഡാവാസദ്വിജവര സമീരിതോയോഽർത്ഥഃ
സ തു തന്ത്രസംഗ്രഹസ്യ പ്രോക്തോധ്യായേ ചതുർത്ഥേഭൂൽ”
എന്നൊരു ശ്ലോകം അതിൽ കാണുന്നുണ്ടു്. മറ്റേ വ്യാഖ്യാനം സുപ്രസിദ്ധമായ ലഘുവിവൃതിയാണു്. കൊല്ലം 731-ആമാണ്ടിടയ്ക്കാണു് അതിന്റെ ആവിർഭാവം. ആ ഗ്രന്ഥത്തിന്റെ ഒടുവിൽ “ഈ വ്യാഖ്യാനം തൃക്കുടവേലിച്ചങ്കരവാരിയർ ഒടുക്കത്തു ചമച്ചതു്. ആഴാഞ്ചേരിക്കുവേണ്ടീട്ടു സുഖമേ ശിക്ഷിച്ചു ചമച്ചു എന്നു പാങ്ങോടു പറഞ്ഞുകേട്ടു” എന്നു രേഖപ്പെടുത്തീട്ടുണ്ടു്.
“പ്രത്യൂഹവ്യൂഹവിഹൃതികാരണം പരമം മഹഃ
അന്തഃകരണശുദ്ധിം മേ വിദധാതു സനാതനം.
നാരായണം ജഗദനുഗ്രഹജാഗരൂകം
ശ്രീനീലകണ്ഠമപി സർവവിദം പ്രണമ്യ
യത്തന്ത്രസംഗ്രഹഗതം ഗ്രഹതന്ത്രജാതം
തസ്യാപരാഞ്ച വിവൃതിം വിലിഖാമി ലഘ്വീം.”
എന്നീ ശ്ലോകങ്ങൾ വ്യാഖ്യാനത്തിലേ ആരംഭത്തിലും
“ഇതിതന്ത്രസംഗ്രഹസ്യ ക്രിയാകലാപം ക്രമേണ സംഗൃഹ്യ
രചിതേ തദ്വ്യാഖ്യാനേ പൂർണ്ണോഽഭൂദഷ്ടമോഽധ്യായഃ”
എന്ന ശ്ലോകം അവസാനത്തിലും കാണുന്നു.
ശങ്കരവാരിയർ സോമയാജിയെ നേരിട്ടു കണ്ടിരിക്കുവാനും പക്ഷെ അദ്ദേഹത്തിന്റെ അന്തേവാസി ആയിരുന്നിരിക്കുവാനും ഇടയുണ്ടു്. ലഘുവിവൃതി അദ്ദേഹത്തിന്റെ ഒടുവിലത്തെ ഗ്രന്ഥമാണല്ലോ. “നാരായണം ജഗദനുഗ്രഹ” എന്ന ശ്ലോകത്തിൽ വാരിയർ ശ്ലേഷമര്യാദയാ ആഴ്വാഞ്ചേരി നാരായണൻ തമ്പ്രാക്കളേയും നീലകണ്ഠസോമയാജിയേയും വന്ദിക്കുന്നു എന്നുള്ളതിനു സംശയമില്ല.
21.33നാരായണൻനമ്പൂരി, കർമ്മപ്രദീപിക
നാരായണനാമധേയനായ ഒരു ദൈവജ്ഞൻ ഭാസ്കരാചാര്യരുടെ ലീലാവതിക്കു കർമ്മപ്രദീപിക അഥവാ കർമ്മപ്രദീപകം എന്ന പേരിൽ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ‘ക്രിയാക്രമകരി’ എന്നൊരു സംജ്ഞാന്തരവും ആ ഗ്രന്ഥത്തിനു് ഉള്ളതായി കാണുന്നു. പ്രസ്തുതവ്യാഖ്യാനം നാതിസംക്ഷേപവിസ്തരവും മർമ്മസ്പൃക്കുമാണു്. അതിന്റെ ആരംഭത്തിൽ
“പ്രണമ്യ ഭാസ്കരം ദേവമാചാര്യാര്യഭടം തഥാ
വ്യാഖ്യാ വിലിഖ്യതേ ലീലാവത്യാഃ കർമ്മപ്രദീപികാ.
നാരായണം ജഗദനുഗ്രഹജാഗരൂകം
ശ്രീനീലകണ്ഠമപി സർവവിദം പ്രണമ്യ
വ്യാഖ്യാം ക്രിയാക്രമകരീം രചയാമി ലീലാ
വത്യാഃ കഥഞ്ചിദഹമല്പധിയാം ഹിതായ”
എന്നും അവസാനത്തിൽ
“ഏതന്നാരായണാഖ്യേന രചിതം കർമ്മദീപകം
സന്തിഷ്ഠതു ചിരം ലോകേ; നമാമ്യാര്യഭടം സദാ”
എന്നുമുള്ള ശ്ലോകങ്ങളുണ്ടു്. ശങ്കരവാരിയരെപ്പോലെ നാരായണൻനമ്പൂതിരിയും നാരായണൻ തമ്പ്രാക്കളുടെ ആശ്രിതനും സോമയാജിയുടെ ശിഷ്യനുമായിരുന്നിരിക്കാം. കർമ്മപ്രദീപികയുടെ വൈശിഷ്ട്യത്തെപ്പറ്റി വ്യാഖ്യാതാവിനു വലിയ മതിപ്പുണ്ടായിരുന്നു.
“വിഫലിത സൂര്യാടോപേ ഭാസ്കരപാടീഗഭീരഗഗനതലേ
കർമ്മപ്രദീപതോഽന്യൽ കഥമിവ വസ്തുപ്രകാശയേന്നിത്യം”
എന്ന ശ്ലോകം നോക്കുക.
21.33.1കരണസാരം
ദൃക്‍സമ്പ്രദായത്തിൽ ഗ്രഹസ്ഫുടാനയനം മുതലായ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതാണു് കരണസാരം എന്ന ഗ്രന്ഥം. അതിൽ ആകെ നാലദ്ധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ ആരംഭത്തിലുള്ളവയാണു്:
“ആഭാത്യദ്വയദന്താഢ്യം ദന്താവളമുഖം മഹഃ
നിരന്തരാന്തരായാന്തഃകരണോന്നിദ്രശക്തിമൽ…
ശ്രീനീലകണ്ഠമാചാര്യം ശ്രീമദ്ദാമോദരം ഗുരും
പ്രണമ്യ ലിഖ്യതേ കിഞ്ചിദു് ഗണിതം സുലഭക്രിയം.”
രണ്ടാമത്തെ ശ്ലോകത്തിൽ ആചാര്യൻ വന്ദിക്കുന്ന നീലകണ്ഠൻ കേളല്ലൂർ ചോമാതിരിയാണു്. ദാമോദരൻ ആരെന്നു തിട്ടമില്ല. ഏതായാലും കരണസാരം എട്ടാംശതകത്തിന്റെ ആരംഭത്തിൽ രചിച്ച ഒരു കൃതിയാണെന്നു സങ്കല്പിക്കാം. ഒടുവിൽ
“ബാലപ്രബോധനായേത്ഥം ദിങ്മാത്രേണോദിതം മയാ
വ്യാഖ്യേയമേതത്തത്ത്വജ്ഞൈർഗ്ഗോളജ്ഞൈരനസൂയുഭിഃ
അമൃതമിവ സുരേന്ദ്രേണോദ്ധൃതം ക്ഷീരസിന്ധോഃ
പ്രണവ ഇവ വിധാത്രാ വേദരാശേസ്തു സാരഃ
യദുകുലതിലകസ്യ ശ്രീഗുരൂണാം പ്രസാദാൽ
സകലഗണിതശാസ്ത്രാത്താവദേവമ്മയാപി.”
എന്നു കവി താൻ നിഷ്കർഷിച്ചു നിർമ്മിച്ച പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പ്രകൃഷ്ടമായി പ്രശംസിക്കുന്നുണ്ടു്.
21.33.2ഭാഷായുക്തിഭാഷ
ആദ്യന്തം ഭാഷാഗദ്യരൂപത്തിൽ ഒരു യുക്തിഭാഷ കാണ്മാനുണ്ടു്. അതു് എട്ടാം ശതകത്തിലോ ഒൻപതാംശതകത്തിലോ രചിച്ചതാണെന്നു തോന്നുന്നു. കർത്താവിന്റെ പേർ അജ്ഞാതമാണു്. അതു ഗണിതയുക്തികാരനായ കേളല്ലൂർ ചോമാതിരിയുടെ കൃതിയല്ല. ചില പംക്തികൾ ചുവടേ പകർത്താം: -
“അനന്തരം ഏതു പുറത്തു ഗ്രഹണം തുടങ്ങുന്നു എങ്ങനെ ഇഷ്ടകാലത്തിങ്കൽ സംസ്ഥാനമെന്നതിനേയും അറിയും പ്രകാരം. അവിടെ സൂര്യഗ്രഹണം തുടങ്ങുംനേരത്തു ചന്ദ്രൻ പടിഞ്ഞാറേപ്പുറത്തീന്നു് കിഴക്കോട്ടു നീങ്ങീട്ടു് ആദിത്യബിംബത്തിന്റെ പടിഞ്ഞാറേപ്പുറത്തു നേമിയിങ്കൽ ഒരിടം മറയും. അതു് എവിടം എന്നു നിരൂപിക്കുന്നതു്, അവിടെ ചന്ദ്രനുവിക്ഷേപമില്ല എന്നിരിക്കുമ്പോൾ ചന്ദ്രബിംബം ഘനമധ്യത്തിങ്കലും ആദിത്യബിംബം ഘനമധ്യത്തിങ്കലുംകൂടി സ്പർശിച്ചിരുന്നോന്നു് അപക്രമമണ്ഡലം. അവിടെ ആദിത്യബിംബഘനമധ്യത്തിങ്കേന്നു തന്റെ പടിഞ്ഞാറുപാർശ്വത്തിങ്കൽ യാതൊരിടത്തു് അപക്രമമണ്ഡലം പുറപ്പെടുന്നു അവിടെ വിക്ഷേപമില്ലാത്ത ചന്ദ്രന്റെ ബിംബംകൊണ്ടു നടേ മറയുന്നതു്. അവിടെ ആദിത്യന്റെ തല്ക്കാലസ്വാഹോരാത്ര വൃത്തവും ബിംബഘനമധ്യത്തിങ്കൽ സ്പർശിച്ചിരിപ്പോന്നു്. അതു നിരക്ഷദേശത്തിങ്കൽ നേരേ കിഴക്കുപടിഞ്ഞാറായിട്ടിരുന്നോന്നു് ആകയാൽ അവിടെ നേരേ പടിഞ്ഞാറു സ്വാഹോരാത്രവൃത്തത്തിന്റെ പുറപ്പാടു്.”
അദ്ധ്യായം 22 - ഭാഷാസാഹിത്യം
ക്രി. പി. പതിനഞ്ചാം ശതകം
22.1കൃഷ്ണഗാഥ
ഉപക്രമം
മലയാളഭാഷയിലെ മഹനീയങ്ങളായ കാവ്യങ്ങളിൽ അഗ്രിമസ്ഥാനത്തെ അർഹിക്കുന്നതു് ഏതാണെന്നുള്ള ചോദ്യത്തിനു സഹൃദയന്മാർ ഏകകണ്ഠമായി നല്കുന്ന ഉത്തരം ‘കൃഷ്ണഗാഥ’യെന്നായിരിക്കും. അതിന്റെ സമാനകക്ഷ്യയെ അധിരോഹണം ചെയ്യുവാൻ അന്യകാവ്യങ്ങൾക്കൊന്നിനും അധികാരിഭാവമില്ല. നമ്മുടെ സാഹിത്യ നഭോവീഥിയിൽ നമുക്കു് ഭാസുരങ്ങളായ പല ജ്യോതിർഗ്ഗോളങ്ങളേയും സമീക്ഷിക്കാവുന്നതാണു്; എന്നാൽ പരിപൂർണ്ണമായ ശരച്ചന്ദ്രബിംബം ‘ഏകമേവാദ്വിതീയ’മായി മാത്രമേ അവിടെ പ്രകാശിക്കുന്നുള്ളു. അതു കൃഷ്ണഗാഥയല്ലാതെ മറ്റൊന്നുമല്ല എന്നു് ഏതു സഹൃദയനും സധൈര്യം സമർത്ഥിക്കുവാൻ സാധിക്കുന്നതാണു്.
കൃഷ്ണഗാഥയുടെ നാമാന്തരങ്ങൾ
കൃഷ്ണഗാഥയ്ക്കു കൃഷ്ണപ്പാട്ടെന്നും ചെറുശ്ശേരിയെന്നും നാമാന്തരങ്ങൾ കാണുന്നു. ‘ഗൈഗാനേ’ എന്നു സംസ്കൃതത്തിൽ ഒരു ധാതുവുണ്ടു്. അതിൽനിന്നു നിഷ്പന്നമായ ഒരു പദമാണു് ‘ഗാഥാ’. പ്രാകൃതഭാഷയിലെ കാവ്യങ്ങൾക്കു ഗാഥകൾ എന്നു പേരുണ്ടു്. ചെന്തമിഴിൽ അതു് ‘കാതൈ’ എന്ന രൂപം കൈക്കൊണ്ടു ‘പാട്ടു്’ എന്ന അർത്ഥത്തിൽ പ്രയുക്തമായിത്തീർന്നു. ചിലപ്പതികാരത്തിലും മണിമേഖലയിലും ദ്രാവിഡമഹാകാവ്യത്തിന്റെ സർഗ്ഗവിഭാഗം എന്ന അർത്ഥത്തിൽ ആ പദം ഉപയോഗിച്ചിട്ടുണ്ടെന്നു് നാം കണ്ടുവല്ലൊ.
“ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
ഗാഥയായ്ച്ചൊല്ലുന്നു ഭാഷയായി”
“ഗാഥയെക്കൊണ്ടിവൻ പാതകം പൂണ്ടോരെ
പൂതന്മാരാക്കിനാൻ നീതിയാലേ”
എന്നും മറ്റും കൃഷ്ണഗാഥയിൽ അവിടവിടെയായിക്കാണുന്ന ഗാഥാശബ്ദത്തിനു ദ്രാവിഡഭാഷാഗാനം (പാട്ടു്) എന്നേ അർത്ഥമുള്ളൂ. തന്നിമിത്തം കൃഷ്ണഗാഥയും കൃഷ്ണപ്പാട്ടും പര്യായപദങ്ങൾതന്നെയാണു്. എന്നാൽ കൃഷ്ണപ്പാട്ടിൽ കവി സ്വീകരിച്ച വൃത്തത്തിൽ വിരചിതങ്ങളായ പാട്ടുകൾക്കു മാത്രമേ ‘ഗാഥ’ എന്ന സംജ്ഞ അനന്തരകാലികന്മാർ നല്കിക്കാണുന്നുള്ളൂ എന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ടു്.
കവിയുടെ ദേശം
“പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ,
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ”
എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിലും,
“ആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയവർമ്മണഃ
കൃതായാം കൃഷ്ണഗാഥായാം കൃഷ്ണസ്വർഗ്ഗതിരീരിതാ”
എന്നു് അവസാനത്തിലും അതേമാതിരിയിൽ പല കഥകളുടേയും അവസാനത്തിൽ ഇടയ്ക്കിടയ്ക്കും കാണുന്ന വ്യക്തങ്ങളായ പ്രസ്താവനകളിൽനിന്നു കൃഷ്ണഗാഥാകാരൻ കോലത്തുനാട്ടു് ഉദയവർമ്മരാജാവിന്റെ സദസ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ നിദേശമനുസരിച്ചാണു് പ്രസ്തുത ഗ്രന്ഥം രചിച്ചതെന്നും വെളിവാകുന്നു. കവിയും കോലത്തുനാട്ടുകാരനായിരിക്കുവാൻ ഇടയുണ്ടു്; ഈ മതത്തെപ്പറ്റി ആർക്കും വിപ്രതിപത്തിയുമില്ല.
22.2പേരും കാലവും
ചില പഴയ അഭിപ്രായങ്ങൾ
ചെറുശ്ശേരി എന്നുകൂടി കൃഷ്ണഗാഥയ്ക്കു പേരുണ്ടെന്നു മുൻപു പ്രസ്താവിച്ചുവല്ലോ. വടക്കർ പ്രായേണ കൃഷ്ണഗാഥയെന്നും കൃഷ്ണപ്പാട്ടെന്നും പറയുന്ന ഈ കാവ്യത്തെ തെക്കർ ‘ചെറുശ്ശേരി’ എന്ന പേരിലാണു് വ്യവഹരിച്ചുവരുന്നതെന്നും അതു കവിയുടെ ഇല്ലപ്പേരാണെന്നും അദ്ദേഹം കൊല്ലം 650-നും 750-നും ഇടയ്ക്കു ജീവിച്ചിരുന്നിരിക്കണമെന്നും അദ്ദേഹത്തിന്റെ വംശജനായ ഒരു നമ്പൂരി വടക്കു ചെറുകുന്നത്തു ക്ഷേത്രത്തിൽ ശാന്തിക്കാരനായിരിക്കുന്നുണ്ടെന്നും ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ അദ്ദേഹത്തിന്റെ ഭാഷാചരിത്രത്തിൽ ഇദംപ്രഥമമായി ഉപന്യസിച്ചു. ആ മതം ശരിയല്ലെന്നും ചെറുകുന്നത്തു ക്ഷേത്രം സ്ഥിതിചെയ്യുന്ന കുറുമ്പ്രനാട്ടുതാലൂക്കിൽ വടകര എന്ന സ്ഥലത്തു ചെറുശ്ശേരി എന്ന പേരിൽ ഒരില്ലമില്ലെന്നും അതിനാൽ ആ കുടുംബത്തിൽ ജനിച്ച ഒരു നമ്പൂരി പ്രസ്തുതക്ഷേത്രത്തിൽ ശാന്തിക്കാരനാണെന്നു പറയുന്നതു് നിരാസ്പദമാണെന്നും കൃഷ്ണഗാഥയുടെ കർത്താവു പുനംനമ്പൂരിയാണെന്നത്രേ വടക്കേ മലയാളത്തിൽ പ്രചരിക്കുന്ന ഐതിഹ്യമെന്നും കടത്തനാട്ടു് ഉദയവർമ്മ തമ്പുരാൻ വിമർശിച്ചു. കൃഷ്ണഗാഥാകാരൻ പുനംനമ്പൂരിയാണെന്നുള്ളതു് ഉത്തരകേരളത്തിലെ ഒരു പഴയ ഐതിഹ്യമാണെന്നു് ഇരുവനാട്ടു കെ. സി. നാരായണൻനമ്പിയാരുടെ മുഖത്തുനിന്നു് എനിക്കും കേൾക്കുവാൻ ഇടവന്നിട്ടുണ്ടു്. കടത്തനാട്ടു തമ്പുരാന്റെ ആ പ്രസ്താവനയ്ക്കുശേഷം ഗവേഷകന്മാർ ചെറുശ്ശേരിയോ പുനമോ കൃഷ്ണഗാഥയുടെ കർത്താവു് എന്ന വിഷയത്തെപ്പറ്റി പല വാദപ്രതിവാദങ്ങളും നടത്തീട്ടുണ്ടു്. അവയുടെ ചരിത്രം ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ല. എന്നാൽ മംഗളമാലയിൽ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് “ഉത്തരകേരളത്തിൽ ചെറുശ്ശേരിയെന്നും പുനമെന്നും രണ്ടു തറവാടുകൾ ഉണ്ടായിരുന്നതിൽ ഒന്നു മറ്റൊന്നിലേക്കു് ഒതുങ്ങിയെന്നു കേട്ടിട്ടുണ്ടു്” എന്നു വളരെക്കാലം മുൻപു രേഖപ്പെടുത്തീട്ടുള്ള വസ്തുത പ്രകൃതത്തിൽ സ്മരണീയമാണു്.
പുതിയ ഗവേഷണഫലങ്ങൾ
ഉദയവർമ്മ കോലത്തിരിയേയും അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായ കൃഷ്ണഗാഥാകാരനേയും പറ്റി സൂക്ഷ്മമായി എന്തെങ്കിലും വിവരങ്ങൾ അറിയണമെങ്കിൽ അതിനുള്ള പ്രധാനമാർഗ്ഗം ചിറയ്ക്കൽകോവിലകത്തെ ഗ്രന്ഥങ്ങളുടെ പരിശോധനയാണല്ലോ. 1087-ൽ ഭാരതഗാഥ പ്രസിദ്ധീകരിച്ചപ്പോൾ ഇപ്പോഴത്തെ ചിറയ്ക്കൽ വലിയതമ്പുരാൻ 250 സംവത്സരങ്ങൾക്കു മുൻപു് ആ കോവിലകത്തു് ഉദയവർമ്മൻ എന്ന പേരോടുകൂടി ഒരു രാജാവുണ്ടായിരുന്നുവെന്നും അവിടുത്തെ പ്രധാനസേവകൻ വിദ്വാനായ ഒരു നമ്പൂരി കവിയായിരുന്നുവെന്നും കൃഷ്ണഗാഥ, ഭാരതഗാഥ എന്നീ രണ്ടു കൃതികളുടേയും കർത്താവു് അദ്ദേഹമാണെന്നും പ്രസ്താവിക്കുകയുണ്ടായി. കൃഷ്ണഗാഥാകാരൻ ജീവിച്ചിരുന്നതു കൊല്ലം ഒൻപതാം ശതകത്തിനു വളരെ മുൻപായിരിക്കണം എന്നു ഭാഷയുടെ പഴക്കംകൊണ്ടു വ്യക്തമാകയാൽ ആ പ്രസ്താവനയെ അന്യഗവേഷകന്മാർ ആരുംതന്നെ അംഗീകരിച്ചില്ല. അതിൽപ്പിന്നീടു് ഏഴെട്ടു കൊല്ലങ്ങൾക്കു മുൻപു് അദ്ദേഹത്തിന്റെ പുത്രൻ ടി. ബാലകൃഷ്ണൻനായർ ചിറയ്ക്കൽകോവിലകത്തെ ഗ്രന്ഥപ്പുര നിപുണമായി പരിശോധിക്കുകയും പ്രകൃതോപയോഗികളായ പല വിവരങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. അവയെ താഴെക്കാണുന്ന വിധത്തിൽ സംഗ്രഹിക്കാം: ഉത്തരകേരളത്തിൽപ്പെട്ട കോട്ടയം താലൂക്കിൽ ‘കാവിൽപുനം’ എന്നൊരു നമ്പൂരിയില്ലം ഇന്നും നിലനിന്നു പോരുന്നു. നൂറ്റൻപതു വർഷങ്ങൾക്കു മുൻപു് ആ ഗൃഹം ചിറയ്ക്കൽ താലൂക്കിൽ പള്ളിക്കുന്നു് (ശങ്കരകവിയുടെ ‘വിഹാരാചലം’) എന്ന ദേശത്തിൽ പെട്ടതായിരുന്നു. പ്രസ്തുത ഗൃഹമുൾപ്പെട്ട ഗ്രാമത്തിനു കാനത്തൂർ ഗ്രാമമെന്നാണു പേർ. അക്കാലത്തു കോലത്തുനാട്ടിന്റെ തലസ്ഥാനം വള (വളർ) പട്ടണം കോട്ടയായിരുന്നു. അതിനുപുറമെ കോലത്തിരിക്കു വേറേയും പതിനൊന്നു കോട്ടകൾകൂടി ഉണ്ടായിരുന്നതായും അവ പന്ത്രണ്ടും പന്ത്രണ്ടു ചേരിക്കലുകളുടെ (ചേരിക്കല്ലുകളുടെ) തലസ്ഥാനങ്ങളായിരുന്നതായും കാണുന്നു. ആ ചേരിക്കല്ലുകളിൽ ഒന്നാണു് ചെറുശ്ശേരി; ചെറുശ്ശേരിയിലെ ഏകഗ്രാമമാണു് കാനത്തൂർ. കൊല്ലം 547-ൽ മേല്പടി ഗ്രാമത്തിൽ ചെറുശ്ശേരിയെന്നും പൊനമെന്നും രണ്ടില്ലമുണ്ടായിരുന്നതായി രേഖയുണ്ടു്. അന്നു നിലവിലിരുന്ന പതിനൊന്നില്ലങ്ങളിൽ ചെറുശ്ശേരിയുൾപ്പെടെ രണ്ടില്ലങ്ങൾ 790-നു മുൻപു് അന്യംനിന്നുപോയി എന്നുള്ളതിനും രേഖ കാണുന്നു. ചെറുശ്ശേരി ഇല്ലത്തിനു ചെറുശ്ശേരിച്ചേരിക്കലിന്റെ പേർ സിദ്ധിച്ചതു് അതു കാനത്തൂർ ഗ്രാമത്തിലെ ഒരു പ്രധാനഗൃഹമാകയാലായിരിക്കാം. കോലസ്വരൂപത്തിലെ കുലദേവതയായ തിരുവർകാട്ടുകാവിൽ ഭഗവതിയുടെ തേവാരിസ്ഥാനവും മറ്റും പൊനത്തില്ലത്തേക്കായിരുന്നതിനാൽ ആ ഇല്ലത്തിനും പ്രാധാന്യമുണ്ടായിരുന്നു. ഇത്രയും ഗ്രന്ഥവരിയെ ആസ്പദീകരിച്ചുള്ള വിവരങ്ങളാകയാൽ അപ്രതിഷേധ്യങ്ങളാണു്. ഇവയോടു് അനുബന്ധിച്ചു ചെറുശ്ശേരിഇല്ലത്തു് ഒരിക്കൽ ഒരു ഉണ്ണിനമ്പൂരിമാത്രം അവശേഷിക്കുകയും അദ്ദേഹത്തെ പൊനത്തില്ലത്തേക്കു ദത്തെടുക്കുകയും ചെയ്തു എന്നു് ഒരൈതിഹ്യശകലവും ഉണ്ടു്.
22.3ഉദയവർമ്മ കോലത്തിരി
ശങ്കരകവിയുടെ പരിപോഷകനായ കോലത്തുനാട്ടു കേരളവർമ്മരാജാവു് കൊല്ലം 621-ൽ തീപ്പെടുകയും അദ്ദേഹത്തിന്റെ ഭാഗിനേയനും യുവരാജാവുമായ രാമവർമ്മാ 618-ൽത്തന്നെ അന്തരിക്കുകയും കേരളവർമ്മാവിനെ തുടർന്നു 621 മുതൽ 650 വരെ ഉദയവർമ്മരാജാവു് നാടു വാഴുകയും ചെയ്തതായി മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ തമ്പുരാന്റെ കാലത്തു്, 625-ൽ, നാട്ടിൽ പുഷ്ടിയുണ്ടായിരുന്നതായി ചിറയ്ക്കൽ ഗ്രന്ഥവരിയിൽനിന്നു് ഒരു രേഖ ബാലകൃഷ്ണൻ നായർ ഉദ്ധരിക്കുന്നുണ്ടു്. 627-ൽ അദ്ദേഹം ധർമ്മടത്തുവച്ചു സാമൂതിരിപ്പാടുമായി സഖ്യം ചെയ്യുകയും 629 മകരം 16-ആംനു ‘പൊനത്തിൽ ചങ്കരൻനമ്പിടിക്കു’ ചില സ്ഥാനമാനങ്ങളും വീരചങ്ങലയും സമ്മാനിക്കുകയും പിറ്റെന്നാൾ പൊനത്തിൽ കുഞ്ഞുനമ്പിടിയെ സാമൂതിരിക്കോവിലകത്തേക്കു് അയയ്ക്കുകയും ചെയ്തു എന്നുള്ളതിനും അദ്ദേഹം രേഖകൾ കാണിക്കുന്നു. നമ്പൂരിമാരെ ഉത്തരകേരളത്തിൽ നമ്പിടിമാരെന്നു പറയുന്നതു സാധാരണമാണു്.
ചിറയ്ക്കൽ കോവിലകത്തെ ചില താളിയോലഗ്രന്ഥങ്ങൾ
ചിറയ്ക്കൽ കോവിലകത്തെ ഒരു ഗ്രന്ഥത്തിൽ ‘കൊല്ലം 702-ൽ തലൂലു് മാധവവാരരു് എഴുതിത്തീർത്ത കൃഷ്ണപ്പാട്ടിനെ വാലുശ്ശേരിക്കോട്ടയിൽ രാഘവൻ കരലിഖിതം…പൊനത്തിൽ ശങ്കരൻനമ്പിടി രചിച്ച കൃഷ്ണപ്പാട്ടു സമാപ്തം” എന്നൊരു കുറിപ്പു കാണുന്നു. അതു പകർത്തിയെഴുതിയതു 995-ൽ ആണു്. 780-ലെ മറ്റൊരു ഗ്രന്ഥത്തിൽ ‘പൊനം നമ്പിടിയുടെ കൃഷ്ണപ്പാട്ടു്’ എന്നും എഴുതീട്ടുണ്ടു്. ഈ കുറിപ്പുകൾ പകർത്തിയെഴുതിയ ആളിന്റെ കൈപ്പടയാണെന്നു പരിശോധനയിൽ എനിക്കു തോന്നീട്ടില്ല. എങ്കിലും ഇവ സമീപകാലത്തു് എഴുതിച്ചേർത്തിട്ടുള്ളവയല്ലെന്നും സമ്മതിയ്ക്കാവുന്നതാണു്.
എന്റെ അഭിപ്രായം
ഈ വിഷയത്തിൽ ലഭിച്ചിടത്തോളമുള്ള രേഖകളെപ്പറ്റി കൂലങ്കഷമായി വിവേചനം ചെയ്തതിൽ എനിക്കു താഴെ സംക്ഷേപിക്കുന്ന അഭിപ്രായമാണു് തോന്നുന്നതു്. കൃഷ്ണഗാഥാകാരൻ ആ ഗ്രന്ഥം രചിച്ചതു് 621 മുതൽ 650 വരെ രാജ്യഭാരം ചെയ്ത ഉദയവർമ്മ കോലത്തിരിയുടെ കാലത്തുതന്നെയാണു്. അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പേർ ചെറുശ്ശേരി എന്നായിരുന്നു. ദത്തുണ്ടായി എന്ന ഐതിഹ്യവും ചിറയ്ക്കൽ കോവിലകത്തെ ആദർശഗ്രന്ഥങ്ങളിൽ കാണുന്ന പുറത്തോലകളിലെ കുറിപ്പുകളും ശരിയാണോ എന്നു തീർച്ചപറയാൻ നിവൃത്തിയില്ല. അവ വസ്തുസ്ഥിതിയെയാണു് നിർദ്ദേശിക്കുന്നതെങ്കിൽ കവിയുടെ നാമധേയം ശങ്കരനാണെന്നു് അനുമാനിക്കാം. ഉദയവർമ്മകോലത്തിരിയുടെ വാഴ്ചക്കാലത്തിന്റെ പ്രാരംഭത്തിൽ അദ്ദേഹം കൃഷ്ണഗാഥ രചിച്ചിരിക്കാം. പിന്നീടാണു് ചെറുശ്ശേരിയില്ലം പൊനത്തിൽ ലയിച്ചതു്. അതു് 629-ആമാണ്ടിനു മുൻപായിരിക്കാം. ആ ലയനത്തിനു പറയുന്ന കാരണം യുക്തിസഹമായിരിക്കുന്നില്ല. ചെറുശ്ശേരി ഇല്ലത്തിൽ ഒരു ഉണ്ണിനമ്പൂരിമാത്രം ശേഷിച്ചാൽ പൊനത്തിൽനിന്നു് ആ ഇല്ലത്തേക്കല്ലേ ദത്തുകൊള്ളേണ്ടതു്? എന്നുതന്നെയുമല്ല ദത്തു് ഉദയവർമ്മാവിന്റെ കാലത്താണെങ്കിൽ ചെറുശ്ശേരി ഒരു ഉണ്ണിനമ്പൂരിയായിരിക്കുവാൻ തരവുമില്ല. 628-ൽ അദ്ദേഹത്തെ വലിയ നമ്പിടി എന്നാണല്ലോ രേഖപ്പെടുത്തിക്കാണുന്നതു്. അതുകൊണ്ടു രണ്ടില്ലങ്ങളും ഏകീഭവിച്ചതിനു വേറേ എന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കണം. ചെറുശ്ശേരിയില്ലം ഒരു കാലത്തു കാനത്തൂർ ഗ്രാമത്തിൽ പ്രധാനമായിരുന്നു എങ്കിലും പ്രസ്തുത ഘട്ടത്തിൽ അതു ക്ഷീണദശയെ പ്രാപിച്ചിരുന്നു എന്നും ഉദയവർമ്മകോലത്തിരിക്കു് അതിന്റെ നില ഉയർത്തണമെന്നു് ആഗ്രഹം ജനിച്ചുവെന്നും പൊനത്തില്ലത്തിൽ ആളില്ലാതെ വരികയാൽ ചെറുശ്ശേരി ഇല്ലത്തെ അംഗങ്ങളെ അതിനു് അവകാശികളാക്കിയെന്നും അതിനുവേണ്ട ചാർച്ച ആ രണ്ടില്ലങ്ങൾക്കും തമ്മിൽ മുൻപിനാലേ ഉണ്ടായിരുന്നു എന്നും സങ്കല്പിക്കുന്നതിൽ വലിയ അപാകമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ചെറുശ്ശേരി ശങ്കരൻ എന്ന വലിയ നമ്പിടിയും ആ ഇല്ലത്തെ കുഞ്ഞുനമ്പിടിയും യഥാക്രമം പൊനത്തിലെ വലിയ നമ്പിടിയും കുഞ്ഞുനമ്പിടിയുമായി. ആ കുടുംബരഹസ്യങ്ങൾ അറിവുള്ള ഉത്തരകേരളീയർക്കു പിൻകാലങ്ങളിൽ കൃഷ്ണഗാഥ പൊനം നമ്പൂതിരിയുടെ കൃഷ്ണപ്പാട്ടായി; അവ അറിയാത്ത ഇതരദേശീയർക്കു് അതു ചെറുശ്ശേരിയുടെ കൃഷ്ണഗാഥയായിത്തന്നെ നിലനിന്നുപോരികയും ചെയ്തു; ഭാരതഗാഥയുടെ പ്രണേതാവു കൃഷ്ണഗാഥാകാരനല്ലെന്നു മേൽ ഉപപാദിക്കും.
മറ്റു ചില മതങ്ങളുടെ അസാധുത്വം
‘കൃതായാം കൃഷ്ണഗാഥായാം’ എന്ന ഗ്രന്ഥാവസാനപദ്യത്തിന്റെ തൃതീയപാദത്തിൽ കലിദിനത്തിന്റെ സൂചനയുണ്ടെന്നു കരുതുന്നതു നിർമ്മൂലമാകുന്നു. അതു ഗ്രന്ഥകാരന്റെ പദ്യംതന്നെയാണെന്നുള്ളതിനു സംശയമില്ല. അതിൽ കലിദിനസൂചനയുണ്ടെന്നു വാദിച്ചാൽ കൃഷ്ണഗാഥയുടെ നിർമ്മിതി കൊല്ലം 825-ആമാണ്ടിടയ്ക്കാണെന്നു സമ്മതിക്കേണ്ടിവരും. അതു തീരെ അനുപപന്നമാണെന്നു പറയേണ്ടതില്ലല്ലോ. ‘തായാം കൃഷ്ണഗാഥായാം’ എന്ന മാതിരിയിൽ ഒരു പദ്യത്തെ അവമൂർദ്ധകളേബരമാക്കി അത്യന്തം നിരർത്ഥകമായ ഒരു കലിവാക്യം ആരും സൃഷ്ടിച്ചു കണ്ടിട്ടുമില്ല. ചെറുശ്ശേരി എന്ന പദം ‘ചെറുച്ചേരി’ എന്നതിന്റെ രൂപാന്തരമാണെന്നും, ഓണക്കാലത്തു കയ്യാങ്കളിക്കു് രണ്ടു ഭാഗമായി ആളുകൾ നില്ക്കുന്നതിനു രണ്ടു ചേരി എന്നു പറയാറുണ്ടെന്നും അതുകൊണ്ടു വടക്കൻപാട്ടിനു് ചേരിപ്പാട്ടെന്ന പേർ യോജിക്കുമെന്നും കൃഷ്ണഗാഥയുടെ രീതി വടക്കൻ പാട്ടിനോടു വളരെ അടുപ്പമുള്ളതാണെന്നും,
“തച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണി
തച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണി”
എന്ന വടക്കൻപാട്ടിന്റെ ആദ്യത്തെ ഭാഗത്തിന്റെ ഒടുവിലുള്ള നാലക്ഷരം വെട്ടിച്ചെറുതാക്കി ബാക്കിയുള്ള അംശം രണ്ടു പ്രാവശ്യം ആവർത്തിച്ചു പിന്നീടു് ദ്വിതീയഭാഗം യാതൊരു ഭേദഗതിയും കൂടാതെ ചൊല്ലുമ്പോൾ അതു
“തച്ചോളിപ്പാലാട്ടേ-തച്ചോളിപ്പാലാട്ടേ
തച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണി”
എന്നു രൂപം കൈക്കൊണ്ടു ചെറുച്ചേരിപ്പാട്ടായി പരിണമിക്കും എന്നും കുണ്ടൂർ നാരായണമേനോൻ 1092 കർക്കടകത്തിലെ കൈരളിയിൽ ഉപന്യസിക്കുകയുണ്ടായി. ചെറിയ രണ്ടു ചേരിയായി സൈന്യം നിരത്തി പടവെട്ടുന്ന ജാതിയിലുള്ള ചതുരംഗായോധനത്തിനും പ്രസ്തുതകൃതിക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഐതിഹ്യം സൂചിപ്പിക്കുന്നതിനാൽ ആ വഴിക്കും ചെറുച്ചേരി എന്ന പദം ഉത്ഭവിച്ചിരിക്കാമെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെ നാം വടക്കൻപാട്ടുകൾക്കു ചേരിപ്പാട്ടുകൾ എന്നൊരു പേരേ ഇല്ലെന്നു് ഓർമ്മിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു കുണ്ടൂരിന്റെ ഏതദ്വിഷയകമായ അഭിപ്രായം അംഗീകാര്യമല്ല. ആ അഭിപ്രായത്തിന്റെ ഒരു രൂപാന്തരമാണു് ‘ചെറുശ്ശേരി’ എന്നതു ‘ചെറുചീരു്’ എന്നതിൽനിന്നു നിഷ്പന്നമായ ഒരു പദമാണെന്നുള്ള ചിലരുടെ വാദം. ചീരു് എന്ന പദത്തിനു ഗണമെന്നല്ലാതെ ശീലെന്നു് അർത്ഥമില്ല എന്നുള്ള വസ്തുത ഇവിടെ സ്മരണീയമാണു്. പോരാത്തതിനു വടക്കൻപാട്ടിലെ ആദ്യത്തെ ഭാഗം (നാലക്ഷരം കുറച്ചിട്ടാണെങ്കിലും) ഇരട്ടിക്കുമ്പോൾ അതു് എങ്ങനെ ചെറുചീരാകുമെന്നുള്ള ചോദ്യവും പ്രകൃതത്തിൽ ന്യായമായി ഉത്ഭവിക്കുന്നു. അതുപോലെ കൃഷ്ണഗാഥയുടെ പ്രണേതാവു മേൽപ്പുത്തൂർ ഭട്ടതിരിയുടെ സമകാലികനായ പൂന്താനം നമ്പൂരിയാണെന്നു വാദിക്കുന്നതും ക്ഷോദക്ഷമമല്ല. ഭാഷാരീതികൊണ്ടു കൃഷ്ണഗാഥ കൊല്ലം 7-ആം ശതകത്തിലെ കൃതിയാണെന്നു നിസ്സംശയമായി സ്ഥാപിക്കാവുന്നതാണു്. ഈ അഭിപ്രായങ്ങൾക്കൊന്നിനുംതന്നെ ബാലകൃഷ്ണൻനായരുടെ ഗവേഷണഫലങ്ങളെ പശ്ചാൽകരിക്കുന്നതിനു തക്ക പ്രാമാണികതയില്ലെന്നു പറയേണ്ടതില്ലല്ലോ.
ഗ്രന്ഥോൽപത്തിയെപ്പറ്റിയുള്ള ഐതിഹ്യം
അത്യന്തം പരിണതപ്രജ്ഞനായ ഒരു പണ്ഡിതപ്രവേകനും മഹാകവിയുമായിരുന്നു ചെറുശ്ശേരി നമ്പൂരി. കൃഷ്ണഗാഥയുടെ ഉൽപത്തിക്കുള്ള കാരണത്തെ സംബന്ധിച്ചു നിലവിലിരിക്കുന്ന ഒരൈതിഹ്യമുള്ളതു് ഇവിടെ സംക്ഷേപിക്കാം. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തു തൊട്ടിലിൽ കുട്ടിയെക്കിടത്തി ആട്ടിക്കൊണ്ടിരുന്ന രാജാവിന്റെ പത്നി ഒരു നിലകൂടി തെറ്റിയാൽ രാജാവിനു് അടിയറവായി എന്നു ധരിച്ചിട്ടു് “ഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ, ഉന്തുന്തൂ ഉന്തുന്തൂ ആളേ ഉന്തൂ” എന്നു കുട്ടിയെ ഉറക്കുന്നഭാവത്തിൽ പാടി ഭർത്താവിനു നില്ക്കക്കള്ളി കാണിച്ചുകൊടുക്കുകയും അതിന്റെ സാരം ഗ്രഹിച്ച രാജാവു് ആളിനെ ഉന്തി കളിയിൽ ജയിക്കുകയും ചെയ്തു. പത്നി പാടിയ മട്ടിൽ ദശമം പാട്ടാക്കണമെന്നു സന്തുഷ്ടനായ രാജാവു നമ്പൂരിയോടു് ആജ്ഞാപിക്കുകയും നമ്പൂരി ആ ആജ്ഞയ്ക്കു വിധേയനായി കൃഷ്ണഗാഥ നിർമ്മിക്കുകയും ചെയ്തു. ഈ ഐതിഹ്യത്തിൽ അസ്വാഭാവികമാണെന്നു പറയത്തക്ക വൈകല്യമൊന്നും കാണുന്നില്ല. മഞ്ജരീവൃത്തത്തിൽ ചില പാട്ടുകൾ കീർത്തനരൂപത്തിലും മറ്റും അതിനു മുൻപും ഉണ്ടായിരുന്നിരിക്കാം. അതു് ഒരു ഭാഷാകാവ്യനിർമ്മിതിക്കു് ഉപയോഗിക്കുവാൻ ധൈര്യപ്പെട്ടതു നമ്പൂരി ഒരു വശ്യവചസ്സായിരുന്നതുകൊണ്ടാണു്. കൃഷ്ണഗാഥയിൽ ഐദമ്പര്യേണ നമ്മുടെ ആശ്ചര്യത്തെ ആർജ്ജിക്കുന്നതു് അതിലെ പദലാളിത്യമാണല്ലോ. ഒരു സ്ത്രീ നിമിത്തമായി തനിക്കു ഗ്രന്ഥനിർമ്മാണത്തിനു് അവസരം നേരിട്ടപ്പോൾ ആ ഗ്രന്ഥം പൊതുവേ സ്ത്രീകൾക്കു് അർത്ഥഗ്രഹണം ചെയ്തു പാടി ആനന്ദിക്കത്തക്ക നിലയിൽ രചിക്കുന്നതു് അഭിലഷണീയമാണെന്നു കവിക്കു തോന്നിയിരിക്കാം. കൃഷ്ണഗാഥയിലെ സംസ്കൃതപദവൈരള ്യവും ബന്ധപാരുഷ്യരാഹിത്യവും തന്നെയായിരിക്കണം ഏതോ ഒരു പല്ലവഗ്രാഹിയായ പണ്ഡിതനെക്കൊണ്ടു് “എരിശ്ശേരിക്കു കഷണമില്ല” എന്നു പറയിക്കുകയും ചിന്താശീലനായ മറ്റൊരു പണ്ഡിതനെക്കൊണ്ടു് “ഇളക്കിനോക്കിയാൽ കാണാം” എന്നു് അതിനു പ്രത്യുത്തരം നല്കിക്കുകയും ചെയ്തതു്.
കവിയുടെ പാണ്ഡിത്യം
കൃഷ്ണഗാഥയുടെ ഓരോ ശീലിലും കവി തന്റെ ആലങ്കാരികമൂർദ്ധന്യതയെ അതിസ്പഷ്ടമായി പ്രകടീകരിക്കുന്നു. പല പ്രാവശ്യം ഭാഗവതം ദശമസ്കന്ധം വായിച്ചു് ആ പുരാണതല്ലജവുമായി സാത്മ്യം പ്രാപിച്ച ഒരു ഭക്തശിരോമണിയായും നാം അദ്ദേഹത്തെ പ്രസ്തുതകൃതിയിൽ സന്ദർശിക്കുന്നു. കൃഷ്ണഗാഥയിലെ വൃത്തം പ്രായേണ ആദ്യന്തം മഞ്ജരിയാകയാൽ അതിൽ സംസ്കൃതപദപ്രയോഗത്തിനു് അവസരമില്ല. എന്നാൽ സ്വർഗ്ഗാരോഹണകഥയിൽ അദ്ദേഹം വേറെ ഏഴു വൃത്തങ്ങളെക്കൊണ്ടുകൂടി അല്പാല്പമായി കൈകാര്യം ചെയ്തിട്ടുണ്ടു്.
“ഉരുവായ മൊഴികൊണ്ടു ഗുരുവായ പരൻതന്നെ
പ്പരിചോടു പുകണ്ണവൻ തളർന്നനേരം,
പെരിയോരു പുരുഹൂതനരികേ ചെന്നുണർത്തിനാ
നരിയോരു ഹരിയോടു വിരവോടപ്പോൾ.”(1)
“പുതിയ ചൊല്ക്കൊണ്ട പുരുഷൻതന്നെയ
പ്പുരുഹൂതൻ നിന്നുപുകണ്ണപ്പോൾ
മുദിതരായുള്ള മുനികളെല്ലാമ
മ്മുകിൽവർണ്ണൻതന്നെപ്പുകണ്ണാരേ.”(2)
“രുദ്രരും വരനാഗഭൂഷണമുദ്രിതാംഗകരായുടൻ
ഭസ്മധൂളിധരിച്ചുവന്നങ്ങു പത്മനേത്രനെ വാഴ്ത്തിനാർ”(3)
“ഉത്തമകാന്തിമെത്തിയിരുന്ന നിത്യനെ നീതിയോടേ
ഭക്തിപൊഴിഞ്ഞുചിത്തമഴിഞ്ഞു രുദ്രർ പുകണ്ണനേരം;”(4)
“ഉത്തമരായുള്ളശ്വികളേറ്റം
ഭക്തി പൊഴിഞ്ഞു പുകണ്ണു തെളിഞ്ഞു
അച്യുതപാദസരോരുഹയുഗ്മം
നിശ്ചലരായി വണങ്ങിന നേരം.”(5)
“നിമേഷം വെടിഞ്ഞോർ നിരന്നീടിനോര
ന്നിജേ മന്ദിരേ നിർമ്മലേ സംവസന്തം
ഗുണാതീതരൂപം രമാധീശമേവം
ദിനാധീശ്വരന്മാർ പുകണ്ണോരുനേരം.”(6)
“കമലാകരപരിലാളിതകഴൽതന്നിണ കനിവോ
ടമരാവലി വിരവോടഥ തൊഴുതീടിന സമയേ
വിവിധാഗമവചസാമപി പൊരുളാകിന ഭഗവാൻ
വിധുശേഖരനുപഗമ്യ ച മധുസൂദനസവിധേ.”(7)
എന്നീ മട്ടുകളിലുള്ളവയാണു് ആ വൃത്തങ്ങൾ. അവയ്ക്കു മഹാകാവ്യങ്ങളിലെ സർഗ്ഗാന്തശ്ലോകങ്ങളുടെ സാദൃശ്യമുണ്ടു്. നാലാമത്തെ വൃത്തംതന്നെയാണു് ഗ്രന്ഥത്തിന്റെ അവസാനത്തിലുള്ള
“മറപൊരുളായി മറഞ്ഞവനേ ഹരി;
മലർമകൾകൊങ്ക പുണർന്നവനേ ഹരി;
മതുമതവെണ്ണ നുകർന്നവനേ ഹരി;
മരുതുമരങ്ങൾ ഞെരിച്ചവനേ ഹരി.”
ഇത്യാദി ഹരിസ്തുതിയിലും കാണുന്നതു്. ആ രീതികളിൽ കവനം ചെയ്യുമ്പോൾ മഹാകവിയുടെ സംസ്കൃതപ്രേമം അണപൊട്ടിയ പുഴപോലെ അസങ്കോചമായി പ്രവഹിക്കുന്നു.
“ചലൽകുന്തളം ചഞ്ചലാപാംഗരമ്യം
മിളൽകുണ്ഡലോല്ലാസിഗണ്ഡാഭിരാമം
മൃദുസ്മേരമേവം മുഖാംഭോരുഹം തേ
സ്മരിക്കായ്വരേണം മരിക്കുന്നനേരം.”
“മുരശാസന, നരകാന്തക, മുഖരീകൃതമുരളീ
വിവശീകൃതജനമാനസസരസീരുഹവിതതേ,
ചരിതാമൃതവിവശീകൃതഭുവനാഖിലവസതേ,
നിരുപാധിക, നിയതം തവ തിരുമെയ് പരികലയേ”
തുടങ്ങിയ വരികൾ ആ ഘട്ടത്തിലുള്ളവയാണു്. അദ്ദേഹം ഒരു ശാസ്ത്രജ്ഞനല്ലെങ്കിലും അനവധി സംസ്കൃതകാവ്യനാടകങ്ങൾ വായിച്ചു് അനന്യസാധാരണമായ സംസ്കാരം സിദ്ധിച്ച ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതു്. പള്ളിക്കുന്നത്തു ക്ഷേത്രത്തിലെ കദളിപ്പഴം ശങ്കരകവിയേയും അതിന്റെ തൊലി ശാന്തിക്കാരനായ കൃഷ്ണഗാഥാകാരനേയും തീറ്റിക്കുന്നതായി ഒരൈതിഹ്യമുള്ളതു തീരെ അസംബന്ധവും അതു് അതിന്റെ ഉപജ്ഞാതാക്കന്മാർക്കു ലളിതകോമളമായ ഭാഷാ കവിതയുടെ നേർക്കുള്ള അവജ്ഞയുടെ പ്രത്യക്ഷലക്ഷ്യവുമാണെന്നേ ഇക്കാലത്തെ സഹൃദയന്മാർ കരുതേണ്ടതുള്ളൂ.
കവിതയുടെ മെച്ചം
കൃഷ്ണഗാഥയിൽ ഏതു ഭാഗം വായിച്ചാലും അതിന്റെ പ്രണേതാവു സരസ്വതീദേവിയുടെ സവിശേഷമായ അനുഗ്രഹത്തിനു പാത്രീഭവിച്ച ഒരു പുണ്യപുരുഷനാണെന്നു ഭാവുകന്മാർക്കു നിരീക്ഷിക്കാവുന്നതാകുന്നു. ഏതു വിഷയത്തെപ്പറ്റിയുള്ള പ്രതിപാദനത്തിനും അദ്ദേഹത്തിനു് അന്യാദൃശമായ നൈപുണ്യമുണ്ടു്. അർത്ഥാലങ്കാരപ്രയോഗത്തിൽ അദ്ദേഹത്തെ ജയിക്കുവാൻ കേരളീയകവികളിൽ ആർക്കുംതന്നെ സാധിച്ചിട്ടില്ല. പ്രത്യേകിച്ചു് ഉൽപ്രേക്ഷാകല്പനയിൽ അദ്ദേഹത്തിനുള്ള സ്ഥാനം അദ്വിതീയമാകുന്നു. അതുകൊണ്ടു് തന്നെയാണു് ‘ഉപമാ കാളിദാസസ്യ’ എന്ന പോലെ ‘ഉൽപ്രേക്ഷാ കൃഷ്ണഗാഥായാം’ എന്നൊരു ആഭാണകമുള്ളതും. പ്രകൃതിവർണ്ണനമായാലും, ലോകസ്വഭാവനിരൂപണമായാലും അദ്ദേഹത്തിനു് ഏതു സന്ദർഭവും ഒന്നുപോലെ ഉദാത്തമായ കവികർമ്മത്തിനു പ്രയോജകീഭവിക്കുന്നു. ശൃംഗാരവും ഹാസ്യവുമാണു് അദ്ദേഹത്തിനു് ഏറ്റവും അഭിമതങ്ങളായ രസങ്ങൾ. എങ്കിലും രൗദ്രം, ഭയാനകം മുതലായ മറ്റുചില രസങ്ങളുടെ പ്രതിപാദനത്തിലും അദ്ദേഹം അഭൗമമായ പ്രാഗല്ഭ്യം പ്രദർശിപ്പിക്കുന്നുണ്ടു്. ധ്വനിയുടെ കാര്യത്തിലും നമ്മുടെ മഹാകവി ഒട്ടും പിന്നോക്കമല്ല. കൃഷ്ണഗാഥയിൽ കൃഷ്ണോല്പത്തി മുതൽ സ്വർഗ്ഗാരോഹണംവരെ നാല്പത്തേഴു കഥകൾ അടങ്ങിയിരിക്കുന്നു. അവയിൽ കംസസൽഗതിവരെയുള്ള ഭാഗങ്ങൾക്കു് അല്പം മാറ്റു കൂടുമെങ്കിലും അതിനപ്പുറമുള്ള രുക്‍മിണീസ്വയംവരം, സൗഭദ്രികകഥ മുതലായ പല ഭാഗങ്ങൾക്കും അവയെപ്പോലെതന്നെ ആസ്വാദ്യതയുണ്ടു്. ഭാഗവതകാരനെപ്പോലെ ചെറുശ്ശേരിയും തന്റെ ഗ്രന്ഥത്തിന്റെ പൂർവ്വാർദ്ധം മുഴുവൻ വിനിയോഗിക്കുന്നതു ശ്രീകൃഷ്ണന്റെ ബാല്യക്രീഡാവർണ്ണനത്തിനാകുന്നു.
ചില ചിത്രങ്ങൾ
കൃഷ്ണഗാഥാകാരന്റെ വാക്‍ചിത്ര ചാതുരിയാണു് എന്നെ അത്യന്തം ആശ്ചര്യവിവശനും ആനന്ദതുന്ദിലനുമാക്കീട്ടുള്ളതു്. ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ ഒരുകാലത്തും ഹൃദയഭിത്തിയിൽനിന്നു മങ്ങിയോ മാഞ്ഞോ പോകാതെ പരിലസിക്കത്തക്കവണ്ണം അത്ര സജീവങ്ങളും സർവ്വാംഗസുന്ദരങ്ങളുമാണു് ആ ചിത്രങ്ങൾ. ഏതാനും ചില ഉദാഹരണങ്ങൾകൊണ്ടു് ഈ അഭിപ്രായത്തിന്റെ സാധുത്വം സ്ഥാപിക്കുവാൻ ശ്രമിക്കാം.
(1) കൃഷ്ണന്റെ ബാലസ്വഭാവവർണ്ണനം:
“അച്ഛനെപ്പോലെയുടുക്കുന്നേനെന്നിട്ടു
നൽച്ചേലകൊണ്ടങ്ങുടുക്കും നന്നായ്;
മാനിച്ചുനിന്നച്ഛൻ കുമ്പിടും നേരത്ത
ങ്ങാനകളിക്കും മുതുകിലേറി;
തേവാരിക്കേണമിന്നച്ഛായെനിക്കു നീ
പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും;
അച്ഛനും താനുമായിച്ഛയിലങ്ങ ന
നിച്ചലും നിന്നു പടകളിക്കും;
‘എൻ കണി കാണണം നിങ്ങളിന്നെല്ലരും’
എന്നങ്ങു ചൊല്ലീട്ടു വീടുതോറും
കോഴികൾ കൂകുമ്പോൾ കോഴകൾ കൂടാതെ
ഗോവിന്ദൻ പാടിക്കൊണ്ടങ്ങു ചെല്ലും.
മാരി ചൊരിയുന്ന നേരത്തു കോടിയിൽ
നേരെ പോയ് നീരെല്ലാമേല്ക്കും മെയ്യിൽ;
കയ്യേപ്പിടിപ്പാനായാരേലും ചെല്ലുമ്പോൾ
‘അയ്യോ!’ എന്നിങ്ങനെ കൂട്ടും തിണ്ണം.
അത്ഭുതമായുള്ള പാവകളുണ്ടോരോ
ശില്പികൾ കൊണ്ടെക്കൊടുത്തെപ്പോഴും;
വാഴപ്പഴങ്ങൾ താൻ തിന്നുന്ന നേരത്തു
വായിൽക്കൊടുക്കുമപ്പാവകൾക്കും.
‘അമ്മിഞ്ഞ നല്കമ്മേ’യെന്നങ്ങു ചൊല്ലിക്കൊ
ണ്ടമ്മേടെ കയ്യിൽക്കൊടുക്കും പിന്നെ;
ചാലക്കിടന്നങ്ങുറങ്ങുന്ന നേരത്തു
ചാരത്തുതന്നെ കിടത്തിക്കൊള്ളും,
നന്മണികൊണ്ടു പടുത്ത നിലംതന്നിൽ
ബിംബിതനായിട്ടു തന്നെക്കണ്ടാൽ
അഞ്ചിതമാകിയ പുഞ്ചിരി തൂകീട്ടു
ചെഞ്ചമ്മേ പായും പിടിച്ചുകൊൾവാൻ.”
എന്നും മറ്റും അമ്പാടിയിലെ കൃഷ്ണലീല കവിക്കു് എങ്ങനെയെല്ലാം വിസ്തരിച്ചാലും അലംഭാവമുണ്ടാകുന്നില്ല. ആ പ്രമേയത്തെത്തന്നെ പുരസ്കരിച്ചു കംസവധാനന്തരം ശ്രീകൃഷ്ണനെക്കൊണ്ടു നന്ദനോടു് ആ വശ്യവചസ്സു് ഇങ്ങിനെ പറയിക്കുന്നു:
“അച്ഛനായുള്ളതു നീയൊഴിച്ചില്ലെനി
ക്കച്യുതൻ തന്നുടെ പാദത്താണേ;
പെറ്റുവളർത്തൊരു തായയായ് നിന്നതും
മുറ്റുമെനിക്കു മറ്റാരുമല്ലേ;
ആറ്റിലും തീയിലും വീഴാതെകണ്ടെന്നെ
പ്പോറ്റിവളർത്തതു നിങ്ങളല്ലോ.
ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
നിങ്ങളെയേതും മറക്കയില്ല.
* * * *
എന്നമ്മതന്നോടു ചൊല്ലേണം പിന്നെ നീ
യെന്നെ മറക്കൊല്ലായെന്നിങ്ങനെ;
പാൽവെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളിൽ
പ്പാരമെനിക്കെന്നു ചൊല്ക പിന്നെ;
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ
രുണ്ടെങ്കിൽ മെല്ലേ വരുത്തേണമേ,
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ;
കേഴുവനല്ലായ്കിലെന്നു ചൊല്ലു.
* * * *
പിള്ളരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ;
കേണുകൊണ്ടന്നു വഴക്കായിപ്പോയിക്കൊ
ണ്ടൂണിന്നു വാരാതെ നിന്നനേരം
തെണ്ടമായെന്നതിന്നന്നു നല്കീടിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ;
പൊങ്ങിനോരാശ പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ;
പാവകളെന്നുമേ പാഴായിപ്പോകാതെ
പാലിച്ചുകൊള്ളേണം പാരാതെ നീ.
ചേണുറ്റുനിന്നുള്ളോരോണവില്ലൊന്നുമേ
ഞാണറ്റുപോകൊല്ല ഞാൻ വരുമ്പോൾ.”
വളരെക്കാലം കഴിഞ്ഞു് ഒരിക്കൽ ശ്രീകൃഷ്ണൻ ആസന്നവാർദ്ധകനായതിനുശേഷം യശോദയും നന്ദനും ഭാർഗ്ഗവതീർത്ഥത്തിൽ സൂര്യഗ്രഹണമുഹൂർത്തത്തിൽ സ്നാനത്തിന്നായി പോകുകയും അവിടെവച്ചു് അവിടുത്തെ കാണുകയും ചെയ്യുന്നു. ആ അവസരത്തിൽ അവർ എന്താണു് ചെയ്തതെന്നു കവിതന്നെ പറയട്ടെ;
“പാരിച്ചുനിന്നുള്ള പാഴായ്മ ചെയ്കയാൽ
പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി
തിണ്ണം വലിച്ചുമുറുക്കി ഞാൻ നില്ക്കയാ
ലുണ്ണിപ്പൂമേനിയിൽപ്പുണ്ണില്ലല്ലീ?
എന്നങ്ങു ചൊല്ലിത്തലോടിത്തുടങ്ങിനാൾ
നന്ദജൻതന്നുടെ മേനിതന്നെ.”
ഇങ്ങനെ ബാല്യത്തിലെ പല പല ലീലകൾ ആ ഭാഗ്യവതി വർണ്ണിച്ചു ഭഗവാനെ ചുംബിക്കുന്ന അവസരത്തിൽ നന്ദൻ
“നിത്യവും കണ്ട കിനാവുകളെല്ലാമേ
സത്യമെന്നിങ്ങനെ ചൊല്ലാമിപ്പോൾ;
മുന്നമേപ്പോലെ വന്നിന്നു ഞാനെന്നുടെ
പൊന്നാരപ്പൈതലെപ്പൂണ്ടേനല്ലോ.
എന്മുതുകേറിനിന്നാനകളിപ്പതി
ന്നിന്നിനിയാമോ ചൊല്ലുണ്ണിക്കണ്ണാ!
തിങ്കളെച്ചെന്നു പിടിപ്പതിന്നായിട്ടി
ന്നെൻകഴുത്തേറുക വേണ്ടയോ ചൊൽ?
ഓടിവന്നെന്നുടെ നന്മടിതന്നിലായ്
ത്താടി പിടിച്ചു വലിക്കേണ്ടായോ?”
എന്നിങ്ങനെ വാത്സല്യനിഘ്നനായി ഓരോന്നു പറഞ്ഞു് ആനന്ദിക്കുന്നു. പിതാക്കന്മാർക്കേറ്റ പുത്രൻ; പുത്രനു യോജിച്ച പിതാക്കന്മാർ. അർത്ഥത്തിനൊത്ത ശബ്ദം; ശബ്ദത്തിനൊത്ത അർത്ഥം. എല്ലാം നിസർഗ്ഗകോമളം; നിരാഭരണസുന്ദരം, നിരതിശയരമണീയം:
ഗോവർദ്ധനോദ്ധാരകനായ ശ്രീകൃഷ്ണനെ നാരദാദിമഹർഷിമാർ സ്തുതിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്; അതു് അലങ്കാരത്തിന്റെ സമഞ്ജസമായ സമ്മേളനംകൊണ്ടുകൂടി ശോഭിക്കുന്നു:
“മാരി വരുന്നേരം നല്ക്കുട ചൂടുവാ
നാരുമൊരുത്തരും താരാഞ്ഞാരോ?
കുന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളോ
രുണ്ണിക്കൈ നോകുന്നുതില്ലയോ ചൊൽ?
കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
വെണ്ണ ചുമന്നിട്ടു ശീലിച്ചു നീ?
വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും
മെല്ലവേ വായിലങ്ങാക്കൊല്ലാതെ.”
(2) വേണുഗാനം:- ഭഗവാന്റെ വേണുഗാനത്തിന്റെ മാധുര്യം കവിയുടെ മുഖത്തുനിന്നുതന്നെ കേൾക്കേണ്ടതാണു്:
“ഷൾപദമാലകളത്ഭുതമായോരു
പുഷ്പരസത്തെ വെടിഞ്ഞുടനേ
ഗാനമായ് മേവിന തേനേക്കുടിപ്പാനാ
യാനനം തന്നിലേ ചെന്നുപുക്കു.
കോകിലജാലങ്ങൾ കോലക്കുഴൽ കേട്ടു
മൂകങ്ങളായങ്ങു നിന്നുപോയി,
ചേണുറ്റ വേണുതൻ തേനുറ്റ ഗാനത്തെ
ത്താനുറ്റ നാദത്തിൻ മീതേ കേട്ടു്
വേലപ്പെടാതെതാൻ മാനിച്ചുനിന്നിട്ടു
ചാലപ്പഠിപ്പാനായെന്നപോലെ.
* * * *
മാൺപെഴുന്നോ ചില മാൻപേടകളെല്ലാം
ചാമ്പിമയങ്ങിന കൺമിഴിയും,
ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലൻപോടു
വട്ടത്തിൽ മേവീതേ പെട്ടെന്നപ്പോൾ.
മന്ഥരമായോരു കന്ധരംതന്നെയും
മന്ദം നുറുങ്ങു തിരിച്ചുയർത്തി,
ചില്ലികളാലൊന്നു മെല്ലെന്നുയർത്തീട്ടു
വല്ലവീവല്ലഭൻ തന്നെ നോക്കി
കർണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു
കണ്ണൻകഴല്ക്കു കൊടുത്തു ചെമ്മേ,
വായ്ക്കൊണ്ട പുല്ലെല്ലാം പാതി ചവച്ചങ്ങു
വായ്ക്കുന്ന മെയ്യിലൊഴുക്കിനിന്നു.”
മറ്റൊരവസരത്തിൽ ആ ഗാനത്തെത്തന്നെ പ്രശംസിച്ചു യശോദ കൃഷ്ണനോടു പറയുകയാണു്:
“കന്നുകിടാക്കൾ കുടിപ്പതിനായിക്കൊ
ണ്ടൊന്നുമേ ചെല്ലുന്നതില്ല കണ്ണാ!
ചെന്നവയൊന്നും കുടിയ്ക്കുന്നൂതില്ല, കാൺ;
മന്ദമായ് നോക്കുന്നൂതിങ്ങുതന്നെ,
നല്ക്കുഴൽ കേട്ടു തന്മക്കളെയൊന്നുമേ
നക്കുന്നൂതില്ല കാൺ ധേനുക്കളും.
രാവായിപ്പോയാലിക്കാലി കറപ്പതി
ന്നാവതല്ലെന്നതു തേറണം നീ;
കാലി കറന്നങ്ങു പോയിട്ടു വേണം നിൻ
കോലക്കുഴൽവിളിയെന്മകനേ!”
ശൃംഗാരരസവർണ്ണനം
ഇനി ചില രസങ്ങളെ കവി ഏതുതരത്തിൽ വികസിപ്പിക്കുന്നു എന്നു പരിശോധിക്കാം. സംഭോഗശൃംഗാരത്തെക്കാൾ വിപ്രലംഭശൃംഗാരമാണു് കവിക്കു വർണ്ണിക്കുവാൻ ഒന്നുകൂടി പ്രചോദനം നല്കുന്നതു്. അസ്തമയ വർണ്ണനഘട്ടത്തിൽ ചക്രവാകങ്ങളുടെ അവസ്ഥ അദ്ദേഹം പ്രപഞ്ചനം ചെയ്യുന്ന പരിപാടി നോക്കുക:
“കോകങ്ങളെല്ലാമേ ഗോപതിമണ്ഡലം
കോപിച്ചു നോക്കിയിരുന്നുടനെ
തൂമ തിരണ്ടോരു പേടമുഖംതന്നെ
പ്രേമമിയന്നങ്ങു നോക്കും ചെമ്മേ.
താമരനൂലങ്ങു കൊത്തിവലിച്ചു തൻ
കാമിനിക്കായിക്കൊടുക്കും മെല്ലേ.
നീലിമ കോലിന വേലയെക്കണ്ടിട്ടു
നീളെ നെടുതായി വീർക്കും പിന്നെ,
വാപികതൻ മറുതീരത്തെ നോക്കീട്ടു
മാഴ്കിത്തളർന്നൊന്നു കൂകും മെല്ലെ.
പക്ഷതികൊണ്ടു തൻപക്ഷിണിതന്നെയു
മക്ഷമനായിത്തഴുകിനിന്നു്
നെഞ്ചകംതന്നിലേ പഞ്ചശരം നട്ടു
ചഞ്ചുപുടംതന്നെ വായ്ക്കൊണ്ടുടൻ
പോകുന്നേനെങ്കിൽ ഞാനെന്നങ്ങു ചൊല്ലീട്ടു
തൂകിത്തുടങ്ങീതു കണ്ണുനീരും.”
തിര്യക്കുകളുടെ ശൃംഗാരം ശൃംഗാരാഭാസമാണെന്നു ശപഥം ചെയ്യുന്ന സാഹിത്യാചാര്യന്മാർ ഈ വർണ്ണനം ഒന്നു വായിക്കേണ്ടതാണു്. കോകവിരഹത്തെപ്പറ്റിയുള്ള വിവരണം ഇത്ര ഹൃദയംഗമമാകാമെങ്കിൽ കോകസ്തനികളായ വ്രജസുന്ദരിമാരുടെ വിരഹത്തെപ്പറ്റിയുള്ള ചിത്രണം എത്ര നിർവൃതിപ്രദമായിരിക്കേണ്ട! താഴെ ഉദ്ധരിക്കുന്നതു് ചന്ദ്രോപാലംഭത്തിലെ ഒരു ഭാഗമാണു്:
“മാപാപിയാകിന തിങ്കളിന്നെങ്ങളെ
ക്കോപിച്ചു കൊല്ലുന്നോനെന്നു വന്നു.
നേരിട്ടു നിന്നവൻ വന്മദം പോക്കുവാൻ
പാരിടംതന്നിലിന്നാരുമില്ലേ.
രാഹുവിൻ കണ്ഠമോ നാരായണൻ പണ്ടേ
നേരെ തറിച്ചുകളഞ്ഞാനല്ലോ.
വാരിധി പണ്ടു കടഞ്ഞോരു നേരത്തു
ബാഡവപാവകൻതങ്കൽനിന്നു്
സാരമായുള്ളോരു പിണ്ഡമെഴുന്നിവൻ
വാരുറ്റ മണ്ഡലമായിപ്പിന്നെ,
മറ്റെങ്ങുമാർക്കും പൊറുക്കരുതാഞ്ഞിട്ടു
കറ്റച്ചടയൻതാനന്നുടനേ
മേളമെഴുന്ന കഴുത്തിലും ഗംഗത
ന്നോളംതാൻ താവിന മൗലിയിലും
ചേണുറ്റെഴുന്നോരു ഭൂഷണമായിട്ടു
ചെപ്പോടു നിന്നു ധരിച്ചുകൊണ്ടു.
ദീധിതിമാലയാം ജ്വാലകളേറ്റേറ്റു
ലോകങ്ങളെല്ലാമേ വെന്തനേരം
ശ്വേതിമ പൂണ്ടോരു ഭൂതിപോയെങ്ങുമേ
മീതെ പരന്നുചമഞ്ഞതല്ലോ
വെൺമ തിരണ്ട നിലാവായി വന്നിട്ടു
ചെമ്മേ നിറഞ്ഞെങ്ങും കണ്ടതിപ്പോൾ.
നീലമായ് നിന്നവന്മേനിയിൽക്കണ്ടതോ
ചാലക്കളങ്കമല്ലെന്നുചൊല്ലാം.
ക്ഷ്വേളമിയന്നൊരു കാളഭുജംഗത്തെ
ലാളിച്ചുവച്ചതിക്കാണായിതേ;
തൻകരംകൊണ്ടുടനെന്നതുകൊണ്ടല്ലോ
എങ്കൽ വിഷംതന്നെ തൂകുന്നിപ്പോൾ.
തീപ്പൊരിതന്നെ വിഴുങ്ങിച്ചകോരങ്ങൾ
സാധിച്ചു നിന്നുതേ പണ്ടുപണ്ടേ;
തീക്ഷ്ണത പൂണ്ട നിലാവിനെയല്ലായ്കിൽ
വായ്ക്കൊണ്ടു നില്ക്കുമാറെങ്ങനെതാൻ?
മാപാപിത്തിങ്കൾ മറയുന്നോനല്ലെന്നു,
മീ പാപമെന്തിനിച്ചെയ്വതയ്യോ?”
എന്നിങ്ങിനെ പരിദേവനം ചെയ്തിട്ടു ഗോപിമാർ “അല്ലയോ തിങ്കളേ! നിന്നെ രാഹു വിഴുങ്ങുവാൻവന്നു കഴിഞ്ഞു; ഓടിക്കോ. ശിവന്റെ ശിരസ്സിലിരിക്കുന്ന നിന്റെ ഉണ്ണിയെ ഒരു പാമ്പു വിഴുങ്ങിയെന്നു കേട്ടു, ശൃംഗാരലീലാലോലനായ ശിവൻ അക്കഥ അറിഞ്ഞിട്ടില്ല. കഴിയുമെങ്കിൽ വേഗം പോയി പാമ്പിന്റെ വായിൽനിന്നു ഉണ്ണിയെ രക്ഷിക്കൂ” എന്നും മറ്റും ഓരോ ഭോഷ്ക പറയുന്നു; കാളിന്ദിയിൽ പ്രതിഫലിക്കുന്ന ചന്ദ്രബിംബത്തിൽ പാറകൊണ്ടെറിയുന്നു; കണ്ണാടിയിൽ കാണുന്ന ചന്ദ്രബിംബം കുത്തിപ്പൊടിക്കുന്നു. ഹാ ഹാ! എന്തൊരു വാചാമഗോചരമായ ഉല്ലേഖവൈഭവം!
രാസക്രീഡ നടക്കുന്ന രാത്രി പ്രഭാതപ്രായമായതു കണ്ടപ്പോൾ ഗോപസ്ത്രീകൾക്കുള്ള കോപതാപങ്ങൾ കവി ചുവടെ ഉദ്ധരിക്കുന്ന പ്രകാരത്തിൽ ചിത്രീകരിക്കുന്നു:
“കോഴികളെന്തയ്യോ കാലം വരും മുൻപേ
കൂകിത്തുടങ്ങീതെൻ തോഴിമാരേ?
കാട്ടിലേക്കോഴിക്കു ഞായമില്ലേതുമേ;
വീട്ടിലെക്കോഴിക്കേ ഞായമുള്ളൂ.
എന്തൊരു ഞായമിപ്പാതിരനേരത്തു
സന്തതമിങ്ങനെ കൂകി നില്പാൻ?
തീക്കനൽ കൊണ്ടന്നു ചഞ്ചൂപുടംതന്നി
ലാക്കുന്നോരാരുമങ്ങില്ലയോതാൻ?
* * * *
വണ്ടുകളേ! എന്തു താമരപ്പൊയ്കയിൽ
മണ്ടിത്തുടങ്ങുന്നതിപ്പൊഴേ ചൊൽ?
താമരപ്പൂവു വിരിഞ്ഞുതുടങ്ങുന്ന
കാലമിങ്ങേതുമണഞ്ഞൂതില്ലേ.
ആദിത്യദേവാ! നിനക്കു തൊഴുന്നെങ്ങൾ
വാദിച്ച ദേശമേ പോയ്ക്കൊള്ളണം.
വൃന്ദാവനംതന്നിലിന്നെഴുന്നള്ളായ്കിൽ
നന്നായിരുന്നതുമെങ്ങൾക്കിപ്പോൾ.
ആനായർകോൻതന്റെ പൂമേനി ദൂരെവ
ച്ചാകുന്നൂതില്ലേതും പോവാനയ്യോ!
സൂര്യനു സൂതനാം വീരനേ! നിന്നോടു
വേറെയുണ്ടൊന്നെങ്ങൾ ചൊല്ലുന്നിപ്പോൾ,
മാർത്താണ്ഡദേവനെ വൃന്ദാവനംതന്നി
ലോർത്തിട്ടു വേണമെഴുന്നള്ളിപ്പാൻ.
ഗോകുലനാഥനു ലീല കഴിഞ്ഞീല;
കോപമുണ്ടാകിലാമെന്തറിവൂ?
ഞങ്ങളറിഞ്ഞതു ചൊല്ലേണമല്ലോതാ
നെന്നിട്ടു നിന്നോടു ചൊല്ലീതിപ്പോൾ.”
നോക്കുക. കവിയുടെ സർവ്വങ്കഷമായ ഭാവനാപ്രാഭവം! നോക്കി നോക്കി കോൾമയിർക്കൊള്ളുക.
രൗദ്രരസവർണ്ണനം
പൗണ്ഡ്രകപുത്രനായ സുദക്ഷിണൻ യാദവനിഗ്രഹത്തിന്നായി ഉല്പാദിപ്പിക്കുന്ന മാരണദേവതയെ കവി താഴെക്കാണുന്ന രീതിയിൽ വർണ്ണിക്കുന്നു:
“കുണ്ഡത്തിൽനിന്നങ്ങെഴുന്നതു കാണായി
ചണ്ഡിയെക്കാളതിഭീഷണനായ്
മാരണദേവതയായിച്ചമഞ്ഞിട്ടു
ഘോരനായുള്ളൊരു വഹ്നിതന്നെ.
ചെമ്പിച്ചുനിന്നോരു കേശവും മീശയും
വൻപിച്ചുനിന്നു വളഞ്ഞെകിറും
തീപ്പൊരി തൂകി മിഴിച്ചു ചുവന്നിട്ടു
കോട്ടിയായുള്ളോരു വൻമുഖവും
ആണ്ടുനിന്നീടിനാനാരണൻതന്മുമ്പി
ലാനയും കാതിലണിഞ്ഞു നേരേ.
കണ്ടുള്ളോരെല്ലാരും കാതരന്മാരായി
മിണ്ടാതെ നോക്കി നടുങ്ങുന്നേരം
പൂവെടിപോലെയെഴുന്നതു കാണായി
ഭൂതങ്ങളോരോന്നു പിന്നെപ്പിന്നേ.
പാരം പൊരിഞ്ഞുള്ള കൊള്ളിയുമായിട്ടു
ഘോരമായുള്ളോരു നോക്കുമായി
ദ്വാരക നോക്കി നടന്നതു കാണായി
മാരണദേവതയോടുംകൂടി.
ദ്വാരകതന്നുടെ ചാരത്തു ചെന്നോരു
മാരണദേവത പാരമപ്പോൾ
എട്ടു ദിക്കെങ്ങുമേ ഞെട്ടിനടുങ്ങുമാ
റട്ടഹാസങ്ങളെയാചരിച്ചു.
* * * *
ചാല വളർന്നോരു മേനിയിൽ നിന്നെഴും
ജ്വാലകൾ മേന്മലങ്ങേല്ക്കയാലേ
കൃത്യതൻ ചാരത്തേദ്ദാരുക്കളെല്ലാമേ
കത്തിയെഴുന്നതു കാണായപ്പോൾ.
പാരിച്ചുനിന്നുള്ള പാദങ്ങളേല്ക്കയാൽ
പാടിച്ചൂതായിതഭൂതലവും.
രമ്യമായ് നിന്നുള്ളോരംബരംതന്നിലു
ള്ളംബുദജാലകമാല ചാലേ
തങ്ങിവലിച്ചു വരുന്നതു കാണായി
പൊങ്ങിയെഴുന്നുള്ള കേശങ്ങളിൽ
മാനുഷന്മാരെ കടിച്ചങ്ങു തിൻകയാൽ
മാറിലേ ചാടുന്ന ചോര തന്നിൽ
നീന്തിയെഴുന്നു വരുന്നതു കാണായി
നീണ്ടുവളർന്നുള്ള മുണ്ഡമാല,
വ്യോമത്തിന്മേലുള്ള യാനങ്ങളെല്ലാമേ
ശൂലത്തിന്മേലായിക്കാണായപ്പോൾ.
* * * *
അന്തകന്നുള്ളവും കാണുന്നതാകിലോ
വെന്തുനീറീടുമപ്പേടിതന്നാൽ.”
ഭയാനകരസവർണ്ണനം
കംസൻ വാളുമോങ്ങിക്കൊണ്ടു സംഹരിക്കുവാൻ പാഞ്ഞടുക്കുന്ന ദേവകിയുടെ ഭയമാണു് താഴെക്കാണുന്ന വരികളിൽ കവി വർണ്ണിച്ചിരിക്കുന്നതു്.
“കേസരിവീരൻതന്നാനനംതന്നിലായ്
ക്കേവലം കേഴുന്നോരേണംപോലെ
മേവിനിന്നീടുന്ന ദേവകീദേവിതാൻ
ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി
ഘോരനായുള്ളോരു കംസനെ നോക്കീട്ടു
പാരം വിറച്ചുനടുങ്ങുമപ്പോൾ;
ചൂഴും നിന്നീടുന്ന ലോകരെ നോക്കീട്ടു
കോഴപൂണ്ടേറ്റവും കേഴും പിന്നെ;
ചങ്ങാതിമാരുടെ നന്മുഖം നോക്കി നി
ന്നിങ്ങിനെയെൻകർമ്മമെന്നും പിന്നെ:
അച്ഛനെത്തന്നെയും മെച്ചമേ നോക്കിനി-
ന്നുച്ചത്തിലേറെ വിളിച്ചുകേഴും;
* * * *
ആങ്ങളേത്തന്നെ വിളിച്ചുനിന്നീടുവാ
നോങ്ങിനിന്നങ്ങു നടുങ്ങും പിന്നെ;
ആനകദുന്ദുഭിതന്നുടെയാനനം
ദീനയായ് മെല്ലവേ നോക്കി വീർക്കും.”
താൻ ആരുടെ ശിരസ്സു തൊടുന്നുവോ ആയാൾ തൽക്ഷണം മരിക്കണം എന്നൊരു വരം വൃകാസുരൻ ശ്രീപരമേശ്വരനോടു വാങ്ങകയും, അതിന്റെ കാര്യസാധകത്വം പരിശോധിക്കുന്നതിനുവേണ്ടി ഉടൻതന്നെ വരദാതാവിനെ പിടികൂടുവാൻ മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. ആ അവസരത്തിൽ ഭക്തവത്സലനായ ഭഗവാന്റെ പലായനം കവി ഇങ്ങനെ വിസ്തരിക്കുന്നു:
“ചാർത്തിനിന്നീടുന്ന ശാർദൂലചർമ്മവും
ദോസ്ഥലംകൊണ്ടങ്ങു താങ്ങിത്താങ്ങി,
വേഗത്തെപ്പൂണ്ടു വിറച്ചുനിന്നീടുന്ന
നാഗങ്ങളോരോന്നേ വീഴെവീഴേ,
മുത്താരമായിട്ടു ബദ്ധങ്ങളായുള്ളോ
രത്തികൾ തന്മാറിൽച്ചാടെച്ചാടേ,
ഉന്മിഷൽകാന്തിയാം വെണ്മഴുതന്നുടെ
വെണ്മതാനെങ്ങുമേ പൊങ്ങെപ്പൊങ്ങെ,
ചേണുറ്റുമേവുപ്പാണിയിൽച്ചേർന്നുള്ളോ
രേണത്തിൻപോതവും തുള്ളെത്തുള്ളേ,
കുണ്ഡലനാഗങ്ങൾ ശൂൽകൃതിയേല്ക്കയാൽ
ക്കണ്ണിലെച്ചെങ്കനൽ കത്തെക്കത്തേ,
സ്വർല്ലോകസിന്ധുതൻ കല്ലോലം പൊങ്ങീട്ടു
വെള്ളങ്ങളെങ്ങുമേ തൂകെത്തൂകേ,
ഭൂതലത്തിങ്കൽ പതിച്ചുനിന്നീടുമാ
ന്നൂതനത്തിങ്കളേ വാരിവാരി,
പേടിച്ചു കേഴുന്ന വാമത്തോടൻപോടു
പേടിക്ക വേണ്ടയെന്നോതിയോതി,
വാനിലുമെങ്ങുമേ പാഞ്ഞുനിന്നീടിനാൻ
ദാനവൻ പിന്നാലെ ചെല്കയാലേ.”
ഹാസ്യരസവർണ്ണനം
ഹാസ്യരസപ്രകടനത്തിൽ കേരളീയർക്കു പൊതുവേയും അവരിൽ നമ്പൂരിമാർക്കു പ്രത്യേകമായും നൈസർഗ്ഗികമെന്നുതന്നെ പറയേണ്ട ഒരു വാസനാതിശയമുണ്ടെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതു കൃഷ്ണഗാഥയിൽ അതിന്റെ അത്യുച്ചമായ കോടിയെ പ്രാപിച്ചിരിക്കുന്നു. ഉപക്രമത്തിൽത്തന്നെ
സംസാരമോക്ഷത്തിൻ കാരണമായതു
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ;
എന്നതുതന്നെ വരുത്തിനിന്നീടുവാ
നിന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.”
എന്നു് ഉപന്യസിച്ചിട്ടു തൃപ്തനാകാതെ
“നിർഗ്ഗുണനായുള്ളോരീശനെക്കൊണ്ടല്ലോ;
നിർഗ്ഗുണമായതു ചേരുമിപ്പോൾ.”
എന്നുകൂടിപ്പറഞ്ഞു തന്റെ ശാലീനതയെ ഫലിതമസൃണമായ രീതിയിൽ കവി ആവിഷ്കരിക്കുന്നു. സ്വശിശുവിനെ നന്ദഗൃഹത്തിൽ കിടത്തി അവിടെനിന്നും നന്ദനന്ദിനിയെ മഥുരയിലേയ്ക്കു കൊണ്ടുപോരുന്ന സംഭവത്തെ “ബാലകന്മാരെക്കൊണ്ടാനകദുന്ദുഭി വാണിഭം ചെയ്യുന്നോനെന്നപോലെ” എന്നു വർണ്ണിക്കുന്നു. തൃണാവർത്തൻ ചുഴലിക്കാറ്റായി ചെന്നു ശ്രീകൃഷ്ണനെ ആകാശത്തിലേയ്ക്കു കൊണ്ടുപോകുന്നതു് “അംബരം പൂണാത ബാലനെക്കൊണ്ടുപോയംബരം പൂകിച്ചാൻ ദാനവൻതാൻ” എന്ന കല്പനയ്ക്കു പഴുതു നല്കുന്നു. “തള്ളിച്ചുഴന്നോരു കാറ്റുമടങ്ങീതായുള്ളിലേക്കാറ്റുമങ്ങവ്വണ്ണമേ” എന്നാണു് ആ അസുരന്റെ മരണത്തെപ്പറ്റിയുള്ള ചിത്രീകരണം. പ്രസ്തുത സംഭവം കണ്ടു പരിഭ്രാന്തരായിത്തീർന്ന ഗോപസ്ത്രീകളുടെ വട്ടത്തിലുള്ള പാച്ചിൽ “ഏറ്റം ചുഴന്നുള്ള കാറ്റായി വന്നോരു മാറ്റാനോടേറ്റം പഠിച്ച” തിന്റെ ഫലമാണെന്നു് ഉല്ലേഖനം ചെയ്യുന്നു.
“ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ
മറ്റേക്കൈ കണ്ടിട്ടു കേഴുമല്ലോ;
മൂത്തവൻകയ്യിൽ നീ വെണ്ണ വച്ചീടുമ്പോ
ളാർത്തനായ്നിന്നു ഞാൻ കേഴുമ്പോലേ”
എന്ന യുക്തികൊണ്ടാണു് ബാലകൃഷ്ണൻ യശോദയോടു രണ്ടു കൈയ്ക്കും വെണ്ണ വാങ്ങുന്നതു്. ഹേമന്തവർണ്ണനത്തിൽ നിന്നു താഴെ ഉദ്ധരിക്കുന്ന ചില വരികൾ ഈ ഘട്ടത്തിൽ വിശിഷ്യ അനുസന്ധേയങ്ങളാകുന്നു:
“ശീതത്തെത്തൂകുന്ന ഹേമന്തകാലമാം
ഭൂതത്തിൻ കോമരമെന്നപോലെ
ഭൂലോകംതന്നിലേ മാലോകരെല്ലാരും
ചാലേ വിറച്ചുതുടങ്ങീതപ്പോൾ
ദന്തങ്ങളെക്കൊണ്ടു താളംപിടിച്ചിട്ടു
സന്ധ്യയെ വന്ദിച്ചാരന്തണരും.
* * * *
തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങീതേ
തീക്കായവേണമെനിക്കുമെന്നു്.”
ശ്രീകൃഷ്ണൻ അക്രൂരനോടുകൂടി മഥുരയിലേയ്ക്കു പുറപ്പെട്ടപ്പോൾ ഗോപികൾ “ഭാവനതന്നാലേ കാർവർണ്ണൻ മെയ് ചേർത്തിട്ടാവോളം പുല്കിനാരായവണ്ണം” എന്നു കവിവർണ്ണിച്ചു സ്വയം സമാശ്വസിക്കുന്നു. കംസന്റെ രജകൻ രാജാക്കന്മാർക്കുള്ള പട്ടാംബരങ്ങൾ ധരിക്കുവാൻ ഇടയർക്കു യോഗ്യതയില്ലെന്നു പറയുമ്പോൾ ശ്രീകൃഷ്ണൻ “നിങ്ങൾക്കു രാജാവു കഞ്ചനെന്നാകിലോ ഞങ്ങൾക്കു രാജാവു ഞങ്ങൾ തങ്ങൾ.” എന്നു് അയാളെ പരിഹസിക്കുന്നു. ഭഗവാന്റെ കരസ്പർശത്താൽ അംഗവൈരൂപ്യം നീങ്ങിയ കുബ്ജയുടെ കാമപാരവശ്യം “മാനിനി തന്നുടെ മേനി നിവർന്നപ്പോൾ മാരന്നു വില്ലു വളഞ്ഞു ചെമ്മേ” എന്ന അർത്ഥഗർഭമായ വാക്യത്തിൽ കവി പ്രദർശിപ്പിക്കുന്നു. ഇങ്ങനെ എവിടെ നോക്കിയാലും നിരർഗ്ഗളവും നിരങ്കുശവും അന്യകവികൾക്കു് അലഭ്യവുമായ വിനോദധോരണി!
ചെറുശ്ശേരിയുടെ ഫലിതപ്രയോഗത്തിനു മൂർദ്ധാഭിഷിക്തോദാഹരണമായി രുക്‍മിണീസ്വയംവരത്തിൽ ഒരു ഘട്ടമുണ്ടു്. തോഴിമാർ രുക്‍മിണിയോടു ദേവിയിൽ തങ്ങൾ മാരാമയത്തിന്റെ ചിഹ്നങ്ങൾ കാണുന്നു എന്നും ആരിലാണു് ദേവിക്കു് അഭിനിവേശമുണ്ടായിരിക്കുന്നതു് എന്നും ചോദിക്കുന്നു. അതിന്നു രുക്‍മിണി ധൈര്യം നടിച്ചു്
“ഈശ്വരൻതന്നെയൊഴിഞ്ഞു മറ്റാരെയു
മാശ്രയിച്ചില്ല മന്മാനസംതാൻ;
രാപ്പകലുള്ളോരു പാഴ്പനികൊണ്ടു ഞാൻ
വായ്പു കുറഞ്ഞു മെലിഞ്ഞൂതിപ്പോൾ,
എന്നതുകൊണ്ടല്ലീ മന്മഥമാലെന്നു
നിങ്ങൾ നിനയ്ക്കുന്നു തോഴിമാരേ?”
എന്നു തന്റെ അന്തർഗ്ഗതം സത്യത്തിൽനിന്നു വ്യതിചലിക്കാതെ ഗുഹനം ചെയ്യുവാൻ ശ്രമിക്കുന്നു. അപ്പോൾ സമീപത്തു കൂട്ടിലിരുന്ന ശാരിക
“ദൈവമേ! നിൻകഴൽ കൈതൊഴുതീടുന്നേൻ
കൈവെടിഞ്ഞീടൊല്ലായെന്നെയെന്നും;
ദേവകീനന്ദനൻതന്നുടെ മെയ്യോടു
കേവലം ചേർക്കേണമെന്നെയും നീ.”
എന്നു തന്റെ സ്വാമിനി പലപ്പോഴും എകാന്തമായി പാടാറുള്ള പാട്ടു് ആവർത്തിക്കുന്നു. അപ്പോൾ തോഴിമാർ ചിരിച്ചുകൊണ്ടു്
“കേളാതതെല്ലാമേ ചൊല്ലത്തുടങ്ങീതേ
മേളത്തിൽ നമ്മുടെ ശാരികതാൻ;
ശാരികപ്പൈതല്ക്കു കാർവർണ്ണൻതന്നിലേ
മാരമാലുണ്ടായിതെന്നേ വേണ്ടൂ.”
എന്നു പറയുകയും രുക്‍മിണി കിളിയെ കോപത്തോടു കൂടി നോക്കുകയും ചെയ്യുന്നു. അതുകൊണ്ടൊന്നും കിളി കുലുങ്ങാതെ പിന്നേയും ദേവിയുടെ ഏകാന്തഗാനം തുടരുകയാണു്:
“കാണുന്നോർകണ്ണിന്നു പീയൂഷമായുള്ള
കാർവണ്ണൻതന്നുടെ മേനിതന്നെ
കൺകൊണ്ടു കണ്ടു ഞാനെന്നുപോലെന്നുടെ
സങ്കടം പോക്കുന്നു തമ്പുരാനേ?”
അപ്പോൾ തോഴികൾ ശാരികയോടു്
“എങ്ങാനും പോകുന്ന കാർവർണ്ണൻതന്നെക്കൊ
ണ്ടിങ്ങനെ ചൊല്ലുവാനെന്തു ഞായം?
ഇല്ലാതതിങ്ങനെ ചൊല്ലിത്തുടങ്ങിനാ
ലുള്ളതെന്നിങ്ങനെ തോന്നുമല്ലോ.”
എന്നു ഫലിതം പൊട്ടിച്ചു് അതിന്റെ മുഖം മുദ്രണം ചെയ്യുന്നു. എന്നാൽ അതുകൊണ്ടു ദേവിക്കു് അഭിമതപ്രാപ്തി സിദ്ധിക്കുന്നില്ല:
“കാർവർണ്ണൻതന്നുടെ നാമത്തെക്കേട്ടപ്പോൾ
വേറൊന്നായ്ക്കാണായി ഭാവമെല്ലാം.
കാമിനിതന്നുടെ കോമളമേനിയിൽ
ക്കോൾമയിർക്കൊണ്ടുതുടങ്ങി ചെമ്മേ.”
അപ്പോൾ തോഴിമാർ വീണ്ടും രുക്‍മിണിയെ ഇങ്ങനെ കളിയാക്കുന്നു:
“പാഴ്പനികൊണ്ടല്ലീ കോൾമയിർക്കൊള്ളുന്നു
വായ്പെഴുന്നീടുമീ മെയ്യിലിപ്പോൾ
രോമങ്ങൾ തന്നോടു കോപിക്കവേണ്ടാതോ
ശാരികപ്പൈതലോടെന്നപോലേ?”
അതു കേട്ടു ദേവി പുഞ്ചിരി തുകുന്നു! അവർക്കു സകല രഹസ്യവും മനസ്സിലാകുകയും ചെയ്യുന്നു. എന്തൊരു മൃദുലവും, എന്നാൽ അതേസമയത്തിൽത്തന്നെ നിശിതവുമായ ഫലിതമാണു് ഈ ഘട്ടത്തിൽ നാം നിരീക്ഷിക്കുന്നതു്. ഇതുപോലെ ഒരു സൂക്തിസുധ സഹൃദയന്മാർക്കു് ഏതു ദേവലോകത്തിൽ ചെന്നാൽ ആസ്വദിക്കാം!
ഇനി മറ്റൊരു രംഗത്തിലേയ്ക്കു പ്രവേശിക്കാം. സുഭദ്രയും കപടസന്യാസിയായ അർജ്ജുനനും അത്യുൽക്കടമായ അന്യോന്യപ്രേമത്താൽ മതിമറന്നിരിക്കുന്നു. സുഭദ്ര സന്യാസിക്കു ഭിക്ഷ വിളമ്പിക്കൊടുക്കുന്നു. കവി ആ ചിത്രം നമുക്കു് എങ്ങനെ കാണിച്ചുതരുന്നു എന്നു നോക്കുക:
“ഓദനംതന്നെ വിളമ്പിനിന്നീടിനാൾ
വേദന പൂണ്ടുള്ളോരുള്ളവുമായ്.
മുന്നിലിരുന്നോരു ഭിക്ഷുകൻതാനുമ
ക്കന്യകതന്മുഖം കാൺകയാലേ
ഓദനംതന്നെ വിലക്കുവാൻ വല്ലാതെ
യോർച്ചയും പൂണ്ടങ്ങു മേവുകയാൽ,
പാത്രത്തിൽനിന്നുള്ളോരോദനമെല്ലാമേ
പത്രത്തിലാമ്മാറു വീണുകൂടി.
അക്ഷണം പിന്നെയക്കന്യകമുന്നിലേ
ഭിക്ഷുകൻതന്മുഖം നോക്കിനോക്കി
ഉത്തമമായോരു നൽഘൃതം ചെഞ്ചെമ്മേ
പത്രത്തിലാമ്മാറു വീഴ്ത്തിനിന്നാൾ.
ചാലത്തൊലിച്ചുള്ള വാഴപ്പഴങ്ങളും
ചാടിക്കളഞ്ഞിതു ചാപല്യത്താൽ.
അത്തൊലിതന്നെ വിളമ്പിനിന്നീടിനാൾ
ചിത്തം മയങ്ങിനാലെന്നു ഞായം.
പത്രത്തിലായുള്ളോരത്തൊലിതന്നെത്തൻ
ചിത്തമഴിഞ്ഞവനാസ്വദിച്ചാൻ.
കമ്പവുംപൂണ്ടു കരുത്തുമകന്നങ്ങു
സംഭ്രമിച്ചീടുന്ന കന്യകതാൻ
മുമ്പിലേ വേണ്ടതു പിന്നേ വിളമ്പിനാൾ
പിമ്പിലേ വേണ്ടതു മുന്നിൽത്തന്നെ.
ഇങ്ങനെ വന്നവയൊന്നുമറിഞ്ഞില്ല
കന്യകമുന്നിലിരുന്നവൻതാൻ.”
പഴമാണെന്നു കരുതി സുഭദ്ര തൊലി വിളമ്പുന്നു; പഴമാണെന്നു കരുതിത്തന്നെ അർജ്ജുനൻ ആ തൊലി തിന്നുകയും ചെയ്യുന്നു. എന്തൊരു ഹൃദ്യതമമായ ഹൃദയവിനിമയം!
അലങ്കാരപ്രയോഗം
ചെറുശ്ശേരിയുടെ ഉൽപ്രേക്ഷ, ഉപമ, രൂപകം, ദൃഷ്ടാന്തം, അർത്ഥാന്തരന്യാസം മുതലായ അർത്ഥാലങ്കാരങ്ങളുടെ പ്രയോഗവൈചിത്ര്യത്തെപ്പറ്റി അധികമൊന്നും പറവാൻ സ്ഥലമനുവദിക്കുന്നില്ല. പൂതന കൃഷ്ണനെ സ്തന്യപാനം ചെയ്യിക്കുന്ന ഘട്ടത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന ചില വരികൾ അദ്ദേഹത്തിനു് ഈ വിഷയത്തിലുള്ള പ്രാഗല്ഭ്യത്തെ പടഹമടിച്ചു പരസ്യപ്പെടുത്തുന്നു:
ദൂരത്തുനിന്നങ്ങു കണ്ടോരു നേരത്തു
ചാരത്തു ചെന്നു ചതിച്ചുപുക്കാൾ,
അണ്ഡജനായകൻതന്നുടെ ചാരത്തു
കുണ്ഡലിതാൻ ചെന്നു പൂകും പോലെ.
ഓമനത്തൂമുഖംതന്നിലേ നോക്കിക്കൊ
ണ്ടോർത്തുനിന്നീടിനാളൊട്ടു നേരം,
ചീർത്തോരു കോപംപൂണ്ടന്തകൻ വാരാഞ്ഞു,
പാർത്തുനിന്നീടുന്നോളെന്നപോലെ.
മെല്ലവേ ചെന്നങ്ങു തൊട്ടുനിന്നീടിനാൾ
പല്ലവം വെല്ലുമപ്പൂവൽമേനി,
രത്നമെന്നിങ്ങിനേ തന്നിലേ നണ്ണിനി
ന്നഗ്നിയെച്ചെന്നുതൊടുന്നപോലെ.
പാരാതെ പിന്നെയെടുത്തുനിന്നീടിനാ
ളാരോമൽപ്പൂങ്കനിപ്പൈതൽതന്നെ,
പാശമെന്നിങ്ങനെ നിർണ്ണയം പൂണ്ടിട്ടു
പാമ്പിനെച്ചെന്നങ്ങെടുക്കുംപോലെ.
ഓമനപ്പൂവൽമെയ് മേനിയിൽക്കൊണ്ടപ്പോൾ
കോൾമയിർ തിണ്ണമെഴുന്നു മെയ്യിൽ
ഉമ്പർകോൻനാട്ടിലപ്പൂതനതന്നെക്കാൾ
മുൻപിലേ പോവാനായെന്നപോലേ” ഇത്യാദി.
കാത്യായനീവർണ്ണനം, രുക്‍മിണീവർണ്ണനം, ഋതുവർണ്ണനം മുതലായ ഘട്ടങ്ങളിൽ കവി വാരിക്കോരിവിളമ്പീട്ടുള്ള അലങ്കാരങ്ങൾക്കു കയ്യുംകണക്കുമില്ല.
“ആനനംതന്നോടു നേരൊത്തുപോരുവാൻ
മാനിച്ചു തിങ്കളും പങ്കജവും
ഒക്കവേ ചെന്നു പിണങ്ങിനനേരം ക
ണ്ടക്ഷണമാനനലക്ഷ്മി നേരേ
തിങ്കളേ! നീയിതിൻ മീതലേ നിന്നുകൊൾ
പങ്കജമേ, യിതിൻ താഴെ നീയും!
എന്നങ്ങു ചൊന്നൊരു സീമയിട്ടീടിനാ
ളിന്നതു ചില്ലിയായ്ക്കണ്ടതിപ്പോൾ.”
എന്നും മറ്റുമുള്ള വർണ്ണനങ്ങളിൽ കവി പ്രദർശിപ്പിക്കുന്ന അചുംബിതമായ ചമൽക്കാരചാതുരി ആരെയാണു് ആനന്ദസാഗരത്തിൽ ആറാടിക്കാത്തതു്!
രചനാമാധുര്യം
ഈ അത്ഭുതവിദ്യ മുഴുവൻ കവി കാണിച്ചിരിക്കുന്നതു വെറും നാടോടിബ്ഭാഷാപദങ്ങൾ പ്രയോഗിച്ചാണെന്നുള്ള വസ്തുതയാണു് അദ്ദേഹത്തിന്റെ നേർക്കു നമുക്കുള്ള ബഹുമാനത്തെ ദ്വിഗുണീഭവിപ്പിക്കുന്നതു്. ആ മഹാകവി മൂർദ്ധന്യന്റെ അക്ലിഷ്ടമധുരമായ രചനാവൈഭവത്തിനു പ്രത്യേകമായി ഉദാഹരണങ്ങൾ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല. ഇതുവരെ എടുത്തുചേർത്ത മഞ്ജരിയിലുള്ള ഈരടികൾ എല്ലാം തന്നെ അതിനു നിദർശനങ്ങളാണു്.
“കാർമുകിൽമാലകൾ കാൽ പിടിച്ചീടുന്ന കാന്തിയെപ്പൂണ്ടൊരു മെയ്യുമായി.” “പാലാഴിമാതുതൻ വാർമുലതന്നിലേ മാലേയച്ചാറൂറും മാറുള്ളോനേ” “അല്ലിനെ വെല്ലുവാൻ വല്ലുന്ന പൂങ്കുഴൽ, വില്ലിനെ വെല്ലുവാൻ വല്ലും ചില്ലി” മുതലായ ലാളിത്യം വഴിഞ്ഞൊഴുകുന്ന ഈരടികൾ കൃഷ്ണഗാഥയിലല്ലാതെ ഭാഷാസാഹിത്യത്തിൽ മറ്റൊരിടത്തും കാണുന്നതല്ല. അതിനു മുൻപെന്നപോലെ ആക്കൃതിയിലും പ്രയുക്തങ്ങളായ പഴയ ഭാഷാപദങ്ങളിൽ പലതും രണ്ടു ശതകംകൂടിക്കഴിഞ്ഞപ്പോൾ സംസ്കൃതത്തിന്റെ അനുസ്യൂതമായ മർദ്ദനത്തിന്റെ ശക്തിയാൽ മിക്കവാറും പുറംതള്ളപ്പെട്ടുപോയി. (1) അങ്കി (അഗ്നി); (2) അലയ്ക്കുക (അടിയ്ക്കുക); (3) അല്ലിടം (ജഘനം); (4) ഇടങ്ങേറു് (തടസ്സം); (5) ഉവക്കുക (സ്നേഹിക്കുക); (6) ഓലക്കം (പ്രകാശം); (7) കൺപൊലിയുക (ഉറങ്ങുക); (8) കമ്മൻ (ദുഷ്ടൻ); (9) കുഴ (കാതു്); (10) കൂത്തി (തേവിടിശ്ശി); (11) കലമ്പിക്കുക (കൂർപ്പിക്കുക); (12) തൺപെടുക (താഴുക); (13) തളർത്തുക (കുറയ്ക്കുക); (14) താവടം (കഴുത്തിലണിയുന്ന മാല); (15) തികക്കുക (വേവുക); (16) തേമ്പാതെ (കുറയാതെ); (17) തോയുക (വർദ്ധിക്കുക); (18) നാണുക (നാണിക്കുക); (19) നെയ്തൽ (ആമ്പൽ); (20) പച്ചപെടുക (വർദ്ധിക്കുക); (21) പരുകുക (ആസ്വദിക്കുക); (22) പാടകം (കാൽച്ചിലമ്പു്); (23) പെണ്ണുക (ചെയ്യുക); (24) മരിക്കം (ഇണക്കം); (25) മല്ലം (മനോഹരം); (26) മാച്ചു (അഴുക്കു്); (27) മേതു് (ഭൂമി); (28) വല്ലുക (കഴിയുക); (29) വിച്ച (വിദ്യ, ആശ്ചര്യം); (30) വേലപ്പെൺ (ലക്ഷ്മീദേവി); (31) വിണ്ടലർ (ദേവർ) എന്നീ പദങ്ങൾ ആക്കൂട്ടത്തിൽപ്പെട്ടവയാണു്. അവയെക്കൊണ്ടു പിന്നെയും കുറെക്കാലത്തേക്കു കൈകാര്യം ചെയ്തുവന്നതു ഭാഷാശത്രുക്കളും സംസ്കൃതപക്ഷപാതികളുമാണെന്നു് അന്യഥാ ഗണിക്കാവുന്ന ചമ്പൂകാരന്മാരാകുന്നു. പാട്ടുകാർക്കു് അവ പഥ്യമായിരുന്നു എന്നുള്ളതിനു തെളിവൊന്നുമില്ല.
രാമചരിതം, കണ്ണശ്ശരാമായണം മുതലായ പാട്ടുകളും കൃഷ്ണഗാഥയും തമ്മിൽ തട്ടിച്ചുനോക്കുന്നവർക്കു ഭാഷാസംബന്ധമായുള്ള ചില വസ്തുതകൾ ബോധ്യമാകാതെയിരിക്കുകയില്ല. പഴയ പാട്ടുകളിൽ ഓരോന്നിനും നാലു വരികളും ഓരോ വരിക്കും ഈരണ്ടു വിഭാഗങ്ങളും വേണ്ടിയിരുന്നതായി നാം ധരിച്ചിട്ടുണ്ടല്ലോ. കൃഷ്ണഗാഥയിലെ ഓരോ ഈരടിയും രചനാവിഷയത്തിൽ അതോടുകൂടിത്തന്നെ പരിപൂർണ്ണമാകുന്നുണ്ടെന്നു പറയാം. ഈരടികളിൽ മോനയ്ക്കു് ഉണ്ടായിരുന്ന പ്രാധാന്യം എതുക കവർന്നിരിക്കുന്നു.
ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽപ്പരക്കയാലേ,
പാലാഴിവെള്ളത്തിൽപ്പൊങ്ങിനിന്നീടുന്ന
നീലാഭമായുള്ള ശൈലംപോലെ,
മേവിനിന്നീടുന്ന ദൈവതംതന്നെ ഞാൻ
കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ.”
എന്നീ മൂന്നു ഈരടികളിൽ എതുകമാത്രമേ കവി ദീക്ഷിച്ചിട്ടുള്ളൂ എന്നുള്ളതു സ്പഷ്ടമാണല്ലോ. പ്രായേണ നമ്മുടെ മഹാകവി ദ്വിതീയാക്ഷരപ്രാസത്തിൽ ദത്തദൃഷ്ടിയാണെങ്കിലും അദ്ദേഹത്തിനു് അക്കാര്യത്തിൽ നിർബ്ബന്ധബുദ്ധിയില്ല. “പാപനായുള്ളോരു കംസന്റെ മാനസം പാറയെപ്പോലെയങ്ങാകയാലേ,” “പാദങ്ങൾ നാലും നനഞ്ഞുനിന്നീടാതെ പാഴ്പറമ്പേറി നടക്കുംപോലെ” മുതലായ ഈരടികളിൽ അദ്ദേഹം എതുകയ്ക്കുപകരം മോനയെക്കൊണ്ടു തൃപ്തിപ്പെടുന്നു. “ബാലകൻ വേണമീ മാറോടു ചേരുവാൻ, ഞാനിനി നീങ്ങണമെന്ന പോലെ,” “യാചിപ്പാൻ പോവാനോ ചേലയും ചെമ്മല്ല, ഗേഹത്തിൽ മേവുവാൻ പയ്യുമുണ്ടേ” തുടങ്ങിയ ഈരടികളിൽ എതുകയും മോനയും ഉപേക്ഷിക്കുന്നതിനും അദ്ദേഹം മടിക്കുന്നില്ല. ശബ്ദഗുംഫനത്തെ സംബന്ധിച്ചിടത്തോളം അന്യഥാ അനവദ്യമായ പ്രസ്തുതകൃതിയിൽ ഒരു അനവധാനത കടന്നുകൂടിയിട്ടുള്ളതു പ്രസ്താവയോഗ്യമാകുന്നു. അതു ‘നിന്നീടുക,’ ‘ഊറ്റീടുക,’ ‘താൻ,’ ‘ചെഞ്ചെമ്മേ,’ ‘മെല്ലെ മെല്ലെ.’ മുതലായ പദങ്ങളെ പലപ്പോഴും നിരർത്ഥകമായി പാദപൂരണത്തിനു വേണ്ടിമാത്രം കവി പ്രയോഗിക്കുന്നു എന്നുള്ളതാണു്. “കഞ്ചൻതൻ നെഞ്ചിനോടൊത്ത കരിങ്കല്ലുമഞ്ചിതമായോരുപാട്ടുകേട്ടു്”; തുടങ്ങിയ ഈരടികൾ സംവൃതോകാരത്തിൽ അവസാനിപ്പിച്ചിട്ടുള്ളതും ശ്രവണോദ്വേഗജനകമാണു്. പക്ഷെ തങ്ങളെത്തന്നെ മറന്നുകൊണ്ടു് ആ പാലാഴിയിൽ വിഹരിക്കുന്ന അനുവാചകന്മാർക്കു് അത്തരത്തിലുള്ള ദോഷപരമാണുക്കൾ അശേഷം അനുഭവഗോചരങ്ങളാകുന്നില്ലതന്നെ.
ഗ്രന്ഥോദ്ദേശ്യം
ചെറുശ്ശേരിക്കു പ്രസ്തുത കൃതികൊണ്ടു സാമാന്യജനങ്ങളിൽ അവതാരപുരുഷന്മാരിൽവെച്ചു് അഗ്രഗണ്യനായ ശ്രീകൃഷ്ണഭഗവാനെപ്പറ്റിയുള്ള ഭക്തി പ്രവൃദ്ധമാക്കുകയും ആനുഷംഗികമായി തന്റെ യശസ്സു ലോകത്തിൽ നിലനിറുത്തുകയും ചെയ്യണമെന്നായിരുന്നു അഭിസന്ധി. ആ ഉദ്ദേശം രണ്ടും അദ്ദേഹം സമഗ്രമായി സാധിച്ചിട്ടുമുണ്ടു്. സംസ്കൃതപണ്ഡിതന്മാരായിരുന്നു അക്കാലത്തെ സഹൃദയശിരോമണികൾ. അവരുടെ മുമ്പിൽ സംസ്കൃതത്തിന്റെ ആധിപത്യത്തിനു ലേശംപോലും കീഴടങ്ങാതെ ആബാലഗോപാലം ആർക്കും ആസ്വദിക്കത്തക്ക ലളിതകോമളകാന്തപദാവലികൊണ്ടു താൻ നിർമ്മിച്ച ഗാഥ സമർപ്പിക്കുന്നതിനു് ആ കവിപ്രവേകനുപോലും അല്പം അധൈര്യമില്ലായിരുന്നു എന്നു നമുക്കു ശപഥം ചെയ്യാവുന്നതല്ല. സജ്ജനങ്ങൾ പ്രശംസിക്കുമെന്നു കരുതിയല്ല താൻ അതു നിർമ്മിച്ചതെന്നും വന്ദ്യന്മാരായുള്ളവർ നിന്ദ്യത്തെയല്ലാതെ നിന്ദിക്കുകയില്ലെന്നു തനിക്കു നിർണ്ണയമുണ്ടെന്നും ദുർജ്ജനങ്ങൾ നിന്ദിച്ചാൽ സജ്ജനങ്ങൾ അവരെ തടുത്തുകൊള്ളുമെന്നും അദ്ദേഹം സമാധാനപ്പെടുന്നു. തന്റെ കൃതിയെപ്പറ്റി
“കാർവർണ്ണൻതന്നുടെ കാരുണ്യംകൊണ്ടിതി
പ്പാരിടമെങ്ങും നടക്കണമേ”
എന്നും താൻ യഥാകാലം ദേവലോകത്തിൽ ചെല്ലുമ്പോൾ
“മാനിച്ചുവന്നുള്ള മാനിനിമാരെല്ലാം
ഗാനത്തെച്ചെയ്തിട്ടും കേൾക്കാകേണം”
എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. ഒടുവിൽ വൈഷ്ണവദൂതന്മാർ തന്നെ വൈകുണ്ഠത്തിലേക്കു നയിക്കുമെന്നും, അവിടെച്ചെന്നു ഭഗവാനോട്
“ഗാഥയെക്കൊണ്ടിവൻ പാതകം പൂണ്ടോരെ
പ്പൂതന്മാരാക്കിനാൻ നീതിയാലേ;
നിർഗ്ഗതിപൂണ്ടുള്ള വൃക്ഷങ്ങൾക്കെല്ലാമേ
സൽഗതി നല്കിനാൻ ധാരകൊണ്ടേ;
ഭക്തന്മാരായുള്ളോരുത്തമന്മാരുടെ
ചിത്തവും ചാലക്കുളിർപ്പിച്ചുടൻ
മുക്തിയെത്തന്നെയും നല്കിനിന്നീടിനാ
നുത്തമമായുള്ള ഗാഥകൊണ്ടേ.”
എന്നു് അവർ തിരുമനസ്സറിയിക്കുമെന്നും ആ പരമഭാഗവതൻ ദീർഘദർശനം ചെയ്യുന്നു. പിന്നീടു സംഭവിക്കുവാൻപോകുന്നതെന്തെന്നു് അദ്ദേഹത്തിന്റെ രസനാഗ്രത്തിൽനിന്നു തന്നെ നമുക്കു കേൾക്കാം.
“ദാസനെന്നുള്ളതോ വന്നൂതായല്ലോ നിൻ
ഗാഥയെ നിർമ്മിക്കകൊണ്ടുതന്നെ;
ഏതൊരു വേലയിലാക്കിനിന്നീടുന്നു
നീതിയാലിന്നിവൻതന്നെയിപ്പോൾ?
ദൂതന്മാരിങ്ങനെ ചോദിച്ചനേരത്ത
പ്പാതകവൈരിയായുള്ളവൻതാൻ
മെല്ലവേയെൻമുഖം നോക്കിനിന്നന്നേരം
ചില്ലിതൻ തെല്ലാലേ ചൊല്ലുകയാൽ
പ്രാഞ്ജലിയായ ഞാൻ പാഞ്ഞുചെന്നന്നേരം
തോഞ്ഞു നിന്നീടുന്ന മോദത്താലേ
പാതകം വേരറ്റ പാണിയെക്കൊണ്ടവൻ
പാദങ്ങൾ മെല്ലെന്നെടുത്തു പിന്നെ
നോറ്റുനിന്നീടുമെൻ മാറത്തു ചേർത്തു നി
ന്നേറ്റം തെളിഞ്ഞു പുണർന്നു മേന്മേൽ
വാരിജസംഭവൻ വാമനൻപാദത്തെ
വാരിയെക്കൊണ്ടു പണ്ടെന്നപോലെ
ആനന്ദലോചനവാരിതൻപൂരംകൊ
ണ്ടാദരവോടു കുളിർപ്പിച്ചപ്പോൾ
ദുസ്സംഗം വേറിട്ടു സത്സംഗിയാകുമെ
ന്നുത്സംഗം തന്നിലേ ചേർത്തു പിന്നെ
എൻമനംതന്നിൽപ്പണ്ടുന്മേഷിച്ചുള്ളവ
യുൺമയോയെന്നതു നിർണ്ണയിപ്പാൻ
ഗാഥയിൽച്ചൊന്നുള്ള രേഖകളോരോരോ
ബാധയെക്കൈവിട്ടു നോക്കിനോക്കി
മെല്ലെമെല്ലെന്നു തലോടി നിന്നന്നേരം
പല്ലവംവെല്ലുമപ്പാദങ്ങളെ
പാണികൾക്കീടുന്നോരാനന്ദം പൂരിച്ചു
വാണീടവേണമേ ദൈവമേ! ഞാൻ.”
ഉപസംഹാരം
കൃഷ്ണഗാഥയെപ്പറ്റി കവിക്കു വലിയ മതിപ്പാണു് ഉണ്ടായിരുന്നതെന്നു് ഒടുവിൽ ഉദ്ധരിച്ച ഭാഗങ്ങളിൽനിന്നു വിശദമാകുന്നു. അതു് അയുക്തമാണെന്നു് ആരും പറയുമെന്നു തോന്നുന്നില്ല. ഈ ഒരു കൃതികൊണ്ടു മാത്രം കൈരളിക്കു് ഏതു് ഇതര ഭാഷയുടെ മുന്നിലും നിസ്സങ്കോചം തലയുയർത്തി നില്ക്കാം; ആത്മവീര്യത്തെ സധൈര്യം പ്രദർശിപ്പിക്കാം. അത്തരത്തിലുള്ള ഒരു അനുഗൃഹീതനായ മഹാപുരുഷനാണു് ചെറുശ്ശേരി. കാളിദാസൻ തുടങ്ങിയ ഭാരതത്തിലേ പ്രഥമഗണനീയന്മാരായ കവിസാർവഭൗമന്മാരുടെ പംക്തിയിൽ അദ്ദേഹത്തിനും ആദരണീയമായ ഒരു സ്ഥാനത്തിനു് അവകാശമുണ്ടെന്നാണു് എന്റെ അടിയുറച്ച അഭിപ്രായം.
22.4ഭാരതഗാഥ
ഗ്രന്ഥകാരന്റെ കാലം
ഭാരതഗാഥയ്ക്കു് ഭാരതംപാട്ടെന്നും ചെറുശ്ശേരിഭാരതം പാട്ടെന്നും കൂടി പേരുകളുണ്ടു്. ചിറയ്ക്കൽ കോവിലകത്തേ ഒരു ആദർശഗ്രന്ഥത്തിൽ അതു് 704 തുലാം 5-ആംനു തലൂലു് മാധവവാരിയർ എഴുതിയ ഗ്രന്ഥത്തിന്റെ പകർപ്പാണെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ആ കുറിപ്പും “ആജ്ഞയാ കോലഭൂപസ്യ” ഇത്യാദി ഗ്രന്ഥാന്തശ്ലോകവും വേറെ കൈപ്പടയിലാണു് കാണുന്നതു്. മറ്റൊരു മാതൃകയിൽ “പൊനത്തിൽ വലിയ നമ്പിടി ഉണ്ടാക്കിയ ഭാരതംപാട്ടു്” എന്നും മൂന്നാമതൊന്നിൽ “പൊനത്തിൽ ശങ്കരസൂരിണാ വിരചിതാ ശ്രീഭാരതഗാഥാ” എന്നും രേഖപ്പെടുത്തീട്ടുണ്ടു്. എങ്കിലും ആ രേഖകളും പുറത്തെഴുത്തുകൾമാത്രമാണു്. അതുകൊണ്ടു് അവയെമാത്രം ആസ്പദമാക്കി യാതൊന്നും നിർണ്ണയിക്കുവാൻ നിവൃത്തി കാണുന്നില്ല. പക്ഷേ ഒരു കാര്യം നിശ്ചയമാണു്. ഭാരതഗാഥാകാരനും കൃഷ്ണഗാഥാകാരനും ഒരേ കാലത്തു് ഉദയവർമ്മ രാജാവിന്റെ പോഷണത്തിൽ അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു എന്നുള്ളതിനു ഭാരതഗാഥയിലെ ഭാഷ സാക്ഷ്യം വഹിക്കുന്നുണ്ടു്. കൃഷ്ണഗാഥയിൽ കാണുന്ന പല പഴയ പദങ്ങളും ശൈലികളും വ്യാകരണപ്രയോഗങ്ങളും (‘പാതകമാർജ്ജിച്ചു കൊള്ളൊല്ലാതെ’ ‘എന്നുടെ ജീവനം നിന്നുടെ കയ്യിലൂ’ മുതലായവ) ഭാരതഗാഥയിലുമുണ്ടു്. ഉദയവർമ്മാവിന്റെ പേർ ഗ്രന്ഥാന്തശ്ലോകത്തിലേ കാണുന്നുള്ളൂ എങ്കിലും പ്രാജ്ഞനായ ഒരു കോലത്തിരിയുടെ ആജ്ഞ അനുസരിച്ചാണു് അതു വിരചിതമായതു് എന്നു തെളിയത്തക്കവണ്ണം,
“പ്രാജ്ഞനായുള്ളോരു കോലാധിനാഥൻത
ന്നാജ്ഞയെക്കൊണ്ടല്ലോയിന്നീവണ്ണം
സംഭവമാദിയായ് സംഹാരത്തോളവും
സംക്ഷേപമായിട്ടു ചൊല്ലുന്നെന്നാൽ
പാതകം പോക്കുന്ന ഭാരതഗാഥതാൻ
ചേതയിലൻപോടറിഞ്ഞവണ്ണം
തീർത്തുനിന്നീടുവാനോർത്തുനിന്നീടുമെ
ന്നാർത്തി തീർത്തീടേണം തമ്പുരാനേ.”
എന്നു ഗ്രന്ഥത്തിൽത്തന്നെ പ്രസ്താവനയുണ്ടല്ലോ. ഒടുവിലത്തേ ശ്ലോകം പ്രക്ഷിപ്തമാണെന്നു വന്നാൽപ്പോലും 7-ആം ശതകത്തിന്റെ പൂർവാർദ്ധത്തിൽ വിരചിതമായ ഒരു കൃതിയായിട്ടാണു് പ്രസ്തുത ഗാഥയെ പരിഗണിക്കേണ്ടിയിരിക്കുന്നതു്.
രണ്ടു കൃതികളുടേയും പ്രണേതാവു് ഒരു കവിയല്ല
ഏകദേശം ഇതുപോലെതന്നെ തീർച്ചപ്പെടുത്തി പറയാവുന്ന ഒരു വസ്തുതയാണു് രണ്ടു ഗാഥകളുടേയും നിർമ്മാതാവു് ഒരാളല്ലെന്നുള്ളതും. ദിവാകരബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഈ രണ്ടു കൃതികൾക്കു തമ്മിലുണ്ടു്. ഈ അഭിപ്രായത്തിനു് ഉപോൽബലകമായി ചില വിഷയങ്ങൾ ഉപപാദിക്കാം.
ഭാരതഗാഥാകാരന്റെ അപാണ്ഡിത്യം
ഭാരതഗാഥാകാരന്റെ സംസ്കൃതജ്ഞാനം ഏറ്റവും പരിമിതമാകുന്നു. പുംസൻ (പുമാൻ), തൃഷ്ണൻ (സതൃഷ്ണൻ), അപ്സരി (അപ്സരസ്ത്രീ), കൊങ്കയുഗളങ്ങൾ (യുഗം) സംസാരിയായൊരു നാരി (സംസാരിണി) മർഷം (അമർഷം) ആപാദമസ്തകത്തോളം (ആപാദമസ്തകം) മുതലായി അസമാധേയങ്ങളായ പല സ്ഖലിതങ്ങളും ദെയ്ത (ദയിത), അർവതു (അറുപതു), സൗവ (സൗബല), സ്നാനിക്കുക (സ്നാനം ചെയ്യുക) മുതലായി വിലക്ഷണങ്ങളായ അനേകം പദസങ്കോചങ്ങളും ഈ ഗ്രന്ഥത്തിൽ ഉണ്ടു്. ഭടർ എന്നതിനു പകരം ലോകരെന്നും, ഫലിക്കുന്നതു് എന്നതിനു പകരം ദൃഷ്ടമെന്നും, ദുർവ്വാസസ്സിനു പകരം ‘മത്തനായുള്ളോരു മാമുനി’, എന്നും കോവിലകത്തിനു പകരം നിയമേന ‘കോട്ട’ എന്നും വ്യവഹരിച്ചു ഗ്രന്ഥകാരൻ സംതൃപ്തനാകുന്നു. ഉപ്പുവെള്ളത്തിന്നു പര്യായമായി ‘പാനീയ’ പദം പ്രയോഗിക്കുന്നു. ‘പാരിടപാലനം’ തുടങ്ങിയ ഉദ്വേഗജനകങ്ങളായ സമസ്തപദങ്ങളും കാൺമാനുണ്ടു്. ഭാഷാ പദങ്ങളെ അപേക്ഷിച്ചു് സംസ്കൃതപദങ്ങളുടെ പ്രയോഗവും ഭാരതഗാഥയിൽ താരതമ്യേന വളരെ അധികമാണു്. കൃഷ്ണഗാഥാകാരന്റെ ഭാഷാശബ്ദകോശം അദ്ദേഹം കണികണ്ടിട്ടില്ലെന്നു പോലും പറയേണ്ടിയിരിക്കുന്നു.
രചനാവൈകല്യം
പാടി ഒപ്പിച്ചു മുന്നോട്ടു നീങ്ങുവാൻ പഴുതു കാണാത്തവിധത്തിൽ പല വരികളും കണ്ടകങ്ങൾപോലെ ഭാരതഗാഥയിൽ കവി വാരിവിതറിയിരിക്കുന്നു. ‘രക്തബീജനെന്ന രാക്ഷസൻതൻ’, ‘ഉത്തരായനം വന്നെത്തുവാനായ്’, ‘ധൃഷ്ടകേതുവും യുധാമന്യുവും’, ‘അർദ്ധരഥസൂതജൻ തനിക്കു്’, ‘സൂച്യാകാരമായിട്ടെത്രയുമെത്രയും’ തുടങ്ങിയ വരികൾ നോക്കുക. ‘വാരിജനേത്രന്റെ സോദരനാം’ ‘ഭൂപതിതന്നുടെയഗ്രജൻതൻ’ ‘സങ്ക്രമിച്ചങ്ങവൻ തങ്കലുള്ള’ എന്നിങ്ങനെയും മറ്റും ഈരടികൾ അവസാനിപ്പിക്കുന്നതു് ഒരഭംഗിയായിട്ടു ഗ്രന്ഥകാരന്നു തോന്നീട്ടില്ല. ഈ അഭംഗിക്കു മഷിയിട്ടു നോക്കിയാൽ ഒന്നോ രണ്ടോ ഉദാഹരണങ്ങൾ കൃഷ്ണഗാഥയിലും കണ്ടേക്കുമായിരിക്കും; പക്ഷേ ആ കാവ്യത്തിൽ പ്രസ്തുതരചനാഗഡു തുലോം നിസ്സാരമാണു്. “യോഗിയായുള്ളോരു ശ്രീശുകൻതന്നോടു” “ശക്തരായുള്ള ത്രിഗർത്തന്മാർ വന്നിട്ടു” എന്നീ വരികളിൽ യഥാക്രമം, ശ്രീ, ത്രി, ഈ അക്ഷരങ്ങളെ സംയുക്തങ്ങളാക്കാതെ ഉച്ചരിക്കേണ്ടിയിരിക്കുന്നു. ഈ ദോഷത്തിനു വേറേയും അനവധി ഉദാഹരണങ്ങൾ എടുത്തു കാണിക്കാവുന്നതാണു്. ഒരിക്കൽ കുറിച്ച വരികൾ ഉടനടി ആവർത്തിക്കുന്നതിനും കവിക്കു കൂസലില്ല. ‘കല്യാണകാരുണ്യകല്ലോലമേ’ എന്നും ‘കല്യാണകാരുണ്യകൈവല്യമേ’ എന്നും ഉള്ള വരികളും ‘ഭൂമിക്കു നല്ലോരു ഭൂഷണമായുള്ള’ എന്നും ‘ഭൂമിക്കു നല്ലോരു ഭൂഷണമായിട്ടു’ എന്നും ഉള്ള വരികളും നോക്കുക. ‘രുഷ്ടരായ് നിന്നങ്ങു ബാലിസുഗ്രീവന്മാർ വട്ടത്തിൽനിന്നു പൊരുന്നപോലെ’ എന്ന ഈരടിയും ഒന്നിലധികം തവണ പ്രയോഗിച്ചു കാണുന്നു.
ഔചിത്യഹീനത
കവിക്കു പലപ്പോഴും പദപ്രയോഗത്തിലും അലങ്കാരപ്രയോഗത്തിലും അനൗചിത്യദോഷം പറ്റിപ്പോയിട്ടുണ്ടു്. “പാൽക്കടൽവർണ്ണൻ” എന്ന പദം പല അവസരങ്ങളിലും അദ്ദേഹം ശ്രീകൃഷ്ണനു വിശേഷമായി ഘടിപ്പിക്കുന്നു. പാൽക്കടലിന്റെ നിറം കറുപ്പല്ലെന്നു് അദ്ദേഹം ധരിച്ചിട്ടില്ലാത്തതുപോലെ തോന്നിപ്പോകും. ഗ്രന്ഥാരംഭത്തിൽത്തന്നെ ലക്ഷ്മീഭഗവതിയുടെ പുഞ്ചിരിയെ പാലാഴിവെള്ളത്തോടും മഹാവിഷ്ണുവിനെ നീലാഭമായ ശൈലത്തോടും ഉപമിക്കുന്ന കൃഷ്ണഗാഥാകാരനു് അത്തരത്തിൽ ഒരു പ്രമാദം ഒരിക്കലും പറ്റീട്ടില്ല, പറ്റുവാൻ ഇടയുമില്ല. സുഭദ്രയുടെ സൗന്ദര്യം വർണ്ണിക്കുമ്പോൾ ‘അംഗങ്ങൾതന്നുടെ ഭംഗികൾ കാണുമ്പോൾ ഗംഗയെന്നിങ്ങിനെ ചൊല്ലാമല്ലോ’ എന്നും ‘ഏണാക്ഷി തന്നുടെ നന്മിഴി കാണുമ്പോൾ ഏണംതൻ നേത്രങ്ങളെന്നു ചൊല്ലാം’ എന്നും പറഞ്ഞു താവതാ കൃതകൃത്യമ്മന്യനാകുന്ന ഒരാളെ കവിയെന്നു് എങ്ങിനെ പറയാം? “എണ്ണം കലർന്നുള്ള ബാണങ്ങളേല്ക്കയാലെണ്ണമില്ലാതോളം ദീനനായാൻ” എന്നു വർണ്ണിക്കുന്നതും ഒരലങ്കാരമാണെന്നായിരിക്കാം അദ്ദേഹത്തിന്റെ സങ്കല്പം. “ഹുങ്കാരം ചെയ്വതു കേട്ടോരു നേരത്തു കങ്കനായ്പ്പണ്ടു ചമഞ്ഞവൻതാൻ” എന്ന വരികളിൽ യുധിഷ്ഠിരനെന്നു പറയുന്നതിനു പകരം ഒരു ‘ങ്ക’യ്ക്കു വേണ്ടി മാത്രം ഇതരപ്രയോജനംകൂടാതെ കങ്കനെ വലിച്ചിഴച്ചു കൊണ്ടുവന്നിരിക്കുന്നു. ആനയും സിംഹവും, സിംഹവും മാനും, രാമായണത്തിലെ കഥകളും നീക്കിവെച്ചാൽ അദ്ദേഹത്തിനു് ഉപമാനദ്രവ്യങ്ങൾ അത്യന്തം വിരളങ്ങളാകുന്നു. ഇങ്ങനെ പലതും ഈ വിഷയത്തിൽ ഇനിയും പ്രസ്താവിക്കേണ്ടതായിട്ടുണ്ടു്.
കൃഷ്ണഗാഥയോടുള്ള കടപ്പാട്
കൃഷ്ണഗാഥ പലകുറി പാരായണം ചെയ്തു് അതിൽനിന്നു സിദ്ധിച്ച സംസ്കാരമല്ലാതെ ഭാരതഗാഥാകാരനു് അതിനപ്പുറം അധികമൊന്നും കൈമുതലുള്ളതായി തോന്നുന്നില്ല. “ഇന്ദിരാവല്ലഭൻതന്നുടെ ചാരത്തങ്ങിന്ദ്രാദിദേവകൾ ചെന്നുനിന്നാർ” എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിൽ ഒരീരടി അദ്ദേഹം രചിച്ചു ചേർത്തിരിക്കുന്നതു് ‘ഇന്ദിരാ’ എന്ന പദംകൊണ്ടു താനും തന്റെ കാവ്യം ആരംഭിച്ചു എന്നു വരുത്താനല്ലാതെ മറ്റൊന്നിന്നും ഉതകുന്നില്ല. രാജസൂയം, സുഭദ്രാഹരണം, ഖാണ്ഡവദാഹം, ശ്രീകൃഷ്ണസ്വർഗ്ഗാരോഹണം ഇങ്ങിനെ ചില കഥകൾ രണ്ടു ഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്. അവ തമ്മിൽ തട്ടിച്ചു നോക്കിയാൽ കൃഷ്ണഗാഥയോടു ഭാരതഗാഥയ്ക്കുള്ള അതിരുകടന്ന ആധമർണ്ണ്യവും അതിനെ അപേക്ഷിച്ചുള്ള ആത്യന്തികമായ അവരതയും പ്രത്യക്ഷീഭവിക്കുന്നതാണു്. കൃഷ്ണഗാഥയിലുള്ള പല വരികളും അതുപോലെ തന്നെ ഭാരതഗാഥയിൽ കവി പകർത്തീട്ടുണ്ടു്; അലങ്കാരങ്ങൾ അപഹരിച്ചിട്ടുണ്ടു്; ആ അപഹാരങ്ങളിൽ അപ്രഗത്ഭത പ്രദർശിപ്പിച്ചിട്ടുമുണ്ടു്.
“കാർത്തികമാതുതൻ ഗാത്രവികാരമാം
ദീപ്തികൾ മെയ്യിൽപ്പരക്കയാലേ
കാളിന്ദീവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
കൈലാസശൈലംതാനെന്നപോലെ”
എന്നു ശിവവർണ്ണനത്തിൽ ഒരു ഭാഗമുണ്ടു്. ശരിയായ പാഠം നേത്രവികാരമെന്നായിരിക്കാം. പക്ഷേ അതിനു കടാക്ഷമെന്നു് അർത്ഥം കല്പിക്കുകയും വേണം; കാർത്തിക എന്നു പാർവ്വതിക്കു പേരുണ്ടോ എന്നുള്ളതും മൃഗ്യമാണു്. ഏതായാലും ഇവിടെ നാം കേൾക്കുന്നതു കൃഷ്ണഗാഥയിലേ “ഇന്ദിരതന്നുടെ പുഞ്ചിരിയായോരു…നീലാഭമായോരു ശൈലംപോലേ” എന്ന വരികളുടെ അനുനാദമാകുന്നു.
“ആനകദുന്ദുഭി മാനിക്കുംകൊങ്കകൾ
ക്കാനനം മെല്ലെക്കറുത്തിതപ്പോൾ,
നന്ദനനുണ്ടായാലെങ്ങളെ സ്നേഹമി
ല്ലെന്നതു ചിന്തിച്ചിട്ടെന്നപോലെ”
എന്ന കൃഷ്ണഗാഥയിലെ സാരസ്യം തുളുമ്പുന്ന വരികൾ ഭാരതഗാഥയിൽ
സൂര്യനുദിക്കുമ്പോൾ വേറിട്ടൂതെന്നിട്ടു
പാരം വഴക്കുപൂണ്ടെന്നപോലെ
ബാലിക തന്നുടെ കൊങ്കകൾ തന്മുഖം
ചാലെ കറുത്തുചമഞ്ഞുതപ്പോൾ”
എന്നു വികൃതമായ രീതിയിൽ രൂപാന്തരപ്പെടുന്നു.
ദർപ്പംകലർന്നുള്ള സർപ്പങ്ങളെല്ലാമേ
മസ്തകം ചാലെപ്പരത്തി നിന്നു,
വേവുറ്റുമേവുമക്കാനനം കൈകൊണ്ടു
പാവകൻതന്നെ വിലക്കുംപോലേ.”
എന്നു കൃഷ്ണഗാഥാകാരനും,
“സന്താപംപൂണ്ടുള്ള പാവകദേവന്നു
ചന്തത്തിൽ ഛത്രം പിടിച്ചപോലേ
ദീനതപൂണ്ടുള്ള നാഗങ്ങളെല്ലാമേ
ആനനം ചാലപ്പരത്തിനിന്നു.”
എന്നു ഭാരതഗാഥാകാരനും ഖാണ്ഡവവനത്തിലെ സർപ്പങ്ങളുടെ അവസ്ഥ വർണ്ണിക്കുന്നു. രണ്ടു വർണ്ണനകൾക്കും തമ്മിലുള്ള അന്തരം സഹൃദയന്മാർക്കു് കരതലാമലകംപോലെ ദൃശ്യമാകുന്നതാണു്. തന്റെ അന്തകനായ അഗ്നിയെ വിലങ്ങനെ പടമെടുത്താടുന്ന സർപ്പകദംബമാകുന്ന കൈകൊണ്ടു ഖാണ്ഡവവനം വിലക്കുകയോ സർപ്പങ്ങൾ ആ ശത്രുവിനു കുടകൾ പിടിക്കുകയോ ഏതാണു് സംഭവ്യമായിട്ടുള്ളതു്? സ്വയം സന്തപ്തനായ അഗ്നിക്കു ഛത്രംകൊണ്ടു വല്ല പ്രയോജനവുമുണ്ടോ? ഇത്തരത്തിൽ വേറേയും പല ഉദാഹരണങ്ങൾ വായനക്കാർക്കുതന്നെ കണ്ടുപിടിക്കാവുന്നതാകുന്നു.
ചില നല്ല ഭാഗങ്ങൾ
ഇത്രയും പ്രസ്താവിച്ചതിൽനിന്നു ഭാരതഗാഥ ആദ്യന്തം ദോഷോത്തരമാണെന്നു് എനിക്കു അഭിപ്രായമുള്ളതായി അനുവാചകന്മാർ തെറ്റിദ്ധരിക്കരുതു്. അപൂർവം ചില ഭാഗങ്ങൾ ചമൽകാരജനകങ്ങളായും ഇല്ലെന്നില്ല. രണ്ടുമൂന്നു് ഉദാഹരണങ്ങൾകൊണ്ടു് ഈ വസ്തുത തെളിയിക്കാം. പത്തൊൻപതാം അദ്ധ്യായത്തിൽ കവി പാഞ്ചാലിയുടെ സൗന്ദര്യം ഒരു വിധത്തിലെല്ലാം വർണ്ണിച്ചു് ഒപ്പിച്ചു മാറുവാൻ ശ്രമിച്ചിട്ടുണ്ടു്.
“വാരുറ്റ പൂമലർ പൂണ്ടുനിന്നീടുമ
ക്കാർകുഴൽ തന്നുടെ കാന്തികണ്ടാൽ,
താരങ്ങൾതന്നുടെയങ്കുരം പൂണ്ടുള്ള
കാർമേഘജാലങ്ങളെന്നു തോന്നും.
കാർകുഴൽതന്നിലലങ്കരിച്ചീടിന
താർമധുവുണ്ടു മദിച്ചുമേന്മേൽ
സന്തതം മേവുന്ന വണ്ടിണ്ടയെന്നത്രേ
കുന്തളകാന്തിയെ ചൊല്ലിക്കൂടൂ.
ആനനംതന്നോടു നേരായിപ്പോരുവാൻ
ഞാനിന്നുപോരായെന്നുള്ളിൽ നണ്ണി
ശങ്കിച്ചു പാതി മറഞ്ഞുനിന്നീടിന
തിങ്കൾതാനത്രേയത്തൂനിടിലം.” ഇത്യാദി.
പക്ഷേ ഈ ആശയങ്ങളെല്ലാം കൃഷ്ണഗാഥയിൽനിന്നു് ഏറക്കുറെ പകർത്തീട്ടുള്ളതാണു്.
ചായലായുള്ളോരു നായികതാൻ പെറ്റ
ചാപലംപൂണ്ടുള്ള ബാലകന്മാർ
നെറ്റിയായുള്ളോരു മുറ്റത്തിലാമ്മാറു
മുറ്റത്തമിണ്ണുള്ള ലീലയല്ലോ
ചിന്തിന കാന്തി കലർന്നു നിന്നീടുമ
ക്കുന്തളമായിട്ടു കണ്ടതിപ്പോൾ”
എന്നു വർണ്ണിക്കുന്ന കൃഷ്ണഗാഥാകാരന്റെ കുന്തളമെവിടെ? ഈ കുന്തളമെവിടെ?
കീചകന്റെ കാമഭ്രാന്തു കവി സമഞ്ജസമായി വർണ്ണിച്ചു ഫലിപ്പിച്ചിട്ടുണ്ടു്;
“ചാലേ മുതിർന്നങ്ങു നോക്കുന്ന നേരത്തു
കാലം പകല്ക്കൊരു പാതിയായി
കണ്ടൊരു നേരത്തു മന്നവനെത്രയു
മിണ്ടലും പൂണ്ടു തളർന്നു ചൊന്നാൻ.
മുപ്പതു നാഴിക നല്പകലായതി
ലിപ്പോളിരട്ടിയായ് വന്നിതോതാൻ?
ഖിന്നതപൂണ്ടുള്ള ക്രൗഞ്ചങ്ങൾക്കെല്ലാമേ
നന്നായി വന്നിതിക്കാലമോർത്താൽ;
അംഗജൻതന്നുടെ പാങ്ങായിനിന്നതീ
നിങ്ങൾക്കു നന്നല്ലോയെന്നും ചൊല്ലി,
മൊട്ടുകൾ പൂണ്ടുള്ള മാലതീജാലത്തെ
പ്പെട്ടെന്നു ചെന്നു പൊരിച്ചെറിഞ്ഞാൻ.
സന്ധ്യയെ വന്ദിപ്പാൻ വന്നുതില്ലെന്നിട്ട
ങ്ങന്തണരോടു വഴക്കു പൂണ്ടാൻ.
വായസംതന്നുടെ നാദത്തെക്കേട്ടപ്പോൾ
പായിച്ചുകൂട്ടിനാൻ പാറയുമായ്.
കൂമ്പിനിന്നീടായ്വിൻ നിങ്ങളെന്നിങ്ങനെ
യാമ്പൽതൻ ചാരത്തു ചെന്നു ചൊന്നാൻ.
ചാല വിരിഞ്ഞുള്ള പങ്കജജാലത്തെ
മൂലമേക്കൂടപ്പൊരിച്ചെറിഞ്ഞാൻ.”
‘പൊരിച്ചെറിഞ്ഞാൻ’ എന്നതിനു് ഒരു പര്യായം കിട്ടാതെ വിഷമിക്കുന്ന കവിയുടെ ശബ്ദദാരിദ്യം അനുകമ്പനീയമാണെന്നുകൂടി പറഞ്ഞുകൊണ്ടു പുരോഗമനം ചെയ്യേണ്ടിയിരിക്കുന്നു.
കീചകവധവും ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു:
“ആരുമേ കാണാതെ ദീപവും കൂടാതെ
മാരനും കാലനും ചങ്ങാതമായ്
വാരുറ്റുമേവുന്ന നാടകശാലയിൽ
പ്പാരാതെ പൂകിനാൻ കീചകനും.
കോമളയായോരു സൈരന്ധ്രിയെന്നിട്ടു
ഭീമനെച്ചെന്നങ്ങണഞ്ഞു നേരേ
എന്നുടെ ജീവനം നിന്നുടെ കയ്യിലൂ
വെന്നങ്ങു ചൊല്ലിപ്പുണർന്നു നേരേ.
കൊങ്കകൾ കാണാഞ്ഞിട്ടേതിതെന്നിങ്ങനെ
ശങ്കിച്ചുനിന്നുതാനോങ്ങും നേരം
ചീർത്തു നിന്നീടുന്ന ദോസ്ഥലം കൊണ്ടങ്ങു
ചേർത്തു ഞെരിച്ചൊരു പിണ്ഡമാക്കി
വാദ്യവും താളവും കൂടാതെ നല്ലോരു
കൂത്തു കഴിച്ചൂതപ്പാചകൻതാൻ.”
അങ്ങുമിങ്ങും ചില അലങ്കാരപ്രയോഗങ്ങളും ആസ്വാദ്യങ്ങളായിക്കാണുന്നുണ്ടു്:
“താനേയെഴുന്നൊരു സൂകരവീരന്നു
ചേണുറ്റു തീർത്ത വിലംകണക്കേ
മാരുതപുത്രന്റെ പക്ഷത്തിലൻപോടു
വാരിജലോചനൻ താനുണ്ടല്ലോ,”(1)
“ചെഞ്ചോര കാമിച്ചുവന്നോരു ഞാനിപ്പോൾ
പഞ്ചശരാർത്തി മുഴുക്കയാലേ
ചേണുറ്റു മിന്നുന്ന നിന്നുടെ വാമലർ
ത്തേനുമുണ്ടീടുവാനിച്ഛിക്കുന്നേൻ.”(2)
“വൻപനായുള്ളോരു ഗന്ധർവൻ ബന്ധിച്ചും
പിൻപുറത്താക്കിന കൈകൾ കണ്ടാൽ,
ക്ഷീണരായല്ലോ നാമിന്നിവരോടെന്നു
നാണത്തെപ്പൂണ്ടു നടുങ്ങിയത്രേ
അംഭോജകാന്തജസൂനുവെ വന്ദിപ്പാൻ
മുൻപിൽ വന്നീടാഞ്ഞൂതെന്നു തോന്നും”(3)
“അംഗജൻ തന്നുടെ ബാണങ്ങളേല്ക്കയാ
ലെങ്ങുമേനിന്നു പൊറായ്കയാലേ
നിൻചരണങ്ങളിലോടിവന്നൻപോടു
തഞ്ചിനിന്നീടുന്നോരെന്നെയിപ്പോൾ
കൊല്ലുന്നതാകിലും നീതന്നെതാകട്ടേ;
വെല്ലുവാൻ വന്നോരു മാരൻ വേണ്ട.”(4)
എന്നീ വരികൾ പരിശോധിക്കുക. ഇത്രമാത്രമുള്ള കവിത്വ പ്രകടനത്തിനു കൃഷ്ണഗാഥയുടെ പാരായണത്തിനുമീതെ അധികമൊന്നും ആവശ്യമുണ്ടെന്നും തോന്നുന്നില്ല.
ചില പുതിയ കഥകൾ
മൂലത്തിൽ കാണാത്ത പല കഥകളും കവി ഭാരതഗാഥയിൽ ഘടിപ്പിച്ചിരിക്കുന്നു. അവയ്ക്കു അദ്ദേഹത്തിനുള്ള ആസ്പദമെന്തെന്നു് അറിയുന്നില്ല. ചിലതെല്ലാം അദ്ദേഹത്തിന്റെ ഉച്ഛൃംഖലമായ മനോധർമ്മത്തിന്റെ വിജൃംഭണഫലമാണെന്നു തോന്നിപ്പോകും. (1) ശകുന്തളോപാഖ്യാനത്തിൽ കവി പിൻതുടർന്നിരിക്കുന്നതു് അഭിജ്ഞാനശാകുന്തളത്തിലേ ഇതിവൃത്തമാണു്. അംഗുലീയദാനവും ദുർവാസശ്ശാപവും അദ്ദേഹം സ്മരിക്കുന്നുണ്ടു്. എന്നാൽ ശാർങ്ഗരവാദിമഹർഷിമാരുടെ തുണകൂടാതെയാണു് ആ നായിക ദുഷ്ഷന്തനെ രാജധാനിയിൽ ചെന്നു കാണുന്നതു്. “അംഗജതാപം മുഴുത്തവൾതാൻ, ക്ഷോണിപൻ തന്നുടെ ചാരത്തുചെന്നിട്ടു്” എന്നുള്ള പ്രസ്താവന വൈരസ്യജനകമായി പരിണമിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ, (2) ഗംഗാദേവി ശന്തനുവിനെ വിട്ടുപിരിയുമ്പോൾ ശിശുവായ ദേവവ്രതനെക്കൂടി കൊണ്ടുപോകുന്നതായി വ്യാസഭഗവാൻ പറയുന്നു. ആ കുഞ്ഞിനെ ശന്തനു വളർത്തുന്നതായാണു് ഗാഥയിൽ കാണുന്നതു്. ദിവ്യാസ്ത്രപ്രയോഗസാമർത്ഥ്യം ശന്തനു വളർത്തിയ ബാലനു് സിദ്ധിക്കുവാൻ പ്രയാസമുണ്ടു്. (3) ശന്തനു ഒരിക്കൽ വനത്തിൽ ചെന്നപ്പോൾ സത്യവതിയുടെ യോജനഗന്ധത്താൽ ആകൃഷ്ടനായതായി മഹാഭാരതത്തിലും അദ്ദേഹത്തെ പുണ്ഡരീകാർബുദം എന്നൊരു വ്യാധി ബാധിച്ചു എന്നും അതിന്റെ ശാന്തിക്കു വൈദ്യന്മാർ കസ്തൂരി ആവശ്യപ്പെട്ടു എന്നും “മുഗ്ദ്ധികതന്നുടെ മെയ്യിലെങ്ങും, നിത്യമായ് നിന്നു വിളഞ്ഞു നിന്നീടുന്ന കസ്തൂരി കൊണ്ടുചെന്നാണു് അവർ ആ രോഗം ഭേദമാക്കിയതെന്നും ആ വഴിയ്ക്കു് ശന്തനുവിനു യോജനഗന്ധിയിൽ പ്രേമമുണ്ടായെന്നും ഗാഥയിലും കാണുന്നു. ഭാരതചക്രവർത്തിക്കു വേറിട്ടൊരിടത്തുനിന്നും കസ്തൂരി ലഭിച്ചില്ല എന്നു സൂചിപ്പിക്കുന്നതു് അസംബന്ധമായിരിക്കുന്നു. (4) കുന്തിയും പുത്രന്മാരും പാണ്ഡുവിന്റെ മരണാനന്തരം ഹസ്തിനപുരത്തിൽ ചെന്നുചേർന്ന അവസരത്തിൽ അവിടെ ശ്രീകൃഷ്ണൻ അക്രൂരനെ അയയ്ക്കുന്നതായി ഗാഥാകാരൻ പ്രസ്താവിക്കുന്നു; അങ്ങനെ ഒരു സംഭവം ആ ഘട്ടത്തിൽ മൂലത്തിലില്ല. അതുമാത്രമല്ല, മുതലയെക്കൊന്നു് ആനയെ രക്ഷിച്ച ലക്ഷ്മീകാന്തൻ തന്നേയും രക്ഷിക്കുമെന്നു കരുതുന്നു എന്നു കുന്തി അക്രൂരനോടു പറയുകയും അതു കേട്ടു് അക്രൂരൻ “നൽക്കരിതന്നുടെ ദുഃഖത്തെപ്പോക്കിയ സൽക്കഥ ചൊല്ലുകയെന്നിങ്ങനെ” കുന്തിയോടഭ്യർത്ഥിക്കുകയും ചെയ്യുന്നതായി ഗാഥയിൽ വർണ്ണിക്കുന്നതു് അത്യന്തം അസ്വാഭാവികമായിരിക്കുന്നു. ഗജേന്ദ്രമോക്ഷോപാഖ്യാനം അതുവരെ കേട്ടിട്ടില്ലാത്ത ഒരു പാമരനാണോ ശ്രീകൃഷ്ണഭക്തന്മാരിൽ അഗ്രേസരനായ ഗാന്ദിനേയൻ? (5) കൗരവന്മാർ വെള്ളത്തിൽ കെട്ടിത്താഴ്ത്തിയ ഭീമസേനൻ പാതാളത്തിൽ ചെന്നപ്പോൾ അവിടെ ഒൻപതു രസകുണ്ഡങ്ങളിൽനിന്നു് അത്യന്തം ബലവർദ്ധകമായ രസം പാനം ചെയ്യുന്നതായി മാത്രമേ ഭാരതത്തിൽ പ്രസ്താവിക്കുന്നുള്ളു. ഗാഥാകാരനാകട്ടെ വാസുകി
“ചാരുവായുള്ളോരു കന്യകാരത്നത്തെ
വീരനായുള്ളോരു മാരുതിതൻ
പത്നിക്കായൻപോടു നല്കി നിന്നീടിനാൻ
രത്നങ്ങളും പിന്നെയവ്വണ്ണമേ.
വേട്ടുനിന്നീടിന മാരുതനന്ദനൻ
വാട്ടമകന്നു വിളങ്ങും കാലം
സുഭ്രുവായുള്ളോരു പന്നഗനാരിയിൽ
ബഭ്രുബാഹുവെന്ന പുത്രനുണ്ടായ്.”
എന്നൊരു വിചിത്രമായ കഥ നിർമ്മിക്കുന്നു. ഈ ബഭ്രുബാഹുവിനെപ്പറ്റി നാംഅന്യത്ര കേട്ടിട്ടേയില്ല. അർജ്ജുനനു തീർത്ഥയാത്രയിൽ പാണ്ഡ്യരാജകുമാരിയായ ചിത്രാംഗദയിൽ ബഭ്രുവാഹനൻ എന്നൊരു പുത്രൻ ജനിച്ചതായി കേട്ടിട്ടുമുണ്ടു്. കവിക്കു് ഇവിടെ എന്തോ ഒരു പ്രമാദം പറ്റിയതുപോലെ തോന്നുന്നു. അതിബാല്യത്തിൽത്തന്നെ ഭീമസേനൻ ഗൃഹസ്ഥാശ്രമിയായി എന്നു പറയുന്നതു യുക്തിയുക്തവുമല്ല. (6) മൂകാസുരൻ,
“പൂച്ചയായ്ച്ചെന്നുടനാശ്രമംതോറും നൽ
ക്കാച്ച പാൽവെണ്ണ കവർന്നമൂലം
നന്മുനിമാരുടെ ശാപത്തിൻകാരണം
വന്മദംപൂണ്ടുള്ള പന്നിയായി.”
എന്നുള്ള ഗാഥയിലെ പ്രസ്താവന മൂലത്തിലുള്ളതല്ല. (7) അർജ്ജുനനും സുയോധനനുംകൂടി ദ്വാരകയിൽ ചെന്നു ശ്രീകൃഷ്ണന്റെ സാഹായത്തിന്നായി പ്രാർത്ഥിച്ചപ്പോൾ ഗാഥാകാരൻ മൂലത്തിലേ കഥയ്ക്കു വിപരീതമായി ശ്രീകൃഷ്ണനെക്കൊണ്ടു “വൃദ്ധത കൊണ്ടെനിക്കേതുമേ സാധിയാ, യുദ്ധമെന്നുള്ളതു തേറിനാലും” എന്നു പറയിക്കുന്നതു് അനുചിതമാണു്. (8) ബലരാമന്റെ തീർത്ഥയാത്രയ്ക്കും പുതിയ ഒരു കഥ ഗാഥാകാരൻ കെട്ടിച്ചമച്ചിരിക്കുന്നു. ശ്രീകൃഷ്ണൻ ഒരു പശുവിന്റെ വേഷത്തിൽ ബലരാമന്റെ മുൻപിൽ പ്രത്യക്ഷീഭവിക്കുകയും അതിനെ ബലരാമൻ പാണികൊണ്ടു സ്പർശിച്ചപ്പോൾ അതു മരിച്ചതുപോലെ കിടക്കുകയാൽ താൻ ഗോവധം ചെയ്തു എന്നു നിർണ്ണയിച്ചു് ആ പാപത്തിന്റെ ശാന്തിക്കായി തീർത്ഥയാത്ര പുറപ്പെടുകയും ചെയ്തു എന്ന ആഖ്യാനം ഭാരതത്തിലോ ശ്രീമൽഭാഗവതത്തിലോ ഉള്ളതല്ല. (9) ഉദ്യോഗപർവത്തിൽ കുന്തീദേവി കർണ്ണനെക്കാണുകയും പാണ്ഡവന്മാർക്കു ചില ആനുകൂല്യങ്ങൾ ആ മഹാത്യാഗിയിൽനിന്നു സമ്പാദിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടു്, ഗാഥാകാരൻ അവിടെ
“പാരാതെ പോയൊരു പാണ്ഡവമാതാവു
സൂര്യതനൂജനെക്കണ്ടനേരം
നന്മുല രണ്ടും ചുരന്നതുകാരണ
മെന്മകൻതാനിവനെന്നറിഞ്ഞാൾ
നിർമ്മലയാമവൾ തൻമുല നല്കുവാൻ
ചെമ്മേ മുതിർന്നങ്ങു ചെല്ലുന്നേരം
കുന്തിതൻ നൻമുലയുണ്ടവർക്കാർക്കുമേ
യന്തകഭീതിയില്ലൂഴിയിങ്കൽ
എന്നതു കാരണമംബുജലോചനൻ
മന്നവന്മാർക്കു ജയിപ്പതിന്നായ്
പുള്ളായിച്ചെന്നവൾ കൊങ്കയിലുള്ള പാ
ലെല്ലാമേ പിന്നെ വറട്ടിനിന്നാൻ.”
എന്നൊരു സംഭവം തട്ടിവിട്ടിരിക്കുന്നു. മക്കളെക്കാണുമ്പോൾ അമ്മമാരുടെ മുല ചുരക്കുമെന്നു കവികൾ വർണ്ണിക്കാറുണ്ടു്. എന്നാൽ വൃദ്ധപ്രായന്മാരായ മക്കളെ അവർ സ്തന്യപാനം ചെയ്യിക്കുമെന്നു പറയുന്നതു് അത്യുക്തിസീമയെ അതിലംഘിക്കുന്നു. കുന്തിയുടെ മുലപ്പാൽ നുകർന്നവർക്കു് മരണമില്ലെങ്കിൽ ഭീമസേനനും അർജ്ജുനനും എങ്ങനെയാണു് മഹാപ്രസ്ഥാനത്തിൽ മരിക്കുന്നതു്? ഇങ്ങനെ ഈ പ്രകരണത്തിൽ ഇനിയും അനേകം അബദ്ധപ്രസ്താവനകൾ എടുത്തുകാണിക്കാവുന്നതാണു്. അവയിൽ ഒരെണ്ണംകൂടി ആവിഷ്കരിക്കാതെ നിർവ്വാഹമില്ല.
ഭാരതഗാഥയും കേരളവും
യുധിഷ്ഠിരന്റെ രാജസൂയത്തിനു മുൻപു ദക്ഷിണദിക്കു ജയിക്കുവാൻ സഹദേവനാണല്ലോ പുറപ്പെട്ടതു്. അദ്ദേഹം കേരളത്തിൽ വന്നപ്പോൾ അവിടെ ത്രിഗർത്തനായിരുന്നുവത്രേ രാജാവു്. സുയോധനന്റെ ഉറ്റ ചങ്ങാതിയായ ത്രിഗർത്തന്റെ ദേശം പഞ്ചാബ് പ്രവിശ്യയിൽപ്പെട്ട ‘ജലന്ധർ’ ആണു്. അതു പോകട്ടേ, ത്രിഗർത്തനെ അഗ്നി സഹായിക്കുകയാൽ സഹദേവനു കേരളരാജാവിനെ ജയിക്കുവാൻ സാധിക്കുന്നില്ല; ഒടുവിൽ അർജ്ജുനന്റെ നേർക്കു ഖാണ്ഡവദാഹദ്വാരാ കൃതജ്ഞനായ ആ ദേവനെ സഹദേവൻ വന്ദിക്കുകയും അഗ്നിയുടെ മാധ്യസ്ഥ്യം അംഗീകരിച്ചു ത്രിഗർത്തൻ ആ വിജിഗീഷുവിനു വേണ്ട യാഗദ്രവ്യം സംഭാവന ചെയ്യുകയും ചെയ്യുന്നു. അഗ്നി ത്രിഗർത്തനു ബന്ധുവായതെങ്ങനെയെന്നു സഹദേവൻ ചോദിച്ചതിനു് ഉത്തരമായി ത്രിഗർത്തന്റെ പുത്രിയിൽ അഗ്നി ജാരധർമ്മം അനുഷ്ഠിച്ചു എന്നും തന്നിമിത്തം ത്രിഗർത്തനും അഗ്നിയും തമ്മിൽ ശണ്ഠയുണ്ടായി എന്നും അതിൽ അശരണനായിത്തീർന്ന ത്രിഗർത്തൻ അഗ്നിയോടു് അഭയം പ്രാർത്ഥിച്ചപ്പോൾ അവിടുന്നു കേരളത്തിൽ “ആരണനാരിമാരെന്നിയേയാരുമേ ചാരിത്രം ചിന്തിച്ചുനില്ക്കേണ്ട” എന്നും “കേരളഭൂമിയിൽ ക്ഷത്രിയനാരികൾക്കാരണരാകട്ടേ കാന്തർ” എന്നും അരുളിച്ചെയ്തു എന്നും നിസ്സങ്കോചം ഒരു കള്ളക്കഥ ഉൽപാദിപ്പിക്കുന്നു. മഹാഭാരതത്തിൽ ആ ഘട്ടത്തിൽ ഇങ്ങനെ ഒരൈതിഹ്യത്തെപ്പറ്റി പ്രസ്താവനയുണ്ടു്. പക്ഷേ അതു മാഹിഷ്മതീനഗരം പരിപാലിച്ചിരുന്ന നീലൻ എന്ന രാജാവിന്റെ പുത്രിയായ സുദർശനയെ അഗ്നിഭഗവാൻ കാമിക്കുകയും പാണിഗ്രഹണം ചെയ്യുകയും ചെയ്യുന്നതായാകുന്നു.
ഭാരതഗാഥയും ജ്യോതിഷവും
ഭാരതഗാഥ നിർമ്മിച്ച കവി ഒരു നമ്പൂരിയും പെരുഞ്ചെല്ലൂർ ശ്രീപരമേശ്വരനെ “ചൊല്ലാർന്ന ചെല്ലൂർ വിളങ്ങിനിന്നീടുന്ന കല്യാണകാരുണ്യ കൈവല്യമേ” എന്നു വന്ദിച്ചിരിക്കുന്നതിനാൽ ആ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരാളുമാണെന്നു് അനുമാനിക്കാം. പെരുഞ്ചെല്ലൂർ കോലത്തുനാട്ടിലേ പ്രഥമഗണനീയമായ ക്ഷേത്രമാകയാൽ അതിന്റെ സ്മരണത്തിൽനിന്നുമാത്രം കവിയുടെ ഇല്ലം പൊനമല്ലെന്നു് അനുമാനിക്കാവുന്നതല്ല. എന്നാൽ കൃഷ്ണഗാഥാകാരനെപ്പോലെയുള്ള ഒരു മഹാകവി എത്ര ബാല്യത്തിൽപ്പോലും ഭാരതഗാഥപോലെ ക്ഷുദ്രമായ ഒരു കൃതി രചിക്കുകയില്ലെന്നും ഭാരതഗാഥയെഴുതിയ ഒരു കവിക്കു് അതേ ജന്മത്തിൽ ഏതെല്ലാം സിദ്ധികൾ കൈവന്നാലും കൃഷ്ണഗാഥപോലെ ഒരു മഹാകാവ്യമെഴുതുവാൻ സാധിയ്ക്കുന്നതല്ലെന്നും സഹൃദയന്മാർക്കു തീർച്ചയായി പറയാം. ഭാരതഗാഥാകാരനു ജ്യോതിശ്ശാസ്ത്രത്തിൽ പ്രതിപത്തിയുണ്ടായിരുന്നു എന്നുള്ളതിന്നു തെളിവുണ്ടു്. ദ്രോണർ പാഞ്ചാലദേശത്തേക്കു പോകണമെന്നുദ്ദേശിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വലിയ ദ്വാദശവർഷക്ഷാമമുണ്ടായി എന്നും, ജ്യോതിഷത്തിൽ വിദഗ്ദ്ധനായ ഒരു കാശ്മീരബ്രാഹ്മണൻമാത്രം
“വാരങ്ങൾതന്നുടെ നാഥന്മാർ മേവുന്ന
താരവും രാശിയുമംശകവും
ശീഘ്രവും മന്ദവുമുച്ചവും നീചവും
വക്രവും പാടും പിറപ്പുമെല്ലാം”
മനസ്സിലാക്കി മുൻകൂട്ടി ധാരാളം വരകരി ശേഖരിച്ചു വേണ്ടവിധത്തിൽ പരോപകാരം ചെയ്തു സുഖമായിരുന്നു എന്നും, അദ്ദേഹം തങ്ങളെ എങ്ങനെ തോല്പിച്ചു എന്നറിയുവാൻ നവഗ്രഹങ്ങൾ അദ്ദേഹത്തിന്റെ ഗൃഹത്തിൽ പോയി അത്താഴമുണ്ടു കാര്യം ഗ്രഹിച്ചു് അവിടെ രാത്രിയിൽ ഉറങ്ങുമ്പോൾ ആ ബ്രാഹ്മണൻ വട്ടത്തിൽ കിടന്ന അവരെ നേരെയെടുത്തു കിടത്തിയെന്നും ഉടനെ മഴപെയ്തു ഭൂമി വീണ്ടും സുഭിക്ഷമായെന്നും അതു കണ്ടു രാശീശന്മാർ കോപിച്ചു്
“മാനുഷനായ നീയിങ്ങനെയെങ്ങളെ
നാണംകെടുത്തതുകാരണത്താൽ
ഉത്തമരായുള്ള ജ്യോതിഷകാരികൾ
നിർദ്ധനരാകട്ടെയെന്നിങ്ങനേ”
ശപിച്ചു എന്നും ഒരു കഥ കൂട്ടിച്ചേർക്കുന്നു. ഇതു വ്യാസഭാരതത്തിലുള്ളതല്ല. ഇതുപോലെ വാരണാവതത്തിൽ താമസിച്ചുകൊണ്ടു പാണ്ഡവന്മാർ അർദ്ധരാജ്യപരിപാലനം ചെയ്തുകൊണ്ടിരുന്ന അവസരത്തിൽ വിദുരർ ഒരിക്കൽ ധൃതരാഷ്ട്രരെക്കണ്ടു്
“നന്ദനന്മാർക്കു വിരുദ്ധമായ്ച്ചെഞ്ചെമ്മേ
നിന്നുടെയഞ്ചാമടത്തുണ്ടല്ലോ
നില്ക്കുന്നു ഭൗമനും രാഹുവുമാകയാൽ
മക്കൾക്കു ദൂഷണമുണ്ടു മേലിൽ.
ഈശനുപോലും പിഴയ്ക്കയില്ലേതുമേ
രാശീശന്മാരുടെ കല്പിതങ്ങൾ.
അർക്കൻ തുടങ്ങിന ജ്യോതിർഗ്ഗണങ്ങളാൽ
മുക്കണ്ണർക്കുണ്ടായ ദീനം ചൊല്ലാം.”
എന്ന ഉപക്രമത്തോടുകൂടി ശിവനു ബ്രഹ്മാവിന്റെ ശിരഃഛേദം നിമിത്തം സംഭവിച്ച ഭിക്ഷാടനദുഃഖം വർണ്ണിയ്ക്കുന്നു. ഇതിൽ കൂടുതലായി ഒന്നും ഗ്രന്ഥകാരനെപ്പറ്റി അറിവാൻ മാർഗ്ഗമില്ല. കൃഷ്ണഗാഥ ആവിർഭവിച്ചു സ്വല്പകാലം കഴിഞ്ഞപ്പോൾ ഉദയവർമ്മകോലത്തിരി തന്റെ സേവകനായ മറ്റൊരു നമ്പൂരിയോടു വാത്സല്ല്യപാരവശ്യം നിമിത്തം അതുപോലെ മറ്റൊരു കാവ്യം മഹാഭാരതത്തെ ആസ്പദമാക്കി രചിയ്ക്കുവാൻ ആജ്ഞാപിക്കുകയും ആ നമ്പൂരി തന്റെ വാസനയുടേയും വൈദുഷ്യത്തിന്റേയും പരിമിതമായ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് അത്തരത്തിൽ ഒരു കൃതി നിർമ്മിച്ചു് അടിയറ വയ്ക്കുകയും ചെയ്തു എന്നു് ഊഹിക്കുന്നതായിരിക്കും യുക്തി യുക്തമായിട്ടുള്ളതു്. ‘ശങ്കരസൂരിണാ’ എന്നും മറ്റുമുള്ള പുറത്തെഴുത്തുകൾ പിൻകാലത്തുണ്ടായവയാണെന്നു ഞാൻ മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
22.5ഭാഗവതം പാട്ടു്
കണ്ണശ്ശഭാഗവതത്തേയും മറ്റും പോലെ എതുകമോനകളും അന്താദിപ്രാസവും നിരന്തരമായി പരിപാലിച്ചുകൊണ്ടു് ഏതോ ഒരു കവി രചിച്ചിട്ടുള്ള ഒരു പഴയ പാട്ടാണു് ഭാഗവതം. കംസവധംവരെയുള്ള ഭാഗങ്ങളേ കണ്ടുകിട്ടീട്ടുള്ളു. രാമചരിതത്തിൽ കാണുന്ന ചില വൃത്തങ്ങൾക്കു പ്രസ്തുതകൃതിയിൽ പ്രവേശമനുവദിച്ചിട്ടുണ്ടെങ്കിലും തത്സമങ്ങളായ സംസ്കൃതപദങ്ങൾ ധാരാളം പ്രയോഗിക്കുന്നതിൽ കവിക്കു വൈമുഖ്യമില്ല. വേറെ ദ്രാവിഡവൃത്തങ്ങളും എടുത്തു പെരുമാറീട്ടുണ്ടു്. ഭാഷ നിരണം കവികളുടേതിനെ അപേക്ഷിച്ചു് അർവാചീനമാണു്. താഴെക്കാണുന്ന പാട്ടുകൾ ഈ കാവ്യത്തിൽ ഉൾപ്പെടുന്നു:
“ശ്രീമധുരാപുരിതന്നിലുണ്ടേറിയ
ശ്രീകരമായൊരു രാജധാനി പരം;
കോമളമാർന്നെഴുമപ്പുരംതന്നിലേ
ക്കോലാഹലം പറയാവല്ലനന്തനും;
ഭൂമിയിൽ മറ്റൊരിടത്തുമില്ലിങ്ങനെ
ഭൂപാലമന്ദിരവും സജ്ജനങ്ങളും;
നാമമേറും യദുക്കൾക്കു പണ്ടേയുള്ള
നാടതിന്നൊപ്പമൊവ്വാ ദേവലോകവും.”(1)
“വാണിതു മംഗലം പൊങ്ങീടുമമ്പാടിതന്നിൽ
വാരിജനേത്രനേയും രാമനേയും സുഖത്താൽ
പേണിവളർത്തീടുന്ന മാതാപിതാക്കന്മാരും
പിന്നെ മെല്ലേ വളർന്നാരോമനവാലകന്മാർ;
കാണുന്ന പേർകൾക്കെല്ലാം കണ്ണിനാനന്ദമുണ്ടാം
കണ്ണനെന്നല്ലാതില്ലിമ്മന്നിലുള്ളോർക്കു തെല്ലും;
ചേണാർന്ന പല്ലു മെല്ലെ മെല്ലവേയങ്കുരിച്ചു
ചിത്രമായുള്ള വല്ലിമുല്ലമൊട്ടതുപോലെ.”(2)
“കഞ്ചിനിങ്ങനെ കേട്ടുടനേറിയ ചഞ്ചലമാർന്ന മനസ്സിനോടും
കടിയ ലക്ഷണക്കേടും മരണലാഞ്ഛനം തന്റെ
നിഴലിലൊക്കയും തുള തുളച്ചവണ്ണം;
വഞ്ചകനാകിയ കഞ്ചനുടേ തുട തുള്ളുകയും തോളാടുകയും
വലിയൊരു നദികൾ വൻകടലുകൾ വറണ്ടുകൊ
ണ്ടവിടെ നിന്നിളകിന പൊടികൊണ്ടെല്ലാം
തഞ്ചിന ദർപ്പണമങ്ങു തുറന്നതിലഞ്ചിതമാകവെ
നോക്കുന്നപ്പോൾ
തലയൊടങ്ങുടലു വേർപെടുന്നതു പിന്നച്ചെവി
യടയ്ക്കുകയും കടലിരയ്ക്കും വണ്ണം
കാഞ്ചനമെന്നതു തോന്നുമശേഷധരിത്രിയിൽ
വല്ലികുലം പിന്നതും
കണിയിലങ്ങനെ പിന്നെ നിശയതിലുറങ്ങുമ്പോൾ
പല വികൃതികൾ സ്വപ്നമതിലും കണ്ടു.”(3)
“കണ്ടുടനേറിയ ഭീതി വളർന്നുടനെന്നുടെ മൃത്യുവടുക്കയിതോ?
കഞ്ചനുമിതു മനതളിരതിൽ നിരുപിച്ചു
നിശയതിലൊരു പൊഴുതുറങ്ങിയില്ല.
കൊണ്ടൽ കഴിഞ്ഞു പുലർന്നുടനേ ചില മഞ്ചമതും
കുറതീർത്തവിടെ
കൊടിയവന്ന മുരശുതിടുമനടികുമറ
ഉലകിടമിളകിന പൊടികളെല്ലാം
എണ്ടിശയൊക്ക നടുങ്ങുവതിന്നിഹ എന്തൊരു
ശബ്ദമിതെന്നറിവാൻ
എദുകുലപതി നിജസഖികളുമൊരുമിച്ചു
വിരവൊടങ്ങവർ ചെന്നു നടയരികേ;
കണ്ടവിടത്തിലൊരാന ചെറുത്തുനിറുത്തിയതപ്പൊഴുതേ
കനിവൊടമ്മതകരി മുതുകിലങ്ങിരുന്നവ
നൊടു പറഞ്ഞിതു മധുരിപു വിരവാൽ.(4)
22.6ദാരുകവധം പാട്ടു്
ദാരുകവധം പാട്ടിന്റെ കർത്തൃത്വത്തെപ്പറ്റിയും യാതൊരറിവുമില്ല. ഇതും ഏഴാം ശതകത്തിൽ പ്രണീതമായ ഒരു കൃതിയെന്നാണു് തോന്നുന്നതു്. ചില വരികൾ ചുവടെ ചേർക്കുന്നു:
“അമ്പിളിയും പുതുമലരും കുളുർകൊന്നയണിന്തവർതന്റെ
അങ്കിയിൽനിന്റെരികനൽ ചിന്തിന കണ്ണതിൽ വന്തു പുറന്തോൾ
വമ്പമരും തപവെലപും മികവുള്ള സുരാധിപനോടേ
മനസിയുറച്ചരിശമൊടാർത്തു മദിച്ചു കടുത്തു പറഞ്ഞാൾ.
പിമ്പസുരപ്പടയും സേനാപതിയും നാടും നിലയും
പേർത്തു മുടിപ്പൻ ഞാനെന്നവിടെച്ചെറുഞാണൊലി കൊണ്ടാൾ.
കുമ്പിയെ മുൻപിലുരിച്ചാടയുടുത്തഖിലജഗൽപതിയെ
ക്കൂറു പെറാത്തതിനാലേ നിന്നെക്കുലചെയ്തു മുടിപ്പൻ.(1)
കൊണ്ടലൊലിക്കെതിർഞാണൊലിയും ഭൂതാദികളൊലിയും
കൊണ്ടു നടുങ്ങുന്നളവെന്തൊരു കാരണമെന്നു നിനച്ചാൻ
അണ്ടർപതിക്കെതിരാം ദാരുകനും തൻദൂതന്മാരോ
ടരുളിച്ചെയ്താൻ പൊരുവാൻ വന്നവരാരെന്നറിവിൻ പോയ്.
കണ്ടറിവിപ്പാനവർ ഗോപുരവാതലകം പുക്കപ്പോൾ
കണ്ടാർ ഘോരവിശാല വിഭൂഷണഭൂഷിതമാം ദേഹം;
പണ്ടൊരുവർക്കു ജയംകൊള്ളരുതാതാസുരകർത്താവേ
പാടുപെടുത്തുന്നൊരു പെൺപാലെന്നു മനസ്സു മദിച്ചു.(2)
ആർത്തു മദിച്ചു വിളിക്കുന്ന ജഗത്ത്രയമാതാവിനുടേ
ആശ്ചരിയം കണ്ടു ഭയംകൊണ്ടഖിലപ്രാണികളഞ്ചി
ചീർത്തിടമിന്നുന്നികറും വളർദന്തവുമുന്നതമുഖവും
തീക്കനൽ ചിന്തിന കണ്ണും മണിമുടിയും ചന്ദ്രക്കലയും
പേർത്തിളകീടിന നാഗങ്ങളുമന്നവരത്നപ്രഭയും
പിൻപിലുലഞ്ഞു കവിഞ്ഞീടിന വാർകുഴലും തിരുജടയും
കോർത്തണിമാർവിലിടും പൂമണിമാലകളും താവടയും
കുങ്കുമവന്നിനിറം തങ്കിന കൊങ്കകളും പൊൻപണിയും”(3)
ഈ കവിതയിലും എതുകമോനകളിൽ ശ്രദ്ധ പതിഞ്ഞു കാണുന്നു. എന്നാൽ അന്താദിപ്രാസമില്ല.
ഭാഗവതവും ദാരുകവധവും രാമചരിതപ്രസ്ഥാനത്തിന്റെ സായംസന്ധ്യയേയും ഗുരുദക്ഷിണപ്പാട്ടും സേതുബന്ധനം പാട്ടും ശുകഗാനപ്രസ്ഥാനത്തിന്റെ അരുണോദയത്തേയുമാകുന്നു അനുസ്മരിപ്പിക്കുന്നതു്. ആ പുതിയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലെങ്കിലും അതിനു സ്ഥിരപ്രതിഷ്ഠ നല്കിയ മഹാത്മാവാണു് തുഞ്ചത്തെഴുത്തച്ഛൻ.
22.7ഗുരുദക്ഷിണപ്പാട്ടു്
തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാ ഗ്രന്ഥാവലിയിൽ പ്രഥമാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ള ഗുരുദക്ഷിണപ്പാട്ടിന്റെ പ്രണേതാവു് ആരെന്നറിയുന്നില്ല. ശ്രീകൃഷ്ണനും ബലഭദ്രനും സാന്ദിപനിമഹർഷിയോടു വിദ്യാഭ്യാസം ചെയ്യുന്നതും ഗുരുവിന്റെ അഭീഷ്ടമറിഞ്ഞ ശ്രീകൃഷ്ണൻ യമലോകത്തു പോയി മൃതനായ ഗുരുപുത്രനെ കൊണ്ടുവന്നു് അദ്ദേഹത്തിനു ദക്ഷിണീകരിക്കുന്നതുമാണു് ഇതിവൃത്തം. കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
കാലം
കവി മംഗലാചരണഘട്ടത്തിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, ബ്രഹ്മാവു, ശിവൻ ഇവർക്കു പുറമേ ഇന്ദ്രനെയും
“കാലകാലൻമകനാറുമുഖനെയും
കാളിമാതോടു മലമകൾ ദേവകൾ
സൂരിയനങ്കിയും സോമൻ ധനേശനും
ചൂതത്താരമ്പനും വായു വരുണനും
വീരിയമുള്ള മുനികൾ പാദത്തെയും
വിശ്വത്തിലുള്ള ഗുരുഭൂതന്മാരെയും”
വന്ദിക്കുന്നു. ഗ്രന്ഥാരംഭത്തിൽ ദിക്‍പാലസ്തോത്രം പ്രാചീന ഭാഷാകവികളുടെ പരിപാടികളിൽ ഒന്നാണു്: അതു രാമചരിതകാരനും മറ്റും അംഗീകരിച്ചിട്ടുമുണ്ടു്. ഒന്നും മൂന്നും പാദങ്ങളിൽ കാകളിയും രണ്ടും നാലും പാദങ്ങളിൽ കേകയുമാണു് വൃത്തങ്ങളെങ്കിലും അവയ്ക്കു ഭാഷയിൽ നില ഉറച്ചുകിട്ടുന്നതിനു മുൻപു നിർമ്മിച്ച ഒരു കൃതിയാണു് ഗുരുദക്ഷിണപ്പാട്ടു് എന്നുള്ളതിനു സംശയമില്ല. പ്രഥമപാദം ആരംഭിക്കുന്ന
“വാനവർതൊഴും പരമൻ വാരണവടിവിനാലെ
മാമലമകളോടും പോയ്ക്കാനനേ കളിച്ച കാലം”
എന്ന വരികൾ രാമചരിതത്തിലെ “വേന്റർ കൊന്റയനാകി വിണ്ണവർക്കമുതായുള്ളിൽ” ഇത്യാദി പാട്ടുകളിൽക്കാണുന്ന കഴിൽനെടിലടി ആചിരിയവിരുത്തത്തിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്. ‘പരമൻ’ എന്ന പദത്തിൽ രേഫത്തെ ‘രാ’ എന്നു നീട്ടി ഉച്ചരിക്കേണ്ടതുണ്ടു്. ആ പാദത്തിന്റെ അവസാനത്തിലുള്ള “അന്തണൻതന്നോടനുജ്ഞ ചെയ്തങ്ങനേ ആരണരാശി ചൊല്ലിയാശ്രമം പുകുന്താരന്നേ” എന്ന ഈരടിയിൽ പൂർവഖണ്ഡം കാകളിയിലും ഉത്തരഖണ്ഡം ആചിരിയവിരുത്തത്തിലും നിബന്ധിച്ചിരിക്കുന്നു. തൃതീയപാദം ആരംഭിക്കുന്ന “കൃഷ്ണനാം മധുവൈരി കെല്പോടു യമപുരത്തിൽപ്പുക്കതുനേരമവിടെപ്പുണ്യപാപങ്ങൾ കണ്ടാൻ” എന്ന ഈരടിയിലും ആ വൃത്തംതന്നെയാണു് കാണുന്നതു്. ‘മധു’ എന്നതു ‘മാധു’ എന്നും ‘പുക്കതുനേരമവിടെ’ എന്നതു് ‘പുക്കതൂ നേർമ്മവീടേ’ എന്നും പാടിയൊപ്പിച്ചാലേ വൃത്തഭംഗത്തിൽനിന്നൊഴിയുവാൻ കഴികയുള്ളൂ. ‘ഗോപുരം നാലിൽ കിഴക്കും വടക്കേതും ഗുണമുടയ ജന്തുക്കൾ പൂവാൻ ചമച്ചതും’ എന്ന അടുത്ത ഈരടിയിൽ ഒന്നാമത്തെ അടി കാകളിയിലും രണ്ടാമത്തേതു മണികാഞ്ചിയിലും രചിച്ചിരിക്കുന്നു. പിന്നെയും ആ പാദത്തിലെ ‘കണ്ടാലഴകേറും കാറൊളിമേനിയൻ കരുണയോടു കരതളിരിൽ വിലസിന ശരങ്ങളും’ എന്ന ഈരടിയിൽ രണ്ടാമത്തെ അടി കളകാഞ്ചിയായി കാണുന്നു. സാധാരണമായി കവി ഈരടികളിൽ എതുകയുടേയോ മോനയുടേയോ മാത്രം ആവർത്തനംകൊണ്ടു ചരിതാർത്ഥനാകുന്നതിനു പുറമേ “ദാനവും ദക്ഷിണതൽപ്രധാനങ്ങളിൽ സാരമായുള്ളതു ചൊല്ലുകടിയനു്” തുടങ്ങിയ ചില വരികളിൽ പ്രാസദീക്ഷ കൂടാതെതന്നെ കവനം ചെയ്യുവാൻ ഒരുമ്പെടുന്നുമുണ്ടു്. നിരണത്തു പണിക്കന്മാരുടെ കാലത്തു നടപ്പുണ്ടായിരുന്ന ‘വെന്റി’, ‘ഉരത്തു’, ‘ഒൺമറയോൻ’, ‘പുകുന്തു’, ‘വല്ലു്’ (ബലം) ‘ഒന്നി’ (യോജിച്ചു്) ‘മാൽ’ (വിഷ്ണു) ‘വേല’ (സമുദ്രം) ‘ആവി’ (ഹൃദയം) ‘ഉറയുക’ (താമസിക്കുക) മുതലായ പദങ്ങളും, ‘നീലനിറമുട മൂർത്തി,’ ‘ഏറുണ്ടു്’ (ഏറെയുണ്ടു്), ‘മേഘനിറത്തവൻ,’ ‘ഒക്കളന്നിടും’ (ഒക്കെയളന്നിടും) ‘കൂർമ്മമാനവ’ (കൂർമ്മമായവനേ) തുടങ്ങിയ പ്രയോഗവിശേഷങ്ങളും ഈ പാട്ടിൽ കാണാം. ഇതിൽനിന്നെല്ലാം പ്രസ്തുതകൃതി എഴുത്തച്ഛന്റെ കാലത്തിനു മുൻപു കൊല്ലം ഏഴാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ആവിർഭവിച്ചതാണെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.
കവിതാരീതി
കവിതയ്ക്കു വലിയ ആസ്വാദ്യതയോ കവിക്കു പറയത്തക്ക പാണ്ഡിത്യമോ ഉണ്ടെന്നു പറവാൻ പാടില്ലെങ്കിലും കിളിപ്പാട്ടുരീതിയിലുള്ള ഗാനങ്ങളിൽ കാലപ്പഴക്കംകൊണ്ടു പ്രഥമഗണനീയമാണെന്നുള്ള ഒരു മെച്ചം ഗുരുദക്ഷിണപ്പാട്ടിനുണ്ടു്. കഥാഗുംഫനം രസകരമാണു്. മക്കൾക്കുവേണ്ടി ഗുരുദക്ഷിണ നല്കുവാൻ ചെന്ന വസുദേവനോടു തന്റെ മൃതനായ പുത്രനെ വരുത്തിക്കൊടുപ്പിക്കണമെന്നു സാന്ദീപനി അപേക്ഷിക്കുകയും അതു സാധ്യമല്ലെന്നു് അദ്ദേഹം പറഞ്ഞപ്പോൾ “പാപി! നീ തരുന്നൊരു ദക്ഷിണ വേണ്ടുന്നില്ല. വേഗത്തിൽപ്പോവൻ ഞാനുമെന്നുടെ ഭവനത്തിൽ, വ്യഗ്രവുമിളച്ചിരി നീയും നിൻപുത്രരുമായ്” എന്നു മഹർഷി കൊള്ളിവാക്കു പറയുകയും ചെയ്യുന്നു. ശ്രീകൃഷ്ണൻ യമനെ സമീപിച്ചു ഗുരുപുത്രനെ തരണമെന്നു് അപേക്ഷിച്ചപ്പോൾ ആ ദേവൻ തനിക്കു മൃത്യു, അപമൃത്യു, കാലൻ, ഉദുംബരൻ എന്നിങ്ങനെ നാലു് അമാത്യന്മാരുണ്ടെന്നും അവരെച്ചെന്നു കണ്ടാൽ പരേതനെപ്പറ്റിയുള്ള വിവരങ്ങൾ അറിയാമെന്നും പറയുന്നു. അവരെ യഥാക്രമം ഭഗവാൻ സന്ദർശിച്ചപ്പോൾ തന്റെ കൃത്യം മൃതന്മാരെ കൊണ്ടുവരുന്നതിനു ദൂതന്മാരെ അയയ്ക്കുക എന്നുള്ളതാണെന്നു മൃത്യുവും, പാശബന്ധനമാണെന്നു് അപമൃത്യുവും ദണ്ഡുകൊണ്ടുള്ള താഡനമാണെന്നു കാലനും നരകത്തിൽ വരുന്നവർക്കു വേണ്ട ശിക്ഷകൾ നല്കുന്നതാണെന്നു് ഉദുംബരനും, അങ്ങനെ ‘ആചാരം നാലർക്കും നാലു പ്രവൃത്തികൾ’ എന്നും പറഞ്ഞു നാലു മന്ത്രിമാരും ഒഴിയുന്നു. അപ്പോൾ ശ്രീകൃഷ്ണൻ “നിങ്ങളുടെ കർത്താവാം യമരാജൻതന്നെയും കൊല്ലുന്നുണ്ടു്” എന്നു ക്രുദ്ധനായി അരുളിച്ചെയ്യുകയും അവിടുത്തെ നെറ്റിയിൽനിന്നു് ഒരു തേജസ്സു് ഉത്ഭവിച്ചു് ആദിത്യമണ്ഡലത്തോളം ഉയരുകയും ചെയ്യുന്നു. തൽക്ഷണം യമനും ചിത്രഗുപ്തനും മന്ത്രിമാരും മറ്റും പേടിച്ചരണ്ടു് അവിടുത്തെ സ്തുതിച്ചുതുടങ്ങി:
“വേദന പെരുകീടും മേദിനീഭാരം തീർപ്പാൻ
വേധാവിന്നരുളാലേയിപ്പൊഴുതവനിയിൽ
രോഹിണീസുതനായും ദേവകീസുതനായും
രണ്ടായിപ്പിറന്നീടുമീശനേ, ജയ! ജയ!
ആരണവടിവായോരാദിയേ ജയ! ജയ!
ആരുമേയറിയാത ലോകനാഥനേ ജയ!
ഭക്തപാലനേ ജയ; മുക്തിഭാവനേ ജയ,
പക്ഷിവാഹനാ ജയ, പാപനാശനാ ജയ!”
ഇത്യാദി പ്രണാമവാക്യങ്ങൾ ഉച്ചരിച്ചു ഗുരുപുത്രനെ അവർ ഭഗവാനു നല്കുകയും ഭഗവാൻ ആ പുത്രനെ സാന്ദീപനിക്കു സമർപ്പിക്കുകയും ചെയ്യുന്നു. ഗുരുദക്ഷിണപ്പാട്ടു പഠിച്ചു കേൾപ്പിക്കുന്നവരും കേൾക്കുന്നവരും
“സപ്തജന്മാന്തരത്തിൽച്ചെയ്ത പാപവും കെട്ടു
ചിൽപുരുഷനാം വിഷ്ണുപാദങ്ങൾ ചേരുവോരേ”
എന്ന ഫലശ്രുതിയോടുകൂടി ഗ്രന്ഥം അവസാനിക്കുന്നു.
22.8സേതുബന്ധനം പാട്ടു്
‘സേതുബന്ധനം’ എന്ന പാട്ടു് കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിരചിതമായ ഒരു കൃതിയാണെന്നു തോന്നുന്നു. പാദവിഭാഗമില്ല. പ്രണേതാവിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടാ. ‘പകഴി’, ‘പരവ’, ‘പകയർ’, ‘ചെങ്ങിന’, ‘കുറുകി’ (വിനീതനായ) ഇത്യാദി പഴയ പദങ്ങളും ‘മിന്നൽചേരിടി’ മുതലായ പ്രയോഗങ്ങളും കാണ്മാനുണ്ടു്. ഓരോ ഈരടിയുടേയും അവസാനത്തിൽ വിരാമം വേണമെന്നു നിർബ്ബന്ധമില്ല. പ്രാസം സംബന്ധിച്ചു കവിയുടെ നില ഗുരുദക്ഷിണാകാരന്റേതുതന്നെ. കവിതയുടെ മാതിരി കാണിക്കുവാൻ ചില വരികൾ താഴെ ഉദ്ധരിക്കുന്നു:
“കഴിഞ്ഞു മൂന്നു ദിനം താമരനയനനും
താർചരവൈരിതന്റെ ചെങ്കനൽമിഴിപോലെ
ചെങ്ങിന മിഴികളോടെഴുന്നേറ്റരുൾചെയ്തു
മംഗലജയമലർമാനിനീമണിരംഗം.
മന്മഥാരാതി പണ്ടു മുപ്പുരമെരിചെയ്വാ
നെന്നപോലൊരു കോപം പൂണ്ടു തന്നനുജനോ
ടെങ്ങുവെൻ വില്ലുമമ്പും കൊണ്ടുവാ വിരവിനോ
ടെന്നുടനര തിരുമുടിയും മുറുക്കീട്ടു,
മന്നിടമുലയുംമാറിട്ട ഞാണൊലിയൊടും
മിന്നൽചേരിടിക്കിടർ ചേരിന മിഴികൊണ്ടും
പൊങ്ങിന തിരമാല ചേരും വാരിധീനാഥ
നെന്നെയെള്ളോളം ബഹുമാനിയാഞ്ഞതിനിന്നു
പൊഴിഞ്ഞു ചെങ്കണകൾ കുറുക്കീടുവൻ വെള്ളം,
പൊലിമ ചേരും ചളിയാക്കുവനിന്നുതന്നെ;
പൊരിഞ്ഞു ചത്തു നീളെക്കിടക്കും ജലജന്തു
പറവജാതികളെക്കൊണ്ടുടൻ പെറുക്കിപ്പൻ,
പൊല്ലാത മരുഭൂമിയാക്കുവനിന്നുതന്നെ;
പൊടി പൊങ്ങിന പെരുമുറ്റമാക്കുവൻ പിന്നെ;
പൊങ്ങിന കപികളെക്കാൽനട നടത്തിപ്പൻ:
പൊങ്ങിപ്പൻ പൊടിയാകാശത്തോളമതിൽനിന്നു്.
പുത്തനായ്ച്ചമച്ചുള്ളൂ എന്നുടെ മുത്തച്ഛന്മാർ;
പുത്തിയില്ലാതവനെയിന്നു ഞാനൊടുക്കുവൻ.
പറഞ്ഞീവണ്ണം മന്നൻ പകഴിരത്നമെടു
ത്തഭിമന്ത്രിച്ചു മെല്ലെയെടുത്തു വലിച്ചപ്പോൾ
അനലജ്വാലാജാലം ചൊരിഞ്ഞു കടലില
ങ്ങഴിച്ചൂ തിരമാല; കുറുകീ ജലമേറ്റം.”
22.9പലവക സ്തോത്രങ്ങൾ
(1) ചേതോഭവസ്തോത്രം
അനേകം ഭാഷാസ്തോത്രങ്ങളും ഈ ശതകത്തിൽ ഉത്ഭവിച്ചിട്ടുണ്ടു്. അവയിൽ ഒന്നാണു് ചേതോഭവസ്തോത്രം. പേരുകൊണ്ടുതന്നെ മന്മഥനെപ്പറ്റിയുള്ള ഒരു സ്തുതിയാണു് ഇതെന്നു വായനക്കാർക്കു മനസ്സിലാക്കാവുന്നതാണല്ലോ. കവിതയ്ക്കു നല്ല പഴക്കം കാണുന്നു. പെട്ടെന (പെട്ടെന്നു്) കണ്ടർ (നീലകണ്ഠൻ) ചെയ്യു മകരധ്വജം (ചെയ്യും മകരധ്വജം) ഇടം പേശ (സ്ഥലം നല്കത്തക്കവണ്ണം) മുതലായ പഴയ പ്രയോഗങ്ങൾ ഇതിൽ സ്ഥലം പിടിച്ചിട്ടുണ്ടു്. കാമദേവസ്തോത്രങ്ങൾ ഭാഷയിൽ വളരെ വിരളങ്ങളാണു്.
“പത്മവിദ്വിൺമുഖം പത്മചെന്താർശരം
പത്മസംസ്ഥം മഹാപത്മരാഗപ്രഭം
പത്മതിരുമകളിലൊരു പിറവികലരും കൃപാ
സത്മമജരാമരം നൗമി ചേതോഭവം.
പാശബാണേക്ഷുചാപാങ്കുശാനാമിടം
പേശ മേവീടുവാനുള്ള തൃക്കൈകളും
പേശലത കലരുമണിതിരുവുരുമെങ്കലൻ
പേശുക സദാ സ്മരം നൗമി…
പിച്ച കൈക്കൊണ്ട കണ്ടർക്കു പുത്രം ജനി
പ്പിച്ചുകൊൾവാനുമാദേവിയിൽക്കേവലം
വജ്രധരമൊഴി കരുതി വിരുതു പറയും ജഗ
ദ്വശ്യമയദൈവതം നൗമി…
പീതവാസോപമാനം പുതുപ്പൂവൽമെയ്
ഭാതി ചേതോഹരം സുപ്രസന്നാനനം.
ഭൂതി മികുമണിമുകുടമുടുപുടവയും ചുവ
ന്നീദൃശമനന്യജം നൗമി…”
വൃത്തംകൊണ്ടുമാത്രമേ ഇതിനെ ഭാഷയെന്നു പറയുവാൻ തരമുള്ളു; പദഘടന നോക്കിയാൽ മണിപ്രവാളംതന്നെ.
(2) അരിയിൽപ്പറമ്പു ശിവസ്തോത്രം
ചേതോഭവസ്തോത്രത്തോടു വൃത്തത്തിലും ഭാഷയിലും ഏകദേശം സാദൃശ്യമുള്ളവയാണു് താഴെക്കാണുന്ന മൂന്നു സ്തോത്രങ്ങൾ.
“ഐന്താർചരക്കളികളുൾച്ചേർന്ന മങ്കയരി
ലും ദിവ്യവായ്പുതകുമദ്രീന്ദ്രപുത്രിവര
പന്തിടയുമണികുചയുഗന്തടവുമരിയ തിരു
നെഞ്ചിടയുമിഹ തൊഴുവനരശങ്കരായ നമഃ”
“അരിയിൽപ്പറമ്പമരുമര നിൻപദാംബുരുഹമഴകിൽത്തൊഴാം വരദം” എന്നു കവി വന്ദിക്കുന്നു. ഈ സ്ഥലം ഏതെന്നു് അറിയുന്നില്ല.
(3) മറ്റൊന്നു്
അരിയിൽപ്പറമ്പു ശിവൻതന്നെയാണു് ഈ സ്തോത്രത്തിന്നും വിഷയീഭവിക്കുന്നതു്. രണ്ടും ഒരു കവിയുടെ കൃതികളാണെന്നു തോന്നുന്നു.
“പയ്യ വന്നയ്യിരണ്ടാനനൻ കൈലാസം
കൈബലംകൊണ്ടെടുത്തങ്ങുലയ്ക്കുംവിധൌ
കയ്യഖിലമൊടിയയൊരു വിരൽമുനയതൂന്നിയ
പ്പൊയ്കെടയമർത്തതും നൗമി കാമാന്തകം.”
(4) കാമാരിജാസ്തോത്രം
വടക്കൻകോട്ടയത്തു പോർക്കലിഭദ്രകാളിയെപ്പറ്റിയുള്ളതാണു് ഈ സ്തോത്രം.
“പോരിലോരോ ജഗദ്ദ്വേഷിണാമോഘമെ
പ്പേരുമേ കൊന്നുകൊന്നന്വയം വേരറ
ച്ചോരിവരസമരഭുവി നദിയൊടെതിരൊഴുകുമള
വാരതിവളർത്തെഴും നൗമി കാമാരിജാം.
ഇപ്രകാരം നലംചേരുദന്തം ചുരു
ക്കിപ്രമോദേന വാഴ്ത്തുന്നവന്നാദരാൽ
അപ്പരമസുഖമനയഹരമഴകൊടരുളുമവി
കല്പമതിശോഭിനീം നൗമി കാമാരിജാം.
പോർക്കലിച്ചേരുമമ്മേ, മഹാദേവി, നി
ന്നീക്ഷണക്കോണു മേന്മേലുഴിഞ്ഞീടു നീ;
മോക്ഷമിനി വിരവിനൊടു വരുമതിനു സുരനമിത
കാല്ക്കലിഹ വീണഹം നൗമി കാമാരിജാം.”
(5) ശങ്കരനാരായണസ്തോത്രം
ഹൃദയദ്രവീകരണചണമായ ഒരു സ്തോത്രമാണു് ഇതു്.
“ആഡംബരമെഴുമലർചരസമരം തേടും മടവരെ നിനയാതേ
നീടമ്പിന വനമാലിമഹേശൌ ബാഢം വടിവൊടു നിന മനമേ!…
എടയും തടമുല തൊറ്റുമുവന്നും മടുമൊഴികളിലഴിവിയലാതേ
പൊടിപെടുവാനത്തനയുമശേഷം മൃഡശകടഹരൗ നിന മനമേ.”
(6) ചോറ്റാനിക്കര ദേവീസ്തോത്രം
‘ചോറ്റാനിക്കര മരുവും ത്രിഭുവനനാഥ’യെപ്പറ്റിയാണു് ഈ സ്തോത്രം.
“മാന്താർബാണമണിച്ചിലതന്മേലേന്തും ഞാണിൻ
തരികുരുൾനിരയും
കാന്തിപെറും പിരികങ്ങളുമളികതടാന്തവുമധുനാ
തൊഴുതേൻ ജയ ജയ!
മിഴി തവ രണ്ടും മഴറിയൊരിളമാൻമിഴിയെ
വെടിഞ്ഞിടനീണ്ടിരുപാടും
കുഴകാതോടണയുന്നതു മണികവിളഴകുമതീവ ച
തൊഴുതേൻ ജയ ജയ!”
(7) ഏറ്റുമാനൂർ ശിവസ്തോത്രം
‘മൃഗഗ്രാമനാഥ’നായ ഭർഗ്ഗനെ ഇതിൽ സ്തുതിക്കുന്നു.
“അർണ്ണോജതാർവിശിഖജന്യായ കാമിനിക
ളൊന്നോമലിച്ചു പുണരുന്നേരമുള്ള സുഖ
മെണ്ണി മുതൽ കളയുമടവിന്നരുതു ഗിരിജ പുണ
രുന്ന പരപുരുഷമൊരു കുന്നി നിന മനമേ.”
“ഊണും മറന്നു ഗണികാനാമൊരോ തെരുവിൽ
നാണം വെടിഞ്ഞു നട പേണുന്നതാകിലിനി
വീണരിയ നരകദിശി വാണു മുറയിടുമരുത
താനയുരിവസനമുടയോനെ നിന മനമേ.”
(8) വയ്ക്കം ശിവസ്തോത്രം
‘വയ്ക്കമമ്പും വിഭു’വിനെ ഈ സ്തോത്രത്തിൽ വാഴ്ത്തുന്നു.
“അന്നദാനപ്രവീണാ ഭവൽപാതിയും,
പിന്നെ മിത്രം ധനസ്വാമി, ഹേമാചലം
ജന്യചില, സിതശിഖരി ഭവനമഴകിതു പെരികെ
നിന്നരിയ പൗരുഷം; പാർവതീശം ഭജേ.
ആദിതേയാദിനാനാവിമാനാഗത
ന്മാർ തൊഴും ചാരു നിൻ പാദപാഥോരുഹം
ഖേദമകൽവതിനു പകലിരവരുൾക ഹൃദി മയി; പു
രാതനശരീരിണം പാർവതീശം ഭജേ.”
(9) സുബ്രഹ്മണ്യസ്തോത്രം
“അനുചിതകർമ്മണി മോഹം കൈക്കൊണ്ടനുദിനമവനി
യിലുഴലാതേ
ജനിമരണവ്യഥകളെ ബത കളവാനണിശരഭവമിനി നിന
മനമേ.”
“ഉതകാതോ ചില മതുമൊഴിമാർതൻ നിധുവനരസമോർ
ത്തുഴലാതേ
നിതരാമുര തകുമുഡുപതിശേഖരപദകമലം നീ നിനമനമേ.”
(10) ധന്വന്തരിസ്തോത്രം
“അത്യുദാരേ സുരേശേ മുനിപ്രൗഢശാ
പത്തിനാലെത്തുമാപത്തറുത്തീടുവാൻ
ദുഗ്ദ്ധജലനിധിമഥനവിധിയിലുടനൻപൊടുൽ
പത്തിചേരുംപരം നൗമി ധന്വന്തരിം.”
(11) സരസ്വതീസ്തോത്രം
“മഞ്ജുളശ്രീ തിമർക്കും നറുംപല്ലവ
ത്തിൻചുവപ്പിന്നു ചിന്തം കുറച്ചീടെഴും
നിൻചരണതലവുമണിവിരൽനിരയുമരുൾക മയി;
ചഞ്ചലവിലോചനാം നൗമി ധാതുഃ പ്രിയാം.
മാനഹീനം മഹേന്ദ്രാദിചൂഡാമണി
ശ്രേണി മുൻപിട്ട തൃക്കാൽനഖപ്രൗഢിയും
ചേണൊടണിപുറവടിയുമരുൾക മയി മഹിതനരി
യാണിയുഗവും തഥാ; നൗമി ധാതുഃ പ്രിയാം.”
(12) മറ്റൊരു സരസ്വതീസ്തോത്രം
“പങ്കജേഷോരെടുക്കും തഴയ്ക്കെത്രയും
ഭംഗമായും നിറം തോയുമച്ചായലും
ഭൃംഗജാലേന തോലാത ബാലക്കരുൾ
ഭംഗിയും ചിന്തയേ ഭാരതീ പാഹി മാം.”
(13) തളിയിൽ ഗണപതിസ്ത്രോത്രം
“വെൺപലാധീശരാജ്യ” ത്തിലെ “സർപ്പധരനന്ദന” നെപ്പറ്റിയുള്ളതാണു് ഈ സ്തോത്രം.
“പണ്ടു കാലാരി ദന്താവളാധീശനായ്
ക്കൊണ്ടനാളദ്രികന്യാ പിടിക്കോലമായ്
കൊണ്ടു കളി തടവുകയിലുടനടവിഭുവി പിറവി
തണ്ടിന വിനായകം നൗമി ലംബോദരം.”
“പിൻതുടർന്നന്തകാരേരുടൻ ചെന്ന നേ
രം തരും നൽവിരുന്നുണ്ടലം ഭാവഹീ
നം ധനദനൊരു കുറവു ചെറുതരുളുമരിയ വര
ദം ത്രിഭുവനാധിപം നൗമി ലംബോദരം.”
(14) ഗംഗാധരസ്തോത്രം
“പന്നഗവ്രാതവും വാസവാദ്യുമ്പർ പെ
യ്യുന്ന പൂമാലയും ബാലശീതാംശുവും
സ്വർന്നദിയുമുരപെരിയ ജടയിലണിയും ഗിരീ
ശം നഗസുതാവരം നൗമി ഗംഗാധരം.”
“പൊട്ടിവീഴും പൊരിപ്പെട്ട ചെന്തീക്കനൽ
ക്കട്ട ചിന്തും നിടിലേക്ഷണേ കാൽക്ഷണം
ദുഷ്ടമദരഹിതമൊരു മകളെയുളവാക്കുവോ-
രിഷ്ടജനലാളകം നൗമി ഗംഗാധരം.”
(15) തിരുനാവാ മുകുന്ദസ്തോത്രം
“നല്ക്കാളമേഘരുചി കൈക്കൊണ്ടിരുണ്ടു മണ
മിക്ഷോണിമേലിയലുമക്കൈശികാവലിയു
മർക്കായുധപ്രഭയൊടൊക്കും കിരീടവുമു
ദിക്കെന്നിൽ മേലിലിനി നാവാമുകുന്ദ! ജയ.
നല്ലോരു മഞ്ഞൾനിറമുള്ളോരു പൂന്തുകിലു
മുല്ലോലചാരുതരകല്യാണകാഞ്ചികളു
മെല്ലാമണിഞ്ഞുനെറിവെല്ലുന്ന നിൻജഘന
മുള്ളൊന്നു ചേർന്നരുൾക നാവാമുകുന്ദ ജയ.”
(16) തിരുവങ്ങാട്ടു ശ്രീരാമസ്തോത്രം
“ഭംഗ്യാ നിറൻറ തിരുവങ്ങാടുലാവിനൊരു
തുംഗാനുഭാവ ജയ ശ്രീരാമ രാമ ജയ.
അക്ഷീരവാരിധിയിലക്കാന്ത പൂമകളൊ
ടക്ഷീണമാർന്നു കുടികൊണ്ടോരു രാമ ജയ.
ആടോപശാലിദശകണ്ഠം വധിപ്പതിനു
ചൂടാർന്ന ദേവകൃതസന്നാഹ രാമ ജയ…
ഐക്യം കലർന്നനുജനോടും മുനീന്ദ്രനൊടു
മാക്കം തിരണ്ടു നടകൊണ്ടോരു രാമ ജയ.”
(17) ചെങ്ങന്നൂർ ശിവസ്തോത്രം
“ആലമമൃതമിവ പരുകീടിന കാലമദനപുരസൂദന! ഭവ! തവ
ഫാലാനലനയനവുമണിചിലപോലേ വിലസിന കുനുചില്ലിയു
മാലോലവിലോചനയുഗളവുമാലസതു മദീയേ ഹൃദി ശശി
മൗലേ! ശിവ! ചെങ്ങന്നൂർ മികുമഗതനയാരമണ തൊഴുന്നേൻ.”
“ഈശാന! നിശാകരകമലനികാശാനനമനുദിനമശുഭവി
നാശായ വിളങ്ങുക മമ ഹൃദി കിംശുകമലരടി തൊഴുമധരവു
മാശാംബര! ഗിരിതനയാസരസാചുംബനകൊതി പെടുമാറതി
പേശലമതു ചെങ്ങന്നൂർ മികുമഗതനയാരമണ തൊഴുന്നേൻ.”
(18) തൃപ്പൂണിത്തുറ വിഷ്ണുസ്തോത്രം
“പത്മാസനപുരഹരസുരവരപൊൽപ്പൂമുടിമണിഗണ സുഷമക
ളെപ്പേരുമണിഞ്ഞവ നതജനകല്പദ്രുമമാം തവ പദയുഗ
മുൾപ്പൂവിൽ വിളങ്ങീടുക ദുരിതപ്രൗഢികളമയ്വതിനനവധി
പത്മാധവ തൃപ്പൂണിത്തുറ മലർവനിതാരമണ തൊഴുന്നേൻ.”
(19) തിരുവനന്തപുരം വിഷ്ണുസ്തോത്രം
“പേടിപെടുത്തുലകിടമൊക്കെപ്പൊടിപെടുമാറലറിനടക്കി
ക്കാടു തകർത്തലറിയടുക്കും താടകയെത്താഡിപ്പതിനും
ചാടു തകർപ്പതിനും പുരഹരചാപമൊടിച്ചിടുവതിനും ഞാൻ
വേണമനന്താഖ്യപുരാധിപ! ഭൂജഗാധിപശയന! തൊഴുന്നേൻ.
പൈന്തേൻമൊഴി മായ ചമഞ്ഞപ്പുഞ്ചിരിയും തൂകിക്കൊഞ്ചി
പ്പന്തിയലും കൊങ്ക കുലുങ്ങപ്പൂന്തുകിലും ചായലുമഴിയ
പ്പന്തമടിച്ചങ്ങനെ ഞാൻ ചെന്നംഗജരിപുചിത്തം വഞ്ചി
ച്ചരുളേണമനന്തപുരാധിപ! ഭുജഗാധിപശയന! തൊഴുന്നേൻ.”
(20) തിരുമണിവെങ്കടപുരം വിഷ്ണുസ്തോത്രം
“അടിമൂവടി മഹി മാബലിയൊടു നീരഴകൊടു കൊ
ണ്ടടവേ പുനരുലകീരടിയരയായളവുതകും
വടിവാർന്നന വടുവാകിയ വരദം തനുനെറിയെ
ന്നുളി [1] ലമ്പനുദിനമമ്പുക മണിവെങ്കടവരനേ.”
“അരചൻ ജനകതനൂജയെ വിപിനാലതിവിരയും
വിരഹേ ഖഗവചസാ പുനരറിയുന്നളവലയിൽ
ചിറ നേർകടന്നസുരം പൊരുതൊരു രാഘവവടിവെ-
ന്നുളിലമ്പനുദിനമമ്പുക മണിവെങ്കടവരനേ.”
(21) മാധവസ്തുതി
ഇതിൽനിന്നു് ഒരു പാട്ടു പകർത്തിക്കാണിക്കാം:
“വത്സരൂപം കറ്റു മെല്ലേ വന്ന ദൈത്യം കൊന്റു നീയെൻ
ചിത്തമോദം നല്കുകെന്റെ മാതവാ!
സകലലോകധ്വംസശീലം പിന്നെ വന്നോരാദികായം
ബകനെ മെല്ലെക്കൊന്റ വീരാ മാതവാ!”
ഏറ്റവും വിസ്തൃതമായ ഈ സാഹിത്യവിഭാഗത്തിന്റെ സ്വരൂപമെന്തെന്നു് ഇത്രയുംകൊണ്ടു ഗ്രഹിക്കാവുന്നതാണല്ലോ. അകാരാദിക്രമത്തിലാണു് ഈ സ്തോത്രങ്ങൾ പ്രായേണ രചിച്ചിരിക്കുന്നതു്. അതു ഭക്തന്മാരുടെ സ്മൃതിസൗകര്യത്തെ ലക്ഷീകരിച്ചുമാണു്. അതുകൊണ്ടു് ഓരോ സ്തോത്രത്തിലും പതിന്നാലു ഘടകങ്ങൾ (ഋ-ഋ, നു, നൂ ഇവ വിട്ടു്) അടങ്ങിയിരിക്കും ‘അ-ആ’ ‘ക-കാ’ ‘ത-താ’ ‘ന-നാ’ ‘പ-പാ’ ‘മ-മാ’ എന്നീ ആറു വർണ്ണസംഘങ്ങളേയുമാണു് സ്തോത്രകാരന്മാർ ആശ്രയിക്കുന്നതു്. മുൻപു മാത്രക പ്രദർശിപ്പിച്ച പാട്ടുകളിൽ ചിലതു് എട്ടാംശതകത്തിലും മറ്റു ചിലതു് ഒൻപതാം ശതകത്തിലും വിരചിതങ്ങളാണെന്നു വരാവുന്നതാണു്; അതിനിപ്പുറമല്ലെന്നു തീർച്ചയായി പറയാം. ഭാഷാ സാഹിത്യത്തിന്റെ വികാസത്തിനു് ഈ എളിയ പ്രസ്ഥാനവും ഏറെക്കുറെ പ്രയോജകീഭവിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ ഇക്കാലത്തു നിർമ്മിച്ചിട്ടുള്ള കീർത്തനങ്ങളിലും അകാരാദിക്രമം അനുസരിച്ചു കാണുന്നു. പഴയ ചമ്പുക്കളിലേ ഗദ്യങ്ങളുടെ രൂപത്തിൽ നിർമ്മിച്ചിട്ടുള്ള ചില സ്തോത്രങ്ങൾകൂടി പ്രദർശിപ്പിക്കാം. അധോലിഖിതങ്ങളായ മൂന്നു സ്തുതികളും ഒരേ കവിയുടെ കൃതികളാണു്.
(22) നാരായണസ്തോത്രം
തൃപ്പൂണിത്തുറയപ്പനെപ്പറ്റിയുള്ള ഈ സ്തോത്രം ഏറ്റവും ഹൃദയഹാരിയാണു്. ചില വരികൾ ഉദ്ധരിക്കാം:
“അമൃതോത്ഭവമുടനണയും നേരം ഗജതുരഗാദികളോരോ രത്ന
ശ്രേണികളുടനുടനുണ്ടാംനേരം ചാരുപയോധൗ പോന്നുപിറന്ന
മ്മലർമാനിനിതാനത്ഭുതവേഷവിലാസം കൈക്കൊണ്ടുണ്ടായ്വന്നിതു
സ്തനഭാരംകൊണ്ടാനതമധ്യാ മന്ദസ്മിതരുചിരാനനശോഭാ
ഭാസിതകുണ്ഡലലളിതാഭോഗാ മലർനിര താവി മനോഹരവേഷാ
ലീലാപാംഗവിനർത്തിതമദനാ നാനാരത്നവിഭൂഷണയുക്താ
മന്ദംമന്ദമപാംഗവിലാസൈരാരാധിച്ചാളനുപമമാരാൽ.
* * * *
അംഗവുമിന്നീയംഗിയുമിന്നീ ദൃശ്യവുമിന്നിയദൃശ്യവുമിന്നീ;
വേത്താവും നീ വേദ്യവുമിന്നീ വേദവുമിന്നീ ശാസ്ത്രവുമിന്നീ;
ഗാതാവും നീ ഗാനവുമിന്നീ ഹോതാവും നീ ഹവ്യവുമിന്നീ;
മന്ത്രവുമിന്നീ തന്ത്രവുമിന്നീ ഭോക്താവും നീ ഭോജ്യവുമിന്നീ.
* * * *
തിറമൊടു തൃപ്പൂണിത്തുറയൻപാർന്നമരുമശേഷജഗന്മംഗല ജയ
ലക്ഷ്മീവല്ലഭ പുഷ്കരലോചന വരദ തൊഴുന്നേൻ വരദ തൊഴുന്നേൻ.”
(23) ശിവസ്തോത്രം
നാരായണസ്തോത്രത്തെക്കാൾ വിശിഷ്ടമാണു് ശിവസ്തോത്രം. ചില പങ്ക്തികൾ നോക്കുക:
“ചന്തം ചിന്തും നന്ദി വിതന്ദ്രം തുംഗമൃദംഗം താക്കുന്നേരം
മനസി തെളിഞ്ഞമ്മലമകളയ്യാ മധുരത പൊഴിയെപ്പാടുന്നേരം
കാളും നയനശിഖിജ്വാലാമുടനേറ്റേറ്റിളമതി വാടുന്നേരം
ഭൂഷാമണികൾ പിണഞ്ഞു പിണഞ്ഞിട്ടങ്ങോടിങ്ങോടാടുന്നേരം
ജലനിധിനിവഹം ചെറുതു കലങ്ങെക്കുലഗിരിവൃന്ദം ഝടുതികുലുങ്ങെ
ത്രിദശഗണങ്ങൾ തെളിഞ്ഞുതുടങ്ങെക്കിന്നരകിംപുരുഷോരഗചാരണ
ഭൂതപ്രേതപിശാചനിശാചരസിദ്ധമുനീശ്വരവിദ്യാധരകുല
മംഗലനുതികളണഞ്ഞുവണങ്ങെപ്പുളകശ്രേണികൾ മെയ്യിലിണങ്ങെ
പ്പതിയ ചിലമ്പുകളാശു കിലുങ്ങെക്കരതലചഞ്ചല ഹരിണീലോചന
വിഭ്രമസരണികൾ ചെറുതു പതുങ്ങെത്തിരുവദനേ നവസുഷമാസദനേ
ഘർമ്മകണങ്ങളണിഞ്ഞുവിളങ്ങെഗ്ഗംഗാ തരളതരംഗാവലികൾ പു
ളയ്ക്കുന്നളവിലിളക്കം കരുതി മികയ്ക്കും ഘുമഘുമനിനദഗഭീരിമ
പെരികെ മുഴങ്ങെപ്പവനികളിൽച്ചേർന്നംബരസീമ്നി വിതാനംപോലേ
വലിയ ജടാളി പരന്നിടതിങ്ങെ ബ്രഹ്മകപാലശ്രേണികളും ചില
രുദ്രാക്ഷങ്ങളുമൊക്കെപ്പൊട്ടിച്ചിതറിച്ചിതറിച്ചാരുകടുന്തുടി
തന്മേൽ മെത്തിന ഡുമുഡുമുനിനദം പെരികെമുഴങ്ങെസ്സന്ധ്യാകാലേ
സന്തോഷംപൂണ്ടഴകിനൊടിന്നീ കരുതും നിരുപമതാണ്ഡവലീലാ
കോലാഹലമിഹ കൺകൊണ്ടനിശംകണ്ടാവൂ ഞാൻ.”
‘ഭോക്താവും നീ ഭോജ്യവുമിന്നീ’ മുതലായ വരികൾ ഇതിലും കാണുന്നു.
(24) കാളീസ്തോത്രം
ഇതുപോലെതന്നെ ഹൃദയമോഹനമായ ഒരു കൃതിയാണു് കാളീസ്തോത്രവും. ചില വരികൾ അടിയിൽ ചേർക്കുന്നു:
“ജയ ജയ നാഥേ ജലധരനാദേ ഭഗവതിതുംഗേ ഭവഭയഭംഗേ!
ജനനി ശരണ്യേ ജഗദുരുപുണ്യേ സനകസനന്ദാദിഭിരഭിവന്ദ്യേ!
* * * *
പാരിൽ നിറഞ്ഞസുരപ്പട ചൂഴ നിറത്തൊടെതിർത്തു
തിമിർത്തു തിമിർത്തു
കളിച്ചുകളിച്ചു ചിരിച്ചുചിരിച്ചു ദുഷിച്ചുദുഷിച്ചു
പറഞ്ഞണയത്തമർ
കിട്ടിന ദാരുകനെപ്പിടിപെട്ടു ചവിട്ടിയടിച്ചു മലർത്തി
മുതിർത്തണി
മാർവിടയിൽ ത്രിശിഖാഗ്രമിറക്കി വലിച്ചു വളർന്ന
വ്രണങ്ങളിൽനിന്നരു
വിപ്പുനലൊത്തു പുറപ്പെടുമക്കുരുതിക്കളി വട്ടക മുട്ട നിറച്ചു പ
കർന്നു കുടിച്ചുകുടിച്ചു പുളച്ചുപുളച്ചു രസിച്ചുരസിച്ചുദരം പരി
പൂർത്തിവരുത്തിവരുത്തിയെടുത്തു തൊടുത്തപടർക്കുടൽമാലകൾ കൊണ്ടുമു–
ടിക്കു യഥേഷ്ടമണിഞ്ഞു കളഞ്ഞു കളഞ്ഞവശേഷമറഞ്ഞു തനിക്കു ചു
ഴന്നു വണങ്ങിന ഭൂതപിശാചഗണത്തിനു ഭോഗമെറിഞ്ഞു നിറഞ്ഞരു
ഷാ തലവെട്ടി നിവർന്നെഴ നിന്ന നിലത്തിലുറച്ച പദാംബുരുഹങ്ങ
ളടക്കിന നൃത്തപടുപ്രിയ”
* * * *
“മിഹിരനു ദീധിതിയായതു നീയേ പവനനു വേഗവുമായതുനീയേ
മലമകൾ നീയേ മലർമകൾ നീയേ കവിമകൾ നീയേ വസുമതി നീയേ”
ഇനിയും ഇത്തരത്തിൽ വേറേയും ചില സ്തോത്രങ്ങളുണ്ടെങ്കിലും വിസ്തരഭയംനിമിത്തം അവയെപ്പറ്റിയുള്ള പരാമർശനത്തിൽനിന്നു വിരമിക്കേണ്ടിയിരിക്കുന്നു.
(25) ദണ്ഡകസ്തോത്രങ്ങൾ
ഭാഷാദണ്ഡകങ്ങളുടെ രീതിയിൽ ശൃംഖലകൾ ചേർത്തു രചിച്ചിട്ടുള്ള അനേകം സ്തോത്രങ്ങൾ അക്കാലത്തും അതിൽ പിന്നീടും ഓരോ കവികളുടെ വാങ്മയങ്ങളായുണ്ടു്. രണ്ടു ദണ്ഡകങ്ങളിൽനിന്നു ചില ഭാഗങ്ങൾ ഉദ്ധരിക്കാം:
ശിവസ്തോത്രം
“കണ്ടോരു പാമ്പു മെയി (യ്യി) ലുണ്ടായവാറു ചിലർ
കണ്ടാലിതെന്തു ചിരിയാരോ?
കലപിലനെയലറുമൊരു പുലിയുരിയുമരയിലിതു
ചിലചില ചിലമ്പു ചെലനെന്നും.(1)
തീയുണ്ടു ചെഞ്ചിടയിൽ നീറുന്നതെന്തിനിതു
കാർകൊണ്ടിരുണ്ട മഴപോലേ
തിടുതിടിനെയൊഴുകുമതു ചിറയിടുമതറിയരുതു
മുറുമുറ മുറിഞ്ഞുവരുമോതാൻ?”
ശ്രീകൃഷ്ണസ്തോത്രം
ഉല്ലോലപീലിമലരെല്ലാമണിഞ്ഞിരുളെ
വെല്ലുന്ന പൂങ്കുഴലൊതുങ്ങീ;
ഉലയുമൊരു കർണ്ണാ–ഭരണനിഴൽ മിന്നും
കവിളിണയുമുരുകരുണ പൊഴിയുമൊരു മിഴിമുനയു
മതിമൃദുലമുറുവലുമിയങ്ങീ.(1)
കല്യാണകാന്തിഭരകല്യേന്ദുസുന്ദരമി
തെല്ലായിലും നിജജനാനാം,
കലയ നയനാനാം–ഫലമിതമിതാനാം,
തിരുമുഖവുമതിലളിതഗളലുളിതതുളസികുല
കലിതമപി കുവളമലർദാമം.(2)
അദ്ധ്യായം 23 - മണിപ്രവാള സാഹിത്യം: ഭാഷാചമ്പുക്കൾ
ക്രി. പി. പതിനഞ്ചാം ശതകം
23.1പുനംനമ്പൂരി, കാലം
കോഴിക്കോട്ടു മാനവിക്രമമഹാരാജവിന്റെ വിദ്വത്സദസ്സിലേ ഒരംഗമായിരുന്ന പുനം നമ്പൂരിയെപ്പറ്റി പിന്നീടു് ഉപന്യസിക്കാമെന്നു് ഇരുപതാമധ്യായത്തിൽ വിജ്ഞാപനം ചെയ്തിട്ടുണ്ടല്ലോ. സംസ്കൃതത്തിലല്ലാതെ മണിപ്രവാളത്തിൽമാത്രം കവനം ചെയ്തിരുന്നതുകൊണ്ടു് അദ്ദേഹത്തെ ‘അരക്കവി’ എന്ന നിലയിലേ അക്കാലത്തേ വിദ്വാന്മാർ പരിഗണിച്ചിരുന്നുള്ളൂ എങ്കിലും വാസ്തവത്തിൽ അദ്ദേഹം ഒരു ‘ഒന്നരക്കവി’യായിരുന്നു. സാമൂതിരിയും കോലത്തിരിയും തമ്മിൽ കൊല്ലം 627-ആമാണ്ടു ചെയ്ത സഖ്യത്തെ പിൻതുടർന്നു കോലത്തിരി പുനത്തിൽ കുഞ്ഞിനമ്പിടിയെ സാമൂതിരിക്കോവിലകത്തേക്കു് അയച്ചുകൊടുത്തതിനു രേഖയുണ്ടെന്നു് ഇരുപത്തിരണ്ടാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അന്നു പണ്ഡിതപ്രിയനായ മാനവിക്രമമഹാരാജാവു് ഒന്നുകിൽ നാടുവാണിരിക്കുകയോ അല്ലെങ്കിൽ യുവരാജാവായിരുന്നിരിക്കുകയോ ചെയ്യാം. ഏതായാലും പുനംനമ്പൂരി കോലത്തു നാട്ടുകാരനും കോലത്തിരിയുടെ ആശ്രിതനുമായിരുന്നു എന്നും അവിടെനിന്നു കോഴിക്കോട്ടേക്കു പോയി മാനവിക്രമന്റെ സദസ്യനായിത്തീർന്നു എന്നും ന്യായമായി ഊഹിക്കാവുന്നതാകുന്നു.
ചരിത്രം
പുനം സാമൂതിരിപ്പാട്ടിലേക്കു് ആദ്യമായി സമർപ്പിച്ച
“താരിത്തന്വീകടാക്ഷാഞ്ചലമധുപകുലാ
രാമ, രാമാജനാനാം
നീരിത്താർബാണ, വൈരാകരനികരതമോ
മണ്ഡലീചണ്ഡഭാനോ,
നേരെത്താതോരു നീയാം തൊടുകുറി കളയാ
യ്കെന്നുമേഷാ കളിക്കു
ന്നേരത്തിന്നിപ്പുറം വിക്രമനൃവര, ധരാ
ഹന്ത! കല്പാന്തതോയേ.”
എന്ന മനോമോഹനമായ പദ്യം കേട്ടു് അവിടെ സന്നിഹിതനായിരുന്ന ഉദ്ദണ്ഡശാസ്ത്രികൾ “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” എന്നു ഹർഷോൽഘോഷണം ചെയ്തുകൊണ്ടു് തന്റെ ഉത്തരീയപ്പട്ടു സമ്മാനിച്ചതായി ഐതിഹ്യമുണ്ടു്. വാസ്തവത്തിൽ പ്രസ്തുതപദ്യത്തിലേ ‘ഹന്ത’ ആ വിദ്വൽപാരിതോഷികത്തെ പ്രകർഷേണ അർഹിക്കുന്നു. ശാസ്ത്രികൾക്കു ഭാഷാകവികളെപ്പറ്റി പൊതുവേ വലിയ ബഹുമാനമുണ്ടായിരുന്നില്ല. പക്ഷേ
“ഭാഷാകവിനിവഹോഽയം ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനസ്സൂര്യാലോകേ നിരസ്തഗോപ്രസരഃ”
എന്നു് അവരെ അവഹേളനം ചെയ്ത അദ്ദേഹം പട്ടാംബരദാനത്തിനു പുറമേ പുനത്തെ
“അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയന്തു ന താൻ പ്രണുമഃ;
പുളകോദ്ഗമകാരിവചഃപ്രസരം
പുനമേവ പുനഃപുനരാനുമഹേ”
എന്ന പ്രശംസാപത്രംകൊണ്ടുംകൂടി ധന്യനാക്കുകയാണു് ചെയ്തതു്. ‘വീണാലസന്മണിഖലായ’ ഇത്യാദി ശ്ലോകം പുനം എങ്ങനെ പൂരിപ്പിച്ചു ശാസ്ത്രികളുടെ ബഹുമാനത്തെ ആവർജ്ജിച്ചു എന്ന് ഇരുപതാമധ്യായത്തിൽ വിവരിച്ചിട്ടുണ്ടു്. മാനവിക്രമന്റെ അനന്തരഗാമിയാണെന്നു് അനുമാനിക്കാവുന്ന മാനവേദമഹാരാജാവിനെപ്പറ്റി പുനം രചിച്ചതാണു്
“ജംഭപ്രദ്വേഷിമുൻപിൽ സുരവരസദസി
ത്വൽഗുണൌഘങ്ങൾ വീണാ
ശുംഭൽപാണൌ മുനൌ ഗായതി സുരസുദൃശാം
വിഭ്രമം ചൊല്ലവല്ലേൻ;
കുമ്പിട്ടാളുർവശിപ്പെണ്ണകകമലമലി
ഞ്ഞൂ, മടിക്കുത്തഴിഞ്ഞൂ,
രംഭയ്ക്കഞ്ചാറു വട്ടം കബരി തിരുകിനാൾ
മേനകാ മാനവേദ.”
എന്ന ശ്ലോകം. മാനവിക്രമന്റെ നിര്യാണത്തിനുശേഷം കോഴിക്കോട്ടേ ആസ്ഥാനസദസ്സിൽ സൽകവികൾക്കു വേണ്ട പ്രോത്സാഹനം സിദ്ധിച്ചിരുന്നില്ല എന്നു പുനം താഴെക്കാണുന്ന ശ്ലോകത്തിൽ വിലപിക്കുന്നു:
ചൊല്ലേറും വിക്രമക്ഷ്മാപതി, ഗിരിജലധി
സ്വാമി, സാഹിത്യലക്ഷ്മീ
മുഖ്യസ്ഥാനം, കവിത്വാമൃതനിധി പരലോ
കേ മുദാ വാന്റ [1] മൂലം
ഇക്ഷോണീമണ്ഡലേ സംസ്കൃതകവിത പല
ർക്കുണ്ടു; കണ്ടെച്ചിലെല്ലാം
നക്കും നായ്ക്കും തൊടുക്കിന്റിതു ശിവ ശിവ ഭാ
ഷാകവിത്വാഭിമാനം.”
പുനത്തിന്റെ കവിതയെപ്പറ്റി സമകാലികന്മാർക്കുള്ള മതിപ്പു് എത്ര വലുതായിരുന്നു എന്നുള്ളതിനു താഴെ ഉദ്ധരിക്കുന്ന മുക്തകവും സാക്ഷ്യം വഹിക്കുന്നു:
“പുനം ചമയ്ക്കുന്ന ചിലോകമെല്ലാ
മനന്തു ചൊല്ലീട്ടിഹ കേൾപ്പനോ ഞാൻ
കനം തിരണ്ടീടെഴുമിക്ഷുകാണ്ഡാൽ
കിനിഞ്ഞു പൂന്തേനൊഴുകുന്നപോലെ.”
23.2പുനവും ശങ്കരകവിയും
ശ്രീകൃഷ്ണവിജയകാരനായ ശങ്കരകവിയെക്കുറിച്ചു് ഇരുപതാമധ്യായത്തിൽ ഉപന്യസിച്ചിട്ടുണ്ടല്ലോ. ഉപരി വിചിന്തനം ചെയ്യുവാൻ പോകുന്ന ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിൽ ഈ രണ്ടു കവികളേയും പറ്റി യഥാക്രമം ഓരോ പദ്യം കാണുന്നുണ്ടു്. ‘ഉചിതരസവിചാരേ’ എന്നു തുടങ്ങിയുള്ള ശങ്കരപ്രശസ്തിപരമായ പദ്യം മുൻപു് എടുത്തുചേർത്തിട്ടുണ്ടു്. പുനത്തെപ്പറ്റിയുള്ള പദ്യം താഴെക്കാണുന്നതാണു്:
“മദനസമരസമ്മർദ്ദാന്തരോത്ഭൂതകാന്താ
മണിതമധുരമാധുര്യൈകവംശപ്രസൂതൈഃ
മതുമത മണമോലും പദ്യബന്ധൈരനേകൈ
ർമ്മദയതി പുനമിന്നും ഭൂരിഭൂചക്രവാളം.”
‘പദ്യബന്ധൈഃ’ എന്നതിനു ‘പദ്യഭേദൈഃ’ എന്നും ‘പദ്യഗദ്യൈഃ’ എന്നും പാഠഭേദങ്ങളുണ്ടു്. പുനത്തിനു മാരലേഖയെന്നും ശങ്കരനു മാനവീമേനകയെന്നും ഉള്ള ഗുഢനാമങ്ങളിൽ ഓരോ യുവതിമാർ പ്രേമഭാജനങ്ങളായിരുന്നു. അവരെപ്പറ്റി പ്രസ്തുത കാവ്യത്തിൽ
“മധുമൊഴി പുനമെന്നാ നൽക്കവീന്ദ്രേണ സാര
സ്വതപരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവു വളർത്തി സ്തൂയമാനാപദാനാ
മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ;
ഉലകഖിലമിളക്കിക്കൊണ്ടു തണ്ടാരിൽമാതിൻ
നയനസുകൃതമാലാ മാരലേഖാ തദാനീം
യുവതിഭിരഭിവീതാ പൂർണ്ണചന്ദ്രോത്സവത്തി
ന്നഴകിനൊടെഴുനള്ളീ മേദിനീചന്ദ്രികായാഃ.”
എന്നും;
“ശ്രീശങ്കരേണ വിദുഷാ…വർണ്യമാനാ [2] ”
“പുകഴുലകിൽ വിതയ്ക്കും മേദിനീവെണ്ണിലാവി
ന്നഭിമതസഖി, വെള്ളിപ്പള്ളിയമ്പംഗയോനേഃ
പരഭൃതമൊഴി മമ്മാ! മാനവീമേനകപ്പൂ
മകളഴകൊടു വന്നാൾ പൂർണ്ണചന്ദ്രോത്സവായ.”
എന്നുമുള്ള പദ്യങ്ങളിൽ വർണ്ണിച്ചിരിക്കുന്നു. മാരലേഖയെപ്പറ്റി പരാതിപ്പെട്ടു പുനം ശങ്കരകവിക്കു് അയച്ച ഒരു ശ്ലോകമാണു് ചുവടേ കുറിക്കുന്നതു്:
“മൽപ്രാണങ്ങളിനുണ്ടു നിന്നൊടരിയോരന്യായമിപ്പോളെടോ
പത്മാമംഗലരംഗ, ശങ്കരകവേ, നിന്നോമലന്യാദൃശീ;
മൽപ്രാണേശ്വരി, മാരലേഖ, മഹിളാരത്നം തരിന്റീലെടോ
ചെപ്പേലും മുലമൊട്ടെനിക്കു നളിനത്താർബാണപീഡാനിധേഃ”
അതു കണ്ടിട്ടു ശങ്കരകവി മാരലേഖയ്ക്കു് അധോലിഖിതമായ പദ്യം അയച്ചുകൊടുക്കുകയുണ്ടായി:
“ധന്യേ സൽപാത്രദാനംപ്രതി തവ മടിയെ
ന്തെന്തു മുന്നേ കൊടാഞ്ഞൂ
കുന്റേലും കൊങ്ക, പങ്കേരുഹമുഖി, പുനമാം
നൽക്കവീന്ദ്രന്നതന്ദ്രം?
അന്യായം ചൊല്ലുമാറാക്കിനതമലഗുണേ,
യുക്തമോ? ചിത്തമയ്യോ!
ഖിന്നം കാണേതദീയം മദനശരശിഖാ
ദാരുണം മാരലേഖേ.”
ഇതിൽനിന്നെല്ലാം പുനത്തിന്റെ ജീവിതകാലം 600-നും 630-നും ഇടയ്ക്കാണെന്നു് ഉറപ്പിച്ചു പറയാവുന്നതാണു്.
23.3രാമായണം ചമ്പു
പുനമാണു് രാമായണചമ്പുവിന്റെ നിർമ്മാതാവു് എന്നു സ്ഥാപിക്കുന്നതിനു പ്രത്യക്ഷലക്ഷങ്ങൾ ഒന്നുമില്ല. ഏതെങ്കിലും ഒരു ബൃഹത്തായ മണിപ്രവാളകാവ്യത്തിന്റെ പ്രണേതൃത്വംകൂടാതെ അദ്ദേഹത്തിനു തന്റെ ജീവിതകാലത്തിൽത്തന്നെ മേൽ സ്മരിച്ച ശ്ലോകങ്ങളിൽനിന്നു വ്യഞ്ജിക്കുന്ന വിധത്തിലുള്ള മഹത്തായ യശസ്സു സിദ്ധിച്ചിരിക്കുവാൻ മാർഗ്ഗമില്ലല്ലോ. ഭാഷാരീതിയുടെ പഴക്കം നോക്കിയാൽ രാമായണചമ്പു പുനത്തിന്റെ കാലത്തു വിരചിതമായ ഒരു കൃതിയാണെന്നു വെളിപ്പെടുന്നു. ‘അസ്ത്രങ്ങളിന്നു മുള’ ‘ധരിച്ചാളെന്മാറിലൂ’ ‘വന്നാറ് ’ എന്നിത്യാദി പ്രയോഗവിശേഷങ്ങളും, മൈന്തർ (തരുണൻ), അങ്കി (അഗ്നി), നവരം (ശ്രേഷ്ഠം), ചുവയാ (രസിക്കുകയില്ല), വിരൺ (കൊതി) മുതലായ പഴയ പദങ്ങളും ആ മതത്തിനു് ഏറെക്കുറേ അവലംബം നല്കുന്നു. പ്രത്യക്ഷമായി കർത്തൃനാമം രേഖപ്പെടുത്തീട്ടില്ലാത്ത കേരളീയ ചമ്പുക്കളുടെ നിർമ്മാതൃത്വം നിർണ്ണയിക്കുന്നതിനു് പല വൈഷമ്യങ്ങളുണ്ടു്. അവയിൽ അതിപ്രധാനമായി പറയേണ്ടതു് ആ ഗ്രന്ഥങ്ങളുടെ കർത്താക്കന്മാർ പൂർവ്വകവികളുടെ പദ്യങ്ങളെ ചിലപ്പോൾ അതേ നിലയിലും, മറ്റു ചിലപ്പോൾ അല്പാല്പം രൂപ ഭേദം വരുത്തിയും, വേറെ ചിലപ്പോൾ തർജ്ജമചെയ്തും സ്വകീയമാക്കുന്നു എന്നുള്ളതാണു്. അവരുടെ കാലത്തിനുശേഷം ആ ചമ്പുക്കൾകൊണ്ടു കൈകാര്യം ചെയ്തിരുന്ന മറ്റുചിലരും അന്യകൃതികളിൽനിന്നു സംസ്കൃതത്തിലും ഭാഷയിലുമുള്ള ഗദ്യപദ്യങ്ങൾ അവസരോചിതമായി എടുത്തു ചേർത്തു് അവയെ പുഷ്ടിപ്പെടുത്തീട്ടുണ്ടു്. രാമായണചമ്പുവിൽത്തന്നെ രഘുവംശം, മാഘം, നൈഷധീയചരിതം, ഭോജചമ്പു, ഉത്തരരാമചരിതം, ബാലരാമായണം, മഹാനാടകം, അനർഘരാഘവം, പ്രസന്ന രാഘവം, രഘുവീരചരിതം (നാടകം) മുതലായ അനവധി ഗ്രന്ഥങ്ങളിൽനിന്നു പദ്യഗദ്യങ്ങളും വാസവദത്ത, ഭോജചമ്പു ഇവയിൽനിന്നും മറ്റും ഗദ്യങ്ങളും ഉദ്ധൃതങ്ങളായിക്കാണുന്നു. ഇത്തരത്തിലുള്ള ഒരു അതിനിബിഡമായ അന്ധകാരത്തിൽ നാം ഭാഷയിൽനിന്നു ലഭിക്കുന്ന ലഘുവായ പ്രകാശത്തെ തിരസ്കരിക്കുന്നതായാൽ ആശ്രയാന്തരമില്ലാതെ ഉഴന്നുപോകും. ഉദ്ദണ്ഡന്റെ ‘സ്വസ്മിൻ വേശ്മനി’ ഇത്യാദി പദ്യം രാമായണ ചമ്പുവിന്റെ ചില ആദർശഗ്രന്ഥങ്ങളിൽ രാമാവതാരം പ്രബന്ധത്തിന്റെ ആരംഭത്തിൽ ചേർത്തുകാണുന്നു. ഉദ്ദണ്ഡനും പുനവും തമ്മിലുള്ള മൈത്രീബന്ധം സ്മരിക്കുമ്പോൾ രാമായണ ചമ്പു പുനത്തിന്റെ കൃതിയാണെന്നുള്ളതിനു് അതു് ഒരു തെളിവായി സ്വീകരിക്കാവുന്നതാണു്; എന്നാൽ എല്ലാ ഗ്രന്ഥങ്ങളിലും ആ പദ്യം കാണുന്നില്ലെന്നുള്ളതു് ആ തെളിവിനെ ദുർബ്ബലപ്പെടുത്തുന്നില്ലെന്നുമില്ല. ഏതായാലും കിട്ടിയിടത്തോളമുള്ള ലക്ഷ്യങ്ങളെ ആസ്പദമാക്കി പ്രസ്തുതചമ്പു പുനത്തിന്റെ പ്രധാന കൃതിയാണെന്നു പറയുന്നതിൽ അപാകമില്ലെന്നു തോന്നുന്നു. രാമായണചമ്പുവിലേ പല ഗദ്യപദ്യങ്ങളിലും പാഠഭേദങ്ങൾ കടന്നുകൂടീട്ടുണ്ടു്. കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയിൽ നിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള ഭാഗങ്ങളിലെ പാഠം തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയിൽ ചേർത്തു പ്രകാശിതമായ പുസ്തകത്തിലുള്ള അതേ ഭാഗങ്ങളിലേ പാഠത്തിൽനിന്നു ചില ഘട്ടങ്ങളിൽ വ്യത്യസ്തമായിരിക്കുന്നു.
23.4പുനം ചമ്പൂരചനയിൽ വരുത്തിയ പരിഷ്കാരങ്ങൾ
ഉണ്ണിയച്ചിചരിതം, ഉണ്ണിച്ചിരുതേവിചരിതം, ഉണ്ണിയാടിചരിതം മുതലായ പതിന്നാലാം ശതകത്തിലെ ഭാഷാചമ്പുക്കൾ ഇതിവൃത്തവിഷയത്തിൽ ഇതിഹാസപുരാണങ്ങളെ ഉപജീവിച്ചിരുന്നില്ല; തന്നിമിത്തം അവയെ ചാക്കിയാന്മാരും പാഠകക്കാരും രംഗത്തിൽ പ്രവചനത്തിനു് ഉപയോഗിച്ചിരുന്നുമില്ല. അക്കാര്യത്തിൽ ഇദംപ്രഥമമായി ഒരു പരിഷ്കാരം വരുത്തിയതു പുനമാകുന്നു. ഗൌരവമുള്ള വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതിൽ ഭാഷാചമ്പുക്കൾ പ്രയോജകീഭവിക്കുമെന്നു് അദ്ദേഹം രാമായണചമ്പുമൂലം തെളിയിച്ചു. ആ ചമ്പുവും മറ്റും കൂത്തിനും പാഠകത്തിനും പണ്ടു് ഉപയോഗിച്ചുവന്നിരുന്നു എന്നുള്ള മതത്തെ ചിലർ നിർമ്മൂലമായി കരുതുന്നു. ക്ഷേത്രങ്ങളിൽ ആഢ്യബ്രാഹ്മണരുടെ സദസ്സിൽവെച്ചു നടത്തുന്ന ഭഗവൽകഥാപ്രസംഗങ്ങൾക്കു ഭാഷാപ്രബന്ധങ്ങൾ ഉപയോഗിക്കുക എന്നുള്ളതു് അസംഭാവ്യമാണെന്നും അതിനാൽ പുനം മഴമംഗലം മുതലായ മഹാകവികൾ സംസ്കൃതത്തിലേ ഭോജ ചമ്പു മുതലായ ഗ്രന്ഥങ്ങളെപ്പോലെ സഹൃദയന്മാർക്കു വായിച്ചു രസിക്കുവാൻ മാത്രം ഉണ്ടാക്കീട്ടുള്ളതാണു് ഭാഷാപ്രബന്ധങ്ങൾ എന്നുമാണു് അവരുടെ വാദം. ചാക്കിയാന്മാരെപ്പോലെ നമ്പിയാന്മാരും ഒരു കാലത്തു കൂത്തു നടത്തിവന്നിരുന്നു എന്നും അതിനു തമിഴെന്നു പറയുന്ന ചില ഭാഷാപ്രബന്ധങ്ങളാണു് അവർ ഉപയോഗിച്ചിരുന്നതെന്നും നാം ലീലാതിലകത്തിൽ നിന്നു ഗ്രഹിക്കുന്നുണ്ടല്ലോ. പുനവും മറ്റും സരസങ്ങളായ മണിപ്രവാളപ്രബന്ധങ്ങൾ നിർമ്മിച്ചപ്പോൾ നമ്പിയാന്മാർ പഴയ പ്രബന്ധങ്ങളെ പരിത്യജിച്ചു് അവയെ രംഗത്തിൽ പ്രയോഗിച്ചുതുടങ്ങിയെന്നു് അനുമാനിക്കുന്നതിൽ അസാംഗത്യമില്ല. അല്ലെങ്കിൽ അവയുടെ ആരംഭത്തിൽ ഭോജചമ്പുവിലേയും മറ്റും രീതിക്കു വിപരീതമായി ഒരു കഥാസൂചക ശ്ലോകം ചേർക്കുന്നതിനും
“ശാസ്ത്രാമ്നായേതിഹാസശ്രുതിഷു വിവിധകാ
വ്യോൽകരേ നാടകേഷു
ശ്ലാഘ്യേ സാരസ്വതേ വാക്‍പരിചിതിഷു പരാം
കോടിമാടീകമാനേ,
ഗംഭീരേസ്മിൻ സമാജേ സുമഹതി നവസ
ന്ദർഭമാല്യോപഹാര
പ്രക്രാന്തസ്യാസ്യ മേ ദാസ്യതി വൃഷപുരനാ
ഥാനുകമ്പാവലംബം.”
എന്നു തെങ്കൈലനാഥോദയകാരനും മറ്റും ഉപന്യസിക്കുന്നതിനും അർത്ഥമില്ല; ഈ അഭിപ്രായത്തെ ദൃഢീകരിക്കുന്നതിനു് ഒരു തെളിവുംകൂടി കാണിക്കാം. പാഠകകഥാമാലിക എന്നൊരു പഴയ അമുദ്രിതഗ്രന്ഥം ഞാൻ വായിച്ചിട്ടുണ്ടു്. വിവക്ഷിതമായ കഥ വിഷ്ണുപരമാണെങ്കിൽ “പത്മനാഭം ഭജേഥാഃ” എന്നും ശിവപരമാണെങ്കിൽ “ചന്ദ്രചൂഡം ഭജേഥാഃ” എന്നും അവസാനിയ്ക്കുന്ന ഓരോ ശ്ലോകംകൊണ്ടു് ആരംഭിക്കണമെന്നു് ആ ഗ്രന്ഥത്തിൽ നിയമനം ചെയ്തുകാണുന്നു. ആ മാതിരി ശ്ലോകങ്ങളെല്ലാം മണിപ്രവാളത്തിൽ രചിച്ചിട്ടുള്ളവയുമാണു്. അവയെ ചാക്കിയാന്മാരും പാഠകക്കാരും പണ്ടു മന്ത്രംപോലെ രംഗത്തിൽ പ്രവേശിക്കുമ്പോൾ ചൊല്ലാറുണ്ടായിരുന്നു എന്നാണു കേട്ടറിവു്. ഇന്നു് ആ ചടങ്ങു് വേർമാഞ്ഞുപോയി. അവ കൂടാതെ അണിയറയിൽവെച്ചു ചൊല്ലേണ്ട ചില വന്ദന ശ്ലോകങ്ങളുമുണ്ടു്. അവയെ നേപഥ്യശ്ലോകങ്ങളെന്നു പറയുന്നു. കഥാസൂചകങ്ങളായ ശ്ലോകങ്ങൾക്കു ബന്ധശ്ലോകങ്ങൾ എന്നാണു് പേർ. പദ്യഗദ്യങ്ങളുടെ പ്രവചനത്തിനു വേണ്ട വാക്യങ്ങളും പാഠകകഥാമാലികയിൽ എഴുതിച്ചേർത്തിട്ടുണ്ടു്. അതിൽ സംസ്കൃതശ്ലോകങ്ങളുടെ കൂട്ടത്തിൽ ഭാഷാ ശ്ലോകങ്ങളും ഉൾപ്പെടുന്നു. ചുരുക്കത്തിൽ, ചാക്കിയാന്മാർ മണിപ്രവാള പദ്യങ്ങൾ രംഗത്തിൽ പ്രയോഗിച്ചിരുന്നുവോ എന്നു ഖണ്ഡിച്ചു പറവാൻ നിവൃത്തിയില്ലെങ്കിലും പാഠകക്കാർ അങ്ങനെ ചെയ്തിരുന്നു എന്നുള്ളതിനു പര്യാപ്തമായ സാക്ഷ്യമുണ്ടു്. മേല്പുത്തൂർ നാരായണഭട്ടതിരിയുടെ വിശ്വാതിശായികളായ സംസ്കൃതചമ്പുക്കളുടെ ആവിർഭാവത്തോടുകൂടിയാണു് ആ പരിപാടി അസ്തോന്മുഖമായതു്.
സംസ്കൃതചമ്പുക്കൾക്കും പുനത്തിന്റെ കാലംമുതല്ക്കുള്ള ഭാഷാചമ്പുക്കൾക്കും തമ്മിൽ പ്രകടമായി രണ്ടു വ്യത്യാസങ്ങളുണ്ടു്. ആശിസ്സോ നമസ്ക്രിയയോകൊണ്ടു തുടങ്ങുന്നതും അല്ലാത്തതുമായ ചമ്പുക്കൾ സംസ്കൃതത്തിലും ഭാഷയിലുമുണ്ടു്. എന്നാൽ കഥാസൂചന കൂടാതെ ഭാഷാചമ്പുക്കൾ പ്രായേണ ആരംഭിക്കുന്നില്ല. അതു പല പ്രകാരത്തിൽ ആകാം. ഒരു തോഴനെ കണ്ടിട്ടു കവി തന്നിമിത്തം തനിക്കുണ്ടാകുന്ന സന്തോഷത്തെ താൻ പറഞ്ഞുതുടങ്ങുന്ന കഥയിൽ ഏതു പാത്രത്തിനെങ്കിലും ഉണ്ടാവാൻ പോകുന്ന സന്തോഷത്തോടു് ഉപമിക്കുന്നതു് അതിൽ ഒരു രീതിയാകുന്നു. ഒരു സാമാന്യതത്ത്വത്തെ നിർദ്ദേശിച്ചു് അതിനു വക്ഷ്യമാണമായ കഥയുടെ അവസാനഘട്ടത്തെ ഉപമാനമാക്കുക എന്നുള്ളതാണു് മറ്റൊരു രീതി. വേറിട്ടൊന്നു തോഴനെ കഥ കേൾക്കുവാൻ ഉപദേശിക്കുന്നതാകുന്നു. ഇനിയുമൊന്നു് ആശീർവ്വാദശ്ലോകത്തിലോ നമസ്കാരശ്ലോകത്തിലോ തന്നെ കഥാംശത്തെ ഉപമാന രൂപത്തിൽ ഘടിപ്പിക്കുക എന്നുള്ളതാണു്. വിവക്ഷിതമായ കഥയിൽക്കൂടി കവി താൻ നിരീക്ഷിക്കുന്ന ഒരു സാമാന്യ തത്ത്വത്തെ അർത്ഥാന്തരന്യായസരീതിയിൽ പ്രതിപാദിക്കുക എന്നുള്ളതു് അഞ്ചാമത്തെ സമ്പ്രദായമായി ഗണിക്കാം. ഇവയ്ക്കെല്ലാം ഉദാഹരണങ്ങൾ രാമായണചമ്പുവിൽത്തന്നെ ഉണ്ടു്. ഇത്തരത്തിലൊരു പരിപാടി സംസ്കൃതചമ്പുക്കളിൽ ഇല്ലല്ലോ. സംസ്കൃതചമ്പുക്കൾക്കും ഭാഷാചമ്പുക്കൾക്കും തമ്മിലുള്ള രണ്ടാമത്തെ വ്യത്യാസം അവയിലെ ഗദ്യരീതിയെ സംബന്ധിച്ചുള്ളതാണു്. ഭാഷാചമ്പുക്കളിൽ സംസ്കൃതഗദ്യങ്ങൾ സ്വകീയങ്ങളായും പരകീയങ്ങളായുമുണ്ടു്. സ്വകീയ ഗദ്യങ്ങളുടെ രീതി പ്രായേണ കാദംബരിയെ അനുകരിക്കുന്നു. ഭാഷാഗദ്യങ്ങളെല്ലാം ദ്രാവിഡങ്ങളോ ദ്രാവിഡകല്പങ്ങളോ ആയ വൃത്തങ്ങളിലാണു് ഗ്രഥിക്കപ്പെട്ടിട്ടുള്ളതു്. അവയെ വൃത്തവിശേഷങ്ങൾ എന്നു പറയുന്നു. മുമ്പു ദാമോദരച്ചാക്കിയാർ ഏതദ്വിഷയകമായി പ്രദർശിപ്പിച്ചിരുന്ന ദുസ്സ്വാതന്ത്ര്യത്തെ പുനം നിയന്ത്രിച്ചു. ചമ്പൂഗദ്യം വൃത്തവിശേഷനിബദ്ധമായിരിക്കണമെന്നു വിധിക്കുകയും ആ വിധി കൊല്ലം 10-ആം ശതകത്തിന്റെ അവസാനംവരെ ജീവിച്ചിരുന്ന ചമ്പുകാരന്മാരെല്ലാം അനുസ്യൂതമായി അനുസരിക്കുകയും ചെയ്തു. സംസ്കൃതരീതിയിലുള്ള ചണ്ഡവൃഷ്ടിപ്രയാതാദികളും ഭാഷാരീതിയിലുള്ള ഇക്ഷുദണ്ഡികാദികളുമായ ദണ്ഡകങ്ങളും പുനം ധാരാളമായി പ്രയോഗിച്ചു കാണിച്ചുകൊടുത്തു. ഉണ്ണിയാടിചരിതത്തിൽപ്പോലും നാം കാണുന്ന ഭാഷാദണ്ഡകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് ആരെന്നറിയുന്നില്ല; ഏതായാലും അതു മലയാളത്തിന്റെ ഒരു പ്രാചീനവും പ്രശസ്യവുമായ പ്രത്യേക സ്വത്താണെന്നുള്ളതു നിർവ്വിവാദമാകുന്നു. പദ്യങ്ങളെല്ലാം സംസ്കൃതവൃത്തങ്ങളിൽത്തന്നെയാണു് നിബന്ധിച്ചിരിക്കുന്നതു്. ആ വൃത്തങ്ങളിൽ അത്യന്തം മുഖ്യമായിട്ടുള്ളതു സ്രഗ്ദ്ധരതന്നെ. സ്രഗ്ദ്ധരയിലാണു് ചമ്പൂകാരന്മാർ പ്രായേണ കഥ പറഞ്ഞുകൊണ്ടു പോകുന്നതു്. ഇടയ്ക്കിടയ്ക്കു വൈചിത്ര്യത്തിനുവേണ്ടി കുസുമമഞ്ജരി, ശാർദ്ദൂലവിക്രീഡിതം, ശിഖരിണി, മാലിനി, വസന്തതിലകം, പുഷ്പിതാഗ്ര, വസന്തമാലിക, ഉപജാതി, ആര്യ, അനുഷ്ടുപ്പു് മുതലായ വൃത്തങ്ങളെക്കൊണ്ടും കൈകാര്യം ചെയ്യാറുണ്ടു്.
23.5രാമായണചമ്പുവിന്റെ സ്വരൂപം
ഭാഷാചമ്പുക്കളിൽ വിപുലതകൊണ്ടും വിവിധരൂപമായ ആകർഷകത്വംകൊണ്ടും വിശോത്തരമായി പരിലസിക്കുന്നതു രാമായണചമ്പുവാകുന്നു. അതിൽ രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമ വിജയം, വിച്ഛിന്നാഭിഷേകം, ഖരവധം, സുഗ്രീവസഖ്യം, ബാലിവധം, ഉദ്യാനപ്രവേശം, അംഗുലീയാങ്കം, ലങ്കാപ്രവേശം, രാവണവധം, അഗ്നിപ്രവേശം, അയോധ്യാപ്രവേശം, പട്ടാഭിഷേകം, സീതാപരിത്യാഗം, അശ്വമേധം, സ്വർഗ്ഗാരോഹണം എന്നിങ്ങനെ ഇരുപതു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഈ വിഭാഗങ്ങളെ പ്രബന്ധങ്ങളെന്നു സൗകര്യത്തിനുവേണ്ടി നമുക്കു വ്യവഹരിക്കാം. വാല്മീകിരാമായണത്തെത്തന്നെയാണു് കവി ഇതിവൃത്തവിഷയത്തിൽ ആമൂലാഗ്രം അവലംബിക്കുന്നതെങ്കിലും കഥ സങ്കോചിപ്പിക്കേണ്ട ഘട്ടങ്ങളിൽ സങ്കോചിപ്പിച്ചു്, വികസിപ്പിക്കേണ്ട സ്ഥലങ്ങളിൽ വികസിപ്പിച്ചു്. പൌർവ്വാപര്യവിഷയത്തിൽ അവസരോചിതമായി ഭേദഗതിചെയ്തു്, ഉത്തരരാമചരിതം, ആശ്ചര്യചൂഡാമണി മുതലായ ഇതര ഗ്രന്ഥങ്ങളിൽനിന്നുകൂടി ഇതിവൃത്താംശങ്ങൾ സ്വീകരിച്ചു് മിനുസപ്പെടുത്തിയാണു് തന്റെ വാങ്മയത്തെ ആവിഷ്കരിക്കുന്നതു്. ദശരഥനുണ്ടായ മുനിശാപം വാല്മീകി വർണ്ണിക്കുന്നതു് അയോധ്യാകാണ്ഡത്തിലാണല്ലോ. എന്നാൽ ചമ്പൂകാരൻ അതു് ഔചിത്യപൂർവ്വം രാമാവതാരഖണ്ഡത്തിൽ പ്രതിപാദിക്കുന്നു. പിന്നെയും ആദികാവ്യത്തിൽ ശ്രീരാമന്റെ യാഗാശ്വത്തെ സംരക്ഷിക്കുന്നതു് ലക്ഷ്മണനാണു്; എന്നാൽ ചമ്പുവിൽ ലക്ഷ്മണപുത്രനായ ചന്ദ്രകേതു അശ്വചോരണം ചെയ്യുകയും ലവനോടു പടപൊരുതുകയും ചെയ്യുന്നു. അവിടെ കവി ഉത്തരരാമചരിതനാടകത്തെയാണു് ഉപജീവിക്കുന്നതു്.
23.6രാമായണചമ്പുവിലെ ചില പദ്യഗദ്യങ്ങൾ
ഭാഷയ്ക്കും രസത്തിനും ഒന്നുപോലെ പ്രാധാന്യം നല്കി രചിക്കേണ്ട ഉത്തമമണിപ്രവാളകവിതയുടെ ലക്ഷണങ്ങളെപ്പറ്റി പുനത്തിനു നൈസർഗ്ഗികമായ ബോധമുണ്ടായിരുന്നു. രാമായണ ചമ്പുവിലെ പദ്യങ്ങളുടെ രീതി, വൃത്തി, ശയ്യ, പാകം ഇവയും ഓജസ്സു്, കാന്തി തുടങ്ങിയ ഗുണങ്ങളും സർവ്വോപരി രസപുഷ്ടിയും പ്രത്യേകം പ്രത്യേകമായി നമ്മുടെ ഉദാത്തമായ പ്രശംസയെ അർഹിക്കുന്നു. സംസ്കൃതപദങ്ങളേയും ഭാഷാപദങ്ങളേയും തമ്മിലിണക്കി തന്റെ കവിതയെ മധുരീകരിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന വൈഭവം നമ്മെ ആശ്ചര്യ ഭരിതരും ആനന്ദമഗ്നരുമാക്കിത്തീർക്കുന്നു. ഏതാനും ചില ശ്ലോകങ്ങൾകൊണ്ടു് ഈ വസ്തുത ഉദാഹരിക്കാം.
ദേവന്മാരെ ആശ്വസിപ്പിക്കുന്ന മഹാവിഷ്ണു:
“മേളംതാവുന്ന തൂവെൺമുറുവൽ തുണയുമായ്
ബാലവെൺചാമരാളീ
മോലക്കംപൂണ്ടു വീയിച്ചുഴലെ നിറമെഴും
വിഷ്ണുലോകാംഗനാനാം
കോലപ്പൊല്ക്കങ്കണാനാം നിനദമണികരാ
ഗ്രേണ ഭംഗ്യാ വിലക്കി
ത്രൈലോക്യാധീശനുദ്യൽസ്മിതമധുരമുഖോ
ധാതൃമുഖ്യാൻ ബഭാഷേ.”(1)
ദശരഥന്റെ മാഹാത്മ്യം:
“കീർത്തിക്ഷീരോദഫേനാ നിയതമുഡുഗണാ
സ്തത്ര, ഭൂപോത്തമാംഗം
പൂത്തൂകും പാദപീഠം, ജലനിധി പരിഖാ,
മേരു ഭണ്ഡാരസാരം,
വാഴ്ത്തീടും വന്ദിവർഗ്ഗം വലരിപുനഗരീ
നാരിമാരെന്നുവേണ്ടാ
ധാത്രീചക്രം കളിക്കെ, ട്ടിനിയ ദശരഥ
ന്നെന്തൊരാഭോഗമോർത്താൽ.”(2)
സീതാസമേതനായി മിഥിലയിൽനിന്നു മടങ്ങിച്ചെല്ലുന്ന ശ്രീരാമനെ സരയൂനദി എതിരേല്ക്കുന്നതു്:
“അന്നേരം താമരപ്പൂന്തളികകളിൽ മണി
ച്ചെപ്പു നൽക്കർണ്ണികാഖ്യം
വിന്യസ്യാലോലഫേനസ്മിതമധുരമുഖീ,
ഭൃംഗനേത്രാഭിരാമാ,
ധന്യാ, ശൈവാലമാലാഘനചികുരഭരാ,
ചക്രവാകസ്തനാഢ്യാ,
വന്നാൾ മെല്ലെന്നെതിർപ്പാൻ പരിചൊടു സരയൂ
നിർമ്മലാംഗീ തദഗ്രേ.”(3)
ശ്രീരാമന്റെ വിരഹതാപം:
“നൽക്കൊണ്ടൽച്ചാർത്തു കാണാമുപരി, പരിലസൽ
കന്ദളാ ഭൂതധാത്രീ,
ദിക്കെങ്ങും പാടിയാടും മയിൽനിരകൾ, തണു
ത്തോരു തൈത്തെന്നൽതാനും;
ഉൽക്കണ്ഠാവേഗശാലീ വിരഹവിപദി ഞാ
നേതു ദിക്കിങ്കലയ്യോ!
വയ്ക്കേണ്ടൂ ഹന്ത! മൽക്കണ്ണുകൾ! ജനകസുതേ,
ദേവി ഹാഹാ! ഹതോഹം.”(4)
സമുദ്രത്തോടു കോപിക്കുന്ന ശ്രീരാമൻ:
“കുശശയനതലോത്ഥിതസ്തദാനീം
ഭൃശമുടലെങ്ങുമണിഞ്ഞു ഘർമ്മബിന്ദൂൻ
വചനമിദമുവാച രൂക്ഷകോപ
പ്രചുരഭരാരുണദാരുണാനനേന്ദുഃ.”(5)
അന്തർവ്വത്നിയായ സീത:
“വക്ഷോജാഗ്രം കറുത്തും, വടിവൊടു നടുചീർ
ത്തും, വശംകെട്ടു വീർത്തും,
പ്രക്ഷാമാംഗം വിയർത്തും വ്രതവിധികളയർ
ത്തും, വിളർത്തും കപോലം
ഭക്ഷ്യദ്രവ്യം മറുത്തും, കളഭതതി ചെറു
ത്തും, വിനോദം വെറുത്തും,
മുഖ്യം ദൈവത്തെയോർത്തും, ജനകനൃപസുതാ
ഗർഭമേറ്റം ബഭാസേ.”(6)
ലവൻ ചന്ദ്രകേതുവിന്റെ സൈന്യത്തോടു്:
“ഒക്കക്കയച്ചു വരവെന്തിതൊരാശ്രമാന്തേ?
തിക്കാരമിത്തൊഴിലെടുത്തതടക്കുവൻ ഞാൻ;
ഇക്കണ്ടതിൽ ചില കഴുത്തുകൾ തുണ്ടമാക്കി
ച്ചെക്കൻ കളിക്കു, മതിർകെട്ടണയായ്ക നല്ലൂ.”(7)
ചന്ദ്രകേതു ലവനോടു്:
“എന്നേ ധാർഷ്ട്യക്കുരുന്നേ, ഭുവനവിജയിനോ
രാവണാരാതിതന്നോ
ടിന്നീയോ പോരിനാളായതു? ചപലവടോ
നന്നെടോ വൈഭവം കേൾ;
ഒന്നിന്നൊന്നായ്ത്തിമിർത്തിത്തരമടവു തുടർ
ന്നീടിലെന്നാര്യപാദം
തന്നാണാ ചെറ്റടങ്ങാ ഖലദമനമഹോ
ത്സാഹി മത്സായകോയം.”(8)
ഒടുവിൽ ഒരു അഭൗമവും അദൃഷ്ടചരവുമായ സാഹിത്യ പരിമളമഴപെയ്തുകൊണ്ടാണു് കവി നമ്മെ വിട്ടുപിരിയുന്നതു്. സ്വർഗ്ഗാരോഹണഘട്ടത്തിൽ ശ്രീരാമൻ സീതാദേവിയെ നിരീക്ഷിക്കുന്ന സന്ദർഭം നമുക്കു കാണിച്ചുതരുന്ന വാങ്മയചിത്രം ഭാഷാകവിതയുടെ പരമോച്ചമായ ശൃംഗത്തിൽ പാറിക്കളിക്കുന്ന വിജയപതാകയാകുന്നു. നോക്കുക, അവിടത്തെ കേശാദി പാദവർണ്ണനം:
“പരിമളമഴ പെയ്തിരുണ്ടു ഭംഗ്യാ
തിരുകിന കുന്തളഭാരലോഭനീയാം,
സ്മരനിഗമരഹസ്യമോതുമോമൽ
ത്തിരുമിഴിമേൽ നിഴലിച്ച രാഗലൌല്യാം,
മടുമലർചരമേന്മ ചേർത്തു തോൺമേ
ലുടനണിയും മണികുണ്ഡലാഭിരാമാം,
തുടുതുടെ വിലസുന്ന ചോരിവായ്മേ
ലുടമയിൽ വന്നിളകൊള്ളുമല്പഹാസാം,
കനകകലശകാന്തി വെന്ന പീന
സ്തനഭരലോളിതരത്നഹാരമാലാം,
മണിമയകടകാംഗദാദിഭൂഷാ
ഗുണരുചിരഞ്ജിതമഞ്ജൂബാഹുവല്ലീം,
മരതകലതികാഭിരാമ്യമുൾക്കൊ
ണ്ടരുളിന കോമളരോമവല്ലരീകാം,
പരിഹിതമൃദുലാംശുകത്തിനുള്ളിൽ
സ്ഫുരിതനിതംബമനോഹരോരുകാണ്ഡാം,
പ്രണിഹിതമണിനൂപുരാങ്ഘ്രിപത്മാ
മനുപമകാന്തിഝരീപരീതഗാത്രീം
ജനനയനസുധാം, ത്രപാനുരാഗ
ക്ഷണനതമുഗ്ദ്ധമുഖീം, ദദർശസീതാം.”
ഇവയിൽ ഒടുവിലത്തെ ശ്ലോകം സംസ്കൃതമാണെങ്കിലും പ്രസിദ്ധപദങ്ങളുടെ പ്രയോഗംകൊണ്ടും, അവയുടെ പരസ്പരാശ്ലേഷത്തിൽ കവി പ്രദർശിപ്പിച്ചിരിക്കുന്ന അസുലഭമായ പാടവം കൊണ്ടും അനുവാചകർ ആ വസ്തുത അറിയുന്നതേയില്ല.
ഗദ്യരചനയുടെ മേന്മയും പദ്യരചനയുടേതിൽനിന്നു് ഒട്ടുംതാഴെയല്ല. “വട്ടം പെരുകിന പൊട്ടക്കിണറൊടു പെട്ടെന്നൊരു പടവെട്ടിപ്പടുപരിവട്ടം കെട്ടിന നേത്രദ്വയമതിനുള്ളു ചുവന്നുമറിഞ്ഞതിൽ മധ്യേ കൺമണി രണ്ടു പിരണ്ടു ഭയങ്കരമായ നിരീക്ഷണമയ്യോ പാവം! കാലമഹാനലകടുകനൽ പോലേ. കാകോളദ്രവവിഭവംപോലെ, യമഭടനെറിയും ഘനശിലപോലേ, കല്പാന്താർക്കനുദിക്കുംപോലേ” എന്നും മറ്റും ഘോരരാക്ഷസിയായ താടകയെ വർണ്ണിക്കുന്ന കവിയാണു് “വിശ്വംഭരയിൽ വിഹാരത്തിന്നൊരു വിദ്യുന്മാല വരുന്നകണക്കേ, വിഭ്രമമെന്നും കല്പകശാഖിനി മെത്തിന പുത്തൻമഞ്ജരിപോലെ, വിനയപ്പേരാമംഭോജന്മനി വിളയും പരിമളലഹരികപോലേ, മാനമതംഗജകുംഭാഭോഗേ മരുവിന മദജലധോരണിപോലേ, പുതുമലർബാണൻ കരഭുവി മിന്നും ഭുവനഭ്രാമണ പിഞ്ഛികുപോലേ, ലാവണ്യത്തിനു പരദേവതയായ്, മാധുര്യത്തിനു മഞ്ജൂഷികയായ്, നിധുവനലക്ഷ്മ്യാ മണിദീപികയായ്, നൈർമ്മല്യത്തിനു കേളീഗൃഹമായ്” എന്നും മറ്റും ലളിതാരൂപിണിയായ ശൂർപ്പണഖയെ ഉല്ലേഖനം ചെയ്യുന്നതു്. പുനത്തിന്റെ തൂലിക അവസരാനുഗുണമായി വീണ വായിക്കുകയും നാഗസ്വരമൂതുകയും ശംഖു മുഴക്കുകയും പടഹമടിക്കുകയും ചെയ്തു നമ്മെ നൈരന്തര്യേണ അപഹൃതചിത്തവൃത്തികളാക്കിത്തീർക്കുന്നു. അതും ഒരു ‘ഭുവനഭ്രാമണപിഞ്ഛിക’തന്നെയാണു്. പ്രസ്തുതചമ്പുവിൽനിന്നു പല പദ്യഗദ്യങ്ങളും പില്ക്കാലത്തുള്ള ചമ്പുക്കളിൽ സ്വീകൃതങ്ങളായിട്ടുണ്ടു്.
ഫലിതപ്രയോഗം
പുനത്തിന്റെ ഫലിതപ്രയോഗചാതുര്യവും അനുപമേയമാണു്. ഫലിതത്തിൽ കേരളീയരും, കേരളീയരിൽ നമ്പൂരിമാരും, നമ്പൂരിമാരിൽ മേല്പുത്തൂർ തുടങ്ങിയ സംസ്കൃതകവികളും പുനം മുതലായ ഭാഷാകവികളും സമാർജ്ജിച്ചിട്ടുള്ള സ്ഥാനം സാമാന്യകവികൾക്കു് ഏതു കാലത്തും ഏതവസ്ഥയിലും അപ്രാപ്യമാണെന്നുള്ള വസ്തുത ആവർത്തിച്ചാവർത്തിച്ചു പറയേണ്ടിയിരിക്കുന്നു. ശൂർപ്പണഖ, രാവണൻ മുതലായ പാത്രങ്ങൾമുഖേനയാണു് പുനം തന്റെ ഹാസ്യരസപ്രകടനസാമർത്ഥ്യം പ്രാധാന്യേന പ്രകടീകരിക്കുന്നതു്. കൊള്ളിവാക്കുകൾ പറയിക്കുന്നതിനും അദ്ദേഹത്തിനു പര്യാപ്തമായ വൈഭവമുണ്ടു്. മൂക്കും മുലയും നഷ്ടപ്പെട്ട ശൂർപ്പണഖ രാവണന്റെ സന്നിധിയെ പ്രാപിച്ചു് ആ ഘാതകന്റെ ക്രോധാഗ്നിയെ എങ്ങനെ പടിപ്പടിയായി ഉദ്ദീപിപ്പിക്കുന്നു എന്നു താഴെ ഉദ്ധരിക്കുന്ന മൂന്നു ശ്ലോകങ്ങളിൽ നിന്നു കാണാം:
“നിർമ്മര്യാദങ്ങളിമ്മാണികളിരുവരുമായ്
ച്ചെയ്തതെല്ലാം പൊറുക്കാം;
കർമ്മം പോന്നീടിലോ ചെറ്റതിനു പകരവും
വീണ്ടുകൊള്ളാമൊരുന്നാൾ;
ധമ്മില്ലംകൊണ്ടു മെല്ലെപ്പിഹിതവദനമ
യ്യൊ! തദാനീം ചിരിച്ചാ
ളമ്മല്ലാർവേണി; ചൊല്ലാമതു മനസി പൊറാ
യുന്നിതെല്ലായിലും മേ.
കയ്യൂ ക്കിൻവായ്പുകൊണ്ടാകുലിതഗിരിവരോ
രാവണോ നാമ ധീമാൻ
പൊയ്യല്ലെങ്ങൾക്കിതിന്നുണ്ടുരപെറുമുടയോ
നെന്നു ഞാൻ ചൊന്നനേരം
കയ്യൻതാൻ വന്നെതിർക്കിൽച്ചെറുമനെ വിരവിൽ
പ്പൂഴികപ്പിപ്പനെന്ന
ക്കയ്യും കൊട്ടിച്ചിരിച്ചാളതു മനസി പൊറാ
യുന്നിതെല്ലായിലും മേ.
കേൾക്കേണ്ടാതോ വിനോദാന്തര, മൊരു മനുജോ
രാവണൻതൻ ഭഗിന്യാ
മൂക്കും പോർകൊങ്കയും ചൂഴ്ന്നിതു; നിശിചരി വ
ന്നിട്ടു നീളെക്കരഞ്ഞാൾ;
ഊക്കെല്ലാം നില്ക്ക; നമ്മോടുടനെളിയവരോ
ടെങ്കിലാമെന്നു മോദം
വായ്ക്കും നാട്ടാർ ചിരക്കുന്നതു സപദി പൊറാ
യുന്നിതെല്ലായിലും മേ.”
രാവണൻ സീതയോടു രാമനല്ല താനാണു് ആ ദേവിക്കു് അനുരൂപനായ ഭർത്താവു് എന്നു് ഉപപാദിക്കുന്നതിനിടയ്ക്കു് ഇങ്ങനെ കൂടിപ്പറയുന്നു:
“മുണ്ടീ നെട്ടന്നു, നെട്ടീ പുനരഴകിയലും
മുണ്ടനയ്യോ! തടിച്ചി
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലി
ച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലാകാതവന്നങ്ങൊരു തരുണി മഹാ
സുന്ദരി, സുന്ദരന്ന
ക്കണ്ടാലാകാത നാരീ; പരിചിനൊടു വയോ
വർണ്ണമീവണ്ണമല്ലോ.
പുംസോ നൂറു വയസ്സവൾക്കു പതിനാറെങ്കിൽപ്പൊരുന്നാ; നടേ
തസ്യാ നൂറു വയസ്സവന്നു പതിനാറെങ്കിൽ പ്രമാദം തുലോം;
രാത്രൗ ചെന്നു രമിപ്പതിന്നു ജരഠാമുത്ഥാപ്യ പോയമ്മിമേൽ
ത്താംബൂലത്തെയരച്ചു മുക്കുടി കുടിപ്പിക്കും നരേഭ്യോ നമഃ.”
സീതാസ്വയംവരഘട്ടത്തിലും മറ്റും നമ്പൂരിമാരുടെ സംഭാഷണം, മന്ത്രവാദികളുടെ ആനബ്ഭോഷ്കു്, മുറിവൈദ്യന്മാരുടെ തട്ടിപ്പു്, ഭടജനങ്ങളുടെ ഉക്തിപ്രത്യുക്തികൾ, ജ്യോത്സ്യന്മാരുടെ ഞെളിച്ചിൽ ഇത്തരത്തിലുള്ള വിഷയങ്ങളെ കവി വിനോദസിത വിതറി വളരെ തന്മയത്വത്തോടുകൂടി വർണ്ണിച്ചിരിക്കുന്നു. തന്റെ കഥാരംഗമായ കോസലം പലപ്പോഴും ഫലിതപ്രയോഗത്തിനുവേണ്ടി പുനം കേരളമാക്കി രൂപാന്തരപ്പെടുത്തുന്നു. നമ്പൂരിമാരുടെ ഇത്തരത്തിലുള്ള ചമ്പുക്കൾ വായിച്ചും ചാക്കിയാന്മാരുടേയും മറ്റും കഥാപ്രസംഗങ്ങൾ കേട്ടും സിദ്ധിച്ച കൗബേരമായ ഹാസ സംസ്കാരസമ്പത്തിന്റെ വിജൃംഭണമാണു് നാം കുഞ്ചൻനമ്പിയാരുടെ തുള്ളലുകളിൽ പ്രധാനമായി നിരീക്ഷിക്കുന്നതു്.
പുനത്തിന്റെ ഭാഷ
പുനവും അദ്ദേഹത്തിന്റെ അനുയായികളായ ഇതരചമ്പുകാരന്മാരും സംസ്കൃതപക്ഷപാതികളായിരുന്നു എങ്കിലും ഭാഷയും മണിപ്രവാളത്തിന്റെ ഘടകദ്വയത്തിൽ ഒന്നാണെന്നു് അവർ നല്ലപോലെ ധരിച്ചിരുന്നു. അതുകൊണ്ടു ഞാൻ മുൻപു് എടുത്തുകാണിച്ച പഴയ പദങ്ങൾക്കും പ്രയോഗവൈചിത്ര്യങ്ങൾക്കും പുറമേ, പണ്ടു പ്രചരിച്ചിരുന്ന ഭാഷാശൈലികളും പഴഞ്ചൊല്ലുകളും അവർ തങ്ങളുടെ കൃതികളിൽ ലോഭംകൂടാതെ കടത്തിവിട്ടിട്ടുണ്ടു്. രാമായണചമ്പുവിൽ കാണുന്ന (1) കൂക്കൂറ്റിരപ്പിക്കുക, (2) നെറ്റിക്കുനേരെത്തി വെട്ടിജ്ജയിക്കുക, (3) തായമാട്ടുക, (4) കൂട്ടംകെട്ടിത്തിരിക്കുക, (5) മുതലറുക, (6) മിട്ടാൽ പൊട്ടുക, (7) മേൽക്കൈ പോകുക, (8) താളി പിഴിയുക, (9) മുന്നൂറുവട്ടിക്കൊടുന്തീ വീഴുക, (10) പേമുഖം വയ്ക്കുക, (11) വെട്ടിച്ചിരിക്കുക, (12) പകരി തിരിയുക, (13) ചേര കടിച്ചു ചാകുക, (14) കണ്ടോർ ചൊല്ലിന കുണ്ടനാടുക, (15) കാൽവിരൽക്കീഴ്ക്കേഴിക്കുക, (16) പൂശ്രാളക്കാരനാക്കുക, (17) കതിർപോരുക, (18) കൈകുത്തിപ്പോകുക, (19) എതിർകട വരിക, (20) ചെറുവിരല്ക്കു പോരുക മുതലായ ശൈലികളും ലോകോക്തികളും ആ ഇനത്തിൽ പെട്ടവയാണു്. അവയിൽ പലതും ഇക്കാലത്തു നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ഭാഷാസാഹിത്യത്തിൽ രാമായണചമ്പുവിന്റെ സ്ഥാനം
ഏതുതരത്തിലുള്ള ശ്രോതാക്കന്മാരേയും ആഹ്ലാദിപ്പിക്കുന്നതിനു കൃഷ്ണഗാഥയ്ക്കു കഴിയും; എന്നാൽ പണ്ഡിതന്മാർക്കു ചില ഘട്ടങ്ങളിൽ രാമായണചമ്പുവാണു് ആസ്വാദ്യതരമായിത്തോന്നുന്നതെങ്കിൽ അതിനു് അവരെ കുറ്റപ്പെടുത്തുവാൻ പാടുള്ളതല്ല. അത്രയ്ക്കുണ്ടു് സമസ്തഗുണസമ്പന്നമായ അതിന്റെ ആത്മവീര്യം. എന്നാൽ അന്യഥാ അനർഘങ്ങളായ മണിപ്രവാളചമ്പൂരത്നങ്ങളിൽ രണ്ടുതരത്തിലുള്ള കീടാനുവിദ്ധത കടന്നുകൂടീട്ടുള്ളതു ഗോപനംചെയ്യണമെന്നു ഞാൻ ഉദ്ദേശിക്കുന്നില്ല. അവയിൽ ഒന്നു് ഇതിനുമുൻപു നിർദ്ദിഷ്ടമായ അതിരുകടന്ന പരസ്വാപഹാരമാണു്. അതിനെ ചമ്പൂകാരന്മാർ അപകർഷകമായി കരുതിയിരുന്നുവോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അനന്താംശസംഭവനായ മേല്പുത്തൂർ ഭട്ടതിരിയുടെ സംസ്കൃത ചമ്പുക്കളിൽത്തന്നെ ഈ ദോഷം പ്രകടമായി കാണുന്ന സ്ഥിതിക്കു് ആ പരിപാടിയുടെ അംഗീകാരത്തിനു മറ്റു വല്ല കാരണവും ഉണ്ടായിരുന്നിരിക്കും എന്നു് ഊഹിക്കുന്നതാണു് ഉപപന്നമായിട്ടുള്ളതു്. അതു ഞാൻ മുൻപു പ്രസ്താവിച്ചതുപോലെ കഥാപ്രസംഗത്തിനുവേണ്ടി എഴുതിയ പ്രസ്തുത ഗ്രന്ഥങ്ങളിൽ കവികൾ അവയുടെ രസോത്തരതയെ മാത്രമേ ദീക്ഷിച്ചുള്ളൂ എന്നും ആ ലാഭം അന്യകൃതികളിൽ നിന്നു് അവസരോചിതമായുള്ള ഉദ്ധാരണംകൊണ്ടു സിദ്ധിക്കുമെങ്കിൽ അവർ താവതാ ചരിതാർത്ഥന്മാരായി പുരോഗമനം ചെയ്യുവാൻ സന്നദ്ധന്മാരായിരുന്നു എന്നുമുള്ളതാണു്. രണ്ടാമത്തെ ദോഷം ശ്രവണാരുന്തുദമായ യതിഭംഗമാകുന്നു. ഇതിനു് ഉദാഹരണങ്ങൾ മുൻപു് ഉദ്ധരിച്ച ശ്ലോകങ്ങളിൽത്തന്നെയുണ്ടു്. ‘കുളിർവെണ്ണിലാ-വും ചൊരിഞ്ഞു’, ‘നവവിയോഗചാ-രിത്രമുദ്ര’ എന്നും മറ്റും കുസുമമഞ്ജരിയിലും, ‘വാണേൻ ഞാനിന്നു വിശ്രാ-ന്തിസുഖം’ ‘നാ-ഭൗ നറുമ്പൂവു കണ്ടാൻ’ ‘മേളം പെരുകിന മഖരാ-ജേ’ എന്നും മറ്റും സ്രഗ്ദ്ധരയിലും പ്രയോഗിക്കുന്നതു് ആർക്കും വൈരസ്യജനകമാകാതെയിരിക്കുവാൻ നിർവാഹമില്ലാത്ത ഉച്ഛൃംഖലതയുടെ ദുർവിലസിതമാണു്. പതിന്നാലാം ശതകത്തിൽ ഈ വിഷയത്തിൽ കവികൾ അത്രതന്നെ അപരാധികളായിരുന്നില്ല. ലീലാതിലകകാരൻ യതിഭംഗത്തെ അപരാധികളായരുന്നില്ല. ലീലാതിലകകാരൻ യതിഭംഗത്തെ കാവ്യദോഷങ്ങളിൽ ഒന്നായി പരിഗണിച്ചു് “പുല്കക്കണ്ടേൻ പുനരതു നനാ-വോ കനാവോ ന ജാനേ” എന്നും “സ്വൈരാലാപവ്യതികര വിനോ-ദാന്തരേ കൊൾവർ മുന്നം” എന്നുമുള്ള മന്ദാക്രാന്താപാദങ്ങളിൽ നിയതസ്ഥാനപദച്ഛേദഭംഗം അധോരേഖാങ്കിതങ്ങളായ ഭാഗങ്ങളിൽ ഉള്ളതിനാൽ പ്രസ്തുത ദോഷത്തിനു് അവിടെ പ്രസക്തിയുണ്ടെന്നു സ്ഥാപിക്കുന്നു. ‘നനാവു്’ എന്നാൽ ജാഗ്രദവസ്ഥ എന്നർത്ഥം. ‘വിനോദാന്തരേ’ എന്നതിൽ യതിഭംഗമില്ലെന്നും ‘നനാവോ’ എന്നതിൽ ഉണ്ടെങ്കിലും നിസ്സാരമാണെന്നും സാധിക്കാവുന്നതാണു്. എന്നാൽ രാമായണചമ്പുവിൽനിന്നു് ഉദ്ധരിച്ച വരികളിലേ യതിഭംഗം അത്തരത്തിലുള്ളതല്ലല്ലോ. അതുകൊണ്ടു് ഏതദ്വിഷയത്തിൽ പുനം ഒരു തെറ്റുകാരനല്ലെന്നു പറവാൻ നിവൃത്തിയില്ലെങ്കിലും ആ ദോഷംപോലും അദ്ദേഹത്തിന്റെ കാവ്യത്തിലേ അന്യഗുണ സന്നിപാതത്തിൽ നിമഗ്നമായിപ്പോകുന്നു എന്നു സമാധാനപ്പെടുവാൻ പാടില്ലായ്കയില്ല.
23.7ഭാരതചമ്പു
രാമായണചമ്പുവോളം ദീർഘമല്ലെങ്കിലും ഒരു വലിയ കാവ്യംതന്നെയാണു് ഭാരതചമ്പുവും. അതിൽ ഏതെല്ലാം വിഭാഗങ്ങൾ അടങ്ങീട്ടുണ്ടെന്നുള്ളതു കൊച്ചി തൃപ്പൂണിത്തുറക്കോവിലകം വക ഈടുവയ്പിലുള്ള കിരാതം പ്രബന്ധത്തിന്റെ ഒടുവിൽ കാണുന്ന അധോലിഖിതങ്ങളായ പദ്യങ്ങളിൽനിന്നു വെളിവാകുന്നതാണു്:
“ചതുർദ്ദശകഥാബന്ധം കൃഷ്ണവീര്യാവതംസകം
വക്ഷ്യാമി ഭാരതം സാരം ഗുരുപാദപ്രസാദതഃ.
ദൈത്യം ഹത്വാ ബകാഖ്യം, ദ്രുപദദുഹിതൃകാ
ന്താ, സ്സുഭദ്രാസമേതാ,
ഹുത്വാഗ്നൗ ഖാണ്ഡവം, വിശ്രുതയജനകൃതോ,
ദ്വൈതകാന്താരവാസാഃ,
ലബ്ധാസ്ത്രാശ്ശങ്കരാൽ, കീചകനിധനകൃതഃ,
സോദ്യമാഃ, കൃഷ്ണദൂതാഃ,
പിഷ്ട്വാജൌ സിന്ധുരാജം, ക്ഷപിതകരുബലാ,
സ്സാശ്വമേധാ, വിമുക്താഃ.”
(1) ബകവധം, (2) ദ്രൗപദീസ്വയംവരം, (3) സുഭദ്രാഹരണം, (4) ഖാണ്ഡവദാഹം, (5) രാജസൂയം, (6) വനവാസം, (7) കിരാതം, (8) കീചകവധം, (9) ഉദ്യോഗം, (10) ദൂതവാക്യം, (11) ജയദ്രഥവധം, (12) സുയോധനവധം, (13) അശ്വമേധം, (14) സ്വർഗ്ഗാരോഹണം എന്നിവയാണു് ആ പതിന്നാലു വിഭാഗങ്ങൾ. കവനോദയത്തിൽ പ്രസിദ്ധപ്പെടുത്തിയ സംക്ഷിപ്തമായ ഭാരതചമ്പു (1) പാഞ്ചാലീസ്വയംവരം, (2) ഖാണ്ഡവദാഹം, (3) കിരാതം, (4) കീചകവധം, (5) ഗോഗ്രഹണം, (6) ഉദ്യോഗം, (7) ദൂതവാക്യം, (8) ജയദ്രഥവധം, (9) ഭാരതയുദു് (10) അശ്വമേധം എന്നിങ്ങനെ പത്തു വിഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. കൊച്ചി ഈടുവെയ്പുഗ്രന്ഥത്തിലേ കിരാതത്തിൽ (1) കൈലാസയാത്രയെന്നും (2) കിരാതാർജ്ജുനീയമെന്നും രണ്ടു് അവാന്തരവിഭാഗങ്ങൾ ഉൾക്കൊള്ളുന്നുണ്ടു്.
“കൈലാസയാത്രാ പ്രഥമാ കിരാതാ
ർജ്ജൂനീയമന്യാ വിവിധാഭിധേതി
ഭൂഷായതാം സൂരിഹൃദീന്ദ്രസൂനോ
രേഷാ ചരിത്രസ്തുതിരത്നമാലാ”
എന്ന പദ്യം കൈലാസയാത്രയുടെ ഒടുവിലുള്ളതാണു്. കീചകവധത്തെ മാത്രമേ ചതുർദ്ദശകഥകളിൽ സ്മരിക്കുന്നുള്ളു എങ്കിലും (1) കീചകവധം, (2) ഗോഗ്രഹണം എന്നിങ്ങനെ രണ്ടു പ്രബന്ധങ്ങൾ വിരാടപർവാന്തർഗ്ഗങ്ങളായി സംക്ഷിപ്തഭാരതചമ്പുവിൽ കാണുന്നു. സുഭദ്രാഹരണവും, വനവാസവും, രാജസൂയവും ഇതുവരെ കണ്ടുകിട്ടീട്ടില്ല; എങ്കിലും രാജസൂയത്തിനും വനവാസത്തിനും ഇടയ്ക്കുള്ള കഥയെ പരാമർശിക്കുന്ന കേശഗ്രഹണം എന്നൊരു പ്രബന്ധം ഈടുവയ്പുഗ്രന്ഥത്തിൽ അടങ്ങീട്ടുണ്ടു്. (1) ബകവധം, (2) ദ്രൗപദീസ്വയംവരം, (3) ഖാണ്ഡവദാഹം, (4) കീചകവധം, (5) സ്വർഗ്ഗാരോഹണം എന്നീ അഞ്ചു പ്രബന്ധങ്ങളാണു് കേശഗ്രഹണം, കൈലാസയാത്ര, കിരാതം എന്നീ മൂന്നിനു പുറമേ ആ ഗ്രന്ഥത്തിൽ ഉള്ളതു്. ബകവധാദികളായ പ്രബന്ധങ്ങൾ പൗർവാപര്യ ക്രമത്തോടുകൂടിയും ആനുപൂർവീസൂചകങ്ങളായ പദ്യങ്ങളെക്കൊണ്ടു് അനുസ്യൂതങ്ങളായും കാണുന്നതിനാൽ മേൽനിർദ്ദേശിച്ച പതിന്നാലു പ്രബന്ധങ്ങളും അവയുടെ അവാന്തരാംശങ്ങളും ഒരേ കവിയുടെ വാങ്മയങ്ങളാണെന്നു് അനുമാനിക്കാം. ഭാഷാശൈലി ആ അനുമാനത്തെ പ്രബലമായി അനുകൂലിക്കുന്നുമുണ്ടു്.
23.8പുനവും ഭാരതചമ്പുവും
ഭാരതചമ്പുവിന്റെ പ്രണേതാവു് ആരെന്നു നിർണ്ണയിക്കുന്നതിനും പ്രകടമായ ലക്ഷ്യമൊന്നുമില്ല. ഭാരതചമ്പൂകാരൻ ക്രി. പി. പതിന്നാലാം ശതകത്തിന്റെ പ്രഥമപാദത്തിൽ കാകതീയരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ബാല ഭാരതകർത്താവായ അഗസ്ത്യഭട്ടനെ ആദ്യന്തം ഉപജീവിക്കുന്നു. മേല്പൂത്തൂർ ഭട്ടതിരി അഗസ്ത്യഭട്ടനു പുറമേ ക്രി. പി. പതിനാറാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന സംസ്കൃതഭാരതചമ്പൂകാരനായ അനന്തഭട്ടനെ ധാരാളമായി ആശ്രയിക്കുന്നുണ്ടു്. ഭാഷാഭാരതചമ്പൂകാരൻ ആ മഹാകവിയെ ഒരിടത്തും അവലംബിക്കാത്തതിനാൽ അദ്ദേഹത്തിന്റെ ജീവിതകാലം അനന്തഭട്ടനു മുൻപാണെന്നു് അധ്യാഹരിക്കാവുന്നതാണു്. (1) മുകുൾ (മുകുളം), (2) പിരിഞ്ഞീടവല്ലാർ, (3) നമ്മളാർ (നമ്മൾ), (4) താച്ചി (പ്രഹരിച്ചു്), (5) കമ്പി (കർണ്ണാഭരണം), (6) കാണായോ പതിനാലുലകം (കാണായോരു) ഇത്തരത്തിലുള്ള അനേകം പഴയ പദങ്ങളും പ്രയോഗങ്ങളും ഭാരതചമ്പുവിലുമുണ്ടു്. ആകെക്കൂടി നോക്കുമ്പോൾ രാമായണചമ്പൂകാരൻതന്നെയാണു് ഭാരതചമ്പൂകാരൻ എന്നു് അഭ്യൂഹിക്കുന്നതിൽ അനുപപത്തിയില്ല. രാമായണചമ്പുവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതചമ്പുവിന്റെ സ്ഥാനം രണ്ടാംകിടയിലാണെന്നു പറയേണ്ടിയിരിക്കുന്നു. ഭാരതചമ്പുവിൽ കവി കൂടുതൽ സംസ്കൃതപക്ഷപാതം പ്രദർശിപ്പിച്ചിട്ടുണ്ടു്. അനവധി പദ്യങ്ങളും ചില ഗദ്യങ്ങൾപോലും സംസ്കൃതത്തിലാണു് രചിച്ചിരിക്കുന്നുതു്. യതിഭംഗവും രാമായണചമ്പുവിനെ അപേക്ഷിച്ചു് അധികമാണു്. രാമായണചമ്പുവിലെ വൃത്തങ്ങൾക്കു പുറമേ കവിപൃഥ്വി, മന്ദാക്രാന്ത ഈ വൃത്തങ്ങളും ധാരാളമായി സ്വീകരിച്ചു കാണുന്നു. ദ്രൗപദീസ്വയംവരം, കിരാതം എന്നിവ പ്രസ്തുത ചമ്പുവിലെ അത്യന്തം മനോഹരങ്ങളായ ഭാഗങ്ങളാകുന്നു. ഏറ്റവും വിപുലമായ ഭാരതകഥ പ്രതിപാദിച്ചുകൊണ്ടുപോകുമ്പോൾ നില്ക്കുന്നതിനോ തിരിയുന്നതിനോ തരമില്ലാത്തതായിരിക്കാം ഭാരതചമ്പുവിൽ രാമായണചമ്പുവിന്റെ ഗുണപൗഷ്കല്യം ദൃശ്യമാകാത്തതിനുള്ള ഒരു കാരണം; പക്ഷേ ഭാരതചമ്പുവാണു് കവിയുടെ പൂർവകൃതി എന്നും വരാവുന്നതാണു്.
കവിതാരീതി
ഭാരതചമ്പുവിലെ കവിതാരീതി കാണിക്കുവാൻ ചില പദ്യഗദ്യങ്ങൾ ഉദ്ധരിക്കാം:
പദ്യങ്ങൾ
പാർത്ഥസാരഥി:
“ഭംഗ്യാ ചഞ്ചൽപ്രതോദാഞ്ചിതകരകമലം
ചാരുകർണ്ണാർജ്ജുനീയേ
സംഗ്രാമേ കെട്ടഴിഞ്ഞിട്ടഴകിനൊടു വിരി
ഞ്ഞീടുമാലോലകേശം
നിൻകോലം കാലനീലോല്പലനവകലികാ
ശ്യാമളം കോമളം മേ
മംഗല്യം കൈവളർത്തീടുക മഹിതകൃപാ
സത്മമേ, പത്മനാഭ.”(1)
ദ്രൗപദീസ്വയംവരത്തിൽ ഭഗ്നാശയന്മാരായ രാജാക്കന്മാരുടെ കോപം:
“ശ്രുത്വാ വാണീമസഹ്യാം കടുമയൊടു ധനു
ർജ്ജ്യാലതാമൊന്നിരപ്പി
ച്ചെത്തീ യുദ്ധായ നേരിട്ടഹമഹമികയാ
രാജവീരാസ്തദാനീം;
ഉൾത്തിങ്ങും കോപഭാരാൽ പ്രളയഘനഘടാ
ഘർഗ്ഘരാസാരസാര
പ്രസ്താരൈശ്ശസ്ത്രവർഷൈർശ്ശതമുഖപതിതൈർ
മ്മൂടിനാരിന്ദ്രസൂനും.”(2)
ഖാണ്ഡവദാഹത്തിൽ അർജ്ജുനൻ:
“ധാരാനാരാചപാതൈരതിമഹതി കൃശാ
നൌ പരിശ്രാന്തഭാനൌ
വീരാണാം മൗലിരത്നം ക്ഷണമിവ സമനു
ധ്യായ ബദ്ധാഭിമാനം
ഘോരാടോപം തടുത്തൂ വിയതി വിരചിതാ
ശ്ചര്യബദ്ധേന്ദ്രവൃഷ്ടിം
നേരേ പുംഖാനുപുംഖപ്രണിഹിതശരജാ
ലേന ഗാണ്ഡീവധന്വാ.”(3)
ഭീഷ്മയുദ്ധം:
“ചിത്രം കേൾക്ക സഖേ, മരിച്ചുമറിയും നാഗേന്ദ്രനക്രാകുലാ,
മെത്തീടുന്ന കബന്ധഘോരമകരാ, കേശാളിശൈവാലിനീ,
ഉദ്യൽസ്യന്ദനകങ്കപാതതരളാ, നീന്തും ഭുജാപന്നഗാ,
പുത്തൻവാഹിനി തത്ര ശോണിതമയീ കാണായ്ച്ചമഞ്ഞൂതദാ.”(4)
അഭിമന്യുവിന്റെ മരണത്തിൽ അർജ്ജുനന്റെ പ്രലാപം:
“ആലംബ്യ നിന്നെ മടിയിൽസ്സിതയാ സമേതം
പാലൻപിനോടു വദനേ തവ നല്കിനേൻ ഞാൻ;
കാലം ദുരന്ത, മയി തേ സതിലം നിവാപം;
നാലം പ്രദാതുമധുനാ; വിധിനാ ഹതോഽഹം.”(5)
അശ്വമേധയാഗത്തിൽ മഹർഷിമാർ “സമ്മോദംപൂണ്ടു മേന്മേലതികുതുകമൊരോ
ദിക്കിൽനിന്നും പുറപ്പെ
ട്ടുന്മേഷാൽച്ചെന്നകംപുക്കുപകരണകദം
ബോജ്ജ്വലാം യാഗശാലാം
മുൻപേ രത്നാസനശ്രേണിഷു തെളിവൊടിരു
ന്നീടിനാർ നിത്യശുദ്ധ
ബ്രഹ്മാനന്ദാമൃതാസ്വാദനപരമസുഖോ
ന്മത്തചിത്താ മുനീന്ദ്രാഃ.”(6)
ഗദ്യങ്ങൾ
കൈലാസപർവ്വതവർണ്ണനത്തിൽ നിന്നു്: “ഹിമകരമഹസാം പിണ്ഡംപോലേ, കർപ്പൂരത്തിൻ കൂട്ടം പോലേ, പുരഹരശോഭാനിലയംപോലെ, വിസതന്തൂനാം ജാലംപോലേ, മുക്താഫലതതി മെത്തുംപോലേ, കലശാം ബുധിതൻ കഠിനതപോലേ; പ്രളയഹുതാശനഭസ്മംപോലേ ഗംഗാസലിലം പൊങ്ങുംപോലേ…ശങ്കരവാഹനവൃഷവരകേളീഹുങ്കൃ തിസകലമരുഭാഗം; മംഗലവീണാവേണു നിനാദം തങ്ങി വിനോദമിതങ്ങൊരുഭാഗം, ഹരിണീകരിണീ ഖുരരേണുഗണൈരരുണീകൃതശിലമങ്ങൊരു ഭാഗം; ഇലകളിലെല്ലാം കലുപിലെ മണ്ടും കലകളുമുണ്ടങ്ങൊരു ഭാഗാന്തേ; മത്തഗജാൻ കണ്ടുദ്ധൃതികോലും ദൃപ്തമൃഗാധിപനങ്ങൊരുഭാഗേ; സിംഹശിശൂൻ കണ്ടാഹിതമോദം ബൃംഹിതസിംഹികളങ്ങൊരു ഭാഗേ.”
ശ്രീകൃഷ്ണന്റെ വിശ്വരൂപദർശനത്തിൽ മഹർഷിമാരുടെ സ്തുതി: “ജയ ജയ ദേവ സദൈവ ദയാപര, വിശ്വപ്രസൃമരസച്ചിൽപ്രാഭവ, ലക്ഷ്മീവല്ലഭ, ദുർജ്ജനദുർല്ലഭ, നിന്തിരുവടിതൻ തിരുമെയ്പാർത്താൽ മുഴുമതിതന്നിൽച്ചന്ദ്രിക പോലെ, പൂവിൽപ്പരിമളവിഭവംപോലേ, തെളിതേൻ ധാരയിൽ മധുരിമപോലേ, പാലിൽക്കലരും വെണ്ണകണക്കേ, പാവകദേവനിലൂഷ്മകണക്കേ, കാണായോ പതിനാലുലകിങ്കലുമൊന്നായ് നീളെയിരിപ്പോന്നത്രേ. വസ്തുജ്ഞാനേ മുപ്പാരെന്നും മംഗലരംഗേ സാക്ഷീ നീതാൻ ചാരുവിനോദക്കളി തടവീടും പാഞ്ചാലീപരയന്ത്രമിതെന്നും, നീയാകുന്നൊരു വഹ്നിയിൽ നീളെച്ചിതറും തീപ്പൊരിവൃന്ദമിതെന്നും, മഹിത ഭവന്മയഭാസ്കരസംഭൃതനിർമ്മലകിരണസ്തോമമിതെന്നും, വിശ്വം കഥയതി ശാശ്വതവാണീ.”
23.9ഭാഷാചമ്പുക്കളുടെ മേന്മ
ഇത്ര പരിണതപ്രജ്ഞനും വശ്യവചസ്സുമായ ഒരു മഹാകവി തനിക്കു സംസ്കൃതത്തിലും മധുരമായി കവനംചെയ്യുന്നതിനു വേണ്ട ശക്തിയുണ്ടായിരുന്നിട്ടും അതു മണിപ്രവാളത്തിൽ വ്യാപരിപ്പിക്കാമെന്നു നിശ്ചയിച്ചതു ഭാഷാസാഹിത്യത്തിന്റെ ഭാഗ്യപരിപാകമാകുന്നു. മണിപ്രവാളപ്രസ്ഥാനമാകുന്ന മന്ദാരവൃക്ഷത്തിന്റെ മധുനിഷ്യന്ദികളായ മനോജ്ഞഫലങ്ങളാണു് ഇത്തരത്തിലുള്ള ചമ്പുക്കൾ. സഹൃയന്മാരുടെ മനസ്സിനു് ഏതുതരത്തിലുള്ള ആനന്ദത്തേയും പ്രദാനംചെയ്യുന്നതിനുള്ള ശക്തിവിശേഷം ഈ കാവ്യങ്ങൾക്കു സമഗ്രമായുണ്ടു്. ഓരോ ചമ്പുവും വായിച്ചു തുടങ്ങുമ്പോൾ അവർ ഏതോ അഭൌമവും അവ്യാജസുന്ദരവുമായ ഒരു ലോകത്തിൽ പ്രവേശിച്ചാലെന്നപോലെ ചമൽകൃത മതികളായി ചമയുന്നു. ചമ്പൂകാരന്മാർക്കു സർവ്വോപരി പ്രിയമായിക്കാണുന്നതു വീരരസവും അതിൽത്തന്നെ യുദ്ധവീരവുമാണു്. അവരുടെ രീതി പ്രായേണ ഗൌഡിയും വൃത്തി ആരഭടിയുമാകുന്നു. വീരം കഴിഞ്ഞാൽ അവർക്കു് അഭിമതമായുള്ള രസം ശൃംഗാരംതന്നെ. ഹാസ്യം തരമുള്ള സ്ഥലത്തെല്ലാം ഇടതടവില്ലാതെ കടന്നുകൂടുകയുചെയ്യും. പ്രസ്തുത കവികൾക്കു സംസ്കൃതസാഹിത്യത്തിൽ അത്ഭുതാവഹമായ അവഗാഹമുണ്ടായിരുന്നു എന്നു് അവർതന്നെ ആ ഭാഷയിലും പദ്യഗദ്യങ്ങൾ തങ്ങളുടെ ചമ്പുക്കളിൽ അങ്ങിങ്ങു് എഴുതിച്ചേർത്തു് ഉച്ചത്തിൽ ഉൽഘോഷിച്ചിരിക്കുന്നു. ഒട്ടുവളരെ സംസ്കൃതം അവർ തങ്ങളുടെ കാവ്യങ്ങളിൽ ലീലാതിലകദൃഷ്ട്യാ ‘രസപ്രാധാന്യേ ഭാഷാന്യൂനത്വേ ച’ എന്ന സൂത്രമനുസരിച്ചു് അവയെ മദ്ധ്യമകല്പങ്ങളായി തീർക്കത്തക്ക വിധത്തിൽപ്പോലും തള്ളിക്കയറ്റീട്ടുണ്ടു്. അക്കാലത്തെ മണിപ്രവാളശൈലി അങ്ങനെ മാറിപ്പോയിരുന്നു എന്നും ഉദ്ദിഷ്ടമായ കഥാപ്രസംഗത്തിനു് ആ രീതിയാണു് ആശാസ്യം എന്നു ചമ്പൂകാരന്മാർ കരുതിയിരുന്നു എന്നും വീരരസപ്രധാനങ്ങളായ കാവ്യങ്ങളിൽ സംസ്കൃതത്തിന്റെ തൂക്കം അധികമാകുന്നതു സ്വാഭാവികമാണെന്നും ശൃംഗാരവും ഹാസ്യവും പ്രകടിപ്പിക്കുന്ന ഭാഗങ്ങളിൽ സംസ്കൃതപദങ്ങൾക്കു താരതമ്യേന കുറവുണ്ടെന്നും എതിർകക്ഷികൾക്കു് ഈ ദോഷത്തെ ലഘൂകരിക്കുന്നതിനു ചില സമാധാനങ്ങൾ പറവാൻ പാടില്ലായ്കയില്ലെന്നുമില്ല. ഭാഷാചമ്പുക്കൾ കൈരളീദേവിയുടെ കണ്ഠാലങ്കാരമായ വാടാമലർമാലയിലേ ചമ്പകപ്പൂക്കളാകുന്നു. സംസ്കൃതജ്ഞന്മാരല്ലാത്തവർക്കു് അവയുടെ പരിമളം ആഘ്രാണിക്കുവാൻ ശക്തി കാണുകയില്ല; എന്നാൽ പണ്ഡിതന്മാരായ ഹൃദയാലുക്കൾക്കു് അവ അത്യന്തം ചേതസ്സമാകർഷകങ്ങളായിത്തന്നെ പരിലസിക്കുന്നതുമാണു്. സാർവ്വജനീനമായ സമാരാധനത്തെ താദൃശങ്ങളായ കൃതികൾക്കു് ആശിക്കുവാൻ ന്യായമില്ല; അവയുടെ പക്ഷപാതികൾ അതു പ്രതീക്ഷിക്കുന്നുമില്ല.
23.10രാവണവിജയം ചമ്പു
കൊല്ലം ഏഴാംശതകത്തിന്റെ അവസാനത്തിൽ വിരചിതമായ ഒരു ചെറിയ ചമ്പുവാണു് രാവണവിജയം. വേദവതിയോടുള്ള രാവണന്റെ ബലാത്സംഗം, യമനുമായുള്ള യുദ്ധം എന്നീ രണ്ടു വിഷയങ്ങൾ മാത്രമേ പ്രസ്തുത ചമ്പുവിൽ പ്രതിപാദിച്ചിട്ടുള്ളൂ. കവി പുനമാണോ എന്നു ഖണ്ഡിച്ചു പറവാൻ സാധിക്കുന്നതല്ല. രചനയിൽ ഗ്രന്ഥകാരൻ രാമായണചമ്പുവിനെക്കാൾ കൂടുതൽ നിഷ്കർഷ പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു ശ്ലോകംമാത്രം പകർത്താം.
നാരദൻ:
“ആനന്ദബ്രഹ്മസാരം ജലനിധിതനയാ
കാമുകം ശ്യാമരൂപം
ധ്യാനംചെയ്തും പ്രമോദാലിടയിടെ നയനേ
മിശ്രയന്നശ്രുധാരാം
വീണാനാദേന നാനാജനഹൃദി ജനയൻ
സമ്മദം നിർമ്മലാത്മാ
കാണപ്പെട്ടൂ തദാനീമപഹസിതശര
ന്നീരദോ നാരദോഗ്രേ.”
23.11രുകമിണീസ്വയംവരം ചമ്പു
രുക്‍മിണീസ്വയംവരം ഒരു ദീർഗ്ഘവും പ്രാചീനവുമായ ചമ്പുവാകുന്നു. പതിനഞ്ചാം ശതകത്തിൽ തന്നെയായിരിക്കണം ഇതിന്റെ ആവിർഭാവമെന്നുള്ളതിനു സംശയമില്ല. കവി അജ്ഞാതനാമാവാണു്. അദ്ദേഹത്തിനു നിഷ്കൃഷ്ടമായ സംസ്കൃതവ്യുത്പത്തി ഉണ്ടായിരുന്നില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത ചമ്പുവിൽ സംസ്കൃതഗദ്യം പോയിട്ടു് ഒരൊറ്റസ്സംസ്കൃതപദ്യം പോലും കാണുന്നില്ല. അന്യകവികളുടെ ഗദപദ്യങ്ങൾ സ്വകീയങ്ങളാക്കീട്ടില്ലെന്നുള്ളതു് ഈ പ്രബന്ധത്തിന്റെ ഒരു ഗുണമായി കണക്കുകൂട്ടാം. പലപ്പോഴും ഛന്ദശ്ശാസ്ത്രനിയമങ്ങൾക്കു വിപരീതമായി ഗുരുക്കളെ ലഘുക്കളാക്കി ഉച്ചരിക്കേണ്ടിയിരിക്കുന്നു എന്നുള്ളതാണു് ഇതിലെ ഉൽകടമായ ദോഷം. ‘സ്വച്ഛജ്ഞാനം കലർന്നീടിന ശ്രുതിനിവഹം’ ‘ആത്മതുല്യമിവ പ്രത്യയപ്രകൃതി’ എന്നും മറ്റും പ്രയോഗിക്കുവാൻ കവിക്കു് ഒരു കൂസലുമില്ല. ‘വർത്തിച്ചുതാനാൽ’, ‘വരായിന്റിതിന്റും’ ഇത്യാദി പ്രയോഗങ്ങൾ കവിതയുടെ പഴക്കത്തെ വ്യഞ്ജിപ്പിക്കുന്നു. സന്ദേശകാവ്യങ്ങളുടെ രീതിപിടിച്ചാണു് രുക്‍മിണി ബ്രാഹ്മണനെ ദ്വാരകയ്ക്കയയ്ക്കുന്ന ഘട്ടം രചിച്ചിട്ടുള്ളതു്. പാണ്ഡിത്യം പോരെങ്കിലും കവിയ്ക്കു പ്രകൃഷ്ടമായ വാസനാ വൈഭവമുണ്ടായിരുന്നു. നാലു ശ്ലോകങ്ങൾ ചുവടെ ഉദ്ധരിക്കുന്നു. ഭീഷ്മകന്റെ വാക്കു്:
“ദീനം തട്ടാത ലീലാസരണിയിലഴിയും
ലോകചേതോവികാരാ
മാനംഗോന്മേഷമേളം തടവിനനയനാം
മന്ദഹാസാഭിരാമാം
നാനാലോകർക്കു് ചേരും വിമലഗുണഗണം
കൊണ്ടു ധന്യാം തനൂജാ
മേനാം രഞ്ജിപ്പതിന്നിന്നൊരു നൃപതിസുതാം
കണ്ടതില്ലെങ്ങുമേ ഞാൻ.”(1)
രുക്‍മിയുടെ കോപം:
“അച്ഛൻ താനേ പറഞ്ഞീടിന വചനമിദം
കേട്ടു കോപം മുഴുത്തി
ട്ടുച്ചൈരക്കണ്ണുരണ്ടും നൃപസദസി ചുവ
പ്പിച്ചു മഞ്ചാടിപോലേ,
സ്വച്ഛം തന്നാനനത്തിൽ ശ്രമജലകണികാ
വൃന്ദവും ചേർത്തു മേന്മേ
ലുൾച്ചേരും സർവ്വഗർവ്വം തടവിന വചനം
ഘോഷയാമാസ രുക്‍മീ.”(2)
രുക്‍മിണിയുടെ സന്ദേശം:
മറ്റാരുമില്ല ശരണം മമ ദീനബന്ധോ,
വറ്റാതെഴിന്റ കരുണാമയതോയസിന്ധോ,
ചുറ്റത്തിൽവന്നു ദയിതാം തവ കൊണ്ടുപോ മാം
പറ്റും രമാം ഭഗവതീം ഹരിയെന്റപോലെ.”(3)
രുക്‍മിണി ശ്രീകൃഷ്ണനെ കാണുന്നതു്:
“ബദ്ധാമോദം ചമൂനാമരികിലരികിൽ നി
ന്റഗ്രജം സീരപാണിം
മദ്ധ്യേ ലാളിച്ചുലാളിച്ചുപചിതരസമ
ന്യോന്യമാഭാഷമാണം
ഗുപ്താകാരേണ പാണിഗ്രഹണമഴകുതായ്
ച്ചെയ്വതിന്നാഗതം സാ
മുഗ്ദ്ധാക്ഷീ തത്ര കണ്ടാളഹിതജനവനാ
ളീദവം യാദവം തം.”(4)
23.12കാമദഹനം ചമ്പു
സർവ്വാംഗസുന്ദരമായ കാമദഹനം ചമ്പുവും കൊല്ലം ഏഴാം ശതകത്തിലേ കൃതിയായിരിക്കുവാൻ ന്യായമുണ്ടു്. (1) പപ്പേറു് (അവതാളം), (2) കനാവത്തു് (കിനാവിൽ), (3) എങ്ങളാർ (ഞങ്ങൾ), (4) ഉവക്കുക (സ്നേഹിക്കുക.) തുടങ്ങിയ പഴയ പദങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുന്നു.
ശബ്ദാർത്ഥങ്ങളുടെ മാധുര്യംകൊണ്ടും മനോധർമ്മങ്ങളുടെ സ്വാരസ്യംകൊണ്ടും ഫലിതങ്ങളുടെ ബാഹുല്യംകൊണ്ടും രസഭാവങ്ങളുടെ സൗരഭ്യംകൊണ്ടും പ്രസ്തുത പ്രബന്ധം രാമായണചമ്പുവോടു കിടനില്ക്കുന്നു. എന്നാൽ പുനംതന്നെയാണോ കാമദഹനത്തിന്റെ നിർമ്മാതാവു് എന്നു തീർച്ചപറവാൻ നിർവ്വാഹമില്ല. കാളിദാസൻ കുമാരസംഭവത്തിൽ ദേവേന്ദ്രന്റെ അഭ്യർത്ഥന നിമിത്തമാണു് കാമദേവൻ ശ്രീപരമേശ്വരന്റെ തപോഭംഗത്തിനു് ഉദ്യമിച്ചതു് എന്നു് ഉപന്യസിക്കുന്നു; എന്നാൽ കാമദഹനകാരൻ കലഹപ്രിയനായ നാരദനെ കാമന്റെ സന്നിധിയിലേക്കു നയിച്ചു് അദ്ദേഹത്തിന്റെ പരാക്രമം അപ്രതിഹതമാണെങ്കിലും അതു തപോനിഷ്ഠനായ ശിവനോടു പറ്റുന്നതല്ലെന്നു് ഇന്ദ്രൻ ആക്ഷേപിച്ചതായി ആ മഹർഷിയെക്കൊണ്ടു് ഉപാലംഭനം ചെയ്യിക്കുകയും തദ്ദ്വാരാ ആ മദോന്മത്തനെ ശിവവിജയത്തിന്നായി പ്രസ്ഥിതനാക്കുകയും ചെയ്യുന്നു. കവി ആദ്യമായി കാമദേവന്റെ രാജധാനിയെ വർണ്ണിക്കുന്നു. ആ ഘട്ടത്തിൽ അദ്ദേഹം പ്രദർശിപ്പിക്കുന്ന കല്പനാശക്തിയുടെ വൈഭവം ഏതു സഹൃദയനേയും ആനന്ദതരളിതനാക്കുവാൻ പര്യാപ്തമാണു്:
“കർപ്പൂരക്കളിമുറ്റ, മുൽപലദലാസ്താരം, നിലാമുറ്റ, മ
പ്പൊൽപ്പൂമണ്ഡപ, മഞ്ജനക്കളിനിലം, സൗഭാഗ്യദീക്ഷാഗൃഹം,
ശില്പം ചേർന്ന വിശാലശാല, കലഹപ്പൊന്മാടമെന്നിങ്ങനേ
കല്പിച്ചെത്ര മനോഹരം ഭവനവിന്യാസം മനോജാലയേ.”(1)
“വാത്സ്യായനക്കളരി, കോകിലഗീതിശാലാ,
വാർത്താർചരങ്ങൾ പണിചെയ്ത രഹസ്യരംഗം,
പേർത്തും മധുവ്രതകുലം മുരളും മണിക്കെ,
ട്ടാസ്ഥാനമണ്ഡപമഹോ! നയനാഭിരാമം.”(2)
ഇത്യാദിപദ്യങ്ങളും,
“കർപ്പൂരംകൊണ്ടെപ്പേരും നൽക്കല്പണി തീർത്തത്താമരവളയൽ കടച്ചിൽത്തൂണാ, യിളയ കരിമ്പുകളുത്തരമാക്കി, ക്കൈതപ്പൂവു കഴുക്കോലാക്കി, ത്താമരനൂൽകൊണ്ടൊക്ക വരിഞ്ഞമ്മുകളിൽക്കർണ്ണിക മകുടംവച്ചി, ട്ടല്ലികൾകൊണ്ടേ പട്ടിക തട്ടി, ച്ചമ്പകദലമാം പൊൻപലകപ്പണി പരിചിലുറപ്പി, ച്ചഭിനവകുസുമപരാഗം പരിചിൽപ്പനിനീർ വീത്തിയുലച്ചുചമച്ചു നിറത്തൊടുഭിത്തികളൊക്കത്തീർത്തു, മതൃത്തൊരു പൈമ്പാൽക്കളികൊണ്ടെങ്ങും വെങ്കളിയിട്ടൊ, രു ഗോരോചനകൊണ്ടുരുവു കുറിച്ചു, മണിച്ചാന്തെന്നും മഷിയും കൂട്ടിക്കുങ്കുമമായ ചുവപ്പും മേളിച്ചെങ്ങും വിശ്വവിനോദനസാരം വാത്സ്യായനനിജചരിതം ബഹുധാ മുഴുവൻ ചരതിച്ചെഴുതിത്തീരും മണിമയഭവനേ”
ഇത്യാദി ഗദ്യവും നോക്കുക. നാരദന്റെ അവഹേളനം കേട്ടപ്പോൾ മന്മഥൻ,
“കേൾക്കേണം വീരവാദം മുനിപരിവൃഢ, നീ
മാമകം; മങ്കമാരെ
ക്കാക്കേണം ചന്ദ്രചൂഡൻ പകലിരവു പൊരു
ന്നാകിലിന്നാളിലേറ്റം;
നീക്കം വന്നീടുമാകിൽപ്പുനരതിനു ഞെരി-
ച്ചമ്പുമെൻ പോറ്റി, വില്ലും
തൂക്കുന്നുണ്ടെന്നുമേ ഞാൻ പെരുവഴിയിലിര
ന്നൂണു പിന്നേടമെല്ലാം.”(3)
എന്നു ശപഥം ചെയ്യുന്നു. പിന്നീടു സമരത്തിന്നുള്ള സന്നാഹമായി.
“കിളി മയിലരയന്നം ചക്രവാകം കുയിൽപ്പെ
ണ്ണളിപടലി ചകോരം പ്രാവു പൂങ്കോഴിതാനും,
തെളിവിനൊടു ജയിപ്പാനിന്ദുചൂഡം തദാനീം
വിലുളിതനിജസൈന്യം മന്ദമന്ദം നടന്നു.”(4)
“കുറ്റംതീരും മുഴുമതിയെന്നും കൊറ്റക്കുടയും ചാരു പിടിപ്പി, ച്ചൊറ്റച്ചിന്നം മുൻപിൽ വിളിപ്പി, ച്ചച്ഛിന്നശ്രീ പൂമ്പൊടികൊണ്ടു ദിഗന്തം മൂടി, ത്തരുണീജഘനമണിത്തേർതന്നിൽത്തെളിവൊടു രോമാവലിയാം കൊടിമരമൊക്കത്തക്ക നിവർത്തിക്കൊണ്ട, ക്കള്ളക്കൺമുന കലഹപ്പുഞ്ചിരികളിയിൽക്കോപം കർണ്ണേമന്ത്രം മധുരാലിംഗനമധരാചുംബനമകമേ പുളകം പരുഷവിലോകനമെന്നുതുടങ്ങി രഹസ്യപ്രഹരണമൊക്കത്തേരിൽ നിറച്ചുംകൊണ്ടു നടന്നൊരുനേരം പനിമതിമുഖിമാർ പലരും പലതരമൻപൊടു മുന്നിലകമ്പടികൂടി” ഇത്യാദി ഗദ്യപദ്യങ്ങൾ ഗുണസമൃദ്ധങ്ങളാകുന്നു. ശ്രീപരമേശ്വരന്റെ സന്നിധാനത്തിൽ എത്തിയപ്പോൾ കാമൻ തന്റെ സേനാധ്യക്ഷന്മാരോടു് ഇങ്ങനെ ആജ്ഞാപിക്കുന്നു:
“സേനാനായക, ബാലമാരുത, വിഭോ, ചക്രാഹ്വയേ, കോകിലാ
പ്രാണാധീശ്വര, ഭൃംഗരാജദയിതേ, ചക്രാംഗപോതങ്ങളേ,
ഞാനാകുന്നതു നിങ്ങൾ, നിങ്ങളഖിലം ഞാനെന്നറിഞ്ഞാസ്ഥയാ
വേണം ചന്ദ്രകിശോരഭൂഷവിപിനേ ചെയ്യുന്നവസ്ഥാന്തരം”(5)
കാമന്റെ ശരീരദാഹത്തെ കവി പദ്യംകൊണ്ടും ഗദ്യംകൊണ്ടും വർണ്ണിക്കുന്നുണ്ടു്. ഗദ്യം വളരെ വിസ്തൃതമാണു്. പദ്യം താഴെച്ചേർക്കുന്നു:
“അപ്പോൾ മിന്നുന്ന നെറ്റിത്തിരുമിഴിനടുവേ
പൂവെടിപ്രായമയ്യാ!
കല്പാന്തോദ്ദീപ്തവൈശ്വാനരസദൃശമുതിർ
ന്നൂ കനൽച്ചാർത്തകാണ്ഡേ;
തൽപ്രാചുര്യേണ ലോകം കടുകനൽമയമായ്,
ഭസ്മശേഷഃ സ്മരോഭൂൽ
ചൊല്പൊങ്ങും പുഷ്പധന്വാ; ശിവശിവ! പറവാ
നാവതോ ദൈവയോഗം?”(6)
കാമദേവന്റെ നിര്യാണാനന്തരം ലോകത്തിനു വന്നുചേർന്ന പ്രണയശൂന്യമായ അവസ്ഥ കവി പല അന്യാദൃശങ്ങളും ഫലിതകിർമ്മീരിതങ്ങളുമായ കല്പനകൾ പ്രയോഗിച്ചു വർണ്ണിക്കുന്നതാണു് ഈ ചമ്പുവിൽ വിശ്വവിസ്മാപകമായി വിദ്യോതിക്കുന്നതു്. അമ്മായിശ്ലോകങ്ങളെഴുതിക്കൊണ്ടിരുന്ന പൊട്ടക്കവികളുടെ കാര്യം പരുങ്ങലിലായി.
“വിശ്വത്തിലമ്മന്തിരവാദികൾക്കും
വശ്യപ്രണാശാൽ വയറും കുറഞ്ഞു;
നിശ്ശേഷഭൂദേവനികേതമെല്ലാ
മച്ചോ! സമൃദ്ധം ധനധാന്യപൂർണ്ണം.”(7)
“സാരസ്യത്തിനു ചെന്നൊരുത്തനുമിരിപ്പീലാരുമമ്മേനകാ
ഗാരേ നാലു മണിപ്രവാളമുയരെച്ചൊല്ലൂതുമില്ലാരുമേ,
പാരിൽക്കീർത്തി മികുത്ത മന്നവർ മരിച്ചാഹന്ത! ചെല്ലുംവിധൌജ്
നാരീണാം കഥപോലുമില്ല പരലോകാധീശശൃംഗാടകേ.”(8)
ഇങ്ങനെ ആ ശൃംഗാരാധിക്ഷേപം തുടർന്നുപോകുന്നു. ഒടുവിൽ ദേവസ്ത്രീകൾ എല്ലാവരുംകൂടി പാർവ്വതീദേവിയെക്കണ്ടു വന്ദിച്ചു “ജാതിക്കുവന്നൊരസുഖം കളയേണമേ നീ” എന്നു പ്രാർത്ഥിക്കുകയും ദേവി “അലമിഹ ബഹുവാക്യൈരേതദർത്ഥം യതിഷ്യേ ഫലസമുദയമോർത്താലീശ്വരാധീനമല്ലോ” എന്നു് അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു സരസമായ കാവ്യം മലയാളത്തിലല്ലാതെ ഇതരഭാഷകളിലുണ്ടെന്നു തോന്നുന്നില്ല; ഉണ്ടാകുന്നതു് അത്ര എളുപ്പവുമല്ല.
23.13ഉമാതപസ്സു്
ഈ ചമ്പു മുഴുവൻ കിട്ടീട്ടില്ല. കവിയുടെ കാലം ഏകദേശം കാമദഹനത്തിന്റേതായിരിക്കണം; പക്ഷേ എട്ടാംശതകത്തിന്റെ പൂർവ്വാർദ്ധമാണെന്നും വരാവുന്നതാണു്. കുമാരസംഭവം അഞ്ചാം സർഗ്ഗത്തെ പല ഭാഗങ്ങളിലും അനന്യശരണനെന്നപോലെ ഉപജീവിച്ചുകാണുന്ന
കവി പുനമാണെന്നു പറയുവാൻ പ്രയാസമുണ്ടു്. രണ്ടു ശ്ലോകങ്ങൾ മാത്രം ചേർക്കുന്നു.
ഹിമവാൻ:
“ഏഴാഴിച്ചുറ്റിലുറ്റുള്ളവനിയെ മുഴുവൻ
നീരിൽവീണ്ണങ്ങഗാധേ
താഴാതേകണ്ടുറപ്പിച്ചൊരുപൊഴുതിളകാ
തോരു പാദാഗ്രസീമാ
തോഴാ, വൈരിഞ്ചലോകം പുതുമയൊടു മുക
ക്കും മുകൾക്കല്ലു മുട്ട
ച്ചൂഴും മാണിക്യധാമാ, കുലഗിരി ഹിമവാൻ
നാമ ഭൂമൗ സമിന്ധേ.”
വടുരൂപിയായ പരമേശ്വരൻ പാർവ്വതിയോടു്:
“എന്നേ കഷ്ടം! കുലാദ്രിപ്രവരസുകൃതസാ
ഫല്യവൈപുല്യലീലാ
വിന്യാസോല്ലാസമേ! നിൻതൊഴിലിതു തരമ
ല്ലോർത്തുകാണുംദശായാം;
അന്യാസാം വീടുതോറും ഗിരിശനു വശമാ
യീടിനാൽപ്പിച്ചപൂവാൻ
പിന്നാലേ പായുമാറോ നിനവു തവ പരീ
ഹാസപാത്രീകൃതാംഗ്യാഃ?”
പാർവ്വതീസ്വയംവരം ചമ്പു:
കുമാരസംഭവം മൂന്നും അഞ്ചും സർഗ്ഗങ്ങളിലെ കഥ യഥാക്രമം കാമദഹനത്തിലും ഉമാതപസ്സിലുമെന്നപോലെ ആറുമേഴും സർഗ്ഗങ്ങളിലെ കഥ പാർവ്വതീസ്വയംവരത്തിൽ പ്രതിപാദിതമായിരിക്കുന്നു. പാർവ്വതീസ്വയംവരവും പ്രാക്തനവും പ്രസന്നസരസവുമായ ഒരു ചമ്പുവാകുന്നു. ഇതിന്റെ പ്രണേതാവും പുനമായിരിക്കുവാൻ ന്യായമുണ്ടു്. താഴെക്കാണുന്നതു വിരഹാർത്തനായ ശിവനെ വണ്ണിക്കുന്ന ശ്ലോകങ്ങളിൽ ഒന്നാണു്:
“പ്രേമം വായ്ക്കിന്റ ദാക്ഷായണിയുടെ വിരഹാ
ന്മുന്നമേ പാഴ്പെടും തൻ
വാമാങ്കേ നോക്കിനോക്കിച്ചുടുചുട മരുവും
ദീർഘനിശ്വാസലോലം,
മാമാ! തൃക്കൈത്തലംകൊണ്ടിടയിലിടയിലാ
ഗാമിസാപത്ന്യചിന്താ
വ്യാമോഹവ്യാകുലാം ചെഞ്ചിടനടുവിൽ നഭോ
വാഹിനീം ഗുഹയന്തം”(1)
വരണമണ്ഡപത്തിൽ പ്രവേശിക്കുന്ന പാർവ്വതീദേവിയെ കവി അനേകം മനോഹരങ്ങളായ പദ്യങ്ങൾകൊണ്ടും ഒരു ഗദ്യം കൊണ്ടും വർണ്ണിക്കുന്നു. അവയിൽനിന്നു ചില ഭാഗങ്ങൾ ഉദ്ധരിക്കാം:
“ശൃംഗാരാഖ്യേ പയോധൗ ചിതറി നിറമെഴും
ബാലകല്ലോലമാലാ
ശങ്കാം നല്കുന്ന വാനോർമടവർനടുവിലു
ദ്യോതമാനാംഗവല്ലീ
മംഗല്യാനാമസാധാരണമണിഭവനം
കണ്ടുകിട്ടീ ജനാനാ
മങ്കേ ലോകത്രയീദീപിക സമനുഗതാ
ഭാരതീഭാർഗ്ഗവീഭ്യാം,(2)
ദൃഷ്ടിത്തെല്ലിങ്കൽ മാനോഭവനിഗമരഹ
സ്യത്തെയും വച്ചുപൂട്ടി
ക്കെട്ടിത്താക്കോലൊളിക്കും വിനയചതുരമ
ന്ദാക്ഷദീക്ഷാം ഭജന്തീം
ഒട്ടൊട്ടേ സങ്ക്വണൽകങ്കണമിനിയ ശചീ
ദേവിതാൻ നിന്നു വീയി
പ്പുഷ്ടശ്രീ ചേർന്ന വെൺചാമരമരുദവധൂ
താളകാലോകനീയാം,(3)
ഉന്നിദ്രാണാനുരാഗാം ദയിതമുടനുടൻ
കണ്ടുകണ്ടാസ്വദിപ്പാൻ
തന്നെക്കട്ടും നടന്നീടിന തരളതരാ
ലോകതാപിഞ്ഛിതാശാം,
കണ്ണെത്താതോരു കാന്തിക്കടൽനടുവിൽ മുദാ
മുങ്ങുമംഗാംഗതോ വ
ന്നൊന്നിച്ചെങ്ങും ദിഗന്തേ ചിതറി മണമെഴും
മാരബാണപ്രപഞ്ചാം,(4)
മതു തഞ്ചിന പഞ്ചതാര കിഞ്ചിൽ
ച്ചിതറുംവണ്ണമുദഞ്ചിതസ്മിതാർദ്രാം,
മൃദുലാതപകന്ദളീമനോജ്ഞ
ദ്യുതി കോലുന്ന ദുകൂലമാവസാനാം,(5)
സ്തനകന്ദളി ചെറ്റുചെറ്റുയർത്തും
കനകത്താലിവിലോലഹാരമാലാം,
മണികങ്കണകാഞ്ചനാംഗദശ്രീ
പിണയും കോമളദോര്യുഗീസനാഥാം,(6)
അരയാലിലയോടിണങ്ങുദാരോ
ദരരാജന്നവരോമരാജിരമ്യാം,
സ്മരവീരവിഹാരവാപിപോലേ
മരുവും നാഭിഗഭീരിമാഭിരാമാം,(7)
ഇനി നൽവരവെന്നറിഞ്ഞു കൊഞ്ചീ
ടിന കാഞ്ചീവിലസന്നിതംബബിംബാം,
മദമേന്തി മണം തുളുമ്പി മാഴ്കീ
ടിന മാതംഗമഹേന്ദ്രമന്ദയാനാം.”(8)
മുതലായ പദ്യങ്ങളിൽ പ്രവഹിക്കുന്ന രസം അമൃതോപമംതന്നെ. താഴെക്കാണുന്നതു് ആ ഘട്ടത്തിലുള്ള ഗദ്യത്തിലെ ചില വരികളാണു്: “ഭുവനമശേഷം പൊലിമയൊടൊക്കെപ്പൊന്നിൻനീർകൊണ്ടൂട്ടിയപോലേ; വിസ്തൃതിപൂണ്ട നഭഃ സ്ഥലമഖിലം വിദ്രുമമയമായ്ത്തീർക്കുംപോലേ; കുങ്കുമവല്ലികൾ മുഹുരപി ദിശി ദിശി കുളുർമ തളിർത്തു കുരുക്കുംപോലേ; പുകൾപെട മേവും ത്രിജഗതി പുത്തൻ പൂന്തുകിൽകൊണ്ടു പുതയ്ക്കുംപോലേ; സ്വച്ഛതരോദയമാശാമങ്കയർ തെച്ചിമലർക്കുല ചാർത്തുംപോലേ; നാഭീനളിനനറുമ്പൊടി നാനാനാടുകൾ തോറും തൂകുംപോലേ; ശോണനദത്തിൻ തുംഗതരംഗശ്രേണികൾ വിയതി പരക്കുംപോലേ; ഉലകുകളെല്ലാമിളവെയിലെന്നുന്നുദധിയിൽ വീണ്ണാറാടുംപോലെ; സമുദിതഡംബരമംബരസീമനി സന്ധ്യാഘനതതിയുന്തുംപോലേ; പുനരപിവവൃധേ പനിമലമാതിൻ തിരുനിറമെങ്ങും മധുരിമരംഗം.”
23.14പാരിജാതഹരണം ചമ്പു
കവിയും കാലവും
തൊണ്ണൂറ്റാറു പദ്യങ്ങളും സംസ്കൃതത്തിലും ഭാഷയിലും ഓരോ ഗദ്യവും ഒരു ദണ്ഡകവും മാത്രമുള്ള ചമ്പുവാണു് പാരിജാതഹരണമെങ്കിലും ഗുണോൽകർഷംകൊണ്ടു് അതു രാമായണചമ്പുവിനു സമശീർഷമായി പരിലസിക്കുന്നു. നരകാസുരവധവും പാരിജാതഹരണവും പ്രസ്തുത ചമ്പുവിൽ പ്രതിപാദിച്ചിട്ടുണ്ടു്. പ്രണേതാവു സാമൂതിരിപ്പാട്ടിലേ സേനാനായകനായിരുന്ന തറയ്ക്കൽ വാരിയരാണെന്നു് ആ ചമ്പുവിന്റെ ഒരാദർശഗ്രന്ഥത്തിൽ കാണുന്ന അധോലിഖിതമായ പദ്യത്തിൽ നിന്നു സ്പഷ്ടമാകുന്നു:
“ആദിഷ്ടഃ പരസൈന്യവാരണഘടാഗണ്ഡസ്ഥലാസ്ഫാല നൈ
രായാതോഗ്രഗഡുപ്രകീർണ്ണകരസംശ്ലേഷപ്രമോദിശ്രിയാ
ശൈലാബ്ധീശ്വരസൈന്യനായകവരഃ ശ്രീപാർശ്വജോഹം കൃതീ
നിർമ്മിച്ചൂ പരിചോടിമാം കൃതിസുധാം നല്പാരിജാതാഹൃതിം.”
കോഴിക്കോട്ടുനിന്നു നിലമ്പൂരേക്കുള്ള തീവണ്ടിപ്പാതയിൽ വല്ലപ്പുഴസ്റ്റേഷനു സമീപമാണു് തറയ്ക്കൽ വാരിയമെന്നും അതിലെ കാരണവന്മാർ പണ്ടു പരമ്പരയാ സാമൂതിരിക്കോവിലകത്തെ സേനാനികളായിരുന്നു എന്നും അറിയുന്നു. ഗ്രന്ഥകാരന്റെ നാമധേയമെന്തെന്നുള്ളതിനു് ഒരു സൂചനയുമില്ല. അദ്ദേഹം അടിയുറച്ച ഒരു സംസ്കൃതപണ്ഡിതനും അതിപ്രതിഭാശാലിയായ ഒരു മഹാകവിയുമായിരുന്നു. കാലത്തെപ്പറ്റി പരിച്ഛിന്നമായി ഒന്നും പ്രസ്താവിക്കുവാൻ തരമില്ലാതെയിരിക്കുന്നു എങ്കിലും ‘നാണിന്റെ’, ‘തണ്ടീടും’, ‘വിരൺ’, ‘നാടിക്കൊള്ളുക’ മുതലായ പഴയ പദങ്ങളിൽ നിന്നും മറ്റും പ്രസ്തുതകവി കൊല്ലം ഏഴാം ശതകത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കാം. ചില പദ്യങ്ങൾ ചുവടെ ചേർക്കുന്നു.
ശ്രീകൃഷ്ണന്റെ ശാർങ്ഗം:
ശ്രീശാർങ്ഗം പള്ളിവിൽ പോന്നതിരഭസമെഴു
ന്നള്ളുമന്നേരമാശാ
മാശാപാലാവലീനാം ചെറുതു ഫലവതീം
കല്പയന്നത്ഭുതാത്മാ
രേജേ രാജീവനാഭൻ നഭസി മഹിതമാ
ഹേന്ദ്ര കോദണ്ഡവല്ലീം
തേജോരൂപാമുപാന്തേ തടവി വടിവുകൈ
ക്കൊണ്ട നല്ക്കൊണ്ടൽപോലേ.”(1)
വ്യോമയാനംചെയ്യുന്ന ശ്രീകൃഷ്ണൻ:
ശ്രീവത്സംകൊണ്ടുമേറെപ്പെരിക മണമെഴും
കൗസ്തുഭംകൊണ്ടുമയ്യാ!
താവിത്തഞ്ചുന്ന കാഞ്ചീമകുടകടകമ
ഞ്ജീരഹാരാദികൊണ്ടും
വ്യാവല്ഗദ്വൈജയന്തീബഹളപരിമള
ഭ്രാന്തപുഷ്പന്ധയാളീ
വൈവശ്യംകൊണ്ടുമാഭാസത നഭസി തദാ
സത്യഭാമാസഹായൻ.”(2)
ഇന്ദ്രാണിയുടെ സസംഭ്രമമായ പ്രയാണം:
“ഒടുന്നേരത്തു തസ്യാ നിടിലതടമുടൻ
കമ്രഘർമ്മാംബുപൂരം
തേടുന്നൂ; ചായൽ ചായുന്നിതു; പുനരഴിയു
ന്നൂ ബലാൽ നീവിബന്ധം;
പാടേ പാടേ കപോലങ്ങളിലുലയുമണി
ക്കണ്ഡലദ്വന്ദ്വമുച്ചൈ
രാടുന്നൂ; കാഞ്ചി പാടുന്നിതു; പഥി പൊഴിയു
ന്നൂ ശിഖാമാല്യജാലം.”(3)
സത്യഭാമയോടു വാഗ്വാദത്തിൽ തോറ്റ ഇന്ദ്രാണി ഭർത്താവിനെ നോക്കുന്നതു്:
“സാ പുലോമസുത നോക്കിനാൾ തദാ
വാ പറഞ്ഞതു പൊറാഞ്ഞു വാസവം
കോപചാപലകലാവിജൃംഭിത
ഭ്രൂ ഭയങ്കരവിലോചനാഞ്ചലാ.”(4)
ശ്രീകൃഷ്ണനും ദേവേന്ദ്രനും തമ്മിലുള്ള യുദ്ധം:
“ഉൾക്കോപം പൂണ്ടു ലക്ഷ്മീദയിതനുമമരാ
ധീശനും തമ്മിലെയ്യും
നൽക്കൂരമ്പിൻകദംബൈരിടയിലുടനുടൻ
തമ്മിലേറ്റുജ്ജ്വലാംഗൈഃ
ഉഗ്രൈരങ്ങൊക്ക മൂടീ ഭയവിവശസുര
വ്രാതമന്യൂനപീഡാ
വ്യഗ്രൈശ്ശൂൽക്കാരഘോഷപ്രശമിതഭുജഗാ
ഡംബരൈരംബരാന്തം.”(5)
ശചീദേവിക്കം സത്യഭാമയ്ക്കും തമ്മിലുണ്ടായ വാക്കലഹം കവി നിരതിശയമായ മനോധർമ്മവിലാസത്തോടുകൂടി വർണ്ണിക്കുന്നു: “പാരിജാതവൃക്ഷം മോഷ്ടിക്കുവാൻ വന്നതു മരിക്കുവാൻ മറ്റൊരു മാർഗ്ഗം കാണാഞ്ഞിട്ടാണോ” എന്നു് ഇന്ദ്രാണി ചോദിച്ചതിനു് അതിന്റെ ഹരണത്തിനു് ഒരുങ്ങുന്നതു് ഇന്ദ്രമാതാവിന്റെ കണ്ഡലം മോഷ്ടിച്ച നരകാസുരനെ കൊന്ന തന്റെ പ്രാണനാഥനാണെന്നും “ആയിരം കണ്ണുലാവും ഭംഗിക്കാരന്നിതിന്നുണ്ടൊരു പരിഭവമെന്നാകിൽ വന്നാലുമങ്കേ” എന്നും ഭാമ മറുപടി പറയുന്നു. അങ്ങിനെ ആ സ്ത്രീകളുടെ ഉക്തിപ്രത്യുക്തികൾ ഒന്നിനൊന്നു മൂത്തു് ഒടുവിൽ ഇന്ദ്രാണി
“കേളിപ്പോൾ തവ യോഗ്യമായതു മുരിക്കിൻപൂവസത്തേ! പരം
ചാളച്ചോറ്റിനു പാമുറത്തില തുലോമെന്നുള്ള ചൊല്ലില്ലയോ?”
എന്നു ഗർജ്ജിക്കുകയും അതിനു ഭാമ “താഡിപ്പാൻ തോന്നുമത്രേ ചെകിടു പൊളിയെ നിൻ വാക്കു കേൾക്കും ദശായാം” എന്നും മറ്റും വീണ്ടും കൂസൽകൂടാതെ ഉത്തരം പറയുകയും ചെയ്യുന്നു. ഈ വാക്കലഹമാണു് ഇന്ദ്രനും കൃഷ്ണനും തമ്മിലുള്ള യുദ്ധത്തിനു കാരണമെന്നു് കവി ഉപപാദിക്കുന്നു.
23.15മറ്റു ചമ്പുക്കൾ
പഴയ രീതിയിൽ പുനത്തിന്റെ കൃതികളെ അനുകരിച്ചുള്ള ചമ്പുക്കൾ ഭൂരിപക്ഷവും കൊല്ലം ഏഴും എട്ടും ശതകങ്ങളിലാണു് ആവിർഭവിച്ചിട്ടുള്ളതു്. അപൂർവ്വം ചില ചമ്പുക്കൾ ഒമ്പതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലും വിരചിതങ്ങളായി കാണുന്നു. അവയുടെയെല്ലാം കാലം ഖണ്ഡിച്ചു പറവാൻ വളരെ പ്രയാസമുണ്ടു്. അതുകൊണ്ടു് ഇതര ചമ്പുക്കളെപ്പറ്റി എട്ടാം ശതകത്തിലെ കൃതികളുടെ കൂട്ടത്തിൽ പ്രസ്താവിക്കാം. പൂർവ്വകവികളാൽ അക്ഷുണ്ണമല്ലെങ്കിലും പുനം വിസ്തൃതികൂട്ടി മിനുസപ്പെടുത്തി രാജരഥ്യയാക്കിയ ചമ്പൂപ്രസ്ഥാനം ഭാഷാസാഹിത്യത്തിനു് ഒരു അനർഘാലങ്കാരമായി പരിണമിച്ചു എന്നു് അനുവാചകന്മാരെ വീണ്ടും അനുസ്മരിപ്പിച്ചുകൊണ്ടു് ഈ അദ്ധ്യായം ഇവിടെ സമാപിപ്പിക്കാം.
അദ്ധ്യായം 24 - മണിപ്രവാളസാഹിത്യം (തുടർച്ച)
ക്രി. പി. പതിനഞ്ചാം ശതകം
24.1ചന്ദ്രോത്സവം മുതലായ കൃതികൾ
മണിപ്രവാളസാഹിത്യമാലയുടെ നടുനായകമായി ശോഭിക്കുന്ന ഒരു മനോമോഹനമായ കാവ്യമാകുന്നു ചന്ദ്രോത്സവം. ഇതിനു ചന്ദ്രികാ മഹോത്സവമെന്നും മേദിനീചന്ദ്രികോത്സവം എന്നുംകൂടി പേരുകൾ കാണ്മാനുണ്ടു്. ഗ്രന്ഥം അഞ്ചു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അഞ്ചിലുംകൂടി അഞ്ഞൂറ്റെഴുപതോളം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. ഒന്നാമത്തേയും അഞ്ചാമത്തേയും ഖണ്ഡങ്ങൾ മാലിനിയിലും രണ്ടാമത്തെ ഖണ്ഡം വസന്തതിലകത്തിലും മൂന്നാമത്തേതു് ഉപജാതിയിലും നാലാമത്തേതു് ദ്രുതവിളംബിതം തുടങ്ങി പല വൃത്തങ്ങളിലുമാണു് നിബന്ധിക്കപ്പെട്ടിരിക്കുന്നതു്. രചനാ സൗഷ്ഠവം ഇത്രമാത്രം തികഞ്ഞിട്ടുള്ള മറ്റൊരു കൃതി ഭാഷാസാഹിത്യത്തിൽ ഇല്ലതന്നെ. അചുംബിതങ്ങളായ അനവധി ആശയരത്നങ്ങൾക്കും പ്രസ്തുത കൃതി പ്രകൃഷ്ടമായ ആകരമാണു്. ഭരതചരിതമെന്ന സംസ്കൃതകാവ്യത്തിന്റെ അനുരണനം അപൂർവ്വം ചില പദ്യങ്ങളിൽ കേൾക്കാമെങ്കിലും അതു സാരമാക്കേണ്ടതില്ല. ശൃംഗാരരസപ്രധാനമായ ഈ വാങ്മയത്തിൽ കവി ആദ്യന്തം ലളിതമധുരങ്ങളായ ശബ്ദങ്ങൾകൊണ്ടു മാത്രമേ വ്യാപരിക്കുന്നുള്ളൂ.
“മന്ദാരകുന്ദമകരന്ദസിതാരവിന്ദ
മന്ദസ്മിതാദിപദമേ ചെവിയിൽപ്പൊരുന്നൂ;
എന്നും നടുങ്ങുമബലാ പരുഷപ്രയോഗേ
വാതാവധൂതനവകുങ്കുമവല്ലരീവ”
എന്നു കവി നായികയുടെ മാതാവിനെപ്പറ്റി ഘോഷിക്കുന്ന പ്രശസ്തി അദ്ദേഹത്തിന്റെ കവിതയ്ക്കും യോജിപ്പിക്കാവുന്നതാണു്.
കവിയുടെ കാലദേശങ്ങൾ
ചന്ദ്രോത്സവകാരന്റെ പേരെന്തെന്നറിവാൻ ഒരു മാർഗവുമില്ല. ‘മദനസമരസമ്മർദ്ദ’, ‘ഉചിതരസവിചാരേ’, ‘മധുമൊഴി പുനമെന്നാ നൽക്കവീന്ദ്രേണ’, ‘ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേണ’ ഇത്യാദി പദ്യങ്ങളിൽനിന്നു് അദ്ദേഹവും പുനവും ശങ്കരകവിയും സമകാലികന്മാരാണെന്നു സ്പഷ്ടമാകുന്നു. തന്മൂലം അദ്ദേഹം കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായും സിദ്ധിക്കുന്നു. കവി തന്റെ ആചാര്യനെ ഗ്രന്ഥാരംഭത്തിൽ,
“പെരുമ തകുമൊരോരോ വേദശാഖാവിശാലം
ബുധമധുകരമാലാലീഢശാസ്ത്രപ്രസൂനം” എന്നും
“തെളിവിളകിന ലക്ഷ്മീവല്ലഭാവാസഭൂമേ
രനുപമപരമാർത്ഥജ്ഞാനപൂർണ്ണേന്ദുധാമ്നഃ”
എന്നും മറ്റും സ്തുതിക്കുന്നുണ്ടെങ്കിലും ആ ഗുരുവിന്റെ ജന്മഭൂമിയായ ‘ലക്ഷ്മീവല്ലഭ’ഗ്രാമം ഏതെന്നു നിർണ്ണയിക്കുവാൻ പാടില്ലാതെയാണിരിക്കുന്നതു്. തിരുവല്ലായല്ല; പെരുഞ്ചെല്ലൂരാണോ എന്നു സംശയമുണ്ടു്. ഗ്രന്ഥകാരൻ ഗുരുവായൂരിനു മൂന്നുനാഴിക കിഴക്കു മാറി സ്ഥിതിചെയ്യുന്ന അരിയന്നൂർ (അരിയനൂർ; ഹരികന്യാപുരം) ക്കാവിലേ ഭഗവതിയുടെ ഭക്തനായിരുന്നു എന്നുള്ളതിനു
“നിഗമവിടപിശാഖാലംബിനീ സൽഫലാപ്ത്യാ
സുകൃതികളെ വിദൂരസ്ഥാനപി പ്രീണയന്തീ
അനവധിതരമൂലാകാംക്ഷിതം കല്പവല്ലീ
ദിശതു ഹരികുമാരീമന്ദിരാവാസിനീ നഃ”
എന്ന മംഗലാചരണപദ്യം സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം അരിയന്നൂർക്കാവിലും തൃശ്ശൂരിലും വന്നുചേർന്നതു കോലത്തുനാട്ടു നിന്നാണോ എന്നു ശങ്കിക്കത്തക്കവണ്ണം ഒരു സൂചന കാവ്യത്തിന്റെ നാലാംഖണ്ഡത്തിൽ കാണ്മാനുണ്ടു്. പുനത്തിനും ശങ്കരകവിക്കും യഥാക്രമം പ്രേമഭാജനങ്ങളായിരുന്ന മാരലേഖയേയും മാനവീമേനകയേയും പറ്റി ഇരുപത്തിമൂന്നാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചന്ദ്രോത്സവത്തിനു വന്നുചേരുന്ന സുന്ദരിമാരിൽ നമ്മുടെ കാവ്യകാരൻ അഭ്യർഹിതത്വം നല്കുന്നതു് അവർക്കു രണ്ടുപേർക്കുമാണു്. ഇതു സ്വദേശാഭിമാനത്താൽ പ്രേരിതമല്ലയോ എന്നു ഞാൻ ശങ്കിക്കുന്നു. ഏതായാലും അദ്ദേഹം ഒരു നമ്പൂരിയായിരുന്നു എന്നും ചെങ്ങന്നൂർ മുതൽ തളിപ്പറമ്പുവരെയുള്ള സകല മലയാളബ്രാഹ്മണഗ്രാമങ്ങളേയും പറ്റി അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നു എന്നും നിസ്സംശയമായി പറയാം.
ഇതിവൃത്തം
മരതകപർവ്വതത്തിന്റെ ശൃംഗത്തിൽ ഒരു കിന്നരസുന്ദരി തന്റെ പ്രിയതമനായ ഒരു ഗന്ധർവനോടുകൂടി മലയവായുവിനാൽ സംഭാവിതയായി സുഖിക്കുന്ന കാലത്തു് ഒരു പരിമളം അവിടെ പരക്കവേ ആ ഗന്ധം ഏതോ ഒരു പുഷ്പത്തിൽ നിന്നായിരിക്കണമെന്നു സങ്കല്പിച്ചു് ആ പുഷ്പം കൊണ്ടുവരണമെന്നു് അദ്ദേഹത്തോടു് അപേക്ഷിച്ചു. ആ സൗരഭ്യത്തിന്റെ ഉൽപത്തി കണ്ടുപിടിക്കുവാൻ പര്യടനം ചെയ്തു് ഗന്ധർവൻ കൊച്ചിയിൽ തൃശ്ശിവപേരൂരിനടുത്തുള്ള ചിറ്റിലപ്പള്ളിനാട്ടിൽ വന്നു. ആ സ്ഥലത്തു മേദിനീവെണ്ണിലാവു് എന്ന വേശ്യ ചന്ദ്രോത്സവം ആഘോഷിക്കുവാൻ ഉദ്യമിക്കുകയാണെന്നും തത്സംബന്ധമായുള്ള ദീപവർത്തികയിൽ നിന്നു് ഉയരുന്നതാണു് തനിക്കും തന്റെ പ്രേയസിക്കും ആനന്ദം നല്കിയ പരിമളം എന്നും അറിഞ്ഞു് ആ വ്യോമചാരി അവിടെ ആറു ദിവസം താമസിച്ചു് ആ ആഘോഷങ്ങൾ കണ്ടു തിരിയെപ്പോയി വൃത്താന്തമെല്ലാം കിന്നരിയെ വർണ്ണിച്ചുകേൾപ്പിച്ചു. ഇതാണു് ഇതിവൃത്തത്തിന്റെ ഉപോൽഘാതം.
പിന്നീടു കഥ ആരംഭിക്കുന്നു. അതു കേരളത്തിന്റെ ഉജ്ജ്വലമായ ഒരു പ്രശസ്തിയോടുകൂടിയാകയാൽ ആ ഘട്ടത്തിലുള്ള പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കുന്നതു് ഉചിതമായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നു:
“പരഭൃതമൊഴി, ചുറ്റും മറ്റു ഖണ്ഡങ്ങളെട്ടു
ണ്ടതിലുമധികഹൃദ്യം ദക്ഷിണം ഭാരതാഖ്യം,
വിളനിലമലർമാതിന്നംഗജന്നും ത്രിലോകീ
ചെറുതൊടുകുറിപോലെ ചേരമാൻനാടു യസ്മിൻ;(1)
ദുരിതഭരമകറ്റിപ്പാപിനാമാത്മശുദ്ധ്യൈ
മരുവുമഖില പുണ്യക്ഷേത്രതീർത്ഥാഭിരാമം [1]
അമരമുനിമുനീന്ദ്രൈർവന്ദിതം വിശ്വവന്ദ്യം
ശിവശിവ! ശിവപേരൂർക്ഷേത്രമാഭാതി യസ്മിൻ;(2)
വിബുധപുരപുരന്ധ്രീപാണിപത്മാർപ്പിതാംഭോ-
രുഹമധുരമരന്ദക്ലിന്നപര്യന്തഭാഗം
സുകൃതസുലഭമോരോ സുന്ദരീമന്ദഹാസ
ദ്യുതിശിശിരമനന്തക്ഷേത്രമാഭാതി യസ്മിൻ;(3)
ഹരിമുരളിനിനാദം കോമളം കേട്ടജസ്രം
മലിയുമഖിലപാഷാണാംബുജംബാളിതാന്തം
ഉചിതമമൃതമക്ഷ്ണാം ഗോകുലാനന്ദഹുംഭാ
രവമുഖരിതഹർമ്മ്യം ചെമ്മരം ഭാതി യസ്മിൻ;(4)
ശിഖരിജലധിനാഥശ്രീനടീരംഗമംഗീ
കൃതവിവിധവിചിത്രാശ്ചര്യമാഘോത്സവാഢ്യം
മതിൽമുതുകിലടങ്ങീടും പയോവാഹമംഹ
ശ്ശമനമിനിയ നാവാക്ഷേത്രമാഭാതി യസ്മിൻ;(5)
സകലഫലസമൃദ്ധ്യൈ കേരളാനാം, പ്രതാപം
പെരിയ പരശുരാമസ്യാജ്ഞയാ യത്ര നിത്യം
കനിവൊടു മഴ കാലം പാർത്തുപാർത്തർഭകാണാം
ജനനി മുല കൊടുപ്പാനെന്നപോലേ വരുന്നു.”(6)
ഈ ശ്ലോകങ്ങളിൽ തൃശ്ശൂർ, തിരുവനന്തപുരം, തൃച്ചെമ്മരം, തിരുനാവാ എന്നീ ക്ഷേത്രങ്ങൾ സ്മൃതങ്ങളായിരിക്കുന്നു. അവിടെ ‘അവനിനളിനപൊന്നിൻകർണ്ണികാഭ’മായി ചിറ്റിലപ്പള്ളി എന്നൊരു നാടുണ്ടെന്നും അതിന്റെ ഒരു ഭാഗമാണു് അവുങ്ങുന്നുനാടെന്നും, ആ നാട്ടിൽ പുത്തൂരെന്നൊരു ഉദ്യാനം സമുല്ലസിക്കുന്നു എന്നും കവി ഉപക്രമരൂപത്തിൽ പ്രസ്താവിക്കുന്നു. അവുങ്ങുന്നും പൂങ്കുന്നും ഒന്നല്ല. പൂങ്കുന്നു് അല്ലെങ്കിൽ പൊങ്ങണം എന്ന സ്ഥലം തൃശ്ശൂരിനു് ഒന്നുകൂടി സമീപമാണെങ്കിലും അതിനെയല്ല ഗ്രന്ഥകാരൻ പരാമർശിയ്ക്കുന്നതു്. ‘അവുങ്ങുന്നു്’ എന്നുതന്നെയാണു് പഴയ പ്രതീകങ്ങളിൽ കാണുന്ന സംജ്ഞയും. ചിറ്റിലപ്പള്ളി തൃശ്ശൂരിനു വടക്കുപടിഞ്ഞാറു നാലഞ്ചു നാഴിക അകലെയായി കിടക്കുന്ന ഒരു പ്രദേശമാണു്. നാലുനാഴിക കിഴക്കായി പുത്തൂരെന്നൊരു ദേശവുമുണ്ടു്. അതു തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽനിന്നു വിദൂരമല്ലായിരുന്നു എന്നു്
“തസ്മിൻ ക്ഷണേ കിന്നു ഭവിഷ്യതീതി
വിഷാദമാസീദസിതായതാക്ഷ്യാഃ;
തെങ്കൈലനാഥപ്രതിബോധഹേതു
ശ്ശംഖധ്വനിസ്തം പുനരുന്മമാർജ്ജ”
എന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു. അക്കാലത്തു ചിറ്റിലപ്പള്ളിനാടു പരിപാലിച്ചിരുന്നതു തലപ്പള്ളി രാജവംശത്തിലേ മനക്കുളത്തു ശാഖയിൽപ്പെട്ട ‘കണ്ടൻകോത’ എന്ന രാജാവായിരുന്നു. ‘അതിന്നു ശാസ്താ പുനരിന്നു കണ്ടൻകോത ക്ഷമാപാലനുദാരചേതാഃ’ എന്നും ‘മണിഗൃഹമഥ കണ്ടൻകോത പോന്നാവിരാസീൽ’ എന്നുമുള്ള വാക്യങ്ങൾ നോക്കുക. ‘ശ്രീരാമവർമ്മനൃപതിർമതിമാൻ യദാര്യശ്രീകണ്ഠവംശകലശാം ബുധിപൂർണ്ണചന്ദ്രഃ’ എന്നു കൊല്ലം പത്താംശതകത്തിൽ രാമപാണിവാദനും തന്റെ പുരസ്കർത്താവായ അന്നത്തേ മനക്കുളത്തു രാജാവിനെ മുകുന്ദശതകത്തിൽ വർണ്ണിക്കുന്നു. ‘മനക്കുളം’ രാജകുടുംബത്തിന്റെ സ്ഥാനം ഇപ്പോൾ കുന്നങ്കുളത്താണെങ്കിലും ചന്ദ്രോത്സവകഥ നടന്ന പ്രദേശം പണ്ടു് ആ കുടുംബത്തിന്റെ അധീനതയിലായിരുന്നു എന്നു് ഊഹിക്കത്തക്കവിധത്തിൽ അതിനു് ഇന്നും ആ പ്രദേശത്തിനു സമീപമായി മടപ്പാടുകളുണ്ടു്.
പുത്തൂരിൽ ‘മതി’ എന്നു കാലാന്തരത്തിൽ പേർ സിദ്ധിച്ച ഒരു വേശ്യാംഗന ജനിച്ചു.
“കാന്തിപ്രഭാപടലകർബുരിതാംഗവല്ലീം
വത്സാം വിലോക്യ ജനനീ വടിവോടവോചൽ
എല്ലാമിതേ മതി നമുക്കിനിയെന്നു; തേന
രൂഢാ തതഃപ്രഭൃതി സാ മതിയെന്നു ലോകേ.”
നായിക തനിക്കു പുത്രിയായി ജനിച്ചപ്പോൾ ‘എനിയ്ക്കു് ഇനി എല്ലാം ഇതു മതി’ എന്നു മാതാവു പറകയാലാണത്രേ മകൾക്കു മതിയെന്നു പേർ വന്നതു്. സന്താനാഭാവത്താൽ ആ സുന്ദരി വളരെ ഖേദിച്ചു പല വ്രതങ്ങളും നോറ്റു കാലയാപനം ചെയ്യുന്ന അവസരത്തിൽ ഒരിക്കൽ മന്മഥനെ പൂജിക്കവേ, ആ ദേവൻ “സരസിജമുഖി, സേവിച്ചീടു മാം പഞ്ചതാരവ്രതവിധിഭിഃ” എന്നു് ഉപദേശിക്കുന്നു. നായിക ഒരു വെളുത്ത വാവിൻനാൾ രാത്രിയിൽ ആ വ്രതം അനുഷ്ഠിച്ചു തദനന്തരം ഉറങ്ങുമ്പോൾ കാമദേവൻ, വസന്തൻ ചന്ദ്രൻ ഇവരോടുകൂടി, അവളുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചു പൂർവവൃത്താന്തം പറഞ്ഞു കേൾപ്പിക്കുന്നു. ഒരു കാലത്തു ശചീദേവി ചന്ദ്രോത്സവം ആഘോഷിക്കുമ്പോൾ മേനക അവിടെ ചെന്ന ഘട്ടത്തിൽ രംഗസ്ഥിതനായ പൂർണ്ണചന്ദ്രനെ കാണുകയും അവർ രണ്ടുപേരും അന്യോന്യം വശീകൃതരാകുകയും ചെയ്തു. പാരിജാതത്തണലിൽ പിറ്റേ ദിവസം ഒന്നിച്ചു കൂടാമെന്നു് അവർ ‘മിഴിമുനയെന്നും തൂലികാഗ്രേണ’ കുറിച്ച സങ്കേതം ചന്ദ്രന്റെ മടിയിലിരുന്ന ചന്ദ്രിക മനസ്സിലാക്കുകയും നിർദ്ദിഷ്ടമായ സ്ഥലത്തും സമയത്തും മേനകയാണു് താൻ എന്നു ചന്ദ്രനെ ഭ്രമിപ്പിച്ചു് ആ ദേവനുമായി രമിക്കുകയും ചെയ്തു. അപ്പോൾ മേനകതന്നെ അവിടെ ചെല്ലുകയും ചന്ദ്രൻ സത്യസ്ഥിതി മനസ്സിലാക്കി ചന്ദ്രികയെ
“കുലയുവതിപതാകേ, വാരയോഷേവ നമ്മെ
ക്കമനി, വിഗതശങ്കം നീ ചതിച്ചോരുമൂലം
അവനിയിലൊരു നൂറ്റാണ്ടേതു പോയ് വാരയോഷാ
നുഭവമനുഭവിച്ചീടാശു മച്ഛാപവേഗാൽ”
എന്നു ശപിക്കുകയും ചെയ്തു. ചന്ദ്രിക താപാർത്തയായി ഉടൻ ശാപമോക്ഷം യാചിച്ചു. അതിനു ചന്ദ്രൻ
“കലവിജയപതാകേ, ഭൂതലേ പോയ്പ്പിറന്നാ
ലിനി വിരവൊടു ചെയ്വൂ പൂർണ്ണചന്ദ്രോത്സവം നീ;
അതു നിരുപമമസ്മൽപ്രീണനം; ഞാൻ വരുന്നു
ണ്ടവിടെ നിയതം”
എന്നരുളിച്ചെയ്തു. ചന്ദ്രികയ്ക്കു മതിയിൽ ഭൂജാതയാകുവാനുള്ള ആഗ്രഹം കാമദേവൻ ധരിപ്പിക്കുകയും അതിൽ മതി വളരെ സന്തോഷിച്ചു പിന്നെയും കുറേക്കാലം ഓരോ പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ അവൾ
“വെൺമാടത്തിന്നു മേലേനിലയിലൊരു ദിനം
മാരസംഗ്രാമരംഗേ
സമ്മാനിച്ചാസ്വദിച്ചൻപൊടു മലയമരുൽ
കന്ദളാൻ മന്ദവേഗാൻ
കമ്രാംഗീ കണ്ണടച്ചോരളവഖിലകലാ
സുന്ദരീമിന്ദുലക്ഷ്മീ
മമ്ലാനാം വന്നകംപുക്കതു പുനരുദരേ
കണ്ടു മെല്ലെന്നുണർന്നാൾ”
എന്നു കവി പ്രസ്താവിക്കുന്നു. അതാണു് പ്രഥമഭാഗത്തിന്റെ അവസാനശ്ലോകം.
ദ്വിതീയഭാഗം മതിയുടെ ഗർഭവർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. അനന്തരം
“ഇത്ഥം ഗതേഷു ദിവസേഷു തെളിഞ്ഞ ലക്ഷ്മ്യാ
സാകം തദീയജഠരാമൃതവാരിരാശേഃ
ആവിർബഭൂവ സുഭഗാ സുകൃതൈകഭോഗ്യാ
കന്യാമയീ കമനി, കാചന കല്പവല്ലീ.”
അവളുടെ ഉദരത്തിൽനിന്നു് അതി സൗന്ദര്യവതിയായ ഒരു കുമാരി ജനിക്കുകയും, അപ്പോൾ
“നൂറ്റാണ്ടു വാഴ്ക നുരപൊങ്ങിന ദുഗ്ദ്ധപാഥോ
നാഥോപമേന യശസാ പരിപൂര്യ ലോകം”
എന്നു് അശരീരിവാക്കുണ്ടാകുകയും ചെയ്യുന്നു. ആ കുമാരിയാണു് കാവ്യത്തിലെ നായിക എന്നു പറയേണ്ടതില്ലല്ലോ. അവൾക്കു ‘മേദിനീവെണ്ണിലാവു്’ എന്നു പേരിടുവാനുള്ള കാരണത്തെപ്പറ്റി കവി ഇങ്ങനെ വ്യപദേശിക്കുന്നു:
“കീർത്ത്യാ പിറന്നളവു മേദിനി വെണ്ണിലാവെ
ക്കൊണ്ടെന്റവണ്ണമഴകോടു കുളുർത്തതോർത്തും
വിദ്വജ്ജനം ഝടിതി മേദിനിവെണ്ണിലാവെ
ന്റൻപോടു നാമകരണം ച തതാന തസ്യാഃ.”
പിന്നീടു കുമാരിയുടെ ബാലക്രീഡാവർണ്ണനമാണു് സന്ദർഭം. പന്താട്ടം, ചിന്തുപാടൽ, ചൂതു്, ചതുരംഗം, പമ്പരംകറക്കൽ, ഓണക്കളി മുതലായ വിനോദങ്ങളിൽ അവൾ ആർജ്ജിച്ച വൈദഗ്ദ്ധ്യത്തെ പരാമർശിക്കുന്ന കൂട്ടത്തിൽ
“ഭാഷാവിശേഷമൊടു പത്തടവും പഠിച്ചാ
ളയ്യാണ്ടിലേ കുസുമസായകകേതുമാലാ”
എന്നുകൂടി കവി പറയുന്നു. പിന്നീടു നായികയുടെ യൗവനവും തദനുരൂപമായ സൗന്ദര്യവുമാണു് വർണ്ണനാവിഷയം. അതോടുകൂടി രണ്ടാംഭാഗം കഴിയുന്നു.
മൂന്നാംഭാഗത്തിൽ മേദിനീവെണ്ണിലാവു സഖികളെ വിളിച്ചുവരുത്തി അവരോടു്
“ചന്ദ്രോത്സവം പണ്ടിഹ ഞാൻ പിറപ്പാൻ
നേർന്നൂ മദീയാ ജനനീ കിലൈഷാ;
അതിന്നു കാലം പുനരേകദേശ
മിതെന്നുമുണ്ടെന്നതു നൈവ ജാനേ”
എന്നു പറയുകയും അതു നടത്തേണ്ടതെങ്ങനെയെന്നു് അവരുമായി പര്യാലോചിക്കുകയും ചെയ്യുന്നു. ശ്രീമംഗലം എന്ന പേരിൽ നായിക പുത്തനായി പണിയിച്ച “ത്രൈലോക്യ ലക്ഷ്മീമണിമണ്ഡപാഭ” മായ ഭവനത്തിലേ മന്ത്രശാലയിൽവെച്ചാണു് ആലോചന നടക്കുന്നതു്. സദസ്സിൽ (1) മാനവീ മേനക, (2) മാരചേമന്തിക, (3) കനകാവലി, (4) പാറയ്ക്കാട്ടിട്ടി, (5) വള്ള്യനാട്ടു് ഉണ്ണുനീലി, (6) പൊറ്റയ്ക്കാട്ടു കണ്ടിക്കുഴലി, (7) തേന്മാതവി, (8) പുഷ്പലേഖ മുതലായ സഖിമാർ എത്തിച്ചേർന്നിട്ടുണ്ടു്. ഓരോരുത്തരും അവരവരുടെ ആശയം സോപപത്തികമായി ആവിഷ്കരിക്കുന്നു. ചന്ദ്രോത്സവമഹത്തെപ്പറ്റി ചില വിവരങ്ങൾ അവരുടെ പ്രസംഗങ്ങളിൽ നിന്നു നമുക്കു ധരിക്കുവാൻ ഇടവരുന്നു:
“ചന്ദ്രോത്സവംചെയ്ക വിലാസിനീനാ
മിന്ദ്രോത്സവം ചെയ്ക മഹീപതീനാം
ഉള്ളോന്നു പണ്ടേ; ഫലമേതയോർഹി
ലോകോത്തരത്വം വിഹിതം വിധാത്രാ.
സംസാരവും വൈശികവും വളർന്ന
ഭാഗ്യോപഭ്യോഗ്യങ്ങളുദാരവാചാം;
കാല്ക്കീഴമർക്കാമിവ രണ്ടുകൊണ്ടും
ചന്ദ്രാർക്കവക്ഷോജവതീം ത്രിലോകീം.
സംസാരഭോഗം വസുധാധിപാനാം;
വധൂജനാനാമപരം പ്രധാനം;
മനുപ്രണീതം പ്രഥമം; ദ്വിതീയം
മുനിപ്രണീതം; ധനഹേതു രണ്ടും.”
പ്രയോഗസാരം തുടങ്ങിയ ഗ്രന്ഥങ്ങളിൽ മേല്പറഞ്ഞ ചന്ദ്രപൂജയുടെ വിധിയെപ്പറ്റി പ്രസ്താവനയുണ്ടെന്നും, പാർവ്വതീ ദേവിയും ശചി, മേനക, ഘൃതാചി, ഉർവശി, തിലോത്തമ എന്നീ അപ്സരസ്ത്രീകളും പാഞ്ചാലിയും ആ പൂജയനുഷ്ഠിച്ചു യശസ്വിനികളായിത്തീർന്നവരാണെന്നും മറ്റും സഖികൾ പറയുന്നു.
‘വേശാംഗനാവൃത്തിരിയം വിശീർണ്ണാ
വിരാജതേ സംപ്രതി കേരളേഷു’ എന്നും,
“ചന്ദ്രോത്സവംചെയ്കബലാജനാനാം
നന്നെന്നതെങ്ങും ഭുവി സുപ്രസിദ്ധം;
തഥാപി ചെയ്തീലൊരിടത്തൊരുത്ത
രെന്നിട്ടതത്യന്തവിചാരണീയം” എന്നും,
“ചന്ദ്രോത്സവം മാരമഹോത്സവം വാ
രെഴും വസന്തോത്സവമെന്നു മൂന്നും
ചൊല്ലാർന്ന നല്ലാർക്കു വിധിച്ച കാര്യം
കില്ലില്ലതിന്നെങ്കിലുമോർക്കവേണം.”
എന്നുംകൂടി അവിടവിടെ പ്രസ്താവനയുണ്ടു്. എല്ലാവരും കൂടി എത്രമാത്രം ക്ലേശമുണ്ടെങ്കിലും ചന്ദ്രോത്സവം ആഘോഷിക്കുകതന്നെ വേണമെന്നു നിശ്ചയിക്കുകയും തോഴിമാർ സകല സഹായങ്ങളും ചെയ്തുകൊള്ളാമെന്നു് ഏല്ക്കുകയും നായിക അതിനു ‘വരകപ്പള്ളി’ നമ്പൂരിയെ ആചാര്യനായി വരിക്കുകയും ചെയ്യുന്നു. അദ്ദേഹം ആ പൂജയ്ക്കുവേണ്ട ഒരുക്കങ്ങൾ എന്തെല്ലാമാണെന്നു വിജ്ഞാപനം ചെയ്യുന്നതോടുകൂടി മൂന്നാം സർഗ്ഗം സമാപിക്കുന്നു. ശരൽകാലത്തു ശുക്ലപക്ഷൈകാദശി മുതൽ പൗർണ്ണമാസിവരെയാണു് ഉത്സവത്തിനുള്ള കാലമെന്നും, കാമദേവന്റെ അരവിന്ദം തുടങ്ങിയുള്ള അഞ്ചു ശരങ്ങളെക്കൊണ്ടാണു് പൂർണ്ണചന്ദ്രനെ അർച്ചിക്കേണ്ടതെന്നും, ഉത്സവദിവസങ്ങൾക്കു് ആ ശരങ്ങളുടെ പേരുകൾതന്നെയാണു് യഥാക്രമം ഇടേണ്ടതെന്നും, അഞ്ചു നിലകളോടുകൂടിയ ഒരു വെൺമാടത്തിലാണു് ഉത്സവം ആഘോഷിക്കേണ്ടതെന്നും, അതിലേ ഓരോ കക്ഷ്യയിലിരുന്നു് ഓരോ ദിവസം ചന്ദ്രനെ ആരാധിച്ചു് ഒടുവിലത്തെ ദിവസം അഞ്ചാമത്തെ കക്ഷ്യയിലിരുന്നു പൂജ അവസാനിപ്പിക്കണമെന്നും, ചന്ദ്രോദയത്തിനുമേൽ ഓരോ രാത്രിയിലും അഞ്ചു തവണവീതം പുഷ്പാഞ്ജലി ചെയ്യണമെന്നും, മറ്റും ആചാര്യന്റെ ഉപദേശത്തിൽനിന്നു നാം മനസ്സിലാക്കുന്നു. ചന്ദ്രോത്സവത്തിൽ പഞ്ചസംഖ്യയ്ക്കു പലതുകൊണ്ടും പ്രാധാന്യമുള്ളതിനാൽ കാവ്യവും അഞ്ചു ഭാഗങ്ങളായി രചിക്കുന്നതു സമീചീനംതന്നെ.
ചന്ദ്രോത്സവം എന്നൊരു പൂജാക്രമം വാസ്തവത്തിൽ പ്രചലിതമായിരുന്നുവോ എന്നും അതു കേവലം കവിസങ്കല്പമല്ലയോ എന്നും ചിലർ സംശയിക്കുന്നു. ഇന്ദ്രോത്സവം എന്ന പേരിൽ ഒരുത്സവം ഉണ്ടായിരുന്നതായി നാം ചിലപ്പതികാരത്തിൽനിന്നു ധരിക്കുന്നു. കാമോത്സവത്തേയും വസന്തോത്സവത്തേയും പറ്റിയും കേട്ടിട്ടുണ്ടു്. കാമോത്സവം ഫാല്ഗുന മാസത്തിലും വസന്തോത്സവം ചൈത്രമാസത്തിലും ആഘോഷിക്കപ്പെടുന്നു. ചന്ദ്രോത്സവം എന്നതു ശരദൃതുവിൽ കാർത്തികമാസത്തിൽ ആഘോഷിക്കേണ്ടതായത്രേ കാണുന്നതു്. അതു തന്നെയാണു് മുദ്രാരാക്ഷസത്തിൽ നിർദ്ദിഷ്ടമായ കൗമുദീമഹോത്സവം. ആ നാടകത്തിന്റെ മൂന്നാമങ്കത്തിൽ പ്രസ്തുത മഹോത്സവം നടത്തുവാൻ ചന്ദ്രഗുപ്തൻ ആജ്ഞാപിക്കുകയും ചാണക്യൻ അതു മുടക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടു്. “അഹോ! ശരത്സമയസംഭൃതശോഭാനാം ദിശാമതിരമണീയതാ” എന്ന പംക്തിയിൽനിന്നും മറ്റും ആ ഉത്സവം നടക്കുന്നതു ശരല്ക്കാലത്തിലാണെന്നു വെളിവാകുന്നു. “സാകം സ്ത്രീഭിർഭജന്തേ വിധിമഭിലഷിതം പാർവ്വണം പൗരമുഖ്യാഃ” എന്ന ഭാഗം വ്യാഖ്യാനിക്കുമ്പോൾ പാർവ്വണപദത്തെ “പർവ്വണി കാർത്തിക്യാം പൗർണ്ണമാസ്യാം ഭവം ക്രീഡാവിധിം” എന്നു ഢുൺഢിരാജൻ വ്യാഖ്യാനിക്കുന്നു. “കൗമുദീ കാർത്തികോത്സവഃ സ തു കാർത്തികീപൂർണ്ണിമായാം കർത്തവ്യഃ” എന്നു ത്രികാണ്ഡശേഷവ്യാഖ്യയിലും കാണ്മാനുണ്ടു്. അതൊരു ദീപോത്സവമാണെന്നു രഘുവംശവ്യാഖ്യയിൽ മല്ലിനാഥൻ പറയുന്നു. നമ്മുടെ കാവ്യത്തിലും ചന്ദ്രോത്സവം ശരത്തിൽ ആഘോഷിച്ചതായാണു് വർണ്ണിച്ചിട്ടുള്ളതു്. അതുകൊണ്ടു് അങ്ങനെയൊരു ഉത്സവം കേവലം കവിയുടെ ഭാവനാഫലമാണെന്നോ പ്രയോഗസാരം എന്നൊരു ആഗമഗ്രന്ഥം ഇല്ലെന്നോ ആർക്കും വാദിക്കാവുന്നതല്ല. ‘പ്രയോഗസാരം’ എന്നൊരു ഗ്രന്ഥം ഞാൻ വായിച്ചിട്ടുണ്ടു്. പക്ഷേ, അതിൽ ചന്ദ്രോത്സവത്തെപ്പറ്റിയുള്ള പ്രസ്താവനയൊന്നും കാണുന്നില്ല. ആദ്യകാലത്തു കൗമുദീമഹോത്സവം നടത്തിവന്നിരുന്നതു സ്ത്രീകൾ മാത്രമായിരുന്നില്ലെന്നും പിൽകാലത്തു് ആ ആചാരം നമ്മുടെ കാവ്യത്തിൽ വർണ്ണിക്കുന്ന രീതിയിൽ വിപരിണമിച്ചിരിക്കാം എന്നും കരുതാവുന്നതാണു്.
നാലാംസർഗ്ഗം ശരദ്വർണ്ണനംകൊണ്ടു് ഉപക്രമിക്കുന്നു.
“അഥ നിലാവുമണിഞ്ഞമലാംബരാ
നളിനമെന്നുമുപായനധാരിണീ
ശരദസേവത മേദിനിവെണ്ണിലാ
വിനെ മനോഭവമോഹനപിഞ്ഛികാ”
എന്നതാണു് അതിലെ ആദ്യത്തെ ശ്ലോകം. ശരദ്വർണ്ണനാനന്തരം കണ്ടങ്കോതരാജാവും അതിൽപ്പിന്നീടു സംഘക്കളിക്കാരും (ചാത്തിരന്മാർ) അനവധി വാരസുന്ദരിമാരും ചന്ദ്രോത്സവാഘോഷത്തിൽ ഭാഗഭാക്കുകളാകുവാൻ വന്നുചേരുന്നു. പതിനെട്ടു സംഘങ്ങളുടേയും പേരുകൾ എളുപ്പത്തിൽ ഓർമ്മിക്കുന്നതിനു “പുല്ലു, കണ്ട, പുളി, തത്ത, വേഴ, പുറ, ആറ്റു, ചുണ്ട, നാട്ടി, നെന്മേനി, താമര, ചൊവ്വര, വെള്ള, തിട്ട, ചാഴി, പാല, പാക്യ, മിഴി” എന്നു പ്രസിദ്ധമായ ഒരു സംഗ്രഹവാചകമുണ്ടു്. അവയുടെ പരിപൂർണ്ണനാമധേയങ്ങൾ ചന്ദ്രോത്സവത്തിൽ കുറിച്ചുകാണുന്നു. സംഘങ്ങളിൽ ആറെണ്ണം വൈയാകരണന്മാരുടേയും വേറിട്ടു് ആറു പ്രാഭാകരന്മാരുടേയും ബാക്കിയുള്ള ആറു ഭാട്ടന്മാരുടേയും ആണു്. (1) കണ്ടരാമൻ (കൺട്രാൻ), (2) പുളിക്കീഴു്, (3) വേഴപ്പറമ്പു്, (4) പുറക്കടിഞ്ഞകം, (5) തത്തമംഗലം, (6) പുല്ലിപുലം ഇവയാണു് വൈയാകരണസംഘങ്ങൾ. (7) കീഴ്വീതീ (കിഴിന്യാരു്), (8) വെള്ളാങ്ങലൂർ, (9) തിട്ടപ്പള്ളി, (10) ചാഴിക്കാടു്, (11) പാലക്കാടു്, (12) ഭാസ്കരം (പാക്യം) ഇവ പ്രാഭാകര സംഘങ്ങളും, (13) നാട്ടിയമംഗലം (നാട്യമംഗലം), (14) ചുണ്ടയ്ക്കമണ്ണു്, (15) ചോതിരം (ചൊവ്വരം), (16) ആറ്റുപുറം, (17) താമരച്ചേരി, (18) നെന്മേനി ഇവ ഭാട്ടസംഘങ്ങളുമാകുന്നു.
ഓടനാടു് (കായംകുളം), അതിന്റെ തലസ്ഥാനമായ കണ്ടിയൂർ, മതിലകം, പാലയൂർ, കോഴിക്കോടു് മുതലായ സ്ഥലങ്ങളിൽനിന്നാണു് യുവതികൾ വരുന്നതു്. മൂന്നാം സർഗ്ഗത്തിൽ സദസ്യകളായിരുന്നവരും വന്നുചേരുന്നുണ്ടു്. അവരെക്കൂടാതെ (1) നന്തിപ്പുലത്തു് ഇട്ടി, (2) കൊടുങ്ങല്ലൂർ ആനന്ദനീവി, (3) വീണാവതി, (4) കുറ്റിപ്പുറത്തു് ഉണിച്ചിരുതേവി, (5) ചേരിക്കുളത്തു് ഉണിച്ചിരുത, (6) ചന്ത്രത്തിൽ ഉണ്ണിയച്ചി, (7) കണ്ടച്ചാത്തു് ഇട്ടിമാതവി തുടങ്ങിയ മറ്റു ചില സുന്ദരിമാരെ കവി അവിടെ ആഗമനം ചെയ്തവരുടെ കൂട്ടത്തിൽ സ്മരിക്കുന്നു. (1) പെരുവനം, (2) ഇരിങ്ങാലക്കുട, (3) ചോതിരം, (4) ആലത്തൂർ, (5) അരിയന്നൂർ, (6) ഈശാനം, (7) തൃശ്ശിവപേരൂർ, (8) ചെങ്ങന്നൂർ, (9) തിരുവല്ലാ, (10) ഐരാണിക്കുളം, (11) മൂഴിക്കുളം, (12) പന്നിയൂർ ഇവിടങ്ങളിലുള്ള നമ്പൂരിമാരും ആഗതരായിരുന്നു എന്നു് അഞ്ചാംസർഗ്ഗത്തിൽനിന്നു നാം ധരിക്കുന്നു. ചില സുന്ദരികളോടൊപ്പം കവികളും വരുന്നുണ്ടു്. പുനം, ശങ്കരകവി, രാഘവകവി ഇവരെല്ലാം ആ കൂട്ടത്തിൽപ്പെട്ടവരാണു്. ഇവർക്കുപുറമേ ഗ്രന്ഥകാരൻ നാമനിർദ്ദേശം ചെയ്യാതെ
“കേനാപി കേരളവധൂഹൃദയാരവിന്ദ
ബാലാതപേന കവിനാ കലിതാപദാനാ,”
“മധുരമധുരഭാഷാപദ്യകോലാഹലംകൊ
ണ്ടുലകഖിലമലിക്കും നല്കവീന്ദ്രാനുയാതാ”
എന്നും മറ്റുമുള്ള വരികളിൽ വേറെ ചില കവികളുടെ ആഗമനത്തെപ്പറ്റിയും സൂചിപ്പിക്കുന്നു.
“മധുരകവികളെല്ലാം ചെന്നു പൂജാവസാനേ
മണമിളകിന ഭാഷാപദ്യബന്ധൈരനേകൈഃ
അമൃതകിരണമസ്തോഷുഃ”
എന്നും
“കവിഷു സകലഭാഷാസാർവഭൗമേഷു ചന്ദ്ര
സ്തുതിമുഖരമുഖേഷു പ്രൗഢരോമോൽഗമേഷു”
എന്നുംകൂടി പ്രസ്താവനകൾ കാണുന്നുണ്ടു്. ആ കവികൾ പ്രായേണ മണിപ്രവാളത്തിലായിരിക്കണം ഗദ്യപദ്യങ്ങൾ രചിച്ചിരുന്നതു്. അവ ആസ്വദിക്കുന്നതിനുവേണ്ട പാണ്ഡിത്യവും സഹൃദയത്വവും ആ സ്ത്രീകളും സമ്പാദിച്ചിരുന്നിരിക്കണം. മതിയെപ്പറ്റി വർണ്ണിക്കുമ്പോൾ കവി
“ശാകുന്തളം തദനു മാളവികാഗ്നിമിത്രം
കാദംബരീചരിതമത്ഭുതബന്ധഹൃദ്യം
മുറ്റും മരന്ദമൊഴി വൈകിനകൂടുദാരാ
ശുശ്രാവ ഭാവമധുരഞ്ച മണിപ്രവാളം”
എന്നു പറയുന്നു. നായികയുടെ ‘മാലാവാഹിനി’യായ ചേടിപോലും ഈദൃശങ്ങളായ ‘ഭാഷാകലവികളിൽ’ വിദഗ്ദ്ധയായിരുന്നുവത്രേ. സ്ത്രീകൾക്കു സാഹിത്യപരിശീലനത്തിനുള്ള സമയം സായാഹ്നമായിരുന്നു; ആ പരിപാടിയിൽ മണിപ്രവാളസാഹിത്യത്തിനു ഗണനീയമായ ഒരു സ്ഥാനവും അവർ നല്കിയിരുന്നു. അതുംകൂടി ആ പ്രസ്ഥാനത്തിന്റെ അഭ്യുന്നതിക്കു് ഒരു കാരണമായിത്തീർന്നിരിക്കണം.
അഞ്ചാംഭാഗത്തിൽ ഉത്സവം അവസാനിച്ചപ്പോൾ പൂർണ്ണചന്ദ്രൻ നായികയുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചു്
“മദനമണിവിളക്കായ് നീ വിളങ്ങീടുകസ്മൽ
പ്രണയിനി, പുനരാശാപാന്തമസ്മിൻ പ്രപഞ്ചേ;
കലിതകുതുകമിന്നേ വാരസീമന്തിനീനാ
മഴകുടയ മണിപ്പൂൺപാക നിൻപാദപത്മം.”
എന്നും മറ്റും അവളെ അനുഗ്രഹിക്കുകയും ആ ദേവന്റെ പ്രാണപ്രിയയായ രോഹിണി ഒരു മുക്താഹാരം അവളുടെ കഴുത്തിൽ സമർപ്പിക്കുകയും ചെയ്യുന്നു.
ഗ്രന്ഥാന്തത്തിൽ ശിവസ്തുതിപരമായി ഒരു ശ്ലോകമുള്ളതാണു് അടിയിൽ ഉദ്ധരിക്കുന്നതു്.
“ഉലകഖിലമലിക്കും മേദിനീവെണ്ണിലാവിൻ
മധുരചതുരരൂപൈർവാക്യപുഷ്പോപഹാരൈഃ
സുരഭിതകകുബന്തൈരാദധാതു പ്രസാദം
നിഖിലഭുവനസാക്ഷീ ബാലശീതാംശുമൗലിഃ”
ഒരു മാതൃകാഗ്രന്ഥത്തിൽ ഇതിനുമേൽ മറ്റൊരു ശ്ലോകവും കുറിച്ചു കാണുന്നുണ്ടു്. അതുകൂടി അടിയിൽ ചേർക്കാം:
“കോൽത്തേൻനേർവാണി, വീണാമൊഴിമണികളണി
ച്ചാർത്തു കാൽത്താരിൽ നിത്യം
ചാർത്തീടൂതാക ചന്ദ്രോത്സവമധുരകഥാ
സൗരഭോന്മേഷയോഗാൽ;
ആത്താഭോഗം വിളങ്ങും ഗുണഗണലഹരീ
ഭാരി മൂർത്തിത്രയീ നിൻ
കീർത്തിക്ഷീരാംബുരാശൗ വിഹരതു
സകലം മേദിനീവെണ്ണിലാവേ!.”
ചന്ദ്രോത്സവകാരന്റെ വിശ്വോത്തരമായ കവനകലാമാർമ്മികതയ്ക്കു ചില മൂർദ്ധാഭിഷിക്തോദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കേണ്ടതുണ്ടു്. അദ്ദേഹം ഗ്രന്ഥത്തിന്റെ ഉപക്രമത്തിൽ കഥാസൂചനത്തിനുവേണ്ടി ചന്ദ്രരേഖയേയും, പിന്നീടു ശ്രീപരമേശ്വരനേയും പാർവതീദേവിയേയും ഗുരുവിനേയും രസം ശൃംഗാരമാകയാൽ കാമദേവനേയും വന്ദിക്കുന്നു. തദനന്തരം വാല്മീകി, വ്യാസൻ, കാളിദാസൻ, ഭാരവി, മുരാരി, ഭട്ടബാണൻ എന്നീ പൂർവകവികളെ പ്രശംസിച്ചു്, അവരോടൊപ്പം തന്റെ സമകാലികന്മാരായ പുനം ശങ്കരകവി ഇവരേയും പുകഴ്ത്തി, ദുർജ്ജനങ്ങളെ ഉപാലംഭനം ചെയ്തു, തന്റെ ശാലീനതയെ വിശദീകരിച്ചുകൊണ്ടു കഥയിലേക്കു കടക്കുന്നു.
“അമൃതകിരണരേഖാം നൃത്യതശ്ശൂലപാണേ
രഴകുടയ ജടാജുടാന്തരസ്ഥാമുപാസേ,
പവനിയിലിടവേറിട്ടന്തികേ വീണ്ണ ഗംഗാ
ചെറുതിരനുരപോലേ ലോഭനീയാനുഭാവാം.”
എന്ന പ്രഥമപദ്യം വായിക്കുമ്പോൾത്തന്നെ കവി സാമാന്യനല്ലെന്നു ഭാവുകൻ തീർച്ചപ്പെടുത്തുന്നു. ആ മതത്തെ ഊന്നിയൂന്നിയുറപ്പിക്കുകയാണു് അതിനപ്പുറമുള്ള ഓരോ പദ്യവും ചെയ്യുന്നതു്. താഴെക്കാണുന്ന പദ്യങ്ങൾ പരിശോധിയ്ക്കുക:
നവോഢയായ പാർവതീദേവി:
“പരമശിവമുഖാംഭോജാവലോകേ നവീനേ
മിഴികളിലവനമ്രം വിസ്മയശ്രീ കപർദേ
കുതുകി ശശികലായാമുൽപ്രകമ്പം ഭുജംഗേ
ജയതി തിരുമിഴിത്തെല്ലദ്രിരാജാത്മജായാഃ.”
കാമദേവൻ:
“അണികുലചില ജിഹ്വാനന്ദി, കർണ്ണാമൃതം ഞാ,
ണഥ നയനമനോജ്ഞം നാസികാഹ്ലാദി ബാണം,
തൊടുമളവിലുറക്കും തേരു, യസ്യാംഗനാനാം
വക പടക, ളനംഗം ദൈവതം വെല്ലുമാക.”
കാളിദാസന്റെ കവിത:
“ധ്വനിഭിരമൃതവിന്ദുസ്യന്ദിഭിഃ പ്രീണയന്തീ
സഹൃദയമഭിരാമൈരന്വിതാ ഭാവഭേദൈഃ
സരസമുചിതശയ്യാമാശ്രിതാ വിശ്വലോകം
സുഖയതി സുകുമാരാ കാളിദാസസ്യ വാണീ.”
ഈ ശ്ലോകം വാസ്തവത്തിൽ സംസ്കൃതമാണെങ്കിലും പ്രയുക്തങ്ങളായ പദങ്ങളുടെ സൗകുമാര്യംകൊണ്ടു മണിപ്രവാളമാണെന്നു തോന്നിപ്പോകുന്നു. ഇതുപോലെ വേറേയും പല ശ്ലോകങ്ങൾ ഈ കൃതിയിലുണ്ടു്. തന്റെ ‘ഭാഷാരൂപിണി’യായ ‘ഭാരതി’ സഹൃദയന്മാർക്കു രസിക്കുമോ എന്നു കവി അല്പമൊന്നു സംശയിയ്ക്കുകയും, മധുരകവിത്വമില്ലാത്തവർ മൂകന്മാരായിരുന്നു കൊള്ളണമെന്നു വിധിയില്ലെന്നും കുയിലുകൾ പാടുമ്പോൾ കാക്കകളും കരയാറുണ്ടെന്നും അതിനു സമാധാനം കാണുകയും ചെയ്യുന്നു. ഒടുവിൽ താൻ ആത്മവിശ്വാസമില്ലാത്ത ഒരു കവിയല്ലെന്നും അദ്ദേഹം പ്രഖ്യാപനം ചെയ്യുവാൻ മടിക്കുന്നില്ല.
“ചരിതമമൃതഹൃദ്യം മേദിനീചന്ദ്രികായാ
ഭുവി നിരുപമമസ്മൽപ്രാതിഭം നിർവിവാദം
അഴകെഴുമിതിവൃത്തം പൂർണ്ണചന്ദ്രോത്സവം ന
ന്നൊരുമ സുകൃതപാകം നിർണ്ണയം കർണ്ണഭാജാം.”
“മധുരമധുരഭാഷാസംസ്കൃതാന്യോന്യസമ്മേ
ളനസുരഭിലയാസ്മൽകാവ്യവാണീവിഭൂത്യാ
തെളിയുക പരമിന്നും മേദിനീചന്ദ്രികാ തേൻ
പൊഴിയുമൊരു കലമ്പൻമാലകൊണ്ടെന്നപോലെ.”
എന്നീ പദ്യങ്ങൾ പ്രകൃതത്തിൽ ജ്ഞാപകങ്ങളാകുന്നു.
താഴെകാണുന്ന ശ്ലോകങ്ങൾ മതിയുടെ സൗന്ദര്യവർണ്ണന ഘട്ടത്തിൽ ഉള്ളവയാണു്:
“സജലജലദമാലാപേശലം കേശപാശം;
കുരുൾനിര തിമിരശ്രീവല്ലരീപല്ലവാഭം;
അളികതലമുലാവും കേതകാന്തർദ്ദലാഭം;
പുരികമുലകു വെല്വാൻ വില്ലു ശൃംഗാരയോനേഃ.”
കളമൊഴിഗളനാളം കുംബു ബിംബോകഡംഭ
പ്രശമനമതിമുഗ്ദ്ധം കൈത്തലം ബദ്ധലീലം;
മുല കനകമലയ്ക്കും ചിത്തകാമ്പൊന്നുലയ്ക്കും;
പട തുടിയൊടു തല്ലും ചൊല്ലെഴും മദ്ധ്യവല്ലീ.”
ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ ഗർഭവർണ്ണനത്തിൽനിന്നാകുന്നു:
“ആനീലമംബുജദൃശഃ സ്തനചൂചുകാഗ്ര
മാപാണ്ഡുമൂലമബലാകുലമൗലി, രേജേ,
തൂവെണ്ണിലാവൊടു മറുത്തു പുറത്തു പോവാൻ
നൂഴുന്ന കൂരിരുളുതൻ തലയെന്നപോലെ.”
മന്ദം തൊടുമ്പൊഴുതിലും പഴുതേ നറുമ്പാൽ
ചിന്നും പൊടുക്കനെ മുലക്കലശം തദീയം,
മേലിൽപ്പിറന്നു വളരും തരളായതാക്ഷ്യാ
മുന്നിൽപ്പുകൾപ്പൊലിമ മുന്തിവരുന്നപോലെ.”
രണ്ടാം ഭാഗത്തിലുള്ള മറ്റു ചില ശ്ലോകങ്ങൾകൂടി പകർത്തിക്കാണിക്കേണ്ടിയിരിയ്ക്കുന്നു:
“നീഹാരവാരി നിയമേന കുളിച്ചു ബാലാ
ശേഫാലികാ കുസുമസൗരഭവാസിതാംഗീ
പൂന്തേൻകുഴമ്പു പരുകിത്തരസാ സിഷേവേ
മന്ദാഗമാൻ മധുരവാണി മരുൽകുമാരാൻ.”
“ആർത്തൂ വസന്ത, മലർമാതിനു കൺകുളുർത്തൂ;
ചീർത്തൂ വിരിഞ്ചരമണീകുളുർകൊങ്ക രണ്ടും;
വാഴ്ത്തീ ഗിരാ മധുരയാ ദിവി ദേവസംഘം
ധാത്രീതലേ തരുണി പോന്നു പിറന്നനേരം.”
“ലോകത്രയീവിജയദീക്ഷിതമാരവീര
സാമ്രാജ്യമംഗലമണിധ്വജവൈജയന്തീ
വത്സാ രുരോദ വിദുരാംഗലതാ ചിരേണ
ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ.”
മൂന്നാംഭാഗത്തിൽ ശ്രീമംഗലത്തുഭവനത്തെ വർണ്ണിയ്ക്കുന്ന ശ്ലോകങ്ങൾ എല്ലാംതന്നെ മനോഹരങ്ങളാണു്. അവയിൽ നാലെണ്ണം അടിയിൽ ചേർക്കുന്നു:
“യത്രാംഗനാനാം നയനേഷുപാതാ
ന്നിഹന്യമാനാ നിയതം യുവാനഃ
ശൃംഗാരസർവസ്വരസായനേന
ജീവന്തി താസാമധരാമൃതേന;”
“പൂങ്കാവുതോറും പികസുന്ദരീണാ
മാൺകോകിലാളീപരിലാളിതാനാം
കേൾക്കപ്പെടുന്നൂ രതിനാഥചാപ
ക്രേങ്കാരഹാരീണി രുതാനി യസ്മിൻ.”
“യസ്മിന്നനംഗക്കൊടിയാട കാറ്റേ
റ്റാകാശവീഥീമവഗാഹ്യ ഗത്വാ
തോങ്കൽക്കരംകൊണ്ടമരാവതീം നേ
രങ്കത്തിനായാഹ്വയതീവ ഭാതി.”
“തുഷാരധാമാ നിശി നിർമ്മലാനി
മരന്ദവാചാം വദനാനി പശ്യൻ
മണിസ്ഥലീഷു പ്രതിമാഛലേന
പാദപ്രണാമം വിതനോതി യസ്മിൻ.”
മന്ത്രാലോചനാഘട്ടത്തിലുള്ള അനേകം പദ്യങ്ങൾ മാഘം രണ്ടാംസർഗ്ഗത്തിലേയും കിരാതാർജ്ജുനീയം രണ്ടാംസർഗ്ഗത്തിലേയും പദ്യങ്ങൾ പോലെ ആലോചനാമൃതങ്ങളാണു്. നോക്കുക:
“ഭാഗ്യാങ്കുരക്കൂമ്പുമുയർത്തി മോഹ
പ്പാ ചേർത്തൊരുത്സാഹസമീരയോഗേ
വിവേകമെന്നും വളർകപ്പലേറി
ക്കാര്യാംബുരാശൗ പെരുമാറവേണം.”
“ഉത്സാഹമൂലം നയസാരപുഷ്പം
കാര്യദ്രുമം കാമഫലാവനമ്രം
വിവേകശക്ത്യാ നനയാത്ത നാളിൽ
വരണ്ടുപോം വേരൊടുകൂട നൂനം.”
തന്റെ അഭിപ്രായം പറവാൻ പോകുന്ന മാനവീമേനകയുടെ ചിത്രമാണു് ചുവടേ പകർത്തുന്നതു്:
“അഥോപധാനേ പുനരങ്കസംസ്ഥേ
വിചിത്രവർണ്ണേ വിനിവേശിതേന
കരേണ നാനാഭരണോജ്ജ്വലേന
മറച്ചു ദന്താംബരമംബുജാക്ഷീ,
താംബൂലവീടീം ശശികല്പകർപ്പൂ
രാമോദിനീം ദാതുമനുപ്രവൃത്താം
ആപ്താം വധൂടീമരികേ നിഷണ്ണാം
നിവാര്യ കൈകൊണ്ടലസേന ഗുഢം,
മനോഭിരാമേണ മൃദുസ്മിതേന
ക്ഷീരാംബുരാശിം പുനരുക്തയന്തീ
അമ്മാനവീമേനക മാനനീയ
മുപാദദേ വാക്യമനർഘശീലാ.”
അവളുടെ വാക്യത്തിന്റെ ഉപക്രമപദ്യമാണു് അടിയിൽ കുറിക്കുന്നതു്:
“മനോജ്ഞവർണ്ണാ സുവിചിത്രബന്ധാ
നിരസ്തദോഷാ സഗുണാർത്ഥപുഷ്ടാ
ഇമ്മാരചേമന്തിക ചൊന്ന വാണീ
മഹാകവേർവാഗിവ സുപ്രസന്നാ.”
അഞ്ചാം ഭാഗത്തിൽ സൂര്യാസ്തമയവും ചന്ദ്രോദയവും വർണ്ണിക്കുന്നതിലാണു് കവി തന്റെ അനന്യസുലഭമായ മനോധർമ്മപ്രകർഷം മുഴുവൻ പ്രകടിപ്പിച്ചിരിക്കുന്നതു്. ആ ഘട്ടത്തിൽനിന്നുകൂടി ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം:
“അപരജലധിമീതേ ഹന്ത! ചെന്തീകണക്കേ
ദിവസകരകരാളീ പാടലാഭൂന്മനോജ്ഞേ!
കടൽനടുവിൽ വിളങ്ങും വിദ്രുമശ്രീമയൂഖാ
വലി വിയതി വിലങ്ങെപ്പൊങ്ങിനില്ക്കുന്നപോലേ.”
“ചരമശിഖരിപീഠേ പാടലം നാളികേരം
ദ്യുമണിവലയരൂപം വച്ചവിച്ഛിന്നധാരം
ജഗതി കരുതി തർപ്പിച്ചീടിനാൻ ചൂടൊഴിപ്പാ
നഖിലഭുവനഭാജാമന്തിയാം മന്ത്രവാദി.”
“അരുണജലദമാലാവാസസാലങ്കൃതാംഗീ
തിമിരചികുരരാജത്താരപുഷ്പാഭിരാമാ
നളിനമുകുളമെന്നും പോരിളങ്കൊങ്കയുംകൊ
ണ്ടലമകുരുത സന്ധ്യാ ശീതഭാനോസ്സപര്യാം.”
“വിഗളദമൃതമിന്ദോർമ്മണ്ഡലം പോന്നുയർന്നൂ
നിജകരപരിവീതം ബദ്ധനക്ഷത്രമാല്യം
മദനകരഗൃഹീതം പൂർണ്ണസൗഭാഗ്യദീക്ഷാ
കലശമിവ നവീനം മേദിനീചന്ദ്രികായാഃ.”
സ്വഭാവോക്ത്യലങ്കാരംകൊണ്ടെന്നപോലെ രചനാഭംഗികൊണ്ടും വിശ്വവിജയം ചെയ്യുന്ന ഒരു ശ്ലോകമാണു് താഴെക്കാണുന്നതു്:
“പുരികുഴലിലിറങ്ങിത്തങ്ങളിൽത്തിങ്ങിവിങ്ങും
കുളുർമുലയിൽ വിരുന്നുണ്ടേണശാബേക്ഷണാനാം
ദിശി ദിശി പെരുമാറീ മേദിനീവെണ്ണിലാവിൻ
മുഖപരിമളവാഹീ സന്തതം ഗന്ധവാഹഃ”
ചില പദങ്ങളും പ്രയോഗങ്ങളും
ഇങ്ങനെ ഉദ്ധരിച്ചു കൊണ്ടുപോയാൽ ചന്ദ്രോദയത്തിലെ ശ്ലോകങ്ങൾ നൂറിനു നൂറും തന്നെ പകർത്തേണ്ടിവരുന്നതാണു്. ചമൽകാരജനകമല്ലാത്ത ഒരു ശ്ലോകവും പ്രസ്തുത കാവ്യത്തിലില്ല. മധുരങ്ങളായ പ്രാചീനഭാഷാപദങ്ങൾ കവി ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്. (1) പവനി (ഘോഷയാത്ര), (2) പൊഴിൽ (ചോല), (3) പാൽ (ഐശ്വര്യം) മുതലായ പദങ്ങൾ നോക്കുക. ലീലാതിലകത്തിൽ അനുശാസിച്ചിട്ടുള്ളപ്രകാരം (1) നർപ്പാൽ, (2) മുകൺമേൽ, (3) വാൺമുന തുടങ്ങിയ പദങ്ങളിൽ സന്ധിവിശേഷങ്ങളും കാണ്മാനുണ്ടു്. (1) പൊടിഭിഃ, (2) വെൺമാളികാസു, (3) വിളക്കുമാടസ്യ, (4) പൊല്പാലികാനാം ഇത്യാദി പ്രയോഗങ്ങൾ “സന്ദർഭേ സംസ്കൃതീകൃതാ ച” എന്ന ലീലാതിലകസൂത്രത്തിനു് ഉദാഹരണങ്ങളാകുന്നു. എതുകയിൽ കവിക്കു നിഷ്കർഷയില്ലെങ്കിലും അദ്ദേഹത്തിന്റെ മൃദുലകോമളമായ ശബ്ദപ്രവാഹത്തിൽ അതിന്റെ അഭാവംതന്നെയാണു് ആസ്വാദ്യതരമായി അനുഭവപ്പെടുന്നതു്.
ചില ദോഷങ്ങൾ
ചന്ദ്രോത്സവത്തിൽനിന്നു ലോകതന്ത്രപരമായി നമുക്കു പലതും പഠിക്കാമെങ്കിലും അതു പരോക്ഷമായിപ്പോലും സന്മാർഗ്ഗോപദേശം ചെയ്യുന്ന ഒരു കാവ്യമല്ലെന്നുള്ളതു് അതിന്റെ ദോഷങ്ങളിൽ പ്രഥമഗണനീയമാണെന്നു ചിലർക്കു പക്ഷമുണ്ടു്. “കാന്താസമ്മിതതയോപദേശം” പ്രസ്തുത കാവ്യം നല്കുന്നില്ലെന്നുള്ളതു പരമാർത്ഥംതന്നെ. എന്നാൽ തന്നിമിത്തം അതു ദൂരതഃപരിവർജ്ജനീയമാണെന്നു പറയുന്നതു ശരിയല്ല. താൻ ഒരു വേശ്യയുടെ ചരിതമാണു് പ്രസ്താവിക്കുവാൻ പോകുന്നതെന്നു വായനക്കാരെ മുൻകൂട്ടി അറിയിച്ചു കൊണ്ടു കവി ആ കൃത്യം നിർവ്വഹിക്കുന്നു. മതിയും മേദിനീ ചന്ദ്രികയും അവളുടെ വയസ്യകളും “ധീരാ കലാപ്രഗല്ഭാസ്യാദ്വേശ്യാ സാമാന്യനായികാ” എന്ന ശാസ്ത്രലക്ഷണമനുസരിച്ചു് കാവ്യരംഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കാമിനീലലാമങ്ങളാണു്. ഒരു വേശ്യയ്ക്കു് അനേകം ഭർത്താക്കന്മാർ ഉണ്ടായിരുന്നു എന്നു ചില ശ്ലോകങ്ങളിൽ പറയുന്നതു വസ്തുസ്ഥിതി കഥനം മാത്രമാണല്ലോ. സംഭോഗശൃംഗാരവർണ്ണനം വേണ്ടതിലധികം നഗ്നമായിട്ടുണ്ടെന്നു സമ്മതിക്കാം.
രണ്ടാംഭാഗത്തിൽ നായികയുടെ ശിശുക്രീഡ വർണ്ണിക്കുമ്പോൾ കവി ‘ധാത്രീകരാംബുജധൃതാ’ എന്നും ‘സൗവർണ്ണകിങ്കിണി’ എന്നും ആരംഭിക്കുന്ന രണ്ടു് അശ്ലീലശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു എന്നുള്ളതാണു് മറ്റൊരാക്ഷേപം. ആ ശ്ലോകങ്ങൾ അശ്ലീലദുഷ്ടങ്ങൾതന്നെയെങ്കിലും വേശ്യയുടെ ശൈശവം വർണ്ണിക്കുന്നവയാകയാൽ അസംഗതങ്ങൾ എന്നു പറവാൻ പാടുള്ളതല്ല. തന്റെ പ്രിയതമനെ അപഥസഞ്ചാരത്തിൽനിന്നു വിനിവർത്തിപ്പിക്കുവാൻ ചന്ദ്രിക ചെയ്ത ശ്രമം തനിക്കു് അശുഭോദർക്കമായിത്തീർന്നു എന്നു കവി പറഞ്ഞിരിക്കുന്നതു സ്ഥൂലദൃഷ്ടിയിൽ അനാശാസ്യമായി നമുക്കു തോന്നാമെങ്കിലും ഭർത്താവിനു് എന്തും പ്രവർത്തിക്കാം എന്നു ജനങ്ങൾ വിശ്വസിക്കുകയും ശീലാവതിയെ സ്ത്രീകൾക്കു മാതൃകയായി പരിഗണിക്കുകയും ചെയ്തിരുന്ന ഒരു കാലത്തു് ആ ഇതിവൃത്താംശത്തിനു് അനൗചിത്യം കല്പിക്കുന്നതു യുക്തിസഹമല്ലെന്നാണു് എന്റെ അഭിപ്രായം. ചന്ദ്രോത്സവത്തിലെ വർണ്ണനം അന്നത്തേ സമുദായാചാരത്തിന്റെ യഥാർത്ഥമായ പ്രതിഫലനമല്ലെന്നും കവി തന്റെ കല്പനാശക്തികൊണ്ടു് ഒരു നവ്യലോകം സൃഷ്ടിച്ചിരിക്കുന്നു എന്നും വേണം വിചാരിക്കുവാൻ. നായിക ഒരു വേശ്യയാണെങ്കിലും കഥ മുഴുവൻ വേശ്യാവൃത്തമല്ല; ചന്ദ്രോത്സവാഘോഷമാണു് അതിലെ പ്രതിപാദ്യം. ആ ആത്മാവിനു് ഒരു ശരീരമെന്ന വിധത്തിൽ മാത്രമേ മതിയുടേയും നായികയുടേയും ചരിതം നില്ക്കുന്നുള്ളു. പ്രധാനഭാഗത്തിലെങ്ങും അശ്ലീലത്വത്തിന്റെ പ്രസക്തിയില്ല. ആകെക്കൂടി ആധുനികന്മാരായ അനുവാചകന്മാർക്കു് ഇതിവൃത്തത്തിലും മറ്റും അങ്ങിങ്ങു് അല്പാല്പം അരോചകങ്ങളായ അംശങ്ങൾ കാണേണ്ടതായിവരുമെങ്കിലും ദേശകാലങ്ങളെ പുരസ്കരിച്ചുവേണം ഏതു കവിതയേയും നിരൂപണം ചെയ്യുവാൻ എന്നുള്ള ആലങ്കാരികമതം അനുസരിച്ചു് അവർ ചന്ദ്രോത്സവത്തെ ആദരിക്കുമെന്നും ആദരിക്കണമെന്നുംതന്നെയാണു് എന്റെ പ്രതീക്ഷ. ‘ധാത്രീകരാംബുജ’ എന്ന ശ്ലോകമുണ്ടെന്നുവെച്ചു ‘ചരമശിഖരിപീഠേ’ ‘പുരികുഴലിലിറങ്ങി’ ഇത്യാദി ശ്ലോകങ്ങൾ വായിക്കേണ്ടെന്നു യാതൊരു സഹൃദയനും തോന്നുവാൻ ന്യായമില്ലല്ലോ. ശയ്യാഗുണം ഇത്രമാത്രം തികഞ്ഞ ഒരു കാവ്യത്തിലും യതിഭംഗത്തിനു് അപൂർവ്വം ചില ഉദാഹരണങ്ങൾ കടന്നുകൂടിയിരിക്കുന്നതു കഷ്ടംതന്നെ. (1) പരമശിവജടാഭാ-രം (2) കമലവിശിഖസാമ്രാ-ജ്യം (3) മധുരമധുരമസ്തൌ-ഷുഃ (മാലിനീവൃത്തത്തിൽ) (4) ചിറ്റിലപ്പ-ള്ളിനാടു (ഉപജാതിവൃത്തത്തിൽ) മുതലായ ഭാഗങ്ങൾ അത്യന്തം കർണ്ണാരുന്തുദങ്ങളായിരിക്കുന്നു. എന്നാൽ ഈ ദോഷവും കാവ്യത്തെ സാരമായി സ്പർശിക്കുന്നില്ല. അക്ഷരലക്ഷം അവകാശപ്പെടാവുന്ന ശ്ലോകങ്ങൾ അത്രയധികം അതിലുണ്ടു്. കൈരളീദേവിക്കു ചന്ദ്രോത്സവം വിലവേറില്ലാത്ത ഒരു വിശിഷ്ടാഭരണമായി ഏതു കാലത്തും പ്രശോഭിക്കുന്നതാണു്.
24.2ചില സ്തോത്രകൃതികൾ
ചിറയ്ക്കൽ കോവിലകത്തുനിന്നു ‘പഞ്ചരത്നസ്തോത്രം’ എന്നു പടിയിൽ കുറിച്ചിട്ടുള്ള ഒരു താളിയോലഗ്രന്ഥം കണ്ടുകിട്ടീട്ടുണ്ടു്. അതിൽ (1) തൃച്ചെമ്മരേശസ്തുതി (ഗദ്യം) (2) ചെല്ലൂർപ്പിരാൻസ്തുതി (3) ചെറുകുന്നത്തമ്മസ്തുതി (4) കാമാക്ഷീസ്തുതി (5) ലക്ഷ്മീസ്തുതി എന്നിങ്ങനെ അഞ്ചു സ്തോത്രങ്ങൾ അടങ്ങീട്ടുള്ളതുകൊണ്ടായിരിക്കാം അതിനു പഞ്ചരത്നസ്തോത്രം എന്നു പേർ നല്കീട്ടുള്ളതു്. ചെറുകുന്നത്തമ്മസ്തുതിയും ലക്ഷ്മീസ്തുതിയും ഒന്നിലധികം രൂപത്തിൽ കാണുന്നു. അതു കൂടാതെ തളിപ്പറമ്പത്തു ശിവനെപ്പറ്റിയും രണ്ടു ശ്ലോകങ്ങളുണ്ടു്. പ്രസ്തുത സ്തോത്രങ്ങളുടെ പ്രണേതാവു ശങ്കരകവിയാണെന്നു ചിലർ ഊഹിക്കുന്നുണ്ടെങ്കിലും ചെല്ലൂർപ്പിരാൻ സ്തുതിയും ചെറുകുന്നത്തമ്മസ്തുതിയും ഒഴിച്ചാൽ ബാക്കിയുള്ളവയ്ക്കു് ആ മഹാകവിയുടെ കൃതികളാകുവാൻ വേണ്ട സ്വരൂപയോഗ്യതയില്ല. എന്നാൽ എല്ലാ സ്തോത്രങ്ങളും കൊല്ലം ഏഴാം ശതകത്തിൽ നിബന്ധിച്ചവയാണെന്നുതന്നെ തോന്നുന്നുമുണ്ടു്. ‘മഹാലക്ഷ്മീ വികല്പം വിനാ’ എന്നവസാനിക്കുന്ന ലക്ഷ്മീസ്തുതിയെപ്പറ്റി മാത്രമേ സംശയമുള്ളു. അതു പൂന്താനം നമ്പൂരിയുടെ കൃതിയെന്നാണു് കേട്ടിട്ടുള്ളതു്. ഓരോ കൃതിയേയുംപറ്റി അല്പം ഉപന്യസിക്കാം.
തൃച്ചെമ്മരേശസ്തുതി
താഴെ കാണുന്ന പങ്ക്തികൾ ഈ ഗദ്യത്തിലുള്ളവയാണു്:
“ജയ ജയ ജഗൽകന്ദമേ, സുന്ദരാനന്ദമേ, നന്ദഗോപാദി ഗോപാലനൈപുണ്യമേ, ഭക്തനൽപുണ്യമേ, ചിത്തകാരുണ്യമേ, യുക്തിതാരുണ്യമേ, ചാരുലാവണ്യമേ, ഗോപികാ കാമിനീഗോകുലത്തിൻ കുലത്തിന്നൊരാനന്ദപൂരം മരന്ദം ചൊരിഞ്ഞീടുമാരാമമേ, പരിചൊടഭിരാമമേ.” ഇതു സംസ്കൃതദണ്ഡകങ്ങളുടെ രീതിയിൽ രചിക്കപ്പെട്ടിരിക്കുന്നു.
ചെല്ലൂർപ്പിരാൻ സ്തുതി
ഇതു പെരുഞ്ചെല്ലൂർ ശിവനെപ്പറ്റിയാണെന്നു പറയേണ്ടതില്ലല്ലോ. ആദ്യന്തം സ്രഗ്ദ്ധരാവൃത്തത്തിൽ നിർമ്മിതമായ ഈ കൃതി അർത്ഥപുഷ്ടികൊണ്ടു് അത്യന്തം മധുരമായിരിക്കുന്നു. കേശാദിപാദവർണ്ണനരൂപമായ ഇതിലേ എല്ലാ ശ്ലോകങ്ങളും ‘ചെല്ലൂർപ്പിരാനേ’ എന്ന സംബോധനയിൽ അവസാനിക്കുന്നു. മാതൃക കാണിക്കാൻ ചില ശ്ലോകങ്ങൾ ചുവടെ ചേർക്കാം:
“നന്നത്രേ നീ തപംചെയ്തതു വരദ! വധൂ
കാർമ്മണം ഞാനറിഞ്ഞേൻ;
കുന്നിൽപ്പെണ്ണിന്നു മാരജ്വരമധികമതിൽ
പ്പിന്നെയല്ലോ പിണഞ്ഞൂ;
അന്നുൾത്തിങ്ങും ജടാമണ്ഡലവിരചനയാ
ദിവ്യഗംഗയ്ക്കിരിപ്പാൻ
പിന്നെത്തീർത്താ നയംകൊണ്ടൊളിയറ; ജയ ക
ല്യാണ ചെല്ലൂർപ്പിരാനേ.”(1)
“സോമാർദ്ധത്തിന്നുദിപ്പാനുദയഗിരിതടം,
ചിത്രകൂടം ഭുജംഗ
സ്തോമാനാം, വൈധസീനാമരിയ പിണമിടും
കാടു മൂർദ്ധാവലീനാം,
വാർമേവീടും നറുംകാഞ്ചനമണികലശം
ദിവ്യഗംഗാജലാനാം,
കാമാരേ! നിൻകപർദ്ദം ജയതി ഘനകൃപാ
കല്യ, ചെല്ലൂർപ്പിരാനേ.”(2)
“തോന്നും മറ്റാർക്കു പോറ്റീ, കൊടിയ ദഹനനെ
ന്നെന്തു ചേരും? വിവേകേ
സാന്ദ്രായാം ചന്ദ്രികായാം വിരഹിയൊഴിയെ നീ
റീടുമാറില്ലതാനും;
ഉന്നും ത്വൽഭാവനാപാവനനു ചുടുകയി
ല്ലേതുമയ്യാ! തൊടാം നിൻ
മൂന്നാം തൃക്കണ്ണു ചെമ്പല്ലവലവമൃദുലം
നാഥ ചെല്ലൂർപ്പിരാനേ.”(3)
“ചഞ്ചന്നിശ്വാസഭീമാം ഭുജഗതതിയെ നി
ന്നന്നങ്ഗകേ കണ്ടരണ്ട
ങ്ങഞ്ചുംനേരത്തുമയ്യാ! കിമപി വിജയതേ
വേഴ്ച വിശ്വാതിശായീ;
കിഞ്ചിന്മഞ്ജുസ്മിതം ചേർന്നധരകിസലയേ
തേ വിരൺപൂണ്ട കൊഞ്ചി
ത്തഞ്ചുന്നൂ കുന്നിൽമാതിൻ മിഴിമുന ഭയമു
ല്ലൂയ ചെല്ലൂർപ്പിരാനേ.”(4)
“മംഗല്യത്തിൻകരുന്നെന്നമരകൾമുനയോ
മന്വതേ, ജന്മരോഗം
തുംഗം മാറ്റും മരുന്നെന്നണിമൃദുഹസിതം
താവകം കണ്ടുദാരം;
തൻകണ്ണിന്നും മനക്കാമ്പിനുമരിയ വിരു
ന്നെന്നുതന്നേ മതം വാർ
തിങ്ങും ഗൗരിക്കു, ദുഃഖക്ഷപർണഭരിതകൗ
ശല്യ, ചെല്ലൂർപ്പിരാനേ.”(5)
“മാലേയത്തെന്നൽപോലേ സതതസുരഭിലം,
മഞ്ജുവാചാം നിവാസം
പോലേ ഹാരീ ഭുജംഗൈ, രഴകിലളകപോ
ലേ സദാ ഭൂതിശാലീ,
കാലാരേ! വാഴ്ത്ത്വല്ലേൻ ജയതി ഭവദുരോ
ഭാഗമാർക്കേ കിടയ്ക്കും
ത്രൈലോക്യേ മറ്റു ഗൗരീകുചതടവിലുഠ
ല്ലീല, ചെല്ലൂർപ്പിരാനേ.”(6)
“ഗൗരീകൺകോൺ കളിപ്പാൻ വിഹരണമണിരം
ഗായ, ഭസ്മാംഗരാഗ
സ്മേരോല്ലാസായ, രോമാവലി തടവുമുപ
ഘ്നായ, മംഗല്യഭാജേ,
ഹാരാകാരേണ തൂങ്ങും ഫണിമണിമഹസാ
ഭദ്രദീപപ്രതിഷ്ഠാം
ചേരും മധ്യായ, ബദ്ധോഞ്ജലിരയമയി തേ
നാഥ, ചെല്ലൂർപ്പിരാനേ.”(7)
“ഇന്നിൻനാഭീതലത്തെച്ചിലർ തരുണിമവാ
രാകരാവർത്തമെന്നേ
മന്യന്തേ, കേപി രോമാവലിലതിക മുള
ച്ചീടുമാവാലമെന്നും.
മന്യേ ഗൗരീമനക്കാമ്പിനു കിമപി കളി
ച്ചും തുടിച്ചും കുളിപ്പാൻ
തന്നേ തീർത്തോരു വാപീവലയമിതി മഹാ
ദേവ, ചെല്ലൂർപ്പിരാനേ.”(8)
“എല്ലായ്പോഴും പുലമ്പിന്റിതു രജതഗിരേ
രുത്തമാംഗേ നവീന
സ്വർല്ലോകാനോകഹത്തിൻതറമുകളിലുമാ
ശ്ലിഷ്ടനായ് നിൻനിവാസം
ചൊല്ലാർന്നീടും മഹേന്ദ്രാദ്യമരവരശിഖാ
രത്നരോചിർമ്മതല്ലീ
കല്ലോലൗഘം പുലമ്പിപ്പുറവടിയൊടു ക-
ല്യാണ ചെല്ലൂർപ്പിരാനേ.”(9)
ഫലശ്രുതിരൂപമായ ഒരു ശ്ലോകവും ഒടുവിലുണ്ടു്:
“മാത്രാതീതാനുഭാവം ജയതി തവ വിഭോ,
വെല്ക കേശാദിപാദ
സ്തോത്രം: നിത്യം (സമസ്തം) ജനമിഹ നിയതം
വർത്തതാം ബദ്ധമോദം
പ്രീത്യാ ദേഹാവസാനേ പരമശിവ! പദാം
ഭോരുഹേ താവകേ ചെ
ന്നാസ്ഥാം കൈക്കൊണ്ടു മേവീടുക, ജയ ജയ ക
ല്യാണ ചെല്ലൂർപ്പിരാനേ.”
ചെറുകുന്നത്തമ്മസ്തുതി
ചെറുകുന്നുക്ഷേത്രം (ബാലശൈലം) ചിറയ്ക്കൽ താലൂക്കിലേ തൃക്കണ്ണപുരം ദേശത്തിനടുത്തുള്ള അന്നപൂർണ്ണേശ്വരീക്ഷേത്രമാകുന്നു. “ചെറുകുന്നഗ്രശാലയിൽ വാഴുമമ്മേ തമ്പുരാട്ടി, പൊൻകോരികയിൽ ചോറുമായി വിളമ്പുകമ്മേ തമ്പുരാട്ടി” എന്നും മറ്റും പഴയ പാട്ടുകളിൽ ആ ദേവിയെ വർണ്ണിച്ചുകാണുന്നു. എല്ലാവർക്കും മൃഷ്ടാന്നദാനം ചെയ്യുന്ന ദേവിയാണു് ചെറുകുന്നത്തമ്മ. പ്രസ്തുത സ്തോത്രത്തിൽനിന്നു ചില ശ്ലോകങ്ങൾ അടിയിൽ പകർത്തുന്നു:
പാടേ പെട്ടെന്നുറക്കെത്തിരുകിന കബരീ
സഞ്ചയം ചേഞ്ചെലോരേ
ന്നീടും കല്യാണകാഞ്ചീലളിതമതിദൃഢാ
ബദ്ധനീവീനിബന്ധം
ഊടേ തോന്നീടുകസ്മന്മനസി പഥികപ
ന്തിക്കു മൃഷ്ടാന്നദാന
ക്രീഡോപക്രാന്തമിന്നിൻതിരുവുടൽ ചെറുകു
ന്നമ്പുമെൻതമ്പുരാട്ടീ.”(1)
“നാനാരൂപോപദംശാനവരവർവദനം
പാർത്തു വേണുന്നതെല്ലാം
താനേ, വേണ്ടും ജനാനാമിടയിടയിലറി
ഞ്ഞാസ്ഥപൂണ്ടാജ്യപൂർണ്ണം
മാനാതീതം വിളമ്പും ഭവതിയെ വിരണൽ
ഭൂഷണാം പന്തിമധ്യേ
കാണാമോ മാദൃശാമിങ്ങൊരുകുറി ചെറുക
ന്നമ്പുമെൻതമ്പുരാട്ടി.”(2)
“ആദ്യാം താമന്നപൂർണ്ണാം പ്രതി വിരചിതമിപ്പഞ്ചകം നെഞ്ചിലുൾച്ചേർത്താസ്ഥാം കൈക്കൊണ്ടുഷയ്ക്കുംപൊഴുതു്” എന്നു് ഒടുവിൽ ഒരു ശ്ലോകം കാണുന്നതിൽനിന്നു് ഈ സ്തോത്രം ഒരു പഞ്ചകമാണെന്നു വെളിവാകുന്നു. അതു കൂടാതെ വേറെയും ചെറുകുന്നത്തമ്മയെപ്പറ്റിയുള്ള പദ്യങ്ങൾ മുൻപു നിർദ്ദേശിച്ച ഗ്രന്ഥത്തിൽ ഉണ്ടു്. അവയിൽ രണ്ടെണ്ണംകൂടി താഴെ ചേർക്കാം:
“വാടുമാറു മണികുണ്ഡലോല്ലസിതഗണ്ഡ, മവ്വള കുലുങ്ങുമാ,
റാടുമാറുരസി ഹാരമാല, രുചിതേടുമാറു വദനാംബുജം,
നീടെഴുന്നഖിലപാന്ഥപന്തികളിൽ നീ വിളമ്പുവതിവണ്ണമെ
ൻറൂഢമോദമൊരുകുന്റു നന്റു ചെറുകുന്റമർന്ന ഗിരികന്യകേ.”
“മാരവൈരിമനമായ ചൂതമലരിൽത്തെളിഞ്ഞൊരനുരാഗമാം
ചാരുതേനധികമാസ്വദിപ്പൊരു വിദഗ്ദ്ധകോകിലവിലാസിനീം
ഏറിനോരു കരുണാംബുധൗ ഝടിതി ചാടുമീക്ഷണകലാമ്മനം
ചേരുവോരു ചെറുകുന്റമർന്ന ഗിരികന്യകാമഹമുപാശ്രയേ.”
കാമാക്ഷീസ്തുതി
കാമാക്ഷി ശങ്കരവാര്യരുടെ പരദേവതയായ പള്ളിക്കുന്നിലെ മൂർത്തിയാണു്. ഈ സ്തോത്രം ദ്രാവിഡഗന്ധിയായ വൃത്തത്തിൽ അകാരാദി ക്രമമനുസരിച്ചു രചിച്ചിരിയ്ക്കുന്നു. ചില പദ്യങ്ങൾ ചുവടെ ചേർക്കുന്നു:
“അംഭോജസംഭൂതജംഭാരിസംഭാവ്യ
മംഭോജനാഭൻ മുദാ ശംഭുവും കൂപ്പു
മൻപാർന്ന നിൻപാദപാഥോജമെന്നുള്ളി
ലൻപേണമെൻപോറ്റി കാമാക്ഷിയമ്മേ!”
“ഉൽകണ്ഠയുൾക്കൊണ്ടു തൃക്കാൽ പ്രവാളങ്ങ
ളുൾക്കാമ്പിൽ വയ്ക്കിന്റ വിഖ്യാതലോകർക്കു
തിക്കിന്റ ദുഃഖങ്ങളൊക്കക്കെടുക്കിന്റ
ചിൽക്കാതലായോരു കാമാക്ഷിയമ്മേ!”
ഇതുപോലേ പ, പാ, പി, പീ എന്നിങ്ങനെയുള്ള അക്ഷരങ്ങളിൽ ആരംഭിക്കുന്ന മറ്റൊരു കാമാക്ഷീസ്തോത്രവുമുണ്ടു്. ഈ രണ്ടു സ്തോത്രങ്ങൾക്കും ഗുണം വളരെ കുറയും. ഇവയെ മുറയ്ക്കു കഴിഞ്ഞ അധ്യായത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. സൗകര്യത്തിന്നുവേണ്ടി ഇവിടെ പരാമർശിക്കുന്നു എന്നേയുള്ളു.
ലക്ഷ്മീസ്തുതി
ഈ സ്തോത്രത്തിലെ ശ്ലോകങ്ങൾ എല്ലാം വസന്തതിലകവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു. “തന്റരുളു നീ കരുണാകടാക്ഷം” എന്നു ചില ശ്ലോകങ്ങളും “പുലമ്പുകയി പൂമകളേ നികാമം” എന്നു് അവയ്ക്കപ്പുറമുള്ള വേറെ ചില ശ്ലോകങ്ങളും അവസാനിക്കുന്നു. ഒരു ശ്ലോകം താഴെ പ്രദർശിപ്പിക്കാം:
“കാളാംബുദാളിയൊടെതിർത്തൊരു കൂരിരുട്ടെ
ക്കാളും തിരണ്ടതിചുരുണ്ടലർചായലും തേ
നീലാളിപാളി തൊഴുവോരളകങ്ങളും മേ
മേലേ പുലമ്പുകയി പൂമകളേ, നികാമം.”
മറ്റൊരു ലക്ഷ്മീസ്തുതി
“കൽമാഷം തുടരാത ചാരുകരുണാകല്ലോലമേ, കൈതൊഴാ
മമ്മേ പാല്ക്കടലിൽപ്പിറന്ന കമലക്കന്യേ! നിനക്കേഷ ഞാൻ;
സമ്മോദാൽ മുകിൽവർണ്ണരെ പ്രതിദിനം നോക്കും കടാക്ഷങ്ങൾകൊ
ണ്ടെന്മേലൊന്നുഴിയേണമൻപൊടു മഹാലക്ഷ്മീ വികല്പം വിനാ.”
എന്നു തുടങ്ങുന്നതാണു്. ഇതിനെപ്പറ്റി മുൻപു സൂചിപ്പിച്ചു കഴിഞ്ഞു.
ചെല്ലൂരീശവിലാസം
പെരുഞ്ചെല്ലൂർ ശിവന്റെ ആഹ്നികത്തെ വിവരിക്കുന്നതും അറുപതു ശ്ലോകങ്ങൾ അടങ്ങിയതുമായ ഒരു ലഘുകാവ്യമാകുന്നു ചെല്ലൂരീശവിലാസം. അതിൽ ശാർദൂലവിക്രീഡിതത്തിലുള്ള ഒരു ശ്ലോകം ഒഴിച്ചു ബാക്കിയെല്ലാം സ്രഗ്ദ്ധരാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു. ‘സ്രഗ്ദ്ധരാബദ്ധരാഗ’ന്മാരാണല്ലോ പഴയ മണിപ്രവാളകവികൾ. കവിത ഏറ്റവും ഹൃദ്യമാണു്; പ്രണേതാവു് ആരെന്നറിവില്ല. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചുകാണിക്കാം:
“പ്രത്യൂഷേ ഞാനുപാസേ മൃദുശയനതലേ
ശൈലകന്യാകുചോദ്യൽ
കസ്തൂരീ സൗരഭാപൂരിതമണിഭവനേ,
രത്നദീപാഭിരാമേ,
നിദ്രാന്തേ വന്ദിവൃന്ദസ്തുതി സുഖശയന
പ്രശ്നവാക്യം ചെവിക്കൊ
ണ്ടുത്ഥാനം ചെയ്തിരിക്കും വടിവു തവ മഹാ
രാജ ചെല്ലൂർപ്പിരാനേ!”(1)
“അന്തർന്നാഡീം നിയമ്യ സ്ഫുടിതമപി പര
ബ്രഹ്മവിദ്യാം കുറിക്കൊ
ണ്ടെന്തോന്നിക്കണ്ടതെല്ലാമതു നിജമഹസാ
ഭാവിതം ഭാവയന്തം
മന്ദം മന്ദം തുറന്നീടിന നയനപുടം
ദേവ, സന്ധ്യാമുപാസി
ച്ചിന്ധാനം ത്വാം തൊഴുന്നേൻ പുലരിയിലഖിലാ
ധീശ ചെല്ലൂർപ്പിരാനേ.”(2)
“വാരാളും നന്ദികേശപ്രമുഖപരിചര
ന്മാരെ വാരങ്ങൾതോറും
വേറേ വേറേ നിയോഗിച്ചഖിലതനുഭൃതാം
തൃപ്തിമെത്തുംപ്രകാരം
ഓരോ കാര്യാന്തരാണാം തിരിവുകൾ തിരുവു
ള്ളത്തിലേറക്കുറിക്കൊ
ണ്ടോരോന്നവ്വണ്ണമാകെന്നരുളിന മൊഴി തേ
നൗമി ചെല്ലൂർപ്പിരാനേ.”(3)
“പൂങ്കാവിൽച്ചെന്നൊരോരോ വിടവുകളിൽ വിരി
ഞ്ഞീടുവാനാഞ്ഞ പൂവിൽ
ത്താൻകൂടപ്പുക്കുകൊണ്ടപ്പുതുമധുമണമാ
ദായ ചേതോഭിരാമം
ചേൺകോലും പൊയ്കതോറും ചെറുതിരകളിൽ വീ
ണ്ണൂയലാടിപ്പതുക്കെ
പ്പാങ്ങായ് വീയും, മരുന്മേളനമിഹ ഭവതോ
നൗമി ചെല്ലൂർപ്പിരാനേ.”(4)
“വൃത്തംകോലും തടാകത്തളികയിൽ നിറയെ
പ്പൂമ്പൊടിത്തണ്ഡുലം ചേ
ർത്തത്യന്തോല്ലാസി ചെന്താമരമുകുളമണി
ച്ചെപ്പുമുൽഭാവയന്തീ
വസ്ത്രം ഫേനേന ശുക്ത്യാ മുകുരവുമിഹ ചേ
ർത്താഗതം ത്വാമെതിർപ്പാ
നുദ്യാനശ്രീ മുതിർന്നോരളവു ചെലവു [2] തേ
നൗമി ചെല്ലൂർപ്പിരാനേ”(5)
“ആനത്തോൽകൊണ്ടുടുത്തത്തിരുവുടൽ മുഴുവൻ
ഭസ്മവും തേച്ചുമമ്മാ!
ചേന്നുറ്റീടുന്ന കറ്റച്ചിടവടിവിൽ മുറു
ക്കിച്ചലച്ചന്ദ്രലേഖം
മേനിപ്പൂണാരമാക്കിപ്ഫണിഗണവുമണി
ഞ്ഞഞ്ജസാ നിൻ പ്രദോഷേ
ശ്രീ നൃത്തത്തിന്നുമെത്തും ചമയമനുപമം
നൗമി ചെല്ലൂർപ്പിരാനേ.”(6)
“ഉള്ളംകൂടിക്കുളുർപ്പോളവുമിളമലയ
ത്തെന്നൽചാലേയ [3] വാതിൽ
ക്കുള്ളൂടേ വന്നു മെയ്യിൽത്തടവി മണിവിള
ക്കിന്നിളക്കം വരാതെ,
വിള്ളെന്നഗ്രേ വിളങ്ങുന്നഹികൾ വയർനിറ
യ്ക്കുന്ന നേരത്തകാണ്ഡേ
കൊള്ളും പള്ളിക്കുറുപ്പിൻവടിവു തവ വിഭോ
നൗമി ചെല്ലൂർപ്പിരാനേ!”(7)
ഈ കൃതികളും ഇനി പ്രദർശിപ്പിയ്ക്കുവാൻ പോകുന്ന മൂന്നു ഗദ്യങ്ങളും ഉത്തരകേരളീയങ്ങളാണു്.
തൃച്ചെമ്മരേശസ്തുതിയെപ്പോലെതന്നെ സംസ്കൃതദണ്ഡകച്ഛായയിൽ കൊല്ലം ഏഴാംശതകത്തിലോ എട്ടാംശതകത്തിലോ വേറേയും സ്തോത്രങ്ങൾ ആവിർഭവിച്ചിട്ടുണ്ടു്. അവപ്രായേണ അത്യന്തം ആസ്വാദ്യങ്ങളായി കാണുന്നു. അത്തരത്തിലുള്ള മൂന്നു ഗദ്യങ്ങളിൽ നിന്നു ചില പങ്ക്തികൾ ഉദ്ധരിച്ചു കാണിക്കാം.
രാമൻതളിഗദ്യം
“ജയ ജയ ജഗദീശ! ഗൗരീശ! ലക്ഷ്മീശ! സംസാരചക്രഭ്രമം തേടി നീടാർന്ന ലോകത്രയം കാത്തുമൻപോടഴിച്ചും കളിക്കിന്ന മായാമഹാനാടകാനന്ദമൂർത്തേ; പുരാരേ! മുരാരേ! ജടാവാടികായാമലച്ചീടുമംഭോജസംഭൂതി മുണ്ഡങ്ങൾതന്നിൽക്കലമ്പിന്ന ഗംഗാതരംഗങ്ങളിൽപ്പൊങ്ങിയും മുങ്ങിയും തൂമകോലിന്ന ബാലേന്ദുചൂഡാല! മാണിക്യമിന്ദ്രോപലം പുഷ്യരാഗം മഹാവജ്രമെന്നിത്തരം കാന്തിമെത്തിന്ന രത്നപ്രഭാപങ്ക്തികൊണ്ടിന്ദ്ര കോദണ്ഡദണ്ഡങ്ങളാകാശദേശേ വിളങ്ങീടുമാറീടുലാവും കിരീടാന്ത! നെറ്റിത്തടം തന്നിലുദ്ദണ്ഡ ചണ്ഡാഗ്നികൊണ്ടും നിറം തങ്കുമക്കുങ്കുമംകൊണ്ടുമാകല്പമത്യന്ത ചിത്രീഭവച്ചിത്രകോല്ലാസ! … മനക്കാമ്പിനും വാക്കിനും കെല്പു പോരാ നിനയ്പാനുമച്ചോ! പുകണ്ണീടുവാനും മഹാവേദവാക്യങ്ങളും നിൻപ്രകാശത്തെ വർണ്ണിച്ചുകണ്ടിച്ചുടൻ പാർത്തു കണ്ടാലിതേതും തിരിക്കാവതല്ലെന്നു കല്പിച്ചു മേന്മേലടങ്ങിപ്പരം തങ്ങളെച്ചിത്തമോഹം വിരഞ്ഞത്യുദാരം ജപിച്ചഷ്ടവർണ്ണങ്ങളും പഞ്ചവർണ്ണങ്ങളും നെഞ്ചിൽ നിൻചേവടിത്താരുറപ്പിച്ചുകൊൾവാൻ വണങ്ങീടുമെൻ നാഥ! രാമൻതളിച്ചേർന്ന വിശ്വൈകമൂർത്തേ! നമസ്തേ നമസ്തേ വിഭോ!”.
പയ്യന്നൂർ ഗദ്യം
“ജയ ജയ ജഗദേകബന്ധോ! കൃപാ പൂരസിന്ധോ! പരാനന്ദമൂർത്തേ! ദിനാധീശദീപ്തേ! നിറം ചേരുമമ്മാമലപ്പെണ്ണിനും ബാലചന്ദ്രാവതംസന്നുമന്യൂനസന്തോഷഭാരം വളർക്കിന്ന കൈശോരമാധുര്യചാതുര്യ! വാരാർന്നെഴും വാരിരാശൗ തഴയ്ക്കിന്ന കല്ലോലജാലങ്ങൾപോലേ പരാശക്തി…പോന്നുദിക്കിന്ന നേരത്തുടൻ തങ്കലേ പോന്നുവാങ്ങിന്ന നാനാജഗന്മണ്ഡലംകൊണ്ടു ലീലാരസം തേടുമാശ്ചര്യമുദ്രാനിധേ!…നാലു രൂപങ്ങളുണ്ടിന്നിണക്കോർക്കിലെന്തെന്റുമേതെന്റുമാർക്കും തിരിക്കാവതല്ലെന്റതത്രേ തെളിഞ്ഞുൺമയാകിന്റതെൻതമ്പിരാനേ! നിണക്കേഷ ഞാൻ ദാസനായേൻ കനിഞ്ഞെന്നെ നോക്കേണമെൻപയ്യനൂർവാണ ചിന്മാത്രമൂർത്തേ! നമസ്തേ നമസ്തേ വിഭോ.”
കൊടിക്കുന്നിൽ ഗദ്യം
ഹര ഹര ശിവ! ദാരുകാഖ്യോ മഹാദാനവൻ പണ്ടഖണ്ഡം വരംകൊണ്ടഖർവേണ ഗർവേണ ശൗര്യോഷ്മ കൈക്കൊണ്ടു മുല്പാടു കെല്പോടു കല്പാന്തരുദ്രപ്രവാഹങ്ങൾപോലേ നടറോരു നാനാമഹാദൈത്യസേനാസമേതോ വളർത്തീടുമോരോ ജഗദു്ദ്രോഹവേഷം പുകഴ്ത്താവതല്ലേതുമവ്യാകുലം; നാകലോകേ കരേറി പ്രചണ്ഡാപദാനാഢ്യമാഖണ്ഡലം നീള മണ്ടിച്ചു മണ്ടിച്ചു ജംഭാരികുംഭീന്ദ്രകുംഭസ്ഥലേപാഞ്ഞു പഞ്ചാസ്യരീത്യാ ചപേടാർപ്പണംചെയ്ത നേരത്തു പൊട്ടിത്തെറിക്കിന്റ മുക്താമണിസ്തോമമൂർത്തൂത്തമർത്ത്യാംഗനാനാമലർച്ചായൽ ചുറ്റിപ്പിടിച്ചങ്ങുമിങ്ങും നിലത്തിട്ടിഴച്ചങ്ങയോഗ്യങ്ങളെച്ചെയ്തു ചെയ്തും……മന്മാലടക്കം കൊടിക്കുന്നിൽ വാണംബികേ.”
ദശമസ്തോത്രം
ഏകദേശം ആ കാലത്തു വിരചിതമാണെന്നു് ഊഹിക്കാവുന്ന ഒരു ദശമസ്തോത്രം കണ്ടുകിട്ടീട്ടുണ്ടു്. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ മാത്രം ഉദ്ധരിക്കാം:
“എല്ലു കൊല്ലെന ഞെരിച്ചു മുഷ്ടിയാൽ
മല്ലവീര കുല ചെയ്ത ദൈവതം
ചൊല്ലെഴിന്റ ഗുണവീര്യസമ്പദാ
മില്ലമെന്മനസി വാഴ്ക സന്തതം.
വീഴ്ത്തി രംഗഭുവി കംസനെപ്പിടി
ച്ചീഴ്ത്തു ജീവനെ മഥിച്ചെടുത്തവൻ
ഗാത്രപല്ലവനിരന്തരശ്രിയാ
ദീപ്തനെന്മസി വാഴ്ക സന്തതം.”
നാട്യസങ്ഗ്രഹം
ഇതു ചാക്കിയാർക്കൂത്തിന്റെ ലക്ഷണത്തെപ്പറ്റി പ്രതിപാദിക്കുന്നതും മുപ്പത്തിരണ്ടു ശ്ലോകങ്ങൾ അടങ്ങിയതുമായ ഒരു ലഘുകൃതിയാകുന്നു. ‘ഇവും’ (ഇവയും) ‘എന്റിവെട്ടും’ (ഇവയെട്ടും) മുതലായ പ്രയോഗങ്ങൾ പ്രസ്തുത പ്രബന്ധത്തിന്റെ പഴക്കം സ്പഷ്ടമാക്കുന്നു. ചില ശ്ലോകങ്ങൾ ചുവടേ ചേർക്കാം:
“ശൃംഗാരാദിരസങ്ങളെ, ട്ടഭിനയം നാ, ലൊന്റൊഴിഞ്ഞൊൻപതേ
ഭാവാ, വൃത്തികളും പ്രവൃത്തിയുമിവും നന്നാലു, സപ്ത സ്വരാഃ,
രണ്ടേ ധർമ്മി, യിരണ്ടു സിദ്ധികൾ, തഥാ ഗാനങ്ങൾ പഞ്ചൈവ, നാ
ലാതോദ്യങ്ങ, ളരങ്ങു മൂ, ന്റിതിനെ നാം കൂത്തെന്റു കൈക്കൊണ്ടിതു.(1)
ശൃംഗാരവീരഹാസ്യാ ബീഭത്സം രൗദ്രമത്ഭുതം കരുണം
നാട്യേ ഭയാനകവുമീ രസങ്ങളെട്ടേ, ന ശാന്തമവികാരി.(2)
ശൃംഗാരരസം വീരം രൗദ്രം ബീഭത്സമെന്റുമിവ ജനകാഃ;
ഹാസ്യവുമുത്ഭുതരസവും കരുണഭയാനകമിരണ്ടുമിവ ജന്യാഃ”(3)
“കൂത്തെന്തെന്റ റിവാനായേവർക്കുമദൃഷ്ടനാട്യശാസ്ത്രാണാം
സമ്പ്രതി മയാ വിരചിതം ലക്ഷണമിതു നാട്യസംഗ്രഹം നാമ.”(32)
ജ്യോതിഷദീപമാല
ഈ ശതകത്തിൽ മണിപ്രവാള ശൈലിയിൽ വിരചിതമായ ഒരു പ്രധാന ജ്യോതിശ്ശാസ്ത്രഗ്രന്ഥമാകുന്നു ജ്യോതിഷദീപമാല. അതിൽ ആകെ നാലധ്യായങ്ങളുണ്ടു്. കവിതയ്ക്കു തീരെ മാധുര്യമില്ലെങ്കിലും കാര്യം പലതും സംഗ്രഹിച്ചിട്ടുള്ളതിനാൽ അതിനു സംസ്കൃതാനഭിജ്ഞന്മാരായ ദൈവജ്ഞന്മാരുടെ ഇടയിൽ സാമാന്യം പ്രചാരമുണ്ടു്. താഴെക്കാണുന്ന രണ്ടു ശ്ലോകങ്ങൾ ആരംഭത്തിലുള്ളവയാണു്.
“ഗണപതിഗുരുവാണീമർക്കചന്ദ്രാര സൗമ്യം
സുരഗുരുസിതമന്ദം രാഹകേതും വണങ്ങി
ഗണിതമപി മുഹൂർത്തം ജാതകം പ്രശ്നഭാഗം
ലഘുതരമിഹ ചൊല്ലാം മന്ദധീധാരണായ.”
“രാശിഗ്രഹസ്ഥാനവിഭാഗസംജ്ഞാം
ഷഡ്വർഗ്ഗവും കാരകമെന്നിതെല്ലാം
സംജ്ഞാനുരൂപേണ മണിപ്രവാളൈ
രുക്താ മയാ ജ്യോതിഷദീപമാലാ.”
“വെണ്ണീരും വിറകെണ്ണയും കഴുതയും” “മദ്യം പച്ചയിറച്ചി” തുടങ്ങിയുള്ള പ്രസിദ്ധങ്ങളായ ശകുനശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിൽപെട്ടവയാണു്. ഇനിയും ചില ശ്ലോകങ്ങൾ നോക്കുക:
“രാഹൂനെക്കൊല്ലുമാദിത്യൻ; വ്യാഴത്തെ വിധി കൊല്ലുമേ;
ബുധനെക്കൊല്ലുമേ ചൊവ്വാ; ബുധൻ മന്ദനെയും തഥാ;
വ്യാഴമാദിത്യനെക്കൊല്ലും; ശുക്രൻ ചൊവ്വയെയും തഥാ;
ശനി ശുക്രനെയും കൊല്ലും; രാഹു ചന്ദ്രനെയും തഥാ
സൂര്യനെക്കേതുവും കൊല്ലുമിങ്ങനേയിവയോർക്കണം.”
അളവുകൾ, പലിശ മുതലായവയെപ്പറ്റിയുള്ള വിവരങ്ങളും ഇതിൽ പ്രതിപാദിച്ചുകാണുന്നു:
“മാറ്റും വില പണത്തൂക്കം പത്തിലേറ്റീട്ട നൂറ്റിനാൽ
കിഴിച്ചാലുള്ള ശേഷത്തിന്നാറേകാൽക്കൊരു വീശമാം,
പന്തിരണ്ടിൽ ഗുണിച്ചുള്ള മുതൽ പത്തിൽക്കരേറ്റിനാൽ
മുതലങ്ങവിടെക്കൂട്ടീട്ടേവം ചെയ്ക പുനഃ പുനഃ.”
അദ്ധ്യായം 25 - മണിപ്രവാളസാഹിത്യം (തുടർച്ച)
ക്രി. പി. പതിനഞ്ചാം ശതകം
25.1ചില മുക്തകങ്ങൾ
കൊല്ലം ഏഴു്, എട്ടു് ഈ ശതകങ്ങളിൽ അനവധി മണിപ്രവാളമുക്തകങ്ങൾ വിരചിതങ്ങളായിട്ടുണ്ടു്: അവ പ്രായേണ നായികാവർണ്ണനപരങ്ങളും ശൃംഗാര രസപ്രധാനങ്ങളുമാകുന്നു. ഒരേ നായികയെപ്പറ്റിത്തന്നെ പതിനേഴാമധ്യായത്തിൽ പ്രതിപാദിച്ച ചെറിയച്ചീവർണ്ണനത്തിലെന്നപോലെ പത്തിരുപതു ശ്ലോകങ്ങളും കാണ്മാനുണ്ടു്. കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെയുള്ള ദേവന്മാരെയും രാജാക്കന്മാരെയും പരാമർശിച്ചും പല ശ്ലോകങ്ങൾ അക്കാലത്തെ കവികൾ നിർമ്മിച്ചിരുന്നു. ഈ മൂന്നു പദ്ധതികളിൽപ്പെട്ട ശ്ലോകങ്ങൾക്കുപുറമേ അപൂർവ്വമായി വിവിധവിഷയങ്ങളെക്കുറിച്ചും പല ശ്ലോകങ്ങൾ നിർമ്മിതങ്ങളായിട്ടുണ്ടു്. ഏതാനും ദണ്ഡകങ്ങളുമില്ലെന്നില്ല. പ്രസ്തുത ശ്ലോകങ്ങളിൽ പലതും സഭ്യതാസീമയെ അതിലംഘിക്കുന്നതിനാൽ അവയെ കഴിയുന്നതും ഒഴിച്ചുനിർത്തേണ്ടിയിരിക്കുന്നു. ബാക്കിയുള്ളവയെപ്പറ്റി സ്ഥൂലമായ ഒരു ജ്ഞാനം ഉണ്ടായിരിക്കേണ്ടതു് അക്കാലത്തെ സാഹിത്യചരിത്രഗ്രഹണത്തിനു് അത്യന്താപേക്ഷിതമാണുതാനും. ഓരോ ശ്ലോകവും നിർമ്മിച്ചതായ ശതകം സപ്തമമോ അഷ്ടമമോ എന്നു ഖണ്ഡിച്ചു പറവാൻ നിവൃത്തിയില്ലാത്തതിനാൽ എല്ലാംകൂടി ഈ അധ്യായത്തിൽ ആവിർഭവിപ്പിക്കുന്നതാണു്. ഉദ്ധരിക്കുന്നവയിൽ അപൂർവ്വം ചില ശ്ലോകങ്ങൾ ആറാം ശതകത്തിലും ചിലതു് ഒൻപതാം ശതകത്തിലും പെട്ടതായും വരാൻ പാടില്ലായ്കയില്ല. ചെറിയച്ചീവർണ്ണനത്തിലേ ചില ശ്ലോകങ്ങൾ ലീലാതിലകത്തിൽ പകർത്തീട്ടുള്ളതിനാൽ അതിന്റെ കാലംമാത്രം സൂക്ഷ്മമായി കണ്ടുപിടിക്കുവാൻ സാധിച്ചു.
25.2ശൃംഗാരപദ്ധതി
ഒട്ടുവളരെ നായികമാരുടെ നാമധേയങ്ങളുമായി നാം അക്കാലത്തെ ശൃംഗാരശ്ലോകങ്ങളിൽ പരിചയപ്പെടുന്നു. ആ നായികമാരിൽ ചന്ദ്രോത്സവദ്വാരാ നാം അറിയുന്ന (1) മേദിനീവെണ്ണിലാവു് (2) മാരലേഖ, (3) മാനവീമേനക, (4) മാരചേമന്തിക എന്നിവരെപ്പറ്റി ചില ശ്ലോകങ്ങൾ കേട്ടിട്ടുണ്ടു്.(1) ചിറയ്ക്കൽ ഇട്ടിപ്പെണ്ണു്, (2) മേദിനീബാലിക, (3) ചന്ദ്രിക, (4) മാരമന്ദാകിനി, (5) ലക്ഷ്മി, (6) കർപ്പൂരവല്ലി, (7) ദേവരശി, (8) മാരവിരുതു്, (9) ഇട്ടിമാണി, (10) കൗണോത്തര, (11) പുതിയവീട്ടിൽ ഇട്ടി, (12) വള്ളനാട്ടു് ഇട്ടി, (13) ഇട്ടിനങ്ങിണി, (14) ആനന്ദകേളി, (15) രാമാനിലാവു്, (16) കടന്നയിൽ ചെറുപെണ്ണു്, (17) മടത്തിൽ ഇട്ടി, (18) കേളിരേഖ, (19) പുതുപറമ്പത്തു് ഇട്ടിയച്ചി, (20) ചേമന്തിലേഖ, (21) പൂവാണരേഖ, (22) കീഴറ ഇട്ടിമാതവി, (23) കനകാവലി, (24) നീവീമണി, (25) പിരളീനായിക, (26) പനയപ്പള്ളി മാണിക്യം, (27) മരതകമാല, (28) കേളീമണി, (29) മല്ലീനിലാവു്, (30) കലാകേരളി, (31) തച്ചപ്പള്ളി ഇട്ടിമായ, (32) നീലമ്മ, (33) തോട്ടങ്കരച്ചീതമ്മ, (34) ആനന്ദചിന്താമണി, (35) കീർത്തിലേഖ, (36) തേന്മേനക, (37) മാരകേളി, (38) കുന്നത്തു ചീതമ്മ, (39) കീർത്തിചന്ദ്രിക, (40) തളിക്കുന്നിൽ ഇട്ടിതേവി, (41) പാലക്കോട്ടു ചെറുചിരുതേവി, (42) കേരളീവെൺനിലാവു്, (43) വെള്ളത്തു ചേരിക്കൽ ഇട്ടിച്ചിരുതേവി, (44) വീണാവതി, (45) രാജലേഖ, (46) ബാലനീവി, (47) മേദിനീമേനക, (48) രാജചിന്താമണി, (49) കരുമത്തിൽ ഉണ്ണുനീലി, (50) മാക്കം, (51) തയ്യിത്തലത്തു് ഇളയച്ചി, (52) മാതു, (53) നാകലതേവി മുതലായി വേറേയും പല സുന്ദരിമാരെപ്പറ്റി ശ്ലോകങ്ങൾ കാണ്മാനുണ്ടു്.
ഇത്തരത്തിലുള്ള സ്ത്രീവർണ്ണനത്തിന്റെ ആഗമമെന്തെന്നു ഞാൻ ഇരുപതാമദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്. ചിലപ്പോൾ അന്യന്മാരുടെ അപേക്ഷയനുസരിച്ചാണു് തങ്ങൾ ആ സ്ത്രീകളെ വാഴ്ത്തുന്നതെന്നു കവികൾതന്നെ കണ്ഠതഃ പ്രസ്താവിച്ചിരിക്കുന്നു. “ചൊല്ലേറും വെണ്പലക്ഷ്മാരമണഗുരുനിയോഗേന വേഗാതിരേകാൽ… കൗണോത്തരാഢ്യാം കല്യാണീമാരഭേ ഞാൻ കനിവൊടു ഭവതീം വാഴ്ത്തുവാനുത്രമാതേ” എന്നു് ഒരു കവി പറയുന്നു. “തയ്യിത്തലമെഴുമിളയച്ചീ, തവാംഗം ഗുണശ്രീസന്തത്യൈ ദേവനാരായണഗുരുകൃപയാ വാഴ്ത്തുവാനാരഭേ ഞാൻ” എന്നും ആ ശ്ലോകത്തിന്റെ പ്രണേതാവുതന്നെയോ അപരനോ ഉദീരണംചെയ്യുന്നു. ഈ നിർദ്ദേശങ്ങളിൽനിന്നു തെക്കുംകൂർ രാജാവും അമ്പലപ്പുഴ രാജാവുമാണു് യഥാക്രമം കൗണോത്തരയേയും തയ്യിത്തലത്തു് ഇളയച്ചിയേയും പ്രശംസിപ്പിച്ചതു് എന്നു് ഊഹിക്കാം. ‘കൗണക്ഷമാരമണവംശ മണിപ്രദീപം’ എന്നു് ആദ്യത്തെ നായികയെ കവി വർണ്ണിക്കുന്നതിൽനിന്നു് ആ സുന്ദരി ഒരു ക്ഷത്രിയയാണെന്നു സങ്കല്പിക്കാം. കായംകുളം രാജവംശത്തിലേ ‘ഉത്തരാചന്ദ്രിക’ എന്ന കുമാരിയുടെ ഭർത്താവായ ഉണ്ണിരാമൻതന്നെയാണു് ആ നായികയെ പരാമർശിക്കുന്ന പ്രശസ്ത പദ്യങ്ങളുടേയും പ്രണേതാവു് എന്നുള്ളതു്
“ഉണ്ണീരാമൻ വരും പോന്നയി തവ തിരുമെയ്
വാഴ്ത്തുവാനാസ്ഥ കൈക്കൊ
ണ്ടന്യുനം താൻ മറന്നീലൊരുപൊഴുതുമെടോ
താവകം പൂവലംഗം;
എന്നെല്ലാമുത്തരാചന്ദ്രികമലർമകളോ
ടംഗനാമൗലിതന്നോ
ടിന്നേവം ചൊല്ലു തോഴാ, കനിവു മയി കലർ
ന്നീടുവാനൂഢമോദം”
എന്ന പദ്യം നോക്കുക. “ഞാനിങ്ങമിതരസമിടപ്പള്ളിനിന്നൂഢമോദം” എന്നു പറഞ്ഞിട്ടുള്ളതിൽനിന്നു് അദ്ദേഹം അന്നു് ഇടപ്പള്ളിയിൽ താമസിച്ചിരുന്നിരിക്കാമെന്നും അനുമാനിക്കാം. സാധാരണമായി ധനം മാത്രമായിരുന്നു തങ്ങളുടെ സാഹിതീവ്യവസായത്തിനു കവികൾ നായികമാരിൽനിന്നു പ്രതീക്ഷിച്ചിരുന്ന സമ്മാനം. അതു ലഭിക്കാതെവരുമ്പോൾ അവർ നൈരാശ്യഭരിതരായിത്തീർന്നതിനും ദുഷ്കവികളെ അധിക്ഷേപിച്ചതിനും ചില ഉദാഹരണങ്ങളാണു് താഴെപ്പകർത്തുന്നതു്:
“കിടപ്പവിറ്റെക്കിടവാതവിറ്റോ
ടിണച്ചതിക്ലിഷ്ടമനന്വിതാനി
പദാനി കാൺ മൂരികളെക്കണക്കെ
ക്കവിക്കരിങ്കയ്യർ പിണയ്ക്കുമാറു്.”(1)
“ഒട്ടേടം പ്രതിഭാവിലാസ, മൊരിടം കേട്ടിട്ടു കാവ്യാശ്രയം,
കട്ടിട്ടൊട്ടൊരു ഭാഗ, മൊട്ടൊരനുരാഗോത്സാഹമാനോത്ഭവം,
മുട്ടുമ്പോൾ വിധിയെന്നു കുറ്റമൊരിടത്തേതാദൃശം പത്തു നാൾ
മുട്ടിച്ചാലൊരു പദ്യമായ്ത്തിരിയുമെന്റാശാ പരം മാദൃശാം.”
“നാട്ടാർകാവ്യമകം മുറിച്ചു പുലരെക്കട്ടൊട്ടു താനോർത്തതും
കൂട്ടിക്കൊണ്ടു ചമച്ചചാരു പിടിപെട്ടന്നന്നവദ്യോൽകരാൻ
പാട്ടോ മറ്റു ചിലോകമോ പുനരിതെന്റോരാതെ നാട്ടച്ചിമാർ
വീട്ടിൽപ്പുക്കു പണം കൊതിച്ചു കവി കെട്ടീടും കവിഭ്യോ നമഃ”
“പൈന്തേനോലും ചിലോകം പരിചിനൊടു നിര
ത്തിത്തിരുത്തിച്ചമച്ചി
ട്ടെന്തേ ചേതം മെനക്കെട്ടൊരു തടിയനിരു
ന്നങ്ങു ചൊല്ലുന്നതാകിൽ?
എന്റേ മുറ്റും നിനച്ചാൽ നിനവു തരുണിമാ
ർക്കെന്റു കൂറിട്ടു കണ്ടി
ട്ടിന്റീ പദ്യപ്രബന്ധേ ചുവ പെരിക വരി
ന്റീലെടോ മാദൃശാനാം.”(4)
“ഓരോരോ കൂരതോറും പുലരുമളവിലേ
പുക്കു ചൂതും പറഞ്ഞി
പ്പാരിൽപ്പോരിന്റെ കള്ളച്ചെറുമികളെ വിളി
ച്ചോരു പേരിട്ടുകൊണ്ടു്
വൈരാഗ്യം കൈവരുത്തുംപരിചു ചില ചിലോ
കങ്ങളച്ചോ! ചമയ്ക്കും
വീരന്മാരെത്തൊഴിന്റേൻ പകലിരവനിശം
നിന്റു കുമ്പിട്ടു ഞാനോ.”(5)
സ്ത്രീകൾക്കു കള്ളപ്പേരിടുന്നതിനെപ്പറ്റി ലീലാതിലകകാരൻ വിവൃതമായി അവഹേളനംചെയ്തുവെങ്കിലും അതു വനരോദനമായാണു് പരിണമിച്ചതു്. “മുഗ്ദ്ധേ കേളുത്തരാ ചന്ദ്രികമയമയി തേ നല്കിനേൻ നാമധേയം” എന്നു് ഉണ്ണിരാമൻ പറയുന്നതു നോക്കുക. വേറേയും ഞാൻ മുൻപു കുറിച്ച പട്ടികയിലേ പല പേരുകളും അയഥാർത്ഥങ്ങളാണെന്നു വായനക്കാർക്കു കാണുവാൻ പ്രയാസമില്ലല്ലോ.
അമൃതനിഷ്യന്ദികളായ ചില ഒറ്റശ്ലോകങ്ങൾ അടിയിൽ ചേർക്കുന്നു. മണിപ്രവാളകവിതയ്ക്കു് അക്കാലത്തുണ്ടായിരുന്ന അസുലഭമായ അഭ്യർഹിതത്വത്തിനു് അവയെല്ലാം ഒന്നുപോലെ സ്മാരകസ്തംഭങ്ങളാണു്. പുനം, ശങ്കരകവി മുതലായ സുഗൃഹീതനാമാക്കളുടെ വാങ്മയങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കണം.
സൗന്ദര്യവർണ്ണനം
“വക്ത്രാംഭോജന്മ കൈലാസവദലമളകാ
ലങ്കൃതം, കൊങ്കയുഗ്മം
വൃത്രാരാതേരുദാരം കുലിശമിവ പരി
ച്ഛിന്നസാരം ഗിരീണാം.
മധ്യം മത്തേഭവൽ തേ പിടിയിലമിഴുവോ
ന്റെത്രയും ചിത്രമത്രേ
മുഗ്ദ്ധേ, കേളുത്രമാതേ, വപുരുദധിരിവാ
ഭാതി ലാവണ്യപൂർണ്ണം.”(1)
“കാളാംഭോധരപാളി താളി പിഴിയും കറ്റക്കരിപ്പൂങ്കുഴ,
ല്ക്കാലംബായ മുഖാവലോകസമയേ നെയ്വയ്ക്കുമിച്ചന്ദ്രമാഃ,
കോലത്താർചരഭൂമിപാലകനകക്കുംഭം തൊഴും പോർമുല,
യ്ക്കോലക്കത്തൊടു നിന്നെ വാഴ്ത്തുവതിനിന്റാമല്ല കൗണോത്തരേ.”(2)
“ശൗരേരാദ്യാവതാരം തരളമിഴിയുഗം;
വാക്കു ഗീർവാണമുഖ്യാ
ഹാരം; വക്ഷോജഭാരം ത്രിപുരഹരകരോ
ല്ലാസിനീ ചാപവല്ലീ;
മാരൻപൂമേനിയല്ലോ കൊടിനടുവു; മഹാ
മന്ദരാദ്രിം വിരോധം
വാരാതേ താങ്ങുവോന്റിപ്പുറവടി പിരളീ
നായികേ, താവകീനം.”(3)
“കാർമേഘം കൈതൊഴേണം മലരണിപുരിചാ
യല്ക്കു; ചില്ലിക്കുമമ്മാ!
കാമക്കോൽവിൽ തൊഴേണം; മഴലമിഴിയുഗ
ത്തിന്നു പെൺമാൻ തൊഴേണം;
പോർമാതംഗം തൊഴേണം തവ ഗമനമതി;
ന്നിന്റിളം പോർമുലയ്ക്കോ
ഹാ! മുഗ്ദ്ധേ! മാരചേമന്തികമലർവനിതേ!
ഹേമകുംഭം തൊഴേണം.”(4)
“എന്നെക്കൊണ്ടെന്നു നില്ക്കുന്നിതു മുലമുകുളം;
മന്ദഹാസത്തിനോ നിൻ
മുന്നിൽപ്പോരേണമല്ലോ; ചികുരമതരിശ
പ്പെട്ടു പിന്നിൽക്കിടന്നു;
കന്നല്ക്കൺകോൺ മയറ്റുന്നിതു സുമുഖി! നടേ
തന്നെ വാഴ്ത്തേണമെന്മാ;
നുന്നിച്ചാലൊന്നു വല്ലേൻ തിരുവുരു പുകഴ്വാൻ
മേദിനീമേനകേ! ഞാൻ.”(5)
“നീടെത്തും നേത്രയുഗ്മം കയൽ മറുകയലെ
ന്നോർത്തു കൊത്തീടുമയ്യോ;
പേടിക്കും ചക്രവാകം പുരികുഴൽനികരം
കണ്ടിരുട്ടെന്നുദാരം;
ഓടിപ്പോം ഖിന്നമന്നപ്പിട തവ നട ക
ണ്ടേറ്റ; മെന്നാലിദാനീം
ക്രീഡിക്കൊല്ലാ സുശീലേ! പുനരപി വിമലേ
നീ ജലേ രാജലേഖേ!”(6)
“മാധുര്യം പാർക്കിലൊന്നേ തവ കളമൊഴിയും
വീണയും; പ്രാണമിത്രം
പാഥോജത്തിന്നു വക്ത്രം; പുരികുഴൽ കിരിയം
മേദുരം നീരദാനാം;
ചൂതിന്മേല്ക്കോവിൽ പൂവൽപ്പുണർമുല; മണിവാ
തമ്പിരാൻ ചെമ്പരുത്തി;
ക്കേതേനും ചാർച്ച തോന്നും കുവലയദലവും
നേത്രവും കീർത്തിലേഖേ!”(7)
“നിർമ്മാതുർന്നിരവദ്യരത്നരചനാസീമയ്ക്കു, നന്മന്മഥ
ബ്രഹ്മാനന്ദസുധാതരംഗിണിതനി, ക്കമ്ലാനലീലാനിധേഃ,
കല്മാഷം തുടരാത വെൺമതികല, യ്ക്കേഴാഴിനീർ ചൂടുമീ
മൺമേൽമാതർമണിക്കു, മാരവിരുതിന്നുള്ളോന്നു മന്മാനസം.”(8)
പ്രത്യംഗവർണ്ണനം
(i) മുഖം:
“മന്ദാത്മാ പുനരന്തിപാടു പെരുമാറിപ്പോമൊരുക്കാ, ലൊളി
ച്ചന്നേ പോന്നു നിശീഥിനിക്കു ചിലനാൾ, കാണാം നിശാർദ്ധാന്തരേ.
എൻതോഴാ! മുഴുവൻ നടക്കുമൊരുനാ, ളൊട്ടും വരാനേകദാ
ചന്ദ്രോയം മമ ചന്ദ്രികാമുഖരുചിം കപ്പാനനല്പാശയാ.”(9)
“കലാമുരുക്കൂട്ടി നടക്കുമൊട്ടേ;
കലാമഴിക്കും വികളങ്കനാവാൻ
കലാമണിപ്പെൺമുഖസാമ്യമൊപ്പാൻ
കലേശനാലെത്ര പണിപ്പെടിന്റൂ.”(10)
(ii) കടാക്ഷം:
“ഊനം തട്ടാത കാന്തിപ്രസരനവസുധാ
പൂരിതേ വാരിരാശൗ
സാനന്ദം മന്ദമാന്ദോളിതതരളലസ
ച്ചില്ലിവല്ലീതരംഗേ
നൂനം താഴിന്റ ലോലാളകവലയിലക
പ്പെട്ടുഴന്റിട്ടിയച്ചീ,
മീനദ്വന്ദ്വം കളിക്കിന്റിതു തവ നയന
ച്ഛത്മനാ പത്മനേത്രേ.”(11)
“കാന്തേ! കർണ്ണങ്ങളോടേറ്റളവു വഴി കൊടാ
ഞ്ഞുള്ള കോപേന താമ്രാം
കാന്തിം കൈക്കൊണ്ടിതെന്റേ പറവർ ചിലർ നിസർ
ഗ്ഗാരുണോപാന്തകാന്തം;
ഞാൻ തേറേനിട്ടിയച്ചീ, പുനരിതു കഥയേ
സന്തതം മൈന്തർചിത്തം
ചീന്തീടുംനേരമേന്തീടിന രുധിരകണാ
ലങ്കൃതം നിൻകടാക്ഷം.”(12)
“കിഞ്ചില്ലജ്ജാവനമ്രാൻ പ്രണയനവലതാ
പല്ലവാൻ, മെല്ലവേ കീ
ഴഞ്ചും തൂമന്ദഹാസദ്യുതിശകലവലാ
കാവലീബാലമേഘാൻ
അഞ്ചമ്പന്നസ്ത്രഭൂതാനവിരതതരളാൻ
പേർത്തുമിന്നേത്രലക്ഷ്മീ
സഞ്ചാരാനിട്ടിയച്ചീ, പുളകനറുമലർ
ത്തോപ്പണിഞ്ഞേല്പനോ ഞാൻ?”(13)
“ആമോദാൽക്കാൺമനോ ഞാനവികലമിളകീ
ടിന്റ ലജ്ജാഭിരാമാ
നാമുഗ്ദ്ധസ്യന്ദിഹാസാങ്കുരമിടപെരുകീ
ടിന്റ കമ്രാനുപാതാൻ
ആമന്ദം മാരുതാന്ദോളിതകമലപലാ
ശാവലീലോലലോലാൻ
പ്രേമാർദ്രാനിട്ടിയച്ചീ, നവലളിതകലാ
കങ്കടാൻ നിൻകടാക്ഷാൻ.”(14)
നായകന്റെ ചാടൂക്തി
“ചരണതളിർ തലോടും; കൂടവേ പുഷ്പമാലാം
പരിചിനൊടു ഭരിക്കും; പിൻനടക്കും പ്രയാണേ;
ഒരുപൊഴുതിലുമച്ചോ! വേർവിടാ വക്രഭാവം;
പരിജനമിവ ഭദ്രേ! വേണി കൗണോത്തരേ, തേ.”(15)
“ചൊല്ലേറും കാമുകീകാമുകകലഹകലാ
പാടനാശ്ചര്യവിദ്യാ
കല്യം, ത്രൈലോക്യലക്ഷ്മീമണിമുകുര, മന
ങ്ഗാഗമാദ്വൈതസാരം,
സ്വർല്ലോകപ്രാതരാശം, ത്രിപുരഹരജടാ
രത്ന, മാഖണ്ഡലാശാ
കല്യാണം, കാൺക കൗണോത്തരമലർവനിതേ,
സുന്ദരം ചന്ദ്രബിംബം.”(16)
“വാരാർന്നീടിന്റ താരാനികരമദജലം
വാർത്തു നൽക്കേതകീനാം
താരെന്നും കൊമ്പുമാ വൻപൊടു പുകരുമണി
ഞ്ഞേഷ ഖദ്യോതജാലൈഃ,
നീരാളും മേഘനാദൈരുടനലറി മഴ
ക്കാലമാം വാരണേന്ദ്രൻ
പോരിന്നായാതനായാൻ കുരുളൊടു പിരളീ
നായികേ! താവകീനം.”(17)
“വേർപാകിച്ചു തഴച്ച വേഴ്ച മുഴുവൻ ഞാനെന്നിലേ നാലു നാ
ളാപാദിച്ചു മറച്ചുവെച്ചു പുലരാനുച്ചൈരുഴറ്റീടിനേൻ;
രൂപാലോകസുഖാഗമേ നിലകുലച്ചെന്മേൽ നിരച്ചീടുമി
മ്മാപാപിപ്പുളകങ്ങൾ മാരവിരുതേ! ചൊല്ലിന്റിതെല്ലാരൊടും.”(18)
“പീനോത്തുംഗം ചുമപ്പാൻ പണി പരമണിമൽ
ക്കൊങ്കമൊട്ടെങ്കിലും നീ
പാലഞ്ചും വാണി! നാലഞ്ചടി വടിവിൽ നട
ന്നീടു വാടാതശോഭം;
ലോലംബാലോലലീലാകുലമഴകിലഴി
ഞ്ഞാശു ചെമ്മേ നിലം മേ
നീലമ്മേ! നീലമമ്മേ! ചികുരഭരമടി
ക്കിന്റതൻപോടു കാൺമാൻ.”(19)
“ഭംഗ്യാ മേല്പോട്ടു കെട്ടീടിന ചികുരഭരം,
കാമുകാലോലലീലാ
രംഗേ നീലാംശുകത്തിന്നിടയിൽ നിഴലെടു
ക്കിന്റ കാഞ്ചീനികേതം,
തിങ്ങും താംബൂലഗർഭം കവിളിൽ മതി തെളി
ഞ്ഞെണ്ണയും തേച്ചു നില്ക്കും
നിൻകോലം കാൺകിലപ്പോളുടനെരിപൊരിയാം
മാരനും മാരലേഖേ!”(20)
“പൊല്ക്കമ്പം വെന്ന കോലത്തുടവടിവു, മിണ
ക്കം വരത്തമ്മിൽ വിങ്ങി
ത്തിക്കും തൈക്കൊങ്കമൊട്ടും കുവലയരുചി കൈ
ക്കൊണ്ട മൈക്കണ്ണുരണ്ടും,
അക്കൂന്തൽപ്പൂന്തഴക്കാന്തിയുമണിമുറുവൽ
പ്പുന്മയും താവകം ക
ണ്ടുൽകം മൽകം മനക്കാമ്പിതു പുനരറിയാ
പൂയമേ! ഞായമേതും.”(21)
“സ്രോതസ്വിന്യാം കുളിക്കുന്നളവു മമ തളി
ക്കുന്നമർന്നോമലേറ്റം
മോദത്തിൽപ്പാർത്തു ഞാൻ നിന്നളവു ഗളതല
ത്തോളവും മഗ്നഗാത്രീ;
ഏതിട്ടിത്തേവിവക്ത്രം, വികചകമലമേ
തേതു കാർവണ്ടു, കൺമു
ക്കേതെന്നിത്ഥം വലഞ്ഞോരളവു, വരിക നീ
യെന്നിതമ്മന്ദഹാസം.”(22)
“ആരാമേ കാൺ വസന്തോത്സവമയി ദയിതേ,
ചാരുപീയുഷധാരീ
താരേശൻ തന്ത്രി തൂകന്നിതു വിമലനിലാ
വായ ഹവ്യം ദിഗന്തേ;
മാരായൻ മാമരാളീ നിജമധുരരവം
വാദ്യഘോഷം തുടങ്ങീ;
നേരേ നാം പോക കാൺമാ, നലർചരനിഹ കോ
യിമ്മ തേന്മാനവല്ലീ!”(23)
“മുക്കാലും വഴി മുഗ്ദ്ധഭാഷിണി! മുലക്കുന്റും ചുമന്നംഗജ
പ്രക്ഷോഭേണ നടന്ന നിൻ നട നിനയ്ക്കുമ്പോൾ നടുക്കം വരും;
മൽക്കൈകൊണ്ടിടയിൽത്തൊടും പൊഴുതിലും മാഴ്കിത്തളർന്നീടുമി
ത്തൃക്കാൽച്ചെങ്കമലങ്ങൾ മാരവിരുതേ! കല്ലേറ്റുലഞ്ഞീലയോ?”(24)
“വൻകോപേ മമ രാജചന്ദ്രിക വഴങ്ങീലങ്കപാളീമെനി, -
ക്കെൻക്രൂരത്വമിതോർക്കെടൊ തദനു ഞാൻ പോവാൻ തുനിഞ്ഞീടിനേൻ;
കൺകോൺകൊണ്ടൊരനംഗചങ്ങല പിണച്ചെൻകാല്ക്കു ചേർത്തീടിനാൾ
തൻകൊങ്കയ്ക്കൊരപൂർവഹാരലതയും ബാഷ്പേണ മൽപ്രേയസീ.”(25)
“മുല്ലചാരുതരമല്ലികാമുകുളകന്ദളന്മധുരസം നുകർ
ന്നുല്ലളല്ലളിതഭൃംഗഝങ്കൃതി കലർന്നു മന്ദമദമന്ഥരം
നല്ല നല്ല സരസീഷു മുങ്ങി, നളിനേഷു തങ്ങി, വദനേ ചല
ച്ചില്ലിവല്ലിവലയേ വലന്തമഭിനന്ദ തന്വി! മലയാനിലം.”(26)
“കാണാഞ്ഞാൽ മനസാ മറന്നുകളയും കാരുണ്യമുള്ളോരെയെ
ന്നേണാങ്കപ്രതിമാനനേ! ജളർ പറഞ്ഞീടുന്നതോർത്തീടൊലാ;
വീണാലാപിനിമാർകുലാഭരണമേ! കേളോമലേ! നമ്മിലി
ക്കാണായോരനുരാഗവല്ലരി കരിഞ്ഞീടാ പിരിഞ്ഞീടിലും.”(27)
“വാരമ്പും മാലതീനായിക മധുമൊഴി കൈ
കൂപ്പി നിന്നോരു നേര
ത്താരാൽത്തെൻകൈലനാഥന്നൊരു ജളത വിശേ
ഷിച്ചുമപ്പോൾപ്പിണഞ്ഞൂ;
താരാർമാതെന്നു കല്പിച്ചുപചിതകുതുകം
വിഷ്ണുതാനെന്തു കൂടെ
പ്പോരായ് വാനെന്നു ചോദിച്ചളവതിനു ചിരി
ച്ചീടിനാളദ്രികന്യാ.”(28)
വിരഹാവസ്ഥാവർണ്ണനം
“ആമാകിൽപ്പരദേവതേ, വിരഹിണാം നിദ്രേ! നിനക്കെങ്കിൽ നീ
കാർമേഘക്കുഴലാൾ കിടക്കുമറയിൽക്കൊണ്ടെക്കിടത്തീടു മാം;
ശ്യാമായാമതിമാത്രലോഹിതപദാമീ പാവമയ്യോ! നട
ത്താമോ നാകലതേവിയാം നതമുഖീം മാർഗ്ഗേ മഹാസങ്കടേ?”
“തൂമുത്താരം വിളങ്ങിന്റണിമുല പുണർവാൻ
ദൈവയോഗം വരുന്നാ
ളാമത്രേ, സംഭ്രമിച്ചാലരുതു പുനരറി
ഞ്ഞില്ല താപാതിരേകാൽ;
കാമത്തീകൊണ്ടു വേകിന്റകതളിലിരു
ന്നംഗനാരത്നമേ! നി
ന്നോമൽപ്പൂമേനി വേമെന്റിതു മനസി ഭയം
മേദിനീ വെണ്ണിലാവേ.”(30)
“നിൻനേത്രത്തൊടു നേരെനിക്കു രജനീ; വൈവശ്യമോമന്മുല
ക്കുന്നോടൊക്കു, മുറക്കമൂണു സുഖമെന്റിത്യാദി മധ്യോപമം;
ധന്യേ, മാരതുരാൽ നിതംബസദൃശം; നിന്നെപ്പിരിഞ്ഞീടിനാൽ
നിന്നെക്കാൺമതിനുണ്ടുപായമിവയോരോന്റോർത്തു കൗണോത്തരേ.”(31)
“മൂർത്ത ശൈലമുന മുല്ലമാല; പനിനീർ കഠോരഗരളദ്രവം;
പൂത്തശോകമരമോർത്തുകാൺകിലൊരുമൂർത്തി ഭക്ഷിതുമനുക്ഷണം;
വാസ്തവം പറകിലിന്ദുമണ്ഡലമെനിക്കു കാലകരവാളി, കൗ
ണോത്തരേ, ഗുണഗണോത്തരേ, തവ വിശങ്കടേ വിരഹ സങ്കടേ.”(32)
“കലുഷതയൊടടുത്തും, പേപ്പെടും, കോപ്പെടുത്തും,
പലവഴി ശരമെയ്തും, കണ്ണുനീർ പെയ്തുപെയ്തും,
മലർചരനുമെനിക്കും നിദ്ര ചെറ്റില്ല തയ്യി
ത്തലമെഴുമിളയച്ചീ, ഹന്ത! ചെറ്റന്തിയായാൽ.”(33)
“നിൻകാല്ക്കൽച്ചേരുവൻ വന്നനുദിവസമഴി
ഞ്ഞമ്മലർച്ചായൽപോലേ;
കൊങ്കാർമെൽക്കൊങ്കമൂലം മെലിവനണിനടു
പ്രായമാരോമലേ! ഞാൻ;
കൺകോൺപോലേ വളർപ്പേൻ ചപലത നിതരാം;
മാറിലെത്താലിപോലേ
ഭംഗ്യാ വാണീലൊരിക്കാലതു പുനരിഹ മാൽ
മാരചേമന്തികേ! മേ.”(34)
“മാനംമേവിന നീ കനംകനൽ ചൊരിഞ്ഞിന്റേ വരുത്തേണമെൻ
പ്രാണാപായമഹോത്സവം തവകരുത്തുണ്ടെങ്കിൽ വെൺതിങ്കളേ!
നാനാലോകർ ചിരിക്കുമാറെരിപൊരിക്കൊണ്ടി ങ്ങിരിക്കേണമോ
നാണംകെട്ടിനി മാരകേളിതിരുമെയ്പൂണാത മാപാപി ഞാൻ?”(35)
“കോലം നേർപാതിയായീ ബത; കുസുമശരൻ
വൈരി; വെൺതിങ്കൾ ചൂടാ
മാലേപം ചാല വെണ്ണീ; റശനമപി വിഷ
പ്രായമോർക്കും ദശായാം;
ലീലാരാമം ചിതാകാനന; മനലമയം
ചിത്രകം; ചിത്രമേവം
ബാലേ! മേ വന്നുകൂടീ ഗിരിശത പിരിളീ
നായികേ! നിൻവിയോഗേ.”(36)
“നിർമ്മായം പക്ഷപാതം തവ തരുണി, മനോ
മാലിമിക്കെങ്കൽ മന്യേ;
രമ്യാകാരേണ കാണായിതു ബത! മുറുവൽ
പ്പാമരം വാമനേത്രേ!
മന്മാറാകുന്ന ധന്യത്തുറനടുവിലടു
ക്കിന്റതുണ്ടിന്നുനാളെ
ച്ചെമ്മേ നിൻകൊങ്കമൊട്ടാം കനവിയ കനക
ക്കപ്പൽ കർപ്പൂരവല്ലീ!”(37)
“തേമ്പാത രാഗരുചി കുമ്മിണിയിട്ടിയെന്നും
കാമ്യാംഗി! നിൻവദനമൊന്നു മുകപ്പനോ ഞാൻ,
തേൻ പെയ്തുപെയ്തു മണമാർന്നു നിറന്ന പുത്തൻ
മാമ്പൂനറുന്തളിരിളങ്കുയിലെന്നപോലേ?”(38)
“മന്ദം തൂകുന്ന മന്ദസ്മിതവിമലനിലാ
വോദയം കണ്ടു പാർമേ
ലന്തർമ്മോദം കളിക്കും തിമിരനിചയമൊ
ന്നിച്ചു കാൺ നിൻപദാന്തേ
ചിന്തും താപേന വീഴുന്നതു പുരികുഴലാം
പേരു കൈക്കൊണ്ടഴിഞ്ഞെൻ
കാന്തേ, ഞാനെന്നപോലേ ശിവശിവ ചെറുമാ
ക്കൽത്തകും ജീവനാഥേ!”(39)
“ത്വരിതം നെടുമാക്കൽ മേവുമിട്ടി
ച്ചിരുതേവീ! കുളുർകൊങ്ക നീ തരാഞ്ഞാൽ,
അരുളീടുമെനിക്കു ദേവനല്ലാർ
പ്പെരുമാളുർവശി നൂനമിന്നുതന്നെ.”(40)
“ഇപ്പാപംകൊണ്ടവാറേ പറവിതു പകലേ
പാതിരായെന്നു തോറ്റം
നിഷ്പാദിക്കുന്ന നീലാംബുദനിചയമയം
ജാതമാശാവകാശം;
ഉപ്പാട്ടിക്കുൽപലാന്തർദ്ദലവിപുലവിലോ
ലാക്ഷിമാർതമ്പിരാട്ടി
ക്കെപ്പോഴും തോഴ! നമ്മെ പ്രതി ഗതകരുണം
മാനസം മാനസന്നം.”(41)
“ഓർത്തേൻ മേഘനിനാദമന്തകമഹാഹുങ്കാരമെന്നാർത്തനായ്;
വീർത്തേൻ മേചകഭൃംഗരാക്ഷസകുലാലോകേ വിയോഗേന ഞാൻ;
താർത്തേൻമേലിഴുകുന്ന തെന്നലെറിവാളേറ്റെത്രയും കണ്ണുനീർ
വാർത്തേന്മേദുരചന്ദ്രികാഗ്നിയിൽ വളർത്തേന്മേനി തേന്മേനകേ!”(42)
25.3രാജപ്രശസ്തിപദ്ധതി
(1) അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവു്
“ദാതൃത്വത്തിന്നിരിപ്പാനഴകിന നിലമേ!
സാദരം ഭൂരമണ്യാ
മാറിൽച്ചേരിന്റ ചാരുപ്രസരകിരണമാ
ണിക്യമേ! മാനസിന്ധോ!
പാരെപ്പേരും ചിരം പാലയ ഭവദഹിതാൻ
പൂണ്ട വാനോർ വധൂനാ
മാരപ്പോർകൊങ്ക തേടീടിന സുചരിതമേ!
ദേവനാരായണാ! നീ.”(43)
“ഗാത്രം കന്ദർപ്പദർപ്പം വിരവൊടു കളയും;
വാക്കു പീയൂഷവേണീ;
വൃത്രാരാതിക്കുമച്ചോ! മനസി ബത ഭയം
വായ്ക്കുവോന്റിപ്രതാപം;
ചിത്തം സൗജന്യപാത്രം; നയമപി ധിഷണം
തിക്കരിപ്പോന്റു; പാർത്താ
ലത്യന്തം ചിത്രമല്ലോ ഗുണമിതു സകലം
ദേവനാരായണാ! തേ.”(44)
(2) കായങ്കുളത്തു രാമവർമ്മരാജാവു്
“കല്യാണാകര! രാമവർമ്മനൃപതേ! നിൻകീർത്തി ചന്ദ്രോജ്ജ്വലാ
ചൊല്ലേറും ഭുവനേ പരന്ന സമയേ ജാതം തുലോം വിസ്മയം;
വല്ലാതേ കുമുദം വിരിഞ്ഞു പകലേ; കൂമ്പീ പയോജം തുലോ;
മല്ലേ ചാരുചകോരികാകുലമുടൻ ചാടീ കുടിച്ചീടുവാൻ.”(45)
“പാർമേലെല്ലാം നടന്നാളുടനുദധി കട
ന്നാളതിൽക്കാൾ വിചിത്രം
(വാർമേവും) നാകലോകേ തെളിവൊടു വിളയാ
ടീടിനാളൂഢശോഭം;
ആമോദാൽപ്പോയ്ക്കളിച്ചാളഹിപതിഭവനേ
നന്റു നിൻകീർത്തിമാതി,
ന്നാമോ നാരീജനാനാമിതു നിഖിലഗുണാ
ഗാരമേ! രാമവർമ്മാ.”(46)
(3) തെക്കുംകൂർ ഗോദവർമ്മരാജാവു്
“ചാഞ്ഞീല ബാലഗതി കേവലമെങ്കിലും പോയ്
ത്തേഞ്ഞൂ തുലോമഖിലവൈരിനൃപാലജാലം,
മാഞ്ഞീടുമന്ധതമസം ദിവി ബാലസൂര്യൻ
ചാഞ്ചാടുമവ്വളവിലും ബത! കോതവർമ്മാ.”(47)
(4) കൊച്ചി വീരകേരളവർമ്മ മഹാരാജാവു്
“വാരിരാശി ചുഴലിന്ന ഭൂമിയിൽ നിറഞ്ഞുതിങ്ങിന യശോനിലാ
വാശു തൂകിനൊരു താരകേശ! പലനാൾ വിളങ്ങുക മഹാമതേ!
ഘോരരാമരിയ വൈരിവാരണമുഖേഷു മേവിന മൃഗേന്ദ്ര, നീ
ധീരവീരവര! മാടഭൂതിലക! വീരകേരളമഹീപതേ!”(48)
(5) കൊച്ചി രാമവർമ്മ മഹാരാജാവു്
“വീരശ്രീതൻ വിലോലേക്ഷണമധുപസരോ
ജന്മമേ! നിർമ്മലത്വം
പൂരിക്കും നിൻപുകഴ്ചന്ദ്രിക ഭുവനതലം
മൂടിമേവും ദശായാം,
പാരിൽപ്പാലാഴിനീരേതപരസലിലമേ
തെന്നസൗ നിന്നു മേന്മേൽ
ക്കോരിക്കൊണ്ടാസ്വദിക്കുന്നിതു ബത കമലാ
കാമുകോ രാമവർമ്മാ.”(49)
“പാലംഭോരാശിമേളം തടവുമണിപുകഴു്
ച്ചേലകൊണ്ടംഘ്രിപത്മ
ത്തോളം മൂടി പ്രതാപോദയഘുസൃണപരാ
ഗാംഗരാഗാഭിരാമാ,
ചാലേ ചേർന്നാശു നീയാം പ്രിയതമനൊടസൗ
മേദുരശ്രീവിലാസം
മേളിച്ചീടുന്നു മാടക്ഷിതിരമണി, രമാ
രംഗമേ! രാമവർമ്മാ.”(50)
വീരകേരളവർമ്മാവും രാമവർമ്മാവും കൊല്ലം എട്ടാംശതകത്തിൽ ജീവിച്ചിരുന്ന രാജാക്കന്മാരാണെന്നു് അന്യത്ര ഉപപാദിക്കും.
(6) കൊടുങ്ങല്ലൂർ രാജാവു്
“ദിക്കെല്ലാം മേന്മ പെയ്യും നയവിനയനിധേ!
കീർത്തിനൈപുണ്യസാരം
തേടും ഭൂപാലമൗലേ! മരുവുക പെരികെ
ക്കാലമിക്ഷ്മാതലേ നീ,
താരിൽപ്പെണ്ണിൻകടാക്ഷാൽ വിരവിനൊടു ധരി
ച്ചും ഭരിച്ചും നിതാന്തം
ധാത്രീമംഭോധിസീമാമഖിലഗുണവിഭോ,
പശ്ചിമക്ഷ്മാപതേ! നീ.”(51)
(7) സാമൂതിരിപ്പാടു്
“വാരാളും കുന്റലക്കോൻവരവിതു, വെടി കേൾ
ക്കായി, താവിന്റ കൊട്ടും,
മാരാരാതിക്കു നൃത്തത്തിനു നിവിരെ മിഴാ
വിന്മെലൊത്തിന്റപോലേ;
ആരും നേരിട്ടു നില്ലാരരിയ നെടുവിരി
പ്പോടെടോ! വാൺമെലല്ലോ
നീരേകീ പണ്ടൊടുക്കത്തഖിലഗുണനിധേ!
ചേരമാൻ, രാമവർമ്മാ!”(52)
“വീരാണാം വീര! പോരും പൊരുതതു! പുരുഹൂ
താലയേ പോയ് നിറഞ്ഞു
ള്ളോരോ വൈരാകരാണാം പെരുമയിലുരുഭാ
രേണ ശൗര്യാംബുരാശേ,
നേരേ വേരറ്റു മേരുത്തടിയനുമടിവാ
രം പൊളിഞ്ഞിങ്ങുതന്നേ
പോരും മൂന്നാളകം ശക്രനുമമരകളും
വിക്രമക്ഷോണിബന്ധോ!”(53)
25.4ദേവതാസ്തുതിപദ്ധതി
(1) ഗണപതി
മുക്കണ്ണരേറുമെരുതിൻ തലമേൽ വിളങ്ങു
ന്നക്കൊമ്പു രണ്ടു കതളിപ്പഴമെന്നു ചൊല്ലി
തൃക്കണ്ണിൽ നീർ പൊഴിയ നിന്നരനോടിരക്കു
ന്നപ്പൈതലാനമുകവന്നു നമോ നമോസ്തു.”(54)
(2) മഹാവിഷ്ണു
“ധാത്രീമംഗല്യചൂഡാഭരണമയമഹാ
നീലമേ! നീലമേഘ-
ച്ചാർത്തിന്മേൽ മിന്നൽപോലേ തിരുവുരസി രമാം
ചേർത്ത സൗഭാഗ്യരാശേ!
ചീർത്തീടും മോഹവാരാകരതരണതരീ
യന്ത്രമേ! കാന്തിസിന്ധോ!
പാർത്തീടൊന്നാർത്തബന്ധോ! ജയ ജയ ജഗതീ
സത്മമേ! പത്മനാഭാ!”(55)
“ശ്രീമൽക്കാർമേഘമാലാസുലളിതസുഷമം
ചാരുകാരുണ്യലക്ഷ്മീ
സാമഗ്ര്യപ്രൗഢിമേൽ മണ്ടിന തരളതരാ
ലോകലീലാനുഭാവം
ക്ഷേമവ്യാപാരലോലം മഹുരപി തൊഴുതേൻ
നമ്രഗീർവാണചൂഡാ
ദാമവ്യാലോലഭൃംഗീരവമുഖരിതപാ
ദാരവിന്ദം മുകുന്ദം.”(56)
പുണ്യാഭോഗം തൊഴുന്നേൻ പുതുമലർമകൾതൻ
പോരിളക്കൊങ്കതന്മേൽ
മിന്നീടും കുങ്കുമാലങ്കൃതസുരഭിലദോ
രന്തരാളാഭിരാമം
വിണ്ണോർപാളീകിരീടാഞ്ചിതപദകമലം
ഭക്തലോകാഭികാംക്ഷാ
മന്യൂനം പൂരയന്തം ഭുവനകൃതികലാ
ശില്പിനം പത്മനാഭം.”(57)
“ലോലലോചനവിലാസിനീലളിതകേളിജാതകലിതാശയാ
ചാല നാലു ദിശി ചെന്നുഴന്നു വലയായ്ക നല്ലതയി ചേതനേ!
നീലനീരദനിറം കലർന്നു വിലസീടുമംബുജവിലോചനം
കാലപാശഭയഭഞ്ജനം ഭുവനപാലകം കരുതു കേശവം.”(58)
(3) തിരുനാവാ വിഷ്ണു
“ഒന്റിന്മേലൂന്റിനാലത്തൊഴിലൊരുവനു മാ
റ്റീടുവാൻ വേല; വേല
പ്പെണ്ണിൻ പുണ്യൗഘമേ! മന്മനമഗതി വധൂ
മണ്ഡലേ മഗ്നമല്ലോ;
എന്റാലൊന്റുണ്ടു യാചേ (തിരുവടിയൊടു ഞാൻ)
ഉത്തമാം മുക്തിനാരീ
മിന്റേ പൂണായ്വരേണം മമ (തവ) കൃപയാ
ദേവ! നാവാമുരാരേ!”(59)
(4) തൃച്ചെമ്മരത്തു കൃഷ്ണൻ
“ഭക്ത്യാ സേവിച്ചതോറും പരിചൊടു സുചിരം
ഭാവിതം വസ്തുതാനാ
മിത്ഥം കാണായ പൗരാണികഭണിതി കണ
ക്കല്ല, കല്യാണമൂർത്തേ,
നിത്യം നിന്മേനി നീലോല്പലനവകലികാ
കാന്തി ചിന്തിച്ചതോറും
ചിത്തം മേന്മേൽ വെളുക്കിന്റിതു മമ നിതരാം
നിർമ്മലം ചെമ്മരേശാ!”(60)
“കണ്ണിപ്പിലാവില കളിക്കലമാക്കിവച്ചു
മണ്ണും നിറച്ചരിയിതെന്റുദിതാനുരാഗം
ഉണ്ണാനിടച്ചെറിയവിറ്റെ വിളിക്കുമോമൽ
ക്കണ്ണന്നു ചാലൊരു കളിപ്പുരയാവനോ ഞാൻ!”(61)
(5) തിരുവാർപ്പിൽ കൃഷ്ണൻ
“ക്ഷീരസാഗരകുമാരികാഹൃദയ വാരിജന്മകളഹംസമേ!
വാരുലാവിന നവാംബുദോദരനിറം കലർന്ന രുചിരാകൃതേ!
നാരദാദിമുനിവൃന്ദവന്ദ്യ! നളിനായതേക്ഷണ! നമോസ്തു തേ!
പാരിലെങ്ങുമുരപൊങ്ങിനോരു തിരുവാർപ്പമർന്ന കരുണാനിധേ!”(62)
(6) തിരുവല്ലാ വിഷ്ണു
“നല്ല നല്ല മടവാരിലുള്ളഴിക നല്ലതല്ല മനമേ! നിന
ക്കില്ലധൈര്യ, മൊരു ചൊല്ലു കേളുപരി നല്ലതിങ്ങിനി വരേണ്ടുകിൽ,
ചെല്ലു ചെല്ലു തിരുവല്ലവാ മരുവുമല്ലിമാമലരിൽമങ്കതൻ
വല്ലഭൻചരണപല്ലവം കരുതു വല്ലവണ്ണമധുനാ ദൃഢം.”(63)
(7) കൂടൽമാണിക്കം
വാണൂ ചെന്നങ്ങുമിങ്ങും ഭുവനതലവനാ
ന്തേ, കൃതാന്തപ്പുളിന്ദൻ
കാണാതേ കാണിനേരം മരുവുവതിനൊരേ
ടത്തുമില്ലത്ര സൗഖ്യം;
നീണാളുൾപ്പുക്കിരിപ്പാനയി മമ ധിഷണ
പ്പൈങ്കിളിപ്പെണ്ണിനിപ്പോൾ
വേണുന്നൂ കൂ, ടടിപ്പങ്കജയുഗളമയം
കൂടൽമാണിക്കമേ! തേ.”(64)
“മലരടി തവ മാന്യം മാനയേ മാനസംകൊ
ണ്ടലരിൽവനിതതന്നാൽ മന്ദമാന്ദോളിതാന്തം,
നലമുടയ നഖാളീകാന്തിജാലേന മൂടും
കുലിശധരകിരീടം, കൂടൽമാണിക്കമേ! ഞാൻ.”(65)
(8) തൃപ്പൂണിത്തുറ വിഷ്ണു
“സാമാന്യം മേരുശൈലോപരി ഞെളിവതിന,
ല്ലല്ല മറ്റത്യുദാര
ശ്രീ മേവും മുക്തിമാതിന്നധരമലർ നുകർ
പ്പാനുമഭ്യർത്ഥനം മേ;
ആമാകിൽബ്ഭക്തബന്ധോ! പരമപുരുഷ! കേൾ
ദുഗ്ദ്ധസിന്ധോരസൗ ഞാൻ
ജാമാതാവാക വേണുന്നതു വിമഥിതഭൂ
പുത്ര! പൂണിത്രനാഥാ!”(66)
(9) ശ്രീപരമേശ്വരൻ
പട്ടാങ്ങേ ഞാൻ പറഞ്ഞാലതിനു തല കുലു
ക്കേണ, മേണാക്ഷിമാരെ
ത്തൊട്ടെന്റൊന്റുള്ളതോതിന്റതിനതിവിഷമം
പ്രാണഭാജാം ജനാനാം;
മട്ടോലും വാണി, രമ്യം തിരുമുഖ, മധരം
ദിവ്യമെന്റുള്ളതെല്ലാ
മിട്ടേറത്രേ കവീനാം; നിന മമ മനമേ!
ബാലചന്ദ്രാവതംസം.”(67)
“ആം നാളെശ്ശുഭകർമ്മമെന്റു പറവാനായുഃസ്ഥിതിം കണ്ടതാ,
രാംനാളാവതു ചെയ്തുകൊൾകിലതു നന്റല്ലാതതില്ലേതുമേ;
ചാംനേരത്തു വരിന്റ ഭീതി കളവാൻ സേവിക്ക നീ നിത്യമാ
മാമ്നായത്തിനു മൂലമായ പരമം ദൈവം സദാ ചിത്തമേ!”(68)
“പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിതവിലാസസഞ്ചയരസം തകും,
ചഞ്ചലാക്ഷികളണഞ്ഞു കൊഞ്ചുവതു കണ്ടു കിഞ്ചന മയങ്ങൊലാ;
കഞ്ച [1] വൈരികല ചേർന്ന ചെഞ്ചിടയിലാത്തമുണ്ഡശകലം ശിവം
പഞ്ചബാണമദശോഷണം ദുരിതമോഷണം കരുതു ചേതനേ!”(69)
“ലോഭിച്ചുണ്ണരുതാഞ്ഞു തൻവെറുവയറ്റിന്മേൽപ്പിടിച്ചുച്ചകൈഃ
ശ്രീപഞ്ചാമൃതവും ജപിച്ചു പളകായ്പ്പോരിന്റലുബ്ധേശ്വരാൻ
നീ പോയ്പ്പുക്കുപുകണ്ണു പാർത്തിരി പണം കെട്ടീടുവാൻ ചിത്തമേ!
പാപീ, മന്മഥവൈരിചേവടി നിനച്ചീടിൽപ്പഴിച്ചീടുമോ?”(70)
(10) തിരുവഞ്ചിക്കുളത്തു ശിവൻ
“ഒരു പഞ്ചശരം പൊരിച്ച നീതാൻ
തിരുനെഞ്ചിൽത്തരുണീമണച്ചതോർത്താൽ
ഹര! കിഞ്ചന പുഞ്ചിരിക്കു യോഗ്യം
തിരുവഞ്ചിക്കുളമാളുമിന്ദുമൗലേ!”(71)
(11) ചെറുമന്നത്തു ശിവൻ
“പിറവിക്കിനിയൊക്കെനിക്കു പോറ്റീ,
പിറയും ചൂടി നടക്കണം ചിതായാം;
മറയും നിജഭക്ത ചിത്തതാരും
ചെറുമൻമുട്ടവുമാകണം നികേതം.”(72)
ആമ്നായാഖ്യേ മണിക്കോട്ടയിലുപനിഷദാം
പാളിയാം മാളികായാ
മാമ്മാറോങ്കാരതല്പോപരി തഴുവണയും
ചാരി നാദസ്വരൂപം,
കാമ്യം മായാവിലാസം മുഴുവനിതുസമാ
ലോക്യ മേവും ഭവന്തം
കാൺമാനാനന്ദമൂർത്തേ! വരമരുൾ ചെറുമ
ന്നമ്പുമെൻതമ്പുരാനേ!”(73)
(12) വടക്കുന്നാഥൻ
“വിത്തസ്ത്രീജനകാനനാന്തരഗതം മത്തംവിളിച്ചേഷ ഞാൻ
ഭക്തിച്ചങ്ങലയും തൊടുത്തു വളരും കൈക്കൊണ്ടു സേവാമയം
വൃത്തിക്കക്ഷരപഞ്ചകപ്പന കനം വാരിച്ചു തെങ്കൈലമേ
ലുദ്യൽസ്ഥാണുപദേ തെളിച്ചിത തളച്ചേനെൻ മനോവാരണം.”(74)
“നല്ക്കൺകോണേന ലോകം മുഴുവനടിപെടു
ക്കിന്ന മൈക്കണ്ണിമാർതൻ
തൈക്കൊങ്കത്തൃത്തടത്തിൽക്കലിതരുചി കളി
ച്ചേ കഴിഞ്ഞൂ തുലോം നാൾ;
ഇക്കാലത്താകിലച്ചോ! പരമശിവ! ഭവൽ
ഭക്തി മൂത്തിട്ടശേഷം
കൈക്കിന്നൂ കാമിനീനാം തടമുടയൊരു തൈ
ക്കൊങ്ക തെങ്കൈലനാഥാ!”(75)
“ചൂടില്ലാത്തോരു ഫാലം, ചുടലയിൽ നടമാ
ടാത്ത ചീലം, മതിത്തെൽ
ചൂടീടാതോരു ചൂഡം, പരമൊരു പുഴകൂ
ടാത കോടീരഭാരം,
ഓടും മാൻപേട തേടാതൊരു കരകമലം,
ചാരുതെങ്കൈലയിൽപ്പോയ്
നീടാർന്നീടാത നാഥം, തരുണിയൊടയുതം,
ദൈവതം നൈവ ജാനേ.”(76)
“തെക്കിൻകൈലാസശൈലാലയമുടയ ജഗ
ന്നാഥ! ബാലേന്ദുമൗലേ!
തെക്കിൻനാഥാ! മുരാരേ! നടുവിൽ വടിവെഴും
ബാണതാർബാണബന്ധോ!
ചൊല്ക്കൊണ്ടീടുന്ന ഭക്ത്യാ കഴലിണ പണിയു
ന്നെന്നെ മുന്നിൽക്കുറിക്കൊ
ണ്ടുൽകം പാലിച്ചുകൊള്ളുന്നതു വിപദി ഭവാ
നോ, ഭവാനോ, ഭവാനോ?”(77)
“അംഗാരാക്ഷായ സാക്ഷാലിനിയ നിയമിനാം
ചിത്തതാരിൽക്കളിക്കും
ഭൃംഗായാദ്രീന്ദ്രകന്യാഹൃദയകുമുദിനീ
ശീതധാമ്നേ നിതാന്തം
തുംഗേ കോടീരഭാരേ വിലസിന വിധിമു
ണ്ഡായ നിത്യം നമസ്തേ
ഗംഗാകല്ലോലസംക്ഷാളിതലളിതശശാ
ങ്കായ തെങ്കൈലനാഥ!”(78)
(13) പെരുഞ്ചെല്ലൂർ ശിവൻ
“വെണ്ണീറും വെള്ളെലിമ്പും വിഷധരവിലസൽ
പ്പാമ്പുമാപാദചൂഡം
തണ്ണീരെപ്പോഴുമോലും തലയിലെരികനൽ
ക്കട്ട പൊട്ടിൻറ കണ്ണും
എണ്ണേറും ഭൂതയൂഥങ്ങളൊടൊരു കളിയും
കണ്ടു നിന്നോടിണങ്ങും
പെണ്ണോളം ധൈര്യമുള്ളോരുലകിലൊരുവർ മ
റ്റില്ല ചെല്ലൂർപ്പിരാനേ!”(79)
“ഏറിക്കൊള്ളായിരുന്നൂ പുരഹര, സുഖമേ
തോൽ പൊളിപ്പാൻ കനത്തോ
രൂഷത്തം നീയൊരാനത്തലവനെ വെറുതേ
കൊന്റതെന്തിന്ദുമൗലേ?
ഏറെ പ്രേമോദയം പൂണ്ടഴകിയ തിരുമെ
യ്യംബികയ്ക്കായ്ക്കൊടുപ്പാ
നാരപ്പോ! ചൊന്നതാലം പരുകിന ശിവനേ!
പോറ്റി ചെല്ലൂർപ്പിരാനേ!”(80)
“ചേണാർന്നീടുന്ന കല്പദ്രുമതണലിലിള
ങ്കാറ്റുമേറ്റാത്തലീലം
വാണീടും മന്നവാനാം നില പിടിപെടുവാ
നല്ല, മറ്റൊന്നിനല്ല;
പാണിച്ചെമ്പല്ലവംകൊണ്ടചലമകൾ തലോ
ടുന്ന തൃക്കാൽ പ്രഭാവം
കാണട്ടെന്മാൻ തൊഴുന്നേൻ പുരഹര ശിവനേ!
പോറ്റി ചെല്ലൂർപ്പിരാനേ!”(81)
(14) വൈക്കത്തപ്പൻ
“മാരൻപൂമെയ് കരിക്കാ; മരിയ പുരമെരി
ക്കാ; മെരിക്കും ധരിക്കാം;
പാരീരെഴും ഭരിക്കാം; പരിചിനൊടു മുടി
ക്കാം; നടിക്കാം ചിതായാം;
ഗൗരിക്കംഗം പകുക്കാം; ഝടിതി കുടുകുടെ
ക്കാളകൂടം കുടിക്കാ
മോരോന്നേ വിസ്മയം നിൻതിരുവുരു തിരുവൈ
ക്കത്തെഴും തിങ്കൾമൗലേ!”(82)
(15) കുമാരനല്ലൂർ ഭഗവതി
“പാഥോരാശിപ്രമാഥേ മുരരിപുവചസാ
കാളകൂടം കുടിച്ച
ന്നേതും ഖേദം വരാതേ പതിയുയിർ പരിപാ
ലിച്ച മംഗല്യശീലേ!
ആധാരം നിന്നടിത്താരിണയൊഴികെ ജഗ
ത്തിങ്കലില്ലാർത്തിഭാജാം;
നാഥേ! രോഗാതുരൻ ഞാൻ; തുണപെടുക കുമാ
രാലയം കോലുമമ്മേ!”(83)
(16) കൊടിക്കുന്നിൽ ഭഗവതി
“കൈകൂപ്പുന്നേൻ മതിത്തെല്ലിനുമണിനയന
ങ്ങൾക്കുമേറ്റം മുഖത്തിൻ
പ്രാകാശ്യത്തിന്നുമൻപോടചലമദമുല
യ്ക്കും മുലക്കുന്നിനും ഞാൻ
വാർകോലും മെല്ലിടയ്ക്കും കദളിയൊടു സദാ
പോരുടക്കും തുടയ്ക്കും
കാർകൂന്തൽച്ചാർത്തടിക്കും മഹിതപുറവടി
ക്കും കൊടിക്കുന്നിലമ്മേ!”(84)
ഈ ശ്ലോകങ്ങൾ വായിക്കുന്ന ഏതു സഹൃദയനാണു് പുളകിതഗാത്രനായും ആനന്ദബാഷ്പാഭിഷിക്തനായും തീരാത്തതു്! ഇത്തരത്തിൽ അനവധി പദ്യഗദ്യങ്ങൾ അക്കാലത്തേ വശ്യവചസ്സുകളും പരിണതപ്രജ്ഞന്മാരുമായ മണിപ്രവാളകവികൾ രചിച്ചിരുന്നു. അവർ നമുക്കു നല്കീട്ടുള്ളതു് അപരിമേയപ്രഭാവമായ ഒരു സാഹിത്യസാമ്രാജ്യമാണെന്നുള്ള പരമാർത്ഥം ആധുനികന്മാർ ഒരിക്കലും വിസ്മരിക്കരുതു്.
അദ്ധ്യായം 26 - ഭാഷ–ഗദ്യഗ്രന്ഥങ്ങൾ
ക്രി. പി. പതിനഞ്ചാം ശതകം
കൊല്ലം ഏഴാംശതകത്തിൽ പദ്യസാഹിത്യത്തിനെന്നപോലെ ഗദ്യത്തിനു ഭാഷയിൽ ഗണനീയമായ പുരോഗമനം സിദ്ധിച്ചതായി കാണുന്നില്ല. അന്നത്തേ ഗദ്യകാരന്മാരുടെ വ്യവസായം പുരാണങ്ങളുടെ തർജ്ജമയിലും, വേദാന്തം തുടങ്ങിയ ദർശനങ്ങളുടെ സാരസംഗ്രഹണത്തിലും, ചില സംസ്കൃത സ്തോത്രങ്ങളുടേയും മറ്റും വ്യാഖ്യാനത്തിലുമാണു് പ്രധാനമായി വ്യാപരിച്ചിരുന്നതു്. താഴെ പരാമർശിക്കുന്നവയിൽ ചില ഗ്രന്ഥങ്ങൾ ഏഴാംശതകത്തിലും മറ്റു ചിലവ എട്ടാംശതകത്തിലും വിരചിതങ്ങളായിരിക്കണം. ഓരോന്നും ഏതു ശതകത്തിലാണെന്നു് ക്ണുപ്തപ്പെടുത്തിപ്പറവാൻ പ്രയാസമുണ്ടു്. ഭാഗവതം ദശമമാണു് അവയിൽ അതിപ്രധാനമായുള്ളതു്.26.1ഭാഗവതം ഗദ്യം, കാലം
ഭാഗവതം ആദ്യത്തെ അഞ്ചുസ്കന്ധങ്ങൾക്കും, ദശമസ്കന്ധത്തിനും ഏകാദശസ്കന്ധത്തിനും ഭാഷാനുവാദം കണ്ടുകിട്ടീട്ടുണ്ടു്. ആദ്യത്തെ അഞ്ചു സ്കന്ധങ്ങൾക്കു കിട്ടിട്ടുള്ളതു് സംഗ്രഹമാണു്. ദശമത്തിനും ഏകാദശത്തിനുമുള്ള പരിഭാഷ വിസ്തൃതം തന്നെ. അവയെല്ലാം ഒരേഗ്രന്ഥകാരന്റെ വാങ്മയമാണെന്നു തോന്നുന്നില്ല. ഏകാദശമാണു് അവയിൽ അത്യന്തം പ്രാക്തനമായിട്ടുള്ളതു്. മറ്റുള്ളവ എട്ടാംശതകത്തിൽ നിർമ്മിക്കപ്പെട്ടതായി ഗണിയ്ക്കാം: പ്രണേതാക്കൾ ആരെന്നു് അറിയുന്നില്ല. ഭാഗവതത്തിന്റെ ശൈലി—പ്രത്യേകിച്ചു് ദശമത്തിലേതു്—ഏറ്റവും ഹൃദയാവർജ്ജകമായിരിക്കുന്നു.
ഏകാദശസ്കന്ധം
താഴെ ഉദ്ധരിക്കുന്ന വാക്യങ്ങൾ ഏകാദശസ്കന്ധത്തിൽ ഉള്ളവയാണു്:
“ബ്രാഹ്മണശ്രേഷ്ഠന്മാരേ, ഗർഭിണിയായിരിക്കിൻറൂളവൾ, നിങ്ങളോടു വിചാരിക്കിൻറോം. നിങ്ങളോടു വിചാരിപ്പാൻ ലജ്ജയോടുംകൂടിയിരുന്നോൾ. പുത്രകാമയായി പ്രസവമടുത്തിരിക്കിൻറയിവളെന്തു പെറിൻറുതെൻറു ചൊല്ലേണമേ. നിഷ്ഫലമായിട്ടു വരൊല്ലാ നിങ്ങളിടെ ദർശനം. വഞ്ചിതന്മാരായിരിക്കിൻറ മുനികൾ ചൊല്ലിയാർ. ബാലന്മാരേ, ഇവൾ കുലനാശനമായിരിപ്പോരു മുസലത്തെ ജനിപ്പിക്കുമെൻറിങ്ങനെ ചൊല്ലിയാർ മുനികൾ. കുപിതന്മാരായിട്ടു മുനികൾ ചൊല്ലിയതു കേട്ടു് അതിസംഭ്രാന്തന്മാരായി വിരയ സാംബന്റെ ഉദരത്തെ പിളർന്നു. അവന്റെ ഉദരത്തിലൊരിരിപ്പുലക്കകണ്ടാർ ബാലന്മാർ. എന്തിതിലോ നാമൊരു ദുഷ്കൃതം ചെയ്തതു്? എന്തു ചൊല്ലും നമ്മെ ലോകരിപ്പോൾ? ഇങ്ങനെ തങ്ങളിലന്യോന്യം പറഞ്ഞിട്ടു് ഇരുപ്പുലക്കയുമെടുത്തുകൊണ്ടു തങ്ങളുടെ ഗൃഹത്തിന്നു പോയാർ ബാലന്മാർ. അബ്ബാലന്മാർ യാദവരിടെ സഭയിങ്കലിരുപ്പുലക്ക കൊണ്ടുചെൻറിട്ടു രാജാവായിരിക്കിൻറ ഉഗ്രസേനന്നായിക്കൊണ്ടറിയിച്ചാർ. വാടിയിരിക്കിൻറ മുഖശ്രീയൊടുംകൂടിയിരുന്നോർ. രാജാവേ കേൾക്കണമേ! വിപ്രന്മാരിടെ ശാപമവ്വണ്ണമേ വരുമത്രേയെൻറൂ കേട്ടിട്ടും ഇരിപ്പുലക്ക കണ്ടിട്ടും വിസ്മയിച്ചാർ, ഭയപ്പെടൂതും ചെയ്താർ ദ്വാരകാനിവാസികളായിരിക്കിൻറ യാദവന്മാർ.”
ആദിമസ്കന്ധങ്ങൾ
പഞ്ചമസ്കന്ധത്തിൽനിന്നു് ഏതാനും പങ്ക്തികൾ അടിയിൽ ചേർക്കുന്നു:
“ഹതപുത്രനായ ത്വഷ്ടാവു് ഇന്ദ്രനു ശത്രുവുണ്ടാവാൻ ഹോമം ചെയ്യുന്ന കാലം അഗ്നിയിൽനിന്നു ഭയങ്കരനായിരിപ്പോരു പുത്രനുളനായാൻ. അപ്പൊഴുതു വൃത്രനെ കണ്ട സകല ഭൂതങ്ങളും പേരിച്ചോടുന്നതു കണ്ടു ദേവകളൊക്കെച്ചെന്നു നാനാജാതിയായുള്ളായുധങ്ങളെക്കൊണ്ടു വർത്തിക്കുന്ന കാലത്തു് അവറ്റെയൊക്കത്തിന്നൊടുക്കിയാൻ വൃത്രൻ. അനന്തരമതു കണ്ടു വിസ്മിതരായിരുന്ന ദേവകൾ നാനാജാതിയായുള്ള സ്തുതികളെക്കൊണ്ടു വിഷ്ണുഭഗവാന്റെ പ്രസാദം വരുത്തി, പ്രസന്നനായ ഭഗവാന്റെ നിയോഗത്താൽ ദധീചിയാകുന്ന മഹാമുനിയുടെ അസ്ഥികളെ ഇരന്നുകൊണ്ടു് അവറ്റെക്കൊണ്ടു വജ്രായുധമുണ്ടാക്കി; വജ്രപാണിയായി ഇന്ദ്രൻ, സകല ദേവകളോടും കൂടി വൃത്രനെ എതിർത്തു. ചെല്ലുന്ന ഇന്ദ്രനെ വൃത്രൻ അസുരകളോടുകൂടി എതിർത്തു. പ്രവൃത്തമായ ദേവാസുരയുദ്ധത്തിങ്കൽ അസുരകളുടെ ആയുധങ്ങളെ ദേവകൾ ഖണ്ഡിച്ചുകളഞ്ഞാർ. അങ്ങനെ ക്ഷീണായുധരായ അസുരകൾ ശിലാവൃക്ഷാദികളെക്കൊണ്ടു യുദ്ധംചെയ്തു പരാക്രമിച്ചു. അവിടെയും പൊറാഞ്ഞു തോറ്റോടുന്ന അസുരകളെക്കണ്ടു വൃത്രാസുരൻ ധർമ്മയുക്തങ്ങളായ വചനങ്ങളെക്കൊണ്ടു പലതും പറഞ്ഞാൻ. “എടോ ദേവകളേ! നിങ്ങളെക്കണ്ടു പേടിച്ചോടുന്ന അസുരകളെക്കൊണ്ടെന്തു വേണ്ടിയതു്? യുദ്ധത്തിന്നു് അപേക്ഷയെങ്കിൽ എന്നോടെതിർത്തു യുദ്ധം ചെയ്വിൻ.” എന്നിങ്ങനെ ചൊല്ലി ദേവകളോടു യുദ്ധം ചെയ്യുന്ന വൃത്രനും കുപിതനായി ചെല്ലുന്ന ഇന്ദ്രനും തങ്ങളിൽ പരുഷവചനങ്ങളെക്കൊണ്ടു പീഡിച്ചുനിന്നു ബഹുവിധമായി പരാക്രമിച്ചാർ. അവിടെ വൃത്രനാൽ പ്രയുക്തമായ ശൂലത്തെ ഇന്ദ്രൻ തന്റെ ശൂലത്തെ പ്രയോഗിച്ചു തടുത്താൻ. കയ്യുംകൂടെ വജ്രംകൊണ്ടു ഖണ്ഡിച്ചനന്തരം മറ്റേക്കൈകൊണ്ടിരിപ്പെഴുകു പ്രയോഗിച്ചാൻ.”
ദശമസ്കന്ധം
ദശമസ്കന്ധത്തിലെ വാക്യങ്ങൾ പ്രായേണ ഹ്രസ്വങ്ങളാകുന്നു; അകൃത്രിമമധുരമായ കിശോരാകൃതികൊണ്ടു് അവ അന്യാദൃശമായി പരിലസിക്കുന്നു. താഴെക്കാണുന്ന പങ്ക്തികൾ പരിശോധിക്കുക.
കംസനോടു് അസുരന്മാരുടെ നിവേദനം:– “അഹോ! ഇങ്ങനെയോ ഇരിക്കുന്നു? ഒരിടത്തുളനോ? എങ്കിൽ ഞങ്ങൾ ഉപായമുണ്ടാക്കുന്നുണ്ടു്. ഇപ്പോൾ പുറന്നവയും പത്തു ദിവസം കഴിഞ്ഞവയുമൊക്കെക്കൊല്ലുന്നുണ്ടു്. അപ്പോൾ അതിലൊന്നായിട്ടുവരും. ദേവകൾക്കല്ലോ നമ്മോടാവൂ. അവരോ സമരഭീരുക്കൾ. മറ്റൊരുത്തരെ പേടിക്കേണ്ടാ. ഈ ഭൂമിയിൽ ദേവേന്ദ്രൻ നിന്റെ ചെറുഞാണൊലി കേട്ടാൽ ഭയപ്പെട്ടോടും; ദേവകൾ യുദ്ധത്തിനു വരുകിൽ നിന്റെ ശരമേറ്റു മണ്ടിപ്പോവോർ, ജീവിക്കയിലിച്ഛയുള്ളോർ. അല്ലാത്തവർ ചത്തുപോവോർ. ചിലർ ഭയപ്പെട്ടു തലമുടിയഴിച്ചിടുവോർ. നമസ്കരിപ്പോർ ചിലരായുധവുംവച്ചു്. ഇങ്ങനത്തവരെ കൊല്കയില്ല നിന്തിരുവടി. അസ്ത്രശസ്ത്രങ്ങളെ തോന്നാതവരെയും തേരഴിഞ്ഞവരെയും മറ്റൊരുത്തനോടു യുദ്ധംചെയ്യുന്നവരെയും ചതിച്ചു കൊല്ലുകയില്ല നിന്തിരുവടി. വില്ലു മുറിഞ്ഞാലും ആയുധമേറ്റു വീണാലും കൊല്ലുകയില്ല നിന്തിരുവടി. ആഹവ ശൂരന്മാരായിരിക്കുന്ന നമ്മോടേതുമരുതു്.”
യശോദയോടു ഗോപസ്ത്രീകളുടെ ആവലാതി:– “ഒരുത്തി ചൊല്ലിയാൾ: ‘എന്റെ പശുക്കിടാങ്ങളെ അഴിച്ചുവിട്ടാൻ. പിന്നെ അകത്തു പുക്കു വെണ്ണയെടുത്തു കൊണ്ടുപോയാൻ; മർക്കടങ്ങൾക്കു കൊടുത്താൻ. താൻ ഭക്ഷിക്കയല്ല ചെയ്യുന്നതു്. നെയ്യും തയിരും കുടിച്ചു കലവുമുടച്ചേച്ചു പോരും.’ പിന്നെ ഒരുത്തി: ‘പിന്നെയൊരെടത്തു കപ്പാൻ ചെന്നപ്പോൾ അവൻ കണ്ടുവെങ്കിൽ അവിടെ കിടക്കുന്ന കിടാക്കളെ നുള്ളിക്കരയിക്കും. ഉറിയുയരെത്തൂക്കിക്കിടക്കുകിൽ ഉരലുമിട്ടുകൊള്ളും. അതു പോരായ്കിൽ ചിരവയുമിട്ടുകൊള്ളും. പിന്നെ ഉറിയിൽ പലവക കലമുണ്ടെങ്കിൽ ഇന്ന കലത്തിൽ വെണ്ണയെന്നറിഞ്ഞിട്ടു കലം തുളച്ചു വെണ്ണയുമെടുത്തു മോരും തൂത്തുകളയും…പിന്നെച്ചിലേടത്തു ചെന്നാൽ അനേകമിരുട്ടുണ്ടായിരിക്കും. അവിടെ തന്റെ മെയ്മേലെ രത്നങ്ങളെക്കൊണ്ടു കാണാം. പിന്നെ മറ്റുമുണ്ടൊരു വിനോദം. ഞങ്ങളടിച്ചു തളിച്ചു കിടക്കുന്നെടത്തു് അപ്പിയിട്ടേച്ചുപോകും. കപ്പാൻ തരമില്ലാഞ്ഞിട്ടു്. ഇവനെ നോക്കിനിന്നാൽ എത്രയും സാധുവെന്നപോലെ, ഏതുമറിയുന്നീലെന്ന ഭാവം.’ ഈവണ്ണം ഗോപസ്ത്രീകൾ പറയുന്ന വാർത്ത കേട്ടാറേ യശോദ അച്ചെറിയവനെയൊന്നു ശാസിപ്പാൻപോലും ഇച്ഛിച്ചീല.” ഭാഷാപ്രധാനമായ ഈ ശൈലി ഗ്രന്ഥം പുരോഗമനംചെയ്യുമ്പോൾ അല്പംകൂടി സംസ്കൃതപ്രധാനമായിത്തീരുകയും അപ്പോൾ വാക്യങ്ങൾക്കു ദൈർഘ്യം കൂടുകയും ചെയ്യുന്നു. ഈ വിപരിണാമത്തിനു് ഒരുദാഹരണമാണു് താഴെ പ്രദർശിപ്പിക്കുന്നതു്:
ബാണയുദ്ധം:– “ദ്വാരാവതിയിങ്കലെല്ലാവരും നാലുമാസക്കാലമായിട്ടു് അനിരുദ്ധനെക്കാണാഞ്ഞു ദുഃഖിച്ചിരിക്കുമ്പോൾ ശ്രീനാരദൻ പറഞ്ഞു് ആ വർത്തമാനം കേട്ടു് അതിക്രുദ്ധന്മാരായിരിക്കുന്ന യദുക്കളോടുംകൂടെ ഭഗവാൻ ശ്രീബലഭദ്രരോടുമൊന്നിച്ചു പുറപ്പെട്ടു് ആ ബാണാസുരന്റെ രാജധാനി ശോണിതപുരത്തെ വളവൂതുംചെയ്തിട്ടു ശ്രീകൃഷ്ണൻ തന്റെ പാഞ്ചജന്യമാകുന്ന ശംഖിനെ വിളിച്ചു. അപ്പോൾ ആ പാഞ്ചജന്യധ്വനികേട്ടിട്ടു് അവിടെ ബാണാസുരന്റെ ഗോപുരം കാത്തു വസിക്കുന്ന ഭഗവാൻ ശ്രീപരമേശ്വരൻ ഭൂതഗണങ്ങളോടുംകൂടെ യാദവന്മാരുടെ കൂട്ടത്തെ ശങ്കകൂടാതെകണ്ടു തടുത്തു.” ഗോപികാഗീത, ഭ്രമരഗീത, ശ്രുതിഗീത മുതലായ വിശിഷ്ടഭാഗങ്ങൾ മൂലശ്ലോകങ്ങൾകൂടി ഉദ്ധരിച്ചു വിശദമായി തർജ്ജമ ചെയ്തിരിക്കുന്നു. ആ വസ്തുതയും ഒരു ഉദാഹരണംകൊണ്ടു തെളിയിക്കാം.
മൂലം: “ജയതി തേധികം ജന്മനാ വ്രജഃ
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി;
ദയിത ദൃശ്യതാം ദിക്ഷു താവകാ
സ്ത്വയി ധൃതാസവസ്ത്വാം വിചിന്വതേ!”
തർജ്ജമ: “നിന്തിരുവടി ഈ അമ്പാടിയിൽ ജനിക്കയാൽ ഈ വ്രജം ഉല്ക്കർഷത്തോടുകൂടെ വർദ്ധിക്കുന്നു. നീയിവിടെപ്പുറക്കയാൽ ശ്രീഭഗവതി എല്ലായ്പോഴുമിവിടെ വസിക്കുന്നോൾ. എന്നാൽ നിന്റെ ജനമാകുന്ന ഞങ്ങൾ നിന്നെ ഇന്നും കാണാമെന്നിട്ടത്രേ ജീവിച്ചിരിക്കുന്നു. അങ്ങനെയിരിക്കുന്ന ഞങ്ങൾ നിന്നെയന്വേഷിക്കുന്നോർ, കാണായിട്ടുവരേണമേ.”
(1) കൊല്ലല്ലാതെ (കൊല്ലൊല്ലാ), (2) ചെറുക്കൻ (ബാലൻ), (3) വളുസം (കളവു്), (4) ഇഴുകുക (പൂശുക), (5) തികക്കുക (തിളയ്ക്കുക), (6) എവിടത്തോൻ (എവിടെയുള്ളവൻ), (7) ചെല്ലത്തുടങ്ങുക, (8) ഇയയ്ക്കുക (എയ്ക്കുക), (9) മോഹമുണ്ടായി ഞായം, (10) പടവാർത്ത (കുഞ്ഞുങ്ങളുടെ വാക്കു്), (11) രുചിയുണ്ടെങ്കിൽ പോവൂ, (12) വാ മുറുക്കുക (വായടയ്ക്കുക), (13) കണ്ടതോ പോരാതോ?, (14) അഴകുതു്, (15) പാമ്പന്മാർ (പാമ്പുകൾ), (16) വണ്ടന്മാർ മുതലായ പഴയ പദങ്ങളും പ്രയോഗങ്ങളും പ്രസ്തുത ഗ്രന്ഥത്തിൽ കാൺമാനുണ്ടു്.
26.2ഭാഗവതസങ്ഗ്രഹം ഭാഷ (ഗദ്യം)
ശ്രീമദ്ഭാഗവതപുരാണത്തിന്റെ സാരസംഗ്രഹരൂപമായ ഈ ഗദ്യകൃതിക്കു് ഏഴാംശതകത്തോളം പഴക്കം കല്പിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥകാരൻ ആരെന്നു് അറിയുന്നില്ല. പാഞ്ചരാത്രമതത്തിന്റെ ചില രഹസ്യങ്ങൾ അവസരോചിതമായി സൂചിപ്പിച്ചുകാണുന്നു. ചില പങ്ക്തികൾ ഉദ്ധരിച്ചു് അതിലെ ഗദ്യരീതി പ്രദർശിപ്പിക്കാം:
“ശ്രീവേദവ്യാസൻ ശ്രീനാരദന്റെ നിയോഗത്താൽ ശ്രീ ഭാഗവതമെന്റൊരു പുരാണരത്നത്തെ നിർമ്മിച്ചു. ഇതു പന്ത്രണ്ടു സ്കന്ധം; പതിനെണ്ണായിരം ഗ്രന്ഥം. ഹയഗ്രീവബ്രഹ്മവിദ്യ, വൃത്രവധമെൻറിവറ്റെയെല്ലാം ഏകാദശത്തിങ്കൽ പ്രതിപാദിക്കയുമുണ്ടു്; ഗായത്ര്യർത്ഥപ്രതിപാദകമായിരിപ്പോൻറാദിഗ്രന്ഥവും. ഇങ്ങനെയെല്ലാമിരിക്കകൊണ്ടു ഭാഗവതമാകുന്നൂതും. അതോ അതിനുതക്കവാറു ലക്ഷണങ്ങളെ പഠിക്കുന്നു:
ഗ്രന്ഥോഷ്ടദശസാഹസ്രോ ദ്വാദശസ്കന്ധസമ്മിതഃ
ഹയഗ്രീവബ്രഹ്മവിദ്യാ യത്ര വൃത്രവധസ്തഥാ
ഗായത്ര്യാശ്ച സമാരംഭ ഏതദു് ഭാഗവതം വിദുഃ.
പ്രബന്ധമാഹാത്മ്യാതിശയത്തെ തോന്നിപ്പാനായിക്കൊണ്ടു ശ്രീശബ്ദപ്രയോഗം. ഇങ്ങനെ ശ്രീഭാഗവതമായി. മുപ്പത്തിരണ്ടു പ്രകരണം; മുന്നൂറ്റിമുപ്പത്തൊന്നധ്യായം. ശേഷശേഷിത്വേന സർഗ്ഗാദികളും പരമാർത്ഥസ്വരൂപവും പ്രതിപാദ്യമാകിൻറതു്. അതു തന്നിലേ ചൊല്ലുന്നു:
അത്ര സർഗ്ഗോ വിസർഗ്ഗശ്ച സ്ഥാനം പോഷണമൂതയഃ
മന്വന്തരേശാനുകഥാ നിരോധോ മുക്തിരാശയഃ
എൻറ്. അശരീരനായിരുന്ന വിഷ്ണുവിന്റെ പുരുഷശരീരസ്വീകാരം സർഗ്ഗമാകിൻറതു്. പുരുഷസ്വരൂപത്തിങ്കൽനിൻറു ബ്രഹ്മാദികളുടെ സൃഷ്ടി വിസർഗ്ഗമാകിൻറതു്. സൃഷ്ടരായിരുന്ന ബ്രഹ്മാദികൾക്കു് ആഹാരമായിരുന്ന ലോകപത്മത്തിന്റെ വ്യവസ്ഥാനം സ്ഥാനമാകിൻറതു്. ഓരോ ലോകങ്ങളിൽ സ്ഥിതരായിരിക്കുന്നവരുടെ അന്നപാനാദികളെക്കൊണ്ടുള്ള പരിപുഷ്ടി പോഷണമാകിൻറതു്. പരിപുഷ്ടരായിരിക്കിൻറവരുടെ ആചാരം ഊതിയാകിൻറതു്. അവിടെ വിശേഷിച്ചു സദാചാരം മന്വന്തരമാകിൻറതു്. അതിൽ വിശേഷിച്ചു വിഷ്ണുഭക്തി ഈശാനുകഥനമാകിൻറതു്. വിഷ്ണുഭക്തന്മാരുടെ പ്രപഞ്ചഭാവം നിരുദ്ധമാകിൻറതു്; നിഷ്പ്രപഞ്ചന്മാരുടെ സ്വരൂപഭാവം മുക്തിയാകിൻറതു്. മുക്തന്മാരുടെ ബ്രഹ്മഭാവേനയുള്ള അവസ്ഥാനം ആശ്രയമാകിന്റതു്. ഇവറ്റെ പ്രതിപാദിക്കുന്നു.”
പ്രസ്തുത ഗ്രന്ഥം സ്വതന്ത്രമാണു്. തന്റെ മതത്തിനു് ഉപോൽബലകമായി പ്രണേതാവു ചില സംസ്കൃതശ്ലോകങ്ങൾ ഉദ്ധരിക്കുന്നു എന്നേയുള്ളൂ.
26.3ചില ശാസ്ത്രഗ്രന്ഥങ്ങൾ, തത്ത്വമസി വ്യാഖ്യാനം
തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയിലെ ഇരുപത്തിരണ്ടാമങ്കമായി തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യക്കട്ടിളയും ഇരുപത്തിമൂന്നാമങ്കമായി ബ്രഹ്മാനന്ദ വിവേകസമുദ്രവും പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. ഇവയിൽ തത്ത്വമസിവ്യാഖ്യാനമൊഴികെയുള്ള മറ്റു രണ്ടു ഗ്രന്ഥങ്ങളിലേയും ഭാഷ തമിഴാണു്. തത്ത്വമസി വ്യാഖ്യാനത്തിലെ ഭാഷ മലയാളം തന്നെ. ഛാന്ദോഗ്യോപനിഷത്തിലേ ‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ അർത്ഥമാണു് ഇവിടെ പ്രതിപാദ്യമെന്നു പറയേണ്ടതില്ലല്ലോ. ഈ വ്യാഖ്യാനത്തിന്റെ മൂലഗ്രന്ഥം തമിഴാണെന്നുള്ളതിനു ചില സൂചനകൾ കാൺമാനുണ്ടു്. അനുവാദം പദാനുപദമാണോ എന്നു നിശ്ചയമില്ല. ഒരു ഭാഗം ഉദ്ധരിക്കുന്നു:
“ഇരവും പകലുമില്ലാത്ത കാലത്തു കാൺ രാജാവേ, സത്യമായി, ജ്ഞാനമായി, സകലപരിപൂർണ്ണമായി, സകലനിഷ്കളമായി നിറഞ്ഞുനിന്ന പരമാത്മാവെ കാൺ രാജാവേ, എള്ളിൽ എണ്ണകണക്കെയും, എലുമ്പിൽ മജ്ജകണക്കെയും, ഉള്ളിൽ ജീവൻകണക്കെയും, ഒളിവിൽ ആകാശംകണക്കെയും, വേദാന്തത്തുക്കു ഉൾപ്പൊരുൾ കണക്കെയും, ഉരഗത്തിൽ വിഷം കണക്കെയും കള്ളിതൻ പാൽ കണക്കെയും, കരിമ്പിൻരസം കണക്കെയും, തപസ്സുള്ളവർ അകംകണക്കെയും, പാലിലെ നെയ്കണക്കെയും, മുളകിലെ എരികണക്കെയും, തത്ത്വനില ജഗത്തിങ്കൽ നിറഞ്ഞിതു കാൺ രാജാവേ.”
26.4സിദ്ധദീപിക
സിദ്ധദീപിക എന്ന അദ്വൈതവേദാന്തപ്രതിപാദകമായ തത്ത്വഗ്രന്ഥം ശ്രീപരമേശ്വരൻതന്നെ ലീലാവിഗ്രഹത്തെ പരിഗ്രഹിച്ചു്, ചാർവാകൻ, ആർഹതൻ, ബൗദ്ധൻ, താർക്കികൻ, സാംഖ്യൻ, മീമാംസകൻ എന്നീ ദർശനവാദികൾ തന്തിരുവടിയെ പലപ്രകാരത്തിൽ നിരൂപണംചെയ്തു മോക്ഷേച്ഛുക്കളായ ജനങ്ങളെ സംശയാലുക്കളാക്കുകയാൽ അവരുടെ സംശയനിവൃത്തിക്കായി രചിച്ചതാണെന്നു ഗ്രന്ഥകാരൻ ഉപക്രമഘട്ടത്തിൽ ഉൽഘോഷിയ്ക്കുന്നു. പ്രണേതാവിനെപ്പറ്റി ഒരറിവും ലഭിയ്ക്കുന്നില്ല. ഗുരുശിഷ്യസംവാദരൂപമാണു് ഗ്രന്ഥം. ഏതാനും പംക്തികൾ ചുവടേ പകർത്തുന്നു:
“ഇന്ദ്രിയങ്ങൾക്കു കർമ്മങ്ങളെ വിഷയീകരിച്ചിട്ടുള്ള ഭ്രമം ജാഗ്രത്താകുന്നതു്. അന്തഃകരണം താനേ അറിയപ്പെടുന്നതായും അറിവായും ചമഞ്ഞുനിന്നിട്ടുള്ള ഭ്രമം സ്വപ്നമാകുന്നതു്. ഇവ രണ്ടിലേയും വാസന സുഷുപ്തിയാകുന്നതു്. ഇവ മൂന്നിലും കൂടി നില്ക്കുന്ന അറിവു തുരീയമാകുന്നതു്. നമ്മുടെ സിദ്ധാന്തത്തിങ്കൽ ദൃക്കു് ഒന്നേ സത്യമായുള്ളു. വ്യവഹാരത്തിങ്കൽ ദൃക്കും ദൃശ്യവുമുണ്ടു്. അദൃശ്യരൂപം ഒട്ടൊഴിയാതെ മിഥ്യാമയമായിരുന്നോന്നു്. അമ്മിഥ്യാമയമായിരിക്കുന്ന ദൃശ്യത്തിങ്കൽ അന്തർഭൂതങ്ങളായിരുന്നോ ചിലവ ഇതിഹാസപുരാണങ്ങളും വേദശാസ്ത്രങ്ങളും ധർമ്മാധർമ്മങ്ങളും സുഖദുഃഖങ്ങളും സ്വർഗ്ഗനരകങ്ങളും ജനനമരണങ്ങളും വർണ്ണാശ്രമങ്ങളും, എന്തിനു പെരികെ പറയുന്നു? സമസ്തപദാർത്ഥങ്ങളും മിഥ്യാമയമായേ ഇരുന്നോ ചിലവ എന്നഭിപ്രായം.”
“ഇവ്വണ്ണം ഗുരുവരുളിച്ചെയ്തിരിയ്ക്കുന്ന വിഷയത്തിങ്കൽ ശിഷ്യൻ വിചാരിക്കുന്നോൻ: നിന്തിരുവടിയാൽ മിഥ്യയെന്നിങ്ങനെ അരുളിച്ചെയ്യപ്പെട്ടതു യാതൊന്നു സ്വാമി, അതു സത്തായോ, അസത്തായോ, സദസത്തായോ ഇരിക്കുന്നു? സത്താകുമ്പോൾ ആത്മാവിന്നു മിഥ്യാത്വവും വന്നു മുടിയും; അസത്താകുമ്പോൾ ശശവിഷാണത്തിൻ തോറ്റവും വന്നുമുടിയും. സദസത്താകുമ്പോൾ ഇച്ചൊല്ലിയ ദോഷങ്ങൾ രണ്ടുമുണ്ടായി വന്നുമുടിയും. എന്നാൽ മിഥ്യയെന്നൊരു വസ്തു എന്താണു് സ്വാമി? എന്നീവണ്ണം ശിഷ്യനാൽ ചോദിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗുരുവരുളിച്ചെയ്യുന്നോൻ.”
ഈ സിദ്ധാന്തദീപികയെ സംക്ഷേപിച്ചുകൊല്ലം പത്താം ശതകത്തിലോ മറ്റോ സിദ്ധദീപികാസംഗ്രഹം എന്ന പേരിൽ ഒരു കിളിപ്പാട്ടും ഉത്ഭവിച്ചിട്ടുണ്ടു്.
“ എങ്കിലോ കേട്ടുകൊൾക പാർവ്വതീ! ഭക്തപ്രിയേ!
സങ്കടവിനാശനം സിദ്ധദീപികാർത്ഥത്തെ;
വിസ്തരിച്ചുരചെയ്വാനെത്രയും പണിയുണ്ടു;
വിസ്തരം ചുരുക്കി ഞാൻ നിന്നെയുമറിയിക്കാം.
പൃഥ്വിയിലോരോ തരമുള്ള ജന്തുക്കൾക്കെല്ലാം
ചിത്തവും നാനാപ്രകാരേണയെന്നറിഞ്ഞാലും.”
ഈ വരികൾ അതിലുള്ളതാകുന്നു. കവിതയ്ക്കു ഗുണം വിരളമാണു്.
26.5ജനകാഗസ്ത്യസംവാദം
ഇതും വേദാന്തവിഷയകമായ ഒരു പഴയ ഗദ്യഗ്രന്ഥമാകുന്നു, ഒരു ഭാഗം ഉദ്ധരിക്കാം:
“ജനകരാജാവു് അഗസ്ത്യമഹർഷിയെ നമസ്കരിച്ചു് ഉണർത്തിനാൻ. അടിയൻ പരബ്രബഹ്മവും അതിങ്കൽനിന്നു തോന്നിയ അനാദിവടിവും അതിനാൽ തോന്നിയ സർവജന്തുക്കൾവടിവും അറിയവേണ്ടുമെന്നു നമസ്കരിച്ചുണർത്തിനാൻ രാജാവു്. ആ രാജാവിനെ നോക്കി പ്രീതിപ്പെട്ടു് ഇവനുപദേശത്തിനു യോഗ്യനെന്നു കല്പിച്ചരുളിച്ചെയ്താൻ മഹാഋഷി, കേൾപ്പോയാക രാജാവേ! പരബ്രഹ്മമാകുന്ന സ്വരൂപത്തെ ആർക്കുമേ മനോഗോചരത്താൽ അറിയാവോന്നല്ല, എങ്കിലും ആശ്രയമില്ലെന്നും ചൊല്ലരുതു്.”
26.6യന്ത്രരാജൻ
യന്ത്രരാജൻ എന്നതു് ഒരു ചെറിയ മന്ത്രശാസ്ത്രഗ്രന്ഥമാകുന്നു. അതിൽനിന്നു ചില വരികൾ പകർത്തിക്കാണിക്കാം:
“ശ്രീപാർവതി കേട്ടരുളിനാൾ ശ്രീപരമേശ്വരനോടു്. അവൾ കേട്ടപരിചാവതു എല്ലാ ഇയന്ത്രങ്ങളേയും നിന്തിരുവടിയാൽ കേൾക്കപ്പെടുന്നതല്ലോ. ഇനി അടിയത്തിന്നു് അപകടമെന്നുള്ള ഇയന്ത്രത്തെ അരുളിച്ചെയ്കവേണമെന്നു ഭഗവതി അരുളിച്ചെയ്യക്കേട്ടു് അരുളിച്ചെയ്താൻ ശ്രീപരമേശ്വരൻതിരുവടി. കേൾപ്പോയാക. സർവ ഇയന്ത്രങ്ങളിലും ഇതു ശ്രേഷ്ഠം. സകലേഷ്ടഫലങ്ങളെ കൊടുക്കും. എന്നാൽ ത്രിപുരദഹനത്തിലേ പുരുഷോത്തമൻപക്കൽനിന്നു കേൾക്കപ്പെട്ടിതു. അതിനാൽ അഷ്ടകർമ്മങ്ങൾക്കും സത്യകർമ്മങ്ങൾക്കും പുരുഷോത്തമനരുളിച്ചെയ്കയിനാൽ ഞാനും പുരുഷോത്തമനെ നമസ്കരിച്ചു ചൊല്ലുന്നേൻ.”
26.7വ്യാഖ്യാനങ്ങൾ, സൗന്ദര്യലഹരീവ്യാഖ്യ
ഇതു ശങ്കരഭഗവൽപാദകൃതമായ സൗന്ദര്യലഹരീസ്തോത്രത്തിന്റെ വ്യാഖ്യാനമാണെന്നു പറയേണ്ടതില്ലല്ലോ. വിശദമായ അർത്ഥഗ്രഹണത്തിനു പ്രയോജകീഭവിക്കുന്ന ഒരു വ്യാഖ്യാനംതന്നെയാണു് പ്രസ്തുത ഗ്രന്ഥം. രണ്ടു ശ്ലോകങ്ങളുടെ വിവരണം ചുവടേ പകർത്താം:
“ തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചസ്സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം.”
“ഹേ ശരണ്യേ-ശരണം പ്രാപിച്ചിരിക്കുന്ന ജനങ്ങൾക്കു് അനുഗ്രഹിക്ക ശീലമായിരിപ്പോയേ! വിരിഞ്ചഃ തവ ചരണപങ്കേരുഹഭവം തനീയാംസം പാംസും സഞ്ചിന്വൻ ലോകാൻ അവികലം വിരചയതി-വിരിഞ്ചൻ നിന്തിരുവടിയുടെ ചരണപങ്കേരുഹത്തിങ്കൽ ഭവിച്ചോന്നായി, ഏറ്റവും ചെറിയോന്നായിരിക്കുന്ന പൊടിയെ ഈട്ടംകൂട്ടി ഇയങ്ങുന്നൊരുത്തനായിട്ടു ലോകങ്ങളെ പരിപൂർണ്ണമാകുംവണ്ണം ചമയ്ക്കുന്നോൻ. ശൗരിഃ ഏനം ശിരസാം സഹസ്രേണ കഥമപി വഹതി – ശൗരി ഇതിനെ ശിരസ്സുകളുടെ സഹസ്രംകൊണ്ടു് എത്രയും പണിപ്പെട്ടു വഹിക്കുന്നോൻ. ഹരഃ ഏനം സംക്ഷുദ്യ ഭസിതോദ്ധൂളനവിധിം ഭജതി – ഹരൻ ഇതിനെ ചൂർണ്ണമാക്കീട്ടു ഭസിതം കൊണ്ടുള്ളോരു ഉദ്ധൂളനവിധിയെ ഭജിക്കുന്നോൻ. ഇങ്ങനെയിരിക്കുന്ന നിന്തിരുവടിയെ പ്രണാമം ചെയ്വാനായിക്കൊണ്ടും സ്തുതിപ്പാനായിക്കൊണ്ടും അകൃതപുണ്യനായിരിക്കുന്നവൻ എങ്ങനെ പ്രഭവിപ്പൂ എന്നർത്ഥം.”
“ സവിത്രീഭിർവാചാം ശശിമണിശിലാഭംഗശൂചിഭിർ
വശിന്യാദ്യാഭിസ്ത്വാം സഹ ജനനി! സഞ്ചിന്തയതി യഃ
സ കർത്താ കാവ്യാനാം ഭവതി മഹതാം ഭംഗിസുഭഗൈർ
വചോഭിർവാഗ്ദേവീവദനകമലാമോദമധുരൈഃ.”
“ഹേ ജനനി! വാചാം സവിത്രീഭിഃ ശശിമണിശിലാഖണ്ഡശുചിഭിഃ വശിന്യാദ്യാഭിഃ സഹ യഃ ത്വാം സഞ്ചിന്തയതി സഃ ഭംഗിസുഭഗൈഃ വാഗ്ദേവീവദനകമലാമോദമധുരൈഃ വചോഭിഃ മഹതാം കാവ്യാനാം കർത്താ ഭവതി – എടോ ജനനിയായുള്ളോവേ! വാക്കുകളെ പ്രസവിക്കുന്നോ ചിലരായി, ചന്ദ്രകാന്തക്കല്ലു മുറിച്ചകണക്കേ അതിശയേന വെളുത്തു ശോഭിക്കുന്നോ ചിലരായിരിക്കുന്ന വശിനിയാദിയായുള്ള മൂർത്തികളോടു കൂടീട്ടു യാവനൊരുത്തൻ നിന്തിരുവടിയെ ചിന്തിക്കുന്നതു്, അവൻ ഭംഗിസുഭഗകളായിരിക്കുന്ന വാക്കുകളെക്കൊണ്ടു് എത്രയും സൗഭാഗ്യത്തോടുകൂടിയോ ചിലവായി, വാഗ്ദേവീവദനകമലാമോദ മധുരങ്ങളായിരിക്കുന്ന, സരസ്വതിയുടെ മുഖകമലത്തിന്റെ സൗരഭ്യംപോലെ മധുരങ്ങളായിരിക്കുന്ന വാക്കുകളെക്കൊണ്ടു മഹത്തുക്കളായി, പ്രധാനങ്ങളായിരിക്കുന്ന കാവ്യങ്ങൾക്കു കർത്താവായി ഭവിക്കുന്നോൻ.”
26.8മുകുന്ദമാലാവ്യാഖ്യാനം
കുലശേഖര ആഴ്വാരുടെ മുകുന്ദമാലാസ്തോത്രത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കാണുന്നു എന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതിൽനിന്നു് ഒരുഭാഗം ഉദ്ധരിക്കുന്നു:
“ തത്ത്വം ബ്രുവാണാനി പരം പരസ്താ
ന്മധു ക്ഷരന്തീനി മുദാം പദാനി
പ്രാവർത്തയ, പ്രാജ്ഞലിരസ്മി ജിഹ്വേ!
നാമാനി നാരായണഗോചരാണി.”
“ഹേ ജിഹ്വേ, പ്രാഞ്ജലിരസ്മി — എടോ രസനേ, ഞാൻ നിനക്കു പ്രാഞ്ജലിയായി ഭവിക്കുന്നേൻ. നാരായണഗോചരാണി നാമാനി ആവർത്തയ — നാരായണഗോചരങ്ങളായിരിക്കുന്ന നാമങ്ങളെ ആവർത്തീച്ചീടുക. എങ്ങനെയിരുന്നോന്നു നാമങ്ങൾ? മുദാം പദാനി — സന്തോഷത്തെ ഉണ്ടാക്കുന്നോ ചിലവ, മധു ക്ഷരന്തീനി-മധുവെ ദ്രവിപ്പിക്കുന്നോ ചിലവ, പരസ്താൽ പരം തത്ത്വം ബ്രുവാണാനി — പരത്തിങ്കൽനിന്നു പരമായിരിക്കുന്ന തത്ത്വത്തെ ചൊല്ലിയിയങ്ങുന്നോ ചിലവ.” പ്രസ്തുത വ്യാഖ്യ കുറേക്കൂടി വിസ്തൃതമായി മറ്റൊരു രൂപത്തിലും കണ്ടിട്ടുണ്ടു്.
26.9യുധിഷ്ഠിരവിജയവ്യാഖ്യാനം
വാസുദേവ ഭട്ടതിരിയുടെ യുധിഷ്ഠിരവിജയം യമകകാവ്യം പണ്ടു കേരളത്തിൽ പരക്കെ ബാലശിക്ഷയ്ക്കു് ഉപയോഗിച്ചുവന്നിരുന്നു. തന്നിമിത്തം അതിനു നല്ല ഒരു ഭാഷാവിവരണം രചിയ്ക്കേണ്ടതിന്റെ ആവശ്യം നേരിടുകയും അതു് ഏതോ ഒരു പണ്ഡിതപ്രവേകൻ നിർവ്വഹിയ്ക്കുകയും ചെയ്തു. “പദച്ഛേദഃ പദാർത്ഥോക്തിർവിഗ്രഹോ വാക്യയോജനം ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ചലക്ഷണം” എന്ന നിർവചനം പ്രസ്തുത വ്യാഖ്യാനത്തിനു നല്ലപോലെ യോജിക്കുന്നുണ്ടു്. ഒരു ശ്ലോകത്തിന്റെ വ്യാഖ്യാനംമാത്രം ചുവടേ പകർത്താം:
“യുധിഷ്ഠിരവിജയമാകുന്ന ഗ്രന്ഥത്തെ ചമപ്പാൻ തുടങ്ങുന്ന ആചാര്യൻ അതിന്റെ അവിഘ്നപരിസമാപ്ത്യാദിപ്രയോജന സിദ്ധ്യർത്ഥമായിട്ടു നടേ ആശിസ്സിനെ ചെയ്യുന്നു, ‘പ്രദിശതു’ എന്ന ശ്ലോകംകൊണ്ടു്. പ്രദിശതു ഗിരിശഃ സ്തിമിതാം ജ്ഞാനദൃശം വഃ ശ്രിയം ച ഗിരിശസ്തിം ഇതാം പ്രശമിതപരമദമായം സന്തഃ സഞ്ചിന്ത യന്തി പരമദമാഃ യം ഇതി പദച്ഛേദഃ ഗിരിശഃ വഃ ജ്ഞാനദൃശം പ്രദിശതു ഗിരി ശ്രിയം ച — ഗിരിശൻ നിങ്ങൾക്കായിക്കൊണ്ടു ജ്ഞാനദൃക്കിനെ പ്രദാനം ചെയ്വോനാക. ഗീർവിഷയമായിരിക്കുന്ന ശ്രീയെയും. ഗിരിശൻ ശ്രീമഹാദേവൻ. ‘ഗിരീശോ ഗിരിശോ മൃഡഃ’ എന്നു സിംഹൻ. ജ്ഞാനദൃക്‍ ജ്ഞാനമാകുന്ന ദൃക്കു്. ജ്ഞാനം അറിവു്. ദൃക്കു് കണ്ണു്, ‘ലോചനം നയനം നേത്രമീക്ഷണം ചക്ഷുരക്ഷിണീ ദൃഗ്ദൃഷ്ടിശ്ച’ എന്നു സിംഹൻ. ഗീരു് വാക്കു്. ‘വാഗ്വാണീ ഭാരതീ ഭാഷാ ഗൌർഗ്ഗീർബ്രാഹ്മീ സരസ്വതീ’ എന്നു വൈജയന്തി. ശ്രീയ് ശോഭ. ‘ശ്രീരിന്ദിരായാം ശോഭായാം സ്യാൽ സമ്പത്തിലവംഗയോഃ’ എന്നു കേശവൻ. സ്തിമിതാം, അങ്ങനെയിരിക്കേണം ജ്ഞാനദൃക്കു്. സ്തിമിതയായിരിക്കേണം. ‘സ്തിമിതം നിശ്ചലേ ക്ലിന്നേ’ എന്നു കേശവൻ. ശസ്തിം ഇതാം, അങ്ങനെയിരിക്കേണം ശ്രീയ്. ശസ്തിയെ ഇതയായിരിക്കേണം. ശസ്തി പ്രശസ്തി. ഇത പ്രാപ്ത. യം സന്തഃ സഞ്ചിന്തയന്തി-യാതൊരു ഗിരിശനെ സത്തുക്കൾ സഞ്ചിന്തനം ചെയ്യുന്നു. സത്തുക്കൾ വിദ്വാന്മാർ. ‘വിദ്വാൻ വിപശ്ചിദ്ദോഷജ്ഞഃ സൻ സുധീഃ കോവിദോ ബുധഃ’ എന്നു സിംഹൻ. സഞ്ചിന്തനം ചെയ്ക ഉപാസിക്ക. പ്രശമിതപരമദമായം, അങ്ങനെയിരുന്നു ഗിരിശൻ. പ്രശമിതപരമദമായനായിരുന്നു. പ്രശമിതകളായിരിക്കുന്ന പരമദമായകളോടുകൂടിയിരുന്നു. പ്രശമിതകൾ പ്രകർഷേണ ശമിതകൾ. ശമിതകൾ നാശിതകൾ. പരമദമായകൾ പരന്മാരുടെ മദമായകൾ. പരന്മാർ ശത്രുക്കൾ. ‘അഭിഘാതിപരാരാതി പ്രത്യർത്ഥിപരിപന്ഥിനഃ’ എന്നു സിംഹൻ. മദമായകൾ മദവും മായയും. മദം സഹങ്കാരം. മായ വ്യാജം. പരമദമാഃ, അങ്ങനെയിരുന്നു സത്തുക്കൾ, പരമമായിരിക്കുന്ന ദമത്തോടുകൂടിയിരുന്നു. പരമം ഉൽകൃഷ്ടം. ദമം അടക്കം.”
പിന്നീടു വ്യാഖ്യാതാവു ‘പ്രദിശതു-ദിശ അതിസർജ്ജനേ എന്ന ധാതുവിൽ പരസ്മൈപദലോട്ടിൽ പ്രഥമപുരുഷൈകവചനം’ എന്നിങ്ങനെ ഓരോ പദത്തിന്റേയും വിഭക്തിയേയും “ജ്ഞാനമേവ ദൃക്‍, ജ്ഞാനദൃക്‍ ഇതി കർമ്മധാരയഃ. ജ്ഞാനം തന്നെ ദൃക്‍, ജ്ഞാനദൃക്‍ താം, അതിനെ ജ്ഞാനദൃക്കിനെ” എന്നിങ്ങനെ വിഗ്രഹത്തേയും പറ്റി പ്രതിപാദിക്കുന്നു. എത്ര സമ്പൂർണ്ണമായ ഒരു വിവരണമാണു് ഇതു് എന്നു വായനക്കാർക്കു കാൺമാൻ പ്രയാസമില്ലല്ലോ. വ്യാഖ്യാതാവു സ്മരിക്കുന്ന കേശവൻ ക്രി. പി. 1660 ഇടയ്ക്കു ജീവിച്ചിരുന്ന കല്പദ്രുകോശകാരനല്ലെന്നും, പ്രത്യുത ക്രി. പി. പന്ത്രണ്ടാം ശതകത്തിലോ പതിമ്മൂന്നാം ശതകത്തിലോ ജീവിച്ചിരുന്ന നാനാർത്ഥാർണ്ണവ സംക്ഷേപകാരനായ കേശവസ്വാമിയാണെന്നും ഞാൻ പരിശോധിച്ചു തീർച്ചപ്പെടുത്തീട്ടുണ്ടു്. പ്രസ്തുത ഭാഷാവ്യാഖ്യ കൊല്ലം എട്ടാം ശതകത്തിനപ്പുറമല്ല ആവിർഭവിച്ചതു് എന്നു സൂക്ഷ്മമായി പറയാം. യുധിഷ്ഠിരവിജയവ്യാഖ്യയ്ക്കു വിഭിന്ന പാഠങ്ങളുള്ള ആദർശഗ്രന്ഥങ്ങളും കാൺമാനുണ്ടു്.
26.10വിഷ്ണുകേശാദിപാദവ്യാഖ്യാനം
ശങ്കരഭഗവൽപാദകൃതമായ വിഷ്ണുകേശാദിപാദസ്തവത്തിനും ഒരു പഴയ വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. അതിലൊരു ഭാഗം ഉദ്ധരിക്കാം:
“ലക്ഷ്മീഭർത്തുഃ ഇത്യാദി. ആദിയിങ്കൽ മംഗലാർത്ഥമായിട്ടു കവി ലക്ഷ്മീശബ്ദത്തെ ചൊല്ലിയതു്. അങ്ങനെയെല്ലാമിരുന്ന കംബുരാജൻ നമ്മെ രക്ഷിപ്പൂതാക. എങ്ങനെയിരുന്നെന്നു വിശേഷിയ്ക്കുന്നു പിന്നെ. ലക്ഷ്മീഭർത്താവിന്റെ ഭുജാഗ്രത്തിങ്കൽ കൃതവസതിയായിരുന്നൊന്നു്. നീലപർവതത്തിന്റെ ശൃംഗത്തിന്മേൽ ചന്ദ്രബിംബം സ്ഥിതിചെയ്യുന്നതോ എന്നു തോന്നും കണ്ടാൽ” ഇത്യാദി.
26.11രൂപാവതാരവ്യാഖ്യാനം
യുധിഷ്ഠിര വിജയം പോലെയോ അതിലധികമോ കേരളത്തിൽ പുരാതനകാലത്തു പ്രചുര പ്രചാരമായിരുന്ന ഒരു ഗ്രന്ഥമാണു് ധർമ്മകീർത്തിയുടെ രൂപാവതാരം; വ്യാകരണശാസ്ത്രത്തിൽ ഭട്ടോജിദീക്ഷിതരുടെ സിദ്ധാന്തകൗമുദി ആവിർഭവിക്കുന്നതിനു മുൻപു് ഈ നാട്ടിൽ അദ്ധ്യേതാക്കളെ അഭിസിപ്പിച്ചുവന്നതു് ആ ഗ്രന്ഥമായിരുന്നു. അതിനും വിശിഷ്ടമായ ഒരു പഴയ വ്യാഖ്യാനം കണ്ടുകിട്ടീട്ടുണ്ടു്; പക്ഷേ പ്രതിപാദനം സരളമല്ല. വ്യാഖ്യാതാവിനെപ്പറ്റി ഒരറിവുമില്ല. താഴെക്കാണുന്നതു് അതിലെ ഒരു ഭാഗമാണു്:
“യഥാസംഖ്യമനുദേശസ്സമാനാം. സംഖ്യാശബ്ദേന ക്രമോലക്ഷ്യതേ. സംഖ്യാശബ്ദംകൊണ്ടു ക്രമം ലക്ഷിക്കപ്പെടിൻറു. യഥാവൽ ക്രമത്താലേ എൻറു പൊരുൾ. സമാനാം സമസംഖ്യാനാം സമപരിപഠിതാനാമുദ്ദേശിനാമനുദ്ദേശിനാഞ്ച യഥാക്രമമുദ്ദേശിഭിരനുദ്ദേശിഭിസ്സഹ സംബധ്യന്തേ – സമാനമെൻറു സമസംഖ്യങ്ങളായി സമപരിപഠിതങ്ങളായിരിക്കിന്റ ഉദ്ദേശികളിലുമനുദ്ദേശികളിലുംവച്ചു ക്രമത്താലേ ഉദ്ദേശികളോടു് അനുദ്ദേശികളെ സഹ സംബന്ധിക്കപ്പെടിൻറു. ഉദ്ദേശികളെൻറു മുന്നമുളവായിരിക്കിൻറവ; അനുദ്ദേശികളെൻറു പിന്നെ വൻറവ. തകാരത്തിന്നു ചകാരമാവൂ എൻറാൽ ദേവച്ഛത്രം എൻറിരിക്കുമ്പോഴു് ശ്ലിഷ്ടോച്ചാരണം കർത്തവ്യം. ശ്ലേഷ വരുത്തിച്ചൊല്ലുക. ദേവച്ഛത്രം.”
26.12സംഗീതരത്നാകരവ്യാഖ്യാനം
ക്രി. പി. പതിന്നാലാംശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ദേവഗിരിയിലെ ധർമ്മപാലൻ എന്ന രാജാവു സംഗീതസുധാകരം എന്നൊരു ശാസ്ത്രഗ്രന്ഥം നിർമ്മിച്ചു. അതിന്റെ ഒരു പഴയ വ്യാഖ്യാനമാണു് നമുക്കു കിട്ടീട്ടുള്ളതു്. മൂലശ്ലോകങ്ങൾ ഉദ്ധരിച്ചു് അവയ്ക്കു ഗദ്യത്തിൽ വിവരണം വ്യാഖ്യാതാവു് എഴുതിച്ചേർത്തിരിക്കുന്നു. നോക്കുക:
“ വാണീ ന കേവലമഹാരി തയാ വിജിത്യ
പ്രീതിപ്രദാ പികകുലാൽ സമവർണ്ണഭേദൈഃ
ദേവേന്ദ്രശേഖരിതപാദസരോജരേണും
താം പഞ്ചമസ്വരമയീമനിശം നമാമി.”
“പികകുലമെൻറ കയിൽക്കൂട്ടത്തിങ്കൽനിൻറു ജയിച്ചിട്ടു് ആ വാണിയെ മാത്രമല്ല ഹരിച്ചു, ആ വർണ്ണഭേദത്തേയും ഹരിപ്പൂതും ചെയ്തു ദേവേന്ദ്രനാൽ ശേഖരിതമായിരിക്കിൻറ ദേവിയെ എപ്പോഴും നമസ്കരിക്കിന്റേൻ.”
“ യസ്യാ വപുർന്നവസുധാരസനിർവിശേഷം
പീതം തദപ്യതിതരാം നയനൈർമ്മഹേശഃ
ആപീയമാനമഭിതോ വിദധാതി ദേവ
സ്താം ധൈവതീമനുഗൃണന്നനിശം നമാമി.”
“മഹേശനായിരിക്കിൻറ ദേവൻ യാവളൊരുത്തിയിടെ നവസുധാരസനിർവ്വിശേഷമായിരിക്കിൻറ വപുസ്സിനെ അത്യർത്ഥം നയനങ്ങളെക്കൊണ്ടു ചുറ്റുവട്ടവും പാനംചെയ്താനെൻറിട്ടിരിക്കിൻറൂതാകിലും ആപീയമാനമായിട്ടു ഭവിക്കിൻറിതു, അദ്ധൈവതിയായിരിക്കിൻറ ദേവിയെ സ്തുവന്നായിട്ടു് എപ്പോഴും നമസ്കരിക്കിന്റേൻ.”
26.13സനൽസുജാതീയവ്യാഖ്യാനം
മഹാഭാരതം ഉദ്യോഗപർവത്തിൽ വിദുരോപദേശാനന്തരം സനൽസുജാതമഹർഷി ധൃതരാഷ്ട്രചക്രവർത്തിക്കു് അപവർഗ്ഗവിഷയകമായി ജ്ഞാനോപദേശം ചെയ്യുന്ന ഒരു ഘട്ടമുണ്ടു്. സനൽസുജാതീയമെന്നാണു് ആ ഉപദേശത്തിന്റെ സംജ്ഞ. അതു മഹാഭാരതത്തിലെ ഭഗവൽഗീതാദികളായ പഞ്ചരത്നങ്ങളിൽ ഒന്നും സാക്ഷാൽ ശങ്കരഭഗവൽപാദർ തന്നെ വ്യാഖ്യാനിച്ചിട്ടുള്ളതുമാകയാൽ അസാധാരണമായ മാഹാത്മ്യത്തോടുകൂടിയ ഒരു പ്രകരണമാകുന്നു. അതിന്റെ ഭാഷാവ്യാഖ്യാനത്തിൽ ഒരു ഭാഗമാണു് അടിയിൽ ചേർക്കുന്നതു്:
“ തതോ രാജാ ധൃതരാഷ്ട്രോ മനീഷീ
സമ്പൂജ്യ വാക്യം വിദുരേരിതം തൽ
സനൽസുജാതം രഹിതേ മഹാത്മാ
പപ്രച്ഛ ബുദ്ധിം പരമാം ബുഭൂഷൻ.”
പാണ്ഡവാഭിപ്രായത്തെ അറിയായ്ക ഹേതുവായിട്ടു പ്രജാഗരാഭിഭൂതനായുള്ള ധൃതരാഷ്ട്രർ വിദുരർമുഖത്തിങ്കൽനിന്നു ത്രിവർഗ്ഗ വിഷയമായുള്ള അർത്ഥജാതത്തെ കേട്ടു. തദനന്തരം വിദുരരാൽ സൂചിതമായി അപവർഗ്ഗവിഷയമായുള്ള അർത്ഥജാതത്തെ കേൾപ്പാനായിക്കൊണ്ടു ചോദിക്കുന്നു.
തതഃ ധൃതരാഷ്ട്രഃ സനൽസുജാതം പപ്രച്ഛ-ത്രിവർഗ്ഗത്തെക്കേട്ടനന്തരം ധൃതരാഷ്ട്രർ സനൽസുജാതനോടു ചോദിച്ചു. സനൽസുജാതം എന്റേടത്തു സനച്ഛബ്ദം സദാവചനമായിരിപ്പോൻറ്; സുജാതശബ്ദംകൊണ്ടു യുവാവിനെച്ചൊല്ലി: സദായുവാവായിരിപ്പോരുത്തൻ; അതെൻറി എല്ലാ നാളും യൗവന യുക്തനായിരിപ്പോരുത്തനവൻ. അതെൻറിയേ സുജാതശബ്ദം കുമാരവാചകമായിരിപ്പോൻറ്; നിത്യകുമാരൻ എൻറാകിലുമാം. അതെൻറിയേ സനത്തെൻറു ശാന്തയായുള്ള ബുദ്ധി. ബുദ്ധ്യാദികരണങ്ങൾ അത്യന്തം പ്രസന്നങ്ങളായിരിക്കും വിഷയത്തിങ്കൽ ബ്രഹ്മന്റെ മാനസത്തിങ്കൽനിൻറുളനാകകൊണ്ടു സനൽസുജാതനെൻറാകിലുമാം. അവ്വണ്ണമുണ്ടു ചൊല്ലുന്നൂതും:
“ ബുദ്ധ്യാദികരണൈസ്സർവൈശ്ശാന്തോ ബ്രഹ്മാ ജഗൽപതിഃ
യദാഭവത്തദാ ജാതസ്സനൽസുത ഇതീരിതഃ”
എൻറിങ്ങനെ. അതെൻറിയേ സനത്തെൻറു സനാതനമായി ഹിരണ്യഗർഭാഖ്യമായുള്ള ആ ബ്രഹ്മത്തെച്ചൊല്ലി. സനാതനമായുള്ള ബ്രഹ്മത്തിങ്കൽനിൻറു ജ്ഞാനവൈരാഗ്യാദി ഗുണങ്ങളോടുകൂടീട്ടുളനായി എന്റിട്ടാകിലുമാം സനൽസുജാതൻ. അങ്ങനത്ത സനൽസുജാതനോടു ചോദിച്ചു. വിദുരേരിതം തൽവാക്യം സമ്പൂജ്യ – വിദുരേരിതമായുള്ള ആ വാക്യത്തെ സമ്പൂജനം ചെയ്തിട്ടു്. വിദുരരാൽ ചൊല്ലപ്പെട്ടിരിക്കിൻറ ആ വാക്യമുണ്ടു്; ത്രിവർഗ്ഗവിഷയമായുള്ള വാക്യം. അതിനെ അഴകുതായി പൂജിച്ചിട്ടു്. എത്രയുമഴകുതു വിദുരർ ത്രിവർഗ്ഗത്തെ കഥിച്ചവാറു് എൻറ് അതിനെപ്പെരിക പ്രശംസിപ്പൂതും ചെയ്തു. എങ്കിൽ തനിക്കറിയേണ്ടീട്ടുതന്നെയോ ചോദിച്ചു് അനുഷ്ഠിക്കയിലേ ശ്രദ്ധകൊണ്ടത്രേ അനുഷ്ഠാനേച്ഛകൊണ്ടല്ല എൻറു ചൊല്ലുൻറു. പരമാം ബുദ്ധിം ബുഭൂഷൻ – പരമയായുള്ള ബുദ്ധിയെ ബുഭൂഷന്നായിട്ടു്; സച്ചിദാനന്ദൈകരസമായുള്ള ബുദ്ധി എന്റ ബ്രഹ്മജ്ഞാനം. അതിനെ ബുഭൂഷന്നായിട്ടു്; ബ്രഹ്മസ്വരൂപത്തെ അറികയിലേ ശ്രദ്ധകൊണ്ടു്; അപവർഗ്ഗവിഷയമായുള്ള അർത്ഥജാതത്തെ അറികയിലേ ശ്രദ്ധകൊണ്ടത്രേ ചോദിച്ചു; അനുഷ്ഠിക്കയിലേ ശ്രദ്ധകൊണ്ടല്ല. എന്തു ഹേതുവായിട്ടനുഷ്ഠിക്കയിൽ ശ്രദ്ധയില്ലാഞ്ഞു എൻറ്. അതു് അനുഷ്ഠാനത്തിങ്കൽ തനിക്കധികാരമില്ലായ്കയാൽ എൻറു ചൊല്ലുൻറു പിന്നെ രാജാ. രാജാവല്ലോ താൻ, ഐശ്വര്യരാഗമുള്ളോരുത്തൻ, സാധനചതുഷ്ടയസമ്പന്നനായുള്ളവനല്ലോ അനുഷ്ഠാനത്തിങ്കൽ അധികാരമുള്ളൂ. എങ്കിൽ ജിജ്ഞാസയിങ്കൽ അധികാരമുണ്ടോ എൻറ്. അതുണ്ടെൻറു ചൊല്ലുൻറു. മനീഷീ, അതേ ധൃതരാഷ്ട്രർ മനീഷിയായിരിപ്പോരുത്തൻ. മഹാത്മാവായിട്ടു, തപോവിദ്യകളോടുംകൂടിയിരുപ്പോരുത്തൻ. അങ്ങനത്ത ധൃതരാഷ്ട്രൻ സനൽസുജാതന്നൊടു ചോദിച്ചു. അതും രഹിതേ, വിവിക്തത്തിങ്കൽ. വിദുരാദികൾ പോയിട്ടിരിക്കിൻറപ്പോൾ. ഉപനിഷദർത്ഥത്തെ കേൾപ്പാൻ അധികാരമില്ലല്ലോ വിദുരാദികൾക്കു്. അതുകൊണ്ടു് അവർ പോയിട്ടിരിക്കിൻറപ്പോൾ ചോദിച്ചു.”
ഇതു ശാങ്കരവ്യാഖ്യാനത്തേക്കാൾ വളരെ വളരെ വിപുലമാണെന്നു പ്രഥമശ്ലോകത്തിന്റെ അർത്ഥവിവരണത്തിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നതാകുന്നു. ഇത്തരത്തിൽ സർവങ്കഷങ്ങളും സകലസംശയച്ഛേദികളുമായ അനേകം ഭാഷാവ്യാഖ്യാനങ്ങൾ കൊല്ലം ഏഴു മുതൽ ഒൻപതുവരെ ശതകങ്ങിളിൽ വിവിധശാസ്ത്രജ്ഞന്മാരായ കേരളീയപണ്ഡിതന്മാർ വിരചിച്ചു ലോകത്തെ അനുഗ്രഹിച്ചിട്ടുണ്ടു്. ഭാഷാഗദ്യത്തിന്റെ അനുക്രമമായ വികാസത്തിനു് ഈ വ്യാഖ്യാനങ്ങളുടെ സാഹായ്യ്വും നിസ്സാരമായിരുന്നില്ല.<
26.14ശ്രൗതപ്രയോഗം ഭാഷ
യാഗാദിവൈദികകർമ്മങ്ങളിൽ അനുഷ്ഠിക്കേണ്ട പ്രയോഗരീതികളെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ഇതു്. ഗ്രന്ഥകാരൻ ആരെന്നറിയുന്നില്ല. ആ വിഷയത്തിൽ അത്യന്തം അഭിജ്ഞനായ ഒരു നമ്പൂരിയാണെന്നു മാത്രമേ ഊഹിക്കുവാൻ നിർവ്വാഹമുള്ളു. ഭാഷയ്ക്കു വളരെ പഴക്കമുണ്ടു്. ഏഴാം ശതകത്തിലായിരിക്കാം ഗ്രന്ഥത്തിന്റെ ആവിർഭാവം. ഒരു ഭാഗം ഉദ്ധരിക്കാം: “അഗ്നിഷ്ടോമാർത്ഥമായി കൈപിടിച്ചാൽ ബ്രഹ്മനും ഹോതനും തൈത്തിരീയരോടുകൂടപ്പോയി ബോധായനസ്നാനവും ചെയ്തുപോരൂ. ബ്രഹ്മൻ കാലുംകഴുകി ആചമിച്ചു…ചെയ്യിൻറതിനു തെക്കേ നില്പൂ. തൈത്തരീയരോടുകൂട വരണാന്തമായിച്ചെയ്തഗ്നിഹോത്രശാലയിൽച്ചെന്റു തീ കാച്ചുന്നേടത്തു് അവിടെയവിടെത്തെക്കിരിപ്പൂ. ശാലയിൽ പോകുമ്പോൾ കൂടപ്പോയി കാലും കഴുകി ആചമിച്ചു ദേവയജനാദ്യവസ…ത്തിങ്കേന്നു തെക്കു നില്പൂ. ഇരിക്കിലിരിപ്പൂ. അധ്വര്യു ഇഡ ജപിച്ചാൽ ബ്രഹ്മൻ വേദ്യുൽകരമകംപുക്കു പോയി ആയതനു പരിഗ്രഹത്തിന്നവിടെയവിടെത്തെക്കിരിപ്പൂ. മഥിക്കുന്റേടത്തിങ്കേൻറു തീപ്പെട്ടാൽ കിഴക്കു പോയി ഇരിപ്പൂ.”
26.15ഭാവാധ്യായം ഭാഷ
ഹോരയിലേ ഭാവാധ്യായത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കണ്ടുകിട്ടീട്ടുണ്ടു്. വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. മാതൃക കാണിക്കുവാൻ രണ്ടു ശ്ലോകങ്ങളുടെ തർജ്ജമ ചുവടേ കുറിക്കുന്നു:
“മൂർത്ത്യാദയഃ പദാർത്ഥാ ജായന്തേ യേന വിവിധജന്തൂനാം
തസ്മാദധുനാ വക്ഷ്യേ ഭാവാധ്യായം വിശേഷേണ.”
“യാതൊരു ശാസ്ത്രത്തിങ്കൽനിൻറു യാതൊരു ഗ്രഹത്തെക്കൊണ്ടു മൂർത്ത്യാദികളായിരിക്കിൻറ പദാർത്ഥങ്ങൾ ജനിക്കപ്പെടിൻറൂ വിവിധങ്ങളായിരിക്കിൻറ ജന്തുക്കളുടെ; ആ ശാസ്ത്രത്തിങ്കൽനിൻറു ഭാവാധ്യായത്തെ ഞാൻ ഇപ്പോഴു വിശേഷേണ വചിക്കിൻറുണ്ടു്.”
“അല്പായുഃ കുനഖീ പരാക്രമഗുണീ ഹൃച്ഛൂ ന്യനഷ്ടാത്മജഃ
സ്ഥാനഭ്രംശകരോ വിശീർണ്ണമദനോ ദുർമ്മാർഗ്ഗമൃത്യുസ്തഥാ
ധർമ്മാദി പ്രതികൂലതാഹിമരുചിർവിത്തേശ്വരോ ദോഷവാ
നിത്യേതേ ക്രമശോ വിലഗ്നഭവനാൽ കേതോഃ ഫലം ചിന്ത്യതാം.”
അല്പായുസ്സായിരിപ്പോരുത്തൻ, അശ്ശിരിയായിരിക്കിൻറ നഖങ്ങളോടുകൂടിയിരിപ്പോരുത്തൻ, പരാക്രമമാകിൻറ ഗുണത്തോടുകൂടിയിരിപ്പോരുത്തൻ, ഹൃദയത്തിങ്കൽ സൽഗുണമെൻറുള്ളൊരു നിരൂപണമൊരിക്കലുമില്ലാതെയിരിപ്പോരുത്തൻ, പുത്രരോടു വേറുപെട്ടിരിപ്പോരുത്തൻ, സ്ഥാനനാശത്തെച്ചെയ്ക ശീലനായിരിപ്പോരുത്തൻ, സ്ത്രീകളോടുകൂടിയുള്ളോരു ക്രീഡയിങ്കൽ സ്ത്രീകൾ ഇവനെപ്പെരിക നിഷേധിച്ചിരിക്കുമാറുള്ളിതു, ദുർമ്മാർഗ്ഗം വിഷയമായുള്ളോരു മൃത്യുവിനോടുകൂടിയിരിപ്പോരുത്തൻ, ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ ഒരിക്കലും ബുദ്ധിചെല്ലാതെയിരിപ്പോരുത്തൻ, ഹിമമെൻറപോലെയിരിപ്പോരു ശോഭയോടുകൂടിയിരിപ്പോരുത്തൻ ധനപതിയായിരിപ്പോരുത്തൻ, ദോഷത്തോടുകൂടിയിരിപ്പോരുത്തൻ” ഇത്യാദി.
അദ്ധ്യായം 27 - സംസ്കൃതസാഹിത്യം
ക്രി. പി. പതിനാറാം ശതകം
27.1ദേശചരിത്രം
പുരാതനകാലംമുതല്ക്കു ബാബിലോണിയന്മാർ, ഈജിപ്തുകാർ യവനന്മാർ, റോമകർ, അറബികൾ മുതലായി പല പാശ്ചാത്യദേശക്കാരുമായി കേരളീയർക്കു സമ്പർക്കമുണ്ടായിരുന്നു എങ്കിലും അതു കേവലം വാണിജ്യപരമായിരുന്നു. കേരളവുമായി രാഷ്ട്രീയബന്ധത്തിൽ ഇദംപ്രഥമമായി ഏർപ്പെട്ടതു പോർത്തുഗൽരാജ്യമാണു്. ക്രി. പി. 1497-ാമാണ്ടു മാർച്ചുമാസം 27-ാം നു വാസ്കോഡിഗാമ പോർത്തുഗലിൽനിന്നു പുറപ്പെട്ടു് 1498 ആഗസ്തു് 26-ാം നു, അതായതു കൊല്ലവർഷം 673 ചിങ്ങമാസത്തിൽ, ഇന്നു മലബാർ ജില്ലയിൽപ്പെട്ട പന്തലായിനിക്കൊല്ലമെന്ന തുറമുഖത്തു് എത്തി. ക്രി. പി. 1500-ാമാണ്ടു് ആഗസ്തു് 30-ാം നു പോർത്തുഗൽ രാജാവിനാൽ നിയുക്തനായ പഡ്രോ ആൽവാഴ്സ് കബ്രാൾ കോഴിക്കോട്ടു നഗരത്തിൽ വന്നുചേർന്നു സാമൂതിരിപ്പാടുമായി സഖ്യം ചെയ്തു. മാപ്പിള (മഹമ്മദീയർ) മാരുടെ പ്രാതികൂല്യം നിമിത്തം കോഴിക്കോട്ടുനിന്നു പോർത്തുഗീസുകാർക്കു പറയത്തക്ക ആനുകൂല്യമൊന്നും ലഭിച്ചില്ല. അതിനാൽ അവർ സാമൂതിരിയുമായി അക്കാലത്തു ശത്രുതയിൽ വർത്തിച്ചിരുന്ന കൊച്ചി മഹാരാജാവിനെ തങ്ങളുടെ ബന്ധുവായി സ്വീകരിക്കുകയും തദ്ദ്വാരാ അവിടെ പല ഭരണാവകാശങ്ങളും കരസ്ഥമാക്കുകയും ചെയ്തു. അമ്പലപ്പുഴ, കൊല്ലം മുതലായ ഇതരദേശങ്ങളിലെ രാജാക്കന്മാരുമായും അവർ ഓരോ ഉടമ്പടികളിൽ ഏർപ്പെട്ടു. കൊല്ലം 928-ൽ ആധുനികവഞ്ചിരാജ്യത്തിന്റെ പ്രതിഷ്ഠാപകനായ വീരമാർത്താണ്ഡവർമ്മ മഹാരാജാവു സാമൂതിരി രാജാക്കന്മാരുടെ ശക്തി നാമാവശേഷമാക്കുന്നതുവരെ കൊച്ചിയും കോഴിക്കോടും തമ്മിലുള്ള കൂറുമത്സരവും കുടിപ്പകയും അനുസ്യൂതമായി നിലനിന്നുപോന്നു എന്നു സ്പഷ്ടമായി പറയാം. പോർത്തുഗീസുകാർക്കു വാണിജ്യവൈയഗ്ര്യത്തേയും രാജ്യതൃഷ്ണയേയുംകാൾ അധികമായി മതപ്രചരണൗത്സുക്യം ഉണ്ടായിരുന്നു. തന്നിമിത്തം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും അവരും തമ്മിൽ പ്രചണ്ഡമായ സംഘട്ടനം ഉണ്ടായി. ആവക സംഭവങ്ങളെപ്പറ്റി സാഹിത്യചരിത്രത്തിൽ പ്രതിപാദിക്കേണ്ട ആവശ്യമില്ല. അത്തരത്തിലുള്ള കലാപങ്ങളൊന്നും ഭാഷയേയോ സാഹിത്യത്തേയോ സാരമായി സ്പർശിച്ചില്ല എന്നുള്ള വസ്തുത പ്രസ്താവനീയമാകുന്നു. പോർത്തുഗീസുഭാഷയിൽ നിന്നു ചില പദങ്ങൾ ഭാഷയിൽ സംക്രമിക്കുക മാത്രമുണ്ടായി. അതു ഭാഷാശാസ്ത്രന്യായങ്ങൾക്കു് അനുസൃതവും സ്വാഭാവികവുമാണുതാനും.
27.2മുദ്രാലയങ്ങൾ
പോർത്തുഗീസുകാരെ സാഹിത്യസംബന്ധമായി നാം കൃതജ്ഞതയോടുകൂടി സ്മരിക്കേണ്ടതു് അവർ കൊച്ചിയിലും വൈപ്പിക്കോട്ടയിലും സ്ഥാപിച്ച മുദ്രണാലയങ്ങൾക്കു വേണ്ടിയാകുന്നു. സെന്റ് ഫ്രാൻസിസ് സേവിയർ ക്രി. പി. 1542-ൽ ദക്ഷിണാപഥത്തിൽ വന്നു തമിഴുഭാഷ പഠിച്ചു് അതിൽ പ്രസംഗിക്കുവാനുള്ള പാടവം സമ്പാദിച്ചു. അദ്ദേഹം രചിച്ച വേദോപദേശം എന്ന പുസ്തകം പോർത്തുഗീസുകാർ ഗോവയിൽ ഇദംപ്രഥമമായി സ്ഥാപിച്ച മുദ്രാലയത്തിൽ 1557-ൽ പ്രസിദ്ധീകരിച്ചതായിക്കാണുന്നു. അതു ഭാരതീയഭാഷകളിലൊന്നിലും നിർമ്മിച്ചതായിരുന്നില്ല എന്നു ന്യായമായി അനുമാനിക്കാം. കേരളത്തിൽ ഒന്നാമതായി മുദ്രിതമായ പുസ്തകം (Doctrina Christiana) ‘ക്രിസ്തീയ വേദോപദേശം’ ആണു്. സ്പെയിൻകാരനും ജെസ്വിറ്റ്സഭയിലെ ഒരംഗവുമായ ജോൺഗോൺസാൽവസ്യൂ എന്ന വിദഗ്ദ്ധനാണു് അതിനുവേണ്ട അച്ചുകളെല്ലാം സജ്ജീകരിച്ചതു്. അതു് അച്ചടിച്ചതു കൊച്ചിക്കോട്ടയിൽ സ്ഥാപിച്ച മുദ്രാലയത്തിലുമാണു്. ഗോൺസാൽവസ് ഉണ്ടാക്കി എന്നു പറയുന്ന ലിപികൾ തമിഴിലായിരുന്നു. മലയാംതമിഴെന്നാണു് അതിനു പേർ നല്കിക്കാണുന്നതു്. തമിഴുലിപികൾക്കു് അന്നും കേരളത്തിൽ നല്ല പ്രചാരമുണ്ടായിരുന്നു. ക്രിസ്തീയവേദോപദേശത്തെത്തുടർന്നു ക്രിസ്തീയമതതത്വമെന്നും ക്രിസ്തീയവണക്കം എന്നും പേരുള്ള രണ്ടു പുസ്തകങ്ങൾ ആ മുദ്രാലയത്തിൽനിന്നു് 1579-ൽ പ്രസിദ്ധീകൃതങ്ങളായി. അവയുടെ കർത്താവു് (Enriquez) എന്റിക്കെസ് എന്ന ഒരു നാട്ടുകാരനും പ്രസാധകൻ മാർക്കോസ് ജോർജ്ജ് എന്ന പാതിരിയുമായിരുന്നു. ഗോൺസാൽവസ് ആ വർഷത്തിൽ നിര്യാതനായി. രണ്ടാമത്തെ മുദ്രാലയം ഫാദർ ആൽബർട്ട് ലേർഷ്യസ് 1602-ൽ ചേന്നമംഗലത്തിനു സമീപമുള്ള വൈപ്പിക്കോട്ടയിൽ സ്ഥാപിച്ചു. ആ മുദ്രാലയം എട്ടാം ക്ലെമെന്റ് മാർപ്പാപ്പ സമ്മാനിച്ചതാണു്. അവിടെ ആദ്യമായി അച്ചടിച്ച ഗ്രന്ഥം റോമൻ ആരാധനാക്രമത്തിന്റേയും തക്സായിലെ ചില പ്രാർത്ഥനകളുടേയും ആശീർവാദങ്ങളുടേയും അനുപദാനുവാദമാകുന്നു. പിന്നെയും ചില പുസ്തകങ്ങൾ അവിടെ മുദ്രിതങ്ങളായി. ആ ഗ്രന്ഥങ്ങൾ നിർമ്മിച്ചതു കല്ദായസുറിയാനി ഭാഷയിലും അച്ചടിച്ചതു് ആ ഭാഷയിലെ ലിപിയിലുമായിരുന്നു. ഇടയ്ക്കിടയ്ക്കു ചില കുറിപ്പുകളും മറ്റും മലയാളത്തിലുമുണ്ടായിരുന്നില്ലെന്നില്ല. ചേന്നമംഗലത്തുവെച്ചു് (Bernardino Ferav) ബർണ്ണാർദീനോ ഫെറാവ് എന്ന പാതിരിയാണു് മലയാളത്തിൽ ആദ്യമായി ഒരു ക്രിസ്തീയമതഗ്രന്ഥം എഴുതിയതെന്നു ചില അഭിജ്ഞന്മാർ പറയുന്നു. (Jorge Castro) ജോർജ്ജ് കാസ്ട്രോ എന്നൊരു ഭാഷാപണ്ഡിതനും അന്നു് അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്താൽ അനേകം ക്രിസ്തുമതഗ്രന്ഥങ്ങൾ ലത്തീൻഭാഷയിൽ നിന്നു മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്യപ്പെട്ടു. വൈപ്പിക്കോട്ടയിലെ മുദ്രാലയം 1605-ൽ കൊടുങ്ങല്ലൂരിലേയ്ക്കു മാറ്റി. 1663-ൽ ലന്തക്കാർ കൊച്ചിക്കോട്ട പിടിച്ചടക്കിയപ്പോൾ ആ സ്ഥലത്തു ഗോൺസാൽവസ് സ്ഥാപിച്ച അച്ചുക്കൂടം നാമാവശേഷമാക്കിയതു് ഏതു നിലയിൽ നോക്കിയാലും അവരുടെ പേരിൽ അക്ഷന്തവ്യമായ ഒരപരാധമായി അവശേഷിക്കുന്നു.
27.3അമ്പഴക്കാട്ടെ മുദ്രാലയം
കൊല്ലം ഒമ്പതാം ശതകത്തിൽ സ്ഥാപിച്ചതാണു് അമ്പഴക്കാട്ടെ മുദ്രാലയമെങ്കിലും അതിനെപ്പറ്റിക്കൂടി ഇവിടെ പ്രസ്താവിക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിയ്ക്കുന്നു. അമ്പഴക്കാട്ടു് ഇന്നൊരു കുഗ്രാമമാണെങ്കിലും അതു പണ്ടു വളരെ പ്രശസ്തമായ ഒരു സ്ഥലമായിരുന്നു. ലന്തക്കാർ പറങ്കികളെ ഓടിച്ചപ്പോൾ അവർ സാമൂതിരിരാജാവിന്റെ കൈവശത്തിലിരുന്ന ആ സ്ഥലത്തെ അഭയം പ്രാപിച്ചു. 1679-ൽ മലയാളത്തുകാരനായ ഇഞ്ഞാസി അയിച്ചാമണി മുമ്പു് ഗോൺസാൽവസ് ചെയ്തതുപോലെ മരത്തിൽ തമിഴക്ഷരങ്ങൾ കൊത്തിയുണ്ടാക്കി. അതാണു് കേരളത്തിലെ തൃതീയമുദ്രാലയം. അവിടെ ഫാദർ അന്തോണി ഡി പ്രിൻസാ (Pronca) രചിച്ച തമിഴു് നിഘണ്ടുവും ഫാദർ ദാ കോസ്റ്റാ (De Costa) രചിച്ച തമിഴു വ്യാകരണവും ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെട്ടു. തമിഴുഭാഷയിൽ കത്തോലിക്കർക്കു വേണ്ടിവന്ന അച്ചടിയെല്ലാം അക്കാലത്തു് അവിടെയാണു് നിർവ്വഹിച്ചുവന്നതു്. റോബർട്ട് ദേ നോബിലിയുടെ (Robert De Nobili) ദൈവശാസ്ത്രം എന്ന പുസ്തകം മുദ്രണം ചെയ്തതും അവിടെത്തന്നെയാണു്. ക്രി. പി. പതിനെട്ടാം ശതകത്തിലെ മുദ്രാപണപരിശ്രമങ്ങളെപ്പറ്റി യഥാവസരം പിന്നീടു് ഉപന്യസിച്ചുകൊള്ളാം.
27.4മഴമംഗലത്തു ശങ്കരൻനമ്പൂരി
മഴമംഗലത്തില്ലം തൃശ്ശിവപേരൂരിൽ ഇപ്പോൾ ആസ്പത്രി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്താണു പണ്ടു സ്ഥിതി ചെയ്തിരുന്നതു്. ആ ഇല്ലം അന്യം നിന്നപ്പോൾ അതിലെ വസ്തുവകകൾ തരണനല്ലൂർ ഇല്ലത്തേക്കു് ഒതുങ്ങി. രണ്ടില്ലത്തേക്കും പരദേവത ഊരകത്തമ്മ തിരുവടി എന്നു പറയുന്ന തിരുവളങ്ങാട്ടു പാർവ്വതീദേവി (വലയാധീശ്വരി) ആണു്. വലയാധീശ്വരിയെ കാമാക്ഷീ പദംകൊണ്ടു വ്യപദേശിയ്ക്കുന്നതു കാഞ്ചീപുരത്തെ കാമാക്ഷീദേവിയെ ഭജിച്ചു പ്രത്യക്ഷമാക്കി വലയത്തു ഭട്ടതിരി ഊരകത്തു കൊണ്ടുവന്നു പ്രതിഷ്ഠിക്കുക നിമിത്തമാണെന്നു പഴമക്കാർ പറയുന്നു. ആ ഇല്ലവും പറമ്പും ശങ്കരൻനമ്പൂരിയുടെ മകൻ നാരായണൻനമ്പൂരിയുടെ കാലത്തു മാത്രമേ കുടുംബത്തിലേക്കു കിട്ടിയുള്ളുവെന്നും അറിവുണ്ടു്.
ജീവചരിത്രം
മഴമംഗലത്തില്ലത്തിൽ ജനിച്ച മൂന്നു നമ്പൂരിമാരെപ്പറ്റി നമുക്കു് അറിവുണ്ടു്. ശങ്കരൻനമ്പൂരിയെന്നും പരമേശ്വരൻനമ്പൂരിയെന്നും നാരായണൻനമ്പൂരിയെന്നും ആണു് അവരുടെ പേരുകൾ. ശങ്കരൻനമ്പൂരിയാണു് ചെങ്ങന്നൂർ വാഴമാവേലിപ്പോറ്റിയുടെ ശിഷ്യനായ പ്രസിദ്ധ ജൗതിഷികൻ. ശങ്കരൻനമ്പൂരിയുടെ ജ്യോതിഷഗ്രന്ഥങ്ങളിലെല്ലാം പ്രായേണ ‘എന്റെ വാഴമാവേലിക്കു നമസ്കാരം’ എന്നൊരു കുറിപ്പും,
“തുമ്പതിങ്കളൊടു കെങ്കതന്നെയും ചൂടുമപ്പനുടെയോമലുണ്ണികൾ
ബാലകായ…ഭാഷയായ്ച്ചൊല്ലുവാനിഹ തുണയ്പുതാകമേ.”
എന്നൊരു മംഗലാചരണപദ്യവും കാണ്മാനുണ്ടു്. അദ്ദേഹത്തിന്റെ ‘രൂപാനയനപദ്ധതി’ എന്ന വ്യാകരണഗ്രന്ഥത്തിൽ
“ഗ്രാമേ പുരുവനേ വല്ലീഗ്രാമേ മഹിഷമംഗലേ
ജാതോയം ഹംസതുല്യേഹ്നി ജാതോ യശ്ശങ്കരാഹ്വയഃ,
ഗണിതേ യതമാനേന തേന വ്യാകരണാധ്വനി
പദപ്രചാരഹീനേനാപ്യേഷ ബാലകൃതേ കൃതാ
സദോഷാ സ്യാൽ പദ്ധതിശ്ചേദ്ഗമനം നഹി ശോഭനം;
തസ്മാദ്വിശോധനീയേയം വിദ്വദ്ഭിർവീതമത്സരൈഃ”
എന്നീ ശ്ലോകങ്ങളുണ്ടു്. ആദ്യത്തെ ശ്ലോകത്തിൽ “ഹംസതുല്യേഹ്നി ജാതോ യഃ” എന്ന ഭാഗം കവിയുടെ ജന്മദിനത്തെ സൂചിപ്പിയ്ക്കുന്നതായി പരിഗണിയ്ക്കാം. അതിൽനിന്നു് അദ്ദേഹം ജനിച്ചതു കൊല്ലം 669-ൽ ആണു് എന്നു സിദ്ധിക്കുന്നു. വല്ലീഗ്രാമമാണു് ഇന്നത്തെ വള്ളിക്കുന്നു്. അദ്ദേഹത്തിന്റെ മുഹൂർത്തശാസ്ത്രപ്രതിപാദകമായ ഭാഷാസംഗ്രഹം എന്ന ഗ്രന്ഥം 715-ആമാണ്ടു മീനമാസം 8-ആനു എഴുതിത്തീർന്നു എന്നു് ഒരു താളിയോലഗ്രന്ഥത്തിലെ കുറിപ്പിൽനിന്നു നമുക്കു് അനുമാനിക്കാൻ കഴിയും. ആ ഗ്രന്ഥം ഇങ്ങിനെ ആരംഭിക്കുന്നു:
“തുമ്പയും തിങ്കളും ചൂടിന്റപ്പന്റേ മുൻപിലേ മകൻ
മമാനമുഖമുള്ളപ്പനകലെപ്പോക്കുകാപദഃ,
വക്ഷ്യേ നമസ്കരിച്ചിട്ടു വിജ്ഞാതം ഭൂതനാഥനെ
ബാലാനാം പൊഴുതും മാത്രം ഭാഷാസംഗ്രഹമിത്യഹം.”
ശങ്കരൻ അദ്ദേഹത്തിന്റെ പ്രധാന ജ്യോതിഷകൃതികളായ കാലദീപകഭാഷാവ്യാഖ്യയ്ക്കും മുഹൂർത്തപദവീഭാഷാവ്യാഖ്യയ്ക്കും ലഘുഭാസ്കരീയത്തിനും ബാലശങ്കരം എന്നൊരു പൊതുപ്പേർ നല്കിക്കാണുന്നു. കാലദീപകം ബാലശങ്കരത്തിന്റെ ഒടുവിൽ
“അസ്തി ശോണാചലഗ്രാമവാസ്തവ്യോ ദ്വിജപുംഗവഃ
ദയാലുസ്സർവഭൂതേഷു ദേവാരാധനതൽപരഃ
ദൈവജ്ഞസ്തൽപദാംഭോജമകരന്ദനിഷേവണാൽ
ഭ്രാന്തചിത്തേന കേനാപി രചിതം തദ്ദ്വിജന്മനാ
ദീപകം വിലസത്വേതച്ചിരായ ധരണീതലേ
നിർമ്മത്സരേഭ്യസ്സാധുഭ്യോ ഭൂയോ ഭൂയോ നമോ നമഃ”
എന്ന ഭാഗത്തിൽ ഭക്തിപൂർവ്വം സ്മരിക്കുന്നു. മുഹൂർത്തപദവീ ബാലശങ്കരത്തിന്റെ ആരംഭത്തിലും
“വാണിമാതിനെ വന്ദിച്ചു ഗുരുഞ്ച പരമേശ്വരം
മുഹൂർത്തപദവീമിന്നു ഭാഷയായു് വ്യാകരോമ്യഹം”
എന്നൊരു പ്രസ്താവന കാണുന്നു. രണ്ടു ഗ്രന്ഥങ്ങളുടെ അവസാനത്തിലും ‘ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ’ എന്നൊരു സൂചിവാചകമുണ്ടു്. വാഴമാവേലിയെ ഒരു ഗ്രന്ഥകാരന്റെ നിലയിൽ നാമറിയുന്നില്ല. കാലദീപക വ്യാഖ്യ എഴുതിയതു കൊല്ലം 715-ആമാണ്ടിടയ്ക്കാണെന്നുള്ളതിനു് ആ ഗ്രന്ഥത്തിൽതന്നെ തെളിവുണ്ടു്:
“ഝടിത്യഭൂദ്ദാരജനസ്യ ഭൂതിഭാക്‍
പ്രഭാവനാസ്തീകജനാരിസംയുതഃ
വിലിപ്തികാദ്യോയമിനസ്യ മധ്യമോ
യദ്രാശിഗസ്തത്ര ഗതോധിമാസികഃ.
നാലായിരത്തറുനൂറ്റിനാല്പത്തൊന്നു കല്യബ്ദം തികഞ്ഞിട്ടു പിന്നെ മേടഞായർ തുടങ്ങി എട്ടു തിങ്കളും കഴിഞ്ഞിട്ടുള്ള ധനു ഞായറ്റിൽ അന്നത്തെ അധിമാസമെന്നു കല്പിക്കണം” എന്നു പറഞ്ഞിരിക്കുന്നു. കലിവർഷം 4641-നു തുല്യമായ കൊല്ലവർഷം 715 ആണല്ലോ. അതുപോലെ മുഹൂർത്തപദവീവ്യാഖ്യയിൽ
“ദേവോ പിനദ്ധഃ കപടീ ഹരോസൗ
പ്രഭാവനാസ്തിക്യജനാരിയുക്തഃ
കോളംബകാലാദ്വിഗണയ്യ സിംഹാ
ന്മധ്യാധിമാസഃ പുനരേവമേവ.”
കൊല്ലവർഷം 729-ആണ്ടു കർക്കടകമാസത്തിൽ മധ്യാധിമാസം ‘ദേവോ പിനദ്ധഃ കപടീ ഹരോസൗ’ എന്നിവറ്റെക്കൊണ്ടു ചൊല്ലിയതു്. ‘ദേവാ പിനദ്ധഃ കപടീ’ എന്നു വിലയാദിയായി ആദിത്യമധ്യമം. എഴുനൂറ്റിരുപത്തൊൻപതാമാണ്ടു ചിങ്ങഞായറ്റിൽ തുടങ്ങീട്ടു പതിനൊന്നു മാസം കഴിഞ്ഞതെന്നു ചൊല്ലിയ പതിനൊന്നു രാശി കഴിഞ്ഞ ശേഷംകൊണ്ടു കർക്കടകമാസത്തിലധിമാസമെന്നറിഞ്ഞുകൊൾക” എന്നു പ്രസ്താവിച്ചിരിക്കുന്നതിൽനിന്നു് ആ ഗ്രന്ഥത്തിൻറെ നിർമ്മിതി 729-ആണ്ടിടയ്ക്കാണെന്നു് ഉദ്ദേശിക്കാം.
വാഴമാവേലിയോടു ജ്യോതിഷം അഭ്യസിച്ചു് അതിൽ പ്രസിദ്ധി സമ്പാദിച്ചതിനുശേഷവും ശങ്കരൻ അധികമായി ചെങ്ങന്നൂരിൽത്തന്നെയാണു് താമസിച്ചിരുന്നതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. അദ്ദേഹം പാർവ്വതീദേവിയുടെ ഒരു മൂർത്തിഭേദമായ ‘ത്വരിത’യുടെ (കിരാതരുദ്രന്റെ പത്നി) ഉപാസകനായിരുന്നു എന്നും പുരാവിത്തുകൾ പറയുന്നു. തന്റെ ജന്മഭൂമിയായ പെരുമനത്തേയും വാസസ്ഥലമായ ചെങ്ങന്നൂരിനേയും പറ്റി പല സൂചനകളും അദ്ദേഹത്തിന്റെ ജ്യോതിഷ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടു്. “പ്രജ ജീവനോടുകൂടിപ്പിറന്നേ ഗർഭത്തിനു പൂർണ്ണത വരൂ. എന്നിട്ടു പ്രജ ജീവനോടുകൂടിപ്പിറന്നപ്പോളേക്കു് എല്ലാ ഗർഭങ്ങൾക്കും സീമന്തം ചെയ്യുമാറത്രേ പെരുവനത്തു് ആചാരം.” “ഇങ്ങനെയത്രേ പെരുവനത്തും മറ്റു പലേടത്തുമാചാരം കാണുന്നു. ഇരിങ്ങാലക്കുടെ കടിഞ്ഞൂൽ പിറന്ന പ്രജ ജീവനോടു കൂടാതെയത്രേ പിറന്നൂ എങ്കിൽ കടിഞ്ഞൂല്ക്കുതന്നെ സീമന്തം ചെയ്യുമാറുള്ളു” “മൂവാണ്ടു് ഊണും മുമ്പേ കാതു കുത്തുമാറില്ല പെരുവനത്തു്” “ചെങ്ങന്നൂർ ദിക്കിൽ ചൊവ്വാഴ്ച കഷ്ടപക്ഷമായിട്ടു കൊണ്ടുകാൺമുണ്ടു്; എന്നാൽ പെരുവനത്തു ചൊവ്വാഴ്ച ഒഴിച്ചുള്ള ആറാഴ്ചകളും (ചാമർത്തത്തിന്നു) കൊള്ളാം” ഇത്യാദി കാലദീപകവ്യാഖ്യയിലെ പങ്ക്തികൾ നോക്കുക. കൊല്ലം 750-ആണ്ടോടുകൂടി പ്രസ്തുത ദൈവജ്ഞൻ പരഗതിയെ പ്രാപിച്ചിരിക്കണം.
കൃതികൾ
ശങ്കരൻനമ്പൂരിയുടെ കൃതികൾ ഒട്ടുവളരെയുണ്ടു്. അവ പ്രായേണ ജ്യോതിശ്ശാസ്ത്ര പ്രതിപാദകങ്ങളും ഭാഷയിൽ പദ്യത്തിലും ഗദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ളവയുമാകുന്നു. അവയിൽ (1) കാലദീപകം ബാലശങ്കരം (2) കാലദീപകം ഭാഷാപദ്യങ്ങൾ (3) മുഹൂർത്തപദവീ ബാലശങ്കരം (4) ലഘുഭാസ്കരീയം ബാലശങ്കരം (5) ഗണിതസാരം (6) ചന്ദ്രഗണിതക്രമം ( 7) പഞ്ചബോധം (8) പഞ്ചബോധാർത്ഥ ദർപ്പണം (9) അയനചലനാദിഗണിതം (10) ഭാഷാസംഗ്രഹം (11) പ്രശ്നസാരം (12) ജാതകക്രമം (13) ജാതകസാരം (14) കരണസാരം ഈ ഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിട്ടുണ്ടു്. വേറെയും ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിരിക്കണം. 1000 കൊല്ലത്തേക്കുള്ള സകല മുഹൂർത്തങ്ങളും അദ്ദേഹം ഗണിച്ചു രേഖപ്പെടുത്തീട്ടുണ്ടെന്നു ചില പണ്ഡിതന്മാർ പറയുന്നു. പ്രസ്തുത ഗ്രന്ഥങ്ങളെപ്പറ്റി അന്യത്ര പ്രസ്താവിക്കും.
സംസ്കൃതത്തിൽ അദ്ദേഹം മുൻപു സൂചിപ്പിച്ച രൂപാനയന പദ്ധതി എന്ന വ്യാകരണകൃതി മാത്രമേ രചിച്ചിട്ടുള്ളതായി അറിവുള്ളൂ. അതിനെപ്പറ്റി ഇവിടെ സ്വല്പം ഉപന്യസിക്കാം. ഗ്രന്ഥാവസാനത്തിൽ ഗണിതശാസ്ത്രത്തിൽ പ്രയത്നിക്കുന്ന താൻ വ്യാകരണശാസ്ത്രത്തിൽ പദപ്രചാരഹീനനാണെന്നും എങ്കിലും ബാലന്മാർക്കുവേണ്ടി അതു രചിക്കുന്നതാണെന്നും അദ്ദേഹം വിജ്ഞാപനം ചെയ്യുന്ന ശ്ലോകം മുൻപു് ഉദ്ധരിച്ചു കഴിഞ്ഞു. ഗ്രന്ഥകാരൻ രൂപാവതാരത്തെത്തന്നെയാണു് പ്രായേണ അനുഗമിക്കുന്നതു്. കാരികകളും ഉദാഹരണശ്ലോകങ്ങളും വാസുദേവന്റെ പര്യായപദാവലിയിൽനിന്നുദ്ധരിക്കുന്നു എന്നു് ഇരുപതാമധ്യായത്തിൽ ഞാൻ പ്രസ്താവിച്ചിട്ടുണ്ടു്. “കേ പുനഃ സ്ത്രീപ്രത്യയാഃ? ടാപു്, ആപു്, ചാപു്, ങീപു്, ങീഷ്, ങീൻ, ഊങ്, തി ഇത്യാഷ്ടൗ സ്ത്രീപ്രത്യയാഃ” എന്നിങ്ങനെ വളരെ വിശദവും ലളിതവുമായ ഒരു രീതിയിലാണു് അദ്ദേഹം വാക്യങ്ങൾ രചിക്കുന്നതു്.
“സൃഷ്ടിസ്ഥിത്യാദികർത്താരം ശ്രീരുദ്രഞ്ചാംബികാമപി
നത്വാ ഗണാധിപം വക്ഷ്യേ രൂപാനയനപദ്ധതിം”
എന്ന പ്രതിജ്ഞാപദ്യത്തോടുകൂടി ഗ്രന്ഥം ആരംഭിക്കുന്നു.
27.5ചിത്രഭാനുനമ്പൂതിരി
കവികുലമൂർദ്ധന്യനായ ഭാരവിയുടെ കിരാതാർജ്ജുനീയമഹാകാവ്യത്തിന്റെ ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾക്കു ചിത്രഭാനുനാമാവായ ഒരു നമ്പൂതിരി ‘ശബ്ദാർത്ഥ ദീപിക’ എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അർത്ഥഗൗരവത്തിനു സുപ്രസിദ്ധമായ പ്രസ്തുത കാവ്യത്തിന്റെ ‘ത്രിസർഗ്ഗി’ എന്ന പേരിൽ അറിയപ്പെടുന്ന ആ മൂന്നു സർഗ്ഗങ്ങൾ പണ്ടു കേരളത്തിൽ പ്രഭുകുടുംബാംഗങ്ങളെ നിഷ്കർഷിച്ചു പഠിപ്പിച്ചിരുന്നു. രാജനീതിയുടെ പല മർമ്മങ്ങളേയും ത്രിസർഗ്ഗിയിൽ പ്രകാശിപ്പിച്ചിട്ടുണ്ടല്ലോ. അവരുടെ ആവശ്യത്തെ പുരസ്കരിച്ചായിരിക്കാം ചിത്രഭാനു ആ ഭാഗം മാത്രം വ്യാഖ്യാനിച്ചതു്. അതിനാൽ അതിനു ത്രൈസർഗ്ഗികവ്യാഖ്യയെന്നും ഒരു സംജ്ഞയുണ്ടു്. എല്ലാ സർഗ്ഗങ്ങളും താൻ വ്യാഖ്യാനിച്ചിട്ടില്ലെന്നു് അദ്ദേഹംതന്നെ ആരംഭത്തിൽ
“പ്രവൃത്തിശക്ത്യോരവസാദതോഽന്തരാ
ഭവേദനിർവ്യൂഢമിദം തു യദ്യപി
തഥാപി ശബ്ദാർത്ഥനവാധ്വബോധകം
കരോതി കാമം സുധിയാം നിബന്ധനം.”
എന്ന പദ്യത്തിൽ പ്രസ്താവിക്കുന്നു. വ്യാഖ്യാനം സർവതോ മുഖവും വ്യാഖ്യാതാവിനു വൈയാകരണന്റേയും സഹൃദയന്റെയും നിലയിലുള്ള സ്ഥാനത്തെ വിശിഷ്യ വിശദീകരിക്കുന്നതുമാകുന്നു. ആ വിഷയത്തിൽ പൂർണ്ണസരസ്വതിയുടെ സമസ്കന്ധനായി അദ്ദേഹത്തെ ഗണിക്കാം. തന്റെ വിവരണം ചർച്ച ചെയ്യുന്നതിനു് അധികാരികൾ ആരെന്നു് അദ്ദേഹം താഴെക്കാണുന്ന പദ്യങ്ങളിൽ നിർദ്ദേശിക്കുന്നു:
“ന വാ നവേ കർത്തരി സാവധീരണാഃ
സമത്സരാഃ കേപി വിദഗ്ദ്ധമാനിനഃ
നിബന്ധനേസ്മിൻ ജനയന്ത്യുപേക്ഷണം
ത്യജന്തി തേ രത്നവരം കരാർപ്പിതം.
രസാന്തരജ്ഞാഃ പദവാക്യചാതുരീ
വിവേചകാ മാനവിദോ വിപശ്ചിതഃ
പരാകൃതേർഷ്യാഃ പരിതഃ പരീക്ഷകാഃ
പൃഥക്‍ പരീക്ഷാം കൃതിനോത്ര കുർവതാം.
പരീക്ഷിതേത്രാവഹിതൈഃ പരീക്ഷകൈഃ
ക്രമേണ ദോഷാശ്ച ഗുണാശ്ച ഭാന്തി ചേൽ
വിവിച്യ വാഗർത്ഥഗതേർവിഭാവനാദ്
ഭവേദ്ധ്രുവം നസ്സഫലഃ പരിശ്രമഃ.”
കാലം
ചിത്രഭാനുകൃതമായി കരണാമൃതം എന്ന പേരിൽ ഒരു ജ്യോതിഷഗ്രന്ഥമുണ്ടു്. ആ ചിത്രഭാനു പ്രസ്തുത വ്യാഖ്യാകാരനാണെന്നു ഞാൻ അനുമാനിക്കുന്നു. കരണാമൃതത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നുണ്ടു്:
“പ്രണമ്യ ഭാസ്വദ്വിഘ്നേശവാഗ്വിഷ്ണു പരമേശ്വരാൻ
ഗ്രഹാൻ ഗുരൂംശ്ച ഗാർഗ്ഗ്യാദീൻ കരിഷ്യേ കരണാമൃതം.”
“ബുദ്ധ്യോന്മഥ്യോദ്ധൃതം യത്നാൽ തന്ത്രാബ്ധേശ്ചിത്രഭാനുനാ
തദേതൽ കാലതത്ത്വജ്ഞാ ഗൃഹ്ണന്തു കരണാമൃതം.”
‘ബുദ്ധ്യോന്മഥ്യോദ്ധൃതം യത്നാൽ’ എന്നതു കലിവാക്യമാണു്. അതിൽനിന്നു കരണാമൃതത്തിന്റെ നിർമ്മിതി കൊല്ലം 706-ൽ ആണെന്നു സിദ്ധിക്കുന്നു. ‘ഗാർഗ്ഗ്യ’ എന്ന പദത്താൽ ഗ്രന്ഥകാരൻ സ്മരിക്കുന്നതു കേളല്ലൂർ ചോമാതിരിയെയാണു്. ചോമാതിരി ചിത്രഭാനുവിന്റെ ഗുരുക്കന്മാരിൽ പ്രഥമഗണനീയനായിരുന്നു. ‘വിഷ്ണുപരമേശ്വര’ പദംകൊണ്ടു കരണാമൃതനിർമ്മാതാവു ശങ്കരനാരായണമൂർത്തിയെ വന്ദിക്കുന്നതായി ഊഹിക്കാം. പ്രസ്തുതകരണത്തിനു വിശിഷ്ടമായ ഒരു സംസ്കൃത വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്, ‘ചിത്രഭാനു നാമ്നാ ദ്വിജവര്യേണ’ എന്നു് ആ ഗ്രന്ഥത്തിൽ പ്രസ്താവന കാണുന്നു. ചുവടേ പകർത്തുന്ന ശ്ലോകങ്ങൾ അതിലുള്ളവയാണു്:
“വാഗീശ്വരീം പ്രണമ്യാഹം ഗുരൂംശ്ചാർക്കാദികാൻ ഗ്രഹാൻ
പ്രാരഭേ ചിത്രഭാനൂക്തം വ്യാഖ്യാതും കരണാമൃതം.”
“ആചന്ദ്രതാരകം സ്ഥേയാൽ തദിദം ചിത്രഭാനുവൽ
കാലതത്ത്വജ്ഞവിജ്ഞാനപ്രീതയേ കരണാമൃതം.”
‘ബുദ്ധ്യോന്മഥ്യ’ എന്ന ശ്ലോകത്തിനു് അർത്ഥവിവരണം ചെയ്യുമ്പോൾ വ്യാഖ്യാതാവു “ചിത്രഭാനുനേത്യനേന നാമകീർത്തനേന യസ്യേദൃശീഷ്വതിഗഹനാസു ഗണിതഗോളയുക്തിഷ്വ പ്രതിഹതപ്രസരാ ബുദ്ധിർദ്ദരീദൃശ്യതേ, തേനോദ്ധൃതമിത്യ നേനാദരണീയമേതദിതി ദർശിതം” എന്നു പറയുന്നു. ഈ പംക്തികളിൽനിന്നു ചിത്രഭാനുവിനു ജ്യോതിശ്ശാസ്ത്രത്തിലുള്ള പാണ്ഡിത്യപ്രകർഷം വ്യഞ്ജിക്കുന്നു. ദൃഗ്ഗണിതകാരന്റെ പദ്ധതിയനുസരിച്ചു നാലു പരിച്ഛേദങ്ങളിലാണു് കരണാമൃതം രചിച്ചിരിക്കുന്നതു്.
ദേവകൃതമായി മറ്റൊരു കരണാമൃതംകൂടി കാണ്മാനുണ്ടു്. ആ ആചാര്യൻ കേരളീയനാണോ എന്നു നിശ്ചയമില്ല. പ്രസ്തുത ഗ്രന്ഥം ആര്യഭടീയത്തിന്റെ സംക്ഷേപവും അതിലെ ശ്ലോകങ്ങൾ ആര്യാവൃത്തത്തിൽ ഗ്രഥിതങ്ങളുമാണു്.
ദേശം
ചിത്രഭാനു ചൊവ്വരം ഗ്രാമക്കാരനാണെന്നുള്ളതിനു തെളിവു കാണിക്കാം. യദുവീരോദയം എന്നൊരു വിശിഷ്ടനാടകം അദ്ദേഹത്തിന്റെ വംശജനായ ശങ്കരൻനമ്പൂതിരി നിബന്ധിച്ചിട്ടുണ്ടു്. അതിന്റെ പ്രസ്താവനയിൽ താഴെ ഉദ്ധരിക്കുന്ന പംക്തികൾ കാണുന്നു:
“അസ്തി താവദനവദ്യവൈദികധർമ്മവിധാനതല്പരശ്രോ ത്രിയസമുദായനിവാസഭൂമി, സ്സമസ്തവിദ്യാസമ്പ്രദായ പ്രവർത്തക ഗുരുഭൂതസ്യ സർവദാ സർവഭൂതാനുഗ്രഹൈകരസസ്യ ദേവസ്യ ദക്ഷിണാമൂർത്തേരധി…ശാലീ ശിവകരോ നാമ ഗ്രാമഃ യത്ര പവിത്രചരിത്രസ്യ ഗൃഹമേധിനോ മഹീദേവസ്യ സമുദ്ഭൂത സകലകലാനിധി…ശാസ്ത്രാഭിജ്ഞഃ പുത്രശ്ചിത്രഭാനുരിതി ജഗതി പ്രതീതോ മഹാകവിഃ, അതിഗംഭീരഭാരവികാവ്യമഹാർണ്ണവകർണ്ണധാരഃ, പര്യാപ്തപരമപുരുഷാർത്ഥതയാ പരിഗളിത ശരീരബന്ധോപി…യശോമയമതിവിശദം വിപുലതരമാദധാ നസ്ത്രിഭൂവനമദ്യാപ്യധ്യാസ്തേ. തദന്വയപ്രസൂതസ്യ കസ്യചിദ്വിജന്മനഃ പരമേശ്വരശർമ്മണഃ സദ്ധർമ്മനിഷ്ഠസ്യ ഗരിഷ്ഠസ്യ സ്വാധ്യായാധ്യയനനിരതസ്യ നിരന്തരഹരിചരണസരോജസ്മരണദൂരീകൃതദുരിതരാശേരാത്മജേന ശങ്കരനാമ്നാ വിരചിതം യദുവീരോദയം നാമ നാടകം.”
ഇതിൽനിന്നു കിരാതാർജൂനീയവ്യാഖ്യാകാരനായ ചിത്രഭാനുവിന്റെ കുലത്തിൽ ജാതനായ പരമേശ്വരന്റെ പുത്രനാണു് നാടകകർത്താവു് എന്നും ആ കുടുംബം ശിവപുരം ഗ്രാമത്തിൽ അന്തർഭവിച്ചതാണെന്നും വിശദമാകുന്നുണ്ടല്ലോ. ആ നാടകത്തിൽത്തന്നെ അദ്ദേഹം ഗൗതമഗോത്രജനാണെന്നും പറയുന്നു.
ഭാവചിന്താവലി
ഇതു മൂന്നദ്ധ്യായത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു ജ്യോതിഷഗ്രന്ഥമാണു്. അതിൽ
“നത്വാ ഗണേശ്വരം വാണീം ചിത്രഭാനും ഗുരൂൻ ഗ്രഹാൻ
ഭക്ത്യാ വിലിഖ്യതേ കിഞ്ചിൽ ഭാവചിന്താവലീ മയാ.”
എന്നൊരു വന്ദനശ്ലോകം കാണുന്നുണ്ടു്. ആ ശ്ലോകത്തിലെ ചിത്രഭാനുപദം കേവലം സൂര്യവാചിയാണെന്നു തോന്നുന്നില്ല. എന്റെ ഊഹം ശരിയാണെങ്കിൽ ചിന്താവലീകാരൻ ചിത്രഭാനുവിന്റെ ശിഷ്യനാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുതഗ്രന്ഥത്തിൽ നിന്നു് ഒരു ശ്ലോകം കൂടി ഉദ്ധരിക്കാം:
“അശുഭൈശ്ശുഭൈശ്ച ദൃഷ്ടേ ഭാവർക്ഷേ ഭാവപേഥവാ ബലിനി
ഭാവാ ഭവന്തി ചപലാ ഹീനാ വാ നിഷ്ഫലാശ്ചാപി.”
27.6തിരുമംഗലത്തു നീലകണ്ഠൻ
മനുഷ്യാലയ ചന്ദ്രിക, മാതംഗലീല, കാവ്യോല്ലാസം എന്നീ മൂന്നു് ഉൽകൃഷ്ടകൃതികൾ തിരുമംഗലത്തു നീലകണ്ഠൻനമ്പീശൻ രചിച്ചിട്ടുണ്ടു്.
ദേശം
താഴെ കാണുന്ന പദ്യങ്ങൾ പ്രകൃതത്തിൽ ഉദ്ധരണാർഹങ്ങളാണു്:
“നൃസിംഹയാദവാകാരതേജോദ്വിതയമദ്വയം
രാജതേ നിതരാം രാജരാജമംഗലധാമനി.
തത്രത്യഃ ശ്രീമദേതച്ചരണസരസിജൈകാശ്രയോ നീലകണ്ഠോ
നിത്യം ശ്രീമംഗലാവാസ്യമലഗുരുജനാദാത്ത ശാസ്ത്രാവബോധഃ
ബ്രഹ്മാനന്ദാഭിധാനപ്രഥിതയതികൃപാപ്രാപ്ത തത്ത്വാവബോധഃ
സ്വാധീതസ്ഥൈര്യകാംക്ഷീ പരഹിതനിരതോരത്നമുച്ചൈ രതാനീൽ.
ശ്രീമൽകുണ്ഡപുരേ വിരാജതി പരക്രോഡേ ച തേജഃ പരം
നാവാനാമ്നി ച ധാമ്നി യച്ച നിതരാം മല്ലീവിഹാരാലയേ
അശ്വത്ഥാഖ്യനികേതനേപി ച പുരേ ശ്രീകേരളാധീശ്വരേ
സംഭൂയൈതദുരുപ്രകാശവിഷയേ ചിത്തേ മമോജ്ജൃംഭതാം.
ശ്രീമംഗലാസ്പദസദാശ്രയനീലകണ്ഠ
പ്രേമപ്രകർഷനിലയസ്സകലാഭിവന്ദ്യഃ
ശ്രീമദ്ഗിരീന്ദ്രതനയാതനയോഽങ്ഘ്രിഭാജാം
കാമപ്രദോ ജയതി മത്തമതംഗജാസ്യഃ.
തദ്ദേവപാദകമലൈകസമാശ്രയഃ കോ
പ്യുദ്യോതമാനഗുരുവര്യകൃപാഭിയോഗാൽ
വിദ്യാപരിശ്രമപരോ ബഹുധാത്മശുദ്ധാ
വുദ്യോഗവാൻ ഭവതി ബാലവിബോധനേ ച.
യേഷാം ശ്രുതിപ്രണയിനീ ധിഷണാ, യദീയ
സ്സങ്കല്പകല്പിതതനുഃ പരമേശ്വരോപി
തേഷാം മഹീസുമനസാം മഹനീയഭാസാ
മുത്തംസയേ പരമുദാരപദാരവിന്ദം.
നിസർഗ്ഗസംസിദ്ധസമസ്തശില്പ
പ്രാവീണ്യമാദ്യം ദ്രുഹിണം പ്രണമ്യ
മയാ മനുഷ്യാലയചന്ദ്രികൈഷാ
വിലിഖ്യതേ മന്ദധിയാം ഹിതായ.
മയമതയുഗളം പ്രയോഗമഞ്ജ
ര്യപി ച നിബന്ധനഭാസ്കരീയയുഗ്മം
മനുമതഗുരുദേവപദ്ധതിശ്രീ
ഹരിയജനാദിമഹാഗമാ ജയന്തി. മാർക്കണ്ഡേയനിബന്ധനം മയമതം രത്നാവലിം ഭാസ്കര
പ്രോക്തം കാശ്യപവിശ്വകർമ്മഗുരുദേവോക്തഞ്ച പഞ്ചാശികാം
സവ്യാഖ്യാം ഹരിസംഹിതാം വിവരണാദ്യം വാസ്തുവിദ്യാദികം
ദൃഷ്ട്വാ തന്ത്രസമുച്ചയോക്തമനുസൃത്യൈവാത്ര സംക്ഷിപ്യതേ.”(മനുഷ്യാലയചന്ദ്രിക)
“നൃസിംഹയാദവൌ ദൈത്യസമൂഹോഗ്രാടവീദവൌ
രാജമാനൗ ഭജേ രാജരാജമംഗലവാസിനൗ.”(മാതംഗലീല)
(1) ‘നൃസിംഹയാദവാകാര’ (2) ‘ശ്രീമൽകുണ്ഡപുരേ’ (3) ‘ശ്രീമംഗലാസ്പദ’ (4) ‘തദ്ദേവപാദ’ എന്നീ നാലു പദ്യങ്ങൾ കാവ്യോല്ലാസത്തിന്റെ ഉപക്രമത്തിലും കാൺമാനുണ്ടു്. പിന്നീടു്,
“കാവ്യപ്രകാശദശരൂപയുഗപ്രതാപ
രുദ്രീയപാവനരസാർണ്ണവതന്ത്രഭേദാഃ
ഏകാവലീപ്രഭൃതിഭോജവചോവിശേഷാഃ
കാവ്യാർത്ഥഭേദഗതിബോധകരാ ജയന്തി.”
എന്നൊരു പദ്യം കവി ഘടിപ്പിച്ചിരിക്കുന്നു. ഈ പദ്യങ്ങളിൽനിന്നു നീലകണ്ഠനെന്നാണു് ഗ്രന്ഥകാരന്റെ പേരെന്നും, അദ്ദേഹത്തിന്റെ ഗൃഹനാമം തിരുമംഗലമെന്നാണെന്നും, അതിനടുത്തുള്ളരാജരാജമംഗലം (രായിരമംഗലം) എന്ന ക്ഷേത്രത്തിലെ നരസിംഹമൂർത്തിയും ശ്രീകൃഷ്ണമൂർത്തിയും അദ്ദേഹത്തിന്റെ ഇഷ്ടദേവതകളായിരുന്നു എന്നും കാണാവുന്നതാണു്. അദ്ദേഹത്തിന്റെ വേദാന്തഗുരു ബ്രഹ്മാനന്ദനെന്ന ഒരു സന്യാസിയായിരുന്നു. ബ്രഹ്മാനന്ദൻ ഗൗഡപാദകൃതമായ ഉത്തരഗീതയ്ക്കു് ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുള്ളതിനു പുറമെ ഭാഗവതൈകാദശസാരം എന്ന മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുള്ളതായി അറിയുന്നു. അദ്ദേഹം തൃശ്ശൂരിലെ സ്വാമിയാരന്മാരിൽ ആരെങ്കിലുമായിരുന്നിരിക്കാം. പിന്നീടു നീലകണ്ഠൻ (പ്രകാശവിഷയം) വെട്ടത്തുനാട്ടിലെ ചില ദേവന്മാരെ വന്ദിക്കുന്നു. തൃക്കണ്ടിയൂർ, തൃപ്രങ്ങോടു്, തിരുനാവാ, മുല്ലപ്പള്ളി, ആലത്തൂർ, കേരളാധീശ്വരം ഈ ആറു ക്ഷേത്രങ്ങളേയുമാണു് അദ്ദേഹം സ്മരിക്കുന്നതു്. “നിത്യം രാജകരാജമംഗലപുരേ ചാരാദു് ഗണേശാലയേ നാവാനാമ്നി ച ധാമ്നി രാജതിതരാം മല്ലീവിഹാരാലയേ” എന്ന പാഠമനുസരിച്ചാണെങ്കിൽ മുൻപറഞ്ഞവയിൽ ആദ്യത്തെ നാലു ക്ഷേത്രങ്ങൾക്കുപുറമേ അദ്ദേഹത്തിന്റെ വിവക്ഷ രാജരാജ മംഗലവും ഗണേശാലയവുമാണെന്നു വരണം. പക്ഷേ രാജാരാജ മംഗലത്തെപ്പറ്റിയുള്ള പ്രസ്താവന ആദ്യത്തെ ശ്ലോകത്തിൽത്തന്നെ കഴിഞ്ഞിരിക്കുന്നതിനാൽ പ്രസ്തുത പാഠം അശുദ്ധകോടിയിൽ തള്ളേണ്ടിയിരിക്കുന്നു. ഏതായാലും നമ്മുടെ കവി ഗണേശമൂർത്തിയുടെ പരമാരാധകനായിരുന്നു എന്നുള്ളതിനു പക്ഷാന്തരമില്ല. ഏതു വഴിക്കു നോക്കിയാലും അദ്ദേഹം വെട്ടത്തുനാട്ടുകാരനാണെന്നുള്ളതു നിസ്സംശയമാണു്. തൃപ്രങ്ങോട്ടു ക്ഷേത്രത്തിനു സമീപം തിരുമംഗലം എന്ന പേരിൽ ഒരു മൂത്തതിന്റെ ഗൃഹം ഇന്നും ഉള്ളതായി അറിയുന്നു. പക്ഷേ ‘യേഷാം ശ്രുതിപ്രണയിനീ’ എന്ന ശ്ലോകംകൊണ്ടു മനുഷ്യാലയചന്ദ്രികയുടെ കർത്താവു് ഒരു നമ്പൂതിരിയോ ശിവദ്വിജനോ അല്ലെന്നും “തദ്ദേവപാദകമല” എന്ന ശ്ലോകംകൊണ്ടു് ഒരമ്പലവാസിയാകണമെന്നുമാണല്ലോ അനുമാനിക്കേണ്ടതു്.
കാലം
നീലകണ്ഠൻ നമ്പീശന്റെ കാലത്തെപ്പറ്റി ക്ണുപ്തമായി ഒന്നും പറവാൻ തരമില്ല. എന്നാൽ മനുഷ്യാലയചന്ദ്രികയിൽ ചേന്നാസ്സുനമ്പൂതിരിയുടെ തന്ത്രസമുച്ചയത്തേയും അതിന്റെ വിവരണാദി വ്യാഖ്യാനങ്ങളേയും സ്മരിക്കുന്നതുകൊണ്ടു, കൊല്ലം 650-ആണ്ടിനു മുമ്പല്ല അദ്ദേഹം ജീവിച്ചിരുന്നതെന്നു നിർണ്ണയിക്കാം. വാസ്തുവിദ്യയെപ്പറ്റിയും അദ്ദേഹം പ്രസ്താവിക്കുന്നുണ്ടെങ്കിലും അതിന്റെ കാലം അനിർണ്ണീതമാകയാൽ തദനുരോധേന ഒരനുമാനത്തിനും മാർഗ്ഗം കാണുന്നില്ല; അദ്ദേഹം കേളല്ലൂർച്ചോമാതിരിയുടെ ശിഷ്യനാണെന്നു ചില പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ടു്. ഏവഞ്ച ഇതരലക്ഷ്യങ്ങൾ ലഭിക്കുന്നതുവരെ അദ്ദേഹം കൊല്ലം എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കുന്നതിൽ അനൗചിത്യമുണ്ടെന്നു തോന്നുന്നില്ല. കാവ്യോല്ലാസത്തിൽ, ഏകാവലി, പ്രതാപരുദ്രീയം, രസാർണ്ണവസുധാകരം, എന്നീ അലങ്കാരഗ്രന്ഥങ്ങളെ സ്മരിക്കുന്ന അദ്ദേഹം ക്രി. പി. എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന അപ്പയ്യദീക്ഷിതരേയും ജഗന്നാഥപണ്ഡിതരേയും പറ്റി ഒന്നും പ്രസ്താവിക്കുന്നില്ലെന്നുള്ളതു് ഈ അനുമാനത്തിനു് ഏറെക്കുറെ ഉപോൽബലകമാണു്.
മനുഷ്യാലയ ചന്ദ്രിക
നീലകണ്ഠന്റെ മൂന്നു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വിവിധ ശാസ്ത്രപാണ്ഡിത്യത്തേയും കവിതാവൈദഗ്ദ്ധ്യത്തേയും പ്രസ്പഷ്ടമാക്കുവാൻ പര്യാപ്തങ്ങളായി പരിശോഭിയ്ക്കുന്നു. രണ്ടു മയമതങ്ങൾ, പ്രയോഗമഞ്ജരി, രണ്ടു ഭാസ്കരീയനിബന്ധനങ്ങൾ, മാർക്കണ്ഡേയമതം, പരാശരമതം, രത്നാവലി, കാശ്യപീയം വിശ്വകർമ്മീയം, ഈശാനഗുരുദേവപദ്ധതി, ഹരിസംഹിത, പഞ്ചാശിക (സവ്യാഖ്യ), വാസ്തുവിദ്യ എന്നിങ്ങനെ പല പ്രമാണഗ്രന്ഥങ്ങൾ പരിശോധിച്ചാണു് അദ്ദേഹം ശില്പവിഷയത്തിൽ കേരളത്തിലെ ഒരു പ്രമാണഗ്രന്ഥമായ മനുഷ്യാലയചന്ദ്രിക രചിച്ചിട്ടുള്ളതു്. തന്ത്രസമുച്ചയത്തോടു് അദ്ദേഹത്തിനുള്ള കടപ്പാടിനെപ്പറ്റി പ്രത്യേകമായി പ്രഖ്യാപനം ചെയ്യുന്നുമുണ്ടു്. ‘ചന്ദ്രിക’യിൽ ഏഴദ്ധ്യായങ്ങളും അവ ഓരോന്നിലും ഭിന്നവൃത്തങ്ങളിൽ ഇരുപതിനുമേൽ അൻപതിനകം പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ശില്പലക്ഷണം, ദിങ്നിർണ്ണയം, പരിതഃപ്രദേശചിന്ത, മാനസാധനനിർണ്ണയം, പരദേവതാസ്ഥിതിനിയമം, യോന്യാദിനിർണ്ണയം, ദീർഘവിസ്താരാദികല്പനാക്രമം, ഉപപീഠവിധി, പാദപീഠോത്തരലുബാദിവിധി, വേദികാവിധി, അങ്കണവിധി, ശാലാവിധി, ഗോശാലാസ്ഥാനവിധി, കൂപസ്ഥാനവിധി, വാസ്തുപൂജാദിവിധി, ഭവനപരിഗ്രഹവിധി എന്നിങ്ങനെ ഗൃഹോപഗൃഹാദിനിർമ്മാണത്തെ പരാമർശിക്കുന്ന സകലവിഷയങ്ങളെക്കുറിച്ചും പ്രസ്തുതഗ്രന്ഥത്തിൽ നിഷ്കൃഷ്ടമായി പ്രതിപാദിച്ചിട്ടുണ്ടു്. ആ വിഷയത്തിൽ ഇത്രമാത്രം പ്രചാരമുള്ള ഒരു കേരളീയനിബന്ധം വേറെ ഇല്ലെന്നുതന്നെ പറയാം.
നീലകണ്ഠൻ തനിക്കു മാർഗ്ഗദർശങ്ങളായി നാമനിർദ്ദേശം ചെയ്യുന്ന ഗ്രന്ഥങ്ങളിൽ പലതും കേരളീയങ്ങളല്ല. പ്രയോഗമഞ്ജരി, പദ്ധതി, സമുച്ചയം, ഇവ കേരളീയങ്ങളാണെന്നു മുമ്പു തെളിയിച്ചിട്ടുണ്ടല്ലോ. വാസ്തുവിദ്യയും കേരളീയംതന്നെ. മയമതത്തിനു കേരളത്തിൽ അത്യധികം പ്രചാരമുണ്ടു്. അതും വിശ്വകർമ്മീയവും കൂടി കേരളോൽപന്നങ്ങളാണെന്നു ഗണിക്കാവുന്നതാണു്. മയമതത്തോടു സമുച്ചയകാരനു വലിയ കടപ്പാടുണ്ടു്. രണ്ടു മയമതങ്ങളെ നീലകണ്ഠൻ സ്മരിക്കുന്നുണ്ടെങ്കിലും ഒന്നേ നമുക്കു കിട്ടീട്ടുള്ളു.
മയമതം
അസുരശില്പിയായ മയനാണു് ഈ നിബന്ധം നിർമ്മിച്ചതെന്നു ഗ്രന്ഥത്തിൽ അതിന്റെ പ്രശസ്തിക്കു വേണ്ടി പറഞ്ഞിരിക്കുന്നു.
“പിതാമഹാദ്യൈരമരൈർമ്മുനീശ്വരൈ
ര്യഥാ യഥോക്തം സകലം മയേന തൽ
തഥാ തഥോക്തം സുധിയാം ദിവ്യൗകസാം
നൃണാം ച യുക്ത്യാഖിലവാസ്തുലക്ഷണം”
എന്ന പദ്യം നോക്കുക. മുദ്രിതമായ മയമതത്തിൽ ആകെ മുപ്പത്തിനാലധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. അതിനുമേൽ നാലധ്യായങ്ങൾകൂടി കാണണമെന്നാണു് അഭിജ്ഞന്മാരുടെ പക്ഷം. പീഠലക്ഷണത്തിന്റെ വർണ്ണനത്തോടുകൂടിയാണു് മുദ്രിതഭാഗം അവസാനിക്കുന്നതു്.
വാസ്തുവിദ്യ
വാസ്തുവിദ്യയുടെ കാലത്തേയോ കർത്താവിനേയോ പറ്റി യാതൊരറിവുമില്ല. അതും മയമതം പോലെ പ്രായേണ അനുഷ്ടുപ്ഛന്ദസ്സിൽ ഉപനിബദ്ധമായിക്കാണുന്നു. ആകെ പതിനാറധ്യായങ്ങളുണ്ടു്. സാധനകഥനം, വസുധാലക്ഷണം, വാസ്തുദേവതാകഥനം, പുരുഷസംസ്ഥാനം ഇങ്ങനെയാണു് അധ്യായങ്ങൾക്കു സംജ്ഞകൾ ഘടിപ്പിച്ചിരിക്കുന്നതു്.
“ദാരുസ്വീകരണം പശ്ചാന്നിധിഗേഹസ്യ ലക്ഷണം
വക്ഷ്യേ, നൈവാത്ര വക്ഷ്യാമിഗ്രന്ഥബാഹുല്യതോ ഭയാൽ”
എന്നു് ആചാര്യൻ 13-ആമധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ളതിൽ നിന്നു വാസ്തുവിദ്യക്കപ്പുറം നിധിഗേഹം എന്നും ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുള്ളതായി വെളിപ്പെടുന്നു. അതു കണ്ടുകിട്ടീട്ടില്ല.
വിശ്വകർമ്മീയം
നീലകണ്ഠൻ സ്മരിച്ചിരിക്കുന്ന വിശ്വകർമ്മീയവും ഒരു കേരളീയശില്പഗ്രന്ഥമാണെന്നു തോന്നുന്നു.
“ഭഗവന്തം ദേവദേവം നത്വാ വ്യാപിനമിഷ്ടദം
നരാണാം ശ്രേയസേ ചൈവ പ്രാർത്ഥിതാനാം ഹിതേച്ഛയാ
ഗൃഹാണാം ശോഭനം സ്ഥാനം ദേവതാനാം ഗവാം നൃണാം
ജലസ്ഥാനം ശിലാസ്ഥാനമാരാമസ്ഥാനമേവ ച
ക്ഷേത്രമക്ഷേത്രമശ്രേഷ്ഠം മധ്യമന്തം തഥാപരം
സംക്ഷേപേണ പ്രവക്ഷ്യാമി യഥാഹ ഭഗവാനജഃ”
ഇവ അതിലെ ശ്ലോകങ്ങളാണു്. ഇത്തരത്തിലുള്ള ശാസ്ത്രഗ്രന്ഥങ്ങൾക്കെല്ലാം പ്രായേണ മണിപ്രവാളാനുവാദങ്ങളും ഭാഷാ വ്യാഖ്യാനങ്ങളും ചില കേരളീയപണ്ഡിതന്മാർ നിർമ്മിച്ചു കാണുന്നുണ്ടെന്നു ഞാൻ മുമ്പുതന്നെ സൂചിപ്പിച്ചുകഴിഞ്ഞു.
27.7മാതംഗലീല
ഗജശാസ്ത്രത്തെസ്സംബന്ധിച്ചിടത്തോളം മാതംഗലീലയെക്കാൾ പ്രചുരപ്രചാരവും പ്രമാണീഭൂതവുമായ ഒരു ഗ്രന്ഥം കേരളത്തിലില്ല. പ്രസ്തുതഗ്രന്ഥം പന്ത്രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാലയചന്ദ്രികയെപ്പോലെ വിഭിന്നവൃത്തങ്ങളിലാണു് മാതംഗലീലയും വിരചിതമായിരിക്കുന്നതു്. നാഗോൽപത്യധികാരം, ശുഭലക്ഷണാധികാരം, അശുഭലക്ഷണാധികാരം, ആയുർല്ലക്ഷണാധികാരം, വയോലക്ഷണാധികാരം, മാനനിർണ്ണയാധികാരം, മൂല്യവിശേഷാധികാരം. സത്വലക്ഷണാധികാരം, മതഭേദാധികാരം, ഗജഗ്രഹാധികാരം, ഗജരക്ഷണദിനർത്തുചര്യാധികാരം, ആധോരണഗുണാദ്യധികാരം ഇവയാണു് പടലങ്ങളുടെ സംജ്ഞകൾ.
27.8നാഗോൽപത്തി
അംഗരാജ്യത്തിൽ രോമപാദനെന്നു പണ്ടു് ഒരു രാജാവുണ്ടായിരുന്നു. ദശരഥമഹാരാജാവിന്റെ ബന്ധുവായ ഒരു രോമപാദനുമായി നാം രാമായണത്തിൽ പരിചയപ്പെടുന്നുണ്ടല്ലോ. അദ്ദേഹം തന്നെയായിരിക്കണം ഈ രോമപാദനും. ഒരിക്കൽ അനവധി ആനകൾ ഒന്നിച്ചുകൂടി അംഗരാജ്യത്തിലെ വിളവുകൾ നശിപ്പിക്കുകയും രോമപാദൻ കാട്ടിൽ പോയി അവയെ പിടിച്ചുകൊണ്ടുവന്നു രാജധാനിയിൽ കെട്ടിയിടുകയും ചെയ്തു. അവ പാലകാപ്യമഹർഷിയുടെ ആനകളായിരുന്നു. അദ്ദേഹം തന്റെ ഗജങ്ങളെ അന്വേഷിച്ചു് അംഗരാജ്യത്തിൽ ചെല്ലുകയും അവിടെ അവയെ കണ്ടു് അവയ്ക്കു വ്രണചികിത്സ ചെയ്യുകയും ചെയ്തു. അനന്തരം രോമപാദൻ ആ മഹർഷിയെ അർഘ്യപാദ്യാദികൾ സംഭാവന ചെയ്തു പ്രസാദിപ്പിച്ചു് അദ്ദേഹത്തിനും ആ ഗജങ്ങൾക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിച്ചു. പാലകാപ്യൻ അതിന്നു താഴെ സംക്ഷേപിക്കുന്ന വിധത്തിൽ മറുപടി പറഞ്ഞു: “പണ്ടു് ആനകൾക്കു സ്വർഗ്ഗത്തിലോ ഭൂമിയിലോ യഥേഷ്ടം സഞ്ചരിക്കുവാൻ കഴിയുമായിരുന്നു. ഒരിക്കൽ ചില ആനകൾ ഹിമവൽപർവ്വതത്തിൽ നില്ക്കുന്ന ഒരു വലിയ വടവൃക്ഷത്തിന്റെ ശാഖകൾ നശിപ്പിക്കുകയും അപ്പോൾ അവിടെ തപസ്സുചെയ്തു കൊണ്ടിരുന്ന ദീർഘതപസ്സെന്ന മഹർഷി അതു കണ്ടു കോപിച്ചു് ‘ഇനി നിങ്ങൾ മനുഷ്യർക്കു വാഹനങ്ങളായി തീരുവിൻ’ എന്നു് അവയെ ശപിക്കുകയും ചെയ്തു. അനന്തരം അവ പല രോഗങ്ങൾക്കും വശംവദങ്ങളായി. ബ്രഹ്മാവു കരുണയോടുകൂടി ആയുർവേദപരായണനായ ഒരു മുനി ഗജബന്ധുവായി കാലാന്തരത്തിൽ അവതരിക്കുമെന്നും അദ്ദേഹം ഗജങ്ങളുടെ വ്യാധികളെ ശമിപ്പിക്കുമെന്നും അരുളിച്ചെയ്തു. അങ്ങിനെയിരിക്കെ ഒരവസരത്തിൽ വസുപുത്രിയായ ഗുണവതി എന്ന യുവതി മാതംഗമുനിയുടെ ആശ്രമത്തെ പ്രാപിക്കുകയും ദേവേന്ദ്രൻ തന്റെ തപോവിഘ്നത്തിന്നായി അയച്ച ഒരു സ്ത്രീയാണു് അവൾ എന്നു ശങ്കിച്ചു് ആ മുനി അവളെ പിടിയാനയാകട്ടെ എന്നു ശപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാപമോചനവരം നിമിത്തം ആ പിടിയാന സാമഗായനമുനിയുടെ രേതസ്സു പാനംചെയ്കയും തൽഫലമായി പാലകാപ്യൻ എന്ന മുനികുമാരനെ പ്രസവിക്കുകയും ചെയ്തു. ആ പാലകാപ്യൻ തന്നെയാണു് ഞാൻ” ഇങ്ങനെയുള്ള ആത്മകഥാകഥനത്തിനുമേൽ ഹസ്ത്യായുർവേദത്തെ സമഗ്രമായി അദ്ദേഹം അംഗരാജാവിനെ ഉപദേശിച്ചു. ഇതാണു് പുരാണപ്രസിദ്ധമായ ഗജോൽപത്തികഥ.
ഔത്തരാഹനായ പാലകാപ്യനാണു് ഹസ്ത്യായുർവേദത്തിന്റെ ഉപജ്ഞാതാവെന്നു മാത്രമേ ഊഹാപോഹകുശലന്മാർ ഈ കഥയിൽനിന്നു ധരിക്കേണ്ടതായിട്ടുള്ളു. മാതംഗലീലയിൽ നിന്നു മൂന്നു ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു:
“ധർമ്മാത്മികാ സൃഷ്ടിരനേകപാനാം,
ഹിതായ യജ്ഞസ്യ ച ദേവതാനാം,
വിശേഷതോ രാജഹിതായ, തസ്മാ
ദ്യത്നേന നാഗാഃ ഖലു രക്ഷണീയാഃ”
“യുധ്യന്തി കേവലം യോധാ വഹന്ത്യേവ ഹയാ രഥാൻ
വാരണാസ്തു നരേന്ദ്രാർഹാ യുധ്യന്തി ച വഹന്തി ച”
“നാഗാധ്യക്ഷോസ്തു ധീമാൻ നരപതിസദൃശോ
ധാർമ്മികസ്സ്വാമിഭക്തഃ
ശുദ്ധസ്സത്യപ്രതിജ്ഞോ വ്യസനവിരഹിത
സ്സംയതാക്ഷോ വിനീതഃ
ഉത്സാഹീ ദൃഷ്ടകർമ്മാ പ്രിയവചനരത
സ്സദ്ഗുരോരാത്തശാസ്ത്രോ
ദക്ഷോ ധീരശ്ശരണ്യോ ഗജഹരണചണോ
നിർഭയസ്സർവവേത്താ.”
ഒരു ആനക്കാരനുണ്ടായിരിക്കേണ്ട സിദ്ധികൾ എന്തെല്ലാമെന്നു് ഒടുവിലത്തെ പദ്യത്തിൽ നിന്നു വെളിപ്പെടുന്നു. മാതംഗലീല പാലകാപ്യന്റെ മൂലഗ്രന്ഥം നിഷ്കർഷിച്ചു പഠിച്ചു സംഗ്രഹിച്ചതാണെന്നു്
“മുനീന്ദ്രോദിതമാതംഗശാസ്ത്രാഗാധാർണ്ണവാന്മയാ
അല്പാ മാതംഗലീലേതി ലബ്ധേയം ശോധ്യതാം ബുധൈഃ”
എന്ന പദ്യത്തിൽ നീലകണ്ഠൻ നിവേർദനം ചെയ്യുന്നു. മാതംഗലീലയുടെ ഭാഷാനുവാദങ്ങളെപ്പറ്റി യഥാവസരം പ്രസ്താവിക്കാം.
27.9കാവ്യോല്ലാസം
ഇതു് ഒരു അലങ്കാരഗ്രന്ഥമാകുന്നു. ‘നൃസിംഹയാദവാകാര’ മുതലായ ശ്ലോകങ്ങൾക്കുശേഷം ആചാര്യൻ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു:
“ശാസ്ത്രന്യായപ്രായകാവ്യപ്രകാശാ
ദ്യർത്ഥാംഭോധൗ തദു്...
ഗാഹന്തേ നോ ബാലകാസ്താവദസ്മാൽ
കാവ്യോല്ലാസഃ കഥ്യതേ ഹൃദ്യരൂപഃ
അസ്മദു് ബുദ്ധേർവിശുദ്ധ്യൈ മുഹുരപി ബഹുത
ന്ത്രാവലോകാന്മയാ യ
ല്ലബ്ധം ബുദ്ധഞ്ച കിഞ്ചിത്തദപി ബുധജനൈ
സ്സാധു സംശോധനീയം;
അന്യേ രുദ്ധന്ത്വിദാനീന്തനമിതി കിമു തൽ
കാലജാ ദീപികാ ന
ധ്വാന്തം നിർമ്മൂലയേദക്ഷരവിനിമയതഃ
കോത്ര ദോഷോർത്ഥസാമ്യേ?
സ്വല്പഗ്രന്ഥതയാപ്യതീവ ഗഹനാ ന്യായഗ്രഹഗ്രന്ഥിലാ
സ്തർക്കൈശ്ചാപി പുരാതനോദിതമഹാ തന്ത്രാന്തരസ്ഥാസ്തതഃ
ഹൃദ്യൈരദ്യ തു കാവ്യലക്ഷണപരാ തൽകാരികാ കഥ്യതേ
പദ്യൈഃ പ്രാകൃതവർജ്ജിതൈസ്തദനുരൂപോദാ ഹൃതിശ്ചോച്യതേ.
ആദൗ കാവ്യസ്വരൂപാദ്യവയവവിഭവഃ
ശബ്ദഭേദാശ്ച വാച്യാ
ദ്യർത്ഥാർത്ഥവ്യഞ്ജകത്വധ്വനിഗതിരസഭാ
വാദിദോഷാ ഗുണാശ്ച,
കാവ്യാലങ്കാരനാട്യോദിതവിധിഗതയോ
രൂപകാങ്കപ്രഭേദാ
ഗീതാതോദ്യാദിലക്ഷ്മപ്രഭൃതി ബഹുവിധാ
സ്സന്തി സംക്ഷേപതോഽത്ര.”
പൂർവാചാര്യന്മാരുടെ കാവ്യപ്രകാശാദിഗ്രന്ഥങ്ങൾ തർക്കജഡിലങ്ങളാകയാൽ അവയിലെ തത്ത്വങ്ങൾ കാരികകളാക്കി സംസ്കൃതഭാഷാപദ്യങ്ങളിൽ അനുരൂപങ്ങളായ ഉദാഹരണങ്ങളോടുകൂടി രചിക്കുന്നതായി പ്രണേതാവു പറയുന്നു. ഒടുവിലത്തേ പദ്യത്തിൽനിന്നു ഗ്രന്ഥത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതാണു്. അതു് പല ഉന്മേഷങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കാവ്യോല്ലാസത്തിന്റെ സ്വരൂപം എന്തെന്നറിവാൻ രണ്ടുദാഹരണങ്ങൾ പ്രദർശിപ്പിക്കാം:
. “അർത്ഥാനാം വ്യഞ്ജകത്വം തു പദവൈശിഷ്ട്യതോ യഥാ
ഏകാഹം പൃഥുപൂർണ്ണകുംഭവഹനാൽ സ്വേദശ്രമക്ലാന്തിഭിഃ
ഖിന്നാസ്മി ക്ഷണമത്ര ഗേഹനികടേ വിശ്രമ്യ യാസ്യാമ്യഥ
ഇത്യുക്തൗ കവിവാക്‍ചമൽകൃതിഗതേർ വൈശിഷ്ട്യതോ വ്യജ്യതേ
ചൗര്യോപാത്തരതിപ്രഗോപനവിധിഃ കസ്യാശ്ചി ദേണീദൃശഃ”
. “വ്യംഗ്യാർത്ഥഭേദവൈശിഷ്ട്യാദർത്ഥവ്യഞ്ജകതാ യഥാ
ശബ്ദാർത്ഥം വാക്യസമ്പൽപ്രഥിമപരമതാൽ
പര്യമപ്യപ്രധാനീ
കൃത്യാന്യൽ സമ്യഗർത്ഥാന്തരമഭിജനയേ-
ദ്വ്യഞ്ജനൈർവൃത്തിഭേദൈഃ
ശബ്ദോസൗ വ്യഞ്ജകസ്സ്യാദപി ച തദുദിത
വ്യംഗ്യഭേദാത്മകാർത്ഥോ
പ്യേവം കുത്രാപി ചാർത്ഥാന്തരമപി ജനയൻ
വ്യംഗ്യതോ വ്യംഗ്യമേതൽ.
യഥാ
“സരസിരുഹദലേ വിഭാതി നീലേ
രമണ സുനിർമ്മലനിശ്ചലാ വലാകാ
മരകതമണിഭാജനേ നിലീനാ
ശശിവിശദാ നവശംഖശുക്തികേവ”
ശ്ലോകങ്ങൾക്കു പ്രായേണ രചനാഭംഗി കുറവാണെന്നു പറയേണ്ടിയിരിക്കുന്നു.
27.10വെട്ടത്തുനാട്ടു രവിവർമ്മത്തമ്പുരാൻ
കൊല്ലം എട്ടാം ശതകത്തിന്റെ മധ്യത്തിൽ രവിവർമ്മാവെന്നൊരു രാജാവു വെട്ടത്തുനാടു ഭരിച്ചിരുന്നു. അദ്ദേഹം പണ്ഡിതന്മാരേയും കവികളേയും പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ജാഗരൂകനായിരുന്നു. അതിനുപുറമേ അദ്ദേഹം ഇളയതമ്പുരാനായിരുന്നപ്പോൾ ഭാഗവതടീകാസമുച്ചയം എന്നൊരു ഗ്രന്ഥവും നിർമ്മിയ്ക്കുകയുണ്ടായി. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ള ചില ശ്ലോകങ്ങളാണു് അടിയിൽ കാണുന്നതു്:
“നമഃ ശ്രീശങ്കരാചാര്യപാദേഭ്യോ യൈർദ്ദയാലുഭിഃ
അർത്ഥാപനേന ശാസ്ത്രാണാം വർത്തനീ രക്ഷിതാ സതാം.
തുംഗഗംഭീരതാക്ഷാന്തമഹീധരമഹോദധിഃ
ചകാസ്തിപൃഥിവീചക്രശക്രോ വിക്രമഭൂപതിഃ
കമലസ്യാപി കാഠിന്യം കലിശസ്യാപി മാർദ്ദവം
വ്യഞ്ജയന്ത്യാ വിധത്തേ യോ ബുദ്ധ്യാ സ്വായത്തസിദ്ധിതാം.
അമംസ്തൈകതനൂഭുക്തമർത്ത്യാമർത്ത്യമഹോദയഃ
നിജധൂർവഹണേ ശക്തം യൽകുലം കുലശേഖരഃ,
പ്രകൃത്യാ തസ്യ മിത്രത്വേ വർത്തതേ ബദ്ധസൗഹൃദഃ
പ്രകാശഭൂപതിസ്തസ്യ മാഹാത്മ്യം ദൂരതോ ഗിരാം.
കൃത്സ്നം വിശ്വംഭരാഭാരം ലഘൂകൃത്യ സ്വഗൗരവാൽ
യദീയാ മുഹുരാശാസ്തേ ധിഷണാ വിഷയാന്തരം.
ആമോദം ദധതി ഗ്രാമാ യസ്യ രാജ്യേ ദ്വിജന്മനാം
കിശോരമാരുതാനീതനിളാനീരജരേണവഃ
സാധവോ യേന മോഹാന്ധൈരുൽഖാതാഃ പരതഃ പരൈഃ
സ്വാരാജ്യേ പ്രതിരോപ്യന്തേ ദാനമാനാംബുദോഹളൈഃ.
നവപ്രതാപനിർദ്ധൂത പരോത്ഥാനഫലോദയഃ
ലോകേഷു കീർത്ത്യാ വിദ്യാസു ബുദ്ധ്യാ വ്യാപ്തിമുപേയിവാൻ
വാസുദേവപദാംഭോജമകരന്ദമധുവ്രതഃ
രവിവർമ്മാനുജസ്തസ്യ രാജരാജസ്യ രാജതേ.
ആയുർവിദ്യാധനാനാം യസ്സാധനാനാമുദാരധീഃ
വിനിയോഗം വിതനുതേ സമീക്ഷ്യ ഫലമക്ഷയം.
ശ്രീഭാഗവതഭാവാർത്ഥാൻ യഥാശ്രുതമധീയതാ
യസ്യലീലാശുകേനാപി ശ്രീമതശ്ശ്രീശുകായിതം.
സമാനഹൃദയൈസ്സാർദ്ധം വിബുധൈസ്സന്നിധൗ സ്ഥിതൈഃ
ശ്രീഭാഗവതടീകാനാം വിധത്തേ സ സമുച്ചയം.”
അന്നത്തെ വെട്ടത്തുനാട്ടുരാജാവു സാമൂതിരിപ്പാട്ടിലേയും കൊച്ചി മഹാരാജാവിന്റെയും ആപ്തമിത്രമായിരുന്നു എന്നു് ഈ ശ്ലോകങ്ങളിൽനിന്നു നാം അറിയുന്നു. രവിവർമ്മാവു് ഒരു കൃഷ്ണഭക്തനായിരുന്നതിനുപുറമേ വൈദ്യശാസ്ത്രവിചക്ഷണനുംകൂടി ആയിരുന്നു എന്നും ഊഹിക്കാവുന്നതാണു്. വാസുദേവസംജ്ഞനായ ഒരു കവി രവിവർമ്മാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തോടു് അനുബദ്ധമായി മൂന്നു സർഗ്ഗത്തിൽ സംക്ഷേപരാമായണമെന്നും അഞ്ചു സർഗ്ഗത്തിൽ സംക്ഷേപഭാരതമെന്നും പത്തു സർഗ്ഗത്തിൽ ഗോവിന്ദചരിതമെന്നും മൂന്നു കാവ്യങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ഇവ കൂടാതെ ഏഴു സർഗ്ഗത്തിൽ വിരചിതമായ കല്യാണനൈഷധം എന്ന കാവ്യവും അദ്ദേഹത്തിന്റേതാണെന്നു് ഒരു വിധം നിർണ്ണയിക്കുവാൻ കഴിയും. ശ്വേതാരണ്യസ്തുതി എന്നൊരു സംസ്കൃതഗദ്യവും രവിവർമ്മാവിന്റെ ആജ്ഞാനുസാരം നിർമ്മിതമായിട്ടുണ്ടു്. അതിന്റെ പ്രണേതാവു മറ്റൊരു കവിയാണെന്നു തോന്നുന്നു. ആദ്യം നിർദ്ദേശിച്ച നാലു കാവ്യങ്ങളും ബാലപാഠത്തിനായി അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചിട്ടുള്ളവയാണു്. രവിവർമ്മത്തമ്പുരാൻ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടേയും പുരസ്കർത്താവായിരുന്നു. പിഷാരടി തന്റെ പ്രവേശകം എന്ന വ്യാകരണഗ്രന്ഥത്തിന്റെ ഉപക്രമത്തിൽ അദ്ദേഹത്തെ
“ലക്ഷ്മ്യാ പ്രകാശവിഷയം രഞ്ജയൻ നിജയാ നിജം
നിത്യമുദ്യൻ വിജയതേ സുകൃതാലംബനം രവിഃ”
എന്ന ശ്ലോകത്തിൽ രവിവർമ്മാവിനേയും ആദിത്യഭഗവാനേയും ശ്ലേഷപ്രയോഗസാമർത്ഥ്യത്തെ ആശ്രയിച്ചു യൗഗപദ്യേന സ്തുതിച്ചിരിക്കുന്നു. വാസുദേവന്റെ ചില ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു:
27.11സംക്ഷേപഭാരതം
“കരീന്ദ്രമുഖഭൂതേശഗിരീന്ദ്രതനയാന്വിതാ
സ്മരാമിതമദോന്മാഥി സ്മരാമി തദഹം മഹഃ.
കവിലോകമുഖാംഭോജസവിലാസനിവാസിനം
അവലോകയിതാസ്മ്യാന്തരവലേപഭരം വിധേഃ.
കുന്ദസൂനമനോഹാരി മന്ദഹാസവിരാജിതം
നന്ദഗോപകുലോത്തംസമിന്ദിരാരമണം ഭജേ.
… … …
ജഗദാനന്ദയൻ ഗോഭിസ്സതാം മാർഗ്ഗം സനാഥയൻ
പ്രകാശശ്രീകരോ രാജാ രവിവർമ്മാ വിരാജതേ.
ഗിരാം ദേവീ രമാ ചോഭേ യം സമഗ്രഗുണോജ്ജ്വലം
ആശ്രിത്യ സ്വപ്രിയൗ ദേവൗ സ്മരതോ ന കദാചന.
തസ്യാജ്ഞയാ സുമനസഃ പാർത്ഥാനാം ചരിതം ശുഭം
ബ്രൂമസ്സംക്ഷിപ്യ സുതരാം പ്രസീദന്ത്വിഹ ദേശികാഃ
സോമവംശേഽഭവദ്രാജാ ശന്തനുർന്നാമ ധാർമ്മികഃ
സ വസൻ ഹസ്തിനപുരേ പാലയാമാസ മേദിനീം.
ഗംഗായാം തസ്യ ഭാര്യായാം ഭീഷ്മഃ പുത്രോഽഭവൽകൃതീ
ബ്രഹ്മചര്യവ്രതം യസ്മിന്നാജീവാന്തം പ്രതിഷ്ഠതം”
ഒടുവിൽ
“യദേതദ്വൃത്തമേതേഷാം പാണ്ഡവാനാം മഹാത്മനാം.
സേയമേതാദൃശീ കാപി വാസുദേവസ്യ നിർമ്മിതിഃ.”
എന്നു കർത്തൃനാമസൂചകമായ ഒരു ശ്ലോകവും കാൺമാനുണ്ടു്.
27.12ഗോവിന്ദചരിതം
“അസ്തിശ്രീമൽപ്രകാശേന്ദ്രവംശമംഗല്യഭൂഷണം
രവിവർമ്മാമഹീപാലസ്സതാം സുകൃതമാധുരീ.
തം സർവഗുണസമ്പന്നം സമാശ്രിത്യ സരസ്വതീ
ശ്രീശ്ച ന സ്മരതോ ജാതു പ്രിയാവേകഗുണാശ്രയൗ.
തസ്യ ധർമ്മാത്മനഃ പ്രീത്യൈ ഗോവിന്ദചരിതം വയം
ബ്രൂമസ്സംക്ഷിപ്യ സുതരാം പ്രസീദന്ത്വിഹ ദേശികാഃ.
ശ്രീമതീ ശൂരസേനേഷു ബഭൂവാതീവ പാവനീ
മഥുരാ നാമ നഗരീ യുദൂനാം പുണ്യകർമ്മണാം.
ഉഗ്രസേനോ നൃപസ്തസ്യാം വസൻ രാജ്യമപാലയൽ
അനുജേന സഹ ശ്രീമാൻ ദേവകേന മഹാത്മനാ.”
ക്ഷേത്രജസ്തസ്യ പുത്രോഽഭൂൽ കംസോ നാമ ഖലോ ബലീ
ദേവകസ്യ ച കന്യാഭൂദ്ദേവകീ നാമ ശോഭനാ.
ദശമസ്കന്ധാന്തർഗ്ഗതമായ കഥയാണു് ഗോവിന്ദചരിതത്തിലെ വിഷയമെന്നു് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. അവസാനത്തിൽ
“ഏവം സ ഭഗവാൻ വിഷ്ണുരവതാര്യ ഭുവോ ഭരം
സ്ഥാപയൻ പരമം ധർമ്മം രരക്ഷ സകലം ജഗൽ.”
എന്ന ശ്ലോകവും അതിൽപ്പിന്നീടു് ഒരു സർഗ്ഗാന്തശ്ലോകവും കൂടിയുണ്ടു്.
27.13കല്യാണനൈഷധം
“ലക്ഷ്മീമാബിഭ്രതേ കാന്താം സാക്ഷാൽകല്യാണഹേതവേ
നമസ്സത്യായ ശാന്തായ പുണ്യശ്ശോകായ ശാർങ്ഗിണേ.
അസ്തി ദേവവരശ്ലാഘ്യോ ഭീമഭൂപജയാദൃതഃ
പ്രകാശരാജോധർമ്മാത്മാ രവിവർമ്മാനലോജ്ജ്വലഃ.
………
തൽപ്രീത്യൈ കലിദോഷഘ്നം നളസ്യ ചരിതം മഹൽ
സഞ്ജിഘൃക്ഷോഃ പ്രസീദന്തു വ്യാസാദ്യാ ഗുരവോ മമ.”
27.14സംക്ഷേപരാമായണം
“ശ്രീമന്തം സീതയാ സാർദ്ധമാസീനം പരമാസനേ
സാനുജം സർവലോകേശം രാമചന്ദ്രമുപാസ്മഹേ.
രാമസ്യ ചരിതം പുണ്യം സംക്ഷിപ്യ വദതോ മമ
വാല്മീകിമുഖ്യാ ഗുരവഃ പ്രസീദന്തു ദയാലവഃ.
രാജാ ദശരഥോ നാമ സൂര്യവംശേഽഭവൽ പുരാ
അയോധ്യായാം സ നിവസൻ പാലയാമാസ മേദിനീം.”
ഈ ഗ്രന്ഥത്തിൽ രവിവർമ്മാവിനെ സ്മരിച്ചുകാണുന്നില്ല. പക്ഷേ ഒടുവിൽ വാസുദേവകൃതമെന്നു ലേഖകന്റെ കുറിപ്പുണ്ടു്. ഈ കാവ്യങ്ങളിലെല്ലാം സർഗ്ഗാന്തശ്ലോകങ്ങൾ മാത്രം ഇതരവൃത്തങ്ങളിൽ നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ചെറിയ കൃതികളിൽ വലിയ മനോധർമ്മപ്രകടനത്തിനൊന്നും മാർഗ്ഗമില്ലല്ലോ.
27.15ശ്വേതാരണ്യസ്തുതി
ഇതു തൃപ്രങ്ങോട്ടു ശിവന്റെ സേവാക്രമത്തെ വിവരിക്കുന്ന ഒരു ഗദ്യമാണു്.
“ശ്രീമാനാത്ഭുതസൽകവിത്വപദവീനിത്യാധ്വനീനോ വശീ
യോ ജാഗർത്തി ജഗൽപ്രകാശമഹിമാ വീരഃപ്രകാശേശ്വരഃ
തസ്യശ്രീരവിവർമ്മദേവനൃപതേർവാചാ കൃതാന്തദ്രുഹഃ
ശ്വേതാരണ്യനിവാസിനോ ഭഗവതസ്സേവാക്രമോ വർണ്ണ്യതേ”
കവി തൃപ്രങ്ങോട്ടപ്പന്റെ ഭക്തനാണെന്നു “നിശാതശൂലവിദാരിതകൃതാന്തഭുജാന്തരാളസ്യ ഭഗവതഃ പരക്രോഡപുരേ പരിക്രീഡമാണസ്യ ചരണസരസിജയുഗളമഗളിതാദരമനുദിവസമുപാസേ” എന്ന ഭാഗത്തിൽ ആവേദനം ചെയ്യുന്നു.
27.16ദേശിങ്ങനാട്ടു് രാമവർമ്മ മഹാരാജാവു്
കൊല്ലവർഷം എട്ടാംശതകത്തിന്റെ പ്രഥമപാദത്തിൽ ജയസിംഹനാടു് (ദേശിങ്ങനാടു) എന്നുകൂടി പേരുള്ള കൊല്ലത്തു് ‘രാമവർമ്മ’ എന്നു പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ഉദയമാർത്താണ്ഡവർമ്മ മഹാരാജാവിനും വിജയനഗരസാമ്രാജ്യത്തിലെ ചക്രവർത്തികളുമായി യുദ്ധം ചെയ്യേണ്ടിവന്നു. രാമവർമ്മ മഹാരാജാവിന്റെ ശാസനങ്ങൾ 683 മുതൽ 722 വരെയുള്ള വർഷങ്ങളിൽ കാൺമാനുണ്ടു്. ക്രി. പി. 1399 മുതൽ 1645 വരെയുള്ള കാലത്തു ദേശിങ്ങനാട്ടു രാജാക്കന്മാരുടെ ശിലാരേഖകൾ ഇന്നു തിരുനെൽവേലി ജില്ലയിൽപ്പെടുന്ന പല സ്ഥലങ്ങളിലും വിപ്രകീർണ്ണങ്ങളായിക്കിടക്കുന്നു. അന്നു തിരുനെൽവേലിയുടെ ഭൂരിഭാഗവും അവർക്കു് അധീനമായിരുന്നു. രാമവർമ്മമഹാരാജാവിന്റെ ശാസനങ്ങൾ അമ്പാസമുദ്രം, ഏർവാടി, പള്ളക്കാൽകരിചൂഴ്ന്തമംഗലം, തെങ്കാശി, മേലേച്ചെവ്വൽ മുതലായ പ്രദേശങ്ങളിൽ കാണാവുന്നതാണു്. അദ്ദേഹം ഒരു വിദ്വൽപ്രിയനും സാഹിത്യരസികനുമായിരുന്നു.
27.17നാരായണൻനമ്പൂരി
സുഭഗസന്ദേശകാരനായ നാരായണൻനമ്പൂരി ഈ രാമവർമ്മമഹാരാജാവിന്റേയും അദ്ദേഹത്തിന്റെ ഭാഗിനേയന്റെയും ആശ്രിതനായിരുന്നു. പ്രസ്തുത സന്ദേശത്തിൽ അദ്ദേഹം മഹാരാജാവിനെ ഇങ്ങനെ വാഴ്ത്തുന്നു:
“വീരസ്സേവ്യസ്തദനു ഭവതാ വിശ്രുതോ ദാനശക്ത്യാ
രാജാ രാമാജനമനസിജോ രാമവമ്മാഭിധാനഃ
യേന സ്ഫീതാം ജഗതി ജയസിംഹാന്വയോ യാതി കീർത്തിം
പാഥോരാശിഃ പരമശുചിനാ പാർവണേനേന്ദുനേവ.
മാനോ നീവി, മനസിജശരാഃ കിങ്കരാഃ പ്രാർത്ഥിതോർത്ഥീ,
ചാരോ നേത്രം, കവിരഭിമതഃ പ്രാണബന്ധുഃ കൃപാണീ,
നീതിർഭാര്യാ, നിഗമഭണിതിർദ്ദേശികോ യസ്യലോകേ,
താദൃങ്മൃഗ്യോ ഭവതി സുകൃതീ രാജശബ്ദാഭിധേയഃ.”
“ദൃഷ്ട്വാ തസ്യാ ദ്വിഗുണിതരസാം ഭക്തിമഭ്യാഗതേഷു
പ്രജ്ഞാം തേജഃ ശ്രിയകഥ ദയാമന്നദാനാദരഞ്ച
പ്രക്രാന്തോപി പ്രകൃതവിഷയേ ന പ്രഗല്ഭഃ ക്ഷണം ത്വം
സത്സമ്പർക്കസ്തിരയതി രതിം സർവകാര്യാന്തരേഷു.”
പുർവസന്ദേശത്തിന്റെ അവസാനത്തിലുളള
“യസ്യ സ്വാമീ യദുകുലപതിർന്നാമതോ രാമവർമ്മാ
യസ്യശ്രീമാൻ ഭവതി പരമം ദൈവതം ഭാഗിനേയഃ
ഉദ്യന്മാധ്വീരസപരിമളേ തസ്യ സന്ദേശകാവ്യേ
ഹൃദ്യേ നാരായണകവയിതുഃ പൂർവഭാഗസ്സമാപ്തഃ.”
എന്ന പദ്യത്തിലും അദ്ദേഹം തന്റെ പുരസ്കർത്താവിനേയും അവിടത്തെ അനന്തരവനേയും സ്മരിക്കുന്നു. കൊല്ലം എട്ടാംശതകത്തിന്റെ പ്രഥമപാദത്തിലായിരിക്കണം സുഭഗസന്ദേശത്തിന്റെ നിർമ്മിതി. നാരായണന്റെ ജനനസ്ഥലമേതെന്നു വെളിവാകുന്നില്ല. പ്രേയസിയുടെ ഗൃഹം തൃശ്ശൂരായിരുന്നു.
സുഭഗസന്ദേശം
“ക്രീഡാരാമേ പുരവിജയിനഃ കൗതുകേന ക്ഷപായാം
ക്രീഡൻ ക്ഷിപ്തഃ കുചകലശതഃ സന്നിഗൃഹ്യ പ്രിയായാഃ
മാസാൻ കാംശ്ചിന്മനസിജശരൈശ്ശിക്ഷിതോദക്ഷിണാബ്ധേഃ
കൂലേ കൂജൽപരഭൃതകുലേ കോപി കാമീ നിനായ”
എന്ന ശ്ലോകംകൊണ്ടു സന്ദേശം ആരംഭിക്കുന്നു. തന്റെ പ്രേമഭാജനമായ മാനവീമേനകയെന്ന യുവതിയുമായി ഒരു യുവാവു തൃശ്ശിവപേരൂരിൽ വിഹരിച്ചുകൊണ്ടിരിക്കവേ ദുർവിധിയുടെ ശക്തിനിമിത്തം അദ്ദേഹം ദക്ഷിണസമുദ്രത്തിന്റെ തീരത്തിലുള്ള കന്യാകുമാരിയിൽ ക്ഷിപ്തനാകുന്നു. അവിടെ നായകൻ ദേവിയെ വന്ദിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സ്നാതകബ്രാഹ്മണനെ കാണുകയും അദ്ദേഹത്തോടു നായികയെ സമാശ്വസിപ്പിക്കുവാൻ തൃശ്ശിവപേരൂരോളം പോകണമെന്നപേക്ഷിക്കുകയും ചെയ്യുന്നു. ആ ബ്രാഹ്മണൻ ലാടദേശീയനാണു്. പരദേശത്തുകൂടി ചിദംബരംവരെ യാത്രചെയ്തു തിരികെ പാലക്കാട്ടുവഴി കേരളത്തിൽ കടന്നു തൃശ്ശൂരേയ്ക്കു ചെല്ലുവാനാണു് അദ്ദേഹം സന്ദേശഹരനോടു് അഭ്യർത്ഥിക്കുന്നതു്. മാർഗ്ഗമധ്യത്തിലുള്ള ഇടലാക്കുടി (പക്ഷേ ആരുവാമൊഴി), പണകുടി, തിരുക്കുറുകുടി (ശ്രീകുരംഗം) ആഴ്വാർ തിരുനഗരി, തെങ്കാശി, ശ്രീവല്ലിപുത്തൂർ, തിരുപ്പറക്കുന്റം, തിരുമാലിരുഞ്ചോലൈ (ഋഷഭഗിരി) ഇത്യാദി സ്ഥലങ്ങളെ വർണ്ണിച്ചതിനു മേൽ കവി സ്നാതകനെ നേരേ ചിദംബരത്തേയ്ക്കു പോകുവാൻ ഉപദേശിയ്ക്കുന്നു. പിന്നീടു് അവിടെനിന്നു തെക്കോട്ടേയ്ക്കു പോന്നു കുംഭകോണം, ശ്രീരംഗം, ജംബുകേശ്വരം ഇവിടങ്ങളിലുള്ള ദേവന്മാരെ വന്ദിച്ചു കൊങ്ങനാടു (കോയമ്പത്തൂർ) കടന്നു കേരളത്തിൽ എത്തി സാമൂതിരിമഹാരാജാക്കന്മാരുടെ കീർത്തി പ്രസരിക്കുന്ന ദേശങ്ങൾ അതിലംഘിച്ചു തൃശ്ശൂരിൽ എത്തുവാൻ നിർദ്ദേശിക്കുന്നു. കവിതാരീതി മനസ്സിലാക്കുവാൻ ചില ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു.
ഗോപസ്ത്രീകൾ (ഇടച്ചികൾ)
ശംഖാകല്പം ശതമഖമണിശ്യാമളം കോമളാംഗം
താളീപത്രശ്രവണയുഗളം തത്ര ഗോപീകദംബം
ദൃഷ്ട്വാ ദൃഷ്ട്യോസ്സുഖമനുഭവൻ മാസ്മ ഭൂരുത്സുകസ്ത്വം
കസ്യാശാസ്യം ന ഭവതി നവം യൗവനം കാമിനീനാം.(1)
തിരുക്കുറുംകൂടി (ദേശിങ്ങനാട്ടുരാജാക്കന്മാരുടെ പൂർവദേശരാജധാനി)
ഏലാവല്ലീകലിതകദളീപേലവസ്പർശശീതാൻ
വാതാൻ കുംഭീസുതകുലവധൂകുന്തളീഗന്ധചോരാൻ
ആലിംഗ്യാസ്മിൻ കമലഭവനാകേളികല്യാണരംഗം
യായാ യായാവര! വസുമതീമംഗലം ശ്രീകുരംഗം.(2)
താമ്രവർണ്ണീനദി
താമുത്തീർണ്ണാം കലശജനുഷഃ കുണ്ഡകല്യാണലക്ഷ്മീം
പാടീരാദ്രേർദ്ദു ഹിതരമിളാമണ്ഡലീഹാരമാലാം
ആഖ്യാം രത്നാകര ഇതി ഗുണൈരംബുധേസ്സാധയന്തീ
മധ്വശ്രാന്തിപ്രശമനകരീമർത്ഥസിദ്ധ്യൈ തരേസ്ത്വം.(3)
തെങ്കാശിക്ഷേത്രത്തിലെ ശിവൻ
മത്സ്യക്രീഡാമുഖരിതശിരശ്ശേഖരസ്തത്ര വന്ദ്യ
ശ്ശബ്ദവ്യാഖ്യാചതുരവലയഃ കശ്ചിദാശ്ചര്യയോഗീ
സ്വാഹാദേവീസുചരിതഫലം സ്വർഗ്ഗ്യമൃഷ്ടാഷ്ടിധുര്യം
കുർവൻ ജ്യോതിർദ്ദൃശി കുചതടീകുന്തളാങ്കാർദ്ധഭാഗഃ.(4)
ചിദംബരത്തിലെ സഭാനാഥനൃത്തം തസ്യാമഗ്രേ ഭുവനസുകൃതസ്ഥാപനാശംഖഘോഷോ
ഭൂയോ മായമയമൃഗകുലോച്ചാടനവ്യഗ്രഘോഷഃ
ശ്രുത്യോഃ പ്രീത്യൈ മുനിജനമനഃകേകിജീമൂതഘോഷോ
മന്ദ്രോന്മേഷസ്തവ മണിസഭാനാഥമഞ്ജീരഘോഷഃ.(5)
തൃശ്ശിവപേരൂർ
തേഷാം മധ്യേ ത്രിപുരജയിനോർന്നിത്യസാന്നിധ്യയോഗാൽ
പ്രാപ്യാ പുണ്യാ തവ വൃഷപുരീ പ്രാണനാഥാസ്പദം മേ
യാമുത്സംഗേ കുസുമരജസാ ധൂസരാംഗീ പ്രമോദാൽ
കേളീലോലാമിവ ദുഹിതരം കേരളോർവീ ദധാതി.(6)
സന്ധ്യായന്തേ സരസിജദൃശാം പക്വബിംബോഷ്ഠഭാസ
സ്താരായന്തേ സ്തനതടജുഷോ നിസ്തുഷാ മൗക്തികാള ്യഃ
ചന്ദ്രായന്തേ കമലസുഷമാകൃന്തി വക്ത്രാണി യസ്യാം
ജ്യോത്സ്നായന്തേ പ്രതിനവസുധാസ്യന്ദിനോ മന്ദഹാസാഃ
എന്നും മറ്റും ആ നഗരത്തിൻറെ മാഹാത്മ്യത്തെ കവി അനേകം പ്രകാരത്തിൽ അനുകീർത്തനം ചെയ്യുന്നു. അനന്തരം തന്റെ പ്രിയതമയുടെ ഭവനത്തെപ്പറ്റിയുള്ള പ്രശംസ ഇങ്ങനെ ആരംഭിക്കുന്നു:
തത്രോദഞ്ചന്മണിഗണമഹശ്ശാരപര്യന്തദീപ്രം
ദൂരാദ്ദ്വാരോല്ലിഖിതകമലാഹസ്തിരത്നാഭിഷേകം
ആയുഷ്യം തേ നയനയുഗളീപുണ്യപുഞ്ജസ്യപുഷ്യാ
ന്മൽപ്രേയസ്യാ മണിനിലയനം മാനവീമേനകായാഃ.(8)
നായികയുടെ സൗന്ദര്യവർണ്ണനവും മറ്റും ശ്ലാഘാസീമയെ അതിലംഘിക്കുന്നവിധത്തിൽ മനോഹരമായിട്ടുണ്ടു്.
നായികാപ്രശസ്തി
സാ വാ നീവീ സരസിജഭുവസ്സർഗ്ഗചാതുര്യസീമ്നാം?
സാ വാ വാപീ മനസിജകൃതാ മന്മനോമജ്ജനായ?
സാ വാ ഭൂമിസ്സകലജഗതാം നേത്രസാഫല്യസിദ്ധേഃ?
സാ വാ ദേവീ ക്ഷിതിതലഗതാ മാനുഷീ കൈതവേന?(9)
നായികയുടെ മന്ദഹാസം
ജ്യോത്സ്നാലക്ഷ്മ്യാഃപരിഭവപദം യൗവനം പാണ്ഡരിമ്ണോ
മല്ലീമിത്രം മനസിജയശോദിവ്യവല്യാഃപ്രസൂനം
മന്യേ വ്രീളാജനകമമൃതസ്യാശ്രയം മാധുരീണാം
മന്ദാരാണാം മദനിയമനം മന്ദഹാസം മൃഗാക്ഷ്യാഃ.(10)
ഉത്തരാർദ്ധം കവിതാമാധുര്യംകൊണ്ടു പൂർവ്വാർദ്ധത്തെ അതിശയിക്കുന്നു എന്നു വേണം പറയുവാൻ. ശുകസന്ദേശത്തിലും ഉണ്ണുനീലിസന്ദേശത്തിലുമെന്നപോലെ ‘യൽ സത്യം തദ്ഭവതു’ എന്ന വാക്യം സുഭഗസന്ദേശത്തിലും
ഏവം പ്രായൈർവിരഹിശിഖിനാലീഢമുഗ്ദ്ധാംഗയഷ്ടിർ
ബാലാ വാക്യൈർമ്മുഹുരുപവനേ കിന്നു മൂർച്ഛാമുപൈതി
യൽ സത്യം തദ്ഭവതു ഭഗവന്നദ്യ യദ്യഭ്യുപേതി
പ്രാണേശോ മേ പതനമനയോഃ പ്രാങ്മുഖം പുഷ്പയോസ്സ്യാൽ.(11)
എന്ന പദ്യത്തിൽ കാണുന്നു.
നാരായണനു തന്റെ കവിതയെപ്പറ്റി വലിയ മതിപ്പാണുണ്ടായിരുന്നതെന്നു് ഉത്തരാർദ്ധത്തിന്റെ ഒടുവിലുള്ള അധോലിഖിതമായ പദ്യത്തിൽനിന്നു വിശദമാകുന്നു.
മുക്താരത്നം മലയമരുതം ചന്ദനം ച പ്രസൂയ
പ്രഖ്യാതാ ദിക്‍ കവിമപി തഥാസോഷ്ട കീർത്ത്യൈ കനിഷ്ഠം
വിദ്വൽപ്രീത്യൈ ബഹുരസസുധാസ്യന്ദി സന്ദേശകാവ്യം
ബദ്ധം താവദ്വിരതമഭവത്തേന നാരായണേന.
മുത്തിനും മലയവായുവിനും ചന്ദനവൃക്ഷത്തിനും ജനയിത്രിയായ ദക്ഷിണദിക്കു കീർത്തിയ്ക്കു വേണ്ടി അവയ്ക്കു കനിഷ്ഠസഹോദരനായി അദ്ദേഹത്തെ പ്രസവിച്ചുവത്രേ. ആ ആത്മസ്തുതി കേവലം അനാസ്പദമാണെന്നു് അനുവാചകന്മാർ വിധിക്കുമെന്നു തോന്നുന്നില്ല. നമ്പൂരി മറ്റു പല കേരളീയകവികളേയും പോലെ പാണ്ഡ്യചോളരാജ്യങ്ങളിൽ സഞ്ചരിച്ചു് അവിടെയുള്ള പല സ്ഥലങ്ങളേയുംപറ്റി പ്രകൃഷ്ടമായ വിജ്ഞാനം സമ്പാദിച്ചിരുന്നു.
27.18കുശാഭ്യുദയം
കുശാഭ്യുദയം എന്നൊരു കാവ്യവും ഈ രാമവർമ്മമഹാരാജാവിന്റെ നിർദ്ദേശമനുസരിച്ചു നിർമ്മിതമായിട്ടുണ്ടു്. ഗ്രന്ഥകാരന്റെ ഗുരു ‘മഹാകാവ്യപഥാധ്വനീന’നായ മഹാദേവനെന്നൊരു പണ്ഡിതനാണു്. അദ്ദേഹവും ശിഷ്യനും ഏതു ദേശക്കാരായിരുന്നു എന്നറിയുന്നില്ല. താഴെക്കാണുന്ന പദ്യങ്ങൾ ആ കാവ്യത്തിലുള്ളവയാണു്:
അസ്ത്യാർജ്ജിതശ്രീർജ്ജയസിംഹരാജ
സന്താനരത്നാകരശീതതേജാഃ
സകേരളേന്ദ്രസ്സകലാരിനാരീ
കണ്ഠസ്ഥലാലം കൃതിഹാനിദക്ഷഃ.
നയേന സാക്ഷാദ്ധിഷണേന കീർത്ത്യാ
നളേന കർണ്ണേന ച ദാനശക്ത്യാ
കിരീടിനാ ജന്യജയേന യസ്യ
സദൃക്ഷതാസീച്ച ജിതാഖിലാരേഃ.
ശ്രീരാമവർമ്മാജനി ഭാഗിനേയ
സ്തസ്യാസുരാരേരിവ കാർത്തികേയഃ
പ്രത്യർത്ഥിനസ്സംയതി യസ്യ ശക്തേർ
ഭംഗം സമാസാദ്യ ലയം പ്രയാന്തി.
വാങ്നർത്തകീ യദ്രസനാഗ്രരംഗേ
നർന്നർത്തി നാനാരസഭാവഹൃദ്യാ
യൽപാണിരല്പീകൃതകല്പശാഖി
ര്യന്മൂർത്തിരാവാസിതരാജലക്ഷ്മീഃ
രാജ്യേ യദീയേ ജനതാതിഹൃഷ്ടാ
ദൈന്യേന ദാരിദ്ര്യകൃതേന ഹീനാ
സദാ സദാചാരരതാ നിരാസ്ഥാ
ധനേഽന്യദീയേ ദയയാ സനാഥാ.
തസ്യാവനീമണ്ഡലശീതഭാനോ
സ്സാഹിത്യവിദ്യാദിവിദഗ്ദ്ധബുദ്ധേഃ
നിയോഗതോ നിർമ്മലകീർത്തിരാശേ
ര്യദുപ്രവീരസ്യഗുണാലയസ്യ
മയാ മഹാകാവ്യപഥാധ്വവനീനം
ഗുരും മഹാദേവമപി പ്രണമ്യ
പ്രവക്ഷ്യതേ പാപവിനാശഹേതു
ശ്ചേതോഭിരാമം ചരിതം കുശസ്യ.
കൊല്ലത്തു (കേരളേന്ദ്രഃ) കേരളവർമ്മനാമധേയനായി രാമവർമ്മാവു് എന്ന ഒരു മഹാരാജാവും അദ്ദേഹത്തിന്റെ ഭാഗിനേയനായി ഒരു ഇളയ രാജാവുമുണ്ടായിരുന്നു. ആ യുവരാജാവിന്റെ ജിഹ്വാഗ്രത്തിൽ വാണീഭഗവതി നർത്തനം ചെയ്തിരുന്നു എന്നും സാഹിത്യത്തിൽ അദ്ദേഹത്തിനു പ്രത്യേകം വൈദഗ്ദ്ധ്യമുണ്ടായിരുന്നു എന്നും ഈ ശ്ലോകങ്ങൾ പ്രഖ്യാപനം ചെയ്യുന്നു. കൊല്ലത്തു കേരളവർമ്മാവെന്നൊരു മഹാരാജാവു് 660 മുതൽ 675 വരെ രാജ്യഭാരം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ശിലാശാസനങ്ങൾ കൊല്ലത്തു ഗണപതിനടയിലും അഗസ്തീശ്വരത്തു് ഇടലാക്കുടിയിലും തിരുനെൽവേലിയിൽ തിരുപ്പുവനത്തും കല്ലിടൈക്കുറിച്ചിയിലും കാൺമാനുണ്ടു്. രാമവർമ്മമഹാരാജാവു് അദ്ദേഹത്തിന്റെ അനന്തരവനായിരുന്നിരിക്കുവാൻ ന്യായമുണ്ടു്. ഗണപതി, സരസ്വതി, ശിവൻ, പാർവ്വതി, വിഷ്ണു, ലക്ഷ്മി എന്നീ ദേവതമാരെ വന്ദിച്ചതിനുമേൽ കവി ബ്രാഹ്മണരെ താഴെക്കാണുന്ന പദ്യത്തിൽ അഭിവാദനം ചെയ്യുന്നു:
ധരാദിതേയാംഘ്രിരജസ്തരീ സ്യാ
ദേനസ്സരിന്നായകലംഘനേ നഃ
യദാശ്രിതാനാം ന കദാചിദാർത്തി
സ്തീർത്ഥാന്യശേഷാണ്യപി യത്ര സന്തി.
ഈ പദ്യത്തിൽനിന്നു് അദ്ദേഹം ഒരു അബ്രാഹ്മണനാണെന്നു് ഊഹിക്കാം. വ്യാസൻ, പാണിനി, ശങ്കരാചാര്യർ, കാളിദാസൻ, ശ്രീഹർഷൻ എന്നീ പ്രാക്തനസൂരികളേയും അദ്ദേഹം ബഹുമാനപൂർവ്വം സ്മരിക്കുന്നുണ്ടു്:
കൃഷ്ണസ്സ നശ്ചേതസി നിത്യമാസ്യാ
ദജീജനദ്യം കില ദാശകന്യാ;
ശാരീരകം യേന കൃതം ച ശാസ്ത്രം
സഹേതിഹാസാദി ഹരേഃ കലാ യഃ.
ശിഷ്യേണ യേനാജനി ശങ്കരസ്യ
യച്ഛാസ്ത്രനിഷ്ഠാസ്സതതം ച ശിഷ്ടാഃ
നാരാധനീയസ്സനകാദികീർത്തിർ
ജനസ്യ ദാക്ഷീതനയസ്സ കസ്യ?
ശ്രീശങ്കരാചാര്യകടാക്ഷധാരാ
ധരസ്സദാ സ്നേഹജലൈരരീണഃ
ആനന്ദയൻ സിഞ്ചതി ശിഷ്യസംജ്ഞ
സസ്യാന്യസത്തർക്കകരംബിതാനി.
സാ കാളിദാസസ്യ കൃതിശ്ചകാസ്തി
ഹൃദ്യാ തഥാ ഖണ്ഡനകാരകസ്യ
സതാം നികായേന സദർത്ഥതീർത്ഥേ
സിതാസിതാർണ്ണസ്സദൃശേത്ര സസ്നേ.
കാളിദാസന്റേയും ഖണ്ഡനഖണ്ഡഖാദ്യകാരനായ ശ്രീഹർഷന്റേയും (നൈഷധകർത്താവു്) കാവ്യങ്ങൾ വായിച്ചാൽ ഗംഗയും യമുനയും സംയോജിക്കുന്ന പ്രയാഗതീർത്ഥത്തിൽ സ്നാനം ചെയ്ത ഫലമുണ്ടാകുമെന്നാകുന്നു ഒടുവിലത്തെ ശ്ലോകത്തിന്റെ അർത്ഥം. പ്രസന്നസരസമാണു് കാളിദാസസൂക്തിയെന്നും, വക്രോക്തിസുന്ദരമാണു് ശ്രീഹർഷഭണിതിയെന്നും താൽപര്യം. കുശാഭ്യുദയത്തിന്റെ ആദ്യത്തെ നാലു സർഗ്ഗങ്ങളേ കണ്ടുകിട്ടിയിട്ടുള്ളു. ഉത്തരരാമായണകഥയാണു് ഈ സർഗ്ഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നതു്. ശ്രീരാമന്റെ സൈന്യങ്ങളും കുശലവന്മാരും തമ്മിലുള്ള യുദ്ധം വിസ്തരിച്ചിട്ടുണ്ടു്. മൂന്നു പദ്യങ്ങൾകൂടി ഉദ്ധരിക്കാം:
സ്വാഭാവികേന സഹിതാ സതതം മഹിമ്നാ
ദേവ്യാ തയാനുദിനമാശ്രമമണ്ഡലീ സാ
പുഷ്യദ്യതിസ്ഥിതിജുഷാഽജനി ഭൂരിപുണ്യാ
ത്രിസ്രോതസാ മദനവൈരിജടാവലീവ.
മാതാ വിദേഹതനയേയമയോനിജാതാ
താതഃ പുരാണപുരുഷഃ ഖലു രാമനാമാ
സംസ്കാരകൃൽ കുലപതിശ്ച യയോഃ കവീന്ദ്ര
സ്തദ്വർണ്ണ്യതേ ജഗതി കേന തയോർമ്മഹത്വം?
അധ്യാപിപൽ സ ഭഗവാനഥ മൈഥിലേയൗ
രാമായണം ശ്രുതിമനോഹരപദ്യജാതം
വാഗ്ദേവതാലയസരോജമധുപ്രകാണ്ഡ
ധൗരേയമാത്മചരിതം മഹിതം കവീന്ദ്രഃ.
27.19മഴമങ്ഗലത്തു നാരായണൻനമ്പൂരി
വാഴമാവേലിയുടെ ശിഷ്യനായ ശങ്കരൻനമ്പൂരിക്കു പുറമേ നമുക്കു മഴമംഗലത്തില്ലത്തിൽ പെട്ടവരായി രണ്ടു ഗ്രന്ഥകാരന്മാരെപ്പറ്റിക്കൂടി അറിവുണ്ടെന്നും അവരിൽ ഒരാൾ അദ്ദേഹത്തിന്റെ പുത്രനായ നാരായണൻനമ്പൂരിയും മറ്റൊരാൾ പരമേശ്വരൻനമ്പൂരിയുമാണെന്നും മുൻപു പ്രസ്താവിച്ചുവല്ലോ. നാരായണനും പരമേശ്വരനും തമ്മിലുള്ള ചാർച്ച ഏതു നിലയിലുള്ളതാണെന്നറിയുന്നില്ല.
ജീവചരിത്രം
ശങ്കരൻനമ്പൂരിയെക്കാൾ അധികം സംസ്കൃതവ്യുൽപത്തിയും കവിതാവാസനയും നാരായണൻനമ്പൂരിക്കുണ്ടായിരുന്നു എന്നാണു് ഐതിഹ്യം. രാസക്രീഡാകാവ്യത്തിന്റെ ഒരു മാതൃകാഗ്രന്ഥത്തിൽ ‘മഹിഷമംഗലനാരായണകൃതം’ എന്നു കാണുന്നതിൽനിന്നു കവിയായ മഹിഷമംഗലം ഈ വ്യക്തിതന്നെ എന്നു നിർണ്ണയിക്കാം. അദ്ദേഹം തന്റെ പ്രധാന ശാസ്ത്രഗ്രന്ഥമായ ‘സ്മാർത്തപ്രായശ്ചിത്ത വിമർശിനി’യിൽ
വിശ്വാമിത്രജദേവരാതമുനിസംഭൂതോദലസ്യാന്വയേ
ഗ്രാമേ തത്ര മഹാവനേ മഹിഷപൂർവ്വേ മംഗലാഖ്യേ ഗൃഹേ
ജാതശ്ശങ്കരനന്ദനോ ഗണിതവിന്നാരായണാഖ്യോ ദ്വിജഃ
പ്രായശ്ചിത്തവിമർശിനീമരചയൽ സ്മാർത്താപരാധേഷ്വിമാം.
എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. ദേവരാതനും ഉദലനും പ്രവരർഷികളായ വിശ്വാമിത്രഗോത്രത്തിൽ ജനിച്ചവനും പെരുവനം ഗ്രാമത്തിലെ മഹിഷമംഗലത്തില്ലത്തിൽ ശങ്കരൻനമ്പൂരിയുടെ പുത്രനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ നാരായണൻ നമ്പൂരിയാണു് സ്മാർത്തപ്രായശ്ചിത്തവിമർശിനി രചിച്ചതു് എന്നു് ഈ പദ്യത്തിൽനിന്നു വ്യക്തമാകുന്നുണ്ടല്ലോ. ജ്യോതിഷത്തിൽ ഗുരു പിതാവുതന്നെയായിരിക്കാം. അദ്ദേഹം ഒരോത്തില്ലാത്ത നമ്പൂരിയായിരുന്നു എന്നും ഒരിക്കൽ ഒരു യാഗശാലയിൽ യാഗം കാണുവാൻ കടന്നുചെന്നപ്പോൾ അവിടെ സന്നിഹിതരായിരുന്ന വൈദികന്മാർ അദ്ദേഹത്തെ ബഹിഷ്കരിച്ചുവെന്നും ബാല്യത്തിൽ ധൂർത്തനായി നടന്നിരുന്ന അദ്ദേഹം അതിനുശേഷം ചോളദേശത്തുപോയി മൂന്നു വേദങ്ങളിലും ആറു ശാസ്ത്രങ്ങളിലും നിഷ്ണാതനായി തിരിയെ വന്നു എന്നും തദനന്തരം മറ്റൊരു യാഗശാലയിൽ ചെന്നു തന്റെ പൂർവ്വമീമാംസാപാണ്ഡിത്യം പ്രകാശിപ്പിച്ചു എന്നും അതിനുമേൽ അദ്ദേഹത്തെക്കൂടാതെ യാഗം കഴിക്കുവാൻ പാടില്ലെന്നു കേരളത്തിലെ വൈദികന്മാർ വിധിച്ചു എന്നും ഇക്കാലത്തും എവിടെയെങ്കിലും യാഗമോ അഗ്ന്യാധാനമോ ഉണ്ടെങ്കിൽ മാന്യസ്ഥാനത്തു് ഒന്നാമതായി മഴമംഗലത്തിനെന്നു സങ്കല്പിച്ചു് മഴമംഗലപീഠമെന്നു പറയുന്ന ഒരു പലക വയ്ക്കാറുണ്ടെന്നും പുരാവിത്തുകൾ പറയുന്നു. ആ ഐതിഹ്യത്തിൽനിന്നു വെളിപ്പെടുന്ന ഒരു വസ്തുത അദ്ദേഹത്തിനു ശ്രൗതസ്മാർത്തവിധികളിൽ അദ്വിതീയമായ അവഗാഹമുണ്ടായിരുന്നു എന്നുള്ളതാണു്. അതിനു പ്രായശ്ചിത്തവിമർശിനി പ്രത്യക്ഷലക്ഷ്യവും തന്നെ. അദ്ദേഹത്തിന്റെ താമസം ആദ്യകാലത്തു പെരുവനത്തും പിന്നീടു തൃശ്ശിവപേരൂരുമായിരുന്നു. പാറമേക്കാവിൽ ഒരു പുഷ്പകത്തായിരുന്നു അദ്ദേഹം സംബന്ധം ചെയ്തിരുന്നതു്. അനന്തരം ആ ക്ഷേത്രത്തിലെ ശാന്തിക്കാരനുമായി. തന്റെ പത്നിയായ ബ്രാഹ്മണിക്കുവേണ്ടിയാണു് അദ്ദേഹം ബ്രാഹ്മണിപ്പാട്ടുകൾ നിർമ്മിച്ചതു്. നമ്പൂരി മരിക്കുന്നതിനു മുൻപു് ആ ശാന്തി വേണാട്ടുനമ്പൂരിക്കു കൊടുത്തു. അനന്തരം ഊരകത്തു ഭഗവതിയുടെ ഭക്തനായും രാജരാജൻ എന്ന നാമധേയത്താൽ വിദിതനായ കൊച്ചി മഹാരാജാവിന്റെ ആശ്രതനായും അദ്ദേഹം ജീവിതം നയിച്ചു. മഴമംഗലഭാണത്തിൽ നിന്നു താഴെ ഉദ്ധരിക്കുന്ന ഭാഗം അതിനു തെളിവാണു്:
“അദ്യാഹമുദ്ദണ്ഡഭുജദണ്ഡവനഹിണ്ഡമാനമണ്ഡലാഗ്രസന്ദർശന സമയസഞ്ജായമാനസന്ത്രാസഭരസന്നതവിപക്ഷരാ ജന്യമകുടതടഘടിതമണിനികരതാരകാജാലപരിലസിതനഖചന്ദ്രബിംബസ്യ, സകലവിലാസിനീജനമനോമുകുരബിംബിതസുഭഗതര രൂപാമൃതസ്യ, നിഖിലനീതിശാസ്ത്രശാണദൃഷദുല്ലേഖശാതതര മതിസ്ഫുരിതകൃത്യാകൃത്യസ്യ, സുഭഗസാരസ്വതകുചകുംഭയുഗള സംഭൃതരസാസ്വാദമുദിതഹൃദയസ്യ, സുജാതവസുജാതസംപ്രദാനസംപ്രദാനീകൃതകവി ജനകാമധേനുവദനവിനിസ്സൃതവിസ്തൃതയശോമയപയഃ പൂരപൂരിതഭുവനകടാഹസ്യ, മാടമഹാരാജാസ്യ രാജരാജസ്യനിദേശാന്നിജചരണാരവിന്ദസന്തതസമാരാ ധനതല്പരജനകല്പലതായമാനായാഃ കല്പിതവലയാലയ വിഹാരായാവലയാങ്കവാമാംഗമംഗലാലംക്രിയായാശ്ശിവകാമസുന്ദര്യാഃ ശ്രീകാമാക്ഷ്യാഃകടാക്ഷനാളവിഗളദവിരളദയാമൃതസദാ സേകപ്രഫുല്ലിതകവിത്വപാദപേന കേനാപി നിബദ്ധം കമപി ഭാണം.”
ഗ്രന്ഥാവസാനത്തിൽ
“രാജൽകീർത്തിവിഭൂഷിതത്രിഭുവനഃ ശ്രീരാജരാജാഹ്വയോ
രാജേന്ദുഃ ക്ഷിതിമായുഗാന്തസമയം പായാദപേതാപദം;
വാമാർദ്ധാർജ്ജിതപുണ്യപൂരലഹരീ സോമാർദ്ധചൂഡാമണേഃ
കാമാക്ഷീ കുലദേവതാ മമ ച സാ കാമപ്രസൂഃ കല്പതാം.”
എന്നും ഒരു പദ്യമുണ്ടു്. ഈ രാജരാജൻ 712 മുതൽ 740 വരെ കൊച്ചിരാജ്യം പരിപാലിച്ച വീരകേരളവർമ്മ മഹാരാജാവാണെന്നു ഞാൻ ഊഹിക്കുന്നു. തദനന്തരം പണ്ഡിതപാരിജാതവും കാശിക്കു് എഴുന്നള്ളിയ തമ്പുരാൻ എന്ന പേരിൽ സുവിദിതനുമായ രാമവർമ്മമഹാരാജാവിന്റെ അവലംബം നമ്മുടെ കവിക്കു സിദ്ധിച്ചു. അദ്ദേഹത്തിന്റെ അപദാനങ്ങളെ അനുകീർത്തനം ചെയ്യുന്ന ഒരു വിശിഷ്ടകാവ്യമാണു് രാജരത്നാവലീയം ചമ്പു. രാമവർമ്മമഹാരാജാവു് 740 മുതൽ 776 വരെ രാജ്യഭാരം ചെയ്തു. ഈ തെളിവുകൾകൊണ്ടു നാരായണൻ നമ്പൂരിയുടെ കാലം ഉദ്ദേശം കൊല്ലം 700 മുതൽ 770 വരെയാണെന്നു സാമാന്യേന നിർണ്ണയിക്കാവുന്നതാണു്.
കൃതികൾ
നാരായണൻനമ്പൂരിയുടെ കൃതികളായി സംസ്കൃതത്തിൽ (1) സ്മാർത്തപ്രായശ്ചിത്തവിമർശിനി, (2) മഹിഷമംഗലഭാണം, (3) രാസക്രീഡാകാവ്യം, (4) ഉത്തരരാമായണചമ്പു, (5) വ്യവഹാരമാല ഇവയും, ഭാഷയിൽ (6) നൈഷധചമ്പു, (7) രാജരത്നാവലീയം ചമ്പു, (8) കൊടിയവിരഹം ചമ്പു, (9) ബാണയുദ്ധം ചമ്പു എന്നീ ചമ്പുക്കളും, (10) രാസക്രീഡ, (11) വിഷ്ണുമായാചരിതം, (12) തിരുനൃത്തം, (13) ദാരുകവധം, (14) പാർവ്വതീസ്തുതി എന്നീ 5 ബ്രാഹ്മണിപ്പാട്ടുകളും നമുക്കു കിട്ടീട്ടുണ്ടു്. ഭാഷാഗ്രന്ഥങ്ങളെപ്പറ്റി മറ്റൊരധ്യായത്തിൽ പ്രസ്താവിക്കും. പ്രകൃതത്തിൽ സംസ്കൃതകൃതികളെക്കുറിച്ചു മാത്രം സ്വല്പം ഉപന്യസിക്കാം.
സ്മാർത്തപ്രായശ്ചിത്തവിമർശിനി
ഇതു യാഗാദി കർമ്മങ്ങളിൽ ആവശ്യപ്പെടുന്ന പ്രായശ്ചിത്തവിധികളെപ്പറ്റി അഞ്ചു പരിച്ഛേദങ്ങളിൽ സവിസ്തരമായും സോപപത്തികമായും പ്രതിപാദിക്കുന്ന ഒരു മഹാനിബന്ധമാകുന്നു. പ്രസ്തുത വിഷയത്തിൽ ഇത്രമാത്രം പ്രാമാണ്യമുള്ള ഒരു ഗ്രന്ഥം കേരളത്തിൽ വേറെയില്ല. നാരായണൻ നമ്പൂരിക്കു വൈദേശികങ്ങളും കേരളീയങ്ങളുമായ സ്മൃതിഗ്രന്ഥങ്ങളിലുള്ള അത്ഭുതാവഹമായ അവഗാഹം വിമർശിനിയിൽ സർവത്ര പരിശോഭിക്കുന്നു. പ്രയോഗസാരം, രജസ്വലാപഞ്ചദശകം തുടങ്ങിയവയാണു് കേരളീയഗ്രന്ഥങ്ങൾ. പ്രയോഗസാരം മന്ത്രതന്ത്രങ്ങളെ പരാമർശിച്ചു് അജ്ഞാതനാമാവായ ഏതോ ഒരു പ്രാചീനാചാര്യനാൽ രചിക്കപ്പെട്ടിട്ടുള്ള ഒരു വലിയ പ്രമാണഗ്രന്ഥമാകുന്നു. വിമർശിനിയിൽ
ബോധായനം ച മന്വാദീനാശ്വലായനമേവ ച
പ്രണമ്യ ക്രിയതേ സ്മാർത്തപ്രായശ്ചിത്തവിമർശിനീ
എന്ന പ്രതിജ്ഞാപദ്യത്തിനു മേൽ ഗ്രന്ഥകാരൻ ഇങ്ങനെ ഉപന്യസിച്ചുകൊണ്ടു പുരോഗമനംചെയ്യുന്നു: “അത്ര പ്രഥമമഗ്നിനാശകരാ ദോഷാ ഉച്യന്തേ. തത്ര ബോധായനോ യജ്ഞപ്രായശ്ചിത്തമാഹ. അഥാതോഽരണ്യോർവ്യാപത്തിം വ്യാഖ്യാസ്യാമോഽഷ്ടാഭിർന്നിമിത്തൈർവിനശ്യതി. അമേധ്യശ്വപചചണ്ഡാ ലശൂദ്രവായസപതിതരാസഭരജസ്വലാഭിശ്ച സംസ്പർശനേഽരണ്യോർവിനാശ ഇതി. അത്രാരണിവിനാശേനാഗ്നിവിനാശോപ്യുക്തഃ. ഉഭയോഃ കാര്യകാരണസംബന്ധസദ്ഭാവാൽ. തദുക്തം പ്രായശ്ചിത്തസമുച്ചയേ, അരണിവിനാശേനാഗ്നി വിനാശ ഉക്ത ഇതി.”
“ചതുശ്ശബ്ദാർത്ഥസ്യോപസർജ്ജനമിതി പാണിനിവചനാദാഗതാഃ” എന്നും മറ്റുമുള്ള ഭാഗങ്ങളിൽ തന്റെ ഗാഢമായ വ്യാകരണജ്ഞാനത്തേയും അദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ടു്. വിമർശിനിക്കു മഹാമഹോപാധ്യായൻ കൊടുങ്ങല്ലൂർ ഭട്ടൻ ഗോദവർമ്മത്തമ്പുരാന്റെ ഒരു വ്യാഖ്യാനമുണ്ടു്.
മഹിഷമങ്ഗലം ഭാണം
മറ്റു ഭാണങ്ങളെപ്പോലെ നാരായണൻനമ്പൂരിയുടെ ഭാണത്തിനും പ്രത്യേകമായ ഒരു സംജ്ഞയില്ലാത്തതിനാൽ അതിനെ മഹിഷമംഗലഭാണം എന്നു പറഞ്ഞുവരുന്നു. അതു കവിയുടെ യൗവനാരംഭത്തിലെ ഒരു കൃതിയായിരിക്കണം. കേരളത്തിലെ ഭാണങ്ങളുടെ ചരിത്രത്തിൽ വിടനിദ്ര കഴിഞ്ഞാൽ അടുത്ത സ്ഥാനമാണു് അതിന്നുള്ളതു്. കവിതാഗുണംകൊണ്ടു് അതു കനിഷ്ഠികാധിഷ്ഠിതമായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു. മാതൃക കാണിക്കുവാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം: ഗദ്യമാതൃക മുൻപുതന്നെ പ്രദർശിപ്പിച്ചുകഴിഞ്ഞുവല്ലോ.
ഒരു സുന്ദരി
“ഉപചിതമിവ ഭാഗധേയമക്ഷ്ണോ
രുരസിജഭാരമുദാരമുദ്വഹന്തീ
മദതരളമരാളരാജകാന്താ
മധുരഗതാ മമ സമ്മദം വിധത്തേ.”
നായികയുടെ വിരഹാവസ്ഥ
“ആളിനാംവചനേസ്ഥിതിംനകുരുതേ; കേളീശുകം നേക്ഷതേ;
വ്യാളീതി സ്തനമണ്ഡലേ ന സഹതേ ദത്താം മൃണാളീലതാം;
വ്രീളാവിഹ്വലചിത്തവൃത്തി വിഗളദ്ബാഷ്പാംബു, സാകേവലം
ബാല ബാലശിരീഷകോമളതനുശ്ശയ്യാഗൃഹം സേവതേ.”
ഒരു യുവതിയുടെ കേശപാശം
“കുടിലമസിതമേഘച്ഛായമാഭോഗഭാജം
ചികുരമധികദീർഘം ലംബമാനം വഹന്തീ
പരിലഘയതി പശ്ചാദ്ഭാഗകാന്ത്യാപി ധൈര്യം
ന ഹി ഗുളഗുളികായാ: ക്വാപി മാധുര്യഭേദഃ.”
തേച്ചുകുളിക്കാൻപോകുന്ന ഒരു യുവതി
“അർദ്ധാലക്ഷ്യമനോഹരോരുയുഗളം നാത്യായതം ബിഭ്രതീ
വാസഃ പ്രോഷിതഭൂഷണൈരവയവൈഃ കാന്തിംകിരന്തീപരാം
തൈലാഭ്യക്തതനുർന്നിബദ്ധചികുരാ താംബൂലഗർഭാനനാ
വാപീംസ്നാതുമിതോ നിജാന്നിലയാനാന്നിര്യാതി ശാതോദരീ.”
ഒരു ഗർഭിണിയുടെ വിചാരം
“സന്താനലാഭം സഞ്ചിന്ത്യ പ്രസാദമയതേ മനഃ
ദൂയതേ ച പുനർന്നവ്യയൗവനാപായശങ്കയാ.”
‘രാജൽകീർത്തി’ ഇത്യാദി പദ്യത്തിലെ ‘ആയുഗാന്തസമയം’ എന്ന പദം കലിദിനസൂചകമാണെന്നു ചിലർ സങ്കല്പിക്കുന്നതു പ്രമാദംതന്നെ. അതു പരമാർത്ഥമാണെങ്കിൽ ഭാണത്തിന്റെ നിർമ്മിതി കൊല്ലം 390-ആണ്ടിലാണെന്നു വരേണ്ടതാണല്ലോ.
രാസക്രീഡാകാവ്യം
രാസക്രീഡ അന്യാദൃശമായ ശബ്ദഭംഗികൊണ്ടു് അനുവാചകന്മാരെ കോൾമയിർക്കൊള്ളിക്കുന്ന ഒരു ഖണ്ഡകാവ്യമാകുന്നു. പ്രസ്തുത കാവ്യത്തിലെ പദ്യങ്ങളെല്ലാം വസന്തതിലകവൃത്തത്തിലാണു് നിബന്ധിച്ചിരിക്കുന്നതു്. അതിലും വലയാധീശ്വരിയുടെ വന്ദനമുണ്ടു്. ചില പദ്യങ്ങൾ ചുവടേ ചേർക്കുന്നു:
“ആതുംഗമസ്തകമനസ്തമിതാനുഭാവ
മാതങ്കഭാരഹരമംഘ്രിസരോജഭാജാം
മോദങ്കരോതു ശിവയോസ്സുകൃതൈകമത്യം
മാതംഗമാനുഷവപുർമ്മഹിതം മഹോ നഃ.”
“പ്രാലേയശംഖകുസുമസ്ഫടികാവദാതാം
ബാലേന്ദുമണ്ഡിതമനോജ്ഞകിരീടഭാരാം
ആലോകയാമി മനസാ വചസാം സവിത്രീം
നാളീകയോനിവദനാംബുജകേളിഹംസീം.”
“പാരപ്രയാണസുഹൃദസ്സകലാഗമാനാം
പാപാംബുരാശിപരിശോഷവിധൗ ധുരീണാഃ
പായാസുരാധിഹരണേ ഭജതാം പ്രവീണാഃ
പാദാരവിന്ദതലപാംസുകണാ ഗുരൂണാം.”
“വന്ദാരുദേവകുലമൗലിവിരാജമാന
മന്ദാരമാല്യമധുവാസിതപാദപീഠം
വന്ദാമഹേ വലയമന്ദിരവാസലോലം
ചന്ദ്രാവതംസവപുരർദ്ധതപോവിലാസം.”
“ശബ്ദാഗമേഷു സുലഭോ ന പരിശ്രമോസ്തി
വിദ്വൽപ്രമോദജനകോ ന ഗിരാം വിലാസഃ
ഉദ്വേലമന്തരുദിതാ സരസീരുഹാക്ഷ
ഭക്തിഃ പരം ജനമിമം മുഖരീകരോതി.”
“ഉദ്യോഗവത്യുഡുഗണാധിപതാവുദേതു
മുദ്വേലകൗതുകഭരാസ്തരസാ ചകോരാഃ
ആതേനിരേ ഗളഗുഹാഗളിതൈരമന്ദൈഃ
കോലാഹലൈഃ കമുദിനീമപനീതനിദ്രാം.”
“മന്ദോന്മിഷൽകുസുമവിഭ്രമമഞ്ജുഹാസാ
ചന്ദ്രാതപപ്രസരചന്ദനചർച്ചിതാംഗീ
വൃന്ദാവനസ്യ സുഭഗാ വിതതാന ലക്ഷ്മീർ
ന്നന്ദാത്മജസ്യ ഹൃദയേ പരമം പ്രമോദം.”
ഉത്തരരാമായണചമ്പു
ഉത്തരരാമായണ ചമ്പുവിലെ ഒരു സ്തബകമേ കണ്ടുകിട്ടീട്ടുള്ളു. ആ കാവ്യത്തിനും രാസക്രീഡയ്ക്കും തമ്മിലുള്ള രചനാവിഷയകമായ ഏകോദരസഹോദരത്വം വിശദമാണു്. പോരെങ്കിൽ താഴെക്കാണുന്ന ചമ്പൂപദ്യങ്ങൾ ആ ബന്ധത്തെ പ്രസ്പഷ്ടമായി ഉൽഘോഷിക്കുകയും ചെയ്യുന്നു:
“വന്ദാരുദേവഗണമൗലിവിരാജമാന
മന്ദാരസൂനസുരഭീകൃതപാദപീഠാം
സംഭാവയാമി ഹൃദയേന സരസ്വതീം താ
മംഭോജയോനിവദനാംബുജരാജഹംസീം.”
“ഹസ്താരവിന്ദധൃതപുഷ്പശരേക്ഷുചാപ
പാശാംകുശാനരുണഭൂഷണമാല്യലേപാൻ
വന്ദാമഹേ വലയമന്ദിരവാസലോലാം
ശ്ചന്ദ്രാവതംസവപൂരർദ്ധതപോവിലാസാൻ.”
ഈ ഗ്രന്ഥത്തിൽനിന്നു കവിക്കു ‘കൃഷ്ണൻ’ എന്നൊരു ഗുരുവുണ്ടായിരുന്നതായി വെളിപ്പെടുന്നു:
“യശോദയാമണ്ഡിതാത്മാ യഥേഷ്ടദുഘഗോധനഃ
ജയത്യമേയമഹിമാ കൃഷ്ണഃ കൃഷ്ണ ഇവാപരഃ,
ശ്രുതിര്യം ശ്രുതസമ്പന്നമാശ്രിത്യാശ്രിതവത്സലം
രമയത്യമലൈരംഗൈരതിരമ്യപദക്രമാ.
തൽകൃപാവാരിസമ്പർക്കരോഹത്സാരസ്വതാംകുരഃ
ചരിതം രാമചന്ദ്രസ്യ രചയാമ്യഹമുത്തരം.”
വേദവേദാംഗവിജ്ഞനായ ഈ ഗുരുവിനെപ്പറ്റി ഒരറിവും ലഭിക്കുന്നില്ല. പ്രസ്തുത ചമ്പുവിൽനിന്നു് ഒരു ഗദ്യത്തിലെ ഏതാനും പംക്തികളും ചില പദ്യങ്ങളും ഉദ്ധരിക്കാം.
ഗദ്യം
“… സത്യലോകമിവ വിരാജമാനപത്മാസനം, വൈകുണ്ഠലോകമിവ പ്രകടിതരഥാംഗവിലാസം, കൈലാസമിവ നൃത്യന്നീലകണ്ഠം, രാമായണമിവ കുശലവോപസ്കൃതം, മഹാഭാരതമിവ മഹിതാർജ്ജുനധാർത്തരാഷ്ട്രം, ശ്രീഭാഗവതമിവ ശുകവചനമനോരമം, സംഖ്യാപേതപത്രജാലസമന്വിതമപി സപ്തപത്രപരിഭാസുരം, പ്രഹ്ലാദജനകമപി സുരതോപശോഭിതം, സകലപ്രിയങ്കരമപി സകല വിപ്രിയങ്കരം, അഖിലേന്ദ്രിയസുകൃതാഭോഗമാരാമഭൂഭാഗം…”
പദ്യങ്ങൾ, ഔദ്ധത്യപരിഹാരം
“യദ്യസ്തി കശ്ചന കൃശോപി ഗുണോ മദീയേ
കാവ്യേ കൃതസ്സഫല ഏവ നനു പ്രയാസഃ
ജിഹ്വാം ന ചേദപി ബലാന്ന നിവാരയാമി
പാപക്ഷയോ ഭവതി യൽ പരിഹാസയോഗാൽ.”
ശ്രീരാമൻ ഹനൂമാനോടു്
“പ്രാണസ്സമസ്തജഗതഃ പവനഃ പിതാ തേ,
ചക്ഷുസ്തഥൈഷ ഭഗവാൻ ഗുരുരംശുമാലീ
ഇത്ഥം വദന്തി ഭുവി വേദ്യവിദോ മഹാന്തോ
മന്യേ ദ്വയം പുനരിദം മമ തു ത്വമേവ.”
വസന്താഗമം
“ഉദ്ധൂള ്യ ദിക്ഷു നവപുഷ്പപരാഗചൂർണ്ണ
മുച്ചാടനായ വനിതാജനമാനരാശേഃ
മന്ദം മധുവ്രതവിരാവമയം മഹാത്മാ
മന്ത്രം ജജാപ മലയാനിലമന്ത്രവാദീ.”
അരുണോദയം
“രക്താർദ്രപീനപരിലംബിപയോധരാഢ്യാ
ചിത്തേ ഭയം വിദധതീ ജനകാത്മജായാഃ
കേളീവിരോധമകരോൽ സഹസാ സമേത്യ
സന്ധ്യാ പുരേവ ഭഗിനീ ദശകന്ധരസ്യ.”
കേരളീയ സംസ്കൃതകവികളുടെ മദ്ധ്യത്തിൽ എത്ര മഹനീയമായ ഒരു സ്ഥാനമാണു് നാരായണൻനമ്പൂരിക്കുള്ളതെന്നു് ഇനി പ്രത്യേകമായി പറയേണ്ടതില്ലല്ലോ.
വ്യവഹാരമാല
ദക്ഷിണഭാരതത്തിൽ വ്യവഹാരകാര്യങ്ങൾക്കു പ്രമാണഭൂതങ്ങളായി വിജ്ഞാനേശ്വരന്റെ യാജ്ഞവല്ക്യസ്മൃതിവ്യാഖ്യയായ മിതാക്ഷരയ്ക്കുപുറമേ പരാശരമാധവീയം (മാധവാചാര്യരുടെ പരാശരസ്മൃതിവ്യാഖ്യ), വരദരാജന്റെ വ്യവഹാരനിർണ്ണയം, ദേവണ്ണഭട്ടന്റെ സ്മൃതിചന്ദ്രിക, പ്രതാപരുദ്രഗജപതിയുടെ സരസ്വതീവിലാസം എന്നിങ്ങനെ നാലു നിബന്ധങ്ങളുണ്ടു്. സരസ്വതീവിലാസം കൊല്ലം 695-ആണ്ടിടയ്ക്കാണു് ആവിർഭവിച്ചതു്. അതിൽ വ്യവഹാരനിർണ്ണയത്തെ അനുസ്മരിയ്ക്കുന്നുണ്ടു്. പരാശരമാധവീയത്തിന്റെ ആവിർഭാവം ക്രി. പി. പതിനാലാംശതകത്തിലാണെന്നുള്ളതു സുവിദിതമാണല്ലോ. വ്യവഹാരമാല പരാശരമാധവീയത്തേയും വ്യവഹാരനിർണ്ണയത്തേയും ഉപജീവിക്കുന്നു. ഈ കൃതി മഴമംഗലത്തിന്റേതാണെന്നു ചില പഴയ പുസ്തകങ്ങളിൽ രേഖപ്പെടുത്തിക്കാണുന്നു. നാരായണൻനമ്പൂരിയാണു് പ്രണേതാവെന്നു് എനിക്കു പ്രായശ്ചിത്തവിമർശിനി വായിച്ചതിനുമേൽ അനുമാനിക്കുവാൻതോന്നുന്നു. 671-ലാണു് അതിന്റെ നിർമ്മിതി എന്നു ചിലർ പറയുന്നതു് നിർമ്മൂലമാകുന്നു. സിവിലായും ക്രിമിനലായും ഉണ്ടാകുന്ന കേസ്സുകൾ തീരുമാനിക്കുവാൻ കേരളത്തിൽ അതിനുമുമ്പു് അത്തരത്തിൽ ക്രോഡീകൃതമായ ഒരു നിയമഗ്രന്ഥമില്ലായിരുന്നതിനാൽ ആ ന്യൂനത പരിഹരിക്കുന്നതിനുവേണ്ടിയാണു് മഴമംഗലം പ്രസ്തുത നിബന്ധം രചിച്ചതു്. പക്ഷേ അദ്ദേഹത്തിന്റെ പുരസ്കർത്താക്കന്മാരായ രണ്ടു കൊച്ചിമഹാരാജാക്കന്മാരിൽ ഒരാളുടെ പ്രേരണ അതിനുണ്ടായിരുന്നിരിക്കാം. വ്യവഹാരദർശനവിധി, പ്രാഡ്വിവാകധർമ്മം, സഭാസഭ്യോപദേശം മുതലായി പല ഉപക്രമവിഷയങ്ങളേയുംപറ്റി പ്രസ്താവിച്ചതിനാൽ ആചാര്യൻ (1) ഋണാദാനം, (2) അസ്വാമിവിക്രയം, (3) സംഭൂയ സമുസ്ഥാനം, (4) ദത്താപ്രദാനികം, (5) അഭ്യുപേത്യാശുശ്രുഷ, (6) വേതനാനപാകർമ്മം, (7) സ്വാമിപാലവിവാദം, (8) സമയാനപാകർമ്മം, (9) വിക്രിയാസമ്പാദനം, (10) ക്രീത്വാനുശയം, (11) സീമാവിവാദം, (12) വാക്‍പാരുഷ്യം, (13) ദണ്ഡപാരുഷ്യം, (14) സ്തേയം, (15) സാഹസം, (16) സ്ത്രീസംഗ്രഹണം, (17) ദായവിഭാഗം, (18) ദ്യൂതസമാഹ്വയം, (19) പ്രകീർണ്ണകം എന്നിങ്ങനെ പത്തൊൻപതു പ്രകരണങ്ങളിലായി സകല വ്യവഹാരങ്ങളെയും ഉൾപ്പെടുത്തി അവയെ സംക്ഷിപ്തമായും സമഞ്ജസമായും നിരൂപണംചെയ്യുന്നു. കീർണ്ണകം (പലവക) ഒഴിച്ചാൽ പതിനെട്ടു പ്രകാരത്തിലാണു് വ്യവഹാരങ്ങൾ ഉത്ഭവിക്കുന്നതെന്നു കാണാം. പ്രസ്തുത നിബന്ധത്തിൽ ആകെ 1234 ശ്ലോകങ്ങളുണ്ടു്. അവ പല സ്മൃതികാരന്മാരുടേയും ഗ്രന്ഥങ്ങളിൽനിന്നു് ഉദ്ധരിച്ചിട്ടുള്ളവയാണു്. പ്രണേതാവിന്റെ പ്രതിജ്ഞ തന്നെ
“മനുമുഖ്യസരസ്സമുദ്ഭവൈ
സ്സുകുമാരൈഃ പ്രസവൈർവചോമയൈഃ
ത്രിദിവാപ്തിഫലൈർന്നൃപോചിതാം
രചയാമി വ്യവഹാരമാലികാം.”
എന്നാകുന്നു. മനു, വസിഷ്ഠൻ, വ്യാസൻ, നാരദൻ, യാജ്ഞവല്ക്യൻ, കാത്യായനൻ, പിതാമഹൻ, യമൻ, വിഷ്ണു, ഉശനസ്സു്, ഗൗതമൻ, ആപസ്തംബൻ, ബോധായനൻ, വിശ്വാമിത്രൻ, ഭരദ്വാജൻ, ദേവലൻ, ശംഖൻ, ഹാരീതൻ, കാശ്യപൻ, ബൃഹസ്പതി, സംവർത്തകൻ എന്നിങ്ങനെ പല പൂർവ്വാചാര്യന്മാരുടേയും ഗ്രന്ഥങ്ങളെ അദ്ദേഹം ഉപജീവിച്ചിട്ടുണ്ടു്.
വ്യവഹാരമാലയ്ക്കു ഭാഷയിൽ സംക്ഷിപ്തമായി ഒരു പദ്യവിവർത്തനവും ഗദ്യത്തിൽ ഒരു തർജ്ജമയും കാണ്മാനുണ്ടു്. ഗദ്യം 984-ആണ്ടു് ഒരു ദ്രാവിഡബ്രാഹ്മണൻ നിർമ്മിച്ചതാണു്. ഇവയുടെ സ്വരൂപത്തെപ്പറ്റി പിന്നീടു് പ്രതിപാദിക്കും. ക്രി. പി. പത്തൊൻപതാംശതകത്തിന്റെ ആരംഭത്തിലാണല്ലോ ആംഗ്ലേയസമ്പ്രദായത്തിൽ വ്യവഹാരങ്ങൾക്കു വിധി കല്പിക്കുന്നതിന്നുള്ള കോടതികൾ കേരളത്തിൽ സ്ഥാപിയ്ക്കപ്പെട്ടതു്. അതുവരെ 250 വർഷക്കാലത്തേക്കു പ്രാഡ്വിവാകന്മാർക്കു ശരണീകരണീയമായിരുന്ന നിയമഗ്രന്ഥം വ്യവഹാരമാല മാത്രമായിരുന്നു. ക്രി. പി. പത്താംശതകത്തിൽ അതിനുപുറമെ ചില ചട്ടവരിയോലകളും മററുംകൂടി ഉപനിയമസ്ഥാനത്തിൽ ഉത്ഭവിക്കുകയുണ്ടായി.
27.20വേദാന്താചാര്യൻ, കാവ്യപ്രകാശോത്തേജിനി
അലങ്കാരശാസ്ത്രത്തിൽ അത്യന്തം പ്രമാണഭൂതമായ ഒരു ഗ്രന്ഥമാകുന്നു കാവ്യപ്രകാശം. ആ ഗ്രന്ഥത്തിന്റെ പ്രണേതാവും കാശ്മീരദേശീയനുമായ മമ്മടഭട്ടൻ ക്രി. പി. പതിനൊന്നാംശതകത്തിന്റെ മധ്യത്തിൽ ജീവിച്ചിരുന്നു. പത്തുല്ലാസങ്ങളിൽ നാടകപ്രകരണമൊഴികെ ശേഷം സാഹിത്യസംബന്ധമായുള്ള സകല വിഷയങ്ങളേയുംപറ്റി പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തിൽ ദശമോല്ലാസത്തിലെ പരികരാലങ്കാരാവധിയുള്ള ഭാഗം മമ്മടനും അവശിഷ്ടമായ അല്പാംശം അല്ലടനും രചിച്ചു. കാവ്യപ്രകാശത്തിനെന്നതുപോലെ അത്ര വളരെ ടീകകളും ടിപ്പണികളും വേറെ യാതൊരലങ്കാരഗ്രന്ഥത്തിന്നും ഉണ്ടായിട്ടില്ല. ആദ്യത്തെ വ്യാഖ്യാനം ജൈനനായ മാണിക്യചന്ദ്രന്റെ “സങ്കേത” മാണു്. അദ്ദേഹം ക്രി. പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിൽ ജീവിച്ചിരുന്നു. “കാവ്യപ്രകാശസ്യകൃതാ ഗൃഹേ ഗൃഹേ ടീകാസ്തഥാപ്യേഷ തഥൈവ ദുർഗ്ഗമഃ” എന്നു് ആ ഗ്രന്ഥത്തിനു് ആദർശമെന്ന വ്യാഖ്യാനം നിർമ്മിച്ച മഹേശ്വരൻ അഭിപ്രായപ്പെടുന്നു.
വേദാന്താചാര്യർ രവിവർമ്മസംജ്ഞനായ ഒരു കൊച്ചിമഹാരാജാവിന്റേയും, അദ്ദേഹത്തിന്റെ അനന്തിരവനും അക്കാലത്തെ യുവരാജാവുമായ വീരകേരളവർമ്മത്തമ്പുരാന്റേയും ആശ്രിതനായി താമസിച്ച കാലത്തു കാവ്യപ്രകാശത്തിനു രചിച്ച ഒരു വിപുലവും വിശദവുമായ വ്യാഖ്യയാണു് പ്രകാശോത്തേജിനി. അർത്ഥാലങ്കാരങ്ങൾക്കുള്ള ഉദാഹരണശ്ലോകങ്ങളെല്ലാം രവിവർമ്മപ്രശസ്തിപരങ്ങളാകയാൽ അതിലെ ദശമോല്ലാസത്തിനു രവിരാജയശോഭൂഷണം എന്നും പേരുണ്ടു്. വേദാന്തദേശികർ തൊണ്ഡമണ്ഡലത്തിന്റെ തലസ്ഥാനമായ കാഞ്ചീപുരത്തിലെ ഒരു വൈഷ്ണവബ്രാഹ്മണനായിരുന്നു. അദ്ദേഹം തന്റെ ചരിത്രത്തേയും താൻ ഉത്തേജിനി നിർമ്മിക്കുന്നതിന്നുള്ള കാരണത്തേയും കുറിച്ചു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽ പ്രസ്താവിക്കുന്നു:
“രാമേണേവ ഗുണാകരേണ മഹതാ വംശോ രവേഃ ശ്രീമതാ
കൃഷ്ണേനേവ യദോരശേഷജഗതാമാ ധാരതാമഞ്ചതാ
ശ്രീകൊച്ചീശിതുരന്വയോഽവനിതലേ പുണ്യേന യേനാധുനാ
ധത്തേ സർവ്വകുലോത്തമത്വമമലോ ഭാതീഹ സോയം രവിഃ
വിരാട്ശ്വേതച്ഛത്രപ്രസൃമരയശാ ലേഖരമണീ
ജനാഭീഷ്ടപ്രേയോവിതരണഭുജാദണ്ഡമഹിമാ
മിഥോംകൂരക്ഷീരാർപ്പണഭരിതദാനവ്യസനിത
സ്വരുർവീരുഡ്ധേനൂ രവിധരണിപാലോ വിജയതേ.
സംഗീതാഗമപാരഗോ വിതരണീ സാഹിത്യസൗഹിത്യഭൂ
ശ്ശുരസ്സജ്ജനരക്ഷണൈകനിപുണശ്ശ്രീമാൻ രവിക്ഷ്മാപതിഃ
യസ്തസ്യ സ്വസുരാത്മജോഽഖിലസുധീജാഗദ്യമാനപ്രഥാ
ശാലീ യോ ഭുവി വീരകേരളധരാജാനിസ്സ ജേഗീയതേ.
നൃപസ്സ വീരകേരളോരികേളിപശ്യതോഹര
പ്രതാപശോഭമാനമാനവേന്ദ്ര വൃന്ദശേഖരഃ
കദാചിദാഗതോ മുകുന്ദവന്ദനായ സംഗമ
സ്ഥലേ നിരങ്കചന്ദ്രബിംബ സുന്ദരാനനസ്സുധീഃ.
തുണ്ഡീരക്ഷിതിമണ്ഡലമണ്ഡനകാഞ്ചീപുരാദിഹായാതം
വേദാന്തദേശികം ബുധമൈക്ഷത ദിക്കൂലമുദ്രുജസമജ്ഞം.
മംഗലസംഗമരംഗേ തം ഗുരുമവലോക്യ വീരകേരളരാട്
സ്മിതരഞ്ജിതമുഖമണ്ഡലി വചനം രചനാമനോഹരം ന്യഗദതു്.
വിദ്വജ്ജനമകുടീമണിരഞ്ജിത ചരണാബ്ജനഖരഗംഭീര!
വാഗ്ദേവതാവതാര! ത്വം ശൃണു വചനം സമസ്തലോകഹിതം.
തൗതാദികനൈയായികവൈയാകരണാ ദിവാദിസിദ്ധാന്തൈഃ
ദുരധിഗമസ്യ വിധേഹി വ്യാഖ്യാം കാവ്യപ്രകാശസ്യ.
ഇത്ഥം നിദേശതസ്തസ്യ രാജ്ഞോ വേദാന്തദേശികഃ
പ്രകാശോത്തേജിനീം നാമ ടീകാമാധാതുമുദ്യതഃ.
വസുന്ധരാകലിതതപോധനപുരന്ദരേണ സനന്ദനാ
വതാരേണയോയമസ്തൂയത
യച്ഛാസ്ത്രം യേന സമ്യക്‍ പഠിതമുരുദൃഢം
പാഠിതം വാഗ്വിധേയം
ക്ണുപ്തം തത്രൈവ തസ്യ പ്രതിഭടകരിണോ
ഗർവഭംഗം വിതന്വൻ
നാനാതന്ത്രസ്വതന്ത്രശ്ചരതി ബുധജനാ
സ്വാദ്യഗംഭീരസൂക്തിർ
വേദാന്താചാര്യസിംഹോ വിസൃമരസുയശഃ
കേസരഃ കേരളോർവ്യാം.
തഥൈവ മഹാകവിമന്ത്രവാദിശിഖാമണിനാ വാമന
ഭൂസുരേണാപി പ്രാശംസി
വേദാന്താചാര്യസൂര്യോദയമനു സമഭൂൽ
സാധുചക്രപ്രഹർഷോ
ദുർല്ലോകോലൂകപൂഗഃ സമജനി വിഗതാ
ലോകഹൃച്ഛോകമൂകഃ
വിദ്യാധ്വന്യധ്വനീനാ ഭുവി ഫലിതദൃശഃ
സ്വൈരസഞ്ചാരദക്ഷാ
ദിക്ഷു ദ്രാക്ക്ഷുദ്രഭാസാമതിരയമധുനാ
പ്രാപ്യസത്താമസത്താ.
ഇതി സ താദൃശഃ
ഭാരദ്വാജാന്വയാംഭോനിധിജനനജൂഷഃ
ശ്രീനിവാസാധ്വരീന്ദോ
സ്സംജാതസ്സർവവിദ്യാജലധികലശജഃ
ശ്രീനൃസിംഹാനുജോ യഃ
ശ്രീകൊച്ചീരാജസിംഹാസനനിലയസുധീ
ചക്രവർത്തീ ബുധോസൗ
വേദാന്തചാര്യനാമാ രചയതി വിവൃതിം
വ്യക്തകാവ്യപ്രകാശാം.
കാവ്യപ്രകാശേലങ്കാരമീമാംസാന്യായമാംസളേ
വ്യാചിഖ്യാസോജ്ജിഹീതേ മേ തർക്കോപക്രമകർക്കശേ.
കവിതാർക്കികസിംഹസ്യ പ്രതിവാദിഭയങ്കരസ്യ സർവഗുരോഃ
കരുണാ പരാംകുശമുനേസ്സരണാവേതസ്യ ശരണയതു.”
ഗ്രന്ഥാവസാനത്തിൽ ചുവടേ ചേർക്കുന്ന കുറിപ്പും കാണുന്നു:
“ഇതി ശ്രീഭാരദ്വാജകുലജലധികലാനിധി – ഗോപപുരോപകണ്ഠഹംസഗമനാംബികാനിവാസഗുരുശരഗ്രാമാധിരാജകൃത ഗംഗാസ്നാനാഗ്നിഷ്ടോമാദിനിത്യാന്നദാനസരസ്വതീ സഹോദര ശ്രീനിവാസാധ്വര്യുവരതനയ – സർവ്വജ്ഞനൃസിംഹദേശികസഹജവാഗ്ദേവതാവരപ്രസാദാധിഗത ചതുർവ്വിധകവിത്വഷഡ്ഭാഷാസിംഹാസന – തർക്കവിദ്യാഭിനവഗൗതമപ്രാഭാകരസരണി പ്രഭാകര – ശാബ്ദികശിഖാമണി – ധ്വനിമാർഗ്ഗാധ്വനീന-ദുർവ്വാദിഗർവ്വതൂലവാതൂല – പഞ്ചമതീഭഞ്ജന – വൈഷ്ണവരാദ്ധാന്തപ്രതിഷ്ഠാപക സർവതന്ത്രസ്വതന്ത്ര – ശ്രീവേദാന്തവിരചിതായാം സർവടീകാവിഭഞ്ജിന്യാം പ്രകാശോത്തേജിന്യാം കാവ്യപ്രകാശടീകായാം…”
ഈ ഉദ്ധാരങ്ങളിൽനിന്നു് അധോനിർദ്ദിഷ്ടങ്ങളായ വസ്തുതകൾ വെളിപ്പെടുന്നു. തൊണ്ഡമണ്ഡലത്തിൽ ഗോപപുരം എന്ന സ്ഥലത്തിനു സമീപം ‘ഹംസഗമന’ എന്ന ദേവിയുടെ കേന്ദ്രസ്ഥാനമായി ഗുരുശരം എന്നൊരു ഗ്രാമമുണ്ടു്. ആ ഗ്രാമത്തിലെ പ്രഭുവിന്റെ ഔദാര്യത്താൽ ഗംഗാസ്നാനവും അഗ്നിഷ്ടോമാദിയാഗങ്ങളും അനുഷ്ഠിക്കുകയും “നിത്യാന്നദാനസരസ്വതി” എന്ന ബിരുദം ലഭിക്കുകയും ചെയ്ത ഒരു മഹാന്റെ സഹോദരനും ഭാരദ്വാജഗോത്രജനുമായ ശ്രീനിവാസമഖിയുടെ പുത്രനാണു് വേദാന്താചാര്യർ. അദ്ദേഹത്തിനു നൃസിംഹസംജ്ഞനായ ഒരു സഹോദരനുണ്ടായിരുന്നു. നാലു പ്രകാരത്തിലുള്ള കവിത്വത്തിലും ആറു ഭാഷകളിലും പ്രാചീനവും നവീനവുമായ ന്യായം, പ്രഭാകരമീമാംസ, വ്യാകരണം എന്നീ ശാസ്ത്രങ്ങളിലും നിഷ്ണാതനും, ധ്വനിമാർഗ്ഗാനുയായിയും വൈഷ്ണവമതപ്രതിഷ്ഠാപകനുമായ വേദാന്താചാര്യർ കാഞ്ചീപുരത്തുനിന്നു കൊച്ചിരാജ്യത്തു വന്നു് അവിടത്തെ രവിവർമ്മമഹാരാജാവിന്റെ ആസ്ഥാനപണ്ഡിതന്മാരിൽ അഗ്രഗണ്യനായിത്തീർന്നു. ഒരിക്കൽ രവിവർമ്മാവിന്റെ ഭാഗിനേയനായ വീരകേരളവർമ്മത്തമ്പുരാൻ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവാരാധനത്തിനായി എഴുന്നള്ളിയപ്പോൾ ആചാര്യർ അവിടെയുണ്ടായിരുന്നു. പണ്ഡിതനായ ആ തമ്പുരാൻ കാവ്യപ്രകാശത്തിനു സംശയച്ഛേദിയും സുഗമവുമായ ഒരു വ്യാഖ്യാനം നിർമ്മിക്കണമെന്നു് അവിടെവെച്ചു് ആജ്ഞാപിക്കുകയാൽ അദ്ദേഹം ആ കൃത്യത്തിൽ വ്യാപൃതനായി. വേദാന്തദേശികരുടെ വൈദുഷ്യത്തെപ്പറ്റി സനന്ദനന്റെ അവതാരമെന്നു തോന്നത്തക്ക മാഹാത്മ്യമുള്ള തൃശ്ശൂർ തെക്കേമഠം സ്വാമിയാരും മന്ത്രവാദികളിൽ അഗ്രഗണ്യനായ വാമനൻനമ്പൂരിപ്പാടും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അദ്ദേഹം യാദവാഭ്യുദയാദിവിവിധ ഗ്രന്ഥപ്രണേതാവായ സാക്ഷാൽ വേദാന്തദേശികരേയും പരാംകുശമുനി (നമ്മാഴ്വാർ) യേയും വ്യാഖ്യാനത്തിന്റെ വിജയത്തിനായി വന്ദിക്കുന്നു.
കാലം
കൊച്ചി രവിവർമ്മമഹാരാജാവിന്റേയും വീരകേരളവർമ്മതമ്പുരാന്റേയും കാലം നിർണ്ണയിച്ചാൽ വേദാന്താചാര്യരുടെ കാലവും വെളിപ്പെടുന്നതാണല്ലോ. നീലകണ്ഠകവിയുടെ തൈങ്കൈലനാഥോദയം ചമ്പു ഗവേഷകന്മാർക്കു് ഈ വിഷയത്തിൽ മാർഗ്ഗദർശകമായിരിക്കുന്നു. ചമ്പുവിൽ ഉള്ളവയാണു് താഴെക്കാണുന്ന ശ്ലോകങ്ങൾ:
“തദനു വിപുലവൈദുഷീനിധാനം
മനുജവരോജനി തത്ര ഗോദവർമ്മാ
അഗണിതഗുണശേവധിശ്ച മധ്യേ
രവിസദൃശോ രവിവർമ്മനാമധേയഃ.
ആവിർബഭൂവ തദനന്തരമാവിഭുഗ്ന
ഭ്രൂ വല്ലി വിഭ്രമവശംവദവിശ്വലോകഃ
സാവിത്രവംശതിലകസ്ത്രിദിവേന്ദ്രധാമാ
ശ്രീവീരകേരള ഇതി ക്ഷിതിപാലചന്ദ്രഃ.”
തദനന്തരം ആ വീരകേരളവർമ്മ മഹാരാജാവിന്റെ വിവിധാപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്ന ഒരു സംസ്കൃതഗദ്യവും കവി ഘടിപ്പിച്ചിട്ടുണ്ടു്. കാശിക്കെഴുന്നെള്ളിയ രാമവർമ്മ മഹാരാജാവു് അദ്ദേഹത്തിന്റെ അനന്തരഗാമിയായിരുന്നു. കൊച്ചി രാജപരമ്പരയിൽ ഒരു രവിവർമ്മാവിനേയും അദ്ദേഹത്തെത്തുടർന്നു് ഒരു വീരകേരളവർമ്മാവിനേയും നാം സമീക്ഷിക്കുന്നതു് ഈ ഘട്ടത്തിൽ മാത്രമാണു്. 1537-ൽ ഒരു രാമവർമ്മമഹാരാജാവു തീപ്പെട്ടു. അദ്ദേഹത്തിനു പിന്നീടാണു് ഒരു ഗോദവർമ്മാവും രവിവർമ്മാവും രാജ്യഭാരം ചെയ്തതായി നീലകണ്ഠൻ പ്രസ്താവിക്കുന്നതു്. രാമവർമ്മാവിന്റെ അനുജനാണു് രവിവർമ്മാവെന്നു വേദാന്താചാര്യരും ‘ശ്രീരാമക്ഷിതി’ ഇത്യാദി മേലുദ്ധരിക്കുന്ന ഒരു ശ്ലോകത്തിൽ പറയുന്നു. വീരകേരളവർമ്മ മഹാരാജാവു് 1561-ൽ വടക്കുംകൂർ രാജാവിന്റെ അനുചരന്മാരാൽ വധിക്കപ്പെട്ടു. ഈ വഴിയ്ക്കു ചുഴിഞ്ഞുനോക്കുമ്പോൾ കൊല്ലം 720-ആണ്ടിടയ്ക്കു് വേദാന്താചാര്യർ പ്രകാശോത്തേജിനി നിർമ്മിച്ചു എന്നു സിദ്ധിക്കുന്നു. മേല്പുത്തൂർ ഭട്ടതിരി തന്റെ സമകാലികനായ വീരകേരളവർമ്മാവിനെപ്പറ്റി പ്രശംസിക്കുമ്പോൾ “വിശ്വാലങ്കാരഭൂതസ്സ്വയമഭിരമസേ നന്വലങ്കാരമാർഗ്ഗേ നീതൗ കാവ്യപ്രകാശഃ പുനരപി ഭജസേ ചാരു കാവ്യപ്രകാശം” എന്നു പറയുന്നുണ്ടെങ്കിലും ആ തമ്പുരാന്റെ മുൻവാഴ്ചക്കാരനായി രവിവർമ്മനാമധേയനായ ഒരു മഹാരാജാവില്ലാതിരുന്ന സ്ഥിതിക്കു് അദ്ദേഹമല്ല ദേശികരുടെ പുരസ്കർത്താവെന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. ഉത്തേജിനിയിലെ അലങ്കാരപ്രകരണത്തിൽ ഉദാഹരണങ്ങൾ രവിവർമ്മാവിനെപ്പറ്റിയാണെങ്കിലും ആചാര്യൻ പ്രധാനമായി ആശ്രയിച്ചുവന്നതു വീരകേരളവർമ്മാവിനെയാണെന്നു ഗ്രന്ഥത്തിൽനിന്നു തെളിയുന്നു. അദ്ദേഹത്തെപ്പറ്റിയും അപൂർവ്വം ചില ശ്ലോകങ്ങളുണ്ടു്. വിശിഷ്ടമായ ഈ വ്യാഖ്യാനത്തിന്റെ ചർച്ചയ്ക്കു് ഇവിടെ സൗകര്യമില്ല. രണ്ടു് ഉദാഹരണശ്ലോകങ്ങൾ മാത്രം ഉദ്ധരിക്കാം:
“രവിക്ഷമാപാല സരാജകേപി
ത്വമേവ ഭൂമീവലയേ യശസ്വീ
സതാരജാലേപി നഭോന്തരാളേ
പ്രകാശശാലീ ഖലു ചന്ദ്ര ഏവ.”
“ലക്ഷ്മീവൻ യുവരാജ മംഗലഗുണശ്രേണീപയോധേ ബുധേ
പ്രൗഢപ്രേമഭരം ദദാസി ന ലഗച്ചിത്തോസി മന്ദോദയേ
പാളീഭീ രവിമണ്ഡലാന്തരഭിദാമാതന്തനീഷി ദ്വിഷാം
കർണ്ണം ധിക്കുരുഷേ കരേണ രവിരപ്യാശ്ചര്യമുർവീതലേ.”
ഒടുവിൽ താഴെക്കാണുന്ന ശ്ലോകവും കാൺമാനുണ്ടു്.
“ശ്രീരാമക്ഷിതിപാനുജസ്ത്രിജഗതി പ്രൗഢാസിമല്ലാഭിധോ
യോ വൈ മാനവപാരിജാത ഇതി യോ ജോഘുഷ്യമാണോജനൈഃ
വൃത്ത്യാ നൂതനദേവരാത ഇതി യോ ലീലാഹരിശ്ചന്ദ്ര ഇ
ത്യാഖ്യാതോ രവിമേദിനീപതിരയം ജീയാദിഹായുശ്ശതം.”
27.21നീലകണ്ഠപൂജ്യപാദൻ
കൊല്ലം എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന സംസ്കൃതപണ്ഡിതന്മാരിൽ പ്രശസ്യമായ ഒരു പദവി ഈശാനന്റെ പുത്രനായ മുക്കോലയ്ക്കൽ നീലകണ്ഠൻ നമ്പൂരിക്കു നല്കാവുന്നതാണു്. അദ്ദേഹം വാസുഭട്ടതിരിയുടെ ത്രിപുരദഹനം, ശൗരികഥ എന്നീ രണ്ടു യമകകാവ്യങ്ങൾക്കു യഥാക്രമം അർത്ഥപ്രകാശിക എന്നും തത്ത്വപ്രകാശിക എന്നും ഉള്ള പേരുകളിൽ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. അർത്ഥപ്രകാശിക രാജരാജൻ എന്ന ബിരുദനാമത്താൽ വിദിതനായ കൊച്ചി വീരകേരളവർമ്മമഹാരാജാവു് രാമവർമ്മ യുവരാജാവിന്റെ സഹായത്തോടുകൂടി രാജ്യഭാരം ചെയ്ത കാലത്തും തത്ത്വ പ്രകാശിക രാമവർമ്മമഹാരാജാവു ഗോദവർമ്മയുവരാജാവിനോടുകൂടി രാജ്യപരിപാലനം ചെയ്ത കാലത്തുമാണു് നിർമ്മിച്ചതു്. നീലകണ്ഠൻ മുക്കോലയ്ക്കൽക്കാരനും അവിടത്തെ ഭഗവതിയുടെ പരമഭക്തനുമായിരുന്നു. പുരുഷോത്തമസരസ്വതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഗുരുവായ യതിവര്യന്റെ നാമധേയം. താഴേക്കാണുന്ന പദ്യങ്ങൾ പ്രകൃതത്തിൽ അനുസന്ധേയങ്ങളാണു്:
അർത്ഥപ്രകാശിക
“ദുരിതഹരണദക്ഷം സൂര്യസോമാനലാക്ഷം
ക്ഷപിതസുരവിപക്ഷം ക്ഷീണദോഷാക്ഷലക്ഷ്യം
മഹിഷശിരസി രാജന്മുക്തിപൂർവസ്ഥലേ വഃ
കൃതവസതി സരാഗം പാതു ദൗർഗ്ഗം മഹസ്തൽ.
വാദിവ്രാതദുരാസദേഭഹനനപ്രക്ഷുബ്ധസിംഹോപമം
സ്വാന്തേവാസിഹൃദംബുജസ്ഥതിമിരപ്രധ്വംസഭാന്വാകൃതിം
ത്രയ്യന്തോക്തിവിചാരചാരുധിഷണം കർമ്മന്ദിചൂഡാമണിം
വന്ദേ തം പുരുഷോത്തമാദികസരസ്വത്യാഖ്യമസ്മദ്ഗുരും.
അർത്ഥപ്രകാശികാനാമ്നാ വ്യാഖ്യാ പൗരദഹന്യസൗ
ക്രിയതേ നീലകണ്ഠേന ഗൗരീശാസനസംഭവാ.
ജഗതി (വിമല) കീർത്തൗ രാജരാജേ നരേന്ദ്രേ
ക്ഷിതിതലമിദമൃദ്ധം പാതി രാമേണ സാകം
രചയതി മിതമേതാം വൃത്തിമല്പേതരാർത്ഥാം
ഗളിതഗഹനഭാവാം നീലകണ്ഠോ ദ്വിജാഗ്ര്യഃ.”
തത്ത്വപ്രകാശിക
“മഹിഷപ്രോഥനിഹിതചരണം കരണം മഹഃ
മുക്തേർമ്മുക്തിസ്ഥലാസ്ഥാനം ദൗർഗ്ഗം ദുർഗ്ഗം ഭജേ മുഹുഃ
യദനുഗ്രഹതഃ പുംസാം മതിർദ്ദർപ്പണനിർമ്മലാ
യതീശം തം ഗുരും വന്ദേ ത്രയ്യന്തോദധിപാരഗം.
തത്ത്വപ്രകാശികാനാമ്നാ വ്യാഖ്യാ ശൗരികഥാശ്രയാ
ക്രിയതേ നീലകണ്ഠേന ശ്രുതാർത്ഥപരിശുദ്ധയേ.
രാമവർമ്മനൃപതൗ മഹീമിമാം
പാതി സാകമിഹ ഗോദവർമ്മണാ
നീലകണ്ഠ… സാ കൃതാ
വൃത്തിരാന്ധ്യമതിദോഷഹന്ത്ര്യസൗ.
യൽകൃപാലേശതോജ്ഞോപി സുരാചാര്യസമോ ഭവേൽ
കർമ്മന്ദിവൃന്ദവന്ദ്യം തം ഗുരും വന്ദേ യതീശ്വരം.
ശ്രുതമപി ഗുരുമുഖ്യാദ്വക്‍തുമർത്ഥം ന ദക്ഷോ
ബഹുദിനമപി ചിന്താഹാനിദോഷേണ യസ്യ
മനസി ജനിതതാപം തസ്യ ഹാതും കൃതേയം
മഹതി യമകകാവ്യേ വൃത്തിരേഷാ സ്ഫുടാർത്ഥാ.
മുക്തിസ്ഥലോദവസിതോ ഗിരിരാജകന്യാ
പാദാബ്ജധൂളിരനിശം നിഗമാന്തസേവീ
ഗോവിന്ദഭക്തിരസസംഭൃതിഭുഗ്നകണ്ഠോ
വ്യാഖ്യാമിമാം വ്യരചയൽ ഖലു നീലകണ്ഠഃ.”
‘നീലകണ്ഠപൂജ്യപാദവിരചിതായാം’ എന്ന കുറിപ്പു തത്ത്വപ്രകാശികയുടെ അവസാനത്തിൽ മാത്രമേ കാണുന്നുള്ളു എന്നുള്ളതിനാൽ അർത്ഥപ്രകാശിക രചിച്ചതിനുമേലാണു് നീലകണ്ഠൻ സന്യാസാശ്രമം സ്വീകരിച്ചതെന്നു് അനുമാനിക്കാം.
27.22മഴമംഗലത്തു പരമേശ്വരൻ നമ്പൂരി
പരമേശ്വരൻ നമ്പൂരിയുടെ കൃതിയാണു് ആശൗചദീപകം. ആശൗചദീപികയെന്നും അതിനു പേരുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ കാണുന്ന
“ഇത്ഥം തൽ പരമേശ്വരേണ നിഖിലം ഹ്യാശൗചദീപാഖ്യകം
ശ്രീമന്മദ്ഗുരുമാധവാദികഗുരൂൻ നത്വാ വിലിഖ്യാധുനാ
ജാലാംഗേധനസേവ്യനുൽകലിദിനേഥാഭൂൽ സമാപ്തം ക്രമാ
ന്നാന്ദീതീരസമീപഗേന പുരുദാവഗ്രാമജേനാഞ്ജസാ.”
എന്ന പദ്യത്തിൽനിന്നു പരമേശ്വരൻതന്നെയാണു് ആ ഗ്രന്ഥത്തിന്റെ പ്രണേതാവെന്നും അദ്ദേഹത്തിന്റെ ഗ്രാമം (പുരുദാവം) പെരുവനമാണെന്നും ഗ്രന്ഥം സമാപ്തമായതു കൊല്ലം 754-ആണ്ടാണെന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ പ്രധാനഗുരു ഒരു മാധവനായിരുന്നുവെന്നും ആ പദ്യത്തിൽനിന്നു നാം ധരിക്കുന്നു. നാന്ദിയെന്നതു പുതുക്കാട്ടിനു സമീപത്തുകൂടി ഒഴുകുന്ന ഒരു പുഴയാണത്രേ. ‘താന്നീതീര’ എന്നതാണു് ശരിയായ പാഠമെന്നും താന്നിപ്പുഴ എന്നു കാലടിയിൽ കടത്തുസ്ഥലത്തു പെരിയാറ്റിനു പേരുണ്ടെന്നും ഒരു പക്ഷാന്തരമുണ്ടു്. ‘താന്നി’ എന്ന മലയാളശബ്ദം സംസ്കൃതീകരിക്കാതെ ഒരു സംസ്കൃതരൂപത്തിൽ പ്രയോഗിക്കുന്നതു് അസാധാരണമാണെന്നു ഞാൻ കരുതുന്നു.
ആശൗചദീപകത്തിനു ചന്ദ്രിക എന്ന ഒരു പഴയ വ്യാഖ്യാനമുള്ളതിനുപുറമേ സർവതന്ത്ര സ്വതന്ത്രനായ കൊടുങ്ങല്ലൂർ വിദ്വാൻ ഗോദവർമ്മ ഇളയതമ്പുരാന്റെ (കൊല്ലം 975-1026) വിവേചനമെന്ന മറ്റൊരു വ്യാഖ്യാനവും കാൺമാനുണ്ടു്. ആദ്യത്തേതു പെരുമനത്തുകാരനായ മറ്റൊരു നമ്പൂരി രചിച്ചതാണു്.
പുരുവനസംജ്ഞേ ഗ്രാമേ ജാതേനാശൗചദീപികാ രചിതാ
തദ്വൃത്തിസ്തത്രത്യേനൈവൈഷാശൗചചന്ദ്രികാ പ്രോക്താ.”
എന്ന പദ്യം നോക്കുക. വിദ്വാൻ ഇളയതമ്പുരാൻ പ്രസ്തുത കൃതി മഴമംഗലത്തു നമ്പൂരിയുടേതാണെന്നു സ്പഷ്ടമായി പറയുന്നുണ്ടു്.
“പ്രീത്യൈ സതാം മഹിഷമംഗലനാമ്നി ഗേഹേ
ജാതേന ഭൂസുരവരേണ പുരാ കൃതം യൽ
ആശൗചദീപകമമും വിവരീതുമദ്യ
ശ്രീകോടിലിംഗനിലയോ നൃപതിസ്സമീഹേ.”
എന്ന പദ്യത്തിൽനിന്നു് ഈ വസ്തുത ഗ്രഹിക്കാവുന്നതാണു്. ‘മഴമംഗലം ആശൗചം’ എന്ന പേരിലാണു് പൊതുജനങ്ങളുടെ ഇടയിൽ ഈ ഗ്രന്ഥത്തിനു പ്രശസ്തി എന്നും ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്. ദീപകത്തിൽ ഭിന്നവൃത്തങ്ങളിലായി 167 പദ്യങ്ങൾ മാത്രമേയുള്ളു. ആ ഹ്രസ്വമായ പരിധിക്കുള്ളിൽ ആചാര്യൻ ആശൗചത്തെസ്സംബന്ധിച്ചു് അവധാരണീയങ്ങളായ സകലവിഷയങ്ങളും സമീചീനമായി പ്രതിപാദിക്കുന്നു. ആദ്യത്തെ പദ്യമാണു് താഴെച്ചേർക്കുന്നതു്:
“യതോ വാ ജന്മാസ്യ സ്ഫുരതി ച യതോ വാ തദിതരദ്
ദ്വയോരപ്യേതേന പ്രകടിതനിദാനാഘമഖിലം
വ്യതീയാസ്തേ ശുദ്ധോ നിരഘ ഇവ തസ്യാവഗമനാ
ദുപാസേ തത്തത്ത്വം പ്രശമിതവികല്പം പദമിദം.”
പ്രസ്തുതവിഷയത്തിൽ കേരളത്തിലെ ഭിന്നദേശങ്ങളിലുള്ള ആചാരവ്യത്യാസങ്ങളെപ്പറ്റിയും അദ്ദേഹം അവസരോചിതമായി പ്രസ്താവിക്കുന്നുണ്ടു്.
“ജന്മന ആരഭ്യ മൃതൗ ബന്ധൂനാം യോനിബീജജാതാനാം
ത്രിദിനമഘംഗൃഹ്ണീയുശ്ശിവപുരതശ്ചോ ത്തരാലയാഃപ്രായഃ”
എന്നും
“വിപ്രേന്ദ്രാ ദാക്ഷിണാത്യാഃ ഖലു ശിവപുരത-
സ്തൂപനീതേർവിവാഹാൽ
പുന്നാര്യൗ പ്രാങ്മൃതൗ സ്നാന്ത്യഥ ഖലു മരണേ
യോനിബന്ധോസ്ത്ര്യഹാഘം
ഗൃഹ്ണീയുർബ്ബീജബന്ധോ ശശിദിനമപരേ
പക്ഷിണീം സംഗിരന്തേ
താമേതാം പക്ഷിണീം കേചന ദിനയുഗളീം
വിപ്രവര്യാ വദന്തി.”
എന്നുമുള്ള പദ്യങ്ങൾ കാൺക. ഇവയിൽ തൃശ്ശിവപേരൂർക്കു് വടക്കും തെക്കും താമസിക്കുന്ന നമ്പൂരിമാരുടെ ചില ആചാരഭേദങ്ങൾ പ്രതിപാദിതങ്ങളായിരിക്കുന്നു. ഒടുവിലത്തെ പദ്യത്തിൽ ചതുർത്ഥപക്ഷമാണെന്നു സൂചിപ്പിച്ചിട്ടുള്ളതു് ഇരിഞ്ഞാലക്കുടഗ്രാമക്കാരുടെ പക്ഷമാണെന്നു വ്യാഖ്യാനങ്ങളിൽനിന്നറിയുന്നു. ഒടുവിൽ ആചാര്യൻ,
“ആശൗചദീപകമിദം രചിതം വിമൃശ്യ
തത്തൽസ്മൃതീരപി തഥാപി ച ദേശകാലൗ
ആലോച്യ തത്സമയപണ്ഡിതവൈദികാനാ
മത്രാനുസൃത്യ ച മതം വിദധാതു സർവം.”
എന്നും
“ഗാസ്താഃ സ്മൃതാ മുനിവരൈർവിമലാർത്ഥദുഗ്ദ്ധം
ദുഗ്ദ്ധ്വാ വിമഥ്യ ഹൃദയേന സമുദ്ധൃതം യൽ
ആശൗചദീപകമിദം നവനീതകല്പം
പ്രീത്യൈ ഭവേൽ സുമനസാമഘനുത്തയേ ച.”
എന്നുമുള്ള പദ്യങ്ങൾകൂടി ഘടിപ്പിച്ചിട്ടുണ്ടു്. താൻ പല സ്മൃതികളും പരിശോധിച്ചാണു് ദീപകം രചിച്ചിരിക്കുന്നതെങ്കിലും ദേശകാലങ്ങളെപ്പറ്റി ആലോചിച്ചും അതാതു കാലത്തു പണ്ഡിതന്മാരായിരിക്കുന്ന വൈദികന്മാരുടെ മതമനുസരിച്ചും മാത്രമേ ആശൗചക്രിയകൾ അനുഷ്ഠിക്കുവാൻ പാടുള്ളു എന്നു് ആചാര്യൻ ഉപദേശിക്കുന്നു.
വ്യാഖ്യാനങ്ങൾ
ചന്ദ്രികാകാരൻ സ്മൃതികളിലും വ്യാകരണത്തിലും നിഷ്കൃഷ്ടമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ഇളയതമ്പുരാന്റെ വൈദുഷ്യം സുപ്രസിദ്ധമാണല്ലോ. അദ്ദേഹം ചില ബ്രാഹ്മണർ അപേക്ഷിയ്ക്കുകനിമിത്തം ആശൗചവിധിവരെയുള്ള ഭാഗത്തിനു വ്യാഖ്യാനം രചിച്ചതായി പറയുന്നു.
“ഏവം മയാ വിരചിതം ഭൂസുരാണാമപേക്ഷയാ
ആശൗചദീപകഗ്രന്ഥസ്യൈകദേശ വിവേചനം.”
“ആശൗചവിധിപര്യന്തമേവ കാര്യം വിവേചനം
ഇത്യേവ ഭൂസുരാപേക്ഷാ തദേതാവദ്വിവേചിതം.”
ഈ അടുത്ത കാലത്തു സി. കെ. വാസുദേവശർമ്മാ പ്രകാശിക എന്നൊരു ഭാഷാഗദ്യവ്യാഖ്യാനവും ദീപകത്തിനുരചിച്ചിട്ടുണ്ടു്.
ആശൗചചിന്താമണി
കേരളീയനായ ഒരു പണ്ഡിതൻ ആശൗചചിന്താമണി എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതു് എട്ടാം ശതകത്തിൽ ആവിർഭവിച്ച ഒരു കൃതിയാണെന്നു തോന്നുന്നു. പ്രണേതാവിന്റെ കാലദേശങ്ങളെക്കുറിച്ചു യാതൊരു അറിവുമില്ല. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ പകർത്താം:
“ഗണേശവാണീഗുരുദക്ഷിണേശാൻ
വന്ദേ ദയാബ്ധീൻ വരദാനശീലാൻ;
ജന്മാദിമൂലാനി നിരസ്യ ചാഘാ
ന്യമീ ദിശന്ത്വാശു മദാത്മശുദ്ധിം.
വിപ്രക്ഷത്രവിഡംഘ്രിജാസ്ത്വിഹ ദിശാരുദ്രാർക്കതിഥ്യുന്മിതാ
ഹാശൗചാ രജസിസ്ത്രിയസ്ത്ര്യഹമലാസ്സ്യുർവിപ്രവൽ സൂത്രിണാം
വിഡ്വൽ പാരശവസ്യ നോ സുഹൃദഘം ബാലാഹഭേദാശ്ച നാ
പ്യന്തഃപാത്യതികാലജാദ്യഘഭിദാസ്ത്വ ബ്രാഹ്മണാനാംച നോ.”
വചനമാല
യാജ്ഞവല്ക്യസ്മൃതിയുടെ പ്രാചീനവ്യാഖ്യാനങ്ങളിൽ പ്രഥമഗണനീയമാണു് വിശ്വരൂപാചാര്യരുടെ ബാലക്രീഡ. വിജ്ഞാനേശ്വരൻ മിതാക്ഷര എന്ന തന്റെ സുപ്രസിദ്ധമായ യാജ്ഞവല്ക്യസ്മൃതിവ്യാഖ്യായിൽ ‘വിശ്വരൂപവികടോക്തിവിസ്മൃതം’ എന്നു് ആ വ്യാഖ്യാനത്തെ ഭയഭക്തിപൂർവകമായി സ്മരിച്ചിട്ടുണ്ടു്. ബാലക്രീഢയുടെ ടീകകളിൽ ഒന്നാണു് വചനമാല. ആ ടീകയിലെ ആചാരാധ്യായത്തിൽ ബ്രഹ്മചാരിപ്രകരണത്തിലെ ഒരു ഭാഗം മാത്രമേ ലഭിച്ചിട്ടുള്ളു. ആചാര്യൻ കേരളീയനാണെന്നുള്ളതിനു സംശയമില്ല. അദ്ദേഹം ബാലക്രീഡയ്ക്കുതന്നെ അമൃതസ്യന്ദിനി എന്നൊരു ടീക തന്റെ പരമഗുരുവായ (പ്രാചാര്യൻ) ഒരു ചോമാതിരി രചിച്ചിട്ടുണ്ടെന്നും വളരെക്കാലത്തിന്നു മുൻപു വേദാത്മാവു് എന്നൊരു യതി വിഭാവനയെന്നും, ടീകയെന്നും രണ്ടു വ്യാഖ്യകൾ നിർമ്മിച്ചു എന്നും ആ വ്യാഖ്യകൾ ലഭിച്ചിട്ടില്ലെന്നും പറയുന്നു. അതോടുകൂടി തന്റെ പേരെന്തെന്നു പറയുന്നില്ലെങ്കിലും താൻ ഗൗരീപാദാദികേശസ്തവം, സേതു എന്നിങ്ങനെ രണ്ടു കൃതികൾ രചിച്ചിട്ടുള്ളതിനുപുറമേ മേഘസന്ദേശശ്ലോകങ്ങളിലെ അന്ത്യപാദങ്ങൾ ഘടിപ്പിച്ചു ബാലകാണ്ഡവും മയൂരന്റെ സൂര്യശതകശ്ലോകങ്ങളിലെ പ്രഥമപാദങ്ങൾ ഘടിപ്പിച്ചു് അയോധ്യാകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള ഇതരകാണ്ഡങ്ങളുമായി സമസ്യാരാമവൃത്താന്തം എന്നും സൂര്യ ശതകശ്ലോകങ്ങളിലെ ദ്വിതീയപാദങ്ങൾ ഉൾക്കൊള്ളിച്ചു സമസ്യാ കൃഷ്ണലീലയെന്നും രണ്ടു കാവ്യങ്ങൾകൂടി നിർമ്മിച്ചിട്ടുള്ളതായി പ്രസ്താവിക്കുന്നുണ്ടു്. ഭവഭൂതിയും വിശ്വരൂപനും അഭിന്നന്മാരായിരുന്നു എന്നുള്ള ഐതിഹ്യം വചനമാലാകാരൻ വിശ്വസിച്ചിരുന്നതായി
“ഭവഭൂതിനിബന്ധനോദധൗ
തിമിഭീമപ്രതിവാദിമേദുരേ
സകലാക്ഷനിരീക്ഷണം വപുഃ
പതിതം മാമയമുദ്ധരിഷ്യതി”
എന്ന വചനത്തിൽ നിന്നു തെളിയുന്നു. അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ സ്മർത്തവ്യങ്ങളാണു്:
“യന്മായാവിവശാ വിദുർഭുവനമാത്മാ ഭിന്നമപ്യന്യഥാ
യദ്വിദ്യാകുശലാ വിദന്തി തദിദം ചാഭിന്നമേവാത്മനാ
കർത്തും യൽകിമപീശ്വരോപി പരമഃ ശക്‍നോതി നോ യാമൃതേ;
താം സംവിന്മയവിഗ്രഹാമവിരതം വന്ദേ മുകുന്ദാനുജാം.
ഗൗരീകേശാദിപാദസ്തവമപി ശതക
ശ്ലോകപൂർവ്വാർദ്ധപാദാൻ
വൃത്തം ശ്രീരാമശൗര്യോരപി ച രചിതവാൻ
പൂരയൻ യസ്സമസ്യാഃ
സേതും ചൈവാതിമാത്രം രൂചിരമഭിനവം
മേഘപദ്യാന്തപാദാൻ
വ്യാഖ്യാലങ്കാരഹേതോസ്സു വചനകുസുമൈ
സ്സാധു ബധ്നാമി മാലാം.
വിഭാവനേതി വ്യാഖ്യാസ്യ കൃതാ പൂർവ്വം യതീശ്വരൈഃ
വേദാത്മനാമഭിസ്സേയമാമൂലാഗ്രവിഭാവനാ.
ഇത്യാശങ്ക്യ ഇതി വ്യാഖ്യാ ടീകേത്യപി ച ദൃശ്യതേ
തേ സാകല്യേന നൈവാസ്താമുഭേ ച ക്വചിദേവ തു.
അധുനാ കൃഷ്ണകാരുണ്യാദ്രചിതാ സോമയാജിനാ
അമൃതസ്യന്ദിനീ സ്വാർത്ഥമരന്ദാഹ്ലാദിനീ സതാം.
ആനൈഷ്ഠികവിചാരാന്താദാദൗ സാ വിദ്യതേ തതഃ
കാലോഗ്നിരിത്യുപക്രമ്യ ശാരീരാന്തരഗാമിനീ.
ശ്രീമദ്ദേശികപാദപങ്കജരജഃപുഞ്ജാവതം സോത്തമഃ
ശർവാണീചരണാംബുജപ്രചരണ ക്രീഡാനികേതാന്തരഃ
വിദ്വൽപാദപയോജപാവനപരാഗാവാപ്യ പുണ്യോത്സുകഃ
ശാസ്ത്രാർത്ഥാമൃതപാനസംഭൃതരസസ്തൂഷ്ണീംകഥം സ്യാമഹം?
ഏഷാ ഹി വചനമാലാ നിരന്തരാ വചനനിവഹകുസുമേന
യദി സാന്തരാ സുമതിഭിസ്സാധു നിരൂപ്യൈവ പരിപൂര്യാ.”
“ഇത്യേവമാദിശ്ലോകസംഗതിപ്രകാരസ്തദ്വ്യാഖ്യാന പ്രകാശശ്ചാസ്മൽ പരമഗുരുവിരചിതായാ അമൃതസ്യന്ദിന്യാ ഏവാവഗന്തവ്യഃ” എന്ന പങ്ക്തിയിൽനിന്നാണു് ചോമാതിരി ആചാര്യന്റെ പരമഗുരുവാണെന്നു മനസ്സിലാകുന്നതു്. ‘മുകുന്ദാനുജ’യായ കാത്യായനിയുടെ വന്ദനംകൊണ്ടു് വചനമാല ആരംഭിച്ചിരിക്കുന്നതിനാൽ ഗ്രന്ഥകാരൻ പയ്യൂർ പട്ടേരിമാരിൽ ഒരാളായിരിക്കുമെന്നു സങ്കല്പിക്കുവാൻ തോന്നുന്നു. മർമ്മസ്പൃക്കായ ഒരു വ്യാഖ്യാനമാണു് വചനമാല.
സ്മാർത്തപ്രായശ്ചിത്തം
പുതുമനച്ചോമാതിരിയുടെ പ്രായശ്ചിത്തത്തിനും മഴമംഗലത്തിന്റെ സ്മാർത്തപ്രായശ്ചിത്തവിമർശിനിക്കും പുറമേ സ്മാർത്തപ്രായശ്ചിത്തം എന്നൊരു വലിയ ഗ്രന്ഥം ഉണ്ടു്. ആ ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:
“ശ്രീമന്തം ദക്ഷിണാമൂർത്തിം വിഘ്നേശം ഭാരതീം ഗുരൂൻ
നമാമി പുരുഷാർത്ഥാഃ സ്യൂര്യൽപ്രസാദേന ദേഹിനാം.
ബോധായനം ജൈമിനിഞ്ച കൗഷീതക്യാശ്വലായനൗ
വാധൂലകാപസ്തംബാദീൻ നൗമി ശാഖാപ്രവർത്തകാൻ.
തൽപ്രോക്തകല്പസൂത്രാദിവ്യാഖ്യാന കൃതമാനസാൻ
ആചാര്യാനപി സിദ്ധാന്തിഭവസ്വാമി മുഖാൻ ഭജേ.
പ്രായശ്ചിത്തം പുരാ പ്രോക്തമൃഗ്യജുസ്സാമവേദിനാം
സ്മാർത്തം തദേവ സംക്ഷിപ്യ ബഹ്വൃചാനാം വിഭജ്യതേ.
വിനാശഃ പ്രായ ഇത്യുക്തശ്ചിത്തം സന്ധാനമുച്യതേ
വിനഷ്ടസ്യ തു സന്ധാനം പ്രായശ്ചിത്തപദേരിതം.”
ആകെ പന്ത്രണ്ടധ്യായങ്ങൾ അടങ്ങീട്ടുള്ള ഈ ഗ്രന്ഥവും പ്രായശ്ചിത്തവിഷയത്തിൽ പ്രമാണഭൂതമാണു്. മൂക്കോല ദേവീ ക്ഷേത്രത്തിനു സമീപമുള്ള ഏർക്കര ഇല്ലത്തു ബ്രഹ്മൻ എന്നൊരു സിദ്ധൻ ഉണ്ടായിരുന്നു. ആ നമ്പൂരിയാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു്. അദ്ദേഹം വിമർശിനീകാരനായ മഴമംഗലത്തു നാരായണൻനമ്പൂരിക്കു മുൻപാണു് ജീവിച്ചിരുന്നതു്. ആ ഗ്രന്ഥത്തിൽ പല കേരളാചാരങ്ങളേയുംപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടു്. ‘സിദ്ധാന്തിഭവസ്വാമി’ എന്നതിൽ സിദ്ധാന്തി ആരെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ഗ്രന്ഥവും കണ്ടിട്ടില്ല. കേരളീയനായിരിക്കണം. താൻ ആദ്യം ഋഗ്വേദികളുടേയും യജുർവേദികളുടേയും സാമവേദികളുടേയും പ്രായശ്ചിത്തകർമ്മങ്ങളെ അധികരിച്ചു് ഒരു ഗ്രന്ഥം നിർമ്മിച്ചു എന്നും സ്മാർത്തപ്രായശ്ചിത്തം അതു സംക്ഷേപിച്ചു് ഋഗ്വേദികൾക്കു മാത്രം പ്രയോജകീഭവിക്കത്തക്ക നിലയിൽ രചിച്ചതാണെന്നും ആചാര്യൻ പ്രസ്താവിക്കുന്നു.
ജൈമിനീയഗൃഹ്യമന്ത്രവൃത്തി
ജൈമിനീയഗൃഹ്യമന്ത്രങ്ങളുടെ വ്യാഖ്യാനമാണു് ഈ ഗ്രന്ഥം. പ്രാരംഭത്തിൽ
“സകലഭുവനൈകനാഥം ശ്രീകൃഷ്ണം നൗമി ഹരിമുമാഞ്ച ശിവം ഗുരുമപി സുബ്രഹ്മണ്യം ഗജാനനം ഭാരതീം ഭവത്രാതം.”
എന്നൊരു ശ്ലോകം കാണുന്നുണ്ടു്. സുബ്രഹ്മണ്യൻ ഗ്രന്ഥകാരന്റെ ഗുരുവാണോ എന്നു നിശ്ചയമില്ല. എന്നാൽ ഭവത്രാതൻ നമ്പൂരി അദ്ദേഹത്തിന്റെ ഗുരുവാണെന്നു സങ്കല്പിക്കുന്നതിൽ അനുപപത്തിയുമില്ല. ആശ്വലായനഗൃഹ്യസൂത്രഭാഷ്യത്തിൽ ദേവത്രാതൻനമ്പൂരി ഈ ഭവത്രാതനെ സ്മരിക്കുന്നുണ്ടു്. വളരെ വിശിഷ്ടമാണു് പ്രസ്തുത വൃത്തി.
ബോധായനദർശപൂർണ്ണമാസാനുഷ്ഠാനം
കറുത്തവാവു്, വെളുത്ത വാവു് ഈ ദിവസങ്ങളിൽ അനുഷ്ഠിക്കേണ്ട ഹോമാദികർമ്മങ്ങളെ വിവരിക്കുന്ന ഒരു ഗ്രന്ഥമാണിതു്. വെളുത്തവാവിൻനാൾ കർമ്മമധികമായി ചെയ്യേണ്ടതുകൊണ്ടാണു് ദർശശബ്ദം ആദ്യമായി പ്രയോഗിച്ചിരിക്കുന്നതെന്നു് ആചാര്യൻ നമ്മെ ധരിപ്പിക്കുന്നു. “അഥ ഗുരൂൻ പ്രണമ്യ ബോധായനമതേന ദർശപൂർണ്ണമാസാനുഷ്ഠാനം വക്ഷ്യേ, ഹൗത്രം തു ആശ്വലായനമതേന” എന്നാണു് അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഗ്രന്ഥകാരൻ ആരെന്നറിയുന്നില്ല. എങ്കിലും ഗ്രന്ഥത്തിന്റെ ഒടുവിൽ “ഏവം കേരളേഷ്വാചാരഃ” എന്നു പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് അദ്ദേഹം ഒരു കേരളീയനാണെന്നു നിർണ്ണയിക്കുവാൻ കഴിയും.
27.23ആശ്വലായനഗൃഹ്യപ്രയോഗവൃത്തി, ദാമോദരൻ
ശൗനകമഹർഷിയുടെ ശിഷ്യനായ ആശ്വലായനൻ ഋഗ്വേദീയ കല്പസൂത്രകാരന്മാരിൽ പ്രഥമഗണനീയനാണു്. ഓരോ കല്പസൂത്രത്തിനും ശ്രൗതസൂത്രം, ഗൃഹ്യസൂത്രം, ധർമ്മസൂത്രം എന്നീ പേരുകളിൽ മൂന്നു വിഭാഗങ്ങളുണ്ടു്. അവയിൽ അതിപ്രധാനം ശ്രൗതസൂത്രമാകുന്നു. ശ്രൗതസൂത്രങ്ങളിൽ ഹവിസ്സംസ്ഥങ്ങളായി ഏഴും, സോമസംസ്ഥങ്ങളായി ഏഴും അങ്ങനെ പതിന്നാലു കർമ്മങ്ങളെപ്പറ്റിയാണു് പ്രതിപാദിക്കുന്നതു്. അഗ്ന്യാധാനം, അഗ്നിഹോത്രം, ദർശപൂർണ്ണമാസങ്ങൾ, ചാതുർമ്മാസ്യങ്ങൾ മുതലായവയും ഹവിസ്സംസ്ഥകർമ്മങ്ങളാകുന്നു. ശ്രൗതകർമ്മങ്ങളെല്ലാം വൈതാനാഗ്നിയിൽ അനുഷ്ഠിക്കേണ്ടവയാണു്. നാല്പതു സംസ്കാരങ്ങൾ ഗൃഹ്യകർമ്മങ്ങളായി വിധിച്ചിട്ടുണ്ടു്. അവയെ പ്രതിപാദിക്കുന്നവയാകുന്നു ഗൃഹ്യസൂത്രങ്ങൾ. ഗർഭാധാനംമുതൽ വിവാഹാന്തമുള്ള പതിനെട്ടു കർമ്മങ്ങൾ ശാരീരികങ്ങളും ശേഷമുള്ള ഇരുപത്തിരണ്ടു കർമ്മങ്ങൾ യജ്ഞരൂപങ്ങളുമാകുന്നു. ശ്രൗതകർമ്മങ്ങളിൽ അഗ്നിഹോത്രംപോലെ ഗൃഹ്യ കർമ്മങ്ങളിൽ അഞ്ചു മഹായജ്ഞങ്ങളും മൂന്നു പാകയജ്ഞങ്ങളും നിത്യാനുഷ്ഠേയങ്ങളാകുന്നു. എല്ലാ ഗൃഹ്യകർമ്മങ്ങൾക്കും ആവസഥ്യാഗ്നിയുടേയോ വൈവാഹികാഗ്നിയുടേയോ ആവശ്യമുണ്ടു്. ധർമ്മസൂത്രങ്ങൾ സുപ്രസിദ്ധങ്ങളാണല്ലോ.
ആശ്വലായനന്റെ ഗൃഹ്യസൂത്രങ്ങൾക്കു പ്രയോഗവൃത്തി എന്നൊരു വിസ്തൃ്തമായ വ്യാഖ്യാനം വാസുദേവൻനമ്പൂരിയുടെ പുത്രനായ ദാമോദരൻനമ്പൂരി രചിച്ചിട്ടുണ്ടു്. “ഭാർഗ്ഗവസ്യ വൈതഹവ്യസ്യ സവേദസഃ കുലേ ജാതോ വാസുദേവപുത്രോ ദാമോദരഃ” എന്നൊരു കുറിപ്പു് ഗ്രന്ഥാവസാനത്തിൽ കാണുന്നതിൽനിന്നു് അദ്ദേഹം ഭാർഗ്ഗവഗോത്രീയനാണെന്നും വീതഹവ്യനും സവേദസ്സും ആ ഗോത്രത്തിലെ പ്രവരർഷികളാണെന്നും വെളിവാകുന്നു. പ്രകരണമനുസരിച്ചു തന്റെ വൃത്തിയുടെ ആരംഭത്തിൽ ദാമോദരൻ ആദിത്യനെ
“യം സഞ്ചിന്ത്യ മുനീശ്വരാ അഹരഹസ്സന്ധ്യാസു ദിവ്യാം പരാം
സാവിത്രീം പ്രജപന്തി പാപനിചയധ്വാന്തൈകഭാനുപ്രഭാം
സ്ത്രീഗേഹദ്രവിണാത്മജാംശ്ച സുഹൃദസ്സന്ത്യജ്യ സർവാത്മനാ
തം ദേവം പരമദ്വയം പ്രണവതഃ സൂര്യം സദോപാസ്മഹേ”.
എന്ന പദ്യത്തിൽ വന്ദിക്കുന്നു. അനന്തരം കർമ്മഠനും ബഹുശിഷ്യാചാര്യനും തന്റെ പിതാവുമായ വാസുദേവൻ, ഋഗ്വേദം പഠിപ്പിച്ച ഗുരു, ബ്രാഹ്മണം അധ്യാപനം ചെയ്ത സുബ്രഹ്മണ്യശർമ്മാ, ഗൃഹ്യോക്തമായ ക്രിയാഭാഗമഭ്യസിപ്പിച്ച രാമശർമ്മാ, തന്ത്രഭാഗം പഠിപ്പിച്ച വിശ്വാമിത്രഗോത്രജനായ ശങ്കരൻ, ശബ്ദശാസ്ത്രം അഭ്യസിപ്പിച്ച രാമദാസൻ എന്നീ ഗുരുക്കന്മാരെയും നാരായണപ്രഭൃതികളായ ഇതര ഗുരുക്കന്മാരെയും നമസ്കരിക്കുന്നു. ആദ്യകാലത്തു തനിക്കു ക്രിയാഭാഗത്തെപ്പറ്റി അറിവില്ലായിരുന്നു എന്നും ചില ബ്രാഹ്മണർ തന്നെ ആ വൈകല്യം കണ്ടു് അധിക്ഷേപിച്ചപ്പോൾ ദുഃഖിതനായി രാമശർമ്മാവിന്റെ അന്തേവാസിയായിത്തീർന്നു് ആ വിഷയത്തിലും പാണ്ഡിത്യം സമ്പാദിച്ചു എന്നും ദാമോദരൻ പറയുന്നുണ്ടു്. തന്റെ വൃത്തി ഗദ്യത്തിലാണു് രചിക്കുന്നതെന്നും അതു വിഷയത്തെ വിസ്തരിക്കുന്നതിന്നുവേണ്ടിയാണെന്നും
“രൂപാവതാരകാരാദ്യാ ഭാഷ്യകാരാദയഃ പരേ
ഊചുർഗ്ഗദ്യേന വിസ്തൃത്യൈ കവിത്വാഭാവതോ ന ഹി.
ഇമാം പ്രയോഗവൃത്ത്യാഖ്യാം പരിഗൃഹ്ണന്തു സജ്ജനാഃ
മുദാ നാസ്മൽകവിതയാ ദേവസ്യാനുഗ്രഹാദ്രവേഃ.”
എന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ടു്. ആചാര്യന്റെ കാലമേതെന്നറിയുന്നില്ല. പ്രയോഗവൃത്തിയിൽ ആകെ പതിനൊന്നധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. വ്യാഖ്യാനം സ്പഷ്ടവും ലളിതവുമാണു്.
ആശ്വലായനഗൃഹ്യപ്രയോഗദർപ്പണം
ഈ ഗ്രന്ഥവും പ്രയോഗവൃത്തിയിലെ വിഷയത്തെത്തന്നെ പ്രതിപാദിക്കുന്നു. ആദ്യമായി പദ്യത്തിലും പിന്നീടു ഗദ്യത്തിലും ഗ്രന്ഥകാരൻ ആശ്വലായനഗൃഹ്യപ്രയോഗങ്ങളെ സംഗ്രഹിക്കുന്നു.
“പ്രയോഗദർപ്പണം ഹ്യേതൽ സംക്ഷേപാൽ സംസ്കൃതൈഃ കൃതം
ജാമദഗ്ന്യേന രാമേണ ശ്രീഗുരുണാം പ്രസാദതഃ”
എന്ന വചനത്തിൽനിന്നു പ്രണേതാവു ഭാർഗ്ഗവഗോത്രജനായ രാമൻനമ്പൂരിയാണെന്നു കാണാവുന്നതാണു്. ഗ്രന്ഥത്തിന്റെ ഉപക്രമത്തിലുള്ള ചില ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു:
“ഗുരൂൻ വിനായകം വാണീം ശൗനകം ചാശ്വലായനം
ബ്രഹ്മാണം പാർവതീനാഥം ലക്ഷ്മീനാരായണം തഥാ
പ്രണമ്യ ഭേദാൻ വക്ഷ്യാമി വിവാഹാദിഷു കർമ്മസു
പ്രസന്നൈഃ സംസ്കൃതൈഃ പദ്യൈഃ പ്രയോഗക്രമമേവ ച
ആശ്വലായനഗൃഹ്യോക്ത്യാമുക്തം മന്ദധിയാം നൃണാം
കർമ്മനിർണ്ണയസംസിദ്ധ്യൈ ശ്രീഗുരൂണാം പ്രസാദതഃ.
ആചാരകല്പസൂത്രാണാമൈക്യം സർവത്രനിർണ്ണയേ
പ്രമാണം കർമ്മണാം നൃണാമിതി കർമ്മവിദോ വിദുഃ.
തസ്മാത്തദനുസാരേണ വക്തവ്യാ കർമ്മപദ്ധതിഃ
ജാതവേദപ്രഭൃതിഭിരാചാര്യൈശ്ശാസ്ത്രപാരഗൈഃ
കല്പസൂത്രാർത്ഥതത്ത്വജ്ഞൈർവിശിഷ്ടാചാരതൽപരൈഃ
ഗുരുപ്രസാദസമ്പന്നൈർമ്മാർഗ്ഗോ യോഗ്ങീകൃതോ മയാ
മന്ദപ്രജ്ഞോപകാരായ സംക്ഷേപാദ്വക്ഷ്യതേധുനാ.”
ഈ ഭാഗത്തിൽ രാമൻ സ്മരിക്കുന്ന ജാതവേദൻനമ്പൂരിയും ഒരു ശ്രൗതവ്യാഖ്യാകാരനാണെന്നു സിദ്ധിക്കുന്നു. പക്ഷേ ദാമോദരന്റെ ഗുരുവായ രാമശർമ്മാവായിരിക്കാം ഈ രാമൻ. ജാതവേദനെപ്പറ്റി മറ്റൊന്നുമറിവില്ല.
27.24വിഷ്ണുസംഹിത
കേരളത്തിലെ തന്ത്രവിധികൾക്കു പ്രമാണഭൂതങ്ങളായ പൂർവഗ്രന്ഥങ്ങളിൽ വിഷ്ണുസംഹിതയ്ക്കു വളരെ പ്രാധാന്യമുണ്ടു്. ചേന്നാസ്സു നമ്പൂരിപ്പാടു് ആ ഗ്രന്ഥത്തെ ഉപജീവിച്ചുകാണുന്നു. ആകെ മുപ്പതു പടലങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്തുത സംഹിതയുടെ പ്രണേതാവു് ഒരു കേരളീയൻ തന്നെ. ‘വിഷ്ണുനാ സ്വയമീരിതാ’ എന്നു ഗ്രന്ഥകാരൻ അതിനു മേനി കേറ്റുന്നു. അതുകൊണ്ടാണു് അതിനു വിഷ്ണു സംഹിത എന്ന പേർ സിദ്ധിച്ചതു്. പക്ഷേ ഇന്നു കാണുന്ന ആ പേരിലുള്ള സംഹിത നൂറ്റെട്ടധ്യായങ്ങളുള്ള പൂർവസംഹിതയുടെ സംഗ്രഹണമാണെന്നും ആ സംഗ്രഹത്തിന്റെ കർത്താവു് ഇധ്മവാന്റെ പുത്രനായ സുമതിയെന്ന മഹർഷിയാണെന്നും ഗ്രന്ഥത്തിൽ പ്രസ്താവനയുണ്ടു്. ഒരു കേരളീയനായ തന്ത്രജ്ഞൻ അതിന്റെ കർത്തൃത്വം സുമതിയിൽ ആരോപിച്ചു എന്നേ അതിന്നർത്ഥമുള്ളു. ഇരുപതാംപടലത്തിലെ ഉത്സവവിധികളും ഇരുപത്തൊന്നാംപടലത്തിലെ തീർത്ഥയാത്രാ (ആറാട്ടു്) വിധികളും മറ്റും കേരളാചാരമനുസരിച്ചാണു് വ്യവസ്ഥാപനം ചെയ്തിരിക്കുന്നതു്.
വിഷ്ണുസംഹിതയുടെ വ്യാഖ്യാനങ്ങൾ, ഹാരിണി
വിഷ്ണുസംഹിതയ്ക്കു ഹാരിണിയെന്നും തത്ത്വപ്രദീപികയെന്നും രണ്ടു വ്യാഖ്യാനങ്ങളുണ്ടു്. അവയിൽ ആദ്യത്തേതു് പുലിയന്നൂർ നാരായണൻനമ്പൂരി രചിച്ചതാണു്. രണ്ടാമത്തേതിന്റെ കർത്താവു നാഗസ്വാമി നമ്പൂരിയാണു്. നാഗസ്വാമിനമ്പൂരിയുടെ ദേശമേതെന്നു് അറിയുന്നില്ല. താഴെക്കാണുന്ന ശ്ലോകങ്ങൾ ഹാരിണിയിലുള്ളവയാണു്:
“നമസ്തസ്മൈ സുമതയേ യോ ദിവ്യാം വിഷ്ണുസംഹിതാം
ആവിശ്ചക്രേ ഭുവശ്ചക്രേ ഗംഗാമിവ ഭഗീരഥഃ.
സുമതേസ്സംഹിതാർത്ഥോ യഃ സൂര്യാർക്കൈർന്ന പ്രകാശിതഃ
മയായമുല്മുകേനൈവ പ്രകാശ്യ ഇതി ഹാസ്യതാ.”
ചുവടേ പകർത്തുന്നതു് ഒടുവിലുള്ള ഒരു സൂചികാപദ്യമാണു്
“യസ്യ വ്യാഘ്രപുരൗകസഃ കൃതവൃഷാദ്രീശപ്രസൂനാഞ്ജലി
പ്രീതേഃ പൂർണ്ണഗുണഃ പിതോദയ ഇതി ഖ്യാതസ്യ നാരായണഃ
യാം ഹാരിണ്യഭിധാം വ്യധാദിഹ വിഭോർവിഷ്ണോർമ്മഹാ സംഹിതാ
വ്യാഖ്യായാമതിയാത ഏഷ പടലസ്ത്രിംശഃ ശ്രിതോർത്ഥ ശ്രിയാ.”
വ്യാഖ്യാതാവു പുലിയന്നൂർ ഗ്രാമക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ അച്ഛന്റെ നാമധേയം ഉദയൻ എന്നായിരുന്നു എന്നും നാരായണൻനമ്പൂരി തൃശ്ശിവപേരൂർ വടക്കുന്നാഥന്റെ ആരാധകനായിരുന്നു എന്നും അദ്ദേഹമാണു് വിഷ്ണുസംഹിതയ്ക്കു് ആദ്യമായി ഒരു വ്യാഖ്യാനം രചിച്ചതെന്നുമുള്ള വസ്തുതകൾക്കു് ഈ ശ്ലോകങ്ങൾ സാക്ഷ്യം വഹിക്കുന്നു. തന്ത്രസമുച്ചയവിമർശനീകാരന്റെ ശിഷ്യനായിരുന്നു അദ്ദേഹം എന്നു ചിലർ പറയുന്നതിന്റെ അടിസ്ഥാനമെന്തെന്നു വ്യക്തമാകുന്നില്ല. ആയിരുന്നിരിക്കാം; ഈ നാരായണൻതന്നെയാണു് ക്രിയാസാരവ്യാഖ്യയുടേയും നിർമ്മാതാവു്. ക്രിയാശ്രയം എന്നൊരു തന്ത്രസംബന്ധമായ ഭാഷാപദ്യകൃതിയും അദ്ദേഹം രചിച്ചിട്ടുള്ളതായി ചിലർ പറയുന്നു. ത്രിവർഗ്ഗഫലസിദ്ധ്യൈ എന്നു് അതിൽ കലിവാക്യമുണ്ടത്രെ. തത്ത്വപ്രദീപികയിൽ നാഗസ്വാമി സുമതിയെ
“ഉദ്ധൃത്യയ പാഞ്ചരാത്രേഭ്യഃ സാരം യേനേദമീരിതം
ഭുക്തിമുക്തിപ്രദം തന്ത്രം തസ്മൈ സുമതയേ നമഃ”
എന്നു സ്തുതിച്ചിരിക്കുന്നു.
തത്ത്വപ്രദീപികയുടെ ആവിർഭാവം ഹാരിണിക്കു മേലായിരിക്കണം. പ്രസ്തുതവ്യാഖ്യ വളരെ ലളിതമാണു്.
27.25കുഴിക്കാട്ടു ശങ്കരൻഭട്ടതിരി
തിരുവിതാംകൂറിൽ തിരുവല്ലാത്താലൂക്കിലെ സുപ്രസിദ്ധമായ ഒരു താന്ത്രികഗൃഹമാണു് കുഴിക്കാട്ടില്ലം. അവിടെ എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ശങ്കരൻഭട്ടതിരി എന്നൊരു പണ്ഡിതവര്യൻ ജീവിച്ചിരുന്നു. അദ്ദേഹം ക്രിയാസംഗ്രഹം എന്നൊരു തന്ത്രഗ്രന്ഥവും പരാസ്തോത്രം എന്നൊരു ദേവീസ്തോത്രവും രചിച്ചിട്ടുണ്ടു്.
ക്രിയാസാരംപോലെതന്നെ പ്രധാനമായ ഒരു നിബന്ധമാണു് ക്രിയാസംഗ്രഹം. വിഷയം ആ ഗ്രന്ഥത്തിലേതുതന്നെ. ക്രിയാസാരം കണ്ടിട്ടാണു് ക്രിയാസംഗ്രഹം നിർമ്മിച്ചിട്ടുള്ളതു്. അതും ഭാഗവും പടലവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗ്രന്ഥം ആരംഭിക്കുന്നതു് ഇങ്ങിനെയാണു്:
“അഹമാശ്രയേ സകലസമ്പദാവഹം
പരമേശ്വരപ്രണയിനീപദദ്വയം
യദനുസ്മൃതിക്ഷപിതപാപസഞ്ചയാഃ
പരമാത്മഭാവമുപയാന്തി യോഗിനഃ
പ്രണിപത്യ പരാം ദേവീം ദുർഗ്ഗാം ദുർഗ്ഗതിഹാരിണീം
തന്ത്രാഗമോദിതാ തസ്യാ ലിഖ്യതേ സ്ഥാപനക്രിയാ.”
പത്തൊൻപതാം പടലത്തിൽ തന്റെ പേർ അദ്ദേഹം ഘടിപ്പിച്ചിട്ടുണ്ടു്:
“ആചാര്യവരണപൂർവം തീർത്ഥാപ്ലവനാന്തിമംക്രിയാകാണ്ഡം
വിഷ്ണോരഭിഹിതമേതദു് ഗർത്താരണ്യാഖ്യശങ്കരേണൈവം”
പരാസ്തോത്രം
താന്ത്രികൻ എന്നതിനു പുറമേ കവിയും കൂടിയായിരുന്ന അദ്ദേഹം ‘പരാസ്തോത്രം’ എന്ന പേരിൽ നാല്പത്തൊൻപതു ശ്ലോകങ്ങളിൽ ഒരു ദുർഗ്ഗാസ്തോത്രം രചിച്ചിട്ടുണ്ടു്. ദുർഗ്ഗയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത എന്നു (‘പരാംദേവീം’ എന്ന വിശേഷണം നോക്കുക) ക്രിയാസംഗ്രഹത്തിലെ മംഗലശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലോ. ആ ഗ്രന്ഥത്തിൽ ആദ്യമായി പ്രതിപാദിക്കുന്നതും ദുർഗ്ഗാപ്രതിഷ്ഠയെപ്പറ്റിയാണു്. ദുർഗ്ഗയുടെ കേശാദിപാദവർണ്ണനമാണു് പരാസ്തോത്രത്തിലെ വിഷയം. താഴെക്കാണുന്ന ശ്ലോകങ്ങൾ ആ കൂടത്തിൽ ഉൾപ്പെടുന്നു.
“ശിവാ വിനാ നൈവ ശിവേന; നാനയാ
ശിവോപി; തൗ ദ്വാവപി നിത്യസംഗതൗ;
ഇതി സ്മരന്ത്യാഗമപാരഗാ യത
സ്തദാശ്രയേ കേവലമംബ! തേ പദേ.”
“മഹീപയോവഹ്നിമരുദ്വിഹായസാം
മനോയുജാമംബ! ഷഡധ്വനാമപി
യദൂർദ്ധ്വഭൂമൌ വിഹിതാസ്പദം സദാ
തദാശ്രയേ തേ ചരണാംബുജദ്വയേ.”
“കചപ്രകാണ്ഡപ്രകരാ ജയന്തി തേ
രൂചിപ്രകർഷാൽ കരദീകൃതാംബുദാഃ
സുരദ്രുമാസ്സ്വപ്രസവൈരലംക്രിയാം
വിധായ യേഷാം ചരിതാർത്ഥതാം യയുഃ.”
27.26നീലകണ്ഠൻനമ്പൂരി, ക്രിയാലേശസ്മൃതി
നീലകണ്ഠനാമധേയനായ ഒരു നമ്പൂരി ക്രിയാലേശസ്മൃതി എന്ന പേരിൽ ഒരു തന്ത്രഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്.
“ലിഖിതാ നീലകണ്ഠേന സർവാനുഗ്രഹബുദ്ധിനാ
ഗുരോഃ പ്രസാദലാഭാച്ച ദേവതാനാം പ്രസാദതഃ”
എന്ന ശ്ലോകത്തിൽനിന്നാണു് അദ്ദേഹത്തിന്റെ പേർ നീലകണ്ഠനെന്നു് അറിയാൻ ഇടവരുന്നതു്. മറ്റു വിവരങ്ങളെപ്പറ്റി ഒരറിവും ലഭിക്കുന്നില്ല. താഴെക്കാണുന്നതു ഗ്രന്ഥാരംഭത്തിലുള്ള പദ്യങ്ങളാണു്:
“വിഷ്ണുദുർഗ്ഗാശിവസ്കന്ദവിഘ്നശാസ്തൃഹരാച്യുതാൻ
നത്വാ തൽപൂജനാദീനി ലിഖ്യന്തേ ചാത്ര ലേശതഃ.
മഹദ്ഗ്രന്ഥാർത്ഥവിസ്താരധാരണാക്ഷമചേതസാം
അജ്ഞാനാമുപകാരായ ജ്ഞാനിനാം ലാഘവായ ച
ജ്ഞാതാവിസ്മരണാർത്ഥം യൽ സ്മര്യന്തേ ലേശതഃ ക്രിയാഃ
ക്രിയാലേശസ്മൃതിർന്നാമ സുസിദ്ധിർലിഖ്യതേ കൃതിഃ”
ഇതിൽ ആകെ പന്ത്രണ്ടു പടലങ്ങൾ അടങ്ങിയിരിക്കുന്നു. അവ ഓരോന്നിലേയും വിഷയമെന്തെന്നു് അധോനിർദ്ദിഷ്ടങ്ങളായ ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നു:
“ബീജാംകുരാണി ശുദ്ധിശ്ച വേഗ്മനഃ സ്ഥാനബിംബയോഃ
നിഷ്കൃതിഃ സ്നപനം പൂജാ ബലിശ്ചോത്സവ ഏവ ച
തീർത്ഥയാത്രേതി കർമ്മാണി ലിഖിതാനി സമാസതഃ
വിഷ്ണ്വാദീനാം തു സപ്താനാം തത്തച്ഛാസ്ത്രോദിതാനി വൈ.”
27.27സ്മാർത്തവൈതാനികപ്രായശ്ചീത്തം, മാന്ധാതാവു്
വിതാനാഗ്നി സംബന്ധമായുള്ള പ്രായശ്ചിത്തങ്ങളെ വിവരിക്കുന്ന ഒരു ഗ്രന്ഥമാണു് സ്മാർത്തവൈതാനികപ്രായശ്ചിത്തം. ഈ ഗ്രന്ഥത്തിന്റെ പ്രണേതാവു ‘ശിശുഘ്രാണേദ്വിജേന്ദ്രാലയേ’ അതായതു ചെറുമുക്കു വൈദികഗൃഹത്തിൽ ജനിച്ച മാന്ധാതാവെന്ന നമ്പൂരിയാണെന്നു് അദ്ദേഹംതന്നെ പ്രഖ്യാപനം ചെയ്യുന്നുണ്ടു്. കാലമേതെന്നു് അറിയുന്നില്ല. താഴെക്കാണുന്ന പദ്യങ്ങൾ പ്രകൃതത്തിൽ സ്മരണീയങ്ങളാകുന്നു:
“വാന്ദേ ഗജേന്ദ്രവദനം ച സരസ്വതീം ച
വ്യാസം ഗുരും ശിവകരേശ്വരദക്ഷിണേശൗ
രാമത്രിവിക്രമമഹേശ്വരവാസുദേവ
നാരായണാർക്കഗുഹപത്മജദേശികേന്ദ്രാൻ.
കശ്ചിൽ കാശ്യപഗോത്രസംഭവശിശുഘ്രാണദ്വിജേന്ദ്രാലയേ
സംജാതോ മതിമാംസ്ത്രിവിക്രമഗുരോശ്ശുശ്രൂഷയാ ശിക്ഷിതം
ബാലോ ബാലഹിതായ പദ്യനികരൈഃ സ്മാർത്തം ച വൈതാനികം
പ്രായശ്ചിത്തമനേകവൃത്തസുഗമം മാന്ധാതൃശർമ്മാകരോൽ.
കൗഷീതകാചാര്യമഥൈതരേയം
ബൗധായനാദീംശ്ച മുനീൻ പ്രണമ്യ
തൽപ്രോക്തഗൃഹ്യോദിതകർമ്മനാശ
സന്ധാനമദ്യ പ്രവദാമി പദ്യൈഃ”
ഈ പദ്യങ്ങളിൽനിന്നു് ആചാര്യനു രാമൻ, ത്രിവിക്രമൻ, മഹേശ്വരൻ, വാസുദേവൻ തുടങ്ങി പല ഗുരുക്കന്മാരുണ്ടായിരുന്നതായും അദ്ദേഹം ക്രിയാഭാഗം അഭ്യസിച്ചതു ത്രിവിക്രമനിൽനിന്നാണെന്നും ഈ ത്രിവിക്രമൻ പ്രയോഗമഞ്ജരിക്കു പ്രദ്യോതം എന്ന വ്യാഖ്യാനം രചിച്ച ആചാര്യനാണെന്നും വെളിവാകുന്നു. ആശ്വലായനഗൃഹ്യപ്രയോഗദർപ്പണകാരനായ രാമശർമ്മാവും ആശ്വലായനഗൃഹ്യപ്രയോഗവൃത്തി രചിച്ച ദാമോദരന്റെ പിതാവായ വാസുദേവനുമാണു് ഇവിടെ സൂതന്മാരായിരിക്കുന്നതെങ്കിൽ ദാമോദരനും ഈ ചെറുമുക്കുവൈദികനും സമകാലികന്മാരെന്നു വന്നുകൂടുന്നു. ആരംഭത്തിലും അവസാനത്തിലും ദക്ഷിണാമൂർത്തിയുടെ വന്ദനമുണ്ടു്. ദക്ഷിണാമൂർത്തി ചൊവ്വരഗ്രാമക്കാരുടെ പരദേവതയാണു്.
27.28സ്മാർത്തപ്രായശ്ചിത്തസങ്ഗ്രഹം
ഇതും ഒരു കേരളീയഗ്രന്ഥമാണു്. പ്രണേതാവാരെന്നു നിശ്ചയമില്ല.
‘ഗുരുപാദാംബുജദ്വന്ദ്വം നമസ്കാര്യം കൃതം മയാ
നത്വാ വിലിഖ്യതേഽസ്മാഭിഃ പ്രായശ്ചിത്തസ്യ സംഗ്രഹം’
എന്നാണു് പ്രതിജ്ഞാപദ്യം. സംഗ്രഹമെന്നാണു് ഗ്രന്ഥസംജ്ഞ എങ്കിലും വിഷയം വിസ്തരിച്ചു പ്രതിപാദിതമായിരിക്കുന്നു.
“യൗസോദരീസോദരയോഃ സ്ത്രീപുംസൗതനയൌ യയോഃ
ഉദ്വാഹേന മിഥോ യോഗഃ കേരളാദിഷു ദൃശ്യതേ.
വരകൂടസ്ഥയോര്യാദൃക്‍ സംബന്ധസ്സ തഥൈവ ചേൽ
കന്യാകൂടസ്ഥയോസ്സാ നോദ്വാഹ്യതേ കേരളേഷ്വിയം.”
എന്നിങ്ങനെ ഗ്രന്ഥകാരൻ ചില കേരളീയാചാരങ്ങളെ സ്മരിക്കുന്നുണ്ടു്.
27.29തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി, ജീവചരിത്രം
അച്യുതപ്പിഷാരടി മലബാർ ജില്ലയിൽ തിരൂർ തീവണ്ടിസ്റ്റേഷനിൽനിന്നു തെക്കുപടിഞ്ഞാറു രണ്ടു മൈൽ അകലെയുള്ള തൃക്കണ്ടിയൂർ പിഷാരത്തിൽ ജനിച്ചു. ആ ഗൃഹം പല ശതകങ്ങളായി വിദ്വാന്മാർക്കു് കീർത്തിപ്പെട്ടിരുന്നു. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പ (നാരായണപ്പിഷാരടി) എന്ന വൈയാകരണൻ അച്യുതപ്പിഷാരടിയുടെ പൂർവന്മാരിൽ അന്യതമനായിരുന്നു എന്നു് ഇരുപതാം അധ്യായത്തിൽ നിർദ്ദേശിച്ചിട്ടുണ്ടല്ലോ. അച്യുതപ്പിഷാരടിയുടെ ജനനം കൊല്ലം 720-ആമാണ്ടിടയ്ക്കായിരുന്നു. അദ്ദേഹം ജ്യോതിഷത്തിലും വ്യാകരണത്തിലും അന്യാദൃശമായ വൈദുഷ്യം സമ്പാദിക്കുകയും ആ ശാസ്ത്രങ്ങൾക്കു പുറമേ വൈദ്യത്തിലും അലങ്കാരത്തിലുംകൂടി നിഷ്ണാതനാകുകയും ചെയ്തു. മഹാകവിമൂർദ്ധന്യനായ മേല്പുത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവായിത്തീരുവാനുള്ള ഭാഗ്യം അദ്ദേഹത്തിനാണു് സിദ്ധിച്ചതു്.
“മീമാംസാദി സ്വതാതാന്നിഗമമവികലം
മാധവാചാര്യവര്യാ
ത്തർക്കം ദാമോദരാര്യാദപി പദപദവീ
മച്യുതാഖ്യാദ്ബുധേന്ദ്രാൽ
തേഷാം കാരുണ്യയോഗാൽ കിമപി ച കവിതാ
മാപ്നുവം, കർമ്മ മേ തദ്
ഭൂയാൽ കൃഷ്ണാർപ്പണം; മേ ഭവതു ച സതതം
ധീരഘാരേഃ കഥായാം.”
എന്നു പ്രക്രിയാസർവസ്വത്തിൽ ഭട്ടതിരി ആ വിവരം പ്രസ്താവിച്ചിട്ടുണ്ടു്. ബുധേന്ദ്രാൽ എന്ന പദംകൊണ്ടു് അദ്ദേഹം വിശേഷിപ്പിക്കുന്നതു പിഷാരടിയെ ആകുന്നു എന്നുള്ളതു നാം മറക്കരുതു്. ജ്യോതിഷത്തിൽ പിഷാരടിയ്ക്കു സമകാലികന്മാർ നല്കിയിരുന്ന സ്ഥാനം എന്താണെന്നു വാസുദേവകൃതമായ ഭ്രമരസന്ദേശത്തിലെ അധോലിഖിതമായ പദ്യത്തിൽനിന്നു വിശദമാകുന്നു:
“തസ്മാൽ പ്രത്യകു് പ്രഹിതനയനഃ കുണ്ഡഗേഹാധിനാഥം
സർവജ്ഞം തം പ്രണമ ഗിരിശം ഭക്തിമാനച്യുതം ച;
ഏകസ്താവദ്വഹതി ശിരസി ജ്യോതിഷാമേകമിന്ദും,
ജ്യോതിശ്ചക്രം നിഖിലമപരോ ധാരയത്യന്തരംഗേ.”
ഈ പദ്യത്തിൽ കവി തൃക്കണ്ടിയൂരിലെ ശിവനെപ്പോലെ അച്യുതപ്പിഷാരടിയും സർവജ്ഞനാണെന്നും ശിവൻ ജ്യോതിസ്സുകളിൽ ഏകനായ ചന്ദ്രനെമാത്രം ശിരസ്സിൽ ധരിക്കവേപിഷാരടി തന്റെ മനസ്സിൽ ജ്യോതിശ്ചക്രത്തെ മുഴുവൻ ധരിക്കുന്നു എന്നും അദ്ദേഹത്തിന്റെ വിവിധശാസ്ത്രപാണ്ഡിത്യത്തേയും പ്രത്യേകിച്ചു ജ്യോതിശ്ശാസ്ത്രപാരംഗതയേയും പരാമർശിച്ചു പ്രശംസിക്കുന്നു. പിഷാരടിയുടെ ജ്യോതിർവിഷയകമായ ശിഷ്യസമ്പത്തു സുപ്രസിദ്ധമാണു്. കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന പത്തനംതിട്ട ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ എന്ന ദൈവജ്ഞൻ ആറന്മുളവിലാസം ഹംസപ്പാട്ടു് എന്ന ഗ്രന്ഥത്തിൽ ആശിഷ്യപ്രശിഷ്യപരമ്പരയെ താഴെക്കാണുന്ന വിധത്തിൽ വിവരിക്കുന്നു:
‘രാമനെന്നെല്ലാടവും വിശ്രുതനായിട്ടഭി
രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും
ഗുരുദൈവജ്ഞന്മാർക്കും ഗുരുഭൂതനാമെന്റെ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
ഗുരുവിൻഗുരുവ്യാഘ്രമുഖമന്ദിരവാസി
ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേൻ.
തൽഗുരുഭൂതനായിട്ടെത്രയും മനീഷിയായ്
ഹൃൽഗതഭാവജ്ഞനായ്ഗണിതതത്ത്വജ്ഞനായ്
താഴാത കീർത്തിയോടും നാവായിക്കുളത്തുള്ളോ
രാഴാതിപ്രവരനാംഗുരുവെ വന്ദിക്കുന്നേൻ.
ആയവൻതന്റെ ഗുരുഭൂതനായുള്ള ദേഹ
മായതമതികളാൽ പൂജിതനായുള്ളവൻ
കോലത്തുനാട്ടു തൃപ്പാണിക്കരെപ്പൊതുവാള
ക്കാലത്തെഗ്ഗുരുവരന്മാരിൽവേച്ചഗ്രേസരൻ,
എന്നുടെ ഗുരുവിന്റെ ഗുരുവിൻ ഗുരുഭൂതൻ
തന്നുടെ ഗുരുവാകും തൽപദം വണങ്ങുന്നേൻ.
പൊതുവാളിന്റെ ഗുരുവച്യുതപ്പിഷാരടി
യതിമാനുഷനവൻ സകലവിദ്യാത്മകൻ,
അൻപത്തിമൂന്നു വയസ്സിരട്ടിയിരുന്നുള്ള
മേല്പുത്തൂർപട്ടേരിക്കും ഗുരുവായിരുന്നവൻ
തന്നുടെ പാദപത്മയുഗളം വിശേഷിച്ചു
മെന്നുടെ മനക്കാമ്പിൽസ്സന്തതം നിനയ്ക്കുന്നേൻ.”
ഈ വരികളിൽനിന്നു് അച്യുതപ്പിഷാരടിയുടെ ശിഷ്യൻ കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാളും അദ്ദേഹത്തിന്റെ ശിഷ്യൻ ചിറയിൻകീഴു് താലൂക്കിൽ നാവായിക്കുളത്തു് ആഴാതി(കുരുക്കൾ)യും, അദ്ദേഹത്തിന്റെ ശിഷ്യൻ മാവേലിക്കരെ ചെറിയനാട്ടു പുലിമുഖത്തു പോറ്റിയും ആയിരുന്നു എന്നു നാം അറിയുന്നു. പുലിമുഖത്തു പോറ്റിയുടെ കാലം 861 മുതൽ 933 വരെയായിരുന്നു എന്നു് അഭിജ്ഞന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്. കൊച്ചുകൃഷ്ണനാശാന്റെ പിതാവും ഗുരുവുമായ രാമനാശാൻ പോറ്റിയുടെ ശിഷ്യനായിരുന്നു. കൊച്ചുകൃഷ്ണനാശാന്റെ ശിഷ്യൻ ആറന്മുള മംഗലശ്ശേരി ദക്ഷിണാമൂർത്തി മൂത്തതു്, മൂത്തതിന്റെ ശിഷ്യൻ മാന്നാർ നാലേക്കാട്ടിൽ ബാലരാമൻപിള്ള, സംപ്രതിപ്പിള്ള, അദ്ദേഹത്തിന്റെ ശിഷ്യൻ കിളിമാനൂർ വിദ്വാൻ ചെറുണ്ണി കോയിത്തമ്പുരാൻ, എന്നിങ്ങനെ ആ ഛാത്രപരബര പിന്നെയും തുടർന്നുപോകുന്നു. ഈ വ്യതിയാനം നില്ക്കട്ടെ.
മേല്പുത്തൂരിനു പിഷാരടിയുടെ പേരിൽ അനിർവചനീയമായ ഭക്തിപാരവശ്യം ഉണ്ടായിരുന്നു. പ്രക്രിയാസർവസ്വത്തിന്റെ അവസാനത്തിൽ അദ്ദേഹം തന്റെ വ്യാകരണാചാര്യനെ
‘അയമച്യുതഗുരുകൃപയാ പാണിനികാത്യായനാദികാരുണ്യാൽ
യത്നഃ ഫലപ്രസഃ സ്യാൽ കൃതരാഗരസോദ്യശബ്ദമാർഗ്ഗജുഷാം.
എന്ന പദ്യത്തിൽ സബഹുമാനം വീണ്ടും സ്മരിക്കുന്നു. അച്യുതപ്പിഷാരടിയുടെ വാതരോഗം തപശ്ശക്തികൊണ്ടു സദേഹത്തിൽ സംക്രമിപ്പിച്ചു് അതിന്റെ ശമനത്തിനായാണു് ഭട്ടതിരി ഗുരുവായൂരിൽ പോയി നാരായണീയമെന്ന സ്തോത്രരത്നം രചിച്ചു ശ്രീകൃഷ്ണസ്വാമിയെ ഭജിച്ചതെന്നു് ഐതിഹ്യമുണ്ടു്. പിഷാരടി 796-ൽ മരിച്ചു. ഭട്ടതിരി തത്സംബന്ധമായുണ്ടാക്കിയ ചരമശ്ലോകമാണു് താഴെച്ചേർക്കുന്നതു്:
“ഹേ! ശബ്ദാഗമ! നിർദ്ദയം വിബുധതാലുബ്ധൈർന്നിപീഡിഷ്യസേ;
ധാർഷ്ട്യൈകപ്രവണാസി വൈദ്യസരണേ! നഷ്ടോഹ്യലങ്കാര! ഭോഃ;
ഹന്ത! ജ്യോതിഷതന്ത്ര! പര്യവസിതാ തിഥ്യൃക്ഷയോസ്തേകഥാ;
വിദ്യാത്മാ സ്വരസർപ്പദദ്യ ഭവതാമാധാരഭൂരച്യുത.”
‘വിദ്യാത്മാ സ്വരസർപ്പൽ’ എന്നതു കലിദിനവാക്യമാണു്.
കൃതികൾ
അച്യുതപ്പിഷാരടിയുടെ കൃതികളായി ജ്യോതിഷത്തിൽ (1) ഗോളദീപിക (2) ഉപരാഗക്രിയാക്രമം (3) കരണോത്തമം (4) ജാതകാഭരണം (5) ഹോരാസാരോച്ചയം (6) ഹോരാസാരോച്ചയത്തിന്റെ പരിഭാഷ (7) വേണ്വാരോഹത്തിന്റെ പരിഭാഷ എന്നീ ഗ്രന്ഥങ്ങളും വ്യാകരണത്തിൽ പ്രവേശകവും കണ്ടുകിട്ടീട്ടുണ്ടു്. ഇവകൂടാതെ ദൃഗ്ഗണിതസംബന്ധമായി സ്ഫുടനിർണ്ണയം എന്നൊരു പ്രമാണീഭൂതമായ ഗ്രന്ഥംകൂടിയുണ്ടു്. അതിനു സ്ഫുടനിർണ്ണയവിവൃതി എന്നൊരു വ്യാഖ്യാനവും കണ്ടിട്ടുണ്ടു്. ചില ഗ്രന്ഥങ്ങളെപ്പറ്റി മാത്രം ഇവിടെ ഉപന്യസിക്കാം. ഹോരാസാരോച്ചയപരിഭാഷയെക്കുറിച്ചു മറ്റൊരധ്യാത്തിൽ പ്രസ്താവിക്കും.
ഗോളദീപിക
ഗീതിവൃത്തത്തിൽ മുന്നൂറു ശ്ലോകങ്ങൾകൊണ്ടു നിബന്ധിച്ചിരിക്കുന്ന ഗോളദീപിക ഗണിതവിഷയത്തിൽ പ്രമാണത്വേന അംഗീകരിക്കേണ്ട ഒരു വിശിഷ്ടഗ്രന്ഥമാകുന്നു. ഇതു കേളല്ലൂർ ചോമാതിരിയുടെ ഗോളദീപികയിൽ നിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ.
“വിഘ്നേശം വാഗ്ദേവീം ഗുരും ദിനേശാദികാൻ ഗ്രഹാൻ നത്വാ
വക്ഷ്യേ ഭഗോളമസ്മൈ ക്ഷോണീമാനാദികഞ്ച ലഘുമതയേ.
അധഊർദ്ധ്വയാമ്യസൗമ്യഗമിഹ വൃത്തം ദക്ഷിണോത്തരാഖ്യംസ്യാൽ;
അതഊർദ്ധ്വാഭ്യാം ഘാടികമക്ഷാഗ്രേ സൗമ്യയാമ്യയോർലഗ്നം”
എന്നിങ്ങനെ ഗ്രന്ഥം ആരംഭിയ്ക്കുന്നു.
“ഇത്യുദിതാ സംക്ഷേപാദസ്മാഭിർഗ്ഗോളദീപികാ; യ ഇമാം
പുരുഷഃ പഠേൽ സ ലോകേ ഗോളവിദാം ഗണ്യതേ നൃണാം മധ്യേ”
എന്നതാണു് ഒടുവിലത്തെ ശ്ലോകം.
ഉപരാഗക്രിയാക്രമം
ഈ ഗ്രന്ഥത്തെ ക്രിയാക്രമം എന്നും പറയാറുണ്ടു്. ഇതിൽ ഗ്രഹസ്ഫുടഗണനവും ഛായാദി ഗ്രഹണവും മറ്റുമാണു് പ്രതിപാദ്യം. നാലധ്യായങ്ങൾകൊണ്ടു ഗ്രന്ഥം സംപൂർണ്ണമാകുന്നു. ചില ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.
“ഗുരൂണാം ചരണാംഭോജപരാഗപരമാണവഃ
മനോമുകുരമസ്മാകം പുനീയുരനുവാസരം.
മാർത്താണ്ഡാഖ്യം പരം ജ്യോതിർന്നത്വാസ്മാഭിർവിലിഖ്യതേ,
ഹിതായ മന്ദബുദ്ധിനാമുപരാഗക്രിയാക്രമഃ.”
“പ്രോക്തഃ പ്രവയസോ ധ്യാനാജ്ജ്യേഷ്ഠദേവസ്യ സദ്ഗുരോഃ
വിച്യുതാശയദോഷേണേത്യച്യുതേന ക്രിയാക്രമഃ.”
എന്നതാണു് ഒടുവിലത്തെ ശ്ലോകം. അതിലെ കലിദിനസൂചകമായ പ്രഥമപാദത്തിൽനിന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ നിർമ്മിതി കൊല്ലം 768-ലാണെന്നു നിർണ്ണയിക്കാം. പിഷാരടിയുടെ ജ്യോതിശ്ശാസ്ത്രഗുരു ജ്യേഷ്ഠദേവൻ എന്നൊരാളായിരുന്നു എന്നും ‘ക്രിയാക്രമ’ത്തിന്റെ ആവിർഭാവകാലത്തു് അദ്ദേഹം വയോധികനായിരുന്നു എന്നുംകൂടി ഈ ശ്ലോകത്തിൽനിന്നു നാം ധരിക്കുന്നു.
കരണോത്തമം
ഇതു ദൃക്‍സമ്പ്രദായത്തിൽ പിഷാരടി രചിച്ചിട്ടുള്ള ഒരു ഗണിതഗ്രന്ഥമാകുന്നു. അതുകൊണ്ടു പഞ്ചബോധക്രിയാക്രമത്തിൽനിന്നു് ഇതിലെ പ്രതിപാദനരീതിഭിന്നമായിരിക്കുന്നു. ‘ഗുരുണാം ചരണാംഭോജ’ ഇത്യാദി ശ്ലോകംകൊണ്ടുതന്നെയാണു് കരണോത്തമവും ആരംഭിയ്ക്കുന്നതു്. അഞ്ചധ്യായങ്ങളിലായി നൂറ്റൊൻപതു ശ്ലോകങ്ങളുണ്ടു്: ഗ്രന്ഥകാരൻ ഈ കൃതിയിൽ തന്റെ കവിതാപാടവത്തേയും വ്യാകരണപാണ്ഡിത്യത്തേയും പ്രകടീകരിച്ചിരിക്കുന്നു. അദ്ദേഹം തന്നെ പ്രസ്തുത ഗ്രന്ഥത്തിനു് ഒരു വിവരണവും നിർമ്മിച്ചിട്ടുണ്ടു്. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം:
“പ്രണിപത്യ പരം ജ്യോതിർഗണപത്യപരാഭിധം
ഗുരുണോക്തമവിസ്മർത്തും കരണോത്തമയാമ്യഹം.”
“ഹൃദ്യൈര്യുക്തിവിദാമിത്ഥം പദ്യൈരുപശതൈഃ കൃതം
കരണോത്തമനാമൈതച്ചിരമാസ്താം മഹീതലേ.”
“വൈഷ്ണവേനാച്യുതാഖ്യേന പ്രണീതം വിവൃതം കൃതം
കരണോത്തമമാലോക്യ പരിതുഷ്യന്തു സൂരയഃ.”
ഇതിനു് ഏതോ ഒരു നമ്പൂരിയുടെ ഭാഷാവ്യാഖ്യാനവുമുണ്ടു്.
ജാതകാഭരണം
‘ഗുരൂണാം ചരണാംഭോജ’ ഇത്യാദി വന്ദനശ്ലോകം ഈ ഗ്രന്ഥത്തിലും കാണുന്നതുകൊണ്ടു് ഇതും പിഷാരടിയുടെ കൃതികളിൽ ഒന്നാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ആകെ എട്ടധ്യായങ്ങളുണ്ടു്. വരാഹമിഹിരന്റെ ഹോര, വടശ്ശേരിയുടെ ജാതകപദ്ധതി മുതലായി പ്രമാണീഭൂതങ്ങളായ പല പ്രശ്നശാസ്ത്രനിബന്ധങ്ങൾ പരിശോധിച്ചാണു് പ്രസ്തുത കൃതി രചിച്ചിട്ടുള്ളതെന്നു ഗ്രന്ഥകാരൻ പറയുന്നു.
“അർത്ഥാജ്ജനേ സഹായഃ പുരുഷാണാമാപദർണ്ണവേ പോതഃ
യാത്രാസമയേ മന്ത്രീ ജാതകമപഹായ നാസ്ത്യപരഃ.”
എന്ന പദ്യം ജാതകാഭരണത്തിലുള്ളതാണു്.
ഹോരാസാരോച്ചയം
ഹോരാസാരോച്ചയം ശ്രീപതി പദ്ധതിയുടെ സംക്ഷേപമാണു്. ആകെ ഏഴധ്യായങ്ങൾ അടങ്ങീട്ടുണ്ടു്.
“ഭക്ത്യാ ഗുരൂണാം ചരണാരവിന്ദം
നത്വാച്യുതോ ദൈവവിദാം ഹിതായ
സാരോച്ചയം ശ്രീപതിനിർമ്മിതസ്യ
ഹോരാർത്ഥതന്ത്രസ്യ വദാമ്യശേഷം”
എന്ന പ്രഥമശ്ലോകത്തിൽത്തന്നെ ആചാര്യൻ തന്റെ നാമധേയം ഘടിപ്പിച്ചിട്ടുണ്ടു്.
പ്രവേശകം
വ്യാകരണശാസ്ത്രം പഠിക്കുവാൻ ആഗ്രഹമുള്ളവർക്കു് അത്യന്തം പ്രയോജകീഭവിപ്പിക്കുന്ന ഒരു ഗ്രന്ഥമാണു് പ്രവേശകം. സംക്ഷിപ്തമാണെങ്കിലും ആ ശാസ്ത്രത്തിൽ അന്തർഭൂതങ്ങളായ സകല വിഷയങ്ങളെപ്പറ്റിയും അച്യുതപ്പിഷാരടി ഇതിൽ പ്രതിപാദിച്ചിട്ടുണ്ടു്. ഉദാഹരണങ്ങളായി തന്റെ സഹൃദയത്വത്തിനും കവിത്വത്തിനും പ്രത്യക്ഷലക്ഷ്യങ്ങളായ പല ശ്ലോകങ്ങളും ചേർത്തിട്ടുമുണ്ടു്. പിഷാരടിക്കു് ആശ്രയമായിക്കാണുന്നതു മഹാഭാഷ്യത്തിനും കാശികാവൃത്തിക്കും പുറമേ രാമചന്ദ്രന്റെ പ്രക്രിയാകൗമുദി ആകുന്നു. രൂപാവതാരത്തിനു് എന്നപോലെ പിഷാരടിയുടെ കാലത്തു പ്രക്രിയാകൗമുദിക്കും കേരളത്തിൽ ഗണനീയമായ പ്രചാരമുണ്ടായിരുന്നു. ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ,
“അശേഷാഗമതാൽപര്യകൈരവോദ്ബോധചന്ദ്രികാം
ഉപാസ്മഹേ ജ്ഞാനമുദ്രാം രാമചന്ദ്രകരോദിതാം.”
എന്ന ശ്ലോകംകൊണ്ടാണു്, ഇവിടെ ആചാര്യനു പ്രക്രിയാ കൗമുദീകാരനെപ്പറ്റിയും വിവക്ഷയുണ്ടു്. രാമൻ എന്നൊരു ഗുരു പിഷാരടിക്കുണ്ടായിരുന്നില്ല. പ്രക്രിയാകൗമുദീകാരനായ രാമചന്ദ്രൻ എന്ന ആന്ധ്രദേശപണ്ഡിതൻ ക്രി. പി. പതിന്നാലാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു. പിഷാരടി വെട്ടത്തുനാട്ടു രവിവർമ്മത്തമ്പുരാന്റെ ആശ്രിതനായിരുന്നു എന്നുള്ളതിനു ലക്ഷ്യമായ ‘ലക്ഷ്യാ പ്രകാശവിഷയം’ എന്ന പ്രവേശകാന്തർഗ്ഗതമായ പദ്യം മുൻപു് ഉദ്ധരിച്ചിട്ടുണ്ടല്ലോ. പ്രവേശകം മേല്പുത്തൂർ ഭട്ടതിരിയെ പഠിപ്പിക്കുന്നതിലേക്കുവേണ്ടി ഉണ്ടാക്കിയതാണെന്നുള്ള ഐതിഹ്യം അനാസ്പദമാകുന്നു. ഗ്രന്ഥനിർമ്മിതിയുടെ ഉദ്ദേശം എന്തെന്നു് ആചാര്യൻതന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടു്:
“പ്രവേശകസ്സംസ്ക്രിയതേ ശബ്ദശാസ്ത്രപ്രവേശകഃ
സുഗമോയമൃജൂർമാർഗ്ഗോ ബാലാനാം മന്ദചേതസാം.
പ്രവേശകേന ജാനന്തി ശബ്ദാൻ വ്യാകരണാക്ഷമാഃ
ഇക്ഷും ഖാദന്തി നാദന്താ രസം ശർക്കരയാ വിദുഃ
ദർപ്പണേ പണമാത്രേണ ദന്തീ പ്രതിഫലേദ്യഥാ
തഥാല്പേപി പ്രകരണേ മഹദ്വ്യാകരണം സ്ഫുരേൽ.”
പല്ലില്ലാത്തവർക്കു കരിമ്പു കടിച്ചുചവയ്ക്കുവാൻ നിർവ്വാഹമില്ലെങ്കിലും അവർ ശർക്കര കൊണ്ടു് ഇക്ഷുരസത്തെ അറിയുന്നതുപോലെ പാണിനീയാധ്യയനത്തിനു് അശക്തന്മാരായിട്ടുള്ളവർക്കു പ്രവേശകംകൊണ്ടു് ശബ്ദങ്ങളുടെ ജ്ഞാനമുണ്ടാകുമെന്നും ചെറിയ ദർപ്പണത്തിൽ ആനയെന്നപോലെ ഈ സംഗ്രഹ ഗ്രന്ഥത്തിലും മഹത്തായ വ്യാകരണശാസ്ത്രം പ്രതിഫലിയ്ക്കുമെന്നുമാണു് അദ്ദേഹം പ്രതിപാദിയ്ക്കുന്നതു്. പ്രവേശകം മുഴുവൻ 600 ശ്ലോകങ്ങളിൽ വിരചിതമാകയാൽ അധ്യേതാക്കന്മാർക്കു് ഓർമ്മയിൽ വെയ്ക്കുവാൻ വളരെ സൗകര്യമുണ്ടു്. പിഷാരടിയുടെ കാവ്യശൈലി പ്രദർശിപ്പിക്കുവാൻ ചില ശ്ലോകങ്ങൾ അടിയിൽ പകർത്തുന്നു:
“ടിതു് പീഠവദധസ്തിഷ്ഠേൽ കിന്മൂർദ്ധനി കിരീടവൽ
മിത് സ്യാന്ത്യേസ്വരാദൂർദ്ധ്വം ഫാലേ പുണ്ഡ്രവദാഗമഃ
സ്ഥാനേ ശത്രുവദാദേശശ്ഛത്രവൽ പ്രത്യയാഃ പരേ.”
“ആദ്യന്തൗ ടകിതൗ” എന്നു പറയുന്നതിനേക്കാൾ ടിതു് അടിയിൽ പീഠംപോലെയും കിതു് മുകളിൽ കിരീടംപോലെയും സ്ഥിതിചെയ്യുന്നു എന്നുംമറ്റുംപറയുന്നതു സ്വാരസികമാണല്ലോ.
“ഭൃശായതേ വായുരയം ശബ്ദായന്തേ വലാഹകാഃ
സുഖായന്തേ ഗൃഹേഷ്വാഢ്യാ ബാഷ്പായന്തേ വിയോഗിനഃ”.
“ഊരീകൃത്യ ജവം വൃക്ഷാംസ്തൃ്ണീകൃത്യ സമീരണഃ
മേഘാൻ പടപടാകൃത്യ സാന്ദ്രീഭൂയ ച വാത്യയം:”
പ്രവേശകത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കണ്ടിട്ടുണ്ടു്. അതിനുപുറമെ ആറ്റുപുറത്തു ഇമ്പിച്ചൻഗുരുക്കൾ സുബന്തപ്രകരണാന്തംവരെ സ്വയമായി ഒരു ഭാഷാവ്യാഖ്യാനം രചിച്ചു് അതോടുകൂടി പ്രസ്തുത ഗ്രന്ഥം ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചു. പ്രസ്തുത ഗ്രന്ഥത്തിനു ലഘുവിവൃതി എന്നു വിശദമായ ഒരു സംസ്കൃതവ്യാഖ്യാനം പി. എസ്. അനന്തനാരായണശാസ്ത്രികൾ നിർമ്മിക്കുകയും മൂലത്തോടു ചേർത്തു ഗോശ്രീസംസ്കൃത ഗ്രന്ഥാവലിയുടെ ദ്വിതീയാങ്കമായി മുദ്രണം ചെയ്യുകയും ചെയ്തിട്ടുണ്ടു്.
ഒരൊറ്റ ശ്ളോകം
അച്യുതപ്പിഷാരടിയോടു് ഒരു വിദേശീയനായ പണ്ഡിതൻ അദ്ദേഹത്തിന്റെ ജാതിയേതെന്നു ചോദിച്ചപ്പോൾ
“ദേവബ്രാഹ്മണശുശ്രൂഷുസ്സാഹിത്യൈകപരായണാ
ഈദൃശീ വർത്തതേ ജാതിഃ കേരളേഷ്വിതരത്ര ന.”
എന്നു് ആ മഹാശയൻ മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ടു്.
27.30കൊച്ചി രാമവർമ്മ മഹാരാജാവു്
കൊല്ലം 740 കുംഭം മുതൽ 776 മീനംവരെ കൊച്ചിരാജ്യം പരിപാലിച്ച കേശവരാമവർമ്മമഹാരാജാവു് പല പ്രകാരത്തിലും പ്രശംസാർഹനായ ഒരു പുണ്യപുരുഷനായിരുന്നു. ആ മഹാരാജാവിന്റെ മാതാവു് ഊരകത്തമ്മയെ വളരെക്കാലം ഭജിച്ചതിന്റെ ഫലമായാണു് അവിടത്തെ അവതാരമെന്നു ബാലകവി രാമവർമ്മവിലാസം നാടകത്തിൽ പ്രസ്താവിച്ചിരിക്കുന്നു. “തസ്യ താവന്മഹാരാജസ്യജനനീ, പ്രഥമാ വീരജനനീനാം, പുരാ ചിരമപത്യവാഞ്ഛയാ മലയപുരവാസിനീം ഭഗവതീം ഭവാനീമാരാധിതവതീ. ആരാധനപ്രസന്നാ ച സാ സ്വപ്നേ താമിത്ഥമന്വഗ്രഹീൽ.
ലോകപാലൈശ്ച സകലൈർല്ലോഭനീയക്രിയം സുതം
മൽപ്രസാദാന്മഹാഭാഗേ, ജനയസ്വ യശസ്വിനി”
എന്ന ഭാഗം നോക്കുക.
അവിടത്തെ സമരശൂരത, ഈശ്വരഭക്തി, തീർത്ഥാടനൗത്സുക്യം ഇവയെ അക്കാലത്തെ കവികൾ അത്യുജ്ജ്വലമായ ഭാഷയിൽ വർണ്ണിച്ചിരിക്കുന്നു. ആ തമ്പുരാന്റെ വകയായി 751 ധനു 12-ാം നുയിലെ ഒരു ദാനശാസനം ചിദംബരം ക്ഷേത്രത്തിൽ ലിഖിതമായിട്ടുണ്ടു്. 776 കന്നി 27-ാം നു അവിടുന്ന തുലാപുരുഷദാനം നിർവ്വഹിച്ചു. കാശിവരെ യാത്രചെയ്തു് അവിടെവെച്ചു തീപ്പെട്ടതിനാൽ കാശിക്കെഴുന്നള്ളിയ തമ്പുരാൻ എന്നു് അവിടത്തെ വ്യവഹരിച്ചുവരുന്നു. മഴമംഗലത്തു നാരായണൻനമ്പൂരിയുടെ രാജരത്നാവലീയം ചമ്പുവിലെ നായകൻ അവിടുന്നാണു്. മഴമംഗലത്തിനുപുറമേ ബാലകവി, മൂക്കോലയ്ക്കൽ നീലകണ്ഠൻനമ്പൂരി എന്നിവരും അവിടത്തെ ആശ്രിതന്മാരായിരുന്നു. രാമവർമ്മമഹാരാജാവു് ‘രാസക്രീഡ’ എന്ന മണിപ്രവാളകാവ്യത്തിന്റെ പ്രണേതാവും തമിഴിൽ നിന്നു തിരുവള്ളുവരുടെ തിരുക്കുറൾ മലയാളത്തിലേക്കു തർജ്ജമചെയ്യിച്ച ഭാഷാപോഷകനുമായിരുന്നു എന്നു ഞാൻ അനുമാനിക്കുന്നു. ഈ തർജ്ജമയ്ക്കു —‘തിരു (വള്ളുവ) വുള്ളപ്പയൻ’ എന്നു പേർ കൊടുത്തുകാണുന്നു. ഇതു സമാപ്തമായതു കൊല്ലം 770 വൃശ്ചികം 28-ാം നുയാണു്. പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതിയേ കണ്ടുകിട്ടീട്ടുള്ളു. അതിൽ “വള്ളുവരിട്ട നൂലുവഴികവിവ്യാഖ്യാനം മലയാൺമയിൽ സംസ്കൃത…എഴുതിച്ചതു രാമവർമ്മകവിരാജൻ” എന്നു രേഖപ്പെടുത്തിക്കാണുന്നു.
27.31രാമവർമ്മാവിനെപ്പറ്റിയുള്ള ചില പ്രശസ്തികൾ
രാജരത്നാവലീയം ചമ്പുവിലുള്ളവയാണു് അധോലിഖിതങ്ങളായ പദ്യങ്ങൾ:
“അക്കാലം ദേഹഭാജാം മിഴികളിലമൃത
സ്യന്ദവും കോരിയൂത്തൂ
ത്തഗ്രേ നിർദ്ധൂയ വൈരാകരതിമിരകുലം
പൂർണ്ണയോഗാഞ്ചിതാത്മാ
ദിക്കെപ്പേരും വെളുപ്പിച്ചഭിനവമഹസാ
മാടഭൂപാന്വയാഖ്യേ
മുഖ്യേ പൂർവാദ്രിമൗലൗ തെളിവിലൊരു കുമാ
രേന്ദു പോന്നാവിരാസീൽ.
ക്ഷോണീമംഗല്യഭൂഷാമണി തദനു സഖേ!
കൗതുകം പൂണ്ടു ദാന
ശ്രേണീമാപൂര്യ വിശ്വോത്തരമഹിമ തകും
ജന്മമോർത്തും വിശേഷാൽ
നാനാലോകാഭിരാമം തിരുവുടൽ മധുരം
കണ്ടുമയ്യാ! തദാനീ-
മാനന്ദീ രാമനെന്നദ്ഭുതഗുണമഹിതം
നാമധേയം വ്യതാനീൽ.
കാണുന്നവർക്കതുലബാലവിഹാരഭേദൈ
രാനന്ദമേഷ വിതരൻ നഗരേ വളർന്നാൻ
ചേണാർന്ന ഭാസ്കരകുലേ, മുരവൈരി വിശ്വ
ത്രാണായ പണ്ടുടനയോധ്യയിലെന്നപോലെ.
ഓരോരോ ശസ്ത്രശാസ്ത്രപ്രഥനവുമപദാ
നങ്ങളും മാനവായ്പും
വീരശ്രീയും പ്രഭാവപ്പെരുമയുമമിതാ
നന്ദവും ദേഹഭാജാം
ആരോമൽക്കീർത്തിയും വിണ്ടലനരപതികൾ
ക്കിണ്ടലും പാടുപാടേ
വാരം വാരം തദാനീം പുതുമയൊടു കുമാ
രേണ സാകം പുലർന്നൂ.
സാമർത്ഥ്യോദയമാർന്ന നാളിലതിവേലം വേദശാസ്ത്രാന്തര
ശ്രീമല്ലക്ഷണകാവ്യനാടകകുലാവിജ്ഞാനപാരീണധീഃ
ഓമൽപ്പൂമകൾതൻവിലോചനകലാമാലാമണിഞ്ഞൂഴിതൻ
ക്ഷേമത്തിന്നുദയപ്രഭാവമഹിമാ ശ്രീരാമവർമ്മാ ബഭൗ.
ശ്രീരാമം വീരലക്ഷ്മ്യാ ശിവശിവ വിജയം
വിക്രമംകൊണ്ടു പാരാ
വാരം ഗാംഭീര്യവൃത്ത്യാ നവതനുസുഷമാ
സമ്പദാ ശംബരാരിം
വാരാളും ദാനരീത്യാ വിബുധതരുവരം
പൂർണ്ണചന്ദ്രം പ്രസാദാൽ
മാരാരിം വൈദുഷീവിഭ്രമസരണികൾകൊ
ണ്ടേഷ ധീമാനജൈഷീൽ.
അക്കാലം പരിപാല്യ സാധു വസുധാചക്രം തുലോം നാൾ മണം
തിക്കീടുംപടി വീരകേരളനൃപാലേ നാകുലോകം ഗതേ
അക്ഷീണോദയമാനവിക്രമനിധേഃ ശ്രീരാമവർമ്മന്നു തേ
വിഖ്യാതാസ്സചിവോത്തമാ വിദധിരേ രാജ്യാഭിഷേകം മുദാ.
കൃതാഭിഷേകസ്സ തു രാമവർമ്മാ
ക്ഷിതിം ചതുസ്സാഗരരത്നകാഞ്ചീം
യഥാവദാവിഷ്കൃതധർമ്മഭൂമാ
തതോശിഷദ്വാസവതുല്യധാമാ.”
രാമവർമ്മമഹാരാജാവിനു വീരകേരളവർമ്മാവെന്നും ഗോദവർമ്മാവെന്നുമുള്ള പേരുകളിൽ രണ്ടു് അനുജന്മാരുണ്ടായിരുന്നു. വീരകേരളവർമ്മാവു് 776-ൽ രാമവർമ്മ മഹാരാജാവിന്റെ മരണാനന്തരം കിരീടധാരണം ചെയ്യുകയും 790-ൽ യശശ്ശരീരനാവുകയും ചെയ്തു. അദ്ദേഹമാണു് മേല്പുത്തൂർ ഭട്ടതിരിയുടെ പ്രശസ്തിക്കു പാത്രീഭവിച്ചിട്ടുള്ളതു്. ഗോദവർമ്മാവു രാമവർമ്മാവു മരിച്ചതിനുമേൽ ഏറെത്താമസിയാതെ രാമേശ്വരത്തുവെച്ചു് അന്തരിച്ചു. ഈ വസ്തുതകൾക്കു ലക്ഷ്യം നീലകണ്ഠകവിയുടെ തെൻകൈലനാഥോദയം ചമ്പുവിലുണ്ടു്. താഴെ ഉദ്ധരിക്കുന്ന തദന്തർഗ്ഗതങ്ങളായ പദ്യങ്ങൾ നോക്കുക:
“തൽകാലേ ചതുരന്തഭൂമിവലയപ്രാകാശ്യഹേതോർന്നൃണാ
മുദ്രികൈതസ്സുകൃതൈസ്സരോരുഹഭുവാ സങ്കല്പിതസ്സാദരം
പ്രൗഢശ്രീരുദിയായ പുണ്യദിവസേ കശ്ചിൽ കുമാരാത്മനാ
മാടക്ഷ്മാപതിവംശരമ്യശിഖരേ മാണിക്യദീപാംകുരഃ
കാന്തിം കാഞ്ചന മൂർത്തിധാരിമദനപ്രഖ്യാം പ്രവീരശ്രിയം
പ്രേന്ധാനാമപി ചിത്തവൃത്തിമതിഗംഭീരപ്രിയംഭാവുകാം
ക്ഷാന്തിം നിസ്തുഷവൈദുഷീഞ്ച നിതരാം ബിഭ്രന്നരേന്ദ്രാഭക
സ്സാന്ദ്രാവിഷ്കൃതദിവ്യലക്ഷണപരീതാത്മാധ്യ വാത്സീദസൗ.
സാമ്രാജ്യാധികൃതോ വയസ്യഭിനവേ ശ്രീരാമവർമ്മാഭിധോ
രാജേന്ദ്രസ്സഹ ഗോദവർമ്മസഹജേനാക്രമ്യ വർഗ്ഗം ദ്വിഷാം
കൃത്വാ ദാനവരം തുലാദ്യപുരുഷം വാരാണസീസന്നിധൗ
സംപ്രാപ്തശ്ശിവലോകമന്വഗനുജോപ്യാഗമ്യ രാമേശ്വരാൽ.”
രാമവർമ്മമഹാരാജാവിന്റെ തീർത്ഥാടനാഭിനിവേശം സുപ്രസിദ്ധമായിരുന്നു. അതിനെപ്പറ്റിയും രാജരത്നാവലീയത്തിൽ
“വാർമെത്തും ക്ഷേത്രതീർത്ഥങ്ങളിലതിലതില
ത്യന്തമുഖ്യേഷു ഗത്വാ
നേരെത്താതോരു സേവാം കലിതരുചി വള
ർത്തേഷ നിഷ്കല്മഷാത്മാ
പൂരിച്ചെല്ലാടവും കാഞ്ചനമയമഴപെ
യ്താശു ഭൂലോകഭാജാം
ദാരിദ്ര്യച്ചൂടൊഴിച്ചാൻ നിഖിലമവനതും
പാർവ്വതീശപ്രസാദം.”
എന്ന പദ്യത്തിൽ സൂചന കാണുന്നു. “സ രാജാ തീർത്ഥാനുരാഗീതി പ്രസാദഭൂമിഃ” എന്നും “ന ജാനാസി കിമസ്യ…സേതുചിദംബരപ്രഭൃതിതീർത്ഥയാത്രാവൃത്താന്തം?” എന്നും രാമവർമ്മവിലാസത്തിലും പ്രസ്താവനയുണ്ടു്. അദ്ദേഹം അഞ്ചുവർഷക്കാലം ഒരു ഭിക്ഷുവിന്റെ വേഷത്തിൽ ഭാരതത്തിലെ പല പുണ്യക്ഷേത്രങ്ങളും സന്ദർശിച്ചതായി പോർത്തുഗീസുചരിത്രകാരന്മാരും പ്രസ്താവിക്കുന്നു.
27.32ബാലകവി
രാമവർമ്മ മഹാരാജാവിന്റെ സദസ്യന്മാരുടെ പംക്തിയിൽ ചോളദേശത്തിലെ തൊണ്ടമംഗലത്തിൽപ്പെട്ട മൂലാണ്ഡം ഗ്രാമത്തിലെ ബാലകവിക്കു പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നു. തന്റെ പുരസ്കർത്താവിന്റെ പ്രത്യേകമായ പ്രീതിക്കു പാത്രീഭവിച്ചിരുന്ന ആ കവി രത്നകേതൂദയമെന്നും രാമവർമ്മവിലാസമെന്നും രണ്ടു നാടകങ്ങൾ രചിച്ചിട്ടുണ്ടു്. രണ്ടും അഞ്ചങ്കത്തിലുള്ള നാടകങ്ങളും തൃശ്ശിവപേരൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനു് അഭിനയിക്കുവാൻ നിർമ്മിച്ചവയുമാണെന്നു കാണുന്നു. മൂലാണ്ഡത്തിൽ സോമനാഥന്റെ പുത്രനായി യൗവനഭാരതി എന്നൊരു കവിശ്രേഷ്ഠനുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ പുത്രനായ മല്ലികാർജ്ജുനൻ ഛന്ദോഗനും കവിയുമായിരുന്നു എന്നും മല്ലികാർജ്ജുനസൂനുവായ കാളഹസ്തിയുടെ പുത്രനാണു് താനെന്നും കവി പ്രസ്താപിക്കുന്നു. രണ്ടു നാടകങ്ങളിലും കൃഷ്ണമനീഷിയെന്ന ഒരു പണ്ഡിതന്റെ ബഹുമതിക്കു താൻ പാത്രീഭവിച്ചതായും ഉപന്യസിക്കുന്നുണ്ടു്. “ഏനമുപശ്ലോകിതവാൻ കേരളഗുരുർജ്ജിതാശേഷശേമുഷീവിശേഷഃ കൃഷ്ണമനീഷീ-
യോഭൂദ്യൗവനഭാരതീകവിവിരാച്ഛ്റീസോമനാഥാത്മജാ
ച്ഛന്ദോഗ സ്സ ഹി മല്ലികാർജ്ജുനകവിർദ്ധന്യഃ പിതാ യൽപിതുഃ
സോയം ബാലകവിസ്സുധാർദ്രകവിതാഭാക്കാളഹസ്ത്യാത്മജഃ
പ്രഖ്യാതോ ഭുവി കസ്യന ശ്രുതിപഥം ശ്രേയോനിധിർഗ്ഗാഹതേ?”
എന്നതാണു് രത്നകേതൂദയത്തിലെ പദ്യം. ഈ കൃഷ്ണപണ്ഡിതനെ “തസ്യൈവ മഹാരാജരാമവർമ്മണോ ഗുരുണാ, ശുനാസീരഗുരുയശോലുണ്ടാകപാണ്ഡിതീകേന പ്രതിവാദിമദഗദോല്ലംഘനരാഘവവൈദുഷീപ്രകാശ ദർശിതോപദേശ കൗശലേന സകലവിദ്യാനിഷ്ണാതേന” എന്നു് ആ നാടകത്തിലും “പുരൈവ തസ്യൈവ ഗുരുണാ രാജ്ഞഃ, ശുനാസീര… പാണ്ഡിതീകേന, പ്രതിവാദിമദഗദോല്ലംഘനാഗദങ്കാരേണ കേരളമണ്ഡലാലങ്കാരേണ കലാകലാപനദീഷ്ണേന കൃഷ്ണമനീഷിണാ സുഗുണപോഷിണാ” എന്നു രാമവർമ്മവിലാസത്തിലും അദ്ദേഹം പ്രശംസിക്കുന്നു. രാമവർമ്മമഹാരാജാവിന്റെ ഗുരുവാണു് രാഘവപണ്ഡിതന്റെ ശിഷ്യനായ കൃഷ്ണമനീഷി എന്നു് ഈ പംക്തികളിൽ നിന്നു വിശദമാകുന്നു. താഴെ ഉദ്ധരിക്കുന്നതും രാമവർമ്മമഹാരാജാവിന്റെ വിവിധസിദ്ധികളെ പ്രഖ്യാപനം ചെയ്യുന്നതുമായ ഭാഗവും ആ നാടകത്തിന്റെ പ്രസ്താവനയിൽ ഉള്ളതാകുന്നു:
“സൂത്രധാരഃ
കേരളദേശാധിപതിരുച്ചാവചപട്ടാംബരൈരുച്ചീകൃതാം കൊച്ചീപുരീമമരാവതീമിവ സൗഭാഗ്യവതീമാവാസയൻ ഭൂവാസവോ വൈദുഷ്യനിധിർബുധജനമാന്യോതി വദാന്യഃ പാലിതനിഖിലധർമ്മാ രാമവർമ്മാ സ്വയമേവ വസ്ത്വപി രത്നകേതൂദയം നാമാപി പരികല്പ്യ തേന കവികുലോത്തംസേന നാടകമിദമാരചയ്യ തദ്ദിശി ദിശി പ്രഖ്യാതമാതതാന.”
പാരിപാർശ്വികഃ
(സഹർഷവിസ്മയം) അപി കൃതം സ്വയമേവ മഹാരാജേന വസ്ത്വപി രത്നകേതൂദയനാമാപ്യഭിജാതം നാടകസ്യ?
സൂത്ര:
അഥ കിം. പ്രാജ്ഞഃ ഖല്വസൗ.
പാരി:
സ്വർണ്ണകുസുമ ഇവ സൗരഭ്യം അനംഗേക്ഷുചാപ ഇവ ഫലോൽപത്തിരാലേഖ്യ മൂർത്താവിവ സത്വയോഗോ മണിദാമ്നീവ മാർദ്ദവമത്ഭുതം രാജ്ഞി വൈദുഷ്യം.
സൂത്ര:
കിമിദമാശ്ചര്യം.
“സരസിജനയനേ ലക്ഷ്മ്യാസ്തസ്മിംശ്ചതുരാനനേ സരസ്വത്യാഃ
സാമാനാധികരണ്യം സമുചിതമന്യത്ര വൈയധികരണ്യം.”
ഈ ഭാഗത്തിൽനിന്നു ബാലകവിക്കു നാടകത്തിന്റെ കഥാവസ്തു ഉപദേശിച്ചതും അതിനു രത്നകേതൂദയം എന്നു പേർ കല്പിച്ചതും മഹാരാജാവാണെന്നു വന്നുകൂടുന്നു. മാളവരാജാവായ വിജയ കേതുവിന്റെ പുത്രൻ രത്നകേതു മണിപുരരാജാവായ ജയസേനന്റെ പുത്രി ലീലാവതിയെ വിവാഹം ചെയ്യുന്നതാണു് പ്രസ്തുത നാടകത്തിലെ ഇതിവൃത്തം. പ്രഭാവതി എന്നൊരു പരിവ്രാജികയാണു് അവരെ സംഘടിപ്പിക്കുന്നതു്. നാലാമങ്കത്തിൽ വാരാണസി, വിന്ധ്യപർവ്വതം, രാമേശ്വരം, മധുര, ശ്രീരംഗം, തിരുവാനക്കാവു്, ചിദംബരം കാഞ്ചീപുരം, വെങ്കടഗിരി, കാളഹസ്തി തുടങ്ങിയ ക്ഷേത്രങ്ങളുടേയും നദികളുടേയും പർവ്വതങ്ങളുടേയും വർണ്ണനങ്ങളുണ്ടു്. കഥാവിഷയകമായി രത്നകേതൂദയത്തിനും രാജരത്നാവലീയത്തിനും തമ്മിൽ കാണുന്ന സാജാത്യം സഹൃദയന്മാരുടെ ശ്രദ്ധയെ ആകർഷിക്കാതെയിരിക്കയില്ല.
“പ്രാഗേവ പ്രസൃമരവിശദയശഃപൂരകർപ്പൂരപൂരിതബ്രഹ്മാണ്ഡകരണ്ഡകസ്യ പ്രചണ്ഡതരശൗണ്ഡീര്യമാർത്താണ്ഡമണ്ഡലോ ദയപർവ്വതസ്യ പ്രതിഭടസുഭടവർഗ്ഗസ്വർഗ്ഗാധിരോഹണനിശ്രേണികായിതകൃപാണികാവല്ലീകസ്യ ക്രിയാസമഭിഹാരക്രിയ മാണമഹാഹവാവസാനപ്രതിഷ്ഠാപിതജയസ്തംഭയൂപലാഞ്ഛിത നവദ്വയദ്വീപസ്യ…അനവദ്യവിദ്യാലതോദ്യാനസ്യ സംഗീത സാഗരസാംയാത്രികസ്യ സകലകലാകുശലസ്യ കൊച്ചീനഗരഹാരനായകമണേ മാർത്താണ്ഡവംശമൗക്തികസ്യ മഹാരാജരാമവർമ്മണഃ” എന്നും മറ്റുമാണു് രത്നകേതൂദയത്തിൽ അവിടത്തെപ്പറ്റിയുള്ള വർണ്ണനം.
രത്നകേതൂദയത്തിനു പിന്നീടു കവി നിർമ്മിച്ചതാണു് രാമവർമ്മവിലാസം. അതിൽ നടി “കിന്നു പുരൂരവഃ പൂരുപ്രമുഖാനാം പുരാണരാജന്യാനാം ചരിതാന്യതിക്രമ്യ വർത്തമാനസ്യ രാജ്ഞോ രാമവർമ്മവിലാസമഭിലഷന്ത്യാര്യമിശ്രാഃ” എന്ന ചോദ്യത്തിന്നു സൂത്രധാരൻ “ശ്രൂയതാമസ്യാപി സൗശീല്യം” എന്നു പ്രക്രമിച്ചുകൊണ്ടു “ധർമ്മേ സ്ഥിതിരതിതരാം തീർത്ഥ സേവാസു രാഗഃ…ക ഇഹ ഭുവനേ ഭൂപതിഃ പുണ്യശീലഃ” എന്നും മറ്റും മഹാരാജാവിന്റെ ഗുണഗണങ്ങളെ വാഴ്ത്തി അദ്ദേഹം രാജർഷിയാണെന്നു സമർത്ഥിക്കുന്നു. പിന്നെയും
“ദിനകരകുലജന്മാ നായകോ രാമവർമ്മാ
കവിരയമഭിജാതഃ കാവ്യമേതച്ച ഭവ്യം
വയമഭിനയവിദ്യാവൈഭവേ നിസ്സപത്നാഃ
പരിഷദപി…ത്വയം കോപി യോഗഃ” എന്നും
‘ഭാസ്വദ്വംശവതംസമൗക്തികമണിർവ്വീരസ്സ വാരാൻ ബഹൂ
നാരബ്ധേഷു മഹാഹവേഷ്വരിപശൂനാലഭ്യ ദോർല്ലീലയാ
നവ്യൈശ്ശോണിതപങ്കകുംകുമരസൈർന്നന്വന്വലിപ്തപ്രിയാ
മുർവീ…മുപചിതക്രോധോ യഥാ ഭാർഗ്ഗവഃ” എന്നും
രത്നാകരാനുപ്രവേശാത്താമ്രപർണ്ണീപയഃകണഃ
ഹാരായതേ നാടകേസ്മിൻ തഥാ സ്യാദ്വാഗ്വരാ മമ”
എന്നും മറ്റുമുള്ള പദ്യങ്ങളിൽ കവി തനിക്കു നായകനോടുള്ള ഭക്തിയെ വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്നു. രാമവർമ്മമഹാരാജാവിന്റെ തീർത്ഥയാത്രയാണു് പ്രസ്തുത നാടകത്തിൽ പ്രായേണ വർണ്ണനാവിഷയം. തലക്കാവേരിയിൽവെച്ചു ഗന്ധർവരാജകന്യകയായ രസചന്ദ്രികയെ അവിടുന്നു പരിഗ്രഹിച്ചു എന്നും മറ്റും കവി വർണ്ണിക്കുന്നതു രത്നകേതൂദയത്തിലെ ലീലാവതീവിവാഹംപോലെ കേവലം സങ്കല്പസംഭവമാണു്. അപ്പയ്യദീക്ഷിതർ അമലാനന്ദന്റെ കല്പതരു എന്ന വേദാന്തഗ്രന്ഥത്തിനു പരിമളം എന്ന വ്യാഖ്യാനം രചിച്ച അവസരത്തിൽ അതു വായിച്ചുനോക്കി ബാലകവി
“അപ്പദീക്ഷിത! കിമിത്യതിസ്തുതിം
വർണ്ണയാമി ഭവതോ വദാന്യതാം
സോപി കല്പതരുരർത്ഥലിപ്സയാ
ത്വദ്ഗിരാമവസരം പ്രതീക്ഷതേ”
എന്നു് ആ ഗ്രന്ഥത്തെ പ്രശംസിച്ചതായി മഹാകവി നീലകണ്ഠദീക്ഷിതർ ഘോഷിക്കുന്നു.
കവിതാരീതി അസാമാന്യമായ വാഗ്വിലാസത്താൽ അനുഗൃഹീതനായ ഒരു കവിപുംഗവനായിരുന്നു ബാലകവി എന്നുള്ളതിനു സംശയമില്ല. ഏതാനും ചില പദ്യങ്ങൾ ഉദ്ധരിച്ചു് ആ വസ്തുത തെളിയിക്കാം.
1. വസന്തകാലം
“ഉന്മീലൽപികപഞ്ചമൈരുപചിതദ്വന്ദ്വാനുരാഗോദയൈ
രുൽകൂലസ്മരദോർമ്മദൈരുപഹൃതശ്രീഖണ്ഡഖണ്ഡാനിലൈഃ
ഉദ്യച്ചൂതദലാവതംസിതവനൈരുദ്ദാമചന്ദ്രാതപൈ
രുന്നിദ്രപ്രസവൈരുദഞ്ചിതമളിക്ഷേമങ്കരൈർ വാസരൈഃ.”
2. കാമദേവൻ
“ഇക്ഷുസ്ത്രുട്യതി നൈക്ഷവീ വലയിതാപ്യാലംബ്യ മധ്യേ ദൃഢം;
മാലാ വാ ന പലായതേ മധുലിഹാമാസു് ഫാല്യമാനാ മുഹുഃ;
ന ക്ലാമ്യന്തി നിയന്ത്രിതാനി കുസുമാന്യാകർണ്ണമാകർഷണൈ:
ശ്ചിത്രം ചിത്രമമുഷ്യ ചിത്തഭവ! തേ വീരസ്യ വിക്രീഡിതം.”
3. സൂര്യോദയം
“പ്രൗഢധ്വാന്തപയോധിമഗ്നജഗദുദ്ധാരായ താരാതിര
സ്കാരായ പ്രതിപുഷ്പലിൺമധുഝരീഭാരാവതാരായ ച
ഉദ്ഭൂതോ ഭഗവാൻ രഥാംഗമിഥുനസ്മാരാഹവാരാധനാ
ചാരായ സ്ഫുടമഭ്രമണ്ഡപപരിഷ്കാരായ വാരാന്നിധേഃ.”
ഒടുവിലത്തെ ശ്ലോകം ജയദേവന്റെ പ്രസന്നരാഘവം നാടകത്തിലെ ‘ഏതത്തർക്കയ ചക്രവാകനികരാശ്വാസായ താരാഗണഗ്രാസായ’ എന്ന ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു.
4. ചോളദേശം
“ഏതേ ഹി മരുദ്ബൃധാപൂരപൂരിതസാരണീസഹസ്രനീ രന്ധ്രകേതകീവനാനിലോദ്ധൂ തനൂതനപരാഗ കൈതവാപഹസിതാന്യജനപദാഃ പ്രതിപദപ്രരൂഢപ്രച്ഛായമഹാമഹീരുഹമാ ലഭാരിണോ മഹനീയഗുണഗ്രാമസമഗ്രാഗ്രഹാരപരമ്പരാപരിഷ്കൃതാസ്തിരസ്കൃത സ്വാരാജ്യസൗഭാഗ്യഗർവാഭിനിവേശാശ്ചോളദേശാഃ.
സ്ഥാനേ സ്ഥാനേ ശിശിരമധുരം വാരി സഹ്യാത്മജായാഃ
കൂലേ കൂലേ മധുമദരണൽകോകിലാഃ പുഷ്പവാടാഃ
മധ്യേ മധ്യേ ഭവഭയഹരം മന്ദിരം ദേവതാനാം
ദൂരേ ദൂരേ വസതി വചസാം ചോളഭൂമേഃ പ്രഭാവഃ.”
നോക്കുക കവിയുടെ ഉൽകടമായ ദേശാഭിമാനം!
5. ചിദംബരം
“ന്യസ്തോദസ്താംഘ്രിപദ്മം ക്വണിതമണിതുലാ
കോടി കോടീരകോടീ
ത്വംഗദ്ഗംഗാതരംഗം കരഡമരുകഡും
കാരിതൗങ്കാരതത്വം
വല്ഗദ്വ്യാഘ്രാജിനാഗ്രം വലിതവലിപദം
ലംബമാനാക്ഷമാലം
നിത്യം നൃത്യജ്ജഗത്യാമിഹ കിമപി മഹ
സ്തിഷ്ഠതേ ചിത്സഭായാം.”
6. ചന്ദ്രോദയം
“ദേവോയം കുസുമാകരാൻ സുരഭയൻ, ദിക്‍ചക്രമുത്തംഭയൻ,
സിന്ധും തുന്ദിലയൻ, സുഖം സുലഭയൻ, ശൃംഗാരമുജ്ജൃംഭയൻ,
കാമം കാമിഷു ലംഭയൻ, കമലിനീകോശാനി വിഷ്കംഭയൻ,
സ്വം ബിംബം പ്ലവകുംഭയൻ സുരപഥക്രീഡാസരോഗാഹതേ”(എല്ലാം രത്നകേതൂദയത്തിൽനിന്നു്)
7. സഹൃദയന്മാരോടു്
“സ്വഭാവസ്സോയം വഃ സദയഹൃദയാനാം ജഗതി യ
ച്ഛിരഃ ശ്ലാഘാകംപ്രം പരഗുണകണേനാപി ഭവതി;
പരേഷാന്ത്വാചൂഡം ദൃഢഘടിതമാത്സര്യവിസര
ച്ഛലാനാം കീലാനാം സകൃദപി ന മൗലിർവിചലതി.”(രാമവർമ്മവിലാസത്തിൽനിന്നു്)
27.33കേരളമാഹാത്മ്യം
ഏതോ ഒരു പണ്ഡിതൻ പുരാണച്ഛായകലർത്തി രചിച്ചിട്ടുള്ള ഒരു കൃതിയാണു് കേരളമാഹാത്മ്യം. ആകെ ആറധ്യായങ്ങളു൦ 2217 ശ്ലോകങ്ങളുമുണ്ടു്. ശ്ലോകങ്ങളെല്ലാം ആനുഷ്ടുഭവൃത്തത്തിലാണു് നിർമ്മിച്ചിരിക്കുന്നതെങ്കിലും ചില അധ്യായങ്ങളിൽ സർഗ്ഗാന്തശ്ലോകങ്ങൾ ഇതരവൃത്തങ്ങളിൽ നിബന്ധിച്ചിരിക്കുന്നതായും കാണാം. നൈമിശാരണ്യത്തിൽ ഒരു കാലത്തു് ഒരു ദീർഘസത്രം നടക്കുകയും ആ അവസരത്തിൽ ശൗനകൻ തുടങ്ങിയ മഹർഷിമാർ അവിടെ സന്നിഹിതരായിരിക്കവേ സൂതൻ അവരെ സന്ദർശിക്കുകയും ചെയ്യുന്നു. അപ്പോൾ ശൗനകൻ ശ്രീപരശുരാമൻ കേരളത്തിൽ നിർമ്മിച്ച തീർത്ഥക്ഷേത്രങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കണമെന്നു സൂതനോടു് അപേക്ഷിക്കുകയും, അതിനു സൂതൻ ആ വിഷയത്തെക്കുറിച്ചു യുധിഷ്ഠിരനും ഗർഗ്ഗമഹർഷിയുമായി സംവാദമുണ്ടായിട്ടുണ്ടെന്നും അതിനെത്തന്നെ താനും നിവേദനംചെയ്യാമെന്നും ശൗനകനോടു പറയുകയും ചെയ്യുന്നു. ഈ പീഠികയെ ആസ്പദമാക്കിയാണു് “ഇതി ബ്രഹ്മാണ്ഡപുരാണേ കേരളമാഹാത്മ്യേ ഗർഗ്ഗയുധിഷ്ഠിരസംവാദേ” എന്നൊരു കുറിപ്പു് ഓരോ അധ്യായത്തിന്റേയും ഒടുവിൽ ഗ്രന്ഥകാരൻ ചേർക്കുന്നതു്. കേരളത്തിന്റെ പൂർവകാലചരിത്രത്തെപ്പറ്റി പല വിവരങ്ങളും രേഖപ്പെടുത്തുവാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടു്. കാർത്തവീര്യോല്പത്തിമുതല്ക്കു കഥ ആരംഭിച്ചു ശ്രീപരശുരാമന്റെ ചരിത്രം ബ്രഹ്മാണ്ഡപുരാണത്തിൽ കാണുന്നതു സംഗ്രഹിച്ചു പ്രതിപാദിക്കുന്നു. പിന്നെ പരശുരാമന്റെ തപസ്സു്, കേരളോല്പത്തി മുതലായ വിഷയങ്ങളെപ്പറ്റിയാണു് പറയുന്നതു്. തദനന്തരം ചോളദേശത്തിൽനിന്നു ബ്രാഹ്മണരെ ആനയിച്ചു് അവർക്കു ഗ്രാമങ്ങൾ നിർമ്മിച്ചു വേഷഭാഷാദികളിൽ മാറ്റംവരുത്തി കേരളീയരാക്കുന്നതും കാഞ്ചീപുരത്തുനിന്നു തരണനല്ലൂർ നമ്പൂരിപ്പാട്ടിലെവരുത്തി അദ്ദേഹത്തിനു ക്ഷേത്രങ്ങളിൽ തന്ത്രാധികാരം നല്കുന്നതും മറ്റും വർണ്ണിക്കുന്നു. പയ്യനൂർ (സുബ്രഹ്മണ്യപുരി), മൂകാംബി, തളിപ്പറമ്പു് (ലക്ഷ്മീപുരം), തൃച്ചെമ്മരം (ശംബരവനം), ചെറുകുന്നു് (ബാലശൈലം), തിരുനെല്ലി (സഹ്യാമലകം), പള്ളിക്കുന്നു് (വിഹാരാദ്രി), തിരുവങ്ങാടു് (ശ്വേതാരണ്യം), കൊട്ടിയൂർ (ത്രിശിരാചലം), പിഷാരിക്കാവു് (മുദ്രാചലം), വടക്കൻ കോട്ടയം (ദുർഗ്ഗാപുരി), ഗുരുവായൂർ (വാതാലയം), കൊടുങ്ങല്ലൂർ (കോടരപുരി), തൃപ്പൂണിത്തുറ (ത്രിപൂർണ്ണപുരി), വൈക്കം (വ്യാഘ്രപുരി), തിരുവിതാംകോടു് (ശ്രീവർദ്ധനപുരി), തിരുവില്വാമല (ഏകാദശ്യചലം), തിരുനാവാ (നവയോഗിപുരം), ശുചീന്ദ്രം, കന്യാകുമാരി മുതലായ പല ക്ഷേത്രങ്ങളുടെ പ്രതിഷ്ഠ, കേരളത്തിലെ ജാത്യുൽപത്തിയും വിശേഷാചാരങ്ങളും, ദാരുകവധം, കേശിവധം, അംബോഹലവധം എന്നിങ്ങനെ വേറെയും പല പ്രമേയങ്ങൾ ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നുണ്ടു്. സംസ്കൃതീകൃതങ്ങളായ ചില സ്ഥലസംജ്ഞകൾ അശ്രുതപൂർവങ്ങളാണു്.
കാലം
ചരിത്രദൃഷ്ട്യാ പരിശോധിക്കുമ്പോൾ കേരളമാഹാത്മ്യത്തിനു പറയത്തക്ക വിലയൊന്നും കല്പിക്കാവുന്നതല്ല. കേരളോൽപത്തിക്കു മുമ്പുണ്ടായ ഒരു ഗ്രന്ഥമാണു് കേരളമാഹാത്മ്യം എന്നു സമ്മതിക്കാം. “ഭൂതരായർ എന്നു പേരു വരുവാൻ സംഗതി കേരളമാഹാത്മ്യത്തിൽ മേലേ പറഞ്ഞിരിക്കുന്നു. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങളോടുകൂടി വന്നാക്രമിച്ചു ഭൂതനാഥൻ എന്ന അമ്പലത്തേയും അങ്ങാടിയേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ പരശുരാമൻ അവനോടു ‘യുഷ്മാകഞ്ച തു മദ്ഭൂമാവേവമാഗമനം വൃഥാ’ എന്നും ‘ആദിത്യായ മയാ ദത്താ’ ഞാൻ ആദിത്യവർമ്മൻ എന്ന തെക്കേരാജാവിനു കൊടുത്തിരിക്കുന്നു എന്നും കോപിച്ചു പറഞ്ഞ ശേഷം” എന്നീ പംക്തികൾ കേരളോൽപത്തിയിലുണ്ടു്. ഈ പംക്തികളിൽ ഉദ്ധൃതങ്ങളായ രണ്ടു ശ്ലോകാംശങ്ങൾ കേരളമാഹാത്മ്യം എൺപത്തഞ്ചാമധ്യായത്തിൽ ഈഷദ്വ്യത്യാസത്തോടു കൂടി കാണുന്നു. കേരളമാഹാത്മ്യത്തിന്റെ ഒരു മാതൃകയിൽ
ചൈത്രമാസേ നവമ്യാഞ്ച സിതായാം ഗുരുവാസരേ
വസ്വഷ്ടാഷ്ടമിതേ ശാകേ കൃതേയം ഹി കൃതിർമ്മയാ.”
എന്നൊരു ശ്ലോകം ഞാൻ വായിച്ചിട്ടുണ്ടു്. അതിലെ കാലഗണനകൊണ്ടു ഗ്രന്ഥനിർമ്മിതി കലിവർഷം 4067 കർക്കടകമാസത്തിലാണെന്നു വരുന്നു. അതു വെറും കളവാണെന്നുള്ളതിനു പര്യാപ്തമായ ലക്ഷ്യം തൃപ്പൂണിത്തുറയെ വർണ്ണിക്കുന്ന നാല്പത്തി രണ്ടാമധ്യായത്തിലുണ്ടു്. കൊങ്കണവർത്തകന്മാരെ ആ സ്ഥലത്തേക്കു പരശുരാമൻ ആനയിച്ചു എന്നാണു് മാഹാത്മ്യകർത്താവു പറയുന്നതു്.
“നിമ്മാപയിത്വാ തൽപുര്യാം വാസയാമാസ ഭാർഗ്ഗവഃ
കൊങ്കണാൻ വർത്തകാംശ്ചാപി നിവേശ്യാപണഭൂമിഷു”
എന്ന ശ്ലോകം നോക്കുക. കൊങ്കണസ്ഥർ ഗോവായിൽനിന്നും മറ്റും പോർത്തുഗീസുകാരെ ഭയപ്പെട്ടു വാണിജ്യത്തിനായി കൊച്ചിയിൽ കുടിയേറിപ്പാർത്തതു ശാലിവാഹശകാബ്ദം 1476-ആമാണ്ടിനു സമമായ ക്രി. പി. 1554-ൽ മാത്രമാണല്ലോ. 83-ആമധ്യായത്തിൽ പാഴൂർ കണിയാന്മാരുടെ ഉത്ഭവത്തെപ്പറ്റിയും സൂചനയുണ്ടു്. ഗ്രന്ഥകാരൻ ചില ഐതിഹ്യങ്ങളും പല അനുമാനങ്ങളും തക്രതണ്ഡുലന്യായേന ഇടകലർത്തി വാലും തുമ്പുമില്ലാതെ ചില സംഗതികളെല്ലാം വലിച്ചുവാരി എഴുതിക്കൂട്ടിയിരിക്കുന്നുവെന്നേ ചുരുക്കത്തിൽ പറയുവാനുള്ളു. അറിവുള്ള പലരും കേരളമാഹാത്മ്യത്തെ അപ്രമാണീകരിച്ചിരിക്കുന്നു എന്നു പണ്ഡിതവരേണ്യനായ വൈക്കത്തു പാച്ചുമൂത്തതു കേരളവിശേഷനിയമവിവരം എന്ന പുസ്തകത്തിൽ ഉപപത്തിപുരസ്സരം സ്ഥാപിച്ചിട്ടുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവനീയമാണു്.
കവിതാരീതി
കവിത ആസ്വാദ്യമല്ലെങ്കിലും ഉദ്വേഗജനകമല്ല. ഒരു സർഗ്ഗാന്തശ്ലോകംമാത്രം ഉദ്ധരിക്കാം:
“ഇത്യുക്ത്വാ ഗതവതി ഭാർഗ്ഗവേ നരേന്ദ്രഃ
സ്വാവാസം പുരമപി ദേവസന്നിധാനേ
നിർമ്മായ പ്രതിദിവസം സ പത്മനാഭം
നിർമ്മായം സമനുഭജന്നുവാസ രാജാ.”
കേരളദേശത്തിന്റെ വൈശിഷ്ട്യത്തെ കവി താഴെക്കാണുന്ന വിധത്തിൽ പ്രകീർത്തനം ചെയ്യുന്നു:
“ കന്യാകുമാരീഗോകർണ്ണപര്യന്താ കേരളാവനിഃ
………
നാനാക്ഷേത്രയുതാ യാ സാ ഭാർഗ്ഗവേണ വിനിർമ്മിതാ.
താം ഗത്വാ ന നരോ യാതി നരകാൻ ഭൃശദാരുണാൻ
വിശേഷാദ്ഭാർഗ്ഗവീഭൂമൗ ബൃഹന്നദ്യുത്തരേ തടേ.
നവയോഗിപുരം പുണ്യം തത്ര ശ്രീ മാധവാലയഃ
സ്മരണാദ്ദർശനാത്തസ്യ വിഷ്ണുലോകേ മഹീയതേ.
ഭാർഗ്ഗവക്ഷ്മാതലേ ക്വാപി പാദസ്പർശം കരോതി യഃ
സ നരഃ പുണ്യവാൻ ഭൂത്വാ ദിവ്യമാപ്നോത്യസംശയം.
യോജനാനാം സഹസ്രേഷു യത്ര ക്വചന സംസ്ഥിതഃ
ശ്രീകേരളമിതിബ്രൂയാൽ സ യാതി പരമാം ഗതിം.”
27.34മറ്റു മാഹാത്മ്യഗ്രന്ഥങ്ങൾ
സ്ഥലമാഹാത്മ്യ രൂപത്തിലും ക്ഷേത്രമാഹാത്മ്യ രൂപത്തിലും പ്രായേണ അനുഷ്ടുപ്പുവൃത്തത്തിൽ കേരളീയ പണ്ഡിതന്മാർ ഓരോ കാലത്തു രചിച്ചതായി അനവധി സംസ്കൃതഗ്രന്ഥങ്ങൾ കാണാവുന്നതാണു്. കന്യാകുമാരീക്ഷേത്രമാഹാത്മ്യം, ശുചീന്ദ്രസ്ഥലമാഹാത്മ്യം, മയൂരാചല (മരുത്തൂർ) മാഹാത്മ്യം, അനന്തശയനക്ഷേത്രമാഹാത്മ്യം. വല്കലക്ഷേത്രമാഹാത്മ്യം, വ്യാഘ്രപുരീ (വൈക്കം) മാഹാത്മ്യം, വില്വാദ്രിമാഹാത്മ്യം ഇങ്ങനെയുള്ള മാഹാത്മ്യഗ്രന്ഥങ്ങളെല്ലാം ബ്രഹ്മാണ്ഡപുരാണം, സ്കാന്ദപുരാണം, ഭാർഗ്ഗവപുരാണം, തുടങ്ങിയ പുരാണങ്ങളിൽ അന്തർഭൂതങ്ങളാണെന്നു് അവയുടെ പ്രണേതാക്കന്മാർ പറഞ്ഞിട്ടുള്ളതു പ്രതിപാദ്യത്തിനു പ്രാചീനത്വവും തദ്വാരാ അഭ്യർഹിതത്വവും വരുത്തുന്നതിനുവേണ്ടി ചെയ്തിട്ടുള്ള അനൃതകഥനമാകുന്നു. ഈ മാതിരി ഗ്രന്ഥങ്ങളിൽ ചരിത്രാംശം അത്യന്തം വിരളമായിരിക്കും; ചില ഐതിഹ്യശകലങ്ങൾ അതിശയോക്തിയിലും മറ്റു ആവരണം ചെയ്തു പ്രദർശിപ്പിക്കുന്നതിനു മാത്രമേ ഗ്രന്ഥകാരന്മാർ ഉദ്യമിച്ചിട്ടുള്ളൂ. തന്നിമിത്തം ഇവയൊന്നും നമ്മുടെ സമാലോചനയെ അർഹിക്കുന്നില്ല. കവിതയിലും വൈശിഷ്ട്യമുണ്ടെന്നു പറയാവുന്ന ഭാഗങ്ങൾ ചുരുങ്ങും. സമീപകാലത്തു പോലും ചില മാഹാത്മ്യങ്ങൾ ഉത്ഭവിച്ചിട്ടുണ്ടു്.
27.35അഭിരാമൻ
അഭിജ്ഞാനശാകുന്തളത്തിനു ദിങ്മാത്രദർശനം എന്ന സുപ്രസിദ്ധവും മർമ്മസ്പർശിയുമായ വ്യാഖ്യാനം നിർമ്മിച്ച അഭിരാമന്റെ കാലത്തേയോ ദേശത്തേയോ പറ്റി വ്യക്തമായി ഒരറിവും ലഭിക്കുന്നില്ല. ആ വ്യാഖ്യാനത്തിന്റെ ഉപക്രമത്തിൽ അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നുണ്ടു്:
“ഹേരംബസ്യാംഘ്രികമലപരാഗപടലീ ഭൃശം
വിശദീകുരുതാമസ്മദന്തഃകരണദർപ്പണം.
ഉദ്വാന്തഭാഷ്യാമൃതവക്‍ത്രരന്ധ്ര
കദ്രൂ ജവിസ്മാപനവാഗ്വിലാസാഃ
ഭദ്രാണി മഹ്യം മഹനീയശീലാ
രുദ്രാഭിധാനാ ഗുരവോ ദിശന്തു.
വിദ്യാചതുർദ്ദശകശീലനജാഗരുകാൻ
സൽകർമ്മനിർമ്മലധിയോ വിജിതാരിവർഗ്ഗാൻ
സ്വാത്മൈക്യസമ്യഗവബോധധുരീണചിത്താ
നത്യാദരേണ ധരണീവിബുധാൻ പ്രപദ്യേ.
യദ്വ്യോമവായ്വഗ്നിജലക്ഷമേന്ദു
സൂര്യാത്മഭിർമ്മൂർത്തിഭിരൂഢവിശ്വം
തൽ കാമദം ശ്യാമളവാമഭാഗം
പ്രണൗമി ശോണാപരഭാഗമോജഃ.”
“നാടകം യദഭിജ്ഞാനശാകുന്തളമിതി സ്മൃതം
തത്രാഭിധേയദിങ്മാത്രമഭിരാമേണ ലിഖ്യതേ.”
ഈ ശ്ലോകങ്ങൾ അഭിരാമൻ വൈയാകരണശിഖാമണിയായ ഒരു രുദ്രന്റെ ശിഷ്യനായിരുന്നു എന്നും ബ്രാഹ്മണരെ വന്ദിക്കുന്നതിൽനിന്നു ബ്രാഹ്മണേതരമായ ഏതോ ഒരു ജാതിയിലായിരുന്ന അദ്ദേഹത്തിന്റെ ജനനമെന്നും ശ്രീപരമേശ്വരനായിരുന്നു അദ്ദേഹത്തിനു് ഇഷ്ടദേവതയെന്നും സൂചിപ്പിക്കുന്നു. രുദ്രൻ ഹോരാവിവരണകാരനിൽനിന്നു് ഭിന്നനാണു്. അദ്ദേഹത്തിന്റെ കൃതികളൊന്നും ലഭിച്ചിട്ടില്ല. ദേശമംഗലത്തെ ഒരു ഉഴുത്തിരവാരിയരേയും അദ്ദേഹത്തിന്റെ വംശജന്മാരായ മൂന്നു ശ്രീകണ്ഠന്മാരേയും പറ്റി ബാലബോധികാകാരനായ ദേശമംഗലത്തു ശ്രീകണ്ഠവാരിയർ സ്മരിക്കുന്നതായി ഞാൻ മുമ്പു് ഉപന്യസിച്ചിട്ടുണ്ടല്ലോ. വടശ്ശേരി പരമേശ്വരൻനമ്പൂരിയുടെ സൂര്യസിദ്ധാന്തവിവരണത്തിന്റെ അവസാനത്തിൽ അതിനോടു യാതൊരു ബന്ധവുമില്ലാതെ ഒരു ഏട്ടിൽ
“യദ്ഗോസഹസ്രം ഭുവനേ ജനാനാ
മജ്ഞാനരൂപം തിമിരം തൃണേഢി
പദ്യാഭിരാമോ ഭുവനപ്രദീപഃ
ശ്രീകണ്ഠനാമാ മിഹിരസ്സമിന്ധേ”
എന്നൊരു ശ്ലോകം കാണ്മാനുണ്ടു്. ഇതെല്ലാംകൂടി വച്ചു ഘടിപ്പിച്ചുനോക്കുമ്പോൾ ബാലബോധികാകാരൻ സ്മരിക്കുന്ന രുദ്രൻ തന്നെയാണു് അഭിരാമന്റെ ഗുരുവെന്നും അഭിരാമന്റെ യഥാർത്ഥനാമധേയം ശ്രീകണ്ഠനെന്നായിരിക്കണമെന്നും അഭിരാമൻ എന്നതു് അദ്ദേഹത്തിന്റെ ഒരു ബിരുദപ്പേരാണെന്നും പദ്യാഭിരാമൻ എന്നു് അജ്ഞാതനാമാവായ ഒരു കവി അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു എന്നും സങ്കല്പിക്കാവുന്നതാണെന്നു തോന്നുന്നു. അങ്ങനെയാണെങ്കിൽ ആദ്യത്തെ ശ്രീകണ്ഠനാകണം അഭിരാമൻ. അദ്ദേഹത്തിന്റെ ഗുരുനാഥനായ ഉഴുത്തിരവാരിയർ അൻപതു വയസ്സുവരെ ജീവിച്ചിരുന്നതായി ഒടുവിലത്തെ ശ്രീകണ്ഠൻ ബാലബോധികയിൽ പ്രസ്താവിച്ചിട്ടുണ്ടു്.
എന്നാൽ ശ്രീകൃഷ്ണചരിതകാരനായ ചന്ദ്രശേഖരവാരിയരുടേയും, ഗൗരീകല്യാണാദിഗ്രന്ഥങ്ങളുടെ നിർമ്മാതാവായ ഗോവിന്ദനാഥന്റേയും ഗുരുവായ കരിക്കാട്ടു രാമവാരിയരേയും ‘വിദുഷാമഭിരാമായ’ എന്നും മഹദഭിരാമം എന്നുമുള്ള വിശേഷണങ്ങൾകൊണ്ടു് വിശേഷിപ്പിച്ചുകാണുന്നു (28-ആമധ്യായം നോക്കുക). പക്ഷേ ആ രാമവാരിയർ ദേശമംഗലത്തു വാരിയന്മാരെപ്പോലെ ഒരു ഹേരംബോപാസകനായിരുന്നു എന്നുള്ളതിനു ലക്ഷ്യമില്ലാത്തതുകൊണ്ടു ശ്രീകണ്ഠൻതന്നെയായിരുന്നു അഭിരാമൻ എന്നു മറ്റുതെളിവുകൾ കിട്ടുന്നതുവരെ സങ്കല്പിക്കേണ്ടിയിരിക്കുന്നു. രാമവാരിയരുടേതെന്നു് നിസ്സംശയമായി പറയത്തക്ക യാതൊരു കൃതിയും ഇതുവരെ ലഭിച്ചിട്ടുമില്ല. നേരെമറിച്ചു് ശ്രീകണ്ഠൻ മാളവികാഗ്നിമിത്രത്തിനു ‘ഗുണോത്തരാ’ എന്ന പേരിൽ ഒരു ഹ്രസ്വമായ വ്യാഖ്യാനം രചിച്ചിട്ടുള്ളതായി നമുക്കറിവുണ്ടു്. അതിനെ ശ്രീകണ്ഠീയമെന്നും പറയുന്നു. അഭിരാമൻ എന്ന ബിരുദം ലഭിക്കുന്നതിനു മുമ്പു് മാളവികാഗ്നിമിത്രവും അതിൽപ്പിന്നീടു് ശാകുന്തളവും ശ്രീകണ്ഠൻ വ്യാഖ്യാനിച്ചതായി അഭ്യൂഹിക്കാം. “കിണോരുഢവ്രണസ്ഥനേ” എന്നുംമറ്റുമുള്ള ഉദ്ധാരങ്ങൾ നാനാർത്ഥാർണ്ണ വസംക്ഷേപത്തിൽനിന്നാണെന്നു കാണുന്നതിനാൽ 835-ൽ വിരചിതമായ കല്പദ്രുകോശത്തിനു പിന്നീടു് അദ്ദേഹത്തെ അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. രണ്ടു ഗ്രന്ഥകാരന്മാരുടെ നാമധേയവും കേശവനെന്നാകയാലാണു് ചില ഗവേഷകന്മാർക്കു് ഈ വിഷയത്തിൽ പ്രമാദം പറ്റുന്നതു്.
അത്യന്തം മഹനീയനായ ഒരു വ്യാഖ്യാതാവാണു് അഭിരാമൻ. ദിങ്മാത്രദർശനം എന്നതു് അദ്ദേഹത്തിന്റെ അഭിജ്ഞാനശാകുന്തളവ്യാഖ്യയ്ക്കു യുക്തരൂപമായ ഒരു സംജ്ഞയും തന്നെ. പണ്ഡിതന്മാരായ സഹൃദയന്മാർക്കു ബുദ്ധ്യുന്മേഷത്തിനു് ഉതകുന്ന വിഷയങ്ങളെയല്ലാതെ അദ്ദേഹം പ്രായേണ പരാമർശിക്കുന്നില്ല. ‘പശ്യാമീവ പിനാകിനം’ എന്ന ഭാഗം വ്യാഖ്യാനിക്കുമ്പോൾ അവിടെ ഉപമയ്ക്കോ ഉൽപ്രേക്ഷയ്ക്കോ പ്രസക്തിയില്ലെന്നും വിശേഷമാണു് അലങ്കാരമെന്നും ആ സാഹിതീപാരദൃശ്വാവു സമഞ്ജസമായി സമർത്ഥിക്കുന്നു. ഇതിവൃത്തഘടകങ്ങളെ വിവരിക്കുന്ന ആംഗലേയവ്യാഖ്യാതാക്കന്മാരുടെ രീതി ഇത്രമാത്രം സ്വാധീനമായിട്ടുള്ള ഭാരതീയവ്യാഖ്യാതാക്കന്മാർ ഇല്ലെന്നാണു് പ്രൊഫസർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ അഭിപ്രായം.
27.36ചില ടിപ്പണികൾ
ശ്രീകണ്ഠീയത്തെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ഭവഭൂതിയുടെ മഹാവീരചരിതത്തിനു് ഒരു ചെറിയ ടിപ്പണവും അഭിരാമകൃതമെന്ന മുദ്രയോടുകൂടി കാണുന്നു. അത്തരത്തിൽ ഒരു മുദ്രയില്ലെങ്കിലും കാളിദാസന്റെ വിക്രമോർവശീയം ഭവഭൂതിയുടെ ഉത്തരരാമചരിതം, മാലതീമാധവം, രാജശേഖരന്റെ ബാലരാമായണം എന്നീ രൂപകങ്ങൾക്കും ടിപ്പണിയെന്നോ ടീകയെന്നോ പേരിൽ ചില ചെറിയ വ്യാഖ്യാനങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയും അഭിരാമന്റെ കൃതികളായിരിക്കുവാൻ ന്യായമുണ്ടു്.
27.37ഭ്രമരസന്ദേശം, കവിയും കാലവും
ഭ്രമരസന്ദേശത്തിനു ഭൃംഗസന്ദേശമെന്നും പേരുണ്ടു്. ആകെ 177 ശ്ലോകങ്ങളുള്ള ഒരു കാവ്യമാണു് അതു്. ആ സന്ദേശത്തിന്റെ പ്രണേതാവു് മേല്പുത്തൂർ ഭട്ടതിരിയുടെ സമകാലികനായ വാസുദേവൻനമ്പൂതിരിയായിരുന്നു എന്നുള്ളതിനു ലക്ഷ്യം അതിൽത്തന്നെയുണ്ടു്. താഴെക്കാണുന്നതു ഗ്രന്ഥാവസാനത്തിലുള്ള പദ്യമാണു്:
“സന്ദേശേഽസ്മിൻ കഥമപി ഗുരുശ്രീപദാംഭോജയുഗ്മ
ധ്യാനോദ്ധൂ തപ്രബലതമസാ വാസുദേവന ബദ്ധേ
പൂർണ്ണേ ദോഷൈരപി യദി ഗുണാനാം കണാസ്സംപ്രഥേര
ന്നേതാൻ പ്രീതാ മനസി പരിഗൃഹ്ണന്തു സന്തോ മഹാന്തഃ.”
സന്ദേശത്തിൽ കവി അച്യുതപ്പിഷാരടിയേയും മേല്പുത്തൂർ ഭട്ടതിരിയേയും പ്രശംസിക്കുന്നുണ്ടു്. പിഷാരടിയെപ്പറ്റിയുള്ള “തസ്മാൽ പ്രത്യക്‍ പ്രഹിതനയനഃ” എന്ന പദ്യം മുമ്പു് ഉദ്ധരിച്ചുകഴിഞ്ഞു. ഭട്ടതിരിയെപ്പറ്റിയുള്ള പദ്യങ്ങൾ ചുവടെ ചേർക്കുന്നു:
“ഹേരംബേണ പ്രഥിതവിഭവാം മാതൃദത്തദ്വിജേന്ദ്ര
ശ്രീമച്ഛിഷ്യോൽകരമുഖരിതൈരാസ്തൃ്താം ശാസ്ത്രഘോഷൈഃ
ആരാന്നാരായണകവിവചസ്സ്യന്ദമാധുര്യനന്ദ
ദ്വാണീമന്ദസ്മിതസുരഭിലാം യാഹി പാടീരവാടീം.
സൂക്തം നാരായണകവിമുഖാംഭോജനിഷ്യന്ദമാനം
പീത്വാ വാപീകമലമധുഷു പ്രാപ്തനിർവ്വേദഭാരഃ
ബിംബേ ഭാനോരപരഗിരിശൃംഗേണ സഞ്ചുംബ്യമാനേ
ലംബേഥാസ്ത്വം ഭ്രമര, ധരണൗ വല്ലഭക്ഷോണിബന്ധോഃ.”
പ്രസ്തുത കാവ്യത്തിൽ തിരുവനന്തപുരത്തു ശ്രീപത്മനാഭ സ്വാമിക്ഷേത്രം നവീകരണംചെയ്ത രവിവർമ്മകുലശേഖരമഹാരാജാവിനെപ്പറ്റിയും പ്രസ്താവനയുണ്ടു്. അദ്ദേഹം 786 മുതൽ 838-ആണ്ടുവരെ രാജ്യഭാരംചെയ്കയും 781-ൽ തന്റെ പൂർവ്വഗാമിയായ മറ്റൊരു രവിവർമ്മകുലശേഖരൻ ആരംഭിച്ച വാതിൽമാടം, ബലിക്കൽപ്പുര, മടപ്പള്ളി മുതലായ എടുപ്പുകളുടെ അഴിച്ചുപണി 795-ൽ പൂർത്തിയാക്കുകയും ചെയ്തു. 786-ൽ രാജ്യഭരണം ആരംഭിച്ച രവിവർമ്മാവിനെ പരാമർശിക്കുന്നതാണു് താഴെ ഉദ്ധരിക്കുന്ന ശ്ലോകം:
“രാജ്യം ദൃഷ്ട്യാ കലയ രവിവർമ്മാവനീന്ദ്രസ്യ സമ്പൽ
പ്രാജ്യം വാജ്യന്തരിതവിശിഖോദഗ്രമഗ്രേ സമസ്തം
ചിത്രോൽകീർണ്ണത്രിദശനിവഹസ്ഥൂ ലനീലോപലൗഘൈർ
ദ്ധാമ്നാഽതുല്യം ത്രിഭുവനപതേർദ്ധാമ യേന പ്രതേനേ.”
അച്യുതപ്പിഷാരടി ജീവിച്ചിരുന്ന കാലത്താണു് സന്ദേശത്തിന്റെ രചനയെന്നു ‘തസ്മാൽ പ്രത്യക്‍ പ്രഹിത’ എന്ന പദ്യത്തിൽനിന്നു വിശദീഭവിക്കുന്നതിനാൽ പരമാവധി 795-ലോ 796-ലോ ആയിരിക്കണം ആ കാവ്യത്തിന്റെ ആവിർഭാവം. വാസുദേവൻ ഏതു ദേശക്കാരനായിരുന്നു എന്നറിയുന്നില്ല.
വാസുദേവൻ സന്ദേശമയയ്ക്കുന്നതു് വള്ളുവനാട്ടിൽ ശ്വേത ദുർഗ്ഗമെന്ന നഗരത്തിലുള്ള തന്റെ പ്രിയതമയായ ബാലനീലി (ഉണ്ണുനീലി) ക്കാണു്.
“ലക്ഷ്മീ നേത്രാഞ്ചലമധുകരോദ്യാനമുദ്യോതമാനം
തത്രോപാന്തേ ഭവതി ഭവനം ബാലയക്ഷാഭിധാനം
യസ്മിൻ വിശ്വോത്തരഗുണഗണം ബാലനീലീതി സംജ്ഞാ
മധ്യാരൂഢം മദഭിലഷിതം കാമിനീരത്നമാസ്തേ”
എന്ന പദ്യം നോക്കുക. നായികയുടെ വീട്ടുപേർ ‘ബാലയക്ഷം’ എന്നായിരുന്നുവത്രേ. അതു് ഏതു ഭാഷാപദം സംസ്കൃതീകരിച്ചതാണെന്നു് ഉറപ്പിച്ചുപറവാൻ നിർവ്വാഹമില്ല. ശ്വേതദുർഗ്ഗം കോട്ടയ്ക്കൽ എന്ന നാമത്താൽ ഇന്നു് അറിയപ്പെടുന്ന വെങ്കടക്കോട്ടതന്നെ. “തസ്യാം പുര്യാം ഭജ പശുപതേസ്താണ്ഡവം” എന്ന പദ്യത്തിൽ കവി അവിടത്തെ ശിവക്ഷേത്രത്തെപ്പറ്റി പ്രസ്താവിക്കുന്നു.
“ഹർമ്മ്യേ രമ്യേ ബഹളവിഗളച്ചന്ദികായാം നിശായാം
മന്ദം നന്ദൽകുമുദസുരഭൗ ശീതളേ വാതി വാതേ
ലോലാപാംഗ്യാ മനസിജകലാഖേലനായാസിതാംഗ്യാ
സാകം നിദ്രാം സുകൃതിസുലഭാം കോപി കാമീ നിഷേവേ.”
“തം നിദ്രാണം മദനവിവശാ കാചിദാലക്ഷ്യ യക്ഷീ
ഹസ്തേ ധൃത്വാ മലയശിഖരേ ഹന്ത! രന്തും പ്രയാന്തീ
സ്യാനന്ദൂരേ നിജപതിമുപായാന്തമാലോക്യ ഭീതാ
വിന്യസ്യൈനം ക്വചന, വിമനാസ്തേന സാർദ്ധംപ്രയാതാ.”
നല്ല നിലാവുള്ള ഒരു രാത്രിയിൽ രമ്യമായ ഒരു ഹർമ്മ്യത്തിൽ തൃതീയപുരുഷാർത്ഥലാഭത്താൽ ധന്യനായ കഥാനായകൻ അയാളുടെ പ്രണയിനിയോടുകൂടി സുകൃതിസുലഭമായ നിദ്രയെ സേവിക്കുന്നു. അപ്പോൾ ഒരു യക്ഷി നായകനെ എടുത്തുകൊണ്ടു ക്രീഡിക്കുവാനായി മലയശിഖരത്തിലേക്കു പോകുകയും തിരുവനന്തപുരത്തു വെച്ചു തന്റെ ഭർത്താവു വരുന്നതു കാണുകയാൽ പേടിച്ചു് അയാളെ അവിടെത്തന്നെയിട്ടുംവെച്ചു കടന്നുകളയുകയും ചെയ്യുന്നു. നായകൻ എതാനും ദിവസങ്ങൾ തിരുവനന്തപുരത്തു കഴിച്ചുകൂട്ടിയപ്പോൾ ഒരു വണ്ടിനെ കണ്ടെത്തുകയും അതിനോടു തനിക്കു് ഒരു മാസംകൊണ്ടു മാത്രം ചെല്ലാവുന്നതും എന്നാൽ അതിനു രണ്ടു ദിവസംകൊണ്ടു പറന്നെത്താവുന്നതുമായ ശ്വേതദുർഗ്ഗത്തോളം പോയി നായികയെ സമാധാനപ്പെടുത്തണമെന്നു് അപേക്ഷിക്കുകയും ചെയ്യുന്നതായി കവി ഉപന്യസിക്കുന്നു.
വർണ്ണിതങ്ങളായിട്ടുള്ള സ്ഥലങ്ങളും മറ്റും തിരുവനന്തപുരം, കൊല്ലം, അഷ്ടമുടിക്കായൽ, തിരുവല്ലാ വിഷ്ണുക്ഷേത്രം, ഉദയമാർത്താണ്ഡവർമ്മരാജാവു പരിപാലിച്ചിരുന്ന തെക്കുംകൂർ രാജ്യം, തിരുവാർപ്പിൽ കൃഷ്ണക്ഷേത്രം, തെക്കുംകൂർ രാജധാനി, കുമാരനല്ലൂർ കാത്യായനീക്ഷേത്രവും അഗ്രഹാരവും, ഗോദവവർമ്മരാജാവു ഭരിച്ചിരുന്ന വടക്കുംകൂർ രാജ്യം, ചെമ്പകശ്ശേരി രാജാവിന്റെ രാജധാനികളിൽ ഒന്നായ കുടമാളൂർ, വൈക്കത്തു ശിവക്ഷേത്രം, മുറിഞ്ഞപുഴ, തൃപ്പൂണിത്തുറ, കൊച്ചി, തിരുവഞ്ചിക്കുളത്തു ശിവക്ഷേത്രം, കൊടുങ്ങല്ലൂർ ഭദ്രകാളിക്ഷേത്രം, തൃക്കണാമതിലകം, ഇരിഞ്ഞാലക്കുട വിഷ്ണുക്ഷേത്രം, ഊരകത്തമ്മതിരുവടിക്ഷേത്രം, തൃശ്ശൂർ ശിവക്ഷേത്രം, ഗുരുവായൂർ വിഷ്ണുക്ഷേത്രം, ആഴ്വാഞ്ചേരിമന, മൂക്കോലക്കൽ ഭവാനിക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാ വിഷ്ണുക്ഷേത്രം, അവിടത്തെ മാമാങ്കത്തറ ഇങ്ങനെ പല ക്ഷേത്രങ്ങളേയും സ്ഥലങ്ങളേയും നദികളേയും പറ്റിയുള്ള വർണ്ണനം ഭൂമരസന്ദേശത്തിലുണ്ടു്. കൊല്ലത്തു് അന്നുണ്ടായിരുന്ന വാണിജ്യാഭിവൃദ്ധി താഴെക്കാണുന്ന ശ്ലോകത്തിൽ കവി വർണ്ണിക്കുന്നു:
“പാരേ പാഥോനിധി കുലപുരീ കൂപകക്ഷ്മാപതീനാം
ലക്ഷ്യാ ലക്ഷ്മീവിതരണകലാസമ്പദോ ഹേമകക്ഷ്യാ
ഫേനക്ഷൗമാംബരനിചുളിതാൻ യന്നിഷദ്യാസു ഹൃദ്യാൻ
വീചീഹസ്തൈർവികിരതി മണീൻ നിത്യമംഭോധിരേവ”
ശുകസന്ദേശകാരന്റെ കാലത്തെന്നപോലെ അന്നും തിരുവല്ലാ മുതൽ കോട്ടയം വരെയുള്ള മാർഗ്ഗം വനാന്തരമായിരുന്നു. മീനച്ചലാറ്റിന്റെ തെക്കേക്കരയിലാണു് തെക്കുംകൂർ രാജാക്കന്മാരുടെ കുലപുരി സ്ഥിതിചെയ്തിരുന്നതു്. കുമാരനെല്ലൂർ ഗ്രാമത്തിലെ ബ്രാഹ്മണരുടെ പാണ്ഡിത്യമാണു് ചുവടേ പകർത്തുന്ന പദ്യത്തിൽ വ്യഞ്ജിക്കുന്നതു്:
“ഗംഭീരാർത്ഥസ്തബകസുഭഗേ സൂക്തിദാമന്യനാസ്ഥാ
മാ ഭൂദേഷാം ഭ്രമര, ഭവതോ മദ്വിധേയത്വരാഭിഃ
സത്വോദ്രേകസ്ഫുരിതപരമാനന്ദ സംവിദ്വിശേഷം
ദുഗ്ദ്ധേ ചിത്തേ രസമധുഝരോ യസ്യ സാമാജികാനാം.”
വടക്കുംകൂർ ഗോദവർമ്മരാജാവു് ഒരു രണശൂരനായിരുന്നു. വൈക്കത്തപ്പനെക്കുറിച്ചുള്ള വർണ്ണനം മനോഹരമായിരിക്കുന്നു:
“വ്യാഘ്രക്ഷേത്രം ഭജ പശുപതേർന്നൃത്തരംഗം ദിനാന്തേ
യസ്മൈ നിത്യം രജതഗിരിരപ്യഭ്യസൂയത്യദഭ്രം
പ്രാദക്ഷിണ്യാച്ചലതി ഭസിതാലിപ്തഗാത്രേ ജനൗഘേ
യസ്മിന്നന്യഃ സ്ഫടികരചിതോ ജംഗമോ ഭാതി ശൈലഃ.”
തൃപ്പൂണിത്തുറയിൽ അക്കാലത്തു് ഒരു മഹാകവി ജീവിച്ചിരുന്നു. “ക്ഷേത്രേ യത്ര സ്ഫുരതി മഹിതേ സൂക്തിഗംഗാതരംഗസ്തോമൈരാന്ദോളിതഹരജടാബാലചന്ദ്രഃ കവീന്ദ്രഃ” എന്നാണു് അദ്ദേഹത്തെ വാസുദേവൻ വാഴ്ത്തുന്നതു്. ‘ബാല’പദംകൊണ്ടു് അദ്ദേഹം രത്നകേതൂദയകർത്താവായ ബാലകവിയുടെ പേരാണോ ധ്വനിപ്പിക്കുന്നതെന്നു തീർച്ചപറയുവാൻ പാടില്ല. പല മണിപ്രവാളചമ്പുക്കളുടേയും പ്രണേതാവായ നീലകണ്ഠകവിയും അക്കാലത്തു തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്നു. തിരുവഞ്ചിക്കുളത്തു് അന്നു കൊച്ചി, കോഴിക്കോടു് ഈ രാജ്യങ്ങൾ തമ്മിൽ ഘോരയുദ്ധം നടക്കുകയും അതിനുവേണ്ടി കൊച്ചിമഹാരാജാവു തൃക്കണാമതിലകത്തു താമസിക്കുകയും ചെയ്തിരുന്നു. ആ ഘട്ടത്തിലുള്ള ഒരു ശ്ലോകം സഹൃദയന്മാരുടെ ശ്രദ്ധയെ പ്രത്യേകമായി ആവർജ്ജിക്കുന്നു:
“തസ്യാം സ്ഫോടസ്ഫുടിതഗുളികാവർഷിദിങ്മണ്ഡലായാം
ത്വയ്യുൽകൂജത്ത്വരിതഗമനേ നിഷ്പതത്യംബരേണ
ത്വാമപ്യേകേ ഝടിതി ഗുളികാം ത്രാപുഷീമാപതന്തീം
മത്വാ ലീനാശ്ചകിതമവനൗ ഹാസ്യതാം ദർശയേയുഃ”
കാവ്യത്തിലെ നടുനായകമെന്നു പറയേണ്ട മറ്റൊരു ശ്ലോകമാണു് അടിയിൽ കാണുന്നതു്. അതു് ഗുരുവായൂരപ്പനെപ്പറ്റിയുള്ള വർണ്ണനമാകുന്നു:
“വക്‍ത്രേണേന്ദോരധരമഹസാ കൗസ്തുഭസ്യാമൃതസ്യ
സ്നിഗ്ദ്ധൈർഹാസൈരപി ച വിഭവം മുഷ്ണതീമംബുരാശിഃ
ദൃഷ്ട്വാ കന്യാം കില നിജകുലദ്വേഷിണീം ചൗര്യശീലാം
തുഭ്യം കംസാന്തക, ദധിപയശ്ചോര, ദത്വാ കൃതാർത്ഥഃ.”
ഗുരുവായൂർ ക്ഷേത്രത്തിൽ ഭജിക്കുന്നവർക്കു് വാതരോഗം ശമിക്കുന്നു എന്ന വസ്തുത “യസ്മിൻ ദേവസ്സ്വയമപി മഹാപാവനഃ പാവനാനാമാതങ്കാനാമുപശമയിതാ ഭാസതേ വാസുദേവഃ” എന്ന പദ്യാർദ്ധത്തിൽ കവി നമ്മെ ധരിപ്പിക്കുന്നു. ആഴ്വാഞ്ചേരിത്തമ്പ്രാക്കളെ “സാധുഗ്രാമപ്രഥിതവിഭവാം ശുദ്ധവർണ്ണാനുഷക്താം ധത്തേ വൃത്തിം ശ്രുതിപരിചിതാം ഗീതവിദ്യാമിവാസൗ” എന്നു പുകഴ്ത്തുന്നു. മൂക്കോലയ്ക്കൽ അക്കാലത്തു് അനവധി വിദ്വാന്മാരുണ്ടായിരുന്നു എന്നുള്ളതിനു ജ്ഞാപകം താഴെപ്പകർത്തുന്ന ശ്ലോകമാണു്:
“ ഭംഗ്യാ വ്യംഗ്യാധ്വനി പരിചിതാൻ ബാല്യനിഷ്പന്ദശബ്ദ
ബ്രഹ്മോല്ലാസാനുപചിതകഥാനൃത്തഗീതാദിബോധാൻ
നാനാസൂക്തിപ്രകരമുഖരാൻ ഭാരതീകല്പവല്ലീ
ബാലോപഘ്നാനിവ സുമനസസ്തത്ര സംഭാവയേഥാഃ.”
മാമാങ്കമഹോത്സവം സംബന്ധിച്ചുള്ള സജ്ജീകരണങ്ങൾ പരിശോധിക്കുവാൻ തൃക്കണ്ടിയൂരിൽ സന്നിഹിതനായ സാമൂതിരിപ്പാടിനെ ഇങ്ങനെ വർണ്ണിക്കുന്നു:
“യസ്മിൻ വിസ്മാപിതഭുജബലപ്രക്രമോ വിക്രമക്ഷ്മാ
ബന്ധുസ്സിന്ധുപ്രതിഭടചമൂചക്രവിക്രാന്തലോകഃ
നാനാദേശോച്ചലിതസുമനോവൃന്ദസാനന്ദദത്ത
ശ്ലാഘോ മാഘോത്സവമുപവിശംസ്തിഷ്ഠതേ ദുഷ്ടഹന്താ.”
ശ്വേതദുർഗ്ഗം അക്കാലത്തു പരിപാലിച്ചിരുന്നതു കൃഷ്ണഗോവിന്ദൻ എന്നൊരു പ്രഭുവായിരുന്നു. അതു് ആ കുടുംബത്തിന്റെ മാറാപ്പേരാണെന്നും ഊഹിക്കാം. അദ്ദേഹത്തെക്കുറിച്ചുള്ള ശ്ലോകങ്ങളിൽ ഒന്നു ചുവടേ കുറിക്കുന്നു:
“യസ്യാം നാരായണമുപഗതം കൃഷ്ണഗോവിന്ദനാമ്നാ
ദൃഷ്ട്വാ സൗധാഭിധകലശസിന്ധൂർമ്മിഭിസ്സേവ്യമാനം
സാലവ്യാജാദ്വലയിതവപുസ്സേവതേ ഗോപുരാഖ്യാ
വിഖ്യാതോദ്യന്മണിധരഫണാമണ്ഡലഃ കുണ്ഡലീന്ദ്രഃ.”
എവഞ്ച മധുരവും ചരിത്രഗവേഷകന്മാർക്കു് ഏറ്റവും ഫലപ്രദവുമായ ഒരു കാവ്യമാണു് ഭ്രമരസന്ദേശമെന്നു് ഏതന്മാത്രമായുള്ള പ്രസ്താവനയിൽനിന്നു വായനക്കാർക്കു്, അനായാസേന ഗ്രഹിക്കാവുന്നതാണല്ലോ. കവി ആദ്യമായി ഭൃംഗത്തെ അഭിസംബോധനം ചെയ്യുന്ന ശ്ലോകവും കൂടി ഉദ്ധരിച്ചുകൊണ്ടു മുന്നോട്ടുനീങ്ങാം:
ബ്രൂമ: ശ്രീമൻ ഭ്രമര ഭവതേ സ്വാഗതം; വൈജയന്ത്യാഃ
കിന്ത്വം വിഷ്ണോരുരസി വികസദ്വിഭ്രമായാസ്സമായാഃ?
ധമ്മില്ലാദ്വാ പരിമളസമാസക്തമത്താളിപാളീ
കേളീലോലദ്യുതരുകലികാമന്ദിരാദിന്ദിരായാഃ?”
ദാശരഥിനമ്പൂരി ആനന്ദവർദ്ധനാചാര്യരുടെ ധ്വന്യാലോകം എന്ന സുപ്രസിദ്ധമായ അലങ്കാരഗ്രന്ഥത്തിനു് അഭിനവഗുപ്തന്റെ ലോചനം എന്ന വിശദവും വിസ്തൃതവുമായ വ്യാഖ്യാനത്തെയും അതിനു് ഉദയൻ എന്ന അഭിധാനത്താൽ വിദിതനായ മനക്കുളത്തു ശ്രീകണ്ഠരാജാവു നിർമ്മിച്ച കൗമുദി എന്ന വിശിഷ്ടമായ വ്യാഖ്യാനത്തെയും പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ലോചനം വ്യാഖ്യാനിക്കുവാൻ കേരളീയരല്ലാതെ ആരും സജ്ജന്മാരായിട്ടില്ല. അവരിൽ രണ്ടാമനാണു് അഞ്ജനമെന്ന പേരിൽ പ്രസിദ്ധമായ ടിപ്പണത്തിന്റെ പ്രണേതാവായ ദാശരഥിനമ്പൂരി. അദ്ദേഹത്തിന്റെ ദേശമേതെന്നു് അറിഞ്ഞുകൂടാ. ആദ്യത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഒരിടത്തു ദാശരഥി പൂർണ്ണസരസ്വതിയുടെ മാലതീമാധവവ്യാഖ്യയിൽനിന്നു് ഏതാനും ഭാഗം ഉദ്ധരിച്ചിട്ടുണ്ടു്. അതിൽ നിന്നു പൂർണ്ണസരസ്വതിയെ അപേക്ഷിച്ചു് അർവാചീനനാണു് ദാശരഥി എന്നു വെളിപ്പെടുന്നു. ജീവിതകാലം എട്ടാം ശതവർഷമായിരിക്കാം. പ്രഥമശ്ലോകത്തിന്റെ വ്യാഖ്യാനംതന്നെ അഞ്ഞൂറു ഗ്രന്ഥങ്ങളോളമുണ്ടു് (ഒരു ഗ്രന്ഥം മുപ്പത്തിരണ്ടക്ഷരം). ചില പംക്തികൾ ഉദ്ധരിക്കാം.
ഉപക്രമം
“വ്യാഖ്യാനലീലയാ യോ മുനിമുഖ്യാനാം മുഹുർമ്മുദം തനുതേ,
വടതലനിവാസിനം തം വരദം ശംഭും ദയാനിധിം വന്ദേ.”
“അഥ ശ്രീമാനഭിനവഗുപ്താചാര്യഃ കാവ്യാലോകം വ്യാഖ്യാതുമാരഭമാണഃ സ്വപ്രവൃത്തേർ വിഷയാദികം ഭട്ടേന്ദുരാജേത്യാദിനാ പദ്യേന പശ്ചാൽപ്രതിപാദയിഷ്യൻ പ്രഥമം വ്യാചിഖ്യാസ്യമാനലക്ഷണഗ്രന്ഥലക്ഷ്യസ്യ തന്മുഖേന തദ്യാഖ്യാനസ്യ ച സ്വയം ക്രിയമാണസ്യോപാദേയതാസിദ്ധിഹേതും പ്രകടയൻ സമുചിതേഷ്ടദേവതാത്മനസ്തസ്യൈവ നമസ്കാരാക്ഷേപക വിജയോക്തിമംഗലരൂപാം വിഘ്നവിഘാതഫലാം ശിഷ്ടാചാരാനുസാരേണാത്മനാ കൃതാം ശ്രോതൃജനശിക്ഷാർത്ഥം ഗ്രന്ഥേനിവേശയതി.”
ദ്വിതീയശ്ലോകം “എവം കൃതസമുചിതേഷ്ടദേവതാനു സ്മരണമംഗളഃആത്മന ഔദ്ധത്യം പരിഹരൻ പരമഗുരുസമനസ്മരണചികീർഷിതം പ്രതിജാനീതേ — ഭട്ടേന്ദുരാജേതി. അഭിനവഗുപ്തപദാഭിധോഽഹം യത്കിഞ്ചിദത്യല്പമനുരണന്നപി സ്വലോചനനിയോജനയാ ശ്രോതൃജനസ്യ കാവ്യാലോകനാമാനം ഗ്രന്ഥം സ്ഫുടയാമി; അതിഗഹനഗംഭീരത്വേഽപി സ്ഫുടാർത്ഥം കരോമീതി സംബന്ധഃ. നൈതദസ്മൽപ്രഭാവാദിത്യാഹ — ഭട്ടേന്ദുരാജേതി; ഭട്ടേന്ദുരാജാഖ്യാനാം പരമഗുരൂണാം ചരുണാബ്ജയോഃ തത്സന്നിധൗ കൃതനിവാസതയാ ഹൃദ്യം ഹൃദിസ്ഥിതം തച്ചരണാബ്ജാഭ്യാം കൃതേനാധിവാസേന ഗന്ധവാസേന, തൽപരിചയസംക്രാന്തഗുണേനേതി യാവൽ. അധിവാസോ ഹ്യന്യത്രാന്യധർമ്മസംക്രമണം. തേന ഹൃദ്യമാസ്വാദ്യഞ്ച ശ്രുതാമൃതം യസ്യ സ തഥാ…”
പണ്ഡിതമൂർദ്ധന്യന്മാർക്കുപോലും പരമദുരവഗാഹ്യമായ ലോചനം വ്യാഖ്യാനിക്കുന്നതിനു വേണ്ട അലങ്കാരശാസ്ത്രനിഷ്ണാതത ഉദയനും ദാശരഥിക്കും ഉണ്ടായിരുന്നു എന്നു കാണുന്നതു കേരളീയർക്കു് അത്യന്തം അഭിമാനഹേതുകമാകുന്നു. അഞ്ജനം ദാശരഥി ഏതുവരെ രചിച്ചു എന്നറിയുന്നില്ല.
പാണ്ഡവചരിതം കാവ്യം പാണ്ഡവചരിതം 16 സർഗ്ഗങ്ങളിൽ അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ലളിത കാവ്യമാകുന്നു. ബാലന്മാർക്കു പഠിക്കുവാൻ കൊള്ളാം. രാജരാജനെന്ന ഒരു മഹാരാജാവിന്റെ കാലത്താണു് ആ കാവ്യം നിർമ്മിച്ചതെന്നുള്ളതിനു് അതിൽത്തന്നെ ലക്ഷ്യമുണ്ടു്:
“രാജന്വതീ ധരാ യേന രാജ്ഞാ സ സകലൈർഗ്ഗുണൈഃ
രാജചന്ദ്രോഽസ്തി വിഖ്യാതോ രാജരാജസമാഖ്യയാ.
വൈരികൈരവസൂരസ്യ കാലേ തസ്യ മഹീപതേഃ
അഭൂൽ കാപി പൃഥാസൂനുചരിതാലങ്കൃതാ കൃതിഃ”
എന്നു കവി പറയുന്നു. ഈ രാജരാജൻ ഒരു കൊച്ചിമഹാരാജാവായിരിക്കണം. കൊല്ലം എട്ടാംശതകത്തിൽ കാശിക്കെഴുന്നള്ളിയ തമ്പുരാന്റെ പൂർവഗാമിയായ വീരകേരളവർമ്മാവിനേയും രാമവർമ്മാവിന്റെ അനന്തരഗാമിയായ മറ്റൊരു കേരളവർമ്മ തമ്പുരാനേയും പിന്നീടു കൊല്ലം 790 മുതൽ 800 വരെ രാജ്യഭാരം ചെയ്ത രവിവർമ്മതമ്പുരാനേയും രാജരാജപദംകൊണ്ടു കവികൾ വ്യപദേശിച്ചിട്ടുണ്ടു്. “ദൂരേ ദൃശ്യാ നഭസി നഗരീ രാജരാജക്ഷിതീന്ദോഃ” എന്ന പദ്യാംശത്താൽ ഭ്രമരസന്ദേശകാരൻ രവിവർമ്മമഹാരാജാവിനെ ലക്ഷീകരിക്കുന്നു. പാണ്ഡവചരിതകാരന്റെ പുരസ്കർത്താവു് ഇവരിൽ ഒരാളാണോ എന്നു നിശ്ചയമില്ല. ചിലർ യമകകവിയായ വാസുഭട്ടതിരി പഴം തിന്നപ്പോൾ അതിന്റെ തൊലി തിന്ന ഒരു വാരസ്യാരിൽ പ്രസ്തുത കൃതിയുടെ കർത്തൃത്വം ആരോപിക്കുന്നു. അതു് അനാസ്പദമാണു്.
“തസ്മൈ നമോഽസ്തു കവയേ വാസുദേവായ ധീമതേ
യേന പാർത്ഥകഥാ രമ്യാ യമിതാ ലോകപാവനീ”
എന്നൊരു ശ്ലോകം അതിൽ കാണുന്നതുകൊണ്ടു മാത്രം വാസുദേവന്റെ കാലത്താണു് അതിന്റെ നിർമ്മിതി എന്നു വരണമെന്നില്ലല്ലോ.
ആമ്നായാർത്ഥപ്രബോധാർത്ഥം സർവേഷാം യേന ഭാരതം
സർവജ്ഞേന സമാഖ്യാതം തം നമാമി മുനീശ്വരം”
എന്നു് അതിനുമുമ്പിൽ ഒരു ശ്ലോകമുണ്ടെന്നും ‘തസ്മൈ നമോസ്തു’ എന്ന വാക്യംകൊണ്ടു യുധിഷ്ഠിരവിജയവും പാണ്ഡവചരിതവും ഒരേ കാലത്തു് ഉണ്ടായതാണെന്നു് ഊഹിക്കാമെങ്കിൽ ‘തംനമാമി’ എന്ന വാക്യംകൊണ്ടു മഹാഭാരതവും അക്കാലത്തുതന്നെ ഉണ്ടായതായി സങ്കല്പിക്കേണ്ടി വന്നേക്കുമെന്നും നാം ഇവിടെ ഓർമ്മിക്കേണ്ടതാണു്. കവിതയ്ക്കു് ഒഴുക്കുണ്ടെന്നു സമ്മതിയ്ക്കാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമില്ല. ഉദാഹരണത്തിനായി ചില ശ്ലോകങ്ങൾ ചുവടേ പ്രദർശിപ്പിക്കാം.
കഥാരംഭം
“പുരാഥ ജാഹ്നവീതീരേ കുരൂണാമഭവൽ പുരം
ഹസ്തിനാ നിർമ്മിതം രാജ്ഞാ സുരലോകമനോഹരം.”
ഭീഷ്മസ്തുതി
“ഹേ കൃഷ്ണ ഭഗവന്നാദ്യ താവത്തിഷ്ഠ മമാഗ്രതഃ
തവ രൂപാമൃതം പശ്യൻ യാവത്ത്യക്ഷ്യാമ്യഹം തനും.
തഥാ മാം പ്രതി ഗോവിന്ദ പ്രസീദ കരുണാനിധേ
യഥാ ത്വം മാമകേ ചിത്തേ നിശ്ചലോ ഹി നിവത്സ്യസി.”
ഒടുവിൽ സ്രഗ്ദ്ധരാവൃത്തത്തിൽ പതിനാറു സർഗ്ഗസംഗ്രഹശ്ലോകങ്ങളുമുണ്ടു്. അവ താരതമ്യേന ആസ്വാദ്യങ്ങളാണു്. നോക്കുക:
“ജാതാഃ കാന്താരദേശേ കരിനഗരമിതാശ്
ഛത്മസത്മാവസന്തോ
ദഗ്ദ്ധ്വാ തദ്ഗേഹമസ്മാദ്വിപിനമുപഗതാഃ
സംഹരന്തോ ഹിഡിംബം
വേദവ്യാസസ്യ വാചാ വനഭുവി വസതിം
ശാലിഹോത്രേ ച കൃത്വാ
ഗത്വാ താമേകചക്രാം ദ്വിജവരഭവനേ
തേഽവസൻ പാണ്ഡുപുത്രാഃ.
ഹത്വാ തത്രാതിപുഷ്ടം ബകമധികബലം
യാജ്ഞസേന്യാ വിവാഹം
ശ്രുത്വാ യാന്തസ്തതസ്തേ പഥി ഗഗനചരം
സംപ്രഹാരേ ച ജിത്വാ
ഗത്വാ പാഞ്ചാലഗേഹം നൃപസദസി ശരൈശ്
ഛിന്നയന്ത്രാ ക്ഷിതീശാൻ
ജിത്വാ കൃഷ്ണാവിവാഹം തദനു മുനിഗിരാ
ചക്രിരേ മോദമാനാഃ.”
ഈ ശ്ലോകങ്ങളുടെ അവസാനത്തിൽ ഫലശ്രുതിരൂപമായും ഒരു പദ്യം കവി ഘടിപ്പിച്ചിരിക്കുന്നു. അതാണു് താഴെക്കാണുന്നതു്:
“ഇത്ഥം സംക്ഷിപ്യ സർവം രചിതമഘഹരം
പാണ്ഡവാനാം ചരിത്രം
ചിത്രം നിത്യം പ്രഭാതേ പഠതി ച ശൃണുയാ
ദ്യോ നരശ്ചിന്തയേദ്വാ
നിശ്ശേഷാഭീഷ്ടസിദ്ധിം സപദി സ ഗതവാൻ
മോദവാനത്യുദാരാം
ഭക്തിഞ്ചാപ്നോതി കൃഷ്ണേ കൃതവതി സമരേ
പാർത്ഥസാരഥ്യകേളിം.”
കാമസന്ദേശം മാതൃദത്തൻ എന്ന ഒരു കവിയുടെ കൃതിയാണു് കാമസന്ദേശം. പൂർവ്വഭാഗത്തിൽ അറുപത്തേഴും, ഉത്തരഭാഗത്തിൽ അറുപത്തൊൻപതും അങ്ങനെ മന്ദാക്രാന്താവൃത്തത്തിൽ നൂറ്റിമുപ്പത്താറു പദ്യങ്ങൾ പ്രസ്തുത കൃതിയിൽ അടങ്ങിയിരിക്കുന്നു. കവി രാമവർമ്മാഭിധാനനായ ഒരു കൊച്ചി മഹാരാജാവിന്റേയും നീലകണ്ഠൻ എന്ന ശ്രോത്രിയാഗ്രിമനായ ഒരു നമ്പൂരിയുടേയും സമകാലികനായിരുന്നു എന്നു ഗ്രന്ഥത്തിൽ നിന്നു വെളിപ്പെടുന്നു. കാവേരിയുടെ ഉത്തരശാഖയായ കൊല്ലടത്തിൽ വമ്പിച്ച കടത്തുകൂലി ഈടാക്കിവന്നതിനെപ്പറ്റി പ്രസ്താവിക്കുമ്പോൾ കൊച്ചിയിലെ രാമവർമ്മമഹാരാജാവു് തന്റെ രാജ്യത്തുള്ള കടത്തുകൂലി മുഴുവൻ നിറുത്തിയതായി താഴെക്കാണുന്ന പദ്യത്തിൽ അദ്ദേഹം നമ്മെ അറിയിക്കുന്നു:
“യാത്രാശുല്കം സകലജഗതാമസ്തി യത്ര പ്രഭൂതം
തത്രസ്ഥൈസ്തൈർന്നൃപതിപശുഭിർഭുജ്യമാനം ബലേന
മാടക്ഷോണീവലഭിദഖിലത്രാണനൈപുണ്യചുഞ്ചു
ർദ്ദുർവാരം യൽ പ്രശമിതകഥം നിർമ്മമേ രാമവർമ്മാ.”
ആ തമ്പുരാൻ തൃശ്ശൂരിൽ പുത്തനായി പണിയിച്ച രാജധാനി അവിടുന്നു തീപ്പെട്ടുപോയെങ്കിലും നാട്ടിന്റെ വൈധവ്യദുഃഖത്തെ പരിഹരിക്കുന്നതായും അദ്ദേഹം പറയുന്നു:
“കാചിൽ സൗമ്യാം ദിശി പുനരസൗ രാജധാനീ സമിന്ധേ
സൃഷ്ടാ രാജ്ഞാ പ്രഥിതയശസാ രാമവർമ്മാഭിധേന;
രാമേ സ്വർഗ്ഗം ഗതവതി ചിരാദാകുലാ സത്യയോധ്യാ
യദ്രൂ പോത്ഥാ ശമയതി ശുചം തേന വൈധവ്യജാതാം”
എന്ന പദ്യം നോക്കുക. നീലകണ്ഠൻനമ്പൂരിയെപ്പറ്റി കവി ഇങ്ങിനെ വർണ്ണിക്കുന്നു:
“യസ്യോദീച്യാം ദിശി നിവസതി ക്ഷ്മാസുരോ നീലകണ്ഠോ
ലോകേ കാലക്ഷപിതയജനേ ധർമ്മതത്വേ പ്രലീനേ
സൂത്വാ സാക്ഷാൽ സ്വവിധിനിയമധ്വംസവിധ്വസ്തധൈര്യോ
ധർമ്മസ്ഥിത്യൈ പുനരജനി ബൗധായനോ യൽസ്വരൂപഃ.”
ഇതു പ്രൈഷഭാഷ്യം മുതലായ ഗ്രന്ഥങ്ങളുടെ നിർമ്മാതാവായ തൈക്കാട്ടു വൈദികൻ നീലകണ്ഠയോഗിയായിരിക്കാമെന്നു് എനിക്കു തോന്നുന്നു. ‘യസ്യ’ എന്ന പദം ഇവിടെ അംബാശൈലത്തെ പരാമർശിക്കുന്നു. അംബാശൈലമെന്നതു കൊടിക്കുന്നിന്റെ സംസ്കൃതസംജ്ഞയാണെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. കൊടിക്കുന്നിനു സമീപമാണല്ലോ തൈക്കാട്ടില്ലം. യോഗിയാരുടെ കാലം കൊല്ലം എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരുന്നു എന്നു് അന്യത്ര പ്രസ്താവിക്കും. അങ്ങനെയാണെങ്കിൽ കവി നിർദ്ദേശിക്കുന്ന രാമവർമ്മാവു കാശിക്കെഴുന്നെള്ളിയ തമ്പുരാനായി വരാവുന്നതാണു്. കൊല്ലം 746-ആമാണ്ടിടക്കു് ഈ രാമവർമ്മ മഹാരാജാവും പറങ്കികളുടെ വൈസ്രോയിയും തമ്മിൽ ചുങ്കങ്ങളെപ്പറ്റി ചില വ്യവസ്ഥകൾ ചെയ്തു എന്നു ചരിത്രകാരന്മാർ പ്രസ്താവിക്കുന്നുമുണ്ടു്.
“സൗധേ കശ്ചിൽ സഹ ദയിതയാ സ്വൈരമഭ്രങ്കഷാഗ്രേ
ക്രീഡൻ നിദ്രാകലുഷഹൃദയസ്തൽക്ഷണം തത്സകാശാൽ
ദിഷ്ടേ രുഷ്ടേ കിമിഹ ശരണം? —ഭദ്രഗോഷ്ഠീം ദവിഷ്ഠാം
രക്ഷോനീതസ്തദനു വിവശശ്ശംബരാരിം ദദർശ.”
എന്നതാണു് ഉപക്രമശ്ലോകം. ഭദ്രഗോഷ്ഠിയെന്നാൽ ചിത്സഭ അഥവാ ചിദംബരം എന്നർത്ഥം. ചിദംബരത്തിൽനിന്നു കവികാമദേവനെ തന്റെ ചന്ദ്രലക്ഷ്മിയെന്ന പ്രിയതമയുടെ വാസഭൂമിയായ തിരുനാവായ്ക്കു ദൂതനായി പറഞ്ഞയയ്ക്കുന്നു. ചിദംബരം, അവിടത്തെ ക്ഷേത്രതീർത്ഥമായ ശിവഗംഗ, കാവേരി, അതിനു വടക്കും തെക്കുമുള്ള പ്രദേശങ്ങൾക്കു് അധിപന്മാരായിരുന്ന വീരനും അച്യുതനും, കണ്ഠരമാണിക്കമെന്ന വിദ്വദഗ്രഹാരം, മധ്യാർജ്ജുനം (തിരുവിടൈമരുത്തൂർ), കുംഭകോണം, ശ്രീരംഗം, കൊങ്കണം, (സേലം കോയമ്പത്തൂർ ജില്ലകൾ) കോയമ്പത്തൂരിലെ പേരൂർക്ഷേത്രം, സഹ്യപർവതം, മംഗലം എന്ന ദേശം, തൃശ്ശൂർ, ഇഷ്ടക്രോഡം (തിരുമിറ്റക്കോടു്), കുരുക്ഷേത്രം (ശുകപുരം), അംബാശൈലം (കൊടിക്കുന്നു്) അമ്ലശൈലം (വെള്ളിയാൻകല്ല്) ഭാരതപ്പുഴ, തിരുനാവാ എന്നിങ്ങനെ രാജകുലങ്ങൾ, സ്ഥലങ്ങൾ, പർവതങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ, ദേവതകൾ മുതലായി പല വിഷയങ്ങളെപ്പറ്റി കവി ഉജ്ജ്വലമായ രീതിയിൽ ചിത്രണം ചെയ്തിട്ടുണ്ടു്. പതിനാറു പദ്യങ്ങൾ തിരുനാവായുടെ വർണ്ണനത്തിനു വിനിയോഗിച്ചിരിക്കുന്നു. മംഗലത്തിൽ മംഗലാഖ്യനായ ഒരു ബ്രാഹ്മണകവി അക്കാലത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹം കാളിദാസനു സമനായിരുന്നു എന്നും മാതൃദത്തൻ പറയുന്നു.
“നത്വാ ദേവീം പടുഗതിരടൻ മംഗലം ഗച്ഛ ദേശം
തദ്ഭൂരത്നം ദ്വിജമപി തഥാ മംഗലം മംഗലാഖ്യം
വാഗ്ഗുംഫസ്യ സ്മര! രചയിതും കാംക്ഷിതസ്യോക്തശേഷം
നിർമ്മാതും യന്മിഷകൃതവപുഃ കാളിദാസഃ പുനർഭൂഃ.”
കിരാതാർജ്ജുനീയവ്യാഖ്യാതാവായ ഒരു മംഗലനെപ്പറ്റി കേട്ടിട്ടുണ്ടു്. അദ്ദേഹം സമസ്യാപൂരണനിപുണനായ ഒരു കവിയായിരുന്നു എന്നു ധരിച്ചിട്ടില്ല. മാതൃദത്തനു് ആശയസൗലഭ്യം ഉണ്ടു്. എന്നാൽ അതിനനുഗുണമായ ശയ്യാസുഖം അദ്ദേഹത്തിന്റെ കവിതയ്ക്കില്ല. നാലഞ്ചു ശ്ലോകങ്ങൾ ഉദാഹരണത്തിനുവേണ്ടി ഉദ്ധരിക്കാം.
ചിദംബരം
“ക്ഷേത്രേ യത്ര സ്ഫടികഘടിതേ ക്വാപി തൽകാന്തിശുഭ്രാം
ദൃഷ്ട്വാ ഗൗരീം സ ച പശുപതിർജ്ജാതു ഗംഗോപലബ്ധ്യാ
കന്ദർപ്പാർത്തേ കരു മയി കൃപാം ജാഹ്നവീത്യർദ്ധവാക്യേ
ലജ്ജാമൂകഃ കിമുന കുരുതേ ഹന്ത! ദേവ്യാം ഹസന്ത്യാം?”(1)
ശ്രീരംഗം
“ശ്രീരംഗാഖ്യം വ്രജ ശിശയിഷുഃ സ്വൈരമാഗത്യ സിന്ധോ
ശ്ശേതേ യസ്മിൻ ഹരിരസഹനസ്തോയപാതാൻ സുശീതാൻ
വിഷ്വഗ്വ്യാപീ ശിശിരപവനൈഃ ക്ലേശിതസ്സോഽപി ഭൂയഃ
കോവാവൈധീം ത്യജതി സുതരാം കല്പനാം പൗരുഷേണ?”(2)
കൊങ്കണദേശം
“ഏകേനാഹ്നാ വ്രജ പുനരിതഃ കൊങ്കണാൻ കണ്ടകാഢ്യാൻ
ധാത്രാ സൃഷ്ടാൻ നരകധരണീസൃഷ്ടിശിഷ്ടൈഃ പദാർത്ഥൈഃ
യജ്ജാതാനാം ദുരിതഗണനാശക്തിതശ്ചിത്രഗുപ്ത
സ്സ്വീയേ കൃത്യേ ഭവതി വിമുഖഃ; കിന്നു ഭൂയോ വദാമി.”(3)
സഹ്യപർവതം
“ലംഘ്യസ്സഹ്യസ്തദനു ഭവതാ യത്ര ധാത്രീതരുണ്യാഃ
കേശീഭൂതേ മൃഗതതിമയീ യൂകപംക്തിർന്നിലീനാ
ഭൂഭൃൽകാന്തൈശ്ശരനഖമുഖൈശ്ചാലയിത്വാ സലീലം
ഭൂൽകാരോക്തിപ്രസരമുഖരൈരന്വഹം ഭജ്യതേ ഹി.”(4)
തിരുനാവാ
“യത്ര സ്ത്രീണാം കുചഭരയുഗം വീക്ഷ്യ ഖേദാദ്ഗിരീന്ദ്രാ
മേഘേ മേഘേപ്യുപലകഠിനേ ഘ്നന്തി മൂർദ്ധാനമുച്ചൈഃ
നൂനം നോ ചേൽ കഥമിവ ഘനധ്വാനവദ്രോദഘോഷോ
വർഷാംഭോവന്നയനസലിലം ധാതുവദ്രക്തധാരാ?”(5)
അദ്ധ്യായം 28 - സംസ്കൃതസാഹിത്യം (തുടർച്ച)
ക്രി. പി. പതിനാറാം ശതകം
“മോക്ഷാപ്തിസാരതരഭാഗവതാഖ്യമഥ്നോനാരായണീയനവനീതമഹോ ഗൃഹീത്വാ
മായാമയൗഘപരിതപ്തജനായ യോഽദാ
ന്നാരായണാവനിസുരായ നമോസ്തു തസ്മൈ”
28.1മേൽപ്പുത്തൂർ നാരായണഭട്ടപാദർ
പീഠിക
പാവനമായ ഈ പരശുരാമഭൂമി പല മഹാനുഭാവന്മാരുടേയും അവതാരം നിമിത്തം അനന്യസുലഭമായ ശ്ലാഘയ്ക്കു പാത്രീഭവിച്ചിട്ടുണ്ടു്. അങ്ങനെയുള്ള പുണ്യപുരുഷന്മാരിൽ ശങ്കരഭഗവൽപാദരെ കഴിച്ചാൽ പാണ്ഡിത്യംകൊണ്ടും കവിത്വംകൊണ്ടും പ്രഥമഗണനീയനെന്നു് അഭിജ്ഞോത്തമന്മാർ ഐകകണ്ഠ്യേന സമ്മതിക്കുന്ന ഒരു അതിമാനുഷനാണു് മേല്പുത്തൂർ നാരായണഭട്ടതിരി. അദ്ദേഹത്തിന്റെ സർവതോമുഖമായ മഹിമാതിശയം അവാങ്മനസഗോചരമാണു്; അദ്ദേഹത്തെ അനന്തരകാലികന്മാർ അനന്താംശസംഭവനെന്നു വാഴ്ത്തുന്നതു് അപലപനീയവുമല്ല.
ദേശവും കുലവും
നാരായാണഭട്ടതിരി കൊല്ലം 735-ാമാണ്ടു്, അക്കാലത്തു വെട്ടത്തുനാട്ടുരാജാവിന്റെ ഭരണത്തിൽ ഉൾപ്പെട്ടിരുന്നതും ഇന്നു മലബാർ ജില്ലയിൽ പൊന്നാനിത്താലൂക്കിൽ ചേർന്നതുമായ കുറുമ്പത്തൂരംശത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ജനനത്താൽ പ്രതിഷ്ഠയെ പ്രാപിച്ച മേല്പുത്തൂരില്ലം സുപ്രസിദ്ധമായ തിരുനാവായമ്പലത്തിൽനിന്നു രണ്ടു വിളിപ്പാടു വടക്കുള്ള ചന്ദനക്കാവു് എന്ന ഭഗവതിക്ഷേത്രത്തിനു് ഒരു നാഴിക കിഴക്കു മാറി സ്ഥിതി ചെയ്തിരുന്നു. ആ ഗൃഹം ഇടക്കാലത്തു് അന്യംനിന്നു മറവഞ്ചേരി തെക്കേടത്തു് എന്ന കുടുംബത്തിൽ ലയിച്ചു. പ്രക്രിയാസർവസ്വത്തിന്റെ അവസാനത്തിൽ ഭട്ടതിരി തന്റെ ഇല്ലത്തെപ്പറ്റി,
“ഭൂഖണ്ഡേ കേരളാഖ്യേ സരിതമിഹ നിളാ
മുത്തരേണൈവ നാവാ
ക്ഷേത്രേ ഗവ്യൂതിമാത്രേ പുനരുപരിനവ
ഗ്രാമനാമ്നി സ്വധാമ്നി
ധർമ്മിഷ്ഠാദു് ഭട്ടതന്ത്രാദ്യഖിലമതപടോ
ർമ്മാതൃദത്തദ്വിജേന്ദ്രാ
ജ്ജാതോ നാരായണാഖ്യോ നിരവഹദതുലാം
ദേവനാരായണാജ്ഞാം”
എന്ന പദ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്. ‘ഉപരിനവഗ്രാമം’ എന്നാൽ മേല്പുത്തൂർ എന്നർത്ഥം. ഭാട്ടതന്ത്രം മുതലായ ശാസ്ത്രങ്ങളിൽ നിഷ്ണാതനായ മാതൃദത്തഭട്ടതിരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവു്. മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി. നാരായണഭട്ടതിരിയുടെ മാതൃഗൃഹം സുപ്രസിദ്ധമായ പയ്യൂരില്ലമായിരുന്നു എന്നാണു് ഐതിഹ്യം.
അനുജൻ
മഹാകവിക്കു മാതൃദത്തനാമാവായ ഒരനുജനുണ്ടായിരുന്നു. അദ്ദേഹമാണു് ഭക്തിസംവർദ്ധനശതകത്തിന്റെ പ്രണേതാവു്. ജ്യേഷ്ഠനെ ഗുരുവായൂർ മുതലായ പ്രദേശങ്ങളിൽ അദ്ദേഹം അനുഗമിക്കുകയും ജ്യേഷ്ഠൻ ഉണ്ടാക്കിച്ചൊല്ലിയ നാരായണീയശ്ലോകങ്ങൾ അന്നന്നു കേട്ടു് എഴുതിയെടുക്കുകയും ചെയ്തു.
“ഇത്ഥം ഭാഗവതം സ്തോത്രം സ്വാഗ്രജേന വിനിർമ്മിതം
അലിഖന്മാതൃദത്താഖ്യോ ഭഗവദ്ഭക്തിഹേതവേ.”
എന്നൊരു ശ്ലോകം നാരായണീയത്തിന്റെ ചില മാതൃകാഗ്രന്ഥങ്ങളിൽ കാണുന്നുണ്ടു്. ‘തൃതീയഭ്രാതാ ച മാതൃദത്താഖ്യഃ’ എന്നും ചില ഗ്രന്ഥങ്ങളിൽ കുറിപ്പുണ്ടു്. ഇതരസഹോദരന്മാർ ആരെല്ലാമെന്നറിയുന്നില്ല.
വിദ്യാഭ്യാസം
മഹാകവി തന്റെ ഗുരുനാഥന്മാർ ആരായിരുന്നു എന്നു പ്രക്രിയാസർവസ്വത്തിന്റെ അവസാനത്തിൽ
“മീമാംസാദി സ്വതാതാ,ന്നിഗമമവികലം മാധവാചാര്യവര്യാ
ത്തർക്കം ദാമോദരാര്യാദപി പദപദവീമച്യുതാഖ്യാദ്ബുധേന്ദ്രാൽ”
ഇത്യാദിപദ്യത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടു് ഈ പദ്യം ഞാൻ മുമ്പു് ഉദ്ധരിച്ചിട്ടുള്ളതാണു്. മീമാംസ മുതലായ ശാസ്ത്രങ്ങൾ അച്ഛനോടും വേദം സമഗ്രമായി മാധവാചാര്യനോടും തർക്കം ദാമോദരാചാര്യനോടും വ്യാകരണം അച്യുതപ്പിഷാരടിയോടുമാണു് അദ്ദേഹം അഭ്യസിച്ചതു്. പിഷാരടിയെ ആദ്യമായി കണ്ടപ്പോൾ ഭട്ടതിരി അദ്ദേഹത്തിനു സമർപ്പിച്ച ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്:
“മഗ്നം മഹാമോഹമയേ മഹാബ്ധൗ
മന്ദം മഹാത്മൻ! മമതാകുലേന
കൃപാപയോധേ! മനസോദ്ധരാമും
കൃത്വോഡുപം ജ്ഞാനമയം പ്രപന്നം.”
മാധവാചാര്യനും ദാമോദരാര്യനും അവിജ്ഞാതന്മാരായിരിക്കുന്നു. മാതൃദത്തഭട്ടതിരിക്കു പൂർവോത്തരമീമാംസകളിൽ അത്ഭുതാവഹമായ അവഗാഹമുണ്ടായിരുന്നതായി വെളിപ്പെടുന്നു. അദ്ദേഹം അനവധി ശിഷ്യന്മാരെ ശാസ്ത്രാഭ്യാസം ചെയ്യിച്ചിരുന്നു എന്നുള്ളതിനു ഭ്രമരസന്ദേശത്തിലെ “മാതൃദത്ത ദ്വിജേന്ദ്രശ്രീമച്ഛിഷ്യോൽകരമുഖരിതൈരാസ്തൃതാം ശാസ്ത്ര പാഠൈഃ” എന്ന വാചകം വിനിഗമകമാണു്. മഹാകവിക്കു ബാല്യത്തിൽ പറയത്തക്ക വിദ്യാഭ്യാസമൊന്നും സിദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം ഒരു വിടനും കന്നനുമായിട്ടാണു് വളരെക്കാലം കഴിച്ചുകൂട്ടിയതെന്നും അച്യുതപ്പിഷാരടിയുടെ ഗൃഹത്തിൽ സംബന്ധം തുടങ്ങിയതിനുമേലാണു് അദ്ദേഹത്തിനു കാവ്യനാടകവ്യുൽപത്തിപോലും ലഭിക്കുവാൻ ഇടവന്നതു് എന്നുമുള്ള ഐതിഹ്യം ലേശംപോലും വിശ്വസനീയമായിത്തോന്നുന്നില്ല. അവിടെ ബാന്ധവമുണ്ടായിരുന്നു എന്നുള്ളതിനും ലക്ഷ്യമില്ല. ‘ബാലകളത്രം സൗഖ്യം’ എന്നും ‘ലിംഗവ്യാധി രസഹ്യഃ’ എന്നും 1729133 എന്ന കലിദിനസംഖ്യയ്ക്കു പിഷാരത്തുവെച്ചു് അദ്ദേഹം പേരിട്ടിരുന്നു എങ്കിൽ അതു് ഒരു ശാസ്ത്രവിനോദമായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. വ്യാകരണം പിഷാരടി പഠിപ്പിച്ചുവെങ്കിലും വേദം അദ്ദേഹമാണു് അഭ്യസിപ്പിച്ചതു് എന്നും തജ്ജന്യമായ പാപം നിമിത്തമാണു് വാതരോഗം അദ്ദേഹത്തിനുണ്ടായതെന്നുമുള്ള പുരാവൃത്തവും ത്യാജ്യ കോടിയിൽ തള്ളേണ്ടിയിരിക്കുന്നു. ബാല്യത്തിൽത്തന്നെ മാധവാചാര്യനിൽനിന്നു വേദാധ്യയനം ചെയ്തു എന്നു് അനുമാനിക്കുന്നതായിരിക്കും സമീചീനം. അക്കാലത്തു് അനധികൃതമെന്നുവെച്ചിരുന്ന ഒരു പ്രവൃത്തി ആചാരശ്ലക്ഷ്ണനായ പിഷാരടി ചെയ്തിരിക്കുമെന്നു സങ്കല്പിക്കുവാൻ ന്യായമില്ലല്ലോ. അങ്ങനെയാണെങ്കിൽ കടവല്ലൂർ ക്ഷേത്രത്തിൽ വാരമിരിക്കുവാൻ ഭട്ടതിരി അനുജനോടുകൂടി ചെല്ലുകയും അനുജനെ മാത്രം സഭ്യന്മാർ മാനിക്കുകയും അവരുടെ പരിഹാസംകൊണ്ടു വിഷ്ണണ്ണനായി പരദേശത്തു പിഷാരടിയോടുകൂടി പോയി നാലു വേദങ്ങളും ഒരു കൊല്ലത്തിനകം അഭ്യസിച്ചു മടങ്ങിവന്നു വീണ്ടും വാരമിരിക്കുകയും ചെയ്തു എന്ന കഥയും അസത്യമാണെന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ ഒരു കാര്യം നിശ്ചയമാണു്. പണ്ടു പൂരു സ്വപിതാവായ യയാതിചക്രവർത്തിയുടെ ജരപോലെ ഭട്ടതിരി സ്വഗുരുവായ പിഷാരടിയുടെ വാതരോഗം മന്ത്രപൂർവമായി ആവാഹിച്ചുവാങ്ങിയെന്നും അതിന്റെ ഉപശാന്തിക്കു ഗുരുവായൂർക്ഷേത്രത്തിൽവെച്ചു നാരായണീയം നിർമ്മിച്ചു മഹാവിഷ്ണുപ്രസാദം നേടിയെന്നും ആസ്തികന്മാർക്കു വിശ്വസിക്കാവുന്നതുതന്നെ. ഗുരുനാഥന്മാരിൽവെച്ചു തന്റെ അത്യധികമായ ഭക്തിയെ ആവർജ്ജിച്ചിരുന്ന പിഷാരടി വാതാക്രാന്തനായ അവസരത്തിൽ ശിഷ്യനായ ഭട്ടതിരി അദ്ദേഹത്തെ, വളരെ ക്ലേശിച്ചു ശുശ്രൂഷിച്ചുവെന്നും തന്നിമിത്തം ആ രോഗം ആചാര്യനിൽനിന്നു ഛാത്രനിൽ സംക്രമിച്ചുവെന്നും ഗുരുവായൂരമ്പലത്തിലെ ഭജനാദിദിനചര്യയുടെ പ്രഭാവത്തിൽ അതു ഭട്ടതിരിയെ വിട്ടുമാറിയെന്നും ഏതു ഹേതുവാദിക്കും വിശ്വസിക്കാതിരിക്കുവാൻ നിർവ്വാഹവുമില്ല. ഏതായാലും അക്കാലത്തുതന്നെ ഭട്ടതിരി സർവതന്ത്രസ്വതന്ത്രനായിക്കഴിഞ്ഞിരുന്നു എന്നു ധൈര്യമായി പറയാം.
അനന്തരചരിത്രം
തൃക്കണ്ടിയൂരിൽനിന്നു വളരെ അവശസ്ഥിതിയിൽ ഗുരുവായൂരമ്പലത്തിൽ ഭജനത്തിനായി പോയ ഭട്ടതിരി വാതാമയത്തിൽനിന്നു നിശ്ശേഷം വിമുക്തനായി. ആ ക്ഷേത്രത്തിൽ മഹാകവി ഉപവിഷ്ടനായി നാരായണീയം രചിച്ച മണ്ഡപസ്ഥാനം ഇന്നും സന്ദർശകന്മാർക്കു കാണാവുന്നതാണു്. ഓരോ ദിവസവും കാലത്തു് അവിടെയിരുന്നു് ഓരോ ദശകം വീതം ഉണ്ടാക്കിച്ചൊല്ലുകയും ഞാൻ മുൻപു പറഞ്ഞപോലെ അനുജൻ മാതൃദത്തൻഭട്ടതിരി അതു കുറിച്ചെടുക്കുകയും ചെയ്തു. അങ്ങനെ നൂറു ദിവസംകൊണ്ടു് ആ സ്തോത്രരത്നം പരിസമാപ്തമായി. “കൊല്ലം 762-ാമാണ്ടു് വൃശ്ചികമാസം 28–ാം നു- ഞായറാഴ്ചയും ചോതിയും കൃഷ്ണചതുർദ്ദശിയും കൂടിയ ദിവസമാണു് അതിന്റെ നിർമ്മിതി അവസാനിച്ചതെ”ന്നു് ഒരു ഗ്രന്ഥവരിയിൽ കാണുന്നതിനാൽ ഭട്ടതിരി ഭജനത്തിനു് അവിടെ ആയാണ്ടു ചിങ്ങമാസത്തിൽ പോയിരിക്കണം. പിന്നീടു തിരിയെ നാട്ടിലേയ്ക്കു മടങ്ങുകയും നല്ല ഒരു സഹൃദയനും കവിയും എന്ന നിലയിൽ തന്റെ സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചിരുന്ന കുട്ടഞ്ചേരി ഇരവിച്ചാക്യാർക്കു കൂത്തു പറയുന്നതിനുവേണ്ടി അനേകം പ്രബന്ധം നിർമ്മിക്കുകയും ചെയ്തു. ‘നിരനുനാസികപ്രബന്ധം’ (ശൂർപ്പണഖാപ്രലാപം) അദ്ദേഹത്തിന്റെ പ്രത്യേകാവശ്യമനുസരിച്ചു രചിച്ചതാണെന്നുള്ളതിനു താഴെക്കാണുന്ന ശ്ലോകം തെളിവാണു്:
“അനുനാസികരഹിതാനി വ്യതനോദേതാനി ഗദ്യപദ്യാനി
നാരായണാഭിധാനോ ദ്വിജപോതോ രവിനടേശ്വരാദേശാൽ”
കേരളത്തിലെ പല രാജ്യങ്ങളേയും മഹാകവി ഓരോ അവസരങ്ങളിൽ സന്ദർശിക്കുകയും അവിടത്തെ നാടുവാഴികളുടെ അപദാനങ്ങളെപ്പറ്റി സരസഗംഭീരങ്ങളായ പദ്യഗദ്യങ്ങൾ രചിക്കുകയും ചെയ്തുകാണുന്നു. കോഴിക്കോടു്, കൊച്ചി, വടക്കുംകൂർ, അമ്പലപ്പുഴ ഈ രാജ്യങ്ങൾ അദ്ദേഹത്തിന്റെ പര്യടനപരിധിയിൽപ്പെട്ടിരുന്നു. കൊച്ചി മഹാരാജാവായ വീരകേരളവർമ്മാവിനെപ്പറ്റി അദ്ദേഹത്തിനുള്ള ആദരം അസാമാന്യമായിരുന്നു എന്നുള്ളതു മാടരാജപ്രസ്തിയിലും ഗോശ്രീനഗരവർണ്ണനത്തിലും നിന്നു നാം ഗ്രഹിക്കുന്നു. സാമൂതിരിപ്പാട്ടിലെപ്പറ്റിയും അദ്ദേഹം ഒരു മനോഹരമായ ഗദ്യം രചിച്ചിട്ടുണ്ടു്.
ഭട്ടതിരിയും ചെമ്പകശ്ശേരി രാജാവും:-ഭട്ടതിരിയുടെ പ്രധാനമായ പുരസ്കർത്തൃത്വത്തിനുള്ള ഭാഗ്യം സിദ്ധിച്ചതു ‘പൂരാടം പിറന്ന പുരുഷൻ’ എന്ന പേരിൽ പ്രസിദ്ധനായ അന്നത്തെ ചെമ്പകശ്ശേരി രാജാവിനായിരുന്നു. ആ മഹാൻ, 741-ാമാണ്ടു് മേടമാസത്തിൽ ജനിച്ചു. 798-ാമാണ്ടു് ധനുമാസം 2-ാംനു മരിച്ചു. അദ്ദേഹം ചെമ്പകശ്ശേരിരാജ്യം ഭരിക്കുവാൻ ആരംഭിച്ചതു് എന്നാണെന്നു നിശ്ചയമില്ല. എന്നാൽ സ്വയം ഗ്രന്ഥകാരനും കവികൾക്കും പണ്ഡിതന്മാർക്കും കല്പവൃക്ഷവുമായിരുന്നതിനുംപുറമേ ശ്രീകൃഷ്ണഭഗവാന്റെ പരമഭക്തനും, ഭാരതം, ഭാഗവതം എന്നീ മഹാഗ്രന്ഥങ്ങളിൽ അത്യധികം അഭിരുചിയും നിഷ്ണാതതയുമുള്ള ഒരു പുരുഷപുംഗവനുമായിരുന്നു എന്നുള്ളതിനു പല തെളിവുകളുമുണ്ടു്. ഏതോ ഒരു ദിവ്യനായ സന്യാസിയിൽനിന്നു് അദ്ദേഹത്തിനു ബാല്യത്തിൽത്തന്നെ ഒരു മഹോപദേശവും സിദ്ധിച്ചിരുന്നു. ഈ വസ്തുതകളിൽ പലതും ഭട്ടതിരിയുടെ പ്രക്രിയാസർവസ്വത്തിൽ ആരംഭത്തിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങളിൽനിന്നു വ്യക്തീഭവിക്കുന്നു:
“തിഷ്ഠത്യേവാനിലോഽപി പ്രചലതി ഗിരിര
പ്യാജ്ഞയാ യസ്യ രാജ്യേ;
ശത്രോസ്സർവാഭിസാരേ സതി രചയതി യ
സ്തസ്യ സർവാപഹാരം;
സോഽയം നിശ്ശേഷശാസ്ത്രശ്രുതിനിവഹകലാ
നാടകേഷ്വദ്വിതീയോ
ഭാതി ശ്രീദേവനാരായണധരണിപതി
ർമ്മഗ്നചേതാ മുകുന്ദേ.
യോ വൃന്ദാവനവാസിനോ നിയമിനസ്സാക്ഷാൽകൃതാധോക്ഷജാദ്
ദുഷ്പ്രാപം ഖലു നാരദാദു് ധ്രുവ ഇവ പ്രാപോപദേശം പരം,
യസ്യാപാസ്തസമസ്തവസ്തുകുതുകം കൃഷ്ണാവലോകോത്സവ
ക്രീഡാകൗതുകി മാനസം വിജയതേ സോയം മഹാത്മാ നൃപഃ.”
ദേവനാരായണൻ എന്നതു ചെമ്പകശ്ശേരി രാജാക്കന്മാരുടെ മാറാപ്പേരാണു്. പൂരാടംതിരുനാൾ ഒരു കഷണ്ടിക്കാരനായിരുന്നു എന്നും, ഭട്ടതിരിയെ ആദ്യമായി കണ്ടപ്പോൾ ആളറിയാതെ ‘കൂട്ടിവായിക്കാനറിയാമോ’ എന്നു ചോദിച്ചതിനു് അറിയാമെന്നു ഭട്ടതിരി പറഞ്ഞു എന്നും, അടുത്ത ദിവസം പതിവായി മഹാഭാരതം വായിച്ചുവന്ന നീലകണ്ഠദീക്ഷിതർക്കുപകരം ആ ഇതിഹാസം വായിക്കുവാൻ നിയുക്തനായെന്നും, ആ അവസരത്തിൽ സന്ദർഭാനുഗുണമായി കർണ്ണപർവ്വത്തിൽ
“ഭീമസേനഭയത്രസ്താ ദുര്യോധനവരൂഥിനീ
ശിഖാ ഖർവാടകസ്യേവ കർണ്ണമൂലമുപാശ്രിതാ”
എന്നൊരു ശ്ലോകം സ്വയം ഉണ്ടാക്കിച്ചൊല്ലുകയും രാജാവു് അന്ധാളിച്ചു് അതു മൂലത്തിലുള്ളതാണോ എന്നു ചോദിച്ചതിനു ‘കൂട്ടിവായിച്ച’താണെന്നു സമാധാനം പറയുകയും ചെയ്തു എന്നും ആശ്ചര്യഭരിതനായ ശ്രോതാവു് ‘അങ്ങാണോ മേല്പുത്തൂർ’ എന്നു് ഉടൻ തന്നെ പ്രശ്നം ചെയ്തുവെന്നുമുള്ള ഐതിഹ്യം വിശ്വാസ്യം തന്നെ. ഭട്ടതിരി അപ്പോൾ നിർമ്മിച്ചു ചൊല്ലിയതാണു്
“അവ്യഞ്ജനസ്താർക്ഷ്യകേതുര്യത്പദം ഘടയിഷ്യതി
തത്തേ ഭവതു കല്പാന്തം ദേവനാരായണ! പ്രഭോ!”
എന്ന മംഗലാശംസാശ്ലോകം. ‘താർക്ഷ്യകേതുഃ’ എന്ന പദത്തിൽനിന്നു വ്യഞ്ജനാക്ഷരങ്ങൾ തള്ളിയാൽ അവശേഷിക്കുന്നതു് ആയുഃ എന്ന പദമാണെന്നു പറയേണ്ടതില്ലല്ലോ. മഹാകവി അദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുള്ള വേറേ ചില പദ്യങ്ങൾ കൂടി ഉദ്ധരിക്കുന്നു:
“ബ്രഹ്മക്ഷേത്രം കിലേദം മഹിതജനപദം
വിപ്രസംരക്ഷ്യമേവ
വ്യാതേനേ ജാമദഗ്ന്യസ്തദിദമൃഷിവര
സ്യാനുസന്ധായ ഭാവം
യസ്സ്വേനൈവേദമുർവീവലയമവികലം
ത്രായതേ, സോയമിന്ധേ
ശൂരാണാം താപസാനാമപി പരമപദേ
ദേവനാരായണോദ്യ.
ഗോത്രാഭ്യുദ്ധരണോദ്ധ്യുരസ്യ മഹതാ ചക്രേണ കൃത്തദ്വിഷോ
ലക്ഷ്മീം ഭൂമിമപി പ്രിയാം കലയതഃ സ്ഥാസ്നോർദ്വിജേന്ദ്രോപരി
ഭൂയശ്ശൂരകുലൈകഭൂഷണമണേർദ്ദേവേന നാരായണേ
നൈക്യം നിശ്ചിതമേവ നിശ്ചലധൃതേ! തേ ദേവനാരായണ.
കസ്യൈവം വിദിതം കലാവിലസിതം? കോന്യോബുധാനന്ദഭൂഃ?
കോ വാ വിഷ്ണുപദം സദൈവ ഭജതേ താരാനുസാരീ സ്വയം?
തസ്മാദത്ര ഭവന്തമേവ ഭുവനേ രാജാനമീക്ഷാമഹേ;
സ ത്വം കൈരവമാനനീയമഹിമാ ഹേ ദേവനാരായണ.
സംരുദ്ധേ ദേവനാരായണനൃപ, ഭവതാ
നാസ്തികാനാം പ്രചാരേ
ത്വത്സേനാ ഹന്ത ചാർവാകവദയി പരലോ
കോദയം ഖണ്ഡയന്തി
കാന്താരേ വൈരിണസ്തേ ക്ഷപണകജനവൽ
സപ്തഭംഗീം ഭജന്തേ
തേഷാം രാജ്യേ ച ഹീഹീ സുഗതമത ഇവ
ശ്രൂയതേ ശൂന്യവാദഃ.
സംഗ്രാമേ ദേവനാരായണധരണിപതേ!
നാമമാത്രാദമിത്രാ
വിത്രസ്താ വിദ്രവന്തശ്ശിവശിവ വിപിനേ
ക്വാപി ഗുഢം നിലീനാഃ
തത്രാമീ ദേവ നാരായണ ജയ ഭഗവ
ന്നിത്യുഷീണാമുദീർണ്ണാൻ
വർണ്ണാനാകർണ്ണയന്തശ്ചകിതമത ഇതഃ
കേവലം വ്യാവലന്തേ.”
ആ തമ്പുരാന്റെ ഗുണങ്ങളാൽ ആകൃഷ്ടനാകുകനിമിത്തമാണു് താൻ അദ്ദേഹത്തിന്റെ സന്നിധിയിൽ ചെന്നുചേർന്നതു് എന്നു ഭട്ടതിരി പ്രക്രിയാസർവസ്വത്തിൽ തുറന്നുപറയുന്നുണ്ടു്. 791 മകരം 2-ാം നുയാണു് മഹാകവി സർവസ്വം ആരംഭിച്ചതു്. അറുപതു ദിവസംകൊണ്ടു് ആ മഹത്തായ ശാസ്ത്രഗ്രന്ഥം പൂർത്തിയാക്കി മീനം 3-ാംനു- സമർപ്പിച്ചു. അക്കാലത്തെ ഭാരതീയ വൈയാകരണന്മാരിൽ അഗ്രഗണ്യനായ ഭട്ടോജിദീക്ഷിതർ അതിലെ
“രാസവിലാസവിലോലം ഭജത മുരാരേർമ്മനോരമം രൂപം,
പ്രകൃതിഷു യൽ പ്രത്യയവൽ പ്രത്യേകം ഗോപികാസുസമ്മിളിതം”
എന്ന വന്ദനശ്ലോകത്തിന്റെ പൂർവാർദ്ധം കേട്ടപ്പോൾ “ഈ വിടൻ എങ്ങനെ വൈയാകരണനാകും?” എന്നോർത്തു നെറ്റി ചുളിക്കുകയും ഉത്തരാർദ്ധം കേട്ടപ്പോൾ തന്റെ പ്രഥമാഭിപ്രായത്തിൽ ലജ്ജിച്ചു് അദ്ദേഹത്തെ തല കുലുക്കി ശ്ലാഘിക്കുകയും ചെയ്തതായി ഐതിഹ്യം ഘോഷിക്കുന്നു. ഭട്ടതിരി അമ്പലപ്പുഴവെച്ചാണു് ധാതുകാവ്യവും നിർമ്മിച്ചതു്. പാഞ്ചാലീസ്വയംവരം മുതലായ ചില ചമ്പുക്കളും മാനമേയോദയം എന്ന ന്യായഗ്രന്ഥത്തിലെ ‘മാന’ഭാഗവും നിർമ്മിച്ചതും അവിടെവെച്ചു തന്നെയാണു്. ഭട്ടതിരി അമ്പലപ്പുഴയിൽ താമസിക്കുമ്പോൾ ഒരു വിദേശപണ്ഡിതൻ മഹാരാജാവിനെ സന്ദർശിക്കുവാൻ അവിടെ ചെല്ലുകയും ഇപ്പോൾ മുഖം കാണിക്കാൻ സമയമാണോ എന്നു തന്നോടു ചോദിച്ചതിനു മറുപടിയായി അദ്ദേഹം
“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച മോദതേ
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ”
എന്നൊരു ശ്ലോകം പെട്ടെന്നു നിർമ്മിച്ചു ചൊല്ലുകയും അതു കേട്ടു് ആ പണ്ഡിതൻ “നീർതാനാ മേല്പുത്തൂർ” എന്നു ചോദിക്കുകയും ചെയ്തതായി പുരാവിത്തുകൾ പറയുന്നു. 796-ൽ തന്റെ ഗുരുനാഥനായ അച്യുതപ്പിഷാരടിയുടെ അന്ത്യകാലത്തിൽ ഭട്ടതിരി തൃക്കണ്ടിയൂരിൽ ചെന്നു് അദ്ദേഹത്തെ വീണ്ടും ശുശ്രൂഷിക്കുകയും പിഷാരടി ആസന്നമരണനായി ശിംഗഭൂപന്റെ രസാർണ്ണവസുധാകരമെന്ന അലങ്കാരഗ്രന്ഥത്തിലുള്ള
“കായേ സീദതി കണ്ഠരോധിനി കഫേ കുണ്ഠേ ച വാണീപഥേ
ജിഹ്മായാം ദൃശി ജീവിതേ ജിഗമിഷൗ ശ്വാസേ ശനൈശ്ശാമ്യതി
ആഗത്യ സ്വയമേവ നഃ കരുണയാ കാത്യായനീകാമുകഃ
കർണ്ണേ വർണ്ണയതാദു് ഭവാർണ്ണവഭയാദുത്താരകം താരകം.”
എന്ന പദ്യത്തിലെ ഉത്താരകം എന്ന പദംവരെ ഉച്ചരിക്കുകയും പിന്നീടു ശരീരസാദം നിമിത്തം വിരമിക്കവേ ഭട്ടതിരി ‘താരകം’ എന്ന പദം ചൊല്ലി തദ്ദ്വാരാ സ്വഗുരുവിനു പ്രാണോൽക്രാന്തിഘട്ടത്തിൽ താരകോപദേശം ചെയ്തു ചരിതാർത്ഥനാവുകയും ചെയ്തു. ‘ഹേ ശബ്ദാഗമ’ എന്ന ചരമശ്ലോകം ഞാൻ അന്യത്ര ഉദ്ധരിച്ചിട്ടുണ്ടു്.
സ്വർഗ്ഗാരോഹണം
ഇളയ കൊച്ചുകൃഷ്ണനാശാന്റെ കാലഗണന ശരിയാണെങ്കിൽ ഭട്ടതിരി നൂറ്റാറു വയസ്സുവരെ ജീവിച്ചിരുന്നു, കൊല്ലം 841-ൽ ചരമഗതിയെ പ്രാപിച്ചതായി സങ്കല്പിക്കണം. ‘അൻപത്തിമൂന്നു വയസ്സു്’ എന്നതിനു ‘നാല്പത്തിമൂന്നു വയസ്സു്’ എന്നൊരു പാഠഭേദമുള്ളതായി കേട്ടിട്ടുണ്ടു്. അതു ശരിയാണെങ്കിൽ 823-ാമാണ്ടായിരുന്നിരിക്കണം അദ്ദേഹത്തിന്റെ നിര്യാണം. 823-ാമാണ്ടു് മരിച്ചു എന്നു് ഊഹിക്കുകയാണു് യുക്തിയുക്തമായിട്ടുള്ളതു്. അന്ത്യകാലത്തു ഭട്ടതിരി മൂക്കോലയ്ക്കൽ ഭഗവതിയെ ഭജിച്ചു താമസിച്ചിരുന്നു എന്നും, അവിടെവെച്ചു് ആ ദേവിയുടെ പാദാരവിന്ദങ്ങളെ വർണ്ണിച്ചു ശ്രീപാദസപ്തതി രചിച്ചു എന്നും, തദനന്തരം മേലേക്കാവിൽനിന്നു ഭജനത്തിനായി പുറപ്പെട്ടു കീഴേക്കാവിന്റെ തെക്കുകിഴക്കേ മൂലവരെ എത്തിയപ്പോൾ വിഷ്ണുസായുജ്യം പ്രാപിച്ചു എന്നും അഭിജ്ഞന്മാർ പറയുന്നു. പ്രക്രിയാ സർവ്വസ്വം വായിച്ചു പുളകിതഗാത്രനായ ഭട്ടോജിദീക്ഷിതർ ഭട്ടതിരിയെ സന്ദർശിക്കുന്നതിനായി കാശിയിൽനിന്നു കേരളത്തിലേയ്ക്കു പുറപ്പെടുകയും മാർഗ്ഗമധ്യത്തിൽവെച്ചു് അദ്ദേഹം നിര്യാതനായ വിവരം അറിഞ്ഞു് ഏറ്റവും ദുഃഖിതനായി മടങ്ങിപ്പോവുകയും ചെയ്തുവത്രെ.
ഭട്ടതിരിയുടെ കൃതികൾ
ഭട്ടതിരിയുടെ കൃതികളെ (1) സ്തോത്രങ്ങൾ, (2) പ്രശസ്തികൾ, (3) ചമ്പുക്കളും മറ്റു കാവ്യങ്ങളും, (4) മുക്തകങ്ങൾ, (5) ശാസ്ത്രഗ്രന്ഥങ്ങൾ, (6) പലവക എന്നിങ്ങനെ ആറു വകുപ്പുകളായി വിഭജിക്കാവുന്നതാണു്. (1) നാരായണീയം, (2) ശ്രീപാദസപ്തതി, (3) ഗുരുവായുപുരേശസ്തോത്രം ഇവ ആദ്യത്തെ വകുപ്പിലും, (4) ഗോശ്രീനഗരവർണ്ണന, (5) മാടമഹീശപ്രശസ്തി, (6) ശൈലാബ്ധീശ്വരപ്രശസ്തി ഇവ രണ്ടാമത്തെ വകുപ്പിലും, (7) സൂക്തശ്ലോകങ്ങൾ, (8) ആശ്വലായനക്രിയാക്രമം, (9) പ്രക്രിയാസർവസ്വം, (10) ധാതുകാവ്യം, (11) അപാണിനീയപ്രാമാണ്യസാധനം, (12) മാനമേയോദയത്തിലെ മാനപരിച്ഛേദം, (13) തന്ത്രവാത്തികനിബന്ധനം ഇവ അഞ്ചാമത്തെ വകുപ്പിലും ഉൾപ്പെടുന്നു. നാലും ആറും വകുപ്പുകളിൽ അടങ്ങുന്ന പദ്യങ്ങൾ അസംഖ്യങ്ങളാണു്. മൂന്നാം വകുപ്പിൽ ഏതെല്ലാം ചമ്പുക്കളെയാണു് പരിഗണിക്കേണ്ടതെന്നു നിശ്ചയമില്ല. പട്ടേരിപ്രബന്ധങ്ങൾ പത്താണെന്നു് ഒരാഭാണകമുള്ളതു് അപ്രമാണമാണു്. പട്ടേരിക്കും പത്തിനും തമ്മിൽ പ്രാസവിഷയകമായുള്ള സാദൃശ്യമല്ലാതെ അതിനു് അടിസ്ഥാനമൊന്നുമില്ല. മഹാഭാരതാനുബന്ധികളായി (14) രാജസൂയം, (15) ദൂതവാക്യം, (16) പഞ്ചാലീസ്വയംവരം, (17) നാളായനീചരിതം, (18) സുന്ദോപസുന്ദോപാഖ്യാനം, (19) സുഭദ്രാഹരണം, (20) കൗന്തേയാഷ്ടകം, (21) കിരാതം, (22) കൈലാസവർണ്ണനം ഇവയും, ഭാഗവതാനുബന്ധികളായി (23) മത്സ്യാവതാരം, (24) നൃഗമോക്ഷം ഇവയും, രാമായണാനുബന്ധികളായി (25) നിരനുനാസികം അഥവാ ശൂർപ്പണഖാപ്രലാപം, (26) രാക്ഷസോൽപത്തി, (27) അഹല്യാമോക്ഷം, (28) ബാലകാണ്ഡം കഥ ഇവയും, ശൈവകഥാപ്രതിപാദകങ്ങളായി, (29) ദക്ഷയജ്ഞം, (30) ത്രിപുരദഹനം ഇവയും, കൂടാതെ (31) അഷ്ടമീചമ്പു, (32) സ്വാഹാസുധാകരം, (33) കോടിവിരഹം ഇവയും — ഇങ്ങനെ ഇരുപതു പ്രബന്ധങ്ങൾ ഭട്ടതിരിയുടെ കൃതികളാണെന്നു നിസ്സംശയം പറയാം. ഈ പ്രബന്ധങ്ങളിൽ കൈലാസവർണ്ണനവും അഹല്യാമോക്ഷവും ബാലകാണ്ഡകഥയും ഗദ്യമയവും, കൗന്തേയാഷ്ടകവും കോടിവിരഹവും പദ്യമയവുമാകുന്നു. കോടിവിരഹത്തിൽ (1) ‘തസ്മിന്നേവ സമയേ’ എന്നും (2) ‘ഇതി ബഹുവിധവികല്പദോലാധിരൂഢേകാന്തേ സാ തു’ എന്നും ഇങ്ങനെ പേരിനുമാത്രം രണ്ടു ഗദ്യഖണ്ഡങ്ങളേ കാണ്മാനുള്ളു. നിരനുനാസികത്തിൽ കവിയുടെ നാമമുദ്രയുള്ള ശ്ലോകം മുമ്പു് ഉദ്ധരിച്ചുവല്ലോ.
“നാരായണാഭിധമഹീസുരവര്യവക്ത്ര
ജൈവാതൃകാമൃതഝരീനികരായമാണം.
ഹൃദ്യം പ്രബന്ധമിദമദ്യ സമാപ്തമുദ്യദ്
ഗദ്യം സമസ്തമനവദ്യവിരാജിപദ്യം”
എന്നു ദൂതവാക്യത്തിലും
“ഗോവിന്ദമാനന്ദരസൈകസാന്ദ്ര
മാവന്ദ്യ നാരായണഭൂസുരേന്ദ്രഃ
നിർമ്മാതി ധർമ്മാത്മജരാജസൂയ
സമ്പന്മയം സംപ്രതി ചമ്പുകാവ്യം”
എന്നു രാജസൂയത്തിലും
“സ്വാഹാസുധാകരം നാമ പ്രബന്ധമതികോമളം
അകരോദചിരേണൈവ നാരായണമഹീസുരഃ”
എന്നു സ്വാഹാസുധാകരത്തിലും കവി താനാണു് ആ പ്രബന്ധങ്ങളുടെ പ്രണേതാവെന്നു സ്പഷ്ടമായി പറയുന്നു. ഇവയ്ക്കു പുറമേ (1) ഗജേന്ദ്രമോക്ഷം, (2) രുക്മാംഗദചരിതം, (3) വാമനാവതാരം, (4) അജാമിളമോക്ഷം, (5) സ്യമന്തകം, (6) കുചേലവൃത്തം, (7) പാർവതീസ്വയംവരം എന്നീ പ്രബന്ധങ്ങളുടേയും കർത്തൃത്വം അദ്ദേഹത്തിൽ ആരോപിക്കുന്നവരുണ്ടു്. കാളിദാസന്റെ കുമാരസംഭവത്തിൽനിന്നു് അനവധി ആശയങ്ങൾ അതേ നിലയിൽ പകർത്തിയിരിക്കുന്ന പാർവതീ സ്വയംവരം അന്യഥാ രമണീയമാണെങ്കിലും മഹാകവിയുടെ തൂലികയിൽനിന്നു വിനിർഗ്ഗമിച്ചതായി സങ്കല്പിക്കുവാൻ തോന്നുന്നില്ല. മഹാഭാരതകഥ ആദ്യവസാനം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണു് മഹാഭാരതചമ്പു. അതിൽ പാഞ്ചാലീസ്വയംവരം, സുഭദ്രാഹരണം, ദൂതവാക്യം തുടങ്ങി ഭട്ടതിരിയുടേതെന്നു സുപ്രസിദ്ധങ്ങളായ ഭാരതകഥാപ്രബന്ധങ്ങളെല്ലാം പരിപൂർണ്ണമായി ഉദ്ധരിച്ചിട്ടുണ്ടു്. ശേഷമുള്ള ഭാഗങ്ങൾ പുത്തനായി എഴുതിച്ചേർത്തുമിരിക്കുന്നു. പാഞ്ചാലീസ്വയംവരാദിപ്രബന്ധങ്ങൾക്കും അവയ്ക്കും തമ്മിൽ സാഹിത്യദൃഷ്ട്യാ യാതൊരു തരതമഭാവവും സഹൃദയന്മാർക്കു കാണാവുന്നതല്ല. പ്രസ്തുതചമ്പുവിൽ (1) ഭീഷ്മോത്പത്തി, (2) വ്യാസോത്പത്തി, (3) സത്യവതീപരിണയം, (4) ചിത്രാംഗദവധം, (5) അംബോപാഖ്യാനം, (6) ധൃതരാഷ്ട്രോത്പത്തി, (7) പാണ്ഡവോത്പത്തി, (8) ഹിഡിംബവധം, (9) ബകവധം, (10) പാഞ്ചാലീസ്വയംവരം, (11) നാളായനീചരിതം, (12) യുധിഷ്ഠിരാഭിഷേകം, (13) സുന്ദോപസുന്ദോപാഖ്യാനം, (14) സുഭദ്രാഹരണം, (15) ഖാണ്ഡവദാഹം, (16) ജരാസന്ധവധം, (17) ദിഗ്വിജയം, (18) രാജസൂയം, (19) ദ്യൂതം, (20) വനവാസം, (21) കിരാതം, (22) കല്യാണസൗഗന്ധികം, (23) നിവാതകവചവധം, (24) ഘോഷയാത്ര, (25) കർണ്ണകുണ്ഡലാപഹരണം, (26) അജ്ഞാതവാസം, (27) ദൂതവാക്യം, (28) ഭീഷ്മപർവം, (29) ദ്രോണപർവം, (30) കർണ്ണപർവം, (31) ശല്യപർവം, (32) ഗദാപർവം, (33) സുയോധനവധം, (34) സ്ത്രീപർവം, (35) അശ്വമേധപർവം, (36) മൗസലപർവം, (37) സ്വർഗ്ഗാരോഹണം എന്നിങ്ങനെ ഒട്ടുവളരെ വിഭാഗങ്ങൽ ഉൾക്കൊള്ളുന്നുണ്ടു്. “അത്രേരീക്ഷണശുക്തിമൗക്തികമണേഃ” എന്നു തുടങ്ങുന്ന പ്രസ്തുത ഗ്രന്ഥം
“സ്വർവന്ദിഗീതചരിതോ ധൃതദിവ്യദേഹൈ
സ്സർവൈസ്സ്വബന്ധുഭിരമാ സ മഹാനരേന്ദ്രഃ
അമ്ലാനകാന്തിരമരാലയമധ്യുവാസ
ധർമ്മാത്മജോ ഭുവനമംഗലകീർത്തിലക്ഷ്മീഃ”
എന്ന ശ്ലോകത്തോടുകൂടി അവസാനിക്കുന്നു. ഇതിനേക്കാൾ വിപുലവും ഹൃദയഹാരിയുമായ ഒരു ചമ്പു കേരളീയകൃതമായി ഇല്ല. ഇതും രാമായണചമ്പുവും ഭട്ടതിരി വാർദ്ധക്യകാലത്തു് ആവശ്യമുള്ള ഭാഗങ്ങൾ കൂടുതലായി രചിച്ചുചേർത്തു പരിപൂർണ്ണമാക്കിയിരിക്കണമെന്നു തോന്നുന്നു.
മഹാഭാരതചമ്പുവിൽ ബകവധം തുടങ്ങിയ ചില പ്രബന്ധങ്ങൾ ഒന്നിലധികം പാഠങ്ങളിൽ നമുക്കു ലഭിച്ചിരിക്കുന്നു. അവയിൽ ചില പാഠങ്ങൾ സങ്കുചിതങ്ങളും മറ്റു ചിലവവിസ്തൃതങ്ങളുമാകുന്നു. പെരുവനത്തു രാമൻനമ്പിയാർ പ്രസിദ്ധീകരിച്ചിട്ടുള്ള ബകവധത്തിൽ
“ദീർഘം ദ്വിജകുടുംബസ്യ ക്രന്ദിതം ദീർഘദർശിനീ
ക്രമപ്രവൃദ്ധമശ്രൗഷീൽ കുന്തിഭോജസ്യ നന്ദിനീ”
എന്നും ഒരു താളിയോലഗ്രന്ഥത്തിൽ
“അഥ ജാതു സൂനുഷു ഗതേഷു ഭിക്ഷിതും
സ്വയമാസ്ഥിതാ നിലയനേ പൃഥാശൃണോൽ
ദ്വിജപുംഗവസ്യ രുദിതം സഹപ്രിയാ
തനയസ്യ തഞ്ച സമപൃച്ഛദേത്യ സാ.”
എന്നും ഒരേ സംഭവത്തെ പരാമർശിച്ചു വിഭിന്നങ്ങളായ ശ്ലോകങ്ങൾ കാണുന്നു. ചാക്യാന്മാരുടേയും മറ്റും ദീർഘകാലത്തെ കൈപ്പെരുമാറ്റംകൊണ്ടു പ്രസ്തുതകൃതികൾ പല ആവാപോദ്വാപങ്ങൾക്കും പാത്രീഭവിച്ചിട്ടുണ്ടെന്നുമാത്രം ഇവിടെ സൂചിപ്പിക്കുവാനേ സ്ഥലസൗകര്യമുള്ളു. രാമായണത്തിനു മഹാഭാരതചമ്പുവിന്റെ മൂന്നിലൊന്നുപോലും വലിപ്പമില്ല. എങ്കിലും അതിന്റെ സ്ഥിതിക്കു് അതും ബൃഹത്തായ ഒരു കൃതിതന്നെയാണു്. അസാമാന്യമായ സ്വാരസ്യം ആ ചമ്പുവിനുണ്ടു്. യുദ്ധകാണ്ഡാവസാനംവരെയുള്ള രാമായണകഥ അതിൽ പ്രതിപാദിച്ചിരിക്കുന്നു. ഭട്ടതിരിയുടെ കൃതികളുടെ കൂട്ടത്തിൽ മനോഹരമായ അമരുകശതകത്തിലെ ‘പുഷ്പോദ്ഭേദമവാപ്യ’ എന്ന ശ്ലോകത്തിന്റെ വ്യാഖ്യാനവും ഭാഗവതം ഏകാദശസ്കന്ധത്തിൽ ‘യദ്യസജ്ജന്മ’ തുടങ്ങിയുള്ള മൂന്നു ശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങളും ഋഗ്വേദത്തിലെ സൂക്തങ്ങളുടെ സംഖ്യയെപ്പറ്റി പ്രതിപാദിക്കുന്ന സൂക്തശ്ലോകങ്ങളും ചതുരംഗശ്ലോകങ്ങളും (ചതുരംഗത്തെപ്പറ്റി) കൂടി ഉൾപ്പെടുത്തേണ്ടതായിട്ടുണ്ടു്. ആശ്വലായനം, കൗഷീതം ഈ സൂത്രങ്ങളിലെ ചടങ്ങുകൾ സംഗ്രഹിച്ചു സ്രഗ്ദ്ധരാവൃത്തത്തിൽ ആയിരം ശ്ലോകങ്ങൾ വീതം ഉൾക്കൊള്ളിച്ചു് അദ്ദേഹം രണ്ടു കൃതികളും ഭസ്മനിഷേധം എന്നൊരു ഗ്രന്ഥവുംകൂടി നിർമ്മിച്ചിട്ടുള്ളതായി കേൾവിയുണ്ടു്. ഏതായാലും ആ മഹാപുരുഷൻ അൻപതിൽപ്പരം ഉത്തമഗ്രന്ഥങ്ങളുടേയും അസംഖ്യം മുക്തകങ്ങളുടേയും നിർമ്മാതാവാണെന്നു് അകുതോഭയമായി ഉൽഘോഷിക്കാവുന്നതാണു്. ഗ്രന്ഥവിസ്തരത്തിൽ വളരെ വൈമനസ്യമുണ്ടെങ്കിലും ഈ കൃതികളെപ്പറ്റിയുള്ള പരാമർശനം തീരെ വിട്ടുകളയണമെന്നു് ആഗ്രഹമില്ലാത്തതിനാൽ അല്പം ചിലതെല്ലാം ഉപന്യസിക്കാം.
ഭട്ടതിരിയുടെ കാവ്യശൈലി
അചുംബിതമായ ആശയപരമ്പര, അവയെ ആവിഷ്കരിക്കുന്നതിനു് അത്യന്തോപയുക്തമായ ശബ്ദകോശം എന്നിവ ഭട്ടതിരിക്കു് ഏതു സന്ദർഭത്തിലും സ്വാധീനമാണു്. വ്യാകരണം മുതലായ ശാസ്ത്രങ്ങളിൽ തനിക്കുള്ള അഭൗമമായ പാണ്ഡിത്യത്തെ പ്രകടിപ്പിക്കുന്നതിനും തദ്വാരാ ശ്ലേഷാനുപ്രാണിതങ്ങളായ വർണ്ണനങ്ങൾകൊണ്ടു പ്രൗഢന്മാരായ സഹൃദയന്മാരുടെ പരമാദരത്തെ ആവർജ്ജിക്കുന്നതിനും അദ്ദേഹത്തിനുള്ള സാമർത്ഥ്യം അന്യകവികളിൽ ഞാൻ കണ്ടിട്ടില്ല. അത്ര വലിയ തോതിൽ സ്തുതിക്കുവാനും നിന്ദിക്കുവാനും അദ്ദേഹത്തിന്റെ രസനയ്ക്കു് ഒന്നുപോലെ പ്രാഗല്ഭ്യമുണ്ടു്. ശൃംഗാരം, വീരം, ഹാസ്യം ഈ രസങ്ങളെക്കൊണ്ടും ഭക്തിഭാവത്തെക്കൊണ്ടും രസികജനങ്ങളുടെ ഹൃദയങ്ങളെ തരളീകരിക്കുന്ന വിഷയത്തിൽ അദ്ദേഹം അദ്വിതീയനാണു്. വിഷയസംഗ്രഹണത്തിൽ അദ്ദേഹം ഏതു കവിയേയും ജയിക്കുന്നു. പല ഗ്രന്ഥങ്ങളിൽനിന്നും ചുവടേ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങളിൽനിന്നു് ഈ വസ്തുതകൾ കരതലാമലകംപോലെ സ്പഷ്ടീഭവിയ്ക്കുമെന്നു വിശ്വസിയ്ക്കുന്നു.
28.2നാരായണീയം
ഭഗവൽസ്തോത്രപരമായ ഗ്രന്ഥസമൂഹം സംസ്കൃതത്തിൽ എന്നപോലെ അത്ര വിപുലവും ശ്രുതിമതിമധുരവുമായി മറ്റൊരു സാഹിത്യത്തിലുമില്ല. ആ സ്തോത്രങ്ങളിൽ ശങ്കരഭഗവൽപാദരുടെ സൗന്ദര്യലഹരിയ്ക്കു് അഗ്രപൂജാവകാശമുണ്ടെങ്കിലും അതു ഹ്രസ്വമാകയാൽ നാരായണീയവുമായുള്ള തുലനയെ അർഹിയ്ക്കുന്നില്ല. വേദാന്തദേശികരുടെ പാദുകാസഹസ്രം, വേങ്കടാദ്ധ്വരിയുടെ ലക്ഷ്മീസഹസ്രം മുതലായ കൃതികൾക്കു നാരായണീയത്തിന്റെ ആകർഷകത്വമുണ്ടെന്നു പറവാൻ ആരും സന്നദ്ധരാകുന്നതല്ല. ശബ്ദസുന്ദരമായ മൂകന്റെ പഞ്ചശതിയിൽ അർത്ഥം അത്യുൽകൃഷ്ടമെന്നോ പണ്ഡിതശ്ലാഘയ്ക്കു പര്യാപ്തമെന്നോ വാദിച്ചുനില്ക്കുവാൻ വൈഷമ്യമുണ്ടു്. എങ്ങനെ നോക്കിയാലും ഈശ്വരസ്തുതികളിൽ ‘ദ്വേധാ നാരായണീയം’ അതായതു് നാരായണകഥാപ്രതിപാദകവും നാരായണകവിനിർമ്മിതവും എന്നു ഭട്ടതിരിതന്നെ പറയുന്ന ഈ സ്തോത്രരത്നം അതിപ്രധാനമായി പരിശോഭിയ്ക്കുന്നു. ഭഗവാനെ നേരിട്ടു് അഭിസംബോധനംചെയ്തുകൊണ്ടു് കഥാകഥനം ചെയ്യുന്നതാണു കവിയ്ക്കു് ഏതദ്വിഷയകമായി സിദ്ധിച്ചിട്ടുള്ള മഹാവിജയത്തിന്റെ ഒരു രഹസ്യം. ചില ദശകങ്ങളിൽ പത്തിലധികം ശ്ലോകങ്ങളുള്ളതിനാൽ ആകെ ആയിരത്തി മുപ്പത്തിയാറു ശ്ലോകങ്ങൾ ഈ കൃതിയിലുണ്ടു്. ഭാഗവതപുരാണത്തിലെന്നതുപോലെ അതിന്റെ സാരസർവസ്വമായ ഈ ഗ്രന്ഥത്തിലും കലിയുഗത്തിൽ മോക്ഷസാധന സാമഗ്രിയിൽ വിഷ്ണുഭക്തിക്കുള്ള പാരമ്യത്തെയാണു് കവി പ്രതിഷ്ഠാപനം ചെയ്യുന്നതു്. ‘സോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീർത്തനാദ്യൈർന്നിര്യത്നൈരേവ മാർഗ്ഗൈരഖിലദ! നചിരാൽ ത്വൽപ്രസാദം ഭജന്തേ’ എന്ന പദ്യത്തിൽ അദ്ദേഹം സങ്കീർത്തനാദിമാർഗ്ഗങ്ങളിൽക്കൂടി വളരെ വേഗത്തിൽ ഭഗവൽപ്രസാദം നേടാവുന്ന കലികാലത്തെ പ്രകടമായി പ്രശംസിക്കുന്നു. വിഷ്ണുഭക്തിഹീനന്മാരായ ത്രൈവർണ്ണികന്മാരെപ്പറ്റി അദ്ദേഹത്തിനുള്ള അനാദരത്തിനു് അതിരില്ല.
“സ്ത്രീശൂദ്രാസ്ത്വൽകഥാദിശ്രവണവിരഹിതാ
ആസതാം തേ ദയാർഹാ
സ്ത്വൽപാദാസന്നയാതാൻ ദ്വിജകുലജനുഷോ
ഹന്ത! ശോചാമ്യശാന്താൻ
വൃത്ത്യർത്ഥം തേ യജന്തോ ബഹു കഥിതമപി
ത്വാമനാകർണ്ണയന്തോ
ദൃപ്താ വിദ്യാഭിജാത്യൈഃ കിമു ന വിദധതേ?
താദൃശം മാ കൃഥാ മാം.”
എന്ന പദ്യം നോക്കുക. തരം കിട്ടുമ്പോൾ മഹാവിഷ്ണുവിന്റെ ഉൽകർഷസ്ഥാപനത്തിനു വേണ്ടി ശ്രീപരമേശ്വരനെ ‘നഹിനിന്ദാ’ന്യായേന അല്പം തരംതാഴ്ത്തുവാൻപോലും അദ്ദേഹം മടിക്കുന്നില്ല. “സ ച ദിദേശ ഗിരീശമുപാസിതും, ന തു ഭവന്ത മബന്ധുമസാധുഷു” അതായതു് ‘നാരദമഹർഷി വൃകാസുരനോടു ശിവനെയല്ലാതെ ദുഷ്ടന്മാർക്കു ശത്രുവായ അങ്ങയെ ഉപാസിക്കുവാൻ ഉപദേശിച്ചില്ല’ എന്ന വൃകവധഘട്ടത്തിലുള്ള വാക്യം ഇതിനൊരു തെളിവാണു്. തൊണ്ണൂറാംദശകം മുഴുവൻതന്നെ വിഷ്ണുഭക്തി പ്രരോചനത്തിനുവേണ്ടി ഇതര ദേവന്മാർക്കുള്ള അപകർഷത്തെ പ്രദർശിപ്പിക്കുവാൻ മഹാകവി വിനിയോഗിക്കുന്നു. ‘ശ്രീശങ്കരോപി ഭഗവൻ’ എന്ന പദ്യത്തിൽ തന്റെ വാദത്തെ ഉറപ്പിക്കുന്നതിനുവേണ്ടി ഭഗവൽപാദരെ സാക്ഷിയാക്കുന്നു. കൃഷ്ണാവതാരത്തിന്റെ മഹിമാതിശയത്തെ എത്ര വർണ്ണിച്ചാലും അദ്ദേഹത്തിനു തൃപ്തി വരുന്നില്ല. ‘ത്വത്തോധികോ വരദ! കൃഷ്ണതനുസ്ത്വമേവ’ എന്നു നാരായണാവതാരത്തിൽ പറയുന്നു. ബാണയുദ്ധഘട്ടത്തിലുള്ള
“മുഹുസ്താവച്ഛക്രം വരുണമജയോ നന്ദഹരണേ
യമം ബാലാനീതൗ ദവദഹനപാനേഽനിലസഖം
വിധിം വത്സസ്തേയേ ഗിരിശമിഹ ബാണസ്യ സമരേ
വിഭോ! വിശ്വോൽകർഷീ തദയമവതാരോ വിജയതേ”
എന്ന പദ്യം ഭട്ടതിരിയുടെ ഈ മനോഭാവത്തിനു മൂർദ്ധാഭിഷിക്തോദാഹരണമാണു്. വിസ്തൃതങ്ങളായ കഥകൾ സംക്ഷേപിക്കുന്നതിനുള്ള ശക്തിക്കു 34, 35 ഈ രണ്ടു ദശകങ്ങളിലുള്ള രാമായണോപാഖ്യാനവും 86-ാംദശകത്തിലെ ഭാരതോപാഖ്യാനവും 92, 93, 94 ഈ മൂന്നു ദശകങ്ങളിലെ ഉദ്ധവോപദേശവും ഉത്തമദൃഷ്ടാന്തങ്ങളാണു്.
“ജിഷ്ണോസ്ത്വം കൃഷ്ണ സൂതഃ ഖലു സമരമുഖേ
ബന്ധുഘാതേ ദയാലും
ഖിന്നം തം വീക്ഷ്യ വീരം കിമിദമയി സഖേ!
നിത്യ ഏകോയമാത്മാ
കോ വധ്യഃ കോത്ര ഹന്താ? തദിഹ വധഭയം
പ്രോജ്ഝ്യ മയ്യർപ്പിതാത്മാ
ധർമ്മ്യം യുദ്ധം ചരേതി പ്രകൃതിമനയഥാ
ദർശയൻ വിശ്വരൂപം”
എന്ന ഒറ്റശ്ലോകത്തിൽ ഗീതാരഹസ്യം മുഴുവൻ സമഞ്ജസമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഭട്ടതിരിക്കു സംസ്കൃതശബ്ദങ്ങളുടെ മേലുള്ള ആധിപത്യം ഇത്രമാത്രമെന്നു പരിച്ഛേദിക്കുവാൻ പ്രയാസമുണ്ടു്. ആ വിഷയത്തിൽ സരസ്വതീദേവിയുടെ അനന്യസുലഭമായ അനുഗ്രഹത്തിനു് അദ്ദേഹം പാത്രീഭവിച്ചിരുന്നു.
“കേശപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം
ഹാരജാലവനമാലികാലളിതമംഗരാഗഘനസൗരഭം
പീതചേലധൃതകാഞ്ചികാഞ്ചിതമുദഞ്ചദംശുമണിനൂപുരം
രാസകേളിപരിഭൂഷിതം തവ ഹി രൂപമീശ! കലയാമഹേ”
എന്നു രാസക്രീഡാവണ്ണനത്തിനു് ഉപക്രമിക്കുന്ന കവിതന്നെയാണു്,
“ഉത്സർപ്പദ്വലിഭംഗഭീഷണഹനുഹ്രസ്വസ്ഥവീയസ്തര
ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂരാംശുദൂരോല്ബണം
വ്യോമോല്ലംഘിഘനാഘനോപമഘനപ്രധ്വാന നിർദ്ധാവിത
സ്പർദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപുഃ”
എന്നു നരസിംഹരൂപിയായ മഹാവിഷ്ണുവിനെ വന്ദിക്കുന്നതു്. അതാതു രസത്തിനു് അനുഗുണമായ പദധോരണി ഭട്ടതിരിയെപ്പോലെ മറ്റേതു കവിക്കാണു് വശവർത്തിനിയായിട്ടുള്ളതു്? സർപ്പാധിപനായ കാളിയന്റെ ഉപസർപ്പണം
“അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത
ഭ്രമിതോദരവാരിനിനാദഭരൈഃ
ഉദകാദുദഗാദുരഗാധിപതി
സ്ത്വദുപാന്തമശാന്തരുഷാന്ധമനാഃ”
എന്ന പദ്യത്തിൽ പ്രപഞ്ചനം ചെയ്യുന്നു.
“അധിരുഹ്യ തതഃ ഫണിരാജഫണാൻ
നനൃതേ ഭവതാ മൃദുപാദരുചാ
കളശിഞ്ജിതനൂപുരമഞ്ജുമിളൽ
കരകങ്കണസംകുലസംക്വണിതം”
എന്ന ശ്ലോകത്തിൽ ആ ഫണിശിരസ്സുകളിൽ ഭഗവാൻ നർത്തനം ചെയ്യുമ്പോളുണ്ടാകാവുന്ന ശബ്ദം നമുക്കു ശ്രവണഗോചരമായി തോന്നിപ്പോകുന്നു.
“ഊർദ്ധ്വപ്രസാരിപരിധൂമ്രവിധൂതരോമാ
പ്രോൽക്ഷിപ്തബാലധിരവാങ്മുഖഘോരഘോണഃ
തൂർണ്ണപ്രദീർണ്ണജലദഃ പരിഘൂർണ്ണദക്ഷ്ണാ
സ്തോതൃൻ മുനീൻ ശിശിരയന്നവതേരിഥത്വം”
എന്ന പദ്യത്തിൽ കാണുന്ന ആദിവരാഹചിത്രം അനുവാചകന്മാരായ സഹൃദയന്മാരുടെ ഹൃദയഭിത്തികളിൽനിന്നു് ആയുരന്തത്തോളം മായുന്നതല്ല.
“സായം സ ഗോപഭവനാനി ഭവച്ചരിത്ര
ഗീതാമൃതപ്രസൃതകർണ്ണരസായനാനി
പശ്യൻ പ്രമോദസരിതേവ കിലോഹ്യമാനോ
ഗച്ഛൻ ഭവദ്ഭവനസന്നിധിമന്വയാസീൽ.
താവദ്ദദർശ പശുദോഹവിലോകലോലം
ഭക്തോത്തമാഗതിമിവ പ്രതിപാലയന്തം
ഭൂമൻ! ഭവന്തമയമഗ്രജവന്തമന്തർ
ബ്രഹ്മാൻഭൂതിരസസിന്ധുമിവോദ്വമന്തം.”
എന്നുംമറ്റുമുള്ള അക്രൂരാഗമവർണ്ണനം ആരെയാണു് കോൾമയിർക്കൊള്ളിക്കാത്തതു്? ഭട്ടതിരിയുടെ അലങ്കാരപ്രയോഗങ്ങളും അത്യന്തം രമണീയങ്ങളാകുന്നു.
“ഗ്രാമപ്രപാതപരിവിഷ്ടഗരിഷ്ഠദേഹ
ഭ്രഷ്ടാസുദുഷ്ടദനുജോപരി ധൃഷ്ടഹാസം
ആഘ്നാനമംബുജകരേണ ഭവന്തമേത്യ
ഗോപാ ദധുർഗ്ഗിരിവരാദിവ നീലരത്നം.”
ഇത്യാദി പദ്യങ്ങൾ പരിശോധിക്കുക. ഫലിതരസം ഊറുന്ന പൊടിക്കൈകൾ പല സ്ഥലങ്ങളിലും ദർശിയ്ക്കാവുന്നതാണു്.
‘ഗന്ധർവതാമേഷ ഗതോപി രൂക്ഷൈർനാദൈസ്സമുദ്വേജിത
സർവലോകഃ’ ‘ചിരാദഭക്താഃ ഖലു തേ മഹീസുരാഃ, കഥം
ഹി ഭക്തം ത്വയി തൈസ്സമർപ്യതേ?’ ‘ഗോപീകുചകലശചിര
സ്പർദ്ധിനം കുംഭമസ്യ’ (കുവലയാപീഡത്തിന്റെ)
“വിരഹേഷ്വംഗാരമയഃ ശൃംഗാരമയശ്ച സംഗമേ ഹി ത്വം
നിതരാമംഗാരമയസ്തത്ര പുനസ്സംഗമേപി ചിത്രമിദം”
ഇത്യാദി പ്രയോഗങ്ങൾ വായിച്ചാൽ ആരും ചിരിച്ചുപോകും.
ഭട്ടതിരിക്കു ഗുരുവായൂരപ്പന്റെ സാക്ഷാൽക്കാരം സിദ്ധിച്ചു എന്നു ഭക്തന്മാർ വിശ്വസിക്കുന്നു. “അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയം” എന്നു തുടങ്ങുന്ന നൂറാമത്തെ ദശകം ആ സാക്ഷാൽകാരം ലഭിച്ച അവസരത്തിൽ ബഹിർഗ്ഗമിച്ച സ്തോത്രമാണെന്നാണു് ഐതിഹ്യം. രാജസൂയപ്രബന്ധം വ്യാഖ്യാനിക്കുമ്പോൾ വട്ടപ്പള്ളി പാച്ചുമൂത്തതു് “ഗുരുപവനപുരേന്വക്ഷമൈക്ഷിഷ്ട കൃഷ്ണം” എന്നു് അദ്ദേഹത്തെപ്പറ്റി വർണ്ണിക്കുന്നു. അങ്ങനെയുള്ള സർവ്വജ്ഞകല്പനായ മഹാകവിമൂർദ്ധന്യൻ “യൽകിഞ്ചിദപ്യവിദുഷാപി വിഭോമയോക്തം” എന്നും ‘അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം വിശ്വനാഥ! ക്ഷമേഥാഃ’ എന്നും തന്റെ അനഭിജ്ഞതയെ ഉദീരണം ചെയ്യുന്നതു് അദ്ദേഹത്തിന്റെ വിശിഷ്ടമായ വിനയസമ്പത്തിന്റെ നിദർശനമായി മാത്രമേ അനുവാചകന്മാർ പരിഗണിക്കുകയുള്ളു.
നാരായണീയവ്യാഖ്യാ
നാരായണീയത്തിനു ഭക്തപ്രിയ എന്ന വ്യാഖ്യാനം മാത്രമേ പ്രാചീനമായുള്ള. അതു ദേശമംഗലത്തു് ഉഴുത്തിരവാരിയരുടേതാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും ആ പ്രവാദം നിർമ്മൂലമെന്നാണു് തോന്നുന്നതു്. വാസുദേവൻ എന്നൊരു പണ്ഡിതനാണു് അതിന്റെ രചയിതാവെന്നു് ഒരു ഗ്രന്ഥമാതൃകയിൽ കാണുന്ന അധോലിഖിതമായ ശ്ലോകത്തിൽനിന്നു നമുക്കു ധരിക്കുവാൻ കഴിയും.
“സന്ദാനിതാൽ സരസരീതിപദാവലീഭിർ
ന്നാരായണീയമണിസമ്പുടതോർത്ഥജാതം
ശ്രീവാസുദേവവിവൃതിക്രമചിത്രയന്ത്ര
പ്രോദ്ഘാടിതാദുപഹരന്തു വിമുക്തിമൂല്യം.”
ഈ വാസുദേവന്റെ കാലദേശങ്ങളെപ്പറ്റി അറിവില്ല. സകല വിഷയങ്ങളിലും സംശയച്ഛേദിയായ ഒരു വ്യാഖ്യാനമല്ല ഭക്തപ്രിയ. ചില ശ്ലോകങ്ങൾക്കു് അർത്ഥം തീരെ ചുരുങ്ങിപ്പോയിരിക്കുന്നു. വ്യാകരണപ്രയോഗങ്ങളെപ്പറ്റി വ്യാഖ്യാതാവിനു യാതൊന്നും പറയുവാനില്ല. എങ്കിലും വേദാന്തഗന്ധികളായ ഭാഗങ്ങൾക്കു വിശദമായ അർത്ഥവിവരണമുണ്ടു്. ഓരോ സ്കന്ധത്തിലേയും കഥ ആരംഭിക്കുമ്പോൾ ഓരോ അവതരണശ്ലോകം ചേർത്തിട്ടുള്ളതു പ്രസ്താവനീയമാകുന്നു.
“വർണ്ണിതേ രാമചരിതേ കിമന്യൈശ്ചരിതൈരിതി
തൽപ്രധാനേശാനുകഥാ ലക്ഷ്യതേ നവമോദിതാ”
എന്നതു നവമസ്കന്ധത്തെ അവതരിപ്പിക്കുന്ന ശ്ലോകമാണു്.
28.3ശ്രീപാദസപ്തതി
ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മൂക്കോലക്കൽ പാർവ്വതീദേവിയെ അഭിസംബോധന ചെയ്തുകൊണ്ടു് ആ ജഗന്മാതാവിന്റെ പാദാരവിന്ദങ്ങളെ വർണ്ണിക്കുന്ന സ്തോത്രമാകുന്നു ശ്രീപാദസപ്തതി. അർത്ഥചമൽക്കാരമാണു് ഈ സ്തോത്രത്തിൽ ഐദംപര്യേണ പ്രശോഭിക്കുന്നതു്. “സൈഷാ മുക്തിപുരീഗിരീന്ദ്രതനയാഭക്തേന നാരായണേനാ ബദ്ധാ ഖലു സപ്തതിർദ്ദിശതു വഃ കല്യാണഹല്ലോഹലം” എന്ന ഒടുവിലത്തെ ശ്ലോകത്തിന്റെ ഉത്തരാർദ്ധത്തിൽ കവി സ്വനാമധേയത്തെ ഘടിപ്പിച്ചിട്ടുണ്ടു്. മാതൃക കാണിയ്ക്കുവാൻ രണ്ടു പദ്യങ്ങൾ ചുവടെ ചേർക്കാം:
“ത്വൽപാദോജ്ജ്വലരൂപകല്പലതികാബാലപ്രവാളദ്വയം
യേ താവൽ കലയന്തി ജാതു ശിരസാ നമ്രേണ കമ്രോജ്ജ്വലം
തേഷാമേവ ഹി ദേവി! നന്ദനവനക്രീഡാസു ലഭ്യം പുന
സ്വർവല്ലീതരുണപ്രവാളഭരണം; സേവാനുരൂപം ഫലം.”
“ആനമ്രസ്യ പുരദ്രുഹശ്ശിരസി തേ പാദാബ്ജപാതശ്ശിവേ!
ജീയാദ്യേന ബഭൂവ പങ്കജവതീ മൗലിസ്രവന്തീ ക്ഷണം
കിഞ്ചോദഞ്ചിതബാലപല്ലവവതീ ജാതാ ജടാവല്ലരീ
ലാക്ഷാപാതവശേന സാന്ധ്യസുഷമാ സാന്ദ്രാ ച ചാന്ദ്രീ കലാ.”
28.4ഗുരുവായുപുരേശസ്തോത്രം
ഈ ചെറിയ കൃതിയിൽ മനോഹരങ്ങളായ പന്ത്രണ്ടു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ നാലു ശ്ലോകങ്ങൾ അടിയിൽ പകർത്തുന്നു:
“ശ്രുത്വാ നിരസ്താഖിലദോഷമേനം
ത്രിദോഷശാന്ത്യൈ വയമാഗതാഃ സ്മഃ
അപി ത്വിദാനീം ഗുരുവായുനാഥം
സ്ഫുരച്ചതുർദ്ദോഷമമും പ്രതീമഃ”
“ചിത്രം ബതേദമനിലാലയനാഥ! യത്ത്വം
നിത്യം ഗദാനുകലിതോപി ഗദാൻ ജഹാസി
യദ്വാ ന ചിത്രമരിണാനുഗതോപി യത്ത്വം
തേനൈവ താവദരിസംഘമപാകരോഷി.”
“ഭക്തൗഘേഷു ധൃതാദരാം ധൃതദരാമേകത്ര ഹസ്താംബുജേ
പദ്മാധാരണപദ്മധാരണലസദ്വക്ഷഃകരാംഭോരുഹാം
ആത്തോദഗ്രസുദർശനാമപശമൈർദ്ദുർദ്ദശനാമദ്ഭുത
ച്ഛായാം കാമപി വായുമന്ദിരഗതാം ധ്യായാമി മായാമയീം”
“നഷ്ടാംഗപ്രസരാഃ പദക്രമകഥാഹീനാ നിലീനാഃ ക്വചി
ദ്വേദാ രോഗദശാം ഗതാ ഇവ പുരാ മീനാത്മകേന ത്വയാ
ദൈത്യച്ഛേദചികിത്സയൈവ നിതരാമുല്ലാഘതാം പ്രാപിതാഃ
പൂർണ്ണാംഗാഃ പ്രസരന്തി ഹന്ത! ഭുവനേ വാതാലയാധീശ്വര!”
28.5ഗോശ്രീനഗരവർണ്ണനം
അതിദീർഗ്ഘമായ ഒരു ഗദ്യമാണു് ഗോശ്രീനഗരവർണ്ണനം. “ഇഹ ഖലു ചരമജലധിപരമോത്തുംഗതരംഗസംഘസമാസ്ഫാലനഘോഷഭീഷണതര” എന്നിങ്ങനെയാണു് അതു് ആരംഭിക്കുന്നതു്. “ശ്യാമധവളശോണരുചിദീപ്രതരകൂർപ്പാസൈരാപ്രപദീനനി ഗുഹിതഗാത്രതയാ പ്രാവൃഡംഭോദൈശ്ശരദംഭോദൈസ്സന്ധ്യാംഭോദൈശ്ച സംഭൂയകുംഭിനീതലേ സംഭ്രമദ്ഭിരിവ ദൃശ്യമാനൈർന്നിതംബബിംബലംബിതകരാളകരവാളതയാ ദന്ദശൂകഭീമരൂപചന്ദനദ്രുമായ മാണതുംഗപാണ്ഡുവിഗ്രഹൈഃ കുഞ്ജഗർഭദൃശ്യമാനപക്വപൃഥുല ഡാഡിമീഫലായമാനൈഃ കഞ്ചുകാന്തകിഞ്ചിദവേക്ഷണീയ വിപാണ്ഡുരവദനബിംബൈഃ പാരസീകലോകൈഃ” എന്നു കൊച്ചിയിലെ പോർത്തുഗീസുഭടന്മാരെ കവി വർണ്ണിക്കുന്നു. അവിടത്തെ പണ്യവീഥിയുടെ അപദാനങ്ങളെ പ്രശംസിക്കുമ്പോൾ ഭട്ടതിരിക്കു് അത്യന്തം അഭിമതമായ ശ്ലേഷപ്രയോഗത്തിനും പഴുതു കിട്ടുന്നു. “ക്വചന ലീലാവതീവിഹാരേ ഷ്വിവ വരാടകാകണീപണാദിയോഗവിയോഗഗണനസമുദു് ഘോഷിതേഷു, കുഹചന തർക്കമാർഗ്ഗേഷ്വിവ ബഹുതരമാന വ്യവഹാരശാലിഷു, കുത്രചിൽ സമാസശാസ്ത്രേഷ്വിവാവ്യയീ ഭാവോദഞ്ചിതബഹുവ്രീഹിസഹിതതൽ പുരുഷാദ്യധിഷ്ഠിതേഷു” ഇത്യാദി പങ്ക്തികൾ നോക്കുക. ചില ഭാഗങ്ങൾ പദ്യഗന്ധികളാണു്. “പര്യന്തധരണിതലനിര്യന്ത്രണപ്രചലദതുല ബലസുഭടകുലസംരചിതചാരുതരകേളിസമരാ ലോക കൗതൂഹലാപതിതസകലജനസഹമിളിത യുവതികുലകുചകലശപരിമൃദിതപരമാംഗപരമപ്രമോദവശയുവപരിഷദവിരതപുരോഗത വിശേഷേ” എന്നും മറ്റുമുള്ള പങ്ക്തികൾ അതിനു് ഉദാഹരണങ്ങളാകുന്നു.
ഈ ഗദ്യത്തിൽത്തന്നെ കൊല്ലം 776 മുതൽ 790 വരെ കൊച്ചിരാജ്യം ഭരിച്ചിരുന്ന വീരകേരളവർമ്മമഹാരാജാവിന്റെ ഒരു പ്രശസ്തി ഉൾപ്പെടുന്നുണ്ടു്. “ക്ഷീരാംബുരാശിരിവാനന്തഭോഗസുഖിതപുരുഷോത്തമസേവിതഃ, ലവണാംബുരാശിരിവ നിരവധിലാവണ്യമയസ്വരൂപഃ, യദുവംശ ഇവ ശൗര്യാലം ബനോഗ്രസേനാശ്രിതഃ, ഹേഹയ ഇവ കൃതവീര്യസംഭവാർജ്ജുനയശോവിഭ്രഷിത ജനാർദ്ദന ഇവ നയനമിതം ദ്വാദശാത്മമണ്ഡലമുദ്വഹൻ…മാടക്ഷിതിവരോ വീരകേരളനാമാവിജയതേ” എന്നതു് ആ പ്രശസ്തിയുടെ ഒരു ഭാഗമാണു്. വീരകേരളവർമ്മമഹാരാജാവു കൊല്ലം 779-ൽ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ തൊഴുതു കാണിക്കയിട്ടിട്ടുണ്ടു്. പ്രസ്തുതഗദ്യം അവിടുന്നു സന്തോഷപുരസ്സരം സ്വീകരിച്ചതായി മഹാകവിതന്നെ
“രചനാലലനാമുദ്യൽപദവിന്യാസകോമളാം
ഉരരീകൃതവാൻ ഹന്ത! രന്തും പ്രതിദിനം വിഭുഃ”
എന്ന ശ്ലോകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
28.6മാടരാജപ്രശസ്തി
ഭട്ടതിരി മറ്റൊരവസരത്തിൽ വീര കേരളമഹാരാജാവിനു കുറേ പദ്യങ്ങളും ഒരു ഗദ്യവും നിർമ്മിച്ചു സമർപ്പിക്കുകയുണ്ടായി. അന്നു സാമൂതിരിപ്പാടുമായുള്ള യുദ്ധം പ്രമാണിച്ചു മഹാരാജാവു തൃക്കണാമതിലകത്തു താമസിക്കുകയായിരുന്നു. പദ്യങ്ങൾ പതിനെട്ടോളമുള്ളതിൽ നാലെണ്ണം അടിയിൽ പകർത്താം:
“വിശ്വാലങ്കാരഭൂതസ്സ്വയമഭിരമസേ
നന്വലങ്കാരമാർഗ്ഗേ;
നീതൗ കാവ്യപ്രകാശഃ പുനരപി ഭജസേ
ചാരുകാവ്യപ്രകാശം;
തേനൈവം പൗനരുക്ത്യം ഭജസി യദധുനാ
രാജരത്നാംകുര ത്വം
തന്മന്യേ സാധു താവന്ന വര യമകതാ
മാദധാസി പ്രജാനാം.”
“ആചന്ദ്രാർക്കം ധരിത്ര്യാമിഹ പരിരമതാം
രക്തപദ്മാക്ഷവക്ഷഃ
സദ്മാവാസാനപേക്ഷഃ സ്വയമുപഗതപ
ദ്മാലയാലാളിതാത്മാ,
സോയം വിഷ്ഫൂർജ്ജദൂർജ്ജസ്വലഭുജമഹിമാ
ദുഷ്പ്രവേശപ്രതീപ
ക്ഷ്മാപവ്യുഹാടവീപാടനരഭസമഹാ
പാടവീ മാടവീരഃ.”
“ശ്വേതാദ്വൈതകരേണ താവകയശഃപൂരേണ മാടപ്രഭോ!
വർണ്ണാളീ വിവിധാപി നാമ ഭുവനേഷ്വഹ്നായനിഹ്നൂയതേ;
നിശ്ശേഷഞ്ച പദം ത്വയാ ഖലു ഹൃതം സദ്യഃ പരേഷാമഹോ
തസ്മാദ്വർണ്ണപദപ്രസംഗവിലയേ പദ്യം കഥം ഗദ്യതേ?”
“ശ്വേതീകുർവതി സർവതസ്ത്രിജഗതീം
ത്വൽകീർത്തിപൂരേധുനാ
മാടക്ഷ്മാവര! സത്യമാപണജൂഷാം
ഭൂയാൻ വിഷാദോദയഃ;
രത്നാനി സ്ഫടികീകൃതാനി;
കനകൈസ്സംപ്രാപ്യതേ രൂപ്യതാ;
യാതാ ച പ്രചുരാ ദുകൂലപടലീ
ധൗതാംബരാഡംബരം.”
ഗദ്യത്തിൽനിന്നും ചിലപംക്തികൾകൂടി ഉദ്ധരിക്കാം: “ജയ ജയ ജയ യശഃപരിമളപരിമിളദനേകാനീകശതസേവിതതമേ, വിതതമേരുശൃംഗതുംഗഗാംഗേയഗോപുരവിരാജിതേ…ശാരദാം ബുധരശർവപർവതസുപർവനദീപ്രകാശാം, ദീപപ്രകാശാഞ്ചല സമാനാം, സമാനാംഭോജവൈരിസാധർമ്മ്യസന്തതസമുന്മീലിത കൈരവപ്രപഞ്ചകോരകാം, ചകോരകാംഗനാകുലാഭംഗസമ്മദകരീം, മദകരീന്ദ്രദന്തപ്രരോഹസിതാം, ഹസിതാംബികാപതി കായശോഭാം, യശോഭാം പ്രതന്വാന, പ്രതന്വാനമിതഭ്രൂ വല്ലിമാത്രനിയമിതകുരുകുരൂരകുന്തി കുന്തളമാളവസൗവീരകേരള, വീരകേരള…” ഇത്തരത്തിൽ ഒരു പദത്തിലെ അന്തിമാക്ഷരങ്ങൾ അടുത്ത പദത്തിലെ ആദിമാക്ഷരങ്ങളാക്കി രചിക്കുന്ന ഗദ്യത്തിനു ശൃംഖലാഗദ്യമെന്നു പേർ പറയുന്നു.
28.7ശൈലാബ്ധീശ്വരപ്രശസ്തി
ഇത്രമാത്രം ദീർഗ്ഘമല്ലാത്തൊരു ശൃംഖലാഗദ്യം അന്നത്തെ സാമൂതിരിരാജാവിനെപ്പറ്റിയുമുണ്ടു്. അതാണു് ശൈലാബ്ധീശ്വരപ്രശസ്തി എന്ന പേരിൽ അറിയപ്പെടുന്നതു്. “ജയ ജയ ജയ ലക്ഷ്മീനിവാസവലഭേ! വലഭേദനപ്രമുഖനിഖിലവൃന്ദാരകവൃന്ദസംഭാവിതപരാക്രമ, പരാക്രമണോർജ്ജിതസാരഭുജദണ്ഡ, ദണ്ഡനീയജനമർദ്ദന നിർദ്ദയഹൃദയാംബുജ, ദയാംബുജഹിമശീതളഹൃദയ, സഹൃദയ ജനമനഃപുണ്ഡരീകഷണ്ഡചണ്ഡകര” എന്നിങ്ങനെയാണു് അതിന്റെ ഗതി.
28.8മുക്തകങ്ങൾ
ഭട്ടതിരിയുടെ ഒറ്റശ്ലോകങ്ങൾ അസംഖ്യേയങ്ങളാണു് എന്നു പറഞ്ഞുവല്ലോ. മാതൃക കാണിക്കുവാൻ അവയിൽ ചിലതു ചുവടേ പകർത്തുന്നു.
1 അമ്പലപ്പുഴ ശ്രീകൃഷ്ണൻ
“നാലം ബാലമൃഗീദൃശാം കുചതടാ
ദ്വ്യാവർത്തിതും കുത്രചി
ന്നാലം വാ സരസേഷു കാവ്യസരസാ
ലാപേഷ്വനാലോചിതും
ലോലം മേ ഹൃദയം തഥാപി ഗഗന
സ്രോതസ്വിനീസംഗിനം
ലോലംബദ്യുതിലോഭനീയവപുഷം
ബാലം ബതാലംബതേ.”
2 വൈക്കത്തപ്പൻ
“ധാമാനി വ്യാഘ്രപുര്യാം പ്രകടിതനിജഭൂ
മാനി നിത്യം പ്രപുഷ്യദ്
ഗംഗാസംഗത്വരാണി, ക്ഷിതിധരസുതയാ
സാധു സംഗത്വരാണി,
ഏതാനി സ്ഫീതഫാലേക്ഷണദഹനശിഖാ
ഗാഢലീഢസ്മരാണി,
വ്യാമൂഢൈരസ്മരാണി, പ്രണതജനതമോ
ഘസ്മരാണി, സ്മരാണി.”
3 ചെറുമന്നത്തു ശിവൻ
“സ്ഥാണുസ്സന്നപി നന്വഹോ! ബഹുതരൈ
ശ്ശാഖാശതൈർല്ലക്ഷ്യസേ;
ദക്ഷധ്വംസകരോപി വിശ്വഭരണേ
ത്വം ദക്ഷ ഏവ സ്വയം;
സർവജ്ഞോപി ച ബാലമന്ദനിലയേ
ലീലായസേ; കിന്ന്വിദം
വൈഷമ്യം ചരിതേഷു വിസ്ഫുരതി തേ
ഭൂതേശ! നേത്രേഷ്വിവ.”
4 കുമാരനല്ലൂർ ഭഗവതി
“ഭാഷന്തേ ഭസ്മലേപം തവ സിതഹസിത
ച്ഛായമേവ സ്മരാരേഃ;
ഫാലം തേ നാകനദ്യാം പ്രതിഫലിതമഹോ!
ബാലചന്ദ്രം വദന്തി;
നീലം തേ ബാഹുവല്ലീരുചിഭരമനിശം
ഗാഢകണ്ഠഗ്രഹേഷു
വ്യാലീനം തം കുമാരീപുരഗിരിതനയേ!
ഹാലമിത്യാലപന്തി.”
5 വടക്കുംകൂർ ഗോദവർമ്മരാജാവു്
“ത്വദ്ധാമ്നാ കാഞ്ചനാദ്രൗ ദ്രവതി സുരഗണാഃ
പ്രാപുരാർത്താ വിരിഞ്ചം;
സോയം പ്രാഗേവ ശംഭും ശരണമുപഗതഃ
പങ്കജമ്ലാനിഖിന്നഃ;
ശംഭുഃ പ്രഗേവ യാതോ രജതഗിരിവിനാ
ശാകുലഃ പദ്മനാഭം;
സോപി ക്ഷീരാബ്ധിശോഷാദവശമതിരഗാ
ത്ത്വന്മനീഷാം വിശാലാം.”
6 സ്ത്രീചാടു
“ആസ്താം പീയൂഷലാഭസ്സുമുഖി! ഗരജരാ
മൃത്യുഹാരീ പ്രസിദ്ധ
സ്തല്ലാഭോപായചിന്താപി ച ഗരളജൂഷോ
ഹേതുരുല്ലാഘതായാഃ;
നോ ചേദാലോലദൃഷ്ടിപ്രതിഭയഭുജഗീ
ദഷ്ടമർമ്മാ മുഹുസ്തേ
യാമേവാലംബ്യ ജീവേ കഥമധരസുധാ
മാധുരീമപ്യജാനൻ?”
7 ശ്ലേഷസുന്ദരമായ ഒരു ശൃംഗാരശ്ലോകം
“നാരായണീയാ കരുണാ മനോജ്ഞാ
സൈവാർത്ഥനീയാ സുരതോത്സുകാനാം
പുണ്യേന ലഭ്യാ യദി ലഭ്യതേഽസാ
വസുവ്യയോപ്യുത്സവ ഏവ നൃണാം.”
ഇതു് അമ്പലപ്പുഴവച്ചുണ്ടാക്കിയ ഒരു ശ്ലോകമാണെന്നു കേട്ടിട്ടുണ്ടു്.
8 രോഗങ്ങളോടു്
“ഹേ രോഗാ നനു യൂയമേവ സുഹൃദോ യൈർന്നിസ് ഹോഹം കൃതഃ
കാവ്യാലംകൃതിതർക്കകോവിദസഭായോഗേഷു ഭോഗേഷു ച
നോ ചേൽ കൃഷ്ണപദാരവിന്ദഭജനം വേദാന്തചിന്താമപി
ത്യക്ത്വാ ശ്വ ശ്വ ഇതി ഭ്രമാദഹരഹോ യാമ്യേവ യാമ്യാം പുരീം.”
9 പുന്നത്തൂർ കോട്ടയിൽ കൂടിയാട്ടത്തിന്നു കൂട്ടുകാർ വിളിച്ചപ്പോൾ
“യഃ കൃത്വാ വിശ്വരംഗം രജനിയവനികം
പ്രോജ്ജ്വലദ്ഭാനുദീപം
ശശ്വത്സന്തുഷ്ടസംപ്രേക്ഷകമഖിലജഗദ്
ഭ്രാന്തിനാട്യം വിതത്യ
കർമ്മൗഘോച്ചണ്ഡമാർദ്ദംഗികലയവശഗാൻ
വാസനാഗാനസക്താൻ
ജീവച്ഛാത്രാൻ മുകുന്ദസ്സ്വയമഭിരമതേ
ക്രീഡയൻ സോഽസ്തു ഭൂത്യൈ.”
10 786 മിഥുനത്തിൽ ഭാരതപ്പുഴ കവിഞ്ഞൊഴുകിയതിനെപ്പറ്റി
“നദീപുഷ്ടിരസഹ്യാ നു നഹ്യസാരം പയോജനി;
നിജാൽ കുടീരാൽ സായാഹ്നേ നഷ്ടാർത്ഥാഃ പ്രയയുർജ്ജനാഃ.”
ഇതിൽ ‘നദീപുഷ്ടിരസഹ്യാ’ എന്ന ഭാഗം കലിദിന സൂചകമാണു്.
28.9ചമ്പൂപ്രബന്ധങ്ങൾ
കേരളത്തിൽ ചാക്യാന്മാരുടേയും പാഠകന്മാരുടേയും കഥാപ്രസംഗപരിപാടി അന്യത്ര അദൃശ്യവും അതുകൊണ്ടു കേരളീയർക്കു ലഭിച്ചിട്ടുള്ള സംസ്കാരസമ്പത്തു് അത്യന്തം മഹനീയവുമാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. പുനംനമ്പൂരിയും മറ്റും മണിപ്രവാളചമ്പുക്കൾ നിർമ്മിച്ചപ്പോൾ അവയും ഭോജചമ്പു മുതലായ സംസ്കൃതപ്രബന്ധങ്ങൾക്കു പുറമേ, അവർ പ്രവചനത്തിനായി ഉപയോഗിച്ചുതുടങ്ങിയിരിക്കണം. എന്നാൽ അവരുടെ പ്രത്യേകാവശ്യത്തിനുവേണ്ടി നിർമ്മിതങ്ങളല്ലാത്ത അത്തരത്തിലുള്ള സംസ്കൃതകൃതികൾകൊണ്ടു് അവർക്കോ, മണിപ്രവാളകൃതികൾകൊണ്ടു് അന്നത്തെ പണ്ഡിതന്മാർക്കോ, പരിപൂർണ്ണമായ സംതൃപ്തിക്കു മാർഗ്ഗമില്ലായിരുന്നു. ആ ദശാസന്ധിയിലാണു് കുട്ടഞ്ചേരി ഇരവിച്ചാക്യാർ തന്റെ പ്രിയസുഹൃത്തായ ഭട്ടതിരിയോടു ചാക്യാന്മാർക്കു കഥാപ്രസംഗത്തിനായി ഏതാനും സംസ്കൃതചമ്പുക്കൾ രചിക്കണമെന്നു് അപേക്ഷിക്കുകയും ആ അപേക്ഷയെ അത്തരത്തിലുള്ള കാവ്യനിർമ്മിതിക്കു സർവഥാ അധികാരിയായ ഭട്ടതിരി ആദരപൂർവം അംഗീകരിക്കുകയും ചെയ്തതു്. പ്രബന്ധസാമ്രാജ്യത്തിൽ രസംകൊണ്ടു രാമായണചമ്പുവിൽ ഭോജനും, ഉല്ലേഖംകൊണ്ടു ഭാരതചമ്പുവിൽ അനന്തഭട്ടനും, ശ്ലേഷംകൊണ്ടു നളചമ്പുവിൽ ത്രിവിക്രമഭട്ടനും, ഫലിതംകൊണ്ടു നീലകണ്ഠവിജയത്തിൽ നീലകണ്ഠദീക്ഷിതരും, ഓരോ പ്രകാരത്തിൽ അധിരാജപദത്തിനു് അവകാശികളാണെങ്കിലും സർവപഥീനമായ ഉപാധികൊണ്ടു തുലനംചെയ്യുകയാണെങ്കിൽ ഭട്ടതിരി ആ വശ്യവചസ്സുകളെയെല്ലാം അനായാസേന ജയിച്ചു് ആ സാമ്രാജ്യത്തിൽ ഏകച്ഛത്രാധിപതിയായി പരിലസിക്കുന്നതു ഭാവുകന്മാർക്കു പ്രേക്ഷിക്കാവുന്നതാകുന്നു. മഹാകവിയുടെ പൂർവമീമാംസാപാണ്ഡിത്യത്തിനു രാജസൂയവും, കവനകലാപാടവത്തിനു സുഭദ്രാഹരണവും, നിരീക്ഷണവിചക്ഷണതയ്ക്കു് അഷ്ടമീചമ്പുവും, ഔചിത്യബോധത്തിനു ദൂതവാക്യവും മൂർദ്ധാഭിഷിക്തോദാഹരണങ്ങളാണു്. ബാലഭാരതം, ഭാരതചമ്പു എന്നീ രണ്ടു ഗ്രന്ഥങ്ങളിൽനിന്നു ധാരാളമായും ശിശുപാലവധം, വേണീ സംഹാരം മുതലായ ഇതരകൃതികളിൽനിന്നു് അവസരം പോലെയും പല പ്രബന്ധങ്ങളിൽ പദ്യഗദ്യങ്ങൾ കവി ഉദ്ധരിച്ചുചേർത്തിട്ടുണ്ടു്. ഈ വിഷയത്തിൽ ഭട്ടതിരി പുനത്തിന്റെ രീതിയെ അനുകരിക്കുകയാണു് ചെയ്തിട്ടുള്ളതു്. ആ ദോഷം തീരെ ഇല്ലാത്തതു നിരനുനാസികത്തിലും സുഭദ്രാഹരണത്തിലും മാത്രമാകുന്നു. രാജസൂയത്തിൽപ്പോലും അതിന്റെ അത്യല്പമായ ലാഞ്ഛനയുണ്ടു്. അനന്തരകാലികന്മാരായ കഥാപ്രവക്താക്കളുടെ ഹസ്തലാഘവമാണു് അവയിൽ ചില ശ്ലോകങ്ങളുടെ ആവാപത്തിനു കാരണമെന്നു സമർത്ഥിക്കാവുന്നതാണെങ്കിലും അത്തരത്തിൽ ഒരു സമാധാനം സർവഘട്ടങ്ങളിലും സംക്രമിപ്പിക്കാവുന്നതല്ല. എന്നാൽ താദൃശമായ ഋണാംശമെല്ലാം തട്ടിക്കഴിച്ചുനോക്കിയാലും അവശേഷിക്കുന്നതു മഹാമേരുപ്രമാണമായ ഒരു വാങ്മയസമ്പത്താണെന്നുള്ള തത്വം നാം ഒരിക്കലും മറന്നുപോകരുതു്. ഭട്ടതിരി ആദ്യമായി രചിച്ച പ്രബന്ധം ശൂർപ്പണഖാപ്രലാപമായിരിക്കാം. സുഭദ്രാഹരണവും ഇരവിച്ചാക്ക്യാർക്കുവേണ്ടി രചിച്ചതായാണു് ഐതിഹ്യം. നിരനുനാസികപ്രബന്ധത്തിന്റെ അർത്ഥം അദ്ദേഹം നിരനുനാസികമായിത്തന്നെയാണു് സദസ്യന്മാർക്കു ചൊല്ലിക്കേൾപ്പിച്ചതെന്നും അനുനാസികാതിപ്രസരത്തിനു പ്രസിദ്ധമായ മലയാളഭാഷയിൽ അങ്ങനെ ഒരു അത്ഭുതവിദ്യ കാണിച്ച അദ്ദേഹത്തെ ഭട്ടതിരി ഉള്ളഴിഞ്ഞു് അഭിനന്ദിച്ചു എന്നും അതിലെ ‘ഹാ! ഹാ! രാക്ഷസരാജ! ദുഷ്പരിഭവഗ്രസ്തസ്യ ധിക്തേ ഭുജാഃ’ എന്ന ശ്ലോകത്തിൽ ‘ഭുജാഃ’ എന്നു കവി പ്രയോഗിച്ചതു നിരനുനാസികത്വം പരിപാലിക്കുന്നതിനുവേണ്ടിയാണെങ്കിലും ‘ജ്യേഷ്ഠ! ഈ ഭുജകൾ—പൌരുഷമില്ലാത്ത കൈകൾ’ എന്നു് അദ്ദേഹം മറ്റൊരിക്കൽ അർത്ഥം പ്രപഞ്ചനംചെയ്തപ്പോൾ ‘ചാക്ക്യാരെ! ഈ അർത്ഥം ഞാൻ കരുതിയതല്ല’ എന്നു ഭട്ടതിരി പറഞ്ഞു എന്നും കേട്ടുകേൾവിയുണ്ടു്. ‘ഭുജാഃ’ എന്നു സ്ത്രീലിംഗത്തിൽ ‘ഭുജാൻ’ എന്നു പുല്ലിംഗത്തിലെന്നപോലെ പ്രയോഗിക്കാമല്ലോ. സുഭദ്രാഹരണം എഴുതിയ ഏടു് ആ ചാക്ക്യാരുടെ പക്കൽനിന്നു് ഇരിങ്ങാലക്കുട അമ്പലത്തിൽവച്ചു് ആരോ മോഷ്ടിച്ചുകൊണ്ടു പോകയാൽ തദനന്തരം അവിടെ കൂത്തും കഥാപ്രസംഗവും ഇല്ലാതെയായി എന്നു പഴമക്കാർ പറഞ്ഞുവരുന്നു. അതിന്റെ സൂക്ഷ്മസ്ഥിതി അവിജ്ഞാതമാണു്.
28.10ഭട്ടതിരിയുടെ പ്രബന്ധങ്ങളിലെ കാവ്യശൈലി
ചില പദ്യഗദ്യങ്ങൾ ആദ്യമായി ഉദ്ധരിക്കാം.
1 യുധിഷ്ഠിരൻ ഏകചക്രയിലെ ബ്രാഹ്മണനോടു്
“ധർമ്മാൽ ഖ്യാതതമേ ദ്വിജാധിപകുലേ ജാതോഹമേഷാ ച മേ
മാതാ, പാവനജന്മതാമഭിവഹൻ നന്വേഷ മേ സോദരഃ,
കിഞ്ചാഖണ്ഡലസൽപ്രമോദജനകോ ഭ്രാതാ മമായം പരോ,
നാസത്യോദിതമത്ര വിദ്ധി സഹജദ്വന്ദ്വം മമൈതാവപി.”(പാഞ്ചാലീസ്വയംവരം)
കവി ശ്ലേഷപ്രയോഗംകൊണ്ടു് ഈ ശ്ലോകത്തിൽ ധർമ്മപുത്രരുടെ സത്യസന്ധത എങ്ങനെ പരിപാലിക്കുന്നു എന്നു നോക്കുക. ചെമ്പകശ്ശേരി രാജാവു് ഇതിലെ ‘നാസത്യോദിത’പദത്തിന്റെ സ്വാരസ്യം കണ്ടു് ആനന്ദപരവശനായി ഭട്ടതിരിക്കു രണ്ടു കൈക്കും വീരശൃംഖല സമ്മാനിച്ചുവത്രേ.
2 പാഞ്ചാലനഗരം
“സമ്മൃഷ്ടോൽഫുല്ലപുഷ്പാവലിഖചിതമഹാ
ചത്വരാം സത്വരാണാം
ഗച്ഛന്തീനാം വധൂനാം മുഖരിതകകുഭം
മഞ്ജുമഞ്ജീരനാദൈഃ
സ്ഫായദ്ഭേരീനിനാദാം വിവിശുരഥ പുരീം
താമുദഞ്ചൽപതാകാ
പൂരാമാരബ്ധനാനാനടവരപടലീ
താണ്ഡവാം പാണ്ഡവേയാഃ.”(പാഞ്ചാലീസ്വയംവരം)
3 ശ്രീകൃഷ്ണന്റെ കോപം
“താവദ്ദേവസ്യ ദേഹാജ്ഝടിതി പടുതടിൽ
കോടിവൽ താഡിതാക്ഷഃ
സംഹാരോന്നിദ്രരുദ്രസ്ഫുടനിടിലശിഖി
ജ്വാലജാലപ്രകാശഃ
കല്പാന്തക്രൂരസൂരോൽകരകിരണസമാ
ഹാരഘോരസ്സമന്താ
ദാരുന്ധാനസ്സഭാം താം നിരപതദതുലഃ
കോപി തേജസ്സമൂഹഃ.”(ദൂതവാക്യം)
4 അർജ്ജുനന്റെ വിരഹതാപം
“താവന്നീലനിരന്തരാ ജലധരാ ഹൃദ്യാശ്ച വിദ്യുല്ലതാ
ഹാസാ നൂതനമാലതീസുമനസാം കേകാരവാഃ കോമളാഃ
ഏകൈകം സ്മരയന്ത ഏവ ദയിതാമിന്ദ്രാത്മജസ്യാഭവ
ന്നാശ്വാസായനു, ലോഭനായനു, പുനസ്താപായ മോഹായ വാ?”(സുഭദ്രാഹരണം)
5 കുചേലന്റെ പ്രത്യാഗമനം
“പ്രാംശുപ്രാസാദപാളീശിഖരപരിലസ
ത്തുംഗരൂപീശിഖാഗ്ര
പ്രത്യുപ്താനർഗ്ഘരത്നപ്രസരദുരുഘൃണി
ശ്രേണിശോണീകൃതാശം
ആശ്ചര്യാദ്വൈതമക്ഷ്ണാം കിമപരമപര
ദ്വാരകാകാരമാരാ
ദാത്മാഗാരം പ്രപശ്യൻ കിമിദമിതി പരാ
മാപ ചിന്താം ദ്വിജന്മാ.”(കുചേലവൃത്തം)
6 ദേവസ്ത്രീകളുടെ ഗാനം
“ചതുർമ്മുഖനിതംബിനീകരതലോല്ലസദ്വല്ലകീ
നിനാദമധുരാ സുധാരസഝരീധുരീണസ്വരാഃ
വിരേജുരതിപേശലം വികചമല്ലികാവല്ലരീ
മരന്ദരസമാധുരീസരസരീതയോ ഗീതയഃ”(അഷ്ടമീചമ്പു)
7 ത്രയീദേവിയുടെ അപഹരണം
“ഉദ്യത്താരാഭിരാമാം വിധിമയവദനാ
ലക്ഷ്യകാമാനുബന്ധാം
സോയം പ്രൗഢാർത്ഥവാദപ്രചയകചഭരാം
ചാരുമന്ത്രാനുലാപാം
ഗുഢാദ്വൈതപ്രകാശാത്മകഗുരുജഘനാ
മുല്ലസൽപാദശോഭാ
മാപൂർണ്ണാംഗീം ത്രിവേദീസുദൃശമപഹരൻ
പൂർണ്ണകാമോ ബഭൂവ.”(മത്സ്യാവതാരം)
8 ജാബവാൻ
“കുപ്യന്നക്തഞ്ചരാധീശ്വരഭുജനിവഹോ
ത്സൃഷ്ടനാനാവിധാസ്ത്ര
ശ്രേണീഘോരപ്രഹാരവ്രണകിണകഠിനീ
ഭൂതവിസ്തീർണ്ണവക്ഷാഃ
അദ്രീന്ദ്രോദഗ്രവർഷ്മാ മുഖകുഹരപരി
സ്പഷ്ടദംഷ്ട്രാകരാളഃ
പ്രാപൽ പന്ഥാനമക്ഷ്ണോരസുരവിജയിന
സ്തൽക്ഷണാദൃക്ഷരാജഃ.”(സ്യമന്തകം)
9 ശിവന്റെ ഭൂതഗണങ്ങൾ
ആരോപ്യാരൂഢശോഭം വൃഷഭപരിവൃഢം
ഭൂഷിതാം ഭൂഷണൌഘൈർ
ന്നിന്യുസ്താം മന്യുശാലാം ത്രിപുരഹരപരീ
വാരസംഘാ വിശങ്കാഃ
ഹസ്തപ്രാന്താവസജ്ജഡ്ഡമരുഡുമുഡുമു
ധ്വാനനിത്യാനുഷക്ത
സ്പർദ്ധാനിസ്തന്ദ്രനിര്യദ്ഘനതരവദന
ധ്വാനരുദ്ധാഖിലാശാഃ.”(ദക്ഷയജ്ഞം)
10 ദത്താപഹാരം
“മാ ഹരത മാ ഹരത മോഹരതചിത്താ
ബ്രഹ്മധനമുന്മഥനമുന്നതഗതീനാം
വിപ്രജനവിപ്രകൃതിരപ്രതിമദോഷാ
ക്ഷിപ്രമിഹ കല്പയതി വിപ്രിയസമൂഹാൻ.”(നൃഗമോക്ഷം)
ഈ പ്രബന്ധങ്ങളിലെ ഗദ്യങ്ങളും പദ്യങ്ങൾപോലെതന്നെ പ്രസന്നമധുരങ്ങളും പ്രൗഢഗംഭീരങ്ങളുമാകുന്നു. രണ്ടുദാഹരണങ്ങൾമാത്രം ചുവടേ ചേർക്കുന്നു:
മത്സ്യരൂപനായ വിഷ്ണുവിന്റെ വളർച്ച
“തതശ്ചതൂലജാലനിപതിതബാലസ്ഫുലിംഗ ഇവ, തരുണീജനഹൃദയാംകുരിതദുർല്ലഭരാഗാംകുര ഇവ, സുമതിജനഹൃദയനിഹിതോ പദേശലേശ ഇവ, താർക്കികയൂഥവിനിഹിതവിവാദലവ ഇവ, സജ്ജനസമാചരിതദുശ്ചരിതലേശ ഇവ, പിശുനമുഖനിഹിത നിഗുഢവൃത്ത ഇവ, നിമേഷമാത്രേണ നിരവധി പരിവർദ്ധമാനേ”(മത്സ്യാവതാരം)
ഭദ്രകാളി
“യത്ര ച വൃത്രാരിമണിശകലവിശദവർണ്ണയാ, മണ്ഡലിതകുണ്ഡലിഗണവിരചിതകുണ്ഡലമണ്ഡിതകർണ്ണയാ, അതിവികടമകുടതടവിലസദചണ്ഡഭാനുഖണ്ഡയാ, മുണ്ഡമാലാഷണ്ഡകൃതമണ്ഡയാ, അതിധവളരുചിരവിലസദരാള കരാളദംഷ്ട്രായുഗളഭീഷണവക്ത്രയാ, മധുമദാഭോഗപരിഘൂർണ്ണമാനവർത്തുളാരക്തനേത്രയാ, അതിബഹളരുധിരധാരാസിക്തഗാത്രയാ, അരാളകരാളകരവാളധാരാവിദാരിതദാരുകാസുരഗളഗളിതബഹളശോണിതഭരിതപൃഥുലപിചണ്ഡചണ്ഡയാ, അതിഘോരതരാട്ടഹാസത്രുടിതജഗദണ്ഡയാ, സകലഭയനിവാരിണ്യാ, ഭക്തജനചിത്തരംഗവിഹാരിണ്യാ, ഭവജലധിതാരിണ്യാ. നിഖിലദുരിതഹാരിണ്യാ, ത്രിശൂലധാരിണ്യാ, സകലാസുരനാശകാരിണ്യാ, ചടുലകടാക്ഷവിഗളദമൃതപാതകാരുണ്യാമൃതധാരിണ്യാ. സതതപരിപാലിതത്രിജഗത്യാ, ഭഗവത്യാ, ഭദ്രകാള ്യാ” ഉക്തിപ്രത്യുക്തികളും സ്തുതിവാക്യങ്ങളെന്നപോലെ നിന്ദാവാക്യങ്ങളും രചിക്കുന്നതിനു ഭട്ടതിരിക്കുള്ള പ്രാഗല്ഭ്യം അസാധാരണമാണെന്നു താഴെ പ്രദർശിപ്പിക്കുന്ന ഉദാഹരണങ്ങളിൽനിന്നു സ്പഷ്ടമാകുന്നതാണു്. താൻ ഭീഷ്മരോടും സഹദേവനോടും ആലോചിച്ചതിനുമേലാണു് ശ്രീകൃഷ്ണനെ അഗ്രപൂജയ്ക്കായി വരിച്ചതെന്നു ധർമ്മപുത്രൻ പറഞ്ഞതിനു ക്രുദ്ധനായ ശിശുപാലൻ പറയുന്ന മറുപടി നോക്കുക:
“ധിക്‍ പാണ്ഡുപുത്രചരിതം സ്ഥവിരപ്രമാണം
ബാലപ്രമാണമപി കഷ്ടമഹോ വിനഷ്ടം
ഹേ! ധർമ്മജ! ദ്രുപദജാമപി പൃച്ഛ കാര്യം
നാരീപ്രമാണമപി തേസ്ത്വിഹ രാജ്യതന്ത്രം”
ഭഗവാനെ അതിരുകവിഞ്ഞു്, ആ പാപി അടിയിൽ കാണുന്ന വിധത്തിൽ അധിക്ഷേപിക്കുന്നു:
“പ്രാഗേവാസൗ വിസാരഃ ക്വചിദസുരവധേ
ഹീനസൗകര്യഖിന്നഃ
സ്തംഭം പ്രാപ്തഃ കഥഞ്ചിദ്വ്യദലയദപരം
സർവദം തു ന്യബധ്നാൽ
മുന്യാത്മാ വീരഹത്യാം വ്യധിത നിരവധിം
സ്വസ്യ ദാരാനദോഷാ
നത്യാക്ഷീദ്രാഘവാത്മാ ഹരിചരിതമഹോ
സർവമേവാഭിരാമം!
സ്ത്രീഘ്നോ ഗോഘ്നോ ഗുരുഘ്നഃ ഖഗഫണിഭിദധാ
ന്നാകുമാത്രം കിലാദ്രിം
പര്യാസ്ഥദ്ദാരുമാത്രം ശകടമരമയ്ദ്
ഗോപികാ ഗവ്യമോഷീ
ബ്രഹ്മണ്യം മാഗധം തം മുഹുരപഹൃതവാം
സ്തദ്ഭയാദ്ദാശദേശാ
നാതിഷ്ഠദ്ദേഷ്ടി ലോകാന്മണിമമുഷദഹോ
സ്തൗഷി ദോഷാനശേഷാൻ.”
“ഷണ്ഡത്വാൽ ബ്രഹ്മചര്യച്ഛലഭൃൽ” എന്നും മറ്റുമാണു് സകല ജനസംപൂജ്യനായ ഭീഷ്മരെപ്പറ്റിയുള്ള അവഹേളനം. കിരാതത്തിൽ വേഷച്ഛന്നനായ ശിവൻ അർജ്ജുനനെ
“മദ്ധ്യേരാജസഭം ഹഠേന, ഭവതാമഗ്രേ നനു പ്രേയസീം
പത്നീം ഹന്ത! — നമശ്ശിവായ — രിപുഭിസ്താവത്തഥാ ക്ലേശിതാം
നേത്രാഭ്യാമവലോകയൻ യദഭവസ്തൂഷ്ണീം തതോ ജ്ഞായതേ
വിക്രാന്തിസ്തവ താദൃശോ യദി യശസ്ത്രൈലോക്യമാക്രാമതി”
എന്നു പുച്ഛിക്കുന്നു. അതിനപ്പുറം താൻ ആരാധിക്കുന്ന ശ്രീപരമേശ്വരനെ “ഛേത്താ ബ്രഹ്മശിരഃ ശ്മശാനവസതിർദ്ദക്ഷാധ്വരധ്വംസകോ ഭൂതപ്രേതപതിഃ” എന്നും മറ്റും ഭർത്സിച്ചപ്പോൾ കോപം സഹിക്കുവാൻ പാടില്ലാതെ ആ ക്ഷത്രിയവീരൻ
“രേ രേ മാംസികപാശ? യത്ത്വമധുനാ ചന്ദ്രസ്യ വന്ദ്യംകുലം സാക്ഷാന്നിന്ദസി, ഗർവസേ യദപി നഃ. സർവന്തദേതൽ സഹേ; യത്ത്വേവം ത്രിപുരദ്രുഹോ ഭഗവതഃ കുത്സാം വിധത്സേതരാം തച്ഛ്റോതാരമഹോ ധിഗദ്യ ബത മാം ധിഗ്ഗാണ്ഡിവം ധിക്‍ശരാൻ.”
എന്നു മറുപടി പറയുന്നു.
യദുവംശവിനാശത്തിനു കാരണമായിത്തീർന്ന സാത്യകിയും കൃതവർമ്മാവും തമ്മിലുള്ള ശണ്ഠ ഭട്ടതിരി എങ്ങനെ വർണ്ണിക്കുന്നു എന്നു കാണിക്കാം. അദ്ദേഹത്തിന്റെ വാദപ്രതിവാദ പ്രപഞ്ചനത്തിനു് അതൊരു മകുടോദാഹരണമാകുന്നു. കർണ്ണാർജുനയുദ്ധമാണു് പ്രമേയം.
സാത്യകി
“അന്യോന്യോത്സൃഷ്ടഘോരപ്രഹരണശിഥിലീ
ഭൂതയൗധാംഗനിര്യ
ന്മാംസാസൃക്‍പങ്കമജ്ജദ്ദ്വിരദവരഘടാ
മുക്തഭീൽകാരഭീമം
ഉദ്യന്നാനാസ്ത്രതേജഃപ്രസരകപിശിത
ക്ഷ്മാതലാശാവകാശം
ജന്യം കർണ്ണാർജ്ജുനീയം തവ മനസി പരി
സ്പന്ദതേ നന്വിദാനീം?”
കൃതവർമ്മാവു്
“ശക്രസ്യൈകസ്തനൂജസ്സകലസുരപതേ
സ്തേജസാം ഭർത്തുരന്യഃ
ശിഷ്യോ ദ്രോണസ്യ കശ്ചിൽ പ്രസൃമരയശസോ
ജാമദഗ്ന്യസ്യ ചാന്യഃ
ബിഭ്രദ്ഗാണ്ഡീവമേകോ ധനുരധികദൃഢം
കാളപൃഷ്ഠം തഥാന്യ
സ്തുല്യൗ താവേവ വീരൌ ഭുവി കഥമനയോ
സ്സംഗരം വിസ്മരാമഃ?”
സാത്യകി
“ഏകസ്സൂനുഃ പൃഥായാസ്ത്രിഭുവനവിദിതഃ
കിന്ന രാധാസുതോന്യഃ
കൃഷ്ണസ്യൈകോ വയസ്യോ ബത പുനരപര
സ്തസ്യ രാജ്ഞഃ കുരൂണാം;
ഏകോ ലോഭേ പ്രസാദാൽ സദസി നിജഗുരോ
രാശിഷം ശാപമന്യ;
സ്തുല്യൗ തൗ പാർത്ഥകർണ്ണൗ യദി നിയതമുഭൗ
ഹംസകാകൗ സമാനൗ.”
കൃതവർമ്മാവു്
“ജാനാമി പാർത്ഥം ഭവതോ ഗുരും തം;
ജാനാമി തദ്ബാഹുബലഞ്ച കൃത്സ്നം;
കിന്തേന കർമ്മ പ്രഥിതം ജഗത്യാം
കുണ്ഡേന ഷണ്ഡേന കൃതം ജളാത്മൻ?”
സാത്യകി
“ആസ്താം പാഞ്ചാലപുത്രീപരിണയപടിമാ
ഖാണ്ഡവാരണ്യദാഹ
ക്രീഡാ വാസ്താം പ്രശസ്തം തദപി പശുപതേ
രർച്ചനം ചാപകോട്യാ
ധിക്കൃത്യാശേഷവൃഷ്ണീനപി ച ഹലധരം
തത്സ്വസാ മാധവീ സാ
തേനൈകേനാഹൃതാ പ്രാകു് പൃഥുലഭുജബലഃ
കുത്ര യാതസ്തദാ ത്വം?”
ഇങ്ങനെ വഴക്കു് ഒന്നിനൊന്നു മൂക്കുന്നു. അർജ്ജുനൻ മാധവിയെ മോഷ്ടിക്കുകയല്ലയോ ചെയ്തതെന്നു കൃതവർമ്മാവു്; അല്ലല്ല, മോഷ്ടിച്ചതു പശുക്കളെയാണെന്നും അതു ചെയ്തതു വിരാടരാജ്യത്തിൽനിന്നു കർണ്ണനാണെന്നും സാത്യകി. അല്ലല്ല, അവിടെ യുദ്ധഭൂമിയിൽ ചെന്നിരുന്ന കൗരവരാജസ്ത്രീകളുടെ ഉടുപുടവകളാണു് മോഷ്ടിച്ചതെന്നും അതു ചെയ്തത് ബൃഹന്നളയാണെന്നും കൃതവർമ്മാവു്. അങ്ങിനെ വാഗ്വാദം കൊടുമ്പിരിക്കൊണ്ടു കൃതവർമ്മാവു് ഉത്തരം മുട്ടിയപ്പോൾ
“തത്ത്വാന്വേഷേ വിമുഖമനസാം ത്വാദൃശാം വാക്‍പ്രപഞ്ചൈർ
വാചാലാനാമധിഗതജയാഃ കേവലം പാണ്ഡുപുത്രാഃ”
എന്നു സാത്യകിയുടെ മുഖമുദ്രണംചെയ്യാൻ ശ്രമിക്കുകയും അതോടുകൂടി അടിവീഴുകയും ചെയ്യുന്നു.
വ്യാകരണശാസ്ത്രത്തെ അവലംബിച്ചു് അനവധി സ്വാരസികതമങ്ങളായ ശ്ലേഷോക്തികൾ ഭട്ടതിരി പ്രസ്തുത പ്രബന്ധങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ടു്. അവയിൽ ചിലതു് അടിയിൽ പകർത്താം. ഏഴാമത്തെ ശ്ലോകത്തിൽ മീമാംസാപാണ്ഡിത്യമാണു് സ്ഫുരിക്കുന്നതു്.
1 അത്യദ്ഭുതമിദം മന്യേ യദസൗ മഗധാധിപഃ
സ്ത്രീഹേതും ചാപമാശ്രിത്യാപ്യദന്തത്വമുപേയിവാൻ.(പാഞ്ചാലീസ്വയംവരം)
2 ശല്യോപി തച്ചാപലതാമുപേത്യ
നോദ്ധർത്തുമപ്യേഷ തദാ ശശാക;
തഥാപി ചിത്രം സമദർശി തസ്മിൻ
കാചിന്മഹാചാപലതാ ജനൗഘൈഃ.(ടി)
3 തേനാകുലാംഗം പതതാ തദാനീം
പ്രദർശിതാ യദ്യപി ശൗര്യഹാനിഃ
തഥാപ്യഹോ തസ്യ മനസ്വിലോക
സ്തൽ കർമ്മ ശൗര്യാഹിതമേവ മേനേ.(ടി)
4 കർണ്ണേന പാർത്ഥായ വികൃഷ്യ മുക്താ
അപാർത്ഥപാതാ വിശിഖാ ബഭൂവുഃ
പാർത്ഥേന ചാകർണ്ണവികൃഷ്ടമുക്താഃ
കർണ്ണേ നിപേതുസ്സുദൃഢം ശരൗഘാഃ.(പാഞ്ചാലീസ്വയംവരം)
5 യേഷാമയം ശാശ്വതികോ വിരോധ
സ്തേഷാമഹോ! ദ്വന്ദ്വസമുത്സുകാനാം
ദ്രാഗേകവദ്ഭാവമസൗ വിധാസ്യ
ന്നന്ധോ നൃപശ്ശാബ്ദികവദ്ബഭാസേ.(ടി)
6 ബലഭദ്രാവലോകേന കൃതാർത്ഥാ ഭിക്ഷുതാധുനാ
കിം വാസുഭദ്രാധിഗമോ ന ചിരാന്മേ ഭവിഷ്യതി?(സുഭദ്രാഹരണം)
7 ഇത്ഥമയമംഗവിസ്തൃതിമതിദേശവ്യാപ്തിമഖിലബാധഞ്ച
പ്രഥയഞ്ഛഫരസ്വാമീ ശബരസ്വാമീവ ലക്ഷിതോ ലോകൈഃ.(മത്സ്യാവതാരം)
8 ഝഷാശ്രിതാം വശായാതാം പ്രത്യാഹാരാവലീമിവ
നാവമാരുഹ്യ തേ ചേരുശ്ശബ്ദതന്ത്ര ഇവാംബുധൗ.(ടി)
9 ഗുണൈർഗ്ഗണാഢ്യൈസ്സുഗുണാത്മകൈഃ കൃതോഽ
പ്യതീവ മുഖ്യോഽജനി ഭോജ്യസഞ്ചയഃ
കൃതോപി സവ്യഞ്ജനസന്ധികോവിദൈർ
ബഭാര സാധുസ്വരസംഹിതോദയം.(രാജസൂയം)
“മാദ്രേയാമരസൈന്ധവാവനിപതീൻകത്രീനിമാൻ ധിക്തമാ
മത്രാഗ്രീയസമർഹണം ധകിദസൽപാത്രേ ച കാത്രേയകം
സൂരിമ്മന്യതമാൻ ഗതാനുഗതികാൻ ധിങ്നാരദാദീൻ മുനീൻ
യേഽമീ മോമുദതീഹ വാരിധിനികായ്യേഽസ്മിൻ പ്രണായ്യേഽർച്ചിതേ”
തുടങ്ങിയ പദ്യങ്ങളിൽ അദ്ദേഹം പ്രകടീകരിച്ചിട്ടുള്ള വ്യാകരണാദി ശാസ്ത്രപാണ്ഡിത്യം ആരേയും ആശ്ചര്യപരതന്ത്രരാക്കുവാൻ മതിയാകുന്നതാണു്. “ഏകശ്ശബ്ദസ്സമ്യഗ്ജ്ഞാതസ്സുഷ്ഠു പ്രയുക്തഃസ്വർഗ്ഗേ ലോകേ കാമധുഗ്ഭവതി” എന്ന മഹാഭാഷ്യകാരന്റെ മതം അംഗീകാര്യമാണെങ്കിൽ പരസ്സഹസ്രം പദങ്ങൾ അത്തരത്തിൽ പ്രയോഗിച്ചിട്ടുള്ള ഭട്ടതിരിക്കു് എത്രമേൽ സ്വർഗ്ഗസുഖം ആ പദങ്ങൾ നല്കിയിരിക്കയില്ല. ഭട്ടതിരിയുടെ ഭൂമിശാസ്ത്രജ്ഞാനത്തിനു രാജസൂയത്തിലെ “പാണ്ഡ്യഃ പാടീരകൂടാൻ മരിചപുരുചയാൻ കേരളഃ” എന്ന ശ്ലോകം സാക്ഷി നില്ക്കുന്നു. ആ മഹാമഹത്തിന്നു പാണ്ഡ്യരാജാവു ചന്ദനവും കേരളേശ്വരൻ നല്ലമുളകുമാണത്രേ ഉപായനീകരിച്ചതു്. പലപ്പോഴും ഒരൊറ്റ വിശേഷണംകൊണ്ടു മഹാകവി പ്രകൃതത്തിനു് അനിർവചനീയമായ ഔജ്ജ്വല്യം ഉളവാക്കുന്നു. ശിശുപാലനെ ‘രുക്മിണീകുചപദാങ്കിതേ മാധവോരസി ശരംകിരൻ’ എന്നു വർണ്ണിക്കുന്ന മഹാകവിയുടെ മർമ്മജ്ഞതയ്ക്കു ആരുതന്നെ അഞ്ജലീബന്ധം ചെയ്യുകയില്ല? കേവലമായ മാധവോരസ്സിനോടല്ല ചേദിരാജാവിനു ക്രോധം; പിന്നെയോ? അതുതാൻ പാണിഗ്രഹണം ചെയ്യാൻ ആറ്റു നോറ്റിരുന്ന രുക്‍മിണിയുടെ കുചപദത്താൽ അങ്കിതമാകുകനിമിത്തമാണു്.
28.11പ്രബന്ധങ്ങളിലെ കഥാവസ്തു
ഇതിഹാസാന്തർഗ്ഗതങ്ങളോ പുരാണാന്തഃപാതികളോ അല്ലാത്ത കഥകൾ ഭട്ടതിരിവളരെ അപൂർവ്വമായി മാത്രമേ സ്വീകരിച്ചിട്ടുള്ളു. ഒരു ദ്രുതകവിതയായ സ്വാഹാസുധാകരത്തിലെ പ്രതിപാദ്യംപോലും സ്വകപോലകല്പിതമല്ല. അഷ്ടമീചമ്പുവും കോടിവിരഹവും മാത്രമേ ഈ സാധാരണനിയമത്തിനു വ്യത്യസ്തമായി കാണുന്നുള്ളു. വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ ആഘോഷിച്ചുവരുന്ന വൃശ്ചികമാസത്തിലെ അഷ്ടിമീമഹോത്സവത്തെ അധികരിച്ചു രചിച്ചിട്ടുള്ള അതിമധുരമായ ഒരു പ്രബന്ധമാണു് അഷ്ടമീചമ്പു. ശൃംഗാരകേതുവിന്റെ പുത്രനായ സംഗീതദേശികനെന്ന വിദ്യാധരൻ ദേവേന്ദ്രനെ പ്രസ്തുത മഹോത്സവം വർണ്ണിച്ചുകേൾപ്പിക്കുന്നു എന്നാണു് മഹാകവിയുടെ കഥോപക്രമം. “ഭസ്മനിഷേധം” എന്നു ശൈവമതദൂഷകമായി ഒരു ഗ്രന്ഥം ഭട്ടതിരി നിർമ്മിച്ചു എന്നും തന്നിമിത്തം ഉദരരോഗത്തിനു വിധേയനായി എന്നും അതിന്റെ ഉപശാന്തിക്കുവേണ്ടിയാണു് പ്രസ്തുത കൃതി രചിച്ചതെന്നും ചിലർ പറയുന്നതു യുക്തിയുക്തമായി തോന്നുന്നില്ല. ഭസ്മനിഷേധം കണ്ടുകിട്ടുന്നതുവരെ അത്തരത്തിൽ ഒരു ഐതിഹ്യം വിശ്വസിക്കുവാൻ മനസ്സു വരുന്നുമില്ല. ഭട്ടതിരി അഷ്ടമീമഹോത്സവം സന്ദർശിച്ച കാലത്തു് അവിടെ വാണിജ്യത്തിനായി വന്നുചേർന്നിരുന്ന ചെട്ടികളെ ഇങ്ങനെ വർണ്ണിക്കുന്നു:
“…അതിസൂക്ഷ്മതരധവളതരാംബരനിർമ്മിതോഷ്ണീഷപടൈഃ, അതിസുഭഗപടീരവിരചിതോർദ്ധ്വപുണ്ഡ്രമണ്ഡിത ഫാലസ്ഥലൈഃ, കർണ്ണാവലംബിതസുവർണ്ണകുണ്ഡലരത്നഗണ ശ്രേണീകിരണച്ഛുരണാരുണകപോലമൂലൈഃ, പരിസരദംഗുലീയകരത്നമയൂഖതല്ലജോല്ലസിതകരപല്ലവൈഃ, സർവാംഗീണപ്രസൃമരഘനസാരമൃഗമദാദിബഹളാമോദവിഭവ വിശദവ്യാഖ്യാതനിരതിശയസൗഖ്യാനുഭൂതിഭിഃ, പ്രഥമം ദൃഷ്ടിതുലയൈവക്രേതാരം ജനം തുലയിത്വാ പശ്ചാത്തദീപ്സിതം ദ്രവിണം തുലാമാരോപയദ്ഭിഃ, ‘അയി ഭദ്ര! ഇതസ്താവദാഗമ്യതാം; അസ്മാദൃശാമാപണസ്ഥലീ കിമപി സനാഥീക്രിയതാം; കഥമനാസീനോ ഭവാനസ്മാനാകുലയതി; ഇഷ്ടാനി സർവാണ്യഭിധീയന്താം; നഹ്യസ്മാദൃശാ യുഷ്മാദൃശാൻ ദൃഷ്ട്വാ ലാഭച്ഛേദാൻ ഗണയന്തി; സ്വപ്നേപി ന വഞ്ചനാം സഞ്ചിന്തയാമോ; മിഥ്യാവചനസ്യ കഥാമപി ന ജാനീമഃ; അയമേവ ഖല്വസ്മാദൃശാം പരമോ ലാഭഃ യദ്ഭവാദൃശൈസ്സഹ വാണിജ്യകർമ്മ ക്രിയേത, ന പുനർദ്രവിണലാഭഃ’ ഇത്യാദിഭിരതിമധുരൈർവചനൈസ്സമസ്തജനചിത്താനി വിലോഭയദ്ഭിർവിവിധധനഭൂയിഷ്ഠൈഃ ശ്രേഷ്ഠിഭിരധിഷ്ഠിതൈകദേശേഷു”. എന്തൊരു മർമ്മസ്പൃക്കായ ഫലിതധോരണി! “അയി തന്തുധാരിൻ! ഇതസ്താവദേഹി; ബ്രൂഹി വേദവാക്യാനി; കഥയ ച സിദ്ധാന്തരഹസ്യം. കതി വാദാനി? രക്തോ വാ ശ്വേതോ വാ ഭവതി മോക്ഷഃ? ക്വ നു തേ തച്ചക്ഷുര്യേ ന പരം ബ്രഹ്മ പശ്യസി” എന്നിങ്ങനെ നിന്ദാകന്ദളിതങ്ങളായ വാക്യങ്ങളെക്കൊണ്ടു വൈദികജനങ്ങളെ പരിഹസിക്കുന്ന പാതിരിമാരേയും “വിവർത്തമിവ പുഷ്കലാവർത്തകാനാം, പരിണാമമിവ കുലഗിരീണാം, വിഭ്രമസർവസ്വമിവാഭ്രമുവല്ലഭസ്യ, ജന്മാന്തരമിവ ദിങ്മാതംഗാനാം, വ്യത്യാസമിവാഞ്ജന ശൈലസ്യ”
എന്നും മറ്റും വൈക്കത്തെ ചന്ദ്രശേഖരനാനയേയും മഹാകവി സമഞ്ജസമായി വർണ്ണിക്കുന്നു.
28.12കോടിവിരഹം
മഴമംഗലത്തിന്റെ കൊടിയവിരഹം എന്ന മണിപ്രവാളചമ്പുവിനെ അനുകരിച്ചു ഭട്ടതിരി സംസ്കൃതത്തിൽ രചിച്ചിട്ടുള്ള ഒരു പ്രബന്ധമാണു് കോടിവിരഹം. അതു മഴമംഗലത്തു നാരായണൻനമ്പൂരിയുടെ കൃതിയാണെന്നു് ഒരു പക്ഷാന്തരമുണ്ടു്. അതിനോടു ഞാൻ യോജിക്കുന്നില്ല. അതിലെ കഥാനായകൻ ശൃംഗാരകേതു എന്ന ബ്രാഹ്മണനും നായിക ശൃംഗാരചന്ദ്രികയുമാകുന്നു. രണ്ടുപേർക്കും പരസ്പരം രൂപാമൃതത്തിന്റെ ശ്രോത്രാഞ്ജലിപാനംകൊണ്ടുതന്നെ അനുരാഗം അങ്കുരിക്കുകയും കാത്യായനീക്ഷേത്രത്തിൽ ഒരു ഉത്സവകാലത്തു അന്യോന്യമുള്ള സന്ദർശനത്തിനുമേൽ അതു പ്രവൃദ്ധമാകുകയും ചെയ്യുന്നു. പിന്നീടു് അവർ ഭാര്യാഭർത്താക്കന്മാരായിത്തീർന്നു ദാമ്പത്യസുഖം അനുഭവിക്കവേ, നായിക സ്വപ്നത്തിൽ നായകന്റെ പരസ്ത്രീസംഭോഗം കണ്ടു് അതു സത്യമാണെന്നു വിശ്വസിക്കുകയും തൽഫലമായി നായകനെ ബഹിഷ്കരിക്കുകയും ചെയ്യുന്നു. അങ്ങനെ തമ്മിൽ പിരിഞ്ഞ ദമ്പതികൾക്കു തദനന്തരം വന്നുചേരുന്ന ഘോരമായ വിരഹതാപമാണു് പ്രധാനമായ പ്രതിപാദ്യാംശം. വർഷകാലത്തെ ഒരു രാത്രിയിൽ നായികാനായകന്മാർ ദുസ്സഹമായ വിയോഗദുഃഖം അനുഭവിച്ചുകൊണ്ടു സഞ്ചരിക്കുമ്പോൾ അവർക്കു് ആകസ്മികമായി പുനസ്സമാഗമമുണ്ടാകുന്നു. വിഭീതവിഹാര (താന്നിപ്പള്ളി) ത്തിലെ ആഢ്യൻനമ്പൂരിയുടെ അപേക്ഷയനുസരിച്ചാണു് ഭട്ടതിരിപ്രസ്തുത കാവ്യം നിർമ്മിച്ചതു് എന്നൊരു മാതൃകാഗ്രന്ഥത്തിൽ കാണുന്നു. ആകെക്കൂടി ഭട്ടതിരി അഷ്ടമീചമ്പുവിൽ ആ കാവ്യത്തെപ്പറ്റി
“സന്തസ്സന്തന്യമാനാമിഹ സപദി മയാ
ഗദ്യപദ്യസ്വരൂപാ
മാസ്വാദ്യാസ്വാദ്യ വാണീം ഗളദമൃതരസാം
സന്തു സന്തുഷ്ടചിത്താഃ
ഫുല്ലന്മല്ലീലതായാ ഇവ മൃദുപവന
സ്യന്ദനാന്ദോളിതായാ
മന്ദം മന്ദം സ്രവന്തീം മധുരസലഹരീം
പുഷ്പതഷ്ഷൾപദൗഘാഃ”
എന്ന പദ്യത്തിൽ ചെയ്തിരിക്കുന്ന പ്രശംസ അദ്ദേഹത്തിന്റെ സകല പ്രബന്ധങ്ങൾക്കും ഒന്നുപോലെ വ്യാപിപ്പിക്കാവുന്നതാണു്.
28.13ശാസ്ത്രഗ്രന്ഥങ്ങൾ, സൂക്തശ്ലോകങ്ങൾ
സ്രഗ്ദ്ധരാവൃത്തത്തിൽ ഭട്ടതിരി ഋഗ്വേദത്തിലെ എട്ടു് അഷ്ടകങ്ങളിലുമുള്ള സൂക്തങ്ങളുടെ വർഗ്ഗസംഖ്യ പ്രദർശിപ്പിക്കുന്ന ഒരു കൃതിയാണു് ഇതു്. ആകെ ഒൻപതു ശ്ലോകങ്ങളേ ഉള്ളൂ. ഒന്നാമത്തെ ശ്ലോകം സംഖ്യകളെ കാണിക്കുന്ന അക്ഷരങ്ങളുടെ വിവരണമാണു്. ബാക്കിയുള്ളവ ക്രമേണ എട്ടു് അഷ്ടകങ്ങളേയും പരാമർശിക്കുന്നു. കടപയാദിക്രമം തന്നെയാണു് ഭട്ടതിരി ഇതിൽ സ്വീകരിച്ചിരിക്കുന്നതെങ്കിലും ‘ന’ ശൂന്യത്തിനു പകരം പത്തിനേയും ‘ക്ഷ’ ആറിനു പകരം പന്ത്രണ്ടിനേയും ‘ള’ ഒൻപതിനേയും സൂചിപ്പിക്കുന്നു. ‘പ്ര’ എന്ന അക്ഷരംകൊണ്ടു രണ്ടു വർഗ്ഗങ്ങളുള്ള സൂക്തദ്വയത്തെ നിർദ്ദേശിയ്ക്കുന്നു. ‘ത’ ഒരധ്യായത്തിന്റെ അവസാനത്തെ പ്രദർശിപ്പിക്കുന്നു. ഋഗ്വേദത്തിൽ ആകെ 1017 സൂക്തശ്ലോകങ്ങളും പത്തു മണ്ഡലങ്ങളും എട്ടു് അഷ്ടകങ്ങളും ഓരോ അഷ്ടകത്തിലും എട്ടു് അധ്യായങ്ങളും എല്ലാ അധ്യായങ്ങളിലുംകൂടി 2006 വർഗ്ഗങ്ങളുമാണല്ലോ ഉള്ളതു്. ചില സൂക്തങ്ങൾക്കു് ഒന്നും മറ്റു ചിലതുകൾക്കു് ഒന്നിലധികവും വർഗ്ഗങ്ങളുണ്ടു്. ആദ്യത്തെ രണ്ടു് ശ്ലോകങ്ങൾ ഉദ്ധരിക്കാം:
“നത്വാ വിഘ്നേശ്വരാദീൻ കഥമപി ച മയാ
കഥ്യതേ വ്യഞ്ജനോക്ത്യാ
സൂക്താനാം വർഗ്ഗസംഖ്യാ സ്ഫുടമിഹ തു തകാ
രോക്തിരദ്ധ്യായപൂർത്തൗ
യുക്താദ്യം തുല്യസൂക്താന്യുപദിശതു ഭവേ
ദ്ദ്വാദശോക്തൗ ക്ഷകാരഃ
പ്രേതി സ്യാദ്ദ്വിദ്വികോക്തൗ ഭവതു ച ദശസം
ഖ്യാഭിധായീ നകാരഃ.
പ്രോദ്രേകാദ്രീതരൂപേവിമലവരഗിരാ
പൂർവഗീതേഗുരൂരോ
ഭാർഗ്ഗശ്രീഗൗരിഗുപ്താഖിലപുരഗഗുരു
പ്രേര്യഖേര്യാഗതാഗാഃ
ഖേലേഷ്ടാഭ്രാഢ്യരാഗോത്തരപടുഭിരുരു
വ്യാപ്രമൈവാഖിലാപ്തൈഃ
പ്രേഡ്യാവിപ്രപ്രവര്യൈരുരുരയമതിഭീ
രൂപിണീമേഗ്രഗാസ്താൽ”
ആദ്യത്തേതൊഴികെയുള്ള എട്ടു ശ്ലോകങ്ങൾക്കും ദേവീപരമായിക്കൂടി അർത്ഥകല്പന ചെയ്യാവുന്നതാണെന്നു പറയുമ്പോളാണു് മഹാകവിയുടെ വിശ്യവചസ്ത്വത്തിനു നാം അനന്തകോടി നമസ്കാരം ചെയ്യേണ്ടിവരുന്നതു്.
28.14ആശ്വലായനക്രിയാക്രമം
ഭട്ടതിരിക്കു ശ്രൗതവിഷയകമായുള്ള പാണ്ഡിത്യപ്രകർഷം പ്രസ്തുത ഗ്രന്ഥത്തിൽ പ്രത്യക്ഷീഭവിക്കുന്നു.
“പ്രണമ്യ ശ്രീഗുരൂൻ ഭക്ത്യാ ശൗനകഞ്ചാശ്വലായനം
തൽപ്രോക്തഗൃഹ്യകർമ്മാണി ശ്ലോകൈർവക്ഷ്യാമി കാനിചിൽ”
എന്ന ശ്ലോകത്തിൽ ശൗനകനാലും ആശ്വലായനനാലും പ്രോക്തങ്ങളായ ഗൃഹ്യവിധികളെ ഗ്രന്ഥത്തിൽ സംഗ്രഹിക്കുന്നതായി അദ്ദേഹം നമ്മെ ഗ്രഹിപ്പിയ്ക്കുന്നു. ആരംഭത്തിൽ ചന്ദനക്കാവിലെ ഗണപതി, വിഷ്ണു ഈ ദേവന്മാരെയും തിരുനാവായിലെ വിഷ്ണുവിനേയും വന്ദിക്കുന്നുണ്ടു്. ആ വന്ദനശ്ലോകങ്ങൾ ഉദ്ധരിക്കേണ്ടിയിരിക്കുന്നു. അവയിൽ അത്രയ്ക്കുമാത്രം മഹാകവിയുടെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ടു്.
“ബധ്നീമശ്ചിത്തബന്ധം കളഭവരമുഖം
ധാമ പാടീരവാടീ
ക്ഷേത്രേ വാസ്തവ്യമേതത്ത്രിഭുവനജനന
ത്രാണസംഹാരദക്ഷം
ശശ്വന്നിശ്രേയസായ സ്മൃതനിജചരണാം
ഭോജനിശ്ശേഷലോക
ശ്രേയസ്യാകല്പവൃക്ഷപ്രകടിതകരുണാ
കന്ദളശ്രീകടാക്ഷം.
ചതുർദ്ദോഷ്ണേ കോഷ്ണസ്തനഭരരമാലിംഗനസുഖ
പ്രഹൃഷ്യദ്രോമ്ണേഽസ്മൈ ത്രിഭുവനപരിത്രാണപടവേ
പടീരാരാമേഽമും ജനമനുജിഘൃക്ഷൈവ വസതേ
നമസ്തസ്മൈ ധാമ്നേ വിസൃമരഹഃകൗസ്തുഭയുജേ.
കസ്മൈചിദ്വിശ്വസർഗ്ഗസ്ഥിതിവിലയപരി
ക്രീഡനോദ്യന്മഹിമ്നേ
ശ്രീനാവാക്ഷേത്രധാമ്നേ മഹിതനവയതീ
ന്ദ്രാർച്ച ്യാമാനായ ധാമ്നേ
കുർവേ ഗോവിന്ദനാമ്നേ ഗളഭൃതവനമാ
ലാഖ്യദാമ്നേ നമോഽസ്മൈ
ധ്വസ്തസ്മാർത്താധിഭൂമ്നേ പ്രണതസുരശിരോ
രത്നദീപ്താംഘ്രിസീമ്നേ.”
28.15പ്രക്രിയാസർവ്വസ്വം
ഭട്ടതിരി പ്രക്രിയാസർവസ്വമെന്ന മഹനീയമായ വ്യാകരണഗ്രന്ഥം നിർമ്മിച്ചതു പൂരാടം തിരുനാൾ ചെമ്പകശ്ശേരി മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചു് അമ്പലപ്പുഴയിൽ വെച്ചാണെന്നു മുൻപു പ്രസ്താവിച്ചുവല്ലോ. ആ ആജ്ഞ താഴെ കാണുന്ന വിധത്തിലായിരുന്നു:
“സോഽഥ കദാചന രാജാ സ്വഗുണൈരാകൃഷ്യ സന്നിധിം നീതം
ശ്രീമാതൃദത്തസൂനും നാരായണസംജ്ഞമശിഷദവനിസുരം.
വൃത്തൗ ചാരു ന രൂപസിദ്ധികഥനം; രൂപാവതാരേ പുനഃ
കൗമുദ്യാദിഷു ചാത്ര സൂത്രമഖിലം നാസ്തേവ്യ; തസ്മാത്ത്വയാ
രൂപാനീതിസമസ്തസൂത്രസഹിതം സ്പഷ്ടം മിതം പ്രക്രിയാ
സർവസ്വാഭിഹിതം നിബന്ധനമിദം കാര്യം മദുക്താധ്വനാ.
ഇഹ സംജ്ഞാ പരിഭാഷാ സന്ധിഃ കൃത്തദ്ധിതാസ്സമാസാശ്ച
സ്ത്രീപ്രത്യയാസ്സുബർത്ഥാഃ സുപാം വിധിശ്ചാത്മനേപദവിഭാഗഃ
തിങപി ച ലാർത്ഥവിശേഷാഃ സനന്തയങ്യങ്ലുകശ്ച സുബ്ധാതുഃ
ന്യായോ ധാതുരുണാദിശ്ഛാന്ദസമിതി സന്തു വിംശതിഃ ഖണ്ഡാഃ
ഇതീരിതോ ഭൂപതിനാമുനാ പുനഃ
ക്ഷണേ ക്ഷണേ ശിക്ഷിതരീതികൗശലഃ
അസാദ്ധ്യവസ്തുന്യപി സ പ്രവൃത്തവാൻ
മഹാർണ്ണവേ പോത ഇവാനിലാശ്രയാൽ.
അയമച്യുതഗുരുകൃപയാ പാണിനികാത്യായനാദികാരുണ്യാൽ
യത്നഃ ഫലപ്രസൂസ്സ്യാൽ കൃതരാഗരസോഽദ്യ ശബ്ദമാർഗ്ഗജൂഷാം”
കാശികാവൃത്തിയിൽ രൂപസിദ്ധി ചാരുവായി കഥിക്കപ്പെടാത്തതിനാലും രൂപാവതാരത്തിലും പ്രക്രിയാകൗമുദിയിലും പാണിനിയുടെ എല്ലാ സൂത്രങ്ങളും പരാമർശിക്കപ്പെടാത്തതിനാലും രൂപങ്ങളെ ആനയിക്കുന്നതും സകല പാണിനീസൂത്രങ്ങളേയും സ്പർശിക്കുന്നതും സുസ്പഷ്ടവും മിതവുമായ ഒരു പുതിയ വ്യാകരണം താൻ ഉപദേശിക്കുന്ന രീതിയിൽ നിർമ്മിക്കണമെന്നാണു് രാജാവു അനുശാസിച്ചതു്. ഒടുവിൽ ഉദ്ധൃതമായ പദ്യത്തിന്റെ തൃതീയപാദത്തിൽ ഗ്രന്ഥം ആരംഭിച്ചതും ചതുർത്ഥപാദത്തിൽ അവസാനിച്ചതുമായ ദിവസങ്ങളുടെ കലിദിന സൂചന ഉണ്ടു്. അവ നിർദ്ദേശിക്കുന്ന കാലമേതെന്നു മുൻപു പറഞ്ഞുകഴിഞ്ഞു. പൂർവസൂരികളുടെ അനവധി ഗ്രന്ഥങ്ങൾ സർവസ്വനിർമ്മിതിയിൽ ഭട്ടതിരിക്കു സഹായകമായിട്ടുണ്ടു്.
“വൃത്തിം തദ്ധരദത്തരാമവിവൃതീ ഭാഷ്യാദികം കൗമുദീം
തദ്വ്യാഖ്യാമപി ധാതുവൃത്തിയുഗളം ദൈവഞ്ച കല്പദ്രുമം
ഭോജോക്തിദ്വയദണ്ഡനാഥവിവൃതീ ഭട്ട്യാദികാവ്യത്രയം
തിസ്രശ്ചാമരകോശനാമവിവൃതീഃ സംപ്രേക്ഷ്യ സംക്ഷിപ്യതേ.”
എന്നു കൃൽഖണ്ഡത്തിന്റെ അവസാനത്തിൽ അദ്ദേഹം ഉപന്യസിക്കുന്നു. കേരളീയവൈയാകരണന്മാരിൽ അദ്ദേഹം വാസുദേവവിജയകാരനായ പട്ടത്തു ഭട്ടതിരിയേയും സുഭദ്രാഹരണകാരനായ നാരായണനേയും സർവപ്രത്യയമാലാകാരനായ ശങ്കരനേയും സ്മരിക്കുന്നു. മുനിത്രയൈകശരണനായി അദ്ദേഹം വ്യാകരണത്തെ പ്രപഞ്ചനം ചെയ്യുവാൻ ഒരുങ്ങിയില്ല. മറ്റു വിഷയങ്ങളിലെന്നപോലെ ആ ശാസ്ത്രത്തിലും പല പൂർവമതങ്ങളേയും പ്രമാണത്വേന അംഗീകരിച്ചിരുന്ന സരസ്വതീകണ്ഠാഭരണകാരനായ ഭോജരാജാവിനെ അദ്ദേഹം പല അവസരങ്ങളിലും അനുഗമിച്ചു. “ദ്വന്ദ്വഃ കലഹയുഗ്മസമാസാദിഷ്വിതി ച ഭോജഃ” എന്നുംമറ്റും അദ്ദേഹത്തെ നാമഗ്രഹണം ചെയ്തു് ആദരിക്കുന്ന അവസരങ്ങൾ അനേകമുണ്ടു്. മഹാകവി പ്രയോഗങ്ങളേയും അദ്ദേഹം ത്യാജ്യകോടിയിൽ തള്ളിയില്ല.
“വിശ്രാമസ്യാപശബ്ദത്വം വൃത്ത്യുക്തം നാദ്രിയാമഹേ,
മുരാരി ഭവഭൂത്യാദീനപ്രമാണീകരോതി കഃ?
വിശ്രാമശാഖിനം വാചാം വിശ്രാമോ ഹൃദയസ്യ ച
വിശ്രാമഹേതോരിത്യാദി മഹാന്തസ്തേ പ്രയുഞ്ജതേ”
എന്നു് അദ്ദേഹം പറയുന്നു. മുരാരിയോടു തനിക്കു യോജിക്കുവാൻ നിവൃത്തി കാണാത്ത ഘട്ടത്തിൽപ്പോലും
“അനർഘരാഘവാദ്യാങ്കേ സ്വാഹാകാരമിതീരിതം
പഞ്ചികാപി തഥൈവാഹ ന ജാനേ മഹതാം മതിം.”
എന്നു തനിക്കുള്ള അഭിപ്രായത്തെ അത്യന്തം സങ്കോചത്തോടു കൂടിയേ ആവിഷ്കരിക്കുന്നുള്ളു. ഭട്ടതിരിക്കു നൈസർഗ്ഗികമായുള്ള വിനയാതിശയം അദ്ദേഹം പ്രസ്തുതകൃതിയിലും അവിടവിടെ പ്രദർശിപ്പിച്ചിട്ടുണ്ടു്. കൃൽഖണ്ഡത്തിന്റെ ആരംഭത്തിൽ
“ഗഹനതരഗ്രന്ഥാർത്ഥാനതിവിതതാൻ വീക്ഷ്യ മംക്ഷു സംക്ഷിപതാ
സ്ഖലിതമപി സംഭവേന്നസ്തത്ര തു വിബുധാ വിമത്സരാശ്ശരണം”
എന്നും സുബർത്ഥഖണ്ഡത്തിന്റെ അവസാനത്തിൽ
“സ്വനിർമ്മിതത്വപ്രണയാവഗുണ്ഠിത
സ്സ്വകാവ്യദോഷം ന ബുധോപി പശ്യതി
അതോത്ര സൂരീൻ ഗുണദോഷവേദയാൻ
മദുക്തിസംശോധനകാര്യമർത്ഥയേ”
എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. താൻ നവീനമായി ഒരു മതവും ആവിഷ്കരിക്കുന്നില്ലെന്നും പൂർവമതങ്ങളെ ചർച്ചചെയ്തു നല്ലതിനെ സ്വീകരിക്കുന്നേയുള്ളൂ എന്നും സ്ത്രീപ്രത്യയഖണ്ഡത്തിന്റെ അവസാനത്തിൽ പറയുന്നു:
“ന കിഞ്ചിദത്ര സ്വകപോലകല്പിതം
ലിഖാമി ശാസ്ത്രേ ക്വചിദീക്ഷിതം വിനാ
അനേകഥാ യത്ര പുരാ വിദാം മതം
മനോഹരം തത്ര പരം ഗ്രഹിഷ്യതേ.”
മിതമെന്നും സ്പഷ്ടമെന്നും രണ്ടു വാക്കുകൾ രാജാവു് ഉച്ചരിച്ചു എങ്കിലും അവയുടെ അപ്രായോഗികതയെ ആചാര്യൻ തദ്ധിതഖണ്ഡത്തിന്റെ പരിസമാപ്തിയിൽ,
“സംക്ഷേപാതിശയേപി വാച്യബഹുതാഹേതോരഭൂദ്വിസ്തരഃ
സ്പഷ്ടത്വേപി കൃതേ സ്വഭാവഗഹനാ ഭാഗാ മനാഗസ്ഫുടാഃ
ഏവം വ്യക്തിമിയാൻ പദാർത്ഥ ഇയതാ ഗ്രന്ഥേന യാതോയമി
ത്യേവം യോ വിമൃശേൽ സ ഏവ കലയേദസ്മിൻ നിബന്ധേ ഗുണാൻ”
എന്ന പദ്യത്തിൽ വിശദീകരിക്കുന്നു. താഴെക്കാണുന്ന പദ്യങ്ങൾ യഥാക്രമം ന്യായഖണ്ഡത്തിന്റെ ഒടുവിൽ ഘടിപ്പിച്ചിരിക്കുന്നു:
“ന സർവം സർവസ്യ പ്രിയമപി ഭവേദപ്രിയമപി
ക്വചിൽ കേചിൽ കിഞ്ചിദ്ദധതി യദി, സാർത്ഥാ മമ കൃതിഃ
ന വാ ഗൃഹ്ണന്ത്യന്യേ തദപി പദപീയൂഷലഹരീ
പരിക്രീഡാനന്ദഃ ഫലമിദമിദാനീം മമ ന കിം?”
ന്യായഖണ്ഡത്തോടുകൂടി പൂർവഭാഗമവസാനിക്കുന്നു.
വൃത്തൗ നാനാപ്രമാദാ വിവൃതിഷു കഥിതാ
മാധവാദ്യൈശ്ച സർവം
വ്യാഖ്യായാഖ്യായി ദോഷോ ബഹുലമഘടിതം
പ്രക്രിയാകാവ്യവൃത്തൗ
നാമവ്യാഖ്യാസ്വനന്തം കില തദിഹ മഹാ
കോവിദൈരപ്യവർജ്ജ്യാ
വിഭ്രാന്തിശ്ചേൽ കൃശാഭ്യാസിനി കൃശധിഷണേ
മാദൃശേ കിന്തു വാച്യം?”
ഭട്ടതിരിക്കു വിദ്വാന്മാരിൽനിന്നു വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല എന്നു സുബ്വിധിഖണ്ഡത്തിന്റെ അവസാനത്തിലുള്ള താഴെക്കാണുന്ന പദ്യം വ്യഞ്ജിപ്പിക്കുന്നു:
“വിദ്വാംസോ വിദിതം ഹി സർവമിതി ന ദ്രക്ഷ്യന്തി മന്ദാഃ പുനഃ
പ്രാരഭ്യാധികമാർഗദർശനപരിഭ്രാന്താ വിരമ്യന്തി ച
അന്യേ മത്സരിണഃ കഥാമപി ച നോ കുര്യുഃകിമേതൈഃക്ഷതം?
യന്മദ്ബുദ്ധിവിശുദ്ധയേ നരപതേർമ്മോദായ ചേദം കൃതം”
തന്റെ ബുദ്ധിവിശുദ്ധിക്കും രാജാവിന്റെ പ്രീതിക്കുമായി താൻ ആ ഗ്രന്ഥം നിർമ്മിക്കുന്നു എന്നുള്ളതാകുന്നു അദ്ദേഹത്തിന്റെ സമാധാനം. ഭട്ടതിരി കൃഷ്ണാർപ്പണമായാണു് പൂർവഭാഗം അവസാനിപ്പിക്കുന്നതു്. “കർമ്മ മേ തദ്ഭൂയാൽ കൃഷ്ണാർപ്പണം, മേ ഭവതു ച സതതം ധീരഘാരേഃ കഥായാം” എന്നും
“ആസ്താമന്യദിഹാർത്ഥശബ്ദപടലീസഞ്ചിന്തനാദിക്രിയാ
ശബ്ദവ്യാകൃതിജന്മ പുണ്യനിവഹം പാപഞ്ച വാഗ്ദോഷജം
സർവം തൽ പ്രജൂഹോമി നന്ദതനയേ മന്ദസ്മിതാർദ്രാനനേ
പൂർണ്ണബ്രഹ്മണി തൂർണ്ണമേഷ കരുണാസിന്ധുർമ്മയി പ്രീയതാം”
എന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ‘ധീരഘാരേഃ കഥായാം’ എന്ന വാചകത്തിൽ കലിസൂചനയില്ല. ഉത്തരഭാഗം ആരംഭിക്കുന്നതു “ദേവനാരായണക്ഷ്മാപശാസനസ്ഥായിനാ മയാധാതവോത്ര വിലിഖ്യന്തേ മാധവോക്തേന വർത്മനാ” എന്ന ശ്ലോകത്തോടുകൂടിയാണു്.
പ്രക്രിയാസർവസ്വത്തിന്റെ മഹിമ വാചാമഗോചരമാകുന്നു. വിദ്യാർത്ഥികൾക്കു് അനായാസമായ ഗ്രഹണത്തിനും സ്മരണത്തിനും പ്രയോജകീഭവിക്കുന്ന അനവധി കാരികകളെക്കൊണ്ടു് ആ വാങ്മയം ആമൂലാഗ്രം അലംകൃതമാണു്.
“ഭിദേളിമാനി കാഷ്ഠാനി ശാലയോമീ പചേളിമാഃ
ഛിദേളിമാ ജീർണ്ണരജ്ജൂസ്തൃണജാലം ദഹേളിമം.”
‘സ്വയം ഭിദ്യന്തേ’ ഇത്യാദ്യർത്ഥങ്ങളിലുള്ള ഭിദേളിമാദി പദങ്ങളുടെ പ്രയോഗവിഷയത്തിൽ ഈ കാരികകൾ എത്രമാത്രം ഉപയുക്തങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.
“രലയോരൈക്യമിച്ഛന്തി കേചിദിത്യാഹ വൃത്തികൃൽ
ഡലയോർബവയോശ്ചാഹുരഭേദം മാധവാദയഃ.
രേഖാ ലേഖാ ജലജഡൗ ബിന്ദുർവിന്ദുരിതി ക്രമാൽ
ഡലയോരുക്തിഭേദസ്തു ളകാരോ നാക്ഷരാന്തരം”
എന്ന കാരികകൾ അവയിൽ പറയുന്ന അക്ഷരങ്ങളെ സംബന്ധിച്ചു് എത്രമാത്രം വ്യുൽപാദകങ്ങളാണെന്നും അനുക്തസിദ്ധമാണു്. പ്രക്രിയാകൗമുദീകാരനെ ഭട്ടതിരി പല ഘട്ടങ്ങളിലും ഖണ്ഡിക്കുന്നുണ്ടു്. ഭട്ടതിരിയുടെ വ്യാകരണത്തെ അഭിജ്ഞന്മാർ കാവ്യമെന്നു പറയുന്നതു് അത്യുക്തിയല്ല. ഒരു മഹാകവി വൈയാകരണനായാൽ സഞ്ജാതമാകാവുന്ന ഗുണവൈശിഷ്ട്യം മുഴുവൻ പ്രക്രിയാസർവസ്വത്തിനു ലഭിച്ചിട്ടുണ്ടെന്നു സമഷ്ടിയായി പറയാം.
“ദേവനാരായണീയം” എന്ന പേരിൽ ധാതുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു വ്യാകരണഗ്രന്ഥമുണ്ടെന്നും അതു ദേവനാരായണന്റെ ആജ്ഞയനുസരിച്ചു രചിച്ചതാണെന്നും അതിന്റെ ഉപക്രമപദ്യം
“ദേവനാരായണക്ഷ്മാപശാസനസ്ഥായിനാ മയാ” എന്നാരംഭിക്കുന്നുവെന്നും ചിലർ സങ്കല്പിക്കുന്നതു് അബദ്ധമാണു്. അതു പ്രക്രിയാസർവസ്വത്തിലെ ധാതുഖണ്ഡം മാത്രമാകുന്നു എന്നു പ്രസ്താവിച്ചുകഴിഞ്ഞു.
28.16സർവസ്വവ്യാഖ്യകൾ
പ്രക്രിയാസർവസ്വത്തിനു രണ്ടു വ്യാഖ്യകൾ കണ്ടിട്ടുണ്ടു്. അവയിൽ ആദ്യത്തേതു നീലകണ്ഠദീക്ഷിതരുടേതാണു്. രണ്ടാമത്തേതു മനോരമത്തമ്പുരാട്ടിയുടെ ഗുരുനാഥനായ ദേശമംഗലത്തു് ഉഴുത്തിരവാരിയരുടേതാകുന്നു. നീലകണ്ഠദീക്ഷിതർ ഭട്ടതിരിയുടെ സമകാലികനും ചെമ്പകശ്ശേരി രാജാവിനെ ആശ്രയിച്ചു് അദ്ദേഹത്തിന്റെ മഹാഭാരതവാചകനായി അമ്പലപ്പുഴെ താമസിച്ചിരുന്ന ഒരു പണ്ഡിതനുമാണു്. അദ്ദേഹത്തിന്റെ മുത്തച്ഛൻ രാമചന്ദ്രദീക്ഷിതരും അച്ഛൻ വരദേശ്വരദീക്ഷിതരും ഗുരുക്കന്മാർ ജ്ഞാനേന്ദ്രനും വെങ്കിടേശ്വരദീക്ഷിതരും ജ്യേഷ്ഠൻ മഹാഭാഷ്യപാരഗനായ സുന്ദരേശ്വരദീക്ഷിതരും അമ്മ കാമാക്ഷിയുമാണെന്നു് ആ ഗ്രന്ഥത്തിൽനിന്നറിയുന്നു. ‘ലളിതാംബാസ്വരൂപി’യായിരുന്നുവത്രേ വെങ്കിടേശ്വരദീക്ഷിതർ. സ്വദേശം ഏതെന്നറിയുന്നില്ല.
പദവാക്യപ്രമാണാനാം പാരഗം വിബുധോത്തമം
രാമചന്ദ്രമഖീന്ദ്രാഖ്യപിതാമഹമഹം ഭജേ.
യദീയസ്മരണാദേവ വിന്ദതേഽർത്ഥചതുഷ്ടയം
പിതരം തമഹം വന്ദേ വരദേശ്വരദീക്ഷിതം.
യസ്യ സ്മരണമാത്രേണ ശാസ്ത്രാർത്ഥാനാം പുരഃസ്ഥിതിഃ
ജായതേ തം ഗുരും വന്ദേ ജ്ഞാനേന്ദ്രം ചിൽസ്വരൂപിണം.
സുന്ദരേശ്വരയജ്വാനം ശേഷാശേഷാർത്ഥവേദിനം
ഭ്രാതരം പ്രണമാമ്യസ്മൽകാമാക്ഷീം ജനനീമപി.
വെങ്കടേശ്വരയജ്വാനം ലളിതാംബാസ്വരൂപിണം
ഭാവയേ ഹൃദയേ സമ്യങ്മദഭീഷ്ടാർത്ഥസിദ്ധയേ.
കേരളക്ഷിതിപാലേഷു ദേവനാരായണപ്രഭുഃ
ദ്വിജരാജസ്സർവശാസ്ത്രധുരീണോസ്തി ഹരിപ്രിയഃ.
തൈഃ കാരിതം പ്രക്രിയായാസ്സർവ്വസ്വം സകലാർത്ഥദം
തദ്വ്യാഖ്യാനം നീലകണ്ഠദീക്ഷിതേന വിരച്യതേ”
എന്നീ ശ്ലോകങ്ങൾ നോക്കുക. നീലകണ്ഠദീക്ഷിതർ പ്രസ്തുത ഗ്രന്ഥം വ്യാഖ്യാനിച്ചതു പൂരാടം തിരുനാൾ മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചായിരിയ്ക്കാനിടയുണ്ടു്. ഏതായാലും 792-നും 798-നും ഇടയ്ക്കായിരുന്നു ആ വ്യാഖ്യയുടെ ആവിർഭാവമെന്നുള്ളതു നിസ്സംശയമാണു്. ഉഴുത്തിരവാരിയരുടെ വ്യാഖ്യയിലെ വന്ദനശ്ലോകങ്ങളാണു് താഴെക്കാണുന്നതു്:
“ചാരണോദ്ഗീതചരണം ദാരണം വിഘ്നഭൂഭൃതാം
കാരണം ജഗതാമേകം വാരണാസ്യമുപാസ്മഹേ.
പശ്യന്ത്യാദിസ്വരൂപാ പദകമലജൂഷാ
മാന്തരധ്വാന്തഹന്ത്രീ
വീണാകോണാഭിരാമാ ദിവി ദിവിജകുലൈഃ
സ്തൂയമാനാപദാനാ
ദേവീദേവാസുരാളീമകുടതടമണീ
രാജിനീരാജിതാംഘ്രിഃ
കല്യാ കല്യാണദാ മേ സതതഗുരുകൃപാ
മാനസേ ലാലസീതു.
മുനിത്രയപദാംഭോജപരാഗപരമാണവഃ
വിമലീകുർവതാം ചേതാമുകുരം മുഹുരഞ്ജസാ.
നത്വാ ശ്രീഗുരുപാദാബ്ജം സ്മൃത്വാ സ്മൃത്വാ ച തദ്ഗിരഃ
പ്രക്രിയാപൂർവസർവസ്വവ്യാഖ്യാസ്മാഭിർവിലിഖ്യതേ.”
“ശ്രീബ്രഹ്മദത്തഗുരുപാദകടാക്ഷവീക്ഷാ
ദൂരീകൃതാത്മഹൃദയാഖിലകില്ബിഷേണ
നാരായണേന ലിഖിതാ മതിമദ്ഭിരേഷാ
ശോധ്യാസ്തു ദോഷസഹിതാ യദി പത്രികാ സ്യാൽ”
എന്നു് ഒരു മാതൃകാഗ്രന്ഥത്തിൽ കാണുന്ന പദ്യത്തിൽനിന്നു ബ്രഹ്മദത്തൻനമ്പൂരിയുടെ ശിഷ്യനായ നാരായണൻനമ്പൂരി ആ വ്യാഖ്യയുടെ ലേഖകനായിരുന്നു എന്നുമാത്രം കരുതിയാൽ മതിയാകുന്നതാണു്. ഉഴുത്തിരവാരിയർ മുൻപറഞ്ഞ നീലകണ്ഠദീക്ഷിതരുടേയും രാമഭദ്രദീക്ഷിതരുടേയും ശേഖരകാരനായ നാഗേശഭട്ടന്റേയും പംക്തികൾ ഉദ്ധരിച്ചിട്ടുണ്ടു്. അദ്ദേഹത്തെപ്പറ്റി മേലും ഒരവസരത്തിൽ പ്രസ്താവിക്കുന്നതാണു്. മഹാമഹോപാദ്ധ്യായ കിള്ളിമംഗലത്തു നാരായണൻനമ്പൂരിയും സർവസ്വത്തിൽ ആദ്യം കുറേ ഭാഗം വ്യാഖ്യാനിച്ചിട്ടുണ്ടു്. മനോരമത്തമ്പുരാട്ടിയുടെ ശിഷ്യൻ ദേശമംഗലത്തു കൃഷ്ണവാരിയർ സർവസ്വത്തിലെ കാരികകൾക്കു ടീക രചിച്ചിട്ടുള്ളതായും അറിയാം.
28.17ധാതുകാവ്യം
പട്ടത്തു വാസുദേവഭട്ടതിരിയുടെ അഞ്ചു സർഗ്ഗങ്ങളടങ്ങിയ വാസുദേവവിജയമെന്ന കാവ്യത്തെപ്പറ്റി ആ പൂർവാചാര്യൻ പ്രതിപാദിക്കാത്തതിനാൽ ഭട്ടതിരി അതിലെ ഇതിവൃത്തംതന്നെ തുടർന്നുകൊണ്ടു മൂന്നു സർഗ്ഗങ്ങളിൽ ധാതുകാവ്യം നിർമ്മിച്ചു. മാധവാചാര്യരുടെ ധാതുവൃത്തിയെയാണു് താൻ പ്രമാണീകരിയ്ക്കുന്നതു് എന്നു് “ഉദാഹൃതം പാണിനിസൂത്രമണ്ഡലം” എന്ന പ്രഥമശ്ലോകത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടു്. പ്രസ്തുത ശാസ്ത്രകാവ്യത്തിൽ അക്രൂരന്റെ വ്രജപ്രയാണംമുതൽ കംസവധത്തോളമുള്ള ഭാഗവതകഥയാണു് പ്രതിപാദ്യം. 248 പദ്യങ്ങളിൽ 1948 ധാതുക്കൾക്കും ആനുപൂർവീക്രമത്തിനു മഹാകവി ഉദാഹരണങ്ങൾ ഘടിപ്പിക്കുന്നു.
“സ ഗാന്ദിനീഭൂരഥ ഗോകുലൈധിതം
സ്പർദ്ധാലുധീഗാധിതകാര്യബാധിനം
ദ്രക്ഷ്യൻ ഹരിം നാഥിതലോകനാഥകം
ദേധേ മുദാ സ്കുന്ദിതമന്തരിന്ദ്രിയം”
എന്ന രണ്ടാമത്തെ ശ്ലോകത്തിൽ ‘ഭൂ സത്തായാം’ എന്നതുമുതൽ ‘സ്കുന്ദി ആപ്രവണേ’ എന്നതുവരെയുള്ള ആദ്യത്തെ ഒൻപതു ധാതുക്കൾക്കു് ഉദാഹരണങ്ങൾ അടങ്ങിയിരിക്കുന്നു. ധാതുകാവ്യത്തിനു മൂക്കോലക്കാരായ ചില പണ്ഡിതന്മാർ ‘ശ്രീകൃഷ്ണാർപ്പണം’ എന്ന ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. ആ വ്യാഖ്യാനം ഉപക്രമിക്കുന്നതു് ഇങ്ങനെയാണു്:
“സ്മരത ഹരേർമ്മധുരതരം മുരളീനിനദാമൃതം ഹി ശബ്ദമയം
പദയുഗളഞ്ച ഭവാന്യാ മഹിഷാരേർമ്മുക്തിനിലയവാസിന്യാഃ.
ഗുരുപാദാബ്ജസം സേവാനിതാന്തവിമലാശയൈഃ
സതീർത്ഥൈരദ്യ ലിഖ്യന്തേ ധാതുകാവ്യാർത്ഥലോചനാഃ”
‘ഗുരു’ എന്നു് അവർ ഇവിടെ വ്യപദേശിക്കുന്നതു ഭട്ടതിരിയെത്തന്നെയായിരിക്കണം.
“കംസഹിംസാ പ്രബന്ധാർത്ഥോ വീര്യഭക്ത്യാദയോ രസാഃ
ത്രിഭിർദ്ദിനൈഃ കൃതം കർമ്മ ത്രിഭിസ്സർഗ്ഗൈശ്ച കഥ്യതേ.
അക്രൂരയോഗോ യാത്രാദി ചാപച്ഛേദാന്തചേഷ്ടിതം
മല്ലോദ്യോഗാദി കംസാന്തപര്യന്തം ച ത്ര്യഹേ കൃതം”
എന്നീ ശ്ലോകങ്ങളിൽനിന്നു മഹാകവി ആ കാവ്യവും മൂന്നു ദിവസംകൊണ്ടു രചിച്ചതായി അറിയുന്നു. അക്കാലത്തു മൂക്കോല അനേകം വിദ്വൽപ്രവേകന്മാരുടെ വാസസ്ഥാനമായിരുന്നു എന്നുള്ളതിനു ഭ്രമരസന്ദേശത്തിലെ ‘ഭംഗ്യാ വ്യംഗ്യാധ്വനി പരിചിതാൻ’ ഇത്യാദി പദ്യം സാക്ഷ്യം വഹിക്കുന്നു. ധാതുകാവ്യത്തിനു രാമപാണിവാദകൃതമായും ഒരു വ്യാഖ്യാനമുണ്ടു്. ഭട്ടതിരിയുടെ സുപ്രസിദ്ധമായ
“ആരൂഢോ ഗരുഡം ഭുജാന്തതരളശ്രീവന്യമാലാവലിഃ
ക്ഷ്മാമാന്ദോളിതചാമരാന്തരഗതഃ പ്രോദ്ഗീയമാനോഽമരൈഃ
ചഞ്ചന്മീനസുവർണ്ണകുണ്ഡലധരോ ധാരാധരശ്യാമളഃ
കാലേ മേ ചരമേ മമാക്ഷിപദവീമായാതു നാരായണഃ.”
എന്ന പദ്യം ധാതുകാവ്യത്തിലുള്ളതാണു്.
28.18അപാണിനീയപ്രാമാണ്യസാധനം
വ്യാകരണവിഷയത്തിൽ പാണിനി കാത്യായനപതഞ്ജലികൾക്കു മാത്രമല്ല പ്രാമാണ്യം കല്പിക്കേണ്ടതെന്നു പ്രക്രിയാസർവസ്വത്തിൽ ഭട്ടതിരി വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ ഉൽപതിഷ്ണുത്വം ചോളദേശത്തിലെ ചില വൈയാകരണന്മാർക്കു് അസഹ്യമായിത്തോന്നി. അവരിൽ വൈനതേയൻ എന്നൊരു പണ്ഡിതൻ അദ്ദേഹത്തെ എതിർക്കുകയും സുദർശനൻ എന്ന മറ്റൊരു പണ്ഡിതൻ വൈനതേയമതത്തെ ഖണ്ഡിക്കുകയുംചെയ്തു. ഒടുവിൽ ഭട്ടതിരി അന്നു ചോളദേശത്തിലെ വൈയാകരണാഗ്രണികളായിരുന്ന സോമേശ്വരദീക്ഷിതരേയും യജ്ഞനാരായണദീക്ഷിതരേയും മാധ്യസ്ഥ്യത്തിനു ക്ഷണിച്ചു. ഗദ്യപദ്യാത്മകമായ അദ്ദേഹത്തിന്റെ ആ മനോഹരങ്ങളായ ചില പദ്യങ്ങൾ പ്രകൃതത്തിൽ ഉദ്ധർത്തവ്യങ്ങളാണു്. സോമേശ്വരദീക്ഷിതർ കാമദേവൻ എന്നൊരു പണ്ഡിതനെ വാദത്തിൽ ജയിച്ചു. ആ ദീക്ഷിതർ രാഘവയാദവീയം മുതലായ കൃതികൾ നിർമ്മിച്ചിട്ടുണ്ടു്. യജ്ഞനാരായണദീക്ഷിതർ ഹരിവംശസാരചരിതം മുതലായ കൃതികളുടെ പ്രണേതാവായ ഗോവിന്ദദീക്ഷിതരുടെ സീമന്തപുത്രനും സാഹിത്യരത്നാകരം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും കൊല്ലം 791 മുതൽ 825 വരെ തഞ്ജാപുര (തഞ്ചാവൂർ) രാജധാനിയെ അലങ്കരിച്ചു ചോളരാജ്യം ഭരിച്ച സംഗീതസുധാകരാദിവിവിധഗ്രന്ഥനിർമ്മാതാവായ രഘുനാഥനായകന്റെ പ്രധാനമന്ത്രിയുമായിരുന്നു. 800-ആണ്ടിനു മേലാണു് അപാണിനീയപ്രാമാണ്യത്തിന്റെ രചനയെന്നു് ഏകദേശം അനുമാനിക്കാം. ഭട്ടതിരിയുടെ ആശയമെന്തെന്നു് അദ്ദേഹംതന്നെ ഒരു ചെറിയ ഗദ്യത്തിൽ ഉപപാദിച്ചിട്ടുണ്ടു്. “ഇന്ദ്രൻ, ചന്ദ്രൻ, കാശകൃത്സ്നൻ, ആപിശലി, ശാകടായനൻ മുതലായ പൂർവാചാര്യന്മാരുടെ വ്യാകരണനിബന്ധങ്ങൾ അപ്രമാണങ്ങളാണെന്നും മുനിത്രയോക്തിക്കുമാത്രമേ പ്രാമാണ്യമുള്ളു എന്നും ചില പണ്ഡിതമ്മന്യന്മാർ കരുതുന്നതു ക്ഷോദക്ഷമമല്ല. ചന്ദ്രാദികൾ അനാപ്തന്മാരാണെന്നു് ആരെങ്കിലും വാദിക്കുകയാണെങ്കിൽ അതിനുള്ള പ്രമാണം അവർതന്നെ പ്രദർശിപ്പിക്കേണ്ടതാണു്” എന്നുംമറ്റുമാകുന്നു, മഹാകവിയുടെ വാദഗതി.
“ദൃഷ്ട്വാ ശാസ്ത്രഗണാൻ പ്രയോഗസഹിതാൻ പ്രായേണ ദാക്ഷീസുതഃ
പ്രോചേ; തസ്യ തു വിച്യുതാനി കതിചിൽ കാത്യായനഃ പ്രോക്തവാൻ;
തദ്ഭ്രഷ്ടാന്യവദൽ പതഞ്ജലിമുനി; സ്തേനാപ്യനുക്തം ക്വചി
ല്ലോകാൽ പ്രാക്തനശാസ്ത്രതോപി ജഗദുർവിജ്ഞായ ഭോജാദയഃ.”
എന്നു് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ശങ്കരഭഗവൽപാദർ, മുരാരി, വിദ്യാരണ്യൻ, നൈഷധവ്യാഖ്യാതാവായ വിശ്വേശ്വരൻ, ക്ഷീരസ്വാമി, വന്ദ്യഘടീയസർവാനന്ദൻ മുതലായി പലരും തന്റെ മതത്തെ അനുകൂലിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രസ്തുതക്രോഡപത്രത്തിനു പരപക്ഷഖണ്ഡനമെന്നും പേരുണ്ടു്.
“സുദർശനസമാലംബീ സോഹം നാരായണോധുനാ
വൈനതേയ! ഭവൽപക്ഷമാക്രമ്യ സ്ഥാതുമാരഭേ.
പാണിന്യുക്തം പ്രമാണം ന തു പുനരപരം
ചന്ദ്രഭോജാദിശാസ്ത്രം
കേപ്യാഹുസ്തല്ലഘിഷ്ഠം, ന ഖലു ബഹുവിദാ
മസ്തി നിർമ്മൂലവാക്യം,
ബഹ്വംഗീകാരഭേദോ ഭവതി ഗുണവശാൽ;
പാണിനേഃ പ്രാക് കഥം വാ
പൂർവോക്തം പാണിനിശ്ചാപ്യനുവദതി; വിരോ
ധേപി കല്ല്യോ വികല്പഃ.”
… … …
“തതോന്യഗ്രന്ഥസന്ദോഹൈർമ്മദുക്താന്യേവ സാധയൻ
വൈനതേയോ മമാത്യന്തം ബന്ധുരേവേതി ശോഭനം.”
… … …
“ഹേ ശ്രീമച്ചോളദേശപ്രഥിതബുധവരാഃ
ശബ്ദശാസ്ത്രാന്തരാണാം
കോപ്യപ്രാമാണ്യമൂചേ; കിമിപി നിഗദിതം
തത്ര ചാസ്മാഭിരേവം;
കൗമുദ്യാം ധാതുവൃത്ത്യാദിഷു കഥിതതയാ
വൈദികാംഗത്വസാമ്യാ
ദ്യുഷ്മാകം സമ്മതം സ്യാദിതി ലിഖിതമിദം
ശോധയധ്വം മഹാന്തഃ.
ശ്രീസോമേശ്വരദീക്ഷിതാഭിധമഹാവിദ്വൽ കുലാഗ്രേസരാ
മീമാംസാദ്വയശബ്ദതർക്കകുശലാ യുഷ്മാനധൃഷ്യോന്നതീൻ
തത്ത്വജ്ഞാൻ കരുണാനിധീൻ പ്രശമിനഃ ശ്രുത്വേദമഭ്യർത്ഥയേ
യൽകിഞ്ചില്ലിഖിതം മയാത്ര, തദിദം സ്വീകാര്യമാര്യാത്മഭിഃ
യുഷ്മാഭിഃഖലു കാമദേവവിജയേ വ്യാലേഖി കക്ഷ്യാക്രമ
സ്തം ദ്രഷ്ടും ഭൃശമുത്സുകാ വയമതഃ സംപ്രേഷ്യതാം സാംപ്രതം
യുഷ്മാദൃക്ഷവിചക്ഷണോക്തിപദവീസംപ്രേക്ഷണേന ക്ഷണാ
ദസ്മാകം ഖലു ബുദ്ധിശുദ്ധിരുദയേദിത്യേഷ തത്രാശയഃ.
പ്രയുക്തഹേതൗ ഖലു കാമദേവേ
കൃതോസ്യ ഭംഗഃ പടുദർശനേന;
സോമേശ്വരാഖ്യാഗ്രഹണസ്യ ചൈതൽ
സർവജ്ഞഭാവസ്യ ച യുക്തരൂപം.
യുഷ്മദ്വൈദുഷ്യധൂതം ഖലു കടകഭുവി
ത്രായതേ ഭോഗിരാജം
വാണീ വേണീവിധൂതാമപി സുരസരിതം
കങ്കടീകോ ജടായാം
ഇത്യേവം യജ്ഞനാരായണവിബുധമഹാ
ദീക്ഷിതാശ്ശത്രുവർഗ്ഗ
ത്രാണാദ്ദേവസ്യ തസ്യാപ്യപഹരഥ ധിയാ
സാധു സാർവജ്ഞ്യഗർവം.
യുഷ്മാസ്വേവ ക്ഷിതീശോ വിപുലനയനിധി
സ്തിഷ്ഠതേ രാജ്യദൃഷ്ടൗ
തിഷ്ഠധ്വേ യൂയമേവ പ്രഥിതബുധജനേ
സന്ദിഹാനേ സമേതേ
യുഷ്മഭ്യം തിഷ്ഠതേ കസ്ത്രിദശഗുരുസമാ
നോപി യുഷ്മാദൃഗന്യഃ?
പ്രജ്ഞാലോ! യജ്ഞനാരായണവിബുധമഹാ
ദീക്ഷിതാൻ വീക്ഷതേ കഃ?
അസ്വസ്ഥാഃ കേരളസ്ഥാസ്സ്വയമതിമൃദവ
സ്തത്ര ചാഹം വിശേഷാൽ
സർവേ ദൂരപ്രചാരേ ഖലു ശിഥിലധിയഃ
കിം പുനർദ്ദേശഭേദേ?
ഏവം ഭാവേപി ദൈവാൽ കുഹചന സമയേ
കല്യതാ കല്യതേ ചേൽ
പ്രജ്ഞാബ്ധീൻ യജ്ഞനാരായണവിബുധമഹാ
ദീക്ഷിതാനീക്ഷിതാഹേ.”
28.19മാനമേയോദയം
മാനമേയോദയം എന്ന പൂർവമീമാംസാ ഗ്രന്ഥത്തിലെ മാനപരിച്ഛേദം ഭട്ടതിരിയുടെ കൃതിയാണു്. ആ ഗ്രന്ഥം താഴെക്കാണുന്ന വിധത്തിൽ ആരംഭിക്കുന്നു:
“ആചാര്യമതപാഥോധൗ ബാലാനപി നിനീഷതാം
ധീമതാം കോപി ഗോപാലപോതഃ പോത ഇവാസ്തു നഃ.
മാനമേയവിഭാഗേന വസ്തൂനാം ദ്വിവിധാ സ്ഥിതിഃ
അതസ്തദുഭയം ബ്രൂമഃ ശ്രീമൽകൗമാരിലാധ്വനാ.”
‘ഉഭയം ബ്രൂമഃ’ എന്നാണു് ആചാര്യൻ പ്രതിജ്ഞചെയ്യുന്നതെങ്കിലും മാനപ്രകരണം മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളു. മേയപ്രകരണം കോഴിക്കോട്ടു മാനവേദരാജാവിന്റെ ആശ്രിതനായിരുന്ന നാരായണപണ്ഡിതന്റെ കൃതിയാണു്. ഭട്ടതിരി കൗമാരിലനാകയാൽ പ്രത്യക്ഷം, അനുമാനം, ശാബ്ദം, ഉപമാനം, അർത്ഥാപത്തി, അഭാവം എന്നീ ആറു പ്രമാണങ്ങളേയും അംഗീകരിക്കുകയും അവയെ ഉപപാദിയ്ക്കുമ്പോൾ പ്രഭാകരാദിമതങ്ങളെ ഖണ്ഡിയ്ക്കുവാൻ വാല്മീകിരാമായണത്തിലെ “രാമ! ഷഡ്യുക്തയോ ലോകേ യാഭിസ്സർവോനുദൃശ്യതേ” എന്ന വാക്യത്തെക്കൂടി ഉദ്ധരിക്കുകയും ചെയ്യുന്നു.
28.20ഉപസംഹാരം
ഇതര കൃതികളെപ്പറ്റി വിസ്തരഭയത്താൽ ഒന്നും പറയണമെന്നു് ഉദ്ദേശിയ്ക്കുന്നില്ല. ഉത്തരരാമചരിതം അഞ്ചു സർഗ്ഗത്തിലുള്ള ഒരു കാവ്യമാണു്. അതിനു് ഉത്തരരാഘവീയമെന്നും പേരുണ്ടു്. അതിന്റെ കർത്താവു ഭട്ടതിരിയല്ലെന്നും രാമപാണിവാദനാണെന്നും അന്യത്ര ഉപപാദിക്കും. ഭട്ടതിരി ഭാഷയിൽ ഒരു ഗ്രന്ഥവും – ഒരു മുക്തകംപോലും – രചിച്ചിട്ടില്ലെന്നാണു് എനിക്കു തോന്നുന്നതു്. കൂട്ടപ്പാഠകം അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. ഭാരതവർഷത്തിലെ ഏതു ഗ്രന്ഥകാരനോടും കിടനില്ക്കത്തക്ക വാസനയും വൈദുഷ്യവും വ്യവസായവും ഭട്ടതിരിയ്ക്കുണ്ടായിരുന്നു. മൂന്നു പേരാണു് കേരളസാഹിത്യത്തിന്റെ പരമോച്ചതയെ അവരുടെ വാങ്മയ പരമ്പരകൊണ്ടു പ്രശസ്യമായ രീതിയിൽ പ്രസിദ്ധീകരിക്കുന്നതു്. അവർ ശങ്കരഭഗവൽപാദരും വില്വമംഗലത്തു സ്വാമിയാരും നാരായണഭട്ടപാദരുമാണെന്നു് ആരും ഉപപാദിക്കേണ്ടതായിട്ടില്ല. ആ കുലാദ്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ അന്യസൂരികൾ കുന്നുകളിലും താണുപോകുന്നു.
28.21ഭട്ടപാദരുടെ ചില സമകാലികന്മാർ, കുട്ടഞ്ചേരി ഇരവിച്ചാക്ക്യാർ
കുട്ടഞ്ചേരി ഇരവിച്ചാക്ക്യാരും മേല്പുത്തൂർ നാരായണഭട്ടതിരിയും തമ്മിലുള്ള സ്നേഹബന്ധത്തെപ്പറ്റി ഇതിനുമുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം പ്രശസ്തനായ നടനും കഥാപ്രവക്താവുമാണെന്നുള്ളതിനുപുറമെ വാസനാഭാസുരനായ ഒരു കവിയുമായിരുന്നു. ചാക്ക്യാർ മുദ്രാരാക്ഷസകഥാസാരം എന്നൊരു സരസമായ ലഘുകാവ്യവും നിർമ്മിച്ചിട്ടുണ്ടു്. അതിലെ
“സ്വഭാവമധുരൈർവേഷൈഃ പുഷ്ണൻ വിബുധസമ്മദം
ശ്ലാഘിതോ ഗീർഭിരഗ്രാഭിഃ ശ്രീമാൻ നാരായണോ ജയേൽ”
എന്ന ശ്ലോകത്തിൽ ശ്രീനാരായണനേയും തന്റെ ഗുരുവായ ഏതോ ഒരു നാരായണച്ചാക്ക്യാരേയും വന്ദിക്കുന്നു. ചില ശ്ലോകങ്ങൾകൂടി മാതൃക കാണിക്കുവാൻ ഉദ്ധരിക്കാം:
“ചാണക്യസ്യ കഥാ സേയം വിദ്യതേ ഗദ്യരൂപിണീ
അദ്യ താം പദ്യതാം നേതുമുദ്യതോ രവിനർത്തകഃ
നവപ്രയോഗചാതുര്യസ്ഫുരദ്വീരാത്ഭുതാത്മനാ
അനയാ കഥയാ കോ ന മതിമാനതിമാദ്യതി?”
ഈ ഗദ്യരൂപിണിയായ ചാണക്യകഥ ശ്രീവത്സഗോത്രജനായി മഹാദേവതീർത്ഥൻ എന്ന ഒരു പണ്ഡിതന്റെ മുദ്രാരാക്ഷസം നാടകകഥയാണെന്നു് ഈയിടയ്ക്കു വെളിപ്പെട്ടിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ ഒടുവിൽ
“ശ്രീമദ്വത്സകുലാംബുരാശിശശിഭിർജ്ജീവേന തുല്യൈർദ്ധിയാ
കാവ്യാലംകൃതിതന്ത്രഷട്കചതുരൈഃ ഖ്യാതൈഃ ക്ഷമാമണ്ഡലേ
നീതേർബോധയിതാ ക്ഷമാസുരമഹാദേവാഖ്യതീർത്ഥൈഃ കൃതോ
മുദ്രാരാക്ഷസനാടകോദിതകഥാഭാഗോഽഗമൽ പൂരണം”
എന്നൊരു ശ്ലോകം കാണുന്നു. മഹാദേവൻ ചോളദേശീയനും രവിനർത്തകന്റെ കാലത്തിനു് അല്പം മുൻപിൽമാത്രം ജീവിച്ചിരുന്ന ഒരു ഗദ്യകാരനുമായിരുന്നു എന്നു് ഊഹിക്കാം.
പാടലീപുത്രം
“ബഹുജാതിസമാകീർണ്ണമശോകോദയശോഭനം
ഭൂമൗ തിലകഭൂതം യദാഹുഃ പുഷ്പപുരം ജനാഃ.”
രാക്ഷസൻ
“യോലംകോപനിവാസശ്ച രാമാദിഷു നിരാദരഃ
നയജ്ഞേഷു പ്രസന്നാത്മാ സത്യം രാക്ഷസ ഏവ സഃ.”
“നവഭർത്തൃഷു സക്തിരത്യുദാരാ
സുദൃശാമിത്യപി സത്യമേവ ജാതം
യദിയം പ്രണനന്ദ നന്ദഭൂമിർ
ന്നവഭൂപാലസമാഗതാ തദാനീം.”
ഒടുവിലത്തേതിനു മുമ്പിലത്തെ ശ്ലോകം
“പ്രതിജ്ഞാം നീത്വൈവം വിപുലമതിരാബധ്യ ച ശിഖാം
നിരാശോപി പ്രീത്യാ നരപതികൃതാശേഷവിഭവഃ
സ കൗടില്യോ ധർമ്മാൻ വിധിവദകരോദാത്മഭവനേ
വദൻ കാലേ കാലേ ഹിതമഖിലമസ്മൈ നരഭുജേ.”
രാക്ഷസാമാത്യനെ ശ്ലേഷാശ്രിതനായ കവി നരഭുക്കെന്നു ഒരവസരത്തിൽ നിർദ്ദേശിച്ചതു സമുചിതമായില്ല.
ചാണക്യസൂത്രം കിളിപ്പാട്ടു പ്രസ്തുതകൃതിയുടെ വിവൃതമായ ഒരു പരിഭാഷയാകുന്നു.
“കോസൗ വടുരനാരൂഢശ്മശ്രുരഗ്രാസനം ഗതഃ?
നിരസ്യതാം മർക്കടോയമിതി ശ്രുത്വൈവ സോബ്രവീൽ”
എന്ന ശ്ലോകം കിളിപ്പാട്ടിൽ
“ഏതു വടുവിവനഗ്രാസനത്തിങ്ക
ലേതുമേ ശങ്കകൂടാതെ കരയേറി
ധൃഷ്ടതയോടുമിരിയ്ക്കുന്നതാരിവൻ?
കഷ്ടമനാരൂഢശ്മശ്രുവാകുന്നതും?
കള്ളക്കുരങ്ങിനെത്തള്ളിയിഴച്ചുടൻ
തള്ളിപ്പുറത്തു കളവതിന്നാരുമേ
ഇല്ലയോ നമ്മുടെ ചോറുതിന്നുന്നവർ?
എല്ലാമെവിടേക്കു പോയാരിതുകാലം?”
എന്നു പരാവൃത്തമായിരിക്കുന്നതു നോക്കുക.
28.22മേൽപ്പുത്തൂർ മാതൃദത്തഭട്ടതിരി
മഹാകവിയുടെ അനുജനായ മാതൃദത്തനെപ്പറ്റിയും പ്രസംഗവശാൽ മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. ഭക്തിസംവർദ്ധനശതകം എന്ന കൃതി അദ്ദേഹം വിരചിച്ചതാകുന്നു എന്നും സൂചിപ്പിച്ചുകഴിഞ്ഞു.
“ഭക്തിസംവർദ്ധനം നാമ ശ്ലോകാനാം ശതകം മയാ
മാതൃദത്താഭിധാനേന വിഷ്ണുപ്രീത്യൈ വിനിർമ്മിതം”
എന്നൊരു ശ്ലോകം ഗ്രന്ഥാവസാനത്തിൽ കാണുന്നുണ്ടു്. അതിലെ നൂറു പദ്യങ്ങളും മന്ദാക്രാന്താവൃത്തത്തിലാണു് നിർമ്മിച്ചിരിക്കുന്നതു്. പൂർവാർദ്ധമെന്നും ഉത്തരാർദ്ധമെന്നും രണ്ടു ഭാഗമായി ഗ്രന്ഥം പകുത്തിരിക്കുന്നു. കവിതയ്ക്കു നല്ല ഒഴുക്കും ലാളിത്യവുമുണ്ടു്. പൂർവാർദ്ധത്തിൽനിന്നും ഉത്തരാർദ്ധത്തിൽ നിന്നും ഓരോ ശ്ലോകം മാത്രം ഉദ്ധരിച്ചു കാണിക്കാം:
“വാമാം വാമാം കുടിലഹൃദയാം കാമമാത്മന്യകാമാ
മാഗൃഹ്ണാനഃ പ്രണയചപലഃ കാമതപ്താന്തരാത്മാ
തത്താദൃഗ്ഭിഃ കപടചരിതൈർവഞ്ച്യമാനസ്തഥാഹം
യോഷിൽക്രീഡാകപിരിതി വിഭോ! മാ പ്രഹസ്യേയ സദ്ഭിഃ.”
“ഭൂതാത്മാനം ഭുവനവിതതം ഭൂതിസർവസ്വഭാജം
ഭുക്തേർമ്മുക്തേരപി ച വിഷയം ഭൂതികാരുണ്യപൂർണ്ണം
ഭൂതഗ്രാമപ്രഭവവിഭവം ഭൂർഭുവസ്സ്വർന്നിദാനം
ഭൂയോ ഭൂയോ മനസി ഭഗവൻ! ഭാവയേഹം ഭവന്തം.”
നാരായണീയമാകുന്ന പീയൂഷസാഗരത്തിലെ നാലഞ്ചു ബിന്ദുക്കൾ ഭക്തിസംവർദ്ധനത്തിലും സംക്രമിച്ചിട്ടുണ്ടു്.
28.23പൂരാടം തിരുനാൾ ചെമ്പകശ്ശേരി രാജാവു്
പൂരാടം തിരുനാൾ ചെമ്പകശ്ശേരി രാജാവിനെപ്പറ്റി മഹാകവിക്കും നീലകണ്ഠദീക്ഷിതർ മുതലായ ഇതരപണ്ഡിതന്മാർക്കും ഉണ്ടായിരുന്ന ബഹുമാനം എത്രമാത്രമായിരുന്നു എന്നു നാം കണ്ടുവല്ലോ. ദേവനാരായണം അഥവാ വേദാന്തരത്നമാല എന്നൊരു കൃതി അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. ശ്രീമദ്ഭാഗവതത്തിലെ “ജന്മാദ്യസ്യ യതോന്വയാൽ” എന്ന പ്രഥമശ്ലോകത്തിനു് അത്യന്തം വിസ്തൃതമായ ഒരു ഭാഷ്യമാണു് ആ ഗ്രന്ഥം. പീഠികയിൽ നിന്നു ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം:
“നീലകണ്ഠാഭിധാംസ്തദ്വന്നാരായണസമാഹ്വയാൻ
അന്യാംശ്ച കൃഷ്ണകലയാ സംഭൂതാൻ നൗമി ദേശികാൻ.
യദ്ഗോത്രജോ യൽപ്രസാദാദ്വേദാന്താനാം പ്രകാശകം
കുർവേ ശാസ്ത്രപ്ലവം ഭക്ത്യാ തം വ്യാസം നൗമി ചക്രിണം.
ദേവനാരായണപ്രാപ്യം ദേവനാരായണാശ്രയം
ദേവനാരായണകൃതം ദേവനാരായണാഭിധം.
വേദാന്തരത്നാപരനാമധേയം
കാലാഹികാകോളവിനാശഹേതും
ശൃണ്വന്തു ജീവാ വിവശാ നിതാന്തം
സഞ്ചിന്ത്യ സഞ്ചിന്ത്യ ഭവാബ്ധിഖേദം.
വേദാന്തരത്നമാലേതി ചാഖ്യാതം വിശ്വമുക്തിദം
വേദാന്തവാക്യരത്നൗഘൈർന്നിർമ്മിതം കൃഷ്ണമുക്തിദം.
ജീവാഭയപ്രദാനേ ദക്ഷം ഹ്യേതദ്വിമുക്തിദം ജഗതാം
സ്മരതാം ഗൃണതാം നിത്യം നിശമയതാം വല്ലവീസുതൈ കരസം.”
രാജാവിനു് ഉപനിഷത്തുകളിലും വിവിധവേദാന്തഗ്രന്ഥങ്ങളിലുമുണ്ടായിരുന്ന അഗാധമായ ജ്ഞാനം പ്രസ്തുതനിബന്ധത്തിൽ പ്രതിവാക്യം സ്ഫുടീഭവിക്കുന്നു. അദ്ദേഹം വന്ദിക്കുന്ന നീലകണ്ഠൻ ‘ശ്രൂയതേ നീലകണ്ഠോക്തിഃ’ എന്ന ശ്ലോകത്തിൽ സ്മൃതനായ നീലകണ്ഠദീക്ഷിതരും നാരായണൻ സാക്ഷാൽ മേല്പുത്തൂർ ഭട്ടതിരിയും തന്നെ.
28.24ശ്രീകുമാരൻനമ്പൂരി
ശില്പശാസ്ത്രത്തിൽ കേരളീയർക്കു പ്രമാണീഭൂതമായ ഒരു ഗ്രന്ഥമാകുന്നു ശില്പരത്നം. ആ ഗ്രന്ഥത്തിൽ 46 അധ്യായങ്ങളുള്ള പൂർവഭാഗവും 35 അധ്യായങ്ങളുള്ള ഉത്തരഭാഗവും അടങ്ങിയിരിക്കുന്നു. വളരെ വിപുലവും ശില്പസംബന്ധമായുള്ള സകല വിഷയങ്ങളെപ്പറ്റിയും സമഗ്രമായി പ്രതിപാദിക്കുന്നതുമായ പ്രസ്തുത കൃതിയുടെ പ്രണേതാവു രാമൻനമ്പൂരിയുടെ പുത്രനും ഭാർഗ്ഗവഗോത്രജനുമായ ശ്രീകുമാരൻനമ്പൂരിയാണു് എന്നുള്ളതു് അതിന്റെ പൂർവ്വഭാഗാന്തത്തിൽ കാണുന്ന “ശ്രീരാമപുത്രേണ ഭാർഗ്ഗവഗോത്രസംഭൂതഭൂദേവേന ശ്രീകുമാരനാമധേയേന ശ്രീദേവനാരായണരാജചൂഡാമണിപാദസേവകേന ലിഖിതമിദം” എന്ന കുറിപ്പിൽനിന്നു ഗ്രഹിക്കാവുന്നതാണു്. അദ്ദേഹം ചെമ്പകശ്ശേരി പൂരാടംതിരുനാൾ തമ്പുരാന്റെ സദസ്യനും ശില്പരത്നം നിർമ്മിച്ചതു് ആ തമ്പുരാന്റെ ആജ്ഞയനുസരിച്ചുമായിരുന്നു എന്നാണു് ഐതിഹ്യം. ആ വസ്തുതകൾ തെളിയിക്കുന്നതിനുവേണ്ടി താഴെക്കാണുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കാം: -
“നാനാവിശാലഗണിതാഗമശില്പശാസ്ത്രാ
ദ്യുൽപത്തിമുഖ്യഭുവമത്ഭുതവിക്രമാഢ്യാം
സേതൂർദ്ധ്വകാനനനിവാസകൃതാധിവാസാം
വന്ദേ ഷഡാനനവതീം പരദേവതാം മേ.
യേന്യേ മതംഗഭൃഗുകാശ്യപകുംഭജാത
മുഖ്യാ മുനീന്ദ്രപതയോ മയി സുപ്രസന്നാഃ
ശില്പാഗമാംബുനിധിപാരഗതാ മദീയ
ചിത്തപ്രബോധനകരാ ഗുരവോപ്യമേയാഃ.
സമ്പൂജ്യതേ സദസി ഭാർഗ്ഗവസൃഷ്ടഭൂഭാ
ഗേസ്മിൻ ബുധൈസ്സകലശില്പകലാസു യോസൗ
തം മേ നമാമി പിതരം ഭൃഗുവംശജാതം
ശശ്വൽസ്വപുത്രഹിതപൂരണജാഗരൂകം.
ബ്രാഹ്മം ക്ഷാത്രഞ്ച തേജോപ്യഹമഹമികയാ
വർദ്ധതേ യത്ര വീരേ
തസ്യ ശ്രീദേവനാരായണധരണിപതേ
രാജ്ഞയാജ്ഞാകരോഹം
മന്ദോപ്യത്യന്തമോഹാദതിവിപുലതരേ
ഭ്യോഥ പൂർവാഗമേഭ്യഃ
സംക്ഷിപ്തം ശില്പരത്നം പ്രലിഖിതുമധുനാ
പ്രക്രമേ തൽക്രമേണ.”
ഈ ശ്ലോകങ്ങൾ, ആചാര്യൻ സമ്പ്രദായാനുസാരേണ ബ്രഹ്മാവു്, വിശ്വകർമ്മാവു്, മയൻ ഈ പുരാണസ്ഥപതികളെ വന്ദിച്ചതിനു ശേഷം പൂർവഭാഗത്തിന്റെ ആരംഭത്തിൽ ഘടിപ്പിച്ചിട്ടുള്ളവയാകുന്നു. ആ ഭാഗത്തിന്റെ അവസാനത്തിൽ
“ഇത്ഥം ശ്രീദേവനാരായണമതിവിവൃതം
ശില്പരത്നാദ്യഭാഗം
ഷട്ചത്വാരിംശദധ്യായകയുതമതിമ
ന്ദാത്മബോധപ്രദം യൽ
നാനാഗ്രാമാദിദേവാലയനരഭവനാ
ദ്യുക്തലക്ഷ്മപ്രകാശം
സംപൂർണ്ണം ജാത, മസ്മിൻ നിഖിലബുധജനാ
സ്സന്തു സന്തുഷ്ടചിത്താഃ.”
ഉത്തരഭാഗം
“അനന്തകോടിബ്രഹ്മാണ്ഡേഷ്വഖിലേഷ്വാതതഃക്രമാൽ
നിശ്ശേഷവിശ്വകർത്താ യസ്സ ജീയാന്മധുസൂദനഃ”
എന്നു വിഷ്ണുപരമായ വർണ്ണനത്തോടുകൂടി ആരംഭിക്കുന്നു. ഒടുവിൽ
“അധ്യായൈരഥ സപ്തപഞ്ചകയുതൈഃശ്രീദേവനാരായണ
പ്രജ്ഞാകല്പിതശില്പരത്നഗതപശ്ചാദ്ഭാഗ അന്തം ഗതഃ
നാനാലക്ഷണമന്ത്രലിംഗമനുബിംബാകാരഭൂഷായുധ
ബ്രഹ്മാശ്മാസനതൽപ്രതിഷ്ഠിതഭവം ജീർണ്ണോദ്ധരാദ്യന്വിതം.
കരുണാപൂരസമ്പന്നഗുരൂണാം സുപ്രസാദതഃ
അഹം സിദ്ധരസോസ്മ്യജ്ഞസ്തൽപാദേഭ്യോ നമോ നമഃ”
എന്നീ ശ്ലോകങ്ങളുമുണ്ടു്. ‘ഇത്ഥം ശ്രീ’ എന്ന ശ്ലോകത്തിൽ നിന്നു ശില്പരത്നത്തിനു ദേവനാരായണമെന്നും സംജ്ഞയുള്ളതായി വെളിപ്പെടുന്നു.
കുന്നംകുളത്തിനു സമീപം ചിറമേല്ക്കാടു് എന്നൊരു സ്ഥലവും അവിടെ ഒരു സുബ്രഹ്മണ്യക്ഷേത്രവുമുണ്ടു്. ചിറമേല്ക്കാടു സംസ്കൃതീകരിച്ചതാണു് സേതൂർദ്ധ്വകാനനം. ഷഡാനനവതിയായ പരദേവത സുബ്രഹ്മണ്യനാണെന്നു പറയേണ്ടതില്ലല്ലോ. ‘ഷഡാനനയതിം’ എന്നൊരു അപപാഠത്തെ ആധാരമാക്കി ചിലർ ശ്രീകുമാരന്റെ ഗുരു ഷഡാനനയതിയായിരുന്നു എന്നു പറയുന്നതു് അബദ്ധം തന്നെ. ആചാര്യന്റെ ഗുരുക്കന്മാരിൽ ഒരാൾ സകലശില്പകലകളിലും കേരളീയരാൽ സംപൂജിതനാണെന്നു് അദ്ദേഹം പ്രശംസിക്കുന്ന സ്വപിതാവു തന്നെയായിരിക്കണം. ശ്രീകുമാരന്റെ സ്വദേശം ചിറമേല്ക്കാടായിരുന്നു എന്നും അവിടെനിന്നു പൂരാടംതിരുനാളുടെ വിവിധശാസ്ത്രപാണ്ഡിത്യവും വിദ്വജ്ജനപ്രോത്സാഹകത്വവും കേട്ടു് അദ്ദേഹം അമ്പലപ്പുഴയിൽ ആ തമ്പുരാന്റെ ആശ്രിതനായി താമസിച്ചു എന്നും അനുമാനിക്കുന്നതിനു ന്യായമുണ്ടു്. തന്ത്രസമുച്ചയം, വാസ്തുവിദ്യ, മനുഷ്യാലയചന്ദ്രിക, ശില്പരത്നം ഈ നാലുമാണു് കേരളത്തിലെ ശില്പശാസ്ത്രങ്ങളിൽ അഗ്രസ്ഥാനത്തെ അലങ്കരിക്കുന്നതു്. ചിത്രലക്ഷണം, വാഹലക്ഷണം, ധനുർലക്ഷണം മുതലായ വിഷയങ്ങളെപ്പറ്റി പല രഹസ്യങ്ങളും നാം ശില്പരത്നത്തിൽനിന്നു മനസ്സിലാക്കുന്നു. കർമ്മകാരന്മാരുടെ വേതനക്രമം, ദാരുക്കളുടെ ഖണ്ഡിജ്ഞാനം (കണ്ടിക്കണക്കു്) തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുപോലും ഗ്രന്ഥകാരൻ നമുക്കു പല അറിവുകളും തരുന്നുണ്ടു്.
ശില്പരത്നം ഭാഷ എന്നൊരു ഗ്രന്ഥമുണ്ടു്. അതിനു് ‘അടുക്കു്’ എന്നും, ‘തൈക്കാട്ടുഭാഷ’ എന്നുകൂടി പേരുകളുണ്ടു്. സുപ്രസിദ്ധശില്പിഗൃഹമായ തൈക്കാട്ടില്ലത്തെ ഒരു നമ്പൂരിയാണു് ആ ഗ്രന്ഥത്തിന്റെ പ്രണേതാവെന്നു് ഊഹിക്കാം. 600-നുമേൽ മണിപ്രവാളശ്ലോകങ്ങൾ അതിൽ ഉൾപ്പെടുന്നു. ആശാരിമാരുടെ ഇടയിൽ അതിനു പ്രചുരമായ പ്രചാരമുണ്ടു്. കൊല്ലം പത്താം ശതകത്തോളമേ പഴക്കമുള്ളു. പ്രധാനമായി ദേവാലയനിർമ്മിതിയേയും ആനുഷംഗികമായി മനുഷ്യാലയ നിർമ്മാണത്തേയും അതിൽ പ്രതിപാദിച്ചിരിക്കുന്നു. ശില്പരത്നം ഭാഷ ഇങ്ങനെ ആരംഭിക്കുന്നു:
“വന്ദിച്ചുകൊണ്ടു ഗുരുപാദസരോരുഹം ഞാൻ
മന്ദോപി മന്ദമതിബോധനമർത്ഥമായി
നന്നായ്ച്ചുരുക്കി വിബുധാലയമന്ത്രബിംബ
വിന്യാസരീതി പറയുന്നതറിഞ്ഞവണ്ണം
ഏവനൊരുത്തനു ഭക്ത്യാ പരദൈവതപൂജയിങ്കൽ മനമുള്ളൂ
ആയവനുടനേ ചെയ്വൂ ഗുരുവരണം ശില്പമാരൊടുംകൂടെ.
പിന്നെത്താനും ഗുരുവും ശില്പിയുമായന്വെഷിച്ചു കല്പിപ്പൂ
ദേവപ്രതിഷ്ഠചെയ്വാനത്യന്തം നല്ല ഭൂമിയും ദിക്കും.”
ഒടുവിൽ
“ഭാഷാമിശ്രം ശില്പിരത്നാഖ്യമേവം
ബാലാനാമൊട്ടിഷ്ടമെന്നോർത്തു തീർത്തേൻ
തച്ചാപല്യം മേ കൃപാസാന്ദ്രചിത്തൈഃ
ക്ഷന്തവ്യം വിദ്വത്ഭിരാനൗമി തേഭ്യഃ”
എന്നൊരു ശ്ലോകവും കാണുന്നു. മറ്റു ചില സമകാലികന്മാരെപ്പറ്റി ഇരുപത്താറാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
28.25മഠത്തിൽ നാരായണൻനമ്പൂരി
ശിവരാമൻ, പൂർണ്ണസരസ്വതി മുതലായ പണ്ഡിതമൂർദ്ധന്യന്മാർക്കു സദൃശനായ ഒരു വ്യാഖ്യാതാവാകുന്നു, മഠത്തില്ലത്തിൽ നാരായണൻനമ്പൂരി. അദ്ദേഹത്തിന്റെ കൃതികളായി ഭവഭൂതിയുടെ ഉത്തരരാമചരിതത്തിനു ഭാവാർത്ഥദീപികയെന്നും ബോധായനന്റെ ഭഗവദജ്ജുകീയപ്രഹസനത്തിനു ദിങ്മാത്രദർശിനിയെന്നും രണ്ടു വ്യാഖ്യാനങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ ഭാവാർത്ഥദീപിക പ്രത്യേകിച്ചും സർവങ്കഷമാകുന്നു. ധാതുകാവ്യവ്യാഖ്യയായ കൃഷ്ണാർപ്പണം അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലർ അഭിപ്രായപ്പെടുന്നതു നിർമ്മൂലമാണെന്നു നാം കണ്ടുവല്ലോ. “ഇതി ശ്രീമൽകേരളഭൂവലയമഹിതഭൂഷണോപരിനവഗ്രാമധാമപ്രഥിതപൂർവോത്തര മീമാംസാ പരമാചാര്യശ്രീനാരായണ കവിവരപ്രഥമാന്തേവാസിവിരചിതായാം” എന്നൊരു കുറിപ്പുകാണുന്നതിൽനിന്നു മേല്പുത്തൂർ ഭട്ടതിരിയുടെ പ്രഥമശിഷ്യനാണു് മഠത്തിൽ ഭട്ടതിരി എന്നു സിദ്ധിക്കുന്നു. അദ്ദേഹം ഗണനീയമായ കവിതാവാസനയാലും അനുഗൃഹീതനായിരുന്നു. ദീപികയുടെ ഉപക്രമത്തിൽനിന്നാണു് അടിയിൽ കാണുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു്:
“സർവവിദ്യാഗമാചാരപ്രവക്ത്രേ ശ്രുതിചക്ഷുഷേ
ദിവ്യവാണീലതോപഘ്നതരവേ ഗുരവേ നമഃ.
പ്രഭൂതരസവാഗ്ദോഗ്ധ്രീനിർവ്യൂഢനിജവൃത്തയേ
നമശ്ശബ്ദാർത്ഥവിജ്ഞാനഭൂതയേ ഭവഭൂതയേ.
നമോസ്തു കവയേ തസ്മൈ വല്മീകോദരജന്മനേ
രാമായണമഹാകാവ്യപീയൂഷക്ഷീരസിന്ധവേ.”
“കർമ്മഹേ നിർഭരാകൂതശബ്ദസന്ദർഭവിസ്തരേ
ഉത്തരേ രാമചരിതേ താൽപര്യാർത്ഥനിരൂപണം.
സംപ്രദായസമുച്ഛേദാൽ ഖിലീഭൂതേത്ര നാടകേ
വ്യാക്രിയാ യത്നതസ്ത്വേതന്നിർവഹേമ സമീഹിതം.”
“കവിവര്യോക്തിമാധുര്യമസൃണീകൃതചേതസാം
സുലഭാനി ഭവേയുർന്നഃ സ്ഖലിതാനി പദേ പദേ.
വാച്യാർത്ഥബോധവിരഹേ ദൂരേ താൽപര്യനിർണ്ണയഃ
വചനപ്രൗഢിദുർബോധേഷ്വാകൂതേഷു തു കാ കഥാ?
ഏവമപ്യത്ര ശബ്ദാർത്ഥവ്യാക്രിയാരചനം ഹി നഃ
അന്ധേന നികഷോന്മൃഷ്ടമുക്താശുദ്ധിപരീക്ഷണം.
ശക്തിവ്യുൽപത്തിശിക്ഷാഭിരുത്തേജിതധിയാമപി
ദുസ്സാധാദ്വിരമത്യേഷാ മനീഷാ നൈവ കാ ഗതിഃ?
അനാലോചിതശാസ്ത്രാർത്ഥാനപ്രൗഢമതിവൈഭവാൻ
അസ്മാനകസ്മാദാവിഷ്ടാ വ്യാചിഖ്യാസാ പിശാചികാ.”
“ദീപികേവ യതോ ഭാവാൻ ഗുഢാനപി വിഭാവയേൽ
ഭാവാർത്ഥദീപികേതീഹ വ്യാഖ്യാസ്മാഭിർവിരച്യതേ.”
“നോ വിദ്വദ്ഗണനാശയാ ന ച കവിഖ്യാത്യുദ്ഗമശ്രദ്ധയാ
നൈവ സ്വീയവിചാരകൗശലവിധാവിഖ്യാപനോൽകണ്ഠയാ
പീയൂഷദ്രവപിച്ഛിലോക്തിസുഭഗഗ്രന്ഥാവഗാഹോത്സുക
സ്വാന്തോല്ലാസകതീർത്ഥദുർല്ലഭതയാ വ്യാഖ്യാമിമാം കർമ്മഹേ.”
വ്യാഖ്യാനത്തിന്റെ ഒടുവിലുള്ള ചില ശ്ലോകങ്ങൾ കൂടി പകർത്താം
“ദ്വിജവരശുഭവംശശ്രേഷ്ഠമുക്താഫലസ്യ
പ്രസൃതവിശദഭാസോ നേത്രനാരായണസ്യ
വിവൃതിരഖിലഹൃദ്യാ പ്രസ്തുതാ യാ നിയോഗാൽ
പരിണതിമപി സാഗാൽ കാവ്യഭൂഷാനിഷദ്യാ.”
“സർവഥാപി ഹി മന്ദാനാമേഷാ സ്യാദുപകാരിണീ
ഭവഭൂതിവചസ്സിന്ധുതിതീർഷുജനതാതരീ.
ബ്രഹ്മക്ഷത്രമഹീവതംസകനിഭേ നാരായണാഖ്യഃ കവിർ
ജ്ജാതോ യസ്തു വളർക്ഷമംഗലയുതഗ്രാമേ മഠാഖ്യേ ഗൃഹേ;
തേനേയം ഭവഭൂതിഗുംഭിതവചോഗാംഭീര്യകൃച്ഛ്റാദിമ
ദ്വാച്യാദ്യർത്ഥപരീക്ഷണവ്യസനിനാ ടീകാ പുനർന്നിർമ്മിതാ.”
ഈ ശ്ലോകങ്ങളിൽനിന്നു നാരായണൻനമ്പൂരി, ആരും ശരിക്കു് അർത്ഥമറിയാതെ കുഴങ്ങുന്നതും ആരും വ്യാഖ്യാനിക്കുവാൻ ഒരുമ്പെടാത്തതും അസ്തപ്രചാരദശയെ സമീപിച്ചതുമായ ഭവഭൂതി മഹാകവിയുടെ ഉത്തരരാമചരിതത്തിനു ഭാവാർത്ഥദീപിക എന്ന ടീക നിർമ്മിക്കുവാൻ, ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ നിയോഗംനിമിത്തം ഉദ്യുക്തനായിയെന്നു വെളിപ്പെടുന്നു. വളർക്ഷമംഗലം എന്നതു വെള്ളാങ്ങല്ലൂരിന്റെ സംസ്കൃതരൂപമാകുന്നു. ആ ഗ്രാമത്തിലാണു് മഠമെന്ന ഇല്ലം. ഉത്തരരാമചരിതത്തിനു നമുക്കു് ഇതുവരെ ലഭിച്ചിട്ടുള്ള കേരളീയവ്യാഖ്യാനങ്ങളിൽ അതിപ്രാചീനമായുള്ളതു ദീപിക തന്നെയാണു്. ദീപികയ്ക്കു പിന്നീടാണു് ദിങ്മാത്രദർശിനിയുടെ പ്രാദുർഭാവം. ആ വ്യാഖ്യയുടെ ഉപോൽഘാതത്തിൽ
“ബോധായനകവിരചിതേ വിഖ്യാതേ ഭഗവദജ്ജു കാഭിഹിതേ
അഭിനേയേഽതിഗഭീരേ വിശദാനധുനാ കരോമി ഗുഢാർത്ഥാൻ”
എന്നും ഉപസംഹാരത്തിൽ
“ഇതി പ്രഹസനാഭിഖ്യോ പൂർണ്ണാ നാട്യനിബന്ധനേ
ഹാസ്യഗുഹിതതത്വാർത്ഥേ ടീകാ ദിങ്മാത്രദർശിനീ.
ബുധജനമാനസേ ന കിയതീമപി മേ വിവൃതി
ർമ്മുദമതിരിക്തമോഹരഭസോപചിതാ കുരുതേ
തദപി കൃശാശയാവശകുശീലവമാത്രഹിതാ
യദി തു ഭവിഷ്യതീയമിയതാ സഫലൈവ കൃതിഃ
യശ്ചാസൗ ഭവഭൂതിസൂക്തിജലധേരർത്ഥൗഘയാദോഗണ
പ്രക്ഷോഭോത്ഥിതഭീതഭഞ്ജനകരീം വ്യാഖ്യാതരീം നിർമ്മമേ
തേനേയം വിഷമേതിവൃത്തഗഹനേ ബൗധായനീയേ പുനർ
ന്നാട്യേ ഗർഭിതശാസ്ത്രജൃംഭിതവചോഗംഭീരഗുംഫേ കൃതാ.”
ദർശിനി ഭഗവദജ്ജുകം അഭിനയിക്കുന്ന ചാക്ക്യാന്മാർക്കു പ്രയോജകീഭവിക്കണമെന്നുള്ള ഉദ്ദേശ്യം അതിന്റെ പ്രണേതാവിനു പ്രത്യേകമായുണ്ടായിരുന്നു എന്നു “ബുധജനമാനസേ” എന്ന ശ്ലോകം തെളിയിക്കുന്നു.
രണ്ടു വ്യാഖ്യാനങ്ങളിലും മഠത്തിൽ നമ്പൂരി ഭട്ടതിരിയുടെ നാരായണീയത്തിൽ നിന്നു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നുണ്ടു്. ദീപികയിൽ ഉത്തരരാമചരിതം രണ്ടാമങ്കത്തിൽ ദേവയാനമെന്തെന്നു് “അസ്മദ്ഗുരുഭിശ്ശ്രീമദ് ഗുരുവായുനാഥസ്തോത്രരത്നേപ്രദർശിതം” എന്നു് ഉപന്യസിച്ചുകൊണ്ടു ചതുർത്ഥദശകത്തിലുള്ള “ഊർദ്ധ്വലോകകുതുകീ തു മൂർദ്ധതഃ” ഇത്യാദി നാലു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു. ദർശിനിയിൽ “മേധ്യമരണ്യം” എന്ന പങ്ക്തി വ്യാഖ്യാനിക്കുമ്പോൾ “യഥോക്തമസ്മദ്ഗുരുഭിർഗുരുമരുൽപുരാധീശസ്തുതൗ” എന്നു പ്രസ്താവിച്ചുകൊണ്ടു് 84-ആം ദശകത്തിലെ “ആചാര്യാഖ്യാധരസ്ഥാരണി” എന്ന ശ്ലോകം പ്രദർശിപ്പിക്കുന്നു. ഉത്തരരാമചരിതത്തിലെ പ്രഥമ പദ്യത്തിൽ ‘പ്രശാസ്മഹേ’ എന്നൊരു ക്രിയാപദമുണ്ടല്ലോ. അതിനെപ്പറ്റി ദീപികയിൽ ചർച്ചചെയ്യുമ്പോൾ ‘അത്ര അനുശാസനാർത്ഥസ്യ ശാസേഃ പരസ്മൈപദിത്വാദിച്ഛാർത്ഥസ്യത്വാങ്പൂർവ്വസ്യ ഏവാത്മനേപദവിധാനാൽ പ്രശാസ്മഹേ ഇതിപാഠശ്ചിന്ത്യ ഇതി സാഹിത്യമല്ലഃ’ ‘പ്രായേണാങ് പൂർവ ഇത്യുക്തേഃ പ്രശാസ്ത ഇത്യപി ഇതി പ്രക്രിയാസർവസ്വകഥനാൽ സാധു’ എന്നൊരു വിമർശനം കാണുന്നതിൽ നിന്നു സർവസ്വത്തിനു പിന്നീടാണു് ദ്വീപികയുടെ നിർമ്മിതി എന്നു പ്രത്യക്ഷപ്പെടുന്നു. മഠത്തിൽ നമ്പൂരി ചതുശ്ശാസ്ത്രങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നതിനു പുറമേ ശ്രുതിസ്മൃതികൾ, ഭാഗവതാദിപുരാണങ്ങൾ, ഭഗവൽഗീത, വിവിധകാവ്യനാടകങ്ങൾ, അലങ്കാരം എന്നിവയിലും പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചിരുന്നു എന്നുള്ളതിനു പൂർണ്ണമായ സാക്ഷ്യം അദ്ദേഹത്തിന്റെ രണ്ടു വ്യാഖ്യാനങ്ങളും വഹിക്കുന്നു. ഭട്ടതിരിയോടു് അദ്ദേഹം പ്രധാനമായി അഭ്യസിച്ചതു പൂർവ്വോത്തരമീമാംസകളായിരുന്നു.
28.26തത്ത്വാർത്ഥദീപിക
ധർമ്മകീർത്തിയുടെ രൂപാവതാരത്തിനു മേൽ പ്രസ്താവിക്കുവാൻ പോകുന്ന ശങ്കരവാരിയരുടെ നീവിയെന്ന വ്യാഖ്യാനത്തിനുപുറമേ നാരായണഭട്ടതിരിയുടെ ഏതോ ഒരു ശിഷ്യന്റെ ‘തത്ത്വാർത്ഥദീപിക’ എന്നൊരു വ്യാഖ്യാനവുമുണ്ടു്. തത്ത്വാർത്ഥദീപികയും സാമാന്യം നല്ല ഒരു ടീകതന്നെ. അതിന്റെ ആരംഭത്തിൽ അധോലിഖിതമായ ശ്ലോകം കാണുന്നു:
“നത്വാ സർവസ്വകൃതം നാരായണമമലചരിതമാചാര്യം
രൂപാവതാരടീകാം കരോതി തത്ത്വാർത്ഥദീപികാം കശ്ചിൽ”
അവസാനത്തിൽ
“ശ്രീനാരായണകാരുണ്യാട്ടീകാ തത്ത്വാർത്ഥദീപികാ
സമാപ്താ; പരിഗൃഹ്ണന്തു സജ്ജനാ വീതമത്സരാഃ”
എന്നു് ഒരു ശ്ലോകമുണ്ടു്. ഈ ശ്ലോകങ്ങൾ ഭട്ടതിരിയുടെ ശിഷ്യന്മാരിൽ അന്യതമനാണു തത്ത്വാർത്ഥദീപികയുടെ പ്രണേതാവെന്നു് വെളിപ്പെടുത്തുന്നുണ്ടെങ്കിലും അതു മഠത്തിൽ നമ്പൂരിതന്നെയോ എന്നു ക്ണുപ്തമായി പറവാൻ പ്രയാസമുണ്ടു്.
28.27ധാതുരത്നാവലി
നാരായണശിഷ്യനായ ഒരു പണ്ഡിതൻ ധാതുരത്നാവലി എന്ന പേരിൽ ഒരു വ്യാകരണഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്.
“ശ്രീനാരായണമിശ്രശ്രീഗുരുചരണാരവിന്ദയുഗളമഹം
നിശ്ശേഷവിബുധപടലീശേശ്രയിതം ശശ്വദാശ്രയേ മനസാ.
വൃകോദരാദ്യൈരുദിതേഷ്വനേക
ദിഗാശ്രയാ യേ ഖലു ധാതുസംഘാഃ
ഗുരൂക്തിതസ്താനഖിലാനുദാഹൃ
ത്യാരോപിതപ്രായമഥ ഗ്രഥാമഃ”
എന്നു് ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലും
“ഇതി ശ്രീമാതൃദത്താഖ്യകരുണാബലശാലിനാ
ബാലേന രചിതാ സേയം ധാതുരത്നാവലീ ജയേൽ.
ശോധനാക്ഷമതമേന കേനചിൽ
ബാലകേന കുതുകാന്നിഗുംഫിതാം
ധാതുരത്നമഹിതാവലീം ബുധാ
ശ്ശോധയന്തു മതിശാണശീലനൈഃ.
ഹംഹോ സുധീനിവഹ! ദേശികവാങ്മഹാബ്ധി-
കല്പദ്രുമാദധിഗതാം ഗുരുദേവതുഷ്ട്യാ
ഭൂയസ്സുവൃത്തലളിതാം മമ ധാതുരൂപ
രത്നാവലീം കലയ കണ്ഠതടേ ലുഠന്തീം.”
എന്നു് അവസാനത്തിലും ചില ശ്ലോകങ്ങൾ കാണുന്നു. ആദ്യത്തേ ശ്ലോകത്തിൽ പറയുന്ന ‘നാരായണമിശ്രൻ’ മേല്പുത്തൂർ ഭട്ടതിരിയല്ലാതെ മറ്റൊരാചാര്യനാകുവാൻ മാർഗ്ഗമില്ല. അദ്ദേഹമാണു് രത്നാവലീകാരനെ ആ ഗ്രന്ഥരചനയ്ക്കു് ഉപദേശിച്ചതെന്നും വെളിപ്പെടുന്നു. അദ്ദേഹത്തിന്റെ പുരസ്കർത്താവായ മാതൃദത്തൻ ആരെന്നു വെളിപ്പെടുന്നില്ല. അനുഷ്ടുപ്ശ്ലോകങ്ങളിലാണു് ഗ്രന്ഥത്തിന്റെ രചന.
“ഗമനേ രംഗതീതി സ്യാച്ഛങ്കായാമരഗന്മിതഃ
ആസ്വാദനേ രാഗയതേ ചാവത്രാദ്യാവുഭാവപി”
എന്ന ശ്ലോകം അതിലെ പ്രതിപാദനരീതിക്കു് ഉദാഹരണമായി ഗ്രഹിക്കാം.
28.28പ്രക്രിയാസാരം
പ്രക്രിയാസാരം എന്നൊരു ചെറിയ വ്യാകരണഗ്രന്ഥം അക്കാലത്തു നാരായണൻനമ്പൂരി എന്നൊരു പണ്ഡിതൻ രചിക്കുകയുണ്ടായി. “വ്യലേഖി പ്രക്രിയാ സാരോ നാരായണബുധോദിതഃ” എന്നു് ഒരു മാതൃകാഗ്രന്ഥത്തിൽ കൈലാസനാഥൻ എന്ന ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നു. പ്രക്രിയാസർവസ്വം, പ്രക്രിയാകൗമുദി, രൂപാവതാരം എന്നീ മൂന്നു നിബന്ധങ്ങളും നോക്കിയാണു് പ്രസ്തുത കൃതി രചിച്ചിരിക്കുന്നതെന്നു
“പ്രക്രിയായാശ്ച സർവസ്വം പ്രക്രിയാകൗമുദീം തഥാ
രൂപാവതാരഞ്ചാലോക്യ പ്രക്രിയാസാര ഈരിതഃ”
എന്നു് അതിന്റെ അവസാനത്തിലുള്ള ഒരു ശ്ലോകത്തിൽനിന്നും നാം ഗ്രഹിക്കുന്നു.
“വാച്യവാചകരൂപായ പ്രകൃതിപ്രത്യയാത്മനേ
നമശ്ശബ്ദാർത്ഥനിധയേ ഹരയേ പരമാത്മനേ”
എന്നതാണു് വന്ദനശ്ലോകം.
“ബാലേന കേനാപി ബുധോത്തമാനാം
പന്ഥാനമാലോകിതുമുത്സുകേന
വ്യധായ്യയം വ്യാകരണാനുസാരീ
ഗ്രന്ഥസ്സുധീന്ദ്രൈസ്സുവിശോധിതോസ്തു”
എന്നൊരു ശ്ലോകവും അവസാനത്തിൽ കാണുന്നു. ഈ നാരായണന്റെ ദേശമേതെന്നു് അറിയുന്നില്ല.
28.29തന്ത്രപ്രായശ്ചിത്തം
മൂക്കോലക്കാരനായ ഒരു നമ്പൂരി തന്ത്രപ്രായശ്ചിത്തം എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിൽ പതിന്നാലു പരിച്ഛേദങ്ങൾ അടങ്ങിയിരിക്കുന്നു. തന്ത്രസംബന്ധമായുള്ള പ്രായശ്ചിത്തപദ്ധതിയാണു് വിഷയം. താഴെക്കാണുന്ന ശ്ലോകങ്ങൾ പ്രകൃതത്തിൽ ഉദ്ധരിക്കേണ്ടിയിരിക്കുന്നു:
“ഭക്തിപ്രപന്നചിത്താനാം ഭുക്തിമുക്തിപ്രദായിനീം
മുക്തിഗേഹാസിനീമംബാം നക്തന്ദിവമുപാസ്മഹേ.
ശ്രീമാതൃദത്തതനയം സാക്ഷാന്നാരായണം പരം
മാതൃദത്താഭിധാനം ച ഗുരുകാരുണ്യഭാജനം
കൃഷ്ണാഖ്യം ചാജ്ഞതാഹേതുപാപപൂഗാദിവാരണം
നമാമി നമനീയാംഘ്രീൻ ഗുരൂനേതാനഹർന്നിശം”
ഈ ശ്ലോകങ്ങളിൽനിന്നു തന്ത്രപ്രായശ്ചിത്തകാരൻ മേല്പുത്തൂർ നാരായണഭട്ടതിരിയുടേയും മാതൃദത്തന്റേയും കൃഷ്ണന്റേയും ശിഷ്യനായിരുന്നു എന്നറിയുന്നു. സാക്ഷാച്ഛബ്ദംകൊണ്ടു് മേല്പുത്തൂരിനെയല്ലാതെ വിശേഷിപ്പിക്കുവാൻ ന്യായമില്ല. മാതൃദത്തൻ അദ്ദേഹത്തിന്റെ സന്തതസഹചാരിയായ അനുജനായിരിക്കണം. ആഗമശാസ്ത്രാചാര്യനായിരുന്നിരിക്കാം കൃഷ്ണൻ. കല്പകഞ്ചേരി തമ്പ്രാക്കളുടെ നിദേശമനുസരിച്ചാണു് കവി പ്രസ്തുതഗ്രന്ഥം രചിച്ചതു്.
28.30അക്കിത്തത്തു നാരായണൻനമ്പൂരി
വേന്നനാട്ടു് അക്കിത്തത്തു നാരായണൻനമ്പൂരി ഒരു പ്രശസ്തനായ വേദജ്ഞനും വൈയാകരണനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി (1) ശൗനകന്റെ സർവാനുക്രമണി, (2) പ്രൈഷം, (3) വാരരുചസംഗ്രഹം, (4) കൈയടന്റെ മഹാഭാഷ്യപ്രദീപം എന്നീ ഉൽകൃഷ്ടഗ്രന്ഥങ്ങൾക്കു ‘ദീപപ്രഭ’ എന്ന പേരിൽ നാലു വ്യാഖ്യാനങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. പ്രദീപവ്യാഖ്യായ്ക്കു കഠിന പ്രകാശിക എന്നും നാമാന്തരം കാണുന്നു. യങ്ലുക്‍സംഗ്രഹവും അദ്ദേഹത്തിന്റെ കൃതിയാണെന്നു് അനുമാനിക്കുവാൻ ന്യായമുണ്ടു്. ചുവടേ ചേർക്കുന്ന ശ്ലോകം വാരരുചസംഗ്രഹവ്യാഖ്യയിലുള്ളതാണു്:
“ഏവം വരരുചിപ്രോക്തഃ സംഗ്രഹശ്ചർച്ചിതോ മയാ
യഥാമതി ന കാർത്സ്ന്യേന ഭാസന്തേ താദൃശാഃ കില.”
“വേദോ നാമ മഹൽപദം ജനപദോ യത്ര ദ്വിജാനാം തതി
സ്സാംഗം വേദമധീത്യ വാച്യമഖിലം മീമാംസതേ സുസ്ഫുടം
തത്ര ഗ്രാമവരേ ക്വചിന്നിവസതാ നാമ്നാ ച നാരായണേ
നൈഷാ വാരരുചാർത്ഥദീപനപരാ ദീപപ്രഭാ നിർമ്മിതാ.
“മാത്സര്യമുത്സാര്യ നവത്വദോഷം
വിസ്മൃത്യ നൈകട്യകൃതാമുപേക്ഷാം
ത്യക്ത്വാ ഗുണാനാം പരിഗൃഹ്യ ലേശം
ഛേകാ ഇദം ശോധയിതും യതധ്വം”
കൈയടവ്യാഖ്യായിൽ സ്വചരിത്രത്തെപ്പറ്റി അദ്ദേഹം കുറേക്കൂടി വിസ്തരിച്ചു പ്രസ്താവിക്കുന്നു:
“ബ്രഹ്മക്ഷേത്രോ ജയതി വിപുലോ ഭൂപ്രദേശോ; മഹാന്തോ
യത്രാചാര്യാഃ ശ്രുതിഷു നിരതാശ്ശങ്കരാദ്യാ ബഭൂവുഃ
അബ്ധൗ ജ്യോതിഃപ്രസരസുഭഗേ നിർമ്മമേ ജാമദഗ്ന്യോ
യം ബ്രഹ്മാർത്ഥം. ഭുവനമഹിതം കേരളാവാസഹൃദ്യം.
യത്ര ദ്വിജാനാം തപസാ പൃഥിവീ ദേവമാതൃകാ
നദീമാതൃകയാ തുല്യാ സദാ സസ്യപ്രവർത്തിനീ.
തത്ര വല്ലീകവിണയോർന്നദ്യോർമ്മധ്യേ ദ്വിജാതയഃ
പ്രശസ്തഗ്രാമവാസ്തവ്യാ അന്തർവാണയ ഉത്തമാഃ
ചൂർണ്ണീനിളാമഹാനദ്യൗ യത്ര സ്തസ്തത്ര യേ ദ്വിജാഃ
വസന്തി തേഷാം മാഹാത്മ്യം കോ വക്ത്തും ശക്നുയാദ്ഭുവി?
വർണ്ണാശ്രമാണാമാചാരോ നിത്യം യത്ര പ്രവർത്തതേ
അഗ്നിഷ്ടോമപ്രഭൃതയഃ ക്രതവോ വിതതാസ്സദാ.
അനുഗ്രഹേ നിഗ്രഹേ ച തേഷാം സാമർത്ഥ്യമദ്ഭുതം.
അത ഏവ നിരാതങ്കാ വർത്തന്തേ തത്ര ഹി പ്രജാഃ
വേദോ നാമ… … …
…കൈയടഭാഷ്യദീപനപരാ ദീപപ്രഭാ നിർമ്മിതാ.
ഗ്രാമോ മഹാവിഹാരാഖ്യോ ഭൂസുരസ്വാമികോ മഹാൻ
യത്ര സന്നിഹിതോ വിഷ്ണുർഭക്താനുഗ്രഹതൽപരഃ
ആഹിതാഗ്ന്യഭിധം യത്ര ഗേഹം ഗൗണം പ്രചക്ഷതേ
തത്രോദ്ഭൂതേന രചിതാ ടീകൈഷാ സംസ്കൃതാത്മനാ.
ആര്യാഖ്യാ ജനനീ യസ്യ ദേവശർമ്മാഭിധഃ പിതാ
ആചാര്യോ ദേശികശ്ചൈവ വേദവേദാംഗതത്ത്വവിൽ.
തേഭ്യസ്തച്ഛിഷ്യതഃ ശ്രുത്വാ മഹാഭാഷ്യസ്യ കൈയടം
ശിഷ്യേഭ്യശ്ചാസകൃദ്ദത്വാ വ്യാഖ്യാ കാപി വിനിർമ്മിതാ.
വിദ്യാന്തരേഷു മേ യത്ന ഇഹൈവാദർശവൽ സ്ഫുരേൽ.
തന്നാത്ര വർണ്ണ്യഽതേസ്മാഭിഃശ്ലാഘാ സദ്ഭിർവിഗർഹിതാ.
വാചോ വ്യാകരണാച്ഛുദ്ധിഃ സ്ഫീതാ മേ മനസോ ഭവേൽ
ഇത്യാശയേന വ്യാഖ്യായി ന തു വിദ്യാമദാദിനാ.
മത്തോപി യോ മന്ദമതിരധികാരീ മതോത്ര മേ
അത്യന്തം വിദുഷാം ത്വത്ര പ്രതീതേർല്ലാഘവം ഫലം.
തസ്മാൽ സന്തുഷ്ടമനസോ ഗുണഗൃഹ്യാ അമത്സരാഃ
സന്തഃ പരീക്ഷാം കുർവന്തു ശബ്ദശാസ്ത്രേ കൃതശ്രമാഃ
സ്ഖലിതം മതിമാന്ദ്യാദേർമ്മയാ യദ്യത്ര സംഭവേൽ
തൽ സമാധാതുമർഹന്തി സന്തോ മയി കൃപാലവഃ.
ന ഹി സദ്വർത്മനാ ഗച്ഛൻ സ്ഖലിതേഷ്വപ്യപോദ്യതേ;
ഇതി ചോക്തം ഭട്ടപാദൈസ്തൽ സദ്ഭിഃ ക്ഷമ്യതാമിദം.
ഏതച്ച പ്രാർത്ഥയേഹം വിലസതു ഹൃദയേ
സർവദാ സജ്ജനാനാം
വ്യാഖ്യേയം മാ കദാചിൽ ക്വചിദിയമസതാം
കർണ്ണരന്ധ്റേ പ്രപപ്തൽ
സന്തോ ഹി പ്രസ്ഖലന്തം പുരുഷമനുപദം
വീക്ഷ്യ ഹസ്താവലംബം
കുർവന്ത്യന്യേ മഹാന്തം മനുജമപി തൃണ
ച്ഛന്നകൂപേ നയന്തേ.
നമോ നമഃ പാണിനയേ നമഃ കാത്യായനായ ച
അഹീന്ദ്രായ നമസ്തേഭ്യോ മുനീന്ദ്രേഭ്യോ നമോ നമഃ
പദക്രമാഭ്യാം സഹിതാം. സാംഗാം ബഹ്വൃചസംഹിതാം
ചത്വാരിംശം ബ്രാഹ്മണഞ്ച ത്രൈശം ച സരഹസ്യകം
യേഽസ്മഭ്യം വിതരന്തി സ്മ ശബ്ദശാസ്ത്രം വിശേഷതഃ
അന്യച്ച തേഭ്യസ്സർവേഭ്യോ ദേശികേഭ്യോ നമോ നമഃ.
മഹാവിഹാരപതയേ ഭജതാം കല്പശാഖിനേ
നരസിംഹാത്മനേ ലക്ഷ്മീനാഥായ ഹരയേ നമഃ.”
തൃപ്പൂണിത്തുറയ്ക്കു തെക്കുകിഴക്കായി പെരുമ്പള്ളി എന്നൊരു സ്ഥലവും അവിടെ ഒരു നരസിംഹക്ഷേത്രവുമുണ്ടു്. ആ പെരുമ്പള്ളിതന്നെയാണു് മഹാവിഹാരം. ആചാര്യന്റെ മാതാവിന്റെ പേർ ആര്യയെന്നും പിതാവിന്റേതു ദേവനെന്നുമായിരുന്നു എന്നു് അദ്ദേഹംതന്നെ തുറന്നു പറയുന്നുണ്ടു്. ‘ആഹിതാഗ്നി’ എന്നായിരുന്നു ഇല്ലപ്പേർ. അതിനു ശരിയായ ഭാഷാനാമം അക്കിത്തമെന്നാണു്. ഇപ്പോഴും അക്കിത്തമെന്ന ഒരില്ലം കാണ്മാനുണ്ടെങ്കിലും അതു പെരുമ്പള്ളിയിലല്ല. പക്ഷെ വല്ല കാരണവശാലും കാലാന്തരത്തിൽ ആ കുടുംബം ഇപ്പോഴത്തെ സ്ഥാനത്തു താമസം മാറ്റിയിരിക്കാം. ‘ന ഹി സദ്വർത്മനാ’ എന്ന പദ്യത്തിൽ സ്മൃതനായ ഭട്ടപാദർ മേല്പുത്തൂർ ഭട്ടതിരിയായിരിക്കാം. “ഉക്തം ഹ്യസ്മദാചാര്യൈഃ ‘വ്യാദായ സ്വപിതീതി സമ്മീല്യ ഹസതീത്യുപ സംഖ്യാനമപൂർവകാലത്വാ’ദിത്യാദി” എന്നു വാരരുച സംഗ്രഹവ്യാഖ്യയിൽ ഒരു പങ്ക്തി കാണുന്നു. ആ വാർത്തികം കാശികാവൃത്തിയിലല്ലാതെ സർവസ്വത്തിൽ കാണുന്നില്ല. അതുകൊണ്ടു് അസ്മദാചാര്യൈഃ എന്ന പദംകൊണ്ടു നിർദ്ദേശിച്ചിട്ടുള്ളതു വൃത്തികാരഭോജാദികളെയായിരിയ്ക്കണം. ‘ബ്രഹ്മക്ഷേത്രോ’ ഇത്യാദി പദ്യങ്ങൾ സർവാനുക്രമണീദീപ പ്രഭയിലും കാണ്മാനുണ്ടു്. അതിൽ
“ഗ്രാമേ മഹാവിഹാരാഖ്യേ ജാതേനാംഗിരസാം കുലേ
ആര്യാസുതേന ടീകേയം ലിഖിതാ ദേവശർമ്മണാ”
എന്നും ഒരു ശ്ലോകമുണ്ടു്. ഗ്രന്ഥകർത്താവിനെ പിതാവിന്റെ നാമമായ ദേവശർമ്മപദം കൊണ്ടും വ്യപദേശിച്ചിരുന്നുവോ എന്നറിയുന്നില്ല. അങ്ങനെയാണെങ്കിൽ അദ്ദേഹം ആംഗിര സഗോത്രജനാണെന്നു വരുന്നു.
28.31യങ്ലുക്സങ്ഗ്രഹം
എന്ന ഗ്രന്ഥത്തിന്റെ (വ്യാകരണഗ്രന്ഥം) കർത്താവും ഈ നാരായണൻതന്നെയാണെന്നു തോന്നുന്നു.
“ആഹിതാഗ്നിഗൃഹാഖ്യേന ശാബ്ദസിംഹേന യേ കൃതാഃ
യങ്ലുകസ്സംഗ്രഹശ്ലോകാസ്തദ്വ്യാഖ്യൈഷാ മയാ കൃതാ”
എന്നൊരു ശ്ലോകം അതിന്റെ ഒരു വ്യാഖ്യാനത്തിൽ കാൺമാനുണ്ടു്. ആ വ്യാഖ്യാനം മറ്റൊരു പണ്ഡിതന്റെയായിരിക്കണം. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:
“പ്രണിപത്യ ജഗന്നാഥം രാമം രാജീവലോചനം
പ്രക്രിയാ യങ്ലുകഃ കൈശ്ചിൽ പദ്യൈഃ കിമപി ഗദ്യതേ.
ധാതോർഹലാദേരേകാചോ യങ്പ്രത്യയ ഇഹ സ്മൃതഃ
ക്രിയാസമഭിഹാരാർത്ഥേ പ്രത്യയേഭ്യസ്തഥാ പുനഃ
കൗടില്യേ ഭാവഗർഹായാം ലുപാദേശ്ച യങഃ പുനഃ
യങോചി ചേതി തസ്യാസ്യ ലുഗപി പ്രത്യയേ സ്മൃതഃ”
“തഥാ ച ഭാഷ്യകാരേണ ഹുശ്നുഗ്രഹണമേവ തൽ
ഭാഷായാം യങ്ലുഗസ്തീതി ലിംഗത്വേന സമർത്ഥിതം.
വൃത്തികാരാദയോപ്യത്ര തദേവ മതമാസ്ഥിതാഃ
അസ്മാഭിരപി തന്നിത്യം പ്രക്രിയാത്ര പ്രദർശ്യതേ.”
“യോ വേദ യങ്ലുകം സമ്യക്‍ സ വൈയാകരണാഗ്രണീഃ
ഇത്യേതദ്ഭാഷ്യകാരേണ പ്രശംസാർത്ഥം പ്രദർശിതം.”
ലുങാദിരൂപങ്ങൾക്കും സംഗ്രഹശ്ലോകങ്ങൾ ദീപപ്രഭാകാരൻ രചിച്ചിട്ടുള്ളതായി കാണുന്നു.
“വൈയാകരണികയാ യഃ സ്പൃഹയതി സംശ്ലാഘനായ ജനഃ
തിഷ്ഠേത സതാം സംസദി സ പ്രതിപദമാലഭാരിനിജകണ്ഠഃ”
എന്നതു് അതിലെ ഒരു ശ്ലോകമാകുന്നു.
28.32പ്രൈഷാർത്ഥവിവൃതി
പ്രസ്തുത ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:
“വിഘ്നേശ്വരം പ്രണമ്യാഹം വാഗ്ദേവീഞ്ച ഗുരുനപി
വക്ഷ്യാമി പദ്യബന്ധേന പ്രൈഷാർത്ഥം ബ്രഹ്മചാരിണഃ
ബ്രഹ്മചാര്യസി വാക്യേന കർമ്മണാനേന മാണവ!
ജന്മാന്തരം പ്രാപ്തവാംസ്ത്വം ബ്രഹ്മജന്മാഖ്യയോത്തമം.
ആചാര്യോ ജനകോ യത്ര സാവിത്രീ ജനനീ മതാ
നാമാന്തരം ത്വയാ പ്രാപ്തമധുനാ ബ്രഹ്മചാര്യസി.
യദ്വൈ തേനാശ്രമപ്രാപ്തിഃ കഥ്യതേ പ്രാഗനാശ്രമീ
ബ്രഹ്മചര്യാശ്രമം പ്രാപ്തസ്തസ്മാത്ത്വം ബ്രഹ്മചാര്യസി.
ഇത്യർത്ഥഃ കഥ്യതേന്യോപി തസ്യർത്ഥഃ കീർത്ത്യതേ മയാ
ബ്രഹ്മശബ്ദോ വേദരാശൗ വർത്തതേ ചരതിർഗ്ഗതൗ.
താച്ഛീല്യേ ച ണിനിം വിദ്യാദ്യോഗ്യതാ തേന ലക്ഷ്യതേ
വേദാധിഗമയോഗ്യസ്ത്വം സംജാതോഽനേന കർമ്മണാ.
അസ്മാൽ പൂർവം വേദപാഠേ ന യോഗ്യശ്ശുദ്രസാമ്യതഃ
ന ചാഭിവ്യാഹരേദ്ബ്രഹ്മേത്യേവം ഹി മനുരബ്രവീൽ.”
പ്രൈഷത്തിനു വളരെ വിസ്തൃതമായ രീതിയിലുള്ള ഒരു പദ്യ വ്യാഖ്യാനമാണു് ഈ ദീപപ്രഭ എന്നു മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലോ. ഒടുവിൽ
“ഏവം പ്രൈഷാർത്ഥവിവൃതിരർണ്ണവേ മനുനാ സ്മൃതേ
ആദ്യാശ്രമഗതേ ധർമ്മേ സാരമാദായ നിർമ്മിതാ”
എന്നും അതു കഴിഞ്ഞു “വേദോ നാമ മഹൽപദം ജനപദം…തത്ര ഗ്രാമവരേ ക്വചിന്നിവസതാ നാമ്നാ ച നാരായണേനൈ ഷാ പ്രൈഷപരാർത്ഥദീപനപരാ ദീപപ്രഭാ നിർമ്മിതാ” എന്ന ശ്ലോകവും കാൺമാനുണ്ടു്.
28.33അഷ്ടമൂർത്തി ഭട്ടതിരി
ആമോദം എന്ന പേരിൽ ഭട്ടബാണന്റെ കാദംബരിക്കു പദ്യരൂപമായ ഒരു ടീക നിർമ്മിച്ച കവിയാണു് അഷ്ടമൂർത്തിനമ്പൂരി.
“പൂർവേണ ഗുണകാമാസീൽ കേരളേഷു ഭൃഗോഃ കുലേ
വിപ്രോ നാരായാണസ്തസ്മാദഷ്ടമൂർത്തിരജായത”
എന്നു ഗ്രന്ഥാരംഭത്തിൽ കാണുന്ന ശ്ലോകത്തിൽനിന്നു തൃക്കണാമതിലകത്തിനു കിഴക്കായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും അച്ഛന്റെ പേർ നാരായണൻ എന്നായിരുന്നു എന്നും ഭാർഗ്ഗവ ഗോത്രക്കാരായിരുന്നു ആ ഇല്ലക്കാർ എന്നും നാം അറിയുന്നു. ഭട്ടതിരിയുടെ കാലമേതെന്നു കണ്ടുപിടിക്കുവാൻ മാർഗ്ഗമില്ല. എട്ടാമത്തേയോ ഒൻപതാമത്തേയോ ശതകമായിരിക്കാമെന്നു തോന്നുന്നു.
വലിയ ഒരു ഗ്രന്ഥമാണു് ‘ആമോദം’. അതിന്റെ ആരംഭത്തിലും അവസാനത്തിലും നിന്നു ചില പദ്യങ്ങൾ ഉദ്ധരിക്കാം.
“ഉപാസ്മഹേ ജഗജ്ജന്മസ്ഥിതി സംഹാരകാരണം
അവിദ്യാധ്വാന്തവിധ്വംസി ജാനകീരമണം മഹഃ.”
“കാദംബരീകഥാമൃതതരംഗിണീഹ്രദജി ഗാഹിഷാ യേഷാം
തേഷാം കൃതേ നിബന്ധനതീർത്ഥം തേനേദമാരബ്ധം.
ന വിനാ വൃത്തബന്ധേന വസ്തുപ്രായേണ സുഗ്രഹം
ഇതി പ്രവചസാമേതദനുസൃത്യ സുഭാഷിതം.
ജാതിസമന്വയസംഭൃതപരഭാഗൈഃ സാധയാമ്യഹം വിദുഷാം
വൃത്തൈസ്സാധു നിബദ്ധൈശ്ചമ്പകദാമഭിരിവാമോദം.
രസഭാവാലങ്കാരധ്വനിഗുണവൈചിത്ര്യവർണ്ണനാസു വയം
പ്രായോ ദുരധിഗമത്വാദുദാസ്മഹേ ഗൗരവാദനന്തത്വാൽ.”
“പണ്യാജീവാ വണിജഃ പ്രാപണികാ നൈഗമാശ്ചവൈദേഹാഃ
ഏകാർത്ഥാഃ സ്മര്യന്തേ മഹിമാ ഭൂമാഥ കോടിരുൽകർഷഃ”
“പരിനിഷ്ഠിതം നിബന്ധനമിതി ഭട്ടശ്രീമദഷ്ടമൂർത്തികൃതം
ഭൂയാൽ കാദംബര്യാമാമോദസ്സുമനസാമധുനാ.
ഇതി പദ്യസൂക്തിമൗക്തികമാലാഭിരലംകൃതൈവമസ്മാഭിഃ
കാദംബരീ തദേഷാ സരസാ ഹൃദയേ നിവേശ്യതാം രസികാഃ.
നിർവ്യാജം പദയോർന്നിപത്യ വചസാ ദീനേന സോപഗ്രഹം
ദോഷജ്ഞാനയമഷ്ടമൂർത്തിരിദമാബദ്ധാഞ്ജലിര്യാചതേ
ദോഷോ യദ്യപി മേ വചസ്സു സുലഭഃ; കിന്ത്വസ്തമാത്സര്യയാ
ബുദ്ധ്യാ തത്ത്വവിചാരചാരുതരയാ ദൃഷ്ട്വൈവ വിഖ്യാ പ്യതാം.”
ഇടയ്ക്കു കർണ്ണീസുതൻ എന്ന ചോരപ്രമാണിയുടെ കഥകൂടി കവി ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു. ആ ഭാഗത്തിൽനിന്നു ചില ശ്ലോകങ്ങൾ അടിയിൽ ചേർക്കുന്നു:
“മണിമന്ത്രൗഷധശക്ത്യാ ഗത്വാ കർണ്ണീസുതസ്തദഭ്യാശം
പപ്രച്ഛ തം നിബന്ധം ശശസ്യ പാദാഃ കിയന്ത ഇതി.
തം പ്രത്യുവാച വിപുലഃ പുരേവ തസ്യ ത്രയഃ ശശസ്യേതി
നിരഗമയത്തമുപായൈഃ പ്രീതഃ കർണ്ണീസുതശ്ശിഷ്യം.
അഥ സ വിപുലസ്യ ദയിതാം സമീഹിതം പര്യബോധയദ്രഹസി
സാ തു ശയാനാ ദയിതസ്യാങ്കേ രാത്രൗ നിരീക്ഷ്യ പൂർണ്ണേന്ദും
പൃഷ്ടവതീ രമണമിദം ബിംബേ ചന്ദ്രസ്യ ദൃശ്യതേ കിമിതി
ശശ ഇതി തമുക്തവന്തം പുനരപി പപ്രച്ഛ സാ ബാലാ.
ശശ ഇതി കിം ചരമചരം വേതി; ചതുഷ്പാദ്വിശേഷ ഏവ ശശഃ
കേഷാഞ്ചിത്തു ശശാനാം പാദാസ്ത്രയ ഏവ വിദ്യന്തേ.
ഇതി തദുപശ്രുത്യ വചസ്തസ്യാ വികൃതിം ഭയേ ച ഹർഷേ ച
തുഷ്ടശ്ശാസ്ത്രരഹസ്യം തസ്യൈ നിശ്ശേഷമുപദിദേശ ഗുരുഃ.”
ആമോദത്തിലെ പദ്യങ്ങൾ അത്യന്തം ലളിതങ്ങളാണു് എന്നു് ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
28.34നീവീകാരൻ ശങ്കരവാരിയർ
രൂപാവതാരത്തിനു ‘നീവി’ എന്ന പേരിൽ സമഗ്രമായ ഒരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവാണു് ശങ്കരവാരിയർ. അദ്ദേഹത്തെ ബഹുമാനസൂചകമായി ശങ്കരാര്യൻ എന്നു പറയുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ നീവിയുടെ ആരംഭത്തിലുള്ളതാണു്:
“അഭിത്രിലോകീനാളീകമാമ്നായതനവന്തി യേ
തേഭ്യഃ കല്യാണഹേതുഭ്യോ ഭൂദേവേഭ്യോ നമോ നമഃ.
അധിഗതഷഡഭിജ്ഞപ്രക്രിയോപി സ്വയം യഃ
പ്രഥമസമയസജ്ജദ്വാസനാവാസിതാത്മാ
അകലയദതിഹൃദ്യം ശബ്ദവിദ്യാനുമോദം
സ ജയതി നവകീർത്തിസ്സന്മതോ ധർമ്മകീർത്തിഃ.
അമുഷ്യ ഹൃദി വാരിധിപ്രതിനിധേഃ കൃതേർവ്യാകൃതൗ
കഥം ഭവതി യോഗ്യതാ ലഘുരപീദൃശാം മാദൃശാം?
ചിരാന്മഹദനുഗ്രഹാദിഹ തു ലബ്ധവാണീലവാ
ദനുസ്മരണഹേതവേ ലിഖിതവാനഹം കേവലം.
അത്ര രൂപാവതാരസ്യ പാഠേഷു വിവിധേഷ്വപി
ഏകസ്യൈവ പ്രയത്നോയമനുവൃത്ത്യൈ വിതന്യതേ.”
“ഇതി പാരശവകുലതിലകേന ശങ്കരാര്യേണ വിരചിതേ നീവീസംജ്ഞകേ രൂപാവതാരവ്യാഖ്യനേ അഷ്ടമഃ പരിച്ഛോദഃ” എന്നൊരു കുറിപ്പും
“നഖമുഖവിലിഖിതദിതിതനയോരഃ
പരിപതദസൃഗരുണീകൃതഗാത്രഃ
ഹിമധരഗിരിരിവ ഗൈരികയുക്തോ
നരഹരിരഹരഹരവതു സ യുഷ്മാൻ.”
എന്ന നരസിംഹവന്ദനാത്മകമായ ഒരു പദ്യവും കാണുന്നു. ശുകസന്ദേശവ്യാഖ്യാതാവായ കോഴിക്കോട്ടു മാനവേദരാജാവിന്റെ വയസ്യനായ ദേശമംഗലത്തു ശേഖരവാരിയരാണു് നീവിയുടെ കർത്താവു് എന്നൊരു വൃദ്ധോക്തിയുള്ളതു് അപ്രമാണമെന്നു പറയേണ്ടിയിരിക്കുന്നു. എന്തെന്നാൽ നീവി രചിച്ചതു ശങ്കരവാരിയരാണെന്നാണല്ലോ നാം ഇപ്പോൾ അറിയുന്നതു്. ശങ്കരവാരിയർ ദേശമംഗലത്തു് വാരിയത്തിലെ ഒരംഗമാണെന്നുള്ളതിനു തെളിവില്ല. മാഘവ്യാഖ്യാതാവായ ദേശമംഗലത്തു ശ്രീകണ്ഠവാരിയർ തന്റെ പൂർവ്വന്മാരായി ഒരു രുദ്രനേയും രണ്ടു ശ്രീകണ്ഠനേയുമല്ലാതെ ശങ്കരനെ സ്മരിക്കുന്നില്ല. മാഘവ്യാഖ്യാതാവിന്റെ കാലത്തിനുമേലാണു് നീവിയുടെ ആവിർഭാവം എന്നു വിചാരിക്കുവാൻ പ്രയാസമായുമിരിക്കുന്നു. നീവി, കൊല്ലം എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിലെ ഒരു കൃതിയാണെന്നു് ഊഹിക്കുവാനാണു് ന്യായം കാണുന്നതു്. കേരളത്തിൽ കുറേക്കാലം പ്രക്രിയാസർവ്വസ്വവും അതിനു മുൻപു പ്രക്രിയാകൗമുദിയും പഠിപ്പിച്ചുവന്നിരുന്നു എങ്കിലും മുഖ്യപാഠഗ്രന്ഥമായി ആദികാലംമുതൽക്കുതന്നെ അംഗീകരിച്ചിരുന്നതു രൂപാവതാരമാകുന്നു. ആ പരിപാടിയ്ക്കു് ഒരു മാറ്റം വന്നതു ഭട്ടോജിദീക്ഷിതരുടെ സിദ്ധാന്തകൗമുദിയുടെ പ്രചാരത്തോടുകൂടിയാണു്.
28.35പരമേശ്വരമങ്ഗലത്തു ചന്ദ്രശേഖരവാരിയർ
ശ്രീകൃഷ്ണചരിതം എന്നൊരു കാവ്യം മേല്പുത്തൂർ ഭട്ടതിരിയെ ഗുരു നിർവിശേഷമായി ആരാധിച്ചിരുന്ന ഒരു വാരിയർ നിർമ്മിച്ചതായി കാണുന്നു. ഭാഗവതം ദശമസ്കന്ധമാണു് പ്രതിപാദ്യം. കുമാരകാണ്ഡം, വിവാഹകാണ്ഡം, വിചിത്രകാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങളായി ഗ്രന്ഥം വിഭക്തമായിരിക്കുന്നു. ആകെ പന്ത്രണ്ടു സർഗ്ഗങ്ങളാണുള്ളതു്. കവിത ഹൃദയാവർജ്ജകമാണു്. കവി തന്റെ ജനനസ്ഥലം പെരിയാറ്റിന്റെ വടക്കേക്കരയിലുള്ള പരമേശ്വരമംഗലത്താണെന്നും, അതു കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ടതാണെന്നും, അവിടെ വിദ്വൽകവിശ്രേഷ്ഠനായി ശ്രീകണ്ഠൻ എന്നൊരു വാരിയർ ഉണ്ടായിരുന്നു എന്നും, അദ്ദേഹത്തിന്റെ ഭാഗിനേയനും ചന്ദ്രശേഖരനാമധേയനുമായ താൻ അന്നത്തെ കൊച്ചിമഹാരാജാവും തന്റെ അവലംബവുമായ രാജരാജന്റെ ആജ്ഞയനുസരിച്ചു പ്രസ്തുതകാവ്യം നിർമ്മിച്ചു എന്നും, അതിനു തന്റെ ഗുരുവും പ്രക്രിയാസർവസ്വകാരനുമായ നാരായണഭട്ടതിരിയുടെ പ്രശംസാപത്രം ലഭിച്ചു എന്നും പ്രസ്താവിക്കുന്നു. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ നോക്കുക:
“വിദുഷാമഭിരാമായ രാമായ യശസാ ഭൃശം
ജനിതാന്ധ്യവിരാമായ രാമായ ഗുരവേ നമഃ.
ശസ്തേ ഗജവനഗ്രാമേ ഭൂസുരോത്തമഭാസുരേ
ജ്ഞാനവിദ്യാദയാംഭോധേര്യസ്യ ജന്മനികേതനം.
രാജ്യേ കരുമഹീന്ദ്രസ്യ ചൂർണ്ണീസരിദുദക്തടേ
അന്തർഗ്രാമേ ജനപദേ പരമേശ്വരമംഗലേ
ക്ഷേത്രേ ജയതി ഹേരംബഃ സർവമാനുഷപൂജിതഃ
…കാമാരേർവാമപാർശ്വമുപാശ്രിതഃ.
ആസന്നാം പശ്യതസ്സിന്ധും തസ്ഥുഷോ യസ്യ വാമതഃ
ശോഭതേ ദക്ഷിണാമൂർത്തിഃ സാക്ഷാദവയവൈര്യുതഃ.
പാദമൂലസ്ഥലേ തസ്യ ശ്രീകണ്ഠ ഇതി വിശ്രുതഃ
ജജ്ഞേ പാരശവോ വിദ്വൽകവീന്ദ്രനിവഹാഗ്രണീഃ.
തീർത്ത്വാ വിദ്യാംബുധിം ഗുർവ്യാ പ്രജ്ഞാതര്യാ ശ്രമേണ ഹി
യശോരത്നാർജ്ജനം കൃത്വാ സ്വസ്ഥോ യസ്തരസാഭവൽ.
കവീന്ദ്രതിലകസ്യാസ്യ ചന്ദ്രശേഖര ഇത്യഭൂൽ
ഭാഗിനേയോ പ്രകാശസ്സൻ ദിക്ഷു ദുർദ്ദിനഭാനുവൽ.
അസ്തി തൽപ്രീതിമാൻ കശ്ചിൽ കേരളേഷു മഹീപതിഃ
രാജരാജ ഇതി ഖ്യാതഃ ശ്രീമാൻ ഭാഗവതോത്തമഃ,
സാരസ്യാമൃതപാഥോധിജാതപൂർണ്ണസുധാകരഃ
സർവവിദ്വജ്ജനസ്വാന്തപുണ്ഡരീകദിവാകരഃ,
സത്യവാദീ ദയാശീലോ ബ്രഹ്മണ്യോ നയസാഗരഃ
മാനകീർത്തിക്ഷമോപേതോ ധീമാനാശ്രിതവത്സലഃ.
തസ്യ രാജ്ഞോ നിയോഗേന ശ്രീകണ്ഠഭഗിനീഭുവാ
സംക്ഷേപേണ പുരാണാർത്ഥം സമാദായാല്പബുദ്ധിനാ
ആദികാവ്യമിവാ…ലസർഗ്ഗകാണ്ഡരസോജ്വലം
ശ്രീകൃഷ്ണചരിതാഖ്യാനം കാവ്യം സർവഹിതം കൃതം.”
“ശാന്താത്മനാമതിതരാമുപലാളനീയം
സ്വാന്തോരുഭക്തിഭരഹൃദ്യകഥാനിബന്ധം
കാന്തം ഹി കാവ്യമിദമുജ്ഝതി ചേൽ സ നൂനം
കാന്താരഭൂരുഹ ഇതി ദ്യുതരും വിജഹ്യാൽ.”
“ഇത്യേവം ബ്രുവതാ സുശിക്ഷിതമിദം യേനൈവ യഃ പ്രക്രിയാ
സർവസ്വാഭിഹിതം നിബന്ധനമണിം വിശ്വോത്തരം ചാകരോൽ
യാതശ്ശ്രീശുകനാരദാദിസമതാം ഭക്ത്യാ മുകുന്ദേ ച യ
സ്തസ്മൈ സർവവിദേ നമോസ്തു ഗുരവേ നാരായണായാനിശം.”
ഒടുവിൽ
“സകലജനഹിതാർത്ഥം നിർമ്മിതം കാവ്യമേത
ദ്ദിനമനു പഠതാം വാ ശൃണ്വതാം വാപ്യനാർഷം
ഹരതി ഹരികഥായാഃ കീർത്തനാൽ പാപരാശിം
സലിലമപി തപത്യേവാശ്രയാശേന യോഗാൽ.”
എന്നൊരു ഫലശ്രതിശ്ലോകം കാണുന്നു. കവി ആദ്യത്തെ ശ്ലോകത്തിൽ വന്ദിക്കുന്നതു തന്റെ ഗുരുനാഥനായ കരിക്കാട്ടു (ഗജവനം) രാമവാരിയരെയാണു്. തെക്കേ മലയാളത്തിൽ മഞ്ചേരിക്കടുത്തു കരിക്കാടെന്ന പേരിൽ ഒരു ക്ഷേത്രവും വാരിയവുമുണ്ടു്. ആ വാരിയത്തിലെ ഒരംഗമായിരുന്നിരിക്കണം ഈ രാമവാരിയർ എന്നു ഞാൻ ഊഹിക്കുന്നു.
28.36ഗോവിന്ദനാഥൻ
ഗോവിന്ദനാഥൻ ഗൗരീകല്യാണം എന്നൊരു യമകകാവ്യം മൂന്നാശ്വാസത്തിൽ രചിച്ചിട്ടുണ്ടു്. അദ്ദേഹമാണു് ശങ്കരാചാര്യചരിതത്തിന്റെ പ്രണേതാവെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഗൗരീകല്യാണത്തിൽ കവി കുമാരസംഭവത്തയാണു് ഇതിവൃത്തവിഷയത്തിൽ ഉപജീവിച്ചിരിക്കുന്നതു്. കരിക്കാട്ടു രാമവാരിയരായിരുന്നു ചന്ദ്രശേഖരവാരിയരുടെയെന്നപോലെ അദ്ദേഹത്തിന്റെയും ഗുരു. താഴെക്കാണുന്ന ശ്ലോകങ്ങൾ അതിലുള്ളതാണു്:
“ശ്രുതിനിവഹാധാരായ സ്ഫുടതരവിലസൽകൃപാമഹാധാരായ
യതിതതികാമഹിതായ ത്ര്യക്ഷായ നമോ ജഗന്നികാമ ഹിതായ.”
“മമ ധീസ്സാലംകൃത്യാം ശിവയോശ്ചരിതേന ധൃതരസാലം കൃത്യാം
ആമോദാദേവ തയാ സ്വധിഷ്ഠിതാ സ്യാദ്ഗിരാം സദാ ദേവതയാ.”
“അസ്തു സദാ രാമായ ശ്രീഗുരവേ കാവ്യവീരുദാരാമായ
പ്രണതിരുപേതാ വിദ്യാ യൽകൃപയാ മാമഭൂദതോവിദ്യാ.”
“യശസാ ഭുവി രാജന്തം വന്ദേഹം കാളിദാസകവിരാജം തം
യോ ബുധമോദം തസ്യ പ്രഥയതി സൂക്ത്യാ ശിവോത്തമോദന്തസ്യ.
ദർശിതധാതൃപദാർത്ഥാ കൃതിർമ്മമാസാവമുക്തധാതൃപദാർത്ഥാ
അപി ജാതാര്യാവൃത്തം യൽകൃതിപുത്രീവ വപുരിതാര്യാ വൃത്തം.”
അഥ ദിശി വൈശ്രവണസ്യ
സ്വചരിത്രൈർഹാരകശ്ശിവൈശ്ശ്രവണസ്യ
ശൈലോ ഹിമവാൻ നാമ
സ്ഫുരതി യഥാർത്ഥം ദധന്മഹിമവാൻ നാമ.”
ഒടുവിൽ
“കൃഷ്ണഭക്തിസനാഥസ്യ ദാക്ഷിണ്യരസഭാജനൈഃ”
ശ്രാവ്യാ ഗോവിന്ദനാഥസ്യ ക്രിയൈഷാ സൽസഭാജനൈഃ”
എന്ന ശ്ലോകം കാണുന്നു.
പ്രസ്തുതകാവ്യത്തിന്നു ‘പദാർത്ഥവാദിനി’ എന്നൊരു വ്യാഖ്യാനമുണ്ടു്. വ്യാഖ്യാതാവു താനാരെന്നു പ്രകടമായി പ്രസ്താവിക്കുന്നില്ലെങ്കിലും നാരായണന്റെ ശിഷ്യനാണെന്നു പറയുന്നുണ്ടു്. കാലവും അദ്ദേഹത്തിന്റേതുതന്നെയായിരിക്കണം. താഴെ കാണുന്ന പദ്യങ്ങൾ പ്രകൃതത്തിൽ ഉദ്ധർത്തവ്യങ്ങളാണു്:
“തസ്മാൽ ഭൂസുരവരതഃശിഷ്യസഭായൈ വിതീർണ്ണഭാസുരവരതഃ
വിദ്യാപാരായണതശ്ചേതോ മാ ഗാ ഗുരോസ്തു നാരായണതഃ
ഗുരുഭൂതസമാദേശാദു് ഗൗരീകല്യാണനാമനി
കാവ്യേ പദാർത്ഥാൻ…വിജ്ഞാതാൻ കഥയാമ്യഹം”
നാരായണാഭിധനായ ഗുരുവിന്റെ ആജ്ഞാനുസരണമാണു് താൻ ഗൗരീകല്യാണം വ്യാഖ്യാനിക്കുന്നതെന്നു് അദ്ദേഹം പറയുന്നു. വ്യാഖ്യാതാവാണു് ഗോവിന്ദനാഥന്റെ ഗുരു കരിക്കാട്ടു രാമവാരിയരെന്നു് “അഥ ഗജവനഗ്രാമേ പാരശവാന്വയസംഭൂതം സാഹിത്യവിദ്യാപരമദേശികം മഹദഭിരാമം രാമാഭിധാനം നിജഗുരുഭൂതം പ്രതി പ്രണാമം കുരുതേ അസ്ത്വിത്യാദി” എന്നീ പങ്ക്തികളിൽ അറിയിക്കുന്നതു്. തദനുരോധേന ചന്ദ്രശേഖരവാരിയരും ഗോവിന്ദനാഥനും സതീർത്ഥ്യന്മാരെന്നു വന്നുകൂടുന്നു.
28.37ശങ്കരാചാര്യചരിതം
ശങ്കരാചാര്യചരിതത്തെക്കുറിച്ചു ചില വിവരങ്ങൾ മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. ശങ്കരഭഗവൽ പാദരെപ്പറ്റി ചില കേരളീയങ്ങളായ ഐതിഹ്യങ്ങൾ ആ ഗ്രന്ഥത്തിൽ രേഖപ്പെടുത്തീട്ടുണ്ടെന്നുള്ളതാണു് ഇതിവൃത്തവിഷയകമായി അതിനുള്ള മെച്ചം. പുരാണരീതിയിൽ അനുഷ്ടുപ്പുവൃത്തത്തിൽ ഗ്രഥിതങ്ങളായ ഒൻപതു് അധ്യായങ്ങൾ അതിൽ അടങ്ങീട്ടുണ്ടു്. ‘വ്യാസാചലൻ’ എന്ന വിശിഷ്ടകവിയിൽ നിന്നു പല രഹസ്യങ്ങളും ഗ്രഹിച്ചാണു് താൻ പ്രസ്തുത കാവ്യം രചിക്കുന്നതെന്നു ഗോവിന്ദനാഥൻ പറയുന്നു. അദ്ദേഹം ഒരു സ്വാമിയാരായിരിക്കുവാൻ ഇടയുണ്ടു്. ഒരു ശിഷ്യൻ “ആചാര്യചരിതം കിഞ്ചിദ്വിസ്തരേണ സമന്വിതം; ശ്രോതുമിച്ഛാമിപാപഘ്നം വക്‍തും പീഡാ ന ചേദു് ഗുരോ” എന്നു ഗുരുവിനോടു നിവേദനം ചെയ്യുകയും, ഗുരു ആ ചരിതം ചുരുക്കി ഉപദേശിക്കുകയും ചെയ്യുന്നു. ചുവടേ ചേർക്കുന്നതു കേരളഭൂമിയുടെ പ്രശസ്തിയാണു്:
“പുണ്യതീർത്ഥസമാകീർണ്ണാ പുണ്യദേവാലയാന്വിതാ
മേദിനീ കേരളാഖ്യാസ്തി ഭൂസുരോത്തമഭാസുരാ.
നാനാപദാനവിഖ്യാതാ രാജവീരവിരാജിതാ
നാനാവനനദീശൈലനഗരാഗാരശോഭിതാ.”
“സംന്യാസമൂലസ്സച്ഛായഃ ശിഷ്യശാഖാമഹത്തമഃ
ജ്ഞാനപുഷ്പോഽമൃതഫലോ രേജേ ശങ്കരപാദപഃ.”
എന്നും മറ്റും വേറെയും ചില നല്ല ശ്ലോകങ്ങൾ ഈ കൃതിയിലുണ്ടു്.
28.38ശ്രീസ്വയംവരം
ശ്രീസ്വയംവരം എന്ന പേരിൽ നാലാശ്വാസങ്ങളുൾക്കൊള്ളുന്ന ഒരു യമകകാവ്യമുണ്ടു്. ഗ്രന്ഥകാരന്റെ കാലദേശങ്ങളെക്കുറിച്ചു് ഒരറിവും ലഭിക്കുന്നില്ല. ഗോവിന്ദനാഥന്റെ ഗൗരീകല്യാണത്തെപ്പറ്റിയുള്ള പരാമർശനത്തിനുമേൽ, സൗകര്യത്തിനുവേണ്ടി ഈ അവസരത്തിൽ ആ കാവ്യത്തെയും സ്മരിക്കുന്നു എന്നേയുള്ളു. “തദ്വംശഃ കേരളസ്യചിരമിവ രാജ്ഞഃ” എന്നു കവി പറയുന്നുണ്ടു്. അദ്ദേഹം ഏതോ ഒരു കൊച്ചിമഹാരാജാവിന്റെ ആശ്രിതനായിരുന്നിരിയ്ക്കാം. അമൃതമഥനവും ലക്ഷ്മീസ്വയംവരവുമാണു് പ്രതിപാദ്യം. ഒരു പദ്യം ചുവടേ ചേർക്കുന്നു.
“ഫണിപതിനാഥസമന്താദു്
ബദ്ധം പ്രോദ്ധൂയമാനപാഥസമന്താൽ
പയസി ഗിരം സമുദധിതഃ
ശ്രിയം സുരാസുരഗണസ്സ ഹർത്തുമുദധിതഃ.”
28.39ഗോപികോന്മാദം
മന്ദാക്രാന്താ വൃത്തത്തിൽ രാസക്രീഡയെ അധികരിച്ചു രചിച്ചിട്ടുള്ള ഒരു മനോഹരമായ ലഘുകാവ്യമാണു് ഗോപികോന്മാദം. ആകെ 122 ശ്ലോകങ്ങളും ഒടുവിൽ ഒരു ഫലശ്രുതിശ്ലോകവുമുണ്ടു്. പൂർവോന്മാദം എന്നും ഉത്തരോന്മാദം എന്നും രണ്ടു ഭാഗങ്ങളായി പ്രസ്തുതകൃതി വിഭജിക്കപ്പെട്ടിരിക്കുന്നു. പൂർവോന്മാദത്തിൽ അറുപത്താറു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു. കവിയുടെ കാലദേശങ്ങളെപ്പറ്റി യാതൊരറിവുമില്ല. കവിതയ്ക്കു് അസാമാന്യമായ സ്വാരസ്യമുണ്ടു്.
“വൃന്ദാരണ്യേ വിലസതി ശരച്ചന്ദ്രികായാം നിശായാം
ഗോപസ്ത്രീഭിഃ കളമുരളികാനാദസമ്മോഹിതാഭിഃ
രാസക്രീഡാമധികമധുരാമാദധാനം യുവാനം
വന്ദേ മൂർദ്ധ്നാ വലഭിദുപലശ്യാമളാംഗം മുകുന്ദം.”
എന്നാണു് പൂർവ്വോന്മാദത്തിലെ പ്രഥമശ്ലോകം. മറ്റു രണ്ടു ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം.
ഒരു ഗോപിയുടെ മദനാവസ്ഥ
“സ്രസ്തൗബന്ധും വസനചികുരൗ ന ഹ്യശക്‍നോന്നിരോദ്ധും
നൈവാവിന്ദദ്വലയരശനാഹാരമഞ്ജീരമോക്ഷം
ആക്രഷ്ടും സാ നയനമനസീ നാലമസ്മിൻ നിമഗ്നേ
നാംഗേപ്യാസീദഹമിതി മമേത്യേവമസ്യാഃ പ്രതീതിഃ”
ഗോപികാവിലാപം
“തത്താരുണ്യം തദപി തരളാൻ വീക്ഷിതാംസ്താൻ വിലാസാം
സ്താൻ സല്ലാപാംസ്തദപി ഹസിതം തദ്വപുസ്താഞ്ച ഗോഷ്ഠീം
താൻ വാ ഭാവാംസ്തദപി ച ഗതം താഞ്ച ലാവണ്യവീചീം
പ്രേക്ഷിഷ്യേഹം പുനരപി കദാ ദേവതാനാം പ്രസാദാൽ?”
താഴെക്കാണുന്നതാണു് ഫലശ്രുതിശ്ലോകം
“കാവ്യാകാരസ്തുതിരഭിനവാ കൃഷ്ണകേളീപ്രസംഗാദു്
ഭക്ത്യാ ക്ണുപ്താ സ്ഫുരദുപനിഷദ്വാക്യഗുഢാർത്ഥപൂർണ്ണാ
പാപച്ഛേത്ത്രീ ജഗതി പഠതാം ശൃണ്വതാം കർണ്ണഭൂഷാ
മാദായാസ്താം മുരവിജയിനോ ഗോപികോന്മാദസംജ്ഞാ.”
28.40മുക്തിസ്ഥലദേവീസ്തോത്രം
ഇതു മുക്കോലയ്ക്കൽ ദേവിയെപ്പറ്റിയുള്ള ഒരു സംസ്കൃതസ്തോത്രമാണു്. ആകെ വിവിധവൃത്തങ്ങളിലായി അൻപത്തിരണ്ടു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. കവിയാരെന്നോ കാലമേതെന്നോ അറിയുന്നില്ല. സ്തോത്രം എട്ടാം ശതകത്തിന്റെ ഒടുവിലോ ഒൻപതാം ശതകത്തിലോ രചിച്ചതാണെന്നു സങ്കല്പിക്കാമെന്നേയുള്ളൂ. കവിതന്നെ ബാധിച്ചിരുന്ന പ്രമേഹരോഗത്തിന്റെ ശാന്തിക്കാണു് ഈ കൃതി നിർമ്മിച്ചതെന്നു വെളിപ്പെടുന്നു. “ഉരുമേഹരോഗപരിമോഹിതശ്ശിവേ കരവൈ കിമദ്യ പുരവൈരിവല്ലഭേ” എന്നു് അദ്ദേഹം വിലപിക്കുന്നു. രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“മനോജ്ഞനയനാഞ്ചലം മനസിജാഹിതേ ചഞ്ചലം
കുചദ്വയജിതാചലം ഘുസൃണരഞ്ജിതോരഃസ്ഥലം
മഹത്തമദയാകുലം മനസി മേ സദാ നിസ്തുലം
മഹഃ സ്ഫുരതു നിശ്ചലം മഹിതമുക്തിഗേഹോജ്ജ്വലം.”
“ദുർഗ്ഗാം ഹതരിപുവർഗ്ഗാം ദുർഗ്ഗായിതമുക്തിസദനസന്നിഹിതാം
ഭർഗ്ഗാദൃതാമുപാസേ സർഗ്ഗാവനഹരണകർത്തൃഭൂതാംബാം.”
ഏറ്റവും സുകുമാരമാണു് ഇതിലെ പദബന്ധം.
28.41വിവേകസാരം
വിവേകസാരം അദ്വൈതവേദാന്തപ്രതിപാദകമായ ഒരു സംസ്കൃതഗദ്യഗ്രന്ഥമാകുന്നു. കേരളത്തിൽ പ്രചുരപ്രചാരമായ ദ്വാദശവർണ്ണകം എന്ന തമിഴ്ഗ്രന്ഥത്തിന്റെ മൂലമാണു് അതു്. വാസുദേവയതി, പുരുഷോത്തമൻ, മറ്റൊരു വാസുദേവൻ എന്നിങ്ങനെ മൂന്നു ഗുരുക്കന്മാരെ ഗ്രന്ഥകാരൻ വന്ദിക്കുന്നു:
“ബോധാനന്ദഘനം നിരസ്തസകലം കാരുണ്യപൂർണ്ണേക്ഷണം
മൂഢാനാമുപദേശകം ച സതതം പാപാത്മനാം പാപഹം
വൈരാഗ്യസ്യ ഹി രാഗിണാം സുഖകരം സമ്പാദയന്തം സദാ
ശ്രീമദ്ദേശികവാസുദേവയതിനാം മൂഢാത്മകോഹം ഭജേ.
യസ്യാത്മഭൂതസ്യ ഗുരോഃ പ്രസാദാ
ദഹം വിമുക്തോസ്മി ശരീരബന്ധാൽ
സർവ്വോപദേഷ്ടുഃ പുരുഷോത്തമസ്യ
തസ്യാംഘ്രിപത്മം പ്രണതോസ്മി നിത്യം.
മൂഢാൻ വിവേകിനഃ കൃത്വാ ലോകേ സർവ്വോപദേശകഃ
യസ്തിഷ്ഠതി ച തം ശ്രീമദ്വാസുദേവഗുരും ഭജേ”
എന്നീ ശ്ലോകങ്ങൾ നോക്കുക. വിവേകസാരം കേരളീയമാണെന്നു് ഊഹിക്കാം. ഹൃദ്യലളിതമായ ശൈലിയിൽ ഗഹനങ്ങളായ വേദാന്തതത്ത്വങ്ങളെ സ്ഫടികസ്ഫുടമായി പ്രകാശിപ്പിക്കുന്നു എന്നുള്ളതിലാണു് ഈ കൃതിയുടെ വൈശിഷ്ട്യം സ്ഥിതിചെയ്യുന്നതു്. ചില പംക്തികൾ ഉദ്ധരിക്കാം:
“ആനന്ദദുഃഖയോർല്ലക്ഷണം കിമിതി, ചേൽ പ്രവക്ഷ്യാമഃ. നിരുപാധികനിത്യസുഖനിരതിശയസ്വരൂപത്വമാനന്ദലക്ഷണം. താപത്രയാത്മകത്വം ദുഃഖലക്ഷണം. ഏതയോർദൃഷ്ടാന്തോസ്തി വേതി ചേദസ്തി. സ ദൃഷ്ടാന്തഃ. തസ്മിന്നമൃത ഏതദാനന്ദ ലക്ഷണം തിഷ്ഠതി വേതിചേൽ തിഷ്ഠത്യേവ. കഥമിതി ചേൽ തദമൃതം സുഖസ്വരൂപം. തൽ സ്വപാനകൃദ്ഭ്യഃ നിരതിശയസുഖം പ്രദദാതി. അതസ്തസ്മിന്നമൃതേ ആനന്ദലക്ഷണം വർത്തതേ. കാളകൂടവിഷേ ദുഃഖലക്ഷണം വർത്തതേ വേതി ചേൽ വർത്തതേ. തൽ കഥമിതി ചേൽ കാളകൂടവിഷം സ്വയം താപാത്മകം തൽ സ്വസമീപഗതാനാം ജനാനാമത്യന്തദുഃഖരൂപ പ്രാണഹാനിം കരോതി. അതസ്തസ്മിൻ കാളകൂടവിഷേ ദുഃഖലക്ഷണം വർത്തതേ.”
അദ്ധ്യായം 29 - മണിപ്രവാള സാഹിത്യം)
ക്രി. പി. പതിനാറാം ശതകം (തുടർച്ച)
29.1മഴമംഗലത്തിന്റെ മണിപ്രവാളചമ്പുക്കൾ
മഴമംഗലത്തു നാരായണൻനമ്പൂരിയുടെ ജീവിതകാലത്തേയും മറ്റും പറ്റി ഇരുപത്താറാമധ്യായത്തിൽ ഉപന്യസിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഭാഷാകൃതികളെപ്പറ്റി മാത്രമേ ഇനി പ്രസ്താവിക്കേണ്ടതായുള്ളൂ. മഴമംഗലം (1) നൈഷധം, (2) രാജരത്നാവലീയം, (3) കൊടിയവിരഹം, (4) ബാണയുദ്ധം എന്നീ നാലു മണിപ്രവാളചമ്പുക്കളുടേയും, (5) രാസക്രീഡ, (6) വിഷ്ണുമായാചരിതം, (7) തിരുനൃത്തം, (8) ദാരുകവധം, (9, 10) പാർവതീസ്തുതി (പാദാദികേശവും കേശാദിപാദവും), (11) സതീസ്വയംവരം എന്നീ ഏഴു ബ്രാഹ്മണിപ്പാട്ടുകളുടേയും കർത്താവാണെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ ഗ്രന്ഥങ്ങളെ അല്പമൊന്നു സ്പർശിക്കാം.
നൈഷധം മുതലായ നാലു ചമ്പുക്കളും മഴമംഗലത്തിന്റെ കൃതികളാണോ എന്നു് ആദ്യമായി വിചിന്തനം ചെയ്യാനുണ്ടു്. ഒന്നാമതു, ‘പ്രത്യക്ഷസ്വർഗ്ഗസൗഖ്യം’ എന്നൊരു പ്രയോഗം നൈഷധത്തിലും രാജരത്നാവലീയത്തിലും കൊടിയവിരഹത്തിലും കാണുന്നുണ്ടു്. ‘പ്രത്യക്ഷസ്വർഗ്ഗസൗഖ്യം ചിരമനുബുഭുജേ നൈഷധോ നീതിശാലീ’ എന്നു നൈഷധത്തിലും, പ്രത്യക്ഷസ്വർഗ്ഗസൗഖ്യശ്രിയമനുബുഭുജേ ഭൂഷണം ഭൂപതീനാം’ എന്നു രാജാരത്നാവലീയത്തിലും, ‘പ്രത്യക്ഷസ്വർഗ്ഗസൗഖ്യശ്രിയമനുബുഭുജേ തത്ര സംഗീതകേതുഃ’ എന്നു കൊടിയവിരഹത്തിലുമുള്ള വാക്യങ്ങൾ നോക്കുക. ഈ ഐകരൂപ്യം ആകസ്മികമോ ഒരു കവിതയിലെ പദ്യപാദം മറ്റൊരു കവി മോഷ്ടിച്ചതിന്റെ ഫലമോ ആകാൻ തരമില്ല. രണ്ടാമതു് ഏതാനും ചില പദ്യങ്ങൾ മാത്രം ഒന്നിലധികം ചമ്പുക്കളിൽ കാണുന്നുണ്ടെന്നുവെച്ചു മാത്രം അവയെല്ലാം ഒരു കവിയുടെ വാങ്മയങ്ങളാണെന്നു തീർച്ചപ്പെടുത്തുന്നതു സാഹസമായിരിക്കുമെങ്കിലും ഒട്ടുവളരെ പദ്യങ്ങൾ അത്തരത്തിലുണ്ടെങ്കിൽ ആ കൃതികൾക്കു് ഏകകർത്തൃകത്വം കല്പിക്കുന്നതു് അസംഗതമാണെന്നു വരുന്നതല്ല. രാജരത്നാവലീയത്തിലും കൊടിയവിരഹത്തിലും ബാണയുദ്ധത്തിലും (1) ‘ഭദ്രേ നിൻകോപ്പിതെന്തു്’ (2) ‘ധന്യേ പുരാഗിരിസുതാ’ (3) ‘എല്ലാ നാളും വിശേഷാൽ’ (4) ‘ബാലാംത്വാം പ്രിയസഖി’ ഇത്യാദി എട്ടു പദ്യങ്ങൾ പൊതുവായി കാണുന്നതിനുപുറമേ, രാജരത്നാവലീയത്തിലെ ഇരുപത്തഞ്ചുപദ്യങ്ങളും ബാണയുദ്ധത്തിലെ നാലു പദ്യങ്ങളും കൊടിയവിരഹത്തിലും, രാജരത്നാവലീയത്തിലെ പതിനഞ്ചു പദ്യങ്ങൾ ബാണയുദ്ധത്തിലും സംക്രമിച്ചിരിക്കുന്നതു കാകതാലീയമെന്നു കരുതുവാൻ ന്യായമില്ലാതെയിരിക്കുന്നു. മൂന്നാമതു കൊടിയ വിരഹത്തിലെ ‘മനോരഥൈര്യദഭ്യസ്താ ഹൃദയേന യദർത്ഥിതം’ എന്ന പദ്യം രാജരത്നാവലീയത്തിൽ ‘കല്പിച്ചിട്ടുള്ളതും പണ്ടുരപെരിയ വിയോഗേ മനോരാജ്യഭേദൈരപ്പോൾത്തന്നേ മനക്കാമ്പിടയിലഗതി കാമിച്ചതും പ്രേമലോലം ഇതാദി പദ്യമായി പരിണമിക്കുന്നു. ബാണയുദ്ധത്തിലെ ‘നിഖിലയുവതി വംശമുക്താമണിക്കിത്രിലോകീമഹേളാലലാടാന്തരേ കാന്തിചിന്തുന്ന പുത്തൻനറുംചിത്രകത്തിനു്’ ഇത്യാദി ഉഷാവർണ്ണനരൂപമായ ദീർഘഗദ്യം കൊടിയവിരഹത്തിൽ “നിഖിലയുവതി ജാലമുക്താമണിക്കു്” എന്നു് ഏകപദത്തിൽ സങ്കോചിപ്പിച്ചു കാണുന്നുവെങ്കിലും ഗ്രന്ഥകാരന്റെ ഉദ്ദേശം ആ ഗദ്യം മുഴുവൻ സന്ദർഭാനുസാരം പാഠകക്കാരും മറ്റും പകർത്തി രംഗത്തിൽ പ്രയോഗിച്ചുകൊള്ളണമെന്നായിരുന്നു എന്നുള്ളതു നിസ്തർക്കമാണു്. ‘പ്രാണാ മേ ശ്രവണാതിഥീകൃതഗുണാഃ’ എന്നു നൈഷധത്തിലും ‘മൽപ്രാണാഃ കുശലിനഃ കിം നു?’ എന്നു കൊടിയവിരഹത്തിലും പ്രയോഗമുണ്ടു്. ഈ കാരണങ്ങളെ ആസ്പദമാക്കിയാണു് പ്രസ്തുത ചമ്പുക്കൾ നാലും ഒരു കവിയുടെ കൃതികളാണെന്നു ഞാൻ അനുമാനിക്കുന്നതു്. പ്രഥമദൃഷ്ടിയിൽ നൈഷധത്തിനും മറ്റു മൂന്നു ചമ്പുക്കൾക്കും തമ്മിൽ കാണുന്ന ഗണനീയമായ ഒരു വ്യത്യാസം നൈഷധത്തിൽ ഇതരചമ്പുക്കളെ അപേക്ഷിച്ചു സംസ്കൃതാംശം കൂടുമെന്നും അവയെപ്പോലെ അത്ര വളരെ പഴയ ഭാഷാപദങ്ങളും ഭാഷാശൈലികളുമില്ലെന്നുമുള്ളതാണു്. നൈഷധം പക്ഷേ നാരായണൻനമ്പൂരിയുടെ പ്രഥമകൃതിയായിരിക്കാം.
29.2നൈഷധം
നൈഷധചമ്പു പൂർവഭാഗമെന്നും ഉത്തരഭാഗമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്രവാളചമ്പുക്കളെസ്സംബന്ധിച്ചു് ഇത്തരത്തിലുള്ള ഒരു വിഭജനത്തിനു് ഇദംപ്രഥമമായി ഒരുമ്പെട്ടതു നൈഷധകാരനാണെന്നു തോന്നുന്നു. കൊടിയവിരഹത്തിലും ഇങ്ങനെ ഒരു വിഭാഗമുണ്ടു്. നൈഷധത്തിന്റെ പൂർവാർദ്ധവും ഉത്തരാർദ്ധവും ഏറ്റവും ഹൃദയംഗമങ്ങൾതന്നെയെങ്കിലും പൂർവഭാഗം ഉത്തരഭാഗത്തെ അതിശയിക്കുന്നു എന്നുള്ളതിനു സന്ദേഹമില്ല. ഉത്തരഭാഗത്തിൽ നളനെ അന്വേഷണം ചെയ്യുന്ന ഘട്ടം സരസമായിട്ടുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ ഗ്രന്ഥകാരൻ വിസ്തരഭീരുവായി ഇതിഹാസച്ഛായയിൽ കഥമാത്രം പറഞ്ഞുകൊണ്ടുപോകുന്ന ഭാഗങ്ങളും ഇടയ്ക്കിടയ്ക്കുണ്ടു്.
മഴമംഗലം ഒരു പ്രശസ്തനായ സംസ്കൃതകവിയായിരുന്നു എന്നു നാം മുമ്പു കണ്ടുവല്ലോ. തന്നിമിത്തമുള്ള മേന്മ നൈഷധത്തിൽ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ടു്. ഏതു കാവ്യരത്നമാല്യത്തിനും നടുനായകമായി ശോഭിക്കുന്നതിനു് അർഹമാണു്
“സങ്കല്പസംഗമസുഖാനുഭവസ്യ നാഹം
ഭംഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൗ സദയം വിഹായ
നിദ്രാ ജഗാമ നിപുണേവ സഖീ സകാശാൽ.”
എന്ന പദ്യം. “അഥ സാ ലളിതതനുകാന്തിസമ്പദാ” എന്ന ഗദ്യവും അന്യാദൃശമായ സ്വാരസ്യത്തിനു് ആകരമാകുന്നു. നൈഷധത്തിൽ മറ്റൊരു വൈശിഷ്ട്യം കാണുന്നതു് അതിന്റെ പ്രണേതാവു നിവൃത്തിയുള്ളിടത്തോളം പൂർവസൂരികളുടെ പദ്യങ്ങൾ പകർത്തുകയോ പരാവർത്തനം ചെയ്കയോ അവയിലേ ആശയങ്ങൾ അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നുള്ളതാകുന്നു. കവിസാർവഭൗമനായ ശ്രീഹർഷന്റെ നൈഷധീയചരിതം മുൻവശത്തു പാരാവാരംപോലെ പരന്നുകിടക്കുമ്പോൾ അതിനെ ഒരു പ്രകാരത്തിലും ഉപജീവിക്കാതെ പൂർവഭാഗം അത്യന്തം മനോമോഹനമായ രീതിയിൽ എഴുതി ഫലിപ്പിച്ച കവി ആ ഒരു കാരണത്താൽത്തന്നെ നമ്മുടെ ഉള്ളഴിഞ്ഞുള്ള പ്രശംസയെ ഉദാത്തമായി ആവർജ്ജിക്കുന്നു. യതിഭംഗത്തിൽ അദ്ദേഹം ഭാരതചമ്പൂകാരനെപ്പോലെതന്നെ അപരാധിയാണെന്നും പറയേണ്ടതുണ്ടു്.
29.3ചില പദ്യഗദ്യങ്ങൾ
കവിതാരീതി കാണിക്കുവാൻ മൂന്നു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിക്കാം:
1 വിഷ്ണുവന്ദനം:
“പാലംഭോരാശിമദ്ധ്യേ ശശധരധവളേ
ശേഷഭോഗേ ശയാനം
മേളംകോലം കളായദ്യുതിയൊടു പടത
ല്ലുന്ന കാന്തിപ്രവാഹം
നാളൊന്നേറിത്തുളുമ്പും നിരുപമകരുണാ
ഭാരതിമ്യൽകടാക്ഷം
നാളീകത്താരിൽമാതിൻ കുളുർമുലയുഗളീ
ഭാഗധേയം ഭജേഥാഃ.”
2 രാജാക്കന്മാരുടെ വരണമണ്ഡപപ്രവേശം:
“തഞ്ചത്തിൽബ്ഭംഗി ഭാവിച്ചുദിതരുചി നട
ക്കുന്ന നേരത്തിളക്കം
തഞ്ചീടും ചാരുകാഞ്ചീവലയഗണഝണൽ-
കാരവാചാലിതാശാഃ
അഞ്ചാതേ ചെന്നമാത്യൈസ്സഹ വടിവൊടല
ഞ്ചക്രുരാത്താഭിമാനം
മഞ്ചാഗ്രേ വച്ച മത്തദ്വിരദരിപുമഹാ
വിഷ്ടരാൻ പുഷ്ടശോഭാൻ.”
3 ചന്ദ്രോദയം:
“കാതര്യം ചേർത്തു കോകങ്ങളിലഖിലചകോ
രാവലീപ്രാണരക്ഷാ
ചാതുര്യം കൈവളർത്തിസ്സകലകുമുദിനീ
കാമിനീപുണ്യഭൂമാ
വൈധുര്യാവേഗദായീ വിരഹിഷു സുഷമാ
പൂരപീയൂഷധാരാ
മാധുര്യം പോഷയൻ ദേഹിഷു പുനരുദിയാ
യൈഷ പീയൂഷധാമാ.”
ഗദ്യം, വനാന്തരത്തിലെ രാത്രിവർണ്ണനം:
“അസ്തഗിരീശ്വരമസ്തകസീമനി ഭാസ്കരഭഗവാൻ മറയുന്നേരം, ഗതവതി സവിതരി ഗുഹകളിൽനിന്നിത്തിമിരകരീശ്വരരിളകുന്നേരം, ദിക്ഷു വിദിക്ഷു ച മുഷ്കരരായ തരക്ഷുഗണങ്ങൾ തിമിർക്കുന്നേരം, കാട്ടിൻനടുവിൽക്കാട്ടാളാവലി കൂട്ടംകൂടിപ്പാടുന്നേരം, മല്ലീവല്ലീഫുല്ലാവലിരിഹ മെല്ലേ മെല്ലേ വിരിയുന്നേരം, പക്ഷികൾ വൃക്ഷാവലിയിലടങ്ങിയിണങ്ങി മയങ്ങിയുറങ്ങുന്നേരം, കാമുകപടലികൾ കാമിനിമാർതൻ കോമള മുലകളിലണയുന്നേരം, ക്രോഷ്ടൂനാം തതി കാട്ടിൻനടുവേ കൂട്ടം കൂടിക്കരയുന്നേരം, മൈലുകൾ പീലികൾ ചാല വിരിച്ചന്നൃത്തവുമാടിയടങ്ങുന്നേരം, ഞെടുഞെടയുടനുടനടവികൾതോറും കരടികൾ കടുതരമലറുന്നേരം, രൂക്ഷതതേടിന രാക്ഷസപടലീ തീക്ഷ്ണനിനാദം കലരുന്നേരം, ശ്രോത്രാനന്ദം ചേർത്തീടാതേ ദാത്യൂഹാവലി കരയുന്നേരം, പിശിതാശനശതബഹുളപിശാചികളശിവനിനാദം കലരുന്നേരം, കുന്നുകൾപോലേ കുന്നിവരും ചില പന്നികളോടിച്ചാടുന്നേരം, കാനനനികരേ വിരഹിതവിവരേ ദീനതപൂണ്ടു നടന്നുമുഴന്നും, സർപ്പാനുഗ്രാൻ ദർപ്പോദഗ്രാനഭ്യാശേ കണ്ടാശു വിറച്ചും, ഗമനനിരാശാ കുഹചന ദേശേ നിഷസാദൈഷാ മഹിതാ യോഷാ.” എന്തൊരു സചേതനമായ വാക്‍ചിത്രം!
29.4ഫലിതം
പുനത്തെപ്പോലെ മഴമംഗലവും ഫലിതപ്രിയനാണു്. സ്വയംവരസംബന്ധമായുള്ള ബഹളങ്ങളെ വർണ്ണിക്കുമ്പോൾ അദ്ദേഹം നമ്പൂരിമാർ, ജ്യോത്സ്യന്മാർ, മന്ത്രവാദികൾ ഇവരെ പ്രത്യേകിച്ചു കളിയാക്കീട്ടുണ്ടു്. “ചാത്തമൂട്ടുന്ന നാളുച്ചനേരത്തൊഴിഞ്ഞിട്ടിനാറാണനെക്കാൺമതില്ലെങ്ങുമേ” എന്നു് ഒരച്ഛൻനമ്പൂരി മകനെക്കുറിച്ചു് ആവലാതിപ്പെടുന്നു. ദമയന്തി മാലയിടാത്ത രാജാക്കന്മാർക്കും ഒരു വധുവിനെ കിട്ടിയില്ലെന്നില്ല. “കന്യാം കൈക്കൊണ്ടു ഗുഢാം നിജഹൃദയ വിധേയാം ത്രപാനാമധേയാം” എന്നു് ആ ഭഗ്നാശയന്മാരെ കവി ആരും ചിരിച്ചു മണ്ണുകപ്പിപ്പോകുമാറു് അവഹേളനം ചെയ്യുന്നു. വൻകാട്ടിൽ ആ സാധ്വിയെ കാമിക്കുന്ന വൃദ്ധനായ ശബരൻ “ഹന്ത! താൻ ജാതനായീടുന്നാളേ ജാതരോമോൽഗമചികുരമുഖശ്മശ്രുല” നും, “പിന്നാലേ മാംസഗന്ധാഗതവിപുലമഹാമക്ഷികാക്രാന്തവക്ത്ര” നുമാണു്.
29.5രാജരത്നാവലീയം ഇതിവൃത്തം
രാജരത്നാവലീയത്തിൽ ‘കാശിക്കെഴുന്നെള്ളിയ തമ്പുരാൻ, എന്നു ഞാൻ ഇരുപത്താറാമധ്യായത്തിൽ നിർദ്ദേശിച്ചിട്ടുള്ള കൊച്ചി രാമവർമ്മ മഹാരാജാവിന്റെ ജനനവും, കിരീടധാരണവും, യുദ്ധോദ്യോഗവും മറ്റും നിപുണമായി വർണ്ണിച്ചതിനുശേഷം അവിടത്തേയ്ക്കു ‘മന്ദാരമാല’ എന്ന വിദ്യാധരസുന്ദരിയുമായുണ്ടായ സമാഗമത്തെ കവി ഉജ്ജ്വലമായ രീതിയിൽ പ്രപഞ്ചനം ചെയ്യുന്നു. ആ വിദ്യാധരിയുടെ ഭർത്താവായ ചന്ദ്രസേനൻ എന്ന വിദ്യാധരൻ ഒരവസരത്തിൽ ശ്രീപരമേശ്വരനെ ഭജിക്കുവാൻ കൈലാസപർവ്വതത്തിൽ സമയംതെറ്റിച്ചെല്ലുകയാൽ അവിടുന്നു കുപിതനായി ആ അപരാധിക്കു മനുഷ്യത്വവും മന്ദാരമാലയ്ക്കു ദിവ്യത്വബോധനാശവും സംഭവിക്കട്ടെ എന്നു ശപിച്ചു. വിഷണ്ണനായ ചന്ദ്രസേനൻ ശാപമോക്ഷത്തിനായി പ്രാർത്ഥിച്ചപ്പോൾ കൊച്ചിമഹാരാജവംശത്തിൽ ‘ദേവവിപ്രാർച്ചനനിയമപര’യും ‘വീരപുത്രാപ്തികാമ’യും പാർവ്വതീഭക്തയുമായ ഒരു രാജ്ഞി പരിലസിക്കുന്നുണ്ടെന്നും ആ രാജ്ഞിയുടെ പുത്രനായി പ്രസ്തുത വിദ്യാധരൻ അവതരിച്ചു് വൃഷപുരിയിൽ സാന്നിധ്യംചെയ്യുന്നതന്നെ ഭജിച്ചു്, സകലഭോഗങ്ങളേയും ഭുജിച്ചു്, പൂർണ്ണമായ പുരുഷായുസ്സിന്റെ അവസാനത്തിൽ വീണ്ടും പൂർവരൂപത്തെ ധരിക്കാമെന്നും അവിടുന്നു് അരുളിച്ചെയ്തു. പാർവതീദേവിയുടെ പ്രാർത്ഥനനിമിത്തം മന്ദാരമാലയ്ക്കു ചന്ദ്രസേനൻ മനുഷ്യനായി ജീവിക്കുമ്പോളും അദ്ദേഹത്തിന്റെ സംഗമലാഭം സിദ്ധിക്കുമാറു ഭഗവാൻ അനുഗ്രഹിച്ചു. ആ വിദ്യാധരനാണു് കൊച്ചിമഹാരാജകുടുംബത്തിൽ വീരകേരളവർമ്മാവിന്റെ ഭാഗിനേയനായി ജനിച്ച രാമവർമ്മമഹാരാജാവു്. ആ ക്ഷത്രിയവീരൻ ഒരിക്കൽ തൃശ്ശിവപേരൂർ ശിവരാത്രിമഹോത്സവം കാണുവാൻ എഴുന്നള്ളി. അവിടെ ഒരു ‘ഇളങ്കേസരകനകമണീവേദിക’യിൽനിന്നു് ആഘോഷങ്ങൾ തൃക്കൺപാർത്തുകൊണ്ടിരിക്കവേ, പതിവുപോലെ ആ ക്ഷേത്രത്തിൽ ഭജനത്തിനു ചെന്നുചേർന്ന മന്ദാരമാല അദ്ദേഹത്തിൽ അനുരക്തയായി, അനംഗാർത്തി പിടിപെട്ടു് തന്റെ സഖി മരതകവല്ലിയോടുകൂടി അവിടം വിട്ടുപോകുന്നു. പിന്നീടു് ഒരു സന്ദർഭത്തിൽ അതേ ക്ഷേത്രത്തിൽ നർത്തനംകൊണ്ടു ശ്രീപരമേശ്വരനെ ആരാധിക്കുവാൻ വന്ന മന്ദാരമാലയെക്കണ്ടു മഹാരാജാവും കാമാതുരനാകുന്നു. നായികാനായകന്മാരുടെ അയോഗവിപ്രലംഭം കവി അനിതരസാ ധാരണമായ ചാതുര്യത്തോടുകൂടി വർണ്ണിച്ചിരിക്കുന്നു. ഒടുവിൽ കരുണാകുലയായ ശ്രീപാർവതി അവരെ സംഘടിപ്പിക്കുന്നതിനു തന്റെ ഭക്തയായ യോഗപ്രഭ എന്ന യോഗിനിയെ നിയോഗിക്കുകയും ആ തപസ്വിനി രണ്ടുപേരേയും പൂർവ്വവൃത്താന്തം ഗ്രഹിപ്പിച്ചു ദാമ്പത്യലാഭത്താൽ ചരിതാർത്ഥരാക്കുകയും ചെയ്യുന്നു.
29.6കവിതാരീതി
രാജരത്നാവലീയത്തിലേ കവിതാരീതി അഞ്ചു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിച്ചു വ്യക്തമാക്കാം. ഏതു രസവും വർണ്ണിക്കുന്നതിനു വേണ്ട പദഘടനാവൈഭവം കവി ഒന്നുപോലെ പ്രദർശിപ്പിക്കുന്നു.
1 രാമവർമ്മാവിന്റെ രണപ്രയാണം:
“മമ്മാ! കാണായിതപ്പോളൊരു പൊടിപടലീ
ഭൂതലാൽപ്പൊങ്ങി മേല്പോ
ട്ടമ്ലാനം വ്യോമ്നി പൊങ്ങിക്കിരണനികരമാ
വൃണ്വതീ ചണ്ഡഭാനോഃ
നിർമ്മായം വൈരിസേനാം ഗ്രസിതുമരിയ വാ
യും പിളർന്നാത്തകോപം
വമ്പോടെത്തും കൃതാന്തശ്വസിതനിവഹധൂ
മം പരക്കുന്നപോലേ.”
2 പടക്കളത്തിൽ പരിലസിക്കുന്ന രാമവർമ്മാ:
“കാണായീ നേർക്കുനേരേ കനമുപരി പിടി
ച്ചോരു രത്നാതപത്ര
ശ്രേണീനാം മാനനീയേ മണമുടയ തണൽ
പ്പാട്ടിലുദ്യോതമാനം
സേനാമധ്യേ കരാഗ്രപ്രചലിതകരവാ
ളോജ്ജ്വലം, മാടധാത്രീ
വാനോർനാഥം, പ്രകോപാരുണനയനകലാ
ദാരുണം വൈരഭാജാം.”
3 നായകൻ നായികയെപ്പറ്റി:
“കൈത്താർകൊണ്ടിന്ദുബിംബം പരിചിനൊടുപതു
ക്കെപ്പിഴിഞ്ഞൻപിലുണ്ടാം
പുത്തൻപീയൂഷയൂഷൈസ്സ്വയമലർശരനാൽ
നിർമ്മിതം കിം മനോജ്ഞം
തസ്യാ വക്ത്രം നിജേ താമരമലരിൽ നിശാ
സങ്കടാൽ പങ്കജപ്പെൺ
ഭദ്രാവാസായ തീർത്തീടിന സരസിജമോ
രാപ്പകൽ പ്രൗഢശോഭം?”
4 നായികയുടെ വിരഹതാപം:
“കയ്യേറും പ്രണയേന ചെല്ലുമെതിർകെട്ടാഹന്ത വാങ്ങും; തുലോ
മയ്യേ! ലോകർ ചിരിക്കുമെന്നിടയിടേ മൂടീടുമാത്മാമയം;
അയ്യയ്യോ! ശിവ! ദൈവമെന്നു, മലർബാണാർത്ത്യാ പൊറാഞ്ഞങ്ങനേ
മര്യാദാമതിലംഘ്യ മന്മനമിദം മാഴ്കുന്നിതെപ്പേരുമേ!”
5 രാത്രിയിലേ മന്ദവായു:
“വിരിയുമിളയ മുല്ലപ്പൂവിലേന്തും നറുന്തേൻ
പരിമളമിടതൂകിക്കാമഭൂപാലമന്ത്രീ
സരസമൃദുലഗാമീ രാത്രിവാർതെന്നലേറ്റം
പരമസുഖമെഴുമ്മാറേഷ വീയിത്തുടങ്ങി.”
ഗദ്യം, നായികയുടെ വിരഹതാപം:
“ആലാലം മമ മദകളപരഭൃതനിലവിളി ചെവികളിലരുളീടുന്നൂ; മാലേകുന്നിതു മധുകരനിനദവുമരുതരുതെരിപൊരി പെരുകീടുന്നൂ; ആലേപങ്ങളുമൊരുകുറി തൊടുകിലിതുടൽ മമ ശിവശിവ പൊളുകീടുന്നൂ; ആലാപൈരലമകമലർ പരവശമശരണമിതു ബത മറുകീടുന്നൂ; താങ്ങീടയ്യോ പാപം, താപം തികതില പിടിപെടെ മുഹുരിളകുന്നൂ; താന്താ ഞാനിന്നെന്തേ ചെയ്വൂ? തെരുതെരെ വരുമഴൽ മറവി തരുന്നൂ; താനേതന്നേ കയ്യും കാലും തലവിധി തടയരുതിട തളരുന്നൂ; താർബാണാ! നീ കൊല്ലാതേ മാം തവ പുനരഹമിയമഗതി തൊഴുന്നൂ.”
29.7ബാണയുദ്ധം
നൈഷധത്തിനുമേൽ ഗ്രന്ഥകാരൻ ആദ്യമായി നിർമ്മിച്ച പ്രബന്ധം രാജരത്നാവലീയവും തദനന്തരം യഥാക്രമം ബാണയുദ്ധവും കൊടിയവിരഹവുമാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. ഒരു മഹാരാജാവിനെപ്പറ്റി നിർമ്മിക്കുന്ന കാവ്യത്തിൽ കവി സ്വകീയമായ മറ്റൊരു പ്രബന്ധത്തിൽനിന്നു പദ്യങ്ങൾ ഉദ്ധരിക്കുന്നതു സ്വാഭാവികമല്ലല്ലോ. ബാണയുദ്ധത്തിലെ ഉഷാവർണ്ണനം ഗദ്യം കൊടിയവിരഹത്തിൽ പകർത്തുവാൻ നിർദ്ദേശിച്ചിരിക്കുന്നതായും മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. രാജരത്നാവലീയത്തിലേ യോഗപ്രഭയുടെ സ്ഥാനം ബാണയുദ്ധത്തിൽ ഉഷയുടെ സഖിയായ ചിത്രലേഖവഹിക്കുന്നു. ബാണയുദ്ധം ഒരു നല്ല പ്രബന്ധമാണെങ്കിലും അതിനു രാജരത്നാവലീയത്തിന്റെയോ കൊടിയവിരഹത്തിന്റെയോ ഗുണമുണ്ടെന്നു പറയുവാൻ നിവൃത്തിയില്ല. രണ്ടു പദ്യങ്ങളും ഒരു ഗദ്യത്തിൽനിന്നു ചില വരികളും ചുവടേ ചേർക്കാം. വിശ്വോത്തരമാധുര്യമായ ഉഷാവർണ്ണനഗദ്യം പകർത്തുവാൻ സ്ഥലം അനുവദിക്കുന്നില്ല.
1 ഉഷയുടെ കന്ദുകക്രീഡ:
“മിന്നീടും ഘർമ്മലേശം, മുഹുരിളകിന വാർ
കുണ്ഡലം, നീളെ മങ്ങും
കന്നൽക്കൺകോൺ, കുലുങ്ങും കുചകലശ, മഴി
ഞ്ഞംസസംസക്തകേശം,
മന്ദം കൊഞ്ചുന്ന പൊന്നിൻതരിവള ചില നാ
ളോമൽ പന്താടുമാറു
ണ്ടന്നേരം കാൺകിലൈന്താർചരനുമെരിപൊരി
ക്കൊണ്ടു തണ്ടും പ്രമോഹം.”
2 ബാണനും ശ്രീകൃഷ്ണനുമായുള്ള യുദ്ധം:
“ബാണൻതൻ ദോസ്സഹസ്രം പ്രകടിതമദമെ
യ്യുന്ന ബാണങ്ങൾ കാണ
ക്കാണക്കൊണ്ടങ്ങുമിങ്ങും വപുഷി, തലമുകൾ
ക്കൊണ്ട കോപാകുലാത്മാ,
മാനീ നാരായണൻ, തന്നുടലിൽ ഞെടുഞെട
ക്കൊള്ളുമാറസ്ത്രശസ്ത്രൈ
രേനം ത്രൈലോക്യശത്രും പ്രഥനശിരസി വി
വ്യാധ നിർവ്യാജധാമാ.”
ഗദ്യം, ശിവജ്വരത്തിന്റെ ശ്രീകൃഷ്ണസ്തുതി:
“പാലാഴിയിലപ്പാമ്പണതന്മേൽ നിദ്രാമുദ്രാം പൂണ്ടവനേജയ; ധരണീഭാരം കളവാനായ്ക്കൊണ്ടവനൗ പോന്നു പിറന്നവനേ ജയ; നിഖിലജഗത്തിനു വിത്തായു് മേവിന നിരുപമവൈഭവഭൂമേ ജയ ജയ; ധാതൃജനാദ്ദനശങ്കരമൂർത്ത്യാ ജഗതീസർഗ്ഗസ്ഥിതിസംഹാരക്രീഡനകലവി കലർന്നവനേ ജയ; പരചിന്മയനായു് മുനിജനഹൃദയേ പരിചിതനായ പരമ്പൊരുളേ ജയ; സകലജഗത്ത്രയരക്ഷാദീക്ഷാം പകലിരവിയലിന ഭഗവാനേ ജയ; പങ്കജമാതിൻ കൊങ്കയിലിഴുകിന കുംകുമപങ്കാലം കൃതനേ ജയ; ശരണാഗതജനഭരണമിയറ്റും കരുണാവിഹരണ ഭൂമേ ജയ ജയ” ഇത്യാദി.
29.8കൊടിയവിരഹം
മലയാളഭാഷയിലെ ശൃംഗാരകാവ്യങ്ങളിൽ കനിഷ്ഠികാധിഷ്ഠിതമെന്നു പറയേണ്ടതു കൊടിയ വിരഹത്തെയാകുന്നു. സംഭോഗശൃംഗാരവും, സർവ്വോപരി അയോഗാവസ്ഥയിലും അതിലും വിശേഷിച്ചു വിരഹാവസ്ഥയിലും വിപ്രലംഭശൃംഗാരവും ഇത്ര ചമൽക്കാരത്തോടുകൂടി പ്രപഞ്ചനം ചെയ്യുന്ന കൃതികൾ ഇതരഭാഷകളിൽപ്പോലും അപൂർവ്വമാണു്. ശൃംഗാരത്തിനു ചില സന്ദർഭങ്ങളിൽ സഭ്യമല്ലാത്ത നിലയിലുള്ള ഗ്രാമ്യത കടന്നുകൂടീട്ടുണ്ടെന്നും ഗ്രന്ഥത്തിന്റെ നാലിലൊരംശം പരകീയസൂക്തികളാൽ സങ്കീർണ്ണമാണെന്നും ഇങ്ങനെ രണ്ടു ദോഷങ്ങൾ മാത്രമേ പ്രസ്തുത ചമ്പുവിനെപ്പറ്റി പറയേണ്ടതായുള്ളു. പ്രതിജ്ഞായൗഗന്ധരായണം മൂന്നാമങ്കത്തിൽ (മന്ത്രാങ്കം) ഡിണ്ഡികവേഷധാരിയായ വിദൂഷകൻ, ചാക്യാന്മാരുടെ കൂടിയാട്ടത്തിൽ
“ദാഹേ തണ്ണീർ, കൊടിയ വിരഹേ കാന്തയോടുള്ള സംഗം,
താപോദ്രേകേ തണലപി, തമസ്സങ്കടേ ച പ്രദീപഃ,
പേവെള്ളത്തിൽപ്പതിതസമയേ തോണിയെന്റേവമാദീ
ന്യാപൽകാലത്തഭിമതസുഹൃൽപ്രാപ്തിയോടൊന്നുമൊവ്വാ”
എന്നൊരു ഭാഷാപദ്യം വിസ്തരിച്ചു് അഭിനയിക്കേണ്ടതായിട്ടുണ്ടു്. “കൊടിയ വിരഹേ കാന്തയോടുള്ള സംഗം” എന്ന ഭാഗം അഭിനയിക്കുന്നതിനു് ഉതകത്തക്കവണ്ണം നായികാനായകന്മാർ ഒരു കാത്യായനീക്ഷേത്രത്തിൽവെച്ചു തമ്മിൽ കാണുന്നതും പ്രണയബദ്ധരാകുന്നതുമായ ഒരു കഥയും അതിന്റെ വിവരണത്തിനു വേണ്ട ഗദ്യപദ്യങ്ങളും ആരോ പണ്ടുതന്നെ രചിച്ചുകാണുന്നു. ആ കഥയെ സൂത്രമാക്കിവെച്ചുകൊണ്ടു് അതിനു് ഒരു വിസ്തൃതമായ ഭാഷ്യം കാവ്യരൂപേണ നിർമ്മിക്കുക എന്നുള്ളതാകുന്നു കൊടിയവിരഹകാരൻ ചെയ്തിരിക്കുന്നതു്.
ഇതിവൃത്തം
“മംഗല്യരംഗഭൂമിർമ്മദനമഹാരാജ്യഭാഗ്യപരിപാടീ
ശൃംഗാരചന്ദ്രികാഖ്യാ കാചന കളഹംസഗാമിനീ ജാതാ”
എന്ന പദ്യംകൊണ്ടു കൊടിയവിരഹം ആരംഭിക്കുന്നു. നായിക ശൃംഗാരചന്ദ്രികയും നായകൻ സംഗീതകേതു എന്ന ക്ഷത്രിയയുവാവുമാണു്. കൊടിയവിരഹത്തിലേ ഇതിവൃത്തം ഈഷൽഭേദങ്ങളോടുകൂടി സ്വായത്തമാക്കി മേല്പുത്തൂർഭട്ടതിരി നിർമ്മിച്ച ഒരു സംസ്കൃതചമ്പുവാണു് കോടിവിരഹം എന്നു് ഇരുപത്തേഴാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. നായികയ്ക്കും നായകനും തമ്മിൽ ശ്രവണമാത്രത്തിൽത്തന്നെ അങ്കുരിതമായ അനുരാഗം തൃശ്ശിവപേരൂർ പൂരമഹോത്സവത്തിൽ ഉണ്ടായ മിഥസ്സന്ദർശനത്താൽ പ്രവൃദ്ധമാകുകയും, തദനന്തരം അവർ ദാമ്പത്യയോഗത്താൽ അനുഗൃഹീതരാകുകയും ചെയ്യുന്നു. കാലാന്തരത്തിൽ ചില ഏഷണിക്കാരുടെ വാക്കു കേട്ടു നായിക നായകനെ ബഹിഷ്കരിക്കുന്നു. അങ്ങനെ തമ്മിൽ പിരിയേണ്ടിവന്ന ഭാര്യാഭർത്താക്കന്മാർക്കുണ്ടാകുന്ന വിരഹതാപം മഴമംഗലം സർവസിദ്ധികളും പ്രയോഗിച്ചു സമഞ്ജസമായി വർണ്ണിക്കുന്നു. ഒടുവിൽ ആത്യന്തികമായ നൈരാശ്യത്തിനു വശംവദരായി നായികയും നായകനും ഉൽബന്ധനത്തിനു് ഒരുങ്ങുന്നു. ശൃംഗാര ചന്ദ്രിക പ്രമദവനത്തിൽ പോയി ആത്മഹത്യചെയ്വാൻ ഒരു പിച്ചകമാല എടുത്തു കഴുത്തിൽ ചുറ്റിയപ്പോൾ അവിടെ അതേ ഉദ്ദേശ്യത്തോടുകൂടി സംഗീതകേതുവും ചെന്നുചേരുന്നു. അപ്പോൾ നായകനു നായികയുടെ “അർത്ഥിക്കുന്നേൻ വിധാതാവൊടു മുഹുരപി ഞാൻ ജന്മജന്മാന്തരേ മേ ഭർത്താ സംഗീതകേതുർഭവതു വിധിവശാൽ” എന്ന അന്ത്യാഭ്യർത്ഥന കേൾക്കുവാൻ ഇടവരികയും ഉടനെ ആ വിരഹി ഓടി അടുത്തെത്തി “മുഗ്ദ്ധേ ഹാകഷ്ടം” എന്നു പറഞ്ഞു നായികയെ പാണിസ്പർശംകൊണ്ടു പ്രബുദ്ധയാക്കുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവർക്കു തമ്മിൽ പുനസ്സമാഗമം സിദ്ധിക്കുന്നതു്.
കവിതാരീതി
കൊടിയവിരഹത്തിലെ കവിതാശൈലി ഗ്രഹിപ്പിക്കാൻ മൂന്നു പദ്യങ്ങളും ഒരു ഗദ്യത്തിൽനിന്നു് ഏതാനും വരികളും ചുവടേ പകർത്തുന്നു.
1 പ്രേമബദ്ധരായ ദമ്പതികൾ:
“അന്നേരം കാമതന്ത്രപ്രകരണനിപുണൗ
കോമളൗ തൈലസേകൈ
രന്യോന്യം മെയ്കുളുർപ്പിച്ചിരുവരുമരികേ
ചേർന്നുനില്ക്കും ദശായാം,
തന്നെത്തന്നേ നിഴൽക്കൊണ്ടതു തരുണതനൗ
നൂനമന്യേതി മത്വാ
കന്നക്കണ്ണാൾവശം കെട്ടഴകൊടു കലഹി
ച്ചീടുമാറുണ്ടകാണ്ഡേ.”
2 മഴക്കാലം
“ആകാശേ കാളമേഘദ്വിരദവരഘടാ
ബന്ധുരേ ചന്തമേറും
നാകാധീശായുധംകൊണ്ടിനിയ കൊടിമരം
നാട്ടി വർഷോത്സവാർത്ഥീ
കൂകും കേകാമണിക്കൊമ്പുകൾ നിവിരെ വിളി
പ്പിച്ചു വിശ്വം മുഴക്കി
ച്ചാകണ്ഠം തൂകിനാൻ വന്നുദകഹവിരസൗ
ഹന്ത! പർജ്ജന്യദേവൻ.”
3 വിരഹാർത്തയായ നായിക സഖികളോടു്:
“ചിത്തജ്ഞേ ചിത്രലേഖേ വിരയെ വരിക നീ
മല്ലികേ വീയു മെല്ലെ; –
ക്കസ്തൂരീമാലികേ വാ! തളി തളി കളഭ
ച്ചാറു ചാലിച്ചു മേന്മേൽ;
മുഗ്ദ്ധേ സിന്ദൂരലേഖേ തളിരൊടു തലപൊ
ത്തീടു; പാടീരധാരാ
മത്രേ വേണുന്നതയ്യോ! കള കള കളഭം;
കൈ ചുടൊല്ലേ മനോജ്ഞേ.”
ഗദ്യം, വിരഹാർത്തയായ നായിക സഖികളോടു്:
“മഴ പെയ്യിപ്പിൻ മകരന്ദംകൊണ്ടിരുപുറവും നിന്നാവതു ചെയ്യിൻ; പനിനീർനദിയിൽപ്പാഞ്ഞുകുളിക്കിൻ പാതി ശമിക്കും പതിതാപം മേ; മലയത്തെന്നൽ മഹാവിഷമെന്നാൾ, മധുകരവൃന്ദം മയിൽവാളെന്നാൾ; കുരവകകുസുമം കൂരമ്പെന്നാൾ, കുളിരും കളഭം കനൽനിരയെന്നാൾ; ചന്ദനപങ്കം കൊടുവിഷമെന്നാൾ, ചന്ദ്രമയൂഖം ചെങ്കനലെന്നാൾ; പനിനീർത്തുള്ളി പെരുമ്പനിയെന്നാൾ, സംഗീതം മേ സങ്കടമെന്നാൾ; കർപ്പൂരപ്പൊടി കടുവായെന്നാൾ, ചേമന്തികയെച്ചെമ്പുലിയെന്നാൾ; കസ്തൂരിക്കളി കാലനിതെന്നാ, ളന്തിവരുമ്പോളന്തകനെന്നാൾ” ഇത്യാദി.
ദാമോദരച്ചാക്കിയാരുടെ കാലത്തിനുമേൽ അപൗരാണികമായ കഥാവസ്തുവിനെ ആശ്രയിച്ചു് ഇദംപ്രഥമമായി രചിച്ചിട്ടുള്ള രണ്ടു പ്രധാനഭാഷാചമ്പുക്കൾ രാജരത്നാവലീയവും കൊടിയവിരഹവുമാകയാൽ അവയുടെ പ്രണേതാവു നമ്മുടെ സവിശേഷമായ ആദരത്തെ അന്യോപാധികളുടെ അഭാവത്തിൽപ്പോലും സമഗ്രമായി അർഹിക്കുന്നു.
29.9ബ്രാഹ്മണിപ്പാട്ടുകൾ
ബ്രഹ്മണിമാർ (പുഷ്പകസ്ത്രീകളിൽ ഒരു വർഗ്ഗക്കാർ) ഭഗവതീ ക്ഷേത്രങ്ങളിലും നായന്മാരുടെ ഗൃഹങ്ങളിൽ ഭഗവതീസേവ സംബന്ധിച്ചും, താലികെട്ടുകല്യാണത്തിന്റെ ഒരു ചടങ്ങെന്ന നിലയിലും പാടി വന്നിരുന്ന പാട്ടുകളാണു് ബ്രാഹ്മണിപ്പാട്ടുകൾ. പണ്ടു് ആ ഇനത്തിൽപ്പെട്ട പാട്ടുകൾക്കു് പ്രചുരമായ പ്രചാരമുണ്ടായിരുന്നു; ഇന്നും അവ ആകമാനം അസ്തമിതങ്ങളായി എന്നു പറയാവുന്നതല്ല. ബ്രാഹ്മണിപ്പാട്ടുകളിൽ ചില ഭാഗങ്ങൾ തനിഗ്ഗദ്യങ്ങളായും മറ്റു ചിലവ പദ്യഗന്ധികളായും കാണപ്പെടുന്നു. കേവലഗദ്യങ്ങൾ താരതമ്യേന അർവാചീനങ്ങളാണു്. പദ്യഗന്ധികളായ ഭാഗങ്ങൾ പ്രായേണ ചമ്പുക്കളിലെ “ഹര ഹര ശിവ ശിവ ചിത്രം ചിത്രം നിഷധനൃപാന്വയമകുടീരത്നം” എന്ന രീതിയിൽ തരംഗിണീവൃത്തത്തിന്റെ മട്ടിൽ ചൊല്ലേണ്ടവയാണു്. ബ്രാഹ്മണിമാർ ചൊല്ലുമ്പോൾ അവയ്ക്കു പ്രത്യേകമായി ഒരുമാതിരി നീട്ടലും ഈണവും ഉണ്ടാകും; അതിൽ വേദോച്ചാരണത്തിന്റെ ഛായയുണ്ടെന്നാണു് വയ്പു്. അങ്ങനെ വേദാനുകാരിയായ സ്വരത്തിൽ അത്തരത്തിലുള്ള പാട്ടുകൾ പാടുവാൻ അധികാരമുണ്ടായിരുന്നതുകൊണ്ടായിരിക്കാം ആ ഗായികകൾക്കു ബ്രാഹ്മണിമാർ എന്ന പേർ ജനസമുദായത്തിൽനിന്നു സിദ്ധിച്ചതു്. ബ്രാഹ്മണിപ്പാട്ടുകൾ മഴമംഗലത്തിന്റെ കാലത്തിനു മുൻപും ഉണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. എന്നാൽ ആ ആവശ്യത്തിലേക്കു രസനിഷ്യന്ദികളായ ചില കൃതികൾ ആദ്യമായി നിർമ്മിച്ചു സമ്മാനിച്ചതു് അദ്ദേഹമായിരുന്നു; അവയ്ക്കു തൃശ്ശൂരിലും സമീപപ്രദേശങ്ങളിലുമാണു് അധികം പ്രചാരം. ചില ഭാഗങ്ങൾ താഴെ ഉദ്ധരിക്കുന്നു.
പീഠികകളാണു് സാധാരണയായി കേവലഗദ്യരൂപത്തിൽ കാണുന്നതു്. അടിയിൽ ചേർക്കുന്നതു രാസക്രീഡയുടെ പീഠികയിലുള്ള ഒരു ഭാഗമാകുന്നു.
രാസക്രീഡ
“എങ്കിലോ പണ്ടു പങ്കജാക്ഷൻ പാലാഴിതന്നിൽ പന്നഗേന്ദ്രനായിരിക്കുന്ന പര്യങ്കത്തിന്മേൽ പങ്കജമാതിനോടും മേദിനീദേവിയോടുംകൂടിസ്സുഖിച്ചു പള്ളിക്കുറുപ്പുകൊണ്ടുവല്ലോ. അക്കാലത്തു പാർത്ഥിവന്മാരായിപ്പിറന്ന ദൈത്യവീരന്മാരെച്ചുമക്കരുതാഞ്ഞു ഖിന്നയായ ക്ഷോണീദേവി ഗോരൂപത്തെ അവലംബിച്ചു പങ്കജജന്മാവിനോടു ചെന്നു തന്റെ ദുഃഖങ്ങളെയെല്ലാം അറിയിപ്പൂതും ചെയ്തുവല്ലോ. അതു കേട്ടോരു വിരിഞ്ചനും തിരുനീലകണ്ഠനും നിലിമ്പജനങ്ങളോടുംകൂടി ക്ഷീരാംബുരാശിയുടെ തീരഭാഗത്തെ പ്രാപിച്ചു പരൻപുരുഷനെ പുരുഷസൂക്തം ചൊല്ലി സ്തുതിപ്പൂതും ചെയ്തുവല്ലോ.
ഇതു കൊല്ലം എട്ടാംശതകത്തിലെ ഭാഷയല്ലെന്നും ഇതിന്റെ പ്രണേതാവു മഴമംഗലമല്ലെന്നും തീർച്ചയായി പറയാം. എന്നാൽ പദ്യഗന്ധിയായ ഭാഗത്തിന്റെ സ്ഥിതി അതല്ല. നോക്കുക:
“യദുകുലനാഥൻ മദനമനോഹരനരുണാധരികളൊടിട ചേർന്നേറ്റം ക്രീഡിപ്പാനായു് മുതിരുന്നേരം മലരിടെ മരുവിന മധുകരപടലികൾ മധുപാനം ചെയ്താനന്ദിച്ചും മധ്യേകാന്തനു നല്കിയുമുടനേ ഗാനംചെയ്തു തുടങ്ങിയിതല്ലോ. (1)തേന്മാവിന്മേലാമ്മാറൊക്കെക്കൂടിയിരുന്നക്കോകില കോമളവാണികൾ നിരവേ പഞ്ചമരാഗം മഞ്ജുളഗീതം പാടിപ്പാടിപ്പഞ്ചായുധനൊരു പടവിളിപോലേ നിഖിലദിഗന്തേ പുടപുഴങ്ങിത്തുടങ്ങിയല്ലോ. (2)ചെമ്പകവിടപികൾകൊമ്പുകൾതോറും മൊട്ടുകൾകണ്ടാൽ വനദേവതമാർ വനമാലിയുടേ വരവും പാർത്തു നിബദ്ധാഭോഗം തങ്ങൾ നിരത്തിയ ദീപാവലിയെന്നേ തോന്നുമല്ലോ. (3)കാറ്റേറ്റിളകിന തളിർനിര കണ്ടാൽ പുതിയ ലതാമധുവാണികളപ്പോൾ മാധവനെക്കണ്ടിവിടെയെഴുന്നള്ളേണമിദാനീം ജന്മഫലം നല്കേണം ഞങ്ങൾക്കെന്നുരുമോദാൽ കൈകാട്ടി വിളിക്കുന്നിതോയെന്നേ തോന്നുമല്ലോ.”(4)
മറ്റു ബ്രാഹ്മണിപ്പാട്ടുകളുടെ മാതൃകകൂടി കാണിക്കാം.
വിഷ്ണുമായാചരിതം
“കാഞ്ചനകന്ദുകമിടയിലടിച്ചും വാഞ്ചര മഹേശ്വരമനസിവളർത്തും പഞ്ചശരവ്യഥ ചാരു നടിച്ചും ചഞ്ചലമഞ്ജുളകുണ്ഡലയുഗളം ഗണ്ഡതലങ്ങളിൽ മന്ദമലച്ചും പൂഞ്ചായൽത്തിരുകഴകിലഴിഞ്ഞും കിഞ്ചിലുദിക്കും പുഞ്ചിരിയെന്നും നവനവസുധയിൽപ്പരിമേളിച്ചും കേളീഗണനമനോഹരമായൊരു വചനം കൊണ്ടും ശോഭിപ്പിക്കും കപടമൃഗാക്ഷിയെയഭിനവലക്ഷ്മിയെയഴകൊടു കണ്ടു സുഖിച്ചരുളീ പുരഹരനോ” (1)“കളവായുള്ളൊരു കളവാണി മുദാ കളധൗതമയം പന്തുമടിച്ചുകളിച്ചീടുന്നളവളവില്ലാതൊരു കുളുർതെന്നലു വന്നുടനുടനുടയിലിളക്കുന്നതു കണ്ടനവധി ശിഥിലം മൃദുലതരാം ശുകമിഴിയുമിതെന്നതു തോന്നുംവണ്ണം മഹിളാകുലമണി നാണംകൊണ്ടത്തിരുമുഖകമലം താഴ്ത്തിപ്പരിചൊടു തരുമൂലങ്ങളിലഴകിലൊളിച്ചു മുറപ്പിലുടുത്തും ചന്ദ്രാഭരണസമീപത്തിങ്കൽത്തൃക്കൺപാർത്തും പലതരമിത്ഥം മുഗ്ദ്ധാക്ഷിയുടേ മുഗ്ദ്ധവിലാസമഹോത്സവമൊന്നിൽത്തന്നെ നിതാന്തം മഗ്നനതായിച്ചമഞ്ഞരുളീ പുരഹരനോ”(2)
തിരുനൃത്തം
ഏറ്റവും മനോഹരമായ ഒരു ഗാനമാണു് പാർവതീദേവിയുടെ നൃത്തത്തെ ചിത്രണം ചെയ്യുന്ന ഈ കൃതി.
“ജയ ജയ ഭഗവതി, നീലക്കാർമുകിൽമാലയിതെന്നും, നിറമെഴുമഞ്ജനപർവതമെന്നും, നീലിമകോലിന ശൈവലമെന്നും, വിലസിന പീലിപ്പുറകളിതെന്നും, വിഷമശരന്റേ പൂന്തഴയെന്നും, മണിവായ്മലരാമന്തിപ്രഭയും, തിരുമുഖമാകിന ചന്ദ്രപ്രഭയും, മന്ദസ്മിതമാം പുതിയ നിലാവും, മുന്നിൽക്കണ്ടു ഭയപ്പെട്ടോടിക്കൂട്ടംകെട്ടിപ്പിന്നിലൊളിച്ചു പുരണ്ടു തിരണ്ടു ചുരുണ്ടുകിടക്കും കൂരിരുളെന്നേ തോന്നിച്ചീടും പുരികുഴലഴിക, പ്പുതുമലർമാലകൾ ചിന്നിച്ചിതറ, ത്തിരുനൃത്തമുടയോവേദേവി, നിന്തിരുവടിയെ ഞാൻ സ്തുതിക്കുന്നേൻ” (1)“ജയ ജയ ഭഗവതി, പമ്പരമെന്നും പന്തെന്നും ചിലർ പൂമൊട്ടെന്നും, പട്ടെന്നും ചിലർ പൊന്മലയെന്നും, പൊൻചൂതെന്നും, നറുമലർവിശിഖന്നഭിഷേകത്തിനു നിർമ്മിച്ചീടിന രത്നമണിക്കലശങ്ങളിതെന്നും ബഹുവിധമമ്പൊടു ചൊല്ലിച്ചേറ്റം മത്തഗജേന്ദ്രനൊടെത്തി മറുത്തും മസ്തകഗിരിയൊടു പോരിനെതിർത്തിട്ടങ്കം വെട്ടിപ്പരിവട്ടം കൊണ്ടഴകൊടു തങ്ങളിൽ വിങ്ങിത്തിങ്ങിപ്പൊങ്ങി വളർന്നു മുലക്കച്ചിനെയും പൊട്ടിച്ചനിശം പീനതകൊണ്ടേ മാറിനു മേലിലെടുക്കരുതാതേ വരുമിനിയെന്നൊരു ശങ്കവളർക്കും ചാന്താരിളമുല ചാരുകുലുങ്ങത്തിരുനൃത്തമുടയോവേ ദേവീ, നിന്തിരുവടിയെ ഞാൻ സ്തുതിക്കുന്നേൻ”(2)
ദാരുകവധം
ഇതിൽ കേവല ഗദ്യാംശം ഒടുവിലാണു് കാണുന്നതു്. ആ അംശവും തരക്കേടില്ല. കവിതയ്ക്കു തിരുനൃത്തത്തിന്റേയും മറ്റും ഗുണമില്ല.
“ദാരുകനങ്ങു പിറന്നു ധരിത്രിയിൽ വീണപ്പൊഴുതേ കാലുകുടഞ്ഞു കരഞ്ഞൊരു നേരം മലകൾ കുലുങ്ങീ, ജലധി കലങ്ങീ, സകല ജനങ്ങളുമൊന്നു നടുങ്ങീ, ദേവകൾ സ്വർഗ്ഗത്തിങ്കേന്നോടീ, ദിൿപാലന്മാരോടിയോളിച്ചൂ, വലിയ കൊടുങ്കാറ്റിളകിമറിഞ്ഞൂ, വന്മരപംക്തികൾ വീണുതകർന്നൂ, ചന്ദ്രാദിത്യന്മാർക്കും പെരിയൊരു പരിവേഷം പോന്നുണ്ടാവൂതും ചെയ്തുവല്ലോ.” (1)“സ്ത്രീകളുടെ കയ്യാൽക്കൊലപെടുവാനെളിയോരുത്തൻ ഞാനല്ലെന്നറിഞ്ഞാലും സ്വാമീമാ. നാരികളെല്ലാമെന്നെക്കണ്ടാൽ കാറ്റത്തോടിന കരിയിലപോലെ പേടിച്ചോടിയൊളിപ്പവരല്ലോ സ്വാമീമാ. മേന്മയിൽ മരുവിന പെൺമാന്മിഴിമാർ തന്നെക്കൊല്ലുവരെന്ന ഭയത്താൽ നാന്മുഖനോടു വരം കൊണ്ടാൻപോൽ ദാരുകനെന്നതു വിണ്ണവർ കേട്ടാലെല്ലാനാളും നമ്മെക്കൊണ്ടു ചിരിപ്പോരെല്ലോ സ്വാമീമാ. ഉമ്പർപിരാനേ കേട്ടരുളേണം പെൺപടയൊന്നും പടയല്ലെന്നും പണ്ടേയുണ്ടു പഴഞ്ചൊല്ലെന്നാൽ നാണംകെട്ട വരങ്ങൾ വരിപ്പാനാണല്ലാത്ത ജനങ്ങളൊടേയരുളിച്ചെയ്യേണ്ടൂ ഞാനല്ലേയിതു മാനികളാമസുരന്മാർ ഞങ്ങളിലൊരുവനുമിത്തൊഴിൽ കൈക്കൊള്ളായിനി എന്നതറിഞ്ഞാലും സ്വാമീമാ.” (2)ഗദ്യം: “അപ്പൊഴോ എന്റെ ഭഗവതിയുടെ പാദക്ഷോദംകൊണ്ടു ഭൂമി താഴുകയും ഉയരുകയും തുടങ്ങിയല്ലോ. ആയിരം തിരുമുഖങ്ങളോടും മൂവായിരം തിരുനയനങ്ങളോടും എണ്ണായിരം തിരുബാഹുക്കളോടുംകൂടി ഇരുന്നരുളിനാളെന്റെ ഭഗവതിയോ, വെളുത്തു വളഞ്ഞു വെൺമതിത്തെല്ലുപോലെ അതിദർശനീയങ്ങളായിരിക്കുന്ന ദംഷ്ട്രകളോടുംകൂടിയിരുന്നരുളിനാളെന്റെ ഭഗവതിയോ … പാമ്പുകൊണ്ടും ചിലമ്പുകൊണ്ടും അലങ്കരിച്ചിരുന്നരുളിനാളെന്റെ ഭഗവതിയോ … പെരിയഴകിയോന്ന പള്ളിപ്പൂവാടയെടുത്താദരവോടു കൊടുത്തരുളീ പുരവൈരിഭഗവാനോ. പള്ളിപ്പൂവാട പരിചോടേ ചാർത്തിനാളെന്റെ ഭഗവതിയോ. നിന്റെമുഖങ്ങളും നയനങ്ങളും ബാഹുക്കളുമൊട്ടു ചുരുക്കിക്കളയണം മകളേമാ … തിരുനീലകണ്ഠരു തെളിഞ്ഞു തിരുമടിയിൽ വച്ചു ശ്രീഭദ്രകാളിയെന്ന തിരുനാമപ്പേരും വിളിച്ചരുളീ പുരവൈരി ഭഗവാനോ. കണ്ടൻകാളിയെന്നാരോമൽപ്പേരും വിളിച്ചരുളീ പുരവൈരിഭഗവാനോ,”
പാർവതീസ്തുതി, പാദാദികേശവും, കേശാദിപാദവും
ഇവ രണ്ടും ഒന്നാംതരം കൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തത്തക്കവയാണു്.
“വാരിജനവദലചാരുത കവരും തിരുവിരൽനിരതന്നരുണിമ ചെമ്മേ നിരവധി നീളെ നിറന്നതു കണ്ടൊരു മൃദുതര പദതലമഴകൊടുവയ്പാൻ തളിർനിര നീളെ നിരത്തിയപോലെ ശോഭിച്ചീടിന ധരണീദേശേ കൃതരിപുനാശേ, ഭഗവതി ജയ ജയ” (1)“വദനസരോരുഹസാമ്രാജ്യശ്രീമണിപീഠത്തിലിരുന്നരുളീടും നറുമലർബാണന്നുപരി പിടിപ്പാൻ നിരുപമനീലമണിത്തഴപോലേ, ഫാലവിലോചന ധൂമസമൂഹം കിഞ്ചനപൊങ്ങി വിളങ്ങുംപോലെ, കാളിന്ദീജലധോരണിപോലെ, കാളവലാഹകപാളികൾപോലെ, നീലസരോരുഹമാലകൾപോലേ, മേളം ചേർന്നിടതിങ്ങി മടങ്ങിപ്പിൻകാലോളമിടഞ്ഞു സുരദ്രുമനറുമലരിന്നും പരിമളവിഭവം ചെറുതു കൊടുപ്പാനെന്ന കണക്കേ, പരിചിലണഞ്ഞ മണങ്ങളിണങ്ങിന ഘനകചഭാരേ, ഹൃതഭൂഭാരേ, ഭഗവതി ജയ ജയ” (2)(പാദാദികേശം) “തിരുമുഖമായൊരു സരസിരുഹത്തിൻ പരിമളവിഭവം പെരുകിപ്പെരുകിപ്പരമരസംപൂണ്ടരികിൽ വസിക്കുമൊരളിനിരയഴകിൽ വിളങ്ങുംപോലേ, നിരുപമമായൊരു കുറുനിര തടവും കുലഗിരിതനയേ ഗുണഗണനിലയേ” (1)“ഇളമതിയേറ്റം വിളിപണി നിത്യം തെളിവൊടു ചെയ്തെഴുമളികതലേ ചേർന്നൊളിവൊടു വിലസിന നിഖില മനോഹരമൃഗമദതിലകേ, മൃദുതനുലതികേ” (2)“നറുമലർബാണൻകുലചിലയോടും നിരുപമവാപീചെറുതിരയോടും ചെറുതു പിണങ്ങിത്തിറയും വാങ്ങി ത്രിഭൂവന ജനനപരിത്രാണാദികൾ പരിചൊടു തടവും പുരികലതാന്തേ പുരരിപുകാന്തേ” (3)(കേശാദിപാദം)
സതീപരിണയം
ഇതും വിശിഷ്ടമായ ഒരു ഗാനം തന്നെ.
“അണിമണിയറയിലകംപുക്കഴകിനൊടണിമൃദുശയ്യാസവിധേ ചെന്നുടനതുമിതുമോരോസരസവിശേഷാനരുവയർമണിയോടരുളിച്ചെയ്തഥ നിൽക്കുന്നേരം മനസി മുഴുത്തൊരു മന്മഥപീഡ പുറത്തുപുറപ്പെട്ടഖിലാംഗങ്ങളിലംകൂരിക്കുന്നതു കണ്ടപ്പോളഭിമതസഖിമാരതുമിതുമോരോ വ്യാജത്തോടുടനവരവർ പോവതിനായുന്നേരത്തവരൊടുകൂടിപ്പോവതിനും പുനരഭിമതദയിതനൊടരികേ ചേർന്നുടനനുഭവസരണികൾ തേടുവതിന്നും, രണ്ടിലുമാഗ്രഹമുൾക്കൊണ്ടീടുമൊരാകുലഭാവമണിഞ്ഞരുളീടും ദയിതാവദനം പരിചിതമദനം പരിചൊടു കണ്ടു സുഖിച്ചരുളീ ഭഗവാനോ.”
നൃഗമോക്ഷം
“നൃഗമോക്ഷം” എന്നൊരു ബ്രാഹ്മണിപ്പാട്ടുകൂടി അച്ചടിച്ചു കണ്ടിട്ടുണ്ടു്. ആ പാട്ടിനു മഴമംഗലത്തിന്റേതാവാനുള്ള യോഗ്യത അശേഷമില്ല. അതു് അജ്ഞാതനാമാവായ ആരുടേയോ കൃതിയാണു്. “ഇരുവരെയും ഞാനനുസരണംചെയ്താവതിരന്നേൻ പകരമിതിന്നൊരു പതിനായിരമൊരു ഗോക്കളിൽ നല്ലവ നല്കീടാമെന്നേവം ചൊല്ലിപ്പിന്നാലേ ചെന്നടിയിണകൂപ്പിവണങ്ങും നേരത്തേതുമതിന്നവർ കൂട്ടാക്കാതേ ചാടിപ്പോയാരാടൽപ്പെട്ടൊരു വിപ്രവരന്മാർ ഭഗവാനേ” എന്നീ വരികൾ ആ കൃതിയുടെ സ്വരൂപമെന്തെന്നു കാണിക്കുവാൻ മതിയാകുന്നതാണു്. മഴമംഗലത്തിന്റെ കാലത്തിനു മുൻപുള്ള ബ്രാഹ്മണിപ്പാട്ടുകളൊന്നും നമുക്കു കിട്ടീട്ടില്ല. പിൻകാലത്തു ലക്ഷ്മീസ്വയംവരം, സുഭദ്രാഹരണം മുതലായി ആ ഇനത്തിൽ അനേകം ഗാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ഒരു സഹൃദയന്റെ ശ്രദ്ധയെ ആകർഷിക്കത്തക്ക കാവ്യഗുണം അവയ്ക്കില്ല;
അവയുടെ പ്രണേതാക്കന്മാരെപ്പറ്റി യാതൊന്നും അറിവാനും മാർഗ്ഗമില്ല.
ഇത്രയുമുള്ള വിവരണത്തിൽനിന്നു മഴമംഗലം നാരായണൻനമ്പൂരി സംസ്കൃതത്തെയെന്നപോലെ ഭാഷയേയും, വേദശാസ്ത്രങ്ങളെയെന്നപോലെ കാവ്യകലയേയും ഉപാസിച്ചിരുന്നു എന്നു വിശദമാകുന്നു. ഭാഷാസാഹിത്യത്തിലെ ജാജ്വല്യമാനമായ ഒരു ജ്യോതിഷ്പ്രകാണ്ഡമാണു് ആ വശ്യവചസ്സു്.
29.10കൊച്ചി രാമവർമ്മമഹാരാജാവു്
‘കാശിക്കെഴുന്നള്ളിയതമ്പുരാൻ’ എന്ന പ്രശംസയ്ക്കു വിഷയീഭൂതനും രാജരത്നാവലീയം ചമ്പുവിലെ നായകനുമായ രാമവർമ്മമഹാരാജാവിനെപ്പറ്റി അനുവാചകന്മാർ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ ഇതിനുമുൻപു് ഉപന്യസ്തങ്ങളായിട്ടുണ്ടു്. ആ മഹാരാജാവിന്റെ കൃതിയാണു് ‘രാസക്രീഡ’ എന്ന മണിപ്രവാളകാവ്യമെന്നു് ഏറെക്കുറെ അനുമാനിക്കാവുന്നതാണു്. ആ കാവ്യത്തിന്റെ ഒടുവിൽ
“മാടരാജവദനാംബുജത്തിലഴകോടു വന്നുദിതമാകുമീ
ഗൂഢമാനുഷകഥാമൃതം ബത! മണിപ്രവാളകൃതബന്ധനം
ഈടണഞ്ഞ ദുരിതാധി തീർപ്പതിനുമഞ്ജസാ ഹരിപദാംബുജം
തേടുവാനുമിവ കേട്ടുകൊൾവിനിതു രാസകേളിപരിമേളിതം”
എന്നൊരു ശ്ലോകം കാണുന്നതിൽനിന്നു് അതിന്റെ പ്രണേതാവു കൊച്ചി രാജാക്കന്മാരിൽ അന്യതമനാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. ഭാഷാരീതി നോക്കിയാൽ കൊല്ലം എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണു് പ്രസ്തുത കൃതിയുടെ പ്രാദുർഭാവമെന്നു സങ്കല്പിക്കുന്നതിൽ അപാകമില്ല. ഭട്ടതിരിയുടെ നാരായണീയത്തിലെ രാസക്രീഡാവർണ്ണനത്തെ അനുകരിച്ചു കവി തിരഞ്ഞെടുത്തിരിക്കുന്ന വൃത്തം കുസുമമഞ്ജരിയാണെന്നു മാത്രമല്ല ഭട്ടതിരിയുടെ ചില പദങ്ങളും ആശയങ്ങളും സ്വാധീനമാക്കീട്ടുമുണ്ടു്. ആ വഴിക്കു നോക്കിയാലും കൊല്ലം 762-ആമാണ്ടിനുമേലാണു് രാസക്രീഡയുടെ രചനയെന്നു വന്നുകൂടുന്നു.
രാസക്രീഡ അക്ലിഷ്ടമധുരമായ ഒരു കാവ്യമാകുന്നു. അതിലെ ശബ്ദസൗന്ദര്യം പ്രശംസാവഹമായിരിക്കുന്നു. ആകെ 137 ശ്ലോകങ്ങളുണ്ടു്. കുസുമമഞ്ജരി ദ്രാവിഡസാഹിത്യത്തിൽ നിന്നു സംസ്കൃതസാഹിത്യം സ്വീകരിച്ച അനേകം വൃത്തങ്ങളിൽ ഒന്നാണു്. സംസ്കൃതത്തിൽ സംക്രമിക്കുമ്പോൾ ആ വൃത്തം ദ്രാവിഡത്തിനു സഹജമായ ശ്ലഥബന്ധത പരിത്യജിച്ചു ദൃഢബന്ധമായി പരിണമിക്കുന്നു എന്നു മാത്രമേ വിശേഷമുള്ളു. തന്നിമിത്തം അതിനു ‘വൃത്തഭേദം’ എന്നൊരു പേർ ഭാഷാകവികൾ നൽകിക്കാണുന്നു. രാസക്രീഡയിലും 136-ആമത്തെ ശ്ലോകത്തിൽ “വൃത്തഭേദമിതു ഭക്തിപൂണ്ടു ഹൃദയത്തിലാക്കി” എന്നൊരു പ്രയോഗമുണ്ടു്. രണ്ടു ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു:
“ഉണ്ടിരുന്നവളൊരുത്തിയമ്മധുരഗീതമമ്പിനൊടു കേട്ടുടൻ
മണ്ടിനാളതു വെടിഞ്ഞു മാധവസമീപസീമ്നി മദനാതുരാ;
കൊണ്ടൽവർണ്ണമധുരസ്വരം ചെവിയിലേറ്റനേരമൊരു കാമിനീ
മണ്ടിനാളഥ തടാകമാർന്നു കുളിതങ്ങിനോരളവു മോഹിതാ.
ബാലകന്നു മുലനല്കുവാൻ മടിയിൽ വച്ചുകൊണ്ടു് തുടരുന്നനാൾ
ബാലികാ മധുരഗീതമാർന്നതു വെടിഞ്ഞു പാഞ്ഞിതു വനാന്തരേ;
ചാല മറ്റൊരുവളഞ്ജസാ നിജവിഭൂഷണങ്ങളണിവാൻ തുനി
ഞ്ഞാലയത്തിൽ മരുവുംവിധൗ രഭസമോടിനാൾ മുരഹരാന്തികം.
സാമാന്യജനങ്ങൾക്കു രസിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള രാസക്രീഡയിൽ കവിക്കു പാണ്ഡിത്യപ്രകടനാഭിലാഷം അശേഷമില്ലെന്നു മാത്രമല്ല, ‘കുലവധൂനു്’ (കുലവധുവിനു്) എന്നും മറ്റുമുള്ള ചില വിലക്ഷണപ്രയോഗങ്ങൾ കടത്തിവിടുന്നതിനു സങ്കോചവുമില്ല.
29.11നീലകണ്ഠൻനമ്പൂരി
ചമ്പൂകാരൻ, ദേശകാലങ്ങൾ
രാമവർമ്മമഹാരാജാവിന്റെ അനന്തരഗാമിയായി മേല്പത്തൂർ ഭട്ടതിരിയുടെ പ്രശംസയ്ക്കു പാത്രീഭവിച്ചു് കൊല്ലം 776 മുതൽ 790 വരെ കൊച്ചിരാജ്യം പരിപാലിച്ച വീരകേരളവർമ്മമഹാരാജാവിന്റെ ആശ്രിതനും ആസ്ഥാനപണ്ഡിതനുമായി നീലകണ്ഠൻ എന്ന പേരിൽ ഒരു നമ്പൂരി ജീവിച്ചിരുന്നു. മഴമംഗലത്തെപ്പോലെ അദ്ദേഹവും പ്രാമാണികനായ ഒരു ഭാഷാചമ്പൂകാരനാകുന്നു. നീലകണ്ഠകവി എന്ന നാമധേയത്തിലാണു് അദ്ദേഹത്തെ സഹൃദയന്മാർ കൊണ്ടാടിവരുന്നതു്. നീലകണ്ഠൻ തന്നേയും തന്റെ മഹാരാജാവിനേയും പറ്റി ചിലതെല്ലാം തെങ്കൈലനാഥോദയം ചമ്പുവിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കാം:
“അനന്തരമനന്തരായരമണീയനാനാഗുണ
പ്രഭാവജിതരാഘവോ വിഹിതലാഘവോ വൈരിണാം
ശശാസ വിധിവന്മഹീം ഗുണമഹീയസീം പൂരയൻ
യശോ ജഗതി വീരകേരള ഇതി പ്രതീതോ നൃപഃ.
നിത്യം ദ്വീപാന്തരേഭ്യഃ പ്രഹരണപുരുഷൈ
രാഹൃതൈസ്തർപ്പയന്നേ
വാർത്ഥൈരുത്സാര്യ ദൂരം ക്ഷിതിസുരവരദൗർ
ഗ്ഗത്യമുദ്രാപിശാചീം
യോദ്ധും ന വ്യാധികാരാദരിഭിരധികനിർ
വ്യൂഢസർവാഭിസാരൈ
സ്സാർദ്ധം സർവത്ര യുദ്ധോത്സവമഹഹ ചിരാ
ദന്വഭൂദുന്നതാത്മാ.
സോയം നിശ്ശേഷവിദ്യാനിപുണമതിരുപാ
ലിംഗിതോ വീരലക്ഷ്മ്യാ
മായംകൂടാതെ മാനാംബുധി വിമതഭടൈ
ര്യുദ്ധബദ്ധാഭിയോഗൈഃ
ആവിർവൈരം പടയ്ക്കായു് വൃഷപുരിയിലെഴു
ന്നള്ളുമക്കാലമുച്ചൈ
രാബദ്ധാഡംബരം മേന്മയൊടൊരു ശിവരാ
ത്ര്യുത്സവം പ്രാദുരാസീൽ
വീരാണാം മണിവീരകേരളനൃപൻ ദിവ്യോത്സവേ ചെന്നസൗ
നേരേ ശൂരഭടാവലീകളകളവ്യാലോളിതാശാന്തരം
ഗൗരീനേത്രചകോരപാർവണശരച്ചന്ദ്രം പ്രണമ്യ പ്രഭും
വാരാളും വൃഷഭാലയേ സഹൃദയൈരുൾച്ചേർന്നിരുന്നീടിനാൻ.
വാർമെത്തീടുന്ന വിദ്വജ്ജനനിഗദിതകൈ
ലാസനാഥപ്രഭാവ
ശ്രീമാഹാത്മ്യങ്ങൾ കേട്ടും പ്രകടിതരുചിക
ണ്ടും പ്രസന്നാന്തരാത്മാ
ധീമാനല്പസ്മിതം ചെയ്തഖിലസദസി ചെ
ല്ലൂരപൂർണ്ണത്രയീശ
ശ്രീമൽകാരുണ്യപാത്രം കവിമഴകിനൊടാ
ദിഷ്ടവാൻ പ്രൌഢവാചാ.
വിദ്യാവല്ലഭ, നീലകണ്ഠ, സുകവേ, ചെല്ലൂരനാഥോദയം
ചിത്രം പണ്ടു കൃതം, പുനശ്ച രചിതം നാരായണീയം ത്വയാ;
അദ്യൈവാരഭതാം ഗിരാ മമ ഭവാൻ തെങ്കൈലനാഥോദയ
പ്രത്യഗ്രാഖ്യ കലർന്ന ബന്ധുരഗുണം ബന്ധും പ്രബന്ധോത്തമം.
ഇത്ഥം നിയുക്തഃ കുരുഭൂമിഭർത്ത്രാ
ഭദ്രാചലക്ഷേത്രമഹത്വമാന്യം
ഹൃദ്യം കളോദാരമണിപ്രവാളൈ
ശ്ചിത്രസ്ഫുടാർത്ഥം വിദധേ പ്രബന്ധം”
ഈ പദ്യങ്ങളിൽനിന്നു വീരകേരളവർമ്മമാഹാരാജാവു തൃശ്ശൂരിൽ ശിവരാത്രിമഹോത്സവത്തിനു് എഴുന്നള്ളിയ അവസരത്തിലാണു് നീലകണ്ഠൻനമ്പൂരിയോടു തെങ്കൈലനാഥോദയം ചമ്പു നിർമ്മിക്കുവാൻ ആജ്ഞാപിച്ചതെന്നും അതിനുമുൻപുതന്നെ ആദ്യമായി അദ്ദേഹം ചെല്ലൂരനാഥോദയവും അതിൽപ്പിന്നീടു നാരായണീയവും രചിച്ചുകഴിഞ്ഞിരുന്നു എന്നും സ്പഷ്ടമാകുന്നു. ചെല്ലൂരനാഥോദയത്തിൽ പെരുഞ്ചെല്ലൂരിലെ (തളിപ്പറമ്പു്, ലക്ഷ്മീഗ്രാമം) ശിവപ്രതിഷ്ഠയും നാരായണീയത്തിൽ തൃപ്പൂണിത്തുറയിലെ മഹാവിഷ്ണുപ്രതിഷ്ഠയുമാണു് വിഷയം. ഈ രണ്ടു ബിംബപ്രതിഷ്ഠകളെ വർണ്ണിച്ചു കാവ്യങ്ങൾ നിർമ്മിക്കുകയാലാണു് കവി ‘ചെല്ലൂരപൂർണ്ണത്രയീശശ്രീമൽ കാരുണ്യപാത്രം’ ആയിത്തീർന്നതു്. പക്ഷേ അദ്ദേഹം പെരുഞ്ചെല്ലൂർഗ്രാമക്കാരനായുമിരുന്നിരിക്കാം. സ്വദേശത്തുവച്ചു ചെല്ലൂരനാഥോദയവും പിന്നീടു കവി തൃപ്പൂണിത്തുറയിൽ കവിപ്രിയനായ രാമവർമ്മാവിനെ ആശ്രയിച്ചു താമസിക്കുമ്പോൾ നാരായണീയവും രചിച്ചു എന്നു വരാവുന്നതാണല്ലോ. പുനംതന്നെയാണു് നീലകണ്ഠൻ എന്നു ചിലർ അഭ്യൂഹിക്കുന്നതും നിർമ്മൂലമാകുന്നു. അതിനു മേല്പുത്തൂർ വർണ്ണിച്ച വീരകേരളനെ ഒരു ശതകാധികം വർഷം പുറകോട്ടുകൊണ്ടുപോകേണ്ടിവരുമെന്നു മാത്രമല്ല, സാമൂതിരിയോടു പടയ്ക്കു പോയ കൊച്ചിരാജാവിനെ സാമൂതിരിയെ ആശ്രയിച്ചിരുന്ന പുനം അനുഗമിച്ചു എന്നു സ്ഥാപിക്കേണ്ടിയും വരും.
മഴമംഗലവും നീലകണ്ഠനും സമകാലികന്മാരായിരുന്നു. മഴമംഗലത്തെക്കാൾ നീലകണ്ഠനും വയസ്സു കുറേ കുറഞ്ഞിരുന്നിരിക്കാം. മഴമംഗലഭാണത്തിലെ “കേളീകോപകലാസു തന്വതി നതിം ചന്ദ്രാർദ്ധചൂഡാമണൗ” എന്ന നാന്ദിശ്ലോകത്തിന്റെ അനുരണനം തെങ്കൈലനാഥോദയത്തിൽ “ദേവി, ത്രൈലോക്യരക്ഷാകലിതവൃഷപുരാവാസലീലായിതേ” എന്ന ശ്ലോകത്തിൽ കേൾക്കാവുന്നതാണു്. ഈ മൂന്നു കൃതികളും കൂടാതെ വേറേയും ചില പ്രബന്ധങ്ങൾ നീലകണ്ഠൻ നിർമ്മിച്ചിരിക്കാം. അവ ഏതെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ല. “പപ്രഥേ തൽ പൃഥിവ്യാം” എന്നൊരു കവിമുദ്ര നാരായണീയത്തിലും തെങ്കൈലനാഥോദയത്തിലും കാണുന്നു. “തൽക്ഷേത്രം…പപ്രഥേ” എന്നു് അതിന്റെ ഒരു രൂപാന്തരം ചെല്ലൂരനാഥോദയത്തിലുമുണ്ടു്. അതു കലിസംഖ്യാവാചിയല്ല. അങ്ങനെയാണെങ്കിൽ നാരായണീയവും തെങ്കൈലനാഥോദയവും കവി എഴുതിത്തീർത്തതു് ഒരേ ദിവസം—അതായതു് 774 മേടം 7-ആംനു-യാണെന്നു വരണം; അതിനു് ഒരുവിധത്തിലും ഉപപത്തിയില്ലല്ലോ.
29.12ചെല്ലൂരനാഥോദയം, ഇതിവൃത്തം
ശ്രീപരമേശ്വരൻ കൈലാസപർവ്വതത്തിൽ എഴുന്നള്ളിയിരിക്കുമ്പോൾ ഒരവസരത്തിൽ ദേവന്മാർ അവിടുത്തെ സന്നിധാനത്തെ പ്രാപിച്ചു വിശ്വകർമ്മാവിനാൽ ആദിത്യകലകളെക്കൊണ്ടു നിർമ്മിതങ്ങളായ മൂന്നു ശൈവബിംബങ്ങൾ ഭൂമിയിലുണ്ടെന്നും അവയുടെ തേജസ്സുകൊണ്ടു ലോകം ദഹിക്കുന്നു എന്നും അവയെ അവിടുന്നുതന്നെ സ്വീകരിക്കണമെന്നും അറിയിച്ചു. കരുണാശാലിയായ ഭഗവാൻ അവർക്കു് അഭീഷ്ടം നല്കി ആ മൂന്നു ബിംബങ്ങളേയും പാർവതീദേവിക്കു നിത്യപൂജയ്ക്കായി ദാനംചെയ്തു. പിന്നീടു് അവയിൽ ഒന്നു മാന്ധാതാവിനും മറ്റൊന്നു് അദ്ദേഹത്തിന്റെ പുത്രനായ മുചുകുന്ദനും ദേവിയുടെ സമ്മതംവാങ്ങി കൊടുക്കുകയും അവയെ അവർ തളിപ്പറമ്പത്തുവെച്ചു് ആരാധിച്ചുപോരികയുംചെയ്തു. കാലാന്തരത്തിൽ ആ ബിംബങ്ങൾ ഭൂഗർഭത്തിൽ അന്തർഹിതങ്ങളായിപ്പോയി. അങ്ങനെയിരിക്കെ ശിവൻ ഒരിക്കൽ തന്റെ പാരിഷദമുഖ്യനായ കുംഭോദരനെ ഭൂമിയിലെ സ്ഥിതിഗതികൾ അറിഞ്ഞുവരുവാൻ നിയോഗിക്കുകയും ആ ഭക്തൻ തിരിയെച്ചെന്നു പെരുഞ്ചെല്ലൂർ ഗ്രാമത്തിന്റെ മാഹാത്മ്യം വർണ്ണിച്ചു കേൾപ്പിക്കുകയും ചെയ്തു. അപ്പോൾ ഭഗവാനു് ആ സ്ഥലം തന്റെ നിത്യസാന്നിദ്ധ്യത്താൽ അലംകൃതമാക്കണമെന്നു തോന്നി. ആ ഘട്ടത്തിൽ ശതസോമൻ എന്ന കേരളരാജാവു് അഗസ്ത്യമഹർഷിയുടെ ഉപദേശമനുസരിച്ചു കൈലാസത്തിൽച്ചെന്നു് കലികല്മഷം ഭൂമിയിൽനിന്നു നീങ്ങണമെന്നുള്ള അഭിസന്ധിയോടുകൂടി ശ്രീപരമേശ്വരനെ ഭജിക്കുകയും ഭക്തവത്സലനായ ഭഗവാൻ നീരാട്ടിനെഴുന്നള്ളിയിരുന്ന ദേവിയുടെ അനുമതികൂടാതെ മൂന്നാമത്തെ ശൈവബിംബം അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. തിരിയെ വന്നപ്പോൾ ദേവി അത്യന്തം കുപിതയായി ഭർത്താവിനെ ശപിക്കുവാൻ ഒരുങ്ങിയെങ്കിലും ശതസോമന്റെ സ്തോത്രങ്ങൾ കേട്ടു ശാന്തയായി. തദനന്തരം ദേവിയുടെ അനുമതികൂടി നേടികൃതകൃത്യനായ രാജാവു പെരുഞ്ചെല്ലൂരിൽ ആ ബിംബം പ്രതിഷ്ഠിക്കുകയും അതിനു് ഉചിതമായ ഒരു മഹാക്ഷേത്രം പണിയിക്കുകയും ചെയ്തു. അവിടെ സ്ത്രീകൾക്കു പ്രവേശമില്ലാത്തതിനാൽ കാഞ്ഞിരങ്ങാട്ടുകൂടി അദ്ദേഹം മറ്റൊരു ശൈവബിംബം പ്രതിഷ്ഠാപനംചെയ്തു. ശതസോമൻ കോലത്തുനാട്ടിലെ ഒരു രാജാവായിരുന്നു. അദ്ദേഹം നിർമ്മിച്ച പെരുഞ്ചെല്ലൂർ ക്ഷേത്രത്തിനു തദനുരോധേന സോമേശ്വരം എന്നുകൂടി പേർ പറഞ്ഞു വരുന്നു.
നാരായണീയം, ഇതിവൃത്തം
നാരായണീയത്തിലെ ഇതിവൃത്തത്തിന്റെ ആദ്യഭാഗം ഭാഗവതാന്തർഗ്ഗതമായ സന്താന ഗോപാലം കഥയും അതിനുശേഷമുള്ളതു തൃപ്പൂണിത്തുറ ക്ഷേത്ര മാഹാത്മ്യവുമാകുന്നു. നരനാരായണന്മാരായ അർജ്ജുനനും ശ്രീകൃഷ്ണനും മഹാവിഷ്ണുവിൽനിന്നു ബ്രാഹ്മണന്റെ പത്തു കുമാരന്മാരേയും സ്വീകരിച്ച അവസരത്തിൽ തന്റെ ഒരു ബിംബം കലിബാധ തീരുന്നതിനുവേണ്ടി ഭൂമിയിൽ പ്രതിഷ്ഠിക്കണമെന്നു ഭഗവാൻ അവരോടു് അരുളിച്ചെയ്തു. ദ്വാരകയിൽ തിരിച്ചെത്തിയതിനുശേഷം അതിനു യോഗ്യമായ സ്ഥലമേതെന്നന്വേഷിക്കുവാൻ ശ്രീകൃഷ്ണൻ തന്റെ അനുചരനായ സുദക്ഷിണനോടു് ആജ്ഞാപിച്ചു. ആ ഭക്തൻ എങ്ങും സഞ്ചരിച്ചു തൃപ്പൂണിത്തുറ (രവിഗ്രാമം) ആണു് ആ അനുഗ്രഹത്തിനു് അർഹത്തമം എന്നു വിജ്ഞാപനം ചെയ്തു. ശ്രീകൃഷ്ണൻ ഉടൻ തന്നെ അവിടെ അനന്താസനവിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു് അർജ്ജുനനോടു നിർദ്ദേശിക്കുകയും അർജ്ജുനൻ ആ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു.
തെങ്കൈലനാഥോദയം, ഇതിവൃത്തം
ശ്രീപരശുരാമൻ താൻ ക്ഷത്രിയരാജാക്കന്മാരിൽനിന്നു വെട്ടിപ്പിടിച്ചടക്കിയ ഭൂമി മുഴുവൻ കാശ്യപമഹർഷിക്കായി ദാനംചെയ്തതിന്റെ ശേഷം മഹേന്ദ്രപർവതത്തിൽ തപസ്സു ചെയ്യുമ്പോൾ അവിടെ ചില ബ്രാഹ്മണർ ചെന്നു തങ്ങൾക്കു വിഹിതങ്ങളായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന്നു സമ്പത്സമൃദ്ധമായ ഒരു ദേശം ലഭിക്കണമെന്നു് അപേക്ഷിച്ചു. അതു സാധിച്ചുകൊടുക്കുന്നതിനുവേണ്ടി ആ മഹാത്മാവു് വരുണനെ പ്രത്യക്ഷീകരിച്ചു തന്റെ യജ്ഞായുധമായ ശൂർപ്പം സമുദ്രത്തിലേക്കെറിഞ്ഞു. അതു് എവിടെച്ചെന്നു വീണുവോ അതുവരെയുള്ള സ്ഥലം നാടാക്കി, അതിനു കൊങ്കണമെന്നു പേർ നൽകി. ആ നാടു് അവർക്കായി ദാനം ചെയ്കയും അതിന്റെ പരിപാലനത്തിനു കേരളൻ എന്നൊരു രാജാവിനെ നിയമിക്കയും ചെയ്തു. തദനന്തരം പരശുരാമൻ ശ്രീപരമേശ്വരനെ സേവിക്കുവാൻ കൈലാസത്തിലേയ്ക്കു പോകുകയും അവിടെവെച്ചു താൻ പുത്തനായി വീണ്ടെടുത്ത ഭൂവിഭാഗത്തിൽ ഭഗവാൻ പാർവതീസമേതനായി എഴുന്നള്ളി നിത്യ സന്നിധാനം ചെയ്യണമെന്നു പ്രാർത്ഥിക്കുകയും ചെയ്തു. ദേവിയുടെ നിർബ്ബന്ധംമൂലം ആ പ്രാർത്ഥന സഫലീഭവിപ്പിക്കുവാൻ ഭഗവാൻ സപരിവാരം പുറപ്പെട്ടു. കൊങ്കണഭൂമിയിൽ ഒരു ഭാഗത്തു വന്നപ്പോൾ നന്ദികേശ്വരൻ അവിടെ “സംവാസകൗതൂഹലി”യായിനിന്നു. ആ സ്ഥലത്തു് അഭൗമമായ ഒരു തേജസ്സും കാണാറായി. അപ്പോൾ ശ്രീപരമേശ്വരൻ അതു തന്റെ വാസസ്ഥാനമാക്കുവാനുറച്ചു; മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യവും അവിടെ ഭഗവാന്റെ ആഗ്രഹമനുസരിച്ചു് ഉണ്ടായി. കേരളരാജാവു് ആ സ്ഥലത്തു ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, പാർവതി എന്നീ പഞ്ചദേവതകളുടെ അധിവാസത്തിനായി ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. അതാണു് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം. തൃശ്ശൂരിനു വൃഷപുരമെന്നും, ഭദ്രാചലമെന്നും മറ്റും പല സംജ്ഞകൾ സംസ്കൃതത്തിലുണ്ടു്.
29.12.2.1നീലകണ്ഠന്റെ കവിത
നീലകണ്ഠകവിയുടെ വാങ്മയങ്ങൾക്കു പ്രശംസാവഹമായ ഓജസ്സും പ്രൗഢിയുമുണ്ടു്. അദ്ദേഹം ഒരു തികഞ്ഞ സംസ്കൃതപണ്ഡിതനായിരുന്നു. മൂന്നു ചമ്പുക്കളിലുംവെച്ചു് എനിയ്ക്കു പ്രഥമസ്ഥാനത്തിനു് അർഹമായി തോന്നിയിട്ടുള്ളതു നാരായണീയമാകുന്നു: മറ്റുള്ള രണ്ടും ഏകദേശം തുല്യങ്ങളാണു്.
29.12.2.2കവിതാരീതി
കവിതാരീതി കാണിക്കുവാൻ അഞ്ചു പദ്യങ്ങളും രണ്ടു ഗദ്യങ്ങളിൽനിന്നു ചില പങ്തികളും ഉദ്ധരിക്കാം.
1 ശിവൻ:
“കാണപ്പെട്ടൂ സമക്ഷം തദനു തെളിവെഴും
തേജസസ്തസ്യ മധ്യേ
ചേണെത്തും കാളഭോഗീശ്വരകലിതജടാ-
നദ്ധമുഗ്ദ്ധേന്ദുരേഖം
ദീനത്രാണൈകദീക്ഷം മനസി കിമപി കൊ
ള്ളാഞ്ഞു തള്ളിക്കടക്കൺ
കോണിൽപ്പാടേ പകർന്നീടിന ഘനകരുണം
പാർവതീഭാഗധേയം.”(ചെല്ലൂരനാഥോദയം)
2 ശിശുവിനെപ്പാലിക്കുവാനുള്ള അർജ്ജുനന്റെ സജ്ജത:
ദുഷ്ട്വാ സമ്പൂർണ്ണഗർഭാം ദ്വിജവരഗൃഹിണീം
ഗാണ്ഡിവം ചാപമഗ്രേ
പുഷ്ടാഭോഗം കുലച്ചപ്പരമശിവമനു
സ്മൃത്യ മുഗ്ദ്ധേന്ദുചൂഡം
തുഷ്ട്യാ ദിവ്യാസ്ത്രസംയോജിതശരനികരൈ
സ്സൂതികാപഞ്ജരം തീ
ർത്തെട്ടാശാദത്തദൃഷ്ടിശ്ശിതവിശിഖധര
സ്തത്ര തസ്ഥൗ കിരീടീ.”(നാരായണീയം)
3 വിഷ്ണുവിന്റെ അരുളപ്പാടു്:
“ത്രിഭുവനപെരുമാൾതന്നാനനാംഭോജമധ്യാ
ദുദിതരുചി പുറപ്പെട്ടൂഢമാധുര്യസാരാ
അതുപൊഴുതരുളപ്പാടെന്നു പേരായ പുത്തൻ
മധുഝരി പെരുമാറീ കൃഷ്ണയോഃ കർണ്ണരന്ധ്രേ.”(നാരായണീയം)
4 ശ്രീകൃഷ്ണന്റെ രൂപം:
“ഈടേറും പീതപട്ടാംബരകലിതമണീ
മേഖലം തൂമണം പെ
യ്താടീടും വൈജയന്തീലളിതവിപുലദോ
രന്തരം ബന്ധുരാംഗം.
പാടേ തോൺമേലടിഞ്ഞീടിന മകരമഹാ
കുണ്ഡലം, കൺകുളുർക്കെ
പ്രൗഢാഭോഗം ജനൗഘാ ദദൃശൂരഭിനവം
കംസഹന്താരമാരാൽ.”(നാരായണീയം)
5 കൊച്ചി:
“കല്യാണശ്രീ തഴയ്ക്കും ഭുജബലദമിത
പ്രൗഢവൈരാകരാണാ
മുല്ലോലഭ്രൂ നടീനാടിതധരണിപരി
ത്രാണനൃത്താന്തരാണാം,
ചൊല്ലേറും കീർത്തിപാളീകബളിതജഗതാം
കൊച്ചിയെന്നുണ്ടു ഭൂമൗ
വെല്ലുന്നൂ കാപി മേളം പെരിയ കുലപുരീ
മാടധാത്രീശ്വരാണാം.”(തെങ്കൈലനാഥോദയം)
ഗദ്യം, ക്രുദ്ധയായ പാർവതീദേവി!
“സസംരംഭനിർവർത്തിതസ്നാനവേലാവിധൗ, നാലുമൂന്നിങ്ങു ശേഷിച്ചു പാടേ കിടക്കും പുരാണപ്രസൂനാഞ്ചിതം ചാലമെത്തുന്ന നൈസർഗ്ഗികോദഗ്രസൗരഭ്യലുഭ്യദ്ദ്വിരേഫാളിസാന്ദ്രം തുലോമാകെനോക്കീടിലാഹന്ത! പിൻകാലിലേറ്റം കടന്നോരു നീളം കലർന്നന്തരാ വാരിബിന്ദുക്കളിറ്റിറ്റുവീഴും മലർക്കൂന്തൽ മെല്ലെപ്പുറംകൈത്തലേ ചേർത്തുകൊണ്ടും, പയഃശ്രേണികാസാന്ദ്രമെപ്പേരുമൊന്നിച്ചു ഫാലാന്തരേ പറ്റിമിന്നുന്ന നീലാളകച്ചാർത്തുകൊണ്ടും, വിലാസേന മൂന്നൊന്നുശേഷിച്ചു കാണപ്പെടും മുഗ്ദ്ധകസ്തുരികാചിത്രകംകൊണ്ടുമത്യന്തചേതോഹരാ, ചെറ്റു കോടിക്കുലഞ്ഞോരു ചില്ലിക്കൊടിത്തെല്ലുമസ്യാഃ കലങ്ങിച്ചുവക്കും കടക്കൺകലാഭംഗിയും, പാടുപാടേ വിറയ്ക്കുന്ന ബിംബാധരേ ഭാവമന്യാദൃശം പൂണ്ടു പാകീടുമപ്പുഞ്ചിരിപ്പൈതലും, ചേർന്നു ബാലാതപശ്രീ നിഴൽക്കൊണ്ട പൊന്നിൻപയോജം കണക്കെക്കൊടുംകോപരാഗോദയപ്രൗഢി മെത്തുന്ന വക്ത്രാര വിന്ദശ്രിയാ ലോഭനീയാ തുലോം” ഇത്യാദി. (ചെല്ലൂരനാഥോദയം)തെങ്കൈലനാഥോദയത്തിൽ അത്യന്തം ചമൽകാരപൂർണ്ണവും കവിയുടെ ദേശാഭിമാനത്തിനു പ്രത്യക്ഷനിർദർശനവുമായി കേരളവർണ്ണനാത്മകമായ ഒരു ഗദ്യമുണ്ടു്. അതിൽ പേരാറു് (ഭാരതപ്പുഴ) ചൂർണ്ണി (പെരിയാറു) ഫുല്ല (മൂവാറ്റുപുഴയാറു്) എന്നീ മൂന്നു പുഴകളേയും, തിരുവില്വാമല, വർക്കല, തിരുനെല്ലി എന്നീ മൂന്നു മഹാക്ഷേത്രങ്ങളേയും പറ്റിയുള്ള പ്രശസ്തി കാണുന്നു. അടിയിൽ പകർത്തുന്ന വരികൾ ആ ഗദ്യത്തിന്റെ ഒടുവിലുള്ളവയാണു്. “സമധീതാഗമശാസ്ത്രവിമർശക്രമപൂതാത്മഭിരഞ്ചിതപഞ്ചമഖാദി ക്രിയചെയ്തവിരതസഞ്ചിതസുചരിതരാശിഭിരതുല ബ്രഹ്മമഹോമഹനീയൈരവനിസുരേന്ദ്രൈരഭിപൂരിതമായു്, ചാരുതപൂണ്ട ചതുഷ്ഷഷ്ടിമഹാഗ്രാമവിഭൂതിസമഗ്രിമകൊണ്ടും പെരികപ്പെരിക വിചിത്രാഭോഗം, ധർമ്മങ്ങൾക്കൊരു മൂലസ്ഥാനം പാവനതായാ ജീവനസാധനമാചാരാണാമഭ്യാസഗൃഹം ഭവസാദത്തിന്നവസാനസ്ഥലി നിർമ്മലതായാ നർമ്മനികേതം മര്യാദയ്ക്കൊരു വര്യാധാരം, കിം ബഹുവചസാ, ഭാഗ്യം കോലിന തൽഗുണവൈഭവമോർക്കുംതോറും വാക്യവിദൂരം.”
ഇത്തരത്തിലാണു് നീലകണ്ഠകവിയുടെ ഹൃദ്യവും കളോദാരവും ചിത്രസ്ഫുടാർത്ഥവുമായ മണിപ്രവാളകവിതയുടെ ശൈലി.
29.13മറ്റു ഭാഷാചമ്പുക്കൾ
കൊല്ലം ഏഴുമെട്ടും ശതകങ്ങളിലാണു് വിശിഷ്ടങ്ങളായ മണിപ്രവാള ചമ്പുക്കളുടെയെല്ലാം ആവിർഭാവമെന്നും അപൂർവ്വം ചില ചമ്പുക്കൾ ഒൻപതാം ശതകത്തിന്റെ പൂർവാർദ്ധത്തിലും വിരചിതങ്ങളാണെന്നു് ഊഹിക്കാവുന്നതാണെന്നും ഞാൻ മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ പല പ്രബന്ധങ്ങൾ നശിച്ചുപോയിട്ടുണ്ടു്. ബാക്കിയുള്ളവയിൽ ഏതാനും ചിലതു സൂര്യപ്രകാശം കാണാതെ ഇന്നും ഇരുട്ടറകളിൽ ശ്വാസംമുട്ടി കണ്ഠഗതപ്രാണങ്ങളായി കിടക്കുന്നുണ്ടാവാം. ഇതുവരെ കണ്ടുകിട്ടീട്ടുള്ള ആ കാലഘട്ടത്തിലേ ഇതരപ്രബന്ധങ്ങളെപ്പറ്റിയുള്ള പ്രസ്താവനയ്ക്കു് ഈ അധ്യായം വിനിയോഗിക്കുന്നതു സമുചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു.
അക്കാലത്തെ മറ്റു ഭാഷാചമ്പുക്കൾ: (1) ഗജേന്ദ്രമോക്ഷം, (2) പ്രഹ്ലാദചരിതം, (3) വിഷ്ണുമായാചരിതം, (4) കൃഷ്ണാവതാരം, (5) പൂതനാമോക്ഷം, (6) കാളിയമർദ്ദനം, (7) രാസക്രീഡ, (8) കംസവധം, (9) സ്യമന്തകം, (10) കുചേലവൃത്തം, (11) രാമാർജ്ജുനീയം, (12) ശ്രീമതീസ്വയംവരം, (13) ശര്യാതിചരിതം എന്നീ വൈഷ്ണവകഥാപ്രതിപാദകങ്ങളും, (14) ദക്ഷയാഗം, (15) ത്രിപുരദഹനം, (16) ഗൗരീചരിതം എന്നീ ശൈവകഥാപ്രതിപാദകങ്ങളും, (17) സഭാപ്രവേശം, (18) കല്യാണസൗഗന്ധികം എന്നീ ഭാരതാന്തർഗ്ഗതങ്ങളുമായ ചമ്പുക്കൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ കംസവധം, രാമാർജ്ജുനീയം, ദക്ഷയാഗം, ത്രിപുരദഹനം, ഗൗരീചരിതം, കല്യാണസൗഗന്ധികം എന്നീ ആറു ചമ്പുക്കൾ മാത്രമേ നമ്മുടെ പ്രത്യേകശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതുള്ളു. കാളിയമർദ്ദനവും സ്യമന്തകവും അത്യന്തം ഹ്രസ്വങ്ങളാണെങ്കിലും അവയിലും കാവ്യഗുണം കളിയാടുന്നു. ഫലിതധോരണികൊണ്ടു ശ്രീമതീസ്വയംവരത്തിനും ചമ്പുക്കളുടെ ഇടയിൽ സാമാന്യം ഗണനീയമായ ഒരു സ്ഥാനമുണ്ടു്. പ്രസ്തുതകൃതികളുടെ പ്രണേതാക്കന്മാരെപ്പറ്റി യാതൊരറിവുമില്ല.
കംസവധം
ഒന്നാംകിടയിൽ ഉൾപ്പെടുത്തേണ്ട ഒരു ചമ്പുവാകുന്നു കംസവധം. കഥ അരിഷ്ടവധംമുതൽക്കു് ആരംഭിക്കുകയും ഉഗ്രസേനന്റെ രാജ്യാഭിഷേകത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. കവിത ആദ്യന്തം സരസവും ഫലിതമയവുമാണു്. കംസവധത്തിൽനിന്നു നാരായണീയത്തിൽ ചില പദ്യങ്ങൾ പകർന്നിട്ടുള്ളതായി കാണുന്നതിനാൽ രണ്ടും നീലകണ്ഠകൃതമാണെന്നു സങ്കല്പിക്കുവാൻ തോന്നുന്നു. രണ്ടു പദ്യങ്ങളും ഒരു ദണ്ഡകവും ഉദ്ധരിച്ചു കവിതാശൈലി പ്രദർശിപ്പിക്കാം.
“വ്യാജാപേതം തദാനീം മധുരിപുദലിതേ
ഷ്വാസഘോഷം നിനച്ചാ
ലീശാ ശൗരേ, ജയശ്രീനവനവവരണാ
രംഭപുണ്യാഹവായ്പോ?
പോർചേരും വൈരിഭൂപാലകവിറയൽ വിറ
യ്ക്കുന്ന നിർഘാതമോ കേൾ?
ഭോജേന്ദ്രസ്വർഗ്ഗയാത്രയ്ക്കുരപെരിയ പുറ
പ്പാടുകൊട്ടോ? ന ജാനേ.”
കംസസൽഗതി:
“സോയം ധന്യാഗ്രയായീ കമലനയനരൂ
പാമൃതം ലോചനാഭ്യാം
പായം പായം തദാനീം നിരുപമപരമാ
നന്ദശുദ്ധാന്തരാത്മാ
ജീവാപായം പ്രപന്നസ്ത്രിഭുവനപെരുമാൾ
തന്നൊടൈക്യം ഗതോഭൂൽ
ഭൂയാനോഘസ്സ്രവന്ത്യാ നലമുടയ പയോ
രാശിയോടെന്നപോലെ.”
ദണ്ഡകം, അക്രൂരൻ ബാലകൃഷ്ണനെ കാണുന്നതു്:
“വാരാർന്ന കേശഭരനീരാജിപിഞ്ചരമണി
ഗോരോചനാതിലകകാന്തം
വനവിഹൃതിതാന്തം-ഖലജനകൃതാന്തം
വലിതഖുരപശുനികരമണിനടുവിൽ വിലസുമൊരു
വലമഥനമണിമിവ മഹാന്തം;(1)
കാളാഞ്ജനാഞ്ചിതവിശാലാക്ഷിപക്ഷ്മഭുവി
നീളപ്പിരണ്ട പൊടിധൂളം
കലിതഘനഹേളം-കവിളിണയിൽ മേളം
കലരുമണികുഴലിണയുമഴകുടയ തിരുമുഖവു
മുടൽവടിവുമസിതഘനകാളം;(2)
മംഗല്യതോളിൽ മണിശൃംഗം കരാഗ്രഭുവി
ചെങ്കോലുമാർന്ന നവകാമം,
മഹിതവനദാമം-തിരുവുരസി കാമം
മഹിമയൊടു തടവി നവപൊടിനിരയുമരുണതര
വെയിലൊളിയുമധികമഭിരാമം;(3)
താലാങ്കനോടുമനുകൂലാശയേന സഹ
ബാലൈർവ്രജാങ്കണവിഭാഗേ
ധരണിഹരിലോകേ-കൃതവസതിമാകെ
പ്പുകഴ്വതിനു സുകൃതമിതു സകലപതിമതിലളിത
പശുപതനുമവിടെ വിലുലോകേ.”(4)
ഫലിതം
കംസന്റെ കുചേഷ്ടിതത്തെപ്പറ്റി അക്രൂരൻ ഭഗവാനോടു പറയുന്നതു “സംസാരീ കംസനിപ്പോൾ മരുമകനു ഭവാനെത്രയും പ്രീതിശാലീ കംസാരിപ്പേർതരുമ്മാറകമലരിലുറച്ചീടിനാനെന്നു നൂനം” എന്നാണു്. ശ്രീകൃഷ്ണനും ചാണൂരനും തമ്മിലുള്ള സംഭാഷണം നർമ്മോക്തിമധുരമായിരിക്കുന്നു. അവിടെ ശ്രീമൽഭാഗവതത്തിന്റെ അനുകരണം അല്പമുണ്ടെങ്കിലും അതു കവിയുടെ മനോധർമ്മലഹരിയിൽ നിമഗ്നമായിപ്പോകുന്നു. താൻ ബാലനാണെന്നു ശ്രീകൃഷ്ണൻ പറയുമ്പോൾ “നീയല്ലേ കുവലയാപീഡത്തെ കൊന്നതു്?” എന്നു ചാണൂരൻ ചോദിക്കുന്നു. അതിനു ഭഗവാൻ
“എന്നേ വൈഷമ്യമേ, ഞാൻ ഭയതരളനണ
ഞ്ഞല്ല, തൊട്ടല്ലെടോ, തൻ
ദുർന്ന്യായംകൊണ്ടുതന്നേ ഗജപതി മൃതനായ്
വീണിതമ്മാവനാണാ;
എന്നാലീ ഞങ്ങളോടീയെളിയവരോടു മി
ഥ്യാപരാധം ബലാൽച്ചേ
ർത്തിന്നീവണ്ണം തുടങ്ങുന്നടവിനു മതിയേ
ദൈവമേ സാക്ഷിയുള്ളു.”
എന്നു നിന്ദാഗർഭമായി മറുപടി നല്കുന്നു. അതുകേട്ടു ചാണൂരൻ പിന്നെയും “രജകനെയും കൊന്നു പള്ളിവില്ലും മുറിച്ചിട്ടു്” “ഈ ഭോഷാ, ഞങ്ങളോടെന്തിനൊരനുനയവും സാന്ത്വവും ഭ്രാന്തനോ നീ?” എന്നു ഗർജ്ജിക്കുന്നു. അതിനു ഭഗവാൻ മുൻപിലത്തെപ്പോലെതന്നെ
“കഷ്ടം ബാലസ്വഭാവേ പെരുകിന കുതുകം
കൊണ്ടു കോദണ്ഡദണ്ഡം
പട്ടാങ്ങത്രേ വലിച്ചേ, നതിനു കിമപി കേ
ടും ബലാൽ വന്നുപോയി
ചട്ടറ്റീടുന്ന യുഷ്മാൻ പുനരവിടെ നിന
ച്ചൂതുമില്ലൻപിലെന്നാൽ
പ്പെട്ടെന്നുണ്ടായ കാര്യത്തിനു പരുഷമുട
ക്കാ, യ്കടക്കം പ്രധാനം.”
എന്നു പറയുന്നു. ഉടനേ “ചെറുതുമദമകക്കാമ്പിൽമൂടിപ്പറഞ്ഞോരാഗുഢാക്ഷേപമിശ്രം വചനമിതധികം നന്നെടോ നന്ദസൂനോ” എന്നു് ഉപക്രമിച്ചുകൊണ്ടു് ആ മല്ലപ്രമാണി “വേഗാലിന്നിന്നെ മുഷ്ടിപ്രഹൃതിഭിരധുനാ കൊന്നു വൈവസ്വതീയേ ഗേഹേ യാത്രാക്കിയേ വിക്രമമിളകിന ചാണൂരനോ ചെറ്റടങ്ങൂ” എന്നു വീണ്ടും അട്ടഹസിക്കുന്നു. ഭഗവാനാകട്ടെ പിന്നേയും തന്റെ ഫലിതശൈലി വിടാതെ
“ഞാനോ സംപ്രതി കാലനങ്ങതിഥിയായു് നീയോ ഭവിക്കുന്നതെ
ന്നീ നമ്മിൽപ്പറയേണ്ടതില്ലതറിവോർ മാലോകരാലോകനേ
ചാണൂരാ, മദമാർന്നു ലോകവിപദം ചെയ്യുന്നവർക്കൊക്കെയും
താനേ പോന്നുവരും വിനാശമചിരാലെന്നുള്ളതോർത്തീടു നീ”
എന്നു് ഉദീരണംചെയ്തു് ആ കോപിഷ്ഠന്റെ ക്രോധാഗ്നിയെ ഊതിക്കത്തിക്കുന്നു.
രാമാർജ്ജുനീയം
വിവിധങ്ങളായ കാവ്യഗുണങ്ങളാൽ വിരാജിതവും സാമാന്യം ദീർഘവുമായ ഒരു ചമ്പുവാണു് രാമാർജ്ജുനീയം. ബ്രഹ്മാണ്ഡപുരാണത്തെ അനുകരിച്ചു ശ്രീ പരശുരാമന്റെ ജനനംമുതൽക്കുള്ള സംഭവങ്ങളെ കവി സ്പർശിച്ചിട്ടുണ്ടെങ്കിലും കാർത്തവീര്യാർജ്ജുനൻ നായാട്ടു കഴിഞ്ഞു് ഒരതിഥിയുടെ നിലയിൽ ജമദഗ്നിമഹർഷിയുടെ ആശ്രമത്തിൽ പ്രവേശിക്കുന്നതു മുതൽക്കുള്ള കഥയാണു് അദ്ദേഹത്തിന്റെ പ്രത്യേകമായ പ്രതിപാദനത്തിനു വിഷയീഭവിക്കുന്നതു്. ഭാർഗ്ഗവനും കാർത്തവീര്യനും തമ്മിലുള്ള യുദ്ധം വളരെ വിസ്തരിച്ചിട്ടുണ്ടു്. ഒടുവിൽ “വീരവധത്തിൻ പ്രായശ്ചിത്ത്യൈ സ്വയമേവാത്ഭുത ഹയമേധം ചെയ്താചാര്യായ ധരിത്രിയെ മുഴുവൻ വാരിധിവസനാം കാശ്യപമുനയേ ദക്ഷിണ നല്കിത്തസ്യ നിയോഗാൽ മഹതിമഹേന്ദ്രേ പുക്കു ഗിരീന്ദ്രേ വിശ്വോത്തീർണ്ണമഹാത്ഭുതചരിതോ നിഷ്കളവിമലബ്രഹ്മോപാസന കൈക്കൊണ്ടനുദിനമഴകിലിരുന്നൂ” എന്നു് ഇതിവൃത്തം സമാപിക്കുന്നു. പ്രസ്തുത കൃതി എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ സംജാതമായെന്നു് ഊഹിക്കാം. പരോപജീവിത്വമില്ലെന്നൊരു മെച്ചം അതിനുള്ളതു വിശിഷ്യ വ്യക്തമാകുന്നു. നാലു ശ്ലോകങ്ങൾ അടിയിൽ ചേർക്കാം.
സുരഭിയുടെ വ്യോമയാനം:
ക്രോധാദുൽകൃത്യ പാശാൻ മുഖരഖരഖുരോ
ത്തുംഗശൃംഗാഗ്രഘാതൈ
ര്യോധാൻ വിദ്രാവയന്തീ ഝടിതി പരിവൃതാൻ
ഘോരഹുമ്പാനിനാദാ,
നാസാഗ്രന്യസ്തഹസ്താംഗുലിഷു സകലലോ
കേഷു പശ്യത്സു വിശ്വ-
വ്രാതക്ഷോഭം വളർത്തുജ്ജ്വലവിപുലവപുർ
വ്വ്യോമവീഥീം പ്രപേദേ.”
കാർത്തവീര്യാർജ്ജുനന്റെ വിചാരം:
“ഉന്നിച്ചോളം മഹാവിസ്മയമിതു, സമരേ
കൊന്നൊടുക്കീതൊരുത്തൻ
തന്നേ സൂതദ്വിതീയോ ബലഭരസഹിതാൻ
ക്ഷത്രസംഘാനസംഖ്യാൻ;
മന്യേ മന്നിങ്കലക്കേവലമുനിസുതന
ല്ലേഷ ദുർദ്ധർഷധാമാ
ധന്വീ; സാമാന്യരത്നത്തിനു കിമപി വരാ
കൗസ്തുഭത്തിൻ പ്രഭാവം.”
“മന്നിൽച്ചൊല്ലാർന്നുലാവും മുനിവരനിധനം
കൊണ്ടു ദുഷ്കീർത്തി മുൻപേ
തന്നേ വാമേന ധാത്രാ ജഗതി നിയതമാ
കല്പമാകല്പിതാ മേ;
ഇന്നിപ്പോൾ ചെന്നു സൈന്യൈസ്സഹ വിമതമമും
നിഗ്രഹിച്ചാലുമെന്നും
നന്നാവാൻ വേല; കിട്ടും വസതി കൊടിയ പാ
പേ ചിരാദന്ധകൂപേ.”
കാർത്തവീര്യന്റെ യുദ്ധാരംഭം:
“വില്ലിൻകൂട്ടം കുലച്ചാൻ, പവഴിനിര തൊടു
ത്താൻ, കൃപാണാനെറിഞ്ഞാ
നുല്ലാസംപൂണ്ടു ചിത്രപ്പരിചകളുമിള
ക്കീടിനാനെന്നു വേണ്ടാ,
കല്യാഭോഗം കരേറിക്കനകമണിരഥേ
സിംഹനാദാതിഭീമൈ
രുല്ലോലജ്യാനിനാദൈരഖിലമിടകുലു
ക്കീടിനാൻ ദിഗ്വിഭാഗം.”
ദക്ഷയാഗം
ഒരു നല്ല ചമ്പുവായ ദക്ഷയാഗവും എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിരചിതമാണെന്നു ഭാഷാരീതികൊണ്ടു നിർണ്ണയിക്കാവുന്നതാണു്. സതീദേവിയുടെ അഗ്നിപ്രവേശവും തദനന്തരം വീരഭദ്രന്റെ ദക്ഷനിധനവും കഴിഞ്ഞതിനുമേൽ ദേവന്മാർ ശ്രീപരമേശ്വരനെ കൈലാസപർവ്വതത്തിൽച്ചെന്നു കാണുന്ന ഘട്ടം കവി ഒരു വിശിഷ്ടമായ സംസ്കൃത ഗദ്യംകൊണ്ടു് ഉപനിബന്ധിച്ചിരിക്കുന്നു. കവിതയുടെ രീതി മനസ്സിലാക്കുവാൻ നാലു ശ്ലോകങ്ങൾ ഉദ്ധരിച്ചുകാണിക്കാം,
കഥോപക്രമം:
“ശ്രീകൈലാസാദ്രിശൃംഗേ കനകമയമഹാ
മന്ദിരേ തൂമരന്ദം
തൂകീടും കല്പവാടീബഹളപരിമളാ
മോദിതാശാന്തരാളേ
നീൾകണ്ണാൾമൗലി ദക്ഷാത്മജയെ മടിയിലാ
മ്മാറു ചേർത്തങ്ങൊരുന്നാ
ളേകാന്തേ വാണിരുന്നൂ പുരരിപുഭഗവാൻ
പൂർണ്ണകാരുണ്യധാമാ.”
ദക്ഷന്റെ ശിവഭർത്സനം:
“ഇപ്പാർമേൽ നിന്ദ്യകർമ്മാ വരസഭയിലിവൻ
ധിക്കരിച്ചോരു കോപ്പി
ന്നുൾപ്പൂവിൽച്ചെറ്റു ഖേദം ന ഖലു മമ ജഗൽ
ഖ്യാതമാഹാത്മ്യരാശേഃ;
അപ്പാഴ്ക്കല്ലെന്നു കല്പദ്രുമനവമണിയെ
ക്കണ്ണു കാണാത മൂഢൻ
ജല്പിച്ചാലില്ല ചേതം പുനരതിനമരേ
ന്ദ്രാവതം സത്തിനേതും.”
ക്രുദ്ധയായ സതീദേവി ദക്ഷനോടു്:
“ശോകവ്യാലീഢമെന്നാലുടലിതു ഗിരിശ
ദ്വേഷിണോ നിങ്കൽനിന്ന
ങ്ങീ കേളുൽപന്നമിന്നേ വിരവിനൊടു വിഹാ
സ്യാമി ഹാസ്യം തവാഗ്രേ;
മോഹംകൊണ്ടാഹിതസ്യ സ്വയമുദരപുടേ
കുത്സിതാന്നസ്യ പാർത്താ
ലാകെച്ഛർദ്ദിച്ചൊഴിക്കുന്നതു ശിവശിവ! മു
ഖ്യപ്രതീകാരമല്ലോ.”
സതിയുടെ മോക്ഷപ്രാപ്തി:
“സ്ഥാനാദുത്ഥായ തസ്മാലധികമിടനിറ
ഞ്ഞാശു രോദോന്തരാളേ
കാണായീ ചെന്നുചേരുന്നതു നഭസി മഹാ
ശ്ചര്യതേജഃപ്രവാഹം;
താനേ ഹാഹാനിനാദോ ദിവി ഭൂവി ച മഹാൻ
പശ്യതാമാവിരാസീ
ദ്ദീനാനാം; പാപി ദക്ഷൻ കുടിലമതിരഹോ!
നിർവികാരസ്തദാനീം.”
ത്രിപുരദഹനം
ഒന്നാംകിടയിൽ നിൽക്കുന്നതായി ഭാവുകന്മാർക്കു് അനുഭവപ്പെടുന്ന ഒരു ചമ്പുവാണു് ത്രിപുരദഹനം. ഈ കാവ്യത്തിൽ നീലകണ്ഠകവിയുടെ ഓജസ്സും ഉജ്ജ്വലതയും സമഗ്രമായി കാണുന്നു. താരകാസുരന്റെ പുത്രനായി വിദ്യുന്മാലി, കമലാക്ഷൻ, താരകാക്ഷൻ എന്നിവരെയാണു് പുരാണങ്ങളിൽ ത്രിപുരന്മാർ എന്നു പറയുന്നതു്. ശിവഭക്തന്മാരായ അവരുടെ ഉപദ്രവം ദുസ്സഹമായിത്തീർന്നപ്പോൾ ദേവന്മാരുടെ പ്രാർത്ഥനയ്ക്കു വഴിപ്പെട്ടു മഹാവിഷ്ണു ബുദ്ധമുനിയുടെ വേഷംധരിച്ചു് അവരെ അത്ഭുതകർമ്മങ്ങൾകൊണ്ടു വശീകരിച്ചു് ആ നൂതന മതത്തിലേക്കു പരിവർത്തനം ചെയ്യിക്കുകയും, ശൈവചിഹ്നങ്ങൾ പരിത്യജിച്ചു ബൗദ്ധമുദ്രകൾ സ്വീകരിച്ച അവരുടെ അവസ്ഥാന്തരം ശ്രീപരമേശ്വരൻ നാരദമഹർഷിയിൽനിന്നു ഗ്രഹിച്ചു മൂന്നാം തൃക്കണ്ണുകൊണ്ടു് അവരെ ദഹിപ്പിക്കുകയും ചെയ്യുന്നതാണു് പ്രസ്തുത ചമ്പുവിലെ ഇതിവൃത്തം. നാലു ശ്ലോകങ്ങളും ഒരു ഗദ്യത്തിൽനിന്നു ചില വരികളും ചുവടെ പകർത്തിക്കൊള്ളുന്നു.
ത്രിപുരന്മാരുടെ തപസ്സു്:
“വാടീടായും പ്രബോധപ്രസരമണിവിള
ക്കിൻപ്രകാശം നിറച്ച
ങ്ങൂ ടേ മായാതമസ്സഞ്ചയമറുതിപെടു
ത്താത്മദൃഷ്ട്യാ തദാനീം
ഗുഢം കണ്ടാർ നറുംകാഞ്ചനനെറി കവരും
കാന്തിഭൂമ്ന സുഷുമ്നാ
നാഡീമധ്യത്തിലേതേ പരമശിവമയം
കഞ്ചിദാശ്ചര്യപുഞ്ജം.”
ദേവന്മാർ കണ്ട മഹാവിഷ്ണു:
“മുന്നിൽക്കാണായിതപ്പോളമരപരിഷദാം
തൃക്കടക്കൺവിലാസം
തന്നെക്കൊണ്ടേ ജഗദ്രക്ഷണകലവി വള-
ർക്കുന്ന മുഖ്യാനുഭാവം
സന്നദ്ധേ ഭോഗിതല്പേ തെളിവിനൊടു സമാ
സീനമാസേവമാനാൻ
മന്ദസ്മിത്യാ സനന്ദാദികളെ നവസുധാ
സ്യന്ദയാ നന്ദയന്തം,...............
സ്വേച്ഛാശക്ത്യാ ചരസ്ഥാവരഭുവനതലം
പേർത്തു പാലിച്ചൊടുക്കു
ന്നാശ്ചര്യക്രീഡ കൈക്കൊണ്ടരുളുമൊരു മഹാ
യോഗമായാനുഭാവം,
ആശ്വാസം മുക്തിഭാജാം, കനിവുകടലിൽ നീ
ന്തിക്കുളിച്ചാർത്തരക്ഷാ
താച്ഛീല്യം നിത്യമേന്തും തിരുനയനകലാ
ലംകൃതം പങ്കജാക്ഷം.”
ശിവന്റെ മൂന്നാം കണ്ണിലെ തീ:
“കല്പാന്തോദ്ദീപ്തവൈശ്വാനരതുലന കലർ
ന്നാശു രോദോന്തരാളം
കത്തിക്കാളിച്ചു മൂളെന്നതിരഭസമിര
ച്ചുച്ചകൈരുജ്ജ്വലാത്മാ
കെല്പേറും മുപ്പുരം ചെന്നഴകൊടു പിടിപെ
ട്ടൊക്കെ ദഗ്ദ്ധ്വാ ത്രിലോകം
ഭസ്മീകർത്തും ജഗൽഘസ്മരമുഖരശിഖഃ
കൃഷ്ണവർത്മാ ദിദീപേ.”
ഗദ്യം, ത്രിപുരസംഹാരോദ്യതനായ ശിവൻ:
“തദനു ജഗത്ത്രയഭീഷണവേഷോ ദൃഢതരകല്പിതപരികര ബന്ധസ്തുംഗശതാംഗമലംകുർവാണഃ സജ്ജശരാസനസംഹിതബാണോ ബൃംഹിതരഭസവിശൃംഖലചംക്രമസംഭ്രമകമ്പിതഭുവനകടാഹമിതുടനുടനുതിരും കടുകനൽ ചിതറിന രൂക്ഷതരേക്ഷണപാതവിലോലദലാതകലാപജ്വലിതദിഗന്തസ്തൽക്ഷണ സമുദിതകൗതുകഹർഷം കൗസുമവർഷം ചെയ്തു പുകഴ്ത്തും ദിവ്യജനാനാം ഭവ്യതരോക്തിഃ ശ്രാവംശ്രാവം, ത്രിപുരാസുരകൃതധിക്കൃതിമുച്ചൈഃ സ്മാരംസ്മാരം, തൽഗതകരുണാം ഹാരംഹാരം, കോപവികാരം കാരംകാരം, ത്രിഭുവനചക്രം മുട്ടെ വിറയ്ക്കും പരിചുവളർന്നെഴുമട്ടഹസധ്വനിദാരുണവദനശ്ചതുരംഗോദ്ധതരസനാകളകളമുച്ഛ്റിതകേതനമുഗ്രനികേതനമുഗ്രമഹാസുരപുരവരമഗ്രേ ലക്ഷീകുർവന്നക്ഷീണാത്മാ നിന്നരുളീ ബത! സംഹൃതിരൂപീ ഝടിതി കപാലീ.”
ഗൗരീചരിതം
ത്രിപുരദഹനത്തിൽനിന്നു് ഒരുപടി കൂടി ഉയർന്നുനില്ക്കുന്നു എന്നു പറയേണ്ട ഒരു ചമ്പുവാകുന്നു ഗൗരീചരിതം. കവി ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ രചിച്ചതായിരിക്കാം; ഭാഷയുടെ പഴക്കം നോക്കിയാൽ അതിനു മുൻപാണെന്നു സങ്കല്പിക്കുവാൻ നിർവാഹമില്ല. ദേവീമാഹാത്മ്യത്തിലേ സുംഭനിസുംഭവധമാണു് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നതു്. തെങ്കൈലനാഥോദയകാരനെപ്പോലെ ഗൗരീചരിതകാരനും തന്റെ പ്രബന്ധത്തിന്റെ ഗുണത്തെ പുകഴ്ത്തുന്നുണ്ടു്. “കർണ്ണേന നവ്യാമൃതമാസ്വദിച്ചീടെൻതോഴ! ഗൗരീചരിതാഭിധാനം” എന്നു്, അദ്ദേഹം വയസ്യനോടു പറയുന്നു. പ്രസ്തുതചമ്പുവിനു ചിലർ പറയുന്നതുപോലെ ഗൗരീശങ്കരം എന്നു പേരില്ല. മൂന്നു ശ്ലോകങ്ങൾമാത്രം ഉദ്ധരിക്കാം.
ദേവിയും മഹിഷഭടന്മാരും:
“ആഭോഗംപൂണ്ടു സിംഹോപരി പരിലസിതാം
മൗലിരുദ്ധാന്തരിക്ഷാ
മാപൂർണ്ണാശാന്തരാളാം പ്രബലഭുജസഹ
സ്രേണ നാനാസ്ത്രഭാജാ
ദേവീം മുല്പാടു കണ്ടുല്ബണരഭസഭരം
ദൈത്യസേനാഭടന്മാ
രാവൃത്ത്യാ ശാസ്ത്രവഷൈർശ്ശിവശിവ പരിതോ
വിവ്യധുർന്നിർവിശങ്കം.”
ദേവി സുംഭനു് അയയ്ക്കുന്ന സന്ദേശം:
“കൂട്ടാക്കാതെ മദാജ്ഞാവചനമിതു മദാ
ജ്ഞാനരീത്യാ പടയ്ക്കായു്
ക്കൂട്ടുന്നൂതാകിലിന്നേ ഭുവനജനനിത
ന്നാണ കില്ലില്ല ചൊല്ലാം;
വാട്ടം തട്ടാത ശാസ്ത്രപ്രകരനിഹതരാം
നിങ്ങളെക്കൊണ്ടസംഖ്യാൻ
കൂട്ടത്തോടെ കുരയ്ക്കും കുറുനരിനിവഹാ
നോണമൂട്ടീടുവൻ ഞാൻ.”
ദേവന്മാരുടെ സ്തുതി:
എപ്രായം തെളിതേനിലമ്മധുരിമാ, പുഷ്പേഷു സൗരഭ്യമ
ങ്ങെപ്രായം, മൃഗലാഞ്ഛനേ കുളിർനിലാവെപ്രായമുത്ഭാസതേ,
എപ്രായം ബത! പാലിൽ നെയ്യു, മഴകോടപ്രായമുള്ളോന്നുപോ
ലിപ്പാരെങ്ങുമഹോ! മഹേശ്വരി, ഭവത്തത്ത്വം ഭവധ്വംസനം.”
29.14കല്യാണസൗഗന്ധികം
കല്യാണസൗഗന്ധികം ഭാരതാന്തഃപാതിയായ ഒരു ഇതിവൃത്തത്തെ അധികരിച്ചു രചിച്ചിട്ടുള്ളതാണെങ്കിലും അതു ചതുർദ്ദശകഥാബദ്ധമായ ഭാരതചമ്പുവിലെ ഒരു ഭാഗമാണെന്നു് എനിക്കു് തോന്നുന്നില്ല. ആ കൃതിയുടെ ആവിർഭാവം കൊല്ലം എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലായിരിക്കണം. രണ്ടു പദ്യങ്ങൾമാത്രം ചുവടെ പകർത്തിക്കൊണ്ടു പുരോഗമനം ചെയ്യുന്നു.
ഹനുമാന്റെ വിശ്വരൂപം:
“വാനോർസിന്ധുതരംഗപാളിയിലെഴും കാറ്റേറ്റു ചിന്നീടുമ
ന്നാനാകേസരബാലരോമപടലീനിർദ്ധൂയമാനാംബുദം
കാണായീ കപിസാർവഭൗമമുടനേ മധ്യാഹ്നകാലത്തെയും
ഭാനോരൂഷ്മ കെടുത്ത തീവ്രമഹസാ സന്ദീപിതാശാന്തരം.”
സൗഗന്ധികവാപി രക്ഷിക്കുന്ന രാക്ഷസന്മാർ:
ഊക്കേറും ഭീമസേനൻ പുനരതിൽ നടുവേ
ചാടിവീണ്ണാത്തനാദം
വായ്ക്കും സൗഗന്ധികശ്രേണികൾ വടിവൊടറു
ത്തോരുനേരം ഗദാവാൻ
കേൾക്കായീ ഘോരഘോരം നവജലദഘടാ
നാദപുരം നടുക്കും
വാക്യാടോപങ്ങൾ വാപീഭരണവിധി വളർ
ത്തുന്ന രക്ഷോഭടാനാം.”
കാളിയമർദ്ദനം
കാളിയമർദ്ദനം ചമ്പു മുഴുവൻ കീട്ടീട്ടില്ല. ഒരു പദ്യവും ഒരു ഗദ്യത്തിലെ ഏതാനും പംക്തികളും മാത്രം പ്രദർശിപ്പിക്കാം.
കാളിയന്റെ വിഷവേഗം:
“അത്രേയല്ലങ്ങു വാരാകരപരിവൃഢനും
ചെന്നു കാളിന്ദിയെന്നും
മുഗ്ദ്ധാമാലിംഗനത്തിന്നൊരുകുറി തുനിയു
ന്നേരമാരാദകാണ്ഡേ
മെത്തീടും താപമുൾക്കൊണ്ടവശതരത കൈ
ക്കൊണ്ടവസ്ഥാന്തരേ തൽ
പുത്രൻ പീയൂഷധാമാവിടയിടെ മുഴുകാ-
ഞ്ഞാകിലന്നില്ല ജീവൻ.”
ഗദ്യം, വൃന്ദാവനം:
“കേസരിപുംഗവബാലധികർഷകമാതംഗാർഭകമഹിതം കുഹചന; രുരുമുഖനഖകൃതകണ്ഡൂഹർഷിതഹരിണീമണ്ഡലലളിതം കുഹചന; തുരഗീപരിചിതവനമഹിഷോത്തരസതതവിഹാരവിനോദം കുഹചന; വ്യാളീനികരഫണാമുഖചുംബനകേളീസംകലനകുലം കുഹചന; നാളീകാസവരസികമധുവ്രതപാളീഹുംകൃതിതുംഗം കുഹചന; ചേമന്തീനവസുമനോനിസ്സൃതഹൈമജലോക്ഷണശിശിരം കുഹചന; കേസരഭാസുരകുസുമരജോഭരധൂസരഗഗനവിഭാഗം കുഹചന; പാടലസൗരഭസംഗമസജ്ജിതപാടവനവപവമാനം കുഹചന; കോകിലമധുരനിനാദശ്രവണവ്യാകുലപഥികനിനാദം കുഹചന; കേകികുലോദിതതാണ്ഡവമണ്ഡലകേകാരൂപവിരാവം കുഹചന; സാരസഹംസചകോരകപോതകചാരുസമാഗമസുഭഗം കുഹചന; കബരീകുചയുഗഭാരനിപീഡിതശബരീമന്ഥരഗമനം കുഹചന; അമരീകചഭരവിഗളിതകുസുമഭ്രമരീഗീതനിനാദം കുഹചന; സേവാസമയ നമോനമ ജയമുഖഗീർവാണോദിതമുഖരം കുഹചന” ഇത്യാദി.
സ്യമന്തകം
സ്യമന്തകം സാമാന്യം നല്ല ഒരു ചമ്പുവാണു്. രുക്മിണീസ്വയംവരം, സ്യമന്തകം മുതലായ ചമ്പുക്കളോടു് അതാതു വിഷയങ്ങളെ പ്രതിപാദിക്കുന്ന തുള്ളൽകഥകൾ രചിക്കുമ്പോൾ കുഞ്ചൻനമ്പ്യാർക്കുള്ള കടപ്പാടു സ്പഷ്ടമായി കാൺമാനുണ്ടു്. രണ്ടു ശ്ലോകങ്ങളും ഒരു ഗദ്യത്തിൽ നിന്നു് ഏതാനും വരികളും പകർത്തിക്കാണിക്കാം.
അപവാദം പരക്കുന്ന മാതിരി.
“നാസാഗ്രേവിരൽവച്ചൊരാത്മഗൃഹിണീകർണ്ണേപകർന്നാനസൗ;
ദാസീകർണ്ണപുടേ ച സാ; പുനരസൗ ചുറ്റും പരത്തീടിനാൾ;
കാസാരേഷു ചതുഷ്പഥേഷു ച പുനഃ ശ്രീകൃഷ്ണദുഷ്കീർത്തി ചെ
ന്നാസേതോരധിലോകമാഹിമവതോ നീളെപ്പരന്നൂ തദാ.”
കിംവദന്തിയുടെ പ്രകാരം:
“കക്കുമ്മാറില്ല പാർത്താലൊടിയ, രൊടി പടി
പ്പീല പാടച്ചരന്മാ
രക്രൂരൻ മോഹമാർന്നൂ തടിനിയിലൊടികൊ
ണ്ടല്ലയോ ചൊല്ലു നേരേ?
ഇക്കാലം ദൈവമെന്നിപ്പരമൊരു ശരണം
കണ്ടതില്ലാരുമെങ്ങും
തിക്കും ദുഷ്കിംവദന്തീ പുനരിതി സമഭൂൽ
പുഷ്കലാ ചക്രപാണേഃ”
ഗദ്യം, ലോകാപവാദം:
“വേലി നടന്നൊരു സസ്യം തിന്നും കാലം വിഷമമിതെന്നും കേചന; ചണ്ഡഹുതാശൻ ഭൂമി ദഹിക്കയുമുണ്ടിനി നിർണ്ണയമെന്നും കേചന; മാപാപികളേ മിണ്ടായ്ക്കാരുമിതെന്നും കേചിൽ, നമുക്കിനി മേലിൽത്തല പോം പറകിലിതെന്നും കേചന; ചതിയൊടിവൻ പോയ്പ്പതിയുമിരുന്നിഹ പൊതിയും വെട്ടുമിതെന്നും കേചന: മംഗല്യസ്ത്രീമംഗലസൂത്രം തച്ചു പറിയ്ക്കുമിതെന്നും കേചന; ദുർന്ന്യായങ്ങളിതിൽപ്പരമുണ്ടിഹ സന്യാസികളൊടുമെന്നും കേചന; കുഴലും മോതിരവും പുനരെന്നും കെട്ടായ്ക്കെന്നു പറഞ്ഞുതുടങ്ങീ; കഷ്ടമിതിൽക്കാളുണ്ടിഹ പാർത്താൽ പത്തനപന്തിയിൽ വിത്തം നേടും ചെട്ടികൾ ചോനകർ കെട്ടിപ്പൂട്ടിപ്പകലേ പുക്കൊരു തസ്കരഭീത്യാ മച്ചിലൊളിച്ചുകിടന്നുതുടങ്ങീ. കൂഴച്ചെറുമികൾ കൂട്ടംകൂടിക്കോഴപ്പെട്ടു നടന്നു തുടങ്ങീ.”
ശ്രീമതീസ്വയംവരം
ശ്രീമതീസ്വയംവരത്തിലേ കഥ പുരാണാന്തർഗ്ഗതമാകുന്നു. വിഷ്ണുഭക്തനായ അംബരീഷമഹാരാജാവിനു ശ്രീമതി എന്നൊരു പുത്രിയുണ്ടായിരുന്നു. മഹർഷിമാരെങ്കിലും ഗായകന്മാരായ നാരദനും പർവതനും ആ യുവതിയിൽ അനുരക്തരായിത്തീരുകയും ആ വിവരം അവർ അംബരീഷനെ ധരിപ്പിക്കുകയും ചെയ്തു. കന്യകയ്ക്കു മഹാവിഷ്ണു ഭർത്താവാകണമെന്നായിരുന്നു അഭിലാഷം. അംബരീഷൻ ശാപഭയം നിമിത്തം വിഷമിച്ചു് താൻ ഒരു സ്വയംവരമാണു നിശ്ചയിച്ചിരിക്കുന്നതെന്നും ആ അവസരത്തിൽ രണ്ടു മഹർഷിമാരും സന്നിഹിതരായിരിക്കുകയാണെങ്കിൽ കുമാരി തനിക്കു് അഭിമതനായ ഒരു പുരുഷനെ വരിച്ചുകൊള്ളുമെന്നും അവരെ അറിയിച്ചു. മഹർഷിമാർ മഹാവിഷ്ണുവിനോടു് അന്യോന്യം അവർക്കിരുവർക്കും കപിമുഖത്വമുണ്ടാകുമാറു പ്രാർത്ഥിച്ചു. വരണമണ്ഡപത്തിൽ കുമാരി അവരെ രണ്ടു പേരെയും വാനരവദനന്മാരായും അവർക്കിടയിൽ മഹാവിഷ്ണുവിനെ, ത്രൈലോക്യമോഹനമായ സൗന്ദര്യത്തിനു നിധാനമായും കണ്ടു. കന്യകയെ ഭഗവാൻ പരിഗ്രഹിച്ചു. ക്രുദ്ധന്മാരായ മഹർഷിമാർ ഉത്തരക്ഷണത്തിൽ അംബരീഷനെ ഗ്രസിക്കുവാൻ തമസ്സിനെ സൃഷ്ടിക്കുകയും ഭഗവാൻ അതിന്റെ ശമനത്തിന്നായി ചക്രായുധത്തെ നിയോഗിക്കുകയും ചെയ്തു. താടിക്കാർ രണ്ടുപേരും പേടിച്ചരണ്ടു മഹാവിഷ്ണുവിനെത്തന്നെ ശരണം പ്രാപിച്ചു. ഭഗവാൻ അംബരീഷനെ രക്ഷിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തതിനുമേൽ ആ മഹാരാജാവിന്റെ കുലത്തിൽ, അതായതു സൂര്യവംശത്തിൽ, അവതരിച്ചു സീതാദേവിയായി ജനിക്കുന്ന ശ്രീമതിയെ വീണ്ടും പരിഗ്രഹിക്കാമെന്നു വാഗ്ദാനം ചെയ്കയും അതോടുകൂടി കഥ അവസാനിക്കുകയും ചെയ്യുന്നു. സ്വയംവരം കാണുവാൻ പോകുന്ന പല കൂട്ടരേയും കവി തന്മയത്വത്തോടുകൂടി വർണ്ണിക്കുന്നു. അവരിൽ രാജാക്കന്മാർ, മുനിമാർ. മലയാളബ്രാഹ്മണർ, ബ്രഹ്മചാരികൾ, ദേവലന്മാർ, വാര്യന്മാർ, പാതിരിമാർ, യുവതികൾ, പടയാളികൾ, കൈക്കോളർ (ഒരുവക നെയ്ത്തുകാർ), കൃഷീവലസ്ത്രീകൾ ഇങ്ങനെ പലരും ഉൾപ്പെടുന്നു. അന്യചമ്പുക്കളിലെല്ലാം ഓദനസ്ഥാനത്തിൽ സ്രഗ്ദ്ധരയും ഉപദംശസ്ഥാനത്തിൽ മറ്റു വൃത്തങ്ങളുമാണല്ലോ ദൃശ്യമായിരിക്കുന്നതു്; എന്നാൽ ശ്രീമതീസ്വയംവരത്തിൽ കവി സ്രഗ്ദ്ധരാവൃത്തത്തിൽ ഒരു ശ്ലോകംപോലും രചിച്ചു ചേർത്തിട്ടില്ലെന്നുള്ളതു വിചിത്രമായിരിക്കുന്നു. കവിതയുടെ മാതിരി കാണിക്കുവാൻ ഏതാനും ശ്ലോകങ്ങളും ഒരു ഗദ്യത്തിൽനിന്നു കുറെ വരികളും ഉദ്ധരിക്കാം. അനുസ്യൂതമായ ഔൽകൃഷ്ട്യം ഈ കാവ്യത്തിനുണ്ടെന്നു പറയുവാൻ പാടില്ല.
സ്വയംവരത്തിനു വന്ന ചിലർ:
“രോമവിഹീനശിരസ്കാ മഹോദരാഃ കൃശവിലോലവസ്ത്രധരാഃ
പരുഷതരവചനദക്ഷാ ആജഗ്മുഃ ശ്രോത്രിയാസ്ത്തൂർണ്ണം.”
“അജിനം മേഖല ദണ്ഡും കൗപീനവുമേഭിരുജ്ജ്വലിതം
കുശുകുശ മന്ത്രിച്ചേവം ശിശുനികരം പോന്നുവന്നിതൊരു തരമായു്.”
“വയ്ക്കോൽക്കളത്തിൽ വിലസീടിന നാരിമാരും
മുല്ക്കാലമേ തുണി മുറിച്ചു മറച്ചുടുത്ത്
അക്കയ്യരോടിടകലർന്നു ചമഞ്ഞുവന്നു
നില്ക്കുന്നതുണ്ടു പതിനായിരമൊന്നുപോലെ.”
ശ്രീമതിയെ കണ്ടപ്പോൾ രാജാക്കന്മാർക്കുണ്ടായ ഭാവഭേദങ്ങൾ:
“ഒരുവൻ ക്രമുകൈസ്സാർദ്ധം വിരൽകൂടേ നുറിക്കിനാൻ;
പൊളിച്ചു സഹസാ തിന്നു കളിത്താമര കശ്ചന;
നൂറു തിന്നിട്ടു നാവൊക്കെ നീറിപ്പോയിതു കസ്യചിൽ;
തമ്പലം കളവാൻ തൂർണ്ണം നെഞ്ചിലേ വെച്ചിതന്യഥാ;
മുണ്ടു വീണതറിഞ്ഞില്ല മണ്ടുന്നൂ തത്ര കേചന;
കണ്ടു കന്യാം കനംകെട്ടു കൊണ്ടാടുന്നൂ തദാ പരേ;
കനത്തിൽ മുന്നിരുന്നേനാം കട്ടുനോക്കീടിനാർ ചിലർ;
മാരാതങ്കം മറച്ചന്യൈഃ സ്വൈരം കേചിൽ ബഭാഷിരേ:
ഓശ ഭാവിച്ചു ചിക്കുന്നൂ മീശയും താടിയും ചിലർ;
ഭൂഷണാനി നിരത്തുന്നോർ വൈഷമ്യം പൂണ്ടു കേചന;
പെണ്ണു കിട്ടാ നമുക്കെന്നു കണ്ണുനീർ പാറ്റിനാർ ചിലർ;
ജാള ്യങ്ങൾ മറ്റുമിത്യാദി പലവും കാട്ടിനാർ തദാ.”
ഗദ്യം, മഹർഷിമാരുടെ സ്തോത്രം:
“കംബുസുദർശനകഞ്ജഗദാധര കല്മഷനാശന പാലയ മാം;
കനകനിഭാംബര കൗസ്തുഭകാഞ്ചീകങ്കണഭൂഷിത പാലയ മാം;
കാളഘനപ്രഭ കാമവരപ്രദ കാരുണ്യാലയ പാലയ മാം;
കമലാവല്ലഭ കമലവിലോചന കരുണാകര പരിപാലയ മാം;
നാഗവരാസന നാകിജനപ്രിയ നാഗാരിധ്വജ പാലയ മാം;
നന്ദിതമുനിജന ചന്ദ്രനിഭാനന മന്ദരഗിരിധര പാലയ മാം;
നാരകനാശന നാഥ ദയാപര നാരായണ പരിപാലയ മാം;
നരസുരപാലക നരകനിഷൂദന നളിനനിഭാനന പാലയ മാം;
29.15ഇതര ചമ്പുക്കൾ
മുമ്പു് നാമനിർദ്ദേശം ചെയ്ത ഇതര ചമ്പുക്കളിൽ ഗജേന്ദ്രമോക്ഷം, പ്രഹ്ലാദചരിതം, കൃഷ്ണാവതാരം, പൂതനാമോക്ഷം, ശര്യാതിചരിതം, സഭാപ്രവേശം എന്നിവ അത്യന്തം ഹ്രസ്വങ്ങളാണു്. വിഷ്ണുമായാചരിതം, രാസക്രീഡ, കുചേലവൃത്തം, സോമവാരവ്രതം ഇവയ്ക്കു തദപേക്ഷയാ ദൈർഘ്യം കൂടും. ഗണനീയമായ ചമൽകാരം അവയ്ക്കൊന്നിനുമില്ല. രാസക്രീഡയിൽ കലിസൂചനയുണ്ടെന്നു ചിലർ പറയുന്നതു നിരാസ്പദമാകുന്നു. നാലഞ്ചു ശ്ലോകങ്ങൾ പ്രസ്തുത ചമ്പുക്കളിൽനിന്നുകൂടി എടുത്തു കാണിക്കാം:
ഗജേന്ദ്രനായ ഇന്ദ്രദ്യുമ്നൻ:
“വാലും കാലും തലപ്പാരവുമൊരു കനവും
നീളമയ്യാ നടക്കും
ചേലും കോലും വഴക്കും പുകരൊടണികരം
കർണ്ണവും വർണ്ണനീയം
വാലും ദാനാംബുകൊണ്ടുള്ളൊരു സുഭഗതയും
കണ്ടൊരൈരാവതം താൻ
മാലും കൈക്കൊണ്ടു നിന്നാനുരപെരുകിന നാ
ണം പൊറാഞ്ഞാകുലാത്മാ.”(ഗജേന്ദ്രമോക്ഷം)
മംഗലാചരണം:
“ലക്ഷ്മീവാർകൊങ്കതന്മേൽ മണമിളകി നിറ
ന്നീടുമക്കുങ്കുമംകൊ
ണ്ടക്ഷീണാഭോഗവക്ഷസ്ഥലകലിതമനോ
ഹാരിഹാരാഭിരാമം
ചൊൽക്കൊള്ളും കാളമേഘപ്രതിഭടസുഷമാ
കന്ദളം കൈതൊഴുന്നേ
നുൾക്കാമ്പിൽക്കണ്ടുകൊണ്ടെപ്പൊഴുമഖിലജഗ
ദ്വന്ദനീയം മുകുന്ദം.”(വിഷ്ണുമായാചരിതം)
ബ്രഹ്മാവിനോടു ഭൂമിയുടെ ആവലാതി:
“വാണീമാതു പുണർന്ന പുണ്യലഹരീസിന്ധോ! മദീയാമിമാം
വാണീംകേൾക്ക ഭവൽകൃപാബലമൊഴിഞ്ഞില്ലേതുമാലംബനം;
ക്ഷോണീ ഞാനമരാരിവീരഭരതഃ ഖിന്നാ, ജഗന്നാഥ, തേ
വീണാനമ്യ പദാംബുജേ സകരുണം സന്താപമാവേദയേ.”(കൃഷ്ണാവതാരം)
വൃന്ദാവനത്തിലെ ലതകളും വൃക്ഷങ്ങളും:
ആരോമൽക്കേശവൻതൻ മധുരിമതിരളും
വേണുഗീതപ്രഭാവാൽ
വാരാർന്നാനന്ദമൂർച്ഛാം തടവുമൊരു ലതാ
പാദപാനാം കദംബം
വാരംവാരം പ്രസൂനാംകരപുളകമണി
ഞ്ഞംഗമെങ്ങും മധൂളീ
ധാരാബാഷ്പങ്ങളും പെയ്തടവിയിൽ വിലസീ
നിശ്ചലാനമ്രശാഖം.”(രാസക്രീഡ)
ശ്രീകൃഷ്ണൻ കുചേലനോടു്:
ഇത്ഥം ധാത്രീസുരേന്ദ്രം ത്രിഭുവനപെരുമാൾ
തത്ര കൈവല്യദാതാ
സിക്ത്വാ സല്ലാപസമ്പത്സമുദിതപരമാ
നന്ദപീയൂഷയൂഷൈഃ
ചിത്തേ താനങ്ങറിഞ്ഞാദ്ധരണിസുരവരാ
കാംക്ഷിതം പൂരയിഷ്യൻ
ബദ്ധോല്ലാസം തദാനീം പുനരപി കരുണാ
സിന്ധുരേവം ബഭാഷേ.”(കുചേലവൃത്തം)
29.16ചമ്പൂകാരന്മാരുടെ സിദ്ധികൾ
കൊല്ലം 650 മുതൽ 850 വരെയുള്ള ശതകദ്വയമാണു് ഭാഷാചമ്പുക്കളുടെ സൗവർണ്ണകാലം എന്നു് ഇത്രമാത്രമുള്ള വിവരണത്തിൽനിന്നു വിശദമാകുന്നുണ്ടല്ലോ. പൂനം, തറയ്ക്കൽ വാരിയർ, മഴമംഗലം, നീലകണ്ഠൻ ഈ നാലു കവിപുംഗവന്മാരുടെ നാമങ്ങൾ മാത്രമേ നമുക്കു് ഏതത്സംബന്ധമായി അറിവാൻ ഇടവന്നിട്ടുള്ളു. വേറേയും ആ മാർഗ്ഗത്തിൽ പലരും സഞ്ചരിച്ചിരുന്നു എന്നുള്ളതിനു് ഇതുവരെ നമുക്കു കിട്ടീട്ടുള്ള ചമ്പുക്കൾ തന്നെ സാക്ഷ്യം വഹിക്കുന്നു.
ചമ്പൂകാരന്മാർക്കു സാമാന്യേന അനേകം വിശിഷ്ടങ്ങളായ സിദ്ധികൾ സ്വാധീനങ്ങളായിരുന്നു എന്നു് ആർക്കും സമ്മതിക്കാതെ നിവൃത്തിയില്ല. വാസന, വ്യുൽപത്തി, അഭ്യാസം ഇവ മൂന്നും യൗഗപദ്യേന അവരിൽ സമ്മേളിച്ചിരുന്നു. തന്നിമിത്തം അവർക്കു് ഏതു ജരൽപിണ്ഡസദൃശമായ കഥാശരീരത്തിലും വർണ്ണനാവൈചിത്ര്യത്താൽ ആകർഷകമായ ഒരു നീരോട്ടം വരുത്തുന്നതിനും ഇതിവൃത്തത്തിന്റെ ശുഷ്കാസ്ഥികളെ വചോവിലാസത്താൽ മാംസളമാക്കിത്തീർക്കുന്നതിനും അനായാസേന സാധിച്ചിരുന്നു. വാല്മീകിരാമായണത്തിലേ ശൂർപ്പണഖയല്ല രാമായണചമ്പുവിലേ ശൂർപ്പണഖ; ഭാഗവതത്തിലേ ബാലകൃഷ്ണനല്ല കംസവധത്തിലേ ബാലകൃഷ്ണൻ; ദേവീമാഹാത്മ്യത്തിലേ ദുർഗ്ഗയല്ല ഗൗരീചരിതത്തിലേ ദുർഗ്ഗ; കുമാരസംഭവത്തിലേ മന്മഥനല്ല കാമദഹനത്തിലേ മന്മഥൻ. ചമ്പൂകാരന്മാരുടെ കഥാനായകന്മാർക്കും ഇതരപാത്രങ്ങൾക്കും ഏറിയകൂറും ആ വശ്യവാക്കുകളുടെ മനോധർമ്മവൈഭവത്താൽത്തന്നെയാണു് പ്രാണപ്രതിഷ്ഠ ലഭിച്ചിട്ടുള്ളതു്. വർണ്ണനാചാതുരി, ശബ്ദാർത്ഥഘടനാസാമർത്ഥ്യം, രസപോഷണപ്രഗല്ഭത തുടങ്ങിയ കവനകലാവിഭൂതികൾ പലതും അവരെ സ്വയംഗ്രഹാശ്ലേഷം ചെയ്തിരുന്നു. തങ്ങൾക്കു സംസ്കൃതഭാഷയിൽ ഗദ്യപദ്യങ്ങൾ രചിക്കുന്നതിനുള്ള വൈദഗ്ദ്ധ്യം അവരിൽ പ്രമുഖന്മാരായ കവികൾ അവരുടെ പ്രബന്ധങ്ങളിൽ ആശ്ചര്യകരമാകുംവണ്ണം പ്രദർശിപ്പിച്ചിട്ടുണ്ടു്. രാജരത്നാവലീയത്തിൽ മന്ദാരമാലയേയും, നൈഷധത്തിൽ ദമന്തിയേയും, ചെല്ലൂരനാഥോദയത്തിൽ പാർവ്വതീപ്രതിഷ്ഠയേയും, ഗൗരീചരിതത്തിൽ വീരഭദ്രാഗമനത്തേയും, ഭാരതചമ്പുവിൽ കൈലാസപർവ്വതത്തേയും മറ്റും പറ്റിയുള്ള വർണ്ണനാത്മകങ്ങളായ ഗദ്യങ്ങൾ സംസ്കൃതത്തിൽ അത്തരത്തിലുള്ള ഏതു ഗദ്യങ്ങളോടും കിടനില്ക്കുവാൻ യോഗ്യങ്ങളാണു്. ചുരുക്കത്തിൽ മലയാളഭാഷയ്ക്കു ലഭിച്ചിട്ടുള്ള മഹനീയങ്ങളായ നിധികളിൽ ഒന്നാകുന്നു ചമ്പൂസമുച്ചയം എന്നു് ആർക്കും സധൈര്യം സമുൽഘോഷിക്കാം. യതിഭംഗം, പരസ്വാദാനം എന്നീ രണ്ടു പ്രധാനദോഷങ്ങളും നിരർത്ഥകങ്ങളായ പദങ്ങളുടെ പ്രയോഗം അർത്ഥഭേദം വരുത്താതെ ഒരു പദ്യത്തിൽ ഒരേ പദത്തിന്റെ ആവർത്തനം, കാശകുശാവലംബന പ്രായത്തിലുള്ള ദ്വിതീയാക്ഷരപ്രാസവിന്യാസം, അപലപനീയമായ അനുകരണഭ്രമം, സംസ്കൃതപദങ്ങളുടേയും ഭാഷാപദങ്ങളുടേയും തീരെ പൊരുത്തമില്ലാത്തതരത്തിലുള്ള സംയോജനം എന്നീ സാമാന്യവൈകല്യങ്ങളും ആ രത്നങ്ങളിൽ അങ്ങിങ്ങു കീടാനുവിദ്ധത വരുത്തുന്നുണ്ടു്. ചമ്പൂകാരന്മാരുടെ മംഗലശ്ലോകങ്ങളിൽപ്പോലും ഗ്രാമ്യമായ ശൃംഗാരത്തിന്റെ ലാഞ്ഛനം പ്രായികമായുണ്ടെന്നുള്ള പരമാർത്ഥവും സമ്മതിക്കേണ്ടിയിരിക്കുന്നു. ഈവക കുറവുകളും കുറ്റങ്ങളും തള്ളിനോക്കിയാലും അവശേഷിക്കുന്നതു് അഭൗമമായ ഒരു കാവ്യസമ്പത്താണു്. ആധുനികന്മാരുടെ ദൃഷ്ടിയിൽ ആ പൂർവ്വസൂരികളുടെ അത്യധികമായ സംസ്കൃതപ്രയോഗം ഒരപരാധമായിരിക്കാം; പക്ഷേ അവർ അക്കാലത്തെ സഹൃദയന്മാരെ രസിപ്പിക്കുന്നതിനുവേണ്ടിയാണു് തങ്ങളുടെ പ്രബന്ധങ്ങൾ നിർമ്മിച്ചതെന്നുള്ള തത്ത്വം നാം വിസ്മരിക്കരുതു്. സംസ്കൃതത്തിന്റെ അനുക്ഷണമുള്ള മർദ്ദംനിമിത്തം ലീലാതിലകത്തിന്റെ കാലത്തുപോലും അനേകം പഴയ മലയാളപദങ്ങൾ ഭാഷാസാഹിത്യത്തിൽ നിന്നു് അന്തർദ്ധാനം ചെയ്തുകഴിഞ്ഞിരുന്നു. എങ്കിലും ചമ്പൂകാരന്മാർ അവരുടെ മുഴുത്ത സംസ്കൃതപക്ഷപാതത്തിന്നിടയിൽ പ്രാചീനപദങ്ങളേയും ഗൗണപ്രയോഗങ്ങളേയും പുനരുജ്ജീവിപ്പിച്ചു നമുക്കു സമ്മാനിച്ചിട്ടുണ്ടെന്നു കാണുന്നതിൽ നമുക്കു് അവരുടെ നേർക്കു് കൃതകേതരമായ കൃതജ്ഞത ഉണ്ടായിരിക്കേണ്ടതാണു്.
29.17ഭാഷാദണ്ഡകങ്ങൾ, ലക്ഷണം
ചമ്പൂകാരന്മാർ അവരുടെ കൃതികളിൽ ഗദ്യത്തിന്റെ ഒരു അവാന്തരവിഭാഗമെന്ന നിലയിൽ ദണ്ഡകങ്ങൾകൂടി ഘടിപ്പിച്ചിട്ടുണ്ടെന്നു നാം കണ്ടുവല്ലോ. ആ ദണ്ഡകങ്ങൾ സംസ്കൃതദണ്ഡകങ്ങളിൽനിന്നു വിഭിന്നങ്ങളാണു്. ദണ്ഡം (വടി) പോലെ നീണ്ടുപോകുന്നതുകൊണ്ടാണു് അതിനു് ആ പേർ സിദ്ധിച്ചതെന്നു വൃത്തമഞ്ജരീകർത്താവു് ഊഹിക്കുന്നു. ഇക്ഷുദണ്ഡികയും വംശയഷ്ടികയുമാകുന്നു ചമ്പുക്കളിൽ കാണുന്ന പ്രധാന ദണ്ഡകങ്ങൾ. ഓരോ ദണ്ഡകത്തിനും നന്നാലു പദങ്ങൾവീതം വേണമെന്നു് ആദ്യകാലത്തു നിയമമുണ്ടായിരുന്നു. ആ വസ്തുത പത്താം ശതകത്തിന്റെ ഒടുവിൽ ആട്ടക്കഥകളെഴുതിയ ചില കവികൾ വിസ്മരിച്ചു ത്രിപാദിയായും മറ്റും ദണ്ഡകങ്ങൾ രചിച്ചു തുടങ്ങി! അവയ്ക്കാണ് വൃത്തമഞ്ജരിയിൽ ത്രിഖണ്ഡിക എന്നു നാമകരണം ചെയ്തിരിക്കുന്നതു്. അങ്ങനെയുള്ള ദണ്ഡകങ്ങൾ നിയമച്യുതങ്ങളും അസുന്ദരങ്ങളുമാകുന്നു. ചണ്ഡവൃഷ്ടിപ്രയാതമെന്ന ദണ്ഡകത്തിന്റെ മാതൃക ചമ്പുക്കളിലോ ആട്ടക്കഥകളിലോ കണ്ടിട്ടില്ല.
29.18ചമ്പുക്കളിലെ ദണ്ഡകം
ഒരു ദണ്ഡകമെങ്കിലും ഇല്ലാത്ത ചമ്പുക്കൾ ചുരുക്കമാണു്. രാമായണത്തിൽ പുനം, വരണമണ്ഡപപ്രവിഷ്ടയായ സീതാദേവിയുടെ സൗന്ദര്യത്തെ വർണ്ണിക്കുന്ന
“അല്ലോടിടഞ്ഞു പടതല്ലുന്ന കുന്തളസ
മുല്ലാസിഗണ്ഡമലർമാലം;
അല്ലൽപെടു മതികലയെ വെല്ലുമൊരു നിടിലതട
ഫുല്ലമൃഗമദതിലകബാലം;
അലർബാണവീരനെറി വിളയാടുമോമൽമിഴി
കലകൊണ്ടു കണ്ണിനനുകൂലം;
അലമമലകുഴയിണയിൽ വിലസുമണിമണിരുചിഭി
രൊളിവിളയുമനുപമകപോലം”
ഇത്യാദിയായ ഇക്ഷുദണ്ഡികാദണ്ഡകം സുപ്രസിദ്ധമാണല്ലോ. ആ ദണ്ഡകത്തിലെ പ്രഥമപാദം മാത്രമാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്. താഴെക്കാണുന്ന വംശയഷ്ടികാദണ്ഡകം നീലകണ്ഠകവിയുടെ ചെല്ലൂരനാഥോദയത്തെ അലങ്കരിക്കുന്നു:
“ഭൂമീസുരാ ദധതി സീമാതിവൃത്തമൊരു
ഭൂമാനമാമധുരഭീമാഃ;
പുകൾപെരിയ കൗമാ-രകവയസി മാമാ!
മികവൊടൊരു മതിമഹിമ തടവി മുഹുരതിവിമല
മഖിലജനനയനപുടസോമാഃ;(1)
സാവിത്രിയാമൊരു സവിത്ര്യാം പിറന്നു പുന
രാബദ്ധചാരുഗുരുസേവാഃ;
സവിതൃസമശോഭാ-ശ്ശിവനിയതഭാവാ
ദിവസമനു നിയമമയജലധികളിലനുകലിത
പരമകിടിപരിവൃഢവിഭാവാഃ;(2)
സാഹിത്യതന്ത്രകൃതഗാഹക്രമാ മഹിത
ഗാർഹസ്ഥ്യമാർന്നു ചരിതാർത്ഥാഃ;
സുകൃതഗുണജൈത്രാ-സ്സുഖവിദിതശാസ്ത്രാഃ
സുവിരചിതധരണിസുരവിബുധപിതൃപരിചരണ
മുദിതതരശുഭതനയപൗത്രാഃ;(3)
പാലാഴിചാരുപുകൾമാലാമയം കലിത
ലീലം പ്രപൂര്യ ജഗദന്തേ,
പല വചനബന്ധേ – ഫലവിഭവമെന്തേ? -,
നലമുടയ ധരണിസുരകുലപതികളവരതുല
ഗുണഗരിമ തടവി വിജയന്തേ.”(4)
മറ്റു ദണ്ഡകങ്ങൾ
ഏഴു മുതൽ ഒൻപതു വരെ ശതകങ്ങളിലെ മണിപ്രവാളകവികൾ മുക്തകങ്ങൾ എന്ന നിലയിലും ദണ്ഡകങ്ങൾ നിർമ്മിച്ചുവന്നിരുന്നു. അവ പ്രായേണ ശൃംഗാരരസപ്രധാനങ്ങളും ഭക്തിഭാവപ്രധാനങ്ങളുമാണു്. രണ്ടുതരത്തിലുള്ള ദണ്ഡകങ്ങൾക്കും ഓരോ ഉദാഹരണങ്ങൾ ഉദ്ധരിക്കാം. രണ്ടും ഏഴാം ശതകത്തിലേയോ എട്ടാം ശതകത്തിലേയോ കൃതികളായിരിക്കുവാൻ ന്യായമുണ്ടു്.
1 നായികാനുനയം:
“പൈന്തേനുതിർന്ന മൊഴി! സന്താപവൻകടലിൽ
വെന്തീടുമെന്നെ വെടിയാതേ!
പന്തണിയുമണിമുലയിലും തുടകളതിലുമുട
നിന്ദുമുഖി വിറയൽ കലരാതേ!
പടതല്ലി മുല്ലമലർചരവില്ലെ വെല്ലുമൊരു
കുനുചില്ലിവല്ലി കുലയാതേ!
പരുഷമുരുകലുഷതയിൽ മുഴുകുമണിമിഴിമുനയി
ലൊരു വിഷമഗതികൾ തുടരാതേ!(1)
വിശ്വാഭിരാമമുഖി! നിശ്വാസപാതമിത
വിശ്രാന്തമെന്തിനുതിരുന്നൂ?
വിശ്വസിഹി മയി പര, മവിശ്രമമിതണിമുലയി
ലശ്രു ബത! കിമിതി ചിതറുന്നൂ?
വിമലം കപോലഭുവി കമലം തൊഴുന്ന മുഖി!
കിമു ഘർമ്മബിന്ദു കലരുന്നൂ?
വിവശതയൊടഗതിയിത! മയി സുദതി കലഹമിഹ
കളവതിനു പലതരമിരന്നൂ.(2)
വെൺതിങ്കളുണ്ടു നെറി ചിന്തും മഹേന്ദ്രദിശി
ചന്തം കലർന്നു നിവിരുന്നൂ;
വെന്തുരുകുമുടലിനുടനന്തകനുമലർചരനു
മന്തിയുമിതൊരുമ കലരുന്നൂ;
വെരുളും വിയോഗിജനമിരുളുംപ്രകാരമൊരു
കുളിർവെണ്ണിലാവിത വരുന്നൂ;
വെളിറുമൊരു കുമുദമലർമധു പെരുകി മദമിളകി
മധുരതരമളികൾ മുരളുന്നൂ.(3)
നിന്നാണെ വെള്ളയിലമർന്നോമലേ ബത! പു
ണർന്നീല ഞാനപരവാമാം;
നിന്നരികിലായി സുമുഖി! വന്നിനിയ കുളുർമുലയി
ലൊന്നു മമ കിമപി പുണരാമോ?
നിതരാമണഞ്ഞു പുനരധരാമൃതം ഭുവന
മധുരാംഗി! ഹന്ത! നുകരാമോ?”
… … … … …(4)
2 ഗുരുവായൂരപ്പൻ:
“നീരാൽ നനഞ്ഞുപരി ധാരാധരങ്ങളൊടു
പോരാടി വെന്ന കചഭാരം;
നീരരുഹമുഴുമതികൾ നേരിടുകിലഴൽ പെരുകി
നീറുമണിവദനരുചിപൂരം;
നിറമാർന്ന ഭൃംഗനിര നെറി മാഞ്ഞു കൈതൊഴുത
തരളാളകാകുലമുദാരം;
നിരതിശയകരുണ തകുമിരുൾനയനയുഗവിഹിത
ശശിമിഹിരഗുരുമഹിമസാരം.(1)
വാരാർന്ന രത്നചയസാരാഭകുണ്ഡലരു
ചാരൂഢനിർമ്മലകപോലം;
വാരിധരപടുനിനദധീരതരമധുരവച
നാരചിതശിഖിനടനലീലം;
വിരളസ്മിതോല്ലസിതതരളാധരം മൃദുല
മുരളീനിനാദമതിവേലം;
വരദരവുമരിയുമൊരു സരസിജവുമുരുഗദയു
മിയലുമൊരു കരതലവിലോലം.
… … … … …(2)
നാരായണാച്യുത കൃപാരാമമേ കരുവ
യൂരമ്പുമുമ്പർപെരുമാളേ!
നാരദനു മനസി നിജസാരതരസുഖവിഭവ
പൂരമതുമരുളുവതിനാളേ!
നരനായ്പ്പിറന്നു തവ ചരണാർച്ചനം തടവി
മരുവുന്നതെൻമനസി കോളേ!
നരകഭയമരുതരുതു സുരപുരിയുമൊരുപൊഴുതു
ജനിമരണമറുക വഴിപോലേ.”(3)
ഓരോ പാദത്തിലുമുള്ള നാലു ഖണ്ഡങ്ങളിലും അന്ത്യപ്രാസം ഘടിപ്പിക്കുന്നതു് അക്കാലത്തേ കവികൾ ആകർഷകതാധായകമെന്നു കരുതിയിരുന്നു എന്നു മേലുദ്ധരിച്ച വരികൾ ജ്ഞാപകമാണു്. സംസ്കൃതത്തിലോ തമിഴിലോ ഇത്തരത്തിൽ ദണ്ഡകങ്ങളില്ലാത്തതുകൊണ്ടു് ഇതിനെ ഭാഷാസാഹിത്യത്തിന്റെ പ്രാചീനങ്ങളായ പ്രത്യേക സ്വത്തുക്കളിൽ ഒന്നായി പരിഗണിക്കാവുന്നതാണെന്നു ഞാൻ മുമ്പുതന്നെ നിർദ്ദേശിച്ചിട്ടുണ്ടു്. ഉണ്ണിയാടിചരിതത്തിൽപ്പോലും ഇക്ഷുദണ്ഡികക്കു പ്രവേശം നല്കിക്കാണുന്നുണ്ടല്ലോ. ബഹുമൂല്യമായ ഒരു സ്വത്താണു് ഇതെന്നു സാഹിത്യമർമ്മജ്ഞന്മാർ അഭിമാനിക്കുന്നതും അയുക്തരൂപമല്ല.
29.19ഭരതവാക്യം, ഇതിവൃത്തം
ഭരതവാക്യത്തിനു കൂട്ടപ്പാഠകമെന്നും പേർ പറയുന്നു. പ്രസ്തുതകൃതിയുടെ ഉത്ഭവത്തെപ്പറ്റി ഒരൈതിഹ്യം കേട്ടിട്ടുണ്ടു്. ഒരു കവി ഒരിക്കൽ ഒരു നമ്പൂതിരിയുടെ ഇല്ലത്തു ചെന്നു. അന്നു് ഇല്ലത്തെ കാര്യവിചാരക്കാരൻ ഒരു അപ്ഫനും അദ്ദേഹത്തിന്റെ പരിഗ്രഹം ഒരു നായർസ്ത്രീയുമായിരുന്നു. കാര്യസ്ഥനായിട്ടു് ഒരു ഇളയതും ഉണ്ണികളെ വായിപ്പിക്കുവാൻ ഒരു പിഷാരടിയുംകൂടി അവിടെ ഉണ്ടായിരുന്നു. അപ്ഫന്റെ ശുദ്ധഗതിയും പരിഗ്രഹത്തിന്റെ ദുരയും കാര്യസ്ഥന്റെ ഭരണദോഷവും കൂടി യോജിച്ചപ്പോൾ ഇല്ലത്തെ സ്വത്തു മുഴുവൻ നശിച്ചു. അതുകണ്ടു പ്രസ്തുതകവി വ്യസനിച്ചു ഭരതവാക്യം എന്ന നാടകം ഉണ്ടാക്കി അമ്പലവാസികൾക്കു് അഭിനയിക്കുവാൻ സമ്മാനിച്ചു. ഈ ഐതിഹ്യം മുഴുവൻ വിശ്വസനീയമാണെന്നു തോന്നുന്നില്ല. ഹാസ്യരസപ്രധാനവും അഭിനയയോഗ്യവുമായ ഒരു കൃതി ആരോ രചിക്കുകയും അതു മംഗലാവസരങ്ങളിൽ തങ്ങളുടെ ഗൃഹങ്ങളിൽ ഒരു വിനോദമെന്ന നിലയിൽ രംഗത്തിൽ പ്രയോഗിക്കുവാൻ കേരളത്തിലെ പ്രഭുക്കന്മാർ അമ്പലവാസികൾക്കു അനുവാദം നൽകുകയുംചെയ്തു എന്നു് ഊഹിക്കുന്നതായിരിക്കും യുക്തിക്കു് ഇണങ്ങുന്നതു്. പ്രഭുഗൃഹങ്ങളിൽ കല്യാണം, പന്ത്രണ്ടാമ്മാസം മുതലായ അടിയന്തരങ്ങൾക്കു് അമ്പലവാസികളെക്കൊണ്ടു് അതു സമീപകാലത്തുപോലും ആടിച്ചിരുന്നതായി കേൾവിയുണ്ടു്. ഇന്നും ഉൾനാടുകളിൽ ആ ചടങ്ങിനു് അങ്ങിങ്ങു പ്രചാരമുണ്ടായിരിക്കണം. സന്തതിക്കു വിശേഷമെന്നാണു് വയ്പു്.
നായ്ക്കരപ്ഫൻ (വങ്കാളനായ്ക്കർ) എന്ന പാത്രം അപ്ഫനേയും ഇളയതു കാര്യസ്ഥനേയും പിഷാരടി ഗുരുനാഥനേയും ഇട്ടിപ്പെണ്ണു് അപ്ഫന്റെ പരിഗ്രഹത്തേയും വൃദ്ധ ഇട്ടിപ്പെണ്ണിന്റെ മാതാവിനേയും പറങ്ങോടൻ (പരക്രോഡൻ) ഇല്ലത്തെ ദാസനേയും മാപ്പ ദാസിയേയുമാണു് സൂചിപ്പിക്കുന്നതു്. ഭരതൻ, ന്യായപാദൻ ഇവർ ആരാണെന്നു മനസ്സിലാകുന്നില്ല. തിരുവിതാംകൂർ ഗവർമ്മേന്റിൽനിന്നു ഭരതവാക്യം എന്ന പേരിലും ഭാഷാപ്രകാശത്തിന്റെ പ്രകാശകന്മാർ ആ മാസികയിൽ കൂട്ടപ്പാഠകം എന്ന പേരിലും അച്ചടിപ്പിച്ച ഗ്രന്ഥങ്ങൾക്കു തമ്മിൽ അനവധി പാഠഭേദങ്ങൾ കാണ്മാനുണ്ടു്. ഇട്ടുണ്ണി, ഭട്ടൻ മുതലായ ചില പാത്രങ്ങൾകൂടി കൂട്ടപ്പാഠകപ്പതിപ്പിൽ കടന്നുകൂടിയിരിക്കുന്നു. ഇട്ടുണ്ണി ഇട്ടിപ്പെണ്ണിന്റെ ജാരനാണു്. ഭരതവാക്യം വിപുലീകരിച്ചതാണു് കൂട്ടപ്പാഠകം എന്നു ചുരുക്കത്തിൽ പറയാം.
മേല്പുത്തൂർഭട്ടതിരിയാണു് പ്രസ്തുതകൃതിയുടെ പ്രണേതാവു് എന്നു പറയുന്നവർ സൂക്ഷ്മദൃക്കുകളല്ല. ഭട്ടതിരി യാതൊരു ഭാഷാഗ്രന്ഥവും രചിച്ചിട്ടില്ല. ‘ഭാര്യാവിയോഗമരുതെന്നൊരു ഗ്രന്ഥമസ്തി. “തിക്കാരമല്ല തിരിയായ്ക ക്ഷമിച്ചുകൊൾക’ എന്നും മറ്റും ഹതവൃത്തങ്ങളായ പദ്യങ്ങൾ ആ മഹാകവിയുടെ രസനയിൽനിന്നു് ഒരിക്കലും നിർഗ്ഗമിക്കുന്നതല്ലല്ലോ. ഭരതവാക്യത്തിൽ ചില നല്ല ശ്ലോകങ്ങളും അനേകം പൊട്ടശ്ലോകങ്ങളും കാണാം; തോലന്റേയും മറ്റും പഴയ ശ്ലോകങ്ങൾ പകർത്തീട്ടുമുണ്ടു്. തന്റെ ഗുരുനാഥന്റെ വംശജനായ ഒരാളെ ഭട്ടതിരി ‘ധൂർത്താഗ്രേസരവൈഷ്ണവാധിപനിവൻ’ എന്നു് ഒരിക്കലും ശകാരിക്കുവാൻ ഒരുമ്പെടുന്നതല്ലെന്നുകൂടി പറയേണ്ടിയിരിക്കുന്നു. മാമാങ്കത്തെപ്പറ്റിയുള്ള സ്മരണം പ്രകടമായി കാണുന്നതുകൊണ്ടു് കവിയുടെ ജന്മഭൂമി അതിനു സമീപമുള്ള വല്ല പ്രദേശവുമാണെന്നു സങ്കല്പിക്കാം. “പുതിയെടത്തമ്പും രമാവല്ലഭ” ന്റെ സ്തുതിയായി ഒരു നാന്ദിശ്ലോകം ഭാഷാപ്രകാശത്തിൽ മുദ്രിതമായ ഗ്രന്ഥത്തിൽ കാണുന്നുണ്ടു്. എന്നാൽ തിരുവിതാംകൂർ ഗവർമ്മെന്റുവക പുസ്തകത്തിൽ അതില്ല. പുതിയെടം ഏതു സ്ഥലമാണെന്നു് അറിഞ്ഞുകൂടാ. ഗ്രന്ഥത്തിന്റെ കാലം എട്ടാംശതകംതന്നെയാണെന്നുള്ളതിനു സംശയമില്ല. ‘മതിയുണ്ടു്’ തുടങ്ങിയ പഴയ പ്രയോഗങ്ങൾ അതിൽ ദുർല്ലഭങ്ങളല്ല.
29.20ഭരതവാക്യത്തിന്റെ സ്വരൂപം
പ്രസ്തുത കൃതിക്കു പ്രഹസനത്തിന്റെ ചില ലക്ഷണങ്ങളുണ്ടു്.
“വക്ത്രാംഭോജാൽ കദാചിന്നതു കമലഭുവാ മുച്യതേ ഭാരതീസാ
… … … വിജയതേ മാന്മഥോയം വിലാസഃ”
എന്നൊരു സംസ്കൃതശ്ലോകമുണ്ടല്ലോ; അതാണു് നാന്ദിയുടെ സ്ഥാനത്തു പ്രയോഗിച്ചിരിക്കുന്നതു്. പാത്രനിർദ്ദേശങ്ങളും ഗദ്യങ്ങളും സംസ്കൃതത്തിൽത്തന്നെ വിരചിതങ്ങളായിരിക്കുന്നു. ‘തതഃ പ്രവിശതി പിഷാരടിഃ—ദീർഗ്ഘം നിശ്വസ്യ—ഹേ പാന്ഥ വിദ്വൻ, ക്ഷണമാത്രമത്ര സ്ഥീയതാം; അത്രവടമൂലനിവാസിനഃ കസ്യചിൽ പുരുഷവരസ്യ ക്ലേശാപനോദനാർത്ഥം കാചിൽ കഥാ കഥ്യതാം’ ഇത്യാദി ഭാഗങ്ങൾ നോക്കുക. പദ്യങ്ങൾ പ്രായേണ മണിപ്രവാളരീതിയിൽ സംസ്കൃതവൃത്തങ്ങളിൽ നിബന്ധിച്ചിരിക്കുന്നു എങ്കിലും “കഷ്ടം കഷ്ടമിതിഷ്ടം വരുവാനിട്ടിപ്പെണ്ണിൻ ചരിതം കേട്ടാൽ മട്ടലർബാണനുമൊട്ടല്ലവളുടെ ചട്ടം കണ്ടാലതിദൂരത്തു്” എന്നു ഒരു ദ്രാവിഡവൃത്തഗദ്യവും ഘടിപ്പിച്ചിട്ടുണ്ടു്. ചില ശ്ലോകങ്ങൾ തീരെ അശ്ലീലങ്ങൾതന്നെ. പക്ഷേ ഒടുവിൽ
“ഏതൽ പഠിച്ചഭിനയിക്കുമവർക്കു മേന്മേ
ലാപത്തു പോന്നനുഭവിക്കയിളയ്ക്കലാഞ്ഞു;
കൂടെക്കലർന്നു ചില സംഗതികൊണ്ടു ശബ്ദഃ
ശ്രീമന്മുകുന്ദപദപത്മകഥാനുബന്ധീ”
എന്നു സാക്ഷാൽ ഭരതവാക്യം കാണുന്നതുകൊണ്ടു കവിക്കു സന്മാർഗ്ഗപരമായ ഉദ്ദേശ്യവും പ്രസ്തുതരൂപകത്തിന്റെ രചനയിൽ നിഗൂഢമായി ഉണ്ടായിരുന്നു എന്നു് ഉദ്ദേശിക്കേണ്ടിയിരിക്കുന്നു. “ചിത്തം നാരായണങ്കൽസ്സതതമിദമുറപ്പിച്ചു ചെയ്യേണമെന്നാൽ തത്വജ്ഞാനം ലഭിച്ചൻപൊടു ചരമവിധൗ മുക്തിയും വന്നുകൂടും” എന്നു് അതിനു് ഉപോൽബലകമായി മറ്റൊരു പ്രസ്താവനയും കാൺമാനുണ്ടു്. ഈ കൃതിയിലെ ചില ശൃംഗാരശ്ലോകങ്ങൾ:
കനിഷ്ഠ: “ചിറകടിനിനദംകൊണ്ടംബരാന്തം മുഴക്കി
പ്പരിചിനൊടരയന്നം വാഴ്കയാലിന്നളിന്യാം
സരസിജമധുവുണ്ണും ചഞ്ചളീകക്കിടാങ്ങൾ-
ക്കൊരുദിനമൊരുനേരംചെന്നുപോരാൻ പ്രയാസം.”
ഇട്ടിപ്പെണ്ണു്: “ജലനിധിയിലിറങ്ങിച്ചെന്നു പോരുന്നിതല്ലോ
പലരു, മതു വിചാരേ പേടിയാവോന്നു നൂനം;
ചില തിരകൾ കളിച്ചും ചെന്നുപോന്നും തിരഞ്ഞും
തിരകൾ തരമറിഞ്ഞാലില്ലതാനും പ്രയാസം.”
ചില ഹാസ്യശ്ലോകങ്ങൾ:
പിഷാര: “കരിമ്പു വില്ലായതു മന്മഥന്നു;
വളം കരിമ്പിന്നു വെളുത്ത വെണ്ണീർ,
വില്ലിൻ ബലേനൈവ ശരസ്യ വേഗം;
ശൃംഗാരിണാം ഭസ്മ തതഃ പ്രശസ്തം.”
പരക്രോഡ: “പ്രാരോടിയച്ചനിവളോടു നിനയ്ക്കവേണ്ടാ;
ഞാനുണ്ടിവൾക്കു മതുവും കിതുവും കൊടുപ്പാൻ;
എന്നോടൊളിച്ചിവളെ നിങ്ങൾ കളിച്ചുവെങ്കി
ലെന്നാണ ഞാനനുമതിക്കുമെനിക്കുവേണ്ടി.”
മാപ്പ: “പ്രാരോടി വന്നു കവി കെട്ടിന ശ്ലോകമെല്ലാ
മങ്ങേപ്പുറത്തു കുമരച്ചനു പോമിളേതേ;
നമ്മാണ കേൾപ്പിനെതിരിക്കൊരപിപ്പിരായം:
എള്ളോളമില്ല ചുവ ചക്കരയും കരിമ്പും.”
“മീശയാ ശോഭതേ മോന്താ” എന്ന സുപ്രസിദ്ധമായ ശ്ലോകം തോലകൃതമെന്നാണു് കേട്ടിട്ടുള്ളതു്; അതിനും ഭരതവാക്യത്തിൽ പ്രവേശനം നൽകിക്കാണുന്നു.
ഇദംപ്രഥമമായി മണിപ്രവാളപദ്യങ്ങൾ കൂട്ടിയിണക്കി ഭാഷയിൽ രൂപകച്ഛായയിൽ നിർമ്മിച്ച പ്രസ്തുതകൃതിയുടെ പ്രണേതാവിനെ അദ്ദേഹം ആരായാലും, കൃതജ്ഞതാപൂർവ്വം സ്മരിക്കേണ്ടതുണ്ടു്.
29.21പൂന്താനം നമ്പൂതിരി, ജീവചരിത്രം
മേൽപ്പുത്തൂർനാരായണഭട്ടതിരിയുടെ സമകാലികനായ ഒരു ഭാഷാകവിയാണു് പൂന്താനത്തു നമ്പൂരി. അദ്ദേഹത്തിന്റെ ഇല്ലം തെക്കേമലയാളത്തിൽ വള്ളുവനാട്ടു താലൂക്കു നെന്മേനി അംശത്തിലായിരുന്നു. ഓത്തില്ലാത്ത ഒരു കുടുംബത്തിലെ അംഗമെന്നാണു് കേട്ടിട്ടുള്ളതു്. പേരെന്തെന്നു് അറിഞ്ഞുകൂടാ. ‘ബ്രഹ്മദത്തൻ’ എന്നു ചിലർ പറയുന്നതിനു് ആസ്പദമൊന്നും കാണുന്നില്ല. ഇല്ലത്തിൽ വളരെ സ്വത്തുണ്ടായിരുന്നുവത്രേ. നീലകണ്ഠൻ എന്ന ഒരു നമ്പൂരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥൻ. “ശ്രീനീലകണ്ഠപദപാംസുലവപ്രസാദാൽ ശ്രീകൃഷ്ണലീലകളിവണ്ണമൊരോന്നു ചൊന്നേൻ” എന്നു ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ കവി ആ ഗുരുവിനെ സ്മരിച്ചിട്ടുണ്ടു്. കുമാരാഹരണം (സന്താനഗോപാലം) പാനയിലും “ശ്രീനീലകണ്ഠനെൻ ഗുരുനാഥന്റെ ശ്രീപാദങ്ങളും വാഴ്ക വിശേഷിച്ചും” എന്നു പ്രസ്താവിച്ചു കാണുന്നു. സാമാന്യമായ ലോകവ്യുല്പത്തിയല്ലാതെ വ്യാകരണാദിശാസ്ത്രജ്ഞാനം സമ്പാദിക്കുന്നതിനു പൂന്താനത്തിനു സാധിച്ചില്ല. എന്നാൽ വളരെക്കാലം ഗുരുവായൂരമ്പലത്തിൽ ശ്രീകൃഷ്ണനെ ഐകാഗ്ര്യത്തോടുകൂടി ഭജിക്കുന്നതിനും ഭാഗവത പാരായണം കേൾക്കുന്നതിനും തദ്വാരാ അസുലഭമായ ഭഗവൽഭക്തി സിദ്ധിച്ചു ജീവന്മുക്തനായി ലോകയാത്ര ചെയ്യുന്നതിനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പൂന്താനം ഉദ്ദേശം തൊണ്ണൂറോളം വയസ്സുവരെ ജീവിച്ചിരുന്നതായി ഭാഷാകർണ്ണാമൃതത്തിലെ
“കണ്ണൻ കളിക്കും കളികോപ്പു കാണ്മാ
നെന്നേ കൊതിക്കുന്നു ദയാംബുരാശേ!
ത്വന്നാമസങ്കീർത്തനമെണ്ണിയെണ്ണി
ത്തൊണ്ണൂറടുത്തൂ, പരിവത്സരം മേ”
എന്ന ശ്ലോകത്തിൽനിന്നു സ്പഷ്ടമാകുന്നു. കർണ്ണാമൃതം അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയായിരുന്നു എന്നു വരാവുന്നതാണു്; വളരെക്കാലം ഗുരുവായൂരപ്പനെ സേവിച്ചു് ഒടുവിൽ പ്രായാധിക്യംകൊണ്ടു ഗുരുവായൂർക്കു പോകുവാൻ സാധിക്കയില്ലെന്നു യാത്ര പറഞ്ഞു പിരിയുകയും അപ്പോൾ “ഞാനവിടെ ഇടത്തുപുറത്തുണ്ടായിരിക്കും” എന്ന ഭഗവദ്വാകം സ്വപ്നത്തിൽ ശ്രവിക്കുകയാൽ തദനുസാരേണ തിരുമാന്ധാംകുന്നിനു സമീപം ഇടത്തുപുറത്തായി അവിടത്തെക്കാണുകയും ഉടനെ അവിടെ ഒരു ക്ഷേത്രം നിർമ്മിച്ചു് അതിൽ തന്റെ ഇഷ്ടദേവതയെ പ്രതിഷ്ഠിച്ചു് ആ ഭക്തശിരോമണി നിത്യഭജനം തുടർന്നുകൊണ്ടുപോവുകയും ചെയ്തതായി പുരാവൃത്തം ഘോഷിക്കുന്നു. അതാണു് പൂന്താനത്തിന്റെ “വാമപുരം”.
ചില ഐതിഹ്യങ്ങൾ
പൂന്താനം സന്താനഗോപാലം പാന നിർമ്മിച്ചതു ഗുരുവായൂർവച്ചായിരുന്നു. അക്കാലത്താണു് മേല്പുത്തൂരിന്റെ നാരായണീയരചനയും. താൻ അന്നന്നു എഴുതുന്ന വരികൾ കുചേലൻ തന്റെ ധാനാമുഷ്ടി എങ്ങിനെ ശ്രീകൃഷ്ണനോ അങ്ങനെ ആ ഭാഗവതോത്തമൻ ഭട്ടതിരിക്കു സമർപ്പിക്കുകയും ഭട്ടതിരി അവ തിരുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം നമ്പൂരിയുടെ ശല്യം അസഹ്യമായിത്തീരുകയാൽ “ഭാഷാകവിതയിൽ പിഴയില്ലാതെ കാണുമോ?” എന്നു തല്ക്കാലമുണ്ടായ ഹൃദയക്ഷോഭത്തിനു വശംവദനായി ഭട്ടതിരി പറഞ്ഞുപോയി. അന്നു രാത്രി ആ മഹാകവിയുടെ വാതരോഗം അധികമാവുകയും സ്വപ്നത്തിൽ ഭഗവാൻ “ഭട്ടതിരിയുടെ വിഭക്തിയെക്കാൾ എനിക്കു പൂന്താനത്തിന്റെ ഭക്തിയാണു് ഇഷ്ടം” എന്നു് അരുളിച്ചെയ്കയും ചെയ്തു. ഭട്ടതിരിയുടെ പാണ്ഡിത്യമദം അതോടുകൂടി പമ്പകടന്നു; അന്നു പൂന്താനത്തിനും സ്വപ്നത്തിൽ ഭഗവദ്ദർശനം സിദ്ദിക്കുകയും അപ്പോൾ കണ്ട വിധത്തിൽ അദ്ദേഹം ആ പാനയിൽ വൈകുണ്ഠത്തെ വർണ്ണിക്കുകയും ചെയ്തുവത്രേ. ഭട്ടതിരി തിരുത്തിക്കൊണ്ടിരുന്നതു കർണ്ണാമൃതമാണെന്നു ചിലർ പറയുന്നതു യുക്തിസഹമല്ല; എന്തെന്നാൽ അന്നു് അദ്ദേഹം സാമാന്യം വർഷീയാന്റെ അവസ്ഥയിൽ എത്തിയിരുന്നു എന്നും സ്വഗൃഹം വിട്ടു പുറത്തിറങ്ങി സഞ്ചരിക്കാവുന്ന ഒരു കാലമല്ലായിരുന്നു അതെന്നും നാം കണ്ടുകഴിഞ്ഞുവല്ലോ. ഇനി മറ്റൊരൈതിഹ്യത്തെപ്പറ്റി പറയാം. ഒരിക്കൽ പൂന്താനം ഗുരുവായൂർക്കു തൊഴാൻ പോകയായിരുന്നു. വഴിക്കു സന്ധ്യാസമയത്തു വീടുംകുടിയുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോൾ തട്ടിപ്പറിക്കാരനായ ഒരു മാപ്പിള അദ്ദേഹത്തെ പിടികൂടി. നമ്പൂരി ഭയചകിതനായി
യാ ത്വരാ ദ്രൗപദീത്രാണേ യാ ത്വരാ കരിരക്ഷണേ
മയ്യാർത്തേ കരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ?”
എന്നു് അതികരുണമായി ആക്രന്ദനം ചെയ്തു. ആ സമയത്തു സാമൂതിരിപ്പാട്ടിലെ മന്ത്രിയായ മങ്ങാട്ടച്ചൻ അശ്വാരൂഢനായി അവിടെ എത്തുകയും അദ്ദേഹത്തെ ഘാതകനിൽനിന്നു രക്ഷിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതു സാമൂതിരിപ്പാട്ടിലെ പടനായകനായ കരുണാകരമേനോനാണെന്നും ചിലർ പറയുന്നു. കൃതജ്ഞനായ പൂന്താനം അപരിചിതനായ അദ്ദേഹത്തിനു തന്റെ കയ്യിലുണ്ടായിരുന്ന മോതിരം സമ്മാനിക്കുകയും അദ്ദേഹം അതു വാങ്ങിപ്പോകുകയും ചെയ്തു. അടുത്ത ദിവസം പൂന്താനം ഗുരുവായൂരിൽചെന്നു തൊഴുതപ്പോൾ അവിടുത്തെ ശാന്തിക്കാരൻ “ഈ മോതിരം ഭഗവാന്റെ തൃക്കയ്യിൽ കണ്ടതാണു്. ഇതു് അങ്ങേയ്ക്കു തരുവാൻ എനിക്കു സ്വപ്നത്തിൽ ഭഗവാന്റെ അരുളപ്പാടുണ്ടായി” എന്നു പറഞ്ഞു് ആ മോതിരം അദ്ദേഹത്തിനു കൊടുക്കുകയും അതു താൻ തലേദിവസം സന്ധ്യയ്ക്കു തന്റെ പ്രാണദാതാവിനു സമ്മാനിച്ചതാണെന്നു് ആ ഭക്തശ്രേഷ്ഠൻ മനസ്സിലാക്കി, മങ്ങാട്ടച്ചന്റെ വേഷത്തിൽ തന്നെ രക്ഷിച്ചതു ഗുരുവായൂരപ്പൻ തന്നെയായിരുന്നു എന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. നമ്പൂരി അവിടെ എത്തുമെന്നും അപ്പോൾ കയ്യിൽ കൊടുക്കണമെന്നും പറഞ്ഞു മങ്ങാട്ടച്ചൻ മോതിരം മേൽശാന്തിയെ ഏല്പിച്ചതായി നാസ്തികന്മാർക്കുകൂടിയും വിശ്വസിക്കാവുന്നതാണു്. ഇനി മൂന്നാമതൊരു ഐതിഹ്യമാകട്ടെ: പൂന്താനം ഒരിക്കൽ മസൂരിദീനം പിടിപെട്ടു കിടപ്പിലായി. അതു മാറുവാൻ പ്രയാസമാണെന്നു് അടുത്തു നിന്നിരുന്നവർ പറഞ്ഞപ്പോൾ തിരുമാന്ധാംകുന്നിലമ്മയെ ഭക്തിപൂർവ്വം ധ്യാനിച്ചു ‘ഘനസംഘം’ എന്ന സുപ്രസിദ്ധമായ സ്തോത്രം നിർമ്മിക്കുകയും അതോടുകൂടി ആ രോഗത്തിൽനിന്നു വിമുക്തനാകുകയും ചെയ്തു. പ്രസ്തുതഗാനം ഇന്നും ആ ക്ഷേത്രത്തിൽ കുറുപ്പന്മാർ പാടിവരുന്നു. നാലാമതായി ഒരു ഐതിഹ്യത്തേയും നമുക്കു സ്മരിക്കാം. പൂന്താനത്തിനു് ഗുരുവായൂരപ്പന്റെ പ്രസാദം കൊണ്ടു് ഒരു ഉണ്ണി ജനിച്ചു. ആ ഉണ്ണിക്കു ചോറൂണു നിശ്ചയിച്ചിരുന്ന ദിവസം അദ്ദേഹത്തിന്റെ പത്നി ശിശുവിനെ ഒരു ദാസിയുടെ പക്കൽ ഏല്പിച്ചുംവച്ചു ഗൃഹകൃത്യങ്ങൾക്കായി പോകുകയും ഉണ്ണി ശ്വാസമുട്ടി മരിക്കുകയും ചെയ്തു. തീ പൊളളിയമൂലമാണെന്നും പ്രകാരാന്തരേണ കേട്ടിട്ടുണ്ടു്. അത്യരുന്തുദമായ ആ സംഭവം നിമിത്തം ഉണ്ടായ വൈരാഗ്യത്താലാണു് പൂന്താനം ജ്ഞാനപ്പാന രചിച്ചതു്. അതാകുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാനകൃതി. അതിൽപ്പിന്നീടു് അദ്ദേഹം അന്തഃപുരത്തിൽ കയറുകതന്നെ ഉണ്ടായില്ലത്രേ. ഇനിയും പൂന്താനത്തിന്റെ ഉൽകടമായ കൃഷ്ണഭക്തിക്കു മകുടോദാഹരണങ്ങളായി അനവധി കഥകൾ പ്രചരിക്കുന്നുണ്ടു്. അവയെപ്പറ്റിയൊന്നും ഇവിടെ പ്രസ്താവിക്കുവാൻ ഉദ്ദേശിക്കുന്നില്ല.
കൃതികൾ
പൂന്താനത്തിന്റെ കൃതികളായി മലയാളത്തിൽ (1) ഭാഷാകർണ്ണാമൃതം, (2) കുമാരാഹരണം പാന, (3) ജ്ഞാനപ്പാന എന്നീ പ്രസിദ്ധകൃതികൾക്കു പുറമേ അനവധി സ്തോത്രങ്ങളുമുണ്ടു്. (4) പാർത്ഥസാരഥിസ്തവം, (5) ഘനസംഘം, (6) നാരായണകീർത്തനങ്ങൾ, (7) ഗോവിന്ദകീർത്തനങ്ങൾ, (8) ആനന്ദനൃത്തം, (9) ദ്വാദശാക്ഷരനാമകീർത്തനം, (10) ശ്രീകൃഷ്ണകീർത്തനങ്ങൾ, (11) അഷ്ടാക്ഷരകീർത്തനം, (12) ബ്രഹ്മപരഗോവിന്ദകീർത്തനം, (13) ഗോപാലകൃഷ്ണകീർത്തനം, (14) ഗൗരീകീർത്തനം, (15) വാമപുരേശകീർത്തനങ്ങൾ, (16) പത്മനാഭകീർത്തനം, (17) വിവേകോദയകീർത്തനം, (18) ജയകൃഷ്ണകീർത്തനം, (19) വിടകൊൾകീർത്തനം, (20) ശ്രീരാമകീർത്തനങ്ങൾ, (21) മുകുന്ദകീർത്തനം, (22) ദശാവതാരസ്തോത്രം എന്നിവ ആ കൂട്ടത്തിൽപ്പെടുന്നു. അവയിൽ പ്രായേണ ‘വാമപുരേശ’മുദ്ര കാണ്മാനുണ്ടു്. തമിഴിലും ചില വേദാന്തപ്രതിപാദകങ്ങളായ ഗാനങ്ങൽ അദ്ദേഹം രചിച്ചിട്ടുണ്ടു്; അവയും ആ മുദ്രയാൽ അലംകൃതങ്ങളാണു്. ലാളിത്യം, പ്രസാദം, മാധുര്യം എന്നിവയാണു് പൂന്താനം കൃതികളുടെ പ്രധാനഗുണങ്ങൾ. ‘അനലംകൃതീ പുനഃ ക്വാപി’ എന്ന മമ്മടഭട്ടന്റെ കാവ്യനിർവചനം അവയ്ക്കു സവിശേഷം യോജിക്കും. രചനാഭംഗി അത്രമാത്രം തികഞ്ഞിട്ടുള്ള സ്തോത്രങ്ങൾ ഭാഷയിൽ അത്യന്തം വിരളങ്ങളാണു്. വിഷ്ണുഭക്തന്മാരുടേയും ക്ഷേത്രോപാസകന്മാരുടേയും പ്രത്യേകിച്ചു സ്ത്രീകളുടേയും ഇടയിൽ അവയ്ക്കുള്ള പ്രചാരവും അന്യാദൃശമാണു്. അതു് അങ്ങനെയല്ലാതെ പരിണമിക്കുവാൻ ന്യായവുമില്ലല്ലോ. വാസ്തവത്തിൽ അദ്ദേഹത്തെ ഭാഷാസാഹിത്യത്തിലെ വില്വമംഗലം എന്നു സംശയംകൂടാതെ പറയാം. വ്രജവിഹാരിയായ ഭഗവാന്റെ മുരളീനാദമാണു് നാം രണ്ടുപേരുടേയും സ്തോത്രങ്ങളിൽ കേൾക്കുന്നതു്. കർണ്ണാമൃതത്തേയും പാർത്ഥസാരഥി സ്തവത്തേയും സംസ്കൃതകീർത്തനങ്ങളെയും പറ്റിമാത്രം ഈ അധ്യായത്തിൽ പ്രസ്താവിച്ചുകൊണ്ടു് ഇതരകൃതികളെപ്പറ്റിയുള്ള പരാമർശം മറ്റൊരദ്ധ്യായത്തിലേയ്ക്കു മാറ്റിവയ്ക്കാം.
ഭാഷാകർണ്ണാമൃതം
വില്വമംഗലത്തിന്റെ സംസ്കൃതകർണ്ണാമൃതത്തിൽനിന്നു വേർതിരിക്കുന്നതിനുവേണ്ടിയാണു് കവി തന്റെ കൃതിക്കു ഭാഷാകർണ്ണാമൃതം എന്ന പേർ നല്കിയിരിക്കുന്നതു്. കവിയുടെ വാർദ്ധക്യകാലത്തേ ഒരു കൃതിയാണു് കർണ്ണാമൃതം എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ശൂലപാണി വാരിയർ എന്ന ഒരു സുഹൃത്തിന്റെ അപേക്ഷ അനുസരിച്ചാണു് ആ കാവ്യം രചിച്ചതെന്നുള്ളതിനു്
“ക്രമത്തിലാക്കീടിന ശൂലപാണി
ശ്രമത്തിനാലിത്ഥമതീവ ചിത്രം
ശ്രവിച്ചു ഭാഷാശ്രവണാമൃതം മേ
രമിച്ചുകൊൾകച്യുതപാദമൂലേ”
എന്ന പദ്യം തെളിവാണു്. അനുവാചകന്മാരിൽ കൃഷ്ണഭക്തി വർദ്ധിപ്പിച്ചു തദ്ദ്വാരാ അവർക്കു മോക്ഷലാഭം വരുത്തുന്നതിനാണു് കവിയുടെ ഉദ്യമം. നാമസംകീർത്തനം ഒന്നുകൊണ്ടുമാത്രം കലിയുഗത്തിൽ മുക്തി സിദ്ധിയ്ക്കുമെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു.
“ഭൂഷാവർണ്ണാദിയാലിബ്ഭുവനമഖിലവും
ഹന്ത! മോഹിച്ചു രാഗ
ദ്വേഷാപൂർണ്ണം വിഘൂർണ്ണം ശിവശിവ പറയാ
വല്ല മായാവിലാസം,
ഭാഷാകർണ്ണാമൃതം മേ സുകൃതമിതു സദാ
നാവുകൊണ്ടാസ്വദിച്ചാൽ
നൂഴാ കർമ്മാവലീവല്ലികളിലുടനവൻ
പിന്നെ മുന്നേതുപോലേ”
എന്ന പദ്യം അദ്ദേഹം ഫലശ്രുതിരൂപത്തിൽ ഘടിപ്പിച്ചിട്ടുണ്ടു്. കർണ്ണാമൃതം ഭാഗവതം ദശമസ്കന്ധകഥയുടെ ഒരു സംക്ഷേപമാകുന്നു. ഭാഗവതം, വില്വമംഗലത്തിന്റെ ശ്രീകൃഷ്ണ കർണ്ണാമൃതം, മേല്പുത്തൂരിന്റെ നാരായണീയം ഈ മൂന്നു ഗ്രന്ഥങ്ങളോടും കവിക്കു കടപ്പാടുണ്ടു്. ആകെയുള്ള നൂറ്റൻപതു പദ്യങ്ങളിൽ ആദ്യത്തെ എൺപത്തേഴെണ്ണം കംസവധംവരെയുള്ള കഥയ്ക്കും പിന്നീടുള്ള മുപ്പത്തൊൻപതെണ്ണം ശേഷമുള്ള ദശമസ്കന്ധകഥയ്ക്കും ബാക്കിയുള്ളവ തത്ത്വചിന്താവിഷയങ്ങൾക്കുമായി വിനിയോഗിച്ചിരിക്കുന്നു. കർണ്ണാമൃതത്തിൽ അങ്ങിങ്ങു ചില അഭംഗിയുള്ള പ്രയോഗങ്ങളും യതിഭംഗാദിവൈകല്യങ്ങളും കാണ്മാനുണ്ടെങ്കിലും അവയെല്ലാം കവിയുടെ കൂലങ്കഷമായ ഭക്തി ഗംഗാപ്രവാഹത്തിൽ മറഞ്ഞുപോകുന്നു. വാമപുരാധിവാസിയായ ഗുരുവായൂരപ്പനെ അഭിസംബോധനം ചെയ്തുകൊണ്ടാണു് പ്രഥമപദ്യം ആരംഭിക്കുന്നതു്:
“കർണ്ണാമൃതം വാമപുരാധിവാസിൻ!
നിന്നാൽ മതം കിഞ്ചന ഭാഷയായു് ഞാൻ
എന്നാൽ വരുംവണ്ണമുദാരകീർത്തേ!
ചൊന്നാലതും പ്രീണനമായ്വരേണം.”
ഏതാനും ചില ഉത്തമശ്ലോകങ്ങൾ ഉദ്ധരിക്കാം:
“അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ! ഭീഷണം,
പൈമ്പാൽവെണ്ണതയിർക്കു മോഷണ, മതിക്രൂരാത്മനാം പേഷണം,
വൻപാപത്തിനു ശോഷണം, വനിതമാർക്കാനന്ദസമ്പോഷണം
നിൻപാദം മതിദൂഷണം ഹരതു മേ മഞ്ജീരസംഘോഷണം”(1)
“എന്നോമലിങ്ങു വരികെന്നു യശോദ മെല്ലെ
ച്ചെന്നാൾ മുകർന്നു പുതുവെണ്ണ കൊടുപ്പതിന്നായു്;
അന്നേരമാർത്തിയൊടെയോടി വിയർത്തു വീണ
കണ്ണന്റെ കാതരത കാൺമതു കൗതുകം മേ.”(2)
“പീലിക്കാർമുടി കാൽത്തളിർപ്പൊടിയുമേറ്റൊട്ടൊട്ടഴിഞ്ഞങ്ങനേ
താളത്തിൽക്കുഴലും കുബേരനടയും ഗോപാലരും ഗോക്കളും
ബാലസ്ത്രീകളുഴന്നു വന്നു വഴിയിൽപ്പാർക്കുന്ന സൗഭാഗ്യവും
മേളത്തോടെഴുനള്ളിടുന്നൊരു ദിനം കണ്ടാവു കൺകൊണ്ടു ഞാൻ!”(3)
“തൂവെണ്ണിലാവു വിരവിൽത്തെളിയുന്നനേരം
പൂവിന്നുളാം പരിമളം ചൊരിയുന്നനേരം
കാർവർണ്ണനക്കുഴലെടുത്തു വിളിച്ച നേരം
നീൾക്കണ്ണിമാരുഴറിവന്നതു കാൺമനോ ഞാൻ?”(4)
“കൂകീ കോഴി വനാന്തരേ വിറകുമായു് നിന്നോരു രാവേ തഥാ
കൂകീ കോകിലവാണിമാർകുചതടേ മേവീടുമാ രാവിലും;
കൂകും കോഴികൾ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം!”(5)
“കന്നം കറുത്ത മലപോലെ യമന്റെ ദൂതൻ
കണ്ണും മിഴിച്ചലറിയോടിവരുന്നനേരം
കണ്ണൻ കളിച്ച കളികീർത്തനമൊന്നു കേട്ട
പ്പൊണ്ണൻ മലച്ചു മറുകുന്നതു കാൺമനോ ഞാൻ?”(6)
“മന്നാശയാലും മദനാശയാലും
പൊന്നാശയാലും മറുകുന്നു ലോകം:
നിന്നാശ കണ്ടീലൊരുവർക്കുമയ്യോ!
കണ്ണാ! ശമം നല്കുക മാനസേ മേ.”(7)
“സത്രം കാണൊരിടത്തു, ചത്തു കരയും കോലാഹലം കുത്രചിൽ;
വിദ്വാന്മാരൊരിടത്തു, മദ്യപകുലം തച്ചും കയച്ചും ക്വചിൽ;
മുഗ്ദ്ധസ്ത്രീയൊരിടത്തു, മുത്തികളിരുന്നേങ്ങിക്കുരച്ചന്യതഃ;
ശ്രോത്രാദിക്കമൃതോ തളിച്ച വിഷമോ വിശ്വം വിചിത്രം വിഭോ!”(8)
“നാവേ, നിനക്കു വലിയോരുപദേശമുണ്ടേ;
നാവാലുരയ്പതിനു ഞാൻ തുനിയുന്നു കേൾ നീ;
നാരായണന്റെ തിരുനാമമുറക്കെയാമ്പോൾ
നാണിച്ചുപോകരുതതേ തവ വേണ്ടതുള്ളൂ.”(9)
വിത്തം മറന്നു വിഷയങ്ങളൊരോന്നു നോക്കി
ച്ചത്തും പിറന്നുമുഴലായ്ക മനക്കുരുന്നേ!
വിശ്വം നിറഞ്ഞു വിളയാടിന തമ്പുരാനെ
ച്ചിത്തേകലർന്നനുഭവിപ്പതിനോർത്തുകൊൾ നീ.”(10)
തണ്ണീർദാഹം മുഴുത്തും തടിയനരികെ വ
ന്നന്തകൻതാനുരത്തും
കണ്ണീർക്കാരായടുത്തുള്ളവർകൾ തൊഴിമുറ
യ്ക്കാകെയൊന്നിച്ചു പാർത്തും
തന്നെത്താനേ മറന്നിട്ടതിവിവശതപൂ
ണ്ടാർത്തനായു് വീർത്തുമിക്കോ
പ്പെന്നെക്കൊണ്ടാക്കിവച്ചീടൊല വരദ! വിഭോ!
വാമഗേഹാധിവാസിൻ!(11)
“നാവില്ലാതെ ജനിക്കയോ, നടനടേയുള്ളോരിളക്കായ്കയോ,
നാമത്തെപ്പടിയായ്കയോനരകമെന്നൊർത്താൽക്കുളിർപ്പാകയോ,
നാവിൽദ്ദുർഘടമാകയോ, നരകുലത്തിൽജ്ജന്മമല്ലായ്കയോ,
നാമോച്ചാരണമെന്തു ബന്ധമറിവുള്ളോരും ത്യജിച്ചീടുവാൻ?”(12)
“മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാർമാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ് കുറിക്കൊണ്ടു ഞാൻ
പോകുന്നേൻ ഭഗവൻ! ജനാർദ്ദന! ഭവൽകാരുണ്യ പാഥേയവാൻ.”(13)
കർണ്ണാമൃതത്തിൽ അപൂർവ്വം ചില പദങ്ങളിൽ മാത്രമേ മണിപ്രവാളത്തിന്റെ നിഴലാട്ടം കാണുന്നുള്ളു. അതിനെ ഒരു ഭാഷാ കാവ്യമെന്നു വ്യവഹരിച്ചാലും അനൗചിത്യമില്ല. കുഞ്ചൻ നമ്പിയാരുടെ ശ്രീകൃഷ്ണചരിതത്തിനു് അതൊരു മാതൃകയായിരിക്കണം.
പാർത്ഥസാരഥിസ്തവം
കുസുമമഞ്ജരീവൃത്തത്തിലുള്ള പതിനൊന്നു പദ്യരത്നങ്ങൾ കോർത്തിണക്കിയ ഒരു അനർഘമാല്യമാണു് പാർത്ഥസാരഥിസ്തവം. ചില ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം:
“കെട്ടി വാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പു
മ്പട്ടുകൊണ്ടു വടിവോടുടുത്തുരസി ഹാരമിട്ടു വനമാലയും
പൊട്ടണിഞ്ഞു നിടിലത്തടത്തിലുടൽ പാർത്തുപാർത്തു രഥമേത്യ ച
മ്മട്ടി മുഷ്ടിയിൽ മുറുക്കി നിന്നരുളുമിഷ്ടദൈവത- മുപാസ്മഹേ.”(1)
“ചെറ്റഴിഞ്ഞ ചികുരോൽകരാം ചെറിയ താരകേശകലതോറ്റ തൂ
നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
എറ്റുവാനഭിമുഖീകൃതപ്രതിനവപ്രതോദവലയാമൊരൻ
പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ.”(2)
“നൂതനേന്ദുരമണീയഫാലഭുവി പാകിടും ചില മനോഹര
സ്വേദപാതമൃദിതാളകേ രഥപരാഗപൂരപരിശോഭിതേ
പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസമയചന്ദ്രികാ
ശീതളേ തിരുമുഖേ മനോവിജിതസാരസേ വിജയസാരഥേഃ.”(3)
“അർദ്ധമീലിതവിലോചനം വരതുരംഗപൂരഖുരമേറ്റൊരോ
യുദ്ധഭൂമിയിലുറും നറുപൊടി പൊഴിഞ്ഞഴിഞ്ഞ കബരീഭരം
ഹസ്തപങ്കജലസൽപ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ
രഥ്യകേളിലളിതം മനോജ്ഞമൊരു വസ്തു യാദവ കുലോത്ഭവം.”(4)
“മൂടുമാറു ഭുവനം തുരംഗരജസാ പതംഗജമനോബലം
വാടുമാറു ജയമീടുമാറു വിജയന്നു വിക്രമപയോനിധേഃ
പേടിപൂണ്ട പടതോറ്റു മാറ്റലരതീവ നൂറ്റുവർകളമ്പുമേ
റ്റോടുമാറരിയ തേർകടാവിന പുരാണധാമ കലയാമഹേ.”(5)
“പീലി ചിന്നിവിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ
ലോലഹാരനവഹേമസൂത്രവനമാലികാമകരകുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയഘർമ്മകണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.(6)
സംസ്കൃതസ്തോത്രങ്ങൾ
ഇവ പ്രായേണ അകാരാദിക്രമത്തിലാണു് രചിച്ചിരിക്കുന്നതു്. ഒരു സ്തോത്രം ചുവടേ ചേർക്കാം:
“കഞ്ജവിലോചന കമനീയാനന കല്മഷനാശന ശൗരേ!
കാളിയദമന കളായമനോഹര കലിമലനിരസന ശൗരേ!
കിങ്കിണിനൂപുരകങ്കണഭൂഷണരിംഖണശീല മുരാരേ!
കീർത്തിവിതാനവിശോധിതഭുവന വിരക്തിവിധായക ശൗരേ!
കുവലയദളകളകോമളതനുരുചിമേളിതഭുവന മുരാരേ!
കൂജിതകളമുരളീരവമോഹിതനഗമൃഗഖഗകുല ശൗരേ!
കൃഷ്ണ കൃപാലയ കൃപണജനാശ്രയ ഖലജനദഹന മുരാരേ!
ക്ണുപ്തവിലാസവിശേഷവിനിർമ്മിതകൃത്രിമഗോവൃഷശൗരേ!
കേശിനിഷൂദന കേശവ മുരഹര കേളിവിമോഹന ശൗരേ!
കൈതവഹൃതനവനീത ജനാർദ്ദന കൈവല്യപ്രദ ശൌരേ!
കോമളകുവലയനീലകളേബര കോകിലഭാഷണ ശൗരേ!
കൌതുകവിരചിതഗോപവിഡംബന കൈതവശീല മുരാരേ!
കംബുഗദാധര കാമഫലപ്രദ കമ്രമുഖാംബുജ ശൗരേ!
കർക്കശഭയഹര ദുഷ്കൃതനാശന ഗർഗ്ഗപുരോഹിത ശൗരേ!
മാധവ മാധവ മദനമനോഹര വാമപുരേശ്വര ശൗരേ!
ഇതുപോലെ
“പത്മനാഭ പരാപരേശ്വര പങ്കജാക്ഷ നമോസ്തു തേ,
പശുപയുവതിഭിരമിതവിഹൃതിഭിരർച്ചിതായ നമോസ്തു തേ,
വാസുദേവ നമോസ്തു തേ വാമനിലയപതേ.”
എന്നും
“നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
അമലകമലദലലോചന ജയ ജയ
ആനന്ദരൂപ മനോഹര ജയജയ
ഇന്ദിരാരമണ മുകുന്ദ ജയ ജയ
ഈശ്വര മുരഹര ശാശ്വത ജയ ജയ!”
എന്നും
“കല്മഷവനദഹന വാസുദേവ-ജയ-ചിന്മയ ജഗന്മംഗലവാസുദേവ!
കാളിന്ദീതടവിഹാര വാസുദേവ-ജയ-കാളിയമദദമന വാസുദേവ!”
എന്നും
“കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ
കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ പാഹിമാം
കൃഷ്ണ രാമ പരമപുരുഷ വൃഷ്ണിവംശതിലക വരദ
ജിഷ്ണുസൂത ദനുജശമന കൃഷ്ണ പാഹി മാം”
എന്നും പല രീതികളിൽ വേറെയും ചില സംസ്കൃതസ്തോത്രങ്ങൾ പൂന്താനത്തിന്റെ വാങ്മയങ്ങളായുണ്ടു്.
29.22മണിപ്രവാളവൃത്തശാസ്ത്രം
മണിപ്രവാളവൃത്തങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥത്തിലെ ഒന്നുരണ്ടോലകളുടെ നഷ്ടശിഷ്ടങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. ഗ്രന്ഥകാരൻ ആരെന്നറിവില്ല. ലക്ഷണം സംസ്കൃതത്തിലും ലക്ഷ്യശ്ലോകങ്ങൾ മണിപ്രവാളത്തിലുമാണു് ഘടിപ്പിച്ചിട്ടുള്ളതു്. ലക്ഷണം ആദ്യന്തം വൃത്തരത്നാകരത്തിൽ നിന്നു് ഉദാഹരിച്ചിരിക്കുന്നു. ഉദാഹരണങ്ങൾ കരുമത്തിൽ ഉണിച്ചിരിതേവി എന്നൊരു നായികയെ വർണ്ണിച്ചിട്ടുള്ളവയുമാണു്. അവ ആചാര്യൻതന്നെ നിർമ്മിച്ചു ചേർത്തിരിക്കുന്നു. സ്ഥലത്തെ ശ്രീപരമേശ്വരനാണു് അദ്ദേഹത്തിന്റെ ഇഷ്ടദേവത. ആ സ്ഥലം ഏതെന്നു മനസ്സിലാകുന്നില്ല. അവിടുത്തെ ദേവൻ ശിവനാണു്. പ്രസ്തുതഗ്രന്ഥത്തിന്റെ ആവിർഭാവം എട്ടാം ശതകത്തിലായിരിക്കണം. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
മംഗലാചരണം:
“സുരതടിനീതരംഗമലയും തലയോടുമഹീന്ദ്രമാലയും
പുരിചിടയിൽക്കലർന്നു വിലസും തുഹിനാംശുകിശോരശേഖരം
ദുരിതഭരോപശാന്തി വരുവാൻ ഭുവനാശ്രയമാശ്രയാമി ഞാൻ
പരിചൊടു കൂടൽമേവുമഗജാരമണം കരുണാമൃതാംബുധിം.”
പൃഥ്വീവൃത്തം:
“ജസൗ ജസലയാ വസുഗ്രഹയതിശ്ച പൃഥ്വീ ഗുരുഃ”
“കുലഞ്ഞ വിനയേന ചാഞ്ഞലർ ചൊരിഞ്ഞ വേണീഭരം,
വിളഞ്ഞ പുളകേന തോഞ്ഞുടൽ നിറഞ്ഞ ഘർമ്മോൽകരം,
അലിഞ്ഞ മനകാമ്പു നിൻമദനവിഭ്രമം കാൺമനോ,
തെളിഞ്ഞു കരുമത്തിൽ മേവിന വിശാലനീലേക്ഷണേ.”
ശിഖരിണീവൃത്തം:
“രസൈ രുദ്രൈശ്ഛിന്നാ യമനസഭലാ ഗശ്ശിഖരിണീ”
“മതിക്ഷോഭം പാർമേൽ നിഖിലതരുണാനാം വിളയുമാ
റിതക്ഷീണശ്രീപൂണ്ടുദയതി കലാനായകനയം
മതുച്ചൊല്ലാർമൗലേ! സുമുഖി കരുമത്തിൽക്കമനി! കാൺ
കതിർത്തൈന്താർവാണൻ വികിരതി ശരാ, നെന്തു ശരണം?”
ഈ ഉദാഹരണശ്ലോകങ്ങൾ അത്യന്തം രസനിഷ്യന്ദികളാണെന്നു പറയേണ്ടതില്ലല്ലോ.
29.23മഴമംഗലത്തു ശങ്കരൻനമ്പൂരി, കാലദീപകം ബാലശങ്കരം
ശങ്കരൻനമ്പൂരിയുടെ പതിമ്മൂന്നു ജ്യോതിഷകൃതികളെക്കുറിച്ചു് ഇരുപത്തേഴാമധ്യായത്തിൽ സൂചിപ്പിട്ടുണ്ടു്. അവയിൽ പരമപ്രധാനമായ ഗ്രന്ഥം കാലദീപകം ബാലശങ്കരമാകുന്നു. സ്വകീയമായ കാലദീപകപദ്യാവലിയുടെ വിവൃതിയാണു് കാലദീപകം ബാലശങ്കരമെന്നു ചിലർ ഊഹിക്കുന്നു.
“ധാത്രീ യൽകരസമ്പർക്കാൽ സഗ്രഹർക്ഷാ വിരാജതേ
തസ്മൈ സർവാത്മനേഽജായ ഭാസ്കരായ നമോ നമഃ”
എന്ന ശ്ലോകം ഈ രണ്ടു ഗ്രന്ഥങ്ങളിലുമുണ്ടു്. അതുപോലെതന്നെയാണു് ഗ്രന്ഥാവസാനത്തിൽ ‘അസ്തി ശോണാചലഗ്രാമ’ ഇത്യാദി പദ്യങ്ങളും.
“നത്വാ വിഘ്നേശ്വരം വാചം ഗുരൂംശ്ചാഥ കരോമ്യഹം
ശുഭകർമ്മസു ബാലാനാം കാലജ്ഞാനായ ദീപകം.
ക്ഷമിപ്പരത്രേ സാധുക്കളിഹ വിദ്യാബ്ധിപാരഗാഃ
മറ്റുള്ളവർ ചിരിച്ചാലുമെന്തു ചേതം നമുക്കതിൽ?”
……………
“പന്നിക്കുഴി കുഴിപ്പാനും സംഗ്രഹക്രയവിക്രയേ
നിറയ്പാൻ കുടിവെപ്പാനും നന്നല്ലോ ഗുളികോദയം
ചൊല്ലാത മിക്കവറ്റിന്നുമൂൺനാളും വേലിയേറ്റവും
കൊള്ളുന്നൂ, തത്ര വർജ്ജ്യന്തേ പാപവാരോദയാദികാഃ
എന്നീ ശ്ലോകങ്ങൾ പദ്യാവലിയിൽ കാണുന്നുമുണ്ടു്.
ശങ്കരൻനമ്പൂരിക്കു ബാലശങ്കരൻ എന്നു പേരുണ്ടായിരുന്നില്ല. ബാലപദം അദ്ദേഹം ഔദ്ധത്യപരിഹാരത്തിന്നായും ബാലശിക്ഷോപയുക്തമെന്നു വ്യജ്ഞിപ്പിക്കുന്നതിനായും തന്റെ ഗ്രന്ഥങ്ങളുടെ പേരുകളോടുകൂടി ഘടിപ്പിച്ചിരിക്കുന്നു എന്നുള്ളതാണു് വസ്തുതത്വം. ‘തുമ്പതിങ്കളോടു’ ഇത്യാദി വന്ദന ശ്ലോകത്തിൽ ‘ബാലകായ മേ’ എന്നു് അദ്ദേഹം തന്നെപ്പറ്റി പരാമർശിച്ചിരിക്കുന്നതു നോക്കുക. ‘ബാലായാസ്മൈ വിധാസ്യാമി’ എന്നു പഞ്ചബോധാർത്ഥദർപ്പണത്തിൽ ഒരു കുറിപ്പുകാണുന്നതിൽനിന്നു് അതു് ഏതോ ബാലനുവേണ്ടി രചിച്ചതാണെന്നു വെളിപ്പെടുന്നു. “തുമ്പതിങ്കളൊടു... ബാലകായപൊഴുതൊട്ടു ഭാഷയായു്” എന്നും “ധാത്രീ യൽക്കരസമ്പർക്കാൽ” എന്നുമുള്ള പദ്യങ്ങൾക്കുമേൽ
“വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്രഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സ്കന്ദേന ചാത്യന്തസുഖായമാനം.”
“കരോമി വാചാം നത്വാഹം ഗുരുഞ്ച പരമേശ്വരം
ശുഭകർമ്മസു ബാലാനാം കാലജ്ഞാനായ ദീപകം”
എന്ന പദ്യങ്ങളും ഗ്രന്ഥാരംഭത്തിൽ കാണ്മാനുണ്ടു്.
ഇതിൽ സ്മരിക്കുന്ന പരമേശ്വരൻ വാഴമാവേലി പരമേശ്വരൻപോറ്റിയാണു്. ഭാരതത്തിലെ മഹർഷിവര്യന്മാരുടേയും കേരളത്തിലെ പൂർവാചാര്യന്മാരുടേയും മതങ്ങളെ ധാരാളമായി ഉദ്ധരിച്ചും ശാസ്ത്രസിദ്ധാന്തങ്ങളെ കൂലങ്കഷമായി ചർച്ചചെയ്തും സ്വാഭിപ്രായം ആവശ്യമുള്ള സ്ഥലങ്ങളിൽ സോപപത്തികമായി സ്ഥാപിച്ചുമാണു് ശങ്കരൻ കാലദീപകം രചിച്ചിരിക്കുന്നതു്. താൻതന്നെ ഭാഷയിൽ ചൊല്ലീട്ടുണ്ടു് എന്നു പറഞ്ഞു് അങ്ങുമിങ്ങും ചില ആനുഷ്ടുഭശ്ലോകങ്ങളും ചേർത്തിരിക്കുന്നു. പ്രസ്തുത ഗ്രന്ഥം മൂന്നു ഭാഗങ്ങളായിട്ടാണു രചിച്ചിരിക്കുന്നതു്. ആദിമഭാഗത്തിൽ മുഹൂർത്തദോഷങ്ങളെപ്പറ്റിയും മധ്യമഭാഗത്തിൽ ഷോഡശകർമ്മങ്ങളുടെ മുഹൂർത്തങ്ങളെപ്പറ്റിയും അന്തിമ ഭാഗത്തിൽ ദേവപ്രതിഷ്ഠ, ഗൃഹനിർമ്മാണം; കൂപഖനനം, ശസ്ത്രബന്ധം, അസ്ഥിസഞ്ചയനാദികർമ്മങ്ങൾ, വസനധാരണം, യാത്ര, ഔഷധസേവനം, വൃക്ഷയുഗനിക്ഷേപണം, കൃഷി, ബീജാവാപം, വൃക്ഷാദിസംസ്ഥാപനം, ധാന്യവൃദ്ധി എന്നിങ്ങനെ വിവിധകാര്യങ്ങൾക്കുള്ള മുഹൂർത്തങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു. ആകെ അൻപത്തൊന്നു് അധ്യായങ്ങളുണ്ടു്. ചുരുക്കത്തിൽ, മുഹൂർത്തസംബന്ധമായി ഇതിൽ ആചാര്യൻ സ്പർശിച്ചിട്ടില്ലാത്ത വിഷയങ്ങൾ വിരളമാണെന്നുതന്നെ പറയാം. ശങ്കരന്റെ ഗദ്യത്തിനു് ഒരു ശാസ്ത്രീയഭംഗി പ്രത്യേകമായുണ്ടു്. ഏതാനും ചില പംക്തികൾകൊണ്ടു് ഇതു വ്യക്തമാക്കാം:
“ഇനി സൗരംകൊണ്ടു പതിനാറു തികയുന്നേടം നിശ്ചയിച്ചറിവാനുപായം. പതിനാറു തികയുന്ന ആട്ടപ്പിറന്നാൾ വരുന്ന തിങ്ങളിൽ ഇവന്റെ ജന്മകാലത്തിങ്കലേ ആദിത്യസ്ഫുടംപോലെതന്നെ ആദിത്യസ്ഫുടം വരുന്നു യാതൊരിക്കൽ, അപ്പോൾ സൗരംകൊണ്ടു പതിനാറു തികയുന്നു. ഇങ്ങനെ. എന്നാൽ ആട്ടപ്പിറന്നാൾ കാണുമ്പോൾ പതിനേഴു തുടങ്ങി സൗരംകൊണ്ടു കാണുമ്പോൾ പതിനാറു തികഞ്ഞതുമില്ല എന്നുവരുന്നേടവും സൗരംകൊണ്ടു പതിനേഴുതുടങ്ങി ആട്ടപ്പിറന്നാൾ കൊണ്ടു് പതിനാറു തികഞ്ഞതുമില്ല എന്നുവരുന്നേടവും, ഇവരണ്ടേടത്തും, ഗോദാനവും കൊള്ളാമോ എന്നു പെരികേ പലരോടും ചോദിക്കണം. അതോ ഒരാണ്ടു തികയുന്ന ആട്ടപ്പിറന്നാൾ നക്ഷത്രഹോമം കാലംകൂടുക എന്നുണ്ടൊരു പക്ഷം; പതിമൂന്നാം പിറന്നാൾക്കു കാലം കൂടുക എന്നുമുണ്ടൊരു പക്ഷം.”
29.24മുഹൂർത്തപദവീ ബാലശങ്കരം
ഇതു മാത്തൂർ നമ്പൂരിയുടെ മുപ്പത്താറു പദ്യങ്ങൾമാത്രമടങ്ങിയ മുഹൂർത്തപദവിക്കു ശങ്കരൻനമ്പൂരി രചിച്ച ഗദ്യവ്യാഖ്യാനമാകുന്നു. ഈ വ്യാഖ്യാനംകൊണ്ടു മൂലഗ്രന്ഥത്തിനു പ്രസിദ്ധി വർദ്ധിച്ചിട്ടുണ്ടു്. പ്രസ്തുത ഗ്രന്ഥവും മൂന്നു പരിച്ഛേദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തേതായ ദോഷപ്രകരണത്തിൽ ഏഴും, രണ്ടാമത്തേതായ ഷോഡശക്രിയാമുഹൂർത്തപ്രകരണത്തിൽ പതിനേഴും മൂന്നാമത്തേതായ പ്രതിഷ്ഠാദിമുഹൂർത്തപ്രകരണത്തിൽ പതിന്നാലും പദ്യങ്ങൾ അന്തർഭവിച്ചിരിക്കുന്നു. കാലദീപകത്തിലേയും മുഹൂർത്തപദവിയിലേയും വിഷയം ഒന്നുതന്നെയാണെന്നു് ഇതിൽനിന്നു കാണാവുന്നതാണു്. മുഹൂർത്തപദവീബാലശങ്കരവും സാമാന്യം വിസ്തൃതമാണു്.
29.25ലഘുഭാസു് കരീയവ്യാഖ്യ ബാലശങ്കരം
‘എന്റെ വാഴമാവേലിക്കു നമസ്കാരം’ എന്നും ‘തുമ്പതിങ്കളൊടു... ബാലകായ ഗണിതങ്ങൾ ഭാഷയാ ചൊല്ലുവാനിഹ തുണയ്പുതാകമേ’ എന്നുള്ള ശ്ലോകവും ഈ വ്യാഖ്യാനത്തിലും കാണുന്നു. ഒടുവിൽ “ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ ലഘുഭാസ്കരീയവ്യാഖ്യാനേ ബാലശങ്കരനാമ്നി” എന്നു് ഓരോ അധ്യായാവസാനത്തിലും കുറിപ്പുണ്ടു്. ‘തുമ്പതിങ്കളൊടു’ എന്ന പദ്യം കഴിഞ്ഞു്
“ബാലാനാം ഭാസ്കരീയാർത്ഥം തെളിയുമ്മാറു ചൊല്ലുവാൻ
വാണിമാതെങ്ങൾനാവിന്മേൽ വിളയാടുക സാംപ്രതം
ഭാസ്കരാദീൻ വണങ്ങീട്ടു ഗുരുഞ്ച പരമേശ്വരം
ചെറുതൊട്ടെഴുതുന്നുണ്ടു ഭാസ്കരീയത്തിലെപ്പൊരുൾ”
എന്നീ പദ്യങ്ങൾ ചേർത്തിരിക്കുന്നു. പിന്നെ “അവിടെ ഗണിതത്തിന്നു ഭാസ്കരീയമാകുന്ന തന്ത്രത്തെ ചമയ്പാൻ തുടങ്ങുന്ന ആചാര്യൻ അവിഘ്നപരിസമാപ്ത്യാദിപ്രയോജനസിദ്ധ്യർത്ഥമായിട്ടു് ഇഷ്ടദേവതാനമസ്കാരത്തെ ചെയ്യുന്നു” എന്ന പീഠികയോടുകൂടി ഗ്രന്ഥം പുരോഗമനം ചെയ്യുന്നു.
29.26പഞ്ചബോധം ബാലശങ്കരം
പഞ്ചബോധാർത്ഥ ദർപ്പണം, പഞ്ചബോധം, ഗണിതസാരം ഇവ മൂന്നും പഞ്ചബോധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രന്ഥങ്ങളാണു്. ഗണിത സാരത്തിനു പഞ്ചബോധഗണിതസാരം എന്നും പേരുണ്ടു്. പഞ്ചബോധവും ‘തുമ്പതിങ്കളൊടു’ എന്ന പദ്യത്തിൽ ആരംഭിക്കുന്നു.
“ബാലാനാം പഞ്ചബോധാർത്ഥം തെളിയുമ്മാറു ചൊല്ലുവാൻ
വാണിമാതെങ്ങൾനാവിന്മേൽ വിളയാടുക സർവ്വദാ.
ഭാസ്കരാദീൻ വണങ്ങീട്ടു ഗുരുഞ്ച പരമേശ്വരം
ചെറുതൊട്ടെഴുതുന്നുണ്ടു പഞ്ചബോധക്രിയാക്രമം.”
എന്നിങ്ങനെയുള്ള സരസ്വതീവന്ദനവും പ്രതിജ്ഞാവാക്യവും പ്രസ്തുത ഗ്രന്ഥത്തിലുണ്ടു്. പഞ്ചബോധാർത്ഥദർപ്പണത്തിൽ ‘തുമ്പതിങ്കളൊടു’ എന്നും, ‘ബാലാനാം പഞ്ചബോധാർത്ഥം’ എന്നും മറ്റുമുള്ള പദ്യങ്ങൾക്കുമേൽ
“ശ്രീസൂര്യാദീൻ നമസ്കൃത്യ ഗുരുഞ്ച പരമേശ്വരം
ബാലായാസ്മൈ വിധാസ്യാമി പഞ്ചബോധാർത്ഥദർപ്പണം.
സർവേഷാം ജ്യോതിഷാമാദ്യം നമസ്കൃത്യ ദിവാകരം
ലഘൂകൃത്യ വിധാസ്യാമി വ്യതീപാതാദിബോധനം”
എന്നുമുള്ള പദ്യങ്ങളും കാണാവുന്നതാണു്. അയനചലനാദി ഗണിതത്തിലും ‘തുമ്പതിങ്കളൊടു’ എന്ന പദ്യം കാണുന്നു.
“മേഷാദൗ പകലേറുന്നു; രാവന്നത്ര കുറഞ്ഞുപോം;
തുലാദൗ രാത്രിയേറുന്നു; പകലന്നു കുറഞ്ഞുപോം.”
എന്ന സുപ്രസിദ്ധമായ ശ്ലോകം ഗണിതസാരത്തിലുള്ളതാണു്.
29.27ചന്ദ്രഗണിതക്രമം
“ഗജാനനം തഥാ വാണീം ഗുരുഞ്ച പരമേശ്വരം
ഭക്ത്യാ സംവന്ദ്യ സൂര്യാദീൻ ചന്ദ്രസ്യ ഗണിതക്രമം
ഭാഷയായിട്ടു വക്ഷ്യാമി ബാലാനാമറിവാനഹം”
എന്നു് ഈ ഗ്രന്ഥത്തിൽ ആചാര്യൻ പ്രതിജ്ഞചെയ്യുന്നു.
29.28ഭാഷാസംഗ്രഹം
“തുമ്പയും തിങ്കളും ചൂടിന്റപ്പന്റേ മുൻപിലേ മകൻ
മമാനമുഖമുള്ളപ്പനകലെപ്പോക്കുകാപദഃ
വക്ഷ്യേ നമസ്കരിച്ചിട്ടു വിഖ്യാതം ഭൂതനാഥനെ
ബാലാനാം പൊഴുതുംമാത്രം ഭാഷാസംഗ്രഹമിത്യഹം”
എന്നിങ്ങനെയാണു് ഈ ഗ്രന്ഥം ആരംഭിക്കുന്നതു്.
29.29പ്രശ്നസാരം
എന്നൊരു കൃതി കണ്ടിട്ടുണ്ടു്. അതിൽ സംസ്കൃതശ്ലോകങ്ങളും ഭാഷാഗദ്യവും ഉൾപ്പെടുന്നു. ആകെ നാലധ്യായങ്ങൾ മാത്രമേ കിട്ടീട്ടുള്ളു. അവയിൽ ആയുസ്സു്, വിവാഹം, സന്തതിലാഭങ്ങൾ ഇവയെപ്പറ്റി യഥാക്രമം പ്രതിപാദിക്കുന്നു. സംസ്കൃതശ്ലോകങ്ങൾ പ്രായേണ ഉദ്ധരിച്ചിരിക്കുന്നതു് ഉഴുത്തിര വാരിയരുടെ വിവരണത്തിൽനിന്നാണു്. ‘ഇതി ശങ്കരവിരചിതേ പ്രശ്നസാരേ’ എന്നൊരു കുറിപ്പു ഗ്രന്ഥാവസാനത്തിൽ കാൺമാനുമുണ്ടു്.
29.30ജാതകക്രമം
ജാതകമെഴുതേണ്ട രീതി വിവരിക്കുന്ന ഒരു ഗ്രന്ഥമാണു് ജാതകക്രമം. അതിൽ പദ്യവും ഗദ്യവും ഇടകലർത്തീട്ടുണ്ടു്. ജാതകക്രമത്തിൽ ആദിത്യവന്ദനത്തിനുമേൽ
“ഗണേശ്വരനെ വന്ദിച്ചേൻ ഗുരുഞ്ച പരമേശ്വരം
വാണിമാതിനെയും നത്വാ ചൊല്ലുന്നേൻ ജാതകക്രമം”
എന്നൊരു ശ്ലോകമുള്ളതിൽനിന്നു മഴമംഗലത്തു ശങ്കരൻനമ്പൂരിതന്നെയാണു് അതിന്റെ പ്രണേതാവു് എന്നു നിർണ്ണയിക്കാം.
“ശ്ലോകം മുൻതൊട്ടു നാൾ പിന്നെ രാശിയും നാമധേയവും
ആദിത്യാദിസ്ഫുടം സർവം ഭാഷയിൽക്കലിനാൾ പുനഃ
ഭാഷാവ്യാഴം തഥാ കൊല്ലം മാസത്തിൽച്ചെന്ന തീയതി
ആഴ്ച നാൾ പക്കവും രാശി രാശിയിൽച്ചെന്ന ഭാഗകൾ
ഷഡ്വർഗ്ഗം നാളിലേ നാഡി ചന്ദ്രവേല പുനഃ ക്രിയ
അവസ്ഥ പക്കം കരണം മൃഗം വൃക്ഷഞ്ച പക്ഷിയും
ഭൂതം ഗണം തഥാ യോനി ദേവതാ രവി നിന്നെടം
തൽഫലം നിത്യയോഗഞ്ച വൈനാശികനാവാംശകം
ഭാഷാഗ്രഹസ്ഥിതിം വക്ഷ്യേ യോഗഞ്ചാഷ്ടകവർഗ്ഗവും”
എന്നു് ആചാര്യൻ പ്രതിജ്ഞ ചെയ്യുന്നു. വരാഹമിഹിരന്റെ ഹോരയെ ഉപജീവിച്ചാണു് ഗ്രന്ഥം രചിച്ചിരിക്കുന്നതു്.
29.31ജാതകസാരം
ജാതകസാരം എന്ന പേരിലും നാലധ്യായത്തിൽ ഒരു ഗ്രന്ഥമുണ്ടു്. “ഇതി ശങ്കരവിരചിതേ ജാതകസാരേ” എന്നു് അതിലും ഗ്രന്ഥകാരകസൂചകമായ ഒരു വാചകം കാണുന്നു.
29.32കരണസാരക്രിയാക്രമം
കേളല്ലൂർ ചോമാതിരിയുടെ ശിഷ്യനായ ഒരു ദൈവജ്ഞന്റെ കരണസാരം എന്ന കൃതിയെപ്പറ്റി ഇരുപത്തൊന്നാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ഗ്രന്ഥത്തിന്റെ ഒരു സംക്ഷേപമാണു് കരണസാരക്രിയാ ക്രമം. അതിനു കരണസാരം ഭാഷയെന്നും പേരുണ്ടു്.
“ഭാസ്കരാദീൻ വണങ്ങീട്ടു ഗുരും സ്കന്ദം മഹേശ്വരം
ചുരുക്കീട്ടെഴുതുന്നേൻ ക-രണസാരക്രിയാക്രമം”
എന്നതാണു് അതിലെ വന്ദനശ്ലോകം. ഒടുവിൽ
“വ്യാഖ്യാമേതാം മന്ദബോധാർത്ഥമസ്യാഃ
പൂർവൈരുക്താം ഗോളവിദ്ഭിർവിദഗ്ദ്ധൈഃ
ഏതാം ഗോളാലോകനേ ദർപ്പണാഭാം
സുവ്യക്താർത്ഥാമാലിഖം ശങ്കരോഹം”
എന്നൊരു പ്രണേതൃവ്യഞ്ജകമായ ശ്ലോകവും കാൺമാനുണ്ടു്.
ശങ്കരൻനമ്പൂരിയെപ്പോലെ പ്രാമാണികനും പണ്ഡിതമൂർദ്ധന്യനുമായ ഒരു ദൈവജ്ഞൻ തന്റെ ജ്യോതിഷകൃതികളെല്ലാം ഭാഷയിലെഴുതാമെന്നുവെച്ചതു തലക്കുളത്തു ഭട്ടതിരി, ആലത്തൂർ പരമേശ്വരൻനമ്പൂരി മുതലായ പൂർവസൂരികളുടെ ഗ്രന്ഥങ്ങൾ സംസ്കൃതാനഭിജ്ഞന്മാരും ജ്യോതിശ്ശാസ്ത്രജിജ്ഞാസുക്കളുമായ കേരളത്തിലെ സാമാന്യജനങ്ങൾക്കു് അനഭിഗമ്യങ്ങളാകയാൽ അക്കൂട്ടർക്കു പ്രയോജകീഭവിക്കണമെന്നുള്ള സദുദ്ദേശത്തെ പുരസ്കരിച്ചാണെന്നുള്ളതിനു സംശയമില്ല. ആ ഉദ്ദേശ്യം പരിപൂർണ്ണമായി ഫലിച്ചിട്ടുമുണ്ടു്. മഴമംഗലത്തോടു് അവർക്കുള്ള കടപ്പാടു് അപരിമേയമാണു്. അദ്ദേഹം ഭാവിയെപ്പറ്റി ഗണിക്കുവാൻ അത്യന്തം വിദഗ്ദ്ധനായിരുന്നുവത്രേ. ഒരിക്കൽ ചെങ്ങന്നൂർ ഇടമനപ്പണ്ടാരത്തിലേ ഇല്ലത്തിൽ ഒരു ചോറൂണടിയന്തിരമുണ്ടായിരുന്നു. മഴമംഗലം പെരുവനത്തുനിന്നു വാഴമാവേലിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം ഇടമനയില്ലത്തിൽ ആ അന്നപ്രാശനം സംബന്ധിച്ചു ബദ്ധപ്പെട്ടുകൊണ്ടിരിക്കയായിരുന്നു എന്നറിഞ്ഞു. ചില പോറ്റിമാർ അങ്ങോട്ടു ക്ഷണിച്ചപ്പോൾ അന്നു് അന്നപ്രാശനമുണ്ടാവില്ലെന്നു മഴമംഗലം പ്രവചനംചെയ്കയും വാസ്തവത്തിൽ മുഹൂർത്തമടുത്തപ്പോൾ കുളിപ്പിച്ചുകൊണ്ടുവന്ന കുഞ്ഞു കൈതെറ്റി നടുമുറ്റത്തുള്ള കൽത്തളത്തിൽ വീണു തൽക്ഷണംതന്നെ സിദ്ധിക്കൂടുകയാൽ അടിയന്തിരം മുടങ്ങുകയും ചെയ്തു. അനന്തരം വാഴമാവേലി മഴമംഗലത്തെ വിളിച്ചു് ഇടമനമഠത്തിലേക്കു കൊണ്ടുപോകുകയും അവിടെ വിലപിച്ചുകൊണ്ടിരുന്ന പണ്ടാരത്തിലേക്കു് അടുത്ത കൊല്ലത്തിൽ ഒരു ഉണ്ണി ഉണ്ടാകുമെന്നു പറഞ്ഞു് ആ കാർത്താന്തികൻ അദ്ദേഹത്തെ സമാധാനപ്പെടുത്തുകയും ചെയ്തു. ആ ജാതകം അപ്പോൾത്തന്നെ ഗണിച്ചെഴുതിക്കൊടുത്തു; ഭാവി അതനുസരിച്ചുതന്നെ ദൃഷ്ടമാകുകയും ചെയ്തു. ഇതും അദ്ദേഹത്തെപ്പറ്റി പ്രചുരപ്രചാരങ്ങളായുള്ള പല ഐതിഹ്യങ്ങളിൽ ഒന്നാണു്.
29.33ഈഞ്ചക്കഴ്വാ മാധവൻനമ്പൂരി
‘പ്രശ്നസാരം’ എന്നു പ്രസിദ്ധമായ ഒരു ജ്യോതിഷഗ്രന്ഥമുണ്ടു്. അതു പതിനാറധ്യായങ്ങളിൽ ഭാഷാശ്ലോകങ്ങളെക്കൊണ്ടു നിബന്ധിക്കപ്പെട്ടിരിക്കുന്നു.
ഗ്രന്ഥകാരനും കാലദേശങ്ങളും
താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ നിന്നു പ്രശ്നസാരത്തിന്റെ നിർമ്മാതാവു വടക്കൻ തിരുവിതാംകൂറിൽ മൂവാറ്റുപുഴത്താലൂക്കിൽപ്പെട്ട രാമമംഗലത്തു് ഈഞ്ചക്കഴ്വാ ഇല്ലത്തെ മാധവൻനമ്പൂരിയാണെന്നു വ്യക്തമാകുന്നു.
“മാധവീയമിതു ഭാഷഭൂഷണം
മാധവേന രചിതം മനോഹരം
മന്നിലില്ലയിതു പദ്യഭാഷയായ്
മുന്നിലെന്നതറിയേണമേവരും.”
“പ്രശ്നം വയ്ക്കും ജ്യോതിഷാണാം തമുക്കു
ത്തൊക്കെക്കണ്ടിട്ടായതിൽച്ചൊന്നവണ്ണം
ഈഞ്ചക്കഴ്വാ മാധവൻ പദ്യമാക്കി
ബ്ഭാഷാപ്രശ്നം ചൊന്നതീവണ്ണമല്ലോ.”
“തങ്ങൾതങ്ങളുടേ ദേശത്തിങ്കൽ മാനം വരേണ്ടുകിൽ
വിഷുവച്ഛായ വച്ചിട്ടു വ്യംഗുലങ്ങളതാക്കണം.
രാമമംഗലദേശത്തു സുനേത്രം പേരതായതു്
ഇലിയും തീയതീംപോലെ മുടക്കീട്ടതു വയ്ക്കണം.”
രാമമംഗലത്തുക്ഷേത്രത്തിൽ ഇന്നും നിലനിന്നുപോരുന്ന വാരപ്പതിവുകളിൽ ഈഞ്ചക്കഴ്വാ ഇല്ലംവകയായും ചില പതിവുകൾ ഉണ്ടെന്നറിയുന്നു.
“എഴുനൂറ്റൊരുപത്തെട്ടാമതു കൊല്ലമതായ നാൾ
വരുന്ന വിഷുവത്ഭാവതത്വം കല്യബ്ദമായതു്.”
എന്ന ശ്ലോകം പ്രസ്തുതകൃതിയുടെ രചന കൊല്ലം 718-ആണ്ടിടയ്ക്കാണെന്നുള്ളതിനു ഗമകമാകുന്നു.
ഗ്രന്ഥത്തിന്റെ സ്വരൂപം
ഇദംപ്രഥമമായി ഭാഷാപദ്യങ്ങളിൽ വിരചിതമായ ജ്യോതിഷഗ്രന്ഥം പ്രശ്നസാരമാണെന്നു കവി പറയുന്നതു ശരിയല്ല. താമരനല്ലൂർഭാഷയും മറ്റും ഇതിനു വളരെ മുമ്പുള്ളതാണല്ലോ. അദ്ദേഹത്തിനു സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമോ കവിതയിൽ പറയത്തക്ക വാസനയോ ഉണ്ടായിരുന്നില്ല. (തമുക്കുത്തു്) തമിഴ്ക്കുത്തു്, അതായതു തമിഴിലെ ജ്യോതിഷഗ്രന്ഥങ്ങളെയാണു് താൻ ഉപജീവിക്കുന്നതെന്നു ഗ്രന്ഥകാരൻ പറയുന്നുണ്ടെങ്കിലും വരാഹഹോരയിലും അദ്ദേഹം നിഷ്ണാതനായിരുന്നു എന്നുള്ളതിനു പര്യാപ്തമായ ലക്ഷ്യമുണ്ടു്. അദ്ദേഹത്തിന്റെ ഗുരുനാഥൻ ഗോവിന്ദമംഗലത്തു നമ്പിയായിരുന്നു എന്നു്
“ഹോരാർത്ഥമായതുപദേശമെനിക്കു തന്നു
ഗോവിന്ദമംഗലമതായതു നമ്പിതന്നെ”
എന്ന പദ്യത്തിൽ പറഞ്ഞിരിക്കുന്നു. വേറേയും തന്റെ സമകാലികന്മാരായ ജ്യോതിർവിത്തുകളെ അദ്ദേഹം സ്മരിക്കുന്നുണ്ടു്.
“സാരങ്ങളായതിതു സംഗ്രഹമായ്പറഞ്ഞാൽ
സന്തോഷമോ വരുവതെന്നിഹ സജ്ജനാനാം
എന്നുള്ള ശങ്ക മമ പോക്കിയിതാദരിപ്പാൻ
വന്ദേ വിദഗ്ദ്ധതരവിപ്രവരാനശേഷാൻ,
“ആളായതാദരവിലാദിയിലത്തിമറ്റം
ലോകോത്തരൻ പുനരതിന്നിഹ കേളനല്ലൂർ
ആഭാസരല്ലറിവതുള്ളവരാദരിപ്പാൻ
പോരും പ്രസിദ്ധിപെരികൊള്ളവരുണ്ടനേകം.
മാവേലി വാക്കാടഥ പള്ളിമറ്റം
മേച്ചേരി കോയിക്കരയും വിശേഷാൽ
അനുഗ്രഹിക്കങ്ങുതന്നപ്പുറം താൻ
വരപ്പുറം വേദവിദങ്ങെനിക്കു്”
എന്നീ പദ്യങ്ങൾ പരിശോധിക്കുക. ഈ കൂട്ടത്തിൽ ‘കേളനല്ലൂർ’ സാക്ഷാൽ കേളനല്ലൂർ ചോമാതിരിതന്നെ, ‘മാവേലി’ വാഴമാവേലി പരമേശ്വരൻപോറ്റിയുമാണെന്നു പറയേണ്ടതില്ലല്ലോ. ‘അത്തിമറ്റം’ മുതൽപേരെപ്പറ്റി യാതൊരറിവുമില്ല. ലഗ്നായനം, ആയുഃപ്രശ്നം, ബാധാദ്രോഹം, രോഗയോഗം, ബാധയും ദ്രോഹവും മൃത്യുവും, വേളിപ്രശ്നം, ഗർഭപ്രശ്നം, സന്തതിപ്രശ്നം, നഷ്ടജാതകം, നഷ്ടപ്രശ്നം, രാശിസ്വരൂപവും ഷഡ്വർഗ്ഗവും, ഗ്രഹസ്വരൂപവും വീര്യവും, സൂക്ഷ്മഗ്രാഹ്യാദ്യാനയനം ഇവയാണു് ഗ്രന്ഥത്തിലെ വിഷയങ്ങൾ. ഗ്രന്ഥകാരനു ഫലഭാഗത്തിനുള്ള പരിനിഷ്ഠിതമായ ജ്ഞാനം എവിടെയും കാണുന്നു. ഗുരൂപദേശസിദ്ധങ്ങളായ അനേകം ശാസ്ത്രീയ രഹസ്യങ്ങളേയും അവിടവിടെ അന്തർഭവിപ്പിച്ചിട്ടുണ്ടു്. ഒടുവിൽ
സത്യാസത്യം സമ്പ്രദായേഷു ചോദി
ച്ചൂനാധിക്യം വേരറുത്തിപ്രകാരം
നിത്യം ചൊല്ലീടേണമേ ശിഷ്യരേ! കേ
ളെന്നെക്കൂടെക്കാട്ടിലാക്കീടൊലായേ.”
എന്ന ഫലിതമയമായ പദ്യത്തോടുകൂടി പ്രശ്നസാരം സമാപ്തമാകുന്നു.
29.34ദൃക്കരണം
ദൃക്കരണം എന്നതു ദൃക്‍സമ്പ്രദായമനുസരിച്ചുള്ള ഗണിതത്തിന്റെ രീതികളെ പ്രതിപാദിക്കുന്ന ഒരു സ്വതന്ത്രഗ്രന്ഥാകുന്നു. പ്രണേതാവു് ആരെന്നറിയുന്നില്ലെങ്കിലും “കോളംബേ ബർഹിസൂനൗ” എന്നൊരു വാക്യം ഗ്രന്ഥാരംഭത്തിൽ കാണുന്നതുകൊണ്ടു് അതിന്റെ നിർമ്മിതി കൊല്ലം 783-ആണ്ടാണെന്നു നിർണ്ണയിക്കാവുന്നതാണു്. ആകെ പത്തു പരിച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്തുത കൃതി ആദ്യന്തം പദ്യമയമാണു്. പദ്യരചനയിൽ അങ്ങിങ്ങു പല അഭംഗികളുമുണ്ടെങ്കിലും ശാസ്ത്രദൃഷ്ട്യാ ഗ്രന്ഥം വിശിഷ്ടമാകുന്നു. താഴെക്കാണുന്നതു് ആദ്യത്തെ രണ്ടു ശ്ലോകങ്ങളാണു്:
“വന്ദേ സർവജനാശ്രയം ഗ്രഹപതിം ത്രൈലോക്യദീപം വിഭും
വിഘ്നേശശ്ച സരസ്വതീം ഗുരുജനം വ്യാസഞ്ച നന്ദാത്മജം
ബാലാനാം ഗണിതപ്രകാരമറിവാൻ ചൊല്ലുന്നു ഞാൻ ഭാഷയായ്
ദൃക്‍തുല്യം കരണം യുഗാദിവിധിനാ താൽപര്യമാത്രന്ന്വിദം.
കൊല്ലത്തിൽത്തരളാംഗനാഢ്യമതുതാൻ കല്യബ്ദമാകുന്നതും;
രാജ്യംകൊണ്ടു പെരുക്കിയാലതിലിടൂ ചൈത്രാദി പോംമാസവും;
വേറേ വച്ചു യുഗാധിമാസമിതയാം നേത്രാംബുഗോളാംശകൈർ
ഹത്വാ ജ്ഞാനനനാദിദർപ്പണമതാം സൗരസ്യ മാസൈർ ഹരേൽ.
അവസാനത്തിലെ ചില ശ്ലോകങ്ങൾകൂടി കുറിക്കുന്നു:
“ആരാലുമങ്ങു ഗണിതക്രമമോർത്തുകണ്ടാൽ
നേരോടു സൂക്ഷ്മമറിവാൻ വശമല്ല ഭൂമൗ
സൂര്യാബ്ജസംഭവരുമപ്പുലഹൻ വസിഷ്ഠൻ
രോമേശനെന്നിവർകൾ തീർത്തതുമഞ്ചുമാർഗ്ഗം
സിദ്ധാന്തമഞ്ചുമുടനഞ്ചു മതം ഗണിപ്പാ
നഞ്ചേടവും ദിവിചരന്നധിവാസമുണ്ടോ?
പഞ്ചക്രിയാവിധികളൊത്തുവരാതെ കാൺകിൽ
പ്പഞ്ചത്വമാർന്ന ഗണിതാഗമമെന്നവേഹി.
അന്നന്നു കണ്ടറികയങ്ങു ഖഗാൻ ഖമധ്യേ
യോഗങ്ങൾ പാടുതുടരുന്നതുദിപ്പുമെണ്ണൂ
ഒത്തിട്ടുകാണുമുപരാഗവുമപ്രകാരം
കല്പിച്ചുകൊണ്ടു ഭുവി സൂക്ഷ്മതരസ്ഫുടങ്ങൾ.”
29.35കണക്കുസംബന്ധിച്ച മണിപ്രവാളകൃതികൾ, കണക്കതികാരം
കേരളത്തിൽ പണ്ടുപണ്ടേ കണക്കതികാരം എന്നൊരു ദ്രാവിഡപദ്യകൃതി പ്രചരിച്ചിരുന്നു. ആധുനികസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസത്തിന്റെ ആവിർഭാവത്തിനു മുൻപു് തമിഴുവഴിയ്ക്കായിരുന്നു പ്രായേണ ജനങ്ങൾ കണക്കു പഠിച്ചുവന്നിരുന്നതു്. തിരുവിതാംകൂറിലും കൊച്ചിയിലും സർക്കാർ കണക്കുവകുപ്പിൽ തമിഴരെ അക്കാലത്തു ധാരാളമായി നിയമിച്ചുവന്നിരുന്നു. കൊല്ലം 992-ആണ്ടു ഇടവം 19-ആംനു തിരുവിതാംകൂറിൽ ഗൗരീപാർവതീബായി മഹാറാണി ‘എഴുത്തും കണക്കും’ പഠിപ്പിക്കുവാൻ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചപ്പോൾ “മലയാൺമ അക്ഷരവും വില്പത്തിയും ജ്യോതിഷവും വശം ഒള്ളതിൽ ഒരാളിനേയും” “തമിഴും കണക്കും വശമുള്ളതിൽ ഒരാളിനേയും” ആണു് അവയിൽ വാധ്യാന്മാരായി നിയമിച്ചതു്. കണക്കതികാരം താഴെക്കാണുന്ന പാട്ടോടുകൂടി ആരംഭിക്കുന്നു:
“പണക്കരിനാകമീടും പടർചടൈച്ചിവനുപോലും
പിണക്കരുതാത ചെല്ലം പെരുമ ചേർന്നൊളി വിളങ്കും.
കണക്കതികാരമെന്നും കവിതൈ കറ്റിയമ്പുവാനായ്
തുണൈക്ക നൽക്കരിമുകത്തോൻ തുയർകെടത്തെളിന്തുവന്തേ”
29.36കണക്കുസാരം
കണക്കുസാരം കണക്കുശാസ്ത്രത്തെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്ന ഒരു മണിപ്രവാള കൃതിയാകുന്നു. ഗ്രന്ഥകാരൻ അജ്ഞാതനാമാവാണു്. കാലം എട്ടാംശതകമോ ഒൻപതാംശതകമോ ആയി വരാം. ഗ്രന്ഥം ഇങ്ങനെ ഉപക്രമിക്കുന്നു:
“ബാലേന്ദുശേഖരസുതം ഗണനാഥമേറ്റം
വന്ദിച്ചു വാണിയെ വണങ്ങി ഹരിം ഗുരും ച,
നാനാമുനീൻ തൊഴുതുകൊണ്ടു കണക്കുസാരം
നേരേ ചമയ്പതിനു സാംപ്രതമാരഭേ ഞാൻ.
ലീലാവതീമപി കണക്കതികാരവും ക
ണ്ടെന്നോടു മൽഗുരു പറഞ്ഞതുമോർത്തുകൊണ്ടു
ബാലപ്രബോധകരണായ മണിപ്രവാളൈ
രുക്തം മയാല്പഹൃദയേന കണക്കുസാരം.”
ലീലാവതിയും കണക്കതികാരവും നോക്കിയാണു് കണക്കുസാരം രചിച്ചതെന്നു രണ്ടാമത്തെ ശ്ലോകത്തിൽനിന്നു വ്യക്തമാകുന്നുണ്ടല്ലോ. താൻ സ്പർശിക്കുവാൻപോകുന്ന വിഷയങ്ങളേതെല്ലാമെന്നു പ്രണേതാവു താഴെക്കാണുന്ന ശ്ലോകങ്ങളിൽ പ്രസ്താവിക്കുന്നു:
“ഒന്നിന്റെ കീഴു മേലുമിടങ്ങഴി കാതം കഴഞ്ചു കാലുമതഃ
ത്രൈരാശികവും പൊന്നും മരവും പൊരിനെല്ലളക്കുകിളപടവും
സങ്കലനാദികളുഭയം മിച്ചാരം പിന്നെ വട്ടവും വിട്ടം [1]
വില്ലും ഞാണും നിലവും വിലോമമങ്ങിഷ്ടകർമ്മമായവയും
കൂട്ടുക കളക ഗുണിക്ക ഹരിക്ക തഥാ വർഗ്ഗമങ്ങു മൂലിക്ക
ഘനിക്ക ഘനമൂലവുമിച്ചൊന്നവ പരകർമ്മമൊട്ടൊടുക്കത്തു്”
ശ്ലോകങ്ങൾക്കു ഗദ്യത്തിൽ വ്യാഖ്യാനമുണ്ടു്. അതും ഗ്രന്ഥകാരന്റേതുതന്നെ. രണ്ടു ശ്ലോകങ്ങൾകൂടി ചേർക്കാം:
കാലപരിമാണം:
“മാസവുമാണ്ടീവണ്ണം കൊണ്ടൊരു നൂറ്റാണ്ടു ചെന്ന കാലത്തു്
വിധിയനുമുണ്ടാം പ്രളയം പറയുന്നൂ മുനികളിങ്ങനേ പലരും.”
നെൽക്കണക്കു്:
“നെല്ലങ്ങൊട്ടരിയേറെയുള്ളതു കൊടുത്താലക്കടം വീടുവാ
നിങ്ങോട്ടങ്ങു തരുന്നതൊട്ടരി കുറഞ്ഞീടുന്നതെന്നാകിലോ
ഏറെത്തണ്ഡുലമുള്ള നെല്ലു ഗുണി; മറ്റേത്തണ്ഡുലത്താൽ നടേ
മുന്നം തങ്ങളിലെത്തിയാൽക്കിഴി; തഥാ മറ്റേതു മുന്നേതിനാൽ.”
ഇതിന്നു പൊരുൾ: – അരിയേറെപ്പോരുന്ന നെല്ലാൽ ഒരുത്തൻ കൊണ്ടുപോയാൽ അക്കടം വീടുവാൻ തരുന്ന നെല്ലു് അരി കുറയെപ്പോരുന്നതാകിൽ അരിയേറെപ്പോരുന്ന നെല്ലിന്റെ സംഖ്യയെപ്പറഞ്ഞ സംഖ്യകൊണ്ടു ഗുണിച്ചാൽ ഹാരകമാകുന്നതു്. പിന്നെ മറ്റേ സംഖ്യകൾ മൂന്നും തങ്ങളിൽ പെരുക്കി ഹാരകം കൊണ്ടു കിഴിച്ചാൽ തരേണ്ടുന്ന നെല്ലിന്റെ സംഖ്യ വരും.”
മറ്റൊരു കണക്കുശാസ്ത്രം
മറ്റൊരു കണക്കുശാസ്ത്രവും കാൺമാനുണ്ടു്. അതിൽനിന്നു ചില ശ്ലോകങ്ങൾ താഴെ ചേർക്കുന്നു:
“ഒന്നിൽ നാലൊന്നുപോൽ കാലു കാലിലഞ്ചൊന്നുമാവതാം;
മാവു നേർപാതിയരമാ അരമാർദ്ധന്തു കാണിയാം;
കാണ്യർദ്ധംപോലരക്കാണി തദർദ്ധം മുന്ത്രികാ ഭവേൽ;
മുന്ത്രികായാശ്ചതുർഭാഗം കീഴുകാലെന്നു പേരതു്;
കീഴരക്കാണി തൽപാതി തൽപാതീ കീഴുമുന്ത്രികാ;
കീഴുമുന്ത്രികയെപ്പിന്നെയിരുപത്തൊന്നു കൂറിടൂ;
എന്നാൽ വരുന്നതാമിമ്മി, യിമ്മിയേഴൊന്നുപോലണു.”
ഇതു് അളവുകണക്കാണു്. നീളത്തിന്റെ കണക്കു താഴെക്കുറിക്കുന്നു:
“എള്ളെട്ടിന്റെ കനമൊരു നെല്ലിടയാം, തോരയെന്നു പേരതിനു്;
തോരയതെട്ടിനു വിരലാം; വിരലതു മൂവെട്ടിനാൽ മുഴക്കോലാം;
മുഴകോൽ നാലതു ദണ്ഡാമതു രണ്ടായിരമളന്നു കൂവീടാം;
കൂവീടു നാലു യോജന: ചൊല്ലീടാം കാതമെന്നുമതുതന്നെ.”
കണക്കുചോദ്യം
കണക്കു സംബന്ധിച്ച ഈ ഗ്രന്ഥത്തിൽ രസകരങ്ങളായ ചില ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രന്ഥം സമഗ്രമായി കണ്ടിട്ടില്ല. ഏഴാം ശതകത്തിലോ എട്ടാം ശതകത്തിലോ രചിച്ചതുപോലെ തോന്നുന്നു. കണക്കുചോദ്യം വാസ്തവത്തിൽ ഒരു മണിപ്രവാളകൃതിയല്ല: ഭാഷാകൃതിയാണു്; എങ്കിലും സൗകര്യത്തിനുവേണ്ടി ഇതിനെയും ഇവിടെ പരാമർശിക്കാമെന്നുദ്ദേശിക്കുന്നു. രണ്ടു പാട്ടുകൾ പകർത്തിക്കാണിക്കാം:
“പത്തുമാറുവയസ്സതുള്ളൊരു മങ്കതന്നുടൽ പുൽകുവാൻ
പത്തുമൊൻപതുമെട്ടുമഞ്ചു പണം കൊടുക്കണമെങ്കിലോ
പത്തുമഞ്ചുമൊരഞ്ചുമേവമതുള്ള മങ്കയെ വേണ്ടുകിൽ
പത്തിയോടു കണക്കിനെത്തിര കാണമുണ്ടു കണക്കരേ?”
“മങ്കതൻ മാല പൊട്ടി മന്നിൽ മൂന്നൊൻറു വിണ്ണു
അംകുടൻ തല്പത്തിന്മേൽ പിന്നെയഞ്ചൊൻറു വിണ്ണു
കന്നിതൻ കയ്യിലാറൊൻറ … … …
പത്തൊൻറു ചരട്ടേലാനാൽപ്പണി [2] യിതിൻ കണക്കു ചൊല്ക.”
അദ്ധ്യായം 30 - തുഞ്ചത്തെഴുത്തച്ഛൻ
“സാനന്ദരൂപം സകലപ്രബോധമാനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൗമി തുഞ്ചത്തെഴുമാര്യപാദം.”
30.1തുഞ്ചൻപറമ്പു്
മലബാർ ജില്ലയിൽ പണ്ടത്തെ വെട്ടത്തുനാട്ടിന്റെ മധ്യഭാഗമായ പൊന്നാനിത്താലൂക്കു തൃക്കണ്ടിയൂരംശത്തിൽ കീർത്തിപ്പെട്ട തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു് അല്പം പടിഞ്ഞാറു മാറി തിരൂർ തീവണ്ടിസ്റ്റേഷനിൽനിന്നു് ഏകദേശം ഒരു മൈൽ തെക്കുപടിഞ്ഞാറായി പൊന്നാനിപ്പുഴയുടെ തീരത്തിൽ ‘തുഞ്ചൻപറമ്പു്’ എന്ന പാവനനാമത്താൽ സുവിദിതമായ ഒരു സ്ഥലം ഇന്നും കാണ്‍മാനുണ്ടു്. ആ പറമ്പിലാണു് ഭാഷാസാഹിത്യത്തിന്റെ പലതരത്തിലുള്ള അഭ്യുദയങ്ങൾക്കു ഹേതുഭൂതനായ തുഞ്ചത്തു ഗുരുനാഥൻ ജനിച്ചതു്. വളരെക്കാലത്തേക്കു് അവിടെ ഒരു പുരത്തറയേ ഉണ്ടായിരുന്നുള്ളു. അതിൽ ക്രമേണ ഒരു ഓലപ്പുര ഭക്തന്മാർ ഉണ്ടാക്കുകയും നവരാത്രികാലത്തും മറ്റും അവിടെ വിളക്കുവെച്ചു് ആരാധന നടത്തുകയും ചെയ്തുവന്നിരുന്നു. ഈയിടയ്ക്കു് അതു് ഒരു ഓടുമേഞ്ഞ ചെറിയ ഗുരുമഠമായി വികസിച്ചിട്ടുണ്ടു്. പറമ്പിനു കിഴക്കുപടിഞ്ഞാറു് പതിന്നാലു ദണ്ഡു ദൈർഘ്യവും തെക്കുവടക്കു് ഏഴു ദണ്ഡു വിസ്താരവും ഉണ്ടു്. ഗുരുമഠത്തിനു സമീപമായി ഒരു കുളവും കിണറുമുള്ളതിൽ കിണറ്റിലെ വെള്ളം ഒരിക്കലും വറ്റാറില്ല. കുളത്തിനു സമീപമായി നില്ക്കുന്ന കാഞ്ഞിരത്തിന്റെ ചുവട്ടിലിരുന്നു എഴുത്തച്ഛൻ നാമജപം ചെയ്യാറുണ്ടായിരുന്നു എന്നാണു് ഐതിഹ്യം. ഏതായാലും ആ സ്ഥാനത്തു ഇപ്പോൾ വിളക്കുവയ്ക്കാറുണ്ടു്. തുഞ്ചൻപറമ്പിലെ മണ്ണു് സ്വല്പം ചുവന്ന നിറത്തിലുള്ളതാണു്. ഇന്നും സമീപസ്ഥന്മാർ കുട്ടികളെ എഴത്തിനിരുത്തുമ്പോൾ ആ മണ്ണുകൊണ്ടുപോയി ആദ്യമായി എഴുതിക്കുന്ന പതിവുണ്ടു്. വിജയദശമിക്കു പരിസരവാസികൾ അവിടെ വന്നു വിദ്യാരംഭം നടത്താറുണ്ടു്. ഇതിൽനിന്നെല്ലാം ആ സ്ഥലത്തിനു് അഭംഗുരുമായ ഏതോ ഒരു വൈശിഷ്ട്യമുണ്ടെന്നു സിദ്ധിക്കുന്നു. അതു മഹാത്മാവായ എഴുത്തച്ഛന്റെ അവതാരം ഒന്നുകൊണ്ടുമാത്രം അതിനു സിദ്ധിച്ചിട്ടുള്ളതാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. പറമ്പിന്റെ പേരും ആ വസ്തുത പ്രഖ്യാപനം ചെയ്യുന്നുണ്ടല്ലോ.
30.2ജാതി
എഴുത്തച്ഛൻ നായർസമുദായത്തിലാണു് ജനിച്ചതു്. അധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽ “പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മപാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാൻ” എന്നു് അദ്ദേഹംതന്നെ ആ പരമാർത്ഥം തന്റെ വിനീതമായ ശൈലിയിൽ പ്രസ്താവിക്കുന്നുണ്ടു്. ഗുരുനാഥൻ ചക്കാലനായർവർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു എന്നാണു് ഐതിഹ്യം. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിൽ താമസിച്ചു് അദ്ദേഹത്തിന്റെ പ്രീതിക്കു പാത്രമായി എഴുത്തച്ഛൻ ആ തമ്പുരാന്റെ സാഹായ്യത്തോടുകൂടി ചെമ്പകശ്ശേരി മുതൽ വടക്കോട്ടുള്ള ചക്കുകൾ പറിപ്പിച്ചുകളഞ്ഞു എന്നു ചിലർ പറയുന്ന കഥ എനിക്കു് ഏറ്റവും അവിശ്വസനീയമായി തോന്നുന്നു. അക്കാലത്തു ജാതികളുടെ ഉച്ചനീചത്വത്തെപ്പറ്റി ആർക്കും പരിഗണനയുണ്ടായിരുന്നില്ല എന്നും തന്റെ ജാതിക്കാരുടെ തൊഴിൽ നശിപ്പിക്കുവാൻ അദ്ദേഹം ഒരുമ്പെട്ടു എന്നു് പറയുന്നതിൽ അനുപപത്തിയുണ്ടെന്നും നാം ഇവിടെ ഓർക്കേണ്ടതാണു്. ‘തുഞ്ചന്റെ ചക്കിൽ എന്തെല്ലാം ആടും’ എന്നു ചില നമ്പൂരിമാർ പരിഹാസശൈലിയിൽ ചോദിക്കുകയും നാലുമാറും (നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും) ആടുമെന്നു് അദ്ദേഹം അതേ ശൈലിയിൽ മറുപടി പറയുകയും ചെയ്തിരിക്കാമെന്നുവന്നാൽപ്പോലും അതു ശാന്താത്മാവായ അദ്ദേഹത്തിൽ ജാത്യപകർഷബോധവും തന്നിമിത്തമുള്ള ഹൃദയക്ഷോഭവും അങ്കുരിപ്പിക്കുന്നതിനു് ഒരിക്കലും പര്യാപ്തമാകുന്നതല്ല. ക്ഷേത്രപ്രവേശമുള്ള വട്ടയ്ക്കാട്ടുനായർവർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു അദ്ദേഹമെന്നു് അനുമാനിക്കുന്നതിൽ അപാകമില്ല. എഴുത്തച്ഛൻ ക്ഷേത്രങ്ങളിൽ ചെന്നു ദേവാരാധനം നടത്തിയിരുന്നു. മൂന്നാമത്തെയോ മറ്റോ വയസ്സിൽത്തന്നെ അമ്പലങ്ങളിൽ നമ്പൂരിമാർ വേദം പിഴച്ചുചൊല്ലുന്നതു കേട്ടു് അദ്ദേഹം ‘കാടു്, കാടു്’ എന്നു് ആ പ്രമാദത്തെ അവഹേളനംചെയ്തു എന്നുള്ള ഐതിഹ്യാംശവും അസംബന്ധം തന്നെ. ‘എഴുത്തച്ഛൻ’ എന്നുള്ള പദത്തിൽ അദ്ദേഹത്തിന്റെ ജാതിയെപ്പറ്റി യാതൊരു സൂചനയുമില്ലെന്നു പറയേണ്ടതില്ലല്ലോ. ‘നാട്ടാശാൻ’ എന്നേ അതിനു് അർത്ഥമുള്ളൂ. അതിനെ ഒരു സ്ഥാനപ്പേരായി മാത്രം കരുതിയാൽ മതിയാകുന്നതാണു്.
30.3പിതാവു്
എഴുത്തച്ഛന്റെ പിതാവു് ഒരു മലയാള ബ്രാഹ്മണനോ പരദേശബ്രാഹ്മണനോ ആയിരിക്കണമെന്നു ചിലർ പറയുന്നതിലും പാരമാർത്ഥ്യമുണ്ടെന്നു തോന്നുന്നില്ല. കേരളത്തിൽ ഉത്തമകവികളായി ആരെങ്കിലും ജനിച്ചാൽ അവരുടെ പിതൃത്വം ബ്രാഹ്മണരിൽ ആരോപിക്കുന്നതും അല്ലെങ്കിൽ അവരുടെ വശ്യവചസ്ത്വത്തിനു കാരണം ദേവതാഭജനമാണെന്നു തീർച്ചപ്പെടുത്തുന്നതും അന്ധവിശ്വാസത്തിന്റെ ലക്ഷണമാണു്. എഴുത്തച്ഛന്റെ ജനനത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടു്. വടക്കേമലയാളത്തുകാരനായ ഒരു നമ്പൂരി തിരുവനന്തപുരത്തുനിന്നു മുറജപം കഴിഞ്ഞു വഞ്ചിവഴി മടങ്ങിപ്പോകുന്ന അവസരത്തിൽ തൃക്കണ്ടിയൂരെത്തിയെന്നും അപ്പോൾ യാത്രയ്ക്കു് അസമയമാകയാൽ അവിടെയുള്ള ഒരു ചക്കാലനായർവീട്ടിൽ കയറിക്കിടന്നു എന്നും അന്നു രാത്രി ആ വീട്ടിലെ ഒരു യുവതി അദ്ദേഹത്തിൽനിന്നു ഗർഭം ധരിക്കുവാനിടയായി എന്നും അങ്ങനെയാണു് എഴുത്തച്ഛന്റെ ജനനമെന്നും ഒരു കൂട്ടർ പറയുന്നു. അന്നു മുറജപമില്ലായിരുന്നു എന്നു മാത്രമല്ല വഞ്ചിവഴിക്കു തിരുവനന്തപുരത്തുനിന്നു തൃക്കണ്ടിയൂരെത്തുവാൻ മാർഗ്ഗവുമില്ലായിരുന്നു എന്നുള്ളതുകൊണ്ടു് ആ ഐതിഹ്യം മേൽ പ്രതിപാദിച്ചവിധത്തിലാണെങ്കിൽ അസംഭാവ്യമാണെന്നുള്ളതു സിദ്ധമാണു്. മുറജപത്തേയും വഞ്ചിയേയുംപറ്റിയുള്ള പ്രസ്താവന പരിത്യജിച്ചാലും വിശേഷമൊന്നുമില്ല. തൃക്കണ്ടിയൂർ, ആലത്തൂർഗ്രാമത്തിലെ ബ്രാഹ്മണരെക്കൊണ്ടു നിബിഡമായിരുന്ന ഒരു കാലമാണതു്. ആഗന്തുകനായ ഒരു നമ്പൂരിക്കു് ആതിഥ്യം നല്കുവാൻ അവരിൽ ആരും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ അതു യുക്തിക്കു നിരക്കുന്നതല്ല. എഴുത്തച്ഛൻ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ വെച്ചു നമ്പൂരിമാരുടെ വേദോച്ചാരണം ‘കാടുകാടെ’ന്നധിക്ഷേപിച്ചപ്പോൾ അവർ കുപിതരായി ആ ശിശുവിനു മലരും പഴവും ജപിച്ചുകൊടുത്തു മൂകത്വവും ബുദ്ധിമാന്ദ്യവും വരുത്തുകയും അതു കേട്ടു പിതാവായ നമ്പൂരി അവയുടെ പരിഹാരത്തിനായി മദ്യം ഭേഷജരൂപത്തിൽ സേവിപ്പിക്കുകയും ചെയ്തതായി പറയുന്നതു് അതിലും വിചിത്രമായിരിക്കുന്നു. തന്റെ പുത്രനെ മദ്യപാനം ചെയ്യിക്കത്തക്ക ഹൃദയദൗഷ്ട്യം യാതൊരു പിതാവിനും ഉണ്ടാകുന്നതല്ല. വാസ്തവത്തിൽ എഴുത്തച്ഛൻ മദ്യപനല്ലായിരുന്നു. മദ്യപാനത്തെപ്പറ്റി ആ സൽഗുരു പല അവസരങ്ങളിലും ഉപാലംഭനം ചെയ്തിട്ടുണ്ടു്:
“ഗുരുതല്പഗൻ വൃഷതല്പഗനാകും ദ്വിജൻ
ശരണാഗതഹന്താ മദ്യപനിവരെല്ലാം
കരുതീടണം ബ്രഹ്മഹന്താവിനൊക്കുമല്ലോ” എന്നും
“… … … സുരാപാനം
ചെയ്തീടുന്നവൻ ബ്രഹ്മഹത്യയുള്ളതുപോലെ
ജാതിഭ്രഷ്ടനുമായിപ്പാപിയായ് വരികെന്നാൻ”
എന്നും മറ്റുമുള്ള മഹാഭാരതത്തിലെ പ്രസ്താവനകൾ നോക്കുക. മദ്യപനായ ഒരാൾക്കു് അദ്ദേഹത്തിനു് അന്യഥാ എന്തെല്ലാം സിദ്ധികൾ ഉണ്ടെങ്കിലും, തന്റെ ജീവിതത്തിൽ അന്നത്തെ കാലാവസ്ഥയ്ക്കു് എഴുത്തച്ഛനു ലഭിച്ച സർവ്വാരാധ്യമായ സ്ഥാനം കരഗതമാകുമായിരുന്നില്ല. ഭാരതം കർണ്ണപർവത്തിന്റെ ആരംഭത്തിൽ അദ്ദേഹം പ്രയോഗിച്ചിട്ടുള്ള ‘സുഖപാനമോദലഹരി’ എന്ന പദത്തിന്റെ അർത്ഥം ശരിക്കു മനസ്സിലാക്കുവാൻ ശക്തിയില്ലാത്ത അനന്തരകാലികന്മാരായ ഏതോ ചില പാമരന്മാരുടെ കുസൃഷ്ടിയാണു് ഈ ഐതിഹ്യശകലം എന്നു സധൈര്യം സമർത്ഥിക്കാവുന്നതാണു്. അദ്ദേഹത്തിനു ലഹരിയുണ്ടായിരുന്നു; എന്നാൽ അതു മഹർഷിമാർക്കുപോലും അസുലഭമായ ഹരിഭക്തിലഹരിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. എഴുത്തച്ഛന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു ഐതിഹ്യം മുമ്പു സൂചിപ്പിച്ചതിന്റെ പ്രകാരാന്തരമാണു്. അതിനു വെട്ടത്തുനാട്ടിൽ സാമാന്യം പ്രസിദ്ധിയുള്ളതായി 1082-ലെ ‘രാമാനുജൻ’ മാസികയിൽ രേഖപ്പെടുത്തിയിരിക്കുന്നു! ആകസ്മികമായി ഒരു സായാഹ്നത്തിൽ പാന്ഥനായ ഒരു നമ്പൂരി തൃക്കണ്ടിയൂരിൽ ചെന്നുചേർന്നു തട്ടാരമ്പറത്തു് എന്ന മൂസ്സതിന്റെ ഭവനത്തിൽ കിടന്നു. നല്ല ഒരു ജ്യൗതിഷികനായ ആ നമ്പൂരി ഒരു വിശിഷ്ടമായ സന്താനോൽപാദനമുഹൂർത്തം സന്നിഹിതമായതായിക്കണ്ടു് ശയ്യയിൽനിന്നെഴുന്നേറ്റു കൂടെക്കൂടെ ജ്യോതിർഗ്ഗോളങ്ങളെ നിരീക്ഷിക്കുകയും വീണ്ടും സ്വസ്ഥാനത്തേയ്ക്കു തിരിച്ചു പോരികയും ചെയ്യുന്നതു് ആ ഭവനത്തിലെ ദാസിയായ തുഞ്ചത്തെ ഒരു നായർയുവതി കണ്ടു് അതിന്റെ കാരണം ചോദിക്കുകയും വസ്തുത ഗ്രഹിച്ചപ്പോൾ സന്താനലാഭംകൊണ്ടു തന്നെ അനുഗ്രഹിക്കണമെന്നു് അപേക്ഷിക്കുകയും നമ്പൂരി അതിനു് അനുവദിക്കുകയും തൽഫലമായി എഴുത്തച്ഛൻ ജനിക്കുകയും ചെയ്തുവത്രെ. പ്രസ്തുത കഥയിലും യുക്തിഭംഗമുണ്ടു്. ആ നമ്പൂരി വാസ്തവത്തിൽ ജ്യൌതിഷികനായിരുന്നു എങ്കിൽ തന്റെ ഇല്ലം വിട്ടു് അത്ര വിശിഷ്ടമായ ഒരു ശുഭമുഹൂർത്തം പാഴാകത്തക്കവണ്ണം സഞ്ചാരത്തിനു് ഒരുങ്ങുന്നതല്ലായിരുന്നു. മൂസ്സതിന്റെ അനുവാദം കൂടാതെ അവിടത്തെ ദാസിയോടു് അതിഥിയായ അദ്ദേഹം അത്തരത്തിലെല്ലാം കാട്ടിക്കൂട്ടിയിരിക്കും എന്നു വിചാരിക്കുന്നതും ക്ഷോദക്ഷമമല്ല. അതുകൊണ്ടു് ആ പുരാവൃത്തവും പരിത്യാജ്യമാകുന്നു. എഴുത്തച്ഛന്റെ ജന്മദാതൃത്വത്തെ ഒരു പരദേശബ്രാഹ്മണനുമായി ഘടിപ്പിച്ചും ചില ഗ്രന്ഥങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. ആ കഥയും തിരസ്കരണത്തെയല്ലാതെ അർഹിക്കുന്നില്ല.
വഴിയേ പോകുന്നവരെ സന്താനാർത്ഥം വിളിച്ചുകയറ്റത്തക്കവണ്ണം എഴുത്തച്ഛന്റെ തറവാടു നികൃഷ്ടമല്ലായിരുന്നു എന്നുള്ളതിനു പ്രകൃഷ്ടമായ സാക്ഷ്യമുണ്ടു്:
“അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മൽഗുരുനാഥനനേകാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും.”
എന്നു് അധ്യാത്മരാമായണത്തിൽ ഗുരുനാഥൻതന്നെ തനിക്കു രാമൻ എന്നു പേരോടുകൂടി ഒരു ജ്യേഷ്ഠനുണ്ടായിരുന്നതായും അദ്ദേഹത്തിനു് അനേകം ശിഷ്യന്മാരുണ്ടായിരുന്നതായും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അത്തരത്തിൽ വൈദുഷ്യത്തിനു കീർത്തിപ്പെട്ടിരുന്ന ഒരു കുടുംബത്തിൽ ഇങ്ങനെ ഒരു സംഭവത്തിനു് അശേഷം പ്രസക്തി കാണുന്നില്ല.
30.4എഴുത്തച്ഛനും നീലകണ്ഠനും
നീലകണ്ഠനാമധേയനായ ഒരു നമ്പൂരിയായിരുന്നു എഴുത്തച്ഛന്റെ പിതാവു്. എന്നൊരു ഐതിഹ്യാങ്കുരം ഈയിടയ്ക്കു് ഉത്ഭിന്നമായിട്ടുണ്ടു്. “അൻപേണമെൻ മനസി ശ്രീനീലകണ്ഠഗുരു” എന്നൊരു പ്രസ്താവന ഹരിനാമകീർത്തനത്തിലുണ്ടു്. “ഹരിനാമകീർത്തനം എഴുത്തച്ഛന്റെ കൃതിയാണു്; ‘ഗുരു’ എന്ന പദത്തിനു് അച്ഛനെന്നും അർത്ഥം കല്പിക്കാം; തൃക്കണ്ടിയൂർ നീലകണ്ഠസോമയാജിയായിരുന്നു എഴുത്തച്ഛന്റെ പിതാവു് എന്നു് ഈ തെളിവുകൾ വച്ചുകൊണ്ടു് അനുമാനിക്കരുതോ?” എന്നു ചിലർ ചോദിക്കുന്നു. നീലകണ്ഠസോമയാജി കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നും അദ്ദേഹം ഒരു സുപ്രസിദ്ധനായ കാർത്താന്തികൻ എന്നുള്ളതിനുപുറമെ ചതുശ്ശാസ്ത്രപണ്ഡിതനും, കർമ്മഠനും, ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ഗുരുഭൂതനുമായിരുന്നു എന്നും നാം ധരിച്ചിട്ടുണ്ടല്ലോ. അദ്ദേഹം സ്വദേശത്തു് ഒരു ചക്കാലനായർസ്ത്രീയെ പരിഗ്രഹിക്കുക എന്നുള്ളതു് അത്യന്തം അസംഭാവ്യമാകുന്നു. എഴുത്തച്ഛൻ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം അദ്ദേഹത്തിനു് എഴുത്തച്ഛന്റെ ജന്മദത്വം സിദ്ധിക്കുന്നതല്ലല്ലോ. 1011-ൽ കരുണാകരൻ എഴുത്തച്ഛന്റേതു് എന്നു പറഞ്ഞുകൊണ്ടു ശിവരാത്രിമാഹാത്മ്യം എന്നൊരു കിളിപ്പാട്ടു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിൽ,
“രാമാനന്ദാഗ്രഹാരവർത്തിയായ് മഹാശാസ്ത്ര
ധാമാവായ്, ശ്രീനീലകണ്ഠാത്മജനായ് ശ്രീമാനായ്,
അദ്വൈതാചാര്യനായിട്ടാത്മാരാമനായ് സർവ
വിദ്യാപാരഗനായ രാമദേശികവര്യൻ”
എന്നീ വരികളുണ്ടെന്നുള്ള വിവരം ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ ആ പുസ്തകത്തിന്റേയും സർവഥാ കുപ്രസിദ്ധമായ കല്യാണസുന്ദരരേഖയുടേയും ഉത്ഭവസ്ഥാനം ഒന്നാകയാൽ പ്രസ്തുത ഗ്രന്ഥം ഞാൻ പരിശോധിക്കുന്നതുവരെ എനിക്കു് ആ പ്രസ്താവനയുടെ വസ്തുസ്ഥിതിയെപ്പറ്റി യാതൊന്നും ഉപന്യസിക്കുവാൻ തോന്നുന്നില്ല.
ചുരുക്കത്തിൽ എഴുത്തച്ഛൻ വൈദുഷ്യധന്യമായ ഒരു വട്ടയ്ക്കാട്ടു നായർകുടുംബത്തിൽ ജനിച്ചു എന്നു മാത്രമല്ലാതെ ഒരു ബ്രാഹ്മണന്റെ പുത്രനായിരുന്നു അദ്ദേഹം എന്നു പറയുന്നതിനു നിഷ്പക്ഷപാതിയായ ഒരു ഗവേഷകനെ അധികാരപ്പെടുത്തുന്നതായി യാതൊരു ലക്ഷ്യവും ഇല്ലെന്നാണു് എന്റെ അഭിപ്രായം.
30.5എഴുത്തച്ഛന്റെ ഗന്ധർവാംശസംഭൂതി
എഴുത്തച്ഛൻ ഒരു ഗന്ധർവന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കുന്നവരും അങ്ങിങ്ങു് ഇല്ലാതെയില്ല. അതിനു് അവർ ഉന്നയിക്കുന്ന കാരണങ്ങൾ കേൾക്കാൻ രസമുണ്ടു്. അധ്യാത്മരാമായണം രചിച്ച ഒരു സാധുബ്രാഹ്മണൻ അതിനു് പ്രചാരം വർദ്ധിക്കുന്നതിനുള്ള മാർഗ്ഗം ഉപദേശിക്കണമെന്നു് ഒരു ഗന്ധർവനോടപേക്ഷിച്ചു. അപ്പോൾ അവിടെ വേദവ്യാസമഹർഷി ബ്രാഹ്മണരൂപത്തിൽ വേഷച്ഛന്നനായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം വ്യാസഭഗവാനാണെന്നും അദ്ദേഹത്തോടു് പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നും ഗന്ധർവൻ ഉപദേശിച്ചു. തന്റെ യാഥാർത്ഥ്യം അന്യനെ ധരിപ്പിച്ചതിൽ വച്ചു കുപിതനായ മഹർഷി ആ വ്യോമചാരി ഭൂമിയിൽ മനുഷ്യനായി ജനിക്കട്ടെ എന്നു ശപിക്കുകയും ആ ശാപത്തിനു വിധേയനായി അദ്ദേഹം എഴുത്തച്ഛനായി അവതരിക്കുകയും ചെയ്തു. ഈ കാലില്ലാക്കഥയ്ക്കു് തെളിവെന്തെന്നു ചോദിച്ചാൽ അവർ ഉദ്ധരിച്ചു കാണിക്കുന്നതു മഹാഭാരതം ദ്രോണപർവത്തിലെ
“വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും.”
എന്ന വരികളാണു്. പ്രസ്തുതഗന്ധർവ്വൻ അർജ്ജുനനും ഭഗദത്തനും തമ്മിൽ നടന്ന യുദ്ധത്തിനു ദൃക്‍സാക്ഷിയായിരുന്നു എന്നും അല്ലെങ്കിൽ ആ യുദ്ധം അത്തരത്തിൽ എഴുത്തച്ഛനു വർണ്ണിച്ചു ഫലിപ്പിക്കുവാൻ സാധിക്കുന്നതല്ലായിരുന്നു എന്നുമാണു് അവരുടെ വാദം. മഹാകവികൾ ക്രാന്തദർശികളാണെന്നും ഗന്ധർവന്മാർക്കുപോലും അദൃശ്യങ്ങളായ വസ്തുക്കൾ അവർക്കു കാണാൻ കഴിവുള്ളതാണെന്നും ഇവിടെ പറയേണ്ടതില്ലല്ലോ. താൻ ഗന്ധർവന്റെ അവതാരമാണെന്നു് എഴുത്തച്ഛൻതന്നെ പറഞ്ഞിട്ടുണ്ടെന്നാണു് അവർ ഉന്നയിക്കുന്ന മറ്റൊരു വാദമുഖം. അതിനു് അവർ ഗന്ധർവ്വചരിതം എന്ന ഒരു പഴയ ഭാഷാചമ്പുവിലുള്ള
“ഗന്ധർവ്വൻ പണ്ടു വാനോർനഗരിയിലനിശം
പാടുവോനിന്ദ്രഗേഹേ
ഗാന്ധർവത്തിന്നു മുമ്പുണ്ടുഴകിനുമധികം;
പിന്നെ മറ്റുള്ളതൊപ്പം;
സന്ധ്യാവേലയ്ക്കു ചെല്ലാഞ്ഞൊരുപൊഴുതു വലാ
രാതികോപേന ശാപാ
ലന്ധത്വം പൂണ്ടു ഭൂമൌ പരിചിനൊടു പിറ
ന്നീടിനേൻ മാനുഷോ ഞാൻ”
എന്ന ശ്ലോകം പ്രമാണമായി പ്രദർശിപ്പിക്കുന്നു. അതിലെ മറ്റൊരു ശ്ലോകം
“ഞാനോ കേളമരാവതീലമരുവോൻ ഗന്ധർവ്വരാജൻ സഖേ!
വാനോർനാഥനഹേതുകോപി വെറുതേ നമ്മെശ്ശപിച്ചീടിനാൻ;
ദീനോഹം ധരണീതലേ പിറവി പൂണ്ടീവണ്ണമായിട്ടുമി
ത്തേനോലും മൊഴിമാർക്കു മാരമരണാതങ്കം കുറച്ചീടിനേൻ.”
എന്നതാണു്. ഇതു ഹാസ്യപ്രധാനമായ ഒരു ചെറിയ ചമ്പുവാകുന്നു. ഇതിൽ ഗന്ധർവനെ ശപിക്കുന്നതു വ്യാസനല്ല, ദേവേന്ദ്രനാണു്. ഈ ഗ്രന്ഥം കാണാത്തതുകൊണ്ടു മാത്രമാണു് ചിലർ ആദ്യം ഉദ്ധരിച്ച ശ്ലോകം ഗുരുനാഥകൃതമാണെന്നു സങ്കല്പിക്കുന്നതു്. അതിലെ തക്കിടിയും വിഡ്ഢിത്തവും എഴുത്തച്ഛന്റെ രസനയിൽനിന്നു് ഒരിക്കലും പുറപ്പെടാവുന്നതല്ലല്ലോ. ശ്രവണാനന്ദപ്രദമായ ശുകഗാനപ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകനെന്നല്ലാതെ എഴുത്തച്ഛൻ ഗന്ധർവ്വാംശസംഭവൻ എന്നു പറയുമ്പോൾ അതിനു മറ്റൊരർത്ഥവുമില്ല; ഉണ്ടാകാനൊട്ടു തരവുമില്ല; ഉണ്ടാകേണ്ട ആവശ്യവുമില്ല.
30.6പേർ
എഴുത്തച്ഛന്റെ പേർ (1) ശങ്കരൻ, (2) സൂര്യനാരായണൻ, (3) രാമാനുജൻ, (4) രാമൻ എന്നിങ്ങനെ നാലു രൂപങ്ങളിൽ പ്രചരിക്കുന്നുണ്ടു്. ഇവയെപ്പറ്റി പ്രാപ്താവസരമാകയാൽ ഇവിടെ ചർച്ചചെയ്യാം. ശങ്കരൻ എന്നായിരുന്നു പേരെന്നുള്ളതിനു തെളിവോ യുക്തിയോ യാതൊന്നുമില്ല. “ഭവതു വദനബിംബം ശാങ്കരം പ്രീതയേ വഃ” എന്നു കോലത്തുനാട്ടു ശങ്കരകവിയെ പരാമർശിക്കുന്ന ഒരു ശ്ലോകം ചന്ദ്രോത്സവത്തിലുണ്ടല്ലോ. എഴുത്തച്ഛനെപ്പറ്റി അന്യഥാ യാതൊരു സൂചനയും ആ ഗ്രന്ഥത്തിൽ കാണാത്തതുകൊണ്ടു പ്രസ്തുതനായ ശങ്കരൻ എഴുത്തച്ഛനായിരിക്കണമെന്നു കേരളത്തിലെ സാഹിത്യഗവേഷണചരിത്രത്തിന്റെ ആരംഭത്തിൽ ആരോ ഊഹിച്ചു എന്നേയുള്ളു. അതു നിർമ്മൂലമാണെന്നു് ഇപ്പോൾ തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. എഴുത്തച്ഛന്റെ കാലത്തിനു വളരെ മുൻപുതന്നെ വിരചിതമായ ഒരു കൃതിയാണല്ലോ ചന്ദ്രോത്സവം. രാമാനുജൻ എന്ന സംജ്ഞയ്ക്കു കുറേ പ്രാചീനതയുണ്ടെന്നു സമ്മതിക്കാം. 1018-ാമാണ്ടു മംഗലാപുരത്തുനിന്നു ബേസൽമിഷണ്‍ അച്ചുക്കൂടക്കാർ കല്ലച്ചിൽ മുദ്രണം ചെയ്തു പ്രസിദ്ധീകരിച്ച കേരളോൽപത്തിയിൽ “ഇവയൊക്കെയും കലിയുഗത്തിൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷർക്കു വഴിപോലെ ഗ്രഹിപ്പാൻ തക്കവണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു. സാരന്മാർ അറിഞ്ഞുകൊൾകയും ചെയ്ക” എന്നീ പങ്ക്തികൾ കാണുന്നതിൽ നിന്നു പ്രസ്തുത നാമധേയത്തിനു് ഒരു ശതകത്തോളം പഴക്കമുണ്ടെന്നു വിശദമാകുന്നു. ആ പേർ എങ്ങനെ വന്നു എന്നാണു് ഇനി പര്യാലോചിക്കേണ്ടതു്. രാമന്റെ അനുജനാകയാൽ എഴുത്തച്ഛനെ രാമാനുജൻ എന്നു വിളിച്ചുവന്നു എന്നു് ഒരു കൂട്ടരും വിശിഷ്ടാദ്വൈതമതസ്ഥാപകനായ രാമാനുജാചാര്യരുടെ ശിഷ്യനായി വിദേശങ്ങളിൽ താമസിച്ചകാലത്തു് അദ്ദേഹം സ്വഗുരുവിന്റെ നാമധേയം സ്വീകരിച്ചു എന്നു മറ്റൊരു കൂട്ടരും പ്രസ്താവിക്കുന്നു. ഈ രണ്ടു മതങ്ങൾക്കും ഉപപത്തിയില്ല. രാമന്റെ അനുജൻ എന്നു വിളിക്കത്തക്കവണ്ണമുള്ള വ്യക്തിമാഹാത്മ്യമല്ലല്ലോ അദ്ദേഹത്തിനുണ്ടായിരുന്നതു്. ശൈശവത്തിൽ അദ്ദേഹത്തിനു കുടുംബാംഗങ്ങൾ ഏതെങ്കിലും ഒരു പേർ നല്കിയിരിക്കണമെന്നും, അതു രാമാനുജൻ എന്നായിരിക്കുവാൻ ഇടയില്ലെന്നുമുള്ള വസ്തുത അല്പമൊന്നാലോചിച്ചാൽ ആർക്കും ബോദ്ധ്യമാകുന്നതാണു്. ‘രാമാനുജൻ’ എന്നു പണ്ടും ഇന്നും കേരളീയർക്കു പേരില്ല. എഴുത്തച്ഛൻ രാമാനുജാചാര്യരുടെ ശിഷ്യനായിരുന്നു എന്നു പറയുന്നവർക്കു സാഹിത്യചരിത്രത്തെപ്പറ്റി സ്ഥൂലമായ ജ്ഞാനം പോലുമില്ലെന്നു പറയേണ്ടിവരും. രാമാനുജാചാര്യരുടെ ജീവിതകാലം ക്രി. പി. പതിനൊന്നാം ശതകത്തിലാണു്. സ്വഗുരുവിന്റെ നാമധേയം ഉച്ചരിക്കുവാൻപോലും പാടില്ലെന്നു സ്മൃതികൾ വിധിച്ചിരിക്കവേ, ആസ്തികനായ എഴുത്തച്ഛൻ അദ്ദേഹത്തിന്റെ പേർ സ്വായത്തമാക്കി എന്നു പറയുന്നതും അസംബന്ധമായിരിക്കുന്നു. എന്നാൽ ഇനി ഏതോ ഒരു ശ്രീവൈഷ്ണവൻ ആചാര്യനാകുകനിമിത്തം എഴുത്തച്ഛൻ തന്റെ പേർ രാമാനുജനെന്നു മാറ്റി എന്നു സങ്കല്പിക്കുന്നതായാൽ അതിനും യുക്തി ഭംഗമുണ്ടു്. എഴുത്തച്ഛന്റെ മതം വൈഷ്ണവമല്ല അദ്വൈതമാണു്. അദ്ദേഹത്തിനു വിഷ്ണുവിന്റെ നേർക്കായിരുന്നു അധികം ഭക്തി എന്നു സമ്മതിക്കാമെങ്കിലും സാധാരണ വൈഷ്ണവമതാനുയായികളെപ്പോലെ അദ്ദേഹം ശിവനിന്ദകനായിരുന്നില്ല എന്നുള്ളതിനു ധാരാളം തെളിവു് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നല്കുന്നുണ്ടു്. പിന്നെ എങ്ങനെയാണു് ആ പേർ കടന്നുകൂടിയതെന്നാണെങ്കിൽ അതിനു് ഒരു ഉപപത്തി പറയാം.
30.7ചിറ്റൂർ ഗുരുമഠം
എഴുത്തച്ഛന്റെ മഹാസമാധി കൊച്ചിയിൽ ചിറ്റൂർ എന്ന സ്ഥലത്താണെന്നുള്ളതിനെപ്പറ്റി വലിയ പക്ഷാന്തരങ്ങൾക്കൊന്നും വഴിയുണ്ടെന്നു തോന്നുന്നില്ല. എഴുത്തച്ഛൻ തന്റെ പ്രഥമശിഷ്യനായ കരുണാകരനോടും മറ്റൊരു ശിഷ്യനായ സൂര്യനാരായണനോടും കൂടി ഒരു സഞ്ചാരി എന്ന നിലയിൽ ഭാരതപ്പുഴയുടെ ഒരു പോഷകനദിയും ശോകനാശിനി എന്നു പേരുള്ളതുമായ നദിയുടെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ചിറ്റൂർദേശം സന്ദർശിക്കുകയും ആ ദേശത്തിൽ പ്രകൃതിയുടെ പ്രശാന്തരമണീയതയാൽ ആകൃഷ്ടനായി അവിടം തന്റെ വാസസ്ഥാനമാക്കുവാൻ തീർച്ചപ്പെടുത്തുകയും അക്കാലത്തു കേവലം കാനനനിർവിശേഷമായിരുന്ന ആ സ്ഥലം നാലായിരം പണത്തിനു ചമ്പത്തിൽ മന്നാടിയാരോടു തീറുവാങ്ങി നദീതീരത്തു് ഒരു ശ്രീരാമക്ഷേത്രവും ഒരു ശിവക്ഷേത്രവും പണികഴിപ്പിക്കുകയും ശ്രീരാമക്ഷേത്രത്തിനു മുൻവശത്തു രണ്ടു വരിയായി പന്ത്രണ്ടു ഗൃഹങ്ങൾ നിർമ്മിച്ചു്, ആ ഗൃഹങ്ങളിൽ പന്ത്രണ്ടു തമിഴ്ബ്രാഹ്മണഗൃഹക്കാരെ കുടിയിരുത്തുകയും ചെയ്തു. ആചാര്യൻ പന്തീരായിരം പണം സാമൂതിരിപ്പാട്ടിലെ പക്കൽ നിലനിറുത്തിയിരുന്നു എന്നും യുവാവും, ആധ്യാത്മികവിഷയങ്ങളിലെന്നപോലെ ലൌകികകാര്യങ്ങളിലും വിദഗ്ദ്ധനുമായിരുന്ന സൂര്യനാരായണനെ അങ്ങോട്ടയച്ചു് ആ പണം കൂടി വരുത്തി ചെലവുചെയ്താണു് ഈ പണികളെല്ലാം നടത്തിച്ചതെന്നും പഴമക്കാർ പറയുന്നു. പണി തീരുന്നതുവരെ എഴുവത്തു ഗോപാലമേനോന്റെ അതിഥികളായാണു് എഴുത്തച്ഛനും ശിഷ്യന്മാരും താമസിച്ചതു്. ആ ഗോപാലമേനോൻ അനന്തരം കോപ്പസ്വാമികൾ എന്ന പേരിൽ എഴുത്തച്ഛന്റെ അന്തേവാസിയായിത്തീർന്നു. പിന്നീടു പതിമ്മൂന്നാമത്തെ ഗൃഹമായി തെക്കേ വരിയിൽ കിഴക്കേ അറ്റത്തു തനിക്കു് ഈശ്വരഭജനം, യോഗാഭ്യാസം മുതലായവ ചെയ്യുന്നതിനായി ഒരു മഠം പണിയിക്കുകയും ആ ഗ്രാമത്തിനു രാമാനന്ദാഗ്രഹാരം എന്നു പേർ നല്കുകയും ആ അഗ്രഹാരവും, അതിൽപ്പെട്ട ക്ഷേത്രങ്ങളും ബ്രാഹ്മണാലയങ്ങളും തന്റെ മഠവുംകൂടി ഗ്രാമജനങ്ങൾക്കു ദാനംചെയ്യുകയും ചെയ്തു. മേലും കുറേക്കാലം അവിടെ താമസിച്ചു ലോകോപകാരംചെയ്തുകൊണ്ടു വിജയിക്കവേ ആ മഹാത്മാവു് ഒരു ധനുമാസം ഉത്രം നക്ഷത്രത്തിൽ സമാധിയെ പ്രാപിച്ചു. എഴുത്തച്ഛൻ താമസിച്ചുവന്ന രാമാനന്ദാഗ്രഹാരത്തിലെ ആ മഠത്തെയാണു് ചിറ്റൂർ മഠം എന്നു പറയുന്നതു്. എഴുത്തച്ഛൻ ദാനംചെയ്ത അഗ്രഹാരം ഇന്നു് ആറ്റിൻകര ഗ്രാമമെന്നും പുഴയ്ക്കൽ ഗ്രാമമെന്നും ചിറ്റൂർ തെക്കേ ഗ്രാമമെന്നുമുള്ള പേരുകളിൽ അറിയപ്പെടുന്നു. എഴുത്തച്ഛനാൽ സുമുഹൂർത്തത്തിൽ ദത്തമായ ആ ഗ്രാമം ഉത്തരോത്തരം ശ്രേയസ്സോടുകൂടി പരിലസിക്കുന്നു. ആദ്യത്തെ പന്ത്രണ്ടു മഠങ്ങൾ ഇപ്പോൾ മുന്നൂറ്റിൽപ്പരമായി വർദ്ധിച്ചിട്ടുണ്ടു്. കൊല്ലം 1094-ൽ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കു മൂവായിരപ്പറയ്ക്കുമേൽ കൊല്ലത്തിൽ ആദായമുള്ള വസ്തുക്കൾ ഉണ്ടായിരുന്നു. എഴുത്തച്ഛൻ ജീവിച്ചിരിക്കവേതന്നെ അദ്ദേഹത്തിന്റെ സൽപ്രവൃത്തികൾ കണ്ടു സന്തുഷ്ടനായ ചമ്പത്തിൽ മന്നാടിയാർ താൻ വാങ്ങിച്ച നാലായിരം പണവും ശ്രീരാമസ്വാമിസന്നിധിയിൽ കെട്ടിവയ്ക്കുകയും എഴുത്തച്ഛൻ അതിൽ 1000 പണം വീതം ചമ്പത്തു്, വടശ്ശേരി, എഴുവത്തു് ഈ മൂന്നു വീട്ടുകാരുടേയും പക്കലും, ബാക്കിയുള്ള ആയിരം പണം കൊച്ചി സർക്കാരിലും ഓരോരുത്തരും ക്ഷേത്രത്തിലേക്കു തൊണ്ണൂറു പറ നെല്ലു വീതം പലിശ കൊടുക്കണമെന്നുള്ള വ്യവസ്ഥയിൽ ഏല്പിക്കുകയും ചെയ്തു. എഴുവത്തുവീട്ടുകാർ തങ്ങൾ വാങ്ങിയ സംഖ്യ ദേവസ്വത്തിൽ തിരിയെ ഏല്പിച്ചു; വടശ്ശേരി മന്നാടിയാരുടെ കുടുംബത്തിൽനിന്നു് ഇന്നും നെല്ലളക്കുന്നുണ്ടു്. കൊച്ചിസർക്കാർ കൊല്ലംതോറും ഏതാനും ഉറുപ്പിക വിലത്തരമായി കൊടുക്കുന്നുമുണ്ടു്. ശ്രീരാമസ്വാമിക്ഷേത്രത്തിൽ കൊല്ലംതോറും മീനമാസത്തിൽ ശ്രീരാമനവമിക്കു രഥോത്സവവും കന്നിമാസത്തിൽ നവരാത്രി പ്രമാണിച്ചു് ഒൻപതു ദിവസം വിളക്കും മറ്റു വിശേഷാൽ അടിയന്തിരങ്ങളും ആഘോഷിക്കാറുണ്ടു്. ആദ്യത്തെ ദിവസത്തെ വിളക്കിനു് ‘എഴുത്തച്ഛൻവിളക്കു്’ എന്നാണു് പേർ പറയാറുള്ളതു്. ആ വിളക്കടിയന്തിരം സ്ഥലത്തെ നായന്മാരോടു വരിപിരിച്ചു ഗുരുമഠത്തിൽനിന്നു മുടക്കംകൂടാതെ നടത്തിവരുന്നു. കഴിഞ്ഞ കണ്ടെഴുത്തുവരേയും പ്രസ്തുതവസ്തുവിന്റെ പട്ടയം എഴുത്തച്ഛന്റെ പേരിലായിരുന്നു എന്നുമറിയുന്നു. അവിടെ പുഴയുടെ മധ്യത്തിൽ ഉന്നതമായ ഒരു പാറ കാണുന്നുണ്ടു്. അതിനെ എഴുത്തച്ഛൻ പാറ എന്നാണു് പറഞ്ഞുവരുന്നതു്.
30.8ഗ്രാമപ്രതിഷ്ഠയെ തെളിയിക്കുന്ന ശ്ളോകങ്ങൾ
ഗ്രാമപ്രതിഷ്ഠയ്ക്കും മറ്റും ആസ്പദമായി നാലു സംസ്കൃതശ്ലോകങ്ങളുണ്ടു്. അവ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഏതോ ഒരു കവി നിർമ്മിച്ചതും ഗുരുമഠത്തിലെ രേഖകളിൽനിന്നു പകർത്തി ദ്രവിച്ച ഭാഗങ്ങൾ മറ്റൊരു വിദ്വാൻ പൂരിപ്പിച്ചിട്ടുള്ളതുമാണു്. അവ ഇവിടെ ഉദ്ധരിക്കേണ്ട ആവശ്യമുണ്ടു്. ഭിത്തിവലയിതങ്ങളായ ഭാഗങ്ങൾ പിന്നീടു പൂരിപ്പിച്ചിട്ടുള്ളവയാണു്:
“ആചാര്യഃ പ്രഥമം നദീം വനമിദം ദൃഷ്ട്വാ(മുദം) പ്രാപ്തവാൻ
നദ്യാസ്തീര(വനപ്രദേശ)വസതിം നിശ്ചിത്യ ശിഷ്യൈസ്സമം
ലബ്ധ്വാ തദ്വനമത്ര ദേശപതിഭിശ്ചിത്വാ (സമസ്തം ഗുരൂ)
രാമാനന്ദപുരാഭിധം ദ്വിജഗൃഹൈർഗ്രാമം ചകാരാലയൈഃ.
പൂർവേ ചിഞ്ചാഖ്യകുല്യാപ്യഥ വരുണദിശാ
പത്രചര്യാപഥാന്തം
യാമ്യേ നദ്യുത്തരാദുത്തരദിശി നിധന
ക്രോഡകേദാരകാന്തം
അസ്മിൻ ദേശേ മഹാത്മാ (വിബുധജ)ന(വര)
സ്സൂര്യനാരായണാഖ്യ
സ്സമ്പദ്വേശ്മാധിനാഥാദുദകമ(ഥ)സ ജ
(ഗ്രാഹ)കാരുണ്യസിന്ധുഃ.
രാമാനന്ദാഗ്രഹാരേ പ്രഥമമിഹ ശിവം
സാംബമൂർത്തിം സവർഗ്ഗം
സാക്ഷാദ്വിഷ്ണുഞ്ച രാമം ദ്വിജകുലനിപുണൈഃ
(സ്ഥാപയാമാസ) സൂര്യഃ
(ദ)ധ്നാ(പ്യ)ന്നം സസർപ്പിസ്സധനഗൃഹഗണം
ഭൂസുരേഭ്യോ ദദൌ (സോ)
നാകസ്യാനൂനസൌഖ്യം ധ്രുവമിതി മനന
സ്യാസ്പദം ഭൂരിദാനം.
സമ്പൽ(ക്ഷേത്ര)മഹേശസപ്തതിവടശ്ശേര്യാഖ്യഗേഹേഷ്വസൗ
ദത്വൈകൈകസഹസ്രകം പണധനം വൃദ്ധർത്ഥമഭ്യർച്ചിതും
രാമാനന്ദപുരാലയേ (ദിശി) നവത്യൈകൈകധാന്യാഢകം
പ്രത്യബ്ദന്തു (പറാ)ഖ്യമിത്യനുമതിം തേഭ്യഃ പ്രതിജ്ഞാപിതഃ”
ഈ ശ്ലോകങ്ങളുടെ കർത്താവിന്റെയാകട്ടെ പൂരയിതാവിന്റെയാകട്ടെ വൈദുഷ്യത്തെ പ്രശംസിക്കുവാൻ മാർഗ്ഗം കാണുന്നില്ല; പക്ഷേ അതിനു വേണ്ടിയല്ലല്ലോ അവയെ ഇവിടെ ഉദ്ധരിച്ചതു്. കിഴക്കു പുളിങ്കോൽതോടും പടിഞ്ഞാറു പട്ടഞ്ചീരിപ്പാതയും തെക്കു പുഴയുടെ വടക്കേക്കരയും വടക്കു കൊല്ലങ്കോട്ടു പാടവുമാണു് എഴുത്തച്ഛൻ ചമ്പത്തിൽ കുടുംബത്തിൽനിന്നു വിലയ്ക്കുവാങ്ങിയ സ്ഥലത്തിന്റെ അതിർത്തി എന്നു രണ്ടാംശ്ലോകത്തിൽ നിന്നു കാണാവുന്നതാണു്.
എഴുത്തച്ഛന്റെ സമാധി ഒരു ശ്ലക്ഷ്ണശിലകൊണ്ടു മൂടീട്ടുള്ളതും അദ്ദേഹം നിത്യമായി ഉപയോഗിച്ചിരുന്ന മുറിയിൽ വടക്കേ അറ്റത്തു ദക്ഷിണമുഖമായി പ്രതിഷ്ഠിച്ചിട്ടുള്ളതുമാകുന്നു. എഴുത്തച്ഛന്റേതെന്നു ജനങ്ങൾ വിശ്വസിക്കുന്ന യോഗദണ്ഡും മെതിയടികളും സമാധിക്കു കിഴക്കുവശം ഒരു പീഠത്തിൽ നിവിഷ്ടമായിരിക്കുന്നു. എല്ലാ ധനുമാസത്തിലും ഉത്രത്തിൻ നാൾ ഗുരുമഠത്തിൽവെച്ചു് എഴുത്തച്ഛന്റെ ശ്രാദ്ധം ആഘോഷിക്കുകയും അതിന്റെ ചടങ്ങായി ബ്രാഹ്മണസദ്യയും മറ്റും നടത്തുകയും ചെയ്യാറുണ്ടു്. ഇതിനു “ഗുരുമഠത്തിൽ ആരാധന” എന്നു പേർ പറയുന്നു. ഇതു് എഴുത്തച്ഛന്റെ സമാധികാലം മുതൽ ഇന്നുവരെയും അവിച്ഛിന്നമായി നടന്നുവരുന്നുണ്ടു്. 1043-ൽ ഗ്രാമത്തിൽ ഒരഗ്നിബാധയുണ്ടായി. ഏതാനും ഗൃഹങ്ങളും ഗുരുമഠവും അനേകം താളിയോലഗ്രന്ഥങ്ങളും നശിച്ചുപോയി. എങ്കിലും യോഗദണ്ഡിനും പാദുകങ്ങൾക്കും ഹാനി പറ്റിയില്ല എന്നു് 1904-ൽ പ്രസിദ്ധീകൃതമായ ഗുരുമഠംവക വിജ്ഞാപനത്തിൽ കാണുന്നുണ്ടെങ്കിലും അതിൽ ഗ്രന്ഥങ്ങളെസ്സംബന്ധിച്ചുള്ള പ്രസ്താവന അത്ര ശരിയാണെന്നു തോന്നുന്നില്ല. എന്തെന്നാൽ പ്രസിദ്ധ സംസ്കൃതപണ്ഡിതനായ ഡോ. ഏ. സി. ബർണ്ണൽ 1041-ാമാണ്ടിടക്കു താൻ ഗുരുമഠം സന്ദർശിച്ചു എന്നും അപ്പോൾ അവിടെ പഴയതു് എന്നു പറയുവാൻ ഭാഗവതം കിളിപ്പാട്ടിന്റെ ഒരു മാതൃക മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയുള്ള ഗ്രന്ഥങ്ങൾ 1011-ാമാണ്ടിടയ്ക്കുണ്ടായ ഒരു അഗ്നിബാധയിൽ നശിച്ചുപോയെന്നു സ്ഥലവാസികൾ തന്നെ ധരിപ്പിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 1043 മുതൽ 1068 വരെ ഇരുപത്തഞ്ചുകൊല്ലം മഠത്തിന്റെ സ്ഥിതി അനാഥപ്രായമായിരുന്നു. 1068-ൽ ചിറ്റൂർ ബീമത്തു ഗുരുദാസൻ കോപ്പുമേനോന്റെ ഉത്സാഹത്താൽ അതു ജീർണ്ണോദ്ധാരണം ചെയ്യപ്പെട്ടു. ഇതാണു് ഗുരുമഠത്തിന്റെ പശ്ചാൽകാലചരിത്രം.
30.9രാമാനുജനും സൂര്യനാരായണനും
മേല്പടി ശ്ലോകങ്ങൾ വായിച്ചാൽ തുഞ്ചന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനാണു് ചിറ്റൂർ പുഴ കണ്ടു സന്തുഷ്ടമായി അവിടെ ഗുരുമഠവും മറ്റും പ്രതിഷ്ഠിച്ചതെന്നു തോന്നുന്നതു സ്വാഭാവികമാണു്. ആചാര്യപദത്തിനു് എഴുത്തച്ഛനെന്നു് അർത്ഥം കല്പിച്ചാൽ മതിയാകുന്നതും അതു ഗുരുവിനും ശിഷ്യനും ഒന്നുപോലെ യോജിപ്പിക്കാവുന്നതുമാകുന്നു. എന്നാൽ ഇവിടെ ഒന്നു് ആലോചിക്കേണ്ടതുണ്ടു്. തുഞ്ചന്റെ ഭക്തനായ അന്തേവാസി എന്നുള്ളതിൽക്കവിഞ്ഞു് ഒരു വൈശിഷ്ട്യം സൂര്യനാരായണനു് ഉണ്ടായിരുന്നതായി അറിയുന്നില്ല. ‘ചൂരി’ എന്ന സംകുചിതാഭിധാനത്താൽ വിദിതനായ അദ്ദേഹം ജാതിയിൽ തരകൻ(മക്കവഴി വെള്ളാളൻ) ആയിരുന്നു. അദ്ദേഹത്തിനുവേണ്ടി ചിറ്റൂരിലെ നായന്മാർ ധനുമാസം ഉത്രത്തിൽ ശ്രാദ്ധം ആഘോഷിക്കത്തക്ക ഒരു മാഹാത്മ്യം അദ്ദേഹത്തിൽ ഐതിഹ്യം ആരോപിക്കുന്നില്ല. പ്രത്യുത തുഞ്ചത്തെഴുത്തച്ഛന്റെ സമാധിസ്ഥലമാണതു് എന്നത്രേ ചിറ്റൂരിലെ സകല ജനങ്ങളുടേയും പരമ്പരാഗതമായ വിശ്വാസം; അങ്ങനെയാണെങ്കിൽ മാത്രമേ അത്തരത്തിലുള്ള ലോകാരാധനത്തിനു് ഉപപത്തിയുമുള്ളൂ. അതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നതു സാക്ഷാൽ എഴുത്തച്ഛൻതന്നെയായിരുന്നു അവിടത്തെ സ്ഥാപനങ്ങൾക്കെല്ലാം കാരണഭൂതൻ എന്നും താൻ വൃദ്ധനും സന്യാസിയുമായിരുന്നതിനാൽ ആ സൽക്കർമ്മങ്ങളെല്ലാം തന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനെക്കൊണ്ടു് അദ്ദേഹം നടത്തിച്ചു എന്നുമാണു്. സന്യാസാശ്രമത്തിൽ ഗുരുനാഥൻ ‘രാമാനന്ദൻ’ എന്ന നാമം സ്വീകരിച്ചിരുന്നിരിക്കണം. ആ നാമത്താൽ മുദ്രിതമാകുകയാലാണല്ലോ അദ്ദേഹം സ്ഥാപിച്ച ഗ്രാമത്തിനു രാമാനന്ദാഗ്രഹാരം എന്നു പേർ സിദ്ധിച്ചതു്. കുറേക്കാലം ഗുരുമഠത്തിൽ താമസിച്ചു് ആ യോഗിവര്യൻ അവിടെവെച്ചുതന്നെ മഹാസമാധിയെ പ്രാപിച്ചുമിരിക്കണം. അല്ലെങ്കിൽ ആ പ്രദേശത്തിനു് ഇന്നു നാം കാണുന്ന മാഹാത്മ്യം ഒരു പ്രകാരത്തിലും സിദ്ധിക്കുന്നതിനു ന്യായമില്ല. ബർണ്ണൽസായ്പിന്റെ അന്വേഷണകാലത്തു സാക്ഷാൽ എഴുത്തച്ഛൻതന്നെ അവിടെ താമസിച്ചിരുന്നതായാണു് ചിറ്റൂർക്കാർ അദ്ദേഹത്തെ ധരിപ്പിച്ചതു്. സൂര്യനാരായണനെന്നല്ല തുഞ്ചന്റെ പേരെന്നു് ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു വ്യക്തമാകുന്നുണ്ടല്ലോ. ഗുരുനാഥൻ തൃക്കണ്ടിയൂർ സ്വഗൃഹത്തിൽവെച്ചുതന്നെയാണു് അന്തരിച്ചതെന്നും അതിനുമുമ്പ് പതിനാറു വയസ്സുള്ള തന്റെ ശിഷ്യനായ ഒരു യോഗി അവിടെ വരുമെന്നും അദ്ദേഹത്തിന്റെ പക്കൽ തന്റെ ചൂരൽക്കോലം ഭസ്മസഞ്ചിയും മെതിയടികളും ഭാഗവതം മുതലായ ഗ്രന്ഥങ്ങളും കൊടുക്കണമെന്നു് അദ്ദേഹം തന്റെ മരുമകളോടു പറഞ്ഞിരുന്നുവെന്നും അതുപോലെ ആ യുവാവു് (അതാണത്രേ സൂര്യനാരായണൻ) ആ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുപോയെന്നും അവയെയാണു് ഗുരുമഠത്തിൽ പിന്നീടു പ്രതിഷ്ഠിച്ചതെന്നുമുള്ള ഐതിഹ്യത്തിൽ അസംഭവ്യതാംശങ്ങൾ പലതും കാണ്‍മാനുണ്ടു്. സൂര്യനാരായണൻ എഴുത്തച്ഛൻ സാമൂതിരിപ്പാട്ടിലെ ആചാര്യനായിരുന്നു എന്നു പറയുന്നതിനും അപ്രതിഷേധ്യമായ ലക്ഷ്യം വേണ്ടിയിരിക്കുന്നു. അതു ശരിയാണെങ്കിൽ സാമൂതിരിപ്പാട്ടിലെ അധീനതയിലും ഭാരതപ്പുഴയുടെ തീരത്തിലുമുള്ള ഏതെങ്കിലും മനോഹരമായ ഒരു സ്ഥലത്ത് അദ്ദേഹത്തിന്റെ ഗുരുമഠം പണിയിക്കുകയും അതിന്റെ നിലനില്പിനു പര്യാപ്തമായ സ്വത്തു് ആ രാജാവിനെക്കൊണ്ടുതന്നെ ദാനം ചെയ്യിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ അദ്ദേഹം ആ മഠം പ്രതിഷ്ഠിച്ചതു കൊച്ചിയിലും ആയിരം പണം പലിശയ്ക്ക് ഏല്പിച്ചതു കൊച്ചിസർക്കാരിലുമായിരുന്നല്ലോ. ആദ്യം തുഞ്ചനോടുകൂടിയും പിന്നീടു തനിച്ചും സൂര്യനാരായണനെഴുത്തച്ഛൻ ഗുരുമഠത്തിൽ താമസിച്ചിരുന്നിരിക്കും. ഞാൻ ഇത്രയും ഇവിടെ പ്രപഞ്ചനം ചെയ്തതു്. ‘രാമാനന്ദൻ’ എന്നതു് എഴുത്തച്ഛൻ സന്യാസാശ്രമംവരിച്ചപ്പോൾ സ്വീകരിച്ച പേരാണെന്നു തെളിയിക്കുവാനാണു്. അഥവാ സൂര്യനാരായണനാണു് ഗുരുമഠത്തിൽ ആദ്യമായി പാർപ്പു തുടങ്ങിയതെന്നു വന്നാൽപ്പോലും തന്റെ ഗുരുനാഥന്റെ നാമധേയമാണു് അദ്ദേഹം അഗ്രഹാരത്തിനു നല്കിയതെന്നുള്ള ഊഹത്തിനു് അതു പ്രതിബന്ധമാകുന്നില്ല. രാമാനന്ദൻ എന്നായിരുന്നു എഴുത്തച്ഛന്റെ അക്കാലത്തെ പേരെന്നു വരുമ്പോൾ ‘രാമാനന്ദൻ’ എന്ന പദം അനന്തരകാലങ്ങളിൽ ഉച്ചാരണവൈകല്യത്താൽ രൂപഭേദം പ്രാപിച്ചു ‘രാമാനുജൻ’ എന്നായി പരിണമിച്ചതിൽ ആശ്ചര്യപ്പെടുവാനുമില്ല. പ്രസ്തുതസംജ്ഞയ്ക്ക് അത്തരത്തിൽ സംഭവിച്ച ഒരു പരിണാമമാണു് ‘രാമാനുജൻ’ എന്ന ഞാൻ വിശ്വസിക്കുന്നു.
30.10രാമൻ
ഇനി സന്യാസത്തിനു മുമ്പുള്ള പേരെന്തെന്നു തിരഞ്ഞുപിടിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ 949-ാമാണ്ടു മുതൽ 1006-ാമാണ്ടുവരെ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻനമ്പിയുടെ ഭാഗവതം ഏകാദശം കിളിപ്പാട്ടിൽനിന്നു താഴെ ഉദ്ധരിക്കുന്ന വരികൾ മാർഗ്ഗദർശനം നൽകുന്നതുപോലെ തോന്നുന്നു:
“ബാദരായണമുഖനിർഗ്ഗതം ഭാഗവതം
സ്കന്ധങ്ങളതിലേഴുമഞ്ചുമുള്ളതിലിഹ
തുഞ്ചത്തു മേവും രാമദാസനാമെഴുത്തച്ഛൻ
അച്യുതൻതങ്കൽ ഭക്തി മുഴുക്കനിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരു ഗീതമായുരചെയ്താൻ (മുന്നം)”
രാമദാസൻ എന്ന സമസ്തപദത്തിൽ വർണ്ണദ്യോതകമായ ദാസഘടകം തള്ളിയാൽ അവശേഷിക്കുന്നതു രാമശബ്ദമാണല്ലോ. അപ്പോൾ ശ്രീധരൻനമ്പിയുടെ കാലത്തു് എഴുത്തച്ഛന്റെ പേർ രാമനാണെന്നു പണ്ഡിതന്മാർ വിശ്വസിച്ചിരുന്നതായി സങ്കല്പിക്കാം. എഴുത്തച്ഛനു രാമനെന്ന പേരിൽതന്നെ ഒരു ജ്യേഷ്ഠനുണ്ടായിരുന്നുവെന്നതു ഈ സങ്കല്പത്തിനു ബാധകമല്ല. എഴുത്തച്ഛൻ അധ്യാത്മരാമായണം രചിക്കുന്ന കാലത്തു് ആ ജ്യേഷ്ഠൻ വലിയ ശിഷ്യസമ്പത്തുള്ള ഒരു ആചാര്യനായിരുന്നുവല്ലോ. അവർ തമ്മിൽ പ്രായംകൊണ്ടു് അടുപ്പമുണ്ടായിരുന്നതായി ആ പ്രസ്താവന തോന്നിക്കുന്നില്ല. അദ്ദേഹം എഴുത്തച്ഛന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ പുത്രനായിരുന്നു എന്നും എഴുത്തച്ഛന്റെ യൌവ്വനത്തിൽ അദ്ദേഹത്തിനു വാർദ്ധക്യമായിരുന്നു എന്നും വരാവുന്നതാണു്. രാമൻ സന്യാസാശ്രമത്തിൽ രാമാനന്ദനാകുന്നതു സ്വാഭാവികവുമാണല്ലോ. അതുകൊണ്ടു് എഴുത്തച്ഛന്റെ ബാല്യകാലത്തിലെ നാമധേയം രാമനെന്നായിരുന്നു എന്നു് ഊഹിക്കുന്നതിൽ അനൌചിത്യമുണ്ടെന്നു തോന്നുന്നില്ല.
30.11എഴുത്തച്ഛന്റെ കാലം
എഴുത്തച്ഛന്റെ ജീവിതത്തെ കൊല്ലം 600-ാമാണ്ടുമുതൽ 800-ാമാണ്ടുവരെ പല ഘട്ടങ്ങളിലേക്കും ഗവേഷകന്മാർ കൊണ്ടുപോകാറുണ്ടു്. 600-ാമാണ്ടിടയ്ക്കല്ലെന്നു് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു്. അങ്ങനെയാണെങ്കിൽ കൃഷ്ണഗാഥാകാരനെക്കാൾ പ്രാക്തനനാണു് എഴുത്തച്ഛൻ എന്നു വരേണ്ടതും ഭാഷാരീതി നോക്കിയാൽ അതിനു യാതൊരു പഴുതുമില്ലാത്തതുമാകുന്നു. കണ്ണശ്ശനും എഴുത്തച്ഛനും സമകാലികന്മാരായിരുന്നു എന്നു പറയുന്നതും അസംബന്ധമാണു്. ആ രണ്ടു മഹാകവികളുടേയും സംഭാഷണമാണെന്നു ചിലർ കരുതാറുള്ള
“ചൂടായ്കിൽത്തുളസീദളം യമഭടത്തല്ലിങ്ങു ചൂടായ്വരും;
പാടായ്കിൽത്തിരുനാമമന്തകഭടന്മാരങ്ങു പാടായ്വരും;
കൂടായ്കിൽസ്സുകൃതങ്ങൾ ചെയ്വതിനഹോ പാപങ്ങൾ കൂടായ് വരും:
വീടായ്കിൽക്കടമേവനും നരകമാം നാടങ്ങു വീടായ്വരും”
എന്ന ശ്ലോകം വെണ്‍മണി അച്ഛൻനമ്പൂരിപ്പാട്ടിലെ അപ്ഫൻ വിഷ്ണുനമ്പൂരിപ്പാട്ടിലെ കൃതിയാണെന്നു് ഇപ്പോൾ അനിഷേധ്യമായി തെളിഞ്ഞിട്ടുണ്ടു്.
എഴുത്തച്ഛൻ തന്റെ കാലത്തു സാമാന്യജനങ്ങളുടെ ഇടയിൽ പ്രചരിച്ചിരുന്ന മലയാളഭാഷയിലാണു് കാവ്യങ്ങൾ നിർമ്മിച്ചതു്. എന്നാൽ അവയിലും ചില പഴയ പദങ്ങളും പ്രയോഗങ്ങളും അദ്ദേഹത്തിന്റെ ജീവിതം എപ്പോളെന്നു നിർണ്ണയിക്കുവാൻ അല്പാല്പം സഹായിക്കുന്നുണ്ടു്. (1) ചേൽക്കണ്ണി, (2) മയ്യൽ (മോഹം), (3) ഒക്കത്തക്ക, (4) വിരയേ, (5) അടയ (മുഴുവൻ), (6) മുനിവു (കോപം), (7) ഇകലിൽ (യുദ്ധത്തിൽ), (8) മറുകി (തിളച്ചു, (9) ഇടർ (ദുഃഖം), (10) തൂമ (സത്യം) മുതലായ പദങ്ങളും (1) എവിടത്തു പാർത്ഥൻ, (2) ജീവിക്കയിൽ, (3) സത്യമായ് വന്നുതാവൂ, (4) ശുശ്രൂഷ ചെയ്തു ഞായം, (5) സാദരം നല്കൂ പിതൃക്കൾക്കും, (6) ഭക്തന്മാർ വിഷയമായ്, (7) രാക്ഷസരാജാവായ രാവണഭഗിനി ഞാൻ, (8) കീകസാത്മജകുലനാശകാരിണിയായേ, (9) കാടിതു കണ്ടായോ നീ തുടങ്ങിയ പ്രയോഗങ്ങളും നോക്കുക. ഉപോത്തമമായ പ്രയോഗത്തിൽ കാണുന്ന ‘ഏ’ എന്ന പാദപൂരകമായ നിപാതം നിരണംകവികളുടെ കാലത്തു പ്രചുര പ്രചാരമായിരുന്നു; എഴുത്തച്ഛന്റെ കാലത്തും അതിനു് അങ്ങിങ്ങു പ്രവേശമുണ്ടായിരുന്നതായി കാണുന്നുണ്ടു്. ആകെക്കൂടി ഭാഷാഗതി നോക്കിയാൽ എഴുത്തച്ഛൻ കൊല്ലം എട്ടാം ശതകത്തിലാണു് ജീവിച്ചിരുന്നതെന്നു സ്പഷ്ടമാകുന്നു. ആ ശതകത്തിന്റെ പൂർവ്വാർദ്ധത്തിലോ ഉത്തരാർദ്ധത്തിലോ എന്നു മാത്രമേ പരിശോധിക്കേണ്ടതായുള്ളൂ.
എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധം
മുൻപ് ഉദ്ധരിച്ച ഗുരുമഠശ്ലോകങ്ങളിൽ ‘നാകസ്യാനൂനസൗഖ്യം’ എന്നൊരു പാദാംശം കാണ്‍മാനുണ്ടു്. അതിനു് ഒരു കലിവാചകത്തിന്റെ സ്വരൂപമുണ്ടെന്നു തീർച്ചായി പറയാം. ധ്റുവമെന്നു് അതിനപ്പുറമുള്ള പദവും ആ വിഷയത്തിൽ ജ്ഞാപകമാണു്. അങ്ങനെയാണെങ്കിൽ ഗ്രാമദാനം 723-ാമാണ്ടു തുലാമാസം 11-ാംനുയാണെന്നു സിദ്ധിക്കുന്നു. ‘(ദ)ധ്നാ(പ്യ)ന്നം സസർപ്പിഃ’ എന്ന വാചകത്തിനു് ആ ലക്ഷണമില്ല. ഗ്രാമദാനം സംബന്ധിച്ചു് ഒരു ശാസനപത്രം ഗുരുമഠത്തിൽ ഉണ്ടായിരുന്നു എന്നും 1046 ഇടയ്ക്കു് അതു താൻ കണ്ടു എന്നും ബർണ്ണൽ പറയുന്നുണ്ടു്. പക്ഷേ അതിൽനിന്നു് അദ്ദേഹം അനുമാനിച്ചതു് എഴുത്തച്ഛൻ ക്രി. പി. പതിനേഴാം ശതകത്തിന്റെ അവസാനത്തിൽ, അതായതു കൊല്ലം 875-ാമാണ്ടിടയ്ക്കു, ജീവിച്ചിരുന്നു എന്നാണു്. എഴുത്തച്ഛന്റെ കൃതികളിലേ ഭാഷാരീതി ഈ അനുമാനത്തിനു കടകവിരുദ്ധമായി നിലകൊള്ളുന്നു. കാലഗണനയിൽ ഏതു കാരണവശാലോ ആ പണ്ഡിതനു് ഒരു കുഴപ്പം പറ്റിപ്പോയിട്ടുണ്ടെന്നതു നിർവിവാദമാണു്.
‘നാകസ്യാനൂനസൗഖ്യം’ എന്ന വാചകത്തിൽ കലിദിന സൂചനയില്ലെന്നു പറയുന്നവർ എഴുത്തച്ഛനും മേല്പുത്തൂർ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നും ഭട്ടതിരി മുഖാന്തിരമാണു് എഴുത്തച്ഛൻ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായതെന്നും, അവിടെ വെച്ചാണു് അധ്യാത്മരാമായണം രചിച്ചതെന്നും, ആ ഗ്രന്ഥത്തിന്റെ മൂലം ആദ്യമായി കേരളത്തിൽ കൊണ്ടുവന്നതു ‘പവിത്രകരസ്സൂര്യഃ’ എന്ന കലിവാചകത്താൽ സൂചിതമായ കൊല്ലം 787-ാമാണ്ടു ചിങ്ങത്തിലായിരുന്നു എന്നും വാദിക്കുന്നു. ‘പവിത്രം പരം സൌഖ്യ’ എന്നൊരു ഭാഗം എഴുത്തച്ഛന്റെ അധ്യാത്മരാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തിൽ കാണുന്നുണ്ടെന്നും അതു കലിവാചകമാണെന്നും അതനുസരിച്ചു നോക്കുമ്പോൾ 787-ാമാണ്ടു ചിങ്ങമാസം 20-ാംനുയാണു് എഴുത്തച്ഛൻ ആ ഗ്രന്ഥരചന സമാപിച്ചതു് എന്നു സിദ്ധിക്കുമെന്നുംകൂടി അവർ പറയുന്നു. ഇവിടെ കലിയെസ്സംബന്ധിച്ചിടത്തോളം രണ്ടു വാക്യങ്ങളും ഒന്നുതന്നെയാണെന്നും അധ്യാത്മരാമായണം മൂലം പരദേശത്തിൽ നിന്നു വന്നുചേർന്ന ദിവസം തന്നെ അതിന്റെ ഭാഷാനുവാദവും അവസാനിച്ചു എന്നു പറയുന്നതു് അനുപപന്നമാകയാൽ ‘പവിത്രം പരം സൗഖ്യ’ തന്നെയാണു് പിന്നീടു ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ ‘പവിത്രകരസ്സുര്യഃ’ എന്നു് ആകൃതിഭേദം കൈക്കൊണ്ടതെന്നും സങ്കല്പിക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം ആകെക്കൂടി പ്രകൃതത്തിൽ ചർച്ച ചെയ്വാനുള്ളതു് എഴുത്തച്ഛൻ 729-ാമാണ്ടിടയ്ക്കോ 787-ാമാണ്ടിടയ്ക്കോ ജീവിച്ചിരുന്നതു് എന്നു മാത്രമാകുന്നു. ഭട്ടതിരിയുടെ ബാല്യകാലത്തു് എഴുത്തച്ഛനു മധ്യവയസ്സായിരുന്നു എന്നു പറയുന്നവരുമുണ്ടു്.
ഭട്ടതിരിയേയും എഴുത്തച്ഛനേയും സംഘടിപ്പിക്കുന്ന ഐതിഹ്യങ്ങൾക്കു വലിയ വിലയൊന്നും കല്പിക്കുവാൻ തോന്നുന്നില്ല. ഭട്ടതിരിയെ വാതരോഗം ബാധിച്ചപ്പോൾ അതിനു പ്രതിവിധിയെന്തെന്നു് അദ്ദേഹം ഒരു ദൂതൻമുഖാന്തരം എഴുത്തച്ഛനോടു ചോദിച്ചു എന്നും മത്സ്യം തൊട്ടുകൂട്ടണമെന്നു് എഴുത്തച്ഛൻ പറഞ്ഞയച്ചു എന്നും ഭട്ടതിരി ആ ഉപദേശത്തിന്റെ സാരം മനസ്സിലാക്കി മത്സ്യാദ്യവതാരവർണ്ണനാത്മകമായ നാരായണീയം രചിച്ചു എന്നും ചിലർ പറയുന്നതു വിശ്വസിക്കുവാൻ മാർഗ്ഗം കാണുന്നില്ല. ഭട്ടതിരിയുടെ നിലയിലുള്ള ഒരാളോടു ബ്രാഹ്മണരെപ്പറ്റി അളവറ്റ ഭക്തിയും ബഹുമാനവും ഉണ്ടായിരുന്ന എഴുത്തച്ഛൻ ഒരിക്കലും ആ ഭാഷയിൽ ഒരു ഉപദേശം നല്കിയിരിക്കാനിടയില്ല. രണ്ടാമതു നാരായണീയം ആരംഭിക്കുന്നതു തന്നെ മത്സ്യാവതാരകഥകൊണ്ടല്ല; മുപ്പത്തിരണ്ടാം ദശകത്തിൽ മാത്രമാണു് ശ്രീമൽഭാഗവതത്തെ അനുവർത്തിച്ചു് അദ്ദേഹം ആ കഥ പ്രതിപാദിക്കുന്നതു്. അതിനു മുൻപുതന്നെ വരാഹം, നരസിംഹം, വാമനം, കൂർമ്മം എന്നിങ്ങനെ നാലവതാരങ്ങളേയും പറ്റിയുള്ള പ്രതിപാദനം കഴിയുന്നുണ്ടു്. 762-ൽ ആണല്ലോ നാരായണീയരചന. അക്കാലത്തു ഭട്ടതിരി എഴുത്തച്ഛനോടു് ഉപദേശം ചോദിക്കണമെങ്കിൽ അന്നു് എഴുത്തച്ഛനു് അൻപതു വയസ്സോളമെങ്കിലും പ്രായമായിരിക്കണം. 787-ാമാണ്ടാണു് അധ്യാത്മരാമായണം തർജ്ജമ ചെയ്തതെങ്കിൽ അന്നു് 75 വയസ്സിനടുത്തു് എത്തിയുമിരിക്കണം. അധ്യാത്മരാമായണത്തിനുമേലാണു് ഭാരതത്തിന്റെ രചന എന്നുള്ളതിനെപ്പറ്റി ആർക്കും വിപ്രതിപത്തിയുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അങ്ങനെ വരുമ്പോൾ 75 വയസ്സിനു മേലാണു് എഴുത്തച്ഛൻ ഭാരതനിർമ്മിതിക്കു് ആരംഭിച്ചതെന്നു സങ്കല്പിക്കേണ്ടിയിരിക്കുന്നു. ആ സങ്കല്പം യുക്തിസഹമല്ല. അതുകൊണ്ടു ഭട്ടതിരിയും എഴുത്തച്ഛനും തമ്മിൽ യാതൊരു സൗഹാർദ്ദബന്ധത്തിനും മാർഗ്ഗമില്ലാത്ത നിലയിൽ കൊല്ലം എട്ടാംശതകത്തിന്റെ പൂർവ്വാർദ്ധത്തിലായിരുന്നു എഴുത്തച്ഛന്റെ ജീവിതം എന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ ‘നാകസ്യാനൂനസൗഖ്യം’ എന്നതു കലിവാചകമാണെന്നും 729-ാമാണ്ട് എഴുത്തച്ഛൻ ജീവിച്ചിരുന്നു എന്നും അനുമാനിക്കുന്നതിൽ അസാംഗത്യമില്ല. പിന്നെയും കുറേക്കാലംകൂടി അദ്ദേഹം ഗുരുമഠത്തിൽ താമസിച്ചു ലോകാനുഗ്രഹം ചെയ്തുകൊണ്ടിരുന്നിരിക്കാം. ഇടയ്ക്കു് ‘ഭാസ്വത്തുഞ്ചാഖ്യസന്മന്ദിര’ എന്നിങ്ങനെ ഒരു സംസ്കൃതശ്ലോകം പത്രപങ്ക്തികളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിൽ ‘ഹംസപ്രാപ്യം നു സൗമ്യം’ എന്നു് അദ്ദേഹത്തിന്റെ സ്വർഗ്ഗാരോഹണകാലത്തെ ദ്യോതിപ്പിക്കുന്ന ഒരു കലിവാക്യമുണ്ടെന്നും കാണുമാറായി. അതു യഥാർത്ഥമായ ഒരു രേഖയാണെന്നു് എനിക്കു വിശ്വാസം വന്നിട്ടില്ലാത്തതിനാൽ ആ വാക്യം സൂചിപ്പിക്കുന്നതുപോലെ 732 ധനു 24-ാംനുയാണു് എഴുത്തച്ഛന്റെ നിര്യാണം എന്നു ക്നുപ്തപ്പെടുത്തുവാൻ നിവൃത്തിയില്ല. ഏതായാലും 750-നു മേൽ എഴുത്തച്ഛൻ ജീവിച്ചിരുന്നിരിക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടും ത്രികരണപരിശുദ്ധമായ ജീവിതചര്യയിൽനിന്നു് അദ്ദേഹം ദീർഘായുഷ്മാനായി 80 വയസ്സോളം ഐഹികയാത്ര ചെയ്തിരിക്കാമെന്നു് അനുമാനിക്കുന്നതിൽ അനുപപത്തിയില്ലാത്തതുകൊണ്ടും ആ മഹാത്മാവിന്റെ ജീവിതകാലം കൊല്ലം 671-നും 750-നും ഇടയ്ക്കായിരുന്നു എന്നു് അനുമാനിക്കാവുന്നതാകുന്നു.
കടിയംകുളത്തു ശുപ്പുമേനോന്റെ പ്രസ്താവന
കടിയംകുളം ശുപ്പുമേനോൻ തേനാറിമാഹാത്മ്യം എന്ന കിളിപ്പാട്ടിൽ
“രാഘവനായ ഗുരുനാഥന്റെ കൃപാബലം
ലാഘവമെന്നിയേ സംപൂർണ്ണമായുണ്ടാകേണം.
ഗോവിന്ദാചാര്യപാദാംഭോരുഹരജസ്സുക
ളാവോളം മമ മനോമുകുരേ വിളങ്ങണം.
ചന്ദ്രദേശികാചാര്യനന്യദേശികന്മാരും
സാന്ദ്രകാരുണ്യമെന്നിൽ പ്രീതിപൂണ്ടരുളേണം.
………
കരുണാമൃതപൂരവരുണാലയമായ
കരുണാകരാചാര്യചരണാംബുജം കൂപ്പി
സൂര്യജ്ഞാനാന്ധകാരസൂര്യനായീടും ശ്രീമൽ
സൂര്യനാരായണാചാര്യാന്തേവാസീന്ദ്രന്മാരിൽ
പേരായിരത്തിലേറ്റം പേരിയന്നീടും ശ്രീമൽ
പ്പേരുവെന്നുലകിങ്കൽപ്പേരിയന്നരുളീടും
സച്ചിദാനന്ദാത്മകനദ്വയനനാമയൻ
നിശ്ചലൻ നിരാകുലനെന്നുടെ ഗുരുനാഥൻ
ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും
സ്വൈരമെന്നകക്കാമ്പിൽ വാണീടവേണം സദാ.”
എന്നു പ്രസ്താവിയ്ക്കുന്നുണ്ടെന്നും അതിൽനിന്നു് എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യനാരായണന്റെ പ്രശിഷ്യനാണു് ശുപ്പുമേനോൻ എന്നു സിദ്ധിക്കുന്നു എന്നും അതുകൊണ്ടു് എഴുത്തച്ഛൻ എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നു പറയുന്നതു ശരിയല്ലെന്നും ചിലർ വാദിക്കുന്നു. ശുപ്പുമേനോൻ 940-ാമാണ്ടിടയ്ക്കു ജനിച്ചു എന്നും അദ്ദേഹം ‘രാഘവനായ ഗുരുനാഥൻ’ എന്നു തേനാറിമാഹാത്മ്യത്തിലും ‘ഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും … … … തുണപ്പാൻവന്ദിക്കുന്നേൻ’ എന്നു കാവേരിമാഹാത്മ്യം കിളിപ്പാട്ടിലും താൻ സ്മരിക്കുന്ന കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ ശിഷ്യനായിരുന്നു എന്നും സൂക്ഷ്മമായി പറയാം. പിഷാരടി ടിപ്പുസുൽത്താന്റെ കാലത്തു ജീവിച്ചിരുന്നതായി തെളിയുന്നതിനാൽ അദ്ദേഹത്തിന്റെ ജീവിതവും പത്താം ശതകത്തിലായിരുന്നു എന്നു വന്നുകൂടുന്നു. ശുപ്പുമേനോന്റെ മറ്റൊരു ഗുരുവായ പേരുവും രാഘവനും സമവയസ്കന്മാരായിരുന്നിരിയ്ക്കുവാനാണു് ന്യായമുള്ളതു്. അങ്ങിനെ വരുമ്പോൾ സൂര്യനാരായണൻ 850-ാമാണ്ടിനുമുൻപു ജനിച്ചതായി സങ്കല്പിക്കുവാൻ നിവൃത്തിയില്ല. തുഞ്ചത്തെഴുത്തച്ഛൻ അന്തരിച്ചപ്പോൾ സൂര്യനാരായണനു 16 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ എന്നു സമ്മതിച്ചാൽപ്പോലും ആ കൂടസ്ഥനായ ആചാര്യൻ 866 വരെ ജീവിച്ചിരുന്നതായി അംഗീകരിക്കേണ്ടിവരുന്നു. അങ്ങനെയായാൽ 781-ൽ അദ്ദേഹം ചെമ്പകശ്ശേരി രാജധാനിയിൽ പോകത്തക്ക വയസ്സിൽ എത്തിയിരിക്കുവാൻ ഇടയില്ലല്ലോ. അതുകൊണ്ടു് ഈ വാദം എഴുത്തച്ഛനേയും മേല്പുത്തൂരിനേയും ചെമ്പകശ്ശേരി രാജാവിനേയും കൂട്ടി ഘടിപ്പിക്കുവാൻ ശ്രമിക്കുന്നവർക്കു് ഒരുവിധത്തിലും സഹായകമാകുന്നില്ല. ഒൻപതാം ശതകത്തിനു മുൻപുതന്നെ ശുകഗാന പ്രസ്ഥാനം ഭാഷയിൽ പ്രതിഷ്ഠയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നുള്ള പരമാർത്ഥത്തെ ആർക്കും അന്യഥാകരിക്കുവാൻ സാധിക്കുന്നതല്ല. അതിനാൽ ആ ശതകത്തിലേക്കു് എഴുത്തച്ഛനെ കടത്തിക്കൊണ്ടുപോകുന്നതു് അത്യന്തം യുക്തിഹീനമാകുന്നു. ശുപ്പുമേനോന്റെ ‘അന്തേവാസീന്ദ്രന്മാരിൽ’ എന്ന പദപ്രയോഗം സൂര്യനാരായണന്റെ ശിഷ്യപ്രശിഷ്യപരമ്പരയെ പൊതുവേ പരാമർശിച്ചു മാത്രമാണെന്നും പേരു ആ പരമ്പരയിൽപ്പെട്ട ഒരാളായിരുന്നു എന്നല്ലാതെ സൂര്യനാരായണന്റെ നേരേശിഷ്യനല്ലായിരുന്നു എന്നും അനുമാനിച്ചാലേ ആ പ്രയോഗം അർത്ഥവത്താകയുള്ളൂ; കരുണാകരനെഴുത്തച്ഛനെ അദ്ദേഹം ഒരു പ്രാക്കാലഗുരുവിന്റെ നിലയിൽ വന്ദിക്കുന്നതായും കരുതേണ്ടതാണു്.
30.12എഴുത്തച്ഛന്റെ ഗുരുക്കന്മാർ
‘അഗ്രജൻ മമസതാം’ എന്നു തുടങ്ങുന്ന അധ്യാത്മരാമായണത്തിലെ വരികളിൽ നിന്നു് എഴുത്തച്ഛനു രാമനാമധേയനായ ഒരു ഗുരുവുണ്ടായിരുന്നു എന്നും അതു് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ തന്നെയാണെന്നും അദ്ദേഹത്തിനു ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നു വ്യക്തമാകുന്നതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അഗ്രജനെന്നും, വിദ്വച്ഛ്റേഷ്ഠനായ മറ്റൊരു ഗുരുവെന്നും, രാമനെന്ന മൂന്നാമതൊരു ഗുരുവെന്നും ഇവിടെ അർത്ഥകല്പന ചെയ്യുന്നതു് അസമഞ്ജസമാകുന്നു. അഗ്രജപദം ബ്രാഹ്മണപര്യായമായി പരിഗണിക്കണമെന്നു ചിലർ പറയുന്നതു് അബദ്ധമല്ലെങ്കിലും പ്രകൃതത്തിൽ ആ അർത്ഥത്തിനു പ്രസക്തിയില്ല. രാമൻ എന്ന ജ്യേഷ്ഠൻതന്നെയായിരുന്നു എഴുത്തച്ഛന്റെ പ്രധാന ഗുരു. അദ്ദേഹവും നാട്ടെഴുത്താശാന്റെ വൃത്തി സ്വീകരിച്ചിരുന്നതുകൊണ്ടായിരിക്കണം അദ്ദേഹത്തിനു് ‘അനേകാന്തേവാസികൾ’ ഉണ്ടായതു്. ആ അന്തേവാസികളോടുകൂടി ‘മമ ഉൾക്കുരുന്നിൽ വാഴ്ക’ എന്നു് എഴുത്തച്ഛൻ പറയുന്നതിൽ നിന്നു് അധ്യാത്മരാമായണം നിർമ്മിച്ച കാലത്തു രാമനെഴുത്തച്ഛൻ അധ്യാപകവൃത്തിയിൽ നൂതനനല്ലെന്നു് അനുമാനിക്കാവുന്നതാണു്. ‘മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും’ എന്ന വരികളിൽ നിന്നു് എഴുത്തച്ഛനു വേറേയും ഗുരുക്കന്മാരുണ്ടായിരുന്നതായും വെളിപ്പെടുന്നു. പക്ഷേ അവരാരെല്ലാമെന്നു് അദ്ദേഹം നമ്മെ അറിയിക്കുന്നില്ല. കേളല്ലൂർ നീലകണ്ഠസോമയാജി അവരിൽ അന്യതമനായിരുന്നു എന്നുള്ള അഭിപ്രായം എനിക്കു സമ്മതമായി തോന്നുന്നില്ല. അതിനു തെളിവായി ഉദ്ധരിക്കുന്ന ‘അൻപേണമെൻ മനസി ശ്രീനീലകണ്ഠഗുരു’ എന്ന വരി കാണുന്ന ഹരിനാമകീർത്തനം എഴുത്തച്ഛന്റെ വരിയാണെങ്കിൽത്തന്നെയും അതു സോമയാജി ആണെന്നു സിദ്ധിക്കുന്നില്ല. സോമയാജി എഴുത്തച്ഛന്റെ വേദാന്തഗുരുവായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ പേർ വേണ്ടിയിരുന്നു അദ്ധ്യാത്മരാമായണത്തിൽ ആദ്യമായി സ്മരിക്കുവാൻ. നിശ്ചയമായും നീലകണ്ഠൻ രാമനെഴുത്തച്ഛനെക്കാൾ പതിന്മടങ്ങു വൈദുഷ്യവാനായിരുന്നു. വിശേഷിച്ചു രവിയിൽനിന്നു് ആത്തവേദാന്തശാസ്ത്രനുമായിരുന്നു. രാമഗീത, ലക്ഷ്മണോപദേശം മുതലായ വേദാന്തഘട്ടങ്ങൾ അടങ്ങിയ ഒരു കൃതിയുടെ ആരംഭത്തിൽ ആ പുണ്യശ്ലോകനെ എഴുത്തച്ഛൻ വന്ദിക്കാത്തതു് അദ്ദേഹം തന്റെ ഗുരുവല്ലാതിരുന്നതുകൊണ്ടാണെന്നേ എനിക്കു് ഊഹിക്കുവാൻ തോന്നുന്നുള്ളു. “രാമനാമാചാര്യനുമാവോളം തുണയ്ക്കണം” എന്നു ദേവീമാഹാത്മ്യം കിളിപ്പാട്ടിലും എഴുത്തച്ഛൻ തന്റെ ജ്യേഷ്ഠനെ വന്ദിച്ചിരിക്കുന്നു. “രാമഭക്താഢ്യനായ രാമശിഷ്യൻ” എന്നു ബ്രഹ്മാണ്ഡപുരാണത്തിലും കാണ്‍മാനുണ്ടു്. അതു് എഴുത്തച്ഛന്റെ കൃതിയാണോ എന്നു യഥാവസരം പരിശോധിക്കാം. എഴുത്തച്ഛനു വേദാന്തത്തിലൊഴികെ മറ്റു ശാസ്ത്രങ്ങളിൽ അവഗാഹമുണ്ടായിരുന്നതായി തെളിയുന്നില്ല. എന്നാൽ ഭാഷാകവിതയ്ക്കു വേണ്ട സംസ്കൃതവ്യുൽപത്തി അദ്ദേഹത്തിനു സിദ്ധിച്ചിരുന്നു എന്നു നിസ്സംശയമായി പറയാം. അങ്ങിങ്ങു കവിയുടെ അനവധാനതകൊണ്ടോ അവ്യുൽപന്നതകൊണ്ടോ അലംഭാവംകൊണ്ടോ അപൂർവ്വം ചില അപശബ്ദങ്ങൾ കാണ്‍മാനുണ്ടെങ്കിൽ അവയെപ്പറ്റി അത്രയൊന്നും അപലപിക്കേണ്ട ആവശ്യവും ഞാൻ കാണുന്നില്ല. ഭാഷാകൃതിയാകുമ്പോൾ അത്രയൊക്കെ മതിയെന്നേ അക്കാലത്തെ പണ്ഡിതകവികൾ പോലും കരുതിയിരുന്നുള്ളു.
30.13ജീവചരിത്രം
മുൻപു പ്രസ്താവിച്ചിട്ടുള്ളതിനെക്കാൾ വളരെ അധികമൊന്നും എഴുത്തച്ഛന്റെ ജീവചരിത്രത്തെപ്പറ്റി വ്യക്തമായി അവശേഷിക്കുന്നില്ല. ബാല്യത്തിൽത്തന്നെ എഴുത്തച്ഛൻ ശമദമാദിഗുണങ്ങളാൽ അലംകൃതനും മുമുക്ഷുവുമായിത്തീർന്നിരിക്കണം. അദ്ദേഹം വിദേശങ്ങളിൽ സഞ്ചരിച്ചു തമിഴിൽ വേദാന്തഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കുന്നതിനുവേണ്ട പാണ്ഡിത്യം ആ ഭാഷയിൽ സമ്പാദിച്ചുമിരുന്നിരിക്കണം. സംസ്കൃതഭാഷയിലെ വേദാന്തഗ്രന്ഥങ്ങളും അദ്ദേഹം പരിശീലിച്ചിരുന്നു. അദ്ദേഹത്തിനു് ആന്ധ്രഭാഷ അറിയാമായിരുന്നു എന്നുള്ളതിനു തെളിവൊന്നുമില്ല. ഇദംപ്രഥമമായി കേരളത്തിൽ വന്നുചേർന്ന ആന്ധ്രലിപിലിഖിതമായിരുന്ന ഒരു അധ്യാത്മരാമായണഗ്രന്ഥം അദ്ദേഹം ചെമ്പകശ്ശേരി രാജാവിനുവേണ്ടി പകർത്തിയെന്നു പറയുന്നതു ശരിയല്ല. അതിനു വളരെ മുൻപുതന്നെ ആ ഗ്രന്ഥം കേരളീയവിദ്വാന്മാർ കാണത്തക്ക നിലയിലുള്ളതായിരുന്നു അവരും ആന്ധ്രചോളാദിദേശങ്ങളിലെ സംസ്കൃതപണ്ഡിതന്മാരും തമ്മിലുള്ള സൌഹാർദ്ദബന്ധം. എഴുത്തച്ഛൻ പ്രശസ്തനായതിനുമേലല്ല അധ്യാത്മരാമായണം ഭാഷയിൽ രചിച്ചതെന്നും പ്രത്യുത അധ്യാത്മരാമായണരചനയാണു് അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്നും ഊഹിക്കുവാനാണു് ഔചിത്യം അധികമുള്ളതു്. വിദേശസഞ്ചാരം കഴിഞ്ഞു യൗവനത്തിൽത്തന്നെ അദ്ദേഹം തിരിച്ചു തൃക്കണ്ടിയൂരിലുള്ള സ്വഗൃഹത്തിൽ എത്തുകയും അവിടെ ഒരു പാഠശാല സ്ഥാപിച്ചു് അധ്യാപകവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. അവിടെവച്ചു് ആദ്യമായി അധ്യാത്മരാമായണവും പിന്നീടു ശ്രീമഹാഭാരതവും നിർമ്മിച്ചു. എഴുത്തച്ഛൻ വിവാഹംചെയ്തുവോ എന്നും അതിൽ സന്തതിയുണ്ടായിരുന്നുവോ എന്നുമുള്ള ചോദ്യങ്ങൾക്കു് ഉത്തരം പറയുന്നതു സുകരമല്ല. ബർണ്ണൽ, അദ്ദേഹത്തിനു് ഒരു മകൾ ഉണ്ടായിരുന്നു എന്നും ആ മകൾ പകർത്തിയ എഴുത്തച്ഛന്റെ കൃതികളാണു് ഗുരുമഠത്തിൽ സൂക്ഷിച്ചിരുന്നതെന്നും തദ്ദേശവാസികൾ പറഞ്ഞതായി രേഖപ്പെടുത്തിക്കാണുന്നു. കൂറ്റനാട്ടുള്ള ആമക്കാവു് എന്ന സ്ഥലത്തെ ഒരു കുടുംബത്തിൽനിന്നായിരുന്നു എഴുത്തച്ഛൻ ദാരസംഗ്രഹംചെയ്തതു് എന്നൊരു ഐതിഹ്യമുണ്ടു്. അതു വിശ്വസിക്കുവാൻ ന്യായമില്ല. ആ കുടുംബക്കാരും എഴുത്തച്ഛന്മാർ തന്നെ. തന്റെ പത്നിയുടെ മരണാനന്തരം എഴുത്തച്ഛൻ വീണ്ടും ഗാർഹസ്ഥ്യബദ്ധനാകാതെ സന്യാസാശ്രമം സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ഗുണകർമ്മവിശേഷങ്ങളാൽ ആകൃഷ്ടരായി ഭക്തന്മാരും വിരക്തന്മാരുമായ പലരും അദ്ദേഹത്തിന്റെ അന്തേവാസിത്വം അംഗീകരിക്കുകയും അവരോടൊന്നിച്ചു് അദ്ദേഹം പല പുണ്യസ്ഥലങ്ങളിലും പര്യടനം ചെയ്കയും യദൃച്ഛയാ കിഴക്കൻ ചിറ്റൂരിൽ ചെന്നുചേർന്നു് അവിടെ ശ്രീരാമക്ഷേത്രവും ഗുരുമഠവും സ്ഥാപിക്കുകയും അതിൽപ്പിന്നീടു് അവിടെത്തന്നെ ഭഗവദ്ധ്യാനാനുസന്ധാനങ്ങളിൽ തൽപരനായി ആയുരന്തംവരെ കാലയാപനം ചെയ്കയും ചെയ്തിരിക്കാം. കാലാന്തരത്തിൽ ഐതിഹ്യം അദ്ദേഹം അവിവാഹിതനാണെന്ന വിചാരത്തിൽ മകളെ മരുമകളാക്കിയതായിരിക്കണം. എഴുത്തച്ഛന്റെ വംശം അദ്ദേഹത്തോടുകൂടി അന്യം നിന്നുപോയതായാണു് കേൾവി.
30.14എഴുത്തച്ഛന്റെ കൃതികൾ
(1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) മഹാഭാരതം, (4) ദേവീമാഹാത്മ്യം, എന്നിവ എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിർവിവാദംതന്നെ. (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമദ്ഭാഗവതം, (8) ഹരിനാമകീർത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം ഇവയെപ്പറ്റി ചർച്ചചെയ്തു തീരുമാനിക്കേണ്ടിയിരിക്കുന്നു. അഷ്ടാംഗഹൃദയത്തിനു് എഴുത്തച്ഛൻ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നതിനു ആസ്പദമൊന്നുമില്ല. അദ്ദേഹം ശാക്തേയമതതത്വങ്ങളെ പരാമർശിച്ചു് ഒരു നിബന്ധം നിർമ്മിച്ചിട്ടുണ്ടെന്നുള്ള ഊഹവും ഭ്രമമൂലകമാകുന്നു. അദ്ദേഹം ശാക്തേയനായിരുന്നില്ല; അദ്ദേഹത്തിന്റെ ഗുരുവെന്നു ചിലർ വാദിക്കുന്ന നീലകണ്ഠസോമയാജിയുടെ തന്ത്രസംഗ്രഹം താന്ത്രികമതത്തെപ്പറ്റിയല്ല,ജ്യോതിശ്ശാസ്ത്രത്തെപ്പറ്റിയാണു് പ്രതിപാദിക്കുന്നതെന്നു് ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുമുണ്ടു്. ശിവപുരാണം കിളിപ്പാട്ടു കുഞ്ചൻനമ്പ്യാരുടേതാണെന്നു് ഇപ്പോൾ പരിപൂർണ്ണമായി തെളിഞ്ഞിട്ടുള്ളതിനാൽ അതിനെപ്പറ്റി യാതൊരു വിമർശവും ആവശ്യകമല്ല. പാതാളരാമായണം കോട്ടയത്തു കേരളവർമ്മരാജാവിന്റെ കൃതിയാണെന്നുള്ളതിനു് അതിൽത്തന്നെ തെളിവുണ്ടു്.
30.15കിളിപ്പാട്ട്, കിളിപ്പാട്ടിന്റെ ഉൽപത്തി
മലയാളഭാഷയിൽ കിളിയെക്കൊണ്ടു് കഥ പറയിക്കുക എന്ന കവിതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് എഴുത്തച്ഛനെന്നുതന്നെയാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പു ഗുരുദക്ഷിണപ്പാട്ടു്, സേതുബന്ധനം പാട്ടു് എന്നിങ്ങനെ ചില ഭാഷാഗാനങ്ങൾ ആവിർഭവിച്ചുവെങ്കിലും അവയിൽ കിളിക്കു പ്രവേശം കാണുന്നില്ല. ആ പ്രസ്ഥാനത്തിന്റെ ഉൽപത്തിയെപ്പറ്റി പല പണ്ഡിതന്മാർ പലമാതിരി യുക്തികൾ ഉന്നയിക്കുന്നുണ്ടു്. കവിക്കു് അറം തട്ടാതെയിരിക്കുന്നതിനുവേണ്ടിയാണെന്നു് ഒരു കൂട്ടരം, പുരാണങ്ങൾ ശുകബ്രഹ്മർഷിയുടെ മുഖത്തുനിന്നു പുറപ്പെട്ടതിനാൽ ആ ആഗമത്തെ ആസ്പദീകരിച്ചാണെന്നു മറ്റു ചിലരും, എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തു എന്നു വേറെ ചിലരും, സരസ്വതീദേവിയുടെ തൃക്കയ്യിലുള്ള ശുകത്തെക്കൊണ്ടാണു് കഥ പറയിക്കുന്നതെന്നു് അന്യരും, തമിഴിലെ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ കൃതികളെ അനുകരിച്ചാണു് എഴുത്തച്ഛൻ കിളിപ്പാട്ടുകൾ രചിച്ചതെന്നു് അഞ്ചാമതൊരു കൂട്ടരും പറയുന്നു. ഈ ഊഹങ്ങൾക്കൊന്നിനും ഉപപത്തി കാണുന്നില്ല. ഭാഷാസാഹിത്യത്തിന്റെ ആരംഭകാലംമുതൽ യാതൊരു കവിയും ഭയപ്പെടാത്ത അറത്തിൽ എഴുത്തച്ഛൻ ഭീതനായി എന്നു വരാവുന്നതല്ല. അഷ്ടാദശപുരാണങ്ങളിൽ ശുകബ്രഹ്മർഷി ഉപദേശിച്ചതായി കാണുന്നതു ശ്രീമൽ ഭാഗവതം മാത്രമാകുന്നു. എഴുത്തച്ഛന്റെ കിളി, പെണ്ണാണു്, ആണല്ല, എന്നും ഇവിടെ ഓർമ്മിക്കേണ്ടതുണ്ടു്. എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തു എന്നുള്ളതു കേവലം കല്പനയാണു്. അവിടെയും ശുകിയുടെ പ്രസക്തി കാണുന്നില്ലല്ലോ. സരസ്വതീദേവിയുടെ കിളിയെക്കൊണ്ടാണു് താൻ പാടിക്കുന്നതെന്നു് എഴുത്തച്ഛൻ ഒരിടത്തും പ്രസ്താവിക്കുന്നില്ല; വാസ്തവം അങ്ങനെയായിരുന്നാൽ അതു് അദ്ദേഹം തെളിച്ചുതന്നെ പറയുമായിരുന്നു. അതു പ്രകൃത്യാ അസംഭവ്യവുമാണു്. പൈങ്കിളിക്കണ്ണിയെന്നും പരാപരക്കണ്ണിയെന്നും പറയുന്നതു തായ്മാനവസ്വാമികളുടെ രണ്ടു ഗാനങ്ങളാകുന്നു.
“അന്തമുടനാതിയളവാമലെൻറ്റിവിർ
ചുന്തരവാൻ ചോതിതുലംകുമോ പൈങ്കിളിയേ?
അകമേവുമണ്ണലുക്കെന്നല്ലലെല്ലാം ചൊല്ലി
ച്ചുകമാന നീ പോയ്ച്ചുകം കൊടുമാ പൈങ്കിളിയേ”
എന്നു പൈങ്കിളിക്കണ്ണിയും,
“ചീരാരുന്തെയ്വത്തിരുവരുളാം പൂമി മുതർ
പാരാതിയാണ്ട പതിയേ പരാപരമേ;
ചിന്തിത്തതെല്ലാമെൻ ചിന്തൈയറിന്തേയുതവ
വന്ത കരുണൈമഴൈയേ പരാപരമേ”
എന്നു പരാപരക്കണ്ണിയും ആരംഭിക്കുന്നു. പരാപരക്കണ്ണി പൈങ്കിളിക്കണ്ണിയെക്കാൾ ദീർഘമാണു്. കേരളകൗമുദിയിൽ കോവുണ്ണിനെടുങ്ങാടി, ‘അകമേവുണ്ണൽ’ എന്നും ‘ചീരാരുന്തെയ്വം’ എന്നുമുള്ള കണ്ണികൾ ഉദ്ധരിക്കുന്നു.
“പൈങ്കിളിക്കണ്ണിയേ നോക്കിത്തൻകിളിപ്പാട്ടു തുഞ്ചനും
തങ്കലാണ്ടൊരു ശീലിൽത്താൻ തംകുമീരടി പാടിനാൻ”
എന്നു് അദ്ദേഹം കാരികയെഴുതി അതിന്റെ വൃത്തിയിൽ പൈങ്കിളിക്കണ്ണിയും പരാപരക്കണ്ണിയും നോക്കിയാണു് തുഞ്ചത്തുഗുരുക്കൾ കിളിപ്പാട്ടുകൾ രചിച്ചതെന്നു പ്രസ്താവിച്ചപ്പോൾ അദ്ദേഹത്തിന്നു നിശ്ചയമായും ഒരു വസ്തുത അറിവില്ലാതിരുന്നിരിക്കണം. അതു് എഴുത്തച്ഛന്റെ കാലം കഴിഞ്ഞു പിന്നെയും ഒരു ശതകത്തിനുമേലാണു് തായ്മാനവർ ജീവിച്ചിരുന്നതെന്നും അദ്ദേഹം പാണ്ഡ്യരാജാവായ വിജയരംഗചൊക്കനാഥന്റെ കീഴിൽ തൃശ്ശിനാപ്പള്ളിയിൽ ഒരുദ്യോഗസ്ഥനായിരുന്നു എന്നും മരിച്ചതു് 917-ാമാണ്ടിടയ്ക്കാണു് എന്നുമാകുന്നു. പൈങ്കിളിക്കണ്ണിയിലും മറ്റും കാണുന്നതല്ല കിളിപ്പാട്ടിലെ യാതൊരു വൃത്തവും എന്നും പറയേണ്ടതില്ലല്ലോ. അതു നെടുങ്ങാടിതന്നെ സമ്മതിക്കുന്നുമുണ്ടു്. എഴുത്തച്ഛൻ ശാരികയെക്കൊണ്ടു പാടിക്കുന്നതു തന്റെ ഗാനം സംസ്കൃതകൃതിപോലെ പ്രൗഢമല്ലെങ്കിലും മധുരകോമളമാണെന്നും സാമാന്യജനങ്ങളെ ആകർഷിക്കുന്നതിനു് അത്തരത്തിലുള്ള ഗാനത്തിനു പാടവമുണ്ടായിരിക്കുമെന്നും വ്യഞ്ജിപ്പിക്കുന്നതിനാണെന്നു തോന്നുന്നു. ആ വ്യംഗ്യത്തിൽ കവിയുടെ ഔദ്ധത്യരഹിതതയും ആത്മപ്രത്യയവും യൗഗപദ്യേന അന്തർഭവിക്കുന്നു.
തമിഴിൽ കിളിയെക്കൊണ്ടു പാടിക്കുക എന്നൊരു കവിസമ്പ്രദായം പൂർവകാലങ്ങളിൽത്തന്നെ പ്രചരിച്ചിരുന്നതായി കാണുന്നു. പ്രസിദ്ധ ശൈവസമയാചാര്യനായ തിരുജ്ഞാന സംബന്ധമൂർത്തി നായനാർ തേവാരത്തിൽ ഈ സമ്പ്രദായത്തെ അനുകരിച്ചിട്ടുണ്ടു്.
“ചിറൈയാരുമടക്കിളിയേയിങ്കേ വാ; തേനോടു പാൽ
മുറൈയാലേ ഉണത്തരുവൻ; മൊയ്പവളത്തൊടു തരളം
തുറൈയാരുങ്കടറ്റോണിപുരത്തീചന്റുളം കുമിളം
പിറൈയാളൻതിരുനാമമെനക്കൊരു കാർപേചായേ”
എന്ന കണ്ണി നോക്കുക. സംബന്ധർ ജീവിച്ചിരുന്നതു ക്രി. പി. ഏഴാം ശതകത്തിലായിരുന്നു. ക്രി. പി. ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന മറ്റൊരു ശൈവസമയാചാര്യനായ മാണിക്യവാചകരും തിരുവാചകത്തിൽ
“ഏരാരരുങ്കിളിയേയെങ്കൾപെരുന്തുറൈക്കോൻ
ചീരാർതിരുനാമം തീർത്തുരൈയായ്”
എന്നു പാടുന്നു. സംബന്ധരുടെ സമകാലികനും അദ്ദേഹത്തിനു സമസ്കന്ധനായ ഒരു ശൈവസമയാചാര്യനുമായ തിരുനാവുക്കരശു നായനാർ തേവാരത്തിൽ കുയിലിനെക്കൊണ്ടും പാടിക്കുന്നുണ്ടു്. ആദ്യത്തെ രണ്ടു കവികളായിരിക്കാം എഴുത്തച്ഛനു പ്രസ്തുതവിഷയത്തിൽ മാർഗ്ഗദർശികൾ.
30.16കിളിപ്പാട്ടുവൃത്തങ്ങൾ
(1) കേക, (2) കാകളി, (3) കളകാഞ്ചി, (4) അന്നനട എന്നീ നാലുമാണു് കിളിപ്പാട്ടിനു് ഉപയോഗിക്കുന്ന വൃത്തങ്ങളിൽ പ്രധാനമായുള്ളവ. മണികാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കു് അങ്ങിങ്ങു കടന്നുകൂടുന്നു എന്നല്ലാതെ അതിൽ മാത്രം എഴുത്തച്ഛൻ ഒരു കഥാംശവും ആമൂലാഗ്രം രചിച്ചതായി കാണുന്നില്ല. അന്നനട ആദ്യമായി പ്രവേശിക്കുന്നതു മഹാഭാരതം കർണ്ണപർവത്തിലും മൗസല പർവത്തിലുമാണു്. വൈചിത്ര്യത്തിനുവേണ്ടി ചില പർവങ്ങളുടെ ആരംഭത്തിൽ മണികാഞ്ചി, ഊനകാകളി എന്നീ വൃത്തങ്ങളും സ്വീകരിച്ചിട്ടുണ്ടു്. ദ്രുതകാകളിയെ കിളിപ്പാട്ടു വൃത്തങ്ങളുടെ സ്ഥാനത്തിൽ കയറ്റിയവരിൽ പ്രഥമഗണനീയൻ വാല്മീകിരാമായണകർത്താവായ കോട്ടയത്തു കേരളവർമ്മത്തമ്പുരാനാകുന്നു. എഴുത്തച്ഛനു ഹൃദ്യതമങ്ങളെന്നു തോന്നിയ നാലു വൃത്തങ്ങളിൽ കേകയും കാകളിയും കളകാഞ്ചിയും ഭാഷാസാഹിത്യത്തിൽ മുൻപുതന്നെ പ്രയുക്തങ്ങളായിരുന്നു എന്നു ഗുരുദക്ഷിണപ്പാട്ടിൽനിന്നും മറ്റും നാം അറിയുന്നു. മണികാഞ്ചിയിലുള്ള ഒരീരടി ലീലാതിലകത്തിൽത്തന്നെ ഉദ്ധൃതമായിരിക്കുന്നു. ആ വൃത്തംകൊണ്ടു് രാമചരിതകാരനും മറ്റും കൈകാര്യം ചെയ്തിട്ടുമുണ്ടു്. എന്നാൽ അന്നനടയുടെ ഉപജ്ഞാതാവു് എഴുത്തച്ഛനെന്നുതന്നെയാണു് എനിക്കു തോന്നുന്നതു്. കർണ്ണപർവത്തിനുമുൻപു് ആ വൃത്തം ഞാൻ ഭാഷയിൽ കണ്ടിട്ടില്ല. തമിഴ്സാഹിത്യത്തിലും അതുള്ളതായി അറിയുന്നില്ല. പൂർവസൂരികൾ പ്രയോഗിച്ച വൃത്തങ്ങളെ സമഞ്ജസമായ രീതിയിൽ വ്യവസ്ഥാപനം ചെയ്യുകയും അന്നനട ഇദംപ്രഥമമായി കൂട്ടിച്ചേർക്കുകയുമാണു് എഴുത്തച്ഛൻ ഭാഷാവൃത്തവിഷയത്തിൽ വരുത്തിയ പരിഷ്കാരമെന്നു സമഷ്ടിയായി പറയാം.
30.17അദ്ധ്യാത്മരാമായണം
എഴുത്തച്ഛന്റെ വകയായി നമുക്കു് ഇപ്പോൾ ലഭിച്ചിട്ടുള്ള പ്രധാനകൃതികളിൽ അദ്ദേഹം ആദ്യമായി രചിച്ചതു് അധ്യാത്മരാമായണമാണെന്നു നിശ്ചയിക്കാവുന്നതാണു്. കവിക്കു ഭാരതനിർമ്മാണത്തിന്റെ കാലത്തു സിദ്ധിച്ചിരുന്ന കൃതഹസ്തത രാമായണം നിബന്ധിക്കുമ്പോൾ ഉണ്ടായിരുന്നില്ല. ആദ്യകാലത്തു സംസ്കൃതപ്രത്യയാന്തങ്ങളും അല്ലാത്തവയുമായ സംസ്കൃതപദങ്ങൾ പ്രയോഗിക്കുന്ന വിഷയത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചിരുന്ന അതിരുകടന്ന ഔത്സുക്യം പിന്നീടാണു് അദ്ദേഹത്തെ വിട്ടുമാറിയതു്. “പപ്രച്ഛ നീയാരയച്ചുവന്നൂ കപേ,” “അദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാൻ,”
“ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ
ഹസ്തേ സമാദായ സാർഘ്യപാദ്യാദിയും
ഗത്വാ രഘൂത്തമസന്നിധൗ സത്വരം
ഭക്ത്യൈവ പൂജയിത്വാ സഹ ലക്ഷ്മണം
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബ്ധൗ മുഴുകിനാൻ”
എന്നിങ്ങനെയുള്ള വരികൾ ഭാരതത്തിൽ ഉണ്ടോ എന്നു സംശയമാണു്. ഔദ്ധത്യപരിഹാരത്തിന്നുവേണ്ടി രാമായണത്തിൽ കവി അനേകം ഈരടികൾ പ്രയോഗിക്കുന്നു.
“കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാംതീർത്തു
ശോധനചെയ്തീടുവാനാവോളം വണങ്ങുന്നേൻ.”
“പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ
പാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാൻ
വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം
ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ.”
… … …
“രാമനാമത്തെജ്ജപിച്ചോരു കാട്ടാളൻ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾചെയ്തു.
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതൻനാവിന്മേൽ വാണീടിനാൾ.
വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊല്ലാൻ
നാണമാകുന്നുതാനുമതിനെന്താവതിപ്പോൾ?
വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു
ചേതസി സർവം ക്ഷമിച്ചീടുവിൻ കൃപയാലേ!”
എന്നും മറ്റുമുള്ള ശാലീനതാപ്രകടനവും ക്ഷമായാചനവും ആ ഗ്രന്ഥത്തിലാണല്ലോ കാണുന്നതു്.
അധ്യാത്മരാമായണം മൂലം
അധ്യാത്മരാമായണം അഷ്ടാദശമഹാപുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുന്നു എന്നാണു് പറയുന്നതു്. ഉത്തരഭാഗം അറുപത്തൊന്നാമധ്യായം മുതലാണത്രേ അതു് ആരംഭിക്കുന്നതു്.
“ശൃണു വത്സ പ്രവക്ഷ്യാമി ബ്രഹ്മാണ്ഡാഖ്യം പുരാതനം
യത്ര ദ്വാദശസാഹസ്രം ഭാവികല്പകഥായുതം.
പ്രക്രിയാഖ്യോനുഷംഗാഖ്യ ഉപോദ്ഘാതസ്തൃതീയകഃ
ചതുർത്ഥ ഉപസംഹാരഃ പാദാശ്ചത്വാര ഏവ ഹി.
പൂർവപാദദ്വയം പൂർവോ ഭാഗോഽത്ര സമുദാഹൃതഃ
തൃതീയോ മധ്യമോ ഭാഗശ്ചതുർത്ഥസ്തൂത്തരോ മതഃ.”
എന്നു് ആ പുരാണത്തിൽത്തന്നെ കാണുന്ന വാക്യങ്ങളിൽനിന്നു പന്തീരായിരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ബ്രഹ്മാണ്ഡപുരാണത്തിൽ പ്രക്രിയ, അനുഷംഗം, ഉപോദ്ഘാതം, ഉപസംഹാരം എന്നിങ്ങനെ നാലു പാദങ്ങൾ അടങ്ങിയിരിക്കുന്നു എന്നും ആദ്യത്തെ രണ്ടു പാദങ്ങൾക്കു പൂർവഭാഗം എന്നും മൂന്നാമത്തേതിനു മധ്യമഭാഗമെന്നും നാലാമത്തേതിനു ഉത്തരഭാഗമെന്നും പേർ പറയുന്നു എന്നും കാണാം. പൂർവഭാഗത്തിൽ മുപ്പത്തെട്ടും മധ്യമഭാഗത്തിൽ എഴുപത്തിനാലും ഉത്തരഭാഗത്തിൽ നാലും അധ്യായങ്ങൾ അന്തർഭവിക്കുന്നു. ഉത്തരഭാഗത്തിലെ നാലധ്യായങ്ങൾ കഴിഞ്ഞു് ഒരനുബന്ധംപോലെ ലളിതോപാഖ്യാനം നാല്പതധ്യായങ്ങളിലായി ഘടിപ്പിച്ചിട്ടുമുണ്ടു്. അതുകൂടിച്ചേർന്നാലും ഉത്തരഭാഗത്തിൽ അറുപതു് അധ്യായങ്ങൾ പൂർണ്ണമാകുന്നില്ല. അതുകൊണ്ടു ബ്രഹ്മാണ്ഡപുരാണത്തിന്റെ ഒരു ഭാഗമാണു് അധ്യാത്മരാമായണമെന്നുള്ള ബോധം അബദ്ധമാണെന്നു സിദ്ധിക്കുന്നു. കേരളത്തിൽ ബ്രഹ്മാണ്ഡപുരാണം എണ്‍പത്തയ്യായിരം ഗ്രന്ഥം ഉൾക്കൊള്ളുന്നു എന്നൊരു ധാരണയുണ്ടായിരുന്നതായി കാണുന്നു. ഔത്തരാഹപാഠത്തിലുള്ള മദ്ധ്യമഭാഗത്തിലെ എഴുപത്തിനാലധ്യായങ്ങൾ ഇവിടെ തൊണ്ണൂറ്റൊൻപതായി വർദ്ധിക്കുന്നുമുണ്ടു്. അതിനെ അനുസരിച്ചാണു്.
“ബ്രഹ്മാണ്ഡമെണ്‍പത്തയ്യായിരം ഗ്രന്ഥത്തിലതി
നിർമ്മലമായിട്ടുള്ള മധ്യമഭാഗമിതു
ചൊല്ലിയേൻ തൊണ്ണൂറ്റൊൻപതധ്യായമതു കേട്ടാൽ
കല്യാണം വരും കൈവല്യത്തെയും സാധിച്ചീടാം.”
എന്നു ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിന്റെ ഒടുവിൽ പ്രസ്താവിച്ചിരിക്കുന്നതു്. ഏതായാലും അതൊന്നും ഉത്തരഭാഗത്തെ സ്പർശിക്കുന്നതല്ലല്ലോ. അധ്യാത്മരാമായണത്തിനു സർവ്വതന്ത്ര സ്വതന്ത്രനായ നാഗേശഭട്ടന്റെ ശിഷ്യനും ശൃംഗിവേരപുരാധീശനുമായ രാമവർമ്മരാജാവിനാൻ വിരചിതമായ ‘സേതു’ എന്നൊരു വ്യാഖ്യാനമുണ്ടു്. ആ വ്യാഖ്യാനത്തിൽ വാല്മീകിമഹർഷി ശ്രീരാമാന്റെ മഹാവിഷ്ണുത്വത്തെ അങ്ങിങ്ങു ഗുപ്തമായി മാത്രമേ ആവിഷ്കരിച്ചിട്ടുള്ളൂ എന്നും ആ തത്വത്തെ സ്പഷ്ടീകരിക്കുന്നതിനുവേണ്ടി പരമദയാലുവായ വേദവ്യാസൻ വാല്മീകിയുടെ ഇതിവൃത്തത്തെത്തന്നെ അധികരിച്ചു നാരദ ബ്രഹ്മസംവാദരൂപത്തിൽ ഒരു നവീനസംഹിത നിർമ്മിച്ചു് അതു ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുത്തി എന്നും ആ സംഹിത നൈമിശാരണ്യത്തിൽവെച്ചു സൂതൻ മഹർഷിമാരെ ചൊല്ലിക്കേൾപ്പിച്ചു എന്നും പ്രസ്താവിച്ചിരിക്കുന്നു. പണ്ടു പാർവതീദേവിയെ ശ്രീപരമേശ്വരൻ ശ്രവിപ്പിച്ച പുരാണമാണു് അതെന്നു നാരദനോടു പറഞ്ഞുകൊണ്ടു് ഉമാമഹേശ്വരസംവാദരൂപത്തിൽ ബ്രഹ്മാവു നാരദനെ അതു ഗ്രഹിപ്പിച്ചതായും ആ ഘട്ടത്തിൽ ഉപന്യസിച്ചിട്ടുണ്ടു്. അതെല്ലാം ഗ്രന്ഥത്തിനു മഹിമാധിക്യം വരുത്തുന്നതിനായി കവി പ്രയോഗിച്ചിട്ടുള്ള വിദ്യയാണു്. അത്തരത്തിലുള്ള ഏതു നൂതനകൃതിക്കും ആർഷച്ഛായ കൊടുത്തു ബ്രഹ്മാണ്ഡപുരാണാന്തർഗ്ഗതമാണെന്നു പറയുന്നതു കവികളുടെ സമ്പ്രദായവുമാണു്. അധ്യാത്മരാമായണത്തിൽ മാഹാത്മ്യ സർഗ്ഗം കൂടാതെ അറുപത്തിനാലു സർഗ്ഗങ്ങളും അവയിൽ നാലായിരത്തിരുനൂറു ശ്ലോകങ്ങളും അടങ്ങുന്നു. കവിതയിൽ ജീവാത്മപരമാത്മസ്വരൂപം മുതലായ തത്വചിന്തകൾക്കാണു് ഗ്രന്ഥകാരൻ പ്രാധാന്യം നല്കീട്ടുള്ളതെങ്കിലും ഭാവനാസുന്ദരങ്ങളായ ഭാഗങ്ങളും ധാരാളമുണ്ടു്. വനവാസത്തിനു തന്നോടുകൂടി പുറപ്പെടുന്ന സീതാദേവിയോടു ‘മാ വിഘ്നം കുരു ഭാമിനി’ എന്നുംമറ്റും ശ്രീരാമനെക്കൊണ്ടു പറയിക്കുമ്പോൾ കവി തന്റെ നായകനെ മനുഷ്യനിർവിശേഷനായി മാത്രമേ കരുതുന്നുള്ളൂ. എന്നാൽ അത്തരത്തിലുള്ള വിസ്മൃതി അദ്ദേഹത്തിനു വളരെ വിരളമായേ പറ്റീട്ടുള്ളു എന്നും പറയേണ്ടതുണ്ടു്.
മൂലഗ്രന്ഥത്തിന്റെ അർവാചീനത
വാസ്തവത്തിൽ പിന്നീടു് ഏതോ ഒരു കവി അധ്യാത്മരാമായണത്തിനു പ്രാചീനത വരുത്തുവാൻവേണ്ടി അത്തരത്തിൽ ഒരു കൃത്രിമം ചെയ്തു എന്നുള്ളതിനു ധാരാളം തെളിവുണ്ടു്. ക്രി. പി. 1548 മുതൽ 1598 വരെ ജീവിച്ചിരുന്ന ഏകനാഥൻ എന്ന മഹാരാഷ്ട്രഭാഷാ കവി അധ്യാത്മരാമായണം അർവാചീനമാണെന്നു പറയുന്നു. യുദ്ധകാണ്ഡം പതിമ്മൂന്നാംസർഗ്ഗത്തിലെ ബ്രഹ്മസ്തുതിയിൽ “വൃന്ദാരണ്യേ വന്ദിതവൃന്ദാരകവൃന്ദം വന്ദേ രാമം ഭവമുഖവന്ദ്യം സുഖകന്ദം” എന്നും “വന്ദേ രാമം മരതകവർണ്ണം മധുരേശം” എന്നുമുള്ള ശ്ലോകപാദങ്ങൾ കാണുന്നുണ്ടു്. ശ്രീരാമനെ ശ്രീകൃഷ്ണരൂപത്തിൽ വന്ദിക്കുവാൻ തുടങ്ങിയതു് രാമഭക്തനും ഔത്തരാഹനുമായ രാമാനന്ദസ്വാമിയുടെകാലം മുതല്ക്കാകുന്നു. രാമാനന്ദന്റെ കാലം പതിന്നാലാം ശതകത്തിലുമാണു്. ഇതിൽനിന്നു് അധ്യാത്മരാമായണം എത്ര വളരെ പഴകിയതെന്നു നാം സങ്കുല്പിച്ചാലും ക്രി. പി. പതിന്നാലാംശതകത്തിലെങ്കിലും നിർമ്മിതമായ ഒരു കൃതിയെന്നു സമ്മതിക്കേണ്ടിവരുന്നു. വരരുചിയാണു് അധ്യാത്മരാമായണത്തിന്റെ കർത്താവു് എന്നുള്ളതിനു് യാതൊരടിസ്ഥാനവുമില്ല.
വിവർത്തനരീതി
എഴുത്തച്ഛന്റെ അധ്യാത്മരാമായണം കേവലം ഭാഷാന്തരോന്നയനമാണെന്നുപറയുവാൻ ആരെങ്കിലും ഒരുമ്പെടുന്നു എങ്കിൽ അവർ സഹൃദയന്മാരോ തത്വവേദികളോ അല്ല. അനുപദവിവർത്തനത്തിനു വിധേയങ്ങളായിട്ടുള്ള ഭാഗങ്ങൾതന്നെയാണു് അധികം; എന്നാൽ പലതും മൂലത്തെ അതിശയിക്കുന്നവയാണു്. മൂലത്തിലെ ഗുണോത്തരങ്ങളായ ഭാഗങ്ങൾ പ്രായേണ വിട്ടുകളയാതേയും, ശുഷ്കങ്ങളായ അംശങ്ങൾ ഉപേക്ഷിച്ചും സങ്കോചമോ വികാസമോ ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളിൽ ആ കൃത്യം യഥായോഗ്യം അനുഷ്ഠിച്ചും, ചിലപ്പോൾ വാല്മീകിരാമായണം, രഘുവംശം, ഭോജചമ്പു, കണ്ണശ്ശരാമായണം മുതലായ പൂർവകവിനിബന്ധനങ്ങളെ ഉപജീവിച്ചും, ചിലപ്പോൾ സ്വമനോധർമ്മസാഗരത്തിൽനിന്നു തന്നെ കല്പനാരത്നങ്ങൾ സമുദ്ധരിച്ചും, ഭക്തിസംവർദ്ധനത്തിനു് എവിടെയും വ്യാഘാതരഹിതമായ മാർഗ്ഗം ഉൽഘാടനംചെയ്തും, വീരകരുണരസങ്ങളിൽ സന്ദർഭമനുസരിച്ചു നിപുണമായി ശ്രദ്ധിച്ചും, ശൃംഗാരഹാസ്യരസങ്ങൾകൊണ്ടു ഗംഭീരനായ ഒരു തത്ത്വോപദേശകന്റെ പീഠത്തിൽ ഉപവിഷ്ടനായി വ്യംഗമര്യാദയിൽ മാത്രം വ്യാപാരംചെയ്തും, ഒരു സ്വതന്ത്രകാവ്യമാണു് ആ മഹാത്മാവു രചിച്ചിരിക്കുന്നതു്. രസാനുഗുണമായ പദസാമഗ്രി അദ്ദേഹത്തിനു് ഏതവസരത്തിലും സ്വാധീനമാണു്; അദ്ദേഹത്തിന്റെ ഭാഷ യഥാവസരം ലളിതകോമളയായും പ്രൗഢോദാത്തയായും മാറിമാറി ഒരു വിദഗ്ദ്ധനർത്തകിയെപ്പോലെ സഹൃദയന്മാരുടെ ശ്രവണഹൃദയങ്ങളെ വശീകരിക്കുന്നു. അലങ്കാരപ്രയോഗത്തിൽ അദ്ദേഹം കൃഷ്ണഗാഥാകാരനെ അനുവർത്തിക്കുന്നില്ല; വ്യാസഭഗവാൻ തന്നെയാണു് അദ്ദേഹത്തിനു് ആ വിഷയത്തിൽ മാർഗ്ഗദർശി. തന്നിമിത്തം അദ്ദേഹത്തിന്റെ സൂക്തികൾക്കു് ഔചിത്യവും പ്രസാദവും ദ്വിഗുണീഭവിക്കുന്നതായാണു് ഭാവുകന്മാരുടെ അനുഭവം. ചുരുക്കത്തിൽ എഴുത്തച്ഛൻ സ്വൈരസഞ്ചാരം ചെയ്യുന്ന കാവ്യാധ്വാവു് അന്യകവികൾക്കു അനുഗമ്യമല്ല; അദ്ദേഹത്തിന്റെ ശൈലി അദ്ദേഹത്തിനുമാത്രം കൈവന്നിട്ടുള്ള ഒരു അപൂർവ്വസിദ്ധിയാണു്. ചില ഉദാഹരണങ്ങൾകൊണ്ടു് ഈ തത്ത്വങ്ങൾ വിശദീകരിക്കുവാൻ ഉദ്യമിക്കാം.
ബ്രഹ്മാവിന്റെ വിഷ്ണുദർശനം
മൂലം:
“തതഃ സ്ഫുരൽസഹസ്രാംശുസഹസ്രസദൃശപ്രഭഃ
ആവിരാസീദ്ധരിഃ പ്രാച്യാം ദിശാം വ്യപനയംസ്തമഃ.
കഥഞ്ചിദ്ദൃഷ്ടവാൻ ബ്രഹ്മാ ദുർദ്ദർശമകൃതാത്മനാം
ഇന്ദ്രനീലപ്രതീകാശം സ്മിതാസ്യം പത്മലോചനം
കിരീടഹാരകേയൂരകുണ്ഡലൈഃ കടകാദിഭിഃ
വിഭ്രാജമാനം ശ്രീവത്സകൗസ്തുഭപ്രഭയാന്വിതം
സ്തുവദ്ഭിസ്സനകാദ്യൈശ്ച പാർഷദൈഃ പരിവേഷ്ടിതം
ശംഖചക്രഗദാപദ്മവനമാലാവിരാജിതം
സ്വർണ്ണയജ്ഞോപവീതേന സ്വർണ്ണവർണ്ണാംബരേണ ച
ശ്രിയാ ഭൂമ്യാ ച സഹിതം ഗരുഡോപരി സംസ്ഥിതം
ഹർഷഗദ്ഗദയാ വാചാ സ്തോതും സമുപചക്രമേ.”
പരിഭാഷ:
“അന്നേരമൊരു പതിനായിരമാദിത്യന്മാ
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവൻ തനിക്കമ്പോടു കാണായ്വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ;
മുക്തന്മാരായുള്ളൊരു സിദ്ധയോഗികളാലും
ദുർദ്ദർശമായ ഭഗവദ്രൂപം മനോഹരം.
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂർണ്ണ
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം.
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യൽകുണ്ഡലമുക്താ
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗുലീയകാദ്യഖിലവിഭൂഷണ
കലിതകളേബരം കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവൻ മധുരസ്ഫുടാക്ഷരം
സരസപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻ.”
ശ്രീരാമന്റെ അഭിഷേകവാർത്ത കേട്ട പൗരന്മാരുടെ ആഹ്ലാദം
മൂലം:
“സ്ത്രിയോ ബാലാശ്ച വൃദ്ധാശ്ച രാത്രൗ നിദ്രാം ന ലേഭിരേ
കദാ ദ്രക്ഷ്യാമഹേ രാമം പീതകൗശേയവാസസം
സർവാഭരണസമ്പന്നം കിരീടകടകോജ്ജ്വലം
കൗസ്തുഭാഭരണം ശ്യാമം കന്ദർപ്പശതസുന്ദരം
അഭിഷിക്തം സമായാതം ഗജാരൂഢം സ്മിതാനനം
ശ്വേതച്ഛത്രധരം തത്ര ലക്ഷ്മണം ലക്ഷണാന്വിതം
രാമം കദാ വാ ദ്രക്ഷ്യാമഃ പ്രഭാതം വാ കദാ ഭവേൽ?
ഇത്യുത്സുകധിയസ്സർവേ ബഭൂവുഃ പുരവാസിനഃ.”
പരിഭാഷ:
“സ്ത്രീബാലവൃദ്ധാവധി പുരവാസിക
ളാബദ്ധകൗതൂഹലാബ്ധിനിമഗ്നരായ്
രാത്രിയിൽ നിദ്രയും കൈവിട്ടു മാനസേ
ചീർത്ത പരമാനന്ദത്തോടു മേവിനാർ.
നമ്മുടെ ജീവനാം രാമകുമാരനെ
നിർമ്മലരത്നകിരീടമണിഞ്ഞതി
രമ്യമകരായിതമണികണ്ഡല
സമ്മുഗ്ദ്ധശോഭിതഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുളസമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൗസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുമുദരവും
സന്ധ്യാഭൂസന്നിഭപീതാംബരാഭയും
… … …
ക്ഷോണീപതിസുതനാകിയ രാമനെ
ക്കാണായ്വരും പ്രഭാതേ ബത നിർണ്ണയം.
രാത്രിയാംരാക്ഷസിപോകുന്നതില്ലെന്നു
ചീർത്ത വിഷാദമോടൗത്സുക്യമുൾക്കൊണ്ടു
മാർത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും
പാർത്തുപാർത്താനന്ദപൂർണ്ണാമൃതാബ്ധിയിൽ
വീണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാർ പുരവാസികളാദരാൽ.”
വിരാധന്റെ വരവു്
മൂലം:
“തതോ ദദൃശുരായാന്തം മഹാസത്ത്വം ഭയാനകം
കരാളദംഷ്ട്രവദനം ഭീഷയന്തം സ്വഗർജ്ജിതൈഃ
വാമാംസേ ന്യസ്തശൂലാഗ്രഗ്രഥിതാനേകമാനുഷം
ഭക്ഷയന്തം ഗജവ്യാഘ്രമഹിഷം വനഗോചരം.”
പരിഭാഷ:
“അന്നേരമാശു കാണായ്വന്നിതു വരുന്നത
ത്യുന്നതമായ മഹാസത്ത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്ട്രാന്വിത
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്തശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാർദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുള്ളിത്തുള്ളി
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചുഭക്ഷിച്ചുകൊ
ണ്ടുച്ചത്തിലലറി വന്നീടിനാനതുനേരം.”
ജടായുവും രാവണനും
മൂലം:
“ശ്രുത്വാ തൽ ക്രന്ദിതം ദീനം സീതായാഃ പക്ഷിസത്തമഃ
ജടായുരുത്ഥിതശ്ശീഘ്രം നഖാഗ്രാത്തീക്ഷ്ണ്തുണ്ഡകഃ
തിഷ്ഠ, തിഷ്ഠേതി തം പ്രാഹ കോ ഗച്ഛതി മമാഗ്രതഃ
മുഷിത്വാ ലോകനാഥസ്യ ഭാര്യാം ശൂന്യാദ്വനാലയാൽ
ശുനകോ മന്ത്രപൂതം ത്വം പുരോഡാശമിവാധ്വരേ?
ഇത്യുക്ത്വാതീക്ഷ്ണ്തുണ്ഡേന ചൂർണ്ണയാമാസ തദ്രഥം.”
പരിഭാഷ:
“ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാൻ ജടായുവും.
തിഷ്ഠ തിഷ്ഠാഗ്രേ മമ സ്വാമിതൻ പത്നിയേയും
കട്ടുകൊണ്ടെവിടേയ്ക്കു പോകുന്നു മൂഢാത്മാവേ,
അധ്വരത്തിങ്കൽച്ചെന്നു ശുനകൻ മന്ത്രംകൊണ്ടു
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ?
പദ്ധതിമധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃധ്റരാജനുമൊരു പത്രവാനായുള്ളോരു
കുധ്റരാജനെപ്പോലെ ബദ്ധവൈരത്തോടതി
ക്രുദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാൻ.
അബ്ധിയും പത്രാനിലക്ഷുബ്ധമായ്ച്ചമയുന്നി
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു
ത്താനനങ്ങളും പാരം മുറിഞ്ഞു വശംകെട്ടു
തീക്ഷ്ണ്തുണ്ഡാഗ്രംകൊണ്ടു തേർത്തടം തകർത്തിതു.”
ലങ്കാദഹനം
മൂലം:
“തഥേതി ശണപട്ടൈശ്ച വസ്ത്രൈരന്യൈരനേകശഃ
തൈലാക്തൈർവേഷ്ടയാമാസുർലാങ്ഗുലം മാരുതേർദൃഢം,
പുച്ഛാഗ്രേ കിഞ്ചിദനലം ദീപയിത്വാഥ രാക്ഷസാഃ
രജ്ജുഭിസ്സുദൃഢം ബധ്വാ ധൃത്വാ തം ബലിനോസുരാഃ
സമന്താദ്ഭ്രാമയാമാസുശ്ചോരോയമിതി വാദിനഃ
തൂര്യഘോഷൈർഘോഷയന്തസ്താഡയന്തോ മുഹുർമ്മുഹുഃ
ഹനൂമതാപി തൽ സർവം സോഢം കിഞ്ചിച്ചി കീർഷുണാ
ഗത്വാ തു പശ്ചിമദ്വാരസമീപം തത്ര മാരുതിഃ
… … …
ദദാഹ ലങ്കാമഖിലാം സാട്ടപ്രാസാദതോരണാം.”
പരിഭാഷ:
“തിലരസഘൃതാദിസംസിക്തവസ്ത്രങ്ങളാൽ
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ
അതുലബലനചലതരമവിടെ മരുവീടിനാ
നത്യായതസ്ഥൂലമായിതു വാൽ തദാ.
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു
വാലുമതീവ ശേഷിച്ചിതു പിന്നെയും.
നിഖിലനിലയനനിഹിതപട്ടാംബരങ്ങളും
നീളെത്തിരഞ്ഞുകൊണ്ടന്നു ചുറ്റീടിനാർ,
അതുമുടനൊടുങ്ങി വാൽ ശേഷിച്ചു കണ്ടള
വങ്ങുമിങ്ങും ചെന്നു കൊണ്ടുവന്നീടിനാർ;
തിലജഘൃതസുസ്നേഹസംസിക്തവസ്ത്രങ്ങൾ
ദിവ്യപട്ടാംശുകജാലവും ചുറ്റിനാർ.
നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി
സ്നേഹവുമെല്ലാമൊടുങ്ങീതശേഷവും,
അലമലമിതമലനിവനെത്രയും ദിവ്യനി
താർക്കു തോന്നീ വിനാശത്തിനെന്നാർ ചിലർ,
അനലമിഹ വസനമിതിനനലമിതി വാലധി
ക്കാശു കൊളുത്തുവിൻ വൈകരുതേതുമേ.
പുനരവരുമതുപൊഴുതു തീ കൊളുത്തീടിനാർ
പുച്ഛാഗ്രദേശേ പുരന്ദരാരാതികൾ.
ബലസഹിതമബലമിവ രജ്ജുഖണ്ഡംകൊണ്ടു
ബധ്വാ ദൃഢതരം ധൃത്വാ കപിവരം
കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ
കൃത്വാ രവമരം ഗത്വാ പുരവരം
പറകളെയുമുടനുടനറഞ്ഞറഞ്ഞങ്ങനെ
പശ്ചിമദ്വാരദേശേ ചെന്നനന്തരം
… … …
അനലശിഖകളുമനിലസുതഹൃദയവും തെളി
ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചു തദാ;
വിബുധപതിയൊടു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക
ളംബരത്തോളമുയർന്നുചെന്നൂ മുദാ.
ഭുവനതലഗതവിമലദിവ്യരത്നങ്ങളാൽ
ഭൂതിപരിപൂർണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചിതെങ്കിലും
ഭൂതിപരിപൂർണ്ണമായ്വന്നതത്ഭുതം.
ഉദ്ധരിച്ച ഭാഗങ്ങളിൽ നിന്നു് എഴുത്തച്ഛന്റെ പ്രപഞ്ചനം, പ്രകാശനം, വിശദീകരണം, വികാരോദ്ദീപനം മുതലായ വിവിധകവിധർമ്മങ്ങളിലുള്ള പാടവം പ്രത്യക്ഷീഭവിക്കുന്നതാണു്. ശ്രീരാമനും പരശുരാമനും തമ്മിലുള്ള സംവാദം, ശ്രീരാമനും ഖരദൂഷണാദികളുമായുള്ള യുദ്ധം തുടങ്ങിയ ഘട്ടങ്ങൾ അദ്ദേഹം വളരെ വിസ്തരിച്ചിട്ടുണ്ടു്. ശ്രീരാമനെ സ്മരിക്കുന്ന ഏതവസരങ്ങളിലും ആ ഭക്തോത്തമൻ അല്പഭാഷിയല്ല. ‘വാരിധിതന്നിൽത്തിരമാലകളെന്നപോലെ’യാണു് അവിടെയെല്ലാം പദപരമ്പരകൾ തിങ്ങിവിങ്ങിത്തള്ളിത്തുള്ളിപ്പൊങ്ങുന്നതു്. ശ്രീരാമന്റെ കഥ വിസ്തരിച്ചു കേൾപ്പിക്കണമെന്നേ മൂലത്തിൽ പാർവതി പരമേശ്വരനോടു പ്രാർത്ഥിക്കുന്നുള്ളു. പരിഭാഷയിൽ ആ പ്രാർത്ഥനയ്ക്കു് ഉപോൽബലകമായി “കിംക്ഷണാനാം കുതോ വിദ്യാ” ഇത്യാദി സുപ്രസിദ്ധമായ സംസ്കൃതശ്ലോകം “കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ” എന്നും മറ്റും തർജ്ജമചെയ്തു ഘടിപ്പിക്കുന്നു. ദശരഥപത്നിമാരുടെ ഗർഭവർണ്ണനയും, മൂലത്തെ ആശ്രയിക്കാതെ,
“ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചുവരുന്തോറു
മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും
തൽപ്രണയിനിമാർക്കുള്ളാഭരണങ്ങൾപോലെ
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും
അല്പമായ്ച്ചമഞ്ഞിതു സന്താപം ദിനംതോറും”
എന്നു് അലങ്കാരപ്രയോഗംകൊണ്ടു് ഭാസുരത വർദ്ധിപ്പിക്കുന്നു. ശ്രീരാമജാതകത്തെ അന്യഗ്രന്ഥങ്ങളിൽനിന്നു് ആർജ്ജിച്ച ജ്ഞാനംകൊണ്ടു സമഗ്രരൂപത്തിൽ ആവിഷ്കരിക്കുന്നു.
“അലങ്കാരങ്ങൾപൂണ്ടു സോദരന്മാരോടുമൊ
രലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കു നാഥൻ.”
“ഭർത്താവിന്നധിവാസമുണ്ടായോരയോധ്യയിൽ
പ്പൊൽത്താർമാനിനിതാനും കളിച്ചുവിളങ്ങിനാൾ.”
“വില്ലെടുക്കാമോ കുലച്ചീടാമോ വലിക്കാമോ
ചൊല്ലുകെന്നതുകേട്ടു ചൊല്ലിനാൻ വിശ്വാമിത്രൻ,
എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ.”
“ഇടിവെട്ടീടുംവണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയില്പേടപോലെ സന്തോഷംപൂണ്ടാൾ.”
“വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ
പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ.”
“ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു?
രണ്ടുമൊന്നത്രേ വിചാരിച്ചുകാണുകിൽ.”
“അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ
ണ്ടിങ്ങിനി വരാതവണ്ണം പോയാർ തെക്കോട്ടവർ.”
“ആരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.”
“ചെന്താർ ബാണനും തേരിലേറിനാനതുനേരം.”
“ജനകനരപതിവരമകൾക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം”
“അവർമനസി മരുവിന തപോമയപാവക
നദ്യ രാജ്യേ പിടിപെട്ടിതു കേവലം.”
എന്നിങ്ങനെയുള്ള രസനിഷ്യന്ദികളായ അനേകം സൂക്തികൾ മൂലാന്തർഗ്ഗതങ്ങളല്ല. കൗസല്യോപദേശത്തിൽ വാല്മീകിയുടെ സുപ്രസിദ്ധമായ ‘രാമം ദശരഥം വിദ്ധി’ എന്ന ശ്ലോകം കൂടി ഭാഷാന്തരപ്പെടുത്തിച്ചേർക്കുന്നു. ദേവേന്ദ്രന്റെ അഹല്യാ ധർഷണഘട്ടത്തിലും മറ്റും മൂലത്തിൽനിന്നു കഥയ്ക്കു വ്യതിയാനം വരുത്തുന്നു. ശൂർപ്പണഖയുടെ കർണ്ണനാസികാച്ഛേദം കൊണ്ടു തൃപ്തിപ്പെടാതെ “വാളുറയൂരി കാതും മുലയും മൂക്കുമെല്ലാം” മുറിപ്പിക്കുന്നു. പുനംപോലും രാമായണചമ്പുവിൽ ‘മുലയും മൂക്കു’ മെന്നേ പറയുന്നുള്ളു. വാല്മീകിയിൽനിന്നു ‘കാതും മൂക്കും’ പുനത്തിൽനിന്നു ‘മുലയും’ ഇവിടെ എഴുത്തച്ഛൻ എടുത്തിരിക്കുന്നു. ആരണ്യകാണ്ഡത്തിലേ
“അഗ്രേ യാസ്യാമ്യഹം പശ്ചാൽ ത്വമന്വേഹി ധനുർദ്ധരഃ
ആവയോർമ്മധ്യഗാ സീതാ മായേവാത്മപരാത്മനോഃ”
എന്ന പ്രസിദ്ധമായ രാമവാക്യം എഴുത്തച്ഛൻ
“മുന്നിൽ നീ നടക്കണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം.
ജീവാത്മപരമാത്മാക്കൾക്കു മധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ”
എന്നാണു് തർജ്ജമ ചെയ്തിരിക്കുന്നത്. അതിൽ എഴുത്തച്ഛനു നോട്ടക്കുറവു പറ്റീട്ടുണ്ടെന്നു ചിലർ പറയുന്നതു ക്ഷോദക്ഷമമല്ല. “ആത്മപരാത്മനോഃ” എന്ന പദത്തിൽ മൂലകാരൻ പ്രക്രമം തെറ്റിച്ചിട്ടുണ്ടു്; അതനുസരിച്ചു മഹാകവി ജീവാത്മസ്ഥാനീയനായ ലക്ഷ്മണനെ മുമ്പിൽ നടത്തുന്നു. “ആത്മപരാത്മനോർജ്ജീവേശയോർമ്മധ്യഗാ, ആശ്രയത്വവിഷയാത്തു ആഭ്യാം സംബദ്ധാ മായേവ” എന്നു് ഒരു ഭാഗം സേതുകാരൻ വ്യാഖ്യാനിക്കുന്നു. ജീവാത്മാവിന്റെ പ്രതിഭാസമാണു് ആദ്യം ദേഹികൾക്കുണ്ടാകുന്നതു് എന്നുള്ളതുകൊണ്ടു ഭാഷയിൽ സ്വീകൃതമായ ആനുപൂർവിയും അനുപപന്നമല്ല. ചാക്യാന്മാരും മറ്റും പ്രവചനത്തിനു് ഉപയോഗിക്കുന്ന കേരളീയമായ രാമായണ പ്രബന്ധത്തിൽ
“അഗ്രതോ ഗച്ഛ സൗമിത്രേ സീതാ ത്വാമനുയാസ്യതു
പൃഷ്ഠതോഹം ഗമിഷ്യാമി സീതാം ത്വാമപി പാലയൻ”
എന്നൊരു ശ്ലോകമുണ്ടു്. ആ ശ്ലോകം എഴുത്തച്ഛൻ ധരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹത്തിനു പ്രകൃതത്തിൽ താദൃശമായ ഒരു വ്യത്യാസം വരുത്തുന്നതു സമുചിതമാണെന്നു തോന്നിയിരിക്കാവുന്നതുമാണു്. ബാലകാണ്ഡത്തിൽ ശ്രീരാമനോടു ഗുഹൻ പറയുന്നു:
“ക്ഷാളയാമി തവ പാദപങ്കജം;
നാഥ! ദാരുദൃഷദോഃ കിമന്തരം?
മാനുഷീകരണചൂർണ്ണമസ്തി തേ
പാദയോരിതി കഥാ പ്രഥീയസീ.
പാദാംബുജം തേ വിമലം ഹി കൃത്വാ
പശ്ചാൽ പരം തീരമഹം നയാമി;
നോ ചേത്തരീ സദ്യുവതീ മലേന
സ്യാച്ചേദ്വിഭോ വിദ്ധി കുടുംബഹാനിഃ”
എന്നീ പദ്യങ്ങൾ എഴുത്തച്ഛൻ തർജ്ജമചെയ്യാതെ വിട്ടതിന്നുള്ള കാരണം വ്യക്തമാകുന്നില്ല. ഗുഹന്റെ അഹല്യാമോക്ഷസൂചകമായ ആ നർമ്മാലാപം ഭക്തിരസത്തിനു് അനനുകൂലമാണെന്നു് അദ്ദേഹം കരുതിയിരിക്കണം. ഇതുപോലെ ശ്രീരാമന്റെ ബാല്യലീലകളെ വർണ്ണിക്കുന്ന ‘അംഗണേ രിംഖമാണം തം’ ഇത്യാദി പദ്യങ്ങളും ഭാർഗ്ഗവസ്തുതിയിൽ ഉൾപ്പെടുന്ന ‘അവിദ്യാകൃതദേഹാദി’ ഇത്യാദി പദ്യങ്ങളും നിശാകരമഹർഷി സമ്പാതിക്കുപദേശിച്ച ‘ഗ്രീവാ ശിരശ്ച’ ഇത്യാദി പദ്യങ്ങളും രാക്ഷസികൾ സീതാദേവിയെ ഭയപ്പെടുത്തുന്ന ഘട്ടത്തിലുള്ള ‘രാക്ഷസ്യോ ജാനകീമേത്യ’ ഇത്യാദി പദ്യങ്ങളും വിഭീഷണൻ രാവണനോടുപദേശിക്കുന്ന ‘യാവന്ന രാമസ്യ ശിതാശ്ശിലീമുഖാഃ’ ഇത്യാദി പദ്യങ്ങളും രാമരാവണയുദ്ധത്തിന്നു മുമ്പു രാവണൻ മണ്ഡോദരിയോടു പറയുന്ന ‘ജാനാമി രാഘവം വിഷ്ണും’ ഇത്യാദി പദ്യങ്ങളും എഴുത്തച്ഛൻ തർജ്ജമയിൽ വിട്ടിരിക്കുന്നു. ഇത്തരത്തിൽ മനഃപൂർവമായോ അനവധാനത നിമിത്തമോ പരിത്യക്തങ്ങളായിട്ടുള്ള പ്രധാനമൂലശ്ലോകങ്ങൾ വേറേയുമുണ്ടു്. യുദ്ധകാണ്ഡത്തിൽ അതിനുമുമ്പുള്ള അഞ്ചു കാണ്ഡങ്ങളേയുമപേക്ഷിച്ചു വളരെ അധികമായി അദ്ദേഹം വാല്മീകിയെ ഉപജീവിക്കുന്നു. ചില ആശയങ്ങൾക്കെല്ലാം അദ്ദേഹത്തിനു പൂർവസൂരികളുടെ നേർക്കുള്ള കടപ്പാടും സുവ്യക്തമാണു്.
സൂക്ഷ്മേക്ഷികയിൽ അപൂർവമായി അങ്ങിങ്ങു ചില അഭംഗികൾ കാണുന്നില്ലെന്നു ശപഥം ചെയ്യുവാൻ വൈഷമ്യമുണ്ടു്. ഭക്തയായ പാർവതി പരമേശ്വരനെ ‘ഗംഗാകാമുക’ എന്നു സംബോധന ചെയ്യുന്നതു പന്തിയായില്ല. ശ്രീരാമൻ നായാട്ടിൽ ദുഷ്ടമൃഗങ്ങളെ വധിച്ചു എന്നേ മൂലത്തിൽ പ്രസ്താവിക്കുന്നുള്ളു. ഹരിണങ്ങളെക്കൂടി വധിച്ചതായി തർജ്ജമയിൽ പറയേണ്ടതില്ലായിരുന്നു. പരശുരാമനെക്കണ്ടപ്പോൾ ഭയത്രസ്തനായ ദശരഥൻ “അർഗ്ഘ്യാദിപൂജാം വിസ്മൃ്ത്യ ത്രാഹി ത്രാഹി” എന്നു പ്രാർത്ഥിച്ചതായി മൂലത്തിൽ പറയുന്നു. ‘ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ’ എന്നു് ആ ഭാഗം തർജ്ജമയിൽ സങ്കോചിപ്പിച്ചതു സമഞ്ജസമായെന്നു തോന്നുന്നില്ല. പക്ഷെ അത്തരത്തിലുള്ള ദോഷങ്ങളെ സർഷപപരിമാണങ്ങളായിമാത്രമേ നമുക്കു് എഴുത്തച്ഛന്റെ രാമായണത്തിൽ ഏതു ഭൂതക്കണ്ണാടിവച്ചു നോക്കിയാലും സമീക്ഷിക്കുവാൻ സാധിക്കുകയുള്ളു. ആധ്യാത്മികങ്ങളായ ചില ഘട്ടങ്ങളിൽ മൂലത്തിൽനിന്നു കവി ചില ഭേദഗതികൾ വരുത്തിയിട്ടുണ്ടു്. അവയിൽ ചിലതിനെല്ലാം സമാധാനം പറയാമെങ്കിലും മറ്റു ചില വ്യതിയാനങ്ങൾ അസമാധാനങ്ങളായിത്തന്നെ അവശേഷിക്കുന്നുമുണ്ടു്.
30.18ഉത്തരരാമായണം
പ്രണേതാവു്
ഉത്തരരാമായണം കിളിപ്പാട്ടു് കുഞ്ചൻനമ്പ്യാരുടെ കൃതിയെന്നു ചിലർ പറയുന്നതിൽ അശേഷം യുക്തിയില്ല. കുഞ്ചന്റെ കാലത്തെ ഭാഷയും കുഞ്ചന്റെ ഗൗണപ്രയോഗധോരണിയും അതിൽ ഒരിടത്തും കാണുന്നില്ല. നേരേമറിച്ചു് എഴുത്തച്ഛന്റെ വാങ്മയമാണു് അതെന്നു പല ഭാഗങ്ങളും വിളിച്ചുപറയുകയും ചെയ്യുന്നു. ‘കാണ്‍കയിൽ’, ‘തപസ്സുചെയ്താൻ നിരാഹാരനായേ’, ‘ശൈലൂഷനാകിയ ഗന്ധർവപുത്രിയാം’, ‘പണ്ടു കേട്ടിട്ടില്ലയാത വിശേഷങ്ങൾ’, ‘കാണ്‍മാനുമാമല്ല’, ‘ഒല്ലാതകർമ്മങ്ങൾ’, ‘വിരയെപ്പോയ’, ‘കേട്ടായല്ലോ’, ‘യാഗം ചെയ്യിപ്പാനായേ’ ‘കോഴ (ദുഃഖം)പൂണ്ടു’ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും പരിശോധിക്കുക. അധ്യാത്മരാമായണത്തിലെ ചില വരികൾ യാതൊരു രൂപഭേദവും കൂടാതെ ഉത്തരരാമായണത്തിൽ പകർന്നു കാണ്‍മാനുണ്ടു്.
“നമസ്തേ നാരായണ, മുകുന്ദ, ദയാനിധേ!
നമസ്തേ വാസുദേവ, ഗോവിന്ദ ജഗൽപതേ!
നമസ്തേ ലോകേശ്വര, നമസ്തേ നരകാരേ,
രമിച്ചീടണം ചിത്തം ഭവതി രമാപതേ.”
“മറ്റൊരു ശരണമില്ലിജ്ജനത്തിനു പോറ്റി,
മുറ്റും നിന്തിരുവടിയൊഴിഞ്ഞു ദയാനിധേ.”
“ഗത്വാ പിതാമഹം നത്വാ സസംഭ്രമം
വൃത്താന്തമെല്ലാമുണർത്തിച്ചരുളിനാർ
ശ്രുത്വാ വിരിഞ്ചനുമുത്ഥായ സത്വരം
കൃത്വാ ശുചാ മഹാപ്രസ്ഥാനമാദരാൽ”
എന്നിങ്ങനെയുള്ള ഈരടികളിൽ എഴുത്തച്ഛന്റെ വ്യക്തിമുദ്ര സ്പഷ്ടമായി പതിഞ്ഞിട്ടുണ്ടു്. ഉത്തരരാമായാണത്തിന്റെ അവസാനത്തിൽ
“പാരിലുള്ളജ്ഞാനികൾക്കറിവാൻ തക്കവണ്ണം
ശ്രീരാമചരിതം ഞാനിങ്ങനെ ചൊല്ലീടിനേൻ”
എന്നൊരു കവിവാക്യം കാണുന്നു. ഉത്തരരാമായണകാരൻ അധ്യാത്മരാമായണകാരനിൽനിന്നു ഭിന്നനല്ലെങ്കിൽമാത്രമേ ‘ശ്രീരാമചരിതം’ എന്ന പദത്തിന്റെ പ്രയോഗം സാധുവാകയുള്ളു എന്നും അതും ആ രണ്ടു കൃതികളുടേയും ഏകകർത്തൃകത്വത്തിനു് ഒരു ലക്ഷ്യമായി പരിഗണിക്കാവുന്നതാണെന്നും, ഞാൻ കരുതുന്നു. ‘ഗത്വാ പിതാമഹം’ എന്നു തുടങ്ങിയ വരികളുടെ ശൈലി പരിശോധിച്ചാൽ അധ്യാത്മരാമായണം സമാപിപ്പിച്ചു് ഉടൻതന്നെ കവി ഉത്തരരാമായണരചനയിൽ ഏർപ്പെട്ടു എന്നും ഊഹിക്കത്തക്കതാണു്.
ഉപജീവ്യത
എഴുത്തച്ഛൻ ഉത്തരരാമായണരചനയ്ക്കു തിരഞ്ഞെടുത്തിരിക്കുന്ന മൂലഗ്രന്ഥം അധ്യാത്മരാമായണമല്ലെന്നും വാല്മീകിരാമായണമാണെന്നുമുള്ളതിനു സംശയമില്ല. ആധ്യാത്മികോക്തികളുള്ള ഭാഗങ്ങൾ അധ്യാത്മരാമായണത്തിന്റെ ഉത്തരകാണ്ഡത്തിൽ അത്യന്തം വിരളങ്ങളാണെന്നുള്ളതിനു പുറമെ അതിന്റെ അതിരുകടന്ന സംകുചിതതയും എഴുത്തച്ഛനെ വാല്മീകിയെ ആശ്രയിക്കുവാൻ പ്രേരിപ്പിച്ചിരിക്കണം. ആരംഭത്തിൽത്തന്നെ
“ചൊല്ലുവനെങ്കിൽക്കേട്ടുകൊള്ളുവിനെല്ലാവരും
നല്ല സൽകഥയിതു കല്യാണപ്രദമല്ലോ.
ഉത്തരരാമായണം വാല്മീകിമുനിപ്രോക്ത
മുത്തമോത്തമമിദം ഭക്തിസാധനം പരം”
എന്നു് ആ വസ്തുത അദ്ദേഹംതന്നെ പറഞ്ഞിട്ടുമുണ്ടു്. കാര്യങ്ങൾ വിടാതെ കഥകൾ സംക്ഷേപിക്കുന്നതിൽ എഴുത്തച്ഛൻ അദ്വിതീയനാകുന്നു; തന്നിമിത്തം വാല്മീകിയുടെ നൂറ്റിപ്പതിനൊന്നു സർഗ്ഗങ്ങളും അദ്ദേഹം അനതിദീർഗ്ഘങ്ങളായ മൂന്നധ്യായങ്ങളിൽ അനായാസേന അന്തർഭവിപ്പിച്ചിരിക്കുന്നു. ഏതേതു ദിക്കിൽനിന്നു് ഏതേതു മഹർഷിമാർ അഭിഷേകാനന്തരം ശ്രീരാമനെ സന്ദർശിക്കുവാൻ വന്നു എന്നു് അദ്ദേഹം പറയുന്നതു വാല്മീകിയെ അനുസരിച്ചാണു്. ആ വിവരങ്ങളൊന്നും അധ്യാത്മരാമായണത്തിലില്ല. ഇങ്ങനെ ഏതു ഭാഗം നോക്കിയാലും വാല്മീകിയാണു് എഴുത്തച്ഛനു പ്രസ്തുത കൃതിയിൽ പ്രഥമാവലംബനം എന്നു കാണാം. കണ്ണശ്ശന്റെ ഉത്തരരാമായണവും അദ്ദേഹത്തിനു പ്രസ്തുതഗ്രന്ഥരചനയിൽ അതിനൊപ്പംതന്നെയോ അതിൽക്കവിഞ്ഞുപോലുമോ മാർഗ്ഗദർശകമായിരുന്നു. ആ കൃതി വാല്മീകിയുടെ ഉത്തരരാമായണത്തിന്റെ ഒരു സരസമായ വിവർത്തനമാണല്ലോ.
കവിതാരീതി
കവിതാവിഷയത്തിൽ ഉത്തരരാമായണം അധ്യാത്മരാമായണത്തേക്കാൾ അപകൃഷ്ടമാണെന്നു പറവാൻ നിർവാഹമില്ല. ഹൃദയദ്രവീകരണചണങ്ങളായ ഭാഗങ്ങൾ അതിലും ധാരാളമുണ്ടു്. നോക്കുക, ലക്ഷ്മണനും സീതാദേവിയും തമ്മിലുള്ള സംവാദത്തിലെ ചില ഈരടികൾ:
“വാവിട്ടു കരയുന്ന ലക്ഷ്മണൻതന്നെ നോക്കി
ദ്ദേവിയുമുരചെയ്താളെന്തിതു കുമാര ചൊൽ?
എന്തിനു കരയുന്നു സന്താപമുണ്ടായതു
മെന്തെന്നു പരമാർത്ഥം ചൊല്ലു നീ മടിയാതെ.
അഗ്രജൻതന്നെപ്പിരിഞ്ഞിരുന്നിട്ടില്ലതല്ലീ
വ്യഗ്രിച്ചുകരയുന്നു മുറ്റും ബാലകനാം നീ?
രണ്ടു വാസരം പൊറുപ്പാനില്ല ശക്തിയൊട്ടും;
പണ്ടു നീ പിരിഞ്ഞറിയുന്നതുമില്ലയല്ലോ;
എന്നെ നീ നിരൂപിക്ക; മുന്നം ഞാനൊരാണ്ടേയ്ക്കു
മെന്നുടെ ഭർത്താവിനെപ്പിരിഞ്ഞു വാണേനല്ലോ.
ഇന്നിനി മുനിപത്നിമാരെയും കണ്ടു നാളെ
ച്ചെന്നു നിൻ പൂർവജനെക്കാണാമെന്നറിഞ്ഞാലും.
………
ചൊല്ലുചൊല്ലെന്നു സീതാനിർബ്ബന്ധം കേട്ടനേരം
ചൊല്ലിനാൻ സൌമിത്രിയും ഗദ്ഗദവർണ്ണങ്ങളാൽ.
ചൊല്ലിയാൽകേൾപ്പാൻ രഘുനാഥനു പലരുണ്ടു
കല്യന്മാരായിട്ടവർ പലരുമിരിക്കവേ
എന്നോടായിതു നിയോഗിച്ചിതു രാമചന്ദ്രൻ
മുന്നം ഞാൻ ചെയ്ത ദുഷ്കർമ്മങ്ങൾതൻ ഫലത്തിനാൽ.
എന്നോളം പാപം ചെയ്തിട്ടാരുമില്ലൊരേടത്തും
പുണ്യമില്ലാത പുരുഷാധമനായേനല്ലോ.
വഹ്നിയിൽച്ചാടീടണമെന്നു ചൊല്ലുകിലേതും
ദണ്ഡമില്ലെനിക്കതിൽപ്പരമിന്നിതു പാർത്താൽ.
കാളകൂടത്തെക്കുടിക്കേണമെന്നരുൾചെയ്കിൽ
ക്കാലംവൈകാതേ കുടിക്കാമതിനെളുതല്ലോ.
ആർക്കുമോർത്തോളമരുതാത ദുഷ്കർമ്മം ചെയ്വാ
നാഖ്യാനം ചെയ്താനല്ലോ രാഘവൻതിരുവടി.
പണ്ടു ഞാൻ ചെയ്ത പാപമെന്തെന്റെ ഭഗവാനേ!
കണ്ടീലെൻ പ്രാണത്യാഗം ചെയ്വാനുമുപായങ്ങൾ.
ഇങ്ങനെ പറകയും വീഴ്കയും കരകയും
തിങ്ങിന ദുഃഖം പൂണ്ട ലക്ഷ്മണൻതന്നെക്കണ്ടു
വൈദേഹി വിഷണ്ണയായെന്തിതെന്നറിയാഞ്ഞു
ഖേദേന ബാഷ്പം വാർത്തു ലക്ഷ്മണനോടു ചൊന്നാൾ.”
വാല്മീകിരാമായണത്തിൽ
“ഹൃദ്ഗതം മേ മഹച്ഛല്യം യസ്മാദാര്യേണ ധീമതാ
അസ്മിൻ നിമിത്തേ വൈദേഹി ലോകസ്യ വചനീകൃതഃ
ശ്രേയോ ഹി മരണം മേദ്യ മൃത്യുർവാ യൽ പരം ഭവേൽ.
ന ചാസ്മിന്നീദൃശേ കാര്യേ നിയോജ്യോ ലോകനിന്ദിതേ.
പ്രസീദ ച ന മേ പാപം കർത്തുമർഹസി ശോഭനേ”
എന്നിങ്ങനെ ചില നിർദ്ദേശശകലങ്ങൾ മാത്രമേ ഇതിന്റെ സ്ഥാനത്തിൽ കാണ്‍മാനുള്ളു. അധ്യാത്മരാമായണകാരനാകട്ടെ കേവലം ഹൃദയശൂന്യനായ ഒരു സാധാരണ ലേഖകന്റെ മട്ടിൽ
“വാല്മീകേരാശ്രമസ്യാന്തേ ത്യക്ത്വാ സീതാമുവാച സഃ
ലോകാപവാദഭീത്യാ ത്വാം ത്യക്തവാൻ രാഘവോനഘഃ
ദോഷോ ന കശ്ചിന്മേ മാതർഗ്ഗച്ഛാശ്രമപദം മുനേഃ”
ഇങ്ങനെ ഒന്നുരണ്ടു വചനങ്ങൾ വഴിപാടായി ഉച്ചരിച്ചു് അതുകൊണ്ടു കൃതകൃത്യനായതുപോലെ മുന്നോട്ടു പോകുന്നു. ഇവിടെ എഴുത്തച്ഛൻ കണ്ണശ്ശന്റെ കാലടിപ്പാടുകളെയാണു് പിൻതുടർന്നിരിക്കുന്നതെങ്കിലും അദ്ദേഹത്തിനുകൂടി അസൂയ തോന്നത്തക്ക നിലയിൽ ആ അനുകമ്പാജനകമായ സംഭവം വർണ്ണിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഇതുപോലെ വേറെയും വിശിഷ്ടങ്ങളായ പ്രപഞ്ചനങ്ങളുണ്ടു്.
30.19മഹാഭാരതം
അധ്യാത്മരാമായണം നിർമ്മിച്ച കാലത്തു വികസ്വരാവസ്ഥയിലിരുന്ന എഴുത്തച്ഛന്റെ എല്ലാ കവനകലാസിദ്ധികളും മഹാഭാരതരചനയ്ക്കു മുമ്പു പരിപൂർണ്ണമായ വികാസത്തെ പ്രാപിച്ചുകഴിഞ്ഞിരുന്നു. തന്നിമിത്തം ഭാരതത്തിനു പല അംശങ്ങളിലും—-പ്രത്യേകിച്ചു ശബ്ദവിഷയത്തിൽ—-രാമായണത്തെക്കാൾ പതിന്മടങ്ങു മെച്ചമേറും. കൃഷ്ണഗാഥയുടെ വിശ്വാകർഷകതയുടെ ബീജങ്ങൾ ഭാരതത്തിന്റെ ഹൃദയഹാരിതയുടെ കാരണങ്ങളിൽനിന്നു വിഭിന്നങ്ങളാണു്. എങ്കിലും രണ്ടു കൃതികളിലും ആമൂലാഗ്രം അഭൗമമായ ആനന്ദദാനസാമഗ്രി അനുസ്യൂതമായി വിഹരിക്കുന്നു. ശൃംഗാരം, വീരം, അത്ഭുതം, കരുണം, ഭയാനകം, രൗദ്രം, ശാന്തം എന്നീ രസങ്ങളെ കവി അവയുടെ അത്യുച്ചമായ കോടിയിൽ എത്തുന്നതുവരെ പരിപോഷിപ്പിച്ചു് അന്യാദൃശമായ വിജയം നേടീട്ടുണ്ടു്. അദ്ദേഹത്തിന്റെ ഇതിവൃത്തസംക്ഷേപണത്തിനുള്ള സാമർത്ഥ്യവും, ആവാപോദ്വാപവ്യാപാരത്തിലുള്ള ഔചിത്യദീക്ഷയും ഏതു ഘട്ടത്തിലും അമന്ദപ്രഭമായി പ്രകാശിക്കുന്നു. പരമഭാഗവതനായ ആ മഹാത്മാവു് അവസരം കിട്ടുമ്പോളെല്ലാം—കിട്ടാത്തപ്പോൾ ഉണ്ടാക്കിപ്പോലും—ശ്രീകൃഷ്ണനെ നാസ്തികന്മാർപോലും രോമാഞ്ചഭൂഷിതന്മാരാകത്തക്കവണ്ണം സ്തുതിക്കുന്നു. അത്തരത്തിൽ പരിപാവനവും കൂലംകഷവുമായ ഒരു ഭാഗീരഥീപ്രവാഹം ആ ഹിമവൽപർവതത്തിൽനിന്നല്ലാതെ ഭാഷാ സാഹിത്യഭൂമിയിൽ ഉണ്ടായിട്ടില്ല. ഏതു വീക്ഷണകോടിയിൽനിന്നു നോക്കിയാലും, ഏതു മാനദണ്ഡംകൊണ്ടു മാപനം ചെയ്താലും, ആ കൃതിയുടെ മാഹാത്മ്യം അനപലപനീയമായിത്തന്നെ പ്രശോഭിക്കുന്നു. ആ ഒരൊറ്റ കൃതികൊണ്ടു് എഴുത്തച്ഛൻ ഭാഷയ്ക്കു വരുത്തീട്ടുള്ള ഉൽഗതിയുടെ ഈദൃക്തയും ഇയത്തയും അവാങ്മനസഗോചരമാണെന്നു പറയുന്നതു ഭൂതാർത്ഥ കഥനം മാത്രമാകുന്നു.
രചനയുടെ രീതി
എഴുത്തച്ഛൻ അധ്യാത്മരാമായണത്തിൽ രാമഗീത വിട്ടതുപോലെ ഭാരതത്തിൽ ഭഗവദ്ഗീത, സനൽസുജാതീയം, അനുഗീത മുതലായി ത്രയ്യന്തഗന്ധികളായുള്ള പല ഭാഗങ്ങളും തർജ്ജമ ചെയ്യാതെ വിട്ടിട്ടുണ്ടു്. ശാന്തി പർവ്വം വളരെ സംകുചിതമാക്കിയിരിക്കുന്നു. ആനുശാസനിക പർവ്വം ഏതാനും ചില ഈരടികളിൽ തൊട്ടു തൊട്ടില്ല എന്നു മാത്രം കാണിച്ചുകൊണ്ടു കടന്നുപോയിരിക്കുന്നു. ഇതിനെല്ലാം ഒരു കാരണമായി ചിലർ അദ്ദേഹത്തിനു നമ്പൂരിമാരെപ്പറ്റി ഭയമുണ്ടായിരുന്നു എന്നു് ഉൽഭാവനം ചെയ്യുന്നു. വാസ്തവത്തിൽ അങ്ങിനെയൊരു ഭയത്തിനു കേരളത്തിൽ ആസ്പദമുണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. ബ്രാഹ്മണരെ എഴുത്തച്ഛൻ പല അവസരങ്ങളിലും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അവരിൽനിന്നു യാതൊരു പ്രാതികൂല്യവും അദ്ദേഹത്തിനുണ്ടായി എന്നു സങ്കല്പിക്കുവാൻ ചരിത്രം അനുവദിക്കുന്നില്ല. നിരണത്തു മാധവപ്പണിക്കർക്കു ഭഗവൽഗീത ഭാഷാന്തരീകരിക്കുന്ന വിഷയത്തിൽ തിരുവല്ലായിലെ ബ്രാഹ്മണർ ശത്രുക്കളായിരുന്നില്ലല്ലോ. തൃക്കണ്ടിയൂരിലെ ബ്രാഹ്മണരുടെ മനോഭാവം അവരുടേതിൽനിന്നു വ്യത്യസ്തമായിരുന്നു എന്നു പറയണമെങ്കിൽ അതിനു വിശ്വാസയോഗ്യമായ സാക്ഷ്യം വേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ എഴുത്തച്ഛൻ ആദിപർവ്വം പരിഭാഷപ്പെടുത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു ഗ്രന്ഥവിസ്തരശങ്ക സംഭവിച്ചിരിക്കണം; അതുകൊണ്ടാണു് ആ പർവ്വത്തിലെന്നതുപോലെ അന്യപർവങ്ങളിൽ അദ്ദേഹം പ്രസ്താരകുതുകിയായി പ്രത്യക്ഷപ്പെടാത്തതു്. വനപർവത്തിൽത്തന്നെ എത്ര ഉപാഖ്യാനങ്ങൾ അദ്ദേഹം സങ്കോചിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നു എന്നു പരിശോധിക്കുന്നതു രസാവഹമായിരിക്കും. തന്നിമിത്തം സംഭവപർവത്തിനുള്ള മെച്ചം അന്യപർവങ്ങളിൽ അതേനിലയിൽ കാണ്‍മാൻ പ്രയാസമാണെന്നും പറയേണ്ടിയിരിക്കുന്നു. ശാന്തിപർവത്തിലേയും ആനുശാസനികപർവത്തിലേയും പ്രധാനവിഷയമായ ഭീഷ്മോപദേശം കഥയുടെ പുരോഗതിക്കു് ഒരുവിധത്തിൽ നോക്കിയാൽ പ്രതിബന്ധകമാണെന്നും അദ്ദേഹത്തിന്നു തോന്നിയിരിക്കണം. സനൽസുജാതീയം, ഗീത മുതലായ ഭാഗങ്ങൾ ഭാഷപ്പെടുത്തുന്നതിൽ അക്കാലത്തെ മതവിശ്വാസങ്ങളിൽ നിന്നു് അണുമാത്രംപോലും വ്യതിചലിക്കാതെ ജീവിച്ചിരുന്ന അദ്ദേഹത്തിനു് അല്പം സംശയാലുത്വവും അംകുരിച്ചിരിക്കുവാനിടയുണ്ടു്. ഏതായാലും ഉത്തരരാമായണത്തിന്റെ അവസാനത്തിൽ “സജ്ജനമാനന്ദിച്ചു നല്കിടുമനുഗ്രഹം, ദുർജ്ജനദുർഭാഷണം ബഹുമാനിച്ചീടേണ്ട” എന്ന് ഉൽഘോഷണം ചെയ്ത ആ ദ്വേധാധീരനു തന്റെ അന്തഃകരണത്തെയല്ലാതെ മറ്റൊന്നിനെപ്പറ്റിയും ഭയമില്ലായിരുന്നു എന്നു നിസ്സന്ദേഹം സ്ഥാപിക്കാവുന്നതാണു്. മൂലത്തിലെ ആദിപർവത്തെ പൗലോമം ആസ്തികം സംഭവം എന്നിങ്ങിനെ മൂന്നായും സൗപ്തികപർവത്തെ സൗപ്തികമെന്നും ഐഷികമെന്നും രണ്ടായും വിഭജിച്ചു് ഇരുപത്തൊന്നു പർവങ്ങളാക്കിയാണു് എഴുത്തച്ഛൻ മഹാഭാരതം ഭാഷയിൽ സംഗ്രഹിച്ചിരിക്കുന്നതു്. ഈ ഭേദഗതിക്കുള്ള കാരണം വ്യക്തമാകുന്നില്ല.
ചില ഉദാഹരണങ്ങൾ
ശൃംഗാരരസത്തിനു് പാണ്ഡുവിന്റെ വനവിഹാരം ഉത്തമമായ ഉദാഹരണമാകുന്നു.
“ദ്യുമണിതന്റെ രശ്മിപോലുമങ്ങണയാതെ
ഹിമവാൻതന്റെ തെക്കേപ്പുറത്തെപ്പെരുങ്കാട്ടിൽ
പെരികേ രസംപൂണ്ടു കളിച്ചു മരുവിനാൻ
ഗിരിശൃംഗങ്ങൾതോറുമതികൗതുകത്തോടെ,
കരിണീയുഗമധ്യഗതനായ് മദിച്ചോരു
കരിവീരനെപ്പോലെ മദനവിവശനായ്
കരിണീഗമനമാരാകിയ ഭാര്യമാരാം
തരുണീമണികളാം കുന്തിയും മാദ്രിതാനും
സരസീരുഹശരസമനാം കാന്തൻതന്നെ
ശ്ശരതൂണീരകരാളോജ്ജ്വലൽകരവാള
ധരനായ്ശ്ശരാസനകരനായ്ക്കാണുംതോറും
സരസീരുഹശരനികരപരവശ
തരമാനസമാരായ് മരുവീടിനനേരം
… … …
കരടിക്കുലം തമ്മിൽക്കടിച്ചു കളിപ്പതും
കരിണികളെപ്പൂണ്ടു കരികൾ പുളയ്പതും
കിടികൾ പിടികളെപ്പിടിച്ചു പുല്കുന്നതും
പിടകളോടു ചേർന്നു പക്ഷികൾ കളിപ്പതും
കണ്ടു കൗതുകംപൂണ്ടു കണ്ടിവാർകുഴലികൾ
കണ്ഠാശ്ലേഷവും ചെയ്തു കാന്തനും തങ്ങളുമായ്
കണ്ട കാനനംതോറും രമിച്ചുവസിക്കയും
തണ്ടാർബാണനുമതു കണ്ടേറ്റം ഹസിക്കയും
മാകന്ദമകരന്ദബിന്ദുപാനവും ചെയ്തു
കൂകുന്ന പികകുലപഞ്ചമം കേട്ടുകേട്ടും
വണ്ടുകൾ മധുപാനംചെയ്തു മത്തതപൂണ്ടു
കൊണ്ടാടി മുരണ്ടുടൻ കണ്ട പുഷ്പങ്ങൾതോറും
കുണ്ഠഭാവവും നീക്കിസ്സംഭ്രമിച്ചീടുന്നതും
കണ്ടൊരാനന്ദംപൂണ്ടൊരധരപാനം ചെയ്തും
മന്മഥലീലകൊണ്ടു കണ്‍മുന ചാമ്പിച്ചാമ്പി
സ്സമ്മോദം വളർന്നുള്ളിൽസ്സമ്മോഹം പെരുകിയും
വന്മലമുകളേറി നിർമ്മലശിലാതലേ
നന്മലർമെത്തതന്മേലുന്മേഷംപൂണ്ടു വാണും” ഇത്യാദി
കരുണത്തിനു സുപ്രസിദ്ധമായ ഗാന്ധാരീവിലാപം പരമനിദർശനമായി നിലകൊള്ളുന്നു. “കണ്ടീലയോ നീ മുകുന്ദ! ധരണിയിലുണ്ടായ മന്നരിൽ മുഖ്യൻ ഭഗദത്തൻ” എന്നു തുടങ്ങി.
“വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശ്ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ
ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ
വല്ലവീവല്ലഭ! നിന്റെ മരുമകൻ
കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻതന്നെ നീ?
കൊല്ലിക്കയത്രേ നിനക്കു രസമെടോ” എന്നും,
“അയ്യോ! പുനരതിനങ്ങേപ്പുറത്തതാ
മെയ്യഴുകുള്ള ദുശ്ശാസനനെൻമകൻ
മാരുതി കീറിപ്പിളർന്നു കുടിച്ചൊരു
മാറിടം കണ്ടാൽപ്പൊറുക്കുമോ പൈതലേ?
നീയെന്തിവണ്ണമെൻ മാധവ! കാട്ടുവാൻ
തീയിതാ കത്തുന്നിതെന്നുള്ളിലീശ്വരാ
മാറുമോ കണ്ണുനീരിന്നെനിക്കുണ്ടായ
താറുമോ ശോകമെൻമാനസേ ഗോപതേ?”
എന്നും മറ്റുമുള്ള ഭാഗങ്ങളിൽ ഓരോ പടവുയർന്നുയർന്നു്,
“ഉണ്ണീ മകനേ ദുരിയോധന! തവ
പൊന്നിൻകിരീടവും ഭൂഷണജാലവും
ഉമ്പർകോനൊത്തൊരു വൻപും പ്രതാപവും
ഗംഭീരമായൊരു ഭാവവും ഭംഗിയും
ഇട്ടും കളഞ്ഞുടനെന്നെയുമെത്രയു
മിഷ്ടനായീടും പിതാവിനെത്തന്നെയും
പെട്ടെന്നുപേക്ഷിച്ചു പോയ്ക്കൊണ്ടതെന്തു നീ
പൊട്ടുന്നിതെന്മനം കണ്ടിതെല്ലാമഹോ.
പട്ടുകിടക്കമേലേ കിടക്കുന്ന നീ
പട്ടുകിടക്കുമാറായിതോ ചോരയിൽ?
പുഷ്ടകോപത്തോടു മാരുതി തച്ചുടൻ
പൊട്ടിച്ചു കാലുമൊടിച്ചു കൊന്നിങ്ങനെ
കണ്ടുകൂടായെനിക്കെന്നു ഗാന്ധാരിയും
മണ്ടിനാൾ വീണാളുരുണ്ടാൾ തെരുതെരെ,
പിന്നെ മോഹിച്ചാളുണർന്നാൾ പൊടുക്കനെ
ഖിന്നതപൂണ്ടു കരഞ്ഞവൾ ചൊല്ലിനാൾ”
എന്നവസാനിക്കുന്ന ആ പരിദേവനം ഹൃദയമുള്ളവർക്കു കണ്ണുനീർവാർക്കാതെയും തൊണ്ടയിടറാതെയും വായിക്കുവാൻ സാധ്യമല്ല. ഖാണ്ഡവദാഹഘട്ടത്തിൽ ജരിതയെന്ന ശാർങ് ഗപക്ഷിയും അതിന്റെ ശിശുക്കളും തമ്മിലുള്ള സംവാദവും അത്യന്തം കരുണമയമാണു്:
കരഞ്ഞുതുടങ്ങിനാൾ ജരിതതാനുമപ്പോൾ
നിർഘൃണനായ പിതാവിവറ്റെയുപേക്ഷിച്ചാൻ,
ദുഃഖിക്കുമാറായി ഞാൻ പൈതങ്ങളിവരോടും,
പറക്കപ്പോകായ്കയും വന്നിതു ബാലന്മാർക്കു,
നിരക്കെപ്പിടിപെട്ടു വനത്തിലഗ്നിതാനും.
ഞാനിനിയിവറ്റെ—എന്തോർത്തതെൻ തമ്പുരാനേ!
കാനനത്തിങ്കലഗ്നിപിടിച്ചു നാലുപാടും.
ഇങ്ങനെ കരയുമ്പോൾ പൈതങ്ങളുരചെയ്താ
രെങ്ങാനും പോയ്ക്കൊൾകമ്മേ! നീകൂടെ മരിയ്ക്കേണ്ട.
ഞങ്ങൾ ചാകിലോ പിന്നെപ്പെറ്റു സന്തതിയുണ്ടാ
മെങ്ങനെയുണ്ടാകുന്നു നീകൂടെ മരിക്കിലോ?
ഞങ്ങളെ സ്നേഹിച്ചു നീ സന്താനം മുടിക്കേണ്ടാ
മംഗലം വന്നുകൂടും പിന്നെയുമെന്നേ വരൂ.
അല്ലായ്കിൽത്താതൻ ചെയ്തതൊക്കെ നിഷ്ഫലമല്ലോ.
നല്ല ലോകങ്ങൾ കിട്ടാ താതനെന്നതും വരും.
എന്നതു കേട്ടു പറഞ്ഞീടിനാൾ ജരിതയു
മെന്നുടെ പൈതങ്ങളേ! നിങ്ങളുമൊന്നു വേണം.
ഇക്കണ്ട മരത്തിൻകീഴുണ്ടെലിമടയതിൽ
പ്പൂക്കുകൊള്ളുവിൻ നിങ്ങളെന്നാൽ ഞാനൊന്നുചെയ്വൻ
പൂഴികൊണ്ടതിൻമൂഖം മൂടിവയ്ക്കയും ചെയ്യാ
മൂഴിതൻതാഴെത്തീയും തട്ടുകയില്ലയല്ലോ.
കീഴേ പോയ്ക്കിടന്നുകൊണ്ടീടുവിൻ, തീയാറിയാൽ
പൂഴിയും നീക്കിക്കൊണ്ടുപോന്നുകൊള്ളുവനല്ലോ.
പൈതങ്ങളതു കേട്ടു മാതാവോടുരചെയ്താർ;
പൈദാഹത്തോടു മേവുമെലിയുണ്ടതിലമ്മേ!
പറപ്പാൻ ചിറകില്ല നടപ്പാനില്ല കാലു
മിറച്ചി കണ്ടാലെലി പിടിച്ചു തിന്നുമല്ലോ.
ജന്തുക്കൾ ഭക്ഷിച്ചിട്ടു മരിക്കുന്നതിനെക്കാൾ
വെന്തുചാകുന്നതത്രേ ഗതിയെന്നറിഞ്ഞാലും.
ഭർത്താവുതന്നെ പ്രാപിച്ചുത്തമന്മാരായുള്ള
പുത്രന്മാരെയും ലഭിച്ചീടുക മാതാവേ! നീ.
എന്നതു കേട്ടനേരം വന്നൊരു ശോകത്തോടേ
തന്നുടെ പൈതങ്ങളെ നോക്കിയും കരഞ്ഞിട്ടും
പിന്നെത്താൻ പറക്കയും മറിഞ്ഞു നോക്കുകയു
മെന്നുടെ കർമ്മമെന്നു കല്പിച്ചു പോയാളവൾ.”
എഴുത്തച്ഛനല്ലാതെ മറ്റൊരു കവിക്കു് ഈ പ്രതിപാദനം സുകരമാണെന്നു തോന്നുന്നില്ല. പക്ഷികളുടെ സംഭാഷണം തന്നെയാണെന്നു് അനുവാചകന്മാർക്കു തോന്നത്തക്കവിധത്തിൽ ഭാഷ ഇവിടെ കവി അത്രമാത്രം കോമളമാക്കിയിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണു്.
രൗദ്രരസത്തിനു ദുശ്ശാസനവധത്തെത്തന്നെ പ്രഥമോദാഹരണമായി സ്വീകരിക്കാം:
“ചുവട്ടിൽ മാറിനിന്നടി രണ്ടും വാരി
ച്ചുവട്ടിലാക്കി മേൽക്കരയേറിക്കര
മമർത്തു നന്നായിച്ചവിട്ടിനിന്നുകൊ
ണ്ടമർത്ത്യമർത്ത്യന്മാർ പലരും കാണവേ
ചളിപ്പു കൈവിട്ടങ്ങെടുത്തു കൈവാളാൽ
പ്പൊളിച്ചു മാറിടം നഖങ്ങളെക്കൊണ്ടു
പൊടുപൊടെപ്പൊടിച്ചുടനുടനുടൻ
ചുടുചുടെത്തിളച്ചരുവിയാർപോലെ
തുടുതുട വന്ന രുധിരപൂരത്തെ-
ക്കുടുകുടെകുഒടിച്ചലറിച്ചാടിയും
പെരുവെള്ളംപോലെ വരുന്ന ശോണിത
മൊരു തുള്ളിപോലും പുറത്തു പോകാതെ
കവിണ്ണു നന്നായിക്കിടന്നുകൊണ്ടുടൻ
കവിൾത്തടം നന്നായ് നിറച്ചിറക്കിയും”
എന്ന ഭീമസേനചിത്രണം ഏറ്റവും ഭയങ്കരമായിട്ടുണ്ടു്. വർണ്ണനത്തിൽ എഴുത്തച്ഛനെപ്പോലെ വൈദഗ്ദ്ധ്യം മറ്റൊരു കവിയും പ്രദർശിപ്പിച്ചിട്ടില്ലെന്നുള്ളതു സർവസമ്മതമാണു്. വിസ്തരഭീതി നിമിത്തം ഇതരരസങ്ങൾക്കു് ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല. എങ്കിലും ആചാര്യന്റെ ഭക്തിപാരവശ്യത്തെപ്പറ്റി അല്പമൊന്നു പറയാതെ അപ്പുറത്തേയ്ക്കു കടന്നാൽ അതൊരു മഹാപാപമായിത്തീരുന്നതാണു്. അധ്യാത്മരാമായണത്തിൽ ശ്രീരാമൻ എങ്ങനെയോ അതുപോലെയോ അതിലധികമോ ഭാരതത്തിൽ ശ്രീകൃഷ്ണൻ അദ്ദേഹത്തിനു പ്രാണനിലും പ്രാണനാണു്. പൗലോമത്തിൽ ഭാരതകഥ സംഗ്രഹിക്കുന്ന അവസരത്തിൽപ്പോലും,
“ഇന്ദുശേഖരവന്ദ്യനിന്ദുബിംബാസ്യാംബുജ
നിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതൻ പരൻ
ഇന്ദിരാവരൻ നന്ദനന്ദനൻ നാരായണൻ
ചന്ദ്രികാമന്ദസ്മിതസുന്ദരൻ ദാമോദരൻ”
എന്നൊരു ദീർഗ്ഘമായ ശ്രീകൃഷ്ണവർണ്ണനം അദ്ദേഹം ഇടയ്ക്കിടയ്ക്കു ചേർക്കുന്നുണ്ടു്. കർണ്ണപർവത്തിലെ വിശ്വമോഹനമായ
“നിറന്ന പീലികൾ നിരക്കവേ കുത്തി
നിറുകയിൽക്കൂട്ടിത്തിറമൊടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികൾ മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിര തന്മേൽ
നനുനനെപ്പൊടിഞ്ഞൊരു പൊടി പറ്റി
ത്തിലകവുമൊട്ടു വിയർപ്പിനാൽ നന
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി
ച്ചിളകുന്ന ചില്ലീയുഗളഭംഗിയും
… … …
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിക്കുംപോലെയ
മ്മണിരഥംതന്നിലകം കുളുർക്കവേ
മണിവർണ്ണൻതന്നെത്തെളിഞ്ഞു കണ്ടു ഞാൻ
വിളയാടീടണം വിജയനുമായി
ട്ടിളകാതേ നിന്നു കുറഞ്ഞോരു നേരം.”
എന്ന പ്രാർത്ഥന ആരെയാണു് കോൾമയിർക്കൊള്ളിക്കാത്തതു്? ഏതു ഭഗവൽസ്തുതിയിലും അദ്ദേഹം പ്രായേണ തന്നെപ്പറ്റി പരാമർശിക്കുന്നതു പതിവാകുന്നു. അധ്യാത്മരാമായണത്തിൽ മഹാവിഷ്ണുവിനെ സ്തുതിക്കുമ്പോൾ
“മരണമോർത്തു മമ മനസി പരിതാപം
കരുണാമൃതസിന്ധോ! പെരികെ വളരുന്നു;
മരണകാലേ തവ തരുണാരുണസമ
ചരണസരസിജസ്മരണമുണ്ടാവാനായ്
തരിക വരം നാഥ! കരുണാകര പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!”
എന്നു ബ്രഹ്മാവിനെക്കൊണ്ടു ചെയ്യിക്കുന്ന പ്രാർത്ഥന കവിയുടേതു തന്നെയാണെന്നു പറയേണ്ടതില്ലല്ലോ.
30.20ദേവീമാഹാത്മ്യം
“രാമാനാമാചാര്യനുമാവോളം തുണയ്ക്കണം” എന്ന ഗുരുവന്ദനയുള്ള ഈ കൃതി എഴുത്തച്ഛന്റേതാണെന്നുള്ളതിനെപ്പറ്റി സംശയിക്കുവാനില്ല. ഭാഷയും ആ കാലത്തേതുതന്നെയാണെന്നു സ്പഷ്ടമായിക്കാണാവുന്നതാണു്. ‘സംഹാരം ചെയ്വാനായേ’ ‘വഴിയേ ചെയ്തേൻ’ ‘അല്ലൽപെടുത്തങ്ങു്’ ‘അർദ്ധനിഷ്ക്രാന്തനായേ’ ‘സന്ധ്യകൾ തേജസ്സിനാൽ’ (സന്ധ്യകളുടെ) മുതലായ പ്രയോഗങ്ങൾ നോക്കുക. ദേവീമാഹാത്മ്യം മാർക്കാണ്ഡേയപുരാണാന്തർഗ്ഗതമായ ഒരു ഉപാഖ്യാനമാണു്. അതിൽ ആ ഉപാഖ്യാനം പ്രക്ഷിപ്തമാണെന്നു് അനുമാനിക്കുവാൻ ന്യായമുണ്ടു്. ദേവീമാഹാത്മ്യത്തിൽ പതിനെട്ടധ്യായങ്ങളുണ്ടെന്നാണു് വയ്പെങ്കിലും ഒടുവിലത്തെ അഞ്ചധ്യായങ്ങൾ മുദ്രിതങ്ങളായ പുസ്തകങ്ങൾ ഒന്നിലും കാണുന്നില്ല. അച്ചടിപ്പിച്ചിട്ടുള്ള വംഗീയപാഠത്തിലും ദാക്ഷിണാത്യപാഠത്തിലും പതിമ്മൂന്നധ്യായങ്ങളേയുള്ളു. ‘ഏവം ദേവ്യാ വരം ലബ്ധ്വാ സുരഥഃ ക്ഷത്രിയർഷഭഃ സൂര്യാജ്ജന്മ സമാസാദ്യ സാവർണ്ണിർഭവിതാ മനുഃ’ എന്ന ശ്ലോകത്തോടു കൂടി പതിമ്മൂന്നാമധ്യായം അവസാനിക്കുന്നു. ആ പതിമ്മൂന്നധ്യായങ്ങൾതന്നേയാണു് എഴുത്തച്ഛനും ഭാഷാന്തരീകരിച്ചിരിക്കുന്നതു്. “ഇന്നുമഞ്ചധ്യായമുള്ളതു ചൊല്ലുവാനില്ലയെന്നു ചൊന്നാൾ കിളിപ്പൈതലും” എന്നൊരു വാക്യം ഒടുവിൽ കാണുന്നുണ്ടെങ്കിലും അതനുസരിച്ചു് ആ അധ്യായപഞ്ചകം അദ്ദേഹം കിളിയെക്കൊണ്ടു പറയിച്ചിട്ടില്ല. അതിലെ വിഷയം പൂജാകല്പമാണു്.
ദേവീമാഹാത്മ്യത്തിന്റെ പഴയ ഭാഷാഗദ്യവ്യാഖ്യയിലും പതിമ്മൂന്നധ്യായങ്ങളെ മാത്രമേ സ്പർശിച്ചിട്ടുള്ളു. എന്നാൽ അവയ്ക്കപ്പുറമുള്ള അഞ്ചധ്യായങ്ങൾക്കു മറ്റൊരു പണ്ഡിതൻ ഭാഷാഗദ്യത്തിൽ ഒരു വിവർത്തനം നിർമ്മിച്ചു കാണുന്നുണ്ടു്. അതിനും കുറെയെല്ലാം പഴക്കമുണ്ടു്. പ്രക്ഷിപ്തത്തിൽ പ്രക്ഷിപ്തമായ ആ ഭാഗത്തിൽനിന്നു ചില പങ്ക്തികൾ ഉദ്ധരിക്കാം: “പതിമ്മൂന്നധ്യായവും കേട്ടുകഴിഞ്ഞതിന്റെ ശേഷം സുരഥനാകുന്ന രാജാവു ചോദിക്കുന്നു. ഭഗവാനായുള്ളോവേ! നിന്തിരുവടി ചണ്ഡികാദേവിയുടെ അവതാരങ്ങളെല്ലാം അരുളിച്ചെയ്തുവല്ലോ. ഇനിയും അവതാരമൂർത്തികളുടെ പ്രകൃതിയേയും ഉള്ളവണ്ണം അരുളിച്ചെയ്യണം. ഇങ്ങനെ രാജാവിന്റെ ചോദ്യത്തെക്കേട്ടു സുമേധസ്സാകുന്ന മഹർഷി അതിത്തരമരുളിച്ചെയ്യുന്നു. ഇതു് എത്രയും പരമരഹസ്യമായി എത്രയും ഉൽകൃഷ്ടമായിരിപ്പോന്നു്, ഇതു് ആരോടും പറയേണ്ടൊരു വസ്തുവല്ല. നീയോ പിന്നെ എത്രയും ഭക്തനല്ലോ; നിന്നോടൊന്നും പറയരുതാതെയില്ലയല്ലോ; അതുകൊണ്ടു് നിനക്കുപദേശിക്കുന്നു. എങ്കിൽ ഇവയെല്ലാറ്റിനും ആദിഭൂതയായിരിക്കുന്ന മഹാലക്ഷ്മി ത്രിഗുണങ്ങളോടും ലക്ഷ്യാലക്ഷ്യസ്വരൂപയായി സകലപ്രപഞ്ചത്തിലും വ്യാപ്തയായ അവസ്ഥിതിയോടും കൂടിയിരുപ്പോരുത്തി.”
പ്രസക്താനുപ്രസക്തമായ ഈ പ്രസ്താവന നില്ക്കട്ടെ. ദേവീമാഹാത്മ്യം കിളിപ്പാട്ടിൽ സ്തോത്രങ്ങളുടെ ഭാഷാനുവാദം ശ്ലാഘ്യമാണെന്നു പറവാനില്ലെങ്കിലും മറ്റു ഭാഗങ്ങൾ അനവദ്യങ്ങളാണു്. ആകെക്കൂടി നോക്കുമ്പോൾ എഴുത്തച്ഛന്റെ ഒരു ബാലകൃതിയായിരിക്കാം ഈ വാങ്മയം എന്നു തോന്നുന്നു. ആദ്യത്തെ മൂന്നധ്യായങ്ങൾ കേകയിലും പിന്നീടുള്ള പത്തധ്യായങ്ങൾ കാകളിയിലും നിബന്ധിച്ചിരിക്കുന്നു. ഒരു ഭാഗം ഉദ്ധരിക്കാം:
“സർവജന്തുക്കൾക്കുമുണ്ടോർക്കുമ്പോൾ ജ്ഞാനം പുന
രവ്വണ്ണമുള്ളിൽ ജ്ഞാനം മാനുഷർക്കില്ല നൂനം.
വെവ്വേറെ ജന്തുക്കൾക്കു വിഷയങ്ങളുമുണ്ടു;
ദുർവാരമതു മഹാജ്ഞാനികളാലുമോർത്താൽ.
കേചിൽ പ്രാണികൾ ദിവാന്ധങ്ങളായുള്ളൂ ഭുവി;
കേചിൽ പ്രാണികളെല്ലാം രാത്രിയിലന്ധങ്ങളാം;
തുല്യദൃഷ്ടികൾ മനുജന്മാരെന്നല്ലോ ചൊൽവൂ;
സത്യമല്ലതു നിരൂപിച്ചാൽക്കേവലം ജ്ഞാനം
ചിത്തത്തിൽപ്പശുപക്ഷിമൃഗജാതികൾക്കത്രേ;
പക്ഷികൾ മുട്ടയിട്ടു പട്ടിണിയിട്ടു കിട
ന്നൊക്കവേ കൊത്തിപ്പിരിച്ചരികെച്ചേർത്തുകൊണ്ടു
പക്ഷങ്ങൾതോറും വച്ചു വളർത്തു ദിനംതോറും
ഭക്ഷിപ്പാൻ കൊക്കിൽക്കൊത്തിക്കൊണ്ടന്നു കൊടുത്തുടൻ
നാൾതോറും പറക്കയും പഠിച്ചു വളർത്തിയാ
ലേതുമേ മമത്വമില്ലവറ്റിലൊട്ടും പിന്നെ,
മർത്ത്യന്മാർ പുത്രന്മാരിൽ പ്രത്യുപകാരം ചിന്തി
ച്ചെത്രയും മോഹിക്കുന്നോരജ്ഞാനം നിമിത്തമായ്.”
30.21ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്
കർത്തൃത്വം
ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു് തുഞ്ചത്താചാര്യന്റെ പ്രഥമ ശിഷ്യനായ കരുണാകരനെഴുത്തച്ഛന്റെ കൃതിയാണെന്നു ചിലർ പറയാറുണ്ടു്. അതിനെപ്പറ്റി ഗാഢമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനത്തിൽ കവി
“ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണൻതന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം
സോമനാം കുണ്ഡപുരാധീശൻതന്നനുഗ്രഹാൽ
ബ്രാഹ്മണശ്രീപാദപാംസുക്കൾക്കു നമസ്കാരം
ബ്രാഹ്മണഭക്തി മമ വർദ്ധിച്ചുവരേണമേ”
എന്ന വരികളിൽ അതിന്റെ കാരയിതാവിനെപ്പറ്റി പ്രസ്താവിക്കുന്നുണ്ടല്ലോ. ‘നേത്രനാരായണൻ’ എന്നതു് ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ മാറാപ്പേരാകുന്നു. ‘സോമനാം കുണ്ഡപുരാധീശൻ’ എന്നതു തൃക്കണ്ടിയൂർക്ഷേത്രത്തിലെ ദേവനായ ശ്രീപരമേശ്വരനാണെന്നുള്ളതും നിസ്തർക്കമാണു്. ‘രാമഭക്താഢ്യനായ രാമശിഷ്യനാൽ’ എന്നുള്ളതിനു രാമഭക്തശ്രേഷ്ഠനായ രാമന്റെ ശിഷ്യൻ എന്നും, രാമഭക്തനും രാമന്റെ ശിഷ്യനുമായ ഗ്രന്ഥകാരൻ എന്നും അർത്ഥം ഗ്രഹിക്കാം. ആദ്യത്തേതാണു് അർത്ഥമെങ്കിൽ അധ്യാത്മരാമായണകർത്താവായ രാമനാണു് പ്രണേതാവിന്റെ ഗുരുവെന്നും തദനുരോധേന പ്രണേതാവു കരുണാകരനെഴുത്തച്ഛനാണെന്നും ഊഹിക്കാം. പ്രത്യുത രണ്ടാമത്തെ അർത്ഥമാണു് സ്വീകാര്യമെങ്കിൽ രാമന്റെ ശിഷ്യനും രാമഭക്താഢ്യനുമായ തുഞ്ചത്തെഴുത്തച്ഛൻതന്നെയാണു് ബ്രഹ്മാണ്ഡപുരാണത്തിന്റെയും രചയിതാവെന്നു വന്നു കൂടുന്നു. ബ്രഹ്മാണ്ഡപുരാണത്തിനു ശ്രീരാമകഥയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല; എന്നിട്ടും കവി ആ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ
“ശ്രീരാമ! രാമചന്ദ്ര! ശ്രീരാമ! രഘുപതേ!
ശ്രീരാമ! രാമഭദ്ര! സീതാഭിരാമ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ ജയ!”
എന്നു് ഇഷ്ടദേവതാപ്രാർത്ഥന ചെയ്യുന്നു. ഇതിൽനിന്നു ബ്രഹ്മാണ്ഡപുരാണകാരൻതന്നെയാണു് രാമഭക്താഢ്യൻ എന്നു് അനുമാനിക്കുന്നതിൽ അപാകം കാണുന്നില്ല. അങ്ങനെ വരുമ്പോൾ തുഞ്ചത്തെഴുത്തച്ഛനെത്തന്നെയാണു് പ്രസ്തുത കൃതിയുടേയും കർത്താവായി കല്പിക്കേണ്ടതു്. വിമർശകാഗ്രണിയായ പി. കെ. നാരായണപിള്ളയുടെ അഭിപ്രായവും അതുതന്നെയാകുന്നു. “നിന്തിരുവടി തിരുവുള്ളത്തിലേറാതെകണ്ടെന്തൊരു വസ്തു ലോകത്തിലുള്ളതു പോറ്റി” മുതലായി ചില വരികൾ അദ്ധ്യാത്മരാമായണത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും ചിലപ്പോൾ ഏകരൂപമായും മറ്റു ചിലപ്പോൾ ഈഷദ്വ്യത്യാസത്തോടുകൂടിയും കാണുന്നുണ്ടു്. ഭാഷ എഴുത്തച്ഛന്റെ കാലത്തേതുതന്നെയാണു് എന്നുള്ളതിനു (1) ചേല്ക്കണ്ണാൾ, (2) മടിക്കുന്നില്ലേതും ഞാനോ, (3) മന്നവരനുഷ്ഠാനം, (4) മൂർച്ഛിതനായേ, (5) ഗുരുഭൂതന്മാരെ വന്ദിപ്പാനായേ, (6) എവിടത്തു, (7) ചൊല്ലവല്ലേൻ, (8) കാണായതാരായ്വരൂ, (9) അതിൽക്കാളും, (10) ദുർന്നിമിത്തങ്ങൾ പല, (11) ഊടേചിന്തിച്ചു, (12) ഞങ്ങളിരുന്നു ഞായം മുന്നം തുടങ്ങിയ പ്രയോഗങ്ങൾ സാക്ഷ്യം വഹിക്കുന്നു. പക്ഷേ ഈ തെളിവുകൊണ്ടു മാത്രം ഗുരുവിനെ വിട്ടു ശിഷ്യനിലോ മറിച്ചോ കർത്തൃത്വം ആരോപിക്കുവാൻ നിർവ്വാഹമില്ല. എന്നാൽ കവിതാരീതി നോക്കിയാൽ ബ്രഹ്മാണ്ഡപുരാണത്തിനു തുഞ്ചന്റെ കൃതിയാകുവാൻതക്ക സ്വരൂപയോഗ്യതയുണ്ടെന്നുതന്നെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറ്റൊൻപതധ്യായങ്ങൾ സംഗ്രഹിക്കേണ്ടതുകൊണ്ടു വർണ്ണനത്തിനുള്ള സൗകര്യം കവിക്കു വളരെ വിരളമാണു്. എങ്കിലും പല ഘട്ടങ്ങളിലും അദ്ദേഹം താൻ ഒരു വശ്യവചസ്സാണെന്നു തന്റെ വിശിഷ്ടമായ വാഗ്ദ്ധോരണിയാൽ പ്രഖ്യാപനം ചെയ്യുന്നുണ്ടു്. “ജളത്വമുള്ള ജനം മഹത്ത്വമറികയില്ലളർക്കമറിയുമോ നരസിംഹത്തിൻ ബലം?” “കാല്ക്കൽ വീഴ്കയും കണ്ണിലശ്രുക്കൾ പൊഴികയും വീർക്കയും വിയർക്കയും കോൾമയിർകൊള്ളുകയും” “ദുസ്ത്യജയല്ലോനൂനം പ്രകൃതി വിദ്വാന്മാർക്കും” എന്നിങ്ങനെയുള്ള വരികളിൽ മാത്രമല്ല അദ്ദേഹത്തിന്റെ കവനകലാപാടവം പ്രത്യക്ഷീഭവിക്കുന്നതു്. ദത്താത്രേയൻ കാർത്തവീര്യാർജ്ജുനനു നല്കുന്ന ജ്ഞാനോപദേശം, ചന്ദ്രഗുപ്തന്റെ ജമദഗ്ന്യാശ്രമവർണ്ണനം മുതലായ ഘട്ടങ്ങളിൽ നാം കേൾക്കുന്നതു സാക്ഷാൽ ഗുരുനാഥന്റെ ശബ്ദംതന്നെയാണു്. ശ്രീപരശുരാമനും കാർത്തവീര്യന്റെ സേനയും തമ്മിലുള്ള യുദ്ധം കവി പ്രപഞ്ചനം ചെയ്യുന്നതിൽനിന്നു് ഒരു ഭാഗം ഇവിടെ പകർത്താം:
“ഭൂതലം പൊടിഞ്ഞുപൊങ്ങീടിന പൊടികൊണ്ടു
രോദസി മറഞ്ഞിതു കണ്ടുനിന്നവർകളും.
കല്പാന്തലയമകാലപ്രാപ്തമായിതെന്നു
കല്പിച്ചു നഭസ്ഥന്മാരുൽഭ്രാന്തന്മാരായ് വന്നു.
അഗ്നിലോചനൻ ജഗത്സംഹാരത്തിനു ജമ
ദഗ്നിനന്ദനനായ് വന്നീടിനാനെന്നു നൂനം.
കുണ്ഡലോഷ്ണീഷകിരീടാദികളോടും നൃപ
മുണ്ഡങ്ങൾ നിശിതബാണങ്ങളാൽ തെരുതെരെ
ഖണ്ഡിച്ചു വസുമതീമണ്ഡലത്തിനു ബഹു
മണ്ഡനവിശേഷങ്ങൾ നല്കിനാൽ ഭൃഗുശ്രേഷ്ഠൻ.
ഉത്ഥായോത്ഥായ ദ്രുതം നൃത്തവുമാടീടുന്നു
മത്തങ്ങളായേ നിന്നു പൃഥ്വിയിൽക്കബന്ധങ്ങൾ.
കുണ്ഡലാംഗദച്ഛത്രചാമരഹാരസ്വർണ്ണ
ദണ്ഡതോരണപതാകാവ്യജനങ്ങൾകൊണ്ടും
അങ്കുശകശാവലനാദികൾകൊണ്ടും സമ
രാങ്കണമലങ്കരിച്ചീടിനാൻ ഭൃഗുപതി.
ചർമ്മവർമ്മാദിഗദാചാപശസ്ത്രാദികളാൽ
നിർമ്മലാഭരണങ്ങൾ ധരിച്ചു രണാങ്കണം.
ക്ഷത്രവാഹിനിയൊക്കെ മുറിഞ്ഞു ധരണിയും
രക്തവാഹിനികളാൽ നിറഞ്ഞു ചിത്രം ചിത്രം.
ഹസ്ത്യശ്വമർത്ത്യഭവരക്തവാഹിനികളിൽ
ഹസ്തിഗ്രാഹങ്ങളുണ്ടു മാംസപങ്കവുമുണ്ടു,
ശസ്ത്രമീനങ്ങളുണ്ടു തുരഗോഡുപങ്ങളും
മർത്ത്യമസ്തകമായ പാഷാണങ്ങളുമുണ്ടു,
ഹസ്തിവൃന്ദോത്തമാംഗകച്ഛപങ്ങളുമുണ്ടു,
മർത്ത്യകേശങ്ങളായ ശൈവാലപൂരമുണ്ടു,
ശ്വേതചാമരമായ ഫേനപിണ്ഡങ്ങളുണ്ടു,
നൂതനച്ഛത്രമയഹംസപംക്തിയുമുണ്ടു,
തുരംഗശവമയഗ്രാഹങ്ങളുണ്ടു, ധനു
സ്തരംഗങ്ങളുമുണ്ടു രത്നവാലുകകളും.
രക്തപായികളായ മാംസഭോജികളെല്ലാം
നൃത്തമാടീടുകയുമലറിക്കളിക്കയും
ബാണങ്ങളേറ്റു മരിച്ചൊട്ടു ശേഷിച്ച സൈന്യം
പ്രാണത്രാണൈകപരായണന്മാരായോടിയും
… … …
പ്രേതഗുഹ്യകപിശാചാദിരാക്ഷസഗണം
പീതശോണിതങ്ങളാം ഡാകിനീഗണങ്ങളും
കങ്കഗൃധ്രശ്വാപദഗോമായുശ്യേനവൃകാ
ദ്യങ്കിതമായ സമരാങ്കണം ഭയപ്രദം.”
ഈ കവിതയ്ക്കു് അധ്യാത്മരാമായണത്തിന്റെ മെച്ചമുണ്ടെന്നു ഞാൻ പറയുന്നില്ല. എന്നാൽ ആ ന്യൂനതയ്ക്കുള്ള ഒരു കാരണം മുമ്പു സൂചിപ്പിച്ചതുപോലെ കവിക്കു് ഓരോ അധ്യായവും പ്രത്യേകമായി സംക്ഷേപിക്കുവാനുണ്ടായ ആഗ്രഹമാണു്: ആ പരിപാടിക്കു് ഉത്തരവാദി പക്ഷേ തമ്പ്രാക്കളാണെന്നും വരാൻ പാടില്ലായ്കയില്ല. കേരളത്തിന്റെ ജനയിതാവും കേരളബ്രാഹ്മണരുടെ കുലദൈവതവുമാണല്ലോ ശ്രീപരശുരാമൻ. ആ മഹാത്മാവിന്റെ അപദാനങ്ങളെ ഭാഷാഗാനരൂപേണ പ്രകീർത്തനം ചെയ്യിക്കുവാൻ പണ്ഡിതാഗ്രേസരനും നീലകണ്ഠസോമയാജിയുടെ സുഹൃത്തമനുമായ അക്കാലത്തെ ആഴ്വാഞ്ചേരിത്തമ്പ്രാക്കൾക്കു് ഔത്സുക്യം സ്വാഭാവികമായി അങ്കുരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹം അധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദംമൂലം ഭാഷാ കവികളിൽ പ്രഥമഗണനീയനെന്നു പേർ സമ്പാദിച്ചു തൃക്കണ്ടിയൂരിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്ന തുഞ്ചത്തെഴുത്തച്ഛനെ അതിലേക്കു നിയോഗിച്ചിരിക്കാവുന്നതുമാകുന്നു. ഉത്തരരാമായണത്തിന്നു പിൻപും മഹാഭാരതത്തിനു മുൻപും എഴുത്തച്ഛൻ പ്രസ്തുതഗാനം നിർമ്മിച്ചതായി പരിഗണിക്കാവുന്നതാണു്. ഗ്രന്ഥാവസാനത്തിൽ എഴുത്തച്ഛൻ കേരളത്തിന്റെ മഹാത്മ്യത്തെപ്പറ്റി ചില സൂചനകൾ നല്കുന്നുണ്ടെന്നുള്ളതു പ്രകൃതത്തിൽ സ്മരണീയമാകുന്നു.
“ഭൂമിദേവന്മാർക്കെല്ലാം ഭാർഗ്ഗവരാമൻ നിജ
ഭൂമിയെദ്ദാനംചെയ്താൻ പ്രായശ്ചിത്താർത്ഥമായേ.
ക്ഷത്രിയർക്കുള്ള രാജ്യമല്ലിതു നിങ്ങളെല്ലാ-
മധ്വരങ്ങളും ചെയ്തു സുഖിച്ചു വസിച്ചാലും.
ബ്രഹ്മസ്വമായ ഭൂമൌ ദുഷ്ടരാരാനും വന്നു
നിർമ്മര്യാദം ചെയ്കിലും ദേവസ്വാദികളെല്ലാം
ആക്രമിച്ചീടുന്നാകിൽ നിങ്ങളെല്ലാരുംകൂടി
പ്പാർക്കണമെന്നെ ധ്യാനിച്ചവിടെ വരുവൻ ഞാൻ.
ദുഷ്ടരെയെല്ലാമൊക്കെ നിഗ്രഹിച്ചാർത്തി തീർത്തു
ശിഷ്ടരെയെല്ലാമത്ര വച്ചു രക്ഷിച്ചീടുവിൻ.
അബ്ധിതന്നന്തർഭാഗേ മഗ്നമായ്ക്കിടന്നൊരു
സിദ്ധക്ഷേത്രങ്ങൾ പുരഗ്രാമങ്ങൾ നഗരങ്ങൾ
തീർത്ഥങ്ങളിവയെല്ലാം നീളെക്കാണായിതപ്പോൾ
ധാത്രീദേവന്മാർ സങ്കേതം വച്ചു മുന്നെപ്പോലെ
യാഗാദികർമ്മംകൊണ്ടുമാശ്രമനിഷ്ഠകൊണ്ടും
യോഗവൈഭവംകൊണ്ടും ദാനാദിധർമ്മംകൊണ്ടും
ദുഃഖങ്ങളറിയാതെ സൽകർമ്മങ്ങളും ചെയ്തു
സൗഖ്യംപൂണ്ടിരുന്നിതു ഭൂദേവപ്രവരന്മാർ.
ആത്മാനുഭാവംകൊണ്ടു ഭാർഗ്ഗവൻതന്റെ ഭൂമൌ
ഗ്രീഷ്മകാലത്തും മഴ പെയ്യുമാറാക്കിവച്ചാൻ.
ധനധാന്യാദികളാലധികം സമൃദ്ധിയു
മനുവാസരം വളർത്തീടിനാൻ ഭൃഗുപതി.
ഈ വർണ്ണനമൊന്നും മൂലത്തിലില്ല. തൃക്കണ്ടിയൂരപ്പന്റെ അനുഗ്രഹത്തെപ്പറ്റി ഗ്രന്ഥാവസാനത്തിൽ പ്രസ്താവിച്ചതു ശ്രീപരമേശ്വരൻ പരശുരാമന്റെ ഗുരുനാഥനാകകൊണ്ടാണെന്നു തോന്നുന്നു. ഗ്രന്ഥത്തിൽതന്നെ ഒന്നു രണ്ടു ശിവസ്തോത്രങ്ങളും കാണ്‍മാനുണ്ടല്ലോ.
ഭാഷാനുവാദരീതി
ബ്രഹ്മാണ്ഡപുരാണത്തിൽ ആദ്യത്തെ പതിനഞ്ചധ്യായങ്ങൾ കേകയിലും പിന്നീടുള്ള പതിനഞ്ചധ്യായങ്ങൾ കാകളിയിലും ബാക്കിയുള്ള അധ്യായങ്ങളെല്ലാം വീണ്ടും കേകയിലുമാണു് കവി തർജ്ജമചെയ്തിരിക്കുന്നതു്. ആകെക്കൂടി ദേവീമാഹാത്മ്യത്തിലെന്നപോലെ മൂന്നു വിഭാഗങ്ങളേ കാണുന്നുള്ളു. അതിനാൽ അവയെ പാദങ്ങൾ എന്നു പറയുന്നതു യുക്തമാണെന്നു തോന്നുന്നില്ല. എഴുത്തച്ഛൻ ഭദ്രദീപപ്രതിഷ്ഠാവിധി ഭാഷീകരിക്കുന്നില്ല.
“മുപ്പത്തിമൂന്നധ്യായമാദിയായഞ്ചധ്യായം
മുപ്പത്തേഴധ്യായവും കഴിഞ്ഞുകൂടുവോളം
ഭദ്രദീപാഖ്യപ്രതിഷ്ഠാവിധി സമസ്തവും
സുദ്യുമ്നൻതന്നെക്കേൾപ്പിച്ചു ………”
എന്നു പറഞ്ഞുകൊണ്ടു് അപ്പുറത്തേയ്ക്കു കടക്കുന്നു. അതുപോലെ അസിതമഹർഷി ജനകമഹാരാജാവിനു നല്കുന്ന മറ്റുപദേശങ്ങൾ തർജ്ജമ ചെയ്യുന്നുണ്ടെങ്കിലും നാല്പത്തൊൻപതു മുതൽ അൻപത്തിമൂന്നുവരെയുള്ള അഞ്ചധ്യായങ്ങളിൽ ചെയ്യുന്ന അധ്യാത്മജ്ഞാനോപദേശം വിട്ടുകളയുന്നു. ‘ഇത്യാദ്യമഞ്ചധ്യായം കൊണ്ടുടൻ ജനകനോടധ്യാത്മജ്ഞാനമുപദേശിച്ചാ ന സിതനും’ എന്നു് ആ ഘട്ടത്തെ ദൂരെനിന്നു ഒന്നു കടാക്ഷിക്കുക മാത്രമേ അദ്ദേഹം ചെയ്യുന്നുള്ളു. കാർത്തവീര്യന്റെ ജലക്രീഡയെപ്പറ്റിയുള്ള പ്രസ്താവം വരുമ്പോൾ ഋഷികല്പനായ ആ ധർമ്മാത്മാവു് “അർജ്ജുനജലക്രീഡാധ്യായമൻപത്തെട്ടാമതിന്നിജ്ജനത്തിനു പറഞ്ഞീടുവാൻ പണിയത്രേ” എന്നു് അതിൽനിന്നൊഴിയുന്നു. അദ്ദേഹത്തിന്റെ ആചാരപ്രവണതയും ഔചിത്യബോധവുമാണു് ഈ വക കാര്യങ്ങളിൽ പ്രകടീഭവിക്കുന്നതു്.
30.22സീതാവിജയം കിളിപ്പാട്ടു്
മൂലം
സീതാവിജയം കിളിപ്പാട്ടിനു ശതമുഖരാമായണമെന്നും ശതമുഖരാവണവധമെന്നുംകൂടി പേരുകളുണ്ടു്. കിളിപ്പാട്ടിൽ സീതാവിജയം എന്ന സംജ്ഞതന്നെയാണു് സ്വീകരിച്ചിരിക്കുന്നതു്. “ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം നിങ്ങളോടൊട്ടു ചൊന്നേനെന്നാളേ കിളിമകൾ” എന്നുള്ള ഒടുവിലത്തെ വരികൾ നോക്കുക. “സന്തുഷ്ടാത്മനാ സീതാവിജയം മനോഹരം” എന്നു് ആരംഭത്തിലും പ്രസ്താവനയുണ്ടു്. മൂലം സ്കാന്ദ പുരാണാന്തർഗ്ഗതമായ വാസിഷ്ഠോത്തരരാമായണത്തിൽ പെട്ടതാണു്. ഏഴധ്യായങ്ങൾകൊണ്ടു പ്രസ്തുതോപാഖ്യാനം അതിൽ സംഗ്രഹിച്ചിരിക്കുന്നു. ദശമുഖരാവണനെക്കാൾ ബലശാലിയായ ശതമുഖരാവണനെ സീതാദേവി വധിച്ച കഥ വസിഷ്ഠ മഹർഷി ശതാനന്ദനെ പറഞ്ഞുകേൾപ്പിക്കുന്നു.
കിളിപ്പാട്ടിന്റെ കർത്താവു്
സീതാവിജയത്തിന്റെ കർത്താവു് തുഞ്ചത്തെഴുത്തച്ഛനാണെന്നു് ഐതിഹ്യമുണ്ടു്. ഭാഷാരീതി പരിശോധിച്ചാൽ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു നിർണ്ണയിക്കുവാൻ കഴിയും. ‘കേൾക്കയിൽ,’ ‘ഇടർ,’ ‘മേന്മതകും,’ ‘വാക്കുകൊണ്ടേ,’ ‘വരിഷിക്കുക’ എന്നീ പദങ്ങളും പ്രയോഗങ്ങളും നോക്കുക. ‘പൌലസ്ത്യനവനുടെ കാൽനഖത്തിനു പോരാ’, ‘ദധിജലധി ശതവദനപതനസമയേ ചെന്നു ദേവലോകത്തു വൃത്താന്തമറിയിച്ചു’ തുടങ്ങിയ ഭാഗങ്ങളിൽ അധ്യാത്മരാമായണത്തിലെ ചില വരികളുടെ പ്രതിധ്വനി കേൾക്കുന്നു. നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ ഒന്നും നാലും പാദങ്ങൾ കേകയിലും രണ്ടാം പാദം കാകളിയിലും മൂന്നാം പാദം കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിത ആപാദചൂഡം മനോഹരമായിരിക്കുന്നു. അതിലെ—പ്രത്യേകിച്ചു മൂന്നാം പാദത്തിലെ—പദഘടനാപാടവത്തെ എഴുത്തച്ഛനിലല്ലാതെ മറ്റൊരു കവിയിൽ വിനിവേശിപ്പിക്കുവാൻ മാർഗ്ഗം കാണുന്നില്ല. അതുകൊണ്ടു കർത്തൃത്വത്തെപ്പറ്റി ഗ്രന്ഥത്തിൽ പ്രകടമായ സൂചനയൊന്നുമില്ലെങ്കിലും ‘ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ’ എന്നു് അധ്യാത്മരാമായണത്തിൽ നിയുക്തയായ ആ മധുരസ്വരയായ ശാരികയോടുതന്നെയാണു് “ശ്രീരാമചരിതവും പാടിസ്സഞ്ചരിക്കുന്ന ശാരികപ്പൈതലേ നീ ചൊല്ലേണമെന്നോടിപ്പോൾ” എന്ന വരികളിൽ സീതാവിജയകാരനും അപേക്ഷിക്കുന്നതെന്നു് എനിക്കു തോന്നുന്നു. കവിതയുടെ മാതൃക കാണിക്കുവാൻ മൂന്നാം പാദത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം:
“നിഖിലനിശിചരശമനകരനഖിലനായകൻ
നിന്നു പരിശ്രാന്തനായ് സമരാങ്കണേ
കമലദലനയനനഥ ജനകമകൾതന്നുടേ
കൈയിൽക്കൊടുത്തിതു കാർമ്മുകവും തദാ.
മിഥിലനൃപസുതയുമഥ വാങ്ങിനാൾ ചാപവും
മേന്മതകും ബാണജാലവും തൂണിയും.
നിജരമണനികടഭുവി ജനകസുതയും തദാ
നിന്നൂ ജയലക്ഷ്മിയെന്നപോലേ മുദാ.
രഘുപതിയുമതുപൊഴുതു മൃദുഹസിതപൂർവ്വകം
രമ്യാംഗിമാനസം കണ്ടരുളിച്ചെയ്തു.
ദശവദനമതിചതുരമുരുഭയദസംഗരേ
ദണ്ഡമൊഴിഞ്ഞു ഞാൻ കൊന്നേൻ പ്രിയതമേ!
വിബുധപതിജിതമരിയ ദശമുഖതനൂജനെ
വീരനാം സൗമിത്രി കൊന്നൂ ജിതശ്രമം.
മധുതനയമമിതബലമപി ലവണനെത്തദാ
മാനിയാം ശത്രുഘ്നനും വധിച്ചീടിനാൻ.
ഗഗനചരപരിവൃഢരൊടധിരണമനന്തരം
ഗന്ധർവവീരരെക്കൊന്നു ഭരതനും.
ശതവദനനിവനവരിലധികബലനാകയാൽ
ശാരദാംഭോജവക്ത്രേ! വധിച്ചീടു നീ.
നിഹതനിവനിഹ സമരഭുവി ഭവതിയാലതു
നിശ്ചയം; യുദ്ധം തുടങ്ങു നീ വല്ലഭേ!
… … …
പവനസമജവമൊടുടനതുലവിശിഖം വന്നു
ഫാലദേശേ കൊണ്ടു രക്താഭിഷിക്തയായ്
ദശവദനരിപുമഹിഷി പുനരസഹരോഷേണ
ചേതസി ചിന്തിച്ചുറപ്പിച്ചിതാദരാൽ.
അയുതശതനവമിഹിരസമരുചി കലർന്നെഴു
മാനന്ദവിഗ്രഹമത്ഭുതവിക്രമം
തരണികുലഭവമഭവമഭയദമനാമയം
താപത്രയാപഹം സച്ചിത്സ്വരൂപിണം
ദശവദനകുലവിപിനദഹനമഖിലേശ്വരം
ദേവദേവം വിഭും കുംഭകർണ്ണാന്തകം
സലിലനിധിതരണകരചതുരമസുരാന്തകം
സായകകോദണ്ഡദോർദ്ദണ്ഡമണ്ഡിതം
ഖരശമനകരമമലമതുലബലമവ്യയം
കാരണപൂരുഷം കാമദാനപ്രിയം
മൃതിസമയഭയഹരണനിപുണചരണാംബുജം
മൃത്യുമൃത്യും പരം മർത്ത്യരൂപം ഭജേ.
തപനകുലശുചികരസുചരിതമതികോമളം
താരകബ്രഹ്മസംജ്ഞം രാമനാമകം
നിജഹൃദയകമലഭുവി നിരുപമമുറപ്പിച്ചു
നിർമ്മലം പഞ്ചവാരം ജപിച്ചീടിനാൾ.”
30.23ശ്രീമൽഭാഗവതം കിളിപ്പാട്ടു്
കർത്തൃത്വം
സംസ്കൃതത്തിൽ വിഷ്ണുഭാഗവതമെന്നും ദേവീഭാഗവതമെന്നും രണ്ടു ഭാഗവതങ്ങളുണ്ടു്. അവയിൽ അഷ്ടാദശമഹാപുരാണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതു് ഏതിനെയാണെന്നുള്ള വാദം പണ്ടുപണ്ടേയുള്ളതും ഇന്നും അവസാനിച്ചിട്ടില്ലാത്തതുമാണു്. അഷ്ടാദശപുരാണങ്ങളും ആവിർഭവിച്ചതിനുമേൽ അവയുടെ മകുടസ്ഥാനത്തിൽ വിഷ്ണുഭക്തിസംവർദ്ധകമായി ദാക്ഷിണാത്യനായ ഏതോ സിദ്ധൻ രചിച്ചു് ഉപദേശിച്ച ഒരു വിശിഷ്ടഗ്രന്ഥമാണു് ഭാഗവതം എന്നു ഞാൻ വിശ്വസിക്കുന്നു. പ്രക്ഷിപ്തങ്ങൾ നുഴഞ്ഞുകേറാത്ത ഒരു പുരാണമാണു് ഭാഗവതമെന്നുള്ളതു് അതിന്റെ മഹിമോപാധികളിൽ ഒന്നാണെന്നും നാം ഓർമ്മിക്കേണ്ടതുണ്ടു്. കൊല്ലം എട്ടാം ശതകത്തിലെ കൃതിയായ ഭാഷാവിഷ്ണുഭാഗവതത്തെപ്പറ്റിയാണല്ലോ നമുക്കു് ഇവിടെ പര്യാലോചിക്കുവാനുള്ളതു്. ആ ഗ്രന്ഥം തുഞ്ചത്തെഴുത്തച്ഛന്റെ കൃതിയാണെന്നും അല്ലെന്നും പ്രബലമായ പക്ഷാന്തരമുണ്ടു്.
പൂർവ്വപക്ഷം
ചിറ്റൂർ ഗുരുമഠത്തിൽ ഭാഗവതം വച്ചുപൂജിച്ചിരുന്നതു് 1041-ൽ ബർണ്ണൽസായിപ്പു കണ്ടതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്നു രൂഢമൂലമായ ജനവിശ്വാസമുണ്ടു്. ഭാഗവതത്തിലെ ഭാഷ കൊല്ലം എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിലേതാണു് എന്നുള്ളതിനു സംശയമില്ല. ‘സർവലോകേശനായ ഭഗവദ്യശസ്സോടു’, ‘ഭഗവദ്യശോയുതമല്ലായും പ്രബന്ധങ്ങൾ’, ‘ഉളനായ ചേല്ക്കണ്ണാൾ’, ‘തേൻപോരും’, ‘പോകയിൽ’, ചെല്ലത്തുടങ്ങിനാൾ’, ‘ചോരിവാവേരി’, ‘മകളർ’ ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഉദ്ധരിച്ചു് ഈ വസ്തുത തെളിയിക്കാവുന്നതാണു്. മനോഹരങ്ങളായ പല ഭാഗങ്ങൾ ഭാഗവതം കിളിപ്പാട്ടിലുമുണ്ടു്. ഇങ്ങനെ ചില കാരണങ്ങളെ ആസ്പദമാക്കി ഭാഗവതം എഴുത്തച്ഛന്റെ കൃതിതന്നെയെന്നു സ്ഥാപിക്കുവാൻ ചില പണ്ഡിതന്മാർ ഉദ്യമിക്കുന്നു. അവരിൽത്തന്നെയും ഏതു കാലത്താണു് എഴുത്തച്ഛൻ അതു രചിച്ചതെന്നുള്ളതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടു്. ചിലർ വാർദ്ധക്യാരംഭത്തിലാണെന്നും ചിലർ യൗവനത്തിലെന്നും പറയുന്നു. വാർദ്ധക്യാരംഭത്തിലാണെന്നു പറയുന്നവർ എഴുത്തച്ഛൻ ആ കവിത ചൊല്ലിക്കൊടുത്തു മകളെക്കൊണ്ടു് എഴുതിച്ചതാണെന്നും ആ ഗ്രന്ഥമാണു് ബർണ്ണൽസായിപ്പു് 1041-ൽ ഗുരുമഠത്തിൽ കണ്ടതെന്നും കൂടി പ്രസ്താവിക്കുന്നു. ഭാഗവതം കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു് എനിക്കും ഉറപ്പിച്ചു പറയുവാൻ തോന്നുന്നു.
ഏകകർത്തൃകമാണോ?—ഭാഗവതത്തിന്റെ ആദ്യന്തമുള്ള പ്രണേതൃത്വം ഒരു കവിയിൽ ആരോപിക്കുവാൻ അശേഷം നിർവാഹമില്ലാത്ത വിധത്തിലാണു് അതിലെ ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങളുടെ രചനാരീതി നിലകൊള്ളുന്നതു്. ഭാഗവതം ആകെക്കൂടിത്തന്നെ ആ വിഷയത്തിൽ ഭാരതത്തേയും അധ്യാത്മരാമായണത്തേയും അപേക്ഷിച്ചു തുലോം അവരമായ ഒരു സ്ഥാനത്തിലേ സ്ഥിതി ചെയ്യുന്നുള്ളു. അപശബ്ദപ്രയോഗവും മൂലത്തിൽ നിന്നു തർജ്ജമയിൽ കടന്നുകൂടീട്ടുള്ള അർത്ഥവ്യത്യാസവും ആ ഗ്രന്ഥത്തെ അധഃപതിപ്പിക്കുന്നതിനുള്ള കാരണങ്ങളിൽ ഒട്ടും അപ്രധാനങ്ങളല്ല. ചുരുക്കത്തിൽ ഭാഗവതത്തിന്റെ ഗതി കൃഷ്ണപക്ഷത്തിലെ ചന്ദ്രമണ്ഡലത്തിന്റേതുപോലെയാണെന്നു പറയാം. മുന്നോട്ടു പോകുന്തോറും കൂടിക്കൂടി വരുന്ന അനാസ്വാദ്യത ദശമസ്കന്ധത്തിൽ കാളിയമർദ്ദനാനന്തരം അതിന്റെ മൂർദ്ധന്യദശയിൽ എത്തുന്നു. അതിനു മുൻപുതന്നെ ‘ഭഗവത്സേവാരതിചെയ്തീടണം’ എന്നു ദ്വിതീയസ്കന്ധത്തിലും ‘പൂർഷോത്തമനെ സ്തുതിച്ചാരുടനുടൻ’ എന്നും ‘ഭവാനാലഹോ ഹനിച്ചീടിന’ എന്നു ‘മേളമുഖാംബുജം’ എന്നും ചതുർത്ഥസ്കന്ധത്തിലും ‘കാലപാശം പരിച്ഛേദിച്ചു’ എന്നു ഷഷ്ഠസ്കന്ധത്തിലും ‘അംബുജൻ’ എന്നു നവമസ്കന്ധത്തിലും മറ്റും പല ഉദ്വേഗജനകങ്ങളായ പ്രയോഗങ്ങൾ കാണുന്നുണ്ടു്. ‘സർവഭേദങ്ങളാം രാഗദ്വേഷാദിയാം’, ‘മന്ദരപർവതത്തെ പ്രവേശിച്ചു തപസ്സുതുടങ്ങിനാൻ’ എന്നും മറ്റുമുള്ള വൈരൂപ്യദുഷ്ടങ്ങളായ വരികളുമുണ്ടു്. ദശമസ്കന്ധത്തിൽ പ്രവേശിക്കുമ്പോൾ അത്തരത്തിലുള്ള കീടാനുവിദ്ധത ക്രമേണ പ്രവൃദ്ധമാകുന്നു. ‘മാധവസ്വഭൂഃ’ ‘ചത്വാരിപാദസംയുക്തൻ’ ‘സഖന്മാരുമായ്’ മുതലായ അനേകം അസഹ്യങ്ങളായ സ്ഖലിതങ്ങൾ അവിടെയാണു് സ്വച്ഛന്ദമായി തലപൊക്കുന്നതു്. എങ്കിലും ഗോവിന്ദദർശനം കണ്ടു’ ‘കുഴൽസ്വനൈർന്നിശ്ചലരായിതു’ ‘മന്നിടമായ ത്രൈലോക്യങ്ങൾ’ ‘ത്രാണനം ചെയ്കെങ്ങൾ പ്രാണനാഥാ കൃഷ്ണ’ ‘കയ്യതിൽ വസ്ത്രാഭരണമായും ചിലർ’ ‘മാർഗ്ഗമാക്കീടും കൃതാന്തസമീപത്തേക്കു്’ ‘ആകയാൽ നാമൊത്തു യുദ്ധം വഹിക്കിലോ ആകായെന്നാരും പറയാ ധരിക്ക നീ’ ‘യൗവനാത്മാക്കൾ’ ചന്ദ്രികാഹാസിതേ’ ‘പ്രദ്യുമ്നാനിരുദ്ധസംയുതാഭ്യാം’ (പ്രദ്യുമ്നനനിരുദ്ധസംയുതാഭ്യം എന്നു വേണമെങ്കിൽ വായിച്ചുകൊള്ളാം) ഇത്തരത്തിലുള്ള ഭീമങ്ങളായ അഭംഗികൾ കാളിയമർദ്ദനഘട്ടത്തിനുമേലേ ദശമസ്കന്ധത്തിൽത്തന്നെയും കാണുന്നുള്ളു. ശ്രുതിഗീതയിലും ഏകാദശസ്കന്ധത്തിലും നിരവധി ഭാഷാനുവാദവൈകല്യങ്ങളുണ്ടു്. ദശമസ്കന്ധത്തിൽ ശാരികയെ കവി അഭിസംബോധനംചെയ്യുന്നതു ‘ബാലേ കിളിയേ സുശീലേ’ എന്നിങ്ങനെയാണു്. മറ്റൊരു സ്ഥലത്തും എഴുത്തച്ഛൻ ‘കിളിയേ’ എന്നു പ്രയോഗിച്ചിട്ടില്ല.
കാളിയമർദ്ദനംവരെയുള്ള ഭാഗങ്ങളിൽ അങ്ങിങ്ങു് അപൂർവമായെങ്കിലും എഴുത്തച്ഛന്റേതായിരിക്കണമെന്നു പറയാവുന്ന ഈരടികൾ ഉണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം:
“വിഷ്ണുഭഗവാൻ വിരിഞ്ചാദിവന്ദിത
നുഷ്ണേതരാംശുദിവാകരലോചനൻ
പത്മനാഭൻ പരമാത്മാ പരാപരൻ
പത്മജാവല്ലഭൻ പത്മായുധൻ പരൻ
വിശ്വംഭരൻ വൃഷവാഹനവന്ദിത
നച്യുതനവ്യയനവ്യക്തനദ്വയൻ
നിഷ്കളൻ നിർഗ്ഗുണൻ നിഷ്ക്രിയൻ നിർമ്മമൻ
നിഷ്കളങ്കൻ നിരാതങ്കൻ നിരുപമൻ
നിഷ്കാരണൻ നിഗമാന്തവേദ്യാത്മകൻ
നിഷ്കിഞ്ചനപ്രിയൻ നിത്യൻ നിരാമയൻ
നിർമ്മലൻ നിർവ്വികല്പൻ നിരുപാശ്രയൻ
സന്മയൻ സർവസാക്ഷീശൻ സനാതനൻ.”(ചതുർത്ഥസ്കന്ധം)
“ഭക്ത്യാ ഭജിപ്പതത്യുത്തമമെന്നു തൽ
പുത്രൻ പറഞ്ഞതു കേട്ടസുരേശ്വരൻ
പെട്ടെന്നു വാളുമെടുത്തെഴുന്നേറ്റുല
കൊട്ടൊഴിയാതേ നിറഞ്ഞവൻ തൂണതിൽ
നില്പവൻ വന്നു രക്ഷിക്കണമിത്തരം
ദുർഭാഷണംചെയ്തു നില്ക്കുന്ന നിന്നെ ഞാൻ
വെട്ടിക്കളവനെന്നോടിയടുത്തു തൻ
മുഷ്ടികൊണ്ടൊന്നു കുത്തീടിനാൻ തൂണിന്മേൽ.
വട്ടംതിരിഞ്ഞു വിറച്ചിതസ്ഥൂണവും
പൊട്ടി ഞരിഞ്ഞമർന്നൂ തൽപ്രദേശവും.
വെട്ടമിടിക്കുരൽ ഞെട്ടുമാറാശകൾ
പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ
കഷ്ടം! നടുങ്ങുമാറട്ടഹാസത്തൊടും
വട്ടത്തൂണ്‍മധ്യം പിളർന്നു നൃസിംഹമായ്
പുഷ്ട്യാതിഭീഷണാത്യുഗ്രഭയങ്കരം
മധ്യാഹ്നമാർത്താണ്ഡനുൽപതിക്കുംവണ്ണം
ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ
ടോടിയടുത്തുചെന്നീടുമസുരനെ
കൂടെത്തുടർന്നു ചെറുത്തു തടുത്തള
വാടലൊഴിഞ്ഞു തൻവാളും പരിചയും
കൈക്കൊണ്ടു ദാനവനും ചെറുത്തീടിനാൻ.”(സപ്തമസ്കന്ധം)
“ദുഗ്ദ്ധാബ്ധിചൂഴുന്നതിൻമധ്യേ മംഗലനായൊ
രദ്രീന്ദ്രൻ ത്രികൂടമെന്നെത്രയും പ്രസിദ്ധനായ്
വർത്തിപ്പോന്നുയർന്നതിമുഖ്യനായനാരതം
രത്നകാഞ്ചനമയശോഭിതം സുഭിക്ഷദം
യക്ഷകിന്നരഗന്ധർവോരഗനിഷേവിതം
ലക്ഷണപ്രഭം നിഖിലാനന്ദദിവ്യസ്ഥലം
ക്ഷീരവാരിധൗനിന്നു പൊങ്ങീടും തിരകളാൽ
മാരുതാനന്ദം ചേർന്നു കുളുർത്ത സാനുസ്ഥലം
… … …
സർവർത്തുഗുണഗണപൂർണ്ണമായനുദിനം
സർവമോഹനതരമാകിയ ദിവ്യസ്ഥലം
നന്ദനസമാനമാനന്ദദാനാഢ്യം ഹരി
ചന്ദനാദ്യഖിലവൃക്ഷാന്വിതം ദിനേശമാ
ധ്യന്ദിനകരഹരമംബുവാഹാഭം പരം
മന്ദമാരുതശീതസുഗന്ധപരിപൂർണ്ണം
ഭൃംഗാദിവിഹംഗനാനാവിധകളരവ
മംഗലപ്രദം ഭുജംഗാദിഭിർന്നിഷേവിതം
തുംഗമാതംഗസിംഹകുരംഗസാരംഗാദി
രംഗമായഭംഗുരഭംഗിഭംഗിതമായി.”(അഷ്ടമസ്കന്ധം)
മൂലം:
“തതോ വത്സാനദൃഷ്ട്വൈത്യ പുളിനേപി ച വത്സപാൻ
ഉഭാവപി വനേ കൃഷ്ണോ വിചികായ സമന്തതഃ
ക്വാപ്യദൃഷ്ട്വാഽന്തർവിപിനേ വത്സാൻ പാലാംശ്ച വിശ്വവിൽ
സർവം വിധികൃതം കൃഷ്ണഃ സഹസാവജഗാമ ഹ.”
തർജ്ജമ:
“ഭുക്തിവേലയിൽത്തങ്ങൾക്കൊക്കവേ കൂടെക്കൂടെ
പ്പൈക്കുലങ്ങളെക്കാണ്മാനാകുന്നവണ്ണം തന്നെ
നിർത്തിവെച്ചുണ്ണുന്നേരം കണ്ടുകണ്ടിരുന്നതു
തത്ര തൽക്ഷണേ കണ്ടീലെന്തതെന്നറിയാഞ്ഞു
ചിത്തവിഭ്രമം കലർന്നെത്രയും ബദ്ധപ്പെട്ടു
വിദ്രുതമൊട്ടൊട്ടുണ്ടു സത്വരം നോക്കീടുവാൻ
തത്സഖകുലം പായുന്നേരമങ്ങതു കണ്ടു
ഭക്തവത്സലൻ ചിരിച്ചവരോടരുൾചെയ്തു:
‘നിങ്ങളെന്തേവം ഭ്രമിച്ചീടുവാനെല്ലാവരു
മിങ്ങനെ തൂർണ്ണം പുല്ലുള്ളേടം കണ്ടങ്ങെങ്ങാനും
ചെന്നകപ്പെട്ടാർ പശുവൃന്ദങ്ങളൂണിന്നു നാ
മന്നമുള്ളേടം തിരഞ്ഞിങ്ങു വന്നതുപോലെ.
ചെന്നതു തിരഞ്ഞുകൊണ്ടിങ്ങു ഞാൻ വന്നീടുവ
നിന്നിലം തന്നിൽ നിങ്ങളേതുമൊന്നലസാതെ
മുന്നേതിലേറ്റം സുഖമായുടനുണ്ടീടുവിൻ.’
… … …
ഇച്ഛയാംവണ്ണം കൂട്ടിക്കൊണ്ടുടനടവിയിൽ
പ്പുക്കു നോക്കീടുംപൊഴുതെങ്ങുമേ കണ്ടീലല്ലോ
പൈക്കുലങ്ങളെയടുത്തൊച്ചയും കേട്ടീലെങ്ങും
കഷ്ടമിങ്ങണയത്തുനിന്നു മേഞ്ഞിരുന്ന പൈ
ക്കുട്ടികളകന്നുപോയ്പോവതിനെന്തെന്തൊരു
കാരണമൊന്നുള്ളതെന്നോർത്തുടൻ വൃന്ദാവനേ
കാരണപൂരുഷനന്വേഷിച്ചു; പരിചെഴും
ഗോവർദ്ധനാഖ്യാചലത്തിൻമുകൾപ്പരപ്പേറി
ഗ്ഗോവൃന്ദം മേഞ്ഞുകഴിഞ്ഞിറങ്ങിപ്പോയീലല്ലീ
ഘോരമാം കൊടുങ്കാട്ടിലെന്നതോർത്തവിടെയും
പാരാതെ നടന്നന്വേഷിച്ചുടൻ കാണാഞ്ഞിങ്ങു
ബാലന്മാരുണ്മാനിരുന്നേടത്തും കണ്ടീലല്ലീ
കാലികൾതമ്മെപ്പുനരെന്നോർത്തു വിരവോടേ
സാദരമവിടെപ്പോയ്ച്ചെന്നു നോക്കീടും നേര
മോദനാദികളേയും കണ്ടതില്ലെങ്ങും തത്ര.
കാനനംതോറും പശുവൃന്ദങ്ങളന്വേഷിപ്പാ
നാനായബാലന്മാർ പോയാരെന്നു നിനച്ചുടൻ
താനവരുടെ നാമധേയങ്ങൾ നീളെച്ചൊല്ലി
സ്സാനന്ദം വിളിച്ചുകൊണ്ടീടിനാൻ പലേടത്തും.
വേദങ്ങളോതിത്തിരഞ്ഞാദരാൽക്കാണാതോരു
പാദപങ്കജങ്ങളിക്കല്ലിലും മലയിലും
പാരിച്ച പടലിലും മുള്ളിലും നടന്നിടർ
പൂരിച്ചു വശംകെട്ടു മാഴ്കിപ്പോകയില്ലല്ലീ?
ബാലഗോജാലങ്ങളെ വേർപെട്ടുപോന്നേനെന്ന
ങ്ങാലയേ ചൊന്നാലമ്മ കോൽകൊണ്ടു തല്ലീലല്ലീ?
പാൽവെണ്ണ നിത്യം നുകർന്നാനന്ദിച്ചിടുമുണ്ണി
ക്കാർവർണ്ണനിവയില്ലാഞ്ഞാതങ്കം വായ്ക്കയാലേ
കായവും തപിച്ചുരുവ്യാധികൾ പിടിപെട്ടു
പേയായിച്ചമഞ്ഞുപോകല്ലല്ലീ? വിശേഷിച്ചു
കോമളൻ തനിക്കുയിരാകിയ ചങ്ങാതികൾ
യാമിനികുളിലുറങ്ങുമ്പോഴും പിരിയാതെ
കൂടിനില്പവരോടു വേർപിരിഞ്ഞഴല്പെട്ടു
ചൂടുള്ളിൽ മുഴുത്തുയിർ വേർപെട്ടുപോകില്ലല്ലീ?
ധാതാവേ! ചെറിയോരു ബാലനോടിതു ഭവാൻ
നീതിയല്ലല്ലോ ചെയ്വതെന്നെല്ലാമമരകൾ
മാനസങ്ങളും ഭ്രമിച്ചാവോളമപേക്ഷിച്ചു
യാനങ്ങൾതോറും പരിദീനരായ് നില്ക്കക്കണ്ടു.”(ദശമസ്കന്ധം)
എന്തൊരു ഹൃദയമോഹനമായ വത്സസ്തേയകഥാവർണ്ണനമാണിതു്? ഈ ഭാഗം മൂലകാരനാലോ കവിക്കു പലപ്പോഴും ഉപജീവ്യനായിക്കാണുന്ന കൃഷ്ണഗാഥാകാരനാലോ അനുപ്രാണിതമല്ല. കണ്ണശ്ശഭാഗവതത്തിലും ഇതിൽ സ്വല്പമൊരംശത്തിന്റെ നേരിയ ഛായ മാത്രമേ കാണ്മാനുള്ളു. ഇവിടെ എഴുത്തച്ഛന്റെ മനോധർമ്മമല്ല പ്രതിഫലിച്ചിരിക്കുന്നതു് എന്നു് ആർക്കു വാദിക്കാം? ഭാരതത്തിലുള്ള ഏതു ഭാഗത്തോടും കിടനില്ക്കുവാൻ ഇതിനു സമഗ്രമായ യോഗ്യതയുണ്ടു്.
ഇനി ദ്വാദശസ്കന്ധത്തിൽനിന്നു ചില വരികൾകൂടി അനുവാചകന്മാരുടെ ശ്രദ്ധയ്ക്കു വിഷയീഭവിപ്പിക്കേണ്ടിയിരിക്കുന്നു.
“ബാഹുക്കൾ ദിക്‍പാലന്മാർ, മാനസം ചന്ദ്രൻ, ചില്ലി
യാകുന്നു യമൻതാനും, ചന്ദ്രിക മന്ദസ്മിതം,
സ്മയമാകുന്നു ഭ്രമം രോമാണി ഭൂരുഹങ്ങൾ
മേഘമാം മൂർദ്ധജങ്ങൾ തന്മായാ വനമാലാ
സകലഗുണശോഭയാത്മജ്യോതിസ്സുതന്നെ
സകലാത്മകൻതന്റെ കൗസ്തുഭമാകുന്നതും.
ആത്മവ്യാപിനിപ്രഭയാകുന്നൂ ശ്രീവത്സവും
ഛന്ദസ്സു പീതാംബരം ബ്രഹ്മസൂത്രമാം ത്രിവിൽ
സ്വരമാകുന്നു ചൂർണ്ണം സാംഖ്യയോഗങ്ങൾതന്നെ
പരിചേറുന്ന മീനകുണ്ഡലമെന്നും ചൊൽവൂ.”
മൂലത്തിലെ ‘ലജ്ജോത്തരോധരോ ലോഭോ’ എന്ന ഭാഗം വിട്ടു കളഞ്ഞിരിക്കുന്നതിനുപുറമേ “രോമാണി ഭൂരുഹാഃ” എന്നും ‘ബ്രഹ്മസൂത്രം ത്രിവിൽ സ്വരം’ എന്നുമുള്ള വാചകങ്ങൾ അതേമാതിരിയിൽത്തന്നെ പകർത്തിയുമിരിക്കുന്ന ദ്വാദശസ്കന്ധകാരൻ വത്സസ്തേയകാരനല്ല എന്നു് ഏതു സഹൃദയനും നിശ്ശങ്കം പ്രഖ്യാപനം ചെയ്യാവുന്നതാണു്. ചൂർണ്ണമെന്നാൽ എന്തെന്നു് അനുവാദകനേ അറിഞ്ഞുകൂടു. പ്രകൃതത്തിലെ മഹാപുരുഷവർണ്ണനം തുടർന്നു മൂലവുമായി തട്ടിച്ചുനോക്കുന്നവർക്കു് ഇനിയും പല അസ്വാരസ്യങ്ങളും സ്പഷ്ടീഭവിച്ചുകൊള്ളും.
30.24സിദ്ധാന്തപക്ഷം
എന്റെ ഗാഢമായ പര്യാലോചനയുടെ ഫലമായി താഴെക്കാണുന്ന അനുമാനത്തിലാണു് ഞാൻ എത്തിച്ചേർന്നിരിക്കുന്നതു്. എഴുത്തച്ഛന്റെ യൗവനകാലത്തിലെ കൃതിയാണു് വൂഭാഗവതമെന്നും അതിനുശേഷമാണു് അദ്ദേഹം രാമായണവും ഭാരതവും നിർമ്മിച്ചതെന്നും പറയുന്നതു് ഉപപന്നമല്ല. ദ്വാദശസ്കന്ധത്തിലും മറ്റും നിന്നു വെളിപ്പെടുന്നിടത്തോളമേ അദ്ദേഹത്തിനു് അക്കാലത്തുപോലും കവിതാവാസന ഉണ്ടായിരുന്നുള്ളു എന്നു് അനുമാനിക്കുവാൻ പ്രയാസമുണ്ടു്. അധ്യാത്മരാമായണത്തേയും ഭാരതത്തേയുംകാൾ ഭാഷാന്തരീകരണത്തിനു ക്ലേശാധിക്യമുള്ള ഭാഗവതമാണു് അദ്ദേഹത്തിനു് ആദ്യമായി തർജ്ജമചെയ്വാൻ തോന്നിയതെന്നും ഞാൻ വിചാരിക്കുന്നില്ല. പ്രത്യുത ഭാഗവതത്തിന്റെ ഭാഷാനുവാദത്തിനു് അദ്ദേഹം ആരംഭിച്ചതു വാർദ്ധക്യത്തിലായിരിക്കണം. ശരീരസാദംനിമിത്തം അതിൽ പല ഭാഗങ്ങളും പറഞ്ഞുകൊടുത്തു മകളെക്കൊണ്ടോ മറ്റോ എഴുതിച്ചിരിക്കണം. ഇടയ്ക്കിടയ്ക്കു ശിഷ്യന്മാരിൽ ചിലരും ആ കാവ്യനിർമ്മിതിയിൽ അദ്ദേഹത്തെ യഥാശക്തി സഹായിച്ചിരിക്കണം. ആ ഭാഗങ്ങൾ നിപുണമായി പരിശോധിച്ചു തെറ്റു തിരുത്തുവാനോ രചനയ്ക്കു സാർവത്രികമായ സൗഷ്ഠവം വരുത്തുവാനോ അദ്ദേഹത്തിനു സാധിക്കാതെയും വന്നിരിക്കണം. ‘സത്യജ്ഞാനാനന്താനന്ദാദ്വയാമൃതപൂർണ്ണം സച്ചിൽബ്രഹ്മാഖ്യം പരമാത്മാനമുപാസിച്ചേൻ’ എന്നു ബ്രഹ്മാണ്ഡപുരാണത്തിൽ എന്നപോലെ ഈഷദ്വ്യത്യാസത്തോടുകൂടി ഉപക്രമത്തിലും
“മർമ്മങ്ങൾതോറും കടിച്ചുതുടങ്ങിനാൻ
നിർമ്മലനായോരു നന്ദതനയനെ;
കല്മഷന്മാർക്കതു തോന്നുമല്ലോ; തെളി
ഞ്ഞെന്മനഃപങ്കജേ വാഴ്ക പോകായ്കെങ്ങും”
എന്നു ഭാരതത്തിലെന്നപോലെ കാളിയമർദ്ദനഘട്ടത്തിലും തന്റെ വേദാന്താവഗാഹത്തേയും ഭക്തിപാരവശ്യത്തേയും യഥാക്രമം പ്രകടീകരിക്കുന്ന കവി ഒരാൾതന്നെയാണെന്നും അതു സാക്ഷാൽ തുഞ്ചനല്ലാതെ മറ്റാരുമല്ലെന്നും സങ്കല്പിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെന്നപോലെ കാകളീവൃത്തം കൊണ്ടാണു് ഒരു ഭാഗം ആരംഭിക്കേണ്ടതെങ്കിൽ അതിന്റെ പ്രാരംഭത്തിൽ ഏതാനും വരികൾ ഊനകാകളിയിൽ ഘടിപ്പിക്കുന്നതു് എഴുത്തച്ഛന്റെ ശൈലിയാകുന്നു. ആ ശൈലി ഷഷ്ഠസ്കന്ധത്തിന്റെ ഉപക്രമത്തിലും കാണാവുന്നതാണു്. “നാരായണ ജയ നാരായണ ജയ വരദ ഹരേ, നാരായണ പരിപാലയ മാം ബഹുഘോരമഹാപാതകനിവഹാൽ” തുടങ്ങിയ ഈരടികൾ നോക്കുക. എന്റെ ഊഹം ശരിയാണെങ്കിൽ “രാമദാസനാമെഴുത്തച്ഛൻ നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം ഭാഷയിലൊരു ഗീതമായുരചെയ്താൻ മുന്നം” എന്നു പുന്നശ്ശേരി ശ്രീധരൻനമ്പി ഉപന്യസിച്ചിട്ടുള്ളതു് അത്രത്തോളം പരമാർത്ഥമാണെന്നും ദശമസ്കന്ധത്തെപ്പറ്റി അദ്ദേഹം ഒന്നും പറയാത്തതു് അതു് അദ്ദേഹം മുഴുപ്പിക്കാത്തതുകൊണ്ടാണെന്നും വന്നുകൂടുന്നു. കാളിയമർദ്ദനത്തിനുമേൽ ഋതുവർണ്ണനം മുതല്ക്കുള്ള ഭാഗങ്ങളിൽ എഴുത്തച്ഛന്റെ കൈപ്പെരുമാറ്റം കാണുന്നില്ല. ഋതുവർണ്ണനം ആരംഭിക്കുന്നതുതന്നെ ‘ഗ്രീഷ്മകാലവും വന്നു വർദ്ധിച്ചിതങ്ങൂഷ്മങ്ങൾ കൊണ്ടു പൊറാഞ്ഞിതു മേദിനി’ എന്ന ഒരു അപശബ്ദഭൂഷിതമായ ഈരടിയോടുകൂടിയാണു്.
ഗ്രന്ഥം അത്രത്തോളം പുരോഗമനം ചെയ്തപ്പോൾ എഴുത്തച്ഛൻ പരഗതിയെ പ്രാപിച്ചിരിക്കണമെന്നു തോന്നുന്നു. കണ്ണശ്ശരാമായണത്തിനും കണ്ണശ്ശഭാഗവതത്തിനും തമ്മിലുള്ളതിൽ അധികം വ്യത്യാസം ഭാരതത്തിനും കാളിയമർദ്ദനംവരെയുള്ള ഭാഗവതത്തിനും ഉണ്ടെന്നു പറയാനില്ല. പക്ഷേ ആദ്യത്തെ രണ്ടു കൃതികളും രാമപ്പണിക്കർ തന്റേതാണെന്നു പ്രഖ്യാപനം ചെയ്തിരിക്കുന്നതുകൊണ്ടു നമുക്കു് അവയുടെ കർത്തൃത്വത്തെപ്പറ്റി സന്ദേഹമില്ല. പ്രത്യുത ഭാഗവതത്തിന്റെ കർത്തൃത്വം അനുമാനത്തെ മാത്രം ആസ്പദമാക്കി നിർണ്ണയിക്കേണ്ടിയിരിക്കുന്നു. എന്റെ അനുമാനം അബദ്ധമല്ലെങ്കിൽ ഗുരുമഠത്തിൽ ഭാഗവതത്തിനു വന്നുചേർന്ന അഭ്യർഹിതത്വം അസമാധേയമല്ല. എഴുത്തച്ഛന്റെ ശിഷ്യന്മാരിൽ അല്പമായ വാസനയും വ്യുൽപത്തിയുമുള്ള ആരെങ്കിലും കാളിയമർദ്ദനത്തിനു പിന്നീടുള്ള ഭാഗങ്ങൾ തർജ്ജമ ചെയ്തു് അതിനോട് കൂട്ടിച്ചേർത്തിരിക്കണം. രണ്ടു പേരുടേയും വർണ്ണമെന്തെന്നു് അവർതന്നെ സൂചിപ്പിച്ചിട്ടുണ്ടു്.
“ചൊല്ലുവാനനേകമുണ്ടോരോരോ മുനീന്ദ്രന്മാർ
ചൊല്ലിയ വേദാന്തസാരാദികൾ ബഹുവിധം;
ചൊല്ലരുതവയൊന്നും നമുക്കു; പുരാണങ്ങൾ
ചൊല്ലുകെന്നതും കേൾക്കെന്നുള്ളതും ചെയ്യാമല്ലോ”
എന്നു പ്രഥമസ്കന്ധത്തിലും
“കരുണാത്മാക്കളായ മഹത്താം ജനത്തിനും
കരുണാത്മകനായ മൽഗുരുവരന്നായും
കരുണാവാരിരാശിയാകിയ ഭഗവാനും
ധരണീസുരന്മാർക്കും സർവർക്കും വണങ്ങുന്നേൻ”
എന്നു ദ്വാദശസ്കന്ധത്തിലും പ്രസ്താവനയുണ്ടു്. ‘കരുണാത്മകനായ മൽഗുരുവരൻ’ തുഞ്ചത്തെഴുത്തച്ഛൻ തന്നെയായിരിക്കണം. കരുണാകരനെഴുത്തച്ഛനായിരുന്നെങ്കിൽ ‘കരുണാകരാഖ്യനാം മൽഗുരുവരൻ’ എന്നു കവിക്കു് ആ വസ്തുത തെളിച്ചു പറയാമായിരുന്നു. ഭാഗവതം കിളിപ്പാട്ടിനു പല വൈകല്യങ്ങളുമുണ്ടെങ്കിലും അതിനും ഭാഷാസാഹിത്യത്തിൽ അന്ത്യമല്ലാത്ത ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്. ആ പുരാണരത്നം ആ രീതിയിൽ അന്യകവികളാരും മലയാളത്തിൽ വിവർത്തനം ചെയ്കയുണ്ടായില്ലല്ലോ.
30.25ഹരിനാമകീർത്തനം, കീർത്തനപ്രസ്ഥാനം
നാമസംകീർത്തനം അല്ലെങ്കിൽ കീർത്തനം എന്നൊരു പദ്യസാഹിത്യപ്രസ്ഥാനം വളരെക്കാലം മുതൽക്കു തന്നെ ഭാഷയിൽ ആവിർഭവിച്ചിരുന്നിരിക്കാനിടയുണ്ടു്. കലിയുഗത്തിൽ നാമസങ്കീർത്തനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി അന്നും ഇന്നും ആസ്തികന്മാർക്കു് അചഞ്ചലമായ വിശ്വാസമുണ്ടെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. സംസ്കൃതവൃത്തങ്ങളിൽ രചിതങ്ങളായ കീർത്തനങ്ങൾ അർത്ഥാവബോധത്തോടുകൂടി ഉച്ചരിക്കുവാൻ ശക്തിയില്ലാത്ത സ്ത്രീജനങ്ങൾക്കും മറ്റും ഭാഷാകീർത്തനങ്ങളുടെ ആവശ്യം നേരിടുകയും ഓരോ കാലത്തു ജീവിച്ചിരുന്ന കവികൾ അവരുടെ ആ അഭീഷ്ടം സാധിക്കുന്നതിനു യാവച്ഛക്യം ഉദ്യമിക്കുകയും ചെയ്തു. അങ്ങനെയാണു് കീർത്തനപ്രസ്ഥാനം ഉണ്ടായതു്. ഭാഷാകീർത്തനങ്ങൾ ദ്രാവിഡവൃത്തങ്ങളിൽ ഗ്രഥിതങ്ങളും ഏതെങ്കിലും ഈശ്വരനാമത്തോടുകൂടി അവസാനിക്കുന്നവയുമാണു്. അവയിൽ പലതും അകാരാദിക്രമത്തിൽ രചിച്ചിരിക്കുന്നതു് ഉച്ചാരകന്മാർക്കു വേഗത്തിൽ ഓർമ്മിക്കുന്നതിനുവേണ്ടിയാകുന്നു. നാലുവിധത്തിലുള്ള കീർത്തനങ്ങൾ ഭാഷയിൽ കാണ്‍മാനുണ്ടു്. കേവലം ഭഗവന്നാമങ്ങൾ മാത്രമടങ്ങിയ സ്തോത്രങ്ങൾ, ഏതെങ്കിലും ഒരു ഭഗവൽകഥയെ സംഗ്രഹിച്ചു് ഒന്നോ അതിലധികമോ വൃത്തങ്ങളിൽ നിർമ്മിതങ്ങളായ സ്തോത്രങ്ങൾ, ഭക്തിസംവർദ്ധകങ്ങളായ സ്തോത്രങ്ങൾ, വേദാന്ത തത്വപ്രതിപാദകങ്ങളായ സ്തോത്രങ്ങൾ ഇങ്ങിനെയാണു് അവയെ വിഭജിക്കാവുന്നതു്. പല ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ മൂർത്തികളെപ്പറ്റി പ്രത്യേകമായി രചിച്ചിട്ടുള്ള സ്തോത്രങ്ങൾ ഭക്തിസംവർദ്ധകഗണത്തിൽ ഉൾപ്പെടുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭഗവന്നാമങ്ങൾ മാത്രമടങ്ങിയ സ്തോത്രങ്ങൾ പ്രായേണ സംസ്കൃതമയങ്ങളായിരിക്കും.
“ഹരിനാരായണ ഗോവിന്ദാ ജയനാരായണ ഗോവിന്ദാ
ഹരിനാരായണ ജയ നാരായണ ഹരിഗോവിന്ദാ ഗോവിന്ദാ
ഭക്തജനപ്രിയ ഗോവിന്ദാ പങ്കജലോചന ഗോവിന്ദാ
ഭക്തജനപ്രിയ പങ്കജലോചന പരമാനന്ദാ ഗോവിന്ദാ (ഹരി)
മത്സ്യകളേബര ഗോവിന്ദാ വത്സകപാലക ഗോവിന്ദാ
മത്സ്യകളേബര വത്സകപാലക ശ്രീവത്സാങ്കിത ഗോവിന്ദാ”
എന്നും
“ഹര ഹര ശംഭോ ഗൗരീശാ ശിവ ശിവ ശംഭോ ഗൗരീശാ
ഹര ഹര ശംഭോ ശിവ ശിവ ശംഭോ ജയ ജയ ശംഭോ ഗൗരീശാ
തുംഗജടാധര ഗൗരീശാ പുംഗവവാഹന ഗൗരീശാ
തുംഗജടാധര പുംഗവവാഹന ഗംഗാധര ഹര ഗൗരീശാ
ദക്ഷമദാപഹ ഗൗരീശാ ശിക്ഷിതമന്മഥ ഗൗരീശാ
ദക്ഷമദാപഹ ശിക്ഷിതമന്മഥ ഭിക്ഷാടനപര ഗൗരീശാ.”(ഹര)
എന്നും ആരംഭിക്കുന്ന കീർത്തനങ്ങൾ നോക്കുക. ഭക്തിസംവർദ്ധകങ്ങളായ ഭാഷാകീർത്തനങ്ങൾക്കു് ഒരു ഉദാഹരണം ചേർക്കാം:
“ഗൗരീപതേ ജയ, ഗൗരീപതേ ജയ
ഗൗരീപതേ ജയ, ഗൗരീപതേ,
നാലു ദിഗന്തം പുകഴ്ന്നരുളും തിരു
വാലൂർമഹേശ വണങ്ങിടുന്നേൻ.(ഗൗരീ)
അമ്പിളിതുമ്പയുമാകാശഗംഗയു
മമ്പോടണിഞ്ഞ പുരിചിടയും(ഗൗരീ)
കാലാന്തവഹ്നിയെസ്സംഹരിച്ചീടുന്ന
ഫാലാന്തരാളവിലോചനവും(ഗൗരീ)
ഇത്യാദി. രണ്ടാമത്തെത്തരത്തിലുള്ള ഒരു കീർത്തനമാണു് രാമായണസംഗ്രഹം. അതിന്റെ രീതി താഴെ ഉദ്ധരിക്കുന്ന ശീലുകളിൽനിന്നു കാണാവുന്നതാണു്.
“രാമ ഹരേ ജയ, രാമ ഹരേ ജയ
രാമ ഹരേ ജയ, രാമ ഹരേ,
ശ്രീരാമ ഗോവിന്ദ നാരായണാനന്ത
സീതാപതേ ജയ രാമ ഹരേ(രാമ)
സൂര്യകുലത്തിൽദ്ദശരഥൻതന്നുടെ
സൂനുവതായൊരു രാമ ഹരേ,
ലക്ഷ്മണപൂർവജ ലക്ഷ്മീനികേതന
പക്ഷീന്ദ്രവാഹന രാമ ഹരേ.(രാമ)
താടകയെക്കൊലചെയ്തു മഹാമുനി
താപം കളഞ്ഞൊരു രാമ ഹരേ, (രാമ)” ഇത്യാദി
“പാരിൽ വസിപ്പാൻ സുഖമരുളീടണം
പാരാതെ പിന്നെപ്പരഗതിയും.”(രാമ)
കാമിച്ചതെല്ലാം ലഭിപ്പാൻ വിശേഷിച്ചു
കാമവിനാശന രാമ ഹരേ.(രാമ)
നാരായണാനന്ത വിഷ്ണോ മഹേശ്വര
നാഥ ജനാർദ്ദന രാമ ഹരേ(രാമ)
ഇക്കഥ ചൊല്ലി സ്തുതിക്കും ജനങ്ങൾക്കു
ഭുക്തിയും മുക്തിയുമാശു ഫലം.”(രാമ)
എന്നിങ്ങനെയാണു് ആ കീർത്തനത്തിന്റെ അവസാനം. കഥ വിസ്തരിക്കേണ്ടിവരുമ്പോൾ കവികൾ ഇടയ്ക്കിടയ്ക്കു വൃത്തങ്ങൾ മാറ്റുന്നു. അതാണു് രാമായണം ഇരുപത്തിനാലു വൃത്തത്തിലേയും മറ്റും രചനാരീതി. അതിനു ഞാൻ ചില പഴയ താളിയോലഗ്രന്ഥങ്ങളിൽ ഇരുപത്തിനാലു കീർത്തനം എന്നു തന്നെ പേർ നൽകിക്കണ്ടിട്ടുണ്ടു്. ഇത്തരത്തിലുള്ളവയ്ക്കു സങ്കീർത്തനങ്ങൾ എന്നും ഹ്രസ്വങ്ങളായ ഇതര സ്തോത്രങ്ങൾക്കു കീർത്തനങ്ങൾ എന്നും നാമകരണംചെയ്യുന്നതു സൗകര്യപ്രദമായിരിക്കും. ചതുർത്ഥവിഭാഗത്തിൽപ്പെട്ട കൃതികൾ അധികമില്ല. അവയിൽ ഒന്നാണു് ഹരിനാമകീർത്തനം.
ഹരിനാമകീർത്തനവൃത്തത്തിൽ അതിനുമുൻപും അത്തരത്തിലുള്ള കൃതികൾ ഉണ്ടായിരുന്നു. അവയിൽ ഒരു കൃതിയിൽ ഒരു ശീലുദ്ധരിക്കാം:
“ഐന്താർചരാമയരസം തോഞ്ഞ നാരികൾ നി
റന്റുള്ള വീണകുഴൾനേർതാളഗാനമൊടു
വൃന്ദാവനേ ജനമനോമോഹനം കളികൾ
കാണിൻറതെന്നിനിയ ഗോവിന്ദ രാമ ജയ.”
കർത്തൃത്വം
ഹരിനാമകീർത്തനം എട്ടാം ശതകത്തിലെ ഒരു കൃതിയാണെന്നുള്ളതിനു സംശയമില്ല. ‘ഒരിക്കൽ’ ‘മറുകിച്ചാ’ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും അതിൽ കാണ്‍മാനുണ്ടു്. ‘ഹരിനാരായണനായ നമഃ’ എന്നോ ‘നാരായണായനമഃ’ എന്നോ അതിലെ പാട്ടുകൾ അവസാനിക്കുന്നതുകൊണ്ടാണു് ഹരിനാമകീർത്തനം എന്നു് അതിനു പേർ വന്നതു്. ശ്രീനീലകണ്ഠനാമാവായ ഒരു ഗുരുവിനെ കവി പ്രസ്തുത കീർത്തനത്തിൽ സ്മരിക്കുന്നുണ്ടെന്നുള്ളതു മുൻപു പ്രസ്താവിച്ചുവല്ലോ.
അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ,
അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി
ലൻപോടു ചേർക്ക ഹരി നാരായണായ നമഃ.”
എന്ന പതിന്നാലാമത്തെ ശീലിലാണു് ആ പേർ കാണുന്നതു്. അതുമുതല്ക്കു് അകാരാദി ക്രമത്തിൽ സ്തോത്രം പുരോഗമനം ചെയ്യുന്നു. ഉപോത്തമമായ ശീലിൽ “കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ വിരവോടു പാർത്തു പിഴ വഴിപോലെ തീർത്തരുൾക” എന്നും പ്രാർത്ഥിച്ചുകാണുന്നു. ഈ നീലകണ്ഠൻ ആരാണെന്നു വെളിപ്പെടുന്നില്ല. പൂന്താനം തന്റെ ഗുരുനാഥനായ ഒരു നീലകണ്ഠനെ സ്വകൃതികളിൽ വന്ദിക്കുന്നുണ്ടെന്നു നാം മുൻപു കണ്ടുവല്ലോ. തന്നിമിത്തം ഹരിനാമകീർത്തനവും പൂന്താനത്തിന്റെ കൃതിയായിരിക്കാമെന്നു പ്രഥമദൃഷ്ടിയിൽ തോന്നുന്നുവെങ്കിലും പുനഃപര്യാലോചനയിൽ അതു ശരിയല്ലെന്നു കാണുവാൻ പ്രയാസമില്ല. അതിൽത്തന്നെ മറ്റൊരു ശീലിൽ “ഹരിനാമകീർത്തനമിതുരചെയ്വതിന്നു ഗുരുവരുളാലെ ദേവകളുമരുൾചെയ്ക ഭൂസുരരും” എന്നൊരു പ്രസ്താവനയുണ്ടു്. ബ്രാഹ്മണർ അരുൾ (കരുണ) ചെയ്യണമെന്നു പൂന്താനം പ്രാർത്ഥിച്ചിരിക്കുവാൻ ന്യായമില്ലല്ലോ. എന്നു മാത്രമല്ല പൂന്താനം കൃതികളുടെ ലാളിത്യം ഹരിനാമകീർത്തനത്തിൽ കാണുന്നുമില്ല. എന്നാൽ എഴുത്തച്ഛന്റെ കൃതിയാണെന്നു സമ്മതിക്കുന്നതിന്നും എനിക്കു് അധൈര്യം തോന്നുന്നുണ്ടു്. അവിടവിടെ ആശയ ഭംഗിയുള്ള ചില ശീലുകളില്ലെന്നു ഞാൻ പറയുന്നില്ലെങ്കിലും, രചനാഗുണം ആദ്യന്തം വിരളമായ ഒരു കൃതിയാണു് ഹരിനാമകീർത്തനം എന്നു പ്രസ്താവിക്കാതെ നിർവ്വാഹമില്ല. താഴെക്കാണുന്ന ശീലുകൾ എന്നെ ആകർഷിച്ചിട്ടുമുണ്ടു്.
“ആനന്ദചിന്മയ ഹരേ ഗോപികാരമണ,
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമഃ.
വദനം നമുക്കു ശശിവദനങ്ങൾ സന്ധ്യകളു
മുദരം നമുക്കുദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു, ശിവ, നേത്രങ്ങൾ രാത്രിപക
ലകമേ ഭവിപ്പതിനു നാരായണായ നമഃ.”
‘പക്ഷീഗണം ഗരുഡനെക്കണ്ടു’ ‘ഇന്ദ്രാത്മജനെ ഹരി’ ഇത്യാദിഭാഗങ്ങളിൽ കവിക്കു പദഘടനയിലുള്ള അപാടവം പ്രകടമായി സ്ഫുരിക്കുന്നു.
“ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ.”
എന്നിത്തരത്തിലുള്ള അലങ്കാരപ്രയോഗങ്ങൾ എഴുത്തച്ഛന്റേതല്ലെന്നു കല്പിക്കുവാൻ വൈഷമ്യമുണ്ടു്. കേരളത്തിൽ എവിടെയും പ്രചുരപ്രചാരമായ ഒരു ഗ്രന്ഥമാണു് ഹരിനാമകീർത്തനം. അതിന്റെ പ്രണേതൃത്വം അവിജ്ഞാതമാണെന്നു കരുതുന്നതാണു് ആശാസ്യമായിട്ടുള്ളതു്.
ഈ കീർത്തനത്തിന്റെ ഛായയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണനെപ്പറ്റി മറ്റൊരു കീർത്തനം ഏതോ ഒരു കവി രചിച്ചുകാണുന്നു. ആ കൃതിയിൽനിന്നു രണ്ടു ശീലുകൾ പകർത്താം.
“ശ്രീവാസുദേവ! യദുവംശാവതംസ! സുര
വിദ്വേഷിഗർവഹര! നന്ദാത്മജാത! ജയ!
ദേവേശ! ശർവനുത! വാനോർനദീനിലയ!
കല്യാണരംഗനട! കാരുണ്യഗാത്ര ജയ!
വൻപേറുമിജ്ജനനദേഹാത്യയാംബുനിധി
സന്താപവൻതിരകൾ വേർമായുവാനരികിൽ
നിൻപാദപത്മയുഗമെപ്പോഴുമെന്മനസി
കാണായ്വരേണമരവിന്ദാക്ഷ! കൃഷ്ണ! ജയ!”
വലിയ പഴക്കമൊന്നും പ്രസ്തുത കീർത്തനത്തിനു കല്പിക്കാവുന്നതല്ല.
30.26ചിന്താരത്നം
ഗ്രന്ഥസ്വരൂപം
ചിന്താരത്നം ആദ്യന്തം കേകാവൃത്തത്തിൽ വിരചിതമായ ഒരു ഭാഷാകൃതിയാകുന്നു. അതു കിളിപ്പാട്ടല്ല. ഒരു ഗുരു തന്റെ ശിഷ്യയായ ഒരു സ്ത്രീക്കു നൽകുന്ന അദ്വൈതജ്ഞാനോപദേശമാണു് അതിലെ പ്രതിപാദ്യം.
“പരമാനന്ദപദം കാണ്‍മതിന്നാശയോടു
മരികേ വന്നു വിനയാനതവക്ത്രത്തോടും
മരുവും സുമംഗലേ! നിന്നുടെ മനോരഥ
മറിഞ്ഞീടിനേനഹമെന്നതുമല്ല മേന്മേൽ
വളർന്നീടുന്ന ഭക്തിവിശ്വാസം കണ്ടുമുള്ളിൽ
ത്തെളിഞ്ഞു നന്നായെനിക്കേറ്റവും ധന്യശീലേ!”
എന്നിങ്ങനെയാണു് ഗ്രന്ഥത്തിന്റെ ഉപക്രമം.
“സദ്വൃത്തിയുണ്ടാകണം സാധുക്കളോടു സംഗ
മെത്തണമപ്പോളുള്ളിലജ്ഞാനം നീങ്ങുമെന്നു
വേദാന്തസാരജ്ഞന്മാർ ചൊല്ലീടുന്നതുകൊണ്ടു
വേദാന്തവാക്യം സ്മൃതിഗീതയെന്നിവയോരോ
കഥകളതിലുള്ള സാരോപദേശങ്ങളെ
പ്പുതുതായ്പരിഭാഷയായിഹ ലോകംതന്നിൽ
മൃദുമാനസന്മാരായ്മരുവും ജനങ്ങൾക്കും
മൃദുഭാഷിണിയായ നിനക്കും വഴിപോലെ
പരമാർത്ഥജ്ഞാനമുണ്ടാവതിനെളുപ്പമാം
ചരിതാമൃതം ചിന്താരത്നമാനന്ദോദയം”
എന്നു് ആ ഘട്ടത്തിലും
മങ്ഗലശീലേ ബാലേ നിനക്കു ബോധിപ്പാനാ
യിങ്ങനെ ചൊന്നേൻ പരിഭാഷയായാത്മതത്വം.
എന്നുടെ ഗുരുവരൻതന്നുടെ കാരുണ്യത്താൽ
നന്നെന്നു സമസ്തരും ബോധിച്ചു വഴിപോലെ
സമ്മതിക്കേണമതിന്നായഹം ഗുരുവരം
പിന്നെയും മുഹുർമ്മുഹുരഞ്ജലി ചെയ്തീടുന്നേൻ.
ഭാഷയെന്നോർത്തു നിന്ദാഭാവത്തെത്തേടീടൊലാ
കാവ്യനാടകാദികൾ ധരിച്ച മഹാജനം.
യോഷമാർക്കറിവാനായ്ക്കൊണ്ടു ഞാൻ ചുരുക്കമായ്
ഭാഷയായുരചെയ്തേൻ ക്ഷമിക്ക സമസ്തരും.
ചിന്തിക്കുംതോറും സാരമുണ്ടിതിലതുമൂലം
ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടും.
സന്തതം പഠിച്ചീടുന്നവർക്കു ബന്ധമറ്റു
സന്തതാനന്ദമായ സായുജ്യമനുഭവം.”
എന്നു ഗ്രന്ഥാവസാനത്തിലും കവി പ്രസ്താവിക്കുന്നു. ചിന്താരത്നം ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ പരിഭാഷയല്ലെന്നും വേദാന്തവാക്യങ്ങൾ സ്മൃതികൾ ഭഗവദ്ഗീത മുതലായ പല വാങ്മയങ്ങളേയും ആസ്പദമാക്കിയാണു് കവി അതു നിബന്ധിച്ചിരിക്കുന്നതെന്നും ആ ഉദ്യമത്തിന്നു തന്നെ പ്രേരിപ്പിച്ചതു സ്ത്രീകൾക്കും അവരെപ്പോലെ താരതമ്യേന അവ്യുൽപന്നന്മാരായ പുരുഷന്മാർക്കും അദ്വൈതതത്ത്വങ്ങൾ സുഗ്രഹങ്ങളാക്കുന്നതിനുള്ള ആഗ്രഹമാണെന്നും ഉദ്ധൃതഭാഗങ്ങളിൽനിന്നു വെളിവാകുന്നു. ഗ്രന്ഥകാരൻ വന്ദിക്കുന്ന ആചാര്യൻ ആരെന്നു ഖണ്ഡിച്ചു പറവാൻ പ്രയാസമുണ്ടു്. എങ്കിലും ആരംഭത്തിൽ
“പരമാചാര്യനായിപ്പരമഹംസനായി
പ്പരമാനന്ദപ്രദനായ്പ്പരമാത്മാവായി
പരമഭക്തന്മാർക്കു ഗുരുവായ് സുരാലയ
തരുവായ് ഗുണത്രയയുക്തയാം ശക്തിയോടും
ഒരുമിച്ചഹർന്നിശമാനന്ദസ്വരൂപനായ്
മരുവീടുന്ന ശ്രീകൃഷ്ണാചാര്യസ്വാമിയുടെ
ചരണസരോരുഹയുഗളാന്തർഭാഗത്തിൽ
പെരുകീടുന്ന സുധാം പെരികെപ്പാനംചെയ്തു
മരുവീടുകകൊണ്ടു പരമാനന്ദമായി
ട്ടുരചെയ്യുന്നേൻ നന്നായ്ത്തെളിഞ്ഞുകേൾക്ക ബാലേ.”
എന്ന വരികളിൽ ശ്രീകൃഷ്ണഭഗവാനോടൊപ്പം തന്റെ ഗുരുനാഥനായ ശ്രീകൃഷ്ണാചാര്യൻ എന്നൊരു സന്യാസിശ്രേഷ്ഠനെക്കൂടി സ്മരിച്ചിട്ടുണ്ടെന്നു തോന്നിപ്പോകുന്നു. ചിന്താരത്നകാരനു് അദ്വൈതവേദാന്തത്തിൽ അന്യാദൃശമായ അവഗാഹമുണ്ടായിരുന്നു എന്നു് അതിന്റെ ഏതു ഭാഗം വായിച്ചാലും സ്പഷ്ടമാകുന്നതാണു്.
കർത്തൃത്വം
ചിന്താരത്നം എഴുത്തച്ഛൻ തന്റെ മകൾക്കോ മരുമകൾക്കോ വേദാന്തതത്വങ്ങൾ ഉപദേശിക്കുന്നതിനു വേണ്ടി രചിച്ച ഒരു കൃതിയാണെന്നു ചിലർ പറയാറുണ്ടു്. ഞാൻ ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഒന്നാമതു് അതിലെ ഭാഷ അദ്ധ്യാത്മരാമായണം, ഭാരതം ഇവയെ അപേക്ഷിച്ചു് അർവാചീനവും ആ ദൃഷ്ടിയെ ആശ്രയിച്ചുനോക്കുകയാണെങ്കിൽ അതിന്റെ ആവിർഭാവം കൊല്ലം ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിനു മുൻപാണെന്നു ഗണിക്കുവാൻ നിവൃത്തിയില്ലാത്തതുമാകുന്നു. രണ്ടാമതു് എഴുത്തച്ഛന്റെ സുവിദിതമായ ശൈലിക്കു വിപരീതമായി സദാശിവരൂപത്തിലുള്ള ധ്യാനത്തിനാണു് കവി പ്രസ്തുത കൃതിയിൽ പ്രാധാന്യം നല്കിക്കാണുന്നതു്. മൂന്നാമതു ‘മനോഹരേ’, ‘വരാനനേ’, ‘ആയതവിലോചനേ’ എന്നിങ്ങനെ ചില സംബോധനകൾ കവി പ്രയോഗിച്ചിരിക്കുന്നതിൽ അല്പം അനൗചിത്യപ്രസംഗമുള്ളതും എഴുത്തച്ഛനെ അതു്—പ്രത്യേകിച്ചും മകളുടേയോ മരുമകളുടേയോ വിഷയത്തിൽ—അശേഷം ബാധിക്കുവാൻ ഇടയില്ലാത്തതുമാകുന്നു. നാലാമതു “കാശിയും രാമേശ്വരം ശ്രീരംഗം, കുംഭകോണം, കാമാക്ഷി ഗയാ പുരുഷോത്തമം, ഗോകർണ്ണവും, കാളഹസ്തിയും കമലാലയം, ചിദംബരം, വ്യാളേന്ദ്രപുരം (തിരുവനന്തപുരം) ശിവപേരൂർ, തൃക്കാരിയൂരും” എന്നിങ്ങനെ ഭാരതഖണ്ഡത്തിലെ പുണ്യക്ഷേത്രങ്ങളെ പരിഗണനം ചെയ്യുന്നതു് എഴുത്തച്ഛനാണെങ്കിൽ കേരളത്തിൽ തിരുവനന്തപുരം, തൃശ്ശൂർ, തൃക്കാരിയൂർ എന്നീ സ്ഥലങ്ങളെ സ്മരിക്കവേ തൃക്കണ്ടിയൂർ വിട്ടുകളയുവാൻ മാർഗ്ഗമില്ല. ഏതാദൃശങ്ങളായ കാരണങ്ങൾകൊണ്ടു കൃഷ്ണശിഷ്യനായ ഏതോ ഒരു കവിയാണു് ചിന്താരത്നത്തിന്റെ പ്രണേതാവെന്നും അതു് എഴുത്തച്ഛനല്ലെന്നും വന്നുകൂടുന്നു.
“പൃഥ്വീദേവന്മാരാലേ ചെയ്യപ്പെട്ടൊരു കർമ്മ
ശക്തികൊണ്ടെനിക്കു സായുജ്യമായിരിപ്പൊരു
മുക്തിയെ ലഭിക്കണമെന്നു ചിന്തിക്കും മൂഢ
ചിത്തന്മാരജ്ഞാനികൾക്കധികാരികളല്ലോ.”
എന്നുംമറ്റുമുള്ള ബ്രാഹ്മണോപാലംഭംകൊണ്ടു തൃപ്തനാകാതെ
“വെള്ളിമാമലതന്നിൽ വാഴുന്നൂ പരമേശൻ,
വെള്ളെരുതെന്നുള്ളോരു വാഹനമതുമുണ്ടു്.
അദ്രിനന്ദിനിക്കനുരൂപനായനുദിനം
പുത്രന്മാരോടുംകൂടിസ്സുഖിച്ചു വസിക്കുന്നു.
പാലാഴിതന്നിൽ ഫണിമെത്തമേൽ ശയിക്കുന്ന
നീലവർണ്ണനാം വിഷ്ണു ഭഗവാൻ നാരായണൻ
ശ്രീമഹാലക്ഷ്മിയോടും ഭൂദേവിയോടുംകൂടി
സ്സാമോദം യോഗനിദ്ര ചെയ്യുന്നൂ ജഗന്നാഥൻ.
ഇപ്രകാരങ്ങളറിഞ്ഞീടുമപ്പോഴുമുള്ളിൽ
സ്വപ്രകാശത്വം ഭവിക്കുന്നീല മായാബലാൽ
ഈശന്മാർ പലരുണ്ടെന്നുള്ളൊരു മതംപൂണ്ടു
പേശുന്നൂ, കലഹവും കൂടുന്നൂ മതഭേദാൽ.”
ഇത്യാദി പ്രതീകോപാലംഭത്തിനുപോലും മുതിരുന്ന ചിന്താരത്നകാരനെ, ആ ഉപാലംഭമെല്ലാം അത്യന്തം പ്രാപ്താവസരമാണെങ്കിലും, ദേവബ്രാഹ്മണഭക്തനായ എഴുത്തച്ഛനിൽനിന്നു ഭിന്നനായല്ലാതെ കല്പിക്കുവാൻ മാർഗ്ഗമില്ല. “ന ബുദ്ധിഭേദം ജനയേദജ്ഞാനാം കർമ്മസംഗിനാം.” എന്ന ഗീതാവാക്യമനുസരിച്ചായിരുന്നുവല്ലോ എഴുത്തച്ഛന്റെ കാവ്യനിർമ്മിതി.
കവിതാരീതി
ചിന്താരത്നം ശാസ്ത്രനിഷ്ഠമാണെങ്കിലും സരസവും പ്രസന്നവുമായ ഒരു കാവ്യമാകുന്നു. കുറെ വരികൾ പകർത്തിക്കാണിക്കാം:
“ദണ്ഡങ്ങളോരോന്നു വന്നണഞ്ഞിട്ടാത്മാവിനെ
ദ്ദണ്ഡിപ്പിച്ചീടുമെന്നു തോന്നുന്നൂ നിരൂപിച്ചാൽ.
എണ്ണുകിൽ വയസ്സുമൊരെഴുപത്തഞ്ചാമിപ്പോ
ളിന്നിമേലിരിപ്പെത്രയുണ്ടെന്നുമറിഞ്ഞീല.
എന്നുടെ കാലം കഴിഞ്ഞാലിവരെന്നെപ്പോലെ
തന്നെയിപ്പരാധീനം രക്ഷിച്ചുപൊറുക്കുമോ?
തങ്ങളിൽ വാശിപിടിച്ചന്യായസ്ഥലത്തെത്തി
യിങ്ങു ഞാൻ നേടിവച്ച ദ്രവ്യങ്ങൾ കളയുമോ?
എങ്ങനെ വരുമെന്നതറിഞ്ഞീലെന്നാകിലു
മിങ്ങു ഞാൻ ചെയ്യേണ്ടതു ചെയ്യേണമെന്നാലിപ്പോൾ.
എന്നുടെ ഗൃഹങ്ങളിൽ ഞാൻ പുലർത്തേണ്ടുന്നവ
രൊന്നൊഴിയാതേ പാർത്താലെണ്‍പതുപേരുണ്ടല്ലോ.
എന്നതിൽ വിശേഷമുണ്ടെന്മകനിളയവ
നെന്നോടുകൂടിബ്ഭുജിച്ചല്ലാതെ തൃപ്തിവരാ.
നന്ദനന്മാർക്കു വേണ്ടുന്നാഭരണങ്ങളെല്ലാം
നന്നായിത്തീർപ്പിച്ചു നല്കീടിനേനിനിയതിൽ
മൂത്തവൻതന്റെ മകൻതനിക്കായൊരു വള
തീർപ്പിച്ചു നല്കീടണമതിനുണ്ടുപായവും.
സോദരൻ മഹാശുദ്ധാത്മാവതികോപശീല
നോദനം ഭുജിപ്പാനുംകൂടെസ്സാമർത്ഥ്യമില്ല.
… … …
നാലുനൂറാകും പത്തുകൂടെച്ചേർക്കുമ്പോളതു
കാലത്തിൽ വാണാലുണ്ടായ്വന്നീടും ധാന്യംകൊണ്ടു
നാലഞ്ചു ഗൃഹത്തിലായ് വസിക്കുന്നവർക്കെല്ലാ
മാലസ്യമെന്യേ ഭുജിച്ചാനന്ദിച്ചിരുന്നീടാം.
വിത്തൊരു പത്തുപറ വിതയ്പാനുള്ള നിലം
സത്വരം കൊണ്ടീടണമതിനുണ്ടുപായവും.
ഇത്തരം വിചാരിച്ചങ്ങിരിക്കും ദശാന്തരേ
ചത്തുപോകുന്നൂ കർമ്മവാസനപോലേ തദാ.”
ഈ വരികളിൽ നാം പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ചില വരികളുടെ അനുനാദം വ്യക്തമായി കേൾക്കുന്നു. എഴുത്തച്ഛന്റെ മനോഗതി ഇത്തരത്തിലുള്ള വിചാരങ്ങളിലും അവയുടെ നഗ്നമായ വിശദീകരണത്തിലുംനിന്നു വിദൂരസ്ഥമാണു്.
30.27കൈവല്യനവനീതം
മൂലം
‘കൈവല്യനവനീതം’ എന്ന അദ്വൈതവേദാന്തപ്രതിപാദകമായ കൃതി തഞ്ചാവൂർ ജില്ലയിൽ നന്നിലം എന്ന സ്ഥലത്തു ജീവിച്ചിരുന്ന താണ്ഡവരായസ്വാമികൾ (താണ്ഡവമൂർത്തിയെന്നു പറയും) എന്ന ബ്രാഹ്മണകവി തമിഴിൽ രചിച്ചതാണു്. ആ ദേശവാസിയായ നാരായണാചാര്യൻ എന്ന സിദ്ധന്റെ ശിഷ്യനായിരുന്നു താണ്ഡവമൂർത്തി. ഈ വിവരമെല്ലാം മൂലത്തിൽ വിശദമായി പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥം തത്ത്വവിളക്കമെന്നും സന്ദേഹത്തെളിതലെന്നും രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മുദ്രിതപുസ്തകത്തിൽ ആദ്യത്തെ പടലത്തിൽ നൂറ്റെട്ടും രണ്ടാമത്തെ പടലത്തിൽ നൂറ്റെണ്‍പത്തഞ്ചും അങ്ങനെ ആകെ ഇരുനൂറ്റിത്തൊണ്ണൂറ്റിമൂന്നു പാട്ടുകൾ കാണുന്നു. താഴെക്കാണുന്ന പാട്ടുകൾ വായനക്കാർ അറിഞ്ഞിരിക്കേണ്ടതാണു്.
“പൊന്നിലമാതരാചൈ പൊരുന്തിനർ പൊരുന്താരുള്ളം
തന്നിലന്തരത്തിർ ചീവചാക്ഷിമാത്തിരമായ് നിർക്കും
എന്നിലങ്കളിനുമിക്കവെഴുനിലമവറ്റിൻമേലാം
നന്നിലമരുവുമേകനായകൻപതങ്കൾ പോറ്റി.”(പ:1-1)
“മുത്തനൈ വെങ്കടേചമുകുന്തനൈയെനൈയാട്കൊണ്ട
കത്തനൈ വണങ്കിച്ചൊല്ലു ങ്കൈവല്യനവനീതത്തൈ-
ത്തത്തുവവിളക്കമെന്റുഞ്ചന്തേകത്തെളിതലെന്റും
വൈത്തിരുപടലമാക വകത്തുരൈചെയ്കിന്റേനേ.”(പ: 1-7)
“എന്ന പുണ്ണിയമോ ചെയ്തേനേതു പാക്കിയമോ കാണേ
നന്നിലംതനിലെഴുന്ത നാരണൻകിരുപൈയാലേ
തന്നിയനാനേനാനുത്തരീയത്തൈ വീശുകിന്റേ
ന്റന്നിയനിന്നും നാനേ താണ്ടവമാടുകിന്റേൻ.(പ: 2-175)
തത്തുവഞാനം പന്ത തന്തോടവതിചയത്താ
നിത്തമാടുവൻ കാണെന്റ നിലൈ മുന്നമേയറിന്ത
ചത്തിയമതിനാലന്റോ താണ്ടവാവെന്റഴൈത്ത-
രത്തനൈ മകിമൈയുള്ളോരന്നൈയും പിതാവുംതാമേ.”(2-176)
“ആരണപ്പൊരുളാം വിത്തൈയാനന്തം വിളങ്കവേതു
ങ്കാരണർ കുറവിലാമർ കൈവല്യനവനീതത്തൈ
പ്പൂരണമാകവേണ്ടിപ്പൂർവമാ നന്നിലത്തി-
നാരണകുരു നമുക്കു നവിൻറനർ കനവിൽ വന്തേ.(2-179)
അണ്ണറന്നരുളിനാലേയകം പുറമീന്റിയൊന്റാ
മെണ്ണമിലലക്കിയാർത്തത്തിൻ പൊരുളതു താനെന്ന
നണ്ണിന ചരീരമാതിനാതത്തിനു പാതിയെന്റേ
കണ്ണതായനൈത്തും കാണക്കാട്ടിന ന്റാണ്ടവേശൻ”(2-180)
“എന്നുമാവാക്യനാർകുമിചൈക്കും വിത്തിയാനന്ത-
ഞ്ചൊന്ന നാരണൻ പാതം തൊഴുതു തുനിത്തോർകളറ്റോ
രിന്നമാണാക്കൻ കുരുവാർ ചന്തേകം തീത്തിടു പതത്തേ
തുന്നിനിറൈന്തു നിന്റോർകടൂയമുത്തരാകുംവരേ.”(2-182)
ഉദ്ധരിച്ച പാട്ടുകളിൽനിന്നു് ഗ്രന്ഥകാരന്റെ ജന്മഭൂമി, പേർ, ദേശികസംജ്ഞ ഇവ അറിയാൻ സാധിക്കുന്നു. തിരുപ്പതിയിലെ വെങ്കടേശ്വരമൂർത്തിയേയും കവി വന്ദിക്കുന്നു. നാരായണഗുരു സ്വപ്നത്തിൽ തനിക്കു് ഉപദേശിച്ചവിധത്തിലാണു് താൻ കൈവല്ല്യനവനീതം രചിക്കുന്നതെന്നും, തത്ത്വജ്ഞാന ലാഭംനിമിത്തമുണ്ടായ സന്തോഷാതിശയത്താൽ താൻ നൃത്തമാടുമെന്നു മുൻകൂട്ടിയറിഞ്ഞു തന്റെ മാതാപിതാക്കന്മാർ തനിക്കു താണ്ഡവൻ എന്നു നാമകരണം ചെയ്തുവെന്നും കൂടി അദ്ദേഹം പറയുന്നുണ്ടു്. വിദ്വന്മാണിക്യമായ നാരായണാചാര്യൻ കൈവല്യനവനീതം വിദ്യാനന്ദത്തോളം രചിച്ച അവസരത്തിൽ വിദേഹമുക്തിയെ പ്രാപിച്ചുവെന്നും അതിൽപ്പിന്നീടു് അദ്ദേഹം ‘നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലേ’ ‘ശ്രീമാർത്താണ്ഡാചാര്യൻ’ ആ ഗ്രന്ഥം പൂരിപ്പിച്ചുവെന്നും പരിഭാഷകൻ പ്രസ്താവിച്ചിട്ടുള്ളതിനു മൂലത്തിലാകട്ടെ അതിന്റെ തമിഴുരകളിലാകട്ടെ യാതൊരു സൂചനയുമില്ല. ആ ഭാഗത്തിന്റെ അർത്ഥം നേരെ മനസ്സിലാകാതെ താണ്ഡവാചാര്യനെ അദ്ദേഹം മാർത്താണ്ഡാചാര്യനാക്കി എന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നതു്. പരിഭാഷകൻ അതിനുമുമ്പു് ‘തത്തുവഞാനംവന്ത’ എന്ന പാട്ടു്,
“ധന്യനായ്വന്നേനഹമുത്തരീയം വീയുന്നേൻ
ധന്യധന്യൻ ഞാനഹോ താണ്ഡവം ചെയ്തീടുന്നേൻ
തത്ത്വജ്ഞാനോദയാനന്ദാനുഭൂതിയാലിവൻ
നർത്തനം ചെയ്യുമെന്നതറിഞ്ഞു മുമ്പേതന്നെ
സത്യമാകയാലല്ലോ താണ്ഡവം നാമമിട്ടോ
രുത്തമപിതാക്കന്മാർ മാഹാത്മ്യമത്യത്ഭുതം.”
എന്നു തർജ്ജമചെയ്തുമിരിക്കുന്നു. വാസ്തവത്തിൽ നാരായണാചാര്യൻ താണ്ഡവമൂർത്തിയുടെ ഗുരുവായിരുന്നു എന്നും ആ ഗുരുപരമപദം പ്രാപിച്ചതിനുമേൽ ശിഷ്യൻ കൈവല്യനവനീതം രചിച്ചു എന്നുമാണു് മൂലത്തിൽനിന്നു വെളിപ്പെടുന്നതു്. കൈവല്യനവീനതം സംസ്കൃതത്തിലുള്ള ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ വിവർത്തനമല്ല.
മൂലം:
“പടർന്ത വേതാന്തമെന്നും പാർക്കടൽമൊണ്ടു മുന്നൂർ
കുടങ്കളി നിറൈത്തുവൈത്താർ കുരവർകളെല്ലാം കായ്ച്ചി
ക്കടൈന്തെടുത്തളിത്തേനിന്തക്കൈവല്യനവനീതത്തെ
അടൈന്തവർ വിടയമണ്ടിന്റലൈവരോപചിയിലാരേ.”
ഭാഷാന്തരം:
“പരന്ന വേദാന്തമാം പാൽക്കടൽനിന്നു കോരി
നിറച്ച ശാസ്ത്രങ്ങളാം കുടങ്ങൾ നിറഞ്ഞെങ്ങും
പരിചിൽപ്പാനംചെയ്തുകൊള്ളുവാൻ വച്ചു മുന്നം
പരമകൃപാലുക്കളാകിയ ഗുരുക്കന്മാർ.
അതിനെക്കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്നു
മധുരതരമായ കൈവല്യനവനീതം.
അതി ഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ
രധമവിഷയമാർന്നതിനാൽ വലഞ്ഞിടാ.”
എന്നു കവിതന്നെ ആ വസ്തുത ഉൽഘോഷിക്കുന്നുണ്ടു്. ഗുരുശിഷ്യസംവാദരൂപത്തിലാണു ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നതു്. സാധനചതുഷ്ടയസമ്പന്നനായ ഒരു പുരുഷൻ താപത്രയാർത്തനായി തനിക്കു് അനുരൂപനായ ഒരു ഗുരുവിനെ ജ്ഞാനലബ്ധിക്കുവേണ്ടി ഉപസർപ്പണം ചെയ്യുന്നു. ആ ഗുരു ഒന്നാം പടലത്തിൽ തത്ത്വോപദേശം ചെയ്കയും രണ്ടാം പടലത്തിൽ സന്ദേഹങ്ങൾക്കു നിവൃത്തി വരുത്തുകയും ചെയ്യുന്നു. തത്ത്വവിളക്കത്തിനു തത്ത്വബോധകമെന്നും സന്ദേഹത്തെളിതൽപ്പടലത്തിനു സന്ദേഹനിവർത്തകമെന്നുമാണു് ഭാഷയിൽ സംജ്ഞകൾ കല്പിച്ചിരിക്കുന്നതു്.
കർത്തൃത്വം
കൈവല്യനവനീതം വേദാന്തമയമായ ഒരു ഗ്രന്ഥമാകയാൽ അതിന്റെ പ്രണേതൃത്വം ചിലർ എഴുത്തച്ഛനിൽ സംക്രമിപ്പിക്കുന്നു എന്നല്ലാതെ അതിനു മറ്റൊരാധാരവുമില്ല. താണ്ഡവമൂർത്തി എഴുത്തച്ഛനെ അപേക്ഷിച്ചു് അർവാചീനനായിരിക്കണം. ഭാഷാരീതി നോക്കിയാൽ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാകുവാൻ ന്യായവുമില്ല. കവിക്കു തമിഴിൽ സാമാന്യമായ പരിജ്ഞാനമുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല.
“ഉരത്തോരജ്ഞാനത്തിൻ പെരുത്ത നാരായവേ
രറുത്തു ബോധം നല്കും കൈവല്യനവനീതം
സ്ഫുരിച്ച തമിഴ്പ്പൊരുളറിയാ ഞങ്ങൾക്കർത്ഥം
തിരിച്ചു ചൊല്ലേണം നീ കേരളഭാഷയാലേ.’
എന്നാണല്ലോ കിളിയോടുള്ള പ്രാർത്ഥന. തർജ്ജമയിൽ പല സ്ഖലിതങ്ങളും പറ്റിപ്പോയിട്ടുണ്ടു്. സർവാധികാര്യക്കാർ ഗോവിന്ദപ്പിള്ള അതു കടിയംകുളം ശുപ്പുമേനോന്റെ കൃതിയെന്നു പറഞ്ഞിട്ടുള്ളതു വിശ്വസനീയമായിത്തോന്നുന്നു. ഒടുവിൽ തുഞ്ചത്തെഴുത്തച്ഛനെ വന്ദിയ്ക്കുന്ന ‘സാനന്ദരൂപം’ എന്ന ശ്ലോകം കാണുന്നതു കവികൃതമല്ല. അതവിടെ ചേർത്തിരിക്കുന്നതു ശുപ്പുമേനോൻ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഒരാളാകയാലാണെന്നു വിചാരിക്കാം. തേവു (ദേവൻ) എഴുത്തച്ഛനേയും കോപ്പു (ഗോപാലൻ) എഴുത്തച്ഛനേയും കടാക്ഷിക്കുന്നതായി കരുതാവുന്ന വേറേ രണ്ടു ശ്ലോകങ്ങളുംകൂടി അച്ചടിച്ച പുസ്തകത്തിലുണ്ടു്. ആധ്യാത്മികതത്ത്വങ്ങളെ ആപാദചൂഡം ശുഷ്കമായ രൂപത്തിലാണു് മൂലഗ്രന്ഥം പ്രതിപാദിക്കുന്നതു്. മൂലത്തെ അനുസരിക്കാതെ ഗത്യന്തരമില്ലായ്കയാൽ തർജ്ജമയും ഏറെക്കുറെ രസശൂന്യമായി പരിണമിച്ചിരിക്കുന്നു.
30.28രാമായണം ഇരുപത്തിനാലുവൃത്തം
ഗ്രന്ഥസ്വരൂപം
രാമായണം ഇരുപത്തിനാലുവൃത്തം സങ്കീർത്തനം എന്ന ഇനത്തിൽപ്പെടുന്ന ഒരു കൃതിയാണെന്നു് ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇത്തരത്തിലുള്ള പ്രബന്ധങ്ങൾ സ്ത്രീകൾ കൈകൊട്ടിക്കളിക്കു് ഉപയോഗിച്ചിരുന്നു എന്നൊരു ധാരണ ചിലക്കുണ്ടു്. അതു ശരിയല്ല. കുഞ്ചൻനമ്പ്യാരുടെ രുക്‍മിണീസ്വയംവരം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടാണെങ്കിലും ഭാഗവതം ഇരുപത്തിനാലുവൃത്തം ആ തരത്തിലുള്ളതല്ല. രാമായണം ഇരുപത്തിനാലുവൃത്തം ഭാഗവതം ഇരുപത്തിനാലുവൃത്തവും പത്തുവൃത്തംപോലെ സംഗീതാത്മകങ്ങളായ കൃതികളല്ലെങ്കിലും അവ സംഗീതഗന്ധികളാകയാൽ മുൻകാലത്തു കുടിപ്പള്ളിക്കൂടങ്ങളിൽ പെണ്‍കുട്ടികളെ പഠിപ്പിക്കുവാൻ ഉപയോഗിച്ചുവന്നിരുന്നു. നാമോച്ചാരണജന്യമായ ഭഗവൽഭക്തി, ശബ്ദവ്യുൽപത്തി, ഗാനവാസന എന്നിങ്ങനെ വിവിധഫലങ്ങൾ ഇത്തരത്തിലുള്ള കൃതികളുടെ അധ്യയനത്തിൽനിന്നുണ്ടാകുമെന്നു ജനങ്ങൾ വിശ്വസിച്ചിരുന്നു. രാമായണം ഇരുപത്തിനാലുവൃത്തമാണു് ആ പദ്ധതിയിലുള്ള ആദ്യത്തെ കൃതിയെന്നു് എനിക്കു് അഭിപ്രായമില്ല. പാണ്ഡവശങ്കരം അതിനെ അപേക്ഷിച്ചു പ്രാക്തനമാണെന്നു ഞാൻ ഊഹിക്കുന്നു. എന്നാൽ രാമായണത്തെപ്പോലെ പ്രചുരപ്രചാരമായ ഒരു കാവ്യം ആ വകുപ്പിലില്ലെന്നുള്ളതു സർവസമ്മതമാകുന്നു. പൗലിനസ് ബർത്തൊലോമിയോ എന്ന പാതിരിപോലും അദ്ദേഹത്തിന്റെ സഞ്ചാരഗ്രന്ഥത്തിൽ ഭാഷാസാഹിത്യത്തെപ്പറ്റി പ്രസ്താവിക്കുമ്പോൾ അതിൽ പ്രഥമവൃത്തത്തിലുള്ള “ഉത്തമപുരാണ,” “രാക്ഷസകുലാധിപതി,” “മാധവ ജയിക്ക” എന്നീ മൂന്നു ശീലുകൾ ഉദ്ധരിക്കുന്നുണ്ടു്. ആകെ ഇരുപത്തഞ്ചുവൃത്തം ഉണ്ടെങ്കിലും ഇരുപതാം വൃത്തം കഴിഞ്ഞുള്ളു “പ്രാപ്തരാജ്യേ ഹരൗ ശാസ്തരീന്ദ്രദിഷാം” എന്ന വൃത്തം പ്രക്ഷിപ്തമെന്നാണു് പല മാതൃകാ ഗ്രന്ഥങ്ങളുടേയും പരിശോധനയിൽനിന്നു വെളിപ്പെടുന്നതു്. ഈ ഇരുപത്തിനാലുവൃത്തങ്ങളും ദ്രാവിഡവൃത്തങ്ങൾതന്നെ. ആ രൂപത്തിൽ ചില വൃത്തങ്ങൾ സംസ്കൃതത്തിലും കാണുന്നുണ്ടെന്നുവെച്ചു് ആരും ഭ്രമിച്ചുപോകരുതു്. അവ ഒന്നുകിൽ ദ്രാവിഡത്തിൽനിന്നു സംസ്കൃതം കടം വാങ്ങിയതോ അല്ലെങ്കിൽ ആകസ്മികമായി രണ്ടു ഭാഷകളിലും ഒന്നുപോലെ ഉത്ഭവിച്ചതോ ആണു്. സംസ്കൃതത്തെപ്പോലുള്ള ബന്ധദാർഢ്യം ആ വൃത്തങ്ങൾക്കു ദ്രാവിഡത്തിലില്ലെന്നും ഓർമ്മിക്കേണ്ടതാകുന്നു.
കവിതാരീതി
ഇരുപത്തിനാലുവൃത്തം എട്ടാംനൂറ്റാണ്ടിലെ ഒരു കൃതിതന്നെയാണെന്നുള്ളതിൽ പക്ഷാന്തരത്തിന്നു പഴുതില്ല. അരിപ്പം, പതുപ്പു്, വാരാതെ, പകഴി, മതിയുണ്ടു് മമ്മാ, കതിർത്താർ, എണ്ണേറും, അൻപതുമറി, കുലചില, മണിപ്പൂണ്‍പു് എന്നിങ്ങനെ അക്കാലത്തെ ചമ്പൂകാരന്മാർ പ്രയോഗിച്ചുവന്ന പല പദങ്ങളും ശൈലികളും അതിൽ കടന്നുകൂടീട്ടുണ്ടു്. പ്രസ്തുത കൃതിയുടെ രചയിതാവിന്റെ കല്പനാ വൈഭവത്തേയോ പദഘടനാചാതുര്യത്തേയോ വളരെയൊന്നും ശ്ലാഘിക്കുവാൻ നിർവാഹമില്ല. ആശയങ്ങൾ നൂറ്റിനു തൊണ്ണൂറും അന്യകവികളിൽനിന്നു് അപഹരിച്ചവയാണു്. പുനത്തിന്റെ രാമായണചമ്പുവാണു് കവിയുടെ പ്രധാനാകരം. രഘുവംശം, ഭോജചമ്പു, ആശ്ചര്യചൂഡാമണി എന്നിങ്ങനെ പല ഇതരഗ്രന്ഥങ്ങളും അദ്ദേഹത്തിനു തരംപോലെയുള്ള മോഷണത്തിനു ധാരാളമായി വകനൽകീട്ടുണ്ടു്. പദഘടനയുടെ കാര്യത്തിൽ കവിയുടെ അപരാധം അക്ഷന്തവ്യമാണെന്നുതന്നെ പറയണം. ഭാഷാസംസ്കൃതപദങ്ങളെ അദ്ദേഹം പലപ്പോഴും യാതൊരന്തവും ചന്തവുമില്ലാതെ കൂട്ടിച്ചേർക്കുന്നു. ഗുരുലഘുക്കൾ കുറുക്കിയോ നീട്ടിയോ ശ്രോതാക്കൾ ആവശ്യംപോലെ ഉച്ചരിച്ചു മാത്ര ശരിപ്പെടുത്തിക്കൊള്ളണമെന്നാണു് അദ്ദേഹത്തിന്റെ വിധി. യതിഭംഗദുഷ്ടങ്ങളായ വരികൾ അവിടവിടെ മുഴച്ചുനിന്നു സഹൃദയന്മാരെ തുറിച്ചുനോക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ചില ശീലുകൾ നന്നായിട്ടുണ്ടെങ്കിലും പ്രായേണ അപ്രഗല്ഭനായി, അനംകുശനായി, കവിതാദേവിയെ തള്ളുമുന്തുംകൊണ്ടു് സന്തപ്തയാക്കുന്ന ഒരു സാധാരണനെയാണു് നാം ആ കാവ്യത്തിനു പുറകിൽ കണ്ടുമുട്ടുന്നതു്. ‘അയിരാവതഗജതോ’, ‘സൂരിയനുദിച്ച,’ ‘സീതേടെ’, ‘ചക്രപാണീടേ,’ ‘സവുഷ്ഠവം,’ “ദൈതേ,” ‘എമക്ഷയത്തിൽ,’ ‘സുവർണ്ണമാനു്,’ ‘ഉരസസ്തട്ടു്,’ ‘കടരുനിണം.’ ‘കലരിനൊരു,’ ‘സൗന്ദരിയം,’ ‘ജനകജത്തൊടൊല്ല,’ ‘പറുവതം,’ ‘കമ്പനുമകമ്പനും,’ ‘പതത്രിയാൾ പതിച്ചുടൻ’ തുടങ്ങിയ പ്രയോഗങ്ങളെ എങ്ങനെ അഭിനന്ദിക്കാം? സംസ്കൃതത്തിലും ചില ശീലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ‘വീക്ഷ’ധാതു ആത്മനേപദിയാണെന്നറിയാതെ ‘വീക്ഷൻ’ എന്നു തട്ടിവിട്ടിരിക്കുന്നു. ‘പൊന്മണിക്കുംഭംപോലെ വിളങ്ങുന്ന നന്മുലയിണ ചാഞ്ഞു കൗസല്യേടെ’ എന്ന വരികളിൽ ‘കൗസല്യേടെ’ എന്ന പദം എത്രമാത്രം പുറംതള്ളപ്പെട്ടിരിക്കുന്നു. ‘അക്ഷരിപു ചെന്നു തിരഞ്ഞൌഷധിമത്താകും തൽക്ഷണമെടുത്തു മല കൊണ്ടുവരുന്നേരം’ എന്ന വരികളിൽ ദ്വിതീയാക്ഷരപ്രാസത്തിൽ പ്രായേണ യാതൊരു നിഷ്കർഷയുമില്ലാത്ത കവി ഒരു ‘ക്ഷ’യ്ക്കു വേണ്ടി പ്രാണത്യാഗംതന്നെ ചെയ്തിരിക്കുന്നു. “നേരേ കുശലവസുതന്മാർക്കു നല്കി നിജപേരാർന്ന രാജ്യം” എന്ന വരികളിൽ ‘കുശലവ’ എന്ന പദം ‘കുശാലവ’ എന്നുച്ചരിച്ചാലേ പാടി ഒപ്പിക്കാൻ സാധിക്കുകയുള്ളു. ഇനിയും ഈ അപഗ്രഥനം തുടരണമെന്നു വിചാരിക്കുന്നില്ല. ദ്വിതീയപാദത്തിൽ വിരാമമില്ലാത്ത ശീലുകൾ രാമായണത്തിൽ ധാരാളമുണ്ടെങ്കിലും അതിനു നാം ഗ്രന്ഥകാരനെ കുറ്റപ്പെടുത്തരുതു്. അതു് തമിഴ്രീതിയനുസരിച്ചുള്ള അന്നത്തെ ഭാഷാകാവ്യശൈലിയാണു്. രണ്ടു പാദങ്ങൾ ചേർന്നാൽ ഒരടിയും അങ്ങനെ രണ്ടടികൾ ചേർന്നാൽ ഒരു പാട്ടുമാകുമെന്നായിരുന്നു അന്നത്തെ നിയമം. ആ ശൈലി സംസ്കൃതരീതിയനുസരിച്ച കവികൾ അനന്തരകാലങ്ങളിൽ പരിത്യജിച്ചു. തന്നിമിത്തം ‘ജനകനൃപ-ദുഹിതൃകര,’ ‘നന്ദിഗ്രാമേ’, ‘ചലിത-മല്ലീ-ലതകൾ’ ‘കരയേറ്റീ-ടറിക രഘുനാഥാ’-‘ആമ്മാറെടു-ത്തടവിയിലുടൻ’ ഇത്യാദിപ്രയോഗങ്ങൾ അസാധുക്കളല്ല. അക്കാലത്തെ താദൃശങ്ങളായ കൃതികളിലെല്ലാം ആ രചനാരീതി കാണാവുന്നതുമാണു്.
കർത്തൃത്വം
പ്രസ്തുത കവിത എഴുത്തച്ഛന്റേതാവാൻ തരമില്ല എന്നുള്ളതിനു രണ്ടു തെളിവുകൾ മേൽനിർദ്ദേശിച്ച അഭംഗികളുടെ ബാഹുല്യവും അതിർകടന്ന അന്യാശയാപഹരണവുമാണു്. മൂന്നാമതായി അങ്ങിങ്ങു സ്ഫുരിക്കുന്ന ഗ്രാമ്യശൃംഗാരത്തെ ഗണിക്കാം. ‘സരസമണികൊങ്കയിൽചേർത്തനംഗോൽസവേ തരികയധരാമൃതം’, ‘തഴുകി മുലമൊട്ടിൽ മാരോത്സവസ്യാവധാവുരസി മമ നിദ്രകൊൾ’, ‘മെഴുത്ത മുഖപത്മം കുളുർത്ത മുലകളും തടുത്ത തുടയിണ നിനച്ചുടൻ’ എന്നും മറ്റും എഴുത്തച്ഛൻ എത്ര അപരിപക്വമായ യൗവനദശയിലും എഴുതിയിരിക്കുകയില്ല. നാലാമതായി അതുപോലെ തന്നെ വികൃതമായ പോരിനു വിളിയേയും കരുതാവുന്നതാണു്.
“നേരിട്ടണഞ്ഞിട്ടു പോർചെയ്തുദാരം
ദാരങ്ങളെക്കൊണ്ടുപോയെങ്കിൽ നിന്റെ
വീര്യങ്ങൾ ശൗര്യങ്ങൾ കൊള്ളാർന്നു കള്ളാ!
ദൂരത്തു പോയ്നില്ലു ശ്രീരാമ രാമ!”
എന്നു രാവണനോടു പറയുന്നതു ലക്ഷ്മണനാണെങ്കിലും എഴുത്തച്ഛൻ അദ്ദേഹത്തെക്കൊണ്ടുപോലും ആ ദുർഭാഷണം ചെയ്യിക്കുന്നതല്ലായിരുന്നു. അഞ്ചാമതായി ഇരുപത്തിനാലു വൃത്തത്തിലെ ഹാസ്യരസപ്രയോഗത്തെപ്പറ്റിയാണു് പ്രസ്താവിക്കേണ്ടിയിരിക്കുന്നതു്. എഴുത്തച്ഛന്റെ ഫലിതം അന്തർഗുഢവും ഗൗരവയുക്തവുമാണെന്നു നാം കണ്ടുവല്ലോ. ആ ശൈലിക്കു് അല്പംപോലും അടുപ്പമില്ലാത്ത ഫലിതധോരണിയാണു് ഇരുപത്തിനാലു വൃത്തത്തിൽ കാണുന്നതു്.
“മാനുഷരെത്തിന്നു നിറയാത്ത നമുക്കുണ്ടോ
വാനരരെത്തിന്നുദരപൂരണം വരുന്നു?
രാമനെയും ലക്ഷ്മണനെയും കൊറിച്ചു തണ്ണീ
രൊട്ടു കുടിച്ചാർത്തികളയുന്നു ഹരിരാമ.”
‘വില്ലെവിടെയിട്ടുകളഞ്ഞു വലിയ പൊണ്ണാ!
കല്ലിനെയെടുത്തുകൊൾ ഹിഡിംബ ഹരിരാമ,’
‘ആനക്കൊമ്പന്മാരേ രാക്ഷസരേ നിങ്ങ
ളാമെങ്കിൽ വന്നാലുമെന്നോടിപ്പോൾ.’
‘നിച്ചിരിയക്കയ്യർ പോകുവിൻ മുമ്പിൽ.’
‘മീശക്കൊമ്പാക്കെക്കരിച്ചവനെത്രയും
നാശപ്പെടുത്തിനാൻ നാരായണാ.’
‘തുള്ളിമുലച്ചികൾ പിള്ളകളെച്ചെന്നു
തുള്ളിത്തുള്ളിപ്പാഞ്ഞെടുക്കുന്നേരം.”
എന്നിങ്ങനെ കുഞ്ചൻനമ്പ്യാരോടടുക്കുന്ന ഫലിതങ്ങൾ എഴുത്തച്ഛന്റെ മുഖത്തുനിന്നു് ഒരിക്കലും പുറപ്പെടുന്നതല്ല. ഏവഞ്ച ശൃംഗാരം, വീരം, ഹാസ്യം ഈ മൂന്നു രസങ്ങളുടെ പ്രപഞ്ചനത്തിലും ഈ രണ്ടു കവികളും ഏറ്റവും വിഭിന്നന്മാരായി വർത്തിക്കുന്നു.
ഇരുപത്തിനാലു വൃത്തത്തിന്റെ കർത്താവു പുനം നമ്പൂരിയാണെന്നു മറ്റു ചിലർ പറയുന്നു. പുനത്തിന്റെ ഹസ്തലാഘവം പ്രസ്തുത കൃതിയിൽ കണികാണ്മാനില്ലെന്നുള്ളതു പോകട്ടെ. തന്റെ കൃതിയിലേ ആശയങ്ങൾതന്നെ പകർത്തി വേണമോ ആ ഉല്ലേഖസമ്പന്നനു് ഇത്തരത്തിൽ ഒരു കാവ്യം നിർമ്മിക്കുവാൻ? ആ ജാജ്ജ്വല്യമാനമായ ജ്യോതിർഗ്ഗോളം ആകാശമാർഗ്ഗം വിട്ടു് ഒരു കൈത്തിരിയുടെ രൂപത്തിൽ ഭൂമിയിലിറങ്ങി എന്നു സങ്കല്പിക്കുവാൻ എന്നെ മനസ്സനുവദിക്കുന്നില്ല. എനിക്കു് ഈ വിഷയത്തിൽ അവസാനമായി ഉപന്യസിക്കുവാനുള്ളതു് ഇത്രമാത്രമാണു്. ഇരുപത്തിനാലുവൃത്തത്തിന്റെ പ്രണേതാവിനു കാവ്യനാടകവ്യുൽപത്തിയുണ്ടായിരുന്നുവെങ്കിലും വ്യാകരണ ജ്ഞാനമുണ്ടായിരുന്നില്ല. ജ്യോതിഷത്തിൽ കുറേ അറിവു സമ്പാദിച്ചിരുന്നു. അദ്ദേഹത്തിനു പുനത്തിന്റെ രാമായണ ചമ്പു അത്യന്തം പ്രിയമായിരുന്നു. പ്രസ്തുത ഗ്രന്ഥം നിർമ്മിക്കുമ്പോൾ കവനകലയിൽ പറയത്തക്ക പരിചയം സിദ്ധിച്ചുകഴിഞ്ഞിരുന്നില്ല. അതുകൊണ്ടു ‘ശുഷ്കം ക്വചിൽ പര്യുഷിതം ക്വചിച്ച കോഷ്ണം ക്വചിൽ’ എന്ന നിലയിൽ അദ്ദേഹത്തിന്റെ കൃതി ഉച്ചാവചമായി പരിണമിച്ചു. ചാക്യാർകൂത്തും മറ്റും കേട്ടു് ആ വഴിക്കു പല അറിവുകളും സമ്പാദിച്ചിരുന്ന അദ്ദേഹം ഒരു നമ്പൂരിയായിരുന്നിരിയ്ക്കാനാണു് അധികം ന്യായമുള്ളതു്. തൽക്കാലത്തേക്കു് അദ്ദേഹത്തെ അജ്ഞാതനാമാവായിത്തന്നെ കരുതേണ്ടതാണു്. ഗ്രന്ഥത്തിനുള്ള അന്യാദൃശമായ പ്രചാരത്തെപ്പറ്റി മുൻപു പറഞ്ഞുവല്ലോ. അതിനു മുഖ്യകാരണം സങ്കീർത്തനപ്രസ്ഥാനത്തിൽ അതിനുള്ള അഗ്രിമസ്ഥാനമാണു്. ഓരോ വൃത്തത്തിന്റേയും ഒടുവിൽ ഒന്നോ ഒന്നിലധികമോ പാട്ടു ശ്രീരാമസ്തുതിപരമായി ഘടിപ്പിക്കപ്പെട്ടിട്ടുള്ളതു് ഉചിതമായിരിക്കുന്നുണ്ടു്. അന്യകാവ്യങ്ങളിൽ നിന്നു പകർത്തിയവയാണു് അവയിലെ സമുജ്ജ്വലങ്ങളായ ആശയങ്ങൾ എന്നു സ്ത്രീകൾക്കും മറ്റും സാമാന്യേന അറിയാൻ സൗകര്യമില്ലല്ലോ.
വിവിധ ഗ്രന്ഥങ്ങളിലുള്ള വിശിഷ്ടാശയങ്ങൾ ‘ഏകത്ര സൗന്ദര്യദിദൃക്ഷു’ക്കളായ പണ്ഡിതന്മാരെ അല്പാല്പം സംതൃപ്തരാക്കിയുമിരിക്കണം. വളരെ താഴ്ചവീഴ്ചകളോടുകൂടിയാണെങ്കിലും ശ്രീരാമന്റെ പാവനമായ ചരിതം അത്തരത്തിൽ പ്രധാനാംശങ്ങൾ ഒന്നും വിടാതെ സംക്ഷേപിച്ചു്,
“മാലാറുമാറരിയ രാമായണം കഥയെ
ബാലാദി പോലുമുരചെയ്കിൽ ത്രിലോകപെരു
മാളാമവൻ പരനൊടേകീഭവിപ്പതിനു
മാളായ്വരുന്നു ഹരി നാരായണായ നമഃ”
എന്ന ഫലശ്രുതിയോടുകൂടി കൈരളിക്കു സമർപ്പിച്ച കവിയെ ജനങ്ങൾ പൊതുവേ ആദരിച്ചതു് ആശ്ചര്യകരമല്ല.
ചില നല്ല ഭാഗങ്ങൾ
നല്ല ശീലുകളുടെ ചില മാതൃകകളാണു് അടിയിൽ ചേർക്കുന്നതു്.
പാരിച്ചൊരു മഴുവെടുത്തു ഘോരവരസമരങ്ങളിൽ
പാരിലുള്ള മുടിക്ഷത്രിയവീരരുടെ കഴുത്തറുത്തു
ചോരവെള്ളപ്പെരുമ്പുഴയിൽ നീരാടിയ മുനിപ്പെരുമാൾ
നേരെ വന്നു വഴി തടുത്തു രാമ രഘുനാഥ ജയ.(മൂന്നാം വൃത്തം)
സീതയായൊരു കല്പവല്ലി പടർന്ന രാമസുരദ്രുമ
ച്ഛായതന്നിൽ വസിച്ചു മാമുനിപക്ഷിമണ്ഡലമാദരാൽ
രാവണാർക്കമഹാതപത്തിനൊരാതപത്രമുദാരവാങ്
മധുരീഫലമാസ്വദിച്ചു മദിച്ചു രാമ ഹരേ ഹരേ(ആറാം വൃത്തം)
നിരന്തരം പദേ പദേ തിരഞ്ഞു കാനനേ ചിരം
ചിരന്തനോ നിജപ്രിയാം പരിശ്രമാകുലക്രിയൻ
രണക്ഷിതാവസിക്ഷതം യുദൃച്ഛയാ ദദർശ തം
ഗതപ്രഭം ജടായുഷം മുകുന്ദ രാമ പാഹി മാം(ഏഴാം വൃത്തം)
ഇതി വദതി പർവതേ യാത്ര ചൊല്ലി ക്ഷണം
ദശവദനഘോരകാന്താരതീവ്രാനലൻ
സപദി സുരസാംഗനാമങ്ങു കണ്ടീടിനാൻ
വിപുലതനുതസ്കരീം നൗമി നാരായണം.(പതിനൊന്നാം വൃത്തം)
പെട്ടെന്നിളക്കുന്ന വാൾകൊണ്ടു പാരം
ഞെട്ടിത്തെറിക്കുന്നു വിണ്ണോർവരന്മാർ
ചട്ടറ്റ പച്ചത്തഴപ്രൗഢിതന്മേൽ
മുട്ടുന്നു മേഘങ്ങൾ ശ്രീരാമ രാമ.(പതിനാറാം വൃത്തം)
വാസിഷ്ഠനിയോഗേന തുടങ്ങീ ഹയമേധം
നേദിഷ്ഠതുരംഗാലഭനേനാതിഗഭീരം
സ്വാദിഷ്ഠതരാന്നാശനപാനം മുനിപാളീ
വൃന്ദിഷ്ഠസുരൗഘം ഹരി നാരായണ നമ്മോ.(ഇരുപത്തിമൂന്നാം വൃത്തം)
നമോ എന്നു കവി എഴുതി, നമ്മോ എന്നു് അതു ഗാനസൗകര്യത്തിനുവേണ്ടി ഉച്ചരിക്കപ്പെട്ടു. അതിനെ ഒന്നു പരിഷ്കരിച്ചു പശ്ചാൽകാലത്തു ജീവിച്ചിരുന്ന പണ്ഡിതമാനികൾ ‘നംബോ’ എന്നു രൂപാന്തരപ്പെടുത്തുകയും ചെയ്തു. ‘നമ്മോഃ’ എന്ന പാഠഭേദമുള്ള ചില താളിയോലഗ്രന്ഥങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്.
30.29കേരളനാടകം
കേരളനാടകം എന്നു പറയുന്ന ഗ്രന്ഥം ഒരു ദൃശ്യകാവ്യമല്ലെന്നും അതു കേരളോൽപത്തിയുടെ ഒരു നാമാന്തരമാണെന്നും വായനക്കാർ ധരിച്ചിരിക്കുമല്ലോ. ‘കേരള നാടകത്തെ ഉപദേശമായി സംഗ്രഹിച്ചു്’ എന്ന വാചകം നിരർത്ഥകമാണെന്നു തോന്നുന്നു. അപൂർവം ചില വാസ്തവശകലങ്ങൾ അനവധി അനൃതരാശികളിൽ മൂടി എല്ലാംകൂടി കൂട്ടിക്കുഴച്ചു് ആർക്കും എവിടെയും ഒരെത്തുംപിടിയും കിട്ടുവാൻ നിവൃത്തിയില്ലാത്ത നിലയിൽ രചിച്ചിട്ടുള്ള ഒരു ഭാഷാഗദ്യഗ്രന്ഥമാണു് അതു്. “ആനകണ്ടി കൃഷ്ണരായർ മലയാളമടക്കുവാൻ സന്നാഹത്തോടുകൂടി പടയ്ക്കു വന്നിരിക്കുന്നു” എന്നു ചേരമാൻ പെരുമാൾ മാനിച്ചനെന്നും വിക്രമനെന്നും പേരുള്ള രണ്ടു് ഏറാടിമാരോടും ഉണ്ണിക്കുമാരനമ്പിയാരോടും പറയുന്ന ഒരു വാക്യം ആ ഗ്രന്ഥത്തിലുണ്ടു്. പെരുമാക്കന്മാരുടെ കാലം കഴിഞ്ഞു് ഏകദേശം 500 സംവത്സരങ്ങൾക്കുമേലാണു് (ആനഗുണ്ഡി) വിജയനഗരസമ്രാട്ടായ കൃഷ്ണദേവമഹാരായർ ജീവിച്ചിരുന്നതു്. അദ്ദേഹവും എഴുത്തച്ഛനും സമകാലികന്മാരായിരുന്നു. എഴുത്തച്ഛൻ പരദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ ആ മഹാനുഭാവന്റെ അപദാനങ്ങളെപ്പറ്റി അറിഞ്ഞിരുന്നു എന്നും നമുക്കു ന്യായമായി ഊഹിക്കാവുന്നതാണു്. അങ്ങനെയുള്ള ഒരു ഗ്രന്ഥകാരനു് ഇത്തരത്തിൽ ഭീമമായ ഒരു അബദ്ധം ഒരിക്കലും പറ്റുവാൻ ഇടയില്ല. അതിനാൽ കേരളോൽപത്തി എഴുത്തച്ഛന്റെ കൃതിയല്ലെന്നും അതിനെ അദ്ദേഹത്തിന്റെ നാമധേയവുമായി ആരോ ഘടിപ്പിച്ചതു വേദവ്യാസൻ ശ്രീമഹാഭാഗവതം രചിച്ചു എന്നു പറയുന്നതുപോലെ അതിനു വൈശിഷ്ട്യം വർദ്ധിപ്പിക്കുവാൻ വേണ്ടി മാത്രമാണെന്നും നാം ഓർമ്മിക്കേണ്ടതാണു്. കേരളോൽപത്തിയെപ്പറ്റി വീണ്ടും അന്യത്ര ഉപന്യസിക്കും.
ഇത്രയും പ്രസ്താവിച്ചതിൽ നിന്നു് (1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) ഭാരതം, (4) ദേവീമാഹാത്മ്യം എന്നീ നാലും എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിസ്സംശയമാണെന്നും, (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമൽഭാഗവതത്തിൽ കാളിയമർദ്ദനം വരെയുള്ള ഭാഗം ഇവയെയും അദ്ദേഹത്തിന്റെ വാങ്മയങ്ങളായി കരുതാമെന്നും (8) ഹരിനാമകീർത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം അഥവാ കേരളോൽപത്തി എന്നീ ഗ്രന്ഥങ്ങളുടെ കർത്തൃത്വം അദ്ദേഹത്തിൽ ആരോപിക്കാവുന്നതല്ലെന്നും സിദ്ധിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന മലയാളലിപിയുടെ ഉപജ്ഞാതാവു് എഴുത്തച്ഛനാണെന്നു പറയുന്നതു് പ്രമാദമാണു്. കൊല്ലം അഞ്ചാം ശതകം മുതൽക്കു തന്നെ തീയതിക്കുറിപ്പുകളോടു കൂടിയ ഭാഷാഗ്രന്ഥങ്ങൾ ഇക്കാലത്തു നമ്മുടെ ദൃഷ്ടിയിൽപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നാലാം ശതകത്തിലുള്ള ഭാഷാശിലാരേഖകളും നമുക്കു് ലഭിച്ചിട്ടുണ്ടു്. അതിനും മുൻപു്—പക്ഷേ കൊല്ലവർഷാരംഭത്തിൽത്തന്നെ—പ്രസ്തുത ലിപികൾ അങ്ങിങ്ങു് ഈഷദ്വ്യത്യാസത്തോടുകൂടി പ്രചരിച്ചിരുന്നിരിക്കണമെന്നുള്ളതു നിർവിവാദമാകുന്നു. തോലന്റെ മണിപ്രവാളശ്ലോകങ്ങൾ മറ്റൊരു ലിപിയിൽ ലിഖിതമായെന്നു പറയുവാൻ മാർഗ്ഗമില്ലല്ലോ.
30.30ഉപസംഹാരം
തുഞ്ചത്തെഴുത്തച്ഛനെ ഭാഷാസാഹിത്യത്തിന്റെ പിതാവെന്നും കേരളീയരുടെ ഗുരുവെന്നും പറയുന്നതു് ഏറ്റവും അർത്ഥവത്താകുന്നു. അദ്ദേഹം കൈരളിയെ പല പ്രകാരത്തിൽ സമർത്ഥമായി, സഫലമായി, പരിപോഷിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. അധ്യാപനമായിരുന്നു അദ്ദേഹത്തിന്റെ യൗവനത്തിലെ ജീവിക; അനന്തരം അദ്ദേഹം തുരീയാശ്രമത്തിൽ പ്രവേശിക്കുകയും, അനുരൂപന്മാരായ ശിഷ്യന്മാരാൽ പരിവൃതനായി അവർക്കും മറ്റുള്ളവർക്കും അധ്യാത്മജ്ഞാനം ഉപദേശിച്ചുകൊണ്ടു് ആയുശ്ശേഷം നയിക്കുകയും ചെയ്തു. കർമ്മകുശലതയിലും വിജ്ഞാനസമ്പാദനത്തിലും സദാചാരനിഷ്ഠയിലും ഈശ്വരഭക്തിയിലും ആ മഹാശയൻ അദ്വിതീയനായിരുന്നു. സാത്ത്വികമായ ചര്യാവിശേഷത്താൽ അദ്ദേഹം സകല ജനങ്ങൾക്കും സമാരാധ്യനായിത്തീർന്നു. ഭാഷാകവിതയെ സമുദ്ധരിച്ചു് അതിനെ സംസ്കൃതകവിതയ്ക്കു സമസ്കന്ധമായ സ്ഥാനത്തിൽ ഉപവേശിപ്പിക്കുവാൻ അദ്ദേഹം യാവജ്ജീവം നിസ്തന്ദ്രമായി പ്രയത്നിച്ചു. പുനത്തിനെപ്പോലെ സംസ്കൃതപ്രധാനവും ചെറുശ്ശേരിയെപ്പോലെ ഭാഷാപ്രധാനവുമായല്ല അദ്ദേഹം തന്റെ കാവ്യങ്ങൾ നിർമ്മിച്ചതു്; രണ്ടു ഭാഷകളിലെ പ്രസിദ്ധപദങ്ങൾക്കും ആ ഔചിത്യവേദി സമപ്രാധാന്യം നല്കി, ഭാഷാപണ്ഡിതന്മാരേയും സാമാന്യജനങ്ങളേയും ഒന്നുപോലെ അവയിലേയ്ക്കു് ആകർഷിച്ചു. പ്രചാരലുപ്തങ്ങളായ പദങ്ങൾ അദ്ദേഹം പ്രായേണ വർജ്ജിച്ചു. ആ കവി ചക്രവർത്തിയുടെ പദഘടനാപാടവം ഭാരതത്തിലാണു് അതിന്റെ അത്യുച്ചപദവിയിൽ എത്തുന്നതു് എന്നു മുൻപുതന്നെ സൂചിപ്പിച്ചുവല്ലോ. മഹാകവി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ
“നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ
ക്രമക്കണക്കേ ശരണം; ജനങ്ങൾ
സമസ്തരും സമ്മതിയാതെകണ്ടി
സ്സമർത്ഥനോതില്ലൊരു വാക്കുപോലും”
എന്നു പറഞ്ഞിട്ടുള്ളതു തികച്ചും പരമാർത്ഥമാണു്. അന്നു് എഴുത്തച്ഛൻ പ്രയോഗിച്ച പദങ്ങളെക്കൊണ്ടു തന്നെയാണു് നാനൂറു സംവത്സരങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഭാഷാകവികൾ കൈകാര്യം ചെയ്യുന്നതു്. ‘കിളിപ്പാട്ടു്’ എന്ന ഗാനഗന്ധിയായ കാവ്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് അദ്ദേഹമായിരുന്നു. തദ്ദ്വാരാ അദ്ദേഹം രാമപ്പണിക്കരും ചെറുശ്ശേരിയും സംസ്കൃതവൃത്തങ്ങളെക്കൊണ്ടെന്നപോലെ ഭാഷാവൃത്തങ്ങളെക്കൊണ്ടും ശ്രുതിമധുരങ്ങളായ മഹാകാവ്യങ്ങൾ നിർമ്മിക്കാമെന്നു് അതിൻമുൻപുതന്നെ തെളിയിച്ചിരുന്ന വസ്തുതയെ വീണ്ടും പ്രസ്പഷ്ടമാക്കി. ഇന്നും ആ പ്രസ്ഥാനത്തിന്റെ ആകർഷകശക്തി അംഭഗുരമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ കാലം വരെ സംസ്കൃതവൃത്തങ്ങളിൽ വിരചിതങ്ങളായ ഭാഷാകൃതികളിൽ സദാചാരപ്രേരണ മിക്കവാറും വിരളമായിരുന്നു. ‘സദ്യഃ പരനിർവൃതി’ അവയിൽനിന്നു വിഷയാസക്തന്മാർക്കു് ലഭിച്ചിരുന്നു എങ്കിലും ‘കാന്താസമ്മിതതയോപദേശ’ പ്രാപ്തിക്കു് അവ അനുകൂലങ്ങളായിരുന്നില്ല. എഴുത്തച്ഛൻ ആ ആപാതമാത്രമധുരമായ പദ്ധതിയിൽനിന്നു് ശ്രോതാക്കളെ വ്യാവർത്തിപ്പിച്ചു് അവർക്കും ഐഹികമായ അഭ്യുദയവും ആമുഷ്മികമായ നിഃശ്രേയസവും സിദ്ധിക്കത്തക്ക വിധത്തിലുള്ള വാങ്മയങ്ങൾ നിർമ്മിച്ചു. അവ ഏതു നിലയിൽ നിന്നു നോക്കിയാലും അത്യുത്തമങ്ങളായ കാവ്യരത്നങ്ങളാകുന്നു. വൈശികതന്ത്രത്തിൽ നിന്നു് അദ്ധ്യാത്മരാമായണത്തിലേക്കും ചന്ദ്രോത്സവത്തിൽ നിന്നു് ഭാരതത്തിലേയ്ക്കുമുള്ള പ്രയാണം രാത്രിയിൽ നിന്നു പകലിലേക്കെന്നപോലെ കേരളീയർക്കു് ഉണർച്ചയും ഉയർച്ചയും നല്കി. ആ സിദ്ധൻ രസഭാവങ്ങളെ അലങ്കാരങ്ങൾക്കു കീഴ്പെടുത്തിയില്ല; ശബ്ദശ്ലേഷംകൊണ്ടു ജാലവിദ്യ കാണിച്ചില്ല; വ്യാകരണപ്രയോഗങ്ങൾകൊണ്ടു സാധാരണന്മാരെ അമ്പരപ്പിച്ചില്ല; നഗ്നമായ ശൃംഗാരമോ വിവൃതമായ ഫലിതമോകൊണ്ടു ഭാവുകന്മാർക്കു് ഉദ്വേഗവും ജനിപ്പിച്ചില്ല; കഥാകഥനത്തിൽ തനിക്കുണ്ടായിരുന്ന അന്യാദൃശമായ പ്രാഗല്ഭ്യം മുഴുവൻ അദ്ദേഹം അനുവാചകന്മാരെ അന്തശ്ശുദ്ധന്മാരും ആത്മജ്ഞാനികളുമാക്കിത്തീർക്കുവാൻ വിനിയോഗിച്ചു. ചുരുക്കിപ്പറഞ്ഞാൽ ശാന്തവും സർവമനോരഞ്ജകവുമായ ഒരു വിപ്ലവം അദ്ദേഹം സാഹിത്യസാമ്രാജ്യത്തിൽ വരുത്തി. അത്തരത്തിലുള്ള ഒരു ആചാര്യന്റെ അവതാരംകൊണ്ടു കൈരളി സർവഥാ ധന്യയായി; സാധാരണന്മാരായ കേരളീയർ സാഹിത്യസമ്പന്നരുമായി. ഏതാദൃശങ്ങളായ ഫലസിദ്ധികളെ ആസ്പദമാക്കിയാണു് ആ മഹാപുരുഷൻ ഭാഷാകവികളുടെ മധ്യത്തിൽ പ്രഥമഗണനീയനായി പരിശോഭിക്കുന്നതു്. മലയാളത്തിൽ ഒന്നാമത്തെ കാവ്യം കൃഷ്ണഗാഥയാണെങ്കിൽ അങ്ങനെയിരുന്നു കൊള്ളട്ടെ. ഒന്നാമത്തെ കവി എഴുത്തച്ഛൻ തന്നെയാണെന്നു സഹൃദയന്മാർ ആരും സശിരഃകമ്പം സമ്മതിക്കുക തന്നെ ചെയ്യും.
അദ്ധ്യായം 31 - ഭാഷാസാഹിത്യം (പദ്യം)
(കൊല്ലം എട്ടാം ശതകം)
31.1തുഞ്ചത്തെഴുത്തച്ഛന്റെ ശിഷ്യപരമ്പര
തുഞ്ചത്തെഴുത്തച്ഛനേയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ചിലരേയും ചേർത്തു താഴെക്കാണുന്ന ഒരു പഴയ വന്ദനശ്ലോകമുണ്ടു്:
“വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരും
വന്ദേ ശ്രീകരുണാകരഞ്ച പരമം ശ്രീസൂര്യനാരായണം
വന്ദേ ദേവഗുരും പരാപരഗുരും ഗോപാലശ്രീമദ്ഗുരും
വന്ദേ നിത്യമനന്തപൂർണ്ണമമലം വന്ദേ സമസ്താൻ ഗുരൂൻ.”
ഈ ശ്ലോകത്തിൽ നാമനിർദ്ദിഷ്ടന്മാരായ ഗുരുക്കന്മാർ കരുണാകരനെഴുത്തച്ഛനും ദേവ (തേവു) നെഴുത്തച്ഛനും ഗോപാല(കോപ്പ) നെഴുത്തച്ഛനുമാണു്. പരാപരഗുരു എന്ന ബിരുദത്തോടുകൂടി ഇവരുടെ കൂട്ടത്തിൽ മറ്റൊരെഴുത്തച്ഛൻകൂടി ഉണ്ടായിരുന്നതായും സങ്കല്പിക്കാം. ഇവരിൽ കരുണാകരനും സൂര്യനാരായണനും തുഞ്ചന്റെ നേരെ ശിഷ്യന്മാരായിരുന്നു. ദേവഗുരുശിഷ്യനെന്നും പ്രശിഷ്യനെന്നും രണ്ടു പക്ഷമുണ്ടു്. ചിറ്റൂർ എഴുവത്തുവീട്ടിൽ വലിയ കോപ്പസ്വാമിയെന്നും ചെറിയ കോപ്പസ്വാമിയെന്നും രണ്ടുപേരുണ്ടായിരുന്നുവെന്നും അവരിൽ വലിയ കോപ്പസ്വാമി തുഞ്ചന്റെ സമവയസ്കനും ശിഷ്യനുമായിരുന്നു എന്നും ചെറിയ കോപ്പസ്വാമി മരിച്ചതു 985-ലാണെന്നും ചിലർ പറയുന്നു. ആകെക്കൂടി മി. പുതുക്കുളങ്ങര രാമചന്ദ്രമേനോന്റെ ഗവേഷണമല്ലാതെ ഈ ഘട്ടത്തിൽ അധികമൊന്നും ശരണീകരണീയമല്ലാത്തതും ആ ഗവേഷണം കല്യാണസുന്ദരരേഖ തുടങ്ങി ചില അയഥാർത്ഥപ്രമാണങ്ങളുടെ സമ്മിശ്രണം നിമിത്തം പ്രായേണ അവിശ്വസനീയവുമാകുന്നു. അതുകൊണ്ടു് പ്രസ്തുത വിഷയത്തെ ഏറ്റവും ഭയചകിതനായാണു് ഞാൻ സ്പർശിക്കുവാൻ ആരംഭിക്കുന്നതു്.
31.2വലിയ കോപ്പ (ഗോപാല) സ്വാമികൾ
എഴുത്തച്ഛനു് ആദ്യകാലത്തു ചിറ്റൂരിൽ ആതിഥേയനായിരുന്ന വലിയ കോപ്പസ്വാമി ‘മന്നവൻകവി’ എന്ന പേരിൽ ഉത്തരരാമായണത്തെ ആസ്പദമാക്കി ഒരു ഗാനം രചിച്ചുവെന്നും ആ കൃതിയെ എഴുത്തച്ഛൻ പ്രശംസിച്ചുവെന്നും അതുകൊണ്ടാണു് അദ്ദേഹം ഉത്തരരാമായണം കിളിപ്പാട്ടു നിർമ്മിച്ചതെന്നും മി. മേനോൻ പറയുന്നുണ്ടെങ്കിലും അതെല്ലാം വിശ്വസിക്കുവാൻ അനപലപനീയങ്ങളായ അന്യലക്ഷ്യങ്ങൾ ആവശ്യകമായിരിക്കുന്നു. മന്നവൻകവിയിൽനിന്നു ചില വരികൾ താഴെ ചേർക്കുന്നു:
“മന്നവനും മൈഥിലിയെ വെടിഞ്ഞശേഷം
മാതാക്കൾ താനുമായിട്ടിരുന്ന കാലം
ജാനകിയുമൃഷിതന്റെയാശ്രമത്തിൽ
ജന്മമതായിരിക്കുന്നാൾ ഭക്തിയോടേ
മന്നവനെ വേറിട്ടു ജാനകിയും
മഹർഷിക്കു പൂപ്പറിച്ചങ്ങിരുന്ന കാലം
അന്നരസം പകർന്നുതല്ലോ സീതയ്ക്കപ്പോ
ളവൾക്കു ഗർഭം തികഞ്ഞു പത്തു മാസമായി.”
… … …
“മന്നവനേ! പെരുവഴിയിലകപ്പെട്ടേൻ ഞാൻ
മണിയറയിൽ നിന്നോടു വേറിട്ടയ്യോ!
ജനകരാജപുരത്തിങ്കൽ വളർന്നേനല്ലോ,
ജനനിയെയുമറിയുന്നില്ലൊരുനാളും കേൾ;
നിനവെനിക്കു നിന്നെയൊഴിഞ്ഞാരുമില്ലേ,
നിർമ്മലനേ മറ്റൊന്നറിയുന്നില്ലേ;
എനിക്കു വരും വേദനകൾ പൊറുക്കുന്നില്ലേ;
എൻ പരനേയെന്നു നൊന്തു വിളിക്കുന്നാളേ.”
ഈ കവിതാരീതിക്കു സാമാന്യം പഴക്കമില്ലെന്നില്ല.
31.3കരുണാകരനെഴുത്തച്ഛൻ
കരുണാകരൻ ജാതിയിൽ നായരായിരുന്നു. അദ്ദേഹം തുഞ്ചന്റെ പ്രഥമശിഷ്യനായിരുന്നുവെന്നും അദ്ദേഹം എഴുത്തച്ഛനെ തുടർന്നു തുഞ്ചൻ പറമ്പിൽ പാഠശാല നടത്തിയെന്നും ഒടുവിൽ നെടുവിരിപ്പുസ്വരൂപത്തിൽ (സാമൂതിരിക്കോവിലകം) ഇളയതമ്പുരാന്റെ ഗുരുനാഥനായി വള്ളുവനാട്ടുള്ള ആ തമ്പുരാന്റെ കോവിലകത്തു താമസിച്ചു എന്നും ചിലർ പറയുന്നു. ഇതിനെല്ലാം ഐതിഹ്യമേ ആസ്പദമായുള്ളു.ഏതായാലും അദ്ദേഹം തുഞ്ചനോടുകൂടി ചിറ്റൂരിൽ ദീർഘകാലം താമസിച്ചതായി തോന്നുന്നില്ല. അവിടെ ആചാര്യന്റെ അനന്തരഗാമിയായിത്തീർന്നതു സൂര്യനാരായണനെഴുത്തച്ഛനായിരുന്നു. ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടും വേതാളചരിതം കിളിപ്പാട്ടും കരുണാകരനെഴുത്തച്ഛന്റെ കൃതികളാണെന്നു സർവ്വാധികാര്യക്കാർ ഗോവിന്ദപ്പിള്ള പറയുന്നുണ്ടെങ്കിലും വേതാളചരിത്രം കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ കൃതിയാണെന്നു് അതിൽപ്പിന്നീടു നിസ്സംശയമായി തെളിഞ്ഞിട്ടുള്ളതും ബ്രഹ്മാണ്ഡപുരാണം തുഞ്ചന്റെ കൃതിയായി പരിഗണിക്കണമെന്നു ഞാൻ മുൻപുതന്നെ പ്രസ്താവിച്ചിട്ടുള്ളതുമാകുന്നു. രാമചന്ദ്രമേനോൻ ശിവരാത്രിമാഹാത്മ്യം എന്നൊരു കിളിപ്പാട്ട് അദ്ദേഹത്തിന്റേതെന്നുള്ള പ്രസ്താവനയോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിൽ “രാമാനന്ദാഗ്രഹാരവർത്തിയായ് മഹാശാസ്ത്രധാമാവായ്” എന്നുതുടങ്ങി ഒരു ഭാഗമുള്ളതു ഞാൻ മുമ്പു് ഉദ്ധരിച്ചിട്ടുണ്ടല്ലോ.ആ ഭാഗം പ്രക്ഷിപ്തം എന്നാണു് എനിയ്ക്കു തോന്നുന്നതു്; എന്തെന്നാൽ അതിലേയും തുഞ്ചന്റെ കൃതികളിലേയും ഭാഷയ്ക്കുതമ്മിൽ പഴക്കംസംബന്ധിച്ചു ഗണനീയമായ വ്യത്യാസം കാണുന്നു. തല്ക്കാലം അവിജ്ഞാതകർത്തൃകമാണു് ആ കിളിപ്പാട്ടു് എന്നു സങ്കല്പിക്കുകയാണു് നല്ലതു്.
ശിവരാത്രിമാഹാത്മ്യം സരസമായ ഒരു കൃതിയാണു്. ഗ്രന്ഥകാരൻ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, ‘കുണ്ഡപുരനാഥ’നായ തൃക്കണ്ടിയൂർ ശിവൻ എന്നീ ദേവതകളെ വന്ദിക്കുകയും, തന്റെ ഗ്രന്ഥം ‘പൂന്തുറയെന്ന മന്നോർമന്നവൻ പിണങ്ങുവോർക്കന്തകൻ കൃപാലയനാജ്ഞയാ വിരചിതം എന്നു പറയുകയും ചെയ്യുന്നു. കവിത രണ്ടു ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പാദവിഭാഗമുള്ള കിളിപ്പാട്ടുകളിൽ നാലുഖണ്ഡങ്ങൾ സാധാരണയായി കാണാറുണ്ടു്. പ്രസ്തുതഗ്രന്ഥത്തിൽ അതിൽനിന്നു വ്യത്യസ്തമായ ഒരു രീതി എങ്ങനെ വന്നുചേർന്നുവെന്നു വെളിവാകുന്നില്ല.ആദ്യന്തം പ്രയോഗിച്ചിരിക്കുന്ന വൃത്തം കേക തന്നെയാണു്.ഒരു ഭാഗം ഉദ്ധരിച്ചു കവിതയുടെ സ്വരൂപം പ്രദർശിപ്പിക്കാമെന്നു് ഉദ്ദേശിക്കുന്നു:
“പ്രാണത്രാണാർത്ഥമഥ ഹൂണദേശത്തിൽ വാഴും
ക്ഷോണീദേവനും തത്ര കാണായീ ശുഭദേശം.
സുഖദാനം ചെയ്തീടും മന്ദമാരുതനോടും
ശുകകോകിലകേകീമധുപനാദത്തോടും
അഖിലജനാനന്ദപ്രദമാമുദ്യാനവും
മകരന്ദവും തൂകി മണമാർന്നനുദിനം
ചമ്പകസൽകുസുമശോഭിതപദങ്ങളും
… … …
സകലമൃഗകുലവിഹഗലീലകളും
നിഖിലശോകം കളഞ്ഞവിടം കണ്ടുകണ്ട
ങ്ങകമേ സന്തോഷം പൂണ്ടടുത്തു ചെല്ലുന്നേരം
കുമുദകുവലയകമലകല്ഹാരവും
വിമലസലിലവും നിറഞ്ഞ തടാകവും
… … …
അത്ഭുതം കണ്ടനേരമുൾപ്പൂവിലുണ്ടാകയാ
ലിപ്പൊഴേ കുളിക്കണമെന്നവനൊരുമ്പെട്ടാൻ.
അപ്പൊഴുതവിടേയ്ക്കു വന്നിതു കുളിപ്പാനായ്
വിഭ്രമം കലർന്നോരു ചണ്ഡാലത്തരുണിയും.
സുഭ്രുവാമവൾ തത്ര വിപ്രനെക്കണ്ടനേര
മഭ്രത്തെക്കണ്ട ബകോടപ്പേടതന്നെപ്പോലെ
ഉൽഫുല്ലപുഷ്പം കണ്ട ഷൾപ്പദപ്പേടപോലെ
അഭ്രവാഹനതനയഭ്രാതാവിനെക്കണ്ട
കർബുരത്തരുണിയാം ഹിഡിംബിതന്നെപ്പോലെ
അഭ്രശ്യാമളരൂപനായ രാമനെക്കണ്ട
ദർപ്പകാതുരയായ ശൂർപ്പണഖയെപ്പോലെ
അത്ഭുതം കലർന്നതിനറ്റമില്ലെന്നു ചൊല്ലാം.
ഉൽഫുല്ലാക്ഷിയുമാനന്ദേന തന്നെത്താൻ മറ
ന്നല്പനേരം നിന്നിതു സാലഭഞ്ജികപോലെ.”
31.4സൂര്യനാരായണനെഴുത്തച്ഛൻ
സൂര്യനാരായണൻ അഥവാ സൂരി എഴുത്തച്ഛൻ തരകസമുദായത്തിൽപ്പെട്ട ഒരാളായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. തരകന്മാർ മക്കത്തായികളാണു്.അദ്ദേഹത്തിന്റെ തറവാടായ ചോഴിയത്തു കുടുംബം ഇന്നുമുണ്ടു്. അതു മംഗലംകുന്നു് എന്ന സ്ഥലത്താണു്. സൂര്യനാരായണൻ ഒരു യോഗിയും കർമ്മകുശലനും വളരെക്കാലം ചിറ്റൂർ ഗുരുമഠത്തിൽ താമസിച്ചു ശിഷ്യന്മാർക്കു ജ്ഞാനോപദേശംചെയ്ത ഗുരുനാഥനുമായിരുന്നു എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാൻ തരമില്ല. എന്നാൽ അദ്ദേഹത്തെ കവിയെന്നു പറയാമോ എന്നു സംശയമുണ്ടു്. സ്കാന്ദപുരാണം കിളിപ്പാട്ടു് അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലർ അനുമാനിച്ചുവരുന്നതു പ്രമാദമാണെന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. അതു പാലക്കാട്ടു രാജവംശത്തിലേ ഒരംഗമായിരുന്ന ഗോദവർമ്മരാജാവിന്റെ നിബന്ധമാണു്. ഒരു പഴയതാളിയോലദ്രന്ഥത്തിന്റെ അവസാനത്തിൽ
“ഗോദവർമ്മാ യശോരാശിരശ്വാരികുലഭൂഷണം
ഗുഹസ്യ ചരിതം ധീമാനകരോന്മഞ്ജൂഭാഷയാ”
എന്നൊരു ശ്ലോകം കാണുന്നുണ്ടു്, ‘അശ്വാരി’ എന്ന പദത്തിനു വാഹദ്വിഷത്തു് അഥവാ എരുമ എന്നർത്ഥം. (എരുമയൂർ) ഏമൂർ ഭഗവതി പാലക്കാട്ടു രാജാക്കന്മാരുടെ പരദേവതയാണു്. അതിനെ ആസ്പദമാക്കിയാകുന്നു ഗോദവർമ്മരാജാവു തന്നെപ്പറ്റി അശ്വാരികുലഭൂഷണം എന്നു പറഞ്ഞിട്ടുള്ളതു്.അദ്ദേഹവും എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഒരു കവിയാണെന്നു പറയുന്നു. കാലമേതെന്നറിവില്ല. ഒൻപതാം ശതകമായിരിക്കുവാനിടയുണ്ടു്. അങ്ങനെ സൂരി എഴുത്തച്ഛനും സ്കാന്ദപുരാണവും തമ്മിലുള്ള ബന്ധം വേരറ്റുപോകുന്നു. തത്ത്വജ്ഞാനാമൃതം എന്ന പേരിൽ ഫലശ്രുതിയോടുകൂടി ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ വിരചിതങ്ങളായ പതിനെട്ടു പദ്യങ്ങൾ സമസ്തകേരളസാഹിത്യപരിഷത്ത്രൈമാസികത്തിൽ രാമചന്ദ്രമേനോൻ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയുടെ കർത്തൃത്വം അദ്ദേഹം സൂര്യനാരായണനെഴുത്തച്ഛന്നായി ഏല്പിക്കുന്നുവെങ്കിലും അതിനു യുക്തി കാണുന്നില്ല. പ്രസ്തുത പദ്യങ്ങൾ തുലോം വിരസങ്ങളാകുന്നു. രണ്ടെണ്ണം താഴെച്ചേർക്കാം:
“ചിത്തായ്നിന്നുവിളങ്ങി ലോകമഖിലം കാലത്രയാബാധ്യമായ്
സത്തായ് ഷൾഗുണസാക്ഷിയായനുദിനം സർവസ്യ ചാധാരമായ്
ചിത്താംഭോരുഹമായതിന്നു രവിയായാനന്ദമായ് ബോധമായ്
നിത്യം മേവുമനന്തമൂർത്തിമമലം ശ്രീമൽഗുരും ഭാവയേ.
അസ്തീയെന്നു ഭവിച്ച കാലമുദരേ പെട്ടോരു ദുഃഖങ്ങളോ
എത്താ ചൊല്വതിനിന്നു സന്തതമഹം ചിന്തിപ്പിനെല്ലാവരും
പത്താംമാസമതായ കാലമൊരുനാൾ കർമ്മേണ സംജായതേ
ചിത്തേ സംഭവദുഃഖമോർത്തു സതതം കാമാരിപാദം ഭജേ.”
കർമ്മേണ തുടങ്ങിയ സ്ഖലിതങ്ങളുടെ കഥയിരിക്കട്ടെ, ‘സ്മരിക്കുന്നു’ എന്നതിനു ‘സ്മര്യതേ’ എന്നും പ്രാപിക്കുന്നു എന്നതിനു് ‘പ്രാപ്യതേ’ എന്നും മറ്റും പ്രയോഗിക്കുന്ന കവിക്കു സംസ്കൃതത്തിൽ കർത്തരി-കർമ്മണിപ്രയോഗങ്ങളുടെ ഭേദംപോലും അറിവില്ലെന്നു വിശദമാകുന്നു. ഭാഗ്യവശാൽ സൂരി എഴുത്തച്ഛന്റെ കൃതിയല്ല തത്ത്വജ്ഞാനാമൃതം എന്നതിനു് അതിൽത്തന്നെ ലക്ഷ്യമുണ്ടു്.
“ഏവം ശ്രുത്യനുഭൂതിയുക്തിയിവയാലാത്മാഹമിത്യാദരാൽ
ഭാവം ബോധിതനായ മൽഗുരുവരം കാരുണ്യവാരാന്നിധിം
ദേവം പൂർണ്ണമനന്തചിൽഘനമജം ഗോപാലകാഖ്യം ശിവം
സേവ്യാനാമഭികാമദം സുഖമയം ബോധസ്വരൂപം ഭജേ”
എന്ന പദ്യത്തിൽനിന്നു കവിയുടെ ഗുരുവിന്റെ പേർ ഗോപാലൻ എന്നായിരുന്നു എന്നും സങ്കല്പിക്കാം. ആകെക്കൂടി നോക്കുമ്പോൾ സൂര്യനാരായണനെഴുത്തച്ഛന്റെ യാതൊരു കൃതിയും നമുക്കു് ഇതുവരെ ലഭിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഭാഗവതത്തിൽ കാളിയമർദ്ദനത്തിനുമേലുള്ള ഭാഗം എഴുതിച്ചേർത്തതു് അദ്ദേഹമാണെന്നു പറവാൻ ആസ്പദമൊന്നുമില്ലല്ലോ.
31.5ദേവഗുരു
ദേവൻ (തേവു) എഴുത്തച്ഛനും ജാതിയിൽ തരകനായിരുന്നു. അദ്ദേഹത്തിന്റെ വകയായി വേദാന്തസാരമെന്നും വിജ്ഞാനരത്നമെന്നും രണ്ടു കിളിപ്പാട്ടുകളുണ്ടെന്നു രാമചന്ദ്രമേനോൻ പറയുന്നു. വിജ്ഞാനരത്നം അച്ചടിപ്പിച്ചിട്ടുണ്ടു്. സംസ്കൃതവൃത്തനിബദ്ധമായ അതിൽ “സ്വാമിൻ! യോഗീന്ദ്ര! ഭൂമൻ! ഗുരുവര! ഭഗവൽഭക്ത! കാരുണ്യസിന്ധോ! ശ്രീമൽ ശ്രീ സൂര്യനാരായണ പരപരമാനന്ദ സാന്ദ്ര സ്വരൂപ!” എന്നു കവി സൂരി എഴുത്തച്ഛനെ അഭിസംബോധനം ചെയ്തിരിക്കുന്നതായി കാണുന്നു. കവിതയ്ക്കു വലിയ ആസ്വാദ്യതയില്ലെങ്കിലും പല വേദാന്തരഹസ്യങ്ങൾ അതിൽ അടങ്ങീട്ടുണ്ടു്. ആകെയുള്ള ഇരുപത്തൊന്നു ശ്ലോകങ്ങളിൽ മൂന്നെണ്ണം അടിയിൽച്ചേർക്കുന്നു:
“ഓരോരോ ജന്മജന്മാന്തരമതിലുളവായുള്ള പുണ്യാതിരേകാൽ
സാരം മാനുഷ്യജന്മം സകലസുഖകരം പ്രാപ്തമായ് വന്നുതിപ്പോൾ
നേരോടാരാഞ്ഞതോർത്താൽ ജനിമൃതിഭയസംസാരദുഷ്പൂരമാമി
പ്പാരാവാരം കടപ്പാൻ തരണി ഗുരു കടത്തീടുവാൻ കർണ്ണധാരൻ?”
“മിഥ്യാഭൂതം പ്രപഞ്ചം ജഡമുടനനൃതം ദുഃഖഭാവം നിനച്ചാൽ
നിത്യം ബ്രഹ്മൈവ സത്യം നിഖിലസുഖമയം സച്ചിദാനന്ദസാന്ദ്രം
ശ്രുത്യന്താർത്ഥപ്രമൃഗ്യം സുലഭമസുലഭം ബാലിശാനാം പരോക്ഷം
പ്രത്യക്ഷം സർവഗത്വാൽ പ്രതിവിമലമലം ഭാതിവേദസ്വരൂപം.”
“അക്കാണായ ഗുഹാതലത്തിലൊരു സന്യാസീ മഹാമന്ത്രവും
നീക്കത്തൂക്കു വരാതെ നോക്കിയിരുപത്തോരായിരം പിന്നെയും
ആക്കത്തോടറുനൂറുമിങ്ങനെ ജപിച്ചീടുന്ന മന്ത്രാർത്ഥമ
ങ്ങോർക്കുന്നോർക്കൊരു മന്ത്രതന്ത്രമപരം ചിന്തിപ്പതെന്തിന്നഹോ!”
എന്നൊരു ശ്ലോകം ആ കൂട്ടത്തിലുണ്ടു്. അതു് എഴുത്തച്ഛനെ പരാമർശിക്കുന്നതാണെന്നു ചിലർ പറയുന്നു. അതിനു തെളിവൊന്നുമില്ല. “സുജ്ഞാനപ്രദമാകയാലിതിനു പേർ വിജ്ഞാനരത്നം മുദാ” എന്നു കവി പറയുന്നു.
വേദാന്തസാരം കിളിപ്പാട്ടു് എന്നൊരു ഗ്രന്ഥംകൂടി ദേവഗുരുനിർമ്മിതമായി ഉണ്ടെന്നു് ഉപന്യസിച്ചുകൊണ്ടു് അതിൽ നിന്നു താഴെക്കാണുന്ന വരികൾ രാമചന്ദ്രമേനോൻ ഉദ്ധരിച്ചിട്ടുണ്ടു്.
“ശോകനാശിനിതന്റെ വടക്കേത്തീരം നല്ല
യോഗികൾക്കാവസിപ്പാനെത്രയോ ശാന്തം യോഗ്യം
ചിൽപുരിനാഥ തന്റെ ദിവ്യതേജോവൈഭവാ
ലത്ഭുതമാകുമൈശ്വര്യങ്ങൾക്കാവാസസ്ഥാനം.
തത്ര ശ്രീരാമാനന്ദാഭിഖ്യമാമഗ്രഹാരം
വർത്തിപ്പൂ വിശ്വോത്തരം പരിപാവനം സാരം.
ആത്മാരാമനായ് രാമനാമാവാമസ്മൽഗുരു
വാത്മബോധം ദർശിപ്പോർക്കേകുവാൻകരുണയാ
തത്രസ്ഥസ്വസ്ഥാപിതപർണ്ണശാലാന്തരത്തിൽ
നിത്യതൃപ്തനായ് സമാധിസ്ഥനായ്മരുവുന്നു.
തൻതിരുവടിതന്റെ ചേവടിത്തളിർ രണ്ടു
മന്തരംഗത്തിലോർത്തു കുമ്പിട്ടുകൂപ്പിടുന്നേൻ.
തൽപാദദാസന്മാരാമാചാര്യദ്വയത്തെയു
മല്പജ്ഞനിവൻ ഭക്ത്യാ കൈവണങ്ങിയശേഷം
ആദിശ്രീഗുരുവരുളിചെയ്ത ദിവ്യങ്ങളാം
വേദാന്തസാരങ്ങളെസ്സംക്ഷേപിച്ചോതീടുന്നേൻ.”
ഈ കൃതികളുടെ പ്രണേതൃത്വത്തിന്റെ സത്യാവസ്ഥയെപ്പറ്റി തൽകാലം ഒന്നും പറവാൻ നിവൃത്തിയില്ല.
31.6പരാപരഗുരു
പരാപരഗുരുവിന്റെ കൃതിയാണെന്നുള്ള പ്രസ്താവനയോടുകൂടി ‘ആത്മബോധം’ എന്ന പേരിൽ കിളിപ്പാട്ടുരീതിയിലുള്ള ഒരു ഭാഷാഗാനം രാമചന്ദ്രമേനോൻ പരിഷത്ത്രൈമാസികം പതിനൊന്നാം പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു ശങ്കരാചാര്യരുടെ ആത്മബോധമെന്ന വേദാന്തഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണു്. ആ കൃതിയെ പരാപരഗുരുവിൽ ആരോപിക്കുന്നതിനു യാതൊരു തെളിവും അദ്ദേഹം കാണിച്ചിട്ടില്ല. അതിൽനിന്നു മാതൃകയായി ചിലവരികൾ ഉദ്ധരിക്കാം:
“ഭുവനപ്രസിദ്ധമാമാത്മബോധഗ്രന്ഥത്തെ
നവകേരളഭാഷാഗാനമാക്കുവാനായി
ശിവനേ, ഭവനേ, ശങ്കരനേ, ഹരനേ, നീ
യിവനെക്കടാക്ഷിപ്പാൻ തൃക്കഴൽ കൂപ്പീടുന്നേൻ.
വൻതപം ചെയ്തുകൊണ്ടു താപമൊക്കവേ നീക്കി
ശ്ശാന്തരായേറ്റം രാഗദ്വേഷാദിരഹിതരായ്
സന്തതം മോക്ഷകാമന്മാരായോർക്കുള്ളതാണീ
സ്സന്തതാനന്ദമേകുമാത്മബോധമാം ഗ്രന്ഥം.
അന്യസാധനങ്ങളെക്കാളും മോക്ഷാർത്ഥികൾക്കു
ധന്യസാധനം ബോധമെന്നതൊന്നത്രേ നൂനം.
വീതിഹോത്രനെന്നിയേ പചിക്കാവതല്ലൊന്നും
സാധിക്കയില്ല ജ്ഞാനംകൂടാതെ മോക്ഷമാർക്കും.
കർമ്മകാണ്ഡപ്രോക്തങ്ങളായ് വിവിധങ്ങളായ
കർമ്മങ്ങൾ വിരോധിച്ചിട്ടുള്ളവയല്ലെന്നാലും
അവിദ്യാനിവർത്തനം കർമ്മകാണ്ഡോക്തക്രിയാ
പ്രവൃത്തന്നൊരിക്കലുമുണ്ടാകയില്ലാ ദൃഢം.”
31.7ഗോപാലനെഴുത്തച്ഛൻ
ഗോപാലനെഴുത്തച്ഛനെയാണു് വലിയ കോപ്പസ്വാമികളെന്നു പറയുന്നതു് എന്നും അദ്ദേഹം തുഞ്ചത്തെഴുത്തച്ഛനേക്കാൾ വയോധികനായിരുന്നു എന്നും അദ്ദേഹത്തിനു മുൻപുതന്നെ അന്തരിച്ചു എന്നും ചിലർ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കിൽ സൂര്യനാരായണനെഴുത്തച്ഛന്റെ മരണാനന്തരം അദ്ദേഹം ഗുരുമഠത്തിന്റെ ആധിപത്യം സ്വീകരിച്ചു എന്നുള്ള ഐതിഹ്യത്തിനു് ഉപപത്തിയില്ലാതെവരുന്നു. പരമാർത്ഥം ആർക്കും അറിവില്ല. ചെറിയ കോപ്പസ്വാമികളുടെ വകയായ ചില ഗ്രന്ഥങ്ങളിൽ രാമാനന്ദൻ, കരുണാകരൻ, സൂര്യനാരായണൻ, ദേവൻ എന്നീ നാലു ഗുരുക്കന്മാരെപ്പറ്റിയേ വന്ദിച്ചുകാണുന്നുള്ളുവത്രേ. ആ കോപ്പസ്വാമി അന്തരിച്ചതു് 985-ലുമാണു്. അങ്ങനെയാണെങ്കിൽ ചെറിയ കോപ്പസ്വാമിതന്നെയായിരിക്കുമോ ഗോപാലനെഴുത്തച്ഛൻ? അദ്ദേഹത്തിന്റെ കാലാനന്തരമായിരിക്കുമോ ‘വന്ദേഹം ഗുരുസമ്പ്രദായം’ എന്ന ശ്ലോകത്തിന്റെ ആവിർഭാവം? ആ ശ്ലോകം എഴുവത്തു രാമച്ചപ്പണ്ടാരം എന്നൊരാളുടെ കൃതിയാണെന്നും ചെറിയ കോപ്പസ്വാമിയുടെ ശിഷ്യനായ അദ്ദേഹം 1007-ആണ്ടാണു് മരിച്ചതെന്നും രാമചന്ദ്രമേനോൻ പറയുന്നു. ആ പ്രസ്താവന ശരിയാണെങ്കിൽ വലിയ കോപ്പസ്വാമിയെ ‘വന്ദേഹം’ എന്ന ശ്ലോകത്തിൽ സ്മരിച്ചിട്ടില്ലെന്നും ചെറിയ കോപ്പസ്വാമിയെയാണു് ‘ഗോപാലശ്രീമൽഗുരും’ എന്ന പദംകൊണ്ടു രാമച്ചപ്പണ്ടാരം നിർദ്ദേശിച്ചിരിക്കുന്നതെന്നും നിർണ്ണയിക്കാം. അപ്പോൾ ഗോപാലനെഴുത്തച്ഛന്റെ കാലം ക്രി. പി. പത്താം ശതകത്തിലാണെന്നു സിദ്ധിക്കുന്നു. എന്നാൽ ചെറിയ കോപ്പസ്വാമി എന്നു പറയുന്നതു പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്ന ഭീമത്തു കോപ്പുമേനോനെയാണെന്നും പത്താം ശതകത്തിൽ കോപ്പസ്വാമി എന്ന പേരിൽ ഒരാൾ എഴുവത്തുവീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പറയുന്നവരുണ്ടു്. ഭീമത്തു കോപ്പുമേനോൻ 1040-ൽ ഗുരുമഠം നവീകരിക്കുകയും 1085-ൽ മരിക്കുകയും ചെയ്തു. അദ്ദേഹവും എഴുവത്തുകുടുംബത്തിൽപ്പെട്ട ആൾതന്നെ. അതിനു മുൻപു ‘ഗോപാലശ്രീമൽഗുരു’ എന്ന പദത്താൽ നിർദ്ദിഷ്ടനായ ഒരു കോപ്പസ്വാമി ഉണ്ടായിരുന്നു എന്നും അതു് എഴുത്തച്ഛന്റെ സമകാലികനായ വലിയ കോപ്പസ്വാമിയല്ലെന്നും സിദ്ധമാണു്. അതുകൊണ്ടു പത്താം ശതകത്തിൽ കോപ്പസ്വാമിയെന്ന പേരിൽ മറ്റൊരാൾ ജീവിച്ചിരിക്കണമെന്നു വന്നുകൂടുന്നു.
ഗോപാലനെഴുത്തച്ഛന്റെ കൃതിയാണു് പാർവതീസ്വയംവരം കിളിപ്പാട്ടെന്നും ചിലർ പറയുന്നുണ്ടെങ്കിലും അതിനു തെളിവൊന്നുമില്ല. മച്ചാട്ടിളയതിന്റെ കൃതിയാണെന്നാണു് മറ്റു ചിലരുടെ പക്ഷം. മച്ചാട്ടിളയതു പത്താം ശതകത്തിൽ ജീവിച്ചിരുന്നു. ആരുടെ കൃതിയായാലും പാർവതീസ്വയംവരം പത്താം ശതകത്തിൽ വിരചിതമാണെന്നു് ഭാഷാരീതികൊണ്ടു വെളിവാകുന്നതിനാൽ അതിനെപ്പറ്റി അന്യത്ര പ്രസ്താവിച്ചുകൊള്ളാം. ഗോദവർമ്മരാജാവിന്റെ സ്കാന്ദപുരാണത്തെ മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ.
31.8സ്കാന്ദപുരാണം കിളിപ്പാട്ടു്
മൂലം
എണ്‍പത്തോരായിരത്തിലധികം ശ്ലോകങ്ങളുള്ള ഒരു മഹാപുരാണമാണു് സ്കാന്ദം. ഇതരപുരാണങ്ങളിൽ ഒന്നിനും ഇത്രമാത്രം ദൈർഘ്യമില്ല. കിളിപ്പാട്ടുകാരൻ ആശ്രയിച്ചിട്ടുള്ളതു് ആ ഗ്രന്ഥമല്ല: അതിൽ ശങ്കരസംഹിതയെന്ന പന്ത്രണ്ടു ഖണ്ഡങ്ങളുള്ള ഒരു പുരാണം പില്ക്കാലങ്ങളിൻ ആരോ കൂട്ടിച്ചേർത്തിട്ടുണ്ടു്. അതിലെ പ്രഥമഖണ്ഡത്തിനു ശിവരഹസ്യം എന്നു പേർ പറയുന്നു. അതിൽ ഉല്പത്തികാണ്ഡം, അസുരകാണ്ഡം, മഹേന്ദ്രകാണ്ഡം, യുദ്ധകാണ്ഡം, ദേവകാണ്ഡം, ദക്ഷകാണ്ഡം, ഉപദേശകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ ആറുകാണ്ഡങ്ങൾ കാഞ്ചീപുരം കച്ചിയപ്പ ശിവാചാര്യരും ഏഴാമത്തെ കാണ്ഡം അദ്ദേഹത്തിന്റെ ശിഷ്യൻ കോനേരിയപ്പമുതലിയാരും ക്രി. പി. 1500-ആണ്ടിടയ്ക്കു തമിഴിൽ വിവർത്തനംചെയ്തു. കച്ചിയപ്പ ശിവാചാര്യരുടെ കാവ്യത്തിന്റെ പേർ (സ്കന്ദ) കന്തപുരാണം എന്നാകുന്നു. കിളിപ്പാട്ടുകാരൻ ശങ്കരസംഹിതയ്ക്കു പുറമേ കച്ചിയപ്പരുടെ കൃതിയേയും ഉപജീവിച്ചിട്ടുണ്ടു്. അതു സംഭവകാണ്ഡം, ആസുരകാണ്ഡം, വീരമാഹേന്ദ്രകാണ്ഡം, യുദ്ധകാണ്ഡം, ദേവകാണ്ഡം എന്നിങ്ങനെ അഞ്ചു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. വീരമാഹേന്ദ്രകാണ്ഡത്തിനു തമിഴിൽ മാഹേന്ദ്രകാണ്ഡമെന്നുതന്നെയാണ് പേർ. ദക്ഷകാണ്ഡം രാമായണത്തിൽ ഉത്തരകാണ്ഡംപോലെ, പൂർവകഥാപ്രതിപാദകമായ ഒരു ഭാഗമാകയാലായിരിക്കണം അതു ഗ്രന്ഥകാരൻ വിട്ടിരിക്കുന്നതു്. ഒന്നും മൂന്നും കാണ്ഡങ്ങൾ കേകയിലും രണ്ടും നാലും കാണ്ഡങ്ങൾ കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിതന്റെ വന്ദനത്തിനു വിഷയമാക്കീട്ടുള്ളവരുടെ കൂട്ടത്തിൽ “വേദമുച്ചരിച്ചീടും ബ്രാഹ്മണശ്രേഷ്ഠന്മാരും മേദുരന്മാരായീടും മൽഗുരുനാഥന്മാരും”കൂടി ഉൾപ്പെടുന്നുണ്ടു്. ആ ഗുരുനാഥന്മാർ ആരെന്നു് അറിയുന്നില്ല.
കവിതാരീതി
സ്കാന്ദപുരാണത്തിലെ കവിത അപകൃഷ്ടമാണു്. പ്രാചീനങ്ങളായ ശുകഗാനങ്ങളിൽ അതിനെക്കാൾ വിരസവും സ്ഖലിതജടിലവുമായ ഒരു കൃതി കണ്ടെത്തുവാൻ പ്രയാസമുണ്ടെന്നുപോലും പറയാം. മനോഹരമായ ശങ്കരസംഹിത അത്രമാത്രം വികൃതമായി ഭാഷയിൽ സംക്ഷേപിച്ച കവി അശേഷം അഭിനന്ദനീയനല്ല. പ്രസ്തുത പുരാണകഥ മറ്റാരും കിളിപ്പാട്ടായി രചിച്ചിട്ടില്ലെന്നുള്ളതല്ലാതെ അതിന്റെ നിലനില്പിന്നു വേറെ യാതൊരു കാരണവും ഞാൻ കാണുന്നില്ല. ‘കല്ല്യാണരൂപിയായ പാർവതി’, ‘കൃഷ്ണദ്വൈപായനെന്നു്’, ‘വൈയ്യാകരണാദികൾ പാഠം ചെയ്തു’, ‘കൃത്തിവാസൻ’, ‘രക്ഷിതാത്മൻ’ ഇങ്ങനെയുള്ള അപശബ്ദങ്ങൾ ഇതിൽനിന്നു് എത്ര വേണമെങ്കിലും പ്രദർശിപ്പിക്കുവാൻ കഴിയുന്നതാണു്. ‘വിരവിനൊടു’, ‘പരിചിനൊടു’ ‘ഇഹ’ മുതലായ നിരർത്ഥകപദങ്ങൾ എവിടെയും അനുവാചകന്മാർക്കു് ഉദ്വോഗജനകങ്ങളായി നഗ്നനർത്തനം ചെയ്യുന്നു. താഴെക്കാണുന്നവ ദേവകാണ്ഡത്തിലെ ചില വരികളാണു്:
“വിരവിനൊടുമരികിൽ മരുവിന നിജസഹോദരൻ
വീരബാഹുവിനെ നോക്കിയരുൾചെയ്തു.
അമരരിപു വിരവിനൊടു വിമലതരപട്ടണേ
യൻപോടു ചെന്നു നീയൊന്നു ചെയ്തീടുക.
അമരപരിവൃഢസുതനെ വിരവൊടു വരുത്തുക
അല്ലൽപൂണ്ടുള്ളോരു ദേവജനത്തെയും.
ഇഹ വചനമിതി സപദി നിജശിരസി കൈക്കൊണ്ടു
ഗാഢകുതുകം കടന്നുചെന്നാദരാൽ
വിരവിനൊടു ദിതിജപുരി കനിവിനൊടു പുക്കുടൻ
വീരബാഹുജയന്താദികളെക്കണ്ടു.”
പോരേ? കവിയുടെ അക്ഷന്തവ്യമായ സാഹസത്തിനു് ഇതിൽ പരം എന്തു ലക്ഷ്യം വേണം? ഗോദവർമ്മാവിന്റെ ‘യശോരാശിത്വവും’ ‘ധീമത്ത്വവും’ കവിതയെ ആസ്പദീകരിച്ചല്ലെന്നുള്ളതു സിദ്ധമാണു്. അദ്ദേഹം സ്കാന്ദപുരാണം രചിച്ചിട്ടുള്ളതു മഞ്ജൂഭാഷയിലുമല്ല. ഘുണാക്ഷരന്യായേന ഏതാനും ചില വരികൾ അങ്ങിങ്ങു് അസ്വാരസ്യം ഇല്ലാത്തവയായും ഇല്ലെന്നില്ല. അവയുടെ ഒരു മാതൃക അടിയിൽ ചേർക്കുന്നു. സുബ്രഹ്മണ്യന്റെ ബാലക്രീഡയാണു് പ്രമേയം.
“അങ്ങനെ കുറഞ്ഞൊന്നു ചെല്ലുന്ന കാലത്തിങ്കൽ
മംഗലശീലൻ ഗുഹൻ നടന്നു തുടങ്ങിനാൻ.
ഭംഗിയിൽ സോദരന്മാരായുള്ള വീരരുമാ
യംഗങ്ങൾതന്നിൽ നല്ല ഭൂഷണങ്ങളും പൂണ്ടു,
അങ്ങോടിങ്ങോടുമോടിക്കളിച്ചു തുടങ്ങിനാൻ
കിങ്ങിണി ശബ്ദിക്കയും സംഗീതം പാടുകയും,
മംഗലസ്ത്രീകളുടെ മടിയിൽ ശയിക്കയും,
കിങ്ങിണി കഴിച്ചുടനെറിഞ്ഞു കളിക്കയും,
അംഗനാമൗലി ദേവി തിരഞ്ഞു നടക്കയു
മങ്ങൊരു കോണിൽച്ചെന്നങ്ങൊളിഞ്ഞു വസിക്കയും,
ഗംഗാവല്ലഭൻതന്നെ സ്തുതിച്ചു നമിക്കയു
മംഗജവൈരിയുടെ ഹൃദയം തെളികയും,
ചെന്നുടനൃഷഭത്തിൻമുകളിൽക്കരയേറി
യുന്നതമായീടുന്ന കകുദം പിടിക്കയും,
പോന്നുടൻ ദൃക്കു പൊത്തിത്തൊട്ടുടൻ ക്രീഡിക്കയും,
മന്ദിരങ്ങളിൽച്ചെന്നങ്ങൊളിച്ചു കളിക്കയും,
തരുക്കൾ തന്നിലേറിപ്ഫലങ്ങൾ പറിക്കയും,
സരസശീലൻ ഗുഹൻ സൂര്യലോകത്തു ചെന്നു
പരമാ ബന്ധിച്ചൊരു വാജികളഴിച്ചിട്ടു
പരിചിൽ നടക്കയെന്നുരച്ചു രസിക്കയും,
വിരയെപ്പോന്നുവന്നു ചന്ദ്രന്റെ രഥമേറി
ക്കൈരവസുഹൃത്തിനെപ്പിടിച്ചു പുറത്താക്കി
പ്പരമേശ്വരസുതൻ താൻ കൊണ്ടുനടക്കയും.”
31.9നാഗാനന്ദം കിളിപ്പാട്ട്
കാലം
നാഗാനന്ദം കിളിപ്പാട്ടു് എട്ടാം ശതകത്തിലേ ഒരു കൃതിയാണെന്നു് അതിലെ ഭാഷാശൈലിയിൽനിന്നു നിർണ്ണയിക്കാവുന്നതാണു്. എഴുത്തച്ഛന്റെ ഗാനങ്ങൾ കേരളത്തിൽ പ്രസരിച്ചുതുടങ്ങിയ കാലത്തായിരിക്കണം ആ കൃതിയുടെ നിർമ്മിതി. ‘കാരുണ്യാലയനായ രാമനാമവും പാടി’, ‘ബാഷ്പപൂർണ്ണാക്ഷനായേ’, ‘മന്ദഹാസാനനം കണ്ടേ’, ‘വിദ്യാധരൻ കീർത്തികൾ’, ‘ദരിശിച്ചു’ ഇത്യാദി പ്രയോഗങ്ങൾ എഴുത്തച്ഛന്റെ കൃതികളിലെന്ന പോലെ അതിലും കാണുന്നു. ഉരസ്സു്, ശിരസ്സു്, വക്ഷസ്സു് എന്നീ പദങ്ങൾക്കു പകരം ഉരം, ശിരം, വക്ഷം എന്നീ പദങ്ങൾ ഘടിപ്പിക്കുവാൻ കവിക്കു വൈമനസ്യമില്ല. വിദ്യാധരനെ പലപ്പോഴും ‘വിദ്യാധ്റ’നാക്കിയിരിക്കുന്നു. ‘വിനതാസുതനെ’ വിനതസുതനായും ‘ഹുതവഹനെ’ ഉതവഹനായും രൂപാന്തരപ്പെടുത്തുന്നു. ‘സരഭസമൊടു’, ‘മേഘച്ഛന്നംകൂടാതെ’, ‘ജനകജനനിയെയും’, ‘ലതഗണം’ തുടങ്ങിയ പ്രയോഗങ്ങൾ അനവധാനതാദ്യോതകങ്ങളായി അങ്ങിങ്ങു മുഴച്ചുനില്ക്കുന്നു. നാഗാനന്ദകാരന്റെ പൈങ്കിളിപ്പെണ്ണും അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിലെന്നപോലെ
“ശ്രീരാമ ജഗദഭിരാമ മാധവ ഹരേ,
ശ്രീരാമ നിശിചരനാശന നാരായണ,
ശ്രീരാമ സീതാമനോവല്ലഭ ജഗൽപതേ,
ശ്രീരാമ മമ ഹൃദിവാസിനേ നമോസ്തു തേ”
എന്നും മറ്റും രാമനാമം തന്നെയാണു് പാടിക്കൊണ്ടുവരുന്നതു്. “വീരരായ്പരോപകാരികളായുള്ള ജനമാരെന്നാലവർകഥ ചൊല്ലണം മടിയാതെ” എന്നു കവി അപേക്ഷിക്കുകയും ശാരിക ആ അപേക്ഷയെ അംഗീകരിച്ചു നാഗാനന്ദനാടകത്തിലും മറ്റും പ്രസ്തുതനായ ജീമൂതവാഹനന്റെ ചരിതം ഗാനം ചെയ്യുകയും ചെയ്യുന്നു.
കവിയും കവിതയും
നാഗാനന്ദം കിളിപ്പാട്ടിന്റെ കർത്താവു് ആരെന്നറിയുന്നില്ല. “മേദിനീനിവാസികളായ ഭൂസുരഗണപാദപങ്കജം തൊഴുതീടിനേൻ ദിവാനിശം” എന്ന വാക്യത്തിൽനിന്നു് അദ്ദേഹം ഒരു ബ്രാഹ്മണനല്ലെന്നു് അനുമാനിക്കാം. കവി ഹർഷദേവന്റെ നാഗാനന്ദം നാടകത്തെത്തന്നെയാണു് പ്രധാനമായി അവലംബിക്കുന്നതെങ്കിലും ദയാവീരരസം വികസിതാവസ്ഥയെ പ്രാപിക്കുന്ന ആ നാടകത്തിലെ നാലും അഞ്ചും അങ്കങ്ങളിലെ കഥാഭാഗത്തെയാണു് വിസ്തരിക്കുന്നതു്. ദൃശ്യകാവ്യത്തെ ശ്രാവ്യകാവ്യമായി വിവർത്തനം ചെയ്യുമ്പോൾ വേണ്ടിവരുന്ന വ്യതിയാനങ്ങളും, ആവശ്യവും ഔചിത്യവും അനുസരിച്ചു്, വരുത്തുവാൻ അദ്ദേഹം യത്നിച്ചിട്ടുണ്ടു്. കവിത വളരെ ആകർഷകമല്ലെങ്കിലും അപലപനീയമാണെന്നു പറവാനില്ല. നാഗാനന്ദം നാലു പാദങ്ങളായി വിഭക്തമായിരിക്കുന്നു. ഒന്നും നാലും പാദങ്ങൾ കേകയിലും രണ്ടും മൂന്നും പാദങ്ങൽ യഥാക്രമം കാകളിയിലും കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ഒരു ഭാഗം ചുവടേ ചേർക്കുന്നു. വധ്യശിലയിൽ ജീമൂതവാഹനൻ കിടക്കുന്നതു കണ്ട ഗരുഡന്റെ വിചാരമാണു് പ്രതിപാദ്യം.
“അരുണസഹജനുമഥ ശിലാതലേ നോക്കിനാ
നാർത്തിയൊഴിഞ്ഞു കിടപ്പതാരെന്തിദം?
അരുതരുതിതുരഗകുലമതിലൊരുവനല്ലിവ
നാഹാരമിന്നു വേണ്ടായെന്നു താർക്ഷ്യനും
വ്യഥയൊടവനതിഝടിതി മലമുകളമർന്നുടൻ
വ്യാകുലമോടേ നിനച്ചാൻ പലതരം.
മമ ചിറകിലിളകുമൊരു പവനബലമേല്ക്കവേ
മാഴ്കിക്കരഞ്ഞരണ്ടോടുമഹിഗണം.
ഇവനൊരുവനതികഠിനഹൃദയനിതി നിർണ്ണയ
മില്ല ഭുജംഗന്മാർക്കിത്ര ധൈര്യം ദൃഢം.
മരണഭയമിവനു നഹി; കിമിദമിതി വിസ്മയം,
മറ്റൊരു ജാതികൾ വന്നുമരിക്കുമോ?
അഹികളിലുമതികഠിനഹൃദയർ ചിലരുണ്ടവ
രല്ലാതൊരുവൻ വരാ മരിച്ചീടുവാൻ.
വിഹഗപതി വിവിധമിവ പലതുമഥ ചിന്തിച്ചു
വിശ്രാന്തകോപേന താണടുത്തീടിനാൻ.
ചലനമവനതുപൊഴുതുമില്ല കാണ്‍മാനെന്നു
ശങ്കിച്ചു താർക്ഷ്യനുപരി പൊങ്ങീടിനാൻ.
പതഗപരിവൃഢനുമഥ മലമുകളമർന്നുടൻ
പാരം വിശന്നു ദാഹിച്ചു പൊറായ്കയാൽ
മരണമതു വരുവതിനു കരുതിയൊരുവൻ വന്നാൽ
മാറ്റലരെപ്പോലെ കൊല്കെന്നതേയുള്ളു.
ഇതി കരുതി ഗരുഡനഥ താണു മൂന്നാമതു
മിച്ഛയാ വധ്യശിലായാമിറങ്ങിനാൻ...”
31.10കൃഷ്ണലീല പാട്ടു്
കൃഷ്ണലീലയും കിളിപ്പാട്ടുരീതിയിൽ വിരചിതമായ കൃതിയാകുന്നു. പക്ഷേ കിളിയെക്കൊണ്ടല്ല കഥ പറയിക്കുന്നതു്. രാസക്രീഡയാണു് പ്രതിപാദ്യം. ആകെ നാലു പാദങ്ങളുള്ളതിൽ ദ്വിതീയപാദം മാത്രം കാകളിയിലും ഇതരപാദങ്ങളെല്ലാം കേകയിലും നിബന്ധിച്ചിരിക്കുന്നു. പ്രഥമപാദത്തിൽ
“മരതകസ്തംഭത്തിനും കരിവരതുമ്പിക്കൈയ്ക്കും
കുറവേകും തിരുത്തുടയെപ്പോഴും കാണാകേണം
വരചെപ്പുമുരയൊപ്പാനരിമപ്പെട്ടടികൂപ്പി
ച്ചരുളുമാ മുഴങ്ങഴലെപ്പോഴും കാണാകേണം.”
എന്നു കേകയുടെ പ്രകാരാന്തരമെന്നപോലെ ‘കല്യാണി കളവാണി’ എന്ന മട്ടിൽ പാടാവുന്ന ഒരു വൃത്തത്തിൽ എട്ടു വരികൾ കവി ഘടിപ്പിച്ചിട്ടുണ്ടു്. കൃഷ്ണലീലയുടെ പ്രണേതാവിനെപ്പറ്റി ഒരറിവും കിട്ടുന്നില്ല. ശ്രീമൽഭാഗവതത്തെത്തന്നെയാണു് അദ്ദേഹം പ്രായേണ അനുകരിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ജീവിതകാലം എട്ടാം ശതവർഷമാണെന്നും ‘നഞ്ചു,’ ‘മഘാ,’ ‘മാതർ,’ ‘അച്ചച്ചോ,’ ‘പട്ടാങ്ങം,’ ‘വാർതകും’ മുതലായ പദങ്ങൾ സൂചിപ്പിക്കുന്നതായി കരുതാം. കവിതയിൽ പറയത്തക്ക രചനാനിഷ്കർഷയൊന്നും കവി പ്രദർശിപ്പിച്ചിട്ടില്ലെങ്കിലും അതിനു് അകൃത്രിമമായ കോമളത ഒരു വിശേഷഗുണമായി പ്രകാശിക്കുന്നു. ദ്വിതീയാക്ഷരപ്രാസത്തിൽ സാർവ്വത്രികമായ ദീക്ഷയില്ല. രണ്ടു ഭാഗങ്ങൾ ഉദ്ധരിക്കാം:
“വന്നാരുടനുടൻ പാട്ടു കേട്ടു ഗോപ
സുന്ദരിമാരുമാ വൃന്ദാവനംതന്നിൽ
തങ്ങടെയുറ്റോരുടയോരറിയാതെ
തങ്ങളിൽത്തങ്ങളിലാരുമറിയാതെ
പെറ്റമ്മയച്ഛനവരുമറിയാതെ
ഉറ്റവരൊട്ടു തടഞ്ഞതും കേളാതെ
കുറ്റമതിനുണ്ടെന്നമ്മചൊൽകേളാതെ
രാത്രിയിൽപ്പേടിയാമെന്നതറിയാതെ
പോയ്ച്ചെന്നു ഗോപിമാർ നന്ദകുമാരനെ
ച്ചേർച്ചയിൽക്കൈകൂപ്പിനിന്നാർ ചുഴലവേ,
മട്ടലർബാണനുടനുടനെയ്തിടും
കൂർത്തുമൂർത്തുള്ള ശരങ്ങൾ തറച്ചവർ
ആർത്തിതളർത്തണിമാർവിലണച്ചയ്യോ
കാത്തുകൊള്ളേണമെന്നാശ്രയിച്ചീടിനാർ.’
“പൂഞ്ചായലഴിഞ്ഞു പൂമാലകൾ പൊഴിയവേ,
താമരയിതൾ വെല്ലും മിഴികൾ മലരവേ,
തഞ്ചത്തിലുതിരും പുഞ്ചിരികൾ ചിതറവേ,
കഞ്ജത്തെ വെല്ലും തിരുമുഖങ്ങൾ തെളിയവേ,
ഭംഗിയിലുടൻ തിരുക്കരങ്ങളിളകവേ,
മധുരതരം തരിവളകൾ കിലുങ്ങവേ,
അണിമെയ്യുലഞ്ഞു പോർമുലകൾ കുലുങ്ങവേ,
മിന്നൽപോൽ മിന്നും കൊടിനടുവതുലയവേ,
പൊന്മണിയുടഞാണുമിടഞ്ഞുപൊടിയവേ,
പൊന്നെഴുത്തുടയാടപ്പൊൻനിറം മിന്നീടവേ,
താഴ്ചയിൽക്കളിച്ചുടൻ കാൽച്ചുവടെടുക്കവേ,
മുഗ്ദ്ധഭാവത്തെക്കണ്ടു സിദ്ധന്മാർ വണങ്ങവേ,
ഭക്തന്മാരിതു കണ്ടു നൃത്തങ്ങൾ തുടങ്ങവേ,
വിസ്മയംപൂണ്ടു വിശ്വമൊക്കെയും സുഖിക്കവേ,
ഈവണ്ണം പലപല കാലങ്ങൾ കളിച്ചിതു
കാർവർണ്ണൻതാനും ഗോപസുന്ദരിമാരുംകൂടെ
നിത്യവും പൂർണ്ണചന്ദ്രൻതന്നേ പോന്നുദിച്ചുവോ?
രാത്രികളൊക്കെയതുകൊണ്ടേറെ വിളങ്ങീതു!”
31.11രാമാശ്വമേധം കിളിപ്പാട്ടു്
കാലം
രാമാശ്വമേധം കൊല്ലം 806-ൽ പകർത്തിയെഴുതിയ ഒരു താളിയോലഗ്രന്ഥം കണ്ടുകിട്ടീട്ടുള്ളതുകൊണ്ടു് ആ കൃതിയുടെ കാലം എട്ടാം ശതകമാണെന്നു നിർണ്ണയിക്കാം. ‘ആർകലി,’ ‘ഉള്ളിലേ പുലമ്പീടണം,’ ‘അങ്കി.’ (അഗ്നി) ‘യാത്രാക്കി,’ ‘മയ്യേൽമിഴി,’ ‘പുകണ്ണു,’ ‘വാട’ (മണം) തുടങ്ങിയ പദങ്ങളുടെ പ്രയോഗം ആ നിർണ്ണയത്തിനു് ഉപോൽബലകമായുമിരിക്കുന്നു. കവി ആരെന്നറിയുന്നില്ല. ഭക്തനും വിരക്തനും വ്യുൽപന്നനും സഹൃദയനുമാണു് അദ്ദേഹമെന്നു തീർച്ചയായി പറയാം. കവിത ഹൃദ്യമായിട്ടുണ്ടു്. കേകകൊണ്ടുമാത്രമേ അദ്ദേഹം ആദ്യന്തം കൈകാര്യം ചെയ്തിട്ടുള്ളു.
“മുട്ടാതെയീശ്വരസേവ ചെയ്തീടുവോ
ർക്കെട്ടുപേരുണ്ടു വിരോധികളായിട്ടു:
ദുഷ്ടനാം മന്മഥനഗ്രേസരനതിൽ,
കിട്ടും ധനമെന്നൊരാശ രണ്ടാമതും,
നഷ്ടമാമെന്നൊരു പേടി മൂന്നാമതും,
കഷ്ടമായുള്ളൊരു നിദ്ര നാലാമതും,
ഒട്ടും പൊറാത പൈദാഹമഞ്ചാമതു,
മിഷ്ടവിയോഗാദിപീഡയാറാമതും,
തുഷ്ടിയില്ലായ്മയേഴാമ, തറിക നീ
യെട്ടാമതായതഹംഭാവമെന്നിവ
രെട്ടുപേരുംകൂടി ദേഹിനാം ജീവന
മെട്ടായ്പ്പകുത്തുകൊണ്ടീടുന്നിതു ബലാൽ.”
ആ എട്ടു ദോഷങ്ങളും തന്നെ ബാധിച്ചിട്ടില്ലെന്നും അതിനാൽ ‘നാരായണന്റെ കഥ’ കേൾക്കുവാൻ താൻ അധികാരിയാണെന്നും കവി കിളിയോടു പറയുന്നു.
“താർമകൾ തന്റെ മനോഹരമായുള്ള
പോർമുലമൊട്ടിലിഴുകുന്ന കുങ്കുമം
മാർവിടത്തിങ്കലണിയുന്ന ദൈവവും
പൂർവജന്മത്തെ മറന്നു മായാംബുധൌ
സാർവഭൗമത്വേന വീണുനിന്നിട്ടങ്ങു
ചാർവംഗമാർന്ന പൈതങ്ങളെക്കണ്ടിട്ടു
കാർമുകിൽകൊണ്ടലം മൂടിക്കിടക്കുന്ന
വാർതിങ്കൾപോലെ മയങ്ങി മുഖാംബുജം;
ആർകലിയിൽച്ചിറ കെട്ടിക്കടന്നിട്ടു
പോർചെയ്തു രാവണനെക്കൊന്ന വീര്യവും
വേർപെട്ടു ചെറ്റു വിഷാദിച്ചു രാഘവൻ
വേദനയോടു നിന്നീടിനാനക്ഷണം.”
എന്ന വരികളും, കുശലവന്മാരുടെ രാമായണഗാനത്തെ വർണ്ണിക്കുന്ന
“പാടിത്തുടങ്ങിനാരക്കഥാസാരത്തെ
യാടിത്തുടങ്ങി ശിരസ്സുകളേവർക്കും,
കൂടിത്തുടങ്ങി കരംകൊണ്ടു മേളവും,
മൂടീതു നല്ലപേർക്കുള്ളിലേ വേദന”
ഇത്യാദിഭാഗവും, സഹൃദയഹൃദയങ്ങളെ ആവർജ്ജിക്കുന്നു. സീതയെ കൊണ്ടുപോകുവാൻ പ്രത്യക്ഷീഭവിക്കുന്ന ഭൂമിദേവിയുടെ വർണ്ണനം ഏറ്റവും രമണീയമായിരിക്കുന്നു:
“എട്ടു ദിക്കും മുഴങ്ങീടുമാറങ്ങിനെ
പൊട്ടിപ്പിളർന്നുകാണായി മഹീതലം.
പൊൻചിലമ്പൊച്ച കേൾക്കായി ഗുഹാന്തരേ
പിച്ചകപ്പൂവിന്റെ വാട പൊങ്ങീ തദാ.
… … …
ആദിത്യകോടികളൊന്നിച്ചുദിച്ചപോ
ലായതമായൊരു തേജസ്സു കാണായി.
ആയതു പിന്നെ ക്രമത്താൽ വളർന്നുട
നാഖണ്ഡലൻതന്റെ കോദണ്ഡമെന്നപോ
ലാകാശമാർഗ്ഗത്തിൽ വിസ്തരിച്ചീടുന്നു.
ആയിരത്തെട്ടു തലയുള്ള പാമ്പിന്റെ
യാദിമൂർദ്ധാവിന്റെ മധ്യഭാഗത്തിങ്ക
ലായതമായോരു സിംഹാസനത്തിങ്ക
ലാനന്ദമുൾക്കൊണ്ടിരുന്നരുളീടവേ,
ആധാരശക്തിസ്വരൂപയാം ഭൂമിതാ
നാകുലമെന്നിയുദിച്ചുയർന്നീടിനാൾ.
ആലോകനാമൃതം പെയ്തുപെയ്തമ്പിനാ
ലാരാൽ വണങ്ങിനിന്നീടും മുനികൾത
ന്നാലസ്യമെല്ലാമൊഴിക്കുമാറങ്ങനെ,
ചന്ദ്രികാഭംഗിതേടീടും മനോഹര
മന്ദസ്മിതം തൂകി മൂടുന്നു ലോകരെ.
ചന്ദ്രചൂഡന്റെ ജടാഭാരമധ്യത്തിൽ
മന്ദാകിനീജലം വീഴുന്നതുപോലെ
ഇന്ദ്രലോകത്തിങ്കൽനിന്നു തൽകാലത്തു
മന്ദാരപുഷ്പവൃന്ദം പൊഴിഞ്ഞീടുന്നു.
ആശ്ചര്യമന്നേരമുണ്ടായതോർക്കുമ്പോ
ളായുസ്സു പോരാ വിരിഞ്ചനും ചൊല്ലുവാൻ.”
31.12ഭാരതം സംക്ഷേപം കിളിപ്പാട്ടു്, കവിയും കാലവും
ഈ കിളിപ്പാട്ടിന്റെ കർത്താവു് ഏറ്റുമാനൂർ ശിവന്റെ ഭക്തനാണെന്നും കൃതിയുടെ രചന അവസാനിച്ചതു് 782-ആണ്ടു കന്നിമാസം 21-ആനുയാണെന്നുമുള്ളതിനു ഗ്രന്ഥത്തിൽത്തന്നെ തെളിവുണ്ടു്.
“സപ്തമശതാബ്ദംതന്നുത്തരേ തൊണ്ണൂറ്റിന്മേ
ലെത്തിന രണ്ടാംകൊല്ലം മേടച്ഛായാനന്ദനേ
വൃത്രശാസനഗുരു സായകാസനേ നില്ക്കും
മിത്രതയോടുംകൂടെക്കാവ്യരൗഹിണേയന്മാ
രൊത്തു കന്നിയിലെത്തി സ്വർഭാനു കുംഭത്തിലും
സപ്തമേ ശിഖി തസ്മാലന്നുടൻ കുളീരത്തിൽ
പൃഥ്വീജൻ ഗുളികനും രാശീനാം മൂന്നാമതിൽ
തത്രൈവ സഹ കലാധീശനും നിലതകും
മിത്രസംക്രമകന്യാതന്നിലായിരുപത്തൊ
ന്നുത്തമദിനംചേർന്ന ചിത്രഭാനുജവാരേ
… … …
അത്ര ദേശികാജ്ഞയാ പൂരിച്ചേനതീവണ്ണം.”
എന്ന വരികൾ കാലത്തേയും
“ഉത്തമാധികമൃഗഗ്രാമം വാണരൻതന്റെ
ഭൃത്യനായിനിക്കാടമ്പീടിന വ്യാഘ്രൻതന്റെ
… … …യണേ ശ്രീരാമാദികളുടെ
സ്വർഗ്ഗാരോഹണം പാട്ടായ് നിർമ്മിച്ചേൻ കർമ്മവശാൽ.
അർത്ഥശബ്ദങ്ങളനുഭൂതങ്ങൾ പദങ്ങളും
തത്ര നേരല്ലെങ്കിലും പാരിടേ മഹാജനം
ഭക്തിമാനഗതിയെന്നുള്ള വാത്സല്യംകൊണ്ടു
ഭർത്സിച്ചീലവനത്രേയാവുതെന്നുരചെയ്താർ.
സത്തുക്കളേയും നമസ്കൃത്യ മോഹത്തെക്കൊണ്ടു
ബുദ്ധിമാനല്ലാത ഞാനോരാതെ രണ്ടാമതും
ഭദ്രനാം പരശ്വധരാമനെ വന്ദിപ്പാനായ്
വിസ്തരം കുറച്ചോരു കാർത്തവീര്യൻ തന്നുടെ
വൃത്താന്തേ ചില കഥ ബന്ധിച്ചും പാട്ടായ് ചെയ്തേ
നത്രയല്ലയന്ധൻ പിന്നും കൃഷ്ണന്റെ ചരിത്രത്തി
ലെത്തിച്ചേനുടൻ ചിത്തമേതുമൊന്നറിയാതെ.
സത്തുക്കളാലും പുകഴെത്താത കഥകളെ
വിസ്തരിക്കാമോ നിരൂപിച്ചാലങ്ങസാരന്നു്?
ഹ്രസ്വമാം കുടത്തിങ്കലെപ്പേരും കോരിക്കൊള്ളാം
സപ്തസാഗരജലമെന്നപോലതിമോഹാൽ
അത്യന്തം ഭഗവതി ചേരുന്ന കഥകളെ
വസ്തുതയറിയാതെ ചൊന്നാലും പിഴയില്ലെ
ന്നർദ്ധിച്ചുമിടയിട്ടുമെത്തിച്ചേനൊരു പാട്ടായ്
ഭക്തിപ്രാബല്യം കൈക്കൊണ്ടിങ്ങനെ മൂന്നാമതും”
എന്ന വരികൾ കവിയേയും പരാമർശിക്കുന്നു. ‘ആയിനിക്കാടമ്പിന വ്യാഘ്രനും’ ഗ്രന്ഥകാരനും തമ്മിലുള്ള ബന്ധമെന്താണെന്നു് ആ ഭാഗത്തിൽ അല്പം ഏടു പൊടിവാകയാൽ അറിവാൻ നിവൃത്തിയില്ല. കവിയുടെ ആദ്യത്തെ കൃതി ശ്രീരാമസ്വർഗ്ഗാരോഹണവും രണ്ടാമത്തേതു പരശുരാമചരിതവുമാണെന്നു കാണുന്നു. മൂന്നാമത്തേതാണു് പ്രസ്തുതകൃതി. “കൃഷ്ണനെ സ്തുതിചെയ്വാൻതന്നെ മറ്റൊന്നു ചിന്തിച്ചല്ല ഞാനിച്ചെയ്തതു്” എന്നു് അദ്ദേഹം ആ വിഷയത്തിൽ തന്റെ ഉദ്ദേശം വെളിപ്പെടുത്തുന്നു. ഭാഗവതം ആസ്തികോപാഖ്യാനത്തിനു ശേഷം ദശമസ്കന്ധത്തിന്റെ സാരസംക്ഷേപം ഉൾക്കൊള്ളിച്ചിട്ടുള്ളതു് ഇതിനു് ഉപോൽബലകമായുമിരിക്കുന്നു.
കവിത
ഭാരതം പൗലോമം മുതല്ക്കുള്ള കഥ ഭീഷ്മോൽപത്തിവരെ തുടർന്നതിനുമേൽ ശേഷമുള്ള കഥ നാമമാത്രമായി സ്പർശിക്കുകയും ഭീഷ്മരുടെ രാജധർമ്മോപദേശത്തോടുകൂടി ഗ്രന്ഥം അവസാനിപ്പിക്കുകയും ചെയ്യുന്നു. കേക, കാകളി, അന്നനട എന്നീ വൃത്തങ്ങൾ പ്രയോഗിക്കുന്നുണ്ടു്. കവിക്കു വാസനയില്ലെന്നു പറയാവുന്നതല്ല. അദ്ദേഹം ഒരു നല്ല വേദാന്തിയാണു്. പ്രാരംഭത്തിൽ വളരെ പ്രാസമുണ്ടു്. ചില വരികൾ ഉദ്ധരിക്കാം.
“ജ്ഞാനപ്പൂമരത്തിന്മേൽ മോദമോടിരിക്കുമ്പോൾ
മൗനത്തോടൊരുമ്പെട്ട ശൗനകമുനിതാന
ക്കാനനത്തിലൊരുയാഗം നേരുറ്റു ചെയ്യും കാലം
വാനത്തെപ്പെരുമാളും ദേവകളോടുകൂടെ
മാനിച്ചു യജ്ഞസൽകാരായ വന്നൊരുമ്പെട്ടു,
വാണിപ്പെണ്‍മണാളാദിമൂവരും ദിക്കുകളെ
പ്പാലിക്കും ജനങ്ങളും കിന്നരയക്ഷന്മാരും
ദാനത്തെക്കൊള്ളും നല്ല മാമുനിവിപ്രാദിയും,
വാനകത്തീന്നു നാനാജാതിയും ചേവകരും
ക്ഷോണിപാലരും വന്നുകൂടുന്നോരവസ്ഥയിൽ
… … …
കോണിൽക്കൈതൊഴുതിരുന്നൊരുങ്ങിപ്പൗരാണികൻ
ചോദിച്ചാനിനി നമ്മാലെന്തു വേണ്ടുവതെന്നു്.
തേനൊത്ത വാചാ മുനി ശൗനകനരുളിനാൻ
ചേലൊത്ത മഹാകഥാജാലത്തിലൊരു ലേശം
ചാലെച്ചൊല്കെന്നിങ്ങനെ ചിന്തിച്ചു പുനരപ്പോൾ
ചാരത്തു പരാശരസൂനുനാ പുരാ കൃതം
സാരത്വമുടൻ ചേരും നിർമ്മലമിതിഹാസം
മുന്നിട്ടോരോരോ കഥ ചൊല്ലിനാൾ മലന്തത്ത”
നൈമിശാരണ്യത്തിൽനിന്നു വരുന്ന ഒരു ‘മാണിക്കമലന്തത്ത’യെക്കൊണ്ടാണു് കഥ പറയിക്കുന്നതു്. അവസാനത്തിൽ കവി മഹാഭാരതത്തെക്കുറിച്ചു പലതും പ്രസ്താവിച്ചതിനുമേൽ ഇങ്ങനെ പറയുന്നു:
“മന്ദനാമഹമിതു ചൊല്ലിയതല്ലായ്കിലോ
സുന്ദരമെന്നുതന്നെ ചൊല്ലേണമെല്ലാപേരും.
ജ്ഞാനമില്ലാതവരു മാണിക്യമണിക്കല്ലു
നൂനം താൻ കൊണ്ടുവന്നതെന്നപോൽക്കുറ്റംചൊല്ലും.
സൽകഥ പുനരിതെന്നാകിലുമറിയാത്തോർ
സത്തുക്കളല്ലാതവർ ചൊല്ലുമ്പോൾക്കുറ ചൊല്ലും.
പക്ഷമില്ലാത ജനം ഭർത്സിക്കിലതിനേതും
ദുഃഖിയായ്കെന്നിങ്ങനെ ചൊല്ലുവോരറിവുള്ളോർ.
കസ്തൂരി മുഴുവൻ പൂചീടുന്ന ശരീരത്തി
ലെത്തീടും പ്രാണജലമിച്ഛിക്കും മക്ഷിക്കൂട്ടം.
അർത്ഥശബ്ദങ്ങളിലുമെന്നപോലൊരു കുറ
വെത്തുന്നതന്വേഷിക്കുമെത്രയും പിശുനന്മാർ.
എന്നതിങ്ങനെ ചൊല്ലി ദ്ദുശ്ശങ്ക കെടുത്തീടു
മെന്നുടെ ഗുരുകടാക്ഷത്തിനാൽ മഹാജനം.
അത്ഭുതമയമിതു പഠിക്കവല്ലും നൃണാ
മപ്പുരുഹൂതാലയം പുക്കുകൊണ്ടനുദിനം
അപ്സരസ്ത്രീകളോടു ഭോഗിച്ചു പാടിയാടി
ക്കല്പവൃക്ഷത്തിൻ നറുപൂമാലകളും ചാർത്തി
കല്പാന്തകാലം പലവാനന്ദിച്ചിരുന്നുപോയ്
പ്പൊൽപ്പൂമാനിനീധവസായുജ്യം കൈവന്നീടും.”
31.13ശ്രീരാമസ്വർഗ്ഗാരോഹണം കിളിപ്പാട്ടു്
ഭാരതസംക്ഷേപകാരന്റെ കൃതിയാണു് ഇതും. ഈ കിളിപ്പാട്ടും ഒരു മലന്തത്തയെക്കൊണ്ടാണു് കവി പാടിച്ചിരിക്കുന്നതു്. രണ്ടു ഗാനങ്ങളിലേയും ശൈലി ഏകരൂപമായിരിക്കുന്നു. കാകളിയും കേകയുമാണു് കൈകാര്യം ചെയ്തുകാണുന്ന വൃത്തങ്ങൾ.
“വാരണത്തിൻമുകത്തോനെയും കാരണി
യായ സരസ്വതിതന്നെയും കൈതൊഴു
താദിഗുരുവരനേയും … … … കൈതൊഴു
താകവഴിഞ്ഞു പറഞ്ഞുതുടങ്ങിനാൾ.
ശ്രീരാമനായ ജഗൽത്തമ്പിരാൻ പുരാ
സീതാമുഷം ദശഗ്രീവനെക്കൊന്നവൻ
നീതിചേർതമ്പിയെ വാഴിച്ചു ലങ്കയിൽ
ജീവാധിനാഥയെത്തീയോടു കൈക്കൊണ്ടു
പോയ്മുനിമാരും പെരുമ്പട ചൂഴവേ
ഭൂതി കലരും പുരമാമയോധ്യയിൽ
ഭൂപാലനായഭിഷേകമിയന്നു വാ
ണ്ണാഭോഗമുൾക്കൊണ്ടു സീതയും താനുമായ്
നാനാസുഖമോടിരിക്കുന്ന കാലത്തു
മാമുനീനാം കുലം വന്നവരോടോരോ
ദിവ്യകഥകളെച്ചിന്തചെയ്തങ്ങനെ
തത്രാഭിഷേകസൽകാരികളാകിയ
മിത്രഭൂപാലകാൻ യാത്ര വിധിച്ചുടൻ”
എന്നിങ്ങനെ പോകുന്ന ഈ കിളിപ്പാട്ടു് എഴുത്തച്ഛന്റേതല്ലെന്നു പറയേണ്ടതില്ലല്ലോ. ശ്രീരാമന്റെ വിലാപത്തിൽ നിന്നു് ഒരു ഭാഗംകൂടി ഉദ്ധരിക്കാം:
“അയ്യോ ഞാനനുജനെക്കൊല്വനോ കൊല്ലായ്വനോ?
പിൻതുണയെനിക്കിനിയാരുള്ളതനുജനേ?
വെന്തുരുകുന്നൂ മനം നിന്നെയോർത്തശേഷവും.
രാമലക്ഷ്മണന്മാരെന്നിങ്ങനെ ചെറിയന്നേ
നമ്മിലങ്ങിണങ്ങി ലോകങ്ങളിൽപ്പുകഴോടേ
വിദ്യകൾ പഠിച്ചനാളും പിരിഞ്ഞീല നമ്മിൽ
ഭംഗിയില്ലന്യനന്യം കൂടായ്കിലിരുവർക്കും.
ലോകത്തിന്നരിക്കനില്ലായ്കിലെന്തഴകുള്ള
താനയ്ക്കു മദമലങ്കാരമെന്നതുപോലെ
മാനത്തിന്നുറുതി വൻകാർമുകിൽ കണക്കേയും
താളത്തിന്നൊരു സ്വരമെന്നപോലെന്നേരവും
രാമനാമെനിക്കു നീ കൂടരികില്ലായ്കിലോ
താരണിതന്നിൽപ്പുകഴെന്തുള്ളതനുജനേ?”
പരശുരാമചരിതം കിളിപ്പാട്ടു കണ്ടുകിട്ടീട്ടില്ല.
31.14ഏകാദശീമാഹാത്മ്യം കിളിപ്പാട്ടു്
ഈ പാട്ടു് നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേകതന്നെയാണു് ആദ്യന്തം വൃത്തം. എന്നാൽ വരിവണ്ടു്, കുയിൽ, കിളി, അന്നം എന്നീ നാലു പക്ഷികളെക്കൊണ്ടു നാലുപാദങ്ങളിലേയും കഥ യഥാക്രമം പറയിക്കുന്നു എന്നൊരു വൈചിത്ര്യം പ്രസ്തുതകൃതിക്കുണ്ട്. “ഇന്നിയുമതിൻ ശേഷം കേൾപ്പാനാഗ്രഹമെങ്കിൽ പിന്നീടു വരും കുയിലോടു ചോദിച്ചുകൊൾക” എന്നു വരിവണ്ടും “ഇന്നിയുമതിൻശേഷം കേൾക്കണമെന്നാകിലോ പിന്നാലെ വരും കിളിയോടു ചോദിച്ചുകൊൾക” എന്നു കുയിലും, “ഇന്നിയുമതിൻശേഷം കേൾക്കണമെന്നാകിലോ ബാലപ്പെണ്ണന്നത്തോടു ചോദിക്ക” എന്നു കിളിയും പറഞ്ഞുപിരിയുകയും അന്നം കഥ സമാപിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു പരിപാടി ഇതരകവികളിൽ ആരും സ്വീകരിച്ചു കണ്ടിട്ടില്ല. “മുന്നമെന്നോടു വണ്ടു ചൊല്ലി നിന്നോടു കേൾപ്പാനെന്നവളുടെ സഖ്യമായതുമെവിടുന്ന്?” എന്നുള്ള ചോദ്യത്തിനു കുയിൽ, താൻ കാർത്തവീര്യന്റെ രാജ്യത്തിൽ താമസിക്കുന്ന കാലത്തു തന്റെ വാസഭൂമിയായ വനം അഗ്നിക്കിരയാകയാൽ അവിടെനിന്നു പറന്നു് അയോധ്യയിൽ ചെന്നുചേർന്നു എന്നും അവിടെ “സാരമായിരിപ്പോരു പൂങ്കാവിലിരുന്നു ഞാൻ മാനസം തെളിഞ്ഞാനന്ദത്തോടു കൂവുന്നേരം മാനിച്ചു വരിവണ്ടു നാദത്തെക്കേട്ടു വന്നാൾ ദീനത്തെക്കളഞ്ഞൊന്നിച്ചിരുന്നു പല കാലം, ഞാനുമിക്കഥകളെക്കേട്ടറിഞ്ഞവിടുന്നു്” എന്നു മറുപടി പറയുന്നു. താൻ രുഗ്മാംഗദ മഹാരാജാവിന്റെ പത്നിക്കു നട പഠിപ്പിച്ചു കുറേക്കാലം അയോധ്യയിൽ താമസിച്ചിരുന്നു എന്നും അന്നു മൂന്നാം പാദത്തിലെ കഥ പറഞ്ഞുകേൾപ്പിച്ച പൈങ്കിളി തന്റെ സഖിയായിരുന്നു എന്നും അവൾക്കു് അതു് ആഖ്യാനം ചെയ്തതു താനായിരുന്നു എന്നും അന്നവും പ്രസ്താവിക്കുന്നു. ‘വണ്ടുകൾ’, ‘കുയിൽ’, ‘കിളി’, ‘ഹംസജാതികളിവ’ എന്നും മറ്റും ആ പക്ഷികളെ കവി മറ്റു ഘട്ടങ്ങളിലും കടാക്ഷിക്കുന്നുണ്ടു്. ഇതിവൃത്തം സുപ്രസിദ്ധമായ രുഗ്മാംഗദചരിതംതന്നെ.
കാലം
കവിയാരെന്നറിയുന്നില്ല. കാലം എട്ടാം ശതകം തന്നെയെന്നു ഭാഷാരീതിയിൽനിന്നു് ഊഹിക്കാം. താരണി(ധരണി) എന്ന (എന്നു പറഞ്ഞതു്), എരിത്തരൻ (എരിച്ചഹരൻ), മടവയർ (സ്ത്രീകൾ), മുറ (മുറവിളി), തപ്പുതൽ (പിശകു്) മുതലായ പദങ്ങളും പ്രയോഗങ്ങളും കാണ്മാനുണ്ടു്. മനോശോകം, രുക്‍മാംഗമഹീപതി ഇത്യാദി സ്ഖലിതങ്ങളും ഇല്ലാതില്ല.
കവിത
കവിതയ്ക്കു പറയത്തക്ക ആസ്വാദ്യതയില്ലെങ്കിലും അവഹേളിക്കത്തക്കവിധത്തിലുള്ള അപകർഷവുമില്ല. ഏതാനും വരികൾ ചുവടെ ചേർക്കുന്നു:
“ഭക്തനാം രുക്‍മാംഗദൻ ഭക്തിയും മുകുന്ദങ്കൽ
ചേർത്തു മാനസേ വരും ശോകവുമടക്കീടും.
ചൊല്ക്കൊള്ളും ധർമ്മാംഗദൻ ശിരസ്സു മുറിപ്പാനായ്
ക്കല്പിച്ചനേരം മനോശോകമെന്തൊന്നു ചൊല്ലൂ!
പാപമേ, അന്നു മുടിവായിതു ലോകമെല്ലാം
താപമുൾക്കൊണ്ടു തൊഴിച്ചലച്ചൂ മടവയർ.
താപസന്മാർക്കും പാരം ഖേദമായ് നടകൊണ്ടു;
താപമുൾക്കൊണ്ടു സൂര്യദേവനും മറയുന്നു;
മേഘസഞ്ചാരം തെളിവില്ലാതെ ചമഞ്ഞിതു;
അനിലൻതാനും പോയീതടങ്ങീതതുനേരം;
കോപമായിരുന്നോരു കാലനും കരയുന്നു;
സ്ഥാവരങ്ങളും വാടിക്കായ്കനി കൊഴിഞ്ഞുപോയ്;
മേദിനി കമ്പിതയായ്ച്ചമഞ്ഞു ഖേദംകൊണ്ടു.
ഇങ്ങനെയയോധ്യയിൽ മുറയായ്ച്ചമഞ്ഞിതു.”
31.15നാസാച്ഛേദം കിളിപ്പാട്ടു്
ഇതു് ഒരു ചെറിയ കിളിപ്പാട്ടാണു്. കാലം 800-ആണ്ടോടു് അടുത്തിരിക്കാനിടയുണ്ടു്. പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. കേക, അന്നനട ഈ രണ്ടു വൃത്തങ്ങളാണു് പ്രയോഗിച്ചിരിക്കുന്നതു്. ഏതാനും വരികൾ:
“പുരികുഴലഴിച്ചുടൻ തിരുകിയൊരു ഭാഷയിൽ
പ്പുതുമലരണിഞ്ഞുടൻ തിറമൊടു ചമഞ്ഞവൾ,
കുറുനിരകൾ ചീകിയും പുരികമതിളക്കിയും
കയൽമിഴി മഴറ്റിയും തെളിവൊടു കടാക്ഷവും”
എന്നിങ്ങനെ മണികാഞ്ചിയെ അല്പം രൂപഭേദപ്പെടുത്തി ആ വൃത്തത്തിലും രചിച്ചിട്ടുണ്ടു്. ശൂർപ്പണഖ ശ്രീരാമനെ അഭിസരിക്കുവാൻ ഉദ്യമിക്കുന്നതും ലക്ഷ്മണൻ അവളെ മൂക്കും മുലയും അരിഞ്ഞുവിടുന്നതുമാണു് ഇതിവൃത്തം. കവിത അപരിഷ്കൃതമെങ്കിലും അനാസ്വാദ്യമല്ല. ഒരു ഭാഗം ചുവടേ ചേർക്കുന്നു:
“വളർത്തിനാളുടൻ മലപോലെ ദേഹം
ജട ചിതറിയും പുരികം മിന്നിയും
നെടിയ മൂക്കുമത്തിറവിയ ദന്തം
വെളുവെളെപ്പല്ലും നെടിയൊരു നാവും
ഇടിവെട്ടുംപോലെ കുരലൊലികളും
കനത്ത കണ്ഠവുമുരത്ത കൈത്തലം,
മുലയിണ രണ്ടും മലതരം ചൊല്ലാം
കുടവയറുമത്തുടയിണകളും
കനത്ത കല്ലുകൾ ഞെരിക്കും പാദവും
മദിച്ചു വന്മരം പറിച്ചു രാക്ഷസി
കയർത്തു ലക്ഷ്മണനടുത്തു ചെന്നവൾ
ദുഷിച്ച നിന്നെ ഞാനെടുത്തുകൊണ്ടുപോയ്
ക്കടിച്ചുതിന്മനെന്നടുത്തു രാക്ഷസി
തിരിച്ചനേരം കണ്ടെതിർത്തു രാമനു
മെടുത്തു ബാണവും തൊടുത്തു മന്നവൻ
മുടിക്കൊല്ലായെന്നു തടുത്തു ജാനകി
വിധിയല്ലേ മുനിവരരറിയുമ്പോ
ളൊരിക്കലും ഗുണം ഭവിക്കയില്ലറി.
അവസ്ഥ കേട്ടാറെയടങ്ങി രാഘവൻ
മറന്നു ജ്യേഷ്ഠനെന്നുറച്ചു ലക്ഷ്മണ
നതിക്രമിച്ചു വന്നടുത്ത നിന്നുടെ
അഭിമാനക്ഷയം നടക്കണം നീളെ
മുറുക്കി വാളെടുത്തറിയാതെ ബാലൻ
നെടിയ മൂക്കുമമ്മുലയും കൈക്കൊണ്ടു്
അറുത്തു ചോരകൾ കുടികുടിയെന്നാൻ.
അലറി രാക്ഷസിയലച്ചുവീഴുന്നു;
അവനിമാമലകളും കുലുങ്ങുന്നു;
മഹാദേവൻ മേവും മല കുലുങ്ങുന്നു;
മഹാമുനികൾതൻ തപസ്സു ചിന്നുന്നു;
ദിനകരനുമാ മതി മറക്കുന്നു;
മനുകൂലവീരൻ മടിയിലന്നേരം
മധുമൊഴി സീത മയങ്ങിവീഴുന്നു.”
31.16പുത്രകാമേഷ്ടി കിളിപ്പാട്ടു്
ഇതും അജ്ഞാതകർത്തൃകമായ ഒരു ചെറിയ കൃതിയാണു്. കവിതയ്ക്കു് എട്ടാം ശതകത്തോളം പഴക്കമുണ്ടെന്നു പറയാം. കവി ഒരു മലന്തത്തയെക്കൊണ്ടാണു് കഥ പറയിക്കുന്നതു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:
“കാനലിൽ നടന്നോരോ കായ്കനി തിന്നുതിന്നേ
എങ്ങുന്നു വരുന്നു നീ ചൊല്ലേണമൊന്മ [1] യിപ്പോൾ.
എന്നപ്പോൾ കിളിപ്പൈതലൊന്മകൾ പറയുന്നു
വന്നു ഞാനയോധ്യയിൽനിന്നിതെന്നറിഞ്ഞാലും.
തത്ര വാഴ്ദശരഥമന്നവൻതനിക്കൊരു
പുത്രനില്ലാഞ്ഞു ഖേദമുൾക്കൊണ്ടു നൃപവരൻ
പുത്രകാമേഷ്ടിചെയ്തു മക്കൾ നാലുപേരുണ്ടായ്
ശക്തരായ് വളർന്നതു കണ്ടു ഞാൻ വരുന്നിപ്പോൾ.
എന്നപ്പോളെടുത്തവർ കൊടുത്തു വാഴപ്പഴം
പഞ്ചതാരയും തേനും നുകർന്നു ശുകപ്പൈതൽ
മന്ദമാരുതനുമേറ്റങ്ങനെയിരുന്നപ്പോൾ
ചോദിച്ചാരയോധ്യയിലുണ്ടായ വിശേഷങ്ങൾ
വൻപെഴും ദശരഥൻതന്നുടെയവസ്ഥയും,
സന്തതിയുണ്ടായതും മന്നവൻ ഗുണങ്ങളും
ചൊല്ലണം മലന്തത്തേയിന്നു നീയെന്നനേരം
സുന്ദരതരമൊഴി പറഞ്ഞുതുടങ്ങിനാൾ.”
31.17രാമായണം കിളിപ്പാട്ടു്
ഇതും എട്ടാം ശതകം അവസാനത്തിലെ ഒരു കൃതിയാണെന്നാണു് കാണുന്നതു്. ആദ്യന്തം കണ്ടുകിട്ടീട്ടില്ല. വ്യൂൽപത്തികൊണ്ടുള്ള സംസ്കാരം കവിക്കു സിദ്ധിച്ചിട്ടില്ലെങ്കിലും കവിത സരസമാണു്. ഒരു ഭാഗം ചുവടേ പകർത്തുന്നു. രാവണൻ അശോകവനികയിൽച്ചെന്നു സീതാദേവിയെ അനുനയിപ്പിക്കുവാൻ ശ്രമിക്കുന്നതാണു് വിഷയം.
“ഞാൻ പണ്ടു തപസ്സുകൾ ചെയ്തതിൻ ഫലമല്ലോ
നീ മമ പ്രാണനാഥതന്നെയായതു പെണ്ണേ!
രാമനോ സുകൃതിയല്ലെന്നതോ അറിഞ്ഞാലും
നാടുവാഴ്ചയും നീങ്ങിക്കാടുവാഴ്കെന്നും വന്നു;
മാരത്തീക്കനല്ക്കട്ട മാറിലുമകപ്പെട്ടു;
മാരമാൽ പിണഞ്ഞിട്ടു താടിയും നീട്ടിയവൻ
കാനനം തന്നിൽ നടന്നീടുന്നു സഹിയാഞ്ഞു;
നിർമ്മലേ! നീ പിരിഞ്ഞമൂലം ചത്തീടുമവൻ
നിന്നുടെ ഭാഗ്യമിതിന്നെന്നരികത്തായതു.
നീയിനിക്കുളിക്കയും പട്ടുകളുടുക്കയും
ഭക്ഷ്യഭോജ്യാദികളെയൊക്കനുഭവിക്കെന്നും
കല്പകപ്പുതുമലർ മാലകളണികെന്നും
ദിവ്യനാമെന്റെ ചിത്തതാരനുസരിക്കെന്നും
എന്നതിനേതും മടിച്ചീടേണ്ട ഇനിയൊട്ടും
വല്ലഭേ!യെഴുന്നേറ്റു മെല്ലവേ നടന്നാലും.
പല്ലവപദം നോകയില്ല പൊന്മയം ഭൂമി;
കല്ലുകളില്ല മുള്ളില്ലരികിൽപ്പാറയില്ല.
കാട്ടുപൊയ്കയുമില്ല കാഞ്ചനമണിപ്പൊയ്ക
ചാന്തണിമുലയാളേ! തേൻതൊഴും മൊഴിയാളേ!
ഞാൻ തളിർത്തൊത്തുപോലെ വന്നെടുക്കയോ ചൊല്ലൂ
നിൻമനസ്സഴിയായ്കിൽ നിർമ്മലേ! ചിതമല്ല;
അനോന്യമനുരാഗമില്ലെങ്കിൽ സുഖമില്ല;
അഞ്ചലർവാണനാണ ചഞ്ചലവിലോചനേ!
വെറ്റില തിന്നോ കുളിക്കുന്നെങ്കിൽച്ചൊല്ലു പെണ്ണേ!
വെറ്റതിന്നാലുമെങ്കിൽത്തൃക്കൈകൾ കാട്ടിയാലും
ദിവ്യകല്പകോത്ഭവമായ വെറ്റിലയിതു
കല്പകോത്ഭവം പഴുക്കായിതു നോക്കിക്കണ്ടേ!”
പുനത്തിന്റെ “വിണ്ണോർകോനേതുമാകാ പുണരുവതിനവന്നോർക്കിലംഗേഷു നീളെക്കണ്ണല്ലോ വഹ്നിയോടുള്ളണവു മമനിനച്ചാൽ മരിച്ചെന്നി വേണ്ടാ” ഇത്യാദി ശൂർപ്പണഖാവാക്യം
“വിണ്ണവർകോനെക്കൊള്ളരുതൊട്ടുമേ
പെണ്ണുങ്ങൾക്കു പുണരുവാൻ വല്ലഭ!
കണ്ണുകൾകൊണ്ടു മൂടിക്കിടക്കുന്നു.
അഗ്നിയോടുള്ള ചുറ്റമെനിക്കിനി
നിശ്ചയം മരിച്ചെന്നി വേണ്ടാതാനും.
കാലനോടുള്ള ചുറ്റമെനിക്കിനി
ക്കാലത്താം പക്ഷേ നീ തുണയില്ലെങ്കിൽ”
എന്നും മറ്റും ഈ കവി ഭംഗിയായി ഗാനരൂപത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു.
31.18നാസികേതുപുരാണം കിളിപ്പാട്ടു്
ഈ കിളിപ്പാട്ടു കൊല്ലം എട്ടാം ശതകത്തിലോ ഒൻപതാം ശതകത്തിലോ രചിച്ചിട്ടുള്ളതാണു്. ‘അറുനൂറായിരമാകും മുടിവേന്തരേയും - അത്ര നൂറായിരമാം പടബാന്ധവരേയും’ എന്നും പാലമൃതനെപ്പോലെ ‘ആലമൃതനേ (ഹാലം അമൃതായവനേ) ജയ’ എന്നും മറ്റുമുള്ള വരികളിൽനിന്നു് ഈ വസ്തുത ഗ്രഹിക്കാം. കേകാവൃത്തംമാത്രമേ കവി ഉപയോഗിച്ചിട്ടുള്ളു. “പുത്ര ഉൽപത്തി എനിക്കുണ്ടാക്കിത്തരേണമേ” എന്നും മറ്റും രചനാ വൈകല്യമുള്ള വരികൾ ധാരാളമായി കാണ്മാനുണ്ടു്.
നാസികേതു എന്ന പർവതത്തിൽ കീർത്തിഭംഗൻ എന്നൊരു മഹർഷി ഗുണവതി എന്ന തന്റെ ധർമ്മപത്നിയുമായി വസിക്കുമ്പോൾ അപുത്രത നിമിത്തം ദുഃഖിക്കുകയും അതിന്റെ ഉപശാന്തിക്കായി ശ്രീപരമേശ്വരനെ തപസ്സുചെയ്യുകയും ചെയ്യുന്നു. ആ ദേവന്റെ പ്രസാദംനിമിത്തം മഹർഷിക്കു പുത്രനുണ്ടാകുകയും നാസികേതു എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനാകുകയും ചെയ്തു. ഒരു ദിവസം നാസികേതു മറ്റു ചില ഋഷികുമാരന്മാരുമായി വിഹരിക്കുകനിമിത്തം താൻ പിതാവിനു തേവാരത്തിനായി ഒരുക്കിക്കൊടുക്കേണ്ട പുഷ്പങ്ങൾ സമയത്തിനു കിട്ടാതെ ആ വൃദ്ധൻ വിഷമിച്ചു.
“കാലത്തേ ചെയ്യാത്തോരു നിയമം കർമ്മമല്ല;
കാലത്തേ തുടങ്ങാത്ത വ്രതവും വ്രതമല്ല;
കാലത്തേ കഴിഞ്ഞവ ചെയ്തീടിലതിൻഫലം
വെണ്ണീറ്റിലാജ്യം വീണപോലവേ നശിച്ചുപോം”
എന്നു് അദ്ദേഹം ധരിച്ചിരുന്നു. തന്നിമിത്തം മഹർഷി പുത്രൻ വന്നപ്പോൾ ധർമ്മാധർമ്മങ്ങൾ വേർതിരിച്ചറിവാൻ ശക്തിയില്ലാത്ത ആ കുമാരൻ “ഉടലോടു വേർപെട്ടു നരകത്തിലേക്കു പോയ്” ധർമ്മരാജാവിനോടു ശിഷ്യപ്പെട്ടു് ആ വിഷയം ശരിക്കു പഠിച്ചുകൊണ്ടു വരണമെന്നു് അനുശാസിക്കുന്നു. പരകായപ്രവേശനാദിസിദ്ധികൾ സ്വാധീനമാക്കിയിരുന്ന പുത്രൻ അച്ഛന്റെ ആജ്ഞ അനുസരിച്ചു തന്റെ ശരീരത്തെ നാസികേതുപർവതത്തിലെ ഒരു ഗുഹയിൽ നിഗൂഢമായി നിക്ഷേപിച്ചും വച്ചു സൂക്ഷ്മശരീരമാത്രനായി യമലോകത്തേക്കു പോയി ആ ലോകം ചുറ്റിക്കാണുകയും ഗ്രാഹ്യങ്ങളായ തത്ത്വങ്ങൾ ഗ്രഹിക്കുകയും ചെയ്തു മടങ്ങിവന്നു സ്ഥൂലശരീരത്തിൽ പ്രവേശിച്ചു പിതാവിനെക്കണ്ടു നമസ്കരിച്ചു നടന്ന സംഭവങ്ങൾ ധരിപ്പിച്ചപ്പോൾ അദ്ദേഹം പ്രീതനായി. ധർമ്മപുത്രൻ ഭാരതയുദ്ധാനന്തരം ശ്രീകൃഷ്ണനോടു ധർമ്മാധർമ്മങ്ങളെപ്പറ്റി ചോദ്യംചെയ്തപ്പോൾ ശ്രീകൃഷ്ണൻ ആ ചക്രവർത്തിയെ പറഞ്ഞുകേൾപ്പിച്ച ഉപാഖ്യാനമാണത്രേ ഈ കഥ. ഈ കവിക്കു് ഇതു് എവിടെ നിന്നു കിട്ടി എന്നു മനസ്സിലാകുന്നില്ല. കഠോപനിഷത്തിൽ നചികേതസ്സു യമലോകത്തുപോയി യമനെക്കണ്ടു വരംവാങ്ങി തിരിയെ വന്നതായി വർണ്ണിച്ചിട്ടുള്ള കഥ പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു പ്രാകൃതമായ രൂപാന്തരമല്ലയോ നാസികേതുപുരാണത്തിലെ ഇതിവൃത്തമെന്നു ഞാൻ സംശയിക്കുന്നു. നരകവർണ്ണന നന്നായിട്ടുണ്ടു്. ഗ്രന്ഥം ഉപക്രമിക്കുന്നതു് ഇങ്ങനെയാണു്:
“നല്ല പൈങ്കിളിപ്പെണ്ണേ മെല്ലെ വന്നരികിരി,
നല്ല സൽകഥകളിൽ വല്ലതും പറവാനായ്
വൈകരുതെന്നോടിനിപ്പൈ കളഞ്ഞിരിക്കെടോ;
വന്ന പാപങ്ങളെല്ലാം പോം വഴി പറഞ്ഞാലും.
മാധുരിയത്തോടതു കേട്ടു പൈങ്കിളി ചൊന്നാൾ;
നന്നെടോ മഹൽകഥ കേൾക്കയും ചൊല്ലുകയും.
നാസികേതുവെന്നൊരു മാമുനിവരൻ പണ്ടു
നരകം സ്വർഗ്ഗം കണ്ടു പറഞ്ഞു പിതാവൊടു
നരകവിശേഷവും സ്വർഗ്ഗത്തിലവസ്ഥയും
നന്നായിപ്പറഞ്ഞുകേൾപ്പിച്ചതു ഗ്രഹിച്ചു ഞാൻ.
ഞാനവ നിന്നോടിന്നു പറയാമറിഞ്ഞിടാൻ
നായകൻ നാരായണൻ ലീലകളെല്ലാമത്രേ.
നമസ്തേ നാരായണ, നമസ്തേ ജഗന്നാഥ,
നമസ്തേ മുരദ്വേഷിൻ, നമസ്തേ സമസ്തേശ.”
ഈ കിളിപ്പാട്ടിന്റെ കർത്താവു കോട്ടൂരുണ്ണിത്താനാണെന്നു സർവാധികാര്യക്കാർ ഗോവിന്ദപ്പിള്ള ഐതിഹ്യത്തെ ആസ്പദമാക്കി പ്രസ്താവിച്ചിട്ടുണ്ടു്. ആ പ്രസ്താവനയ്ക്കു വേറെ തെളിവുകളൊന്നും കിട്ടീട്ടില്ല. അദ്ദേഹത്തിന്റെ തറവാടു മധ്യതിരുവിതാംകൂറിൽ കാർത്തികപ്പള്ളി, മാവേലിക്കര ഈ താലൂക്കുകൾക്കിടയ്ക്കുള്ള അതിർത്തിയിലായിരുന്നുവത്രേ.
“കൊട്ടാരക്കര കോട്ടയത്തരചരും കോട്ടൂരുമുണ്ണായിയും” എന്നു തുടങ്ങുന്ന ഒരു ശ്ലോകം കോവുണ്ണിനെടുങ്ങാടി രചിച്ചു കേരളകൗമുദിയുടെ അവതാരികയിൽ ചേർത്തിട്ടുണ്ടു്. ‘കോട്ടൂർ’ എന്നു താൻ നിർദ്ദേശിച്ചിട്ടുള്ളതു കോട്ടൂരുണ്ണിത്താനെപ്പറ്റിയാണെന്നു പറഞ്ഞിട്ടുമുണ്ടു്. എന്നാൽ ഈ നാസികേതുപുരാണം മാത്രമാണു് ഉണ്ണിത്താന്റെ കൃതിയെങ്കിൽ അദ്ദേഹത്തിനു് ആട്ടക്കഥകളെ പരാമർശിക്കുന്ന പ്രസ്തുത ശ്ലോകത്തിന്റെ പ്രഥമപാദത്തിൽ ഒരു സ്ഥാനത്തിനു് അവകാശമില്ല. വേറെ വല്ല കൃതികളും രചിച്ചിട്ടുള്ളതായി നമുക്കു് അറിഞ്ഞുംകൂടാ. നാസികേതു പുരാണത്തിന്റെ കാലം ആട്ടക്കഥകളുടേതിനു മുൻപാണെന്നും ഇവിടെ ഓർമ്മിക്കേണ്ടിയിരിക്കുന്നു.
31.19മാർക്കണ്ഡപുരാണം കിളിപ്പാട്ടു്
മാർക്കണ്ഡ (മാർക്കണ്ഡേയ) പുരാണവും വളരെ പഴക്കം തോന്നിക്കുന്ന ഒരു കിളിപ്പാട്ടാണു്. എട്ടാമത്തേയോ ഒൻപതാമത്തേയോ ശതകത്തിൽ ആവിർഭവിച്ചിരിക്കണം.ആകെ നാലു പാദങ്ങളുണ്ടു്. പ്രഥമപാദം കേകയിലും ദ്വിതീയതൃതീയപാദങ്ങൾ അന്നനടയിലും ചതുർത്ഥപാദം കളകാഞ്ചിയിലും മണികാഞ്ചിയിലുമായി നിബന്ധിച്ചിരിക്കുന്നു. ചതുർത്ഥപാദം ആ വൃത്തങ്ങൾകൊണ്ടു കൈകാര്യം ചെയ്യുന്നതിൽ കവിക്കുള്ള അശക്തതയെ ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും മറ്റു പാദങ്ങൾ അത്രതന്നെ മോശമല്ലെന്നു പറയാം. “മഹിമ പെരുകുന്ന തിരുവർക്കലയമർന്നിടും മംഗലമൂർത്തിയായുള്ള ജനാർദ്ദന”നെ കവി ഓരോ പാദത്തിന്റേയും ആരംഭത്തിൽ ‘എന്നുടെ ഭവാൻ’ എന്നും മറ്റുമുള്ള വിശേഷണങ്ങൾ ഘടിപ്പിച്ചു വന്ദിക്കുന്നതിൽനിന്നു് അദ്ദേഹം ആ ദേശത്തുകാരനായിരുന്നു എന്നു സങ്കല്പിക്കാവുന്നതാണു്. പേരെന്തെന്നറിയുന്നില്ല. വ്യുൽപന്നനായിരുന്നു എന്നു തോന്നുന്നില്ല. “മനം മകിഴ്ന്തുടൻ ശുകതരുണിയെ മഹിമയോടടുത്തണഞ്ഞു കൊണ്ടുടൻ മധുമാംസാദികൾ” കൊടുപ്പിക്കുന്നതു വിചിത്രമായിരിക്കുന്നു. ദ്വിതീയപാദത്തിൽ ജലന്ധരാസുരവധം ഒരു ഉപാഖ്യാനമായിച്ചേർത്തിട്ടുണ്ടു്. അതു ശിവഭജനത്തിനു പ്രേരകമാകത്തക്കവണ്ണം മൃകണ്ഡുപുത്രനെ പറഞ്ഞു കേൾപ്പിക്കുന്നതാണു്. ഒരു ഭാഗം ഉദ്ധരിക്കുന്നു:
“അരം പുരത്രയമെരിച്ചവനെന്ന
തറികയില്ലയോ തവ മനസ്സിൽ നീ?
ഒരു കളവു ചൊന്നതുകൊണ്ടല്ലയോ
ഒരു ശിരം പോയി വിധിക്കറിഞ്ഞാലും.
പിഴ ചെയ്തീടിന നിമിത്തമല്ലയോ
പിനാകി ദക്ഷന്റെ ശിരസ്സറുത്തതും?
മദിച്ച മന്മഥൻതന്നെയെരിച്ചില്ലേ
മഹേശനെന്നതു ധരിച്ചില്ലേ തവ?
അതിലൊന്നാകാതെയുഴറിപ്പൊയ്ക്കൊൾക;
അരനെ നിന്ദിച്ചാൽ ഗുണം വരാ തെല്ലും.
മൃകണ്ഡുനന്ദനൻ ശ്രമിച്ചിടുംപടി
മിടുക്കൊടാർത്തടുത്തലറിയന്തകൻ.”
… … …
“അതുപൊഴുതഖിലവും ഭരിക്കുന്ന
അമലനംബികാപതി ശൂലപാണി
പരശുപാണി ശങ്കരൻ മഹേശ്വരൻ
പശുപാശമകന്നുടൻ പതിയാവോൻ
ഉരഗഭൂഷണനുമാപതി ശിവ
നുഡുപതിധരൻ ത്രിപുരസംഹാരൻ
മലമകളോടും വൃഷാധിരൂഢനായ്
മുനിസുതഭയമകലും വണ്ണമേ
വെളിയേ മാർക്കണ്ഡനൊഴിഞ്ഞു മറ്റാർക്കും
മഹേശനെക്കാണ്മാനരുതാതെ നിന്നാൻ.”
… … …
“അടുത്തു കാലനെയുതൈത്തിടങ്കാലാൽ
പരശുപാണിതാൻ ചവിട്ടിക്കൊൾകയാൽ
പ്പതറി നീലമാം മലകണക്കിനെ
ഇടിയലറുമ്പോലലറിയഞ്ചെട്ടു
ഇനതനയൻ വീണിതു ഭുവനിയിൽ
അതുനേരത്തു മാമല കുലുങ്ങുന്നു;
അലകൾ സർവവും നദി കലങ്ങുന്നു;
ത്രിഭൂവനമൊക്കെ വിറച്ചിളകുന്നു;
സുരമുനിജാലം ഭയേന നില്ക്കുന്നു.”
31.20ചിത്രഗുപ്തചരിതം കിളിപ്പാട്ടു്
ഇത് എട്ടാം ശതകത്തിലെ ഒരു കൃതിയായിരിക്കണം. ചിത്രഗുപ്തൻകഥയെന്നും ഇതിനു പേരുണ്ടു്. “ചിത്തിരപുത്തിരൻകതൈ” എന്ന തമിഴ്ക്കാവ്യമാണു് ഇതിന്റെ മൂലഗ്രന്ഥം. ഐങ്കരൻ, ആറുമുഖവൻ, അനത്തും (എല്ലാം), ഇറയവൻ (രാജാവു്), അറനെറി (ധർമ്മവും നീതിയും), തിരുമാൽ (വിഷ്ണു), കിഴിന്തു (കിഴിഞ്ഞു) മുതലായ അനേകം പഴയ മലയാളപദങ്ങൾ ഈ പാട്ടിൽ പ്രയോഗിച്ചുകാണുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം ഇതിനു് അതിപ്രാചീനത്വം കല്പിക്കാവുന്നതല്ല. മൂലത്തിന്റെ ശൈലിയും മറ്റുംകൂടി ഇതിനു നിദാനീഭവിക്കുവാൻ ഇടയുണ്ടു്. കവി ചിത്രപുത്രൻ, ചിത്രഗുപ്തൻ എന്നീ രണ്ടു സംജ്ഞകളും അവ്യവസ്ഥിതമായി ഉപയോഗിക്കുന്നു. പ്രസ്തുത കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാം പാദം കാകളിയിലും രണ്ടാമത്തേതു കേകയിലും മൂന്നാമത്തേതു പ്രായേണ മണികാഞ്ചിയിലും നാലാമത്തേതു് അന്നനടയിലുമാണു് രചിച്ചിരിക്കന്നതു്. അജ്ഞാതകർത്തൃകമായ പ്രസ്തുത കൃതിക്കു കാവ്യഗുണം പോരാതെയിരിക്കുന്നു.
ഇതിവൃത്തം
ദേവേന്ദ്രനു നാലു ഭാര്യമാരുണ്ടായിരുന്നു. അവർ എല്ലാവരും വന്ധ്യകളായിരുന്നതിനാൽ അദ്ദേഹം സന്തപ്തനായി സന്താനലാഭത്തിനുവേണ്ടി ഇന്ദ്രാണിയോടുകൂടി ബ്രഹ്മാവിനെ ഭജിച്ചു. ബ്രഹ്മാവു പ്രത്യക്ഷീഭവിച്ചു പാർവതിയുടെ ശാപം നിമിത്തം ഇന്ദ്രനു പുത്രനുണ്ടാകുന്നതു് അസാധ്യമാണെന്നും എന്നാൽ ഇന്ദ്രാണി വളർത്തുന്ന പശുവിൽ ശ്രീനാരായണൻതന്നെ ദേവാകൃതിയിൽ അവതരിക്കും എന്നും അരുളിച്ചെയ്തു. “ഗോവിന്നു വന്നുജനിച്ചിട്ടൊരു സുതൻ ഗോവിന്ദതുല്യനായുണ്ടാമതങ്ങനെ” എന്നായിരുന്നു പിതാമഹന്റെ പ്രവചനം. തദനന്തരം ബ്രഹ്മാവു വിഷ്ണുവോടും ശിവനോടും തന്റെ വരദാനത്തെപ്പറ്റി അറിയിക്കുകയും
“സന്നാഹമാണ്ടൊരുവൻ പിറന്നാലവൻ
തന്നേ മതിയാം ത്രിലോകത്തിലൊക്കവേ
പിന്നെയറനെറി ധർമ്മാധർമ്മങ്ങളും
തന്നേയറിഞ്ഞു ശിക്ഷാരക്ഷ പെണ്ണുവാൻ”
എന്നു് അതിന്റെ ഫലം അവരെ മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ എല്ലാ ദേവന്മാരും ദേവിമാരും ഭാവിശിശുവിനു യഥോചിതം വേണ്ട വരങ്ങൾ നല്കി. അങ്ങിനെയിരിക്കെ സ്വർഗ്ഗംഗയിൽ ഒരു അപൂർവ്വമായ താമരപ്പൂവ് വികസിക്കുകയും അതു കണ്ടു പത്മാലയാവല്ലഭനായ മഹാവിഷ്ണുവിന്റെ വീര്യം സ്രവിക്കുകയും ചെയ്തു. അതു് ആ പുഷ്പത്തിൽ സംക്രമിപ്പിച്ചു് അവരെല്ലാം അവിടെനിന്നു് അന്തർദ്ധാനം ചെയ്തു. അപ്പോൾ ഇന്ദ്രന്റെ ഓമനപ്പശു അവിടെ ദാഹശമനത്തിനായി ചെന്നുചേർന്നു.
“കാണായിതിന്ദ്രൻ വളർത്ത മഹാപശു
താനേ വരുന്നതു തണ്ണിനീരുണ്ണുവാൻ.
മാണിക്കവും വൈരമുത്തുരത്നങ്ങളും
ചേണിൽപ്പതിച്ച കഴുത്തുവടങ്ങളും
ആണിപ്പൊൻ നല്ല മണിയും ചിലങ്കയും
ശോഭിച്ചു കൊമ്പുകൾ രണ്ടിലും പൊന്നാലേ
പൂണിട്ടു നല്ല കുളമ്പിലുമങ്ങനെ.
… … …
ഊനംവരാതുള്ള മാന്തളിർപ്പട്ടിനാ
ലാനന്ദമായുള്ള കുപ്പായമിട്ടതിൽ
മാണിക്കത്തണ്ടതളകൾ പുലമ്പവേ
പേണി നടന്നിട്ടു മിക്കുള്ള പുല്ലുകൾ
നനാതളിരും പറിച്ചുതിന്നങ്ങനേ
പാനി കുടിപ്പാൻ നദിക്കരെ ചെന്നപ്പോ
ളീണം കലർന്നോരു പത്മദളം കണ്ടു
ഘ്രാണിച്ചു മെല്ലെപ്പറിച്ചുതിന്നീടിനാൾ.
അപ്പൊഴേ ഗോവിൻവയറ്റിലഴകുള്ള
ഗർഭവുമുണ്ടായിവന്നു വിധിവശാൽ.
അല്പമൊരാലസ്യമുണ്ടായി ഗോവിന്നു
തൽപദം നാലും തളർന്നുചമഞ്ഞിതു.
അപ്പൊയ്കതീരത്തു മെല്ലെശ്ശയിച്ചവ
ളപ്പൊഴുതാദിത്യനുമസ്തമിച്ചിതു.”
എന്നു് അനന്തരസംഭവം കവി വിസ്തരിക്കുന്നു. ഗോവിന്റെ ഗർഭലക്ഷണം, ചിത്രഗുപ്തന്റെ ജനനം മുതലായ ഘട്ടങ്ങൾ അദ്ദേഹം ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. മേടമാസത്തിലെ പൗർണ്ണമാസിദിനത്തിൽ ശുക്രവാരത്തിലായിരുന്നു ചിത്രഗുപ്തന്റെ അവതാരം. സകല സംഖ്യാനപദ്ധതികളും അദ്ദേഹം ബാല്യത്തിൽത്തന്നെ പഠിച്ചു് അവയിൽ പാരംഗതത്വം നേടി.
“ഇന്ദ്രനന്ദനൻ തെളിഞ്ഞെഴുതിത്തുടങ്ങിനാൻ;
ധാതാവിൻ വിധിക്കണക്കാദിയിലെഴുതിനാൻ;
സർവജന്തുക്കളിത്രയെന്നതുമെഴുതിനാൻ;
സാദരം രുദ്രൻ സംഹാരക്കണക്കെഴുതിനാൻ;
സർവപ്രാണികളുടെയായുസ്സുമെഴുതിനാൻ.”
എന്നിങ്ങനെ ആ ഭാഗം കവി പ്രപഞ്ചനം ചെയ്യുവാൻ ആരംഭിക്കുന്നു.
കണക്കല്ലാതെയേറെയുള്ള ധർമ്മങ്ങൾപോലും
കാലംകൊണ്ടധർമ്മമായ്പ്പോകുമെന്നെഴുതിനാൻ;
മണക്കും പുകഴല്ലോ കണക്കെന്നുള്ള മതി
കണക്കുകേടായതു മതികേടാകുന്നതും
ഇണക്കം വരാതോരു കാര്യവും കണക്കല്ല
എന്നതു തികച്ചങ്ങു നന്നായ്വച്ചെഴുതിനാൻ.”
“ഭോജനംചെയ്യുന്നതും കണക്കല്ലാതെയാമോ?
ഭോഗങ്ങളൊന്നും കണക്കല്ലായ്കിൽ സുഖം വരാ;
ആചാരമില്ലാതൊന്നു പറഞ്ഞാലതുമാകാ,
ആചാരക്കേടായുള്ള കാമവും നന്നല്ലല്ലോ;
മതികൂടാതെ നടപ്പിരിപ്പും സുഖമല്ല;
മതികൂടാതെയുള്ള നിദ്രയും നന്നല്ലല്ലോ”
എന്നും മറ്റും അദ്ദേഹം പല ശാശ്വതധർമ്മങ്ങളും ഓലയിൽ കുറിച്ചിട്ടു. ധർമ്മാധർമ്മങ്ങളിൽ അത്രമാത്രം പരിനിഷ്ഠിതമായ ജ്ഞാനമുള്ള ചിത്രഗുപ്തനെ യമൻ ഗുരുവായി വരിക്കുകയും ചിത്രഗുപ്തൻ അദ്ദേഹത്തിനു തത്വോപദേശം ചെയ്യുകയും ചെയ്തു. വിഷ്ണു, ശിവൻ എന്നീ ദേവന്മാരെ ഉപാസിക്കുകയോ ധർമ്മങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യുന്ന മനുഷ്യരെ കാലദൂതന്മാർ തീണ്ടിപ്പോകരുതെന്നായിരുന്നു ആ ഉപദേശത്തിന്റെ സാരം. പിന്നെയൊരവസരത്തിൽ ഒരു ശിവഭക്തനെ കാലദൂതന്മാർ പിടിച്ചുകെട്ടിക്കൊണ്ടുപോയതറിഞ്ഞു ത്രിമൂർത്തികൾ യമലോകത്തിൽച്ചെന്നു ധർമ്മാധർമ്മങ്ങൾ യഥാവിധി വേർതിരിച്ചറിയിക്കുവാൻ അവിടെ ചിത്രഗുപ്തനെ വരുത്തി; അദ്ദേഹം
“മദിച്ചൊരായിരം മദകരികളാൽ
പൊരുത്ത ചാടിന്മേൽ വലിച്ചുവന്നൊരു
പലതരം കണക്കെടുത്തുകേൾപ്പിച്ചു
നിരത്തിയങ്ങനെ സഭാതലത്തിങ്കൽ”
അന്നവിടെ വായിച്ച കണക്കിൽനിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു:
“പല മന്ത്രത്തിലും പരം ശിവമന്ത്രം;
പല യജ്ഞത്തിലും പരം മനോയജ്ഞം;
പലയറിവിലും പരമധ്യാത്മമാം;
പല തപസ്സിലും പരമുയിർതപം;
പല മൃഗത്തിലും പരം പശുമൃഗം;
പല കുലത്തിലും പരമതാരണൻ;
പല നദിയിലും പരം ഗംഗാനദി;
പല കുസുമത്തിൽപ്പരം തുളസിപ്പൂ;
പല കനിയിലും പരം കദളിക്കാ;
പല മനുഷ്യരിൽപ്പരം നൃപേന്ദ്രന്മാർ;
പല രസത്തിലും പരം മനോരസം;
പല നിലയിലും പരം നടുനില:
പല ദാനങ്ങളിൽപ്പരമന്നദാനം;
പല കഥകളിൽപ്പരം ശ്രീഭാരതം;
പല വിദ്യകളിൽപ്പരമമക്ഷരം:
പല ദൈവത്തിലും പരം വിഷ്ണുവുതാൻ;
പല പ്രിയത്തിലും പരം പുത്രപ്രിയം;
പല ധർമ്മത്തിലും പരം കുലധർമ്മം.”
ഇതിൽനിന്നു കവിതയുടെ രീതിയും ഗ്രഹിക്കാവുന്നതാണു്. ചിത്രഗുപ്തപൂജയുടെ മാഹാത്മ്യത്തെ സൂചിപ്പിച്ചുകൊണ്ടും
“ഉറവൊടേയിതു പഠിക്കുന്നോരെല്ലാ
മുവന്നു കേൾക്കുന്ന ജനങ്ങളുമെല്ലാം
നിറചെല്വമൊടു ഭുവനിമേൽ നന്നായ്
നെടുക വാണുയിർ വിടുന്ന കാലത്തു്
അടുത്ത പാപങ്ങൾ നശിച്ചുപോയുട
നമരലോകത്തിലിരിപ്പോരാദരാൽ”
എന്ന ഫലശ്രുതിയോടുകൂടി കവിത അവസാനിക്കുന്നു. “നിറഞ്ഞ ചെമ്പകം വിരിഞ്ഞുപൂമണം കലരും ചോല”യിലേക്കു പൈങ്കിളിമകളും പറന്നുപോകുന്നു.
31.21കിരാതാർജ്ജുനീയം കിളിപ്പാട്ടു്
ഇതും എട്ടാം ശതകത്തിൽ വിരചിതമായ ഒരു കിളിപ്പാട്ടാകുന്നു. ചിനത്തു (കോപിച്ചു) മടന്തയർ (സ്ത്രീകൾ) ഉവന്നു (സ്നേഹിച്ചു) മുതലായ പഴയ പദങ്ങൾ കവി പ്രയോഗിച്ചിട്ടുണ്ടു്. പ്രസ്തുത കൃതി അഞ്ചു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കവി ഭക്തനായ ഒരു ബ്രാഹ്മണനാണെന്നുമാത്രം അറിയാം. “വെള്ളൂരമർന്ന ഗൗരീശനെ” വന്ദിച്ചു ബാലപ്രബോധനം രചിച്ച പുതുമന നമ്പൂതിരിയാണോ എന്നു സംശയിക്കാം. ഈ പുതുമന നമ്പൂതിരി പ്രസിദ്ധജ്യൗതിഷികനായ പുതുമനച്ചോമാതിരിയിൽനിന്നു ഭിന്നനാകുന്നു. ബാലപ്രബോധനകാരന്റെ ഗൃഹം കോട്ടയത്തിനു സമീപമുള്ള പുതുമന ഇല്ലമാണു്. കിരാതാർജ്ജുനീയകാരൻ ഭാരവിയെ ധാരാളം ഉപജീവിച്ചുകാണുന്നു. മൂന്നാം പാദത്തിൽ ശ്രീപരമേശ്വരൻ അർജ്ജുനന്റെ പ്രഭാവം പാർവതീദേവിക്കു ബോധനപ്പെടുത്തുന്നതിനുവേണ്ടി പാഞ്ചാലീസ്വയംവരകഥ വർണ്ണിച്ചു കേൾപ്പിക്കുന്നതു് ഈ കിളിപ്പാട്ടിൽ കാണുന്ന ഒരു വൈചിത്യമാണു്. കവിതയ്ക്കു വലിയ ഗുണമില്ല. ചില വരികൾ ചുവടേ കുറിക്കുന്നു:
“വിരിഞ്ഞ കുസുമങ്ങൾ വിതറീ മരമെങ്ങും;
പരിചിൽപ്പരിമളമിളകും മലർമാല
തെളിഞ്ഞു മണിഗണമണിഞ്ഞ വിതാനങ്ങ
ളണിഞ്ഞു മരങ്ങളോടൊരുങ്ങി വിളങ്ങുന്നു.
അഴകിൽ നറുന്തേനങ്ങൊഴുകി വരുന്നോരു
കുസുമഗണമതിൻ പെരിയ മണം കേട്ടു
പരിചിലണിവണ്ടും പെരികെ നിറഞ്ഞിതു
മണകുമകിൽധൂമം നിറഞ്ഞൂ പുരം തന്നിൽ.”
ആകെക്കൂടി നോക്കുമ്പോൾ എട്ടാം ശതകത്തിൽ പല കവികളും തുഞ്ചനെ അനുകരിച്ചും അല്ലെങ്കിൽ അതിനുമുൻപു് അംകുര പ്രായത്തിലിരുന്ന ചില കിളിപ്പാട്ടുകളുടെ മാതൃകകളെ ഉപജീവിച്ചും അത്തരത്തിലുള്ള ഗാനങ്ങൾ ധാരാളമായി രചിച്ചു എങ്കിലും അവർ പ്രായേണ അപണ്ഡിതന്മാരായിരുന്നു എന്നും അവരുടെ കൃതികളിൽ ആകർഷകങ്ങളായ ഭാഗങ്ങൾ വളരെ വിരളമാണെന്നും സ്പഷ്ടമാകുന്നു. ദേശഭേദദംകൊണ്ടുള്ള ഭാഷാഭേദവും ഇവയിൽ മറ്റുതരത്തിലുള്ള കാവ്യങ്ങളെ അപേക്ഷിച്ചു കൂടുതലായി കാണുന്നുണ്ടു്.
31.22പാണ്ഡവശങ്കരം (സങ്കീർത്തനം)
ഇന്നുവരെ കിട്ടീട്ടുള്ള ഭാഷാസങ്കീർത്തനകാവ്യങ്ങളിൽവെച്ചു പഴക്കംകൂടിയതാണു് പാണ്ഡവശങ്കരം. എട്ടാംശതകത്തിന്റെ പൂർവാർദ്ധത്തിലായിരിക്കണം അതിന്റെ നിർമ്മിതി. ‘മമ്മാ,’ ‘ഞാങ്ങൾ,’ ‘വാണ്ണു,’ ‘ഒരിക്കാൽ,’ ‘അരുതായിന്നു’ മുതലായ പദങ്ങളുടെയും ‘ന്ന’ എന്ന അക്ഷരത്തിനു പകരം ‘ന്റ’ എന്ന അക്ഷരത്തിന്റെയും പ്രയോഗം കാണാനുണ്ടു്. കവിയാരെന്നറിയുന്നില്ല. കവിത പല ഘട്ടങ്ങളിലും മനോഹരമായിരിക്കുന്നു. എട്ടു വൃത്തങ്ങളിൽ രചിച്ചിരിക്കുന്ന ഈ കൃതിയ്ക്കു് കിരാതം എട്ടു വൃത്തമെന്നും പേരുണ്ടു്. ശിവന്റെ നാമത്തോടുകൂടിയാണു് ഓരോ ശീലും അവസാനിക്കുന്നതു്.
“പുരരിപുഭഗവാൻ പാശുപതാസ്ത്രം പാർത്ഥനു പണ്ടു കൊടുത്തപ്രകാരം
തിറവിന സങ്കീർത്തനമായിത ഞാനുരചെയ്യുന്നേൻ ഹര ശങ്കര ജയ”
എന്ന പ്രതിജ്ഞയോടുകൂടി കവി പ്രസ്തുതകൃതി ആരംഭിക്കുന്നു. താഴെ ഉദ്ധരിക്കുന്ന ശീലുകളിൽനിന്നു കവിയുടെ കലാപാടവം പ്രത്യക്ഷമാകുന്നതാണ്:
“ഹേരംബബൃംഹിതരവംകൊണ്ടുദഞ്ചിതമൊ
രേടം; മഹാമുനികളോതീടുമാറൊരിടം;
ഓരോതരം വിബുധനാരീജനങ്ങൾ വിള-
യാടീടുമാറൊരിടമര ചന്ദ്രചൂഡ ജയ.
ഉദ്യാനഭൂമികളിലക്കുന്നിമാതു സഖി
മാരോടുകൂടിയെഴുനള്ളീടുമാറൊരിടം;
അത്യാദരം വിബുധവിദ്യാധരാദികൾ പു
കഴ്ത്തീടുമാറൊരിടമര ചന്ദ്രചൂഡ ജയ.
ഏകത്ര വാനവർകളേകത്ര ദാനവർക
ളേകത്ര ഭക്തജനമേകത്ര മുക്തജനം;
ഏകത്ര പത്മഭവനേകത്ര പത്മധര
നാശ്ചരിയമാശ്ചരിയമര ചന്ദ്രചൂഡ ജയ” (രണ്ടാം വൃത്തം)
“പുരഹരൻതന്റെ തിരുനൃത്തം കാണ്മാൻ
പരന്ന കീർത്തി പോന്നൊരിടത്തു
വരികത്രേയെന്നു മനസി തോന്നിക്കും
പെരിയ കാന്തി പൂണ്ടര ശംഭോ.”
“അടവികൾ പാടേ പൊടിപെടുമാറു
പിടികളും കരിവരന്മാരും
ഇടകലർന്നുള്ള നടകോപ്പു കണ്ടു
രസിച്ചുനിന്നാനങ്ങര ശംഭോ.”
“കുറുമൊഴിമുല്ലമധുവല്ലി നന്റായ്
വിരിഞ്ഞ ജാതിയെന്നിവറ്റിന്റെ
പരിമളം പെയ്തു വരുന്ന തെന്റലേ
റ്റനുഭവിച്ചാനങ്ങര ശംഭോ.”
“അഴകിലീവണ്ണം തൊഴുതു ചൊല്ലിനാൻ
മൊഴിയും മൂലവും നരപാലൻ.
പിഴച്ചിട്ടില്ലെങ്ങൾ; ചതിയാൽ നൂറ്റുപേർ
പിഴുക്കി ഞങ്ങളെ ഹര ശംഭോ.”
“കമലവാണനെപ്പൊരിച്ചോനെ! പൂമെ
യ്യുമയ്ക്കു നേർപാതി പകുത്തോനെ!
മുനികൾ ചേതസി വസിപ്പോനെ! പോറ്റീ!
സമസ്തലോകേശ! ഹര ശംഭോ.”
“ശ്രവണനേത്രാദിവഴിയേ പാഞ്ഞിടും
കരളെന്നും കരിവരൻതന്നെ
ശിവപാദമെന്ന മരത്തോടേതന്നെ
തളച്ചാനർജ്ജുനൻ ഹര ശംഭോ.”
“പനിമതിചൂഡചരണസേവയാം
പനയും തിന്നിട്ടു ചിതത്തോടെ
മനസിജക്കള്ളനഴിച്ചുകൊണ്ടുപോയ്
ക്കളയാതെ കാത്താൻ ഹര ശംഭോ.” (മൂന്നാം വൃത്തം)
ഒടുവിൽ
“ഇത്ഥം പാണ്ഡവശങ്കരന്മാരുടെ
കീർത്തനങ്ങൾ പഠിച്ചുടൻ പാടുവോ
ർക്കർത്ഥമുണ്ടാമനർത്ഥമൊഴിഞ്ഞിടും
മുക്തി കൈവരും ശങ്കരരേ ജയ!
ശംഭുവേ കരുണാകരനേ ജയ!”
“ശങ്കര ശിവ ശങ്കരരേ ജയ;
ശംഭുവേ കരുണാകരനേ ജയ
മംഗലായ ജപിച്ചിതാ കൂപ്പുന്നേൻ
നിങ്കഴലിണ ശങ്കരരേ! ജയ!”
എന്നും മറ്റുമുള്ള ശീലുകൾ കാണുന്നു. ഇരുപത്തിനാലുവൃത്തത്തിലെന്നപോലെ പ്രസ്തുത കൃതിയിലും ദ്വിതീയപാദത്തിൽ വിരാമമില്ലാത്ത ശീലുകൾ അവിടവിടെയുണ്ടു്. പ്രാചീനങ്ങളായ സങ്കീർത്തനങ്ങൾക്കു് ഈ ലക്ഷണം സാധാരണമാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
31.23പാർവതീപാണിഗ്രഹണം ആറുവൃത്തം
കാലവും കർത്തൃത്വവും
പാർവ്വതീപാണിഗ്രഹണവും പഴയ ഒരു സങ്കീർത്തനമാണു്. അതിന്നും പാണ്ഡവശങ്കരത്തിന്നും പല അംശങ്ങളിൽ ഐകരൂപ്യമുണ്ടു്. സംസ്കൃതവിഭക്തിപ്രത്യയങ്ങൾ പാർവതീപാണിഗ്രഹണത്തിൽ അധികമായി പ്രയോഗിച്ചു കാണുന്നു എന്നുമാത്രമേ വ്യത്യാസമുള്ളു. രണ്ടും ഏകകർത്തൃകങ്ങളായിരിക്കാം. “പുരരിപുഭഗവാൻ ഭഗവതിതന്നെപ്പാണി ഗ്രഹണം ചെയ്തപ്രകാരം തിറവിയമംഗലസങ്കീർത്തനമായുരചെയ്യുന്നേൻ ഹര ശംഭോ ജയ” എന്നു പ്രഥമവൃത്തത്തിൽ കവി വസ്തുനിർദ്ദേശം ചെയ്യുന്നു. ആദ്യത്തെ നാലു വൃത്തങ്ങളും പാണ്ഡവശങ്കരത്തിൽ സ്വീകരിച്ചിട്ടുള്ളവതന്നെയാണു്. അഞ്ചാമത്തെ വൃത്തത്തിലെ ചില ശീലുകൾ ആ കാവ്യത്തിലെ “അമ്ലാനകാന്തി തടവീടും ധനഞ്ജയനെ” എന്ന മട്ടിൽ കാണുന്ന ആദ്യത്തെ ഗുർവക്ഷരത്തിനുപകരം “തുഹിനാ ചലേന്ദ്രസുത തടവും തപോമഹിമ” എന്നിങ്ങനെ രണ്ടു ലഘ്വക്ഷരങ്ങളാക്കീട്ടുള്ളതുമാണു്. വൃത്തമഞ്ജരിയിലെ സംജ്ഞകളനുസരിച്ചു് ഇവിടെ കവി സ്തിമിതയെ അതിസ്തിമിതയായി മാറ്റിയിരിക്കുന്നു എന്നു പറയാം. പഴയ സങ്കീർത്തനങ്ങളിലെ ശീലുകളിൽ ഈരണ്ടു് അടികൾമാത്രമേ അടങ്ങുന്നുള്ളു എന്നു ഞാൻ മുൻപു പ്രസ്താവിച്ചിട്ടുള്ളതിനു മറ്റൊരു തെളിവു് ഇതിലെ ആറാം വൃത്തം തരുന്നുണ്ടു്. “പാർവതീകരപീഡനോത്സവകൌതുകീ ഗിരിശൻ തദാ ധ്യാതവാനഥ സപ്തമുഖ്യ മഹാമുനീൻ ഹര ശംകര” എന്നതു് ആ വൃത്തത്തിലെ ആദ്യത്തെ ശീലാണു്.
കവിത
കുമാരസംഭവം ഒന്നുമുതൽ ഏഴുവരെ സർഗ്ഗങ്ങളേയും കാമദഹനം പാർവതീസ്വയംവരം തുടങ്ങിയ ഭാഷാ ചമ്പുക്കളേയും കവി അനുസ്യൂതമായി ഉപജീവിച്ചിട്ടുണ്ടെങ്കിലും സ്വകീയമായ മനോധർമ്മത്തേയും അങ്ങിങ്ങു പ്രദർശിപ്പിക്കാതിരിക്കുന്നില്ല. അദ്ദേഹത്തിനു സംസ്കൃതത്തിൽ നല്ല വ്യുൽപത്തിയും കവനകലയിൽ നല്ല പ്രാഗല്ഭ്യവുമുണ്ടായിരുന്നു എന്നു ഗ്രന്ഥത്തിന്റെ ഏതു ഭാഗവും വിശദീകരിക്കുന്നു. കാമദേവൻ ദേവേന്ദ്രനോടു വമ്പു പറയുന്നതു നോക്കുക:
“ഭള്ളിളക്കി നടന്ന പിതാമഹൻ
നിർലജ്ജം മകളായ സരസ്വതീം
വല്ലാതേ പിടിപെട്ടതുമെൻകരു
ത്തല്ലയോ ചൊല്ലു ശങ്കരരേ ജയ!
വാനോർനാഥനാം പങ്കജനാഭനും
നാണാതേ പതിനാറായിരത്തെട്ടു
മാനേല്ക്കണ്ണിമാരെപ്പുണരായ്കിലോ
പ്രാണവേദന ശങ്കരരേ ജയ!
വിശ്വാമിത്രമഹാമുനി പണ്ടുടൻ
വിശ്വഭീമം തപസ്സുതുടർന്നനാൾ
അച്ചോ! മേനകയെപ്പിടിപെട്ടതും
പിച്ചയുണ്ടിതു ശങ്കരരേ ജയ!
തോണിമേൽനിന്നു മറ്റൊരു വിഗ്രഹം
മാനിച്ചങ്ങൊരു ദാശകുമാരിയെ
നാണംകെട്ടു പുണർന്നതുമെന്നുടെ
ബാണഹുംകൃതി ശങ്കരരേ ജയ!” (ദ്വിതീയവൃത്തം)
പട പുറപ്പെടുന്ന കാമന്റെ വേഷം ഇങ്ങനെ വർണ്ണിക്കുന്നു:
“മെല്ലെ വാർകുഴൽ കെട്ടി മണിസ്രജാ
നല്ല പൂനിര കുത്തി നിറത്തൊടേ
പല്ലവാംഗുലികൊണ്ടണിമീശയും
മെല്ലെ നന്നാക്കി ശങ്കരരേ ജയ!
തോളിൽ വന്നടിയും മണികുണ്ഡലം
നീളെപ്പൂശിന കുംകുമപങ്കവും
മേളമമ്പിന പൊന്നെഴുത്തൻപണി
ച്ചേലയും പൂണ്ടു ശങ്കരരേ ജയ!
വില്ലുമമ്പുമിടംകരതാരിലാ
ണ്ടുല്ലസദ്ദ്യുതി ദക്ഷിണപാണിനാ
മല്ലവേണി രതിപ്പെണ്ണുതൻകരം
മെല്ലെത്താങ്ങീട്ടു ശങ്കരരേ ജയ!”
പാർവതീദേവിയുടെ തപസ്സിനേയും മറ്റും വിവരിക്കുന്ന ചതുർത്ഥവൃത്തം പാണ്ഡവശങ്കരത്തിലെ ദ്വിതീയവൃത്തംപോലെ സർവ്വോപരി രമണീയമായിരിക്കുന്നു.
“ചുരുണ്ടുനീണ്ടിരുണ്ടലർമാലാമണം
പെരുകും പൂങ്കുഴൽ പിരിച്ചുടൻ
പരിചിൽത്തീർത്തൊരു ജടകൊണ്ടീശ്വരി
പെരികെശ്ശോഭിച്ചാളര ശംഭോ.
തിരളും കോമപ്പട്ടകലെ വീഴ്ത്തുടൻ
തിരുവരതന്നിലഴകോടേ
പരുഷം വല്ക്കലമെടുത്തുചാർത്തീട്ടു
പെരികെശ്ശോഭിച്ചാളര ശംഭോ.
കനിവോടോമനിച്ചഗരാജൻ മുൻപി
ലണിഞ്ഞീടേറും പൊന്നരഞാണം
അകലെക്കൈവെടിഞ്ഞുടനെ പുല്ലുകൊ
ണ്ടണിഞ്ഞാൾ മേഖല ഹര ശംഭോ.
കുളുർമുലമൊട്ടിലിഴുകീടുന്നോരു
കളഭം മാച്ചങ്ങു മടിയാതെ
വെളുവെളുത്തൊരു ഭസിതം കൊണ്ടുടൽ
മുഴുവൻ പൂശിനാളര ശംഭോ.”
ഈ കൃതി മഴമംഗലത്തിന്റേതാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും അതിനു തെളിവു് ഒന്നുമില്ല. ഇതിനെസ്സംബന്ധിച്ച ഒരു ഐതിഹ്യമുള്ളതുകൂടി ഇവിടെ പ്രസ്താവിക്കാം. പെരുവനം ഗ്രാമത്തിലെ ഒരു നമ്പൂരി തന്റെ മകൾക്കു ജാതകവശാൽ വൈധവ്യലക്ഷണം ഉണ്ടെന്നറിഞ്ഞു് അതിന്റെ പരിഹാരത്തിന്നായി ഈ സങ്കീർത്തനമുണ്ടാക്കി ആ സ്ത്രീയെക്കൊണ്ടു അതു നിത്യപാരായണം ചെയ്യിച്ചു. വിവാഹാനന്തരം ഭർത്താവു വിഷഭയം നിമിത്തം ആസന്നമരണനായി എങ്കിലും യദൃച്ഛയാ അവിടെ വന്നെത്തിയ ഒരു സന്ന്യാസി വിഷമിറക്കി അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം തീർത്തുവത്രേ.
31.24കുചേലവൃത്തം നാലുവൃത്തം
കുചേലവൃത്തം നാലു വൃത്തങ്ങളിൽ നിബദ്ധമായ മറ്റൊരു സങ്കീർത്തനമാണു്. അതിന്റെയും കാലം എട്ടാം ശതകംതന്നെ. കവി ഒരു നമ്പൂരിയാണെന്നു കുചേലന്റേയും അന്തർജ്ജനത്തിന്റേയും വർണ്ണനത്തിൽ സ്ഫുരിക്കുന്ന തന്മയത്വത്തിൽനിന്നു് അനുമാനിക്കാം. അദ്ദേഹം ഇരുപത്തിനാലുവൃത്തത്തിന്റെ കർത്താവല്ലെങ്കിൽ ആ കവിയുടെ ശിഷ്യനാണെന്നു സങ്കല്പിക്കത്തക്കവിധത്തിൽ രണ്ടു കൃതികളുടെയും ശൈലിക്കു സാജാത്യം കാണുന്നു. ഔചിത്യംപോലെ നീട്ടിയോ കുറുക്കിയോ ചൊല്ലേണ്ട വരികൾ അനേകമുണ്ടു്. കരിമിക്കുക (കർമ്മം ചെയ്യുക), തിരുക്കാഴ്ച (തിരുമുൽക്കാഴ്ച), ധ്വനി കേട്ടു, അടീ നാലുമൂന്നു്, ദുവാരാധിനാഥൻ (ദ്വാരാധിനാഥൻ), പയഃഫേന (ഫേനം), ഒഴിക്കരുതരിക്കുമരന്നും (ഹരിക്കും ഹരനും), ദെയ്ത (ദയിത) മുതലായ പല വിലക്ഷണപ്രയോഗങ്ങൾ അനുവാചകന്മാരെ തുറിച്ചുനോക്കുന്നു. പോകിന്റു, ഉവന്നു തുടങ്ങിയ ചില പഴയ പദങ്ങളും കാണ്‍മാനുണ്ടു്. “മുദാ പാദശൗചാദി ചെയ്താദരേണാധി തീർത്താശുദേവൻ ജഗന്മംഗലൻതാൻ” എന്ന വരിയുടെ മധ്യത്തിലെ യതിഭംഗം അസഹ്യംതന്നെ. “രഘുപ്രവീര രാമചന്ദ്ര രാമ രാമ പാഹിമാം” എന്ന പ്രാർത്ഥനയോടുകൂടിയാണു് കൃതി അവസാനിക്കുന്നതു്. പ്രസ്തുത സങ്കീർത്തനത്തിൽ പല രചനാവൈകല്യങ്ങളും ഉണ്ടെങ്കിലും ഭംഗിയുള്ള ഭാഗങ്ങളും ഇല്ലെന്നില്ല. കുചേലൻ പത്നിയോടു പറഞ്ഞു പുറപ്പെടുന്ന ഘട്ടം നോക്കുക:
“വ്രതം മുട്ടുമെന്നോർത്തുതന്നേ മടിച്ചൂ
മതം നീ നിരൂപിച്ചതത്രേ നമുക്കും
മധുദ്വേഷിയെച്ചെന്നുകാണ്‍മാൻ കനക്കെ
ക്കൊതിച്ചീടിനേൻ ഞാൻ; നമോ നന്ദസൂനോ!
തെരിക്കെന്നു പോകിൻറു നാളെപ്പുലർച്ചേ;
ചുരുക്കിക്കഴിക്കേണ്ടു തേവാരമെല്ലാം;
തിരുക്കാഴ്ചവെപ്പാനൊരുക്കീടുകെന്നാൽ;
കരഞ്ഞീടവേണ്ടാ നമോ നന്ദസൂനോ!
ഇവണ്ണം കുചേലൻ പറഞ്ഞോരുനേരം
ചുവന്നൂ കിഴക്കേടമപ്പോൾ നടന്നൂ
അവർക്കങ്ങു കണ്ടോർ കൊടുത്തുള്ള നെല്ല
ങ്ങവിലേയ്ക്കതുമാകാ; നമോ നന്ദസൂനോ!
ഇടിച്ചിട്ടു കല്ലോടു നെല്ലോടുകൂടി
ക്കൊടുത്തൂ കുചേലന്നതമ്പോടു വാങ്ങി
മടശ്ശീലപോലെ മടഞ്ഞങ്ങുകെട്ടീ
മടിച്ചീലയേതും നമോ നന്ദസൂനോ!
ഘനശ്യാമളം ഗോപികാജീവനാഥം
മനക്കാമ്പിലോർത്തോർത്തു മെല്ലേ നടന്നൂ;
തുണിക്കെട്ടുമച്ഛത്രവുംകൊണ്ടു മെല്ലേ
മിനക്കെട്ടുതാനേ നമോ നന്ദസൂനോ!”(രണ്ടാം വൃത്തം)
കുചേലന്റെ നൂതനഗൃഹത്തെയാണു് അടിയിൽ വർണ്ണിച്ചിരിക്കുന്നതു്:
“മനക്കുരുന്നിലിങ്ങനേ നിനച്ചിരുന്നവണ്ണമേ
മണത്ത പൂമരങ്ങൾ കണ്ടു ഹേമസൗധശൃംഗവും
കനക്കെ രത്നതോരണങ്ങൾ നാലു ഗോപുരങ്ങളും
കിനാവുകണ്ടപോലെയങ്ങു രാമ രാമ പാഹിമാം.
വിമാനമാനയാദിയായ യാനസാധനങ്ങളും
കുമാരിമാർ നിരക്കെ നില്ക്കെ നീളെ നില്ക്ക നാരിമാർ
അമേയകാന്തി പൂണ്ടെഴുന്ന കാന്തരോടു ചേർന്നുടൻ
സുമന്ദഹാസവിഭ്രമം മുകുന്ദ രാമ പാഹിമാം.
ഇടയ്ക്കമദ്ദളങ്ങളിത്തരങ്ങൾ കൊട്ടുമാറു, പ
ന്തടിക്കുമാറു, ചിന്തു പാടിയാടുമാറു, നാടകം
നടിക്കുമാറു ബാലമാതരങ്ങിനേ വിശേഷമു
ണ്ടൊടുക്കമില്ലയാത കാഴ്ച രാമ രാമ പാഹിമാം.
രമാസമാനമായ്ച്ചമഞ്ഞ ഭാര്യയാവിതെന്തുവാൻ?
പിഴച്ചു പിന്നെയും മുകുന്ദമന്ദിരത്തിലാകയോ?
നമശ്ശിവായ! വിശ്വലോകനായകന്റെ മായയോ
നിമിത്തമെന്തിതിന്നു ഹന്ത! രാമ രാമ പാഹിമാം.
ഉഴക്കു നെല്ലിടിച്ചു കാഴ്ചവച്ചു കണ്ടതിൻഫലം
പിഴച്ചു കാറ്റടിച്ചു വന്നണഞ്ഞ കപ്പൽപോലെയും
മുഴുത്ത കാറെടുത്തു വന്നു പെയ്ത മാരിപോലെയും
പൊഴിഞ്ഞിതിന്നു ഭൂതിയും; മുകുന്ദ രാമ പാഹിമാം.”(നാലാം വൃത്തം)
31.25മറ്റൊരു രാമായണം ഇരുപത്തിനാലുവൃത്തം
രാമായണത്തെത്തന്നെ വിഷയീകരിച്ചു് 24 വൃത്തങ്ങളിൽ ഒരു സങ്കീർത്തനം മറ്റൊരു കവിയും രചിച്ചിട്ടുണ്ടു്. ഇരുപത്തിനാലുവൃത്തത്തിന്റെ ആവിർഭാവത്തിനുമേലാണു് അതിന്റെ നിർമ്മിതി. അതിനെക്കാൾ പ്രസ്തുത ഗ്രന്ഥത്തിലെ ഭാഷ വളരെ ലളിതമാണു്. കവിതയ്ക്കു വലിയ ഗുണമില്ല. അഞ്ചു വൃത്തങ്ങളോളമേ കണ്ടുകിട്ടീട്ടുള്ളു. കാലത്തെപ്പറ്റി ക്ണുപ്തമായി പറയാൻ നിവൃത്തിയില്ലെങ്കിലും ഒൻപതാം ശതകത്തിനുമേലല്ലെന്നു തോന്നുന്നു. താഴെക്കാണുന്ന ശീലുകൾ അതിലുള്ളവയാണു്:
“ശ്രീവാല്മീകി ചമച്ചിട്ടോരശ്രീരാമായണകഥയുര ചെയ്വാൻ
(ദ്വിരദാ)നനനായ്മരുവും ഗണപതി തുണചെയ്തീടുക നാരായണ ജയ.
നാരായണ ജയ നരകാന്തക ജയ കരുണാകര ജയ മുരസൂദന ജയ
നാരായണ ജയ സീതാവല്ലഭ പരിപാലയ മാം നാരായണ ജയ.
കവിജനവും ഗുരുജനവും നലമൊടു കവിമാതാകിയ വാഗീശ്വരിയും
കവിമകൾകാന്തനുമരനും മമ ഹൃദി തുണചെയ്തീടുക നാരായണ ജയ.”
… … …
“ഉത്തമമായൊരു പുരിയുണ്ടുത്തരദിക്കിലയോധ്യാനാമംപൂണ്ടു്
എത്ര മനോഹരമപ്പുരിയെന്നേ വാഴ്ത്താവൂ മമ നാരായണ ജയ.”(പ്രഥമ വൃത്തം)
“മാമുനിവരനോമിച്ചനേരത്ത
ങ്ങാമോദം പൂണ്ടു പായസം കൈക്കൊണ്ടു
ഹോമകണ്ഡത്തിൽനിന്നു പുറപ്പെട്ടു
ഭൂതത്താൻ പിന്നെ രാമ രാമാ ഹരേ.”
… … …
“അപ്പൂവല്ലൽപെട്ടീടും തിരുമുടി
കാളമേഘവും കാളിന്ദീതോയവും
മുല്ലബാണൻ തഴയും ഭ്രമിച്ചിടും
കൈശികഭംഗി രാമ രാമാ ഹരേ!
വണ്ടിനിണ്ടൽപെട്ടീടും കുറുനിര
പഞ്ചമീമതി തോറ്റണിനെറ്റിയും
തണ്ടലർബാണവില്ലെജ്ജയിച്ചിടും
ചില്ലീയുഗ്മവും രാമ രാമാ ഹരേ!
മാനും മീനും കരിംകൂവളമലർ
നാണം പേണുന്ന നേർമിഴി യുഗ്മവും
മാരൻ കൈച്ചരടെപ്പഴിച്ചീടിന
കർണ്ണയുഗ്മവും രാമ രാമാ ഹരേ!
ചെമ്പരത്തിപ്രസൂനാധരം മുല്ല
മൊട്ടുപോലേ നിറന്ന ദന്തങ്ങളും
അൻപെഴും തൂനിലാവെജ്ജയിച്ചിടും
തൂയപുഞ്ചിരി രാമ രാമാ ഹരേ!(ദ്വിതീയ വൃത്തം)
കൌശികൻ മുനീശ്വരനൊടന്നു ചൊന്നു രാഘവൻ
വന്ന കാര്യമിന്നതെന്നു കൈതൊഴുതു നിന്നുടൻ
ഒന്നുണർത്തിനോരളവിലാശു ചൊല്ലിയമ്മുനി
വന്ന കാര്യമിന്നതെന്നു രാമ രാമ പാഹി മാം”(തൃതീയവൃത്തം)
31.26ഏകാദശീമാഹാത്മ്യം നാലുവൃത്തം, (സങ്കീർത്തനം)
ഈ അദ്ധ്യായത്തിൽ ഇതിന്നുമുമ്പു നിരൂപണം ചെയ്തിട്ടുള്ള ഏകാദശീമാഹാത്മ്യം പാട്ടിന്റെ സാരസംക്ഷേപമാണ് ഏകാദശീമാഹാത്മ്യം സങ്കീർത്തനം. തരംഗിണി, മഞ്ജരി, സ്തിമിത(അംഭോജസംഭവനുമൻപോടു കാലനുടെ എന്നമട്ട്) സർപ്പിണി(പാന) എന്നീ വൃത്തങ്ങളിൽ അകാരാദിക്രമത്തിലാണ് ശീലുകൾ രചിച്ചിരിക്കുന്നത്. ഈ സങ്കീർത്തനവും എട്ടാം ശതകത്തിലെ കൃതിതന്നെ. “ഈടും വിലാസമൊടു രുഗ്മാംഗദം നൃപതിചൂഡാമണിം, മദനമോഹം വളർത്തു നിജപാട്ടിൽ വരുത്തി” എന്നും മറ്റുമുള്ള വരികൾ രണ്ടു കൃതികളുടേയും ഏകകർത്തൃത്വത്തെ സൂചിപ്പിക്കുന്നു. പാട്ടിന്റേയും സങ്കീർത്തനത്തിന്റേയും പ്രണേതാവ് ഒരാൾതന്നെയോ എന്നു സംശയിക്കത്തക്ക വിധത്തിൽ സങ്കീർത്തനം പാട്ടിനെ ആമൂലാഗ്രം അത്രമാത്രം ഉപജീവിക്കുന്നു. നാലു പാദങ്ങളിലും പ്രതിപാദിതങ്ങളായ കഥാംശങ്ങൾതന്നെയാണ് നാലു വൃത്തങ്ങളിലും പരാമൃഷ്ടങ്ങളായിക്കാണുന്നത്. “മന്നവൻ രുഗ്മാംഗദൻ ശിക്ഷകൊണ്ടവർക്കെല്ലാം നല്ലതു വന്നു” എന്നു പാട്ടിലും, “ദിക്കു ജയിച്ചോരു ധർമ്മാംഗദൻ പിന്നെശ്ശിക്ഷിച്ചു നന്നായി നാരായണാ” എന്നു സങ്കീർത്തനത്തിലും ശിക്ഷ എന്ന വാക്ക് ഒരേ അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു. സങ്കീർത്തനം പാട്ടിനെ അപേക്ഷിച്ചു മെച്ചമാണെന്നു പറയാവുന്നതാണ്. ചില ശീലുകൾ പകർത്തുന്നു.
മോഹിനി: “ആടുന്ന കുണ്ഡലവിരാജൽകപോലമൊടു
പാടീ രസാലരുണദന്തച്ഛദപ്രഭയും
ഈടാർന്ന പൂംകുഴലുമക്കുങ്കുമക്കുറിയു
മാടൽപ്പെടുക്കുമരി നാരായണായ നമഃ” ശരൽകാലം: “അമ്പോടു പൈങ്കിളികൾ പാടിക്കതിർക്കുലകൾ
ചെമ്മേ മുറിച്ചു പലപാടും പറന്നു നിശി
മുന്നേതിലും തെളിവൊടും പൂർണ്ണചന്ദ്രനുമു
ടൻ പോന്നുദിച്ചു ഹരി നാരായണായ നമഃ”
31.27സംക്ഷിപ്തസങ്കീർത്തനങ്ങൾ
അകാരാദിക്രമത്തിൽ രചിച്ച ഏതാനും ശീലുകൾകൊണ്ടുമാത്രം ഓരോ പുരാണകഥ സംഗ്രഹിക്കുന്ന ചില സങ്കീർത്തനങ്ങൾ ഈ ശതകത്തിൽ ആവീർഭവിച്ചിട്ടുണ്ട്. അവയിൽ ഗജേന്ദ്രമോക്ഷത്തിൽനിന്നു ചില കണ്ണികളാണ് അടിയിൽ പ്രദർശിപ്പിക്കുന്നത്.
അപ്പാൽവാരിധിതൻ തിരമാലക
ളൊപ്പൊരു മുക്കൂടഗ്ഗിരിയുണ്ടഥ
മുപ്പാരും പുകൾപെറ്റു വളന്റോ
ന്നത്ഭുതമയമായ് നാരായണ ജയ.
അമ്മാമലതൻ നടുപാട്ടിങ്കൽ
പ്പൊന്മയനളിനപ്പൊയ്കകളുണ്ടഥ
നന്മലർ പൊഴിയും പൂങ്കാവുകളും
മമ്മാ! ശിവ ശിവ നാരായണ ജയ.
ആലൊടു താലതമാലമിരഞ്ഞികൾ
പാലകൾ പനസം തെങ്ങുകവുങ്ങുകൾ
നീളച്ചുഴലവുമുണ്ടതിൽ മുറ്റും
ചാലപ്പലവക നാരായണ ജയ.”
31.28പൂന്താനത്തിന്റെ ഭാഷാകൃതികൾ
പൂന്താനം നമ്പൂരിയുടെ ജീവചരിത്രത്തേയും മണിപ്രവാളകൃതികളേയും പറ്റി ഇരുപത്തെട്ടാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ ഭാഷാകൃതികളെക്കുറിച്ചു കുറഞ്ഞൊന്ന് ഇവിടെ ഉപന്യസിക്കാം.
കുമാരാഹരണം പാന
പാന എന്ന പേരിൽ ഒരു കാവ്യവിഭാഗം തമിഴുസാഹിത്യത്തിൽ കാണുന്നില്ല. ഭദ്രകാളിക്ഷേത്രങ്ങളിൽ ദൃഷ്ടിദോഷപരിഹാരത്തിനും മറ്റുമായി ദേവിക്കു കൊട്ടും പാട്ടും സേവയും നടത്തുക എന്നൊരു ആരാധനാപരിപാടി കേരളത്തിൽ ആദ്യകാലംമുതല്ക്കുതന്നെ പ്രചരിച്ചുവന്നു. അതിനു പാനയെന്നും പേരുണ്ട്. ആ അവസരത്തിൽ പാടുന്ന പാട്ടുകൾ പ്രായേണ ദ്രുതകാകളി, തരംഗിണി എന്നീ ഭാഷാവൃത്തങ്ങളിലാണ് രചിച്ചിരുന്നത്. “ കാളമേഘകളായങ്ങളെക്കാളും കാളനാളീകപാളികളെക്കാളും” എന്നിങ്ങനെ പനയന്നാർകാവിൽ ഭദ്രകാളിയെപ്പറ്റി സാമാന്യം പ്രസിദ്ധിയുള്ള ഒരു സ്തോത്രമുണ്ടല്ലോ. അതിലെ വൃത്തംതന്നെയാണ് ദ്രുതകാകളി. അതിനു ‘പൊന്നമാതർ’ എന്നു കോവുണ്ണിനെടുങ്ങാടി കേരളകൗമുദിയിൽ പേർ കൊടുത്തിട്ടുള്ളതു തായുമാനവരുടെ “പൊന്നൈമാതരൈ പൂമിയൈ നാടിലേൻ” എന്നു തുടങ്ങുന്ന ഒരു തമിഴ്പാട്ടിൽ ആ വൃത്തം പ്രയോഗിച്ചിട്ടുള്ളതുകൊണ്ടാണ്; അല്ലാതെ ആ വൃത്തത്തിനു തമിഴിൽ അങ്ങനെയൊരു സംജ്ഞയുള്ളതുകൊണ്ടല്ല. പാന എന്ന പേരിൽ സുവിദിതമായിത്തീർന്ന ദേവതാരാധനത്തിന് ഉപയോഗിക്കുന്ന പാട്ടിനും കാലക്രമത്തിൽ ആ പേർ സിദ്ധിച്ചു. എട്ടും ഒൻപതും ശതകങ്ങളിലെ പാനകളിൽ സാമാന്യേന ആദ്യത്തെ മൂന്നു പാദങ്ങളിൽ ദ്രുതകാകളിയും നാലാമത്തെ പാദത്തിൽ തരംഗിണിയും (ഓട്ടൻതുള്ളലിലെ പ്രധാനവൃത്തം) പ്രയോഗിച്ചുകാണുന്നു. എന്നാൽ കുമാരാഹരണം പാന ആദ്യന്തം ദ്രുതകാകളിയിലാണ് കവി നിബന്ധിച്ചിരിക്കുന്നത്. അതിലും നാലു പാദങ്ങളുണ്ടെന്ന വസ്തുത വിസ്മരണീയമല്ല.
ഇതിനു സന്താനഗോപാലം പാന എന്നും പേരുണ്ട്. “മതി ചെന്നു കുമാരാഹരണമാം കഥതന്നിൽ മുഴുകിച്ചമകയാൽ” എന്നു പൂന്താനം ഉപക്രമത്തിൽ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ട് ആ നാമധേയം തന്നെയായിരിക്കും അദ്ദേഹം കാവ്യത്തിന്നു സങ്കല്പിച്ചതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പല പഴയ താളിയോലഗ്രന്ഥങ്ങളിലും കുമാരാഹരണം പാന എന്ന പേർ കാണുന്നുമുണ്ട്. പൂന്താനത്തിന്റെ കവിതാപാടവം അതിന്റെ പരമകാഷ്ഠയെ പ്രാപിക്കുന്നതു ദ്രാവിഡവൃത്തനിബദ്ധങ്ങളായ കൃതികളിലാകുന്നു. കുമാരാഹരണം പാന ആ പ്രസ്ഥാനത്തിലുള്ള കാവ്യങ്ങളിൽ പ്രഥമസ്ഥാനത്തെ അലങ്കരിക്കുന്നു. സൗന്ദര്യപൂർണ്ണമായ രചന, സമുജ്ജ്വലമായ ചിത്രണം, സമുചിതമായ ലോകോക്തിപ്രയോഗം എന്നു തുടങ്ങിയുള്ള വിവിധങ്ങളായ വിശിഷ്ടഗുണങ്ങൾ പ്രസ്തുതകൃതിയുടെ യശസ്തംഭങ്ങളാകുന്നു. നമ്പൂരി വൈകുണ്ഠലോകവും മറ്റും വർണ്ണിക്കുമ്പോൾ ആ ഭക്തിശിരോമണിക്ക് അവിടം ചിരപരിചിതമാണെന്നു ഭാവുകന്മാർക്കു തോന്നിപ്പോകും.
ഈറ്റില്ലത്തിൻപുറമേ തെരുതെരെ
ച്ചുറ്റുമെയ്തെയ്തസംഖ്യം ശരങ്ങളാൽ
കാണിനേരംകൊണ്ടത്ഭുതമായൊരു
ബാണകൂടം ചമച്ചു് … … …
“മന്ദിരത്തിൻപുറത്തൊരു ഭാഗത്തു സിന്ധുരേന്ദ്രനെപ്പോലെ” നില്ക്കുന്ന അർജ്ജുനനോടു പുത്രമുഖംകൂടെ കാണാൻ സാധിക്കാതെപോയ ബ്രാഹ്മണൻ തട്ടിക്കേറി കയർക്കുന്നതു നോക്കുക:
“കമ്പുതട്ടുമിളമുളപോലയ
ഞ്ചെട്ടു പൊട്ടിക്കരഞ്ഞിതു വിപ്രനും
സന്താപംകൊണ്ടു മൂർച്ഛിതനായൊരു
ഭ്രാന്തനെപ്പോലെ തീർന്നുടനപ്പൊഴേ
കനൽക്കട്ടയോടൊത്ത മിഴികളും
കനക്കേ മിഴിച്ചീർഷ്യ പൊറായ്കയാൽ
വിറച്ചീടുന്ന മൂർദ്ധാവൊടുംകൂടി
വിയർത്തോടിയണഞ്ഞു വിജയനോ
ടയ്യോ പാപമെനിക്കെന്നു ചൊല്ലിയ
ക്കരം രണ്ടുമുയർത്തിപ്പിടിച്ചുടൻ
അഗ്നിപോലെജ്വലിച്ചോരു കാന്തിപൂ
ണ്ടഗ്നിഹോത്രി പറഞ്ഞുതുടങ്ങിനാൻ:
തീയിൽച്ചെല്ലു നിൻ ഗാണ്ഡീവവും നീയും
ദുര്യശസ്സിന്നു പാത്രമായർജ്ജുനാ!
ആനപോലെ മദിച്ചു പറഞ്ഞു നീ
നാണംകെട്ടതു നേരെന്നു കല്പിച്ചു
മാനിച്ചിങ്ങു സന്തോഷിച്ചിരുന്നൊരു
ഞാനത്രേ നല്ല ഭോഷനാകുന്നതും.
തിരുമുമ്പിൽ ഞെളിഞ്ഞുനിന്നെന്തെല്ലാം
ജളപ്രാഭവം കാട്ടി നീയാകയാൽ
ജളതയൊന്നൊഴിഞ്ഞു നിനക്കൊരു
ഫലം മേലിൽ വരായെന്നു നിർണ്ണയം.
കുരച്ചീടുന്ന പട്ടിയൊരുനാളും
കടിച്ചീടുകയില്ലെന്നറിക നീ.
വൻപനായ നീയിപ്പൊഴുതെന്തിനു
കുമ്പ തപ്പിപ്പരക്കെ നോക്കീടുന്നു?
അൻപതു ഭോഷന്മാരിലേ മുൻപനാം
വൻപനെന്നുള്ളവനെന്നറിക നീ.
ദുഷ്ടനിഗ്രഹം ചെയ്വതിനായ്വന്നു
പൃഥ്വിതന്നിൽപ്പിറന്ന ഭഗവാന്റെ
വീര്യങ്ങളെല്ലാം വീരനാമെന്നുടെ
വീര്യമെന്നു നിനയ്ക്കൊല്ല ഭോഷ നീ.
ഉത്തരം ചുമന്നീടുന്ന ഗൌളിയാൽ
സാധ്യമെന്തതു ഭാവിക്കയെന്നിയേ?
മൂർഖനാം നിന്റെ ഡംഭു കളവാനായ്
ത്തേർത്തടത്തീന്നരുൾചെയ്ത വാക്കുകൾ
കുംഭത്തിന്റെ പുറത്തു പകർന്നീടു
മംഭസ്സെന്നപോൽത്തീർന്നു നിനക്കതും.
ഇപ്പോരിന്നു നിമിത്തമാത്രം ഭവാൻ
സവ്യസാചിയെന്നല്ലോ അരുൾചെയ്തു.
പീലിക്കാർകൂന്തൽകെട്ടി വിരവോടു
ചാലവേ നല്ല ചമ്മട്ടി കൈക്കൊണ്ടു
മറകൾക്കു പൊരുളായ മൂർത്തി തേർ
ത്തടം തന്നിലിരുന്നീലെന്നാകിലോ
ഇപ്രതിജ്ഞകണക്കെത്തന്നേ തവ
യുദ്ധഭൂമിയിലൊക്കെപ്ഫലിപ്പതും.”
അർജ്ജുനൻ അഗ്നിപ്രവേശംചെയ്വാൻ ഒരുങ്ങുന്ന ഘട്ടം അത്യന്തം ആസ്വാദ്യമായിരിക്കുന്നു.
“അർജ്ജുനന്റെ വിശേഷത്തെ വൈകാതെ
യച്ഛനോടറിയിക്കണമെന്നിട്ടു
സ്വർഗ്ഗലോകത്തേക്കെന്നകണക്കിനേ
നിർഗ്ഗമിച്ചുയരുന്നിതു ജ്വാലകൾ.”
എന്ന വരികളിൽ എഴുത്തച്ഛൻ സുന്ദരകാണ്ഡത്തിൽ ആവിഷ്കരിച്ചിട്ടുള്ള ഉല്ലേഖത്തിന്റെ പ്രതിധ്വനി നാം കേൾക്കുന്നു. ആ ഘട്ടത്തിൽനിന്നു ചില വരികൾ ഉദ്ധരിയ്ക്കാതെ പുരോഗമനം ചെയ്വാൻ നിവൃത്തിയില്ല.
“വളർന്നീടുന്ന വഹ്നിയെ വന്ദിച്ചു
വലവൈരിതനൂജനുമന്നേരം
അഴകോടൊരു പൊയ്കയിൽച്ചെന്നുടൻ
മുഴുകിപ്പരിശുദ്ധി വരുത്തിനാൻ.
വിലസീടുന്ന പാണിതലങ്ങളിൽ
തുളസീദളംകൊണ്ടു നിറച്ചിതേ.
കുലവില്ലും ചുമലിലെടുത്തു നി
ർമ്മലമായുള്ള മാറ്റുമുടുത്തുടൻ
കിഴിഞ്ഞീടുന്ന വാർകുഴൽതന്നില
ങ്ങൊഴുകീടുന്ന വാരികണങ്ങളും
ഹരിഷാശ്രു വഴിഞ്ഞുനിറഞ്ഞൊരു
വരിനീണ്ട വിലോചനഭംഗിയും
കൃഷ്ണനാമം ജപിക്കുന്ന നേരത്ത
ങ്ങൊട്ടൊട്ടു കാണും ദന്തദ്യുതികളും
അതുനേരത്തെ വേഷം നിരൂപിച്ചാ
ലതിമോഹനമെന്നേ പറയാവൂ.
കരുണാകരമൂർത്തി മുകുന്ദന്റെ
ചരണാംബുജമുള്ളിലുറപ്പിച്ചു
പരമാനന്ദത്തോടെയടുത്താനങ്ങെ
രിഞ്ഞീടുന്നൊരഗ്നികുണ്ഡത്തിങ്കൽ.
വലഭാഗം ചുഴന്നു ചുഴന്നേറ്റം
ജ്വലിച്ചീടുന്നൊരഗ്നിഭഗവാനെ
വലംവച്ചു വണങ്ങി വിരവോട
ങ്ങഞ്ജലിപൂണ്ടിവണ്ണം കരുതിനാൻ.
വിശ്വനായകാ! നിന്നുടെ ഭക്തനാ
മർജ്ജുനനിതാ വഹ്നിയിൽച്ചാടുന്നു.
ചിത്തമോഹമശേഷമകന്നു ഞാൻ
ചിത്സ്വരൂപത്തിൽച്ചെന്നു ലയിക്കണം.”
വൈകുണ്ഠവർണ്ണനത്തിന്റെ വിശ്വമോഹനമായ വൈഭവം ആപാദചൂഡം വായിച്ചുതന്നെ അറിയേണ്ടതാണു്.
“പത്തുനൂറു സഹസ്രകിരണന്മാർ
ബദ്ധാമോദമുദിക്കും കണക്കിനേ
വിളങ്ങീട്ടു നിരക്കവേ താഴിക
ക്കുടങ്ങളങ്ങു ദൂരവേ കാണായി.
കനകക്കൊടിതന്റെ മുകൾപ്പാട്ടിൽ
ഖഗരാജനിരിപ്പതും കാണായി.
കൊടിക്കൂറകളൊപ്പമിയലുന്ന
തിടകൂടിപ്പലതരം കാണായി.
പ്രളയാംബുധിനാദംകണക്കിനേ
വലിപ്പത്തിലൊരാഘോഷം കേൾക്കായി”
എന്നിങ്ങനെ അവിടുത്തെ വിശേഷങ്ങൾ ഓരോന്നായി ശ്രോതാക്കളെ ഗ്രഹിപ്പിച്ചു് അവരെ ആനന്ദസാഗരത്തിൽ മേല്ക്കുമേൽ ആറാടിച്ചു് “പച്ചക്കൽകൊണ്ടു വിഷ്ണുസ്വരൂപമായ് കൊത്തിവെച്ചോരു പാവകളെപ്പോലെ” അചഞ്ചലന്മാരായി ഭഗവദ്ധ്യാനത്തിൽ ലയിച്ചിരിക്കുന്ന ഭക്തന്മാരുടെ സന്നിധിയിൽ പ്രവേശിപ്പിച്ചു് ക്രമേണ അനന്തന്റെ പാർശ്വത്തിലേക്കു നയിക്കുന്നു.
“വെള്ളിമാമല മേലെയും മേലെയും
മണ്ഡലാകൃതി പൂണ്ടു കിടക്കയോ?
പള്ളികൊള്ളുന്ന പാല്ക്കടൽ തന്നിലേ
വെള്ളംതന്നെ പരന്നു കിടക്കയോ?
നിർണ്ണയിച്ചു പറയാനരുതെന്റെ
പന്നഗേശ്വര! നിന്നെ വണങ്ങുന്നേൻ.
… … …
ഇന്ദ്രനീലനിറത്തിലൊരായിരം
ചന്ദ്രമണ്ഡലമൊന്നിച്ചുദിക്കയോ?
കാരുണ്യാമൃതവന്മഴ പെയ്യുന്ന
കാളമേഘം നിറഞ്ഞങ്ങിരിക്കയോ?
ബ്രഹ്മാനന്ദമെന്നുള്ള പരമാർത്ഥം
ശ്യാമവർണ്ണത്തിൽ പ്രത്യക്ഷമാകയോ?”
എന്നിങ്ങനെ പടിപ്പടിയായുയരുന്ന ആ വർണ്ണനത്തിന്റെ മാധുര്യം അവാങ്മനസഗോചരമെന്നേ പറഞ്ഞുകൂടൂ.
31.29ജ്ഞാനപ്പാന
ആകൃതികൊണ്ടു ലഘുവെങ്കിലും അകൃത്രിമമായ രാമണീയകംകൊണ്ടു് അത്യന്തം മഹത്തായ ഒരു കൃതിയാണു് പൂന്താനത്തിന്റെ ജ്ഞാനപ്പാന. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയേയും ഹരിനാമോച്ചാരണത്തിന്റെ അത്യന്താവശ്യകതയേയും പറ്റി ആ കൃതിയിൽ കവി ആർക്കും സുഗ്രഹമായ രീതിയിൽ, ഏതു് അശ്മഹൃദയത്തേയും അലിയിക്കത്തക്ക തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നു. ഉണ്ണി മരിച്ചതുനിമിത്തം നിർവേദത്തിനു വിധേയനായ ഒരു മഹാകവിയുടെ ഉള്ളിൽനിന്നു് ഊക്കോടുകൂടി ഉൽഗമിച്ചു് ശ്രോതാക്കളുടെ ഹൃദയകുഹരങ്ങളിൽ പ്രവഹിക്കുന്ന ഒരു പരമപാവനിയായ സാരസ്വതനിർഝരിണിയെത്തന്നെയാണു് നാം അവിടെ സമീക്ഷിക്കുന്നതു്. കവിയുടെ പ്രപഞ്ചാവസ്ഥാപ്രപഞ്ചനം കേൾക്കുക:
“കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ
… … …
ഹരിനാമങ്ങളില്ലാതെപോകയോ
നരകങ്ങളിൽപ്പേടി കുറകയോ?
നാവു കൂടാത ജന്മമതാകയോ
നമുക്കിന്നി വിനാശമില്ലായ്കയോ?
കഷ്ടം കഷ്ടം നിരൂപണംകൂടാതെ
ചുട്ടുതിന്നുന്നു ജന്മം പഴുതെ നാം.
എത്ര കാലം പ്രയാസപ്പെട്ടിക്കാല
മത്ര വന്നുപിറന്നു സുകൃതത്താൽ?
എത്ര ജന്മം ജലത്തിൽക്കഴിഞ്ഞിതു
മെത്ര ജന്മം മരങ്ങളായ് നിന്നതും?
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
മർത്ത്യജന്മത്തിൻ മുൻപേ കഴിഞ്ഞതും?
എത്രയും പണിപ്പെട്ടിന്നു മാതാവിൻ
ഗർഭപാത്രത്തിൽ വീണിതറിഞ്ഞാലും.
പത്തു മാസം വയറ്റിൽക്കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായും പോയി.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
ഇത്ര കാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ.
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തിരിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിയ്ക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം.
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർവീടുകളിൽപ്പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;
കോലകങ്ങളിൽ സേവകരായിട്ടു
കോലംതുള്ളി ഞെളിയുന്നിതു ചിലർ;
ശാന്തിചെയ്തു പുലരുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു ഭാര്യയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുക്കൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്നനേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലർ;
കാണ്‍ക നമ്മുടെ സമ്മതം കൊണ്ടത്രേ
വിശ്വമീവണ്ണം നില്പുവെന്നും ചിലർ;
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലർ;
അർത്ഥാശയ്ക്കു വിരുതുവിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
… … …
വിദ്യകൊണ്ടറിയേണ്ടതറിയാതേ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ,
കുംകുമത്തിന്റെ വാസമറിയാതെ
കുംകുമം ചുമക്കുംപോലെ ഗർദ്ദഭം.
കൃഷ്ണ! കൃഷ്ണ! നിരൂപിച്ചുകാണുമ്പോൾ
തൃഷ്ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കയും.
എണ്ണിയെണ്ണിക്കുറുകുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും”
ഈ വിഷയത്തെ അധികരിച്ചു് ഇത്രമാത്രം സർവാംഗസുന്ദരമായ ഒരു കാവ്യം ഭാഷയിൽ മറ്റാരും നിർമ്മിച്ചിട്ടില്ല.
സുപ്രസിദ്ധമായ സുഭദ്രാഹരണം പാന പൂന്താനത്തിന്റെ കൃതിയാണെന്നു പറയുന്നതു നിർമ്മൂലമാണു്. അതു കുഞ്ചൻ നമ്പിയാരുടെ കാലത്തിനു പിന്നീടുണ്ടായ ഒരു കാവ്യമാണെന്നുള്ളതിനു് അതിൽത്തന്നെ പല തെളിവുകളുമുണ്ടു് “പോയനായരെക്കണ്ടീല ഞാനെടാ, ഞായവും നേരുമില്ലാത്ത കശ്മലൻ” എന്നും മറ്റും അതിൽ കുഞ്ചനെ അനുകരിച്ചുള്ള സമുദായചിത്രണം കാണുന്നു. ഈ പാനയെപ്പറ്റി യഥാവസരം നിരൂപണം ചെയ്യുന്നതാണു്.
31.30സ്തോത്രങ്ങൾ
പൂന്താനത്തിന്റെ ഭാഷാസ്തോത്രങ്ങളെപ്പറ്റി പ്രസ്താവിക്കുന്നതിനുള്ള അവസരം ഇവിടെ സന്നിഹിതമായിരിക്കുന്നു. ഇത്തരത്തിലുള്ള കൃതികളെസ്സംബന്ധിച്ചു ചിലതെല്ലാം ഹരിനാമകീർത്തനത്തിന്റെ നിരൂപണത്തിനു പീഠികയായി ഞാൻ ഉപന്യസിച്ചിട്ടുള്ളതു വായനക്കാർ ഓർമ്മിക്കുമല്ലോ. ഏഴാം ശതകത്തിന്റെ അവസാനംവരെയുള്ള സ്തോത്രങ്ങളിൽ ഏതാനും ചിലതു മാത്രമേ നമുക്കു കിട്ടീട്ടുള്ളു. എട്ടുമുതല്ക്കുള്ള ശതകങ്ങളിൽ വിരചിതങ്ങളായവ ഒട്ടുവളരെ ലഭിച്ചിട്ടുണ്ടു്. ഭാഷാസാഹിത്യത്തിലെ ഒരു ഗണനീയമായ വിഭാഗമാണു് സ്തോത്രം, അതിമനോഹരങ്ങളായ കീർത്തനങ്ങൾ മുതൽ അത്യന്തം ശുഷ്കങ്ങളായവവരെ ഉച്ചാവചങ്ങളായ പല ചെറിയ കൃതികളും ഈ വിഭാഗത്തിൽ അടങ്ങീട്ടുണ്ടു്. എങ്കിലും ദേവതാവിഷയകമായ രതിഭാവം പ്രായേണ ഏതു കീർത്തനത്തിലും ഏറെക്കുറെ സ്ഫുരിക്കുന്നതായിക്കാണാം. ഹിന്ദുസമുദായത്തെ ഭക്തിപരവും സദാചാര പ്രവണവുമാക്കുന്നതിനു് ഇവ അക്കാലത്തു് ഏറ്റവും പ്രയോജകീഭവിച്ചിരുന്നു. എട്ടാം ശതകത്തിൽ നിർമ്മിതങ്ങളാണെന്നു വിചാരിക്കാവുന്ന ചില ലളിതകോമളങ്ങളായ കീർത്തനങ്ങൾക്കു് ഇന്നും ജനങ്ങളുടെയിടയിലുള്ള പ്രചാരത്തിനു പറയത്തക്ക കുറവൊന്നും വന്നിട്ടില്ല.
“അഞ്ജനശ്രീചോരചാരുമൂർത്തേ കൃഷ്ണ
അഞ്ജലി കൂപ്പി വണങ്ങീടുന്നേൻ.
ആനന്ദാലങ്കാര വാസുദേവ കൃഷ്ണ
ആതങ്കമെല്ലാമകറ്റീടേണം.
ഇന്ദിരാകാന്ത ജഗന്നിവാസാ കൃഷ്ണ
ഇന്നെന്റെ മുൻപിൽ വിളങ്ങിടേണം.
ഈരേഴുലകിന്നുമേകനാഥാ കൃഷ്ണ
ഈരഞ്ചു ദിക്കും നിറഞ്ഞ മൂർത്തേ”
എന്നും,
“കണ്ണനാമുണ്ണിയെക്കാണുമാറാകണം,
കാർമേഘവർണ്ണനെക്കാണുമാറാകണം,
കിങ്കിണിനാദങ്ങൾ കേൾക്കുമാറാകണം,
കീർത്തനം ചൊല്ലിപ്പുകഴ്ത്തുമാറാകണം”
എന്നും,
“അംബുജായതലോചന കോമള
കുംബുകന്ധര കാരുണ്യവാരിധേ!
കല്മഷാപഹം നിൻപാദപങ്കജം
ചെമ്മേ തോന്നുമാറാകണം ഗോവിന്ദ.
ആഴിതന്നിൽ മുഴുകിയ വേദത്തെ
മീളുവാനൊരു മത്സ്യമായ്ച്ചെന്നുടൻ
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമൻപോടു കാണണം ഗോവിന്ദ.
ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധിതോയം കലക്കുമ്പോൾ
കച്ഛപാകൃതി കൈക്കൊണ്ടു മിന്നിന
വിശ്വവ്യാപിയെക്കാണണം ഗോവിന്ദ.”
എന്നും,
“പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം.
പാലാഴിമങ്കതൻ കൊങ്ക പുണരുന്ന
കോലമെന്നുള്ളത്തിൽക്കാണുമാറാകണം.
പിച്ചകമാലയും താലിയും കിങ്കിണി
യൊച്ചപൂണ്ടെന്നുമേ കേൾക്കുമാറാകണം.
പീലിക്കാർകൂന്തലും ചാന്തുതൊടുകുറി
ബാലസ്വഭാവവും കാണുമാറാകണം”
എന്നും,
“നരകവൈരിയാമരവിന്ദാക്ഷന്റെ
ചെറിയ നാളത്തെക്കളികളും
തിരുമെയ്ശോഭയും കരുതിക്കൂപ്പുന്നേ
നടുത്തു വാ കൃഷ്ണാ കണി കാണ്മാൻ.
കണികാണുന്നേരം കമലനേത്രന്റെ
നിറമെഴും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര
മണിഞ്ഞു കാണേണം ഭഗവാനേ!
മലർമാതിൻകാന്ത, വസുദേവാത്മജ,
പുലർകാലേ പാടിക്കുഴലൂതി
ചെലുചെലുനെന്നു കിലുങ്ങും കാഞ്ചന
ച്ചിലമ്പിട്ടോടിവാ കണികാണ്മാൻ.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണുമുണ്ണി
വശത്തു വാ കൃഷ്ണാ കണികാണ്മാൻ”(ശ്രീകൃഷ്ണസ്തുതി)
എന്നും,
“സരസിജനയനേ പരിമളഗാത്രീ
സുരജനവന്ദ്യേ ചാരുപ്രസന്നേ
കരുണാപൂരതരംഗമതായൊരു
മാതംഗീ ജയ ഭഗവതി ജയജയ”(സരസ്വതീകീർത്തനം)
എന്നും,
“അമ്പോടു മീനായി വേദങ്ങൾ മീണ്ടിടു
മംബുജനാഭനെക്കൈതൊഴുന്നേൻ.
ആമയായ് മന്ദരം താങ്ങിനിന്നീടുന്ന
താമരക്കണ്ണനെക്കൈതൊഴുന്നേൻ.
ഇക്ഷിതിയെപ്പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മീവര നാഥ കൈതൊഴുന്നേൻ”(ദശാവതാരകീർത്തനം)
എന്നും,
“അജ്ഞാനമുള്ളവയൊക്കെക്കളയണം;
വിജ്ഞാനമെന്നുള്ളിൽ വർദ്ധിക്കേണം;
ആജ്ഞാപിച്ചീടേണം നല്ല വഴിക്കെന്നെ
നിത്യം ഗുരുനാഥാ കുമ്പിടുന്നേൻ.
ആനന്ദം നല്കുന്ന പാദരേണുക്കളാൽ
മാനസമായൊരു ദർപ്പണത്തിൽ
മാലിന്യം പോക്കീട്ടു നന്മ വരുത്തേണം
നിത്യം ഗുരുനാഥാ കുമ്പിടുന്നേൻ(ഗുരുസ്തുതി)
എന്നും
“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ;
നരകത്തിങ്കേന്നു കരകേറ്റീടേണം
തിരുവൈയ്ക്കം വാഴും ശിവ ശംഭോ!
മരണകാലത്തെബ്ഭയത്തെച്ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം;
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈയ്ക്കം വാഴും ശിവശംഭോ”(പഞ്ചാക്ഷരകീർത്തനം)
എന്നും മറ്റുമുള്ള സ്തോത്രരത്നങ്ങളുടെ ഉച്ചാരണത്താൽ ഉഷഃകാലം മുഖരിതമാക്കുന്ന ഗൃഹങ്ങൾ ഇന്നും ഉൾനാടുകളിലെങ്കിലും അങ്ങിങ്ങു് ആസ്തികന്മാർക്കു് ആനന്ദം നല്കിക്കൊണ്ടു പരിലസിക്കുന്നുണ്ടെന്നുള്ള പരാമാർത്ഥം അവയുടെ ചിരഞ്ജീവിത്വത്തിനു വിനിഗമകമാകുന്നു. ഇത്തരത്തിലുള്ള കൃതികളിൽ പ്രഥമഗണനീയങ്ങളാണു് പൂന്താനത്തിന്റെ പുളകോൽഗമകാരികളായ കീർത്തനങ്ങൾ.
31.31ഘനസംഘം
‘ഘനസംഘം’ എന്ന പദം കൊണ്ടു് പ്രസ്തുത സ്തോത്രം ആരംഭിക്കുന്നതിനാലാണു് അതിനു് ഈ പേർ വന്നതു്. ഇതു തിരുമാന്ധാംകുന്നിൽ ഭഗവതിയെപ്പറ്റിയുള്ള ഒരു കേശാദിപാദവർണ്ണനമാണെന്നു മുൻപുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. ആ കൃതിയിൽനിന്നു ചില വരികൾ താഴെ എടുത്തു ചേർത്തുകൊള്ളുന്നു:
“ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേ-
നണിതിങ്കൾക്കല ചൂടും പുരിചിടതൊഴുന്നേൻ.
ദുഷ്ടരാമസുരരെദ്ദഹിക്കും തീ ജ്വലിക്കും
പടുതരം മിഴി മൂന്നും നിടിലവും തൊഴുന്നേൻ.
വിലസുമക്കുനുചില്ലിയുഗളം കൈതൊഴുന്നേൻ.
മുഗ്ദ്ധമായ്ക്കനിവോടേ മറിഞ്ഞുവന്നനിശം
ഭക്തരിൽപ്പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ.
ചെന്തൊണ്ടിപ്പഴംവെന്നോരധരം കൈതൊഴുന്നേൻ;
ചന്തമോടണിനാവുമിത ഞാൻ കൈതൊഴുന്നേൻ.
… … …
സുരവൃന്ദകിരീടാളീമണിനീരാജിതമായോ
രരവിന്ദരുചി വെല്ലുമടിയിണ തൊഴുന്നേൻ.
കടകം തോൾവള കാഞ്ചി ചിലമ്പേവം തുടങ്ങി
യുടലിലങ്ങണിഞ്ഞുള്ളാഭരണങ്ങൾ തൊഴുന്നേൻ.
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ! തൊഴുന്നേൻ.
ചൊല്ക്കൊണ്ട തിരുമാന്ധാംകുന്നിലമ്മേ! തൊഴുന്നേൻ.”
ഈ കീർത്തനത്തിൽ പൂന്താനത്തിന്റെ കൃതികൾക്കുള്ള സഹജമായ മാധുര്യം സമഗ്രമായി സ്ഫുരിക്കുന്നില്ലെന്നു പറയേണ്ടതുണ്ടു്.
31.32മറ്റു കീർത്തനങ്ങൾ
ചില കീർത്തനങ്ങളിൽ നിന്നു ചില വരികൾ ഉദ്ധരിക്കുവാൻ മാത്രമേ സ്ഥലം അനുവദിക്കുന്നുള്ളു. പ്രായേണ എല്ലാ കീർത്തനങ്ങളും ശ്രീകൃഷ്ണപരങ്ങളും ഭക്തിരസപ്രധാനങ്ങളുമാകുന്നു.
ആനന്ദനൃത്തം
“ആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ;
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ;
ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങനെ;
ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങനെ;
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുണ്ടങ്ങനെ;
ഉണ്ണിക്കാൽകൊണ്ടൊരു നൃത്തമുണ്ടങ്ങനെ;
ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ;
ഉണ്ണിക്കാൽ രണ്ടും തുടുതുടയങ്ങനെ;
ഉണ്ണിയരയിലെക്കിങ്ങിണിയങ്ങനെ;
ചങ്ങാതിയായിട്ടൊരേട്ടനുണ്ടങ്ങനെ:
… … …
സൂത്രങ്ങൾ ചോടു പിഴയാതെയങ്ങനെ;
നേത്രങ്ങൾകൊണ്ടുള്ളഭിനയമങ്ങനെ;
കണ്ണിന്നു കൗതുകം തോന്നുമാറങ്ങനെ;
കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ;
തിത്തിത്തയെന്നുള്ള നൃത്തങ്ങളങ്ങനെ;
തൃക്കാൽച്ചിലമ്പൊലിയൊച്ചപൂണ്ടങ്ങനെ;
മഞ്ഞപ്പൂവാട ഞെറിവിറച്ചങ്ങനെ;
കില്കിലയെന്നരഞ്ഞാണങ്ങളങ്ങനെ;
മുത്തണിമാലകളാടുമാറങ്ങനെ;
തൃക്കൈകൾ രണ്ടുമഭിനയിച്ചങ്ങനെ;
ഓമൽത്തിരുമെയ്യുലയുമാറങ്ങനെ;
കുണ്ഡലമാടും കവിൾത്തടമങ്ങനെ;
തൂമധുവോലുന്ന വായ്ത്താളമങ്ങനെ;
തൂവിയർപ്പേറ്റോരു നാസികയങ്ങനെ;
മാണിക്കക്കണ്ണു മഴറ്റിക്കൊണ്ടങ്ങനെ;
മുത്തുക്കുലകളുതിരുമാറങ്ങനെ;
പീലിത്തിരുമുടി കെട്ടഴിഞ്ഞങ്ങനെ;
പിച്ചകത്തൂമലർ തൂകുമാറങ്ങനെ;
ദേവികൾ തൂകുന്ന പൂമഴയങ്ങനെ;
ദേവകൾ താക്കും പെരുമ്പറയങ്ങനെ;
… … …
ലോകങ്ങളൊക്കെ മറക്കുമാറങ്ങനെ;
ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ;
ചിൽപ്പുരുഷന്റെ വിലാസങ്ങളങ്ങനെ;
പൊന്മേനിയേറ്റം തെളിയുമാറങ്ങനെ;
ആനന്ദനൃത്തം ജയിക്കുമാറങ്ങനെ;
വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ;
തൽസ്വരൂപം മമ തോന്നുമാറങ്ങനെ;
തൽപാദയുഗ്മം നമസ്കരിച്ചീടിനേൻ.”
ഹരിസ്തോത്രം
ഈ സ്തോത്രത്തിനു നൂറ്റെട്ടു ഹരിയെന്നും പേരുണ്ടു്. നൂറ്റെട്ടു് ഈരടികളിൽ ഭാഗവതം ദശമസ്കന്ധത്തിലെ കഥ മുഴുവൻ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു.
“ചേറു പുരണ്ടു ചെറിയോരു പൈതലാ
യാമ്പാടിതന്നിൽ വളർന്നവനേ ഹരി;
ആമ്പാടിതന്നിൽ വളരുന്ന കാലത്തൊ
രമ്മപ്പിശാചിനെക്കൊന്നവനേ ഹരി;
കാറ്റായി വന്നോരു മാറ്റാനെയും മറ്റും
ചാടായവനെയുമവ്വണ്ണമേ ഹരി;
ഗർഗ്ഗമുനി വന്നു പേരിട്ടനന്തര
മഗ്രജനോടുമായ് വാണവനേ ഹരി;
അമ്മയിരുന്നു തയിർകടഞ്ഞീടുമ്പോ
ളമ്മിഞ്ഞ കണ്ടു കൊതിച്ചവനേ ഹരി;
തിണ്ണം തയിർപ്പാത്രം പൊട്ടിച്ചവിടുന്നു
വെണ്ണയുംകൊണ്ടോടിപ്പോയവനേ ഹരി;
പാഴുരലേറിയിരുന്നുകൊണ്ടാവോള
മൂഴത്തിൽ വെണ്ണ നുകർന്നവനേ ഹരി”
എന്നിങ്ങനെ ആ സ്തോത്രം പുരോഗമനം ചെയ്യുന്നു.
ഈ കീർത്തനത്തെ അനുകരിച്ചു് അക്കാലത്തുതന്നെ അജ്ഞാതനാമാവായ മറ്റൊരു കവിയും ദശമകഥയെ ആസ്പദമാക്കി ഒരു ഹരിസ്തോത്രം നിർമ്മിച്ചിട്ടുണ്ടു്. അതിൽ നിന്നു ചില വരികൾ താഴെച്ചേർക്കുന്നു:-
“അംബുധിമകൾതൻ കൊങ്കയുഗം പൂ
ണ്ടംബുധിയിൽക്കുടികൊണ്ടവനേ ഹരി;
പന്നഗനായകതല്പംതന്മേ
ലുന്നതിചേർന്നു കിടന്നവനേ ഹരി;
… … …
ദേവകുലത്തിൻ വ്യസനം തീർപ്പാൻ
ദേവകിതൻവയർ പുക്കവനേ ഹരി;
ആനകദുന്ദുഭിതാൻകാണുമ്മാ
റാനന്ദേന പിറന്നവനേ ഹരി;
നീലപയോധര നീലിമ കവരും
പേലവകാന്തി ധരിച്ചവനേ ഹരി;
കചഭരമൊരുമിച്ചഴകൊടു കെട്ടി
ക്കനകകിരീടം ചേർത്തവനേ ഹരി;
അളികൾ വണങ്ങിന്റളകം ചേർന്നെഴു
മളികംകൊണ്ടു നിറന്നവനേ ഹരി;
ചില്ലീചലനംകൊണ്ടേ മുപ്പാ
രഴകൊടു കാത്തുമഴിപ്പവനേ ഹരി;
… … …
ശുദ്ധപരാത്മകബോധം തെളിവോ
ടുദ്ധവരോടറിയിച്ചവനേ ഹരി;
അൻപൊടു മുന്നെപ്പോലേതന്നേ
യുംബുധിമധ്യം പുക്കവനേ ഹരി;
നിർമ്മലനേ ഹരി നിശ്ചലനേ ഹരി;
നിർഗ്ഗുണനേ ഹരി നിഷ്കളനേ ഹരി!
നിഷ്ക്രിയനേ ഹരി നിർജ്ജരനേ ഹരി;
നിസ്സൃതനേ ഹരി നിരുപമനേ ഹരി.”
ഇതിൽ കൃഷ്ണഗാഥയിലെ മധുരമായ ‘മറപൊരുളായി മറഞ്ഞവനേ ഹരി’ എന്ന സ്തോത്രത്തിന്റെ അനുനാദമാണു് നാം കേൾക്കുന്നതു്.
ബാലകൃഷ്ണസ്തോത്രം
“ചാഞ്ചാടും പൈതൽ കളിച്ചിടും-നല്ല
പൂഞ്ചായലാടുമാറാടിടും.(കൃഷ്ണ)
കഞ്ജമലരൊടു നേരിടും-തിരു
ക്കണ്ണുമഴറ്റിക്കൊണ്ടാടിടും.(കൃഷ്ണ)
ഓമൽക്കഴുത്തിൽപ്പുലിനഖം-തങ്ക
മോതിരം കെട്ടിക്കൊണ്ടാടിടും.(കൃഷ്ണ)
പൊന്മയകിങ്ങിണിയൊച്ചയും-അയ്യോ
പൊങ്ങുമാറുണ്ണി നിന്നാടിടും.(കൃഷ്ണ)
മിന്നിടും പൊന്നിൻ തള കിലു-കിലു
മെന്നുമാറുണ്ണി നിന്നാടിടും.(കൃഷ്ണ)
ഈവണ്ണം വാഴ്ത്തുന്നോർക്കെല്ലാം-മുമ്പിൽ
തൃക്കാലും വച്ചുകൊണ്ടാടിടും.(കൃഷ്ണ)
കാണാകേണം സ്തോത്രം
ഇതു ശ്രീകൃഷ്ണനെപ്പറ്റിയുള്ള അതിഹ്രസ്വമായ മറ്റൊരു കേശാദിപാദവർണ്ണനമാണു്.
“പച്ചക്കല്ലിൻപ്രഭകളെ വെല്ലം തിരുമെയ്മുഴുവൻ കാണാകേണം
അരുണദിവാകരകോടിസമാനം കനകകിരീടം കാണാകേണം
പരിമളമിയലും പുരികുഴൽപേരാമിരുൾമുകിൽനികരം കാണാകേണം
ചടുലതരാളകരാജിതമായൊരു നിടിലതടം മമ കാണാകേണം
മംഗലഭംഗി കലർന്നു നിറന്നൊരു കുംകുമതിലകം കാണാകേണം
മല്ലീശരകുലവില്ലിനെ വെല്ലും ചില്ലീലതനെറി കാണാകേണം
കൈക്കൊണ്ടീടും കരുണാഭോഗം തൃക്കണ്ണും മമ കാണാകേണം
തിലപുഷ്പശ്രീ തിറ നല്കീടും വിലസന്നാസിക കാണാകേണം
മികവും ശോഭാപൂർത്തി കലർന്നൊരു മകരക്കുഴയിണ കാണാകേണം
മരതകവിരചിതദർപ്പണദർപ്പം കവരും കവിളിണ കാണാകേണം
… … …
നാരായണ ജയ! താവകമണിമെയ് മനസി സദാ മമ കാണാകേണം
സാക്ഷാലുള്ളൊരു വൈഷ്ണവരൂപം സൂക്ഷ്മംതന്നേ കാണാകേണം”
‘കാണേണമേ’സ്തോത്രം
ഈ സ്തോത്രത്തിൽ കേശാദിപാദവും പാദാദികേശവും ഘടിപ്പിച്ചിരിക്കുന്നു. തൃച്ചെമ്മരത്തു കൃഷ്ണനെപ്പറ്റിയാണു് ഇതു രചിച്ചതു്.
“എന്നുണ്ണിക്കൃഷ്ണനെക്കണ്ണിലാമ്മാറു ഞാൻ
കാണുന്നനാളിലീവണ്ണം കാണേണമേ.
പിച്ചകം മുല്ല ചേമന്തിക ചെമ്പകം
തെച്ചി മന്താരവും ചൂടിക്കാണേണമേ.
കൂരിരുൾപ്പൈതലോടൊത്തു മേവീടിന
നേരിയോരക്കുരുളൊത്തു കാണേണമേ.
പഞ്ചമിച്ചന്ദ്രനോടൊത്ത നെറ്റിത്തടം
ചഞ്ചലം വേർപെടുത്തീട്ടു കാണേണമേ.
ആക്കമേറും കുറിയും തിലകങ്ങളും
നോക്കുമന്നേരമന്നേരം കാണേണമേ.
മന്മഥൻവില്ലിന്നു തണ്മ നിർമ്മിച്ചെഴും
നിർമ്മലമാം കുനുചില്ലി കാണേണമേ.
… … …
എത്രനാളുണ്ടു പാർക്കുന്നു കണ്ടീടുവാ
നിത്തൃണത്തെല്ലൊളം കണ്ടതില്ലേതുമേ.
ദൂഷണം പാരമുണ്ടായ്വരും കേശവ!
കേഴുമാറെന്നെ നീയാക്കൊലായെന്നുമേ.
പെറ്റ നാളേ മറന്നീടിനേനമ്മയും
ചുറ്റുമാരോടുമൊട്ടേറെ വേണ്ടീലതും
കച്ചതൊപ്പാരവും കത്തികണ്ണാടിയും
പത്തിരം മുത്തുകൈക്കോപ്പു കൈക്കാണവും
ചേർത്ത പത്തായവും മഞ്ചലും ചെല്ലവും
കറ്റുതൊമ്മോടു നല്ലില്ലവും വെല്ലവും
വിത്തു നല്ലോടു നല്ലാളടിയാരിലും
പുത്രരിലും മുഴുത്തീടിനോരാശയും
വല്ല നല്ലാരോടുമുള്ള സാരസ്യവും
നല്ല പാട്ടും കളി ചിന്തുരാഗങ്ങളും
അണ്ണനും തമ്പിയും മാതുലന്മാരിലും
പിന്നെയിച്ചൊന്നതിൽച്ചേർന്നീല മാനസം.
… … …
മറ്റേതുമേ ചെറ്റു വേണ്ടീലപോലിനി
ക്കുറ്റം പിഴയ്പാൻ തുടങ്ങുന്ന കാലത്തു
കേൾക്കായ്വരേണമേ കർണ്ണത്തിൽ നിന്നുടെ
തൃക്കാൽച്ചിലമ്പൊലി തൃച്ചെമ്മരം വാഴു
മെന്നുണ്ണിക്കൃഷ്ണാ! നമസ്തേ നമോസ്തു തേ!
എന്നുണ്ണിക്കൃഷ്ണാ! നമസ്തേ നമോസ്തു തേ!”
ജയകൃഷ്ണസ്തോത്രം
“കണ്ണന്റെകളിയുണ്ടു കളവുണ്ടു കനിവുണ്ടു;
ഉണ്ണികൾ പലതുണ്ടു, ജയ കൃഷ്ണ ശരണമേ.
കാൽചിലമ്പൊലിയുണ്ടു, കളകളച്ചിരിയുണ്ടു;
കാച്ചപാൽക്കൊതിയുണ്ടു, ജയ കൃഷ്ണ ശരണമേ.
കിങ്ങിണി കിലുങ്ങുന്നു, തിരുമേനി തെളിയുന്നു;
അംഗജൻ മയങ്ങുന്നു, ജയ കൃഷ്ണ ശരണമേ.
കീർത്തികൾ പുകഴുന്നു, കീഴ്മേലൊന്നിളകുന്നു;
കിന്നരന്മാർ നിറയുന്നു, ജയ കൃഷ്ണ ശരണമേ.
കണ്ഡലം കുലുങ്ങുന്നു, കുനുചില്ലി കുലയുന്നു;
കുംകുമം കുമറുന്നു, ജയ കൃഷ്ണ ശരണമേ.
കൂട്ടമിട്ടു കളിക്കുന്നു, കുതംകൊണ്ടു വിളിക്കുന്നു;
കൂത്താട്ടം തുടങ്ങുന്നു, ജയ കൃഷ്ണ ശരണമേ.”
എന്നിങ്ങനെ ക മുതൽ കഃ വരെയുള്ള അക്ഷരങ്ങൾ ഈരടികളുടെ ആദ്യത്തിൽ ചേർത്തു നിബന്ധിച്ചിട്ടുള്ളതാണു് ഈ കൃതി.
‘ദൈവമേ’സ്തോത്രം
ഇതിന്റെ ഈരടികളിൽ അ മുതൽ ഔ വരെയുള്ള അക്ഷരങ്ങൾ അനുക്രമമായി ഘടിപ്പിച്ചിരിക്കുന്നു:
“അടിയങ്ങളിതാ വിടകൊള്ളുന്നുതേ;
ആകാശംപോലെ നിറഞ്ഞ ദൈവമേ,
ഇന്ദുശേഖരൻ തൊഴുത ദൈവമേ,
ഈരേഴുലോകമുടയ ദൈവമേ!
… … …
അടിമലരൊടു ചേർക്ക ദൈവമേ,
വാമഗേഹേശ മുകുന്ദ ഗോവിന്ദ.
അടിയങ്ങളിതാ വിടകൊള്ളുന്നുതേ.”
രണ്ടു ദശാവതാരസ്തോത്രങ്ങൾ
ഇവയിൽ ആദ്യത്തേതു കീർത്തിമംഗലത്തു കൃഷ്ണനെപ്പറ്റിയാണു്. കീർത്തിമംഗലം എവിടെയാണെന്നറിയുന്നില്ല. മറ്റേ സ്തോത്രത്തിൽ സ്ഥലനിർദ്ദേശമില്ല.
“ഗോവിന്ദാ ഹരിഗോവിന്ദാ യമരാജഭീതി വരുന്നനാൾ
പാഹി മാമുരഗേശതല്പശയാന നീ ഹരിഗോവിന്ദ.
മല്ലവാർമുലയുണ്ടു പൂതനതന്നെ മന്നിലുലച്ചതും
മല്ലരെക്കൊലചെയ്ത ബാലനും നീയല്ലോ ഹരിഗോവിന്ദ.
… … …
മീനകേതനവീരചാരുപിതാവുമാദരവോടു പോയ്
മീനതായ്മറ വീണ്ട നാഥനും നീയല്ലോ ഹരിഗോവിന്ദ.
മുപ്പുരം പൊരിചെയ്ത ബാണവുമത്ഭുതം തിരയാഴിയിൽ
ചൊല്പെറും മല താങ്ങുമാമയും നീയല്ലോ ഹരിഗോവിന്ദ.
മൂർത്തിമൂവരിലൊന്നുമത്രിദശാരിതന്നുടൽ തേറ്റയാൽ
മൂർന്നു ഭൂമിയെ വീണ്ട പന്നിയും നീയല്ലോ ഹരിഗോവിന്ദ.”
കൃഷ്ണ രാമ മുകുന്ദ മുരാന്തക!
വിശ്വരൂപ ധരാധരനേ ജയ.
വൃഷ്ണിപുംഗവ മംഗലരൂപനേ!
ജിഷ്ണുസേവ്യനേ മുക്തിദനേ ജയ.
പണ്ടു വേദങ്ങൾ നാലിനേയും കട്ടു
കൊണ്ടുപോയുള്ള നാളൊരു മത്സ്യമായ്
കണ്ടു ചെന്നവ വീണ്ടുകൊണ്ടണ്ണലെ
ക്കാണുന്നു പുനരെന്നൊരു നാളിൽ ഞാൻ?
… … …
പോത്തുമേറി വന്നന്തകദൂതന്മാ
രാർത്തടിച്ചു പിടിച്ചങ്ങിഴയ്ക്കുമ്പോൾ
പേർത്തു മാനസേ കാർമുകിൽ വർണ്ണരെ
ക്കാണുന്നു പുനരെന്നൊരു നാളിൽ ഞാൻ?”
ഇപ്പിറപ്പിലുമെപ്പിറപ്പിങ്കലു
മിപ്പദാംബുജമെപ്പേരുമെന്നുള്ളിൽ
ഇപ്പടിയെന്നുരപ്പതിന്നുന്നുവാൻ
കാണുന്നു പുനരെന്നൊരു നാളിൽ ഞാൻ”
മുകുന്ദസ്തോത്രം
“കണ്ണാ കടൽവർണ്ണാ കനിവേറും മുകിൽവർണ്ണാ
കല്മഷമകല്വാൻ വഴി നല്കീടു മുകുന്ദ;
കാർമേഘവും കായാമ്പും പോയ്നാണീടുന്ന പൂമെയ്
കാണേണമതിന്നായിത കൂപ്പുന്നു മുകുന്ദ!
… … …
വാമാലയവാസാ! തവ നാമാമൃതമിനിയും
പ്രേമാതുരഹൃദയേ വരമരുളീടു മുകുന്ദ!”
മൂലതത്ത്വം
“ദുഃഖമൊടുക്കുന്ന തമ്പുരാനേ കൃഷ്ണ; തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ
ദുഃഖമെടുത്തതിനെന്തേ മൂലം കൃഷ്ണ! ദുഃഖമെടുത്തതു ജന്മമൂലം
ജന്മമെടുത്തതിനെന്തേ മൂലം കൃഷ്ണ! ജന്മമെടുത്തതു കർമ്മമൂലം
കർമ്മമെടുത്തതിനെന്തേ മൂലം കൃഷ്ണ! കർമ്മമെടുത്തതു രാഗമൂലം
രാഗമെടുത്തതിനെന്തേ മൂലം കൃഷ്ണ! രാഗമെടുത്തതു മാനമൂലം
മാനമെടുത്തതിനെന്തേ മൂലം കൃഷ്ണ! തന്നെ നിനയായ്ക മാനമൂലം
തന്നെ നിനയായ്വാനെന്തേ മൂലം കൃഷ്ണ! അജ്ഞാനമൊന്നവിവേകമൂലം.
… … …
സജ്ജനസംഗതിക്കെന്തു മൂലം കൃഷ്ണ! വാമപുരേശനെസ്സേവ ചെയ്വൂ
വാമഗേഹാധിപ വാസുദേവ കൃഷ്ണ! ബാലഗോപാലക പാലയ മാം.”
ഇനി ചില വേദാന്തപരങ്ങളായ ഗാനങ്ങളെപ്പറ്റി പ്രസ്താവിക്കാം. അവയിൽ പലതും തമിഴിലാണു് രചിച്ചു കാണുന്നതു്. പൂന്താനത്തിനു് തമിഴിലുള്ള വേദാന്തഗാനങ്ങളിൽ അവഗാഹവും ആ ഭാഷയിൽ സാമാന്യപരിചയവുമുണ്ടായിരുന്നു എന്നു പ്രസ്തുതഗാനങ്ങൾ തെളിയിക്കുന്നു.
പരമാത്മബോധകീർത്തനം (തമിഴ്)
“വാസുദേവ വാസുദേവ വാസുദേവ വാസുദേവ!
വാമപുരാധീശ ജഗന്നാഥ വിഭോ വാസുദേവ!
ആദിയിലേ അദ്വിതീയമാനതൊരു ചിത്തിരുന്തു;
യോഗമുള്ള യോഗികൾക്കു യോഗമറ്റ ചിത്തിരുന്തു.(വാസു)
വാദമുള്ള വാദികൾക്കു വാദമറ്റ ചിത്തിരുന്തു;
ജ്ഞാനമുള്ള ജ്ഞാനികൾക്കു ജ്ഞാനമറ്റ ചിത്തിരുന്തു.(വാസു)
കർമ്മമുള്ള കർമ്മികൾക്കു കർമ്മമറ്റ ചിത്തിരുന്തു.
മോഹമുള്ള മോഹികൾക്കു മോഹമറ്റ ചിത്തിരുന്തു.(വാസു)
… … …
രജ്ജുവിലേ പന്നഗംപോൽ വിശ്വമെന്നോ ശാത്തിരങ്കൾ
ശുക്തിയിലേ രജതം പോൽ വിശ്വമെന്നോ ശാത്തിരങ്കൾ
ദർപ്പണത്തിൽ പ്രതിമുഖംപോൽ വിശ്വമെന്നോ ശാത്തിരങ്കൾ
അഭ്രവർണ്ണമെന്നപോലെ വിശ്വമെന്നോ ശാത്തിരങ്കൾ.”
വാസുദേവകീർത്തനം (തമിഴ്)
“കൃഷ്ണ രാമ നാരായണ വാസുദേവ! സ്വാമീ!
പത്മനാഭ ദാമോദര വാസുദേവ!
… … …
മർത്ത്യരൂപമെടുത്തയ്യോ തളർന്തേനേ - സ്വാമീ!
മത്സ്യവേഷം തരിത്തോനേ! വാസുദേവ!
നാമരൂപങ്കളെപ്പാർത്തു മകിഴ്ന്തേനേ - സ്വാമീ!
കൂർമ്മരൂപം തരിത്തോനേ! വാസുദേവ!
സാഗരത്തിൻനടുവിലേ മറിന്തേനേ - സ്വാമീ!
സൂകരമായുദിത്തോനേ! വാസുദേവ!
ദേഹമോഹമതിനാലേയുഴന്തേനേ - സ്വാമീ!
സിംഹരൂപം തരിത്തോനേ! വാസുദേവ!
കാമനയാലാത്മതത്വം മറന്തേനേ - സ്വാമീ!
വാമനനായ്പ്പിറന്തോനേ! വാസുദേവ!
… … …
സർവവുമുൻകൃപയാലേ വരവേണം - സ്വാമീ!
വാമപുരം വിളങ്കീടും വാസുദേവ!”
വേദാന്തകീർത്തനം (തമിഴ്)
“കണ്ണനുണ്ണികളികളെപ്പാരും–രാമ രാമാ
കണ്ണിനു കൌതുകം മറ്റു പോരും.
കാണണമെന്നാശയാലേ പാരും–രാമ രാമാ
കാണവും തോട്ടവുമിനിപ്പോരും.
… … …
വാമഗേഹനാഥനേ നീ പാരും–രാമ രാമാ
കാമമാർഗ്ഗഭ്രമമെല്ലാം പോരും.”
മേൽ ഉദ്ധരിച്ച ഭാഷാകൃതികളിൽനിന്നു പൂന്താനത്തിനു ഭാഷാസാഹിത്യകാരന്മാരുടെ ഇടയിലുള്ള സ്ഥാനമെന്തെന്നു വിശദമാകുന്നതാണു്. മേല്പുത്തൂരും പൂന്താനവും സമകാലികന്മാരും സുഹൃത്തുക്കളുമായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മേല്പുത്തൂർ ആകാശത്തിൽ വളരെ ഉയരത്തിൽ പറക്കുന്ന ഒരു ഗരുഡനാണു്. പൂന്താനം ചെറിയ വൃക്ഷശാഖകളിൽ പാറിപ്പറക്കുന്ന ഒരു പഞ്ചവർണ്ണക്കിളിയാണു്. ഒന്നു് ഒരു ഭാസുരമായജ്യോതിർഗ്ഗോളം; മറ്റൊന്നു് ഒരു സുരഭിലമായ പേലവസുമം. ഒന്നിന്റെ സൂക്തി പടഹധ്വനി; മറ്റേതിന്റേതു വീണാക്വാണം. നാരായണീയത്തിലെ ‘സാന്ദ്രാനന്ദാവബോധാത്മകാ’ദി ഗംഭീരപദ്യങ്ങൾ കേൾക്കുമ്പോൾ പണ്ഡിതന്മാർക്കുണ്ടാകുന്ന രോമാഞ്ചവും വികാരതാരള ്യവും “പത്മനാഭ പരാപരേശ്വര പങ്കജാക്ഷ നമോസ്തു തേ പശുപയുവതിഭിരമിതവിഹൃതിഭിരന്വിതായ നമോസ്തുതേ” എന്നും, “ആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ; ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ” എന്നും മറ്റുമുള്ള കീർത്തനങ്ങൾ കേൾക്കുമ്പോൾ പണ്ഡിതന്മാർക്കും പാമരന്മാർക്കും ഉണ്ടാകുന്നു. പൂന്താനത്തിനു വലിയ കല്പനകളില്ല; അർത്ഥാലങ്കാരങ്ങളില്ല; രചനയിൽപ്പോലും പറയത്തക്കനിഷ്കർഷയില്ല. എങ്കിലും അദ്ദേഹത്തിന്റെ പരിശുദ്ധമായ ഭക്തിമന്ദാകിനിയുടെ പ്രസന്നപ്രവാഹത്തിൽ സകലവൈകല്യങ്ങളും മറഞ്ഞുപോകുന്നു. കറകളഞ്ഞ തനിമലയാളത്തിന്റെ മർമ്മം കണ്ട പഴയ മഹാകവികൾ എന്റെ അനുഭവത്തിൽ മൂന്നേ മൂന്നു പേർ മാത്രമാണു്. (1) കൃഷ്ണഗാഥാകാരൻ, (2) പൂന്താനം, (3) കുഞ്ചൻനമ്പ്യാർ. ‘വാരിജലോചന തൃക്കൈ പിടിപ്പോളം വാരിയവിലരിയുണ്ടവനേ ഹരി,’ ‘തൊണ്ടിയെക്കൊണ്ടുപോയ്ക്കുണ്ടനാടിച്ചുടനിണ്ടലാക്കുന്ന നിൻ വായും കാണേണമേ’ ‘കാലപാശങ്ങളാൽക്കെട്ടിയുലയ്ക്കുമ്പോൾ കാലനെക്കോലുകൊണ്ടൊന്നു തല്ലേണമേ’ തുടങ്ങിയ വരികളുടെ ആസ്വാദ്യത അന്യാദൃശം തന്നെ. ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഭാഷയ്ക്കു തികച്ചും അഭിമാനംകൊള്ളാവുന്ന ഒരു അഭിവന്ദ്യകവീശ്വരൻ തന്നെയാണു് പരമഭാഗവതനായ പൂന്താനം.
31.33സഭാപ്രവേശം പാന
ഇതും പൂന്താനത്തിന്റെ കൃതിതന്നെയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ “മാളികമീതെ മേവുന്ന മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ”, “രണ്ടുനാലു ദിനംകൊണ്ടൊരുത്തനെത്തണ്ടിലേറ്റി നടത്തുന്നതും ഭവാൻ” എന്നീ വരികൾ ഈ ഗ്രന്ഥത്തിലും കാണ്‍മാനുണ്ടു്. കവിത ഏറ്റവും ഹൃദ്യമായിരിക്കുന്നു.
“അർക്കചന്ദ്രന്മാരാകാശം ഭൂമിയു
മഗ്നിദേവനുമംഭസ്സും വായുവും
അഗ്നിഹോത്രിയുംകൂടിശ്ശരീരിയാ
മഷ്ടമൂർത്തിയെക്കൈതൊഴുന്നേനഹം”
“എന്നുടെ ഗുരു വിപ്രകുലോത്തമ
നെന്നുടെ മനതാരിൽ വിളങ്ങണം”
എന്നിങ്ങനെയാണു് കാവ്യം ആരംഭിക്കുന്നതു്. ഇന്ദ്രപ്രസ്ഥത്തിൽ ചെന്നുചേർന്ന ശ്രീകൃഷ്ണനെ യുധിഷ്ഠിരൻ താഴെക്കാണുന്ന വിധത്തിൽ സ്തോത്രം ചെയ്യുന്നു:
“കൃഷ്ണ കൃഷ്ണ മുകുന്ദ മുരാന്തക
വൃഷ്ണിപുംഗവ വിശ്വജനേശ്വര
അച്യുതാനന്ദ ഗോവിന്ദ ഗോപാല
സച്ചിദാനന്ദമൂർത്തേ നമോസ്തു തേ.
ലോകമൊക്കെയും നിർമ്മിച്ചതും ഭവാൻ
ലോകനായകനാകുന്നതും ഭവാൻ.
ലോകരക്ഷണം ചെയ്യുന്നതും ഭവാൻ
ലോകസംഹാരിയാകുന്നതും ഭവാൻ.
മീനരൂപത്തെക്കൈക്കൊണ്ടു പണ്ടൊരു
ദാനവനെക്കൊലചെയ്തതും ഭവാൻ.
… … …
പണ്ടുപണ്ടുള്ള നാടും നഗരവും
കൊണ്ടുപോയി മറിക്കുന്നതും ഭവാൻ.
മാളികമീതേ മേവുന്ന മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.
ഞനെന്നുള്ളൊരു ഭാവം നടിപ്പിച്ചു
മാനുഷരെ വലയ്ക്കുന്നതും ഭവാൻ.
ജ്ഞാനമാർഗ്ഗത്തെ ദാനവും ചെയ്തുട
നാനന്ദത്തെ വരുത്തുന്നതും ഭവാൻ.
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
ത്തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.
കള്ളപ്പുഞ്ചിരി തൂകുന്ന നാരിയെ
വള്ളികെട്ടി വലിക്കുന്നതും ഭവാൻ.
ഉള്ള കാലം ജനങ്ങൾക്കിതിങ്ങനെ
ഉള്ളിലാധി വളർത്തുന്നതും ഭവാൻ.
അഞ്ജനക്കണ്ണിലർത്ഥം വിളയുന്ന
മഞ്ജുളവാണിമാരെക്കൊണ്ടങ്ങനെ
ശിഷ്ടന്മാർക്കും പ്രഭുക്കൾക്കുമൊക്കവേ
നഷ്ടദാരിദ്ര്യമാക്കുന്നതും ഭവാൻ.
ഇഷ്ടദാനത്തെച്ചെയ്യുന്നതും ഭവാൻ
വൃഷ്ടിപുഷ്ടി വളർത്തുന്നതും ഭവാൻ.
സ്നേഹിയായതും സ്നേഹങ്ങളായതും
ദ്രോഹിയായതും ദ്രോഹങ്ങളായതും
ഗർവിയായതും ഗർവങ്ങളായതും
സർവമായതും നീയത്രേ ഗോവിന്ദ.”
വഴിപോക്കർ ഇന്ദ്രപ്രസ്ഥത്തിലെ അന്നദാനമഹിമയെപ്പറ്റി ഹസ്തിനപുരത്തിൽ പോയി വർണ്ണിക്കുന്ന ഭാഗത്തിനു വളരെ തന്മയത്വമുണ്ടു്. “അപ്പമുണ്ടങ്ങടയുണ്ടവിലുണ്ടു്; അപ്പോൾത്തന്നെ വറുത്ത മലരുണ്ടു്” മുതലായ വരികൾ ആ ഘട്ടത്തിലുള്ളവയാണു്.
“ആണ്ടിയാട്ടം കുഴൽവിളി മദ്ദളം
പാണ്ടിമേളവും പാട്ടും കളികളും
ചെണ്ട ചേങ്ങലത്താളവും കാളവു
മുണ്ടൊരേടത്തു നിത്യമഹോത്സവം.
ഏണനേർമിഴിമാരുടെ ഗാനവും
വേണുനാദവും വീണാവിനോദവും
അമ്മാനാട്ടവുമായുധവിദ്യയും
നന്മ നല്ല തിമിലപ്രയോഗവും
നോക്കുവിദ്യയും ചെപ്പടിവിദ്യയും
ചാക്കിയാരുടെ കൂടിയാട്ടങ്ങളും
നായകനും വിദൂഷകനുംകൂടീ
ട്ടായവണ്ണം പ്രയോഗം തുടങ്ങിനാർ.
കൂടെക്കൂടെപ്പകർന്നു പകർന്നോരോ
പാഠകന്മാരെക്കാണാമരങ്ങത്തു്”
എന്നും മറ്റും പ്രസ്തുതർണ്ണനം തുടർന്നുപോകുന്നു. അതെല്ലാം കേൾക്കുമ്പോൾ ദുര്യോധനനുണ്ടാകുന്ന കോപത്തിനതിരില്ലെന്നു പറയേണ്ടതില്ലല്ലോ.
“അഷ്ടിമാത്രം ലഭിക്കകൊണ്ടോരോരോ
യഷ്ടിതങ്ങൾ പറയുന്നു പാന്ഥന്മാർ.
ഊട്ടു നന്നുപോലുപ്പേരി നന്നുപോ
ലാട്ടമുണ്ടുപോലത്താഴമുണ്ടുപോൽ
ചേഷ്ടകൾക്കൊരു വാലും തലയില്ല”
എന്നിത്തരത്തിലാണു് ആ അസൂയാലു കർണ്ണനോടും ശകുനിയോടും അക്കാര്യം പറഞ്ഞു കേൾപ്പിക്കുന്നതു്. ഒടുവിൽ കവി “ഭീമസേനൻ ചിരിച്ചതു കാരണം സോമവംശകലഹം ബലപ്പെട്ടു” എന്നു മഹാഭാരതകഥയുടെ മർമ്മം നമുക്കു കാണിച്ചുതരുന്നു. പ്രസ്തുത കൃതിക്കു് അത്താഴപ്പാന എന്നും പേരുണ്ടു്.
31.34കനകകിരീടം പാട്ടു് (വടക്കൻ)
വടക്കേ മലയാളത്തിൽ സുപ്രസിദ്ധമായ തൃച്ചെമ്മരത്തു ബാലകൃഷ്ണക്ഷേത്രത്തിനു സമീപമായി പൂക്കോത്തുനട എന്നൊരു രാജവീഥിയുണ്ടു്. ആണ്ടുതോറും കുംഭമാസത്തിൽ ആഘോഷിക്കുന്ന തൃച്ചെമ്മരത്തുത്സവം സംബന്ധിച്ചു് അവിടുത്തെ ബാലകൃഷ്ണവിഗ്രഹവും അതിനടുത്തുള്ള മഴുവൂർ ക്ഷേത്രത്തിലെ ബലഭദ്രവിഗ്രഹവും പൂക്കോത്തുനടയിൽ എഴുന്നള്ളിച്ച് അർദ്ധരാത്രിക്കു ശേഷം നൃത്തംവയ്ക്കുന്ന പതിവു് ഇന്നും അഭംഗുരമായി നടന്നുവരുന്നു, കനകകിരീടം പാട്ടിലെ വിഷയം രാസക്രീഡയാകുന്നു. രാസക്രീഡാനന്തരം ബാലകൃഷ്ണൻ തൃച്ചെമ്മരത്തേക്കു പോകുന്നതായി കവി നിർദ്ദേശിക്കുന്നു.
“ഈവണ്ണം കളിച്ചങ്ങു തൃച്ചെമ്മരത്തു പുക്ക
ചെന്താമരക്കണ്ണാ! ഞാൻ കൈതൊഴുന്നേൻ.
കുംഭമാസംതോറും ബലഭദ്രരോടുകൂടെ
പ്പൂക്കോത്തേ നടയിലെഴുന്നള്ളേണം.”
എന്നുള്ള പ്രസ്താവന നോക്കുക. കവിതയ്ക്കു കനകകിരീടമെന്ന പേർ വന്നതു്
“കനകകിരീടത്തിന്മേൽപ്പീലിപ്പൂഞ്ചായൽചാർത്തി
നെറ്റിമേൽ കസ്തൂരീകളഭം ചാർത്തി”
എന്നിങ്ങനെ അതു് ആരംഭിക്കുന്നതുകൊണ്ടാകുന്നു. ചില വരികൾ വായനക്കാർ നോക്കുവിൻ:
“പന്തണിമുലമാരെ വട്ടംതിരിച്ചു നിർത്തി
വാട്ടംവരാതെ നിന്നു താൻ നടുവിൽ.
ചിന്തുകൾ പാടിക്കൊണ്ടു പന്തണിമുലമാരും
പാണിതലവും കൊട്ടിക്കളിച്ചീടുന്നു
കണ്ടാലോ പരിമളംകൊണ്ടു വിലസും പൂവിൽ
വണ്ടുകൾ ചുഴലെനിന്നാടുംപോലെ;
ആമോദംപൂണ്ടു മല്ലികപ്പൂഞ്ചോലയിൽ മേവും
പൈങ്കിളിക്കൂട്ടമൊന്നായ്പ്പാടുംപോലെ.
കൊങ്കകളിളകാതെ, തരിവള കിലുങ്ങാതെ,
കാർകൂന്തൽ കെട്ടഴിഞ്ഞിഴഞ്ഞീടാതെ;
താലികളിളകാതെ, മാലകൾ പിണയാതെ,
ചേലകളൊട്ടഴിഞ്ഞിഴഞ്ഞീടാതെ.
കൊങ്കകളിളകുന്നു, തരിവള കിലുങ്ങുന്നു,
കാർകൂന്തൽക്കെട്ടുമഴിഞ്ഞീടുന്നുണ്ടേ;
താലികളിളകുന്നു, മാലകൾ പിണയുന്നു,
ചേലകളുമൊട്ടഴിഞ്ഞീടുന്നുണ്ടേ!
ചരണവും ചരണവും തങ്ങളിലിടയുന്നു;
തുടകൊണ്ടു തുടയുമിടഞ്ഞീടുന്നു.
കരംകൊണ്ടു കരംകൊട്ടി മുഖത്തോടു മുഖം ചേർത്തു
ശിരസ്സു കുലുക്കിക്കൊണ്ടു ഭംഗിയോടേ
ഈവണ്ണം കളിക്കുന്നു; ഈവണ്ണം കളിക്കുന്നു;
ഈവണ്ണം കളിക്കുന്നു മങ്കമാരും.”
31.35കനകകിരീടം (തെക്കൻ)
ഇതു ശ്രീകൃഷ്ണപരമായ ഒരു സ്തോത്രമാണു്.
“കനകകിരീടം കാരുണ്യാമൃത
ലോചനയുഗളം കുന്തളഭരവും
മകരക്കാതില നാസാപുടവും
മന്ദസ്മിതരുചി കാണാകേണം.
ഗളതലവിലസിതതുളസീദളവും
ജലധരനിറമാം തിരുമെയ്വടിവും
തൃക്കരതാരിൽ വിളങ്ങിന ശംഖഗ
ദാരിസരോജം കാണാകേണം.”
31.36മറ്റു ചില സ്തോത്രങ്ങൾ
അടിയിൽ കാണുന്ന സ്തുതികളിൽ ചിലതെല്ലാം ഒമ്പതാം ശതകത്തിലെ കൃതികളാകാനുമിടയുണ്ടു്. ഓരോന്നിന്റെയും കാലഘട്ടം വേർതിരിക്കുവാൻ വിഷമമായിരിക്കുന്നു. അവയിൽനിന്നുകൂടി ചില വരികൾ പ്രദർശിപ്പിക്കാം.
വിഷ്ണുസ്തുതി
“നാരായണാ നമ നാരായണ ഇതി
നാവേ ചൊല്ലു നല്ല തിരുനാമം.
ആളാർമണികുഴലൂതീടിന പര
നാനായനേ നിന മനമേ നീ.
നാനാമുനിജനഹൃദയേ വിലസിന
നാരായണപദമദ്വൈതം.
കാളാഞ്ജനനിറമുടയോരമൃതിനെ
കാണാംവണ്ണം നിന മനമേ നീ.
താപം വളരിലുമൊഴികിലുമവരവർ
താനെന്നൊരു കഥ നിനയാതേ
തായാരുരലൊടു തടവീടിന പര
മാനായനെ നിന മനമേ നീ.
വേണ്ടാതോ വ്യസനക്കഥ ചൊല്ലി
[2] വിയനായ്വലഞ്ഞു നിന്നുഴലാതെ
മീനായ്മറകളെ വീണ്ടങ്ങരുളിയ
മിടമൻതന്നേ നിന മനമേ നീ.
… … …
അക്കയൽമിഴിമാരത്ഭുതനില ക
ണ്ടംഗജവ്യഥപൂണ്ടുഴലാതേ
കല്ക്കിതന്നുരുവം കാരണർചരിതം
കനിവൊടു നിയതം നിന മനമേ നീ.
അമ്പിളിമുഖിമാർമുറുവൽപ്രഭ ക
ണ്ടലർചരതുയർ പൂണ്ടുഴലാതേ
അംബുധിമകൾമുലകൾക്കണിപൂണ്‍പാ
മംബുജനയനനെ നിന മനമേ നീ.”
ഗണപതിസ്തോത്രം
“പുരഹരൻമുടിജടയിലെഗ്ഗംഗ
വിരവിൽപ്പാലെന്നു നിനച്ചുടൻ
കരത്തിനാലൂക്കിൽ വലിച്ചിടുമുണ്ണി!
ഗണനാഥാ! തൃക്കാൽ വണങ്ങുന്നേൻ.
ഹരനുടെ നെറ്റിത്തിരുക്കണ്ണിൽക്കൊണ്ടെ
വരിനെല്ലിൻമണി വിരവോടെ
പൊരുപൊരെന്നൊക്കെപ്പൊരിച്ചിടുമുണ്ണി ഗണനാഥാ...
പുലരിനേരം ശങ്കരരുടെ ചുറ്റും
ചൊരിഞ്ഞിടും തുമ്പ മലരെല്ലാം
അവിലെന്നോർത്തുടൻ വിരവിൽ വാരിടും ഗണനാഥാ...
വലിയൊരപ്പം വാർക്കണമെന്നുചൊല്ലി
വെളുവെളെച്ചാമ്പൽ കുഴച്ചിട്ടു്
അലികളും പറഞ്ഞരികേപൂകീടും ഗണനാഥാ...”
മറ്റൊന്നു്
“അര ഹര ശിവ ശിവ പുരഹരഭഗവാൻ
വിരവൊടു മദകരിവടിവായുടനേ
ഗിരിമകളരികേ പിടിയുടെ വടിവായ്
മരുവിന കാലം ഗണപതി ജയ ജയ.
ആനകളിടയിൽ നടന്നിരുവരുമായ്
ക്കാനനമൊക്കെ മദിച്ചു തകർത്തും
മാനസമുറ്റു കളിച്ചൊരു നാളിൽ
മലമകളുടനേ ഗണപതി ജയ ജയ.
ഇഷ്ടമതായൊരു കളികൾ മറന്നും
പെട്ടെന്നവിടെയിരുന്നുകരഞ്ഞും
‘കഷ്ടമെനിക്കു നടക്കരുതരനേ!
ഒട്ടുമിതയ്യോ!’ ഗണപതി ജയ ജയ,
ഈശനുമകമേ മാലു പിണഞ്ഞും
ആശകളറ്റെന്താശ്രയമെന്നും
ഐശ്വര്യം വന്നുളവായുടനേ
ഈശ്വരമകനാം ഗണപതി ജയ ജയ.
… … …
ഒറ്റക്കൊമ്പൻ കുടവയറഴകൻ
പറ്റിക്കൊള്ളും പലരൊടുമപ്പം
കറ്റച്ചിടയൻ മടിയിലിരുന്നും
കുറ്റം പേശും ഗണപതി ജയ ജയ.”
വേറിട്ടൊന്നു്
“മലമകൾതന്നുടെ മടിയിലിരുന്നു
മുലകുടികണ്ടാലെത്ര വിചിത്രം.
പലപൊഴുതടയവിൽ കിട്ടാഞ്ഞരനൊടു
കലഹമിയന്ന ഗണേശ്വര ജയ ജയ.
ശിവ ശിവ നിന്നുടെ തുമ്പിക്കയ്യും
വെളുവെളെ വിലസിന കൊമ്പുകൾ രണ്ടും
വലിയൊരു വയറും മമ ഹൃദി തോന്നണ
മുലകിനു നാഥ ഗണേശ്വര ജയ ജയ.
… … …
യമഭടപടലികൾ കോപിച്ചുംകൊ
ണ്ടടിപിടിയെന്നു പറഞ്ഞെത്തുമ്പോൾ
മമ പുനരാരും നീയെന്യേ മ
റ്റുടയവരില്ല ഗണേശ്വര ജയ ജയ.”
സരസ്വതീസ്തുതി
“അമ്മേ! സരസ്വതി! വാണി! കവിമാതേ!
ചിന്മയമായ മനോജ്ഞരൂപേ!
കല്മഷനാശിനി! മന്മഥമോഹിനി!
നന്മകൾ തന്നരുൾ കുമ്പിടുന്നേൻ.
… … …
പാലും പളുങ്കും വെളുത്ത തൂവെള്ളിയും
ചാലെത്തൊഴും തിരുമേനി നല്ലാൾ
കോലം തെളിഞ്ഞു കുടിപൂകെന്നുള്ളത്തിൽ
ബാലത്തരുണി! ഞാൻ കുമ്പിടുന്നേൻ.
… … …
പുഞ്ചിരിപ്പുന്മയുമൊണ്‍മയും വെണ്‍മയും
കഞ്ചത്താർമതേ കവിമകളേ!
നെഞ്ചിൽക്കനിവോടു തഞ്ചിക്കുടിപൂക
ചഞ്ചലംകൂടാതെ കുമ്പിടുന്നേൻ.”
മറ്റൊന്നു്
“പങ്കജഭവജായേ കവിപ്പെണ്ണേ!
വിദ്യാമുഖസരസ്വതിയേ ജയ.
പാലോലും മൊഴിയാളേ! യെൻനാവിന്മേൽ
വാണിടുക സരസ്വതിയേ ജയ.
പിച്ചയേറ്റോനും ബ്രഹ്മനും വിഷ്ണുവും
നിത്യം കൂപ്പും സരസ്വതിയേ ജയ.
പീഡിപ്പിച്ച ദശകണ്ഠതമ്പിക്കു
നിദ്രചേർത്ത സരസ്വതിയേ ജയ.”
ഗോവിന്ദസ്തുതി
“കണ്ണാ കാർമുകിൽവർണ്ണാ കടൽവർണ്ണാ കടൽ മാതിൻ
പുണ്യം ചേർത്തരുളീടും ഭുവനാനന്ദാ!
കണ്ണിന്നു കൊതി തീർപ്പാനരികേ വന്നരുളീടെ
ന്നുണ്ണി കോമളരൂപാ മമ ഗോവിന്ദ!
… … …
കാനലിൽ നടന്നു കാലികൾപിൻപേ കുഴലൂതി
ക്കാമിനീജനമനമലിയുമാറു്
ആനന്ദം തവ കൊണ്ടൽനിറം തേടുന്നണിമേനി
കാണായിവരണമേ മരണാന്തമേ.”
“കീഴ്മേലിബ്ഭുവനങ്ങൾ പതിന്നാലു മകത്താക്കി
വാഴും നീയരയാലിന്നിലനടുവേ
വാഴേണമകമേ മേ പശുപാലമണിയേ നീ
യാഴിപ്പെണ്‍മണവാളാ പരമാനന്ദാ.”
… … …
“കൊണ്ടാടിയടുത്തു പൂതന മുല കൊടുത്ത നാൾ
കൊണ്ടു ജീവനും പാലും കുടിച്ചവളെ
പണ്ടത്തേപ്പരിചാക്കി മലപോലെ മറിപ്പിച്ച
തണ്ടാർമങ്കയർകാന്താ മരുവീടെന്നിൽ.”
ലക്ഷ്മീസ്തുതി
“അരവിന്ദമലർതന്നിലഴകോടു മരുവീടു
മലർമാതേയവലോകമരുളീടേണം;
ആപത്തെക്കളഞ്ഞർത്ഥമധികം വന്നിയലുവാ
നനുദിനമടിമലർ വണങ്ങീടുന്നേൻ.
… … …
ഊടേ പങ്കജനേത്രവദനവാപിയിൽ മുങ്ങി
പ്പാടേ പൊങ്ങിയും ചാടിക്കളിച്ചും മേവും
ആടോപം തവ മിഴിവരിമീനെൻ മനക്കാമ്പാ
മീടാളും പൊയ്കയിൽപ്പരുമാറേണം.
… … …
ഔദാര്യമണിഗണമിയലും കല്പകമൂലേ
സൗവർണ്ണമയപീഠേ സരസീരുഹേ
മേവി നൽക്കരിതുമ്പിക്കരങ്ങളാലഭിഷേകം
താവീടും മലർമാതേ! പരിപാഹി മാം.”
ഗുരുവായൂർ കൃഷ്ണസ്തോത്രം
“കരിമുകിൽവർണ്ണൻതൻ തിരുവുടലെന്നുടെ
യരികിൽ വന്നെപ്പോഴും കാണാകേണം.
കാലിൽച്ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെക്കാണാകേണം.
കിങ്ങിണിയും വള മോതിരവും ചാർത്തി
ബ്ഭംഗിയോടെൻമുൻപിൽക്കാണാകേണം.
കീർത്തിയേറീടും ഗുരുവായൂർ മേവുന്നോ
രാർത്തിഹരൻതന്നെക്കാണാകേണം.”
മറ്റൊന്നു്
ഇതു് ഒരു കേശാദിപാദമാണു്.
“പീലിത്തലമുടി കെട്ടിയതിൽച്ചില
മാലകൾ ചാർത്തീട്ടു കാണാകേണം.
മിന്നുന്ന നെറ്റിത്തടവുമതിൽച്ചേരും
പൊന്നിൻതിലകവും കാണാകേണം.
വില്ലുകൾപോലെ വളഞ്ഞുവിളങ്ങീടും
ചില്ലീയുഗമതും കാണാകേണം.
കഞ്ജദലങ്ങളോടൊത്ത നയനങ്ങ
ളഞ്ജനം ചാർത്തീട്ടു കാണാകേണം.
… … …
ശങ്കരൻപോലും നമിക്കും ചരണങ്ങൾ
തങ്കച്ചിലമ്പിട്ടു കാണാകേണം.
ശ്രീപാദപത്മേ വിളങ്ങും നഖങ്ങളോ
ടാപാദചൂഡവും കാണാകേണം.
ഇത്തരമുള്ള ഭഗവൽസ്വരൂപമേ
നിത്യവുമെന്നുള്ളിൽത്തോന്നീടുവാൻ
സത്യസ്വരൂപനായീടും ഗുരുവായൂ
രപ്പനേ ഞാനിതാ കൈതൊഴുന്നേൻ.”
ബാലകൃഷ്ണസ്തോത്രം
ബാലകൃഷ്ണൻ സന്ധ്യയ്ക്കു കാട്ടിൽ നിന്നു തിരിയെ വന്നെത്താത്തതിനാൽ യശോദ വിലപിക്കുന്നതാണു് ഈ കീർത്തനത്തിലെ ഭാവന.
“പങ്കജക്കണ്ണനെക്കാണാഞ്ഞെനിക്കുള്ളിൽ
സങ്കടമാകുന്നു നാരായണ.
പാൽവെണ്ണ കക്കുമ്പോളാച്ചിമാരാരാനും
കാൽകൈ പൊളിച്ചാരോ നാരായണ?
പിള്ളേരെത്തന്നെയും കാലികളും കൂട
ക്കള്ളർ ചതിച്ചാരോ നാരായണ?
പീലി മുറുക്കിന നിൻമുടി കാണാഞ്ഞു
മാലു പെരുകുന്നു നാരായണ.
പുഞ്ചിരി തൂകിന നിൻമുഖം കാണാഞ്ഞു
നെഞ്ചു പിളരുന്നു നാരായണ.
പൂതനയെപ്പോലെയാരാനും വന്നിട്ടു
ഭീതി പെടുത്താരോ നാരായണ?
പെട്ടകംതന്നിലേ ചിറ്റാട നല്കാഞ്ഞി
ട്ടൊട്ടു വഴക്കായോ നാരായണ?
പേടികാണുന്നേരത്തോടിപ്പോയ് മറ്റൊരു
കാടകം പുക്കായോ നാരായണ?
പൊന്നും ചിലമ്പും കുഴലും മറന്നിട്ടു
സഞ്ചരിപ്പീലല്ലീ നാരായണ?
പോന്നിങ്ങു ഗോപിമാർ ചാരത്തു വന്നിട്ടു
ധിംതാളം കേൾക്കായി നാരായണ
പൌരുഷമാളുന്ന പൈതലെക്കണ്ടിട്ടു
പാരം പുണർന്നമ്മ നാരായണ.”
വേറിട്ടൊന്നു്
അന്തിയായെൻപൈതലെന്തയ്യോ! വാരായ്വാ
നെന്തവൻ ചെയ്തതെൻ തോഴിമാരേ?
വെന്തുരുകീടുന്നു ചിത്തമെൻ പൈതലെ
സ്സന്തതം കാണാഞ്ഞു കൃഷ്ണ നമോ.
കൃഷ്ണ നമോ നമോ കൃഷ്ണ നമോ നമോ
കൃഷ്ണ നമോ നമോ കൃഷ്ണ നമോ.
കൃഷ്ണ നമോ ജയ! തൃച്ചെംബരം വാഴും
ദേവകീനന്ദനാ! കൃഷ്ണ നമോ.
ആരോടു ഞാൻ ചെന്നു ചോദിപ്പൂ പൈതലെ
യാരും പറഞ്ഞില്ലേയുള്ളവണ്ണം.
കാറൊളിവർണ്ണൻ പുലർകാലേ പോയവൻ
വാരാഞ്ഞതെന്തയോ! കൃഷ്ണ നമോ. കൃഷ്ണ നമോ....”
ഇനിയുമൊന്നു്
“കണ്ണനെങ്ങോനെങ്ങോൻ കാമിനിമാർമനം
കവർന്നൊളിക്കും കണ്ണനെങ്ങോനെങ്ങോൻ?
കാലികളോടിടചേർന്നു വനങ്ങളിൽ
കളികളാടും കണ്ണനെങ്ങോനെങ്ങോൻ?”
ശ്രീകൃഷ്ണകേശാദിപാദം
പൂന്താനത്തെ അനുകരിച്ചു അനന്തരകാലത്തിൽ ആരോ രചിച്ചിട്ടുള്ള ഒരു കീർത്തനമാണു് ഈ കേശാദിപാദം.
“ആദിത്യമണ്ഡലംപോലെ വിളങ്ങുന്ന
പൊന്നിൻകിരീടവും കാണാകേണം - കൃഷ്ണ.
വണ്ടിന്റെ കൂട്ടത്തെപ്പോലെ വിളങ്ങുന്ന
കാർകൂന്തൽഭംഗിയും കാണാകേണം - കൃഷ്ണ.
ഏറ്റവും നീലമായുള്ള കുറുനിര
ക്കൂട്ടത്തിൻ ഭംഗിയും കാണാകേണം - കൃഷ്ണ.
പഞ്ചമിച്ചന്ദ്രനോടൊത്തുള്ള നെറ്റിയിൽ
ഗോപിത്തൊടുകുറി കാണാകേണം - കൃഷ്ണ.
… … …
കാർകൊണ്ട മേഘത്തിൻ വർണ്ണമായുള്ളൊരു
മൂർത്തിയെയെപ്പൊഴും കാണാകേണം - കൃഷ്ണ.
കേശാദിപാദവും പാദാദികേശവും
ചിത്തത്തിലെപ്പൊഴും കാണാകേണം - കൃഷ്ണ.”
ഒളശ്ശയിൽ കൃഷ്ണസ്തോത്രം
ഇതു സാമാന്യം നല്ല ഒരു കീർത്തനമാണു്.
“കണ്ടിടേണമിങ്ങെന്നുള്ളിലെപ്പൊഴും
മണ്ടിമണ്ടി നടക്കുന്ന കൃഷ്ണനെ.
രണ്ടു കൈയിലും തൂവെണ്ണ കൈക്കൊണ്ട
കൊണ്ടൽനേർവർണ്ണ കൃഷ്ണ! നമോസ്തു തേ.
കാളമേഘനിറം കലർന്നീടുന്ന
കോമളാകൃതി പൂണ്ട തിരുമേനി
മേളമോടെന്റെ മുന്നിൽ വിളങ്ങണം
കേളീനായക കൃഷ്ണ! നമോസ്തു തേ.
കിങ്ങിണി വളയെന്നിവ ചാർത്തീട്ടു
ചങ്ങാതിമാരോടൊന്നിച്ചു മേളിച്ചു്
ഇങ്ങു വന്നെന്നരികത്തു കാണണം
കഞ്ജലോചന കൃഷ്ണ! നമോസ്തു തേ.
കീഴിലുള്ള ദുരിതങ്ങൾ നീങ്ങുവാൻ
കോഴകൂടാതെ കൃഷ്ണൻ തിരുവടി
ആഴിമാതിനോടൊന്നിച്ചു കാണണം
നാഴികതോറും കൃഷ്ണ! നമോസ്തു തേ.
… … …
ചക്രപാണേയൊളശ്ശയിൽ മേവിടും
ശത്രുസംഹാരമൂർത്തേ! ജഗന്നാഥ!
സത്യസന്ധ! സനൽകുമാരപ്രിയ!
നിത്യം പാലിക്ക കൃഷ്ണ! നമോസ്തു തേ.”
തിരുവാറന്മുളേശസ്തവം
അറിവാനരുതേ മറിമായം;
പൊരുവാനരുതേ രിപുവോടും.
കരുണാകരനാം നിൻകൃപയെന്ന്യേ
ശരണം നഹി മമ നാരായണ ജയ.
ആരോടും ഞാനപരാധം
കാരണപൂരുഷ ചെയ്തില്ലേ.
മാരണമാദികളാകിയ ദോഷം
തീരണമധുനാ നാരായണ ജയ.
ഇങ്ങനെവരുമെന്നൊരുനാളും
എൻമനതാരിൽ നിനച്ചില്ലേ!
മംഗലമാശു ഭവിപ്പതിനരുളുക
നന്ദതനൂജാ! നാരായണ ജയ.
ഈവണ്ണം വരുമാപത്തും
രോഗവുമൊക്കെയൊഴിപ്പാനായ്
നീയേ ഗതിയെന്നല്ലാതേ മ
റ്റില്ലാധാരം നാരായണ ജയ!”
അദ്വൈത കീർത്തനം
ഈ കീർത്തനത്തിലെ ശീലുകളും ‘നാരായണ ജയ’ എന്നവസാനിക്കുന്നു.
“നിഷ്കള നിശ്ചല നിർമ്മമ നിരുപമ
നിഷ്ക്രിയ നിരഹങ്കാര നിരാശ്രയ.
നിർഗുണ നിത്യനിരാകുലമരുളുക
നിത്യം മമ ഹൃദി നാരായണ ജയ.
സ്തോതൃസ്തുത്യസ്തോത്രസ്തുതിമയ,
നാഥ പരാപരപരമവിഭോ ജയ,
ചേതോവാരിധി മദ്ധ്യേ വിലസുക
പാദാംബുജമിഹ നാരായണ ജയ.
നിൻമറിമായം തെരിയാഞ്ഞനിശം
ബ്രഹ്മാദികളുമുഴന്നീടുന്നു;
സന്മയ ചിന്മയ നാഥ ജഗന്മയ!
നന്മ വരുത്തുക നാരായണ ജയ.
അദ്വൈതം പുനരേകമനേകം
തത്വജ്ഞാനമനന്താനന്ദം
സത്താമാത്രം ഗുഢമബോധം
ഭക്ത്യാ വന്ദേ നാരായണ ജയ.”
വേദാന്തകീർത്തനം
ഇതു സാമാന്യം പ്രസിദ്ധിയുള്ള ഒരു നല്ല കീർത്തനം ആകുന്നു. ഇതിൽ എല്ലാ ശീലുകളും അവസാനിക്കുന്നതു് ‘നാരായണ ജയ’ എന്ന വന്ദനത്തോടുകൂടിയാണു്.
“കരളിൽ വിവേകം കൂടാതേക
ണ്ടരനിമിഷം ബത! കളയരുതാരും;
മരണം വരുമിനിയെന്നു നിനച്ചീഹ
കരുതുക സതതം നാരായണ ജയ.
കാണുന്നൂ ചിലർ പലതുമുപായം
കാണുന്നില്ല മരിക്കുമിതെന്നു്;
കാണ്‍കിലുമൊരുനൂറ്റാണ്ടിനകത്ത
ല്ലെന്നേ കാണൂ നാരായണ ജയ.
കിമപി വിചാരിച്ചീടുകിൽ മാനുഷ
ജന്മം വേണം മുക്തിവരേണ്ടുകിൽ;
കൃമിജന്മത്തിലുമെളുതായ്വരുമേ
വിഷയസുഖം ബത! നാരായണ ജയ.
കീഴിൽച്ചെയ്ത ശുഭാശുഭകർമ്മം
മേലിൽ സുഖദുഃഖത്തിനു കാരണം;
സുഖമൊരു ദുഃഖം കൂടാതേക
ണ്ടൊരുവനുമുണ്ടോ നാരായണ ജയ.
കുന്നുകൾപോലേ ധനമുണ്ടാകിലു
മിന്ദ്രനു സമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിടകിട്ടാ
വന്നാൽ യമഭടർ നാരായണ ജയ.
… … …
ബഹുജന്മാർജ്ജിതകർമ്മവിശേഷാൽ
തിരുമുല്ക്കാഴ്ച നിനക്കിഹ വച്ചേൻ;
ജനിമരണങ്ങളെനിക്കിനി വേണ്ടാ;
പരിപാലയ മാം നാരായണ ജയ.
പാർവതീപരമേശ്വരസ്തുതി
അർദ്ധനാരീശ്വരപരമായ താഴെക്കാണുന്ന സ്തുതി ആസ്വാദ്യതമമാകുന്നു.
“പുരിചിട കെട്ടി വലത്തേബ്ഭാഗം;
പുരികുഴൽ തിരുകീട്ടപരം ഭാഗം;
മതികല ചൂടി വലത്തേബ്ഭാഗം;
മലർനിര ചൂടീട്ടപരം ഭാഗം.
കനൽമിഴി കത്തി വലത്തേബ്ഭാഗം;
തൊടുകുറിമിന്നീട്ടപരം ഭാഗം;
സൂര്യക്കണ്ണു വലത്തേബ്ഭാഗം;
നീൾമൈക്കണ്ണൊത്തപരം ഭാഗം.
ഭസ്മം കവിളിൽ വലത്തേബ്ഭാഗം;
പത്തിക്കീറ്റിട്ടപരം ഭാഗം.
കാതിൽപ്പാമ്പു വലത്തേബ്ഭാഗം;
കാതിൽക്കുണ്ഡലമപരം ഭാഗം.
ക്ഷ്വേളമെരിഞ്ഞു വലത്തേബ്ഭാഗം;
കുംകുമരേഖകളപരം ഭാഗം.
തിരുമാറഴകു വലത്തേബ്ഭാഗം;
തിരളും പോർമുല മറ്റേബ്ഭാഗം;
വിധിതലമാല വലത്തേബ്ഭാഗം;
പുതുമണിമാലകളപരം ഭാഗം.
ശൂലകപാലി വലത്തേബ്ഭാഗം;
പാശാംകുശധരമപരം ഭാഗം.
തിരുവരചാരു വലത്തേബ്ഭാഗം;
ഘനജഘനാഞ്ചിതമപരം ഭാഗം.
പുലിയുരി ചാർത്തി വലത്തേബ്ഭാഗം;
പൂന്തുകിൽ ചാർത്തീട്ടപരം ഭാഗം.
പന്നഗകാഞ്ചി വലത്തേബ്ഭാഗം;
പൊന്നുടഞാണിട്ടപരം ഭാഗം.
പടുബലമൂരു വലത്തേബ്ഭാഗം;
തുടവിയ തൃത്തുട മറ്റേബ്ഭാഗം.
ഭുജഗചിലമ്പു വലത്തേബ്ഭാഗം;
കനകചിലമ്പിട്ടപരം ഭാഗം.
ഭസിതസിതാംഘ്രി വലത്തേബ്ഭാഗം;
ലാക്ഷാരുണപദമപരം ഭാഗം.
ഭസിതം തേച്ചു വലത്തേബ്ഭാഗം;
കളഭം തേച്ചിട്ടപരം ഭാഗം.
പന്നഗപൂണ്‍പു വലത്തേബ്ഭാഗം;
പൊന്മയപൂണ്‍പുകളപരം ഭാഗം.
അത്ഭുതരൂപി വലത്തേബ്ഭാഗം;
ശൃംഗാരാത്മകമപരം ഭാഗം.
ശിവശിവ ശിവനേ! വനിതാർദ്ധം തവ
തിരുമെയ് മുഴുവൻ പ്രതിമുഹുരസ്മ
ച്ചിത്തേ നിത്യം തോന്നുക തോന്നുക
വരദ നമസ്തേ, വരദ നമസ്തേ.”
ശിവനാരായണകീർത്തനം
വിനോദകരമായ ഒരു കൃതിയാണു് ശിവനാരായണകീർത്തനം.
“കടിക്കും പാമ്പതുതന്നെ കടകംപോലൊരുത്തനു
കിടക്കപോലൊരുത്തനു ശിവനാരായണ നമോ.
കാട്ടിലൂടെ നടക്കുമ്പോൾക്കാമിനിയുണ്ടൊരുത്തനു
കാലികളുണ്ടൊരുത്തനു ശിവനാരായണ നമോ.
… … …
കെതി കെട്ടിട്ടുലകിൽപ്പോയിരന്നുണ്ണാമൊരുത്തനു
കവർന്നുണ്ണാമൊരുത്തനു ശിവനാരായണ നമോ.
… … …
കൌതുകംപോൽ ബാണൻതന്റെ വാതിൽകാക്കാമൊരുത്തനു
കൈകൾ കൊയ്യാമൊരുത്തനു ശിവനാരായണ നമോ.”
മുകുന്ദസ്തോത്രം
“അമ്പാടിയിലൻപോടു വിളങ്ങീടിന രത്നം
കണ്ടാവിതു ഞാനൻപൊടു ഗോവിന്ദ മുകുന്ദ.
ആരങ്ങളണിഞ്ഞും നിജപൂവാട ഞെറിഞ്ഞും കണ്ടാവിതു…
ഇമ്പംകലരും കുംകുമമൻപോടിഹ ചാർത്തി കണ്ടാവിതു…
ഈടേറിന ഗോപീജനമദ്ധ്യേ വിളയാടി കണ്ടാവിതു…”
വൈക്കണ്ണൂർശിവസ്തുതി
“അന്തകൻതന്നെ കണ്ണും ചുവത്തിക്കൊ
ണ്ടെന്തെടായെന്നു ചോദിച്ചടുക്കുമ്പോൾ
ബന്ധുവാകണം വൈക്കണ്ണൂർവെണ്‍മാട
മമ്പിടും ശിവ ശങ്കരനേ ജയ.
ആർത്തു കാലൻ കഴുത്തിൽക്കയറിട്ടു
കൂർത്ത ശൂലങ്ങൾ മാറിൽത്തറയ്ക്കുമ്പോൾ
ആർത്തി തീർത്തരുൾ വൈക്കണ്ണൂർ …
… … … ശങ്കരനേ ജയ”
ചെറുകുന്നത്തമ്മസ്തുതി
താഴെക്കാണുന്ന ചെറുകുന്നത്തമ്മയുടെ കേശാദിപാദസ്തുതി ഒരു പഴയ കൃതിയാണു്. ചമ്പൂകാരന്മാരുടെ ഭാഷയാണു് കവി ഇതിൽ അനുകരിച്ചിരിക്കുന്നതു്.
“കരിവരമുഖവൻകഴലിണ കൂപ്പി
ക്കരളിൽ നിനച്ചക്കവിമാതിനെയും
കനിവെഴുമഗസുതതന്നെയുരപ്പാൻ
ഗുരുവിനെയും തൊഴുതിത മുതിരുന്നേൻ.
… … …
അല്ലൊടുമിരുൾമുകിൽതന്നൊടുമൊരു പട
തല്ലിനു സാമ്യമിയന്നു വിശേഷാൽ
അഴകിനൊടലർശരതഴയൊടെതിർത്തോ
രണിപുരികുഴലതു തോന്നുക ഹൃദി മേ
വാരുണപായലിൽ വിലസിന മലരിൽ
പ്പാരമെഴുന്നൊരു മധുവുണ്‍മാനായ്
കരിമുകിലഴകിൽ നിരന്നകണക്കേ
തിറവിയ കുറുനിര തോന്നുക ഹൃദി മേ,
… … …
ഇളമാൻകണ്ണിനൊരിളമ വഴങ്ങി
ക്കുലചെയ്തഴകിയ കുവലയമുടനേ
ഇതവിയ കർണ്ണസമീപത്തോളവു
മിയലിന തിരുമിഴി തോന്നുക ഹൃദി മേ.
… … …
നീടാർന്നീടിന ഗണ്ഡതലേ ചാ
ഞ്ചാടീടും മണികുണ്ഡലയുഗളം
നിറമിയലീടിനൊരണികാതിണയും
നിഖിലാധീശ്വരി തോന്നുക ഹൃദി മേ.
… … …
മുത്തിൻമണികളൊടൊത്തീടുന്ന വി
ചിത്രത തേടിന ദശനപ്രഭയും
മുറുവൽ തുളുമ്പിന വായ്മധുരിമയും
മുഴുമതിവദനേ തോന്നുക ഹൃദി മേ.
… … …
മത്തമതംഗജമസ്തകകാന്തിയെ
മധ്യമമാക്കിന ചിത്രദശായാം
മണിമയകുംഭവുമൻപൊടു കുമ്പിടു
മണികുചയുഗളം തോന്നുക ഹൃദി മേ.
… … …
ശോണിതബീജാസുരവരരക്തം
വീണതിഭീഷണദനുജേന്ദ്രന്മാർ
ശോഭയിലുണ്ടാകുമ്പൊഴുതവരെ
ക്കോപാൽക്കൊന്റ മഹാഭൈരവി ജയ.
… … …
പൊന്നിൻകോരികതന്നിൽ നിറച്ചോ
രന്നം കോരിവിളമ്പുന്നേരം
പോന്നുനിറഞ്ഞൊരു പഥികജനത്തിനു
പൂർണ്ണത ചേർക്കും ഭുവനേശ്വരി ജയ.
“കോലക്ഷ്മാതലതിലകത്വം പൂ
ണ്ടാലസ്യം തീർത്തഖിലജനാനാം
കോലിന കൃപയാ പാലിച്ചീടിന
കാലധ്വംസനദയിതേ ജയ ജയ.”
മറ്റൊരു ചെറുകുന്നിലമ്മസ്തുതി
ചെറുകുന്നിലമ്മസ്തുതി എന്ന പേരിൽ മറ്റൊരു ചെറിയ കീർത്തനവും കിട്ടീട്ടുണ്ടു്. അതു മുമ്പിലത്തെ സ്തോത്രത്തെ അപേക്ഷിച്ചു് അർവാചീനമാണു്.
“അംഗജരിപുവൊടു ചേർന്നു കളിക്കും
ഭംഗ്യാ നിൻമെയ് തൊഴുതേൻ ജയ ജയ.
സുന്ദരരൂപേ ഗിരിതനയേ ചെറു
കുന്നിലമർന്നെഴുമമ്മേ ജയ ജയ.
ആദരവാൽത്തൻമലരടി തൊഴുവോ
ർക്കാനന്ദത്തെ വളർപ്പവളേ ജയ. സുന്ദര …
ഇന്ദ്രാദികളൊടു മുനിജനമെല്ലാം
വന്നു വണങ്ങിന നാഥേ ജയ ജയ. സുന്ദര …
ഈരേഴുലകിനു വേരായ് മേവിന
താരാർമാതേ, തൊഴുതേൻ ജയ ജയ. സുന്ദര …
ഉച്ചയ്ക്കുഴറിവരുന്ന ജനത്തിനു
വച്ചിഹ ചോറു കൊടുപ്പവളേ ജയ. സുന്ദര … ”
ഇനിയും,
“അർക്ക നിഷ്കളരൂപ ദിവാകര,
ഭക്തവത്സല പാപവിനാശന,
ത്വത്സ്വരൂപം മമ ഹൃദി തോന്നണ
മാദിത്യഭഗവാനേ വണങ്ങുന്നേൻ.”
എന്ന ആദിത്യസ്തോത്രം;
“അദ്രിമുകളിൽ വൃഷഭാധിരൂഢനാ
യദ്രിസുതയെ മടിയിൽച്ചേർത്തു
കദ്രുസുതഗണഭൂഷണനായ്വാഴും
രുദ്രനായുള്ള വടക്കുനാഥ”
എന്ന വടക്കുന്നാഥസ്തോത്രം;
“അത്യന്തമായുള്ളോരാപത്തസുരരാൽ
നിത്യം മുഴുത്തു കഴിവില്ലാഞ്ഞു
ശക്തനായ്വന്നു പിറന്ന ദശരഥ
പുത്രനാം ശ്രീരാമ നാരായണ” എന്ന ശ്രീരാമസ്തോത്രം:
“അമ്മേ ഭഗവതി നാരായണി ഗൗരി
ആനന്ദദേ ദേവി കൈതൊഴുന്നേൻ
ആര്യേ ഭഗവതി ദേവി സരസ്വതി
ആദികാത്യായനി കൈതൊഴുന്നേൻ”
എന്ന കരുംബാസ്തുതി:
“കല്ലിന്മേലും മലമേലും മുള്ളിലും
തല്ലിയന്തകനെന്നേയിഴയ്ക്കുമ്പോൾ
അല്ലൽപോക്കുവാനായിട്ടു കാണണം
തൃപ്പൂണിത്തുറ മേവും നാരായണ”
എന്ന പൂർണ്ണത്രയീശസ്തോത്രം:
“അമ്പിൽ മീനുരുവായി വേഗത്തിൽ
നാലു വേദത്തെ വീണ്ടതും
നാഥനാം തിരുവില്വമാമലേ
മേവുമെൻ ഹരി ഗോവിന്ദ”
എന്ന വില്വാദ്രീശസ്തോത്രം:
ഇങ്ങനെ പല കീർത്തനങ്ങളേയും പറ്റി പ്രതിപാദിക്കേണ്ടതായുണ്ടെങ്കിലും സ്ഥലദൌർല്ലഭ്യം നിമിത്തം ആ ഉദ്യമത്തിൽനിന്നു വിരമിച്ചുകൊള്ളുന്നു. കേരളത്തിന്റെ ഒരറ്റം തുടങ്ങി മറ്റേ അറ്റം വരെ പ്രചുരമായി പ്രചരിച്ചുവന്ന കീർത്തനപ്രസ്ഥാനത്തിന്റെ ശാഖോപശാഖകളെസ്സംബന്ധിച്ചു സാമാന്യേന പരിപൂർണ്ണമായ ഒരു ജ്ഞാനം നല്കുന്നതിനു് ഏതൽപര്യന്തം നിരൂപിതങ്ങളായ കൃതികൾ പര്യാപ്തങ്ങളാണെന്നു വിശ്വസിക്കുന്നു. ഇനിമേൽ അനുപേക്ഷണീയങ്ങളാണെന്നു തോന്നുന്ന ഘട്ടങ്ങളിൽ മാത്രമേ ഇത്തരത്തിലുള്ള കവിതകളെ പരാമർശിക്കുകയുള്ളു.
31.37ദേവനാരായണഗാനങ്ങൾ
പ്രസ്തുത ഗാനങ്ങൾ പ്രാർത്ഥനാരൂപത്തിലും പ്രശസ്തിരൂപത്തിലും ശൃംഗാരരൂപത്തിലും കാണുന്നു. ചില മാതൃകകൾ പ്രദർശിപ്പിക്കാം. എല്ലാം ഒരു കവിയുടെ കൃതികൾ തന്നെ. കാലം എട്ടാം ശതകമായിരിക്കണം.
പ്രാർത്ഥന
1“പടയ്ക്കായിത്തുടങ്ങുമ്പോൾപ്പടക്കൂട്ടം തുയർത്തെത്തി
ക്കൊടിയ മറുതലമിടമർ പലരെയുമൊടുക്കിക്കളവതിന്നും
തിരുമേനിക്കിന്നുമെന്നും കരുത്തേറ്റം വരുവാനും
വിരവൊടനുപമഹരിതൻചരിതങ്ങൾ മനസി തെളിവതിന്നും
തനിക്കുള്ള ജനത്തിന്നും തനിക്കും നാട്ടിനും നീള
ദ്ധനവുമഴകിയ ഗുണവുമനുപമതനയർ പെരുകുവാനും
അണയായ്വാനനർത്ഥങ്ങൾ ഗുണങ്ങൾവന്നണവാനും
അരികൾകുലമതിഭയം പൂണ്ടടിമലർ തൊഴുതു വണങ്ങുവാനും
നിറഞ്ചേരും കുമാരനല്ലൂർ വിളങ്ങിടും മായേ
സുഖത്തൊടകമലർ നിറയും കരുണയാം കടലിൽ വിളങ്ങുവോളേ
ദിനം നിന്റെ കഴൽത്താരിൽത്തൊഴുതീടും ദേവനാരാ
യണനെഗ്ഗിരിവരതനയേ പരിചൊടു പാലയ ചിരം നീ.”
2. “വെണ്ണകിട്ടാഞ്ഞു കരഞ്ഞു വിതുമ്പുന്നോ
രുണ്ണിക്കിടാവിനെക്കൈതൊഴുന്നേൻ;
കന്യമാർകൂറ കവർന്നാന്മേലേറിയ
നന്ദകുമാരനെക്കൈതൊഴുന്നേൻ.
… … …
ആനന്ദക്കാതലേ! ദേവകിത്തയ്യലാൾ
ക്കോമനപ്പൈതലേ! കൈതൊഴുന്നേൻ.
ഉമ്പർപുഴതന്നിലമ്പിലിരുന്നീടു
മുമ്പർപുരാനേ! ഞാൻ കൈതൊഴുന്നേൻ.
ഭാവമഴിഞ്ഞുടൻ നിൻപാദം കുമ്പിടും.
ദേവനാറാണനെപ്പാലിക്കേണം.”
പ്രശസ്തി
1. “പാരീരേഴും കീർത്തിപേരാം പാലാഴിയിൽക്കുളിപ്പിച്ചു
പാരിജാതം ദാനംകൊണ്ടുമങ്ങൊളിപ്പിച്ചു
വീരതയ്ക്കോ ശരിയില്ല ശ്രീരാമനുണ്ടെങ്കിൽക്കേളേ;
ശൂരതയ്ക്കില്ലാരും നേരേ പാർത്ഥനേയുള്ളു.
മാരവീരൻ മെയ്യൊളിപ്പാൻമൂലം കേൾപ്പിൻ മാലോകരേ!
നേരേ നില്പാൻ നാണിച്ചിങ്ങു ഭംഗി പോരാഞ്ഞു.”
2. “നല്ലതെല്ലാവർക്കും നല്കും മല്ലവൈരിതന്നെപ്പോലെ
ചൊല്ലെഴുന്ന നാടുമെല്ലാം പാലിക്കും വീര!
മുല്ലബാണൻ തന്നോടൊക്കുമല്ലോ ചൊല്ലാം മെയ് വിലാസം
വെല്ലുമല്ലോ വൈരിവീരർ പോരിനെത്തുമ്പോൾ
… … …
ഉള്ളവണ്ണം ചൊല്ലുവാൻ മറ്റില്ല; ചൊല്ലാർന്നിഗ്ഗുണങ്ങ
ളുള്ള മർത്ത്യൻ ദേവനാരായണരേയുള്ളു.
… … …
നീലമേഘവർണ്ണൻ തന്റെ ബാലലീല കാണ്‍മാനേറ്റം
ലോല! മറ്റുമോരോ നന്മ തേടിടും വീര!
വൈരികൾതൻ ചിത്തതാരിൽപ്പാരം പേടി നല്കും ദേവ
നാരായണ ഭൂമൌ വാണീടനേകം നാൾ നീ.”
വിയോഗതാപം
1. “കമലങ്ങൾ കനലെന്നാൾ കളഭം മേൽ വിഷമെന്നാൾ
കുയിൽ കൂകുന്നതു ശൂലം ചെവിയിലെന്നാൾ;
കുളുർമതി ചൊരിയുന്നു പൊരികനൽ മെയ്യിലെന്നാൾ
കലയാന മലയത്തെന്നലുമിതെന്നാൾ;
പിഴകൂടാത്തരുണിയെക്കുലചെയ്യുന്നതുമയ്യോ!
വഴിയല്ലെന്നതുമിപ്പോൾപ്പൊളിയിതെന്നാൾ;
ഉറങ്ങുമ്പോളുടൻ കാണാം തിരുമേനിയതുമയ്യോ!
തരമല്ലേ വരുന്നില്ലിന്നുറക്കമെന്നാൾ.
… … …
മരണം മേൽ വരുംമുൻപേ ശിവനേ! ദേവനാരാണർ
തിരുവുള്ളത്തിലേറ്റുവാനാരുമില്ലെന്നാൾ.”
2. “അടമഴ ചീർത്തു മാരി ചൊരിഞ്ഞ കോട മുഴത്തു കാറ്റ
ങ്ങുടലിലടിച്ചു പാടെയുലച്ചു മൂടിന കൂരിരുട്ടും;
ഇടിനിടിനെന്നു വെട്ടുമിടിയ്ക്കിടയ്ക്കിട മിന്നും മിന്നൽ
ക്കൊടികളുമാടും മൈലുകൾ മാരപ്പോർവിളതേടും വണ്ടും
അടവികൾ നീളെ നിലവിളികൊണ്ടു ചുഴലമടക്കുമന്നാൾ
മടുമലർവാണനോടുടൽനേരാം ദേവനാരായണവീരൻ
മണിയറതന്നിൽ നല്ലണിമെത്തമേലണഞ്ഞൻ പിലെന്റെ
തടമുല ചേർത്തു ചൂടു കളഞ്ഞു പുല്കുമോ ദൈവമേ ഹാ!
താഴെക്കാണുന്ന ഗാനം ദേവനാരായണപരമല്ല:
“പട്ടിൽ വീരവാളി നല്ലൂ; പങ്കജത്താർ പൂവിൽ നല്ലൂ;
ഭാരതത്തിലെതിർത്ത മന്നരിലർജ്ജുനൻ നല്ലൂ;
ഭംഗിക്കംഗജനേറെ നല്ലൂ; ഭക്തരെപ്പഴിയായ്ക നല്ലൂ;
പാരിച്ചീടിന കാരുണ്യത്തിനു കാർവർണ്ണൻ നല്ലൂ;
കഷ്ടരോടണയായ്ക നല്ലൂ; ഭക്തരെപ്പഴിയായ്ക നല്ലൂ;
കാടു മാനിനു മീനിനാഴി നീരിലേ നല്ലൂ;
വെട്ടുവാൻ കൈവാളു നല്ലൂ; ബന്ധവെക്കളയായ്ക നല്ലൂ;
വേരറക്കൊലചെയ്തതിൽ ശ്രീരാഘവൻ നല്ലൂ.”
‘പാരീരേഴും കീർത്തിപേരാം’ എന്ന പാട്ടിൽനിന്നു നതോന്നതയിൽ പണ്ടുതന്നെ ഗാനാത്മകങ്ങളായ ലഘുകൃതികളുണ്ടായിരുന്നു എന്നും ഒൻപതാം ശതകത്തിന്റെ ഒടുവിൽ ആവിർഭവിച്ച വ്യാസാവതാരവും കിരാതവുമല്ല ആദ്യത്തെ വഞ്ചിപ്പാട്ടുകളെന്നും കാണാവുന്നതാണു്. ‘പട്ടിൽ വീരവാളി നല്ലൂ’ എന്ന പാട്ടു നതോന്നത ശ്ലഥബന്ധമായിരുന്ന ഒരു കാലത്തു വിരചിതമാണെന്നു തോന്നുന്നു. നതോന്നതയിൽ അക്കാലത്തു രചിച്ച ചില വാതിൽതുറപ്പാട്ടുകളും കാണ്മാനുണ്ടു്.
“ഏണനേത്രേ മതി! മതി! കേണു ചൊന്ന വചനങ്ങൾ
പ്രാണനാഥനിതാ വന്നു തുറക്ക വാതൽ.
ഏവനെന്റെ മണിയറ പൂവതിന്നു വിളിച്ചതു
തേവരാണ മണിവാതിൽ തുറക്കയില്ല.
ഐഹികമായുള്ള സൗഖ്യമോഹമുണ്ടിജ്ജനത്തിന്നു
സാഹസങ്ങൾ നിനയാതെ തുറക്ക വാതൽ.
ഐയമേറ്റുനടക്കുന്ന കയ്യനെന്നപോലെ നീയും
പയ്യെ വന്നു വിളിച്ചാൽ ഞാൻ തുറക്കയില്ല.
അക്കനമത്തരുണനുമക്കയൽക്കണ്ണിയുമായി
ട്ടർക്കബിംബമുദിപ്പോളമുറങ്ങിവീണു.
ഇക്കനമിപ്പാട്ടിനർത്ഥമൊക്കെ നന്നായറിഞ്ഞോരെ
ത്തിക്കരിക്കയില്ലയാരും തുറക്കും വാതൽ”
എന്നീ ഈരടികൾ അവയിൽ ഒന്നിൽനിന്നു പകർത്തുന്നതാണു്.
31.38മാർഗ്ഗംകളിപ്പാട്ടു്
പാടുന്ന രീതി
പണ്ടു സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ വളരെ പ്രചാരത്തിലിരുന്ന ഒരു ഗാനമാണു് മാർഗ്ഗംകളിപ്പാട്ടു്. ക്‍നാനായസുറിയാനിക്കാരുടെ വിവാഹോത്സവത്തിനു് അതു സമീപകാലംവരെ ഒഴിച്ചുകൂടാത്ത ഒരു ചടങ്ങായിരുന്നതായി അറിയുന്നു. ക്രിസ്തുവിന്റെ സൂചകമായി ഒരു നിലവിളക്കു രംഗത്തിന്റെ മദ്ധ്യത്തിൽ വച്ചു് അദ്ദേഹത്തിന്റെ ശിഷ്യരായി അപ്പോസ്തലന്മാരുടെ സ്ഥാനത്തു പന്ത്രണ്ടു പുരുഷന്മാർ വാളും പരിചയും ധരിച്ചു തലയിൽ മയിൽപ്പീലി തിരുകി ആ വിളക്കിന്നു ചുറ്റും വട്ടത്തിൽ ചുവടു വച്ചും കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിച്ചും ഈ പാട്ടു പാടുകയും ഒടുവിൽ മംഗളം പാടി ചടങ്ങു് അവസാനിപ്പിക്കുകയും ചെയ്യുന്നു. സംഘക്കളിയുടെ ഒരനുകരണമാണു് മാർഗ്ഗംകളി എന്നതിന്നു സംശയമില്ല. സുറിയാനിക്രിസ്ത്യാനികളുടെ കായികശക്തിക്കും മാനസിക വിനോദത്തിന്നും മതഭക്തിക്കും പ്രസ്തുത ഗാനം പ്രയോജകീ ഭവിച്ചിരുന്നു എന്നുള്ളതിനു പക്ഷാന്തരമുണ്ടാകുവാനും മാർഗ്ഗമില്ല.
ആരംഭം
മാർഗ്ഗംകളിപ്പാട്ടു് ആരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്:
“മെയ്ക്കണിന്ത പീലിയും മയിൽമേൽ തോന്റും മേനിയും
പിടിത്ത ദണ്ഡും കയ്യും മെയ്യുമെന്നെന്നേയ്ക്കും വാഴ്കവേ,
വാഴ്ക വാഴ്ക നമ്മുടെ പരിഷയെല്ലാം ഭൂമിയിൽ
വഴിക്കൂറായ് നടക്കവേണ്ടിവന്തവരോ നാമെല്ലാം.
അഴിവുകാലം വന്നടുത്തു അലയുന്ന നിൻമക്കളെ
അഴിയാവണ്ണം കാത്തരുൾവാൻ കഴിവുപേശുക മാർത്തോമ്മൻ
മലമേൽനിന്നു വേദ്യനമ്പു ചാർത്തിമാറിയെന്നപോൽ
മയിൽമേലേറിനിന്ന നില കാണവേണം പന്തലിൽ
പട്ടുടൻപണിപ്പുടവ പവിഴമുത്തുമാലയും
അലങ്കരിത്ത പന്തലിൽ വന്നുതകവേണം മാർത്തോമ്മൻ.”
ഇതിവൃത്തം
മാർത്തോമ്മാശ്ലീഹായുടെ ചരിത്രമാണു്, പ്രതിപാദ്യവിഷയം. ആകെ ഭിന്നവൃത്തങ്ങളിലായി പതിന്നാലു പാദങ്ങളും നാനൂറ്റിൽച്ചില്വാനം വരികളുമുണ്ടു്. പാലസ്തീനാനാട്ടിൽ ‘ആദിയേമുൻപു ശലോമോൻ ചമച്ച ആലയം ഭാഷയിൽ’ ഉള്ള ഒരു സൗധം ചോഴരാജാവായ ‘ഗൊണ്ഡോഫോറസ്’ സ്വപ്നത്തിൽ കാണുകയും അത്തരത്തിൽ ഒരു സൗധം തന്റെ രാജധാനിയിൽ പണി കഴിപ്പിക്കുന്നതിനു വേണ്ട തച്ചന്മാരെ അന്വേഷിച്ചുകൊണ്ടുവരുവാൻ ഹാവാൻ എന്ന ഒരു വണിക്കിനെ നിയോഗിക്കുകയും ചെയ്തു. ഹാവാൻ കപ്പൽ കയറി മഹോസാ പട്ടണത്തിലെത്തിയപ്പോൾ ക്രിസ്തു പ്രത്യക്ഷപ്പെട്ടു മാർത്തോമ്മയെ ഒരു തച്ചനെന്ന നിലയിൽ ആ വർത്തകനെ ഏല്പിക്കുകയും മാർത്തോമ്മാ ആദ്യം ഹാവാനോടു കൂടി പോകുവാൻ വിസമ്മതിച്ചു എങ്കിലും ഒടുവിൽ തന്റെ ഗുരുനാഥന്റെ “നിന്നോടുകൂടേ ഞാനുണ്ടു കൂട്ടു നീ പോകും നാടതിലെല്ലാം… നിൻനിനവെല്ലാമെൻ നിനവല്ലോ നീയുറയ്ക്കാകുലം വേണ്ട” എന്നും മറ്റുമുള്ള അരുളപ്പാടു കേട്ടു് ആശ്വസ്തനായി ചോഴരാജ്യത്തേയ്ക്കു പോകുകയും ചെയ്തു. അവിടെ ഗോണ്ഡോഫോറസ്സിന്റെ പ്രീതിക്കു പാത്രീഭവിച്ചു് തദ്വാരാ ലഭിച്ച ധനവുംകൊണ്ടു ക്രിസ്തുമതപ്രചാരത്തിനായി മ്ലാക്കാ (മലാക്ക) ചീനം (ചൈന) മുതലായ ദേശങ്ങളിൽ ‘മാർഗ്ഗമറിയിക്കുകയും’ ചെയ്തു.
“… … … വീണ്ടും പുറപ്പെട്ടു കേരളനാടെന്നു കേട്ടു
കാരണമായുള്ള കേൾവികളോടൊത്തുകൂടിയൊരുമിച്ചു ചെന്നു
ഈടുള്ളോരാ മാലിയാവുംകരെ ചെന്നവിടത്തിരുന്നു
ഊരാളരോടറിയിച്ചിതു മാർഗ്ഗവും കേട്ടവരായതിലായി
ഇങ്ങനെ മാർഗ്ഗമറിയിച്ചതിൻശേഷം തീർത്തു കുരിശതു കൊല്ലം
നിരണവും കോക്കമംഗലം കോട്ടക്കായൽ മലപ്രദേശമായ ചായൽ
പാലൂരും പിന്നെ രാജാവിന്നിരിപ്പിടം കൊടുങ്ങല്ലൂരെന്നിവയേഴും”
എന്നു കവി പ്രസ്താവിക്കുന്നു. ഗൊണ്ഡോഫോറസ്സു മാർത്തോമ്മായെ ബന്ധനത്തിൽ വയ്ക്കുന്നതും അദ്ദേഹത്തിന്റെ ചില അമാനുഷപ്രവൃത്തികൾ കണ്ടു് അവിടെനിന്നു മോചിപ്പിക്കുന്നതും മറ്റും കവി ചിത്രീകരിച്ചിട്ടുണ്ടു്. മൈലാപ്പൂരിൽ ചിന്നമലയിലെ കാളീക്ഷേത്രത്തിലെ അർച്ചകന്മാർ മാർത്തോമ്മായെ ശൂലംകൊണ്ടു കുത്തിക്കൊല്ലുന്നതോടുകൂടി കഥ അവസാനിക്കുന്നു. ‘മാർഗ്ഗം’ എന്നാൽ ക്രിസ്തുമാർഗ്ഗം അഥവാ ക്രിസ്തുമതം എന്നർത്ഥം. മാർത്തോമ്മായുടെ ക്രിസ്തുമാർഗ്ഗപ്രചാരണത്തെ അധികരിച്ചുള്ള ഒരു പാട്ടു് അഭിനയത്തോടുകൂടി പാടുന്നതിനു തക്കവണ്ണം കവി രചിച്ചതിനാൽ ഈ കൃതിക്കു മാർഗ്ഗം കളിപ്പാട്ടെന്നു പേരുണ്ടായി.
പാട്ടിൽ ഒരു ഭാഗം
മാർത്തോമ്മാ ചോഴരാജാവിനോടു സ്വർഗ്ഗസൗധത്തെ വർണ്ണിച്ചു കേൾപ്പിക്കുന്ന ഘട്ടത്തിലുള്ള ചില വരികളാണു് താഴെ ചേർക്കുന്നതു്.
“ചിത്രം ചിത്രങ്ങളെത്ര മനോഹരം ആയതിലുണ്ടല്ലോ കാണ്മാൻ
ചിന്തതെളിയുംപടിയുള്ള വാതിൽകൾ
മുത്തോടു വൈരം പതിച്ചു്.
അൻപരിലൻപനിരിക്കുമക്കോയിക്ക
ലൊൻപതു തട്ടുകളുണ്ടു്.
അന്തിയൊരിക്കലുമില്ലേയക്കോയിക്കൽ
ച്ചെന്നിടകൂടുന്നവർക്കു്
മൃത്യുവഴിയായി മർത്ത്യരതിൽച്ചെന്നാ
ലത്തലില്ലാ മഹാഭാഗ്യം.
ആദിത്യരശ്മിയും നാണിക്കുമാറതിൽ
മാണിക്കമായോരു ദീപം.
അതിനൊരു മന്ദമൊരിക്കലുമില്ലവേ
നീയറി ചോഴായിതെല്ലാം.”
കവിയും കാലവും
മാർത്തോമ്മാശ്ലീഹായേസ്സംബന്ധിച്ച ചില പാട്ടുകൾ സുറിയാനിക്രിസ്ത്യാനികൾ പാടിവന്നതായി മഫെയ്, ഗോവയാ എന്നീ പാശ്ചാത്യചരിത്രകാരന്മാർ യഥാക്രമം ക്രി. പി. 1588-ലും 1599-ലും രേഖപ്പെടുത്തീട്ടുണ്ടു്. ഗോവയാ അവർ ഒരു കളിക്കു് ഉപയോഗപ്പെടുത്തി വന്ന പാട്ടിനെപ്പറ്റി പറയുന്നു. പോർത്തുഗീസുകാരുടെ ആഗമനത്തിന്നു മുൻപും സുറിയാനിക്രിസ്യാനികൾക്കു മാർത്തോമ്മായെപ്പറ്റി ചില പാട്ടുകൾ ഉണ്ടായിരുന്നിരിക്കണം. മാർഗ്ഗം കളിപ്പാട്ടു് അവയിൽ ഒന്നാണോ എന്നു നിശ്ചയമില്ല. കുരിശു്, അഞ്ചുക്കൾ (മാലാഹാമാർ) എന്നീ പോർത്തുഗീസുവാക്കുകൾ ഇന്നു നടപ്പുള്ള പാട്ടിൽ കാണ്മാനുണ്ടു്; എന്നാൽ അതുകൊണ്ടു മാത്രം ഇതു് അവർ വന്നതിനുമേലുണ്ടായതാണു് എന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. പാട്ടിൽ അവ പിന്നീടു കടന്നുകൂടിയെന്നും വരാവുന്നതാണു്. ‘മെയ്ക്കണിന്ത പീലിയും’ ഇത്യാദി പീഠികപോലെ ഭാഷയ്ക്കു് ഇതരഭാഗങ്ങളിൽ പ്രാചീനത കാണുന്നില്ല. ക്രി. പി. 1600-നും 1700-നും മധ്യേ ജീവിച്ചിരുന്ന കല്ലൂർശേരി വെട്ടിക്കുന്നേൽ ഇട്ടിത്തൊമ്മൻ കത്തനാരാണു് ഇതിന്റെ കർത്താവു് എന്നു് ഒരു ഐതിഹ്യമുണ്ടു്. അദ്ദേഹം പക്ഷേ ഇതിന്റെ പരിഷ്കർത്താവാണെന്നു വരുവാനും പാടില്ലായ്കയില്ല. ക്രി. പി. 1797-ലെ ഒരു പതിപ്പിൽ “ഇക്കാലങ്ങളോരായിരത്തെഴുനൂറുമുപ്പതുരണ്ടിൽ, ഇരാറിലീരെട്ടു നാമം പാടിയ തിങ്ങളിലാടി” എന്നൊരു കുറിപ്പുണ്ടെങ്കിലും അതു ഗ്രന്ഥത്തിന്റെ നിർമ്മാണകാലത്തെ നിർദ്ദേശിക്കുന്നതായി തീർച്ചപ്പെടുത്തുവാൻ തരമില്ല. അത്രമാത്രം അർവ്വാചീനമല്ല ഈ പാട്ടു്. ആകെക്കൂടി ‘മെയ്ക്കണിന്ത’ എന്ന പീഠിക പോർത്തുഗീസുകാരുടെ വരവിനു മുൻപുള്ളതും ശേഷം ഭാഗങ്ങൾ കൊല്ലം എട്ടാം ശതവർഷത്തിൽ ഇട്ടിത്തൊമ്മൻകത്തനാർ പുതുക്കിയെഴുതിയതുമാണെന്നു സങ്കൽപിക്കുന്നതു സമീചീനമായിരിക്കുമെന്നു തോന്നുന്നു.
റമ്പാന്റെ പാട്ടു്
തൊമ്മാശ്ലീഹയുടെ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന മറ്റൊരു ഗാനമാണു് റമ്പാന്റെ പാട്ടു്. ഈ കൃതി മാർത്തോമ്മായാൽ മതപരിവർത്തനം ചെയ്യപ്പെട്ട നിരണത്തുകാരൻ മാളിയേയ്ക്കൽ തോമ്മാറമ്പാൻ രചിച്ചതാണെന്നും അദ്ദേഹത്തിന്റെ വംശത്തിൽ നാല്പത്തെട്ടാം തലമുറക്കാരനായ മറ്റൊരു തോമ്മാറമ്പാൻ ക്രി. പി. 1601-ൽ സംക്ഷേപിച്ചെഴുതിയതാണെന്നും ആ പാട്ടിൽത്തന്നെ പ്രസ്താവനയുണ്ടു്.
“ഒരായിരമോടറുനൂറ്റൊന്നാം
കർക്കടകം മൂന്നാം ദിവസം
ആരാധനയോടിവയെല്ലാരും
അറിവാൻ ദൈവം കൃപചെയ്ക”
എന്ന വരികൾ നോക്കുക. ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന പാട്ടിനെപ്പറ്റി നമുക്കു നിരൂപണം ചെയ്താൽ മതിയാകുന്നതാണല്ലോ. അതു കൊല്ലം 776-ആണ്ടിടയ്ക്കു രചിച്ചതാണെന്നു സങ്കല്പിക്കുന്നതിൽ ആക്ഷേപമില്ല. ചില വരികൾ താഴെച്ചേർക്കുന്നു:
“സാക്ഷാൽ ദൈവം മൂവൊരുവൻതാ
നരുൾമാർഗ്ഗത്തിൽ ഗുരുവരനാകിയ
മാമകനാമകനാം മാർത്തോമ്മാ
പെരുമാൾ ചോഴന്റാളായുള്ളോ
രാവാനോടും സഹിതംകൂടി
അറബിയായിൽ കപ്പൽ കരേറി
മാല്യംകരെ വന്നെത്തിയതു്.
… … …
ഒരു മാസത്തിന്നിടയിൽത്തിരികേ
കേരളനാട്ടിൽത്താൻ വരുവാൻ
തിരുവഞ്ചിക്കുളത്തരചൻമരുമക
നാദേശത്തിൽച്ചെന്നെത്തി,
തൃക്കാൽ മുത്തിയപേക്ഷ കഴിച്ചൂ;
കപ്പൽയാത്രയുമവർ ചെയ്തു.”
സുറിയാനിക്രിസ്ത്യാനികളുടെ കല്യാണപ്പാട്ടുകളേയും പള്ളിപ്പാട്ടുകളേയുംപറ്റി ഞാൻ പതിനൊന്നാമധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്. പോർത്തുഗീസുകാർ കേരളത്തിൽ വന്ന കാലത്തു് അവരുടെ ഇടയിൽ പല പഴയ പാട്ടുകൾ പ്രചാരത്തിൽ ഇരുന്നിരിക്കണം. അവ മിക്കവാറും കാലാന്തരത്തിൽ അസ്തമിതങ്ങളായിത്തീർന്നിരിക്കുന്നു.
31.39പാക്കനാർ തൊള്ളായിരം
ജേക്കബ്ഫെനിഷ്യോ എന്ന ഒരു പോർത്തുഗീസ്ഗ്രന്ഥകാരൻ കൊച്ചി, പുറക്കാടു് എന്നീ സ്ഥലങ്ങളിൽ ഉദ്ദേശം 760-ആണ്ടുമുതൽ പാതിരിയായിരുന്നു. അദ്ദേഹം 808-ൽ കൊച്ചിയിൽവെച്ചു മരിച്ചു. അദ്ദേഹം പോർത്തുഗീസുഭാഷയിൽ (Livroda Seitados Indios Orientalis) “ലിവ്രോദ സൈതാദോസ് ഇൻഡിയോസ് ഓറിയെന്റാലിസ്” എന്ന പേരിൽ കേരളത്തെപ്പറ്റി ഒരു കൃതി രചിച്ചിട്ടുണ്ടു്. അതു് എട്ടു പുസ്തകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആ കൃതിയിൽ ലോകസൃഷ്ടി, ശിവൻ, വിഷ്ണു മുതലായ ദേവന്മാരുടെ ചരിത്രം, രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹം, അയ്യപ്പന്റെ ഉത്ഭവവും അപദാനങ്ങളും, കേരളത്തിലെ ക്ഷേത്രങ്ങളേയും ആചാരങ്ങളേയും ഹിന്ദുക്കളുടെ വിശേഷദിവസങ്ങളേയും പറ്റിയുള്ള നിരൂപണം മുതലായി പല വിഷയങ്ങളും അടങ്ങീട്ടുണ്ടു്. ചിലതെല്ലാം കണ്ടും ചിലതെല്ലാം കേട്ടുകേൾവിയെ അടിസ്ഥാനമാക്കിയും അദ്ദേഹം പ്രസ്താവിക്കുന്നു. ധർമ്മപുത്രർ ചേരമാൻ പെരുമാളായും, ഭീമൻ കുലശേഖരപ്പെരുമാളായും നകുലൻ ചോഴപ്പെരുമാളായും സഹദേവൻ പാണ്ടിപ്പെരുമാളായും കലിയുഗത്തിൽ അവതരിച്ചുവത്രേ. ഫെ്നിഷ്യോ മലയാളം പഠിച്ചിരുന്നു എന്നുള്ളതിന്നു തെളിവുണ്ടു്. പാക്കനാർ തൊള്ളായിരം എന്നൊരു ഗ്രന്ഥത്തെ പ്രമാണീകരിച്ചു് അദ്ദേഹം അനേകം ഹൈന്ദവാചാരങ്ങളെ എതിർക്കുന്നു. ആ പേരിൽ പാക്കനാർ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നു നാം മറ്റു പ്രകാരത്തിൽ അറിയുന്നില്ല. അതിൽ തൊള്ളായിരം പാട്ടുകൾ ഉൾക്കൊണ്ടിട്ടുണ്ടെന്നാണു് ലത്തീൻഭാഷയിൽ നിർമ്മിതമായ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ പറയുന്നതു്. രണ്ടു പാട്ടു താഴെ പകർത്തുന്നു:
“കല്ലിലും കാറ്റിലും കാരിരുമ്പു ചെമ്പിലും
പുല്ലിലും പരപ്പിലും പ്രാണവേദനൂലിലും
ചൊല്ലിലും ചൊല്ലാതിലും കർമ്മജ്ഞാനം രണ്ടിലും
എല്ലിലും എലുമ്പിലും ഏകനാണീശ്വരൻ.”
“ഞാനിയെന്നുതാൻ നിനച്ചു നല്ല പൂവു ചൂടിനാൻ
വാനിൽനിന്നു വന്ന വെള്ളം വാനിലേ ചെലുത്തുവാൻ
ഊനിലുള്ള എല്ലുകൊണ്ടുയിർത്തുയിർത്തു തേങ്കിനാൻ
ഞാനിയാകിലങ്ങു പോമല്ലയാകിലിങ്ങുതേ.”
ഈ പാട്ടുകളിലെ ഭാഷാരീതി നോക്കിയാൽ പ്രസ്തുതഗ്രന്ഥം ഫെ്നിഷ്യോ കേരളത്തിൽ താമസിച്ചിരുന്ന കാലത്തു പാക്കനാരുടേതാണെന്നു പറഞ്ഞു് ആരോ എഴുതി ഹിന്ദുമതഖണ്ഡനത്തിനായി അദ്ദേഹത്തെ ഏല്പിച്ചപോലെയാണു് തോന്നുന്നതു്. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ലെങ്കിലും അനുവാചകന്മാരുടെ കൌതുകത്തിന്നുവേണ്ടി അതിലെ ചില വരികൾ ഇവിടെ പകർത്തിയെന്നേയുള്ളു. ഫെ്നിഷ്യോ ഉദ്ധരിച്ചിട്ടുള്ള പങ്ക്തികളിൽ കൂടുതലായി ഒരു ഭാഗവും ലഭിച്ചിട്ടില്ല.
അദ്ധ്യായം 32 - ഭാഷാഗദ്യം
(കൊല്ലം എട്ടാംശതകം)
32.1ഉത്തരരാമായണം ഗദ്യം
ഗ്രന്ഥകാരനും കാലവും
മലയാളഭാഷയ്ക്കു തികച്ചും അഭിമാനം കൊള്ളാവുന്ന ഒരു മഹനീയകൃതിയാകുന്നു ഉത്തരരാമായണം ഗദ്യം. അതിന്റെ പ്രണേതാവു് ആരെന്നറിയുന്നതിനു ഗ്രന്ഥത്തിൽ സ്പഷ്ടമായ ലക്ഷ്യമൊന്നുമില്ലെങ്കിലും അതിനെപ്പറ്റി അവിശ്വസനീയമെന്നു കരുതേണ്ടതല്ലാത്ത ഒരൈതിഹ്യം വടക്കേമലയാളത്തിൽ പ്രചരിക്കുന്നുണ്ടു്. അവിടെ ചിറയ്ക്കൽത്താലൂക്കിൽ കരിവെള്ളൂർ എന്ന സ്ഥലത്താണു് സുപ്രസിദ്ധമായ വങ്ങോട്ടു് ഉണിത്തിരിമാരുടെ കുടുംബം സ്ഥിതിചെയ്യുന്നതു്. ഉണിത്തിരിമാരെ പണ്ടാലമാരെന്നു് തെക്കൻപ്രദേശങ്ങളിൽ പറയും. ആ കുടുംബത്തിൽ കൊല്ലം 700-നും 750-നും ഇടയ്ക്കു് അതിവിദ്വാന്മാരായ രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു എന്നും അവരിൽ അനുജൻ തന്റെ തറവാട്ടിലെ പ്രായംചെന്ന സ്ത്രീകളുടെ ആവശ്യമനുസരിച്ചു് അവർക്കു നിത്യപാരായണത്തിന്നായി രാമായണകഥ മുഴുവൻ ഗദ്യത്തിൽ രചിച്ചു എന്നുമാണു് പുരാവൃത്തം. അതിൽ ഉത്തരരാമായണം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. ഒരു മാതൃകയിൽ അതു് 759-ൽ എഴുതി എന്നു രേഖപ്പെടുത്തിക്കാണുന്നതിനാൽ അതിനു മുൻപായിരിയ്ക്കണം ഗ്രന്ഥനിർമ്മിതി എന്നു സിദ്ധിക്കുന്നു. ആ സ്ഥിതിക്കു്, ഐതിഹ്യത്തെ ആസ്പദമാക്കി വങ്ങോട്ടുണിത്തിരിമാരിൽ ഒരാൾ എട്ടാംശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ഉത്തരരാമായണം ഉണ്ടാക്കി എന്നു ന്യായമായി ഊഹിക്കാവുന്നതാണു്.
ഗ്രന്ഥസ്വരൂപം
ഉത്തരരാമായണകാരൻ വാല്മീകി മഹർഷിയെത്തന്നെയാണു് ആദ്യന്തം ഉപജീവിച്ചിരിക്കുന്നതെങ്കിലും മൂലത്തെ പ്രായേണ വികസിപ്പിച്ചുകൊണ്ടാണു് അദ്ദേഹത്തിന്റെ കാവ്യഗതി. ഭാഷയ്ക്കു സമഗ്രമായ ഓജസ്സും ധാരാവാഹിത്വവുമുണ്ടു്. ഗ്രന്ഥം ആരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്:
“അരുളിച്ചെയ്താൻ മഹാനുഭാവനാകിയ വാല്മീകിമഹർഷി കുശലവന്മാരെ നോക്കി. അഖിലോകമംഗല്യാംഗസമ്പന്നനായിരിക്കുന്ന ശ്രീരാമദേവൻ തിരുവടി രാവണാദി രാക്ഷസന്മാരെ നിഗ്രഹിച്ചു തിരുവയോധ്യാപുരിപുക്കഭിഷേകം ചെയ്തു് അനുജരോടും സീതാദേവിയോടും കൌസല്യാദി മാതൃക്കളോടും സുഗ്രീവാദി വാനരന്മാരോടും വിഭീഷണാദി രാക്ഷസരോടുംകൂടി രാജ്യപരിപാലനം ചെയ്തിരുന്ന പ്രകാരവും സ്വർഗ്ഗാരോഹണപ്രകാരവും ശ്രീവാല്മീകി കുശലവന്മാർക്കുപദേശം ചെയ്തു പഠിപ്പിക്കപ്പെട്ട ഉത്തരരാമായണം സംക്ഷേപമായറിയിക്കുന്നേൻ.”
ഇതു ഗ്രന്ഥകാരന്റെ പീഠികയാണു്. മൂലത്തിൽ ഈ ഭാഗം ഇല്ല. ഈ ഭാഗത്തിനു നമ്പ്യാർ തമിഴിന്റെ സാജാത്യം നല്ലപോലെയുണ്ടു്; ഇതരഭാഗങ്ങളിലും അതിലേ ശൈലിതന്നെ ഏറെക്കുറേ സമീക്ഷിക്കാവുന്നതാണു്. അപൂർവ്വം ചില ഭാഗങ്ങളിൽ മൂലകഥയെ ഭേദപ്പെടുത്തീട്ടുമുണ്ടു്. തർജ്ജമയിൽ രാവണനെ കാർത്തവീര്യനിൽനിന്നു മോചിപ്പിക്കുന്നതു പുലസ്ത്യനല്ല, വിശ്രവസ്സാണെന്നുള്ളതു് അതിനു് ഒരുദാഹരണമായി ഗണിക്കാം. മൂലത്തിൽ നിന്നു തർജ്ജമ വികസിക്കുന്നതു് എങ്ങനെയാണെന്നു് അടിയിൽ ചേർക്കുന്ന ഉദാഹരണത്തിൽ നിന്നു വെളിവാകും.
മൂലം: “ഏവമുക്ത്വാ തതോ രാമ ഭുജാൻ വിക്ഷിപ്യ പർവതേ
തോലയാമാസ തം ശൈലം സ ശൈലസ്സമകമ്പത.
ചാലനാൽ പർവതസ്യൈവ ഗണാ ദേവസ്യ കമ്പിതാഃ
ചചാല പാർവതീ ചാപി തദാശ്ലിഷ്ടാ മഹേശ്വരം.
തതോ രാമ മഹാദേവോ ദേവനാം പ്രവരോ ഹരഃ
പാദാംഗുഷ്ഠേന തം ശൈലം പീഡയാമാസ ലീലയാ,
പീഡിതാസ്തു തതസ്തസ്യ ശൈലസ്യാധോഗതാ ഭുജാഃ.”
തർജ്ജമ: “പുഷ്പകവിമാനത്തിൽനിന്നിറങ്ങി ശ്രീകൈലാസപർവതത്തിൻമുരട്ടു ചെന്നുനിന്നു് ഇരുപതു കൈയും ചുരുട്ടിപ്പർവതമടരുമാറു മെല്ലെയൊന്നെറ്റിയതുനേരം പർവതമൊരേടമൊഴിയാതെ ഞെട്ടിയിളകിപ്പിളർന്നതുനേരം ശ്രീഭൂതഗണങ്ങളും മഹർഷിമാരും ബ്രാഹ്മണരും ദേവകളും ഗണപതിയും സുബ്രഹ്മണ്യനും യക്ഷകിന്നരഗന്ധർവസിദ്ധവിദ്യാധരചാരണരും ഇവരെല്ലാവരും പെരിക ഭയപ്പെട്ടു ചൊല്വിതുംചെയ്താർ. ജഗൽകാരണനായിരിക്കുന്ന ശ്രീമഹാദേവൻ തിരുവടിയുടെ നിവാസസ്ഥലമായിരിക്കുന്ന ശ്രീകൈലാസമെന്തിങ്ങനെ ഇളകുമാറിതെന്നും ഇതെന്നുമേ ഇളകിയൊന്നല്ലായെന്നും തമ്മിൽ പറയുന്നതുനേരം ഭർത്താവിനോടുകൂടെ ക്രുദ്ധിച്ചരുളുന്ന ശ്രീപാർവതിയും ബദ്ധപ്പെട്ടു മനസ്സാലെ നിരൂപിച്ചു. ഞാനുമൊരാശ്രയം കൂടാതെ ഇവിടെയിരിക്കുന്നാകിൽ വീണു മരിച്ചുപോകുമെന്നു ഭയപ്പെട്ടു സംഭ്രമത്തോടുമോടിച്ചെന്നു ഭർത്താവിനുടെ മാറിൽ വീണു മുറുകെപ്പിടിച്ചാശ്ലേഷിച്ചു നില്പിതും ചെയ്താൾ. അതേതു പ്രകാരമെന്നാൽ കല്പകവല്ലി കല്പകവൃക്ഷത്തെ ചുറ്റിപ്പിടിച്ചതുപോലെ, ശ്രീമഹാദേവൻതിരുവടിയുടെ മാറിൽചെന്നുമറഞ്ഞിരുന്നു ശ്രീപാർവതീദേവിയും. അതുനേരം ശ്രീപരമേശ്വരൻ തിരുവടിയും പെരികെസ്സന്തോഷിച്ചു മന്ദസ്മിതമാകുംവണ്ണം ചിരിച്ചരുളുവിതും ചെയ്താൻ. പണ്ടെങ്ങുമൊരുനാളുമെന്നുടെ പ്രാണവല്ലഭയായിരിക്കുന്ന ഗൌരിയുമെന്നെയാലിംഗനം ചെയ്തില്ലല്ലോ. ഇന്നിപ്പോളെന്നെയാലിംഗനം ചെയ്യാൻ കാരണമെന്തെന്നാൽ ആരാനുമൊരു ബലവാൻ പരാക്രമശക്തനായിരിക്കുന്ന പുരുഷൻ ഇപ്പർവതമടർത്തുന്നുണ്ടെന്നു വന്നു. എന്നാൽ അവൻ എനിക്കെത്രയും പെരികയിഷ്ടവാനെന്നും അവനെ വളരെ സ്നേഹിച്ചേൻ ഞാനെന്നും ഒരുനാളുമവനോടൊരുവിരോധംനമുക്കരുതെന്നും അവന്നുവേണ്ടുമഭിപ്രായത്തെച്ചെയ്തുകൊടുക്കണമെന്നും ദേവിയുടെ ഭയത്തെക്കളയണമെന്നും നിനച്ചു പർവതമടർത്തുന്നവനുമേതുമൊരു വ്യസനം വരാതെ ദേവിയുടെ സങ്കടം പോക്കണമെന്നുംവച്ചു തിരുവടിയുടെ ശ്രീപാദാരവിന്ദങ്ങളുടെ പെരുവിരൽദ്വയംകൊണ്ടു മെല്ലവേ അപ്പർവതമൊന്നമക്കുവതും ചെയ്താൻ. അപ്പൊഴുതു ദശഗ്രീവനും പർവതമടർന്ന വിവരത്തിൽ കൈകളിരുപതും നടത്തിപ്പൊങ്ങിക്കുമതുനേരം പർവതം പണ്ടേപ്പോലെ ഉറച്ചുനിന്നതുനേരം വിവരത്തിങ്കലിട്ട കൈ ഇരുപതും വലിച്ചുകൂടാതെ മുറുകി പൊറുക്കരുതാത്ത വേദനയാലേ മുറയിടത്തുടങ്ങിനാൻ ദശഗ്രീവൻ.”
എന്തൊരു ഹൃദയഹാരിയായ ചിത്രമാണിതു്! ഒരു വലിയ ഭൂതക്കണ്ണാടിയിൽക്കൂടിയാണു് വിവർത്തകൻ മൂലത്തിലേ ആശയങ്ങളെ നമുക്കുകാണിച്ചുതരുന്നതു്, ‘ലീലയാ’ എന്ന പദത്തിനു് അദ്ദേഹം കല്പിക്കുന്ന അർത്ഥപ്രപഞ്ചനം മഹർഷി വിചാരിച്ചിരിക്കാവുന്നതല്ലെങ്കിലും ഹൃദയപേയമായിത്തന്നെയിരിക്കുന്നു.
സുന്ദരങ്ങളായ ഭാഷാപദങ്ങളുടെ സുലഭമായ പ്രയോഗം ഈ ഗ്രന്ഥത്തെ സവിശേഷം ആകർഷകമാക്കിത്തീർക്കുന്നു. “പുതിയോ ചില കഴുവിൻ തൂവലാൽ വരിഞ്ഞു നേർചാണമേൽ തെളിയക്കടഞ്ഞു നേരിയതായ് നെയ്തേച്ചു തൊട്ടവാറേ ശത്രുക്കളെ പ്രാണൻപറിപ്പോ ചില ശരങ്ങൾകൊണ്ടുടനുടൻ പ്രയോഗിച്ചു”, “കണ്ണെല്ലാം ചുകന്നു മറിഞ്ഞു ദന്തം കടിച്ചു് അരികെയിരുന്ന വാളെടുത്തു വലത്തേ കയ്യിൽ മുറുകെപ്പിടിച്ചു കുറഞ്ഞൊന്നു പിൻവാങ്ങി വാളിളക്കി ഊക്കി രണ്ടു മുറിയായി വീഴുമാറു ദൂതനെ വെട്ടിക്കൊല്വിതും ചെയ്താൻ”, “അരയും തലയും കൈച്ചരടും മുറുക്കിയാവനാഴിക പുറത്തണച്ചു വില്ലെടുത്തു ഞാണ്‍ പൂട്ടേറ്റിയിടത്തു ചെന്നുനിന്നു് ഇടത്തേക്കൈമേൽ വില്ലെടുത്തു മുറുക്കപ്പിടിച്ചു തെളിയക്കടഞ്ഞൊരമ്പുമെടുത്തു രമണീയമായി പൊന്മയമായിരിക്കുന്ന തേരിലേറി കൊടിയും കുടയുമുയർത്തിപ്പിടിച്ചു യുദ്ധയോഗ്യനായി പുറപ്പെട്ടു” എന്നിത്തരത്തിലുള്ള സജീവങ്ങളായ വാക്യങ്ങൾ ഇതിൽ എവിടേയും പ്രേക്ഷണീയങ്ങളായി നിലകൊള്ളുന്നു.
32.2വാസുദേവൻനമ്പൂരി, പഞ്ചികാകാരൻ
അമരകോശത്തിനു പഞ്ചിക എന്നൊരു പഴയ കേരളീയവ്യാഖ്യാനമുണ്ടു്. അതിൽ സംസ്കൃതവും ഭാഷയും ഇടകലർന്നിരിക്കുന്നുവെങ്കിലും ഭാഷയ്ക്കാണു് പ്രാധാന്യം. ഗ്രന്ഥനിർമ്മിതിയുടെ കാലവും ഗ്രന്ഥകാരന്റെ നാമധേയവും വ്യാഖ്യാനത്തിലുള്ള ഒരു ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു.
“ശശധരവസുബാണപ്രാണരന്ധ്രക്ഷമേശൈഃ
പരിമിതിമുപയാതേ വാസരാണാം സമൂഹേ
ഇഹ കലിയുഗഭാജാം വാസുദേവോ ദ്വിജന്മാ
വ്യലിഖദമരകോശഗ്രന്ഥതാൽപര്യസാരം.”
ഇതിൽ ആദ്യത്തേ പാദം കലിദിനസംഖ്യാസൂചകമാകയാൽ ഗ്രന്ഥനിർമ്മിതി കൊല്ലം 716-ആണ്ടിടയ്ക്കാണെന്നു സിദ്ധിക്കുന്നു. ‘വ്യലിഖൽ’ എന്ന പദത്തിനു നിർമ്മിച്ചു എന്നാണു് ഞാൻ ഭാഷാരീതിയെ ആസ്പദമാക്കി അർത്ഥം കല്പിക്കുന്നതു്. അല്ലാതെ പകർത്തിയെഴുതിയെന്നല്ല.
“ലോകോപകാരായ കൃതാ മഹാത്മനാ
കേനാപി സൈഷാമരകോശപഞ്ചികാ
ആചന്ദ്ര(നക്ഷത്രഗണം)സുപൂജിതാ
സ്ഥേയാദ്ധരണ്യാം സുമനോഹരാ സതാം.”
എന്നൊരു പദ്യം ‘ശശധര’ എന്നതിനെ തുടർന്നു കാണുന്നുണ്ടെങ്കിലും അതു ഗ്രന്ഥകാരന്റേതുതന്നെയോ എന്നു സംശയിക്കുന്നു; ആണെങ്കിൽ അദ്ദേഹം താൻ മഹാത്മാവാണെന്നു സ്വയം ഘോഷണം ചെയ്യുന്നതായി വിചാരിക്കണം. അതു് അസ്വാഭാവികമാണല്ലോ. പഞ്ചിക ഇങ്ങനെ ആരംഭിക്കുന്നു:
“ക്ലേശാദയോ യം ന പരാമൃശന്തി
യോ വാ ബിഭർത്തീശ്വരശബ്ദമേകഃ
പുരാതനാനാം ഗുരവേ ഗുരൂണാം
തസ്മൈ നമോ നാഗവിഭൂഷണായ.
ആയുർധനുർവ്വേദനിഘണ്ടുസാരേ
വാസ്തുഗ്രഹാശ്വാദിഗജാദിശാസനം
സ്മൃതീഃ പുരാണാന്യഖിലാസ്സഹസ്രശഃ
സമീക്ഷ്യ വക്ഷ്യേഽമരകോശപഞ്ചികാം.
കോ മർത്ത്യോമരകോശന്തു വിവരീതും ക്ഷമോ ഭുവി?
കോ വാബ്ധിമഥനം കർത്തും ശക്തോ നാരായണാദൃതേ.
തത്ര യേ സ്വേന വിവൃതാ യേ ച വ്യക്താർത്ഥവാചിനഃ
തേഷാം നിരർത്ഥകാ വ്യാഖ്യാ വ്യാക്രിയന്തേഽത്ര ദുർഗ്ഗമാഃ.”
വ്യാഖ്യാനം ഹ്രസ്വമാണു്; ധ്വാത്വർത്ഥപ്രതിപാദനവും മറ്റുമില്ല. താഴെക്കാണുന്ന ഭാഗങ്ങൾ നോക്കുക.
“സ്വഃ ഇതി അവ്യയം, സ്വർഗ്ഗഃ, നാകഃ, ത്രിദിവഃ, ത്രിദശാലയഃ, സുരലോകഃ ഇവ അഞ്ചും പുല്ലിംഗം. ദ്യൗഃ ഓകാരാന്തം, ദ്യൗഃ വകാരാന്തം, ദ്വേ സ്ത്രിയൌ; ക്ലീബേ ത്രിവിഷ്ടപം ഇവ ഒൻപതും സ്വർഗ്ഗത്തിന്റെ പേർ” “മഷാദയഃ ശമീധാന്യേ മാഷമുദ്ഗാദികം = പുട്ടലിൽ വിളയിന്റവ”, “ശൂകധാന്യേ യവാദയഃ = യവഗോധൂമാദികൾ കരിമേൽ വിളയിന്റവ.” “ശോധിതം സമം = നിർമ്മലമായതു്. ചിക്കണം മസൃണം സ്നിഗ്ദ്ധേ = നെയ് ചേർന്നതു്, തുല്യേ ഭാവിതം വാസിതം = ധൂപിച്ചതു്. 18-ഉം ത്രിലിംഗം. അപക്വംബോളിഃ സ്ത്രീ. അഭ്യൂഷഃ നാ. തിലഗുളസക്ത്വാദികൃതാബോളിഃ” “തേഷാം വിശേഷാ ഹാരീതഃ = നായ്പ്രാവു്. മദ്ഗുഃ = നാ നീർക്കാക്ക. കാരണ്ഡവഃ = നാ കോഴി. പ്ലവഃ = നാ മരക്കലം, നാവു്. തിത്തിരിഃ = നാ ചിച്ചിരി, കകഭഃ = നാ ചെറുകുരീൽ. ലാവഃ = നാ മീവൽ. ജീവഞ്ജീവഃ = നാ വട്ടച്ചാവൽ. ചകോരകഃ = നാ ചകോരപ്പുൾ. കോയഷ്ടികഃ = നാ ടിട്ടിഭക = നാ കുതികുലുക്കി.”
കൈക്കുളങ്ങര രാമവാരിയർ അമരകോശത്തിനു രചിച്ചിട്ടുള്ള ബാലപ്രിയ എന്ന വ്യാഖ്യാനത്തിൽ പഞ്ചികയെ ആപാദചൂഡം ഉപജീവിച്ചിട്ടുണ്ടു്. വാസുദേവന്റെ ഗൃഹം ഏതെന്നു് അറിയുന്നില്ല.
സൂക്ഷ്മമായ നിരൂപണത്തിന്റെ ഫലമായി ഈ പഞ്ചിക തന്നാമധേയമായ തമിഴ്ഗ്രന്ഥത്തിന്റെ തർജ്ജമയാണെന്നു കാണുന്നു. വാസുദേവൻ അതിൽ വിശേഷിച്ചൊന്നും കൂട്ടിച്ചേർത്തതായി തോന്നുന്നില്ല. തമിഴ്ഗ്രന്ഥത്തിന്റെ രീതി മനസ്സിലാക്കുവാൻ പ്രഥമശ്ലോകത്തിന്റെ വ്യാഖ്യാനം ഉദ്ധരിച്ചുകൊള്ളുന്നു:
“ഹേ ധീരാഃ, വാരീർ. വിദ്വാംസഃ ജ്ഞാനദയാസിന്ധോഃ ജ്ഞാന, ജ്ഞാനമെന്ന, ദയാ, ദയയെന്ന, ഇതുകളുടെ സിന്ധോഃ. സിന്ധുവായിരുപ്പാരായി, സമുദ്രമായിരുപ്പാരായി, അഗാധസ്യ, അഗാധരായിരുപ്പാരായി, നിലയന്നിയിലേ ഇരുപ്പാരായിരുക്കുകിറ, യസ്യ = യാതൊരു പരമേശ്വരനുടൈയ, ഗുണാഃ = ഗുണങ്കൾ, അനഘാഃ = അനഘങ്കളോ, പാപരഹിതങ്കളോ, അക്ഷയഃ, അക്ഷയരായിരുപ്പാരായി, നാശരഹിതരായിരുപ്പാരായി ഇരുക്കുകിറ, സഃ = അന്ത പരമേശ്വരൻ = ശ്രിയൈ, ശ്രീയിൻപൊരുട്ടും, സമ്പത്തിൻ പൊരുട്ടും, അമൃതായ ച = അമൃതത്തിൻപൊരുട്ടും, മോക്ഷത്തിൻപൊരുട്ടും, ഭവദ്ഭിഃ = ഉങ്കളാലേ, സേവ്യതാം = സേവിക്കപ്പെടത്തക്കതു്.”
ഞാൻ മലയാളപഞ്ചികയിൽനിന്നുദ്ധരിച്ച ഭാഗങ്ങൾ ആ മാതിരിയിൽത്തന്നെയാണു് തമിഴ്പ്പഞ്ചികയിലും കാണുന്നതു്. തമിഴ്പ്പഞ്ചികയ്ക്കു തമിഴ് നാട്ടിൽ യാതൊരു പ്രചാരവുമില്ലാത്തതിനാൽ അതും കേരളത്തിൽ ആവിർഭവിച്ച ഒരു കൃതിയെന്നുതന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു. മലയാളപഞ്ചികയ്ക്കു് അമരംതമിഴ്ക്കുത്തെന്നുമൊരു പേരുണ്ടു്. അതു തദനുരോധേന സിദ്ധിച്ചതായിരിക്കണം.
ഈ തമിഴ്ക്കുത്തിനെത്തന്നെ അല്പം വ്യത്യാസപ്പെടുത്തി അമരപദാർത്ഥപ്രകാശിക എന്നൊരു പുസ്തകവും പ്രസിദ്ധീകൃതമായിട്ടുണ്ടു്. അതിന്റെ കർത്താവു തൃക്കണ്ടിയൂർ ഗോവിന്ദപ്പിഷാരടിയാണെന്നു കേൾവിയുണ്ടു്. 1060-ആമാണ്ടിടയ്ക്കുമാത്രമാണു് അതിന്റെ ആവിർഭാവം.
32.3ഭാഷാവൈജയന്തി
വിശിഷ്ടാദ്വൈതമതസ്ഥാപകനായി രാമാനുജാചാര്യരുടെ ഗുരുവായ യാദവപ്രകാശൻ ക്രി. പി. പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹമാണു് സുപ്രസിദ്ധമായ വൈജയന്തിയെന്ന സംസ്കൃതനിഘണ്ടുവിന്റെ പ്രണേതാവു്. അമരസിംഹന്റെ നാമലിംഗാനുശാസനം കഴിഞ്ഞാൽ കേരളീയപണ്ഡിതന്മാരുടെ ബഹുമാനത്തിനു് അത്രമാത്രം പാത്രീഭവിച്ചിരുന്ന ഒരു കോശഗ്രന്ഥം വേറെയില്ല. ആ നിഘണ്ടുവിനും ലഘുവായ ഒരു ഭാഷാടിപ്പണി നമുക്കു ലഭിച്ചിട്ടുണ്ടു്. പന്ത്രണ്ടാം ശതകത്തിൽ പ്രഥമകുലോത്തുംഗചോളന്റെ പുത്രനായ തൃതീയരാജരാജന്റെ കാലത്തു ചോളദേശത്തെ അലങ്കരിച്ചിരുന്ന കേശവസ്വാമിയുടെ നാനാർത്ഥാർണ്ണവസംക്ഷേപത്തിനും കേരളത്തിൽ ധാരാളം പ്രചാരമുണ്ടായിരുന്നുവെങ്കിലും അതു് ആരും മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുള്ളതായി കാണുന്നില്ല. അമരപഞ്ചികപോലെ വൈജയന്തീടീകയും ഇന്ന സംജ്ഞകൾ ഇന്ന ജാതിക്രിയാഗുണങ്ങളുടെ പര്യായങ്ങളാണെന്നു മാത്രമേ പറഞ്ഞുകൊണ്ടുപോകുന്നുള്ളു; അതുതന്നെയും എല്ലാ സംജ്ഞകൾക്കുമില്ല. എങ്കിലും പഴയ ഒരു ഭാഷാടീകയാകയാൽ അതു നമ്മുടെ പ്രത്യേകശ്രദ്ധയെ അർഹിക്കുന്നു. ആദ്യവസാനഭാഗങ്ങൾ കിട്ടീട്ടില്ലാത്തതിനാൽ പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മാതാവു് ആരെന്നറിയുവാൻ യാതൊരു മാർഗ്ഗവും കാണുന്നില്ല. ഗ്രന്ഥനിർമ്മിതി കൊല്ലം എട്ടാം ശതകത്തിലോ, പക്ഷേ ഏഴാം ശതകത്തിൽത്തന്നെയോ ആയിരിക്കുവാൻ ഇടയുണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം:
“ബലാൽച്ചെയ്യിച്ച കർമ്മം—പിഷ്ടിർന്നാകാരിതം കർമ്മഹഠാദ്യേപി ച തൽകൃതം, കള്ളൻ—അഥൈകാഗാരികശ്ചോരഃ പരിമോഷീ മലിമ്ളുചഃ പ്രതിരോധീ പരാസ്കന്ദീതസ്കരഃ പ്രതിരോധകഃ, സ്തേനോ രാത്രിചരോ ദസ്യുർമ്മോഷകഃ പരിപാന്ഥികഃ, പശ്യതോ യോ ഹരത്യർത്ഥാൻ സചോരഃ പശ്യതോഹരഃ, കൂറപറിക്കുമവൻ—പടച്ചരഃ പടച്ചോരോ, വലിഞ്ഞുപിടിയ്ക്ക—ബന്ദീ സ്ത്രീ പ്രഗ്രഹോ ഗ്രഹഃ, കട്ടുകൊണ്ട ദ്രവ്യം—ലോഷ്ട്രം ഹൃതോർത്ഥശ്ചൌര്യം തു.”
മൂരിനിമിർക, അച്ചാണി, പട്ടാങ്ങു്, ചാടുനുകം, പടരക്ഷിക്കുമവൻ. മികവെല്ലുമവൻ, തിരണ്ടുപുറപ്പെടുക (സർവ്വാഭിസാരഃ) പൂണുനൂൽ ഇടഞ്ഞൂടിടുക (പ്രാചീനാവീതം) കൂടിയോതുമവൻ (ഏകതീർത്ഥീ സതീർത്ഥ്യൈകഗുരുഃ സബ്രഹ്മചാര്യപി), ചെറുചീര (തണ്ഡുലീയകഃ), അറുക്കുഞ്ചീര (കാണമാരീഷദലകഃ) കൊടിച്ചീര (ലതാമാരിഷേതു), നീർചീര (ജലജേസൌ ചഞ്ചടകഃ) എന്നിങ്ങനെയുള്ള പഴയ മലയാള പദങ്ങൾ ഈ ടീകയിൽ സുലഭമായിക്കാണാം. ചെവ്വാ, ചനി, ഉത്തിരാടം, ആയിലിയം ഇങ്ങനെ അനേകപദങ്ങളുടെ തത്ഭവരൂപങ്ങളും കാണ്‍മാനുണ്ടു്.
32.4മറ്റൊരു ലഘുഭാസ്കരീയവ്യാഖ്യ
മഴമംഗലത്തു ശങ്കരൻനമ്പൂരിയുടെ ഭാഷാഗദ്യഗ്രന്ഥങ്ങളെപ്പറ്റി ഇരുപത്തെട്ടാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റേതിനു പുറമേ പ്രണേതാവിന്റെ പേരറിഞ്ഞുകൂടാത്ത മറ്റൊരു ലഘു ഭാസ്കരീയഭാഷാവ്യാഖ്യയും കാണ്‍മാനുണ്ടു്. കാലം കൊല്ലം എട്ടാം ശതകത്തിനു പിൻപല്ലെന്നു ഭാഷയുടെ പഴക്കത്തിൽ നിന്നു് അനുമാനിക്കാം. ആ ഗ്രന്ഥം ഇങ്ങനെ തുടങ്ങുന്നു:
“എല്ലാർക്കുമുള്ളിലേ നില്ക്കും മാനത്തിനിൽ നടപ്പവൻ
കതിരോനെന്നഭീഷ്ടങ്ങളെല്ലാപ്പോഴും വരുത്തുക.
ഒറ്റക്കൊമ്പനതായുള്ളയാനേട മുഖമുള്ളവൻ
മാതേവർമകനെന്നുള്ളിലെപ്പോഴും വിളയാടുക.
ഉൾക്കാമ്പിൽനിന്നണിഞ്ഞിട്ടു പുറപ്പെട്ടെങ്ങൾനാവിലേ
സത്തുക്കൾക്കു സുഖിപ്പാനായ്ക്കൂത്താടുക സരസ്വതി.
പൊട്ടിരുട്ടിനെയോടിച്ചിട്ടറിവെന്നീ നിലാവിനെ
ഉള്ളിലെങ്ങും പരത്തുന്ന ഗുരൂക്തികൾ വിളങ്ങുക.
കുറച്ചിട്ടു ചമച്ചോരാബ്ഭാസ്കരീയത്തിലേപ്പൊരുൾ
ഭാഷകൊണ്ടൊട്ടു ചൊല്ലുന്നേൻ ബാലന്മാർക്കറിവാനഹം.”
ഇത്രയും ശ്ലോകങ്ങൾക്കുമേൽ വ്യാഖ്യാനത്തിന്റെ ആരംഭമായി.
“ഭാസ്കരായ നമസ്തസ്മൈ സ്ഫുടേയം ജ്യോതിഷാം ഗതിഃ
പ്രക്രിയാന്തരഭേദേപി യസ്യ ഗത്യാനുമീയതേ.”
“പണ്ടു മഹർഷികളാൽ ചമയ്ക്കപ്പെട്ടിട്ടുള്ള ജ്യോതിശ്ശാസ്ത്രങ്ങളിൽ ഗ്രഹസ്ഥിതി വരുത്തുവാനുള്ള ഗണിതപ്രക്രിയ ഓരോന്നിലോരോ ജാതിയിരിക്കയാൽ അവകൊണ്ടു വരുത്തുന്ന ഗ്രഹസ്ഥിതികളുമൊന്നുമൊവ്വാ. അപ്പോഴേതു ശാസ്ത്രത്തിലെ ഗ്രഹസ്ഥിതിക്കു തക്കവാറു ശ്രൌതസ്മാർത്തകർമ്മങ്ങളുടെ മുഹൂർത്തം വിധിപ്പൂ എന്നു മൌഹൂർത്തികന്മാർക്കു സംശയമുണ്ടാംപോഴ്, കാലവൈകല്യംകൊണ്ടു കർമ്മ വൈകല്യമുണ്ടാകാതെയിരിക്കണമെന്നു്, ഹവിർഭാഗത്തെ ഭുജിക്കുന്ന ദേവതകളുടെ അനുഗ്രഹം കൊണ്ടു ദിവ്യനായിട്ടൊരുത്തനുണ്ടാം. അവനടുത്തവണ്ണമേ സ്വകർമ്മത്തെച്ചെയ്തു പാപക്ഷയം വന്നാൽ ഇഷ്ടദേവതയെ തപസ്സുകൊണ്ടു പ്രസാദിപ്പിച്ചു ദേവതാപ്രസാദംകൊണ്ടു അതീന്ദ്രിയജ്ഞാനമുണ്ടായാൽ മദമാത്സര്യാദികളോടു വേറുപെട്ടു ലോകാനുഗ്രഹതൽപരനായി ജ്യോതിശ്ശാസ്ത്രപാരഗനായിരിക്കുന്നവനനുമാനംകൊണ്ടു ഗ്രഹസ്ഥിതികളെ ഉള്ളവണ്ണമറിവാൻ തുടങ്ങുമ്പോഴ് യാതൊരാദിത്യന്റെ ഗതികൊണ്ടു മറ്റുള്ള ഗ്രഹങ്ങളുടെ സ്ഫുടഗതികളെ ഉള്ളവണ്ണമനുമിക്കപ്പെടുന്നു പരീക്ഷിക്കുന്നവനാൽ. ഇങ്ങനെയെല്ലാമനുമാനംകൊണ്ടു ഗ്രഹസ്ഥിതികളുടെ ഗതികളെ സൂക്ഷിച്ചറിഞ്ഞിരിക്കുന്നവർകൾ ഇക്കാലത്തു ശാസ്ത്രദൃക്സംവാദിയായുള്ളതെന്നു ചൊല്ലിയാൽ അശ്ശാസ്ത്രത്തിലേ ഗ്രഹഗതിക്കു തക്കവാറു ശ്രൌതസ്മാർത്തകർമ്മങ്ങളുടെ കാലത്തെച്ചൊല്ലുകയും ജാതകഫലത്തെച്ചൊല്ലുകയും പ്രശ്നത്തെച്ചൊല്ലുകയുമെല്ലാം ചെയ്യുന്നു. മൌഹൂർത്തികന്മാർ ഇങ്ങനെ ഗ്രഹങ്ങളുടെ ഗതികളെ അനുമിപ്പാൻ സാധനമായിരിക്കുന്ന ഗതിയോടുകൂടിയിരിക്കുന്ന ഭാസ്കരന്നായിക്കൊണ്ടു നമസ്കാരം.”
32.5ഹോരാസാരോച്ചയം ഭാഷ
ഇതു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി തന്റെ ആപ്പേരിലുള്ള ജ്യോതിസ്തന്ത്രത്തിനു് രചിച്ചിട്ടുള്ള ഗദ്യപരിഭാഷയാകുന്നു. ചില പംക്തികൾ താഴെ പകർത്തുന്നു:
“ഭക്ത്യാ ഗുരൂണാമിതി. ഭക്തിയോടുകൂടുംവണ്ണം ഗുരുപാദനമസ്കാരം ചെയ്തു ദൈവവിത്തുകൾക്കു ഹിതത്തിനായിക്കൊണ്ടു ശ്രീപതി ചമച്ച ഹോരാതന്ത്രത്തിനുടെ സാരസമൂഹത്തെ ഒട്ടൊഴിയാതെ ചൊല്ലുന്നു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി എന്നർത്ഥം.
32.6വേണ്വാരോഹ പരിഭാഷ
സംഗമഗ്രാമമാധവന്റെ വേണ്വാരോഹത്തിനു് അച്യുതപ്പിഷാരടി നിർമ്മിച്ച ഗദ്യവ്യാഖ്യാനത്തെപ്പറ്റി ഇരുപത്തൊന്നാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. സരളമാണു് പിഷാരടിയുടെ ഗദ്യശൈലി. “പ്രഭാകരാദയഃ” എന്ന ശ്ലോകത്തിന്റെ തർജ്ജമ നോക്കുക:
“ദിവി പ്രഭാകരാദയസ്സർവേ ഗ്രഹാഃ മേ പ്രസീദന്തു=ആകാശത്തിങ്കൽ വർത്തിക്കുന്ന ആദിത്യാദികളാകുന്ന ഗ്രഹങ്ങളെല്ലാം എന്നെക്കുറിച്ചു പ്രസാദിപ്പൂതാക. പ്രണതാന്തഃപ്രഭാകരാഃ അങ്ങനെയിരുന്നൂ ഗ്രഹങ്ങൾ; തങ്ങളെ നമസ്കരിക്കുന്നവരുടെ ഉള്ളിലേത്തമസ്സിനെക്കളഞ്ഞു ജ്ഞാനമാകുന്ന വെളിച്ചത്തെ ഉണ്ടാക്കുന്നവരായിരുന്നു. ത്രിലോകാനന്ദിവിഗ്രഹാഃ അങ്ങനെയുമിരുന്നൂ; പുറമേയുള്ള ഇരുട്ടിനെക്കളകകൊണ്ടു ത്രൈലോക്യത്തെ ആനന്ദിപ്പിക്ക ശീലമായുള്ള ശരീരത്തോടു കൂടിയിരുന്നു.” “വിനാഡി പിന്നേയും ആറിൽ ഗുണിച്ചു സ്ഥാനമൊപ്പിച്ചു കൂട്ടൂ. അതിനെ അറുപതിലും മുപ്പതിലും കരേറ്റി ചര പ്രാണകലാന്തരം സംസ്കരിച്ചു രവിയിൽ കൂട്ടൂ. അതിന്നു കാലലഗ്നമെന്നു പേർ. രാപ്പിറക്കിൽ അസ്തമയാൽപ്പരം ജന്മകാലത്തോളമുള്ള നാഡീവിനാഡികൾ നടേ അസുവാക്കി അറുപതിലും മുപ്പതിലും കരേറ്റി ചരപ്രാണകലാന്തരം… കാലലഗ്നം വേറെ വച്ചു ചരപ്രാണകലാന്തരങ്ങൾകൊണ്ടു കാലലഗ്നത്തിൽ വിപരീതമായി സംസ്കരിപ്പൂ.” “ഇനി പ്രശ്നോപദേശം ചൊല്ലുന്നു. വെച്ച രാശിതുടങ്ങി ഉദിച്ച രാശിയോളമെണ്ണി അസ്സംഖ്യകൊണ്ടു ഗുണിച്ചു മാനമേറ്റിനിന്നതിൽ ഗുളികനെക്കൂട്ടി വന്ന നാളറിഞ്ഞു പ്രഷ്ടാവിന്റെ ജനനനക്ഷത്രവും നാലാമതുമാറാവതും പത്തൊൻപതു തുടങ്ങി ഇരുപത്തിരണ്ടോളവുമുള്ള നാളുവരികിൽ കഷ്ടം. ത്രിസ്ഫുടത്തിൽ വന്ന നാൾ ത്രികോണവും കഷ്ടം. അതിൽ സൃഷ്ടി സ്ഥിതിസംഹാരമറിക. അതിലേ ഭാഗ്യാധിപനുമുദയലഗ്നാധിപനും ബന്ധുവാകിലഞ്ഞാറ്റുനിലയിൽ ശമനം. സമമാകിലന്നാളിൽ ശമനം. ശത്രുവാകിലന്നാളിലത്രനാഴിക ചെല്ലുമ്പോൾ മരണം.”
32.7പ്രൈഷഭാഷ്യം
പ്രൈഷം എന്നാൽ വിധി എന്നർത്ഥം. വൈദികമന്ത്രങ്ങൾ പ്രൈഷങ്ങളെന്നും കരണങ്ങളെന്നും ക്രിയമാണാനുവാദികളെന്നും ശാസ്ത്രാഭീഷ്ടവനാതിഗതങ്ങളെന്നുംജപാനുവചനാദിഗതങ്ങളെന്നും അഞ്ചു പ്രകാരത്തിലുണ്ടു്. ബ്രഹ്മചര്യാദ്യാശ്രമങ്ങളെ നിർവ്വഹിക്കുന്നതിനുള്ള അധികാരവിധികളേയും വിധിനിഷേധാത്മകങ്ങളായി അധികാരികൾക്കുള്ള ധർമ്മങ്ങളേയും പ്രൈഷം എന്ന പദംകൊണ്ടു വിവക്ഷിക്കുന്നു, ‘ബ്രഹ്മചാര്യസി’ എന്നു തുടങ്ങിയുള്ള പന്ത്രണ്ടു പ്രൈഷങ്ങൾ ബ്രഹ്മചാരികളേയും ‘നാജാതലോമ്യാപഹാസമിച്ഛേൽ’ എന്നാരംഭിക്കുന്ന ഇരുപതു പ്രൈഷങ്ങൾ സ്നാതകന്മാരേയും സംബന്ധിക്കുന്നു. ഈ പ്രൈഷങ്ങളെ മലയാളബ്രാഹ്മണർ പ്രായേണ ഇന്നും ഭക്തിശ്രദ്ധകളോടുകൂടി ആചരിച്ചുപോരുന്നുണ്ടു്. കേരളത്തിൽ നമ്പൂരിമാർക്കു വിധികർത്താക്കളായി ആറു വൈദികന്മാരാണല്ലോ ഉള്ളതു്. അവരിൽ തൈക്കാടും ചെറുമുക്കും ബ്രിട്ടീഷുമലബാറിലും കപ്ലിങ്ങാടും പന്തലും പെരുമ്പടപ്പും കൈമുക്കും കൊച്ചിയിലുമാണു് താമസിക്കുന്നതു്. മലബാറിലുള്ള വൈദികന്മാർ ഋഗ്വേദികളും കൊച്ചിയിലുള്ളവർ യജുർവേദികളുമാകുന്നു. കൊല്ലം എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ തൈക്കാട്ടില്ലത്തു നീലകണ്ഠൻ എന്നു പ്രസിദ്ധനായി ഒരു വൈദികനുണ്ടായിരുന്നു. അദ്ദേഹം കാമസന്ദേശകാരന്റെ പ്രശസ്തിക്കു വിഷയീഭവിച്ചിട്ടുണ്ടെന്നു നാം കണ്ടുവല്ലോ. ഒരിക്കൽ തിരുനാവായ വാധ്യാന്റെ കുടുംബത്തിൽ ഒരു ശ്രാദ്ധം നടത്തുന്നതിനു തല്ക്കാലം ഗത്യന്തരമില്ലായ്കയാൽ നീലകണ്ഠൻ നമ്പൂരിതന്നെ അവിടെ പോകേണ്ടിവന്നു. വൈദികകാര്യങ്ങളിൽ അക്കാലത്തു പറയത്തക്ക പരിചയമൊന്നുമില്ലാതിരുന്ന നമ്പൂരി ആ കർമ്മം ഒരുവിധം അനുഷ്ഠിച്ചു തിരിയെ പോന്നു. രാത്രിയിൽ ആ വിവരം തന്റെ ഭാര്യയായ പിഷാരസ്യാരോടു പറഞ്ഞപ്പോൾ അവർ അതു തീരെ വിശ്വസിച്ചില്ല. പിറ്റേ ദിവസം ആ സ്ത്രീ നമ്പൂരിയോടു ചൊവ്വരത്തു ദക്ഷിണാമൂർത്തിക്ഷേത്രത്തിന്റെ നടയ്ക്കൽവെച്ചു് ആ സംഭവത്തെപ്പറ്റി സത്യം ചെയ്യണമെന്നു നിർബന്ധിക്കുകയും നമ്പൂരി വിരക്തനായി ‘ഇനി സ്ത്രീസംസർഗ്ഗമുണ്ടാകുന്നതല്ല’ എന്നു ശപഥം ചെയ്യുകയും ചെയ്തു. അതു കേട്ടു പിഷാരസ്യാർ ‘ആരാ ഇനിമേൽ, യോഗിയാണോ?’ എന്നു ചോദിക്കുകയും നമ്പൂരി അവിടെ നിന്നു് ഇറങ്ങിപ്പോയി സർവ്വസംഗപരിത്യാഗം ചെയ്തു സാക്ഷാൽ യോഗിയായിത്തന്നെ പരിണമിക്കുകയും ചെയ്തു. അന്നുമുതൽക്കു് അദ്ദേഹത്തെ ജനങ്ങൾ തൈക്കാട്ടു യോഗിയാരെന്നു വിളിച്ചുതുടങ്ങി. ആ മഹാത്മാവു വളരെക്കാലം ദക്ഷിണാമൂർത്തിയെ ഏകാഗ്രചിത്തനായി ഭജിച്ചു വേദവേദാംഗപാരഗനായിത്തീരുകയും, ആചാരം, ചടങ്ങു്, പ്രായശ്ചിത്തം എന്നീ ഗ്രന്ഥങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവയുടെ പേരെന്തെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ഒടുവിലത്തെ ഗ്രന്ഥമാണു് പ്രൈഷഭാഷ്യം. ബ്രഹ്മചാരിപ്രകരണത്തിനും സ്നാതകപ്രകരണത്തിൽ ഒന്നാമത്തെ പ്രൈഷത്തിനും ഭാഷ്യം രചിച്ചുകഴിഞ്ഞപ്പോൾ നീലകണ്ഠൻനമ്പൂരി അന്തരിക്കുകയാൽ അവശിഷ്ടമായ ഭാഗത്തിനു് അദ്ദേഹത്തിന്റെ സമകാലികനായ വൈദികൻ ചെറുമുക്കിൽ പരമേശ്വരൻനമ്പൂരി ഭാഷ്യം നിർമ്മിച്ചു് ആ ഗ്രന്ഥം പൂരിപ്പിച്ചു. യോഗിയാരുടെ ഭാഷ്യംപോലെ ചെറുമുക്കിന്റേതു് അത്ര വിപുലമല്ല. രണ്ടുപേരുടെ ഭാഷ്യങ്ങളിൽനിന്നും ഓരോ ഭാഗം ഉദ്ധരിച്ചുകാണിക്കാം:
“ബ്രഹ്മചാര്യസി=ബ്രഹ്മചാരിയായി ഇപ്പോൾ നീയ്, ബ്രഹ്മശബ്ദത്തെക്കൊണ്ടു സാംഗമായിരിക്കുന്ന വേദം ഇവിടെ വിവക്ഷിതമായതു്. ‘ബൃഹത്ത്വാദ് ബൃംഹണത്വാദ്വാ ബ്രഹ്മവേദോഽഭിധീയതേ’ എന്നു വചനമുണ്ടാകയാൽ, അതിനെ ചരിക്ക—പ്രാപിക്ക. ലക്ഷണയാ അധ്യയനം വിവക്ഷിതമായതു്. എന്നാൽ വേദാധ്യയനത്തിനധികാരിയായി ഇപ്പോൾ നീയ് എന്നത്രേ ‘ബ്രഹ്മചാര്യസി’ എന്നതിനെക്കൊണ്ടു ചൊല്ലിയതു്. ഇത്രനാളും വേദാധ്യയനത്തിനു് അധികാരമില്ല. ‘ന ചാഭിവ്യാഹരേദ് ബ്രഹ്മ സ്വധാനിനയനാദൃതേ. ശൂദ്രേണ ഹി സമസ്താവ, ദ്യാവദ്വേദേ ന ജായതേ’ എന്നു വചനമുണ്ടാകയാൽ” ഇത്യാദി (നീലകണ്ഠൻ). “നാനർമ്മണി ഹസേൽ. ധർമ്മാർത്ഥങ്ങൾക്കു ലോപംവരാതെ യാതൊന്നു് അതു ക്രീഡയാകുന്നതു്. അതിനെ നർമ്മശബ്ദത്തെക്കൊണ്ടു ചൊല്ലുന്നു. തദ്വ്യതിരിക്തകാലത്തിങ്കൽ ഹസിക്കൊല്ലാ. ഹസിക്ക=ചിരിക്ക, ‘ന ഹസേൽ’ ‘ന ധാവേൽ’ എന്നിങ്ങനെ കൗഷീതകിവചനവുമുണ്ടു്. ‘ന ക്രുധ്യേൽ ന ഹസേൽ’ എന്നു ബൌധായനവചനവുമുണ്ടു്. ഈ ഹാസനിഷേധത്തിങ്കൽ വിശേഷത്തെ ചൊല്ലുന്നു. വിഷ്ണു പുരാണത്തിങ്കൽ “നോച്ചൈർഹസേൽ സശബ്ദം ച ന മുഞ്ചേൽ പവനം ബുധഃ.” ഉച്ചൈഃ ഹസിക്കൊല്ലാ, വെട്ടിച്ചിരിക്കൊല്ലാ. ഹാസമാത്രം അനുഗൃഹീതേന്ദ്രിയന്മാർക്കു സംഭാവിതമെന്നിട്ടു തത്സംഭാവനയിങ്കൽ വാഗ്വിലത്തെ നിരോധനം ചെയ്തിട്ടു ഹസിച്ചുകൊള്ളണം” (പരമേശ്വരൻ).
32.8ചെറുമുക്കിൽ പച്ച
പ്രൈഷഭാഷ്യം പൂരിപ്പിച്ച ചെറുമുക്കിൽ പരമേശ്വരൻനമ്പൂരിതന്നെയാണു് ചെറുമുക്കിൽ പച്ചയുടേയും പ്രണേതാവു് എന്നു പറഞ്ഞുവരുന്നു. ‘പച്ച’ എന്നാൽ ‘ഭാഷ’ എന്നർത്ഥം. വൈദികഗ്രന്ഥങ്ങളുടെ ഭാഷാനുവാദങ്ങൾക്കാണു് ഈ പേർ സാധാരണമായി നല്കിക്കാണുന്നതു്. മലയാളബ്രാഹ്മണർക്കു് അവരുടെ ഷോഡശസംസ്കാരങ്ങളെപ്പറ്റിയുള്ള ചടങ്ങുകൾ സൂക്ഷ്മമായി അറിയുന്നതിനു ചെറുമുക്കിൽ പച്ച ഏറ്റവും പ്രയോജകീഭവിക്കുന്നു, ഗ്രന്ഥം ഉപക്രമിക്കുന്നതു താഴെക്കാണുന്നവിധത്തിലാണു്:
“എല്ലാടവും നാന്ദീമുഖാദിയല്ലോ കർമ്മങ്ങളാകുന്നു. അതിന്റെ വൈകല്യാദി മുമ്പിൽ പറയുന്നു. സീമന്തം, ചൗളം, ഉപനയനം, ഗോദാനം, ചമാവർത്തനം, വേളി എന്നിവ ആറു കർമ്മങ്ങൾക്കും നാന്ദീമുഖം പ്രധാനം. നാലർക്കുതന്നെ ചെയ്യണം. മറ്റുള്ള കർമ്മങ്ങൾക്കു നാന്ദീമുഖം കർമ്മാംഗമായിട്ടു ചെയ്യുന്നു. ജൈമിനിക്കു് ഈ ആറിന്നുംതന്നെ നാന്ദീമുഖം ചെയ്യുമാറുള്ളു. ശുദ്ധമായി കുളിച്ചു പുടവ പുച്ഛമടക്കിയുടുത്തു കാലു കഴുകിയാചമിച്ചു പവിത്രമിട്ടു് ഇരുന്നു ഗണപതി നിവേദിച്ചു പ്രായശ്ചിത്താർത്ഥമായി മുൻപിൽ ദാനം ചെയ്വൂ. പിന്നെ നാന്ദീമുഖം മന്ത്രേണ ചെയ്യൂ. ഇതിലേതാനും പിഴയുണ്ടെങ്കിൽ കർമ്മം ആവർത്തിക്കണം. അവിടെ ഉപനയനവും വേളിയും ഉൽപത്തികർമ്മം. അവ രണ്ടും ആധാരങ്ങൾ. മറ്റുള്ളവ ഒക്കെ ആധേയങ്ങൾ. ആധാരത്തിനു നാശം വന്നാൽ ആധേയത്തിങ്കൽക്കൂടെ നശിച്ചുപോകും.”
സംസ്കൃതത്തിൽനിന്നു് അനവധി പ്രമാണശ്ലോകങ്ങൾ സന്ദർഭോചിതമായി ഉദ്ധരിച്ചുകാണുന്നു. മതാന്തരങ്ങളേയും ആചാര്യൻ സ്മരിക്കുന്നുണ്ടു്. “ബ്രഹ്മപ്രണീതകൾ കാലത്തു മറക്കിൽ പരിധിക്കു മുമ്പേ അറികിൽ അറിഞ്ഞ നടേ ചെയ്താൽ മതി. വ്യാഹൃതി നാലും പ്രായശ്ചിത്തം, ഇങ്ങനെ ചെറുമുക്കിന്റെ പക്ഷം. പ്രധാനയോളം പൊറുക്കും എന്നു തൈക്കാട്ടിന്റെ പക്ഷം” ഇത്യാദി പങ്ക്തികൾ നോക്കുക.
32.9വേദാന്തപ്രകരണം
വേദാന്തപ്രകരണം എന്നൊരു അദ്വൈതഗ്രന്ഥം ഗോപാലതീർത്ഥന്റെ ശിഷ്യനായ വാസുദേവയതി സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്. അതിൽ സാക്ഷിസാക്ഷ്യവിവേകമെന്നും പഞ്ചാവസ്ഥാവിവേകമെന്നും രണ്ടു പ്രകരണങ്ങൾ അടങ്ങിയിരിക്കുന്നു. ഈ വാസുദേവയതിയെത്തന്നെയായിരിക്കാം വിവേകസാരകാരൻ വന്ദിക്കുന്നതു്. വേദാന്തപ്രകരണത്തിലേ ദ്വിതീയഭാഗത്തിന്റെ വിവരണമാണു് പ്രസ്തുത ഭാഷാഗ്രന്ഥം. എട്ടാം ശതകത്തോളം ശൈലിക്കു പഴക്കം കാണുന്നുണ്ടു്. ഏതോ ഒരു യതിയുടെ കൃതിയാണു് ഭാഷയും. ഒരു ഭാഗം ചുവടേ ചേർക്കുന്നു:
“ഈ ഇരുപത്തിനാലു തത്ത്വങ്ങളും ഇന്ദ്രിയങ്ങൾക്കു് അധിദേവതകളായിരിക്കുന്ന പതിന്നാലു പേരും അന്നമയാദി പഞ്ചകോശവും ശരീരത്രയവും ജാഗ്രദാദ്യവസ്ഥയും അവസ്ഥാഭിമാനികളായിരിക്കുന്ന വിശ്വതൈജസപ്രാജ്ഞകളും ആകാശം തുടങ്ങി ബ്രഹ്മാണ്ഡമുടിവായിരിക്കുന്ന സർവപ്രപഞ്ചവും ഇപ്പി ഓട്ടിൽ വെള്ളി കല്പിക്കപ്പെട്ടാലെപ്പോലെയും രജ്ജുവിങ്കൽ സർപ്പം കല്പിക്കപ്പെട്ടാലെപ്പോലെയും കാനലിൽ തണ്ണീർ കല്പിക്കപ്പെട്ടാലെപ്പോലെയും സ്ഥാണുവിങ്കൽ ചോരൻ കല്പിക്കപ്പെട്ടാലെപ്പോലെയും ഘടാകാശത്തോടു് അഭേദമായിരിക്കുന്ന മഹാകാശത്തിലെപ്പോലെ ജീവാഭിന്നബ്രഹ്മത്തിലേ സർവം കല്പിക്കപ്പെട്ടതു്. ജീവനോടു് അഭേദമായിരിക്കുന്ന ബ്രഹ്മത്തിൽ സർവം കല്പിതമെന്നു ചൊല്ലീതേ. ജീവനാരു്? ബ്രഹ്മമേത്? ജീവനിടത്തിലേ എന്നംശം കല്പിതം? ബ്രഹ്മത്തിലേ എന്നംശം കല്പിതം? എന്നു കേൾക്ക ഉത്തരം.”
32.10ഈശ്വരസ്വരൂപവിചാരം ഭാഷ
ഗ്രന്ഥത്തിന്റെ പേരുകൊണ്ടു തന്നെ വിഷയം ഇന്നതെന്നു വ്യക്തമാകുന്നുണ്ടല്ലോ. അതേ നാമധേയത്തിലുള്ള ഒരു സംസ്കൃതനിബന്ധത്തിന്റെ സാരസംക്ഷേപമാണു് ഈ ഭാഷാഗദ്യം. ഏതാനും പങ്ക്തികൾ താഴെച്ചേർക്കുന്നു:
“അനന്തരം ഈശ്വരസ്വരൂപം വിചാരിക്കപ്പെടുന്നതു് ഉപാസനാർത്ഥമായിട്ടതു്. ‘മുക്തിർഗ്ഗുരുശ്രുത്യുദിതാത്മവിദ്യയാ, വിദ്യാ ച ദേവപ്രണിധായിനാം ഭവേൽ, ദേവസ്സദേവ ശ്രുതമീശ്വരാഹ്വയഃ, കാര്യം ജഗത്സാവയവം യതോജനി’. ഗുരുശ്രുത്യുദിതാത്മവിദ്യയാ മുക്തിർഭവതി = ഗുരുമുഖത്തിങ്കൽ നിന്നു മഹാവാക്യത്തെ കേട്ടിരിക്കുന്ന അധികാരിക്കു ബ്രഹ്മവിദ്യയുണ്ടാം, അതുകൊണ്ടു സംസാരമോക്ഷവും വരും എന്നു് മുൻപിലേ പ്രകരണങ്ങളെക്കൊണ്ടു് ഉപപാദിക്കപ്പെട്ടതു്. വിദ്യാ ച ദേവപ്രണിധായിനാം ഭവേൽ—അങ്ങനെയിരിക്കുന്ന വിദ്യ ദ്യോതനാദിശീലനായിരിക്കുന്ന പരമേശ്വരങ്കൽ നിരന്തരമാംവണ്ണം ബുദ്ധിപ്രണിധാനത്തെ ചെയ്യുന്നവർക്കേയുണ്ടാവൂ. ഈശ്വരാഹ്വയഃ ദേവശ്ച ശ്രുതം സൽ ഏവ = ഈശ്വരൻ എന്നു ചൊല്ലപ്പെടുന്ന ദേവനാകുന്നതു് ഉപനിഷത്തുകളിൽ കേൾക്കപ്പെട്ടിരിക്കുന്ന സന്മാത്രമത്രേ. ഇവിടെ അനുഗ്രാഹകയുക്തികളെ കാട്ടുന്നു. സാവയവം കാര്യം ജഗൽ യതഃ അജനി=സാവയവമാകയാൽ കാര്യമായിരിക്കുന്ന ഇജ്ജഗത്തു യാതൊരു മൂലകാരണത്തിങ്കൽനിന്നുണ്ടായി അതു് ഈശ്വരനാകുന്നതു്. ജഗത്തിനു കാരണം യാതൊന്നാണോ അതു് ഈശ്വരനാകുന്നതു് എന്നല്ലോ ചൊല്ലി. ജഗൽകാരണത്വം പ്രധാനാദിയായിരിക്കുന്ന ജഡവർഗ്ഗത്തിനേ സംഭവിപ്പൂ, നിർവികാരന്നു സംഭവിയാ എന്നുള്ള ശങ്കയെ പരിഹരിക്കുന്നു. പ്രധാനകാലാദ്യനു ലക്ഷണം—” ഇത്യാദി.
32.11വിംശതിവ്യാഖ്
ലഘുഭട്ടകാരന്റെ വിംശതി അഥവാ ലഘുസ്തുതി എന്ന സംസ്കൃതസ്തോത്രം സുപ്രസിദ്ധമാണു്. ആ സ്തോത്രത്തിനു രാഘവാനന്ദമുനി അതേ ഭാഷയിൽ ഒരു ഗംഭീരമായ വ്യാഖ്യാനം രചിച്ചിട്ടുള്ളതായി ഞാൻ മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. രാഘവാനന്ദനെ പ്രായേണ ഉപജീവിച്ചു ദേവ്യുപാസകനായ ഏതോ ഒരു പണ്ഡിതപ്രവേകൻ വിംശതിക്കു് ഒരു ഭാഷാവ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ഗ്രന്ഥകാരന്റെ കാലം എട്ടാം ശതകമോ ഒൻപതാം ശതകമോ ആയിരിക്കണം. ‘കല്പിക്കപ്പെട്ടോ ചിലവയെല്ലാം’, ‘എല്ലായ്പോഴും ക്രീഡിപ്പോവേ’ എന്നും മറ്റും ചില പ്രയോഗങ്ങൾ കാണ്‍മാനുണ്ടു്. ചില പങ്ക്തികൾ ചുവടേ പകർത്തുന്നു:
“ഏഷാ അസൗ ത്രിപുരാ വഃ അഘം സഹസാ സദാഛിന്ദ്യാൽ—ആ ഈ ത്രിപുര നിങ്ങളുടെ അഘത്തെ എത്രയും വിരയെ എല്ലായ്പോഴും ഛേദിപ്പൂതാക. എങ്ങനെയിരുന്നോരു ദേവിയെന്നു് അപേക്ഷ വന്നിടത്തു ചൊല്ലുന്നു—ജ്യോതിർമ്മയീ വാങ്മയീ എന്നു്. ജ്യോതിർമ്മയിയായിട്ടും വാങ്മയിയായിട്ടും ഇരുന്നൊരുത്തി; പ്രകാശസ്വരൂപനായി സർവഭൂതങ്ങളുടേയുമാത്മാവായിരിക്കുന്ന പരമേശ്വരന്റെ സ്വഭാവഭൂതയായി അനവിച്ഛിന്നയായിരിക്കുന്നതു വിമർശജ്യോതിസ്സാകുന്നതു്; തത്സ്വരൂപയായിരുന്നോരുത്തി. വാങ്മയിയായിരുന്നോരുത്തി. വരവാഗ്രൂപിണിയായിരുന്നോരുത്തി. എന്തൊരു കർമ്മംകൊണ്ടു ദേവി അഘത്തെ ഛേദിക്കുന്നിടത്തു് അഭിമുഖിയായി ഭവിപ്പൂ എന്നപേക്ഷ വന്നിടത്തു് അതിനുപായങ്ങളായിരിക്കുന്ന ഉപാസനകളുടെ സ്ഥാനങ്ങളേയും സാധനങ്ങളേയും പ്രകാശിപ്പിപ്പാനായിക്കൊണ്ടു ദേവിയുടെ പദത്രയത്തെ ചൊല്ലുന്നു. മധ്യേലലാടം ഐന്ദ്രസ്യ ശരാസനസ്യ ഇവ പ്രഭാം ദധതീ = ലലാടത്തിന്റെ മധ്യത്തിങ്കൽ ഐന്ദ്രമാകുന്ന ശരാസനത്തിന്റെ എന്ന പോലെ പ്രഭയെ ധരിച്ചിയങ്ങുന്നൊരുത്തി. ഐന്ദ്രം = ഇന്ദ്രനെ സംബന്ധിച്ചുള്ളതു്. ശരാസനം = വില്ല്. ആകാശത്തു മേഘങ്ങളിൽ കാണപ്പെടുന്ന ഇന്ദ്രചാപത്തിന്റെ എന്ന പോലെ പ്രഭയെ ധരിച്ചിയങ്ങുന്നൊരുത്തി. ഹൃദയമധ്യത്തിങ്കൽ സ്ഥിതയായി ഭ്രൂപദ്മമധ്യത്തോളവും വെളുത്തും ചുവന്നും കറുത്തും തേജോമാത്രമൂർത്തിയായി മൂന്നു് അവയവങ്ങളോടും കൂടിയിരിക്കുന്ന കാമബീജംകൊണ്ടു് ഉപാസ്യയായിരുന്നൊരുത്തി എന്നു പൊരുൾ.”
32.12ദേവീമാഹാത്മ്യവ്യാഖ്യാനം
ദേവീമാഹാത്മ്യത്തിന്റെ ആദ്യത്തെ പതിമ്മൂന്നധ്യായങ്ങൾക്കു് ഒരു പഴയ ഭാഷാവ്യാഖ്യാനമുണ്ടു്. അതു തിരുവിതാംകൂർ ഗവർമ്മെണ്ടു ക്യൂറേറ്റർ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. വളരെ നല്ല വ്യാഖ്യാനമാണു്. ചില ഘട്ടങ്ങളിൽ ഗ്രന്ഥകാരൻ കേവലമായ ശബ്ദാർത്ഥവിവരണം കൊണ്ടു തൃപ്തിപ്പെടാതെ സ്വകപോലകല്പിതമായും പലതും വിവരിച്ചിരിക്കുന്നു. താഴെക്കാണുന്ന ശ്ലോകങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുക:
“യോഗനിദ്രാം യദാ വിഷ്ണുർജ്ജഗത്യേകാർണ്ണവീകൃതേ
ആസ്തീര്യ ശേഷമഭജൽ കല്പാന്തേ ഭഗവാൻ പ്രഭുഃ,
തദാ ദ്വാവസുരൌ ഘോരൌ വിഖ്യാതൌ മധുകൈടഭൌ
വിഷ്ണുകർണ്ണമലോദ്ഭൂതൌ ഹന്തും ബ്രഹ്മാണമുദ്യതൌ.”
“കല്പാന്തേ ജഗത്യേകാർണ്ണവീകൃതേ ഭഗവാൻ വിഷ്ണുശ്ശേഷമാസ്തീര്യ യദാ യോഗനിദ്രാമഭജൽ, തദാ വിഷ്ണുകർണ്ണമലോദ്ഭൂതൌ മലൌ അസുരൌ ബ്രഹ്മാണം ഹന്തും ഉദ്യതൌ = കല്പാന്തത്തിങ്കൽ, ജഗത്തു പ്രളയാർണ്ണവത്താൽ മുക്കപ്പെട്ടിരിക്കുന്ന വിഷയത്തിങ്കൽ, ഭഗവാൻ ശ്രീനാരായണൻ അനന്തനെ പള്ളിക്കിടക്കയാക്കൂതും ചെയ്തു യാതൊരിക്കൽ യോഗനിദ്രയെ സേവിച്ചു അപ്പോൾ വിഷ്ണുകർണ്ണമലോദ്ഭൂതന്മാരായി ഇരുവർ അസുരകൾ ബ്രഹ്മനെ നിഗ്രഹിപ്പാനായിക്കൊണ്ടു് ഒരുമ്പെട്ടാർ. ത്രൈലോക്യവിലയസമയത്തിങ്കൽ സമുച്ഛ ്വസിതവാതവ്രാതോദ്ധൂതങ്ങളായിരിക്കുന്ന സപ്തസമുദ്രങ്ങളുടെ തിരമാലകളുടെ ആസ്ഫാലനംകൊണ്ടു് ഭൂമി കുലുങ്ങി ഭഗവാന്റെ തൃച്ചെവിയിൽ ചെന്നടിഞ്ഞു കർണ്ണമലത്വേന പരിണമിച്ചു. അതിനെ ഭഗവാൻ തിരുവിരൽകൊണ്ടു വാങ്ങി നീരിലിട്ടു. ആ പൃഥിവീസാരം ഭഗവൽകരസ്പർശംകൊണ്ടു് തേജോമിളിതമായിട്ടുവന്നു. പ്രളയാർണ്ണവത്തിങ്കൽ പതിതമാകയാൽ അംഭോമിശ്രിതമായിട്ടും വന്നു. വായുവിനാൽ സമുദ്ധൂയമാനമായി സാവകാശമായിരിക്കുന്ന ആ മൃൽപിണ്ഡം ഇങ്ങനെ പഞ്ചഭൂതങ്ങളുടെ സമവായമുണ്ടാകയാൽ ചില ജീവവിശേഷങ്ങളുടെ കർമ്മപരിപാകവശാൽ ശരീരദ്വയാകാരേണ പരിണതമായി ഭവിച്ചു. അവർ കർണ്ണമലോദ്ഭൂതന്മാരാകയാൽ ഇരുവർ അസുരകളായിട്ടുളരായി. അവർ ബ്രഹ്മനെ നിഗ്രഹിപ്പാനായ്ക്കൊണ്ടൊരുമ്പെട്ടാർ. മധുകൈടഭൌ ഇതി വിഖ്യാതൌ—അതേ അവർ മധുകൈടഭന്മാർ എന്നിങ്ങനെ പ്രസിദ്ധന്മാരായിരുന്നു. ‘യന്മൃദുത്വാന്മധുർന്നാമ കഠിനഃ കൈടഭോസ്ത്വയം’ എന്നിങ്ങനെ നാമകരണം ചെയ്തു ഭഗവാൻ” ഇത്യാദി.
ഇതിനു ‘സൌന്ദര്യലഹരി, രൂപാവതാരം’ എന്നിവയുടെ വ്യാഖ്യാനങ്ങളോളം പഴക്കമില്ല. പക്ഷേ ഒൻപതാം ശതകത്തിലെ കൃതിയാണെന്നും വരാം.
32.13ക്രിസ്ത്യാനികളും ഭാഷാഗദ്യവും
പോർത്തുഗീസുകാർ കേരളത്തിൽ വന്ന കാലത്തു നസ്രാണികളുടെ കൈവശം വേദപുസ്തകങ്ങളും, വ്യാഖ്യാനങ്ങളും ഉണ്ടായിരുന്നു എന്നും അവ ആശാന്മാരും മറ്റും കുട്ടികളെ വായിപ്പിച്ചിരുന്നു എന്നും അക്കാലത്തെ പാശ്ചാത്യചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തീട്ടുണ്ടു്. ആ ഗ്രന്ഥങ്ങൾ പ്രായേണ സുറിയാനിഭാഷയിൽ എഴുതപ്പെട്ടവയായിരുന്നു. അങ്ങനെയുള്ള അനേകം ഗ്രന്ഥങ്ങൾ ക്രി. പി. 1547-ൽ വൈപ്പിക്കോട്ടയിൽ സ്ഥാപിച്ച സെമ്മനാരിയിൽ സൂക്ഷിക്കപ്പെട്ടിരുന്നു. ഉദയംപേരൂർ സൂനഹദോസിനാൽ നിരോധിക്കപ്പെട്ട ചില ക്രിസ്തീയഗ്രന്ഥങ്ങളുടെ പേരുകൾ ഡാക്ടർ പി.ജെ. തോമസ്സ് അദ്ദേഹത്തിന്റെ ‘കേരളത്തിലെ ക്രിസ്തീയ സാഹിത്യം’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്. (1) മിശിഹായുടെ തിരുബാല്യപുസ്തകം (അഥവാ കന്നിമാതാവിന്റെ ചരിത്രം); (2) യോഹന്നാൻ ബരിയൽദോന്റെ പുസ്തകം (3) പിതാക്കന്മാരുടെ പുസ്തകം; (4) പവിഴത്തിന്റെ പുസ്തകം (അബ്ദിശോ); (5) മാക്കമാത്ത് (പറുദീസാ); (6) സൂനഹദോസുകളുടെ പുസ്തകം; (7) സ്വർഗ്ഗത്തിൽനിന്നു വന്ന എഴുത്തു്; (8) കമിസിന്റെ പാട്ടുകൾ; (9) നർസയുടെ പുസ്തകം; (10) പുണ്യവാന്മാരുടെ ചരിത്രം: (11) പാർസിമാൻ; (12) ശകുനപുസ്തകം ഇവ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇവയിൽ ഒടുവിലത്തേതൊഴികെ ശേഷമുള്ളവ സുറിയാനിയിൽ രചിക്കപ്പെട്ടവയാണെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ക്രി. പി. 1301ൽ (കൊല്ലം 476) സക്കറിയ എന്ന ശമ്മാശ്ശൻ എഴുതിയ ‘പൌലോസിന്റെ ലേഖനങ്ങൾ’ എന്നതിനാണു് കേരളത്തിലെ സുറിയാനി ഗ്രന്ഥങ്ങളിൽവെച്ചു് അധികം പഴക്കമുള്ളതു്. അതു് ഇന്നും റോമ്മായിലേ വത്തിക്കാൻ ഗ്രന്ഥശാലയിൽ സൂക്ഷിക്കപ്പെടുന്നുണ്ടു്.
32.14ഉദയംപേരൂർ സൂനഹദോസിലെ കനോനാകൾ
ക്രി. പി. 1599-ൽ (കൊല്ലം 774) ഉദയംപേരൂരിൽ വെച്ചു നടന്ന പ്രസിദ്ധമായ സൂനഹദോസിനെ (Synod) പ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. നസ്രാണികളുടെ വിശ്വാസാചാരങ്ങളെ തിരുത്തി അവരെ പാപ്പായ്ക്കു (Pope) കീഴ്വഴക്കുന്നതിനായി അല്ലേസീസുമെത്രാൻ (Arch-Bishop-Alexis de Menizes) 153 നസ്രാണിപ്പട്ടക്കാരേയും 600-ഓളം മാപ്പിളപ്രമാണികളേയും മറ്റും ഉദയംപേരൂർ പള്ളിയിൽ വരുത്തി ആ ആണ്ടു ജൂണ്‍ 20-ആംനു മുതൽ ഏഴു യോഗങ്ങൾ കൂട്ടി അനേകം തീർപ്പുകൾ നിഷ്പാദിപ്പിച്ചു. ആ തീർപ്പുകളും യോഗങ്ങളിലേ നടപടികളുമാണു് ഉദയംപേരൂർ സൂനഹദോസിലേ കനോനാകൾ (Canons) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു്. ഈ കനോനാകൾ ലത്തീൻഭാഷയിൽനിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്തതു് ആ യോഗങ്ങളിൽ ദ്വിഭാഷിയായിരുന്ന പള്ളുരുത്തി യാക്കോബുകത്തനാരായിരിക്കാം. തർജ്ജമയിലേ ഗദ്യശൈലി ആസ്വാദ്യമായിരിക്കുന്നു. ഈ കനോനാകൾക്കു ഭാഷാചരിത്രത്തിൽ ഗണനീയമായ ഒരു സ്ഥാനത്തിനു് അവകാശമുണ്ടെന്നുള്ളതു് നിർവിവാദമാകയാൽ ചില ഭാഗങ്ങൾ ഉദ്ധരിച്ചു കാണിക്കാം.
നാലാം കനോനാ
കാവ്യരുടെ [1] ഇടയിൽ മാർതോമ്മാ ക്രിസ്ത്യാനികൾ ഇരിക്കുന്നതിനെക്കൊണ്ടു കാവ്യരു വിശ്വസിക്കുന്നതിൽ ചിലതു നസ്രാണികളിലും ചിലരു വിശ്വസിക്കുന്നു എന്നു ശുദ്ധമാന സൂനഹദോസ് അറിഞ്ഞതിനെക്കൊണ്ടു് ഇതു് അറിയിക്കുന്നു. മറുപിറവിയുണ്ടെന്നു വിശ്വസിക്കുന്നതു പട്ടാങ്ങയുടെ വിശ്വാസത്തിനു് എടത്തൂടു് ആകുന്നതു്. അതെന്ത്യേ? മേലെഴുത്തുപെട്ടപോലെ ഉടലിന്നു് ആത്മാവു പുറപ്പെടുമ്പോഴേ ആകാശമോക്ഷങ്ങളിൽ താൻ പാതാളങ്ങളിൽ താൻ ഇറങ്ങി വിധിയുടെ ദിവസത്തിലേ ഓരോരോ ആത്മാവുകൾ തന്റെ തന്റെ ഉടലിന്നു ചേരുമെന്നത്രേ തമ്പുരാന്റെ അരുളപ്പാടു്. വിശേഷിച്ചു് ഈ ലോകത്തിൽ മാനുഷരു ചെയ്യുന്ന ഗുണവും ദോഷവും ശേഷം എല്ലാം തങ്ങളുടെ മനസ്സാൽ അല്ല ചെയ്യുന്നതു്; പിന്നെ തലയോട്ടിലെ എഴുത്തും വിധിയുമത്രേ എന്നു ചൊല്ലുന്നതും ഒണ്‍മയാകുന്ന വിശ്വാസത്തിനു മറുത്തത്രേയാകുന്നു. അതെന്ത്യേ? നന്മയും തിന്മയും ചെയ്യുന്നതു തമ്പുരാൻ മനുഷ്യന്റെ പക്കൽ ആക്കിയതത്രേയെന്നു തമ്പുരാന്റെ അരുളപ്പാടു്. തന്റെ തന്റെ മാർഗ്ഗത്തിനു തക്കവണ്ണമിരുന്നാൽ മോക്ഷം കിട്ടുമെന്നു ചൊല്ലുന്നതും വിശ്വാസത്തോടു മറുത്തത്രേയാകുന്നു.
ഒൻപതാം കനോനാ, നാലാം മൌത്വാ
പുരകത്തേരി (Purgatory) എന്ന എടത്തിൽ കിടന്നു പാടുപെടുന്ന ആത്മാവുകൾക്കു തണുപ്പും തുണയും കൊടുപ്പാൻ കുർബ്ബാനേക്കായിൽ ഏറെ വലുതായിട്ടു് മറ്റൊന്നും ഇല്ലെന്നതിനെക്കൊണ്ടു നസ്രാണികളോടു ശുദ്ധമാന സൂനഹദോസ് അപേക്ഷിക്കുന്നു. മരിച്ചവരുടെ ആത്മാവുകൾക്കുവേണ്ടി കുർബ്ബാനചെയ്യിക്കണമെന്നും ഒരുത്തരു മരിപ്പാൻ തുടങ്ങുമ്പാൾ തങ്ങളുടെ അനന്ത്രപ്പാടു ചൊല്ലുമ്പോൾ തങ്ങൾക്കുവേണ്ടി കുർബ്ബാന ചെയ്യിക്കണമെന്നും ഉള്ള മര്യാദ ഉണ്ടാക്കണം. ഇതിനെക്കൊണ്ടു കുമ്പസാരിക്കയും പൊരുൾ പറകയും ചെയ്യുന്ന പട്ടക്കാരരു് എണങ്ങരോടു് ഈ അവസ്ഥ പറഞ്ഞു ബോധിപ്പിച്ചു് അവരെക്കൊണ്ടു് അനുവദിപ്പിക്കണമെന്നു ശുദ്ധമാന സൂനഹദോസു് പ്രമാണമാക്കുന്നു.
കുമ്പസാരമെന്ന കൂദാശമേൽ അഞ്ചാം കനോനാ
വസൂരി ക്ലേശമുണ്ടായി മരിക്കുന്നവരിൽ മിക്കവരും കുമ്പസാരം കൂടാതെ മരിക്കുന്നു എന്നും കാവ്യർക്കു് അടുത്തവണ്ണം അവരുടെ ചവം അടക്കപ്പെടുന്നു എന്നും ശുദ്ധമാന സൂനഹദോസ് അറിഞ്ഞമൂലം എടവക രക്ഷിക്കുന്ന പട്ടക്കാരരോടു് അങ്ങനെ ഇനി ആരും മരിച്ചുപോകായ്വാൻ തങ്ങൾതന്നെ എങ്കിലും മറ്റൊരുത്തരെ യാത്രയാക്കിയെങ്കിലും അവരെ കുമ്പസാരിക്കണം എന്നു് അപേക്ഷിക്കയും പ്രമാണിക്കയും ചെയ്യുന്നു. തങ്ങളെ കാത്തുകൊണ്ടു് ഇതു ചെയ്യുകയും വേണം. വിശേഷിച്ചു വസൂരിക്ലേശം ഉള്ളവരു കുമ്പസാരിച്ചുകൊണ്ടു മരിക്കിലും കുമ്പസാരിച്ചുകൊള്ളാതെ കുമ്പസാരിക്കണം എന്ന അപേക്ഷയോടുകൂടി മരിക്കിലും ശുദ്ധമാന എടത്തിൽ അവരെ ഇടുകയും വേണം. അവർക്കുവേണ്ടി അന്നിദാ [2] ചൊല്ലുകയും വേണം. തങ്ങളെ എപ്പോഴും കാത്തുകൊള്ളുകയും വേണം.
തങ്ങൾപക്കൽ വിധേയമാക്കിയ ഞായം;
വെടിപ്പില്ലാത്തുതാനും;
ആർക്കും മോക്ഷം കിട്ടാ;
എപ്പേരും (മുഴുവൻ);
ഉവവി (സ്നേഹം);
തണ്ണിയ (താണ);
നേറ്റി (പതിവു്);
അടാത (അയാഗ്യമായ);
അരിമ (പ്രയാസം)
മുതലായി അനേകം പഴയ പദങ്ങളും പ്രയോഗവിശേഷങ്ങളും പ്രസ്തുതഗ്രന്ഥത്തിൽ കാണ്‍മാനുണ്ടു്.
കുറിപ്പുകൾ
1 കാവ്യർ = (കാഫർ) അവിശ്വാസികൾ
2 മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന.
ഭാഗം 3
അദ്ധ്യായം 33 - സംസ്കൃതസാഹിത്യം
(ക്രി. പി. 17-ാം ശതകം)
33.1കോഴിക്കോട്ടു മാനവേദരാജാവു്
ജീവചരിത്രം
കേരളീയസംസ്കൃതകവികളുടെ ഇടയിൽ സമാരാധ്യമായ സ്ഥാനത്തെ അലങ്കരിക്കുന്ന ഒരു പുണ്യപുരുഷനാണു് കോഴിക്കോട്ടു മാനവേദരാജാവു്. അദ്ദേഹം കൊല്ലം എട്ടാം ശതകത്തിന്റെ ചതുർത്ഥപാദത്തിൽ ജനിച്ചു. തിരുവേഗപ്പുറക്കാരനായ ആനായത്തു കൃഷ്ണപ്പിഷാരടിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുഭൂതൻ. ബാല്യത്തിൽത്തന്നെ കാവ്യനാടകങ്ങളിലും തർക്കശാസ്ത്രത്തിലും പ്രത്യേകിച്ചു വ്യാകരണശാസ്ത്രത്തിലും അസാമാന്യമായ വൈദുഷ്യം സമ്പാദിച്ചു. കാലാന്തരത്തിൽ യോഗശാസ്ത്രത്തിലും നിഷ്ണാതനായി, കൊല്ലം 819-ൽ പൂർവഭാരതചമ്പുവും 829-ൽ കൃഷ്ണഗീതിയും നിർമ്മിച്ചു. കൃഷ്ണഗീതിക്കു കൃഷ്ണനാട്ടം എന്ന പേരിലാണു് പ്രസിദ്ധി അധികം. ആ കൃതിയുടെ നിർമ്മിതി നിമിത്തം അദ്ദേഹത്തെ കൃഷ്ണനാട്ടം സാമൂതിരിപ്പാടു് എന്നും വ്യപദേശിക്കാറുണ്ടു്. പൂർവഭാരതചമ്പു രചിച്ച കാലത്തു് അദ്ദേഹത്തിന്റെ മാതുലനായ ശക്തൻമാനവിക്രമരാജാവായിരുന്നു സാമൂതിരി. ആ മാനവിക്രമൻ 824-ൽ തൃശ്ശൂർവച്ചു തീപ്പെടുകയും അനന്തരം മറ്റൊരു മാനവിക്രമരാജാവു സാമൂതിരിസ്ഥാനത്തിൽ അവരോധിക്കപ്പെടുകയും ചെയ്തു. കൃഷ്ണഗീതി നിർമ്മിക്കുന്ന കാലത്തു് അദ്ദേഹമായിരുന്നു സാമൂതിരി. ആ സാമൂതിരി 831-ൽ മരിച്ചപ്പോൾ നമ്മുടെ മഹാകവിക്കു മൂപ്പുകിട്ടി. എന്നാൽ അധികകാലത്തേക്കു് അദ്ദേഹത്തിന്റെ വാഴ്ചനീണ്ടുനിന്നില്ല. ക്രി. പി. 1658-ാം വർഷം ഫെബ്രുവരി 15-ാംനുക്കു തുല്യമായ കൊല്ലം 833-ൽ അദ്ദേഹവും പരഗതിയെ പ്രാപിച്ചു. കോഴിക്കോട്ടു ഗ്രന്ഥവരിയിൽ കാണുന്നതു മാനവേദൻ തൃശ്ശൂർവച്ചു തീപ്പെട്ടു എന്നാണെങ്കിലും ആ സംഭവം ഗുരുവായൂർവച്ചാണു് നടന്നതെന്നു ചില പുരാവിത്തുകൾ ഊഹിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള സാമൂതിരികോവിലകത്തു തെക്കേ വളപ്പിലായി മാനവേദരാജാവിനെ സംസ്കരിച്ചതാണെന്നു ജനങ്ങൾ പൊതുവെ വിശ്വസിക്കുന്ന ഒരു സ്ഥലം ഇന്നും കാണ്മാനുണ്ടു്. അവിടെ ദിവസേന വൈകുന്നേരം വിളക്കു വയ്ക്കാറുണ്ടെന്നും കൃഷ്ണനാട്ടം കളിക്കാർ ഗുരുവായൂർക്കു ചെന്നിട്ടു് ആ സ്ഥലത്തെ കളി എല്ലാം കഴിഞ്ഞാൽ അവിടത്തെ സാമൂതിരിക്കോവിലകത്തു കൂടി ഒരു ദിവസം നിർബ്ബന്ധമായി കളിക്കണമെന്നും അതു ഗ്രന്ഥകാരനെ സംസ്കരിച്ച സ്ഥലത്തേയ്ക്കു നോക്കീട്ടു വേണമെന്നും അറിയുന്നു. അങ്ങനെ തെക്കോട്ടേയ്ക്കു തിരിഞ്ഞു കൃഷ്ണനാട്ടം മറ്റൊരിടത്തും കളിക്കാറുമില്ല. ഇതിൽനിന്നെല്ലാം മാനവേദന്റെ മരണം തൃശ്ശൂർ വച്ചായിരുന്നിരിക്കാമെങ്കിലും അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചതു ഗുരുവായൂർ സാമൂതിരിക്കോവിലകത്തായിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്. അദ്ദേഹം ഗുരുവായൂർ ശ്രീകൃഷ്ണന്റെ ഭക്തന്മാരിൽ അഗ്രഗണ്യനായിരുന്നു എന്നുള്ള വസ്തുതയും പ്രകൃതത്തിൽ സ്മർത്തവ്യമാണു്.
കവിയുടെ കൃതികളിൽനിന്നും മറ്റും ലഭിക്കുന്ന അറിവു്
മാനവേദന്റെ കൃതികളായി പൂർവഭാരതചമ്പുവും കൃഷ്ണഗീതിയും മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. കൃഷ്ണാഷ്ടകം എന്ന പേരിൽ മൂന്നാമതൊരു കൃതി കൂടിയുണ്ടെന്നു പറയുന്നതു ശരിയല്ല. കൃഷ്ണഗീതി (1) അവതാരം (2) കാളിയമർദ്ദനം (3) രാസക്രീഡ (4) കംസവധം (5) സ്വയംവരം (6) ബാണയുദ്ധം (7) വിവിദവധം (8) സ്വർഗ്ഗാരോഹണം എന്നു് എട്ടു കഥകളായി വിഭജിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് അതിനുതന്നെ കൃഷ്ണാഷ്ടകം എന്നൊരു നാമാന്തരവും പ്രചരിക്കുന്നുണ്ടു്. ഒന്നാമതായി പൂർവഭാരതചമ്പുവിൽ കവിയേയും അദ്ദേഹത്തിന്റെ വംശത്തേയും മറ്റും പറ്റി കാണുന്ന നിർദ്ദേശങ്ങൾ ഉദ്ധരിക്കാം. മാനവേദൻ ആദ്യമായി മഹാഭാരതവേധസ്സായ വേദവ്യാസനേയും, പിന്നീടു ഗണപതി സരസ്വതി എന്നീ ദേവതകളേയും വന്ദിക്കുന്നു. അടിയിൽ ചേർക്കുന്ന ശ്ലോകങ്ങൾ അവയ്ക്കപ്പുറമുള്ളവയാണു്.
“കേളീലോലമുദാരനാദമുരളീനാളീനിലീനാധരം
ധൂളീധൂമളകാന്തകുന്തളഭരവ്യാസങ്ഗിപിഞ്ഛാഞ്ചലം
നാളീകായതലോചനം നവഘനശ്യാമം ക്വണൽകിങ്കിണീ
പാളീദന്തുരപിങ്ഗളാംബരധരം ഗോപാലബാലം ഭജേ.”(1)
“അഘവിഹതികരാണാം കൃഷ്ണനാമ്നാം ഗുരൂണാ
മനവരതമപാങ്ഗപ്രാവൃഷേണ്യാംബുവാഹഃ
പ്രവിസരദനുകമ്പാവാരിസംഭാരസാന്ദ്രോ
മമ ഹൃദയമയൂരം നത്തയേദാത്തമോദം.”(2)
“ഉദാരചൂഡാധൃതസൽകലാപാ
സർവാങ്ഗരങ് ഗദ്വിലസർകലാപാ
സ്ഥലീനിലീനാ കുലദേവതാ മേ
മലീമസം മാനസമാപുനാതു.”(3)
“കാലപ്രധ്വംസിഫാലപ്രവിലസിതദൃശാ
സംഭവേ സുംഭമാഥ
പ്രോച്ചണ്ഡേ ചണ്ഡമുണ്ഡാർദ്ദിനി വിശദതരാ
രാളദംഷ്ട്രാകരാളേ
വിശ്വേശിന്യംബ ശശ്വദ്വലയനിലയവാ
സേ നവാംഭോദവർണ്ണേ
പാദാംഭോജാനതം മാമനുദിനമനുക
മ്പാലയേ പാലയേഥാഃ.”(4)
“കോദണ്ഡം സശരം ഭുജേന ഭുജഗേന്ദ്രാഭോഗഭാജാ വഹൻ
വാമേന ഛുരികാം വിപക്ഷദലനേ ദക്ഷേണ ദക്ഷേണ ച
കാന്ത്യാ നിർജിതനീരദഃ പുരഭിദഃ ക്രീഡാകിരാതാകൃതേഃ
പുത്രോസ്മാകമനല്പനിർമലയശാ നിർമ്മാതു ശർമ്മാനിശം.”(5)
“നീലാപഗാനിലയവര്യവിരാജമാനേ
കാലോല്ലസൽകുവലയാവലികേളികാരേ
നാഥേ സമസ്തജഗതാം രമതാം മനോ മേ
രാമേ സദൈവ രമണീയഗുണാഭിരാമേ.”(6)
“അത്യന്തോല്ലസിതം വിഭൂഷണഗണൈരുല്ലാഘതോല്ലാസകം
ദീനാനാം ഗുരുമാരുതാലയഗതം ത്രൈലോക്യഭാഗ്യാംകുരം
നിന്ദന്നിർമ്മലകാന്തികന്ദളഭരൈരിന്ദിന്ദിരാനിന്ദിരാ
ലീലാമന്ദിരമിന്ദുസുന്ദരമുഖം വന്ദേ പരം ദൈവതം.”(7)
“രാജ്ഞാമേകാവലംബേ ജ്വലനകുലഭുവാം
ശാരദാംഭോദവർണ്ണേ
സവ്യേ ഭാഗേ തുഷാരാചലസുകൃതപരീ
പാകദേദീപ്യമാനേ
ലക്ഷ്മീഗ്രാമാധിവാസേ ഭജനപരനൃണാം
ശശ്വദക്ഷീണലക്ഷ്മീ
ദാനോന്നിദ്രേ ദയാർദ്രേ രതിരുദയതു മേ
കാമദേ വാമദേവേ.”(8)
“ഏതാമാശു കൃതിം മമ പ്രഥയതാദദ്ധാ സിതാബ്ജപ്രഭം
ഗാഢാശ്ലിഷ്ടഗളം ശ്രിയാ പരിലസച്ചന്ദ്രാവതംസോജ്ജ്വലം
നിത്യം സംഭൃതഭൂതി ദന്തിദമനം നിശ്ശേഷഭൂതാനതം
ശശ്വൽസംസൃതസർവമങ്ഗലമശോകാവാസസംസ്ഥംമഹഃ.”(9)
“ലക്ഷ്മീമക്ഷീണരൂപാമനിശമനുഭവൻ
ഭൂമിജാം ഭൂരിമോദം
തന്വന്നാസ്ഥാം സുമന്ത്രേ ഭുവി ച തിലകയ
ന്നന്വയം ചിത്രഭാനോഃ
വിശ്വാമിത്രാധികാനന്ദദവിപുലഭുജാ
വിക്രമോ വിക്രമാഖ്യോ
രാജാ രാമാഭിരാമോ ജഗദവനകലാ
ലാലസീ ലാലസീതി.”(10)
“തന്വാനോ ധർമ്മജാതസ്ഥിതിമജിതസുഹൃൽ
പ്രോല്ലസദ്ഭീമസേനോ
ബദ്ധാസംഗോ യമാദൗ സരസതരഗവാ
കർണ്ണസമ്മോദദാതാ
ശശ്വദ്ഭദ്രൈകലോലോ ഭൃശമഹിതബല
ധ്വംസനോദിത്വരാത്മാ
സോയം വിശ്വൈകവീരോ വിജയ ഇവ വിജേ
ജീയതേ ഭൂരിതേജാഃ.”(11)
“യസ്സഞ്ചിതം ഗുണഗണം ഭുവനേസ്യ സഞ്ചി
ഖ്യാസേദസാവവിചികിത്സിതമേവ മിത്സേൽ
ആധായ സാധു കളധൗതഗിരിം തുലായാം
വാരാന്നിധാവഹഹ! ബാഹുകതാം ച വാഞ്ഛേൽ.”(12)
“ക്ഷാമോ ധർമ്മഃ ക്ഷമായാമയമഖിലനയാം
ഭോനിധേരസ്യ രക്ഷാ
ശിക്ഷാദാക്ഷ്യോദയാദ്യത്സമഗത സകലഃ
പൂർണ്ണഭാവേന തൂർണ്ണം
തന്മന്യേ ജാതഭീതിഃ കുഹചന കുഹനാ
സംവൃതാത്മാ നിലില്യേ
പാപോദ്യല്ലാലസോയം കലിരിഹ കലിജേ
താരമേനം വിഭാവ്യ.”(13)
“സ്വസ്രീയോസ്യ ഖലു ക്ഷമാവലരിപോശ്ശ്രീമാനവേദാഭിധഃ
സുശ്രാവ്യം ചരിതം സുധാകരകുലക്ഷോണീഭുജാം പാവനം
വിദ്വത്സമ്മതചമ്പുഭാരതനിബന്ധസ്യാത്ഭുതാർത്ഥാവലീ
സിന്ധോഃ പൂർവതയാദ്യ വർണ്ണയതി തൽ സന്തോലഭന്താം മുദം.”(14)
ഗ്രന്ഥത്തിന്റെ അവസാനത്തിലും പ്രകൃതോപയുക്തങ്ങളായ രണ്ടു ശ്ലോകങ്ങളുണ്ടു്.
“ശ്രീമൽകൃഷ്ണാഭിധഗുരുകൃപാസാരമാധ്വീരസാർദ്രൈർ
ഹൃദ്യൈരുദ്യൽപരിമളഭരൈർഗ്ഗദ്യപദ്യാഭിധാനൈഃ
കാലോദ്ബുദ്ധൈഃ സ്തബകലസിതൈർവിശ്വവര്യാ സപര്യാ
പുഷ്പവ്രാതൈരിഹ വിരചിതാ നന്ദസൂനോർമ്മയൈഷാ.”(15)
“സാനന്ദാനന്തഭോഗിപ്രവരപരിലസ
ന്മങ്ഗലോത്തുങ്ഗമൂർത്തി
ശ്ശ്രീമദ്വത്സം ദധാനോ മഹിതതരവൃഷ
സ്കന്ധദേദീപ്യമാനഃ
വാസം തന്വന്നശോകോപപദപുരവരേ
സർവദോമാധവോ മേ
പാദാംഭോജന്മഭാജസ്സപദി വിതനുതാ
മുത്തമാം മുക്തിലക്ഷ്മീം.”(16)
ഇവയിൽ ആദ്യത്തെ ശ്ലോകം ബാലകൃഷ്ണനേയും ഏഴാമത്തേതു ഗുരുവായൂരപ്പനേയും പരാമർശിക്കുന്നു. ‘കേളീലോലം’ എന്ന ശ്ലോകം കൃഷ്ണഗീതിയുടെ അവസാനത്തിലും ചേർത്തിട്ടുണ്ടു്. ഓരോ കഥ കളിക്കുന്ന ദിവസവും കൃഷ്ണനാട്ടത്തിലെ പാട്ടുകാർ അതു് ഒടുവിൽ ചൊല്ലണമെന്നു് ഒരു വയ്പുമുണ്ടു്. രണ്ടാമത്തേയും പതിനഞ്ചാമത്തേയും ശ്ലോകങ്ങളിൽ കവി തന്റെ ഗുരുനാഥനായ ആനായത്തു കൃഷ്ണപ്പിഷാരടിയെ വന്ദിക്കുന്നു. മൂന്നാമത്തേതു തളിയിൽ ശിവനേയും നാലാമത്തേതു തിരുവളയക്കാട്ടു് ഭദ്രകാളിയേയും അഞ്ചാമത്തേതു വാലിശ്ശേരി വേട്ടയ്ക്കൊരുമകനേയും ആറാമത്തേതു കരിമ്പുഴ ശ്രീരാമനേയും എട്ടാമത്തേതു പെരിഞ്ചെല്ലൂർ ശിവനേയും ഒൻപതാമത്തേതും പതിനാറാമത്തേതും അശോകപുരത്തെ തിരുവേഗപ്പുറ ശിവനേയും വിഷ്ണുവിനേയും സ്മരിക്കുന്നു. ഈ മൂർത്തികളെല്ലാം സാമൂതിരിരാജവംശത്തിലെ കുലദേവതകളാണു്. പണ്ടു് ഒരു സാമൂതിരിപ്പാടു പെരുഞ്ചെല്ലൂർ ശിവന്റെ സായൂജ്യം പ്രാപിച്ചു എന്നും അന്നുമുതൽ ആ ദേവനു മഹാരാജത്വം സിദ്ധിച്ചു എന്നും അതിൽ പിന്നീടു സാമൂതിരിമാർ തീപ്പെട്ടാൽ ദേവൻ പുലകൊള്ളുന്നു എന്നും ഒരു ഐതിഹ്യമുണ്ടു്. പതിനൊന്നുമുതൽ പതിന്നാലുവരെയുള്ള പദ്യങ്ങളിൽ കവി തന്റെ മാതുലനും സാമൂതിരിയുമായ ശക്തൻമാനവിക്രമരാജാവിന്റെ അപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്നു. “തിലകയന്നന്വയം ചിത്രഭാനോഃ” എന്ന പ്രസ്താവനയിൽനിന്നു സാമൂതിരിപ്പാടന്മാരുടെ കുടുംബം അഗ്നിവംശജമാണെന്നു കാണാവുന്നതാണു്. ‘പാപോദ്യല്ലാലസോയം’ എന്നതു കലിവാക്യമാകുന്നു.
കൃഷ്ണഗീതയിൽ ഈ വിസ്തരമൊന്നുമില്ല. ആദ്യമായി ഒരു ഗോപാലകൃഷ്ണസ്തുതിയും പിന്നീടു ഗുരുവന്ദനവും അതിനപ്പുറം ഗുരുവായുപുരേശസ്തുതിയും മാത്രമേ ഇവിടെ സ്മരിക്കേണ്ടതായുള്ളൂ. അവയിൽ ഒടുവിലത്തെ രണ്ടു ശ്ലോകങ്ങളും സാമൂതിരിയും കവിയുമായുള്ള ബന്ധത്തെ പ്രദർശിപ്പിക്കുന്നതും ഒടുവിൽ കലിദിനസൂചകമായ വാക്യം ഉൾക്കൊള്ളുന്നതുമായ മറ്റു രണ്ടു ശ്ലോകങ്ങളും പകർത്താം.
“പ്രേമ്ണാലം ലാള ്യമാനസ്സദയമിഹ സദാ
നന്ദസംജ്ഞേന പിത്രാ
രാമേണ ജ്യായസാ വാ വിവശമതിയശോ
ദാഖ്യയാ വാ ജനന്യാ
ആദീവ്യൻ ദിവ്യഗവ്യാ വിബുധപരിവൃഢോ
രിഷ്ടദാതാഘമോക്ഷം
പുഷ്ണൻ കൃഷ്ണോ ഗുരുർമ്മേ പരമതമമതോദ്
ഭാസകോ ബോഭവീതു.(1)
സൗവർണ്ണാദ്ഭുതഭൂഷണോജ്ജ്വലവപുഃ സംവീതപീതാംബരോ
നീലാംഭോദനിഭോ ഭുജൈർധൃതഗദാശംഖാരി പങ്കേരുഹൈഃ
ഭ്രാജിഷ്ണുർഗ്ഗുരുവായുമന്ദിരവിരോചിഷ്ണുസ്സ വിഷ്ണുസ്സ്വയം
ധൃഷ്ണുർവിശ്വജനോപതാപഹരണേ കാവ്യം മമാപ്യായയേൽ.(2)
വിക്രാന്ത്യാക്രാന്തവിശ്വദ്വിഷത ഇഹ ഗുരോർ
വിക്രമാഖ്യസ്യ രാജ്ഞഃ
സ്വസ്രീയോ മാനവേദോ മുരമഥനകഥാ
വർണ്ണനാലോഭനുന്നഃ
വിഷ്ണോർവൃഷ്ണീശ്വരസ്യ പ്രഥയതി പദരൂ
പേണ കിഞ്ചിൽ കഥാം താം
കാന്താം വിശ്വവ്യഥാന്താമിഹ വിബുധജനാ
സ്സന്തു സന്തോഷവന്തഃ(3)
സ്ഫായദ്ഭക്തിഭരേണ നുന്നമനസാ ശ്രീമാനവേദാഭിധ
ക്ഷോണീന്ദ്രേണ കൃതാനിരാകൃതകലിർഗ്രാഹ്യാസ്തുതിർഗ്ഗാഥകൈഃ
ലക്ഷ്മീവല്ലഭ കൃഷ്ണഗീതിരിതി വിഖ്യാതാ തവാനുഗ്രഹാ
ദേഷാ പുഷ്കരലോചനേപി ഭജതാം പുഷ്ണാതു മോക്ഷശ്രിയം.”(4)
തന്റെ ഗുരുവായ പിഷാരടിയുടെമേൽ കവിക്കുണ്ടായിരുന്ന ഭക്തിപാരവശ്യത്തിനു ‘പ്രേമ്ണാ’ ഇത്യാദി ശ്ലോകവും സാക്ഷ്യംവഹിക്കുന്നു. “ഗ്രാഹ്യാ സ്തുതിർഗ്ഗാഥകൈഃ” എന്നതാണു് പ്രകൃതത്തിൽ കലിവാക്യം.
മാനവേദന്റെ കവനശൈലി
മാനവേദന്റെ കവിത പ്രാസപ്രയോഗജടിലവും വ്യാകരണപാണ്ഡിത്യോൽഘോഷകവുമാണെങ്കിലും വിരസമോ ദുർഗ്രഹാർത്ഥമോ അല്ല; പ്രത്യുത അതു ബഹുധാ സഹൃദയഹൃദയാവർജ്ജകമായി പരിസ്ഫുരിക്കുകയും ചെയ്യുന്നു. പദഘടനയിൽ അദ്ദേഹത്തിനുള്ള പാടവം അസാധാരണമാകുന്നു. കൊല്ലം 821 വരെയെങ്കിലും ജീവിച്ചിരുന്നിരിക്കാവുന്ന മേല്പുത്തൂർ ഭട്ടതിരിയെ പലപ്പോഴും കാണുന്നതിനും അദ്ദേഹവുമായി സംഭാഷണം ചെയ്യുന്നതിനുമുള്ള അവസരം അദ്ദേഹത്തിനു ധാരാളമായി ലഭിച്ചിരുന്നിരിക്കണം. രണ്ടു പേരും ഗുരുവായൂർ ശ്രീകൃഷ്ണന്റെ ഭക്തന്മാരായിരുന്നുവല്ലോ. കവനവിഷയത്തിൽ ഭട്ടതിരിതന്നെയായിരുന്നു തമ്പുരാന്റെ പരമപ്രധാനനായ മാർഗ്ഗദർശി. സുകുമാരന്റെ ശ്രീകൃഷ്ണവിലാസം, ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയം, ജയദേവന്റെ ഗീതഗോവിന്ദം, അഗസ്ത്യഭട്ടന്റെ ബാലഭാരതം, അനന്തഭട്ടന്റെ ഭാരതചമ്പു ഇത്യാദി ഗ്രന്ഥങ്ങളേയും അദ്ദേഹം ഉപജീവിച്ചിട്ടുണ്ടു്. ശബ്ദാഡംബരം പോലെ തന്നെ അർത്ഥസൗഭാഗ്യം അദ്ദേഹത്തിനു സ്വാധീനമായിരുന്നു എന്നു തോന്നുന്നില്ല. തമ്പുരാന്റെ കല്പനകളിൽ ഏറിയകൂറും ശ്ലേഷാനുപ്രാണിതങ്ങളോ അല്ലെങ്കിൽ അനന്തകവിയെ അനുകരിക്കുന്നവയൊ ആണു്. ദുശ്ശ്രവമായ യതിഭംഗവും അങ്ങിങ്ങു കാണുന്നുണ്ടു്. ‘വ്യത്യസ്താംഘ്രി സവിഭ്രമോന്നമിതവാമഭ്രൂലതം തേ സ്ഥിതം’ എന്നുംമറ്റും പ്രയോഗിക്കുവാൻ അദ്ദേഹത്തിനു യാതൊരു മടിയും കാണുന്നില്ല. പക്ഷെ ആ വൈകല്യസമുച്ചയം ചന്ദ്രബിംബത്തിലെ കളങ്കശകലമെന്നേ കരുതേണ്ടതുള്ളു.
33.2പൂർവഭാരതചമ്പു
കൃഷ്ണപ്പിഷാരടിയോടു വ്യാകരണം അഭ്യസിച്ചതിനുമേൽ ആ ശാസ്ത്രത്തിൽ തനിക്കു സിദ്ധിച്ച ആശ്ചര്യജനകമായ അവഗാഹം ഗുരുനാഥനെ ബോധപ്പെടുത്തുന്നതിനുവേണ്ടി കവി യൗവനാരംഭത്തിൽ രചിച്ച ഒരു കാവ്യമാണു് പ്രസ്തുതചമ്പുവെന്നും ഓരോദിവസവും ഓരോ സ്തബകം വീതം ഉണ്ടാക്കി അദ്ദേഹം ഗുരുവിനു കാഴ്ചവച്ചു എന്നും അങ്ങനെ പന്ത്രണ്ടു ദിവസംകൊണ്ടു ചമ്പൂനിർമ്മിതി സമാപ്തമായി എന്നും ചില പഴമക്കാർ പറയുന്നു. സ്തബകങ്ങളുടെ ദൈർഘ്യവും അവയിൽ ആപാദചൂഡം പരിലസിക്കുന്ന രചനയുടെ നിഷ്കർഷവും നോക്കിയാൽ ആ ഐതിഹ്യത്തിൽ അനല്പമായ അതിശയോക്തിയുടെ കലർപ്പുണ്ടെന്നു അനുമാനിച്ചേ കഴിയൂ.
“ഉന്മീലദംബുജകദംബകസൗരഭീണാ
മുന്നൃത്യദീശമുകുടീതടിനീസഖീനാം
ആചാന്തവൈരിയശസാമമൃതോർമ്മിളാനാം
വാചാമനന്തസുകവേർവസുധൈവ മൂല്യം”
എന്നു തൽക്കർത്താവുതന്നെ പ്രശംസിച്ചിട്ടുള്ള ഭാരതചമ്പുവിന്റെ അചുംബിതോല്ലേഖപ്രഭൃതികളായ ഗുണഗണങ്ങളാൽ ആകൃഷ്ടനാകുക നിമിത്തമാണു് താൻ പൂർവഭാരതചമ്പു രചിച്ചതെന്നു ‘സ്വസ്രീയോസ്യ’ ഇത്യാദി പദ്യത്തിൽനിന്നു വ്യഞ്ജിക്കുന്നുണ്ടല്ലോ. അനന്തഭട്ടന്റേതിലെന്നപോലെ തമ്പുരാന്റെ ചമ്പുവിലും പന്ത്രണ്ടു സ്തബകങ്ങൾ ഉൾക്കൊള്ളുന്നു. അനന്തകവി തന്റെ കാവ്യം ഹസ്തിനാപുരത്തിന്റെ വർണ്ണനത്തോടുകൂടി ആരംഭിച്ചു് അവിടെ പാണ്ഡുമഹാരാജാവിന്റെ രാജ്യഭാരത്തെ വർണ്ണിച്ചുകൊണ്ടു പുരോഗമിക്കുകയും ഒടുവിലത്തെ സ്തബകത്തിൽ യുധിഷ്ഠിരചക്രവർത്തിയുടെ അശ്വമേധാനന്തരമുള്ള രാജ്യഭാരമാഹാത്മ്യത്തെ ദിങ്മാത്രമായി നിർദ്ദേശിച്ചുകൊണ്ടു തൂലികയെ വിരമിപ്പിക്കുകയും ചെയ്യുന്നു. ആശ്രമവാസപർവംമുതൽക്കുള്ള ഇതിവൃത്തം അദ്ദേഹം സ്പർശിച്ചിട്ടില്ല. അനന്തഭട്ടൻ ആദിപർവത്തിൽ എവിടംതൊട്ടു തുടങ്ങുന്നുവോ അതിനുമുമ്പുള്ള മഹാഭാരതകഥകളാണു് തമ്പുരാന്റെ കാവ്യത്തിനു വിഷയീഭവിക്കുന്നതു്. ബാലഭാരതത്തിലെ ‘അസ്ത്യത്രിനേത്രപ്രഭവഃ’ എന്ന പ്രഥമശ്ലോകത്തെ അനുകരിച്ചു് അദ്ദേഹവും
“ശ്രീമാൻ സീമാതിഗാമിപ്രസൃമരമഹിമാ
ചന്ദ്രമാസ്സാന്ദ്രമോദം
സേന്ദ്രൈരാസ്വാദ്യമാനസ്സകലസുരഗണൈ
രോഹിണീപ്രാണനാഥഃ
നേത്രാദത്രേഃ പുരാഭൂൽ പ്രഭവ ഉരുഭുജാ
വിക്രമാക്രാന്തവിശ്വ
ക്ഷോണീചക്രാന്തരാണാം ഭരതകുലഭുവാം
ഭൂഭുജാം മാനഭാജാം”
എന്നിങ്ങിനെ വസ്തുനിർദ്ദേശത്തിനു് ഉപക്രമിക്കുന്നു. തന്റെ വൈയാകരണത്വം ഗുരുനാഥനും പണ്ഡിതലോകവും അറിയണമെന്നു് അദ്ദേഹത്തിനു പ്രസ്തുതചമ്പു രചിക്കുന്ന കാലത്തു അത്യന്തം അഭിനിവേശം ഉണ്ടായിരുന്നതായി ഊഹിക്കാം. ‘ബലാൽകാരേണ’ എന്നതിന്നുപകരം ‘ആര്യഹലം’ എന്നുപോലും അദ്ദേഹം പ്രയോഗിക്കും. യങന്തങ്ങളും യങ്ലുഗന്തങ്ങളുമായ പദങ്ങൾ സമൃദ്ധങ്ങളാണു്. ‘നന്നമ്യമാനാവനിപാല മൗലിനേനിജ്യമാനാമലപാദപീഠഃ’ ഇത്യാദി ഭാഗങ്ങൾ നോക്കുക. ഏതാദൃശമായ ഭ്രമം പത്തുവർഷംകൂടി കഴിഞ്ഞതിനു ശേഷം നിർമ്മിച്ച കൃഷ്ണഗീതിയിൽ അത്രതന്നെ കാണുന്നില്ല. യയാതിചരിതം, തപതീചരിതം, ദുഷ്ഷന്തചരിതം, ശന്തനുചരിതം, അംബാചരിതം മുതലായ രസകരങ്ങളായ കഥകൾ കവി വളരെ വിസ്തരിച്ചാണു് പ്രതിപാദിച്ചിരിക്കുന്നതു്. കവിതയുടെ രീതി താഴെ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങളിൽനിന്നു സ്പഷ്ടമാകുന്നതാണു്.
പുരൂരവസ്സു്
“യോസാവിളാപതിരിളാതനയോപി ചിത്രം
സ്ത്രീമാതൃകോപി ഖലു പൂരുഷമാതൃകശ്ച
വാണീവിരാജിവദനാംബുരുഹോപി ചിത്രം
വാണീവിദൂരതര ഏവ വരീവൃതീതി.”
യയാതി (ഗദ്യം)
“… ആശാവശാദാശാവലയാദാഗത്യഭൂതേഷു സകലഭൂതേഷു, ഗവ്യതോ ജനാൻ ഗവ്യയാ, ഗ്രാമീയതോ ഗ്രാമതയാ, കേദാരീയതഃ കൈദാരികേണ, ഭിക്ഷീയതോ ഭൈക്ഷേയേണ ച യഥാമനോരഥം സർവദാ സംപ്രദാനീകുർവൻ, പുരുഹൂത ഇവ ഭൂഭൃൽകുലാധിനേതാ, വൈശ്വാനര ഇവാശ്രിതാശാപൂരണമനാഃ, കൃതാന്ത ഇവ ക്രൂരദണ്ഡധാരണദത്ത ചിത്തഃ, നിരൃതിരിവ പുണ്യജനപരിശോഭിതപാർശ്വഭാഗഃ, വരുണ ഇവ ഭൃശമഹിതപാശോദ്ധർത്താ, സമീരണ ഇവ സദാഗമലോലഃ, കുബേര ഇവ ഗുഹ്യകാര്യഃ, വൃഷാകപിരിവ വൃഷാഭിരക്ഷീ, വൃഷാകപായീവ ഹാരോജ്ജ്വലാംഗകാന്തിഃ, മൂർത്തിത്രയീവ സത്യാലീനമനാഃ, ഇന്ദ്രാവരുണാവിവ വിതതഗോരാജീവിനതവിമതനൃപതിവിതതിവികടമകുടഘടിതമണി ഘടാമരീചിവീചീവിരാജിതപദപല്ലവഃ, സതതസന്തന്യമാനദാനബംഭജ്യമാനദിവ്യപാദപോയമദേദീവ്യത.”
കചന്റെ ഗുരുകുലവാസം
“പ്രസന്നം സദ്വൃത്തം സ ഖലു സദലങ്കാരമർമലം
ഗുണാനാമാവാസം സഹൃദയജനജ്ഞേയഹൃദയം
മഹാശയ്യാവിഷ്ടം സുമഹിതപദം ഹൃദ്യചരിതം
സദാസേവ്യം കാവ്യം സ്ഫുടരസമസേവിഷ്ട ച കചഃ.”
പൂരു (ഗദ്യം)
“… രാഹൗ ദ്വിജവരോപപ്ലവരുചിഃ, വാരിപ്രഭാവേ സേതുഭംഗഃ, പദ്മായാം പരപുരുഷസംഗഃ, ദന്ദശൂകേ ദ്വിജിഹ്വതാ, പയോനിധൗ പോതസംസ്ഥിതിഃ, വനിതാവിലഗ്നേ ക്ഷീണതാ, ഗ്രഹേഷു വക്രഗതിഃ, ഔഷധീശേ ദോഷോപസങ്ഗഃ, വൃഷഭധ്വജേ വിഷാദിതാ, വൃദ്ധജനേഷു ദണ്ഡധാരണം, രതൗ വൈപരീത്യം, വാരണവിഗ്രഹേഷ്വവഗ്രഹഃ, കാമിനീകുചകലശയോരുദ്വൃത്തതാ ച കേവലമാസീൽ.”
സംവരണൻ, തപതിയെക്കണ്ടിട്ടു്
വാപീ കാപ്യൂർദ്ധ്വവാഹാ ശിവ ശിവ സുഷമാ
പൂരപീയൂഷയൂഷ
സ്യന്ദിന്യസ്യാം നിമഗ്നം സരസിജമുപരി
ശ്ലിഷ്ടശൈവാലജാലം
കിഞ്ചാസ്മിന്നഞ്ചിതാഭാ കവലയയുഗളീ
ദൃശ്യതേ വിശ്വരമ്യാ
ചിത്രം ചിത്രം ബതൈവം കഹചിദപി ച നോ
വിഷ്ടപേ ദൃഷ്ടപൂർവം.”
മഹാവിഷ്ണുവിന്റെ വിവിധാപദാനങ്ങളെ അനുകീർത്തനം ചെയ്യുന്ന ദശമസ്തബകമാണു് പൂർവഭാരതമാലയുടെ നായകമണിയെന്നു നിസ്സംശയമായി സ്ഥാപിക്കുവാൻ കഴിയുന്നതാണു്. ‘ഹോതൃവാഹനൻ’ എന്ന രാജാവു് അംബയുടെ സങ്കടപരിഹാരത്തിനു് ആ കുമാരി പരശുരാമനോടു് അഭ്യർത്ഥിക്കണമെന്നു് ഉപദേശിക്കുന്നതാണു് കഥാഘട്ടം.
“ആസ്തേ മഹേന്ദ്രമുഖദേവനുതോ മുനീന്ദ്രൈ
ർവ്യാപ്തേ മഹേന്ദ്രശിഖരേ സ ഹി ജാമദഗ്ന്യഃ
ലക്ഷ്മീപതേരവികലൈവ കലാ കിലായം
ഷഷ്ഠീ മഹിഷ്ഠമഹിഭാരനിരാസനിഷ്ഠാ.
തം താവദേവ ശരണം വ്രജ വിശ്വബന്ധും
സന്താപസിന്ധുപതിതാമയമുദ്ധരേൽ ത്വാം
തത്താദൃശാനി ചരിതാനി ന കാനി കാനി
ഭക്താഭിരക്ഷണപരാണി കൃതാനി തേന?”
എന്നിങ്ങനെയുള്ള പീഠികയോടുകൂടിയാണു് ആ ഭഗവന്മഹിമാനുവർണ്ണനം ആരംഭിക്കുന്നതു്.
ധൃതരാഷ്ട്രർ, പാണ്ഡു, വിദുരൻ ഇവരുടെ ജനനം കഴിഞ്ഞു്:
“ഇത്ഥം തേ ഖലു ജാതകർമ്മകൃതസംസ്കാരാഃ കുമാരാസ്ത്രയ
സ്തസ്മിൻ ഹസ്തിനനാമ്നി പത്തനവരേ വിഭ്രാജിരേ നിർഭരം
ശശ്വൽസംശ്രിതഭൂതിതായനപരാസ്സംഭാവനീയാസ്സതാം
മദ്ധ്യേവേദി സമിത്സമിദ്ധമഹസസ്ത്രേതാഗ്നയസ്തേ യഥാ.
ഏവം ദേവോപമേഷു ത്രിഷു സപദി കുമാ
രേഷു ജാതേഷു തേഷു
വ്യാസാൽ സാ വാസവീ സോപി ച സുരതടിനീ
നന്ദനസ്തേ ച ദേവ്യൗ
നാനന്ദാമാസുരാസൂദിതഹൃദയരുജഃ
പൂർണ്ണകാമാഃ കിമുക്തൈർ
ഭൂയോഭി, ർമ്മോദഭാരോ നിഖിലതനുഭൃതാം
മേദുരഃ പ്രാദുരാസീൽ.”
എന്ന പദ്യങ്ങളോടുകൂടി ഇതിവൃത്തം സമാപിക്കുന്നു.
33.3കൃഷ്ണഗീതി — ചില ഐതിഹ്യങ്ങൾ
കൃഷ്ണഗീതിയിൽ തമ്പുരാന്റെ കവനകലാകുശലതയ്ക്കും ശ്രീകൃഷ്ണനിലുള്ള അവ്യഭിചാരിയായ രതിഭാവത്തിനും പുറമേ സംഗീതശാസ്ത്രത്തിലുള്ള പാടവത്തിനും തെളിവുണ്ടു്. പ്രസ്തുതകൃതിയുടെ രചനയെപ്പറ്റി ഒരൈതിഹ്യം കേട്ടിട്ടുണ്ടു്. ശ്രീകൃഷ്ണന്റെ പ്രത്യക്ഷദർശനം സിദ്ധിച്ച ഒരു വില്വമങ്ഗലത്തു സ്വാമിയാർ മാനവേദന്റെ കാലത്തും ജീവിച്ചിരുന്നു. ആ സിദ്ധനോടു രാജാവു ഭക്തിപൂർവം പ്രാർത്ഥിച്ചതിനാൽ, അദ്ദേഹം ഒരിക്കൽ ഉണ്ണിക്കൃഷ്ണനെ കാണിച്ചുകൊടുത്തു എന്നും രാജാവു് ദേവനെ വാരിയെടുക്കുവാൻ ഭാവിച്ചു എന്നും അപ്പോൾ ‘അതു വില്വമങ്ഗലം പറഞ്ഞിട്ടില്ല’ എന്നരുളിച്ചെയ്തു ഭഗവാൻ അന്തർദ്ധാനം ചെയ്തു എന്നും രാജാവു ഭഗവാനെ കടന്നുപിടിച്ചപ്പോൾ രണ്ടു കണ്ണുള്ള ഒരൊറ്റ മയിൽപ്പീലിമാത്രം അദ്ദേഹത്തിനു കിട്ടി എന്നുമാണു് ആ കിംവദന്തി. പിന്നീടു സ്വാമിയാരുടെ ഉപദേശമനുസരിച്ചു കൃഷ്ണഗീതി രചിക്കുകയും ശ്രീകൃഷ്ണന്റെ വേഷം കെട്ടുന്ന നടൻ ധരിക്കേണ്ട മുടിയിൽ ആ മയിൽപ്പീലികൂടി ചേർത്തുവയ്ക്കുകയും ആ മുടി ആരു കൃഷ്ണവേഷം ധരിച്ചു അവർക്കെല്ലാം ഒന്നുപോലെ പാകമായിരിക്കുകയും ചെയ്തുവത്രേ. രാജാവു സാമൂതിരിപ്പാടന്മാരുടെ ഒരു ക്ഷേത്രത്തിൽ ദർശനത്തിന്നായി ചെന്ന അവസരത്തിൽ ഒരു കൊന്നമരത്തിന്റെ ചുവട്ടിൽ പുഷ്പങ്ങൾ ശേഖരിച്ചു കളിച്ചുകൊണ്ടിരുന്ന രൂപത്തിലാണു് വില്വമംഗ്ലം അദ്ദേഹത്തിനു ബാലകൃഷ്ണനെ പ്രത്യക്ഷീഭവിപ്പിച്ചതു് എന്നു ചിലരും, അതല്ല ഭക്തനായ കവിതന്നെ ഗോപാലമന്ത്രം ജപിച്ചു സിദ്ധിവരുത്തി ബാലകൃഷ്ണനെ ഒരു ഇരഞ്ഞിമരത്തിന്റെ ചുവട്ടിൽ നേരിൽ കണ്ടതാണെന്നു മറ്റു ചിലരും പറയുന്നു. ശില്പവിദ്യയിലും വിദഗ്ദ്ധനായിരുന്ന തമ്പുരാൻ ഉടൻ ആ ഇലഞ്ഞിമരത്തിന്റെ കൊമ്പുകൊണ്ടു് ഒരു വേണുഗോപാലവിഗ്രഹം ഉണ്ടാക്കി. അതു തന്റെ കാലത്തു സാമൂതിരിക്കോവിലകത്തു ഉണ്ടായിരുന്നതായി കടത്തനാട്ടു ഉദവർമ്മ ഇളയതമ്പുരാൻ കവികലാപത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്. ശ്രീകൃഷ്ണന്റെ വേഷംകെട്ടി അഭിനയിക്കുന്നതിനു് ഉണ്ടാക്കിയ മുടിയിൽ താൻ പിടിച്ചെടുത്ത മയിൽപ്പീലിയും തിരുകിയത്രെ. ആ മുടിവെച്ചാൽ നടനു ഭാവപ്പകർച്ചയുണ്ടാകുക പതിവായിരുന്നു. ഒരിക്കൽ കൃഷ്ണനാട്ടക്കാർ തൃപ്പൂണിത്തുറയിൽ ചെന്നപ്പോൾ അന്നത്തെ കൊച്ചി വലിയ തമ്പുരാൻ അതിലെ കംസവധം കഥ അഭിനയിക്കണമെന്നു ആജ്ഞാപിച്ചു് ഒരു കൊമ്പനാനയെ അരങ്ങത്തു നിറുത്തിയെന്നും കൃഷ്ണവേഷം കെട്ടിയ നടൻ ആനയെ കൊമ്പിൽ പിടിച്ചു മലർത്തിക്കിടത്തി കൊന്നതിന്റെ ശേഷം തമ്പുരാന്റെ നേർക്കു പായുകയും അദ്ദേഹം ഓടി എവിടെയോ രക്ഷപ്പെടുകയുംചെയ്തു എന്നും അതിൽപ്പിന്നീടു കൃഷ്ണനാട്ടക്കാർ തെക്കോട്ടു പോയിട്ടില്ലെന്നും ഒരു ഉപകഥയുമുണ്ടു്. അത്രമാത്രം മഹിമയ്ക്കു നിദാനീഭൂതമായ ആ തിരുമുടി സാമൂതിരി ഒരിക്കൽ കൊടുങ്ങല്ലൂർ കോട്ടയിൽ താമസിച്ചിരുന്ന സമയം ഡച്ചുക്കാരുടെ ആക്രമത്തിൽ ദഹിച്ചുപോയി എന്നും, അങ്ങനെയല്ല അതു സാമൂതിരിക്കോവിലകം ഉദ്ദേശം 100 കൊല്ലങ്ങൾക്കുമുൻപു് അഗ്നിക്കിരയായപ്പോൾ നശിച്ചതാണെന്നും പഴമക്കാർ ഓരോ വിധത്തിൽ പറയുന്നു. ഏതായാലും മാനവേദൻരാജാവു ശ്രീകൃഷ്ണനെ അനുസന്ധാനദ്വാരാ പരോക്ഷമായിട്ടെങ്കിലും ദർശിച്ചിരുന്നിരിക്കണമെന്നുള്ളതിനു സംശയമില്ല. കൃഷ്ണനാട്ടത്തിനു് അനിർവചനീയമായ ഒരു ദിവ്യത്വം അതിന്റെ ആവിർഭാവകാലംമുതൽ ആസ്തികന്മാർ ആരോപിച്ചിരുന്നു എന്നുള്ളതും നിസ്തർക്കമാണു്. ഗുരുവായൂരമ്പലത്തിൽ ഭഗവത്സന്നിധാനത്തിൽ പൂർവോക്തമായ ദാരുവിഗ്രഹത്തെ മുന്നിൽവെച്ചുകൊണ്ടാണത്രേ കവി കൃഷ്ണഗീതി രചിച്ചതു്.
ഇതിവൃത്തം
ക്രി. പി. 12-ാം ശതകത്തിൽ വങ്ഗദേശത്തെ അലങ്കരിച്ചിരുന്ന മഹാകവി ജയദേവന്റെ ഗീതഗോവിന്ദത്തിനു് ഒരുകാലത്തു കേരളത്തിൽ സർവതോമുഖമായ പ്രചാരമുണ്ടായിരുന്നു. ഇന്നും പല ക്ഷേത്രങ്ങളിലും കൊട്ടിപ്പാടിസ്സേവയ്ക്കു് ഉപയോഗിക്കുന്നതു മധുരകോമളകാന്തപദാവലിയായ ആ ‘ജയദേവസരസ്വതി’യെത്തന്നെയാണല്ലോ. അഷ്ടപദിയിലെ വിഷയം ഗോപികാഗീതിയാകുന്നു. അതിൽ ശ്ലോകങ്ങളും ഗീതങ്ങളുമുണ്ടു്. സംഭാഷണം മുഴുവൻ ഗീതത്തിലാണു്. പ്രസ്തുതകൃതിക്കു് അഷ്ടപദി എന്നു പേർ സിദ്ധിച്ചതു് ഓരോ ഗീതത്തിലും പ്രായേണ എട്ടെട്ടു ചരണങ്ങൾ അടങ്ങീട്ടുള്ളതുകൊണ്ടാകുന്നു. ഗീതഗോവിന്ദം കവി പന്ത്രണ്ടു സർഗ്ഗങ്ങളിലാണു് രചിച്ചിട്ടുള്ളതു്. ഒരു സർഗ്ഗത്തിൽ ഒന്നോ അതിലധികമോ ഗീതങ്ങൾ ഉണ്ടായിരിക്കും. ഒന്നാം സർഗ്ഗത്തിലും നാലാംസർഗ്ഗത്തിലും നാലു അഷ്ടപദികൾ (ഗീതങ്ങൾ) വീതമുണ്ടു്. ആകെയുള്ള അഷ്ടപദികളുടെ സംഖ്യ 24 ആണു്. കൃഷ്ണഗീതിയിലെ വിഷയം ശ്രീമദ്ഭാഗവതം ദശമസ്കന്ധത്തിലെ കഥാസമുച്ചയമാകുന്നു. നാരായണീയത്തിൽ മേല്പത്തൂർ നാരായണഭട്ടതിരിയെന്നപോലെ മഹാവിഷ്ണുവിനെ അഭിസംബോധനം ചെയ്തുകൊണ്ടാണു് കവി ശ്ലോകങ്ങൾ രചിച്ചിട്ടുള്ളതു്. ഓരോ ഗീതത്തിലും എട്ടു ചരണങ്ങൾ വേണമെന്നു നിർബ്ബന്ധമില്ല. ആവശ്യവും ഔചിത്യവും അനുസരിച്ചു് അവ കുറഞ്ഞും കൂടിയും ഇരിക്കും.
“ലക്ഷ്മീനാഥ പുരാ സുരാസുരമൃധേ യേ കാലനേമ്യാദയ
സ്ത്വൽപിഷ്ടാ അപി ശിഷ്ടകർമ്മബലതോ ദൈത്യാ ന മുക്തിം ഗതാഃ
തേഷാം ഭൂരിഭരേണ ഭൂതലജൂഷാം സാ ഭൂതധാത്രീ വ്യഥാ
പാത്രീവേധസമേത്യ വേഗത ഇതി പ്രോവാച ദേവാമൃതം”
എന്ന ശ്ലോകത്തിൽ ഭൂദേവിയുടെ ബ്രഹ്മോപസർപ്പണത്തോടുകൂടി ആരംഭിക്കുന്ന കഥ,
“സംയോജ്യാത്മാനമാത്മന്യതിവിശദധിയാം
ധ്യാനഗമ്യാം രമായാഃ
കാമ്യാം വിശ്വൈകരമ്യാം ത്രിഭുവനജനതാ
ഗീതകീർത്തിസ്സ്വമൂർത്തിം
ആദായാഗാസ്സ്വധാമ പ്രകടനിജവിഭൂ
ത്യാ മഹത്യാ ച ഭൂത്യാ
ക്ഷിത്യാ യുക്തസ്സതോഷേ മൃദുതളിമവിശേ
ഷേ ച ശേഷേ സ്മ ശേഷേ.”
എന്ന ശ്ലോകത്തിൽ ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തോടുകൂടി അവസാനിക്കുന്നു. കൃഷ്ണഗീതിക്കു് അവതാരം തുടങ്ങി എട്ടു വിഭാഗങ്ങളുണ്ടെന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവയുടെ പേരുകൾ എളുപ്പത്തിൽ ഓർമ്മിക്കുന്നതിനുവേണ്ടി ഓരോ പേരിന്റേയും പ്രഥമാക്ഷരംമാത്രമെടുത്തു് “അകാരാകസ്വബാവിസ്വ” എന്നു സൂത്രരൂപത്തിൽ ഒരുവാചകം പ്രചരിക്കുന്നുണ്ടു്. ഒരു ദിവസത്തെ കഥ ഏതു് ഇതിവൃത്തംകൊണ്ടു തുടങ്ങുന്നുവോ അതിനു് ആ സംജ്ഞ നല്കിയിരിക്കുന്നുവെന്നല്ലാതെ ആ ഇതിവൃത്തംമാത്രമല്ല അതിലെ വിഷയം. ഉദാഹരണമായി വിവിദവധംതന്നെ പരിശോധിക്കാം. അതിൽ വിവിദവധത്തിനുപുറമേ സാംബോദ്വാഹം, സമന്തപഞ്ചകസ്നാനം, ജരാസന്ധവധം, യുധിഷ്ഠിരരാജസൂയം, ശിശുപാലവധം, സാല്വവധം, ദ്രൗപദീപരിത്രാണം, ദൂതകൃത്യം, ഗീതോപദേശം, ഭാരതയുദ്ധം, കുചേലവൃത്തം എന്നീ കഥകളും അടങ്ങിയിരിക്കുന്നു. കൃഷ്ണനാട്ടം എട്ടു ദിവസംകൊണ്ടുമാത്രം അഭിനയിച്ചു സ്വർഗ്ഗാരോഹണത്തോടുകൂടി അവസാനിപ്പിക്കരുതെന്നും ഒൻപതാംദിവസം അവതാരകഥ ഒന്നുകൂടി കളിച്ചുവേണം കലാശിപ്പിക്കുവാൻ എന്നും നിയമമുണ്ടു്. അവതാരത്തിലെ പൂച്ചുറ്റലും കാളിയമർദ്ദനത്തിലെ നർത്തനവും രാസക്രീഡയിലെ ശൃംഗാരലീലയും കംസവധത്തിലെ മല്ലൻമറിച്ചിലും സ്വയംവരത്തിലെ ജാംബവാന്റെ ഭക്തിപ്രകടനവും ബാണയുദ്ധത്തിലെ ശ്രീപരമേശ്വരന്റെ പുറപ്പാടും വിവിദവധത്തിലെ ബലഭദ്രന്റെ മദ്യപാനവും സ്വർഗ്ഗാരോഹണത്തിലെ അനന്തശയനവും കാണേണ്ട കാഴ്ചകളെന്നാണു് അഭിജ്ഞന്മാരുടെ മതം.
കവിതാരീതി
അത്യന്തം മനോഹരമായ ഒരു കാവ്യം തന്നെയാണു് കൃഷ്ണഗീതി. ശ്ലോകങ്ങളും പദങ്ങളും ഒന്നുപോലെ സമാസ്വാദ്യങ്ങളാകുന്നു. കവി മേല്പുത്തൂരിന്റെ നാരായണീയത്തെ അല്പമൊന്നുമല്ല അനുകരിച്ചിട്ടുള്ളതു്. ആ സ്തോത്രത്തിലെന്നപോലെ കാളിയമർദ്ദനത്തിൽ തോടകവൃത്തവും, രാസക്രീഡാഘട്ടത്തിൽ കുസുമമഞ്ജരീവൃത്തവുംകൂടി പ്രയോഗിക്കുന്നുണ്ടു്.
“അഹിസാരമസാരമസാരമതിം
തരസാ സരസാദപസാരയിതും
ഉരുസാരരസാദഥ സാനുചരം
മനസാ വ്യവസായമസാവകൃഥാഃ” എന്നും
“കേശവേശ ഘനപേശലേ രുചിനിവേശനേ രുചിരഗാത്രികാം
കേശവേശ ഇഹ കാമവേശവിവശാ നിബധ്യ മണിപാത്രികാം
മാലതീകുസുമമാലികാമപി പയോധരേധികമനോഹരേ
ബാലികാശുപശുപാലികാസരസമാപകാപിവിപിനംഹരേ”
എന്നുമുള്ള ഗീതിപദ്യങ്ങൾ നോക്കുക. മൂന്നു ശ്ലോകങ്ങളും ഒരു ഗീതത്തിലെ ഏതാനും അംശവും ചുവടേ പകർത്തുന്നു.
“ലോലംബാവലിലോഭനീയസുഷമം
ലോലം വിഹാരേ വധൂ
ജാലം വ്യാകുലയന്തമസ്ഫുടഗിരം
വ്യാലംബികാഞ്ചീഗുണം
ആലംബം ജഗതാം മുഖാംബുജഗള
ല്ലാലം ഗളാന്തോല്ലസദ്
ബാലം ത്വാം ഹരിദംബരം മമ മനോ
ബാലം ബതാലം ബതേ.”(അവതാരം)
“അധരസീധുനാ തേധുനാതുലം
വിജഹി നോ വിഭോ മന്മഥാനലം
ശ്രവണമേകയാപീശ നോ ഗിരാ
ശിശിരയാചിരാത്ത്വം സുധാകിരാ.”(രാസക്രീഡ)
“ലക്ഷ്മീകാന്തം നിതാന്തം മുദമിഹ ഭജതാമാവഹന്തംവഹന്തം
കാരുണ്യം കാന്തിമന്തം ജഗദവനകലാലോഭവന്തം ഭവന്തം
അശ്രാന്തം യേ ഭജന്തേ പശുപകുലവധൂവല്ലഭന്തേ ലഭന്തേ
ശാന്തിം കിഞ്ചാപ്തവന്തഃ പദമപി പരമം തേ രമന്തേഽരമന്തേ.”(വിവദവധം)
ഗീതം
കാമോദരി — പഞ്ചാരി
കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ
കൃഷ്ണ രാമ തവ തു നടനമധികമോഹനം(കൃഷ്ണ)
പാദകമലകലിതകനകപാദകടകനിനദവലയ
വാദകമനപാണികമലതാളമോഹനം(കൃഷ്ണ)
ചാരുനിഹിതചരണനളിനതാളസദൃശമഖിലവിബുധ
ജാലമധികകുതുകമകൃത വാദ്യവാദനം(കൃഷ്ണ)
… … …
ശ്രാന്തബന്ധഗളിതലളിതകുന്തളാന്തലസിതചലിത
പിഞ്ഛകാന്തമധികതരളമകരകുണ്ഡലം(കൃഷ്ണ)
ശർമ്മകാരിഘുസൃണതിലകകർമ്മഹാരിനിടിലനിലയ
ഘർമ്മവാരിമിളിതലളിതനിർമ്മലാളകം(കൃഷ്ണ)
കഞ്ജകദനകമ്രവദനമഞ്ജുവിസൃതനന്ദദമിത
കുന്ദസദൃശമന്ദഹസിതകന്ദലാളിതം(കൃഷ്ണ)
തരളതരളധന്യഹാരമിളനലളിതവന്യദാമ
വഹനസുബഹുമന്യമാനബാഹുവിവരകം(കൃഷ്ണ)
സ്ഥാനചലിതകമനകനകസാരസനകനികരരുചിര
സാരകപിശവദനമുദിതകിങ്കിണീരുതം.(കൃഷ്ണ)
(കാളിയമർദ്ദനം)
മണിപ്രവാളചമ്പുക്കളിൽ കാണുന്ന മാതിരിയിൽ ഇടയ്ക്കു രണ്ടു ദണ്ഡകങ്ങളും മഹാകവി ഘടിപ്പിച്ചിട്ടുണ്ടു്. അവയിൽ ആദ്യത്തേതിൽനിന്നു് ഒരു ഭാഗംകൂടി ഉദ്ധരിക്കാം.
‘നദ്ധാ കലാപതതിരദ്ധാ സഖീഭിരഥ
ബദ്ധാദരം ചികുരജാലേ,
നവരുചിജടാലേ-നനു വിമലഫാലേ
നമദമരവരനികരരുചിരതരമപി തിലക
മരചി തവ ഭസളകുലലസദളകമാലേ(1)
താരം മനോജ്ഞരുചിധാരം ഭവാനുരസി
ഹാരം ദധൗ ഭുവനസാരം,
തരുണരുചിഭാരം - തതജഘനഭാരം
തരുണതരതരണികരമദവിസരഹരണചര
കപിശതരവസനവരലസിതമകൃതാരം(2)
ഇത്രയുംകൊണ്ടു മാനവേദൻരാജാവു കേരളീയസംസ്കൃതകവികളുടെ ഇടയിൽ എത്രമാത്രം സംപൂജനീയമായ ഒരു സ്ഥാനത്തിലാണു് ഉപവിഷ്ടനായിരിക്കുന്നതു് എന്നു വിദ്വാന്മാരായ വിമർശകന്മാർക്കു നിരീക്ഷിക്കുവാൻ കഴിയുന്നതാണു്. അദ്ദേഹത്തിന്റെ പൂർവ്വഭാരതചമ്പു ഇനിയും സമഗ്രമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നുള്ളതിൽ നാം അത്യധികമായി ലജ്ജിക്കേണ്ടതുണ്ടു്. [1]
33.4വ്യാഖ്യാനങ്ങൾ
മാനവേദചമ്പുവിനും കൃഷ്ണഗീതിക്കും ഓരോ വ്യാഖ്യാനം നമുക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ ആദ്യത്തേതു കൃഷ്ണീയമെന്ന ടിപ്പണവും രണ്ടാമത്തേതു ഹ്ലാദിനിയുമാണു്. കൃഷ്ണീയം കവിയുടെ ഗുരുവായ കൃഷ്ണപ്പിഷാരടിതന്നെ രചിച്ചതാണെന്നു് ഐതിഹ്യമുണ്ടു്. ‘ധ്യായം ധ്യായമിഭാനനം ഹൃദി മുദാ ശ്രീമാനവേദാഭിധക്ഷോണീഭൃൽകൃതചമ്പുഭാരത…കൃഷ്ണീയം ഖലു ടിപ്പണാഖ്യമിതി തദ്വാഖ്യാനമാലോക്യ ഹി’ എന്നാണു് അതിലെ പ്രഥമശ്ലോകം. താഴെക്കാണുന്ന മങ്ഗളശ്ലോകങ്ങളും സ്മർത്തവ്യങ്ങളാണു്.
“അശോകനിലയാവാസി തേജോ മൂർത്തിത്രയാത്മകം
സച്ചിദാനന്ദമദ്വൈതം ചിത്തസീമനി ഭാവയേ.
സ്ഥലീശ്വരൗ സദാ ഭദ്രവിക്രമൗ ഭക്തരിഷ്ടദൗ
നിർവിഘ്നം തത്സദേശസ്ഥവിഘ്നേശഞ്ച സമാശ്രയേ.
ശിഷ്ടാന്ധ്യമാരീചനിരാസകർമ്മ
വിജ്ഞാനവിസ്മാപനഗോപ്രകാണ്ഡഃ
രാമോ ഗുരുർമ്മേ ഹരിസേവകഃ സ്താൽ
സലക്ഷ്മണർസ്സാധുപദോപദേഷ്ടാ.
ചമ്പുഭാരതസൂക്ഷ്മാർത്ഥദർപ്പണം ബാലതർപ്പണം
ടിപ്പണം രാമശിഷ്യോ ഹി കൃഷ്ണോ വിലിഖിതി ക്രമാൽ.”
അശോകനിലയം തിരുവേഗപ്പുറയാണു്. തിരുവേഗപ്പുറയിലാണല്ലോ ആനായത്തു പിഷാരം. കൃഷ്ണപ്പിഷാരടിയുടെ ഗുരുരാമനെന്നൊരു പണ്ഡിതനാണെന്നും ടിപ്പണം രചിക്കുമ്പോൾ ഒരു മാനവിക്രമനാണു് സാമൂതിരിയായിരുന്നതു് എന്നും കൂടി മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. ടിപ്പണം ചെറുതാണെങ്കിലും ദുർവിജ്ഞേയങ്ങളായ നിരവധി വ്യാകരണപ്രയോഗങ്ങളെപ്പറ്റി അതിൽ പ്രതിപാദിക്കുന്നുണ്ടു്. ഹ്ലാദിനി വിസ്തൃതമായ ഒരു വ്യാഖ്യാനമാണു്. അതിന്റെ കർത്താവു് അനന്തനാരായണസംജ്ഞനായ ഒരു ശാസ്ത്രിയും കാരയിതാവു് കൊല്ലം 991-1000വരെ സാമൂതിരിപ്പാടായിരുന്ന പടിഞ്ഞാറേക്കോവിലകത്തു മാനവിക്രമൻ തമ്പുരാനുമാകുന്നു. അദ്ദേഹം ബ്രഹ്മചര്യാനുഷ്ഠാനം നിമിത്തം ബ്രഹ്മചാരി എന്ന ബിരുദനാമത്താൽ ഇന്നും അറിയപ്പെടുന്നു. ഹ്ലാദിനിയിൽ നിന്നാണു് താഴെക്കാണുന്ന ഭാഗങ്ങൾ ഉദ്ധരിക്കുന്നതു്.
“ആസീൽ കേരളഭൂപതിഷ്വധിപതിഃ ശ്രീമാനവേദാഹ്വയോ
രാജാ ഭൂധരസാഗരേഡനുപമഃ ശ്രീകീർത്തിവിദ്യാനിധിഃ
രൂപേഽപഞ്ചശരൽ കിലാസവിതരൽ തേജസ്യഭോജൽ കൃതൗ
ധർമ്മേഽധർമ്മഭവൽ സ ശത്രുവിജയേഽഗാണ്ഡീവഭർത്തൽ കൃതീ.
മുകുന്ദഭക്തൗ മുചുകുന്ദതാ ച
രാജ്ഞാമുനാ ഭക്തിരസപ്രധാനാ
ശ്രീകൃഷ്ണലീലാഭിരലങ്കൃതേയം
കൃതിർവിചിത്രാർത്ഥപദാ നിബദ്ധാ.
രാജ്ഞസ്തസ്യാന്വവായം നിജശുഭജനുഷാ
സാധ്വലംകുർവതാഭി
ഖ്യാതേന ബ്രഹ്മചര്യാദ്യതിമഹിതഗുണൈ
വിക്രമാഖ്യേന രാജ്ഞാ
നാമ്നാസ്യാഃ കൃഷ്ണഗീതേഃ കുരു വിവൃതിമിതി
പ്രേരിതഃ പ്രക്രമേഹം
യാവൽപ്രജ്ഞാവികാസം സഹൃദയസുഗമാം
ഹ്ലാദിനീം നാമ ടീകാം.”
അഥഖലു സ ശ്രീമാൻ സകലകേരളക്ഷിതിപാലകോടീരകോടി ഘടിതമഹാർഹമാണിക്യനികരനിര്യൽപ്രഭാ മണ്ഡലീനീരാജി തഹേമപാദുകായുഗളസ്സമസ്തവിദ്വജ്ജനമൗലിലാള ്യമാന പ്രജ്ഞാവിശേഷോ മഹാപുരുഷലക്ഷണോ മാനവേദോ നാമ മഹാരാജഃ പരമേശ്വരപ്രസാദാസാദിതകവനസൗരഭാമോദിതദിഗന്തഃ ശ്രീമദ്ഗുരുപവനപുരീകൃതസന്നിധാനശ്രീകൃഷ്ണചരണനളിനനിഷേവാരസനിമഗ്നാന്തഃകരണഃ ശ്രീകൃഷ്ണചരിതഗാനനടന പ്രയോഗേണ പൃഥഗ്ജനാനാമപി ഭഗവദ്ഭക്തിപ്രവണതാം സമ്പാദയിതുകാമസ്തദനുഗുണം ഭക്തിരസവ്യഞ്ജകശബ്ദാർത്ഥചിത്രപ്രചുരം പദപദ്യാത്മകം ശ്രീകൃഷ്ണലീലാശ്രയം കാവ്യം പ്രാരിപ്സുഃ”
ഹ്ലാദിനിയിലെ ഈ പ്രസ്താവനയിൽനിന്നു മാനവേദനു മറ്റു മേന്മകൾക്കു പുറമേ ശരീരസൗഭാഗ്യവുമുണ്ടായിരുന്നു എന്നും ശ്രീപരമേശ്വരന്റെ വരപ്രസാദംനിമിത്തമാണു് അദ്ദേഹത്തിനു മഹാകവിത്വം സിദ്ധിച്ചതെന്നും ഊഹിക്കാം. അതിൽ എത്ര പരമാർത്ഥമുണ്ടെന്നു നിർണ്ണയമില്ല. എന്നാൽ ചമ്പുവിലും ഗീതിയിലും നിന്നു വിഷ്ണുവിലെന്നപോലെ ശിവനിലും അദ്ദേഹത്തിനു് അചഞ്ചലമായ ഭക്തിഭാവം ഉണ്ടായിരുന്നതായി വെളിവാകുന്നുണ്ടു്.
33.5ചമ്പൂസംക്ഷേപം
മാനവേദചമ്പുവിലെ ഓരോ സ്തബകത്തേയും ഓരോ സർഗ്ഗമാക്കി പന്ത്രണ്ടു സർഗ്ഗങ്ങളിൽ രചിച്ചിട്ടുള്ള ഒരു കാവ്യമാണു് ചമ്പൂസംക്ഷേപം. പ്രണേതാവു് ആരെന്നറിയുന്നില്ല. ഗ്രന്ഥകാരന്റെ സമകാലികനും അദ്ദേഹത്തിന്റെ ആശ്രിതനുമായ ഒരു കവിയായിരിക്കാം. പ്രതിപാദനം സരളമാണു്. സംക്ഷേപത്തിലെ പ്രഥമശ്ലോകം താഴെ ഉദ്ധരിക്കുന്നു.
“ശബ്ദാഗമാംഭോനിധിപാരദൃശ്വ
ശ്രീമാനവേദാഭിധഭൂമിപേന
ഗ്രന്ഥഃ കൃതോ ഭാരതചമ്പുസംജ്ഞ
സ്തസ്യാദ്യ സംക്ഷേപമുദാഹരാമി.”
അടിയിൽക്കാണുന്നതു് അഞ്ചാംസർഗ്ഗത്തിന്റെ അവസാനത്തിലുള്ള ശ്ലോകങ്ങളാണു്.
“പാരത്രികേഽഥാവസിതേ വിധാനേ
ഭ്രാതുര്യഥാവിധ്യമരോപമേന
ഭീഷ്മേണ സംസ്ഥാപ്യ വിചിത്രവീര്യോ
ഭദ്രാസനേ രത്നമയേഽഭിഷിക്തഃ.
തസ്മിൻ മഹീം ശാസതി മാനവേന്ദ്രേ
വിചിത്രവീര്യേ മഹിതപ്രഭാവേ
പരാർത്ഥദാരേഷു രതിർജ്ജനാനാ
മഭൂന്ന ദാനാദ്യനുരഞ്ജിതാനാം.
രാജാസൗ മഹനീയകീർത്തിരഖിലക്ഷോണീന്ദ്രമൗലിസ്ഫുരൽ
പാദാംഭോജയുഗഃക്ഷരന്മധുഗിരാ ചേഷ്ടാർത്ഥദാനേന ച
ഭൂദേവാൻ സകലാൻ പ്രജാശ്ച സകലാഃ സമ്മോദയൻ പാലയൻ
ഭൂമിം സാഗരമേഖലാമനുദിനം പുര്യാമതിഷ്ഠൽ സ്വയം.”
33.6മാനവേദന്റെ സമകാലികന്മാർ
നാരായണപണ്ഡിതർ — ജീവചരിത്രം
രഘുവംശത്തിനു പദാർത്ഥദീപികയെന്നും കുമാരസംഭത്തിനു വിവരണമെന്നുമുള്ള പേരുകളിൽ രണ്ടു സർവസ്പർശികളും സന്ദേഹച്ഛേദികളുമായ സംസ്കൃതവ്യാഖ്യാനങ്ങൾ നിർമ്മിച്ച നാരായണൻ നമ്പൂരി മല്ലീനാഥകല്പനായ ഒരു മഹാപണ്ഡിതനാകുന്നു. അദ്ദേഹം സ്വകൃതികളിൽ തന്നെപ്പറ്റി ചില വിവരങ്ങൾ പ്രസ്താവിച്ചിട്ടുണ്ടു്. രഘുവംശവ്യാഖ്യയുടെ ഒരു മാതൃകാഗ്രന്ഥത്തിൽ താഴെച്ചേർക്കുന്ന ശ്ലോകം കാണുന്നു.
“ധീധൃക്‍ സൽകാവ്യസൃഷ്ടാവിതി കലിദിവസേ
സോമതൽപുത്രസർപ്പൈ
സ്സാർദ്ധം ഷഷ്ഠേ തുലാസ്ഥേ സതി ദിവസകരേ
വൃശ്ചികസ്ഥേ തു ഭൗമേ
ദേവാചാര്യേ വിലഗ്നേ വൃഷജൂഷി ദനുജാ
നാം ഗുരൗ സിംഹലീനേ
മീനേ ലീനേഽർക്കപുത്രേ സതി ച വിവരണ
സ്യാസ്യ ജാതഃ പ്രണേതാ.”
ഈ ജാതകശ്ലോകത്തിൽനിന്നു നമ്പൂരിയുടെ ജനനം കൊല്ലം 761-ാമാണ്ടു തുലാമാസത്തിലാണെന്നു വെളിപ്പെടുന്നു. പദാർത്ഥ ദീപികയിലും വിവരണത്തിലും,
‘ഷട്പദമുഖരിതഗണ്ഡം കോടീരഭരാവബദ്ധശശിഖണ്ഡം
പ്രണമത വാരണതുണ്ഡം പദകമലപ്രണതസകലസുരഷണ്ഡം’
എന്നു പ്രാരംഭത്തിൽ വിനായകവന്ദനപരമായ ഒരുശ്ലോകമുണ്ടു്. അതു കഴിഞ്ഞു ദീപികയിൽ
“പാതു വോ നരസിംഹസ്യ നഖാ ബാലേന്ദുകോമളാഃ
ദൈത്യവർഗ്ഗതമസ്തോമവിദാരണസുദാരുണാഃ”
എന്നും, വിവരണത്തിൽ
“സുരാരാതേർവക്ഷഃകുഹരരുധിരക്ഷോദകപിശൈഃ
സ്വതഃശ്വേതൈസ്സന്ധ്യാകപിശശശിഖണ്ഡാംശുസദൃശൈഃ
നഖദ്യോതൈർഭക്തപ്രകരഹൃദയധ്വാന്തഭിദുരാ
ദയാ കാചിദ്ദിവ്യാ വിലസതി പുരശ്രേണിവിപിനേ”
എന്നും ‘പുരശ്രേണിവിപിന’ത്തിലെ നരസിംഹമൂർത്തിയെ വന്ദിക്കുന്ന ഓരോ ശ്ലോകവുമുണ്ടു്. അതിനുമുമ്പു വിവരണത്തിൽ
“അപാരകരുണാപൂരതരംഗിതദൃഗഞ്ചലം
കളായകോമളച്ഛായം ജാനകീനായകം ഭജേ”
എന്നു ശ്രീരാമപരമായും ഓരോ വന്ദനശ്ലോകം കാണുന്നു. നരസിംഹസ്മരണത്തിനുമേൽ കവി ബ്രഹ്മകളത്തെ ശിവനെ സ്തുതിക്കുന്നു.
“ഭാതി ബ്രഹ്മഖലേ കാചിൽ കരുണാ ശരണാർത്ഥിനാം
ഭവനാശകരീ ഗൗരീകുചകുംകുമപങ്കിലാ.” (പദാർത്ഥദീപിക)
“ലോകാനാമുദയസ്ഥിതിക്ഷയകരീ വന്ദാരുവൃന്ദാരക
ശ്രേണീമൗലിമണിപ്രഭാരവികരപ്രോദ്യൽപദാംഭോരുഹാ
ഭാതി ബ്രഹ്മഖലാലയേ ശശികലാശുംഭജ്ജടാവല്ലരീ
ഭക്താഭീഷ്ടവിധാനകല്പലതികാ കാചിൽ കൃപാവല്ലരീ.”(വിവരണം)
പിന്നീടു ചെറുമന്നത്തു ശിവനെപ്പറ്റി വിവരണത്തിൽമാത്രം ഒരു ശ്ലോകമുണ്ടു്.
“അങ്ഗേ തുങ്ഗശശാങ്കശംഖധവളം കോടീരഭാരേ പരേ
ബാലാദിത്യകരാംകുരപ്രതിഭടം കണ്ഠേ ഘനശ്യാമളം
സത്വാദീനപി ബിഭ്രതം ത്രിജഗതാം രക്ഷാദിസിദ്ധ്യൈ ഗുണാ
നാബദ്ധാഞ്ജലി ബാലമന്ദനിലയം മാരാരിമാരാധയേ.”
ചെറുമന്നത്തുക്ഷേത്രം കിള്ളിക്കുറിശ്ശിമങ്ഗലത്തുനിന്നു രണ്ടുനാഴിക വടക്കുമാറി സ്ഥിതിചെയ്യുന്നു. രണ്ടു വ്യാഖ്യാനങ്ങളിലും ഒന്നുപോലെ ബ്രഹ്മകളത്തെ സ്മരിക്കുന്നതുകൊണ്ടു മലബാറിൽ പൊന്നാനിത്താലൂക്കിൽപ്പെട്ട ആ സ്ഥലമാണു് പ്രസ്തുതപണ്ഡിതന്റെ ജന്മഭൂമി എന്നു ചിലർ ഊഹിക്കുന്നു. അനന്തരം നാരായണൻ തന്റെ സാഹിത്യദേശികനായ ആനായത്തു കൃഷ്ണപ്പിഷാരടിയെ രണ്ടു വ്യാഖ്യകളിലും ചുവടേ ചേർക്കുന്ന പദ്യത്തിൽ വന്ദിക്കുന്നു.
“കൃഷ്ണോ വിബുധാധിപതിർന്നിഷ്ണാതോ വിതരണേഷു വിദ്യായാഃ
മുഷ്ണാതു ഹൃദയതിമിരം പുഷ്ണാതു ച മംഗലാനി സകലാനി.”
ഓരോ സർഗ്ഗാന്തത്തിലും ‘ശ്രീകൃഷ്ണപ്രിയശിഷ്യസ്യ നാരായണ സ്യ കൃതൗ’ എന്നൊരു കുറിപ്പും കാണ്മാനുണ്ടു്.
വിവരണം കാളിദാസകൃതമായ കുമാരസംഭവത്തിലെ ആദ്യത്തെ എട്ടു സർഗ്ഗങ്ങൾക്കുമാത്രമേ രചിച്ചിട്ടുള്ളു. ‘സർഗ്ഗോയം ചരമോ ഗുണൈരചരമഃ’ എന്നു നാരായണൻ തന്നെ ആ വസ്തുത പ്രഖ്യാപനം ചെയ്തിട്ടുണ്ടു്. ആ വ്യാഖ്യാനത്തിൽ ഒടുവിൽ കാണുന്ന അധോലിഖിതങ്ങളായ ശ്ലോകങ്ങൾ അനുവാചകന്മാരുടെ ശ്രദ്ധയെ സവിശേഷം ആകർഷിക്കുന്നവയാണു്.
“കാളീ ച നീലകണ്ഠശ്ച തൽപരൗ യൽപ്രിയേ സദാ
തേനേയം രചിതാ വ്യാഖ്യാ തത്ര കോ നാമ വിസ്മയഃ?”
“മാതാ കാളീ പിതാ വാ പദനതവിബുധോ
നീലകണ്ഠശ്ച യസ്യ
ഭ്രാതാ തു ശ്രീകുമാരഃ സ ഖലു നിഖിലമ
പ്യുത്ഥിതം വിഘ്നജാലം
നിഘ്നൻ വിഘ്നേശകല്പഃ കൃതവിവൃതിതരി
ർദ്ദുസ്തരം കാളിദാസാ
ദുദ്ഭൂതം കാവ്യരത്നാകരമിദമകരോദ്
ബാലലീലാനുകൂലം.
സമസ്തലോകോപകൃതൗ കൃതോദ്യമോ
യ ഏവമാലക്ഷിതസർവ്വലക്ഷണഃ
സ്ഫുടം സമാചഷ്ട കുമാരസംഭവം
നമാമി തം ദേശികവര്യമാദരാൽ.
ശ്വേതഗ്രാമവനാഹ്വയേ മുരരിപോരാരാമഭൂതേ വരേ
ഗ്രാമേ യഃ പുരുഷോത്തമസ്സമുദഭൂൽ ഖ്യാതഃ കവീനാം പദേ
പുത്ര്യാസ്തസ്യ സുതഃ സ്വമാതുലമുഖാദാപീതകൗമാരത
ന്ത്രാംഭോധിപ്രഭവാമൃതോ രചിതവാനേതൽ സ നാരായണഃ
മാനമേയോദയം എന്ന മീംമാസാഗ്രന്ഥത്തിലെ മേയപരിച്ഛേദത്തിന്റെ രചയിതാവും പ്രസ്തുത പണ്ഡിതൻതന്നെ. അതിന്റെ അവസാനത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു.
“യൽകീർത്തിർന്ന ഹി മാതി ഹന്ത മഹതി
ബ്രഹ്മാണ്ഡഭാണ്ഡോദരേ
യസ്യാജ്ഞാം പ്രണതൈശ്ശിരോഭിരനിശം
ധത്തേനൃപാണാം ഗണഃ
സോയം നാടകതർക്കകാവ്യനിപുണഃ
പ്രജ്ഞാതപാതഞ്ജലോ
ഭക്തശ്ചക്രിണി മാനവേദനൃപതി
ർജ്ജാഗർത്തി ധാത്രീതലേ.
പൃഥ്വീവൃത്രജിതാ നിതാന്തമഹിതേനൈതേന സഞ്ചോദിതൈ
രസ്മാഭിഃ കൃശശേമുഷീ വിലസിതൈരഭ്യാസഹീനൈരപി
പ്രാങ്നാരായണസൂരിണാർദ്ധരചിതം തന്മാനമേയോദയം
മോഹാൽ പൂരയിതും കൃതാ മതിരിയം; സന്തഃ പ്രസീദന്തു നഃ.
യഃഖ്യാത: പുരുഷോത്തമസ്ത്രിജഗതി പ്രജ്ഞാകവിത്വാദിഭിഃ
പുത്ര്യാസ്തസ്യ സുതസ്തദീയതനയാൽകൗമാരതന്ത്രാംബുധേഃ
സുബ്രഹ്മണ്യ ഇതി ത്രിലോകവിദിതാദാപീതശാസ്ത്രാമൃതഃ
സോഹം പൂരിതവാനിദം പ്രകരണം നാമ്നാ സ നാരായണഃ”
പിന്നീടു ‘കൃഷ്ണോ വിബുധാധിപതിഃ’ എന്ന ശ്ലോകമാണു് കാണുന്നതു്. അതു കഴിഞ്ഞു താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു.
“കുമാരിലവചോജാലപയോധിശരദിന്ദവേ
ശിഷ്യസന്താനസന്താനതരവേ ഗുരവേ നമഃ
സുബ്രഹ്മണ്യാദധീതാഃ ക്ഷിതി വിബുധപതേഃ
കാശികാതർക്കമാർഗ്ഗാ
രാമാചാര്യാച്ച പശ്ചാൽ സകലമധിഗതം
യേനകൗമാരതന്ത്രം
കൃഷ്ണാൽ കാവ്യാർത്ഥമീമാംസക പരിവൃഢതഃ
കാവ്യമാർഗ്ഗാവഗന്താ
സോയം നാരായണാഖ്യോ വ്യലിഖദഖിലലോ
കാപഹാസാർത്ഥമേതൽ,
വേലാലംഘിപയഃപയോധിവിസരൽകല്ലോലതുല്യോദയൈ
രാലാപാവിഷയൈര്യശോഭിരഖിലം ലോകം പരിഷ്കുർവ്വതേ
ലീലാനിർജ്ജിതശാത്രവായ ച വയം തുഭ്യം കിമാശാസ്മഹേ?
ശൈലാബ്ധീശ്വര മാനവേദനൃപതേ ജീയാസ്സഹസ്രം സമാഃ.
സ്ഫീതം കീർത്തി പയസ്തഥാപി മഹതാ ചിത്രം പ്രതാപാഗ്നിനാ
തപ്താദണ്ഡകടാഹതോപി പരിതഃ പ്രോത്സിച്യമാനം മുഹുഃ
നൈവായാതിവിശാമ്പതേ വിരളതാംന്നൈവോഷ്ണഭാവംകദാ
പ്യാദത്തേ നരവര്യ കിഞ്ച നിതരാം മാധുര്യമാലംബതേ.
“മാനവേദ ഇതി മിശ്രിതം പദം
പ്രീതിമൂലമിതി വാചകം കഥം
കീദൃശഞ്ച തദമിത്രമൂർജ്ജിതം
ജായതേ കഥയ സംയുഗാജിരേ?”
ഈ ശ്ലോകങ്ങളിൽനിന്നു നാരായണന്റെ പിതാവു നീലകണ്ഠനും മാതാവു കാളിയും ആയിരുന്നുവെന്നും കാളിയുടെ അച്ഛൻവെള്ളുർക്കാട്ടു (ശ്വേതഗ്രാമവനം) പുരുഷോത്തമൻ നമ്പൂരി പ്രജ്ഞകൊണ്ടും കവിത്വംകൊണ്ടും പ്രഖ്യാതനായിരുന്നു എന്നും അദ്ദേഹത്തിന്റെ പുത്രനായ സുബ്രഹ്മണ്യൻ നമ്പൂരി ഭാട്ടമീമാംസയിൽ പ്രാവീണ്യം സമ്പാദിച്ചിരുന്നു എന്നും അദ്ദേഹത്തിൽനിന്നു കാശികയും തർക്കമാർഗ്ഗങ്ങളും മീമാംസയും അഭ്യസിച്ചു എന്നും തദുപരി രാമൻ എന്ന മറ്റൊരു ഗുരുനാഥന്റെ അന്തേവാസിത്വംകൂടി മീമാംസാവിഷയത്തിൽ സ്വീകരിച്ചു എന്നും സഹൃദയധുരീണനായ കൃഷ്ണപ്പിഷാരടി പഠിപ്പിച്ചതു സാഹിത്യവിദ്യയാണെന്നും വെളിപ്പെടുന്നു. ഈ കാശിക കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിന്നു സുചരിതമിശ്രൻ രചിച്ച വ്യാഖ്യയാകുന്നു. നാരായണനു ശ്രീകുമാരൻനമ്പൂരി എന്നൊരു സഹോദരനുമുണ്ടായിരുന്നു. മാനവേദരാജാവിന്റെ ആസ്ഥാന പണ്ഡിതന്മാരിൽ അന്യതമനായിരുന്നു അദ്ദേഹം എന്നതിനു പുറമേ മേയപരിച്ഛേദം രചിച്ചതു് ആ രാജാവിന്റെ ആജ്ഞ നിമിത്തമായിരുന്നു എന്നും കാണുന്നു. തന്റെ സ്വാമിക്കു നാടകം, കാവ്യം, തർക്കശാസ്ത്രം, യോഗശാസ്ത്രം ഇവയിലുണ്ടായിരുന്ന നൈപുണ്യത്തേയും ശ്രീകൃഷ്ണഭക്തിയേയും പറ്റി അദ്ദേഹം ‘യൽകീർത്തിർന്നഹി മാതി’ എന്ന ശ്ലോകത്തിൽ പ്രകടമായി പ്രസ്താവിക്കുന്നു. മാനവേദനു മുൻപു് അദ്ദേഹം സ്വർഗ്ഗതനായിരിക്കണം.
കൃതികൾ
മൂന്നു കൃതികളെപ്പറ്റി സൂചിപ്പിച്ചു കഴിഞ്ഞു. ഇവ കൂടാതെ വിവരണത്തിൽ കാണുന്ന (1) ഗോവിന്ദാങ്ഗ ഗുണൗഘവർണ്ണനവിധൗ ദക്ഷസ്യ (2) ശ്രീമാസോത്സവചമ്പു കാവ്യരചനാദക്ഷസ്യ (3) ആശ്ലേഷാശതകാദി പദ്യരചനാദക്ഷസ്യ (4) ശ്രീമദ്ഭാഗവതപ്രബന്ധരചനാദക്ഷസ്യ (5) ഊഢാഭോഗനൃസിംഹചമ്പുരചനാദക്ഷസ്യ (6) വൈദേഹീനവസങ്ഗചമ്പുരചനാദക്ഷസ്യ (7) ശർവാണീചരിതസ്തുതിപ്രണയനേ ദക്ഷസ്യ എന്നീ പ്രസ്താവനകളിൽനിന്നു നാരായണൻ കുറഞ്ഞ പക്ഷം ഗോവിന്ദാങ്ഗവർണ്ണനം, മാസോത്സവചമ്പു, ആശ്ലേഷാശതകം, ഭാഗവതചമ്പു, നൃസിംഹചമ്പു, വൈദേഹീനവ സങ്ഗചമ്പു, ശർവാണീചരിതസ്തുതി എന്നീ കൃതികൾ കൂടിയെങ്കിലും നിർമ്മിച്ചിട്ടുണ്ടെന്നു കാണാം. ഇവയിൽ ആശ്ലേഷാ ശതകം മാത്രമേ കിട്ടിയിട്ടുള്ളു.
വ്യാഖ്യാനങ്ങൾ
ഈ വ്യാഖ്യാതാവിനു വേദവേദാങ്ഗങ്ങളിലും സ്മൃതികളിലും ഇതിഹാസപുരാണങ്ങളിലും വ്യാകരണം, അലങ്കാരം മുതലായ ശാസ്ത്രങ്ങളിലും കോശങ്ങളിലും കാവ്യാനാടകാദിവിവിധവാങ്മയങ്ങളിലുമുള്ള വിസ്മയനീയമായ അവഗാഹം ദീപികയിലും വിവരണത്തിലും ഒന്നുപോലെ സന്ദർശിക്കാവുന്നതാണെങ്കിലും വിവരണമാണു് ഒന്നുകൂടി സഹൃദയശ്ലാഘയെ അർഹിക്കുന്നതു്. ദീപികയിൽ താഴെ ഉദ്ധരിക്കുന്ന സൂചന കാണുന്നു.
“രഘുവംശമഹാകാവ്യേ പദാർത്ഥാന്വയശാലിനീ
വാക്യാർത്ഥാലം ക്രിയോപേതാ മിതാ വ്യാഖ്യാ വിലിഖ്യതേ.
വിദ്വാംസോ ഹി വിമത്സരാ നൃപതയഃ കാര്യേഷു പര്യാകുലാ
മൂഢാഃ പ്രൗഢതമഃപ്രരോഗമലിനാഃ കിന്തൈരലം ചിന്തയാ
ഏഷാ സ്യാൽ ഫലശാലീനീ ന രചനാ നൂനം തഥാപ്യത്ര യേ
സന്തസ്സന്തി പരോപകാരനിരതാശ്ശൃണ്വന്തു തേ മേ ഗിരം.”
ഈ സൂചനയിൽനിന്നു് ആ വ്യാഖ്യാനത്തിന്റെ ഉദ്ദേശം പരിമിതമാണെന്നു സിദ്ധിക്കുന്നു. വിവരണത്തിന്റെ സ്ഥിതി അതല്ല.
“പ്രാചീനാചാര്യകൃതഃ സുവിചാര്യ കുമാരസംഭവവ്യാഖ്യാഃ
ബാലപ്രബോധനാർത്ഥം ലളിതം കരവാണി വിവരണം തസ്യ.
പ്രാചീനസൂരിവിഹിതേ മഹതിപ്രഭൂത
വ്യാഖ്യാന്തരേ വിഫല ഏഷ പരിശ്രമോ മേ
വാതി പ്രകാമസുഭഗേ മലയാദ്രിജാതേ
വാതേ ഫലം കിമു കരോതി മുഖാനിലോയം?
വ്യാഖ്യൈഷാ തു തഥാപി പ്രദർശിതാന്വയപദാർത്ഥവാക്യാർത്ഥാ
വിവൃതസമാസാ പഠതാം ഗുരുതരമുപകാരമാരചയേൽ.”
എന്നും മറ്റും പ്രാരംഭത്തിൽ ഔദ്ധത്യപരിഹാരത്തിനായി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടെങ്കിലും, ‘കുമാരസംഭവപദാർത്ഥാലോചനപ്രക്രിയാനിഷ്ണാത’മാണു തന്റെ വ്യാഖ്യാനമെന്നു് അദ്ദേഹം പ്രതിസർഗ്ഗം പ്രഖ്യാപിക്കുന്നുണ്ടു്. അതു് അയ അയഥാർത്ഥവുമല്ല. വിവരണത്തിനുമേലാണു് ദീപിക രചിച്ചതു് എന്നു വ്യാഖ്യാതാവു രഘുവംശം ഏകാദശസർഗ്ഗത്തിലെ ‘യാവദാദിശതി പാർത്ഥിവസ്തയോഃ’ എന്ന ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ ‘അസ്യോപപത്തിരസ്മാഭിരേവ യാവദ് ഗിരഃ ഖേ മരുതാം ചരന്തീത്യത്ര’ എന്ന പംക്തിയിൽ കാണിച്ചുതരുന്നുണ്ടു്. വിവരണത്തിൽ എല്ലാ സർഗ്ഗങ്ങളുടേയും അവസാനത്തിൽ ആ സർഗ്ഗത്തിൽ പ്രതിപാദിതമായ കഥകൂടി സംക്ഷേപിച്ചു് ഓരോ ശ്ലോകത്തിൽ ഘടിപ്പിച്ചിരിക്കുന്ന,
“സർഗ്ഗോയം പ്രഥമോ ഗുണൈശ്ച ഗിരിജാലാവണ്യസാരംപരം
യസ്മിൻ വർണ്ണയതി സ്മ കർണ്ണമധുരൈർവണ്ണൈഃ കവിഗ്രാമണീഃ”
“സർഗ്ഗം പഞ്ചമ ഏഷ വഞ്ചനപടോർമ്മായാവടോശ്ചേഷ്ടിതൈ
രുന്മീലൽകമനീയകോമളരസോ ലോകോത്തരാർത്ഥോദയഃ”
എന്നും മറ്റുമുള്ള പ്രസ്താവനകൾ പരിശോധിക്കുക. അണ്ണാമലയുടെ വ്യാഖ്യാനം അനുസരിച്ചാണു് താൻ വിവരണം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നതു് എന്നു നാരായണൻ പ്രസ്താവിച്ചിട്ടുള്ളതിനു തെളിവായി ‘വ്യാഖ്യാന്തരേഷു ദൃഷ്ടേഷു’ എന്ന ശ്ലോകം മറ്റൊരു ഘട്ടത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. കാളിദാസനെപ്പറ്റി അദ്ദേഹത്തിനുള്ള ബഹുമാനം അന്യാദൃശമായിരുന്നു. താഴെക്കാണുന്ന ശ്ലോകം ദീപികയുടെ ഒടുവിൽ ഉള്ളതാണു്.
“ഗംഭീരാപി പ്രസന്നാ മൃദുരപി ച വിമ
ർദ്ദക്ഷമാ ലേശതോപി
സ്പൃഷ്ടാ ദോഷൈർന്ന കിഞ്ചിൽ സകലഗുണഗണാ
ലംക്രിയാവാസഭൂമിഃ
വ്യംഗ്യൈസ്ത്രൈവിധ്യഭാഗ്ഭിഃ പ്രതികലമമൃത
സ്യന്ദിനീ സന്ദുഹാനാ
ചിത്തനന്ദം ബുധാനാം ജഗതി വിജയതേ
കാളിദാസസ്യ വാണീ.”
33.7മാനമേയോദയത്തിലെ മേയപരിച്ഛേദം
മേയ (പ്രമേയ)പരിച്ഛേദത്തിന്റെ കർത്താവു താനാണെന്നു നാരായണൻ വിവരണത്തിൽ ‘മീമാംസോചിതമാനമേയഘടനാദക്ഷസ്യ’ എന്ന പദദ്വാരാ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ടു്. കുമാരിലമതാനുഗനായ അദ്ദേഹം ദ്രവ്യം, ജാതി, ഗുണം, ക്രിയ, അഭാവം എന്നിങ്ങനെ അഞ്ചു പ്രമേയങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളു.
“പ്രമേയം ബഹുധാ ലോകേ പ്രാഹുഃ പ്രാഭാകരാദയഃ
പ്രമാണാഭാസവിശ്വാസവ്യാകുലീകൃതചേതസഃ
ആചാര്യമതപീയൂഷപാരാവാരവിഹാരിണഃ
വയം താവൽ പ്രമേയം തു ദ്രവ്യജാതിഗുണക്രിയാഃ
അഭാവശ്ചേതി പഞ്ചൈതാൻ പദാർത്ഥാനാദ്രിയാമഹേ”
എന്നാണു് അദ്ദേഹത്തിന്റെ പ്രതിജ്ഞ. തനിക്കു പല കാര്യങ്ങളിലും മാർഗ്ഗദർശകനായിരുന്ന മേല്പുത്തൂർ ഭട്ടതിരിയുടെ ഒരു ശാസ്ത്രഗ്രന്ഥം നാരായണൻ ഈ വിധത്തിൽ അത്യന്തം പ്രാഗല്ഭ്യത്തോടുകൂടി പൂരിപ്പിച്ചു. ഭട്ടതിരിക്കും മാനവേദനും ഇഷ്ടദേവതയായ മഹാവിഷ്ണുവിനെ അദ്ദേഹം വർണ്ണിക്കുന്ന രണ്ടു ശ്ലോകങ്ങൾ ഒടുവിൽ കാണുന്നു. അവയിൽ ഒന്നു താഴെച്ചേർക്കുന്നു:
“ഭോ ഭോ ദുഷ്കർമ്മവർഗ്ഗാഃ പരിഹരത മദീ
യാമിമാമംഗവല്ലീം
ബ്രൂ മസ്സൗഹാർദ്ദയോഗാൽ പരിചയജനിതാ
ന്നാന്യഥാ യാത ശങ്കാം
ഹന്താ യുഷ്മൽകുലാനാം ദലിതകുവലയ
ശ്യാമളൈഃ കോമളൈസ്തൈ
ർഗ്ഗാത്രൈർന്നേത്രോത്സവം നോ വിതരതി ഭഗവാൻ
ഭാർഗ്ഗവീഭാഗ്യഭൂമാ.”
33.8ആശ്ലേഷാശതകം
നാരായണൻനമ്പൂരി തന്റെ പ്രേമഭാജനമായ ആശ്ലേഷയുടെ ചരമത്തെ അധികരിച്ചു രചിച്ച മനോഹരമായ ഒരു വിലാപകാവ്യമാണു് ആശ്ലേഷാശതകം. സംസ്കൃതസാഹിത്യത്തിൽ വിലാപകൃതികൾ വിരളങ്ങളാകയാൽ ആശ്ലേഷാശതകത്തിനു ഗണ്യമായ ഒരു സ്ഥാനം നല്കേണ്ടതുണ്ടു്. നായികയ്ക്കു് ആശ്ലേഷ എന്നു പേർ വന്നതു് ആയില്യം നക്ഷത്രത്തിൽ ജനിക്കുകകനിമിത്തമാണു്. ആ സ്ത്രീരത്നം സാമൂതിരിക്കോവിലകത്തെ ഒരു രാജ്ഞിയെന്നാണു് ഐതിഹ്യം. യഥാർത്ഥമായ നാമധേയം ‘ഗംഗാ’ എന്നായിരുന്നു എന്നു “ഗംഗേതി പ്രഥിതാ കരോഷി സതതം സന്താപമത്യദ്ഭുതം” എന്നും “ഗംഗാം സംപ്രാപ്യ കാന്താം” എന്നുമുള്ള വചനങ്ങളിൽനിന്നു വെളിപ്പെടുന്നു. പ്രസ്തുതകൃതിയിൽനിന്നു മാതൃക കാണിക്കുവാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം.
“ആശ്ലേഷാവിമലാ ദ്വിജൈഃ പരിവൃതാ സന്മാർഗ്ഗസഞ്ചാരിണീ
നക്ഷത്രേഷ്വപി ദൃശ്യതേ ദ്യുതിമതീ ക്ഷത്രേഷു ചാത്യുന്നതാ
സാമ്യേ സത്യപി ച ദ്വയോഃ പ്രഥിതയോരാദ്യാ വിനിന്ദ്യാബുധൈഃ
ശ്ലാഘ്യാന്യാദ്ഭുതമേതദീയമധികം ഗണ്ഡാന്തമാഹുശ്ശുഭം,”
“കാന്തേ കല്പലതേ കദാചിദപി തേ മാധ്വീരസാസ്വാദനാ
ദന്യാസ്വാദപരാങ്മുഖഃ പരഭൃതോ ഹാഹന്ത ദീനാം ദശാം
സംപ്രാപ്തോ ലുഠതി ശ്രമേണ ധരണൗ ത്വന്തു സ്ഥിതാ നാകിനാ
മാരാമേ ക്വചനാപി ദുർഗ്ഗമതമേ കഷ്ടം വിധേശ്ചേഷ്ടിതം.”
ഹേ കാന്തേ ഭാവകർമ്മപ്രകൃതിസുമധുരൈഃ
പ്രത്യയൈരത്യുദാരാ
പുംവദ്ഭാവാഭിരാമാ ബഹുലഗുണഗണൈ
രദ്ഭുതൈരഭ്യുപേതാ
സ്വാഭ്യാസാലുപ്തവർണ്ണപ്രസൃതപദദശാ
സൂചിതാശേഷഭാവാ
സോൽകർഷാ പാണിനീയാ സരണിരിവ രതി
ശ്ശോഭതേ താവകീനാ.”
അടിയിൽ ചേർക്കുന്നതു പ്രസ്തുതകാവ്യത്തെപ്പറ്റിയുള്ള പ്രശസ്തിയാണു്.
“അസൂയാമുന്മൂല്യ പ്രണയിജനദാക്ഷിണ്യപദവീ
മുപാദായ പ്രീതിപ്രവണമുരരീകൃത്യ ച മനഃ
പിബന്തു സ്വച്ഛന്ദം സരസസരസാ ഹന്ത രസികാ
ശ്ശതശ്ലോകീമേനാമതിലളിതശൃങ്ഗാരമധുരാം.”
ഒരു മഹാനായ പണ്ഡിതൻ, സർവതന്ത്രസ്വതന്ത്രനായ വ്യാഖ്യാതാവു്, വാസനാപൂർണ്ണനായ കവി എന്നിങ്ങനെ പല നിലകളിൽ നാരായണൻ നമ്പൂരി നമ്മുടെ സമഗ്രമായ ബഹുമാനത്തിനു പാത്രീഭവിക്കുന്നു.
33.9ദിവാകരകവി — ചരിത്രം
കോഴിക്കോട്ടെ ഏതോ ഒരു മാനവേദൻരാജാവിന്റെ മറ്റൊരു ആസ്ഥാനപണ്ഡിതനായിരുന്നു ചോളദേശീയനായ ദിവാകരകവി. കൊല്ലം ഏഴാം ശതകത്തിൽ ശക്തൻമാനവിക്രമൻതമ്പുരാനു് ഉദ്ദണ്ഡശാസ്ത്രികൾ എങ്ങനെയോ അതുപോലെ ആ മാനവേദന്റെ പ്രീതിക്കു പാത്രീഭൂതനായിരുന്നു പ്രസ്തുതകവി. താഴെക്കാണുന്ന പ്രസ്താവനകൾ രണ്ടും അദ്ദേഹത്തിന്റെ കൃതിയായ ലക്ഷ്മീമാനവേദം നാടകത്തിലുള്ളതും അവയിൽ ആദ്യത്തേതു തന്നെയും രണ്ടാമത്തേതു തന്റെ സ്വാമിയേയും പരാമർശിക്കുന്നതുമാകുന്നു.
“അസ്തി ഖലു മന്ദമാരുതാന്ദോളിതപൂഗപാളീമധൂളീബഹുളപരിമളഭ്രാന്ത ഭ്രമരകുലഝങ്കാരവാചാലിതദിൿ ചക്രവാളേഷു ചോളേഷു രാജ്ഞാ ശ്രീവല്ലഭേന സ്ഥാപിതോ മഹാനഗ്രഹാരഃ, തത്ര വസതാം സോമപാം പക്ഷീലശങ്കരശബരപതഞ്ജലിര ചിതഭാഷ്യൈദമ്പര്യപര്യാലോചനാവിശിഷുശേമുഷീവിശേഷാണാം ബ്രാഹ്മണാനാമതിശയേന പ്രശസ്യസ്യ ഉദ്ബാഹുസുന്ദരസ്യാങ്ഗഭൂത ആമുഷ്യായണോ വിശ്വവിഖ്യാതകീർത്തിർമ്മഹാവ്രതമുഖഭാവിതസകലസുമനസ്തോമഃ സുഗൃഹീതനാമാ വിജയതേ ദിവാകരോ നാമ, തേന ച ധീരോദാത്തസ്യ മാനവേദസ്യ മഹീപതേശ്ചരിതമുപാദായ
അചുംബിതമവദ്യതോ ഗുണവിഭാസിവക്രോക്തിമൽ
കരംബിതരസോദരം കലിതചാരുഭൂഷാശതം
കളത്രമിവ മോഹനം രസികചേതസാം രീതിഭിഃ
കൃതം കിമപി നാടകം ഭരതഭാഗ്യനാഡിന്ധമം.”
ഇതിൽനിന്നു കവി ചോളദേശത്തിലെ ശ്രീവല്ലഭാഗ്രഹാരത്തിൽ ഉദ്ബാഹുസുന്ദരൻ എന്ന ബ്രാഹ്മണശ്രേഷ്ഠന്റെ പുത്രനായി ജനിച്ചു എന്നും ലക്ഷ്മീമാനവേദമെന്ന നാടകം രചിക്കുന്ന കാലത്തിനുമുമ്പുതന്നെ ധാരാളമായി യശസ്സു സമ്പാദിച്ചുകഴിഞ്ഞിരുന്നു എന്നും വിശദമാകുന്നു. അടുത്ത ഗദ്യത്തിൽനിന്നു് ദിവാകരന്റെ ഗദ്യരചനാപാടവവും ഗ്രഹിക്കാവുന്നതാണു്.
“ആദിഷ്ടോസ്മി സകലരാജന്യകോടീരമാണിക്യമയൂഖ മഞ്ജരീനീരാജിതചരണയുഗളസ്യ അദ്വന്ദ്വനിജഭുജാപദാനഗ്രീഷ്മോഷ്മാതിരേകശോഷിതവിമതനരപതികുലമഹാനദീസഹസ്ര കൂലങ്കഷാവലേപപ്രവാഹസ്യ, അശേഷദിഗ്ദന്തികടതടാസ്ഫാലനപ്രതിസ്ഖലനോജ്ജൃംഭമാണോദ്വേലവിലയശഃക്ഷീരപാരാവാരപൂരലഹരീപരമ്പരാപൂരിതബ്രഹ്മാണ്ഡോദരകുഹരസ്യ, ജലധരജലനിധിമിഹിരസുതസുരഭിസുരതരുചിന്താമണിപ്രമുഖവിതരണധൗരേയപ്രഭാവപരീഭാവപണ്ഡിതപാണിപങ്കേരുഹസ്യ, ഷോഡശമഹാദാനസവനദീക്ഷാദീക്ഷിതസ്യ, അപരിമേയഗാംഭീര്യാവധൂതപാഥഃ പരിവൃഢസ്യ, അമന്ദതരധൈര്യാടോപാധരിതമഹാമേരോഃ, വിശ്വോത്തീർണ്ണപരാക്രമപ്രക്രിയാ പരാചീനസവ്യസാചിദോർവൈഭവസ്യ, ദാശരഥികർമ്മകഥന നിഖിലഭുവനവിഖ്യാത ധീരോദാത്തഗുണഗണചമൽകൃതനികൃതികൃതവൈമുഖ്യസ്യ, ചണ്ഡകരതേജഃപ്രാചണ്ഡ്യഖണ്ഡനവൈഭവസ്യ, സുധാകരകാന്തികന്ദളപരിണതിപാടച്ചരവദനസൗഭാഗ്യസ്യ, ആജ്ഞാവജ്ഞാതസുഗ്രീവസ്യ, പ്രതിജ്ഞാനുകൃതപരശുരാമസ്യ, നിരന്തരവിഹരമാണകമലാകരകമലകിഞ്ജല്ക്ക പുഞ്ജരഞ്ജിതദോരന്തരസ്യ, മനുമാന്ധാതൃരഘുനന്ദനനളനഹുഷനാഭാഗഭരതഭഗീരഥദിലീപദശരഥശിബിജീമൂതവാഹനഹരിശ്ചന്ദ്രപ്രമുഖപൂർവതനരാജന്യമണ്ഡലപ്രവർത്തിതാധ്വാധ്വനീനസ്യ, വീതിഹോത്രഗോത്രവാരാകരപാരിജാതസ്യ, ഹനുമദഭിമുദ്രിതകേതോഃ, ആത്മശരാസനാങ്കിതശങ്കരശരാസനസ്യ, ശൈലാർണ്ണവചക്രവർത്തിനശ്ചരണായുധക്രോഡപുരീപുരന്ദരസ്യ, കേരളേശ്വരസ്യ മഹാരാജസ്യ, മാനവേദസ്യ ചരണസരോരുഹോപജീവിനാ മന്ത്രിമണ്ഡലേന യഥാ
‘വാതാപൂരിതകുഞ്ജരോദരഗുഹാഭാങ്കാരഭേരീരവേ
ഗൃധ്രക്രേങ്കൃതിഗീതിശാലിനി ശിവാവക്ത്രോല്കയാ ദീപിതേ
യദ്യുദ്ധക്ഷിതിരങ്ഗമണ്ഡപതലേ നൃത്തം കബന്ധൈഃ കൃതം
പശ്യന്ത്യുദ്ഭടഹർഷമഗ്നമനസോ വേതാളസാമാജികാഃ’
തസ്യദിഗ്വിജയധാടീദുർല്ലളിതതുരഗഖുരപുടനടനദലിതധരണി
തലോച്ചലിതധൂളീപാളീപുരസ്സരധൂമോദ്ഗമപിശുനിതപ്രതാ
പാനലജ്ജ്വാലാജാലോജ്ജൃംഭണജനിതഭയാവനതസമസ്തപരി
പന്ഥിസാമന്തമണ്ഡലസ്യ സ്വാമിനോ മഹാരാജാധിരാജപരമേ
ശ്വരസ്യ ചരിതാനുബന്ധി കിമപി രൂപകം അനേനൈവ
സവിശേഷദർശിതയാ ഭക്ത്യാ അപരമിവ കൈലാസമാരചിത
വതാ അവിരതമാരാധ്യമാനസ്യ, താമ്രചൂഡക്രോഡനഗരീനി
കേതനസ്യ, സകലസുരാസുരമൗലിമന്ദാരമഞ്ജരീമകരന്ദവിന്ദു
സന്ദോഹനിർണ്ണിക്തചരണാരവിന്ദസ്യ. സ്ഥലീശ്വരാഭിധാനസ്യ, ഭഗവതശ്ചന്ദ്രശേഖരസ്യ സന്നിധൗ.”
ഈ മാനവേദൻ തളിയിൽ ക്ഷേത്രം നവീകരണം ചെയ്തതായി ദിവാകരൻ പറയുന്നു. തന്റെ സ്വാമിയുടെ വീര്യവിജയങ്ങളേയും പരാക്രമപ്രഭാവങ്ങളേയും മറ്റും പറ്റി വാവദൂകത പ്രദർശിപ്പിക്കുന്ന കവി അദ്ദേഹത്തിന്റെ കവിത്വത്തേയും പാണ്ഡിത്യത്തേയും കൃഷ്ണഭക്തിയേയും പറ്റി മൗനം ഭജിക്കുന്നതുകൊണ്ടു കൃഷ്ണഗീതികാരനാണോ അദ്ദേഹം ആശ്രയിച്ച മാനവേദൻ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഏഴാം ശതകത്തിന്റെ പൂർവാർദ്ധത്തിനുമേൽ ഒൻപതാം ശതകത്തിന്റെ ഉത്തരാദ്ധത്തിനുമുൻപുള്ള ഒരു കാലഘട്ടത്തിലാണു് അദ്ദേഹത്തിന്റെ ജീവിതമെന്നുമാത്രം സ്ഥൂലമായി പറയാം. അത്രമാത്രം പഴയ ആദർശഗ്രന്ഥങ്ങൾ കിട്ടീട്ടുണ്ടു്. ഒരാദർശഗ്രന്ഥത്തിൽ “മാനവിക്രമസ്യാനുജന്മനോ നീലാപഗാപുരീമഹാരാജസ്യ മാനവേദസ്യ” എന്നു കാണുന്നു. ആ പാഠം അബദ്ധമാണെന്നു തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ പ്രസ്തുത മാനവേദൻ മാനവിക്രമനാമധേയനായ ഒരു സാമൂതിരിപ്പാടിന്റെ അനുജനും കരിമ്പുഴക്കോയിക്കൽ താമസിച്ചിരുന്ന ഏറാൾപ്പാടുമാണെന്നു വന്നുകൂടുന്നു.
33.10ലക്ഷ്മീമാനവേദം
ലക്ഷ്മീമാനവേദം അഞ്ചങ്കത്തിലുള്ള ഒരു വിശിഷ്ടനാടകമാകുന്നു. സമുദ്രരാജാവിന്റെ പുത്രിയായ രാജ്യലക്ഷ്മിയെ മാനവേദമഹാരാജാവു ഭാർഗ്ഗവരാമന്റെ പൗരോഹിത്യത്തിൽ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിവൃത്തം. വിവാഹമണ്ഡപത്തിൽ സമുദ്രരാജാവും നിളാനദീദേവി (ഭാരതപ്പുഴ)യും പ്രവേശിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം പരശുരാമന്റെ വർണ്ണനമാകുന്നു.
“ഷഷ്ഠോവതാരഃ പ്രഥമസ്യ പുംസഃ
സബ്രഹ്മചാരീ ശശിമൗലിസൂനോഃ
വിഹാരശൈലസ്തനുതേ മുദം നോ
മുനിസ്തപോവിക്രമവൈഭവാനാം.”
മറ്റു ചില ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം
നാന്ദി:
“ക്വചിൽ പദനമന്മഹി, ക്വചന മന്ദപാദക്രമം,
ക്വചിജ്ജയിജടാഭൂമി, ക്വചന കമ്പമാനാളകം.
ക്വചിൽ സഫണഫൂൽകൃതി, ക്വപന കങ്കണക്വാണവൽ,
കരോതു ശിവയോസ്സുഖം നടനകർമ്മ തത്താദൃശം.”
കാവ്യം:
“വിപഞ്ചീം പ്രക്വാണഃ, കുസുമകലികാം സൗരഭഗുണോ,
മധുശ്രീരുദ്യാനം, മദസമുദയോ യൗവനദശാം,
വധൂം വ്രീളാമുദ്രാ, ഹിമകരകലാം കാന്തിലഹരീ,
പ്രഭാ രത്നം, രൂഢാ തിലകയതി കാവ്യഞ്ച ഘടനാ.”
കവി തന്നെപ്പറ്റി:
“യേ ഗർവന്തി നിവേശനേഷു വചസാം, യേ തത്സമുല്ലാസനേ
ഷൂത്സിച്യന്ത്യുഭയാനിമാൻ ഗണയിതും ജിഹ്രേതി ജിഹ്വാപരം;
യസ്തന്ത്രദ്വയധർമ്മമർമ്മപദവീസാഹിത്യസൗഹിത്യവി
ത്തസ്മൈ നാമ ദൃഢം ദിവാകരകവിസ്തിഷ്ഠേത സംഖ്യാവതേ.”
കവി തന്റെ നാടകത്തെപ്പറ്റി:
“ഹൃദയാലുഃ കവിരേഷാ പരിഷദ്ഭരതമതദർശിതോന്മേഷാ
നേതാ തു മാനവേദഃ പ്രാപ്തമതോ നഃ പചേളിമം സുകൃതം.”
സൂര്യവന്ദനം:
“ആദിമസ്യ പുരുഷസ്യ ചക്ഷുഷേ,
സാക്ഷിണേ സകലലോകകർമ്മണാം,
വിശ്വബോധകലനാപടീയസേ
തേജസേ ദിവസഹേതവേ നമഃ”
വനം:
“ഉദ്ദാമപോത്രിഗണമുന്മദഹസ്തിവൃന്ദ
മുദ്രിക്തഖഡ്ഗിചയമുല്ലളദേണയൂഥം
ഉഡ്ഡീനബർഹികുലമുൽപതദൃക്ഷസംഘ
മാലോകയേമമഭിരാമമരണ്യമധ്യം.”
വൃക്ഷവിവാഹം:
“അനലഃ പല്ലവമാജ്യം മകരന്ദം കമലകേസരാ ദർഭാഃ
ലാജാഃ പ്രസൂനകലികാസ്സുകുമാരോയം വിവാഹസൽകാരഃ”
ഭരതവാക്യം:
“വിശ്വസ്യാസ്തുശുഭം, സദാ വസുമതീസസ്യോത്തരാ ജായതാം;
സ്വാം വർണ്ണാശ്രമവൃത്തിമാദരയുതാഃ കുർവന്തു സർവാഃ പ്രജാഃ;
ആവിർഭാവമുപൈതു ച ശ്രമവതാം സാരസ്വതം ലോചനം
കർമ്മബ്രഹ്മ ച മാമകീ പുനരയം മീമാംസതാം ശേമുഷീ.”
33.11ദേശമങ്ഗലത്തു് ഉഴുത്തിരവാരിയർ (രണ്ടാമൻ)
ചരിത്രം
ദേശമംഗലത്തു് ഉഴുത്തിരവാരിയർ (രുദ്രദാസൻ) ‘ചന്ദ്രലേഖാ’ അഥവാ ‘മാനവേദചരിതം’ എന്ന പേരിൽ ഒരു സട്ടകം നിർമ്മിച്ചിട്ടുണ്ടു്. സട്ടകം എന്നതു പതിനെട്ടുമാതിരിയിലുള്ള ഉപരൂപകങ്ങളിലൊന്നും പ്രാകൃതഭാഷയിൽ നാലു യവനികകളോടുകൂടി രചിക്കപ്പെടുന്നതുമാണു്. നാടകത്തിലെ അങ്കത്തിന്റെ സ്ഥാനം സട്ടകത്തിലെ യവനിക കൈക്കൊള്ളുന്നു. പ്രവേശകവും വിഷ്കംഭവും പാടില്ല. കവിപ്രസ്താവനയിൽ തന്നേയും തന്റെ പുരസ്കർത്താവിനേയും പറ്റി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടു്. ആ ഭാഗം ചുവടേചേർക്കുന്നു.
“സൂത്രധാരഃ— [2] കസ്യ നർത്തനമാരഭ്യതേ യുഷ്മാഭിഃ?
പാരിപാർശ്വികഃ - സട്ടകോ നർത്തിതവ്യഃ.
സൂത്രധാരഃ— (സഹർഷം) അയമവസരോസ്മാകം പ്രയോഗ വിജ്ഞാനം ദർശയിതും; നികഷഃ ഖലു സട്ടകോ നർത്തകാനാം കവീനാം ച വിദഗ്ദ്ധതായാഃ. (വിചിന്ത്യ)
സ സട്ടകഃ സഹചരഃ കില നാടികായാ-
സ്തസ്യാശ്ചതുർജ്ജവനികാന്തരബന്ധുരാങ്ഗഃ
ചിത്രാർത്ഥസൂത്രിതരസഃ പരമേകഭാഷോ
വിഷ്കംഭകാദിരഹിതഃ കഥിതോ ബുധൈഃ
കസ്യ പുനസ്സരസ്വതീനിഷ്യന്ദസട്ടകോ നർത്തിതവ്യഃ?
പാരിപാർശ്വികഃ— കിമപ്യാശ്ചര്യം ശൃണോതു ഭാവഃ. വായസവദനാൽ പഞ്ചമരാഗ ഉദഞ്ചതി, നിംബവിടപാൽ മോചമുൽപദ്യതേ, കാരസ്കരഫലാൽ പീയൂഷരസഃ പ്രസരതി, യദ്ദേവമന്ദിരബാഹ്യാളിന്ദസമ്മാർജ്ജനാദിവ്യാപാരമാത്രപരായണാൽ പാരശവപശോഃ സന്ധ്യാസമയസംഫുല്ലമല്ലികാമധുരമകരന്ദനിഷ്യന്ദഗർഭഃ സന്ദർഭഃ പ്രവഹതി.
സൂത്രധാരഃ—
മൈവം. ന ഖലു നിന്ദനീയാസ്തത്രഭവന്തഃ പാരശവാഃ യതഃ
യേഷാം ബ്രാഹ്മണലോകപാദയുഗളീശുശ്രൂഷണം ഭൂഷണം
യേഷാം നിർമ്മലകാവ്യചർവണകഥാസംശീലനം ക്രീഡനം
വംശേ യേഷാം ച ശുദ്ധവൃത്തസുഭഗസ്സ രുദ്രമുക്താമണിർ
ജ്ജാതസ്തേഷാം സ്തുതിഷു കസ്യ ഭുവനേ ജിഹ്വാ നിരീഹാ ഭവേൽ?
പാരി:— തസ്യ രുദ്രസ്യ ശ്രീകണ്ഠസ്യ ച ശിഷ്യോ രുദ്രദാസാഭിധേയഃ കില തസ്യ കവിഃ.
സൂ:ധാ:— തദുപപദ്യതേ. തരണികിരണജാലനിരസ്തതന്ദ്രാദേവാരവിന്ദാന്മധുകരാനന്ദകന്ദഃ പ്രസരതി മകരന്ദനിഷ്യന്ദഃ
പാരി:— കിം താദൃശസ്തയോഃ രുദ്രശ്രീകണ്ഠയോശ്ശിക്ഷാവിശേഷഃ?
സൂ:ധാ:— കിം ഭണ്യതേ?
വടതലഗതോപി രൂദ്രോ വ്യാഖ്യാനം തയോഃ ശ്രുത്വാ ശിരഃകമ്പം മന്ദാന്ദോളിതചന്ദ്രം സ്പന്ദമാനഫണീന്ദ്രകുണ്ഡലം ദധാതി.
പാരി:— നമോ മഹാത്മഭ്യാം. തേനാവർജ്ജിതാസ്സജ്ജനാഃ
സൂ:ധാ:— കഥം?
പാരി:—
പ്രത്യുദ്വ്രജതി പുളകോ ഹൃദയമുപനയത്യാസനം സുഭഗം
ഉപഹരത്യർഘ്യമക്ഷി സജ്ജനകർണ്ണാതിഥീനാം സൂക്തീനാം.
കാവ്യനിബന്ധേ കവേർഘർമ്മജലമപഹരന്തി മുഖലഗ്നം
ആനന്ദബാഷ്പശിശിരാഃ ശിരഃകമ്പസമീരണാഃ ഖലു സൂക്തീനാം.
അഭ്യർത്ഥിതാ ചാനേന. യഥാ
അഗണയിത്വാ നവേതി ദോഷമനിരൂപ്യ നികുടതാകൃതാം നിന്ദാം
വിസ്മൃത്യ താമസൂയാം രസികാ അവതംസയന്തു കൃതിമേനാം.
സൂ:ധാ:— കിമന്യൽ? പ്രാകൃതബന്ധ ഏവ രസികാനാമാനന്ദം കന്ദളയതി. യതഃ
യഥാ ഭവത്യപരമാലാ മാലതീമാലാ ച മധുപാനാം
യഥാ ഭവത്യന്യഭാഷാ പ്രാകൃതഭാഷാ ച രസികാനാം.
പാരി:— നനു തേനൈവ ഭണിതം.
ഭാഷാ ഖലു പ്രാകൃതമയീ വിഷയഃശ്രീമാനവേദചരിതശ്രീഃ
രസഗർഭഃസന്ദർഭഃ സജ്ജനപ്രീതീനാം യൗവനമേതൽ.
സൂ:ധാ:— കേന നിയുക്താഃ പുനഃ പ്രവർത്തധ്വേ സട്ടകനർത്തനേ?
പാരി:— തസ്യൈവ നിരന്തരാവനമച്ശ്രീമത്സാമന്തകുലമുകുടാന്ത നിപതന്മാണിക്യമണിസമൂഹമയൂഖലേഖാപല്ലവിതപാദപീഠസ്യ, ഖണ്ഡപരശുശിഖണ്ഡശശിഖണ്ഡപാണ്ഡുരസർവതഃപ്രസരന്മഹിതയശഃപൂരകർപ്പൂര നികരപർവതായമാനഭുവനാന്തരാളസ്യ, അതിധവളഹൃദയസ്ഫടികപ്രതിഫലിതപരമേശ്വര പദപല്ലവസ്യ, സമര മുഖ ബലാൽകാരഗൃഹീതജയലക്ഷ്മീധമ്മില്ല പര്യസ്തമല്ലികാമാല്യബഹുളപരിമളാസംഗഭൃംഗശ്രേണീസം ശയിതലോലോദ്ദണ്ഡമണ്ഡലാഗ്രമണ്ഡിതപ്രചണ്ഡഭുജദണ്ഡസ്യ, രിപുബലശലഭലേഹി ചടുലജ്വാലാജാലജാജ്വല്യമാന പ്രതാപപാവകപ്രാകാരപരിരക്ഷിതസകലഭുവനതലസ്യ, അച്ഛിന്നദത്തസുവർണ്ണരത്നസമൃദ്ധിസമൃദ്ധ മണി മന്ദിരവളഭീജാലാക്രീഡൽ സകലദരിദ്രലോകസ്യ, സർവഭൂതാനുകമ്പിനസ്സാംപ്രതം കൃതകരണീയതയാ യൗവനസുഖമനുഭവതോ രാജാധിരാജപരമേശ്വ രസ്യ ശ്രീമാനവേദസ്യ ആസ്ഥാനമണ്ഡപമണ്ഡനേന പണ്ഡിതമണ്ഡലേന. കിഞ്ച
അസ്മിൻ ഖലു സട്ടകവരേ നിജഭർത്തൃകസ്വ
ചക്രേശ്വരത്വകരാണാം ഗുണാനാം സ്ഥാനം
ചാരും സമുദ്വഹതി താം കില ചന്ദ്രലേഖാ
മംഗേശ്വരസ്യ തനയാം ശ്രീമാനവേദഃ.”
സട്ടകകാരൻ രുദ്രന്റെയും ശ്രീകണ്ഠന്റെയും ശിഷ്യനായ ഒരു വാരിയരായിരുന്നു എന്നും അദ്ദേഹത്തിന്റെ പുരസ്കർത്താവു മാനവേദനാമധേയനായ കോഴിക്കോട്ടെ ഒരു തമ്പുരാനായിരുന്നു എന്നും ഇത്രയുംകൊണ്ടു മനസ്സിലാക്കാം. മാഘകാവ്യത്തിന്നു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമംഗലത്തെ ഉഴുത്തിരവാരിയർ തന്റെ കുടുംബത്തിൽ സാഹിത്യവിദ്യാപാരീണന്മാരായി ഒരു രുദ്രനും രണ്ടു ശ്രീകണ്ഠന്മാരും ജീവിച്ചിരുന്നു എന്നും അവരിൽ രണ്ടാമത്തെ ശ്രീകണ്ഠന്റെ പുത്രനാണു് താനെന്നും പറയുന്നു. ആ രുദ്രനും പ്രഥമ ശ്രീകണ്ഠനും സംസ്കൃത ഗ്രന്ഥങ്ങളുടെ വ്യാഖ്യാതാക്കന്മാരായിരുന്നു എന്നും അദ്ദേഹം നമ്മെ വ്യംഗ്യമായി ധരിപ്പിക്കുന്നുണ്ടു്. അവർ രണ്ടുപേരും ദേശമംഗലത്തു വാരിയന്മാർ തന്നെയായിരിക്കണം. അങ്ങനെയാണെങ്കിൽ സട്ടകകാരൻ സ്മരിക്കുന്ന ശ്രീകണ്ഠൻ അഭിരാമനാണെന്നു കരുതാവുന്നതാണു്. സട്ടകത്തിന്റെ പ്രസ്താവനയിൽ കവി പ്രദർശിപ്പിക്കുന്ന ശാലീനത വാരിയന്മാർ അതിനു മുമ്പു ദൃശ്യകാവ്യങ്ങൾ നിർമ്മിക്കാത്തതുനിമിത്തമാണെന്നു ഞാൻ അനുമാനിക്കുന്നു. പ്രാകൃതഭാഷയെപ്പറ്റി അദ്ദേഹത്തിന്നു വലിയ മതിപ്പാണുണ്ടായിരുന്നതെന്നു കാണാവുന്നതാണല്ലോ. പ്രാകൃതത്തിൽ കവനം ചെയ്യുന്നതിന്നു അദ്ദേഹത്തിന്നുള്ള സാമർത്ഥ്യവും അദ്വിതീയമാണു്. അതിനുമുമ്പു കേരളത്തിൽ ആ ഭാഷയിൽ അത്ഭുതാവഹമായ ശൗരിചരിതം എന്ന യമകകാവ്യം നിർമ്മിച്ചതും ശ്രീകണ്ഠനെന്ന മറ്റൊരുവാരിയരായിരുന്നുവല്ലോ. ദിവാകരകവിയും സട്ടകകാരനും ആശ്രയിച്ചതു് ഒരേ രാജാവിനെത്തന്നെയായിരുന്നു.
കവിതാരീതി
രുദ്രദാസന്റെ കവിതാരീതി പ്രസ്താവനയിൽനിന്നു മുമ്പു് ഉദ്ധരിച്ച പദ്യഗദ്യങ്ങൾ മുഖേന തന്നെ സുഗ്രഹമാണു്. എങ്കിലും ചില ഉദാഹരണങ്ങൾകൂടി കാണിക്കാം.
വസന്തം:
“താരുണ്യേന രമണീവ സുരൂപരമ്യാ
ജ്യോത്സ്നാരസേന രജനീവ സ്ഫുരച്ചന്ദ്രാ
ഫുല്ലോദ്ഗമേന ലതികേവ പ്രവാളപൂർണ്ണാ
രാജതേ ഹന്ത നഗരീ മധുസംഗമേന.”
മന്ദവായു:
“ഏതേ ചൂഷിതചോളബാലമഹിളാഫാലേന്ദുസ്വേദാഗമാഃ
പീയമാനാ ജനനാസികാഭിർന്നളിനീനാളീകകേളീകരാഃ
ലീലാലാളിതകേരളീചികുരകാ ആനന്ദനിഷ്യന്ദിനോ
രോമാഞ്ചോദ്ഗമനാനുമേയചലനാഃ ക്രീണന്തി വാതാംകുരാഃ.”
ഭരതവാക്യം:
“കുർവന്തു കുമുദപ്രഭാം ത്രിഭുവനേ കീർത്തിം നൃപാ
ജാനന്ത്വിതരേതരമുപകൃതീം ഘനാ മാനുഷാഃ
ശൃണ്വന്തു ഗതമത്സരാസ്സഹൃദയാഃ കവീനാം കൃതിം
ജയന്തു കവയശ്ചിരം വഹതു ഭാരതീ മങ്ഗലം.”
33.12ആനായത്തു കരുണാകരപ്പിഷാരടി (ഭോജചമ്പൂവ്യാഖ്യാകാരൻ)
കോഴിക്കോട്ടു മാനവിക്രമരാജാവിന്റെ നിർദ്ദേശമനുസരിച്ചു ഭോജചമ്പുവിനു് ഒരു വ്യാഖ്യാനം രചിച്ച പണ്ഡിതനാകുന്നു കരുണാകരപ്പിഷാരടി. അദ്ദേഹം തനിക്കു് അച്യുതനെന്നും കൃഷ്ണനെന്നും പേരുകളിൽ രണ്ടു ഗുരുക്കന്മാരുണ്ടായിരുന്നതായി പറയുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ അനുവാചകന്മാർ ധരിച്ചിരിക്കേണ്ടതുണ്ടു്.
“യദ്വൈദുഷീകലിതസങ്ഗമശാസ്ത്രസാര
സംഭൂതസൂക്തിവരഭാഗവതാന്തരാത്മാ
വിദ്വജ്ജനോഽനവരതോജ്ജ്വലമത്ര മോദം
ധത്തേഽച്യുതോയമിഹ മേ ഗുരുരാവിരസ്തു.
ഹരിഹരഗിരിനാഥപാദകല്പ-
ദ്രുമതലസേവനഗന്ധചിത്തവൃത്തിഃ
മമ ഹൃദയസരോജസമ്പുടസ്ഥഃ
സ്ഫുടയതു സദ്ഗുരുരീപ്സിതാനി കൃഷ്ണഃ
ശ്രീകുക്കുടക്രോഡമഹീമഹേന്ദ്രഃ
ശ്രീകേരളോർവീതലപൂർണ്ണചന്ദ്രഃ
ഭൂലോകപാലസ്സുഗുണൈരുപേന്ദ്രഃ
ശ്രീവിക്രമോ ദീപ്യതി കീർത്തിസാന്ദ്രഃ.
………
സോഽയം രാജശിഖാമണിർന്നിജയശസ്സങ്കീർത്തനപ്രൗഢതാ
ജിജ്ഞാസാകുലമാനസശ്ശുഭദിനേ സ്വാമാത്യവർഗ്ഗൈസ്സഹ
ശ്രീമദ്വൈഷ്ണവലോകമണ്ഡനമണിസ്സംഭാവയൻ വാഞ്ഛിതൈ
സ്സംപൂർണ്ണൈഃ കരുണാകരം നിജഗുരും കിഞ്ചിദ്വചോഽവോചത.
ശ്രീകാളിദാസകവിശേഖരവാക്‍സുധാബ്ധി
സദ്ഭോജരാജകൃതചമ്പുരസായനസ്യ
ആവാസഭൂമിമധുനാ രസനാം മദീയാ
മുത്തേജയാഖിലരസാസ്വദനാനുഭൂത്യൈ.
ഇത്ഥം നരേന്ദ്രവചനാമൃതപാനതൃപ്ത
ചിത്തോ ഭവന്നഹമിഹാദരണീയശീലഃ
ശ്രീഭോജരാജകൃതചമ്പുമഹാപ്രബന്ധ
ഭാവപ്രബോധനകൃതേ സുചിരം യതേദ്യ.
………
ശൃങ്ഗാരാദിരസാസ്വാദപരമാനന്ദഭോജനം
ധിയാദ്രിയേഹം രസനാം ഭോജചമ്പൂപ്രകാശികാം.
………
ഹരിഹരഗിരിലീനാൽ പാർവതീപ്രാണനാഥാൽ
സതതഭജനതുഷ്ടാൽ പ്രാപ്തവിദ്യോദയോ യഃ
അകൃതസുകൃതശാലീ ചമ്പുരാമായണേസ്മിൻ
വിവൃതിമതിമനോജ്ഞാം വൈഷ്ണവഃ കൃഷ്ണശിഷ്യഃ.”
ഈ ശ്ലോകങ്ങളിൽനിന്നു് അച്യുതൻ സങ്ഗമശാസ്ത്രസാരകാരനും ഭാഗവതനുമാണെന്നും ഹരിഹരഗിരിയിലെ ശിവന്റെ ഭക്തനാണെന്നും ഗ്രഹിക്കാം. സങ്ഗമശാസ്ത്രം ജ്യോതിശ്ശാസ്ത്രമാണെങ്കിൽ കരുണാകരൻ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ ശിഷ്യനാണെന്നു വരുന്നു. ഹരിഹരഗിരി ഏതെന്നു മനസ്സിലാകുന്നില്ല. കൃഷ്ണനും കരുണാകരനും ആ ക്ഷേത്രത്തിലെ ശിവനെ ഭജിച്ചിരുന്നതായി വെളിപ്പെടുന്നു. മാനവിക്രമരാജാവു തന്റെ ശിഷ്യനാണെന്നു് അദ്ദേഹം പറയുന്നു. “ഇഹഖലു രാജാധിരാജപരമേശ്വരഃ ശ്രീഭോജഃ കവിവീരശേഖരേണ ശ്രീകാളിദാസേന സഹ ചരമകാലാവശ്യചിന്തനീയം പരമ പുരുഷാർത്ഥപ്രധാനമേകവിംശതിവാരാവർത്തനസമുത്ഥിതൈക വിംശതിരൂപാഭിപ്രായസുഭഗം ശ്രീമദ്രാമായണം ലോകോപകാരാർത്ഥം സംക്ഷിപ്യ സകലവ്യാകരണസമുദ്ധൃതസാരാംശസുന്ദരസ്വനിർമ്മിതസരസ്വതീകണ്ഠാഭരണനിർണ്ണീതസാധുശബ്ദോദാഹരണതയാ ഗദ്യപദ്യാത്മകചമ്പൂരൂപേണ കമപി പ്രബന്ധം ചികീർഷുഃ” എന്ന പംക്തിയിൽനിന്നു ഭോജരാജാവു തന്റെ ആസ്ഥാനപണ്ഡിതനായ (ഒരു) കാളിദാസനോടുകൂടി രാമായണം ഇരുപത്തൊന്നാവൃത്തി വായിച്ചു് ഇരുപത്തൊന്നുവിധത്തിൽ അർത്ഥഗ്രഹണംചെയ്തു് ലോകോപകാരാർത്ഥം അതു രാമായണചമ്പുവായി സംക്ഷേപിച്ചു എന്നും ആ ഗ്രന്ഥനിർമ്മിതിയുടെ ഒരു ഉദ്ദേശം സരസ്വതീകണ്ഠാഭരണത്തിൽ അദ്ദേഹം നിർണ്ണയിച്ചിട്ടുള്ള ചില സുശബ്ദങ്ങളെ ഉദാഹരിക്കുക എന്നുള്ളതാണെന്നും വ്യാഖ്യാതാവു വിശ്വസിച്ചിരുന്നതായി കാണാം. സരസ്വതീകണ്ഠാഭരണത്തിനു കേരളത്തിൽ പുനഃപ്രതിഷ്ഠാപനം സിദ്ധിച്ചതു മേൽപ്പുത്തൂരിന്റെ പ്രക്രിയാസർവസ്വരചനയോടുകൂടിയാകുന്നു. അതിനാൽ വേറെ തെളിവു കിട്ടുന്നതുവരെ കരുണാകരൻ കൃഷ്ണഗീതാപ്രണേതാവിന്റെ പൂർവഗന്മാരായ രണ്ടു മാനവിക്രമന്മാരിൽ ഒരാളുടെ ആജ്ഞാനുവർത്തിയായിരുന്നതായി സങ്കല്പിക്കാം. കവിചിന്താമണികാരനായ കരുണാകരപ്പിഷാരടിയും ശക്തൻമാനവിക്രമ രാജാവിന്റെ ഗുരുനാഥനായിരുന്നുവെങ്കിലും അദ്ദേഹം ആ ഗ്രന്ഥത്തിൽ തന്റെ ആചാര്യന്മാരെപ്പറ്റി ഒന്നും പ്രസ്താവിച്ചിട്ടില്ലാത്തതിനാലും മറ്റും രണ്ടു കരുണാകരന്മാരും അഭിന്നന്മാരാണെന്നു പറയുവാൻ എനിക്കു ധൈര്യം തോന്നുന്നില്ല. ചമ്പൂരാമായണവ്യാഖ്യ സമ്പൂർണ്ണമായി ലഭിച്ചിട്ടില്ല. മാനവേദരാജാവു ഭോജചമ്പുവിനു് ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നതു പ്രമാദജന്യമാണു്,
33.13രവിവർമ്മമഹാരാജാവു് (തിരുവിതാംകൂർ) — ജീവചരിത്രം
കൊല്ലം 859 മുതൽ 893 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ച കാർത്തികതിരുനാൾ രവിവർമ്മമഹാരാജാവു് ഒരു കവിയും പണ്ഡിതപക്ഷപാതിയും ദാനശൗണ്ഡനും വേദാന്ത ശാസ്ത്രജ്ഞനുമായിരുന്നു. അശ്വതിതിരുനാൾ ഉമയമ്മറാണിയുടെ പുത്രനാണു് അദ്ദേഹം. ആദിത്യവർമ്മമഹാരാജാവു് 852-ൽ നാടുനീങ്ങിയപ്പോൾ രവിവർമ്മാവിനു ബാല്യമായിരുന്നതിനാൽ ഉമയമ്മറാണി അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ 860 വരെ രാജ്യരക്ഷചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം സിംഹാസനാരൂഢനായി. വടക്കുനിന്നു പെണ്കൊടയ്ക്കു് അർത്ഥാർത്ഥിയായിവന്ന ഒരു നമ്പൂരി അദ്ദേഹത്തെ കണ്ടു തനിക്കു പത്തു കുമാരിമാർ അവിവാഹിതകളായി ഉണ്ടെന്നും അവരിൽ ഒരു പെണ്‍കിടാവിനെ വേളികഴിച്ചുകൊടുക്കുവാൻ 1000 ഉറുപ്പിക കിട്ടണമെന്നും അപേക്ഷിക്കവേ അദ്ദേഹം പത്തു കിടാങ്ങളുടേയും വിവാഹത്തിനായി 10,000 ഉറുപ്പിക ആ സാധുവിനു സമ്മാനിച്ചു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ ബാല്യകാലത്തിൽ പ്രസിദ്ധയോദ്ധാവായ കോട്ടയത്തു കേരളവർമ്മത്തമ്പുരാനെ ഉമയമ്മറാണി തിരുവിതാംകൂർ ഇളയരാജാവായി ദത്തെടുക്കുകയും 872-ൽ അദ്ദേഹം മരിക്കുന്നതുവരെ രവിവർമ്മമഹാരാജാവിനു് ആ വിശിഷ്ടസാഹിത്യകാരനുമായി സഹവാസം ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുകയും ചെയ്തു. രവിവർമ്മമഹാരാജാവു ദേശിങ്ങനാട്ടു ശാഖയുടേയും മൂപ്പനായിരുന്നു,<
33.14രാമായണസങ്ഗ്രഹം
രാമായണസംഗ്രഹം എന്നു പുരാണച്ഛായയിൽ ഒരു കാവ്യം രവിവർമ്മമഹാരാജാവു രചിച്ചിട്ടുണ്ടു്. അതിൽനിന്നാണു് താഴെക്കാണുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു്.
“ലക്ഷ്മീവക്ഷോജരാജദ്ഘുസൃണസുരഭിതോ
രഃസ്ഥലം പദ്മനാഭം
ലോകാനാമേകനാഥം യദുകുലമഹിത
ക്ഷ്മാപതീനാം ശരണ്യം
വന്ദേ വൃന്ദാരകേഡ്യം വിഭുമഖിലജഗൽ
പാലനേ ജാഗരൂകം
സ്യാനന്ദൂരാഭിധാനപ്രഥിതപുരവരേ
ഭോഗിഭോഗേ ശയാനം.
നമോസ്തു രാമായ സലക്ഷ്മണായ
സീതാസഹായായ ജഗൽപ്രിയായ
ദുർവൃത്തരക്ഷോധിപനാശനായ
സദാമൃതാനന്ദദൃശേ നമോസ്തു.
ക്വാഹം മന്ദമതിഃ ക്വ വാ രഘുപതിശ്രേയഃകഥാ വിസ്തൃതാ
വാല്മീകിപ്രമുഖൈഃ പ്രബന്ധൃഭിരപി പ്രത്യഗ്ദൃശാ ദർശിതാ?
കിന്ത്വാമ്നാതുമനാസ്സമാഹൃതിമിഷാദ്ഭക്ത്യാ ഹരേഃ പാദയോഃ
സന്തസ്തത്ര യതേ പ്രസാദ്യ ഭവതഃ ക്ഷാമ്യന്തു തച്ചാപലം.
ശ്രീപദ്മനാഭപദപങ്കജഭക്തിഭൂമ
പ്രാദുർഭവൽപ്രചുരസമ്പദുമാതനൂജഃ
രാജാ കഥാം രഘുപതേ രവിവർമ്മനാമാ
തൽ സഞ്ജിഘൃക്ഷതി സതാം മുദമാദധാതു.”
ശ്രീപത്മനാഭപദഭക്തനാണു് ഗ്രന്ഥകാരനായ രവിവർമ്മാവെന്നു് ഈ ശ്ലോകങ്ങളിൽനിന്നു വെളിവാകുന്നു. പിന്നീടു കഥയുടെ ആരംഭമായി.
“ഏകദാ ശൗനകസ്സൂതം വ്യാസശിഷ്യം മഹാമതിം
രാമസ്യ ചരിതം പുണ്യം പപ്രച്ഛ വിജിതേന്ദ്രിയഃ.
തഛ്റുത്വാ മുദിതസ്സൂതോ ധ്യാത്വാ വിഷ്ണും സനാതനം
വ്യാസം പ്രണമ്യ സ്വഗുരും ശൗനകം പുനരബ്രവീൽ.
ശൃണു വിപ്രേന്ദ്ര വക്ഷ്യാമി രാഘവസ്യ മഹാത്മനഃ
ചരിതം സർവപാപഘ്നം മനശ്ശ്രുതിസുഖാവഹം.”
ഇങ്ങിനെ സൂതശൗനകസംവാദരൂപത്തിലാണു് ഗ്രന്ഥത്തിന്റെ രചന. ആകെ 51 സർഗ്ഗങ്ങളുണ്ടു്. ആദ്യത്തെ രണ്ടു സർഗ്ഗം ബാലകാണ്ഡത്തിനും, അതില്പിന്നീടുള്ള ഇരുപത്തിനാലു സർഗ്ഗം അയോധ്യാകാണ്ഡത്തിനുമായി വിനിയോഗിക്കുന്നു. ഒടുവിലത്തെ ഭാഗത്തിനു് അധ്യാത്മപ്രകരണമെന്നു പേർ കൊടുത്തിരിക്കുന്നു. അതിൽ ശ്രീരാമൻ ഹനൂമാനു വിസ്തരിച്ചു ജ്ഞാനോപദേശം ചെയ്യുന്നു. ശ്രീകൃഷ്ണവിലാസം മുതലായ ഇതരകാവ്യങ്ങളിൽനിന്നു കവി ‘ഏലാപരിഷ്വങ്ഗലസത്തമാലം’ തുടങ്ങിയ പല ശ്ലോകങ്ങൾ യഥാവസരം എടുത്തുചേർത്തിട്ടുണ്ടു്. ചുവടേ പകർത്തുന്നതു് ഇരുപത്താറാം സർഗ്ഗത്തിന്റെ അവസാനത്തിലുള്ള ശ്ലോകമാണു്.
“ഇതീഹ തൈഃ പ്രാഞ്ജലിഭിസ്തപസ്വിഭി
ർദ്ദ്വിജൈഃ കൃതസ്വസ്ത്യയനസ്സുരാരിഹാ
വനം സഭാര്യഃ പ്രവിവേശ രാഘവഃ
സലക്ഷ്മണസ്സൂര്യ ഇവാഭ്രമണ്ഡലം.”
ഒടുവിൽ
“രാഘവഃ പരമോദാരശ്ശശാസ പരയാ മുദാ
ഭ്രാതൃഭിസ്സഹിതഃ പ്രീതോ രാജ്യം നിഹതകണ്ടകം.
യ ഇദമനുശൃണോതി യോഭിധത്തേ
രഘുപതിഭാഷിതമാത്മയോഗഗുഹ്യം
ഭഗവതി കൃതധീസ്സുപർണ്ണകേതാ
വുപലഭതേ ഭഗവൽപദാരവിന്ദം.”
എന്നീ ശ്ലോകങ്ങൾ കാണുന്നു. ഭാഷാവാല്മീകിരാമായണവും വൈരാഗ്യചന്ദ്രോദയവും രചിച്ച കോട്ടയത്തു കേരളവർമ്മത്തമ്പുരാനുമായുള്ള സാഹചര്യം രവിവർമ്മാവിനെ പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതിക്കു പ്രേരിപ്പിച്ചിരിക്കണമെന്നു ന്യായമായി ഊഹിക്കാവുന്നതാണു്.
33.15അനന്തദാസൻ
രാജശേഖരമഹാകവിയുടെ കർപ്പൂരമഞ്ജരീസട്ടകത്തിന്നു സമുദ്രബന്ധയജ്വാവിന്റെ പുത്രനായ സിംഹരാജന്റെ ഒരു വ്യാഖ്യാനമുള്ളതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനും പുറമേ മറ്റൊരു കേരളീയവ്യാഖ്യാനവും നമുക്കു ലഭിച്ചിട്ടുണ്ടു്. അതു വടക്കൻകോട്ടയത്തു രാജകുടുംബത്തിന്റെ ആശ്രിതനായിരുന്ന അനന്തദാസൻ എന്ന പണ്ഡിതന്റെ പദാർത്ഥദീപികയാകുന്നു. പ്രസ്തുത സട്ടകത്തിലെ നാലു ജവനികാന്തരങ്ങളും ആ വ്യാഖ്യാനത്തിൽ ഉൾപ്പെടുന്നു. അനന്തദാസന്റെ ഗുരുവായ കൃഷ്ണശങ്കരനെപ്പറ്റി ഒരറിവുമില്ല. കൃഷ്ണന്റെ പുത്രനായ ശങ്കരനെന്നും ആ ശബ്ദത്തിന്നു അർത്ഥം കല്പിക്കാം. കാലം ഒൻപതാം ശതകമാണെന്നു തോന്നുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ പദാർത്ഥദീപികയുടെ ആരംഭത്തിലുള്ളവയാണു്.
“സേവാമഹേ തുഹിനഭൂധരജന്മഭൂമിം
ദിവ്യൗഷധിം നിഖിലദോഷഹരാനുഭാവാം
സേവാബലേന മഹതാം പുരളീശ്വരാണാ
മത്യാദരാൽ കൃതമൃദംഗധരാധിവാസാം.
ശബ്ദാർത്ഥജ്ഞാനസിദ്ധ്യർത്ഥം ശബ്ദാർത്ഥൈകസ്വരൂപിണൗ
ഉമാമഹേശ്വരൗ വന്ദേ വാങ്മയീതീരവാസിനൗ.
ചെല്ലൂരീശ നമസ്തേസ്തു ദേവദേവ! ദയാനിധേ!
അസ്മദീയഹൃദംഭോജേ സദാ സന്നിഹിതോ ഭവേഃ.
രാജശേഖര കവീന്ദ്രനിർമ്മിതം സട്ടകം വിബുധവൃന്ദവന്ദിതം
വ്യാകരോമി തദുദാരമാനസാഃ ശോധയന്തു വിബുധാഃ കൃതാദരാഃ
ശ്രീകൃഷ്ണശങ്കരഗുരുത്തമപാദയുഗ്മ
സ്വർല്ലോകവൃക്ഷമകരന്ദമധുവ്രതസ്യ
ശ്രീരാജശേഖരഗഭീരവചോമധൂളീ
പാനേ ബതാദ്യ ഖലു ലോലതരം മനോ മേ.
രാജേശ്വരകവേഃ ക്വ ഭാരതീ? ക്വാഹമല്പമതിരല്പവാഗപി?
ആനിനീഷുരഹമസ്മി കാഞ്ചനക്ഷ്മാധരം നിജഗൃഹം ഭൂജാബലാൽ.
തഥാപി ഗുരുഭക്ത്യാ ച പ്രസാദേന ച ധീമതാം
പൂർവവ്യാഖ്യാനുസാരേണ വ്യാഖ്യാ കാപി വിലിഖ്യതേ.
പൂർവവ്യാഖ്യാഭിരേതസ്യ ന സ്യാദനുപയോഗിതാ
വിശേഷോസ്യ യതഃ സ്പഷ്ടസ്സട്ടകാർത്ഥാവധാരണേ.”
33.16ഈശാനുഭൂതിയതി
ദേവദേവേശാനുഭൂതി എന്നാണു് ഈശാനുഭൂതിയതിയുടെ പൂർണ്ണമായ നാമധേയം. തൃശ്ശൂരിൽ ഏതോ ഒരു മഠത്തിലെ സ്വാമിയാരാണെന്നു തോന്നുന്നു. ബ്രഹ്മാനുഭൂതി എന്നാണു് അദ്ദേഹത്തിന്റെ ഗുരുവിന്റെ പേരു്. ആ ഗുരുവിനു ബ്രഹ്മേന്ദ്രതീർത്ഥനെന്നും പേർ കാണുന്നു. ഈശാനുഭൂതിയുടെ കൃതികളായി (1) രാമായണാമൃതം (2) രാമശതകം (3) കൃഷ്ണശതകം (4) വാസുദേവശതകം (5) പദ്മനാഭസ്തുതി (6) ഭാരതസംക്ഷേപം (7, 8) കൃഷ്ണസ്തുതികൾ ഇങ്ങിനെ പലഗ്രന്ഥങ്ങളുണ്ടു്. പദ്മനാഭസ്തുതി വായിച്ചാൽ ഗുരുവും ശിഷ്യനും തിരുവനന്തപുരത്തു മതിലകത്തെ പുഷ്പാഞ്ജലിസ്വാമിയാരന്മാരായിരുന്നുവോ എന്നും സംശയം തോന്നാവുന്നതാണ്.
33.17രാമായണാമൃതം
താഴെക്കാണുന്ന ശ്ലോകം രാമായണാമൃതത്തിന്റെ ആരംഭത്തിലുള്ളതാണു്.
“ജാംബവദങ്ഗദഹനുമൽ സുഗ്രീവവിഭീഷണപ്രിയാവരജൈഃ
യുതമൃതപുണ്യചരിത്രം ദാശരഥിം രാമമാശ്രയേ വിഷ്ണും.”
പിന്നീടു കവി ശ്രീകൃഷ്ണൻ, ശിവൻ, സരസ്വതി, ഗണപതി ഇവരെ വന്ദിക്കുന്നു. തദനന്തരം,
“ജാതം പരാശരാൽ ഖലു വാസവ്യാം ശ്രുതിശതാബ്ജമാർത്താണ്ഡം
നാരായണമേവ സതാം പരായണം ബാദരായണം വന്ദേ.
സമ്യക്‍പൗർവാപര്യം പര്യാലോച്യാവധാര്യ താൽപര്യം
ശ്രുത്യാദിവ്യാഖ്യാതാ ജയതി യതീന്ദ്രസ്സ ശങ്കരാചാര്യഃ
ബ്രഹ്മാനുഭൂതിസംജ്ഞാം യത്ര ബ്രഹ്മേന്ദ്രതീർത്ഥസംജ്ഞാം ച
സമവേതാർത്ഥേ പ്രാഹുസ്താനഹമസ്മദ്ഗുരൂൻ സദാ വന്ദേ.
ഈശാനുഭൂതിശേഖരി യസ്യ യതേർന്നാമ ദേവദേവേതി
സോഹം ശ്രദ്ധാമാത്രാദ്രാമകഥാമാരഭേത രാമമൃതം.
രാമായണാമൃതാഖ്യാ കൃതിരിയമാര്യൈർന്നിഷേവ്യതാമാര്യാ
സ്ഖലനൈകഖേലനരതൈർവിശൃംഖലൈഃ ഖലു ഖലൈഃ കിമതിശോച്യൈഃ”
എന്നീ ശ്ലോകങ്ങൾ കാണുന്നു. വ്യാസനെപ്പറ്റി കവിക്കു വലിയ ബഹുമാനമുണ്ടായിരുന്നതായി മറ്റു ഗ്രന്ഥങ്ങളും വെളിപ്പെടുത്തുന്നു. ശങ്കരഭഗവൽപാദരെ തദനുയായിയായ രാമായണാമൃതകാരനു പ്രത്യേകമായി വന്ദിക്കേണ്ട കടമയുണ്ടല്ലോ. രാമായണകഥ പ്രസ്തുത കാവ്യത്തിൽ ലളിതമായി സംഗ്രഹിച്ചിരിക്കുന്നു. അടിയിൽ ചേർക്കുന്നതു് ഒടുവിലത്തെ ശ്ലോകമാണു്.
“തസ്മൈ ഭൂയോപി നമോ രാമായ സലക്ഷ്മണായ ഭരതായ
ശത്രുഘ്നായ ച ദേവ്യൈ സീതായൈ ബ്രഹ്മണേ ച രാമോഹം”
33.18രാമശതകം
“തസ്മൈ ഭൂയോപി നമോ” എന്ന ശ്ലോകം ഇതിലും കാണുന്നുണ്ടു്.
“ആര്യാ യഃ പഠതീമാസ്തസ്യ സ രാമോഹമിതി മതിം ദദ്യാൽ
ബന്ധാനുബന്ധഹന്ത്രീമപ്രതിബന്ധാം ച യഃ സരാമോഹം.”
“ശ്രീരാമശതകമേതദ്രചിതം ബ്രഹ്മാനുഭൂതി ശിഷ്യേണ
ഈശാനുഭൂതിശേഖരി യസ്യ യതേർന്നാമ ദേവദേവേതി.”
33.19കൃഷ്ണശതകം
‘ആര്യാ യഃ പഠതീമാഃ’ എന്ന ശ്ലോകം ‘സ കൃഷ്ണോഹം’ എന്നു ദ്വിതീയപാദത്തിലും ചതുർത്ഥപാദത്തിലും അല്പം ഭേദത്തോടുകൂടി ഇതിലും ചേർത്തിട്ടുണ്ടു്. രാമായണകഥാപ്രതിപാദകമായ രാമശതകത്തിനു രാമാഹംഭാവനയെന്നും ഭാഗവതകഥാപ്രതിപാദകമായ കൃഷ്ണശതകത്തിന്നു കൃഷ്ണാഹംഭാവന എന്നുംകൂടി പേരുണ്ടു്. ആദ്യത്തേതിൽ ‘സ രാമോഹം’ എന്നും രണ്ടാമത്തേതിൽ ‘സ കൃഷ്ണോഹം’ എന്നും അവസാനിക്കുന്നതിനാലാണു് അവയ്ക്കു് ഈ സംജ്ഞകൾ യഥാക്രമം ലഭിച്ചതു്.
33.20വാസുദേവശതകം
ഇതിനുമുൻപു നിർദ്ദിഷ്ടങ്ങളായ കൃതികളിലെന്നപോലെ ഗീതിയിലല്ല മാലിനീവൃത്തത്തിലാണു് ഈ ശതകത്തിലെ ശ്ലോകങ്ങൾ രചിച്ചിരിക്കുന്നതു്. മഹാഭാരതത്തിന്റെ സാരസംക്ഷേപമാണു് വിഷയം. ‘വാസുദേവോസ്മി സോഹം’ എന്നു ഓരോ ശ്ലോകവും അവസാനിക്കുന്നു.
“അജനി സ ധൃതരാഷ്ട്രോ വ്യാസതസ്സോപി പാണ്ഡു
ർവിദൂര ഇഹ യദീയജ്ഞാനശക്ത്യൈതധാമ്ന(?)
കൃതിഹൃദി ജഗദാന്ധ്യവ്യാസരൂപേണ തിഷ്ഠൻ
ജഗതി സുഗതിദാതാ വാസുദേവാസ്മി സോഹം”
33.21പദ്മനാഭസ്തുതി
ഇതും മാലിനീവൃത്തത്തിൽ ഗ്രഥിതമായ ഒരു സ്തോത്രമാണു്. ‘സ്മരത മരതകാഭം സദ്ഗുരും പദ്മനാഭം’ എന്നു് ഓരോ ശ്ലോകവും അവസാനിക്കുന്നു.
“ത്വമഹമഹമഹോ ത്വം നാത്ര സന്ദേഹലേശോ
പ്യഥ ച ജഗദഹം ത്വം ചേതി ഭേദഭ്രമം മേ
പരിഹര ദുരിതൗഘം ഭിന്ധി ഭൂയോ നമസ്തേ
കിമിഹ ബഹുഭിരുക്തൈഃ പാഹി മാം പദ്മനാഭ.”
“മമ ഗുരുമിഹ വിത്ത ബ്രഹ്മപൂർവാനുഭൂതിം
സ്തുതിരപി രചിതേയം തൽപ്രസാദാന്ന ശക്ത്യാ
ഗുരുവദപി ച ഭക്ത്യാ പദ്മനാഭേഽനുഭൂതി
ധ്വനിരപി മമ സംജ്ഞാ ദേവദേവേശപൂർവഃ.”
33.22കൃഷ്ണസ്തുതി
“ബ്രഹ്മൈവായം കൃഷ്ണസ്തൽസ്മരണാദേവ പരമപുരുഷാർത്ഥഃ
ഇതി വാദം സാധൂനാം കൃഷ്ണഞ്ച സ്മരത മരതകശ്യാമം.”
33.23മറ്റൊരു കൃഷ്ണസ്തുതി
“സുന്ദരമതീവ ദേവൈർമ്മന്ദാരാദ്യാർത്തവൈഃ സ്തവൈശ്ചേഷ്ടം
മന്ദിരമപീന്ദിരായ മന്ദരധരമാശ്രയേ ഹരിം കൃഷ്ണം.
മരകതമുകുരകപോലം തദ്ബിംബിതമകരകുണ്ഡലാഭോഗം
അഖിലപ്രപഞ്ചേകന്ദം കുന്ദസ്മിതമാശ്രയേ മുകന്ദമഹം.”
33.24ഭാരതസംക്ഷേപം
ഇതു മഹാഭാരതകഥയുടെ സംഗ്രഹം തന്നെ. ‘മരകതമുകുര’ മുതലായ ചില ശ്ലോകങ്ങൾ ഇതിലും കാണുന്നു.
“യദനുഗ്രഹതോ രാജാ യുധിഷ്ഠിരോ ലബ്ധവാൻ മഹദ്രാജ്യം
അഭവച്ച സാർവ്വഭൗമഃ പുണ്യശ്ലോകാഗ്രണീസ്സ കൃഷ്ണോഹം.”
ഈശാനുഭൂതിയുടെ സകലകൃതികളിലും അദ്വൈതവേദാന്ത പരിമളം പ്രസരിക്കുന്നുണ്ടു്.
33.25കൃഷ്ണാനുഭൂതിയതി
ശാസ്ത്രസംഗ്രഹകർത്താവായ കൃഷ്ണാനുഭൂതിയതിയുടെ കാലമേതെന്നു വ്യക്തമാകുന്നില്ല. അദ്ദേഹവും തൃശ്ശൂരിലെ ഏതോ ഒരു മഠത്തിലെ സ്വാമിയാരായിരുന്നു. വിബുധേന്ദ്രതീർത്ഥൻ എന്നൊരു നാമാന്തരം അദ്ദേഹത്തിന്നുണ്ടായിരുന്നതായി കാണുന്നു.
“ശ്രീരാജരാജരവിവർമ്മമഹീശ്വരാഭ്യാം
രാജന്വതീ വസുമതീ സകലാഭി യാഭ്യാം
സംശാസതോരപി സതോസ്തു തയോർദ്ധരിത്രീം
കൃഷ്ണാനുഭൂതിഭിരയം രചിതോ നിബന്ധഃ”
എന്നു ഗ്രന്ഥാന്തരത്തിലുള്ള ഒരു ശ്ലോകത്തിൽനിന്നു് അന്നത്തെ കൊച്ചി ഇളയതമ്പുരാന്റെ പേർ രവിവർമ്മാവെന്നായിരുന്നു എന്നു മാത്രം അറിയുവാൻ കഴിയുന്നു. ‘രാജരാജൻ’ എന്നതു നാടുവാഴുന്ന കൊച്ചിമഹാരാജാക്കന്മാർക്കു പൊതുവേയുള്ള ബിരുദനാമമെന്നാണു് എനിക്കു തോന്നുന്നതു്. ആ പേർ അവർക്കു നാമകരണമുഹൂർത്തത്തിൽ നല്കാറില്ല. ശാസ്ത്രസംഗ്രഹത്തിനു ശാരീരകമീമാംസാസംഗ്രഹമെന്നും പേരുണ്ടു്. ആനന്ദാനുഭൂതിയാണു് അദ്ദേഹത്തിന്റെ ഗുരു. ശങ്കരഭഗവൽപാദരുടെ ശാരീരകമീമാംസാസൂത്രഭാഷ്യത്തെ സ്വാമിയാർ പ്രസ്തുതഗ്രന്ഥത്തിൽ പദ്യഗദ്യരൂപേണ സംഗ്രഹിച്ചിരിക്കുന്നു. ഗീർവാണേന്ദ്രസരസ്വതിയുടെ ശിഷ്യനായ ഒരു ശ്രീധരന്റെ ആവശ്യമനുസരിച്ചാണു് അദ്ദേഹം ഈ കൃതി നിർമ്മിച്ചതെന്നും സൂചനയുണ്ടു്. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ പ്രകൃതോപയോഗികളാണു്.
“ഗീർവാണേന്ദ്രസരസ്വത്യാഃ പദാബ്ജം ഹൃദി ബിഭ്രതഃ
ശ്രീധരസ്യ മുദേ ഭൂയാൽ സൂത്രഭാഷ്യാർത്ഥസംഗ്രഹഃ
ഹേരംബം ച സദാശിവം വടഗതം വാഗീശ്വരീം ശാശ്വതീം
വ്യാസം ശങ്കരനാമധേയഗുരുമപ്യസ്മദ്ഗുരും ഷണ്‍മുഖം
ഗോവിന്ദഞ്ച ജഗദ്ഗുരും ശമനിധിം വിദ്യാനിധിം ഗോപതിം
വന്ദേ സർവനിദാനമേകമമലം ബ്രഹ്മാപി സച്ചിൽസുഖം.
കൃഷ്ണാനുഭൂതിയതിഭിഃ ക്രിയതേ ശാസ്ത്രസംഗ്രഹഃ
നിർമ്മത്സരൈർജ്ജനൈർന്നിത്യം ക്രിയതാമസ്യ സംഗ്രഹഃ
അസ്പഷ്ടസങ്ഗതിപദാർത്ഥമിദം ഹി സൂത്രം
വൈയാസികം തദഹമദ്യ നിരീക്ഷ്യ ഭാഷ്യം
വിസ്പഷ്ടസംഗതിപദാർത്ഥയുതം വിധാസ്യേ
പദ്യത്രയാനുഗതഗദ്യമയൈർവ്വചോഭിഃ
ഭാഷ്യാർത്ഥമാത്രമിദമദ്യ ന കോപി ഭേദഃ
സംഗൃഹ്യ കിഞ്ചിദുദിതം കിമനേകപദ്യൈഃ?
“ഇത്യേവമാദി യദി ദൂഷയതീഹ കശ്ചി
ദ്ധന്താധുനാഭിലഷിതം ഫലിതം മദീയം.”
33.26ഗീർവാണേന്ദ്രസരസ്വതി
കൃഷ്ണാനുഭൂതി സ്മരിക്കുന്ന ഗീർവാണേന്ദ്രസരസ്വതി പ്രപഞ്ചസാരസംഗ്രഹം എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. ഒരു ഗീർവാണേന്ദ്രയതിയുടെ ശിഷ്യനായി അമരേന്ദ്രസരസ്വതി എന്നൊരു സ്വാമിയാരുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ ശിഷ്യനായ വിശ്വേശ്വരസരസ്വതിയുടെ പ്രിയശിഷ്യനാണു് താനെന്നും അദ്ദേഹം ഈ ഗ്രന്ഥത്തിൽ പ്രഖ്യാപിക്കുന്നു,
“ശങ്കരശ്ചാമരേന്ദ്രശ്ച വിശ്വേശ്വര ഇതി ത്രയഃ
പുനന്തു മാം കീടബുദ്ധിമാചാര്യാഃ കൃപയാ മുദാ.
അമരേന്ദ്രയതിശ്ശിഷ്യോ ഗീർവാണേന്ദ്രസ്യ യോഗിനഃ
തസ്യ വിശ്വേശ്വരശ്ശിഷ്യോ ഗിർവാണേന്ദ്രോഹമസ്യ തു
ശിഷ്യഃ പ്രപഞ്ചസാരസ്യ വ്യദധാം സാരസംഗ്രഹം.
ഗീർവാണയോഗിനി ഭുവം പരിതഃ പ്രതീതേ
ഗീർവാണമാപ ഗുരുഭൂതഗണപ്രചാരഃ
സർവാപരാധകൃതമപ്യവനീതലേസ്മിൻ
സ്വർവാഹിനീസദൃശമാകലയേ കടാക്ഷൈഃ”
33.27ഗോവിന്ദാമൃതയതി
ഗോവിന്ദാമൃതപൂജ്യപാദൻ കേരളീയനും തൃശ്ശൂരിലെ സ്വാമിയാരന്മാരിൽ അന്യതമനുമാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. ഗോവിന്ദാമൃതന്റെ വകയായി രണ്ടു കൃതികൾ ലഭിച്ചിരിക്കുന്നു. ഒന്നു ശബരസ്വാമിയുടെ മീമാംസാസൂത്രഭാഷ്യത്തിന്നു കൗമാരിലമതമനുസരിച്ചു രചിക്കപ്പെട്ടിട്ടുള്ള ധർമ്മമീമാംസാഭാഷ്യവിവരണവ്യാഖ്യാനമാണു്. അതിൽ വ്യാഖ്യാതാവു തനിക്കു ദേവേന്ദ്രസരസ്വതിയെന്നുകൂടി പേരുണ്ടെന്നും തന്റെ ഗുരു നാരായണപൂജ്യപാദനാണെന്നും പറയുന്നു. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിലുള്ളവയാണു്.
“യസ്മാദാവിരഭൂദ്വിശ്വം യത്ര ച പ്രവിലീയതേ
തൽ സ്വതസ്സച്ചിദാനന്ദം നമസ്യാമഃ പരം മഹഃ
പ്രണമാമി ഗണേശാനം ദേവീം വാചം തഥാ ഗുരൂൻ
യൽകൃപാലോകനാദേവ മനോ മേ ശുദ്ധതാമഗാൽ.
ശ്രീമച്ഛാബരഭാഷ്യസ്യ മയാ ശിഷ്യഹിതൈഷിണാ
കുമാരിലോക്തഭാവസ്യ ക്രിയതേ വിവൃതിർമ്മിതാ.”
മറ്റൊരു കൃതി കൃഷ്ണമിശ്രമഹാകവിയുടെ പ്രബോധചന്ദ്രോദയമെന്ന രൂപകത്തിനു് അദ്ദേഹം നിർമ്മിച്ചിട്ടുള്ള സർവങ്കഷവും വിശിഷ്യ അദ്വൈതരഹസ്യപ്രകാശകവുമായ നാടകാഭരണം എന്ന വ്യാഖ്യാനമാകുന്നു. ഈ ഗ്രന്ഥത്തിൽ “ശ്രീമൽ പരമഹംസപരിവ്രാജക ശ്രീമൽപ്രകാശതീർത്ഥഭഗവൽപൂജ്യപാദശിഷ്യേണ ഗോവിന്ദാമൃതഭഗവതാ” എന്നൊരു കുറിപ്പാണു് കാണുന്നതു്. ധർമ്മമീമാംസാഭാഷ്യവിവരണത്തിൽ തന്നെ മുനിയെന്നും നാടകാഭരണത്തിൽ ഭഗവാനെന്നുമാണു് ഗ്രന്ഥകാരൻ വ്യപദേശിക്കുന്നതു്. അദ്ദേഹത്തിനു പക്ഷെ പ്രകാശതീർത്ഥഭഗവാൻ പിന്നീടു സംപ്രദായഗുരുവായിത്തീർന്നിരിക്കാം. നാടകാഭരണം ഇങ്ങനെ ആരംഭിക്കുന്നു.
“യാ കണ്ഠനാളകബളീകൃതകാളകൂട
ച്ഛായേവ വിസ്ഫുരതി വക്ഷസി ചന്ദ്രമൗലേഃ
സാ മേ സമസ്തദുരിതാനി കടാക്ഷമാലാ
തുച്ഛീകരോതു തുഹിനാചലകന്യകായാഃ.
യദജ്ഞാനാദ്വിശ്വം ഭവതി ഫണിവദ്രജ്ജുശകലേ
നിലീനം യജ്ജ്ഞാനാജ്ഝടിതി സനിദാനം ത്രിഭുവനം
യദുച്ചൈരാമ്നായൈർവിശദമവഗമ്യം മുനിജനൈ
സ്തതേതദ്ബ്രഹ്മാഹം സഹജപരമാനന്ദമധുരം.
നത്വാ ഗൗരീഗുരും ഗൗരീം മാധവം മാം ഗുരും തഥാ
നാടകാഭരണം നാമ ടിപ്പണം ക്രിയതേ മയാ.”
ക്രി. പി. പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന കൃഷ്ണമിശ്രനെപ്പറ്റി ഗോവിന്ദാമൃതന്നുള്ള ബഹുമാനം നിസ്സീമമായിരുന്നു.
“അതിലളിതപദകദംബകമതിഗംഭീരാർത്ഥമഖിലരസപുഷ്ടം
ആഖ്യാനമേതദതുലം വ്യാഖ്യാതും ഗ്രന്ഥകോടയോ നാലം.”
എന്നാണു് അദ്ദേഹം പറയുന്നതു്. നാടകാഭരണം കൊല്ലം പത്താംശതകത്തിന്റെ പൂർവാർദ്ധത്തിൽ പകർത്തിയെഴുതീട്ടുള്ളതിനു രേഖയുണ്ടു്.
33.28ഈശ്വരശർമ്മ (ശൃങ്ഗാരസുന്ദരകാരൻ)
ശൃങ്ഗാരസുന്ദരമെന്ന ഭാണത്തിന്റെ പ്രണേതാവാണു് ഈശ്വരകവി. അദ്ദേഹത്തിന്റെ ജാതിയെന്തെന്നു വെളിവാകുന്നില്ല. ബ്രാഹ്മണനായിരിക്കാം. മീനച്ചലാറ്റിന്റെ തീരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗൃഹം. താൻ ‘ബിംബലീദേശവാസ്തവ്യ’നാണെന്നു് അദ്ദേഹം തന്നെ പ്രസ്താവിക്കുന്നുണ്ടു്. വടക്കുംകൂറായിരിക്കണം അദ്ദേഹം നിർദ്ദേശിക്കുന്ന ബിംബലി. അന്നത്തെ കൊച്ചിമഹാരാജാവിന്റെ ആശ്രിതനായിരുന്നു ആ കവിയെന്നു പ്രസ്തുത കൃതിയിൽനിന്നു അനുമാനിക്കുവാൻ മാർഗ്ഗം കാണുന്നു. വൈക്കത്തു് ഒരു നമ്പൂരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു.
താഴെക്കാണുന്ന ഭാഗങ്ങൾ വായനക്കാർ ധരിച്ചിരിക്കേണ്ടതാണു്.
ഗ്രന്ഥകാരൻ തന്നെപ്പറ്റി:
“വ്യാഘ്രവേശ്മനിവാസസ്യ ദ്വിജരാജശിരോമണേഃ
സദ്ഗുരോര്യഃകൃപാലേശാൽ സാധ്വീം ശക്തിമവാപ്തവാൻ,
ബിംബലീവാസിനസ്തസ്യ കൃതിരീശ്വരശർമ്മണഃ
ഭവതാ നാടനീയോദ്യ ഭാണശ്ശൃംഗാരസുന്ദരഃ”
“തേന താവദ്ബിംബലീഭൂഭാഗാദാഗതഃ കവിസുഹൃന്മമ
മാതൃഷ്വസേയോ നീലകണ്ഠനാമാ നടവരസ്തം നാടയത്വിതി”.
അഭിരാമനെന്നാണു് വിടന്റെ പേർ.
“മധുരൗജ്ജ്വല്യസമേതസ്സുമനഃപല്ലവകപുഷ്കലശ്രീമാൻ
വിലസത്യയമഭിരാമസ്സരസം ഘടയന്നയോഗിനോ യൂനഃ”
കൊച്ചിവർണ്ണനം: “അതിരമണീയലക്ഷ്മീവിലാസോത്തരാ ഗോശ്രീർന്നാമ കേരളരാജാനാം രാജധാനീ. അസ്യാം ഹി,
ശോഭന്തേ മണിപുഞ്ജദീപ്ത്യവിരതപ്രദ്യോതിഗർഭാ ഗൃഹാഃ
പ്രാസാദാ അപി താരകാകുലകുലാവേലാക്ഷമാഗ്രസ്ഥലാഃ
കിഞ്ച ധ്വാന്തനിരന്തരോദരലതാഗേഹാസ്തഥാ നിഷ്കുടാഃ
കാസാരാശ്ച സുവർണ്ണവാരിജവനീരുക്സംഗപിംഗാംഭസഃ.
അപിച
സമുല്പന്നാ യസ്മാൽ സകലജനതാസമ്മദകരീ
സദാ സാ ശ്രീരസ്യാം കലയതി നിവാസം സ്ഥിരതയാ
ഇതി പ്രേമ്ണാ നൂനം സകലഗുണസമ്പജ്ജനിഭുവഃ
പരിത്രാണായാസ്യാ വഹതി പരിഖാത്വം ജലനിധിഃ.
കിഞ്ച
ഇന്ദുർദ്യുമാർഗ്ഗഗമനശ്രമനുത്തയേ ഽ സ്യാ
സ്സദ്യോ വികീർണ്ണഘനലേപന ശീതളാസു
സൗധാഗ്രഭൂമിഷു പുനഃപുനരാസനേഷു
സംക്രാന്തയാർദ്രസുധയാ കില പാണ്ഡരോഭൂൽ.
സ്വർഗ്ഗാൽ കിംന്വമരാവതീഹ പതിതാ കിം ഭോഗവത്യുദ്ഗതാ
പാതാളാദഥവാ ത്രികൂടകടകാല്ലങ്കാ കിമഭ്യാഗതാ
ആയാതാ കിമുതാളകാ ഹരഗിരേഃ, കിം ഭൂരിഭിർവർണ്ണനൈ
രദ്യാന്യാത്ര ജഗത്ത്രയേ ന നഗരീ ഭൂതിം ബിഭർത്തീദൃശീം.”
അവിടത്തെ കനകാകരം എന്ന അങ്ങാടിയിൽ രത്നങ്ങൾ നെന്മണികൾപോലെ കിടന്നിരുന്നുവത്രേ.
“വീഥീഷു വിച്യുതാകീർണ്ണാൻ വ്രീഹീനിവ ബഹൂൻ മണീൻ
ഉപാദദാന ഉഞ്ഛാർത്ഥീ ജനോ വിത്തേശ്വരായതേ.”
ചില സരസോക്തികൾ-മനുഷ്യപശൂ:
“ഉഭയോർഗ്ഗുഢമന്യോന്യം വദതോര്യോ നരോന്തികം
വിനാ കാരണമഭ്യേതി തം ദ്വിപാദം വിദുഃ പശും.”
മനുഷ്യഗർദ്ദഭം:
“പരസ്മിൻ നിർഭരം രക്താം സ്വേ വിരക്താഞ്ച യോഷിതം
യോ നരോ യാതി നിർബ്ബന്ധാൽ സ ദ്വിപാദ്ഗർദ്ദഭോ ധ്രുവം.”
കവണാറ്റിൻകരയിലെ കരിമ്പിൻതോട്ടങ്ങൾ:
“സ്ത്രീപുംസാനാം ത്രിജഗതി കഠോരാണി ചിത്താനി ഭേത്തും
ഭൂയോ ഭൂയഃ കുസുമവിശിഖാനിക്ഷുധന്വാ വിമുഞ്ചൻ
ഭഗ്നേ ഭഗ്നേ ധനുഷി സപദി പ്രഗ്രഹീതും തതോന്യദ്
ഗൗണീകൂലേ കില വിചരതി സ്ഫീതനീലേക്ഷുജാലേ.”
മാടരാജപ്രശസ്തി:
“വീരാഗ്രേസര ലോകേസ്മിൻ പ്രതാപേ തേ പ്രസർപ്പതി
ചിത്രം ശിശിരകാലേപി പ്രജാശ്ശീതം ന ബാധതേ.”
ഒരു യുവതി വെള്ളം കോരുന്നതു്:
“വിലോലകബരീപതൽകുസുമജാലലോലഭ്രമ
ദ്ദ്വിരേഫനികരാകുലാ കലശരജ്ജുകർഷക്രമാൽ
സ്വനൽകനകകങ്കണാ വിനമദുന്നമദ്ദോർല്ലതാ
ജനസ്യ മനസാ സമം ഹരതി കൂപികായാഃ പയഃ.”
ഒരു യുവതിയുടെ നെല്ലുകുത്തു്:
“അസ്യാഃ പാണിർമ്മുഖരവലയശ്രേണിരത്രൈക ഏവ
പ്രായേണോച്ചൈർഭ്രമതി മുസലക്ഷേപണാവർത്തനേന
അന്യോ ധന്യഃ കനകരശനാം സ്രംസനേ സ്രംസനേ ദ്രാക്‍
പ്രത്യാബധ്നൻ പൃഥുനി ജഘനേ ക്രീഡതിസ്വൈരചാരീ.”
33.29മറ്റൊരു ഭാണം
ഈ ഭാണത്തിന്റെ ആദ്യവസാന ഭാഗങ്ങൾ കണ്ടുകിട്ടീട്ടില്ലാത്തതിനാൽ ഇതിന്റെ പേരെന്തെന്നോ കവി ആരെന്നോ അദ്ദേഹത്തിന്റെ കാലമേതെന്നോ അറിയുവാൻ നിവൃത്തിയില്ല. തൃശ്ശൂരിനു സമീപമാണു് ജന്മഭൂമിയെന്നു മാത്രം ഊഹിക്കാം. താഴെ ഉദ്ധരിക്കുന്നശ്ലോകം നോക്കുക.
“മദ്ധ്യേകേരളമിദ്ധസർവവിഭവൈഃ സദ്ധാമഭിർമ്മണ്ഡിതം
ശുദ്ധാന്തഃകരണൈരൃചാം നിപംനേ ശ്രദ്ധാലുഭിശ്ച ദ്വിജൈ:
യദ്ധാമ സ്മരവൈരിണശ്ശിവപുരീത്യദ്ധാ പ്രസിദ്ധാ ഗുണൈഃ
സ്പർദ്ധാലു ത്രിദിവേന തൽപരിസരേ ബദ്ധാധിവാസാ വയം.”
കവിതയ്ക്കു സാരള ്യവും മാധുര്യവുമുണ്ടു്. രണ്ടു ശ്ലോകങ്ങൾ കൂടി പകർത്തുന്നു.
മഹത്ത്വം:
“വിനയാദിഗുണഗ്രാമദർശനപ്രീതചേതസാം
അനുഗ്രഹേണ സാധൂനാം മഹത്ത്വം യാതി മാനവഃ
സൂര്യോദയം:
“ആരൂഢൈരുദയാചലം ദിനപതേരുസ്രൈസ്തമിസ്രാപഹൈ
രാരക്തം പുനരന്യതശ്ച വിപുലധ്വാന്തോപലീമേചകം
ഏതദ്ദിഗ്വലയം വിഭാതി വലഭിന്നീലാശ്മഭിർന്നിർമ്മിതം
ദാമേവോജ്ജ്വലപദ്മരാഗഘടിതശ്രീമന്മഹാനായകം.”
33.30ദേശമങ്ഗലത്തു് ശ്രീകണ്ഠവാരിയർ
മാഘകാവ്യത്തിനു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമങ്ഗലത്തു ശ്രീകണ്ഠവാരിയരെപ്പറ്റി പ്രാസംഗികമായി അന്യത്ര പ്രതിപാദിച്ചിട്ടുണ്ടു്. ‘പാരേദക്ഷിണഗങ്ഗാം’ ഇത്യാദ്യുപക്രമപദ്യങ്ങളിൽ അദ്ദേഹം തന്റെ പൂർവന്മാരായ ഒരു രുദ്രനേയും രണ്ടു ശ്രീകണ്ഠന്മാരേയുംപറ്റി പ്രസ്താവിക്കുന്നുണ്ടല്ലോ. അവരിൽ ആദ്യത്തെ ശ്രീകണ്ഠനെയാണു് മാനവേദ സട്ടകകാരൻസ്മരിക്കുന്നതെങ്കിൽ രണ്ടാമത്തെ ശ്രീകണ്ഠന്റെ പുത്രനായ മാഘവ്യാഖ്യാതാവു ക്രി. പി. ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കാം. ബാലബോധിക വിശിഷ്ടമായ ഒരു വ്യാഖ്യാനംതന്നെ. അതു പൂർത്തിയായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. താഴെക്കാണുന്നതു വന്ദനശ്ലോകമാണു്.
“ആനന്ദകന്ദളിതമങ്ഗളഭൃങ്ഗമാലാ
ഗാനാമൃതസ്തുതമനോഹരമാധുരീകം
ഏനോനികൃന്തനനിരന്തരസൌരഭം വോ
വൈനായതം മദജലം കുശലം തനോതു.”
മാഘനെപ്പറ്റി തനിക്കുള്ള ബഹുമാനം ശ്രീകണ്ഠൻ “പ്രാഗ്ജനിസഹസ്രസതതസമുപാസിതസകലവിദ്യാതത്ത്വവിഭൂതിഃ സ്വയംപ്രഭൂതസമീചീനവാസനാവൈഭവ വൈദുഷീവിശേഷ വിഭൂഷിതശേമുഷീസമുന്മേഷഃ പരമഭാഗവതഃ കവികുലപരമേശ്വരഃ പരമേശ്വരചരിതചാതുരീവിലസിതകലാസർവസ്വനിലയഭൂതം ശിശുപാലവധാഭിധാനം കമപി പ്രബന്ധം നിബന്ധും പ്രക്രമമാണഃ” എന്ന പങ്ക്തികളിൽ പ്രദർശിപ്പിക്കുന്നു. ചില മാതൃകകളിൽ ‘ശ്രീകണ്ഠാചാര്യശിഷ്യേണ’ എന്നു കാണുന്നതിൽനിന്നു് അച്ഛൻതന്നെയായിരുന്നു ഗുരുനാഥൻ എന്നു് ഊഹിക്കാം. “മനുസ്കരാംബുജസ്ഥാസ്നുഗുരുഭൂതനിയോഗതഃ” എന്ന ഭാഗത്തിൽ മറ്റൊരു ഗുരുവിനേയും അദ്ദേഹം പരാമർശിക്കുന്നു. അതാരെന്നറിയുന്നില്ല. “ചതുഷ്ടയാദിഗ്രന്ഥാനാം വ്യാഖ്യാ ബഹ്വ്യഃ കൃതാ മയാ” എന്നുള്ള പ്രസ്താവനയിൽ നിന്നു് അദ്ദേഹം ചതുഷ്ടയം മുതലായ പല ഗ്രന്ഥങ്ങൾ അതിനു മുമ്പുതന്നെ വ്യാഖ്യാനിച്ചുകഴിഞ്ഞിരുന്നു എന്നും വെളിപ്പെടുന്നു. അതു് ഏതു ചതുഷ്ടയമെന്നു വ്യക്തമാകുന്നില്ല.
33.31സീതാരാമകവി
ചരിത്രം
സീതാരാമകവി ചോളദേശീയനാണു്. അദ്ദേഹം കേരളത്തിൽ വന്നു വടക്കുംകൂർ രാജധാനിയിലെ ആസ്ഥാനപണ്ഡിതനായിത്തീർന്നു. ജാനകീ പരിണയാദിവിവിധകൃതികളുടെ പ്രണേതാവും കവികുലമൂർദ്ധന്യനുമായ രാമഭദ്രദീക്ഷിതരുടെ ശിഷ്യനാണു് താനെന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിരിക്കുന്ന സ്ഥിതിക്കു് അദ്ദേഹത്തിന്റെ കാലം ഉദ്ദേശം ഒൻപതാം ശതകത്തിന്റെ ഒടുവിലാണെന്നു നിർണ്ണയിക്കാം. തഞ്ചാവൂരിലെ ശാഹജിമഹാരാജാവു രാമഭദ്രദീക്ഷിതർക്കു ഭൂമിദാനം ചെയ്തതു കൊല്ലം 868-ലാണല്ലോ. ബാലരാമവിജയം എന്ന പേരിൽ രണ്ടു സ്തബകങ്ങളടങ്ങിയ ഒരു ചമ്പൂകാവ്യംമാത്രമേ സീതാരാമന്റെ കൃതിയായി നമുക്കു ലഭിച്ചിട്ടുള്ളു. ആ ചമ്പുവിനെ സ്പർശിക്കുന്നതിനുമുമ്പു് അതിൽത്തന്നെയുള്ളതും കവിയുടെ ചരിത്രത്തെ പരാമർശിക്കുന്നതുമായ താഴെക്കാണുന്ന ശ്ലോകങ്ങൾ അനുവാചകന്മാരുടെ ദൃഷ്ടിക്കു വിഷയീഭവിക്കേണ്ടതുണ്ടു്.
“യദീയവാഗ്വൈഭവലാഭലോഭാൽ
പഠന്തി ശാസ്ത്രാണ്യധുനാപി സന്തഃ
പാതഞ്ജലോക്ത്യാ പരിപൂതകീർത്തിഃ
ശ്രീരാമഭദ്രാഖ്യമഖീ ഗുരുർന്നഃ.
ഗൃഹീത്വാ പുഷ്പേഭ്യോ മധു മധുകരാസ്സന്തതമമീ
മധൂളീം കുർവാണാ അപി ന വിരമന്തി പ്രതിദിനം
തുലാം വോഢും നിത്യം ഭണിതിസുധയാ യസ്യ സ ഗുരു
ശ്ചിരം ജീയാദവ്യാദമുമപി ച നാരായണബുധഃ.
നാരായണാഹ്വയപിതൃവ്യമുഖേന്ദുബിംബ
മധ്യാദ്വിനിർഗ്ഗളദനർഗ്ഗളവാക്‍സുധാഭിഃ
ആപ്യായിതോ വിരചയാമി കവീന്ദ്രഹൃദ്യം
കാവ്യം സുഗദ്യനവപദ്യരസാനവദ്യം,
ശ്രീവൈദ്യനാഥമഖിവര്യസുതേന സീതാ
രാമേണ സർവബുധമാനസഹംസഭൂതം
ശ്രീബാലരാമവിജയാഹ്വയചമ്പുകാവ്യം
സന്തന്യതേ കവിവരാൻ വിബുധാൻ പ്രണമ്യ.”
“പാതഞ്ജലോക്ത്യാ പരിപൂതകീർത്തിഃ” എന്നു രാമഭദ്രദീക്ഷിതരെ കവി വർണ്ണിക്കുന്നതു് അദ്ദേഹം പരിഭാഷാവൃത്തിയുടെ കർത്താവായതുകൊണ്ടാണു്. ദീക്ഷിതരുടെ ശിഷ്യന്മാരിൽ അന്യതമനായ ശ്രീനിവാസയജ്വാവു് സ്വരസിദ്ധാന്തചന്ദ്രികയിൽ
“വ്യാകൃതിനിർമ്മാണചണാൻ പ്രണമാമി ത്രീൻ മുനീൻ ജഗദ്വന്ദ്യാൻ
ഗുരുമപി സമഷ്ടിമേഷാം വന്ദേ ശ്രീരാമഭദ്രയജ്വാനം”
എന്നും മറ്റും അദ്ദേഹത്തിന്റെ ശബ്ദശാസ്ത്രനിഷ്ണാതതയെ പ്രശംസിക്കുന്നുണ്ടു്. സീതാരാമന്റെ പിതാവു വൈദ്യനാഥദീക്ഷിതരും പിതൃവ്യൻ നാരായണനുമായിരുന്നു എന്നും ആ നാരായണനായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യദേശികനെന്നും മുൻപു് ഉദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു നാം ധരിക്കുന്നു.
ഇതിവൃത്തം
ബാലരാമവിജയം മലയപർവതത്തിന്റെ വർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. അനന്തരം
“അധിത്യകായാസ്സരസോവതീർണ്ണാ
സരിദ്വരാ പശ്ചിമവാഹിനീ സാ
ഗൃണന്തി താമുത്തരവാഹിനീതി
രസോത്തരത്വേന സമസ്തലോകാഃ.
………
ഗൗരീം ചിരായ പരിഭൂയ ശിരോധിരൂഢാ
ഫാലേക്ഷണസ്യ തടിനീ നിജദോഷശാന്ത്യൈ
ശ്രീവല്ക്കലേശമചലാത്മജയാ സമേതം
സേയം പ്രദക്ഷിണമനുക്ഷണമാതനോതി”
എന്നു് ഒരു നദിയെ പ്രശംസിക്കുന്നു. ആ നദി മൂവാറ്റുപുഴയാറും വല്ക്കലേശൻ വൈക്കത്തപ്പനുമാണെന്നു ഞാൻ ഊഹിക്കുന്നു. അതിനെത്തുടർന്നു വടക്കുംകൂർ രാജ്യത്തെപ്പറ്റി കവി ഇങ്ങനെ പ്രസ്താവിക്കുന്നു.
ഗദ്യം
“തതസ്തന്മാതൃകഃ, നിഖിലമനുജകുലപരിപോഷകഃ, കുടിലഖലജാലവിദ്രാവകഃ വികസിതാരവിന്ദപരട ശോഭിതകനകദീഘികഃ, പരഭടഹൃദയകവാടവിദലനപടുവിഹാരാവപരിമണ്ഡിത നിജബിരുദാക്രാന്തമഹീമണ്ഡലമണ്ഡനായമാനനാനാഭരണഭൂഷിതശോഷിതരിപുബലനിജസേനാലങ്കരണ മദകരടിസ്കന്ധാധിരൂഢസാമന്തരാജന്യകുലപരിബൃംഹിതഃ വരഗജവാജിവിക്രേതൃമൃഗമദ പ്രമുഖസുരഭിവസ്തുനവരത്നവാണിജ്യനിപുണവണിഗ്വരപരിപൂരിതപണ്യവീഥികാസമൃദ്ധിപരിഹസിതാളകാപുരീ വിഭവഃ, തുംബുരുനാരദഗീയമാനനിജാപദാനോ ബിംബലോ നാമ ദേശഃ പ്രാദുരസ്തി.”
അതിനുമേൽ വടക്കുംകൂർ രാജാക്കന്മാരുടെ അക്കാലത്തെ രാജധാനിയായ ഏറ്റുമാനൂരിനെ സ്തുതിക്കുന്നു.
“ദാനാത്തകീർത്ത്യാശ്രിതസത്സമുദ്രാ
ഗാനേഷു സർവൈരപി ഗീയമാനാ
സേനാനിവേശൈഃ പരിശോഭമാനാ
മാനാസ്പദാഖ്യാ നഗരീ ചകാസ്തി.”
“ക്വചിൽ സവ്യാപസവ്യഭ്രമണരണരണദയഃഫലകാനിശഘട്ടനക്ഷുണ്ണ ഹരിന്മണിമയാട്ട സമുത്ഥിതധൂളീ ശ്യാമായമാനാശാവകാശാ ജാത്യശ്വസംഭൃതമന്ദുരാ സമലംകൃതാ” എന്നു തുടങ്ങുന്ന ഒരു ദീർഘഗദ്യവും ആ പ്രകരണത്തിലുണ്ടു്. പിന്നീടു്
“സാമന്തഭൂപാലകരോപനീത
ധനൗഘസമ്പാദിതപുണ്യശീലാഃ
അധീതശാസ്ത്രാ വിനയാന്വിതാശ്ച
ഭൂപാ ബഭൂവുർഭുവനൈകവീരാഃ”
എന്നു് അവിടത്തെ പൂർവന്മാരായ രാജാക്കന്മാരെപ്പറ്റി ഉപന്യസിച്ചതിനുമേൽ അന്നത്തെ രാജാവായ രാമവർമ്മാവിനേയും അദ്ദേഹത്തിന്റെ സഹോദരിയായ മംഗലാംബികയേയും സ്മരിക്കുന്നു. മംഗലാംബികയെ വർണ്ണിക്കുന്നതാണു് ചുവടെ ഉദ്ധരിക്കുന്ന ഗദ്യം.
“നളിന്യാ ഇവ പ്രാഭാതികാ ഭാനുമാലാ, കുമുദിന്യാ ഇവനവ്യസുധാമയൂഖരേഖാ, ദീഘികായാ ഇവ മരാളീ, ഉദന്യായാ ഇവ അനഭ്രാസുധാവൃഷ്ടിഃ, നിർദ്ധനസ്യേവാക്ഷയനിധിഃ, നിദാഘനിഷ്ടപത്സ്യേവശീതളപ്രപാപ്രാപ്തിഃ, സകലലോകാനന്ദകരവൃത്തിഃ … പരിചിതജഗദംബികാമൂകാംബികാചരണയുഗളഭുക്തിഃ …ശ്രീനീലകണ്ഠാനുകമ്പാ സംപ്രാപ്ത സകല പുരുഷാർത്ഥസിദ്ധിഃ … ബിംബലകുലമങ്ഗലദീപികാ സമഭൂന്മ്ങഗലാംബികാ”. മൂകാംബിക വടക്കുംകൂർ രാജവംശത്തിന്റെ ഇഷ്ടദേവതയാണെന്നുള്ളതു പ്രസിദ്ധമാണല്ലോ. ആ രാജ്ഞിക്കു് ഇളങ്കാവിൽ ഭഗവതിയുടെ കാരുണ്യംനിമിത്തം ബാലരാമവർമ്മ എന്നൊരു കുമാരൻ അവതരിച്ചു.
“ബാലാടവീഭഗവതീകരുണാകടാക്ഷാൽ
ശൈലേന്ദ്രധൈര്യസഹിതോ മഹിതസ്സുധീഭിഃ
ലീലാതിജയ്യരിപുരാശ്രിതപാലനശ്ച
ശ്രീബാലരാമനൃപതിസ്സമജായതാസ്യാം.”
ആ ബാലരാമനു് അത്ഭുതപാർവതി എന്നൊരു സഹോദരിയും ആ രാജകുമാരിക്കു് ആദിത്യവർമ്മ എന്നൊരു പുത്രനും ജനിച്ചു! ഒന്നരലക്ഷം ഭടന്മാർക്കു അധിപനായ ദക്ഷിണദേശത്തെ രാജാവിനെ മണികണ്ഠൻ എന്ന തന്റെ ജ്യേഷ്ഠനോടും വിക്രമാദിത്യ സന്നിഭനായ, മുമ്പു നിർദ്ദേശിച്ച ആദിത്യവർമ്മകുമാരനോടും കൂടി യുദ്ധത്തിൽ ജയിക്കണമെന്നു ബാലരാമനോടു രാമവർമ്മ രാജാവു് ആജ്ഞാപിച്ചു. മണികണ്ഠൻ അന്നത്തെ തെക്കുംകൂർ രാജാവായിരിക്കണം. ബാലരാമൻ ആ ആജ്ഞയെ ശിരസാവഹിച്ചു. സാമന്തപ്രഭുക്കന്മാർ അറിവാൻ താഴെ ഉദ്ധരിക്കുന്ന വിളംബരം പ്രസിദ്ധപ്പെടുത്തി.
“ഭോ ഭോ വീരയൂഥപാലാഃ താഡ്യന്താം സമന്തതോ വിജയഭേര്യഃ ആഹന്യന്താം പടഹാഃ, ആധ്മായന്താം ധവളശംഖാഃ, ആഘോഷ്യന്താം കാഹള ്യഃ, ആരുഹ്യന്താം തുരങ്ഗമഃ സമാമുച്യന്താം വർമ്മാണി വക്ഷഃസ്ഥലേ, അവമുച്യന്താമാളാനികാൽ കരവിധൃതായസശൃംഖലാഃ കരിവരാഃ, ഉന്മാദ്യന്താം പരവാടികാപ്രാകാരതോരണഭേദനപടവഃ കരിടിനഃ, സന്നഹ്യന്താമയശ്ശകടോപരി കഠോരവഹ്നിയന്ത്രാഃ, ആപൂര്യന്താമൗഷധൈർന്നളികാഃ, ആരോപ്യന്താം കാർമ്മുകേഷു ജ്യാഗുണാഃ, സന്ധീയന്താം ശരാശ്ശരാസനേഷു, സമവസ്ഥാപ്യന്താം സൈനികാസ്തത്ര തത്ര, ആലോക്യന്താം രിപുമർമ്മാണി, സംരക്ഷ്യന്താം സ്വകാവീരലോകാഃ സത്വരം നിർഗ്ഗമ്യന്താം ദക്ഷിണദേശഭൂപാലൈരഭിയോക്തും.”
അദ്ദേഹത്തിന്റെ സേനാസന്നിവേശം അടിയിൽ വിവരിക്കുന്ന വിധത്തിലായിരുന്നു. “അഗ്രേ നളികധരാഃ, തദനുബദ്ധതൂണീരാരോപിതശരശരാസനാ ധന്വിനഃ, തദനു നിശിതകുന്തായുധാഃ, തദനു തുരങ്ഗസാദിനഃ, തദനു കരധൃതായസശൃംഖലാ മദദന്താവളാഃ, തദനു പരിതശ്ശകടോപരിപരികല്പിത കഠോരവഹ്നിയന്ത്രകാഃ, അന്തരാന്തരാ രഥിനഃ.”
യുദ്ധത്തിൽ ദക്ഷിണേശൻ, തന്റെ പുത്രൻ മരിക്കുകയാൽ ഹതാശനായി, ബാലരാമനെത്തന്നെ യുവരാജാവായി അംഗീകരിക്കുകയും വടക്കുംകൂറിലെ ഗോദവർമ്മാദിരാജാക്കന്മാർ ആ ജേതാവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അതിനപ്പുറം പാർവ്വതി എന്ന ആ നാട്ടിലെ ഒരു യുവതിയെ അദ്ദേഹം വിവാഹം ചെയ്യുകയും ചെയ്യുന്നു.
“ലോലംബമാലാലളിതാളകേയം
ബന്ധൂകനിന്ദാപരദന്തചേലാ
ലവങ്ഗബാലച്ഛദചാരുജിഹ്വാ
ചില്ലീജിതാനങ്ഗശരാസവല്ലീ”
എന്നും മറ്റുമാണു് ആ സുന്ദരിയെ കവി വർണ്ണിക്കുന്നതു്. “ശ്രീമാൻ ബാലരാമഃ സുഖേന സർവാമപി മേദിനീം, സർവാനപിവിബുധാൻ, സർവാനപി ബന്ധൂൻ, സർവാനപി കവീന്ദ്രാൻ രഞ്ജയിത്വാ രാജതേ വിജയതേ ച” എന്നു് ഒടുവിൽ അദ്ദേഹം തന്റെ സ്വാമിയുടെ അപദാനങ്ങളെ അനുകീർത്തനം ചെയ്യുന്നു. ദക്ഷിണേശൻ ആരെന്നു വ്യക്തമാകുന്നില്ല; അക്കാലത്തെ യുദ്ധരീതിയെപ്പറ്റി പല വിവരങ്ങളും നമുക്കു് ഈ ചമ്പുവിൽ നിന്നു സ്പഷ്ടമായി ഗ്രഹിക്കാമെന്നുള്ളതാണു് ഇതിന്റെ വിശേഷം. കവിതയും ചേതസ്സമാകർഷകം തന്നെ.
33.32അരുണഗിരികവി
ഗോദവർമ്മയശോഭൂഷണം എന്ന അലങ്കാരഗ്രന്ഥത്തിന്റെ പ്രണേതാവാണു് അരുണഗിരികവി. അദ്ദേഹവും സീതാരാമകവിയെപ്പോലെ ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു. ഗോദവർമ്മാ വടക്കുംകൂറിലെ ഒരു രാജാവാണെന്നുമാത്രം അറിയാം. പ്രസ്തുത നാമധേയത്തിൽ പല രാജാക്കന്മാരേയും നാം ആ വംശത്തെ അലങ്കരിച്ചവരുടെ കൂട്ടത്തിൽ കാണുതിനാൽ അവരിൽ ഏതു ഗോദവർമ്മാവാണു് അരുണ ഗിരിയുടെ പുരസ്കർത്താവു് എന്നു നിർണ്ണയിക്കുവാൻ പ്രയാസമുണ്ടു്. ഏകാവലി, പ്രതാപരുദ്രീയം തുടങ്ങിയ കൃതികളെപ്പോലെ രാജപ്രശസ്തിപരങ്ങളായ പദ്യങ്ങൾമാത്രമാണു് കവി ഉദാഹരണരൂപത്തിൽ രചിച്ചിരിക്കുന്നതു്. അർത്ഥാലങ്കാര പ്രകരണത്തെമാത്രമേ അദ്ദേഹം പരാമർശിക്കുന്നുള്ളു. ഉപമയിൽ ആരംഭിച്ചു് ഉദാത്തത്തിൽ ആ അലങ്കാരങ്ങൾ അവസാനിക്കുന്നു. വിശ്വനാഥകവിരാജന്റെ സുപ്രസിദ്ധമായ സാഹിത്യദർപ്പണത്തിലും ആ പരിപാടി തന്നെയാണല്ലോ അങ്ഗീകരിച്ചിരിക്കുന്നതു്. അരുണഗിരി ഗ്രന്ഥമധ്യത്തിൽ താൻ ഗൗരീശതകം എന്നൊരു കാവ്യംകൂടി നിർമ്മിച്ചിട്ടുള്ളതായി പ്രസ്താവിക്കുകയും അതിൽനിന്നു താഴെക്കാണുന്ന ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു.
“കുടിലാളീകലസന്തീം കുരുവിന്ദലലന്തികാം തവാദ്രിസുതേ!
അധിധനുരശോകമസ്ത്രം മദനവ്യത്യാസസഹിതം മന്യേ.”
ബിന്ദ്വലങ്കാരം എന്നൊരു പൂർവനിബന്ധത്തേയും കവി സ്മരിക്കുന്നു. അജ്ഞാതകർത്തൃകമായ ആ ഗ്രന്ഥം 14-ആം ശതകത്തിൽ ഏകാവലീകാരനായ വിദ്യാധരനാലും സ്മരിക്കപ്പെട്ടുകാണുന്നു. ഗ്രന്ഥാരംഭത്തിലുള്ളതാണു് അധോലിഖിതമായ ശ്ലോകം.
“വാണീപാണിസരോജശോണനഖരശ്രീകോണവീണാരവ
ശ്രേണീനിർഭരമാധുരീരസലസദ്വേണീകിരാ യദ്ഗിരഃ
സോഹംസൽകവിസമ്മതോരുണഗിരിഃ ശ്രീഗോദവർമ്മപ്രഭോ
രർത്ഥാലങ്കൃതിമദ്ഭുതാം വിതനുതേ ഹൃദ്യാം യശോഭൂഷണം.”
ഗ്രന്ഥത്തിന്റെ അവസാനത്തിൽ “ഇതി ശ്രീമതോ വേങ്കടാദ്രിഗുരുകൃപാവാപ്തവിദ്യസ്യ, കൗണ്ഡിന്യകുലസാഗരോദിതസ്യ, ശേഷാദ്രിസൂനോരരുണഗിരികവേഃ കൃതിഃ” എന്നൊരു കുറിപ്പുമുണ്ടു്. ഈ കുറിപ്പിൽനിന്നു് അരുണഗിരി കൗണ്ഡിന്യഗോത്രജനും, ശേഷാദ്രിയുടെ പുത്രനും, വേങ്കിടാദ്രിയുടെ ശിഷ്യനുമാണെന്നു തെളിയുന്നു. അരുണഗിരിഭിഷക്‍ എന്ന കവിയുടെ ശൃംഗാരസപ്തശതി എന്നൊരു കൃതി കാണ്‍മാനുണ്ടു്. അതു് കൊല്ലം 802-ാമാണ്ടിന്നു മുമ്പു് രചിച്ചതാണു്. കേരളവുമായി അതിന്നു ബന്ധമുണ്ടെന്നു തോന്നുന്നില്ലാത്തതിനാൽ ആ അരുണഗിരി അന്യനായിരിക്കുവാനേ തരമുള്ളു.
33.33ഗോദവർമ്മയശോഭൂഷണം
ഗുണഭൂയിഷ്ഠമായ ഒരു ഗ്രന്ഥം തന്നെയാണു് ഗോദവർമ്മയശോഭൂഷണം. അതിലെ കാരികകളും അരുണഗിരിതന്നെ രചിച്ചിരിക്കുന്നു.
“ഹൃദ്യം സാധർമ്മ്യമുഭയോരേകദാ യത്ര വർണ്ണ്യതേ
മിഥസ്തത്രോപമാ പ്രോക്താ സൂരിഭിഃ സൂക്ഷ്മവേദിഭിഃ”
എന്നാകുന്നു ഉപമയെപ്പറ്റിയുള്ള നിർവചനം. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“ഗണ്ഡോദ്ദാമഗളന്മദസ്രുതിഭരൈർഗ്ഗന്ധദ്വിപാനാം ഗണൈഃ
പ്രാഗേവേഹ പരിഷ്കൃതാനി ഭവനദ്വാരാണി സംഖ്യാവതാം
പ്രായഃഫുല്ലസരോരുഹോദരഗതശ്രീസോദരാ മേദുരാഃ
പശ്ചാത്തേഷു പതന്തി ബിംബലപതേഃ സ്ഫാരാഃ കടാക്ഷാംകുരാഃ”(അതിശയോക്തി)
“ജിഷ്ണുർവൈരിവിലുണ്ഠനേ ജനകഭൂസംരക്ഷണേ സേതുകൃദ്
ഭീമോ ഭൂരി ഭുജപ്രതാപവഹനേ ഭീഷ്മസ്സ്വസംരക്ഷണേ
രാമഃകേളിഷു യോഷിതാം ഗുരുരസൗ ബുദ്ധേർവിലാസേഷ്വിതി
ശ്രീമന്നുത്തരബിംബലക്ഷിതിപതേത്വം കീർത്ത്യസേ സൂരിഭിഃ”(ഉല്ലേഖം)
“നടന്മൃഡജടാടവീനികടഭൂലുഠജ്ജാഹ്നവീ
വിനിഹ്നുതിപടുച്ഛവിപ്രസരദച്ഛകീർത്തിച്ഛടാ
വഹത്യവനിവജ്രിണഃ പ്രഥമഭൂധരോദിത്വര
പ്രസൃത്വരരുചിസ്ഥിരപ്രചുരപൂർണ്ണചന്ദ്രശ്രിയം”(നിദർശന)
“വീര്യൗദാര്യ പരാക്രമൈർവിമഥിതപ്രത്യർത്ഥിപൃഥ്വീപതിം
ശ്ലാഘാകമ്പ്രശിരസ്കഭൂപതികുലം ശ്ലാഘ്യൈർഗുണൈരാത്മനഃ
വീരശ്രീർന്ന ജഹാതി ജാതുചിദപി ശ്രീഗോദവർമ്മപ്രഭും
കാംക്ഷന്തേ ഗുണശാലിനംയുവതയഃകാന്തംനിതാന്തോജ്ജ്വലം”(അർത്ഥാന്തരന്യാസം)
“നാകേ രാകേശബിംബദ്യുതിഭരതി നട
ദ്ധൂർജ്ജടേരുത്തമാംഗേ
ഗാംഗേയോല്ലോലപൂരത്യമരപതിപുരീ
വാരനാരീകചേഷു
ഫുല്ലന്മല്ലീപ്രസൂനത്യമരതരുകുലേ
സ്വച്ഛഗുച്ഛത്യജസ്രം
കീർത്തിസ്തേ ഗോദവർമ്മക്ഷിതിരമണമണേ
ബിംബലക്ഷോണിപാല!”(സമുച്ചയം)
“മേരും ദൂരലസന്മണിദ്യുതിഭരൈരാലീഢദിങ്മണ്ഡലൈഃ
ശൃംഗൈരങ്കിതനാകദേശമഭിതഃ ശ്രീഗോദവർമ്മപ്രഭോ!
ഖേലന്തീ തവ കീർത്തിസമ്പദനിശം പ്രായസ്സമുജ്ജൃംഭതേ
നായം ശാരദചന്ദ്രകാന്തിലഹരീസാമസ്ത്യസൗവസ്തികീ.”(അതദ്ഗുണം)
33.34ഉത്തരചമ്പു
നോഹരങ്ങളായ ഉത്തരചമ്പു, നയനിദർശനം എന്നീ രണ്ടു കാവ്യങ്ങളുടേയും പ്രണേതാവു് ഏതോ ഒരു ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതവർഗ്ഗത്തിൽപ്പെട്ട കുമാരനല്ലൂർക്കാരനായ ഒരു നമ്പൂരിയാണു്. ആ രാജാവു് ആരെന്നു നയനിദർശനത്തിൽനിന്നു് അവധാരണം ചെയ്വാൻ സൌകര്യമുണ്ടു്. ക്യാപ്റ്റൻ ന്യൂഹോഫ് എന്ന ലന്തക്കാരനായ ഒരു സേനാനി ക്രി. പി. 1662-ൽ (കൊല്ലം 837) കുടമാളൂർ സന്ദർശിച്ച അവസരത്തിൽ അന്നത്തെ ചെമ്പകശ്ശേരി രാജാവു് അപ്പോൾ അവിടെയാണു് സന്നിധാനം ചെയ്തിരുന്നതെന്നും രാജകുടുംബത്തിന്റെ മൂലസ്ഥാനമായ കുടമാളൂർക്കോവിലകത്തിന്റെ നവീകരണം ആരംഭിച്ചു് അന്നേയ്ക്കു് ഇരുപതുകൊല്ലം കഴിഞ്ഞിരുന്നുവെന്നും ആ പുതിയ കോവിലകം അത്യന്തം രമണീയമായിരുന്നു എന്നും രേഖപ്പെടുത്തീട്ടുണ്ടു്. അന്നു ആ രാജാവിന്നു മുപ്പതു വയസ്സു പ്രായമായിരുന്നതായും ആ ഗ്രന്ഥകാരൻ പറയുന്നു. നയനിദർശനത്തിൽ ഈ കോവിലകം പണിയുടെ ആരംഭത്തെപ്പറ്റി വിശദമായ പ്രസ്താവനയുണ്ടു്. അതുകൊണ്ടു് ന്യൂഹോഫ് സന്ദർശിച്ച രാജാവിന്റെ കാലത്തല്ല അതാരംഭിച്ചതെന്നും അദ്ദേഹത്തിന്റെ പൂർവ്വന്റെ കാലത്താണെന്നും അനുമാനിക്കാം. മേല്പ്പുത്തൂരിന്റെ പുരസ്കർത്താവായ പൂരാടംതിരുനാൾ തമ്പുരാൻ മരിച്ചതു് 798-ാമാണ്ടാണെന്നു മുമ്പു നിർദ്ദേശിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തെ പിൻതുടർന്നു നാടുവാണ രാജാവിന്റെ ആശ്രിതനായിരുന്നു നമ്പൂരി എന്നു് ഏകദേശം തീർച്ചപ്പെടുത്താം. ആ രാജാവിന്റെ അനന്തരഗാമിയെയായിരിക്കണം ന്യൂഹോഫ് സന്ദർശിച്ചതു്. ഉത്തരചമ്പുവിനു ശേഷമാണു് നയനിദർശനം കവി രചിച്ചതു് എന്നു രണ്ടാമത്തെ കൃതിയിൽ അദ്ദേഹം തന്നെ അനുവാചകന്മാരോടു വിജ്ഞാപനം ചെയ്യുന്നുണ്ടു്. എവം ചകൊല്ലം ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധമാണു് അദ്ദേഹത്തിന്റെ ജീവിതകാലമെന്നു് ഒരുവിധം തീർച്ചപ്പെടുത്തുവാൻ കഴിയുന്നതാണു്.
ഉത്തരചമ്പുവിന്റെ ആരംഭത്തിൽ ചുവടേ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു.
“ശ്രേയസേ നിഖിലദേഹിനാം പരം
സ്ഥേയസേ ഽംബരനദീവരൗകസേ
പ്രേയസേ മഹിതഗോപയോഷിതാം
ശ്ലാഘതാം ഝടിതി മാമകം മനഃ
നാനാധർമ്മാമലാനാം സദസി സുമനസാ
മുജ്ജ്വലാഃ പുണ്യഭാജാം
ഷട്സിദ്ധാന്തോദയാദ്രീശ്വരവിഹൃതഹൃതാ
നേഹസഃ പ്രൗഢഗാവഃ
ലോകാന്തർദ്ധ്വാന്തനിർമ്മൂലനചതുരതരാ
വന്ദ്യമാനാ ബുധൗഘൈ
ശ്ചിത്താംഭോജം മദീയം ഗുരുരവിചരണാ
സ്തൂർണ്ണമുദ്ബോധയന്തു.
അസ്തി ഗ്രാമവരസ്സമസ്തമഹിമോദാരഃ കുമാരാഭിധഃ
ക്ഷത്രവ്യാളഖഗേശ്വരോ ബഹുബുധോ യദ്വാസിനീ ചേശ്വരീ
സംഖ്യാവാനപി യത്ര കീർത്തിവിമലച്ഛത്രാന്തരാവർജ്ജിത
ത്രൈലോക്യോ ജയതി ദ്വിജേശ്വരപദേ ശ്രീദേവനാരായണഃ.
തത്രാസ്മി സത്യധനദേശികവാങ്മതല്ലീ
പീയൂഷവിന്ദുഭിരുദഞ്ചിതബോധചന്ദ്രഃ
പ്രൗഢാമനന്തപദവീമഹമുൽപതിഷ്ണു
ർജ്ജാതോ ദ്വിജോ ഽത്ര ന ച മേ വിനിപാതഹേതുഃ.
പ്രേമാവശാ ഹി ജനതാവഹിതേ സപക്ഷേ
സന്മാർഗ്ഗഗാമിനി ജനേ കതമേ വിപക്ഷാഃ
ഗൗരീകടാക്ഷശരണേ മയി വീരദേവ
നാരായണാത്മഭൃതകേ സകലാസ്സപക്ഷാഃ.
ബ്രാഹ്മം ക്ഷാത്രഞ്ചു തേജോ ദധദമലഹൃദം
ഭോജലീലാവിലോല
ശ്രീകൃഷ്ണാളിസ്ത്രയീസാഗരമഥനമഹാ
മന്ദരീഭൂതചേതാഃ
ആസ്യേന്ദൂദ്വാന്തവാണീമധുരതരസുധാ
പ്രീതനാനാബുധൗഘോ
യത്സർവസ്വം വിഭാതി സ്വയമമലയശാ
ദേവനാരായണോയം.
സോഽയം മഹാബുധവരൈർമ്മഹിതേ കുമാര
ഗ്രാമേ സദാ കൃതനിവാസരുചിസ്സുമൂഢഃ
ബുദ്ധ്യാലസശ്ച സുതരാം വികലഃശ്രുതേനാ
പ്യൂനോ രസൈശ്ച ചപലശ്ച തഥാവിധോഽപി,
ശൃംഗാരവീരകരുണാദിരസാർദ്രദേവ
നാരായണാദരനിദർശിതകാവ്യമാർഗ്ഗഃ
തുംഗാനുരാഗജനപാണികൃതാവലംബ
മന്ദാനുയായിവികലാന്ധദശാം ദധാനഃ,
മോദാൽ കുമാരനഗരീഗിരികന്യകായാഃ
കിം വാ നിസർഗ്ഗകൃപയാർദ്രദൃശാം ഗുരൂണാം
കാവ്യം തനോതി പുനരുത്തരചമ്പുനാമ
ശ്രാവ്യം രഘൂത്തമകഥാസുധയൈവ തൽ സ്യാൽ.
പുരോഭാഗികളുടെ വിക്രിയകൾ കവിയുടെ കഠിനമായ വിമർശനത്തിനു പാത്രീഭവിക്കുന്നുണ്ടു്.
“യേ നിന്ദന്തി യമേഷ നൂനമകളങ്കശ്ചേത്തതസ്തേ ഹതാ
നോ ചേദസ്യ ഹി ദുഷ്കൃതക്ഷയമമീ കുർവന്തി നിന്ദാമിഷാൽ
പക്ഷൗ ദ്വാവപി തദ്ഗുണായ വിപരിതായേതരേഷാം മതൗ
തസ്മാൽ കേ ഭുവി ബന്ധവസ്തനുമതാം ഹിത്വാ ഹി നിന്ദാപരാൽ”
എന്നും മറ്റുമാണു് ആ ഉപാലംഭം. അതിനപ്പുറം വീണ്ടും പദ്യങ്ങൾ ദേവനാരായണപ്രശസ്തിപരങ്ങളായിക്കാണുന്നു.
ഉത്തരചമ്പു എന്നാണ് കാവ്യത്തിന്റെ പേരെങ്കിലും ചുരുക്കത്തിൽ സുന്ദരകാണ്ഡത്തിലെ കഥകൂടി കവി പീഠികാരൂപത്തിൽ സ്പർശിക്കുന്നുണ്ടു്. അഗ്നിപ്രവേശവും മറ്റും വിസ്തരിച്ചു പ്രതിപാദിക്കുന്നു; താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ശ്രീരാമന്റെ വിലാപഘട്ടത്തിലുള്ളവയാണു്.
“അദ്യ സ്മരാമി ദയിതേ നവസംഗമേ തേ
ഹസ്തഭ്രമൽകുവലയദ്യുതിസുന്ദരാണി
പ്രേമാർദ്രഭാവമധുരാണി മനോഹരാണി
ലജ്ജാവശാന്മുകുളിതാനി വിലോകിതാനി.
ഹന്ത! സ്മരാമി ദയിതേ പരിവർത്തിതാസ്യാ
ന്യന്തർന്നിഗുഢരതിരാഗവിജൃംഭണാനി
ഉദ്യത്ത്രപാതരളിതാന്യുരുവിഭ്രമാണി
തല്പൈകദേശസുകൃതാനി തവാസിതാനി.
ഹന്ത! സ്മരാമി വിഗളൽകബരീപ്രസൂനാ
ന്യാലോലകുണ്ഡലയുഗാനി ചലൽകുചാനി
അവ്യക്തവർണ്ണവചനാനി വിലോലദൃഷ്ടീ
ന്യുദ്യൽസ്മിതാനി തവ താനി വിചേഷ്ടിതാനി.”
കവിയുടെ കലാകൗശലം ഈ ശ്ലോകങ്ങളിൽ സ്പഷ്ടമാകുന്നു. ഗദ്യങ്ങൾ പദ്യങ്ങളെക്കാൾ ആകർഷകങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു. വിസ്തരഭീതികൊണ്ടു് അവയുടെ മാതൃക കാണിക്കുന്നില്ല.
ശ്രീരാമന്റെ സ്വർഗ്ഗാരോഹണത്തോടുകൂടി കാവ്യം സമാപ്തമാകുന്നു. ചുവടേ കുറിക്കുന്നതു് ഒടുവിലത്തെ ശ്ലോകമാണു്.
“ഏവം സംസ്തുവതാമഭീഷ്ടകരണായാത്മീയരൂപം ജഗ
ന്നേത്രാണാം പരമോത്സവം രഘുപതിർവൈകുണ്ഠനാമാന്വിതം
തസ്മിന്നേവ പുരേ നിധായ ഝടിതി പ്രാപ്തഃ പ്രശാന്തം പദം
സത്യാനന്ദചിദാത്മകം സ ഭഗവാൻ ഭൂയാന്മുദേ നസ്സദാ.”
വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലുള്ള പ്രസ്തുത കാവ്യത്തിന്റെ മാതൃകയുടെയും നയനിദർശനത്തിന്റെയും പടികളിൽ ‘ദേവനാരായണ’ എന്നു പേർ കൊത്തിയിട്ടുണ്ടു്. അത്തരത്തിലുള്ള പല ഗ്രന്ഥങ്ങളും ചെമ്പകശ്ശേരിരാജ്യം തിരുവിതാംകൂർ കീഴടക്കിയപ്പോൾ അന്നു് ഇളയരാജാവായിരുന്ന കാർത്തികതിരുനാൾ തമ്പുരാൻ അവിടത്തെ കോവിലകത്തുനിന്നു സമ്പാദിച്ചു തിരുവനന്തപുരത്തു കൊണ്ടുവരികയുണ്ടായി എന്നു മേൽ പ്രസ്താവിക്കും.
33.35നയനിദർശനം
ഈ നമ്പൂരിയുടെ കൃതിതന്നെയാണു നയനിദർശനവും. അതിൽനിന്നു് അടിയിൽ ചേർക്കുന്ന ശ്ലോകങ്ങൾ ഇവിടെ ഉദ്ധർത്തവ്യങ്ങളാണു്.
“ശ്രീദേവനാരായണരാജവീര
പ്രസാദസംപ്രാപ്തസമസ്തകാമഃ
ശ്രീമൽകുമാരീപുരസന്നിധാനേ
സ കോപി ജാതോ ധരണീസുരേന്ദ്രഃ
സോയം കരോതി കവിരുത്തരചമ്പുകർത്താ
കാവ്യം പുനർന്നയനിദർശനനാമധേയം
ഉദ്യോഗപർവഗതപദ്യഗണാൻ വിവൃണ്വ
ന്നേഷാമമും നൃപമുദാഹരണം വിതന്വൻ.
രാജ്ഞാം ഗുണവതാം ഹൃദ്യം കാവ്യം നയനിദർശനം
അന്യേഷാമപഹാസോസ്തു തേനൈതദ്ഗുരുവദ്ഭവേൽ.”
രണ്ടാമത്തെ പദ്യത്തിൽ താൻ ഉത്തരചമ്പുവിന്റെ കർത്താവാണെന്നു കവി പ്രകടമായി പ്രസ്താവിക്കുന്നു. നയനിദർശനത്തിൽ അദ്ദേഹം ഉദ്ദേശിക്കുന്നതു് വിദുരോപദേശത്തിലെ ശ്ലോകങ്ങൾ വ്യാഖ്യാനിച്ചു് ആ ശ്ലോകങ്ങളിൽ വ്യാസഭഗവാൻ വിവരിച്ചിട്ടുള്ള രജഗുണങ്ങളെല്ലാം തന്റെ പുരസ്കർത്താവായ ചെമ്പകശ്ശേരിത്തമ്പുരാനിൽ പ്രകാശിക്കുന്നു എന്നു കാണിക്കുവാനാണു്. ആ ഉദ്ദേശം അദ്ദേഹം സമർത്ഥമായ രീതിയിൽ നിർവഹിച്ചുമിരിക്കുന്നു. കഥാവസ്തു ആരംഭിക്കുന്നതു താഴെ കാണുന്ന വിധത്തിലാണു്.
“അസ്തി ഖലു സുകൃതിജനഭാഗ്യൈകഭോഗ്യേഷു കേരളേഷു ഗൗണാസരിദുത്തരതീരവീരുൽകുസുമമാധ്വീരസ (ജ്ഞ) മത്തഭൃംഗീസംഗീതസരസമന്ദമാരുതാനന്ദിത കാമിനീകാന്തവൃന്ദ വിഹരണ മധുര സൗധ പരമ്പരാച്ഛാദിത നക്ഷത്രമാർഗ്ഗാ ശ്രീകുമാരീപുര സന്നിധാനേ ധൃതാതപത്രാഭിധാനാ രാജനഗരീ.
ബ്രാഹ്മം ക്ഷാത്രമപി ജ്യോതിർദ്ദധാനാസ്തത്ര ഭൂഭുജഃ
ആസന്നനന്യസാമാന്യരാജ്യലക്ഷ്മീസമന്വിതാഃ.
പൂർവം കേരളഭാഷോക്ത്യാ ചോവൂരാഭിഹിതേ സ്ഥിതിഃ
ഗ്രാമേ തത്രത്യഭൂപാനാം വിപ്രാഗ്യമകുടശ്രിയാം.
മധ്യേ തഥൈഷാം ദേശേ ഹി വസതിർവേദനാമകേ
സാ ഹി സംസർഗ്ഗതോ ലബ്ധാ പ്രാക്തനീ തു നിസർഗ്ഗതഃ.
അസ്ത്യന്യാ രാജധാനീ നിരവധിമഹിമാ
പശ്ചിമാംഭോധിതീരേ
നാനോദ്യാ നാദിഹൃദ്യാ ഗഗനസരിദിതി
ദ്വാരവത്യാ സമാനാ
യസ്യാം ഗോപാലബാലോ വിഹരതി കരുണാ
പാത്രനേത്രാന്തപാതൈഃ
സ്വീയാനാം ഭൂപതീനാം പദകമലജുഷാ
മാർത്തിഹന്താ നിതാന്തം.
സർവസ്മാദപ്യുന്നതാ വാസഭൂമി
ര്യാ സാ ഗ്രാമേ ശ്രീകുമാരാഭിധാനേ
തത്ര ക്ഷാത്രം പ്രാദുരാസീദമീഷാം
തേജോ ബ്രഹ്മണ്യൈക്യതശ്ശോഭമാനം,
തത്രസ്ഥാനാം നാസ്തി താപഃ പ്രജാനാം
തേനൈഷാസീദാതപത്രാഭിധാനാ
യന്നാഥാനാം ശ്രീകുമാരീപുരസ്ഥാ
ഗൗരീ താവൽ സർവസമ്പൽപ്രദാത്രീ.”
‘ആതപത്രാഭിധാനാ’ എന്നതു കുടമാളൂരും ‘ഗഗനസരിൽ’ എന്നതു് അമ്പലപ്പുഴയുമാണെന്നു പറയേണ്ടതില്ലല്ലോ. അനന്തരം കവി തന്റെ പരിപോഷ്ടാവിനെപ്പറ്റി പ്രശംസിക്കുന്നു. ആ രാജാവു് ഒരിയ്ക്കൽ കുടമാളൂർ ‘നീലോപലമയി’യാക്കുവാൻ നിശ്ചയിച്ചു.
“തത്സേവകോ ഗണിതശില്പകലാപ്രവീണ
സ്തയ്ക്കാടിതി ക്ഷിതിസുരോഽജനി കേരളോക്ത്യാ
സഞ്ചിന്ത്യ തേന സഹ തൽപുരലക്ഷണാനി
പാഷാണശില്പിനമുപാനയതി സ്മ രാജാ.”
അദ്ദേഹത്തിന്റെ സേവകനും തച്ചുശാസ്ത്രത്തിൽ വിദഗ്ദ്ധനുമായ തയ്ക്കാട്ടു നമ്പൂരിയോടു് ആലോചിച്ചു കൽത്തച്ചനെ വരുത്തി. ആ ശില്പി ഒരു പാണ്ടിത്തച്ചനായിരുന്നു. അയാളോടു് ഒരു ഉത്തങ്ഗമായ രാജസൌധം പണിയുന്നതിനുവേണ്ട ശില അന്വേഷിക്കുവാൻ (അത്യുന്നതക്ഷിതിപപത്തനകല്പനാർത്ഥമ ന്വിഷ്യതാമിഹ ശിലേതി സമാദിദേശ) തമ്പുരാൻ അരുളിച്ചെയ്തു. ചാത്തനൂർ പാറയിൽ അതിനു പറ്റിയ ശിലയുണ്ടെന്നു് ആ തച്ചൻ അറിയിച്ചപ്പോൾ അവിടുന്നു് അതു് ആനയിക്കുവാൻ കല്പിക്കുകയും അപ്പോൾ അദ്ദേഹത്തിന്റെ ആജ്ഞാകരനായ നമ്പൂരി ജ്വരബാധിതനായിത്തീരുകയും ചെയ്തു. രണ്ടുമൂന്നു ദിവസം കഴിഞ്ഞു് ഒരു ദിവസം ആ നമ്പൂരി ഉറങ്ങുന്ന അവസരത്തിൽ ഒരു ഗന്ധർവൻ പ്രത്യക്ഷീഭവിച്ചു് താൻ ചാത്തനൂർ പാറയ്ക്കു് അടിയിൽ സന്നിധാനം ചെയ്യുന്ന ഗന്ധർവനാണെന്നും ആ പാറയുടെ പുറം ഒരു കാലത്തു ഭിന്നമാകുമെങ്കിലും തന്റെ വസതിക്കു് അതുകൊണ്ടു് ഉപദ്രവംഉണ്ടാകുകയില്ലെന്നു തന്നോടു മഹാവിഷ്ണു അരുളിച്ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഉൽബോധിപ്പിച്ചു. അങ്ങനെ പാറ പിളർക്കാൻപോകുന്നതാരാണെന്നു ഭഗവാനോടു ചോദിച്ചപ്പോൾ
“ജീവഃ കശ്ചന ഭക്തിമാൻ മയി ചിരം ദിവ്യോപലേ വർത്തതേ
തത്രാനേകചതുര്യുഗേഷു നിവസൻ പ്രാരബ്ധനാശേ പുനഃ
ബ്രഹ്മക്ഷത്രമഹീതലേ കലിയുഗേ ശ്രീദേവനാരായണോ
നാമ്നാ സോഥ ജനിഷ്യതേ പുരവരേ തത്രാതപത്രാഭിധേ”
എന്നും ആ ചെമ്പകശ്ശേരി രാജാവാണു് അതിനുദ്യമിക്കുന്നതെന്നും അവിടുന്നു് അരുളിച്ചെയ്തു. വീണ്ടും ഗന്ധർവന്റെ ഒരു പ്രശ്നത്തിനു് ഉത്തരമായി ഭഗവാൻ അദ്ദേഹത്തിന്റെ ഗുണഗണങ്ങളെ വർണ്ണിക്കുന്നു. തമ്പുരാനെ തന്റെ കിങ്കിണീനാദം പലപ്പോഴും കേൾപ്പിക്കുമെന്നും, അദ്ദേഹത്തിന്റെ സേവകനായ ഇടനാട്ടുനമ്പൂരിക്കു മണ്ഡപത്തിൽവെച്ചു തന്റെ ബാലവിഗ്രഹം പ്രദർശിപ്പിച്ചു് തമ്പുരാനു സന്താനാദി സകലസൗഭാഗ്യങ്ങളും സിദ്ധിക്കുമെന്നു് അവിടെ ഒരു തപസ്വിയെക്കൊണ്ടു പറയിക്കുമെന്നും പുന്നശ്ശേരി നമ്പൂരി തമ്പുരാനോടു കുമാരനല്ലൂർ ഭഗവതിയെ സേവിച്ചാലുള്ള ഫലമെന്തെന്നു ചോദിക്കുമ്പോൾ താൻ തന്റെ ബാലപാദങ്ങൾ പ്രത്യക്ഷീകരിച്ചു് ആ ഫലം പരമപദപ്രാപ്തിയാണെന്നു വ്യക്തമായി ഉദീരണം ചെയ്യുമെന്നും സ്വപ്നത്തിൽ ആ ഭഗവതിയുടെ രൂപത്തിൽ തമ്പുരാന്റെ മുന്നിൽ ആവിർഭവിച്ചു്, സന്താനലാഭമുണ്ടാകുമോ എന്നു വീണ്ടും ശങ്കിക്കുന്ന അദ്ദേഹത്തോടു് ഉണ്ടാകും എന്നു പ്രവചിക്കുമെന്നും ഇതെല്ലാം ശിലാഭേദനത്തിനുമുമ്പു് സംഭവിക്കുന്നതാണെന്നും പിന്നീടും തനിക്കു് അദ്ദേഹത്തെ പല ആശ്ചര്യങ്ങളും പ്രദർശിപ്പിക്കേണ്ടതായുണ്ടെന്നും വീണ്ടും അരുളപ്പാടുണ്ടാകുന്നു.
“ഏവംവിധൈരതിശയൈരനേന തുല്യാ ഹി ദുർല്ലഭാ മനുജാഃ
ദ്വാപരയുഗാന്തഭാവിനമജാതശത്രും തു മന്മഹേ സദൃശം.
വിദുരോ യദ്യത്തദ്ഗുണജാതം പ്രോവാച തത്തദേവാസ്മിൻ
ഹന്ത! ഭവിഷ്യതി തസ്മാത്തദ്ഭാവ ഇഹോച്യതേ സദൃഷ്ടാന്തം”
ഉദ്യോഗപർവത്തിലെ പ്രജാഗരപർവത്തിലുള്ള വിദുരവാക്യത്തെ കവി തമ്പുരാനിൽ യോജിപ്പിക്കുന്നതു മഹാവിഷ്ണുവിനാൽ കഥിതമായ കഥ ഗന്ധർവൻ ഇടനാട്ടുനമ്പൂരിയോടു സ്വപ്നത്തിൽ പറയുന്ന മാതിരിയിലാണു്. ഒടുവിൽ കാണുന്നവയാണു് ചുവടേ പകർത്തുന്ന പദ്യങ്ങൾ.
“ഇതി സ്വപ്നം ദൃഷ്ട്വാ പുനരപി വിബുദ്ധഃ ക്ഷിതിസുരോ
വ്യഥായാം ശാന്തായാമവ ദഖിലം ഭൂമിപതയേ
സ ച ശ്രുത്വോദന്തം ഹരിഗിരിസുതാപ്രേമപിശുനം
പരീവാരൈസ്സാകം കമപി പരമാനന്ദമഭജൽ.
സർവജ്ഞാദ്ദേവനാരായണനൃപതിലകാജ്
ജ്ഞാതനീതിപ്രഭേദഃ
സംഗൃഹ്യോദ്യോഗപർവണ്യഥ വിദുരഗിരാ
വർണ്ണിതേഭ്യോ നയേഭ്യഃ
കാംശ്ചിത്താൻ ധർമ്മജേസ്മിന്നപി നൃപതിമണൗ
ചാശ്രിതാൻ കോപി വിപ്ര
ശ്ചക്രേ കാവ്യം കുമാരീപുരഗിരിതനയാ
പാദപദ്മൈകസേവീ.”
ഇടയ്ക്കിടയ്ക്കു തമ്പുരാന്റെ കാലത്തു് നടന്ന പല കഥകളെപ്പറ്റിയും കവി പ്രസ്താവിക്കുന്നുണ്ടെന്നുള്ളതു് ഈ കാവ്യത്തിന്റെ ഒരു വിശേഷമാകുന്നു.
33.36ഗോദവർമ്മ രാജാവു് (വാസവീശാന്തനവം)
വാസവീശാന്തനവം എന്നൊരു നാടകം ഗോദവർമ്മനാമധേയനായ ഒരു രാജാവു രചിച്ചിട്ടുണ്ടു്. ഇതിവൃത്തം ശന്തനു സത്യവതിയെ പാണിഗ്രഹണം ചെയ്യുന്നതാകുന്നു. കേരളത്തിലെ നാടകരചനാപരിപാടിയനുസരിച്ചു് ഈ നാടകവും “നന്ദ്യന്തേ തതഃ പ്രവിശതി സൂത്രധാരഃ” എന്നിങ്ങനെ സൂത്രധാരകൃതാരംഭമായിക്കാണുന്നു. പ്രസ്താവനയ്ക്കുള്ള സംജ്ഞയും സ്ഥാപനയെന്നുതന്നെ. വാസവീശാന്തനവം ആറങ്കത്തിൽ നിബന്ധിച്ചിരിക്കുന്നു. കവി തന്നെപ്പറ്റി “അജ്ഞാപിതോസ്മി സഭ്യൈര്യഥാ ശ്രീരാമരാജേന്ദ്രകുലശേഖരഗുരുകരുണാപരിപൂരിതവിദ്യേന ജയതുങ്ഗഭൂഭുജാ ശതഭിഷഗുൽപന്നേന ഗോദവർമ്മണാ വിരചിതം വാസവീശാന്തനവം നാമ നൂതനം നാടകം കേരളാശ്രയപുരാധീശസ്യ ഭഗവാതോ ദേവയാത്രാകുതൂഹലേസ്മിന്നഭിനയൈരലംകുവിതി” എന്ന പംക്തിയിൽ പ്രസ്താവിക്കുന്നു. ഈ വാക്യത്തിൽനിന്നു കുലശേഖര ബിരുദാലംകൃതനായ രാമവർമ്മരാജാവിന്റെ വലുതായ കാരുണ്യംനിമിത്തം പരിപൂരിതവിദ്യനായ ഗോദവർമ്മാവാണു് പ്രസ്തുത നാടകത്തിന്റെ പ്രണേതാവെന്നും അദ്ദേഹം ചതയം നാളിൽ ജനിച്ച ദേശിങ്ങനാട്ടു രാജവംശത്തിലെ ഒരു അംഗമാണെന്നും വിശദമാകുന്നു. ‘രാമവർമ്മാ’ എന്ന പേരിൽ പല കുലശേഖരന്മാരും കൊല്ലത്തും വേണാട്ടിലും ജീവിച്ചിരുന്നതിനാൽ അവരിൽ ആരാണു് കവിയുടെ പുരസ്കർത്താവെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ല. കേരളാശ്രയപുരം കേരളാതിച്ചപുരമായിരിക്കാം. അതു തിരുവനന്തപുരത്തിനു സമീപമുള്ള ഒരു ക്ഷേത്രമാണു്.
“സൗന്ദര്യാതിശയേന കേരളദിശാം ഭൂപേന ബന്ദീകൃതാം
ശൈലൂഷീം ദയിതാം നിജാം ഗുണവതീം സ്മൃത്വാധുനാ മാരിഷഃ
ന ജ്ഞാത്വാ നൃപനിശ്ചിതം തദിതരാം ജായാമമുഷ്മൈ നടീം
ദാതും ദിവ്യനദീവിയോഗവിധുരസ്സോയം യഥാ ശന്തനുഃ”
എന്നു കഥാവതാരകമായ ഒരു ശ്ലോകം സ്ഥാപനയിലുണ്ടു്. കേരളരാജാവു് ഏതു യുവതിയെയാണു് ബന്ദീകരിച്ചതെന്നും അറിയുന്നില്ല.
കവിതയിൽ യതിഭംഗാദിദോഷങ്ങളുണ്ടെങ്കിലും ആസ്വാദ്യതയ്ക്കു കുറവില്ല. വിദൂഷകാദിപാത്രങ്ങൾ സംസ്കൃതത്തിൽ സംഭാഷണം ചെയ്യുന്നു എന്നുള്ളതു് ഈ നാടകത്തിന്റെ വിശേഷങ്ങളിൽ ഒന്നാണു്. മൂന്നു ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.
വനചരൻ:
“അദ്യാത്യുഗ്രതരക്ഷുരപ്രവിദലദ്വക്ഷസ്ഥലപ്രക്ഷര
ന്മന്ദോഷ്ണക്ഷതജാഭിഷിക്തവപുഷം കുർവേ പടും പൗരവം
നോ ചേദ്ഭൈരവദൈവതം ന നമിതം നോച്ചൈഃശ്രവാമൽപ്രഭു
ർമ്മായാ സാ ഖലു ശാംബരീ ന പഠിതാ നാഖേടചഞ്ചു സ്ത്വഹം.”
വിരഹതാപം:
“അരുണജലരുഹാന്തഃ പത്രതുല്യേ ച നേത്രേ
മുഹുരിഹ പരിവാന്തൈരശ്രുമാധ്വീകലേശൈഃ
ഉപരി ചലതി ചേയം ഭ്രൂലതാഷൾപദാളീ
മുഖസരസിജമേതൽ കാമകാലാനലാസ്ത്രം.”
മദ്ധ്യാഹ്നം:
“പ്രാഭാതികാം ഗതവതീമപി രാഗപൂർണ്ണാം
സന്ധ്യാം വിഹായ ഭഗവാനയമംശുമാലീ
പശ്ചാദിമാം കമലിനീം രസവാസഭൂമിം
രക്താം കരാഗ്രസുഖിതാമുപഗുഹ്യ ഭാതി.”
ഗ്രന്ഥാവസാനത്തിലുള്ളാണു് താഴെക്കാണുന്ന ശ്ലോകം.
“ഇതി ഖലു വസുപുത്ര്യാശ്ശന്തനോഃ പ്രാപ്തിരൂപാം
പഠ നടപടുലോക ത്വം കഥാം ചാഭിനേതും
യദുദിതരസമാധ്വീം കല്പയാത്മാർത്ഥസിദ്ധ്യൈ
രസികജനഗുരൂണാം പ്രാഭൃതം സജ്ജനാനാം.”
33.37കൂടല്ലൂർ നീലകണ്ഠൻനമ്പൂരിപ്പാടു് I (വിഷ്ണുസഹസ്രനാമലഘുവിവരണം)
കൂടല്ലൂർ ബ്രഹ്മദത്തൻനമ്പൂരിപ്പാട്ടിലെ പുത്രൻ നീലകണ്ഠൻനമ്പൂരിപ്പാടു് ശ്രീവിഷ്ണുസഹസ്രനാമത്തിനു് ലഘുവിവരണമെന്നപേരിൽ വിപുലവും വിശിഷ്ടവുമായ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. മേല്പുത്തൂർഭട്ടതിരിയുടെ പ്രക്രിയാസർവസ്വത്തെ വ്യാഖ്യാതാവു സ്മരിക്കുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം ഒൻപതാം ശതകത്തിനു മുൻപല്ലെന്നു തെളിയുന്നു. അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിൽ ഉള്ളവയാണു്.
“സഹസ്രനാമവ്യാഖ്യാകൃദ്ഭഗവൽപാദപൂർവകാൻ
നത്വാ നാമസഹസ്രസ്യ കുർവേ വിവരണം ലഘു.
ശങ്കരഭഗവദ്ഭാഷ്യേ പദ്യവ്യാഖ്യാചതുഷ്കലഘുവൃത്ത്യോഃ
നാമ്നാമർത്ഥാ ഗദിതാ നോക്താ ശബ്ദസ്വരൂപനിർണ്ണീതിഃ
വ്യാഖ്യാസ്താഃ പ്രേക്ഷ്യാഥ ക്രിയതേ തന്നിർണ്ണയാർത്ഥമിഹയത്നഃ
ന സ്യാൽ പാഠവിശുദ്ധിർന്നാമ്നാം ഖലു ശബ്ദനിർണ്ണയാഭാവേ.
വ്യാഖ്യാസ്വനേകധാ നാമ്നാം യേഷാമർത്ഥാസ്സമീരിതാഃ
തേഷാം ഭാഷ്യോക്തരീത്യൈവ പ്രായോ വ്യുൽപത്തിരുച്യതേ
അന്യവ്യാഖ്യാപി ഹൃദ്യാ ചേൽ തദ്രീത്യാപി ക്വചിദ്ബ്രുവേ
വ്യുൽപത്തിമന്യാസക്താർത്ഥമുക്ത്വാ രീത്യാസ്യ ച ക്വചിൽ.
നാനാവ്യാഖ്യാസു ചേന്നാമ്നാം ശബ്ദരൂപഭിദാ ക്വചിൽ
തദാശ്രിതാം ച വ്യുൽപത്തിം വക്ഷ്യേ നോ ചേദുദാസ്യതേ.
യേഷാമുണാദിസൂത്രാണാം പാഠഭേദസമുദ്ഭവഃ
ലിഖ്യന്തേ പ്രക്രിയാസർവസ്വോക്തരീത്യാത്ര താനി തു.
പൃഷോദരാദ്യുണാദീനാം കൃതാംശബഹുലത്വതഃ
വ്യുൽപാദ്യശബ്ദാ യാ വ്യാഖ്യാസ്താസൂദാസ്യേ ഽന്യസംഭവേ.
ബ്രഹ്മേന്ദ്രോക്താഃ പാഠഭേദാ നാമ്നാം കേഷാഞ്ചിദത്ര യേ
അപ്രസിദ്ധത്വതസ്തേഷാം വ്യുൽപത്താവപി നോ യതേ,”
“ഭാരതഭാഷ്യാദിഗിരാം ഭാവാജ്ഞാനാച്ച ശബ്ദശാസ്ത്രാദൗ
അപരിചിതേരപി ജാതം സ്ഖലിതം കരുണാകരോ ഹരിഃ ക്ഷമതാം.
ജജ്ഞേ യജ്ഞേശ്വരഃ പ്രാഗുപനിളമധിപോ
യജ്വനാമാഹിതാഗ്നി
സ്തദ്വംശോദ്ഭൂതനാരായണബുധവരജാദ്
ഗോത്രജാദ്ഗാഥിസൂനോഃ
നാഗശ്രേണ്യാഖ്യദേശോദ്ഭവജനനജുഷോ
ബ്രഹ്മദത്തദ്വിജേന്ദ്രാ
ജ്ജാതോ നാമ്നാം സഹസ്രം വ്യവൃണുത ഗുരുകാ
രുണ്യതോ നീലകണ്ഠഃ.”
യജ്ഞേശ്വരനെന്ന പേരിൽ അവതരിച്ച മേഴത്തോൾ അഗ്നിഹോത്രിയുടെ കുടുംബമാണു് കൂടല്ലൂർമന എന്നും അതു നാഗശ്രേണി (നാറേരി) എന്ന ദേശത്തിലാണു് സ്ഥിതിചെയ്യുന്നതെന്നും ആ കുടുംബത്തിൽ നാരായണപണ്ഡിതന്റെ പൗത്രനും ബ്രഹ്മദത്തന്റെ പുത്രനുമായി താൻ ജനിച്ചു എന്നും അനവധി വ്യാഖ്യാനങ്ങൾ പരിശോധിച്ചതിനുമേലാണു് താൻ ലഘുവിവരണം നിർമ്മിച്ചതെന്നും ഉണാദിസൂത്രങ്ങളനുസരിച്ചു പാഠഭേദങ്ങൾക്കു ടിപ്പണി എഴുതേണ്ടിവരുമ്പോൾ താൻ പ്രക്രിയാ സർവസ്വത്തെയാണു് അവലംബിക്കുന്നതെന്നും നീലകണ്ഠൻ നമ്പൂരിപ്പാടു് ഈ ശ്ലോകങ്ങളിൽ ഉൽബോധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വ്യാകരണപാരീണത ഈ വ്യാഖ്യാനത്തിൽ എങ്ങും പ്രകാശിക്കുന്നുണ്ടു്.
33.38കൂടല്ലൂർ നീലകണ്ഠൻനമ്പൂരിപ്പാടു് II (കമലിനീകളഹംസം നാടകം)
കമലീനീകളഹംസം ആറങ്കത്തിലുള്ള ഒരു നാടകമാണു്. അതിന്റെ പ്രണേതാവു കൂടല്ലൂർ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ തൃതീയപുത്രനായ നീലകണ്ഠൻ നമ്പൂരിപ്പാടാകുന്നു. അദ്ദേഹത്തിന്റെ പിതാവാണോ സഹസ്രനാമഭാഷ്യകാരൻ എന്നു നിശ്ചയമില്ല. ചന്ദ്രവർമ്മരാജാവിന്റെ പുത്രിയായ കമലിനിയെ കളഹംസൻ എന്ന രാജകുമാരൻ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിവൃത്തം. ഈ നാടകം രാജചൂഡാമണിദീക്ഷിതരുടെ കമലിനീകളഹംസത്തിൽനിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ. പ്രസ്താവനയിൽ നിന്നു താഴെക്കാണുന്ന ഭാഗങ്ങൾ ഉദ്ധരിക്കാം.
സൂത്രധാരൻ:
“മന്ദം മന്ദമമന്ദവിഭ്രമവതാ മന്ദാക്ഷവീക്ഷാജുഷാ
പദ്മാക്ഷേണ ചലാംഗുലൗ കരതലേ ചേലാഞ്ചലാസഞ്ജിതേ
ഹ്രീമത്യാഃ പുളകോദ്ഗമാങ്കിതതനോർലക്ഷ്മ്യാ നവേസങ്ഗമേ
ചേതസ്തോഷസമുദ്ഗതം പ്രദിശതാൽ ശ്രേയാംസി വഃ സീൽകൃതം.
(പരിക്രമ്യാവലോക്യ) അയേ, അന്തസ്സംഭൃതമഹൽ കരുണാം കുരായമാണ കടാക്ഷവീക്ഷണക്ഷപിത സകലജനാംഹസഃ, നിഖിലഭക്തലോകസുഖസേവനായാർച്ചോപാധിമധിഷ്ഠിതസ്യ, അനന്താസനവരമലംകുർവാണസ്യ ഭഗവതോ ലക്ഷ്മീപതേര്യാത്രാപ്രസംഗേന സമാസാദിതസർവശാസ്ത്രപവിത്രീകൃതാന്തഃകരണാഃ, അനിർവ്യൂഢദുർവഹഗർവലേശാഃ, സർവദിഗന്തേഭ്യശ്ചോർവീദേ വാസ്സമാപതിതാഃ.”
“അസ്തി കേരളേഷു സംഗമം നാമ ഗൃഹം.
അഭൂവൻ ഗാഥികുലജാഃ കുശലാസ്സർവകർമ്മസു
ദ്വിജാ ഹരിപദാംഭോജസ്മരണാഹതകില്ബിഷാഃ.
ആസീന്മഹത്തരസ്തേഷാം നീലകണ്ഠ ഇതിശ്രുതഃ
തൃതീയസ്തസ്യ തനയോ നീലകണ്ഠഃ കവിസ്ത്വിഹ.”
പ്രസ്തുതനാടകം ആദ്യമായി അഭിനയിച്ചതു് അനന്താസനാധിഷ്ഠിതമായ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചാണെന്നു് ഇതിൽ നിന്നു വെളിപ്പെടുന്നു. താഴെക്കാണുന്നതു ഭരതവാക്യമാണു്.
“പുത്രാൻ പ്രാപ്യ മഹാഗുണാൻ കൃശതയാ ഹീനൗ യുവാം മോദതം
ഭൂയാസുഃ പിതരസ്സുരാശ്ച യുവയോഃ പ്രീതിക്ഷമാഃ കർമ്മഭിഃ
ധ്യാനക്ഷാളിതകല്മഷേ മനസി മേ ഭക്തപ്രസാദോത്സുകോ
വാസം വാസവമുഖ്യദേവവിനുതോ നിത്യം വിധത്താം ഹരിഃ.”
ഇടയിൽ നിന്നു് ഒരു ശ്ലോകംകൂടി പകർത്താം. നായകൻ നായികയോടു്:
“സുധാവർഷഃ കിംസ്വിൽ? തുഹിനസലിലക്ഷാളനമുത?
പ്രകൃഷ്ടസ്യാലേപോ മലയജരസസ്യാതിനിബിഡഃ
ഉതാഹോ സംസ്പർശസ്സുഖയതിതരാം ദക്ഷമരുതഃ?
സമാഷശ്ലേഷഃ കിം വാ തവ സുതനു പീനസ്തനകൃതഃ?”
33.39ശ്രീരാമൻ (സുബാലാവജ്രതുണ്ഡം നാടകം)
സുബാലാവജ്രതുണ്ഡം അഞ്ചങ്കത്തിലുള്ള ഒരു ചെറിയ നാടകമാകുന്നു. ആ നാടകത്തിന്റെ പ്രണേതാവു പ്രസ്താവനയിൽ തന്നെപ്പറ്റി ‘ശ്രീരാമനാമ്നാ നൃപഭുവാ’ എന്നു പറയുന്നു. തന്നിമിത്തം അദ്ദേഹം ക്ഷത്രിയനോ രാജപുത്രനായ അന്യജാതീയനോആയിരിക്കാമെന്നേ ഊഹിക്കുവാൻ നിവൃത്തികാണുന്നുള്ളു. ഗ്രന്ഥകാരന്റെ കാലദേശങ്ങളെപ്പറ്റിയും യാതൊരറിവും ലഭിക്കുന്നില്ല. അദ്ദേഹത്തിന്റെ ഇഷ്ടദേവത ശ്രീപരമേശ്വരനാണെന്നു മാത്രം അറിയാം. ഇതിവൃത്തം വളരെ രസകരമാണു്. വജ്രതുണ്ഡൻ എന്ന മൂഷികൻ സുബാല എന്ന മൂഷികസ്ത്രീയെ കാമിക്കുന്നു. അവർക്കു് അന്യോന്യാനുരാഗം പ്രവൃദ്ധമാകുന്ന അവസരത്തിൽ രക്താംഗൻ എന്നൊരു പാമ്പു സുബാലയെ ആമിഷീകരിക്കുന്നതിനായി അപഹരിച്ചുകൊണ്ടുപോകുന്നു. അതറിഞ്ഞപ്പോൾ വജ്രതുണ്ഡൻ ഒരു വലിയ മൂഷികസേനയെ സജ്ജീകരിച്ചു് അതിന്റെ സാഹായ്യത്തോടുകൂടി തന്റെ പ്രിയതമയെ വിമുക്തയാക്കുന്നു. ഒടുവിൽ വിഘ്നേശ്വരന്റെ വാഹനമായ മഹാമൂഷികൻ പ്രത്യക്ഷീഭവിച്ചു ദമ്പതിമാരെ അനുഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഇതിവൃത്തഗുംഫനത്തിൽ പ്രണേതാവിനു് എന്തു് ഉദ്ദേശമാണുണ്ടായിരുന്നതെന്നു വിശദമാകുന്നില്ല. പൊതുവേ അദ്ദേഹത്തിന്റെ കാലത്തെ നാടകകർത്താക്കന്മാരെ അവഹേളനം ചെയ്യുന്നതായി സങ്കല്പിക്കാമെന്നു തോന്നുന്നു. കവിതയ്ക്കു ഗണനീയമായ ശബ്ദാർത്ഥചമൽകാരമുണ്ടു്. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
സൂത്രധാരൻ:
“ശ്രീകണ്ഠസ്യ ലലാടലോചനപുടാദുദ്വാന്തസപ്താർച്ചിഷാ
സാകം പുഷ്പശരൈസ്സഹേക്ഷുധനുഷാ ദഗ്ദ്ധേ മനോജന്മനി
യാ സോന്മുക്തകടാക്ഷസായകവരേണാദത്ത ദേഹാർദ്ധകം
പത്യുസ്സാ തുഹിനാചലപ്രിയസുതാ ഭൂയാൽ പ്രമോദായ വഃ.”
വജ്രതുണ്ഡൻ:
“അസ്യാസ്സഖേ! പൃഥുനിതംബപയോധരായാഃ
പീത്വാധരാമൃതമല്യഭ്യമപി ദ്യുധാമ്നാം
ആശ്ലേഷസൗഖ്യമനുഭൂയ രതാവസാനേ
ശേതേ സുഖം ജഗതി യസ്സുകൃതീ സ ഏവ.”
‘ഗൃഹമൂഷികകുലാലങ്കാരഭൂത’യായ സുബാലയുടെ സൗന്ദര്യവർണ്ണനമാണു് ഇതു്.
സൂര്യോദയം:
“പ്രിയായാഃ പദ്മിന്യാ വിരഹപരിതാപേന വിഗത
പ്രതാപോയം രാഗീ രവിരുദയശൈലോപരിഗതഃ
നിജാലോകോൽഫുല്ലാം ശശികരകൃതാതങ്കരഹിതാം
സഹസ്രൈർദ്ദോഷ്ണാം താം ദൃഢമുപജുഗുഹ പ്രണയിനീം.”
വജ്രതുണ്ഡൻ മഹാമൂഷികനോടു്:
“അഭിമതദയിതാപി ജീവിതാ
മമ ഭഗവൻ! ഭവതഃ പ്രസാദതഃ
യുധി രിപുരപി നിർജ്ജിതോ ബലീ
പ്രിയതരമന്യദതോ ന വിദ്യതേ.”
ഭരതവാക്യം:
“ഇഷ്ടം ഭൂയാജ്ജനാനാമഭിമതകലനാശാലിനീം ഭൂതധാത്രിം
കൃത്സ്നാം കുർവന്തു കല്പാവധി സലിലധരാഃ കാലവൃഷ്ട്യാനിതാന്തം
ഏവം യുഷ്മൽപ്രസാദാദ്ദിനമനു ഭവിതാ ശ്രേയസേ മാമകീനാ
ഭക്തിർവിശ്വേശപാദാംബുജയുഗളഗതാപ്യസ്തു ജന്മാന്തരേപി.”
33.40ശങ്കരൻനമ്പൂരി (യദുവീരോദയം നാടകം)
ചിത്രഭാനുവിന്റെ പൗത്രനും ഗൗതമഗോത്രജനും ഹരിദാസാപരനാമധേയനുമായ ശങ്കരൻനമ്പൂരിയുടെ യദുവീരോദയം നാടകത്തെപ്പറ്റി മുൻപു പ്രാസംഗികമായി പ്രസ്താവിച്ചിട്ടുണ്ടു്. ഈ നാടകത്തിന്റെ ആരംഭവും അവസാനവും കണ്ടുകിട്ടീട്ടില്ലാത്തതിനാൽ ഇതു് എത്ര അങ്കത്തിൽ നിബന്ധിച്ചിട്ടുള്ളതാണെന്നു പറയുവാൻ നിവൃത്തിയില്ല. നാടകം സാമാന്യം വലുതാണു്. കംസവധം, രുക്‍മിണീസ്വയംവരം, സ്യമന്തകം, ബാണയുദ്ധം മുതലായ കഥകൾ അടങ്ങീട്ടുള്ള ഭാഗങ്ങൾ ലഭിച്ചിട്ടുണ്ടു്. കവിത വിശിഷ്ടമാണു്. കവി പ്രസ്താവനയിൽ “മഹർഷിണാ പാരാശര്യേണ പര്യാപ്തഭാഗ്യേന ഭഗവതാ മഹാത്മനാ മഹാ ഭാരതപ്രബന്ധാദർശതലദർശിതനിഖിലനിഗമാർത്ഥസാരശരീരേണ ഭക്തിയോഗപ്രാധാന്യേന ചിത്തപ്രസക്തം ഭൂയോപിഭാഗവതം നാമ ശ്രീമൽപുരാണരത്നം നിരമായി” എന്നു ഭാഗവതപുരാണത്തേയും
“യേന വ്യഭാജി സമയേ നിഗമശ്ചതുർദ്ധാ
ധാതുർവ്യധായി സഫലാ ചതുരാസ്യതാ ച
ജാനൻ കരാമലകവൽ സകലാൻ പദാർത്ഥാൻ
സോയം മുനിർജ്ജയതി സത്യവതീതനൂജഃ”
എന്നും മറ്റും വേദവ്യാസനേയും പ്രശംസിക്കുന്നു. തന്റെ നിബന്ധത്തെപ്പറ്റി കവിക്കുള്ള ആശംസയാണു് അധോലിഖിതമായ ശ്ലോകത്തിൽ സ്ഫുരിക്കുന്നതു്.
“ഗുണദോഷഭിദാവിദാമിദാനീം
വിദുഷാം പ്രീതിരിഹാസ്തി ചേൽ പ്രയത്നഃ
സകലസ്സഫലോ ഭവേദവശ്യം
ഭണിതിസ്സ്യാൽ ഭവസിന്ധുഭവ്യനൗകാ.”
ഒന്നുരണ്ടു ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം. അക്രൂരൻ നന്ദനെപ്പറ്റി:
“കലാഭിസ്സർവാഭിർമ്മധുരിമധുരം ബിഭ്രദനിശം
കളങ്കേനാസ്പൃഷ്ടം വപുരബഹുലോപപ്ലവമസൌ
സുവൃത്തഃ ശ്രീസൂര്യാശ്രയവിശദധാമാ വിമലധീ
രപൂർവേന്ദുർന്നന്ദഃ കിമപി ഹൃദയം നന്ദയതി മേ.”
ക്രോധാവിഷ്ടനായ രുക്‍മി:
“ഗാഢപ്രേരിതഗന്ധസിന്ധുരഘടാഘണ്ടാരവാഡംബര
പ്രാരബ്ധപ്രതിശബ്ദഭൂധരദരീനിര്യന്മൃഗാധീശ്വരം
സാടോപാങ്ഘ്രിനിപാതകമ്പിതധരാചക്രംബലീയാൻബലം
നേദിഷ്ഠം നിദധൽ പ്രകോപഹുതഭുഗ്ഗർഭോ വിദർഭേശ്വരഃ.”
33.41ചില ചമ്പുക്കൾ
മേല്പുത്തൂർ ഭട്ടതിരിയെ അനുകരിച്ചു പല ചമ്പൂപ്രബന്ധങ്ങളും ചാക്യാന്മാരുടേയും പാഠകന്മാരുടേയും ഉപയോഗത്തിനായി പില്ക്കാലത്തുള്ള കവികൾ രചിച്ചിട്ടുണ്ടു്. അവരിൽ അനേകം പേർ അജ്ഞാതനാമാക്കളാണു്. ആ കൂട്ടത്തിൽപ്പെട്ട ചിലരുടെ ചമ്പുക്കളെപ്പറ്റി കുറഞ്ഞൊന്നു് ഇവിടെ പ്രസ്താവിക്കാം.
കാമദേവദഹനം
ഇതു കുമാരസംഭവം ഒന്നുമുതൽ മൂന്നു വരെ സർഗ്ഗങ്ങളിലുള്ള ഇതിവൃത്തത്തെ വിഷയീകരിച്ചും ആ കാവ്യത്തെ ആമൂലാഗ്രം അനേകവിധത്തിൽ ഉപജീവിച്ചും രചിച്ചിട്ടുള്ള ഒരു പ്രബന്ധമാകുന്നു. കവിത ഗുണഭൂയിഷ്ഠമാണു്. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
ശിവന്റെ തപസ്സു്:
“ശ്രീമത്യാം ദക്ഷപുത്ര്യാം പിതരി കമിതൃനി
ന്മാതിരൂക്ഷേ പ്രകോപാ
ദുദ്ദീപ്തേ യോഗവഹ്നൗ ഹുതവപുഷി രുഷാ
പ്രസ്ഫുരന്നുദ്ഭടൗജാഃ
ഭീതൈർജ്ജാതാനുതാപൈസ്സപദി സുരഗണൈ
സ്സാന്ത്വിതശ്ശാന്തമന്യുഃ
കുർവൻ ഗുർവീം തപസ്യാമകൃത ഹിമഗിരൗ
കൃത്തിവാസാ നിവാസം.”
ഗദ്യം
“തത്ര ച സകലധരണീധരസാധാരണേതരസുരധോരണീധാരണമഹിമഗർവിതസ്യ ഹിമപർവതസ്യ, ബഹുവിധതരുനികരശിഖരപരിഗളിതസുരഭിപരിമണ്ഡലസ്യ …കസ്യചന മഹീയസോ ദേവദാരുമഹീരുഹസ്യ സുഭഗഭിത്തി ഭാഗാം അക്ഷതരുചിതരക്ഷുചർമ്മപരിഷ്കൃതാം വിതർദ്ദികാം പ്രസാധയന്തം, ദൃഢഘടിതപര്യങ്കബന്ധബന്ധുരസാവഷ്ടം ഭസമവസ്ഥാനസുസ്ഥിരീകൃതാപവക്ത്രപൂർവകായം… അന്തശ്ചരമരുദുപരോധനിശ്ചലനിഷ്പന്ദം, നിവാതനിഹിതമിവ ദീപാംകുരം, അനുത്തരംഗമിവ തരംഗമാലിനം, അമരുദാടോപമിവ ശരദം ബുവാഹമവനതജനക്ഷേമകരമഹിതജനഭയങ്കരമംഗീകൃതതപോദീക്ഷം വിരൂപാക്ഷമദ്രാക്ഷീൽ.”
“തഥാഭൂതം ദൃഷ്ട്വാ പുരഹരമുപാന്തേ ചകിതധീഃ
സ്മരോ ഭേജേ മോഹം കരഗളിതബാണാസനശരഃ
മധുർമ്മ്ലാനച്ഛായസ്സമജനി രതിർഭീതിവിധുരാ
സമാസന്നം മേനേ നിജഗളവിഭൂഷാവിദളനം.”
“സംരംഭം ജഗദീശ്വരസ്യ ഭസിതീഭാവഞ്ച ചേതോഭുവഃ
പശ്യന്തീ സഗണസ്യ തസ്യ ച തിരോധാനം പുരാണാമരേഃ
കോപത്രാസകൃതാവമാനമദനവ്യാമിശ്രഭാവോദയാ
ശൈലാധീശസുതാ സകാശമഗമൽ പിത്രോസ്സഖീഭ്യാം സമം.”
കാളിദാസന്റെ പല ആശയങ്ങളും അനുസ്യൂതമായി അപഹരിച്ചിരിക്കുന്ന ഈ പ്രബന്ധത്തിന്റെ പ്രണേതാവു മേല്പുത്തൂരല്ലെന്നു ഖണ്ഡിതമായിത്തന്നെ പറയാവുന്നതാണു്.
ഉഷാപരിണയം
ഇതും ഏതോ കേരളീയൻ രചിച്ച ഒരു ചമ്പുവാണെന്നു പറയാമെന്നല്ലാതെ മറ്റൊന്നും നിർണ്ണയിക്കുവാൻ സാധിക്കുന്നില്ല. കവിത കാമദേവദഹനത്തെക്കാൾ ഉൽകൃഷ്ടമാണു്. മാതൃക കാണിക്കുവാൻ കുറേ ഭാഗങ്ങൾ ചുവടേ ചേർക്കാം.
ഗദ്യം—ബാണൻ
“സ ച സകലദനുജകുലകലശജലധിശിശിരകരഃ, പരതരവരവിതരണചതുരപുരമഥനചരണകമലപരിചരണതൽപരഃ, സുരനരമുഖനിഖിലജനനിഷേവ്യമാണപ്രശസ്തതരപ്രദോഷതാണ്ഡവകുണ്ഡലിഗണമണ്ഡിത ഖണ്ഡപരശുപരിസരപരിലസിതവര മൃദങ്ഗസന്താഡന ജനിതഘനനിനദസന്താനനിഗമനതോതൂഷ്യമാണ സുരാസുരസിദ്ധവിദ്യാധരഗന്ധർവഭൂതമാതൃമുഖ നിഖിലപുരരിപു പാർഷദാനനഗളിതവചന ലാളിത യതനനികരഃ വരപ്രതിഗ്രഹപ്രചോദനകരപുരരിപുകാരി തനിജപുരഗോപുരപരിപാലനാനഭ്യാശീകൃതാതിബലരിപുനികരദരഃ, സന്തതഗണ്ഡതലവാന്തമദജലാസിക്തധരാന്തരാളദിഗന്തദന്താവള ദന്തകുന്തപരീക്ഷിതബലനിരതിശയശയപ്രകരഃ,
ഹരവരപ്രാപ്തിപ്രവൃദ്ധദുർവാരഗർവഃ, വിമാനചാരിണോ വിമാനയൻ, പുരന്ദരസ്യാപി പുരം ദാരയൻ, യമമപിനിയമയൻ, പ്രചേതസമപി വിചേതസംകുർവൻ, സമീരണസ്യാപി ദുരീരണതാമാരചയൻ, മനുഷ്യധർമ്മാണമനുജ്ഝിതസ്വനാമാർത്ഥം സമർത്ഥയൻ, പുരമഥനമപി പുരപാലമാകലയൻ, സഹസ്രകരമപിസ്വകരസഹസ്രൈർന്നിരസ്താസ്ത്രനികരം വിരചയൻ, അതിപ്രവൃദ്ധപ്രബലതരഭുജമണ്ഡലകണ്ഡൂയനാസഹതയാ ഗിരിവരാനപി കരനിഹതിഭിസ്സംചൂർണ്ണയൻ, കദാചനകുമതിതതിശേഖരഃ കുടിലശശികലാശേഖരം നിടിലനയനദഹനനിർദ്ദഗ്ദ്ധപുരത്രിതയം ത്രിലോചനമാസാദ്യ … … …”
അനിരുദ്ധൻ:
“മേഘശ്യാമളകോമളാംഗലതികം ദ്രാഘിഷ്ഠബാഹായുഗം
രാകാപൂർണ്ണശശാങ്കമുഗ്ദ്ധവദനം രാജീവതുല്യേക്ഷണം
വീരം ദേവനകർമ്മലോലമനസം ലോകാഭിരാമം സ തം
കാന്താലിംഗനകുംകുമാങ്കിതതനും ദൃഷ്ട്വാഭവദ്വിസ്മിതഃ.”
പാർവ്വതീസ്വയംവരം
ഇതു കുമാരസംഭവം അഞ്ചു മുതൽ ഏഴുവരെ സർഗ്ഗങ്ങളിൽ അടങ്ങീട്ടുള്ള കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഒരു ചമ്പുവാകുന്നു. ഇതിലും കാമദേവദഹനം ചമ്പുവിലെന്നപോലെ കാളിദാസന്റെ ആശയങ്ങൾ പലതും പകർന്നിട്ടുണ്ടു്. രണ്ടും ഒരു കവിയുടെ കൃതികളായിരിക്കാം.
“തസ്മിൻ പഞ്ചശരേ ഹരേണ പുരതോ രുഷ്ടേന ഭസ്മീകൃതേ
ഭഗ്നാനല്പമനോരഥാ ഗിരിസുതാ ജാതാവമാനാ ഭൃശം
ചാതുര്യം വപുഷോ നിജസ്യ മനസാ ദീനാ നിനിന്ദ സ്വയം
സൗഭാഗ്യൈകഫലം ഹി വല്ലഭജനേ സൗന്ദര്യമേണീദൃശാം.”
എന്ന ശ്ലോകംതന്നെ അത്തരത്തിലുള്ള സാഹിത്യോപജീവിത്വത്തിനു മകുടോദാഹരണമാണു്.
“ലാജാഞ്ജലിർഗ്ഗിരിജയാ പരിമുച്യമാനോ
ഭേജേ രുചിം സ നിപതൻ ജ്വലിതേ കൃശാനൗ
വേഗോത്തരേ രതിരണേ ദലിതച്യുതാനാം
സ്വാഹാകുചാന്തധൃതഹാരലതാമണീനാം.”
എന്ന ശ്ലോകത്തിൽ ഭാഷാനൈഷധചമ്പുവിലെ “ലോഹിതദ്യുതി കലർന്നുമേവിന കുടന്നകൊണ്ടു ദമയന്തിയാൽ” എന്ന ശ്ലോകത്തിന്റെ പ്രത്യക്ഷമായ അനുകരണം കാണുന്നു. ഇങ്ങനെയുള്ള ചില ഭാഗങ്ങൾ തട്ടിക്കഴിച്ചുനോക്കിയാൽ കവിത ആസ്വാദ്യമാണെന്നുതന്നെ പറയണം. നോക്കുക.
വടുരൂപിയായശിവൻ തപസ്വിനിയായ പാർവതീദേവിയോടു്:
“ചിതാഭസ്മാലേപോ ഭവതു പരിധാനേപി ച ദിശഃ
കരോടീമാലാനാം തതിഭിരപി വാ മണ്ഡനവിധിഃ
വിഭാഗം സഞ്ചിന്ത്യ ക്ഷിതിധരകുലോത്തംസകലികേ!
വിഷാഹാരേ ചേതശ്ശിവശിവ! വിഷാദം ഭജതി മേ.
ആതുംഗശൃംഗജരദംഗവൃഷാധിരൂഢാം
മാതംഗചർമ്മവസനാം ഭസിതാംഗരാഗാം
ആസംഗിനീം സ്മരഹരേ ഭവതീം നിരീക്ഷ്യ
ഹാസം കരിഷ്യതി പരഃ പ്രമദാസമാജഃ.”
ഗദ്യം: “ക്രമേണ ച സമായാതി മുഹൂർത്തദിവസേ, സമാഗച്ഛദപരശിഖരിനികരനിവേദ്യമാനനിജനിജസാനുസുലഭപദാർത്ഥജാതപരിപൂര്യമാണഭവനോദരഃ, സതതവിധീയമാനഗതാ ഗതജനകദംബസംബാധപിഷ്ടകടകപടുനികരപരിഗളിതകന കധൂളീധൂസരീക്രിയമാണചതുർദ്ദ്വാരഭൂമിഃ, ചിത്തനിഹിതവസ്തുജാതസമധികാപ്തിമുദിത ഹൃദയവസുധാദേവജാലജോഘുഷ്യമാണവിവിധാശീർവചനഃ, സമാഹിതപുരോഹിതസമാരബ്ധശാന്തികപൗഷ്ടികഃ, മാഗധകുലഗീയമാനമംഗലസ്തോത്രപഞ്ചികാപ്രപഞ്ചഃ, കഠിനാനകകോണദൃഢസമാഹന്യമാനപടുപടഹമുരവഢക്കാദിവിവിധവാദ്യനിധ്വാനനിർവിവരീകൃതഹരിദന്തരാളഃ, പുരന്ദരപുരസുന്ദരീവൃന്ദനിവർത്ത്യമാനമംഗലനൃത്തഃ, ജോഗീയമാനകിന്നര:, മോമുദ്യമാനവിദ്യാധരഃ, പാപച്യമാനപരമാന്നഃ, ബോഭുജ്യമാനാതിഥിഃ, പോപുഷ്യമാണകോലാഹലഃ, സർവമങ്ഗലാവിവാഹോത്സവസമാരംഭസംഭ്രമോ ജരീജൃംഭതി സ്മ.”
ഗൗരീപ്രസാധനം:
“പയോധരേ പാണ്ഡുനി കാചിദന്യാ
മനോഹരാങ്ഗ്യാ മകരീം ലിലേഖ
നിവേദയന്തീവ പദം പുരസ്താ
ദാഗാമിനാം കാന്തനഖക്ഷതാനാം.
കാചിന്നിതംബഫലകേ വിപുലേ തദീയേ
കാഞ്ചീലതാം പ്രിയസഖി കലയാഞ്ചകാര
ഈശാനചിത്തഹരിണഗ്രഹണായ ഗുഢം
തന്മാർഗ്ഗസീമ്നി ഘടിതാമിവ പാശവല്ലീം.”
വിവാഹവേഷധരനായ ശിവൻ:
“സർവാങ്ഗാർപ്പിതചാരുഭൂഷണഗണപ്രത്യുപ്തനാനാമണി
ശ്രേണീനിർമ്മലകാന്തിപൂരലഹരീവിദ്യോതമാനാകൃതിഃ
സംവീതാമലദിവ്യനവ്യവസനസ്സോയം പ്രസൂനായുധം
ഗാത്രേണാപ്യപനീതദർപ്പമകരോന്നേത്രേണ നോ കേവലം.”
മറ്റൊരു ഭാരതചമ്പു
“അത്രേരീക്ഷണശുക്തിമൗക്തികമണേർദ്ദേവാൽ സുധാദീധിതേ
സ്താരായാമഭവൽ പുരാ വിബുധവൃന്ദാനന്ദദാതാ ബുധഃ
മാസാന്തക്രമനഷ്ടദൃഷ്ടമഹിളാദേഹാദിളാദാത്മജോ
ജാതസ്തസ്യ പുരൂരവാസ്സുരവധൂനേത്രാന്തകാന്താകൃതിഃ”
എന്ന ശ്ലോകംകൊണ്ടു് ആരംഭിക്കുന്ന ഒരു ഭാരതചമ്പുവിന്റെ ആദ്യത്തെ ഏതാനും ഭാഗങ്ങൾ കോച്ചാമ്പിള്ളിമഠത്തിൽ രാമൻ നമ്പിയാർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കഥാപ്രവചനത്തിനു വേണ്ടി മേല്പുത്തൂർ ഭട്ടതിരി രചിച്ചതെന്നാണു് ഐതിഹ്യം. അതു കൂടാതെ പശ്ചാൽകാലികനായ ഏതോ ഒരു കവി തന്റേയും ഇതരകവികളുടേയും പദ്യഗദ്യങ്ങളെ സങ്കലനം ചെയ്തു നിർമ്മിച്ച മറ്റൊരു ഭാരതചമ്പുകൂടി കാണുന്നുണ്ടു്. ആ ചമ്പുവിലെ ആദ്യത്തെ രണ്ടു ശ്ലോകങ്ങളാണു് അടിയിൽ പ്രദർശിപ്പിക്കുന്നതു്:
“ലോകാനന്ദൈകഹേതുസ്സ്വയമജനി പുരാ
ചന്ദ്ര ഏവാദ്ഭുതശ്രീ
രാസേവ്യോ നിർജ്ജരാണാം സുഹൃദഖിലമനോ
മാഥിനോ മന്മഥസ്യ
പുത്രസ്സാക്ഷാദ്വിധാതുശ്ശ്രുതിനുതമഹിമാ
മാനസോ ദാനവാരേ
ർദ്ദേവസ്യാദക്ഷിണം ലോചനമചലസുതാ
ഭർത്തുരുത്തംസരത്നം.
നിശ്ശേഷഗ്രഹസത്തമസ്ത്രിജഗതീനേത്രാഭിരാമാകൃതി
സ്താരായാം ബുധസംസദാമചരമസ്തസ്മാൽ പ്രജജ്ഞേ ബുധഃ
ഗൗരീശാപബലോപപന്നവനിതാരുപേ നൃപേഽഭൂദിളേ
പുത്രസ്തസ്യ പുരൂരവാ വസുമതീഭർത്താധിഹർത്താനൃണാം.”
രണ്ടു ചമ്പുക്കളും ചന്ദ്രവംശോൽപത്തി മുതൽക്കാണു് ആരംഭിക്കുന്നതു് എന്നു മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലോ. ദൂതവാക്യം മുതലായ ഘട്ടങ്ങളിൽ ഭട്ടതിരിയുടെ വാങ്മയംമാത്രമേ ഉദ്ധരിച്ചു കാണുന്നുള്ളു എങ്കിലും മറ്റും ചില ഘട്ടങ്ങളിൽ വേറെ ശ്ലോകങ്ങളാണു് രചിച്ചുചേർത്തിരിക്കുന്നതു്. “ഭോ ഭോ ഭൂപാലവീരാശ്ശൃണുത മമ ഗിരം കാമമേതേ ഭവന്തഃ” എന്ന ഭട്ടതിരിയുടെ പാഞ്ചാലീസ്വയംവരത്തിലെ ധൃഷ്ടദ്യുമ്നവാക്യരൂപമായ ശ്ലോകത്തിന്നു പകരം
“ഭോ ഭോ വിഖ്യാതവീരാശ്ശൃണുത നൃപതയോ
വാക്യമേതന്മദീയം
യോ യുഷ്മാസു സ്വശക്ത്യാ ധനുരിദമധുനൈ
വാതതജ്യം വിധായ
ഏതൈശ്ശാതൈഃ പൃഷൽകൈർഗ്ഗഗനഗതമലം
ച്ഛേത്തുമേതച്ഛരവ്യം
തസ്മൈ വീരായ ദത്താ നിഖിലഗുണഗണ
സ്യാ കരസ്സോദരീ മേ”
എന്ന ശ്ലോകം ഘടിപ്പിച്ചിരിക്കുന്നു.
വൃകാസുരവധം
അജ്ഞാതനാമാവായ ഏതോ ഒരു കവിയുടെ കൃതിയാണു് വൃകാസുരവധം ചമ്പു. മറ്റു് അനേകം ചമ്പുക്കൾപോലെ ഇതും മധുരമായിട്ടുണ്ടു്.
നാരദൻ വൃകനോടു്:
“ഭോഗീശഭോഗശയനീയതലേ ശയാലും
മാ വിശ്വസീരസുര! വിശ്വപതിം മുരാരിം
സമ്മീലദക്ഷിയുഗളസ്സ ഹി ശശ്വദാസ്തേ
യുഷ്മൽകുലോന്മഥനകർമ്മണി ജാഗരൂകഃ.
ഏനം വിരിഞ്ചമപി കിഞ്ചന മാ ഭജേഥാ
ദീനം ജഗത്ത്രിതയജന്മവിധാനവൃത്ത്യാ
അസ്ത്യസ്യ വിശ്രുതമവദ്യമസത്യവദ്യം
തത്ര പ്രമാ ഭവതി രുദ്രജടാകരോടീ.”
വൃകന്റെ ശിവസ്തുതി:
“ഹര ഹരാഹരഹരാഗതം രാഗതന്തുസന്തതം സന്തതം മമത്വം മമ ത്വങ്ഗദുത്തുങ്ഗകോടീര കോടീരഭസവിസരദമരഗങ്ഗാതരങ്ഗാളിസംക്ഷാളിതാമൃതകരബാലക! കരവാളകളായകജ്ജളകാളകണ്ഠ! കാളകണ്ഠസമുദഞ്ചിതപഞ്ചമസ്വരസുമധുരസ്വരസമധുരനുതിവചന മുഖരമുഖര ചിതാഞ്ജലിബന്ധന” ഇത്യാദി. ഇതൊരു വിശിഷ്ടമായ ശൃംഖലാഗദ്യമാണു്.
വടുരൂപിയായ വിഷ്ണു വൃകനോടു്:
“യദ്യേവമേവ ദനുജാതിപതേ! സമസ്തം
ന ശ്രദ്ദധീമഹി വയം പുനരസ്യ വാചം
യോ ദക്ഷശാപഗരിമക്ഷപിതാനുഭാവോ
ഭേജേ ശ്മശാനനടനേന പിശാചഭൂയം
കിഞ്ചായമീശ ഇതി കേവലനാമധാരീ
ദാരിദ്ര്യഭാജനതയാ നനു ഭൈക്ഷഭോജീ
സർവസ്വമസ്യ ഗിരിശസ്യ തരക്ഷുചർമ്മ
വൃദ്ധോക്ഷപന്നഗചിതാഭസിതാസ്ഥിരൂപം.
ഏവംവിധസ്യ വചനം കഥമീശ്വരസ്യ
കഃ ശ്രദ്ദധീത ശിതധീരസുരാധിരാജ?
ഹസ്തം നിധേഹി തവ മസ്തകസീമനി ത്വം
മിഥ്യാഗിരം പുനരമും ജഹി കിം ജഡോസി?”
നാരദമോഹനം
നാരദമോഹനം ചമ്പുവിന്റെ പ്രണേതാവും ആരെന്നറിഞ്ഞുകൂടാ. പതിനാറായിരത്തെട്ടു സുന്ദരിമാരുടെ ഭർത്താവായ ഭഗവാൻ ശ്രീകൃഷ്ണൻ എങ്ങനെ ദ്വാരകയിൽ കഴിഞ്ഞുകൂടുന്നു എന്നു പരീക്ഷിക്കുവാൻ ചെന്ന നാരദമഹർഷിയെ സ്നാനം ചെയ്യുമ്പോൾ ഒരു കന്യകയാക്കി സിന്ധുരാജാവിനെക്കൊണ്ടു വിവാഹം ചെയ്യിച്ചു് ആ ദാമ്പത്യത്തിന്റെ ഫലമായി പല സന്താനങ്ങൾക്കും മാതാവാക്കി ഒടുവിൽ ഒരു വനചരനെക്കൊണ്ടു് ആ രാജാവിനെ വധിപ്പിച്ചു വൈധവ്യം വന്ന ആ യുവതിയെ ജേതാവിനെക്കൊണ്ടു് പാണിഗ്രഹണം ചെയ്യിക്കുമെന്നുള്ള ഘട്ടംവരെ എത്തിച്ചു തന്റെ മായയെ അതിന്റെ സമഗ്രമായ രൂപത്തിൽ പ്രദർശിപ്പിക്കുന്നതാണു് നാരദമോഹനത്തിലെ കഥ. ഭട്ടതിരിയുടെ പ്രബന്ധങ്ങളിൽ അവഗാഹമുള്ള ഒരു കവിയാണു് ഈ കൃതി രചിച്ചതെന്നു മാത്രം പറയാം. ഭട്ടതിരിയുടേതാണെന്നു പറയത്തക്കവണ്ണമുള്ള ഗുണം കവിതയ്ക്കില്ല. പ്രസ്തുത ചമ്പു ഇങ്ങിനെ ആരംഭിക്കുന്നു.
“ശ്രീകൃഷ്ണം ബഹുദാരമീക്ഷിതുമനാഃ ശ്രീനാരദസ്ത്വേകദാ
പ്രാപ്യ ദ്വാരവതീം നിരീക്ഷ്യ മഹിതേ ഭൈമീഗൃഹേതം പുനഃ
ഭാമാഗേഹഗതം വിലോക്യ ച തതോ ഗത്വാ ദദർശാഖിലൈർ
വൃഷ്ണീന്ദ്രൈസ്സഹ കാര്യചിന്തനരതം ഭാന്തം സഭാന്തേ ഹരിം.”
മൂന്നു ശ്ലോകങ്ങളും ഒരു ഗദ്യവും കൂടി ഉദ്ധരിക്കാം.
“ശ്രുത്വാ തദ്വചനം പ്രണമ്യ ജഗതാം നാഥം ബഭാഷേ മുനി
ർമ്മാ മാ മോഹയം മാം ജനാർദ്ദന വിഭോ ദുർവാരമായാമയ
ജാനേ ത്വാമഖിലേശ്വരം വികൃതിഭിർജ്ജന്മാദിഭിവർജ്ജിതം
സാന്ദ്രാനന്ദചിദാത്മകം യദുപതിം മായാപടീസംവൃതം.”
ബ്രഹ്മാവു നാരദനോടു്:
“സോപ്യൂചേ ന ഹി ചിത്രമേതദഖിലാശ്ചര്യാത്മകേ കേശവേ
ഹേ വത്സേശ്വരമാനിനോ വയമഹോ യന്മായയാ മോഹിതാഃ
ന ത്വം വേത്സി ന വേദ്മി ശംഭുരപി നോ വേത്താതദീഹാം പുനഃ
കിം വാന്യേ തദമും ഭജാഖിലഗുരും മായാനിവൃത്ത്യൈ സദാ”
ജ്ഞാതജ്ഞേയനായ നാരദൻ:
“ഗായം ഗായം തദനു സ മുനിർന്നാമധേയാനി ശൗരേഃ
സ്മാരം സ്മാരം സജലജലദശ്യാമളം കോമളാങ്ഗം
പായം പായം ഭവഭയഹരം തസ്യ ചിത്രം ചരിത്രം
ലാഭം ലാഭം പ്രമദമമിതം വിഷ്ടപേ സഞ്ചചാര.”
ഗദ്യം: “തതശ്ച തൽപരിക്ഷാകാംക്ഷീ സ ഖലു പാരികാംക്ഷീവിവിധമണികൃതവിശ്വോൽ കൃഷ്ടരാമണീയകം വിശ്വകർമ്മനിരതിശയകരചാതുരീനികഷോപലരീതിമൂരീകർവാണം രുക്‍മിണീഭവനം പ്രവിശ്യ, തത്ര ച മൗലീകൃതകാളമേഘപാളീലാളിത്യാഭിമാനകാന്തി സന്ദോഹനികുരുംബിതദിശാകദംബകം, ഭാസ്വരതര പരാർദ്ധ്യമണി ഗണഘടിത മകുടകടകകടിസൂത്രാദി മണ്ഡനപ്രകാണ്ഡ മണ്ഡനായമാന സമസ്താവയവം, കുന്ദധവളിമമന്ദത്വാവഹലളിതഹസിതകന്ദളീമിളിതൈഃ പുരുദയാമൃതോക്ഷി തൈരീക്ഷിതൈഃ ശിശിരീകൃതഭക്തലോകഹൃദയം, പ്രദ്യുമ്നാദിഭിരാത്മനോ ഽനുചരമാണൈരാത്മജൈസ്സഹ വിഹരമാണമനിതരസാധാരണനിഖില ഗുണ ഗണധാമാനം ദാമോദരമാമോദ ഭരാകുലമതിരാലോകയതി സ്മ.”
ലക്ഷണാസ്വയംവരം
ഈ പ്രബന്ധം ചിലഭാഷാ ചമ്പുക്കൾപോലെ കവി വയസ്യനെ ആഹ്വാനം ചെയ്തുകൊണ്ടു ആരംഭിക്കുന്ന ഒന്നാണു്.
“സമാഗതം ത്വാം സരസം സഭായാം
സമീക്ഷ്യ ചേതോ മമ മോമുദീതി
സഭാര്യസാംബാനുഗമഭ്യുപേതം
നീലാംബരം വീക്ഷ്യ യഥാ മുരാരേഃ”
എന്ന ശ്ലോകം നോക്കുക. രണ്ടു ശ്ലോകങ്ങൾമാത്രം ചുവടെ ചേർക്കുന്നു.
“ദൃഷ്ട്വാ പന്നഗകേതനസ്യ തനയാം പദ്മേക്ഷണാംലക്ഷണാം
തിഷ്ഠന്തീം വരമാല്യഭാസുരകരാം രംഗസ്ഥലേ കന്യകാം
ഹംസേഷൂത്സുകധീഷു തേഷു പരിതസ്തിഷ്ഠത്സു പാഥോജിനീം
പക്ഷീവാശു ജഹാര രാജസു മിളത്സ്വേനാം സ കൃഷ്ണാത്മജഃ.”
“സാംബം സാമ്നൈവ മോക്തും കുരുഷു ബഹു കൃതേ
സ്നേഹഭാരാൽ പ്രയത്നേ
നൈഷ്ഫല്യം പ്രാപിതേസ്മിന്നതിജളമതിഭി
സ്സൗബലേയൈർഹസദ്ഭിഃ
ആത്മാനം വൃഷ്ണിവീരാനപി സുഭൃശമഹോ
തർജ്ജയദ്ഭിസ്സഗർവ്വം
ക്രുദ്ധോസൗ സീരപാണിസ്സപദി കുരുകുല
ധ്വംസനായോച്ചചാല.”
ഭാഷാചമ്പുക്കളെ അനുസരിച്ചു “തദനന്തരമിഹ കുരുപുരവീരാഃ കുന്ദപ്രതിഭടമന്ദസ്മിതരുചിസുന്ദരഹലധര വദനസരോരുഹ നിസ്സരദുരുതര കരുണാ സാഗര കല്ലോലായി തവാണീമേനാം” എന്നിങ്ങനെ ആരംഭിക്കുന്ന ഒരു ഗദ്യവും കവി പ്രസ്തുതകൃതിയിൽ ഘടിപ്പിച്ചിട്ടുണ്ടു്.
സുദർശനമോക്ഷം
ശ്രീകൃഷ്ണൻ സുദർശനത്തെ പ്രേക്ഷിപ്പിച്ചു സർപ്പഗ്രസ്തനായ നന്ദഗോപനെ മോചിപ്പിക്കുന്നതാണു് ഈ ചമ്പുവിലെ വിഷയം. ഇതിലും അംബരീഷചരിതത്തിലും തൃണാവർത്തവധത്തിലും ലക്ഷണാസ്വയംവരത്തിലെന്നപോലെ ഭാഷയിലെ തരങ്ഗിണീച്ഛന്ദസ്സിലുള്ള ഗദ്യം കാണ്മാനുണ്ടു്.
“തതോ ഗോപാലാനാം കരകലിതഘോരോല്മുകചയൈ
ർഹതോപ്യേനം ഭോഗീ സുദൃഢബലവീര്യോ ന മുമുചേ
തദാ തത്രൈത്യാസൗ നിജപിതൃഭുജം സർപ്പമചിരാൽ
പദാ പസ്പർശാമും ഭവജലധിപോതേന ഭഗവാൻ”
എന്ന ഒരു ശ്ലോകംമാത്രം ഇതിൽനിന്നുദ്ധരിക്കുന്നു.
അംബരീഷചരിതം
അംബരീഷ ചരിതത്തിന്റെ മാതൃകയും കാണേണ്ടതാണല്ലോ.
“ശ്രീമാൻ ഭാഗവതോത്തമോ ഭയനമദ്ഭുപാലമൗലിസ്ഥലീ
ശൂംഭദ്രത്നനിലീയമാനചരണവ്യാഖ്യാതദോശ്ചണ്ഡിമാ
നാഭാഗസ്യ ഗുണാദ്ഭുതസ്യ സമഭൂൽ പുത്രോംബരീഷാഭിധോ
രാജാ സപ്തസമുദ്രക്ണുപ്തപരിഖം രക്ഷൻ ധരാമണ്ഡലം.”
“ജലൈരിവ ഹി കല്പിതൈസ്തദനു കല്പിതേ പാരണേ
വ്രതസ്യ പരിപൂർണ്ണതാ ഭവതി തത്ര നോ സംശയഃ
നിജാവമതിശങ്കയാ സ ച മുനിഃ പ്രകുപ്യേദ്യദി
സ്വയം ഹരികൃപാബലാദഥ പുനർധ്രുവം ശാമ്യതി.”
ഈ രണ്ടു ശ്ലോകങ്ങളും ആ ചമ്പുവിൽ ഉൾപ്പെട്ടവയാണു്.
തൃണാവർത്തവധം
സാമാന്യം നല്ല ഒരു ചമ്പുവാണു് തൃണാവർത്തവധം. ഇതിൽ “അനന്തരം ച കംസവചനശ്രവണമുദിതസ്വാന്തഃ സ്വാന്തായ തായമാനരോഷാവേശകലുഷിതേക്ഷണഃ ക്ഷണാദാദൃതഘോരതരചക്രവാതാകൃതിഃ കൃതസകല സൽപഥവിനാശനായാശനായകലിതനിഹതമനുജകുലഃ” എന്നിങ്ങനെ ശൃംഖലാരൂപത്തിൽ ആരംഭിക്കുന്ന ഒരു മനോഹരമായ ഗദ്യമുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങളും ഈ ചമ്പുവിൽ ഉള്ളവതന്നെ.
“ഇത്ഥം ഹൃതേ മുരഹരേ ദനുജാധമേന
ഖേദാദിവ ക്ഷിതിരമും സഹസാന്വഗച്ഛൽ
അത്യുൽകടസ്വനമുദീർണ്ണരജശ്ഛലേന
തം മാധവം സകരുണം രുദതീ വിഷണ്ണാ.”
“ഹാ കഷ്ടം മന്ദഭാഗ്യഃ ഖലു വയമധുനാ
തം വിനാ നന്ദസൂനും
ജീവാമസ്ത്യക്തഖേദാഃ കഥമിവ കരുണാം
ഹേ വിധേ! ത്വം വിധേഹി
ബാലം തം ദർശയാരാൽ കൃതമൃദുഹസിതം
ലോഭനീയാങ്ഗമസ്മാ
നിത്ഥം ഗോപീജനൗഘേ രുദതി സകരുണം
ദീനദീനേ ഭയാർത്തേ.”
കൂർമ്മാവതാരം
അത്യന്തം ചമൽക്കാരപൂർണ്ണമായ ഒരു ചമ്പുമാണു് കൂർമ്മാവതാരം. ഈ ചമ്പു മേല്പുത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങളുടെ കൂട്ടത്തിൽ ആരും ഉൾപ്പെടുത്തിക്കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സഹൃദയന്മാർ സംശയിക്കാവുന്ന വിധത്തിലുള്ള കവനകലാകൗശലവും വ്യാകരണപാണ്ഡിത്യപ്രകർഷവും ഇതിൽ ആപാദചൂഡം അനുസ്യൂതമായി കളിയാടുന്നു. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
ഗദ്യം: “തസ്മിന്നവസരേ സുരാസുരാണാം പരസ്പരപ്രഹരണസംഘട്ടിതസ്ഫുടിതകരാളകരവാളജാതജാതവേദഃ സ്ഫുലിങ്ഗപൂരതാരകിതവിയദന്തരേഷു, ദന്തകന്തപ്രോതപ്രഭൂതദനുജഭടാന്ത്ര ദാമസന്ദർശിതകൃതാന്തനഗരതോരണമാലാവിലാസവലമാനവലമാഥിമാതംഗേഷു, തുങ്ഗതരധരണിധരശൃങ്ഗനിസ്സംഗനിരിത്വരധാതുരസധോരണീസാധാരണീകരണധുരന്ധര കബന്ധ ഗളരന്ധ്ര നിരന്തര പരിഗളിത ശോണിതവേണീശോണീകൃത സുരതരങ്ഗിണീ പ്രവാഹേഷു, ഹാടക മഹീധര കന്ദര പ്രസ്തര നിരുപദ്രവ നിദ്രായമാണ ഹരിണാരി ഗണനിദ്രാവിദ്രാവണ വിദ്യാപടുതമ പടഹപടല പടപടായിത പാടിത ബ്രഹ്മാണ്ഡ ഭാണ്ഡോദരേഷു, പ്രതിദിനം പ്രതായമാനേഷു പ്രധാനേഷു … ദിവസകരമിവ കമലാകരമർദ്ദന പ്രബുദ്ധം, സുകവി പ്രബന്ധമിവ രസോപലാളിതപദം, വ്യാകരണ പ്രകരണ മിവാഗമവചന പ്രത്യയകാരക പ്രകൃതി മഹിത രൂപാവതാരം, മധുദ്വേഷിണമപി സേവിത പ്രസന്നം ഭുജഗേശയാനമപി പതഗേശയാനം, ദീനശരണമപി നദീനശരണം, ചരണ നളിന നതജനതാ പരിതാപഹരണൈക പരായണം നാരായണം ശരണമയാസീൽ.”
“ആപാതാളം വിഭിദ്യ ക്ഷിതിതലമതുല
സ്തോമകദ്ദാലജാലൈ
രുൽകൃത്യോൽകൃത്യ ഭൂയഃ പരശുഭിരഭിത
സ്സന്ധിബന്ധം സമന്താൽ
പശ്ചാദുച്ചാല്യ നീരൈരവനിധരമധോ
ദാരുഖണ്ഡൈരഖണ്ഡൈ
രുച്ചൈരുച്ചാരയന്തഃ കളകളമഥ തേ
നിന്യുരേനം പയോധീം.”
“കല്ലോലാഃ കേചിദുല്ലോളിതലളിതവിമാ
നാവലീകേതുമാലാ
തുല്യാഭോഗാ ബഭൂവുർന്നഭസി വിസൃമരാ
ദുഗ്ദ്ധസിന്ധോസ്സമന്താൽ
തേ ചാമീ ചാരുചാമീകരശിഖരിശിരഃ
ശൃങ്ഗസംക്രീഡമാന
സ്വസ്ത്രൈണസ്ഥൂലവക്ഷോരുഹഭുവി ദധിരേ
ഹാരശോഭാം വിശീർണ്ണാഃ”
സീമന്തിനീചരിതം
ഈ ചമ്പുവിലെ വിഷയം സോമവാരവ്രതമാഹാത്മ്യമാണു്. കുഞ്ചൻനമ്പിയാരുടെ ശിവപുരാണത്തിനു പ്രചാരം സിദ്ധിച്ചതിനുമേലായിരിക്കുമോ ഇതിന്റെ നിർമ്മിതി എന്നു സംശയിക്കുന്നു. അങ്ങനെയാണെങ്കിൽ ഇതു കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആവിർഭവിച്ചതായി സങ്കല്പിക്കാം. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
“ആര്യാവർത്താധിനാഥസ്സമഭവദതുല
ശ്ചിത്രവർമ്മാ മഹാത്മാ
തൽപുത്രീ ചാരുഗാത്രീ സമജനി ദമയ
ന്തീവ സീമന്തിനീതി
സാ വാമാ കേളിലോലാ ലളിതതരഗതീ
രാജഹംസസ്യ തസ്യാം
സന്തോഷം കുർവതീ ച പ്രചുരമനുഗതാ
മന്ദമന്ദം നഗര്യാം.”
മറ്റൊരു ശ്ലോകംകൂടി ചേർക്കാം.
“സൗധേ സ്ഥിത്വാഥ നാര്യോ നയനകുവലയൈർ
ദൃഷ്ടിമസ്മിൻ നികാമം
കൃത്വാ ഹൃഷ്ടാസ്തദാനീം കിമപി ച കുതുകം
പ്രാപ സീമന്തിനീ സാ
നേത്രാഭ്യാമാശു പീത്വാ നിജരമണമഹോ
പുണ്യലബ്ധം സുരൂപം
ശർവേ ദേവേ പ്രസന്നേ കിമിഹ നഹി ഭവേൽ
സർവലോകാധിനാഥേ?”
കവിതയ്ക്കു പറയത്തക്ക ചമൽക്കാരമില്ല.
മറ്റൊരു സ്യമന്തകം
മേല്പുത്തൂർ ഭട്ടതിരിയുടെ സ്യമന്തകപ്രബന്ധം പ്രസിദ്ധമാണല്ലോ. കൊല്ലം പത്താം ശതകത്തിൽ മറ്റൊരു ചെറിയ ചമ്പുകൂടി അതേ വിഷയത്തെ അധികരിച്ചു് ആരോ രചിച്ചതായിക്കാണുന്നു. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“സത്രാജിത്സഹജഃ കദാചന ഹായാരൂഢോ മൃഗവ്യാകുലഃ
സത്രാ കണ്ഠധൃതേന തേന മണിനാ പ്രാപ പ്രസേനോ വനം
മാംസഭ്രാന്തിവശാന്മണേർമ്മഹസി തം സിംഹോ നിജഗ്രാഹ; തം
ഹത്വാദായ മണംജഗാമ ച ഗുഹാം ജാംല്മേതരോ ജാബവാൻ.”
അജാനതാനാമഭയപ്രദം ത്വാ
മജാനതാ നാഥ കൃതം മയാഗഃ;
സഹസ്വ ദാസ്യേ മണിനാ കുമാരീം
സഹ സ്വദാസ്യേ സുജനാർത്തിഹാരിൻ.’
33.42സന്താനഗോപാലം
സന്താനഗോപാലകഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള കേരളീയസംസ്കൃതചമ്പുക്കളിൽ അശ്വതി തിരുനാൾ ഇളയതമ്പുരാന്റെ പ്രബന്ധത്തിനാണു് അഭ്യർഹിതത്വം എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. എന്നാൽ അതു കൂടാതെ അതേ പേരിൽ മറ്റൊരു ചെറിയ പ്രബന്ധവും കാണ്മാനുണ്ടു്. അതാണു് കഥാപ്രവചനത്തിനു ചാക്കിയാന്മാരും മറ്റും ഉപയോഗിക്കുന്നതു്. ഭാഷാചമ്പുക്കളുടെ രീതിയിൽ ഒരു ലോകോക്തിയും അതിന്റെ സമർത്ഥനവും കൊണ്ടാകുന്നു ഗ്രന്ഥത്തിന്റെ ഉപക്രമം.
“കാരുണ്യമസ്തി യദി കിഞ്ചന കംസഹന്തുർ
ദുർല്ലഭ്യമദ്യ ഭുവനേ കിമു യോഗഭാജാം?
പാർത്ഥഃ പുരാ ഖലു മുകുന്ദകൃപാബലേന
പ്രാദാന്ന കിം ദശകമഗ്രഭുജേ സുതാനാം?”
ഏഴു ശ്ലോകങ്ങൾ മാത്രമേ ഈ പ്രബന്ധത്തിലുള്ളു. ഗദ്യമില്ല. ഒരു ശ്ലോകംകൂടി പകർത്താം.
“മദ്ബാണൈർദ്ദക്ഷഹന്താ രണശിരസി മുഹു
സ്താഡിതഃ കിം ന ഘോരൈഃ?
കിന്ന പ്രായോ വിനാശം കുരുകുലമഖിലം
നീതവാൻ വീതശങ്കഃ?
ആസ്താം തൽ, കോപി പുത്രസ്സമജനി യദി തേ
പ്രേതനാഥഞ്ച ജിത്വാ
രക്ഷിഷ്യേ വിപ്ര! നോ ചേൽ കരകലിതധനു
സ്സന്നിവേക്ഷ്യേ ഹുതാശം.”
കവിത, സംഗ്രഹണം നിമിത്തമായിരിക്കാം, ആകർഷകമായി കാണുന്നില്ല.
ഹനൂമദപദാനം
ഹനൂമദപദാനം എന്ന പേരിൽ സാമാന്യം ദീഘമായ ഒരു ചമ്പുവുണ്ടു്. ഒരു കേരളീയനായിരിക്കാം അതിന്റെ കർത്താവെന്നു് ഊഹിക്കുവാനല്ലാതെ ഉറപ്പിച്ചു പറയുവാൻ വേണ്ട തെളിവില്ല. ഹനൂമാന്റെ ജനനം മുതല്ക്കുള്ള സകല സംഭവങ്ങളും പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. കൗമാരവിലസിതം, നയവിലസിതം, സീതാന്വേഷാദിവിലസിതം എന്നിങ്ങിനെ മൂന്നു വിലസിതങ്ങളായി ഗ്രന്ഥം വിഭക്തമായിരിക്കുന്നു. കവിതയ്ക്കു നല്ല ഓജസ്സും പ്രസാദവുമുണ്ടു്.
“ക്ഷമന്ത ഏവ സന്തോത്ര സർവവിദ്യാബ്ധിപാരഗാഃ
അന്യേ ഹസന്തു കിം ഛിന്നം ഭക്താസ്സംഭാവകാ മമ”
എന്ന ശ്ലോകം ആരംഭത്തിലുള്ളതാണു്. ഒരു ഗദ്യത്തിൽ ചില പങ്ക്തികളും രണ്ടു ശ്ലോകങ്ങളും ഉദ്ധരിക്കാം.
രാവണൻ:
“പ്രാദുർഭുത ഏവ തസ്മിൻ ജഗദവിതരി സവിതരീവിപരേ പ്രതിഹതിരഹിതപ്രതാപപ്രസരണസരണിനിരസ്തനിഖിലഭുവനവിമതസന്തമസേ വിംശദ്ഭുജാവലേപദലാതേന കുലിശേന തദ്ഭുജസമസമാഘാതസമുചിതാഭംഗുരസ്ഥാനസംസ്ഥാപിതാനാമിവനിജാംഗാനാം രുചിരകരചരണാന്തഖർവേതരാണാം ഖരാണാം നഖരാണാം മയൂഖജാലേന അദരിദ്രവദ്രുമച്ഛേദസച്ഛായലളിതലപനവിലസദതിരുചിരമരീചിമാല യാക്ഷേമാംകരവീരപ്രരോഹപരിതുഷ്ടസുരനരവർഗ്ഗവി തീർണ്ണയോർന്നിജകബളാംശയോർജ്ജൈവാതൃകശകലയോരിവ …”
വായു:
“ഭൂതേഷു പഞ്ചസ്വപി യോസ്ത്യധീശോ
സർവേഷു ദേഹേഷ്വപി നായകോ യഃ
ജീവന്തി ദേവാശ്ച യദാശ്രയേണ
തസ്യ പ്രകോപേ ക്വ നു ഭദ്രമസ്തി?
രാക്ഷസയുവതികൾ:
“ഉപഗതരമണാങ്കമങ്കപാളീ
മിളിതമൃദുസ്മിതസാദരാ ലസന്ത്യഃ
അവിദിതവിരഹാഃ പരസ്പരോദ്യൽ
പ്രണയരതോത്സവനിർവൃതാശ്ച കാശ്ചിൽ.”
ഹനൂമാനെപ്പറ്റി ജനങ്ങൾ:
“ക്വാസൗ വലീമുഖബലാധിപബാലിഭീത
സുഗ്രീവസമ്പദുദയേ ഘടകോ ഹനൂമാൻ?
ക്വാസൗ രഘുപ്രവരചിത്തസരോജഭാനു
സ്സീതാമനഃകുമുദശീതകരോ ഹനൂമാൻ?”
33.43വത്സരാജ പ്രബന്ധം
സുപ്രസിദ്ധമായ ഉദയനചരിതത്തെ വിഷയീകരിച്ചു വത്സരാജപ്രബന്ധം എന്നൊരു ചമ്പുവും വായിച്ചിട്ടുണ്ടു്. അങ്കം എന്ന പേരിൽ അതു പല ഖണ്ഡങ്ങളായി വിഭക്തമായിരിക്കുന്നു. എട്ടാമങ്കത്തിന്റെ ആരംഭംവരെ കണ്ടിട്ടുണ്ടു്. കേരളീയമാണു് കൃതിയെന്നു തോന്നുന്നു. പ്രണേതാവിനെപ്പറ്റി യാതൊന്നും അറിയുന്നില്ല. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“അസ്തി സ്വസ്തികരീ സമസ്തജഗതാമസ്താരിവിസ്താരിതാ
സാലാസ്തംഭിതചാരുകാസരമണീപ്രാസാദലംബാംബുദാ
കൗബേരീവ മഹർദ്ധികാ ശശികുലക്ഷോണീഭൃതാമാസ്പദം
കൗശാംബീതി പുരാ കുശാംബരചിതാ കൗശാംബുപൂരാ പുരീ.”
“വിവിധമണിസമുജ്ജ്വലേ വിമാനേ
പതതി സലജ്ജമിവാർക്കരശ്മിജാലം
കനകമയവിശാലസാലഭഞ്ജ്യാ
വിലസതി ഗായതി നൃത്യതീവ വാസഃ”
“ശ്രുത്വാദ്യ വൃത്താന്തമിമം സ്മരാർത്തോ
ഹർഷം പരം യാസ്യതി വത്സരാജഃ,
പ്രാവൃണ്മഹാംഭോധരമന്ദ്രനാദം
ഘർമ്മാഭിതപ്തഃ ശ്രുതവാൻ ശിഖീവ.”
മറ്റൊരു കാർത്തവീര്യവിജയം ചമ്പു
അശ്വതി തിരുനാൾ ഇളയതമ്പുരാന്റെ കാർത്തവീര്യവിജയത്തിനു പുറമേ മറ്റൊരു കാർത്തവീര്യവിജയം ചമ്പുകൂടി കണ്ടിട്ടുണ്ടു്. അതും കേരളീയമാണെന്നു തോന്നുന്നു. പ്രണേതാവിനെപ്പറ്റി ഒന്നും അറിവില്ല. പ്രസ്തുതകൃതി ഇങ്ങനെ ആരംഭിക്കുന്നു.
“കല്യാണാനി ചരീകരീതു മുരളീവിന്യസ്തബിംബാധരം
ചഞ്ചൽകാഞ്ചനമേഖലാഞ്ചിതനിതംബാലംബിപീതാംബരം
നന്ദാനന്ദനമിന്ദിരാകുചതടീപാടീരപങ്കാങ്കിതം
യജ്ജ്യോതിഃ പരിചർക്കരീതി നികഷാഘോഷം തടം യാമുനം.”
“ചന്ദ്രാന്വവായജനുഷാം ഖലു ഹേഹയാനാം
മാഹിഷ്മതീതി വിദിതാ കുലരാജധാനീ,
തസ്യാമഭൂന്നൃപതിരജ്ജൂനനാമധേയഃ
പുത്രോ വിശാമധിപതേഃ കൃതവീര്യനാമ്നഃ.”
രാവണന്റെ വീരവാദം:
“പ്രാഗുച്ചൈശ്ശിരസം ഗണൈസ്സഹ ശിരസ്യധ്യാസിതം സ്ഥാണുനാ
കൈലാസം രജതാചലം കരതലൈര്യഃ ക്ഷിപ്തവാനംബരേ
തസ്മിൻ ജാഗ്രതി മയ്യരാതിപൃതനാതൂലപ്രചണ്ഡാനിലേ
വീരന്മന്യ ഇഹാസ്തി ചേന്നരപശുഃ കശ്ചിദ്ധിഗസ്മദ്ഭുജാൻ.”
വളരെ വിശിഷ്ടമാണു് ഈ കവിത.
കാർത്തവീര്യാപദാനം
ഇതു് അതേ വിഷയത്തെത്തന്നെ അധികരിച്ചുള്ള മറ്റൊരു ചമ്പുവാണു്. ഈ ചമ്പുവും കേരളീയമാണെന്നു സങ്കല്പിക്കാം. ഇതും വിശിഷ്ടമായ ഒരു പ്രബന്ധംതന്നെ. മൂന്നു സ്തബകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
“ശ്രീകാർത്തവീര്യനൃപതേരുപനീതദാന
പ്രത്യക്ഷതോ ഗുണഗണാനനുബോധയന്തഃ
ദുസ്സാധ ഏവ കവികർമ്മണി മാദൃശാനാം
സഞ്ചോദയത്യഹഹ! കാചിദലജ്ഞതാ മാം.
ഗംഭീരശാസ്ത്രാർത്ഥവിദഃ കവീന്ദ്രാ
അപി പ്രമാദ്യന്തി കൃതൗ കൃതിജ്ഞാഃ
അതോത്ര കാവ്യേ പരിശോധനായ
തിഷ്ഠേ ഗിരിഷ്ഠേഷു ബുധോത്തമേഷു.”
ഗജേന്ദ്രമോക്ഷം
ഗാജേന്ദ്രമോക്ഷം ഒരു ചെറിയ ചമ്പുവാണു്.
“ഇന്ദ്രദ്യുമ്നഃ പാണ്ഡ്യരാജോ മഹാത്മാ
വിഷ്ണോർഭക്തശ്ചന്ദനാദ്രൗ കദാചിൽ
തത്സേവായാം മഗ്നധീരാലുലോകേ
നൈവാഗസ്ത്യം പ്രാപ്തമാതിഥ്യകാമം.”
എന്നിങ്ങനെയാണു് ആ പ്രബന്ധം ആരംഭിക്കുന്നതു്. ത്രികൂടവർണ്ണനപരമായ ഒരു പദ്യംകൂടെ ചുവടേ ചേർക്കുന്നു.
“തസ്മിൻ സർവർത്തുയോഗാൽ സകലവിടപിന
സ്സർവദാ സർവപുഷ്പൈ
ർന്നമ്രാഃ കമ്രൈഃ ഫലൗഘൈർല്ലളിതകിസലയൈ
സ്സന്തി സന്താപശാന്ത്യൈ
തസ്മിന്നപ്യുന്നതോസാവജവിഹിതതരു
ച്ഛായയാ പാദപാനാ
മാർച്ഛന്മൂർച്ഛാ നിദാഘാതപഗരിമകൃതാം
മ്ലാനിമമ്ലാനദാനഃ.”
ചെല്ലൂരപുരേശസ്തോത്രം
അത്യന്തം മനോഹരമായ ഈ സ്തോത്രം ആരു് ഏതു കാലത്തുണ്ടാക്കിയതാണെന്നു് അറിയുന്നില്ല. ഭട്ടതിരിയെ അപേക്ഷിച്ചു് അർവാചീനനാണു് കവി എന്നു തോന്നുന്നു.
“പ്രാദുഷ്യന്തു പുരഃ പുരത്രയവധൂബിംബോകസമ്പദ്ദ്രുഹഃ
ശ്രീചെല്ലൂരപുരീനിവാസരസികാസ്തേജോവിലാസാ മമ
യേഷു ധ്യാനപഥം ഗതേഷു ഭവിതാ നൃണാം ഫണീ ഭൂഷണം
വാമാങ്ഗം വനിതാ ദിശശ്ച വസനം ഭാഗീരഥീ മാലികാ.”
“ഉൽകൂലപ്രണയാതിരേകമുദയദ്രോമാഞ്ചപുഞ്ജം മുഹുഃ
പ്രത്യാഖ്യാനപരൈകഭാഗവചനം ചെല്ലൂരപുര്യാമഹോ
നീവീസ്പർശവിലോലദക്ഷിണകരവ്യാപാരരോധക്രിയാ
വൈയഗ്ര്യാകുലവാമപാണി ശിവയോരൈക്യം പരിക്രീഡതേ.”
“യാചേ കിഞ്ചിദിദം കൃതാഞ്ജലിപുടം ചെല്ലൂരപുര്യാഃ പതേ!
സ്വാമിൻ വാരയ ചന്ദ്രശേഖര കൃപാവാരാന്നിധേ! മാമകീം
ദ്വിത്രഗ്രാമടികാധിപത്യകലിതാഹംഭാവശുംഭന്മതി
ക്ഷുദ്രക്ഷ്മാധവചാടുകോടിഘടനാദൈന്യസ്യ ദോഗ്ധ്രീം ദശാം.”
“കണ്ഠഗ്രാഹികഫേ സ്ഖലദ്ഗിരി ചലദ്ബോധേഗളന്മാരുതേ
മീലച്ചക്ഷുഷി വേപമാനഹൃദയേ കാലേ സതി പ്രസ്തുതേ
ആരുഹ്യ ദ്രുതമദ്രിരാജസുതയാ സാകം മഹാശാക്വരം
സ്വാമിൻ ശങ്കര സന്നിധേഹി കൃപയാ ചെല്ലൂരഭൂഷാമണേ!”
തെക്കേപ്പാട്ടു ജാതവേദൻനമ്പൂരിപ്പാടു്
വിശ്വാമിത്രഗോത്രജനായ തെക്കേപ്പാട്ടു ജാതവേദൻ നമ്പൂരിപ്പാടു് പ്രബോധചന്ദ്രോദയത്തിന്റെ വഴിപിടിച്ചു പൂർണ്ണപുരുഷാർത്ഥ ചന്ദ്രോദയം എന്നൊരു നാടകം നിർമ്മിച്ചിട്ടുണ്ടു്. ദശാശ്വൻ എന്ന രാജാവു് ആനന്ദപക്വവല്ലിയെ വിവാഹം ചെയ്യുന്നതാണു് വിഷയം. ദശാശ്വൻ എന്നാൽ ‘ജീവാത്മാവു്’ എന്നർത്ഥം. കവിയുടെ ജീവിതകാലമേതെന്നു് അറിയുന്നില്ല. ‘ശ്രീമദ്വേന്നനാടഗ്രാമബിസിനീസംഭവേഷു പ്രഥിതാഷ്ടഗൃഹാബ്ജേഷു’ എന്നും മറ്റും അദ്ദേഹം സ്വകുലത്തെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. അഷ്ടഗൃഹത്തിൽ ആഢ്യന്മാരുടെ കുടുംബങ്ങളിൽ ഒന്നാണു് തെക്കേപ്പാട്ടുമന. അതു തിരുവേഗപ്പുറയിലാണ് സ്ഥിതിചെയ്തിരുന്നതു്.
“ദക്ഷിണാശാഗൃഹസ്സോഥ ജാതവേദാ ഹി നാമതഃ
സോമയാഗം കൃതവതസ്തസ്യ ജായാ ച പാർവതീ
തദുപാദാനദേഹസ്യ പരമേശകനീയസഃ
തുര്യാശ്രമപ്രവിഷ്ടസ്യ കൃതിരേഷാ യഥാബലം”
എന്നുകൂടി തന്നെപ്പറ്റിയും അദ്ദേഹം ചില വിവരങ്ങൾ നമുക്കു നല്കുന്നുണ്ടു്. കവി ചോമാതിരിയായിരുന്നു എന്നും പാർവതി എന്നായിരുന്നു അദ്ദേഹത്തിന്റെ പത്നിയുടെ പേരെന്നും പരമേശ്വരൻ എന്നു് അദ്ദേഹത്തിന്നു് ഒരു ജ്യേഷ്ഠൻ ഉണ്ടായിരുന്നു എന്നും ജാതവേദൻ ഒടുവിൽ സന്യാസാശ്രമം സ്വീകരിച്ചു എന്നും നാം തദ്ദ്വാരാ ധരിക്കുന്നു.
വാസുദേവചരിതം
വാസുദേവചരിതം എന്ന പേരിൽ കേരളീയകൃതമായ ഒരു മഹാകാവ്യത്തിന്റെ ദശമസർഗ്ഗാന്തം വരെയുള്ള ഭാഗം കണ്ടുകിട്ടീട്ടുണ്ട്. കവിയുടെ കാലവും പേരും അറിയുന്നില്ല.
“ശ്രീകുമാരപുരാവാസാം ശ്രീകണ്ഠപ്രിയവല്ലഭാം
ശ്രീശാദി പ്രണതാം ദേവീം ശ്രിയൈ നിത്യമുപാസ്മഹേ”
എന്ന വന്ദനശ്ലോകത്തിൽനിന്നു് അദ്ദേഹം കുമാരനല്ലൂർക്കാരനായ ഒരു നമ്പൂരിയാണെന്നുമാത്രം ഊഹിക്കാം. ഭൂമിദേവി ബ്രഹ്മാവിനോടു തന്റെ സങ്കടം നിവേദനം ചെയ്യുന്നതുമുതൽ രുക്‍മിവധം വരെയുള്ള കഥ ഭാഗവതം ദശമസ്കന്ധത്തെ അനുസരിച്ചു വർണ്ണിച്ചിരിക്കുന്നു. കാവ്യം ഏറ്റവും മനോഹരമാണു്. പ്രഥമസർഗ്ഗത്തിൽ ലബ്ധമായ ഭാഗത്തിൽനിന്നു ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“കളായകോമളരുചാ വിരോചിതദിഗന്തരം
കാന്തിപീയൂഷനിർമ്മഗ്നരത്നപ്രതികൃതിപ്രഭം
കോടിസൂര്യസ്ഫുരദ്രത്നകിരീടമകുടോജ്ജ്വലം
ആനീലകുടിലസ്നിഗ്ദ്ധസ്രങ്നദ്ധകുണ്ഡലം
ഊർദ്ധ്വപുണ്ഡ്റലസൽഫാലകലിതാർദ്ധേന്ദുവിഭ്രമം
ആനനാബ്ജോപരിഭ്രാന്തഭ്രമരഭ്രമദാളകം
കരുണാമൃതകല്ലോലചില്ലീലാവിഭ്രമഭ്രുവം
ശ്രവണ(ദ്വയവി) ശ്രാന്തവിശാലകമലേക്ഷണം
………
മഞ്ജൂശിഞ്ജിതമഞ്ജീരമനോജ്ഞഘുടികാദ്വയം
നഖേന്ദുഭഗണഭ്രാജൽപാദാങ്ഗുഷ്ഠാങ്ഗുലീദലം
പദപങ്കജലാവണ്യജിതസന്താനപല്ലവം
ആപാദകേശമധുരം സ്മരതാം മങ്ഗലപ്രദം.”
കൃഷ്ണാവതാരഘട്ടത്തിലെ കേശാദിപാദവർണ്ണനമാണിതു്. പൂതനാമോക്ഷസന്ദർഭത്തിലുള്ള ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
“പപാത സാ പാതിതപാദപൗഘാ
യദാ തദോൽപാതശതാതിഭീതഃ
വ്രജം വ്രജേശഃ പ്രവിവേശ തസ്യാ
വക്ഷഃസ്ഥലസ്ഥാർഭകഹാസഭാസാ.”
സപ്തമസർഗ്ഗത്തിലെ ദ്വാരകാവർണ്ണനത്തിൽ നിന്നുകൂടി രണ്ടു ശ്ലോകങ്ങൾ പകർത്താം.
“വിക്രേതൃഭിഃ ക്രയികചക്രവിലോഭനാർത്ഥം
ക്രയ്യം കൃതം വിപണിപംക്തിഷു രത്നജാതം
യസ്യാം പ്രസാരിതമഹോർമ്മികരഃ പ്രമുഷ്ണൻ
രത്നാകരോ ഭവതി നൂനമയം പയോധിഃ.”
“യൽസുഭ്രുവഃ പരിഹസന്തി തരങ്ഗഭങ്ഗീ
ശ്ചില്ലീവിലാസകലയാ ശഫരീശ്ച നേത്രൈഃ
ഹാസേന ഫേനമപി യൽപരിഘാപയോധേ
ർദ്ദന്തച്ഛദച്ഛവിനിരാകൃതവിദ്രുമൗഘാഃ”
കൃഷ്ണീയസ്തോത്രം
നാരായണീയത്തെ അനുകരിച്ചു് ഗുരുവായൂരപ്പനെ അഭിസംബോധനം ചെയ്തുകൊണ്ടു് ഏതോ ഒരു കവി നാനൂറ്റിൽചില്വാനം ശ്ലോകങ്ങളിൽ, സ്രഗ്ദ്ധരാവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ഭാഗവതസംങ്ഗ്രഹസ്തോത്രമാണു് കൃഷ്ണീയം. ഒടുവിൽ വസന്തതിലകത്തിൽ ഭക്തിമാർഗ്ഗത്തിന്റെ പാരമ്യത്തെ സ്ഥാപിക്കുന്നതിനായി കുറെ ശ്ലോകങ്ങൾ ചേർത്തിട്ടുണ്ടു്. കൃഷ്ണീയമെന്നുള്ള പേർ ഗ്രന്ഥത്തിനു നല്കാനുള്ള കാരണം അദ്ദേഹം തന്നെ.
“കൃഷ്ണാവതാരപ്രാധാന്യാൽ കൃഷ്ണീയമിതി വിശ്രുതം
കൃഷ്ണസ്തോത്രം തവൈതത്തു പുഷ്ണീയാജ്ജപതാം സുഖം”
എന്ന ശ്ലോകത്തിൽ വിശദീകരിക്കുന്നു.
“സച്ചിൽസന്തോഷപൂർണ്ണാത്മകമഖിലപരി
വ്യാപ്തമാദ്യന്തഹീനം
നിർദ്ദ്വന്ദം വിസ്വകന്ദം പരമസുഖദമ
ന്വിഷ്യമാണം ത്രയീഭിഃ
ശുദ്ധം ദേഹേന്ദ്രിയാദ്യൈർവിരഹിതമപി യ
ത്തൽ പരം ബ്രഹ്മ താവദ്
ഭക്താനാം മൂർത്തിമദ്ഭാത്യഹഹ ഗുരുമരുൽ
പത്തനേനുഗ്രഹാർത്ഥം”
എന്നതാണ് ആദ്യത്തെ പദ്യം. അതിനും നാരായണീയത്തിലെ “സാന്ദ്രാനന്ദാവബോധാത്മകം” എന്ന പദ്യത്തിനും തമ്മിലുള്ള ജന്യജനകഭാവം പ്രത്യക്ഷമാണല്ലോ. ആ പരമാർത്ഥം അദ്ദേഹം,
“നാരായണാഖ്യകവിരാജകൃതാതിരമ്യ
നാരായണീയമുഖനുത്യനുസാരതോയം
നാരായണസ്യ കരുണാം തവ ലബ്ധുകാമോ
മൂഢോപ്യഹം നുതിമകാർഷമിമാം ക്ഷമേഥാഃ”
എന്ന പദ്യത്തിൽ സമ്മതിച്ചിട്ടുണ്ടു്. ഇടയ്ക്കുനിന്നു് ഒരു ശ്ലോകം കൂടി പ്രദർശിപ്പിക്കാം.
“ശ്രുത്വാ വേണുധ്വനിം തേ പശുപയുവതയോ
വേണുഭുക്താവശേഷം
ലബ്ധും ബിംബാധരാപൂരിതമമൃതരസം
സൂരപുത്രീം സമേത്യ
തത്തീരേ സൈകതീനാം ഹിമഗിരിതനയാ
മാർച്ചിഷുസ്തദ്വ്രതാന്തേ
വസ്ത്രാണ്യാധായ തീരേ ജലവിഹൃതിരസാ
സക്തചിത്താ ബഭൂവുഃ.”
കവിതയ്ക്കു വലിയ മെച്ചമൊന്നുമില്ല.
രുക്‍മാങ്ഗദചരിതം കാവ്യം
ഈ കാവ്യം രണ്ടു സർഗ്ഗത്തോളമേ കിട്ടീട്ടുള്ളു. പ്രാണേതാവിനെയോ പ്രാദുർഭാവകാലത്തേയോ പറ്റി യാതൊന്നും അറിഞ്ഞുകൂടാ. കവിതയ്ക്കു സ്വാരസ്യമുണ്ടു്.
“ശ്രിയം ദിശതു തത്തേജോ മമ വാചാമഗോചരം
യസ്യൈകസ്യ നമസ്കാരേ നമോ ഭവതി ഹി ദ്വയോഃ
ആസീദ്രുഗ്മാങ്ഗദോ നാമ രാജാ മിഹിരവംശജഃ
നാരായണപദധ്യാനനിർദ്ധൂതാശേഷകല്മഷഃ”(പ്രഥമസർഗ്ഗം)
“അനേകരത്നാവലിഭിന്നവർണ്ണാ
മഹാപ്രതിധ്വാനവിഭിന്നശബ്ദാഃ
അദൃഷ്ടപൂർവാ ഇവ യാം പ്രവിഷ്ടാ
മിഥോ ന ജാനന്തി ജനാഃ കഥഞ്ചിൽ
കുഡ്യേഷു യത്ര പ്രതിബിംബിതാനാം
സമാനചേഷ്ടാലപനൈർജ്ജനൗഘാഃ
ഛായാത്വമാജ്ഞായ സുഖാനുയോഗാൻ
ന പൂരയന്ത്യർദ്ധകൃതാൻ സലജ്ജാഃ.
മഹീവലാരിപ്രതിബിംബലഗ്നാം
ഛായാം പരസ്യേവ നിരീക്ഷ്യ കശ്ചിൽ
നൃപാംഗസംഗാദ്വിരമാശു മൂഢ!
ത്വമിത്യുപാലഭ്യ തതോ ലലജ്ജേ.”(ദ്വിതീയസർഗ്ഗം)
രത്നാവലീകഥാസാരം
ഇതു ഹർഷദേവന്റെ പ്രസിദ്ധമായ രത്നാവലീനാടികയിലെ ഇതിവൃത്തം സംക്ഷേപിച്ചു ബ്രഹ്മദത്തൻ എന്ന നമ്പൂരി രചിച്ചിട്ടുള്ള ഒരു കാവ്യമാണു്. കവിയെയോ അദ്ദേഹത്തിന്റെ കാലത്തെയൊ പറ്റി യാതൊരറിവുമില്ല.
“അരുണാധരവിന്യസ്തമുരളീതരളാംഗുലി
നന്നമീമി ചിദാനന്ദമിന്ദിരാകാമുകം മഹഃ.
ശ്രീമദാചാര്യരൂപം തം പ്രണമ്യ ബ്രഹ്മ സാദരം
രത്നാവല്യാഃ കഥാസാരം ബ്രഹ്മദത്തേന തന്യതേ.
അസ്തി പ്രസ്തീമസംഭൂതിപരിഭൂതാമരാവതീ
കൗശാംബീ നാമ നഗരീ കുശാംബേന വിനിർമ്മിതാ.
യുവാനോ യത്ര സൗധാഗ്രേ വസന്തോ വനിതാസഖാഃ
മുഖേന്ദോ പാർവണേന്ദോശ്ച സമീക്ഷന്തേ തുലാം മിഥഃ.”(പ്രഥമസർഗ്ഗം)
“അഥ പ്രമോദം പ്രമദാസഖാനാം
വിജൃംഭയംശ്ചേതസി സർവ്വയൂനാം
അമോഘമസ്ത്രം ഹരിണാങ്കബന്ധോ
രൃതുർവസന്തോ ധരണീം പ്രപേദേ.
ആമൂലചൂഡോല്ലസിതൈസ്തദാനീം
ദ്രുമാ വിരേജുർന്നവകോരകൗഘൈഃ
ഋതുപ്രധാനസ്യ സമാഗമേന
പ്രഹർഷരോമാഞ്ചമിവോദ്വഹന്തഃ.(തൃതീയസർഗ്ഗം)
വളരെ നല്ല ഒരു കാവ്യമാണു്. മുഴുവൻ കിട്ടീട്ടില്ല.
സേതുദീപം
പ്രവരസേനന്റെസുപ്രസിദ്ധമായസേതുബന്ധം അഥവാ രാവണവധം എന്ന പ്രാകൃതകാവ്യത്തിനു ദീപം എന്ന പേരിൽ കേരളീയമായ ഒരു വ്യാഖ്യാനമുണ്ടു്. അതു സുബ്രഹ്മണ്യൻ എന്നു കൂടി പേരുള്ള ദേവരാതൻ എന്ന ഒരു നമ്പൂരിയുടെ കൃതിയാണു്. അദ്ദേഹം ഏതോ ഒരു കൊച്ചി മഹാരാജാവിന്റെ ആശ്രിതനായിരുന്നു എന്നു് ഊഹിക്കുവാൻ വഴിയുണ്ടു്. എന്തെന്നാൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ രവിപുരഗ്രാമത്തിന്റെ നാഥനും അനന്താസനനായ തൃപ്പൂണിത്തുറയപ്പന്റെ ദാസനുമായ ഒരു മഹാനുഭാവനാണു് അദ്ദേഹത്തെക്കൊണ്ടു് ആ വ്യാഖ്യാനം രചിപ്പിച്ചതെന്നു പറയുന്നു.
“സ്നേഹാദേശനിബന്ധനാ രവിപുരഗ്രാമേശശേഷാസന
ശ്രീദാസസ്യ തു സേതുദീപരചനാന്വർത്ഥാ ച യസ്യാഭിധാ
സുബ്രഹ്മണ്യ ഇതി സ്വയം ഗിരിസുതാനാഥൈകദാസാദ്ഗതാ
സാശ്വാസം പ്രഥമം, തദേവമുദിതാ സാ ദേവരാതാദിതി.”
വ്യാഖ്യാനം സർവങ്കഷവും വ്യാഖ്യാതാവിനു പ്രാകൃതഭാഷയിലുള്ള പാണ്ഡിത്യത്തിനു മകുടോദാഹരണവുമായി പ്രകാശിക്കുന്നു. മുദ്രിതമായ സേതുബന്ധത്തോടു ചേർത്തു പ്രസിദ്ധീകരിച്ചിട്ടുള്ളതു ജയപുരദേശീയനായ രാമദാസഭൂപതിയുടെ പ്രദീപമെന്ന വ്യാഖ്യാനമാണു്. ഇതു കൂടാതെ മാധവയജ്വാവിന്റെ താൽപര്യദീപിക, ശ്രീകൃഷ്ണന്റെ വിവരണം മുതലായി വേറെയും അനേകം വിദേശീയ വ്യാഖ്യകൾ പ്രസ്തുത കാവ്യത്തിനു ലഭിച്ചിട്ടുണ്ടു്. മുദ്രിതപുസ്തകത്തിൽ പതിനഞ്ചു ആശ്വാസങ്ങളേ അടങ്ങീട്ടുള്ളു എങ്കിലും കാവ്യത്തിൽ പതിനാറാശ്വാസങ്ങൾ അടങ്ങീട്ടുണ്ടെന്നാണു് ദക്ഷിണാപഥത്തിലെ ഐതിഹ്യം. ഔത്തരാഹപാഠമനുസരിച്ചുള്ള പതിമ്മൂന്നാമത്തെ ആശ്വാസത്തിൽ പതിമൂന്നും പതിന്നാലും ആശ്വാസങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്നുള്ളതാണു് ഈ ഗണനാഭേദത്തിനു കാരണം. സേതുദീപത്തിൽ പതിനാറധ്യായങ്ങൾക്കും വ്യാഖ്യാനം കാണുന്നു
ശ്രീരാമകർണ്ണാമൃതം
ശ്രീരാമകർണ്ണാമൃതം എന്നൊരു സ്തോത്രം സംസ്കൃതത്തിൽ നൂറ്റിൽച്ചില്വാനം ശ്ലോകങ്ങളിൽ അവിജ്ഞാതനാമാവായ ഒരു കേരളീയകവി നിർമ്മിച്ചിട്ടുണ്ടു്. കവിത മോശമാണെന്നു മാത്രമല്ല ‘ഏതൗ തൗ ദശകണ്ഠകണ്ഠ’ എന്ന മഹാനാടകശ്ലോകവും മറ്റും സ്വകീയമെന്നതുപോലെ അങ്ങിങ്ങു ഘടിപ്പിച്ചിട്ടുമുണ്ടു്. വില്വമങ്ഗലത്തിന്റെ വിശ്വോത്തരമായ ശ്രീകൃഷ്ണകർണ്ണാമൃതം വായിച്ചു ശരിക്കു ആസ്വദിക്കുവാൻ കഴിവുള്ള ഒരു സഹൃദയൻ ആ ധാർഷ്ട്യത്തിന്നു ഒരിക്കലും ഒരുമ്പെടുന്നതല്ല. ഈ സൂരിമ്മന്യന്റെ കാലദേശങ്ങളെക്കുറിച്ചു യാതൊരറിവും സിദ്ധിക്കുന്നില്ലല്ലോ എന്നു് ആരും പരിതപിക്കുമെന്നു തോന്നുന്നില്ല. സാമാന്യം ഭേദപ്പെട്ട ഒന്നു രണ്ടു ശ്ലോകങ്ങൾ വളരെ ക്ലേശിച്ചു തിരഞ്ഞെടുത്തതാണു് ഞാൻ പ്രകൃതത്തിൽ പകർത്തുന്നതു്.
“ശ്രീരാമസ്സകലേശ്വരോ മമ പിതാ മാതാ ച സീതാ മമ
ഭ്രാതാ ബ്രഹ്മസുഖഃ പ്രഭഞ്ജനസുതഃ പത്നീ വിരക്തിഃ പ്രിയാ
വിശ്വാമിത്രവിഭീഷണാദിവശഗാ മിത്രാണി ബോധസ്സുതോ
ഭക്തിഃ ശ്രീഹരിസങ്ഗതാ രതിസുഖം വൈകുണ്ഠമസ്മൽപദം.”
“അഗ്രേ പ്രാഞ്ജലിമാഞ്ജനേയമസിതം വീരഞ്ച താരാസുതം
പാർശ്വേ പംക്തിമുഖാനുജം പരിസരേ സുഗ്രീവമഗ്രാസനേ
പശ്ചാല്ലക്ഷ്മണമന്തികേ ജനകജാം മധ്യേ സ്ഥിതം രാഘവം
ചിന്താതൂലികയാ ലിഖന്തി സുധിയശ്ചിത്തേഷു പീതാംബരം”
ശ്രീരാമോദന്തം
സമീപകാലംവരെ കേരളത്തിൽ ബാലന്മാരെ സംസ്കൃതഭാഷ അഭ്യസിപ്പിക്കുന്നതിനു് ഉപയോഗപ്പെടുത്തിവന്ന അത്യന്തം ലഘുവായ ഒരു കാവ്യമാണു് ശ്രീരാമോദന്തം.
“ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം
ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകിപ്രകീർത്തിതം”
എന്നു തുടങ്ങി
യസ്തു ദാശരഥിർഭൂത്വാ രണേ ഹത്വാ ച രാവണം
രരക്ഷ ലോകാൻ വൈകുണ്ഠസ്സ മാം രക്ഷതു ചിന്മയഃ”
എന്നവസാനിക്കുന്നതും ആകെ 153 അനുഷ്ടുപ്ശ്ലോകങ്ങൾ അടങ്ങീട്ടുള്ളതുമായ ഈ കാവ്യത്തിൽ വാല്മീകിരാമായണത്തിലെ സപ്തകാണ്ഡങ്ങളിലും ഉൾക്കൊള്ളുന്ന കഥ സമർത്ഥമായി സങ്ഗ്രഹിച്ചിട്ടുണ്ടു്. പിപഠിഷുക്കൾക്കു സുബന്തങ്ങളും തിങന്തങ്ങളുമായ കുറേ പദങ്ങളുമായി പരിചയം സിദ്ധിക്കണം എന്നുള്ളതിൽ കവിഞ്ഞു ഗ്രന്ഥകാരനു് ഉദ്ദേശമൊന്നുമില്ല. ആ ഉദ്ദേശം ഒരുവിധം സഫലമായിട്ടുമുണ്ടു്. അത്തരത്തിലുള്ള ഒരു കൃതിയിൽ കാവ്യത്വമുണ്ടോ എന്നു പരിശോധിക്കുന്നതു് അസംഗതമാണല്ലോ. കുറേ പഴക്കം ഈ കാവ്യത്തിനുണ്ടു്. എത്രയാണെന്നു പരിച്ഛേദിക്കുവാൻ നിവൃത്തിയില്ല. ഇതിനെ അനുകരിച്ചു ശ്രീകൃഷ്ണചരിതം എന്നൊരു കാവ്യം കൊല്ലം 1025-ൽ ആവിർഭവിച്ചിട്ടുണ്ടു്.
കേരളദേശധർമ്മം
കേരളത്തിൽ പ്രചലിക്കുന്ന ധർമ്മങ്ങളുടെ പ്രാമാണികതയെപ്പറ്റി നിഷ്കൃഷ്ടമായി നിരൂപണം ചെയ്തു് അവ സ്മൃതിവിരുദ്ധങ്ങളല്ലെന്നു സ്ഥാപിക്കുവാനാണു് ഈ ഗ്രന്ഥത്തിൽ ഉദ്യമിച്ചിട്ടുള്ളതു്. ഗ്രന്ഥകാരൻ വിശ്വാമിത്രഗോത്രജനും നാരായണപണ്ഡിതന്റെയും ശ്രീദേവിയുടെയും പുത്രനുമാണെന്നുമാത്രം അറിയാം.
“നാരായണസ്യാഖിലധർമ്മശാസ്ത്ര
ഗുഢാർത്ഥവിജ്ഞാനവിശുദ്ധബുദ്ധേഃ
താതസ്യ കാരുണ്യലവാദ്ഗ്രഥിഷ്യേ
സംക്ഷേപതഃ കേരളദേശധർമ്മം”
“അഥ ഖലു ശ്രീദേവീഗർഭസംഭവേന വിശ്വാമിത്രകുലോദ്ഭവേന മഹീസുരേണ കേരളീയാചാരേഷു പ്രമാണമുച്യതേ” എന്നീ വാക്യങ്ങൾ നോക്കുക. അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി ഒരറിവുമില്ല. വാല്മീകിരാമായണവ്യാഖ്യാതാവായ ഗോവിന്ദരാജനെ ഉദ്ധരിക്കുന്നുണ്ടു്. സ്മൃതികളിലും മഹാഭാരത്തിലും മാർക്കണ്ഡേയാദിപുരാണങ്ങളിലും അത്ഭുതാവഹമായ അവഗാഹം കാണുന്നുണ്ടു്. ധർമ്മാധർമ്മവിചാരഖണ്ഡം തുടങ്ങി പല ഖണ്ഡങ്ങളായി പ്രസ്തുത നിബന്ധം വിഭജിക്കപ്പെട്ടിരിക്കുന്നു. “രജസ്വലാപ്രദാനകസ്യ തൽപരിണേതുശ്ച നകോപിദോഷഃ” എന്നും മറ്റും കേരളത്തിലെ അനാചാരങ്ങളിൽ പലതിന്റേയും ശാസ്ത്രാനുസാരിത്വത്തെ സമഞ്ജസമായി സമർത്ഥിച്ചിട്ടുണ്ടു്.
ഭവത്രാതനും ജയന്തനും
മാഠരഗോത്രജനും സാമഗനുമായ ഭവത്രാതൻനമ്പൂതിരിപ്പാടു് ജൈമിനീയസൂത്രവൃത്തിയെന്നൊരു മഹനീയമായ പൂർവ്വമീമാംസാഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അച്ഛൻ മാതൃദത്തനും മാതാമഹൻ ബ്രഹ്മദത്തനുമായിരുന്നു. ബ്രഹ്മത്തൻനമ്പൂരിപ്പാടു വിശ്വാമിത്രഗോത്രജനായിരുന്നു എന്നു ഗ്രന്ഥകാരൻ പറയുന്നു. അദ്ദേഹമായിരുന്നു ഭവത്രാതന്റെ ഗുരു എന്നും ഗുരുവിന്റെ ഉപദേശത്തിനു വിധേയനായാണു് അദ്ദേഹം ഗ്രന്ഥനിർമ്മാണം ചെയ്തതെന്നും കാണുന്നുണ്ടു്. ഗ്രന്ഥം മുഴുമിക്കാതെ ഭവത്രാതൻ മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ ശിഷ്യനും ജാമാതാവും ഭാഗിനേയനുമായ ജയന്തൻ നമ്പൂരിപ്പാടു് അതു പൂരിപ്പിച്ചു. ജയന്തന്റെ ഗോത്രം ഭാരദ്വാജമാണു്. ഭവത്രാതന്റെ കാലവും ജന്മഗൃഹവും ഏതാണെന്നു് അറിവില്ല. അടിയിൽ കാണുന്ന ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിൽ ഉള്ളവയാണു്. ആ ശാസ്ത്രകാരൻ നല്ല ഒരു കവിയുമായിരുന്നു എന്നു പ്രസ്തുത ശ്ലോകങ്ങളിൽനിന്നു കാണാവുന്നതാകുന്നു.
“നമസ്ത്രിനേത്രായ ജിതാത്മജന്മനേ
വിജന്മനേ ജന്മനിവൃത്തിഹേതവേ
നഭസ്വദാകാശകൃശാനുമേദിനീ
ജലേന്ദുഭാസ്വദ്യജമാനമൂർത്തയേ.
ജിഗായ ദേവാനപി യസ്സ്വതേജസാ
വിവേദ ച വ്യാസ്ത ച വേദസാഗരം
പരാവരജ്ഞസ്സ പരാശരാത്മജോ
മയാ മഹാത്മാ പ്രണിപത്യതേ മുനിഃ.
വേദാർത്ഥതത്വാമലദർപ്പണം യ
ശ്ചകാര ലോകേ തതകീർത്തി ശാസ്ത്രം
ജ്ഞാനൈകധാമ്നേ വിദധാമി തസ്മൈ
കൃതാഞ്ജലിർജൈമിനയേ നമസ്യാം.
ധ്യാനേനാരമയത്തരാം ത്രിനയനം സോമേന യോ വാസവം
വിപ്രാൻ വേദതദങ്ഗതത്വവചനൈർവിത്തേന വിദ്വജ്ജനം
വന്ദേ ബ്രഹ്മവിദം ദ്വിജന്മതിലകം തം ബ്രഹ്മദത്താഹ്വയം
തൽപാദാംബുജസേവനോപജനിതപ്രഞ്ജാലവഃ പ്രാഞ്ജലിഃ.
“യദധീനം ശിവപ്രാപ്തിരിഹാമുത്ര ച ദേഹിനാം
തസ്യൈ വിദ്വൽസമിതയേ നമഃ ക്ഷപിതപാപ്മനേ.”
“മുനേർബ്രഹ്മനിധേസ്തസ്യ കാശ്യപസ്യ മഹാത്മനഃ
ബഹവഃ പ്രഥിതാ വംശാ വിവസ്വത ഇവാംശവഃ.
തേഷു യസ്യാഭവദൃഷിർമ്മാഠരോ മണ്ഡനം പരം
മധുസ്സംവത്സരസ്യേവ മണിഃ ഫണിപതേരിവ.
അസ്മിൻ സംജജ്ഞിരേ വംശേ സാമഗാ ഗുണശാലിനഃ
തസ്യ പുത്രോ ബുധസമഃ സാമർഗ്ഗ്യജുഷു പാരഗഃ.
അവനീന്ദ്രൈരവന്ധ്യാസ്ത്രൈഃ ശിരസാ ധൃതശാസനഃ
ശ്രുതിസ്മൃത്യർത്ഥതത്വജ്ഞോ ധർമ്മകർമ്മസു ദക്ഷിണഃ
ദ്വിജന്മഹിതലാഭയ ദ്വിജന്മഭിരുപാശ്രിതഃ
ആസിദനവമോത്സാഹസ്സർവ്വേഷു ഖലു ജന്തുഷു.
മാതൃതുല്യദയോ നാമ മാതൃദത്ത ഇതി ശ്രുതഃ
പരാം കാഷ്ഠാം ഗതവതഃ സസുതാം സോഥകർമ്മണോഃ.
വിശ്വാമിത്രജമുഖസ്യ ബ്രഹ്മദത്തസ്യ ലബ്ധവാൻ.
തസ്യ ജന്മനി യസ്തേന സ ഭവത്രാത ഇത്യഭൂൽ
സ സ്വവാഗനുസൃത്യൈവ വ്യാകരോത്യധ്വരാഗമം.”
ജയന്തൻ ഒടുവിൽ തനിക്കു പ്രസ്തുതഗ്രന്ഥനിർമ്മിതിയിലുള്ള ഭാഗഭാഗിത്വത്തെക്കുറിച്ചു് ഇങ്ങനെ പറയുന്നു.
“അഗ്നിഷ്ടോമാദ്യനേകശ്രുതിമപി വിധിവ
ജ്ജൈമിനേര്യജ്ഞതന്ത്രം
വ്യാചഖ്യാവല്പശേഷം മഠരകുലപതിഃ
ശ്രീഭവത്രാതനാമാ
ജാമാതാ ഭാഗിനേയഃ പ്രതിവിതതയശാ-
സ്തസ്യ ശിഷ്യോനുകൂലോ
ദാരദ്വാജോ ജയന്തോപ്യരചയമനയാ
വ്യാഖ്യയോക്താവശേഷം.
സൂത്രം ഗൃഹ്യം വൈകൃതം സ്തോമസംജ്ഞം
പര്യാധ്യായാദ്യാനുവാകത്രയഞ്ച
പഥ്യാദന്യാം വിഷ്ഠുതീനാഞ്ച ക്ണുപ്തിർ
ഭാവത്രാതീ ഭൂഷയാമാസ വൃത്തിഃ.
പൂർവ്വാധ്യായാവശേഷം യദാർഷേയം പ്രകൃതഞ്ച യൽ
പരിഹാരവിധിര്യശ്ച ജായന്തീ തത്ര വർദ്ധിതാ.”
33.44പിലാന്തോൾ ആര്യൻമൂസ്സതു്
പിലാന്തോൾ ആര്യൻമൂസ്സതു് (ആര്യശർമ്മ) സദാചാരവൃത്തിവർത്തനം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടു്. അതിൽ പതിനേഴധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ആത്മസ്വരൂപകഥനം, അനാത്മനിരസനം, നാനാത്മഭാവപ്രതിഷേധവും ഏകാത്മയോഗകഥനവും, പ്രത്യക്ഷാത്മപ്രബോധകഥനം, അസന്നിരസനം, ജീവപ്രബോധകഥനം മുതലായ വേദാന്തവിഷയങ്ങളോടുകൂടി അഷ്ടാംഗഹൃദയനാമനിർവചനം, വൈദ്യസ്വരൂപപ്രശംസ എന്നിങ്ങനെ ചില വൈദ്യവിഷയങ്ങളേയും യോജിപ്പിച്ചാണു് പ്രബന്ധത്തിന്റെ ഗതി. ഗ്രന്ഥകാരൻ തന്നെപ്പറ്റി ഇങ്ങനെ പറയുന്നു.
“ശ്രീകേരളാഖ്യവിഷയേ ഭവതി സ്രവന്തീ
ബാലാഭിധാ വിമലശീതപയഃപ്രവാഹാ
സ്വർല്ലോകവാരവനിതാനയനാഭിരാമ
മീനാവലീനടനമംഗലരംഗദേശാ.
അസ്തി തത്തീരനികടേ പനസാന്ദോളികാഹ്വയാ
വൈദ്യവേശ്മാര്യശർമ്മേതി വിശ്രുതസ്തദ്ഗൃഹേശ്വരഃ.
തസ്യ പുത്രോതിതേജസ്വീ നാരായണ ഇതി ശ്രുതഃ
നാമാർത്ഥമേവ കുർവാണഃ പരേച്ഛാവൃത്തിവർത്മഗഃ
ധർമ്മായാർത്ഥഞ്ച കാമഞ്ച കുർവാണോ ലൗകികം സ്മരൻ
നാരായണമഹാദേവൗ മായാ യസ്യ ഹൃദാശ്രിതാഃ
തസ്യ സീമന്തപുത്രോഹം സർവജ്ഞോ വൈദ്യസത്തമഃ
സന്മാർഗ്ഗദർശീ ച സുഖീ ദുഃഖമാർഗ്ഗവിവർജ്ജിതഃ
പിതാമഹശിഖായാം തു ആത്മപുച്ഛേന മേളിതഃ
നാമ്നാ പിതാമഹസ്സാക്ഷാന്മാതാമഹമനുവ്രതഃ.
മാതാമഹോ മേ മധുസൂദനപ്രിയോ
നാരായണേത്യുച്ചതരം ബ്രുവാണഃ
സംസാരദുഃഖാനി ന വിന്ദതേസൗ
ത്രസന്തി യന്നാമരവേണ രോഗാഃ.
തസ്യ പുത്രാദധീതോഹം വൈദ്യശാസ്ത്രസമുച്ചയം
പിതുരാജ്ഞാം പുരസ്കൃത്യ ബ്രഹ്മചര്യവ്രതേ സ്ഥിതഃ.”
പിലാന്തോൾ ആര്യശർമ്മാവിന്റെ പുത്രനായ നാരായണന്റെ സീമന്തപുത്രനാണു് താനെന്നും മറ്റൊരു നാരായണന്റെ മകനായ തന്റെ അമ്മാവനോടാണു് വൈദ്യശാസ്ത്രം അഭ്യസിച്ചതെന്നും ബ്രഹ്മചര്യമാണു് ഗ്രന്ഥരചനാകാലത്തും തന്റെ ആശ്രയമെന്നും കവി ഈ ശ്ലോകത്തിൽ പ്രസ്താവിക്കുന്നു.
“കാണാദം പാണിനീയം ച മീമാംസാം ദ്വൈതഖണ്ഡനം
വേദാന്തം യോഗസാംഖ്യാദി ചാലോക്യ ഹി കൃതന്ത്വിദം”
എന്നു പറയുന്നതിൽനിന്നു സകല ശാസ്ത്രങ്ങളും നോക്കീട്ടാണു് അദ്ദേഹം സദാചാരവൃത്തിവർത്തനം നിർമ്മിച്ചതെന്നും നാം ഗ്രഹിക്കുന്നു. സദാചാരപരനായ വൈദ്യന്റെ നിലയെപ്പറ്റി അദ്ദേഹത്തിനു വലിയ ബഹുമാനമാണുള്ളതു്.
“അദൃഷ്ടം പരമാത്മത്വം ഹംസാസ്തത്ര ചരന്തി ഹി
വൈദ്യസ്തു തൽപരം യാതി വിനതാസംഭവാസ്പദം.
വൈദ്യഃ പരമഹംസാനാം മാർഗ്ഗാദുപരി വർത്തതേ
സദാചാരപ്രവൃത്തശ്ചേദന്യഥാന്ധം തമോ വ്രജേൽ.
യഥാർത്ഥനാമാര്യശർമ്മാ സദാചാരപ്രകാശനാൽ
യാഥാർത്ഥ്യാദ്വൈദ്യസംജ്ഞായാ ഉത്തമം പദമാവിശൽ.”
എന്നീ പദ്യങ്ങൾ നോക്കുക.
സാമുദ്രസാരം
സാമുദ്രികാശാസ്ത്രമാകുന്നു ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. സാമൂതിരിപ്പാട്ടിലെ ആശ്രിതനായ മൂക്കോലെ ശങ്കരൻനമ്പൂരി എന്ന ഒരു ദൈവജ്ഞനാണു് പ്രണേതാവു്. അദ്ദേഹം താൻ നാരായണൻ എന്നൊരു പണ്ഡിതന്റെ ശിഷ്യനാണെന്നു പറയുന്നു.
“മുക്തിസ്ഥലാലയഗിരീന്ദ്രസുതാപ്രസാദ
ലേശാപ്തവാക്‍പ്രസരവൈഭവലബ്ധകീർത്തിഃ
സാമുദ്രസാരമൃജൂനാ തനുതേ പഥാസൗ
ശ്രീശങ്കരോദ്രിജലധീശ്വരപാദസേവീ.
ആയുഃപ്രശ്നേ ജീവിതം ച മുമൂർഷൂണാം ച ലക്ഷണം
തല്ലാഞ്ഛനഞ്ച വക്ഷ്യാമി പ്രവിവിച്യ യഥാശ്രുതം.”
“ഉക്താന്യേവം ലക്ഷണാനി ലാഞ്ഛനൈസ്സഹ കാനിചിൽ
നാരായണഗുരോർവക്ത്രാന്മുമൂർഷൂണാം യഥാശ്രുതം.”
“അഥ സന്താനസംസിദ്ധിലക്ഷണം തു സലാഞ്ഛനം
വക്ഷ്യേ നാരായണഗുരോരനുസ്മൃത്യ മനീഷിതം.”
എന്നീ ശ്ലോകങ്ങൾ പരിശോധിക്കുക. നാരായണനാമാവായ അദ്ദേഹത്തിന്റെ ഗുരു ആരെന്നറിയുന്നില്ല.
33.45പനക്കാട്ടു നമ്പൂരി (പ്രശ്നമാർഗ്ഗകാരൻ)
കൊല്ലം ഒൻപതാം ശതകത്തിൽ പ്രശ്നമാർഗ്ഗം എന്ന പേരിൽ മഹനീയമായ ഒരു ജ്യോതിശ്ശാസ്ത്രഗ്രന്ഥം പനക്കാട്ടു നമ്പൂരി രചിച്ചു. വടക്കേ മലയാളത്തിൽ ഇടക്കാട്ടു തീവണ്ടിസ്റ്റേഷനു് ഒരു നാഴിക വടക്കായി ഒരു വിഷ്ണുക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിന്റെ അഗ്നികോണത്തിലായി മൂന്നുനാലു ഫർലോംഗ് അകലെ പനക്കാടു് എന്നു സുപ്രസിദ്ധമായ ഒരു നമ്പൂരിയില്ലം കുറേക്കാലം മുൻപുവരെ ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ നഷ്ടശിഷ്ടങ്ങളേ കാണ്മാനുള്ളു. ആ ഇല്ലം അന്യം നിന്നപ്പോൾ മേല്പടി വിഷ്ണുക്ഷേത്രത്തിന്റെ സമീപത്തുള്ള മുല്ലപ്പള്ളിയില്ലത്തിൽ ലയിച്ചു. പനക്കാട്ടു നമ്പൂരിയെ ദേശനാമത്തെ പുരസ്കരിച്ചു് ഇടക്കാട്ടു നമ്പൂരി എന്നും പറയാറുണ്ടു്. പ്രസ്തുതക്ഷേത്രത്തിൽ പനക്കാടിന്നുണ്ടായിരുന്ന ഊരാണ്മസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവകാശി മുല്ലപ്പള്ളി നമ്പൂരിയാണു്. ആ ഇല്ലത്തേക്കു് അതുകൂടാതെ അവിടെ സ്വന്തം നിലയിലും ഒരു ഊരാണ്മസ്ഥാനമുണ്ടു്. പ്രശ്നമാർഗ്ഗത്തിൽ കാണുന്ന ഉപക്രമത്തിൽ,
“മധ്യാടവ്യധിപം ദുഗ്ദ്ധസിന്ധുകന്യാധവം ധിയാ
ധ്യായാമി സാധ്വഹം ബുദ്ധേശ്ശുദ്ധ്യൈ വൃദ്ധ്യൈ ച സിദ്ധയേ.”
“നമശ്ശ്രീമങ്ഗലശ്രേണീനിവാസായ മഹാത്മനേ
സർവം ജാനന്തി ദൈവജ്ഞാ യദ്ദത്തശ്രുതി ചക്ഷുഷഃ.
ചെല്ലൂരീശ്വരമാനമ്യ ശൈലജാവല്ലഭം മയാ
ശിഷ്യായ ദേശികാവാപ്തം പ്രശ്നവർത്മോപദിശ്യതേ”
എന്നീ ശ്ലോകങ്ങളിൽനിന്നു് ഇടക്കാട്ടു് അമ്പലത്തിലെ മഹാവിഷ്ണു ഗ്രന്ഥകാരന്റെ കുലദൈവമാണെന്നും അദ്ദേഹത്തിന്റെ ജ്യോതിശ്ശാസ്ത്രഗുരു മങ്ഗലശ്ശേരി നമ്പൂരിയായിരുന്നു എന്നും പെരുഞ്ചെല്ലൂർഗ്രാമത്തിൽപ്പെട്ട ഒരു ഗൃഹമായിരുന്നു പനക്കാടു് എന്നും സിദ്ധിക്കുന്നു. ആചാര്യന്റെ പേരെന്തെന്നു് അറിവില്ലെങ്കിലും,
“യഃ ശ്രീമഹാദേവസുതോ മുരാരേർ
ല്ലബ്ധോദയോ മദ്ധ്യവനാധിനാഥാൽ
സ പ്രശ്നമാർഗ്ഗാഖ്യമകാർഷമേത
ച്ഛാസ്ത്രം സുഖം ബോധയിതും സ്വശിഷ്യാൻ”
എന്ന ശ്ലോകത്തിൽനിന്നു് അദ്ദേഹത്തിന്റെ മാതാവു ശ്രീയും പിതാവു മഹാദേവനുമായിരുന്നു എന്നു നാം ധരിക്കുന്നു.
പ്രശ്നമാർഗ്ഗം
പ്രശ്നമാർഗ്ഗത്തിൽ ജ്യോതിശ്ശാസ്ത്രത്തിലെ
“ജാതകഗോളനിമിത്തപ്രശ്നമുഹൂർത്താഖ്യഗണിതനാമാനി”,
അതായതു ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നീ ഷഡംഗങ്ങളിൽ നാലാമത്തേയായ പ്രശ്നത്തെപ്പറ്റി മാത്രമേ പരാമർശിക്കുന്നുള്ളു എങ്കിലും അതു സമഗ്രവും സർവ്വങ്കഷവുമായ രീതിയിലാകുന്നു. ഈ ഗ്രന്ഥം പൂർവാർദ്ധമെന്നും ഉത്തരാർദ്ധമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ അർദ്ധത്തിലും പതിനാറധ്യായങ്ങൾ വീതം അടങ്ങിയിരിക്കുന്നു. വരാഹമിഹിരന്റെ ബൃഹജ്ജാതകം, അതിനു ഭട്ടോല്പലന്റെ വിവൃതി മുതലായ വ്യാഖ്യാനങ്ങൾ, തലക്കുളത്തു ഭട്ടതിരിയുടെ ദശാധ്യായി, കൃഷ്ണീയം എന്നീ പൂർവസൂരികളുടെ വാങ്മയങ്ങളിൽ തനിക്കുള്ള വിശേഷാദരത്തെ പനക്കാട്ടു നമ്പൂരി സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ടു്. രണദീപിക, മാധവീയം വിദ്വജ്ജനവല്ലഭ, ആര്യാസപ്തതി, ഷട്പഞ്ചാശികപരാശരഹോര, മുഹൂർത്തരത്നം, പ്രശ്നസങ്ഗ്രഹം തുടങ്ങിയ ഇതരഗ്രന്ഥങ്ങളേയും അദ്ദേഹം അങ്ങിങ്ങു സ്മരിക്കുന്നു. കോലത്തുനാട്ടിലെ കളരിയങ്കത്തെപ്പറ്റിയും ഇരുപത്തിനാലാമധ്യായത്തിൽ “കോലക്ഷ്മാപതി രാഷ്ട്രേസ്തി സംപ്രഹാരോങ്കസംജ്ഞിതഃ” എന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്നു.
“കോളംബേ മുരഹാസംഖ്യേ ചന്ദ്രേ വീരയുതിർമ്മതാ
സുംഭാബ്ദേഷ്വഥ യാതേഷു സംയോജ്യൈകൈകലിപ്തികാ”
എന്നു് ഒരു ശ്ലോകം പ്രശ്നമാർഗ്ഗത്തിൽ കാണുന്നു. അതിൽനിന്നു കൊല്ലം 825-ആണ്ടിടയ്ക്കാണു് ഈ ഗ്രന്ഥത്തിന്റെ രചനയെന്നു് അനുമാനിക്കാം. പ്രശ്നമാർഗ്ഗം നിർമ്മിക്കുമ്പോൾ കവി അനതീതയൗവനനായിരുന്നു എന്നു് ഐതിഹ്യം ഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതിയായി ഒരു ഗണിതഗ്രന്ഥം കൂടിയുണ്ടെന്നും അതിലെ “മധ്യാരണ്യപ്രഭവമയനേ സോമജായാസമാനേ” എന്ന പദ്യത്തിൽനിന്നു് അതിന്റെ നിർമ്മിതി 851-ലാണെന്നു കാണാമെന്നും ചില പുരാവിത്തുകൾ പറയുന്നു. ആ ഗ്രന്ഥം ഞാൻ കണ്ടിട്ടില്ല. ആകെക്കൂടി പനക്കാട്ടു നമ്പൂരി കൊല്ലം 800-നും 870-നും ഇടയ്ക്കു ജീവിച്ചിരുന്നതായി വിചാരിക്കാവുന്നതാണു്. പ്രശ്നമാർഗത്തിന്റെ പൂർവ്വാർദ്ധം ചോളദേശീയനായ ഈശ്വരദീക്ഷിതർ എന്നൊരു പ്രാശ്നികൻ വായിച്ചപ്പോൾ അതിൽ ചില ദോഷങ്ങൾ ഉത്ഭാവനം ചെയ്യുകയുണ്ടായി. അതിനെപ്പറ്റി നമ്പൂരി ഉത്തരഭാഗത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“ദൃഢം ഗൃഹീതേശ്വര പക്ഷപാതം
ജനോ യഥാ നിന്ദതി വിഷ്ണുഭക്താൻ
തഥൈവ യേ മൽകൃതിനിന്ദകാസ്സ്യു
സ്തേഷാമസൗ തിഷ്ഠതു ദൂരദൂരേ.
സ്വകല്പിതഃ കശ്ചിദപീഹ നാർത്ഥോ
ഗ്രന്ഥാന്തരേ ക്വാപി വിനാത്മദൃഷ്ടം
വിശ്വസ്യ ശിഷ്യാഃ പ്രയതധ്വമസ്മിൻ
ഭവന്തു സത്യാസ്സകലാ ഗിരോ വാഃ.”
ഈശ്വരജ്യോത്സ്യരുടെ പക്ഷത്തെ അവലംബിച്ചുകൊണ്ടു് ആരും തന്റെ ഗ്രന്ഥത്തെ സമീപിക്കാതെയിരിക്കട്ടെ എന്നും ഗ്രന്ഥാന്തരങ്ങളിൽനിന്നു താൻ ഗ്രഹിച്ചിരിക്കുന്ന അർത്ഥമല്ലാതെ സ്വകല്പിതമായി യാതൊന്നും അതിൽ കൂട്ടിച്ചേർക്കുവാൻ ഉദ്യമിച്ചിട്ടില്ലെന്നുമാണു് അദ്ദേഹത്തിന്റെ ഉൽബോധനം, പ്രശ്ന മാർഗ്ഗത്തിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ദൈവജ്ഞലക്ഷണം:
“ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധോ ഗണിതപടുർവൃത്തവാംശ്ച സത്യവചാഃ
വിനയീ വേദാധ്യായീ ഗ്രഹയജനപടുശ്ച ഭവതു ദൈവജ്ഞഃ.”
ദൈവജ്ഞന്റെ നിത്യാനുഷ്ഠാനം: “ഉത്ഥായോഷസി ദേവതാം ഹൃദി നിജാം ധ്യാത്വാ വപുശ്ശോധനം
കൃത്വാ സ്നാനപുരസ്സരം സലിലവിക്ഷേപാദി കർമ്മാഖിലം
കൃത്വാ മന്ത്രജപാദികം ച വിധിവൽ പഞ്ചാംഗവീക്ഷാം തഥാ
ഖേടാനാം ഗണനാഞ്ച ദൈവവിദഥ സ്വസ്ഥാന്തരാത്മാഭവേൽ.”
പ്രശ്നമാർഗ്ഗത്തെപ്പോലെ പ്രശ്നവിഷയത്തെസ്സംബന്ധിച്ചിടത്തോളം ജ്യൗതിഷികന്മാരുടെ ഇടയിൽ പ്രമാണീഭൂതമായി കേരളത്തിൽ ഇക്കാലത്തും മറ്റൊരു ഗ്രന്ഥവുമില്ലെന്നുള്ളതുതന്നെ അതിന്റെ അഭ്യർഹിതത്വത്തിനു വിനിഗമകമാണു്.
വ്യാഖ്യാനങ്ങൾ
പ്രശ്നമാർഗ്ഗത്തിനു് അതിന്റെ പ്രണേതാവുതന്നെ ദുർഗ്ഗമാർത്ഥപ്രകാശിനി എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതു് അച്ചടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രിയശിഷ്യനാണു് കൊല്ലം പത്താം ശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ മച്ചാട്ടു നാരായണനിളയതു്. ഇളയതിന്റെ ശിഷ്യൻ ഏഴിക്കര നാരായണൻമൂസ്സതു് ഒരു ഗരിഷ്ഠനായ സംസ്കൃതപണ്ഡിതനും ജ്യൗതിഷികനുമായിരുന്നു. അദ്ദേഹത്തിന്റെ ഭാഗിനേയനും, ശിഷ്യനായ കേരളവർമ്മനുണിത്തിരിയുടെ അന്തേവാസിയുമായ മഹാവിദ്വാൻ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാ പ്രശ്നമാർഗ്ഗത്തിനു് “ഉപരത്നശിഖാ” എന്നൊരു വിശിഷ്ടമായ ഭാഷാവ്യാഖ്യാനം രചിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പൂർവ്വാർദ്ധത്തിന്നു ‘രത്നശിഖാ’ എന്ന പേരിൽ സർവതന്ത്ര സ്വതന്ത്രനായിരുന്ന കൈക്കുളങ്ങര രാമവാരിയരുടെ ഒരു ഭാഷാവ്യാഖ്യാനവും പ്രകാശിതമായിട്ടുണ്ടു്.
ബാലബോധിനി (ജാതകപദ്ധതിവ്യാഖ്യാ)
വടശ്ശേരി പരമേശ്വരൻ നമ്പൂരിയുടെ ജാതകപദ്ധതിക്കു “ബാലബോധിനി” എന്നൊരു വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. വ്യാഖ്യാതാവു കൈലാസപുരത്തു ഗോവിന്ദവാരിയരുടെ ശിഷ്യനും വൈക്കത്തു പെരുംതൃക്കോവിലപ്പന്റെ ഭക്തനുമായ ഒരു പണ്ഡിതനാണു്. കാലമേതെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ല. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു.
“വ്യാഘ്രഗ്രാമേശ! നേത്രാണ്യരുണശശധരാ
ങ്ഗാരകൈഃ കല്പിതാനീ
ത്യേതൽ സൗമ്യാകൃതേസ്തേഽഖിലഭുവിനഗുരോർ
ഭാർഗ്ഗവാചാര്യവൃത്തേഃ
ഉദ്യന്മന്ദസ്മിതസ്യ പ്രകടിതഭുജഗാ
ലംകൃതോർദ്ദേവ ഭദ്രം
തുഭ്യം സർവ്വഗ്രഹാത്മൻ! വരദവര! നമഃ
പാർവതീവല്ലഭായ.
വിദ്യാദമപ്യവിദ്യാദം ചിത്രം ജ്യോതിർജ്ജഗദ്ഗുരും
കൈലാസപുരഗേഹസ്ഥം വന്ദേ ഗോവിന്ദനാമകം.
വടശ്രേണീതി ലോകേസ്മിൻ പ്രസിദ്ധസ്യ ദ്വിജന്മനഃ
കൃതിര്യാ ലിഖ്യതേ വ്യാഖ്യാ സ്വല്പാ ജാതകപദ്ധതേഃ
ബാലപ്രബോധിനീസംജ്ഞാം സന്തസ്സംശോധയന്ത്വിമാം
യദ്യപ്യുപകൃതിഃ സ്വല്പാപ്യനയാ വിനയാന്വിതാ.”
ഇവിടെ ശ്ലേഷഘടനയാൽ സൂചിതനായ ഭാർഗ്ഗവാചാര്യൻ ഭാർഗ്ഗവഗോത്രജനായ മൂലഗ്രന്ഥകാരനാകുന്നു.
സന്താനദീപിക
സന്തതിഭാവത്തെപ്പറ്റി നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാകുന്നു സന്താനദീപിക. പ്രണേതാവിന്റെ ഗുരു വാസുദേവൻ എന്നൊരു പണ്ഡിതനായിരുന്നു എന്നല്ലാതെ മറ്റൊന്നും അദ്ദേഹത്തെപ്പറ്റി അറിഞ്ഞു കൂടാ. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ആരംഭത്തിൽകാണുന്നു.
“ഗുരുനാഥം നമസ്കൃത്യ ഗണനാഥം പ്രണമ്യ ച
വാഗ്ദേവീവന്ദനം കൃത്വാ സ്മൃത്വാം തം കമലോദ്ഭവം
ശങ്കരം വിഷ്ണുമഭ്യർച്ച ്യ സമ്പൂജ്യ ച നവഗ്രഹാൻ
വാസുദേവം ഗുരും ധ്യാത്വാ വക്ഷ്യേ സന്താനദീപികാം.
അജ്ഞാനാമല്പബുദ്ധീനാം ഹിതാർത്ഥേ വക്ഷ്യതേ മയാ
സന്താനദീപികാശാസ്ത്രമുപദേശാർത്ഥദർശനം.
നരാണാഞ്ചാനപത്യത്വം ദത്തപുത്രാദിലക്ഷണം
പുത്രശോകാല്പപുത്രത്വം ബഹുപുത്രത്വമുച്യതേ.”
ആകെ നൂറ്റിരുപത്തൊന്നു പദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
ആശൗചചിന്താമണി
മഴമങ്ഗലത്തു പരമേശ്വരൻ നമ്പൂരിയുടെ ആശൗചദീപകത്തിന്റെ സാരസങ്ഗ്രഹമാണു് ആശൗചചിന്താമണി. പ്രണേതാവു് ആരെന്നറിയുന്നില്ല. ഒരു നമ്പൂരിയാണെന്നുള്ളതു നിസ്സംശയമാണു്.
“ഗണേശവാണീഗുരുദക്ഷിണേശാൻ
വന്ദേ ദയാബ്ധീൻ വരദാനശീലാൻ
ജന്മാദിമൂലാനി നിരസ്യ ചാഘാ
ന്യമീ ദിശന്ത്വാശു മമാത്മശുദ്ധിം.”
എന്ന ശ്ലോകംകൊണ്ടു് ഈ കൃതി ആരംഭിക്കുന്നു.
“രാത്ര്യന്ത്യത്ര്യംശഭാക്‍ സ്യാൽ പരദിനമഘപു
ഷ്പാഗമേഥോദിതേർക്കേ
ശുദ്ധിസ്സ്യാൽ പുഷ്പിണീ സാ ത്വിഹ ചരമദശാ
തുര്യഭാഗേപി കൃച്ഛ്റേ
ഹേതുഃ സ്പൃഷ്ട്വാന്ത്യലേശാദിനമപി ഫലതഃ
പൂർണ്ണതാമേതി ചാദ്യം
ശ്രുത്വാ ചേദൈകദേശം സമമഹമവശി
ഷ്ടേന ശുദ്ധ്യന്തി സർവ്വേ”
എന്നതു മറ്റൊരു ശ്ലോകമാണു്. പ്രസ്തുത ഗ്രന്ഥത്തിനു വിസ്തൃതമായ ഒരു ഭാഷാവ്യാഖ്യാനവും കാണ്മാനുണ്ടു്. വ്യാഖ്യാതാവു് ‘നിലയക്രോഡ’ത്തിലെ ശിവനേയും കൊടിക്കുന്നത്തു ഭഗവതിയേയും വന്ദിക്കുന്നു.
“നമാമി നിലയക്രോഡനിലയം നീലലോഹിതം
അംബാഗിരീന്ദ്രനിലയാമംബികാമപി സാദരം”
എന്ന ശ്ലോകം നോക്കുക. വ്യാഖ്യാനം പത്താം ശതകത്തിലെ കൃതിയാണെന്നു തോന്നുന്നു.
സാളഗ്രാമലക്ഷണം
സാളഗ്രാമങ്ങളുടെ വർണ്ണം ഗുണം, പൂജ, ഫലം ഗ്രാഹ്യാഗ്രാഹ്യത, തദന്തർഗ്ഗതങ്ങളായ മൂർത്തിഭേദങ്ങളുടെ ലക്ഷണം മുതലായവയെപ്പറ്റി നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് സാളഗ്രാമലക്ഷണം. തിരുവിതാംകൂറിൽപ്പെട്ട ചെങ്കോട്ടത്താലൂക്കിൽ ജീവിച്ചിരുന്ന പത്മനാഭശാസ്ത്രി എന്നൊരു പണ്ഡിതനാണു് ഇതിന്റെ പ്രണേതാവു്.
“ബ്രഹ്മാദിഷു പുരാണോഷു വ്യാസേനോക്തം മഹാത്മനാ
ഏകത്ര സുഖബോധാർത്ഥം മയാ സങ്ഗൃഹ്യതേ ഽധുനാ.
ശെങ്കോട്ടസംജ്ഞനഗരവാസീ ബഹ്വൃചദേശികഃ
പദ്മനാഭസ്സ്വബോധാർത്ഥമകരോച്ഛാസ്ത്രസംഗ്രഹം”
എന്നു ഗ്രന്ഥാരംഭത്തിൽ കാണുന്ന പ്രസ്താവനയിൽനിന്നു സാളഗ്രാമലക്ഷണം വ്യാസോക്തങ്ങളായ ബ്രഹ്മാദിപുരാണങ്ങളിൽ നിന്നു ഏകത്ര സമാവേശിപ്പിക്കുന്നതാണു് ഇതിലെ പ്രതിപാദ്യമെന്നും ആചാര്യൻ ഋഗ്വേദികളുടെ ഉപാധ്യായനായിരുന്നു എന്നും ധരിക്കാവുന്നതാണു്. കാലത്തെപ്പറ്റി ഒരറിവുമില്ല.
“ഗണ്ഡക്യാശ്ചോത്തരേ തീരേ ഗിരിരാജസ്യ ദക്ഷിണേ
ക്ഷേത്രം വൈ വിഷ്ണുസാന്നിധ്യാൽ സർവ്വക്ഷേത്രോത്തമോത്തമം.
യോജനദ്വാദശമിതം ബഹുതീർത്ഥസമാകുലം
തത്ര ഛത്രനദീനാമ തീർത്ഥം ബ്രഹ്മവിനിർമ്മിതം
തസ്യോത്തരേ മഹാശൃങ്ഗം മമ പ്രീതികരം സദാ”
എന്നിങ്ങനെ മഹാവിഷ്ണു സാളഗ്രാമം വിളയുന്ന ദേശമേതെന്നു ഗുരുഡന്നും ബ്രഹ്മാവിന്നും നാരദന്നും ഉപദേശിക്കുന്നതായി പത്മനാഭശാസ്ത്രി വർണ്ണിക്കുന്നു.
കുറിപ്പുകൾ
1 1963-ൽ കേരളാ യൂണിവേർസിറ്റി മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ നിന്നും കൃഷ്ണീയമെന്ന ടിപ്പണത്തോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
2 അനുവാചകന്മാരുടെ സൗകര്യത്തെ ഉദ്ദേശിച്ചു പ്രാകൃതത്തിന്നു പകരം ഛായയാണു് ചേർക്കുന്നതു്.
അദ്ധ്യായം 34 - ഭാഷാസാഹിത്യം
(കൊല്ലം എട്ടാംശതകം)
34.1കഥകളിപ്രസ്ഥാനം
പീഠിക: വിദ്യകളും കലകളും
കഥകളിയെന്നും ആട്ടക്കഥയെന്നുമുള്ള സംജ്ഞകളിൽ ഇന്നു ലോകമൊട്ടുക്കു് അറിയപ്പെടുന്ന ദൃശ്യകലാപ്രസ്ഥാനം കേരളത്തിന്റെ അത്യുൽകൃഷ്ടങ്ങളായ അഭിമാനസ്തംഭങ്ങളിൽ ഒന്നാകയാൽ അതിനെപ്പറ്റി ഈ പുസ്തകത്തിൽ അല്പം വിസ്തൃതമായ പ്രതിപാദനത്തിന്റെ ആവശ്യകത നേരിടുന്നു. പ്രാചീനാചാര്യന്മാർ സാമാന്യേന വിദ്യകൾ പതിന്നാലെന്നും കലകൾ അറുപത്തിനാലെന്നും പരിഗണനം ചെയ്തിരിക്കുന്നു. നാലു വേദങ്ങൾ, ആറു വേദാങ്ഗങ്ങൾ, മീമാംസ, ന്യായശാസ്ത്രം, ധർമ്മശാസ്ത്രം, പുരാണം ഇവയാണു് പതിനാലു വിദ്യകൾ. ഇവ കൂടാതെ ആയുർവേദം, ധനുർവേദം, ഗാന്ധർവം (സാമവേദസങ്ഗീതം), അർത്ഥശാസ്ത്രം എന്നിവയെക്കൂടി ഉൾപ്പെടുത്തി അവയുടെ എണ്ണം പതിനെട്ടാണെന്നു കണക്കാക്കുന്നവരുമുണ്ടു്. നൈഷധീയചരിതത്തിൽ ശ്രീഹർഷൻ “അമുഷ്യവിദ്യാ രസനാഗ്രനർത്തകീ … അഗാഹതാഷ്ടാദശതാം” എന്ന ശ്ലോകത്തിൽ അഷ്ടാദശസംഖ്യയെയാണു് അംഗീകരിച്ചിരിക്കുന്നതു്. വിദ്യകൾ സാമാന്യേന വിജ്ഞാനപ്രദങ്ങളാകുന്നു. അവ ആനന്ദപ്രധാനങ്ങളാണെന്നു വാദിക്കുന്നവർക്കുപോലും തജ്ജന്യമായ ആനന്ദം പാരലൌകികമാണെന്നു സമ്മതിക്കാതെ തരമില്ല. നേരെ മറിച്ചു കലകളുടെ മുഖ്യോദ്ദേശ്യം ഐഹികമായ ആനന്ദദാനമാണു്. (1) ഗീതം, (2) വാദ്യം, (3) നൃത്യം, (4) ആലേഖ്യം, (5) നാടകാഖ്യായികാദർശനം. (6) കാവ്യസമസ്യാപൂരണം, (7) കാവ്യക്രിയ മുതലായവ ചതുഃഷഷ്ടികലകളിൽ ഉൾപ്പെടുന്നു. ശിരോമണി പി. കൃഷ്ണൻനായർ ചതുഃഷഷ്ടിസംഖ്യയിൽ അന്തർഭവിക്കുന്നതും അല്ലാത്തതുമായ എല്ലാ കലകളേയും (1) സരസകല, (2) ശില്പകല, (3) കായികകല, (4) മായികകല എന്നിങ്ങനെ നാലിനങ്ങളായി വിഭജിക്കുകയും ഗീതം സാഹിത്യം അഭിനയം ആലേഖ്യം ഇവയെ ഒന്നാമത്തേയും, പ്രതിമാനിർമ്മാണം ഭവന നിർമ്മാണം കൊത്തുപണി കരിമരുന്നുവേല പൂവിടൽ മാലകെട്ടൽ മുതലായവയെ രണ്ടാമത്തേയും, വാദ്യം നൃത്തം കയ്യാങ്കളി കളരിപ്പയറ്റു് മുതലായവയെ മൂന്നാമത്തേയും, ചെപ്പടി വിദ്യയേയും മറ്റും നാലാമത്തേയും വിഭാഗത്തിൽ ചേർക്കുകയും ചെയ്യുന്നു.
നാട്യവും നൃത്യനൃത്തങ്ങളും
നാട്യം, നൃത്യം, നൃത്തം ഈ മൂന്നു നടനകലാപ്രസ്ഥാനങ്ങൾക്കും തമ്മിലുള്ള ഭേദം ദശരൂപകത്തിൽ ധനഞ്ജയൻ
“അവസ്ഥാനുകൃതിർന്നാട്യം രൂപം ദൃശ്യതയോച്യതേ
രൂപകം തത്സമാരോപാദ്ദശധൈവ രസാശ്രയം.
………
അന്യദ്ഭാവാശ്രയം നൃത്യം നൃത്തം താളലയാശ്രയം
ആദ്യം പദാർത്ഥാഭിനയോ മാർഗ്ഗോ ദേശീ തഥാപരം.
മധുരോദ്ധതഭേദേന തദ്ദ്വയം ദ്വിവിധം പുനഃ
ലാസ്യതാണ്ഡവഭേദേന നാടകാദ്യുപകാരകം.”
എന്നീ കാരികകളിൽ പ്രദർശിപ്പിക്കുന്നു. നാലു വിധത്തിലുള്ള അഭിനയംകൊണ്ടു ധീരോദാത്താദ്യവസ്ഥകളെ അനുകരിച്ചു് അവയുടെ താദാത്മ്യത്തെ ജനിപ്പിക്കുക എന്നുള്ളതാണു് നാട്യത്തിന്റെ ലക്ഷണമെന്നും, ദൃശ്യമാനതനിമിത്തം അതിനെ രൂപമെന്നു വ്യപദേശിക്കുന്നു എന്നും, നടനിൽ രാമാദ്യവസ്ഥയുടെ ആരോപണം സംഭവിക്കുന്നതുകൊണ്ടു് അതു രൂപകം എന്ന സംജ്ഞയ്ക്കു് അർഹമായിത്തീരുന്നു എന്നും, രൂപകത്തിനു നാടകം പ്രകരണം ഭാണം പ്രസഹനം തുടങ്ങി പത്തു പ്രഭേദങ്ങളുണ്ടെന്നും ഉപന്യസിച്ചതിനുമേൽ ആ ആചാര്യൻ നൃത്യത്തിന്റെ സ്വരൂപം നിർദ്ദേശിക്കുന്നു. ദശരൂപകവ്യാഖ്യാകാരനായ ധനികൻ “നൃതി” എന്ന ധാതുവിനു ഗാത്രവിക്ഷേപണമെന്നാണർത്ഥമെന്നും, ആങ്ഗികാഭിനയബാഹുല്യം നിമിത്തമാണു് നൃത്യത്തിനു് ആ പേർ സിദ്ധിച്ചതെന്നും, നൃത്യം പാദർത്ഥാഭിനയാത്മകവും ഭാവാശ്രയവുമാണെന്നും, പ്രത്യുത നാട്യം വാക്യാർത്ഥാഭിനയാത്മകവും രസാശ്രയവുമാണെന്നും, താളത്തേയും ലയത്തേയും മാത്രം അപേക്ഷിച്ചുള്ള അങ്ഗവിക്ഷേപമാണു് നൃത്തമെന്നും, നൃത്യത്തിനു മധുരമെന്നും ഉദ്ധതമെന്നും രണ്ടു വിഭാഗങ്ങളുണ്ടെന്നും, മധുരത്തിനു ലാസ്യമെന്നും ഉദ്ധതത്തിനു താണ്ഡവമെന്നും പേർ പറയുന്നു എന്നും മൂലാർത്ഥത്തെ വിസ്തരിക്കുന്നു. നൃത്തംകൊണ്ടും നൃത്യംകൊണ്ടും രൂപകങ്ങൾക്കു് ഉപയോഗമുണ്ടെന്നു മേൽ ഉദ്ധരിച്ച കാരികകളിൽനിന്നു വെളിവാകുന്നുണ്ടല്ലോ. നൃത്തത്തിനു താളമേളങ്ങൾക്കൊപ്പിച്ചുള്ള കരചരണവിക്ഷേപമല്ലാതെ അഭിനയം ആവശ്യമില്ല.
“ആങ്ഗികോ വാചികശ്ചൈവ ഹ്യാഹാര്യസ്സാത്വികസ്ഥഥാ ചത്വാരോഭിനയാ ഹ്യേതേ യേഷു നാട്യം പ്രതിഷ്ഠിതം”
എന്ന ഭരതമുനിയുടെ വചനമനുസരിച്ചു് ആങ്ഗികം വാചികം ആഹാര്യം സാത്വികം എന്നു് അഭിനയത്തിനു നാലു വിഭാഗങ്ങളുണ്ടു്.
“ചതുർത്ഥാഭിനയസ്തത്ര ആങ്ഗികോങ്ഗൈർന്നിദർശിതഃ,
വാചാ വിരചിതഃ കാവ്യനാടകാദിഷു വാചികഃ,
ആഹാര്യോ ഹാരകേയൂരവേഷാദിഭിരലംകൃതിഃ
സാത്വികസ്സാത്വികൈർഭാവൈർഭാവജ്ഞേന വിഭാവിതഃ”
എന്നീ കാരികകളും ഇവിടെ അനുസന്ധേയങ്ങളാണു്. ആങ്ഗികത്തെപ്പറ്റി മേൽ പ്രതിപാദിക്കും. വാക്കുകളെക്കൊണ്ടുള്ള അഭിനയം വാചികവും, വേഷഭൂഷാദിരൂപത്തിലുള്ളതു് ആഹാര്യവും, സ്വേദം സ്തംഭം മുതലായി എട്ടു വിധത്തിലുള്ള നാട്യശാസ്ത്രപ്രസിദ്ധങ്ങളായ സാത്വികഭാവങ്ങൾ അതായതു മനോജന്യങ്ങളായ വികാരങ്ങളോടുകൂടിയതു സാത്വികവുമാകുന്നു. ഈ നാലുമാതിരിയിലുള്ള അഭിനയങ്ങളുടേയും സമഞ്ജസമായ സമ്മേളനം സമഗ്രമായ രസസ്ഫുരണത്തിനു് അത്യന്താപേക്ഷിതമാണു്. നാട്യത്തിൽ പൂർവ്വാചാര്യന്മാർ വാചികത്തെ സർവ്വപ്രധാനമായി കരുതുന്നു. അവർ നിർദ്ദേശിക്കുന്ന നൃത്യത്തിനു പൂർവകാലങ്ങളിൽ ആഹാര്യാഭിനയമില്ലായിരുന്നു. കഥകളിയിൽ വാചികാഭിനയമില്ലാത്തതുകൊണ്ടു് അതിനെ നൃത്യ കോടിയിലാണു് ഉൾപ്പെടുത്തേണ്ടതെന്നുള്ളതു നിസ്സംശയമാണു്. അതുതന്നെ പ്രായേണ താണ്ഡവപ്രധാനമാണെന്നു ധരിക്കേണ്ടതുണ്ടു്. കഥകളി പദാർത്ഥാഭിനയം മാത്രമാകയാൽ അതിൽ വിഭക്ത്യർത്ഥങ്ങൾ പ്രദർശിപ്പിക്കാറില്ല. ഭാവാശ്രയമാണെങ്കിലും അതിൽ പാര്യന്തികമായ രസപ്രതീതി പ്രേക്ഷകന്മാർക്കു ജനിക്കുന്നുണ്ടല്ലോ. അതു വഴിക്കാണു്
“ഭാവാഭിനയഹീനന്തു നൃത്തമിത്യഭിധീയതേ
രസഭാവവ്യഞ്ജനാദിയുക്തം നൃത്യമിതീര്യതേ.”
എന്ന അഭിനയദർപ്പണകാരികയിലെ ഉത്തരാർദ്ധത്തിനു ഗതികല്പിക്കേണ്ടിയിരിക്കുന്നതു്.
“നൃത്യനൃത്തവിഭാഗാശ്ച ബഹുഭിർബഹുധാ കൃതഃ.”
എന്നു ശാരദാതനയൻ ഭാവപ്രകരണത്തിൽ ഉപന്യസിച്ചു് നൃത്യഭേദങ്ങൾ “പ്രായേണ സംഖ്യയാ വിംശതിർമ്മതാഃ” എന്നു് ഇരുപതായി പരിഗണിച്ചു് അവയുടെ കൂട്ടത്തിൽ ഗോഷ്ഠീ, ശ്രീഗദിതം, ഡോംബീ മുതലായ ഉപരൂപകങ്ങളെയും അന്തർഭവിപ്പിക്കുന്നു. തദനുരോധേന വാചികാംശം അഭിനയത്തിൽ വർജ്ജ്യമാണെന്നുവച്ചുമാത്രം കഥകളിക്കു നൃത്യത്വമില്ലെന്നു പറയാവുന്നതല്ല. “കുർവേ നാടകമത്ര സാധു കവയസ്തുഷ്യന്തു ബദ്ധാദരം” എന്നു കംസവധം കഥകളിയിൽ കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാനും “കേനാപി തൽപദജൂഷാ കില ദക്ഷയാഗനാട്യപ്രബന്ധമുദിതം” എന്നു ദക്ഷയാഗം കഥകളിയിൽ ഇരയിമ്മൻതമ്പിയും പ്രസ്താവിച്ചിട്ടുള്ളതു നാട്യനൃത്യങ്ങൾക്കു് അഭിന്നത്വം കല്പിച്ചുകൊണ്ടാണെന്നു കരുതിയാൽ മതിയാകുന്നതാണു്. നാട്യത്തിലും നൃത്യത്തിലും ലോകധർമ്മിയെന്നും നാട്യധർമ്മിയെന്നും രണ്ടു പ്രകാരഭേദങ്ങളുണ്ടു്. ഇവയ്ക്കു യഥാക്രമം തൊല്ക്കാപ്പിയത്തിൽ ഉലകവഴക്കമെന്നും നാടകവഴക്കമെന്നും പേർ പറഞ്ഞുകാണുന്നു. വാക്യാഭിനയത്തിൽ കേവലവാക്യോച്ചാരണം ലോകധർമ്മിയും രാഗയുക്തവാക്യോച്ചാരണം നാട്യധർമ്മിയും അതുപോലെ സാത്വികാഭിനയത്തിൽ നടൻ ഭാവനം ചെയ്തു യഥാസ്വരൂപം പ്രദർശിപ്പിക്കുന്ന സ്തംഭാദികൾ ലോകധർമ്മിയും ഹസ്താഭിനയംകൊണ്ടു പ്രദർശിപ്പിക്കുന്നവ നാട്യധർമ്മിയുമാണെന്നു സംഗീതരത്നാകരവ്യാഖ്യയിൽ മല്ലിനാഥൻ ഉപന്യസിക്കുന്നു. സാത്വികാഭിനയബഹുലമാണു് നാട്യമെന്നു കുമാരസ്വാമി പ്രതാപരുദ്രീയവ്യാഖ്യയിൽ പ്രസ്താവിച്ചിരിക്കുന്നതും പ്രകൃതത്തിൽ സ്മരണീയമാണു്.
ആങ്ഗികാഭിനയം
അംഗങ്ങൾ, പ്രത്യംഗങ്ങൾ, ഉപാംഗങ്ങൾ എന്നീ മൂന്നു തരത്തിലുള്ള അവയവങ്ങൾകൊണ്ടും ആംഗികാഭിനയം നിർവഹിക്കേണ്ടതുണ്ടു്.
“അങ്ഗാന്യത്ര ശിരോ ഹസ്തൗ വക്ഷഃ പാർശ്വൗ കടീതടേ
പാദാവിതി ഷഡുക്താനി ഗ്രീവാമപ്യപരേ ജഗുഃ.
പ്രത്യങ്ഗാന്യഥ ച സ്കന്ധൗ ബാഹൂ പൃഷ്ഠം തഥോദരം
ഊരുജങ്ഘേ ഷഡിത്യാഹുരപരേ മണിബന്ധകൗ
ജാനുനീ കൂർപ്പരാവേതൽ ത്രയമപ്യധികം ജഗുഃ.
ഗ്രീവാ സ്യാദപ്യുപാങ്ഗന്തു സ്കന്ധ ഏവ ജഗുർബുധാഃ.
ദൃഷ്ടീഭ്രൂ പുടതാരാശ്ച കപോലൗ നാസികാ ഹനൂ
അധരോ ദശനാ ജിഹ്വാ ചിബുകം വദനം തഥാ
ഉപാങ്ഗാനി ദ്വാദശൈവ ശിരസ്യങ്ഗാന്തരേഷു ച.”
ഈ കാരികകളിൽനിന്നു് ആ അവയവങ്ങൾ ഏതെല്ലാമെന്നു ഗ്രഹിക്കാവുന്നതാണു്. ശിരസ്സ്, കൈപ്പടങ്ങൾ, മാറു്, പാർശ്വം, അരക്കെട്ടു്, കാലുകൾ എന്നിവയാണു് ആറംഗങ്ങൾ. ചുമലുകൾ, കൈകൾ, പുറം, വയറു്, തുടകൾ, കണങ്കാലുകൾ ഇവ ആറും പ്രത്യംഗങ്ങൾ. കഴുത്തു് അംഗമെന്നും അതല്ല പ്രത്യംഗമെന്നും പറയുന്ന ആചാര്യന്മാരുണ്ടെങ്കിലും അവർ ഇരുകൂട്ടരും അതിന്റെ തോളിനു മേല്പോട്ടുള്ള ഭാഗം ഉപാംഗമാണെന്നു സമ്മതിക്കുന്നു. കണ്ണു്, പുരികം, കണ്‍പോള, കൃഷ്ണമണി, കവിൾ, മൂക്കു്, താടിയെല്ലുകൾ, കീഴ്ച്ചുണ്ടു്, പല്ലുകൾ, നാവു്, താടി, വായ് ഈ പന്ത്രണ്ടു് അവയവങ്ങളും ഉപാംഗങ്ങളാകുന്നു. സമം ഉദ്വാഹിതം അധോമുഖം മുതലായി ഒൻപതു ശിരോവ്യാപാരഭേദങ്ങളും, സമം ആലോകിതം സാചി ഇത്യാദി ആറുദൃഷ്ടിവ്യാപാരഭേദങ്ങളും, ഭ്രമണം വലനം പാതം ചലനം തുടങ്ങി ഒൻപതു താരവ്യാപാരഭേദങ്ങളും, ഉന്മേഷം നിമേഷം പ്രസൃതം കുഞ്ചിതം മുതലായി ഒൻപതു പുടവ്യാപാരഭേദങ്ങളും, ഉൽക്ഷേപം പാതനം ഭ്രുകുടി ചതുരം ഇത്യാദി ഏഴു ഭ്രൂവ്യാപാര ഭേദങ്ങളും, നതം മന്ദം വികൃഷ്ടം തുടങ്ങി ആറു നാസികാവ്യാപാരഭേദങ്ങളും, ക്ഷാമം ഫുല്ലം പൂർണ്ണം കമ്പിതം എന്നിങ്ങനെ ആറു കപോലവ്യാപാരഭേദങ്ങളും, വികർത്തനം കമ്പനം വിസർഗ്ഗം വിനിഗുഹനം തുടങ്ങിയ ആറു അധരവ്യാപാരഭേദങ്ങളും, കട്ടനം ഖണ്ഡനം ഛിന്നം ചികിതം മുതലായി ഏഴുചിബുകവ്യാപാര ഭേദങ്ങളും, സമം നതം ഉന്നതം ത്ര്യസ്രം ഇത്യാദി ഒൻപതു ഗ്രീവാവ്യാപാരഭേദങ്ങളും, സ്വാഭാവികം പ്രസന്നം രക്തം ശ്യാമം എന്നിങ്ങനെ നാലു മുഖരാഗഭേദങ്ങളും ഭരതമഹർഷിയാൽ വർണ്ണിക്കപ്പെട്ടിട്ടുണ്ടു്. ഇവയേയോ ഇവയുടെ വിനിയോഗക്രമത്തേയോ പറ്റി ഒന്നുംതന്നെ ഇവിടെ പ്രപഞ്ചനം ചെയ്യുവാൻ നിർവാഹമില്ല. ഈ വിഷയത്തിൽ നാട്യശാസ്ത്രകാരന്മാർ അനേകം മതാന്തരങ്ങളും പ്രദർശിപ്പിച്ചു കാണുന്നു. ഇവ കൂടാതെ എട്ടു രസദൃഷ്ടികളും, സ്നിഗ്ദ്ധം ഹൃഷ്ടം ദീനം മുതലായി എട്ടു സ്ഥായീഭാവദൃഷ്ടികളും, ശൂന്യം ലജ്ജിതം മ്ലാനം ശങ്കിതം വിഷണ്ണം തുടങ്ങി പതിനെട്ടു സഞ്ചാരിഭാവദൃഷ്ടികളുംകൂടി പ്രകൃതത്തിൽ പരിഗണനയെ അർഹിക്കുന്നു. ശാന്തത്തെ നാടകത്തിലും കഥകളിയിലും ആചാര്യന്മാർ രസത്വേന അംഗീകരിക്കുന്നില്ല.
ഹസ്തമുദ്രകൾ
കവിളും പുരികവും അധരവും പ്രത്യേകിച്ചു കണ്ണും രസസ്ഫുരണത്തിനു സാമാന്യത്തിലധികം പ്രയോജകീഭവിക്കുന്നുണ്ടെങ്കിലും കഥകളിയിൽ അഭിനയത്തെ സംബന്ധിച്ചേടത്തോളം കൈമുദ്രകൾക്കുള്ള പ്രാധാന്യം സർവ്വോത്തരമാകുന്നു. ലൌകികവ്യവഹാരത്തിൽത്തന്നെ മനുഷ്യർ ആദികാലംമുതല്ക്കു തങ്ങളുടെ ഇംഗിതം ശ്രോതാക്കളെ ഗ്രഹിപ്പിക്കുവാൻ ശബ്ദങ്ങളോടൊപ്പം ആങ്ഗ്യങ്ങളും ഉപയോഗിച്ചുവന്നിരുന്നു. വികാരോദ്ദീപകമായ വിധത്തിൽ ഇംഗിതം പ്രകടിപ്പിക്കണമെന്നു് ഇച്ഛിക്കുന്ന ഏതൊരാൾക്കും ആങ്ഗ്യം ഒഴിച്ചു കൂടാവുന്നതല്ലെന്നു മാത്രമല്ല ആ ലക്ഷ്യപ്രാപ്തിക്കു ശബ്ദത്തെക്കാൾ ഒന്നുകൂടി ശക്തി ആംഗ്യത്തിനുണ്ടെന്നുള്ളതും അനുഭവവേദ്യമാണു്. ഓരോ ശബ്ദത്തിന്നും ഓരോ ഭാഷയിൽ സങ്കേതിതമായ അർത്ഥം ജനിച്ചിട്ടുള്ളതിനു പലപ്പോഴും ഉപപത്തി കണ്ടുപിടിക്കുവാൻ സാധിക്കുന്നതല്ല. എന്നാൽ ആംഗ്യത്തിന്റെ സ്ഥിതി അങ്ങനെയല്ല. അതിന്റെ വ്യവസ്ഥാപനത്തിലുള്ള ഔചിത്യവും യുക്തിയും ആർക്കും അവധാനപൂർവ്വം ആലോചിച്ചാൽ ബോദ്ധ്യമാകുന്നതാണു്. വൈദികം താന്ത്രികം, ലൌകികം എന്നിങ്ങനെ മൂന്നു വിധത്തിൽ കൈമുദ്രകൾ കാണുന്നുണ്ടു്. വേദത്തിലെ ശബ്ദങ്ങളുടെ ഉദാത്താനുദാത്തസ്വരിതാദിഭേദങ്ങളും മറ്റും വേർതിരിച്ചു കാണിക്കുന്നവ വൈദികമുദ്രകളും, ദേവപൂജാവിധികളിൽ ഉപയോഗിക്കുന്നവ താന്ത്രികമുദ്രകളും, ലോകസ്വഭാവസിദ്ധങ്ങളായ നിഷേധമുദ്ര വിരോധമുദ്ര മുതലായവയെ പരിഷ്കരിച്ചും അവയോടു് ആവശ്യമുള്ള പല ഇതരമുദ്രകളും കൂട്ടിച്ചേർത്തു വികസിപ്പിച്ചും കൂടിയാട്ടം കഥകളി മുതലായ നൃത്യകലകളിൽ പ്രദർശിപ്പിക്കുന്നതിനായി ചിട്ടപ്പെടുത്തീട്ടുള്ളവ ലൌകികമുദ്രകളുമാണെന്നു് ആറ്റൂർ കൃഷ്ണപ്പിഷാരടി പറയുന്നു. നൃത്തമുദ്രകളെ പ്രത്യേകമൊരിനമായിത്തന്നെ അംഗീകരിക്കണമെന്നാണു് എന്റെ പക്ഷം.
ഹസ്തമുദ്രകളുടെപ്രഭേദങ്ങളും ഹസ്തലക്ഷണദീപികയും
ഹസ്തമുദ്രകളെ മാത്രമായി വിവരിക്കുന്ന കേരളീയഗ്രന്ഥം ഒന്നേയുള്ളു. അതാണു് പ്രസിദ്ധമായ ഹസ്തലക്ഷണദീപിക. ആ സംജ്ഞയിലെ ഹസ്തശബ്ദത്തിന്നു മുദ്രക്കൈയെന്നാകുന്നു അർത്ഥം. ആ ഗ്രന്ഥം ഏതാചാര്യൻ ഏതു കാലത്തു നിർമ്മിച്ചു എന്നുള്ളതിനെപ്പറ്റി യാതൊരറിവുമില്ല. അതു അത്യന്തം ആനുഷ്ടുഭവൃത്തത്തിൽ രചിതമായി കാണുന്നു. ആകെ രണ്ടു പരിച്ഛേദങ്ങളാണുള്ളതു്. ദീപികാകാരൻ ഉപജീവിക്കുന്നതു ഭരതമഹർഷിയുടെ നാട്യശാസ്ത്രത്തെയാണെന്നു്,
“കവാടമുപധാനം ച പരിഘാംഘ്രീ ലതാർഗ്ഗളേ
ഷട്ത്രിംശൽ ഭരതേനോക്തഃ പതാകാസ്സംയുതാഃ കരാഃ”
“പ്രായഃ പ്രോക്താ മിശ്രഹസ്താ നാട്യശാസ്ത്രോക്തവർത്മനാ”
എന്നും മറ്റുമുള്ള ശ്ലോകങ്ങളിൽ അദ്ദേഹംതന്നെ തുറന്നു പ്രസ്താവിച്ചിട്ടുണ്ടു്. (1) പതാകം, (2) മുദ്ര (മുദ്രാഖ്യം), (3) കടകം, (4) മുഷ്ടി, (5) കർത്തരീമുഖം, (6) ശുകതുണ്ഡം, (7) കപിത്ഥം, (8) ഹംസപക്ഷം, (9) ശിഖരം. (10) ഹംസാസ്യം. (11) അഞ്ജലി, (12) അർദ്ധചന്ദ്രം, (13) മുകരം, (14) ഭ്രമരം, (15) സൂചീമുഖം, (16) പല്ലവം, (17) ത്രിപതാകം, (18) മൃഗശീർഷകം, (19) സർപ്പശീർഷം, (20) വർദ്ധമാനം, (21) അരാളം, (22) ഊർണ്ണനാഭം, (23) മുകുളം, (24) കടകാമുഖം എന്നീ ഇരുപത്തിനാലു ഹസ്തമുദ്രകളെ മാത്രമേ അദ്ദേഹം പരാമർശിക്കുന്നുള്ളു.
“നമിതാനാമികാ യസ്യ പതാകസ്സ കരഃ സ്മൃതഃ.
സൂര്യോ രാജാ ഗജസ്സിംഹ ഋഷഭോ ഗ്രാഹതോരണേ
ലതാ പതാകാ വീചിശ്ച രഥ്യാപാതാളഭൂമയഃ
ജഘനം ഭാജനം ഹർമ്മ്യം സായം മാധ്യന്ദിനം ഘനം”
എന്നിങ്ങനെ പതാകമുദ്രയുടെ ലക്ഷണവും തദ്ദ്വാരാ സൂചിപ്പിക്കാവുന്ന പദാർത്ഥങ്ങളും നിർദ്ദേശിച്ചുകൊണ്ടു ഗ്രന്ഥം ആരംഭിക്കുന്നു. ഹസ്തമുദ്രകൾക്കുതന്നെ അയുതഹസ്തങ്ങളെന്നും സംയുത ഹസ്തങ്ങളെന്നും രണ്ടു് ഉൾപ്പിരിവുകളുണ്ട്. സൂര്യൻ, രാജാവു്, ഗജം, സിംഹം മുതലായി മുപ്പത്താറു പദാർത്ഥങ്ങളെ സംയുത ഹസ്തംകൊണ്ടു് അതായതു് രണ്ടു കൈയും ചേർത്തു കാണിക്കണം,
“ദിവസോ ഗമനം ജിഹ്വാ ലലാടം ഗാത്രമേവ ച
ഇവശബ്ദശ്ച ശബ്ദശ്ച ദൂതസൈകതപല്ലവാഃ
അസംയുതപതാകാഖ്യാ ദശ ഹസ്താസ്സമീരിതാഃ”
എന്ന വചനത്തിൽനിന്നു ദിവസം, ഗമനം മുതലായ പത്തെണ്ണം അസംയുതഹസ്തം അതായതു് ഒറ്റക്കൈകൊണ്ടുമാത്രമാണു് കാണിക്കേണ്ടതു്. ഇങ്ങനെ പതാകമുദ്രയിൽത്തന്നെ നാല്പത്താറു ദൃശ്യങ്ങൾ ഉൾപ്പെടുന്നു. എല്ലാ ഹസ്തമുദ്രകളേയും ഇവിടെ വിവരിക്കുവാൻ സൌകര്യമില്ല. പ്രഥമപരിച്ഛേദത്തിൽ ഇങ്ങനെ ചതുർവിംശതിമുദ്രകളെപ്പറ്റി പ്രതിപാദിച്ചതിനുമേൽ ആചാര്യൻ ദ്വിതീയപരിച്ഛേത്തിൽ സമാനമുദ്രകളേയും മിശ്രമുദ്രകളേയും വിവരിക്കുന്നു. ഒരേ മുദ്രകൊണ്ടു് ഒന്നിലധികം വസ്തുക്കളെ സൂചിപ്പിക്കാമെന്നുള്ളതാണു് സമാന മുദ്രയുടെ ലക്ഷണം.
“സമീപസമയൗ തുല്യൗ സമൗ ദാനവകൗണപൗ
സരോജലേ തുല്യഹസ്തേ തുല്യൗ വരുണവാരിധീ”
എന്നിങ്ങനെയാണു് ആ പരിച്ഛേദത്തിന്റെ ആരംഭം. സമീപം സമയം ഇവയെ ഒരേ മുദ്രകൊണ്ടു പ്രദർശിപ്പിക്കാം. അതുപോലെ അസുരൻ രാക്ഷസൻ, പൊയ്ക ജലം, വരുണൻ സമുദ്രം ഈ ജോടികളേയും ഏകമുദ്രകൊണ്ടു കാണിക്കാവുന്നതാണു്. ഇത്തരത്തിൽ പല സമാനമുദ്രകളുണ്ടു്. “നാഥഃ പിതാ ഗുരുസ്തുല്യോ ലീലാനൃത്തോത്സവാസ്സമാഃ” എന്നിങ്ങനെ ചിലപ്പോൾ മൂന്നും അപൂർവ്വം നാലും വസ്തുക്കളേയും ഒരേ മുദ്രകൊണ്ടു സൂചിപ്പിക്കാം. രണ്ടു മുദ്രകളെ സംയോജിപ്പിച്ചു വേണം മറ്റു ചില വസ്തുക്കളെ പ്രദർശിപ്പിക്കുവാൻ. അതുകൊണ്ടു് അവയെ മിശ്രമുദ്രകൾ എന്നു പറയുന്നു.
“ഇന്ദ്രശ്ശിഖരമുഷ്ടീ സ്യാൽ പ്രിയോ ഹംസാസ്യമുഷ്ടികഃ
ബ്രഹ്മാ കടകപക്ഷസ്സ്യാൽ ശിവസ്തു മൃഗപക്ഷകഃ”
എന്നും മറ്റും ദീപികയിൽ അവയെ വ്യവസ്ഥപ്പെടുത്തീട്ടുണ്ടു്. ശിഖരം മുഷ്ടി ഈ മുദ്രകളെ യോജിപ്പിച്ചു ദേവേന്ദ്രനേയും ഹംസാസ്യം മുഷ്ടി ഇവയെ യോജിപ്പിച്ചു പ്രിയനേയും സൂചിപ്പിക്കണം. ഇവയെല്ലാമാണു് പ്രസ്തുത ഗ്രന്ഥത്തിലെ വിഷയങ്ങൾ.
പതാകം മുദ്രാഖ്യം കടകം മുഷ്ടി എന്നീ മുദ്രകളെക്കൊണ്ടു പതിനാറു വീതം അറുപത്തിനാലു സംജ്ഞകമുദ്രകളെ പ്രദർശിപ്പിക്കുവാൻ മിക്ക ആട്ടക്കാർക്കും പരിജ്ഞാനമുണ്ടു്. ഇവയെ മാതൃകാ മുദ്രകളെന്നു പറയണം. ഇവയെത്തന്നെയാണു് യഥാക്രമം അണിവിരലിനേയും നടുവിരലിനേയും തള്ളവിരലിനേയും ചൂണ്ടുവിരലിനേയും ആശ്രയിച്ചുള്ള പതിനാറുവീതം മുദ്രകൾ എന്നു ഭാഷയിൽ പറയുന്നതു്. സൂര്യൻ രാജാവു ഗജം സിംഹം കാള മുതലായവയെ പതാക മുദ്രകൊണ്ടും, ബ്രഹ്മാവു് വേദം വൃക്ഷം സ്വർഗ്ഗം ആകാശം ശൃംഖല തുടങ്ങിയവയെ മുദ്രാഖ്യമുദ്ര കൊണ്ടും, വിഷ്ണു ബലഭദ്രൻ ശ്രീരാമൻ ലക്ഷ്മി സ്ത്രീ വീണ മുതലായവയെ കടകമുദ്രകൊണ്ടും, ശൂദ്രൻ യക്ഷൻ വടി വില്ല് യുദ്ധം തുടങ്ങിയവയെ മുഷ്ടിമുദ്രകൊണ്ടും ശാസ്ത്രോക്തമായ രീതിയിൽ അവർ പ്രദർശിപ്പിക്കുന്നു. എന്നാൽ ദീപികയിലെ ഇരുപത്തിനാലു മുദ്രകൾകൊണ്ടുമാത്രം എല്ലാ ശബ്ദങ്ങൾക്കും കൈ കാണിക്കുവാൻ നിവൃത്തിയില്ലാത്തതിനാൽ നന്ദികേശ്വരന്റെ കൃതിയെന്നു് ഐതിഹ്യം ഘോഷിക്കുന്ന അഭിനയദർപ്പണത്തിൽനിന്നും മറ്റും കൂടി ആട്ടക്കാർ ചില മുദ്രകൾ സ്വീകരിച്ചിട്ടുണ്ടു്.
34.2കൊട്ടാരക്കരത്തമ്പുരാൻ
ഇനി കഥകളിപ്രസ്ഥാനത്തിന്റെ ആഗമത്തെപ്പറ്റി സ്വല്പം വിചിന്തനം ചെയ്യാം. ആദ്യകാലത്തു് ആ പ്രസ്ഥാനത്തിന്റെ സംജ്ഞ രാമനാട്ടമെന്നായിരുന്നു. കൊട്ടാരക്കര രാജവംശത്തിലെ ഒരങ്ഗമാണു് അതിന്റെ ഉപജ്ഞാതാവു് എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതകാലമേതെന്നുള്ളതിനെക്കുറിച്ചു പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായഭേദമുണ്ടു്. അതു് കൊല്ലം ഏഴാം ശതകമാണെന്നു് ഒരു പക്ഷമുണ്ടെങ്കിലും ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധമെന്നാണു് എന്റെ അഭ്യൂഹം.
കവിയുടെ പേരും പഴയ ഐതിഹ്യവും
രാമനാട്ടം എന്നു കഥകളി പ്രസ്ഥാനത്തിന്നുപേർ വന്നതു കൊട്ടാരക്കരത്തമ്പുരാൻ രാമായണകഥയെ വിഷയീകരിച്ചു് (1) പുത്രകാമേഷ്ടി, (2) സീതാസ്വയംവരം, (3) വിച്ഛിന്നാഭിഷേകം, (4) ഖരവധം, (5) ബാലിവധം, (6) തോരണയുദ്ധം, (7) സേതുബന്ധനം, (8) യുദ്ധം എന്നിങ്ങനെ എട്ടു് ആട്ടക്കഥകൾ രചിക്കുകനിമിത്തമാണു്. ഉത്തരരാമായണത്തെ അധികരിച്ചു് അദ്ദേഹം ഒരു ആട്ടക്കഥയും നിർമ്മിച്ചിട്ടില്ല. പുത്രകാമേഷ്ടികഥയുടെ ആരംഭത്തിൽ
“പ്രാപ്താനന്തഘനശ്രിയഃ പ്രിയതമശ്രീരോഹിണീജന്മനോ
വഞ്ചിക്ഷ്മാവരവീരകേരളവിഭോ രാജ്ഞസ്സ്വസുസ്സുനുനാ
ശിഷ്യേണ പ്രവണേന ശങ്കരകവേ രാമായണം വർണ്ണ്യതേ,
കാരുണ്യേന കഥാഗുണേന കവയഃ കുർവന്തു തൽ കർണ്ണയോഃ”
എന്നൊരു ശ്ലോകമുണ്ടു്. ഈ ശ്ലോകത്തിൽനിന്നു ആ കൊട്ടാരക്കരത്തമ്പുരാൻ വീരകേരളവർമ്മാ എന്നു പേരുള്ള ഒരു വഞ്ചി മഹാരാജാവിന്റെ ഭാഗിനേയനും ശങ്കരനാമധേയനായ ഒരു കവിയുടെ ശിഷ്യനുമാണെന്നുമാത്രം വെളിപ്പെടുന്നു. ആ ഗുരുവിനെ വിച്ഛിന്നാഭിഷേകത്തിലും യുദ്ധത്തിലും “ശങ്കരഗുരു സമശങ്കരദൃഢമതിശങ്കരഗുരു” എന്നു കവി വാഴ്ത്തുന്നുണ്ടു്. പിന്നെയും വിച്ഛിന്നാഭിഷേകത്തിൽ “വഞ്ചിധരാവരബാല കവിവീരകേരളമാനസവാസ ഹരേ” എന്നും യുദ്ധത്തിൽ “വഞ്ചിവീരകേരളഹൃദയാംബുജനിവാസലോലപദാംബുജം” എന്നും കാണുന്ന പ്രസ്താവനകളിൽ പ്രഥമദൃഷ്ടിയിൽ കവിയുടെ മാതുലന്റെ പേരാണു് ഘടിപ്പിക്കപ്പെട്ടിട്ടുള്ളതു് എന്നു തോന്നുമെങ്കിലും ബാലകപദത്തിന്റെ സാരസ്യംകൊണ്ടു് ആദ്യത്തെ പ്രസ്താവനയിലെങ്കിലുംകവി തന്നെ പരാമർശിക്കുന്നതായി വേണം കരുതുവാൻ. എന്തെന്നാൽ ആധുനികവഞ്ചി രാജ്യത്തിന്റെ പ്രതിഷ്ഠാപകനായ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംവരെ “ബാല” പദംവേണാട്ടിലെ യാതൊരു ശാഖയിൽപ്പെട്ട രാജാക്കന്മാരും സ്വനാമധേയത്തോടുകൂടി ചേർത്തിരുന്നില്ല. ഉണ്ണി എന്നതിന്റെ സംസ്കൃതരൂപമാണു് ബാലൻ എന്നും ഉണ്ണിക്കേരളവർമ്മ എന്നുപേരുള്ള ചില രാജാക്കന്മാർ ഉണ്ടായിരുന്നുവെന്നും ഒരു പൂർവ്വപക്ഷം ഇവിടെ ഉന്നയിക്കുവാൻ പാടില്ലെന്നില്ല. എന്നാൽ പ്രസ്തുത കവിയുടെ കൃതികൾ “വഞ്ചിബാലവീരകേരളവർമ്മരാമായണംകഥകളി” എന്ന പേരിൽ അറിയപ്പെട്ടിരിക്കുന്നതായി ഒരു പഴയ താളിയോലഗ്രന്ഥത്തിൽനിന്നു് എനിയ്ക്കു ഗ്രഹിക്കുവാൻ ഇടവന്നിട്ടുള്ളതിനാൽ കവിയുടെ പേർ തന്നെയാണു് അതെന്നുള്ള എന്റെ നിഗമനം അസ്ഥാനസ്ഥമല്ല. ആ ഗ്രന്ഥത്തിൽത്തന്നെ “വഞ്ചിവരകേരളവിനുതലീല” എന്നും “കൊട്ടാരക്കരെവാഴും ഗൌരീനായകാ ത്വൽപാദാരവിന്ദങ്ങളെപ്പൊഴും ഭജിക്കും ഞങ്ങൾക്കല്പത വരാതെകണ്ടനുഗ്രഹിക്ക നീ” എന്നും “മണികണ്ഠേശ്വരത്തെഴും നീലകണ്ഠ പാലയ” എന്നും “കിംതു മണികണ്ഠേശ്വരത്തുമരുവുന്നൊരു വരദന്തിവദനം നമാമി ചിന്തിതാപ്തയേ” എന്നും “ആര്യങ്കാവിൽ ശാസ്താരം സാദരം നൌമി” എന്നുമുള്ള വരികൾ അപ്രകാശിതമായ ഒരുപദത്തിൽ കാണ്മാനുണ്ടു്. കൊട്ടാരക്കര ശിവക്ഷേത്രം ഇക്കാലത്തു സർക്കാർ വകയാണു്. പണ്ടു് ആ ക്ഷേത്രം കൊട്ടാരക്കര രാജാക്കന്മാരുടെയായിരുന്നു. അതിന്നടുത്തുതന്നെയുള്ള മണികണ്ഠേശ്വരത്തു് അവർക്കു് ഒരു കോവിലകമുണ്ടായിരുന്നതിനു രേഖയുണ്ടു്. ആര്യങ്കാവു് അക്കാലത്തു് അവരുടെ സംസ്ഥാനത്തിൽ പെട്ടിരുന്നു. ഇന്നും അവിടുത്തെ ശാസ്തൃക്ഷേത്രം സുപ്രസിദ്ധമാണല്ലോ.
അതിരിക്കട്ടെ. രാമനാട്ടത്തിന്റെ ആഗമനത്തെപ്പറ്റിയുള്ള പരമ്പരാഗതമായ കഥ താഴെക്കാണുന്ന വിധത്തിൽ സംഗ്രഹിക്കാം. ക്രി. പി. പന്ത്രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന മഹാകവി ജയദേവന്റെ ഗീതഗോവിന്ദം കേരളത്തിൽ പ്രചരിച്ചുതുടങ്ങിയപ്പോൾ അതു കേരളീയർ രംഗത്തിൽ പ്രയോഗിക്കുവാൻ തുടങ്ങി. ആ ദൃശ്യകാവ്യത്തെ അഷ്ടപദിയാട്ടമെന്നു പറയുന്നു. അഷ്ടപദിയാട്ടമാണു് കോഴിക്കോട്ടു മാനവേദരാജാവിന്റെ കൃഷ്ണനാട്ടത്തിന്നു മാർഗ്ഗദർശനം ചെയ്തതു്. കൃഷ്ണനാട്ടത്തെപ്പറ്റി സവിസ്തരമായി മുപ്പത്തിമൂന്നാമധ്യായത്തിൽ വിസ്തരിച്ചിട്ടുണ്ടല്ലോ. അങ്ങനെ മാനവേദൻതമ്പുരാൻ ആ ആട്ടത്തിനു പ്രതിഷ്ഠ നല്കിയപ്പോൾ കൊട്ടാരക്കരത്തമ്പുരാൻ തന്റെ കോവിലകത്തെ ഒരടിയന്തിരത്തിന്നു കൃഷ്ണനാട്ടക്കാരെ അയച്ചുതരണമെന്നു മാനവേദനോടു അപേക്ഷിക്കുകയും ആ ആട്ടം ആടിക്കണ്ടു രസിക്കുവാൻ വൈദുഷ്യമുള്ളവർ തെക്കൻദിക്കുകളിൽ ഇല്ലെന്നു് അദ്ദേഹം മറുപടി അയയ്ക്കുകയാൽ പ്രതികാരേച്ഛ നിമിത്തം രാമനാട്ടം എന്നൊരു പുതിയ ദൃശ്യകലാപ്രസ്ഥാനം ആ പ്രത്യുൽപന്നമതി ഉൽഘാടനം ചെയ്യുകയും ചെയ്തു. ഈ ഐതിഹ്യത്തിന്നു വളരെ പഴക്കമുണ്ടു്. സർവാധികാര്യക്കാർ 1056-ൽ പ്രസിദ്ധീകരിച്ച മലയാളഭാഷാചരിത്രം ഒന്നാം പതിപ്പിൽത്തന്നെ അതു സംക്ഷേപിച്ചിട്ടുണ്ടു്.
പക്ഷാന്തരം
ഈ ഐതിഹ്യത്തെയും കവിയുടെ കാലത്തെയും തിരസ്കരിക്കുന്ന ഒരു മതാന്തരം ശിരോമണി പി. കൃഷ്ണൻ നായർ ഉന്നയിക്കുന്നു. കൊട്ടാരക്കരത്തമ്പുരാൻ തന്റെ ഗുരു ശങ്കരകവിയാണെന്നു പറഞ്ഞിരിക്കുന്ന സ്ഥിതിക്കു് അദ്ദേഹം ശ്രീകൃഷ്ണവിജയകർത്താവും ഉദ്ദണ്ഡശാസ്ത്രിയുടെ സമകാലീനനുമായ കോലത്തുനാട്ടിലെ ശങ്കരകവിയായിരിക്കുവാനാണു് എളുപ്പം. കൊല്ലം 507 മുതൽ 510 വരെ രാജ്യഭാരം ചെയ്ത കൊല്ലത്തെ സർവാംഗനാഥൻ ആദിത്യവർമ്മ മഹാരാജാവു് ഇളയിടത്തു സ്വരൂപമെന്നപേരിൽ ഒരു ശാഖ കൊട്ടാരക്കരെ സ്ഥാപിച്ചതായി ഒരു തിരുവിതാംകൂർ ചരിത്രപുസ്തകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ തെളിവനുസരിച്ചു നോക്കുമ്പോൾ ശങ്കരകവിയുടെ കാലത്തു കൊട്ടാരക്കരവംശം ഉണ്ടായിരുന്നതായി കാണാം. “പ്രാപ്താനന്ത” എന്ന ശ്ലോകത്തിലെ “വിഭു” ശബ്ദത്തിനു പെരുമാൾ എന്നു് അർത്ഥഗ്രഹണം ചെയ്യണം. ചേരരാജവംശം നശിച്ചതോടുകൂടി പെരുമാൾ എന്ന ബിരുദം കൊല്ലത്തെ (കൂപക) രാജാക്കന്മാരിലും ആ സ്വരൂപം ക്ഷയോന്മുഖമായതോടുകൂടി തിരുവിതാംകൂർ രാജവംശത്തിലും സംക്രമിച്ചതായി ഊഹിക്കാം. ആ വഴിക്കു നോക്കുമ്പോൾ കൊട്ടാരക്കരത്തമ്പുരാൻ തന്റെ മാതുലനെന്നു പറയുന്ന വീരകേരളൻ കൊല്ലത്തെ രാജാവാണെന്നു സിദ്ധിക്കുന്നു. “സ്വസ്ത്യസ്തു ജയസിംഹസ്യ വീരകേരളവർമ്മണഃ” എന്നു കൊല്ലത്തു ഗണപതിനടയിൽ കൊത്തിയിട്ടുള്ള ഒരു ശിലാശാസനമുണ്ടു്. ആ ശാസനത്തിന്റെ കാലം 671-ആമാണ്ടാണു്. 659 മുതൽ 672 വരെ രാജ്യം ഭരിച്ചിരുന്ന ആ വീരകേരളവർമ്മാവിന്റെ വാഴ്ചക്കാലത്താണു് കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമ്മിച്ചതെന്നു നിശ്ചയിക്കാം. കൃഷ്ണനാട്ടം അയച്ചുകൊടുക്കാത്ത വാശിയാണു് അദ്ദേഹം രാമനാട്ടമുണ്ടാക്കിയതു് എന്നുള്ള ഐതിഹ്യത്തിനു വിരുദ്ധമായി, രാമനാട്ടം അയച്ചു കൊടുക്കാത്ത വാശിയാലാണ് മാനവേദൻ തമ്പുരാൻ കൃഷ്ണനാട്ടമുണ്ടാക്കിയതെന്നും ഐതിഹ്യമുണ്ടു്. അതുകൊണ്ടു കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണു് രാമനാട്ടത്തിന്റെ ആവിർഭാവമെന്നു കരുതുന്നതിൽ അസാംഗത്യമില്ല. ഇവയെല്ലാമാണു് അദ്ദേഹത്തിന്റെ പ്രധാന വാദമുഖങ്ങൾ.
പക്ഷാന്തരപരിശോധന
ഇളയിടത്തുസ്വരൂപമെന്നും കുന്നിന്മേൽസ്വരൂപമെന്നുംകൂടി പേരുള്ള കൊട്ടാരക്കരരാജവംശം വേണാട്ടു രാജവംശത്തിന്റെ ഒരു അകന്ന ശാഖയാണെന്നുള്ളതിനെപ്പറ്റി അഭിപ്രായഭേദമില്ല. ആദ്യകാലത്തു് ഒന്നായിരുന്ന വേണാട്ടു രാജകുടുംബം പിന്നീടു തൃപ്പാപ്പൂരെന്നും കൊല്ലമെന്നും രണ്ടു സ്വരൂപങ്ങളായി പിരിയുകയും തൃപ്പാപ്പൂരിന്റെ ശാഖകളായി നെടുമങ്ങാട്ടു പേരകത്താവഴിസ്വരൂപവും, കൊട്ടാരക്കരസ്വരൂപവും പിൽക്കാലത്തു് ആവിർഭവിക്കുകയും ചെയ്തു. കൊട്ടാരക്കരശാഖ സ്ഥാപിച്ചതു് ആദിത്യവർമ്മ മഹാരാജാവാണെന്നുള്ളതിന്നു യാതൊരു തെളിവുമില്ല. 520 മിഥുനം 32-ആനുയിലെ ഒരു മതിലകം രേഖയിൽ കുന്നിന്മേൽ സ്വരൂപത്തിലെ വീരകേരളവർമ്മനെപ്പറ്റി പറയുന്നതുകൊണ്ടു് അതിനു മുൻപുതന്നെ ആ സ്വരൂപം സ്ഥാപിതമായിക്കഴിഞ്ഞിരുന്നു എന്നുള്ളതിനു സംശയമില്ല. “വിഭു” പദത്തിനു് രാജാവെന്നല്ലാതെ പെരുമാൾ എന്നർത്ഥം ഗ്രഹിക്കേണ്ടതില്ല. “വിഭുഃ പ്രഭൗ സർവഗതേ” എന്നു മേദിനീകോശം. പെരുമാൾ എന്ന ബിരുദം ദേശിങ്ങനാട്ടുസ്വരൂപം ക്ഷയോന്മുഖമായതിനുമേലാണു് തൃപ്പാപ്പൂർസ്വരൂപത്തിലേയ്ക്കു സംക്രമിച്ചതു് എന്നു പറയുന്നതു ചരിത്രവിരുദ്ധമാകുന്നു. “കുലശേഖരപ്പെരുമാൾ” എന്നതാണു് ആ ബിരുദത്തിന്റെ സമ്പൂർണ്ണരൂപം. അതു തൃപ്പാപ്പൂരിലേയോ ദേശിങ്ങനാട്ടിലേയോ അങ്ഗങ്ങൾ അവർ സിംഹാസനാരൂഢരായതിനുമേൽ ഹിരണ്യഗർഭവും തുലാപുരുഷദാനവും നടത്തിയതിനുശേഷമല്ലാതെ സ്വീകരിച്ചുവന്നില്ല. പേരകത്താവഴിയിലേയും കുന്നുന്മേൽ സ്വരൂപത്തിലേയും അങ്ഗങ്ങൾക്കു് അതിനു് അവകാശമില്ലായിരുന്നു. രവിവർമ്മാ എന്ന തിരുനാമത്തിൽ രണ്ടു രാജാക്കന്മാർ തൃപ്പാപ്പൂർ സ്വരൂപത്തിൽ 767 മുതൽ 784 വരെയും 786 മുതൽ 838 വരെയും രാജ്യഭാരം ചെയ്തു. ആ രണ്ടു പേർക്കും കുലശേഖരപ്പെരുമാൾ എന്ന ബിരുദം ഉണ്ടായിരുന്നതായി മതിലകം രേഖകളിൽ നിന്നും മറ്റും അസന്ദിഗ്ദ്ധമായി വെളിപ്പെടുന്നു. അന്നു ദേശിങ്ങ നാട്ടിനു യാതൊരു ശക്തിക്ഷയവും സംഭവിച്ചിരുന്നുമില്ല. പ്രത്യുത ഉണ്ണിക്കേരളവർമമാ എന്ന പേരിൽ അതിപ്രബലനായ ഒരു രാജാവു് ആ നാടു വാണിരുന്നതായും കാണുന്നു. എന്നു മാത്രമല്ല ദ്വിതീയജയസിംഹബിരുദത്താൽ വിദിതനായ വീര കേരളവർമ്മത്തമ്പുരാൻ കുലശേഖരപ്പെരുമാളായിരുന്നുമില്ല. അദ്ദേഹം രാജ്യം ഭരിച്ചതു് ഉദ്ദേശം 660 മുതൽ 675 വരെയാണു്. ഇതെല്ലാം വസ്തുതത്വത്തിന്റെ സമ്യഗ്ബോധനത്തിനുവേണ്ടി ഇവിടെ പ്രസ്താവിക്കുന്നു എന്നേയുള്ളു.
“പ്രാപ്താനന്താ’’ദിശ്ലോകത്തിന്റെ അർത്ഥം
പ്രാപ്താനന്ത എന്ന ശ്ലോകത്തിന്റെ അർത്ഥം ഞാൻ ധരിച്ചിരിക്കുന്നതു് താഴെകാണുന്ന വിധത്തിലാണു്. 798-ആണ്ടു കർക്കടകമാസം 2-ആനു “ഇരവിവർമ്മരായ ചിറവായി മൂത്തിരുന്നരുളിയ ഇടത്തിൽ പണ്ടാരത്തിൽ തിരുവനന്തപുരത്തു കരുപ്പൂക്കോയിക്കൽ തെക്കെപ്പുറത്തു് ഇലങ്കക്കെട്ടിൽ എഴുന്നരുളിയിരുന്നു പൂശം തിരുനാൾ തിരുവവതാരം ചെയ്തരുളിയ നയിനാർ വീരകേരള വർമ്മരായ കുന്നുമ്മേൽ ഇളയിടത്തു മൂത്തിരുന്നരുളിയിടത്തിൽ പണ്ടാരത്തിലെ തൃപ്പാപ്പൂർസ്വരൂപത്തിൽ ഉടയതാക ദത്തുകൊള്ളുകയും തടിനയിനാര ഇളയിടത്തു മൂത്തിരുന്നരുളിയിടത്തിൽ പണ്ടാരത്തിൽ രേവതിതിരുനാൾ തിരുവവതാരം ചെയ്തരുളിയ നയിനാർ ഇരവിവർമ്മരായ ചിറവായി മൂത്തിരുന്നരുളിയ ഇടത്തിൽ പണ്ടാരത്തിലേയും” ആ രാജകുടുംബത്തിലെ മറ്റു ചില അങ്ഗങ്ങളെയും കുന്നുമ്മേൽ ഇടയിടത്തു സ്വരൂപത്തിലേയ്ക്കു് ഉടയതാക “ദത്തുകൊള്ളുക”യും ചെയ്തു് ദത്തോല പകർന്നതായി മതിലകം രേഖകളിൽ കാണുന്നു. കുന്നുമ്മേൽ സ്വരൂപത്തിലേയ്ക്കു “വഞ്ചി” ബിരുദം സിദ്ധിച്ചതു് ആ ദത്തുവഴിക്കാണു്. അതിനുമുൻപു് ആ രണ്ടു സ്വരൂപങ്ങൾക്കും തമ്മിൽ അത്തരത്തിലുള്ള ഒരു ബന്ധമുണ്ടായിരുന്നതിന്നു ലക്ഷ്യമൊന്നുമില്ല. ദേശിങ്ങനാടു് ഉണ്ണിക്കേരളവർമ്മരാജാവിന്റെ സഹോദരീപുത്രനെന്നു കൊട്ടാരക്കരസ്വരൂപത്തിലെ ഒരു ഇളമുറത്തമ്പുരാൻ തന്നെപ്പറ്റി വ്യപദേശിക്കുന്നതിനു പ്രസക്തിയില്ലാത്തതിനാൽ അദ്ദേഹമായിരിക്കുകയില്ല പ്രസ്തുതപദ്യത്തിൽ സ്മൃതനായ വീരകേരളൻ. പ്രാപ്താനന്തഘനശ്രിയഃ എന്ന പദത്തിനു് അനന്തഘനമായ സമ്പത്തു് (ദത്തുമൂലം) ലഭിച്ചവൻ എന്നും അനന്തമായ മേഘഭാസ്സോടുകൂടിയ (തിരുവനന്തപുരത്തെ) ശ്രീപത്മനാഭന്റെ സന്നിധിയെ (ദത്തുമൂലം) പ്രാപിച്ചവൻ എന്നും അർത്ഥം കല്പിക്കാം. “പ്രിയതമശ്രീരോഹിണീ ജന്മനഃ” എന്ന പദർത്തിന്റെ അർത്ഥം സുഹൃത്തമനായ രോഹിണീജാതനോടുകൂടിയവൻ എന്നാണല്ലോ. ആരാണു് ഈ രോഹിണീജാതൻ? രോഹിണി എന്നാൽ “ചിത്രാരേവതീ രോഹിണീഭ്യഃ സ്ത്രിയാമുപസംഖ്യാനം” എന്ന വാർത്തികമനുസരിച്ചു രോഹിണീനക്ഷത്രജാത എന്നർത്ഥം. ആ നക്ഷത്രത്തിൽ ജനിച്ച ഒരു തമ്പുരാട്ടിയാണു് 767 മുതൽ 784 വരെ വേണാടു ഭരിച്ച വിശ്രുതനായ രവിവർമ്മകുലശേഖരപ്പെരുമാളുടെ മാതാവു് എന്നുള്ളതിനു രേഖയുണ്ടു്. ആ വഴിക്കു രവിവർമ്മ കുലശേഖരൻ രോഹിണീജന്മാവാണന്നു സിദ്ധിക്കുന്നു. അദ്ദേഹവും കവിയുടെ മാതുലനായ വീരകേരളനും സുഹൃത്തമന്മാരായിരുന്നിരിക്കണം. എന്തിനാണു് രവിവർമ്മകുലശേഖരന്റെ കാര്യത്തിൽ ആ വളച്ചുകെട്ടിനു പോയതു് എന്നു ചോദിച്ചാൽ ശ്ലേഷഭംഗികൊണ്ടു കവിക്കു ബലഭദ്രനെക്കൂടി വിവക്ഷിക്കേണ്ടിയിരുന്നതുകൊണ്ടാണു് എന്നു പര്യാപ്തമായ സമാധാനവുമുണ്ടു്. 798-ലെ ദത്തിൽ ഭാഗഭാക്കായ വീരകേരളന്റെ ഭാഗിനേയനായ കവി മാനവേദന്റെ കാലത്തു ജീവിച്ചിരുന്നിരിക്കുവാൻ ഇടയുണ്ടല്ലോ.
ശങ്കരകവി
ഞാൻ നിർദ്ദേശിക്കുന്ന കാലഘട്ടത്തിൽ ഒരു ശങ്കരകവിയെ കണ്ടുകിട്ടുന്നില്ല എന്നുള്ള വസ്തുത സമ്മതിക്കാവുന്നതുതന്നെ. പക്ഷേ അദ്ദേഹം ജന്മനാ ആന്തരാളികനായ സാക്ഷാൽ ശങ്കരകവിയല്ലെന്നും ഏതോ ഒരു ബ്രാഹ്മണനായിരുന്നു എന്നും കവിതന്നെ നമ്മെ അറിയിക്കുന്നുണ്ടെന്നാണു് എനിക്കു തോന്നുന്നതു്. “ശങ്കരഗുരുസമ ശങ്കരദൃഢമതി ശങ്കരഗുരുപൂജിതപാദ” എന്ന പംക്തിയിൽ അദ്ദേഹം തന്റെ ഗുരുവിനെ ശങ്കരഭഗവൽപാദരോടാണല്ലോ ഉപമിക്കുന്നതു്. അതു് അന്നത്തെ കാലസ്ഥിതിക്കു് ഒരു അബ്രാഹ്മണന്റെ വിഷയത്തിൽ അദ്ദേഹം ചെയ്തിരിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. ശ്രീകൃഷ്ണവിജയകാരനെ ശങ്കര (ദൃഢമതി)ഭക്തനായും അറിഞ്ഞിട്ടില്ല. കോലത്തു നാട്ടിലെ ശങ്കരകവി ഒരു ദേവീഭക്തനും കൃഷ്ണഭക്തനുമായിരുന്നു എന്നല്ലാതെ ശങ്കരഭക്തനോ രാമഭക്തനോ ആയിരുന്നു എന്നുള്ളതിനു യാതൊരു ലക്ഷ്യവുമില്ലാത്തതിനാൽ ‘ശങ്കരഗുരുപൂജിതപാദ’നെന്നു രണ്ടാവൃത്തി ശ്രീരാമനെ കവി വർണ്ണിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഗുരു മറ്റൊരു ശങ്കരകവിയായിരിക്കുവാനാണു് ന്യായം കൂടുതലായി കാണുന്നതു്. പുത്രകാമേഷ്ടിയുടെ ആരംഭത്തിൽ “കരധൃത ശരചാപം നൗമി വില്വാദ്രിനാഥം” എന്നവസാനിക്കുന്ന ഒരു ശ്ലോകമുണ്ടല്ലോ. കവിക്കു തിരുവില്വാമലയുമായി വല്ല ബന്ധവുമുണ്ടായിരുന്നുവോ എന്നും അദ്ദേഹത്തിന്റെ ഗുരുകുലം അവിടെയെങ്ങാനുമായിരുന്നുവോ എന്നും നിപുണമായി അന്വേഷിക്കേണ്ടതുണ്ടു്.
ഐതിഹ്യചർച്ച
ഐതിഹ്യത്തെ മാത്രം ആസ്പദമാക്കി ഒരു ചരിത്രസംഭവത്തിന്റെയും കാലം നിർണ്ണയിക്കുവാൻ പാടുള്ളതല്ല എന്നുതന്നെയാണു് എന്റേയും പക്ഷം. എന്നാൽ ഒരൈതിഹ്യത്തിനു പ്രാക്തനത്വവും സാർവത്രികത്വവുമുണ്ടെങ്കിൽ അതു് അസംബന്ധമല്ലാതിരിക്കുന്നിടത്തോളം കാലം സർവഥാതിരസ്കാര്യമാണെന്നും എനിക്കു് അഭിപ്രായമില്ല. രാമനാട്ടം വടക്കോട്ടു് അയച്ചുകൊടുക്കാത്ത വാശിയാലാണു് മാനവേദൻ കൃഷ്ണനാട്ടം രചിച്ചതു് എന്നൊരു കഥ ഞാൻ കേൾക്കുന്നതു് ഇപ്പോൾ മാത്രമാണു്. ഇതിനെപ്പറ്റി കൃഷ്ണൻനായർക്കു വേണ്ട അറിവു് അതിന്റെ പൂർണ്ണരൂപത്തിൽ നല്കിയതു കൊട്ടാരക്കരക്കാരനായ ഒരു മാന്യനാണു്. ആ മാന്യൻ പറയുന്നതു, തിരുനെൽവേലിക്കാരനായ ഒരു ബ്രാഹ്മണപണ്ഡിതൻ ഒരിക്കൽ കൊട്ടാരക്കര വന്നു രാമനാട്ടം കണ്ടു് അതിന്റെ മാഹാത്മ്യം കോഴിക്കോട്ടു ചെന്നു സാമൂതിരിയെ വർണ്ണിച്ചു കേൾപ്പിച്ചു എന്നും അതു കേട്ടു് ആ ആട്ടക്കാരെ കോഴിക്കോട്ടു് അയച്ചുകൊടുക്കണമെന്നു സാമൂതിരി കൊട്ടാരക്കര തമ്പുരാനെ അറിയിച്ചു എന്നും അവരെ കൊട്ടാരക്കര കുലശേഖരക്ഷേത്രത്തിനു വെളിയിൽ ആട്ടത്തിനു് അയയ്ക്കാൻ പാടുള്ളതല്ലെന്നു കൊട്ടാരക്കരത്തമ്പുരാൻ പറഞ്ഞൊഴിഞ്ഞതിനാൽ കാഞ്ചീപുരത്തുനിന്നു ഒരു വൈഷ്ണവബ്രാഹ്മണനെ വരുത്തി അദ്ദേഹത്തിന്റെ സഹായത്തോടുകൂടി ഒരു നമ്പൂരിയെക്കൊണ്ടു് അഷ്ടപദിയാട്ടം ഉണ്ടാക്കിച്ചു എന്നും അതു കാഞ്ചീപുരത്തും ഗുരുവായൂരിലും അഭിനയിക്കപ്പെട്ടു എന്നും കാലാന്തരത്തിൽ മാനവേദരാജാവു് കൃഷ്ണനാട്ടം നിർമ്മിച്ചപ്പോൾ ആ അഷ്ടപദിയാട്ടം അസ്തംഗതമായി എന്നും മറ്റുമാണു്. തിരുനെൽവേലിക്കാരനായ ബ്രാഹ്മണപണ്ഡിതനും സാമൂതിരിപ്പാടും അത്ഭുതസ്തിമിതന്മാരാകത്തക്കവണ്ണമുള്ള യാതൊരു ഗുണവും കൊട്ടാരക്കരയാട്ടക്കഥകൾക്കില്ലെന്നും, സാമൂതിരിപ്പാട്ടിലെ സദസ്യന്മാർ വിചാരിച്ചാൽ അതിനെക്കാൾ പതിന്മടങ്ങു മനോഹരങ്ങളായ ദൃശ്യങ്ങൾ രചിക്കുവാൻ കഴിഞ്ഞിരുന്നിരിക്കുമെന്നും, സർവ്വതന്ത്രസ്വതന്ത്രനായ മാനവേദരാജാവിനു് അത്തരത്തിൽ അസ്തമിതമാകാവുന്ന ഒരു അഷ്ടപദിയാട്ടത്തിന്റെ ഹസ്താവലംബം കൃഷ്ണനാട്ടത്തിന്റെ നിർമ്മിതിക്കു് അശേഷം ആവശ്യകമല്ലെന്നുമുള്ള വസ്തുതകൾ ബോധമുള്ള വിമർശകന്മാർക്കു മേൽ സംക്ഷേപിച്ച ഐതിഹ്യത്തെ, അതു കൊട്ടാരക്കരയ്ക്കു് എത്രതന്നെ അഭിമാനജനകമായാലും അംഗീകരിക്കാൻ നിർവ്വാഹമില്ല. കൃഷ്ണനാട്ടമയച്ചു കിട്ടാത്ത വാശികൊണ്ടാണു് കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമ്മിച്ചതെന്ന പൂരാവൃത്തത്തിൽ എനിക്കു പൂർണ്ണമായ വിശ്വാസമില്ല. ഒരു ചെറിയ സംസ്ഥാനത്തിലെ രാജകുമാരൻ അന്നത്തെ അതിപ്രതാപശാലികളിൽ അഗ്രഗണ്യനായ സാമൂതിരിയോടു കൃഷ്ണനാട്ടക്കാരെ അയച്ചുകൊടുക്കുവാൻ ആവശ്യപ്പെട്ടിരുന്നു എങ്കിൽ അതു കവിത്വം നിമിത്തവും മറ്റുമുള്ള പരസ്പരസൗഹാർദ്ദത്തെ — പരമാണുപർവ്വതങ്ങളുടെ രീതിയിൽ എന്നുതന്നെ വയ്ക്കുക — പുരസ്കരിച്ചായിരിക്കുവാൻമാത്രമേ തരമുള്ളൂ.
കോഴിക്കോട്ടുമായി ശത്രുതയിൽ വർത്തിച്ചിരുന്ന കൊച്ചിയിൽക്കൂടി തന്റെ ആട്ടക്കാരെ അയയ്ക്കുന്നതിനുള്ള വൈമനസ്യം കൊണ്ടോ, കൊട്ടാരക്കരത്തമ്പുരാന്റെ പദവി ആ സൗജന്യത്തിനു് അർഹമല്ലെന്നു കരുതിയോ, തെക്കൻദിക്കുകളിൽ പണ്ഡിതന്മാർക്കുപോലും ദുരവഗാഹമായ കൃഷ്ണനാട്ടത്തിന്റെ അർത്ഥം ശരിക്കു ഗ്രഹിക്കുവാൻ കഴിവുള്ള പണ്ഡിതന്മാർ (അവരിൽ കഷ്ടിപിഷ്ടിക്കാരനായ തമ്പുരാനും ഉൾപ്പെടുമല്ലോ) ഇല്ലെന്നുവച്ചോ, കാരണമെന്തായാലും, സാമൂതിരി ആ അപേക്ഷയെ അംഗീകരിച്ചില്ല. തദനന്തരം തമ്പുരാൻ തന്റെ പരിമിതമായ വാസനയ്ക്കും വ്യുൽപത്തിക്കും അനുഗുണമായി കൃഷ്ണനാട്ടത്തെ അനുകരിച്ചു് അതുപോലെ എട്ടു ദിവസംകൊണ്ടു് അഭിനയിക്കേണ്ടവിധത്തിൽ രാമനാട്ടം നിർമ്മിച്ചു. ഏതാവന്മാത്രമായിരിക്കും പഴയ ഐതിഹ്യത്തിന്റെ ബീജമെന്നു ഞാൻ സങ്കല്പിക്കുന്നു.
അഷ്ടപദിയാട്ടം
അഷ്ടപദിയാട്ടം കണ്ടാണു് മാനവേദരാജാവു് കൃഷ്ണനാട്ടം നിർമ്മിച്ചതു് എന്നു് ആരും അഭിപ്രായപ്പെടുന്നില്ല. അഷ്ടപദിയാട്ടഗ്രന്ഥം ഞാനും കണ്ടിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ ഉപോൽഘാതത്തിലുള്ള ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
“നത്വാ ശ്രീദന്തളീശാലയകൃതനിലയം
ദന്തിരാജാനനം തം
തദ്ഭക്തം വാസുദേവാഭിധനൃപതിവരം
രാമവർമ്മാഭിധോസൗ
ശ്രോത്രപ്രീത്യേകപാത്രം നൃപകൃതസരണി
ഗ്ഗീതഗോവിന്ദകാവ്യം
നേത്രപ്രീത്യൈ ച നാട്യേ നയതി തദധുനാ
സന്തു സന്തഃ പ്രസന്നാഃ.
ഇടപ്പള്ളിയിൽ വിഘ്നേശ്വരഭക്തനായി വാസുദേവൻ എന്നൊരു വലിയ തമ്പുരാനുണ്ടായിരുന്നു. പുണർതം നക്ഷത്രത്തിൽ 973-ആണ്ടു ജനിച്ച അദ്ദേഹത്തിനു മുപ്പത്തൊന്നാമത്തെ വയസ്സിൽ മൂപ്പുകിട്ടി. ആ കോവിലകത്തു തൽപുത്രശാസ്ത്രദേശികത്വംകൊണ്ടു മാനിതനും ഏകാദശീഗ്രാമവാസിയായ മംഗലശ്രോണി)ശ്ശേരി നമ്പൂരിയുടെ ശിഷ്യനും കാവ്യനാടകാലങ്കാരതർക്കജ്യോതിർവ്യാകരണശാസ്ത്രനൈപുണ്യവാനുമായി രാമവർമ്മനെന്ന പേരിൽ ഒരു തിരുമുല്പാടുണ്ടായിരുന്നു. തമ്പുരാന്റെ ആജ്ഞയനുസരിച്ചു് അദ്ദേഹം തന്റെ ശിഷ്യനും തൌര്യത്രിക വേദിയുമായ മറ്റൊരു രാമവർമ്മന്റെ സാഹായത്തോടുകൂടി 1019-ആണ്ടു കന്നിമാസം 25-ആംനു ശ്രീഗീതഗോവിന്ദമെന്ന ഗീതപ്രബന്ധത്തെ കഥകളിമാർഗ്ഗേണ നാട്യാനുഗുണമാക്കി, രാധാവിരഹം, രാധാസന്ദേശം, രാധാസമാഗമം ഇങ്ങനെ മൂന്നു ദിവസത്തെ ആട്ടമാക്കി കല്പിച്ചു.” ഇങ്ങനെയാണു് ആ ഗ്രന്ഥത്തിന്റെ ആവിർഭാവം. ഗീതഗോവിന്ദത്തിന്റെ അർത്ഥം മലയാളത്തിൽ വിവരിക്കുകയും ആട്ടക്കാർക്കു് ആടുന്നതിനുവേണ്ട നിർദ്ദേശങ്ങൾ നല്കുകയുമല്ലാതെ തിരുമുല്പാടു് മറ്റൊന്നും ചെയ്തിട്ടില്ല. എന്നാൽ അതിന്നു വളരെ മുൻപുതന്നെ തിരുവിതാംകൂറിൽ കൃഷ്ണനാട്ടം എന്ന പേരിൽ ഒരു ദൃശ്യകലാപ്രസ്ഥാനം പ്രചരിച്ചിരുന്നു. 910-ആണ്ടിലെ അല്പശി ഉത്സവത്തിൽ തിരുവനന്തപുരത്തു ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ കരമന സുബ്രഹ്മണ്യശാസ്ത്രികളുടെ വകയായി കൃഷ്ണനാട്ടം ആടിക്കുകയുണ്ടായി. 940-ആണ്ടത്തെ അല്പശി ഉത്സവത്തിൽ കൊല്ലം മാവേലിക്കര അമ്പലപ്പുഴ എന്നീ മൂന്നു സ്ഥലങ്ങളിൽനിന്നു മൂന്നു യോഗക്കാർ കൃഷ്ണനാട്ടം കളിക്കുവാൻ എത്തിയിരുന്നു. കൊല്ലത്തെ യോഗത്തിൽ മുപ്പത്താറും മാവേലിക്കരയോഗത്തിൽ മുപ്പതും അമ്പലപ്പുഴ യോഗത്തിൽ മുപ്പതും പേർ ഉൾപ്പെട്ടിരുന്നതായി കാണുന്നു. അവരിൽ ചില ഭാഗവതന്മാർ മാത്രം ബ്രാഹ്മണരും ശേഷം പേർ നായന്മാരുമായിരുന്നു. മേളക്കാരുടെ സംഖ്യയിൽനിന്നു ഗീതഗോവിന്ദകഥ മാത്രമല്ല കൃഷ്ണനാട്ടത്തിലെ ഇതിവൃത്തമെന്നും ദശമത്തിലെ കഥ ആദ്യന്തം അവർ അഭിനയിച്ചിരുന്നു എന്നും ഊഹിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട്ടെ കൃഷ്ണനാട്ടക്കാർ തെക്കൻപ്രദേശങ്ങളിൽ വരാത്തതു നിമിത്തം തിരുവിതാംകൂറിലെ പല ഭാഗങ്ങളിലും ആ ആട്ടം തന്നെ യഥാശക്തി മറ്റൊരു പ്രകാരത്തിൽ അഭിനയിക്കുവാൻ യോഗങ്ങൾ ഉണ്ടായി എന്നും വിചാരിക്കാവുന്നതാണു്. കോഴിക്കോട്ടെ അഭിനയത്തിന്റെ ഒരു ക്ഷീണമായ അനുകരണമെന്നുള്ളതിൽ കൂടുതലായി അതു നമ്മുടെ പരിഗണനയെ അർഹിക്കുന്നില്ല. കൊച്ചിയിൽ അത്തരത്തിൽ പ്രത്യേകം ഒരു കൃഷ്ണനാട്ടം ഉത്ഭവിച്ചതായി അറിവില്ല. ഗീതഗോവിന്ദം ഏകദേശം അതു് ആവിർഭവിച്ച കാലംമുതല്ക്കുതന്നെ കേരളത്തിൽ പ്രചരിച്ചിരുന്നു എങ്കിലും അതു ചാക്കിയാന്മാരോ മറ്റാരെങ്കിലുമോ അഭിനയിച്ചിരുന്നു എന്നുള്ളതിനു ലക്ഷ്യമില്ല. എന്നാൽ ആ കാവ്യരത്നവും അതിനെ അനുകരിച്ചുള്ള ഭാനുദത്തന്റെ ഗീതഗൌരീപതികാവ്യവും (ക്രി. പി. പതിനഞ്ചാംശതകം) മറ്റും അഭിനയത്തിനു യോജിപ്പിക്കാവുന്ന രീതിയിലാണു് രചിച്ചിരിക്കുന്നതു് എന്നുള്ള വസ്തുത ശ്രദ്ധേയമാകുന്നു. ഗീത ഗോവിന്ദംതന്നെ ജയദേവൻ പല ദേശങ്ങളിൽ കൊണ്ടുനടന്നു ഗാനംചെയ്യുകയും ആ അവസരങ്ങളിൽ അദ്ദേഹത്തിന്റെ ധർമ്മപത്നിയായ പത്മാവതി അതിനനുരൂപമായി നർത്തനം ചെയ്യുകയും ചെയ്തിരുന്നു എന്നു് പ്രസിദ്ധമാണല്ലോ. ശ്ലോകങ്ങളും പദങ്ങളും ഇടകലർത്തി ശ്ലോകത്തിൽ കഥയും പദത്തിൽ സംഭാഷണവും വർണ്ണിക്കുകയാണു് ആ മാതിരി കൃതികളിലെ കവനരീതി. ഗീതഗോവിന്ദത്തെ അനുകരിച്ചാണു് പണ്ഡിത വരേണ്യനായ മാനവേദൻ കൃഷ്ണനാട്ടം നിർമ്മിച്ചതെന്നു മുപ്പത്തിമൂന്നാമധ്യായത്തിൽ ഉപപാദിച്ചിട്ടുണ്ടു്. ആകെക്കൂടി അദ്ദേഹത്തിന്റെ കാലംവരെ കേരളത്തിൽ ബ്രാഹ്മണർക്കും മറ്റും പ്രധാനമായി കൂടിയാട്ടവും മറ്റുള്ളവർക്കു കോലംതുള്ളൽ മുതലായ ചില ഗ്രാമീണനൃത്യങ്ങളുമല്ലാതെ വേറെ ദൃശ്യകലകൾ ഉണ്ടായിരുന്നതായി തോന്നുന്നില്ല. അവകൊണ്ടു് അവരുടെ അന്നത്തെ ആവശ്യങ്ങൾ പര്യാപ്തമായി നിർവഹിക്കപ്പെട്ടിരുന്നു.
ഭാഷാരീതിയും മറ്റു തെളിവുകളും
ഇതേവരെ ബാഹ്യസാക്ഷ്യങ്ങളെ ആസ്പദമാക്കി രാമനാട്ടം ഏഴാം ശതകത്തിൽ ആവിർഭവിച്ചിരിക്കുവാൻ ഇടയില്ലെന്നു സ്ഥാപിക്കുവാനായിരുന്നു എന്റെ ഉദ്യമം. ഇനി ആഭ്യന്തരസാക്ഷ്യത്തിന്റെ ഗതി എന്തെന്നു നോക്കാം. ചന്ദ്രോത്സവം മുതലായി ആ ശതകത്തിൽ നിർമ്മിച്ച ഗ്രന്ഥങ്ങളിലെ ശൈലിയെന്തെന്നു് അനുവാചകന്മാർ ഓർമ്മിക്കുമല്ലോ. കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ നിന്നു ചില ശ്ലോകങ്ങൾ താഴെ ഉദ്ധരിയ്ക്കാം
“കിഷ്കിന്ധാഗോപുരം പുക്കുടനുടനധികം
ക്രുദ്ധനാം മിത്രസൂനൂ
ചൊല്ക്കൊള്ളും ലോകചക്രം ഞെടുഞെടയിളകു
ന്നട്ടഹാസങ്ങൾ ചെയ്തു
തൽക്കാലേ ബാലി കേട്ടിട്ടുരുതരപരുഷം
പൂണ്ടു പോകുന്നനേരം
തൽക്കാന്താ താരയാകും മതിമുഖിയരികേ
വന്നു ചൊന്നാളിവണ്ണം.”
“ഇത്ഥം ചൊല്ലീട്ടു വേഗാൽ കപിവരനിവഹം
ദർഭയിൽ വീണശേഷം
ഗൃധ്രൻ സമ്പാതിയപ്പോൾ വിരവിനൊടരികേ
വന്നുടൻ വാനരാണാം
വൃദ്ധൻ ഭ്രാതുർവധം കേട്ടതിതരചികിതൻ
സാശ്രുപാതം കപീന്ദ്രാ
നദ്ധാ ചൊന്നാനിവണ്ണം ചരിതമതറിവാൻ
സാഭിലാഷം സമോഹം.”
“ഇത്ഥം രാത്രിഞ്ചരൻതാൻ പറയുമളവുടൻ
സീതയെപ്പുക്കെടുത്തി
ട്ടത്യന്തം ഘോരമാകും ഗഹനഭുവി നട
ക്കുന്നനേരം സ രാമഃ
ധൃത്വാ ബാണം കരാഗ്രേ ജനകസുതയുടേ
രോദനം കേട്ടു ജാതം
തീർത്തും സൌമിത്രി ഖേദം പുനരപി തരസാ
രാഘവോ വാചമൂചേ.”
ഈ ശ്ലോകങ്ങളിലെ ശൈലി ഏഴാം ശതകത്തിലേതാണെന്നു സമർത്ഥിക്കുവാൻ എളുപ്പമുണ്ടെന്നു തോന്നുന്നില്ല. രാമനാട്ടത്തിൽ പ്രയോഗിച്ചിരിക്കുന്ന ‘കാണലാം’ മുതലായ പദങ്ങളിൽ ചിലതെല്ലാം വാല്മീകിരാമായണവും മറ്റും നിർമ്മിച്ച കോട്ടയത്തു കേരളവർമ്മത്തമ്പുരാന്റെ കൃതികളിലും സമീക്ഷിക്കാവുന്നതാണു്. ‘നാരീമണീയേ’ ‘മയ്യൽ’ മുതലായ പ്രയോഗങ്ങൾ കോട്ടയത്തു വിദ്വാൻതമ്പുരാന്റെ ബകവധത്തിലും കാണുവാൻ കഴിയും. കൊട്ടാരക്കരയ്ക്കു ചെങ്കോട്ട മുതലായ തമിഴു പ്രദേശങ്ങളുമായുള്ള ബന്ധവും ഇവിടെ സ്മരിയ്ക്കേണ്ടതുണ്ടു്.
“മന്ത്രിയാൽ നീതനാകും രാഘവം ചൊല്ലി ദേവി
താന്തനായ് ഭൂമിപാലൻ നിന്നുടേ മൂലമേവം”
എന്നിങ്ങനെ കവി പല ഘട്ടങ്ങളിലും തമിഴിലെ അറുചീരടി ആചിരിയവിരുത്തം സംസ്കൃതച്ഛന്ദസ്സിനുപകരമായി ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതും രാമനാട്ടത്തിന്റെ പഴമയ്ക്കുതെളിവായി സ്വീകരിക്കാവുന്നതല്ല. എന്തെന്നാൽ ആ വിരുത്തം പ്രായേണ കേരളത്തിലെ പല ഗ്രാമീണഗാനങ്ങളിലും വിശേഷിച്ചു രാമകഥപ്പാട്ടിലും ധാരാളമായി പ്രയോഗിച്ചു കാണുന്നുണ്ടു്. അധ്യാത്മരാമായണം കൊട്ടാരക്കരത്തമ്പുരാൻ ഉപജീവിച്ച ഗ്രന്ഥങ്ങളിൽ ഒന്നായിരുന്നു എന്നു കൃഷ്ണൻനായർ സമ്മതിക്കുന്നില്ലെങ്കിലും പുനത്തിന്റെ രാമായണചമ്പു അദ്ദേഹത്തിനു് ഉപജീവ്യമായിരുന്നു എന്നുള്ള വസ്തുത അങ്ഗീകരിക്കുന്നു. രാമായണചമ്പു നിർമ്മിച്ച കാലത്തോടടുത്തു തന്നെ അതിന്റെ ഒരു പ്രതി തമ്പുരാനു കിട്ടി എന്നു സങ്കല്പിച്ചാലല്ലാതെ അദ്ദേഹം ഏഴാം ശതകത്തിൽ ജീവിച്ചിരുന്നതായി സ്ഥാപിക്കുവാൻ നിവൃത്തിയില്ല. അങ്ങനെയാണെങ്കിൽപ്പോലും സമകാലികന്മാരുടെ കൃതിയിൽനിന്നു കവികൾ ആശയചൌര്യം ചെയ്യുക എന്നതു് അത്ര സാധാരണവുമല്ല. രാമായണം ഇരുപത്തി നാലുവൃത്തം കവിക്കു മാർഗ്ഗദർശകമല്ലായിരുന്നു എന്നുള്ള വാദവും മൃഗ്യമാണു്. ആശയങ്ങൾക്കു പുറമെ വാചകങ്ങൾകൂടിയും രണ്ടു കൃതികളിൽ ഒന്നുപോലെ കാണുമ്പോൾ ഒരു കവി മറ്റേക്കവിയെ ഉപജീവിച്ചു എന്നാണല്ലോ നാം ന്യായമായി അനുമാനിക്കേണ്ടതു്. ഇരുപത്തിനാലുവൃത്തകാരനെ എനിക്കു വലിയ ബഹുമാനമില്ലെങ്കിലും അദ്ദേഹം തമ്പുരാനേക്കാൾ മേലേക്കിടയിലാണു് നില്ക്കുന്നതു് എന്നുള്ളതു നിസ്സംശയമാണു്. തമ്പുരാന്റെ ഭാഷ പകർത്തേണ്ട ആവശ്യം അദ്ദേഹത്തിനു് അശേഷമില്ല. അതെല്ലാം പോകട്ടെ. മേല്പുത്തൂർ ഭട്ടതിരിയുടെ അനുനാസികരഹിതങ്ങളായ ഗദ്യപദ്യങ്ങളെക്കൊണ്ടു നിബദ്ധമായ ശൂർപ്പണഖാപ്രലാപപ്രബന്ധത്തെപ്പറ്റി ഇരുപത്തെട്ടാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൃഷ്ണൻനായരുടെ വാദം നിരക്കണമെങ്കിൽ ആ മഹാകവിക്കു് അദ്ദേഹവുമായി തുലനം ചെയ്യുമ്പോൾ ഒരു കവികൃമി മാത്രമായ കൊട്ടാരക്കരത്തമ്പുരാനാണു് ആ വിഷയത്തിൽ മാർഗ്ഗനിർദ്ദേശം ചെയ്തതു് എന്നുകൂടി നാം സമ്മതിച്ചുകൊടുക്കേണ്ടിവരും. “ആരാന്നി കൃത്തഘനകർണ്ണകുചാതിഘോരാ ശ്രീരാഘവം നിരനുനാസിക മേത്യചൊന്നാൾ” എന്നും “നാസാക്ഷയാന്നിരനുനാസികമേവമുക്ത്വാ വാസം ജഗാമ ഖരദൂഷണയോസ്സുദീനാ” എന്നും ഖരവധം ആട്ടക്കഥയിൽ പ്രസ്താവനയുണ്ടല്ലോ. “നാസാക്ഷയാന്നിരനുനാസികമേവ മൂചേ” എന്നാണു് ഭട്ടതിരിയുടെ ഫക്കിക. അത്തരത്തിൽ ഒരു ജന്യജനകത ഒരിക്കലും സംഭാവ്യമല്ലെന്നും വാസ്തവത്തിൽ ഭട്ടതിരി ശൂർപ്പണഖയെക്കൊണ്ടു് തന്റെ ജ്യേഷ്ഠനായ രാവണനോടു നിരനുനാസികമായി ചെയ്യിച്ചിരിക്കുന്ന പരിദേവനം തമ്പുരാൻ പ്രകൃതം അല്പമൊന്നു മാറ്റി ശ്രീരാമന്റെ സന്നിധിയിലാക്കുന്നു എന്നുമാണു് എനിക്കു തോന്നുന്നതു്. തമ്പുരാന്റെ കൃതികൾതന്നെ എട്ടു ദിവസത്തെ കഥകളായി പരിണമിച്ചതു് അദ്ദേഹം മാനവേദന്റെ കൃഷ്ണനാട്ടത്തെ പ്രകടമായി അനുകരിക്കുക നിമിത്തമാകുന്നു. ആ വിഷയത്തിൽ ഗീതഗോവിന്ദത്തെയാണു് അദ്ദേഹം അനുകരിച്ചതെന്നുള്ളതിന്നു യാതൊരു ലക്ഷ്യവുമില്ല. ഗീതഗോവിന്ദത്തിൽ ഓരോ സർഗ്ഗത്തിലുമാണല്ലോ എട്ടു പദങ്ങളുള്ളതു്. ഇനിയും ഒരു കാര്യം ഓർമ്മിക്കേണ്ടതുണ്ടു്. കൊല്ലം ഏഴാം ശതകത്തിലാണു് രാമനാട്ടത്തിന്റെ ആവിർഭാവമെങ്കിൽ അതിൽപ്പിന്നീടു് അത്തരത്തിലുള്ള കൃതികൾ കൊല്ലം ഒൻപതാം ശതകത്തിന്റെ ഒടുവിൽ — അതായതു കോട്ടയത്തു തമ്പുരാന്റെ കാലത്തുമാത്രം — ഉത്ഭവിക്കുവാൻ വല്ല ഉപപത്തിയുമുണ്ടോ? ഇരുനൂറ്റിൽച്ചില്വാനം കൊല്ലത്തേക്കു് ഒരാട്ടക്കഥയെഴുതുന്നതിന്നു വേണ്ട സംഗീതസാഹിത്യപാടവമുള്ള കവികൾ കേരളത്തിൽ ഇല്ലായിരുന്നുവോ? ആ കാലഘട്ടത്തിലുണ്ടായ കൃതികൾ നശിച്ചുപോയി എന്നു വാദിച്ചാലും ഒരൊറ്റക്കൃതിക്കെങ്കിലും ശാശ്വതപ്രതിഷ്ഠ ലഭിക്കാതെപോയതിനു സമാധാനം ഉണ്ടാകേണ്ടതല്ലേ? കൊട്ടാരക്കരത്തമ്പുരാന്റെ എട്ടു പൊട്ടക്കഥകൾ മാത്രം കണ്ടുകൊണ്ടു ധന്യമ്മന്യരായി രണ്ടു ശതകകാലം സംസ്കൃതപണ്ഡിതന്മാരും സഹൃദയധുരീണന്മാരും അഭിനയകലാമർമ്മവേദികളുമായ നമ്പുരിമാരും രാജാക്കന്മാരും മറ്റും അടങ്ങിയിരിക്കുമോ? ഒരിക്കലുമില്ലെന്നാണു് ഞാൻ കരുതുന്നതു്. വിച്ഛിന്നാഭിഷേകത്തിലെ
“ധരണിനായകാഭരണ ഭൂപതേ
കരുണാവാരിധേ! തരണിവംശജ
തരണിതന്നുടെ കിരണജാലവും
ധരണിയിൽപ്പരന്നരുണമായ്ത്തന്നെ”
ഇത്യാദി പദം പ്രായേണ എഴുത്തച്ഛന്റെ കർണ്ണപർവത്തിലാണു് തമ്പുരാൻ രചിച്ചിരിക്കുന്നതു് എന്നുംകൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്. ഇപ്പോൾത്തന്നെ ക്രമത്തിലധികം നീണ്ടുപോയ ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാം. മാനവേദൻ തമ്പുരാൻ കൃഷ്ണനാട്ടം രചിച്ച കൊല്ലം 829-ആണ്ടിനു മേൽ പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കകം രാമനാട്ടപ്രസ്ഥാനം സംജാതമായി എന്നു നിർണ്ണയിക്കുന്നതിൽ യാതൊരപാകവും എന്റെ ദൃഷ്ടിക്കു ഗോചരീഭവിക്കുന്നില്ല. 852-ൽ തിരുവിതാംകൂറിലെ ഉമയമ്മറാണിയോടു പടവെട്ടിയ ഒരു വീരകേരളവർമ്മ തമ്പുരാൻ ഇളയിടത്തുസ്വരൂപത്തിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹമായിരിക്കണം രാമനാട്ടത്തിന്റെ ഉപജ്ഞാതാവെന്നും ഒരു ഗവേഷകൻ പറയുന്നു. അങ്ങനെ അക്കാലത്തു് ഇളയിടത്തു സ്വരൂപത്തിൽ വീരകേരളനാമധേയനായ ഒരു തമ്പുരാൻ ഉണ്ടായിരുന്നതായി അറിവില്ല. അദ്ദേഹം പേരകത്താവഴിസ്വരൂപത്തിലെ രാജാവായിരുന്നു എന്നാണു് അക്കാലത്തെ ഒരു ചരിത്ര രേഖയിൽ നിന്നു നാം സ്പഷ്ടമായി അറിയുന്നതു്. “പേരകത്താവഴിയിൽ വീരകേരളവർമ്മൻ” എന്നു വ്യക്തമായിത്തന്നെ ആ രേഖയിൽ പ്രസ്താവിച്ചിട്ടുണ്ടു്.
തമിഴ് നാട്ടിലെ നൃത്തനൃത്യങ്ങൾ
ഇയൽ, ഇചൈ, നാടകം എന്നിങ്ങിനെ മൂന്നു വിഭാഗങ്ങൾ പഴയ തമിഴ് സാഹിത്യത്തിനുണ്ടായിരുന്നു എന്നു നമുക്കു് അറിവുള്ളതാണല്ലോ. പണ്ടത്തെ തമിഴ് നാടകങ്ങൾക്കു ഭരതം, അഗസ്ത്യം മുതലായി അനേകം ലക്ഷണഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്നും മുദവൽ, ജയന്തം, ഗുണനൂൽ തുടങ്ങിയുള്ളവയിലെ ചില സൂത്രങ്ങൾ മാത്രമേ അവശേഷിച്ചുള്ളു എന്നും അടിയാർക്കു നല്ലാർ ചിലപ്പതികാരവുരയിൽ പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കാലത്തും ഇശൈനുണുക്കം. ഇന്ദ്രകാളിയം, പഞ്ചമരപു, ഭരതസേനാപതീയം, മതിവാണർനാടകത്തമിഴ്നൂൽ എന്നിങ്ങനെ മറ്റു ചില ലക്ഷ്യഗ്രന്ഥങ്ങൾ പ്രചരിച്ചിരുന്നു. അവയും ഇപ്പോൾ അലഭ്യങ്ങളായിട്ടുണ്ടു്. അപ്രാചീന നാടകങ്ങളിൽ ഗദ്യവും ഗാനവും സമ്മേളിച്ചിരുന്നു. ചിലപ്പതികാരത്തിലെ മൂന്നാമത്തേയും ആറാമത്തേയും ഗാഥകളായ അരങ്കേറ്റുകാതയിലും കടലാടുകാതയിലും ഇരുവകൈക്കൂത്തുകളേയും ദേവതകൾ ഓരോ അവസരത്തിൽ ആടിയ പതിനൊന്നു പ്രത്യേക സമ്പ്രദായത്തിലുള്ള നൃത്തങ്ങളേയും (ആടൽ) മറ്റും പറ്റി നിർദ്ദേശങ്ങൾ കാണ്മാനുണ്ടു്. 1. വചൈക്കൂത്തു്, പുകഴ്ക്കൂത്ത്, 2. പേത്തിയൽ, പൊതുവിയൽ, 3. വരിക്കൂത്തു്, വരിചാന്തിക്കൂത്തു്, 4. ചാന്തിക്കൂത്തു്, വിനോതക്കൂത്തു്, 5. ആരിയക്കൂത്തു്, തമിഴ്ക്കൂത്ത്, 6. ഇയല്പുക്കൂത്ത്, തേചിക്കൂത്തു് എന്നിങ്ങനെ വിവിധോപാധികളെ ആസ്പദമാക്കി ഇരുവകൈക്കൂത്തുകളെ പല പ്രകാരത്തിൽ ആചാര്യന്മാർ വിഭജിക്കുന്നു. ചൊക്കം, മെയ്, അവിനയം, നാടകം എന്നു ശാന്തിക്കൂത്തിനു നാലു് അവാന്തരവിഭാഗങ്ങളുണ്ടു്. ശുദ്ധ നൃത്തത്തിനു ചൊക്കമെന്നും കഥാബന്ധം കൂടാതെ ഗാനാർത്ഥമനുസരിച്ചു മാത്രമുള്ള നൃത്യത്തിനു് അവിനയ (അഭിനയ) ക്കൂത്തെന്നും പറഞ്ഞുവരുന്നു. ഇവയെല്ലാം പലവകക്കൂത്തു് എന്ന ഇനത്തിൽ ഉൾപ്പെടുന്നതാണു്. ദേവതകൾ ആടിയതായി പറയുന്ന കൂത്തുകൾ, അല്ലിയം, കൊടുകൊട്ടി, കുടൈ, കുടം, പാണ്ഡരംങ്ഗം, മല്ല്, തുടി, കടൈയം, പൊടി, മരക്കാൽ പറവൈ എന്നിവയാണു്. ഇവയിൽ ആദ്യത്തെ ആറും നിന്നുകൊണ്ടും ബാക്കി അഞ്ചും നടന്നുകൊണ്ടും ആടേണ്ടവയാണെന്നു് ആചാര്യന്മാർ ഉപന്യസിക്കുന്നു.
യക്ഷഗാനം
യക്ഷഗാനം എന്ന പേരിൽ ഒരുവകനൃത്യം മൈസൂരിലും ദക്ഷിണകർണ്ണാടകത്തിലും ആന്ധ്രദേശത്തിലും പ്രചരിക്കുന്നുണ്ടു്. കർണ്ണാടകദേശത്തിലെ യക്ഷയാഗം ആന്ധ്രദേശത്തിൽ സംക്രമിക്കുന്നതിനു മുൻപുതന്നെ അവിടെ തമിഴരുടെ ചാന്തിക്കൂത്തിനു തുല്യമായി യക്ഷഗാനത്തിലെ വീഥിനാടകം എന്നൊരു നൃത്യം ഉണ്ടായിരുന്നതായും അറിയുന്നു. വേഷവിധാനം ഗാനരീതി വാദ്യസമ്പ്രദായം മുതലായി പലതിലും ആട്ടക്കഥയോടു സാദൃശ്യമുണ്ടെന്നും തെക്കൻകർണ്ണാടകത്തിൽ അതിന്റെ സംജ്ഞ ബയലാടെ (വയലാട്ടം) എന്നാണെന്നും ശാന്തവീരദേശികനെന്ന ഒരു കർണ്ണാടകകവി 825-ആണ്ടിടയ്ക്കു സൗന്ദരേശ്വരയക്ഷഗാനമെന്നു് ആ മാതിരി അഭിനയത്തിനു് ഉപയുക്തമായി ഒരു ദൃശ്യബന്ധം നിർമ്മിച്ചിട്ടുണ്ടെന്നും മറ്റും കൃഷ്ണൻനായർ ഉപന്യസിച്ചു. ദക്ഷിണകർണ്ണാടകത്തിൽ യക്ഷയാഗത്തിന്റെ ആവിർഭാവം ആട്ടക്കഥയുടെ അനുകരണരൂപത്തിലായിരുന്നിരിക്കണമെന്നു് അഭ്യൂഹിക്കുന്നു. ഈ തെളിവുകൾ ആ അഭ്യൂഹത്തിനു സാധകങ്ങളാണെന്നു് എനിക്കു തോന്നുന്നില്ല. ഇവയെ വാദത്തിനുവേണ്ടി അങ്ഗീകരിച്ചാൽക്കൂടിയും തുളുനാട്ടിലെ എമ്പ്രാന്മാർ പലരും കൊട്ടാരക്കരയിൽ അക്കാലത്തു താമസിച്ചിരുന്നു എന്നും അവരിൽ യക്ഷഗാനങ്ങളിൽ പരിചയമുള്ള ചിലരെക്കൊണ്ടു് അവയുടെ ആട്ടപ്രകാരം ഗ്രഹിക്കുവാൻ അവിടത്തെ തമ്പുരാനു പ്രയാസമുണ്ടായിരുന്നിരിക്കുകയില്ലെന്നും സമർത്ഥിക്കാവുന്നതാണു്. തമ്പുരാന്റെ കാലത്തു് ആട്ടക്കഥക്കാരുടെ വേഷവിധാനവും മറ്റും ഇന്നവിധത്തിലായിരുന്നു എന്നറിവാൻ ഇന്നു യാതൊരു മാർഗ്ഗവുമില്ലാതെയിരിക്കുകയും വേഷവിധാനത്തിലും മറ്റും കഥകളിപ്രസ്ഥാനത്തിനും കൂടിയാട്ടത്തിനും കൃഷ്ണനാട്ടത്തിനും തമ്മിൽ അനേകം അംശങ്ങളിൽ സാദൃശ്യം കാണുകയും ചെയ്യുന്ന സ്ഥിതിക്കു യക്ഷഗാനത്തിന്റെ അനുകരണമാണു് ആട്ടക്കഥയെന്നോ ആട്ടക്കഥയുടെ അനുകരണമാണു് യക്ഷഗാനമെന്നോ നിർണ്ണയിക്കുന്നതു സൂക്ഷിച്ചുവേണമെന്നും പറയേണ്ടതുണ്ടു്.
ആട്ടക്കഥയ്ക്കു കൂടിയാട്ടത്തോടുള്ള കടപ്പാടു്
ചാക്കിയാന്മാരുടെ കൂത്തിനും കൂടിയാട്ടത്തിനും വളരെ പഴക്കമുള്ളതായി നാം കണ്ടുവല്ലോ. കേരളത്തിൽ പിന്നീടുണ്ടായിട്ടുള്ള സാഹിത്യഗന്ധികളായ ദൃശ്യപ്രസ്ഥാനങ്ങളെല്ലാം അവയെ ഏറെക്കുറെ ഉപജീവിച്ചിട്ടുണ്ടെന്നുള്ളതു നിർവിവാദമാണു്. ആദ്യമായി വേഷവിധാനത്തെപ്പറ്റിത്തന്നെ ചിന്തിക്കാം. കൂടിയാട്ടത്തിൽ ശൂർപ്പണഖാദികൾക്കു കരിയും, രാവണാദികൾക്കു കത്തിയും, അർജ്ജുനൻ മിത്രാവസു തുടങ്ങിയവർക്കു പച്ചയുമാണു് മുഖത്തു തേയ്ക്കുന്നതു്. കത്തിക്കു് ഉണ്ടയുമുണ്ടു്. കുപ്പായം വാൽ മുതലായവ പഞ്ഞികൊണ്ടാണു് ഉണ്ടാക്കുന്നതു്. ഇങ്ങനെ ചികഞ്ഞുനോക്കുമ്പോൾ രാമനാട്ടത്തിലെ വേഷവിധാനം കൂടിയാട്ടത്തിലേതിനോടു് അനേകം വിഷയങ്ങളിൽ കടപ്പെട്ടിട്ടണ്ടെന്നു കാണാം. കൃഷ്ണനാട്ടത്തിലെ കൃഷ്ണന്റെ കിരീടംതന്നെയാണല്ലോ രാമനാട്ടത്തിലെ കൃഷ്ണനും അണിയുന്നതു്. കേശഭാരം, കഞ്ചുകം, കടിസൂത്രം, മാറ്റു് (വസ്ത്രം) മുതലായവയുടെ ധാരണത്തിൽ രാമനാട്ടത്തിലെ രീതി കൂടിയാട്ടത്തിലേതിന്റെ പരിഷ്കാരം മാത്രമാണു്. രാമനാട്ടത്തിലെ കൈമുദ്രകൾ കൂടിയാട്ടത്തിലെ കൈമുദ്രകളെ അനുകരിക്കുന്നു. “കഥകളിയിലെ വേഷങ്ങളുടെ മട്ടും അഭിനയരീതിയും കൈമുദ്രകളും മറ്റു സകല ചടങ്ങുകളും കൂടിയാട്ടം എന്ന നാടകാഭിനയത്തിന്റെ ഒരു നേർപകർപ്പാണെന്നു പറയാം” എന്നു് ആറ്റൂർ കൃഷ്ണപ്പിഷാരടി പ്രസ്താവിക്കുന്നതിൽ വളരെ പരമാർത്ഥമുണ്ടു്. കൂടിയാട്ടത്തിൽ ചാക്കിയാന്മാർക്കു കൈമുദ്രകൾ രണ്ടു തോളിന്റേയും പരിധിക്കുള്ളിലല്ലാതെ കാട്ടുവാൻ പാടുള്ളതല്ല എന്നതാണു് അഭിനയത്തെസ്സംബന്ധിച്ചു് ആ പ്രസ്ഥാനത്തിനുള്ള ഒരു പ്രധാന വ്യത്യാസം. താണ്ഡവപ്രാധനമായ രാമനാട്ടത്തിന്റെ അഭിനയത്തിനു് അങ്ങനെയുള്ള ഹസ്തവിനിയോഗം അപര്യാപ്തമാണെന്നു് ആചാര്യന്മാർ കരുതിയതിൽ അനൗചിത്യവുമില്ല. കൃഷ്ണനാട്ടത്തിൽ അഭിനയത്തെക്കാൾ ആട്ടത്തിനാണു് പ്രാധാന്യം. അതിനാൽ അതിൽ നടന്മാർ കൈമുദ്രകൾ കാട്ടുന്ന സമ്പ്രദായമില്ല. അവർ പിന്നിൽനിന്നു പാട്ടുകാർ ചൊല്ലുന്നതനുസരിച്ചു് ആടുകയും താളത്തിനൊപ്പിച്ചു നർത്തനം ചെയ്യുകയും സന്ദർഭോചിതമായി രസം സ്ഫുരിപ്പിക്കുകയും ചെയ്യണമെന്നേ നിർബ്ബന്ധമുള്ളു. പാട്ടുകാർ മാത്രമേ പാടാവൂ എന്നും നടന്മാർ മുഖംകൊണ്ടു ഗേയത്തിന്റെ അർത്ഥം പരിപൂർണ്ണമായി പ്രദർശിപ്പിച്ചാൽ മതിയെന്നുമുള്ള നിയമങ്ങൾ രാമനാട്ടം കൃഷ്ണനാട്ടത്തിൽനിന്നും സ്വീകരിച്ചതായി സങ്കല്പിക്കാം.
കാലാന്തരത്തിൽ രാമനാട്ടത്തിന്റെ വികാസം
കൊട്ടാരക്കരത്തമ്പുരാൻ തന്റെ കഥകൾ ആദ്യമായി അഭിനയിച്ചതു ഗണപതിനടയിലോ കുലശേഖരക്ഷേത്രത്തിലൊ അല്ലെന്നും ആണെങ്കിൽ ആ ക്ഷേത്രങ്ങളെപ്പറ്റി മുൻപു നിർദ്ദേശിച്ച പദത്തിൽ പ്രകടമായ പ്രസ്താവന വേണ്ടതാണെന്നും തോന്നുന്നു. ആ അഭിനയകാലത്തു നടന്മാർക്കു കുപ്പായം, കിരീടം മുതലായ വസ്ത്രാഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഞെറിഞ്ഞ മുണ്ടുകൾ മാത്രമേ അവർ ഉടുത്തിരുന്നുള്ളു എന്നും പാട്ടുപാടുവാൻ ഭാഗവതന്മാരില്ലായിരുന്നു എന്നും വേഷക്കാർതന്നെയാണ് ആടുകയും പാടുകയും ചെയ്തുവന്നതു് എന്നും കൈമുദ്രകൾ വളരെ വിരളമായി മാത്രമെ ഉപയോഗിച്ചിരുന്നുള്ളു എന്നും വാദ്യങ്ങളുടെ കൂട്ടത്തിൽ കൃഷ്ണനാട്ടമനുസരിച്ചുള്ള മദ്ദളവും ഇലത്താളവും ചേങ്ങലയുമല്ലാതെ ചെണ്ട ഉൾപ്പെട്ടിരുന്നില്ല എന്നും ആകെക്കൂടി ഒരപരിഷ്കൃതരീതിയിൽ കരിയും മഞ്ഞളും അരച്ചു മുഖത്തു തേച്ചു പാളകൊണ്ടുണ്ടാക്കിയ തൊപ്പികൾ തലയിൽ ധരിച്ചുകൊണ്ടാണു് അവർ തങ്ങളുടെ അഭിനയം അനുഷ്ഠിച്ചുവന്നിരുന്നതു് എന്നും പഴമക്കാർ പറയുന്നു. ഇലത്താളംതന്നെ പിന്നീടു കൂട്ടിച്ചേർത്തതാണെന്നു പറയുന്നവരുമുണ്ടു്. ഈ അഭിപ്രായം അതേ രീതിയിൽ വിശ്വസിക്കുവാൻ പ്രയാസമുണ്ടു്. കൊട്ടാരക്കര തമ്പുരാനു കടൽക്കരയിൽവെച്ചു ശ്രീരാമൻതന്നെ സമുദ്രത്തിൽ രാമായണകഥാപാത്രങ്ങൾ കാണിച്ചുകൊടുത്തു എന്നും തിരമാലകൾക്കിടയിൽക്കൂടി അരയ്ക്കുമീതെയുള്ള ശരീരഭാഗം മാത്രമേ അദ്ദേഹത്തിനു ദൃഷ്ടിഗോചരമായിത്തീർന്നുള്ളു എന്നും അതുനിമിത്തമാണു് വേഷങ്ങളുടെ അരയ്ക്കുമേലുള്ള ഭാഗംമാത്രം അദ്ദേഹം വസ്ത്രംകൊണ്ടു ആച്ഛാദനം ചെയ്യിച്ചതെന്നുമുള്ള അന്ധവിശ്വാസം ‘തിര’ ശബ്ദത്തിന് ‘മറ’ എന്നർത്ഥമുണ്ടെന്നു് അറിവില്ലാതെപോയ അതിന്റെ ഉല്പാദകന്റെ മനോധർമ്മ വിലാസമാണെന്നും അത്തരത്തിലുള്ള വസ്ത്രധാരണരീതി ചരണചാലനത്തിന്റെ സൗകര്യത്തിനുവേണ്ടി സംവിധാനം ചെയ്തിട്ടുള്ളതാണെന്നും പറയേണ്ടതില്ലല്ലോ. അതുപോലെ ഭാവനാമാത്രസൃഷ്ടങ്ങളായ പല ഘടകങ്ങളും കഥകളിയുടെ ആദിമാഭിനയത്തെപ്പറ്റിയുള്ള ഐതിഹ്യത്തിലും ഇടകലർന്നിട്ടുണ്ടു്. കൊട്ടാരക്കരത്തമ്പുരാൻ കേരളത്തിലെ ദാരികവധം, പടയണി മുതലായ പല പ്രാചീനനൃത്തകലകളും കണ്ടു് അവയിലും കൂടിയാട്ടത്തിലും കൃഷ്ണനാട്ടത്തിലും ഉപയോഗിച്ചുവന്ന വേഷ ഭൂഷകളിൽ തനിക്കു ബോധിച്ചവ അങ്ഗീകരിച്ചു തൽക്കാലം കാര്യസാധകമായ വിധത്തിൽ വേഷവിധാനവും അഭിനയക്രമവും മറ്റും ചിട്ടപ്പെടുത്തിയിരുന്നിരിക്കണം. അതൊന്നും പഴമക്കാർ പറയുന്നതുപോലെ അത്രമാത്രം പരിഷ്കാരശൂന്യമായിരുന്നിരിക്കുവാൻ ന്യായവുമില്ല. ഏതായാലും ആ പഴയ സംവിധാനത്തിൽ (1) വെട്ടത്തു രാജാവു്, (2) കപ്ലിങ്ങാട്ടു നമ്പൂരി, (3) കല്ലടിക്കോട്ടു നമ്പൂരി എന്നീ മൂന്നു അഭിനയകലാകോവിദന്മാർ കൊല്ലം ഒൻപതാം ശതകത്തിൽത്തന്നെ ആശാസ്യങ്ങളായ പല മാറ്റങ്ങളും വരുത്തി എന്നുള്ളതു സർവ്വസമ്മതമാണു്.
വെട്ടത്തുസമ്പ്രദായം
ഇതിനു ‘കോട്ടമട്ടു്’ എന്നും പേർ പറയുന്നു. കഥകളി പരിഷ്കരിച്ച വെട്ടത്തു തമ്പുരാൻ ജീവിച്ചിരുന്ന കാലമേതെന്നു സൂക്ഷ്മമായി അറിയുന്നില്ല. രാമനാട്ടം വടക്കോട്ടു കടന്നപ്പോൾ അതിന്റെ അഭിനയത്തിലും മറ്റും വടക്കർക്കു രുചിക്കുന്ന ചില ഭേദഗതികൾ അദ്ദേഹം വരുത്തിയതായി ഊഹിക്കാം. നടന്മാർ സംസാരിക്കരുതെന്നും മുഖത്തു മഞ്ഞളിനും കരിക്കും പകരം മനയോല തേയ്ക്കണമെന്നും വാദ്യങ്ങളുടെ കൂട്ടത്തിൽ ചെണ്ടകൂടി ഉപയോഗിക്കണമെന്നും മറ്റും ചില പരിഷ്കാരങ്ങളാണു് അദ്ദേഹം പ്രധാനമായി ചെയ്തതെന്നു പുരാവിത്തുകൾ പറയുന്നു. അവയിൽ ചില വികാസക്രമങ്ങളുടെ ജനയിതാവു കപ്ലിങ്ങാട്ടു നമ്പൂരിയാണെന്നു പറയുന്നവരുമുണ്ടു്. കൈമുദ്രകൾ തലയ്ക്കുമീതെയാണു് കാണിക്കേണ്ടതെന്നും അവ ഒരു പ്രാവശ്യം കാണിച്ചാൽ മതിയെന്നും പാട്ടു് ഒരിക്കൽമാത്രമേ പൊന്നാനിയും ശങ്കിടിക്കാരനും പാടാവൂ എന്നും പദം ചൊല്ലിക്കഴിഞ്ഞാൽ കലാശത്തിനു മുൻപുള്ള ചാട്ടത്തോടുകൂടി അരങ്ങത്തേയ്ക്കു പൃഷ്ഠം കാണിക്കാമെന്നും മറ്റും ചില നിയമങ്ങൾ അദ്ദേഹം ഏർപ്പെടുത്തിയതായി എല്ലാ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. വെട്ടത്തുസമ്പ്രദായത്തിനു കപ്ലിങ്ങാട്ടു നമ്പൂരിയുടെ ആവിർഭാവത്തിനുശേഷം അരൂക്കുറ്റിക്കു തെക്കുമാത്രമേ പ്രചാരമുണ്ടായിരുന്നുള്ളു എന്നും അതും കാലാന്തരത്തിൽ ലുപ്തമായിപ്പോയെന്നും അറിയുന്നു.
കപ്ലിങ്ങാട്ടുസമ്പ്രദായം
രാമനാട്ടത്തിന്റെ പരിഷ്കർത്താക്കന്മാരിൽ പ്രഥമഗണനീയൻ കപ്ലിങ്ങാട്ടു നമ്പൂരിയാകുന്നു. കൊച്ചിശ്ശീമയിൽ തലപ്പള്ളിത്താലൂക്കിൽ ചെറുതുരുത്തി തീവണ്ടിസ്റ്റേഷന്നു സമീപമാണു് കപ്ലിങ്ങാട്ടില്ലം. നമ്പൂരിയുടെ പരിഷ്കാരം കൊല്ലം ഒൻപതാം ശതകത്തിന്റെ പശ്ചാർദ്ധത്തിലായിരുന്നു എന്നു് അനുമാനിക്കാം. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ഒരൈതിഹ്യമുണ്ട്. കപ്ലിങ്ങാട്ടില്ലത്തിൽ ഒരന്തർജ്ജനം ഗർഭിണിയായിരുന്ന കാലത്തു കരിപ്പാല സ്വാമിയാർ അതിന്നടുത്തുള്ള ക്ഷേത്രത്തിൽ ചെല്ലുകയും ആ അന്തർജ്ജനത്തിന്റെ ഭർത്താവു് അപേക്ഷിക്കുക നിമിത്തം സത്സന്താനലബ്ധിക്കായി നാല്പതു ദിവസത്തേക്കു വെണ്ണ ജപിച്ചുകൊടുക്കുകയും ചെയ്തു. അതറിഞ്ഞപ്പോൾ ആ ക്ഷേത്രത്തിൽ കഴകപ്രവർത്തിയുള്ള മണിക്കൂറ്റിൽ വാര്യത്തിലെ ഗർഭവതിയായ ഒരു വാരസ്യാർക്കും സ്വാമിയാരെക്കൊണ്ടു വെണ്ണ ജപിപ്പിച്ചു സേവിക്കണമെന്നു് ആഗ്രഹമുണ്ടാകുകയും ആ ആഗ്രഹം വാരസ്യാരുടെ ഭർത്താവായ ശാന്തിക്കാരൻനമ്പൂരി അറിഞ്ഞു് അങ്ങിനെ ചെയ്യിക്കുകയും ചെയ്തു. സ്വാമിയാർ രണ്ടു സ്ത്രീകൾക്കുമുള്ള വെണ്ണ പ്രത്യേകം ജപിച്ചു രണ്ടു പൊതിയാക്കി ശാന്തിക്കാരനെ ഏല്പിച്ചുവന്നു. ശാന്തിക്കാരൻ അന്തർജനത്തിനായി ഉദ്ദേശിച്ചിരുന്ന പൊതിയിലെ വണ്ണയ്ക്കു വൈശിഷ്ട്യം കൂടുമെന്നു സങ്കല്പിച്ചു് അതു വാരസ്യാർക്കും മറ്റേ പൊതിയിലെ വെണ്ണ അന്തർജ്ജനത്തിന്നും മാറ്റി കൊടുത്തു. രണ്ടു സ്ത്രീകളും പുരുഷപ്രജകളെ പ്രസവിക്കുകയും കാലാന്തരത്തിൽ വാരിയർ ശാസ്ത്രജ്ഞനായിത്തീരുകയും നമ്പൂരി ആട്ടത്തിലും പാട്ടിലും മാത്രം പ്രാവീണ്യം സമ്പാദിക്കുകയുംചെയ്തു. ഇതാണു് ഐതിഹ്യം. ഈ സംഭവം നടന്നതു് 970-ആണ്ടിടയ്ക്കാണെന്നു ചിലരും ദേശമംഗലത്തെ പണ്ഡിതന്മാരായ വാരിയന്മാരുടെ കൂടസ്ഥനാണു് ഈ മണിക്കൂറ്റിൽ വാരിയരെന്നു മറ്റു ചിലരും പറയുന്നു. ഈ രണ്ടു മതവും വിശ്വാസയോഗ്യമായി തോന്നുന്നില്ല. കപ്ലിങ്ങാട്ടു നമ്പൂരി അഭിനയം അഭ്യസിച്ചതു സുഗൃഹീതനാമാവായിരുന്ന കോട്ടയത്തു തമ്പുരാനിൽനിന്നായിരുന്നു എന്നു ചിലരും അങ്ങിനെയല്ല കോട്ടയത്തു തമ്പുരാനു് അഭിനയവിഷയത്തിൽ ഗുരു കപ്ലിങ്ങാടായിരുന്നു എന്നു മറ്റു ചിലരും പറയുന്നു. ഏതായാലും അവർ ഏകദേശം സമകാലികന്മാരായിരുന്നു എന്നു പറയുവാൻ സാധിക്കും. കപ്ലിങ്ങാട്ടു നമ്പൂരി (1) കുപ്പായവും മറ്റും ഒന്നുകൂടി മോടിപിടിപ്പിക്കുകയും (2) തലമുടിയും കെച്ചവും നടപ്പാക്കുകയും (3) അരിമാവും ചുണ്ണാമ്പും ചേർത്തു ചുട്ടികുത്തു് ഏർപ്പെടുത്തുകയും (4) പച്ച, കത്തി, കരി, മിനുക്കു്, താടി മുതലായി തേപ്പിൽ വേണ്ട ഭേദഗതികൾ ചെയ്യുകയും (5) അസുരപ്രകൃതികളായ വേഷങ്ങൾക്കു മൂക്കിലും നെറ്റിയിലും ചുട്ടിപ്പൂവു വേണമെന്നു നിശ്ചയിക്കുകയും (6) കിരീടം മുതലായ ആട്ടക്കോപ്പുകൾ മരംകൊണ്ടു പണിയിച്ചു് അവയിൽ ചില്ലും ചകലാസും പതിച്ചു തകിടിടുവിക്കുകയും (7) മുദ്രക്കൈകൾ പരിഷ്കരിക്കുകയും (8) ഇന്നത്തെ മട്ടിലുള്ള ചവിട്ടും കലാശവും വ്യവസ്ഥാപനം ചെയ്യുകയും (9) നിണമണിയലിന്റെ രീതി ക്ണുപ്തപ്പെടുത്തുകയും (10) തോടയം, പുറപ്പാടു്, മേളപ്പദം മുതലായ ചടങ്ങുകൾ സംവിധാനം ചെയ്യുകയും ചെയ്തതായി മാവേലിക്കര ജി. കൃഷ്ണപിള്ള അദ്ദേഹത്തിന്റെ കേരളീയനൃത്യകല എന്ന പുസ്തകത്തിൽ പ്രസ്താവിക്കുന്നു. തോളിനോടൊപ്പമേ കൈമുദ്ര കാണിക്കാവൂ എന്നും അതു് ഒരു തവണ മതിയെങ്കിലും വിസ്തരിച്ചു വേണമെന്നും കൈമുദ്ര അവസാനിക്കുന്നതുവരെ പാട്ടുകാർ പാടണമെന്നും കലാശം രണ്ടു മൂലകളിൽനിന്നും എടുത്തു നാലിരട്ടികാണിക്കണമെന്നും മറ്റും നിർണ്ണയിച്ചതു് അദ്ദേഹമാണത്രേ. തന്റെ ആ പരിഷ്കൃതരീതി ചില നടന്മാരെക്കൊണ്ടു് അഭ്യസിപ്പിച്ചു് ഒരു കഥകളിയോഗം കൂട്ടി അതിൽ താൻ തന്നെ പാട്ടുകാരനായി സൂത്രധാരത്വം വഹിച്ചു് ആ യോഗം അദ്ദേഹം മധ്യകേരളത്തിൽ പല സ്ഥലങ്ങളിലും കൊണ്ടുനടന്നതായും പാടുന്നതിനും ചെണ്ട കൊട്ടുന്നതിനും ചൊല്ലിയാടിക്കുന്നതിനും അദ്ദേഹത്തിനു് അനിതരസാധാരണമായ നൈപുണ്യമുണ്ടായിരുന്നതായും കേട്ടുകേൾവിയുമുണ്ടു്. ഇന്നു തിരുവിതാംകൂറിലും കൊച്ചിയിലും കുപ്ലിങ്ങാട്ടുസമ്പ്രദായമാണു് പ്രായേണ പ്രചാരത്തിലിരിക്കുന്നതു്. കൊല്ലം 880-നുമുൻപു തീപ്പെട്ട ഭരണിതിരുനാൾ സാമൂതിരിപ്പാട്ടിലെ കാലത്തു കാടഞ്ചേരി നമ്പൂരി രചിച്ച മാമാങ്കോദ്ധാരണം കിളിപ്പാട്ടിൽ 870-ലെ മാമാങ്കത്തിൽ തിരുനാവാമണപ്പുറത്തു “കൃഷ്ണനാട്ടങ്ങളും രാമനാട്ടങ്ങളും” അഭിനയിച്ചിരുന്നതായി വർണ്ണിക്കുന്നു. ആദിയിൽ അവ രണ്ടിനും തമ്മിലുള്ള മത്സരം എന്തായിരുന്നാലും കപ്ലിങ്ങാട്ടു നമ്പൂരി തെക്കേ മലയാളത്തിൽ രാമനാട്ടത്തിനു കൃഷ്ണനാട്ടത്തിനു തുല്യമായ ഒരു സ്ഥാനം നേടിക്കൊടുത്തു എന്നു് ഈ വർണ്ണനത്തിൽനിന്നു് ഊഹിക്കാവുന്നതാണു്.
കല്ലടിക്കോട്ടുസമ്പ്രദായം
കപ്ലിങ്ങാട്ടു നമ്പൂരിയെ തുടർന്നു കല്ലടിക്കോട്ടു നമ്പൂരിയും രാമനാട്ടം പരിഷ്കരിക്കുകയുണ്ടായി. കലാശസമയത്തു കൈമുദ്രകൾ താടിക്കു മുൻവശത്തായി പിടിച്ചു കൈകൾ മറിച്ചുകാണിക്കുകയും മുഖം ഇരുവശത്തും വെട്ടിച്ചുനോക്കുകയും ചെയ്യണമെന്നും പൊന്നാനി പാടുന്നതു ശങ്കിടി ഏറ്റു പാടണമെന്നും രണ്ടുപേരുടെ പാട്ടിനും പ്രത്യേകം പ്രത്യേകം കൈമുദ്ര പ്രദർശിപ്പിക്കണമെന്നും പാദചലനം കൂടുതലായിരിക്കണമെന്നും കപ്ലിങ്ങാട്ടുരീതിയിൽനിന്നു ചില ചില്ലറ വ്യത്യാസങ്ങൾ അഭിനയവിഷയത്തിൽമാത്രം അദ്ദേഹം വരുത്തി. വേഷവിധാനത്തിൽ യാതൊരു പരിഷ്കാരവും നിർദ്ദേശിച്ചില്ല. കല്ലടിക്കോടൻരീതി പ്രചരിക്കുന്നതു് അദ്ദേഹത്തിന്റെ ജന്മഭൂമിയായ ബ്രിട്ടീഷ് മലബാറിലാണു്. ഇക്കാലത്തു് ഈ മട്ടുകളെല്ലാം ഏറെക്കുറെ സമ്മിശ്രങ്ങളായിട്ടുണ്ടു്.
രാമനാട്ടവും കഥകളിയും
രാമനാട്ടം കാലാന്തരത്തിൽ കഥകളിയായി രൂപാന്തരപ്പെട്ടു എന്നു ചിലർ പറയുന്നതു ശരിയല്ല. തിരുവിതാംകൂറിൽ ഇന്നും രാമനാട്ടമെന്ന പേരാണു് സാധാരണമായി പ്രചരിക്കുന്നതു്.
“ആട്ടങ്ങളിൽ കൃഷ്ണനാട്ടം ശുഭം രാമ
നാട്ടം തുടങ്ങിയാൽക്കോട്ടം വരും ദൃഢം”
എന്നു കുഞ്ചൻനമ്പിയാർ കൃഷ്ണലീല ശീതങ്കൻതുള്ളലിൽ കൊല്ലം 933-ആമാണ്ടിനുമുമ്പു വിമർശിച്ചിട്ടുള്ളതു പ്രകരണസ്വാരസ്യം കൊണ്ടു കൊട്ടാരക്കരത്തമ്പുരാന്റെ കഥകളെപ്പറ്റിമാത്രമല്ല എന്നു പറയേണ്ടതില്ലല്ലോ. 925-ആമാണ്ടത്തെ അല്പശി ഉത്സവത്തിൽ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ “ഇരാമനാട്ടം കുറുമലക്കൂറ്റിൽ തവളംകുഴിനായർ മുതൽപേർ വക ആട്ടത്തിനു് അണിക്കോലത്തിനു ചുട്ടിക്കു് ഉണക്കലരി മുതലായവ” കൊടുത്തതിനു രേഖയുണ്ടു്. കഥകളി എന്ന സംജ്ഞയ്ക്കാണു് വടക്കോട്ടു പ്രചാരമധികം എന്നു സമ്മതിക്കാം. ആട്ടക്കഥ എന്നതു കഥകളിസ്സാഹിത്യത്തിന്റെ പര്യായമാകുന്നു.
വേഷവിധാനം
കഥകളിയിലെ വേഷങ്ങളെ (1) മിനുക്കു്, (2) പച്ച, (3) കത്തി, (4) താടി, (5) കരി എന്നു് അഞ്ചിനങ്ങളായി വിഭജിക്കാം. സ്ത്രീകൾ, ഋഷിമാർ, ബ്രാഹ്മണർ, ദൂതന്മാർ മുതലായ സൌമ്യപ്രകൃതികൾക്കാണു് മിനുക്കുവേഷം സങ്കല്പിച്ചിട്ടുള്ളതു്. മഞ്ഞമനയോല തേച്ചു മുഖം മിനുക്കുകയാണു് ഇതിന്റെ പ്രധാനലക്ഷണം. തന്നിമിത്തം ഇതിനെ മഞ്ഞയെന്നും പറയുന്നു. സ്ത്രീകൾക്കു പത്തിക്കീറ്റും ഋഷികൾക്കു താടിയുമുണ്ടു്. നാരദനു വെളുത്തതും പരശുരാമനു ചുവന്നതും വിശ്വാമിത്രനു കറുത്തതുമായിരിക്കണം താടി. മനയോലയും നീലയും ചേർത്തു പച്ചച്ചായമുണ്ടാക്കി മുഖത്തുതേച്ചു മുഖത്തിനു ചുറ്റും അരിമാവും ചുണ്ണാമ്പുംകൂടി കുഴച്ചു ചുട്ടി കുത്തി. കണ്ണും ചുണ്ടും ചുവപ്പിച്ചാൽ പച്ചവേഷത്തിന്റെ പ്രധാനലിംഗങ്ങൾ അതിൽ അടങ്ങി എന്നു പറയാം. നായകൻ, ഉപനായകൻ മുതലായവർക്കാണു് ഈ പ്രസാധനം. തലയിൽ കിരീടം ഉണ്ടായിരിക്കണം. ശ്രീകൃഷ്ണന്നും ശ്രീരാമന്നും ലക്ഷ്മണന്നും കൃഷ്ണനാട്ടത്തിലെപ്പോലെയുള്ള കൃഷ്ണമുടിയാണു വേണ്ടതു്. പച്ചവേഷക്കാരൻ പല്ലു കാണിക്കുകയോ ശബ്ദം പുറപ്പെടുവിക്കുകകയോ ചെയ്യരുതു്. കത്തി, കറുങ്കത്തിയെന്നും നെടുങ്കത്തിയെന്നും രണ്ടു തരത്തിലുണ്ടു്. നെടുങ്കത്തിക്കു് ശൃംഗാരപ്പദം ആടുവാൻ പാടില്ല. കുറുങ്കത്തിക്കാരൻ മുഖത്തു മൂക്കിന്റെ രണ്ടു വശത്തും നീളത്തിൽ ചുവപ്പും ശേഷം ഭാഗത്തു പച്ചയും തേച്ചിരിക്കണം. നെറ്റിയിലും മൂക്കിന്റെ അറ്റത്തും കിടേശുകൊണ്ടുള്ള ചുട്ടിപ്പൂവും വേണം. ആവശ്യംപോലെ ‘ഗോഗ്വോ’ വിളിക്കാം. നെടുങ്കത്തിക്കു കത്തിയുടെ അറ്റം കടക്കണ്ണിനു താഴെ ഊർദ്ധ്വമുഖമായി നിൽക്കണം. അസുര പ്രകൃതികളായ പ്രതിനായകന്മാർക്കു കുറുങ്കത്തിയും അതിലും അധികം ദുഷ്ടന്മാരായുള്ളവർക്കു നെടുങ്കത്തിയുമാണു് വേഷം. ഉദാഹരണത്തിനു ദുര്യോധനനും രാവണനും കുറുങ്കത്തിയും, ദുശ്ശാസനനും പ്രഹസ്തനും നെടുങ്കത്തിയുമാണെന്നു ധരിച്ചാൽ മതി. താടി വെള്ളത്താടിയെന്നും, ചുവപ്പുതാടിയെന്നും രണ്ടു മാതിരിയുണ്ട്. ഇവ താടിയുടേയും കുപ്പായത്തിന്റേയും വർണ്ണഭേദത്തെ ആസ്പദമാക്കിയുള്ള വിഭാഗങ്ങളാണു്. ഹനൂമാൻ, നന്ദി, വിവിദൻ ഇവർ വെള്ളത്താടിക്കാരും, ബാലിയും സുഗ്രീവനും ശകുനിയും ചുവന്ന താടിക്കാരുമാകുന്നു. ഹനൂമാനു വെളുത്ത വട്ടമുടിയും നന്ദികേശ്വരനു കറുത്ത വട്ടമുടിയും വേണം. കരി നീചന്മാരായ രാക്ഷസന്മാർക്കും കാട്ടാളന്മാർക്കും ശൂർപ്പണഖ മുതലായ ദുഷ്ടരാക്ഷസസ്ത്രീകൾക്കുമുള്ള വേഷമാകുന്നു. ഈ ഇനത്തിൽപ്പെട്ട കലിക്കും മറ്റും കറുത്ത താടിയെന്നാണു് ആട്ടക്കാരുടെ ഇടയിൽ പേർ. അവർക്കു താടിയും കുപ്പായവും മുടിയും കറുത്തിരിക്കണമെന്നു പറയേണ്ടതില്ലല്ലോ. രാവണോത്ഭവത്തിലെ വിദ്യുജ്ജിഹ്വൻ, നരകാസുരവധത്തിലേയും മറ്റും ഭീരു, ഈ വേഷങ്ങൾ യഥാക്രമം ഹാസ്യഭയാനകഭാവങ്ങൾ പ്രകടിപ്പിക്കുവാൻ പ്രയോജകീഭവിക്കുന്നു. ഭീരുവേഷത്തെക്കൊണ്ടു ഹാസ്യവും അഭിനയിക്കാറുണ്ടു്. ഏറ്റവും ഭയങ്കരമായ ഒരു വേഷമാണു് നരസിംഹം. നിണമണിയലും തുലോം ഭയാനകംതന്നെ. ഖരവധത്തിൽ ശൂർപ്പണഖയും കിർമ്മീരവധത്തിൽ സിംഹികയും നരകാസുരവധത്തിൽ നക്രതുണ്ഡിയും “നികൃത്തകുചനാസിക”കളാകുമ്പോൾ കൈക്കൊള്ളുന്ന രൂപവും ഇതുതന്നെയാണു്. കുരുത്തോലയുടെ ഈർക്കിൽകൊണ്ടു ചങ്ങലപോലെയുണ്ടാക്കി ശീല ചുറ്റി നിണത്തിൽ മുക്കി മൂക്കത്തും മാറത്തും ഉചിതംപോലെ കെട്ടിയിരിക്കുന്നതു കണ്ടാൽ മൂക്കും മുലയും മുറിഞ്ഞു ഞരമ്പും കുടലും പുറത്തു ചാടിയിരിക്കുന്നതായിട്ടേ കാണികൾക്കു തോന്നുകയുള്ളു. ആവക വേഷം ധരിച്ചിരിക്കുന്ന വസ്ത്രവും നിണത്തിൽ മുക്കിയിരിക്കും. ഉണക്കലരിമാവും മഞ്ഞപ്പൊടിയും ചുണ്ണാമ്പുംകൂടി വെള്ളമൊഴിച്ചു കാച്ചി ചാന്തിൻപാകത്തിൽ കുറുക്കിയുണ്ടാക്കുന്നതാണു് “നിണം” എന്നു കൃഷ്ണൻനായർ ഈ വേഷത്തെ വർണ്ണിക്കുന്നു. അരങ്ങിന്റെ എതിർഭാഗത്തുനിന്നു പന്തം കൊളുത്തിപ്പിടിച്ചു കൊണ്ടും “അയ്യയ്യയ്യയ്യോ” എന്നു നിലവിളിച്ചുകൊണ്ടും നിണം കാണികൾക്കിടയിൽക്കൂടി തുള്ളിച്ചാടിക്കൊണ്ടു പോകുമ്പോൾ അരങ്ങു കുലുങ്ങിപ്പോകുകതന്നെ ചെയ്യും.
34.3കഥകളിച്ചടങ്ങുകൾ
കേളി, അരങ്ങുകേളി, തോടയം, വന്ദനശ്ലോകങ്ങൾ, പുറപ്പാടു്, മേളപ്പദം ഈ ആറു ചടങ്ങുകൾ കഥകളിക്കാർ കഥാഭിനയത്തിന്റെ പീഠികാരൂപത്തിൽ നിർവഹിക്കേണ്ടതുണ്ടു്. ഒരു സ്ഥലത്തു സന്ധ്യയോടുകൂടി അന്നത്തെ രാത്രി അവിടെ കഥകളിയുണ്ടെന്നു സമീപസ്ഥന്മാരെ അറിയിക്കുന്നതിനായി കേളികൊട്ടുന്നു. അരങ്ങുകേളിക്കു കേളിക്കയ്യെന്നും പേരുണ്ടു്. രാത്രി എട്ടു മണിയോടുകൂടി കഥകളി ആരംഭിച്ചു എന്നറിയിക്കുന്നതിനായി ചേങ്ങല, ഇലത്താളം എന്നീ ഉപകരണങ്ങളോടുകൂടി ശുദ്ധമദ്ദളം വാദനം ചെയ്യുകയെന്നുള്ളതാണു് അതിന്റെ ലക്ഷണം. അതു കഴിഞ്ഞാൽ അരങ്ങുതിരശ്ശീലകൊണ്ടു മറച്ചു് അണിയറയിൽ രണ്ടോ മൂന്നോ കുട്ടിത്തരക്കാർ വന്നു നർത്തനംചെയ്തു കളിയുടെ അവിഘ്നപരിസമാപ്തിക്കായി ഇഷ്ടദേവതകളെ പ്രാർത്ഥിക്കുന്നു. അതാണു് തോടയം. ഈ ശബ്ദത്തിന്റെ വ്യുൽപത്തി ഇന്നും അജ്ഞാതമായിത്തന്നെയിരിക്കുന്നു. തുടസ്സം എന്ന ശബ്ദത്തിന്റെ രൂപഭേദമാണു് തോടയം എന്നുള്ള അനുമാനത്തിനു കൂടുതൽ തെളിവു വേണ്ടിയിരിക്കുന്നു. കൊല്ലം 887-ആമാണ്ടിടക്കു ചോളദേശത്തിൽ അരുണാചലക്കവിരായർ രചിച്ച രാമനാടകത്തിന്റെ ആരംഭത്തിലും “ചോതിയാകിയ രാമൻ നാടകത്തൈച്ചുയഞ്ചൊൽവാൻ മകിഴ്ന്തു തോടയം ചൊല്വേനേ—-” എന്ന വരിയിൽ തോടയം എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. അതിൽ നിന്നുമാത്രം ആ പദം മലയാളത്തിൽ നിന്നു തമിഴിലേക്കു സംക്രമിച്ചു എന്നു് ഊഹിക്കുവാൻ മാർഗ്ഗം കാണുന്നില്ല. മുൻ പാട്ടുകാരനെ മുന്നാണി അല്ലെങ്കിൽ പൊന്നാനിയെന്നും പിൻപാട്ടുകാരനെ ശങ്കിടിയെന്നും പറയും. മുന്നാണിയും ശങ്കിടിയുംകൂടി തോടയം കഴിഞ്ഞാൽ ഗണപതിയേയും വിഷ്ണു, ശിവൻ, പാർവ്വതി ഇവരിൽ ഒരു ദേവതയേയും പറ്റി വന്ദനശ്ലോകങ്ങൾ ചൊല്ലണം. അതിനു നാടകത്തിൽ നാന്ദിയുടെ സ്ഥാനമാണുള്ളതു്. പിന്നീടു് അവർ കഥാരംഭത്തിലെ ശ്ലോകം ചൊല്ലുകയും നായകന്റേയും നായികയുടേയും വേഷത്തിൽ രണ്ടു സാധാരണനടന്മാർ അതിനോടു ഘടിപ്പിച്ചിട്ടുള്ള പദം അല്പമൊന്നു് ആടുകയും ചെയ്യണം. അതിനു പുറപ്പാടുപദമെന്നും നിലപ്പദമെന്നും പേർ പറയുന്നു. അതിൽപ്പിന്നീടാണു് മേളപ്പദത്തിന്റെ അഭിനയം. ഗീതഗോവിന്ദം പതിനൊന്നാം സർഗ്ഗത്തിലെ “മഞ്ജുതരകുഞ്ജതലകേളിസദനേ” എന്നാരംഭിക്കുന്നതും വള്ളിക്കുടിലിന്റെ നടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനെക്കണ്ടു ലജ്ജിതയായ രാധയോടു സഖി പറയുന്നതുമായ സുപ്രസിദ്ധപദമാണു് ഈ ഘട്ടത്തിൽ ഗായകന്മാർ പാടുന്നതു്.
അതുകൊണ്ടു് മേളപ്പദത്തിനു “മഞ്ജുതര” എന്നും നാമാന്തരമുണ്ടു്. ആ സഖിവാക്യം ശ്രവിച്ചതിനുമേലാണല്ലോ രാധ ധൈര്യമവലംബിച്ചു ലതാഗൃഹത്തിൽച്ചെന്നു ഭഗവാനെ ദർശിക്കുന്നതു്. തന്നിമിത്തം അതിനു മങ്ഗളപര്യവസാനസൂചനയുണ്ടെന്നു നിർണ്ണയിക്കാവുന്നതാണു്. ആ പദം പാട്ടുകാർ പാടണമെന്നു വെച്ചിരിക്കുന്നതുതന്നെ കഥകളിക്കു് അഷ്ടപദിയോടുള്ള ആധമർണ്ണ്യത്തെ വ്യഞ്ജിപ്പിക്കുന്നു. പിന്നീടു് അരങ്ങത്തു മിക്ക കഥകളിലും ആദ്യമായി ആടാനുള്ള ശൃങ്ഗാരപ്പദത്തിനു് അതൊരു സമുചിതമായ അവതരണികയാണെന്നു കരുതുന്നതിലും അപാകമില്ല.
ആട്ടം
കഥകളിയിലെ ആട്ടം ചൊല്ലിയാട്ടമെന്നും ഇളകിയാട്ടമെന്നും രണ്ടു മാതിരിയിലുണ്ടു്. പാട്ടുകാർ പാടുന്ന പദങ്ങളുടെ അർത്ഥം അഭിനയിക്കുന്നതാണു് ചൊല്ലിയാട്ടം. അതുതന്നെ പതിഞ്ഞ മട്ടിലും, ഇടമട്ടിലും, മുറുകിയമട്ടിലും ഇങ്ങനെ മൂന്നുതരത്തിലുണ്ടു്. ശൃംഗാരപ്പദം അഭിനയിക്കുമ്പോൾ പതിഞ്ഞാട്ടവും, നടന്നുകൊണ്ടു് അഭിനയിക്കുമ്പോൾ ഇടമട്ടാട്ടവും, പോരിനു വിളിക്കുമ്പോൾ മുറുകിയാട്ടവുമാണു് വേണ്ടതു്. പതിഞ്ഞാട്ടത്തിൽ കൈകാണിക്കുന്നതിനു മുൻപായി നായകൻ നായികയെ “നോക്കിക്കാണണം.” നായികയെ പിടിച്ചു് ഇടത്തുവശത്തു നിറുത്തി നായകൻ അവളുടെ അങ്ഗങ്ങൾ പാദാദികേശം പ്രത്യേകം നോക്കി രസിക്കുക എന്നുള്ളതാണു് ഈ ചടങ്ങു്. ശ്ലോകവും ദണ്ഡകവും കവിവാക്യങ്ങളാകയാൽ അവ സാധാരണമായി ആടുന്ന പതിവില്ല. പദത്തിനു പല്ലവി, അനുപല്ലവി, ചരണങ്ങൾ എന്നീ വിഭാഗങ്ങളുണ്ടു്. പ്രായേണ ഒരു പദത്തിൽ നാലു ചരണങ്ങൾ ഘടിപ്പിച്ചിരിക്കും. പദാർത്ഥാഭിനയത്തിനുശേഷം അതിനെത്തുടർന്നു് പ്രകൃതോപയോഗികളായ വിഷയങ്ങൽ മനോധർമ്മംപോലെ ആടുന്നതാണു് ഇളകിയാട്ടം. “നഗരാർണ്ണവശൈലർത്തു”ക്കളേയും മറ്റും രസമായി വിസ്തരിച്ചഭിനയിച്ചു സദസ്യരുടെ അഭിനന്ദനം യഥാശക്തി സമ്പാദിക്കുന്നതിനു നടന്മാർ ആ അവസരം വിനിയോഗിക്കുന്നു. സംസ്കൃതകാവ്യനാടകങ്ങളിലുള്ള സുപ്രസിദ്ധങ്ങളായ അനേകം ശ്ലോകങ്ങൾ അവർക്കു് അതിനു് അധ്വദർശകങ്ങളായി കാണുന്നുമുണ്ടു്. ഓരോ ചരണത്തിന്റേയും അവസാനത്തിൽ കലാശമെടുക്കണം. “കൈകൾ കമിഴ്ത്തി മുട്ടു മടക്കി നെഞ്ചിനുസമം വിരലുകൾ പൊക്കിപ്പിടിച്ചു മെയ്യും കയ്യും കണ്ണും യോജിപ്പിച്ചു് എണ്ണങ്ങളെ കാലുകൊണ്ടു് അരയിൽ താണു് ചവിട്ടുകയും ‘തികതിത്തൈ’ എന്നു വിളക്കിനരികെചെന്നു വലത്തേക്കാൽകൊണ്ടു താളത്തിൽ മേളമൊപ്പിച്ചു ചുവടു വെയ്ക്കുകയും” ചെയ്യുകയാണു് കലാശം. വട്ടംവച്ച കലാശം, ഇരട്ടി, അഷ്ടകലാശം, വലിയ കലാശം എന്നിങ്ങനെ താളങ്ങളെ ആശ്രയിച്ചു കലാശം പലമാതിരിയിലുണ്ടു്. കഥകളിയിൽ പ്രധാനമായി നാലു താളങ്ങളേ കാണുന്നുള്ളൂ. അവ എട്ടു മാത്രയുള്ള ചെമ്പടയും, പത്തുമാത്രയുള്ള ചമ്പയും, പതിന്നാലു മാത്രയുള്ള അടന്തയും, ആറു മാത്രയുള്ള പഞ്ചാരിയുമാണു്. ചെമ്പടയും അടന്തയും കൂടുതലായി പ്രയോഗിക്കുന്നു. കേകി (മയിലാട്ടം) തൂശിക്കിടൽ മുതലായവ അവയവലാഘവത്തെ പ്രത്യക്ഷീകരിക്കുന്ന അഭ്യാസവിശേഷങ്ങളാകുന്നു. അവയ്ക്കു കഥയുമായി യാതൊരു ബന്ധവുമില്ല. ഒരു നല്ല നടനാകണമെങ്കിൽ പന്ത്രണ്ടുകൊല്ലത്തെ ശ്രമക്ഷമമായ അഭ്യാസം വേണം; പിന്നീടു് ഓരോ കൊല്ലവും വർഷക്കാലത്തു തിരുമ്മലും മറ്റും യഥാവിധി അനുഷ്ഠിക്കേണ്ടതുണ്ടു്. കണ്ണും കയ്യും, ചുവടും ഇണങ്ങിയിരുന്നാലേ ആട്ടത്തിനു ഭംഗിയുണ്ടാകൂ.
“ആസ്യേനാലംബയേദ്ഗീതം ഹസ്തേനാർത്ഥം പ്രദർശയേൽ
ചക്ഷുഭ്യാം ദർശയേദ്ഭാവം പാദാഭ്യാം താളമാചരേൽ.
യാതോ ഹസ്തസ്തതോ ദൃഷ്ടിര്യതോ ദൃഷ്ടിസ്തതോ മനഃ
യതോ മനസ്തതോ ഭാവോ യതോ ഭാവസ്തതോ രസഃ”
എന്നും മറ്റും അഭിനയദർപ്പണത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള അഭിനയനിയമങ്ങളിൽ ‘ആസ്യേനാലംബയേദ്ഗീതം’ എന്ന ഒരംശത്തിൽനിന്നുമാത്രമേ കഥകളിയിലെ നടന്മാർ വിമുക്തന്മാരാകുന്നുള്ളൂ. ആ വിമോചനം തന്നെയും അവർക്കു് ഇതരാംശങ്ങളിലുള്ള കർത്തവ്യഭാരത്തിന്റെ ഗുരുത്വം വർദ്ധിപ്പിക്കുകയാണു് ചെയ്യുന്നതു്. ആ സ്ഥിതിക്കു് ആന്തരമായ വാസനയ്ക്കു പുറമേ വിസ്തൃതമായ ലോകവ്യുൽപത്തികൊണ്ടു് വിശ്രാന്തി രഹിതമായ അഭ്യാസപൌനഃപുന്യംകൊണ്ടും സ്വാധീനമാക്കേണ്ട ഒരു സിദ്ധിവിശേഷമാണു് ഈ നൃത്യകലാപാടവം എന്നു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
കഥകളിയും നാടകവും
കഥകളിക്കും നാടകത്തിനും തമ്മിൽ മറ്റു രണ്ടു വിഷയങ്ങളിലുള്ള വ്യത്യാസങ്ങളെക്കൂടി ഇവിടെ പ്രദർശിപ്പിക്കാം. ഒന്നാമതായി നാടകം രസാശ്രയവും കഥകളി ഭാവാശ്രയവുമാകയാൽ, ഒരാട്ടക്കഥയിലും “ഏകോരസോങ്ഗീ കർത്തവ്യോ വീരഃ ശൃങ്ഗാര ഏവ വാ. അങ്ഗമന്യേ രസാഃ സർവ്വേ കുര്യാന്നിർവഹണേദ്ഭുതം” എന്ന ദശരൂപകവിധിക്കു പ്രസക്തിയില്ല. അപൂർവ്വം ചില ആട്ടക്കഥകളിൽ വീരരസം അങ്ഗിയാണെന്നു് ഏറെക്കുറെ സമർത്ഥിക്കാമെങ്കിലും, അതു് കേവലം കാകതാലീയമാണു്. ശൃങ്ഗാരം അങ്ഗിയായുള്ള കഥ ഒന്നുംതന്നെയില്ല. കഥകളി പാമരന്മാരെയുംകൂടി രസിപ്പിക്കുന്നതിനുള്ള ഉപകരണമാകയാൽ അതിൽ ആദ്യവസാനം പതിഞ്ഞാട്ടത്തിനുള്ള സൌകര്യം മാത്രം ഉണ്ടായിരുന്നാൽ മതിയാകുന്നതല്ലല്ലോ. ഓരോ പദത്തിൽ ഓരോ രസം പ്രകടിപ്പിച്ചു ഭിന്നരുചികളായ പ്രേക്ഷകന്മാരെ ഒത്തൊരുമിച്ചു കഥകളിക്കാർ ആകർഷിക്കുന്നു. ധീരോദാത്തന്മാരായ നായകന്മാരുടെ വിഷയത്തിൽക്കൂടി ശൃങ്ഗാരം ശൃങ്ഗാരാഭാസമായും വീരം രൗദ്രമായും പലപ്പോഴും ദയനീയമായ വിധത്തിൽ രൂപാന്തരപ്പെട്ടുപോകുന്നു. പ്രശാന്തമതിയും ഭാഗവതോത്തമനുമായ അംബരീഷൻപോലും “ചന്ദ്രമണിശയനം…മന്ദേതരം വന്നു മാനയ നിതാന്തം” എന്നു ഭാര്യമാരോടു പറയുന്നതും അതിനു് അവർ “മദനകേളി ചെയ്വതിനഞ്ജസാ പോകനാം” എന്നു പ്രത്യുക്തി നല്കുന്നതും കടുപ്പം തന്നെ. കഥകളിയിൽ സ്ത്രീകൾ വേഷംധരിച്ചു് അരങ്ങത്തു വരരുതെന്നുവച്ചിട്ടുള്ളതു് അല്പം ആശ്വാസപ്രദമാണെന്നു സമാധാനപ്പെടാം. കവി അത്തരത്തിലൊരു ശൃങ്ഗാരാഭിനയപ്രപഞ്ചത്തിനു് അവസരം നല്കന്നില്ലെങ്കിൽത്തന്നെയും നടനു് അതുണ്ടാക്കുവാനുള്ള സ്വാതന്ത്ര്യം ആചാരം അനുവദിച്ചിട്ടുണ്ടു്. രണ്ടാമതായി
“ദൂരാഹ്വാനം വധം യുദ്ധം രാജ്യദേശാദിവിപ്ലവം
സംരോധം ഭോജനം സ്നാനം സുരതം ചാനുലേപനം
അംബരഗ്രഹണാദീനി പ്രത്യക്ഷാണി ന നിർദ്ദിശേത്
നാധികാരിവധഃ ക്വാപി ത്യാജ്യമാവശ്യകം ന ച.”
എന്നും മറ്റും അരങ്ങത്തു പ്രത്യക്ഷമായി കാണിക്കുവാൻ പാടില്ലാത്ത സംഗതികളൊന്നും തന്നെ കഥകളിയിലെ നടന്മാർക്കു ബാധകമാകുന്നില്ല. അവർ അവയെല്ലാം നഗ്നമായിത്തന്നെ പ്രദർശിപ്പിക്കും. വധഘട്ടമില്ലാത്ത ആട്ടക്കഥകൾ വളരെ വിരളമാണു്. നാടകത്തിലെന്നപോലെ കഥകളിയിലും ഇതിവൃത്തം പ്രഖ്യാതമായിരിക്കണമെന്നാണു് വയ്പു്. അതിൽ ഇടയ്ക്കിടയ്ക്കു യുദ്ധത്തിനും വധത്തിനും അവസരമില്ലെങ്കിൽ, കൊട്ടാരക്കരത്തമ്പുരാൻ തോരണയുദ്ധത്തിൽ വാനരന്മാരുടെ സ്വയംപ്രഭാദർശനത്തിനുമുമ്പു് ഒരു രാക്ഷസനേയും കോട്ടയത്തു തമ്പുരാൻ കാലകേയവധത്തിൽ വജൃകേതു വജൃബാഹുക്കളെയും സൃഷ്ടിച്ചതുപോലെ കവി സന്ദർഭോചിതങ്ങളായ ഘട്ടങ്ങൾ കൂട്ടിച്ചേർത്തുകൊള്ളും. കൂടെക്കൂടെ അലറുന്ന വേഷങ്ങൾ അരങ്ങത്തു വന്നില്ലെങ്കിൽ കൂർക്കംവലിച്ചുറങ്ങുന്ന അരസികന്മാരെ ഉണർത്തുന്നതിനു വേറെ മാർഗ്ഗമില്ലെന്നുള്ളതായിരിക്കാം അവർക്കു് ഈ ഏച്ചുകെട്ടലിനുള്ള മുഖ്യസമാധാനം. മേളക്കൊഴുപ്പിനും വേഷവൈവിധ്യത്തിനും പ്രയോജകീഭവിക്കത്തക്ക വിധത്തിൽ മൂലകഥയ്ക്കു യേനകേനപ്രകാരേണ രൂപഭേദം വരുത്തുവാനും അവർ സന്നദ്ധരായിക്കാണുന്നു.
34.4കൊട്ടാരക്കരത്തമ്പുരാന്റെ സാഹിത്യം
ശ്ലോകങ്ങളും പദങ്ങളും കൊണ്ടാണല്ലോ ആട്ടക്കഥകൾ നിബന്ധിക്കേണ്ടതു്. തന്നിമിത്തം അത്തരത്തിൽ ഒരു കൃതി രചിക്കണമെങ്കിൽ പ്രണേതാവിനു സാഹിത്യത്തിലെന്നപോലെ സംഗീതത്തിലും സമീചീനമായ ജ്ഞാനമുണ്ടായിരിക്കണം. കൊട്ടാരക്കരത്തമ്പുരാന്നു സംഗീതത്തിൽ അനപലപനീയമായ പാടവമുണ്ടായിരുന്നു. അദ്ദേഹം ഉദ്ദേശം നാല്പതു രാഗങ്ങളോളം തന്റെ കൃതികളിൽ പ്രയോഗിച്ചിട്ടുണ്ടു്. അവയിൽ കണ്ഠാരം, കാനക്കുറഞ്ഞി, പുറനീര് എന്നീ രാഗങ്ങൾ സ്വരമേളകലാനിധി എന്ന കർണ്ണാടകസങ്ഗീതശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവായ രാമാമാത്യനു് അജ്ഞാതങ്ങളാണു്. ദുഃഖകണ്ഠാരം എന്നൊരു രാഗത്തെപ്പറ്റി മാത്രം വെങ്കടമഖി ചതുർദ്ദണ്ഡീപ്രകാശികയിൽ പറയുന്നു. തമ്പുരാൻ ധാരാളമായി കൈകാര്യം ചെയ്യുന്ന ദ്വിജാവന്തി, പാടി എന്നീ രാഗങ്ങളുടെ പ്രയോഗവും കർണ്ണാടക സങ്ഗീതത്തിൽ പ്രചുരമല്ല. അനന്തരകാലികന്മാരായ കഥ കളിപ്രണേതാക്കൾ ദേശാക്ഷി, സാമന്തലഹരി, മങ്ഗളകൗശിക, മാരധനാശി, കേദാരപ്പന്തു മുതലായി കർണ്ണാടകസങ്ഗീതത്തിൽ അദൃശ്യങ്ങളായ വേറെയും അനേകം രാഗങ്ങൾ സ്വീകരിച്ചുകാണുന്നുണ്ടു്. ഈ രാഗങ്ങളിൽ ചിലതെല്ലാം പ്രചീനമായ ദ്രാവിഡസങ്ഗീതത്തിലെ പൊതുസ്വത്താണെന്നു പറയാം. “പുറനീർമൈ” എന്നൊരു രാഗമുള്ളകതായി പങ്ഗളനിഘണ്ടുവിൽ പ്രസ്താവിച്ചിരിക്കുന്നു. ശേഷമുള്ള രാഗങ്ങളിൽ ചിലതിന്റെയെങ്കിലും ഉപജ്ഞാതാക്കൾ കേരളീയരാണെന്നു് അനുമാനിക്കുന്നതും അനുപപന്നമല്ല. കഥകളിയിലെ പാട്ടുകൾ പണ്ടു സോപാനരീതിയിലാണു് പാടിവന്നതെന്നും ഇടക്കാലത്തുമാത്രമാണു് അവയിൽ ദേശികരീതി സംക്രമിപ്പിച്ചതെന്നും സങ്ഗീതജ്ഞന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്. എന്നാൽ ഒരു നല്ല സാഹിത്യകാരനുവേണ്ട സിദ്ധികളൊന്നും തമ്പുരാൻ സമ്പാദിച്ചിരുന്നില്ല. ഭോജചമ്പു, പ്രസന്നരാഘവം മുതലായി ചില സംസ്കൃതഗ്രന്ഥങ്ങൾ അദ്ദേഹം വായിച്ചിരുന്നതിനു തെളിവുണ്ടു്. അതോടുകൂടി “ദൈന്യത, വിഷഹാമി, അനുഗത്വാ, പാലിതും, ലസമാനം” തുടങ്ങിയ അപശബ്ദങ്ങൾ അദ്ദേഹത്തിനു സാമാന്യത്തിലും താണ ലോകവ്യുൽപത്തിയേ സ്വാധീനമായിരുന്നുള്ളു എന്നും പ്രഖ്യാപനം ചെയ്യുന്നു. വാസനയുടെയും അഭ്യാസത്തിന്റെയും കഥയാണു് അതിലും കഷ്ടമായിട്ടുള്ളതു്. ആട്ടക്കഥകൾക്കു മുൻപു് അദ്ദേഹം മുക്തകരൂപത്തിലെങ്കിലും മണിപ്രവാളശ്ലോകങ്ങളെഴുതി പരിചയിച്ചിരുന്നുവോ എന്നു സംശയിക്കത്തക്ക രീതിയിലാണു് അദ്ദേഹത്തിന്റെ പദഘടനം. “വാശികൊണ്ടുമാത്രം വശവർത്തിനിയാകുന്നതല്ലല്ലോ വാഗ്ദേവത.” സംസ്കൃതത്തിൽ സ്തോത്രരൂപത്തിൽ ചില ഗാനങ്ങൾ രചിച്ചിരുന്നിരിക്കാം. ഏതായാലും ഭാഷി കവിതയെക്കാൾ സംസ്കൃതകവിതയായിരുന്നു അദ്ദേഹത്തിനു അല്പംകൂടി സ്വാധീനമായിരുന്നതു് എന്നുള്ളതിനു സന്ദേഹമില്ല. സീതാസ്വയംവരത്തിൽ ഭാർഗ്ഗവരാമനോടു ദശരഥന്റെ അഭയപ്രാർത്ഥനാരൂപത്തിലുള്ള
“വദനജിതശശധരേ കമലദളലോചനേ
ലസിതമണികുണ്ഡലേ കംബുകണ്ഠേ
ഭുജഗസമഭുജയുഗേ സുവിശാലവക്ഷസി
ലസിതസിതഹാരവരലസിതകണ്ഠേ
വിജിതസരസിജകരേ പീതാംബരാവൃതേ
മണിമയഗുണലസിതകടിതടാന്തേ
ഊരുജിതകരികരേ ജാനുജിതദർപ്പണേ
ജലജസമപദയുഗേ കളഭഗമനേ”
ഇത്യാദി പദാംശം ലസിതാദിശബ്ദങ്ങളുടെ ആവൃത്തികൊണ്ടു് അസുന്ദരമാണെങ്കിലും അന്യഥാ അനാകർഷകമല്ല. വിച്ഛിന്നാഭിഷേകത്തിലെ
“ആശരവനദവ പാപവിനാശന ദശരഥനരവരതനയ വിഭോ!
സീതാമുഖസരസിജദിനനായക വാതാത്മജകൃതമോദ വിഭോ!
ബാലിഗളാന്തരവിദലനസായക സുഗ്രീവാർപ്പിതകിഷ്കിന്ധ!
നിജഭുജവിക്രമനദ്ധനദീശ്വര കൃതദശഗളവധ ലോകേശ!
ആഗതസാകേതാശരഖണ്ഡന കൃതാഭിഷേചന കല്യാണ!
ഏകാദശശതവത്സരകൃതവസുധാവന ഗതവൈകുണ്ഠ!”
ഇത്യാദി ശ്രീരാമസ്തുതിപരമായ പദം വിശിഷ്ടമായിരിക്കുന്നു. യുദ്ധത്തിന്റെ ഒടുവിൽ
“സമദവിമതജനവികടമകുടപരിലുഠനകരണപടുശരചാപം കലയ സദാ രഘുനായകം
വിബുധനികരകരവിഗളിതസുമകലവിലസിതനവമണി ഗണചൂഡം
സമരധരോപരിഗതമൃഡശേഖരലസദുരുതരശിശുശശിഫാലം
മൃദുകിസലയരുചികരതലധൃതനതകാർമ്മുകരുചിരരുചിഭ്രു കടി.”
ഇത്യാദി പദം മനോഹരമാണെന്നുപോലും പറയാം. എന്നാൽ ഏതാദൃശമായ അഭിനന്ദനത്തിനു് അതിനുമേൽ ഒരു പൂർണ്ണവിരാമംതന്നെ ഇടേണ്ടിയിരിക്കുന്നു. തന്റെ എട്ടു് ആട്ടക്കഥകളിലെ ശ്ലോകങ്ങളിലും പദങ്ങളിലും തമ്പുരാൻ മണിപ്രവാളത്തെ ചിത്രവധം ചെയ്തിരിക്കുന്നു എന്നു പറഞ്ഞാൽകൂടിയും അതു് അതിശയോക്തിയാകുന്നതല്ല. മണിയും പ്രവാളവുമല്ല നാം അവിടെ പ്രായേണ കാണുന്നതു്, കൂർത്തുമൂർത്ത കുറെ കരിങ്കൽച്ചില്ലുകളും വെട്ടുകല്ക്കഷണങ്ങളും മാത്രമാണു്.
“സ്വൈരമായ് വാഴും കാലം ജരഠനാം ഭൂമിപാലൻ
ധീരനാം രാഘവന്നായ് യൗവരാജ്യം കൊടുപ്പാൻ
പാരമാമാശയാലേ താൻ സഭായാം ശുഭായാം
സാരനാം മന്ത്രിവര്യം സോയമാഹൂയ ചൊന്നാൻ”
ഇത്യാദി ശ്ലോകങ്ങളും “ഇവിടെനിന്നു ചാടി ലങ്കയിൽ പ്രവിശ്യൻ മൃഗയിത്വാ വൈദേഹീം” ഇത്യാദി പദങ്ങളും ഏതു സഹൃദയന്നാണു് ഉദ്വേഗജനകമാകാത്തതു്? സ്രഗ്ദ്ധരാവൃത്തത്തിലും മറ്റും പ്രഥമപാദവും തൃതീയപാദവും ഗുർവക്ഷരത്തിലവസാനിക്കേണ്ടതാണെന്നുള്ള പ്രാഥമികമായ ഛന്ദോനിയമംപോലും അദ്ദേഹം വകവയ്ക്കുന്നില്ല.
“ത്രിദശഭയവിധാതുർബാധയാ രാവണസ്യ
സദയമിദമവോചദ്വേധസം തൽക്ഷണേന”
എന്നും മറ്റുമെഴുതുവാൻ അദ്ദേഹത്തിനു് ഒരു സങ്കോചവും തോന്നാത്തതു് അത്ഭുതമായിരിക്കുന്നു. “ആരെടാതിപരാക്രമൻ, ആളുഭേദം, വളർനിജചിറകും, ദശരഥസുതനേവം ചൊന്നതു കേട്ടശേഷം” എന്നിങ്ങനെ അഭങ്ഗിയുള്ള പ്രയോഗങ്ങൾ എവിടെ നോക്കിയാലും തുറിച്ചുനോക്കുന്നതായി കാണാം. ആശയങ്ങളിൽ നൂറ്റിനു തൊണ്ണൂറ്റൊൻപതും പരകീയങ്ങളാണെന്നു പറയാതെയും നിർവാഹമില്ല. എങ്കിലും ഘുണാക്ഷരന്യായേന അപൂർവം ചില പദാംശങ്ങൾ നന്നായിട്ടില്ലെന്നും വാദിക്കാവുന്നതല്ല. ചുരുക്കത്തിൽ തമ്പുരാൻ പ്രശസ്യമായ ഈ ദൃശ്യകലാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സാഹിത്യം അദ്ദേഹത്തോടു കൂടിത്തന്നെ അസ്തമിച്ചുപോകുമായിരുന്നു എന്നാണു് എന്റെ പക്ഷം. ഏതോ ഒരു താൽക്കാലികമായ അതിമോഹത്തിന്റെ സന്താനമാണു് പ്രസ്തുത സാഹിത്യം എന്നുള്ള അനുമാനത്തിനും ആ സാഹിത്യം പഴുതു നൽകുന്നു. കഥകളിക്കവികൾ മണിപ്രവാളശുദ്ധി സാമാന്യേന പരിപാലിച്ചിട്ടില്ലെന്നു തന്നെ പറയാം. അതിനു് ഒരു കാരണം ഒൻപതാം ശതകത്തിൽ പഴയ മണിപ്രവാളപ്രസ്ഥാനംതന്നെ അസ്തോന്മുഖമായതായിരിക്കണം. മറ്റൊന്നു് അവർ തങ്ങളുടെ മാർഗ്ഗദർശിയായ തമ്പുരാനെ പദരചനാവിഷയത്തിൽ അന്ധമായി അനുകരിച്ചതുമായിരിക്കണം. തമ്പുരാന്റെ കഥകളിയിൽ ബാലിവധവും തോരണയുദ്ധവും മാത്രമേ ഇക്കാലത്തു് ആടാറുള്ളു. ബാലിവധം ജടായുവധമെന്നും ബാലിവധമെന്നും രണ്ടു ദിവസത്തെ കഥയാണു് പത്താം ശതകത്തിലും മറ്റും കളിച്ചുകൊണ്ടിരുന്നതു്. ഖരവധം കുറെക്കാലം മുൻപുവരെ ആടിക്കൊണ്ടിരുന്നു.
34.5കോട്ടയത്തു തമ്പുരാൻ
പീഠിക
പുറവഴിയാനാടെന്നും പുറനാടുകരയെന്നും ചുറ്റട്ടര (ചുറ്റട്ടുകര) എന്നുംകൂടി പേരുള്ള വടക്കൻ കോട്ടയത്തു രാജവംശത്തെപ്പറ്റി ആ രാജകുടുംബത്തിലെ സ്വാതീരാജ്ഞിയുടെ ചരിത്രത്തോടനുബന്ധിച്ചു ചിലതെല്ലാം ഞാൻ മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. കോട്ടയത്തു രാജാക്കന്മാർ ഇടക്കാലത്തു പരദേശത്തുനിന്നു വന്നവരാകയാലാണു് അവരെ പുറവഴിയാനാട്ടുരാജാക്കന്മാരെന്നും പുറനാട്ടു രാജാക്കന്മാരെന്നും പറയുന്നതു്. പ്രസിദ്ധ മീമാംസകനായ ഹരിശ്ചന്ദ്രപ്പെരുമാൾ അവിടെ ഒരു പൂർവ്വപുരുഷനാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. പുരളീശന്മാർ എന്നും അവർക്കൊരു പേരുണ്ടു്. അതു പുലരിമലയിൽ ഹരിശ്ചന്ദ്രപ്പെരുമാൾ ഒരു കോട്ട പണിയിച്ചു് അവിടെ താമസിക്കുക നിമിത്തമാണു്. പുറവഴിയുടെ ഒരു രൂപാന്തരമാണോ പുരളി എന്നും സംശയിക്കാം. അതിനു മുൻപു കോലത്തുനാട്ടിൽ ഉൾപ്പെട്ടിരുന്ന ചില പ്രദേശങ്ങൾ അവർക്കു ലഭിക്കുകയും ക്രമേണ അവർ തങ്ങളുടെ അധികാരം കുടകുരാജ്യത്തോളം വ്യാപിപ്പിക്കുകയും ചെയ്തു. കുതിരവെട്ടത്തില്ലമെന്നും പെരുങ്കോവിലകമെന്നും ആ കുടുംബം കാലന്തരത്തിൽ രണ്ടു ശാഖയായി പിരിഞ്ഞു. കൊല്ലം ഒൻപതാം ശതകത്തിൽ ആ കുടുംബത്തിൽ രണ്ടു കവിപ്രവേകന്മാർ ജീവിച്ചിരുന്നു. അവരിൽ ഒരാൾ വാല്മീകിരാമായണംകിളിപ്പാട്ടിന്റെ കർത്താവായ കേരളവർമ്മതമ്പുരാനും അന്യൻ കഥകളി പ്രസ്ഥാനത്തിന്റെ ജീവാതുവായ വിദ്വാൻ തമ്പുരാനുമാണു്. കൊല്ലം പത്താം ശതകത്തിൽ വളരെക്കാലത്തേയ്ക്കു് കോട്ടയം രാജകുടുംബം ബ്രിട്ടീഷുകാർക്കു മൈസൂരുമായുള്ള യുദ്ധങ്ങളിൽ പല സാഹായ്യങ്ങളും ചെയ്യുകയുണ്ടായി. എങ്കിലും ആ കുടുംബത്തിലെ പഴശ്ശികേരളവർമ്മത്തമ്പുരാനു് കാര്യവശാൽ അവരുമായി പിണങ്ങേണ്ടിവരികയും 967 മുതൽ 978 വരെ പതിനൊന്നുകൊല്ലം അവരോടു നിരന്തരമായി പോരാടിയതിനു ശേഷം ആ മഹായോദ്ധാവു രണാങ്കണത്തിൽ ഹതനായി ക്ഷത്രിയോചിതമായ വീരസ്വർഗ്ഗം പ്രാപിക്കുകയും ചെയ്തു. ആ വിപ്ലവത്തോടുകൂടി പ്രസ്തുതവംശത്തിലെ സകല ചരിത്ര രേഖകളും നാമാവശേഷമായിത്തീർന്നു. അതിനാൽ അത്യന്തം അന്ധകാരനിബിഡമാണു് വിദ്വാൻ തമ്പുരാന്റെ ചരിത്രം. ഇക്കാലത്തു് ആ കുടുംബം തലശ്ശേരിക്കു സമീപമുള്ള കൂത്തുപറമ്പെന്ന സ്ഥലത്തു പടിഞ്ഞാറേ കോവിലകം, തെക്കേ കോവിലകം, കിഴക്കേ കോവിലകം എന്നീ മൂന്നു കോവിലകങ്ങളിലായി പാർത്തുവരുന്നു.
ചരിത്രം
കോട്ടയത്തു തമ്പുരാന്റെ കാലത്തെയോ നാമധേയത്തെയോ പറ്റി നേരിട്ടൊരറിവും ലഭിക്കുന്നില്ല. അദ്ദേഹം തന്റെ ആട്ടക്കഥകൾ അഭിനയിക്കുന്നവരുടെ ആവശ്യത്തിലേയ്ക്കായി തോടയവും വന്ദനശ്ലോകങ്ങളും മങ്ഗലഗാനങ്ങളും പ്രത്യേകം രചിച്ചിട്ടുണ്ടു്. തോടയത്തിൽ ഗണപതിയേയും “ഭൂരിപൂരിതകരുണ പുരളീന്ദ്രശരണ” എന്നവസാനിക്കുന്ന ചില ചരണങ്ങളിൽ ശ്രീകൃഷ്ണനേയും സ്തുതിച്ചതിനുമേൽ
“ജഹ്നുസുതാശ്രിതമൌലേ! ജനനി മമ ജഗദീശ്വരി
ഖിന്നജനേ കിന്ന ദയാ കിന്നരസന്നുതേ തേ?
സിന്ധുരവരചർമ്മാംബര ബന്ധുരതരകന്ധര ജയ
ചിന്തിതഫലവിശ്രാണനചിന്താമണേ ശംഭോ!
അംബ ദേവി മഹാമായേ പാഹി മാം കൊല്ലൂരദ്രിനിവാസിനി!
മുല്ലബാണരിപുജായേ പാഹി മാം മൂകാംബികേ!
സന്തതം നിൻ പാദാംബുജം ചിന്മയരൂപിണി നിത്യം
ഹന്ത! നാവിൽ തോന്നീടേണം സന്തതം മൂകാംബികേ!”
എന്നീ വരികളിൽ ഭദ്രകാളിയേയും ശിവനേയും മൂകാംബികയേയും വന്ദിക്കുന്നു. ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കാം.
സ്ഫടികധവളഭാസം ഫുല്ലകന്ദാപഹാസം
കനകഗിരിശരാസം കല്മഷധ്വാന്തഹംസം
വിഹിതപുരനിരാസം വാങ്മയീതീരവാസം
ഭജത ബഹുവിലാസം ബാലചന്ദ്രാവതംസം.
മാതങ്ഗാനനമബ്ജവാസരമണിം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനിഗർഗ്ഗനാരദകണാദാദ്യാൻ മുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദങ്ഗശൈലനിലയാം ശ്രീപോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കർവന്ത്വമീ മങ്ഗളം.
അസ്തി സ്വഹസ്താർജ്ജിതവീര്യധാമ്നാം
ശസ്താ ഹരിശ്ചന്ദ്രകലോദ്ഭവാനാം
പൃഥ്വീപതീനാം പുരളീതി നാമ്നാ
പുരീ പുരാരാതി നിഷേവകാനാം.
ശ്രീമാനനർഘഗുണശാലിതയാ നൃപാണാം
ഭൂഷായിതോ നിജകരാത്തസമസ്തതേജാഃ
കാമപ്രദാനജി തകല്പമഹീരുഹസ്സ
ചിന്താമണിർജ്ജയതി കേരളവർമ്മനാമാ.
തദനന്തരജേന നിർമ്മിതം
തദിതം പാണ്ഡുഭുവാം കഥാമൃതം
സ്വദതേ സ്വദതാം ദയാലവൈ
ര്യദുനാഥാംഘ്രിസമർപ്പിതാത്മനാം.”
തോടയത്തിൽ കവി സ്മരിക്കുന്ന ഭദ്രകാളി മുഴക്കുന്നു മലയിലെ പോർക്കലി ഭദ്രകാളിയും, ശിവൻ വാങ്മയി എന്ന പുഴയുടെ തീരത്തിലുള്ള കൊട്ടിയൂർ തൃച്ചേറമന്നെന്ന ക്ഷേത്രത്തിലെ ശിവനുമാണു്. ഈ രണ്ടു ദേവതകളെയും ഉദ്ദണ്ഡ ശാസ്ത്രികൾ കോകിലസന്ദേശത്തിൽ
“പ്രാപ്തവ്യസ്തേ യദി കൃതമഹോ വാങ്മയീതീരവാസീ
ദേവോ ദക്ഷാധ്വരവിമഥനോഡ്ഢാമരശ്ചന്ദ്രചൂഡഃ
ആസ്തേ ശാതത്രിശിഖശിഖയാ ദാരുകം ജഘ്നുർഷീ സാ
യസ്യാദൂരേ മൃഗപതിശിരസ്തസ്ഥുഷീ ഭദ്രകാളീ”
എന്ന ശ്ലോകത്തിൽ സ്മരിക്കുന്നു. കൊട്ടിയൂർ ഉത്തരകേരളത്തിലെ ഒരു മഹാക്ഷേത്രമാകുന്നു. വാങ്മയീനദിക്കു ഭാഷയിൽ “വവേലിപ്പുഴ” എന്നാണു് പേർ. ഈ ഭദ്രകാളിയും ശിവനും കോട്ടയത്തു രാജാക്കന്മാരുടെ കുലദൈവതങ്ങളാണു്. “യുദ്ധേ യേഷാമഹിതഹതയേ ചണ്ഡികാ സന്നിധത്തേ” എന്നു് ഉദ്ദണ്ഡൻ വർണ്ണിച്ചിട്ടുള്ളതു പോർക്കലീദേവിയെപ്പറ്റിത്തന്നെ. മൃദങ്ഗശൈലം മുഴക്കുന്നിന്റെ സംസ്കൃതീകൃതരൂപമാകുന്നു. അതു പുരളിമലയിലെ ഒരു ഭാഗമാണു്. പോർക്കലി ഭദ്രകാളിയുടെ ക്ഷേത്രം അവിടെയാണു്. ദക്ഷിണകർണ്ണാടകം ജില്ലയിലെ കന്താപുരം താലൂക്കിൽപ്പെട്ട കൊല്ലൂർ എന്ന പ്രദേശത്തിലെ മൂകാംബികാക്ഷേത്രം കേരളീയർക്കു പൊതുവേ പ്രിയമായ ഒരു ആരാധനാകേന്ദ്രമാകുന്നു. അവിടത്തെ ദേവിയെ ഭജിച്ചാൽ ഏതു ജഡനും സരസ്വതീപ്രസാദം സിദ്ധിക്കുമെന്നാണു് പരമ്പരാഗതമായ വിശ്വാസം. മൂകാംബികയും കോട്ടയത്തു രാജാക്കന്മാരുടെ കുലദേവതയായിരുന്നു. ശ്രീകൃഷ്ണൻ വിദ്വാൻ തമ്പുരാന്റെ ഇഷ്ടദേവതയായിരുന്നു. “മാതങ്ഗാനനം” എന്ന ശ്ലോകത്തിൽ കവി തന്റെ പ്രധാന ഗുരുവായ ഗോവിന്ദനെ വന്ദിക്കുന്നുണ്ടു്. അദ്ദേഹം ഒരു ദ്രാവിഡ ബ്രാഹ്മണനായിരുന്നു എന്നു പഴമക്കാർ പറയുന്നു. “വ്യാസം പാണിനി ഗർഗ്ഗ …” ഇത്യാദി വചനത്തിൽനിന്നു കവിയ്ക്കു വ്യാകരണം, ജ്യോതിഷം, സംഗീതം, തർക്കം എന്നീ ശാസ്ത്രങ്ങളിലും നൈപുണ്യമുണ്ടായിരുന്നതായി അനുമാനിക്കാം. കവിയുടെ ജ്യേഷ്ഠന്റെ പേർ കേരളവർമ്മ എന്നായിരുന്നു എന്നു് “അസ്തി സ്വഹസ്താർജ്ജിത” എന്നും “തദനന്തരജേന” എന്നുമുള്ള ശ്ലോകങ്ങളിൽനിന്നു ഗ്രഹിക്കാം. അവർ ഏകോദര സഹോദരന്മാരാണോ എന്നു നിശ്ചയമില്ല. ആണെങ്കിൽ ആ രാജകുടുംബത്തിൽ പുരുഷന്മാർക്കു് യഥാക്രമം കേരളവർമ്മാ, രവിവർമ്മാ, വീരവർമ്മാ എന്നീ മൂന്നു നാമങ്ങൾ മാത്രമേ പാടുള്ളൂ എന്നു നിയമമുള്ളതിനാൽ കവിയുടെ പേർ രവി വർമ്മാ എന്നോ വീരവർമ്മാ എന്നോ ആയിരുന്നിരിക്കണം.
കാലം
“ഇനിയും ക്ഷമിക്കയെന്നതീടേറും ഭവാനെങ്കിൽ
കനിവോടേ കേൾക്ക മേലിൽ കാടേ ഗതി നമുക്കു്”
എന്ന ബകവധം കഥയിലെ അർജ്ജുനവാക്യം അറമാണെന്നും ആ അറം പറ്റിയതു ബകവധം രചിച്ച പഴശ്ശിരാജാവിനാണെന്നും ചിലർ പറയുന്നതു് അസംബന്ധമാകുന്നു. കൊട്ടാരക്കരത്തമ്പുരാൻ കഴിഞ്ഞാൽ കഥകളിപ്രസ്ഥാനത്തിലെ പ്രമാണ പുരുഷനായി കേരളീയർ കൊണ്ടാടുന്നതു് കോട്ടയത്തു തമ്പുരാനെയാണു്. ആ തമ്പുരാന്റെ കാലം ഒരിക്കലും പത്താം ശതകത്തിന്റെ ഉത്തരാർദ്ധമായിരിയ്ക്കുവാൻ ഇടയില്ല. കടത്തനാട്ടു രാജവംശത്തിലെ ഒരു തമ്പുരാൻ “ശതമുഖരാമായണം” എന്നൊരാട്ടക്കഥ നിർമ്മിച്ചു എന്നും അദ്ദേഹം മരിച്ചതു 910-ആണ്ടാണെന്നുമുള്ളതിനു താഴെക്കാണുന്ന ശ്ലോകം സാക്ഷിനില്ക്കുന്നു.
“ശതമുഖരാമായണമിത്യേകം നാട്യപ്രബന്ധമകരോദ്യഃ
ദേവൈഃ പ്രണതൈഃ സേവ്യം കലിമലരഹിതം യയൗ സവൈകണ്ഠം”
ഈ ശ്ലോകത്തിലെ “ദേവൈഃ പ്രണതൈഃ സേവ്യം” എന്ന വചനം കലിസൂചകമാണെന്നു പറയേണ്ടതില്ലല്ലോ. ശതമുഖരാമായണം ഇനിയും കണ്ടുകിട്ടീട്ടില്ല. രാമപാണിവാദന്റേതെന്നു സ്പഷ്ടവും ആ മഹാകവി ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിൽ താമസിക്കുന്ന കാലത്തു 925-ആണ്ടിടയ്ക്കു രചിച്ചതും ഗീതരാമം എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നതുമായ ഒരാട്ടക്കഥയിൽ ഓരോ പദത്തിന്നും മട്ടുകൾ കൊടുത്തിട്ടുള്ള കൂട്ടത്തിൽ ഒരു പദത്തിന്റെ ശീർഷകമായി “മാതലേ നിശമയ മാമകവചനം എന്ന നിറം” എന്നെഴുതീട്ടുള്ളതായി കാണുന്നു. ഈ ഗ്രന്ഥം അക്കാലത്തുതന്നെ എഴുതിയതെന്നാണു് തോന്നുന്നതു്. “മാതലേ നിശമയ” എന്നതു കോട്ടയത്തു തമ്പുരാൻ കാലകേയവധത്തിൽ സുരുട്ടി ചമ്പയിൽ രചിച്ചിട്ടുള്ള ആദ്യത്തെ പദമാണു്. ആ നിർദ്ദേശം കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥകൾ ഗീതരാമം നിർമ്മിക്കുന്നതിനു മുൻപു തന്നെ ചെമ്പകശ്ശേരി രാജ്യത്തിൽ പ്രചരിച്ചിരുന്നു എന്നുള്ളതിനു ജ്ഞാപകമായിരിക്കുന്നു. വാല്മീകിരാമായണം കിളിപ്പാട്ടിന്റെയും മറ്റും കർത്താവായ കേരളവർമ്മത്തമ്പുരാനല്ല വിദ്വാൻ തമ്പുരാന്റെ ജ്യേഷ്ഠൻ എന്നു ധ്യൈര്യമായി പറയാം. കോട്ടയത്തു രാജ്യഭാരംചെയ്ത ഒരു കേരളവർമ്മത്തമ്പുരാനെയാണു് കവി സ്മരിക്കുന്നതു്. കിളിപ്പാട്ടുകാരൻ ദത്തുവഴിയ്ക്കു തിരുവിതാംകൂർ ഇളയതമ്പുരാനായിത്തീരുകയും അവിടെ വെച്ചു് 871-ൽ ശത്രുക്കളാൽ വധിക്കപ്പെടുകയും ചെയ്തു. അക്കാലത്തു് അന്യശാഖയിൽപ്പെട്ട മറ്റൊരു കേരളവർമ്മത്തമ്പുരാൻ കോട്ടയത്തു വലിയരാജാവായിരുന്നിരിക്കാമെന്നും കഥകളിക്കാരൻ അദ്ദേഹത്തിന്റെ അനുജനായിരുന്നിരിക്കാമെന്നും അനുമാനിക്കുന്നതു് അസമീചീനമാകുന്നതല്ല. ആ വഴിക്കു നോക്കുമ്പോൾ കൊല്ലം ഒൻപതാംശതകത്തിന്റെ ഉത്തരാർദ്ധത്തിലാണു് കവിയുടെ ജീവിതകാലമെന്നു വന്നുകൂടുന്നു.
ഐതിഹ്യം
കോട്ടയത്തു തമ്പുരാന്റെ ബാല്യചരിത്രത്തോടു സമ്മിളിതമായി ഒരു രസകരമായ ഐതിഹ്യമുണ്ടു്. അതു് ഇവിടെ സംക്ഷേപിക്കാം. തമ്പുരാൻ ബാല്യത്തിൽ അത്യന്തം മന്ദബുദ്ധിയായിരുന്നു. അങ്ങിനെയിരിക്കെ അന്നു കോഴിക്കോട്ടെ സാമൂതിരിപ്പാടു തീപ്പെടുകയും ആ ദുഃഖം അന്വേഷിക്കുന്നതിനു തൽക്കാലം വേറെ ആരും പോകുവാനില്ലായിരുന്നതിനാൽ അമ്മത്തമ്പുരാട്ടി ആ ബാലനെ വിളിച്ചു കോഴിക്കോട്ടുവരെ പോയിവരണമെന്നും പുതിയ സാമൂതിരിയോടു “മയാ കിം കർത്തവ്യം” എന്നു ചോദിക്കുകയും അതിനുത്തരം കേട്ടാൽ ഒന്നും മിണ്ടാതെ മടങ്ങിപ്പോരികയും വേണമെന്നുള്ള ഉപദേശത്തോടുകൂടി അങ്ങോട്ടു പറഞ്ഞയച്ചു. കുമാരൻ കോഴിക്കോട്ടു ചെന്നു “മയ കിം കർത്തവ്യം” എന്നു സാമൂതിരിയോടു് അബദ്ധമായി ചോദിക്കുകയും “ദീർഘോച്ചാരണം കർത്തവ്യം” എന്നു് അദ്ദേഹത്തിന്റെ ഹാസ്യരസദ്യോതകമായ പ്രത്യുക്തിവാങ്ങിക്കൊണ്ടു തിരിയേ പോരികയും ചെയ്തു. അതറിഞ്ഞപ്പോൾ മാതാവു വളരെ വ്യസനിക്കുകയും രാജധാനിക്കടുത്തുള്ള “കുമാരധാര” എന്ന അരുവിയിൽ ആ ബാലനെ പിടിച്ചുകെട്ടി നേരത്തോടുനേരം ഇടുവാൻ അനുചരന്മാരോടു് ആജ്ഞാപിക്കുകയും ചെയ്തു. അങ്ങനെയിട്ടാൽ ആ ശിക്ഷയ്ക്കു വിധേയരാകുന്നവർ സാധാരണമായി മരിയ്ക്കുമെന്നും ദേവിയുടെ അനുഗ്രഹംകൊണ്ടു വല്ലവിധത്തിലും അതിനുമേലും പ്രാണധാരണം ചെയ്യുന്നുവെങ്കിൽ പണ്ഡിതന്മാരായിത്തീരുമെന്നുമായിരുന്നു അക്കാലത്തെ വിശ്വാസം. ബാലൻ ആ പരീക്ഷയിൽ ജയിച്ചു. മൃത്യുവക്ത്രത്തിൽനിന്നു വിമുക്തനായി, സരസ്വതിയുടെ അനുഗ്രഹം സമഗ്രമായി സമ്പാദിച്ചു. കുമാരധാര മുഴക്കുന്നിലെ ഒരു അരുവിയായിരുന്നു. അതു് ഇപ്പോളില്ല. പിന്നീടാണു് പരദേശത്തുനിന്നു ഗോവിന്ദശാസ്ത്രികളെ വരുത്തി അമ്മ അദ്ദേഹത്തെ സംസ്കൃതമഭ്യസിപ്പിച്ചതു്. വേറെയും ഗുരുക്കന്മാരാൽ യഥാവിധി ശിക്ഷിതനായി. മൂകാംബിയിൽ പോയി ദേവിയെ ഭജിച്ചു് ഏതാനും വർഷങ്ങൾക്കുള്ളിൽ തമ്പുരാൻ ഒരു പ്രകൃഷ്ടപണ്ഡിതനും പ്രശസ്ത കവിയുമായിത്തീർന്നു. ഇതാണു് ആ ഐതിഹ്യം. ഇതിൽ അംങ്ഗീകരണത്തിനു് അനർഹമായ അംശമൊന്നും ഞാൻ കാണുന്നില്ല. കുമാരധാരയിൽനിന്നു പുനരുത്ഥാനംചെയ്ത കുമാരൻ ലജ്ജാവനതനായി എകാഗ്രതയോടുകൂടി സരസ്വതിയെ ഭജിച്ചു സങ്കല്പദാർഢ്യം കൊണ്ടും അഭ്യാസംകൊണ്ടും കാലാന്തരത്തിൽ അക്കാലത്തെ പണ്ഡിതകവികളുടെ ഇടയിൽ അസൂയാവഹമായ ഒരു സ്ഥാനം സ്വായത്തമാക്കി എന്നു വിചാരിക്കുന്നതിൽ എന്തു യുക്തിഹീനതയാണു് ഉള്ളതു്?
കൃതികൾ
മഹാഭാരതത്തെ ആസ്പദമാക്കി കോട്ടയത്തു തമ്പുരാൻ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, കാലകേയവധം എന്നിങ്ങനെ നാലു് ആട്ടക്കഥകൾ രചിച്ചിട്ടുണ്ടു്. കാലകേയവധത്തിനു നിവാതകവചകാലകേയവധമെന്നും നിവാതകവചവധമെന്നുംകൂടി പേരുകളുണ്ടെങ്കിലും ഒടുവിലത്തെ പേർ ശരിയായിട്ടുള്ളതല്ല. അവ നാലും അപ്രതിമവും അപരിമേയവുമായ പ്രഭാവത്തോടുകൂടി, ആടിക്കാണാനും പാടിക്കേൾക്കാനും ഒന്നുപോലെ മധുരങ്ങളായി, ആട്ടക്കഥാ സാഹിത്യത്തിന്റെ അഗ്രപീഠത്തിൽ സമുല്ലസിക്കുന്നു. തിരുവിതാംകൂർ കാർത്തികതിരുനാൾ മഹാരാജാവും ബകവധവും കല്യാണസൗഗന്ധികവും നിർമ്മിച്ചിട്ടുള്ളതിനാൽ അവയിൽ നിന്നു പ്രസ്തുത കഥകളെ വ്യാവർത്തിക്കുന്നതിനുവേണ്ടി ആ രണ്ടു തിരുവിതാംകൂർ കഥകളെ തെക്കൻ കഥകളെന്നും ഇവ രണ്ടിനേയും വടക്കൻ കഥകളെന്നും പറയുന്നു. തെക്കൻകഥകൾക്കു വടക്കൻകഥകളുടെ സ്വാരസ്യമില്ല. കോട്ടയം കൃതികളുടെ പൗർവ്വാപര്യം നിർണ്ണയിക്കുവാൻ വൈഷമ്യമുണ്ടെങ്കിലും അവയിൽ ആദ്യത്തേതു ബകവധമാണെന്നുള്ളതു നിർവിവാദമാകുന്നു.
“തസ്യാത്മജാഃ പഞ്ച യുധിഷ്ഠിരാദ്യാഃ
പ്രസ്വാ സമം ഹസ്തിനമധ്യവാത്സുഃ”
എന്നതല്ല അതിലെ ആദ്യത്തെ ശ്ലോകമെന്നും ആ കൃതി വാസ്തവത്തിൽ ആരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണെന്നും എനിക്കു കണ്ടുപിടിക്കുവാൻ സാധിച്ചിട്ടുണ്ടു്.
“അഥാഭവൽ പാണ്ഡുരുദാരചേതാഃ
കുലപ്രതിഷ്ഠഃ കുരുവംശജാനാം
പൃഥാഞ്ച മാദ്രീഞ്ച സഹൈവ പൃഥ്വ്യാ
സമാദദേ ശാന്തനവാജ്ഞയാ യഃ.
യത് … പുരി മഹാമണികുട്ടിമേഷു
ദൃഷ്ട്വാംബുദപ്രതികൃതിം ദ്വിരദേന്ദ്രബുദ്ധ്യാ
ആകുഞ്ചിതാംഘ്രിരവധൂതസടഃ പ്രമാദാ
ദാഹന്തുമാപതതി ഹർമ്മ്യതലം മൃഗേന്ദ്രഃ
ഹിംസാ ക്രതൗ, കുടിലതാ വനിതാളകേഷു
ദണ്ഡോ യതി, ഷ്വഹികുലേഷു ഭുജങ്ഗതാ ച,
ജ്യാസങ്ഗമേ വിമുഖതാ ഖലു മാർഗ്ഗണാനാം,
വൃത്തക്ഷയശ്ശശിനി ശാസിതുരസ്യ രാജ്യേ.”
ഈ മൂന്നു ശ്ലോകങ്ങളും കഴിഞ്ഞാണു് “തസ്യാത്മജാഃ” എന്ന ശ്ലോകത്തിന്റെ ഘടന. ഈ ശ്ലോകങ്ങൾ കിട്ടിയപ്പോൾ പാഠം അവദാതമായി. മൂന്നാമത്തെ ശ്ലോകം കവിയുടെ കലാ കൗശലത്തിനു മൂർദ്ധാഭിഷിക്തോദാഹരണമായി പ്രശോഭിക്കുന്നു. കോട്ടയത്തു പ്രധാന രാജധാനിക്കു സമീപം “അരങ്ങേറ്റുപറമ്പ്” എന്ന പേരിൽ ഒരു പറമ്പു് ഇപ്പോഴുമുണ്ടു്. ബകവധം മുതലായ കഥകൾ ആദ്യമായി അഭിനയിച്ചതു് അവിടെവെച്ചായിരുന്നു എന്നാണു് ഐതിഹ്യം. പിന്നീടു തമ്പുരാൻ യഥാക്രമം കല്യാണസൗഗന്ധികവും കിർമ്മീരവധവും കാലകേയവധവും നിർമ്മിച്ചുവത്രേ. ആദ്യത്തെ മൂന്നു കഥകൾ കവി ഗുരുനാഥനെ ചൊല്ലിക്കേൾപ്പിച്ചപ്പോൾ ബകവധം സ്ത്രീകൾക്കു കൈകൊട്ടിക്കളിക്കാൻ കൊള്ളാമെന്നും കല്യാണസൗഗന്ധികം നിർമ്മിച്ചതു് ഒരു സ്ത്രീയാണെന്നു തോന്നുമെന്നും കിർമ്മീരവധം വ്യുൽപത്തിപ്രദമാണെന്നും അദ്ദേഹം പറഞ്ഞതായും ഒടുവിലത്തെ കഥയായ കാലകേയവധം ആടാൻ നല്ലതെന്നു് അഭിപ്രായപ്പെട്ടതായും പഴമക്കാർ പറയുന്നു. ബകവധം കുറെ ലളിതവും കിർമ്മീരവധം കുറെ കഠിനവും ആയിപ്പോയെന്നായിരുന്നു ഗുരുനാഥന്റെ വിവക്ഷ. അതിൽ തെറ്റുമില്ല. കല്യാണസൗഗന്ധികത്തെക്കുറിച്ചുള്ള വിമർശനത്തോടു യോജിക്കാൻ നിവൃത്തി കാണുന്നില്ല. സർവോത്തമമായ കൃതി കാലകേയവധംതന്നെയാണെന്നുള്ളതിനെപ്പറ്റി അഭിജ്ഞന്മാരുടെ ഇടയിൽ ഐകമത്യമാണുള്ളതു്. മഹാഭാരതം ആദിപർവ്വത്തിൽനിന്നു ബകവധത്തിലേയും വനപർവതത്തിൽനിന്നു മറ്റു മൂന്നു കഥകളിലേയും ഇതിവൃത്തങ്ങൾ കവി സ്വീകരിച്ചിരിക്കുന്നു എങ്കിലും, രംഗപ്രയോഗത്തിനു് ഉപകരിയ്ക്കത്തക്കവിധത്തിൽ ആ ഇതിവൃത്തങ്ങളിൽ മർമ്മജ്ഞനായ കവി പല മാറ്റങ്ങളും വരുത്തീട്ടുണ്ടു്. വനപർവ്വം 11-ആംമധ്യായത്തിൽ കിമ്മീരവധവും തദനന്തരം ശ്രീകൃഷ്ണദർശനവും 264-ആമധ്യായത്തിൽമാത്രം ദുർവാസസ്സിന്റെ സമാഗമനവും വർണ്ണിക്കപ്പെടുന്നു. എന്നാൽ ഈ രണ്ടു കഥകളും കിർമ്മീരവധത്തിനു മുൻപു നടക്കുന്നതായാണു് ആട്ടക്കഥയിൽ പ്രസ്താവിച്ചുകാണുന്നതു്. ശാർദൂലൻ, സിംഹിക എന്നീ പാത്രങ്ങൾ മൂലത്തിലുള്ളവയല്ല. ഖരവധത്തിലെ ശൂർപ്പണഖയുടെ സ്ഥാനത്തിലാണു് കിർമ്മീരവധത്തിൽ സിംഹികയുടെ പ്രവേശം. ശൂർപ്പണഖയെപ്പോലെ മൂക്കും മുലയും പോയ ആ രാക്ഷസി നിരനുനാസികമായി പരിദേവനം ചെയ്യുന്നതു തന്റെ ജ്യേഷ്ഠനായ കിർമ്മീരനോടാണെന്നുള്ളതു ഖരവധത്തെ അപേക്ഷിച്ചു പ്രസ്തുത കഥയ്ക്കുള്ള ഒരു മെച്ചമായി കരുതേണ്ടതാണു്. ഖരവധത്തിൽ അങ്ഗഭങ്ഗം പറ്റിയ ശൂർപ്പണഖ ആദ്യമായി വിലപിക്കുന്നതു ശ്രീരാമന്റെ സന്നിധിയിലാണല്ലോ. കല്യാണസൗഗന്ധികത്തിൽ സൗഗന്ധികാഹരണപർവ്വത്തിനു മുൻപുള്ള ജടാസുരവധപർവ്വത്തിലെ കഥകൂടി കവി സംക്രമിപ്പിക്കുന്നു. അതു പോലെ ബകവധത്തിൽ വാരണാവതവാസവും ഹിഡിംബവധവും മറ്റും ഉൾക്കൊള്ളിച്ചിട്ടുണ്ടു്. നിവാതകവചന്മാരും കാലകേയന്മാരും മൂലത്തിൽ പലരാണു്. അവരെ കവി രണ്ടു് അസുരന്മാർ മാത്രമാക്കിയിരിക്കുന്നു. പുറമേ കാലകേയന്റെ മോഹനാസ്ത്രമേറ്റു പോർക്കളത്തിൽ നഷ്ടസംജ്ഞനായി നിപതിച്ച അർജ്ജുനൻ ശ്രീപരമേശ്വരൻ അയച്ച നന്ദികേശ്വരന്റെ സാഹായ്യത്താൽ മൂർച്ഛനീങ്ങിയെഴുന്നേറ്റു് ആ അസുരനെ വധിക്കുന്നതായി വർണ്ണിക്കുകയും ചെയ്യുന്നു. അങ്ങനെ നന്ദികേശ്വരനെ അവതരിപ്പിക്കുന്നതു താടി വേഷത്തിനു വേണ്ടിയാണെന്നു പറയേണ്ടതില്ലല്ലോ. ഇന്ദ്രന്റെ പ്രേരണ നിമിത്തമാണു് ഉർവശി മൂലത്തിൽ അർജ്ജുനനെ അഭിസരിക്കുവാൻ സജ്ജയാകുന്നതു്. ആട്ടകഥയിൽ കവി ആ അപ്സരഃസ്ത്രീയെ സ്വയം മന്മഥവിവശയാക്കി രംങ്ഗപ്രവേശം ചെയ്യിക്കുന്നതു സ്വാരസ്യത്തെ വർദ്ധിപ്പിക്കുന്നു. ആകെക്കൂടി കവി മൂലകഥകളിൽ ചെയ്തിട്ടുള്ള ആവാപോദ്വാപങ്ങളും പൗർവ്വാപര്യവ്യതിക്രമങ്ങളും അദ്ദേഹത്തിന്റെ ഉദ്ദേശ്യസിദ്ധിക്കു സർവഥാ പ്രയോജകീഭവിക്കുന്നുണ്ടു്. കാലകേയവധത്തിൽ ഇന്ദ്രാണിയും അർജ്ജുനനും തമ്മിലുള്ള സംഭാഷണത്തിനുശേഷം ഉടനടി ഉർവ്വശിയേയും സഖിയേയും പ്രവേശിപ്പിച്ചാൽ അരങ്ങു മുഷിയുമെന്നു വിചാരിച്ചായിരിക്കണം വജ്രകേതുവജ്രബാഹുക്കളെ സൃഷ്ടിച്ചിട്ടുള്ളതു്. അതിന്റെ സമീചീനതയെപ്പറ്റി രണ്ടു പക്ഷമുണ്ടാകാം. ധീരോദ്ധതനായ ഭീമൻ കവിക്കു് ഏറ്റവും പ്രിയനായ ഒരു നായകനാകുന്നു. കാലകേയവധമൊഴിച്ചുള്ള മൂന്നു കഥകളിലും ആ പാത്രത്തിന്റെ പ്രവേശമുണ്ടു്. ബകവധത്തിൽ കല്പാന്തപ്രതിഭയകാലരുദ്രകല്പനും ഭ്രമിതഗദനും കല്യാണസൗഗന്ധികത്തിൽ ബദ്ധാമർഷാതിരേകഭ്രമിതപരിഘദത്താതിരൂക്ഷാക്ഷികോണനുമായ തന്റെ ആ സഹോദരനു ശമധനനായ യുധിഷ്ഠിരൻ സാമോക്തികൾകൊണ്ടു സാന്ത്വനം നല്കുന്നതു് ഏകദേശം ഒരേ രീതിയിൽത്തന്നെയാണു്. ബകവധത്തിലും കാലകേയവധത്തിലുമുള്ള പല ഭാഗങ്ങളും ഇനിയും മുദ്രിതപുസ്തകങ്ങളിൽ കയറീട്ടില്ല. അക്കൂട്ടത്തിലുള്ളവയാണു് കാലകേയവധത്തിലെ
“കാന്താജനൈഃ സഹ നിതാന്തമദാന്ധഭൃങ്ഗ
ഝങ്കാരപൂരിതസുവർണ്ണലതാനിശാന്തേ
സന്താനപല്ലവസുമാവലികേളിതല്പേ
സന്തോഷിതഃ സുരപതിഃ സ തു ജാതു രേമേ.
തനയോഥ തസ്യ വിന്നയോജ്ജ്വലോ വശീ
സമവാപ്യ പാശുപതമസ്ത്രമീശ്വരാൽ
മഹിതൈർമ്മഹർഷിഭിരഭിഷ്ടുതോഽർജ്ജുന
സ്തുഹിനാചലേഽവസദഹാനി കാനിചിൽ.”
എന്നീ അവതരണികാപദ്യങ്ങൾ.
സാഹിത്യം
കോട്ടയത്തു തമ്പുരാനാണു് ആട്ടക്കഥകളിലെ ശ്ലോകങ്ങൾ പ്രായേണ സംസ്കൃതത്തിൽ തന്നെ നിർമ്മിക്കണമെന്നു വ്യവസ്ഥാപനം ചെയ്തതു്. ആ ശ്ലോകങ്ങളിൽ അദ്ദേഹവും അനന്തരകാലികന്മാരായ കവികളും തങ്ങളെക്കൊണ്ടു് എത്രമാത്രം സംസ്കൃതപാണ്ഡിത്യം പ്രതിഫലിപ്പിക്കുവാൻ കഴിയുമോ അത്രമാത്രം പ്രതിഫലിപ്പിക്കുകയും ചെയ്തു. കാലകേയവധത്തിൽ ഉർവശിയുടെ ശാപം അവതരിപ്പിക്കുന്ന ശ്ലോകം തമ്പുരാൻ സംസ്കൃതത്തിൽനിന്നു് ഒരു പടികൂടി കടന്നു പ്രാകൃതത്തിലാണു് നിബന്ധിച്ചിരിക്കുന്നതു്. ശബ്ദാർത്ഥങ്ങൾക്കുള്ള ഗാഭീര്യവും രസഭാവങ്ങൾക്കുള്ള പുഷ്ടിയും അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കാവ്യകാരനായി നമുക്കു കാണിച്ചുതരുന്നു. താഴെ കാണുന്ന ശ്ലോകങ്ങൾ പരിശോധിക്കുക.
“ശാതോദരീചടുലചാരുകടാക്ഷപാത
പാഥേയവാൻ പ്രവിചരൻ പ്രിയസാഹസോസൗെ
പാദപ്രപാതചകിതാഖിലസത്ത്വജാതം
വാതാത്മജോപി കദളീവനമാസസാദ.”(കല്യാണസൌഗന്ധികം)
“നിഹതേഽനിലസൂനുനാ ഹിഡിംബേ
സഹസാബുധ്യത യാദവീതനൂജൈഃ
സഹസാ ച വിസിഷ്മിയേ ഹിഡിംബ്യാ
സഹിതം വീക്ഷ്യ ജയശ്രിയേവ ഭീമം.”(ബകവധം)
“മാർഗ്ഗേ തത്ര നഖംപചോഷ്മളരജഃപുഞ്ജേ ലലാടന്തപ
ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാൽ
“വാത്യോദ്ധൂളിതധൂളിജാലമസൃണച്ഛായാം സ ധർമ്മാത്മജോ
മധ്യാഹ്നേ പരിദൂയമാനഹൃദയാം താമബ്രഹീദ് ദ്രൌപദീം.”(കിർമ്മീരവധം)
“സുലളിതപദവിന്യാസാ രുചിരാലങ്കാരശാലിനീ മധുരാ
മൃദുലാപി ഗഹനഭാവാ സൂക്തിരിവാവാപ സോഽർവശീ വിജയം.”(കാലകേയവധം)
“പരേണ പുംസാനുഗതാമലൌകികൈ
ർവചോഭിരത്യന്തവിനിന്ദിതാം മുഹുഃ
വിയോഗദുഃഖൈകവിധായിവിഭ്രമാം
ജ്ഞാത്വാ സതീം താം സ വിരക്തധീരഭൂൽ.”(കാലകേയവധം)
ഛേകാനുപ്രാസം, യമകം തുടങ്ങിയ ശബ്ദാലങ്കാരങ്ങൾ പ്രയോഗിക്കുന്നതിൽ കവിക്കു വലിയ ഭ്രമമുണ്ടു്. കിർമ്മീരവധത്തിലെ “ക്ഷ്വേളാഘോഷാതിഭീതിപ്രചലദനിമിഷാ” എന്നും കാലകേയവധത്തിലെ “നഗരീ തരസാ രഥിനാം” എന്നുമുള്ള ശ്ലോകങ്ങളിൽനിന്നു് ഈ വസ്തുത ഗ്രഹിക്കാവുന്നതാണു്. ചുവടേ ഉദ്ധരിക്കുന്ന കാലകേയവധശ്ലോകങ്ങൾ മുദ്രിതപുസ്തകങ്ങളിൽ വിട്ടുപോയിരിക്കുന്നു.
“പൂർവ്വാശാപാലസ്യ ശ്രുത്വാ ഗിരമർജ്ജുനോസ്തശാപാലസ്യഃ
ന്യവസൽ സങ്ഗീതരവദ്യോതിതഭവനേ പിതുസ്സ സങ്ഗീതരവൽ.”
“പാർത്ഥം താപസമേതം ദൃഷ്ട്വാ തത്രാഗതം ച താപസമേതം
തം പ്രോവാച മുദാരം പ്രസന്നമമരാധിപോപി വാചമുദാരം.”
തമ്പുരാന്റെ ശ്ലോകങ്ങളെക്കാൾ പദങ്ങൾക്കു് കൂടുതൽ ആസ്വാദ്യതയുണ്ടു്. കല്യാണസൌഗന്ധികത്തിലെ ഭീമന്റെ “ശൌര്യഗുണനീതി ജലധേ” “പാഞ്ചാലരാജതനയേ” ഹനൂമാന്റെ “ആരിഹ വരുന്നതിവനാരുമെതിരില്ലയോ” ഭീമന്റെ “വഴിയിൽനിന്നു പോക വൈകാതേ വാനരാധമ” കിർമ്മീരവധത്തിലെ യുധിഷ്ഠിരന്റെ “ബാലേ കേൾ നീ മാമകവചനം കല്യേ കല്യാണീ” ശ്രീകൃഷ്ണന്റെ “കഷ്ടമഹോ ധാർത്തരാഷ്ട്രന്മാർ ചെയ്തോരു” ദുർവ്വാസസ്സിന്റെ “ചന്ദ്രകലാധര പാലയമാം” പാഞ്ചാലിയുടെ “കിങ്കരവൈ” ലളിതാകൃതിയായ സിംഹികയുടെ “കണ്ടാലതിമോദമുണ്ടായ്വരും” പാഞ്ചാലിയുടെ “കണ്ടാലതിഭീതി” കാലകേയവധത്തിലെ ഉർവ്വശിയുടെ “പാണ്ഡവന്റെ രൂപം കണ്ടാലഹോ” “സ്മരസായകദൂനാം” ഇത്യാദി പദങ്ങളുടെ സർവ്വാങ്ഗീണമായ സ്വാരസികത ആരെയും ആനന്ദതുന്ദിലരാക്കുവാൻ പര്യാപ്തമാണു്. “കണ്ടാലതിമോദം” എന്ന പദംമാത്രം ഇവിടെ പകർത്താം.
“കണ്ടാലതിമോദമുണ്ടായ്വരും വിപിനമിതു കണ്ടായോ
കൊണ്ടൽനിര തിമിരമിടയുന്ന തവ നീണ്ടുചുരുണ്ടൊരു കചമിന്നു പല
വണ്ടുകളുടനുടനിഹ വന്നു മൃദുകണ്ടിവാർകുഴലി! കണ്ടുകണ്ടു
പുനരിണ്ടൽപൂണ്ടു ബത മണ്ടിടുന്നു.(കണ്ടാൽ)
കീചകമിത കുഴലൂതുന്നൂ പികഗീതവിശേഷമൊടിടചേർന്നു ഹൃദി
സൂചിതമോദമൊടിഹ നിന്നു ചില വല്ലികാനടികൾ
വായുസഞ്ചലിത പല്ലവാംഗുലിഭിരഭിനയിക്കുന്നു.(കണ്ടാൽ)
കരവകതരുനിരകളിൽനിന്നു ചില കസുമനികരമിതാ
പൊഴിയുന്നു തവ കുറുനിരകളിലിത വീഴുന്നു അതു കവലയാക്ഷി
കുതുകേന നിന്നെയെതിരേല്ക്കുന്നെന്നിഹ തോന്നീടുന്നു.”(കണ്ടാൽ)
ഇത്തരത്തിലുള്ള ശ്രുതിമധുരങ്ങളായ സൂക്തികൾ മാത്രമാണു് കോട്ടയം കഥകളിൽ നാം പ്രായേണ കാണുന്നതു്. എല്ലാ രസങ്ങളും പ്രകടിപ്പിക്കുവാൻ കവിയ്ക്കു് ഒന്നുപോലെ പ്രാഗല്ഭ്യമുണ്ടെങ്കിലും വീരരസത്തിലാണു് അദ്ദേഹത്തിന്നു വിശേഷ പ്രതിപത്തിയെന്നും ഓജപ്രധാനമാണു് അദ്ദേഹത്തിന്റെ കവന ശൈലിയെന്നും ഭാവുകന്മാർക്കു ഗ്രഹിക്കാവുന്നതാണല്ലോ.
തമ്പുരാന്റെ അഭിനയപാടവം
കാലകേയവധത്തിൽ “വാടാ പോരിന്നായ്” എന്ന അർജ്ജുനന്റെ സമരാഹ്വാനം കേട്ടു ക്രോധാവിഷ്ടനായി തന്റെ അനുചരന്മാരോടുകൂടി യുദ്ധത്തിനെത്തിയ നിവാതകവചൻ അദ്ദേഹത്തോടു്
“ആരെന്നു നീ പറഞ്ഞീടണമെന്നോടു
പോരിന്നായ് വന്നതും ചാരുകളേബര!
മാരനോ മാധവൻതാനോ മഹാമതേ
മാരാരിയോ മാനുഷരിലൊരുവനോ”
എന്നു കാമപരവശയായ ഒരു നായിക നായകനോടെന്നപോലെ ചോദിക്കുന്നതു് അത്യന്തം അസ്വാഭാവികമായിരിക്കുന്നു. തമ്പുരാനു് അത്തരത്തിൽ ഗണ്യമായ ഒരു പ്രമാദം പറ്റിയെന്നു സങ്കല്പിക്കുന്നതും ക്ഷോദക്ഷമമല്ല. ആ വരികൾ അദ്ദേഹത്തിന്റെ ഭാര്യയായ കൈതേരിമാക്കമാണു് എഴുതിച്ചേർത്തതെന്നും ആ വിദുഷിയുടെ പ്രീതിക്കുവേണ്ടി അവ അവിടെ കിടന്നുകൊള്ളട്ടെ എന്നു തമ്പുരാൻ നിശ്ചയിച്ചു എന്നും പുരാവിത്തുകൾ പറയുന്നു. ഏതായാലും, ആ ഭാഗം പ്രക്ഷിപ്തമല്ലാത്തതിനാൽ അതു് അവിടെ സ്ഥലം പിടിക്കുന്നതിനു് എന്തെങ്കിലും പര്യാപ്തമായ കാരണം ഉണ്ടായിരുന്നിരിക്കണം എന്നു നമുക്കു് നിർണ്ണയിക്കാവുന്നതുതന്നെ. കോട്ടയത്തുതമ്പുരാൻ ഒരു സങ്ഗീതസാഹിത്യപാരദൃശ്വാവായ മഹാകവി എന്നതിനുപുറമെ അഭിനയകലയിലും അത്യന്തം നിഷ്ണാതനായിരുന്നു എന്നു ഐതിഹ്യം ഘോഷിക്കുന്നു. കോട്ടയത്തു തമ്പുരാന്റെ സമാനകാലികനായ സാമൂതിരിപ്പാടു് ഒരവസരത്തിൽ തന്റെ കോവിലകത്തു നാലഞ്ചു ദിവസം തുടർച്ചയായി കാലകേയവധം ആടിക്കുകയും ഉർവ്വശിയുടെ അഭിനയം കാലമാകുമ്പോൾ വാതിൽ തുറന്നു നോക്കി ഒരു ചരണം ആടിക്കഴിഞ്ഞാൽ വാതിലടയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ആ വർത്തമാനം കവി ധരിച്ചു സാമൂതിരിയെ വിവരമറിയിക്കാതെ താൻതന്നെ കളിസ്ഥലത്തെത്തി ഉർവ്വശിയുടെ വേഷം കെട്ടി ആടുകയും അന്നു സാമൂതിരി ആ പദാഭിനയം ആദ്യന്തം ആനന്ദപരവശനായി കണ്ടുകൊണ്ടിരിക്കയും ചെയ്തു. ആ അഭിനയത്തിന്റെ അവസാനത്തിൽ അന്നത്തെ ഉർവ്വശിവേഷക്കാരനെ തന്റെ മുമ്പിൽ കൊണ്ടുവരുവാൻ അവിടുന്നു് ആജ്ഞാപിക്കുകയും വന്നപ്പോൾ അതു കവിതന്നെയാണെന്നു മനസ്സിലാക്കി, “ഉർവ്വശിയുടെ പദം അവിടുന്നുതന്നെ ആടിക്കാണണമെന്നുള്ള എന്റെ മോഹം ഇന്നു സഫലമായി, ഞാൻ കൃതാർത്ഥനായി” എന്നു രോമാഞ്ചകഞ്ചുകിതനായി അരുളിച്ചെയ്കയും ചെയ്തുവത്രേ. ആട്ടക്കഥ രചിക്കുന്ന കവി ഒരു നടനുംകൂടിയായിരുന്നാൽ അതിന്റെ അഭിനയത്തിനു സിദ്ധിക്കാവുന്ന വൈശിഷ്ട്യം അന്യാദൃശം തന്നെയായിരിക്കുമെന്നുള്ളതു് അനുക്തസിദ്ധമാണല്ലോ.
34.6ചില മുക്തകങ്ങൾ
കോട്ടയത്തു തമ്പുരാൻ ഉപരി നിർദ്ദിഷ്ടങ്ങളായ നാലു് ആട്ടക്കഥകളല്ലാതെ മറ്റൊരു കൃതിയും നിർമ്മിച്ചിട്ടുള്ളതായി അറിവില്ല. മോക്ഷദായകപ്രകരണം അദ്ദേഹത്തിന്റെ വാങ്മയമാണെന്നു ചിലർ പറയുന്നതു് അബദ്ധമാകുന്നു. അതു കിളിപ്പാട്ടുകാരൻ കോട്ടയത്തു തമ്പുരാന്റെ കൃതിയാണു്. കോട്ടയത്തിന്റെ നാലു് ആട്ടക്കഥകളിലുംകൂടി നോക്കിയാൽ രണ്ടു മണിപ്രവാളശ്ലോകങ്ങളേ കാണ്മാൻ കഴിയുന്നുള്ളു. കാലകേയവധത്തിലുള്ള ആ ശ്ലോകങ്ങൾ അടിയിൽ ചേർത്തുകൊള്ളുന്നു.
“സവ്യസാചി സമരേ ഹനിച്ചു സകലാമരാരിനിവഹം തദാ
ദിവ്യനാരികളെ വേർപെടുത്തധികസങ്കടാദമിതവിക്രമൻ
നവ്യയാകിയ ജയശ്രിയാ സഹ നനാമ വജ്രിണമുദാരധീ
ർഹവ്യവാഹമുഖസർവ്വദേവഗണസേവ്യമാനചരണാംബുജം.”
“സ്വർവ്വധൂജനമണിഞ്ഞിടുന്നമണിമൌലിയിൽ ഖചിതരത്നമാ
മുർവശീ തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ
ശർവ്വരീശകുലഭൂക്ഷണം യുവതിമോഹനം ധവളവാഹനം
പാർവ്വണേന്ദുമുഖി പാണ്ഡുസൂനുമഭിവന്ദ്യ ചൈവമവദത്സഖീം.”
ഇവ കൂടാതെ മൂന്നു മണിപ്രവാളമുക്തകങ്ങൾ കൂടി അദ്ദേഹത്തിന്റെ വകയായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവയും ഈ ഘട്ടത്തിൽ സ്മരണീയങ്ങളാണു്.
വിഷ്ണുമായാസ്തുതി:
“സ്വർണ്ണസന്നിഭശരീരവും തരളനൂപുരങ്ങൾ വലയങ്ങളും
ഗണ്ഡസഞ്ചലിതകണ്ഡലങ്ങളുമുലഞ്ഞു താണ മണികാഞ്ചിയും
കുത്തഴിഞ്ഞു കിഴിയുന്ന പൂന്തുകിലുമൊട്ടഴിഞ്ഞ കചഭാരവും
മുത്തുപോലെ ചില ഘർമ്മബിന്ദുകൾ മുഖാംബുജത്തിലുളവായതും
പന്തിടഞ്ഞ കളുർകൊങ്ക രണ്ടുമിടതിങ്ങി കിഞ്ചന കുലുങ്ങിയും
പന്തടിച്ചു ഗിരിശന്നു നേരെയൊരു മന്ദമാം ഗതിവിലാസവും
ചന്തമാർന്നൊരു ലലാടവും ഭുവനമോഹനം ചില കടാക്ഷവും
ചിന്തചെയ്വതിനു മേ വരം തിരക ശംഭുമോഹിനി! ദിവാനിശം.”
സ്ത്രീചാടു:
“ജാതി ജാതാനുകമ്പാ ഭവ ശരണമയേ
മല്ലികേ കൂപ്പുകൈ തേ
കൈതേ കൈതേരിമാക്കം കബരിയിലണിവാൻ
കയ്യിലാക്കും ദശായാം
ഏതാനേതാൻ മദീയാനലർശരപരിതാ
പോദയാനാശു നീതാൻ
നീതാൻ നീതാനുണർത്തീടുക ചടുലവരി
ക്കണ്ണിതൻ കർണ്ണമൂലേ.”
ഒടുവിലത്തെ ശ്ലോകം തികച്ചും “അക്ഷരലക്ഷം” അർഹിക്കുന്നു. കോട്ടയത്തു തമ്പുരാൻ കഥകളിപ്രസ്ഥാനത്തിനു സ്വകൃതികൾ മൂലം നല്കീട്ടുള്ള ഉത്ഥാപനം ഈദൃക്തകൊണ്ടും ഇയത്തകൊണ്ടും സഹൃദയന്മാർക്കു പരിച്ഛേദ്യമല്ല. കൊട്ടാരക്കരത്തമ്പുരാൻ അദ്ദേഹത്തിന്റെ ശേമുഷീഖനിയിൽനിന്നു് ഉദ്ധരിക്കുക മാത്രം ചെയ്ത അദൃഷ്ടപൂർവ്വമായ കോഹിനൂർരത്നത്തിന്റെ ശാണഘർഷകൻ ആ മഹാത്മാവാണു്. അദ്ദേഹത്തിന്റെ കീർത്തി ചന്ദ്രിക കേരളവും കൈരളിയുമുള്ള കാലത്തോളം അമ്ലാനവും അപ്രതിമപ്രഭാവവുമായിത്തന്നെ പരിലസിക്കുകയും ചെയ്യും.
അദ്ധ്യായം 35 - ഭാഷാസാഹിത്യം
(ക്രി. പി. പതിനെട്ടാം ശതകം)
35.1പുത്രകാമേഷ്ടി പാട്ടു്
പുത്രകാമേഷ്ടി പാട്ടിൽ ദശരഥന്റെ ജനനവും രാജ്യഭാരവും ഋശ്യശൃങ്ഗമഹർഷി നടത്തുന്ന പുത്രകാമേഷ്ടിയും ശ്രീരാമന്റെ അവതാരവും മറ്റുമാണു് പ്രതിപാദ്യം. കവിതയ്ക്കു വളരെ ചാതുര്യവും തന്മയത്വവുമുണ്ടു്. അയോധ്യാവർണ്ണന, ദശരഥന്റെ സന്താനകാംക്ഷ മുതലായ ഭാഗങ്ങൾ പ്രത്യേകം രസനിഷ്യന്ദികളാണു്.
ഈ പാട്ടു നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നതിൽ ഒന്നും മൂന്നും പാദങ്ങൾ തരങ്ഗിണിയിലും രണ്ടും നാലും പാദങ്ങൾ ദ്രുതകാകളിയിലും രചിച്ചുകാണുന്നു. ‘പൊഴിൽ, മറയവർ, തിറവിയ’ മുതലായ പഴയ ശബ്ദങ്ങൾ പ്രയോഗിച്ചിട്ടുണ്ടു്. അന്തരങ്ഗപരിശോധനയിൽ ഈ പാട്ടു് എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലോ ഒൻപതാംശതകത്തിന്റെ പ്രഥമ പാദത്തിലോ നിർമ്മിച്ചതായി ഗണിക്കേണ്ടിയിരിക്കുന്നു. ദശരഥൻ ബാല്യത്തിൽ അഭ്യസിച്ച കലകളുടെ കൂട്ടത്തിൽ ആട്ടക്കഥയെപ്പറ്റി പറഞ്ഞിരിക്കുന്നതുകൊണ്ടു് ഇതിനു് അത്രപഴക്കം കല്പിക്കുവാൻ പാടുള്ളതല്ലെന്നു ചിലർ വാദിക്കുന്നു. ഈ മിഥ്യാബോധത്തിനു കാരണം തിരുവനന്തപുരത്തു് വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലെ ഭാഷാഗ്രന്ഥസൂചി തയ്യാറാക്കിയവർ പ്രസ്തുത ഗ്രന്ഥത്തിലെ ആ ഭാഗം തെറ്റി വായിച്ചതാണു്. വാസ്തവത്തിൽ ആട്ടക്കഥ എന്നൊരു ശബ്ദമേ കവി ആ ഗ്രന്ഥത്തിൽ പ്രയോഗിച്ചിട്ടില്ല. താഴെ ഉദ്ധരിക്കുന്ന വരികൾ നോക്കുക:
“പമ്പരമരശമ്മാനകണ്മായം വമ്പെഴും ചതുരങ്ഗം മണിച്ചതു്
തണ്ടി വീണ കുഴൽ തകിൽ മദ്ദളം ആട്ടം പാട്ടകചാരി പുറചാരി
വാട്ടമറ്റ തൊഴിൽ കരണാദികൾ ഗോഷ്ടിവാക്കുകളോടുമോരോ ചാട്ടം
വാളയപ്പുതിരിപ്പുകൾ വായ്പ്പെഴും കമ്പവിച്ച കയറ്റുവിച്ചകളും
കുതിരപ്പയിറ്റാനപ്പയിറ്റുകൾ തേർകടാവുകവേടു വിനോദങ്ങൾ.”
ആണ്ടിയാട്ടം, കൂടിയാട്ടം മുതലായി പലവിധത്തിലുള്ള ആട്ടങ്ങൾ പണ്ടു പ്രചരിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ടു കവിയുടെ വിവക്ഷ രാമനാട്ടമാണെന്നു സങ്കല്പിക്കേണ്ട ആവശ്യമില്ല.
മാതൃക കാണിക്കുവാൻ ഈ പാട്ടിൽനിന്നു കുറെ വരികൾ ഉദ്ധരിക്കാം.
(1) അയോധ്യാവർണ്ണനം:
“പുരികളിലവനിയിലിതു മുമ്പായതു് പുരുഹൂതൻപുരിയെന്നതുപോലെ
അനുപമസമ്പത്തുകളോർക്കുമ്പോളളകാപുരി പുനരെന്നേ തോന്നും
നിർമ്മലഭാവം നിരുപിക്കുമ്പോൾ ബ്രഹ്മാലയമാണെന്നേ തോന്നും
കല്മഷനാശനവൈഭവമോർത്താൽ വൈഷ്ണവലോകമിതെന്നേ തോന്നും
ശിവകരവസ്തുവിശേഷം പാർത്താൽ ശിവലോകം പുനരെന്നേ തോന്നും
ഹരിയോ ഹരി ഹരി ഭാസ്കരവംശദിവാകരനുദയം പർവ്വതമായതു
സൂരിയകുലമാം ദീപജ്വാലയ്ക്കാദരവേറും രത്നവിളക്കതു
വണ്ടാർകുഴലികൾതിലകമതാകിയ തണ്ടാർമാതിനു കളിമന്ദിരമതു
ആനന്ദത്തിനു പൊന്നിൻഗൃഹമതു ആശ്ചര്യത്തിനുമാശ്രയമായതു
ജയനർത്തകവരതരുണിതതിക്കൊരു മരതകനാടകശാലയതായതു
കോമളതയ്ക്കൊരു പൂമ്പൊഴിലായതു വീരനൃപന്നൊരു പൂത്തഴയായതു
അർത്ഥിജനത്തിനു കല്പകമാമതു ആശ്രിതജനചാതകകരുമുകിലതു
അഖിലനൃപാംബുജപകലവനായതു സകലഗുണങ്ങൾക്കാകരമായതു
നിഖിലജനാളീനയനോത്സവമതു ദുഷ്കർമ്മത്തിനു പാഴ്ക്കുലനിലമതു
വിക്രമമാകിയ മകരകുലത്തിനു ചൊല്ക്കലരും മകരാലയമായതു
ഓരോ ചാരുകിടങ്ങുകൾ കണ്ടാലോരോവാരിധിയെന്നേ തോന്നും
വാർകോലും കല്ക്കോട്ടകൾ കണ്ടാൽ ലോകാലോകമിതെന്നേ തോന്നും.
പൊന്മതിൽ മമ്മാ! കാണുന്തോറും നന്മണിസാനുവിതെന്നേ തോന്നും
പ്രാസാദാഭോഗം കാണുമ്പോൾ കൈലാസാചലമെന്നേ തോന്നും
വെണ്മാടങ്ങളിലേറാനുള്ളൊരു സോപാനങ്ങളെ നോക്കുന്നേരം
സ്വർഗ്ഗത്തിങ്കൽപ്പോവാനുള്ളൊരു പെരുവളിയെന്നേ പേർത്തും തോന്നും.
(2) അപുത്രനായ ദശരഥന്റെ മനോരാജ്യം:
“ഗർഭമായ് ഭാര്യമാരിലൊരുത്തരെ
കെല്പുകേടോടു കൂടീട്ടു കണ്ടാവൂ.
ഉദരം ക്രമത്താലേ വളരുന്ന
തുദിതാനന്ദമൊന്നു ഞാൻ കണ്ടാവൂ.
അരുതായ്കയും പൂണ്ടു മടയവ
രാരങ്ങളെയഴിപ്പിതും കണ്ടാവൂ.
പ്രസവിക്കുന്ന കാലമണയുമ്പോൾ
പകരുന്നതാം ഭാവങ്ങൾ കണ്ടാവൂ.
പ്രസവിക്കുമിപ്പോഴെന്നുമില്ലെന്നും
പലരും പറയുന്നതു കേട്ടാവൂ.
ചെറുക്കൻ പിറന്നൂവെന്നു ചൊല്ലുന്ന
തുറക്കത്തിലൊന്നെങ്ങാനും കേട്ടാവൂ.
അതു ചൊല്ലുവോർക്കോരോരോ വസ്തുക്കൾ
കൊടുത്താവൂ എൻ കൈകഴപ്പോളവും.
ജാതകർമ്മങ്ങൾ ഞാൻ ചെയ്തുകൊണ്ടാവൂ
ചേതോരമ്യമായിട്ടെന്റെ ദൈവമേ!
പുത്രൻതന്മുഖമൊന്നു ദർശിച്ചാവൂ,
മുകർന്നാവൂ മുകത്തണച്ചാവൂ ഞാൻ
നാമമിട്ടാവൂ ചോറു കൊടുത്താവൂ
നാൾതോറും കരയുന്നതും കേട്ടാവൂ
ഒറ്റടി വയ്പതും പിന്നെ വീഴ്വതും
നാലഞ്ചാറു പദം നടക്കുന്നതും
വീണു മെല്ലെ നിലത്തു കിടപ്പതും
പിരണ്ടിട്ടങ്ങുരുണ്ടു മറിവതും
വീണുടനെയെഴുന്നേറ്റു നിന്നിട്ടു
മന്ദമന്ദം നടപ്പതും കണ്ടാവൂ.”
ഒടുവിലത്തെ വരികൾകൂടി ചുവടെ ചേർക്കുന്നു:
“കഞ്ഞിയും നെയ്യും നന്നായ്ക്കുടിക്കണം
കണ്ടവർക്കൊത്തവണ്ണമരുതതു്.
കട്ടിന്മേൽ കിടക്കേയാവു നിർണ്ണയം
കണ്ട വസ്തുക്കൾ കാട്ടരുതേതുമേ.
എന്നിവണ്ണമവരവർതങ്ങടെ
വൈദുഷ്യം പ്രയോഗിക്കുന്നതിൻമുന്നേ
വിശ്വനാഥൻ പിറന്നങ്ങു വീണുതേ
ഗർഭപാത്രത്തിൽനിന്നു ധരണിയിൽ.”
35.2കോട്ടയത്തു കേരളവർമ്മത്തമ്പുരാൻ<
ജീവചരിത്രം
തുഞ്ചത്തു ഗുരുനാഥന്റെ കാലത്തിനുശേഷം കിളിപ്പാട്ടു രീതിയിൽ ഗ്രന്ഥങ്ങൾ നിർമ്മിച്ചു യശസ്സു നേടിയ ആദ്യത്തെ കവിപുങ്ഗവൻ കോട്ടയത്തു കേരളവർമ്മത്തമ്പുരാനാകുന്നു. അദ്ദേഹത്തിന്റെ പൂർണ്ണനാമം വീരകേരളവർമ്മാവെന്നാണു് 871-ലെ ഒരു ശാസനത്തിൽ കാണുന്നതു്. തമ്പുരാൻ 820-ആണ്ടിടയ്ക്കു ജനിച്ചിരിക്കണം. 852-ൽ അന്നത്തെ കോലത്തിരിയായ പുതിയ പള്ളിക്കോവിലകത്തു രവിവർമ്മത്തമ്പുരാനും അദ്ദേഹവും തമ്മിൽ തലശ്ശേരി തിരുവങ്ങാട്ടു കോട്ടയിൽവെച്ചു് ഒരു സന്ധി നടന്നതിനു രേഖയുണ്ടു്. പുതുവാതപ്പാട്ടു് (പുതുബാധപ്പാട്ടു്) എന്ന പേരിൽ കേരളവർമ്മത്തമ്പുരാന്റെ ജീവിതചരിത്രത്തെ പരാമർശിച്ചു് ഒരു വില്ലടിച്ചാൻപാട്ടു തിരുവനന്തപുരത്തും അതിനു തെക്കുള്ള പ്രദേശങ്ങളിലും ദുർദ്ദേവതാപ്രീതിക്കെന്നുദ്ദേശിച്ചു പാടിവരുന്നുണ്ടു്. ആ കൃതിയുടെ പ്രണേതാവു് പരപ്പക്കുട്ടിപ്പുലവർ എന്ന ഒരു കവിയുടെ ശിഷ്യനും ഭാഷതെക്കൻ തിരുവിതാംകൂറിൽ ഇന്നും പ്രചരിക്കുന്ന പ്രാകൃതമായ മലയാംതമിഴുമാകുന്നു. തമ്പുരാന്റെ മരണാനന്തരം അധികകാലം കഴിയുന്നതിനുമുൻപു രചിച്ചിട്ടുള്ള ഒരു പാട്ടാണു് അതെന്നു് ഊഹിക്കുവാൻ കഴിയും. തമ്പുരാന്റെ ജീവിത ചരിത്രത്തിൽ അദ്ദേഹത്തെ തിരുവിതാംകൂറിലെ ഇളയരാജാവായി ദത്തെടുക്കുന്നതിനുമുൻപുള്ള ചില സംഭവങ്ങൾ ആ പാട്ടിൽ വിവരിച്ചുകാണുന്നു. അവയെ താഴെ കാണുന്നുവിധത്തിൽ സംഗ്രഹിക്കാം. പുറവഴിനാട്ടിലെ (കോട്ടയം) ഗോദവർമ്മ [1] രാജാവിനു് ഉമാദേവി എന്നൊരു സഹോദരി ഉണ്ടായിരുന്നു. ആ രാജ്ഞി കന്നിമാസം 10-ആം തീയതി കാർത്തിക നക്ഷത്രത്തിൽ കഥാനായകനെ പ്രസവിച്ചു. ആ രാജകുമാരൻ ബാല്യത്തിൽത്തന്നെ ആയുധാഭ്യാസത്തിലും അശ്വാരോഹണത്തിലും വൈദഗ്ദ്ധ്യം സമ്പാദിച്ചു. പോർക്കലി ഭദ്രകാളിയെ ഭജിച്ചു് ആ ദേവിയുടെ തൃക്കയ്യിൽനിന്നു പൊന്നുടവാൾ വാങ്ങി. തന്നെ മാതുലൻ ഇളയരാജാവായി വാഴിക്കുന്നതിനു പ്രതിബന്ധങ്ങളുണ്ടാക്കിയ മന്ത്രിയെ വധിക്കുകയും ആ പാപം തീരുന്നതിനായി മാതാവിന്റെ നിർദ്ദേശമനുസരിച്ചു തീർത്ഥസ്നാനത്തിനു പോകുകയും ചെയ്തു. കന്നിച്ചേവുകക്കാർ എന്നു പേരുള്ള പതിനാറു് അങ്ഗരക്ഷകന്മാരും വിദ്വാനായ ഒരു ദ്രാവിഡ ബ്രാഹ്മണനും “കരുണൻ” അഥവാ കരുണാകരൻ എന്ന ഒരു പിഷാരടിയുമായിരുന്നു ആ യാത്രയിൽ അദ്ദേഹത്തിന്റെ അനുചരന്മാർ. പരദേശത്തു മയ്യത്തുര എന്ന ഒരു മുഹമ്മദീയരാജാവിന്റെ പുത്രിയായ താനാവതി എന്ന യുവതിയെ പാണിഗ്രഹണംചെയ്തു് തന്റെ ശ്വശുരന്റെ ശത്രുക്കളായ ചടക്കൻ എന്ന മറവപ്രഭുവിനേയം മുടുക്കൽ എന്ന തെലുങ്കപ്രഭുവിനേയും തന്റെ വാളിനിരയാക്കി ആ രാജ്യത്തിന്റെ അനന്തരാവകാശിയായി. പാട്ടിൽ തമ്പുരാന്റെ പ്രഭാവത്തെപ്പറ്റി ഒരു ഭടൻ മയ്യത്തുരയെ വർണ്ണിച്ചു കേൾപ്പിക്കുന്നതു താഴെക്കാണുംവിധത്തിലാണു്.
“നമ്മളുടെ രാച്ചിയത്തു വന്നതുണ്ടു
നായകനോ മാലയനോ നാനറിയേൻ.
അമ്മമാതാക്കളീന്റെടുത്തവരോ?
അറിയാതമായ ചുറ്റിവന്തവരോ?
കർണ്ണനെന്നാലവർ കർണ്ണനും അല്ലേ,
കയ്യിലൊരു വില്ലുമമ്പുതാനുമില്ലേ.
ഭീമനെന്നാലവർ ഭീമനല്ലേ,
കയ്യിലൊരു ഭീമഗദയുമില്ലേ.
സോമകുലമോ സൂരിയകുലമോ,
സോമബിംബതുല്യമാം മുഖമതുണ്ടേ.
ഒമ്മ ചൊല്ലുവാനിപ്പുവിയിലാരുമില്ലേ,
ഒളിവു പൊൻനിറംപോലെ മേനി കണ്ടാൽ.
കണ്ടാൽപ്പല പല നിറം തോന്നും,
കയ്യിലൊരു വാളുമിരിപ്പതുണ്ടു.
തെണ്ടാടും വാളു കണ്ടാലെല്ലാപേരും,
തെളിന്ത വാളും ചരവുമിതുപോലെയുണ്ടോ.”
മയ്യത്തുരയുടെ രാജ്യത്തിൽ തദനന്തരം ചില ഭരണപരിഷ്കാരങ്ങൾ ഉൽഘാടനം ചെയ്തപ്പോൾ ശത്രുക്കൾ തമ്പുരാനെ ഗുഢമായി കൊല്ലുന്നതിനു പ്രതിജ്ഞചെയ്യുകയും ഭദ്രകാളി ആ വിവരം സ്വപ്നത്തിൽ ധരിപ്പിച്ചു് അവിടം വിട്ടുപോകണമെന്നു് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. തമ്പുരാൻ കപ്പൽ കയറി തിരിയെ സ്വദേശത്തേയ്ക്കു പോയി അമ്മയെ സന്ദർശിക്കുകയും അവിടുന്നു് അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. താനാവതി പ്രിയവിയോഗത്താൽ ശോകാർത്തയായി ആത്മഹത്യചെയ്തു. തമ്പുരാൻ കോട്ടയത്തെ യൌവരാജ്യത്തിൽ അഭിഷിക്തനായി. എങ്കിലും തീർത്ഥസേവനത്തിലുള്ള ആസക്തി അദ്ദേഹത്തെ വീണ്ടും വിദേശപര്യടനത്തിനു പ്രേരിപ്പിച്ചു. കോഴിക്കോടു്, കൊച്ചി, പറവൂർ, ആലപ്പുഴ, കൊല്ലം, പരവൂർ മുതലായ സ്ഥലങ്ങൾ കടന്നു വർക്കലയിലെ പ്രസിദ്ധ തീർത്ഥസ്നാനഘട്ടത്തിൽ ചെന്നുചേർന്നു. അവിടെ സ്നാനം ചെയ്യുന്ന അവസരത്തിൽ ‘ആണ്ടിരങ്കനണ്ണാവി’ എന്നൊരു ബ്രാഹ്മണൻ അന്നു് ആറ്റിങ്ങൽ മൂപ്പുവാണിരുന്ന അശ്വതിതിരുനാൾ ഉമയമ്മറാണിയെ സന്ദർശിച്ചാൽ അതും ഒരു തീർത്ഥ സ്നാനമാകുമെന്നു് അറിയിക്കുകയാൽ അവിടെപ്പോയി ആ രാജ്ഞിയെക്കണ്ടു.
“വേണാട്ടിൽപ്പടവീടാളുകയ്ക്കു
വേന്തനില്ലാതെ നിനന്തിരിപ്പേൻ.
വെറ്റിയാകത്തെപ്പും തിരുമാടമ്പുംകൊണ്ടു്
ആളും പടവീട്ടിൽപ്പോമേയിപ്പോൾ.”
അതായതു, വേണാട്ടിലെ പടവീടു രക്ഷിക്കുന്നതിനു് ആളില്ലാത്തതിനാൽ അവിടുന്നു ദത്തും തിരുമാടമ്പുംകൊണ്ടു് ആ സാഹായ്യം തനിക്കു ചെയ്തുതരണമെന്നു് ഉമയമ്മറാണി അഭ്യർത്ഥിച്ചു. അങ്ങനെ കോട്ടയത്തു കേരളവർമ്മത്തമ്പുരാൻ വേണാട്ടിലെ ഇളയരാജാവായി. ആ റാണിയുടെ പുത്രനായ രവിവർമ്മത്തമ്പുരാനായിരുന്നു അന്നത്തെ വലിയ തമ്പുരാൻ. എന്നാൽ അദ്ദേഹത്തിനു പതിനാറു വയസ്സു തികയാത്തതിനാൽ റാണിതന്നെ രാജ്യരക്ഷ ചെയ്തുവന്നു. 860-ൽ രവിവർമ്മത്തമ്പുരാൻ മൂപ്പേറ്റുവെങ്കിലും അദ്ദേഹവും ഇളയരാജാവും ഒന്നിച്ചു സമസ്കന്ധന്മാരെന്ന നിലയിലാണു് നാടുവാണതു്. രവിവർമ്മത്തമ്പുരാൻ രാമായണസംഗ്രഹം രചിച്ചതു കേരളവർമ്മ രാജാവിന്റെ സഹവാസം മൂലമായിരിക്കാമെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. “വടക്കു പിറവഴിയായി നാട്ടിൽനിന്നും തീർത്ഥയാത്രയാക വന്ന കേരളവർമ്മരെ ദത്തുടയതാക്കി ഹിരണ്യ സിംഹനല്ലൂർ (ഇരണിയിൽ) ഇളമുറയ്ക്കു നീട്ടുകൊടുത്തു” എന്നു് 861-ലെ ഒരു മതിലകം രേഖയിൽ കാണുന്നു. ആ ദത്തു നടന്നതു് 854-ആണ്ടിടയ്ക്കാണെന്നും ആ രേഖയിൻനിന്നു വിശദമാകുന്നുണ്ടു്. 853-ആണ്ടിടയ്ക്കു “മുകിലൻ” എന്ന പേരിൽ പ്രഖ്യാതനായ ഒരു മുഹമ്മദീയസേനാനി തിരുവിതാംകൂർ കൈകേറി മണക്കാട്ടു പാളയമടിച്ചുകൊണ്ടു രാജ്യത്തിനു പല ശല്യങ്ങളും ഉണ്ടാക്കി. തമ്പുരാൻ ആദ്യമായി ആ ശത്രുവിനെ തിരുവട്ടാറ്റുവച്ചു നടന്ന ഒരു യുദ്ധത്തിൽ നാമാവശേഷനാക്കി. തിരുവനന്തപുരത്തു പുത്തൻകോട്ടയിലുണ്ടായിരുന്ന കൊട്ടാരം പൊളിച്ചു കോട്ടയ്ക്കകത്തു വലിയ കോയിക്കലെന്നും കൊച്ചുകോയിക്കലെന്നും രണ്ടു കോവിലകങ്ങൾ പണിയിച്ചു. അവ ഇന്നും തിരുവിതാംകൂർ രാജ്ഞിമാരുടെ ആവാസഹർമ്മ്യങ്ങളായി പരിലസിക്കുന്നു.
871-ആണ്ടു മകരമാസം 25-ആംനു ഒരു ശാസനംമൂലം അദ്ദേഹം രാജ്യത്തിൽ പുലപ്പേടി എന്നും മണ്ണാർപ്പേടിയെന്നും പറഞ്ഞുവന്ന ഒരു ദുരാചാരം ഉന്മൂലനംചെയ്തു. മകരം 28-ആംനു മുതൽ മേടം 10-ആംനുവരെ പുലയർ മണ്ണാർ എന്നീ ജാതികളിൽപ്പെട്ട പുരുഷന്മാർ, ബ്രാഹ്മണർ നായന്മാർ മുതലായ ജാതികളിൽപ്പെട്ട സ്ത്രീകളെ ഏതു വിധത്തിലെങ്കിലും സ്പർശിച്ചു പോയെങ്കിൽ ആ സ്ത്രീകൾക്കു ജാതിഭ്രംശം കല്പിച്ചുപോന്നിരുന്നു. “പിലപ്പേടി മണ്ണാർപ്പേടി എന്ന വകൈ പെണ്ണുംപിള്ളയ്ക്കു് ഉണ്ടായാൽ പെണ്ണുംപിള്ള കുളിച്ചു കരയേറിക്കൊണ്ടാൽ തോഴ (ദോഷ)മില്ല” എന്നാണു് ആ ശാസനത്തിലെ പ്രധാനവാക്യം.
അനന്തരം ആഭ്യന്തരങ്ങളായ ഉപപ്ലവങ്ങൾ ശമിപ്പിക്കുന്നതിനുവേണ്ടി നായിക്കരാജാവിന്റെ ഒരു സൈന്യത്തെ വരുത്തി കല്ക്കുളത്തുവെച്ചു് അതിനു ഹേതുഭൂതന്മാരായിരുന്ന പ്രമാണികളിൽ ചിലരെ വധിപ്പിക്കുകയും അങ്ങനെ താൻ സ്വതന്ത്രനായപ്പോൾ തന്റെ രക്ഷയ്ക്കു വന്ന ആ വിദേശീയ സേനയേയും തിരിഞ്ഞു പടയിളക്കിച്ചെന്നു നശിപ്പിക്കുകയും ചെയ്തു. പിന്നീടു് പുതുവാതപ്പാട്ടിലെ കഥ തുടരുകയാണെങ്കിൽ “ഇന്ത മന്തിരിമാർകളും നാനുമാകാതെ ഇതത്തിൽ പാരായിന്തപ്പടവീട്ടിൽ” എന്നു നിശ്ചയിച്ചു ചില പുതിയ മന്ത്രിമാരെ നിയമിച്ചു. അതിൽ ക്ഷോഭിച്ചു പഴയ നേതാക്കന്മാരിൽ പതിനാറു പേർ അദ്ദേഹത്തെ എങ്ങനെയെങ്കിലും ഇല്ലായ്മചെയ്യണമെന്നു തീർച്ചപ്പെടുത്തി. തമ്പുരാൻ ഭദ്രകാളിയുടെ സ്വപ്നോപദേശവും റാണിയുടെ പ്രതിഷേധവചനവും വകവെയ്ക്കാതെ ഒരു ദിവസം രാത്രി തന്റെ ഉടവാൾപോലും കൊച്ചുകോയിക്കൽ വച്ചുംവച്ചു് ഒരു തുളുനാടൻ കത്തിമാത്രം എടുത്തുകൊണ്ടു വലിയകോയിക്കൽ കോവിലകത്തിന്റെ ബഹിർദ്ദ്വാരത്തിൽ ചെല്ലവെ അവിടെ ശത്രുക്കൾ, അദ്ദേഹത്തെ വളയുകയും അവരുടെ നായകനായ പണ്ടാരക്കുറുപ്പ് അദ്ദേഹത്തെ വധിയ്ക്കുകയും ചെയ്തു. [2] ഈ സംഭവം നടന്നതു് 871-ആണ്ടു കർക്കടകം 22-ആംനുയാണു്. വിദേശികളും സ്വദേശികളുമായ സകല ചരിത്രകാരന്മാരും തമ്പുരാനെ ശത്രുക്കൾ വധിച്ചതായിത്തന്നെയാണു് പ്രസ്താവിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ശേഷക്രിയ 853-ൽ കോലത്തുനാട്ടുനിന്നു ദത്തെടുത്ത നെടുമങ്ങാട്ടെ ആദിത്യവർമ്മത്തമ്പുരാൻ നിർവഹിച്ചു. ഈ വിവരണത്തിൽ നിന്നു് അദ്ദേഹം അധൃഷ്യനും അകതോഭയനുമായ ഒരു യോദ്ധാവായിരുന്നതിനുപുറമെ ശത്രുക്കളെ അമർച്ചചെയ്യുന്നതിൽ അത്യന്തം നൃശംസനുമായിരുന്നു എന്നു വെളിപ്പെടുന്നുണ്ടു്. ആ മഹാവീരൻ വലിയകോയിയ്ക്കൽ നടയിൽവെച്ചാണു് ഹതനായതെന്നും തന്നിമിത്തമുണ്ടായ ഘോരമായ ബാധോപദ്രവം നീങ്ങുവാൻ രാജകുടുംബത്തിൽനിന്നു പല മാന്ത്രികകർമ്മങ്ങളും ചെയ്യിക്കേണ്ടിവന്നു എന്നും നമുക്കു ധൈര്യമായി വിശ്വസിക്കാം. അതിനു് ഉപോൽബലകങ്ങളായി അനേകം ഐതിഹ്യങ്ങളുമുണ്ടു്. അങ്ങനെ സംഭവബഹുലമായ ആ ജീവിതം അപ്രാപ്തകാലത്തിൽ അവസാനിക്കയും രാജ്യവും സാഹിത്യവും ആധിസമുദ്രത്തിൽ ആമഗ്നമാകുകയും ചെയ്തു.
കൃതികൾ
കേരളവർമ്മത്തമ്പുരാൻ ഉദ്ദേശം 854 മുതൽ 871 വരെ ഉദ്ദേശം 17 കൊല്ലം തിരുവിതാംകൂർ ഇളയരാജാവായിരുന്നു എന്നു നാം ധരിച്ചുവല്ലോ. ഈ കാലഘട്ടത്തിനിടയ്ക്കു് അദ്ദേഹം (1) സുന്ദരകാണ്ഡാവസാനംവരെയുള്ള വാല്മീകി രാമായണം (2) പാതാളരാമായണം (3) ബാണയുദ്ധം (4) വൈരാഗ്യചന്ദ്രോദയം (5) മോക്ഷദായകപ്രകരണം (6) മോക്ഷസിദ്ധിപ്രകരണം (7) ഭീഷ്മോപദേശം എന്നിങ്ങനെ 7 ഭാഷാഗാനങ്ങളും (8) പടസ്തുതി എന്നൊരു ഭാഷാസ്തോത്രവും (9) രാഗമാലിക (10) പത്മനാഭകീർത്തനം എന്നീ പേരുകളിൽ രണ്ടു സംസ്കൃതസ്തോത്രങ്ങളും രചിച്ചതായി അറിവുണ്ടു്. വടക്കൻ കോട്ടയത്തു താമസിച്ചിരുന്ന കാലത്തും അദ്ദേഹം ചില പ്രബന്ധങ്ങൾ നിർമ്മിച്ചിരിക്കണം. അവയെപ്പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല. ഭാരതവിലാസത്തിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള കേരളവർമ്മരാമായണത്തിൽ യുദ്ധകാണ്ഡം കൂടി ചേർത്തു് ആ ഭാഗവും അദ്ദേഹം രചിച്ചതായി പ്രസ്താവിച്ചു കാണുന്നു. എങ്കിലും സുന്ദരകാണ്ഡംവരെയുള്ള ഭാഗത്തിലെ ശൈലിയും യുദ്ധകാണ്ഡത്തിലെ ശൈലിയുംകൂടി തട്ടിച്ചുനോക്കിയാൽ യുദ്ധകാണ്ഡം അതിൽ പിന്നീടു പത്താംശതകത്തിലോ മറ്റോ ജീവിച്ചിരുന്ന വേറെ ഏതോ ഒരു കവിയുടെ കൃതിയെന്നേ കവനകലാമർമ്മജ്ഞന്മാർക്കു കൂടുമെന്നു മാത്രമല്ല, അതിന്നു മുമ്പിലത്തെ കാണ്ഡങ്ങളിൽ പ്രയുക്തങ്ങളായ തെക്കൻ പദങ്ങളും ശൈലികളും അതിൽ ഒരിടത്തും കണ്ടെത്താവുന്നതുമല്ല. ആ വഴിക്കു നോക്കുമ്പോൾ സുന്ദരകാണ്ഡാവസാനംവരെ മാത്രമേ തമ്പുരാൻ ആ കൃതി രചിച്ചുള്ളു എന്നു ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടെ പ്രസ്താവന വിശ്വാസയോഗ്യമായിരിക്കുന്നു. മോക്ഷദായകപ്രകരണം, കഥകളികളുടെ കർത്താവായ കോട്ടയത്തു തമ്പുരാനാണു് നിർമ്മിച്ചതു് എന്നു് അദ്ദേഹം പറഞ്ഞിട്ടുള്ളതു ശരിയല്ലെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടു്.
വാല്മീകിരാമായണത്തിലുള്ള അധോലിഖിതങ്ങളായ പംക്തികൾ പ്രകൃതത്തിൽ അനുസ്മരണീയങ്ങളാണു്.
“അഞ്ചിതാകൃതികോലും വഞ്ചിഭൂവാസികളാൽ
സഞ്ചിതപുണ്യപൂരം സഞ്ചിതം ജലരാശൗ
അഞ്ചിതോരഗപതിമഞ്ചശായിയാം ദേവൻ
പഞ്ചബാണാരിവന്ദ്യൻ പഞ്ചഭൂതാധിവാസൻ
പഞ്ചകദ്വയശീർഷപഞ്ചജനാരിഗണ
പഞ്ചത കൊടുത്തവൻ പഞ്ചജനാസുരാരി.”
“പുരളീജനപദഖുരളീഭുവി കളി
ച്ചരുളീടിന ശിവൻ കരളിലിരുന്നെന്റെ
തരളീകൃതയായ മതിയെയതിതരാം
സരളീകരിക്കണം ചരിതമിതു ചൊല്വാൻ.”
“ശ്രീപതിയായീടുന്ന സ്യാനന്ദൂരേശൻതന്റെ
ശ്രീപാദത്തിങ്കൽനിന്നു ശ്രീപാദങ്ങളും കൂപ്പി.”
ഈ ഭാഗങ്ങളിൽ ഒന്നാമത്തേതിലും മൂന്നാമത്തേതിലും ശ്രീപത്മനാഭനേയും രണ്ടാമത്തേതിൽ കോട്ടയത്തു തമ്പുരാക്കന്മാരുടെ കുലദേവതയായ കൊട്ടിയൂർ ശിവനേയുമാണു് കവി വന്ദിക്കുന്നതു്. ഗ്രന്ഥം ആരംഭിക്കുന്ന കാലത്തു് അദ്ദേഹം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു തൊട്ടു വടക്കുള്ള ശ്രീപാദം കൊട്ടാരത്തിൽ താമസിച്ചിരുന്നതായും “ശ്രീപാദത്തിങ്കൽനിന്നു” എന്ന വചനത്തിൽനിന്നു ഗ്രഹിക്കുവാൻ കഴിയും.
പാതാളരാമായണത്തിൽ “ഇതിവചനമലിവിനൊടു വഞ്ചിഭൂപാലകൻ ചോദിച്ചതുകേട്ടു ചൊല്ലിനാൾ ശാരിക” എന്നു പ്രഥമപാദത്തിലും “വഞ്ചിഭൂപാലകൻ കേരളവർമ്മന്റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും കണ്ടു കിളിമകൾ ചൊല്ലിനാൾ പിന്നെയും” എന്നു ചതുർത്ഥ പാദത്തിലും പ്രസ്താവന കാണുന്നു. ബാണയുദ്ധം പ്രഥമപാദത്തിൽ “വഞ്ചിപുരളീശൻ നെഞ്ചിൽ കരുതുന്നു” എന്നും ദ്വിതീയപാദത്തിൽ “പുരളിവഞ്ചിഭൂവരനുടെ നെഞ്ചിലിരുന്നരുളുന്നൊരനന്തശായിയാം തിരുവനന്തനൽപ്പുരമമരുന്ന തിരുവടിതാനും തുണയ്ക്കണം മുദാ” എന്നും കവി പാടുന്നു.
“വഞ്ചിഭൂപനുമേവം ചോദിച്ചോരനന്തര
മന്നവും ചൊല്ലീടിനാൻ ഖിന്നത കളവാനായ്
കേൾക്കെടോ പുരളീശ പാർത്ഥിവശിഖാമണേ
വാസ്തവമേവമെങ്കിലാസ്ഥയോടിരുന്നു നീ.
മുക്തിദനായീടുന്ന നൽത്തിരുവനന്തേശൻ
വിശ്രുതകീർത്തികൊള്ളും പത്മനാഭന്റെ പാദ
ഭക്തികൾകൊണ്ടു വേണം മുക്തിയെ വരുത്തുവാൻ.
അത്ര വൈഭവമുള്ള നൽത്തിരുവനന്തേശൻ
തത്സമീപത്തങ്ങെഴുന്നള്ളിയിട്ടിരിക്കവേ
ഭക്തവത്സലപാദം പ്രത്യഹം സേവിക്കിലോ
മുക്തി വന്നീടും നൃപസത്തമ ധരിച്ചാലും.
അത്രയല്ലി ഹ വന്നു ബദ്ധമോദേന കണ്ടേൻ
തല്പമാമനന്തന്മേൽത്തത്വമായുള്ള വസ്തു.”
“വന്ദാരുജനാളീമരന്ദപൂർണ്ണപാദാബ്ജം
ചിന്തയേ സന്തതം സ്യാനന്ദൂരപുരാധീശം”
എന്നീ വരികൾ വൈരാഗ്യചന്ദ്രോദയത്തിലുള്ളവയാണു്. “അനന്തതല്പേ പള്ളികൊള്ളുന്നോരനന്തേശനനന്തം ജന്മമെടുത്തീടുന്നു കൃപാനിധി” എന്നു മോക്ഷദായകത്തിലും ഒരു വാക്യം കാണുന്നു. മോക്ഷസിദ്ധി മോക്ഷദായകത്തിന്റെ തുടർച്ചയാണെന്നു മേൽ ഉപപാദിക്കും. ഈ രണ്ടു കൃതികളും വൈരാഗ്യ ചന്ദ്രോദയവും ഏകകർത്തൃകങ്ങളാണെന്നു് അവ ഒന്നിച്ചുവച്ചു വായിച്ചാൽ ഏതു സഹൃദയന്നും സ്പഷ്ടമാകുന്നതാണു്. ഭീഷ്മോപദേശത്തിൽ “പുരളീനായക ഭുജിച്ചതിൻശേഷം” “പുരളീനായക പറകിൽക്കേവലം” “കവികുലമണേ വിഗതശങ്കനായ്” “ഉരത്താനിങ്ങനെ പുരളീനാഥനും” “വഞ്ചീശ” ഇത്യാദി പംക്തികൾ കാണുന്നു. രാഗമാലയിലും പത്മനാഭകീർത്തനത്തിലും യഥാക്രമം “ദീനപാലനവഞ്ചിവീരകേരളവർമ്മഭൂപാലസേവിതപാദേ” എന്നും “ചിന്തയേ കവിവരാഞ്ചിതപുരളീ വഞ്ചിഭൂപതിരഹം സന്തതം ത്വാം” എന്നുള്ള കവിമുദ്രകളുണ്ടു്.
35.3ഭാഷാവാല്മീകിരാമായണം
ഈ കൃതിക്കു സാധാരണമായി കേരളവർമ്മരാമായണം എന്നാണു് പേർ പറഞ്ഞുവരുന്നതു്. ആദ്യത്തെ അഞ്ചു കാണ്ഡങ്ങൾ മാത്രമേ കവി ഭാഷാന്തരീകരിച്ചിട്ടുള്ളു എന്നു പറഞ്ഞുകഴിഞ്ഞുവല്ലോ. അതിനു മുൻപു മലയാളത്തിൽ നിരണത്തുരാമപ്പണിക്കർമാത്രമേ വാല്മീകിരാമായണം തർജ്ജമചെയ്തിരുന്നുള്ളു. അതിലെ ഭാഷാരീതി തമ്പുരാന്റെ കാലത്തു് അല്പം ദുരവഗാഹമായി പരിണമിച്ചിരുന്നിരിക്കണം. താൻ മൂലകൃതി ഭാഷയിൽ പരാവർത്തനം ചെയ്തതിന്റെ ഉദ്ദേശം കവി
“പലരും പലവിധം ഭാഷയിൽച്ചൊല്ലുന്നുണ്ടു
ഫലമെന്നതിലേറ്റമിതിലെന്നതും ചൊല്ലാം.
മൂലത്തിലുള്ള കഥയൊട്ടുമേയൊഴിയാതെ
ചാലവേ പറവൻ ഞാൻ ഗ്രന്ഥവിസ്തരത്തോടെ.
ശബ്ദാർത്ഥാലങ്കാരങ്ങൾ പാരമായ് ദീക്ഷിച്ചീല
ഗുഢമായുള്ള പൊരുൾ മൂഢർക്കും തിരിയുമാ
റൂഢവൈശദ്യമായിച്ചൊല്ലുവൻ മടിയാതെ”
എന്ന വരികളിൽ വിശദീകരിച്ചിരിക്കുന്നു. ആ പ്രതിജ്ഞ അദ്ദേഹം ആദ്യന്തം അഭങ്ഗുരമായി പരിപാലിച്ചിട്ടുമുണ്ടു്. തമ്പുരാന്റെ ഭാഷ മൂഢന്മാർക്കും തിരിയുമാറു് അത്രമാത്രം ലളിതവും പ്രസന്നവുമാണു്. സംസ്കൃതപ്രത്യയങ്ങൾ പ്രയോഗിക്കുന്നതിനു് അദ്ദേഹത്തിനു വളരെ വൈമുഖ്യമുണ്ടു്. മൂലത്തിലെ വിഷയങ്ങൾ യാതൊന്നും വിടാതെ കവി വാല്മീകിയുടെ കാവ്യതല്ലജത്തെ അക്ലിഷ്ടമനോഹരമായി അദ്വിതീയമായ രസസ്ഫൂർത്തിയോടുകൂടി വിവർത്തനം ചെയ്തിരിക്കുന്നു. “ശബ്ദാർത്ഥാലങ്കാരങ്ങൾ പാരമായ് ദീക്ഷിച്ചീല” എന്നു പറഞ്ഞിട്ടുള്ളതു പരമാർത്ഥംതന്നെ. ദ്വിതീയാക്ഷരപ്രാസഘടനയിൽപ്പോലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിട്ടില്ല. അങ്ങിങ്ങു ചില ഈരടികൾ നടുക്കുവെച്ചുതന്നെ ഒടിഞ്ഞുപോയിട്ടുണ്ടു്. ആ മാതിരിയിലുള്ള സൌന്ദര്യാധായകത്വത്തിന്റെ അവസ്ഥ എങ്ങനെയിരുന്നാലും തമ്പുരാന്റെ രാമായണം അതിന്റെ അകൃത്രിമമായ രാമണീയകംകൊണ്ടു കൈരളിയുടെ മികച്ച കണ്ഠാഭരണങ്ങളിൽ ഒന്നായി പരിലസിക്കുന്നു. ശ്രീരാമഭക്തന്മാരിൽ അഗ്രേസരനായിരുന്ന അദ്ദേഹം ആ അവതാരപുരുഷനെപ്പറ്റി പല രഹസ്യങ്ങളും ഗുരുമുഖത്തിൽനിന്നു ധരിച്ചിരുന്നു എന്നു് ഊഹിക്കുവാൻ
ചൊല്ലെഴും രഘുപതിതന്നുടെ പരമാർത്ഥം
നല്ലൊരു ഗുരു ചൊല്ലി മിക്കതുമറിഞ്ഞു ഞാൻ.
ആവോളം വെളിവാക്കിച്ചൊല്ലുവാൻ ഭയമുണ്ടു
ദേവഗുഹ്യങ്ങളെല്ലാം ഗോപ്യമായിരിക്കണം.
വല്ലഭമുള്ള ജനം നമ്മുടെ ചൊല്ലിലുള്ള
മർമ്മങ്ങൾ നോക്കുന്നേരം മിക്കതും വെളിയാകും.”
എന്ന വരികൾ പഴുതു നല്കുന്നു. അവയെത്തുടർന്നുള്ള ചില ഈരടികൾ ആ മർമ്മങ്ങളിൽ ഒന്നു കവി എങ്ങനെ ആവിഷ്കരിക്കുന്നു എന്നു നമുക്കു കാണിച്ചുതരുന്നുണ്ടു്.
“കാശ്യപൻ ദശരഥൻ കൗസല്യയദിതിയാം
ചക്രമാം ഭരതനും ശംഖമാം ശത്രുഘ്നനും
ലക്ഷ്മണൻ പന്നഗേശൻ ലക്ഷ്മിയാമവനിജ
യെന്നതു മനതാരിലേവരുമറിയേണം.
നാഗമാം കുണ്ഡലിനി ചക്രമാം തേജസ്സെന്നും
നാദമാം ശംഖമെന്നും മായയാം ലക്ഷ്മിയെന്നും
രാമനാം പരമാത്മാവെന്നതുമറിഞ്ഞവർ
മേല്പെട്ടു വിചാരിപ്പാൻ പാത്രമെന്നതും ചൊല്ലാം.
മായയാം കൗസല്യയും ബ്രഹ്മമാം ദശരഥ
നാത്മാവാം രാമൻ സീത ബുദ്ധിയാമെന്നും ചൊല്ലാം.”
ചില ഘട്ടങ്ങളിൽ കവി മൂലത്തിലെ ആശയങ്ങളെ സമഞ്ജസമായി വികസിപ്പിക്കുന്നുണ്ടു്. സുന്ദരകാണ്ഡത്തിൽ ദഗ്ദ്ധഭവനരായ രാക്ഷസന്മാരുടെ സ്ഥിതി മഹർഷി
“നൂനമേഷോഽഗ്നിരായാതഃ കപിരൂപേണ ഹാ! ഇതി
ക്രന്ദന്ത്യഃ സഹസാ പേതുഃ സ്തനന്ധയധരാഃ സ്ത്രിയഃ.
കാശ്ചിദഗ്നിപരീതേഭ്യോ ഹർമ്മേഭ്യോ മുക്തമൂർദ്ധജാഃ
പതന്ത്യോ രേജിരേഽഭ്രേഭ്യഃ സൌദാമിന്യ ഇവാംബരാൽ”
എന്നിങ്ങനെ പരിമിതങ്ങളായ വാക്കുകളൊക്കൊണ്ടേ പ്രദർശിപ്പിക്കുന്നുള്ളു. തമ്പുരാൻ ആ ഭാഗം എങ്ങനെ തജ്ജമ ചെയ്തിരിക്കുന്നു എന്നു നോക്കുക.
“മാരുതിതന്റെ വേഷമായിട്ടു വരുന്നഗ്നി
പാരിതെന്നുരയ്ക്കുമ്പോൾ മുല്പെട്ടു പറഞ്ഞുതാൻ
തീപ്പിടി മുറിപ്പാനും ചൊല്പടി കേൾക്കുവോര
ങ്ങുൾപ്പെടുന്നില്ല,യിപ്പോൾ കെല്പുകേടിത തീയിൽ
ഉൾപ്പെട്ടു പതിക്കുന്നേൻ തപ്പുമാറായി കണ്ണിൽ
തീപ്പൊരി തെറിച്ചിട്ടു മേല്പുരവെന്തുവീണു,
ചായ്പുകൾ ഭസ്മമായി, ഏപ്പുകൾ വിട്ടുപോയി,
ഏപ്പുകൾ പറകയല്ലാപ്പുകൾ കാണ്മാനില്ല-
ങ്ങാർപ്പുകൾ കേൾപ്പാനില്ല, ശില്പങ്ങളഴിഞ്ഞുപോയ്.
ശില്പം നീ ചാടിപ്പോന്നാലുൽപത്തി വെന്തുപോമോ
അപ്പന്തി വെന്തുകൂടിയപ്പൊന്നുമെരിഞ്ഞുപോയ്
അപ്പനുമെരിഞ്ഞുപോയരിയുമെരിഞ്ഞുപോയ്
മക്കൾ പോയ് മകൻ പോയി മൈക്കണ്ണിതാനുംപോയി
മിക്കതും പൊരിഞ്ഞിപ്പോൾ ദുഃഖിപ്പാറായി ഞാനും.
അച്ഛൻ പോയച്ചി പോയി ജീവിതത്തിങ്കലുള്ളോ
രിച്ഛ പോയിഷ്ടൻ പോയി, ജീവനും പോകുന്നില്ല.
കണ്ണു പോയെനിക്കെന്നും കാലു പോയെനിക്കെന്നും
കണ്ണു പോയിരിക്കാറായല്ലോ ഞാനിപ്പോഴെന്നും
പന്തൊക്കും മുലയാൾക്കു വെന്തുപോയ് മുലയെല്ലാം
കോകിലമൊഴിയാളിന്നാകുലമൊഴിയായി.
വണ്ടാർപൂങ്കുഴൽവേണി കണ്ടാലും കരിയായി
പേടമാൻമിഴിയാൾക്കു പട്ടു മാന്മിഴി രണ്ടും
അന്നത്തിൻനടപ്പോളിന്നുന്നത്തിൽ നടപ്പാറായ്
തൊണ്ടിവായ്മലരിണ തുണ്ടിച്ചു ശിവ ശിവ
രാപ്പട്ടങ്ങുടുത്തവൾ തീപ്പട്ടങ്ങുടത്തിഹ
നൂൽപ്പാട്ടു ധരിച്ചാലും നേർപ്പെട്ടങ്ങിരിക്കണം.”
എന്നും മറ്റും ഏറ്റവും ദീർഘമായ രൂപത്തിലാണു് അദ്ദേഹത്തിന്റെ പ്രപഞ്ചനം. ഇതുപോലെ വേറേയും പല ദൃഷ്ടാന്തങ്ങൾ കാണിക്കാവുന്നതാണു്. രാമനില്ലാത്ത അയോധ്യ പാദുകാധാരിയായ ഭരതൻ എങ്ങനെ കണ്ടു എന്നു വാല്മീകി “വിഡാലോലൂകചരിതാം” എന്നു തുടങ്ങുന്ന അത്യുജ്ജ്വലങ്ങളായ ചില ശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങളുടെ ഭാഷാനുവാദത്തിൽ ഒരു ഭാഗം അടിയിൽ ചേർത്തു തമ്പുരാന്റെ കവന രീതി സ്പഷ്ടമാക്കാം.
“പെരിച്ചാഴി കൂമൻ പെരിയ പൂച്ചയും
നിറഞ്ഞിരിക്കുന്ന പുരവും കണ്ടഥ
ഇരുട്ടിനാൽ നിറഞ്ഞൊരു കാളരാത്രി
പരിശോഭിക്കാതെയിരിക്കുന്നപോലെ
തപനനെക്കൊണ്ടു തപിച്ചിരിക്കുന്ന
പതത്രികൾകൊണ്ടുജലജന്തുകൊണ്ടും
കൃശയായുള്ളൊരു ഗിരിനദിപോലെ
കൊടി കുട തഴ കവചമെന്നിവ
ഭടവരന്മാരും മുറിഞ്ഞുപോയുള്ള
പടയിലാപത്തു ഭവിച്ചിരിക്കുന്ന
പടക്കൂട്ടം പാരം തളർന്നതുപോലെ
പവനനില്ലാത്ത കടൽത്തിരകൾതൻ
രവമില്ലാതെകണ്ടിരിക്കുംപോലെയും
സുകൃതമൊക്കെയുമൊടുങ്ങി ഭൂമിയിൽ
പതിച്ച നക്ഷത്രാവലിയെപ്പോലെയും
വസന്തകാലത്തിൽ സുപുഷ്പിതലത
വനാഗ്നിനാ വാടിക്കിടക്കുംപോലെയും
നവമണികളാൽ വിഹീനമായുള്ള
നവഹാരലതാവലികൾപോലെയും
ജലദങ്ങൾകൊണ്ടു മറഞ്ഞിരിക്കുന്ന
മതിയും താരകഗണങ്ങൾപോലെയും” ഇത്യാദി.
ബാലകാണ്ഡത്തിൽ “ചഞ്ചലാക്ഷിമാരുടെ പുഞ്ചിരിവിലാസവും” എന്നു തുടങ്ങുന്ന സ്ത്രീഗർഹണവും, കിഷ്കിന്ധാകാണ്ഡത്തിൽ “പച്ചളിപ്പിച്ചു പത്തുദിക്കുമൊക്കെ” എന്നു തുടങ്ങുന്ന ശരൽക്കാലവർണ്ണനവും “പങ്കജമലർകാണുമ്പോഴെന്നുടെ” എന്നു തുടങ്ങുന്ന ശ്രീരാമവിരഹ വർണ്ണനവും, സുന്ദരകാണ്ഡത്തിൽ “ഹാരമങ്ങൊരുത്തിക്കു ദൂരത്തു ചിതറിയും ചാരുവാം തിലകമങ്ങൊരുത്തിക്കഴിഞ്ഞിട്ടും” എന്നു തുടങ്ങുന്ന രാവണാവരോധനിദ്രയും മറ്റും കവി അത്യന്തം തന്മയത്വത്തോടുകൂടി വിവർത്തനം ചെയ്തിരിക്കുന്നു. ബാലകാണ്ഡവും സുന്ദരകാണ്ഡവും കേകയിലും, ആരണ്യകാണ്ഡവും യുദ്ധകാണ്ഡവും കാകളിയിലും, അയോധ്യാകാണ്ഡം അന്നനടയിലും, കിഷ്കിന്ധാകാണ്ഡം ദ്രുതകാകളിയിലുമാണു് രചിച്ചിരിക്കുന്നതു്. കൊട്ടാരക്കരത്തമ്പുരാൻ തന്റെ ആട്ടക്കഥകളിൽ മൂന്നാമത്തേതായ വിച്ഛിന്നാഭിഷേകത്തിന്റെ ആരംഭത്തിലെന്നപോലെ കോട്ടയത്തു കേരള വർമ്മത്തമ്പുരാൻ തന്റെ കിളിപ്പാട്ടിന്റെ മൂന്നാമത്തെ ഭാഗമായ ആരണ്യകാണ്ഡത്തിന്റെ ആരംഭത്തിലും സംസ്കൃതമയമായ ഒരു ശ്രീരാമസ്ത്രോത്രം ഘടിപ്പിച്ചിട്ടുണ്ടു്. ആ സ്ത്രോത്രം അത്യധികം ഹൃദയാകർഷകമാകയാൽ അതുകൂട്ടി പകർത്തിക്കൊണ്ടു മുന്നോട്ടേയ്ക്കു കടക്കാം.
“സലിലനിധിശായിനം സതതമനപായിനം
ഭജത ബഹുമായിനം പ്രണതസുഖദായിനം
കമലദലലോചനം കരിഭയവിമോചനം
ഖഗപരിവൃഢാസനം കലികലുഷനാശനം
വിബുധകൃതബന്ധനം വിനതഭയകൃന്തനം
വിധൃതഹരിചന്ദനം വിബുധവരനന്ദനം
യുവതിജനമോഹനം നയവിനയശാലിനം
ഭജത കനകാസനം സകലജനമോഹനം
ത്രിഭുവനവിഭൂഷണം ത്രിദശരിപുഭീഷണം
വിമലമൃദുഭാഷണം വിജിതഖരദൂഷണം
രുചിരതരകന്ധരം മനസിജസുസുന്ദരം
മഹിതജഗദാകരം മുഖവിജിതസാരസം
മുദിതവരമാനസം കനകരുചിവാസസം
കരവിധൃതഗോരസം മൃദുലകുടിലാളകം
മൃഗമദസുഫാലകം പരമവനിനായകം
ഭജത വരദായകം രഘുവരകഥാമൃതം
ദുരിതവിഷനാശനം ശ്രവണസുഖദായകം
ചെവികളിതുകൊണ്ടു പാനം മുദാ ചെയ്യുവിൻ.”
തമ്പുരാന്റെ കൃതികളിൽ രചനാഗുണംകൊണ്ടു പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു രാമായണം തന്നെ. വൈരാഗ്യ ചന്ദ്രോദയം, മോക്ഷദായകം, മോക്ഷസിദ്ധി, ഭീഷ്മോപദേശം, പാതാളരാമായണം എന്നിവ രണ്ടാം കിടയിലും ബാണയുദ്ധം മൂന്നാംകിടയിലും നില്ക്കുന്നു.
35.4പാതാളരാമായണം
പാതാളരാമായണത്തിലെ ഇതിവൃത്തം പ്രസിദ്ധമാണല്ലോ. രാമരാവണയുദ്ധത്തിൽ രാവണനെ സഹായിക്കുന്നതിനായി അധോഭുവനവാസിയായ പതാളരാവണൻ വിഭീഷണന്റെ വേഷത്തിൽ ഹനൂമാന്റെ ലാംഗുലപ്രാകാരത്തെ അതിലംഘിച്ചു് ഉറങ്ങിക്കിടന്നിരുന്ന രാമലക്ഷ്മണന്മാരെ അപഹരിച്ചു കൊണ്ടു പോകുന്നു. ഹനൂമാൻ നൂതനരാവണന്റെ വാസസ്ഥാനം സുഗ്രീവനിൽനിന്നു ഗ്രഹിച്ചു് ആ രാക്ഷസരാജാവിനെ ജയിക്കുവാനുള്ള ഉപായവും മനസ്സിലാക്കി അവിടേയ്ക്കു പോകുന്നു. ആ സ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തിനു ദ്വാരപാലകനായ മത്സ്യവല്ലഭനെ ജയിക്കേണ്ടിവരുന്നു. ആ യുവാവു ഹനൂമാന്റെ പുത്രനാണു്. രണ്ടു പേരും ആളറിയാതെ അന്യോന്യം അതിഘോരമായി യുദ്ധം ചെയ്യുന്നു. ഒടുവിൽ പരമാർത്ഥം മനസ്സിലാക്കി മത്സ്യവല്ലഭൻ പിതാവിനെ ഗുഹയിലേയ്ക്കു കടക്കുവാൻ അനുവദിക്കുന്നു. അകത്തു ചെന്നപ്പോൾ ഒരു വൃദ്ധ ഒരു കുടവും കൈയിൽ വച്ചുകൊണ്ടു വിലപിക്കുന്നതു കണ്ടു ഹനൂമാൻ അതിന്റെ കാരണമെന്തെന്നു ചോദിക്കുകയും തന്റെ മകനെയും വേറേ എവിടെനിന്നോ കൊണ്ടുവന്നിട്ടുള്ള രണ്ടു യുവാക്കന്മാരെയും പാതാളരാവണൻ പുത്രോൽപത്തിക്കുവേണ്ടി അന്നു കുരുതികൊടുക്കുവാൻ നിശ്ചയിച്ചിരിക്കുകയാൽ അതിനു ശുദ്ധജലം കൊണ്ടുചെന്നു കൊടുക്കുവാനാണു് താൻ പോകുന്നതെന്നു് ആ സ്ത്രീ മറുപടി പറയുകയും ചെയ്യുന്നു. ഹനൂമാൻ ആ ദുഷ്ടനെക്കൊന്നു് അവളുടെ പുത്രനെ അവിടത്തെ രാജാവായി അഭിഷേകം ചെയ്യാമെന്നു പ്രതിജ്ഞചെയ്തു്, ആ കുടത്തിൽ ഒരു തവളയുടെ രൂപത്തിൽ അകത്തേക്കു പോകുന്നു. അന്തഃപുരത്തിൽ അതിസുന്ദരമായ ഒരു വാനരപ്പൈതലിന്റെ രൂപംപൂണ്ടു മാരുതി രാമലക്ഷ്മണന്മാരുടെ മുമ്പിൽ സാകൂതമായി ചാടിക്കളിക്കുകയും രാക്ഷസരാജാവിന്റെ ഭാര്യയായ സരമയുടെ പ്രീതിക്കു പാത്രീഭവിക്കുകയും ചെയ്യുന്നു. അപ്പോൾ പാതാളരാവണൻ ആ കുരങ്ങിനെ കടന്നുപിടിക്കുവാൻ ഒരുങ്ങുകയും ആ തക്കം നോക്കി ഹനൂമാൻ തന്റെ ശത്രുവിനെ വാൽകൊണ്ടു ചുറ്റി യുദ്ധത്തിൽ വധിച്ചു രാമലക്ഷ്മണന്മാരെ വീണ്ടുകൊണ്ടു തിരിയെപ്പോകയും ചെയ്യുന്നു. ഇതാണു് ആ ഇതിവൃത്തം. പതാളരാമായണം കിളിപ്പാട്ടു് കവി നാലു പാദങ്ങളായി രചിച്ചിരിക്കുന്നു. ഒന്നാമത്തെ പാദം കളകാഞ്ചിയിലും രണ്ടാമത്തേതു കേകയിലും മൂന്നാമത്തേതു് അന്നനടയിലും നാലാമത്തേതു കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ഹനൂമാനും മത്സ്യവല്ലഭനുമായുള്ള യുദ്ധത്തിൽനിന്നു ചില ഈരടികൾ ചുവടേ പകർത്തുന്നു. മത്സ്യവല്ലഭനെ മാത്സ്യനെന്നാണു് കവി വ്യപദേശിച്ചിരിക്കുന്നതു്.
“മതിൽ കടപ്പതിനടുത്തൊരു നേരം
മതി മതിയെന്നു തടുത്തൊരു കപി
മഹിതവിക്രമമുടയതാരിപ്പോൾ
മരണം വന്നവനടുത്തു നിശ്ചയം.
മതിമാനാകിയ യമൻ വരികിലും
മമ മനോഗതം ത്യജിച്ചുപോകുമോ?
ഇതി പറഞ്ഞുകൊണ്ടിടിനികരുട
നലറി മാരുതിയൊടു മുടുകിനാൻ.
അതുനേരമടുത്തനിലനന്ദന
നതികഠിനമായവനെത്താഡിച്ചാൻ.
പിടിച്ചു കൈത്തലം ഞെരിച്ചു മുഷ്ടികൊ
ണ്ടിടിച്ചു മാറിടം പൊടിയുമാറഹോ
അടുത്തുടൻ നഖം പതിച്ചു മെയ്കളി
ലൊലിക്കും ചോരയാലണിഞ്ഞിരുവരും
കരിവരർ തമ്മിൽപ്പൊരുതിടുംവണ്ണം
തലയോടു തലയടിച്ചുമങ്ങനെ
കുടുകുടെ വരും രുധിരം കൊപ്പിളി
ച്ചുടൽ പൊടിയവേ ചവിട്ടിയും തദാ
പിടിച്ചു വാൽകൊണ്ടു മുറുക്കിദ്ദൂരവേ
പെരുത്ത കോപത്തോടെറിഞ്ഞുമൊന്നുപോൽ
കുരുത്ത താപമോടകലെ വാങ്ങിയും
തളർച്ച തീർന്നടുത്തെതിർത്തുമങ്ങനെ
പിടിച്ചുടല്ക്കടിച്ചുരുണ്ടു ഭൂമിയിൽ
പിരണ്ടുടൻ പൊടിയണിഞ്ഞിരുവരും
പഠിച്ചപോലുള്ള തൊഴിൽകൾ കാട്ടിനാർ
പവനപുത്രനും തദീയശത്രുവും.”
35.5ബാണയുദ്ധം
ഈ കിളിപ്പാട്ടിലെ ഒടുവിലത്തെ ചില വരികൾ കിട്ടീട്ടില്ല. കവിതയ്ക്കു ഗുണം കുറവാണെന്നു സൂചിപ്പിച്ചുവല്ലോ. ആകെ രണ്ടു പാദങ്ങളേ ഉള്ളു. ഒന്നാം പാദം കളകാഞ്ചിയിലും രണ്ടാംപാദം അന്നനടയിലും വിരചിതമായിരിക്കുന്നു. വിദഗ്ദ്ധന്മാർക്കുപോലും വിഷമമായ കളകാഞ്ചികൊണ്ടു പെരുമാറുവാൻ കവിയ്ക്കുള്ള അപ്രഗത്ഭതയ്ക്കു കാരണം അപരിചയമായിരിക്കാം.
“മധുരിപുതന്റെ ചതുരത കണ്ടു
മധുമൊഴികളാമമരനാരിമാർ
മദനമാൽ പൂണ്ടു മയങ്ങി വീഴ്കയും”
എന്ന വരികളിലാണു് കിട്ടിയ മാതൃക അവസാനിക്കുന്നതു്. പ്രസ്തുത കൃതി ഇങ്ങനെ ഉപക്രമിക്കുന്നു.
“ഗുളഗുളിക മധു മധുരമിയലുന്നൊരു പാൽ പഴം
മേളിച്ചതും ഭുജിച്ചാദരാലിന്നു നീ
കളക കിളിമകളെ കളിവചനമിവയൊക്കയും
കാലഭയം കളഞ്ഞീടുവാൻ ശാരികേ.
വളരുമൊരു ദുരിതമതു കളവതിനു നല്വ്ഴി
ചൊല്ലെടോ മെല്ലവേ കല്യമോദേന നീ.
കിളിമകളുമതുപൊഴുതു തെളിവിനൊടു ചൊല്ലിനാൾ
മേളമാർന്നുള്ളോരു ബാണയുദ്ധം കഥാ.”
35.6വൈരാഗ്യചന്ദ്രോദയം
മേൽവിവരിച്ച ഗാനങ്ങൾ മൂന്നും കിളിയാണു് ഗാനം ചെയ്യുന്നതെങ്കിൽ, വൈരാഗ്യചന്ദ്രോദയവും ഭീഷ്മോപദേശവും പാടുന്നതു ഹംസമാണു്. ഇതിഹാസപുരാണങ്ങൾ കിളിയെക്കൊണ്ടും വേദാന്തശാസ്ത്രം ഹംസത്തെക്കൊണ്ടും ആഖ്യാനംചെയ്യിക്കുന്നു എന്നു പറയുവാൻ തരമില്ലാത്തവിധത്തിൽ വേദാന്തപരങ്ങളായ മോക്ഷദായകം, മോക്ഷസിദ്ധി ഈ കൃതികളും കവി കിളിയെക്കൊണ്ടുതന്നെ പാടിക്കുന്നതായും കാണുന്നു. അർത്ഥപുത്രകളത്രാദികളായ തുച്ഛവസ്തുക്കളിൽ ഭ്രമിച്ചു മായയിൽ മോഹിച്ചു സംസാരത്തിൽ മുഴുകി കർത്തവ്യബോധമില്ലാതെ കഴിഞ്ഞുകൂടുന്ന ജനങ്ങൾക്കു സുകൃതദുഷ്കൃതങ്ങളുടെ ഫലം, പ്രപഞ്ചത്തിന്റെ രഹസ്യം, ജനനമരണങ്ങളുടെ നിദാനം, ഭഗവൽഭക്തിയുടെ മാഹാത്മ്യം, ചാതുവർണ്ണ്യത്തിന്റേയും മറ്റും ധർമ്മങ്ങൾ ഇത്യാദിവിഷയങ്ങൾ ലളിതമായ ഭാഷയിൽ, ആകർഷകമായ രീതിയിൽ ഉപദേശിക്കുക എന്നുള്ള കൃത്യമാണു് തമ്പുരാൻ വൈരാഗ്യചന്ദ്രോദയംകൊണ്ടു സാധിക്കുന്നതു്. നിർവേദം ആഥവാ വൈരാഗ്യം ശാന്തരസത്തിന്റെ സ്ഥായിഭാവമാകയാൽ ഗ്രന്ഥത്തിന്റെ നാമധേയം അന്വർത്ഥമാകുന്നു.
“രാജഹംസമേ ജനിമോചനം കഥം വദ
രാജമാനമാനസാവാസ സാദരം മുദാ
തേജസാം നിധേ! കളഭാഷണ! പറകെടോ
ഭാജനം കർമ്മങ്ങടേതാക്കിനോരിതിനേയും”
എന്നിങ്ങനെ പാട്ടു് ആരംഭിക്കുന്നു. കിളിയോടെന്നപോലെ ആലസ്യമുണ്ടെങ്കിൽ കുളിച്ചുപാലും പഴവും ഭുജിക്കാമെന്നു കവി ഹംസത്തോടു പറയുമ്പോൾ ആ പക്ഷി,
“ക്ഷീരത്തെക്കുടിപ്പാനും ഫലത്തെബ്ഭുജിപ്പാനു
മാഗ്രഹമിവറ്റിലും പേർത്തുമില്ലറികെടോ,
ക്ഷുത്തൃഡാദികളെന്നതൊട്ടുമില്ലിഹ പാർത്താൽ
ഭക്തവത്സലനായ പത്മനാഭന്റെ പദ
യുഗ്മളസേവയായ നല്ക്കുളംതന്നിൽക്കുളി
ച്ചെത്രയും ശുദ്ധനായിട്ടെപ്പൊഴും നടപ്പൂ ഞാൻ.
അത്രയല്ലതിമധുരത്തൊടുകൂടീടുന്ന
ഭക്തിയാകുന്ന പാലും നിത്യവും കുടിച്ചഥ
തത്ത്വമാകുന്ന പരവൃക്ഷമേറീട്ടങ്ങതി
ലുത്തമമായീടുന്ന മുക്തിയാം ഫലമതിൽ
ഇച്ഛപൂണ്ടെങ്ങും തിരഞ്ഞെത്താഞ്ഞു നടക്കുമ്പോൾ
സത്യലോകത്തുന്നോരോ സത്തുക്കൾ പറഞ്ഞ വാ
ക്കിത്തരം കേട്ടു പറന്നിങ്ങു വന്നതും, മഹാ
മുക്തിദനായീടുന്ന നൽത്തിരുവനന്തേശൻ
തൽപാദപങ്കേരുഹം തത്ത്വമായ്ക്കാണുന്നേരം
മുക്തിയാം ഫലം നിനക്കെത്തുമെന്നോരോതരം
സത്തുക്കൾ പറഞ്ഞിട്ടു നിശ്ചയിച്ചിഹ ഞാനു
മത്രയില്ലിതു വൈകുണ്ഠത്തിനു സമാനമെ
ന്നുത്തമന്മാരാം ജനം പ്രത്യഹം പറയുന്നു
സത്യമെന്നിതു ധരിച്ചീടുക ധരാപതേ!”
എന്നിങ്ങനെ സമുചിതമായി പ്രത്യുത്തരം നല്കുന്നു. തമ്പുരാന്റെ വേദാന്തപരങ്ങളായ നാലു കൃതികളിലും പ്രഷ്ടാവു തമ്പുരാനും ഉപദേശം നല്കുന്നതു ഹംസവും കിളിയുമാണെങ്കിലും മുമുക്ഷുക്കൾക്കു തമ്പുരാൻതന്നെയാണു് ഉപദേഷ്ടാവായി നിലകൊള്ളുന്നതു് എന്നുള്ള പരമാർത്ഥം ആത്മകഥാകഥനാത്മകവും കൂടിയായ മേലുദ്ധരിച്ച ഭാഗത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പരന്തപനും സമരശൂരനുമായിരുന്ന അവിടുന്നു ഭക്തനും വിരക്തനുമായാണു് ഈ കൃതികളിൽ അനുവാചകന്മാർക്കു പ്രത്യക്ഷീഭവിക്കുന്നതു്;
“നിർമ്മലമായീടുന്ന പന്നഗഫണങ്ങളിൽ
മിന്നിന മണികൾകൊണ്ടന്യൂനം പ്രകാശിക്കും
മന്മഥനുടെ നല്ല ലാവണ്യപൂരമായ
പൊന്മണിക്കിരീടത്തിന്നൊണ്മകൾ പറവതോ?”
എന്നു തുടങ്ങിയ ശ്രീപത്മനാഭന്റെ കേശാദിപാദവർണ്ണന ഏറ്റവും ചേതോഹരമായിരിക്കുന്നു. രാജധർമ്മത്തേയും മറ്റും പറ്റി വിസ്തരിക്കുന്ന ഭാഗങ്ങൾ മനോധർമ്മപ്രകാശനത്തിനു മകുടോദാഹരണങ്ങളാകുന്നു. മാതൃക കാണിക്കുവാൻ രാജഭോഗത്തിന്റെ ഭംഗുരതയെപ്പറ്റിയുള്ള പ്രപഞ്ചനത്തിൽനിന്നു ചില ഈരടികൾ ഉദ്ധരിക്കാം.
“മത്തവാരണങ്ങളും മുത്തണിമുലമാരു
മെത്തിവന്നെതിരിടുമുത്തമക്കുതിരയും
പുത്തനായുള്ള നിജപത്തനങ്ങളും തന്റെ
വിസ്തൃതമായ നല്ല രാജ്യവും ധനങ്ങളും
ചിത്രങ്ങളെഴുതിയ ഭിത്തിയും മണിക്കെട്ടും
ഛത്രവും ചാമരവും വിസ്തൃതം മണിയറ
ചിത്തമോദേന വാഴും ചിത്രമാം മാളികയു
മുത്തമമുപധാനം മെത്തയും വിധാനവും
വേത്രങ്ങളെടുത്തഹോ! സ്തോത്രിക്കും ജനങ്ങളു
മാർത്തു മുൻനടക്കുന്ന ചീർത്തൊരു വീരന്മാരും
നട്ടുവന്മാരും നട്ടുമട്ടുകാരരും പിന്നെ
നർത്തകിമാരും നല്ല ദർപ്പണഗേഹങ്ങളും
പട്ടുകൾ നിറച്ചുള്ള പെട്ടികൾ വിവിധമാം
മുത്തുകളോടു നല്ല വജ്രവും വൈഡൂര്യവും
പത്മരാഗവും നല്ല ശില്പമാം പവിഴവും
മുറ്റുമിന്ദ്രനീലമെന്നിത്തരം പതിച്ചുള്ള
വിസ്മയമായ പല ഭൂഷണമുണ്ടെങ്കിലു
മൊട്ടുമേ വരാ കാലൻ കെട്ടിയിട്ടിഴയ്ക്കുമ്പോൾ.”
ഒടുവിൽനരകത്തെ വർണ്ണിച്ചതിനുമേൽ
“ഇത്തരം വരുമെന്നു സത്തുക്കളറിഞ്ഞഥ
സത്ത്വമൂർത്തിയെബ്ഭജിച്ചീടണമനാരതം
ഭക്തവത്സനായ പത്മനാഭന്റെ പദ
യുഗ്മളം കരുതുകിൽ മുക്തിയും വരും നൂനം.”
തന്റെ ഉപദേശത്തിന്റെ സാരസംക്ഷേപം തമ്പുരാനെ ഒന്നുകൂടി ഗ്രഹിപ്പിച്ചു “രാജഹംസവുമപ്പോൾ സത്വരം ദേവലോകം പുക്കിതു ശുഭം ശുഭം” എന്നിങ്ങനെ ഗ്രന്ഥം പരിസമാപ്തിയെ പ്രാപിക്കുന്നു. ആദ്യന്തം കേകാവൃത്തത്തിൽ വിരചിതമായ വൈരാഗ്യചന്ദ്രോദയത്തിന്റെ സാരസ്യം പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ അതു് ആമൂലാഗ്രം അനന്യചിന്തയോടുകൂടി വായിച്ചു് അനുസന്ധാനം ചെയ്യേണ്ടതാണു്.
35.7മോക്ഷദായകപ്രകരണം
അദ്വൈതവേദാന്തപ്രതിപാദകങ്ങളായ രണ്ടു ഗാനങ്ങളാണു് മോക്ഷദായകപ്രകരണവും മോക്ഷസിദ്ധിപ്രകരണവും. മോക്ഷസിദ്ധിയുടെ ആരംഭത്തിൽ കാകളീവൃത്തത്തിലെഴുതിയ ചില ഈരടികൾ കാണുന്നുണ്ടെങ്കിലും അതും അതിനപ്പുറം മോക്ഷദായകത്തെപ്പോലെ കേകാവൃത്തത്തിൽത്തന്നെയാണു് വിരചിതമായിരിക്കുന്നതു്.
“പണ്ടൊരു വന്ധ്യാപുത്രൻതന്നുടെ തനയനാ
യുണ്ടായി സ്ഥാണുപുമാൻ ഗന്ധർവനഗരത്തിൽ
ഉണ്ടാക്കീടിനാർ ശുക്തിരജതമായ മാല
പണ്ടാരും വെള്ളിമാലയുണ്ടാക്കീട്ടുണ്ടോ കണ്ടു?”
എന്നു മോക്ഷദായകത്തിന്റെ അവസാനത്തിലും,
സ്ഥാണുപുമാന്റെ കഥയെന്നപോലിതു
വേണമെന്നാകിൽപ്പറയാം ചുരുക്കി ഞാൻ.”
എന്നു മോക്ഷസിദ്ധിയുടെ ആരംഭത്തിലും കാണുന്നതുകൊണ്ടു് മോക്ഷസിദ്ധി മോക്ഷദായകത്തിനുമേൽ തമ്പുരാൻ രചിച്ചതാണെന്നു് ഊഹിക്കാം. തെക്കൻവാക്കുകൾ രണ്ടു കൃതികളിലുമുണ്ടു്. മോക്ഷദായകത്തിലെ “മണിയം മാറ്റീടുക” എന്ന ശൈലി തെക്കൻതിരുവിതാം കൂറുമായി പരിചയമുള്ള ഒരു കവിക്കല്ലാതെ പ്രയോഗിക്കുവാൻ സാധ്യമല്ല. “എന്റെയെന്നതും നിന്റെയെന്നതുമവനുടെ തമ്പിയെന്നതുമണ്ണനെന്നതും ദ്വൈതഭ്രമം” എന്ന ഈരടി മോക്ഷസിദ്ധിയിലുള്ളതാണു്. ഈ രണ്ടു കൃതികളിലേയും വൈരാഗ്യചന്ദ്രോദയത്തിലേയും കവനശൈലി അഭിന്നമാണെന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൃഷ്ണമിശ്രയതിയുടെ പ്രബോധചന്ദ്രോദയനാടകത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചാണു് കവി മോക്ഷദായകം നിർമ്മിച്ചിരിക്കുന്നതു്. ഈ പാട്ടിലെ പ്രതിപാദ്യം ഇങ്ങനെ സംഗ്രഹിക്കാം. കർമ്മാകുന്ന കടല്ക്കരയിൽ ദേഹമെന്ന ദ്വീപിൽ മാനസസരസിജം എന്നൊരു രാജധാനിയുണ്ടു്. അതു ചർമ്മാദികളായ ഏഴു കോട്ടകളാൽ ആവൃതമാണു്. അന്നപ്രാണാദികളായ പഞ്ചകോശങ്ങൾ അതിൽ സ്ഥിതിചെയ്യുന്നു. ഇഡതുടങ്ങിയ മൂന്നു ജയസ്തംഭങ്ങളും സത്ത്വം തുടങ്ങിയ മൂന്നു പാശങ്ങളും അതിലുണ്ടു്. മൂലാധാരം മുതലായി പന്ത്രണ്ടു നിലകളുള്ള അവിടത്തെ കൊട്ടാരത്തിൽ മാനസരാജാവു രാഗദ്വേഷാദികളായ ദുർമ്മന്ത്രിമാരോടും ഭക്തിശ്രദ്ധാദികളായ സന്മന്ത്രിമാരോടുംകൂടി പൂർവ്വപുണ്യമാകുന്ന ദേശികനോടും പ്രവൃത്തിനിവൃത്തിസംജ്ഞകളായ രണ്ടു പത്നിമാരോടുംകൂടി പ്രജാപരിപാലനം ചെയ്യുന്നു. ശ്രോത്രാദികളായ ഇന്ദ്രിയങ്ങളത്രേ പ്രജകൾ. രാജാവിന്റെ പിതാമഹനു് അസംഗനെന്നും മാതാവിനു മഹാമായയെന്നും പിതാവിനു് ആത്മാവെന്നുമാണു് പേർ. മഹാമേഹം, രാഗം, ദ്വേഷം, കാമം, ക്രോധം, ലോഭം, മദം, മാത്സര്യം, ഈർഷ്യ, ഡംഭം, അഹങ്കാരം മുതലായവ പ്രവൃത്തിയുടേയും വിവേകം, വിരക്തത്വം, സന്തോഷം, സത്യബുദ്ധി, സമബുദ്ധി, ഭക്തി, ശ്രദ്ധ മുതലായവ നിവൃത്തിയുടേയും സന്താനങ്ങളാകുന്നു. അവയിൽ മഹാമോഹവും വിവേകവും യുവരാജാക്കന്മാരാണു്. വിവേകത്തിനു സൈന്യം അഷ്ടാംഗയോഗവും, സേനാപതി ഭക്തിയും, ബ്രഹ്മപദം കാശിയുമാകുന്നു. വിവേകത്തിന്റെ ദൂതൻ ശ്രദ്ധയും മഹാമോഹത്തിന്റെ സേനാപതി അഹങ്കാരവുമാണു്. “നരയൻ, വെള്ളെഴുത്തൻ, കുരയൻ, ദന്തഹീനൻ, ജരയൻ മുൻപായുള്ള ശത്രുരാജാക്കന്മാരാൽ” കോട്ടകൾ തകർക്കപ്പെട്ടതുനിമിത്തം മാനസരാജൻ വിഷണ്ണനായിത്തീരവേ അവിടെ പൂർവ്വപുണ്യം വന്നു് അദ്ദേഹത്തിനു സദുപദേശം നല്കുന്നു. നിവൃത്തിപുത്രന്മാരായ വിവേകാദികൾക്കു പൈതൃകസ്വത്തായുള്ള നർമ്മദ, ഗോകർണ്ണം തുടങ്ങിയ പുണ്യസ്ഥാനങ്ങൾ പ്രവൃത്തിപുത്രന്മാർ കയ്യടക്കുകയാൽ ഇരുകൂട്ടരും തമ്മിൽ ഒരു ഭയങ്കരമായ യുദ്ധമുണ്ടാകുകയും അതിൽ നിവൃത്തി പുത്രന്മാർ പ്രവൃത്തിപുത്രന്മാരെ വധിക്കുകയും ചെയ്യുന്നു. ആ വർത്തമാനം കേട്ടു ചാർവ്വാകൻ, കാപാലികൻ, ദിഗംബരൻ മുതലായവർ സൈന്യസമേതം നിവൃത്തിപുത്രന്മാരോടു് എതിർക്കുകയും ആ വിമതസ്ഥന്മാരെ അവർ തോല്പിച്ചതിനെത്തുടർന്നു നിവൃത്തി പ്രവൃത്തിയെ നാമാവശേഷയാക്കുകയും ചെയ്യുന്നു. കാപാലികൻ ചോളദേശീയനാണു്. തമ്പുരാൻ നാടകത്തിൽ നിന്നു തന്റെ കഥയ്ക്കു സന്ദർഭോചിതമായി പല മാറ്റങ്ങളും വരുത്തീട്ടുണ്ടു്. ഏതാനും ചില ഈരടികൾ ഉദ്ധരിച്ചു കവിതാരീതി പ്രദർശിപ്പിക്കാം.
“പറഞ്ഞു മഹാമോഹംതന്നോടു വിവേകവും
കുറഞ്ഞീലല്ലോ നിന്റെ ദുർമ്മദം ദുരാത്മാവേ!
നാദത്തെക്കേട്ടു മോഹിച്ചെത്രയും കുതൂഹലാൽ
നാദമാം വഴിയേ പോയ്ച്ചാകുന്നൂ മൃഗങ്ങളും.
സ്പർശത്താൽ വരാഹങ്ങൾ, രൂപത്താൽ ശലഭങ്ങൾ,
രസത്താൽ മീനങ്ങളും, ഗന്ധത്താൽ വണ്ടുകളും
ചത്തീടുംപോലെ നീയും ചത്തുപോകേണ്ടാ പാഴിൽ
സത്തുക്കൾക്കുള്ള ധർമ്മം കേട്ടാലും പറഞ്ഞീടാം.
കണ്ണുകാണാതെ കൂപേ പതിപ്പാൻ പോകുന്നോനെ
ക്കണ്ണുകാണുന്നോൻ ചെന്നു വിലക്കി നിർത്തീടണം.
നിന്നുടെ മാതാവായ പ്രവൃത്തിതന്റെ പിണ്ഡം
പിന്നെച്ചെയ്വതിനാരുമില്ലല്ലോ നീയല്ലാതെ,
എന്നതുകൊണ്ടു വില്ലും വച്ചിഹ വണങ്ങിപ്പോയ്
ച്ചെന്നു ചൊല്ലുക പിതാ തന്നോടീയവസ്ഥകൾ.
അന്നേരം ഭക്തിശ്രദ്ധ മന്നവൻ സവിധേ പോയ്
വന്ദനംചെയ്തു പറഞ്ഞീടിനാൾ മന്ദം മന്ദം.
എന്തിനായ് തുടങ്ങുന്നൂ നിന്തിരുവടിയിപ്പോൾ
ചിന്തിച്ചുവേണം കാര്യാരംഭമെന്നറിഞ്ഞീലേ?
പണ്ടൊരു നാരീമണിക്കുണ്ടായിതൊരു സുതൻ
കണ്ടാലുമതുപോലെ നകുലിക്കൊരു ശിശു
കണ്ടെടുത്തതിനെയുമൊന്നിച്ചു വളർത്തവൾ
കൊണ്ടാടിപ്പാലിച്ചീടും കാലമങ്ങൊരു ദിനം
ആലസ്യമെന്യേ പരിപാലനം ചെയ്തീടുവാൻ
ബാലകനുറങ്ങിയ നേരത്തങ്ങൊരു നാഗം
കടിപ്പാനടുത്തതു കണ്ടൊരു നകുലിയും
കടിച്ചുകൊന്നു ചോരയൊഴുക്കീട്ടതിദ്രുതം
അമ്മയെക്കാണ്മാനായിച്ചെന്നതു കണ്ടനേരം
നന്ദനൻതന്നെ കൊന്നെന്നോർത്തവളതിവേഗാൽ
അടിച്ചിതവഘാതംകൊണ്ടു കാലനൂർ പുക്കാൾ.
മടിച്ചീടാതെ ചെന്നങ്ങെടുത്തു കുമാരനെ
ഉണർന്ന നേരമറിഞ്ഞീടിനാളവസ്ഥകൾ
പിണഞ്ഞ ദുഃഖമിന്നു പറഞ്ഞാലൊടുങ്ങുമോ?
യാതൊരു കാര്യം പ്രവർത്തിക്കേണമെന്നാകിലു
മാദിയേ നിരൂപിച്ചു കല്പിച്ചീടണം പ്രഭോ!
35.8മോക്ഷസിദ്ധിപ്രകരണം
ഗഹനങ്ങളായ അനേകം വേദാന്തതത്ത്വങ്ങളെ മന്ദന്മാർക്കുപോലും സുഗ്രഹമാകത്തക്ക വിധത്തിൽ ഉദാഹരണങ്ങൾകൊണ്ടു മനോഹരങ്ങളാക്കി കവി ഈ ഗാനത്തിൽ പ്രദർശിപ്പിക്കുന്നു. “തത്ത്വമസി” മഹാവാക്യത്തിന്റെ അർത്ഥവും മറ്റും ഇതിലെ പ്രതിപാദ്യത്തിൽ ഉൾപ്പെടുന്നു. കവി ശാരികയോടു്
“പാലും പഴവും മധുവും നുകർന്നു നീ
കാലേ പറയണം മോക്ഷസിദ്ധിപ്രദം.
നേരുള്ള മാർഗ്ഗമറിഞ്ഞു നടപ്പതി
നാരും പറയുമോ നിന്നോളമാദരാൽ?”
എന്നു് അഭ്യർത്ഥിക്കുകയും അതു കേട്ടു ശാരിക
“എങ്കിലോ കാനൽജ്ജലംപോലെയും തഥാ
തിങ്കളെ ദ്വന്ദമായ്ക്കാണുന്നപോലെയും
പഞ്ചഭൂതാംശമായ്ക്കാണും ചരാചരം
പഞ്ചത വന്നു ജനിക്കും പ്രകാരവും
പഞ്ചഭൂതത്തിൻ വിഭാഗവും ചൊല്ലുവൻ
ചഞ്ചലമെന്നിയേ കേൾപ്പിനെല്ലാവരും.”
എന്ന പീഠികയോടു കൂടി തത്ത്വോപദേശത്തിനു് ഒരുമ്പെടുകയും ചെയ്യുന്നു. മോക്ഷദായകത്തിലെയും ഈ ഗ്രന്ഥത്തിലെയും വിഷയങ്ങൾക്കു ചില ഘട്ടങ്ങളിൽ സാമ്യം കാണുന്നുണ്ടെന്നുള്ളതു താഴെ ഉദ്ധരിക്കുന്ന ഈരടികളിൽനിന്നു ഗ്രഹിക്കാവുന്നതാണു്.
“ഇന്നിതിനൊക്കെത്തന്നെ കാരണമാകുന്നതോ
മുന്നമേ മഹാമായയെന്നതോ വന്നുവല്ലോ.
ബന്ധമോക്ഷങ്ങൾക്കധികാരിണി മഹാമായ
ശുദ്ധയും മലിനയുമിങ്ങനെ രണ്ടംശമായ്
രണ്ടിലുമംശങ്ങളായവിദ്യാകാര്യമായ
രാഗവും ദ്വേഷം കാമം ക്രോധവും ലോഭം മോഹം
മദവും മാത്സര്യവുമീർഷ്യയുമസൂയയും
ഡംഭവും ദർപ്പമഹംകാരമിപ്പതിമൂന്നും
ഇച്ഛയും ഭക്തി ശ്രദ്ധ വിദ്യാധികാരികളാ
യിച്ചൊന്ന പതിനാറു മന്ത്രികളോടുകൂടി
അമ്മതൻ ജഡദുഃഖമാകിയൊരുപാധിയാം
ദുഷ്കൃതമാകും രാജ്യം പാലിപ്പാനുഴറ്റോടെ
സാത്ത്വികാംശത്തിൽ നിന്നു സത്വരമുളവായി
ധാർമ്മികനാകും … … … രാജ
മാനസമനാഹതമാകിയ പുരിതന്നിൽ.”
വേറെ ചില വരികൾകൂടി പകർത്തിക്കാണിക്കാം.
“ഏകരാത്രിയിലൊരു ചോരനുൾപ്പക്കു ഗൃഹേ
സംഭരിച്ചുള്ള ധനമെപ്പേരും കൈക്കലാക്കി
സഭ്യന്മാരിരിക്കുന്ന രാജദ്വാരത്തിൽച്ചെന്നു
കൈക്കാണം നല്കിയതിൻശേഷമസ്സഭാന്തരേ
ഇക്കാണാകിയ പുമാൻ കള്ളനെന്നുരചെയ്ത
ങ്ങപ്പോലെയൊരു വരിയോലയും വയ്പിച്ചുടൻ
അപ്പൊഴേ കൊണ്ടെക്കാരാഗൃഹത്തിലാക്കീടിനാർ.
തേടിയ മുതലൊക്കെപ്പോയതുമാത്രമല്ല
വാടിയ മനസ്സോടും കിടക്കെന്നതും വന്നു
എന്നതുകൊണ്ടു കർമ്മമറിഞ്ഞു ചെയ്തീടണ
മെന്നാലെങ്ങനെ ജന്മം പിന്നെയുണ്ടായീടുന്നു.”
“പങ്കജമിഴിയാളാം കന്യകയൊരു ദിനം
മങ്കമാർമൗലിയാകും മാതാവോടുരചെയ്തു.
അച്ഛനും നീയും കൂടിയിച്ഛയിൽ ക്രീഡിക്കുമ്പോൾ
സ്വച്ഛമായുണ്ടാകുന്ന സൗഖ്യത്തെപ്പറകെന്നാൾ.
ചിന്തിച്ചു മാതാവൊട്ടുനാൾ കഴിഞ്ഞതിൻശേഷം
ബന്ധിച്ചു താലിയനുരൂപനാം ഭർത്താവുമായ്.
മോദിച്ചു മാരോത്സവത്തോടിരിക്കുന്നകാലം
ചോദിച്ചു മാതാ മകൾതന്നോടങ്ങൊരുദിനം
മുന്നം നീയെന്നോടൊരു കാര്യത്തെക്കേട്ടീലയോ?
ഇന്നു നിൻ ഭർത്തൃസൗഖ്യമെന്നോടു പറയണം.
എന്നു കേട്ടവളൊട്ടു നാണിച്ചു വിചാരിച്ചു
ചൊല്ലിടാനരുതമ്മേയറിഞ്ഞേനെന്നാളവൾ.
എന്നതുപോലെ നിജാനന്ദമാമനുഭവം
ചൊന്നീടാനരുതാർക്കും ശ്രുതിക്കും മതമല്ലോ.”
ഒടുവിൽ കിളി “ഇന്നിവ പാട്ടാക്കുവാൻ യോഗ്യമല്ലെന്നാകിലും മന്ദന്മാർക്കറിവാനായ്പറഞ്ഞോരപരാധം പൊറുക്ക മഹത്തുക്കൾ പൊറുത്തീടുക” എന്നു പറഞ്ഞുകൊണ്ടു് അവിടം വിട്ടു പോകുന്നു.
35.9ഭീഷ്മോപദേശം
ഈ കൃതിക്കു കർമ്മവിപാകമെന്നും പേരുണ്ടു്. അധർമ്മമൂലകങ്ങളായ പ്രവൃത്തികളുടെ പരിണാമമാണെന്നാണു് കർമ്മവിപാകപദത്തിന്റെ അർത്ഥം. പരലോകത്തിൽ നരകാദിഭോഗവും ഇഹലോകത്തിൽ രോഗാദിഭോഗവുമാണു് അത്തരത്തിലുള്ള പാപകർമ്മങ്ങളുടെ ഫലം. എന്നാൽ മിക്ക പാപങ്ങൾക്കും പരിഹാരമുണ്ടു്. പര്യാപ്തമായ പ്രായശ്ചിത്തം കൊണ്ടു് അവയ്ക്കു നിവൃത്തി നേടുവാൻ ആർക്കും സാധിക്കും. ഈ വിഷയത്തെപ്പറ്റി ഗാരുഡപുരാണത്തിൽ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. കർമ്മവിപാകത്തെ വിഷയീകരിച്ചു സംസ്കൃതത്തിൽ അതു കൂടാതെയും പല ഗ്രന്ഥങ്ങളുണ്ടു്. തമ്പുരാൻ പ്രത്യേകം ഒരു മൂലഗ്രന്ഥത്തെ ആസ്പദമാക്കിയല്ല പ്രസ്തുതകൃതി രചിച്ചിട്ടുള്ളതു്. ഗാരുഡപുരാണത്തിനു പുറമേ വായുപുരാണം, പാത്മപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നീ പുരാണങ്ങളേയും മനു, വൃദ്ധഗൗതമൻ, ഗൗതമൻ ശൗനകൻ, ബൃഹസ്പതി മുതലായ മഹർഷിമാരുടെ സ്മൃതികളേയും അദ്ദേഹം ആശ്രയിച്ചിട്ടുണ്ടു്. അന്നനടയല്ലാതെ മറ്റൊരു വൃത്തവും പ്രയോഗിച്ചിട്ടില്ല; ഗ്രന്ഥം സാമാന്യം ദീർഘമാണെങ്കിലും പാദവിഭാഗവുമില്ല. ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർ ധർമ്മപുത്രർക്കു് ഉപദേശിക്കുന്ന കർമ്മവിപാകപ്രായശ്ചിത്തങ്ങൾ മാനസസരസ്സിൽനിന്നു വരുന്ന ഒരു രാജഹംസം തമ്പുരാനു് ഉപദേശിക്കുന്നതായാണു് ഉപാഖ്യാനം. മഹാഭാരതത്തിൽ ഭീഷ്മോപദേശം അടങ്ങീട്ടുള്ള ശാന്തിപർവ്വത്തിലും ആനുശാസനികപർവത്തിലും രാജധർമ്മം, മോക്ഷധർമ്മം മുതലായവയെപ്പറ്റിയല്ലാതെ കർമ്മവിപാകത്തെപ്പറ്റി കൂലങ്കഷമായി പ്രതിപാദിച്ചുകാണുന്നില്ല. ഈ ഹംസപ്പാട്ടിൽനിന്നു തമ്പുരാന്റെ വേദാന്തജ്ഞാനത്തിനുപുറമേ ജ്യോതിഷത്തിലും വൈദ്യത്തിലുമുള്ള അവഗാഹവും പ്രത്യക്ഷീഭവിക്കുന്നു. ആത്മാനാത്മവിവേകം, ജാതിയുടെ ദ്വാസപ്തതിസംഖ്യാകമായ വിഭാഗം, സൃഷ്ടിക്രമം, പാപങ്ങളും അവയ്ക്കു വിധിച്ചിട്ടുള്ള നരകഫലങ്ങളും, ഓരോ രോഗത്തിനുള്ള പ്രായശ്ചിത്തങ്ങൾ, സ്വർഗ്ഗസുഖം ഇങ്ങനെ പല ഗഹനങ്ങളായ വിഷയങ്ങളേയും സൂക്ഷ്മദർശിയായ കവി പതിവുപോലെ സരളമായ ശൈലിയിൽ ഈ ഗ്രന്ഥത്തിലും പ്രപഞ്ചനം ചെയ്യുന്നു. ഭീഷ്മോപദേശം താഴെക്കാണുന്ന വിധത്തിലാണു് ആരംഭിക്കുന്നതു്.
“ജനിമരണസംസൃതിമഹാബ്ധിയി
ലനുപദമാണ്ടു വിവശത തേടി
മനം മയങ്ങിയൊന്നിലുമൊരുത്സാഹ
മറിയപ്പോകാതെ വസിക്കുമക്കാലം
പുരുപുണ്യവശാലഖിലേശൻപദ
സരോജമോർക്കുവാനവകാശം വന്നാൽ
പരൻ പരാപരൻ വരദനച്യുത
നുരുകൃപാനിധി ഭുവനൈകസാക്ഷി
ദുരിതമൊക്കെയും കളഞ്ഞു വൻകൃപാ
തരിയേറ്റി മോക്ഷപദത്തിലാക്കുവാൻ
അരം ബദ്ധാദരനരിഗദാദിയാൽ
പരം പ്രശോഭിതൻ ജഗതാമീശ്വരൻ
നിരുപമൻ നിത്യൻ നിഗമൈകവേദ്യൻ
കരുണയോടെന്നെത്തുണച്ചരുളണം.
അപാരബുദ്ധിമാൻ കൃപാനിധി ഭീഷ്മ
രുപദേശം നരപതിക്കു ചെയ്തവ
അഖിലവുമെനിക്കറിവതിന്നായി
പ്പറയണം ഹംസപ്പെരുമാളേ! ഭവാൻ.”
അവസാനത്തിൽ രാജഹംസം യഥാവിധി അനുഗ്രഹിച്ചു മാനസസരസ്സിലേയ്ക്കു പറന്നുപേകുന്നു.
“നൃവരനും കർമ്മഗതികളാകവേ
മനസ്സുകൊണ്ടുടനതീവ ചിന്തിച്ചാൻ
പരമാർത്ഥമകത്തൊളിപോലെ മിന്നി
പ്രകാശിച്ച നേരമൊഴിഞ്ഞു ദുഃഖങ്ങൾ
വിരസമാകിന സുഖങ്ങളിൽക്കൊതി
ച്ചനാരതം ദുഃഖം വരിക്കും മർത്ത്യരിൽ
കൃപാവശാലന്നം പറഞ്ഞതിൻസാരം
പരോപകാരമായുരത്താനീവണ്ണം”
എന്നു പ്രസ്താവിച്ചുകൊണ്ടു വിഷയം മഹാഭാരതാന്തർഗ്ഗതമാകയാൽ ഒരു ചെറിയ ശ്രീകൃഷ്ണസ്തുതിയോടുകൂടി കവി ഗ്രന്ഥം സമാപിപ്പിക്കുന്നു. മനുഷ്യന്റെ ഏകജാതിത്വത്തെ അദ്ദേഹം അടിയിൽ ചേർക്കുന്ന ഈരടികളിൽ ഉജ്ജ്വലമായി ഉപപാദിക്കുന്നു.
“കരചരണാദി അവയവങ്ങളും
സുരുചിരമായ സുഖദുഃഖങ്ങളും
മുറിച്ചാൽച്ചോരയുമെലുമ്പും മാംസവും
മുഖജജാതിക്കും പുലയനുമൊക്കും.
വിശപ്പുമുണ്ണുമ്പോൾ നിറകയും മൂത്ര
വിസർഗ്ഗവും നിദ്ര മലങ്ങൾ പോകയും
അടിച്ചാൽപ്പീഡയും പിടിച്ചാലാശ്വാസം
കൊടുത്താൽ പ്രീതിയുമൊരുപോലെ തന്നെ.
വരനാരിമാരോടനുഭോഗം ചെയ്താൽ
പെരുത്തൊരാനന്ദമിരുവർക്കുമൊക്കും.
പുരുഷനും സ്ത്രീയുമനുഭവിച്ചിട്ടി
ങ്ങിരുവരുടെയും ജനനമാകുന്നു.
ഇവർക്കു ചാവുമിങ്ങൊരുപോലെതന്നെ
ശവത്തിനുമേതുമൊരു ഭേദമില്ല.
തെളിച്ചുള്ളായുധമുടലിലേല്ക്കുമ്പോൾ
പുലയനും വിപ്രവരനും മന്നവാ.
മുറിയുമെന്നതുമറിയാവല്ലയോ?
പറയുമ്പോളിതു പെരുതെന്നും വരും.”
35.10സ്തോത്രങ്ങൾ
ഈ കൃതികൾക്കു പുറമേ മൂന്നു സ്തോത്രങ്ങളെക്കുറിച്ചുകൂടി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ മുകിലനുമായുള്ള യുദ്ധത്തിനുമുൻപു തമ്പുരാൻ തിരുവട്ടാറു് ആദികേശവസ്വാമിയെ തൊഴുതു വിജയപ്രാർത്ഥന ചെയ്യുവാൻ പോയ അവസരത്തിൽ ഉണ്ടാക്കിച്ചൊല്ലിയതാണു് പടസ്തുതി. അ മുതൽ അഃ വരെയുള്ള സ്വരങ്ങളിൽ ഋ, ഋൗ, ഌ, ൡ, അം എന്നിവയൊഴിച്ചു ബാക്കിയുള്ള അക്ഷരങ്ങൾകൊണ്ടു തുടങ്ങുന്ന പതിമ്മൂന്നു കണ്ണികൾ (എ. ഒ. ഇവയടക്കം) ഈ സ്തുതിയിൽ ഉൾപ്പെടുന്നു. പതിന്നാലാമത്തെ കണ്ണിമാത്രം പകാരത്തിൽ ആരംഭിക്കുന്നു. എല്ലാ കണ്ണികളും അവസാനിക്കുന്നതു്, “കേശിമഥന! നാഥ! തൊഴുന്നേൻ” എന്നാണു്. മൂന്നു കണ്ണികൾ താഴെ ചേർക്കുന്നു.
“ഇടിനികരമൊടിടയും ഡിണ്ഡിമ
പടുനിനദവുമിടയിടെ വെടിയും
പൊടുപൊടെ നിലവിളികളുമായുധ
മിടയുന്നൊരു ഝടഝടരവവും
ഝടിതി കിളർന്നെഴുമൊരു പൊടിയും
തടവിന പടയുടനെ തടുപ്പാ
നടിയനു യുധി പടുത തരേണം
കേശിമഥന! നാഥ! തൊഴുന്നേൻ.
അക്ഷതബലമിയലും രിപുബല
മൊക്കെ മുടിച്ചിഹ പുരളീശം
വഞ്ചിക്ഷിതികേരളസംജ്ഞം
രക്ഷ വിഭോ! രക്ഷ മുദാ മാം.
പക്ഷീശ്വരവാഹന! സജ്ജന
രക്ഷക! കരുണാകര! സന്തത
മക്ഷയയശസം കുരു മാധവ!
കേശിമഥന! നാഥ! തൊഴുന്നേൻ.
പരിപുഷ്ടാടോപമൊടരിജന
മെതിരിട്ടീടുമ്പോളടവികൾ
തരിപെട്ടീടുംപടി പാഞ്ഞവ
രിഹ പട്ടീടുവതിനു വേഗാൽ
ഒരു വട്ടമുണർന്നരുളീടുക
പരിതുഷ്ടികലർന്നു വിഭോ നീ
തിരുവട്ടാറതിൽ മരുവീടിന
കേശിമഥന! നാഥ! തൊഴുന്നേൻ.”
ഈ സ്തുതിയും, വിവിധരാഗങ്ങളുടെ സംജ്ഞകൾ ഉൾക്കൊള്ളിച്ചു് “കലയേ ഗാംബോധിരസനാലയേ ത്വാം” എന്നാരംഭിക്കുന്ന കാത്യായനീസ്തോത്രപരമായ രാഗമാലയും, “ധ്യായേമാനിശം ശ്രീപദ്മനാഭം” എന്നു തുടങ്ങുന്ന പദ്മനാഭകീർത്തനവും ഞാൻ വിജ്ഞാനദീപിക മൂന്നാം ഭാഗത്തിൽ അവയുടെ സമഗ്രരൂപത്തിൽ പ്രകാശനം ചെയ്തിട്ടുണ്ടു്.
കേരളവർമ്മത്തമ്പുരാന്റെ കവിതയുടെ വൈശിഷ്ട്യവും വൈകല്യവും അനുവാചകന്മാർക്കു് ഇപ്പോൾ മനസ്സിലായിരിക്കും. ഭാഷാകവിതയെ സംസ്കൃതത്തിന്റെ പിടിയിൽ നിന്നു വിടുർത്തുവാൻ അക്ഷീണപരിശ്രമം ചെയ്തിട്ടുള്ള പ്രാക്തന കവികളുടെ മധ്യത്തിൽ അദ്ദേഹത്തിനു കല്പിക്കേണ്ട സ്ഥാനം അപശ്ചിമമാണു്. എഴുത്തച്ഛന്റെ മഹാഭാരതത്തിലെ ഭാഷാ ശൈലിയാണു് അദ്ദേഹം അനുസരിച്ചിരിക്കുന്നതു്. തന്റെ ശക്തിക്കു് അനുസരണമായി തമ്പുരാൻ ആ ഗുരുനാഥന്റെ വിനീതശിഷ്യനായും വിദൂരാനുയായിയായും നിലകൊള്ളുന്നു. സംസ്കൃതഗ്രന്ഥങ്ങളെ ഭാഷയിൽ വിവർത്തനം ചെയ്യുന്നതിനും സംക്ഷേപിക്കുന്നതിനും അദ്ദേഹത്തിന് അത്ഭുതാവഹമായ വൈഭവമുണ്ടു്. സ്മൃതികൾ, ഇതിഹാസപുരാണങ്ങൾ, വേദാന്താദിശാസ്ത്രങ്ങൾ ഇവയിൽ അദ്ദേഹത്തിനുള്ള നിഷ്ണാതതയും അസാധാരണമാണു്. തർക്കവ്യാകരണങ്ങൾ അദ്ദേഹം അഭ്യസിച്ചിരുന്നതായി തോന്നുന്നു. തമ്പുരാന്റെ കൃതികളിൽ പ്രായേണ കാണുന്ന പ്രധാനവൈകല്യം രചനാവിഷയത്തിലുള്ള അഭംഗിയാണു്. അപരിചയവും അശ്രദ്ധയും സമയ ദൗർലഭ്യവുമായിരുന്നിരിക്കണം അതിന്റെ മുഖ്യകാരണങ്ങൾ. ഞാൻ മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ കേവലം പത്തുപതിനേഴു കൊല്ലങ്ങൾക്കിടയിൽ വേണാട്ടിലെ ബാഹ്യവും ആഭ്യന്തരവുമായ കലഹങ്ങൾക്കു ശാന്തിവരുത്തുന്നതിലും ആ രാജ്യത്തിൽ പല ഭരണപരിഷ്കാരപദ്ധതികൾ ഉൽഘാടനം ചെയ്യുന്നതിലും അനുനിമിഷം വ്യാപൃതനായിരുന്ന ആ മഹാത്മാവിന്റെ സാഹിത്യസേവനം അതിനുണ്ടായിരുന്ന പ്രതിബന്ധശതങ്ങളെ അനുസ്മരിച്ചാൽ അത്യന്തം മഹനീയമാണെന്നു ഭാവുകന്മാർക്കു പറഞ്ഞറിയിക്കാതെതന്നെ ബോധ്യമാകുന്നതാണു്.
35.11ചെമ്പുകാട്ടു നീലകണ്ഠൻ
ഹര്യക്ഷമാസസമരോത്സവം കിളിപ്പാട്ടു്—ഓണപ്പട
പണ്ടു ചിങ്ങമാസത്തിലെ തിരുവോണത്തോടനുബന്ധിച്ചു കേരളത്തിൽ മിക്ക സ്ഥലങ്ങളിലും നായന്മാർ ഓണപ്പട അല്ലെങ്കിൽ ഓണത്തല്ല് എന്നൊരു വിനോദസമരം ആഘോഷിക്കുക പതിവുണ്ടായിരുന്നു. അതു് ആയോധനവൃത്തികൊണ്ടു ജീവിക്കേണ്ട അവരുടെ വീര്യശൗര്യപരാക്രമങ്ങൾ അഭംഗുരമായി പരിപാലിക്കുന്നതിനുവേണ്ട പെരുമാക്കന്മാരുടെ കാലത്തോ അതിനുമുമ്പുതന്നെയോ ഏർപ്പെടുത്തപ്പെട്ട ഒരാചാരമാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ക്രി. പി. 1519-ൽ ഡൈയോഗോലോപ്പസ്ഡെസെക്വീറാ എന്ന പോർത്തുഗീസ് ഗവർണ്ണർ തന്റെ അഞ്ഞൂറു് അനുചരന്മാരോടുകൂടി കൊച്ചിയിലേയും കോഴിക്കോട്ടേയും ഓരോ പ്രഭുക്കന്മാർ തമ്മിൽ അത്തരത്തിൽ നടന്ന ഒരു പട സന്ദർശിച്ചതിനു രേഖയുണ്ടു്. അന്നു് ഇരുവശത്തും നാലായിരം ഭടന്മാർവീതം ആ പടയിൽ സംബന്ധിച്ചിരുന്നു. കായംകുളത്തുവച്ചു താൻ ഒരോണപ്പട കണ്ടതായി കാന്റർ വിഷ്ഷർ എന്ന ലന്തക്കാരൻ 1720-ആണ്ടിടയ്ക്കു പ്രസ്താവിച്ചു കാണുന്നു. 941-ആമാണ്ടു ചിങ്ങം 17-ആംനു-യും 943-ആമാണ്ടു ചിങ്ങം 25-ആംനു-യും 946-ആമാണ്ടു ചിങ്ങമാസം 22-ആംനു-യും തിരുവനന്തപുരത്തുള്ള നായന്മാർ ചേരിതിരിഞ്ഞു്. “ഓണപ്പട എയ്തവകയ്ക്കു” ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽനിന്നു് ഇരുകൂട്ടർക്കും പണക്കിഴി സമ്മാനിച്ചതിനും പ്രമാണമുണ്ടു്. ആ പടയിൽ മുറിഞ്ഞവർ ഓരോരുത്തരും പതിനഞ്ചു പണംവീതം പ്രത്യേകമായി കെട്ടിവാങ്ങി. പട നടന്നതു് അവിട്ടംനാളിലായിരുന്നു. ഹര്യക്ഷ മാസസമരോത്സവത്തിൽ തിരുവോണത്തിൻനാൾ ഉച്ചയ്ക്കുമേൽ ഒന്നും അവിട്ടത്തിൻനാൾ പുലർച്ചയ്ക്കു മറ്റൊന്നും അങ്ങനെ രണ്ടു പോരുകൾ നടന്നതായി വർണ്ണിച്ചിരിക്കുന്നു. ആ കാലത്തെ ആചാരമായിരിക്കാം അതു്. സാക്ഷാൽ സമരംതന്നെ ഒരു വിനോദമായി കരുതിയിരുന്ന നായന്മാരുടെ വിഷയത്തിൽ അതിനെ ഒരു വിനോദസമരം എന്നു പറയുന്നതിൽ തെറ്റില്ലെങ്കിലും വാസ്തവത്തിൽ ഓരോ ഓണപ്പടയിലും അനേകം ഭടന്മാർ ഹതരും ക്ഷതരുമായിത്തീരാറുണ്ടായിരുന്നു. കർക്കടകമാസത്തിലെ കളരിപ്പയറ്റു കഴിഞ്ഞാൽ ഉടൻതന്നെ തങ്ങളുടെ അഭ്യാസവൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുവാൻ ഓണപ്പട ഒരു ഉത്തമാവസരമായിരുന്നതുനിമിത്തം ഭടന്മാർ അതിനെ സന്തോഷപൂർവ്വം സ്വാഗതംചെയ്കയും നാടുവാഴികൾ തങ്ങളുടെ സാന്നിധ്യത്താലും സംഭാവനയാലും പ്രോത്സാഹിപ്പിക്കയും ചെയ്തിരുന്നു. സുറിയാനി ക്രിസ്ത്യാനികളും ആ രണലീലയിൽ പങ്കെടുത്തിരുന്നതായി കാണുന്നു. അതു പാടില്ലെന്നു ഉദിയംപേരൂർ സൂനഹദോസിൽവച്ചു് അർച്ച് ബിഷപ്പ് മെനസസ്സ് 1599-ൽ വിധിച്ചു. ബ്രിട്ടീഷുകാർ കേരളത്തിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു പഴയ രീതിയിലുള്ള സൈനികഘടന നശിപ്പിക്കുന്നതുവരെ ഓണപ്പട നിലനിന്നുവന്നിരുന്നതിനു ലക്ഷ്യങ്ങളുണ്ടു്. വേറെയും കായംകുളത്തു രാജാക്കന്മാർ ചിങ്ങമാസത്തിലെ ഓണംകഴിഞ്ഞു വരുന്ന മകംനാളിൽ മകപ്പട എന്ന പേരിലും, തെക്കിൻകൂർ രാജാക്കന്മാർ കോട്ടയത്തു പാക്കിൽക്ഷേത്രസന്നിധിയിൽ കന്നിമാസത്തിൽ വിദ്യാരംഭം കഴിഞ്ഞു് ഒരു ദിവസം പാക്കിൽപ്പട എന്ന പേരിലും ഓരോ നർമ്മയുദ്ധം തുടങ്ങിവന്നു. മിഥുനം 1-ഉം 2-ഉം തീയതികളിൽ ഓച്ചിറപ്പട ഏർപ്പാടുചെയ്തു വന്നതും കായംകുളത്തു രാജാക്കന്മാർതന്നെ.
കിളിപ്പാട്ടിന്റെ കാലവും കർത്തൃത്വവും
ഹര്യക്ഷമാസസമരോത്സവത്തിനു ഗ്രന്ഥകാരൻ കണ്ടിയൂർമറ്റം പടപ്പാട്ടെന്നാണു് പേർ കൊടുത്തിരിക്കുന്നതു്. മാവേലിക്കരത്താലൂക്കിൽ കണ്ടിയൂർ മറ്റം എന്നീ രണ്ടു കരകളിലെ നായന്മാർ അവരുടെ സാഹായ്യത്തിനു മറ്റു കരകളിൽനിന്നു വന്നുചേർന്ന അനുചരന്മാരോടുകൂടി ആഘോഷിച്ച ഓണപ്പടയാകകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്.
“പാട്ടിതു ചമച്ചതോ ചെപ്പുകാടമർന്നീടും
കേടില്ലാമടപതിമാർ പലരുളരതിൽ
ഉണ്ടതിൽ തിരുനീലകണ്ഠനെന്നൊരു ദേഹ
മുണ്ടാക്കിയിതുതന്നെ, കണ്ടിയൂർമറ്റംപട
പ്പാട്ടിതു പഠിപ്പോരും കേൾപ്പോർകൾതാമും വാഴ്ക
നന്നിതെന്നുരപ്പോരും നന്നിചെയ്വോരും വാഴ്ക”
എന്നു ഗ്രന്ഥാവസാനത്തിൽ കാണുന്ന പ്രസ്താവനയിൽനിന്നു കവി ചെപ്പുകാടെന്ന സ്ഥലത്തെ മടപതിമാരുടെ (പണ്ടാരങ്ങളുടെ) കൂട്ടത്തിൽപ്പെട്ട തിരുനീലകണ്ഠനാണെന്നു വെളിപ്പെടുന്നു. ചെപ്പുകാടു് എവിടെയാണെന്നറിയുന്നില്ല. കവിതയിൽ “ആർകലി, എണ്ടിശ, കോതില്ലാ (കുറ്റമില്ലാത്ത), കോതി മുടിത്ത കുഴൽ, മുല്ലനകയാർകൾ (മുല്ലപ്പൂവൊത്ത പുഞ്ചിരിതൂകുന്ന യുവതികൾ), പുരവി (കുതിര), മറ്റത്തു വാഴ്(വാഴുന്ന) വീരൻ, തങ്കൾ (തങ്ങൾ); നീണിലം (നീണ്ട നിലം), ഇയക്ഷർ (യക്ഷർ)” മുതലായി പ്രാചീനങ്ങളായ ഒട്ടുവളരെ പദങ്ങളും ശൈലികളും കാണ്മാനുണ്ടെങ്കിലും അവ സൂചിപ്പിക്കുന്ന ഭാഷാ വൈചിത്ര്യത്തിനുള്ള കാരണം മടപതിജാതിയിൽപ്പെട്ട പ്രണേതാവിനു ദ്രാവിഡഭാഷയിലുള്ള പരിചയാധിക്യമാണെന്നു് എനിക്കു തോന്നുന്നു. “തണ്ടമിഴ് ചേരും പുതിയ കാവുള്ളോരും” എന്നു് അദ്ദേഹം ഒരു സ്ഥലത്തു പറയുന്നു. മാവേലിക്കരയ്ക്കു സമീപം പുതിയകാവെന്ന സ്ഥലത്തുള്ളവർ മനോഹരമായ (തണ്‍=മനോഹരമായ) തമിഴ് സംസാരിക്കുന്നവരാണത്രേ. അതിനടുത്തായിരുന്നിരിക്കുമോ മാതൃഭാഷ തമിഴായ അദ്ദേഹത്തിന്റെ ചെപ്പുകാടു്? ഒടുവിൽ പടയിൽ മരിച്ച നായരുടെ ഭാര്യമാരും മക്കളും വിലപിക്കുന്നതായി പറയുന്നതിൽനിന്നു് അദ്ദേഹം മക്കത്തായക്കാരനാണെന്നും ഊഹിക്കാവുന്നതാണു്. കള്ളപ്പറങ്കിയേയും കൊങ്കണിമാർകളേയും പറ്റിയുള്ള പ്രസ്താവനകൾ നോക്കിയാൽ ഈ കിളിപ്പാട്ടു് ഗൌഡസാരസ്വതബ്രാഹ്മണർ ഗോവയിൽനിന്നു കേരളത്തെ അഭയംപ്രാപിച്ചു കായംകുളത്തും മറ്റും വണിക്കുകളായിത്തീർന്നതിനുമേലാണു് നിർമ്മിച്ചിട്ടുള്ളതെന്നു വിശദമാകുന്നു. എന്നാൽ ലന്തക്കാരെപ്പറ്റി കവി പ്രത്യേകമായൊന്നും പറയുന്നുമില്ല. ആകെക്കൂടി എട്ടാം ശതകത്തിന്റെ ചതുർത്ഥപാദത്തിലോ ഒൻപതാം ശതകത്തിന്റെ പ്രഥമപാദത്തിലോ ആവിർഭവിച്ച ഒരു കൃതിയാണു് ഹര്യക്ഷ മാസസമരോത്സവം എന്നു സങ്കല്പിക്കുന്നതു സയുക്തികമായിരിക്കും. വണ്ടിന്റെ അപേക്ഷയനുസരിച്ചു കിളി പറഞ്ഞു കേൾപ്പിക്കുന്നതായിട്ടാണു് ഈ പാട്ടു് ആരംഭിക്കുന്നതു്. വണ്ടിനെ അപേക്ഷിച്ചു കിളിക്കു പറക്കുന്നതിനു് അധികം സൗകര്യമുള്ളതിനാൽ കവിയുടെ ആ കല്പന അസമഞ്ജസമല്ല. ആകെ നാലു പാദങ്ങളുണ്ടു്. “ചന്ദനപ്പൂങ്കാവൂടെ മന്ദമാരുതവുമേറ്റിന്ദുശേഖരൻപാദം വന്ദനംചെയ്തു മെല്ലെ” പാടിയാടി വരുന്ന “സുന്ദരി കിളിപ്പെണ്ണിനു” വണ്ടു കനിയും തേനുംമറ്റും സമർപ്പിക്കുകയും കിളി സന്തോഷിച്ചു് “മന്നലർമധുക്കളോടൊന്നിയേയിരുന്നീടും നന്നിചേർവരിവണ്ടേ ഇന്നിതു കേൾപ്പിൻ നിങ്ങൾ” എന്നു പറയുകയും ചെയ്യുന്നതായി ചതുർത്ഥപാദത്തിലും മറ്റും സൂചനയുണ്ടു്. കവിതയ്ക്കു ഭംഗി ചുരുങ്ങുമെങ്കിലും വിഷയത്തിന്റെ വൈശിഷ്ട്യം അതിനെ ആസ്വാദ്യമാക്കിത്തീർക്കുന്നു. പ്രഥമചതുർത്ഥപാദങ്ങൾ കേകയിലും ദ്വിതീയ പാദം കാകളിയിലും തൃതീയപാദം അന്നനടയിലുമാണു് രചിച്ചിരിക്കുന്നതു്. എന്നാൽ കാകളിയിൽ അന്നനടയും കളകാഞ്ചിയും മണികാഞ്ചിയും, “അന്നപ്പിടയോ പിടിയോ മിന്നൊത്തിടയോ നടയോ മുൻനില്ക്കരുതാഞ്ഞൊളിച്ചു തന്നിച്ഛയിലേ നടപ്പർ” എന്നു യാതൊരു കിളിപ്പാട്ടിലും പ്രയുക്തമാകാത്ത മറ്റൊരു വൃത്തവും, അന്നനടയിൽ കാകളിയും ഇടയ്ക്കു കടന്നു കൂടുന്നു.
പ്രതിപാദ്യം
പ്രഥമപാദത്തിൽ കവി “ഇരവിപട്ടണത്തിൻ മികവു പറകിലോ അതിനൊരളവില്ല” എന്നു് അനുവാചകന്മാർക്കു ബോധപ്പെടുന്ന വിധത്തിൽ അവിടെ തിരുവോണത്തിനുമുമ്പു നടക്കുന്ന വിപുലമായ വാണിജ്യത്തെ വർണ്ണിക്കുന്നു. ഇരവിപട്ടണമെന്നു കായംകുളത്തിനു പേരുണ്ടായിരുന്നതായി ഈ ഗ്രന്ഥത്തിൽനിന്നാണു് നാം ധരിക്കുന്നതു്. പിന്നീടു് ഓണത്തിന്റെ മാഹാത്മ്യത്തെപ്പറ്റി
“ഓണം വന്നടുത്തപ്പോൾ കാണം കൈവന്നില്ലാഞ്ഞു
നാണംകെട്ടോടും പല നാരിമാർ പുരുഷന്മാർ
പൂണുമാടയും പണിതേടിയേ നടപ്പോരും
പുഷ്പവും കുറികളും ശില്പമായണിവോരും
കൊള്ളുവോർ കൊടുപ്പോരും കള്ളമായൊളിപ്പോരും
നല്ലവർക്കുള്ളപോലെയില്ലാതോരിതന്നാടു
മെല്ലാർക്കും സുഖിപ്പാനുണ്ടായിതാവണിയോണം”
എന്നു പുകഴ്ത്തിക്കൊണ്ടു് ഓണപ്പടയെപ്പറ്റി ഉപന്യസിക്കുവാൻ ആരംഭിക്കുന്നു. ആ പടയുടെ ആഗമമാണു് താഴെ ഉദ്ധരിക്കുന്ന ഈരടികളിൽ വിവരിക്കുന്നതു്.
“ഓണയുദ്ധങ്ങൾ ചെയ്ക ആണുങ്ങൾക്കഴകെന്നു
നാണയം പലവുണ്ടിന്നിന്നിലത്തോർകൾക്കെല്ലാം.
ചേരമാൻകുലത്തിലേ പാരിലുള്ളോർകൾ മോക്ഷം
ചേരുവാനുള്ള കർമ്മം നേരേയുള്ളതിൽത്തന്നെ
വീരന്മാർ നിരുപിച്ചാൽ വീര്യരസങ്ങൾ ചെയ്താൽ
വീരിയസ്വർഗ്ഗം പൂവാൻ പാര [3] മില്ലെന്നു കണ്ടാർ.
പോരിന്നു തുടങ്ങിയാൽക്കാരിയം പലതുണ്ടു്.
മരിപ്പാൻ വിധിയെങ്കിൽ മരിച്ചാൽ മോക്ഷം തന്നെ,
മരിക്കാതിരിക്കിലോ പെരുത്തു പുകഴുണ്ടാം,
അർത്ഥവുമഴകുണ്ടാം ബുദ്ധിമേധയുമുണ്ടാം.
എങ്കിൽ നാമൊരുമിച്ചു ഭംഗിയിൽ യുദ്ധം ചെയ്കെ
ന്നിങ്ങനെ കരപ്പുറത്തെങ്ങുമുണ്ടായീ യുദ്ധം.”
ആദികാലത്തു ചെന്നിത്തലയും പുത്തനങ്ങാടിക്കലും കരക്കാരായിരുന്നു ഓണത്തല്ലിൽ ഏർപ്പെട്ടിരുന്നതെന്നും പിന്നീടാണു് അതു കണ്ടിയൂരും മറ്റവും കരക്കാരിൽ സംക്രമിച്ചതെന്നും ആ ഘട്ടത്തിൽ കവി നമ്മെ ഗ്രഹിപ്പിക്കുന്നു. യുദ്ധത്തിനു വാൾ, പരിശ, വില്ല്, അമ്പു് മുതലായ ആയുധങ്ങൾ ഭടന്മാർ കേടുതീർപ്പിക്കുകയും പുത്തനായി പണിയിക്കുകയും മറ്റും ചെയ്യുന്നതിനിടയിൽ ചിലർ
“ഒക്കെയുണ്ടെനിക്കൊരു കൈപ്പരിശയേ വേണ്ടി,
ഇല്ലെങ്കിലെനിക്കൊരു കൊല്ലിവാളതും കൊള്ളാം,
ഉണ്ടെങ്കിൽ വില തന്നു കൊണ്ടുകൊള്ളുകയുമാം”
എന്നു യാചിക്കുന്നു.
സമരോത്സവം സന്ദർശിക്കുവാൻ വരുന്ന സ്ത്രീകളുടെ വിസ്തൃതമായ വർണ്ണനംകൊണ്ടു ദ്വിതീയപാദം ആരംഭിക്കുന്നു. അവരിൽ ചിലരെ രസികന്മാർ
“കരചരണമെന്തിവൾക്കിങ്ങനെ വീങ്ങുവാൻ
കരികൾകരമോ ഉരൽക്കുറ്റിയോ കാൽകളോ
പെരിയ മുഖമോ പെരുങ്കണ്ണ കോങ്കണ്ണതിൽ
പെരിമയിവളോളം മറ്റുള്ളവർക്കില്ലെടോ”
എന്നും മറ്റും അവഹേളനം ചെയ്യുന്നു. പിന്നീടു കണ്ടിയൂർച്ചേരിയിലും മറ്റത്തു ചേരിയിലും ചെന്നുചേരുന്ന കരക്കാരെക്കുറിച്ചാണു് കവി പ്രസ്താവിക്കുന്നതു്. വേണാടു്, കൊല്ലം, മാടത്തിൻകീഴു് (മാടത്തിൻകൂറു്), കായംകുളം എന്നീ രാജാക്കന്മാരുടെ സാന്നിധ്യവും അവിടെ ഉണ്ടായിരുന്നുവത്രേ. ദ്വിതീയ പാദത്തിന്റെ അവശേഷവും തൃതീയപാദവും
“തിരുവോണമുച്ചതിരിഞ്ഞപ്പോൾതൊട്ടി
ട്ടരുണനസ്തമിപ്പതിനിടപ്പട
യൊരുപോലെ വെട്ടിപ്പിരിഞ്ഞുവാങ്ങിയ”
പ്രഥമയുദ്ധത്തിലേക്കായി വിനിയോഗിച്ചുകൊണ്ടു, കിളി
“തിരുവോണപ്പട ചുരുക്കമാ—(?)
യറിഞ്ഞവണ്ണം ഞാൻ പറഞ്ഞേൻ വണ്ടേ! കേൾ.
അതിൽ മുതിർന്നൊരു പടയുണ്ടിന്നിയു
മവിട്ടമെന്ന നാൾ വെളുക്കുമ്പോൾത്തന്നെ”
എന്നു പറഞ്ഞു തൃതീയപാദം അവസാനിപ്പിക്കുന്നു.
ചതുർത്ഥപാദത്തിൽ അവിട്ടംനാളിലെ പടയ്ക്കുള്ള ഭടന്മാരുടെ ചമയമാണു് ആദ്യമായി വർണ്ണിക്കുന്നതു്. ആ യുദ്ധം കവി വിസ്തരിച്ചു പ്രതിപാദിക്കുന്നു.
“പൊടിയും ധൂളിയുയർന്നടിയും മുടിയേതു
മറിവാൻ വശമല്ലംബരവുമവനിയും
രുധിരവെള്ളം യുദ്ധക്കളത്തിലോളംവെട്ടി
തിരയും ധൂളിയോടി, പരുന്തും കഴുകാടി,
ഭൂതവും പേയുമാടി, വാധകന്മാരുമാടി,
കാകവും പറന്നോരോ ഭാഗമേയതുമാടി,
ആയുധങ്ങളും മുറിഞ്ഞാടുകാൽ [4] പലർക്കെത്തി,
തേർകളും താണു മധ്യേ സൂര്യനുമുച്ചമേറി.
ആരുയിർ പോയോർക്കെല്ലാം വീരിയസ്വർഗ്ഗമെത്തി,
മനവും ചലിയാതെ കനവും കുറഞ്ഞിതേ,
കൈകളും കഴച്ചിതേ, മെയ്കളും കുഴഞ്ഞിതേ,
കാൽ കൈയും ദേഹം പ്രാണൻ ചാലവേ തളർന്നിതേ”
എന്നിങ്ങനെയാണു് ആ പ്രതിപാദനത്തിന്റെ രീതി. മൃതപ്രായരായ ഭടന്മാരുടെ ഭാര്യമാരുടേയും മറ്റും പരിദേവനം കരുണമയമായിരിക്കുന്നു.
“പടുതോർ [5] ശവം വലിച്ചൊട്ടിടം കൊണ്ടുവച്ചി
ട്ടൊക്കവേയടുത്തെത്തി മൈക്കണ്ണിമാരും മക്കൾ
ചുറ്റിനിന്നലയ്ക്കയും പറ്റിവീണഴുകയും
വീണുടൽ പുരൾകയും കണ്ടുടൻ വീഴുകയും.
പാപമേയെൻഭർത്താവേ! നീയെന്നെപ്പിരിഞ്ഞായോ?
അയ്യോ വിധി വിധി ഹാ! പൈതങ്ങൾക്കാരുള്ളതും?
അർത്ഥവുമഴകെനിക്കസുവുമിനി വേണ്ടാ;
ആവി [6] പോയുടൻ വേറാവാനെന്തു വഴിയയ്യോ!
ആരുയിരായ വീരനായരേ! മരിച്ചായോ?
ആ വിധിയന്നുതന്നെ പാപീ! നീ കളഞ്ഞായോ?”
കടശ്ശിയിൽ
“അന്നേരം വീരന്മാരങ്ങൊന്നിച്ചങ്ങൊരുപോലെ
പിന്നെയങ്ങടയവിൽ തിന്നിളനീർവെള്ളവും
കുടിച്ചു വെറ്റ തിന്നു കളിച്ചു ചിരിച്ചൊക്കെ
പടച്ചമയമഴിച്ചടുക്കി വെച്ചുകെട്ടി
എടുത്തു ചുമട്ടാളർ തിരിച്ചു നടയിട്ടാർ”
പിന്നീടു “മുന്നമേയുള്ള വഞ്ചിമന്നമമാത്യരും” ആ പടനിമിത്തം മേലും കലഹമുണ്ടാകാതിരിക്കുന്നതിനുവേണ്ടി കണ്ടിയൂരിലും മറ്റത്തുമുള്ള കരനാഥന്മാരെ വരുത്തി വേണ്ട ഉപദേശം നല്കി എല്ലാവരും പിരിയുന്നു.
“വഞ്ചി വാഴുന്ന മന്നരഞ്ചൽകൂടാതെ വാഴ്ക
മന്ത്രികൾ വാഴ്ക മറ്റു തന്ത്രികൾ താമുംവാഴ്ക
കണ്ടിയൂർമറ്റംകര രണ്ടിലും വേണ്ടുംജന
മിണ്ടൽകൂടാതെ വാഴ്ക … ”
എന്നും മറ്റും പ്രാർത്ഥിക്കുകയും
“പാട്ടിതു കേൾപ്പോർക്കെല്ലാമീശ്വരാർത്ഥങ്ങളുണ്ടാ
മേറ്റം വിദ്യയുമുണ്ടാം പേർത്തു വീര്യവുമുണ്ടാം.
അതിനുണ്ടാക്കിയിതു മതിയില്ലാതോനെന്നി
ട്ടറിവോർ കറ തീർത്തു നെറിയെ നടത്തുക”
എന്നു തന്റെ അനൌദ്ധത്യത്തെ സൂചിപ്പിക്കുകയും ചെയ്തുകൊണ്ടു കവി വിരമിക്കുന്നു.
ഓണപ്പടയെന്നാലെന്തെന്നും ആ വഴിക്കു കേരളത്തിലെ നായന്മാർ അവരുടെ വിഖ്യാതമായ രണശൂരത എങ്ങിനെ നിലനിർത്തിപ്പോന്നിരുന്നുവെന്നും നമ്മെ പഠിപ്പിക്കുന്ന കണ്ടിയൂർ മറ്റം പടപ്പാട്ടിനു സഹൃദയദൃഷ്യാ മെച്ചമില്ലെങ്കിൽ എന്തു്? അതിൽനിന്നു നമുക്കു ലഭിക്കുന്ന ചരിത്രസംബന്ധമായ വിജ്ഞാനം അപരിമേയമാണെന്നുള്ള വസ്തുത മതി ആ കൃതിക്കു ശാശ്വതപ്രതിഷ്ഠ ലഭിക്കുവാൻ.
35.12പടപ്പാട്ടു്
സാമാന്യനിരൂപണം
ഇതഃപര്യന്തം നമുക്കു ലഭിച്ചിട്ടുള്ള കേരളീയസമരഗാനങ്ങളിൽ ‘പടപ്പാട്ടി’നുള്ള സ്ഥാനം ഏറ്റവും ഉൽകൃഷ്ടമാകുന്നു. കൊല്ലം 821 മുതൽ 845 വരെ ഇരുപത്തിനാലു വർഷങ്ങൾക്കിടയിൽ കൊച്ചിരാജകുടുംബത്തിനു സംഭവിച്ച ദശാപരിവർത്തനങ്ങളെ വിഷയീകരിച്ചു് അജ്ഞാതനാമാവായ ഏതോ ഒരു കവി രചിച്ചിട്ടുള്ള ഈ കിളിപ്പാട്ടിന്റെ ആവിർഭാവം 850-ആമാണ്ടിടയ്ക്കാണെന്നു നിർണ്ണയിക്കാവുന്നതാകുന്നു. കവി ആ സംഭവങ്ങളിൽ പലതിനേയും ഒരു ദൃക്‍സാക്ഷിയുടെ നിലയിലാണു് വർണ്ണിക്കുന്നതു്. അദ്ദേഹം ഒരു ഹിന്ദുതന്നെയോ എന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ഗ്രന്ഥാരംഭത്തിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, വേദവ്യാസൻ, ബ്രാഹ്മണർ ഇവരെപ്പറ്റിയുള്ള വന്ദനത്തിന്നുപുറമേ
“കർണ്ണാരിയെക്കാത്ത കാരുണ്യവാരിധി
കണ്ണനുടെ കളിയെന്നേ പറയാവൂ”
എന്നും “ധേനുവെ വെട്ടിനുറുക്കുന്ന പാഴരും” എന്നും മറ്റുമുള്ള പ്രസ്താവനകളും ഈ വസ്തുസ്ഥിതി തെളിയിക്കുന്നു. എന്നാൽ അദ്ദേഹം ഒരു നമ്പൂതിരിയാണെന്നു ചിലർ സങ്കല്പിക്കുന്നതിനു് ആസ്പദമൊന്നും കാണുന്നില്ല. “വേദവാർദ്ധികൾ മറ്റുള്ള ന്തണർകൾക്കും വന്ദേ” എന്ന വചനവും പൊതുവെ നോക്കുമ്പോൾ ഭാഷയുടെ രീതിതന്നെയും ആ അധ്യാഹാരത്തിനു പ്രതികൂലമായിരിക്കുന്നു. തൃതീയപാദം ആരംഭിക്കുന്നതു് ഒരു ശിവസ്തുതിയോടുകൂടിയാണു്. പ്രസ്തുതകാവ്യം ആറുപാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രഥമപാദം കേകയിലും തൃതീയ പാദം അന്നനടയിലും പഞ്ചമപാദം കളകാഞ്ചിയിലും മറ്റു മൂന്നു പാദങ്ങളും കാകളിയിലുമാണു് രചിച്ചിരിക്കുന്നതു്. ഒമ്പതാം ശതകത്തിലെ ഇതരശുകഗാനങ്ങളിലെന്നപോലെ പടപ്പാട്ടിലും കളകാഞ്ചിമാത്രം ഛന്ദോനിയമത്തെ സാർവത്രികമായി അനുസരിക്കുന്നില്ല, “തെളികടന്ന ചവളമതു വയറുകളിൽപ്പുക്കടൻ” “അരിവരരൊടതുപൊഴുതു പടയതൊന്നു പൊരുവതിന്നു്” എന്നിത്തരത്തിലുള്ള വരികൾ ധാരാളമായുണ്ടു്. ‘വനിതം’ (കളി), ‘പുകുന്തു’ (പുക്കു), ‘വിരയംചേർ’ മുതലായി ചില പഴയ പദങ്ങളും ശൈലികളും കാണാം. മന്തിരി, മുടിഞ്ഞ ഒളി, ജൂരാൽ (ജനറൽ) മുതലായ പദങ്ങളും കവിയുടെ ഉച്ഛൃംഖലതയെ ഉദാഹരിക്കുന്നു, ചില അപകടപ്രയോഗങ്ങളും ഇല്ലെന്നില്ല. “ദൂഷണൻ തന്നഗ്രജൻമുതുകിന്റെ പേർ ദൂഷണം കൂടാതെ ചൊല്ലുന്ന ദേശത്തു്” എന്നുവെച്ചാൽ (ദൂഷണാഗ്രജൻ=ഖരൻ, ഖരന്റെ മുതുകു്=ഖരപ്പുറം) കരപ്പുറമെന്നും ‘ബദരർ’ എന്നാൽ ‘ലന്തകൾ’ എന്നുമാണർത്ഥം. ആദ്യത്തേതൊഴികെ മറ്റു പാദങ്ങളിലെല്ലാം കിളിയെക്കൊണ്ടുതന്നെയാണു് പാടിക്കുന്നതു്. ആദ്യത്തെ പാദത്തിൽ അതുസംബന്ധിച്ചുള്ള വരികൾ ആദർശഗ്രന്ഥത്തിൽ പകർത്തിയെഴുതിയപ്പോൾ വിട്ടു പോയിരിക്കണം.
“വാനിടത്തമ്പിളിത്തെല്ലൻപൊടേ കണ്ടു കരം
താനെടുത്തുയർത്തിനിന്നഴകേറുന്ന ബാലൻ
ഞാണെടുത്തതിനുചെങ്ങാതം …”
എന്നു കവി തന്റെ ശാലീനതയെ ഉപക്രമത്തിൽത്തന്നെ പ്രകടിപ്പിക്കുന്നു.
“ഭാഷയിൽപ്പല പടപ്പാട്ടുണ്ടു കേരളത്തിൽ
ക്കോഴകൾ കുറഞ്ഞ വിദ്വാന്മാർകൾ ചമച്ചിട്ടു്;
ഭോഷൻ ഞാനതുപോലെ ചൊല്ലുവാൻ ഭാവിച്ചതു
ദോഷമല്ലെന്നു വരുത്തീടണം തമ്പുരാനേ!”
എന്നു് അദ്ദേഹം പറയുന്നു. അങ്ങനെയുള്ള പടപ്പാട്ടുകളിൽ ഹര്യക്ഷമാസോത്സവമൊഴിച്ചാൽ പ്രസ്തുതഗാനത്തിനുമുൻപുള്ള കൃതികളിൽ ഒന്നുംതന്നെ നമുക്കു കിട്ടീട്ടില്ല.
പ്രതിപാദ്യവും കവിതാരീതിയും—പ്രഥമപാദം
അൻപത്തിരണ്ടുകാതം നീളമുള്ള പെരുമ്പടപ്പുസ്വരൂപത്തിൽ കൊല്ലം ഒൻപതാംശതകത്തിന്റെ ആരംഭത്തിൽ നാലു രാജാക്കന്മാർമാത്രം ശേഷിക്കുകയാൽ അന്നു നാടുവാണിരുന്ന ഇളയതാവഴിയിലെ വീരകേരളവർമ്മമഹാരാജാവു മൂത്തതാവഴി, ഇളയതാവഴി, മുരിങ്ങൂരു്, ചാഴൂരു്, പള്ളുരുത്തി എന്നീ അഞ്ചു താവഴികളുള്ളതിൽ മൂത്തതാവഴിയിലും പള്ളുരുത്തിത്താവഴിയിലുംനിന്നു ചില കൊച്ചുതമ്പുരാക്കന്മാരെ ദത്തെടുക്കണമെന്നു നിശ്ചയിക്കുകയും അദ്ദേഹത്തിന്റെ മരണാനന്തരം ആ ദത്തുകൾ നടക്കുകയും ചെയ്തു. 821-ൽ മൂത്ത താവഴിയിൽനിന്നു ദത്തുപുക്കരാമവർമ്മത്തമ്പുരാൻ മൂപ്പു വാണുതുടങ്ങി. എന്നാൽ ചെമ്പകശ്ശേരി രാജാവിന്റെയും കരപ്പുറത്തുകാരുടേയും പിൻബലത്തോടുകൂടി പള്ളുരുത്തിയിൽനിന്നു ദത്തുകേറിയ വീരകേരളവർമ്മത്തമ്പുരാൻ തുറവൂരിൽവെച്ചു നടന്ന യുദ്ധത്തിൽ രാമവർമ്മത്തമ്പുരാനെ തോല്പിച്ചു് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ അനുജനനേയും കൊച്ചിയിൽ നിന്നു നിഷ്കാസനം ചെയ്തു. വീര കേരളവർമ്മാവു ചാഴൂർത്താവഴിയിൽനിന്നു രാമവർമ്മാ എന്ന ഒരു കുമാരനെ ദത്തെടുക്കുകയും അദ്ദേഹത്തിന്റെ മരണാനന്തരം ആ കുമാരൻ സിംഹാസനാരോഹണം ചെയ്കയും ചെയ്തു. മൂത്തതാവഴിയിലെ രാജാക്കന്മാർ സാമൂതിരിയുടെ ഒരു സാമന്തനായ മണക്കുളത്തു നമ്പിടിയുമായി സഖ്യംചെയ്തു. അതിനെത്തുടർന്നു നമ്പിടിയും രാമവർമ്മത്തമ്പുരാനും തമ്മിൽ തൃശ്ശിവപേരൂരുള്ള അങ്ങാടിയിൽവെച്ചുണ്ടായ യുദ്ധത്തിൽ നമ്പിടി മരിച്ചു. ആ വർത്തമാനം കേട്ടപ്പോൾ മാനവിക്രമൻ (സാമൂതിരി) ക്ഷോഭിച്ചു പടയ്ക്കായി തൃശ്ശിവപേരൂരെത്തി. രാമവർമ്മത്തമ്പുരാൻ അപ്പോഴേക്കു മൃതനായിക്കഴിഞ്ഞിരുന്നതിനാൽ ‘രാഘവൻകോയിൽ’ (രാമൻകോവിലെന്നും പറയുന്നു) എന്ന അദ്ദേഹത്തിന്റെ സേനാപതിയായ ഒരു തിരുമുല്പാടാണു് ആ പട തടുക്കുവാൻ ശ്രമിച്ചതു്. നാലഞ്ചു വർഷം കൊച്ചിക്കാർ ഒരുവിധം പിടിച്ചുനിന്നു. ഒടുവിൽ സാമൂതിരിയെ ജയിക്കുവാൻ ഒരു മാർഗ്ഗവും കാണാത്തതിനാൽ രാഘവൻ കോവിൽ അമ്മത്തമ്പുരാനോടുകൂടി കൊച്ചിയിലേക്കു പിൻവാങ്ങി വെട്ടത്തുനാട്ടിൽനിന്നു് ഇളയ താവഴിയിലേയ്ക്കു് അഞ്ചു തമ്പുരാക്കന്മാരെ ദത്തെടുപ്പിച്ചു. വെട്ടവും പെരുമ്പടപ്പും ചൊവ്വരക്കൂറ്റിൽപ്പെട്ട രാജാക്കന്മാരായിരുന്നു. വെട്ടത്തു വലിയതമ്പുരാൻ തന്റെ ഭാഗിനേയന്മാരോടു പെരുമ്പടപ്പിൽനിന്നു് ആവശ്യപ്പെട്ട ദത്തിനു വഴിപ്പെടണമെന്നു് ഉപദേശിക്കുന്നതു താഴെ കാണുന്ന വിധത്തിലാണു്.
“… ചിലർ പോകണം മാടത്തിങ്കൽ.
വെട്ടിക്കൊന്നിട്ടും വെട്ടിച്ചത്തിട്ടും മടിയാതെ
വെട്ടമെണ്‍കാതംപോലെ രക്ഷിപ്പിനവിടവും
ക്ഷത്രിയകുലത്തിങ്കൽപ്പിറന്നുള്ളരചന്മാർ
ശക്തരല്ലാതെ മുന്നമില്ലെന്നു ധരിക്കണം.
ആജിയിൽ മരിക്കയുമാശ്രിതരക്ഷണവും
വ്യാജമെന്നിയേ ശത്രുസംഹാരപ്രവൃത്തിയും
ബാഹുജധർമ്മമെന്നു വേദശാസ്ത്രത്തിൽചൊല്ലൂ”
ദത്തുകൊള്ളുവാൻ വന്നവരോടു് അദ്ദേഹം പറയുന്ന വാക്യത്തിൽനിന്നുകൂടി ചില ഈരടികൾ ഉദ്ധരിക്കാം:
“ചോതരക്കൂറെന്നൊരു കൂറിനെ നിരൂപിച്ചും
ചേതസി പെരുമ്പടപ്പിൽ സ്വരൂപത്തെയോർത്തും
ജാതിയൊന്നെന്നതോർത്തും വന്ന നിങ്ങളെയോർത്തും
ചേതസി തന്നീടുന്നിതെന്നുടെയുണ്ണികളെ.
നല്ലതുപോലിദ്ദോഷം വിലക്കിപ്പണ്ടുപണ്ടേ
യുള്ള മര്യാദപോലെ നടത്തിക്കൊള്ളേണമേ!
മാനത്തീന്നൊരു കടുകളവും നീങ്ങുമെന്നു
മാനസതാരിൽ നിങ്ങളാരുമോർക്കയും വേണ്ട
വെട്ടവരെന്ന കീർത്തിയെട്ടു നാട്ടിലും ശ്രുതി
വിട്ടുവാങ്ങുമാറില്ല പടയ്ക്കു പുറകോട്ടു്.”
പിന്നീടു് അയിരൂർസ്വരൂപത്തിൽനിന്നുകൂടി ചിലരെ ദത്തെടുത്തു. അങ്ങിനെ വെട്ടത്തുനിന്നു വന്ന രാജാക്കന്മാരിൽ ജ്യേഷ്ഠനായ ഉണ്ണിരാമവർമ്മാ 833-ൽ കൊച്ചിമഹാരാജാവായി. കൊച്ചിക്കോട്ടയിലെ പറങ്കികളുടെ നായകൻ അവർക്കു ബന്ധുവുമായി. സാമൂതിരി അദ്ദേഹത്തോടു തോറ്റു പിൻവാങ്ങിയെങ്കിലും പിന്നെയും ഒരു വലിയ സൈന്യത്തോടുകൂടി യുദ്ധത്തിനെത്തി അയിരൂർനിന്നു ദത്തുകേറിയ രാമവർമ്മത്തമ്പുരാനെ കൊന്നു. അതു കേട്ടു് ഉണ്ണിരാമവർമ്മയുടെ അനുജനായ കൊച്ചി ഇളയതമ്പുരാൻ പടക്കളത്തിൽച്ചെന്നു പരേതന്റെ തല മടിയിൽ എടുത്തുവെച്ചുകൊണ്ടു് ഇങ്ങനെ വിലപിച്ചു:
“മടികൂടാതെ വെട്ടിമരിച്ച വീരനാകു
മനുജാ നിന്നെയിനി ഞാനേതു നാളിൽക്കാണ്‍മൂ?
ഞാനല്ലോ മുൻപിൽ മരിച്ചീടുവാനവകാശി;
പിന്നാലെ നീയെന്നല്ലോ ഞാൻ നിനച്ചിരുന്നതും.
മുന്നേ നീ മരിച്ചതു കുറ്റമല്ലെന്നേ വേണ്ടു.
ഇത്തരമരുൾചെയ്തു ദുഃഖിച്ചു നൃപവരൻ
ചിത്തമോദേന തമ്പിതന്നുടൽ തഴുകിയും
കണ്ണീരുമനുജന്റെ ദേഹത്തിൽനിന്നു വരും
പുണ്ണീരും കരംകൊണ്ടു തുടച്ചു, പകയരോ
ടെണ്ണില്ലാതോളം വരും കോപാവേശതയോടും
എന്നെയുമുണ്ണിയെയുമൊന്നിച്ചിട്ടടയ്ക്കണം
പിന്നെയുള്ളവരെന്നു മന്നവനരുൾചെയ്തു.”
ആ ഇളയതമ്പുരാന്റെ യുദ്ധവൈദഗ്ദ്യം കണ്ടപ്പോൾ മാനവിക്രമന്റെ സേനയുടെ അവസ്ഥ കവി അടിയിൽക്കാണുന്ന പ്രകാരം വർണ്ണിക്കുന്നു.
“വൈനതേയനെക്കണ്ട നാഗങ്ങളെന്നപോലെ
വാനവർകോനെക്കണ്ട ശൈലങ്ങളെന്നപോലെ
കോളരിതന്നെക്കണ്ട കുംഭികളെന്നപോലെ
വ്യാളവീരനെക്കണ്ട മണ്ഡൂകജാലംപോലെ
വാരിധിതന്നെക്കണ്ട മയിൽക്കൂട്ടത്തെപ്പോലെ
ശ്രീരാമൻതന്നെക്കണ്ട രാക്ഷസരെന്നപോലെ
ജാമദഗ്ന്യനെക്കണ്ട ക്ഷത്രിയരെന്നപോലെ
ഭീമദുർഗ്ഗയെക്കണ്ട സുംഭാദികളെപ്പോലെ
ഭാരതയുദ്ധത്തിങ്കൽ ഫൽഗുനൻതന്നെക്കണ്ട
വീരതകലർന്നീടും കൗരവന്മാരെപ്പോലെ”
മാലോപമാപ്രയോഗത്തിൽ കവിയ്ക്കുള്ള പാടവത്തിനു പ്രസ്തുത കൃതിയിൽ വേറേയും ഉദാഹരണങ്ങളുണ്ടു്. ഒടുവിൽ സാമൂതിരിയുടെ മന്ത്രിയായ പാറനമ്പിയെ ഒരു ദ്വന്ദ്വയുദ്ധത്തിൽ രാജാവു വെട്ടിക്കൊല്ലുകയും അതിനെത്തുടർന്നു താനും ശത്രുസൈന്യത്താൽ ഹതനാവുകയും ചെയ്യുന്നു.
ദ്വിതീയപാദം
വീണ്ടും സാമൂതിരി വീരകേരളത്തമ്പുരാനുവേണ്ടി യുദ്ധോദ്യക്തനായി. ആ വശത്തു തെക്കുംകൂർ, വടക്കുംകൂർ, ആലങ്ങാടു്, ഇടപ്പള്ളി എന്നീ രാജാക്കന്മാരും, വെട്ടത്തുനിന്നു ദത്തുപുക്ക രാജാക്കന്മാർക്കു പറങ്കിയും, (പുറത്തുകാൽ—പോർത്തുഗൽ) ചെമ്പകശ്ശേരി, പറവൂർ, വള്ളുവനാടു് ഈ രാജാക്കന്മാരും പാങ്ങു് അതായതു് സഹായമായിത്തീർന്നു. പറങ്കിയോടു് എതിരിടാൻ തനിക്കും അതുപോലെ ഒരു ബന്ധുവേണമെന്നു കരുതിയിരിക്കവേ വീരകേരളവർമ്മത്തമ്പുരാൻ,
“അൻപോടു കേക്കൊരു കിംവദന്തി മുദാ
കുംഭഞ്ഞിയെന്നൊരു കൊമ്പൻ കൊലയാന
വൻപോടു വാഴുംപ്രകാരം മനോഹരം
അൻപരിലൻപു സമ്പത്തു ഗാംഭീര്യവും
വൻപരിൽ മുൻപു വൻഭീരങ്കിയും പട
ക്കോപ്പുകൾ വൻപെഴും കപ്പലുമർത്ഥവും
കല്പനശക്തിയുമിബ്ഭുവനാന്തരേ
സൂര്യസോമാവധി ശൗര്യവീര്യഗുണ
കാര്യമര്യാദപൂണ്ടേഷ ദ്വീപാന്തരേ”
എന്നു വർണ്ണിക്കത്തക്കവിധത്തിലുള്ള ലന്തക്കമ്പനിക്കാരുടെ പ്രാഭവം കേട്ടു കുളമ്പിൽ പോയി അവരുടെ സഖ്യം സമ്പാദിച്ചു.
“എന്തൊരു ബന്ധമിങ്ങാഗതനായെതു
മെന്തുസിദ്ധാന്തമിന്നെന്നാൽ വേണ്ടുന്നതും?
അന്തരമില്ലരുളീടുകിൽ നല്കുവൻ
ലന്തയെന്നല്ല പേരല്ലെങ്കിൽ നിർണ്ണയം”
എന്നു് അവരുടെ ഗവർണ്ണർ (പരദേശി) പ്രതിജ്ഞ ചെയ്തപ്പോൾ തമ്പുരാൻ,
“ഛിദ്രവും ശത്രുവും ബന്ധുക്കളും ചില
സിദ്ധാന്തവുംകൊണ്ടു നാടുവേർപെട്ടു ഞാൻ
ചത്തു രക്ഷിച്ച പറങ്കിയും കൈവിട്ടു
ശക്തിയുള്ളോർ ചിലർ നാടുമടക്കിനാർ.
ബന്ധുക്കളായ് ചിലരുണ്ടവർക്കും പിന്നെ
പ്പൂന്തുറമന്നനാം വൈരിക്കുമാമില്ല
ഞങ്ങളെ വാഴിപ്പതിന്നു പുറത്തുകാ
ലങ്ങേപ്പുറമെന്നതുകൊണ്ടറികെടോ.
കൊച്ചിയിൽക്കോട്ട പിടിച്ച പറങ്കിയെ
ത്തച്ചിറക്കീടുകിൽ കാര്യസാദ്ധ്യം വന്നു.”
എന്നു തന്റെ ഇങ്ഗിതമറിയിച്ചു. ഉടൻതന്നെ ഗവർണ്ണർ ഒരു കപ്പൽസൈന്യത്തെ കൊച്ചിക്കു് അയയ്ക്കുകയും ആ സൈന്യം 836-ആമാണ്ടു കുംഭമാസത്തിൽ പറങ്കികളുടെ പള്ളിപ്പുറംകോട്ട പിടിക്കുകയും ചെയ്തു. എന്നാൽ പ്രസ്തുതസൈന്യം തിരിയെ സിലോണിലേയ്ക്കു പോയ അവസരം നോക്കി പറങ്കികൾ വീണ്ടും ആ കോട്ട കൈവശപ്പെടുത്തി. വേനല്ക്കാലമായപ്പോൾ പിന്നെയും ലന്തപ്പട വന്നു് 837-ആമാണ്ടു മകരമാസത്തിൽ പറങ്കികളുടെ കൊടുങ്ങല്ലൂർക്കോട്ട പിടിച്ചടക്കി. ആ യുദ്ധം കവി വിസ്തരിച്ചു വർണ്ണിക്കുന്നു:
“നാളെയെനിക്കു കൊടുങ്ങല്ലൂർക്കോട്ടയിൽ
നീളെയിരുന്നെന്യേയില്ലൊരു തീനേതും
നീളെയിരിപ്പാൻ മനസ്സുണ്ടെന്നാകിലോ
വാളിനൂണാകാതെ ജീവനോടുംകൂടെ
മീളുവൻ കൊച്ചിതന്നിൽപ്പറങ്കികളെ”
എന്നു വീരവാദം ചെയ്യുന്നതും മറ്റും വായിക്കുവാൻ രസമുണ്ടു്.
തൃതീയപാദം
മട്ടാഞ്ചേരിയിൽവെച്ചു നടന്ന യുദ്ധവും മറ്റുമാണു് തൃതീയപാദത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. അവിടെച്ചെന്നാൽ ശത്രുക്കളെ മാത്രമേ വധിക്കാവൂ എന്നു തമ്പുരാൻ ലന്തക്കാരോടു മുൻകൂട്ടി ഉപദേശിച്ചു.
“പട കോയിലകത്തുടൻ കരേറുമ്പോ
ളുടമയേറുമമ്മതമ്പുരാനുണ്ടു്
പിറന്നുടയതെന്നറികമരാലേ
മറന്നുകൂടുവാനരുതതുനൂനം.
മറയവരുമുണ്ടവിടെക്കൂടവേ
മറപിടിച്ചോണ്ടു പലരും പാർക്കുന്നു.
സകലം കൊല്ലുകെന്നതു വരായല്ലോ
പകയവരെക്കൊല്ലുകെന്നതേ വരൂ.”
എന്നാണു് അദ്ദേഹം വിജ്ഞാപനം ചെയ്തതു്. ആ യുദ്ധത്തിൽ വെട്ടത്തുനിന്നു ദത്തുകേറിയ അന്നത്തെ കൊച്ചി വലിയതമ്പുരാനും അദ്ദേഹത്തിന്റെ രണ്ടനുജന്മാരും മൃതരായി. ശേഷിച്ച ഗോദവർമ്മാവും സേനാപതി രാഘവൻകോവിലും ഓടി രക്ഷപ്പെട്ടു. ഗോദവർമ്മാവും പടക്കളത്തിൽ മരിക്കുവാൻ സന്നദ്ധനായിരുന്നുവെങ്കിലും വലിയതമ്പുരാൻ.
അതിനു കാലവുമടുത്തില്ലയുണ്ണീ!
അടലിൽ നാമൊക്കെ മുടിഞ്ഞെന്നാൽപ്പിന്നെ
യടലർതങ്ങൾക്കു സുഖമായ് വാണീടാം
പരിഭവിപ്പതിനൊരുത്തനെങ്കിലും
പുറത്തുണ്ടെന്നാകിൽ രിപുക്കൾ പേടിക്കും;
ഇതുകാലത്തു നീ നിനച്ച കാരിയ
മിതമോടേയിനിയൊരുനാളേ വേണ്ടൂ”
എന്നു കല്പിക്കുകനിമിത്തമാണു് ആ രാജകുമാരൻ പഴയന്നൂർ ഭഗവതിയെ വന്ദിച്ചുകൊണ്ടു് അവിടം വിട്ടുപോയതു്. മട്ടാഞ്ചേരിയിലെ യുദ്ധവും കവി സമഞ്ജസമായി ചിത്രീകരിക്കുന്നു.
“എരിഞ്ഞണയും തീക്കുടുക്കകൊണ്ടുട
നെരിഞ്ഞഥ മുടി പുടവയുമൊക്കെ.
കരിക്കട്ടപോലെ കരിഞ്ഞു ദേഹവും
പിരിഞ്ഞുടൻ ഞെളിഞ്ഞുലകിൽ വീഴുന്നു.
തൊലിയും ഞാന്നുടൻ കുടലു ചാടീട്ടു
മലവെള്ളംപോലെയൊഴുകുന്നൂ ചോര.
പുലികളെപ്പോലേയലറുന്നൂ ലന്ത
യെലികളെപ്പോലെ വിറയ്ക്കുന്നൂ വൈരി.”
എന്നും,
“വരിമിഴിമാർകൾ മരിച്ചൊരു ഭാഗേ
പുരികുഴലഴിഞ്ഞഥ കിടക്കുന്നു
കളഭം കസ്തൂരിയിഴുകുന്ന നല്ല
മുലത്തടത്തിൽച്ചോരയുമണിഞ്ഞുടൻ”
എന്നും മറ്റുമുള്ള വരികൾക്കു നല്ല തന്മയത്വമുണ്ടു്. ആ അവസരത്തിൽ കൊച്ചിക്കോട്ട പിടിക്കുവാൻ ലന്തയ്ക്കു സാധിച്ചില്ല.
ചതുർത്ഥപാദം
വീരകേരളവർമ്മത്തമ്പുരാൻ തന്റെ ദയനീയാവസ്ഥ ലന്തഗവർണ്ണരെ ധരിപ്പിക്കുവാൻ വീണ്ടും കുളമ്പിലേയ്ക്കു പോകുന്നതുമുതല്ക്കുള്ള ചരിത്രമാണു് കവി ചതുർത്ഥപാദത്തിൽ കഥനം ചെയ്യുന്നതു്. “ജംഭാരിതൻമീതെയായ കുംഭഞ്ഞി കൊച്ചിക്കോട്ട പടിക്കാത്തതിനു് അമരാലോടു് കയർത്തു് എന്നെക്കണക്കെന്റെ രാജനെ നിങ്ങളും നന്നായ് ബഹുമാനസ്നേഹമുൾക്കൊണ്ടുടൻ ചൊല്ലുന്ന വേലകൾ കേട്ടില്ലെന്നാകിലോ കൊല്ലുന്നതുണ്ടു ഞാൻ” എന്നു ഭയപ്പെടുത്തി രണ്ടാമതും ഒരു സേനയെ അയച്ചുകൊടുത്തു. വഴിയിൽ ലന്തക്കപ്പലിൽവെച്ചു വലിയ തമ്പുരാൻ മരിക്കുകയാൽ അദ്ദേഹം ചാഴൂരിൽനിന്നു ദത്തെടുത്തിരുന്ന വീരകേരളവർമ്മത്തമ്പുരാൻ ആ സ്ഥാനത്തിൽ ആരൂഢനായി. ആ തമ്പുരാനും ലന്തപ്പടയും കൊച്ചിക്കു നേരെ അടുത്തു. ഗോദവർമ്മതമ്പുരാനും ചെമ്പകശ്ശേരിരാജാവും എറണാകുളത്തും പറങ്കികൾ കൊച്ചിക്കോട്ടയിലും യുദ്ധോദ്യുക്തരായി നിലകൊണ്ടു. ആദ്യമായി ചെമ്പകശ്ശേരിക്കാരുടെ വഞ്ചിപ്പടയെ നശിപ്പിക്കുവാൻ തന്റെ കപ്പൽ സേനയുടെ ഒരു ഭാഗം ലന്തക്കാരുടെ വലിയ കപ്പിത്താൻ വിനിയോഗിച്ചു. ആ പോരിൽ ചെമ്പകശ്ശേരിയാണു് ജയിച്ചതു്. പ്രസ്തുത കാവ്യത്തിലെ അത്യന്തം മനോഹരമായ ഒരു ഭാഗമാകുന്നു ആ നാവികസമരവർണ്ണനം.
“മിന്നുംവെടിത്തിരയൊക്കെക്കൊളുത്തുന്നു;
നന്നായ്മനമുറപ്പിച്ചു നിന്നീടുന്നു;
കൊള്ളട്ടെയെന്നുടൻ വെള്ളത്തിൽച്ചാടുന്നു;
വള്ളമിടയിട്ടു വെട്ടുന്നു തങ്ങളിൽ,
രണ്ടു പരിഷയും വെള്ളത്തിലായാറെ
യുണ്ടായ യുദ്ധമെന്തൊന്നു പറവു ഞാൻ.
ഓളത്തൊടൊന്നിച്ചു നീന്തിയടുക്കുന്നു:
ചീളെന്നു വെട്ടിപ്പുറക്കോട്ടു വാങ്ങുന്നു;
വാട്ടമുള്ളേടത്തു വീരരടുക്കുന്നു;
കൂട്ടത്തിൽപ്പെട്ടുടൻ തീട്ടുന്നു തങ്ങളിൽ.
കത്തു വരക്കണ്ടു തട്ടിക്കളയുന്നു
കുത്തുകൾകൊണ്ടു കുടലു തെറിക്കുന്നു;
വഞ്ചിമേൽനിന്നു വെടികൾ പൊഴിക്കുന്നു;
നെഞ്ചു പൊളിഞ്ഞു മറിഞ്ഞുവീണീടുന്നു;
മത്തഗജങ്ങൾ പുഴയിലിറങ്ങീട്ടു;
കുത്തിക്കളിക്കുന്നതുപോലെ തങ്ങളിൽ
ശക്തിയോടേറ്റുടൻ കുത്തുന്നു, വെട്ടുന്നു;
ചത്ത ശവം പുഴതന്നിലൊഴുകുന്നു;
നില്ലു നില്ലെന്നു മുൻനോക്കിയടുക്കുന്നു;
നില്ലാതെയുള്ള കെറുവോടടുക്കുന്നു,
മേളമേറീടുന്ന ഭീരങ്കിയിൽനിന്നു
കാളുന്ന തീപോലെ വെന്തുപഴുത്തുടൻ
നാളികേരോപമമുള്ളൊളികൊള്ളിക
ളോളത്തിനുമീതെ തെറ്റിനടക്കുന്നു.
കോലുളികൊണ്ടു വലിച്ചുകൂടാഞ്ഞിട്ടു
കാലുവിറച്ചു ലന്തേശു ഭ്രമിക്കുന്നു.
തൊപ്പികളൊക്കെത്തെറിച്ചുതുടങ്ങുന്നു;
കുപ്പായം ചീർത്തടൻ കെല്പു കുറയുന്നു
തോക്കുകളും വാളും വെള്ളത്തിൽപ്പോകുന്നു;
തോല്ക്കുമാറായിതു ലന്തപ്പരിഷയും.
തീക്കൊള്ളിപോലേ ശരങ്ങളേറ്റീടുന്നു;
തീക്കുടുക്കകളും കത്തിയണയുന്നു;
ചേലയും കൂന്തലും കത്തിപ്പൊരിയുന്നു;
മാലോകരും കണ്ടു വിസ്മയിച്ചീടുന്നു.
കാണിപോലും പഴുതാത നായന്മാർകൾ
പ്രാണനെക്കൈവെടിഞ്ഞത്യന്തശൗര്യേണ
നില്ലാതെയുള്ള കെറുവോടണയുന്നു;
മൂക്കിൽ വെള്ളം പുക്കു ചീറ്റിത്തുടങ്ങുന്നു;
തോക്കുകൾകൊണ്ടു തലയ്ക്കിട്ടിടിക്കുന്നു.
തോല്ക്കരുതെന്നു ഭാവിച്ചു പൊരുന്നേരം
മത്സ്യങ്ങളൊക്കെയുമുത്സാഹവും പൂണ്ടു
മത്സരത്തോടു കൊത്തിപ്പറിച്ചീടുന്നു.
മുങ്ങിക്കളയുന്നു വെട്ടുവരക്കണ്ടു
പൊങ്ങുന്നനേരം തലകൾ തെറിക്കുന്നു.
തിണ്ണം കടലലറീടുന്നതുപോലെ
പൊണ്ണത്തടിയരലറിനിന്നീടുന്നു.”
ഇങ്ങനെ പോകുന്ന വർണ്ണനം വായിക്കുമ്പോൾ നമുക്കു ആ യുദ്ധം പ്രത്യക്ഷമായി കണ്ടതുപോലെയുള്ള പ്രതീതിയാണു് ജനിക്കുന്നതു്. കവിയുടെ പ്രതിപത്തി ചെമ്പകശ്ശേരിയുടെ നേർക്കാണു്. കൊച്ചിക്കോട്ടയിൽ ചെന്നു പറങ്കിയോടു കീഴടങ്ങുവാൻ ആജ്ഞാപിക്കുന്നതും അതിനു പറങ്കി വിസമ്മതിക്കുന്നതും മറ്റൊരു രസകരമായ ഘട്ടമാണു്.
“എന്തിന്നു നിങ്ങൾ പഴുതേ മരിക്കുന്നു?
ബുന്ധുക്കളാരുമില്ലെന്നു ധരിക്കണം
എന്നുടെ ശൗര്യവും നിങ്ങളറിഞ്ഞില്ല
മുന്നം വടക്കോട്ട ഞാൻ പിടിച്ചേനല്ലോ.
പിന്നെ നിങ്ങൾക്കു തുണയായ മന്നരെ
ത്തന്നെയും കൊന്നിതു ഞാൻ ബലവീര്യത്താൽ.
തോല്ക്കുമാറേയുള്ളു നിങ്ങൾ ഞങ്ങളോടു
പോർക്കൊരുമിച്ചു വരുന്ന നാളൊക്കയും.
നല്ല പരദേശത്തുള്ളൊരു കോട്ടകൾ
ചൊല്ലിക്കൊണ്ടൊത്തു പിടിച്ചതും ഞാനല്ലോ,
പിന്നെ മറുനാട്ടിലുള്ള കൊടുങ്ങല്ലൂർ
തന്നെയടക്കിജ്ജയിച്ചതും ഞാനല്ലോ,
എന്നതിനുമുൻപു പള്ളിപ്പുറത്തൻപൊടു
വന്നഴകിൽക്കോട്ടകൊണ്ടതും ഞാനല്ലോ.
അന്നേതുതന്നെയീ ലന്ത ഞാനെന്നതു
മിന്നൊന്നു മാറിപ്പറകയുമില്ലല്ലോ.
അന്നുള്ളവർതന്നെ നിങ്ങളുമായതു
മിന്നൊന്നു മാറിപ്പോയില്ലെന്നു നിർണ്ണയം.
പിന്നെയെന്തിന്നു പഴുതേ നടിക്കുന്നു
നിന്നു പൊറുക്കരുതാതോരു നിങ്ങളും?
ഇന്നു നിങ്ങൾക്കൊരു നല്ലതാകുന്നതു
മെന്നോടഴിഞ്ഞുപൊറുക്കെന്നതുതന്നെ.”
എന്നു ലന്തയുടെ ഉപഹാസപരമായ വാക്കിനു പറങ്കി വീരോചിതമായ വിധത്തിൽ ഇങ്ങനെ മറുപടി നല്കുന്നു.
“ചാവും മുറിവും പെരുത്തു വലഞ്ഞിട്ടൊ
രാവതില്ലാതെ ചമഞ്ഞാലിണങ്ങുവൻ.
മുന്നം നീ തന്നെ പലപല കോട്ടക
ളെന്നോടു വെട്ടിപ്പിടിച്ചനാളൊക്കെയും
നീങ്ങെന്നു നീ പറയുന്നതു കേട്ടു ഞാൻ
നീങ്ങുമാറില്ലെന്നതുമറിഞ്ഞീടുക,
ബന്ധുക്കളും കൊറ്റുമില്ലെന്നുവന്നൊഴി
ഞ്ഞെന്തൊരു നാളിൽജ്ജയിച്ചു പണ്ടെന്നെ നീ?
ഞങ്ങൾക്കു ഞങ്ങടെ മൂലസ്ഥലമതും
പ്രത്തുകാൽനാടുമക്കോട്ടപ്പടികളും
രാജധാനികളും സിംഹാസനങ്ങളു
മിന്നൊന്നു നിർമ്മിച്ചുവന്നതല്ലെന്നറി.
ശൗര്യം നിനക്കതിമാത്രമുണ്ടെങ്കിലും
ശൗര്യമുള്ള ജനം കാട്ടുമാറേയുള്ളു.
അഞ്ചു ലന്തേശുമൊരു ദുളുദാസുമായ് [7]
നേരെ പലർ കാണ്കെ നിന്നുപൊരുതെന്നാൽ
എന്റെ ദുളുദാസു തോറ്റുപോയെങ്കിലോ
കോട്ടയും തന്നു പടയുമിളച്ചുടൻ
നീ ചൊന്നതൊക്കെയും സൌജന്യമെന്നുടൻ
നീതിയോടേ കണ്ടൊഴിഞ്ഞു വാങ്ങിത്തരാം.
അല്ലാതെ നീ പറയുന്ന പേവാക്കുകൾ
ന്യായമല്ലെന്നതറിവോരറിഞ്ഞിടും:
ഇപ്പോൾ നിനക്കു തുണ പലരുണ്ടല്ലോ
കെല്പോടെനിക്കാരുമില്ലെന്നിരിക്കിലും
ചെറ്റു പൊരുതേയടങ്ങുന്നതുള്ളു ഞാ
നുറ്റു നീ പോരിന്നു കോപ്പിട്ടുകൊണ്ടാലും.”
ആ യുദ്ധത്തിൽ പറങ്കികൾ തോറ്റു. “തൊപ്പിയൂരിത്തല ചായ്ച്ചു നല്ലായുധം കെല്പുകുറഞ്ഞവൻ മുൻപിൽ വെച്ചീടിനാർ.” 838-ആമാണ്ടു ധനുമാസം 28-ആംനു വെള്ളിയാഴ്ചയാണു് ആ സംഭവം നടന്നതെന്നു കവി നമ്മെ അറിയിക്കുന്നു. വീരകേരളവർമ്മത്തമ്പുരാൻ കൊച്ചിയിൽ തിരുമൂപ്പു വാണു. ചെമ്പകശ്ശേരിതമ്പുരാൻ അദ്ദേഹത്തിന്റെയും ലന്തയുടെയും സഖ്യം സമ്പാദിച്ചു. കരപ്പുറത്തുകാർ അദ്ദേഹത്തിന്റെ ആധിപത്യത്തിനു കീഴടങ്ങി. ഗോദവർമ്മ രാജാവു് അമ്പലപ്പുഴ നിന്നു തെക്കോട്ടു നീങ്ങി.
അഞ്ചുമാറും പാദങ്ങൾ
അഞ്ചുമാറും പാദങ്ങളെപ്പറ്റി അധികമൊന്നും പ്രസ്താവിക്കുന്നില്ല. ഗോദവർമ്മ തിരുവനന്തപുരത്തുപോയി “വഞ്ചിപൻമന്നനെ” കണ്ടു എങ്കിലും അവിടെനിന്നു് അദ്ദേഹത്തിനു് ഒരു സാഹായ്യവും ലഭിച്ചില്ല. പിന്നെയും ഒരു സൈന്യത്തെ ശേഖരിച്ചുകൊണ്ടു് ആ തമ്പുരാൻ കരപ്പുറത്തുവെച്ചു ലന്തക്കാരുമായി എതിർക്കുകയും ആ യുദ്ധത്തിലും പരാജിതനാകുകയും ചെയ്തു. സാമൂതിരി കൊടുങ്ങല്ലൂർക്കോട്ട കയ്യടക്കിവച്ചുകൊള്ളുകയും, അതു തിരികെ കൊച്ചിക്കു കൊടുക്കണമെങ്കിൽ തന്റെ പടച്ചെലവു കിട്ടണമെന്നു ശഠിക്കുകയും ചെയ്യുകയാൽ കൊച്ചിത്തമ്പുരാനും ലന്തയും ഒരുവശത്തും സാമൂതിരിയും പറങ്കിയും മറുവശത്തുമായി വീണ്ടും ഒരു യുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നു. അതുസംബന്ധിച്ചുള്ള ഒരുക്കമാണു് ഷഷ്ഠപാദത്തിൽ പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നതു്. ഒടുവിൽ ലന്ത ആ കോട്ട 845-ആമാണ്ടു കന്നിമാസം 15-ആംനു വീണ്ടെടുത്തു. അങ്ങനെ പള്ളുരുത്തിത്താവഴിയിൽനിന്നു ദത്തുപുക്ക രാമവർമ്മത്തമ്പുരാൻ മൂത്തതാവഴിയിൽനിന്നു ദത്തുപുക്ക വീരകേരളവർമ്മത്തമ്പുരാന്റെ നേർക്കു പ്രവർത്തിച്ച അന്യായത്തിന്റെ ഫലം ആ തമ്പുരാന്റെ പിൻവാഴ്ചക്കാരായി വെട്ടത്തുനിന്നു ദത്തുകേറിയ തമ്പുരാക്കന്മാർ അനുഭവിച്ചു. വീരകേരളവർമ്മത്തമ്പുരാന്നും അദ്ദേഹത്തിന്റെ പിൻവാഴ്ചക്കാർക്കും നേരിട്ട സങ്കടം കാലാന്തരത്തിൽ പരിഹൃതവുമായി. ആ വസ്തുത പര്യാലോചിക്കുമ്പോൾ പടപ്പാട്ടു സന്മാർഗ്ഗോപദേശകമായ ഒരു കാവ്യമാണെന്നുകൂടി സമർത്ഥിക്കാവുന്നതാണു്. അതോടുകൂടി പടപ്പാട്ടു് അവസാനിക്കുന്നു. ഷഷ്ഠപാദത്തിൽ ലന്തക്കാർ തിരുവഞ്ചിക്കുളത്തു കേറിയുറപ്പിച്ച മരക്കോട്ടയെപ്പറ്റിയുള്ള വർണ്ണനം കവിയുടെ കല്പനാശക്തിക്കു മകുടോദാഹരണമായി പ്രശോഭിക്കുന്നു.
“മേരുമലയ്ക്കൊരു വൈരി പുറപ്പെട്ടു കേരളഭൂമിയിൽനിന്നു വടക്കോട്ടു നേരേ വരുന്നു” എന്നാണു് ആ കോട്ടയെ അദ്ദേഹം ഉല്ലേഖനം ചെയ്യുന്നതു്.
“മേരുമലയ്ക്കു ശിഖരങ്ങളുണ്ടെങ്കിൽ
ചാരുതണ്ടായ ശിഖരമിതിനുണ്ടു്.
അമ്മലമേൽ കരിസിംഹമലറുകി
ലിമ്മരക്കോട്ടയിൽത്തോക്കലറീടുമേ.
വണ്ടുകളമ്മലമേൽ മുരണ്ടീടുകിൽ
തണ്ടുകളെല്ലാം മുരണ്ടലറുമിതിൽ.
ഗന്ധർവരാദികളങ്ങു വസിക്കിലോ
സന്തതം ലന്തകൾ വാഴുന്നിതിലുമേ.
തണ്ണീർ നിറഞ്ഞ തടമതിലുണ്ടെങ്കിൽ
തണ്ണീർ നിറച്ച പത്താഴങ്ങളുണ്ടിതിൽ.
കുന്നിന്മാതങ്ങു കളിച്ചുവസിക്കിലോ
ഇന്ദിരാദേവി കളിച്ചിങ്ങിരിക്കുന്നു.
അന്നം പറക്കും തലയ്ക്കുമീതെങ്കിലോ
ഉന്നം പറക്കും കൊടിക്കൂറ കോട്ടമേൽ.
കൂർത്തുമൂർത്തുള്ള മുള്ളുണ്ടതിലെങ്കിലോ
ചേത്തിരുമ്പാണിമുള്ളുണ്ടിതിന്മേലുമേ.
ഈശാനനാശ്രയം പൂണ്ടതു വാഴുകിൽ
പാശിതാനാശ്രയം പൂണ്ടിതു വാഴുന്നു.
സൂര്യന്റെ തേരതിൻ ചുറ്റും നടക്കിലോ
വാരിധിത്തേരിതിൻ ചുറ്റും നടക്കുന്നു.
കല്ലുണ്ടതിലുരുണ്ടെന്നതാകുന്നെങ്കിൽ
കല്ലുണ്ടയുണ്ടിതിൽച്ചിത്രം തരംതരം.
ഏണമതിൻചുവട്ടിൽക്കിടന്നീടുകിൽ
ചീനിയിതിൻചുവട്ടിൽക്കിടന്നീടുന്നു.
പാമ്പുകളുണ്ടു തടിച്ചതതിലെങ്കിൽ
പാമ്പുകയറുണ്ടിതിലും മനോഹരം.
പാഴുമരമുണ്ടു പർവതത്തിലെങ്കിൽ
പാമരമുണ്ടു വളർന്നതിതിലുമേ”
എന്നാണദ്ദേഹത്തിന്റെ ഉപപാദനരീതി. പടപ്പാട്ടിന്റെ പ്രണേതാവിനെ മഹാകവി എന്നോ പണ്ഡിതമൂർദ്ധന്യനെന്നോ പറയുവാൻ പാടില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാവനാസമ്പത്തിനേയും വർണ്ണനാചാതുര്യത്തേയും മുക്തകണ്ഠമായി പ്രശംസിക്കുവാൻ ഏതു പുരോഭാഗിയും മടിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ ഭാഷാശൈലി സാമാന്യജനങ്ങളുടേതാണു്. അക്കാലത്തു പ്രചാരലുപ്തങ്ങളായിരുന്ന ചില പ്രയോഗങ്ങളും കാണ്മാനുണ്ടു്. ദേശചരിത്രവും സമരവ്യാപാരവും സംബന്ധിച്ചു് അദ്ദേഹത്തിനുള്ള അവഗാഹം അസാധാരണമാണു്. ക്യാപ്റ്റൻ ന്യൂഹോഫ് മുതലായ ലന്തക്കാരുടെ ഗ്രന്ഥങ്ങളിലും തൃപ്പൂണിത്തുറ ഗ്രന്ഥപ്പുരയിലും മറ്റും പ്രതിപാദിക്കുന്ന അക്കാലത്തെ ആ സംഭവങ്ങൾ പടപ്പാട്ടിൽ അണുമാത്രംപോലും വ്യത്യാസം കൂടാതെ പ്രപഞ്ചനം ചെയ്തിരിക്കുന്നു. എന്നുമാത്രമല്ല രാഘവൻ കോവിൽ ആരായിരുന്നു എന്നും മുരിയതിട്ട നമ്പൂരിമാരെ ലന്തക്കാർ ബന്ധനസ്ഥന്മാരാക്കിയോ എന്നും അമ്മത്തമ്പുരാന്റെ നേർക്കു മൂത്തതാവഴിത്തമ്പുരാക്കന്മാരുടെ മനോഭാവമെന്തായിരുന്നു എന്നും മറ്റുമുള്ള അനേകം വാദഗ്രസ്തങ്ങളായ വിഷയങ്ങളിൽ അതു സംശയനിവൃത്തിക്കു പര്യാപ്തമായ വിധത്തിൽ പുതിയ അറിവുകൾ തരുന്നുമുണ്ടു്. കവി താൻ വർണ്ണിക്കുന്ന ചില യുദ്ധങ്ങളിൽ ഭാഗഭാക്കായിരുന്നതായി കരുതുന്നതിൽപ്പോലും അസാംഗത്യമില്ല. അതെന്തായാലും അദ്ദേഹത്തിനു് അന്നത്തെ യുദ്ധസമ്പ്രദായത്തെപ്പറ്റിയുള്ള വിജ്ഞാനം സർവങ്കഷമായിരുന്നു എന്നുള്ളതു നിർവിവാദംതന്നെ. ഭാരതത്തിലെ ഇതരദേശവാസികളെ അപേക്ഷിച്ചു കേരളീയർ ദേശചരിത്രത്തെ വിഷയീകരിച്ചു കവനം ചെയ്യുന്നതിൽ താൽപര്യം പ്രദർശിപ്പിച്ചിരുന്നു എന്നുള്ളതിനു് ഒൻപതാം ശതകത്തിൽ വിരചിതങ്ങളായ ഹര്യക്ഷമാസസമരോത്സവം, പടപ്പാട്ടു്, മാമാങ്കോദ്ധരണം എന്നീ ഗ്രന്ഥങ്ങൾ ഉത്തമലക്ഷ്യങ്ങളാണു്. മലനാട്ടിൽ എങ്ങും എവിടെയും പട നടന്നിരുന്ന അക്കാലത്തു് അതിന്റെ പ്രതിഫലനം സാഹിത്യത്തിലും സംക്രമിച്ചതു് അസ്വാഭാവികമല്ലല്ലോ.
35.13കാടഞ്ചേരി നമ്പൂരി — കാലം
തെക്കേമലയാളത്തിൻ കാടഞ്ചേരിയില്ലത്തെ ഒരു നമ്പൂരി ‘മാമാങ്കോദ്ധാരണം’ എന്ന പേരിൽ ഒരു കിളിപ്പാട്ടു രചിച്ചിട്ടുണ്ടു്.
“മല്ലാരിസമൻ മാനവിക്രമൻ മനുജേന്ദ്ര
നല്ലിപ്പൂമകൾ പിരിയാത മങ്ഗലശീലൻ
സ്വർല്ലോകാദികളിലും കീർത്തിചേർത്തിടും നാഥ
ന്നുള്ള സർവ്വാർത്ഥകാര്യമാർഗ്ഗലേഖകന്മാരിൽ
വല്ലഭമേറും കാടഞ്ചേരിയില്ലം നല്ല
പല്ലാനിക്കോടം വീടുമീശന്മാർ ചെറിയന്നേ
വല്ലാതെ വലഞ്ഞുഴന്നീടിനോരെന്നെക്കണ്ടി
ട്ടല്ലൽ തീർത്തെടുത്തങ്ങു കൊണ്ടുപോയനുദിനം
മെല്ലെമെല്ലെവേ നറുംപാലുമന്നവും തന്നു
കല്യമോദേന പരിപാലിച്ചു വേണ്ടുംവണ്ണം”
എന്നു ഗ്രന്ഥാരംഭത്തിൽ കിളി പാടിയിരിക്കുന്നു. പല്ലാനിക്കോടം വീടു് ഏതെന്നു മനസ്സിലാകുന്നില്ല. അതിന്റെ അധിപൻ ഒരു നായരായിരിക്കണം. അദ്ദേഹത്തിനും പ്രസ്തുതകൃതിയുടെ രചനയിൽ അനുഗ്രാഹകത്വമുണ്ടായിരുന്നതായി സങ്കല്പിക്കേണ്ടിയിരിക്കുന്നു. അവർ രണ്ടുപേരും കഥാനായകന്റെ കോവിലകത്തു ലേഖനവൃത്തിയിൽ ഏർപ്പെട്ടിരുന്നു. കൃഷ്ണനാട്ടം നിർമ്മിച്ച മാനവേദനെ തുടർന്നു് നെടുവിരിപ്പു (നെടിയിരുപ്പു) സ്വരൂപം പരിപാലിച്ചു തിരുവോണം തിരുനാൾ, അശ്വതി തിരുനാൾ, പൂരാടംതിരുനാൾ, ഉത്തൃട്ടാതിതിരുനാൾ എന്നീ നാലു രാജാക്കന്മാരെപ്പറ്റി ചുരുക്കമായി ചിലതെല്ലാം പ്രസ്താവിച്ചതിനുമേൽ തന്റെ കഥാനായകനായ ഭരണിതിരുനാൾ മാനവിക്രമരാജാവിന്റെ രാജ്യഭാരത്തെയും അദ്ദേഹം 869-ആമാണ്ടും, 870-ആമാണ്ടും നടത്തിയ രണ്ടു മാമാങ്കങ്ങളേയുംപറ്റി കവി വർണ്ണിക്കുന്നു. അവരിൽ ആദ്യത്തെ നാലു രാജാക്കന്മാരുടെ ഭരണകാലം 833 മുതൽ 859 വരെയാണു്. ഭരണിതിരുനാൾ 815-ൽ ജനിച്ചു. 859-ൽ സാമൂതിരിപ്പാടായി. 880-ൽ തീപ്പെട്ടു. 870-ലെ മാമാങ്കവും പ്രതിപാദ്യകോടിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ പ്രസ്തുത കൃതിയുടെ നിർമ്മിതി 870-നും 880നും ഇടയ്ക്കാണെന്നു് അനുമാനിക്കാവുന്നതാണു്.
ഗ്രന്ഥത്തിന്റെ സ്വരൂപം
മാമാങ്കോദ്ധരണത്തിൽ (1) ഗോകർണ്ണോദ്ധരണം (2) പൂന്തുറേശാധിപത്യം (3) പൂന്തുറേശവൃത്തം (4) മാഘമഹോത്സവം (5) ശക്തിപ്രസാദം (6) മാമാങ്കോദ്ധരണം എന്നീ ആറു ഖണ്ഡങ്ങൾ അടങ്ങിയിരിക്കുന്നു. മാമാങ്കോദ്ധരണത്തിനുശേഷമുള്ള സംഭവങ്ങൾകൂടി ശാരിക പറയുവാൻ സപ്തമഖണ്ഡത്തിൽ ഉപക്രമിക്കുന്നു എങ്കിലും അതിൽ ഏതാനും വരികൾ മാത്രമെ കണ്ടുകിട്ടീട്ടുള്ളു. പ്രഥമ തൃതീയഖണ്ഡങ്ങൾ കേകയിലും മറ്റു നാലു ഖണ്ഡങ്ങളും കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കാകളിയിൽ അങ്ങിങ്ങു കളകാഞ്ചിയും മണികാഞ്ചിയും മറ്റും മിശ്രണം ചെയ്തിട്ടുണ്ടെങ്കിലും ആ വൃത്തങ്ങൾകൊണ്ടു കൈകാര്യം ചെയ്യാൻ കവി താരതമ്യേന അസമർത്ഥനാണെന്നു പറയേണ്ടിയിരിക്കുന്നു. ആദ്യത്തെ രണ്ടു ഖണ്ഡങ്ങളിലും കേരളോല്പത്തിയിലെ ഇതിവൃത്തം തന്നെയാണു് പ്രതിപാദിച്ചിരിക്കുന്നതു്. ശ്രീപരശുരാമന്റെ സ്രൂക്ഷേപണംകൊണ്ടു സമുദ്രം നീങ്ങുന്നതും തൽഫലമായി ആവിർഭവിച്ച ഭൂമി അദ്ദേഹം ബ്രാഹ്മണർക്കു ദാനം ചെയ്യുന്നതും അങ്ങനെ തങ്ങൾക്കു ലഭിച്ച രാജ്യം അവർതന്നെ കുറെക്കാലം രക്ഷിക്കവേ അധർമ്മം വർദ്ധിച്ചപ്പോൾ ദാതാവിന്റെ അനുമതി വാങ്ങി കേരളൻ എന്നൊരു രാജമന്ത്രിയെ (ചോള ദേശത്തുനിന്നെന്നു കേരളോൽപ്പത്തി) കൊണ്ടുവന്നു രാജാവായി വാഴിക്കുന്നതും ഒടുവിൽ ചേരമാൻപെരുമാൾ തന്റെ പ്രകൃതി രഞ്ജനാപാടവംകൊണ്ടു് ആയുരന്തംവരെ രാജ്യഭാരം ചെയ്യുന്നതും ആസന്നമരണനായ കാലത്തു് അദ്ദേഹം മധ്യകേരളം തന്റെ ഏഴു പുത്രന്മാർക്കായി വീതിച്ചുകൊടുക്കുന്നതും മറ്റും ഈ കൃതിയിലും വിവരിച്ചിട്ടുണ്ടു്. പിന്നീടാണു് അദ്ദേഹത്തെ ഭക്തനായ പൂന്തറേശൻ ചെന്നു തൊഴുതതു്. കോഴിക്കോടിനു മുൻപു നെടിയിരിപ്പു സ്വരൂപത്തിന്റെ രാജധാനി പൂന്തുറയായിരുന്നു. “തൽപാദഭക്തന്നു സൽകരിച്ചീടുവാനല്പമെന്നാകിലുമൊന്നു കാണായ്കയാൽ, കുക്കുടക്കോടരക്രോശമാത്രം” തനിക്കു ബാക്കിയുണ്ടായിരുന്ന സ്ഥലം ആ വീരനു ദാനംചെയ്തു.
“കർമ്മഭൂദേശമിവിടമാകുന്നതു്;
ധർമ്മമര്യാദകൾ നീങ്ങാതെ സന്തതം
ബ്രാഹ്മണരേയും പശുക്കളേയും മഹാ
ധാർമ്മികന്മാരായ സാധുക്കൾ തമ്മെയും
രക്ഷിപ്പതിനു സർവ്വാധിപത്യം നിന
ക്കൊക്കെയടക്കിത്തരുന്നുണ്ടു നിർണ്ണയം”
എന്നു കല്പിച്ചു പെരുമാൾ തന്റെ പള്ളിവാൾ അദ്ദേഹത്തിന്റെ കയ്യിൽ സമർപ്പിക്കുകയും
“ചൊല്ലെഴും മക്കത്തു കപ്പലോടിക്കയും
കല്യാണമുൾക്കൊണ്ടു മാമങ്കമാകിയ
നല്ല മഹോത്സവം മേളിച്ചുകൊൾകയു
മല്ലലൊഴിഞ്ഞു ചെയ്താലും നിരന്തരം”
എന്നുകൂടി അനുശാസിക്കയും ചെയ്തു ബ്രഹ്മസായുജ്യം പ്രാപിച്ചു. ഈ വരങ്ങളെ പെരുമാളുടെ ആശംസയായി മാത്രമേ കരുതേണ്ടതുള്ളു. എന്തെന്നാൽ അദ്ദേഹത്തോടു “ചമ്മംപരിശ” വാങ്ങിയ വള്ളുവക്കോനാതിരിക്കാണു് മാമാങ്കാഘോഷത്തിന്നുള്ള അവകാശം അദ്ദേഹം ആദ്യമായി ദാനംചെയ്തതെന്നു ഗ്രന്ഥകാരൻ തന്നെ പറയുന്നുണ്ടു്. കോഴിക്കോടിനു പ്രാബല്യം സിദ്ധിച്ചതിനുമേലല്ലാതെ “മക്കത്തു കപ്പലോടിക്കുവാൻ” തരവുമില്ലല്ലോ. അതു് എങ്ങനെയായാലും പൂന്തുറേശൻ ഉടനടി തന്നെ കോഴിക്കോട്ടുനഗരം സ്ഥാപിച്ചു് അതു തന്റെ രാജധാനിയാക്കി ക്രമേണ അയൽനാടുകളിൽ ഓരോന്നായി “ചത്തും കൊന്നും അടക്കി”ത്തുടങ്ങി.
പരശുരാമൻ വരുണന്റെ നേർക്കു ഭാർഗ്ഗവാസ്ത്രം പ്രയോഗിച്ചപ്പോൾ ലോകത്തിനു സംഭവിച്ച ദശാന്തരം കവി ഇങ്ങനെ വർണ്ണിക്കുന്നു.
“കല്പാന്തനലസമമായ ദിവ്യാസ്ത്രം തൊടു
ത്തപ്പൊഴുതതിശയമുൽപതിച്ചെഴും ധൂളി
ചക്രവേഗേന മിത്രമണ്ഡലം മറയുന്നു;
രക്തവൃഷ്ടിയുമുല്ക്കാപാതവുമശനിയും
വിച്യുതിച്ചളവതു കണ്ടതിപരവശാൽ
അച്ചരിത്രങ്ങളെന്തായ് വരുമെന്നറിയാഞ്ഞു
യക്ഷകിന്നരഗന്ധർവ്വോരഗവിദ്യാധര
രക്ഷോഗുഹ്യകപിശാചാദികളെല്ലാവരും
വിഭ്രാന്തന്മാരായ്ച്ചമഞ്ഞീടിനാരോരോ ദിക്കിൽ;
വിഭ്രമം കലർന്നിതു മറ്റുള്ള ജനങ്ങളും.
അബ്ധിയും ഖരതരം തിളച്ചുമറിഞ്ഞുട
നപ്പുകൾ കുറുകിമിട്ടാൽ കവിഞ്ഞിളകുന്നു.
പുഷ്കരാലയനിയതാലയനിവാസിക
ളൊക്കവേ ബഹുവിധമുഷ്ണിച്ചു പിടയുന്നു.
നക്രമത്സ്യാഹിഗ്രാഹകച്ഛപതിമിംഗല
മുഖ്യസൂകരജലമാനുഷാദികളെല്ലാം
തിഗ്മവേഗങ്ങൾ സഹിയാഞ്ഞുഴന്നഴല്പെട്ടു
വ്യഗ്രമുൾക്കലർന്നങ്ങോടിങ്ങോടുമലയ്ക്കുന്നു.
ശുക്രാദിമുനികളും രാമനെപ്പുകഴ്ന്നതി
ഭക്ത്യാ സന്താപവേഗാലൊട്ടോട്ടു പിൻവാങ്ങുന്നു.
ശക്രാദിദേവകളുമീശശിഷ്യാധിക്യം ക
ണ്ടുൾക്കാമ്പു തെളിഞ്ഞഖിലേശനെ വണങ്ങുന്നു.
വിപ്രാദിസാധുക്കളും ദേവകളസുരക
ളെപ്പേരും വരുണനോടത്ഭുതം കണ്ടുകണ്ടു
ധിക്കാരം കാട്ടിടാതെ ഭാർഗ്ഗവൻതന്നെച്ചെന്നു
സല്ക്കരിച്ചാലും ഭവാനെന്നൊക്കെപ്പറയുന്നു.”
ഇനി ഭരണി തിരുനാൾതമ്പുരാന്റെ അപദാനങ്ങളെ പരാമർശിച്ചു കവി പ്രധാനമായി എന്തു പറയുന്നു എന്നു നോക്കാം. മൂന്നും നാലും ഖണ്ഡങ്ങളിലാണു് അവയെപ്പറ്റി ഉപക്രമരൂപത്തിൽ പ്രസ്താവിച്ചിരിക്കുന്നതു്. അദ്ദേഹത്തെ
“പണ്ടു തൃശ്ശിവപേരൂർനിന്നു സൽഗതി നേടി
ക്കൊണ്ട ഭൂപൻതൻ സ്വസൃനന്ദനം കൃപാലയം
തണ്ടലർബാണസമം ബാഹുജവരാത്മജം
കൊണ്ടൽനേർവർണ്ണൻ കലാസംഭവം ദിവ്യാത്മാനം”
എന്നും മറ്റും ജനങ്ങൾ പുകഴ്ത്തി. പണ്ടു് ഒരു സാമൂതിരി ഒരു സ്വാമിയാരെ ഹിംസിക്കുകയും തന്നിമിത്തം ആ രാജവംശത്തിനു ധനനാശവും മാനഹാനിയും സംഭവിക്കുകയും ചെയ്ത കഥ അദ്ദേഹം ധരിച്ചപ്പോൾ ആ പരാഭവത്തിന്റെ ശാന്തിക്കായി ഒരു വലിയ സൈന്യത്തോടുകൂടി പോയി പല ശത്രുക്കളേയും ജയിച്ചു. അവിടുന്നു് അധികമായി താമസിച്ചിരുന്നതു് പൊന്നാനിക്കോവിലകത്തായിരുന്നു. 97 വയസ്സായ അമ്പാടിക്കോവിലകത്തു വലിയ തമ്പുരാട്ടിയുടെ നിര്യാണം ആസന്നമായി എന്നു കേട്ടപ്പോൾ അവിടെനിന്നു കോഴിക്കോട്ടെത്തുകയും ആ രാജ്ഞിയുടെ മരണാനന്തരം ശേഷക്രിയ ആഘോഷപൂർവം നിർവ്വഹിക്കുകയും ചെയ്തു. “തൽകുലേശ്വരി ജീവന്മുക്തയായ് വിളങ്ങി സൽഗുണാലയാ വിജ്ഞാനജ്ഞാനദയാവതീ” എന്നു കവി ആ തമ്പുരാട്ടിയെ വാഴ്ത്തുന്നു. ഭരണിതിരുനാൾ 865-ൽ തിരുനാവായിൽ വെച്ചു നാല്പത്തൊമ്പതു ദിവസത്തോളം നീണ്ടുനിന്ന ഒരു മൃത്യുഞ്ജയഹോമം ഫലാപേക്ഷകൂടാതെ അനുഷ്ഠിച്ചതായും കവി പറയുന്നുണ്ടു്. അയനിക്കൂറ്റു (ചിറളയം) ആറാംകൂറുതമ്പുരാൻ വെട്ടത്തു മൂന്നാംമുറത്തമ്പുരാനെ കൊച്ചിയിലെ ഇളയരാജാവായി വാഴിക്കുന്നതിനു ശ്രമിക്കുകയാൽ കൊച്ചി വലിയതമ്പുരാനും ലന്തക്കാരും ഭയപ്പെട്ടു് ആ സാമൂതിരിയുടെ സഹായത്തിനു് അപേക്ഷിച്ചു. അപേക്ഷകന്മാരുടെ വിചാരം താഴെക്കാണുന്ന പ്രകാരത്തിലായിരുന്നു.
“ചിന്തിച്ചു നമുക്കൊരു പിൻതുണയ്ക്കടയതായ്
പൂന്തുറേശനെത്തന്നെ ബന്ധുവായ് വരിക്കേണം.
സന്തതമല്ലായ്കിൽ മറ്റെന്തൊരാശ്രയം നമു
ക്കെന്തിനു പത്തെടുത്തു പത്തു നാം ചിന്തിക്കുന്നു?
പൂന്തുറേശ്വരൻ തുണയായ്വരുന്നാകിൽപ്പരി
പന്ഥികൾ മലയാളത്തിങ്കലാരുള്ളൂ പിന്നെ?
സന്തോഷിച്ചചലാബ്ധിനായകൻ പ്രസാദിപ്പാ
നെന്തൊരുപായമുള്ളതെന്നതേ ചിന്തിക്കേണ്ടൂ.
പണ്ടു നാം പിഴച്ചതുകൊണ്ടവനീശൻ തനി
ക്കുണ്ടല്ലോ തിരുവുള്ളക്കേടതിനിനിയിപ്പോൾ
കണ്ടു കാൽപിടിച്ചാകും പ്രായശ്ചിത്തങ്ങൾ ചെയ്തു
കൊണ്ടാലൻപോടു പരിപാലിപ്പാൻ മതിയല്ലോ.
വൻപെഴുമവനീശൻ സർവ്വപാലകനനു
കമ്പയുള്ളവർകളിൽ മുൻപനെന്നല്ലോ കേൾപ്പൂ.
മുൻപിനാൽപ്പിഴച്ചതു നാം കൊടുങ്ങല്ലൂർനിന്നു
തമ്പുരാൻതന്നോടതിന്നിന്നിനി പ്രായശ്ചിത്തം
ചെയ്വതുമവിടെനിന്നായ്ക്കൊള്ളാമതിനിപ്പോൾ
ദിവ്യനാം നരേന്ദ്രനെയിങ്ങെഴുന്നള്ളിക്കേണം.”
ഒടുവിൽ അവർ വെളുത്തേടത്തു ഭട്ടതിരിയെ ദൂതനായി സാമൂതിരിക്കോവിലകത്തേക്കു് പറഞ്ഞയച്ചു.
“പണ്ടു ലന്തേശൻ പിഴച്ചീടിനാനെന്നാകിലും
കണ്ടു കാൽ പിടിക്കിൽ നാം രക്ഷിക്കെന്നതേ വരൂ.
പാരിച്ച പിഴകളുണ്ടേറെയെന്നിരിക്കിലും
പാരിതിലഭയം നല്കീടുകെന്നാകുംവണ്ണം
യാചിച്ചുനിന്നാലവർക്കുള്ളപരാധം സഹി
ച്ചാചാരം പരിപാലിച്ചീടണമെന്നുണ്ടല്ലോ.
രാജാവിന്നതിൻമീതെ മറ്റൊരു ധർമ്മമില്ലെ
ന്നാചാരമാര്യന്മാരാൽ സമ്മതമെന്നുണ്ടതും”
എന്നു വേണ്ടപ്പെട്ടവരുമായി ആലോചിച്ചു തീർച്ചപ്പെടുത്തി തമ്പുരാൻ കൊടുങ്ങല്ലൂരേക്കു പോകുകയും അവിടെവെച്ചു് 866-ൽ ലന്തക്കാരുമായി ഒരു സന്ധിയിൽ ഏർപ്പെട്ടു തദ്വാരാ പന്ത്രണ്ടു വർഷത്തേക്കു പരസ്പരം കലഹം കൂടാതെ കഴിയുവാൻ വ്യവസ്ഥ ചെയ്കയും ചെയ്തു. ആ സന്ധിയുടെ ഫലമായാണു് ചേറ്റുവാ മണൽപ്പുറം സാമൂതിരിക്കു ലഭിച്ചതു്. വെട്ടത്തു മൂന്നാമൻ തമ്പുരാൻ ആ സംഭവവികാസങ്ങൾ അറിഞ്ഞപ്പോൾ അത്യന്തം വിഷണ്ണനായി. അദ്ദേഹത്തിന്റെ പേർ ഗോദവർമ്മാ എന്നായിരുന്നു. ആ രാജാവിനെ ബന്ധുക്കൾ സാന്ത്വനം ചെയ്യുന്നതു കവി താഴെ കാണുന്ന വിധത്തിൽ വിവരിക്കുന്നു.
“കാലദോഷത്താലുള്ള കാലുഷ്യമാർക്കില്ലാത്തൂ?
മാലോകർക്കെല്ലാവർക്കുമുണ്ടാവോന്നതു നൂനം.
കാലാരിനാഥൻ പന്തീരാണ്ടിരന്നീലേ മുന്നം?
കാലനുമൊരു കാലം ശൂലമേറ്റുലഞ്ഞുപോൽ.
ബാലനാം ഗണേശനും കൊമ്പടർന്നഴല്പെട്ടാൻ;
മാലിയെന്നൊരു മത്സ്യമായാനഗ്നിജൻതാനും.
വേധാവിന്നൊരു തല പോയി പണ്ടമരേന്ദ്ര
നാധിപൂണ്ടഹല്യയെ പ്രാപിച്ചേറ്റിതു ശാപം.
മേദിനീപതി നളൻ കലിയാവേശത്താലേ
മേദിനീ മുതലെല്ലാമൊഴിഞ്ഞു വാണീടിനാൻ.
കാമിനിമൂലമഭിമാനഹാനിയും വന്നു
രാമനാം ജഗന്നാഥൻ താനുഴന്നഴല്പെട്ടാൻ.
സോമവംശോൾഭൂതനാം ധർമ്മജൻ ചൂതിൽത്തോറ്റു
ഭൂമിയും ധനങ്ങളും വിട്ടുതാൻ വനം പുക്കാൻ.
കേവലമേവം മറ്റു പലർക്കുമന്നന്നോരോ
രാവലാതികൾ വന്നു മേലിൽ നല്ലതും വന്നു.
നമുക്കുമതുപോലെ നല്ലതുവരും മേലിൽ
ഭൂമിച്ചീടാതെ ശമിച്ചീടുകെന്നിത്യാദികൾ
ബന്ധുക്കൾ പറഞ്ഞതു കേട്ടുടനകതാരി
ലന്തസ്താപവും തീർന്നു വാണിതന്നരേന്ദ്രനും.”
ചിറളയത്തു കോട്ട പിടിക്കുകയും ലന്തക്കാരിൽനിന്നു കായംകുളത്തു രാജാവിനുണ്ടായ ഉപദ്രവങ്ങൾ ശമിപ്പിക്കുകയുമാണു് സാമൂതിരി പിന്നീടു ചെയ്തത്. അനന്തരം മാമാങ്കം ആഘോഷിക്കുന്നതിന്നുള്ള ചടങ്ങുകൾ ആരംഭിച്ചു.
35.14മാമാങ്കത്തിന്റെ ചരിത്രം
മാമാങ്കമഹോത്സവത്തെപ്പറ്റി ചിലതെല്ലാം അനുവാചകന്മാർ ഈ ഘട്ടത്തിൽ ധരിച്ചിരിക്കേണ്ടത് ആവശ്യകമാണു്. മാഘ (മകം) നക്ഷത്രത്തിൽ വെളുത്ത വാവു വരുന്നമാസത്തിനു് (മകരം-കുംഭം) മാഘമാസം എന്നു പേർ പറയുന്നു. ഈ മാസത്തിൽ നിത്യവും പ്രാതസ്നാനം വിഷ്ണുപ്രീതികരമാണെന്നു പുരാണങ്ങൾ ഉപദേശിക്കുന്നു. കേരളത്തിലെ അതിപ്രധാനങ്ങളായ വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നാണല്ലോ തിരുനാവാ. അതു നവയോഗികളാൽ പ്രതിഷ്ഠിതമാണു്. നിളയെന്നും പ്രതീചിയെന്നും പേരാറെന്നുമുള്ള നാമാന്തരങ്ങളോടുകൂടിയ ഭാരതപ്പുഴ ആ ക്ഷേത്രത്തിന്റെ തെക്കു വശത്തുകൂടി കിഴക്കു പടിഞ്ഞാറായി പ്രവഹിക്കുന്നു. പന്ത്രണ്ടു വർഷങ്ങൾക്കൊരിക്കൽ മാഘമാസത്തിലെ മകം നാളിൽ ഭാരത ഭൂമിയിലെ പല പ്രശസ്തതീർത്ഥങ്ങളിലും ഗംഗയുടെ സന്നിധാനമുണ്ടാകുന്നതായി ആസ്തികന്മാർ വിശ്വസിക്കുകയും അന്നു് അവിടെപോയി സ്നാനം ചെയ്തു് തദ്വാരാ ദുഃഖത്തിനും ദാരിദ്ര്യത്തിനും നിവൃത്തി വരുത്തുവാൻ യത്നിക്കുകയും ചെയ്യുന്നു. ആര്യാവർത്തത്തിൽ ഹരിദ്വാരം, പ്രയാഗം, നാസിക്ക്, ഉജ്ജയിനി ഈ സ്ഥലങ്ങളിലും ദക്ഷിണാപഥത്തിൽ കുംഭകോണത്തും തിരുനാവായിലും ഈ സ്നാനോത്സവം പ്രധാനമായി ആഘോഷിക്കാറുണ്ട്. ആകെ തത്സംബന്ധമായി പന്ത്രണ്ടു പുണ്യതീർത്ഥങ്ങളുള്ളവയിൽ വർഷംതോറും ഓരോ തീർത്ഥത്തിനു വൈശിഷ്ട്യം കല്പിച്ചിരിക്കുന്നു. തിരുനാവായിലെ മഹാമാഘത്തിനു ‘മാമാകം’ എന്നൊരു പേർ പണ്ടുണ്ടായിരുന്നതായി കാണുന്നുവെങ്കിലും ‘മാമാങ്കം’ എന്ന സംജ്ഞയിലാണു് അതു പരക്കെ അറിയപ്പെടുന്നത്. മഹാമാഘം ദുഷിച്ചു മാമാകവും മാമാകം ദുഷിച്ചു മാമാങ്കവുമായി പരിണമിച്ചിരിക്കണമെന്നു് എനിക്കു തോന്നുന്നു. പ്രാചീനചേരരാജാക്കന്മാരുടെ കാലത്തുതന്നെ തിരുനാവായിൽ മാമാങ്കോത്സവം നടത്തിവന്നിരുന്നു. ‘പാണ്ടിയ്ക്കെഴുതിയയയ്ക്കുക’ എന്നുള്ള അതിന്റെ ഒന്നാമത്തെ ചടങ്ങു് പാണ്ടിയും കേരളവുമായുണ്ടായ സമ്പർക്കം നാമാവശേഷമായി വളരെക്കാലം കഴിഞ്ഞിട്ടും അനുഷ്ഠിച്ചുവന്നിരുന്നതായി കാടഞ്ചേരിയുടെ കിളിപ്പാട്ടിൽനിന്നു കാണാം. പ്രാചീനകാലത്തിലെ ചേരമാന്മാർ ചോളപാണ്ഡ്യരാജാക്കന്മാർക്കു് അയച്ചുവന്നിരുന്ന ക്ഷണപത്രത്തിന്റെ അർത്ഥശൂന്യമായ ആവർത്തനമായിരിക്കണം അതു്. പരഹിതഗണിതത്തിന്റെ രീതി വ്യവസ്ഥാപനം ചെയ്തതു് ഒരു മാമാങ്കത്തിലായിരുന്നു എന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഒടുവിലത്തെ പെരുമാൾ മാമാങ്കം നടത്തുന്നതിന്നുള്ള അധികാരം ‘ആറങ്ങോട്ടു്’ എന്നുകൂടി പേരുള്ള വള്ളുവനാട്ടുകര രാജാവിനാണു് കൊടുത്തതെന്നു കേരളോൽപത്തിയിൽ കാണുന്ന പ്രസ്താവന വിശ്വസിക്കാവുന്നതാണു്. “ഒടുക്കം മഹാമാഘവേല ആചരിച്ചു നടത്തുവാൻ വള്ളുവക്കോനാതിരി രാജാവിനു തിരുനാവായി മണൽപ്പുറവും നാടും പതിനായിരം നായരും കല്പിച്ചു കൊടുത്തു് ആറങ്ങോട്ടുസ്വരൂപം എന്നരുളിച്ചെയ്തു. സ്വരൂപം രക്ഷിപ്പാൻ ചോവരക്കൂറ്റിൽ തിരുമാനാംകുന്നത്തു ഭഗവതിയെ സ്ഥാനപരദേവതയാക്കിക്കല്പിക്കയും ചെയ്തു” എന്നതാണു് ആ പ്രസ്താവന. ആറിനു് (ഭാരതപ്പുഴയ്ക്കു്) അങ്ങോട്ടു് (വടക്കോട്ടു്) ഉള്ള രാജ്യമാകയാൽ ആറങ്ങോട്ടു് എന്നു് ആ നാട്ടിന്നു പേർ സിദ്ധിച്ചു. നെടുവിരുപ്പു സ്വരൂപം ക്രി. പി. 1042-ൽ സ്ഥാപിതമായിയെന്നു “ദേവോ നാരായണോവ്യാൽ” എന്ന കലിവാക്യത്തേയും ചോളശാസനങ്ങളേയും ആസ്പദമാക്കി നിർണ്ണയിക്കാവുന്നതാണു്. എന്നാൽ ഏറനാടു് അതിനുമുൻപു തന്നെ ഉണ്ടായിരുന്നു. ആ നാട്ടിന്റെ രാജധാനിയായിരുന്നു പൂന്തുറ. ക്രി. പി. 1320-ലെ വീരരാഘവപ്പട്ടയത്തിൽ ഏറനാട്ടിലേയും (നെടിയിരിപ്പു്) വള്ളുവനാട്ടിലേയും രാജാക്കന്മാർ സാക്ഷിനിന്നിരുന്നതായി കാണുന്നു. സാമൂതിരിമാർ ക്രമേണ പോലനാടു് (കടത്തനാടു്) പിടിച്ചടക്കി മഹമ്മദീയരുടെ സാഹായ്യത്തോടുകൂടി മാമാങ്കം നടത്തുന്നതിനുള്ള അധികാരം വള്ളുവക്കോനാതിരിയുടെ പക്കൽനിന്നു സ്വായത്തമാക്കി. കൊച്ചിമഹാരാജാക്കന്മാർ ചൊവ്വരക്കൂറ്റുകാരും സാമൂതിരിമാർ പന്നിയൂർക്കൂറ്റുകാരുമായിരുന്നു. വീരരാഘവപ്പട്ടയത്തിൽ ഈ രണ്ടു കൂറുകളേയും സ്മരിച്ചിട്ടുണ്ടു്. പന്നിയൂർക്കൂറ്റിൽപ്പെട്ട തിരുമനശ്ശേരി നമ്പൂരിയുടെ വക പൊന്നാനിദ്ദേശം തെക്കുനിന്നു കൊച്ചിമഹാരാജാവും വടക്കുനിന്നു വള്ളുവക്കോനാതിരിയും കൂറുമത്സത്തൈ ആസ്പദമാക്കി ആക്രമിക്കുവാൻ ഒരുമ്പെട്ടപ്പോൾ നമ്പൂരി പന്നിയൂർക്കൂറ്റിന്റെ തലവനായ സാമൂതിരിയെ അഭയംപ്രാപിച്ചു് അദ്ദേഹത്തിനു് ഒഴിഞ്ഞുകൊടുത്തു. അതിനെത്തുടർന്നാണ് സാമൂതിരി മാമാങ്കത്തിന്റെ ആധ്യക്ഷ്യം കരസ്ഥമാക്കിയതു്. മാമാങ്കാഘോഷം പ്രാചീനചേരരാജാക്കന്മാരുടെ സാർവ്വഭൗമചിഹ്നങ്ങളിൽ ഒന്നായിരുന്നതിനാൽ ആ ഉത്സവം സംബന്ധിച്ചിടത്തോളം സാമൂതിരിമാർക്കുള്ള സർവ്വോൽകൃഷ്ടത കേരളത്തിലെ മറ്റു നാടുവാഴികളെല്ലാം സമ്മതിച്ചുകൊടുത്തു. എന്നാൽ സ്ഥാനഭൂഷ്ടന്മാരായ വള്ളുവക്കോനാതിരിമാർമാത്രം അതിനു സന്നദ്ധരായില്ല. ഓരോ മാമാങ്കോത്സവത്തിലും അവരുടെ ‘ചാവേർ’ഭടന്മാർ തിരുമാന്ധാംകുന്നിലെ (തിരുമാനാംകുന്നെന്നു പഴയ പേർ) ഭഗവതിയുടെ ആജ്ഞാനുവർത്തികൾ എന്ന സങ്കല്പത്തിൽ സാമൂതിരിയെ മാമാങ്കത്തിന്നു മണിത്തറയിൽ നിലപാടു നില്ക്കുമ്പോൾ വധിക്കുന്നതിനായി ആവേശത്തോടുകൂടി പാഞ്ഞുചെന്നുകൊണ്ടിരുന്നു. എന്നാൽ ആ അവസരങ്ങളിലെല്ലാം സാമൂതിരിമാരുടെ സമർത്ഥന്മാരായ യോദ്ധാക്കൾ അവരെ വെട്ടിക്കൊന്നു് ആ മഹോത്സവം നിർവ്വിഘ്നമായി സമാപിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ ഒരു ചരിത്ര രേഖയിൽ പ്രസ്തുതമഹോത്സവത്തെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
“മേലെഴുതിയ ഉത്സവം പരിപാലിപ്പാനായിക്കൊണ്ടു നമ്മുടെ സ്വരൂപത്തിങ്കൽ മഹാരാജാവു് ആകുന്ന സാമൂതിരി രാജാവും, ശേഷം നാലു കൂറുവാഴ്ചയിലുള്ള രാജാക്കന്മാരും മന്ത്രി പ്രധാനികളും സേനാപതികളും മഹാബ്രാഹ്മണരും സകലമാന ജനങ്ങളോടുംകൂടി മേലെഴുതിയ തിരുനാവായ മഹാക്ഷേത്രത്തിന്റെ സന്നിധാനത്തിങ്കൽ കോവിലകങ്ങളും പണിയിച്ചു് ഇരുന്നു മേലെഴുതിയ ജനങ്ങൾ എല്ലാ പേരോടും സകലമാന വിരുതുകളോടുംകൂടി മേൽപ്പറഞ്ഞ മഹാവിഷ്ണുവിന്റെ ഉത്സവവും നദിയുടെ ഉത്സവവും നമ്മുടെ സ്വരൂപത്തിന്റെ പ്രതാപവുംകൂടി ഒന്നായി മേലെഴുതിയ മാഘമാസത്തിൽ 28 ദിവസവും നിലപാടും ഘോഷയാത്രയും നടത്തി സകലമാന ജനങ്ങൾക്കും അന്നദാനവും ചെയ്തു സന്തോഷിപ്പിച്ചു നിത്യവും നദിയിൽ സ്നാനവും ചെയ്തു മഹാവിഷ്ണുവിനേയും സേവിച്ചു ബ്രാഹ്മണരുടെ ആശീർവ്വാദത്തോടുകൂടി ഇരിക്കുമാറാകുന്നതു്. ഇപ്രകാരം മാമാങ്കവേല അലങ്കരിച്ചിരിക്കുമ്പോൾ മേലെഴുതിയ മലയാളത്തിലുള്ള രാജാക്കന്മാർ എല്ലാവരും അതിശയ പദാർത്ഥങ്ങളായിട്ടുള്ള ഉപായനങ്ങൾ കൊടുത്തയക്കുമാറാകുന്നതു്.”
ഒടുവിലത്തെ മാമാങ്കം 930-ആമാണ്ടു നടത്തുവാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്യപ്പെട്ടു. എന്നാൽ അതു നടന്നുവോ എന്നു നിശ്ചയമില്ല. 918-ആമാണ്ടു നടന്നുവെന്നറിയാം. ഹൈദരാലി നെടുവിരിപ്പുനാടു കയ്യടക്കി ചേറ്റുവാമണൽപ്പുറം വരെ തന്റെ അധികാരം വ്യാപിപ്പിച്ചു. 941 മേടമാസം 14-ആം തീയതി മാനധനനും മഹാധീരനുമായിരുന്ന അന്നത്തെ സാമൂതിരി ഹൈദരിൽനിന്നു രക്ഷപ്രാപിക്കുന്നതിനുവേണ്ടി കോഴിക്കോട്ടുള്ള തന്റെ കോവിലകം മരുന്നിട്ടു തീകൊളുത്തി നശിപ്പിച്ചു് അതിൽ താനും ദഗ്ദ്ധനായി പരഗതിയെ പ്രാപിച്ചു. ഇതാണു് മാമാങ്കോത്സവത്തിന്റെ ചുരുങ്ങിയ ചരിത്രം.
35.15ഭരണിതിരുനാൾ ആഘോഷിച്ച മാമാങ്കങ്ങൾ
ഇനി നമുക്കു കിളിപ്പാട്ടുകാരനെ പിൻതുടരാം. 869-ആമാണ്ടു മകരമാസമാകുമ്പോൾ വ്യാഴം കർക്കടകത്തിൽ പകരുമെന്നും അന്നു മാമാങ്കവും അതിനു് ഒരു കൊല്ലംമുൻപു പുഷ്യമാസത്തിൽ തൈപ്പൂയവും ആഘോഷിക്കേണ്ടതുണ്ടെന്നും മന്ത്രിമാർ സാമൂതിരിയെ അറിയിച്ചു. തൈപ്പൂയം ഒരു ദിവസത്തെ അടിയന്തിരം മാത്രമാണെങ്കിലും അതിനും മാമാങ്കത്തിനെന്നപോലെതന്നെ തിരുനാവായയ്ക്കു വരുവാൻ ലോകർക്കു നീട്ടു (തിട്ടൂരം) അയയ്ക്കുകയും സാമൂതിരി ഘോഷയാത്രയായി ആ സ്ഥലത്തു വാകയൂരിൽ എത്തി മണിത്തറമേൽ പെരുനില നില്ക്കുകയും ചെയ്യേണ്ടിയിരുന്നു. ആ പ്രാരംഭോത്സവം നടത്തിയതിനുമേൽ തമ്പുരാൻ വർഷക്കാലം പൊന്നാനിക്കോവിലകത്തു കഴിച്ചുകൂട്ടുകയും അടുത്ത കൊല്ലം വൃശ്ചികമാസത്തിൽ മാമാങ്കത്തിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. മകരമാസത്തിലെ പൂയത്തിൽ മാമാങ്കം ആരംഭിച്ചു. ആദ്യത്തെ ദിവസം പകൽ തിരിഞ്ഞു് ഏഴടിയായപ്പോൾ തിരുവാഭരണങ്ങൾ ചാർത്തി ഘോഷയാത്രയായിപ്പോയി തിരുനാവാത്തേവരെ തൊഴുതു് അസ്തമിക്കുമ്പോഴേക്കു വാകയൂർക്കോവിലകത്തു തിരിയെ എത്തി. തൈപ്പൂയത്തിൻനാളും മാമാങ്കത്തിന്റെ ഒടുവിലത്തെ നാലു ദിവസവും മാത്രമേ പെരുനില നില്ക്കേണ്ടതുള്ളു. ഉത്രട്ടാതിനാൾ കഴിഞ്ഞതിനുശേഷം “പൊന്നണിഞ്ഞാനക്കഴുത്തിലുള്ള” ഘോഷയാത്ര ആരംഭിക്കുകയും അതു് ഏഴു ദിവസത്തേയ്ക്കു തുടരുകയും ചെയ്തു. ആ ഘട്ടത്തിലാണു് വള്ളുവനാട്ടിലെ “ചാവേറുകാർ” സാമൂതിരിയെ വെട്ടിക്കൊല്ലുവാൻ വരുന്നതു്. ഒന്നാമത്തെ ദിവസം തത്സംബന്ധമായി നടന്ന സംഭവത്തെപ്പറ്റി കവി ഇങ്ങനെ ഗാനം ചെയ്യുന്നു.
“ആസ്ഥയാ മുന്നമേയുള്ള പരിഭവം
ചീർത്തെഴും വള്ളുവക്കോനാതിരി നൃപേ
ന്ദ്രോത്തമൻതൻ നിയോഗേന നടേത്തന്നെ
വന്നു മരിക്കുമാറുണ്ടഹോ, ചാവേറാ
യന്നുമൊരൻപതുപേർ വന്നതിശയം.
നിന്നുപിണങ്ങിപ്പരാക്രമശക്തിക
ളൊന്നൊഴിയാതെ കാട്ടുന്നവർതമ്മെയും
കൊന്നുടനങ്ങു വീര്യാമരമന്ദിരം
തന്നിൽസ്സുഖിച്ചിരിക്കെന്നയച്ചാദരാൽ
നിർണ്ണയത്തിനു നിലപ്പടഹങ്ങളെ
വിണ്ണിലും കൂടെയങ്ങൊച്ച പൊങ്ങുംവണ്ണം
നന്നായ് മുഴക്കിച്ചിരുന്നരുളീടിന
മന്നവൻ … … …”
പുണർതം മുതൽ നാലു ദിവസങ്ങൾ പൂർവ്വാചാരമനുസരിച്ചു സാമൂതിരി നിലപാടുനിന്നു. മകത്തിൻനാൾ ഉദയത്തിനു മുൻപും നാലുചാവേറുകാർ മുൻപിലത്തെപ്പോലെ വെട്ടിമരിച്ചു. തമ്പുരാന്റെ ആനപ്പുറത്തുള്ള എഴുന്നള്ളത്തു കവി ഏറ്റവും മനോഹരമായി ചിത്രീകരിക്കുന്നു.
“മണ്ടുന്നിതോരോ ജനങ്ങൾ മുന്നിൽച്ചെന്നു
കണ്ടുകരേറിത്തിരിഞ്ഞുനിന്നീടുവാൻ.
കുന്തങ്ങളൂന്നിക്കുതിച്ചു പാഞ്ഞെത്തുന്നു
കുന്തിച്ചുനിന്നുറയാഞ്ഞിഴിഞ്ഞീടുന്നു
ചന്തമായഭ്യാസികൾ തുടർന്നെത്തുന്നു
സന്ധികൾ വിട്ടു രക്ഷിച്ചുനിന്നീടുന്നു
പൂന്തേന്മൊഴികളുഴറിയെത്തീടുന്നു
പന്തിടയും കുളുർകൊങ്കകൾ ചീർക്കുന്നു
സന്തതിജാതികളെക്കൊണ്ടുഴറുന്നു
സംഭ്രമിച്ചങ്ങവയമ്പരന്നീടുന്നു
………
ബന്ധുക്കളോടു പിരിഞ്ഞുഴന്നീടുന്നു
ബന്ധമില്ലാത്തവർ തമ്മിലൊന്നിക്കുന്നു
വൻപടഹങ്ങൾ മുഴങ്ങിമിന്നീടുന്നു
വൻഭീ മുഴുത്തകതാർ മറുകീടുന്നു
കുംഭികളെല്ലാം വെരിണ്ടുഴറീടുന്നു
കുംഭസ്തനികളെപ്പിന്നിലാക്കീടുന്നു
………
മന്ത്രികളെങ്ങും നടന്നു ഭരിക്കുന്നു
പൂന്തുറേശൻ പരക്കെക്കടാക്ഷിക്കുന്നു
പുഞ്ചിരിപൂണ്ടഭയം കൊടുത്തീടുന്നു
ചെഞ്ചമ്മേ സർവരും കണ്ടുകൊണ്ടാടുന്നു”
എന്നിങ്ങനെയാണു് ആ വർണ്ണനയുടെ ഗതി. ചതുർത്ഥ ഖണ്ഡത്തിൽ കവി വിവരിക്കുന്നതു് ഈ മാമാങ്കത്തേയാണു്.
മാമാങ്കം കർക്കടകവ്യാഴത്തിലോ ചിങ്ങവ്യാഴത്തിലോ ആഘോഷിക്കേണ്ടതു് എന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടായിരുന്നാലും തന്റെ ചില പൂർവ്വന്മാർ രണ്ടു പക്ഷവും സ്വീകരിച്ചു രണ്ടു കൊല്ലവും അടുപ്പിച്ചുതന്നെ ആ ഉത്സവം നടത്തിയിരുന്നതിനാലും ഭരണിതിരുനാളും ആ ആചാരത്തെത്തന്നെയനുസരിച്ചു് 870-ലും ഒരു മാമാങ്കം ആഘോഷിച്ചു. ആ ആഘോഷത്തെയാണു് ഷഷ്ഠഖണ്ഡത്തിൽ പ്രതിപാദിക്കുന്നതു്. തമ്പുരാന്റെ പത്നിയായ കൊടിക്കുന്നത്തു കിഴക്കേ വീട്ടിൽ ‘ഉണിശ്രീദേവി’ (ഉണിച്ചിരുത)യുടെ സൗന്ദര്യാദി വിവിധസിദ്ധികളെ കവി ശക്തിപ്രസാദം എന്ന പഞ്ചമഖണ്ഡത്തിൽ വർണ്ണിക്കുന്നു. സ്വർഗ്ഗസ്ത്രീകൾ വിമാനസ്ഥകളായി 869-ലെ മാമാങ്കം കണ്ടുകൊണ്ടിരുന്നപ്പോൾ “ധന്യശീലാംഗിദയാവതി നിത്യസൌജന്യാലയാ സർവ്വലോകൈകമോഹിനി” എന്നും മറ്റും കവി പുകഴ്ത്തുന്ന—ആ സുന്ദരിയെ നോക്കി അസൂയയും ഖേദവുംകൊണ്ടു് വിവശരായി സരസ്വതീദേവിയോടു സങ്കടമുണർത്തിച്ചു.
“മന്നവൻതൻ മനോവല്ലഭയായ് മഹീ
മണ്ഡലലക്ഷ്മിയെയങ്ങു കണ്ടീലയോ?
സുന്ദരിമാർകുലമൌലിമാണിക്യമാ
യുന്നതകാന്തിപുരങ്ങൾ വളർന്നതി
സുന്ദരി കണ്ടിക്കരിംകുഴലാളര
വിന്ദശരദമൃതാംശുരമ്യാനനാ
കന്നൽക്കയൽമിഴിയാൾ കമലാക്ഷി നൽ
ക്കർണ്ണികാതുല്യലളിതനാസോന്നതാ
………
മന്മഥന്നാറാമതൻപെഴുമമ്പുട
നുന്മിഷിച്ചുള്ളപോലെ വിളങ്ങീടിനാൾ”
എന്നും ആ യുവതി തങ്ങളെയെല്ലാം സൌന്ദര്യാതിശയം കൊണ്ടു ജയിച്ചിരിക്കുന്നു എന്നും
ഭദ്രേ, നിരൂപിക്ക നാരികളെത്തെളി
ഞ്ഞിത്രയെല്ലാം ശ്രമിച്ചാക്കിത്തുടങ്ങിയാൽ
മുട്ടുപാടൊന്നൊഴിഞ്ഞെന്തു ചൊല്ലുന്നതി
പ്പൊട്ടികൾക്കാശ്രയം മറ്റാരുമില്ലല്ലോ.
ഭവതി തവ രമണനൊടിതരുതിനിയൊരിക്കലെ
ന്നവസരമറിഞ്ഞുണർത്തിക്കവേണം ശുഭേ!”
എന്നുമായിരുന്നു അവരുടെ നിവേദനം. അതിനു ദേവി ശക്തി പൂജാനിരതനാണു് തമ്പുരാനെന്നും തന്നിമിത്തം അദ്ദേഹത്തിനു സർവ്വാഭീഷ്ടങ്ങളും സിദ്ധിക്കുന്നുവെന്നും “മാനവേന്ദ്രപ്രിയേയം തരുണീമണി മാനുഷിയല്ലഖിലേശ്വരിതാനല്ലോ” എന്നുമുള്ള മറുപടികൊണ്ടു് അവരെ സമാശ്വസിപ്പിച്ചു.
നെടുവിരിപ്പുസ്വരൂപത്തിലെ നാലു ഇളമുറത്തമ്പുരാക്കന്മാർക്കും മാമാങ്കം സംബന്ധിച്ചു മാമൂലനുസരിച്ചുള്ള ചില ചുമതലകൾ നിർവ്വഹിക്കേണ്ടതുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. അവർക്കു യഥാക്രമം ഏറാൾപ്പാടെന്നം, മൂന്നാർപ്പാടെന്നും, എടത്രാൾപ്പാടെന്നും, നെടുത്രാൾപ്പാടെന്നും സ്ഥാനപ്പേരുകളുണ്ടു്. അക്കാലത്തെ ആ ഇളമുറക്കാർ “ധാതൃമുകുന്ദശിവാർക്കർക്ഷജർ” അതായതു രോഹണി, തിരുവോണം, തിരുവാതിര, അത്തം എന്നീ നക്ഷത്രങ്ങളിലാണു് ജനിച്ചതു് എന്നും അവരിൽ നാലാമൻ “ബോധം തെളിഞ്ഞ വൈയാകരണോത്തമ”നും സാധു സന്ന്യസ്തസങ്കല്പനും തപോധനനുമായിരുന്നു എന്നും കവി നമ്മെ അറിയിക്കുന്നു.
“കുറവു കൂടാതെകണ്ടുലകിൽ വളർന്നെഴും
യശസാ വിബുധേന്ദ്രനഗരാദികളെയും
വിശദാകാരമാക്കിച്ചമച്ചിതനുദിനം.
സുരഭി വളർന്നെഴും സുരപാദപംപോലെ,
സുരഭിതന്നെപ്പോലെ, സകല പ്രജകൾക്കും
തനയന്മാരെത്താതൻ മനസാ ദിനമനു
തനിയേ ലാളിച്ചഭിലാഷങ്ങൾ നല്കുംവണ്ണം
സകലകാമ്യാർത്ഥങ്ങളഖിലകാലം നല്കി
സ്സുഖമേ പരിപാലിച്ചരുളുന്നതുകാലം”
എന്ന വരികളോടുകൂടി പ്രസ്തുത കാവ്യത്തിന്റെ ആദർശഗ്രന്ഥം ഇടയ്ക്കുവച്ചു മുറിഞ്ഞുപോയിരിക്കുന്നു.
മാമാങ്കോൽപത്തി മുതലായി അപൂർവ്വം ചില കൃതികൾ മാത്രമേ ദേശചരിതസംബന്ധമായി മലയാളഭാഷയിൽ കാണ്മാനുള്ളു എങ്കിലും അവ നമുക്കു് ആ വിഷയത്തിൽ വിതരണം ചെയ്യുന്ന വിജ്ഞാനം അല്പമൊന്നുമല്ല. അത്തരത്തിലുള്ള കൃതികൾ രചിച്ച പണ്ഡിതന്മാർ അവാസ്തവപ്രസ്താവനയിൽ അശേഷം ഔത്സുക്യം പ്രദർശിപ്പിക്കുന്നില്ല എന്നുള്ളതു ചാരിതാർത്ഥ്യജനകമാകുന്നു. മാമാങ്കോദ്ധരണത്തിലെ മാമാങ്കോത്സവം വർണ്ണിച്ചിരിക്കുന്നതിൽ കവിക്കു കാല്പനികദൃഷ്ട്യാ ഒഴിച്ചുവയ്ക്കുവാൻ നിവൃത്തിയില്ലാത്ത അതിശയോക്ത്യംശം തള്ളിയാൽ അവശേഷിക്കുന്നതു കോഴിക്കോട്ടു ഗ്രന്ഥവരി മുതലായ രേഖകളിൽ കാണുന്നതുപോലെയുള്ള വിശ്വസനീയമായ ഭൂതാർത്ഥകഥനമാണു്. കവിതയിൽ ‘സാധ്വസന്മാരായ’ ‘തപസാംവരന്മാർ,’ ‘ഭൃഗ്വരൻ,’ ‘മഹൽസ്രുവം’, ‘സ്വസാത്മജൻ’ തുടങ്ങിയ ചില അപശബ്ദങ്ങൾ കാണ്മാനുണ്ടെങ്കിലും അതിന്റെ ശൈലി ധാരാവാഹിയും പ്രസന്നമധുരവുമായി പ്രണേതാവിന്റെ ഹസ്തലാഘവത്തേയും നിരീക്ഷണ പാടവത്തേയും പ്രഖ്യാപനം ചെയ്യുന്നു. ഒൻപതാം ശതകത്തിലെ കേരളചരിത്രത്തിനു പൊതുവേയും നെടിവിരിപ്പുസ്വരൂപത്തിന്റെ ചരിത്രത്തിനു പ്രത്യേകമായും ഗവേഷകന്മാർക്കു് ഇതിനെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കാവുന്നതാണു്.
35.16രണ്ടു ചാവേറുപാട്ടുകൾ
കണ്ടർമേനോൻ പാട്ടു്
വള്ളുവനാട്ടിലെ ചാവേറുകാർക്കു് മാമാങ്കോത്സവവുമായുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി മാമാങ്കോദ്ധരണത്തെപ്പറ്റിയുള്ള പ്രസ്താവനയിൽ ഞാൻ സൂചിപ്പിച്ചുവല്ലോ. 858-ൽ നടന്ന മാമാങ്കത്തിൽ തിരുനാവായ്ക്കു പോയി സാമൂതിരിയുടെ ഭടന്മാരോടു് പൊരുതി വീരസ്വർഗ്ഗം പ്രാപിച്ച വട്ടൊണ്ണെവീട്ടിലെ കണ്ടർമേനോന്റെയും ആ ദേശാഭിമാനിയുടെ പുത്രൻ ഇത്താപ്പുവിന്റെയും ചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഒരു കിളിപ്പാട്ടു് കണ്ടുകിട്ടീട്ടുണ്ടു്. രണ്ടു ഖണ്ഡങ്ങളിൽ കേകാവൃത്തത്തിൽ വിരചിതമായ ഈ കൃതിക്കു രചനാസൗഷ്ഠവം തുലോം വിരളമാണെങ്കിലും വടക്കൻപാട്ടുകളിലെന്നപോലെ ഇതിലും വീരകരുണാദിരസങ്ങൾ സമുജ്ജ്വലമായി പരിസ്ഫുരിക്കുന്നു. വള്ളുവനാട്ടുകാരനായ ഒരു നായരായിരിക്കാം ഇതിന്റെ പ്രണേതാവു്. കവിത ഇങ്ങനെ ആരംഭിക്കുന്നു.
“വാളിന്മേൽ ചുവപ്പുമായ് തിരിച്ചു ഭഗവതി
ആർങ്ങോട്ടുസ്വരൂപത്തിൽ വട്ടൊണ്ണെവീടു വാഴും
പടിഞ്ഞാറ്റയിലും കിടക്കും കണ്ടർമേനോൻതൻ
കട്ടിന്റെ തലയ്ക്കലും ചെന്നതാ ഇരിയ്ക്കുന്നു.
മാമാങ്കം കാണാൻ പോണമെന്നതു ദരിശനം
ഞെട്ടിയങ്ങുണരുന്നു വട്ടോണ്ണെ കണ്ടർമേനോൻ”
തിരുമാന്ധാംകുന്നിലെ ഭഗവതി കണ്ടർമേനോനോടു മാമാങ്കത്തിനു പോകണമെന്നു സ്വപ്നത്തിൽ ആജ്ഞാപിക്കുക നിമിത്തം ആ യോദ്ധാവു പതിവിനുമുൻപു് ഉണരുന്നു. അതിന്റെ കാരണം മാതാവു ചോദിക്കുകയും “തിരുമാന്ധാംകുന്നിലമ്മ എന്നെയും ചതിച്ചമ്മേ, മാമാങ്കം കാണാൻ പോണമെന്നതാദരിശനം” എന്ന മകന്റെ വാക്കു കേട്ടു് “അഞ്ചാറു പെറ്റിട്ടിനി നീയല്ലേയെനിക്കുള്ളു, നീയതു പോയാലുണ്ണീ മകനേ കണ്ടരായോ ഓരാണ്ടു ശേഷക്രിയ കഴിപ്പാനെനിക്കാര്?” എന്നു വ്യസനാക്രാന്തയായി വീണ്ടും ഒരു പ്രശ്നം ഉന്നയിക്കുകയും ചെയ്യുന്നു. അതിനു മേനോൻ താൻ ഉടൻതന്നെ തിരുനെല്ലിക്കു പോയി അമ്മയുടെ പിണ്ഡംവെച്ചിട്ടു പിന്നീടു മാമാങ്കത്തിനു പോയ്ക്കൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. അതായിരിക്കാം ആറങ്ങോട്ടു ചാവേറുകാരുടെ കാര്യപരിപാടി. ആയിരം (പണം?) വീതംരണ്ടു കിഴിയായി കെട്ടി ഒന്നു് അമ്മയ്ക്കു കൊടുത്തു മറ്റേതുംകൊണ്ടു ഭാര്യ താമസിക്കുന്ന പുതുപ്പറമ്പു വീട്ടിൽ ചെന്നു മറ്റേക്കിഴി അവിടെ സമർപ്പിക്കവേ, മകൻ ഇത്താപ്പു അച്ഛന്റെ സ്വപ്നവാർത്തയറിഞ്ഞു “ഞാനുമേ കൂടിപ്പോരുമച്ഛാ മാമാങ്കം കാണ്മാൻ” എന്നു പറയുന്നു. അച്ഛൻ മകനെ ആ സാഹസത്തിൽനിന്നു വിരമിപ്പിക്കുവാൻ ആകുന്നതും ഉപദേശിക്കുന്നുവെങ്കിലും തത്സംബന്ധമായുള്ള ഉദ്യമം ഫലിക്കുന്നില്ല.
“നീയതു പോരേണ്ടുണ്ണീ മകനേ! ഇത്താപ്പുവേ!
മരിപ്പാൻ വിധി പോരാ; ബാലകനല്ലോ നീയും.
കോണകമെടുത്തങ്ങു ഉടുത്തു വളർന്നെന്നെ
ക്കാണിനേരവും പിരിയാതെകണ്ടിത്രനാളും
നടന്ന നിന്നെക്കൊണ്ടുപോയിക്കൊല്ലിക്കുന്നതിൽ
മടിയുണ്ടെനിക്കെന്നതറിയാം നിനക്കുള്ളിൽ.
കൃപയുണ്ടെങ്കിൽപ്പോയി മാതാവെ രക്ഷിക്ക നീ”
എന്ന കണ്ടരുടെ വാക്കിനു്
“ഉണ്ട ചോറ്റിനുമുൻപിൽ വേല ചെയ്കിലേ നല്ലൂ.
നിങ്ങൾതൻ പദത്താണു്, കൂടിയ സഭയാണു്,
അരിയ തിരുമാന്ധാംകുന്നെഴുമമ്മയാണു്,
പോകയില്ലൊരിക്കിലും നിങ്ങളെപ്പിരിഞ്ഞു ഞാൻ,
പോകുകിൽപ്പരലോകം ചേരുവൻ മുൻപിൽത്തന്നെ”
എന്നു മകൻ ഉചിതമായി പ്രത്യുത്തരം നല്കുന്നു. ഇത്താപ്പുവിന്റെ അമ്മ ഒരു വീരമാതാവിനു യോജിച്ച വിധത്തിൽ മകന്റെ പക്ഷത്തിൽ ചേരുന്നു.
അഞ്ചാറു പെറ്റിട്ടുണ്ണീ നീയല്ലേ എനിക്കുള്ളൂ?
എഴുതാനാക്കി നിന്നെപ്പയറ്റിനാക്കി നിന്നെ.
മച്ചിവാക്കിനെപ്പോലെ പറയുന്നു ഞാനെടോ
മുൻപിൽ നീ മരിക്കേണം … … …
വഴിയേ മരിക്കേണം വട്ടൊണ്ണെ കണ്ടർമേനോൻ”
എന്നാണു് ആ സ്ത്രീരത്നത്തിന്റെ അനുശാസനം. അതിനുമേൽ അച്ഛനും മകനുംകൂടി തിരുനെല്ലിയിൽ ചെന്നു് അവരവരുടെ പെറ്റമ്മമാരുടെ പിണ്ഡംവച്ചു തിരികെപ്പോന്നു വേണ്ട അനുയായികളെ കൂട്ടിക്കൊണ്ടു തിരുനാവായ്ക്കു പോകുകയും അവിടെ മേനോൻ തന്റെ ഗുരുനാഥനായ വെള്ളച്ചാത്തിരരെ നമസ്കരിച്ചു് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു.
അനന്തരമുള്ള കഥ കവി ദ്വിതീയഖണ്ഡത്തിൽ വിവരിക്കുന്നു. രാത്രിയിൽ അങ്കത്തിനായി പാഞ്ഞുകയറിയ കണ്ടർ മേനോനോടു സാമൂതിരിയുടെ ഭടന്മാർ ആരെന്നു ചോദിച്ചപ്പോൾ ആ യോദ്ധാവു് ഇങ്ങനെയാണു് മറുപടി പറയുന്നതു്.
“ആരെന്നു ചോദിച്ചപ്പോൾപ്പറഞ്ഞു കണ്ടർമേനോൻ
വിരവിൽത്തിരുമാന്ധാംകുന്നെഴുമമ്മതന്റെ
നാമവും സ്വരൂപവും മൊഴിയും വഴികളും.
ചൊവ്വരക്കൂറ്റിൽ മികവുള്ള ചേവകർ ഞങ്ങൾ
ആർങ്ങോട്ടുസ്വരൂപത്തിൽ വട്ടൊണ്ണെവീടു വാഴും
കണ്ടെരെന്നാണു നാമമെനിക്കുമൊക്കെത്തന്നെ.
ഉണ്ടല്ലോ പതിനേഴു ചേവകരറിഞ്ഞാലും
ഞങ്ങളെസ്സമ്മതിച്ചു നില്ക്കണം നിലപാടും.
അല്ലായ്കിൽച്ചോരയിലും പിണ്ഡത്തിന്മേലും നിന്നു
കഴിയും നിലപാടുവേലയെന്നറിഞ്ഞാലും.”
പിന്നീടു ഇരുകൂട്ടരും തമ്മിൽ ഘോരമായ യുദ്ധം തുടങ്ങി; പലരും മരിച്ചു.
“ചങ്ങാതി പതിനേഴാളും മരിച്ചപ്രാകാരം
അക്കരുമന കണ്ടു ഇത്താപ്പു മകൻതാനും
കൂട്ടത്തിൽച്ചാടി മൂന്നു കൊലയും കഴിച്ചവൻ
നാലാമതൊരുത്തനെ വെട്ടുവാനടുത്തപ്പോൾ
നാളത്തിൽക്കൂത്തുകൊണ്ടു ചെക്കനുമതുനേരം
പാവമേയെന്നു ചൊല്ലിക്കണ്ടർമേനവൻതാനും
പരിചതന്നിൽക്കോരി മാറത്തണച്ചുടൻ
തഴുകിനില്ക്കുന്നേരം തളർച്ച തീർന്നു ചെക്കൻ
കുതിച്ചു ചാടീടിനാൻ … … …
മാളികേലകംപുക്കു വെട്ടിനാനതുനേരം”
അതു കണ്ടു മാടപ്പുറത്തു് ഉണ്ണിരാമൻ എന്ന സാമൂതിരിയുടെ ഭടൻ ഇത്താപ്പുവിനെ വാൾ കൊണ്ടു വെട്ടിക്കൊന്നു. ഉടനേ കണ്ടർ മേനോൻ കൂട്ടത്തിൽ ചാടി “കരിമ്പുപോലെ വെട്ടിമുറിച്ചു ഒക്കെത്തന്നെ.” ഒടുവിൽ തന്റെ മരണദിവസം സമാഗതമായി എന്നു് ആ വീരൻ ഓർത്തു, അതു് 858-ആമാണ്ടു മകരം 28-ആംനു “പൂർവ്വപക്ഷവും നല്ല ദ്വാദശി തിരുവോണം അസ്തമിച്ചു പതിനെട്ടു നാഴിക കഴിഞ്ഞിട്ടു് ഉദയത്തിനു മുൻപേ മരിക്കാനെനിക്കു സത്യം” എന്നു ജ്യോത്സ്യവിധി ഉണ്ടായിരുന്നുവത്രേ. അപ്പോഴേയ്ക്കും ചേറ്റായെപ്പണിക്കർ എന്നൊരു ഭടൻ സ്നേഹം ഭാവിച്ചു് അടുത്തുകൂടി. അയാൾ കണ്ടരെ ചതിച്ച് ഇടയിൽ വെട്ടുകയും മേനോൻ മുട്ടുകുത്തി വീഴുകയും ചെയ്തു. എങ്കിലും കണ്ടർ ആ ദ്രോഹിയെ വീണ നിലയിൽ കിടന്നുകൊണ്ടു് ഒന്നു ചവിട്ടാതെ വിട്ടില്ല. ചവിട്ടുകൊണ്ടു പണിക്കരും വെട്ടുകൊണ്ടു മേനോനും മരിച്ചു. ഇത്രയുമാണു് ഇതിവൃത്തം. രചന മോശമെങ്കിലും ചാവേറുകാരുടെ ആചാരപദ്ധതിയേയും പരാക്രമ പ്രഭാവത്തേയും സ്പഷ്ടമായി പ്രദർശിപ്പിക്കുന്ന ഈ കൃതിക്കും സാഹിത്യചരിത്രത്തിന്റെ കോണിൽ ഒരു സ്ഥാനം നല്കുന്നതിൽ അനുവാചകർ പരിഭവിക്കയില്ലെന്നു ഞാൻ വിശ്വസിക്കുന്നു.
35.17രാമച്ചപ്പണിക്കർ പാട്ടു്
ഇതു കിളിപ്പാട്ടായി കേകാവൃത്തത്തിൽ ഏതോ ഒരു കവി നിർമ്മിച്ചിട്ടുള്ളതും “മല്ലികപ്പൊയ്കതോറും മാളവി പാടിവരുന്ന” ഒരു പൈങ്കിളിക്കിടാവിനെക്കൊണ്ടു കവി ഗാനം ചെയ്യിക്കുന്നതുമാണു്.
“മലനാടെങ്ങും പുകഴ്കൊണ്ടെഴും ചന്തിരത്തിൽ
വമിശം [8] പെരുത്തീടും കൊച്ചയ്യപ്പണിക്കർതാൻ
മാമാങ്കത്തുന്നാൾ ചെന്നു വാകയൂരകംപുക്കു
മരിപ്പൂവെന്നു കല്പിച്ചുടനേ പുറപ്പെട്ടു
മന്നരിൽമഹീപതിയെന്നുള്ളൊരഭിമാന
മേറിടും രണ്ടാം നല്ല വള്ളുവർകോനെക്കണ്ടു
മടക്കിത്തൊഴുതപ്പോളെന്തു നീ വന്നുവെന്നു
മകത്തിൻ മൂന്നാം പക്കം മുൻപിലേ പൂയത്തുന്നാൾ
മാളോകർ കാണുന്നേരം കുന്നലക്കോനാതിരി
മറ്റത്തിലെഴുന്നള്ളിനിന്നരുളുന്നനേരം
മകരം രാശികൊണ്ടങ്ങണഞ്ഞു വാകയൂരേ
നിലയ്ക്കൽപ്പുക്കു വെട്ടിമരിപ്പാനടിയന്നു
മനസ്സുണ്ടതിനെയിങ്ങുണർത്തിക്കേണമെന്നു
മനസാ വാചാ വിടകൊണ്ടു മറ്റൊന്നിനല്ല.
മരിക്കാം നെടുവിരിപ്പിങ്ങു വന്നിടുംകാലം
മരവും വീടും പെണ്ണും പിള്ളയുമിവയെല്ലാം
മടികൂടാതെ വന്നു കളഞ്ഞീടുന്നനേരം
മനസാ മരിക്കെന്നിയൊന്നു വേണ്ടീലതാനും.
മന്നനും തെളിഞ്ഞിതു; കൊച്ചയ്യപ്പണിക്കരും
മരണംകൊണ്ടു പിശകീടുന്ന വിശേഷങ്ങൾ
മായമെന്നിയേ കേട്ടു രാമച്ചപ്പണിക്കരും
മാളെന്നു കത്തുമഗ്നി വീണുതന്നുദരത്തിൽ
മാപാപി! ചതിച്ചായോ ഞാനിരിക്കവേ നീയും?
മാറത്തു കയ്യുംവച്ചു കിതച്ചുനില്ക്കുന്നേരം
മാരിനീരെന്നപോലെ കണ്ണുനീർ തിടുതിടെ
മാറത്തു വീഴുന്നു തൻതമ്പിയെ നിരൂപിച്ചു.
മാറടിച്ചിവൻ പോയിച്ചാകുമെന്നോർത്തപ്പോഴേ
മരിക്കുന്നതു ഞാനെന്നുറച്ചു പുറപ്പെട്ടു;
മദിച്ച കുലയാനത്തലവൻ പോകുംപോലെ.
മണ്ടിക്കൊണ്ടിതു കോയിലകത്തു പുക്കു തെക്കേ
മച്ചിലുമ്മറത്തീന്നു തൊഴുതു രാജാവിനെ.
മണ്ടിക്കൊണ്ടവിടേന്നു വരുന്നൂ പണിക്കരു്
മന്നവപാണ്ടിൽ കുപ്പമാട്ടിന്നു വിടകൊണ്ടു
മാനിച്ചിട്ടനുജനെ വിളിച്ചുകൊണ്ടു മെല്ലെ
മരുക്കിവച്ചുകൊണ്ടു ചൊല്ലി നീയല്ലയിപ്പോൾ.
മരിക്കുന്നതുമിനി ഞാനെന്നങ്ങറിഞ്ഞാലും.
മറുത്തനേരം തമ്പി ചൊല്ലി തന്നണ്ണനോടു
മരിക്കുന്നതു ഞാനെന്നങ്ങുമുള്ളോരു വാർത്ത
മന്നിലെങ്ങുമേ നീളെ നടന്നൂവതിൻശേഷം
മരിച്ചീടാതെ ഞാനങ്ങടങ്ങിയിരിക്കുമ്പോൾ
മടവാർ വേതിയരും ബാലരും തരുണരും
മറ്റുള്ള മഹാജനമൊക്കെയുമെന്നെക്കൊണ്ടു
മന്ദിച്ചു പറഞ്ഞവർ കൈകൊട്ടിച്ചിരിച്ചീടും;
മന്ദിച്ചീടുകയില്ല നിന്നെക്കൊണ്ടിതിന്നു ഞാൻ.
മരിച്ചാൽത്തീരും കുറ്റം; നീയിപ്പോൾ മരിക്കുമ്പോൾ
മടിഞ്ഞുകൊണ്ടു കുത്തിയിരുന്നു കരഞ്ഞു ഞാൻ
മാലോകർ കാണുന്നേരം ശേഷവും ചുറ്റിത്താക്കോൽ
മലർത്തിപ്പിടിച്ചു ഞാൻ കണ്ണുനീർ കാട്ടുന്നേരം
മണവുമെനിക്കില്ല; ഗുണവും നിനക്കില്ല;
മതി നീ പ്രതിജ്ഞ കൈപ്പിടി,ച്ചതയച്ചീടു:
മലസ്സിൽ വ്യസനംപൂണ്ടയച്ചൂവനുജനും
മരിപ്പാനയച്ചതും മരിപ്പാൻ പോകുന്നതും
അമ്മമ്മായിരുവരും നന്നെന്നു മഹാലോകർ
മാർഗ്ഗമായ്പ്പറയുന്നൂ പകലും പാതിരായ്ക്കും.
മരിപ്പാനായിക്കൊണ്ടു രാമച്ചപ്പണിക്കരും
മന്ദസ്മിതവുംചെയ്തു വന്നിച്ചു നിന്നനേരം
മന്നവനരുൾചെയ്തു പണിക്കർതന്നോടു പോയ്
മരിച്ചീടുകവേണ്ടാ വെറുതേതന്നെയല്ലോ”
എന്നിങ്ങനെ ജ്യേഷ്ഠൻ രാമച്ചപ്പണിക്കരും അനുജൻ കൊച്ചയ്യപ്പണിക്കരും തമ്മിൽ വാദിക്കുകയും ഒടുവിൽ ജ്യേഷ്ഠൻതന്നെ മാമാങ്കത്തിനു വള്ളുവക്കോനാതിരിയുടെ അനുമതിയോടുകൂടി തിരിക്കുകയും ചെയ്യുന്നു. 751-ൽ നടന്ന ഒരു മാമാങ്കത്തെപ്പറ്റി ഗ്രന്ഥത്തിൽ കാണുന്ന പ്രസ്താവന ശരിയാണെങ്കിൽ ഈ പാട്ടിന്റെ നിർമ്മിതി പക്ഷേ എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണെന്നു വിചാരിക്കുവാനും ന്യായമുണ്ടു്. കവിത സമ്പൂർണ്ണമായി ലഭിച്ചിട്ടില്ല.
35.18രാമായണം പാന
രാമായണം മുഴുവൻ പാനയായി ഒരു വിശിഷ്ടകവി ഈ ശതകത്തിൽ രചിച്ചിട്ടുണ്ടു്. അദ്ദേഹം ഏതു ദേശക്കാരനായിരുന്നുവെന്നറിയുന്നില്ല. വളരെ മനോഹരമാണു് കവിത. ചമ്പുക്കളിലെ ആശ്ചര്യകരമായ ഉല്ലേഖധോരണി അതിലും അവിച്ഛിന്നധാരമായി കാണാം. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
1 ജടായുവിന്റെ വരവു കണ്ടു സാരഥി രാവണനോടു പറയുന്നതു്.
“കണ്ടാലെത്രയും പേടിയാകുന്നൊരു
പക്ഷിരാജൻ വരുന്നതു കണ്ടാലും.
വാരിരാശിയിൽത്തന്നെ കിടന്നൊരു
മൈനാകം പോന്നു വന്നീടുകല്ലല്ലീ?
പത്മനാഭനെത്തന്നെച്ചുമന്നീടും
പക്ഷിരാജൻതാൻ വന്നീടുകല്ലല്ലീ?
നമ്മുടെ കുലനാശത്തിനായൊരു
ധൂമകേതുവുദിച്ചീടുകല്ലല്ലീ?
വൻപുകോലുമിപ്പക്ഷിരാജൻതന്നെ
ക്കണ്ണുകാണുകിൽപ്പേടിയാകും ദൃഢം.
കത്തിടുന്നോരു ചെങ്കനൽക്കട്ടയ്ക്കും
ചെമ്പരുത്തിപ്പുതുപ്രസൂനത്തിനും
കാന്തികോലുന്ന വിദ്രുമക്കല്ലിനു
മിത്രതന്നെ ചുവപ്പില്ല നിർണ്ണയം.
കൊക്കു കണ്ടാലും പിന്നെബ്ഭയങ്കരം
കൊത്തുമ്പോഴേ മരിച്ചീടുമേവനും.
ചിത്രം ചിത്രം നിരൂപിക്കുമ്പോഴിതു
വജ്രംകൊണ്ടു ചമച്ചീടുകല്ലല്ലീ?
വീരലക്ഷ്മിക്കിരിപ്പാൻ ചമച്ചോരു
വാരുലാവും മണിയറതന്നുടെ
സാരമായ മണിത്തൂന്നുകൊണ്ടോയി
ക്കണ്ഠനാളം ചമച്ചൂ ചതുർമ്മുഖൻ?”
2 സീതയുടെ അഗ്നിപ്രവേശം:
“അന്നപ്പേടയരവിന്ദപ്പൊയ്കയി
ലൻപിനോടു ചാടീടുന്നതുപോലെ
അതിഘോരമായി ജ്വലിച്ചീടുന്നൊ
രഗ്നിയിൽപ്പത്മപത്രാക്ഷി ചാടിനാൾ.
………
ദിക് തരുണികൾക്കു മുഖം മങ്ങീതു;
പത്തു ദിക്കും ഭയത്താൽ വിറച്ചിതു;
പത്മനാഭനുണർന്നൊന്നു നോക്കീതു;
പത്മബാണാരി വിസ്മയപ്പെട്ടിതു;
പവമാനനും മെല്ലെയടങ്ങീതു;
സർപ്പരാജനുമൊന്നു വിഷാദിച്ചു;
അർക്കരശ്മിയും മങ്ങീ തുലോമപ്പോ
ളസ്തമിച്ചെന്നപോലെ ചമഞ്ഞിതു;
ആദിത്യാശ്വങ്ങളും ക്ഷണം നിന്നിതു;
അരവിന്ദങ്ങളും കൂമ്പിയന്നേരം.
………
പ്രളയാഗ്നിയെപ്പോലെ കത്തിക്കാളി
ജ്വലിച്ചീടുന്ന പാവകദേവനും
അതിശീതളനായിച്ചമഞ്ഞിതു;
കുളിർകൊണ്ടു സഹിച്ചില്ലങ്ങെല്ലാർക്കും.
കുളിർത്തോരു മലർത്തെന്നലും വീയി;
കനൽക്കട്ടയും പൊട്ടിത്തെറിച്ചിതു.
ചെമ്പരുത്തിപ്പൂവുപോലെയും ചെമ്പക
പ്പൂവുപോലെയും പൊന്നിൻചെന്താമര
പ്പൂവുപോലെയുമെങ്ങും ചമഞ്ഞിതു
കത്തിനില്ക്കുന്ന തീക്കനൽക്കട്ടകൾ.
താരിൽ മേവിന വണ്ടുകൾ തീക്കനൽ
താരിതെന്നോർത്തു തേൻ കുടിച്ചീടുന്നു.
കനൽക്കട്ടയിൽച്ചെന്നങ്ങിരുന്നപ്പോൾ
ചിറകും കാലും വെന്തുപോയീലൊട്ടും.
നിന്നവർ കനൽക്കട്ടകൾ വാരുമ്പോൾ
പാണികൾ ചുട്ടുപോയീലെന്നുമല്ല,
ആലിപ്പഴം കണക്കെത്തണുത്തിട്ടു
ചൂടിക്കൊള്ളാം തലയിലെന്നാർ ചിലർ;
മാലയായ്ക്കോർത്തു മാറിലിടാമെന്നാർ;
മടിയിൽക്കൊണ്ടുപോകാമെന്നാർ ചിലർ;
കോരിക്കണ്ണിലിടാമെന്നാർ ചിലർ;
ക്രീഡിക്കുന്നു കനൽകൊണ്ടു തങ്ങളിൽ.”
35.19ബാലിവധം കിളിപ്പാട്ടു്
ബാലിവധം കിളിപ്പാട്ടിന്റെ ഉത്ഭവവും ഒൻപതാം ശതകത്തിലാണെന്നു ഭാഷാരീതി നോക്കിയാൽ നിർണ്ണയിക്കാവുന്നതാണു്. പ്രണേതാവു് ആരെന്നറിയുന്നില്ല. അദ്ദേഹത്തിനു വ്യുൽപത്തി പോരെങ്കിലും ആകൃതിക്കു വളരെ ചമൽക്കാരമുണ്ടു്. ആദ്യത്തെ പകുതി പ്രായേണ കേകയിലും ബാക്കിയുള്ളതു കാകളി, മണികാഞ്ചി മുതലായ വിവിധവൃത്തങ്ങളിലുമായി നിബന്ധിച്ചിരിക്കുന്നു. കിഷ്കിന്ധാകാണ്ഡത്തിന്റെ ആരംഭംമുതൽ ബാലിവധാനന്തരം സുഗ്രീവനെ വാനരരാജാവായി അഭിഷേകംചെയ്തു് ശ്രീരാമൻ മതങ്ഗാശ്രമത്തിൽ പോയി ചാതുർമ്മാസ്യം അനുഷ്ഠിക്കുന്നതുവരെയുള്ള കഥയാണു് പ്രതിപാദ്യം.
“പുഞ്ചനെൽക്കതിർ കൊത്തിപ്പൂഞ്ചോലതോറും പറന്നഞ്ചാതെവരും തത്ത”യെക്കൊണ്ടു കവി തന്റെ കാവ്യം ഗാനം ചെയ്യിക്കുന്നു. അതിന്റെ സ്വരൂപം എന്തെന്നു കാണിക്കുവാൻ ചില വരികൾ ഉദ്ധരിക്കാം.
1. ബാലിയുടെ രാജധാനി:
“അഴകിലന്നു വേഗം നടന്നു ചെല്ലുന്നപ്പോ
ളുയർന്നു വളർന്നേറ്റം മലർത്തൊത്തുകളാലും
ഇരുൾപെറ്റിതിലിളം തിളർത്തൊത്തുകളാലും
രസങ്ങൾ പൊഴിയുന്ന കായ്കനിയെല്ലാറ്റിലു
മിടതൂർന്നിതവിയ വനം കണ്ടരശർകോൻ
ഇവിടെ വസിപ്പതാരാർക്കുള്ളതിത്തൂവനം;
കണ്ണിനാനന്ദം വരുമാറുള്ളൊന്നിതു കണ്ടാൽ
പുണ്യമാം ജലം തങ്കും പൊയ്കയും തടാകവും
മതുമല്ലികൾ മുല്ല പിച്ചകം കുറുമൊഴി
മധുമാമലർ മറ്റും മുറ്റുമിത്തരം പൂത്തു
വിരിഞ്ഞു മണം പുണർന്നെഴുന്നു മന്ദം മന്ദം
വരുന്ന മാരുതവും കോകിലവാണികളും
സന്തതം കണ്ടും കേട്ടും സുഖസാധനങ്ങളെ
ച്ചന്തമോടനുഭവിപ്പാനുള്ളൊന്നിതു വനം.”
2. ബാലിസുഗ്രീവയുദ്ധം:
“മുറുക്കിയരതല കനത്തേറീടം മുഷ്ടി
ചുരുട്ടിക്കനല്ക്കണ്ണും ചുവത്തിദ്ദംഷ്ട്രകളും
കഴറ്റിബ്ഭുജബലമുടയ മുടിമന്ന
നരിശമൊടും മുഷ്ടി പൊരുതീടിനനേരം
അലയാഴികൾ തമ്മിലണഞ്ഞുപൊരുംപോലെ
അടുത്ത മലതമ്മിലെതിർത്തു പൊരുംപോലെ
കയർത്ത സിംഹത്താന്മാർ കതിർത്തു പൊരുംപോലെ
കതിരവനൊടൊരു കതിരവനടൽ പൊരുവതിനായണയുംപോലെ
കനമൊടെഴും കാറ്റുകൾ തമ്മിൽപ്പട പൊരുവതിനായണയുംപോലെ
കപിവരനും ദിനകരസുതനും കടുതരമായലറിയടുത്തും
പരിചിൽപ്പലമുഷ്ടിയുടക്കിയിടത്തെതു തടുപ്പതിനായി
………
മല്ലുപിടിച്ചല്ലലിൽ മെല്ലെനവേ വാങ്ങിയൊഴിച്ചും
കാലുകളാൽകെട്ടിയിഴച്ചും ലീലകളാൽ വിട്ടുകളഞ്ഞും
മുഷ്ക്കു നിനച്ചുൾക്കനമോടേ പുക്കുപിടിച്ചൂക്കൊടടിച്ചും
………
തണ്ടയും തണ്ടയും തമ്മിലിടയുന്നു
കണ്ട മരാമരംകൊണ്ടുതല്ലീടുന്നു
കുന്നും മലയും പറിച്ചെറിഞ്ഞീടുന്നു
കുന്നിക്കു തോല്ക്കയില്ലെന്നു ചൊല്ലീടുന്നു
കാലുകൾ കെട്ടിപ്പകരി തിരിയുന്നു
കാലുമ്മേലിട്ടു ചവിട്ടിത്തകർക്കുന്നു
ചീളെന്നണഞ്ഞു പിടിച്ചു ഞെക്കീടുന്നു
മൂളിമുരണ്ടങ്ങു ദൂരെപ്പാർത്തീടുന്നു
മാറിൽത്തലംകൊണ്ടു ചാടിപ്പാഞ്ഞീടുന്നു
മാറിക്കളഞ്ഞതൊഴിച്ചു നിന്നീടുന്നു
മാറ്റത്തിൽക്കിട്ടാഞ്ഞു പാരമലറുന്നു
മാറ്റൊലികൊണ്ടു ജഗത്തു മുഴങ്ങുന്നു.”
ആസന്നമൃത്യുവായ ബാലിയുടെ അപരാധാരോപണവും അതിനു ശ്രീരാമൻ നൽകുന്ന പ്രത്യുത്തരവും ആസ്വാദ്യമായിരിക്കുന്നു. നാടുകൊണ്ടല്ലേ ബാലിസുഗ്രീവന്മാർ തമ്മിൽ പിണക്കമുണ്ടായതെന്നും നാടുകളിൽപ്പെട്ടതല്ലേ കിഷ്കിന്ധയെന്നും താരയെ ബാലി മോഷ്ടിച്ചുകൊണ്ടുപോന്നതല്ലേ എന്നും മതങ്ഗമുനിയോടു ദൌഷ്ട്യം കാണിച്ചില്ലേ എന്നും കായ്കനികൾ തിന്നേണ്ടവൻ കാഞ്ചനപൂർണ്ണനാകുന്നതു ശരിയാണോ എന്നും മറ്റുമാണു് ശ്രീരാമന്റെ ചോദ്യങ്ങൾ. ഒടുവിൽ ഭൂമിയോ വീരസ്വർഗ്ഗമോ വേണ്ടതെന്നു ശ്രീരാമൻ ചോദിച്ചപ്പോൾ,
“ബാലിയെന്നും മറുബാലിയെന്നും വേണ്ട
രണ്ടുപേരുണ്ടായി വാഴുന്നതില്ല ഞാൻ.”
എന്നു ബാലി മറുപടി പറയുന്നു.
35.20കപിലോപാഖ്യാനം കിളിപ്പാട്ടു്
സാമാന്യം നല്ല ഒരു കിളിപ്പാട്ടാണു് കപിലോപാഖ്യാനം. അതു നാലു വൃത്തങ്ങളിൽ നിബന്ധിച്ചിരിക്കുന്നു എന്നു ചിലർ പറയുന്നതു ശരിയല്ല. ആദ്യന്തം കേകയിലാണു് കവി ഗ്രന്ഥം രചിച്ചിരിക്കുന്നതെങ്കിലും ഇടയ്ക്കു കുറേ വരികൾ കാകളിയിലുമുണ്ടു്. കാകളി തുടങ്ങുമ്പോൾ കിളിയെ പ്രത്യേകമായി കവി സംബോധനം ചെയ്തുകാണുന്നു. ഗോമാഹാത്മ്യവും ഗോദാനത്തിന്റെ ഫലവുമാണു് പ്രതിപാദ്യം. കവി ആരെന്നറിയുന്നില്ല. കാലം ഒൻപതാം ശതകമാണെന്നു് ഊഹിക്കുന്നു. പക്ഷേ പത്താം ശതകമാണെന്നും വരാം.
ഇതിവൃത്തം
ഭീഷ്മർ ശരശയനത്തിൽ കിടക്കുമ്പോൾ ധർമ്മപുത്രർ ആ മഹാത്മാവിനെ നമസ്കരിച്ചു, “സർവ ദാനങ്ങളിലും മുഖ്യമായുള്ള ദാനം, സർവവുമിന്നാവോളമരുളിചെയ്തീടണം” എന്നു് അഭ്യർത്ഥിച്ചു. അദ്ദേഹം “ശ്രീകപിലോപാഖ്യാനമായുള്ള സംവാദത്തെ ലോകനായകാ കേട്ടുകൊള്ളുക ധർമ്മരാജാ” എന്നു പറഞ്ഞുകൊണ്ടു കഥയാരംഭിക്കുന്നു. ചന്ദ്രപുരി എന്ന രാജ്യത്തിൽ ചന്ദ്രസേനൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം വിധിവത്തായി പ്രജാപരിപാലനം ചെയ്യുന്ന കാലത്തു് ആ രാജ്യത്തിൽ ഗൃഹസ്ഥനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ താമസിച്ചിരുന്നു. അദ്ദേഹത്തോടു് അദ്ദേഹത്തിന്റെ ധർമ്മപത്നി അഗ്നിഹോത്രത്തിനു പഞ്ചഗവ്യവും മറ്റും ഉണ്ടാക്കുവാൻ ഒരു പശുവിനെ എവിടെനിന്നെങ്കിലും കൊണ്ടുവരണമെന്നു പ്രാർത്ഥിച്ചു.
ബ്രാഹ്മണൻ,
നന്നല്ല പശുക്കളെ വളർക്കുന്നതു, ദോഷ
മെന്നിയേ ഭവിക്കയില്ലതിനാലെന്നു നൂനം.
പശൂക്കൾക്കൊരിക്കലും തീരുകയില്ല ദാഹം
വിശപ്പുമടങ്ങീടാ സന്തതം ഭക്ഷിച്ചാലും.
തൃപ്തിയെ വരുത്തുവാനെത്രയും പണിയത്രേ
ശപ്തനായ് വരുമത്രേ പശുസംഗ്രഹത്തിനാൽ”
എന്നും മറ്റും പല ഒഴികഴിവുകളും പറഞ്ഞുനോക്കിയെങ്കിലും അതൊന്നും ഫലിച്ചില്ല. അതിനാൽ അദ്ദേഹം രാജാവിനെക്കണ്ടു വിവരം അറിയിക്കുകയും രാജാവു തന്റെ പശുക്കളിൽവെച്ചു് ഉത്തമയായ കപിലയെത്തന്നെ അദ്ദേഹത്തിനു ദാനം ചെയ്യുകയും ചെയ്തു. ആ സമയത്തിൽ ഗോക്കളുടെ മാഹാത്മ്യത്തെപ്പറ്റി ദാതാവു് ഇങ്ങനെ വർണ്ണിക്കുന്നു.
“സർവ്വദേവതാമയം ഗോരൂപമറിഞ്ഞാലും.
ഫാലലോചനനാകമീശ്വരൻ പശുപതി
ഫാലദേശത്തിങ്കൽ വാണീടുന്നതറിഞ്ഞാലും.
ആനനത്തിങ്കൽ മൂലപ്രകൃതി വസിപ്പതും
വാനവർ വാണീദേവി നാവിന്മേൽ വസിപ്പതും.
നേത്രങ്ങളാകുന്നതു ചന്ദ്രനുമാദിത്യനും
ശ്രോത്രങ്ങൾ മഹായക്ഷി ശൃംഗമോ ദുർഗ്ഗാദേവി.
നാസികാഗ്രത്തിങ്കൽ വാണീടുന്നു ജ്യേഷ്ഠാദേവി
വാസവന്നധിവാസം വാലിന്മേലറിഞ്ഞാലും.
തോളു രണ്ടിലും ഗണനാഥനും കുമാരനും
തോലാകുന്നതു ജലധീശ്വരനറിഞ്ഞാലും.
ദന്തപംക്തികളിൽ വാണീടുന്നു മരുത്തുകൾ
സന്തതമകിടിൽ വാണീടുന്നു നിധിപതി.
സാദരമുദരത്തിൽ വാണീടുന്നു ദഹനനും
പാദപാണികളിൽ വാണീടുന്നു നാഗേശന്മാർ.
നാലു വേദവും നാലുമുലകളാകുന്നതു
പാലാകുന്നതു നൂനമമൃതുതന്നെയല്ലോ.
ഗോമയം ലക്ഷ്മീദേവി ഗോമൂത്രം ഗംഗാദേവി
ശ്രീമഹാവിഷ്ണുതന്നെ വെണ്ണയായീടുന്നതും.
രോമങ്ങളെല്ലാംതന്നെ മുനിശ്രേഷ്ഠന്മാരല്ലോ
ഗോമാഹാത്മ്യമെല്ലാമേ പറവാൻ പകൽ പോരാ.”
ബ്രാഹ്മണി ആ കപിലയെ വളർത്തി. തനിക്കു് ആഹാരം പോരാതെയും തന്നിമിത്തം ബ്രാഹ്മണഗൃഹത്തിലേക്കുവേണ്ട പാൽ കൊടുക്കുവാൻ ശക്തിയില്ലാതെയും വരികയാൽ ആ പശു ഒരു ദിവസം മലയപർവ്വതത്തിൽ ചെന്നു ധാരാളം പുല്ലുതിന്നുകയും ആ തക്കംനോക്കി കാമരൂപി എന്ന വ്യാഘ്രി അതിനെ ഭക്ഷിക്കുവാൻ പാഞ്ഞടുക്കുകയും ചെയ്തു. പതിനൊന്നു മാസമായ തന്റെ പുത്രനെ ഒന്നു കണ്ടിട്ടു തിരിയെ എത്തുവാൻ അനുവാദം കിട്ടണമെന്നു പശു വ്യാഘ്രിയോടഭ്യർത്ഥിക്കുകയും പല വാദപ്രതിവാദങ്ങൾക്കുമേൽ വ്യാഘ്രി ആ കരാറിനു വഴിപ്പെടുകയും ചെയ്തു. പ്രസ്തുതഭാഗം വളരെ മനോഹരമായ രീതിയിൽ കവി വിസ്തരിച്ചിട്ടുണ്ട്.
“ഞാനൊരു സംവത്സരം തികഞ്ഞേ പുറപ്പെടൂ
ദീനനായിര തിരഞ്ഞീടുവാൻ, കിട്ടായ്കിലോ
പിന്നെയും സംവത്സരം തികഞ്ഞേ പുറപ്പെടൂ.
ഇന്നിപ്പോൾ പൈദാഹവും പെരുതായിരിക്കുന്നു;
നിന്നെ ഞാൻ തിന്നു മമ പൈദാഹാദികൾ തീർത്താൽ
വന്നീടും സ്വർഗ്ഗപ്രാപ്തി നിനക്കെന്നതു നൂനം”
എന്നു പറയുന്ന കാമരൂപിയോടു്
“പുരുഷാർത്ഥങ്ങൾ സാധിച്ചീടാതെ ഭൂമിതന്നിൽ
പ്പെരികെക്കാലം ജീവിച്ചിരുന്നാലെന്തു ഫലം?
പരലോകത്തെസ്സാധിച്ചീടാമെന്നിരിക്കിലോ
മരണം വരുന്നതുമെത്രയും സുഖമല്ലോ”
എന്നാണു് കപില മറുപടി പറയുന്നതു്. കവി സന്ദർഭാനുസാരേണ ഉത്തമനായ ഒരു വാനരന്റെയും മധ്യമനായ ഒരു ശാർദ്ദൂലത്തിന്റെയും അധമനായ ഒരു വ്യാധന്റെയും കഥകൂടി വ്യാഘ്രിയെ പറഞ്ഞുകേൾപ്പിക്കുന്നുണ്ടു്. പശു തന്റെ പുത്രനെ കണ്ടു നടന്ന വിവരങ്ങൾ പറഞ്ഞപ്പോൾ അവിടത്തെ സ്ഥിതി കവി താഴെക്കാണുന്ന വിധത്തിൽ വിവരിക്കുന്നു.
“ശാർദ്ദൂലത്തോടു സത്യം ചെയ്തുപോന്നതു കേട്ടു
പാർത്തുകല്പിച്ചു പറഞ്ഞീടിനാൻ തനയനും.
തന്നുടെ മാതാപിതാക്കന്മാർക്കു ദുഃഖം തീർപ്പാൻ
നന്ദനനുണ്ടാകുന്നതെന്നതു കേട്ടിട്ടില്ലേ?
എന്നതുമൂലം ഞാൻ പോയ്ച്ചെന്നവനാഹാരത്തി
നെന്നുടെ ദേഹം കൊടുത്തീടുവൻ മടിയാതെ.
എന്നുമേ പോകവേണ്ട മാതാവേ നീയെന്നതു
നന്ദനൻ ചൊന്നനേരം ചൊല്ലിനാൾ കപിലയും.
സന്തതിയില്ലാതവർക്കില്ലല്ലോ പരഗതി
ചിന്തിച്ചുകണ്ടാൽ ഞാൻതാൻ പോയ്ക്കൊൾക നല്ലൂ നൂനം.
എന്നതു പറകയും കണ്ണുനീരൊലിക്കയും
തന്നുടെ സഖികളെയേല്പിച്ചു കരഞ്ഞുപോ
കുന്നതു കണ്ടു കരഞ്ഞീടിനാർ സഖികളും.
പിന്നാലെ കൂടെച്ചിലർ നടന്നുതുടങ്ങിനാർ
എന്നതു കണ്ടു പറഞ്ഞീടിനാൾ കപിലയും,
എന്നേ കഷ്ടമേ! ചൊല്ക നിങ്ങൾക്കു ദുഃഖിപ്പാനെ
ന്തെന്നെയീവണ്ണമല്ലോ ധാതാവു നിയോഗിച്ചു.
വന്നീടുമൊരുത്തനു മരണമെന്നാലപ്പോ
ളന്യരായുള്ള ജനം കൂടവേ മരിപ്പുണ്ടോ?”
ഒടുവിൽ കപില തിരിയെച്ചെന്നു കാമരൂപിയെക്കണ്ടു.
“സത്യതൽപരയായ നിന്നെ ഞാൻ തിന്നുന്നീല
അത്രയുമല്ലയിന്നു തുടങ്ങിയിനിമേലിൽ
പൃഥ്വിയിലുള്ള ജന്തുവർഗ്ഗത്തെത്തിന്നുന്നീല
മാംസഭോജനമിന്നു തുടങ്ങിച്ചെയ്യുന്നീല”
എന്നു വ്യാഘ്രി പറഞ്ഞു. ആ ആശ്ചര്യം കണ്ടു മഹാവിഷ്ണു രണ്ടു മൃഗങ്ങളേയും വൈകുണ്ഠത്തിലേക്കു കൊണ്ടുചെല്ലാൻ ദൂതന്മാരെ അയച്ചു. തന്റെ പുത്രനേയും സഖികളേയും രക്ഷിതാവായ ബ്രാഹ്മണനേയുംകൂടി വിമാനത്തിൽ കയറ്റിയാലല്ലാതെ താൻ കയറുകയില്ലെന്നു കപില വാദിച്ചു. ബ്രാഹ്മണനോടു ചോദിച്ചപ്പോൾ തന്റെ പത്നിയും ബന്ധുക്കളും രാജാവുംകൂടി തന്നെ അനുഗമിക്കണമെന്നു് അദ്ദേഹവും, ചന്ദ്രസേനനോടു ചോദിച്ചപ്പോൾ തന്റെ രാജ്യത്തിലെ സകല ചരാചരങ്ങളും തന്നെ അനുയാത്ര ചെയ്യണമെന്നു് ആ രാജാവും സിദ്ധാന്തിച്ചു. മഹാവിഷ്ണുവിന്റെ അനുമതിയോടുകൂടി അവരെല്ലാം വിഷ്ണുലോകത്തിലേക്കു പോയി ഭഗവത്സായുജ്യം പ്രാപിക്കുകയും ചെയ്തു.
35.21സീതാദുഃഖം കിളിപ്പാട്ടു്
സീതാദുഃഖം ഒൻപതാം ശതകത്തിൽ ആരോ രചിച്ച ഒരു ചെറിയ കിളിപ്പാട്ടാണു്. ‘നിറവേ ഭുജിക്കുക’, ‘ദോഷമില്ലാ ജാനകി’, ‘ബോധ്യവും വരുത്തിയേ’, ‘എന്നെക്കായിൽ മുതിർന്നു’, ‘വേറെയുണ്ടൊരു കശൽ’, ‘നിച്ചിരിയത്തെപ്പോലെ’, ‘പിറന്ന കുഴവിയും’ മുതലായ പ്രയോഗങ്ങൾ ഇതിൽ കാണ്മാനുണ്ടു്. വാല്മീകിയുടെ ഉത്തരരാമായണത്തിലുള്ള സീതാനിർവാസ ഘട്ടത്തിലെ ഇതിവൃത്തത്തെ വികൃതരീതിയിൽ രൂപാന്തരപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ പ്രണേതാവു് ആ വിഷയത്തിൽ തന്റെ ഉദ്ദേശമെന്തെന്നു വെളിപ്പെടുത്തുന്നില്ല. “മാവാരതം പാട്ടു്” മുതലായ ഗ്രാമീണകൃതികളുടെ കൂട്ടത്തിൽ ഇതിനേയും ചേർക്കണമെന്നാണു് എനിക്കു തോന്നുന്നതു്. പത്താംശതകത്തിലെ കൃതിയെന്നു ഞാൻ ഊഹിക്കുന്ന “ഭീമൻകഥ”യ്ക്കുള്ള സ്ഥാനവും ഇത്തരത്തിലുള്ളതുതന്നെ.
ഇതിവൃത്തം
പട്ടാഭിഷേകം കഴിഞ്ഞു ശ്രീരാമൻ ഒരിക്കൽ നായാട്ടിനുപോയ അവസരംനോക്കി കൗസല്യ, കൈകേയി, സുമിത്ര എന്നീ മൂന്നു് അമ്മായിമാരുംകൂടി സീതാദേവിയോടു രാവണന്റെ പടംവരച്ചു തങ്ങളെ കാണിക്കുവാൻ ആവശ്യപ്പെടുന്നു. വളരെ വൈമനസ്യത്തോടുകൂടിയാണെങ്കിലും അവരുടെ നിർബ്ബന്ധത്തിനു് ആ സാധ്വി വഴങ്ങുന്നു. “വരട്ടനൂറും മഷിക്കുറിയുമെടുത്തുടൻ സുമിത്രാദേവി കൊണ്ടു” ചെന്നു സീതയുടെ കയ്യിൽ കൊടുക്കുകയും, സീത
“വേദമന്ത്രത്തെജ്ജപിച്ചിരിക്കുന്നൊരു മുഖം;
സങ്ഗീതങ്ങളും പാടീട്ടിരിക്കുന്നൊരു മുഖം;
ആദിത്യനെന്റെനേരേയില്ലെന്നുണ്ടൊരു മുഖം;
ഈശ്വരനോടു യുദ്ധം ചെയ്യുന്നുണ്ടൊരു മുഖം;
ദേവകൾ തന്നെദ്ദുഷിചെയ്യുന്നങ്ങൊരു മുഖം;
പടയ്ക്കു മറുതല തിരിക്കുന്നൊരു മുഖം;
സീതയെത്തന്നെ നിനച്ചീടുന്നിതൊരു മുഖം;
മധുവും മാംസവും ഭക്ഷിക്കുന്നിതൊരു മുഖം;
ഇന്ദ്രജിത്തിനെ നിനച്ചിടുന്നിതൊരു മുഖം;
വരവും പെരുക്കീട്ടു വസിക്കുന്നൊരു മുഖം;”
ഇങ്ങനെയും മറ്റുമുള്ള രൂപത്തിൽ ലങ്കേശ്വരന്റെ ചിത്രമെഴുതിത്തീർക്കുകയും ചെയ്തു. സുമിത്ര ആ ചിത്രം വാങ്ങി. അമ്മായിമാർ മൂവരും യോജിച്ചു് അതു് ആവണപ്പലകമേൽ വെച്ചു “വിശന്നു വെയിൽകൊണ്ടു വരുന്ന രാമദേവ”നെ അതിന്മേൽ ഇരുത്തി. ശ്രീരാമൻ, ആ പടം സീത വരച്ചതാണെന്നറിഞ്ഞപ്പോൾ ഏറ്റവും ക്രുദ്ധനായി, സീതയുടെ സമാധാനവും പരിദേവനവും ചെവിക്കൊള്ളാതെ വനവാസത്തിൽ തന്റെ പത്നിയുടെ സർവപ്രവൃത്തികളിലും കാപട്യം കണ്ടു. “കുളിപ്പാനെന്നെക്കായിൽ മുതിർന്നുപോകും മുൻപേ മലർക്കാവിലേ പോയാൽ വൈകിയേ വരൂതാനും” എന്നും മറ്റും അദ്ദേഹം പല ദുശ്ശങ്കകൾക്കു വിധേയനായിത്തീർന്നു. ഒടുവിൽ ലക്ഷ്മണനോടു് ആ ദേവിയെ “മണിയും കൊട്ടി മെല്ലെയുലകിൽ നടത്തണം” എന്നു് ആജ്ഞാപിക്കുകയും ലക്ഷ്മണൻ അതിനു വിസമ്മതം അറിയിച്ചപ്പോൾ “ലക്ഷ്മണ! നിനക്കിനി ഭാര്യയായിരുത്തുവാൻ നിശ്ചയം നിനയ്ക്കുന്നു, ഇപ്പോൾ ഞാനറിഞ്ഞിതു” എന്നും മറ്റും കൊള്ളിവാക്കുകൾ പറയുകയാണു് ശ്രീരാമൻ ചെയ്തതു്. ലക്ഷ്മണൻ പിന്നെ അവിടെ നില്ക്കാതെ സീതയേയുംകൊണ്ടു മുനിയുടെ പർണ്ണശാലയിൽ ചെല്ലുകയും മുനി ഒരു പരീക്ഷ കഴിഞ്ഞു ദേവിയുടെ പാതിവ്രത്യനിഷ്ഠ ശരിക്കു മനസ്സിലാക്കി ആ ഗർഭിണിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ആദ്യം ഒരു ഉടുമ്പിനെ കൊന്നു കുമാരൻ സീതയുടെ ചോരയാണു് തന്റെ വാളിൽ പുരണ്ടിരിക്കുന്നതെന്നു് അറിയിച്ചപ്പോൾ അമ്മായിമാർ അതിൽ കളവുണ്ടെന്നു പറയുകയാൽ വീണ്ടും ആശ്രമത്തിൽച്ചെന്നു ദേവിയുടെ ആണിവിരൽ അറുത്തു് ആ ചോര വാളിൽ പൂശി കാണിച്ചു. “ആണ്‍ ചോര പെണ്‍ചോരയും കണ്ടിട്ടില്ലതുകൊണ്ടോ” തങ്ങളെ വീണ്ടും കബളിപ്പിക്കുന്നതെന്നു് അവർ വീണ്ടും തുടർന്നു വാദിച്ചപ്പോൾ “നിങ്ങടെ ദേഹമൊരു ഭാഗമങ്ങറുക്കണം, ഒന്നുപോൽ നിറമെങ്കിൽപ്പിന്നെ ഞാൻ പറഞ്ഞീടാം.” എന്നു ലക്ഷ്മണൻ പറഞ്ഞു. സീത മൃതയായി എന്നു് അതിൽനിന്നു ശ്രീരാമൻ ധരിച്ചു.
“അല്ലിത്താർതിരുമുടിഭംഗികൾ മറപ്പതോ?
മഴക്കാറിരുളൊത്ത തലനാർ മറപ്പതോ?
മുത്തുകളണിഞ്ഞീടും തൃക്കണ്ണു മറപ്പതോ?
കോവതൻ കുരുവൊത്ത പല്ലുകൾ മറപ്പതോ?
ആലിലസമമൊത്ത വയറും മറപ്പതോ?
അന്നത്തിൻ നടയൊത്ത നടകൾ മറപ്പതോ?”
എന്നും മറ്റും വിലപിച്ചു. പിന്നെയും ചില സംഭവങ്ങൾ കഴിഞ്ഞു ശിശുക്കളെ കാണുവാൻ ശ്രീരാമൻ ലക്ഷ്മണസഹിതനായി ആശ്രമത്തിലേക്കു പോകുകയും അവിടെ ഭൂമി പിളർന്നു സീത അതിൽ അപ്രത്യക്ഷയാകുകയും ചെയ്തു. എങ്കിലും സീതയുടെ തലമുടി ശ്രീരാമന്റെ കയ്യിൽ പെടുകയും അതു “പാലഴിതന്നിൽച്ചെന്നു വാസുകിയുടെ വാൽമേൽ” ചുറ്റുകയും ചെയ്തുവത്രേ. അതുകൊണ്ടാണുപോലും ആ സർപ്പത്തിൽ ഭഗവാൻ ശയനംചെയ്യുന്നതു്. ഗ്രന്ഥകത്താവിനു ദുഷ്ടകളായ അമ്മായിഅമ്മമാരെ അവഹേളനം ചെയ്യണമെന്നു താൽപര്യമുണ്ടായിരുന്നതായി സങ്കല്പിക്കാമെങ്കിലും അതല്ല അദ്ദേഹത്തിനു് ഇതിഹാസവിഷയത്തിലുള്ള അപാരമായ അജ്ഞതതന്നെയാണു് ഇങ്ങനെ ഒരു കാവ്യനിർമ്മിതിക്കു സഹായകമായിരുന്നതു് എന്നു നിർണ്ണയിക്കുന്നതിനു മഹാവിഷ്ണുവിന്റെ മെത്ത വാസുകിയാണെന്നുള്ള അബദ്ധപ്രസ്താവനതന്നെ മതിയായ സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ.
35.22നളചരിതം പാന
ഈ പാനയും ഒൻപതാംശതകം ഉത്തരാർദ്ധത്തിലേയോ പത്താംശതകം പൂർവ്വാർദ്ധത്തിലേയോ ഒരു കൃതിയാണെന്നു തോന്നുന്നു. കർത്താവു് ആരെന്നറിവില്ല. ദമയന്തീസ്വയംവരത്തിനു നളനും ദേവന്മാരും പുറപ്പെടുന്നതു മുതൽ സ്വയംവരംവരെയുള്ള കഥയേ ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. ആകെ രണ്ടു ഭാഗങ്ങളുള്ളതിൽ രണ്ടാമത്തെ ഭാഗം തരംഗിണീവൃത്തത്തിൽ രചിച്ചിരിക്കുന്നു. കവിത രമണീയമാണു്. ദൂതവേഷധാരിയായ നളൻ ദമയന്തിയോടു പറയുന്ന ചില വാക്കുകളാണു് ചുവടെ ചേർക്കുന്നതു്.
“സ്വർഗ്ഗവാസത്തിനാഗ്രഹമില്ലെന്നു
ഭർഗ്ഗുതന്നേ പറയുന്നു നീയിപ്പോൾ
നാരിമാർക്കു വലിപ്പത്തിനാഗ്രഹം
പാരമെന്നുള്ളതിന്നുള്ളതല്ലെടോ.
മൂടുവാൻ മുതലുള്ള പുരുഷനും
നാടുവാഴിയുംകൂടി വരുന്നാകിൽ
നാടുവാഴി ദരിദ്രനെന്നാകിലും
കൂടിച്ചെന്നു ശയിക്കുമീ നാരികൾ.
ആയിരം പണം നല്കുന്നവനേക്കാ
ളായിരപ്രഭു നിർദ്ധനനാകിലും
ആയവൻതന്നെ വേണ്ടൂ സുഖത്തിനെ
ന്നായതാക്ഷിമാർക്കൊക്കവേ സമ്മതം.
രണ്ടകമ്പടിക്കാരുടെ പിന്നാലെ
തണ്ടരഞ്ഞാണും തുപ്പട്ടിവസ്ത്രവും
വ്യാളംകൊത്തിയ മുൻകയ്യുമായൊരു
വാളും കുത്തി ഞെളിഞ്ഞു നടക്കുന്ന
പണ്ടത്തെക്കാണുംനേരം തരുണിമാർ
പണ്ടത്തെപ്പുരുഷന്മാരെക്കൈവിടും.
തണ്ടുതപ്പിത്തമല്ലാതൊരിക്കലും
കൊണ്ടൽവേണിമാർക്കില്ലെന്നറിഞ്ഞാലും.
ഇന്ദ്രനിൽക്കൊതിയില്ലെന്നു ചൊല്ലിയാ
ലിന്നെനിക്കിതു ബോധിക്കയുമില്ല.
കണ്ടു കണ്ടില്ലെന്നുള്ള മനുഷ്യരെ
ക്കൊണ്ടുപകാരമെന്തുള്ളു സുന്ദരി?”
35.23ലക്ഷ്മീസ്വയംവരം പാട്ടു്
ഇതു പാലാഴിയിൽനിന്നു ലക്ഷ്മീദേവി ഉത്ഭവിക്കുന്നതും മഹാവിഷ്ണു ആ ദേവിയെ പാണിഗ്രഹണം ചെയ്യുന്നതുമായ ഉപാഖ്യാനത്തെ അധികരിച്ചു കാകളീവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ പാട്ടാണു്. കവിയെപ്പറ്റി ഒരറിവുമില്ല. കാലം ഒൻപതാം ശതകം ഉത്തരാർദ്ധമോ പത്താം ശതകം പൂർവ്വാർദ്ധമോ ആണു്. കവിത മോശമെന്നു പറയാനില്ല. താഴെ കാണുന്ന ഈരടികൾ നോക്കുക.
“അക്കടൽതൻ നടുവിൽ പ്രകാശിച്ചുട
നർക്കായുതപ്രഭ കൈക്കൊണ്ടു കാണായി
പൊൽത്താരിൽമാതെഴുന്നള്ളും പ്രകാരങ്ങൾ.
പത്തുനൂറായിരം ദിവ്യവധൂജനം
കൈത്താരിൽ താലപ്പൊലി കൈവിളക്കുകൾ
മുത്തുക്കുട കൊടി രത്നത്തഴകളും
മുത്തുരത്നങ്ങളാൽ കോരിയഭിഷേകം
മത്തഗജേന്ദ്രന്മാർ ചെയ്തുകൊണ്ടങ്ങനെ
ആലവട്ടം നല്ല വെഞ്ചാമരങ്ങളും
ബാലത്തരുണിമാർ വീയുമാറങ്ങനെ
മംഗല്യവായ്ക്കുര വാദ്യഘോഷംകൊണ്ടു
തിങ്ങിയുലകു മുഴങ്ങുമാറങ്ങനെ
ബ്രഹ്മാവു മുൻപായ ദേവമുനീന്ദ്രന്മാർ
നിർമ്മലവേദം ജപിക്കുമാറങ്ങനെ
ദേവകൾ മുപ്പത്തിമുക്കോടിയുംകൂടി
ദേവിയെ വാഴ്ത്തി സ്തുതിക്കുമാറങ്ങനെ
അംബുജലോചനൻതന്നെ വരിപ്പാനാ
യംബുജത്തയ്യലാൾ പയ്യെച്ചമഞ്ഞിതു.
അംബുവാഹങ്ങളെ വെന്നണിചായലി
ലംബുജമാല തുളസിയും തെച്ചിയും
പിച്ചകമാലയണിഞ്ഞു നിരന്നുട
നുജ്ജ്വലിക്കും കിരീടം ഘനം ചാർത്തിയും …
തിങ്ങിവിങ്ങിഗ്ഘനം തമ്മിലുരുമ്മീട്ടു
പൊങ്ങുന്ന ബാലക്കുളുർമുലക്കുന്നുകൾ
സംഗീതസാഹിത്യസാമർത്ഥ്യസാരസ്യ
സാരം ചുമന്നു ചൊരിഞ്ഞുകൊണ്ടങ്ങനെ
ത്രൈലോക്യമോഹിനി സുന്ദരിയിന്ദിര
ബാലാർക്കശോഭ കലർന്നുകൊണ്ടങ്ങനെ
നാഥനുറങ്ങുമരയാൽത്തളിരിനു
മാധി കൊടുക്കുമുദരവുമങ്ങനെ
നീലിമ കോലുന്ന രോമാവലി കണ്ടാൽ
നീലഫണീന്ദ്രനെ വെല്ലുമാറങ്ങനെ
മേളമിയലുന്ന നാഭിമലർ കണ്ടി
ട്ടോളത്തിലെച്ചുഴി മൂളന്നൊളിച്ചുപോയ് …
തണ്ടു തരിവള പാടകമെന്നിവ
കൊണ്ടു വിളങ്ങുന്നടിയിണശോഭയും.”
35.24ഓണപ്പാട്ടു്
ഓണപ്പാട്ടിനു മഹാബലിചരിതം എന്നും പേരുണ്ടു്. കവിയാരെന്നറിയുന്നില്ല. ഒൻപതാം ശതകത്തിലോ പത്താംശതകത്തിലോ ഉള്ള കൃതിയാണെന്നനുമാനിക്കാം. താൻ തൃക്കാക്കരനിന്നു വരുന്നതായി കിളി പറയുമ്പോൾ “തൃക്കാക്കരയെന്തു വാർത്തയൊള്ളു?” എന്നു കവി ചോദിക്കുന്നു. “തൃക്കാക്കര ശ്രീമഹാദേവന്റെ” ലീലകൾ നാരദൻ പറഞ്ഞുകേട്ടിട്ടുള്ളതു താൻ വിവരിക്കാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടു കിളി മഹാബലിയുടെ രാജ്യഭാരം ആദ്യമായി വർണ്ണിക്കുന്നു. ആ ഘട്ടത്തിലുള്ള ചില ശീലുകൾ സുപ്രസിദ്ധങ്ങളാണല്ലോ.
“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം.
വെള്ളിക്കോലാദികൾ നാഴികളു
മെല്ലാം കണക്കുകൾ തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”
അക്കാലത്തു് ആഡംബരപൂർവ്വം ആഘോഷിച്ചുവന്നിരുന്ന ചിങ്ങമാസത്തെ ഓണം “മാവേലി മണ്ണുപേക്ഷിച്ചശേഷം മാധവൻ നാടുവാണീടും കാലം” മുടങ്ങിപ്പോകയും മഹാബലി അതിനെപ്പറ്റി ശ്രീകൃഷ്ണനോടു് ആവലാതിപ്പെടുകയും ചെയ്തു. അപ്പോൾ ശ്രീകൃഷ്ണൻ
“വേദിക്കവേണ്ട നീ മാവേലിയേ
കാലമൊരാണ്ടിലൊരു ദിവസം
മാനുഷരെ വന്നു കണ്ടുകൊൾവാൻ
ചിങ്ങമാസത്തിലെ ഓണത്തിൻനാൾ
ഭംഗ്യാ വരിക … … …”
എന്നരുളിചെയ്തു. ഭഗവാന്റെ ഉപദേശമനുസരിച്ചു ധർമ്മപുത്രർ
“ചിങ്ങമാസത്തിലെ ഓണത്തിൻനാൾ
മാവേലിതാനും വരുമിവിടെ
പണ്ടേതിനേക്കാൾ വിചിത്രമായി
വേണ്ടുന്നതെല്ലാമൊരുക്കീടേണം”
എന്നു് ആജ്ഞാപിക്കുകയും ചെയ്തു. പ്രജകൾ ആ ഉത്സവം ഘോഷിക്കുന്ന രീതി കവി സാമാന്യം ഭംഗിയായി പ്രതിപാദിക്കുന്നു. താഴെക്കാണുന്നതു് അക്കാലത്തെ വാണിജ്യത്തെ പരാമർശിക്കുന്ന ചില വരികളാണു്.
“ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവണികൾ വേണ്ടുവോളം
നല്ലോണം ഘോഷിപ്പാൻ നല്ക്കഴുത്തൽ
കായംകുളച്ചേല പൊല്ക്കലിയൻ
ചീനത്തെ മുണ്ടുകൾ വേണ്ടുവോളം
ജീരകം നല്ല കടുമുളകു
ശർക്കര തേനോടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേ വേണ്ടു.”
സ്ത്രീകൾ ഭർത്താക്കന്മാരോടും മറ്റും ഓണപ്പുടവയ്ക്കു് അപേക്ഷിക്കുന്ന ഭാഗം വായിക്കാൻ രസമുണ്ടു്.
“തന്റെ കണവനോടൊന്നു ചൊന്നു.
ചേലയെനിക്കൊന്നുവേണമെങ്കിൽ
രണ്ടാംതരംതന്നെ വേണമല്ലോ
കണ്ടാലും നല്ല വിശേഷം വേണം.
എന്നതു കേട്ടപ്പോൾ മറ്റൊരുത്തി
ഉടുവാത്തൊരു ചേല വേണമല്ലോ
കാരണം കേൾപ്പിൻ ഞാൻ ചൊന്ന വാർത്ത
ചേലത്തരത്തിനു വേണമെങ്കിൽ
പൂരത്തിൻനാൾക്കു വരേണം നിങ്ങൾ
വീരാളിക്കൊത്തൊരു ചേലവേണം”
“അന്നേരം മറ്റൊരു കന്യകയും
തന്നുടെ മാതാവിനോടു ചൊന്നാൾ.
ഓണപ്പുടവയെനിക്കില്ലമ്മേ
നാണക്കേടായിട്ടു വന്നുകൂടി.
അച്ഛൻകൊണ്ടന്നാലെനിക്കു വേണ്ടാ
എന്റെ മകൾക്കങ്ങിരുന്നുപോട്ടെ
ഓണം കഴിഞ്ഞേ എനിക്കു വേണ്ടു.”
“അത്തം കഴിഞ്ഞു നാളഞ്ചു ചെന്നാൽ
വേണ്ടുന്നതെല്ലാമൊരുക്കിടേണം
ഉത്രാടമസ്തമിച്ചീടുന്നേരം
ഹസ്തിമുഖവനു വേണ്ടുന്നതു”
എന്നും മറ്റുമുള്ള ചടങ്ങുകളെപ്പറ്റി അനന്തരം ചുരുക്കമായി പ്രസ്താവിക്കുന്നു.
“മാവേലി പോകുന്ന നേരത്തിങ്കൽ
നിന്നു കരയുന്നു മാനുഷരും”
എന്നാണു് കവി പറയുന്നതു്.
സാഹിത്യദൃഷ്ട്യാ ഈ ചെറിയ പാട്ടിനു സ്ഥാനമൊന്നും കല്പിക്കുവാൻ പാടില്ലെങ്കിലും അതിലെ ചില ശീലുകൾക്കു തന്മയത്വമുണ്ടെന്നു സമ്മതിക്കുകതന്നെ വേണം. ചില ഈരടികൾ മൂവടികളായാണു് രചിച്ചുകാണുന്നതു്. മഹാബലി തന്റെ നാടു കാണ്മാൻ വരുന്ന ദിവസമാണു് ചിങ്ങമാസത്തിലെ തിരുവോണം എന്നു കേരളത്തിൽ ഐതിഹ്യമുണ്ടെങ്കിലും അദ്ദേഹം കേരളരാജാവായിരുന്നുവെന്നു് ആരും തെറ്റിദ്ധരിക്കരുതു്. പണ്ടു തിരുവോണം തമിഴ്നാട്ടിലും ഘോഷിച്ചിരുന്നു എന്നുള്ളതിനു “മതുരൈക്കാഞ്ചി” എന്ന സംഘകാലത്തെ കൃതിയിൽ തെളിവുണ്ടു്. വാസ്തവത്തിൽ തിരുവോണം മഹാബലിയെ വാമനമൂർത്തി ജയിച്ച ദിവസമാണു്. “വാനവരമ്പൻ” എന്ന പദത്തെ “ബാണവർമ്മൻ” എന്നു രൂപാന്തരപ്പെടുത്തി മഹാബലിയുടെ പൗത്രനായ ബാണനും കേരളത്തിൽ രാജ്യഭാരം ചെയ്തിരുന്നു എന്നു പറയുന്നതു പ്രമാദംതന്നെ. ബാണന്റെ രാജധാനി ആര്യാവർത്തത്തിലായിരുന്നു. “വാനവരമ്പൻ” എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണു്. “മല്ലൽ ചെരുതിയൻ വാനവരമ്പനേ മലയമാനേ” എന്നു ചൂഡാമണി നിഘണ്ടുവിൽ കാണാം.
35.25രാമായണം ഗാഥ
രാമായണം ഗാഥ എന്നൊരു ദീർഘമായ കൃതി അജ്ഞാതനാമാവായ ഏതോ ഒരു കവി രചിച്ചുകാണുന്നു. കൃഷ്ണഗാഥയെ അപേക്ഷിച്ചു ഭാരതഗാഥ പതിന്മടങ്ങു് അപകൃഷ്ടമാണെങ്കിൽ ഭാരതഗാഥയെക്കാൾ നൂറു മടങ്ങു് അപകൃഷ്ടമാണു് രാമായണഗാഥ. കവി വളരെ പണിപ്പെട്ടു് ഒരുവിധത്തിൽ വൃത്തമൊപ്പിച്ചു എന്നു പേർ വരുത്തി ശബ്ദഗുണമോ അർത്ഥഗുണമോ ഉള്ള ഒരൊറ്റ വരിപോലും കണികാണാൻ നിവൃത്തിയില്ലാത്തവിധത്തിൽ രാമായണത്തെ അടിസ്ഥാനപ്പെടുത്തി ‘ഷോഡശായിരത്തൊന്നു’ ഗ്രന്ഥമായി പ്രസ്തുതകൃതി നിബന്ധിച്ചിരിക്കുന്നു. “ദീനതയെന്യേ ദിനംപ്രതി രക്ഷിക്കും ദയയേറും പള്ളിയറേശ്വരി” തന്നെ പരിപാലിക്കണമെന്നു പ്രാർത്ഥിക്കുന്നതിനുപുറമേ “വല്ലാതെയാക്കാതെ മംഗലമാക്കണം, വ്യാഘ്രാലയ, ദേവ, തമ്പുരാനേ” എന്നും പറയുന്നതിൽനിന്നു വൈക്കത്തപ്പന്റെ ഭക്തനായിരിക്കാം അദ്ദേഹമെന്നു സങ്കല്പിക്കാവുന്നതാണു്. ഒരു ഗുരു വേണ്ട ദിക്കിൽ രണ്ടു ലഘുക്കളെ അതിനുപകരം ചേർക്കുന്നതു കവി ഒരു ഭംഗ്യന്തരമായി കരുതീട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. “പല ഗുണമുള്ളൊരു പത്മവിലോചനൻ പാർത്ഥിവൻ രാമചരിതം ഭക്ത്യാ” “അരചന്മാർക്കു വാഴ്വാനഴകാം രാജധാനി അത്ഭുതമാം സ്വർണ്ണംകൊണ്ടുതന്നെ” എന്നും മറ്റുമുള്ള വരികൾ ഈ വൈകല്യത്തിനു് ഉദാഹരണങ്ങളാണു്. യതിഭംഗംകൊണ്ടു കർണ്ണാരുന്തുദങ്ങളായ ഈരടികൾക്കു കണക്കില്ല. ചില വരികൾ ഉദ്ധരിക്കാം.
“മന്നവന്മാർക്കൊക്കെ മന്നവനായൊരു
മാർത്താണ്ഡഗോത്രജൻ മാനശീലൻ
മുനിമാർ ദേവകൾക്കും മുഖ്യർ മറ്റുള്ളോർക്കും
മോഹിച്ചതൊക്കെയും നല്കീടുന്നു.
ആനന്ദമൂർത്തിയതാകും ശ്രീരാമനു
മംഗനയോടുമനുജനോടും
നന്നായയോദ്ധ്യാനഗരിയിലും വാണു
നല്ലോരോടുമാനന്ദിച്ചക്കാലം.”
ഗാഥയിൽ ഇത്ര പൊട്ടയായി മറ്റൊരു കാവ്യം ഞാൻ വായിച്ചിട്ടില്ല. പണ്ടും ഇന്നത്തെപ്പോലെ സാഹിത്യസാമ്രാജ്യത്തിൽ അനധികാരികളായ ചില ലോകോപദ്രവികൾ വലിഞ്ഞുകേറി ഗോഷ്ടികൾ കാണിച്ചിരുന്നു എന്നു സൂചിപ്പിക്കുന്നതിനെങ്കിലും ഈ ഖണ്ഡിക പ്രയോജനപ്പെടുന്നതാണല്ലോ. ഉളൻ, നെറിയേ (ന്യായമായി) മുതലായ ചില പഴയ പദങ്ങൾ കാണുന്നു. കവി അദ്ധ്യാത്മരാമായണം വായിച്ചിരുന്നു എന്നുള്ളതിനു “ഫാലവിലോചനൻ പരമേശ്വരൻതാനും പാർവ്വതിക്കു നന്മവർദ്ധിപ്പാനായ്” രഹസ്യോപദേശം ചെയ്തു എന്നുള്ള പ്രസ്താവന ജ്ഞാപകമാണു്. കവിത ഒമ്പതാം ശതകത്തിൽ രചിച്ചതാണെന്നു തോന്നുന്നു.
35.26ക്രിയാദീപിക (തന്ത്രഗ്രന്ഥം)—പൊടവർഭാഷ
ബിംബപ്രതിഷ്ഠ, പൂജ, തന്ത്രദീക്ഷ മുതലായ പല താന്ത്രിക വിഷയങ്ങളെക്കുറിച്ചും വിശദവും ലളിതവുമായ രീതിയിൽ പ്രതിപാദിക്കുന്ന ഒരു ദീർഘമായ ശാസ്ത്രഗ്രന്ഥമാണു് ക്രിയാ ദീപിക. പുടവർ(വിടവൂർ) ഭാഷയെന്നും ഇതിനെ പറയുന്നു. പൊടവർ എന്നതു തളിപ്പറമ്പുഗ്രാമത്തിലെ വൈദികന്മാരായ നമ്പൂരിമാർക്കുള്ള പൊതുപ്പേരാണു്. ആവശ്യമുള്ള ഘട്ടങ്ങളിൽ വേണ്ട മന്ത്രങ്ങളും ഉദ്ധരിച്ചിട്ടുണ്ടു്. പെരൂഞ്ചല്ലൂർ ഗ്രാമക്കാരനും നാരായണന്റെ പുത്രനും പാണ്ഡുരംഗന്റെ ശിഷ്യനുമായ വാസുദേവൻനമ്പൂരിയാണു് ഇതിന്റെ പ്രണേതാവു്. താൻ സുമനോവാടികാജാതനും മഹേശ്വരന്റെ പിതൃവ്യനുമാണെന്നും അദ്ദേഹം തന്നെപ്പറ്റി പറയുന്നു. സുമനോവാടിക(മലർക്കാവു്) ഏതു സ്ഥലമാണു് എന്നറിയുന്നില്ല. മഹേശ്വരനും അവിജ്ഞാതനാണു്. ഗ്രന്ഥം ആദ്യന്തം അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചിരിക്കുന്നു. തന്ത്രസമുച്ചയത്തിലെന്നപോലെ ഇതിലും പന്ത്രണ്ടു പടലങ്ങളുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങൾ ശ്രദ്ധേയങ്ങളാണു്. ആരംഭം:
ഉള്ളിൽ വെന്തഴലും ലോകർക്കല്ലൽ തീർപ്പാനൊരൗഷധം
നല്ലതിന്നായ് വണങ്ങുന്നേൻ ചെല്ലൂർനാഥം സദാശിവം.
തന്ത്രമായ സമുദ്രത്തിന്നന്തയാനേ സുപോതകം
ചിന്തയേ പാണ്ഡുരംഗാഖ്യം സന്തതം ഞാൻ ഗുരൂത്തമം
തന്ത്രീണാം മന്ദബുദ്ധീനാം വ്യക്തമായറിവാനിഹ
പ്രതിമാസ്ഥാപനാദീനാമെളുതായി വിധിംബ്രുവേ.”
അവസാനം:
“ഗുരൂപദേശം കൂടാതെ ചെയ്യൊല്ലയിവയൊന്നുമേ,
ധാർഷ്ട്യതശ്ചെയ്കിൽ വിഫലം കർമ്മ സ്യാദ്ദേവകോപവും.
സുമനോവാടികാജാതവിടവൂർ വാസുദേവനാൽ
മഹേശ്വരപിതൃവ്യേണ പഠിച്ചുണ്ടായതൊക്കെയും
ശ്ലോകരൂപേണ ബന്ധിച്ചു ഭാഷാമിശ്രിതസംസ്കൃതൈഃ.
………
ഏവം കൃതാ തന്ത്രഭാഷാ മന്ത്രാണാം മാർഗ്ഗദർശിനീ
ചെല്ലൂരാധിപതിജ്ഞേയാ ഭൂയാദസ്മദനുഷ്ഠിതാ.
ഇത്ഥം ക്രിയാദീപികയിൽ ദ്വാദശം പടലം കൃതം
നാരായണതനൂജേന ചെല്ലൂർനാഥപ്രസാദതഃ.”
ഇടയ്ക്കുനിന്നു ചില ശ്ലോകങ്ങൾകൂടി ചേർക്കാം.
ആചാര്യകുണ്ഡേ ഹോമിപ്പാൻ പ്ലാശുതന്നെ സമിത്തിഹ
കടമ്പും ഷണ്‍മുഖേ വിഘ്നേ കൂവളം പ്ലാശു ശാസ്തരി
പ്ലാശും കരിങ്ങാല്യരയാലിത്തി പേരാലു കൂവളം
അത്തിയും കമിഴും പ്രാഗാദികുണ്ഡേഷു ക്രമാച്ഛിവേ
പ്രാഗാദി നാലു കുണ്ഡേഷു പ്ലാശുതന്നെ ഹരീശ്വരേ.”
35.27കിരാങ്ങാട്ടു ജയന്തൻനമ്പൂതിരിപ്പാടു്
ജീവചരിത്രം
ഷോഡശക്രിയാകാരിക എന്ന ഗ്രാമത്തിൽ ജയന്തൻ നമ്പൂതിരിപ്പാടു തന്നെപ്പറ്റി ചിലതെല്ലാം പ്രസ്താവിക്കുന്നുണ്ടു്. പരശുരാമക്ഷേത്രമായ ഈ മലനാട്ടിൽ “എട്ടു സംഖ്യാവതാം ഗ്രാമാണാം നിലയം” ഉണ്ടു്. അവയിൽ ഒന്നായ പെരുവനം ഗ്രാമത്തെ അദ്ദേഹം ഇങ്ങനെ വർണ്ണിക്കുന്നു.
“അരിയ മഖഹവിർഗ്ഗന്ധങ്ങളെക്കൊണ്ടജസ്രം
സുരഭിതഭുവനാന്തം ക്ഷാന്തഭൂദേവകാന്തം
പരശുധരമുനീന്ദ്രൻതന്നുടേ ശാസനത്താൽ
പെരിയ പെരുമനഗ്രാമം ജയിച്ചീടുകെന്നും.”
“വേദം വേദാംഗമുച്ചൈഃ സ്മൃതി പുനരുപവേ
ദാംഗവും ധർമ്മശാസ്ത്രം
വേദാന്തം മറ്റുമോരോ തരമിതമിയലും
വിദ്യ കൈക്കൊണ്ടുദാരാഃ
വ്യാസാദീനാം കപോലേ പുളകനിര ശനൈ
രുത്തമാംഗേപി കമ്പം
നാസാഗ്രേ തർജ്ജനീം കണ്ണിണയിൽ മുകുളതാം
തന്വതേ യദ്വിജേന്ദ്രാഃ”
അനന്തരം ഇരട്ടയപ്പൻ, മേല്ക്കാവമ്മ, ഊരകത്തു ദുർഗ്ഗ, തിരുപലക്കയ്യൂർ അയ്യപ്പൻ, ആരിയൂർക്കളത്തു വിഷ്ണു എന്നീ ദേവതകളെ വന്ദിച്ചതിനുമേൽ “ഇടക്കുന്നിൽത്തലം ചേർന്ന” നമ്പൂരിപ്പാടന്മാരെ വാഴ്ത്തുന്നു. ഇടക്കുന്നിൽ പാർവ്വതിയാണു് ആചാര്യന്റെ ഇഷ്ടദേവത.
“ഏഷാമഭീഷ്ടം മുഴുവൻ കൊടുപ്പാ
നാഷാഢമാസേ മുകിലെന്നപോലെ
ഏഷാ കനിഞ്ഞക്ഷസമക്ഷമാസ്തേ
താഴാത കാരുണ്യരസേന ഗൗരീ.”
അവിടെ കിരാങ്ങാട്ടു മനയ്ക്കൽ വിദ്വാന്മാരായി രണ്ടു നമ്പൂരിമാർ ജീവിച്ചിരുന്നു.
“വാട്ടംവരാതെ ധനധാന്യസമൃദ്ധി കൈക്കൊ
ണ്ടാഢ്യൗ തഴച്ച സുഹൃദൗ സകലേഷു യേഷാം
ആടിത്തിരട്ടി വരുമാപദി നാകഭാജാം
മൗഢ്യത്തിലീശമുരവൈരികളെന്നപോലെ.
വൃത്ത്യാ വിളങ്ങീടിന വിദ്യകൊണ്ടും
നിത്യം നിറക്കുന്ന വിനീതികൊണ്ടും
വന്ദ്യൗ കിരാങ്ങാടിതി ഭാസുരൗ യൗ
ചന്ദ്രാംശുമന്താവിവ ദീപ്തിജാലൈഃ.”
അവരിൽ ഒരാളായിരുന്നു നാരായണൻനമ്പൂരിപ്പാടു്. അദ്ദേഹത്തിന്റെ വംശജനായ നീലകണ്ഠനു പാർവ്വതീപ്രസാദംകൊണ്ടു ജയന്തൻ എന്നൊരു പുത്രൻ ജനിച്ചു.
“വിദ്വാൻ വിനീതോ നിറമാർന്നുലാവും
വൃത്തേന നാരായണനാമധേയഃ
തദ്വംശഭാജോഽജനി നീലകണ്ഠാ
ദദ്രീന്ദ്രജാപാദപരാഗരാഗീ.
അത്യാദരത്താലചലേന്ദ്രപുത്രീം
നിത്യാമവൻ നിത്യവചോവിലാസൈഃ
ഭക്ത്യാ പുകണ്ണാനതുകൊണ്ടുതന്നെ
പുത്രോപി ജജ്ഞേ സ ജയന്തനാമാ.”
ജയന്തനു ശങ്കരൻ എന്നൊരു ഗുരുവുണ്ടായിരുന്നു.
“അത്യന്തമൂഢനവനെങ്കിലുമംബികായാം
ഭക്തോ ഗുരൂക്തികരണേ നിയതസ്വഭാവഃ
യസ്യായമൻപു തടവീടിന ഭാവഹൃദ്യോ
വിദ്യോപദേശഗുരു ശങ്കരനാമധേയഃ.”
ജയന്തന്റെ കാലം ഒൻപതാം ശതകമായിരിക്കുവാൻ ന്യായമുണ്ടു്.
കൃതികൾ
ജയന്തൻ നമ്പൂരിപ്പാടു് (1) ഷോഡശക്രിയാകാരിക (2) ആശൌചകേരളി എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ മണിപ്രവാളപദ്യരൂപത്തിൽ രചിച്ചിട്ടുണ്ടു്.
35.28ഷോഡശക്രിയാകാരിക
ബോധായനസ്മാർത്ത പ്രയോഗമെന്നും കേരളിയെന്നുംകൂടി നാമാന്തരങ്ങൾ ഈ ഗ്രന്ഥത്തിനുള്ളതായി കാണുന്നു.
“ബോധായനനെ വന്ദിച്ചു ഷോഡശക്രിയ ഭാഷയായ്
ആഖ്യാസ്യാമീഹ ബാലപ്രബോധായ ചെറുതേഷ ഞാൻ”
എന്നതാണു് അതിലെ ചികീർഷിതസൂചന. ഗ്രന്ഥാവസാനത്തിലുള്ളവയാണു് ചുവടേ പകർത്തുന്ന ശ്ലോകങ്ങൾ.
കേരളങ്ങളിലിണങ്ങിന ഭാഷകൊ
ണ്ടാരചയ്യ ചെറുതങ്ങവനിങ്ങനെ
കേരളീതി ലളിതം നിറമാർന്നെഴും
പേരുമിട്ടതു പലർക്കുപകാരമാം.
സൈഷാ ചാരുമുഖീ സതീ മൃദുപദന്യാസാ സുബോധാ മൃദു
ർന്നാനാകർമ്മപരായണാ സഹചരീ ധർമ്മേ സുവൃത്തോത്തമാ
ആലോകേ ലളിതാത്മനാം രുചികരീ ഭാഷാവിശേഷോദിതാ
വിപ്രാണാം ഹൃദയംഗമാ വിജയതാം വർണ്ണോജ്ജ്വലാ കേരളീ.”
ജയന്തനു ഭാഷാകവനം സുസാധ്യമായിരുന്നു എന്നു താഴെക്കാണുന്ന മങ്ഗലശ്ലോകംതന്നെ തെളിയിക്കുന്നു.
“കൊമ്പും തുമ്പിക്കയ്യും ചെമ്പഞ്ഞിനിറം പഴിക്കുമുടൽവടിവും
സംപ്രതി കോലും കോലം സമ്പദമരുളീടുകൻപിൽ മമ വചസാം.”
ശ്ലോകങ്ങളിലെ ഭാഷ വളരെ ലളിതമാണു്.
“വേളി ചൗളം സമാവർത്തം സീമന്തമുപനീതിയും
ഗോദാനവുമിവാറിന്നും നാന്ദി നാലിൽക്കുറയ്ക്കൊലാ.
ദേവകൾക്കും പിതൃക്കൾക്കുമൊപ്പിച്ചതിരുവർക്കതു്
മറ്റുമൊന്നിന്നുമോരോന്നിൽക്കുറയച്ചെയ്വതില്ലപോൽ.
തൻനേരുടൽപിറന്നോരെ വിശ്വേദേവകളാക്കുക
തൻഗോത്രമല്ലായാതോരെപ്പിതൃക്കളെയുമാക്കുക.
ക്രിയ മറ്റൊരുവർക്കാകിൽ വലത്തവരെ വച്ചുടൻ
തമ്മിൽപ്പലകമേൽപ്പുല്ലു തുടർന്നിട്ടു തുടങ്ങുക.”
35.29ആശൗചകേരളി
ആശൗചത്തെപ്പറ്റിമാത്രം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ആശൗചകേരളി. അതിന്റെ ആരംഭത്തിൽ
“അൻപിൽത്തുണയ്ക്കെനിക്കെന്നും തുമ്പിക്കയ്യുള്ള തമ്പുരാൻ
ഇമ്പത്തിൽ മേവുകെൻനാവിലൻപത്തൊന്നക്ഷരങ്ങളും.
സ്വായംഭുവനെ വന്ദിച്ചിട്ടാവോളമെളുതായി ഞാൻ
ആയവണ്ണം പുലയുടെ ഞായത്തെയിത ചൊല്ലുവൻ”
എന്നും അവസാനത്തിൽ
“തടുക്കെന്നു വരും പേടി തടുക്കെന്നൊരു വൈഭവം
ഇടക്കുന്നിൽ ഭഗവതി കടക്കണ്ണെന്നെ രക്ഷതാം
ആശൗചകേരളീനാമ്നാ ജയന്തേന പ്രകീർത്തിതാ
ബോധായ മന്ദബുദ്ധീനാമുപകാരായ കല്പതാം.”
എന്നുമുള്ള ശ്ലോകങ്ങൾ കാണുന്നു.
35.30പുതുവന നമ്പൂരി
സംസ്കൃതം അഭ്യസിക്കുന്ന ബാലന്മാർക്കു പ്രാഥമികമായ വിഭക്തിജ്ഞാനവും മറ്റും ലഭിക്കുന്നതിനുവേണ്ടി പുതുവന നമ്പൂരി ‘ബാലപ്രബോധനം’ എന്നൊരു ചെറിയ മണിപ്രവാളഗ്രന്ഥം രചിച്ചിട്ടുണ്ടു്. അനുഷ്ടുപ് ശ്ലേകങ്ങളിലാണു് ഈ ഗ്രന്ഥത്തിന്റെ നിർമ്മിതി. അനേകം വ്യാകരണവിഷയങ്ങളെ നാമമാത്രമായെങ്കിലും അദ്ദേഹം സ്പർശിച്ചിട്ടുണ്ടെന്നുള്ളതാണു് ഇതിന്റെ പ്രയോജനം. തന്നിമിത്തം ഇതു പുതിയ സംപ്രദായത്തിലുള്ള സംസ്കൃതവിദ്യാഭ്യാസത്തിന്റെ ആവിർഭാവകാലത്തിനുമുൻപുവരെ ഉപാധ്യായന്മാർ അധ്യേതാക്കന്മാരെ പഠിപ്പിച്ചുവന്നിരുന്നു. ‘വൃക്ഷസിദ്ധരൂപ’ത്തിന്റെ അനുബന്ധങ്ങളായി ബാലപ്രബോധനവും സമാസ ചക്രവും ശ്രീരാമോദന്തവും പ്രസിദ്ധീകരിക്കുന്നതിനുള്ള കാരണവും അതുതന്നെയാണു്. സമാസചക്രം സംസ്കൃതഭാഷയിൽത്തന്നെ വിരചിതമായിരിക്കുന്നതിനാൽ അതു ബാലപ്രബോധനംപോലെ ഉപയോഗമുള്ളതല്ല. ‘നവാരണ്യമഹീദേവകൃതി രേഷാ വിരാജതേ’ എന്നു ഗ്രന്ഥാവസാനത്തിലുള്ള പ്രസ്താവനയിൽനിന്നാണു് പുതുവന നമ്പൂരിയാണു് പ്രസ്തുത നിബന്ധത്തിന്റെ പ്രണേതാവെന്നു വെള്ളിപ്പെടുന്നതു്. പുതുവനയില്ലം തിരുവിതാംകൂറിൽ കോട്ടയത്തു തിരുനക്കരെയാണു്. ഗ്രന്ഥാരംഭത്തിൽ
“വെള്ളം ജടാന്തേ ബിഭ്രാണം വെള്ളിമാമലവിഗ്രഹം
വെള്ളൂരമർന്ന ഗൗരീശമുള്ളിലൻപൊടു ചിന്തയേ”
എന്ന ശ്ലോകത്തിൽ അദ്ദേഹം തന്റെ ഇഷ്ടദേവതയെ വന്ദിക്കുന്നു. മധ്യകേരളത്തിലെ ഒരു പുതുവന നമ്പൂരിയാണു് പ്രബോധനകാരൻ എന്നു സങ്കല്പിക്കുന്നവരുമുണ്ടു്.
35.31ബാലപ്രബോധനം
താഴേക്കാണുന്ന വിഭക്ത്യർത്ഥ ബോധകങ്ങളായ ശ്ലോകങ്ങൾ വായിച്ചാൽ ഗ്രന്ഥത്തിലെ പ്രതിപാദനരീതി മനസ്സിലാകും.
“അതെന്നു പ്രഥമയ്ക്കർത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ
തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടേതി ച ക്രമാൽ
ആയിക്കൊണ്ടു ചതുർത്ഥീ ച സർവ്വത്ര പരികീർത്തിതാ
അതിങ്കൽനിന്നു പോക്കേക്കാൾ ഹേതുവായിട്ടു പഞ്ചമീ
ഇക്കുമിന്നുമുടേ ഷഷ്ഠിക്കതിന്റേ വെച്ചുമെന്നപി
അതിങ്കലതിൽവച്ചെന്നും വിഷയം സപ്തമീ മതാ
വിഭക്ത്യർത്ഥങ്ങളീവണ്ണം ചൊല്ലുന്നൂ പല ജാതിയും.
വൃക്ഷസ്തിഷ്ഠത്യസൌ വൃക്ഷം നില്ക്കുന്നൂ; വൃക്ഷമാശ്രയേ
വൃക്ഷത്തെയാശ്രയിക്കുന്നേൻ; വൃക്ഷേണ ദ്വിരദോ ഹതഃ
വൃക്ഷത്താലാന കൊല്ലപ്പെട്ടെന്നീവണ്ണം തൃതീയയും;
നമശ്ചകാര വൃക്ഷായ ശാഖാസംരുദ്ധഭാസ്വതേ
നമസ്കരിച്ചേൻ വൃക്ഷത്തിന്നായിക്കൊണ്ടു ചതുർത്ഥ്യപി;
വൃക്ഷാഗ്രാൽ കുസുമം ഭ്രഷ്ടം വൃക്ഷാഗ്രത്തിങ്കൽനിന്നിഹ
പൂ വീണെന്നതു; വൃക്ഷസ്യ ശാഖാ ചാത്യന്തമുന്നതാ
വൃക്ഷത്തിന്റെ കൊമ്പുമേറ്റമുയർന്നോന്നിതു ഷഷ്ഠ്യപി;
പക്ഷീ വൃക്ഷേ സ്ഥിതഃ പക്ഷി വൃക്ഷത്തിങ്കലിരുന്നിതു;
ഹേ വൃക്ഷ! ത്വം കമ്പസേ കിമിതി സംബോധനാപി ച
എടോ വൃക്ഷം നീ ചലിക്കുന്നെന്തിതീവണ്ണമൊക്കവേ
സംബോധനാനിർണ്ണയാർത്ഥം ഹേശബ്ദം കൂടെ യുജ്യതേ.”
35.32ആശൌചവിജ്ഞാനം ഭാഷ
ആശൌചവിഷയകമായുള്ള ഒരു ഭാഷാഗ്രന്ഥമാണു് ആശൌചവിജ്ഞാനം.
“ഗണേശാനം ഗുരും വാണീം കാത്യായനമുമാപതിം
പ്രണമ്യാശൌചവിജ്ഞാനം ഭാഷയാ ലിഖ്യതേ മയാ”
എന്നുള്ള പീഠികയോടുകൂടി ആചാര്യൻ
“സപിണ്ഡബാലതുല്യോദബന്ധൂനാമുള്ള ഭേഭവും
മറ്റും ഭേദങ്ങളെല്ലാവും യഥാമതി വദാമ്യഹം”
എന്നു തന്റെ ഭാഷാകൃതി ആരംഭിക്കുന്നു. ഒടുവിൽ
“കൃതമല്പമതീനാമിദമാശൌചം നൃസുരഭാഷയാ മിശ്രം
അധ്യാപകപരമേശ്വരഭാഷാഗദ്യം നിരീക്ഷ്യ കേനാപി”
എന്നും.
“രുദ്രനാരായണേനേദമാശൗചം ഭാഷയാ കൃതം
സമാസേനോപകാരായ ബാലാനാമിതി മൃഷ്യതാം”
എന്നുമുള്ള പദ്യങ്ങൾ കാണ്മാനുണ്ടു്. രുദ്രന്റെ പുത്രനായ നാരായണൻനമ്പൂരി അദ്ദേഹത്തിന്റെ ആചാര്യനാണെന്നു കരുതാവുന്ന പരമേശ്വരൻനമ്പൂരി ഗദ്യത്തിൽ നിർമ്മിച്ച ആശൗചഗദ്യം നോക്കി അതിനെ ഉപജീവിച്ചെഴുതിയതാണു് ആശൗചവിജ്ഞാനം എന്നു് ഈ പദ്യങ്ങളിൽനിന്നു നാം അറിയുന്നു. ഗ്രന്ഥകാരനെപ്പറ്റി മറ്റൊരു വിവരവും ലഭിക്കുന്നില്ല.
35.33ആശൗചാഷ്ടകം ഭാഷാവ്യാഖ്യ
വരരുചികൃതം എന്നു പുരാവിത്തുകൾ വിശ്വസിക്കുന്നതും കേരളത്തിൽ പ്രധാന ഭൂതവുമായി ആശൗചാഷ്ടകം എന്നൊരു സംസ്കൃതഗ്രന്ഥമുണ്ടെന്നു് ഏഴാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആശൗചാഷ്ടകത്തിന്റെ ഭാഷാവ്യാഖ്യാനം പദ്യരൂപമാണു്.
“ആശൗചാഷ്ടകകർത്താരം നത്വാ വരരുചിം മുനിം
തദർത്ഥോ ലിഖ്യതേസ്മാഭിഃ പദ്യൈർഭാഷാവലംബിഭിഃ”
എന്നതാണു് അതിലെ ചികീർഷിതപ്രതിജ്ഞാശ്ലോകം. ഒരു ഭാഷാപദ്യം മാത്രം ഇവിടെ ഉദ്ധരിക്കാം.
“തന്നോടുകൂടെപ്പുരുഷാന്തരങ്ങ
ളേഴേഴു കീഴേതപി തേ സപിണ്ഡാഃ
പിന്നെസ്സമാനോദകരെന്നു സംജ്ഞാം
വദന്തി സന്തഃ പതിനൊന്നിനോളം.”
35.34ആശൌചപദ്ധതി
ആശൗചപദ്ധതി സംസ്കൃതത്തിലെന്നപോലെ ഭാഷയിലുമുണ്ടു്. സംസ്കൃതാശൗചപദ്ധതി കേരളീയമാണോ എന്നു നിശ്ചയമില്ല.
“പതിനൊന്നതു കോവില്ക്കു പുല പന്ത്രണ്ടു വൈശ്യനു്
പതിനഞ്ചഥ ശൂദ്രന്നു പന്തിരണ്ടഥ വാര്യനു
അന്യേഷാം തന്തുധാരീണാം (?) പില പത്തങ്ങതേ മതി.
………
അന്യേഷാം വിപ്രവൽ പോലെ നമ്പിടിക്കു വിശേഷതഃ
അമ്മയും പെങ്ങളും പിന്നെപ്പെങ്ങൾക്കുള്ളോരു മക്കളും
അമ്മേടെയമ്മയിത്യാദി പെണ്‍ പെറ്റാൽ പില പത്തു നാൾ
സോദകം നമ്പിടിക്കില്ല ശാവസൂതകയോരവി.”
എന്ന പദ്യങ്ങൾ ഈ കൃതിയിലുള്ളതാണു്.
35.35ആശൗചചന്ദ്രിക
ആശൌചപദ്ധതിയുടെ അനുകരണമാണു് ആശൗചചന്ദ്രിക. ചില ശ്ലോകങ്ങൾ ഇതിലും ആ ശൗചാഷ്ടകം ഭാഷാവ്യാഖ്യയിലും ഒന്നുപോലെ കാണുന്നു. രണ്ടും ഒരേ ആചാര്യന്റെ കൃതികളായിരിക്കാം. ചന്ദ്രികാ കാരന്റെ പേർ പരമേശ്വരൻനമ്പൂരി എന്നാണെന്നും അദ്ദേഹത്തിന്റെ കുലഗുരുവാണു് ആശൗചപദ്ധതിയുടെ കർത്താവെന്നും അറിയാം.
“ആശൗചപദ്ധതി ചമച്ച വിപശ്ചിദഗ്ര്യം
വന്ദിച്ചു മൽകുലഗുരും തമുദാരകീർത്തിം
പദ്യൈഃ കുറച്ചു പുല ചൊല്വതിനാരഭേ ഞാൻ
ഭാഷാസനാഥമറിവാൻ ഭുവി ബാലകാനാം.”
“ഭാഷാസംസ്കൃതപദ്യൈരേവം പരമേശ്വരാഖ്യവിപ്രേണ
അഖിലനരാണാമെളുതായറിവാനാശൗചചന്ദ്രികാ രചിതാ”
എന്നീ ശ്ലോകങ്ങൾ നോക്കുക. ഒരു ശ്ലോകംകൂടിപ്പകർത്താം.
“നെയ് മാംസം മധു ശർക്കരാ ലവണവും ക്ഷീരം പുനർഭോജനം
സ്ത്രീഭോഗം കുറി കണ്ണെഴുത്തു കുസുമം ദന്താദിസംശോധനം
ഖട്വാരോഹണമെണ്ണതേപ്പു പലവും മറ്റുള്ള ഭോഗ്യങ്ങളും
ശാവാശൗചികൾ ചെയ്വതില്ലൊരുവരും; നോ പിണ്ഡദാഃ കേവലം.”
35.36കവിയൂർ പ്രായശ്ചിത്തം
പ്രായശ്ചിത്തവിധികൾ സംബന്ധിച്ചു സാമാന്യം പ്രമാണഭൂതമായ ഒരു ഗ്രന്ഥമാണു് കവിയൂർപ്രായശ്ചിത്തം. കവിയൂർക്കാരനായ ഏതോ ഒരു മലയാളബ്രാഹ്മണന്റെ കൃതിയെന്നുമാത്രം അറിയാം.
“കവിയൂർപ്പാർവ്വതീനാഥം വണങ്ങിക്കൊണ്ടു ഭാഷയായ്
ശ്രൗതസ്മാർത്തവിധിക്കിപ്പോൾ പ്രായശ്ചിത്തം വദാമ്യഹം”
എന്നാണു് ഗ്രന്ഥത്തിന്റെ ഉപക്രമം.
“കൈകൊട്ടപ്പെട്ടുപോയോർക്കും തഥാ ശൂദ്രർക്കുമാറടി
രജകാന്തമ്ലേച്ഛജാതേശ് ശുദ്രവാച്യത്വമത്ര ഹി.
തീണ്ടായിരുന്നവർക്കത്രേ വിധിച്ചൂ പന്തിരണ്ടടി
അഷ്ടാദശം സൂതികയ്ക്കു ദാഹകർക്കിരുപത്തിനാൽ”
എന്നും മറ്റുമുള്ള ചില പ്രസിദ്ധപങ്ക്തികൾ ഇതിലുള്ളവയാണു്.
വേറെയും ചടങ്ങുകളെപ്പറ്റി വിവരിക്കുന്ന പല ഗ്രന്ഥങ്ങൾ സംസ്കൃതത്തിലെന്നപോലെ ഭാഷയിലുമുണ്ടു്. “കാലം പോരാ സകലം പറവാൻ.” എന്നു കരുതി അവയെ സ്പർശിക്കാതെ തന്നെ പുരോഗമിക്കുവാൻ ഉദ്ദേശിക്കുന്നു.
35.37ഗദ്യഗ്രന്ഥങ്ങൾ, കേരളോൽപത്തി
കോഴിക്കോട്ടു മാതൃക
കേരളത്തിന്റെ രാഷ്ട്രീയവും സാമുദായികവുമായ ചരിത്രമാണെന്ന ഭാവത്തിൽ ഏതോ ഒരു പണ്ഡിതൻ കൊല്ലം ഒൻപതാം ശതകത്തിൽ കേരളോൽപത്തി എന്ന പേരിൽ ഒരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിനു കേരളചരിതം എന്നും, കേരള നാടകം എന്നും, കേരളോത്ഭവം എന്നും കേരളസത്ഭാവം എന്നും വേറേയും പല സംജ്ഞകൾ കാണുന്നു. ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ ചിറയ്ക്കൽ, കോഴിക്കോടു്, കൊച്ചി, തിരുവിതാംകൂർ എന്നീ രാജസ്ഥാനങ്ങളിൽ ആ നാമധേയത്തിൽ ഒരു ഗ്രന്ഥമുണ്ടെന്നും ഏതാണ്ടു കൊല്ലവർഷത്തിന്റെ ആരംഭത്തിൽ ആവിർഭവിച്ചു പുരാതനകേരളോൽപത്തിയിൽ “അതാതു രാജാക്കന്മാരെ അല്പാല്പം പുകഴ്ത്തിയും കാണാം” എന്നും “ചിലതിൽ അതാതു രാജ്യത്തു നടപ്പുള്ള കാണജന്മമര്യാദയെക്കുറിച്ചു് ഒരധ്യായമുണ്ടു്” എന്നും പ്രസ്താവിച്ചിരിക്കുന്നു. ദേശം തോറും കേരളോൽപത്തി വേറെയാണെന്നു പഴമക്കാർ പറയുന്നതിൽ പരമാർത്ഥമുണ്ടു്. ശങ്കരാചാര്യർ സർവജ്ഞപീഠം കയറുന്നതുവരെയുള്ള പാഠം എല്ലാ കേരളോൽപത്തികളിലും വലിയ വ്യത്യാസംകൂടാതെയാണു് പകർത്തിയിട്ടതു്. അതു് ഐതിഹ്യാംശമാകയാൽ അത്രത്തോളം ഐകരൂപ്യം പരിപാലിക്കപ്പെട്ടിട്ടുണ്ടു്. പിന്നീടുള്ളതു നാടുവാഴികളുടെ ചരിത്രമാണു്; അവിടെയാണു് ആവാപോദ്വാപങ്ങളുടെ ബാഹുല്യം സ്വാഭാവികമായി കടന്നുകൂടീട്ടുള്ളതു്. ഓരോ ദേശത്തെ കേരളോൽപത്തിയും ആ ഘട്ടത്തിൽ അവിടത്തെ നാടുവാഴിയെ അതിരു കടന്നു പ്രശംസിക്കുന്നു. കൊല്ലവർഷത്തിന്റെ ആരംഭത്തിലാണു് ആദ്യത്തെ കേരളോൽപത്തിയുടെ ആവിർഭാവമെന്നുള്ള പക്ഷം ക്ഷോദക്ഷമമല്ല. കോഴിക്കോട്ടെ കേരളോൽപത്തിയിൽ നിന്നു ഡോക്ടർ ഗുണ്ഡർട്ടു് അദ്ദേഹത്തിന്റെ പാഠമാലയിൽ ഉദ്ധരിച്ചിട്ടുള്ള രണ്ടു ഭാഗങ്ങളിൽ “ദ്വാപരയുഗത്തിങ്കൽ ഒരു ബ്രാഹ്മണൻ ഒരു കന്യകയെ വിവാഹം ചെയ്തു” എന്നുതുടങ്ങുന്ന ആദ്യത്തെ ഭാഗത്തിലെ ചില പങ്ക്തികൾ ഗോവിന്ദപ്പിള്ള പകർത്തീട്ടുണ്ടു്. അതിനെ ആസ്പദമാക്കിയാണു് അദ്ദേഹം പ്രസ്തുതമതം ഉൽഘാടനംചെയ്തിട്ടുള്ളതു്. ആ ഭാഗത്തിലെ ഭാഷാരീതിതന്നെ അതിനു കടകവിരുദ്ധമായിരിക്കുന്നു.
ഗുണ്ഡർട്ടു് ഉദ്ധരിക്കുന്ന രണ്ടാമത്തെ ഭാഗത്തിൽ ഒൻപതാം ശതകത്തിൽ കൊച്ചിയിലെ മൂത്തതാവഴിക്കും ഇളയതാവഴിക്കും തമ്മിലുള്ളതും പടപ്പാട്ടിലും മറ്റും സൂചിപ്പിച്ചിട്ടുള്ളതുമായ ശണ്ഠയേയും ആ ശണ്ഠയിൽ സാമൂതിരിപ്പാട്ടിലെ ഭാഗഭാഗിത്വത്തേയുംപറ്റി സൂചനയുണ്ടു്. “നമ്മുടെ തമ്പുരാൻ തൃക്കണ്‍ ചുവന്നു തിരുമേനി വിയർത്തു … അച്ചനും ഇളയതും ഉണ്ടയും മരുന്നും കെട്ടിച്ചു കൊച്ചിക്കോട്ടയ്ക്കു നേരേ കൂട്ടി കോട്ടയും തച്ചു തകർത്തു പോന്നിരിക്കുന്നു എന്നു മുൻപിലുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു” എന്ന വാക്യത്തിൽനിന്നു പ്രസ്തുതയുദ്ധത്തിനു മേലാണു് ആ ഭാഗം എഴുതീട്ടുള്ളതെന്നു വ്യക്തമാക്കുന്നു. “കോഴിക്കോട്ടു കേരളോത്ഭവ”ത്തിൽനിന്നാണു് താൻ മുൻപു നിർദ്ദേശിച്ച രണ്ടു ഭാഗങ്ങളും എടുത്തിട്ടുള്ളതു് എന്നു ഗുണ്ഡർട്ടു് പറയുന്നുണ്ടെങ്കിലും, അതിൽ രണ്ടാമത്തേതു് എഴുത്തച്ഛന്റെ കേരളനാടകമെന്ന പേരിൽ മങ്ഗലാപുരം ബേസൽമിഷ്യൻ അച്ചുക്കൂടത്തിൽനിന്നു് അച്ചടിച്ചിട്ടുള്ള പുസ്തകത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കോഴിക്കോട്ടു കേരളോൽപത്തിയുടെ ഒരു മാതൃകയാണു്. ആ പുസ്തകത്തിൽ (1) പരശുരാമന്റെ കാലം, (2) പെരുമാക്കന്മാരുടെ കാലം, (3) തമ്പുരാക്കന്മാരുടെ കാലം എന്നു മൂന്നു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽ (1) ആദ്യം പെരുമാക്കന്മാർ, (2) ബൗദ്ധനായ പെരുമാൾ, (3) കുലശേഖരനോളം വാണ പെരുമാക്കന്മാർ, (4) രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം, (5) കൃഷ്ണരായരുടെയും ചേരമാൻപെരുമാക്കളുടേയും കഥ, (6) ശങ്കരാചാര്യർ കല്പിച്ച കുലക്രമവിവരം, (7) ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു് എന്നും, മൂന്നാമത്തെ വിഭാഗത്തിൽ (1) താമൂതിരി പോലനാടക്കിയതു്, (2) കോഴിക്കോട്ടുനഗരം കിട്ടിയതു്, (3) വള്ളുവക്കോനാതിരിയെ ജയിച്ചതു്, (4) കോഴിക്കോട്ടുമഹത്ത്വം, (5) പറങ്കി വന്നിട്ടു കുറുമ്പിയാതിരിബന്ധുവായതു്, (6) മറ്റേ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ, (7) കേരളാവസ്ഥ (ചുരുക്കിപ്പറയുന്നതു്) എന്നും ഏഴു ഖണ്ഡങ്ങൾവീതം ഉൾക്കൊള്ളുന്നു. മൂന്നാം വിഭാഗത്തിലെ എല്ലാ ഖണ്ഡങ്ങളിലും ‘നൊമ്പടതമ്പുരാൻ’ എന്നു ഗ്രന്ഥകാരൻ കൂടെക്കൂടെ പറയുന്ന സാമൂതിരിപ്പാട്ടിലെ സ്തോത്രമാണു് വിവക്ഷ. ആ പുസ്തകത്തിൽ “പറുങ്കി, ലന്ത, പരിന്തിരീസ്സ്, ഇങ്കിരീസ്സ്, എന്നീ നാലു വട്ടത്തൊപ്പിക്കാർ” എന്നും, “പരിന്തിരീസ്സ്, ഇങ്കിരീസ്സ്, പറുങ്കി, ലന്തദ്വീപാഴി” എന്നും രണ്ടു ഘട്ടങ്ങളിൽ ആ നാലുവക വിദേശീയരേയുംപറ്റി പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് അവരുടെയെല്ലാം വരവിനുമേലാണു് മുദ്രിതമായ കോഴിക്കോട്ടു കേരളോൽപത്തിയുടെ ഉൽപത്തി എന്നു നിർണ്ണയിക്കാം.
മറ്റു മാതൃകകളിൽ അവരെ സ്മരിക്കുന്നില്ല എങ്കിലും എല്ലാ മാതൃകകളിലും ആനകുണ്ടി കൃഷ്ണരായർ എന്നു ഗ്രന്ഥത്തിൽ പറയുന്ന വിജയനഗരത്തിലെ കൃഷ്ണദേവരായചക്രവർത്തിയെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. കൃഷ്ണദേവരായരെ തടുത്തുനിർത്തിയതു ചേരമാൻപെരുമാളാണെന്നു രായരുടെ സമകാലികന്മാർ ആരും പറയുന്നതല്ലാത്തതിനാൽ അദ്ദേഹം അന്തരിച്ചു് ഏകദേശം ഒരു ശതകം കഴിഞ്ഞതിനുമേലാണു് കേരളോൽപത്തിയുടെ നിർമ്മിതി എന്നു സിദ്ധിക്കുന്നു. ഈ വസ്തുത ഞാൻ മറ്റൊരധ്യായത്തിലും പ്രാസങ്ഗികമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.
ചിറയ്ക്കൽമാതൃക
കേരളചരിതം എന്ന പേരിൽ തിരുവിതാംകൂർ ഗവർമ്മെന്റു ക്യൂറേറ്റർ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകവും ഒരു കേരളോൽപത്തിതന്നെയാണു്. അതു മുഖ്യമായി കോലത്തുനാട്ടു രാജവംശത്തിന്റെ മഹിമയെയാണു് പുകഴ്ത്തുന്നതു്. “പിന്നെ ഇക്കേരളത്തിങ്കൽ നാലു സ്വരൂപവും പ്രധാനമായി കല്പിച്ചു. അതായതു തെക്കു വേണാടു്, വടക്കു കോലത്തുനാടു്, പിന്നെ പെരുമ്പടപ്പു്, പിന്നെ ഏറനാടു്. ഇങ്ങനെ നാലു സ്വരൂപവും കേരളത്തിൽ പ്രധാനമായികല്പിച്ചതിൽ കോലസ്വരൂപത്തിനു മുൻപു കല്പന എന്നു കല്പിച്ചു.” “ചേരമാൻ പെരുമാൾ രാജ്യാംശം നീരു കോലത്തിരി വടക്കൻപെരുമാൾക്കു കൊടുത്തിട്ടേയുള്ളൂ. ഇങ്ങനെ ഓരോരോ പരമ്പര പല പ്രകാരത്തിൽ വിചാരിച്ചാലും ഇക്കേരളത്തിൽ കോലത്തിരി വടക്കൻപെരുമാൾതന്നെ പ്രധാനം” എന്നും മറ്റുമുള്ള വചനങ്ങൾ അതിൽ കാണുന്നു. പന്തളത്തു രാജകുടുംബത്തെപ്പറ്റിയും ഈ കേരളോൽപത്തിയിൽ പ്രസ്താവനയുണ്ടു്. “പിന്നെ ഓണനാടും വേണാടും കൂടിയ നടുവിൽ പന്തളമെന്നും കല്പിച്ചു. ഐങ്കാതം വഴിനാടും പന്തളത്തു രാജാവിനു കല്പിച്ചുകൊടുത്തു” എന്നും മറ്റുമുള്ള പങ്ക്തികൾ നോക്കുക. പ്രസ്തുത പുസ്തകം അസമഗ്രമാണു്.
പ്രധാനവിഷയങ്ങൾ
ഈ വിവരണത്തിൽനിന്നു കേരളോൽപത്തി വാസ്തവത്തിൽ ഒന്നേയുള്ളൂ എന്നും അതു പിൽക്കാലങ്ങളിൽ പല പ്രകാരത്തിൽ രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും വിശദമാകുന്നതാണല്ലോ. ഏഴെട്ടു മാതൃകകൾ നിപുണമായി പരിശോധിച്ചതിനുമേലാണു് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നതു്. ശങ്കരാചാര്യരുടെ കാലംവരെയുള്ള ഐതിഹ്യകഥനത്തിൽ ഗ്രാഹ്യാംശങ്ങളെ അപേക്ഷിച്ചു ത്യാജ്യാംശങ്ങളാണു് അധികമുള്ളതു്. എങ്കിലും പതിരു മുഴുവൻ വീശിക്കളഞ്ഞാൽ അങ്ങിങ്ങു ചില നെന്മണികൾ കിട്ടാതെയിരിക്കുന്നില്ല. പെരുമാക്കന്മാരുടെ വാഴ്ചക്രമത്തെപ്പറ്റിയുള്ള വിവരണം അക്കാലത്തെ ചെന്തമിഴ് സാഹിത്യത്തിലെ പ്രസ്താവനകൾക്കു വിരുദ്ധമാകയാൽ അംഗീകാര്യമല്ല. പൊരുമാൾവാഴ്ചക്കുശേഷമുള്ള കേരളചരിത്രം ഓരോ മാതൃകയിലും ഓരോ മാതിരിയായി കാണുന്നതു തട്ടിച്ചുനോക്കി എല്ലാ മാതൃകകളും സമ്മതിക്കുന്ന അംശങ്ങൾ സ്വീകരിക്കയും മറ്റുള്ളവ പുനർവിമർശനത്തിനു വിധേയമാക്കുകയും ചെയ്യാവുന്നതാണു്. എല്ലാ മാതൃകകളും താഴെക്കാണുന്ന വിധത്തിൽ ആരംഭിക്കുന്നു. ഏതാനും ചില പദങ്ങൾക്കുമാത്രമേ മാതൃകകളിൽ വ്യത്യാസമുള്ളു.
“ഗണപതിയും സരസ്വതിയും കൃഷ്ണനും വേദവ്യാസനും ഗുരുവിനെയും വണങ്ങിക്കൊണ്ടു കേരളസത്ഭാവത്തെ ചൊല്ലാൻ തുടങ്ങുന്നേൻ. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗത്തിങ്കൽ അനേകം രാജാക്കന്മാർ ഭൂമി വഴിപോലെ രക്ഷിച്ചു വാണുപോരുന്നേരം ക്ഷത്രിയവംശത്തിങ്കൽ ദുഷ്ടരാജാക്കന്മാരെ മുടിച്ചുകളവാനായിക്കൊണ്ടു ശ്രീപരശുരാമൻ അവതരിച്ചു. എങ്കിലോ പണ്ടു ശ്രീപരശുരാമൻ ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ മുടിച്ചുവന്ന വീരഹത്യാദിദോഷം പോവാനായിക്കൊണ്ടു് കർമ്മംചെയ്വാൻതക്കവണ്ണം ഗോകർണ്ണംപുക്കു കന്മലമേലിരുന്നു വരുണനെ സേവിച്ചു് വാരാന്നിധിയെ നീക്കംചെയ്തു ഭൂമിദേവിയെ വന്ദിച്ചു നൂറ്ററുപതു കാതം ഭൂമിയുണ്ടാക്കി മലയാളം. ഭൂമിക്കു രക്ഷ വേണമെന്നു കല്പിച്ചു നൂറ്റെട്ട് ഈശ്വരപ്രതിഷ്ഠയും ചെയ്തു. എന്നിട്ടും ഭൂമിക്കു് ഇളക്കം മാറീല്ലെന്നു കണ്ടു് അതിന്റെശേഷം ശ്രീപരശുരാമൻ കേരളത്തിൽ ബ്രാഹ്മണരെ ഉണ്ടാക്കി.”
ശ്രീപരശുരാമന്റെ കേരളപ്രതിഷ്ഠ, ബ്രാഹ്മണാനയനം, അറുപത്തിനാലു ഗ്രാമങ്ങൾ, ചില ബ്രാഹ്മണരുടെ ആയുധാദാനം, ഉത്സവനിർദ്ദേശം, കഴകങ്ങൾ, രക്ഷാപുരുഷന്മാരുടെ ഭരണം, ചേരമാൻ പെരുമാൾ ഉൾപ്പെടെ പതിനെട്ടു പെരുമാക്കന്മാരുടെ ഭരണം, കൃഷ്ണരായർക്കും ചേരമാൻപെരുമാൾക്കും തമ്മിലുള്ള ശണ്ഠ, ചേരമാൻപെരുമാളുടെ കേരള വിഭജനം, ശങ്കരാചാര്യരുടെ അപദാനങ്ങൾ, കേരളത്തിലെ ജാതിവിഭാഗങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളാണു് എല്ലാ മാതൃകകളിലും അടങ്ങിയിരിക്കുന്നതു്.
അപ്രധാനവിഷയങ്ങൾ
കേരളത്തിലെ വസ്ത്വനുഭവക്രമവും, വ്യവഹാരരീതിയും, ഗൃഹനിർമ്മാണവിധിയും മറ്റും അനുബന്ധരൂപത്തിലാണു് ഘടിപ്പിച്ചിരിക്കുന്നതു്. ഒരു മാതൃകയിൽനിന്നു് ആ ഘട്ടത്തിലെ ചില പങ്ക്തികൾ ഉദ്ധരിക്കാം. വാസ്തവത്തിൽ ഈ ഭാഗമാണു് ഏറ്റവും പ്രയോജനകരമായിട്ടുള്ളതു്.
“അനന്തരം ദേവബ്രാഹ്മണർ തങ്ങളോടു് എടകുടികൾ കരണം വാങ്ങിക്കൊണ്ട ക്രമങ്ങൾ ചൊല്ലുന്നേൻ. ഒന്നാമതു് വെണ്‍പാട്ടമാക കരണം വാങ്ങിപ്പൂതെങ്കിൽ മൂവാണ്ടുകാലം കൊണ്ടു കല്ലു കരടു കളഞ്ഞു് ഈടുമാടും ചമച്ചു വാങ്ങിപ്പൂതു. വെണ്‍പാട്ടക്കരണത്തിൽ ജന്മിഭോഗം ന്യായമില്ല എന്നും ഞായം. രണ്ടാമതു വെറുമ്പാട്ടമാക കരണം വാങ്ങിപ്പൂതെന്നും വെറുമ്പാട്ടകരണത്തിൽ കുറഞ്ഞൊരു ജന്മിഭോഗമിട്ടു കാലം തോറും ജന്മിയിങ്കൽ കൊടുത്തു പന്തീരാണ്ടുകാലം വെറുമ്പാട്ടമാക ഭുതിച്ചു് [9] ഈടുപാടു പാടുകേടു തീർത്തു കുറ്റിയും പുറ്റും നിരത്തിക്കൊൾക ഞായം. മൂന്നാമതു നേർപാട്ടമാക കരണം വാങ്ങിപ്പൂതെന്നു ഞായം. നാലാമതും നേർപാട്ടമാക കരണം വാങ്ങിപ്പൂതെന്നും എന്നാൽ അരയാൽ, പേരാൽ, നെല്ലി, തെങ്ങു്, പിലാവു്, പറുങ്കിമാവു് ഇങ്ങനെയുള്ള വൃക്ഷങ്ങളും നേർമ്മചേർത്തു കുറഞ്ഞോരു ജന്മിഭോഗവും കൊടുത്തു ഭുതിച്ചു കൊൾക ഞായം. അഞ്ചാമതു കാണപ്പാട്ടമാക കരണം വാങ്ങിപ്പൂ എന്നും കരണത്തിൽ എഴുതുന്ന കാണത്തിൽ കാണപ്പലിശ കഴിച്ചു ശേഷിച്ചുള്ള ഫലം പലിശയാൽ ജന്മിഭോഗവും കൊടുത്തു ഭുതിച്ചുകൊൾക ഞായം” ഇത്യാദി.
ചുരുക്കിപ്പറഞ്ഞാൽ ചിലർ സങ്കല്പിക്കുന്നതുപോലെയുള്ള പ്രാമാണികത കേരളോൽപത്തി അർഹിക്കുന്നില്ലെങ്കിലും അതിന്റെ പഠനം കേരളീയർക്കു് അപരിത്യാജ്യവും വിഭിന്നമാതൃകകളിൽ കാണുന്ന പാഠഭേദങ്ങൾ പ്രകാശിപ്പിക്കേണ്ടതു ദേശാഭിമാനികളുടെ കർത്തവ്യവുമാകുന്നു.
35.38പാഠകഗദ്യം
ചാക്കിയാന്മാരുടേയും പ്രത്യേകിച്ചു് പാഠകക്കാരുടേയും കഥാപ്രവചനവിഷയത്തിൽ സഹായമായിത്തീരത്തക്കവണ്ണം അവർ അരങ്ങത്തു ചൊല്ലേണ്ട പദ്യങ്ങൾക്കും മറ്റും സരസവും ധാരാവാഹിയുമായ ഗദ്യശൈലിയിൽ ചില പണ്ഡിതന്മാർ അർത്ഥവിവരണം ചെയ്തിട്ടുണ്ടു്. (1) രാമായണം, (2) ബകവധം, (3) കൗന്തേയാഷ്ടകം, (4) നരസിംഹാവതാരം, (5) ഗജേന്ദ്രമോക്ഷം, (6) സന്താനഗോപാലം, (7) ദക്ഷയജനം, (8) നൃഗമോക്ഷം, (9) കീചകവധം, (10) കല്യാണസൗഗന്ധികം, (11) കംസവധം, (12) നാളായണീചരിതം എന്നിങ്ങനെ പല പ്രബന്ധങ്ങൾക്കും അത്തരത്തിലുള്ള അർത്ഥ വിവരണം കാണുന്നു. സംസ്കൃതചമ്പുക്കളിൽനിന്നും ഭാഷാചമ്പുക്കളിൽനിന്നും ആവശ്യമുള്ള ഗദ്യപദ്യങ്ങൾ തിരഞ്ഞെടുത്തു ക്രോഡീകരിച്ചു് ഉദ്ധൃതങ്ങളായ ഭാഗങ്ങളെയെല്ലാം വിശദമായി വ്യാഖ്യാനിച്ചു് അവയിലെ വ്യങ്ഗ്യമർമ്മങ്ങൾ സ്ഫുടീകരിച്ചുകൊണ്ടാണു് ഈ വിവരണങ്ങൾ എഴുതീട്ടുള്ളതു്. പാഠകക്കാരും മറ്റും രംഗത്തിൽ ഇന്നും പ്രയോഗിക്കുന്നതും പ്രായേണ ഈ ഗദ്യപങ്ക്തികൾതന്നെയാണു്. ഓരോ കഥയോടും പ്രത്യേകമായി ഉപക്രമോപസംഹാരങ്ങളും ഘടിപ്പിച്ചിട്ടുണ്ടു്. പൂർവകഥാസങ്ഗതി സംക്ഷിപ്തമായി ഗദ്യരൂപത്തിൽ നിവേദനംചെയ്തുകൊണ്ടുവേണം പ്രകൃതകഥ പ്രതിപാദിക്കുവാൻ എന്നൊരു നിയമമുണ്ടു്. അതുകൊണ്ടു പ്രകൃതം സീതാസ്വയംവരമാണെങ്കിൽ പൂർവകഥ അത്യന്തം ഹ്രസ്വമായും പ്രത്യുത ശ്രീരാമസ്വർഗ്ഗാരോഹണമാണെങ്കിൽ അതീവ ദീർഘമായുമിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ചാക്കിയാന്മാർ ഓരോ കഥയും വൈഷ്ണവമാണെങ്കിൽ ‘പത്മനാഭം ഭജേഥാഃ’ എന്നു വിഷ്ണുപരമായും, ശൈവമാണെങ്കിൽ ‘ചന്ദ്രചൂഡം ഭജേഥാഃ’ എന്നു ശിവപരമായുമുള്ള ഒരു വന്ദനശ്ലോകത്തോടുകൂടി ആരംഭിക്കുകയും പ്രവക്താവു് അതിന്റെ അർത്ഥം വിസ്തരിക്കുകയും ചെയ്യണമെന്നുള്ള ചടങ്ങിനു് അനുരൂപമായി ആ ഘട്ടത്തിലും പ്രയോഗിക്കേണ്ട ഗദ്യം ഈ വിവരണങ്ങളിൽ കാണ്മാനുണ്ടു്. അവസാനത്തിലും ‘പത്മനാഭം ഭജേഥാഃ’ എന്നോ, ‘ചന്ദ്രചൂഡം ഭജേഥാഃ’ എന്നോ സമർത്ഥിക്കേണ്ടതുണ്ടു്.
പുരാതനകാലത്തെ നമ്പിയാർത്തമിഴിൽനിന്നു വികസിച്ച അത്തരത്തിലുള്ള ഗദ്യം സംസ്കൃതശൈലികളെ ധാരാളമായി അനുകരിക്കുന്നുണ്ടെങ്കിലും ഏറ്റവും സജീവങ്ങളും ഇക്കാലത്തു് അപ്രയുക്തപ്രായങ്ങളായി പരിണമിച്ചിട്ടുള്ളവയുമായ അനേകം ഭാഷാപദങ്ങളുടെ പ്രയോഗം അതിന്റെ ആകർഷകതയെ വർദ്ധിപ്പിക്കുന്നു. പ്രസ്തുതവ്യാഖ്യകൾ മിക്കവാറും ഒൻപതാം ശതകത്തിൽ ആവിർഭവിച്ചവയാണെന്നു് അനുമാനിക്കാം. ചില ഉദാഹരണങ്ങൾ താഴെച്ചേർക്കുന്നു.
വൈഷ്ണവകഥകൾക്കുള്ള സാധാരണോപക്രമം
“ഐഹികപാരത്രികങ്ങളെ സാധിപ്പാനായിക്കൊണ്ടു് അഖില ജഗദാധാരഭൂതനായി അപ്രമേയസ്വരൂപനായിരിക്കുന്ന ശ്രീ പത്മനാഭനെ ഭക്തിയോടുകൂടി സേവിച്ചു ജന്മസാഫല്യം വരുത്തിക്കൊള്ളണം. അതു കൂടാതെകണ്ടു് അസാരങ്ങളായിരിക്കുന്ന വിഷയങ്ങളിൽ ഭ്രമിച്ചു ദുർല്ലഭമായിരിക്കുന്ന മനുഷ്യജന്മത്തെ നിഷ്ഫലമാക്കിക്കളയരുതു്. ബഹുജന്മഭൂതങ്ങളായിരിക്കുന്ന പാപങ്ങൾ ഈശ്വരാനുഗ്രഹംകൊണ്ടു് സമങ്ങളായി ലഭിച്ചിരിക്കുന്ന മനുഷ്യജന്മമല്ലോ ആകുന്നതു്. ഇനിപ്പിന്നെ ജനനമരണങ്ങൾക്കു സംഗതി വരാതെ ഇരിപ്പാൻ തക്കവണ്ണം മോക്ഷ പ്രദനായിരിക്കുന്ന ശ്രീനാരായണനെ സേവിച്ചുകൊള്ളണം, ‘പത്മനാഭം ഭജേഥാഃ’ മുക്തിപ്രദനായിരിക്കുന്ന മുകുന്ദനെ സേവിച്ചുകൊള്ളണം. അതെന്യേ അർത്ഥപുത്രമിത്രകളത്രാദികളിലെ ആഗ്രഹങ്ങളാകുന്ന ചില പാശങ്ങളെക്കൊണ്ടു ബദ്ധനായി ഗൃഹമാകുന്നോരു കൂപത്തിങ്കൽ അകപ്പെട്ടു ദുഃഖിച്ചു് ആയുസ്സിനെ ഒടുക്കിക്കളയരുതു്.എന്നു് ആരോടു പറയുന്നു എന്നു്. ‘ഭജേഥാഃ’ നമ്മുടെ മനസ്സോടുതന്നെ പറകചെയ്യുന്നതു്. അല്ലേടോ മനസ്സു്! ഇഹലോകസുഖങ്ങളേയും പരലോക സുഖങ്ങളേയും ഒരുപോലെ സാധിക്കണമെങ്കിൽ ശ്രീപത്മനാഭന്റെ കടാക്ഷംകൊണ്ടേ എളുതായി വരൂ. ‘അവ്യാധി ഗാത്രം, മനുകൂലതരം കളത്രം, വേശ്മ പ്രശസ്തവിഭവം, വിശദാ ച വിദ്യാ, ശ്ലാഘ്യം കുലം, ചരമകാലഗതിസ്സമർത്ഥാ വിഷ്ണോഃ കടാക്ഷപരിണാമവിഭൂതിരേവ.’ ‘അവ്യാധി ഗാത്രം’ ഗാത്രം അവ്യാധിയായിരിക്കണം. മനുഷ്യശരീരത്തെ ലഭിപ്പാൻ അവകാശം വന്നു എന്നതുകൊണ്ടുതന്നെ മതിയായില്ല. ത്രിദോഷസംബന്ധികളായിട്ടു് ഓരോ പ്രകാരേണയുള്ള മഹാവ്യാധികളുണ്ടു്. അതിലൊന്നുകൊണ്ടു് അംഗങ്ങൾക്കു് അവശത അകപ്പെട്ടാൽ സ്നാനശൗചാദികൾ കൂടാതെ കണ്ടു് അശുദ്ധശരീരനായി നിത്യാനുഷ്ഠാനങ്ങളേയും പണിപ്പെട്ടു ലോപിച്ചു കഴിച്ചു വളരെ ദുഃഖിച്ചു ഒരിടത്തു കിടന്നുപോയാൽ ഒരു ഫലവുമില്ല മനുഷ്യജന്മംകൊണ്ടു്. ‘അവ്യാധി ഗാത്രം’ ഒരു മഹാവ്യാധിയും കൂടാതെകണ്ടു് ഈശ്വര സേവയും ചെയ്തു സ്വൈരമായിരിപ്പാൻ സംഗതി വരണം. അതങ്ങനെതന്നെ സംഗതി വരണമെങ്കിൽ ‘അനുകൂലതരംകളത്രം’ കളത്രം ഏറ്റവും അനുകൂലമായിരിക്കണം. സൗന്ദര്യാദി ഗുണങ്ങളുടെ പരിപൂർണ്ണതയോടുകൂടി ഇരിക്കുന്ന ഭാര്യയോടുകൂടെ കാമസുഖങ്ങളെ അനുഭവിപ്പാൻ സംഗതിവരണം. അതിനും ഈശ്വരാനുഗ്രഹമുണ്ടെങ്കിലേ സംഗതിവരൂ. സ്വഭാവഗുണവുമില്ല, രൂപഗുണവുമില്ല, ദുർഭഗയാകുന്നതു ഭാര്യ എന്നാൽ അതു നിമിത്തമായി മരണാവധി ദുഃഖിച്ചുതന്നെ കഴിക്കേ ഉള്ളൂ. ഭർത്താവിനെക്കുറിച്ചു സ്നേഹാനുരാഗങ്ങളുടെ തികച്ചിൽ ഉണ്ടായിരിക്കയും ഭാവം കണ്ടറിഞ്ഞു ശുശ്രൂഷിച്ചു മനസ്സിനു നിരൂപിച്ചിരിയാതെകണ്ടുള്ള കൗതുകത്തെ ദിവസംപ്രതി ഉണ്ടാക്കി ശരീരത്തെ വഴിപോലെ രക്ഷിക്കണം. അങ്ങിനെയിരിക്കുന്ന ഭാര്യയോടുകൂടെ സുഖിച്ചിരിപ്പാൻ സംഗതിവരണം” ഇത്യാദി.
സീതാസ്വയംവരം ഉപക്രമം
“എങ്കിലോ പണ്ടു സൂര്യവംശാലങ്കാരഭൂതന്മാരായിരിക്കുന്ന രാജാക്കന്മാർ കുലരാജധാനിയായിരിക്കുന്ന അയോധ്യയിങ്കൽ ഇരുന്നുകൊണ്ടു രാജ്യപരിപാലനം ചെയ്തുപോരുന്ന കാലങ്ങളിൽ, അജനാകുന്ന രാജാവിന്റെ സുതനായിരിക്കുന്ന ദശരഥൻ കൃതവിവാഹനായി കാന്താത്രയസമേതനായി കാമങ്ങളെ യഥാകാമം അനുഭവിപ്പൂതും ചെയ്തു കൃതാർത്ഥചിത്തനായിട്ടു് അധിവസിക്കുന്നകാലത്തിങ്കൽ, സന്തത്യഭാവംകൊണ്ടു് സന്തപ്യമാനമാനസനായി സുമന്ത്രോക്തികളെക്കൊണ്ടു സന്തുഷ്ടഹൃദയനായി വസിഷ്ഠാദിഷ്ടമായിരിക്കുന്ന അശ്വമേധാധ്വരത്തെ സരയൂരോധസ്സിങ്കൽ വിധിക്കുതക്ക വണ്ണം നിർവ്വഹിപ്പൂതും ചെയ്തു് അവിടെത്തന്നെ പുത്രകാമേഷ്ടി ആരംഭിച്ച സമയത്തിങ്കലാകട്ടേ”
ബകവധം ഉപക്രമം
“എങ്കിലോ പണ്ടു് അചണ്ഡഭാനുവം ശമണ്ഡനന്മാരായിരിക്കുന്ന പാണ്ഡവന്മാർ പാണ്ഡുവിന്റെ അപായാനന്തരം ശതശൃംഗംപർവ്വതത്തിൽനിന്നു തന്നിവാസികളായിരിക്കുന്ന മുനീന്ദ്രന്മാരാൽ ഹസ്തിനപുരത്തെ നീതന്മാരായി ധൃതരാഷ്ട്രസമീപത്തിങ്കൽ ദുര്യോധനാദികളോടുകൂടെ വസിക്കുന്ന കാലം അസൂയാനിധിയായ ദുര്യോധനൻ വ്യാപരിച്ചിരിക്കുന്ന ദുർവ്വ്യാപാരങ്ങൾ വ്യാപരിച്ചതിലൊന്നും ഫലിയാഞ്ഞതിന്റെശേഷം, പിന്നെ വാരണാവതമാകുന്ന നഗരത്തിങ്കൽ ജതുഗേഹമുണ്ടാക്കിച്ചമച്ചു് ആയവിടെക്കൊണ്ടെ പാണ്ഡവന്മാരെ ഇരുത്തൂതും ചെയ്തു. എന്നതിന്റെ ശേഷമാകട്ടേ.”
ദൂതവാക്യം ഉപസംഹാരം
“ഭക്തവത്സലനായിരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണനെ കണ്ട നേരം പ്രസാദാതിശയത്തോടുകൂടെ നില്ക്കുന്ന പാണ്ഡവന്മാരോടു ഹസ്തിനപുരത്തിങ്കൽ എഴുന്നള്ളി ദുര്യോധനനോടു പറഞ്ഞ പ്രകാരങ്ങളൊക്കെയും അരുളിച്ചെയ്തു കേൾപ്പിപ്പൂതും ചെയ്തു. അതു കേട്ടു പാണ്ഡവന്മാരും വളരെ പ്രസാദിച്ചു. പാപക്ഷയത്തിന്നായിക്കൊണ്ടു പാണ്ഡവന്മാരുടെ കഥകളിലെങ്ങാനുമൊരെടം കുറഞ്ഞൊന്നു കേൾക്കണമെന്നല്ലോ ആഗ്രഹമുണ്ടായതു്. അത്രമാത്രം പറവാനും കേൾപ്പാനും സംഗതിവരികയും ചെയ്തു. എന്നതുകൊണ്ടു് ഇനിയും ഇപ്രകാരം സംഗതി വരണമെങ്കിൽ ഈശ്വരനുഗ്രഹംകൊണ്ടേ സംഗതിവരൂ. അനുഗ്രഹമോ സേവിച്ചിടത്തോളം ആകുന്നതും. എന്നതുകൊണ്ടു് എല്ലാ ജനങ്ങളും എല്ലാ സമയത്തിങ്കലും ജഗന്നായകനായിരിക്കുന്ന ഭഗവാൻ ശ്രീപത്മനാഭനെ സേവിച്ചുകൊള്ളണം എന്നിവിടെ പറഞ്ഞതു് ‘പത്മനാഭം ഭജേഥാഃ’”
ഈ ഗദ്യങ്ങളിലേയും കേരളോൽപത്തിയിലേയും ശൈലികൾ വിഭിന്നിങ്ങളാണെന്നു് അനുവാചകന്മാർ ഗ്രഹിക്കുല്ലോ. സംസ്കൃതജ്ഞന്മാരെ രസിപ്പിക്കുന്നതിനുവേണ്ടി രചിച്ച ഗദ്യം സാമാന്യജനങ്ങളുടെ ആവശ്യത്തിനായിമാത്രം എഴുതിയ ഗദ്യത്തിൽനിന്നു വ്യത്യസ്തമായി കാണുന്നതിൽ ആശ്ചര്യപ്പെടുവാനില്ല.
35.39കാളിനാടകം ഗദ്യം
ഒൻപതാം ശതകത്തിലെ ഒരു ഗദ്യകൃതിയായ കാളിനാടകത്തിൽ ഭദ്രകാളി ദാരുകനെ വധിക്കുന്ന കഥയാണു് പ്രതിപാദ്യം. ദാരുകന്റെ പത്നിയുടെ പേർ വിനോദിനി എന്നു് ഈ കൃതിയിൽ പ്രസ്താവിച്ചിരിക്കുന്നു. ഇതു കാളീക്ഷേത്രങ്ങളിൽ വൃശ്ചികവ്രതംസംബന്ധിച്ചുള്ള കളമെഴുത്തിനു പാടിവരുന്നതായറിയാം. ‘നാടക’മെന്നു പറയുന്നു എങ്കിലും അഭിനയത്തിനുപയോഗിച്ചിരുന്നതായി തോന്നുന്നില്ല. ചില പംക്തികൾ ചുവടെ ഉദ്ധരിക്കുന്നു.
“അന്നേരം തന്റെയൊരേകമനസ്സാവൂതുംചെയ്തു. അന്നേരം ചോദിച്ചുകൊണ്ടാൻ ദാനവേന്ദ്രൻ ദാരുകരാജാവു്. കേളു കേളു ദേവീ ഞാനിവിടുന്നു യുദ്ധത്തിനു പോയതിൽപ്പിന്നെ ആരൊരുത്തർ വന്നുപോയതു ദേവി എന്നാൻ ദാനവേന്ദ്രൻ ദാരുകരാജാവു്. അയ്യോ! എന്റെ ഭർത്താവേ! ഇവിടെ വിശേഷിച്ചാരും വന്നീല എന്നാൾ ഭാര്യാവാകും ദേവി വിനോദിനി. ഒരഗതിപ്പെഞ്ചാതിയൊഴിഞ്ഞാരും വന്നീല എന്റെ ഭർത്താവേ എന്നാൾ ദേവി വിനോദിനി … പണ്ടുപണ്ടു നമ്മുടെ കൂറുപാങ്ങടിയാത്തിപോലവളാകുന്നതു് എന്നാൾ അഗതിപ്പെഞ്ചാതിയുമപ്പോൾ …ഉപദേശത്തേയും ഉപദേശിച്ചു കൊടുത്തേനെന്റെ ഭർത്താവേ എന്നാൽ ഭാര്യാവാകും ദേവി വിനോദിനി. അന്നേരം തലയെടുത്തെറിഞ്ഞു കുത്തിച്ചും കതകതപാഞ്ഞും മതിൽ ചാടിക്കൊണ്ടാൻ ദാനവേന്ദ്രൻ ദാരുകരാജാവു് …തന്റെയൊരു കോട്ടഗോപുരങ്ങളെല്ലാം കടക്കുമ്പോൾ ഉമ്മറപ്പടിയോടു് അടിമുടി തട്ടിപ്പുറപ്പെടുന്നോരു നേരത്തു്. അന്നേരം എഴുനീറ്റു കച്ചവാലുംതൊങ്കൽ പിടിച്ചുകൊണ്ടാൾ ഭാര്യാവാകും ദേവി വിനോദിനി …കൊല്ലത്തു കൊടിയാടയിൽ തീവെന്തെരിയക്കിനാവു കണ്ടേൻ ഞാനെന്റെ ഭർത്താവേ! അതുകൊണ്ടും പോകൊലാ പോകൊലാ എന്നാൾ ഭാര്യാവാകും ദേവി വിനോദിനി …ഇവയെല്ലാം കേളാതെ ചിത്രമണിദണ്ഡമെടുത്തു പോരണിനാഗം ചുമലേറുവൂതും ചെയ്തു് ആരിയച്ചൊട്ട അങ്കായുധം കയ്യിൽ പിടിച്ചു തന്റെയൊരു ഭൂമിയിങ്കൽ ചെന്നു പുറപ്പെടുന്നോരു നേരത്തു്”
ശക്തിമത്തുകളായ വാക്യങ്ങളെക്കൊണ്ടാണു് കാളിനാടകം ആദ്യന്തം നിബന്ധിച്ചിട്ടുള്ളതു്. അനന്തരകാലത്തും ദേവീഭക്തന്മാരായ ചില കവികൾ ‘കാളിനാടകം’ നിർമ്മിച്ചു കാണുന്നു. കൊല്ലം പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്ന ചിറ്റൂർ എഴുവത്തു നാണുക്കുട്ടിമേനോന്റെ കൃതിയാണു് അവയിൽ പ്രധാനം.
35.40ദ്വാദശ്യാരാധനാകല്പം
ചില പൂജാകല്പങ്ങൾ വ്യക്തമായി വിവരിക്കുന്ന ഭാഷാഗദ്യഗ്രന്ഥങ്ങളും ഈ ശതകത്തിൽ ഉത്ഭവിച്ചിട്ടുണ്ടു്. അവയുടെ ശൈലി പാഠകഗദ്യത്തിൽനിന്നും മറ്റും ഭേദിച്ചിരിക്കുന്നു. ദ്വാദശ്യാരാധനാകല്പത്തിൽനിന്നു ചില പങ്ക്തികൾ ചുവടെ ചേർക്കുന്നു.
“പിന്നെ നിവേദ്യശേഷം കൊണ്ടു വൈശ്വദേവഹോമം ചെയ്തു് ഒരു ബ്രാഹ്മണനെ കാലു കഴുകിച്ചു കുറിയിടീച്ചു പൂവും ചൂടിച്ചു മൂലംകൊണ്ടു പൂജിച്ചു് ഇല കഴുകി ഉപസ്തരിച്ചു സംവിഭാഗം വിളമ്പി ഉപസ്തരിച്ചു് കുടിക്കുനീർ വീഴ്ത്തി കുണ്ഡത്തിനു വടക്കു ബലി തൂകി മണ്ഡപത്തിനു പ്രദക്ഷിണം വെച്ചു നമസ്കരിച്ചു കാലു കഴുകിയാചമിച്ചു ദേവനും വിളക്കു രണ്ടിനും നിവേദ്യം വിടുർത്തു് ഒടുക്കത്തെ കുടിക്കുനീർ വീഴ്ത്തി കൈ കഴുകിയാൽ ദക്ഷിണചെയ്തു പ്രസന്നപൂജ ചെയ്തു മൂന്നെടത്തും അപ്പവും വെറ്റിലയുമടയ്ക്കയും നിവേദിച്ചു പുഷ്പാഞ്ജലിയും ചെയ്തു സാധ്യനെക്കൊണ്ടു ചെയ്യിച്ചു പൂജയും സമർപ്പിച്ചു് ഉച്ചപൂജ തുടങ്ങു.”
ഒടുവിൽ “ഈവണ്ണം ഏകാദശീവ്രതം അനുഷ്ഠിച്ചു ദ്വാദശി ആരാധന ചെയ്താൽ ജന്മാന്തരാർജ്ജിതങ്ങളും ഇജ്ജന്മത്തിൽ ചെയ്ത പാപവും ക്ഷയിച്ചു ദേഹാന്തത്തിൽ സച്ചിദാനന്ദലക്ഷണമായിരിക്കുന്ന ബ്രഹ്മത്തിൽ സായൂജ്യം പ്രാപിക്കും” എന്ന ഫലശ്രുതിയോടുകൂടി ഗ്രന്ഥം അവസാനിക്കുന്നു. ഇതുപോലെ ചക്രാബ്ജപൂജാകല്പത്തെപ്പറ്റിയും ഒരു ചെറിയ ഗദ്യനിബന്ധം കാണ്മാനുണ്ടു്. പൊതുവേ ഗദ്യരൂപത്തിലുള്ള തന്ത്രഗ്രന്ഥങ്ങളുടെ ഭാഷാശൈലി ഇതുതന്നെയാണു്.
35.41സ്മാർത്തപ്രായശ്ചിത്തസങ്ഗ്രഹം ഭാഷ
സ്മാർത്തപ്രായശ്ചിത്തസങ്ഗ്രഹത്തിനു് ഒരു ഭാഷാവ്യാഖ്യാനം ലഭിച്ചിട്ടുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. ഈ വ്യാഖ്യാനത്തിൽനിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു.
“അവിടെ നടേ ഇന്ന നിമിത്തമുണ്ടാകയാൽ ഇന്ന ക്രിയചെയ്യണമെന്നു യജ്ഞപ്രായശ്ചിത്താദികളിൽ ചൊല്ലിക്കിടക്കുന്ന ക്രിയകളും അതിന്റെ മന്ത്രഗണങ്ങളും യാവചിലവ അവറ്റെ നടേ ചൊല്ലുന്നു. അതു് ഏതുപ്രകാരമെന്നു് …അവിടെ നടേ പവമാനസ്ഥാലീപാകത്തിന്റെ ക്രിയാക്രമം; പിന്നെ പൂർണ്ണാഹുതിയുടെ ക്രിയാക്രമം; പിന്നെ വിവീചീസ്ഥാലീപാകം; പഥികൃൽസ്ഥാലീപാകം; അന്വാരംഭണീ സ്ഥാലീപാകം …കർമ്മപ്രായശ്ചിത്തം എന്നിങ്ങനെ പ്രഥമമായതിങ്കൽ ചൊല്ലപ്പെടുന്ന വസ്തുക്കൾ …ഇങ്ങനെ സംക്ഷേപിച്ചു ചൊല്ലിയതായ പ്രതിപാദ്യാർത്ഥത്തെ അനന്തരം വിസ്തരിച്ചു ചൊല്ലുന്നു …അവിടെ നടേ അഗ്നിദോഷത്തിങ്കൽ ചൊല്ലിയ പവമാനസ്ഥാലീപാകത്തെ ആശ്വലായനമതേന ചൊല്ലുന്നു. അവിടെ പവിത്രമിട്ടു പത്നിയും വന്നു തുടർന്നിരുന്നാൽ ആയതനത്തോടു കൂടാതെ ‘അയന്തേ യോനിം’ എന്ന മന്ത്രം ചൊല്ലിത്തീക്കാച്ചി ചമതപ്പുല്ലുകൊണ്ടു മൂടി വടക്കു നിലത്തെന്നിയേ സങ്ഗ്രഹിച്ചു മുൻപിലെത്തീയും വെണ്ണീറും കളഞ്ഞു ചാണകമുരുട്ടി ഭസ്മശേഷം കളഞ്ഞു കുത്തുകയും തളിക്കുകയും ചെയ്യാതെ ആയതനത്തിങ്കൽ തീയിട്ടു പൂളിട്ടു വീശി എരിച്ചാൽ ആജുഹ്വാനാദിമന്ത്രങ്ങളെക്കൊണ്ടു കാച്ചിയ ചമത ഇടൂ. പിന്നെ അതിങ്കൽ അന്വാധാനാദിസ്ഥാലീപാം ചെയ്വൂ നിത്യംപോലെ.”
35.42ആശൗചദീപകം ഭാഷ
മഴമങ്ഗലത്തിൻറെ ആശൗചദീപകത്തിനു ഭാഷയിൽ ഒരു വ്യാഖ്യാനമുണ്ടു്. അതിൽ നിന്നുകൂടി ചില പങ്ക്തികൾ പകർത്താം. “ ‘സർവത്രാഘേ സതി നിത്യകർമ്മാണി വിദധതാം’—എല്ലാ പിലയുമുണ്ടായിരിക്കുമ്പോൾ നിത്യകർമ്മങ്ങളൊക്കവെ അഴകുതായി ചെയ്യണം. ലോപിച്ചുകളയരുതു്. തൂഷ്ണീമെന്നു വിശേഷം. നിത്യകർമ്മങ്ങളിൽ യാവചിലവറ്റേ മന്ത്രത്തോടുകൂടിച്ചെയ്യേണ്ടൂ അവറ്റിനു മന്ത്രംവേണ്ടാ; ക്രിയമാത്രമേ വേണ്ടൂ. മനസ്സുകൊണ്ടു മന്ത്രത്തെ സ്മരിച്ചു ക്രിയചെയ്വൂ എന്നു പൊരുൾ. ‘പ്രാണാഹുത്യാഞ്ച ജലവിക്ഷേപണേ തു മന്ത്രീ ഭവതു’—പ്രാണാഹുതി ഇടുമ്പോഴും തീരുമ്പോഴും മന്ത്രം ചൊല്ലണം. ഉച്ചക്കാലത്തെ സൂര്യോപസ്ഥാനത്തിങ്കൽ നീരൂക്കുമ്പോഴും മന്ത്രം ചൊല്ലണമെന്നു പലരും ചൊല്ലുന്നു. ശ്രൗതം ഓത്തിൽ വിധിച്ചതു്: സ്മാർത്തം സ്മൃതികളിൽ വിധിച്ചതു്.”
ഇവ കൂടാതെ ഇനിയും (1) സന്ന്യാസകല്പം (2) പതിത പരിത്യാഗപ്രക്രിയാ (3) ത്രിസന്ധ്യാജപക്രമം (4) ക്ഷത്രിയ ബലിക്രമം (5) അഗ്നിഹോത്രം (6-7) ആചാരസംഗ്രഹം രണ്ടുമാതിരി (8) മഹാവ്രതാദിവിവരണം (9) അപരക്രിയാനുഷ്ഠാനം (10) ജാതകർമ്മാനുഷ്ഠാനം (11) ഗൃഹപ്രയോഗം (12) ആശൗചവിധി തുടങ്ങി ചടങ്ങുസംബന്ധിച്ചു ഭാഷയിൽ പല ഗ്രന്ഥങ്ങൾ ഗദ്യരൂപത്തിൽ നമ്പൂരിമാർ ഓരോ കാലത്തു രചിച്ചിട്ടുണ്ടു്. “ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ” എന്നുള്ളതിനാൽ അവയെ ഇവിടെ പരാമർശിക്കുന്നില്ല. പതിതപരിത്യാഗപ്രക്രിയ സ്മാർത്തവിചാരത്തെപ്പറ്റിയുള്ള വിവരണമാണു്. മഹാവ്രതം എന്നതു് ഉണ്ണികൾ വേദാഭ്യാസത്തിനു മുൻപു് അനുഷ്ഠിയ്ക്കേണ്ട വ്രതമാണു്. വേദം അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യേണ്ട രീതിയും അതിൽ പ്രതിപാദിച്ചിരിക്കുന്നു.
35.43അദ്വൈതശതകം ഭാഷ
നൂറു് അനുഷ്ടുപ് ശ്ലോകങ്ങളെക്കൊണ്ടു് അദ്വൈതവേദാന്തത്തിന്റെ സാരം സങ്ഗ്രഹരൂപേണ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് അദ്വൈതശതകം. അതിന്റെ കർത്താവു് ആരെന്നറിയുന്നില്ല. ആ ഗ്രന്ഥത്തിനു സുഗ്രഹമായ ഒരു ഭാഷാഗദ്യവ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങളുടെ വ്യാഖ്യാനം താഴെ ചേർക്കുന്നു.
“പ്രണമ്യ പരമാത്മാനം സ്വാത്മാനം പരമേശ്വരം
അദ്വൈതശതകം വക്ഷ്യേ സർവവേദാന്തസംഗ്രഹം.
അഹം പരമേശ്വരം പ്രമണ്യ അദ്വൈതശതകം വക്ഷ്യേ—ഞാൻ പരമേശ്വരനെ പ്രണമനം ചെയ്തിട്ടു് അദ്വൈതശതകത്തെ ചമയ്ക്കുന്നേൻ. അദ്വൈതത്തെ നൂറു ശ്ലോകംകൊണ്ടു സംഗ്രഹിക്കുന്നേൻ എന്നു താൽപര്യം. എങ്ങനെ ഇരുന്നോരുത്തൻ പരമേശ്വരൻ എന്നപേക്ഷ വന്നിടത്തു് അവനെ കാട്ടുന്നു. സ്വാത്മാവായി വർത്തിച്ചിരുന്നോരുത്തൻ. തന്റെ ആത്മാവായി വർത്തിച്ചിരുന്നോരുത്തൻ. പരമാനന്ദം—ആനന്ദസ്വരൂപനായിരുന്നോരുത്തൻ. എങ്ങിനെയിരുന്നോണു് അദ്വൈതശതകം? എല്ലാ വേദാന്തങ്ങളുടേയും സംഗ്രഹമായിരുന്നോണു്. പത്തുനൂറായിരമായി പ്രകാശിച്ചിരുന്ന ഉപനിഷൽഭാഷ്യങ്ങളുടെ സങ്ഗ്രഹമായിരുന്നോന്നു് എന്നു പൊരുൾ.”
“പുനർവേശ്യാവശേ സ്ഥിത്വാ തൈസ്സാർദ്ധം ശ്വഖരാജവൽ
സർവധർമ്മവിനിർമ്മുക്തോ ദേഹീ താ ഏവ സേവതേ.
പുനഃ ദേഹീ തൈഃ സാർദ്ധം വേശ്യാവശേ സ്ഥിത്വാ—പിന്നെ ദേഹി കാമികളോടുകൂടെ സങ്ഗത്തെച്ചെയ്തു് അവരുടെകൂടെ വേശ്യമാരുടെ വശത്തിൽ സ്ഥിതിചെയ്വൂതും ചെയ്തിട്ടു്. സർവധർമ്മവിനിർമ്മുക്തഃ താ ഏവ സേവതേ—സർവധർമ്മങ്ങളോടു വിനിർമ്മുക്തനായി സ്നാനതർപ്പണസ്വാദ്ധ്യായങ്ങളോടു വേർപെട്ടു് ആ വേശ്യമാരെ സേവിക്കുന്നു. ശ്വഖരാജ വൽ—ശ്വാവിനെപ്പോലെ പിന്നാലെ നടന്നിട്ടും ഖരത്തെപ്പോലെ ചുമന്നിട്ടും അജത്തെപ്പോലെ പ്രതിബദ്ധനായിട്ടും സേവിക്കുന്നു എന്നു പൊരുൾ.”
35.44ഹോർത്തുസ് മലബാറിക്കസ്
ഹോർത്തുസ് മലബാറിക്കസ് (കേരളാരാമം) എന്ന പേരിൽ കേരളത്തിലെ സസ്യവിജ്ഞാനീയത്തെപ്പറ്റി ഒരു വിപുലമായ പുസ്തകം ലത്തീൻഭാഷയിൽ രചിച്ച ഹെൻഡ്രിക്ക് ഏഡ്രിയൻ വാൻറീഡ് എന്ന പണ്ഡിതൻ നമ്മുടെ കൃതജ്ഞതയെ സവിശേഷം അർഹിക്കുന്ന ഒരു ഗ്രന്ഥകാരനാണു്. അദ്ദേഹം ക്രി. പി. 1637-ആമാണ്ടിടയ്ക്കു ഹോളൻഡിൽ ഡ്രാക്കെസ്റ്റീൻ എന്ന സ്ഥലത്തു ജനിച്ചു. 1663-ൽ ലന്തക്കാർ കൊച്ചിക്കോട്ട പറങ്കികളിൽ നിന്നു പിടിച്ചടക്കിയപ്പോൾ ലന്തസൈന്യത്തിലെ ഒരു സൂപ്പർ ന്യൂമെറ്റി കപ്പിത്താനായിരുന്നു. പിന്നീടു തുപ്പായികളുടെ സൂപ്രണ്ടും 1670-ൽ കൊച്ചിയിൽ കമാൻഡറുമായി ഉദ്യോഗത്തിൽ ഉയർന്നു. ഒടുവിൽ കുറേക്കാലം ബെത്തേവിയാ ഭരണ സമിതിയിലെ ഒരംഗമായി പണി നോക്കിയതിനുമേൽ 1677 നവംബർമാസത്തിൽ സ്വദേശത്തേക്കു മടങ്ങി. കൊച്ചി വിടുന്നതിനുമുമ്പുതന്നെ തന്റെ സസ്യശാസ്ത്രരചനയ്ക്കു വേണ്ട സാമഗ്രികൾ അദ്ദേഹം, എറണാകുളത്തിനു സമീപം ചാത്തിയാത്തും പിന്നീടു വരാപ്പുഴയും കർമ്മലീത്താഭവനങ്ങൾ സ്ഥാപിച്ച നേപ്പിൾസ് കാരനായ ഫാദർ മാത്യൂസ് എന്ന ഒരു കർമ്മലീത്താമിഷണറി, രങ്ഗഭട്ടൻ, വിനായകപണ്ഡിതൻ, അപ്പു ഭട്ടൻ എന്ന മൂന്നു ഗൗഡസാരസ്വതബ്രാഹ്മണവർഗ്ഗത്തിൽപ്പെട്ട ഭിഷഗ്വരന്മാർ, ഇട്ടി അച്യുതൻ എന്ന വിശിഷ്ടനായ ഒരു ഈഴവവൈദ്യൻ ഈ അഞ്ചു പണ്ഡിതന്മാരുടെയും സാഹായ്യത്തോടുകൂടി തയാറാക്കിക്കഴിഞ്ഞിരുന്നു. അച്യുതൻ കരപ്പുറത്തു കൊട്ടകാരപ്പള്ളി അഥവാ കൊല്ലാടം എന്ന തറവാട്ടിലെ ഒരങ്ഗമായിരുന്നു. മാത്യൂസാണു് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു് ഓഷധികളും മറ്റു ശേഖരിച്ചു കൊച്ചിയിലേക്കു കൊണ്ടുപോയി അവയുടെ പടങ്ങൾ വരപ്പിച്ചതു്. മാത്യൂസ് 1691-ൽ ഉദ്ദേശം 90-ആമത്തെ വയസ്സിൽ കൊച്ചിയിൽവെച്ചു മരിച്ചു. ജോണ്‍കെയ്സറിയസ് എന്നൊരു ലന്തപ്പാതിരി ആ പുസ്തകത്തിന്റെ ആദ്യത്തെ ചില വാല്യങ്ങൾ ഡച്ചുഭാഷയിൽ പരാവർത്തനംചെയ്തതായിക്കാണുന്നു. അദ്ദേഹം കേരളത്തിൽ 1667 മുതൽ 1676 വരെ താമസിച്ചു. ആകെ പന്ത്രണ്ടു വലിയ വാല്യങ്ങളിൽ 7946 പടങ്ങളോടുകൂടിയാണു് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഒന്നും രണ്ടും വാല്യങ്ങൾ 1678-ൽ (കൊല്ലം 853-ൽ) മുദ്രാപിതങ്ങളായി. വീണ്ടും റീഡ് ഒരു ഗവർണ്ണർജനറലിന്റെ അധികാരങ്ങളോടു കൂടി ഇന്ത്യയിൽ ചോളമണ്ഡലക്കരയിൽ വന്നുചേരുകയും അവിടെ ലന്തക്കാരുടെ തലസ്ഥാനം പുലിക്കാട്ടുനിന്നു നാഗപട്ടണത്തേക്കു മാറ്റുകയും വേറേയും പല പരിഷ്കാരപദ്ധതികൾ ഉൽഘാടനം ചെയ്കയും ചെയ്തു. 1691-ൽ സിലോണിൽനിന്നു സൂററ്റിലേക്കുള്ള ഒരു നാവികയാത്രയുടെ മദ്ധ്യത്തിൽ ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും സൂററ്റിൽ സംരക്ഷിയ്ക്കപ്പെടുന്നുണ്ടു്.
കേരളത്തിലെ സസ്യങ്ങളേയും ഔഷധങ്ങളേയും സമഗ്രമായി വിവരിക്കുന്ന ഹോർത്തുസ് മലബാറിക്കസ് കേരളീയർക്കു തികച്ചും അഭിമാനംകൊള്ളാവുന്ന ഒരു പുസ്തകമാണു്. ചിത്രമുള്ള വശങ്ങളിൽ ചിത്രത്തിന്റെ സമീപമായി അതിന്റെ പേർ ലത്തീൻ, മലയാളം, അറബി, ദേവനാഗരി എന്നീ നാലു ഭാഷകളിൽ കുറിച്ചിട്ടുണ്ടു്. മലയാളലിപികൾ ചതുര വടിവിലാണു് കൊത്തിക്കാണുന്നതു്. ഗ്രന്ഥത്തിന്റെ പ്രാരംഭത്തിലുള്ള ചില മലയാള വാക്യങ്ങൾ താഴെ ഉദ്ധരിക്കുന്നു.
“പ്രസമവും മംഗല്യവും കൂടിയിരിപ്പും ബഹുമാനപ്പെട്ട കൊമ്പങ്ങിയെടെ തുപ്പായിത്ഥവും കൊച്ചിയിൽ ആയ മനുവെർക്കർന്നെരു നിശ്ചയിക്കും പ്രകാരം. എന്ദ്രിക്കി വന്റെദെ കുമുദോരിടെ കല്പനയാൽ കരപ്പുറത്ത പിറന്നൊള്ള ചെകൊവർണ്ണമായ കൊല്ലാടനെന്ന പേരൊള്ള ഒരു മലയാംവൈദ്യന്റെ ചൊൽക്കെട്ട പൊസ്തകത്തിൽ ചാത്തിയ മലെയാളത്തിലെ വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും കായ്കെളും വിത്തുകെളും രെസങ്ങളും വേരുകെളും ചക്തികെളും സുദചക്തികെളും പറങ്കിപ്പാഴെയിലും മലയാംപാഴെയിലും വകതിരിച്ചു ചൊല്ലുകയുംഞ്ചെയ്തു. ഈ വണ്ണം ഒരു സംശെയം എന്നിയേ നേരാകുംവണ്ണം എഴുതിതീർത്ത നിശ്ചയത്തിൽ എന്റെ ഒപ്പ അബീൽമാസം ൧ ൯ ൯ ൬ ൗ ൬ ധ ൬ (അക്കം പഴയ മട്ടു) മത കൊച്ചിയിൽ കോട്ടയിൽ എഴുത്ത.”
റീഡ് സസ്യശാസ്ത്രത്തിൽ പാരംഗതനായിരുന്നു. ആ ലന്തക്കാരൻ ഇങ്ങിനെ അതിബൃഹത്തായ ഒരു ഗ്രന്ഥം നിർമ്മിക്കുന്നതിനു കായികമായും മാനസികമായും സാമ്പത്തികമായും ഒട്ടുവളരെ ക്ലേശം അനുഭവിച്ചിരിക്കണമെന്നുള്ളതിനു സംശയമില്ല. തദ്വാരാ അദ്ദേഹം കേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും പ്രസരിപ്പിച്ചു. കെസേറിയസ്സിനു സസ്യശാസ്ത്രത്തിൽ ജ്ഞാനമില്ലായിരുന്നു എന്നു റീഡ് രേഖപ്പെടുത്തീട്ടുണ്ടെങ്കിലും അമേരിക്കയിൽ നിക്കോലസ് ജാക്കിൻ എന്ന പണ്ഡിതൻ ഒരു പുതിയ വർഗ്ഗത്തിൽ പെടുത്തേണ്ട ചെടി കണ്ടുപിടിച്ചപ്പോൾ അതിനു് അദ്ദേഹത്തിന്റെ ബഹുമാനസൂചകമായി കെസേറിയാ എന്ന സംജ്ഞയാണു് നല്കുകയുണ്ടായതു്.
35.45അർണ്ണോസ് പാതിരി
ചരിത്രം
വിദേശീയരായ ക്രിസ്ത്യാനികളിൽ കവിത്വംകൊണ്ടു പ്രഥമഗണനീയനായി പരിശോഭിക്കുന്നതു് അർണ്ണോസ് പാതിരിയാകുന്നു. ജോണ്‍ എർണ്ണസ്തൂസ് ഹാൻക് സൽഡെൻ എന്നതാണു് അദ്ദേഹത്തിന്റെ പൂർണ്ണമായ നാമധേയം. എർണ്ണസ്തൂസ് അഥവാ എർണ്ണസ്തു ഭാഷാ കൃതമായപ്പോൾ അതു് അർണ്ണോസ് എന്നു രൂപാന്തരപ്പെട്ടു. യൂറോപ്പിൽ ഹംഗെറി രാജ്യത്തു ജനിച്ച അർണ്ണോസ് 1699-ൽ കേരളത്തിൽ വന്നുചേരുകയും ആദ്യം അമ്പഴക്കാട്ടെ ഈശോസഭക്കാരുടെ ആശ്രമത്തിൽ കുറേക്കാലം താമസിക്കുകയും പിന്നീടു തൃശ്ശൂരിൽ ചെന്നു കുഞ്ഞനെന്നും കൃഷ്ണനെന്നും പേരുള്ള രണ്ടു നമ്പൂരിമാരുടെ സഹായത്തോടുകൂടി സംസ്കൃതഭാഷ അഭ്യസിക്കുകയും ചെയ്തു. സംസ്കൃതത്തിൽ അദ്ദേഹം ആദ്യമായി പഠിച്ച കാവ്യം യുധിഷ്ഠിരവിജയമായിരുന്നു. വേലൂർ എന്ന സ്ഥലത്തെ പള്ളി പണിയിച്ചതു് അദ്ദേഹമാണു്. 1732-ആമാണ്ടു (കൊല്ലം 907-ൽ) മീനമാസം 20-ആംനു പഴയൂർ പള്ളിയിൽവച്ചു കാല ധർമ്മം പ്രാപിച്ചു.
കൃതികൾ
അർണ്ണോസ് പാതിരി താൻ സംസ്കൃതത്തിലും മലയാളത്തിലും ക്ലേശിച്ചു സമ്പാദിച്ച പാണ്ഡിത്യം വ്യർത്ഥമാക്കിയില്ല. കേരളത്തിലെ ഹിന്ദുക്കൾക്കു രാമായണാദികാവ്യങ്ങൾപോലെ ക്രിസ്ത്യാനികൾക്കും ഭക്തിസംവർദ്ധകങ്ങളായ ചില ഗ്രന്ഥങ്ങൾ രചിക്കേണ്ടതു് ആവശ്യകമാണെന്നു തോന്നുകയാൽ അദ്ദേഹം അതിനുവേണ്ടി പ്രധാനമായി ഉദ്യമിച്ചു. പാതിരിയുടെ മുഖ്യകൃതികൾ (1) ചതുരന്ത്യം (2) പുത്തൻ പാന (മിശിഹാചരിതം) (3) ഉമ്മാപർവം (4) വ്യാകുലപ്രബന്ധം (5) ആത്മാനുതാപം (6) വ്യാകുലപ്രയോഗം (7) മലയാളനിഘണ്ടു (8) മലയാളം പോർത്തുഗീസുനിഘണ്ടു (9) മലയാളവ്യാകരണം എന്നിവയാണു്. ഇവ കൂടാതെ അദ്ദേഹം (1) വാസിഷ്ഠസാരം (2) ചില ഉപനിഷത്തുകൾ (3) വേദാന്തസാരം (4) അഷ്ടാവക്ര ഗീത (5) യുധിഷ്ഠിരവിജയം എന്നീ സംസ്കൃതകൃതികളെ അധികരിച്ചു ലത്തീൻഭാഷയിൽ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ളതായും അറിയുന്നു. ചതുരന്ത്യമാണു് പാതിരി ആദ്യമായി നിർമ്മിച്ച കാവ്യം. അതിൽ മരണപർവം, വിധിപർവം, നരകപർവം, മോക്ഷപർവം എന്നിങ്ങനെ നാലു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. മരണപർവം മഞ്ജരിയിലും വിധിപർവം കളകാഞ്ചിയിലും ഒടുവിലത്തെ രണ്ടു പർവങ്ങളും കേകയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ആകെ 1851 ഈരടികൾ ഈ ഗ്രന്ഥത്തിൽ അന്തർഭവിച്ചിരിക്കുന്നു. പർവം എന്ന വിഭാഗസംജ്ഞ മഹാഭാരതത്തെ അനുകരിച്ചു കവി നല്കീട്ടുള്ളതാണു്. ആസന്നമരണനായ മനുഷ്യന്റെ അന്തർഗ്ഗതങ്ങളെ മരണപർവത്തിൽ പ്രതിപാദിക്കുന്നു. കവിക്കു് ആശയസമ്പത്തുണ്ടെങ്കിലും രചന ദോഷഭൂയിഷ്ഠമാണെന്നു പറയാതെ നിവൃത്തിയില്ല. ചതുരന്ത്യം പോലെതന്നെ ആ വിഷയത്തിൽ മോശമല്ല പുത്തൻ പാനയും ഉമ്മാപർവവും. പുത്തൻപാനയിലെ ഇതിവൃത്തം ബൈബിളിലെ ലോകസൃഷ്ടിമുതൽ ക്രിസ്തുവിന്റെ പരഗതിവരെയുള്ള കഥകളാണു്. അതിൽ പതിന്നാലു പാദങ്ങൾ ഉൾക്കൊള്ളുന്നു. പുത്തുൻപാന എന്നു കവി കൃതിക്കു പേരിട്ടിരിക്കുന്നതു ക്രിസ്ത്യാനികളുടെ ഇടയിൽ ചില പഴയ പാനകൾ പ്രചരിച്ചിരുന്നതിനാലായിരിക്കണമെന്നു ഡോക്ടർ പി. ജെ. തോമസ് പറയുന്നു. പ്രസ്തുതകൃതിയിൽനിന്നു ചില വരികൾ ചുവടെ ചേർക്കുന്നു.
“അമ്മ കന്നിമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും.
സർവമാനുഷർക്കു വന്ന സർവദോഷോത്തരത്തിന്നായ്
സർവനാഥൻ മിശിഹയും മരിച്ചശേഷം
സർവനന്മക്കടലോന്റെ സർവനന്മപ്പാട്ടുകൊണ്ടു
സർവദുഃഖം നിറഞ്ഞുമ്മാ പുത്രനെ നോക്കി
എന്മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ!
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്രാ?
ആദമാദിനരവർഗ്ഗം ഭീതികൂടാതെ പിഴച്ചു
ഹേതുവതിനുത്തരം നീ ചെയ്തിതോ പുത്രാ?
നന്നു നന്നു നരരക്ഷ നന്നിതത്രേ ചെയ്തു പരീ;
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ?”
നതോന്നതയിൽ രചിച്ചിട്ടുള്ള ഈ ഈരടികൾ ആസ്വാദ്യങ്ങളാണു്. വ്യാകുലപ്രബന്ധം ഈ കഥയെത്തന്നെ വിഷയീകരിച്ചു പാതിരി ഉപജാതിവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു ലഘുകാവ്യമാകുന്നു. ആത്മാനുതാപം ഒരു പാപിയുടെ പശ്ചാത്താപത്തിന്റെ പ്രപഞ്ചനമാണു്. ഉമ്മാപർവത്തിനു ദൈവമാതൃചരിതം എന്നും പേരുണ്ടു്. അതിലെ വിഷയം കന്യാമറിയത്തിന്റെ ജീവിതകഥയാകുന്നു. മലയാളനിഘണ്ടു ‘താ’ എന്ന അക്ഷരംവരെയേ പുരോഗമിച്ചിട്ടുള്ള. അതിൽ അടങ്ങീട്ടുള്ളതു പ്രായേണ സംസ്കൃതപദങ്ങളാണു്. മലയാളവ്യാകരണവും സംസ്കൃതത്തിലെ സിദ്ധരൂപത്തെ അടിസ്ഥാനമാക്കിയാണു് എഴുതീട്ടുള്ളതു്. ‘വൃക്ഷസിദ്ധരൂപം’ കേരളത്തിൽ പഴയ കാലത്തുതന്നെ അധ്യേതാക്കൾ ബാല്യകാലത്തു പഠിച്ചിരുന്നതായിക്കാണുന്നു. അർണ്ണോസ് പാതിരിയുടെ വിവിധകൃതികളെ വിവരിക്കുന്ന ഒരു ചെറിയ ഗ്രന്ഥം 1790-ആമാണ്ടിടയ്ക്കു പൗലീനോസ് പാതിരി രചിച്ചിട്ടുണ്ടു്. മധ്യവയസ്സിൽമാത്രം കേരളത്തിൽ വന്നു സംസ്കൃതവും മലയാളവും പഠിച്ചു് ആ ഭാഷകളിൽ പ്രാവീണ്യം നേടി ഒട്ടനേകം ഗ്രന്ഥങ്ങൾ നിർമ്മിച്ചു കേരളത്തിന്റെ മഹിമ വിദേശങ്ങളിൽ വ്യാപരിപ്പിച്ച ഈ യൂറോപ്യൻപാതിരി നമ്മുടെ ഹൃദയപൂർവമായ അഭിനന്ദനത്തിനു സർവഥാ പാത്രീഭവിക്കുന്നു. ആദ്യമായി സംസ്കൃതഭാഷയിൽ അനപലപനീയമായ പാണ്ഡിത്യം സമ്പാദിച്ച യൂറോപ്യൻ അദ്ദേഹമാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ നിഘണ്ടു മുഴുവനാക്കിയതു കൊല്ലം പത്താം ശതകത്തിൽ ജീവിച്ചിരുന്ന ബിഷൊപ്പു പി. മെന്റൽ ആണെന്നു മേൽ പ്രസ്താവിക്കും.
35.46ആഞ്ചലോസ് ഫ്രാൻസിസ് മെത്രാൻ
ഇറ്റലിയിൽ പീഡ്മോണ്ട് എന്ന ദേശത്തിൽ ക്രി. പി. 1650-ആമാണ്ടു ജനിച്ച ആഞ്ചലോസ് ഫ്രാൻസിസ് ഒരു കർമ്മലീത്താ പാതിരിയായി വരാപ്പുഴ വന്നുചേരുകയും 1701-ൽ കേരളത്തിലെ കത്തോലിക്കരുടെ മെത്രാനായിത്തീരുകയും ചെയ്തു. അദ്ദേഹം 1712-ൽ വരാപ്പുഴവച്ചു മരിച്ചു. ആഞ്ചലോസും ഒരു മലയാളവ്യാകരണത്തിന്റെ പ്രണേതാവാണു്. അതു വാമൊഴിയെ ആസ്പദമാക്കി രചിച്ചിട്ടുള്ളതാകയാൽ അർണ്ണോസ്സ് പാതിരിയുടെ വ്യാകരണത്തോളം നല്ലതല്ലെന്നാണു് പൗലീനോസിന്റെ അഭിപ്രായം.
35.47ജോണ്‍ ബപ്തീസ്താ
ജോണ്‍ ബപ്തീസ്താ എന്ന കർമ്മലീത്താ പാതിരി ഇറ്റലിയിൽ അലെഴ്സി എന്ന സ്ഥലത്തു് 1674-ൽ ജനിച്ചു. അദ്ദേഹം “ഏഴു കൂദാശകളെ” വിവരിച്ചു മലയാളത്തിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുള്ളതിനുപുറമെ ഒരു മലയാളനിഘണ്ടുവും ഉണ്ടാക്കീട്ടുണ്ടു്. 1714-ൽ ബപ്തീസ്താ മെത്രാനാകുകയും 1750-ൽ വരാപ്പുഴ വച്ചു മരിക്കുകയും ചെയ്തു.
35.48ക്രിസ്ത്യാനിമന്ത്രവാദം
പണ്ടു കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലും മന്ത്രവാദം ധാരാളം നടപ്പുണ്ടായിരുന്നു എന്നു കടമറ്റത്തച്ചനെപ്പറ്റിയുള്ള ഐതിഹ്യങ്ങളിൽനിന്നും മറ്റും വായനക്കാർ കേട്ടിരിക്കുമല്ലോ. ആ ആവശ്യത്തിലേക്കു് ഉപയോഗിച്ചിരുന്ന ചില മന്ത്രങ്ങളും യന്ത്രങ്ങളും ഞാൻ കണ്ടിട്ടുണ്ടു്. ഒന്നു രണ്ടു മന്ത്രങ്ങൾ ഓം എന്നാരംഭിക്കുന്നു. ഒരു മന്ത്രം താഴെ പകർത്താം.
“ചെമ്പരപ്പനെന്ന പുണ്യവാളന് ആകാശത്തിങ്കലേക്കു് എഴുന്നള്ളുമ്പോൾ ആറായിരം മാലാഹമാരും പന്തിരണ്ടു ശ്ലീഹന്മാരും പതിനോരായിരം കന്യാസ്ത്രീകളും ഭൂമിയിലുള്ള ചൈത്താന്മാരെ ഒക്കെയും ഓടിച്ചു മണ്ടിച്ചു പിടിച്ചു കുഞ്ചി കെട്ടിതടിക്കീഴിലിട്ടു ചെരിപ്പുകൊണ്ട് അടിച്ചിറക്കി നസ്രാണിയുടെ അംശത്തിൽ കടക്കുകയില്ല എന്നു ഹേമം കലി പുസ്തകം തൊട്ടു സത്യവും സമയവും ചെയ്യിപ്പിച്ചു് വിടുകയും ചെയ്തു. എന്റെ കർത്താവേ! അന്മേനീശോ.”
കുറിപ്പുകൾ
1 ഈ പേർ കോട്ടയത്തു രാജാക്കന്മാർക്കു് ഉണ്ടായിതന്നതിനു തെളിവില്ല.
2 പുതുവാതപ്പാട്ടിൽ വർണ്ണിക്കുന്ന ചില സംഭവങ്ങൾ കവികല്പിതമാണോ എന്നു നിശ്ചയമില്ലെങ്കിലും മറ്റു ചിലവ ചരിത്രദൃഷ്ട്യാ പരമാർത്ഥമാണെന്നു തെളിഞ്ഞിട്ടുണ്ടു്.
3 ഭുതിക്കുക=അനുഭവിക്കുക.
അദ്ധ്യായം 36 - ചില ഭാഷാജ്യോതിഷ ഗ്രന്ഥങ്ങൾ
(ക്രി. പി. പതിനേഴാം ശതകം)
36.1ഭദ്രദീപം
ഭദ്രദീപം എന്ന ഗണിതശാസ്ത്രഗ്രന്ഥം രചിച്ചതു് ഇടക്രമഞ്ചേരി നമ്പൂരിയാണു്. “ലക്ഷ്മീപുരാധീശ്വര”നെ ഗ്രന്ഥാരംഭത്തിൽ വന്ദിച്ചിരിക്കുന്നതുകൊണ്ടു് അദ്ദേഹം പെരുഞ്ചെല്ലൂർ ഗ്രാമക്കാരനാണെന്നു വെളിപ്പെടുന്നു. പെരുമാനൂർ എന്നൊരു സ്ഥലമാണു് അദ്ദേഹത്തിന്റെ ജന്മഭൂമി. ഗുരു അവിടെയുള്ള മങ്ഗലശ്ശേരിയില്ലത്തെ ദാമോദരൻനമ്പൂരിയായിരുന്നു. ഈ ദാമോദരനും ദൈവജ്ഞനായ മറ്റൊരു ആറന്മുളയുള്ള മങ്ഗലശ്ശേരി ദക്ഷിണാർത്തി മൂത്തതും ഭിന്നന്മാരായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭദ്രദീപത്തിന്റെ നിർമ്മിതി 840-ആമാണ്ടിടയ്ക്കാണു്. ആകെ പതിനൊന്നു് അധ്യായങ്ങളുണ്ടു്. താഴെ പകർത്തുന്ന ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിൽ പീഠികാരൂപത്തിൽ എഴുതിച്ചേർത്തുകാണുന്നു.
“വിഘ്നേശം കവിമാതിനേയുമുടനേ കൃഷ്ണം ഗുരും വ്യാസനെ
സ്സൂര്യാദീംശ്ച നവഗ്രഹാനുഡുഗണാൻ ലക്ഷ്മീപുരാധീശ്വരം
വന്ദിച്ചിട്ടുടനിന്ദിരാപതിമജം വിഷ്ണും പുരാണം പരം
വന്ദേഹം പെരുമാൻപുരാഖ്യഭവനേ വാഴുന്ന നാരായണം.
വിഷ്ണോർജ്ജങ്ഗമമാലയം ഭുവി ജനാ യം വൈ വദന്തി ദ്വിജം
ശിഷ്യാൻ നഃ പരിപാതി യഃ ഖലു സദാ സ്നിഗ്ദ്ധാവലോകേക്ഷണൈഃ
വിദ്യാനാം യശസാം ശ്രിയാം ച നിലയം ദാമോദരം നിത്യദാ
വന്ദേഹം പെരുമാൻപുരാഖ്യതടവും ശ്രീമങ്ഗലശ്രേണിനം.
ഇടക്രമഞ്ചേരി ചമയ്പതിന്ന
ങ്ങുപക്രമിക്കുന്നിതു ഭദ്രദീപം;
പഠിച്ചുകൊണ്ടാലിതുകൊണ്ടുതന്നെ
യറിഞ്ഞുകൊള്ളാം ഗണിതപ്രകാരം.”
പിന്നീടു വിഷയമാരംഭിക്കുന്നു.
“ കൊല്ലത്തിൽത്തരളാങ്ഗത്തെക്കൂട്ടുമ്പോൾ കലിവത്സരം
സാധ്വസം കൊല്ലസഹിതം ശകാബ്ദം ശാലിവാഹനം.
കലിസംവത്സരം വച്ചു പന്തിരണ്ടിൽപ്പെരുക്കിയാൽ
ചൈത്രാദിമാസവും കൂട്ടീട്ടതു വേറൊന്നു വച്ചഥ
യുഗാദിമാസമാകുന്ന തുലാലോലഘമാന്യനാൽ
പെരുക്കീട്ടു ഹരിക്കേണമനൂനനവദർപ്പണൈഃ
സൗരമാസേ ഫലം കൂട്ടൂ വേറേ വച്ചതിലഞ്ജസാ
അതു നീലൈഃ പെരുക്കീട്ടു ചാന്ദ്രമാസേ ഗതം ദിനം
കൂട്ടി വേറൊന്നു വച്ചിട്ടങ്ങഹീശോരാഹുനിർമ്മുഖൈഃ
യുഗാവമൈഃ പെരുക്കീട്ടു ഹരിപ്പൂ ചന്ദ്രഗൈർദ്ദിനൈഃ
അദീനജ്ഞാനനാഗോനക്ഷേപൈർലബ്ധം പൃഥക്‍സ്ഥിതാൽ
വാങ്ങിയാഴ്ച കഴിക്കുമ്പോൾ പിന്നെക്കലിദിനം വരും.”
അഞ്ചാമധ്യായത്തിൽ ഭൂമിയുടെ സ്ഥിതിയേയും സ്വരൂപത്തേയും വർണ്ണിക്കുന്നു.
“ ഖം മധ്യമേ നില്പിതു ഭൂമിതന്റെ
കക്ഷ്യാന്തരേ ധാരണകൊണ്ടുറച്ചു
ഉരുണ്ട നാരങ്ങവദാകൃതിം പൂ
ണ്ടു … യോജനതുല്യമധ്യാ.
തെക്കുള്ള പാർശ്വേ ബഡവാമുഖോഽസ്യാഃ
പാതാളലോകം നിരയഞ്ച തത്ര;
ദ്വീപൈരനേകൈരുപശോഭമാന
സ്സമുദ്രരാട് തിഷ്ഠതി മധ്യദേശേ.
നില്പൂ വടക്കുഗ്രമതായ് സുമേരു
വടക്കുഭാഗേ ബഹുരത്നപൂർണ്ണം
പ്രജാപതേർദ്ധിഷ്ണ്യമതിന്നുമധ്യേ
സുവർണ്ണശാലാദിവിരാജമാനം.”
ഇങ്ങനെ ആ അധ്യായം പുരോഗമനം ചെയ്യുന്നു. നരകഭയവും അതിങ്കൽനിന്നു മോചനം ലഭിക്കുന്നതിനുള്ള ഉപായങ്ങളും അനന്തരം വർണ്ണിക്കപ്പെടുന്നു. ആ കൂട്ടത്തിൽ
“ കാശീ രാമേശ്വരം പുണ്യം കാവേരീ രങ്ഗമന്ദിരം
കുംഭകോണം രത്നസഭാ സേവിച്ചാൽപ്പാപമറ്റുപോം.
കന്യാകുമാരീ ഗോകർണ്ണം മൂകാംബികയുമെന്നിവ
സ്കന്ദക്ഷേത്രം ച സേവിച്ചാൽ ഭുക്തിമുക്തിഫലം നൃണാം.
ശൂചീന്ദ്രം തിരുവട്ടാറും രുദ്രാണാം ഭവനങ്ങളും
സേവിച്ചു തിരുവല്ലത്തു ശ്രാദ്ധവും ചെയ്ക മുക്തയേ.
പൊന്നുങ്കിരീടകനകാങ്ഗദകുണ്ഡലാഢ്യം
ശ്രീവത്സപീതവസനം ഘനനീലവർണ്ണം
ഭോഗീന്ദ്രശായിനമനന്തപുരേ മുരാരിം
സേവിക്ക സോത്സവദിനേ ഗരുഡാധിരൂഢം.
വർക്കലെത്തീർത്ഥമാടീട്ടു കാണ്‍മൂ തത്ര ജനാർദ്ദനം
തിരുവല്ലാ നമസ്കാരമേറിനാൽ മുക്തി വന്നിടും.
പെരുഞ്ചെല്ലൂർ നമസ്കാരം, വൈക്കത്താകിൽ പ്രദക്ഷിണം,
ശിവപേരൂർ ശിവധ്യാനം, ഭുക്തിമുക്തിഫലം നൃണാം.
ആലുവാ തിരുനാവായും മാഘസ്നാനങ്ങൾ ചെയ്തുടൻ
ഹരം ഹരിഞ്ച സേവിച്ചാൽ പാപമൊക്കെ ക്ഷയിച്ചുപോം.
പുണ്യക്ഷേത്രങ്ങളുണ്ടിന്നും വില്വാദ്രി തിരുനെല്ലിയും
ഇത്യാദി ചെന്നു സേവിച്ചാൽ നരകം നീങ്ങുമപ്പൊഴേ”
എന്നിങ്ങനെ കേരളത്തിലേയും മറ്റും ചില പ്രധാനക്ഷേത്രങ്ങളെ ആചാര്യൻ ഭക്തന്മാർക്കു ചൂണ്ടിക്കാണിക്കുന്നു. നരകവർണ്ണനം ഹ്രസ്വമെങ്കിലും ഭയങ്കരമായിരിക്കുന്നു.
“ ഏതേതുവണ്ണമൊരുപദ്രവമിങ്ങു ചെയ്തു
തത്തദ്ഭവേച്ഛതഗുണം നരകേഷു ചെന്നാൽ
വെട്ടീടിൽ വെട്ടുവരടിക്കിലടിപ്പതേറ്റം
മുട്ടിക്കിലന്നമവർ പട്ടിണികൊൾവർ നൂനം.”
എന്നും മറ്റും അദ്ദേഹം ഉൽബോധിപ്പിക്കുന്നുണ്ടു്.
36.2ഘടീഗോപൻ
ആര്യഭടീയത്തിനു സംക്ഷിപ്തമായ ഒരു വ്യാഖ്യാനം സംസ്കൃതത്തിലും ഭാഷയിലും ഘടീഗോപൻ എന്നൊരു പണ്ഡിതൻ രചിച്ചിട്ടുണ്ടു്. അദ്ദേഹം ഏതോ ഒരു പരമേശ്വരന്റെ ശിഷ്യനും ശ്രീപത്മനാഭന്റെ ഭക്തനുമായിരുന്നു എന്നു ഗ്രന്ഥാന്തത്തിലുള്ള അധോലിഖിതങ്ങളായ പദ്യങ്ങളിൽനിന്നു് അറിയുന്നു.
“ പരമേശ്വരപാദാബ്ജപാംസുപാവിതമൂർത്തിനാ
ഏതദാര്യഭടീയസ്യ യൽകിഞ്ചിദ്വ്യാഹൃതം മയാ.
ഗൃഹ്ണന്ത്വഗാധധിഷണാഃ കരുണാമലചേതസഃ
സന്തോ വിഹായ ദോഷൌഘാൻ ഗുണലേശാദൃതാശയാഃ.
ഘടീഗോപാഭിധാനസ്യ വാങ്മനഃകായവൃത്തിഭിഃ
യൽകൃതം, പദ്മനാഭസ്യ പൂജാ തദഖിലം ഭവേൽ.
അജ്ഞാനാദ്വാ യദപി ച മയാ ഗ്രന്ഥവിസ്താരഭീതേ
രാചാര്യാര്യാവിവരണമിദം കല്പിതം സ്വല്പമേവ
വിദ്വാംസോ യേ വിപുലമതയഃ ക്ഷന്തുമർഹന്തി തത്ത
ച്ചാപല്യോക്തീരിവ ബുധജനാസ്സാനുരാഗാശ്ശിശൂനാം.”
ഗണിതപാദവ്യാഖ്യയുടെ അവസാനത്തിൽ “യദിഹ ഘടീഗോപേന പ്രോക്തം കിഞ്ചന ബുധാഃ ക്ഷമധ്വമിദം” എന്നും പ്രാർത്ഥിച്ചിട്ടുണ്ടു്. ഘടീഗോപനോ അദ്ദേഹത്തിന്റെ ഗുരുവായ പരമേശ്വരനോ ആരെന്നറിയുന്നില്ല. ഭാഷാവ്യാഖ്യാനം ഇങ്ങനെ ആരംഭിക്കുന്നു.
“നടേ ആര്യഭടാചാര്യൻ ദശഗീതികാസൂത്രാത്മകമായിരിക്കുന്ന പ്രബന്ധംകൊണ്ടു് അതീന്ദ്രിയമായിരിക്കുന്ന അർത്ഥജാതത്തെ ഉപദേശിച്ചിട്ടു് തന്മൂലന്യായസിദ്ധമാകുന്ന ഗണിതപാദത്തേയും കാലക്രിയാപാദത്തേയും ഗോളപാദത്തേയും ചൊല്ലുവാനായിട്ടു് ഇഷ്ടദേവതാനമസ്കാരം ചെയ്തു ശാസ്ത്രത്തെ ആരംഭിക്കുന്നു.
ബ്രഹ്മകുശശിബുധഭൃഗുരവികുജഗുരുകോണഭഗണാൻ നമസ്കൃത്യ
ആര്യഭടസ്ത്വിഹ നിഗദതി കുസുമപുരേഽഭ്യർച്ചിതം ജ്ഞാനം.
നടേ ശാസ്ത്രകർത്താവാകുന്ന ബ്രഹ്മനേയും ശാസ്ത്രപ്രതിപാദ്യങ്ങളായിരിക്കുന്ന ഭൂമിയേയും ചന്ദ്രനേയും ബുധനേയും ശുക്രനേയും ആദിത്യനേയും കുജനേയും ഗുരുവിനേയും ശനിയേയും നക്ഷത്രങ്ങളേയും നമസ്കരിച്ചിട്ടു കുസുമപുരേഭ്യർച്ചിതം ശാസ്ത്രം നിഗദതി—കുസുമപുരവാസികളാൽ അഭ്യർച്ചിതമായിരിക്കുന്ന ഗണിതകാലക്രിയാഗോളാത്മകമാകുന്ന ജ്ഞാനത്തെ ചൊല്ലുന്നു. ഇവിടെ ഭൂമി തുടങ്ങി നക്ഷത്രഗണാന്തമൊൻപതും ക്രമേണ മുകളിൽ സ്ഥിതങ്ങളാകുന്നു. കുസുമപുരവാസികൾക്കു് ഈ ശാസ്ത്രത്തിങ്കൽ താൽപര്യാധിക്യമുണ്ടു്.”
ഒരു ഭാഗംകൂടി ഉദ്ധരിക്കാം.
“ഭൂസാമ്യത്തിനു് ഇഷ്ടഭൂപ്രദേശം കഴിച്ചു് അതിൽ ജലംകൊണ്ടു പൂരിപ്പൂ. അവിടെ ജലപ്രമാണങ്ങളായിട്ടു പല ശംകുസ്ഥാപനം ചെയ്വൂ. പിന്നെ ജലം കളഞ്ഞു മണ്ണുകൊണ്ടു നിറച്ചു തല്ലി ശംകുസമാനതലമാക്കൂ. എന്നാൽ സമാനഭൂവാം.”
കാലക്രിയാപാദത്തിന്റേയും ഗോളപാദത്തിന്റേയും ആരംഭത്തിൽ ആ പാദങ്ങളിലെ പ്രതിപാദ്യം സംസ്കൃതഗദ്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. കൊല്ലം 1009 കന്നിമാസത്തിൽ പകർത്തിയ ഒരു മാതൃക ഈ ഗ്രന്ഥത്തിനു കിട്ടീട്ടുണ്ടു്.
36.3ഇടയ്ക്കാട്ടു കൂക്കണിയൾ—ചരിത്രം
പനങ്കാട്ടു നമ്പൂരിയുടെ ശിഷ്യനാണു് പ്രശ്നരീതി എന്ന ഭാഷാജ്യോതിഷ ഗ്രന്ഥത്തിന്റെ പ്രണേതാവായ ഇടയ്ക്കാട്ടു കൂക്കണിയൾ. ഇടയ്ക്കാട്ടു കണിയാങ്കണ്ടി എന്ന ഗൃഹത്തിലായിരുന്നു കണിയാർ ജാതിയിൽപ്പെട്ട പ്രസ്തുത ദൈവജ്ഞന്റെ ജനനം. ബാല്യകാലത്തിൽ അദ്ദേഹത്തിനു പറയത്തക്ക വിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ല. തന്റെ അനുജൻ ജ്യോതിസ്തന്ത്രത്തിൽ സാമാന്യം പരിചയമുള്ള ഒരാളായിരുന്നതിനാൽ തനിയ്ക്കും ആ ശാസ്ത്രത്തിൽ അഭിനിവേശം തോന്നുകയും ഒരു ദിവസം ഭംഗിയുള്ള ഒരു ഓലക്കുട കെട്ടിയുണ്ടാക്കി അതുംകൊണ്ടു പ്രശ്നമാർഗ്ഗകർത്താവിനെ സമീപിച്ചു് ആ ഉപഹാരം സമർപ്പിച്ചു തന്നെയും ഒരു ദൈവജ്ഞനാക്കണമെന്നു് അപേക്ഷിക്കുകയും ചെയ്തു. പനങ്കാടു് ആ ശ്രദ്ധാലുവിനെ തന്റെ ശിഷ്യനായി അംഗീകരിച്ചു പ്രശ്നശാസ്ത്രം രഹസ്യമായി പഠിപ്പിച്ചു. ആചാര്യന്റെ അനുഗ്രഹത്താൽ കണിയാർക്കു് ആ വിഷയത്തിൽ വിസ്മയനീയമായ സിദ്ധി കരഗതമായി. പനങ്കാടിന്റെ മരണാനന്തരം കണിയാർ ജ്യോതിഷത്തിൽ ചില ഉപരിഗ്രന്ഥങ്ങൾ പാഴൂരിലും പോയി പഠിച്ചു. ഇടയ്ക്കാടിന്റെ വടക്കുഭാഗത്തു ചാത്തേറത്തു നായർ എന്ന ഒരു ഇടപ്രഭു അക്കാലത്തു ജീവിച്ചിരുന്നു. സന്തത്യഭാവം നിമിത്തം സന്തപ്തനായിരുന്ന അദ്ദേഹം തന്റെ തറവാട്ടിലെ ഒരു യുവതിയുടെ ജാതകം കണിയാരെക്കൊണ്ടു നോക്കിക്കുകയും ആ സ്ത്രീ ഇന്ന ദിവസം ഒരു പെണ്‍കിടാവിനെ പ്രസവിക്കുമെന്നു കണിയാർ കുറിച്ചുകൊടുക്കുകയും ചെയ്തു. അതുപോലെ സന്താനപ്രാപ്തി സംഭവിച്ചതിനാൽ നായർ ഒരു വിലപിടിച്ച പറമ്പു് അദ്ദേഹത്തിന്റെ പേരിൽ ചാർത്തി അതിൽ ഒരു ഗൃഹവും നിർമ്മിച്ചുകൊടുത്തു് അദ്ദേഹത്തെ ദാരിദ്ര്യത്തിൽനിന്നു വിമുക്തനാക്കി. കണിയൾ (കണികൾ) എന്നതു ‘കണിയാർ’ എന്ന ശബ്ദത്തിന്റെ രൂപാന്തരമാണു്. കൂക്കണിയൾ എന്നതു് ഒരു ബിരുദനാമമാണെന്നറിയുന്നു. പുതിയ ഗൃഹത്തിൽ താമസിക്കുമ്പോൾ കണിയാർക്കു് ഒരു യോഗിയുടെ സാഹചര്യം ലഭിക്കുകയും തദനന്തരം അദ്ധ്യാത്മചിന്തയിൽത്തന്നെ അദ്ദേഹം അവശിഷ്ടമായ ആയുഷ്കാലം നയിക്കുകയും ചെയ്തു. രണ്ടുപേരുടേയും സമാധി ആ ഗൃഹത്തിൽവച്ചുതന്നെയായിരുന്നു. കണിയാരുടെ കാലം കൊല്ലം ഒൻപതാം ശതകത്തിന്റെ പശ്ചാർദ്ധമായിരുന്നു എന്നു് ഇത്രയുംകൊണ്ടു വ്യക്തമാകുന്നുണ്ടല്ലോ.
36.4പ്രശ്നരീതി
പ്രശ്നരീതി ഇരുപതദ്ധ്യായങ്ങളിൽ വിരചിതമായ ഒരു ഗ്രന്ഥമാണു്. അതിനു കണിയാന്മാർ എഴുത്തച്ഛന്മാർ മുതലായവരുടെയിടയിൽ ഇന്നും അത്യധികമായ പ്രചാരമുണ്ടു്. കവിതയ്ക്കു ഗുണം പോരെങ്കിലും കാര്യഭാഗം ഒന്നും വിട്ടിട്ടില്ല. കണിയാർ മർമ്മജ്ഞനായ ഒരു പ്രാശ്നികനും മന്ത്രവാദത്തിൽ പ്രത്യേകിച്ചു നിഷ്ണാതനും ആയിരുന്നു എന്നു പ്രശ്നരീതിയിൽനിന്നു വെളിപ്പെടുന്നു. ആദ്യത്തെ പന്ത്രണ്ടധ്യായങ്ങൾ പ്രശ്നമാർഗ്ഗത്തിന്റെ ഒരു ലഘുപരാവർത്തനമാണു്.
“ ഗ്രഹങ്ങളെ വണങ്ങീട്ടു ഗ്രഹിപ്പാൻ മന്ദചേതസാം
യത്നം ചെയ്യുന്നിതാവോളം പ്രശ്നരീതികൾ കാട്ടുവാൻ”
എന്നു ഗ്രന്ഥമാരംഭിക്കുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾകൂടി നോക്കുക.
“ ദൈവജ്ഞൻ നിത്യവും പ്രാതഃകാലത്തങ്ങെഴുനേറ്റുടൻ
ദേഹശോധനയും ചെയ്തു സ്നാനവുംചെയ്തുകൊണ്ടഥ
നിത്യമായുള്ള കർമ്മങ്ങൾ ചെയ്തു മന്ത്രജപാദിയും
പഞ്ചാംഗവും കണ്ടുകൊണ്ടു ഗ്രഹാണാം ഗണനം പുനഃ
വിധിവൽ ചെയ്തു വന്ദിച്ചു ഗുരുഭൂതനെയും തഥാ
സ്വസ്ഥചിത്തനതായിട്ടു വസിക്കേണമനന്തരം.”
അടിയിൽ ചേർക്കുന്ന ശ്ലോകങ്ങൾ ശത്രുബാധാനിരൂപണപ്രകരണത്തിലുള്ളവയാണു്.
“ സൂര്യചന്ദ്രാംശകക്ഷേത്രേ ബാധകഗ്രഹമാകിലോ
തൽപ്രീതി വരുവാനായി കർമ്മം ബ്രാഹ്മണർ ചെയ്യണം.
കുജക്ഷേത്രാംശകേ നില്ക്കിൽ മണ്ണാൻ ക്രിയകൾ ചെയ്യണം.
കുശവൻതാൻ ബുധന്റേതിൽ, തെയ്യംപാടി ബൃഹസ്പതേഃ,
ശുക്രസ്യ കണിയാൻ വേണം, മന്ദസ്യ മലയൻ ക്രിയാ,
യോഗം മാന്ദിയുടേ ദൃഷ്ടി ത്രികോണംതാൻ ഭവിക്കിലോ
ബാധിക്കുന്ന ഗ്രഹത്തിന്നു പുലയൻതന്നുടേ ക്രിയാ,
മലയൻ രാഹുയോഗാദൌ, കേതോസ്തു പറയൻ ക്രിയാ.”
പന്ത്രണ്ടാമധ്യായത്തിൽ കുട്ടിച്ചാത്തൻ, രുധിരമോഹിനി, ഭൂതത്താൻ, ജലയക്ഷി, പുലച്ചാമുണ്ഡി, വീരഭദ്രൻ, കരകലക്കി, വേട്ടക്കരുമകൻ, കല്ലുരുട്ടിനാഗം, രക്തേശ്വരി, മലന്ദൈവം എന്നിങ്ങനെ പല ബാധകളെപ്പറ്റിയും പ്രസ്താവിക്കുന്നു.
36.5ജാതകർമ്മപദ്ധതി ഭാഷ
ശ്രീപതിയുടെ ജാതകർമ്മപദ്ധതിക്കു വടശ്ശേരി പരമേശ്വരൻനമ്പൂരിയുടെ സംസ്കൃത വ്യാഖ്യയ്ക്കുപുറമെ ഒരു ഭാഷാവ്യാഖ്യാനവുമുണ്ടു്, വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. ആ ഗ്രന്ഥം ഇങ്ങനെ ഉപക്രമിക്കുന്നു.
“അവിടെ നടേ ആചാര്യൻ ഗുരുപ്രമാണത്തെ മുൽപ്പെടുത്തു ചികീർഷിതത്തെ പ്രതിജ്ഞ ചെയ്യുന്നു ‘നത്വാ താം ഗുരു ദേവതാം’ … ഇതി ഈവണ്ണമെല്ലാമിരിക്കുന്ന ഞാൻ—ശ്രീപതി—ഗുരുവാകുന്ന ദേവതയെ സ്മരിച്ചു, ശിഷ്യപ്രാർത്ഥന ഹേതുവായി ഒട്ടൊഴിയാതെയുള്ള ഹോരാശാസ്ത്രങ്ങളുടെ അർത്ഥങ്ങളെ പിന്നെയും പിന്നെയും വിചാരിച്ചു ഹോരാവിത്തുകളുടെ പ്രീതിക്കായിക്കൊണ്ടു ജാതകകർമ്മപദ്ധതി എന്നൊരു ഗ്രന്ഥത്തെ ചമയ്ക്കുന്നേൻ. അതീതാനാഗതവർത്തമാനങ്ങളിലെ പുണ്യപാപഫലത്തെ അറിവാൻ ഹേതുവായിരുന്നൂ ഗുരുപ്രസാദം; ഗുരുപ്രസാദലബ്ധബോധനായിരുന്നൂ ഞാൻ.”
“അനന്തരം ജാതകം ഗണിപ്പാനുള്ള സാധനത്തെച്ചൊല്ലുന്നൂ ‘ജ്ഞേയോത്ര പ്രഥമം … ’ ഇതി. അവിടെ നടേ പിന്നെ നേരത്തേ ഛായക്കൊണ്ടുതാൻ നാഴികവട്ടകകൊണ്ടുതാൻ സൂക്ഷിച്ചറിഞ്ഞു് അക്കാലത്തിങ്കലേക്കു് ഉദയലഗ്നഗ്രഹസ്ഫുടങ്ങൾ എന്നിവറ്റെ ദൃക്സംവാദമുള്ള സിദ്ധാന്തംകൊണ്ടു പലയാവൃത്തി ഗണിച്ച് ഉണ്ടാക്കണം. പിന്നെ ഗ്രഹങ്ങളുടെ ത്രിദശാദിസ്ഥാനങ്ങളിലെ ദൃഷ്ടിവിശേഷം; പിന്നെ ഗ്രഹങ്ങൾ തങ്ങളിലെ ദൃഷ്ടിവിശേഷം; പിന്നെ ഓരോരോ ഗ്രഹങ്ങൾക്കു് ആറാറുബലങ്ങൾ; എന്നിവറ്റിന്റെ പരിണാമത്തെ ഉണ്ടാക്കണം.”
36.6ജാതകലേഖനക്രമം
ജാതകം എഴുതേണ്ടതിന്റെ രീതി വിവരിക്കുന്ന ഭാഷാഗ്രന്ഥങ്ങൾ ഒന്നിലധികംമാതിരിയിൽ കാണ്മാനുണ്ടു്. ഇവ പ്രായേണ ഗദ്യത്തിലാണു് രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഇടയ്ക്കു് പല ഭാഗങ്ങളും പദ്യത്തിലും എഴുതിച്ചേർത്തിരിക്കുന്നു. പ്രണേതാക്കന്മാരെപ്പറ്റി ഒരറിവുമില്ല. ഒരു മാതൃകയിൽനിന്നു ചില പംക്തികൾ ചുവടേ ചേർക്കുന്നു.
“ജാതകമെഴുതുവാനുള്ള ക്രമങ്ങൾ ചൊല്ലുന്നു. നടേതന്നെ ഗണപതിക്കു കുറിച്ചു പിന്നെ ഗണപതി, സരസ്വതി, നവഗ്രഹങ്ങൾ, ത്രിമൂർത്തികൾ എന്നിവരെക്കൊണ്ടുള്ള സ്തുത്യമായിരിക്കുന്ന ശ്ലോകം എഴുതൂ. പിന്നെ പിറന്ന ദിവസത്തെ കലിക്കു പേരിടൂ. അതിനെ എഴുതൂ. പിന്നെ ദ്രേക്കാണമെഴുതൂ. മേടലഗ്നമാകിൽ മേഷാദിദ്രേക്കാണലഗ്നജാതസ്യ, മേഷമധ്യദ്രേക്കാണലഗ്നജാതസ്യ, മേഷാന്ത്യദ്രേക്കാണലഗ്നജാതസ്യ, ഇങ്ങിനെ യാതൊരു ലഗ്നത്തിനും രാശിയും ദ്രേക്കാണവും കൂട്ടിയിട്ടു, പുരുഷജാതകമെങ്കിൽ ‘ജാതസ്യ’ സ്ത്രീജാതകമെങ്കിൽ ‘ജാതായാ’ ഇങ്ങനെ എഴുതിയാൽ നാമധേയമെഴുതൂ. ശർമ്മ, വർമ്മ, ഗുപ്ത, ദാസ എന്നിങ്ങനെ ചതുർവർണ്ണക്രമം. ബ്രാഹ്മണനാകിൽ നാരായണശർമ്മണോ ഽയമഹർഗ്ഗണഃ, ക്ഷത്രിയനാകിൽ ആദിത്യവർമ്മണോ ഽയമഹർഗ്ഗണഃ …യാതൊരു പേരെന്നാൽ അതിനെച്ചൊല്ലി എഴുതിയേപ്പൂ … മറ്റുള്ള വർഗ്ഗങ്ങൾക്കു നാമധേയസ്യാ യമഹർഗ്ഗണഃ എന്നു് എഴുതിയേപ്പൂ. എല്ലാ വർഗ്ഗങ്ങൾക്കും നാമധേയസ്യായമഹർഗ്ഗണഃ എന്നെഴുതുന്നൂ ചിലർ. പിന്നെ ‘അഥ തൽക്കാലഗ്രഹവാക്യാനി വക്ഷ്യന്തേ’ എന്നെഴുതൂ. പിന്നെ ഗണിക്ക. സ്ഫുടമെഴുതൂ പിന്നെ; ഏവം സൂര്യാദികേതുപര്യന്താനാം സലഗ്നഗുളികാനാം എന്നെഴുതൂ. അഥ കലിദിനാദാരഭ്യ എന്നെഴുതൂ. പിന്നെ കലിദിവസത്തെ ഭാഷയായെഴുതൂ. പിന്നെശ്ശനി, പിന്നെ വ്യാഴം, പിന്നെ കൊല്ലസംഖ്യ, പിന്നെ മാസം, പിന്നെ തീയതി, പിന്നെ ആഴ്ച, പിന്നെ നാൾ, പിന്നെ പക്കം, പിന്നെ രാശി, പിന്നെ രാശിയിൽച്ചെന്ന നാഴികയും വിനാഴികയും എഴുതൂ. പിന്നെ ഷഡ്വർഗ്ഗമെഴുതൂ.”
ഇടയ്ക്കിടയ്ക്കു പദ്യമുണ്ടെന്നു പറഞ്ഞുവല്ലോ. ലഗ്നരാശി ഫലങ്ങൾ വസന്തതിലകവൃത്തത്തിൽ നിർദ്ദേശിച്ചിരിക്കുന്നതു നോക്കുക.
“ മേടം പിറന്നവനു കോപമനേകമുണ്ടാം;
വാക്കിന്നിടർച്ച തുടരും; മെലിയും ശരീരം;
ദേശാന്തരേപിച നടപ്പിതു; ലുബ്ധനാകും;
സൗഖ്യം കുറഞ്ഞിടുമഹോ; പ്രഭുവാം സഭായാം.”
36.7കരണപദ്ധതി ഭാഷ
പുതുമനച്ചോമാതിരിയുടെ കരണപദ്ധതിക്കു് ഒരു ഭാഷാവ്യാഖ്യാനമുണ്ടെന്നു് ഇരുപത്തൊന്നാമധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. താഴെക്കാണുന്ന വിധത്തിലാണു് ആ വ്യാഖ്യാനത്തിന്റെ ഗതി.
“കരണപദ്ധതിയായ ഗ്രന്ഥത്തെ ചമപ്പാൻ തുടങ്ങുന്ന ആചാര്യൻ അതിന്റെ അവിഘ്നപരിസമാപ്തിക്കായിക്കൊണ്ടു തന്റെ ഗുരുവിനെ സ്മരിക്കുന്നു. “മദീയഹൃദയാകാശേ … തിമിരാരുണഃ”—അജ്ഞാനതിമിരാരുണഃ ചിദാനന്ദമയഃ ഗുരുഃ മദീയഹൃദയാകാശേ സതതം സമ്യക്‍ ഉദേതു—അജ്ഞാനമാകുന്ന ഇരുട്ടിനു് ആദിത്യനായി ചിദാനന്ദമയനായിരിക്കുന്ന ഗുരുവ് എന്റെ മനസ്സാകുന്ന ആകാശത്തിങ്കൽ എപ്പോഴും വഴിപോലെ ഉദിക്കണമേ.
‘മാർത്താണ്ഡാദീൻ … കാപി പദ്ധതിഃ’—നടയത്തെ ശ്ലോകംകൊണ്ടു ഗുരുസ്മരണ ചെയ്തിട്ടു് ഈ ഗ്രന്ഥത്തിൽ പ്രതിപാദ്യന്മാരായിരിക്കുന്ന സൂര്യാദി ഗ്രഹങ്ങളെ നമസ്കരിച്ചിട്ടു ചികീർഷിതപ്രതിജ്ഞചെയ്യുന്നു ഈ ശ്ലോകംകൊണ്ടു്. മാർത്താണ്ഡാദീഗ്രഹാൻ നത്വാ തൽപ്രസാദാൽ ഗുണഹാരഗുണാദീനാം കരണേ കാപി. പദ്ധതിഃ വിലിഖ്യതേ—ആദിത്യൻ തുടങ്ങിയുള്ള ഗ്രഹങ്ങളെ നമസ്കരിച്ചിട്ട്, അവരുടെ പ്രസാദം ഹേതുവായിട്ടു ഗുണഹാരങ്ങൾ, ഹാരകങ്ങൾ, ജ്യാക്കൾ തുടങ്ങിയുള്ളവറ്റിന്റെ ആനയനത്തിലേക്കു് ഒരു മാർഗ്ഗം എന്നാൽ എഴുതപ്പെടുന്നു. കരണേ കാപി പദ്ധതിഃ എന്നതിനെക്കൊണ്ടു കരണപദ്ധതി എന്നീ ഗ്രന്ഥത്തിനു പേരാകുന്നതു് എന്നു ചൊല്ലിയതായി.”
36.8ജാതകഫലം
ജാതകഫലത്തിൽ ആദ്യം കുറേ ഭാഗം മണിപ്രവാളശ്ലോകങ്ങളും പിന്നീടു സംസ്കൃതശ്ലോകങ്ങളും ഘടിപ്പിച്ചിരിക്കുന്നു. കർത്താവിനെപ്പറ്റി ഒന്നും അറിവില്ല. ഗ്രന്ഥം ആരംഭിക്കുന്നതു ഇങ്ങനെയാണു്.
“ ഗുരുക്കന്മാരെ വന്ദിച്ചിട്ടവരാലുക്തമായതിൽ
ചുരുക്കിജ്ജാതകഫലം കുറഞ്ഞൊന്നിഹ ലിഖ്യതേ.
മൂർത്തിയും കീർത്തിയും സ്ഥാനം ത്രീണി ലഗ്നേന ചിന്തയേൽ,
അർത്ഥവും നേത്രവും വാക്കും ദ്വിതീയേന കുടുംബവും,
വീര്യവും വിക്രമം സ്ഥൈര്യം സോദരം ച തൃതീയതഃ
ചതുർത്ഥേന സുഖം ബന്ധും ഗൃഹാൻ മരുമകൻ തഥാ
വിദ്യയും ക്ഷേത്രമമ്മാവൻ പശുക്കളിവ ചിന്തയേത്
പഞ്ചമാൽ ബുദ്ധി പുത്രഞ്ച പൂർവപുണ്യമമാത്യരും,
മനസ്സും ബുദ്ധിയും ദേഹം രക്തം സുഖവുമമ്മയും
കൃഷിയും വെള്ളവും നെല്ലും രാത്രിയും ചന്ദ്രതോ വദേത്,
വ്യാധിയും മൃത്യുവും ദുഃഖം വധുവും നീചവൃത്തിയും
ദാസഭൃത്യാദിയും ജ്ഞാനം സ്നായുവും മന്ദതോ വദേത്.”
36.9ഏകവിംശതിപ്രശ്നക്രമം
കേളല്ലൂർ ചോമാതിരിയുടെ തന്ത്രസങ്ഗ്രഹത്തിൽ പ്രതിപാദിതമായിട്ടുള്ള ദശപ്രശ്നക്രമമനുസരിച്ചു രചിച്ചിട്ടുള്ളതാണു് ഈ ഭാഷാഗ്രന്ഥം. കർത്താവരെന്നും കാലം ഏതെന്നും നിർണ്ണയമില്ല. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ കാണുന്നു.
“ യസ്സൂര്യാചന്ദ്രനേത്രസ്സരിദധിപസുതാ
തുങ്ഗവക്ഷോജലഗ്നൈഃ
കാശ്മീരൈർല്ലോഹിതാങ്ഗോ ബുധമഹിതപദഃ
ശ്രീഗുരുർവിഷ്ടപാനാം
സ്വച്ഛശ്രീമന്ദഹാസഃ ഫണിപതിശയന
സ്താർക്ഷ്യകേതുഃ പരന്ത
ജ്ജ്യോതിശ്ശാസ്ത്രാവഗമ്യസ്സ ഭവതു ഭവതഃ
ശ്രേയസേ പദ്മനാഭഃ.
നാനാശാസ്ത്രപയോധിതന്നിലുളവാം സദ്യുക്തിശുക്ത്യുദ്ഭവ
പ്രൗഢാർക്കസ്ഫുടമൗക്തികാവലി ധരിച്ചീടും ഭവാനാൽ പരം
വിജ്ഞേയം പുനരേകവിംശതിവിധപ്രശ്നക്രമം ഭാഷയായ്
വിസ്താരേണ വിലിഖ്യ പത്രികയിലിന്നൻപോടു സംപ്രേഷയേ
തന്ത്രസംഗ്രഹസംപ്രോക്തദശപ്രശ്നാനുസാരതഃ
അത്രൈകവിംശതിപ്രശ്നക്രമസ്താവദ്വിലിഖ്യതേ.”
ഈ ഗ്രന്ഥകാരൻ ഒരു നല്ല കവിയുമായിരുന്നുവെന്നു് ആദ്യത്തെ രണ്ടു ശ്ലോകങ്ങളും തെളിയിക്കുന്നു. ഗദ്യത്തിലാണു് ഏകവിംശതിപ്രശ്നക്രമം നിർമ്മിച്ചിരിക്കുന്നതു്. അതിന്റെ മാതൃകകൂടി കാണിക്കാം.
“അനന്തരം ഏകവിംശതിപ്രശ്നോത്തരത്തെ ചൊല്ലുവാൻ തുടങ്ങുന്നേടത്തു നടേ അതിന്റെ സ്വരൂപത്തെ ചൊല്ലുന്നു. രണ്ടു രാശികളുടെ യോഗം, അന്തരം, ഘാതം, വർഗ്ഗയോഗം, വർഗ്ഗാന്തരം, ഘനയോഗം, ഘനാന്തരം ഇങ്ങനെ ഏഴിൽവെച്ചു രണ്ടു വസ്തു അറിഞ്ഞാൽ ആ രാശികളെ വെവ്വേറെ അറിയാം. ഇതു് ഇരുപത്തൊന്നു പ്രകാരം അറിയാം എന്നതിനെ കാട്ടുന്നു. യോഗം അന്തരാദി ആറിനോടും കൂട്ടുമ്പോൾ ആറു പ്രകാരം; അന്തരം ഘാതാദി അഞ്ചിനോടും കൂട്ടുമ്പോൾ അഞ്ചു പ്രകാരം; ഘാതം വർഗ്ഗയോഗാദി നാലിനോടും കൂട്ടുമ്പോൾ നാലുപ്രകാരം; … ഘനം ഘനാന്തരത്തോടു കൂട്ടുമ്പോൾ ഒരു പ്രകാരം.”
36.10ഹോരാവ്യാഖ്യ ഭാഷ
വരാഹമിഹിരന്റെ ഹോരയ്ക്കു വിശദമായ ഒരു ഭാഷാവ്യാഖ്യാനമുണ്ടു്. അതു 943-ൽ പകർത്തിയെഴുതിയതായി രേഖ കാണുന്നതുകൊണ്ടും ഭാഷാശൈലിയുടെ സ്വഭാവത്തിൽ നിന്നും ഒൻപതാം ശതകത്തിലെ ഒരു കൃതിയായിരിക്കാമെന്നു തോന്നുന്നു. വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. മാതൃക കാണിക്കുവാൻ ഇരുപത്താറാമധ്യായത്തിലെ ഒരു ശ്ലോകവും അതിന്റെ ഭാഷാനുവാദവും ഉദ്ധരിക്കാം.
“ ഗുരുരുഡുപതിശുക്രൗ സൂര്യഭൗമൗ യമജ്ഞൗ
വിബുധപിതൃതിരശ്ചോ നാരകീയാംശ്ച കുര്യുഃ
ദിനകരശശിവീര്യാധിഷ്ഠിതാർത്ത്ര്യംശനാഥാൽ
പ്രവരസമനികൃഷ്ടാസ്തുംഗഹ്രാസാദനൂകേ”
എന്നതു്. ഈ ശ്ലോകംകൊണ്ടു പൂർവജന്മത്തിലെ അവസ്ഥയെ സംക്ഷേപിച്ചു ചൊല്ലുന്നു. ജന്മത്തിങ്കൽ ചന്ദ്രനോ ആദിത്യനോ ബലമുള്ളൂ എന്നറിഞ്ഞു ബലമേറിയവൻ നില്ക്കുന്ന ദ്രേക്കാണത്തിനുടയതു വ്യാഴമെങ്കിൽ പൂർവജന്മത്തിങ്കൽ ദേവലോകത്തിൽ ഇരുന്നിട്ടു് അവിടെനിന്നു പോന്നിവിടെ പിറന്നു എന്നു ചൊല്ലുക. ചന്ദ്രൻതാൻ ശുക്രൻതാൻ അദ്രേക്കാണത്തിനുടയവനാകിൽ പിതൃലോകത്തിൽ ഇരുന്നിട്ടു് അവിടെനിന്നു് ഇവിടെപ്പോന്നു പിറന്നു എന്നു ചൊല്ലുക. ആ ദ്രേക്കാണത്തിന്നു് ആദിത്യൻതാൻ ചൊവ്വതാൻ ഒരുത്തൻ ഉടയവനാകിൽ പശു പക്ഷി തുടങ്ങിയുള്ള തിര്യഗ്യോനികളിൽ ഇരുന്നിട്ടു് അവിടെ നിന്നു് ഇവിടെപ്പോന്നുപിറന്നു എന്നു ചൊല്ലുക. പിന്നെ ശനിതാൻ ബുധൻതാൻ ഒരുത്തൻ ദ്രേക്കാണത്തിന്നുടയവനാകിൽ കൃമികീടാദിനരകലോകത്തിങ്കൽ ഇരുന്നിട്ടു് അവിടെനിന്നു വന്ന് ഇവിടെ പിറന്നു എന്നു ചൊല്ലുക. അവിടെ വ്യാഴമാദിയായുള്ള ഗ്രഹങ്ങൾ തങ്ങളുടെ ഉച്ചത്തിങ്കൽ നിന്നു എങ്കിൽ സ്വർഗ്ഗാദിലോകത്തിങ്കൽ ശ്രേഷ്ഠന്മാരായിരിക്കും. ഇവർ തന്റെ നീചത്തിൽ നില്ക്കിൽ പൂർവജന്മത്തിങ്കൽ സ്വർഗ്ഗാദിയായിച്ചൊല്ലിയ ലോകത്തിങ്കൽ നികൃഷ്ടന്മാരായിരിക്കും. പിന്നെ ഉച്ചത്തിന്റേയും നീചത്തിന്റേയും ഇടയിൽ നില്ക്കിൽ സ്വർഗ്ഗാദിലോകത്തിങ്കൽ മധ്യമന്മാരായിരിക്കും.”
36.11ജാതകസാരം
ഈ ഗ്രന്ഥത്തിൽ പ്രമാണശ്ലോകങ്ങൾ സംസ്കൃതത്തിലും അവയുടെ ഏകദേശവിവരണം ഭാഷയിലും രചിക്കപ്പെട്ടിരിക്കുന്നു. പക്ഷെ പ്രമാണശ്ലോകകാരൻ മറ്റൊരു കവിയായിരിക്കാം. ഭാവചിന്ത, ആയുർന്നിരൂപണം മുതലായി ഏഴു് അധ്യായങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. അഷ്ടവർഗ്ഗാധ്യായമാണു് അന്തിമം. ഭാഷ ഒമ്പതാം ശതകത്തിലേതാണെന്നു തോന്നുന്നു.
“ വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്രഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സ്കന്ദേന ചാത്യന്തസുഖായമാനം”
എന്നതാണു് മംഗലാചരണശ്ലോകം. ഭാഷാഗദ്യത്തിന്റെ ഒരു ഭാഗം പകർത്താം.
“സന്തതിയും കളത്രവും നിരൂപിക്കേണ്ടുമ്പോൾ അതേതുകാലത്തുണ്ടാവൂ എന്നു നിരൂപിക്കേണ്ടിവരും. അപ്പോൾ കാലത്തിന്റെ ആനുകൂല്യവും നിരൂപിക്കണം. അപ്പോൾ എത്രനാളത്തേക്കുണ്ടു് ഇവരുടെ ആയുസ്സ് എന്നു നിരൂപിക്കണം. അപ്പോൾ ബാലാരിഷ്ടമുണ്ടു് പിറക്കുന്നപ്പോളെങ്കിൽ ആയരിഷ്ട കർത്തൃഗ്രഹങ്ങളുടെ ദശാപഹാരങ്ങളും ആകാതെവന്നു ഞായം. എന്നിട്ടു ബാലാരിഷ്ടവും സൂക്ഷിക്കേണ്ടിവരും. അപ്പോഴെ നടേ ജന്മകാലം സൂക്ഷിച്ചു് അറിഞ്ഞുകൊള്ളണം. ജന്മകാലത്തെ ഗ്രഹങ്ങളേയും ഗുളികനേയും സൂക്ഷിച്ചു വരുത്തിലഗ്നത്തെ ദേഹമെന്നു കല്പിച്ചിട്ടു് അതാദിയായി പന്ത്രണ്ടു ഭാവങ്ങളേയും നിരൂപിക്ക.”
36.12പ്രശ്നമാല ഭാഷ
“ജാതകസാരങ്ങളിലും പ്രശ്നസാരങ്ങളിലും ദൂതലക്ഷണംനിമിത്തം ശകുനാദികൾ, സ്ഫുടപരീക്ഷകൾ ഇങ്ങനെ തുടങ്ങി പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളെ ഓരോന്നിനെ ക്രമത്താലേ അറിഞ്ഞവണ്ണം ബാലപ്രബോധമായിട്ടു് എടുത്തെഴുതുന്നു” എന്നുള്ള ഉപക്രമത്തോടു കൂടി പ്രശ്നമാല എന്ന പേരിൽ ഒരു ജ്യോതിഷഗ്രന്ഥം വിരചിതമായി കാണുന്നു. അതു് ഒൻപതാം ശതകത്തിലേയോ പത്താംശതകത്തിലേയോ ഒരു കൃതിയെന്നു് അനുമാനിക്കാവുന്നതാണു്. അനവധി സംസ്കൃതശ്ലോകങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതിനു പുറമേ ഗ്രന്ഥകാരൻ
“ അർക്കാദ്യഷ്ടകവർഗ്ഗങ്ങൾ വാക്യംകൊണ്ടിഹ ചൊല്ലി ഞാൻ;
ശൂന്യാക്ഷരങ്ങൾ വന്നേടം ദശമസ്ഥാനമായ്വരും”
എന്നും മറ്റും ചില ഭാഷാശ്ലോകങ്ങളും എഴുതിച്ചേർത്തിട്ടുണ്ടു്.
36.13പ്രശ്നപ്രകാശിക
പ്രശ്നപ്രകാശികയും പ്രശ്നസംബന്ധമായുള്ള ഒരു ജ്യോതിഷഗ്രന്ഥമാകുന്നു. മിക്കവാറും ഭാഗങ്ങൾ വിവിധവൃത്തങ്ങളിലുള്ള പദ്യങ്ങളിലാണു് വിരചിതമായിരിക്കുന്നതു്. ആകെ ഏഴധ്യായങ്ങളുണ്ടു്. പദ്യങ്ങൾക്കു് ഗുണം കുറയും. ഈ ദോഷം പ്രായേണ പദ്യാത്മകങ്ങളായുള്ള സകല ഭാഷാജ്യോതിഷഗ്രന്ഥങ്ങളേയും ബാധിക്കുന്നതാണെന്നും അനുസ്മരിക്കേണ്ടതുണ്ടു്. വസ്തുപ്രപഞ്ചനത്തിലേ അവയുടെ നിർമ്മാതാക്കൾ ശ്രദ്ധിച്ചിരുന്നുള്ളൂ. പ്രശ്നപ്രകാശികയുടെ പ്രഥമാധ്യായത്തിൽനിന്നു് രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
“ പ്രശ്നംവച്ചാൽ നടേ സൂക്ഷ്മമളപ്പൂ അടി നേരവും
അതുകൊണ്ടു പുലർന്നുള്ള നാഡികാദീൻ വരുത്തുക.
തൽകാലലഗ്നസമയമർക്കാദീനാം സ്ഫുടങ്ങളും.”
പ്രശ്നനിര്യാണവും പിന്നെ വരുത്തൂ ത്രിസ്ഫുടങ്ങളും.”
36.14ലീലാവതീഭാഷ
ലീലാവതിക്കും ഭാഷാഗദ്യത്തിൽ നല്ല ഒരു വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. വ്യാഖ്യാതാവിനെപ്പറ്റി ഒരറിവുമില്ല. താഴെക്കാണുന്നവ ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ള ചില പംക്തികളാകുന്നു.
“വരാടകാനാം …” —ഇവിടെ ദ്രവ്യത്തിന്റെ ഓരോ സംജ്ഞകളെ ചൊല്ലുന്നു. വരാടകങ്ങൾ ഇരുപതു കൂടിയതു കാകണി. കാകണി നാലുകൂടിയതു പണം. പണം പതിനാറുകൂടിയതു ദ്രമ്മം. ദ്രമ്മം പതിനാറു കൂടിയതു നിഷ്കം …‘യവോദരൈരംഗുലമഷ്ടസംഖ്യൈഃ …’—ഇവിടെ ഭൂമിവൃക്ഷാദികളെ അളപ്പാനുള്ള മാനങ്ങളുടെ സംജ്ഞകളെചൊല്ലുന്നു. യവോദരങ്ങൾ എട്ടു കൂടിയതു് അംഗുലം. അംഗുലം ഇരുപത്തിനാലു കൂടിയതു ഹസ്തം. ഹസ്തമൊന്നു മുഴക്കോൽ—ഹസ്തം നാലു കൂടിയതു ദണ്ഡം. ദണ്ഡം രണ്ടായിരം കൂടിയതു ക്രോശം. ക്രോശമെന്നതു കൂവീടു്. ക്രോശം നാലു കൂടിയതു് യോജന. യോജന എന്ന കാതം വഴിയേ ചൊല്ലുന്നു. അവ്വണ്ണമേ പത്തു മുഴക്കോൽ കൂടിയതു് ഒരു വംശം. വംശം ഇരുപതുകൂടിയതു നിവർത്തനം. ഇങ്ങനെ പിന്നെ നാലു ഭുജങ്ങളോടു കൂടിയിരിക്കുന്ന ഭൂഖണ്ഡത്തിന്നു ക്ഷേത്രം എന്നു സംജ്ഞ.”
36.15പക്ഷിശാസ്ത്രം
പക്ഷിശാസ്ത്രത്തിനു പഞ്ചപക്ഷിശാസ്ത്രമെന്നും പേരുണ്ടു്. ഇടയ്ക്കിടയ്ക്കു ചില ശ്ലോകങ്ങൾ മണിപ്രവാളത്തിൽക്കൂടി ഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ ഗ്രന്ഥം കേരളീയമാണെന്നുള്ളതിനു സംശയമില്ല. ഗ്രഹങ്ങളെക്കൊണ്ടു നിർണ്ണയിക്കാവുന്ന ഭാവിഫലവും മറ്റും പരുന്തു്, പുള്ളു്, കാക്ക, കോഴി, മയിൽ എന്നീ അഞ്ചു പക്ഷികളെക്കൊണ്ടു നിർണ്ണയിക്കാം എന്നാണു് പക്ഷിശാസ്ത്രപ്രസ്ഥാനത്തിലെ സിദ്ധാന്തം. ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് അഗസ്ത്യമഹർഷിയാണത്രേ. തമിഴ്നാട്ടിലാണു് അതിന്റെ ഉൽപത്തി. ചില ശ്ലോകങ്ങൾ പകർത്തുന്നു.
“ നത്വാ വിഘ്നേശ്വരം വാണീം പഞ്ചപക്ഷിനിദർശനം
പുരാഗസ്ത്യേന ദേവേഭ്യഃ പ്രോക്തം സംക്ഷിപ്യതേ മയാ.
ഭേരണ്ഡകചകോരാഖ്യകാകകുക്കുടകേകിനഃ
ശ്വേതപീതാരുണശ്യാമനീലാഃ സ്യുഃ പഞ്ച പക്ഷിണഃ
ജാത്യാ തേ ബ്രഹ്മവിട് ക്ഷത്രശൂദ്രചണ്ഡാലകാഃ ക്രമാൽ
വാളും വില്ലും ചുരികയും കുന്തം ഗദയുമായുധം.
പുള്ളുത്തമാങ്ഗേ ഭുജയോശ്ചകോരഃ
കാകോഥ വക്ഷസ്യുദരേ ച കോഴി
ഊർവോരധസ്താദപി നീലകണ്ഠോ
ദേഹേ തു പക്ഷിസ്ഥിതിരേവമുക്താ.
ശ്യേനോ ഭൗമാർക്കയോർദ്ദേശഃ പിങ്ഗലോ ബുധചന്ദ്രയോഃ
ഗുരുഭാർഗ്ഗവമന്ദാനാം കാകകുക്കുടകേകിനഃ”
36.16മുഹൂർത്തദർശനം ഭാഷ
വിദ്യാമാധവന്റെ വിദ്യാമാധവീയം എന്നുകൂടി പേരുള്ള മുഹൂർത്തദർശനത്തിനു വിസ്തൃതവും വിശിഷ്ടവുമായ ഒരു ഭാഷാവ്യാഖ്യാനമുണ്ടു്. വ്യാഖ്യാതാവു് ആരെന്നറിവില്ല. ആ ഗ്രന്ഥത്തിന്റെ രീതി കാണിക്കുവാൻ,
“ സ്വകീയശാസ്ത്രേ ബഹുശോപശബ്ദാ
നമീ വദന്തീതി ജഗൽപ്രസിദ്ധം
സുദുസ്സഹം തൽ പരിവാദശല്യം
മൗഹൂർത്തികാനാമപഹർത്തുകാമഃ
വസിഷ്ഠവാഗീശ്വരഗാർഗ്ഗ്യമുഖ്യൈർ
മ്മനീഷിഭിർവിസ്തരതഃ കൃതേഷു
ശാസ്ത്രേഷു ബുദ്ധ്യാ പരിഗൃഹ്യ സാരം
ലോകോപകാരായ ച കീർത്തയേ ച
ശ്രുതാഖിലവ്യാകരണോഹമുത്തമൈഃ
പദൈരദോഷൈഃ കൃതപദ്യഗുംഫനം
വിചിത്രവൃത്തം ലഘു സമ്മതം സതാ
മിദം വിധാസ്യാമി മുഹൂർത്തദർശനം”
എന്നീ മൂന്നു ശ്ലോകങ്ങളുടെ വ്യാഖ്യാനം ചുവടെ പകർത്തുന്നു.
“ഞാൻ വസിഷ്ഠവാഗീശ്വരഗാർഗ്ഗ്യന്മാർ തുടങ്ങിയുള്ള മഹർഷിമാരാൽ വിസ്താരത്തോടുകൂടി ചമയ്ക്കപ്പെട്ടിരിയ്ക്കുന്ന ശാസ്ത്രങ്ങളിലെ സാരത്തെ ബുദ്ധികൊണ്ടു പരിഗ്രഹിച്ചു് ഈ മുഹൂർത്തദർശനമാകുന്ന പ്രകരണത്തെ ചമയ്ക്കുന്നുണ്ടു്. ‘ലോകോപകാരായ ച കീർത്തയേ ച”—ശുഭകർമ്മങ്ങളെ ചെയ്യേണ്ടുന്ന ലോകരുടെ ഉപകാരത്തിന്നായിക്കൊണ്ടും കീർത്തിക്കായിക്കൊണ്ടും, ചകാരാൽ, പുരുഷാർത്ഥചതുഷ്ടയപ്രാപ്തിക്കായിക്കൊണ്ടും പ്രീതിക്കായിക്കൊണ്ടും ഇങ്ങനെ ചമയ്ക്കുന്നു. പിന്നെ പ്രയോജനാന്തരത്തെ ചൊല്ലുന്നു. ഇമ്മൗഹൂർത്തികന്മാർ തങ്ങളുടെ ശാസ്ത്രത്തിങ്കൽ പല അപശബ്ദങ്ങളെ ചൊല്ലുന്നോർ എന്നിങ്ങനെ ലോകത്തിങ്കൽ പ്രസിദ്ധന്മാരായിരിക്കുന്ന മൗഹൂർത്തികന്മാരുടെ ഒളിയമ്പിനെ പറിച്ചു കളവാനായിക്കൊണ്ടു് ഇച്ഛിക്കുന്നോൻ ഞാൻ. ഏറ്റവും സഹിക്കപ്പെടുവാൻ അരുതാത്തോന്നല്ലോ പരിവാദശല്യം. എന്നിട്ടു ‘ശ്രുതാഖിലവ്യാകരണഃ’—പാണിനീയശാകടായനാദിവ്യാകരണങ്ങൾ എല്ലാറ്റെയും കേട്ടിരുന്നോരുത്തൻ ഞാൻ. ആകയാൽ പ്രസാദമാധുര്യാദിഗുണങ്ങളോടു കൂടി അസാധുത്വാനർത്ഥക്യാദിദോഷങ്ങളോടു വേർപെട്ടിരിക്കുന്ന പദങ്ങളെക്കൊണ്ടു ചെയ്യപ്പെട്ടിരിക്കുന്ന പദ്യബന്ധത്തോടുകൂടിയിരുന്നു മുഹൂർത്തദർശനം. ‘വിചിത്രവൃത്തം’—നാനാവിധങ്ങളായ വൃത്തങ്ങളോടുകൂടിയിരിക്കുന്നു. ‘ലഘു’—അല്പഗ്രന്ഥം ആയിരിക്കുന്നു. ‘സതാം സമ്മതം’—സജ്ജനങ്ങൾക്കു് ഏറ്റവും ഇഷ്ടമായിരിക്കുന്നു. ഇങ്ങനെ ഇരിക്കുന്ന മുഹൂർത്ത ദർശനത്തെ ചമയ്ക്കുന്നുണ്ടു്. ‘മുഹൂർത്തദർശനം’ എന്നതുകൊണ്ടു ശൂഭക്രിയകളിലെ കാലനിരൂപണം. ഇതിങ്കൽ അഭിധേയമാകുന്ന വിഷയമാകുന്നതു് എന്നു ചൊല്ലപ്പെട്ടു. ശുഭകർമ്മങ്ങൾക്കു വേദവിഹിതത്വമുണ്ടാകയാൽ ഇതിനു വേദത്തോടു് അങ്ഗാംങ്ഗിഭാവസംബന്ധമാകുന്നതു് എന്നു ചൊല്ലപ്പെട്ടു. ‘ലോകോപകാരായ ച കീർത്തയേ ച’ എന്നതുകൊണ്ടു ശുഭാശുഭകാലജ്ഞാനംകൊണ്ടുള്ള പുരുഷാർത്ഥചതുഷ്ടയപ്രാപ്തി പ്രയോജനമാകുന്നതു് എന്നു ചൊല്ലപ്പെട്ടു. ‘ലോകോപകാരായ ച’ എന്നേടത്തു ശുഭകാലത്തെ ആദേശിപ്പാനായിക്കൊണ്ടു് ഇച്ഛയുള്ള ലോകർക്കു സ്വല്പ ഗ്രന്ഥംകൊണ്ടു വിമതവിപ്രതിഷേധമായിരിക്കുന്ന ബലാബലത്തെ പറകകൊണ്ടു് ഉപകാരത്തെ ചെയ്വാനായിക്കൊണ്ടു് എന്നുമുണ്ടർത്ഥം. എന്നിട്ടു മുഹൂർത്തജ്ഞാനകാമനായിരിക്കുന്നവൻ അധികാരി എന്നു ചൊല്ലപ്പെട്ടു.”
36.17അഷ്ടമംഗലപ്രശ്നം ഭാഷ
ഉഴുത്തിരവാരിയരുടെ അഷ്ടമങ്ഗലപ്രശ്നവിഷയകമായ നിബന്ധത്തെപ്പറ്റി അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭാഷാഗദ്യരൂപത്തിലും ഒരഷ്ടമംഗല്യ പ്രശ്നഗ്രന്ഥം കാണുന്നു. സംസ്കൃതത്തിൽ അവഗാഹം പോരാത്ത ദൈവജ്ഞന്മാർക്കു് ഇതു് ഏറ്റവും പ്രയോജനകരമാണു്. ചില വരികൾ ഉദ്ധരിക്കുന്നു.
“അനന്തരം വിളക്കും ഗണപതിയും വച്ചു് അഷ്ടമങ്ഗലവും വച്ചാൽ രാശിചക്രം വരപ്പൂ. അതിൽ അക്ഷതവും വിതറിയേപ്പൂ. പിന്നെ ഗണപതി നിവേദിപ്പൂ. ആത്മാർച്ചനം ചെയ്വൂ. ചന്ദനക്കുറിയുമിട്ടുകൊള്ളൂ. പിന്നെ രാശിചക്രത്തിൽ ജലഗന്ധാദികളെക്കാണ്ടു പൂജിപ്പൂ. ശ്രീപഞ്ചാക്ഷരീവിധാനം പൂജ. അതിന്റെ പരിവാരരൂപേണ മേഷാദിദ്വാദശരാശികളെ തന്റെ സ്ഥാനത്തു പൂജിപ്പൂ …ഇങ്ങനെ ഗ്രഹമന്ത്രം. ഈവണ്ണം രാശിചക്രത്തിങ്കൽ ശ്രീഭഗവതിയെ കല്പിച്ചാരാധിപ്പൂ. അഷ്ടമങ്ഗലം വച്ചതിങ്കൽ തന്റെ ഇഷ്ടദേവതയേയും സരസ്വതിയേയും ആരാധിപ്പൂ. പിന്നെ രാശിചക്രം വലത്തും കിഴക്കും വരുമാറു കണ്ടു പിൻനോക്കി നീങ്ങി നല്ലോരു പലകമേൽ ഇരുന്നാൽ ഊനമില്ലാത്തോരു പലകമേൽ നൂറ്റെട്ടു പരൽ നീക്കിവെച്ചുകൊണ്ടു കഴുകി മന്ത്രം ചൊല്ലൂ. മൂന്നു തളിച്ചാൽ പിന്നെ വെള്ളംകൊണ്ടു കഴുകി മന്ത്രം ചൊല്ലി ശുദ്ധജലംകൊണ്ടു കഴുകി ഇടത്തെ അരികത്തു വച്ചേപ്പൂ.”
അഷ്ടമങ്ഗലപ്രശ്നത്തിനു വേറെയും ഒന്നിലധികം ഭാഷാവ്യാഖ്യാനങ്ങൾ കണ്ടിട്ടുണ്ടു്.
36.18ഭാഷാജാതകപദ്ധതി
വടശ്ശേരിനമ്പൂരിയുടെ ജാതകപദ്ധതിക്കു വൈക്കത്തുകാരനായ ഒരു പണ്ഡിതൻ രചിച്ചിട്ടുള്ള സംസ്കൃതവ്യാഖ്യാനത്തെപ്പറ്റി മുൻപു പറഞ്ഞുവല്ലോ. ആ മൂലകൃതിക്കു് ഒരു നല്ല ഭാഷാവ്യാഖ്യാനവും ആരോ നിർമ്മിച്ചിട്ടുണ്ടു്. വ്യാഖ്യാതാവു് ഒരു വശ്യവാക്കായ സംസ്കൃതകവിയായിരുന്നു എന്നു ഗ്രന്ഥാരംഭത്തിലുള്ളതും അടിയിൽ പകർത്തുന്നതുമായ പദ്യങ്ങളിൽനിന്നു വിശദമാകുന്നു.
“ ഹരിഹരസരസിരുഹാസനഹരിഹയമുഖദൈവതൈക്യമവനിഗതം
ശ്രീഗുരുപാദദ്വന്ദ്വം ബഹുവിധമാഹാത്മ്യമാശ്രയേ സതതം.
“ ഗണ്ഡാന്തനിർഗ്ഗളദനർഗ്ഗളദാനധാരാ
ഗന്ധഭ്രമദ്ഭ്രമരവാരണകർണ്ണതാളം
ഗന്തും മനോരഥമഹാർണ്ണവപാരമാദ്യം
ഗംഗാധരസ്യ തനയം ശരണം പ്രപദ്യേ.
പഞ്ചാശദക്ഷരകൃതാകൃതിമക്ഷമാലാ
ചിന്താസുധാകലശപുസ്തകപാശവാഹാം
താം ദേവതാം ദ്രുഹിണയത്നമമോഘയന്തീം
വന്ദേ ച കുന്ദരുചമിന്ദുകലാവതംസാം.
ശ്രീവടശ്രേണിഭൂദേവൈഃ കൃതാ ജാതകപദ്ധതിഃ
ദിവ്യാം ഭാഷാം സമാശ്രിത്യ, ലിഖ്യതേ ദേശഭാഷയാ.”
എന്നു് ഉപക്രമിച്ചുകൊണ്ടു് ആചാര്യൻ പ്രമേയത്തിൽ പ്രവേശിക്കുന്നു. ഗ്രന്ഥത്തിലെ ഗദ്യരീതിയെന്തെന്നു താഴെക്കാണുന്ന പംക്തികളിൽനിന്നു് അറിയാവുന്നതാണു്.
“അവിടെ ജനനകാലത്തെ ഛായകൊണ്ടുതാൻ അംബുയന്ത്രംകൊണ്ടുതാൻ സൂക്ഷിച്ചറിഞ്ഞു് അന്നേരത്തേക്കു ചെന്ന നാഴികയും വിനാഴികയും അറിഞ്ഞു് അക്കാലത്തു് അടുക്കെ പരീക്ഷകന്മാർ പരീക്ഷിച്ചുണ്ടാക്കിയ ഗണിതംകൊണ്ടു തൽകാലഗ്രഹസ്ഫുടങ്ങളേയും സൂക്ഷിച്ചുവരുത്തൂ. പിന്നെ തൽകാലാദിത്യനെ വച്ചു ഭുജയ്ക്കു ചരവും പ്രാണകാലാന്തരവുമുണ്ടാക്കി അതിൽ ദിക്കിന്നു തക്കവണ്ണം സംസ്കരിപ്പൂ.”
അദ്ധ്യായം 37 - ഭാഷാസാഹിത്യം
(ക്രി. പി. പതിനെട്ടാം ശതകം, പൂർവാർദ്ധം)
37.1ദേശചരിത്രം
കൊല്ലം പത്താം ശതകത്തിന്റെ ആരംഭത്തിൽ കേരളത്തിലെ അതിപ്രധാനമായ രാഷ്ട്രസംഭവം 905 മുതൽ 933 വരെ തിരുവിതാംകൂർ രാജ്യം പരിപാലിച്ച അനിഴംതിരുനാൾ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ദിഗ്വിജയമാകുന്നു. മാർത്താണ്ഡവർമ്മ അന്നു തോവാളമുതൽ ഇടവാവരെമാത്രം വ്യാപിച്ചിരുന്ന തന്റെ രാജ്യത്തിലെ അന്തശ്ഛിദ്രങ്ങൾക്കു് അമർച്ചവരുത്തി, ആറ്റിങ്ങൾ, നെടുമങ്ങാടു്, കൊട്ടാരക്കര, കൊല്ലം, കായംകുളം, അമ്പലപ്പുഴ, തെക്കുംകൂർ, വടക്കുംകൂർ എന്നീ സംസ്ഥാനങ്ങൾ അതിൽ ലയിപ്പിച്ചു് തിരുവിതാംകൂറിന്റെ ശക്തി അത്ഭുതാവഹമായി വർദ്ധിപ്പിച്ചു. അതോടു കൂടി കേരളത്തിലെ സകല രാജാക്കന്മാരും ഭയപ്പെട്ടിരുന്ന ലന്തക്കാരെ കുളച്ചൽത്തുറമുഖത്തുവച്ചു 916-ൽ നിശ്ശേഷം പരാജിതരാക്കുകയും 929-ൽ അവരെക്കൊണ്ടു തനിക്കു് എല്ലാവിധത്തിലും ലാഭകരമായ ഒരു ഉടമ്പടിയിൽ ഒപ്പുവയ്പിക്കുകയും ചെയ്തു. ആ ഉടമ്പടിനിമിത്തം അവർക്കു കേരളത്തിൽ 80 വർഷങ്ങളോളം നീണ്ടുനിന്നിരുന്ന അപ്രതിമമായ പ്രാബല്യം അസ്തമിതപ്രായമായി. 932-ൽ നടന്ന പ്ലാസിയുദ്ധത്തിനുമുൻപു താരതമ്യേന നിസ്സാരന്മാരായിരുന്ന ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനിക്കാർ രാമായണസങ്ഗ്രഹകാരനായ രവിവർമ്മ മഹാരാജാവിന്റെ മാതാവായ ഉമയമ്മറാണിയുടെ അനുവാദം നേടി അഞ്ചുതെങ്ങിൽ ഒരു കോട്ടകെട്ടി പണ്ടകശാലസ്ഥാപിച്ചു കച്ചവടം നടത്തിവന്നിരുന്നു. അമാനുഷമായ ദീർഘദർശനത്തോടു കൂടി മാർത്താണ്ഡവർമ്മ അവരുമായുള്ള സഖ്യം ദൃഢീകരിച്ചു് സൗഹാർദ്ദം വികസിപ്പിച്ചു. കോഴിക്കോട്ടു സാമൂതിരിപ്പാട്ടിലെ ആക്രമണങ്ങളിൽനിന്നു കൊച്ചിയെ രക്ഷിക്കുന്നതിനുവേണ്ടി 932-ആമാണ്ടു് ആ രാജ്യവുമായി ഒരു സന്ധിയിലേർപ്പെട്ടു് അതിനു് അഭയം നല്കി. 925 മകരം 5-ആംനു അന്നു തോവാള മുതൽ മീനച്ചിൽവരെയും പരന്നുകിടന്നിരുന്ന തിരുവിതാംകൂർ, കുലദൈവതമായ ശ്രീപത്മനാഭസ്വാമിക്കു തൃപ്പടിദാനം ചെയ്തു ശ്രീപത്മനാഭദാസനെന്നുള്ള വിനീതോപാധി സ്വീകരിച്ചു. ഇന്നും തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ബിരുദാവലിയിൽ അതു് അഗ്രിമസ്ഥാനം അലങ്കരിക്കുന്നു.
933-ൽ അവിടുത്തെ ഭാഗിനേയനായ രാമവർമ്മമഹാരാജാവു രാജ്യഭാരം ആരംഭിച്ചു. മാർത്താണ്ഡവർമ്മമഹാരാജാവു് ഒരു കലാപോഷകനും വിദ്വൽപ്രണയിയുമായിരുന്നു എങ്കിലും രാമവർമ്മമഹാരാജാവു് തിരുവിതാംകൂർ ഭരിച്ച നാല്പതു വർഷങ്ങൾക്കിടയിൽ സംഗീതസാഹിത്യങ്ങൾക്കും ഇതരകലകൾക്കും സിദ്ധിച്ച പ്രോത്സാഹനം അഭൂതപൂർവ്വമായിരുന്നു എന്നുതന്നെ പറയേണ്ടതാണു്. തിരുമനസ്സുകൊണ്ടു സംസ്കൃതത്തിലും ഭാഷയിലും സ്വയം കവനം ചെയ്തിരുന്നതിനുപുറമേ നൃത്തഗീതാദിശാസ്ത്രങ്ങളിൽ നിഷ്ണാതതയും സമ്പാദിച്ചിരുന്നു. 938-ൽ അവിടുന്നു സാമൂതിരിയെക്കൊണ്ടു തിരുവിതാംകൂറിനു് അഭിമാനകരമായ ഒരുടമ്പടി എഴുതിപ്പിടിപ്പിച്ചു. പറവൂരും ആലങ്ങാടും 939-ൽ അവിടുത്തേയ്ക്കു കീഴടങ്ങി. 958-ൽ വിജിഗീഷുവായ ടിപ്പുസുൽത്താൻ മൈസൂറിൽനിന്നു മലബാറിലേയ്ക്കു കടന്നു പാലക്കാടു് മുതലായ പല പ്രദേശങ്ങളും കൈവശപ്പെടുത്തി. ടിപ്പുവിന്റെ മതപരിവർത്തനസംരംഭങ്ങളിൽ ഭയവിഹ്വലന്മാരായ ഹിന്ദുക്കൾ – ആരാജം, ആരജകം – അവിടെനിന്നു കൂട്ടംകൂട്ടമായി തിരുവിതാംകൂറിലേക്കു് ഓടിപ്പോവുകയും ആ അഭയാർത്ഥികളെയെല്ലാം അനാഥരക്ഷകനായ മഹാരാജാവു് അചഞ്ചലനായി, അകുതോഭയനായി പരിപാലിക്കുകയും ചെയ്തു. ഇംഗ്ലീഷുകാരും ടിപ്പുവുമായി മംഗലാപുരത്തു വച്ചുണ്ടായ സന്ധിയോടു കൂടി ആ വിപത്തിൽനിന്നു കേരളം വിമുക്തമായെങ്കിലും തജ്ജന്യമായ സമാശ്വാസം അല്പകാലത്തേക്കുമാത്രമേ നിലനിന്നുള്ളു. 963-ൽ ടിപ്പു ഒരു അധൃഷ്യമായ സൈന്യവ്യൂഹത്തോടു കൂടി മലബാറിൽ പിന്നെയും കടന്നു പല അക്രമങ്ങളും പ്രവർത്തിച്ചുതുടങ്ങി. മലബാറിലും കൊച്ചിയിലുമുള്ള ഹിന്ദുക്കൾ.
“ജിത്വാ ഹല്ലോഹലേശം യവനവരയുതഃ
കോലഭൂപാലമൗലിം
ഹൃത്വാർത്ഥാനേതദീയാനപി പുരളിപതിം
ശൈലപാഥോധിനാഥം
ധിക്കുർവൻ മാടഭൂപം സദസി നിജഭടൈ
സ്സാകമാസ്തേ തുരുഷ്കഃ
കാർത്താന്തീം ഗന്തുകാമോ ദിശമഖിലജനാൻ
പാഹി വഞ്ചിക്ഷിതീശ”
എന്നു മുറയിട്ടുകൊണ്ടു തിരുവിതാംകൂറിലേക്കു സഹസ്രോപസഹസ്രമായി പലായനംചെയ്തു. പ്രസിദ്ധവിദുഷിയായ കോഴിക്കോട്ടു മനോരമത്തമ്പുരാട്ടിയും അക്കാലത്താണു് തിരുവിതാംകൂർ മഹാരാജാവിനെ അഭയം പ്രാപിച്ചതു്. 964 ധനു 18-ആംനു മഹാരാജാവിന്റെ ഒരു ചെറിയ സൈന്യം തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയായ നെടുങ്കോട്ടയിൽവെച്ചു ടിപ്പുവിനെ തോല്പിക്കുകയും അദ്ദേഹത്തെ എന്നെന്നേയ്ക്കും പങ്ഗുവാക്കി തിരിച്ചയയ്ക്കുകയും ചെയ്തു. വീണ്ടും ടിപ്പു തിരുവിതാംകൂറിനെ ആക്രമിക്കുന്നതിനു വന്നുവെങ്കിലും തന്റെ രാജധാനിയായ ശ്രീരങ്ഗപട്ടണത്തെ കീഴടക്കുവാൻ ബ്രിട്ടീഷ് ഗവർണ്ണർജനറലായ കോറൺവാലീസു് പ്രഭു പുറപ്പെട്ടിരിക്കുന്നതായി അറിഞ്ഞു് ആശാഭങ്ഗത്തോടു കൂടി തിരിച്ചുപോകയാണുണ്ടായതു്. കേരളത്തിലെ ഭിന്നഭാഗങ്ങളിൽ താമസിച്ചിരുന്ന വിദ്വാന്മാർ ടിപ്പുവിന്റെ കലാപകാലത്തു തിരുവിതാംകൂറിൽ സമ്മേളിക്കുന്നതിനു് ഇടവരികയും, മുൻപുതന്നെ പണ്ഡിതപക്ഷപാതിയായിരുന്ന രാമവർമ്മമഹാരാജാവിന്റെ പുരസ്കാരത്തിനു് അവരെല്ലാവരും ദേശമതഭേദമോ സ്ത്രീപുംസഭേദമോ കൂടാതെ പാത്രീഭവിക്കുകയും ചെയ്തു. 971-ൽ ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനിക്കാരുമായി ശാശ്വതവും വിദൂരവ്യാപിയുമായ ഒരു സന്ധിയിൽ അവിടുന്നു് ഏർപ്പെട്ടു. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തു് അമ്പലപ്പുഴ ഭരിച്ചിരുന്ന ചെമ്പകശ്ശേരിത്തമ്പുരാനും ടിപ്പുവിന്റെ കാലത്തു പാലക്കാട്ടു രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ചനും 971-ൽ തീപ്പെട്ട കൊച്ചി ശക്തൻതമ്പുരാന്റെ പിൻവാഴ്ചക്കാരായിരുന്ന രാമവർമ്മ മഹാരാജാവും അദ്ദേഹത്തിന്റെ അനുജൻ വീരകേരളവർമ്മ മഹാരാജാവും സാഹിത്യാഭിവൃദ്ധിയിൽ അത്യന്തം തൽപരന്മാരായിരുന്നു.
986 ഇടവത്തിൽ അന്നു ബ്രിട്ടീഷ് റസിഡണ്ടായിരുന്ന കർണ്ണൽ ജോൺ മൺറോ തിരുവിതാംകൂറിലെ മന്ത്രിപദംകൂടി കയ്യേറ്റു; 987-ൽ അദ്ദേഹം കൊച്ചിയിലേയും ദിവാൻജിയായി. 994-ൽ ഉദ്യോഗമൊഴിഞ്ഞു പോകുന്നതിനുമുൻപു രണ്ടു രാജ്യങ്ങളിലും അദ്ദേഹം പല പുതിയ പരിഷ്കാരപദ്ധതികൾ ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെയാണു് തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുഭാഷാവിദ്യാഭ്യാസവിഷയത്തിൽ സർക്കാറിന്റെ ദൃഷ്ടി പതിഞ്ഞതു്. 992 ഇടവം 19-ആംനു തിരുവിതാംകൂർ മഹാരാജ്ഞി ഗൗരി പാർവതീ ബായി അതു സംബന്ധിച്ചു ഒരു നീട്ടിനു തുല്യം ചാർത്തി. അതിൽ “പണ്ടാരവകയിൽനിന്നു ശമ്പളവും കൊടുത്തു വാധ്യാന്മാരെ ആക്കി പിള്ളരെ എഴുത്തും കണക്കും പഠിപ്പിച്ചു പ്രാപ്തിയാക്കിയാൽ ഓരോ ഉദ്യോഗങ്ങൾക്കും കണക്കെഴുത്തിനും ഉപകാരമായിട്ടും രാജ്യത്തേക്കു യശസ്സും കീർത്തീയും ധർമ്മവും അഭിവൃദ്ധിയായിട്ടും വരുന്നതാകകൊണ്ടു് ആ വകയ്ക്കു മലയാണ്മ അക്ഷരവും വ്യുല്പത്തിയും ജ്യോതിഷവും വശം ഒള്ളതിൽ ഒരാളിനേയും തമിഴും കണക്കും വശം ഒള്ളതിൽ ഒരാളിനേയും ഇതിന്മണ്ണം ഓരോ സ്ഥലത്തേക്കു രണ്ടു വാധ്യാന്മാർ വീതം ആക്കി” നടത്തിക്കുന്നതിനു വേണ്ട വ്യവസ്ഥയുണ്ടായിരുന്നു. 993-ആമാണ്ടു് അതുപോലെയുള്ള ഒരേർപ്പാടു് കൊച്ചിയിലും നടപ്പിലാകുകയും അതിന്റെ ഫലമായി മുപ്പത്തിമൂന്നു മലയാം പള്ളിക്കൂടങ്ങൾ അവിടെ ആവിർഭവിക്കുകയും ചെയ്തു. ക്രി. പി. 1816-ൽ കോട്ടയത്തും 1819-ൽ നാഗർകോവിലിലും സ്ഥാപിതങ്ങളായ സെമിനാരികളിൽ ഇംഗ്ലീഷുവിദ്യാഭ്യാസത്തിനും വേണ്ട സംവിധാനമുണ്ടായിരുന്നു. തിരുവനന്തപുരത്തു ക്രിസ്ത്യൻ ഡേവിഡ് സ്ക്കൂൾ എന്ന പേരിൽ ഒരു ഇംഗ്ലീഷുപള്ളിക്കൂടം 1821-ൽ ഉൽഘാടിതമായി. കൊച്ചി മട്ടാഞ്ചേരിയിൽ 1812-ൽ ജെ. ഡാസൺ എന്നൊരു മിഷണറി ഇദംപ്രഥമമായി ഒരു ഇംഗ്ലീഷുപള്ളിക്കൂടം നടത്തിത്തുടങ്ങി. അങ്ങനെ ഈ രണ്ടു രാജ്യങ്ങളിലും ആംഗ്ലേയഭാഷാഭ്യസനം പത്താം ശതകത്തിൽത്തന്നെ ആരബ്ധമായി.
37.2പൂർവ്വാർദ്ധത്തിലെ സാഹിത്യം
പത്താം ശതകം തുടങ്ങി കേരളീയകവികൾ പ്രായേണ സംസ്കൃതഗ്രന്ഥങ്ങൾക്കു പുറമേ ഭാഷാഗ്രന്ഥങ്ങളും നിർമ്മിച്ചുവന്നു. അതിനാൽ സംസ്കൃതഗ്രന്ഥങ്ങളേയും ഭാഷാഗ്രന്ഥങ്ങളേയും വേർതിരിച്ചു വിഭിന്നാധ്യായങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു് ഇതിനുമേൽ പ്രയാസമുണ്ടു്. തന്നിമിത്തം ആ പരിപാടി ഇനി അനുവർത്തിക്കണം എന്നുദ്ദേശിക്കുന്നില്ല.
37.3ഉണ്ണായിവാരിയർ – ദേശം
കൊച്ചി രാജ്യത്തിലെ പരമപാവനങ്ങളായ വൈഷ്ണവദേവാലയങ്ങളിൽ ഒന്നാണു് ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം. അതിന്റെ തെക്കേ ഗോപുരത്തോടു് അടുത്തു സ്ഥിതിചെയ്യുന്ന അകത്തൂട്ടുവാരിയത്തായിരുന്നു ഉണ്ണായിവാരിയരുടെ ജനനം എന്നാണു് 1100-ആമാണ്ടു് എന്റെ അന്വേഷണത്തിൽ ലഭിച്ച അറിവു്. അകത്തൂട്ടുവാരിയം ഇപ്പോഴുമുണ്ടു്. അവിടെ അക്കാലത്തു തെക്കേ വാരിയമെന്ന പേരിൽ മറ്റൊരു വാരിയംകൂടി ഉണ്ടായിരുന്നു എന്നും ആ വാരിയത്തെ ഒരങ്ഗമായിട്ടാണു് നമ്മുടെ മഹാകവി ജനിച്ചതെന്നും അദ്ദേഹത്തിന്റെ മരണത്തോടുകൂടി തെക്കേവാരിയം അന്യംനിന്നുപോകയാൽ അതിലെ വസ്തുവകകൾ അകത്തൂട്ടുവാരിയത്തേക്കു് അടങ്ങിയെന്നും ഒരു പക്ഷാന്തരമുണ്ടു്. അതിനെപ്പറ്റി ക്ണുപ്തമായി ഒന്നും പറവാൻ നിവൃത്തിയില്ലെങ്കിലും കൂടൽമാണിക്യക്ഷേത്രത്തിൽ മാലകെട്ടുപ്രവൃത്തിയുള്ള വാരിയന്മാരുടെ കുടുംബം ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ആ കുടുംബത്തിലെ രണ്ടു ഗൃഹങ്ങളാണു് തെക്കേ വാരിയവും അകത്തൂട്ടുവാരിയവും എന്നും പ്രസ്താവിക്കാൻ കഴിയും. തെക്കേടത്തുവാരിയമായിരിക്കാം മൂലകുടുംബം.
“അപി ച മമ ദയിയാ കളിയല്ലനതിചിരസൂതാ
പ്രാണൻ കളയുമതിവിധുരാ; എന്നാൽ
കുലമിതഖിലവുമറുതിവന്നിതു”
എന്ന നളചരിതത്തിലെ ഹംസവാക്യത്തിൽ കവിക്കു് അറംപറ്റിപ്പോയിട്ടുണ്ടെന്നും ഉണ്ണായിയുടെ കാലത്തിനുശേഷം അദ്ദേഹത്തിന്റെ തറവാടു നിസ്സന്തതിയായി എന്നും, തന്നിമിത്തം തൃശ്ശിവപേരൂരിനു സമീപം കുട്ടനല്ലൂർ ദുർഗ്ഗാക്ഷേത്രത്തിനു കിഴക്കുള്ള പടിഞ്ഞാറേപ്പാട്ടുവാരിയത്തെ ഒരു വാരിയർ അകത്തൂട്ടുവാരിയത്തിന്റെ അവകാശിയായിത്തീർന്നു എന്നും ഒരൈതിഹ്യമുണ്ടു്. അതു് അകത്തൂട്ടുവാരിയത്തിൽ പരമ്പരാഗതമായുള്ള ഐതിഹ്യങ്ങളിൽ ഒന്നാകയാൽ അവിശ്വസനീയമല്ല; അറത്തിന്റെ കാര്യം നമുക്കു വിട്ടുകളയുകയും ചെയ്യാം. കുട്ടനല്ലൂർ പടിഞ്ഞാറേപ്പാട്ടുവാരിയത്താണു് ഉണ്ണായി ജനിച്ചതെന്നും അദ്ദേഹത്തിനു് ഇമ്പാളു എന്നുകൂടി പേരുള്ള ഉണ്ണൂലിവാരസ്യാർ എന്ന ഒരു വന്ധ്യയായ ഭാഗിനേയിയുണ്ടായിരുന്നു എന്നും, ആ ഭാഗിനേയിയെ വിവാഹംചെയ്തതു് ഇരിങ്ങാലക്കുട വാരിയത്തെ ഒരു വാരിയരായിരുന്നു എന്നും, പടിഞ്ഞാറേപ്പാട്ടുകുടുംബം അന്യംനിന്നതിനുമേൽ കുട്ടനല്ലൂരിലെ കഴകപ്രവൃത്തി ഇരിങ്ങാലക്കുടവാരിയത്തേക്കു കിട്ടി എന്നും തൃശ്ശൂരിനടുത്തുള്ള ചില ഗ്രാമവൃദ്ധന്മാർ പറയുന്നു. എന്നാൽ ആ ഐതിഹ്യത്തിന്റെ യാഥാർത്ഥ്യം ഇരിങ്ങാലക്കുടക്കാർ നിഷേധിക്കുന്നതിനാലും മറ്റും അതു കേവലം ദേശാഭിമാനപ്രേരിതമായ ഒരു കെട്ടുകഥയാണെന്നു് എനിക്കു തോന്നുന്നു.
കാലം: എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധമോ?
ഉണ്ണായി വാരിയരുടെ ജീവിതകാലത്തെപ്പറ്റി പല മതങ്ങളും ഉത്ഭവിച്ചിട്ടുണ്ടു്. അദ്ദേഹം രചിച്ചിട്ടുള്ള ‘രാമപഞ്ചശതി’ എന്ന സംസ്കൃതകൃതിയിൽ നാല്പത്തൊൻപതാം ദശകത്തിൽ
‘ബുധോ വാ മൂഢോ വാസ്ത്വിഹ കവയിതാ, സ്യാൽകിമിയതാ?
ശ്രുതാ വാല്മീകീയാദ്രഘുപതികഥാ യേന ഹി യഥാ,
തഥേയം തസ്യാ യദ്യനുകലനകാലേ പരിണമേൽ
പ്രസത്ത്യൈ ശ്രോതൃണാം ഫലമിദമൃതേ കിം കവി കൃതേ?”
എന്നൊരു ശ്ലോകമുണ്ടു്. അതിലെ “പരിണമേൽ പ്രസത്ത്യൈ” എന്ന വാചകം ഗ്രന്ഥസമാപ്തിയുടെ അനുകലന കാലമായ കലിദിനത്തെ സൂചിപ്പിക്കുന്നു എങ്കിൽ ആ ഗ്രന്ഥം കവി 798 ഇടവം 11-ആംനു നിർമ്മിച്ചതായി ഊഹിക്കേണ്ടിവരും. എന്നാൽ അവിടെ കലിസൂചനയുണ്ടെന്നുള്ളതിനു തെളിവൊന്നുമില്ല. അകത്തൂട്ടു ശങ്കരവാരിയരുടെ നിർദേശമനുസരിച്ചു് 1040-ആമാണ്ടിടയ്ക്കു രാമപഞ്ചശതിക്കു് ഒരു സംസ്കൃത വ്യാഖ്യാനം രചിച്ച രാമൻനമ്പിടി അങ്ങനെ പ്രസ്താവിക്കുന്നില്ല. പക്ഷേ നളചരിതം കഥകളിയിലെ പദങ്ങളുടെ നിർമ്മാണരീതി പരിശോധിച്ചാൽ അതു കപ്ലിങ്ങാട്ടു നമ്പൂരി അഭിനയ സമ്പ്രദായം പരിഷ്കരിച്ചതിനുമേലുണ്ടായ ഒരു കൃതിയെന്നല്ലാതെ തോന്നുന്നതല്ല. എന്നുതന്നെയുമല്ല കഥകളി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാനെയും ഉണ്ണായിയേയും സമകാലികന്മാരാക്കുവാനും നിർവ്വാഹമില്ല. അതിനാൽ ഈ വിഷയത്തെപ്പറ്റി നിഷ്കൃഷ്ടമായുള്ള വിചിന്തനത്തിന്റെ ഫലമായി ഞാൻ ഇപ്പോൾ തീർച്ചപ്പെടുത്തുന്നതു് “പരിണമേൽ പ്രസത്ത്യൈ” എന്ന വാചകത്തിൽ കലിസൂചനയില്ലെന്നും കവിയുടെ ജനനം എട്ടാം ശതകത്തിലായിരുന്നിരിക്കുവാൻ ഇവയില്ലെന്നുമാണു്.
പത്താംശതകത്തിന്റെ ഉത്തരാദ്ധമോ
ഉണ്ണായിവാരിയർ 925-ആമാണ്ടിടയ്ക്കു ജനിച്ചു എന്നും, 955-ആമാണ്ടിടയ്ക്കു തിരുവനന്തപുരത്തുപോയി കാർത്തികതിരുനാൾ മഹാരാജാവിനെ മുഖം കാണിച്ചു എന്നും, അവിടെവെച്ചു കുഞ്ചൻനമ്പിയാരുമായി പരിചയപ്പെട്ടു എന്നും, ടിപ്പുവുമായുള്ള യുദ്ധത്തെപ്പറ്റി ചില മണിപ്രവാളശ്ലോകങ്ങളുണ്ടാക്കിയെന്നും, 987-ആമാണ്ടു 61-ആമത്തെ വയസ്സിൽ ഇരിങ്ങാലക്കുടവെച്ചു മരിച്ചു എന്നും, ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ അദ്ദേഹത്തിന്റെ മലയാളഭാഷാചരിത്രം ഒന്നാംപതിപ്പിലും, 915-ആണ്ടിടയ്ക്കാണു് വാരിയർ ജനിച്ചതെന്നും 940-ആമാണ്ടിടയ്ക്കാണു് മഹാരാജാവിനെ മുഖം കാണിച്ചതെന്നും രണ്ടാം പതിപ്പിലും പറയുന്നു. വാരിയർക്കു ഹരിഹരഭാഗവതർ എന്നൊരു ശിഷ്യനുണ്ടായിരുന്നു എന്നും ആ ഭാഗവതരുടെ ശിഷ്യനായിരുന്നു സംഗീതകലാപാരീണനും 1022-ആമാണ്ടു തീപ്പെട്ട തിരുവിതാംകൂർ സ്വാതി തിരുനാൾ മഹാരാജാവിന്റെ സമകാലികനുമായ മൂവാറ്റുപുഴ രാമമംഗലത്തു ഗോവിന്ദമാരാരെന്നും വാരിയരുടെ ഭാഗിനേയിയായ ഉണ്ണൂലി വാരസ്യാർ 1026-ൽ തൃശ്ശൂർവെച്ചു തീപ്പെട്ട കൊച്ചി മഹാരാജാവിന്റെ നേത്യാരമ്മയായിരുന്ന രാമഞ്ചിറ മഠത്തിൽ ഇക്കാവമ്മയുടെ സഖിയായിരുന്നു എന്നുമാണു് മറ്റൊരു മതം. ഈ രണ്ടു മതങ്ങളനുസരിച്ചും വാരിയർ പത്താം ശതകത്തിന്റെ തൃതീയ പാദത്തിൽ ജീവിച്ചിരുന്നതായി വിചാരിക്കണം. എന്നാൽ അതിനു പ്രതിബന്ധമായി നില്ക്കുന്ന ചില അനിഷേധ്യങ്ങളായ തെളിവുകളുണ്ടു്. ഉണ്ണായിയുടെ മരണത്തോടു കൂടി അകത്തൂട്ടുവാരിയത്തേക്കു കുട്ടനല്ലൂർ വാരിയത്തെ ഒരു വാരിയർ അവകാശിയായി എന്നു മുമ്പു പറഞ്ഞുവല്ലൊ. അതിനു രണ്ടു തലമുറയ്ക്കുമേലാണു് ആ കുടുംബത്തിൽ സുപ്രസിദ്ധ ജ്യൌതിഷികനായ ഇട്ടുണിക്കണ്ട വാരിയർക്കു മൂപ്പു സിദ്ധിച്ചതു്. ഇട്ടുണിക്കണ്ട വാരിയർ 998-ൽ തന്റെ പുത്രനായ പുത്തൻചിറ തൃപ്പക്കുടത്തു ശങ്കു വാരിയരെ അമ്മയോടുകൂടി അകത്തൂട്ടുവാരിയത്തേയ്ക്കു ദത്തെടുത്തു. ആ ദത്തപത്രം ഇപ്പോളുമുണ്ടു്. എഴുപതിൽ ചില്വാനം വയസ്സു ജീവിച്ചിരുന്നതിനുമേൽ അദ്ദേഹം 1020-ൽ അന്തരിച്ചു. പിന്നീടു രാമൻ നമ്പിടിയെക്കൊണ്ടു പഞ്ചശതീസ്ത്രോത്രം വ്യാഖ്യാനിപ്പിച്ച ജ്യോത്സ്യൻ ശംകുവാരിയർ മൂപ്പനാകുകയും അദ്ദേഹം എഴുപത്തിനാലു വയസ്സോളം ജീവിച്ചിരുന്നു് 1064-ൽ മരിക്കുകയും ചെയ്തു. അങ്ങനെ ഉണ്ണായിയുടെ കാലത്തിനും ഇട്ടുണിക്കണ്ടവാരിയരുടെ മൂപ്പിനുമിടയ്ക്കു മൂന്നു തലമുറകൾ കഴിഞ്ഞിരുന്നതിനാൽ 975-ആമാണ്ടിടയ്ക്കല്ല, കവിയുടെ ദേഹവിയോഗമെന്നു സാമാന്യം ഉറപ്പിച്ചുതന്നെ പറയാം. കാർത്തിക തിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തു് അദ്ദേഹം തിരുവനന്തപുരത്തുവെച്ചു നളചരിതം കഥകളി നിർമ്മിച്ചു എന്നു പറയുന്നതും നിർമ്മൂലമാണു്. ആ കഥകളിയുടെ ആരംഭത്തിലുള്ള ആറു വന്ദനശ്ലോകങ്ങൾ എനിക്കു കിട്ടുകയും അവ എം. ഹരിഹരശാസ്ത്രി ആ ഗ്രന്ഥത്തിന്നു രചിച്ച രസികകൗതുകം എന്ന വ്യാഖ്യാനത്തിന്റെ അവതാരികയിൽ ഞാൻ ഇദംപ്രഥമമായി പ്രസിദ്ധീകരിക്കയും ചെയ്തിട്ടുണ്ടു്. അവയിൽ കവി യഥാക്രമം തൃപ്പൂണിത്തുറയപ്പനേയും കൊച്ചി മഹാരാജാക്കന്മാരുടെ കുലദേവതയായ പഴയന്നൂർ ഭഗവതിനേയും ഇരിങ്ങാലക്കുടത്തേവരേയും തൃശ്ശൂർ വടക്കുന്നാഥനേയും തിരുവഞ്ചിക്കുളത്തു ശിവനേയും കൊടുങ്ങല്ലൂർ ഭദ്രകാളിയേയും സ്തുതിക്കുന്നു. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിയെ സ്മരിക്കുന്നതേയില്ല. ആദ്യത്തെ മൂന്നു ശ്ലോകങ്ങളാണു് അടിയിൽ ഉദ്ധരിക്കുന്നതു്.
“ആനീലം പീതചേലം മണികനകമയൈർ
ഭൂഷിതം ഭൂഷണൗഘൈർ
ല്ലക്ഷ്മീവക്ഷോജഭാസ്വദ്ഘുസൃണരസലസ
ദ്വക്ഷസം സുപ്രസന്നം
ബിഭ്രാണം ശംഖചക്രേ നളിനമപി ഗദാം
ചാരുദോർഭിഃ പുരാണം
പൂർണ്ണത്രയ്യലയേശം പുരുഷമഹമഹീ
ശാസനാസീനമീഡേ.
കല്യാണം വിതനോതു വഃ പുരരിപോർദ്ദോരന്തരാളോല്ലസദു്
ഭസ്മോന്മർദ്ദിതകുംകുമാങ്കിതകുചാഭോഗാ നഗേന്ദ്രാത്മജാ
പത്യുർന്നേത്രഹുതാശനാർദ്ദിതതനും സഞ്ജീവയന്ത്യങ്ഗജം
ദൃഷ്ട്യാ യാ ഖലു ലാലസീതി നിതരാം ശ്രീമൽപുരാണാലയേ.
സാന്ദ്രാനന്ദാംബുരാശിം സരസിജകലിത
സ്രഗ്ദ്ധരാമുഗ്ദ്ധഗാത്യാ
വധ്വാ ലക്ഷ്മ്യാ ധരിത്ര്യാ പരിചരിതപദം
മുക്തിദം ഭക്തിഭാജാം
ശ്രീമന്മാണിക്യരത്നദ്യുതിമിളിതതനും
ദേവദേവം മുകുന്ദം
വന്ദേ ശ്രീസങ്ഗമേശം കരകലിതഗദാ
ശംഖചക്രാക്ഷമാലം.”
920-ആമാണ്ടു തുലാമാസത്തിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ നടന്ന ഉത്സവത്തിൽ നളചരിതവും, ഖരവധം ബാലിവധം മുതലായ ആട്ടക്കഥകളുടെ കൂട്ടത്തിൽ കളിപ്പിക്കുകയുണ്ടായി എന്നുള്ളതിനു രേഖയുണ്ടു്; ആ കഥ അഭിനയിച്ചതു് ആറന്മുളക്കാരും തിരുവനന്തപുരത്തുകാരുമാണുതാനും. ആറന്മുളയിൽനിന്നു് ഒരുകൂട്ടം അരങ്ങുകാർ അതിലേക്കായി വന്നിരുന്നു. അന്നു് അവിടങ്ങളിലെല്ലാം ആ കഥ പ്രചരിച്ചിരിക്കണമെങ്കിൽ അതു വാരിയർ പത്താം ശതകത്തിന്റെ ആരംഭത്തിലെങ്കിലും നിർമ്മിച്ചിരിക്കേണ്ടതാണല്ലോ. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ നിർമ്മാതാവായ രാമപുരത്തുവാരിയരുടെ ഗുരുനാഥനായിരുന്നു ഉണ്ണായി എന്നു് ഐതിഹ്യം ഘോഷിക്കുന്നു. രാമപുരത്തു വാരിയർ ജനിച്ചതു് 878-ലാണു്. ആ സ്ഥിതിക്കു, മേൽസൂചിപ്പിച്ച ഐതിഹ്യത്തിലെ പ്രസ്താവന ശരിയാണെങ്കിൽ ഉണ്ണായിയുടെ ജനനം 850-ആമാണ്ടിടയ്ക്കാണെന്നു കരുതേണ്ടിയിരിക്കുന്നു. ആ അനുമാനത്തിൽ അപാകത്തിനു പഴുതു കാണുന്നില്ല. എന്തുകൊണ്ടെന്നാൽ കോട്ടയത്തു തമ്പുരാന്റെ കഥകളികളെ മാതൃകകളാക്കി എഴുതീട്ടുള്ള ഒരു കൃതിയല്ല നളചരിതം എന്നുള്ളതു നിർവിവാദമാണു്. സംസ്കൃതപണ്ഡിതന്മാരിൽ അഗ്രേസരനായിരുന്ന ഉണ്ണായിക്കു കോട്ടയം കൃതികൾ പ്രദർശിപ്പിച്ച പദ്ധതി പരിചിതമായിരുന്നു എങ്കിൽ അദ്ദേഹം നളചരിതത്തിലെ ഏതാനും ശ്ലോകങ്ങൾമാത്രം സംസ്കൃതത്തിലും അവതന്നെയും പ്രായേണ നിർഗ്ഗുണമായ രീതിയിലും രചിക്കുന്നതിനു് ഒരിക്കലും ഇടവരുന്നതല്ലായിരുന്നു. കോട്ടയം കൃതികൾക്കു നളചരിതത്തെ അപേക്ഷിച്ചു് അല്പം കൂടി പ്രാചീനതയുണ്ടായിരുന്നു എങ്കിലും ആ കവിയെ ഉണ്ണായി തദ്വിഷയത്തിൽ അനുകാര്യത്വേന പരിഗണിച്ചിരുന്നില്ലെന്നാണു് എന്റെ ഊഹം. പക്ഷേ ആ കൃതികൾ കണ്ടിരുന്നിരിക്കാമെന്നേയുള്ളു. ഇങ്ങനെ സാമാന്യമായുള്ള ഒരു ചർച്ചയിൽ നിന്നു് ഉണ്ണായിവാരിയരുടെ ജീവിതകാലം 850-നും 930-നും ഇടക്കാണെന്നു മാത്രം ഊഹിക്കുവാൻ കഴിയും. തദനന്തരം മൂന്നു തലമുറ കഴിഞ്ഞാണല്ലോ ഇട്ടുണിക്കണ്ടവാരിയർ മൂപ്പനായതു്. തലമുറകളിൽ ഓരോന്നിനും ഇരുപതു വർഷം വീതം കണക്കാക്കിയാൽ അദ്ദേഹം കാരണവനായതു് 990-ആമാണ്ടിടയ്ക്കാണെന്നുള്ളതിൽ പക്ഷാന്തരത്തിനു മാർഗ്ഗം ഇല്ലാത്തതുമാണു്.
പേർ
ഗിരിജാകല്യാണത്തിന്റെ കർത്താവു തന്റെ പേർ ‘രാമ’നാണെന്നു് ആ ഗ്രന്ഥത്തിന്റെ അവസാനത്തിൽ കാണുന്ന അധോലിഖിതമായ ശ്ലോകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“ഗിരിജാകല്യാണമിദം നിരമാദലിഖച്ച രാമപാരശവഃ
സങ്കടമോചനഹേതോശ്ശങ്കരഗോദപ്രഭോർന്നിദേശേന.”
ചങ്ങരൻകോതകർത്താവു് അക്കാലത്തു കൊച്ചിരാജ്യത്തിലെ ഒരു ഇടപ്രഭുവായിരുന്നു. ഇന്നും ആ കുടുംബമുണ്ടു്. അദ്ദേഹത്തിന്റെ നിദേശമനുസരിച്ചു രാമവാരിയർ ഗിരിജാകല്യാണമെന്ന ഗീതപ്രബന്ധം നിർമ്മിക്കുകയും അതു പകർത്തി തന്റെ പുരസ്കർത്താവിനു സമർപ്പിക്കുകയും ചെയ്തതായി ഈ ശ്ലോകത്തിൽനിന്നു കാണാം. രാമപഞ്ചശതിയുടെ സംജ്ഞയിൽ നിന്നുതന്നെ ആ സ്തോത്രം രാമകൃതമാണെന്നു വെളിവാകുന്നു. പോരെങ്കിൽ അതിലെ 49-ആമത്തെ ദശകത്തിലുൾപ്പെട്ട
“ഭവന്മാലാകാരോ ഭജനവിമലാകാരകരണോ
സ്മ്യഹം രാമോ രാമായണമഭണമേവം തവ പുരഃ;
സുഖം മാലേവൈതൽ സരസപദപുഷ്പൗഘരചിതാ
ജഗന്മാതുർമ്മോദം ദിശതു സഹവാസാത്തവ ഹൃദി”
എന്ന ശ്ലോകത്തിൽ താൻ ഇരിങ്ങാലക്കുടത്തേവരുടെ മാലകെട്ടുകാരനാണെന്നും തന്റെ നാമധേയം രാമനാണെന്നും സ്പഷ്ടമായി പ്രസ്താവിക്കയും ചെയ്യുന്നു. രാമൻ ഉണ്ണിരാമനെന്ന ഓമനപ്പേരായി മാറിയപ്പോൾ, ഉണ്ണിരാമൻ ഉണ്ണാമനും. ഉണ്ണാമൻ ഉണ്ണാമിയും ഉണ്ണാമി ഉണ്ണാവിയും, ഉണ്ണാവി ഉണ്ണായിയുമായി വിപരിണാമത്തെ പ്രാപിച്ചു് രാമവാരിയർ ഉണ്ണായിവാരിയരായിത്തീർന്നു. ഉണ്ണായിവാരിയരുടെ യഥാർത്ഥ നാമധേയം “രാമൻ” എന്നായിരുന്നു എന്നുതന്നെയാണു് പ്രായേണ സകല പണ്ഡിതന്മാരുടേയും നിഷ്കൃഷ്ടമായ അഭിപ്രായം.
ജീവിതചരിത്രം
ഉണ്ണായിവാരിയരുടെ ജീവിതസംഭവങ്ങളെപ്പറ്റി അധികമൊന്നും അറിവാൻ ഇടവന്നിട്ടില്ല. അദ്ദേഹത്തിന്റെ പിതാവു് ഒരു നമ്പൂരിയായിരുന്നു എന്നൊരു പക്ഷമുണ്ടെങ്കിലും അതിനു തെളിവൊന്നുമില്ല. സ്വന്തം അമ്മാവൻ തന്നെയായിരുന്നു ഗുരുനാഥനെന്നാണു് എന്റെ അറിവു്. വാരിയർ ബാല്യത്തിൽ തൃശ്ശൂർ കരിമ്പറ്റമഠത്തിൽ താമസിച്ചിരുന്നു എന്നും അവിടെവച്ചു് താഴേക്കോട്ടു ശങ്കരപ്പൊതുവാളാണു് സംസ്കൃതം അഭ്യസിപ്പിച്ചതെന്നും ഒരു പക്ഷാന്തരമുണ്ടു്. എന്നാൽ ആ പക്ഷം ഘടിക്കണമെങ്കിൽ ഉണ്ണായി പടിഞ്ഞാറേപ്പാട്ടുവാരിയത്താണു് ജനിച്ചതെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. ആ അഭിപ്രായം എനിക്കു സമ്മതമല്ലെന്നു ഞാൻ മുൻപുതന്നെ പ്രസ്താവിച്ചുകഴിഞ്ഞുവല്ലോ. ഏതായാലും പ്രതിഭാശാലിയായിരുന്ന വാരിയർ ഉത്തമന്മാരായ ഗുരുക്കന്മാരെ ഉപസർപ്പണംചെയ്തു് അവരിൽനിന്നു കാവ്യനാടകാലങ്കാരങ്ങളിൽ മാത്രമല്ല, വ്യാകരണം, വേദാന്തം മുതലായ ശാസ്ത്രങ്ങളിലും, ഗിരിജാ കല്യാണം പരിശോധിച്ചാൽ വൈദ്യത്തിലും, നിഷ്ണാതനായിത്തീർന്നു എന്നുള്ളതു നിസ്സംശയമാണു്. അതിബാല്യത്തിൽത്തന്നെ സാഹിത്യത്തിലെന്നപോലെ സംഗീതത്തിലും പാരംഗതനാകുവാൻ അദ്ദേഹത്തിനു സാധിച്ചു. ഭാഷയിൽ ചില ശ്ലോകങ്ങൾ രചിച്ചുതുടങ്ങി. അവയിൽ മൂന്നെണ്ണം ചുവടെ ചേർക്കാം.
“താഡിക്കേണ്ടെന്നു ചൊല്ലിക്കൊടിയ തടിയുമായ്
പ്രാണനിര്യാണകാല
ത്തോടിച്ചാടിക്കൃതാന്തത്തടിയനടിയനെ
പ്പേടികാട്ടും ദശായാം
കോടക്കാർമേഘവർണ്ണം തഴുകിയ വനമാ
ലാദിഭൂഷാഞ്ചിതം തേ
കൂടെക്കാണായ്വരേണം തിരുവുടലകമേ
കൂടൽമാണിക്കമേ! മേ.
“കരിങ്ങായോടെത്തിപ്പൊരുതുമലർമാതിൻകുചയുഗം
ഞെരുങ്ങാതേ മന്ദം തഴുകി മണിനാഗേന്ദ്രശയനേ
തരങ്ഗാരാവോദ്യൽസുഖരസമുറങ്ങുന്നതു മറ
ന്നിരിങ്ങാലക്കൂടൽസ്സദസി വസസി ത്വം കിമു ഹരേ?”
“നില്ലപ്പാ നിലനില്ലു പേർത്തുമിവിടെത്തന്നേ മലർക്കന്യയാം
വള്ളിക്കെട്ടുമണിഞ്ഞു മൂന്നുലകിലും വിസ്താര്യ പത്രാവലിം
തെല്ലുൾച്ചേർന്നു കുലീപിനീപരിസരേ നില്ക്കുന്ന കല്പദ്രുമം
ചൊല്ലിക്കൊണ്ടതു നല്കുമെന്തിനു മനക്കാമ്പേ! മഹീചംക്രമം?”
കുലീപിനി എന്നതു് ഇരിങ്ങാലക്കുട ക്ഷേത്രക്കുളത്തിന്റെ പേരാണു്.
ആദ്യമായി നിർമ്മിച്ച കൃതി പഞ്ചശതിയായിരിക്കാം. പിന്നീടു ചങ്ങരൻകോതക്കർത്താവിന്റെ ആജ്ഞയ്ക്കു വിധേയനായി ഗിരിജാകല്യാണം ഗീതപ്രബന്ധവും കൊച്ചിമഹാരാജാവിനെ ആശ്രയിച്ചു താമസിച്ച കാലത്തു നളചരിതം നാലു ദിവസത്തെ കഥകളിയും രചിച്ചു. കൂടൽമാണിക്യത്തെ എന്ന പോലെ വടക്കുംനാഥനേയും വാരിയർ വളരെക്കാലം ആരാധിച്ചിട്ടുണ്ടു്. വടക്കുംനാഥനെപ്പറ്റി അദ്ദേഹം ചില ഭാഷാഗാനങ്ങൾ രചിച്ചുകാണുന്നു. തിരുവനന്തപുരത്തു ചെന്നു് അദ്ദേഹം മാർത്താണ്ഡവർമ്മ മഹാരാജാവിനേയോ അക്കാലത്തു് ഇളയരാജാവായിരുന്ന കാർത്തികതിരുനാൾ തമ്പുരാനേയോ മുഖം കാണിച്ചിട്ടുണ്ടോ എന്നു നിശ്ചയമില്ല. ഇല്ലെന്നു ഞാൻ ശപഥം ചെയ്യുന്നില്ല. എന്നാൽ പാണ്ടിയിൽ കളക്കാടു് എന്ന ദേശത്തു് എതോ ഒരു ഉണ്ണായിവാര്യരുടെ പേരിൽ പതിഞ്ഞിരുന്ന ചില വസ്തുക്കളിൽ കൊണ്ടിരുന്ന “കടമ” എന്ന കരം തൊള്ളായിരത്തിപ്പതിനഞ്ചിൽ തിരുവിതാംകൂർ സർക്കാരിൽനിന്നു നിറുത്തൽ ചെയ്തതായി ഒരു രേഖ കിട്ടിയിട്ടുള്ളതിൽനിന്നുമാത്രം ആ ഉണ്ണായിവാര്യരും കവിയും ഒരാളാണെന്നു നിർണ്ണയിക്കുവാൻ പ്രയാസമുണ്ടു്. ഇരിങ്ങാലക്കുടക്കാരനായ ഒരു വാര്യർക്കു തിരുവിതാംകൂർ മഹാരാജാവു പാണ്ടിയിൽ വേണമോ വസ്തുക്കൾ ദാനം ചെയ്യുവാൻ? അക്കാലത്തു ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിൽ താമസിച്ചിരുന്ന കുഞ്ചൻനമ്പ്യാർ തൊള്ളായിരത്തിപ്പത്തൊമ്പതാമാണ്ടു മുതല്ക്കെങ്കിലും ഇടയ്ക്കിടയ്ക്കു തിരുവനന്തപുരത്തും താമസിച്ചിരുന്നു എന്നുള്ളതിനു രേഖകളുണ്ടു്. വാരിയർ തിരുവനന്തപുരത്തു പോയിരുന്നുവെങ്കിൽ നമ്പ്യാരുമായി പരിചയപ്പെട്ടിരിക്കാം. കോട്ടയ്ക്കകത്തു പത്മതീർത്ഥത്തിൽ കുളിച്ചുകൊണ്ടിരുന്ന രണ്ടു സ്ത്രീകളെ കണ്ടിട്ടു വാരിയർ ‘കാതിലോല’ എന്നു ചോദിക്കുകയും നമ്പിയാർ ‘നല്ലതാളി’ എന്നു മറുപടിപറയുകയും ചെയ്തതായും മറ്റൊരിക്കൽ ആന കലക്കിയ ഒരു കുളത്തെക്കുറിച്ചു ‘കരികലക്കിയ കുളം’ എന്നു വാരിയരും ‘കളഭം കലക്കിയ കുളം’ എന്നു നമ്പിയാരും അതിനെ വർണ്ണിച്ചതായും, വേറൊരിയ്ക്കൽ ചളിയിൽ കിടക്കുന്ന ഒരു പന്നിയെപ്പറ്റി ‘പങ്കേ ശയിക്കുന്ന പോത്രിപ്രവരനും’ എന്നു വാരിയരും ‘ചേറ്റിൽ കിടക്കുന്ന പന്നിത്തടിയനും’ എന്നു നമ്പിയാരും പാടിയതായും ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടു്. അവയ്ക്കൊന്നിനും വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ‘കളഭം കലക്കിയ കുളം’ എന്നു വർണ്ണിക്കുവാൻ വേണ്ട വാസനയില്ലാത്ത ഒരാളല്ല വാരിയർ. ലോലശബ്ദം മനോഹരമെന്ന അർത്ഥത്തിൽ ആ പണ്ഡിതപ്രവേകൻ പ്രയോഗിച്ചിരിക്കയുമില്ല. ആ ഐതിഹ്യങ്ങളെല്ലാം ഈ രണ്ടു കവികൾക്കും തമ്മിൽ രചനാവിഷയത്തിലുള്ള ഭേദത്തെ പ്രദർശിപ്പിക്കുന്നതിനുവേണ്ടി ആരോ സൃഷ്ടിച്ചിട്ടുള്ളതാണെന്നേ സങ്കല്പിക്കേണ്ടതുള്ളു.
നമ്പിയാർ യൗവ്വനാരംഭത്തിൽ രചിച്ച കിളിപ്പാട്ടുകളിൽ ഒന്നായ നളചരിതത്തിൽ അദ്ദേഹം വാരിയരുടെ പദോപജീവിയായും ആശയോപജീവിയായും പല ഘട്ടങ്ങളിലും പ്രത്യക്ഷീഭവിക്കുന്നു എന്നുകൂടി പറയേണ്ടതുണ്ടു്. അതുകൊണ്ടു നമ്പിയാർ തിരുവനന്തപുരത്തുവെച്ചു വാരിയരെ കണ്ടിട്ടുണ്ടെങ്കിൽ അതു വാരിയരുടെ വാർദ്ധക്യത്തിലായിരിക്കുവാനേ തരമുള്ളു.
37.4കൃതികൾ
വാരിയരുടെ പ്രധാനകൃതികൾ (1) രാമപഞ്ചശതി (സംസ്കൃതം) (2) ഗിരിജാകല്യാണം (3) നളചരിതംകഥകളി എന്നിവയാണു്. ഒരു സുഭദ്രാഹരണം കഥകളിയും അദ്ദേഹം നിർമ്മിച്ചിട്ടുള്ളതായി ഊഹിക്കാം.
രാമപഞ്ചശതി
ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ മൂർത്തി ശ്രീരാമനാണല്ലോ. മേല്പുത്തൂർ ഭട്ടതിരിയുടെ ഗുരുവായുപുരേശസ്തവമായ നാരായണീയത്തെ അനുകരിച്ചു പല സ്തോത്രങ്ങൾ കേരളീയകവികൾ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ അഭ്യർഹിതമായ ഒരു സ്ഥാനം വാരിയർ അൻപതു ദശകങ്ങളിലായി 500-ൽപ്പരം ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചുരചിച്ചിട്ടുള്ള പ്രസ്തുത കൃതിക്കു നല്കേണ്ടതാണു്. രാമായണമാണു് പ്രതിപാദ്യം; രാമനാണു് പ്രണേതാവു്; അതുകൊണ്ടു ഭട്ടതിരിയുടെ കാവ്യം എങ്ങനെ ദ്വേധാ നാരായണീയമോ അതുപോലെ വാരിയരുടെ കാവ്യവും ദ്വേധാ രാമപഞ്ചശതിതന്നെ. പരിണതപ്രജ്ഞനും പാണ്ഡിത്യസമ്പന്നനുമായ വാരിയർ പ്രസ്തുതകാവ്യത്തിൽ ശബ്ദ വിഷയകമായി പ്രസാദംകൊണ്ടല്ലെങ്കിലും, പ്രൗഢതകൊണ്ടു ഭട്ടതിരിയെ സമീപിക്കുന്നു. തന്റെ ഓരോ ഗ്രന്ഥവും ഗ്രന്ഥികളെക്കൊണ്ടു ജടിലീകരിച്ചു സാധാരണന്മാർക്കു് ദുരവഗാഹമാക്കുക എന്നുള്ളതു് ഉണ്ണായിയുടെ ഉദ്ദണ്ഡമായ കവനതാണ്ഡവത്തിന്റെ പ്രഥമലക്ഷണമാണു്. അതിൽനിന്നു പഞ്ചശതിക്കും വിമോചനം ലഭിച്ചിട്ടില്ല. പ്രചുരപ്രചാരങ്ങളല്ലാത്ത ശബ്ദങ്ങൾ അതിൽ കവി ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്. മാതൃക കാണിക്കാൻ മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“പ്രീതം ഗാഢനിവീതപീതവസനവ്യാസംഗികാഞ്ചീകലാ
പാദീപ്രാപ്രപദീനനീവിനിഭൃതാപീനോരുമാരാധ്നുമഃ
ആസീദൽസനകാദൃതം പദയുഗോപാസീനധാത്രീരമാ
ദാസീചാരിതചാമരം വയമിമേ ത്വാം സംഗമാധീശ്വര!
ആയൂരത്നമയോഘനോസ്ത്യപഘനോ രായോംബുധാരാസമാ
ജായാപുത്രമുഖാ ജനാശ്ച ബഹവസ്സന്ത്യന്തികേ യദ്യപി,
മായൂരച്ഛദവൽ തഥാപി മമ ഭൂന്മാലിന്യമന്യത്ര മാ;
പീയൂഷപ്രഹിതേ ബിഭൃഷ്വ നയനേ സ്ഫീതാനുകമ്പാഘനേ.
സംക്രീതൗ ബഹുഭിസ്തപോമയധനൈസ്സംഗീതരൈര്യോഗിഭി
സ്സംക്രീഡന്മണിനൂപുരൗ ഹൃദി കരോമ്യംഘ്രീ തവോഭൗ ശുഭൗ
അംഗീകൃത്യ യയോര്യശഃ സ്വശിരസാ ഗംഗീകൃതം വേധസാ
സംഗീതേന ഭൃശം രിരംസതി മുദാ ഭൃംഗീശ്വരശ്ശങ്കരഃ”
താഴെക്കാണുന്നതു ഗ്രന്ഥാവസാനത്തിലുള്ള ശ്ലോകമാണു്.
“ശീതം നാതി സഹേ ന ചോഷ്ണമതി ച
ശ്രീസംഗമാധീശ്വര!
സ്വാതന്ത്ര്യേ ചകിതസ്തദസ്മി സുഖിത
സ്ത്വത്പാരതന്ത്ര്യേ സ്മൃതേ
ദേഹേ ധാതുഷു ചേന്ദ്രിയേഷു ശിരസി
സ്വാന്തേ തഥാന്തർബഹി
സ്സർവാംഗേഷ്വപി മേ തവൈവ കരുണാ
പീയൂഷധാരായതാം.”
നാരായണീയത്തിന്റെ ഉത്തരാർദ്ധത്തിലെന്നപോലെ ഇതിലും കവി തന്റെ ഇഷ്ടദേവതയെ പ്രായേണ ഓരോ ശ്ലോകത്തിലും അഭിസംബോധനം ചെയ്യുന്നു.
രാമപഞ്ചശതിക്കു രാമൻനമ്പിടി രചിച്ച ഒരു വ്യാഖ്യാനമുണ്ടെന്നു മുൻപു നിർദ്ദേശിച്ചുവല്ലൊ. (ഈ നമ്പിടി പേരാമംഗലത്തുകാരനും സുപ്രസിദ്ധനായ ശഠകോപാചാര്യരുടെ ശിഷ്യനുമായിരുന്നു.) അതിന്റെ ആരംഭത്തിൽ ചുവടേ ചേർക്കുന്ന ശ്ലോകം കാണുന്നു.
“ധീമൻ പാരശവാഗ്രണീർവിജയതേ ജ്യോതിർവിദഗ്രേസരഃ
ഖ്യാതോ ദക്ഷിണമന്ദിരന്ത്വധിവസൻ യശ്ശങ്കരാഖ്യോഽമലഃ
രാമസ്തസ്യ ഗിരാധികം മിതമതിഃ സ്വല്പസ്യ ചാർത്ഥാമിത
സ്യേമാം പഞ്ചശതീസ്തവസ്യ വിവൃതിം കുർവേ യഥാമത്യഹം.”
പഞ്ചശതി ആകൃതിയിൽ അതിസ്വല്പമെങ്കിലും അർത്ഥത്തിൽ അമിതമാണെന്നു വ്യാഖ്യാതാവു പറയുന്നതു പരമാർത്ഥമാകുന്നു. ശങ്കരവാരിയരെ തെക്കേടത്തു വാരിയരെന്നു നമ്പിടി പറയുന്നതിൽനിന്നു് അകത്തൂട്ടുവാരിയത്തിനു തെക്കേ വാരിയമെന്നു് അക്കാലത്തും പേരുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.
37.5ഗിരിജാകല്യാണം ഗീതപ്രബന്ധം
ഗിരിജാ കല്യാണത്തിൽ കവി കിളിയേയോ ഹംസത്തേയോ മറ്റോ കൊണ്ടല്ല കഥപറയിക്കുന്നതു്. ഗണപതി, സരസ്വതി, ഗുരു, നവഗ്രഹങ്ങൾ, വാല്മീകി, വേദവ്യാസൻ മുതലായവരെ വന്ദിച്ചതിനുമേൽ അദ്ദേഹം
“ഹരശങ്കരേത്യാദി തിരുനാമങ്ങൾ കേട്ടാ
ലുരിയാടാതെ തൂഷ്ണീമിരിയെന്നാരും ചൊല്ലാ.
പെരിയ സൂരികൾക്കുമരിശമുണ്ടായ്വരാ
പരമാർത്ഥിയാമെന്നിൽപ്പരിതോഷമേ വരൂ.
പരിചോടേവം ചിന്തിച്ചരിയ ഭാഷയായി
ഗ്ഗിരിജാകല്യാണം ഞാനുരചെയ്യുന്നേനെന്നാൽ.”
എന്ന പ്രതിജ്ഞയോടുകൂടി നേരിട്ടുതന്നെ പ്രതിപാദ്യത്തിൽ പ്രവേശിക്കയാണു് ചെയ്യുന്നതു്. വാരിയർ തൃശ്ശിവപേരൂരിൽ താമസിച്ചു ശിവഭജനം ചെയ്തുകൊണ്ടിരുന്ന കാലത്താണു് പ്രസ്തുതകൃതിയുടെ നിർമ്മിതി. ഗിരിജാകല്യാണം സംഭവഖണ്ഡമെന്നും തപോവൃത്തഖണ്ഡമെന്നും ഉദ്വാഹഖണ്ഡമെന്നും മൂന്നു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രഥമഖണ്ഡം കേകയിലും ദ്വിതീയഖണ്ഡം കാകളിയിലും തൃതീയഖണ്ഡം കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. വിവാഹാവസരങ്ങളിലും മറ്റും ഈ കൃതി പാടുന്നതു് “അഘശമനമതി സുഖദ ശുഭസുഭഗതാവഹ” മാണെന്നു് കവിക്കു പക്ഷമുണ്ടു്.
ഇതിവൃത്തം
ശിവപുരാണം തുടങ്ങിയ പുരാണങ്ങളേയും കാളിദാസന്റെ കുമാരസംഭവത്തേയുമാണു് കവി സാമാന്യേന ഉപജീവിച്ചിരിക്കുന്നതെങ്കിലും സംഭവഖണ്ഡത്തിലെ ഇതിവൃത്തം വളരെ വിസ്തരിക്കുകയും ഇതരഖണ്ഡങ്ങളിലേതു് അങ്ങിങ്ങു് അല്പാല്പം വ്യത്യാസപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്. സതീദേവിയുടെ ശരീരത്യാഗത്തിനുമേൽ ശിവൻ വിരക്തനായി തപസ്സുതുടങ്ങി. പരമശിവനും പരാശക്തിയും തമ്മിൽ വേർപെട്ടപ്പോൾ ചരാചരാത്മകമായ പ്രപഞ്ചം ദുരവസ്ഥയിൽപ്പെട്ടു. അതുകണ്ടു ദേവന്മാർ ബ്രഹ്മാവിന്റെ ഉപദേശമനുസരിച്ചു പരാശക്തിയെ സേവിച്ചു. പരാശക്തി അവർക്കു് അഭീഷ്ടദാനം നല്കി ശിവന്റെ ആജ്ഞയനുസരിച്ചു ഹിമവാന്നും മേനയ്ക്കും പുത്രിയായി ഭൂമിയിൽ അവതരിക്കാൻ തീർച്ചപ്പെടുത്തി. മാനസസരസ്സിൽ അയോനിജയായി ശിശുരൂപത്തിൽ പരിലസിച്ച ആ ദേവിയെ ഹിമവാൻ സ്വീകരിച്ചു വളർക്കുവാൻ തന്റെ പ്രേയസിയായ മേനയെ ഏല്പിച്ചു. പരാശക്തിയുടെ താദൃശമായ ജന്മകഥയൊന്നും കുമാരസംഭവത്തിലും മറ്റും വർണ്ണിച്ചിട്ടുള്ളതല്ല. അതു നോക്കുമ്പോൾ പ്രഥമഖണ്ഡത്തിലെ ഇതിവൃത്തം ഭൂരിഭാഗവും സ്വകപോലകല്പിതമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. “അതിവിതത” മാണു് ഈ “ഗിരിദുഹിതൃകല്യാണം” എന്നു കവി നമ്മെ ഗ്രന്ഥാവസാനത്തിൽ അനുസ്മരിപ്പിക്കുന്നുമുണ്ടു്.
കാവ്യശൈലി
ഇരിങ്ങാലക്കുട വാരിയത്തു് പണ്ഡിതന്മാരായി രണ്ടു വാരിയന്മാരുണ്ടായിരുന്നുവെന്നും അവരിൽ ഒരാൾ പഞ്ചശതിയും ഗിരിജാകല്യാണവും മറ്റേയാൾ നളചരിതവും നിർമ്മിച്ചുവെന്നുമുള്ള മതത്തിനു യാതൊരു ഉപപത്തിയും ഞാൻ കാണുന്നില്ല. ഈ മൂന്നു ഗ്രന്ഥങ്ങളിലെയും രചനാരീതി ഏകരൂപമാണു്. വാരിയരുടെ ഭാഷാശൈലിയെപ്പറ്റി നളചരിതത്തിനു കാന്താരതാരകം എന്ന വ്യാഖ്യാനം രചിച്ച പ്രൊഫസർ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “മുരാരേസ്തൃതീയഃ പന്ഥാഃ എന്നു പറയുന്നതുപോലെ അദ്ദേഹത്തിന്റെ മാർഗ്ഗം ഒന്നു വേറെയാണു്.
ഉണ്ണായിക്കു മലയാളവും സംസ്കൃതവും ഒന്നുപോലെ സ്വാധീനമാണു്. അപ്പോഴപ്പോൾ നാവിലുദിച്ച ഭാഷയിൽ അദ്ദേഹമെഴുതും; എന്നല്ലാതെ കടംവാങ്ങീട്ടു് ആവശ്യമുണ്ടോ എന്നുള്ള വിചാരമേ അദ്ദേഹത്തിനില്ല… നളചരിതത്തിലെ ഭാഷമണിയും പ്രവാളവും കലർത്തു ചേർത്തതല്ല, സംസ്കൃതമാകുന്ന ചെമ്പും മലയാളമാകുന്ന വെളിത്തീയവും ചേർത്തുരുക്കിയ ഒരു വെങ്കലബ്ഭാഷയാണു്…താളത്തിന്റെ മുറയ്ക്കു പ്രാസം കണക്കിനു വീണുകൊണ്ടിരിക്കണം. ശബ്ദം ഈ നിർബ്ബന്ധത്തിനു കീഴടങ്ങി തനിയേ വന്നില്ലെങ്കിൽ അദ്ദേഹം പിടിച്ചു വലിച്ചിഴച്ചെങ്കിലും വരുത്തും. ഈ സാഹസത്തിൽ ശബ്ദങ്ങളുടെ വാലോതലതന്നയോ ഉടഞ്ഞുപോയാലും വകയില്ല. ബഹിരന്തഃസ്ഫുരദ്രസമായ ദ്രാക്ഷാപാകം ഉണ്ണായിയുടെ സ്വഭാവത്തിനു വിരുദ്ധമാണു്. അദ്ദേഹത്തിനു നാളികേരപാകത്തിലേ രസമുള്ളു.” ചുരുക്കത്തിൽ (1) അതിരുകടന്ന പ്രാസഭ്രമം (2) അത്യധികമായ സംസ്കൃതപദപ്രയോഗം (3) പ്രചാരലുപ്തങ്ങളായ മലയാള പദങ്ങളെക്കൊണ്ടുള്ള നിരങ്കശമായ പെരുമാറ്റം (4) നാളികേരപാകത്തിൽ കവനം ചെയ്യുന്നതിനുള്ള അത്യാസക്തി ഇവയാണു് അദ്ദേഹത്തിന്റെ ഭാഷാകൃതികളുടെ പ്രധാനലക്ഷണങ്ങൾ. ആ ലക്ഷണങ്ങൾ നളചരിതത്തിനും ഗിരിജാകല്യാണത്തിനും ഒന്നുപോലെ യോജിക്കുന്നു. കേകയിൽ മാത്രമല്ല, കാകളിയിൽപ്പോലും ഓരോ ഈരടിയിലും നന്നാലുതവണ പ്രാസം—അതും കഴിവുള്ളിടത്തോളം യമകരൂപത്തിൽ—ആവർത്തിച്ചാലേ അദ്ദേഹത്തിനു സുഖമുള്ളു.
“കനകനിറംപൂണ്ട ഘനകാരുണ്യമൂർത്തേ!
മനകാമ്പിങ്കൽ വാണീടനഘാ! കരിമുഖ!
ഗണനാസരണിയിലണയാഗുണഗണ!
ഗണനായക! പോറ്റി! തുണയായിരിക്ക നീ.
ഭണിതിമാതാവേ! നീ പിണിതീർത്തരുളുവാൻ
മണിദീപികപോലെൻമനസി വിളങ്ങുക.”
എന്നിങ്ങനെയാണു് ഗിരിജാകല്യാണം ആരംഭിക്കുന്നതു്.
“അംബികതൻതുട സമ്പന്നസൗന്ദര്യ
മൻപോടു കണ്ടിട്ടിടംപെട്ടു പിൻപെട്ടു
വൻപെട്ടു കമ്പിച്ചു തൺപെട്ടു പുൺപെട്ടു
തുമ്പിക്കരങ്ങൾ വിതുമ്പിക്കരവതും
ചെമ്പൊല്ക്കദളി തൊടുമ്പോൾപ്പൊളിവതും
ശംഭോ ശിവ! ബഹു കിംപോലഹം ബ്രുവേ?”
എന്നിത്തരത്തിലുള്ള ഈരടികൾ ദ്വിതീയഖണ്ഡത്തിൽ ധാരാളമായുണ്ടു്.
“ഉൽപാടിതാശേഷദുഷ്പാപശഷ്പം സ
മുൽപാദിതാനന്ദചിൽപ്രാഭവപ്രഭം
അഭ്രാപഗാതോയവിഭ്രാജികോടീര
സർപ്പാവലീലീഢശുഭ്രാംശുശേഖരം
ദർപ്പകാംഗാസ്വാദതൃപ്തഫാലേക്ഷണം
നിർഭരാനുക്രോശഗർഭിതാക്ഷിദ്വയം
അല്പഹാസാക്ഷിപ്തകർപ്പൂരവിഭ്രമം
വിസ്ഫുരൽകുണ്ഡലം സുപ്രസന്നാനനം
സസ്മിതാലാപലീലാപരം നന്ദിനാ
ഭസ്മഭാസംക്രാന്തികർബുരകന്ധരം
ഹൃൽപരചിൽപരിപാകപരിമള
ലുബ്ധവക്ഷോലഗ്നരുദ്രാക്ഷമക്ഷികം”
എന്നിങ്ങനെ ശുദ്ധസംസ്കൃതമയങ്ങളായ ഭാഗങ്ങളും ഈ ഗ്രന്ഥത്തിൽകാണാം. ഭാഷാപദപ്രയോഗത്തിൽ കവി പ്രദർശിപ്പിക്കുന്ന നിരങ്കുശത്വത്തിനു “പോരുമേതാ ഗിരോ വാരുമേ മാധവാ” എന്ന വരി ഒന്നാംതരം ദൃഷ്ടാന്തമാണു്. ഈ ഗീരുകൾ (പോരും) മതി; അല്ലയോ മാധവാ! (വാരും) അങ്ങു വന്നാലും’ എന്നാണു് ആ വരിയുടെ അർത്ഥം. ഒരു ‘രുമേ’യേക്കുവേണ്ടി വാരിയർ മലയാളത്തിൽ തൽക്കാലം വാക്കു കിട്ടാത്തതിനാൽ ‘വാരുമേ’ എന്ന ശബ്ദം തമിഴിൽനിന്നുപോലും തട്ടിയെടുത്തിരിക്കുന്നു. അതുപോലെ ‘പഠിത്തമുള്ളവർ’ എന്ന അർത്ഥത്തിൽ ‘വാതിച്ചോർ’ എന്നൊരു ശബ്ദം അദ്ദേഹം രണ്ടു ഭാഷാകൃതികളിലും പ്രയോഗിച്ചിട്ടുണ്ടു്. അദ്ദേഹമല്ലാതെ, ഭാഷാവിശ്വകർമ്മീയം എന്ന അവിജ്ഞാതകർത്തൃകമായ ഒരു ശില്പഗ്രന്ഥമൊഴിച്ചാൽ, ആ പദം മറ്റാരും പ്രയോഗിച്ചു കണ്ടിട്ടുമില്ല. ഇത്തരത്തിൽ വിജാതീയമായുള്ള ഒരു കാവ്യപ്രസ്ഥാനം അവ്യുൽപന്നന്മാരെ അമ്പരപ്പിക്കുമെങ്കിലും പണ്ഡിതന്മാരായ സഹൃദയന്മാർക്കു് അത്യന്തം ആസ്വാദ്യമാകുന്നു.
കവിതാഗുണം
ഗീതപ്രബന്ധങ്ങളിൽ ഗിരിജാകല്യാണം പോലെയും നൃത്യപ്രബന്ധങ്ങളിൽ നളചരിതംപോലെയും വേറെ കൃതികളില്ല. ശബ്ദധാടി, അർത്ഥപ്രൗഢി, കല്പനാശക്തി, രസപുഷ്ടി മുതലായ കാവ്യഗുണങ്ങൾ ഇത്ര സമഗ്രമായി ഇതര ഗ്രന്ഥങ്ങളിൽ കാണ്മാൻ പ്രയാസമുണ്ടു്. “നൈഷധം വിദ്വദൗഷധം” എന്ന ആപ്തവാക്യം, ശ്രീഹർഷന്റെ കവനപദ്ധതി നിരന്തരാഭ്യാസംകൊണ്ടു സ്വായത്തമാക്കിയതുപോലെ തോന്നുന്ന വാരിയരുടെ കൃതികൾക്കും ചേരുന്നതാണു്.
ഗ്രന്ഥഗ്രന്ഥിരിഹ ക്വചിൽ ക്വചിദപി ന്യാസി പ്രയത്നാന്മയാ
പ്രാജ്ഞമ്മന്യമനാ ഹഠേന പഠിതീ മാസ്മിൻ ഖലഃ ഖേലതു
ശ്രദ്ധാരാദ്ധഗുരുശ്ലഥീകൃതദൃഢഗ്രന്ഥിസ്സമാസാദയ
ത്വേതൽകാവ്യരസോർമ്മിമജ്ജനരസവ്യാസജ്ജനം സജ്ജനഃ.
യഥാ യൂനാം തദ്വൽ പരമരമണീയാപി രമണീ
കുമാരാണാമന്തഃകരണഹരണം നൈവ കുരുതേ
മദുക്തിശ്ചേദന്തർമ്മദയതി സുധീഭൂയ സുധിയാം
കിമസ്യാ നാമ സ്യാദരസപുരുഷാനാദരഭരൈഃ”
എന്നും മറ്റും നൈഷധത്തിൽ കാഠിന്യംകൊണ്ടുണ്ടായിട്ടുള്ള ഉൽകർഷത്തെ ശ്രീഹർഷൻ പ്രകടമായി പ്രശംസിച്ചിട്ടുണ്ടു്. വാരിയരും “വിഭക്തിയുണ്ടെന്നാകിൽ പഠിച്ചു പാടിക്കൊൾവിൻ, വിഭക്തിബോധത്തിനും വിശുദ്ധലാഭത്തിനും” എന്നു ഗിരിജാകല്യാണം പ്രഥമഖണ്ഡത്തിന്റേയും “ഹൃദ്യയാം വിദ്യയും വിത്തസമ്പത്തിയും സദ്യോമനശ്ശുദ്ധി ഭക്തിയുമെത്തുമേ” എന്നു ദ്വിതീയഖണ്ഡത്തിന്റേയും അവസാനത്തിൽ പറയുന്നതിനുപുറമേ ഗ്രന്ഥാന്തത്തിൽ
“ഗിരിശനുടെ ചരിതമിതു രചിതമധുനാ മയാ
ഗീർവാണകേരളഭാഷാവിമിശ്രിതം.
കഠിനതയുമിടയിടയിൽ വരുവതുമിരുമ്പിനാൽ
കപ്പൽ മരംകൊണ്ടു കല്പിക്കിലേവനും
അഭയമിതു ഭവജലധിനടുവിലടിതും കപ്പ
ലഭ്യസിച്ചീടിനാലർത്ഥമുണ്ടാം ബഹു”
എന്നു തന്റെ കവനരീതിയുടെ അധൃഷ്യതയെ കടാക്ഷിക്കുന്നു. എന്നാൽ ഇതിൽനിന്നു സാമാന്യന്മാർക്കു് ആപാദചൂഡം അനഭിഗമ്യമാണു് ഗിരിജാകല്യാണമെന്നു് ആരും തെറ്റിദ്ധരിക്കരുതു്. അതിൽ പ്രസന്നമധുരങ്ങളായ ഭാഗങ്ങളും അങ്ങിങ്ങുണ്ടു്. തൃതീയഖണ്ഡം പ്രായേണ പ്രതീതിസുഭഗമായി പരിശോഭിക്കുന്നു.
“ജയ ജനനി! ജഗദുദയഭരണഹരണേക്ഷണേ!
ജംഗമാജംഗമബ്രഹ്മവിദ്യാമയീ!
ജയ ജനനി! ശിവകമനി! ജയ ഭഗവതീ ശിവേ!
ജന്തുസന്താനസന്തോഷചിന്താമണേ!
തവ ഭവതു പരമശിവനിനി മുഴുവനിഷ്ടദൻ
താരകബ്രഹ്മശരച്ചന്ദ്രചന്ദ്രികേ!
ജനനി! തവ മഹിമയിതു ജഗതി തതമെങ്കിലും
ജന്മാദി ഞങ്ങൾക്കുവേണ്ടി വേണ്ടിത്തവ
ശരണമിഹ തവ ചരണയുഗളമിതു മാദൃശാം
ശങ്കരാലങ്കാരശൃംഗാരശൃംഖലേ!”
എന്നിങ്ങനെയുള്ള വരികൾ മറ്റേതു ഗീതപ്രബന്ധത്തിൽ ഉണ്ടെന്നു ഞാൻ ചോദിക്കുന്നു. ഫലിതവും ധാരാളമായി ഇതിലും നളചരിതത്തിലും ഉണ്ടു്. ഗിരിജാകല്യാണം ഭാഷാഭഗവതിയുടെ കണ്ഠാലങ്കാരത്തിനുള്ള അമൂല്യമായ ഒരു ശൃംഗാരശൃംഖലതന്നെയാണെന്നു ഭാവുകന്മാർ ഐകകണ്ഠ്യേന സമ്മതിക്കാതിരിക്കയില്ല.
37.6നളചരിതം കഥകളി
നളചരിതം നാലു ദിവസത്തെ കഥകളിയായിട്ടാണു് വാരിയർ നിബന്ധിച്ചിരിക്കുന്നതു്. അതിന്റെ കാലം കോട്ടയത്തുതമ്പുരാന്റെ കൃതികളെ അപേക്ഷിച്ചു് അല്പം അർവാചീനമാണെങ്കിലും കവിക്കു് ആ കൃതികൾ മാർഗ്ഗദർശനം നല്കീട്ടുണ്ടെന്നു തോന്നുന്നില്ലെന്നു ഞാൻ പ്രസ്താവിച്ചുകഴിഞ്ഞു. നളചരിതത്തിലെ ഇതിവൃത്തം മഹാഭാരതം വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 28 അദ്ധ്യായങ്ങളിൽ അന്തർഭവിച്ചിരിക്കുന്നു. നളോപാഖ്യാനം എന്ന ആപുരാവൃത്തം ബൃഹദശ്വമഹർഷി പാണ്ഡവന്മാരെ പറഞ്ഞുകേൾപ്പിക്കുന്നതാണു്. എന്നാൽ മഹാഭാരതത്തെക്കാൾ അധികം കവി ഒന്നാം ദിവസത്തെ കഥയിൽ ഉപജീവിക്കുന്നതു തനിക്കു് അത്യന്തം അഭിമതമായ നൈഷധീയചരിതത്തെയാണെന്നുള്ളതിനു സംശയമില്ല. അതോടുകൂടി ശ്രീഹർഷന്റെ ആ മഹാകാവ്യ കഥ അവസാനിക്കുന്നതിനാൽ അതിനപ്പുറം ഭാരതത്തെത്തന്നെ അനുഗമിക്കുകയും ചെയ്യുന്നു. കഥാനിർവാഹകനായി നാരദ മഹർഷിയെ ആദിമധ്യാന്തങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുന്നതും മറ്റും കവിയുടെ ഔചിത്യദീക്ഷയുടെ ഫലമാകുന്നു. രസപരിപോഷണത്തിൽ വാരിയരെപ്പോലെ ദത്താവധാനനായി ഒരു നൃത്യപ്രബന്ധകാരനും ഉണ്ടായിട്ടില്ല. ശൃംഗാരരസം അംഗിയും വീരം കരുണം അത്ഭുതം രൗദ്രം തുടങ്ങിയ ഇതരരസങ്ങൾ അംഗങ്ങളുമായ ഈ കൃതിയിൽ അനുസ്യൂതമായി പരിസ്ഫുരിക്കുന്ന കവിയുടെ കലാബോധം ആരേയും ആനന്ദിപ്പിക്കുവാൻ പര്യാപ്തമാണു്. നാടകീയനിയമങ്ങളെ ആസ്പദമാക്കിയുള്ള പരിഗണനയിൽ നളചരിതം കനിഷ്ഠികാധിഷ്ഠിതമായി വിദ്യോതിക്കുന്നു. ആട്ടക്കഥകളെ പ്രായേണ അലങ്കോലപ്പെടുത്തുന്ന ആഭാസമായ സംഭോഗശൃങ്ഗാരപ്രകടനം പ്രസ്തുതകൃതിയിൽ കടന്നുകൂടീട്ടേയില്ല. ഔചിത്യവേദിയായ കോട്ടയത്തു തമ്പുരാൻപോലും ബകവധത്തിൽ ഭീമസേനനെക്കൊണ്ടു “പന്തൊക്കും കൊങ്കയെന്മാറിൽ പൈന്തേൻവാണി! ചേർക്ക” എന്നും കല്യാണസൗഗന്ധികത്തിൽ “സുന്ദരി! മനസിജവര സമരം സുഖമൊടു മുതിരുക സരസതരം…മന്ദതനീക്കി വിനിന്ദിതകിസലയമിന്ദുമുഖി! മമ തന്നിടുകധരം” എന്നും പറയിച്ചിട്ടുണ്ടെന്നു് ഓർക്കുമ്പോളാണു് നമുക്കു വാരിയരെപ്പറ്റിയുള്ള ബഹുമതി ഇരട്ടിക്കുന്നതു്. തനിക്കു് ആ വിഷയത്തിൽ വക്തവ്യമായിട്ടുള്ളതു് അദ്ദേഹം “ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ സ്വാന്തർമ്മുദാ പുരവരേ സഹ തേന രേമേ.” എന്നും “ഉപവനതലേ സൗധേ വാപീതടേ മണിമന്ദിരേപ്യനിശമടതി സ്വൈരം ദാരൈർന്നളേ രതിലാലസേ” എന്നും ശ്ലോകത്തിൽ സംഗ്രഹിക്കുകമാത്രമാണു് ചെയ്തിട്ടുള്ളതു്.
ഉണ്ണായിയെപ്പോലെ മനോഹരങ്ങളായ കഥകളിപ്പദങ്ങൾ മറ്റാരും രചിച്ചിട്ടില്ല; വാരിയരുടെ ഗാനകലാപാടവത്തെപ്പറ്റി മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. (1) “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു” (2) “ഊർജ്ജിതാശയ പാർത്ഥിവ തവ ഞാൻ” (3) “പൂമകനും മൊഴിമാതും” (4) “കണ്ടാലെത്രയും കൗതുകം” (5) “സാമ്യമകന്നോരുദ്യാനം” (6) “അലസതാ വിലസിതം” (7) “കത്തുന്ന വനശിഖി” (8) “അങ്ഗനമാർമൗലേ ബാലേ” (9) “പൂമാതിനൊത്ത ചാരുതനോ” (10) “വസ വസ സൂത” (11) “വിജനേ ബത മഹതി” (12) “യാമി യാമി ഭൈമി കാമിതം” (13) “കരണീയം ഞാനൊന്നു ചൊല്ലുവൻ” മുതലായ പദങ്ങൾ അരങ്ങത്തു സോപാനസമ്പ്രദായത്തിലെന്നപോലെ, സങ്ഗീതസദസ്സിൽ ദേശിസമ്പ്രദായത്തിലും പാടാവുന്നതാണു്. ഇവയിൽ പലതും സ്ത്രീകൾ കൈകൊട്ടിക്കളിക്കും ഉപയോഗിക്കാറുണ്ടു്. ഈ വിശിഷ്ട ഗുണം ഇരയിമ്മൻതമ്പിയുടെ ചില കഥകളിപ്പദങ്ങൾക്കല്ലാതെ മറ്റൊന്നിനുമില്ല. ഇവർ രണ്ടുപേരും സങ്ഗീതമർമ്മജ്ഞന്മാരായിരുന്നതിനാലാണു് ആ പ്രസ്ഥാനത്തിൽ ഇത്രമാത്രം വിജയം നേടിയതു്. വാരിയരുടെ ശ്ലോകങ്ങളിൽ പലതും കഥ ‘ശ്ലോകത്തിൽ കഴിക്കു’ന്നതിനുവേണ്ടിമാത്രം എഴുതീട്ടുള്ളതാകയാൽ അവയ്ക്കു താരതമ്യേന ആസ്വാദ്യത കുറയും. ശ്ലോകത്തിനുപകരം ഒരു ഘട്ടത്തിൽ ഒരു സംസ്കൃതചൂർണ്ണികയും കവിഘടിപ്പിച്ചിട്ടുണ്ടു്. മൊത്തത്തിൽ പരിഗണിക്കുമ്പോൾ “സംഗീതസാഹിത്യങ്ങൾ രണ്ടും ഒന്നുപോലെ നയിക്കാവുന്നതിനാലുള്ള സർവതോമുഖത, പ്രകൃതിസിദ്ധമായ ഗാംഭീര്യം, ഉദാരമായ ബന്ധം, സ്വകപോലകല്പിതങ്ങളായ നൂതനഭംഗികൾ, ആലോചിക്കുന്തോറും അവസാനിക്കാതെ നീണ്ടുനീണ്ടു പോകുന്ന വ്യംഗ്യാർത്ഥത്തിന്റെ ബാഹുല്യം, പ്രയോഗവൈചിത്ര്യങ്ങളാലുള്ള വ്യുൽപാദകത, എല്ലാ വിഷയത്തിലുമുള്ള ക്ഷോദക്ഷമത ഇതുകൾ നളചരിതത്തെ മണിപ്രവാളകൃതികളിൽ പ്രഥമ ഗണനീയമാക്കിച്ചമച്ചിരിക്കുന്നു” എന്നുള്ള പ്രൊഫസർ രാജരാജവർമ്മകോയിത്തമ്പുരാന്റെ അഭിപ്രായം സർവഥാ സമാദരണീയമാണു്.
അർത്ഥവിഷയത്തിൽ ആരെയും നക്ഷത്രമെണ്ണിക്കുന്ന പല ഭാഗങ്ങൾ നളചരിതത്തിൽ വാരിയർ മുക്തഹസ്തമായി വാരിവിതറിയിട്ടുണ്ടു്. “മരത്തിനിടയിൽക്കാണാമേ സുന്ദരത്തിനുടെ സാദൃശ്യേയം” തുടങ്ങിയ ഭാഗങ്ങൾ സർവസമ്മതമായ രീതിയിൽ വ്യാഖ്യാനിക്കുവാൻ ഇനിയും ആർക്കും സാധിച്ചിട്ടില്ല.
“കാമിനി രൂപിണി ശീലവതീമണി ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീ നാമ രമാനവമാ;
സാമരധാമവധൂമദഭൂമവിരാമദകോമളിമാ.”
എന്നെഴുതിയ തൂലികകൊണ്ടുതന്നെയാണല്ലോ, നമ്മുടെ കവി “വസ്ത്രമേതദുൽസൃജാമി ചാമിവ” എന്നും, “ദഹനശമനവരുണൈരമാ” എന്നും, “വനത്തിൽ മേവുന്നാണാളേ” എന്നും, “വിധിയന്ത്രത്തിരിപ്പു മൂന്നീ” എന്നും മറ്റും എഴുതിയതു് എന്നാലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉന്മസ്തകമായ ഉച്ഛൃംഖലതയ്ക്കു ദണ്ഡുനമസ്കാരം ചെയ്യാതെ നീക്കുപോക്കില്ല.
പ്രായേണ എല്ലാ പദങ്ങളുംതന്നെ പരമരമണീയങ്ങളും സർവവിദിതങ്ങളുമാകയാൽ അവയിൽനിന്നു് ഒന്നോ രണ്ടോ തിരഞ്ഞെടുത്തു പ്രദർശിപ്പിക്കുക എന്നുള്ളതു് അസാധ്യവും അനാവശ്യകവുമായ ഒരു കൃത്യമാണെന്നു ഞാൻ കരുതുന്നു. അതുകൊണ്ടു് ആ സാഹസത്തിൽനിന്നു വിരമിക്കേണ്ടിയിരിക്കുന്നു.
“സുദേവോക്താ വാണീ സ്വദയിതതമോദന്തപിശുനാ
സുധാമിശ്രാ പൂർവം ശ്രവസി വിഷധാരേവ പതിതാ
അഥോല്ക്കേവാസഹ്യാ ന്യപതദൃതുപർണ്ണസ്യ ച ഗിരാ
തതശ്ചിന്താമാപത്തരളഹൃദയോ ബാഹുക ഇമാം.”
തുടങ്ങിയ ചില ശ്ലോകങ്ങൾക്കും ചമൽക്കാരമുണ്ടു്.
37.7സുഭദ്രാഹരണം
കാർത്തികതിരുനാൾ മഹാരാജാവിന്റെ തെക്കൻസുഭദ്രാഹരണത്തേയും മന്ത്രേടത്തു നമ്പൂരിപ്പാട്ടിലെ വടക്കൻ സുഭദ്രാഹരണത്തേയുംകാൾ വളരെ വളരെ വിശിഷ്ടമായ മറ്റൊരു സുഭദ്രാഹരണം ആട്ടക്കഥകൂടി ഞാൻ വായിച്ചിട്ടുണ്ടു്. നളചരിതം ആട്ടക്കഥയിലും ഇതിലും ഒരേ മംഗള ശ്ലോകാവലി കാണുന്നു എന്നു മാത്രമല്ല, സംസ്കൃതവും മലയാളവും നളചരിതത്തിലെന്നതുപോലെ ഇതിലും നെല്ലും മോരും പോലെ പലപ്പോഴും ഇടകലർത്തി പ്രയോഗിച്ചുമിരിക്കുന്നു. ഗ്രന്ഥം മുഴുവൻ കിട്ടീട്ടില്ലാത്തതുകൊണ്ടു നിഷ്കർഷിച്ചു് ഒരഭിപ്രായം പുറപ്പെടുവിക്കുവാൻ നിർവ്വാഹമില്ല. അർജ്ജുനനോടുള്ള ഗദന്റെ വാക്യമാണു് താഴെ ചേർക്കുന്നതു്.
“ദ്വാരവതീപുരി വാണരുളീടിന സാരസനയനനുദാരൻ
വാരണഗാമിനിമാരൊടുകൂടിന മാരസമാനശരീരൻ
വസതി സുഖം വനമാലീ വരഗുണഭൂഷണശാലീ
നീലപയോധരനികരമനോഹരനിരുപമകാന്തികലാപൻ
ലോലമണീകുലവലയകടീതടകാഞ്ചനകാഞ്ചികലാപൻ(വസ)
ബാലതമാലസമാനതമാകൃതി ബലജിതവൈരിസമൂഹൻ
ബാലവധൂജനമനസി സമാഹിതമനസിജതാപവിമോഹൻ(വസ)
പീലിയണിഞ്ഞു വിളങ്ങിന കചഭരജാലമനോഹരവേഷൻ
പാലിതസകലജനാവലിസേവിതപദയുഗനുരുപരിതോഷൻ (വസ)”
ഗാനങ്ങൾ
ഉണ്ണായിവാരിയർ വടക്കുന്നാഥനെപ്പറ്റി രചിച്ചിട്ടുള്ള അഞ്ചു സ്തോത്രങ്ങൾ നമുക്കു കിട്ടീട്ടുണ്ടു്. അവയിൽ രണ്ടെണ്ണം അകാരാദിക്രമത്തിൽ ‘അഃ’ വരെയുള്ള അക്ഷരങ്ങളിലാണു് നിബന്ധിച്ചുകാണുന്നതു്. ചില ഭാഗങ്ങൾ പകർത്തുന്നു. ഒടുവിലത്തേതു് ഒരു സംസ്കൃതകീർത്തനമാണു്.
“ഇഹലോകസുഖേച്ഛ തഴച്ചതിലഖിലോദ്യമമതു ഹതവിധിയാൽ
വിഫലോതി ദുനോതി കഥഞ്ചന സഫലോ ന മുദേതി ച ഹൃദയം.
ന ഖലോ ന ജഹാമി ജരസ്യപി മൃഗലോചനമാരിൽ മനോരതി
മവലോകയ മാമുരുദയയാ വരമരുളു വടക്കുന്നാഥ.”
“ഊട്ടുവൻ ഭൂസുരകോടി; വേട്ടു വംശമുറപ്പിപ്പൻ;
നാട്ടിലെല്ലാം ഗുണൈരീട്ടം കൂട്ടുവൻ കീർത്തിം;
മൂട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ
തീട്ടു വന്നു പലർക്കയ്യോ! വടക്കുന്നാഥാ!”
പല്ലവി:
ചന്ദ്രചൂഡ ദേഹി മേ ശംഭോ! വൃഷാചല
മന്ദിരനിവാസ ശംഭോ!
രണ്ടു ചരണങ്ങൾ:
അംഗജാരേ! ശുഭകീർത്തേ! സർവ്വ
മംഗലാലിംഗിതമൂർത്തേ!
അംഗദുരിതവിഭംഗകരിവര
തുംഗവിപുലപിശംഗതരജട!
സംഗരഹതകരിപുംഗവദാനവ!
മംഗലാനി മമ ഗംഗാധര കുരു. (ചന്ദ്ര)”
37.8മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ആശ്രിതന്മാർ
ഉണ്ണായിവാരിയർ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ആശ്രിതനായിരുന്നുവോ എന്നു നിശ്ചയമില്ലെങ്കിലും മറ്റു ചില കവികൾ അദ്ദേഹത്തിന്റെ കാരുണ്യത്തിന്നു വശംവദന്മാരായിരുന്നു എന്നുള്ളതു നിർവ്വിവാദമാണു്. സാഹിത്യം സങ്ഗീതം തുടങ്ങിയ കലകളുടെ പ്രോത്സാഹനം ആ മഹാപുരുഷൻ തന്റെ ഭാഗിനേയനായ രാമവർമ്മ യുവരാജാവിനെക്കൊണ്ടാണു് സാമാന്യേന നിർവഹിച്ചിരുന്നതു്. അങ്ങനെയുള്ള കവികളിൽ (1) രാമപാണിവാദൻ എന്ന നാമാന്തരത്താൽ സുവിദിതനായ മഹാകവി കുഞ്ചൻനമ്പിയാർ (2) രാമപുരത്തു വാരിയർ (3) കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാൻ (4) ദേവരാജശാസ്ത്രി (5) കൃഷ്ണകവി (6) ശംകുകവി എന്നിവരെപ്പറ്റി ചില വിവരങ്ങൾ അറിയാം. കുഞ്ചൻനമ്പ്യാർക്കു പ്രത്യേകം ഒരധ്യായംതന്നെ വിനിയോഗിക്കേണ്ടിയിരിക്കുന്നു. ഒടുവിലത്തെ മൂന്നു കവികളും സംസ്കൃതകാവ്യങ്ങൾ മാത്രമേ രചിച്ചിട്ടുള്ളു.
37.9രാമപുരത്തു വാരിയർ (878-928) —ജീവചരിത്രം
വടക്കൻ തിരുവിതാംകൂറിൽപ്പെട്ട മീനച്ചൽത്താലൂക്കിൽ രാമപുരം എന്നൊരു ഗ്രാമമുണ്ടു്. പ്രസിദ്ധമായ ഒരു ശ്രീരാമക്ഷേത്രം അവിടെ ഉള്ളതിനാലാണു് അതിനു് ആ പേർ സിദ്ധിച്ചതു്. ആ ക്ഷേത്രത്തിന്റെ കിഴക്കുവശത്തു് അല്പം വടക്കുമാറി അവിടെ മാലകെട്ടുപ്രവൃത്തിയുള്ള ഒരു വാരിയമുണ്ടു്. ആ വാരിയത്തെ ഒരങ്ഗമായി നമ്മുടെ കവി 878-ആമാണ്ടു കുംഭമാസം 2-ആംനു പൂയംനക്ഷത്രത്തിൽ ജനിച്ചു. ശങ്കരൻ എന്നായിരുന്നു പേർ. അമ്മ ആ വാരിയത്തെ പാർവതി വാരസ്യാരും അച്ഛൻ അവിടെനിന്നു രണ്ടു മൈൽ വടക്കു് ‘അമനകര’ഗ്രാമത്തിൽ പുനം എന്ന ഇല്ലത്തെ പത്മനാഭൻനമ്പൂരിയുമായിരുന്നു. മാതാപിതാക്കന്മാരുടെ പേരുകൾ യഥാക്രമം ലക്ഷ്മിക്കുട്ടിയെന്നും ശങ്കരനെന്നും ആയിരുന്നു എന്നും ചില പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ടു്. സൂക്ഷ്മം അറിവാൻ നിർവ്വാഹമില്ല. പുനം ഇന്നു വിഭവസമൃദ്ധമായ ഒരു കുടുംബമാണെങ്കിലും അന്നു് അതിന്റെ സാമ്പത്തികസ്ഥിതി ആശാസ്യമായിരുന്നില്ല. തന്നിമിത്തം വാരിയർക്കു ബാല്യത്തിൽ കഠിനമായ ദാരിദ്ര്യ ദുഃഖം അനുഭവിക്കേണ്ടിവന്നിട്ടുണ്ടു്. അദ്ദേഹം ആദ്യം തന്റെ അച്ഛനിൽനിന്നും പിന്നീടു് ഇരിങ്ങാലക്കുടയ്ക്കുപോയി ഉണ്ണായി വാരിയരിൽനിന്നും സംസ്കൃതം അഭ്യസിച്ചു, കുറെക്കാലം കൊണ്ടു സാഹിത്യത്തിലും സംഗീതത്തിലും ഒന്നുപോലെ അഭിജ്ഞനായിത്തീർന്നു. അതിനുപുറമേ അദ്ദേഹം ഒന്നാംകിടയിലുള്ള ഒരു ജ്യോത്സ്യനുമായിരുന്നു എന്നറിയുന്നു. മാലകെട്ടിൽ അദ്ദേഹത്തിനുണ്ടായിരുന്ന ശില്പവിജ്ഞാനം ആരെയും ആശ്ചര്യ ഭരിതരാക്കിയിരുന്നു. അക്കാലത്തു രാമപുരത്തിനു സമീപം വടക്കുംകൂർ രാജാക്കന്മാരുടെ ഒരു ശാഖ വെള്ളിലാപ്പള്ളി എന്ന സ്ഥലത്തു താമസിച്ചിരുന്നു. ആ ശാഖയിൽപ്പെട്ട രവിവർമ്മ രാജാവിന്റെ ആശ്രിതനായി വാരിയർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു് അവിടെ കുട്ടികളെ സംസ്കൃതം അഭ്യസിപ്പിച്ചുവന്നു. രവിവർമ്മരാജാവിനു വൈക്കത്തായിരുന്നു സംബന്ധം; അദ്ദേഹത്തോടുകൂടി വാരിയരും കൂടെക്കൂടെ അങ്ങോട്ടു പോകുകയും പെരുംതൃക്കോവിലപ്പനെ ഭജിക്കുകയും ചെയ്തിരുന്നു. 925-ൽ വടക്കുംകൂർ കീഴടങ്ങിയതിന്റെ ശേഷം മാർത്താണ്ഡവർമ്മമഹാരാജാവു വൈക്കത്തു പള്ളിബ്ഭജനത്തിനായി കുറേ ദിവസം എഴുന്നള്ളിത്താമസിക്കുകയും ആ അവസരത്തിൽ രവിവർമ്മാവിന്റെ സാഹായ്യത്തോടുകൂടി കവി ആ മഹാനുഭാവനെ മുഖം കാണിച്ചു ചില സംസ്കൃതശ്ലോകങ്ങൾ അടിയറവെക്കുകയും ചെയ്തു. മഹാരാജാവിനെ ശ്രീകൃഷ്ണനായും തന്നെ കുചേലനായും അവയിൽ ഒരു പദ്യത്തിൽ വാരിയർ ഉല്ലേഖനം ചെയ്തിരുന്നു. തിരുമനസ്സുകൊണ്ടു് ആ പദ്യങ്ങൾ വായിച്ചുനോക്കി, ഉടൻതന്നെ കുചേലവൃത്തം വഞ്ചിപ്പാട്ടായി രചിക്കാൻ കല്പിക്കുകയും തിരുവനന്തപുരത്തേക്കു തിരിയെ എഴുന്നള്ളുമ്പോൾ വാരിയരെക്കൂടി പള്ളിയോടത്തിൽ കയറ്റി അതു പാടിച്ചുകേൾക്കുകയും ചെയ്തു. പ്രതീക്ഷയിൽ കവിഞ്ഞ മാധുര്യം ആ കൃതിയിൽ അനുഭവപ്പെട്ടതിനാൽ അവിടുന്നു കവിയെക്കൂടി തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ ആശ്രിതവർഗ്ഗത്തിൽ ഉൾപ്പെടുത്തി അവിടെ താമസിപ്പിച്ചു. കചേലവൃത്തത്തിനുള്ള ഉത്ഭവത്തിന്റെ കാരണത്തെപ്പറ്റി വാരിയർതന്നെ ആ ഗ്രന്ഥത്തിൽ തന്റെ സമുജ്ജ്വലമായ ഭാഷയിൽ ഇങ്ങനെ കീർത്തനം ചെയ്യുന്നു.
“മൂർത്തി മൂന്നും മുപ്പതുമുക്കോടി ദേവന്മാരുമൊരു
മൂർത്തിയായി മുപ്പാരിന്നു വിളക്കുമായി
മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞിടുന്നു.
വഞ്ചനാമനുജനായിട്ടവതരിച്ചിരിക്കുന്ന
വഞ്ചിവലവൈരിയുടെ കൃപയ്ക്കിരിപ്പാൻ
വഞ്ചികയായ്വന്നാവൂ ഞാനെന്നിച്ഛിച്ചു വാഴുംകാലം
വഞ്ചിപ്പാട്ടുണ്ടാക്കണമെന്നരുളിച്ചെയ്തു.
വേദശാസ്ത്രപുരാണേതിഹാസകാവ്യനാടകാദി
വേദികളായിരിക്കുന്ന കവികളുടെ
മേദുരങ്ങളായ ഗദ്യപദ്യങ്ങളെ ശ്രവിക്കുന്ന
മേദിനീന്ദ്രനജ്ഞനോടാജ്ഞാപിച്ചതോർപ്പൂ!
വാനവർക്കു നിറവോളമമൃതമർപ്പിച്ച ഭഗ
വാനു കുചേലകുചിപിടകമെന്നോണം
വാണീഗുണംകൊണ്ടാരേയും പ്രീണിപ്പിക്കും വഞ്ചിവജൃ
പാണിക്കെൻ പാട്ടിമ്പമാവാനടിതൊഴുന്നേൻ.”
വാരിയർ തിരുവനന്തപുരത്തു താമസിക്കുമ്പോൾ മഹാരാജാവു് അദ്ദേഹത്തെക്കൊണ്ടു ജയദേവന്റെ ഗീതഗോവിന്ദവും തർജ്ജമചെയ്യിച്ചു. അതിനുമുൻപുതന്നെ വാരിയർക്കു വയ്ക്കത്തിനു സമീപം വെച്ചൂർ എന്ന സ്ഥലത്തു് ഒരു നല്ല ഗൃഹവും വസ്തുവകകളും അവിടുന്നു ദാനം ചെയ്യുകയുണ്ടായി. വാരിയർ തിരിയെപോയി അവിടേയും രാമപുരത്തുമായി കുറേക്കാലം താമസിച്ചു.
ഒരിക്കൽ രാമപുരം ക്ഷേത്രത്തിൽ ഉത്സവത്തിനു പൊതിയിൽ ചാക്കിയാർ കൂത്തിനായി പോയിരുന്നു. ആ അവസരത്തിൽ മാല കെട്ടിക്കൊണ്ടിരുന്ന വാരിയരെക്കണ്ടു കൂത്തു കേൾക്കാൻ വരുന്നില്ലേ എന്നു ചോദിക്കുകയും, അതിനു മറുപടിയായി വാരിയർ, ചാക്കിയാർ എന്താണു് മാലകെട്ടു കാണ്മാൻ വരാത്തതു് എന്നൊരു പ്രതിപ്രശ്നം പ്രയോഗിക്കുകയും ചെയ്തു. മാലകെട്ടിലെന്താണു് കാണാനുള്ളതു് എന്നു നിന്ദാഗർഭമായ സ്വരത്തിൽ വീണ്ടും ഒരു ചോദ്യംചോദിച്ചുകൊണ്ടു ചാക്കിയാർ അവിടെനിന്നു പോയി. പിറ്റേ ദിവസം തൊഴാൻ ചെന്നപ്പോൾ അദ്ദേഹത്തിനു ദേവന്റെ ബിംബത്തിൽ ചാർത്തിയിരുന്ന മാലയിൽ വാരിയർ ചക്രാകൃതിയിൽ നിബന്ധിച്ചിരുന്ന ഒരു ശ്ലോകം വായിക്കാൻ ഇടവന്നു. ആ ശ്ലോകമാണു് അടിയിൽ ചേർക്കുന്നതു്.
“ന കൃതം സുകൃതം കിഞ്ചിൽ ബഹുധാ ദുഷ്കൃതം കൃതം
ന ജാനേ ജാനകീജാനേ! യമാഹ്വാനേ കിമുത്തരം?”
അതു വായിച്ചു ചാക്കിയാർ മാലകെട്ടിലും കാണേണ്ടതുണ്ടെന്നു തലകുലുക്കിസ്സമ്മതിച്ചു. വാരിയർ 928-ആമാണ്ടു രാമപുരത്തുവച്ചുതന്നെ മരിച്ചതായാണു് ഐതിഹ്യം.
37.10കൃതികൾ
(1) കുചേലവൃത്തം വഞ്ചിപ്പാട്ടു് (2) ഭാഷാഷ്ടപദി (ഗീതഗോവിന്ദത്തിന്റെ ഭാഷാനുവാദം) എന്നീ രണ്ടു പ്രധാന കൃതികൾക്കു പുറമേ (3) അമരകോശത്തിനു ലഘുഭാഷ എന്നൊരു സംസ്കൃതവ്യാഖ്യാനം (4) നൈഷധം തിരുവാതിരപ്പാട്ടു് (5) ഐരാവണവധം അഥവാ മൈരാവണവധം തുള്ളൽ (6) പ്രഭാതകീർത്തനം എന്നിവയും വാരിയരുടെ കൃതികളായുണ്ടെന്നറിയുന്നു.
37.11വഞ്ചിപ്പാട്ടുകൾ
വഞ്ചിപ്പാട്ടു് അല്ലെങ്കിൽ വള്ളപ്പാട്ടു് എന്ന പേരിൽ ഒരു കാവ്യശാഖ നമ്മുടെ ഭാഷാസാഹിത്യത്തിലല്ലാതെ കണ്ടിട്ടില്ല. കാണ്മാൻ തരവുമില്ല. വള്ളംകളിക്കു പാടാൻ ഉപയോഗിക്കുന്ന പാട്ടാകയാലാണു് പ്രസ്തുത ശാഖയ്ക്കു് ആ സംജ്ഞ സിദ്ധിച്ചതു്. തണ്ടു പിടിച്ചുപോകുന്ന വഞ്ചികളിൽ പാടുന്ന പാട്ടുകൾ, തുഴകൊണ്ടു തുഴഞ്ഞുപോകുന്ന വള്ളങ്ങളിൽ പാടുന്ന പാട്ടുകൾ എന്നിങ്ങനെ രണ്ടുതരം വഞ്ചിപ്പാട്ടുകളുണ്ടു്. അവയിൽ ആദ്യത്തെ ശാഖയിൽപ്പെട്ട പാട്ടുകൾക്കു നാടോടിപ്പാട്ടുകളുടേതിൽ കൂടുതലായി ഒരു സ്ഥാനം ഒരിക്കലും ഇല്ലായിരുന്നതിനാൾ അവ ഇന്നു പ്രായേണ വിസ്മൃതങ്ങളായിരിക്കുന്നു. എന്നാൽ അവയിൽ പലതും വടക്കൻപാട്ടുകളേയും തെക്കൻപാട്ടുകളേയുംപോലെ രസോത്തരങ്ങളാണു്. ചില മാതൃകകൾ ചുവടേ ചേർക്കാം.
1: “ആരിയങ്കാവിലെപ്പൂരം കാണുവാ
നാരെല്ലാവരും പോകുന്നോ?
അറക്കലയ്യനും പുളിക്കൽച്ചക്കിയും
പെരുക്കാലൻകുഞ്ചനമരത്തു്.
പെരുക്കാലനെന്നു പറയാതെ പെണ്ണേ
പെരുക്കാലൻ നല്ല പണക്കാരൻ.”
2: “കറുത്ത പെണ്ണേ നിന്നെക്കാണാഞ്ഞതിനാലൊരുനാൾ
വരുത്തപ്പെട്ടു ഞാനൊരു വണ്ടായ്ച്ചമഞ്ഞേനെടി;
വണ്ടായ്ച്ചമഞ്ഞു ഞാനൊരു പള്ളിവാതില്ക്കൽച്ചെല്ലുമ്പോൾ
പൂമാലപ്പെണ്ണെന്നെയൊരു പൂകൊണ്ടെറിഞ്ഞിതെടി.”
3: “ചുള്ളിച്ചെറിയപെണ്ണേ നിന്റെ ആങ്ങളമാരെങ്ങുപോയി?
ചൂരൽ വലിക്കുവാനായ്ച്ചൂരല്ക്കാട്ടിൽപോയല്ലൊ.
ചൂരലുമെന്തിനായി ചുള്ളിച്ചെറിയപെണ്ണേ?
ചൂരലു വേണമല്ലോ കട്ടിൽ വരിഞ്ഞുകെട്ടാൻ.
കട്ടിലുമെന്തിനായി ചുള്ളിച്ചെറിയപെണ്ണേ?
കട്ടിലു വേണമല്ലോ മങ്കമാർക്കു ചമഞ്ഞിരിപ്പാൻ.”
തുഴക്കാർ ഉപയോഗിക്കുന്ന പാട്ടുകളാണു് ‘നതോന്നത’ വൃത്തത്തിലുള്ള സാക്ഷാൽ വഞ്ചിപ്പാട്ടുകൾ. അവയിൽ ചിലതിനെല്ലാം എട്ടാം ശതകത്തോളം പഴക്കമുണ്ടെന്നു നാം ദേവനാരായണസ്തോത്രരൂപങ്ങളായ ഒന്നിലധികം ഗാനങ്ങളിൽനിന്നു് ഇതിനു മുൻപുതന്നെ ധരിച്ചുകഴിഞ്ഞിരിക്കുന്നു. വ്യാസോൽപ്പത്തി വഞ്ചിപ്പാട്ടിനു വള്ളക്കാരുടെയിടയിൽ ധാരാളം പ്രചാരമുണ്ടു്. യാത്രകളിക്കാർ പാടുന്ന കിരാതം വഞ്ചിപ്പാട്ടും പ്രധാനമായ ഒരു ഗാനംതന്നെ. ആ കൃതിയുടെ പ്രണേതാവു കുഞ്ചൻ നമ്പിയാരാണെന്നു മേൽ ഉപപാദിക്കും. തദനന്തരമാണു് കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ആവിർഭാവം. ആദ്യകാലങ്ങളിൽ വള്ളംകളി അവസാനിപ്പിക്കുമ്പോൾ ഇക്കാലത്തു പാടാറുള്ള “വച്ചുപാട്ടു” പാടിയിരുന്നുവോ എന്നു സംശയമാണു്. മേൽനിർദ്ദേശിച്ച ഗാനങ്ങളോടു വച്ചുപാട്ടു ഘടിപ്പിച്ചു കാണുന്നില്ല. വള്ളംകളിക്കുപയോഗിക്കുമ്പോൾ വഞ്ചിപ്പാട്ടുകൾക്കു് ആറ്റുവഞ്ചി എന്നും, രാജവീഥകളിൽക്കൂടി കരക്കാർ ഘോഷയാത്രയായി പാടിക്കൊണ്ടുപോകുമ്പോൾ കരവഞ്ചി എന്നും പേർ പറയുന്നു.
37.12കുചേലവൃത്തം
സുപ്രസിദ്ധമായ കുചേലവൃത്തം വഞ്ചിപ്പാട്ടു കൈരളീദേവിയുടെ കമനീയങ്ങളായ കണ്ഠാലങ്കാരങ്ങളിൽ ഒന്നാണു്. സൗന്ദര്യപൂർണ്ണങ്ങളായ ശബ്ദാർത്ഥങ്ങളുടെ സമഞ്ജസമായ സമ്മേളനം, സമുചിതങ്ങളായ അലങ്കാരങ്ങളുടെ സരസമായ സന്നിവേശനം, സർവോപരി ശ്രീകൃഷ്ണഭഗവാനിലുള്ള അപാരമായ ഭക്തിഭാവം ഇത്യാദി ഗുണവിശേഷങ്ങൾ ഈ കാവ്യത്തെ ഉത്തമോത്തമകോടിയിൽ ആരൂഢമാക്കുന്നു. വാരിയർ പ്രദർശിപ്പിക്കുന്ന കുചേലൻ, ആ ഭക്തോത്തമന്റെ പതിവ്രതയായ ധർമ്മപത്നി, ശ്രീകൃഷ്ണൻ എന്നീ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ അനുവാചകരുടെ ഹൃദയഭിത്തികളിൽനിന്നു് ഒരിക്കലും മായുകയോ മങ്ങുകയോ ചെയ്യുന്നതല്ല. തന്റെ പ്രത്യക്ഷദേവതയായ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ അപദാനങ്ങൾ ആദ്യമായും ഭാഗവതദശമസ്കന്ധത്തിന്റെ സാരസംക്ഷേപം അതു കഴിഞ്ഞും കവി പൂർവ്വപീഠികാരൂപത്തിൽ രചിച്ചു് പിന്നീടാണു് പ്രതിപാദ്യത്തിലേക്കു പ്രവേശിക്കുന്നതു്.
“സ്വാമിദ്രോഹികടെ വംശവിച്ഛേദം വരുത്തിയതും,
സ്വാമിത്രമന്നവന്മാരെ ദ്രവിപ്പിച്ചതും,
കോട്ടപടി പലതുറപ്പിച്ചു നന്നായൊരേടത്തും
കോട്ടംകൂടാതെകണ്ടുത്സാഹിച്ചു ചെഞ്ചമ്മേ
നാട്ടിനെ നന്നാക്കിയതുമോർത്താലങ്ങു ജയസ്തംഭം
നാട്ടുമീ നവാവതാരമെന്നു തോന്നുന്നു.
കാർത്തവീര്യൻ കഴിച്ചോണം ഭദ്രദീപപ്രതിഷ്ഠയും
കാശിരാമസ്വാമിപ്രതിഷ്ഠയും കഴിച്ചു
മാർത്താണ്ഡമഹീപതീന്ദ്രൻ വെറുതെയോ ജയിക്കുന്നു?
മാലോകരേ മന്നരായാലീവണ്ണം വേണ്ടൂ.”
എന്നും മറ്റുമുള്ള വരികൾ ആരെയാണു് പുളകമണിയിക്കാത്തതു്? ഇനി കൃഷ്ണഗാഥാനുവർണ്ണനത്തിലെ ഒരു ഭാഗം ഉദ്ധരിക്കാം.
ധർമ്മപുത്രനുടെ കാര്യക്കാരനോ കാരണമർത്ത്യൻ,
ധർമ്മദൈവമോ, ദൂതനോ? ഞാനറിഞ്ഞില്ല;
സന്മയനാമർജ്ജുനന്റെ സഖിയോ, സൂതനോ, പര
ചിന്മയൻ, ഗുരുഭൂതനോ? ഞാനറിഞ്ഞില്ല.
സുരാസുരനരന്മാരെജ്ജയിച്ച സവ്യസാചിയെ
ജ്ജരാനരജിതനായ നദീതനയൻ
ശരപരവശനാക്കീ പോരിലെപ്പോ, ളപ്പോളൊരു
ചരാചരപ്രപഞ്ചാനാംപതി കോപിച്ചു
കമ്മട്ടമല്ലീ വൃദ്ധന്റെ കളിയെന്നിട്ടു കയറും
ചമ്മട്ടിയും വച്ചിട്ടനായുധത്വം സത്യം
കൈവിട്ടുംകളഞ്ഞു ചക്രമെടുപ്പൂതും ചെയ്തു രാജ
ക്കൺവെട്ടത്തിറങ്ങി ദേവവ്രതന്റെ നേരേ.
വില്ലും വച്ചു, തൃക്കൈവിളയാടി വേണമടിയനെ
ക്കൊല്ലുവാനെന്നർത്ഥിച്ചിട്ടഞ്ജലിയും ചെയ്തു്
വല്ലഭനാം ഭീഷ്മരരികത്തു വന്നു; വാസുദേവൻ
വല്ലാതെയായിട്ടു വാങ്ങി പലവട്ടവും.”
കുചേലന്റെ ദ്വാരകയിലേക്കുള്ള യാത്രയും മറ്റും വാരിയർ വർണ്ണിച്ചിട്ടുള്ളതു വാചാമഗോചരമായ ഭാവനാകുശലതയോടു കൂടിയാകുന്നു.
“കൂലങ്കഷകുതൂഹലം കുടയുമെടുത്തിട്ടനു
കൂലയായ പത്നിയോടു യാത്രയും ചൊല്ലി
ബാലാദിത്യവെട്ടം തുടങ്ങിയനേരം, കൃഷ്ണനാമ
ജാലങ്ങളെജ്ജപിപ്പൂതും ചെയ്തു കുചേലൻ
നാഴികതോറും വളരും ഭക്തി നല്കുമാനന്ദമാ
മാഴിയിങ്കലുടനുടൻ മുഴുകുകയും,
താഴുകയുമെഴുകയും ചെയ്തു” പോകുന്ന ആ ബ്രാഹ്മണനു ദ്വാരകയോടടുത്തപ്പോളുണ്ടായ അവസ്ഥാന്തരം,
“രാമാനുജാഞ്ചിതരാജധാനി സൽകരിച്ചേകിയ
രോമാഞ്ചക്കുപ്പായമീറനായി ചെഞ്ചെമ്മേ,
സീമാതീതാനന്ദാശ്രുവിൽക്കുളിക്കകൊണ്ടു കുചേല
ചോമാതിരിക്കതു ചുമടായിച്ചമഞ്ഞു;
ഭക്തിയായ കാറ്റു കൈകണക്കിലേറ്റു പെരുകിയ
ഭാഗ്യപാരാവാരഭംഗപരമ്പരയാ
ശക്തിയോടുകൂടി വന്നു മാറിമാറിയെടുത്തിട്ടു
ശാർങ്ഗിയുടെ പുരദ്വാരം പൂകിക്കപ്പെട്ടു”
എന്നാണു് അദ്ദേഹം വർണ്ണിക്കുന്നതു്.
ഇനിയും ഉദാഹാരണങ്ങൾ പ്രദർശിപ്പിക്കുന്നില്ല. കുചേലവൃത്തത്തെ അധികരിച്ചു പല കേരളീയകവികൾ സംസ്കൃതത്തിലും ഭാഷയിലും കാവ്യങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, അവയെല്ലാം വാരിയരുടെ വഞ്ചിപ്പാട്ടിനു താഴെയേ നില്ക്കുന്നുള്ളു. ഇതരഭാഷകളിലും തദ്വിഷയകമായി ഒരു ഗ്രന്ഥം ആ പദവിക്കു അടുത്തെങ്ങും എത്തിക്കണ്ടിട്ടില്ല. വഞ്ചിപ്പാട്ടുകളിൽ ഒന്നാമത്തെ സ്ഥാനം അതിനാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ.
“ദീനദീനനാകകൊണ്ടും ഹീനനാകകൊണ്ടുമേറ്റം
ജ്ഞാനമില്ലാഴികകൊണ്ടുമെനിക്കീശ്വരൻ
താനേ കൂടെത്തുണയ്ക്കകൊണ്ടീവണ്ണം ഗാനംചെയ്യുന്നു;
ഞാനല്ലാതെ മതിയാകയില്ലെന്നു നൂനം”
എന്ന വരികളിൽ അദ്ദേഹംതന്നെ ഭഗവദനുഗ്രഹത്തിന്റെ ശക്തികൊണ്ടാണു് താൻ ആ കൃതി രചിക്കുന്നതെന്നു പറഞ്ഞിട്ടുണ്ടു്. അഭൗമമായ ഏതോ ഒരു ചൈതന്യത്തിന്റെ അവഭാസം പ്രസ്തുത കൃതിയിൽ ഭാവുകന്മാർക്കു സ്പഷ്ടമായി കാണുവാൻ പ്രയാസമുണ്ടാകുന്നതല്ല.
37.13ഭാഷാഷ്ടപദി
ഗീതഗോവിന്ദത്തിന്റെ തർജ്ജമയ്ക്കു ഭാഷാഷ്ടപദി എന്നു പേർ പറയുന്നു. ആ കൃതിയുടെ ആരംഭത്തിൽ കാണുന്ന
“ശ്രീമാർത്താണ്ഡമഹീമഹേന്ദ്രനരുളിച്ചെയ്തിട്ടു മന്ദോപി ഞാ
നാമൃഷ്ടാഷ്ടപദീഗതം പദകദംബം ഭാഷയാക്കീടുവാൻ
സാമോദം തുനിയുന്നു; തുഷ്യതു ഭൃശം ശ്രീപത്മനാഭോ മമ
സ്വാമീ രാമപുരേശ്വരശ്ച ഭഗവാൻ; കൃഷ്ണൻ പ്രസാദിക്കണം.”
എന്ന ശ്ലോകത്തിൽനിന്നു മാർത്താണ്ഡവർമ്മമഹാരാജാവിന്റെ നിർദ്ദേശമനുസരിച്ചാണു് അദ്ദേഹം ആ കൃതി രചിച്ചതെന്നു വ്യക്തമാകുന്നു. നാലാമത്തെ അഷ്ടപദിയിൽ കവി “ശ്രീജയദേവകവിക്കും കൃഷ്ണനുമീ ജഗദീശ്വരനായിഹ വാഴും തേജസ്സിന്നും തെളിക തൊഴുന്നേനോജസ്സുണ്ടാക്കണമിഗ്ഗാനം” എന്നും, അഞ്ചാമത്തേതിൽ “രാജത്വമേറിയാലുമെന്നെ മറക്കാത്ത തേജസ്സിന്നായിക്കൊണ്ടും നമസ്കാരം” എന്നും, ഒൻപതാമത്തേതിൽ “ജയദേവന്റെ കൃതിയുടെ ഭാഷേ! രാജയശസ്സിനെ രാജയ ജയദേ!” എന്നും. പത്താമത്തേതിൽ “ജയദേവഭണിതിഭാഷാ ജയദയായിട്ടു തീർന്നാവൂ; നയനിധിയാം നരനാഥന്റെ നയമായി വന്നാവൂ മേ” എന്നും, പതിന്നാലാമത്തേതിൽ “ശ്രീജയദേവനേയും കൃഷ്ണനെയും രാജേന്ദ്രനെയും വന്ദിക്കുന്നേൻ” എന്നും, പതിനഞ്ചാമത്തേതിൽ “രാജരാജേശ്വരനായിക്കൊണ്ടും രായും പകലുമഞ്ജലി ചെയ്യുന്നേൻ” എന്നും, പത്തൊൻപതാമത്തേതിൽ “പത്മനാഭനെയും മാർത്താണ്ഡമന്നനെയും ഛത്മം വിനാ ഞാൻ കൈതൊഴുന്നേൻ” എന്നും, ഇരുപത്തിനാലാമത്തേതിൽ “ജലജവിലോചനനാം കൃഷ്ണനെയും നലമൊടു കവിയാം ജയദേവനെയും വലരിപുസമനാം വഞ്ചീശനെയും കലയേ ഹൃദി കലുഷം കളവാൻ” എന്നും ശ്രീകൃഷ്ണനോടും മൂലകാരനോടും അനുബന്ധിച്ചു് ആ മഹാരാജാവിനെക്കൂടി വന്ദിക്കുന്നു.
കവിതയ്ക്കു കുചേലവൃത്തത്തോളംതന്നെ മാധുര്യമില്ലെങ്കിലും അതിൽ മനോഹരങ്ങളായ ഭാഗങ്ങൾ അവിടവിടെയുണ്ടു്. ഒരുദാഹരണം ഉദ്ധരിക്കാം.
“യമുനാതീരനികുഞ്ജകുടീരെ മരുവീടുന്നു മുകുന്ദൻ
അമുനാ നിന്റെ വിശേഷമശേഷം ശ്രുതമായു് മമ വാചാ
ഹേ! സഖി! രാധേ! ശൃണു മേ വാചം ഹാ! സഹിയാ തവ സാദം
ഹരിവിരഹോദിതവേദന വേണ്ടാ പരിഹരിച്ചീടുവൻ ഖേദം
കേണുവസിക്കും നിന്നെക്കേശവവേണു വിളിച്ചീടുന്നു;
കാണണമെങ്കിൽപ്പോരിക കമലാകാമുകനെക്കാട്ടീടാം;
പക്ഷി പറക്കുമ്പോളും പവനൻ വൃക്ഷമിളക്കുമ്പോഴും
ശിക്ഷവരുത്തീടുന്നൂ ശയനം ഹരി തവ വരവോർക്കുന്നു.”
(പതിനൊന്നാമത്തെ അഷ്ടപദിയിൽനിന്നു്)
വാരിയർ തന്റെ അഭിമതംപോലെയുള്ള രാഗത്തിലും താളത്തിലുമാണു് ഓരോ അഷ്ടപദിയും നിബന്ധിച്ചിരിക്കുന്നതു്; അല്ലാതെ ആ വിഷയത്തിൽ ജയദേവനെ അനുകരിച്ചിട്ടില്ല. അദ്ദേഹം പ്രത്യേകമായി ആട്ടക്കഥകളൊന്നും രചിച്ചിട്ടില്ലെങ്കിലും ഭാഷാഷ്ടപദികൊണ്ടു് ആ ന്യൂനത പരിഹരിച്ചിരിക്കുന്നു. “മഞ്ജുതരകുഞ്ജതലകേളിസദനേ” എന്ന ഇരുപത്തൊന്നാമത്തെ അഷ്ടപദിക്കുമേലുള്ള “ത്വാം ചിത്തേനചിരം വഹന്നയമതി ശ്രാന്തോ ഭൃശം താപിതഃ” ഇത്യാദി ശ്ലോകങ്ങളുടെ ഭാഷാനുവാദം കവി “എന്തേ മടിച്ചിവിടെ നില്ക്കുന്നു നീ വിഹിത ചിത്തേ” എന്നാരംഭിക്കുന്ന ഒരു ദണ്ഡകംകൊണ്ടാണു് നിവർത്തിച്ചിരിക്കുന്നതു്.
37.14ലഘുഭാഷ—അമരകോശവ്യാഖ്യ
ഈ വ്യാഖ്യാനത്തിന്റെ ആരംഭത്തിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കാം. ഗ്രന്ഥം എനിക്കു കാണാൻ സാധിച്ചിട്ടില്ല.
“ശ്രീരവിവർമ്മനൃപാലസ്യാജ്ഞാവശഗസ്യ കസ്യചിൽ സുമതേഃ
ലഘുഭാഷേയം ലിഖിതാ സതതം നമതോ വിമത്സരാൻ വിബുധാൻ.”
ഈ ശ്ലോകത്തിൽനിന്നു കവി പ്രസ്തുതവ്യാഖ്യാനം രചിച്ചതു തന്റെ ആദ്യത്തെ പുരസ്കർത്താവായ വടക്കുംകൂർ രാജാവിന്റെ ആജ്ഞയനുസരിച്ചാണെന്നു സിദ്ധിക്കുന്നു. ഗ്രന്ഥാവസാനത്തിൽ
“പങ്കജാക്ഷ ദയാസിന്ധോ! വെണ്ണകട്ടുണ്ട പൈതലേ!
മരണം വന്നടുക്കുമ്പോൾ ശരണം നീ സനാതന!”
എന്നൊരു ശ്ലോകവും കാണ്മാനുണ്ടു്.
37.15നൈഷധം തിരുവാതിരപ്പാട്ടു്
നൈഷധം തിരുവാതിരപ്പാട്ടിൽ ആദ്യത്തെ അഞ്ചു വൃത്തങ്ങളേ കിട്ടീട്ടുള്ളു. “വ്യാഘ്രപുരത്തിൽ വാണരുളീടുന്ന വ്യാഘ്രചർമ്മാംബരനാം ഭഗവാൻ” “സൽക്ഷേമധാമനി രാമപുരേ നിത്യം സാക്ഷാൽ മരുവുന്ന കർമ്മസാക്ഷി” എന്നീ ദേവന്മാരെ കവി വന്ദിക്കുന്നു. കവിത നന്നായിട്ടുണ്ടു്.
“രംഗാജീവനനംഗനണഞ്ഞൊരു സംഗതിയിൽ
മംഗല്യാസ്പദമവളുടെയംഗം രംഗമായി-തതിൽ
തുംഗതരങ്ങൾ കുചങ്ങൾ മൃദംഗഭംഗി തേടി
ജംഗമകനകലതോപമാനമാമോമൽമേനി-കണ്ട
ഭൃംഗപരമ്പരപോലെ വിളങ്ങി രോമരാജി.”
“പ്രാലേയബിന്ദുക്കൾ വീണാലുണ്ടോ പാലാഴിതാൻ പെരുകുന്നു?
കാലേയമായുള്ള കർമ്മം ഭവാനാലംബിച്ചീടായ്ക സാധോ!”
എന്നീ വരികൾ നോക്കുക.
37.16ഐരാവണവധം തുള്ളൽ
എസു്. റ്റി. റെഡ്യാർ പ്രസിദ്ധീകരിച്ചിട്ടുള്ള 57 ദിവസത്തെ തുള്ളൽക്കഥകൾ എന്ന പുസ്തകത്തിൽ ‘ഐരാവണവധം’ എന്നൊരു ഓട്ടംതുള്ളൽ കാണ്മാനുണ്ടല്ലോ. ആ കൃതി കുഞ്ചൻനമ്പിയാരുടേതല്ലെന്നാണു് എന്റെ പക്ഷം. ഒരു താളിയോലഗ്രന്ഥത്തിൽ അതിന്റെ ആരംഭത്തിൽ രാമപുരത്തു ശ്രീരാമനേയും, വൈക്കത്തു പെരും തൃക്കോവിലപ്പനേയും, തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിയേയും കവി വന്ദിക്കുന്നതായി കാണുന്നു എന്നും “എങ്കിൽ കിഞ്ചന കഥനം ചെയ്യാം” എന്ന വരി പിന്നീടാണു് വരുന്നതെന്നും ഒരു സ്നേഹിതൻ എന്നെ അറിയിക്കുന്നു. അങ്ങനെയാണെങ്കിൽ ആ തുള്ളൽക്കഥ കുഞ്ചൻനമ്പിയാരുടെ രീതി പിടിച്ചു വാരിയർ തിരുവനന്തപുരത്തുവച്ചെഴതിയതാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഐരാവണവധത്തിലെ പ്രതിപാദ്യം ശ്രീരാമപരമാണു്. ഈ വിഷയത്തിൽ ഉപരിഗവേഷണത്തിന്റെ ആവശ്യമുണ്ടെന്നുള്ള ഭാഗം ഞാൻ വിസ്മരിക്കുന്നില്ല.
37.17പ്രഭാതകീർത്തനം
പ്രഭാതകീർത്തനം അല്ലെങ്കിൽ ആദിത്യകീർത്തനം എന്ന പേരിൽ സാമാന്യം പ്രചുരപ്രചാരമായ ഒരു കീർത്തനം ഭാഷയിലുണ്ടു്. അതു രാമപുരത്തുവാരിയരുടേതെന്നാണു് ഐതിഹ്യം. മേല്പുത്തൂർ ഭട്ടതിരി തന്റെ ഭാര്യയ്ക്കു പ്രഭാതകീർത്തനത്തിനായി രചിച്ചതു് എന്നു് ഒരു താളിയോലഗ്രന്ഥത്തിൽ ആരോ കുറിച്ചിട്ടുള്ളതായി ജ്ഞാനസാഗരം പുസ്തകശാലയിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള ഭജനകീർത്തനമാല മൂന്നാം ഭാഗത്തിൽ ആ കീർത്തനത്തെപ്പറ്റി ഒരു പ്രസ്താവനകാണുന്നുണ്ടെങ്കിലും അതു ഭട്ടതിരിയുടെ കൃതിയാണെന്നു കരുതുവാൻ മനസ്സുവരുന്നില്ല. “മറ്റുള്ള ഗ്രഹാണാം കഥ ദൂരെ” എന്നും മറ്റും അഭങ്ഗിയുള്ള വരികൾ ആ മഹാകവി ഒരിക്കലും എഴുതിയിരിക്കയില്ല. എങ്കിലും കവിത ആകപ്പാടെ നോക്കുമ്പോൾ ഗുണോത്തരമാണെന്നും പറയേണ്ടതുണ്ടു്. ചില ശീലുകൾ പകർത്താം.
“അറിയാഞ്ഞു കിടന്നേനറിവുതകാഞ്ഞു തളർന്നേ
നരുണോദയസമയം വരുമളവേവമുണർന്നേൻ;
പെരുതാക്കുക മമ പാത്രത പരമാർത്ഥവിചാരേ
പരമേശ്വര! ജയ ഭാസ്കര! കരുണാകര! ശരണം.
ആത്താദരമൂത്താരണർ വാഴ്ത്തും മനു കേൾപ്പാ
നാസ്ഥാപരനായ്ത്താമര വീഴ്ത്തും മധുവുണ്മാൻ
ആസ്ഥാനമുദാത്താകൃതി മുർദ്ധാവുദയാദ്രേ
രാർത്താർത്തിനുദാസ്തേ ജയ മാർത്താണ്ഡ!. നമസ്തേ.
ഇനനായതു ഭുവനേ നനു ദിനനായകനിവനേ
ജനനാവനഹനനാദികൾ തുനിയുന്നതു തനിയേ;
തുണയായതു വിധിമാധവഗിരിശാദികൾ പലരും
വനിതാപതി സവിതാപദി സവിതാ മമ ശരണം.
………
ഓടിച്ചു രഥം വ്യോമനി പീഡിച്ചു തമിസ്രം
ചാടിച്ചു ഗുഹായാം ബത! താഡിച്ചു കരാഗ്രൈഃ
മേടിച്ചു സപര്യാഗണമാടിസ്സുഖവാർദ്ധൌ
ക്രീഡിപ്പിതു നീ മാമക ഭാനോ! ഭഗവാനേ!”
37.18വ്യാസോൽപത്തി വഞ്ചിപ്പാട്ടു്
വ്യാസോൽപത്തിയെപ്പറ്റി മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. വള്ളംകളിക്കു പാടുവാൻ ഇന്നും ഇത്രമാത്രം പ്രയോജനപ്പെടുന്ന ഒരു കൃതി ഭാഷയിൽ വേറെയില്ല. യമുനാനദിയിൽ കൈവർത്തകന്യകയായ കാളി കടത്തുവള്ളക്കാരിയായി കഴിയുമ്പോളാണല്ലോ പരാശരമഹർഷി പാന്ഥനായി അവിടെ വന്നുചേരുന്നതും, മാർഗ്ഗമധ്യത്തിൽവെച്ചു് ആ കന്യകയിൽ അനുരക്തനായിത്തീർന്നു തൽഫലമായി വേദവ്യാസൻ അവരുടെ പുത്രനായി അവതരിക്കുന്നതും. അതുകൊണ്ടു വള്ളപ്പാട്ടിനു് ഏറ്റവും യോജിച്ചതാണു് പ്രസ്തുതകഥ. കവിയാരെന്നറിയുന്നില്ല; അദ്ദേഹം ഒരു സംസ്കൃതപണ്ഡിതനായിരുന്നില്ല; എന്നാൽ ലളിതമായ ഭാഷാശൈലിയും മർമ്മസ്പൃക്കായ ഫലിതോക്തിയും അദ്ദേഹത്തിനു സ്വാധീനമായിരുന്നു. തൃശ്ശൂരിലെ ശിവനേയും അയ്യപ്പനേയും ഗ്രന്ഥാരംഭത്തിൽ വന്ദിക്കുന്നുണ്ടു്. കാവ്യപ്രയോജനത്തെക്കുറിച്ചു കവി ഇങ്ങനെ ഉപന്യസിക്കുന്നു.
“കാറ്റുമോളം പെരുത്തുള്ള കായലിൽത്തമ്പുരാക്കന്മാ
രൂറ്റമായോരോടി വച്ചു കളിക്കുന്നേരം,
രണ്ടുനാലല്ലനവധി തണ്ടു വച്ചു വലിക്കുമ്പോൾ,
മിണ്ടാതെ വലിക്കുന്നേരം വലച്ചിലേറും.
പാട്ടു പാടിക്കൊണ്ടു വലിച്ചെങ്കിലോ വലച്ചിലിന്നു
കോട്ടമുണ്ടാമതിന്നൊരു പാട്ടു പാടുന്നേൻ.”
വാലന്മാർക്കു പാടുന്നതിനായി നിർമ്മിച്ച ഒരു പാട്ടാണു് വ്യാസോൽപത്തി എന്നു് ഇതിൽനിന്നു് ഊഹിക്കാം.
“ഓളവുമൊഴുക്കുമുള്ള കാളിന്ദിയിൽക്കടത്തുവാൻ
കാളിയാമവൾക്കു ചെറ്റു പേടിയുമില്ല!
പേടമാൻകണ്ണിയെ മിന്നൽക്കൊടിപോലെ കണ്ടനേരം
താടിക്കാരനയ്യാ തല കുണുക്കിപ്പോയി”
തുടങ്ങിയ വരികൾ മധുരങ്ങൾ തന്നെ. താഴെക്കാണുന്ന ഭാഗത്തിൽ കവിയുടെ ശില്പസാമർത്ഥ്യം തികച്ചും സമീക്ഷിക്കാവുന്നതാണു്.
“അരയന്മാർ മുതലായിട്ടിരുകരയിലുള്ളവർ
പരമാർത്ഥമറിയാതെ പറഞ്ഞു തമ്മിൽ.
ഇരുട്ടുപോലെ വന്നോരു പെരുത്ത തണുപ്പുകൊണ്ടു
മരിച്ചുപോമെല്ലാരുമെന്നുറച്ചു ഞാനും.
കണ്ടുകണ്ടിരിക്കെത്തോണി കാണാതെയായു് പിന്നെപ്പിന്നെ
ക്കണ്ടുകൂടാതായടുക്കലുള്ളോരെത്തന്നെ.
തോണിയും തോണിയിലുള്ളോരാണും പെണ്ണും കൂടീട്ടിപ്പോൾ
താണുപോയോ കടലിലേക്കൊലിച്ചുപോയോ?
എന്നു നിരൂപിച്ചു ഞാനു, മൊന്നും വന്നില്ലിന്നു ദൈവം
തന്നേ രക്ഷിച്ചിതവരെസ്സന്ദേഹമില്ല.
ഒന്നൊരു മാമുനിയതിൽക്കന്യകപ്പെണ്ണാണൊന്നേവം
വന്നുപോയാലയ്യോ ലോകം മുടിഞ്ഞുപോമേ!
മൂന്നുപേരുണ്ടോ ചങ്ങാതി! മുൻപേ കണ്ടപ്പോൾത്തോണിയിൽ?
മൂന്നില്ല രണ്ടല്ലോതാനും കണ്ടുള്ളു മുൻപേ.
അക്കരയിൽനിന്നു തോണി നീക്കുമ്പോൾ രണ്ടാളേയുള്ളു
ഇക്കരയ്ക്കടുക്കുംമുൻപൊന്നേറിക്കാണുന്നു.
തോണി തുഴയുന്നവൾക്കു ഗർഭമുണ്ടായിരുന്നാലും
കാണിനേരംകൊണ്ടു ബാലനല്ലാതെയാമോ?
അങ്ങൂട്ടേക്കാളിപ്പെണ്ണല്ലേ ചങ്ങാതി! തുഴയുന്നവ
ളെങ്ങനെ പെറും? കല്യാണം കഴിഞ്ഞിട്ടില്ല.
കാലത്തിൻപകർച്ചകൊണ്ടത്തോണിയൊന്നു പെറ്റുവെന്നോ?
ചാലേയൊലിച്ചവരതിൽക്കരേറിയെന്നോ?
എന്തൊരാശ്ചരിയമിതു? ചിന്തിച്ചുനോക്കുമ്പോൾ നല്ല
പന്തിയല്ല, കളവുണ്ടെന്നെന്നുടെ പക്ഷം.
നിർണ്ണയം മുനിയും കാളിപ്പെണ്ണും കൂടിട്ടാളൊന്നേറും
വണ്ണം ചില വിദ്യയെടുത്തെന്നു തോന്നുന്നു.”
ഒടുവിലത്തെ ഈരടിയിലെ വിവക്ഷിതം സഭ്യേതരമാണെങ്കിലും, ആവുന്നിടത്തോളം പര്യായോക്തം പ്രയോഗിച്ചു് അതൊന്നു മയപ്പെടുത്തുവാൻ കവി യത്നിച്ചിട്ടുണ്ടു്.
37.19വില്വാദ്രിമാഹാത്മ്യം കിളിപ്പാട്ടു്
ഒൻപതാം ശതകത്തിന്റെ അവസാനത്തിലോ പത്താം ശതകത്തിന്റെ ആരംഭത്തിലോ രചിക്കപ്പെട്ടിട്ടുള്ള ഒരു കിളിപ്പാട്ടാണു് വില്വാദ്രിമാഹാത്മ്യം. അതിനു വില്വപുരാണമെന്നും പേരുണ്ടു്. 926-ആമാണ്ടു വൃശ്ചികമാസം 5-ഉം നു പകർത്തിയ ആ ഗ്രന്ഥത്തിന്റെ ഒരു പ്രതി ഞാൻ വായിച്ചിട്ടുണ്ടു്. പ്രണേതാവു് ആരെന്നറിയുന്നില്ല. ഒരു നമ്പൂരിയായിരിക്കുവാൻ സാങ്ഗത്യമുണ്ടു്. എന്നു് അതിലെ “ആധാനാ” ദിപ്രയോഗങ്ങൾ സൂചിപ്പിക്കുന്നു. കവിതയ്ക്കു നല്ല ഒഴുക്കുണ്ടു്. ആദ്യന്തം കേകാവൃത്തമേ പ്രയോഗിച്ചിട്ടുള്ളു. പാദവിഭാഗമില്ല.
പ്രതിപാദ്യം
കൊച്ചിരാജ്യത്തിലെ ഒരു പ്രധാനക്ഷേത്രമായ തിരുവില്വാമലയുടെ മാഹാത്മ്യമാണു് പ്രസ്തുതകാവ്യത്തിൽ പ്രകീർത്തിതമായിരിക്കുന്നതു്. വൈശമ്പായനമഹർഷി ജനമേജയചക്രവർത്തിയെ പറഞ്ഞുകേൾപ്പിക്കുന്ന മഹാഭാരതത്തിലെ ഒരു ഉപാഖ്യാനമാണു് വില്വപുരാണമെന്നു കവി പറയുന്നു. ഭാരതയുദ്ധാനന്തരം വിഷണ്ണനായിത്തീർന്ന ധർമ്മപുത്രരെ സമാശ്വസിപ്പിക്കുവാൻ വേദവ്യാസൻ പ്രത്യക്ഷീഭവിച്ചു പല സദുപദേശങ്ങളും നല്കുകയും ഒടുവിൽ ധർമ്മാധർമ്മങ്ങളുടെ സൂക്ഷ്മാവസ്ഥകൾ ഗ്രഹിക്കുവാൻ ശരശയനത്തിൽ കിടക്കുന്ന ഭീഷ്മരെ ഉപസർപ്പണം ചെയ്യണമെന്നു് അനുശാസിക്കുകയും ചെയ്യുന്നു. ഉടൻതന്നെ യുധിഷ്ഠിരൻ ഭീഷ്മരുടെ സമീപത്തേക്കു പോയി ആ മഹാത്മാവിന്റെ മുഖത്തുനിന്നു രാജധർമ്മരഹസ്യങ്ങളും മറ്റും നേരിട്ടു ഗ്രഹിക്കുന്നു. കലിയുഗത്തിൽ ഭഗവാൻ ശ്രീനാരായണനെ പ്രസാദിപ്പിക്കുന്നതിനുള്ള മാർഗ്ഗംകൂടി അരുളിച്ചെയ്യണമെന്നു ചക്രവർത്തി അഭ്യർത്ഥിച്ചപ്പോൾ “പാർവ്വതീമഹേശ്വര സംവാദരൂപേണ ഞാൻ കേവലം സംക്ഷേപിച്ചുചൊല്ലുവൻ കലിധർമ്മം” എന്നുപക്രമിച്ചുകൊണ്ടു ഭീഷ്മർ അഷ്ടാക്ഷരമന്ത്രത്തിന്റെ പ്രഭാവം ആദ്യമായി ഉപദേശിക്കുകയും തത്സംബന്ധമായി പല ഉപകഥകൾ ആഖ്യാനം ചെയ്കയും ചെയ്യുന്നു. അനന്തരം ക്ഷേത്രങ്ങൾ ഊഷരക്ഷേത്രമെന്നും ബീജക്ഷേത്രമെന്നും രണ്ടുതരത്തിലുണ്ടെന്നും “കോകാമുഖം” ഊഷരക്ഷേത്രവും “വില്വാദ്രി” ബീജക്ഷേത്രവുമാണെന്നും പറയുന്നു.
“ഊഷരക്ഷേത്രങ്ങളിലിരുന്നു തപസ്സുചെ
യ്തേഷണാദികൾ നീക്കിദ്ദേഹത്യാഗവും ചെയ്താൽ
പുണ്യപാപങ്ങളെല്ലാം നശിച്ചു മോക്ഷംവരും
പിന്നെയുണ്ടാകയില്ല ജന്മമെന്നറിക നീ.
ബീജക്ഷേത്രത്തിങ്കൽനിന്നാദരാൽചെയ്യും കർമ്മം
വ്യാജമെന്നിയേ പുനരൊന്നിന്നു നൂറായ്വരും.”
എന്നിങ്ങനെയാണു് അവയ്ക്കുതമ്മിലുള്ള വ്യത്യാസം. ശേഷമുള്ള ഭാഗങ്ങൾ തിരുവില്വാമലക്ഷേത്രത്തെസ്സംബന്ധിച്ചുള്ള ഉപകഥകളും മറ്റുമാണു്. ഇങ്ങനെയൊരു ഭാഗം ഭാരതത്തിൽ കാണ്മാനില്ലെന്നു പാർവതി പറഞ്ഞപ്പോൾ ശ്രീപരമേശ്വരൻ,
“വിലത്തിങ്കേന്നു പാഠം ചെയ്തിതു വേദവ്യാസൻ
പലർക്കുമതുകൊണ്ടു കേൾക്കായ്വന്നീലയല്ലോ.
ഞാനിഹ ലോകത്തിങ്കലൊക്കവേ പരത്തുവൻ
നൂനമിക്കഥയതിന്നാശു നാം പോകയെങ്കിൽ”
എന്നു ദേവിക്കു പ്രത്യുത്തരം നല്കി. ഒടുവിൽ ആ ആദിദമ്പതിമാർ ഭൂമിയിൽ വന്നു വേദവ്യാസനെക്കണ്ടു വില്വപുരാണമെഴുതിച്ചു വില്വാദ്രിയിൽ എത്തി പ്രദക്ഷിണം ചെയ്തു.
“ജിതമിത്യാദിസ്തോത്രംകൊണ്ടേറ്റം സ്തുതിച്ചപ്പോൾ
മധൂസൂദനൻതാനും പ്രീതനായതുനേരം
ശ്രീഭഗവതിയോടും ധരണീദേവിയോടും
ശ്രീപതിയായ വിഷ്ണുഭഗവാൻ നാരായണൻ
പുഷ്കരേക്ഷണൻ ശിലാരൂപിയായ്ക്കാണപ്പെട്ടാൻ
ചക്രശംഖാബ്ജഗദാധരനായതുനേരം”
വിഷ്ണുവിനെ സാക്ഷാൽകരിച്ചു കോകാമുഖവാസിയായ ഒരു ബ്രാഹ്മണനു തങ്ങൾ കൊണ്ടുവന്ന വ്യാസപ്രോക്തമായ പുസ്തകം കൊടുത്തും വെച്ചു് അവർ കൈലാസത്തേക്കു പോയി. ആ ബ്രാഹ്മണൻ ശിഷ്യന്മാരെ അതു പഠിപ്പിച്ചു. ഇങ്ങനെയെല്ലാമാണു് ഇതിവൃത്തത്തിന്റെ ഗതി.
മാതൃക
കവിതയുടെ സ്വരൂപം ഒരുദാഹരണംകൊണ്ടു പ്രദർശിപ്പിക്കാം. കോകാമുഖത്തിലെ പൊയ്ക:
“ചൊല്ലെഴും കോകാമുഖമായിടും ക്ഷേത്രത്തിങ്കൽ
നല്ലൊരു പൊയ്കയുമുണ്ടെത്രയുമഗാധമായു്.
വാരിജകുമുദനീലോൽപലാദികളായ
ചാരുപുഷ്പങ്ങൾകൊണ്ടു ശോഭിച്ചിട്ടിരിപ്പേടം.
പീനകായന്മാരായിപ്പേടികൂടാതെ നിത്യം
മീനങ്ങളുണ്ടതിങ്കലറ്റമില്ലാതവണ്ണം.
അന്യോന്യമൊരുമിച്ചു കളിച്ചു സുഖിച്ചേറ്റ
മന്നങ്ങൾ കാരന്നങ്ങൾ ചക്രവാകാദികളും.
ആനകൾ പിടികളും മക്കളും കൂടി വന്നു
ദീനമെന്നിയേ നല്ല താമരവളയവും
പറിച്ചുതിന്നു കളിച്ചേറ്റവും പുളയ്ക്കുമ്പോൾ
പറക്കും കരഞ്ഞുകൊണ്ടോരോരോ പക്ഷികളും;
അവറ്റിൻനാദംകൊണ്ടുമെത്രയും മനോഹരം.
വിബുധസ്ത്രീകൾ വന്നു നിത്യവും കുളിക്കയാൽ
കൊങ്കകൾതോറും തേച്ച കുങ്കുമപങ്കംകൊണ്ടും
പങ്കജാദ്യങ്ങളായ കുസുമങ്ങളെക്കൊണ്ടും
ദിക്കൊക്കെപ്പരന്നോരു കുസുമഗന്ധംകൊണ്ടു
മുൾക്കാമ്പിലേറ്റമാനന്ദത്തെ വർദ്ധിപ്പിച്ചീടും.”
തിരുവില്വാമലയ്ക്കടുത്തു മലഞ്ചെരുവിൽ പുനർജ്ജനി എന്നൊരു ഗുഹാമുഖമുണ്ടല്ലൊ. അതിനു സമീപമായിരിക്കാം കോകാമുഖം എന്നു ചിലർ സങ്കല്പിക്കുന്നു.
37.20കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ – കിളിമാനൂർക്കോവിലകം
ബ്രിട്ടീഷ് മലബാറിൽ പരപ്പനാട്ടു തട്ടാരിക്കോവിലകത്തെ ഒരു ശാഖയാണു് കിളിമാനൂർ. 861-ൽ അന്നു തിരുവിതാംകൂർ ഭരിച്ചിരുന്ന രവിവർമ്മമഹാരാജാവു്, തന്റെ മതാവായ ഉമയമ്മറാണിയുടെ അനുമതിയോടകൂടി രണ്ടു രാജകുമാരിമാരെ കോലത്തുനാട്ടുപള്ളിക്കോവിലകത്തുനിന്നു ദത്തെടുത്തു് അവരെ വിവാഹം ചെയ്യുവാൻ തട്ടാരിക്കോവിലകത്തെ തമ്പുരാക്കന്മാരേയും കൊണ്ടുവന്നു് ആറ്റിങ്ങലിനു് എട്ടു നാഴിക അകലെയുള്ള കിളിമാനൂരിൽ താമസിപ്പിച്ചു. ആ ദത്തിൽപ്പെട്ട മൂത്ത റാണിയുടെ പുത്രനാണു് മാർത്താണ്ഡവർമ്മ മഹാരാജാവു്. പൂരൂരുട്ടാതിതിരുനാൾ ഇളയതമ്പുരാട്ടി പ്രസവിച്ചിട്ടില്ല. 893-ൽ ഒരു രാജകുമാരിയെക്കൂടി കോലസ്വരൂപത്തിലെ മറ്റൊരു ശാഖയായ പള്ളിക്കോവിലകത്തുനിന്നു ദത്തെടുത്തു. കാർത്തികതിരുനാളിൽ ജനിച്ച പാർവ്വതീനാമധേയയായ ആ തമ്പുരാട്ടിയുടെ ഭർത്താവു കിളിമാനൂർ കേരളവർമ്മ കോയിത്തമ്പുരാനായിരുന്നു. രാമവർമ്മമഹാരാജാവു് അവരുടെ പുത്രനാണു്. 903-ആമാണ്ടു വൃശ്ചികമാസത്തിൽ ആ റാണിയേയും അന്നു നാലു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാജകുമാരനേയും ശത്രുക്കളിൽനിന്നു രക്ഷപ്പെടുത്തുവാൻ ജീവത്യാഗം ചെയ്ത കേരളവർമ്മകോയിത്തമ്പുരാന്റെ ധീരോദാത്തതയെ അഭിനന്ദിച്ചു് എട്ടു ചതുരശ്രമൈൽ വിസ്തീർണ്ണം വരുന്ന കിളിമാനൂരും അതിനു ചുറ്റുമുള്ള ചില പ്രദേശങ്ങളും മാർത്താണ്ഡവർമ്മ മഹാരാജാവു് ആ കുടുംബത്തിലേക്കു കരമൊഴിവായി ദാനം ചെയ്തു. അങ്ങനെ കിളിമാനൂർ തിരുവിതാംകൂറിലെ ഇടവകകളിൽ ഒന്നായിത്തീർന്നു. 923-ൽ പിന്നെയും അന്നു കോലത്തു നാട്ടു പള്ളിക്കോവിലകത്തുനിന്നു നെടുമങ്ങാടു കൊട്ടാരത്തിൽ വന്നു താമസിച്ചിരുന്ന നാലു കൊച്ചുതമ്പുരാട്ടിമാരെ ദത്തെടുത്തു. അവരിൽ പൂയംതിരുനാളിൽ ജനിച്ച മൂത്തതമ്പുരാട്ടിയെ കേരള വർമ്മകോയിത്തമ്പുരാന്റെ അനന്തരവനായ രവിവർമ്മകോയിത്തമ്പുരാൻ വിവാഹം ചെയ്തു. പൂയംതിരുനാൾ 957-ൽ മരിച്ചു. അവരുടെ പ്രഥമസന്താനമാണു് 931-ൽ ഭൂജാതനായ മഹാകവി അശ്വതിതിരുനാൾ ഇളയതമ്പുരാൻ. ഈ വസ്തുതകളിൽനിന്നു രവിവർമ്മകോയിത്തമ്പുരാന്റെ ജനനം 910-ആമാണ്ടിടക്കാണു് എന്നു തീർച്ചപ്പെടുത്താം. അദ്ദേഹം 974-ആമാണ്ടു മരിച്ചു. കോയിത്തമ്പുരാനു പള്ളിക്കെട്ടുകഴിക്കുന്ന കാലത്തു വ്യുൽപത്തിയില്ലായിരുന്നു എന്നും പിന്നീടു നിപുണമായി സംസ്കൃതം അഭ്യസിച്ചതിനുമേലാണു് കവനം ചെയ്തുതുടങ്ങിയതെന്നും പുരാവിത്തുകൾ പറയുന്നു.
37.21കംസവധം
രവിവർമ്മകോയിത്തമ്പുരാൻ കംസവധം എന്നൊരാട്ടക്കഥ രചിച്ചിട്ടുണ്ടു്. ആ കൃതിയുടെ ആരംഭത്തിൽ അദ്ദേഹം ഗണപതിയേയും സരസ്വതിയേയും ഓരോ പദംകൊണ്ടു വന്ദിച്ചതിനുമേൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെയും കുലദേവതയായ കിളിമാനൂർ അയ്യപ്പൻകാവിൽ ശാസ്താവിനേയും രാമകൃഷ്ണാഭിധനായ ഗുരുവിനേയും അഭിവാദനം ചെയ്യുന്നു. ശാസ്താവിനേയും ഗുരുവിനേയും പരാമർശിക്കുന്ന ശ്ലോകങ്ങളാണു് താഴെ ഉദ്ധരിക്കുന്നതു്.
“ആരൂഢസ്തുരഗം മഹാന്തമനുഗൈഃ കോദണ്ഡബാണോജ്ജ്വലൽ
പാണിഃ കുക്കുരദാമരാജിതകരൈർഭൂതൈർവൃതസ്സായുധൈഃ
നാനാരത്നവിഭുഷണോജ്ജ്വലതനുർദ്ദീനാനുകമ്പീ ദ്വിഷാം
ശാസ്താഖേടരതശ്ചിരം ഭവതു നശ്ശാസ്താ വിഭൂത്യൈ പരം.
വേദാന്തചിന്തനവിജൃംഭിതതത്ത്വബോധം
മേധാവതാം വരമധീതസമസ്തശാസ്ത്രം
ഭൂദേവവര്യമമലം കരുണാർദ്രചിത്തം
ശ്രീരാമകൃഷ്ണഗുരുനാഥമഹം സ്മരാമി.”
“മുകുന്ദചരിതാമൃതകീർത്തന” ങ്ങളിൽ ബദ്ധൗൽസുക്യനാണു് താനെന്നു കവി ആ കൃതിയുടെ അവസാനത്തിൽ നമ്മെ ധരിപ്പിക്കുന്നു. “കുർവേ നാടകമത്ര സാധു കവയസ്തുഷ്യന്തു ബദ്ധാദരം” എന്ന പദ്യഖണ്ഡത്തിൽനിന്നു് അദ്ദേഹം കഥകളിക്കു നാടകമെന്നാണു് പേർ നല്കിയിരിക്കുന്നതെന്നു കാണാം. അങ്ങിങ്ങു ചില അപശബ്ദങ്ങളും മറ്റും ഇല്ലെന്നില്ലെങ്കിലും കംസവധത്തെ രണ്ടാംകിടയിലുള്ള ഒരാട്ടക്കഥയായി പരിഗണിക്കുവാൻ വിരോധമില്ല. കുവലയാപീഡത്തിന്റെ വർണ്ണനം കേമമായിട്ടുണ്ടു്. തെക്കൻകവികളിൽ കോട്ടയംകഥകളെ അനുകരിച്ചു് ആദ്യമായി ഒരു കൃതി രചിച്ചതു രവിവർമ്മകോയിത്തമ്പുരാനാണെന്നു തോന്നുന്നു. അതിനു തെളിവായി താഴെക്കാണുന്ന പദം തന്നെ അംഗീകരിക്കാം.
“പാലയ ശങ്കര ശംഭോ!
മാനുഷരെല്ലാരും കേൾപ്പിൻ-അഭി
മാനം വെടിഞ്ഞു ശിവനെബ്ഭജിപ്പിൻ (പാലയ)
കാണുതൊക്കയും മായ—എന്നു
തോന്നാതെയുള്ള ജനം ബഹു പേയാം (പാലയ)
ബ്രഹ്മനെന്നും വിഷ്ണുവെന്നും—ചൊല്ലും
ചിന്മയനാം ശിവനേകനെത്തന്നെ (പാലയ)
മാനിനിമാരാം കിണറ്റിൽ-വീണു
താണുപോകാതെ ശിവനെബ്ഭജിപ്പിൻ (പാലയ)
ഞാനെന്നുമെന്റേതിതെന്നു—മുള്ള
മാനം നടിച്ചുഴന്നീടായ്കനിത്യം (പാലയ)
ജ്ഞാനമുണ്ടാകുന്നനേരം—പര
മാനന്ദമൂർത്തിയെക്കാണാമുദാരം” (പാലയ)
ഈ പദം കിർമ്മീരവധത്തിൽ ദുർവാസസ്സിന്റെ “ചന്ദ്രകലാധര പാലയ മാം—ഛന്ദോമയ പരിപാലയ മാം” ഇത്യാദി പദം കണ്ടു് എഴുതീട്ടുള്ളതാണു്. ഈ കൃതിയുടെ രചന രാമവർമ്മ മഹാരാജാവിന്റെ വാഴ്ചക്കാലത്താണെന്നു തോന്നുന്നു. കംസവധത്തിൽ അരിഷ്ടവധം, കേശിവധം എന്നീ കഥകളും ജരാസന്ധയുദ്ധവുംകൂടി കവി ഘടിപ്പിച്ചിരിക്കുന്നു. ജരാസന്ധനെ ബലഭദ്രൻ പിടിച്ചുകെട്ടുന്നതായും ശ്രീകൃഷ്ണന്റെ വാക്കുകേട്ടു മോചിപ്പിക്കുന്നതായും അദ്ദേഹം വർണ്ണിക്കുന്നു.
കംസവധത്തിനുപുറമേ രുഗ്മിണീസ്വയംവരം എന്നൊരാട്ടക്കഥകൂടി രവിവർമ്മ കോയിത്തമ്പുരാൻ രചിച്ചിട്ടുള്ളതായി ചിലർ പറയുന്നു. ആ ആട്ടക്കഥ ആരും കണ്ടിട്ടില്ല. അങ്ങനെയൊരു കൃതി അദ്ദേഹം രചിച്ചിരിക്കുമോ എന്നും സംശയിക്കേണ്ടതുണ്ടു്. അതു പരമാർത്ഥമാണെങ്കിൽ അദ്ദേഹത്തിന്റെ പുത്രനായ അശ്വതിതിരുനാൾ തമ്പുരാൻ അതേ പേരിൽ മറ്റൊരു ആട്ടക്കഥ നിർമ്മിക്കുവാൻ ഇടയില്ലല്ലോ.
37.22അനന്തപുരമാഹാത്മ്യം കുമ്മി
അനന്തപുരമാഹാത്മ്യം കുമ്മിയിലും കവി രാമകൃഷ്ണശാസ്ത്രി എന്ന തന്റെ ഗുരുനാഥനെ വന്ദിക്കുന്നുണ്ടു്. രചന രാമവർമ്മമഹാരാജാവിന്റെ വാഴ്ചക്കാലത്താണു്.
“ശ്രീരാമകൃഷ്ണാഖ്യഭൂമിദേവൻ
ശ്രീമാനനന്തഗുണനിലയൻ
കാമിതമൊക്കെയും കൈവരുവാനെന്നിൽ
സാമോദമൊന്നു കടാക്ഷിക്കേണം.
ശ്രീവഞ്ചി ഭൂമിതിലകമാകും കുല
ശേഖരരാമവർമ്മേന്ദ്രൻതന്റെ
മാനസേ നിത്യവുമാവാസം ചെയ്തിടും
ശ്രീപത്മനാഭ! നമോ നമസ്തേ.”
എന്നീ വരികൾ നോക്കുക. ദിവാകരചരിത്രവും ശ്രീപത്മനാഭപ്രതിഷ്ഠയുമാണു് പ്രതിപാദ്യം.
“തോളും കുലങ്ങിച്ചിരിച്ചുടനേയവൻ
തോളിൽക്കരയേറി മേളമോടേ ജഗ
ദാലംബനം കരം കൊട്ടിച്ചിരിക്കയും
മാനസമോഹമിളക്കുകയും
ഇങ്ങനെയുള്ളോരു ലീലയോടും
മംഗലമൂർത്തി വസിക്കുന്നേരം
തിങ്ങിനമോദവും കിഞ്ചിൽ ഭവിച്ചിതു
ഖേദവും ഭിക്ഷുവരനു ചിത്തേ.”
ഇവ ആ ഗാനത്തിലെ മറ്റു ചില വരികളാണു്.
37.23മറ്റുചില തെക്കൻകഥകളികൾ
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ രേഖകളിൽനിന്നു 919-ആമാണ്ടു തുലാമാസത്തിലെ ഉത്സവത്തിനു തിരുവല്ലായിൽനിന്നുവന്ന ചിലഅരങ്ങുകാർ (1) കൃഷ്ണാർജ്ജുനസംവാദം (2) സുഭദ്രാഹരണം (3) ഗുരുദക്ഷിണ എന്നീ കഥകളും, അവരോ വേറെ ചിലരോ (4) സന്താനഗോപാലം (5–6) ബാണയുദ്ധം (ആദിയരങ്ങും മുകിവു് അരങ്ങും, അതായതു് ഒന്നും രണ്ടും ദിവസത്തെ കഥകൾ) ഈ കഥകളും, ആറന്മുളനിന്നു വന്ന കാവുക്കാട്ടു് ഇട്ടിരവിപ്പണിക്കരുടെ അരങ്ങുകാർ (7) ശംബരവധം (8) ബാല്യുത്ഭവം എന്നീ കഥകളും അഭിനയിച്ചതായി വെളിപ്പെടുന്നു. 920 തുലാമാസത്തിലെ ഉത്സവത്തിൽ തിരുവനന്തപുരത്തു “പെരിയ ആഴാതി വകകൂട്ട” വും ആറന്മുള ഇട്ടിരവിപ്പണിക്കർ മുതൽ പേരും (9) നളചരിതവും കളിച്ചു. കൊട്ടാരക്കര ശങ്കരപ്പണിക്കർ (10) സ്യമന്തകം അഭിനയിച്ചു. 921 തുലാമാസത്തിൽ മേല്പറഞ്ഞ ആഴാതി, ഇട്ടിരവിപ്പണിക്കർ, ഇവർക്കു പുറമെ തിരുവല്ലാ അയ്യപ്പപ്പണിക്കർ, കളത്തൂർ ത്രിവിക്രമൻ ആശാൻ, മീനച്ചിൽ ഞാവൽക്കാട്ടു കർത്താവിന്റെ വകയിൽ ഇട്ടുണ്ടാപ്പണിക്കർ എന്നിവരുടെ അരങ്ങുകൾകൂടി ഉണ്ടായിരിക്കുകയും, പൂർവോക്തങ്ങളായ ചില കഥകൾ കൂടാതെ അയ്യപ്പപ്പണിക്കർ (11) ഹിഡിംബവധവും, ത്രിവിക്രമനാശാൻ (12) കിരാതവും, ഇട്ടിരവിപ്പണിക്കർ (13) പ്രദോഷംമാഹാത്മ്യം രണ്ടു ദിവസത്തെ കഥയും (14) ജയദ്രഥവധവും ഇട്ടുണ്ടാപ്പണിക്കർ (15) ധ്രുവചരിതവും ആടുകയും ചെയ്തു. 933 തുലാമാസത്തിൽ ആടിയ കഥകളുടെ കൂട്ടത്തിൽ (16) രാവണോത്ഭവംകൂടി അഭിനയിച്ചതായി അറിയാം. കൊട്ടാരക്കരത്തമ്പുരാന്റെ കഥകളിൽ സീതാസ്വയംവരം, ഖരവധം, ബാലിവധം, തോരണയുദ്ധം എന്നിവയ്ക്കായിരുന്നു പ്രചാരം. അവയ്ക്കുപുറമേ (17) ജടായുവധം (18) ലങ്കാശ്രീമോക്ഷം എന്നു രണ്ടു രാമായണകഥകൾകൂടി ആടിയതായി കാണുന്നു; അവ അന്യകർത്തൃകങ്ങളായിരിക്കാം. മുകളിൽ അക്കങ്ങളിട്ടു കാണിച്ചിട്ടുള്ളവയിൽ നളചരിതവും ശംബരവധവും കിരാതവും ഒഴികെയുള്ള പതിനഞ്ചു കഥകളും 1000-ആമാണ്ടിന്നുമുൻപുതന്നെ ലുപ്ത പ്രചാരങ്ങളായിപ്പോയി എന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. 54 ദിവസത്തെ ആട്ടക്കഥകൾ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തീട്ടുള്ള കിരാതം, സന്താനഗോപാലം, രാവണോത്ഭവം, ബാണയുദ്ധം എന്നിവ പിന്നീടു് ആവിർഭവിച്ച കൃതികളാകുന്നു. ഏതായാലും കൊട്ടാരക്കരത്തമ്പുരാനെ അനുകരിച്ചു് ആട്ടക്കഥകൾ എഴുതുവാൻ കൊല്ലം പത്താംശതകത്തിന്റെ ആരംഭത്തിൽ പലരും സന്നദ്ധരായി എന്നു് ഇതിൽനിന്നു വിശദമാകുന്നുണ്ടു്. 923വരെ കോട്ടയം കഥകളൊന്നും തിരുവനന്തപുരത്തു് ആടിയിരുന്നതുമില്ല.
37.24ദേവരാജസുരി
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ആസ്ഥാനപണ്ഡിതന്മാരിൽ ഒരു പ്രധാനസ്ഥാനത്തെ അലങ്കരിച്ചിരുന്ന കവിവര്യനാണു് ദേവരാജൻ. അദ്ദേഹം തെക്കൻ തിരുവിതാംകൂറിൽ അഗസ്തീശ്വരം താലൂക്കിൽപ്പെട്ട ആശ്രാമം ഗ്രാമത്തിൽ ജനിച്ചു. മൂലകുടുംബം അക്കാലത്തു തിരുവിതാംകൂറിന്റെ ഒരു ഭാഗമായിരുന്ന തിരുനെൽവേലി പത്തമടഗ്രാമത്തിൽനിന്നു് ആശ്രാമത്തിൽ വന്നുചേർന്നതാണു്. ബാലമാർത്താണ്ഡവിജയം നാടകത്തിൽ കാണുന്ന
“പിതാമഹസമാനോസ്യ പിതാ മഹിമഗൗരവാൽ
പിതാമഹസനാമാ ച ശേഷാദ്രിരിതി സംജ്ഞയാ;
താദൃശസ്യാനുരൂപോയമാത്മജഃ പ്രശമം പരം
വിദ്യാവിനയസമ്പത്ത്യാ സമ്പാദയതി സർവദാ”
എന്ന ശ്ലോകങ്ങളിൽനിന്നു് അദ്ദേഹത്തിന്റെ പിതൃനാമധേയം ശേഷാദ്രി എന്നായിരുന്നു എന്നും, കവി വിദ്യാവിനയസമ്പന്നനും ശാന്തനുമായിരുന്നു എന്നും നാം അറിയുന്നു. ദേവരാജൻ ബാല്യംമുതല്ക്കുതന്നെ അന്നു യുവരാജാവായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സഖ്യം സമ്പാദിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ തൃപ്പടിദാനത്തെ പ്രധാനമായി വിഷയീകരിച്ചു ബാലമാർത്താണ്ഡവിജയം നാടകം നിർമ്മിക്കുകയും അഭിനവകാളിദാസൻ എന്ന ബിരുദം ആ മഹാരാജാവിൽനിന്നു നേടുകയും ചെയ്തു. ഈ വസ്തുതകൾ ആ നാടകത്തിൽ ഭരതവാക്യം കഴിഞ്ഞുള്ള ഒരു കുറിപ്പിൽ കാണുന്ന
“ശ്രീരാമവർമ്മകുലശേഖരഭൂമിപാല
ബാല്യാശ്രിതഃ കലിതവാൻ കവിരേഷ ധീരഃ
ശ്രിപദ്മനാഭചരിതോജ്ജ്വലമേവ ദേവ
രാജാഭിധസ്സുമധുരം രസവൽ പ്രബന്ധം”
എന്ന ശ്ലോകത്തിൽ നിന്നുമാത്രമല്ല പ്രസ്താവനയിലെ
“പരസ്പരാദേശതയാ പ്രയുക്ത
ഹല്വർണ്ണവത്വാദ്ധൃതവേദരൂപം
സ്വകീയനാമാദ്യപദം വഹന്തം
ഭദ്രേ! കവിം വേത്സി ഹി രാജചൂഡം”
എന്ന പദ്യത്തിൽനിന്നും “സായന്തനവാസന്തികാവലേപവി ലോപസാരസ്വതസൗരഭേണ വഞ്ചികുലസാഗരപൂർണ്ണചന്ദ്രായ മാണവിദ്വജ്ജനസാർവഭൗമശ്രീബാലരാമവർമ്മകുലശേഖരാഭി നന്ദനീയനിജവിനയഗുണാലംകൃതേന ദേവരാജസൂരിണാ കൃതം ബാലമാർത്താണ്ഡവിജയം നാമ നാടകം” എന്ന ഗദ്യപംക്തി യിൽനിന്നും നമുക്കു ഗ്രഹിക്കാവുന്നതാണു്. നാടകനിർമ്മാണാനന്തരം മഹാരാജാവു് അദ്ദേഹത്തെ ഒരു സുവർണ്ണപീഠത്തിൽ ഉപവേശിപ്പിച്ചു്.
“സദ്വസ്തുഘടിതം ചാരു നാടകം കൃതവാനയം
തദസ്മിന്നേവ സദസി മഹൽ സമ്മാനമർഹതി”
എന്നുപക്രമിച്ചു്
“വിചിത്രപദവിന്യാസൈർമ്മനസ്സരസി മാമകേ
ഭാവൽകകവിതാഹംസീ ലേഖനം കുരുതേദ്ഭുതം”
എന്നും
“യദുക്തം ഭവതാ യുക്തം പ്രേമൈവാലമഭംഗുരം
യത്ത്വൽകവനമൂല്യാർത്ഥമപര്യാപ്തം ജഗത്ത്രയം:
കേനചിൽ ക്രിയതേ കിഞ്ചിൽ സമ്മാനനമിദം തവ,
ഏതദ്ദോഹളമാശ്രിത്യ കീർത്തിവല്ലീ പ്രവർത്തതാം”
എന്നും അദ്ദേഹത്തിന്റെ കവിതയെ ശ്ലാഘിച്ചു നാലു സമ്പുടങ്ങൾ ദാനം ചെയ്യുന്നു. അവയിൽ ഒന്നിൽ ആഭരണവും, മറ്റൊന്നിൽ മാണിക്യഹാരവും, വേറിട്ടൊന്നിൽപട്ടാംബരവും, നാലാമത്തേതിൽ സ്വർണ്ണവും നിറഞ്ഞിരുന്നു.
“ഏകാ ഭൂഷണഭൂഷിതേയമിതരാ മാണിക്യഹാരോജ്ജ്വലാ
കൗശേയാംബരധാരിണീയമപരാ ചാമീകരാഢ്യാ പരാ
ഏഷാ പേടചതുഷ്ടയീ മണിമയീ സമ്മാനിതാ തേ മയാ
ധീമൻ! മാമകപദ്മനാഭചരിതാഖ്യാതുഃ പ്രബന്ധാത്മനാ”
എന്നു ശ്ലോകം നോക്കുക. രാമവർമ്മമഹാരാജാവു ബാലരാമഭാരതം എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ച കാലത്തും അദ്ദേഹം ജീവിച്ചിരുന്നു എന്നു ഊഹിക്കുവാൻ അതിന്റെ പീഠികയിലുള്ള
“അഖിലഗുണനിധീനാമാശ്രയോ ദേവരാജ
പ്രമുഖസകലദിക്‍പാലോപഗീതസ്വകീർത്തിഃ
ബഹുകവിജനസമ്മാനാഭിനന്ദ്യാത്മമൂർത്തി
ർവിലസതി ചിരജീവി വഞ്ചിഭൂദേവരാജഃ”
എന്ന ശ്ലോകം വഴിതരുന്നു. മുൻപുദ്ധരിച്ച “ശ്രീബാലരാമവർമ്മകുലശേഖര” എന്ന പംക്തിയിൽനിന്നു പ്രസ്തുതനാടകത്തിന്റെ അഭിനയം രാമവർമ്മമഹാരാജാവിന്റെ വാഴ്ചക്കാലത്താണെന്നു് അനുമാനിക്കാവുന്നതാണു്.
37.25ബാലമാർത്താണ്ഡവിജയം
ബാലമാർത്താണ്ഡവിജയം അഞ്ചങ്കത്തിലുള്ള ഒരു സംസ്കൃതനാടകമാണു്. മാർത്താണ്ഡവർമ്മ മഹാരാജാവു രാജ്യഭാരം കയ്യേറ്റപ്പോൾ ശ്രീപത്മനാഭസ്വാമി സ്വപ്നത്തിൽ പ്രത്യക്ഷീഭവിച്ചു തന്റെ ക്ഷേത്രം നവീകരിക്കണമെന്നും അതിലേയ്ക്കുവേണ്ട ധനം ദ്വിഗ്വിജയംകൊണ്ടു സംഭരിക്കണമെന്നും അരുളിച്ചെയ്തു. ആ കല്പനയനുസരിച്ചു മഹാരാജാവു ശുചീന്ദ്രത്തുനിന്നു പുറപ്പെട്ടു പാണ്ഡ്യരാജ്യംവഴി ശ്രീരംഗത്തേക്കു പോയി, ശ്രീരംഗനാഥനെ തൊഴുതു, പ്രതിപ്രയാണത്തിൽ തിരുച്ചെന്തൂർ, ആഴ്വാർ, തിരുനഗരി, ശ്രീവൈകുണ്ഠം, തിരുനെൽവേലി തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു ദിഗ്വിജയം സാധിച്ചു തിരിയെ വന്നു പത്മനാഭക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്തു് ആ ദേവനായി തന്റെ സർവ്വസ്വവും സമർപ്പിച്ചു. അന്നുമുതൽ അവിടുന്നു മഹാരാജാവും താൻ യുവരാജാവും എന്ന നിലയിൽ “ബാല” പദം തന്റെ നാമധേയവുമായി ഘടിപ്പിച്ചു.
“ഭോ വത്സ! ബാലമാർത്താണ്ഡ! ത്വയാ ദത്തം മഹീധുരാം
അഗ്രഹീഷം പ്രഹർഷേണ യുവരാജോസി സാംപ്രതം
യൗവരാജ്യാഭിഷിക്തസ്യ തവ മുദ്രൈവ ശാശ്വതീ
ഭദ്രാ കൃപാണവല്ലീയം സഖേടാ ഗൃഹ്യതാം ത്വയാ”
എന്നു് ആ അവസരത്തിൽ അശരീരിവാക്കുണ്ടായതായി കവി വർണ്ണിക്കുന്നു. അന്നുമുതല്ക്കു തിരുവിതാംകൂറിൽ നാടു വാഴുന്ന മഹാരാജാക്കന്മാരെല്ലാം തങ്ങളുടെ സംജ്ഞയ്ക്കു മുൻപിൽ ബാലശബ്ദം ഘടിപ്പിച്ചു കാണുന്നു.
37.26നാടകത്തിന്റെ പ്രാധാന്യം
കവിസഹജമായ അത്യുക്തിയിൽനിന്നു ദേവരാജൻ വിമുക്തനല്ലെങ്കിലും ദേശചരിത്ര സംബന്ധമായുള്ള പല വസ്തുതകളും അദ്ദേഹത്തിന്റെ നാടകത്തിൽനിന്നു ഗ്രഹിക്കാവുന്നതാണു്. തന്നിമിത്തം അതിനു കേരളചരിത്രത്തെ പരാമർശിക്കുന്ന പ്രമാണഗ്രന്ഥങ്ങളുടെ കൂട്ടത്തിലും ഒരു സ്ഥാനത്തിനവകാശമുണ്ടു്. രാജദ്രോഹികളെ മഹാരാജാവു് ഉന്മൂലനം ചെയ്തതിനേയും അവരുടെ നായകന്മാരായ തമ്പിമാരെ വധിച്ചതിനേയും ദേശിങ്ങനാടു കീഴടക്കിയതിനേയും, ലന്തക്കാരെ തോല്പിച്ചതിനേയും, മഹാദാനപുരം ഗ്രാമം ബ്രാഹ്മണർക്കു ദാനംചെയ്തതിനേയും, ഒറ്റക്കൽ മണ്ഡപം പണിയിച്ചതിനേയും മറ്റും സംബന്ധിച്ചുള്ള വിവരണങ്ങൾ പ്രസ്തുതകൃതിയിൽ കവി സമുജ്ജ്വലമായി ചിത്രണം ചെയ്തിരിക്കുന്നു. തൃപ്പടിദാനത്തിന്റെ വർണ്ണം വളരെ വിപുലവും മനോഹരവുമാണു്. തമ്പിമാരെപ്പറ്റി “രാവണകുംഭ കർണ്ണാവിവാത്യന്തപരമദുർജ്ജയൗ, ബാലകനിഷ്ഠാഭിധാനൗ, പ്രത്യർത്ഥിമൂർദ്ധന്യൗ, ദുരാലോചനാ ഫലസംസിദ്ധിം നിശ്ചിത്യ വിവിക്തമേവ നിജോപകണ്ഠം കാലചോദനയാ സമ്മിളിതാ വേവാഗതൗ, സമയേ വിദിതവൃത്താന്തേന നിമേഷമാത്രേണ ഖഡ്ഗധാരാകബളീകൃതകണ്ഠനാളാവാകലയ്യ പ്രത്യേകം ദ്വൈരൂപ്യതാമാപാദിതൗ—” എന്നു് അദ്ദേഹം പറയുന്നു. ബാലകനിഷ്ഠന്മാരെന്നാൽ കുഞ്ചുതമ്പിമാർ എന്നർത്ഥം. ലന്തക്കാരെക്കുറിച്ചു “നിജരാജ്യമർമ്മഭൂതം പ്രഭൂതധനാഗമസ്ഥാനമതർക്കിതമേവാക്രമ്യ രക്തബീജാസുരകുലമിവ തത്രൈവ പരിവർദ്ധമാനം കഹനൈകനിലയം സകലമപി സസ്വാമികം സാംയാത്രികയൂഥമപി വിവിധഞ്ച സമഗ്രായുധജാലമാച്ഛി ദ്യൈവ വിദ്രാവിതം, വിനിഹതം, സദ്യശ്ചരണാഗതം, സമ്യക്‍പരിപാലിതം ച” എന്നാണു് അദ്ദേഹം പ്രസ്താവിക്കുന്നതു്. ഈ പ്രസ്താവന സുപ്രസിദ്ധമായ കുളച്ചൽയുദ്ധത്തെപ്പറ്റിയാണെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. അങ്ങനെ മഹാരാജാവു് സമ്യക്‍പാലനം ചെയ്ത ശരണാഗതന്മാരിൽ ഒരാളാണു്, പിന്നീടു തിരുവിതാംകൂർ സൈന്യത്തിന്റെ വലിയ കപ്പിത്താനായിത്തീർന്ന യൂസ്റൈഷ്യസു് ഡിലെനോയി. രാമവർമ്മമഹാരാജാവിന്റെ മാതാവായ പാർവതീറാണിയെ വർണ്ണിക്കുന്ന — “അത ഏവ ഹി ദേവസ്യ ശ്രീമതീ സോദരീ നിരന്തരവ്രതോപവാസ നിയമതപസ്സമ്പദധിഷ്ഠാനഭൂതതയാ ഭൂയോപി ദേദീപ്യമാന ദേഹശ്രീഃ മഹിമ്നാ നാമ്നാ ച മഹീധരേന്ദ്രനന്ദിനീമനുസ്മാരയന്തീ” എന്നു തുടങ്ങിയ ഗദ്യത്തിന്റെ ചമൽകാരം അവാങ്മനസഗോചരമായിരിക്കുന്നു. മഹാരാജപ്രശസ്തിപരമായ ഒരു ശ്ലോകംകൂടി ഉദ്ധരിച്ചുകൊണ്ടു പുരോഗമനം ചെയ്യാം.
“വിദ്വന്മണ്ഡലപുണ്ഡരീകപടലാമോദപ്രദാനോത്സുക
സ്തേജോധൂനിതവൈരിജാലതിമിരോ നിത്യോദയോത്യത്ഭുതഃ
ക്ഷോണ്യാം യഃ പ്രവിഭാതി വാഞ്ഛിതഫലപ്രാപ്തിം നൃണാം കല്പയൻ
സോയം വഞ്ചികുലോദ്ഭവോ വിജയതേ ശ്രീബാലമാർത്താണ്ഡരാടു്.”
37.27കൃഷ്ണശർമ്മാ
ശ്രീപത്മനാഭചരിതം എന്ന സംസ്കൃതചമ്പുകാവ്യത്തിന്റെ നിർമ്മാതാവാണു് കൃഷ്ണശർമ്മാവു്. ആ ചമ്പുവിൽ ആറാമത്തെ സ്തബകത്തിന്റെ ഏതാനും ഭാഗത്തോളമുള്ള ഒരു ഗ്രന്ഥമേ ഇതുവരെ കണ്ടുകിട്ടീട്ടുള്ളു. “ഭഗവദാഗമനോത്സവ കഥാസുധാഭിരാമമനന്തരസഗർഭം കൃഷ്ണശർമ്മാ നിർമ്മാതുമാരഭത” എന്ന പംക്തിയിൽ അദ്ദേഹം സ്വനാമധേയം പ്രകാശിപ്പിച്ചിട്ടുണ്ടു്. ദേശമേതെന്നറിവില്ല. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ വാഴ്ചക്കാലത്തു രാമവർമ്മ ഇളയതമ്പുരാന്റെ ആജ്ഞയനുസരിച്ചു നിർമ്മിച്ച ഒരു കൃതിയാണു് ശ്രീപത്മനാഭചരിതം. താഴെക്കാണുന്ന ശ്ലോകങ്ങൾ ആ വസ്തുത വെളിപ്പെടുത്തുന്നു.
“അസ്തി പ്രഭാവാർജ്ജിതരാജ്യലക്ഷ്മീ
ശ്ശാസ്താ സമസ്താവനിവല്ലഭാനാം
ധാത്രീപരിത്രാണപവിത്രകീർത്തിർ
മ്മാർത്താണ്ഡവർമ്മാ നരപാലവീരഃ.
പ്രസന്നസാരസ്വതചാരുമാധുരീ
ധുരീണവാണീമകരന്ദസുന്ദരം
ഭജന്തി യം സന്തതമേവ സാധവോ
വസന്തചൂതം മധുപാ ഇവോത്സുകാഃ
ലക്ഷ്മീകാന്തപദൈകവാസപടുധീസ്സദ്യോഗദാന്തോ ഭൃശം
നിത്യം ബാഢതമസ്സപത്നനിവഹം നിസ്സാരയൻ സർവദാ
നേത്രാനന്ദകരശ്ച സാരസഹിതസ്സന്മാർഗ്ഗജൃംഭദ്രുചി
ർന്നാമ്നാ യസ്യ ന കേവലം വിജയതേ മാർത്താണ്ഡതാ ഭൂപതേഃ
യസ്യാഭിരാമവികളങ്കശശാങ്കഗൗരൈർ
ഭൂമണ്ഡലേ ധവളിതേ വിമലൈര്യശോഭിഃ
സുസ്നിഗ്ദ്ധദുഗ്ദ്ധമയവാരിധിശങ്കയേവ
ശേതേ സദൈവ ഭഗവാനിഹ പദ്മനാഭഃ.
യന്നിർജ്ജിതാശ്ശാത്രവരാജവീരാ
വനേ വസന്തോ നിശിതൈഃ ഖനിത്രൈഃ
ഭൂമിം തദീയാമിവ സാഭ്യസൂയാ
ഭിന്ദന്തി കന്ദാഹരണച്ഛലേന.
ഭല്ലീഭയോദ്വേല്ലിതഗാത്രവല്ലീ
വല്ലീഗണോല്ലോചകതല്ലജാസു
പല്ലീഷു നിർല്ലജ്ജമഥോപചുല്ലീ
നിർല്ലീയതേ യദ്രിപുവല്ലഭാളീ.
യന്മാതുലഃ ക്ഷ്മാതലവജ്രപാണിർ
ഗ്ഗുണൈകപാത്രീ ഭുവി യജ്ജനിത്രീ
യസ്യാഭിരാമാങ്ഗലതാസ്സ്വസാരഃ
സ്വസാരശൗര്യാർജ്ജിതകീർത്തിഭൂമ്നഃ.
തച്ഛാസനാൽ പുണ്യവിപാകദാത്രീം
ശ്രീപദ്മനാഭസ്യ കഥാമുദാരാം
വക്ഷ്യേ കടാക്ഷാമൃതപൂരസിക്തൈ
ർവചഃപ്രപഞ്ചൈരധുനാ ഗുരൂണാം…”
‘അസ്തി പ്രഭാവാർജ്ജിത” തുടങ്ങിയ ചില പദ്യങ്ങൾ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ദിഗ്വിജയത്തിനുമേലാണു് ഈ ഗ്രന്ഥത്തിന്റെ നിർമ്മിതി എന്നു് അനുസ്മരിപ്പിക്കുന്നു. അനന്തശയനക്ഷേത്രമാഹാത്മ്യത്തിൽ പുരാണരൂപേണ പ്രതിപാദിക്കുന്ന ഐതിഹ്യംതന്നെയാണു് പ്രസ്തുത കൃതിയിലും പ്രായേണ വർണ്ണിതമായിരിക്കുന്നതു്. ഉർവശി ദിവാകരന്റെ തപോഭങ്ഗത്തിനു് ഉദ്യമിക്കുന്ന മൂന്നാം സ്തബകത്തിലെ കഥയും മറ്റും കവി രസപൂർത്തിക്കുവേണ്ടി കൂട്ടിച്ചേർത്തിരിക്കുന്നു. കവിത ആകപ്പാടെ ആകർഷകമായിട്ടുണ്ടു്.
“അസ്തി പ്രശസ്തമുപദക്ഷിണവാരിരാശി
ക്ഷേത്രം മനോഹരമനന്തപുരാഭിധാനം
യസ്മിൻ പുരാണപുരുഷസ്സഹ ലോകമാത്രാ
നിദ്രായതേ ഭുജഗപുങ്ഗവതല്പശായീ”
എന്നിങ്ങനെ തിരുവനന്തപുരം പട്ടണത്തിന്റേയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റേയും മനോഹരമായ ചിത്രണംകൊണ്ടു കൃതി ആരംഭിക്കുന്നു. ആ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപകനായ ദിവാകരസന്ന്യാസിയുടെ കഥ രണ്ടാമത്തെ സ്തബകത്തിലാണു് ആഖ്യാനം ചെയ്തുതുടങ്ങുന്നതു്.
“നാരായണം ദ്രഷ്ടുമനാസ്തപസ്വീ
ദിവാകരോ നാമ പുരാ മുനീന്ദ്രഃ
തപോ വിതേനേ ചിരകാലമുഗ്രം
ഭാഗീരഥീതീരതപോവനേഷു”
ഭഗവാൻ ആ തപസ്വിയുടെ മുന്നിൽ ഒരു ശിശുവിന്റെ രൂപത്തിൽ സന്നിധാനംചെയ്തു പല വികൃതിത്തങ്ങളും കാണിച്ചു. ഒരുക്കൽ ഹോമാഗ്നിയിൽ വെള്ളമൊഴിക്കുന്നതു കണ്ടു് ആ ഉണ്ണിയെ അദ്ദേഹം അല്പം കോപത്തോടുകൂടി പുറംകൈകൊണ്ടു തടുക്കുകയും അപ്പോൾത്തന്നെ ആ വിഗ്രഹം അവിടെനിന്നു് അന്തർദ്ധാനം ചെയ്കയും ചെയ്തു. അക്കാലത്തു നാരദമഹർഷി അവിടെച്ചെന്നു മാർക്കണ്ഡേയന്റെ അപേക്ഷയനുസരിച്ചു ദക്ഷിണദിക്കിൽ പരശുരാമക്ഷേത്രത്തിൽ ശ്രീനാരായണൻ കലിയുഗത്തിൽ മനുഷ്യരുടെ പാപശാന്തിക്കായി അനന്തശയനത്തിൽ പള്ളികൊള്ളുമെന്നുള്ള വ്യാസോക്തമായ പുരാവൃത്തം ദിവാകരനെ ഗ്രഹിപ്പിച്ചു. അതു കേട്ടു് അദ്ദേഹം പല ദേശങ്ങൾ അതിവാഹനം ചെയ്തു. ചിദംബരം, തിരുച്ചെന്തൂർ എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചു് ആരുവാമൊഴിമാർഗ്ഗമായി കേരളത്തിലെത്തി, കന്യാകുമാരി, ശുചീന്ദ്രം, തിരുവട്ടാർ, തൃച്ചാരണത്തു മല (ചിതറാൽ) മുതലായ ക്ഷേത്രങ്ങളിലുള്ള ദേവതകളേയും വന്ദിച്ചു കരമനയാറു കടന്നു് ആറന്നൂരേലായിൽ എത്തിയപ്പോൾ ഒരു പുലയി തായാട്ടുകാട്ടുന്ന തന്റെ കുട്ടിയോടു്
“വേത്രയഷ്ട്യാ സമാതാഡ്യ ത്വാമനന്തപുരേ വനേ
ക്ഷിപാമി കോപകലുഷാ മൂഢ! ബാഢം ന തേ സുഖം.”
എന്നു പരുഷോക്തി പറയുന്നതു കേട്ടു് അനന്തൻകാടു് എന്ന സ്ഥലം ഏതാണെന്നു് അവളിൽനിന്നു മനസ്സിലാക്കി. അവിടെച്ചെന്നപ്പോൾ പഴയ ബാലവേഷത്തിൽ ഭഗവാനും പ്രത്യക്ഷപ്പെട്ടു. അന്നു വേണാടു ഭരിച്ചിരുന്ന കുലശേഖരമാഹാരാജാവിനെ ആ ദിവ്യസ്ഥാനത്തേക്കു കൂട്ടിച്ചുകൊണ്ടുവരുവാൻപോയി. അതിനപ്പുറമുള്ള കഥ എന്തെന്നു ചമ്പുവിന്റെ അവശിഷ്ടഭാഗങ്ങൾ കിട്ടിയാലേ അറിവാൻ സാധിക്കുകയുള്ളു. ചിദംബരത്തിലെ ശിവഭക്തന്മാരായ ദീക്ഷിതന്മാരുടെ വർണ്ണനമാണു് ചുവടെ പകർത്തുന്ന ശ്ലോകം.
“വിദ്യാവല്ലീമതല്ലീലസദുപവനതാം
ബിഭ്രതാമഭ്രഗംഗാ
വീചീസന്ദോഹനിന്ദാവഹസരസവചോ
ഗുംഫഗാംഭീര്യഭാജാം
പുംസാം സംസാരവിധ്വംസനകനകസഭാ
ധീശസേവാരതാനാം
നൈപുണ്യാലോകകൗതൂഹലകലിതമതിർ
വിസ്മിതോഭൂന്മുനീന്ദ്രഃ.
37.28ശങ്കരകവി
‘ശംകു’ എന്ന മറ്റൊരു കവിയും അനന്തശയനക്ഷേത്രമഹാത്മ്യത്തെ വിഷയീകരിച്ചു പത്മനാഭോദയം എന്നൊരു കാവ്യം നിർമ്മിച്ചിട്ടുണ്ടു്. ആകെ 142 ശ്ലോകങ്ങൾ അടങ്ങിയ ആ കാവ്യം നാലു പദ്ധതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
“മനോനിദിധ്യാനവിധൂതപാപ്മനോ
മഹായതീനാം പദപത്മസേവിനഃ
മഹാഫലാ ശംകുകവേരിയം കൃതി
ർമ്മഹാധിയാം കർണ്ണവതംസതാമിയാൽ.”
അദ്ദേഹത്തിന്റേയും ജന്മഭൂമി അവിജ്ഞാതമായിരിക്കുന്നു. കൃഷ്ണശർമ്മാവും ശംകുകവിയും ദ്രാവിഡബ്രാഹ്മണരായിരിക്കണം. ഗ്രന്ഥനിർമ്മാണകാലത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവു തന്നെയായിരുന്നു വഞ്ചിരാജ്യം ഭരിച്ചിരുന്നതു്. കവി ഇങ്ങനെ പറയുന്നു.
ശ്രീമന്മാർത്താണ്ഡഭൂപോ ജയതു ബുധജനാ
നന്ദദായീ നിതാന്തം
കാവ്യഞ്ചേദം മദീയം കലിതഹരികഥാ
സാരവത്ത്വാൽ സുധീന്ദ്രാഃ
ശൃണ്വന്ത്വാചന്ദ്രതാരം ഭവതു ച ധരണൌ
വഞ്ചിവംശോതിദീർഘോ
ബ്രഹ്മാനന്ദാമൃതാബ്ധൌ മമ ഹൃദയമിദം
മജ്ജതാം നിർവിശേഷം.”
പത്മനാഭോദയരചനയ്ക്കു് അദ്ദേഹത്തെ പ്രേരിപ്പിച്ചതും രാമവർമ്മ ഇളയരാജാവായിരുന്നു.
“ധർമ്മശ്ശരീരീവ ച ഭാഗ്യരാശി
ർദ്ദേഹീവ മൂർത്തോ ഹരിഭക്തിപൂരഃ
സുഗാത്രവാൻ ധൈര്യരസോസ്തി തത്ര
ശ്രീരാമവർമ്മാഭിധഭൂമിപാലഃ.
യൽകല്പനാപീശ്വരകല്പനേവ
കേനാപ്യലംഘ്യാഖിലസാധികാ ച
യത്സാഹതീസാരവിദാം ബുധാനാം
ദ്രാക്ഷാപി മാധ്വ്യാ സഹ നിംബതുല്യാ.
ക്ഷേമായ തസ്യൈവ ച തൽകുലസ്യ
വിഹായ ദുഗ്ദ്ധാംബുനിധിം രമേശഃ
ശേതേത്ര ശേഷേ ഹി തദീയവൃത്തം
സംഗൃഹ്യ കിഞ്ചിദ്രചയാമി പദ്യൈഃ.”
എന്ന ശ്ലോകങ്ങൾ നോക്കുക. ഒടുവിൽ ഭഗവാൻ ദിവാകരസന്ന്യാസിയോടു് അരുളിച്ചെയ്യുന്ന ശ്ലോകങ്ങളാണു് അടിയിൽ ചേർക്കുന്നതു്.
“ഇതഃപരം യോഗിവരാത്ര വർത്തേ
ക്ഷേമായ വഞ്ചീന്ദ്രകുലസ്യ ശശ്വൽ
അർച്ചൻ ഭവാംസ്തിഷ്ഠതു മാമിഹൈവ
ദാർവാകൃതിം യാസ്യസി സർവസിദ്ധിം.
………
തദാരഭ്യ വനം ഹ്യേതദാസീന്നഗരമുത്തമം;
രാജധാനീ ച സംജാതം വഞ്ച്യന്വയമഹീഭൃതാം.
തസ്മിൻ ജാതാഃ പാർത്ഥിവാഃ കീർത്തിമന്ത
ശ്ശുദ്ധാത്മാനോ വിഷ്ണുപാദൈകഭക്താഃ
ശ്രീപ്രാസാദം പദ്മനാഭസ്യ കൃത്വാ
പൂജാദീംശ്ച സ്ഥാപയാമാസുരഗ്ര്യാൻ.”
കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ല.
37.29കടത്തനാട്ടു തമ്പുരാൻ—(ശതമുഖരാമായണം ആട്ടക്കഥ)
കടത്തനാട്ടു രാജവംശത്തിൽ കൊല്ലം ഒൻപതാം ശതകത്തിന്റെ ഒടുവിൽ ജീവിച്ചിരുന്ന ഒരു തമ്പുരാൻ ശതമുഖരാമായണം എന്നൊരാട്ടക്കഥ രചിച്ചിട്ടുള്ളതായി ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽനിന്നറിയുന്നു.
“ശതമുഖരാമായണമിത്യേകം നാട്യപ്രബന്ധമകരോദ്യഃ
ദേവൈഃ പ്രണതൈസ്സേവ്യം കലിമലരഹിതം യയൗ സ വൈകുണ്ഠം”
എന്നു് അദ്ദേഹത്തിന്റെ ചരമത്തെപ്പറ്റി ഒരു ശ്ലോകം അവിടത്തുകാരനായ ഒരു പണ്ഡിതൻ നിർമ്മിച്ചിട്ടുണ്ടെന്നും “ദേവൈഃ പ്രണതൈസ്സേവ്യം” എന്ന കലിവാചകംകൊണ്ടു പ്രസ്തുത കവിയുടെ നിര്യാണം 910-ആമാണ്ടാണെന്നു വരുന്നു എന്നും അതിൽ പ്രസ്താവിച്ചിട്ടുണ്ടു്. അതിലെ ഒരു ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
“കൃത്വാ രാവണനിഗ്രഹം രഘുപതിസ്സൗമിത്രിണാ സംയുത
സ്സുഗ്രീവാനിലജാശരേന്ദ്രസഹിതസ്സാകം കപീനാം ഗണൈഃ
ആഗത്യാത്മപുരം മുദാ മുനിവരൈഃ പ്രീത്യാഭിഷിക്തോ വസൻ
സന്തുഷ്ടോ വിജനേ കദാചിദഥ താം സീതാമഭാണീദ്ഗിരം.”
നിപുണമായ ഗവേഷണം ചെയ്തിട്ടും ഗ്രന്ഥം കണ്ടുകിട്ടിയിട്ടില്ലാത്തതിനാൽ അതിനെപ്പറ്റി അഭിപ്രായമൊന്നും പറയുവാൻ സാധിയ്ക്കുന്നതല്ലെങ്കിലും ഈ ശ്ലോകം പരിശോധിക്കുന്ന സഹൃദയന്മാർക്കു പ്രസ്തുതകവി വാസനാസമ്പന്നനാണെന്നു കരുതാവുന്നതല്ല. പക്ഷേ കോട്ടയത്തു തമ്പുരാന്റെ കഥകൾ കണ്ടു് ആ രീതി പിടിച്ചു സമീപവാസിയായ അദ്ദേഹം ഇങ്ങനെ ഒരു കൃതി ഉണ്ടാക്കിയതായിരിക്കാം.
37.30ഇരട്ടക്കുളങ്ങര രാമവാരിയർ
അമ്പലപ്പുഴ കൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം കടലോരത്തായി ഇരട്ടക്കുളങ്ങര എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനു തൊട്ടു തെക്കാണു് ഇരട്ടക്കുളങ്ങര വാരിയം. ആ വാരിയം ഇന്നുമുണ്ടു്. കൊല്ലം പത്താം ശതവർഷത്തിന്റെ ആരംഭത്തിൽ ചിത്രമെഴുത്തിൽ വിദഗ്ദ്ധനായി ആ കുടുംബത്തിൽ ഒരു വാരിയർ ഉണ്ടായിരുന്നു. രാമവാരിയർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ. തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തോടുചേർന്ന ദേവീക്ഷേത്രത്തിൽ അദ്ദേഹം 905-ആമാണ്ടു വൃശ്ചികം 5-ആംനു കുചേലഗോപാലം എന്ന ചിത്രം എഴുതിത്തീർത്തതിനു രേഖയുണ്ടു്. 953-ആമാണ്ടു ധനുമാസത്തിലെ ഭദ്രദീപത്തിനു തിരുവനന്തപുരത്തു സന്നിഹിതനായിരുന്ന ഇരട്ടക്കുളങ്ങര കൃഷ്ണവാരിയർ അദ്ദേഹത്തിന്റെ വംശജനാണു്. സാഹിത്യത്തിൽ അദ്ദേഹത്തെ സ്മരിക്കേണ്ടതു പഴയ ആട്ടക്കഥകളിൽ ഒന്നായ കിരാതത്തിന്റെ പ്രണേതാവു് എന്ന നിലയിലാണു്. 921-ൽ കിരാതം കഥ ആടിയിരുന്നതായി നാം കണ്ടുവല്ലോ. ആ കഥയിൽ “ജന്മമൊടുങ്ങുവാൻ വരം കല്മഷാരേ, തരേണമേ” എന്നും മറ്റുമുള്ള വരികളിൽ കവിക്കു് അറംവന്നു പോയി എന്നും അതിൽ സൂചിതമായതുപോലെ കഥ അവസാനിപ്പിച്ചു് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ ഒരു കാളയുടെ കുത്തേറ്റു് അദ്ദേഹം മരിച്ചു എന്നും ഒരു ഐതിഹ്യമുണ്ടു്. തൃശ്ശിവപേരൂർക്ഷേത്രത്തിൽ ചിത്രമെഴുതിയതു മുപ്പതാമത്തെ വയസ്സിലാണെന്നു കണക്കാക്കിയാൽ 875-ആമാണ്ടിടക്കാണു് അദ്ദേഹം ജനിച്ചതെന്നു സങ്കല്പിക്കാം. കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു സന്തോഷിച്ചു് അമ്പലപ്പുഴക്ഷേത്രത്തിൽ ചോറു പതിച്ചുകൊടുത്തതായി കാണുന്നു.
37.31കിരാതം ആട്ടക്കഥ
കിരാതത്തിനു സാഹിത്യ ദൃഷ്ട്യാ വളരെ താണ ഒരു സ്ഥാനമേ കല്പിക്കുവാൻ നിവൃത്തിയുള്ളു. വാരിയർക്കു പറയത്തക്ക വ്യുൽപത്തിയോ കവനപാടവമോ ഉണ്ടായിരുന്നില്ല. ‘കിരാതൻ’ എന്നതിനു ‘കിരാൻ’ എന്നും ‘വൈരിണാം’ എന്നതിനു ‘വൈരീണാം’ എന്നുമാണു് അദ്ദേഹം പ്രയോഗിക്കുന്നതു്. എങ്കിലും കവിക്കു ശിവവിഷയകമായുള്ള ഭക്തിപ്രകർഷത്തിനു കിരാതം സാക്ഷ്യംവഹിക്കുന്നുണ്ടു്. അതു് ആടിക്കാണാൻ കൊള്ളാവുന്ന ഒരു കഥയാണെന്നും സമ്മതിക്കാം. അതുകൊണ്ടുതന്നെയായിരിയ്ക്കാം അതിനു് ഇന്നും അഭംഗുരമായി നിലനിന്നുപോരുന്ന പ്രചാരവും. അപ്സരസ്ത്രീകൾക്കു് അർജ്ജുനന്റെ മുന്നിൽ പാടിക്കളിക്കുവാൻ ഒരു കുമ്മിയും കവി പ്രസ്തുതകൃതിയിൽ ഘടിപ്പിച്ചിട്ടുണ്ടു്. ശ്ലോകങ്ങൾ പ്രായേണ എല്ലാംതന്നെ ഭാഷാനിബദ്ധങ്ങളാണു്. ഒരു പദത്തിലെ ഏതാനും വരികൾമാത്രം ഉദ്ധരിക്കാം.
“കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ,
ദേവസുന്ദരിമാരാം ദേവിമാർ ഞങ്ങൾ നിന്റെ
പൂമെയു് കണ്ടു പൂണ്മാനാവിർമ്മോദേന വന്നു.
ഊറ്റമായുള്ള വെയിൽ കാറ്റും മഴയും മഞ്ഞു
മേറ്റുകൊണ്ടു വൻകാട്ടിലേറ്റം സന്താപമോടേ
ചെറ്റു നാളല്ലല്ലോ നീ മുറ്റും സേവിച്ചീടുന്നു;
കറ്റച്ചിടയോനുണ്ടോ ചെറ്റു കാരുണ്യം തോന്നി?
സുരസുന്ദരിമാരുമായു് സരസം രമിച്ചുകൊൾവാൻ
നരജന്മം ചെയ്തോർക്കിതു പെരികെപ്പണിയുണ്ടല്ലോ.
പുരുഷനായാലരിയ പുരുഷാർത്ഥമല്ലോ നല്ലൂ
തരുണിമാരുമായുള്ള പരമസംയോഗം പാർത്താൽ.”
37.32നളചരിതം തിരുവാതിരപ്പാട്ടു്
നളചരിതം കൈകൊട്ടിക്കളിപ്പാട്ടും ഈ വാരിയരുടെ കൃതിയെന്നാണു് അറിയുന്നതു്.
“ശ്രീകൃഷ്ണ ഗോവിന്ദ നാരായണാനന്ത
ശ്രീകാന്ത ഗോപാല പാലയ മാം.
വാനോർനദീപുരേ വാണരുളീടുന്ന
വാസുദേവ കൃഷ്ണ വന്ദിക്കുന്നേൻ.
ചെമ്പകനാട്ടിന്നലങ്കാരമായുള്ള
തമ്പുരാൻ ദേവനാരായണേന്ദ്രൻ
അൻപോടു നമ്മെത്തുണച്ചരുളീടേണം
തൻപാദം ഞാനിതാ കുമ്പിടുന്നേൻ.
ചൊല്ക്കൊണ്ടിരട്ടക്കുളങ്ങരെ വാഴുന്ന
മുക്കണ്ണരെന്നെക്കടാക്ഷിക്കേണം.”
37.33ചേലപ്പറമ്പു നമ്പൂരി—ജീവിതചരിത്രവും മുക്തകങ്ങളും
ചേലപ്പറമ്പു നമ്പൂരിയെപ്പറ്റി കേട്ടിട്ടില്ലാത്ത സഹൃദയന്മാരില്ല. അദ്ദേഹം യാതൊരു ഗ്രന്ഥവും നിർമ്മിച്ചിട്ടില്ല. സംസ്കൃതത്തിലും ഭാഷയിലും സന്ദർഭവശാൽ രചിച്ചിട്ടുള്ള ഏതാനും മുക്തകങ്ങളിലാണു് അദ്ദേഹത്തിന്റെ യശസ്സു നിലനിന്നുപോരുന്നതു്. കോഴിക്കോടിനു സമീപമുള്ള ചാലിയത്തായിരുന്നുവത്രേ അദ്ദേഹത്തിന്റെ ഇല്ലം. പേരു് എന്തെന്നറിയുന്നില്ല. ചേലപ്പറമ്പു ബാല്യത്തിൽത്തന്നെ അമ്മായി ശ്ലോകങ്ങൾ രചിക്കുന്നതിൽ വിരുതനായിരുന്നു.
“ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവൽപാദാരവിന്ദങ്ങളെ
ച്ചിത്തേ ചേർത്തൊരരക്ഷണം മിഴിയടച്ചമ്പോടിരിക്കുംവിധൗ
അപ്പോൾത്തോന്നിയെനിക്കു മാരവിരുതും മന്ദസ്മിതപ്രൗഢിയും
പന്തൊക്കും മുലയും തണുത്ത തുടയും മറ്റേതുമെന്നോമലേ”
എന്ന ശ്ലോകം അദ്ദേഹം അക്കാലത്തുണ്ടാക്കിയെന്നും അതു കേട്ടു ഗുരുനാഥൻ കയർത്തു് “അതു് ഒന്നുകൂടിച്ചൊല്ലു” എന്നു പറഞ്ഞപ്പോൾ ആ ശ്ലോകത്തിന്റെ വേശ്യാവർണ്ണനപരമായ ഉത്തരാർദ്ധം
“അപ്പോൾത്തോന്നിയെനിക്കു ബാലശശിയും കോടീരവും ഗംഗയും
ബ്രഹ്മന്റേ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതങ്ങളും”
എന്നു ശിവവർണ്ണനപരമായി മാറ്റിച്ചൊല്ലി ആ കോപിഷ്ഠനെ അത്ഭുതപ്പെടുത്തി എന്നും പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ടു്. നമ്പൂരി തിരുവനന്തപുരത്തു പോയി 892-ൽ തീപ്പെട്ട രവിവർമ്മമഹാരാജാവിനോടു സമ്മാനം വാങ്ങിയെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഒരു സഞ്ചാരപ്രിയനായിരുന്നതിനാൽ പല രാജധാനികളിലും ചെന്നു് അവിടങ്ങളിലെ അതിഥിയായി താമസിച്ചു നിമിഷശ്ലോകങ്ങൾ ഉണ്ടാക്കി വിനോദിച്ചാണു ആയുസ്സിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയതു്.
താഴെക്കാണുന്നതു വിരഹാവസ്ഥയിൽ ചേലപ്പറമ്പു നിർമ്മിച്ച ഒരു മേഘപ്രാർത്ഥനാ പദ്യമാണു്.
“വിദ്യുന്മാലാരമണ! രമണീയാകൃതേ! നീരദ! ത്വാം
നത്വാ മൗലൗ മുകുളിതകരഃ കിഞ്ചിദഭ്യർത്ഥയേഹം
യാവല്ലീയേ കുചകലശയോരന്തരാളേ പ്രിയായാ
സ്താവൽകാലം വിരമ വിഷമാദ്വർഷധാരാവിമോക്ഷാൽ.”
ചുവടേ ചേർക്കുന്ന ഭാഷാശ്ലോകങ്ങളെല്ലാംതന്നെ സുവിദിതങ്ങളാണു്.
സ്ത്രീചാടുക്കൾ:
“ആഴിക്കെട്ടിന്നകത്തങ്ങഖിലഗുണഗണം
ചേരുമക്കുന്നലേശൻ
വാഴുംനാടുണ്ടനേകം പകലിരവവിടെ
പ്പണ്ടു പേടികികവേണ്ടാ;
കോഴിക്കോട്ടും നടപ്പാനിതുപൊഴുതെളുത
ല്ലങ്ങു മാങ്കാവിൽനിന്ന
മ്മാഴക്കണ്ണാൾ പറിക്കുന്നിതു യുവഹൃദയം
കാണ്കെടോ കാലദോഷം.
തണ്ടാർമാതാം രമയ്ക്കോ തരളമലർമിഴി
ത്തയ്യലാളാമുമയ്ക്കോ
കൊണ്ടാടും മേനകയ്ക്കോ സരസിജമുഖിയാ
മുർവശിയ്ക്കോ ശചിക്കോ
വണ്ടാർപൂവേണിമാരാലടിമലർ പണിയും
ഭാരതിക്കോ രതിക്കോ
കണ്ടാൽ സൗന്ദര്യമേറുന്നഴകിയ പനയ
ഞ്ചേരി നാരായണിക്കോ?
ചഞ്ചച്ചില്ലീലതയ്ക്കും പെരിയ മണമെഴും
പൂമുടിക്കും തൊഴുന്നേ,
നഞ്ചിക്കൊഞ്ചിക്കുഴഞ്ഞിട്ടമൃതു പൊഴിയുമ
പ്പുഞ്ചിരിക്കും തൊഴുന്നേൻ,
അഞ്ചമ്പൻ ചേർന്ന യൂനാം മനസിഘനമുല
യ്ക്കും മുലയ്ക്കും തൊഴുന്നേൻ,
നെഞ്ചിൽക്കിഞ്ചിൽക്കിടക്കും നെടിയ കുടിലത
യ്ക്കൊന്നു വേറേ തൊഴുന്നേൻ.
സുത്രാമാ ശചിയെ, ന്നതല്ല രതിയെന്നഞ്ചമ്പനും, മാധവൻ
പൊൽത്താർമാനിനിയെന്നുമിത്ഥമധികം വക്കാണമേല്ക്കും വിധൗ,
അപ്പോൾ ഞാനുമിളന്തുരുത്തിലലരിപ്പെണ്ണെന്നു തോലും
പിടിച്ചെത്തീടായ്കിലനർത്ഥമായ്വരുമഹോ! മാമാങ്കമാഹോത്സവം.
എങ്ങൂമച്ചിത്തകാമ്പാമഗതി സുവദനേ?
പണ്ടു നിൻമെയു് തിരക്കീ
ട്ടെങ്ങാനും പോയ്മറഞ്ഞോ ശിവശിവ! പലനാ
ളായി കണ്ടീല ഞാനോ;
കണ്കാണാഞ്ഞോ വലഞ്ഞൂ കചഭരതിമിരേ?
നാഭിപത്മത്തിൽ മുങ്ങി
പ്പൊങ്ങാഞ്ഞോ ഹന്ത! പീനസ്തനഗിരിതടതോ
വീണു കൈകാലൊടിഞ്ഞോ?”
ചാലിയാറു്:
“അംഭോരാശികുടുംബിനീതിലകമേ! നൽച്ചാലിയാറേ! തൊഴാ
മൻപെന്നെപ്രതി കൈവരേണമതിനായു് ഞാനൊന്നു സംപ്രാർത്ഥയേ
തേനോലുംമൊഴി തന്വി സംപ്രതി മണിപ്പോതം കടപ്പോളവും
ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീടണം.”
കളവൂർക്ഷേത്രത്തിലെ പാർവതി:
“നീ ലാളിക്കേണമേനം ഗിരിവരതനയേ,
ജാഹ്നവീഗുഢജാരം
കേളേറെക്കേളിയുള്ളാത്തിരുവുടൽ ഭവതി
ക്കല്ലയോ പാതി നല്കി?
ത്രൈലോക്യാധീശനല്ലോ തവ പതി കളവൂർ
ത്തമ്പുരാ, നിത്ര നല്ലോ
രാളുണ്ടാമോ? വധൂനാമയി സുമുഖി! സദാ
പിൻതിരിഞ്ഞല്ല വേണ്ടൂ”
അക്കാലത്തു് അവിടെ അഭിമുഖമായിട്ടായിരുന്നില്ല ശിവനെയും പാർവതിയേയും പ്രതിഷ്ഠിച്ചിരുന്നതെന്നും പിന്നീടു് ആ പ്രതിഷ്ഠ അഭിമുഖമാക്കിയെന്നും പഴമക്കാർ പറയുന്നു.
ചേലപ്പറമ്പു വൃദ്ധനായതിനുമേൽ ഒരവസരത്തിൽ കോഴിക്കോട്ടു കിഴക്കേ കോവിലകത്തു പോയി. അന്നു മനോരമത്തമ്പുരാട്ടി അവിടെ വ്യാകരണം പഠിച്ചുകൊണ്ടിരുന്നു. പിറ്റേ ദിവസം കാലത്തു പല്ലുതേയ്ക്കുമ്പോൾ കവി കണ്ണാടി നോക്കി “പലിതാനി ശശാങ്കരോചിഷാം ശകലാനീതി വീതർക്കയാമഹേ” എന്നു തന്റെ ശൃംഗാരശൈലിവിടാതെ ഒരു ശ്ലോകത്തിന്റെ പൂർവാർദ്ധമുണ്ടാക്കി രസിച്ചുകൊണ്ടിരുന്നു. അതു കേട്ടു തമ്പുരാട്ടി “അത ഏവ നിമീലതേതരാം വനിതാലോചന വാരിജം പുരഃ” എന്നു് അതിന്റെ ഉത്തരാർദ്ധം പൂരിപ്പിച്ചു, നമ്പൂതിരിക്കു് അശ്രുതപൂർവമായ ആശ്ചര്യത്തേയും ലജ്ജയേയും ഉൽപാദിപ്പിച്ചു എന്നൊരു പുരാവൃത്തമുണ്ടു്. ഈ പുരാവൃത്തം അസംഭാവ്യമല്ല. 935-ലാണു് തമ്പുരാട്ടിയുടെ ജനനം. 945-ആമാണ്ടിടക്കായിരിക്കണം പ്രസ്തുത സംഭവം നടന്നതു്. നമ്പൂരി 90 വയസ്സുവരെ ജീവിച്ചിരിക്കുകയും ആയുരന്തത്തിൽ ഭഗവൽ ഭക്തന്മാരിൽ അഗ്രഗണ്യനായി പരിണമിച്ചു വിഷ്ണുസായുജ്യം പ്രാപിക്കുകയും ചെയ്തു എന്നുള്ള കഥയ്ക്കു് ആധാരം അടിയിൽ കാണുന്ന അദ്ദേഹത്തിന്റെ ഒരു ശ്ലോകമാണു്.
“അബ്ദാർദ്ധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശൂഃ,
സപ്താഹേന നൃപഃ പരീക്ഷി, ദബലാ യാമാർദ്ധതഃ പിംഗളാ,
ഖട്വാംഗോ ഘടികാദ്വയേന, നവതിപ്രായോപി തന്ന വ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ.”
ആ വഴിയ്ക്കു ചിന്തിക്കുമ്പോൾ ചേലപ്പറമ്പു് 865-നും 955-നും ഇടയ്ക്കുള്ള കാലത്തിൽ ജീവിച്ചിരുന്നതായി അനുമാനിക്കാവുന്നതാണു്. അദ്ദേഹം മേല്പുത്തൂരിന്റെ സമകാലികനായിരുന്നു എന്നു മേല്പുത്തൂർ വിടനെന്നു് അദ്ദേഹത്തെ ആക്ഷേപിച്ചതിനുമേലാണു് വിഷ്ണുഭക്തനായതു് എന്നുമുള്ള ചിലരുടെ പ്രസ്താവന സ്വീകാര്യമല്ല. എന്നാൽ ഗുരുവായൂരമ്പലത്തിലെ നടയ്ക്കൽ മണ്ഡപത്തിൽവെച്ചായിരുന്നു അദ്ദേഹത്തിന്റെ ചരമമെന്നും ഒരു ദിവസം അവിടെ നമസ്കരിച്ചതിനുമേൽ ആ വൃദ്ധൻ എഴുനേല്ക്കുകയുണ്ടായില്ല എന്നുമുള്ള ഐതിഹ്യം സത്യമായിരിക്കാം. ആ ക്ഷേത്രത്തിലെ വാതിൽമാടത്തിന്റെ വടക്കു ഭാഗത്തുവച്ചായിരുന്നു അദ്ദേഹത്തിന്റെ പരഗതി എന്നു പക്ഷാന്തരമായി പറയുന്നവരുമുണ്ടു്.
37.34പാട്ടുണ്ണി ചരിതം
ഈ ആട്ടക്കഥ ചേലപ്പറമ്പിന്റെ കൃതിയാണെന്നു ചിലർ പറയാറുണ്ടു്. അതത്ര ശരിയാണെന്നു തോന്നുന്നില്ല.
“പണ്ടൊരു നഭാവു വന്നു കൊണ്ടുപോയാനുള്ളതെല്ലാം
ഇണ്ടലില്ലതെല്ലാവർക്കും വന്നതല്ലയോ?”
എന്നു് അതിൽ ഒരു വരി കാണുന്നു. പാട്ടുണ്ണി തെക്കേമലയാളത്തുകാരിയായ ഒരു സ്ത്രീയാണു്. അവിടെ കടന്നു കൊള്ള ചെയ്തു എല്ലാം കൊണ്ടുപോയ നഭാവു ടിപ്പുസുൽത്താനെന്നു വരാനാണു് സാഗത്യം. ടിപ്പു മലബാർ ആമക്രിച്ചതു് 963-ലുമാണു്. അഥവാ ഹൈദരാലിയെയാണു് ഈ വരിയിൽ സൂചിപ്പിച്ചിട്ടുള്ളതെന്നു സങ്കല്പിച്ചാൽപ്പോലും അദ്ദേഹത്തിന്റെ പ്രഥമാക്രമണം 941-ൽമാത്രമായിരുന്ന സ്ഥിതിക്കു “പണ്ടു്” എന്ന ശബ്ദം പ്രയോഗിക്കുന്ന കവി ചേലപ്പറമ്പനാകാൻ പ്രയാസമുണ്ടു്. “തൊണ്ണൂറ്റൊൻപതിലുള്ളോരു ലോകരിങ്ങൊഴിയാതെ വന്നു വണങ്ങണം” എന്നു് ആ കൃതിയിൽ മറ്റൊരു വരിയുണ്ടു്. “തൊണ്ണുറ്റൊൻപതു്” എന്ന ശബ്ദംകൊണ്ടു കവി കൊല്ലവർഷത്തെയാണു് നിർദ്ദേശിക്കുന്നതെങ്കിൽ 999-ൽ മാത്രമാണു് അതിന്റെ ആവിർഭാവം എന്നും വന്നുകൂടുന്നു. ‘പണ്ടൊരു നഭാവു്’ എന്നു് ആ കൊല്ലത്തിലെ ഒരു കൃതിയിൽ പ്രസ്താവിക്കുന്നതു സമുചിതവും തന്നെ. ഇതിനും പുറമെ “മങ്ഗലത്തു നമ്പൂരി” എന്നൊരാളാണു് പാട്ടുണ്ണിചരിതത്തിന്റെ നിർമ്മാതാവു് എന്നു് ഒരു മാതൃകയിൽ കാണുന്നുമുണ്ടു്. ചേലപ്പറമ്പിന്റെ മുക്തകങ്ങളിൽ കാണുന്ന സ്വാരസ്യത്തിന്റെ കണികപോലും അതിലെങ്ങും പകർന്നിട്ടുമില്ല. ഈ കാരണങ്ങളാൽ ചേലപ്പറമ്പുനമ്പൂരിയെ അതുമായി സംബന്ധിപ്പിക്കുന്നതിനു യാതൊരു ന്യായവുമില്ലെന്നാണു് എന്റെ പക്ഷം.
അത്യന്തം ആഭാസമായ ഒരു കൃതിയാണു് പാട്ടുണ്ണിചരിതം. കവിയുടെ കാമവികാരത്തിനു വശംവദയാകാത്ത പാട്ടുണ്ണി എന്ന ഒരു സാമന്തയുവതി (കോല്പാടു്) യെപ്പറ്റിയുള്ള ഭയങ്കരമായ ദോഷാരോപണമാണു് വിഷയം. അതു സംഗ്രഹിക്കുവാൻ നിവൃത്തിയില്ല.
“മുറ്റും നിന്നുടെ കൂറ്റുകാരർ പറയും വാക്യങ്ങൾ കേട്ടേറ്റവും
മുറ്റത്തുള്ളൊരു മുല്ലപോലെ കരുതിപ്പാർക്കുന്നിതോ ശോഭനേ?
കറ്റക്കാർകുഴലാൾക്കു ചെറ്റു പിഴയും പറ്റിലയെന്നാകിലും,
ചെറ്റും സംശയമില്ല, കുറ്റമുളവാക്കീടാനഹം പോരുമേ”
എന്ന പ്രതിജ്ഞയോടുകൂടിയാണു് ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ. രണ്ടു ശ്ലോകങ്ങൾകൂടി ചുവടേ ചേർക്കാം.
വന്ദനം:
“ശൃങ്ഗാരസാരനിധിയായിടുമങ്ഗജന്മാ
ചങ്ങാതിയായിമരുവുന്ന വസന്തമോടും
‘സങ്ഗീതബാല’ ചരിതം കഥ ചൊല്ലുവാനായ്
മങ്ങാതെ മന്മനസി വന്നു തുണച്ചിടേണം.”
“സങ്ഗീതബാല” എന്ന പദം പാട്ടുണ്ണിയെ സംസ്കൃതീകരിച്ചപ്പോൾ സിദ്ധിച്ചതാണു്.
“ഉണ്ടായീ കേരളത്തിൽപ്പുകൾപെരിയ ചെറു
പ്പുള്ളശേരിപ്രദേശേ
തണ്ടാർബാണന്നു വേണ്ടും തരുണജനജയ
ത്തിന്നൊരമ്പെന്നപോലെ
വണ്ടാർപൂഞ്ചായലാളാം വരതനുരുചിരാ
പാങ്ഗി പാട്ടുണ്ണിനാമ്നാ
രണ്ടാംതണ്ടാരിൽമാതെന്നൊരു നിനവുളവാം
കാണുകിൽക്കാമുകാനാം.”
പാട്ടുണ്ണിചരിതം നാലുദിവസത്തെ കഥയാണെന്നു പറയുന്നു. ഞാൻ കണ്ടിട്ടുള്ള മാതൃകയിൽ അങ്ങനെ ഒരു വിഭാഗമില്ല. എന്നാൽ രണ്ടു പുറപ്പാടുണ്ടു്. പക്ഷെ നാലു ദിവസംകൊണ്ടു് ആടിയിരുന്നിരിക്കാം. ഒരു കാലത്തു് അതിനു കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും നല്ല പ്രചാരമുണ്ടായിരുന്നുവത്രേ; അതും ഒരു കെട്ടുകഥയെന്നാണു് എനിക്കു തോന്നുന്നതു്. ഒരു കാലത്തുംതന്നെ കേരളം സദാചാരബോധത്തിൽ അത്രമാത്രം അപകൃഷ്ടമായിരുന്നില്ല.
ചേലപ്പറമ്പിന്റെ കവിതാരീതി
ഒരു വിശിഷ്ടനായ കവി എന്ന നിലയിൽ ചേലപ്പറമ്പു് അറിവുള്ളിടത്തോളമുള്ള അദ്ദേഹത്തിന്റെ ഒറ്റശ്ലോകങ്ങൾകൊണ്ടുതന്നെയും വിജയിക്കുന്നു. അതുവരെ സാമാന്യന്മാർക്കു് അനഭിഗമ്യമായിരുന്ന മണിപ്രവാളസരസ്വതിയെ അദ്ദേഹം അത്യുച്ചമായ കൈലാസ പർവ്വതത്തിൽനിന്നു ഭൂമിയിലേക്കു് ആനയിച്ചു് അവഗാഹയോഗ്യയാക്കി. ആ വിഷയത്തിൽ അദ്ദേഹം ഭാഷാസാഹിത്യത്തിന്റെ ഒരു പരമോപകർത്താവും അനന്തരകാലികന്മാരായവെണ്മണി അച്ഛനും പൂന്തോട്ടത്തിനും മാർഗ്ഗദർശിയുമാണെന്നു പറയേണ്ടതാണു്.
“ശംഭോ ശങ്കര! താണ്ഡവേ തവ ശിരോലങ്കാരസർപ്പാവലീ
തുണ്ഡോദ്യച്ഛ ്വസിതേന തീവ്രമരുതാ കത്തുന്ന നേത്രാഗ്നിനാ
വെൺതിങ്കൾക്കലമേൽ വിയർത്തുപൊഴിയും പീയൂഷമേറ്റേറ്റു നിൻ
കണ്ഠേ പൂണ്ടജമുണ്ഡമാല നിയമം ഗായന്തി ചെല്ലൂരരേ”
എന്ന ശ്ലോകം അദ്ദേഹത്തിന്റേതാണെന്നുള്ള ചിലരുടെ ധാരണ നിർമ്മൂലമാണു്. രസനിഷ്യന്ദിയായ ആ മുക്തകത്തിന്റെ നിർമ്മാതാവു് അദ്ദേഹത്തേക്കാൾ പ്രാചീനനാണെന്നു ധൈര്യമായി പറയാം.
37.35മാർത്താണ്ഡമാഹാത്മ്യം കിളിപ്പാട്ടു്—ഇതിവൃത്തം
മാർത്താണ്ഡവർമ്മമഹാരാജാവിന്റെ അവതാരം മുതൽ കോളംബ (കൊല്ലം) ദേശവിജയംവരെയുള്ള ചരിത്രത്തെ അധികരിച്ചു പുരാണച്ഛായയിൽ അജ്ഞാതനാമാവായ ഏതോ ഒരു കവി രചിച്ചിട്ടുള്ള ഒരു കിളിപ്പാട്ടാണു് മാർത്താണ്ഡമാഹാത്മ്യം. ഈ ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും കാണ്ഡങ്ങളിൽ ഏതാനും ഭാഗങ്ങളേ കണ്ടുകിട്ടിയിട്ടുള്ളു. ഒന്നാംകാണ്ഡത്തിൽ പതിനഞ്ചു് അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു; അതിനു ‘കാകപക്ഷീയം’ എന്നൊരു സംജ്ഞയും ഗ്രന്ഥകർത്താവു നല്കീട്ടുണ്ടു്. കാകപക്ഷനെ (ബാലനെ) ഉദ്ദേശിച്ചുള്ള കൃതിയാണല്ലോ കാകപക്ഷീയം. ആ കാണ്ഡത്തിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ബാല്യകാലത്തെപ്പറ്റിയുള്ള കഥകളാണു് പ്രസ്താവിച്ചിരിക്കുന്നതു്. അതുകൊണ്ടു പ്രസ്തുതസംജ്ഞ അന്വർത്ഥംതന്നെ. ദ്വിതീയ കാണ്ഡത്തിൽ പതിനേഴാമധ്യായംവരെ ലഭിച്ചിട്ടുണ്ടു്. കിട്ടീട്ടുള്ള ഭാഗങ്ങളിൽത്തന്നെ പല ഓലകളും പൊടിഞ്ഞുപോയിരിക്കുന്നു. ഒന്നാം കാണ്ഡം കേകയിലും രണ്ടാംകാണ്ഡം കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്.
കാലം
മാർത്താണ്ഡവർമ്മമാഹാത്മ്യത്തിന്റെ പ്രണേതാവു മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയോ കാർത്തികതിരുനാൾ മഹാരാജാവിന്റെയോ സമകാലികനാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. പത്താംശതകത്തിന്റെ ചരമപാദത്തിലായിരിക്കാം പ്രസ്തുതകൃതിയുടെ നിർമ്മിതി. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ചരിത്രത്തെപ്പറ്റി താൻ അങ്ങുമിങ്ങും നിന്നു കേട്ടിട്ടുള്ള ചില ഐതിഹ്യങ്ങളെ അവലംബമാക്കിയാണു് അദ്ദേഹം അതു രചിച്ചിട്ടുള്ളതു്. മാർത്താണ്ഡവർമ്മാ രാമവർമ്മാ ഇവർക്കു തമ്മിൽ നാലു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു എന്നു് അദ്ദേഹം പറയുന്നതു തികച്ചും അസംബന്ധമായിരിയ്ക്കുന്നു. 899-ലാണു് രാമവർമ്മാവിന്റെ ജനനം എന്നുള്ളതു് അനിഷേധ്യമാണു്. അങ്ങനെ വരുമ്പോൾ, ഗ്രന്ഥകാരന്റെ വയോഗണനം ശരിയാകണമെങ്കിൽ മാർത്താണ്ഡവർമ്മ മഹാരാജാവു സിംഹാസനാരോഹണം ചെയ്തപ്പോൾ അവിടത്തേയ്ക്കു പത്തുവയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു എന്നു സങ്കല്പിക്കേണ്ടിവരും. അതു ചരിത്രത്തിനു വിരുദ്ധവുമാണു്. മഹാരാജാവു മധുരയിൽനിന്നു് ഒരു യുവതിയെ പാണിഗ്രഹണം ചെയ്തു എന്നു കവി പറയുന്നതിനും ആസ്പദമൊന്നുമില്ല. എന്നാൽ അഴകപ്പമുതലിയാരുമായുള്ള സന്ധി, കുഞ്ചുതമ്പിമാർ തുടങ്ങിയ ശത്രുക്കളുടെ ഉന്മൂലനാശം, കുളച്ചലിൽവെച്ചു ഡച്ചുകാർക്കു നേരിട്ട പരാജയം ഇങ്ങനെ ചില സംഭവങ്ങളെപ്പറ്റിയെല്ലാം അദ്ദേഹത്തിനു സാമാന്യം സൂക്ഷ്മമായ ജ്ഞാനം ലഭിച്ചിരുന്നതായും കാണാം. ഏതായാലും തിരുവിതാംകൂർ ചരിത്രം പഠിക്കുന്നതിനു് ഉപയുക്തങ്ങളായ കാവ്യങ്ങളുടെ പംക്തിയിൽ മാർത്താണ്ഡമാഹാത്മ്യത്തിനും ഒരറ്റത്തു് ഒതുങ്ങി നില്ക്കുന്നതിനുള്ള അവകാശമുണ്ടെന്നു സമ്മതിക്കാവുന്നതാണു്.
കാവ്യശൈലി
മാർത്താണ്ഡമാഹാത്മ്യം രണ്ടു പ്രകാരത്തിൽ ദുർഘടമായ ഒരു കാവ്യമാണു്. ഒന്നാമതു കവിക്കു വാസനയില്ല. അതുകൊണ്ടുതന്നെ കാവ്യം പ്രായേണ അനാകർഷകമായിട്ടുണ്ടു്. അതിനുംപുറമെ അതിലെ പാത്രങ്ങളുടേയും നഗരാദികളുടേയും നാമധേയങ്ങൾ അദ്ദേഹം മനഃപൂർവ്വം ഗുഹനം ചെയ്തു് അനവധി കഹനാസംജ്ഞകൾ സൃഷ്ടിച്ചു് അങ്ങനെയും അനുവാചകന്മാരെ അസാമാന്യമായി വിഷമിപ്പിയ്ക്കുന്നു. അത്തരത്തിൽ ഒരു വ്യവസായത്തിനു് അദ്ദേഹത്തിനു യാതൊരാവശ്യവും ഉണ്ടായിരുന്നില്ലെന്നുള്ളതു സ്പഷ്ടമാകയാൽ ശ്രോതാക്കളെ വ്യാമോഹിപ്പിയ്ക്കുന്നതു് അദ്ദേഹത്തിന്റെ ദുർവ്വിഭാവ്യങ്ങളായ ക്ഷുദ്രവിനോദങ്ങളിൽ ഒന്നായിരുന്നു എന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു. മാർത്താണ്ഡവർമ്മമഹാരാജാവിനു വൈപ്രാവനേശ്വരനെന്നും, രാമവർമ്മാവിനു ലക്ഷധർമ്മിഷ്ഠപ്രഭു എന്നും, രാമയ്യൻദളവായ്ക്കു് ഉഗ്രഗൗരവനെന്നും, ഡിലെനോയിക്കു യോദ്ധാവെന്നും, അഴകപ്പമുതലിയാർക്കു സ്വച്ഛസുന്ദരപിതാവെന്നും, കുഞ്ചുതമ്പിമാരിൽ ജ്യേഷ്ഠനു വേണാടേഹനെന്നും, അനുജനു ക്രൂരഗംഭീരനെന്നും, കൊല്ലം രാജാവിനു സംഘൂർണ്ണഘോരനെന്നും, ഇരണിയലിനു ഹൈരണ്യപഞ്ചാസ്യമെന്നും, പുലിയൂർക്കുറിച്ചിക്കു ശാർദ്ദ, ലപ്രതിയെന്നും, മുൻചിറയ്ക്കു് വൈസാരിണകുലം (മീൻചിറ) എന്നുമാണു് കവി നാമകരണം ചെയ്തിരിക്കുന്നതു്. ഇവയിൽ ചില ഗ്രന്ഥികളെല്ലാം നിപുണമായ സമാലോചനയിൽ ശ്ലഥീകരിക്കാവുന്നതാണെങ്കിലും മറ്റു ചിലവയെപ്പറ്റി അങ്ങനെ പറവാൻ നിവൃത്തിയില്ല. പത്മനാഭപുരത്തിനു കമലനാഭപുരമെന്നും, നാഗർകോവിലിനു നാഗർക്ഷേത്രമെന്നും, ശുചീന്ദ്രത്തിനു പവിത്രീകൃതേന്ദ്രമെന്നും, വേളിമലയ്ക്കു കല്യാണഗിരിയെന്നും, മാവേലിക്കരയ്ക്കു മഹാബലികൂലമെന്നും, തൃശ്ശിനാപ്പള്ളിക്കു ത്രിശിലാവിഹാരമെന്നും പേരുകൾ നല്കീട്ടുള്ളതു് ഒരുവിധം സഹ്യമാണു്. ഡച്ചുകാരെ രോമകർ എന്നും, മഹമ്മദലിയെ മഹാമത്തു് എന്നും വ്യപദേശിച്ചിട്ടുള്ളതും അക്ഷന്തവ്യമല്ല. ‘കൃശാംഗിനി’, ‘പാവകമഹച്ഛസ്ത്രം’ തുടങ്ങിയ പ്രയോഗങ്ങൾ പ്രണേതാവിന്റെ വ്യുൽപത്തി ഭദ്രമല്ലെന്നു സൂചിപ്പിക്കുന്നു.
ചില മാതൃകകൾ
ഇങ്ങനെയെല്ലാമാണു് മാർത്താണ്ഡ മാഹാത്മ്യത്തിന്റെ സ്ഥിതിയെങ്കിലും അതിലും ചില മനോഹരങ്ങളായ വർണ്ണനകൾ ഇല്ലെന്നില്ല.
ആനയുടെ പോരു്:
“മിശ്രഗംഭീരനെക്കുത്തിനാനാനയും
മിശ്രഗംഭീരനൊഴിഞ്ഞടിച്ചീടിനാൻ,
തൊട്ടിതു തുമ്പിക്കൈകൊണ്ടു പിടിപ്പാനായ്
തട്ടിക്കളഞ്ഞിട്ടു മാറത്തു താഡിച്ചാൻ,
പെട്ടെന്നു വാലിൽപ്പിടിച്ചിതു മിശ്രഗൻ
വട്ടത്തിൽനിന്നു ചുഴന്നു കരീന്ദ്രനും.
ഏറിന കോപാലുഴറി കരിവരൻ
മാറിനാൻ ദൂരത്തു മിശ്രഗംഭീരനും,
………
അപ്പോഴവനിയിൽ വീണുപോയി ബലാൽ
കെല്പോടു കോപിച്ചു കുത്തിനാനാനയും,
തെറ്റെന്നുരുൾകയാൽ ഭൂമിയിലേറ്റിതു
ചെറ്റുമേയേറ്റീല മിശ്രപ്രവീരനിൽ.
വാരണവീരനും മിശ്രപ്രവീരനും
ഘോരഘോരം യുദ്ധമാശു പൊരുംവിധൗ
ഭൂമി നടുങ്ങീ, കുലുങ്ങീ ജഗത്ത്രയം,
ഭീമം പടജ്ജനമാർത്തുവിളിച്ചിതു
ആന ഝടിതി ഝടിതിയലറിയും
സേനകളങ്ങോട്ടുമിങ്ങോട്ടുമോടിയും
ആരവാരങ്ങളും ദുർന്നിമിത്തങ്ങളും
പാരമായ്ക്കണ്ടു ഭയംപൂണ്ടു യോദ്ധാവു
തേരതിലാഗ്നേയശസ്ത്രവും കൈക്കൊണ്ടു
പാരാതെ വന്നാനഹിക്രോധിനാ സമം” ഇത്യാദി.
ഒരു യുദ്ധവീരന്റെ പരാക്രമം:
“ധന്വിയാം മാർദ്ധമൂർദ്ധാവിൻശരങ്ങളാൽ
മന്നിടമാകെ നിറഞ്ഞതു കാൺകയാൽ
ദൈന്യം മുഴുത്തരിവർഗ്ഗമുഴറിയും
ചങ്ങാതി വീഴ്വതു കണ്ടു തൊഴിക്കയും
തങ്ങളിൽത്തങ്ങളിൽപ്പാരം പഴിക്കയും
വാണം പൊഴിക്കയും കാണം കഴിക്കയും
ചോരപ്പുഴകൾ പലവായൊലിക്കയും
വാരിധിവാരിയുംകൂടിച്ചുവക്കയും
പോരിൽ നടുക്കമോടോടിക്കഴിക്കയും
നാരീജനമതു കണ്ടു പഴിക്കയും
നാരദൻ കൗതുകംപൂണ്ടു ചിരിക്കയും
‘നാരായണ ജയ’യെന്നു ജപിക്കയും
പാരാതെ വീര്യസ്വർഗ്ഗത്തിൽ ഗമിക്കയും
നില്ലു നില്ലെന്നു പറഞ്ഞങ്ങടുക്കയും
നല്ല ശൂരന്മാർ തിരിഞ്ഞു മരിക്കയും
ആകാശമൊക്കെ വിമാനം മറയ്ക്കയും
ചാകാതപേർ പാഞ്ഞുപോയങ്ങൊളിക്കയും” ഇത്യാദി.
37.36ശ്രീധരൻ നമ്പൂരി—ലക്ഷ്മീദേവനാരായണീയം
ലക്ഷ്മീദേവനാരായണീയം എന്ന പേരിൽ അഞ്ചങ്കത്തിലുള്ള ഒരു നാടകം ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായ ശ്രീധരൻനമ്പൂരി രചിച്ചിട്ടുണ്ടു്. കേരളത്തിലെ പല ഇതര നാടകങ്ങളുമെന്നപോലെ ലക്ഷ്മീദേവനാരായണീയവും സൂത്രധാരകൃതാരംഭമാകയാൽ അതിൽ പ്രത്യേകം നാന്ദിയില്ല. ചെമ്പകശ്ശേരി രാജാവു് അഗ്നിപുത്രിയായ ലക്ഷ്മിയെ വിവാഹം ചെയ്യുന്നതാണു് ഇതിവൃത്തം. അദ്ദേഹം അഗ്നിഗോത്രജനായ സാമൂതിരിയുമായി ബന്ധമുള്ള ഏതെങ്കിലും രാജവംശത്തിൽനിന്നു് ഏതെങ്കിലും ഒരു കുമാരിയെ പരിഗ്രഹിച്ചിരുന്നുവോ എന്നറിഞ്ഞുകൂടാ. പ്രസ്താവനയിൽനിന്നു് ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു.
“സൂത്ര—ആദിഷ്ടോസ്മി ദേവദേവസ്യ ത്രിദശദാനവമകുട മാണിക്യപ്രഭാകന്ദളരുചിരപദസരോജസ്യ പ്രമദവാരിധിഹിണ്ഡമാനവിരിഞ്ചാണ്ഡഹേലാപരസ്യ വ്യോമനദീനിവാസലോലുപസ്യ മായാഗോപവപുഷോ ഭഗവതഃ, നിഖിലദുർവിപക്ഷ ക്ഷമാപാലസമ്യക്‍പാതിതസർവങ്കഷാഖർവവിക്രമേണ ദേവനാരായണേന പരികല്പിതായാം വിചിത്രയാത്രായാം നാനാകകുബന്തസമാഗതൈസ്സമാഹൂയ സബഹുമാനം വിദ്യാപാരഗൈരവിദ്യാനിചയാന്തദൈഃ കോവിദൈഃ......”
“ഏതൽകോവിദകുമുദരാജിദ്വിജരാജരാമനാമ ഗുരുപാദാങ്ഗപ്രതിക്ഷണേക്ഷണതീക്ഷ്ണഭാനുലുപ്തഹൃദന്ധകാരസ്യ കരുണാകൂപാരകൂലങ്കഷവിലോചനദേവനാരായണമോദജലധി വീചീകണമിളിതവപുഷഃ കസ്യചിദ്ദ്വിജസ്യ ശ്രീധരനാമ്നോ നിബന്ധനം”
“അഭാണി ച തേന,
ധീമൻ ശ്രീദേവനാരായണധരണിപതേ!
ത്വദ്ഗുണാംഭോധിവീചീ
കേളീലോലാത്മനാ മജ്ജിതജലമനസാ
പ്യേവമേതന്മയാ ഹി
കഷ്ടം ദുഷ്ടം നികൃഷ്ടം ഗതരസവിഷയം
നാടകം ടീകമാനം
യുഷ്മൽകാരുണ്യമാധ്വീരസപരിമിളിതം
മങ്ഗലം ബോഭവീതു”
ഈ പംക്തികളിൽനിന്നു ശ്രീധരൻനമ്പൂരി ഒരു രാമപണ്ഡിതന്റെ ശിഷ്യനാണെന്നും അദ്ദേഹം പ്രസ്തുതനാടകം ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴെ താമസിച്ചിരുന്നപ്പോൾ രചിച്ചതാണെന്നും വെളിപ്പെടുന്നു. “മങ്ഗലം ബോഭവീതു” എന്നതു രാമപാണിവാദൻ എന്ന നാമാന്തരത്താൽ വിദിതനായ സാക്ഷാൽ കലക്കത്തു കുഞ്ചൻ നമ്പിയാരുടെ അനേകം കൃതികളിൽ ഒരു മുദ്രാവാക്യംപോലെ കാണുന്നുണ്ടു്. അതുകൊണ്ടു ശ്രീധരൻനമ്പൂരിയുടെ ഗുരുനാഥൻ കുഞ്ചൻനമ്പിയാർതന്നെയാണെന്നു് അനുമാനിക്കാം. തദനുരോധേന ശ്രീധരൻനമ്പൂരിയും 929-ൽ രാജ്യഭ്രഷ്ടനായ ചെമ്പകശ്ശേരി രാജാവും സമകാലികന്മാരാണെന്നും സിദ്ധിക്കുന്നു.
താഴെക്കാണുന്ന ശ്ലോകം ഗ്രന്ഥാവസാനത്തിലുള്ളതാണു്.
“തദ്ദേവനാരായണരാജമൗലേ!
വീരം ഭവന്തം സശരീരമേവ
നയാമി ലോകം കൃതപുണ്യപൂര
ലഭ്യം തമിഭ്യം ശുഭലാളിതാനാം.”
37.37കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു്—ചരിത്രസംക്ഷേപം
കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു് 893-ൽ കോലത്തുനാട്ടുനിന്നു ദത്തെടുത്ത കാർത്തികതിരുനാൾ പാർവതിറാണിയുടേയും, കിളിമാനൂർ കേരളവർമ്മ കോയിത്തമ്പുരാന്റേയും പുത്രനായി 899-ആമാണ്ടു കർക്കടകമാസം 5-ആംനു ജനിച്ചു. 903 വൃശ്ചികത്തിൽ പിതാവു രാജദ്രോഹികളാൽ ഹതനാവുകയും, അന്നു നാലു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവിടുന്നു് ആയുർബലംകൊണ്ടു രക്ഷപ്പെടുകയും ചെയ്തതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 905 കന്നി 20-ആംനു മാതുലനായ മാർത്താണ്ഡവർമ്മമഹാരാജാവു സിംഹാസനാരൂഢനായ അവസരത്തിൽ ഇളയരാജാവായി. ബാല്യത്തിൽത്തന്നെ അക്ഷരവിദ്യയിലും ആയുധവിദ്യയിലും ഒന്നുപോലെ അസാധാരണമായ നൈപുണ്യം സമ്പാദിച്ചു. ഡച്ചുകാരോടും കായംകുളം രാജാവിനോടും, ചെമ്പകശ്ശേരി രാജാവിനോടും നേരിടേണ്ടിവന്ന തിരുവിതാംകൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ നേതൃത്വം സമർത്ഥമായി നിർവ്വഹിച്ചു. മാതുലന്റെ മരണാനന്തരം 933 കർക്കടകം 9-ആംനു മഹാരാജപദത്തെ അധിരോഹണം ചെയ്തു. നാല്പതു കൊല്ലത്തോളം കാലം തിരുവിതാംകൂറിന്റെ യോഗക്ഷേമത്തിൽ അനവരതം ബദ്ധശ്രദ്ധനായി അവിസ്മരണീയങ്ങളായ പല അപദാനങ്ങൾകൊണ്ടു ഭാരതഭൂമിയെങ്ങും വിഖ്യാതി നേടി. സാമൂതിരിയെ കൊച്ചിയിൽനിന്നു ബഹിഷ്കരിച്ചു കൊച്ചി മഹാരാജാവിനെ സകലശത്രുബാധകളിൽനിന്നും വിമുക്തനാക്കി. കുന്നത്തുനാടു്, ആലങ്ങാടു്, പറവൂർ, ചേർത്തല എന്നീ നാലു മണ്ടപത്തുംവാതിലുകൾ തിരുവിതാംകൂറോടു കൂട്ടിച്ചേർത്തു. ആർക്കാട്ടു നവാബ് മുഹമ്മദലിയുമായി സഖ്യത്തിൽ ഏർപ്പെട്ടു് തിരുവിതാംകൂറിനു സഹ്യപർവതത്തിനു കിഴക്കുണ്ടായിരുന്ന കളക്കാടു മുതലായ ചില ദേശങ്ങൾ ഒഴിഞ്ഞു കൊടുത്തുവെങ്കിലും ചെങ്കോട്ടയും കന്യാകുമാരിയും ആ പ്രബലനായ നിത്യശത്രുവിന്റെ ശല്യത്തിൽനിന്നു വീണ്ടെടുത്തു നാട്ടിൽ ശാശ്വതമായ സമാധാനം സ്ഥാപിച്ചു. വടക്കേ അതിർത്തിയിൽ നെടുങ്കോട്ട എന്ന ദീർഘോന്നതമായ പ്രകാരം നിർമ്മിക്കുകയും, കൊടുങ്ങല്ലൂർ, അഴിക്കോട്ട എന്നീ ദുർഗ്ഗങ്ങൾ ഡച്ചുകാരോടു വിലയ്ക്കു വാങ്ങിക്കുകയും ചെയ്തു. മൈസൂർ മുഹമ്മദീയരാജാക്കന്മാരുടെ ആക്രമണത്തിൽനിന്നു രാജ്യത്തെ രക്ഷിക്കുവാൻ ഭഗീരഥപ്രയത്നം ചെയ്തു. എങ്കിലും 964 ധനു 18-ആംനു ടിപ്പുസുൽത്താൻ തിരുവിതാംകൂറിനെ സ്വായത്തമാക്കുവാൻ സർവാഭിസാരസമ്പന്നനായി പാഞ്ഞെത്തി; പക്ഷേ ആ വിജിഗീഷുവിനു തിരുവിതാംകൂറിൽനിന്നു ലഭിച്ചതു പരാജയവും പംഗുത്വവും മാത്രമായിരുന്നു. ഈ സംഭവത്തെപ്പറ്റിയും 971-ൽ ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനിയുമായിച്ചെയ്ത ശാശ്വതസഖ്യത്തെപ്പറ്റിയും ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. ഹിരണ്യഗർഭം, തുലാപുരുഷദാനം തുടങ്ങിയ ഷോഡശ മഹാദാനങ്ങൾ 935 മുതൽ 940 വരെയുള്ള കൊല്ലങ്ങളിൽ നടത്തിയതിനുപുറമേ മറ്റൊരു തുലാഭാരംകൂടി അനന്തരകാലത്തിൽ നിർവഹിച്ചു. 941-ൽ പുതുതായി കീഴടക്കിയ ദേശങ്ങൾ ശ്രീപത്മനാഭസ്വാമിക്കു തൃപ്പടിദാനം ചെയ്തു. 945-ൽ രാമനാഥത്തിലെ സേതുപതിരാജാവിനോടു കാക്കൂർ എന്ന പ്രദേശം വിലയ്ക്കു വാങ്ങി അതിൽനിന്നു കിട്ടുന്ന ആദായം രാമേശ്വരക്ഷേത്രത്തിൽ ചില ധർമ്മങ്ങൾക്കായി വിട്ടുകൊടുത്തു. 957 ഇടവം 30-ആംനു മാതാവു മരിച്ചു; 958-ൽ മാതൃമുക്തിയ്ക്കായി രാമേശ്വരത്തുപോയി സ്നാനംചെയ്തു് യഥാവിധി സകലപിതൃകർമ്മങ്ങളും അനുഷ്ഠിച്ചു. 963-ൽ ആലുവായിൽ കർമ്മികളായ നമ്പൂരിമാരെക്കൊണ്ടു സമഗ്രവും സാംഗോപാംഗവുമായ നിലയിൽ ഒരു യാഗം നടത്തിച്ചു. കന്യാകുമാരിമുതൽ പറവൂർവരെയുള്ള ദേശങ്ങളിലെല്ലാം സുഭിക്ഷവും സുഖവും വളർത്തി. അവിടത്തെ പ്രജാരഞ്ജനപാടവത്തേയും, ഹൃദയ വിശാലതയേയും, നീതിനിർവ്വഹണനിഷ്ഠയേയും സമകാലികന്മാരായ പല പാശ്ചാത്യന്മാരും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. ദീനാനുകമ്പയ്ക്കും പരോപകാരപരതയ്ക്കും ആശ്രിതരക്ഷണത്തിനും പ്രസിദ്ധിനേടിയ ആ മഹാരാജാവു് ഇന്നും കേരളത്തിൽ ധർമ്മരാജാവു് എന്ന ബിരുദനാമത്താൽ അറിയപ്പെടുന്നു; അവിടത്തെ പാവനമായ സ്മരണ ഏതു കേരളീയനേയും പുളകിതഗാത്രനാക്കുന്നു. കാർത്തികതിരുനാൾ 973-ആമാണ്ടു കുംഭം 6-ആംനു എഴുപത്തിമൂന്നാമത്തെ വയസ്സിൽ ശിവരാത്രിദിവസം ബ്രഹ്മസായുജ്യം പ്രാപിച്ചു.
വൈദുഷ്യവും വിദ്വൽപ്രോത്സാഹനവും
കാർത്തികതിരുനാൾ മഹാരാജാവു ബാല്യത്തിൽത്തന്നെ സംസ്കൃതം, പെർഷ്യൻ, ഹിന്ദുസ്ഥാനി, മലയാളം എന്നീ നാലു ഭാഷകളിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. തമിഴും അവിടത്തേക്കു സ്വാധീനമായിരുന്നു എന്നുള്ളതു പല തമിഴ്ക്കവികൾ അദ്ദേഹത്തിനു ഗാനങ്ങൾ രചിച്ചു സമർപ്പിച്ചിരുന്നതിൽനിന്നു വെളിപ്പെടുന്നു. മഹാരാജാവായതിനുമേൽ പീട്രോഡിവേഗസ്സു് എന്ന ഒരു പോർത്തുഗീസു് പണ്ഡിതനിൽനിന്നു പോർത്തുഗീസും ഇംഗ്ലീഷും പഠിച്ചു. അവയ്ക്കുപുറമേ അവിടുത്തെക്കു ഡച്ചുഭാഷയും പരിചിതമായിരുന്നു. സംസ്കൃതത്തിൽ അവിടുത്തെ ഗുരുനാഥൻ ആരായിരുന്നു എന്നു നിർണ്ണയമില്ല. രാജസൂയം ആട്ടക്കഥയുടെ ആരംഭത്തിൽ മഹാരാജാവു് ഒരു രഘുനാഥസൂരിയെ
“ജ്ഞാനേ ഹി യേന സദൃശോ ന ഹി ശാസ്ത്രജന്യേ
മാന്യാ സുധാശനഗുരോരിവ യസ്യ കീർത്തിഃ
ഗോത്രാസുധാശനമണിം ഗുരുമസ്മദീയം
വന്ദേ സദാ ഗുണനിധിം രഘുനാഥസൂരിം.”
എന്ന പദ്യത്തിൽ വന്ദിക്കുന്നു. തിരുവട്ടാറ്റുഗ്രാമത്തിൽ അക്കാലത്തു സർവ്വതന്ത്രസ്വതന്ത്രനായി രഘുനാഥശാസ്ത്രി എന്നൊരു പണ്ഡിതൻ ജീവിച്ചിരുന്നു. അദ്ദേഹത്തെയാണോ പ്രകൃതപദ്യത്തിൽ മഹാരാജാവു സ്മരിക്കുന്നതു് എന്നറിവാൻ തരമില്ല. രഘുനാഥസൂരി പക്ഷേ അവിടത്തെ യോഗവിദ്യോപദേഷ്ടാവായിരുന്നു എന്നു വരാവുന്നതാണു്. ബാലരാമഭരതത്തിന്റെ ഉപോൽഘാതത്തിൽ മഹാരാജാവു തന്നെ “യോഗമാർഗ്ഗപ്രവീണ” നെന്നും “ആത്മവിദ്യാപ്രവീണ” നെന്നും വ്യപദേശിക്കുന്നുണ്ടു്.
ബാലമാർത്താണ്ഡവിജയത്തിൽനിന്നു മാർത്താണ്ഡവർമ്മ മഹാരാജാവിനു തന്റെ ഭാഗിനേയന്റെ വൈദുഷ്യത്തിലും കവിത്വത്തിലും ഇതരകലാനൈപുണ്യത്തിലും എത്രമാത്രം അഭിമാനമുണ്ടായിരുന്നു എന്നു് അനുവാചകന്മാർക്കു ഗ്രഹിക്കാവുന്നതാണു്.
“ആചാരൈകനിധിസ്സമസ്തജഗതാമാനന്ദവാരാന്നിധി
ർദ്ദാതൃണാമപി ചാഗ്രണീർമ്മമ കുലാംഭോധേരയം ചന്ദ്രമാഃ
ഏനം സന്തതമാവിശന്തി വിദുഷാം സമ്പർക്കജാസ്സദ്ഗുണാ
മദ്വത്സം ഗിരിസംഭവാ ഇവ മഹാപാഥോധിമംഭോവഹാഃ”
എന്നാണു് അവിടുന്നു തന്റെ അനന്തരവന്റെ പ്രധാന ഗുണങ്ങളെ പരാമർശിക്കുന്നതു്. എങ്കിലും “ആത്മന്യപ്രത്യയം ചേതഃ” എന്ന ന്യായമനുസരിച്ചു് അവിടുന്നു് അന്നു് അവിടെ സന്നിഹിതരായിരുന്ന വിദ്വാന്മാരോടു “മദ്വത്സോയമഭ്യസ്താസു കലാസു കിഞ്ചിദപി ജാനാതി” എന്നു ചോദിക്കുകയും ആ ചോദ്യത്തിനു് അവരുടെ
“കലാവാൻ രാമചന്ദ്രോയമകളങ്കാദ്ഭുതോദയഃ
ഗുണജ്യോത്സ്നാവിതാനേന ഹ്ലാദയത്യഖിലം ജഗൽ.
തത്തൽകലാസു മർമ്മാണി ധീമതാ രാമവർമ്മണാ
അനാക്രാന്താനി ലക്ഷ്യന്തേ നാസ്മാഭിര്യത്നമാസ്ഥിതൈഃ”
എന്നു ഏകകണ്ഠമായ മറുപടി കേട്ടതിനുമേൽമാത്രം സന്തുഷ്ടനാകുകയും ചെയ്തതായി ആ ഗ്രന്ഥത്തിൽ പ്രസ്താവിച്ചുകാണുന്നു. രാമവർമ്മമഹാരാജാവിനു സംഗീതം, ഭരതശാസ്ത്രം മുതലായ കലകളിൽ അന്യാദൃശമായ അഭിരുചിയും അവഗാഹവുമുണ്ടായിരുന്നു എന്നുള്ളതിനു് അവിടുത്തെ കൃതികൾ അനിഷേധ്യമായ സാക്ഷ്യം വഹിക്കുന്നു. ചെമ്പകശ്ശേരിരാജ്യം പിടിച്ചടക്കിയപ്പോൾ അവിടുന്നു രാമയ്യൻദളവയോടു് അവിടെയുള്ള പടക്കോപ്പുകളെല്ലാം അദ്ദേഹം സംഭരിക്കണമെന്നും താളിയോലഗ്രന്ഥങ്ങൾ താൻ സംഭരിച്ചുകൊള്ളാമെന്നുമാണു് ആജ്ഞാപിച്ചതു്. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തുതന്നെ പണ്ഡിതന്മാരും കലാനിപുണന്മാരും തങ്ങളുടെ വിദ്യകൾ പ്രകടിപ്പിച്ചു സമ്മാനം വാങ്ങിവന്നതു് അവിടത്തെ തൃക്കയ്യിൽ നിന്നായിരുന്നു. മഹാരാജാവായതിൽപിന്നെ ആ വിഷയത്തിൽ അവിടുന്നു പ്രദർശിപ്പിച്ച ഔത്സുക്യത്തെപ്പറ്റി പറയേണ്ടതില്ലല്ലോ. ഭോജരാജാവു്, ഹർഷവർദ്ധനൻ, കൃഷ്ണദേവരായർ എന്നീ സുപ്രസിദ്ധന്മാരായ ഭാരതീയമഹാരാജാക്കന്മാരുമായി വേണം കാർത്തികതിരുനാൾതിരുമേനിയെ ഉപമിക്കുവാൻ. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ വാഴ്ചക്കാലത്തുതന്നെ തിരുവനന്തപുരത്തു വലിയകൊട്ടാരത്തിലെ ഗ്രന്ഥപ്പുര വിപുലമായിക്കഴിഞ്ഞു. എന്നാൽ അതിനു “ദേവനാരായണ” മുദ്രകൊത്തീട്ടുള്ള ചെമ്പകശ്ശേരിയിലെ ഏടുകളും മറ്റും കൊണ്ടുവന്നു വൈപുല്യവും മൂല്യവും വർദ്ധിപ്പിച്ചതു രാമവർമ്മമഹാരാജാവാണു്. പൌലീനോസു് ഫ്രാ ബർത്തോലോമിയോ എന്ന വരാപ്പുഴയിലെ പണ്ഡിതനായ കർമ്മലീത്താപാതിരിതാൻ അമരകോശം പഠിച്ചിട്ടുണ്ടെന്നു് അറിയിച്ചപ്പോൾ അവിടുന്നു വളരെ സന്തോഷിക്കുകയും ഇംഗ്ലീഷുവ്യാകരണത്തിൽ അവിടത്തേക്കുണ്ടായിരുന്ന ചില സംശയങ്ങൾ പരിഹരിച്ചപ്പോൾ അദ്ദേഹത്തെ ഗുരുവെന്നുപോലും പ്രശംസിക്കുകയും ചെയ്തു. മഹാരാജാവു തന്റെ നാട്ടിലെ മേലുദ്യോഗസ്ഥന്മാരെല്ലാം ഡച്ചുഭാഷ നിർബ്ബന്ധമായി പഠിക്കണമെന്നു കല്പിച്ചതിനും രേഖയുണ്ടു്. ബാലരാമഭരതത്തിൽ അക്കാലത്തെ തിരുവനന്തപുരത്തേയും മറ്റും പറ്റിയുള്ള അധോലിഖിതമായ പ്രശസ്തി അനർഹമായതാണെന്നു പറയാവുന്നതല്ല.
“ഗഹനപദപദാർത്ഥജ്ഞാനവിജ്ഞാനദക്ഷൈ
രമരഗുരുസമാനൈരർത്ഥശാസ്ത്രപ്രവീണൈഃ
സരസഗുണകവീന്ദ്രൈർവാക്‍പ്രസംഗേ വിദഗ്ദ്ധൈഃ
പ്രതിദിനമതിരമ്യാ ശോഭതേ രാജധാനീ.
ശ്രുതിസുഖരസഗീതൈർവേണുവാദ്യൈർമ്മനോജ്ഞൈ
ശ്ചിരപരിചയഹസ്താഭ്യസ്തവീണാനിനാദൈഃ
കലരവകലകണ്ഠശ്ലാഘ്യഗന്ധർവ്വഗീതൈഃ
പ്രതിദിശമതിരമ്യാ ശോഭതേ രാജധാനീ.
നിജകുലധനധർമ്മശ്ലാഘ്യനൃത്തപ്രവീണൈഃ
പ്രതിദിനകൃതശിക്ഷാഭ്യാസതഃ പ്രാപ്തഭാവൈഃ
മദനരതിസമാനൈരദ്ഭുതാകാരപാത്രൈ
സ്തകതകതകശബ്ദൈസ്താളമാർഗ്ഗാനുകാരൈഃ
നടനഗതിവിശേഷോല്ലാസചഞ്ചൽകടാക്ഷൈർ
ല്ലയഗതിമനുസൃത്യോദ്ഘട്ടിതാംഘ്രിപ്രചാരൈഃ
സരസകരവിലാസൈർഹാവഭാവപ്രകർഷൈ
ർജ്ജയതി നൃപസമാജോ രംഗലക്ഷ്മീനിവാസഃ.”
ആശ്രിതന്മാരായ കവികളും പണ്ഡിതന്മാരും – ദേവരാജകവിക്കു പുറമേ (1) കുഞ്ചൻ നമ്പിയാർ (2) പുതിയിക്കൽ തമ്പാൻ (3) മണ്ടവപ്പള്ളി ഇട്ടിരാരിശ്ശമേനോൻ (4) സദാശിവ ദീക്ഷിതർ (5) കല്യാണസുബ്രഹ്മണ്യകവി (6) സുബ്രഹ്മണ്യകവി (7) പന്തളം സുബ്രഹ്മണ്യശാസ്ത്രി (8) കോഴിക്കോട്ടു മനോരമത്തമ്പുരാട്ടി (9) രാമേശ്വരയാത്ര തുള്ളലെഴുതിയ ഒരു മാരാർ (10) ചാതകസന്ദേശകർത്താവായ ഒരു നമ്പൂരി (11) ഇടവെട്ടിക്കാട്ടു നമ്പൂരി (12) നീലകണ്ഠദീക്ഷിതർ എന്നിങ്ങനെ പല പണ്ഡിതന്മാരും കവികളും രാമവർമ്മമഹാരാജാവിന്റെ ആശ്രിതകോടിയിൽപ്പെട്ടിരുന്നു. ആ വിദ്വദ്രത്നങ്ങൾക്കു നടുനായകമായി ശോഭിച്ചതു് അവിടത്തെ ഭാഗിനേയനും മഹാകവിയുമായ അശ്വതിതിരുനാൾ ഇളയതമ്പുരാനായിരുന്നു. അവരെപ്പറ്റിയെല്ലാം ഉപരി പ്രസ്താവിക്കും.
ചെങ്ങരപ്പള്ളി വേദാന്തിപ്പോറ്റി എന്നൊരു സിദ്ധനും അവിടുത്തെ സുഹൃത്തായിരുന്നു എന്നു കേൾവിയുണ്ടു്. മറ്റൊരു സുഹൃത്തായ കൊളശ്ശേരി നമ്പൂരി അവിടത്തേക്കു അടിയറവെച്ചതാണു് താഴെക്കാണുന്ന പദ്യം.
“ധാരാശൈത്യം ജഗത്യാം ജയതി തവ കൃപാ
ണാകൃതേഃ കാളികായാ
യദ്വൃത്ത്യാ വൈരിവീരാഃ കതിചന ഖചരീ
കോഷ്ണവക്ഷോജലഗ്നാഃ
കേചിത്തേജസ്വിനം ത്വാം ശരണമുപഗതാഃ
കേപ്യഹോ രാമവർമ്മ
ന്നന്തർവിന്ധ്യാദ്രികൂടം ധൃതബൃഹദയശഃ
കംബളാസ്സംവിശന്തേ.”
മരണവികൃതിജ്ഞാനമുള്ളതുകൊണ്ടു ‘മരണവികൃതി തൈക്കാടു്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൈക്കാട്ടു നമ്പൂരി, പകിടകളിയിൽ വിദഗ്ദ്ധനായ പുരണ്ടയ്ക്കാട്ടു മേക്കാട്ടു നമ്പൂരി, ജ്യോത്സ്യന്മാരായ ഇരട്ടക്കോവിലന്മാർ, കഥകളിവിദഗ്ദ്ധനായ വെട്ടത്തു കോമി എന്നിങ്ങനെ വേറെയും പല വിശിഷ്ടന്മാർ തൃക്കയ്യിൽനിന്നു വിലപിടിച്ച സമ്മാനങ്ങൾ വാങ്ങിയവരാണു്. പരദേശത്തുനിന്നു വന്ന ദാസിയാട്ടം കണ്ടു പ്രീതനായ മഹാരാജാവു് അതു കറുത്തേടത്തു ചോമാതിരി എന്ന തന്റെ ഒരു സദസ്യനെക്കൊണ്ടു മോഹിനിയാട്ടം എന്ന പേരിൽ കേരളത്തിൽ ഇദംപ്രഥമമായി പ്രചരിപ്പിച്ചു എന്നുള്ള വസ്തുതയും പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്.
37.38കൃതികൾ
രാമവർമ്മ മഹാരാജാവിന്റെ കൃതികളായി സംസ്കൃതത്തിൽ (1) ബാലരാമഭരതമെന്ന ഭരതശാസ്ത്രപ്രബന്ധവും, മലയാളത്തിൽ (2) രാജസൂയം (3) സുഭദ്രാഹരണം (4) ബകവധം (5) ഗന്ധർവവിജയം (6) പാഞ്ചാലീസ്വയംവരം (7) കല്യാണസൗഗന്ധികം (8) നരകാസുരവധത്തിലെ പ്രഥമഭാഗം എന്നീ ആറിൽച്ചില്വാനം ആട്ടക്കഥകളും മാത്രമേ ലഭിച്ചിട്ടുള്ളു. ഇവകൂടാതെ ഏതാനും ഒറ്റശ്ലോകങ്ങളും കണ്ടുകിട്ടിയിട്ടുണ്ടു്. ഒറ്റശ്ലോകങ്ങളെക്കുറിച്ചു മറ്റൊരധ്യായത്തിൽ ഉപന്യസിക്കാം.
37.39ബാലരാമഭരതം
941-ലെ തൃപ്പടിദാനത്തെ ഉപോൽഘാതത്തിൽ സ്മരിച്ചിരിക്കുന്നതുകൊണ്ടു് അക്കാലത്തിനു പിന്നീടാണു് ബാലരാമഭരതത്തിന്റെ നിർമ്മിതി എന്നു നിർണ്ണയിക്കാം. ബാലരാമഭരതം എന്നാൽ ബാലരാമനാൽ കൃതമായ ഭരതശാസ്ത്രഗ്രന്ഥം എന്നർത്ഥം. “വിദ്വദ്ഗണസ്യ മുഖപങ്കജ മിത്രരത്നം” എന്നും “വിദ്വൽപ്രിയഃ” എന്നും
“സകലനഗരഭാഷാഭാഷണേ ലേഖനേ ച
പ്രഗുണിതമതിരാത്മജ്ഞാനശാന്തസ്വഭാവഃ
വിദിതസകലശാസ്ത്രോ യോഗമാർഗ്ഗപ്രവീണഃ
ഫണിതികുശലബുദ്ധിർഭാരതീപൂർണ്ണദേഹഃ”
എന്നുമുള്ള പ്രസ്താവനകൾക്കുപുറമേ “സംഗീതതാളഭരതാംബുധി പൂർണ്ണചന്ദ്രഃ” എന്നും മഹാരാജാവു തന്നെപ്പറ്റി വർണ്ണിക്കുന്നു.
“നൃപകലതിലകഃശ്രീതാളമാലാവിഭൂഷാ
പരികലിതനിജശ്രീകാന്തിസമ്പൂർണ്ണഗാത്രഃ
രസികജനസഹസ്രൈശ്ശോഭിതായാം സഭായാം
ഭരതമിഹ വിധാതും പ്രാർത്ഥിതോ വഞ്ചിരാജഃ.”
ഒരു ദിവസം വിദ്വത്സദസ്സിൽ സന്നിഹിതനായിരുന്നപ്പോൾ അവിടുന്നു ഭരതശാസ്ത്രസംബന്ധമായ ഒരു പ്രബന്ധം നിർമ്മിക്കണമെന്നു് അവിടെ കൂടിയിരുന്ന രസികന്മാരായ സദസ്യന്മാർ അഭ്യർത്ഥിച്ചു.
“ലാസ്യതന്ത്രമവലോക്യ വിശാലം
ശാസ്ത്രമാരചിതമാത്മസുഖായ
ബാലരാമഭരതം ബുധവര്യാഃ
പശ്യതാദ്ഭുതരസാധികചിത്രം”
എന്ന പദ്യത്തിൽനിന്നു് അവിടുന്നു വിശാലമായ ലാസ്യതന്ത്രം മുഴുവൻ പരിശോധിച്ചതിനുമേൽ രചിച്ചതാണു് പ്രസ്തുതകൃതി എന്നു വിശദമാകുന്നു. ആദിഭരതം, സംഗീതരത്നാകരം, ശബ്ദരത്നാവലി, താണ്ഡവം, സംഗീതസുധാകരം മുതലായ പൂർവ്വഗ്രന്ഥങ്ങളേയും കോഹലൻ തുടങ്ങിയ പ്രാചീനാചാര്യന്മാരേയും മഹാരാജാവു സ്മരിച്ചിട്ടുണ്ടെങ്കിലും അവരുടെ ചില അഭിപ്രായങ്ങൾ ഖണ്ഡിച്ചു സ്വമതം സ്ഥാപിക്കുവാൻ ശ്രമിച്ചിട്ടുണ്ടു്; അതിനു് അവിടത്തേക്കു കേരളനാട്യസമ്പ്രദായത്തിലുണ്ടായിരുന്ന സർവതോമുഖമായ ജ്ഞാനം സഹായമായും തീർന്നിട്ടുണ്ടു്. തന്റെ ഗ്രന്ഥത്തിന്റെ വൈശിഷ്ട്യത്തെപ്പറ്റി കവി താഴെക്കാണുന്ന വിധത്തിൽ ഉപന്യസിക്കുന്നു.
“ജഗദു് ഭരതനാട്യം ഹി നാടയൻ പരമേശ്വരഃ
തദ്ഭാവലീലാമാദായ ഭരതം കൃതവാൻ പുരാ.
അനാദിഭരതാചാര്യഃ സ ഏവ ഗുരുരുത്തമഃ
തൽപരമ്പരയാ ലോകേ മുനയോപി കുതൂഹലാൽ
പ്രത്യേകമേവ ഭരതം ചക്രിരേ സ്വാത്മലാഭതഃ
മുനീനാം മതമാലോച്യ പുരാ രാജർഷയോ നൃപാഃ
ഭരതം കൃതവന്തോ ഹി സ്വാത്മാനന്ദവിവൃദ്ധയേ;
രാജർഷിപ്രവരൈഃ പ്രോക്തം പ്രഥിതം ഭരതം ഭുവി.
തത്സാരസംഗ്രഹം കൃത്വാ ബാലരാമമഹീപതിഃ
ലോകാനാമുപകാരായ കൃതവാൻ ഭരതം മുദാ.
തദീയാ ഭാരതീ വിദ്യാ ഭാരതീഹൃദയം ഗതാ
സർവലോകപ്രസിദ്ധാ ച വിദ്വജ്ജനസുസമ്മതാ.
നർത്തകാനാം വിശേഷേണ രസാനന്ദവിവർദ്ധിനീ
സങ്ഗീതതാളരസികഭാവജ്ഞപ്രിയകാരിണീ
ആത്മാനന്ദകരോല്ലാസഹാവഭാവസമന്വിതാ
അഷ്ടാദശാങ്ഗസഹിതാ പ്രത്യങ്ഗരസവർദ്ധിനീ
ആങ്ഗികൈസ്സാത്വികൈശ്ചൈവ വാചികൈശ്ച വിശേഷതഃ
ആഹാര്യൈശ്ച രസൈർഭാവൈരങ്ഗോപാങ്ഗ സമുജ്ജ്വലാ
കരണസ്ഥാനഗമനപദകർമ്മപ്രസാധിനീ
ശിരോനേത്രകരാംഘ്രിസ്ഥരസഭാവക്രിയോജ്ജ്വലാ
ഏതാദൃശഗുണൈര്യുക്താ ശോഭതേ ജനരഞ്ജിനീ
ബാലരാമമഹീപാലഭാരതീ ജയതാന്മുദാ.”
ആദ്യന്തം കാരികകൾകൊണ്ടാണു് ഗ്രന്ഥം നിബന്ധിച്ചിരിക്കുന്നതെങ്കിലും ആവശ്യമുള്ള പ്രകരണങ്ങൾക്കു ഗദ്യത്തിൽ വിശദമായ വൃത്തിയും എഴുതിച്ചേർത്തിട്ടുണ്ടു്, പ്രസ്തുതകൃതിയുടെ കുറെ ഭാഗം കണ്ടുകിട്ടീട്ടില്ല. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ കൂടി തിരുമനസ്സിലെ കവിതാരീതി കാണിക്കുവാൻ ഉദ്ധരിക്കാം.
“ഝലംഝലിതകങ്കണം, തകതാംഘ്രിസന്താഡിതം,
ക്വണൽക്വണിതനൂപുരം, ഹരഹരേതി ശബ്ദോജ്ജ്വലം,
ധിമിന്ധിമിതദുന്ദുഭിധ്വനിഘനാകുലം മദ്ദളൈർ
ഘണംഘണഘണധ്വനം ജയതി താണ്ഡവം ശാംഭവം.”
“ബാണോ രാവണകാർത്തവീര്യനൃപതീ കൃഷ്ണോ ബലശ്ചാർജ്ജുനോ
ഭൂപാലാസ്സുരനായകശ്ച വനിതാഃ കൃഷ്ണാപ്യുഷാ കന്യകാ
രാജാ ചിത്രരഥശ്ച കിന്നരപതിർവ്വിദ്യാധരാധീശ്വരാ
യേ ചാന്യേ ഭരതപ്രധാനപുരുഷാസ്തേഭ്യോ മഹദ്ഭ്യോ നമഃ.”
രണ്ടാമത്തെ ശ്ലോകത്തിൽ ഭരതശാസ്ത്രപ്രവീണന്മാരായ പല പൂർവ്വന്മാരേയും മഹാരാജാവു നാമനിർദ്ദേശം ചെയ്തു നമസ്കരിക്കുന്നു.
37.40ആട്ടക്കഥകൾ
ഭരതശാസ്ത്രത്തിൽ അത്രമാത്രം നിഷ്ണാതനായ കാർത്തികതിരുനാൾ മഹാരാജാവു കഥകളിപ്രസ്ഥാനത്തെ അത്യുദാരമായി പ്രോത്സാഹിപ്പിക്കുകയും താൻതന്നെ ആട്ടക്കഥകൾ നിർമ്മിച്ചു് അവയുടെ സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ. കൊട്ടാരം കഥകളിയോഗം എന്ന പേരിൽ വിദഗ്ദ്ധന്മാരായ നടന്മാരെ കൂട്ടിച്ചേർത്തു് ഒരു പുതിയ കഥകളിയോഗം അവിടുന്നു സ്വരൂപിക്കയും ആട്ടക്കോപ്പുകളും മറ്റും പരിഷ്കൃതരീതിയിൽ ഉണ്ടാക്കിച്ചു് അവരെക്കൊണ്ടു് ഉത്സവദിവസങ്ങളിലും നവരാത്രി ദിനങ്ങളിലും നല്ല കഥകൾ ആടിക്കുകയും ചെയ്തു. വേഷവിധാനത്തിലും അഭിനയരീതിയിലും ചില ഭേദഗതികൾ അവിടുന്നു വരുത്തിയതായി പഴമക്കാർ പറയാറുണ്ടെങ്കിലും അവ ഏതുതരത്തിലായിരുന്നു എന്നറിയുന്നില്ല. കൊട്ടാരം കഥകളിയോഗത്തിന്റെ മേൽവിചാരത്തിനു സകല കേരളീയ കലകളിലും നിഷ്ണാതനായിരുന്ന അമ്പലപ്പുഴ മാത്തൂർപ്പണിക്കരെ നിയമിച്ചു. ഇന്നും മാത്തൂർക്കുടുംബക്കാർക്കു തിരുവനന്തപുരത്തു പൂജപ്പുരയിൽ മേല്പറഞ്ഞ ദിവസങ്ങളിൽ കഥകളി നടത്തുന്നതിനു് അവകാശമുണ്ടു്. മാത്തൂർപ്പണിക്കരുടെ മേൽനോട്ടത്തിൽ അഭിനയിക്കുവാനാണു് താൻ ആട്ടക്കഥകൾ നിർമ്മിച്ചതു് എന്നുള്ളതിനെ സ്മരിച്ചു് അവിടുന്നു രാജസൂയത്തോടനുബന്ധിച്ചു രചിച്ചിട്ടുള്ള തോടയത്തിൽ “മാത്തൂരംബിക” യേയും, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയേയും വന്ദിച്ചിട്ടുണ്ടു്. ശ്രീകൃഷ്ണനെപ്പറ്റിയുള്ള ശ്ലോകം അവിടത്തെ കവിതാരീതിക്കും ഉദാഹരണമായി സ്വീകരിക്കത്തക്കതാകയാൽ അതു ചുവടെ ചേർക്കുന്നു.
“താപിഞ്ഛാഞ്ചിതവിഗ്രഹോ ലകുടകം ഹസ്തേ വഹൻ ദക്ഷിണേ
വാമേ ചാംബുദനിസ്വനം ദരവരം കട്യാമഥാർദ്ധോരുകം
താപധ്വാന്തവിയന്മണിര്യദുകുലക്ഷീരാബ്ധിചന്ദ്രോ ഹരിഃ
പിഞ്ഛാലംകൃതമൗലിരംബരനദീനാഥോസ്തു വഃ ശ്രേയസേ.”
മഹാരാജാവിന്റെ ആട്ടക്കഥകളിൽ ആറും ഭാരതാന്തർഗ്ഗതങ്ങളായ കഥകളെ ആശ്രയിച്ചു രചിച്ചിട്ടുള്ളവയാണു്. നരകാസുരവധം മാത്രം ഭാഗവതത്തെ ഉപജീവിക്കുന്നു. ആ ഗ്രന്ഥ നിർമ്മിതിയെപ്പറ്റി സുപ്രസിദ്ധമായ ഒരൈതിഹ്യമുണ്ടു്. അതിൽ ജയന്തൻ നക്രതുണ്ഡിയെ തർജ്ജനംചെയ്യുന്ന പദത്തിൽ
“അർണ്ണോജാക്ഷികളെ ഹരിച്ചോരു നിൻ
കർണ്ണനാസികാകുചകൃന്തനമിഹ
തൂർണ്ണം ചെയ്വൻ കണ്ടുകൊൾക നീ”
എന്നു് ഒരു ചരണത്തിന്റെ മുക്കാൽഭാഗത്തോളം മഹാരാജാവു് എഴുതി അതു് എങ്ങനെ പൂരിപ്പിക്കണമെന്നു തൽകാലം തോന്നായ്കയാൽ ഓല മേശപ്പുറത്തു വെച്ചുംവച്ചു പോകയും അശ്വതിതിരുനാൾ കൊച്ചുതമ്പുരാൻ അതു കണ്ടു “നിർണ്ണയമതിനുണ്ടു മേ കരാളേ” എന്നു കുറിച്ചു് ആ ചരണം അവസാനിപ്പിക്കുകയും ചെയ്തു. തിരിയെ വന്നപ്പോൾ അതു കണ്ടു സന്തുഷ്ടനായ മഹാരാജാവു് “അപ്പൻതന്നെ ഈ കഥ പൂരിപ്പിക്കട്ടെ” എന്നു കല്പിക്കുകയും ആ കല്പനയനുസരിച്ചു ശേഷം കഥാഭാഗം അശ്വതിതിരുനാൾതന്നെ രചിക്കുകയും ചെയ്തു. എങ്കിലും നരകാസുരവധത്തിലെ പാത്രസംവിധാനവും മറ്റും മഹാരാജാവു് അതിനുമുൻപുതന്നെ നിർണ്ണയിച്ചുകഴിഞ്ഞിരുന്നതിനാൽ അശ്വതിതിരുനാൾ തദ്വിഷയത്തിൽ ആ രീതിയനുസരിച്ചു പുരോഗമനം ചെയ്യുകയേ ഉണ്ടായുള്ളു. തിരുമനസ്സിലെ കൃതികളിൽ സുഭദ്രാഹരണം, ബകവധം, കല്യാണസൗഗന്ധികം എന്നീ മൂന്നു കഥകളെ “തെക്കൻ” എന്ന പദംകൊണ്ടു വിശേഷിപ്പിച്ചാണു് അഭിജ്ഞന്മാർ വ്യവഹരിക്കാറുള്ളതു്. അതു് അവയെ മന്ത്രേടത്തു നമ്പൂരിപ്പാട്ടിലെ സുഭദ്രാഹരണത്തിൽ നിന്നും കോട്ടയത്തു തമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം എന്നീ കഥകളിൽനിന്നും വ്യാവർത്തിപ്പിക്കുന്നതിനുവേണ്ടിയാണു്. കോട്ടയം കഥകളുമായി തിരുമനസ്സിലേക്കു നല്ല പരിചയമുണ്ടായിരുന്നുവെന്നുള്ളതിനു പല ലക്ഷ്യങ്ങളും ബകവധത്തിലും കല്യാണസൗഗന്ധികത്തിലും കാണാവുന്നതാണു്. “ശസ്ത്രാർത്ഥം ശക്രസൂനൗ ഗതവതി” എന്ന വടക്കൻ ശ്ലോകവും “വീരാഗ്രീയേഷു തേഷു” എന്ന തെക്കൻശ്ലോകവും മറ്റും തട്ടിച്ചു നോക്കുമ്പോൾ ഈ വസ്തുത വിശദീഭവിക്കുന്നു. “പ്രിയസാഹസ” പദംപോലും കോട്ടയത്തു തമ്പുരാന്റെ കല്യാണസൗഗന്ധികത്തിൽനിന്നു മഹാരാജാവിന്റെ സുഭദ്രാഹരണത്തിൽ സംക്രമിച്ചിട്ടുണ്ടു്. എങ്കിലും കഥാഘടനയിൽ ചില വത്യാസങ്ങൾ തിരുമനസ്സുകൊണ്ടു വരുത്തീട്ടുള്ളതു് ഉചിതമായിരിക്കുന്നു. ദണ്ഡകം ഇദംപ്രഥമമായി ആട്ടക്കഥകളിൽ ഘടിപ്പിച്ചതു് അവിടുന്നാണെന്നു പറയുന്നതു ശരിയല്ല. കോട്ടയത്തു തമ്പുരാന്റെ കാലകേയവധത്തിൽത്തന്നെ അതിനു പ്രവേശമുള്ളതായി നാം കണ്ടുവല്ലോ. എന്നാൽ ഖരവധത്തിലും കിർമ്മീര വധത്തിലുമുള്ള പരിപാടി പരിത്യജിച്ചു നിണമണിയൽ അർദ്ധരാത്രിയിൽ വേണമെന്നു നിശ്ചയിച്ചു നരകാസുരവധത്തിലെ കഥ സംവിധാനം ചെയ്തതു് ആശാസ്യങ്ങളായ അവിടത്തെ പരിഷ്കാരങ്ങളിൽ ഒന്നാകുന്നു. സുഭദ്രാഹരണത്തിൽ മേല്പുത്തൂർ ഭട്ടതിരിയുടെ തന്നാമധേയമായ പ്രബന്ധത്തേയും കല്യാണസൗഗന്ധികത്തിൽ നീലകണ്ഠകവിയുടെ തത്സംജ്ഞമായ വ്യായോഗത്തേയും ഉപജീവിച്ചിട്ടുണ്ടു്. ഗന്ധർവവിജയത്തിലേയും പാഞ്ചാലീസ്വയംവരത്തിലേയും ഇതിവൃത്തങ്ങൾ കൂട്ടിച്ചേർത്തു മറ്റൊരു പഞ്ചാലീസ്വയംവരം കഥകൂടി അവിടുന്നു നിർമ്മിച്ചതായി 1032-ൽ പ്രസിദ്ധപ്പെടുത്തിയ 54 ദിവസത്തെ ആട്ടക്കഥകൾ എന്ന പുസ്തകത്തിൽ പ്രസ്താവിക്കുകയും ആ കഥകൂടി അതിൽച്ചേർത്തു് അച്ചടിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ യാഥാർത്ഥ്യത്തെപ്പറ്റി എനിക്കു സംശയമുണ്ടു്.
“പുഷ്ടാനന്ദം സദസി വിഹിതാഷ്ടാപദാഗ്രാസനേഷു
ദൃഷ്ട്വാന്യോന്യം സരസമുപവിഷ്ടേഷു ധാത്രീധവേഷു”
എന്നിങ്ങനെ ഹതവൃത്തദുഷ്ടമായ ഒരു ശ്ലോകം തിരുമനസ്സുകൊണ്ടു രചിച്ചിരിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല. അതിനാൽ അതു മഹാരാജാവിന്റെ മേല്പറഞ്ഞ രണ്ടു കൃതികളേയും ഉപജീവിച്ചു് ഒരു അജ്ഞാതനാമാവായ കവി നിർമ്മിച്ചതാണെന്നു തൽക്കാലം സങ്കല്പിക്കുകയാണു് നല്ലതു്; അതിനുവേണ്ട തെളിവുകൾ വേറേയും ആ ആട്ടക്കഥയിൽത്തന്നെ കാണാവന്നതുമാണു്.
37.41ആട്ടക്കഥകളിലെ കവിതാരീതി
ധ്വനിപ്രധാനമോ അലങ്കാരോജ്വലമോ അല്ല തിരുമനസ്സിലെ സാഹിത്യ ശൈലി; എങ്കിലും ലാളിത്യാദിഗുണങ്ങൾ അവിടത്തെ ആട്ടക്കഥകളിൽ ആപാദചൂഡം കളിയാടുന്നുണ്ടു്. ഒട്ടു വളരെ ഭാഷാശ്ലോകങ്ങൾ, കൊട്ടാരക്കരത്തമ്പുരാനെ അനുകരിച്ചു്, അവിടുന്നു് അവയിൽ ഘടിപ്പിച്ചിട്ടുള്ളതു് കോട്ടയത്തു തമ്പുരാന്റേയും അശ്വതിതിരുനാൾ ഇളയതമ്പുരാന്റേയും പ്രൗഢ കൃതികളുമായി ഇടപഴകിയ അനന്തരകാലികന്മാർക്കു് ഒരു ന്യൂനതയായി തോന്നാം. ഏതായാലും അവിടത്തെ ആട്ടക്കഥകൾ ത്യാജ്യകോടിയിൽ തള്ളേണ്ടവയല്ലെന്നു് ഉറപ്പിച്ചു തന്നെ പറയാവുന്നതാണു്. “ഭാസ്വദ്ഭാസ്കരഭാസുരാരനി കരപ്രോദ്ഗച്ഛദുസ്രച്ഛടാ” എന്ന ശ്ലോകം മഹാരാജാവിന്റെ രാജസൂയത്തിലെന്നപോലെ അശ്വതിതിരുനാളിന്റെ പൗണ്ഡ്രകവധത്തിലും കാണുന്നുണ്ടു്. അതുകൊണ്ടു് ആ ശ്ലോകത്തിന്റെ പ്രണേതാവു് ആരെന്നു തീർച്ചപ്പെടുത്തുവാൻ നിർവ്വാഹമില്ലെങ്കിലും ശൈലികൊണ്ടു് അതു് അശ്വതിതിരുനാളുടെ കൃതിയാകാനാണു് സാങ്ഗത്യം. ഇരിക്കട്ടെ. മഹാരാജാവിന്റേതെന്നു് അസന്ദിഗ്ദ്ധമായി പറയാവുന്ന ചില ശ്ലോകങ്ങളും പദങ്ങളും ഉദ്ധരിച്ചുകാണിക്കാം.
ശ്ലോകങ്ങൾ:
“പ്രശമിതഭവദാഹം ഭക്തസർവ്വാർത്ഥദോഹം
പ്രണതസുരസമൂഹം പാലിതാശേഷമാഹം
ശിഥിലിതനതമോഹം ശേഷവിന്യസ്തദേഹം
കിമപി ഗരുഡവാഹം ജ്യോതിരീഡേ സദാഹം”(രാജസൂയം)
“ഇതി നൃപഗിരാ പ്രീതോ ഭീമാദിഭിസ്സ ച സോദരൈ
സ്സകരുണമനുജ്ഞാതോ മാത്രാ ചിരാൽ പ്രിയസാഹസഃ
ദ്രുപദതനയാം ദീനാം ശോകാതിരേകസമാഹത
സ്തനതടമിളദ്ബാഷ്പാം പ്രാപ്യ പ്രിയാമിദമാഹ താം.”(സുഭദ്രാഹരണം)
“അന്യോന്യോൽക്ഷിപ്തമുഷ്ടിപ്രഹരരവമിളൽ
ക്ഷ്വേളിതാകർണ്ണനോദ്യൽ
സ്ഫായദ്ഭീതിപ്രധാവദ്വിരദനികരവി
ക്ഷോഭിതക്ഷ്മാധരേന്ദ്രേ
ജന്യേ ജഞ്ജന്യമാനേ പവനതനയയോ
രിന്ദ്രസന്ദേശതസ്തൗ
രുധ്വാ വീരൗ കഥഞ്ചിദ്ഗിരമിതി മധുരാ
മാഹ വിദ്യാധരേന്ദ്രഃ”(കല്യാണസൗഗന്ധികം)
“ഏഷ്യദ്ഭാരതസംഗരാധ്വരവരസ്യാധാനകർമ്മാപ്തയേ
പാർത്ഥാരണ്യുപഗുഢവിക്രമശിഖിപ്രോത്ഥാപനപ്രക്രിയാ
സാധ്യാസ്യാദ്യദുപഘ്നതസ്സഫലയം സ്താനേവ കൃഷ്ണാഗുണാൻ
യാസ്യന്നാസ്യവിനിന്ദിതേന്ദുരവദദ്ദാരാൻ സ ദാമോദരഃ.”(ഗന്ധർവവിജയം)
പദങ്ങൾ:
“ജയജയ പങ്കജനാഭ ഗുണാലയ ജയജയ പങ്കജഭവനുതപാലയ
ജയജയ സരസിജദളനിഭനയന ജയജയ ശശധരസദൃശസുവദന
മരകതമണിനിഭ മേചക മഞ്ജുളമണിമയ കുണ്ഡല മണ്ഡിതഗണ്ഡ
സുരരിപുകുലവരനരകനിഷൂദന സുജനപരായണ ഹേ മധുമഥന
കരധൃതദരവരചക്രഗദാംബുജ കരിവരതാപവിമോചന ഭഗവൻ
ശരണാഗതജനഭരണ സുരോത്തമ കരുണാവരുണാവാസ വിഭോ.”
(പാഞ്ചാലീസ്വയംവരം)
“പങ്കജാക്ഷ പാഹി ശൗരേ! പങ്കജാലയാപതേ!
ശങ്കരാദിവിനുതചരിത ശം വിധേഹി നോ ഹരേ!
ത്വൽപദാംബുജം ഭജിപ്പതിന്നു വന്ന ഹേതുവാലെ
കില്ബിഷങ്ങളഖിലവുമകന്നുപോയു് തുലോം.
സ്ഥാവരാദിജംഗമങ്ങളിൽജ്ജനിച്ചുപോകിലോ
താവകീനപാദകമലഭക്തിരസ്തു ശാശ്വതീ.
രാജസാഭിഭൂതരായ ഞങ്ങൾ ചെയ്ത കല്മഷങ്ങൾ
രാജബിംബവദന! പോക്കി രക്ഷചെയ്യണം.
കൃഷ്ണ, വാസുദേവ, നതജനാർത്തിഹരണ, ഗരുഡവാഹ!
വൃഷ്ണിവംശജലധിചന്ദ്ര, വിശ്വനാഥ തേ നമോസ്തു.”(രാജസൂയം)
“പുരികുഴലിൽ നറുമലർകൾ ചൂടിയും-ബാലാ
സരസതരഗാനംചെയ്തു സരസനൃത്തമാടിയും,
സുരതരുണിപോലെ ദേഹകാന്തിയും-അവൾ
വരസുരതമോഹംപൂണ്ടു വിവിധലീല ചെയ്കയും,
മല്ലികാമുകുളദന്തപംക്തിയും-നല്ല
വില്ലോടു മല്ലിടുന്നൊരു ചില്ലീലാസ്യഭംഗിയും,
ഫുല്ലകുവലയനേത്രശോഭയും-കല്യാ
നല്ല കളഹംസംപോലെ മന്ദഗതി തേടിയും,
പന്തൊക്കും കൊങ്കകൾ കണ്ടാൽ ബന്ധുരം-നല്ല
സിന്ധുരകരോരുയുഗ്മശോഭയെത്ര സുന്ദരം
ചന്തമിയലുന്ന കംബുകന്ധരം-അവൾ
ഐന്താർശരശരനികരത്തിന്നൊരു പഞ്ജരം!”(നരകാസുരവധം)
തിരുമനസ്സിലെ ആട്ടക്കഥകളിൽ എനിക്കു് ഏറ്റവും ഹൃദ്യമായിത്തോന്നീട്ടുള്ളതു് സുഭദ്രാഹരണമാണു്. വടക്കൻസുഭദ്രാഹരണം അശേഷം സാഹിത്യഭംഗി ഇല്ലാത്ത ഒരു കൃതിയാണെങ്കിലും അതിനാണു് ഇപ്പോഴും പ്രചാരം കാണുന്നതു് എന്നുള്ളതു് ആശ്ചര്യകരമായിരിക്കുന്നു. കോട്ടയത്തു തമ്പുരാന്റെ ബകവധത്തിന്റേയും കല്യാണസൗഗന്ധികത്തിന്റേയും മുൻപിൽ തിരുമനസ്സിലെ ആ രണ്ടു കൃതികളും അസ്തപ്രഭങ്ങളായിപ്പോയിട്ടുണ്ടെങ്കിൽ, അതിൽ ആർക്കും വ്യസനത്തിനു് അവകാശമില്ല. എന്നാൽ അവയോടുകൂടി അവിടത്തെ അന്യകൃതികളും അസ്തമിതപ്രായങ്ങളായിത്തീർന്നിരിക്കുന്നതു ശോചനീയം തന്നെ. അവയിൽ ഒന്നോ രണ്ടോ കൃതികളെങ്കിലും പുനരുദ്ധരിക്കേണ്ടതു് ഇന്നത്തെ കഥകളിക്കാരുടെ കർത്തവ്യമാകുന്നു.
37.42അശ്വതിതിരുനാൾ ഇളയതമ്പുരാൻ—ജനനം
അശ്വതിതിരുനാൾ രാമവർമ്മതമ്പുരാനെപ്പറ്റി ഈ ഘട്ടത്തിൽ ഉപന്യസിക്കുന്നതു സമുചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു. മാർത്താണ്ഡവർമ്മമഹാരാജാവു 923-ആമാണ്ടു കോലത്തുനാട്ടു പള്ളിക്കോവിലകത്തുനിന്നു നാലു രാജകുമാരിമാരെ വംശാഭിവൃദ്ധിക്കായി ദത്തെടുത്തു എന്നും, അവരിൽ പൂയംനക്ഷത്രത്തിൽ ജനിച്ച മൂത്തറാണിയെ കംസവധകർത്താവായ കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാൻ വിവാഹംചെയ്തു എന്നും മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ റാണി 931-ൽ ഒരു രാജകുമാരനേയും 932-ൽ മറ്റൊരു രാജകുമാരനേയും പ്രസവിച്ചു. അവരിൽ 931-ൽ അശ്വതിനക്ഷത്രത്തിൽ അവതരിച്ച കുമാരനാണു് നമ്മുടെ മഹാകവി. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മാ എന്ന കനിഷ്ഠകുമാരൻ 955-ൽ നാടുനീങ്ങി. അശ്വതിനക്ഷത്രത്തിൽ ജാതയായ മൂന്നാമത്തെ റാണിയുടെ പുത്രിയായ പൂരുട്ടാതിതിരുനാൾ തമ്പുരാട്ടിയുടെ ദ്വിതീയപുത്രൻ അവിട്ടംതിരുനാൾ രാമവർമ്മാവാണു് കാർത്തികതിരുനാൾ മഹാരാജാവിനെ പിൻതുടർന്നു രാജ്യഭാരം ചെയ്തതു്. അങ്ങനെ അശ്വതിതിരുനാൾ ധർമ്മരാജാവിന്റേയും അവിട്ടംതിരുനാൾ അശ്വതിതിരുനാളുടേയും ഭാഗിനേയന്മാരായിത്തീർന്നു.
വിദ്യാഭ്യാസം
അശ്വതിതിരുനാൾ കൊച്ചുതമ്പുരാന്റെ വിദ്യാഭ്യാസത്തിൽ ധർമ്മരാജാവും രവിവർമ്മ കോയിത്തമ്പുരാനും ബദ്ധശ്രദ്ധന്മാരായിരുന്നിരിക്കണമെന്നുള്ളതിനു സംശയമില്ല. അവിടത്തെ പ്രധാനഗുരു ശങ്കരനാരായണാഭിധാനനായ ഒരു പണ്ഡിതനായിരുന്നു. കാർത്തിക തിരുനാൾ തിരുമനസ്സിലെ ഗുരുഭൂതനായ രഘുനാഥതീർത്ഥനെ അവിടുന്നും ആരാധിച്ചിട്ടുണ്ടു്. “ശ്രീമച്ഛങ്കരനാരായണഗുരുചരണപരിചരണ പ്രാപ്തവിദ്യാവൈശദ്യേന ശ്രീമദ്രഘുനാഥ സുതീർത്ഥാഭിവാദന ജാഗരൂകേണ കാവ്യനാടകാലോകനശൗണ്ഡൈസ്സവയസ്കൈർവയ സ്യൈരഭ്യർത്ഥിതേന ശൃങ്ഗാരസുധാകരം നാമ ഭാണം വിരചിതം” എന്നു ശൃങ്ഗാരസുധാകരഭാണത്തിൽ അവിടുന്നു പ്രസ്താവിക്കുന്നു. അതിനുപുറമേ സംഗീതാദികലകളിലും അവിടുന്നു നിപുണനായിരുന്നു എന്നു രുക്‍മിണീപരിണയ നാടകത്തിലെ “രാജ്ഞഃ ശ്രീപദ്മനാഭദാസവഞ്ചിപാലകല ശേഖരരാമവർമ്മണോ ഭാഗിനേയേന സങ്ഗീതാദികലാഭിജ്ഞേന രാമവർമ്മനാമധേയേന യുവരാജേന നിബദ്ധമഭിനവം രുക്‍മിണീപരിണയം നാമ നാടകം” എന്ന പംക്തിയിൽനിന്നു വെളിപ്പെടുന്നു.
ചില സംഭവങ്ങൾ
കാർത്തികതിരുനാൾ മഹാരാജാവു 941 മിഥുനം 23-ആംനു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ തൃപ്പടിദാനം നടത്തിയ അവസരത്തിൽ അശ്വതിതിരുനാളും സന്നിഹിതനായിരുന്നു എന്നുള്ളതിനു ബാലരാമഭരതത്തിലെ
“തദനുജരവിവർമ്മാ ഭാഗിനേയസ്സ്വനാമാ
സ്വയമപി സ തു വഞ്ചിക്ഷ്മാപതിശ്ചൈകഭാവാഃ
സകലഭുവനഭാരം പദ്മനാഭായ ദത്വാ
മനുപതികുലഭൂപേ സ്വാമിഭൃത്യസ്വഭാവാഃ”
എന്ന പദ്യം സാക്ഷിനില്ക്കുന്നു. 946-ൽ ആറ്റിങ്ങൽവെച്ചു് അവിടത്തെ തിരുമാടമ്പു നടന്നു. ഉള്ളൂർ ഉളിയാഴത്തുറ അയ്യറത്തല വീട്ടിൽനിന്നു തിരുവനന്തപുരത്തു പാൽക്കുളങ്ങര അമ്മവീട്ടിലേക്കു ദത്തെടുക്കപ്പെട്ട ഒരു മഹിളാരത്നമായിരുന്നു തിരുമനസ്സിലെ പ്രേയസി. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വാഴ്ചക്കാലത്തു കലാകുശലന്മാർക്കു കാർത്തിക തിരുനാളായിരുന്നല്ലോ നിത്യബന്ധു. ആ സ്ഥാനം 946-നുമേൽ അശ്വതിതിരുനാൾ കയ്യേറ്റു. 957 മേടം 28-ആംനു മാതാവു മരിച്ചു. 959-ൽ രാമേശ്വരത്തേക്കു് എഴുന്നള്ളിയ മാതുലനെ അവിടുന്നനുഗമിച്ചു. “രാമേശ്വരയാത്ര” തുള്ളലിൽ അതിന്റെ പ്രണേതാവായ മാരാർ അവിടത്തെ “കന്ദർപ്പസമാനനും വന്ദിപ്പോർക്കമരതരുവും സർവവിദ്യാംബുധിയും ഭുവനമനോഹരശീലനും” ആണെന്നു വർണ്ണിച്ചിരിക്കുന്നു. കാർത്തികതിരുനാൾ മഹാരാജാവിന്റെ അനുജനും അക്കാലത്തെ ഐന്ദ്രജാലികന്മാരിൽ അഗ്രഗണ്യനുമായ രവിവർമ്മ ഇളയതമ്പുരാൻ 961-ൽ അന്തരിച്ചപ്പോൾ അവിടുന്നു യുവരാജാവായി. രവിവർമ്മതമ്പുരാൻ മഹാകവി ഇരയിമ്മൻതമ്പിയുടെ മാതാമഹനായിരുന്നു. അശ്വതിതിരുനാൾ 962-ൽ വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ ചില വഴിപാടുകൾ നടത്തി. 969 ധനു 26-ആംനു 38-ആമത്തെ വയസ്സിൽ വായുക്ഷോഭംനിമിത്തം പരഗതിയെ പ്രാപിച്ചു. അവിടുന്നു 964-ൽ തീപ്പെട്ടു എന്നു പറയുന്നതു് അബദ്ധമാണു്.
കൃതികൾ
കേരളത്തിലെ പ്രഥമഗണനീയന്മാരായ കവിപുങ്ഗവന്മാരുടെ മധ്യത്തിൽ അശ്വതിതിരുനാൾ ഇളയതമ്പുരാനു് അഭ്യർഹിതമായ ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്. സംസ്കൃതത്തിലാണു് സാധാരണയായി കവനം ചെയ്തിരുന്നതെങ്കിലും ഭാഷയേയും അവിടുന്നു പരിലാളിക്കാതെയിരുന്നില്ല. സംസ്കൃതത്തിൽ നമ്മുടെ മഹാകവി (1) വഞ്ചീശസ്തവം (2) കാർത്തവീര്യവിജയം (3) സന്താനഗോപാലം എന്നീ മൂന്നു പ്രബന്ധങ്ങളും (4) ശൃങ്ഗാരസുധാകരം ഭാണവും (5) രുക്‍മിണീപരിണയം നാടകവും (6) ദശാവതാരദണ്ഡകവും രചിച്ചിട്ടുണ്ടു്. ഈ കൃതികളിൽ സർവപ്രധാനം എന്നു പറയേണ്ടതു രുക്‍മിണീപരിണയത്തെത്തന്നെയാണു്. ഭാഷയിൽ അവിടുന്നു് (7) നരകാസുരവധം ഉത്തരഭാഗം (8) രുക്‍മിണീ സ്വയംവരം (9) പൂതനാമോക്ഷം (10) അംബരീഷചരിതം (11) പൗണ്ഡ്രകവധം എന്നീ നാലിൽച്ചില്വാനം ആട്ടക്കഥകളും (12) ശ്രീപദ്മനാഭകീർത്തനവുമാണു് നിർമ്മിച്ചിരിക്കുന്നതു്.
സംസ്കൃതകവിതാരീതി
ശബ്ദം, അർത്ഥം, ഭാവം, രസം, ധ്വനി എന്നിങ്ങനെയുള്ള കവനകലയുടെ വിവിധകോടികളിലെല്ലാം ഒന്നുപോലെ ദത്താവധാനനായിരുന്നു അശ്വതിതിരുനാൾ. വാസനയുടെ തള്ളിച്ചയും, വ്യുൽപത്തിയുടെ ദാർഢ്യവും, അഭ്യസനത്തിന്റെ നൈരന്തര്യവും ആ മഹാപുരുഷനിൽ സമഞ്ജസമായി സമ്മേളിച്ചിരുന്നു. രസാനുഗുണമായ വൃത്തിയും വൃത്ത്യനുരൂപമായ രീതിയും അവിടത്തേക്കു് അത്ഭുതാവഹമായ വിധത്തിൽ സ്വാധീനങ്ങളായിരുന്നു. പദങ്ങളുടെ പരമമായ പരസ്പരമൈത്രിയെയാണല്ലോ ശയ്യയെന്നു പറയുന്നതു്. വാഗ്ദേവതയിൽനിന്നു തദ്വിഷയകമായ വരം അവിടത്തെപ്പോലെ സിദ്ധിച്ചവർ അധികം പേരില്ല. പ്രകൃത്യാ ഓജഃകാന്തിപ്രധാനമായ ഗൗഡീരീതിയാണു് അവിടത്തേക്കു് ഇഷ്ടമെങ്കിലും ആവശ്യംപോലെ അതു മസൃണീകരിച്ചു വൈദർഭീരീതിയാക്കുന്നതിനും അവിടുന്നു ശക്തനായിരുന്നു. സംസ്കൃതകവികളിൽ എല്ലാംകൊണ്ടും അവിടത്തേക്കു മാർഗ്ഗദർശിയാണെന്നു് എനിക്കു തോന്നീട്ടുള്ളതു മേല്പുത്തൂർ കഴിഞ്ഞാൽ ഭട്ടമുരാരിയാകുന്നു. അനർഘരാഘവം അവിടുന്നു പല പ്രാവശ്യം വായിച്ചു് അനുസന്ധാനം ചെയ്തു സിദ്ധിവരുത്തിയിരിക്കണം. ഭവഭൂതി മുതലായ മറ്റു ചില പണ്ഡിതകവികളും അവിടുത്തേക്കു് ഉപജീവ്യന്മാരായിരുന്നു. ഗൗഡീപ്രിയന്മാരായ മുരാരിപ്രഭൃതികൾക്കു നാളികേരപാകമാണു് സ്വായത്തം. എന്നാൽ തിരുമനസ്സിലേക്കു് ആ വീരവൈയാകരണത്വവും ആ പാണ്ഡിത്യപ്രകടനൗത്സുക്യവും അവരോടൊപ്പംതന്നെയുണ്ടെങ്കിലും ദ്രാക്ഷാപാകത്തിലാണു് അവിടുന്നു കവനം ചെയ്യുന്നതെന്നൊരു വിശേഷമുണ്ടു്; അതുകൊണ്ടു പ്രസന്നപ്രൗഢമധുരമാണു് അവിടുത്തെ കാവ്യശൈലി. ദാക്ഷിണാർത്യകവികൾക്കു് അത്യന്തം അഭിമതമായ അന്ത്യാനുപ്രാസം തുടങ്ങിയ മറ്റു ചില ഗുണവിശേഷങ്ങളെക്കൂടി പരാമർശിക്കുകയാണെങ്കിൽ അവിടുന്നു സങ്കല്പസൂര്യോദയകർത്താവായ വേദാന്തദേശികർക്കു് ഏറക്കുറെ സമസ്കന്ധനായ ഒരു കവിയെന്നും പറയാവുന്നതാണു്. ഇനി അവിടത്തെ ഓരോ കൃതിയേയും പറ്റി സ്വല്പം ഉപന്യസിക്കാം. അവയെസ്സംബന്ധിച്ച സവിസ്തരമായ ജ്ഞാനം സമ്പാദിക്കണമെന്നുള്ളവർ ഞാൻ സാഹിത്യപരിഷത്ത്രൈമാസികം അഞ്ചാം പുസ്തകത്തിലും മറ്റും ആ വിഷയത്തെ അധികരിച്ചു പ്രസിദ്ധപ്പെടുത്തീട്ടുള്ള ഉപന്യാസങ്ങൾ വായിക്കേണ്ടതാണു്.
37.43വഞ്ചീശസ്തവം
വഞ്ചിമഹാരാജസ്തവം എന്നുകൂടി പേരുള്ള പ്രസ്തുതകൃതി അശ്വതിതിരുനാൾ തന്റെ മാതുലനെപ്പറ്റി ഒൻപതു പദ്യങ്ങളിലും ഒരു ദീർഘമായ ഗദ്യത്തിലും കീർത്തനം ചെയ്യുന്ന ശ്രുതിമധുരമായ ഒരു സ്തോത്രരത്നമാണു്. ഈ സ്തോത്രത്തിന്റെ ആരംഭത്തിൽ മഹാവിഷ്ണുവിന്റെ വക്ഷോലങ്കാരമായ കൗസ്തുഭരത്നത്തേയും ലക്ഷ്മീനാരായണന്മാരുടെ രഹഃകേളികളേയും വർണ്ണിക്കുന്ന ഓരോ ശ്ലോകമുണ്ടു്. കാവ്യത്തിന്റെ അവസാനത്തിൽ “അതിലഘു ഭവൽകർണ്ണം പ്രാപ്തം ശിഷോർവചനം മമ” എന്നു തുടങ്ങുന്ന ഔദ്ധത്യപരിഹാരശ്ലോകവും കാണുന്നു. അതിൽനിന്നു് അതു രചിക്കുന്ന കാലത്തു് അശ്വതിതിരുനാൾക്കു് ഇരുപതിലധികം വയസ്സു കഴിഞ്ഞിരുന്നില്ല എന്നു് അനുമാനിക്കാവുന്നതാണു്. കാർത്തിക തിരുനാൾ മഹാരാജാവിനു മഹാകവിയുടെ പേരിൽ എത്രയ്ക്കു വാത്സല്യമുണ്ടായിരുന്നുവോ അത്രയ്ക്കോ അതിലധികമോ അവിടത്തേക്കു ആ തിരുമേനിയുടെ പേരിൽ ഭക്തിയും ഉണ്ടായിരുന്നു. അതിനു സാക്ഷീഭ്രതങ്ങളായ പ്രസ്താവനകൾ വഞ്ചീശസ്തവത്തിനുപുറമേ ശൃംഗാരസുധാകരത്തിലും രുക്‍മിണീ പരിണയത്തിലും കാണാവുന്നതാണു്. വഞ്ചീശസ്തവത്തിലെ “നൃത്യച്ചണ്ഡീശചൂഡാവികടതരജടാകോടരക്രോഡരിംഖൽ” എന്ന പദ്യം ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാർ അദ്ദേഹത്തിന്റെ ഭാഷാചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. വേറെ മൂന്നു പദ്യങ്ങൾ ചുവടെ ചേർക്കുന്നു.
“നാരീണാം വക്ത്രലക്ഷ്മീം ഹരതി കലയതേ
ശശ്വദന്തഃകളങ്കം
സൂര്യാലോകേ നിലീനഃ ക്വചന പുനരയം
ദത്തദോഷാനുഷംഗഃ
വീരശ്രീവഞ്ചിഭൂമീപരിവൃഢ! തമസാ
ഗ്രസ്തമൂർത്തിർമ്മൃഗാങ്കോ
യുഷ്മൽകീർത്ത്യാ സദൃക്ഷഃ കഥമിവ ഭുവനേ
വർണ്യതേ ലബ്ധവർണ്ണൈഃ?”
“ശ്രീമന്നാനാപദാനസ്തവപഠനജൂഷാം
വന്ദിനാമാനനേഭ്യഃ
ശ്രുത്വാ ത്വന്നാമവർണ്ണാനരിഷു രണതലാൽ
പ്രദ്രുതം വിദ്രുതേഷു
ക്ണുപ്താ രത്നപ്രസൂനൈർന്നവവരവരണേ
ഗാഢമുൽകണ്ഠിതാനാം
മന്യേ വൈഫല്യമദ്യ ത്രിദശമൃഗദൃശാം
ഹിണ്ഡതേ മണ്ഡനശ്രീഃ.”
“നമ്രപ്രത്യർത്ഥിപൃഥ്വീപരിവൃഢമുകുടീ
രത്നനൂത്നോർഡുവത്നീ
ഗാഢാശ്ലേഷപ്രഹൃഷ്യച്ചരണയുഗനഖ
ശ്രേണിരാകേന്ദുരാശേ!
പാരേവാഗ്വർത്തി യുഷ്മദ്ഗുണപടലമഹി
ഗ്രാമണീരപ്യനീശോ
വ്യാകർത്തും പാർത്ഥിവേന്ദ്ര! പ്രകടയിതുമിദം
കോവിദഃ കോ വിദഗ്ദ്ധഃ?”
ബാണഭട്ടന്റെ രീതി പിടിച്ചു രചിച്ചിട്ടുള്ള “അഥ ഖലുനിഖിലചരാചരപ്രപഞ്ചസാക്ഷിണാ ശരൽക്ഷപാകരസദൃക്ഷ വിതത പാണവിതാനവിദ്യോതമാന ഭദ്രാഹിശയനനിദ്രാണേന
ഭഗവതാ ഭുവനഭരണപരായണേന നാരായണേന” ഇത്യാദി ഗദ്യവും രോമാഞ്ചപ്രദം തന്നെ.
കാർത്തവീര്യവിജയം ചമ്പു
അശ്വതിതിരുനാളുടെ ചമ്പുക്കളിൽ കാർത്തവീര്യവിജയമാണു് പ്രഥമഗണനീയമായി പരിലസിക്കുന്നതു്.
“ജിഹ്വേ ബഹ്വവലംബസേ കിമനൃതവ്യാഹാരധന്വസ്ഥലീ
യാതായാതപരിശ്രമം? ശൃണു ഹിതം കിഞ്ചിദ്വയം ബ്രൂമഹേ
പുണ്യശ്ലോകശിരസ്രജാം ക്ഷിതിഭുജാം നാരായണാംശാത്മനാ
മാകണ്ഠം പിബ സൽകഥാം നവരസസ്രോതസ്സുധാസ്യന്ദിനീം”
എന്ന സുപ്രസിദ്ധമായ ശ്ലോകം ഈ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ളതാണു്. കാർത്തവീര്യാർജ്ജുനൻ മാഹിഷ്മതിയിൽ രാജ്യഭാരം ചെയ്യുന്നതു മുതൽ ബന്ധനസ്ഥനായ രാവണനെ ആ മഹാവീരനോടു് യാചിച്ചു പുലസ്ത്യമഹർഷി വീണ്ടുകൊണ്ടു പോകുന്നതുവരെയുള്ള ഇതിവൃത്തം ഇതിൽ അടങ്ങിയിരിക്കുന്നു. ജലക്രീഡയ്ക്കായി ആ മഹാരാജാവു് നർമ്മദാപുളിനത്തെ പ്രാപിയ്ക്കുന്ന കഥാഘട്ടം വർണ്ണിക്കുന്ന ഗദ്യത്തിന്റെ സ്വാരസ്യം പറഞ്ഞറിയിക്കാവതല്ല. “ചിരകാംഷിതശിശിരവാരിഹേളാഭിർദ്ദേഹകാന്തികണികാകലിത ഗീർവാണഗണികാവഹേളാഭിർമ്മഹേളാഭിസ്സഹ” എന്നാണു് അദ്ദേഹത്തിന്റെ പ്രിയതമമാരെ അവിടുന്നു ചിത്രീകരിക്കുന്നതു്. രാവണൻ അർജ്ജുനന്റെ മന്ത്രിമാരോടു പറയുന്ന വാക്യം നോക്കുക.
“മുക്ത്വാ ശുദ്ധാന്തകാന്താജനസഹവസതിം
നിർഭയശ്ശസ്ത്രപാണിർ
ദ്ദക്ഷശ്ചേദു് ബദ്ധകക്ഷ്യോ നമയ രണമുഖേ
കാർമ്മുകം വാ മുഖം വാ
ഇത്യാജ്ഞാം രാവണസ്യ പ്രകൃതിദൃഢചപേ
ടാഹതൈരാവണസ്യ
പ്രഖ്യാതാം മന്ത്രിമുഖ്യാഃ കുരുത ഖലചുരി
ക്ഷത്രിയശ്രോത്രപാത്രം.”
രാവണന്റെ സേനയുടെ സമരപ്രയാണമാണു് ചുവടേചേർക്കുന്ന ശ്ലോകത്തിൽ വർണ്ണിച്ചിരിക്കുന്നതു്.
“അഥ ജാതരസാ തരസാ വ്യചലൽ
കൃതനാകപഥാപതനാ പൃതനാ
ഘനഗർജ്ജനതർജ്ജിതസജ്ജനതാ
മദശാലിദശാനനശാസനയാ.”
രാവണനെ ബന്ദിയാക്കി കാർത്തിവീര്യൻ മാഹിഷ്മതിയിൽ കൊണ്ടുപോയപ്പോൾ പൗരസ്ത്രീകൾ ആ ഭാഗ്യഹീനനെ എങ്ങനെ നിരീക്ഷിച്ചു എന്നു മഹാകവി ഉപന്യസിക്കുന്നതു കേൾക്കുവിൻ.
“അദ്യോർവീപതിനാ വിഗൃഹ്യ സലിലേ സോമോദ്ഭവായാസ്തടാ
ദത്രാനീതമനേകവക്ത്രവികൃതം സത്ത്വം കിമത്യഽദ്ഭുതം?
ഇത്ഥം പൗരപുരംധ്രിഭിസ്സകുതുകം സത്രാസമാലോകിതഃ
പൗലസ്ത്യഃ പുരമാർഗ്ഗസീമ്നി സമഭൂദു് വ്രീളാവനമ്രാനനഃ.”
സന്താനഗോപാലം ചമ്പു
കേരളത്തിലെങ്ങും സാമാന്യേന പ്രസിദ്ധിയുള്ളതാണു് ഈ ചമ്പു. ഇതു മേല്പുത്തൂർ ഭട്ടതിരിയുടെ കൃതിയാണെന്നു ചിലർ സങ്കലിപിക്കുന്നതു നിർമ്മൂലം തന്നെ. പൗണ്ഡ്രകവധം ആട്ടക്കഥയിലുള്ള “പുഷ്യൽസൗരഭ” എന്നും, “ഭാസ്വൽഭാസ്കര” എന്നുമുള്ള പദ്യങ്ങൾ ഈ കാവ്യത്തിലും പ്രവേശിച്ചിട്ടുണ്ടു്. ഇതിലെ വിഷ്ണുലോകവർണ്ണനാത്മകമായ ഗദ്യം ഭാവുകന്മാരുടെ ഹൃദയത്തെ വിശേഷിച്ചു് ആവർജ്ജിയ്ക്കുന്നു. രണ്ടു ശ്ലോകങ്ങൾമാത്രം ഉദ്ധരിക്കാം.
ബ്രാഹ്മണന്റെ സഭാപ്രവേശം:
“രാജദ്വാരി മൃതം നിധായ തനയം ക്വാസ്തേ നിരസ്തത്രപഃ
കൃഷ്ണഃ സ്ത്രീജനലമ്പടഃ? ക്വ നു ഹലീ ഹാലാമദാന്ധാശയഃ?
ഇത്യുച്ചൈർഗ്ഗിരമുദ്ഗിരൻ ദ്വിജവരഃ ക്ഷിപ്രം പ്രപേദേ സഭാം
നീരന്ധ്രാന്ധകവൃഷ്ണിവീരമകുടീരത്നാംകുരോദ്യൽപ്രഭാം.”
ബ്രാഹ്മണന്റെ കൃഷ്ണാർജ്ജുനവിഷയകമായ ആശീർവാദം:
“ആശാസ്യം കിം യദുകുരുവരാവന്യദസ്മാദൃശൈർവാ
മാശാരന്ധ്രാണ്യഭിനവയശഃപാളയഃ ക്ഷാളയന്തു”
യാവൽകല്പം വിമതവിതതേർമ്മന്ഥിതാരഃ പ്രതാപാഃ
പൃഥ്വീം വ്യത്ഥീകൃതരവിഘൃണിശ്രേണയഃ ശോണയന്തു.
ശൃംഗാരസുധാകരം ഭാണം
കേരളീയങ്ങളായ ഭാണങ്ങളിൽ മഴമങ്ഗലത്തിന്റേതു കഴിഞ്ഞാൽ അടുത്ത സ്ഥാനം ശൃങ്ഗാരസുധാകരത്തിനു നല്കാവുന്നതാണു.
“പ്രസാധയന്തു സുധിയാം ഗളനാളാൻ മിളദ്ഗുണാഃ
കവേർദ്ധ്വന്യധ്വനീനസ്യ സൂക്തിമൗക്തികമാലികാഃ”
എന്ന ഭാവമധുരമായ ഭരതവാക്യത്തോടുകൂടിയാണു് ഈ ഭാണം അവസാനിക്കുന്നതു്. ഇതിൽനിന്നും ചില ശ്ലോകങ്ങൾ ഉദ്ധരിച്ചേ കഴിയൂ.
മധ്യാഹ്നം:
“ദിശായോഷാശ്ലേഷസ്വഗമനസമാലോകനപരാ
നധസ്താദ്വൃക്ഷാണാം തിമിരനികരാനംബരമണിഃ
ഹഠാൽ ഛായാദംഭാദിവ പരവശാനുത്തരളിതാ
നസുഗ്രാഹം ഗൃഹ്ണാത്യയമതികഠോരൈർഘൃണിഗണൈഃ”
വിടൻ ഓതിക്കന്മാരോടു്:
“ഭോഭോ അരസികശ്രോത്രിയവേതാളാഃ,
ആദായാളിമിഷാന്മിളദ്വിഷമിഷുവ്രാതം പ്രസൂനാത്മകം
ഗുഞ്ജൽകോകിലപുഞ്ജമാഗധജനോ മീനധ്വജക്ഷ്മാപതിഃ
സ്വാജ്ഞോല്ലംഘിജനം പ്രഹർത്തുമടതി ത്രൈലോക്യമേതൽ ക്രുധാ
തൂർണ്ണം ഗച്ഛത കാമിനീകുചഗിരീൻ ജീവാഭിലാഷോ യദി.”
തേവിടിശ്ശികളുടെ ആട്ടക്കളരി:
“സ്തംഭാധിഷ്ഠാസ്നുശുംഭൽസ്ഫടികമണിഘടാ
സൃഷ്ടനിർദ്ദുഷ്ടഗാത്ര
പ്രത്യുദ്യൽപുത്രികൗഘസ്ഥപുടകരപുട
ന്യസ്തരത്നപ്രദീപാ
മാഞ്ജിഷ്ഠോൽകൃഷ്ടപട്ടസ്ഫുടഘടിതവിതാ
നോച്ചയോച്ചാവചശ്രീർ
ന്നേദിഷ്ഠാ ലക്ഷ്യതേസൗ ചടുലമൃഗദൃശാം
നാട്യശിക്ഷാഖളൂരീ.”
നക്ഷത്രങ്ങൾ:
“സന്ധ്യാതാണ്ഡവശൗണ്ഡഖണ്ഡപരശുപ്രേംഖജ്ജടാമണ്ഡലീ
നിര്യന്നിർഝരിണീഝരീകണഗണാഃ കിം വിപ്രകീർണ്ണാദിവി?
ദ്രാഘീയോവിയദധ്വധാവദധികക്ലന്താർക്കഘോടച്ഛടാ
വക്ത്രോദ്വാന്തനിതാന്തഫേനനിചയാഃകിം ഭാന്തി താരോച്ചയാഃ?
രുക്‍മിണീപരിണയം നാടകം
ഈ നാടകമാണു് മഹാകവിയുടെ പരിപക്വമായ കൃതി. 962-ൽ അവിടുന്നു യുവരാജാവായതിനുമേലാണു് ഇതിന്റെ നിർമ്മിതി എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അഞ്ചങ്കത്തിൽ രചിച്ചിട്ടുള്ള ഈ നാടകം അവിടുത്തെ അന്യാദൃശമായ സരസ്വതീവിലാസത്തിനു മൂർദ്ധാഭിഷിക്തോദാഹരണമാകുന്നു. രുക്‍മിണി, വാസുഭദ്രന്റെ (ശ്രീകൃഷ്ണന്റെ) നർമ്മസചിവനായ കപിഞ്ജല ബ്രാഹ്മണൻ, ഈ പാത്രങ്ങളുടെ ആവിഷ്കരണവിഷയത്തിൽ അശ്വതിതിരുനാൾ അസാധാരണമായ മനോധർമ്മം പ്രകടിപ്പിച്ചിട്ടുണ്ടു്. ഭാഗവതത്തിൽ രുക്‍മിണി ഒരു ബ്രാഹ്മണനെയാണല്ലോ തന്റെ പ്രണയസന്ദേശവാഹിയായി ദ്വാരകയ്ക്കു അയയ്ക്കുന്നതു്; എന്നാൽ നാടകകലാമാർമ്മികനായ തമ്പുരാൻ വിരഹതപ്തനായ ശ്രീകൃഷ്ണനെത്തന്നെ കുണ്ഡിനപുരത്തേയ്ക്കു നയിക്കുന്നു. കേവലം ദേശവർണ്ണനപരമായ അഞ്ചാമങ്കം അനാവശ്യമാണെന്നു പറയാമെങ്കിലും ആ കാര്യത്തിൽ അവിടുന്നു ഭവഭൂതി, മുരാരി, രാജശേഖരൻ മുതലായ പൂർവ്വകവികളെ അനുകരിയ്ക്കുകമാത്രമാണു് ചെയ്തിട്ടുള്ളതു്. ഈ നാടകത്തിൽ നിന്നു കൂടി ചില ശ്ലോകങ്ങൾ അനുവാചകന്മാരെ ഗ്രഹിപ്പിയ്ക്കാതെ മുന്നോട്ടു പോകുവാൻ മനസ്സു വരുന്നില്ല.
വിന്ധ്യവനം:
“ഉഗ്രംപശ്യകിരാതപുംഖിതശരത്രസ്തൈണദത്താഭയ
പ്രത്യാസന്നകരാളമാംസളവനീ ഗുഞ്ജാദ്രുകുഞ്ജാന്തരാ
വാത്യാചക്രവിധൂതഗൈരികരജോരാജിശ്രിയശ്ശ്രേണിഭിർ
ഭാത്യേഷാ പരിപാടലാഭ്രജടിലാ സന്ധ്യേവ വിന്ധ്യാടവീ.”
ചൈത്രവായു:
“ലങ്കാശൈലാങ്കഖേലൽഫണിപതിതരുണീ
മണ്ഡലാകണ്ഠപാന
മ്ലാനാ യൂനാം മനോഭൂരണരണരണികാ
കല്പനാതിപ്രഗല്ഭാഃ
ഭൃംഗീ സംഗീതഭാജാം നവനടനകലാ
ദേശികാ മാലതീനാ
മായാന്ത്യാരാമഭൂമേഃ പഥി പഥികവധൂ
ശാത്രവാശ്ചൈത്രവാതാഃ.”
സൂര്യോദയം:
ശ്യാമാവാമാധൃതേന്ദുസ്ഫടികമണിഘട
സ്യന്ദമാനാമൃതാർദ്രാ
ദുദ്വേലദ്വാതപോതപ്രചലിതശതപ
ത്രാതിമാത്രപ്രകാശാൽ
വ്യോമോത്സംഗപ്രയാണോത്സുകിതഖഗജൂഷഃ
പ്രത്യുഷഃപാരിജാതാ
ജ്ജാതാഃ ശാതക്രതവ്യാം കകുഭി കതിപയേ
ഭാന്തി കാന്തിപ്രവാളാഃ.”
വാസുഭദ്രൻ രുക്‍മണിയെക്കണ്ടിട്ടു്:
“സ്വസ്തംബേരമമസ്തകാവണുതരാ, വിന്ദീവരം പാണ്ഡരം,
കണ്ണാരുന്തുദകൂജീതം പികകുലം, രംഭാ ലഘീയസ്തരാ,
വൈരാഗ്യസ്യ നികേതനം കിസലയം, മല്ലീസുമം കർക്കശം,
രുക്‍മിണ്യാഃ പുരതസ്തു കേതകശിഖാം പശ്യാമി സശ്യാമികാം.”
ഗംഗാനദി:
“ത്രിപുരഹരകിരീടസ്മേരമന്ദാരമാലാ
സഗരതനയനാകാരോഹസോപാനവീഥീ
ഹരിചരണസരോജസ്യന്ദിമാധ്വീകധാരാ
സുതനു! നയനജാഡ്യം സ്വർദ്ധുനീ നിർദ്ധുനിതേ.”
ചില ഒന്നാംതരം ഫലിതപ്രയോഗങ്ങളും ഈ നാടകത്തിലുണ്ടു്. രുക്‍മിണിയും നവമാലിക എന്ന സഖിയും കൂടി ഉദ്യാനത്തിൽപ്പോയി പൂ പറിക്കുന്നു. സഖി രുക്‍മിണിയോടു “കുരവകശാഖിനം പരിഷ്വജമാനാം ത്വാം കുസുമൈഃ പരിഹസദിവ ഏതൽ കുന്ദം ദൃശ്യതേ” എന്നു പറയുന്നു; അതിനു രുക്‍മിണിയുടെ പ്രത്യുത്തരം “ഹളാ നവമാലികേ കിമമുനാകുന്ദേന മേ പ്രയോജനം?” എന്നാണു്. മുകാരരഹിതമായ കുന്ദത്തിലല്ല, മുകാരസഹിതനായ കുന്ദനിൽ, അതായതു മുകുന്ദനിലാണു് എനിക്കഭിനിവേശം എന്നു നായിക ഇവിടെ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. ഈ നാടകത്തിലെ ഭരതവാക്യത്തിൽ,
“പ്രൗഢോദാരഗുണാ പ്രപഞ്ചിതരസസ്രോതസ്തരംഗോൽകരാ
കുത്രാപ്യസ്ഖലിതാ സ്ഫുടധ്വനിപദന്യാസോജ്ജ്വലാലങ് ക്രിയാ
ഭാവൈഃ സംവനനം വിധായ വിദുഷാമാസ്ഥാനരംഗസ്ഥലേ
ഭവ്യാ കാവ്യനടീ മുഹുർവിഹരതാമാചന്ദ്രതാരം ഭുവി”
എന്നു മഹാകവി വർണ്ണിച്ചിട്ടുള്ളതു് അവിടത്തെ കാവ്യനടിയെക്കൂടി കടാക്ഷിച്ചുകൊണ്ടാണെന്നുള്ളതിനു സംശയമില്ല.
ദശാവതാരദണ്ഡകം
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ അധികരിച്ചു രചിച്ചിട്ടുള്ളതാണു് പ്രസ്തുത ദണ്ഡകം. ഭാർഗ്ഗവാവതാരം, രാമാവതാരം, കൃഷ്ണാവതാരം ഇവയെ വർണ്ണിക്കുന്ന പംക്തികൾ ഏറ്റവും സമുജ്ജ്വലങ്ങളായിരിക്കുന്നു. ഒടുവിൽ ഉപസംഹാരരൂപത്തിലും മഹാകവി ഒരു പംക്തി ഘടിപ്പിച്ചിട്ടുണ്ടു്. ഈ കൃതി സ്വാതിതിരുനാൾ മഹാരാജാവു നിർമ്മിച്ചതാണെന്നു ചിലർ പറയുന്നതു് ശരിയല്ല.
കൃഷ്ണാവതാരം:
“കനന്നന്ദനോദ്യാനമന്ദാക്ഷസന്ദായിവൃന്ദാ
വനാന്തസ്ഥലീരാസകേളീകലാകല്പിതാനേകകോടിസ്മരാകാര
ദിവ്യസ്വമൂർത്ത്യാവലീമധ്യമധ്യസ്ഫുരദ്വല്ലവീസുന്ദരീമണ്ഡലീമധ്യ
ചിന്താമണീപീഠരാജജ്ജഗന്മോഹനാകാരമൂർത്ത്യുന്മിഷദ്വേണു
ഗാനാമൃതാസ്വാദസന്തോഷിതാത്യന്തജാരത്വചോരത്വസാരഥ്യ
ദൂത്യാദിലീലാകഥാപാവിതാശേഷലോകാദ്ഭുതാതുല്യഗോപാലമൂർത്തേ!”
37.44ആട്ടക്കഥകൾ
ഇത്രമാത്രം വശ്യവചസ്സായ ഒരു കവിചക്രവർത്തി നാലിൽപ്പരം ആട്ടക്കഥകൾ രചിച്ചു ഭാഷാസാഹിത്യത്തെക്കൂടി പോഷിപ്പിക്കാമെന്നു തീർച്ചപ്പെടുത്തിയതു നമ്മുടെ ഭാഗ്യപരിപാകമാകുന്നു. അശ്വതിതിരുനാൾ ആദ്യമായി നിർമ്മിച്ച ആട്ടക്കഥ നരകാസുരവധത്തിന്റെ ഉത്തരഭാഗമാണെന്നു് എനിക്കു തോന്നുന്നു. പൂതനാമോക്ഷമായിരിക്കണം അടുത്ത കൃതി. അവിടുത്തെ എല്ലാ കഥകളും അത്യന്തം ചേതസ്സമാകർഷങ്ങളായി പരിലസിക്കുന്നു. അവയ്ക്കു് ഇന്നും കേരളമെങ്ങും പ്രചുരമായ പ്രചാരമുണ്ടു്. പൗണ്ഡ്രകവധത്തിനു മാത്രമേ അല്പമൊരു അനുപഗമ്യതയുള്ളു. ആദ്യം കഥകളി അഭ്യസിക്കുന്ന യോഗക്കാർ രുക്‍മിണീപരിണയമാണു് സാധാരണമായി അഭിനയിക്കുന്നതു്. അമ്മാവനു മഹാഭാരതകഥകളായിരുന്നു പഥ്യമെങ്കിൽ മരുമകനു ഭാഗവതകഥകളാണു് അഭിമതം. രുക്‍മിണീസ്വയംവരോപാഖ്യാനം അവിടുത്തേയ്ക്കു് അത്യന്തം ഹൃദയംഗമമായിത്തോന്നിയിരിക്കണം; അതുകൊണ്ടാണു് അതിനെ വിഷയീകരിച്ചു ഭാഷയിൽ ഒരാട്ടക്കഥയും സംസ്കൃതത്തിൽ ഒരു നാടകവും അവിടുന്നു നിബന്ധിച്ചതു്. ശ്രീപദ്മനാഭന്റെ പേരിൽ തിരുമനസ്സിലേയ്ക്കുള്ള ഭക്തിപ്രകർഷം അപരിമിതമായിരുന്നുവെന്നു് അവിടുത്തെ ഏതു കൃതി പരിശോധിച്ചാലും തെളിയുന്നതാണു്.
അശ്വതിതിരുനാളുടെ ആട്ടക്കഥകൾക്കുമേലെയാണു് കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥകൾ എന്നു ചിലർക്കു പക്ഷമുണ്ടു്. രങ്ഗപ്രയോഗത്തിനു് ഒന്നുകൂടി പറ്റിയ കൃതികൾ കോട്ടയം കഥകൾ തന്നെയാണെന്നു ഞാനും സമ്മതിക്കാം. ചില പദങ്ങളുടെ വിഷയത്തിലും കോട്ടയം കഥകൾക്കുള്ള മെച്ചം നിർവിവാദമാണു്. പക്ഷേ, ശ്ലോകങ്ങൾ പ്രത്യേകമെടുത്തു പരിശോധിക്കുകയാണെങ്കിൽ —എന്നുവേണ്ട ഉത്തമസാഹിത്യത്തിന്റെ നാനാകോടികളേയും പരാമർശിച്ചുകൊണ്ടു സമഗ്രമായി താരതമ്യവിവേചനം ചെയ്യുകയാണെങ്കിൽ—വിജയലക്ഷ്മി ഐദമ്പര്യേണ ആശ്ലേഷിക്കുന്നതു് അശ്വതിതിരുനാൾ തമ്പുരാനെയാണെന്നു തീർച്ചപ്പെടുത്തുവാൻ ഭാവുകന്മാർക്കു പ്രയാസമില്ല.
“കർണ്ണാലങ്കാരഹീരാങ്കരരുചിരരുചി
പ്രോല്ലസദ്വക്ത്രപദ്മാ
വ്യാവല്ഗൽപാദയുഗ്മക്വണിതമണിതുലാ
കോടിവാചാലവീഥീ
ബിഭ്രാണാ കങ്കണാളീം ജ്വലദനലകന
ദ്രത്നകാന്താം സഭാന്താം
തന്വീ രാജന്യപാളീഹൃദയകമലിനീ
രാജഹംസീ വിവേശ.”(രുക്‍മിണീസ്വയംവരം)
“ജ്യാഘാതശ്രേണിജാഗ്രദ്ഭുജഭുജഗരസ
ജ്ഞായിതാസിപ്രകാണ്ഡ
വ്യാലീഢപ്രൗഢവൈരിക്ഷിതിരമണഗണ
പ്രാണവാതപ്രരോഹഃ
മധ്യേയുദ്ധം നിരുധ്യ ദ്രുതമഥ യവനാൻ
ദീർഗ്ഘനിദ്രാം നിനീഷുർ
ബദ്ധാടോപം ബഭാഷേ പ്രഥിതഭുജമദാ
ഡംബരാനംബരീഷഃ”(അംബരീഷചരിതം)
“സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാദൃഗഞ്ചിതകരാഞ്ചലം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയഹരം ഹരിം സ മുനിരാനനാമ വനമാലിനം.”
“സ്വൈരം കൈരവബന്ധുബന്ധുരകരശ്രേണീകൃപാണീ ലതാ
ലൂനപ്രൗഢതമസ്തമാലഗഹനേ ഹാലാം പിബൻ മോഹനേ
മാദ്യൽകോകിലകാമിനീകളാചോവാചാലിതാശാന്തരേ
രേമേ രൈവതകാചലേ സഹ വധൂജാലേന നീലാംബരഃ”(പൗണ്ഡ്രകവധം)
ഇവയോടു കിടനില്ക്കുന്ന ശ്ലോകങ്ങൾ കോട്ടയം കഥകളിയിൽ ഒരിടത്തും കാണുന്നതല്ല. കിർമ്മീരവധത്തിലെ “മാർഗ്ഗേ തത്ര”, “താവദ്വൈകുണ്ഠ” മുതലായ ശ്ലോകങ്ങൾക്കു പോലും അശ്വതീ തിരുനാളുടെ ശ്ലോകങ്ങളുടെ സ്വാരസ്യമില്ല. പണ്ഡിതന്മാരെ കോൾമയിർ കൊള്ളിക്കുന്ന സംസ്കാരപൂതങ്ങളായ ശബ്ദങ്ങളല്ലാതെ തിരുമനസ്സുകൊണ്ടു പ്രയോഗിക്കുകയില്ല. “ഭ്രൂഭങ്ഗഭീഷണവിഘൂർണ്ണിതനേത്രയുഗ്മ” നായ രുക്‍മി, “പ്രസർപ്പദ്ബാഷ്പാംഭഃസ്നപിതകുചകുംഭ” യായ രുക്മിണി, “ക്ഷുരപ്രഭിന്നകങ്കട” ന്മാരും “പ്രരൂഢസങ്കട” ന്മാരുമായ ശിശുപാല ഭടന്മാർ, “പ്രാലേയാചലമൗലിമണ്ഡനവിധി” യെ പ്രാപിച്ച വിധുമണ്ഡലം, “ഉദ്വൃത്തക്വണിതകപാലമാലഭാരി ഗ്രീവാഗ്ര” യായ കൃത്യ, “വിഷസ്നപിതസായക” ങ്ങളെപ്പോലെയുള്ള പൗണ്ഡ്രകകിങ്കരന്മാരുടെ വാചകങ്ങൾ, “അനുത്ഥാന മുദ്ര” യായ നിദ്ര, ഇത്തരത്തിലുള്ള ജാജ്വല്യമാനങ്ങളായ ശബ്ദാർത്ഥരത്നങ്ങൾക്കു് അവിടുത്തെ കഥകൾ അനർഘങ്ങളായ ആകരങ്ങളാകുന്നു. കഥകളിപ്രസ്ഥാനത്തിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള മറ്റൊരു കവിക്കും ആ വിഷയത്തിൽ അത്ര പരിപൂർണ്ണമായ സിദ്ധി കൈവന്നിട്ടില്ല. “ബാധാം ബബാധേതരാം” മുതലായ അവിടുത്തെ ചില പ്രയോഗങ്ങൾ കോട്ടയത്തിന്റെ “സലജ്ജോഹം” തുടങ്ങിയവയെപ്പോലെ കേരളീയരുടെ നിത്യസംഭാഷണത്തിൽ ശൈലീരൂപത്തിൽ സംക്രമിച്ചിട്ടുണ്ടു്. കോട്ടയത്തുതമ്പുരാന്റെ “നികൃത്തകുചമണ്ഡലാ നിശിത മണ്ഡലാഗ്രേണ സാ” എന്ന പദ്യത്തെ അനുകരിച്ചുകൊണ്ടാണു് അവിടുന്നു നരകാസുരവധത്തിലെ “നികൃത്തകുചനാസികാം നിശിചരീം നിരസ്യാനയാ” ഇത്യാദി പദ്യം നിബന്ധിച്ചതു് എങ്കിലും, കാലാന്തരത്തിൽ ആ ഗുരുവിനെ ജയിച്ച ശിഷ്യനായി വികസിക്കുകയാണു് ചെയ്തതു്. കോട്ടയത്തെപ്പോലെ അശ്വതിയും പ്രാകൃതകവനംകൊണ്ടു തന്റെ കഥകളെ അലങ്കരിച്ചിട്ടുണ്ടു്. അംബരീഷചരിതത്തിൽ യവനന്മാരുടെ പുറപ്പാടു് “ചാപഗുണഘോസോ സുണീയദി ഗോപുരേപരുസോ” എന്നു തുടങ്ങുന്ന ഒരു പ്രാകൃതപദംകൊണ്ടു നിർവഹിച്ചിട്ടുള്ളതു് ഏറ്റവും സമുചിതമായിരിക്കുന്നു. യവനന്മാർ സംസ്കൃതജ്ഞന്മാരായിരിക്കുവാൻ മാർഗ്ഗമില്ലല്ലോ. അവരെ രങ്ഗപ്രവേശം ചെയ്യിച്ചിട്ടുള്ളതു മൈസൂരിലെ മഹമ്മദീയരുടെ ആക്രമണത്തെ സ്മരിച്ചുകൊണ്ടായിരിക്കണമെന്നും ഊഹിക്കാവുന്നതാണു്. കാലകേയവധത്തിൽ “സ്വർവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമാം” എന്നൊരു ഭാഷാ ശ്ലോകമുണ്ടല്ലോ; അതുപോലെ പൂതനാമോക്ഷത്തിലും
“കന്നല്ക്കണ്ണികൾമൗലിരത്നകലികാരൂപം ധരിച്ചാദരാൽ
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
പിന്നെച്ചെന്നവൾ ഗോകുലേ കുളുർമുലക്കുന്നിന്നു മീതേ ചിരം
മിന്നുംചന്ദ്രികപോലെമന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ”
എന്നൊരു ഭാഷാശ്ലോകം കാണുന്നു. അനന്തരകാലങ്ങളിൽ കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ രാവണവിജയത്തിലും കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഹനമദുത്ഭവം, പ്രലംബവധം എന്നീ കഥകളിലും അനുകരിക്കുവാൻ ഉദ്യമിച്ചിട്ടുള്ളതു് അശ്വതിതിരുനാളുടെ കഥകളെയാകുന്നു. പാടിക്കേൾക്കാനും, അതിലധികം ആടിക്കാണാനും കൊള്ളാവുന്ന കൃതികളുടെ കൂട്ടത്തിൽ അവിടുത്തെ കഥകൾ അത്യുച്ചപദത്തിൽ സമുല്ലസിക്കുന്നു. അതുകൊണ്ടുതന്നെയാണു് അവയ്ക്കു് ഇത്രമാത്രം സർവമനോരഞ്ജകത സംസിദ്ധമായിട്ടുള്ളതും. അവിടുന്നു പ്രയോഗിച്ചിട്ടുള്ള ഓരോ ശബ്ദവും ചൈതന്യപൂർണ്ണമാണു്. അതിന്റെയെല്ലാം സ്വാരസ്യം പരിപൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ വാസനക്കാരും വ്യുൽപന്നന്മാരുമായ നടന്മാർ ആ കഥകൾ അഭിനയിച്ചു കൈമുദ്ര അറിയാവുന്നവർ കാണണം. പൂതനാമോക്ഷത്തിലെ “ഗിരിരാജവരനുടയ പരിണാമമോർത്തു മമ” എന്നു തുടങ്ങി “ദാഹവും വളർന്നീടുന്നു ദാരുണമിന്നു” എന്നുവരെയുള്ള നാലു പദങ്ങൾ തോട്ടം ശങ്കരൻനമ്പൂരിയെപ്പോലുള്ള അനുഗൃഹീതന്മാരായ നൃത്യകലാകുശലന്മാർ ഒരിക്കലെങ്കിലും അഭിനയിക്കുന്നതു കണ്ടിട്ടുള്ളവർക്കു് എന്റെ ഈ അഭിപ്രായം അനുഭവവേദ്യമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
37.45പദങ്ങളും ദണ്ഡകങ്ങളും
തിരുമനസ്സിലെ ആട്ടക്കഥകളിൽ നിന്നു ചില ശ്ലോകങ്ങൾ ഉദ്ധരിച്ചുകഴിഞ്ഞു. (1) “ചന്ദ്രമുഖിമാരേ കാണുക” (2) “കരുണാലയ വീര” (3) “മാധവസമയമിദം” (4) “പ്രാണനാകയ ശൃണു മമ വചനം” (5) “ആരിതാരിതസാരമനുജന്മാർ” (6) “കനകരുചിരുചിരാങ്ഗിമാരേ” (7) “കിം കരവൈ ഭഗവൻ” (8) “എന്തഹോഭൂസുരന്മാരേ” ഇത്യാദി പദങ്ങളുടെ മാധുര്യം അനന്യസാധാരണമാണു്. “ഈരേഴുപാരിനൊരു വേരായി മേവിന” എന്നു തുടങ്ങുന്ന ദണ്ഡകത്തിനും “ചഞ്ചലാക്ഷിമാരണിയും മൗലി മാലാ വന്നു” എന്ന സാരിക്കുമുള്ള ആസ്വാദ്യതയും അപരിമേയം തന്നെ. “മാധവസമയമിദം” എന്ന പദത്തിൽനിന്നു ചില പംക്തികൾ ചുവടേ ചേർക്കുന്നു.
“സുന്ദരിമാരേ വിപിനം കാണ്ക സുരഭിലമതിവിജനം
മന്ദമാരുതവീജനം നല്ല മദനദഹനദീപനം
കുന്ദലതാഗൃഹമതിരുചിതം കുസുമഗളിതമധുരസശിശിരം
ചന്ദ്രകരാങ്കുരവിശദതരം ചടുലപികാഞ്ചിതരവമുഖരം
നന്ദനവിപിനവിനിന്ദനമിതു കുരു
വിന്ദരുചിരുചിരകന്ദളനികരം (മാധവ)
കനകകമലകലികം നല്ല കമനീയമണിവാലുകം
മനസിജജയസാധകം നല്ല മരകതമയവേദികം
വനതടഭുവി കമലാകരം വരതനു! കാണ്ക മനോഹരം
ഘനമദമധുകരമേദുരം കളകളഹംസവിഭാസുരം
അനുപമമിതിനുടെയനുതടമഴകിനൊ
ടനവധി വിഹരതി വനമൃഗവിസരം (മാധവ)”(പൗണ്ഡ്രകവധം)
ദണ്ഡകം:
“ഈരേഴുപാരിനൊരു വേരായി മേവിന മു
രാരാതിസേവകനുദാരൻ
അതുലഭുജസാരൻ—അധിസമിതി ധീരൻ
തദനു മധുവനമവനിപതിരഗമദമലമതി
രതിസുഭഗതനുവിജിതമാരൻ.
നാനാതരുപ്രസവലീനാളിനീനിവഹ
ഗാനാതിമോഹനതമാലേ
നിരവധികസാലേ-നിബിഡകൃതമാലേ
കുഹചിദഥ കുതുകമൊടു ഗുണനിലയനവനധിക
കുസുമകുലസുരഭിണി കുടീരേ
ചെമ്മേ വസിച്ചു വിലസന്മേഘശോഭ തട
വും മേനിയാകിയ പൂമാനെ
നിജമനസി ചേർത്തു-നിഖിലമതിലോർത്തു
നിരവധികസുഖജലധിനടുവിലുടനവനുടയ
ഹൃദയമപി വിരവൊടു കുളിർത്തു.
ആനന്ദബാഷ്പമതിമാനം ദധാനമുപ
മാനം തദാനനമതാനീൽ
വിമലമതിതന്റെ—വിഗളദമൃതന്റെ
പുളകഭരഘനകവചമിളിതതനുരവനിപതി
തിലകനവനമിതസുഖമാസീൽ.”(അംബരീഷചരിതം)
37.46ശ്രീപത്മനാഭകീർത്തനം
ഇരുപതു കണ്ണികൾ ഉൾക്കൊള്ളുന്നതും പാദാദികേശരൂപത്തിൽ നിബന്ധിച്ചിട്ടുള്ളതുമായ പ്രസ്തുതകീർത്തനം അശ്വതിതിരുമനസ്സിലെ കൃതിയാണെന്നു് ഐതിഹ്യം ഉദ്ഘോഷിക്കുന്നു. അവിടുത്തെ ഇതര കൃതികളുടെ ഗുണം ഇതിനില്ല. എങ്കിലും സാരസ്യമില്ലായ്കയില്ല. പക്ഷേ അവിടുന്നു് ഒരു വിദ്യാർത്ഥിയായിരുന്ന കാലത്തായിരിക്കാം ഇതു രചിച്ചതു്. രണ്ടു കണ്ണികൾമാത്രം അടിയിൽ പകർത്തുന്നു.
“അതുച്ഛലജ്ജമച്ഛകച്ഛപച്ഛവിച്ഛടാ മദം
പതിച്ചൊഴിച്ചൊളിച്ചു കുമ്പിടുന്ന പൊല്പദങ്ങളും
മദിച്ചു പോർവിളിച്ചെതിർത്ത ചൂതബാണതൂണിയെ
ജ്ജയിച്ച ജംഘ രണ്ടുമെങ്കലാക, ദേവ! പാഹി മാം!
തുടിച്ച തോളു രണ്ടുമുദ്ധരിച്ച വൈജയന്തിയും
തടിച്ചുരുണ്ട കംബുബിംബകമ്രകണ്ഠകാണ്ഡവും
കവിൾത്തടം വിളങ്ങുമാറണിഞ്ഞ കുണ്ഡലങ്ങളും
മുടക്കമെന്നിയേ വിളങ്ങണം, മുകുന്ദ! പാഹി മാം!”
പൂർണ്ണമായ പുരുഷായുസ്സിനാൽ അനുഗൃഹീതനായി വഞ്ചിരാജ്യസിംഹാസനം അലങ്കരിക്കുന്നതിനുള്ള ഭാഗ്യത്തോടുകൂടിയാണു് അശ്വതിതിരുനാൾ ഇളയതമ്പുരാൻ അവതരിച്ചിരുന്നതെങ്കിൽ ഗൈർവാണിക്കും കൈരളിക്കും ഏതെല്ലാം വിധത്തിലുള്ള അഭ്യുദയങ്ങളാണു് സിദ്ധിക്കുമായിരുന്നതു്? അതിനു ഹതവിധി ഇടവരുത്തിയില്ലെങ്കിലും 38 വയസ്സിനകമുള്ള സാഹിതീവ്യവസായംകൊണ്ടുതന്നെ അവിടുന്നു ശാശ്വതമായ യശഃസ്തഭം പ്രതിഷ്ഠാപനം ചെയ്തിരിക്കുന്നു.
37.47ഗോവിന്ദകവി
കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ രചിച്ചതാണെന്നു് ഊഹിക്കാവുന്ന മാധവീയം എന്നൊരു സംസ്കൃതകാവ്യവും അതിനു മിതാക്ഷരാ എന്നൊരു വ്യാഖ്യാനവും കണ്ടുകിട്ടീട്ടുണ്ടു്. രുക്‍മിണീപരിണയമാണു് കഥാവസ്തു; അതു് അഞ്ചു സർഗ്ഗങ്ങളിൽ പൂർവ്വകവികളെ അനുസ്മരിപ്പിക്കുമാറു് ആശ്ചര്യജനകമായ കവനശില്പം പരിപാലിച്ചു ഗോവിന്ദൻ നിർമ്മിച്ചിരിക്കുന്നു. അർത്ഥാലങ്കാരസുഭഗമാണു് ഓരോ ശ്ലോകവും. ശബ്ദവും മനോഹരംതന്നെ.
“അശ്വത്ഥാരണ്യനാമാ ജയതി ജനപദോ
വഞ്ചിഭൂപാലരാജ്യേ
തദ്ദേശ്യസ്താമ്രപത്രാലയകൃതവസതിഃ
കോപി ഗോവിന്ദനാമാ
പ്രാണൈഷീൽ കാവ്യമേതന്മൃദുപദനിചയം
സോസ്യ സംശോധനാർത്ഥം
സദ്യോ നിർമ്മത്സരേഭ്യഃ കലയതി നതിമാ
നഞ്ജലിം മഞ്ജുബന്ധം.”
എന്നൊരു ശ്ലോകമുണ്ടു്. അതിൽനിന്നാണു് പ്രണേതാവിന്റെ പേർ മനസ്സിലാകുന്നതു്. അശ്വത്ഥാരണ്യം ആലങ്ങാടുതന്നെ. ആലങ്ങാടു തിരുവിതാംകൂറിനു കീഴടങ്ങിയതിനുമേലാണു് ഗ്രന്ഥത്തിന്റെ നിർമ്മിതി. താമ്രപത്രം ചെമ്പോലയായിരിക്കാം. ചില ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
“പ്രണമ്യ മഹിതാം ദേവീം ലളിതാം ലളിതാകൃതിം
ബാലപാഠോചിതാം കോപി കരോതി ലളിതാം കൃതിം
ഭാരാദ്ദുഷ്ടാസുരാദീനാം ദീനാം ത്രാതും ധരാം ഹരിഃ
വാസുദേവോഽജനി ജ്യായാം ജ്യായാംസം ഗുണമുദ്വഹൻ.
സോധ്യവാത്സീൽ സമുദ്രസ്യ മധ്യഗാം ദ്വാരകാം പുരീം
പുഷ്ട്യാ വസ്വൗകസാരാഭ്യാം മുഷ്ടീമുഷ്ടിപടീയസീം.
യസ്യാം സാലോ ദധദ് ഭാതി കാഞ്ചനഃ കാഞ്ചന ശ്രിയം
പരിഖായിതപാഥോധൗ യത്തേജോ ബാഡവായതേ.”(പ്രഥമസർഗ്ഗം)
“വികസിതാസിതസാരസലോചനേ
കലയ സാരസസാരസികാഗണം
പുളിനസീമനി ശാരദചന്ദ്രികാ
മഹസി തേ ഹസിതേന സമത്വിഷം.
മഹിതപങ്കജജാതമനോഹരാം
ശ്രിതരസാം ദധതീ നനു കച്ഛപീം
കലയ സുഭ്രു! ഗിരാമിവ ദേവതാം
കമലിനീമലിനീലശിരോരുഹേ!”
“സലിലശീകരജാലഹരോ മൃദുഃ
കമലസംഹതിസൗരഭതസ്കരഃ
ശ്രമജവാരികണാൻ പവനസ്സതോ
ഹരതി തേ രതിതേജസി വിഗ്രഹേ” (ചതുർത്ഥസർഗ്ഗം)
37.48ഭാരതം കഥ
ഇതു കൊല്ലം പത്താം ശതകം പ്രഥമ പാദത്തിലെ ഒരു കൃതിയായിരിക്കാം. താൻ ഗോവർദ്ധനപുര വാസിയും ദത്തന്റെ പുത്രനും കൃഷ്ണന്റെ ശിഷ്യനുമാണെന്നും ഭാരത കഥ രചിച്ചതു് അമ്പലപ്പുഴ രാജാവിന്റെ (ദേവനാരായണൻ) ആജ്ഞയനുസരിച്ചാണെന്നും കവി പ്രസ്താവിക്കുന്നു. ആ രാജാവു 929-ൽ രാജ്യഭ്രഷ്ടനായ ചെമ്പകശ്ശേരി രാജാവാണെന്നു തോന്നുന്നു. നിശ്ചയമില്ല. ഗോവർദ്ധനപുരം ഏതെന്നും അറിയുന്നില്ല. രാഷ്ട്രോല്പത്തി മുതല്ക്കുള്ള മഹാഭാരതകഥ പ്രസ്തുത വാങ്മയത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. ഇടയ്ക്കിടയ്ക്കു കൃഷ്ണനാട്ടത്തെ അനുകരിച്ചു ചില ഗാനങ്ങളും കാണുന്നു. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിലുള്ളവയാണു്.
“വന്ദേ വൃന്ദാരകാണാമപി ബത നികുരും
ബൈരലം സ്തൂയമാനം
വിദ്യാസാരാന്മനോലംബകപരമഗുരോഃ
കൃഷ്ണനാമ്നഃ കടാക്ഷാൽ
ഇത്ഥം ശ്രീദേവനാരായണധരണിപതേ
രാജ്ഞയാ പ്രാജ്യകീർത്തേ
ര്യോ ദത്തസ്യാത്മജന്മാ പ്രഥയതി സ കഥാം
ഭാരതാഖ്യാം ച കിഞ്ചിൽ.”
“ശ്രീമദ്ഗോവർദ്ധനാഖ്യേ മഹിതപുരവരേ
സന്നിഷണ്ണസ്യ വിഷ്ണോ
രന്തർമ്മേ സന്തതം......... പുരുകൃപയാ
ഹന്ത! കാരുണ്യസിന്ധോഃ
കൃഷ്ണാദീനാം ഗുരൂണാമപി ച നരപതേ
ർദ്ദേവനാരായണാഖ്യ
സ്യാജ്ഞാശക്ത്യാപി ചൈവം രചിതമിഹ മയാ
പാണ്ഡവാനാം ചരിത്രം.”
“ധൂളീധൂസരകുന്തളം തിലകഭംഗ്യാതീവ ഭാന്തം കരാ
ന്തോദ്യദ്വേത്രവിഷാണവേണുകബളം കാളാംബുദശ്യാമളം
ഗോപാലാർഭകസംവൃതം വിലസിതം കാഞ്ച്യാരണൽകിങ്കിണീ
പാളീകാന്തമുദാരഗോപശിശുകം വന്ദേ പരം ദൈവതം.”
37.49ദേവരാജഭട്ടൻ
പാലക്കാട്ടു ദേവരാജഭട്ടൻ അരുണ ഗിരിയുടെ ശിഷ്യനായ കൃഷ്ണദ്വൈപായനഭട്ടന്റെ പുത്രനാണു്. അദ്ദേഹം ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു. ദേവരാജന്റെ കൃതികളായി (1) ഗുരുവായുപുരേശസ്തുതി (2) രാമായണശതകം (3) സുഖബോധിനി (കിരാതാർജ്ജുനീയവ്യാഖ്യ) (4) സാരസംഗ്രഹണം (മാഘവ്യാഖ്യ) ഇങ്ങനെ നാലു ഗ്രന്ഥങ്ങൾ ലഭിച്ചിട്ടുണ്ടു്. ഭാഗവതം ഏകാദശസ്കന്ധം വ്യാഖ്യാനിച്ച ചീരക്കുഴി ഭവദാസൻ നമ്പൂരിയുടെ ഗുരുനാഥനായ അരുണഗിരിയും ഈ അരുണഗിരിയും ഭിന്നന്മാരാണെന്നു് അന്യത്ര പ്രസ്താവിക്കും. താഴെക്കാണുന്ന ശ്ലോകങ്ങളിൽ നിന്നു ദേവരാജനെപ്പറ്റി വേറെയും ചില വിവരങ്ങൾ വെളിപ്പെടുന്നുണ്ടു്.
“ബ്രഹ്മീഭൂതമഹാരുണാദ്രിവിദുഷാമാനന്ദസന്ദായിനാം
വാഗ്ഭിർവിഷ്ണുപദീപയസ്സുമധുരാസാരാഭിരാശൃണ്വതാം
കാരുണ്യാദുപദേശമാത്രവിലസദ്വിദ്യാളിസംശോധിനാ
മസ്മദ്രക്ഷകരക്ഷകേഡ്യവപൂഷാം പാദൗ ഗുരൂണാം ഭജേ”
“രാജ്യേ ശേഖരിഭൂപതേ രവിപുരഗ്രാമേ വസഞ്ച്ഛറീമതീ
ബ്രഹ്മീഭൂതമഹാരുണാദ്രിവിദുഷാം ശിഷ്യസ്യ പുത്രസ്ത്വഹം
വിദ്വാൻ കൗശികവംശജോ ദ്വിജവരശ് ശ്രീദേവരാജാഹ്വയോ
ഭക്ത്യാ കൃഷ്ണകഥാം പ്രവക്തുമനിശം മുക്ത്യൈ സുഖേനാരഭേ.”
“ശ്രീമദ്ഭാഗവതം മുനീന്ദ്രകഥിതം യദ്ദ്വാദശസ്കന്ധകം
തസ്മിൻ ദാശമികേ ഹരേസ്തു ചരിതം യദ്ഭൂയസാ വർണ്ണിതം
തൽസർവന്ത്വഹമാദരേണ വചസാ ഹ്യല്പീയസാ സംഗ്രഹാ–
ദ്വക്തും പ്രാരഭ ആർത്തിനാശനവിധേഃ ശ്രീദേവരാജാഹ്വയഃ. “(ഗുരുവായുപുരേശസ്തുതി)
“ഇത്യേതൽ സംഗൃഹീതം രഘുവരചരിതം
ദേവരാജദ്വിജേന
ശ്രീമദ്രാമായണാഖ്യം നിഖിലശുഭകരം
പാവനം പാപനോദം
യേ ശൃണ്വീരൻ പഠേയുർഭുവി വിമലഹൃദോ
ബ്രാഹ്മണാ രാമഭക്താ
സ്തേ സർവേ പുത്രമിത്രാദിഭിരപി സഹിതാ
മോക്ഷമീയുസ്തദന്തേ.”
(രാമായണശതകം)
“പ്രകാശവർഷപ്രഭൃതിപ്രണീതാ
വ്യാഖ്യാ ന പൂർണ്ണാ ഇതി ഭാരവീയേ
കാവ്യേ പ്രഭൂതാം വിദധാതി ടീകാം
ശ്രീദേവരാജോ വിദുഷാം നിദേശാൽ.”
“ആലോച്യ ദേവരാജാര്യോ വിദ്വദ്ഭിർബഹുഭിസ്സഹ
വ്യാഖ്യാം വിഷമസർഗ്ഗസ്യ യഥാബോധമവർണ്ണയൽ.
അനൂദ്യ സർവം പദസിദ്ധിമുക്ത്വാ
പദാന്വയേന പ്രകടയ്യ വാക്യം
പ്രദർശ്യ ഭാവം സുഖബോധിനീം താം
കരോത്യയം ബാലവിബോധനാർത്ഥം.”(സുഖബോധിനി)
“ശ്രീദേവരാജവിദുഷാ ശിശുപാലവധാഭിധേ
കാവ്യേ കരിഷ്യതേ ടീകാ നാതിസംക്ഷേപവിസ്തരാ.
ആലോച്യ മാഘകാവ്യസ്യ വ്യാഖ്യാനാനി ബഹൂന്യലം
തത്തദ്വാഖ്യാകൃതാ അർത്ഥാ ലിഖ്യന്തേ കേവലം മയാ.
ഹരിദാസാത്തു താൽപര്യം വല്ലഭാൽ പദനിർണ്ണയം
ജ്ഞാത്വാ ശ്രീരംഗദേവാദ്യാദ്യൽ സാരം തച്ച ലിഖ്യതേ.
വാക്യാർത്ഥാന്വയതാൽപര്യസമാസപദനിർണ്ണയാ
അത്ര സാ ദേവരാജീയവ്യാഖ്യാ വിജയതേ ഭുവി.”(സാരസംഗ്രഹണം)
സാരസംഗ്രഹണത്തിൽ ദേവരാജൻ മാഘത്തിനു് അർത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ച ഹരിദാസനെ ഉപജീവിക്കുന്നതായി പറയുന്നു. ഹരിദാസൻ കാവ്യദർപ്പണകാരനായ രാജചൂഡാമണിദീക്ഷിതരെ സ്മരിക്കുന്നുണ്ടു്. രാജചൂഡാമണി അദ്ദേഹത്തിന്റെ തന്ത്രശിഖാമണി എന്ന പൂർവ്വമീമാംസാഗ്രന്ഥം രചിച്ചതു കൊല്ലം 811-ആണ്ടിടയ്ക്കാണു്. ആ വഴിക്കു നോക്കുമ്പോൾ ദേവരാജന്റെ കാലം പത്താം ശതകത്തിനു മുമ്പാവാൻ തരമില്ല.
37.50ഗുരുവായുപുരേശസ്തുതി
ഇതിൽ ഭാഗവതം ദശമസ്കന്ധത്തിലെ കഥ കവി ആയിരം ശ്ലോകങ്ങളായി രചിച്ചിരിക്കുന്നു. മേല്പുത്തൂർ ഭട്ടതിരിയുടെ പദ്ധതിയനുസരിച്ചു് ഓരോ ശ്ലോകത്തിലും ഗുരുവായൂർ ശ്രീകൃഷ്ണനെ അഭിസംബോധനം ചെയ്യുന്നു. ഓരോ ശതകത്തിന്റേയും അവസാനത്തിലാണു് പ്രാർത്ഥനാപദ്യങ്ങൾ ചേർത്തിട്ടുള്ളതു്; അല്ലാതെ ദശകത്തിന്റെ അവസാനത്തിലല്ല. രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“അംഭോജോദ്ഭവകാന്തകേളിപരിരംഭാലാപസംഭോഗജാ
നന്ദോദ്രിക്തമനഃപ്രസാദപിശുനപ്രോദ്യന്മുഖാംഭോരുഹാ
ശ്രോത്രാനന്ദരസപ്രവാഹജനകക്വാണോല്ലസൽകച്ഛപീ
വീണാവാദനശീലപാണിജലജാ സാ ഭാരതീ പാതു നഃ”
“സോഹന്ത്വിജ്യാതപോഭ്യാം സദുപശമരതോ
വാ ന തുഷ്യേയമിത്ഥം
ശുശ്രൂഷായാ വിധാനാൽ സതതമപി ഗുരോ
സ്തദ്യഥാ പ്രീതിയുക്തഃ
ഗേഹേ വൃത്തം ഗുരോർന്നഃ സ്മരസി സുവസതാം
തത്ര ജാതാംസ്ത്വിദാനീം
കൃഷ്ണാസ്മാൻ പാഹി വിഷ്ണോ ഗുരുപവനപുരാ
ധീശ താപാവലിഭ്യഃ.”
37.51രാമായണശതകം
ഈ കൃതിയിൽ നൂറു ശ്ലോകങ്ങളേയുള്ളു. ഓരോ ശ്ലോകവും “രാമഃ പായാദപായാദനുജബലയു തോസ്മാൻ സ കോദണ്ഡപാണിഃ” എന്നവസാനിക്കുന്നു. എല്ലാ ശ്ലോകങ്ങളും സ്രഗ്ദ്ധരാവൃത്തത്തിലാണു് രചിച്ചിരിക്കുന്നതു്. ഉപക്രമശ്ലോകംമാത്രം അടിയിൽ ഉദ്ധരിക്കുന്നു.
“വസ്ത്വസ്തു സ്വസ്തിദം നഃ പ്രശമിതബലവ
ത്താപവർഗ്ഗം ജനാനാം
ശുദ്ധം ബുദ്ധം വിമുക്തം നിഖിലമുരുഗുണാ
പൂർണ്ണമീഡ്യം മുനീന്ദ്രൈഃ
ത്രൈലോക്യദ്രോഹകാരിപ്രബലജനഘന
വ്രാതരക്ഷോന്ധകാര
സ്തോമപ്രോത്സാദനോദ്യച്ഛരകിരണലസ
ദ്രാമചന്ദ്രാഭിധാനം.”
37.52സുഖബോധിനി
കിരാതാർജ്ജുനീയത്തിനു് ഏറ്റവും വിവൃതവും ലളിതവുമായ ഒരു വ്യാഖ്യാനമാണു് സുഖബോധിനി. അതിലും സാരസങ്ഗ്രഹണത്തിലും ദേവരാജൻ അദ്ദേഹത്തിന്റെ വിപുലമായ വ്യാകരണപാണ്ഡിത്യം സമഗ്രമായി പ്രകടിപ്പിച്ചിരിക്കുന്നു. പ്രകാശവർഷാദി പണ്ഡിതന്മാരുടെ ടീകകൾ പരിപൂർണ്ണങ്ങളല്ലെന്നു തോന്നിയതിനാലാണു് താൻ ആ വ്യാഖ്യാനം രചിച്ചതെന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കേരളീയരിൽ ചിത്രഭാനു കിരാതാർജ്ജുനീയം ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾമാത്രമേ വ്യാഖ്യാനിച്ചുള്ളു. മങ്ഗലന്റെ വ്യാഖ്യാനം സംക്ഷിപ്തമാണെന്നും നാം ഈ ഘട്ടത്തിൽ സ്മരിക്കേണ്ടതുണ്ടു്.
37.53സാരസംഗ്രഹണം
സാരസംഗ്രഹണം ശിശുപാലവധത്തിന്റെ സമ്പൂർണ്ണമായ ഒരു ടീകയാണു്. താൻ പല പൂർവസൂരികളേയും ഉപജീവിക്കുന്നതായി വ്യാഖ്യാതാവു പറയുന്നുണ്ടെങ്കിലും അദ്ദേഹം ഒരു സ്വതന്ത്രനായ സഹൃദയനെന്ന നിലയിലാണു് പ്രസ്തുതകൃതിയിൽ പ്രായേണ പരിലസിക്കുന്നതു്. ഒരു വ്യാഖ്യാതാവെന്ന നിലയിൽ അദ്ദേഹം നമ്മുടെ ഹൃദയങ്ഗമമായ ആദരത്തെ സർവഥാ അർഹിക്കുന്നു. ദേശമങ്ഗലത്തു ശ്രീകണ്ഠവാരിയരുടെ ബാലബോധിക എന്ന മാഘവ്യാഖ്യയെപ്പറ്റി മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. വല്ലഭന്റെ ഈ ടീകയെപ്പറ്റി ഒരു പ്രശംസാപദ്യം കേട്ടിട്ടുണ്ടു്. അതു ചുവടേ ചേർക്കുന്നു.
“അപടീകാഗതോ മാഘേ ഭൃശം ജാഡ്യേന പീഡ്യതേ
കഥഞ്ചിന്നിർവഹത്യേവ കണ്ഠസംസക്തവല്ലഭഃ.”
വല്ലഭനെ ദേവരാജൻ പദനിർണ്ണയവിഷയത്തിൽ ഉപജീവിക്കുന്നതായി അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
അദ്ധ്യായം 38 - കുഞ്ചൻനമ്പിയാർ (രാമപാണിവാദൻ)
“വൻപിയന്ന മദമറ്റു മരന്ദംകുമ്പിടുന്നപടി തുള്ളലനേകം
അമ്പിനോടിഹ ചമച്ചൊരു കുഞ്ചൻ
നമ്പിയാർ കവിയമാനുഷനത്രേ.”(വലിയ കോയിത്തമ്പുരാൻ)
അതിമനോഹരങ്ങളായ അനവധി സംസ്കൃതഗ്രന്ഥങ്ങളുടെ പ്രണേതാവായി ഒരു രാമപാണിവാദൻ കൊല്ലം പത്താം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്നു. രസനിഷ്യന്ദികളായ ഏതാനും കിളിപ്പാട്ടുകൾ തുടങ്ങിയുള്ള പല ഭാഷാകൃതികളുടെ നിർമ്മാതാവായ ഒരു രാമപാണിവാദനും ആ കാലഘട്ടത്തെ അലങ്കരിച്ചിരുന്നതായി നമുക്കറിയാം. അസംഖ്യം തുള്ളൽക്കഥകൾ രചിച്ചു കേരളീയരെ അനുഗ്രഹിച്ച കുഞ്ചൻനമ്പിയാരുടെ ജീവിതകാലവും അതുതന്നെയാണു്. ഈ മൂന്നു കവികളും വിഭിന്നന്മാരോ അല്ലയോ എന്നുള്ള വിഷമമായ പ്രശ്നമാണു് പ്രകൃതത്തിൽ നമ്മെ പ്രഥമമായി അഭിമുഖീകരിക്കുന്നതു്. ഏതദ്വിഷയകമായി നമുക്കു് ഇതുവരെ ലഭിച്ചിട്ടുള്ള ലിഖിതപ്രമാണങ്ങളെക്കുറിച്ചു് ആദ്യമായി ഉപന്യസിക്കാം.
38.1കുഞ്ചൻനമ്പിയാരെപ്പറ്റി തിരുവിതാംകൂറിലുള്ള രേഖകൾ
തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചില പഴയ ഓലക്കണക്കുകളിൽ കുഞ്ചൻനമ്പിയാരുടെ പേർ പ്രകടമായി പ്രസ്താവിച്ചുകാണുന്നു. 919-ആണ്ടത്തെ അല്പശി ഉത്സവത്തിനു കുഞ്ചൻനമ്പിയാർക്കു “രണ്ടേകാലും കോപ്പും” അനുവദിച്ചിരുന്നു. ആ ആണ്ടു കുംഭം 30-ആംനു കൊട്ടാരത്തിൽ പാർക്കുന്ന “കുഞ്ചൻനമ്പ്യാർക്കു കാലിൽ ദീനമാകയാൽ” മരുന്നുവിലയ്ക്കു കൊട്ടാരത്തിൽനിന്നു ഇരുപത്തിമൂന്നു പണം കൊടുത്തു. 922-ആണ്ടു “കുഞ്ചൻനമ്പ്യാരുടെ” കൂടെ നിന്ന മിതുനപ്പള്ളി വീട്ടിൽ കുഞ്ചുമാതിറ്റിക്കു ടി ആണ്ടൊന്നുക്കു നെൽ 72 പറയും പാല്ക്കുളങ്ങര അധികാരത്തിൽനിന്നു ചെലവെഴുതി. 929-ആണ്ടു് അല്പശി ഉത്സവത്തിനു “കുഞ്ചൻനമ്പ്യാർക്കു” വലിയ തോതിൽ ചങ്ങലവിളക്കും വലിയ പർപ്പടം മുതലായവയോടുകൂടി ഒരു രാജകീയാതിഥി എന്ന നിലയിൽ “അരിയും കോപ്പും” നല്കി. “അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർക്കു് 933 തൈ 5-ആംനു കൊടുത്ത മുകപ്പിൽ ആണിത്തലയ്ക്കൽ ചികപ്പുകൽ വച്ച വീരശങ്ങല ഉരുവു് ഒന്നു്” എന്നും, അദ്ദേഹത്തിനുതന്നെ വീണ്ടും കൊടുത്ത 934 പുരട്ടാശി 30-ആംനു “വീരശങ്ങല ഉരുവു് ഒന്നും” എന്നും വലിയ കൊട്ടാരത്തിലെ കണക്കുകളിൽ കാണുന്നു. 933 കർക്കടകത്തിലാണല്ലോ രാമവർമ്മമഹാരാജാവു വഞ്ചിരാജ്യഭരണം ആരംഭിച്ചതു്. ഈ രേഖകളിൽനിന്നു 919-ആണ്ടിലോ അതിനുമുൻപുതന്നെയൊ കുഞ്ചൻനമ്പിയാർ തിരുവനന്തപുരത്തെത്തി മാർത്താണ്ഡവർമ്മമഹാരാജാവിന്റെ മഹനീയന്മാരായ ആസ്ഥാനകവികളിൽ അന്യതമനായിത്തീരുകയും, തദനന്തരം അമ്പലപ്പുഴയും തിരുവനന്തപുരത്തുമായി താമസിക്കുകയും 933-ൽ ആ തിരുമേനിയുടേയും 934-ൽ രാമവർമ്മമഹാരാജാവിന്റേയും പക്കൽനിന്നു് ഓരോ വീരശൃംഖല സമ്മാനമായി വാങ്ങുകയും ചെയ്തു എന്നുള്ള വസ്തുതകൾ വെളിപ്പെടുന്നു. ഒടുവിലത്തെ ചേമ്പകശ്ശേരിരാജാവും മാർത്താണ്ഡവർമ്മമഹാരാജാവും തമ്മിൽ വളരെക്കാലം സ്നേഹത്തിലാണു് കഴിഞ്ഞുകൂടിയതു്. കുഞ്ചൻനമ്പിയാർക്കു് അമ്പലപ്പുഴക്ഷേത്രത്തിൽനിന്നു് ഏതെങ്കിലും അനുഭവം രാമവർമ്മമഹാരാജാവു കല്പിച്ചുകൊടുത്തിരിക്കുമെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. എന്നാൽ അതിലേക്കുള്ള കണക്കുകൾ ഒന്നും കണ്ടുകിട്ടീട്ടില്ലെന്നുമാത്രമല്ല, 954-ൽ അവിടുന്നും തെക്കേടത്തു ഭട്ടതിരിയുംകൂടി കൊട്ടാരം ചൊക്കട്ടാൻമണ്ഡപത്തിൽവെച്ചു വ്യവസ്ഥപ്പെടുത്തിയ ആ ക്ഷേത്രത്തിലെ പായസക്കണക്കിൽ നമ്പിയാരുടെ പേർ കാണുന്നുമില്ല. പക്ഷേ 1015 തുലാം 24ആംനുയിലെ ഒരു ഹജൂരുത്തരവിൽ “മുമ്പിൽ എഴുന്നള്ളത്തോടു പാർത്തിരുന്ന കലക്കത്തു കുഞ്ചൻനമ്പ്യാരുടെ അനന്തരവരിൽ അമ്പലപ്പുഴ പാർത്തുവന്ന കുഞ്ചൻനമ്പ്യാരുടെ പേർക്കു് അമ്പലപ്പുഴമണ്ടപത്തുംവാതുക്കൽനിന്നും മാസം 1-നു് 15 പണംവീതം അടുത്തൂണും അമ്പലപ്പുഴക്ഷേത്രത്തിൽനിന്നു നാൾ 1-നു ഇരുന്നാഴി പാല്പായസവുംവീതം കൊടുത്തുവന്നിരുന്ന” തായി കാണുന്നു. ഇവരിൽ ആദ്യത്തേ കുഞ്ചൻനമ്പിയാർതന്നെയാണു് സാക്ഷാൽ കവി എന്നു പറയേണ്ടതില്ലല്ലോ. രണ്ടാമത്തെ കുഞ്ചൻനമ്പിയാർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനന്തിരവൻ കുഞ്ഞുകൃഷ്ണൻനമ്പിയാർക്കു് ആ അടുത്തൂണും പായസവും ഹജൂരിൽനിന്നു് 1015-ൽ പേരുമാറ്റി പതിച്ചുകിട്ടി. 1019-ൽ കുഞ്ഞുകൃഷ്ണൻനമ്പിയാർ മരിച്ച അവസരത്തിൽ ആ അവകാശം പ്രസ്തുതകുടുംബത്തിലെ പാർവതിനങ്ങിയാർക്കു 1020-ആണ്ടു വൃശ്ചികമാസം 7-ആംനു സർക്കാരിൽ നിന്നു വീണ്ടും പേരുമാറി പതിച്ചുകൊടുത്തു. ആ രേഖയിൽ കവിയുടെ പേർ മങ്ങലത്തു കുഞ്ചൻനമ്പിയാർ എന്നും കലക്കത്തു കുഞ്ചൻനമ്പിയാർ എന്നും കാണിച്ചിട്ടുണ്ടു്. ആ അവകാശം ഇന്നും കിള്ളിക്കുറിശ്ശിമങ്ഗലത്തിൽ താമസിക്കുന്ന ആ വംശക്കാർ അനുഭവിച്ചുവരുന്നതായി അറിയുന്നു. കുഞ്ചൻനമ്പിയാരെപ്പറ്റി ഇതിൽക്കൂടുതലായി ഒരു രേഖയും കിട്ടീട്ടില്ല. ഒരു ഗ്രന്ഥത്തിലും ആ പേരു കാണുന്നുമില്ല. സുപ്രസിദ്ധങ്ങളായ അനവധി തുള്ളൽക്കഥകളുടെ പ്രണേതാവു് അദ്ദേഹമാണെന്നുള്ള വസ്തുത പണ്ഡിതന്മാർ ഐകകണ്ഠ്യേന സമ്മതിക്കുന്നു. ഹരിശ്ചന്ദ്രചരിതം പറയൻതുള്ളലിൽ കവി “പാണിവാദനാമെന്റെ പരമാനന്ദദാതാവാം ക്ഷോണീദേവതാചൂഡാമണിയാകും ഗുരുനാഥൻ” എന്ന വാചകത്തിൽ താൻ ഒരു നമ്പിയാരാണെന്നു തുറന്നുപറഞ്ഞിട്ടുമുണ്ടു്.
38.2നാമമുദ്രയുള്ള കൃതികൾ
രാമപാണിവാദൻ പല സംസ്കൃതകൃതികളിലും സ്വനാമധേയം പ്രകാശിപ്പിച്ചിട്ടുണ്ടു്. ആ പംക്തികൾ ഉദ്ധരിക്കാം.
(1) ചന്ദ്രികാവീഥി
വീഥിയുടെ ലക്ഷണം
“പാത്രദ്വയപ്രയോജ്യാ ഭാണവദേകാങ്കകൈകസന്ധിശ്ച
ആകാശഭാഷിതവതീ കൃത്രിമമിതിവൃത്തമാശ്രിതാ വീഥീ”
എന്ന ശ്ലോകത്തിൽ കവിതന്നെ പ്രദർശിപ്പിച്ചിരിക്കുന്നു. അങ്ഗരാജാവായ ചന്ദ്രസേനൻ, മണിരഥൻ എന്ന വിദ്യാധരന്റെ പുത്രിയായ ചന്ദ്രികയിൽ അനുരക്തനായിത്തീരുന്നു. ചണ്ഡൻ എന്നൊരു രാക്ഷസൻ ചന്ദ്രികയെ അപഹരിച്ചുകൊണ്ടുപോകുന്നു. വിഘ്നേശ്വരന്റെ പ്രസാദത്താൽ ചന്ദ്രസേനൻ ചണ്ഡനെ വധിച്ചു ചന്ദ്രികയെ പാണിഗ്രഹണം ചെയ്യുന്നു. ഇതാണു് ഈ വീഥിയിലെ ഇതിവൃത്തം.
“അദ്യ ഖലു പ്രകാശരാജ്യപ്രകാശഭൂതസ്യ പ്രതാപവിവേകവിദ്യാവിശേഷശാലിനഃ ശ്രീവീരരായമഹാരാജസ്യാജ്ഞയാ ശ്രീപരക്രോഡനാമക്ഷേത്രമധിവസതഃ ശൂലാഗ്രകീലിതകീനാശസ്യ ഭഗവതഃ ശ്രീപരമേശ്വരസ്യ മാഘകൃഷ്ണചതുർദ്ദശീമഹോത്സവ പ്രസങ്ഗേന സങ്ഗതായാമസ്യാം പരിഷദി, മങ്ഗലഗ്രാമവാസ്തവ്യേന രാമപാണിവാദേന വിരചിതാം ചന്ദ്രികാം നാമ വീഥീമഭിനേതുമഭിലഷാമഃ”
എന്ന പ്രസ്താവനയിലെ പംക്തിയിൽനിന്നു പ്രസ്തുതവീഥി വെട്ടത്തുനാടു തിരുവീരരായനെന്ന രാജാവിന്റെ ആജ്ഞയനുസരിച്ചു മങ്ലത്തുകാരനായ രാമൻനമ്പിയാർ തൃപ്രങ്ങോട്ടു ശിവക്ഷേത്രത്തിൽ ശിവരാത്രിനാളിൽ അഭിനയിക്കുന്നതിനുവേണ്ടി നിർമ്മിച്ച ഒരു രൂപകമാണു് ചന്ദ്രികയെന്നു വിശദമാകുന്നുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ
വീഥീയം ചന്ദ്രികാ നാമ രാമപാണിഘനിർമ്മിതാ
ഏകാങ്കചരിതൈകാങ്കനാട്യേഷ്വഷ്ടമലക്ഷണാ”
എന്ന ശ്ലോകവും ഘടിപ്പിച്ചിരിക്കുന്നു. ഈ മങ്ഗലം ലക്കിടി തീവണ്ടിയാപ്പീസിനു സമീപമുള്ള കിള്ളിക്കുറിശ്ശിമങ്ഗലം തന്നെയാണെന്നും വെട്ടത്തു തിരൂരിനടുത്തുള്ള മങ്ഗലമല്ലെന്നും പരിച്ഛേദിച്ചുതന്നെ പറയാം. കിള്ളിക്കുറിശ്ശിമങ്ഗലം മങ്ഗലം എന്ന പേരിലും സർക്കാർ റിക്കാർട്ടുകളിൽ വ്യവഹരിക്കപ്പെട്ടിരിക്കുന്നുവെന്നു നാം കണ്ടുവല്ലോ. പാണിവാദൻ എന്നാൽ മിഴാവു കൊട്ടുന്നവൻ – നമ്പിയാരെന്നർത്ഥം. പാണിഘൻ എന്ന പദവും അതിന്റെ പര്യായംതന്നെ. തിരൂരിന്നടുത്തുള്ള മങ്ഗലത്തിൽ യാതൊരു പാണിവാദകുടുംബവും ജീവിച്ചിരുന്നതായി കേട്ടുകേൾവിപോലുമില്ല. പോരെങ്കിൽ ലീലാവതീവീഥിയിൽനിന്നു് അടിയിൽ ചേർക്കുന്ന ഭാഗം ചിലർക്കു തദ്വിഷയകമായുള്ള സംശയത്തിന്നു മൂലച്ഛേദം വരുത്തുവാൻ പര്യാപ്തവുമാണു്.
(2) ലീലാവതീവീഥി
കുന്തളേശ്വരനായ വീരപാലനും കർണ്ണാടരാജപുത്രിയായ ലീലാവതിയും തമ്മിലുള്ള പ്രണയത്തെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാണു് ഈ വീഥി.
“നാന്ദ്യന്തേ സൂത്രധാരഃ— ആജ്ഞാപിതോസ്മി നിഖില ശാസ്ത്രപുരാണനാടകപ്രപഞ്ചസതതപരിശീലനവിശദാന്തരാത്മനോ നിത്യസന്നിദധദംബരധുനീനാഥപരിചരണപരായണസ്യ മഹാരാജദേവനാരായണസ്യ പാദപദ്മോപജീവിനാ മഹീസുരസമാജേന…അസ്തി മങ്ഗലഗ്രാമവാസ്തവ്യസ്യ രാഘവപാണിഘസ്യ ഭാഗിനേയോ രാമോ നാമ പാണിവാദഃ.
നടീ
— (സപ്രത്യഭിജ്ഞം) യഃ പുരാണമഹീസുരവരിഷ്ഠസ്യ പ്രിയമിത്രമിതി ശ്രൂയതേ.
സൂത്ര
—…കിഞ്ച,
നിത്യം നൃത്യതി യസ്യ നാമ രസനാരങ്ഗേ സ്വയം ഭാരതീ
ചിത്തേ യസ്യ ച ഭാസതേ സുരധുനീനാഥോ രഥാങ്ഗായുധഃ
യം ഭൂയോ ബഹുമന്യതേ നരപതിഃ ശ്രീദേവനാരായണഃ
സോയം മേ ഹൃദയേ ചകാസ്തു സതതം ഭൂദേവ ചൂഡാമണിഃ.”
മങ്ഗലത്തു രാഘവൻനമ്പിയാരുടെ അനന്തരവനാണു് താനെന്നു രാമപാണിവാദൻ ഈ കൃതിയിൽ പ്രസ്താവിക്കുന്നുണ്ടു്. അതോടുകൂടി അദ്ദേഹം പുരാണമഹീസുരവരിഷ്ഠന്റെ, അതായതു പഴേടത്തു ഭട്ടതിരിയുടെ, പ്രിയമിത്രമാണെന്നും പറഞ്ഞിരിക്കുന്നു. പഴേടത്തുമന കിള്ളിക്കുറിശ്ശിമങ്ഗലത്തിനടുത്തുള്ള ഒരു നമ്പൂതിരിയില്ലമാണു്; ആ കുടുംബത്തിനു പ്രസ്തുത ക്ഷേത്രത്തിൽ ഊരാണ്മസ്ഥാനം ഉണ്ടായിരുന്നതായും അറിയുന്നു. കിള്ളിക്കുറിശ്ശിമങ്ഗലത്തിലെ ഒരു നമ്പിയാർക്കാണല്ലോ തിരൂർ മങ്ഗലത്തിലെ ഒരു നമ്പിയാരേക്കാൾ പഴേടത്തു ഭട്ടതിരിയുടെ പ്രിയമിത്രത്വം ലഭിക്കുവാൻ സാങ്ഗത്യമുള്ളതു്. ചെമ്പകശ്ശേരിത്തമ്പുരാനേയും തെക്കേടത്തു ഭട്ടതിരിയേയും ഈ ഗ്രന്ഥത്തിൽ സ്തുതിച്ചിട്ടുള്ളതിനാൽ ഇതു് അമ്പലപ്പുഴെ വെച്ചുരചിച്ച ഒരു കൃതിയാണെന്നു പ്രത്യക്ഷമാകുന്നു.
(3) മദനകേതുചരിതം പ്രഹസനം
ഈ ഗ്രന്ഥത്തിൽ “അപി ശൃണോഷി മങ്ഗലഗ്രാമവാസ്തവ്യേന രാമപാണിവാദേന വിരചിതം മദനകേതുചരിതം നാമ പ്രഹസനം” എന്നു് ആരംഭത്തിലും
“ഗുരുതരദുരിതാർണ്ണവൗഘവഹ്നീ
ഗുരുചരണാവരുണാംബുജന്മശോണൗ
പ്രണമതി വിനയാവനമ്രമൂർദ്ധ്നാ
പ്രതിദിനമേഷ ഹി രാമപാണിവാദഃ”
എന്നും
“നാരായണാഭിധാനം കിമപി പരം ബ്രഹ്മ സകലജനവന്ദ്യം
ദ്രഢയതി മനസി നിതാന്തം ശാന്തമതീ രാമപാണിവാദോയം”
എന്നും അവസാനത്തിലും പ്രാണേതൃസംജ്ഞ നിർദ്ദിഷ്ടമായിരിക്കുന്നു. കവിയുടെ യൗവനാരംഭത്തിലെ ഒരു കൃതിയാണു് ഈ പ്രഹസനം എന്നുള്ളതിനു സംശയമില്ല. സൂത്രധാരൻ നടനോടു പറയുന്ന
“യേ ഗൃഹ്ണന്തി ഗുണാനണൂനപി കവേഃ കാവ്യേഷു നവ്യേഷ്വപി
പ്രായോ നോ ഗണയന്തി ദോഷനിവഹം, തേ നാമ സന്തഃ കില;
ബാലോപ്യാത്മകൃതിപ്രകാശനവിധൗ ശക്‍നോതി തേഷാം പുരോ;
ദീപ്തിം വിന്ദതി കിന്ന ചന്ദ്രമഹസാമഗ്രേപി താരാഗണഃ?”
എന്ന ശ്ലോകത്തിലെ “ബാല” ശബ്ദപ്രയോഗത്തിന്റെ സ്വാരസ്യം പരിശോധിക്കുക. അന്നു കവിയുടെ ഗുരുനാഥനായ നാരായണഭട്ടതിരി ജീവിച്ചിരുന്നു. കിള്ളിക്കുറിശ്ശിമംഗലത്തുവെച്ചുതന്നെയായിരിക്കണം പ്രസ്തുതകൃതിയുടെ നിർമ്മിതി. ഈ നാരായണഭട്ടതിരി ആരെന്നു ഉപരി വിചിന്തനം ചെയ്യും.
(4) സീതാരാഘവം നാടകം
ഇതു കവി പരിണതപ്രജ്ഞനായതിനുമേൽ മാർത്താണ്ഡവർമ്മമഹാരാജാവു 931-ൽ നടത്തിയ മുറജപത്തിനു സന്നിഹിതരായിരുന്ന ബ്രാഹ്മണരുടെ സദസ്സിൽ അഭിനയിക്കുന്നതിനായി രചിച്ച ഏഴങ്കത്തിലുള്ള ഒരു നാടകമാകുന്നു. ഇതിന്റെ പ്രസ്താവനയിൽനിന്നു് ഒരു ഭാഗമാണു് താഴെ ചേർക്കുന്നതു്.
“സൂത്രധാര:
ശ്രീനാരായണഭട്ടപാദകരുണാപീയൂഷഗണ്ഡൂഷണാ
ദിഷ്ടാം പുഷ്ടിമുപൈതി യസ്യ കവിതാകല്പദ്രുബീജാങ്കുരഃ,
രാമോ നാമ സ പാണിവാദകുലജസ്തസ്യ പ്രഭൂതം ഫലം
സീതാരാഘവനാടകാഭിധമിദം സഭ്യാർത്ഥമഭ്യാനയൽ.
………
അധിസ്യാനന്ദൂരം ജയതി ജഗതീപാലനപരം
പരം ജ്യോതിശ്ശീതദ്യുതിധവളശേഷാഹിശയനം
യദന്തഃ സന്തന്ന്വന്നഖിലനൃപതീനാം ന തു പരം
സുരാണാമപ്യുച്ചൈരധിവസതി മാർത്താണ്ഡനൃപതിഃ.
നടീ
— ആര്യ! യദ്യേവം സ ഖലു നരേന്ദ്രോ രാമചന്ദ്രസ്യ ഭഗവതഃ പദ്മനാഭസ്യ കോപി കലാവതാര ഇതി തർക്കയാമി.
സൂത്ര
— തത്ര താവൽ ത്വദുപന്യസ്താധികഗുണസമ്പന്നേന വൈകുണ്ഠതോഽപ്യതിശയരമണീയതത്തന്നവ്യദ്രവ്യസംപൂരിതസ്യാനന്ദൂരമന്ദിരേണ സർവാത്മനാ പത്മനാഭസമർപ്പിതസമസ്തനിജവിഭവേന സർവസാമന്തകുലമുകുടമണിമരീചിവീചിനീരാജിതചരണകമലേന ഇദാനീന്തനേന രാജ്ഞാ വഞ്ചിമാർത്താണ്ഡേന സകലദിഗന്തേഭ്യഃ സമാഹൂയ സമധിഷ്ഠാപിതാനാം സമാധീതവേദശാസ്ത്രാണാം സരസകാവ്യരസമജ്ജനോന്മജ്ജനസജ്ജസജ്ജനഭൂയിഷ്ഠാനാം ബ്രാഹ്മണവരിഷ്ഠാനാമതിഗരിഷ്ഠാം ഗോഷ്ഠീമപഹായ ക്വ നാമേദമഭിനേതവ്യം.”
“രക്ഷേദക്ഷീണധർമ്മാ ചതുരുദധിതടീ
മേഖലാം ഭൂതധാത്രീം
പുണ്യാത്മാ പദ്മനാഭപ്രണിഹിതഹൃദയോ
വഞ്ചിമാർത്താണ്ഡഭൂപഃ.”
എന്നു് ഈ നാടകത്തിന്റെ ഭരതവാക്യത്തിലും കവി ആ മഹാരാജാവിനെ പ്രശംസിക്കുന്നു.
925 മകരം 5-ആംനുയാണു് മാർത്താണ്ഡവർമ്മമഹാരാജാവിന്റെ തൃപ്പടിദാനം. 925-ൽ ഒന്നാമത്തെ മുറജപം നടന്നതു് അതിനുമുൻപാണു്. അതുകൊണ്ടു “സർവാത്മനാ പദ്മനാഭ സമർപ്പിതസമസ്തനിജവിഭവേന” എന്ന വിശേഷണം മഹാരാജാവിനു് ആ മുറജപക്കാലത്തു യോജിക്കുന്നതല്ല. “സകലദിഗന്തേഭ്യഃ സമാഹൂയ സമധിഷ്ഠാപിതാനാം” എന്ന വർണ്ണനവും 927-ൽ വടക്കുംകൂറും 929-ൽ അമ്പലപ്പുഴയും തിരുവിതാംകൂറിൽ ലയിച്ചതിനുമേലുള്ള ഒരു കാലഘട്ടത്തെ കുറിക്കുന്നതായിവേണം സങ്കല്പിക്കുവാൻ. അതുകൊണ്ടാണു് സീതാരാഘവത്തിന്റെ നിർമ്മിതി രണ്ടാമത്തെ മുറജപം നടന്ന 931-ലാണെന്നു ഞാൻ അനുമാനിക്കുന്നതു്.
രാമപാണിവാദൻ 931-ലെ മുറജപത്തിനു് തിരുവനനന്തപുരത്തു സന്നിഹിതനായിരുന്നു എന്നുള്ളതിനു് ഇതിൽക്കൂടുതൽ തെളിവാവശ്യമില്ല.
“പ്രഭൂതം ഫലം” എന്ന വിവരണം അക്കാലത്തു രാമപാണിവാദനു മധ്യവയസ്സു കഴിഞ്ഞിരുന്നു എന്നു കാണിക്കുന്നു.
(5) രാഘവീയം മഹാകാവ്യം
ഇതും സീതാരാഘവം പോലെതന്നെ രാമപാണിവാദന്റെ പ്രഥമഗണനീയങ്ങളായ സംസ്കൃതകൃതികളിൽ ഒന്നാണു്. ഇരുപതു സർഗ്ഗങ്ങളിലായി 1572 പദ്യങ്ങൾ ഈ കാവ്യത്തിൽ കവി ഉൾക്കൊള്ളിച്ചു് ശ്രീരാമപട്ടാഭിഷേകംവരെയുള്ള രാമായണകഥ വർണ്ണിച്ചിട്ടുണ്ടു്. സീതാരാഘവത്തിലെ ഇതിവൃത്തവും ശ്രീരാമപട്ടാഭിഷേകത്തിലാണു് അവസാനിക്കുന്നതു്. രാഘവീയത്തിനു ബാലപാഠ്യം എന്നൊരു വ്യാഖ്യാനവും കവിതന്നെ രചിച്ചിരിക്കുന്നു. താഴെ ഉദ്ധരിക്കുന്ന രണ്ടു ശ്ലോകങ്ങൾ ഗ്രന്ഥാവസാനത്തിൽ കാണുന്നു.
“ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാ
ദേതൽ കിഞ്ചന രാഘവീയമിതി യൽ കാവ്യം കൃതം കേനചിൽ
അപ്രജ്ഞത്വവശാദമുഷ്യ മഹതോ രാമായണാംഭോനിധേ
രക്ഷോഭ്യത്വബലാച്ച തത്ര സുലഭോ ദോഷോ ബുധൈഃക്ഷമ്യതാം.
രാമേണ പാണിവാദേന രചിതം ഹി യഥാമതി
രാഘവീയം മഹാകാവ്യം ബാലവ്യുൽപത്തിലബ്ധയേ.”
രാഘവീയം പാണിവാദൻ ചെമ്പകശ്ശേരിരാജാവിനു് അടിയറവച്ചപ്പോൾ സമർപ്പിച്ച മൂന്നു ശ്ലോകങ്ങൾ കിട്ടീട്ടുണ്ടു്. അവയേയും ഇവിടെ സ്മരിക്കേണ്ടതാണു്.
“യസ്യ നിർമ്മലയശോമതല്ലികാ
ലോകരംഗഭുവി ലാസികായതേ
സാർവലൗകികഹാഗുണാംബുധേ!
തം ഭവന്തമഹമിത്ഥമർത്ഥയേ.
യോഽഭൂദംകുരിതോ മനോരഥതരുശ്ചിത്താലവാലേ പുരാ
ത്വദ്ധസ്തേ സ തു ചോളഖണ്ഡനനിബന്ധാവസ്ഥിതിജ്ഞാനതഃ
പശ്ചാൽ പല്ലവിതസ്തതഃ കുസുമിതസ്ത്വദ്ഗുണ്യതാകർണ്ണനാ
ത്തദ്ഗ്രന്ഥാഗ്ര്യസമർപ്പണേന സഫലീകുര്യാത്തമേനം ഭവാൻ.
സാരസ്യൈകസമാശ്രയോംബരധുനീലീലാരതഃ സന്തതം
രാജീവേക്ഷണരാജഹംസപൃഥുകോ യന്മാനസേ ഖേലതി
തസ്മാദാശ്രിതനന്ദനാൽ സുമനസാം സംസേവിതാൽ സഞ്ചയൈഃ
കോ വാ കല്പതരോരിവാത്രഭവതോ ലോകോഽനവാപ്തേപ്സിതഃ”
ചോളഖണ്ഡനനിബന്ധം ചോളദേശീയനായ ഏതോ ഒരു പണ്ഡിതന്റെ മതത്തെ ഖണ്ഡിക്കുന്ന ഒരു നിബന്ധം എന്ന അർത്ഥത്തിൽ ഗ്രഹിക്കേണ്ടതാണെന്നു തോന്നുന്നു. ചെമ്പകശ്ശേരി രാജാവു് ആ നിബന്ധത്തിന്റെ കർത്താവോ കാരയിതാവോ ആയിരുന്നിരിക്കാം.
ബാലപാഠ്യംകൂടിയുള്ള ചില രാഘവീയമാതൃകകളിൽ അടിയിൽ ചേർക്കുന്ന ശ്ലോകങ്ങൾ നിരീക്ഷിക്കാവുന്നതാണു്.
“രസികജനവിനോദി രാഘവീയം
രഘുവരചാരുചരിത്രകാവ്യബന്ധം
രചയതി മയി രാമപാണിവാദേ
രതിരധികാസ്തു സദാ കവീശ്വരാണാം.
ക്ഷോണിദേവകുലമൗലിമണ്ഡനം
പ്രീണിതാഖിലമനുഷ്യമണ്ഡലം
പാണിയുഗ്മരചിതാഞ്ജലിർഗ്ഗുരും
പാണിവാദകവിരേഷ വന്ദതേ.
രാമേണ പാണിവാദേന രാഘവീയമിദം കൃതം
തേനൈവ ബാലപാഠ്യാഖ്യാ വ്യാഖ്യാപ്യാഖ്യായി ധീമതാ.”
രാഘവീയം 929-ആണ്ടിനുമുമ്പു വിരചിതമായ ഒരു കൃതിയാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. രാഘവീയവും സീതാരാഘവവും കവിയുടെ മാതുലനായ രാഘവൻനമ്പിയാരുടെ നാമധേയവുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു വിചാരിക്കണം.
(6) മുകുന്ദശതകം
ഈ പേരിൽ രണ്ടു കൃതികളുണ്ടു്. ഒന്നാമത്തേതു രാമപാണിവാദൻ കൊച്ചിയിൽ മണക്കുളത്തു രാമവർമ്മരാജാവിനെ ആശ്രയിച്ചു താമസിച്ചിരുന്നപ്പോൾ ആ രാജാവിന്റെ നിദേശമനുസരിച്ചു് ഇരിങ്ങാലക്കുടത്തേവരെപ്പറ്റി രചിച്ച ഒരു സ്തോത്രമാണു്. ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിന്റെ അവസാനത്തിൽ കാണുന്നു.
“മുകുന്ദപുരവാസിനോ മുരരിപോഃ പ്രസാദാർത്ഥിനാ
മുകുന്ദശതകം കൃതം കിമപി പാണിവാദേന യൽ
തദേതദനുവാസരം പഠതി യസ്സ വിദ്യാം ശ്രിയം
യശശ്ച സമവാപ്നുയാദപി ച മുക്തിമന്തേ ശുഭാം.
ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാ
ദാനന്ദായ സതാം മുകുന്ദശതകം രാമേണ യന്നിർമ്മിതം
ഗോവിന്ദസ്യ മുകുന്ദമന്ദിരപതേശ്ശ്രീപാദസംസേവിനാ
സ്തോത്രം തൽ ഖലു രാമവർമ്മനൃപതേർബോഭൂയതാം ഭൂതയേ.
ശ്രീരാമവർമ്മനൃപതിർമ്മതിമാൻ യദാര്യ
ശ്രീകണ്ഠവംശകലാശാംബുധിപൂർണ്ണചന്ദ്രഃ
കേനാപി കാമദമചീകരദീദൃശം ത
ന്മൗകുന്ദമദ്യ ശതകം ജഗതാം ഹിതായ.”
“ആര്യശ്രീകണ്ഠൻ” എന്നതു് കക്കാട്ടുരാജകുടുംബത്തിൽപ്പെട്ട മണക്കുളത്തു മൂപ്പുവാഴ്ചക്കാരായ രാജാക്കന്മാരുടെ മാറാപ്പേരാണു്. പ്രസ്തുത കൃതിക്കു പാണിവാദന്റെ സഹപാഠിയായ ഒരു പണ്ഡിതൻ സവിസ്തരമായ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. അതിൽ അദ്ദേഹം കവിയെ ഇങ്ങനെ പ്രശംസിക്കുന്നു.
“ശ്രീമന്മുകുന്ദചരണാംബുജഭക്തിഭാര
നിർന്നിദ്രനിർമ്മലമനോമണിദർപ്പണസ്യ
രാമാഹ്വയസ്യ സുകവേർവദനാദുദീർണ്ണം
മുഖ്യം മുകുന്ദശതകം ജയതീഹ ലോകേ.
………
സതീർത്ഥ്യതാമാത്രനിരൂഢഗർവ
സംഭാവിതൈതൽകവിസൗഹൃദയ്യഃ
സ്തോത്രം തദീയം വിവൃണോമി മോഹാൽ
സന്തഃ ക്ഷമന്താമതിചാപലം മേ.
“ഇഹ ഖലു സകലവിദ്വജ്ജനമൗലിമാണിക്യഭൂതശ്രീനാരായണഭട്ടപാദപാദാരവിന്ദയുഗളീമരീമൃജ്യമാനമണിമയമതി ദർപ്പണ പ്രതിബിംബിതാശേഷാഗമനിഗമാർത്ഥസാർത്ഥപരമാർത്ഥസാരഃ സകലവിദ്യാപാരാവാരപാരീണപ്രജ്ഞാശക്തിഃ കവിതാകല്പവല്ലരീമതല്ലീമകരന്ദായമാനരചനാചാതുരീമാധുരീസമാഹ്ലാദിതസകലസഹൃദയഹൃദയോ മാർദ്ദങ്ഗികവംശമുക്താമണീ രാമനാമാകവിർമ്മുകുന്ദ ചരണാരവിന്ദഭക്തിഭാരപാരിപ്ലവതാന രീ നൃത്യമാനചിത്തവൃത്തിസ്സൻ…”
മറ്റൊരു മുകുന്ദശതകവും രാമപാണിവാദകൃതമായുണ്ടു്. അതും വിഷ്ണുസ്തോത്രംതന്നെ.
“സർവ്വാന്തർവ്വിചരിഷ്ണവേ സമതയാ സർവ്വത്ര വർത്തിഷ്ണവേ
ഭക്താഗഃപ്രസഹിഷ്ണവേ ഭവഭയം നിർദ്ധൂയ വർത്തിഷ്ണവേ
കൃഷ്ണായാധികധൃഷ്ണവേ കൃതധിയാം വൃന്ദായ രോചിഷ്ണവേ
ദേവേശപ്രഭവിഷ്ണവേ ഭഗവതേ തുഭ്യം നമോ വിഷ്ണവേ”
എന്നതു് അതിലെ നൂറാമത്തെ പദ്യമാണു്.
(7) ശിവശതകം
ഈ കൃതിയും മണക്കുളത്തുവച്ചു രചിച്ചതായി തോന്നുന്നു. താഴെക്കാണുന്നതു് ഇതിന്റെ ഒടുവിലുള്ള ശ്ലോകമാണു്.
“രാമോ യൽ പാണിവാദോ ഗുരുചരണസരോ
ജന്മരേണുപ്രസാദാ
ദേതാവദ്വിഷ്ണുപാദസ്തവമപി ച ശിവ
സ്തോത്രമേതദ്വ്യതാനീൽ
പ്രീത്യൈ ഭൂയാദ് ബുധാനാം തദിദമഘഹരം
ചാസ്തു നിസ്തന്ദ്രമേത
ന്നിത്യം ഭക്തിപ്രകർഷോത്തരമനുപഠതാ
മീഹയാ ദേഹഭാജാം.”
(8) ഭാഗവതചമ്പു
ഭാഗവതം ദശമസ്കന്ധമാണു് ഇതിലെ പ്രതിപാദ്യം. ശ്രീകൃഷ്ണാവതാരം മുതൽ മുചുകുന്ദമോക്ഷം വരെയുള്ള കഥ ആദ്യത്തെ ഏഴു സ്തബകങ്ങളിൽ അടങ്ങിയിരിയ്ക്കുന്നു. അത്രയും ഭാഗമേ ഇതുവരെ എനിയ്ക്കു കാണുവാൻ സംഗതി വന്നിട്ടുള്ളു. അതിനപ്പുറമുള്ള കഥകളും അദ്ദേഹത്തിന്റെ കവിതയ്ക്കു വിഷയീഭവിച്ചിട്ടുണ്ടോ എന്നറിവില്ല.
“ശ്രീനാരായണഭട്ടപാദഗുരുപാദാനാം കൃപാനുഗ്രഹഃ
ശ്രീകൃഷ്ണസ്യ കഥാംകഥാപയതി യം ചമ്പൂപ്രബന്ധാത്മികാം
രാമോ നാമ സ പാണിവാദകുലജഃ പാണീ ശിരസ്യർപ്പയൻ
ബ്രഹ്മഭ്യഃ പ്രണതിം കരോതി ഖലു വസ്സഭ്യാസ്സമഭ്യാഗതാഃ”
എന്ന ശ്ലോകം ഈ ചമ്പുവിലുള്ളതാണു്. “ഇതി ഭാഗവതചമ്പൂപ്രബന്ധേ രാമപാണിവാദവിരചിതേ സാനന്ദഗോവിന്ദോ നാമ സപ്തമഃ സ്തബകഃ” എന്നൊരു കുറിപ്പും ഏഴാം സ്തബകത്തിന്റെ അവസാനത്തിൽ കാണുന്നു.
(9) പ്രാകൃതപ്രകാശവൃത്തി
വരരുചിയുടെ പ്രാകൃതപ്രകാശത്തിനു രാമപാണിവാദൻ രചിച്ച വൃത്തിയാണു് പ്രസ്തുത കൃതി. പ്രാകൃതസൂത്രവൃത്തിയെന്നും പ്രാകൃതവൃത്തിയെന്നും അതിന്നു നാമാന്തരങ്ങളുണ്ടു്. മൂലത്തിലെ എട്ടു പരിച്ഛേദങ്ങളും അദ്ദേഹം നിഷ്കൃഷ്ടമായി വ്യാഖ്യാനിച്ചിരിയ്ക്കുന്നു.
“ഇതി രാമപാണിവാദകൃതായാം പ്രാകൃതവൃത്താവഷ്ടമഃ പരിച്ഛേദസ്സമാപ്തഃ” എന്നൊരു സൂചകരേഖ അതിന്റെ അവസാനത്തിൽ ചേർത്തിരിയ്ക്കുന്നു.
(10) ഉഷാനിരുദ്ധം പ്രാകൃതകാവ്യം
ഈ കൃതിയിൽ നാലു സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. പ്രഥമസർഗ്ഗത്തിൽ ശിവനേയും നരസിംഹമൂർത്തിയേയും വന്ദിച്ചിട്ടുണ്ടു്. വിഷയം ഉഷാപരിണയമാണെന്നു പറയേണ്ടതില്ലല്ലോ. നാലാംസർഗ്ഗം ഉഷാനിരുദ്ധന്മാരുടെ വിവാഹാനന്തരമുള്ള ശൃംഗാരലീലാവർണ്ണനമാണു്. ഒടുവിൽ ശ്രീനാരായണഭട്ടപാദഗുരുപാദാഭ്യാം നമോ ഭവതു” എന്ന കുറിപ്പിനുമേൽ
“കാവ്യം പ്രാകൃതരൂപം ഘടിതമിദം രാമപാണിവാദേന
പ്രാകൃതമാർഗ്ഗോഽഗാധോ യേന സുഖം ഭവേദു് ബാലാനാം”
(പ്രാകൃതശ്ലോകത്തിന്റെ ഛായ) എന്നൊരു ശ്ലോകവും ഘടിപ്പിച്ചിരിക്കുന്നു.
(11) കംസവധം പ്രാകൃതകാവ്യം
ഈ കാവ്യത്തിലും നാലു സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്നു. കൃഷ്ണാവതാരം മുതൽ കംസവധംവരെയുള്ള കഥയാണു് വിഷയം. അവസാനത്തിൽ “ഇതി രാമപാണിവാദകൃതേ കംസവധേ ചതുർത്ഥസർഗ്ഗഃ” എന്നൊരു കുറിപ്പുണ്ടു്.
(12) വൃത്തവാർത്തികം
ഇതു ഛന്ദശ്ശാസ്ത്രപരമായ ഒരു ഗ്രന്ഥമാണു്. “വൃത്താനി യാനി കാവ്യാദൗ സന്തിതാനി പ്രചക്ഷ്മഹേ” എന്നു് ആചാര്യൻ ആരംഭത്തിൽ ചികീർഷിതപ്രതിജ്ഞ ചെയ്യുന്നു. പ്രസ്തുത കൃതിയിൽ ഓരോ വൃത്തത്തിന്റേയും ലക്ഷണം കാരികകൊണ്ടു പ്രദർശിപ്പിച്ചു് അതിനു് ഉദാഹരണശ്ലോകങ്ങളും ചേർത്തിട്ടുണ്ടു്.
“ഗുരുപാദാൻ നമസ്കൃത്യ ഹേരംബം പാർവതീമപി.
ക്രിയതേ പദ്യബന്ധാനാം വൃത്തലക്ഷണകാരികാ”
എന്നും
“ബാലാനാമുപയോഗാർത്ഥം യാ കൃതാ വൃത്തകാരികാ
ഉദാഹരണയോഗേന സാ മയാ പൂരയിഷ്യതേ.”
എന്നുമുള്ള ശ്ലോകങ്ങൾ നോക്കുക. ഗ്രന്ഥാവസാനത്തിൽ
“വിഭാവ്യ വൃത്തശാസ്ത്രാണി തേഭ്യഃ സംക്ഷിപ്യ ചോദ്ധൃതം
രാമേണ പാണിവാദേന തദേതദ്വൃത്തവാർത്തികം”
എന്ന ശ്ലോകം കാണ്മാനുണ്ടു്. പ്രസ്താരക്രമമനുസരിച്ചു രാസക്രീഡാ എന്നൊരു കാവ്യവും പാണിവാദൻ വൃത്തവാർത്തികത്തോടു് അനുബദ്ധമായി രചിച്ചു ചേർത്തിരിക്കുന്നു. അനുഷ്ടുബ്വൃത്തത്തെ മാത്രമേ അതിൽ പരാമർശിച്ചിട്ടുള്ളു. അതിലും “ഇതി രാമപാണിവാദവിരചിതമനുഷ്ടുപു് പ്രകരണം സമാപ്തം” എന്നൊരു കുറിപ്പുണ്ടു്.
(13) ഗീതരാമം
ഇതു ജയദേവന്റെ അഷ്ടപദിയുടെ രീതിയിൽ രാമപാണിവാദൻ സംസ്കൃതത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു നൃത്യപ്രബന്ധമാകുന്നു. ആരംഭത്തിലുള്ള അല്പഭാഗമേ കിട്ടീട്ടുള്ളു. ഗീതരാമം എന്നതു സൗകര്യത്തിനുവേണ്ടി തൽക്കാലം ഇവിടെ നൽകീട്ടുള്ള ഒരു സംജ്ഞ മാത്രമാണു്. ഗീതരാമത്തിനു പ്രത്യേകം തോടയമുണ്ടു്. അതിൽ അമ്പലപ്പുഴ കൃഷ്ണൻ, വാസുദേവപുരത്തു വാസുദേവൻ, പെരിഞ്ചെല്ലൂർ ശിവൻ, കുമാരനല്ലൂർ കാത്യായനി എന്നീ ദേവതകളെപ്പറ്റി വന്ദനശ്ലോകങ്ങൾ ചേർത്തിരിക്കുന്നു. ചെമ്പകശ്ശേരി രാജാവിന്റെ ആജ്ഞയനുസരിച്ചാണു് ആ കാവ്യം നിർമ്മിച്ചതു്. ബോധായനന്റെ ഹനൂമ്മന്നാടകമാണു് കവിക്കു പ്രകൃതത്തിൽ ഉപജീവ്യമായ ഗ്രന്ഥമെന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിരിക്കുന്നു.
“രക്ഷേദക്ഷയപക്ഷലക്ഷണകൃപാലക്ഷോ വിപക്ഷാവലീ
വിക്ഷോഭക്ഷയദക്ഷദക്ഷിണഭുജേ നിക്ഷിപ്തകൗക്ഷേയകഃ
അക്ഷാമക്ഷിതിരക്ഷണക്ഷമഗുണോലക്ഷാധികാക്ഷൗഹിണീ
ലക്ഷ്മീരക്ഷിതശക്തിരക്ഷയബലശ് ശ്രീദേവനാരായണഃ.
ശ്രീമദ്ബോധായനേന സ്വയമുപരചിതം
ചാരു രാമായണം യ-
ച്ഛ്റുത്വാ ഗുഢം തദേതന്മഹിതജനമഹാ
മംഗലേ രംഗദേശേ
രാമശ്ശ്രീദേവനാരായണധരണിപതേ
രാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതി; കൃപയാ
സൂരയഃ പൂരയന്തു.”
എന്ന ശ്ലോകങ്ങൾ ഇവിടെ സ്മർത്തവ്യങ്ങളാണു്.
(14) അംബരനദീശസ്തവം
അമ്പലപ്പുഴ ശ്രീകൃഷ്ണനെപ്പറ്റി രാമപാണിവാദൻ നിർമ്മിച്ചിട്ടുള്ള ഒരു സ്തോത്രമാണു് അംബരനദീശസ്തവം. പല ശ്ലോകങ്ങളിലും അമ്പലപ്പുഴ എന്ന സ്ഥലനാമം വിവിധരൂപങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ടു്. ഗ്രന്ഥാവസാനത്തിൽ പ്രകൃതോപയോഗികളായി നാലു ശ്ലോകങ്ങൾ കാണുന്നു.
“ഭൂതേഷു സർവേഷ്വപി നിർവിശേഷം
ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം
ശ്രീദേവനാരായണമാശ്രയാമഃ.
വേദേ നിഗുഢോപി നിരൂഢനാനാ
ഭേദേന തത്തദ്വപുരാദധാനഃ
യോ ദേഹിനാം സേവ്യതയാ സ്ഥിതസ്തം
ശ്രീദേവനാരായണമാശ്രയാമഃ.
പാദേ നിജേ ഭക്തിമതാം ജനാനാം
മോദേന സർവാർത്ഥസമൃദ്ധികാരീ
യോ ദേവനദ്യായതനം പുനീതേ
ശ്രീദേവനാരായണമാശ്രയാമഃ
ശ്രീനാരായണഭട്ടപാദരജസാം കാരുണ്യവാരാന്നിധേർ
ഗ്ഗർഭാദുദ്ഭവിഭിശ്ശുഭൈർമ്മധുരിപുസ്തോത്രാക്ഷരൈർമ്മൗക്തികൈഃ
രാമേണ ഗ്രഥിതാമിമാമവിരതം യഃ ശ്ലോകഹാരസ്രജം
കണ്ഠേ ലോഠയതി പ്രയാസ്യതി കൃതീ മർത്ത്യസ്സ വിഷ്ണോഃ പദം.”
രാമപാണിവാദനു് അമ്പലപ്പുഴെ താമസിക്കുമ്പോൾ ശ്രീധരൻനമ്പൂരി എന്നൊരു ശിഷ്യനുണ്ടായിരുന്നുവെന്നും അദ്ദേഹം ലക്ഷ്മീദേവനാരായണീയം എന്നൊരു നാടകത്തിന്റെ കർത്താവാണെന്നും ഊഹിക്കാമെന്നു് ഇതിനുമുൻപിലത്തെ അധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
(15) സൂര്യാഷ്ടകം
ഇതു രാമപാണിവാദന്റെ സൂര്യപരമായ ഒരു ചെറിയ സ്തോത്രമാണു്. ഒടുവിലത്തെ രണ്ടു ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു. പ്രസ്തുതകൃതി കവി തിരുവനന്തപുരത്തു താമസിക്കുമ്പോൾ രചിച്ചതാണെന്നു് ഊഹിക്കാൻ ന്യായമുണ്ടു്.
“ധമ്നാമാമ്നായധാമ്നാമപലപിതജപാ
മഞ്ജരീപിഞ്ജരിമ്ണാ
മോഘൈർല്ലോകാനമോഘൈരപതമയതി യഃ
പ്രത്യുഷസ്യത്യുദാരൈഃ
ദേവം ദ്യാവാപൃഥിവ്യോരനഘമനുപമം
ഭൂഷണം പൂഷണം തം
രാമഃ പ്രേമാഭിലാഷീ നമതി സമവിത
പ്രാണിനം പാണിവാദഃ.
ലക്ഷ്മീവിശ്വംഭരോപാസിതമസിതഘന
ശ്യാമളം കോമളം യോ
ഗാത്രം സർപ്പേശതല്പേ ഗമയതി രുചിരൈർ
ഭൂഷിതം ഭൂഷണൗഘൈഃ
ആനന്ദായാങ്ഗഭാജാമജമുഖവിബുധാ
രാധ്യമാവിഷ്കരോതി
സ്യാനന്ദൂരാലയേശോ ദിശതു സ ഭഗവാൻ
പദ്മനാഭഃ ശ്രിയം വഃ.”
(15) ശ്രീകൃഷ്ണവിലാസവ്യാഖ്യാ—വിലാസിനീ
“ഗുരുണാ ഭൂസുരേന്ദ്രേണ കല്പിതം ക്ഷേത്രമുത്തമം
അധ്യാസീനം നമസ്കുർവേ സർവേശം ശശിശേഖരം.
ശ്രീനാരായണഗുരുവരകരുണാപാത്രേണ പാണിവാദേന
ശ്രീകൃഷ്ണവിലാസസ്യ ക്രിയതേ ടീകാ വിലാസിനീ നാമ്നാ.”
ഈ വ്യാഖ്യാനത്തിന്റെ ഒടുവിൽ അധോലിഖിതമായ ശ്ലോകം കാണുന്നു.
“ശ്രീമൽകൃഷ്ണവിലാസനാമ സുകുമാരാഖ്യേന യന്നിർമ്മിതം
കാവ്യം ഭവ്യവചോമൃതേന കവിനാ സർവപ്രിയം ഭാവുകം
വ്യാഖ്യാ തസ്യ വിലാസിനീതി രചിതാ രാമേണ ദിങ്മാത്രതഃ
ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ.
ഇതി ശ്രീവിലാസിനീ നാമ വ്യാഖ്യാ സംപൂർണ്ണാ.”
38.3രാമൻനമ്പിയാരുടേതെന്നു് ഊഹിക്കാവുന്ന കൃതികൾ
ഇനിയും രണ്ടു കൃതികളിൽ ‘രാമൻ’ എന്ന പദം പ്രയോഗിച്ചിട്ടില്ലെങ്കിലും അവയുടെ പ്രണേതാവു പാണിവാദൻതന്നെയാണെന്നു് അനുമാനിക്കാവുന്നതാണു്. അവയിൽ നിന്നുകൂടി അനുവാചകന്മാർ അറിഞ്ഞിരിക്കേണ്ട പംക്തികൾ പ്രദർശിപ്പിക്കാം.
(17) ധാതുകാവ്യവ്യാഖ്യ — വിവരണം
മേല്പുത്തൂർ ഭട്ടതിരിയുടെ ധാതുകാവ്യത്തിനു പാണിവാദൻ രചിച്ച ഈ വ്യാഖ്യാനം ഒന്നിൽച്ചില്വാനം സർഗ്ഗത്തിനുമാത്രമേ ലഭിച്ചിട്ടുള്ളു. ഇതിന്റെ ആരംഭത്തിൽ
“ശ്രീനാരായണകവിനാ രചിതം യദ്ധാതുകാവ്യമതിഭവ്യം
ക്രിയതേ തസ്യ വിവരണം കിമപി മയാ പാണിവാദേന.”
എന്നും, പ്രഥമസർഗ്ഗത്തിന്റെ അവസാനത്തിൽ
“ശ്രീനാരായണനാമകോപരിനവഗ്രാമസ്വധാമാധിപ
ക്ഷോണീദേവകവിപ്രകാണ്ഡകലിതം യദ്ധാതുകാവ്യം ശുഭം
വ്യാഖ്യാ തസ്യ തു പാണിവാദരചിതാ സംക്ഷേപരൂപൈവ യാ
തസ്യാം പ്രാഥമികോ നികാമഗുരുതാദുർഗ്ഗോ ഹിസർഗ്ഗോഽഗമൽ.”
എന്നുമുള്ള ശ്ലോകങ്ങൾ കാണുന്നു.
(18) വിഷ്ണുവിലാസം കാവ്യം
ഇതു് എട്ടു സർഗ്ഗങ്ങളടങ്ങിയ ഒരു കാവ്യമാണു്. ഇതിനു വിഷ്ണുപ്രിയ എന്ന പേരിൽ ഒരു ലഘുടിപ്പണിയും ലഭിച്ചിട്ടുണ്ടു്. കവി പാലിയത്തു രാമൻ കുമരനച്ചന്റെ ആശ്രിതനായി ചേന്നമങ്ഗലത്തു താമസിക്കുന്ന കാലത്താണു് പ്രസ്തുതകാവ്യം നിർമ്മിച്ചതു്. മഹാവിഷ്ണുവിന്റെ ആദ്യത്തെ ഒമ്പതവതാരങ്ങളെ അധികരിച്ചുള്ള കഥകൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. എട്ടാം സർഗ്ഗത്തിൽ ബലരാമന്റെയും ശ്രീകൃഷ്ണന്റെയും ഉപാഖ്യാനങ്ങൾ ഉൾപ്പെടുന്നു. ആഗാമിയായ കല്ക്യവതാരം താൻ മനഃപൂർവം സ്പർശിക്കാത്തതാണെന്നും കവി പറയുന്നുണ്ടു്.
“ചകാസ്തി ചൂർണ്ണീസരിതസ്തടേ ശുഭേ
നികേതനം യസ്യ ജയന്തമങ്ഗലം;
സനാതനശ്ചേതസി നഃ പ്രകാശതാം
സ നാരസിംഹം വപുരാസ്ഥിതോ ഹരിഃ,
………
കരോതു നാരായണഭട്ടദേശിക
പ്രസാദനിർദ്ദോഷതുഷാരദീധിതിഃ
മദന്തരിന്ദൂപലമുക്തിമാധുരീ
ഝരീപരിഷ്യന്ദിതയാതിസുന്ദരം.”
എന്നീശ്ലോകങ്ങളിൽ യഥാക്രമം ചേന്നമങ്ഗലത്തെ നരസിംഹ മൂർത്തിയേയും ഗുരുനാഥനായ നാരായണഭട്ടതിരിയേയും വർണ്ണിച്ചിരിക്കുന്നു. ഗ്രന്ഥാവസാനത്തിൽ
“ശ്രീമദ്രാമകുബേരനാമസുമതിശ്രീപാലിയശ്രീപതി
പ്രീതിസ്ഫീതതമോദ്യമേന കലിതം കേനാപി നാനാരസം
കാവ്യം വിഷ്ണുവിലാസനാമ കമലാജാനേഃ കഥാവർണ്ണനം
പൂർണ്ണം ഹന്ത ജയന്തമങ്ഗലമഹാവിഷ്ണോഃ കൃപാനുഗ്രഹാൽ.”
എന്ന ശ്ലോകവും കാണുന്നു. ആ ഗ്രന്ഥം പൂർത്തിയാക്കി നമ്പിയാർ, അച്ചനു് ഏതാനും സമർപ്പണശ്ലോകങ്ങളോടുകൂടി അടിയറവച്ചു.
“സർവ്വജ്ഞഃ സകലേശ്വരഃ സുമശരാഹങ്കാരഹാരീ സദാ
ശ്രീമാന്യക്ഷസഖോ ഹതാസുഹൃദസുർഗ്ഗോത്രാധിനാഥഃ പ്രഭുഃ
രാജന്നൂനമഹീനഭൂഷണഗണസ്സൂര്യാശ്രയാശാബ്ജദൃങ്
മേദിന്യാമവതീർണ്ണ ഏവ ഗിരിശസ്രാതും സമസ്താനപി.”
“ഏനം രക്ഷിതപക്ഷലക്ഷ! ധരണീരക്ഷാതിദക്ഷ! ക്ഷണം
രൂക്ഷക്ഷീണവിപക്ഷകക്ഷപടലീഭക്ഷാംബുജാക്ഷ! പ്രഭോ!
ലക്ഷ്മീദത്തകടാക്ഷലക്ഷണ! പരക്ഷാന്തിക്ഷയ! ത്വം യശഃ
ക്ഷീരക്ഷാളിതലോക! പാലിയപതേ; രക്ഷാക്ഷയാർത്ഥക്ഷയാൽ.”
എന്നീ ശ്ലോകങ്ങൾ ആ കൂട്ടത്തിലുള്ളവയാണു്. രാമകുബേരൻ എന്ന സംജ്ഞയ്ക്കു രാമൻകുമാരൻ എന്ന പേർ കവി സംസ്കൃതീകരിച്ചതാണെന്നു തോന്നുന്നു. ആ പ്രഭു ഒരു പണ്ഡിതനും കലാപോഷകനുമായിരുന്നു എന്നു് ആദ്യത്തെ ശ്ലോകത്തിൽനിന്നു് ഊഹിക്കാം.
38.4രാമനച്ചൻ
906-ആണ്ടിടയ്ക്കു കൊച്ചിമഹാരാജാവിന്റെ നേർക്കു് അന്നത്തെ പാലിയത്തു വലിയച്ചനായിരുന്ന കോമിഅച്ചൻ പല ദ്രോഹങ്ങളും പ്രവർത്തിച്ചു എന്നും അവയ്ക്കു് അദ്ദേഹത്തിന്റെ അനന്തരവന്മാരായ ഇട്ടുണ്ണിക്കുമരനും കുഞ്ഞിട്ടുണ്ണാനും പ്രായശ്ചിത്തം ചെയ്തു എന്നും ദേശചരിത്രഗ്രന്ഥങ്ങളിൽ നിന്നറിയുന്നു. 907 മുതൽ 917 വരെ കുമരനച്ചനും 917 മുതൽ 931 വരെ അദ്ദേഹത്തിന്റെ അനുജനായ ഇട്ടുണ്ണാനച്ചനും കുടുംബം ഭരിച്ചു. അവരുടെ അനന്തരവനായ മറ്റൊരു കോമിഅച്ചൻ 929-ൽ അമ്പലപ്പുഴയുദ്ധത്തിൽ അന്നു തനിക്കു 18 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു എങ്കിലും മാർത്താണ്ഡവർമ്മമഹാരാജാവിനെതിരായി ചെമ്പകശ്ശേരി രാജാവിനെ സഹായിക്കുകയും രാമയ്യൻ ദളവയാൽ ബന്ധനസ്ഥനെന്ന നിലയിൽ തിരുവനന്തപുരത്തേക്കു നയിക്കപ്പെടുകയും ചെയ്തു. സുപ്രസിദ്ധനായ ആ കോമിഅച്ചന്റെ നയകോവിദത നിമിത്തമാണു് മാർത്താണ്ഡവർമ്മമഹാരാജാവും കൊച്ചി രാമവർമ്മമഹാരാജാവും തമ്മിൽ 931-ൽ സഖ്യമുണ്ടായതു്. കോമിഅച്ചൻ ആ മഹാരാജാവിന്റെയും 936 മുതൽ 951 വരെ കൊച്ചിരാജ്യം ഭരിച്ച കൊച്ചി വീരകേരളവർമ്മമഹാരാജാവിന്റെയും മന്ത്രിയായിരുന്നു് 974-ൽ നിര്യാതനായി. “ഇട്ടുണ്ണാൻ” ഇട്ടുണ്ണിരാമന്റെ രൂപഭേദമാണു്. രാമപാണിവാദൻ ആശ്രയിച്ചതു 917-ൽ അന്തരിച്ച കുമരനച്ചനേയോ 931-ൽ മന്ത്രിപദാരൂഢനായ കോമിഅച്ചനേയോ എന്നു ഖണ്ഡിച്ചുപറയുവാൻ പ്രയാസമുണ്ടെങ്കിലും അദ്ദേഹം തന്റെ ശാകുന്തളം ആട്ടക്കഥ 933-നു മേൽ എഴുതിയതാണെന്നു കാണുന്നതുകൊണ്ടു് അതിൽ പുരസ്കർത്താവായി പറയുന്ന പാലിയത്തച്ചൻ തന്നെയാണു് വിഷ്ണുവിലാസത്തിലെ രണ്ടാമൻ കുമരനച്ചൻ എന്നു ഞാൻ സങ്കല്പിക്കുന്നു. ഗോദവർമ്മൻ എന്നതിന്റെ പ്രാകൃതരൂപമാണു് കോമൻ; എന്നാൽ ഇവിടെ ആ നിരുക്തി യോജിക്കുന്നില്ല. “കോമി” എന്നതു ഗോവിന്ദന്റെ തത്ഭവരൂപമാണെന്നു ഞാൻ കരുതുന്നു. കർണ്ണൽ മക്കാളേയോടു പിണങ്ങിയ ഗോവിന്ദനച്ചനെ കോമി അച്ചനെന്നും ചില ചരിത്രരേഖകളിൽ വ്യപദേശിച്ചു കാണുന്നു.
വിഷ്ണുവിലാസവ്യാഖ്യാ
വിഷ്ണുപ്രിയ ഇങ്ങനെ ആരംഭിക്കുന്നു.
“ശ്രീമദ്വിഷ്ണുവിലാസസ്യ കാവ്യസ്യാനതിവിസ്തരം
ഇദം വിഷ്ണുപ്രിയാഖ്യാനം വ്യാഖ്യാനം ലിഖ്യതേ മയാ.”
ഈ വ്യാഖ്യാനത്തിന്റെ ഒടുവിൽ
“അംബരതടിനീനിലയംകംബുകശാകലിതപാണികമലയുഗം
അംബുജലോചനമാരാദംബരചരവന്ദിതം വന്ദേ.”
കവിയോ മറ്റൊരാളോ ഈ വ്യാഖ്യാനത്തിന്റെ പ്രണേതാവു് എന്നു നിർണ്ണയിക്കുവാൻ നിവൃത്തിയില്ലെങ്കിലും, അദ്ദേഹത്തിന്റെ താമസവും അമ്പലപ്പുഴെയായിരുന്നു എന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല; കവിതന്നെ വ്യാഖ്യാതാവായിരിക്കുവാനാണു് യുക്തി അധികം.
38.5കലക്കത്തെ ചില രേഖകൾ
ഈ വിഷയത്തിൽ മറ്റൊരു അമൂല്യമായ സാക്ഷ്യംകൂടി ഈയിടയ്ക്കു ലഭിച്ചിട്ടുണ്ടു്. കലക്കത്തു കുടുംബത്തിൽ അഗസ്ത്യഭട്ടന്റെ ബാലഭാരതം പകർത്തീട്ടുള്ള ഒരു താളിയോലഗ്രന്ഥത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു.
“കൃഷ്ണേ സോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ
ഗ്രാമോ നഷ്ടസമസ്തകല്മഷ ഇദം സദ്യോ ലിഖത്യസ്തധീഃ
ആമോദേന പുനർധ്രുവേസുകവിസത്സംസേവ്യ ഏവം കലൗ
ക്ഷിപ്രം പ്രീതികരേ ചതുർദ്ദശജഗന്നാഥേ രമാവല്ലഭേ.
വർത്തന്തേ കലമംഗലാഖ്യഭവനേ യേ നാമതോ മംഗലേ
ദേശേ ശ്രീശുകമന്ദിരേശ്വരകൃപാഭാജോനഘാഃ പാണിഘാഃ
തേഷാം സമ്യഗധീതിനാം കൃതധിയാം ശാസ്ത്രേ തഥാ ഭാരതേ
ഗ്രന്ഥോയം ഭുവി ബാലഭാരതമിതി പ്രഖ്യാതനാമാ മഹാൻ.
ദദ്യുർന്നാരായണാഖ്യാദധിഗതവിതത
വ്യാകൃതോ ഭട്ടപാദാ
ദുദ്യാദ്ദേവാപഗാധീശ്വരഭജനധിയഃ
സന്തതം ശാന്തചിത്താഃ
ഉദ്യോതദ്വഞ്ചിഭൂമീശ്വരഗുരുകരുണാ
ഭാജനം ദേശികാസ്തേ
സദ്യശ്ശുദ്ധിം ദധാനാ ഹൃദി പദരജസാ
സർവദാ മംഗലം നഃ.
യോസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം തഥാ പ്രാകൃതം
കാവ്യം കംസവധാഭിതം ഗുണയുതം തദ്രാഘവീയം തഥാ
പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥീദ്വയം നാടകം
സീതാരാഘവമേവ ച പ്രദിശതാന്മഹ്യം ഗുരുർമ്മംഗലം.
പ്രാകൃതവൃത്തിം തദ്വൽ ശ്രീകൃഷ്ണവിലാസകാവ്യവിവൃതിം ച
കൃതവാനന്യാന്യപി യഃ സ ജയേച്ഛ്റീരാമപാണിവാദകവിഃ
താളപ്രസ്താരശാസ്ത്രം ച സദ്വൃത്തോ വൃത്തവാർത്തികം
തദ്വൽ പ്രഹസനം കിഞ്ചിൽ കൃതവാൻ രാമമാതുലഃ.”
അവയ്ക്കപ്പുറം “ശ്രീമൽപാർത്ഥരഥാസ്ഥിതഃ” എന്നാരംഭിക്കുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണവന്ദനപരമായും, അതിനുമേൽ
“വിരാജമാനശ്ശുകമന്ദിരേ വിഭുഃ
പുരാരിരങ്കാശ്രിതലോകമാതൃകഃ
സുരാധിപാസേവിതപാദപങ്കജഃ
പരാം ഗതിം ഭക്തിമതേ തനോതു മേ.”
എന്നു കിള്ളിക്കുറിശ്ശിശ്ശിവവന്ദനപരമായും ഓരോ ശ്ലോകം ചേർത്തും, ഒടുവിൽ
“ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം
ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം
ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൻ യൽകുടുംബം ദ്രവിണവിതരണാൽ
കാമിതം സാധയിത്വാ
സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ
ശ്രേയസേ ബോഭവീതു.”
എന്നും എഴുതിയിരിക്കുന്നു. ആ ഗ്രന്ഥത്തിൽത്തന്നെയുള്ള മറ്റൊരോലയിൽ താഴെക്കാണുന്ന ശ്ലോകങ്ങളും കുറിച്ചിട്ടുണ്ടു്.
“കൊല്ലം തൊള്ളായിരത്തിൽപ്പരമതിലുടനേ
നാല്പതും ചേർന്ന കാലം
ചൊല്ലേറും സൂര്യവാരേ പരിചൊടു മിഥുനേ
മാസി ഷഷ്ഠേ ദിനേഽസ്മിൻ
രോഹിണ്യാം കൃഷ്ണപക്ഷേ പുനരപി ച പതി
ന്നാലിലുച്ചയ്ക്കുമുൻപേ
യിക്കാവ്യം സൽകവീനാം പ്രിയതരമെഴുതി
ത്തീർത്തു രാമൻ മുദേ വഃ.
ശ്രീമദ്ദക്ഷിണഗേഹവാസനിരതശ്ശ്രീമാൻ സതാം സമ്മതഃ
ശിക്ഷാരക്ഷണദക്ഷിണോ ഗുണനിധിർഭട്ടോത്തമസ്സത്തമഃ
ശ്രീവഞ്ചിക്ഷിതിപാലമൗക്തികമണേശ്ചിത്തം ദ്വിതീയംതഥാ
തത്ത്വജ്ഞാനനിധിർമ്മദേകശരണം സോയം വിജേജീയതാം.
രാമാഖ്യഃ ക്ഷോണിപാലപ്രണതപദയുഗോ
വഞ്ചിരാജോ മഹാത്മാ
രാകാചന്ദ്രോഽപരോയം സമധിഗതകല
ശ്ശീതളഃ കോമളാങ്ഗഃ
ലോകാനാം താപഹാരീ നിഖിലകുവലയാ
നന്ദകാരീ വിശേഷാൽ
പൂർണ്ണശ്രീമണ്ഡലസ്സൻ ജയതു മൃദുകരോ
മാനനീയോ ബുധോ നഃ.”
മറ്റൊരു താളിയോലഗ്രന്ഥത്തിൽ അനനന്തരവൻ അമ്മാവനെപ്പറ്റി
നമാമി മാതുലം രാമസംജ്ഞകം പാണികോത്തമം
യൽപ്രജ്ഞാപങ്കജബ്രധ്നം സിദ്ധയേ ബുധപൂജിതം”
എന്നും സ്തുതിച്ചിട്ടുണ്ടു്.
38.6കൃഷ്ണൻ നമ്പിയാർ
കലക്കത്തു കുടുംബത്തിൽ രാമനാമാക്കളായി അക്കാലത്തു രണ്ടു പുരുഷന്മാർ ജീവിച്ചിരുന്നു എന്നും അവരിൽ ഒരാൾ അമ്മാവനും മറ്റേയാൾ അനന്തരവനുമായിരുന്നു എന്നും അമ്മാവനാണു് വിഷ്ണുവിലാസാദി വിവിധഗ്രന്ഥങ്ങളുടെ പ്രണേതാവെന്നും ഒരു നാരായണഭട്ടതിരിയാണു് അദ്ദേഹത്തെ വ്യാകരണം പഠിപ്പിച്ചതെന്നും ഈ ശ്ലോകങ്ങളിൽനിന്നു നമുക്കു ഗ്രഹിക്കാവുന്നതാണല്ലോ. ഇവർക്കും പ്രഥമരാമന്റെ മാതുലനായ രാഘവൻനമ്പിയാർക്കും പുറമേ ആ കുടുംബത്തിൽ മഹാകവിയുടെ സഹോദരനായി ഒരു കൃഷ്ണൻ നമ്പിയാരും ഉണ്ടായിരുന്നു എന്നുള്ളതിനു “കൃഷ്ണേ സോദരരോഹിണീജസഹിതേ” എന്ന ശ്ലോകം പര്യാപ്തമായ സാക്ഷ്യപത്രമാണു്. കൃഷ്ണനു ബലരാമൻ എങ്ങനെ ജ്യേഷ്ഠനായിരുന്നുവോ അതുപോലെ കൃഷ്ണൻനമ്പിയാർക്കു രാമപാണിവാദനും ജ്യേഷ്ഠനായിരുന്നിരിക്കണം. അക്കാലത്തു കലക്കത്തു രാമനെന്നും കൃഷ്ണനെന്നും പേരോടുകൂടി ജ്യേഷ്ഠാനുജന്മാരായി രണ്ടുപേർ ജീവിച്ചിരുന്നു എന്നും അവരിൽ ജ്യേഷ്ഠൻ തറവാട്ടിലേക്കു വളരെ ധനം സമ്പാദിക്കുകയും കൃഷ്ണൻ അങ്ങുമിങ്ങും അലഞ്ഞുനടക്കുകയും ചെയ്തു എന്നും ആ കുടുംബത്തിൽ പ്രസിദ്ധമായ ഒരൈതിഹ്യമുണ്ടു്. കലക്കത്തുതന്നെയുള്ള പ്രബോധചന്ദ്രോദയത്തിന്റെ നാടകാഭരണമെന്ന വ്യാഖ്യാനത്തിൽ
“ശ്രീനാരായണഭട്ടപാദതനയശ്രീനീലകണ്ഠാഹ്വയ
ക്ഷോണീദേവനിദേശകൗതുകരസാൽ കൃഷ്ണേന നാമ സ്വയം
ശ്രീകൃഷ്ണാഖ്യയതിപ്രവര്യരചിതപ്രൗഢപ്രബോധോദയ
വ്യാഖ്യാനം ഭുവി നാടകാഭരണമിത്യാഖ്യാതമാലേഖിതം”
എന്നൊരു ശ്ലോകം കാണുന്നുണ്ടു്. അതു പക്ഷേ കൃഷ്ണൻ നമ്പ്യാരുടേതായിരിക്കണം. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനു ഗ്രന്ഥമെഴുത്തിൽ പരിചയമുണ്ടായിരുന്നു എന്നു് ഊഹിക്കാവുന്നതാണു്.
“കൊല്ലം തൊള്ളായിരത്തങ്ങിരുപതുമിരുപ
ത്താറുമേവഞ്ച പത്തും
ചെന്നീടുന്നോരു കാലം മിഥുനമുപഗതേ
ഭാസ്കരേ ധന്യധന്യഃ
കൃഷ്ണേ പക്ഷേ ചതുർത്ഥീചതയദിനയുതേ
മാതുലഃ കൃഷ്ണനാമാ
വിഷ്ണോഃ സായുജ്യമാപ്തോ വിഹിതഹരിനമ
സ്യാദികോ വീതശോകം”
എന്നൊരു ശ്ലോകം കിള്ളിക്കുറിശ്ശിയിലുള്ള പാലപ്പുറത്തു ഗോവിന്ദൻനമ്പ്യാരുടെ ഗൃഹത്തിൽനിന്നു ലഭിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തിലുണ്ടു്. 956-ആണ്ടു മിഥുനമാസത്തിൽ അദ്ദേഹം വിഷ്ണുസായുജ്യം പ്രാപിച്ചു എന്നു് ഈ ശ്ലോകം വിജ്ഞാപനം ചെയ്യുന്നു. കൃഷ്ണൻനമ്പിയാരുടെ നാമധേയം യാതൊരു ഗ്രന്ഥത്തോടും അനുബന്ധിച്ചു കാണുന്നില്ല. അദ്ദേഹം ഒരു കവിയോ വഞ്ചിമഹാരാജാക്കന്മാരുടെ ആശ്രിതനോ ആയിരുന്നുവെങ്കിൽ ആ വിവരം ദ്വിതീയരാമൻ പ്രസ്തുതശ്ലോകത്തിൽ സൂചിപ്പിക്കുമായിരുന്നുവല്ലോ. കൃഷ്ണൻനമ്പിയാരാണു് തുള്ളൽക്കഥകളുടെ കർത്താവെങ്കിൽ അദ്ദേഹം പണ്ഡിതശ്രേഷ്ഠനും മഹാകവിയുമായ തന്റെ ജ്യേഷ്ഠനെ അവയിൽ ഒരിടത്തെങ്കിലും സ്മരിക്കുകയില്ലായിരുന്നുവോ? അഥവാ ഇനി വാദത്തിനുവേണ്ടി കൃഷ്ണൻ പ്രഥമരാമന്റെ ജ്യേഷ്ഠനായിരുന്നുവെന്നു സങ്കല്പിക്കുകയാണെങ്കിൽപ്പോലും ഒരു വലിയ സംസ്കൃതകവിയല്ലെങ്കിലും അക്കാലത്തെ ഭാഷാകവികളിൽ ഒന്നാമനെന്നു സഹൃദയദൃഷ്ട്യാ അഭ്യൂഹിക്കേണ്ട അദ്ദേഹത്തെ അനുജൻ തന്റെ ഏതെങ്കിലും ഒരു കൃതിയിൽ സ്മരിക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നില്ലേ? അതുകൊണ്ടു കൃഷ്ണൻനമ്പിയാർ ഒരു ഗ്രന്ഥമെഴുത്തുകാരനും വിഷ്ണുഭക്തനുമായിരുന്നു എന്നുള്ളതിലധികമായി എനിക്കു് അദ്ദേഹത്തെപ്പറ്റി ഒന്നും പറയുവാൻ തോന്നുന്നില്ല. ജ്യേഷ്ഠനോടൊന്നിച്ചു ചിലപ്പോൾ അമ്പലപ്പുഴെ താമസിച്ചിരിക്കാം. “കൃഷ്ണേ സോദരരോഹിണീജസഹിതേ” എന്ന വചനത്തിൽനിന്നു രാമപാണിവാദൻ കൃഷ്ണന്റെ ജ്യേഷ്ഠനും രോഹിണീനക്ഷത്രജാതനുമാണെന്നു് അനുമാനിക്കുന്നതു് അനാസ്പദമല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
38.7രാമപാണിവാദമുദ്രയുള്ള ഭാഷാകൃതികൾ
1 ശ്രീകൃഷ്ണചരിതം മണിപ്രവാളകാവ്യം
ഈ കാവ്യത്തിന്റെ പ്രഥമസർഗ്ഗാന്തത്തിൽ
“രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ
ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽസർഗ്ഗഃ സമാപിതഃ”
എന്നും ദ്വാദശസർഗ്ഗാവസാനത്തിൽ
“ചൊല്ലേറും പോഴിയൂരമ്പിന മനുജമഹാ
നായകന്നായവണ്ണം
കല്യാണം കൈവരുത്തീടിന വടവടിയാ
ടീടെഴും കൈടഭാരേ!
കല്ലോലപ്രൗഢി വെല്ലും ഗുരുതരകരുണാ
വാരിധേ! വൈരിപാളീ
മെല്ലാമില്ലാതെയാക്കും നിരുപമനരസിം-
ഹാകൃതേ! കൈതൊഴുന്നേൻ”
എന്നും
“ശ്രീമന്മഹീസുരകുലോത്തമശിഷ്യഭാവാൽ
സംസിദ്ധസർവപുരുഷാർത്ഥകൃതാർത്ഥചേതാഃ
നിശ്ശേഷഭൂമിസുരപാദസരോജസേവീ
ഭാഷാപ്രബന്ധമകരോദിഹ പാണിവാദഃ”
എന്നുമുള്ള ശ്ലോകങ്ങൾ ഒറ്റപ്പാലത്തുനിന്നു കിട്ടീട്ടുള്ള ഒരു താളിയോലഗ്രന്ഥത്തിൽ കാണുന്നു. പോഴിയൂരും വടവടിയാടും ഏതു സ്ഥലങ്ങളാണെന്നറിയുന്നില്ല.
2 പഞ്ചതന്ത്രം കിളിപ്പാട്ടു്
ആമ്പല്ലൂർ എളേടത്തു മനയ്ക്കൽ നിന്നു ലഭിച്ചിട്ടുള്ള ഒരു താളിയോലഗ്രന്ഥത്തിൽ
“പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാ സന്നിവേശിതം
രാമേണ പാണിവാദേന ബാലാനാം ബോധഹേതവേ.
ശ്രീമദംബരവാഹിന്യാം ധാമനി സ്ഫുടമുല്ലസൽ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ”
എന്നീ ശ്ലോകങ്ങൾ കുറിച്ചിട്ടിരിക്കുന്നു. പഞ്ചതന്ത്രം അമ്പലപ്പുഴവച്ചാണു് രചിച്ചതെന്നുള്ളതിനു വേറെയും തെളിവുണ്ടു്.
“അർജ്ജുനപ്രിയങ്കരനമ്പലപ്പുഴെക്കൃഷ്ണ
നിജ്ജനങ്ങൾക്കു പരമാശ്രയം പത്മാകാന്തൻ
അംബരാപഗാപുരി വാണരുളീടും ദേവ
നംബുജായതേക്ഷണൻ പാർത്ഥസാരഥി കൃഷ്ണൻ
കംബുവും പ്രതോദവുമന്വഹം ധരിക്കുന്ന
ബിംബവിഗ്രഹപ്രതിബിംബിതൻ ബ്രഹ്മാകാരൻ.”
എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിലും
“വരദ ജയ മുരമഥന ജയ വിജയസാരഥേ!
വാനോർനദീനാഥ വന്ദേ രമാപതേ”
എന്നു് അവസാനത്തിലുമുള്ള വരികൾ നോക്കുക.
“ശുകനിലയവരവസതി പരമശിവശങ്കരൻ
ശൂലബാലേന്ദുസാരങ്ഗഖട്വാങ്ഗവാൻ”
എന്നും മറ്റുമുള്ള വരികളിൽ കവി കുലദൈവതമായ കിള്ളിക്കുറിശ്ശിശ്ശിവനേയും വന്ദിക്കാതിരിക്കുന്നില്ല.
3 രുക്‍മാംഗദചരിതം (ഏകാദശീമാഹാത്മ്യം) കിളിപ്പാട്ടു്
“രാമേണ പാണിവാദേന മങ്ഗലഗ്രാമവാസിനാ
രുക്മാങ്ഗദസ്യ ചരിതം രചിതം ഗീതബന്ധനം”
എന്ന ശ്ലോകം ചിറയ്ക്കൽ കോവിലകത്തുള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതീകത്തിൽ എനിക്കു കാണുവാനിടവന്നിട്ടുണ്ടു്.
4 നളചരിതം കിളിപ്പാട്ടു്
ഈ കിളിപ്പാട്ടും രാമപാണിവാദന്റേതെന്നു തെളിഞ്ഞിരിക്കുന്നു. ഒരു മാതൃകയിൽ “ഇതി രാമപാണിവാദവിരചിതേ ഇതു നളചരിതം പാദം മൂന്നു്” എന്നെഴുതിക്കാണുന്നു. മദിരാശിയിൽ സൂക്ഷിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥത്തിൽ
“നിഷധേശസ്യ ചരിതേ പാണിവാദവിനിർമ്മിതേ
സംപൂർണ്ണഃ പ്രഥമഃ പാദഃ സമ്പ്രദായസമന്വിതഃ.”
എന്നും ഒരു കുറിപ്പുണ്ടു്. പ്രസ്തുത കൃതിയുടെ അവസാനത്തിൽ
“ശുകപുരവരസ്ഥിതേ ശൂലപാണേ വിഭോ
സകലദുരിതങ്ങളെപ്പോക്കി രക്ഷിക്ക മാം”
എന്നൊരു പ്രാർത്ഥനയുള്ളതു പ്രസിദ്ധമാണല്ലോ. 934-ൽ പകർത്തിയെഴുതിയ നളചരിതം കിളിപ്പാട്ടിന്റെ മാതൃക ഞാൻ കണ്ടിട്ടുണ്ടു്.
5 ശിവപുരാണം കിളിപ്പാട്ടു്
കൂടല്ലൂർമനയ്ക്കൽ നിന്നു ലഭിച്ചിട്ടുള്ള ശിവപുരാണത്തിന്റെ ഒരു മാതൃകാഗ്രന്ഥത്തിന്റെ ഒടുവിൽ “ഇതി രാമപാണിവിരചിതേ ശിവപുരാണേ സിംഹധ്വജകഥാ സമാപ്തം” എന്നൊരു കുറിപ്പു കാണുന്നു. ‘പാണി’ക്കപ്പുറം ‘വാദ’ എന്ന രണ്ടക്ഷരങ്ങൾ ലേഖകപ്രമാദംനിമിത്തം വിട്ടുപോയതായി വിചാരിക്കണം. ‘സിംഹധ്വജകഥാ’ എന്ന പദം ഭാഷാരീതിയനുസരിച്ചു നപുംസകലിങ്ഗമാണെന്നു ലേഖകൻ സങ്കല്പിച്ചുമിരിക്കാം. മനക്കോട്ടു ബാലരാമനച്ചന്റെ ആജ്ഞാനുസാരമാണു് ശിവപുരാണം രചിച്ചതെന്നു കവിതന്നെ വ്യക്തമായി പ്രസ്താവിക്കുന്നുണ്ടു്. മനക്കോട്ടച്ചന്മാർ കൊച്ചി മഹാരാജകുടുംബത്തിന്റെ മേല്ക്കോയിമ്മയ്ക്കു വിധേയരായി വടക്കാഞ്ചേരിക്കും ചെറുതുരുത്തിക്കും ഇടയ്ക്കുള്ള മുള്ളുർക്കരെ അയിരൂർനാടു രക്ഷിച്ചുവന്നിരുന്നു. 915-ആണ്ടിടയ്ക്കു് അന്നത്തെ മനക്കോട്ടു വലിയച്ചൻ സാമൂതിരിപ്പാടോടു കൂടിച്ചേരുകയാൽ കൊച്ചി മഹാരാജാവു് അയിരൂർനാടു പിടിച്ചടക്കി മനക്കോടിന്റെ മറ്റൊരു ശാഖയായ പാലിയത്തെ വലിയച്ചനു സമ്മാനിച്ചു. 922-ൽ പകർത്തിയ ശിവപുരാണത്തിലെ ശിവയോഗിമാഹാത്മ്യം ഞാൻ വായിച്ചിട്ടുണ്ടു്. ഈ ബാലരാമൻ ഒരു പണ്ഡിതനും വിദ്വൽപ്രിയനുമായിരുന്നു എന്നു പ്രസ്തുത കൃതിയിൽനിന്നെന്നപോലെ ത്രൈകാലികാഖ്യാനം എന്ന മറ്റൊരു കൃതിയിൽനിന്നും തെളിയുന്നു.
6 ഭാരതം ആട്ടക്കഥ
കൊട്ടാരക്കരത്തമ്പുരാൻ രാമായണം എട്ടുദിവസത്തെ ആട്ടക്കഥയായി നിർമ്മിച്ചതുപോലെ രാമപാണിവാദനും ഭാരതം എട്ടു ദിവസത്തെ കഥയായി നിബന്ധിച്ചിരിക്കുന്നു. (1) ബകവധം (2) പാഞ്ചാലീസ്വയംവരം (സുഭദ്രാഹരണംവരെ) (3) രാജസൂയം (4) കിർമ്മീരവധം (5) കിരാതം (6) കല്യാണസൌഗന്ധികം (7) അജ്ഞാതവാസം (യുദ്ധാരംഭംവരെ) (8) ധർമ്മവിജയം ഇങ്ങനെയാണു് ആ എട്ടു ദിവസത്തെ കഥകൾക്കു യഥാക്രമം നാമകരണം ചെയ്തിരിക്കുന്നതു്.
“സകലഗുണവിശേഷഭാസുരാണാം
സപദി സഭാം പ്രണിപത്യ ഭൂസുരാണാം
രസികജനമനോഹരം പ്രബന്ധം
രചയതി സംപ്രതി രാമപാണിവാദഃ”
എന്നൊരു ശ്ലോകം ഗ്രന്ഥാരംഭത്തിൽ ഘടിപ്പിച്ചിട്ടുണ്ടു്. “കരടകുലപുരനിവാസി” യായ ശിവനേയും, ഭൂതനാഥനേയും വേട്ടക്കൊരുമകനേയും “അശ്വപദക്ഷിതിപതികുലജന്മാ” വായ ഗോദവർമ്മാവിനേയും, “മാനവിക്രമ മഹീപാല” നേയും ഗ്രന്ഥാരംഭത്തിൽ സ്മരിക്കുന്നുണ്ടു്. അശ്വപദക്ഷിതിപതി, കുതിരവട്ടത്തുനായരാണു്. കരടകുലപുരം ഏതെന്നറിവില്ല. ഇങ്ങനെ (1) ശ്രീകൃഷ്ണചരിതം മണിപ്രവാളം, (2) പഞ്ചതന്ത്രം (3) രുക്മാംഗദചരിതം (4) നളചരിതം (5) ശിവപുരാണം എന്നീ നാലു കിളിപ്പാട്ടുകൾ, (6–13) ഭാരതകഥാനുബന്ധികളായ എട്ടു് ആട്ടക്കഥകൾ ഇവ രാമപാണിവാദകൃതങ്ങളാണെന്നു തെളിയുന്നു. ഇനിയും സംസ്കൃതത്തിലും മലയാളത്തിലും രാമപാണിവാദകൃതങ്ങളെന്നു ഞാൻ ഊഹിക്കുന്ന മറ്റു ചില ഗ്രന്ഥങ്ങളുണ്ടു്. അവയെപ്പറ്റി പിന്നീടു പ്രസ്താവിക്കാം.
പ്രഥമരാമപാണിവാദനാണു് കവി
മാതുലനായ രാമപാണിവാദൻതന്നെയായിരിക്കണം ആ പേരിൽ കാണുന്ന കൃതികളുടെയെല്ലാം പ്രണേതാവു് എന്നുള്ളതിനു് എനിക്കു തോന്നുന്ന പ്രധാനകാരണങ്ങൾ ഇനി പ്രദർശിപ്പിക്കാം. സംസ്കൃതത്തിലും പ്രാകൃതത്തിലും തത്സംജ്ഞനായ കവി രചിച്ചിട്ടുള്ള കൃതികളെല്ലാം ഉത്തമകാവ്യകോടിയുടെ ഉച്ചസ്ഥാനത്തിൽ സമുല്ലസിക്കുന്നു. അവയിൽ ഒന്നുംതന്നെ രണ്ടാംതരക്കാരനായ ഒരു കവി നിർമ്മിച്ചതാണെന്നുള്ള പ്രതീതി ഭാവുകന്മാരിൽ അങ്കുരിപ്പിക്കുന്നില്ല. ഉഷാനിരുദ്ധത്തിനും കംസവധത്തിനും പുറമേ ഭാഗവതചമ്പുവിലും അദ്ദേഹം അനവധി പ്രാകൃതശ്ലോകങ്ങൾ നിർമ്മിച്ചുചേർത്തു തനിക്കു് ആ ഭാഷയിലുള്ള അനന്യസാധാരണമായ പാണ്ഡിത്യത്തെ പ്രഖ്യാപനം ചെയ്യുന്നു. അന്തർഗുഢമായ ഹാസ്യരസത്തിന്റെ പ്രകടനം മിക്ക സംസ്കൃതകൃതികളിലും കാണാം. ഭാഷാഗ്രന്ഥങ്ങളിൽ പലതും—പ്രത്യേകിച്ചു കിളിപ്പാട്ടുകൾ—അത്യുൽകൃഷ്ടനായ ഒരു കവിവര്യന്റെ തൂലികയിൽനിന്നല്ലാതെ നിർഗ്ഗമിക്കുവാൻ പാടില്ലാത്തവിധത്തിൽ അത്രയ്ക്കു ഹൃദയഹാരികളാകുന്നു. അവയിലെ ഫലിതധോരണി കുറേക്കൂടി വിവൃതമാണു്. രാമപാണിവാദൻ തന്റെ ഗുരു നാരായണഭട്ടതിരി എന്നൊരു പണ്ഡിതനാണെന്നു പദേ പദേ നമ്മെ അനുസ്മരിപ്പിക്കുന്നു. അമ്മാവനായ രാമൻനമ്പിയാരാണു് തന്റെ ഗുരു എന്നു് അനന്തരവൻ രാമൻനമ്പിയാരും പറയുന്നു. അതുകൊണ്ടു് ആചാര്യ നാമധേയം ഘടിപ്പിച്ചിട്ടുള്ളതോ ബ്രാഹ്മണനാണു് ഗുരുവെന്നു പ്രസ്താവിച്ചിട്ടുള്ളതോ ആയ യാതൊരു കൃതിയും അമ്മാവന്റേതല്ലാതെ അനന്തരവന്റേതായിരിക്കുവാൻ നിർവ്വാഹമില്ല; പോരെങ്കിൽ അമ്മാവൻതന്നെയാണു് വിഷ്ണുവിലാസാദി ഗ്രന്ഥങ്ങളുടെ കർത്താവെന്നു് അനന്തരവൻ 940-ൽ പകർത്തിയ ബാലഭാരതം ഗ്രന്ഥത്തിലെ ഒരു ഓലയിൽ നാം മുൻപു കണ്ട വിധത്തിൽ രേഖപ്പെടുത്തിയുമിരിക്കുന്നു. ആ ശ്ലോകങ്ങൾ അമ്മാവന്റേതല്ല എന്നുള്ളതു “കൃഷ്ണേ സോദരരോഹിണീജസഹിതേ” എന്ന ശ്ലോകത്തിലെ കലിവാക്യത്തിൽനിന്നു വെളിപ്പെടുന്നു. ആ കലിവാക്യത്തിൽനിന്നു കിട്ടുന്നതും “കൊല്ലം തൊള്ളായിരത്തിൽപ്പരമതിലുടനേ നാല്പതും ചെന്നകാലം” എന്ന ശ്ലോകത്തിൽ കാണുന്ന ദിവസം തന്നെയാണു്. തെക്കേടത്തു ഭട്ടതിരിയേയും രാമവർമ്മമഹാരാജാവിനേയും കൂടി, അമ്മാവൻ അവരുടെ ആശ്രിതനായിരുന്നതുകൊണ്ടും അവരിൽനിന്നു സ്വകുടുംബത്തിലേക്കു പല സഹായങ്ങളും ലഭിക്കുകകൊണ്ടും മരുമകൻ ഓരോ ശ്ലോകത്തിൽ സ്തുതിച്ചു എന്നേ സങ്കല്പിക്കേണ്ടതുള്ളു. ആ ഗ്രന്ഥം പകർത്തിയതു അമ്മാവനുവേണ്ടിത്തന്നെയായിരുന്നു എന്നുള്ളതു “വർത്തന്തേ കലമംഗലാഖ്യഭവനേ” എന്ന ശ്ലോകത്തിൽനിന്നു കാണാം. ആ ശ്ലോകത്തിലും “ദദ്യുർന്നാരായണാഖ്യാൽ” എന്നതിലും ബഹുവചനം പൂജാർത്ഥമായാണു് പ്രയോഗിച്ചിരിക്കുന്നതെന്നുള്ളതിനു സംശയമില്ല.
ജനനകാലം, ജീവിതചരിത്രം
ബാലഭാരതം ഏട്ടിൽ ദ്വിതീയരാമൻ കുറിച്ചിട്ടുള്ള “ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം” എന്നൊരു ശ്ലോകമുള്ളതായി നാം കണ്ടുവല്ലോ. ചെമ്പകശ്ശേരി രാജാവു തന്റെ പുത്രനെപ്പോലെ മഹാകവിയെ ലാളിച്ചു വളർത്തി ശാസ്ത്രമഭ്യസിപ്പിച്ചു ധാരാളം ദ്രവ്യം സമ്മാനിച്ചു സംരക്ഷിച്ചു എന്നാണു് ആ ശ്ലോകത്തിൽനിന്നു നാം ഗ്രഹിയ്ക്കുന്നതു്. 893-ആണ്ടു കർക്കടകത്തിൽ പൂരൂരുട്ടാതിതിരുനാൾ ചെമ്പകശ്ശേരി രാജാവു മരിച്ചു. അദ്ദേഹത്തിന്റെ അനന്തരഗാമിക്കു 917-ആണ്ടു് ഉദ്ദേശം മുപ്പത്തിരണ്ടു് വയസ്സു പ്രായമുണ്ടായിരുന്നതായി ഡച്ചു റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടു്: 960-ആണ്ടിടയ്ക്കു വിരചിതമായ ചാതകസന്ദേശത്തിൽ അദ്ദേഹത്തെപ്പറ്റി:
കൃത്വാ മോദം ജഗതി വിദുഷാം വിത്തദാനൈർന്നികാമം
രാജ്ഞാ യത്ര പ്രഥമമുഷിതം ദേവനാരായണേന
സ്വർഗ്ഗാദുർവ്യാം സുകൃതവിഗമേ നിസ്സഹായൈഃ പതദ്ഭിർ
ദ്ദേഹിവ്രാതൈരവശമധുനാ തുല്യഭാവം ഗതേന.”
എന്ന ശ്ലോകം കാണുന്നു. അന്നു് അദ്ദേഹത്തിനു് ഏകദേശം 75 വയസ്സായിരുന്നിരിയ്ക്കണം. ഈ രേഖകളിൽനിന്നു് ആ രാജാവു് 885-ആണ്ടിടയ്ക്കു ജനിച്ചു എന്നു വിചാരിക്കാം. 901-ൽ 16 വയസ്സു തികഞ്ഞപ്പോൾമാത്രമേ അദ്ദേഹം സിംഹാസനാരൂഢനായിരിയ്ക്കുകയുള്ളു. അതിൽപ്പിന്നീടായിരിയ്ക്കണം രാമപാണിവാദൻ അദ്ദേഹത്തെ ആശ്രയിയ്ക്കുവാൻ ഔത്സുക്യപൂർവ്വം അമ്പലപ്പുഴെ ചെന്നതു്. രാഘവീയത്തോടുകൂടിയാണു് മഹാകവി ഇദംപ്രഥമമായി അദ്ദേഹത്തെ മുഖം കാണിച്ചതു് എന്നു “യോഭൂദങ്കുരിതോ” എന്ന തത്സംബന്ധമായ സമർപ്പണ ശ്ലോകത്തിൽനിന്നു തെളിയുന്നു. ഈ സ്ഥിതിയ്ക്കു “ബാല്യേയം ലാളയിത്വാ” എന്ന ദ്വിതീയരാമപാണിവാദന്റെ പ്രസ്താവനയെ ശാലീനതാദ്യോതകവും അത്യുക്തിപരവുമായേ കരുതേണ്ടതുള്ളു. അമ്പലപ്പുഴയിൽ ചെന്നതിനുമേൽ പ്രഥമരാമൻ തമ്പുരാന്റെ പ്രേരണയോടും സഹായത്തോടും വ്യാകരണത്തിനു പുറമേ മറ്റേതെങ്കിലും ശാസ്ത്രംകൂടി അഭ്യസിച്ചിരിയ്ക്കാം. ആ വസ്തുതയേയായിരിയ്ക്കാം “ശാസ്ത്രമദ്ധ്യാപയിത്വാ” എന്ന വാചകത്തിൽ ദ്വിതീയരാമൻ സൂചിപ്പിക്കുന്നതു്. അല്ലെങ്കിൽ ആ ശ്ലോകം അർത്ഥശൂന്യമായിപ്പോകുന്നു. എന്റെ ഈ ഊഹം ശരിയാണെങ്കിൽ ആ രാജാവിന്റെ ആസ്ഥാനപണ്ഡിതനായിത്തീർന്നപ്പോൾ പ്രഥമരാമനു മുപ്പതു വയസ്സെങ്കിലും തികഞ്ഞിരിക്കണം; അങ്ങനെയാണെങ്കിൽ 875-ആണ്ടിടയ്ക്കായിരിക്കണം അദ്ദേഹത്തിന്റെ ജനനം. മുപ്പതു വയസ്സെങ്കിലും തികയാത്ത ഒരാൾക്കു രാഘവീയം രചിക്കുവാൻ സാധിക്കുമോ എന്നു ഞാൻ വളരെ സംശയിക്കുന്നു. ഒന്നാംകിടയിലുള്ള ഒരു വൈയാകരണനായാണു് അദ്ദേഹം ആ മഹാകാവ്യത്തിൽ പ്രകടീഭവിക്കുന്നതു്. അമ്പലപ്പുഴയേയോ ദേവനാരായണനേയോ സ്മരിക്കാത്ത കൃതികളിൽ പലതും അദ്ദേഹം 905-നു മുൻപിൽ നിർമ്മിച്ചിരിക്കണം. ആദ്യകാലത്തു കോഴിക്കോട്ടു പോയി സാമൂതിരിയേയും അദ്ദേഹത്തിന്റെ സാമന്തന്മാരായ കുതിരവട്ടത്തു തമ്പാൻ, വെട്ടത്തു രാജാവു് ഇവരേയും, തദനന്തരം കൊച്ചിയിലെത്തി മണക്കുളത്തു രാജാവു്, മനക്കോട്ടച്ചൻ ഇവരേയും ആശ്രയിച്ചു താമസിച്ചിരിക്കുവാൻ ഇടയുണ്ടു്.
ജനനത്തെപ്പറ്റിയുള്ള ഐതിഹ്യം
പ്രഥമരാമന്റെ ജനനം കിള്ളിക്കുറിശ്ശിമങ്ഗലത്തു ശിവക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്ന കലക്കലത്തു് എന്ന കുലഗൃഹത്തിൽത്തന്നെയായിരുന്നു എന്നുള്ളതിനു സന്ദേഹമില്ല. ഈ ഗൃഹത്തിനു സംസ്കൃതത്തിൽ കലമങ്ഗലമെന്നു പേർ പറയുന്നു. പൂന്തോട്ടത്തു നമ്പൂരിയുടെ ഇല്ലം അതിനു തൊട്ടടുത്താണു്. മന്ത്രേടത്തു നമ്പൂരിയുടെ ഇല്ലവും അതിനു സമീപംതന്നെ. കിള്ളിക്കുറിശ്ശിമങ്ഗലത്തിനു ശുകപുരം എന്നും മങ്ഗലം എന്നും പേരുണ്ടു്. അവിടത്തെ ശിവൻ ഈ മൂന്നു കുടുംബക്കാരുടേയും പരദേവതയാണെങ്കിലും മന്ത്രേടത്തു നമ്പൂരിപ്പാടു പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലും പൂന്തോട്ടത്തു് അച്ഛൻ നമ്പൂരിപ്പാടു പതിനൊന്നാംശതകത്തിന്റെ പൂർവ്വാർദ്ധത്തിലുമാണു് ജീവിച്ചിരുന്നതു് എന്നുള്ള വസ്തുത നാം പ്രകൃതത്തിൽ ഓർമ്മിക്കേണ്ടതാകുന്നു. മന്ത്രേടത്തു നമ്പൂരിപ്പാട്ടിലേക്കു വലിയ കവിതാവാസനയൊന്നും ഉണ്ടായിരുന്നില്ല. വടക്കൻ സുഭദ്രാഹരണം ആട്ടക്കഥയല്ലാതെ മറ്റൊരു കൃതിയും അദ്ദേഹം രചിച്ചതായി കേട്ടുകേൾവിപോലുമില്ല. പൂന്തോട്ടത്തിന്റെ കാവ്യങ്ങളെന്തെന്നു നമുക്കറിയാം; അവയുടെ കൂട്ടത്തിൽ ഉപരിസൂചിതങ്ങളായ കൃതികളൊന്നും ഉൾപ്പെടുന്നില്ല.
നമ്പിയാരുടെ ജനനത്തെപ്പറ്റി ഒരു പുരാവൃത്തമുണ്ടു്. വന്നേരി നാട്ടുകാരനായ ഒരു നമ്പൂരി തിരുവനന്തപുരത്തുചെന്നു് അന്നു തിരുവിതാംകൂർ വാണിരുന്ന രവിവർമ്മമഹാരാജാവിനോടു പെൺകൊടയ്ക്കു വേണ്ട ധനവും വാങ്ങിക്കൊണ്ടു മടങ്ങുന്ന വഴിക്കു കിള്ളിക്കുറുശ്ശി ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിന്നിറങ്ങി. ആ അവസരത്തിൽ അദ്ദേഹം കല്പടയിൽ വച്ചിരുന്ന പണക്കിഴിയിന്മേൽ ഒരു പശു ചാണകമിടുകയാൽ കുളികഴിഞ്ഞു കിഴി കാണാതെ നമ്പൂരി പരിഭ്രാന്തനായി. അപ്പോൾ ഗർഭവതിയായ ഒരു നങ്ങിയാർ കല്പട അടിച്ചു തളിക്കുവാൻ അവിടെ ചെല്ലുകയും ചാണകത്തിന്നടിയിൽ പണക്കിഴി കണ്ടു് അതെടുത്തു നമ്പൂരിയെ ഏല്പിക്കുകയുംചെയ്തു. നമ്പൂരി ആ സത്യസന്ധയെ “സൽപുത്രനുണ്ടാകട്ടെ” എന്നു് ആശീർവാദം നല്കി അനുഗ്രഹിച്ചു. ആ സ്ത്രീരത്നമാണു് മഹാകവിയുടെ മാതാവു്. ഈ പുരാവൃത്തത്തിൽ അവിശ്വസനീയമായി ഒന്നുമില്ല. തിരുവിതാംകൂറിൽ കോട്ടയം ജില്ലയിൽപ്പെട്ട കിടങ്ങൂർ എന്ന സ്ഥലത്തു കുമ്മണ്ണൂർക്കരയിൽ കല്ലമ്പള്ളി എന്നൊരു നമ്പൂരിയില്ലമുണ്ടു്. ആ ഇല്ലത്തിലെ ഒരു നമ്പൂരിക്കു കിള്ളിക്കുറിശ്ശി ക്ഷേത്രത്തിൽ അക്കാലത്തു ശാന്തിയുണ്ടായിരുന്നുവെന്നും അദ്ദേഹമാണു് നമ്പിയാരുടെ പിതാവെന്നും കിടങ്ങൂരിലും മറ്റും രൂഢമൂലമായുള്ള ഐതിഹ്യവും പരിത്യാജ്യമല്ല. ആ അച്ഛനമ്മമാരിൽ നിന്നാണു് മഹാകവിയുടെ ജനനം. പിതാവു ശൈശവത്തിൽത്തന്നെ മരിച്ചുപോയിരിക്കണമെന്നു തോന്നുന്നു. അദ്ദേഹത്തോടുകൂടി നമ്പിയാർ കൂടക്കൂടെ കിടങ്ങൂരിൽ ചെന്നു താമസിച്ചിരുന്നു എന്നു ഊഹിക്കുവാൻ യാതൊരു ന്യായവും കാണുന്നില്ല. അമ്പലപ്പുഴയും കുടമാളൂരും താമസമായി അവിടത്തെ ക്ഷേത്രങ്ങളിലുള്ള അനവധി ദേവന്മാരെ അദ്ദേഹം ഭാഷാകൃതികളിൽ വന്ദിക്കുന്നുണ്ടല്ലോ. കിടങ്ങൂർത്തേവരെ ആ കൂട്ടത്തിൽ ഒരിടത്തും ചേർത്തു കാണാത്തതു് അദ്ദേഹത്തിനു് ആ സ്ഥലവുമായുള്ള ബന്ധം ആദ്യകാലത്തുതന്നെ നശിച്ചിരിക്കണമെന്നുള്ളതുകൊണ്ടാണെന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. മാതുലനായ രാഘവൻനമ്പിയാരും സർവോപരി മാതാവും തന്നെയായിരിക്കണം അദ്ദേഹത്തെ ബാല്യത്തിൽ യഥാവിധി വളർത്തിയതു്.
ഗുരുനാഥൻ
രാമപാണിവാദൻ തന്റെ പല കൃതികളിലും ശ്രീനാരായണഭട്ടതിരി എന്നൊരു ഗുരുവിനെ ഭക്തിപാരവശ്യത്തോടുകൂടി സ്മരിക്കുന്നുണ്ടല്ലോ. ആ ഭട്ടതിരി ആരാണെന്നു ഇനി വിചാരണ ചെയ്യാം. ഒടുവിലത്തെ ചെമ്പകശ്ശേരി രാജാവിന്റെ കാലത്തു തെക്കേടത്തു മനയ്ക്കൽ മൂസ്സു് ഒരു നാരായണഭട്ടതിരിയായിരുന്നു എന്നറിയാം. അദ്ദേഹം ശങ്കരൻഭട്ടതിരിയുടെ പുത്രനും രാജാവിന്റെ സഹോദരിയുടെ ഭർത്താവുമായിരുന്നു. രാജാവിനെപ്പോലെതന്നെ അദ്ദേഹവും വൈദുഷ്യനിധിയും വിദ്വൽപക്ഷപാതിയുമായിരുന്നുഎന്നുള്ളതിനും തെളിവുണ്ടു്. മുൻപു സൂചിപ്പിച്ചിരുന്നതുപോലെ 893-ൽ അതിനു മുൻപിലത്തെ രാജാവു തീപ്പെട്ടപ്പോൾ അടുത്ത കിരീടാവകാശിക്കു പ്രായപൂർത്തി വരാത്തതിനാൽ കുറേക്കാലത്തേക്കു രാജ്യരക്ഷാഭാരവും അദ്ദേഹം തന്നെ വഹിച്ചിരുന്നിരിക്കണം. പുതിയ രാജാവു സിംഹാസനാരൂഢനായി ഏതാനും കൊല്ലം കഴിഞ്ഞപ്പോൾ രാജ്യഭരണം വീണ്ടും അദ്ദേഹത്തെ ഏല്പിച്ചു് കലാകുതുകിയായും ചതുരംഗം മുതലായ വിനോദങ്ങളിൽ വ്യാപൃതനായും കാലയാപനം ചെയ്തു. ഭട്ടതിരി പ്രജകളുടെ കണ്ണിലുണ്ണിയായി. അദ്ദേഹത്തിന്റെ വർദ്ധമാനമായ ശക്തികണ്ടു രാജാവു് അസൂയാകുലനായി അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കുകയും ഒരവസരത്തിൽ വെയിലത്തു നിറുത്തി തേജോവധം ചെയ്യുകയും ചെയ്തു. കുറേ ദിവസങ്ങൾ ചെന്നപ്പോൾ ഭട്ടതിരി വീണ്ടും രാജസേവകനായി; എന്നാൽ അതിനുമുൻപു് അദ്ദേഹം രാമയ്യൻദളവയുടെ ചാരന്മാരിൽ ഒരാളായിക്കഴിഞ്ഞിരുന്നു. അതു രാജാവിനു രാജ്യം കൈവിട്ടുപോകാൻ ഒരു പ്രധാന കാരണവുമായി. ആ ഭട്ടതിരിയുടെ പുത്രൻ നീലകണ്ഠൻ ഭട്ടതിരിയുടെ ആവശ്യമനുസരിച്ചാണു് കൃഷ്ണൻനമ്പിയാർ നാടകാഭരണം പകർത്തിയതു്. 906-ആണ്ടിടയ്ക്കുമാത്രമാണു് മഹാകവി അമ്പലപ്പുഴെ താമസമാരംഭിച്ചതെങ്കിൽ അദ്ദേഹത്തിന്റെ ഗുരു തെക്കേടത്തു നാരായണഭട്ടതിരിയായിരിക്കുവാൻ നിവൃത്തിയില്ല; അദ്ദേഹത്തെ വ്യാകരണം പഠിപ്പിച്ചു എന്നു “ദദ്യുർന്നാരായണാഖ്യാൽ” എന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്ന നാരായണഭട്ടതിരി മറ്റൊരാളാകുവാനേ നിവൃത്തിയുള്ളു. തെക്കേടത്തു ഭട്ടതിരിമാരുടെ മൂലകുടുംബം കൊച്ചിരാജ്യത്തു തലപ്പള്ളിത്താലൂക്കിൽ വെള്ളർകാട്ടംശത്തിൽ കോടക്കുഴിദേശത്തുള്ള മറവഞ്ചേരി തെക്കേടത്തുമനയാണു്. ഇന്നും ആ മനയുണ്ടു്. കിള്ളിക്കുറിശ്ശിമങ്ലത്തു നിന്നു് ആ സ്ഥലത്തേക്കു് അധികം ദൂരമില്ല. അതുകൊണ്ടു് ആ മനക്കലെ ഒരു ഭട്ടതിരിക്കു നമ്പിയാരുടെ ഗുരുനാഥനാകുവാൻ പാടില്ലായ്കയില്ല. എന്നാൽ പ്രസ്തുതനായ നാരായണഭട്ടതിരിയുടെ താമസം അമ്പലപ്പുഴെയായിരുന്നു എന്നു നാം കണ്ടുവല്ലോ. തന്നിമിത്തം അദ്ദേഹത്തിനു ബാല്യത്തിൽ “പാണിവാദനെ” മറവഞ്ചേരിയിൽ വെച്ചു വിദ്യാഭ്യാസം ചെയ്യിക്കുവാൻ സാധിച്ചിരിക്കുകയില്ല. ശ്രീകൃഷ്ണവിലാസവ്യാഖ്യയിൽ മഹാകവി തന്റെ ഗുരു ഒരു ശിവക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്തതായി “ഗുരുണാ ഭൂസുരേന്ദ്രേണ” എന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്നുണ്ടല്ലോ. അങ്ങനെയൊരു ക്ഷേത്രവുമായി തെക്കേടത്തു ഭട്ടതിരിയെ ആരും സംഘടിപ്പിച്ചു കേട്ടിട്ടില്ല. പക്ഷെ അതു കിള്ളിക്കുറിശ്ശി ക്ഷേത്രം തന്നെയായിരിക്കാമെന്നു തോന്നുന്നു. 921 – 926 ഈ ആണ്ടുകൾക്കിടയ്ക്കു് ആ ക്ഷേത്രം കൊച്ചി വീരകേരളവർമ്മമഹാരാജാവു ജീർണ്ണോദ്ധാരണം ചെയ്തു.
“സർവശാസ്ത്രാർത്ഥസമ്പന്നഃ കലിതാനന്ദസാന്ദ്രധീഃ
വീരകേരളരാജേന്ദ്രോ ജീർണ്ണമത്രോദഹാരയൽ”
എന്ന ശ്ലോകമാണു് അതിനു തെളിവു്. അതു കിള്ളിക്കുറിശ്ശിമങ്ഗലം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കു തെക്കുവശത്തു വലിയമ്പലത്തിന്റെ കരിങ്കൽത്തറയിന്മേലാണു് കൊത്തിയിരിക്കുന്നതു്. കലിവാക്യം കൊണ്ടു 927 കുംഭം 19-ആംനു എന്ന ദിനമാണു് വരുന്നതെങ്കിലും വീരകേരളവർമ്മ അതിനു രണ്ടുകൊല്ലംമുൻപു തൃപ്പൂണിത്തുറവെച്ചു തീപ്പെട്ടതായി നാം പെരുമ്പടപ്പുസ്വരൂപം ഗ്രന്ഥവരിയിൽനിന്നറിയുന്നതിനാൽ പ്രസ്തുത ശ്ലോകം അദ്ദേഹത്തിന്റെ അനന്തരഗാമിയോ മറ്റോ ആ പൂർവ്വകാലസംഭവത്തിന്റെ സ്മാരകമായി കൊത്തിച്ചതാണെന്നു് ഊഹിക്കണം. അതോടനുബന്ധിച്ചു് അവിടത്തെ ബലിക്കൽത്തളം പണിയിച്ചതു മഹാകവിയാണെന്നു് ആ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽ എഴുതീട്ടുള്ള
“ശ്രീബലിപ്രസ്തരശ്ശംഭോശ്ശ്രീശുകാലയവാസിനാ
രാമേണ പാണിവാദേന കാരിതോ ഭൂതയേ ധ്രുവം”
എന്ന ശ്ലോകം തെളിയിക്കുന്നു. കിള്ളിക്കുറിശ്ശിക്ഷേത്രത്തിലെ തന്ത്രിസ്ഥാനം തൃക്കാരമൺ (തൃക്കാരണ) മനയ്ക്കലേയ്ക്കായിരുന്നു. ആ മന അന്യംനിന്നപ്പോൾ അവിടത്തെ അവകാശങ്ങൾ മേല്പടി ക്ഷേത്രത്തിൽനിന്നു കാൽനാഴികമാത്രം അകലെയുള്ള അയിരിൽ (ഐരിലിയെന്നും പറയും) മനയ്ക്കലേക്കു് ഒതുങ്ങി. മഹാകവിയുടെ കാലത്തു അയിരിൽമനയ്ക്കലെ ഭട്ടതിരിയാണു് തന്ത്രിയായിരുന്നതു്. അദ്ദേഹമായിരിക്കണമല്ലോ 924-ആണ്ടിടയ്ക്കു് ആ ക്ഷേത്രത്തിൽ ബിംബപ്രതിഷ്ഠ ചെയ്തതു്. അങ്ങനെ വരുമ്പോൾ ‘ഗുരുണാ ഭൂസുരേന്ദ്രേണ കല്പിതം ക്ഷേത്രമുത്തമം” എന്നു മഹാകവി ആ സംഭവത്തെ വർണ്ണിക്കുന്നതിൽ വളരെ ഔചിത്യമുണ്ടു്. തൃക്കാരമണ്ണില്ലത്തെ ഒരു ഭട്ടതിരിയാണു് മഹാകവിയുടെ ഗുരു എന്നുള്ള ഐതിഹ്യം തന്നിമിത്തം വിശ്വാസയോഗ്യമായിരിക്കുന്നു. ലീലാവതീവീഥിയിലുള്ള “നിത്യം നൃത്യതി യസ്യ നാമ” എന്ന ശ്ലോകത്തിൽ അദ്ദേഹം തെക്കേടത്തു ഭട്ടതിരിയെ രാജാവിന്റെ സഖാവും തന്റെ പുരസ്കർത്താവുമെന്നുള്ള നിലയിൽ മാത്രമല്ലാതെ ഗുരുനാഥനെന്ന സ്ഥാനത്തിലല്ല സ്മരിയ്ക്കുന്നതെന്നും ഇവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.
“മോദത്തോടനുവാസരമെന്നുടെ
ചേതസ്സിൽക്കുടികൊണ്ടരുളീടിന
ശ്രീതത്ത്വാഞ്ചിതമുഖ്യമഹീസുര
പാദദ്വയമിന്നാശ്രയമായി”
എന്ന ലങ്കാമർദ്ദനം തുള്ളലിലെവരികളിൽ “ശ്രീതത്ത്വാഞ്ചിത” പദത്തിനു “ബ്രഹ്മജ്ഞാനിയായ” എന്നല്ലാതെ മറ്റൊരർത്ഥവും കല്പിക്കുവാൻ നിർവാഹമില്ലാത്തതും അതു തൃക്കാരമൺ ഭട്ടതിരിയേയോ തെക്കേടത്തു ഭട്ടതിരിയേയോ സൂചിപ്പിക്കുന്നു എന്നു പറയുന്നതു നിരാസ്പദവുമാണു്. എന്നുമാത്രമല്ല ലങ്കാമർദ്ദനം തന്നെ നമ്പിയാരുടെ കൃതിയാണെന്നു ഞാൻ കരുതുന്നുമില്ല. 831-ആണ്ടു മരിച്ച മേല്പുത്തൂർ ഭട്ടതിരിയോ 761-ൽ ജനിച്ച ആശ്ലേഷാശതകകാരനായ നാരായണപണ്ഡിതനോ അല്ല നമ്പിയാരുടെ ഗുരുവായ നാരായണപണ്ഡിതൻ എന്നു ചൂണ്ടിക്കാണിക്കേണ്ട ആവശ്യമേ ഉണ്ടെന്നു തോന്നുന്നില്ല. ഏഴാമത്തെ വയസ്സിൽ മഹാകവിക്കു സരസ്വതീദേവിയുടെ സാക്ഷാൽകാരം ലഭിച്ചുവെന്നും ആ അവസരത്തിൽ ആ ബാലൻ വിഘ്നേശ്വരപരമായി
“ഏകരദം ദ്വിരദമുഖം ത്രിനയനതനയം ചതുർമ്മുഖാരാധ്യം
പഞ്ചമുഖോപാന്തസ്ഥം ഷൺമുഖസഹജം നമാമി ഹേരംബം”
എന്ന തന്റെ പ്രഥമശ്ലോകം നിർമ്മിച്ചു എന്നുംകൂടി പഴമക്കാർ പറയുന്നു.
രാമപാണിവാദനും കുഞ്ചൻനമ്പിയാരും ഒരാൾ തന്നെ
ഇന്നത്തെ നിലയിൽ നാം കാണുന്ന തുള്ളൽക്കഥകളുടെ ജനയിതാവു കുഞ്ചൻനമ്പിയാരാണെന്നും ആ സാഹിത്യ പ്രസ്ഥാനത്തിന്റെ ഉൽപ്പത്തിസ്ഥാനം അമ്പലപ്പുഴയാണെന്നും ഉള്ളതിനെപ്പറ്റി ആർക്കും വിവാദമില്ല. ഈ കുഞ്ചൻ രാമപാണിവാദനിൽനിന്നു ഭിന്നനോ അഭിന്നനോ എന്നാണു് നമുക്കിവിടെ പര്യാലോചിക്കുവാനുള്ളതു്. കുഞ്ചനെന്നുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ നാമധേയം എന്നു് അധ്യാഹരിക്കുന്നവർ രണ്ടു വസ്തുതത്ത്വങ്ങൾ ഓർമ്മിക്കുന്നതു നന്നായിരിക്കും. ഒന്നാമതു കുഞ്ചൻ എന്നതു ഒരോമനപ്പേർ മാത്രമാണു്; സാധാരണമായി ഹിന്ദുക്കൾ നാമകരണമുഹൂർത്തത്തിൽ ശിശുക്കൾക്കു നൽകുന്ന പേർ ഏതെങ്കിലും ദേവന്റേതായിരിക്കുകയേ ഉള്ളു. ഈ ആചാരത്തിനു് അവരുടെ ഇടയിൽ ഇന്നും പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. ഇന്നും കലക്കത്തു കുടുംബത്തിലെ കാരണവന്മാർക്കു കുഞ്ചൻ എന്നൊരു മാറാപ്പേരുണ്ടു്. അതു നാമകരണസിദ്ധമായ പേരിനു പുറമേയാണെന്നു പറയേണ്ടതില്ലല്ലോ. ഈ മാറാപ്പേരു് ആദ്യകാലത്തു കുടുംബത്തിലേക്കുണ്ടായിരുന്നില്ലെന്നും മഹാകവിക്കു് അമ്പലപ്പുഴെ നിന്നോ മറ്റോ സിദ്ധിച്ചതാണെന്നും അന്നുമുതൽ കാരണവന്മാർ ഇതുകൂടി ഉപയോഗിച്ചുവരുന്നു എന്നുമാണു് കിള്ളിക്കുറിശ്ശിമങ്ഗലത്തുകാർ പറയുന്നതു്. അതു ശരിയാണെങ്കിൽ കുഞ്ചൻ എന്ന ഓമനപ്പേർ മഹാകവിക്കു നല്കിയതു മാതാവോ മാതുലനോ അല്ലെന്നും ചെമ്പകശ്ശേരി രാജാവാണെന്നും ഇരുന്നുകൊള്ളട്ടെ. അതിനും വിരോധമില്ല.
ശ്രീകൃഷ്ണവിലാസവ്യാഖ്യ
ഇതു കുഞ്ചൻനമ്പിയാരുടെ കൃതി എന്നാണു് പരമ്പരാഗതമായ വിശ്വാസം. അതു് എഴുതിത്തീർത്തു നമ്പിയാർ അഭിപ്രായമറിയുന്നതിനായി അക്കാലത്തു കേരളത്തിലെ പണ്ഡിതസാർവഭൗമനായ കൂടല്ലൂർ വലിയ നമ്പൂരിപ്പാട്ടിനെ കാണിച്ചുവെന്നും അദ്ദേഹം ആ അവസരത്തിൽ രണ്ടർത്ഥത്തിൽ
“മന്ദാരം മധുമത്തയാ ജയതി തേ വാണീ ഗുണേനാദൃതാ
വിദ്വന്മാനസമൗഖരീ ച ഭവതഃ കാഭാരതീ ഭാസതേ
ഏതാം താമരസേന യത്നഘടിതാം മാലാമിവാത്യാദരാ
ല്ലോകഃകോവിദമാനനീയശിരസാമാർദ്ദങ്ഗിക! ശ്ലാഘതേ”
എന്നൊരു ശ്ലോകം പ്രശംസാപത്രമായും നിന്ദാപത്രമായും ഉപകരിക്കത്തക്ക വിധത്തിൽ സമ്മാനിച്ചു എന്നും കേട്ടിട്ടുണ്ടു്. ആ വ്യാഖ്യാനം രാമപാണിവാദനെപ്പോലെയുള്ള ഒരു വിദ്വദ്വരേണ്യന്നല്ലാതെ രചിക്കുവാൻ സാധിക്കുന്നതല്ല. അതിന്റെ രചന 924-നു മേലായിരുന്നിരിക്കണം. കുഞ്ചൻനമ്പിയാർക്കു പ്രക്രിയാസർവസ്വത്തിൽ പ്രശംസനീയമായ ഉപസ്ഥിതി ഉണ്ടായിരുന്നുവെന്നു കുഞ്ഞിട്ടി രാഘവൻനമ്പിയാർ പാലപ്പുറത്തു ഗോവിന്ദൻനമ്പിയാരോടു പറഞ്ഞതായി ഗോവിന്ദൻ നമ്പിയാരുടെ ശിഷ്യനും തന്റെ ഗുരുവുമായ കൊച്ചുകുഞ്ഞൻ നമ്പിയാരുടെ മുഖത്തുനിന്നു കേട്ടിട്ടുണ്ടെന്നു സഹൃദയതിലകനും പണ്ഡിതരാജനുമായ തൃപ്പൂണിത്തുറ (വലിയ) രാമപ്പിഷാരടി എന്നെ ഒരവസരത്തിൽ സൂക്ഷ്മമായി അറിയിച്ചിട്ടുണ്ടു്. ഇങ്ങനെ ചില ന്യായങ്ങൾ മുൻനിർത്തിക്കൊണ്ടു ചർച്ചചെയ്യുമ്പോൾ പ്രഥമരാമൻ തന്നെയാണു് കുഞ്ചൻനമ്പിയാർ എന്നുള്ള നിഗമനത്തിൽ ചെന്നുചേരാതെ ഗത്യന്തരമില്ല. തുള്ളൽക്കഥകളിൽ കാണുന്ന പരിഹാസചാതുരി അദ്ദേഹത്തിനു് എങ്ങനെ സിദ്ധിച്ചു എന്നു മേൽ ഉപപാദിക്കും.
അനന്തരകാലത്തെ ജീവിതം
ഇതിനുമേൽ രാമപാണിവാദനെ നമുക്കു കൂടുതൽ പരിചയമുള്ള കുഞ്ചൻനമ്പിയാർ എന്ന സംജ്ഞകൊണ്ടുതന്നെ വ്യവഹരിക്കാം. അദ്ദേഹം അമ്പലപ്പുഴെ താമസിച്ചു. സംസ്കൃതത്തിലും മലയാളത്തിലും അനേകം കൃതികൾ രചിച്ചു. ചെമ്പകശ്ശേരി രാജാക്കന്മാരുടെ രാജധാനി അമ്പലപ്പുഴെയായിരുന്നുവെങ്കിലും മൂലഗൃഹം കോട്ടയം താലൂക്കിൽപ്പെട്ട കടമാളൂരായിരുന്നു. അവിടെയും നമ്പിയാർ കൂടെക്കൂടെ പോവുകയും ചില ഭാഷാഗാനങ്ങൾ നിർമ്മിക്കുകയും ചെയ്തുവന്നു.
38.8മറ്റു ചില ഭാഷാകൃതികൾ
ഭാരതം ആട്ടക്കഥയുൾപ്പെടെ പതിമ്മൂന്നു ഭാഷാകൃതികളെപ്പറ്റി മുൻപു പ്രസ്താവിച്ചുകഴിഞ്ഞു.
(14) കുമാരപുരേശ്വരീസ്തോത്രം
കുമാരപുരേശ്വരീസ്തോത്രം അഥവാ ശ്രീകുമാരാലയസ്തോത്രം കുടമാളൂരിൽനിന്നു് ഏകദേശം ഒരു മൈൽ അകലെയുള്ള കുമാരനെല്ലൂർ ക്ഷേത്രത്തിലെ കാത്യായനീദേവിയെക്കുറിച്ചു നമ്പിയാർ രചിച്ചിട്ടുള്ള ഒരു സ്തോത്രമെന്നാണു് ഐതിഹ്യം. അതു നിരാസ്പദമെന്നു പറയുന്നവരുമുണ്ടെങ്കിലും എനിയ്ക്കു് ആ ഐതിഹ്യം അവിശ്വാസ്യമായി പ്രതിഭാസിക്കുന്നില്ല. കവി പ്രസ്തുത സ്തോത്രം ആറുപാദമായി നിബന്ധിച്ചിരിക്കുന്നു. ഓരോ പാദത്തിനും പ്രത്യേകം രാഗവും താളവുമുണ്ടു്. നാലു മുതല്ക്കുള്ള പാദങ്ങളിൽ അകാരാദി ക്രമവും അനുവർത്തിച്ചിട്ടുണ്ടു്. സംസ്കൃതമയമായ തൃതീയപാദം പ്രത്യേകിച്ചും മധുരമായിട്ടുണ്ടു്.
“കാത്യായനി! കാമദുഘേ! കീർത്ത്യാ നിതരാമനഘേ!
കരതലധൃതശംഖാരേ! ഖലകുലബലസംഘാരേ!
കല്യാമലകാന്തിനിധേ! കല്യാണിനി! നൈകവിധേ!
കലിമലമലമപഹര മമ! കരുണാമൃതവാരിനിധേ!”
ഇത്യാദിചരങ്ങൾക്കു യാതൊരു വൈകല്യവും ഞാൻ കാണുന്നില്ല. സാമാന്യജനങ്ങൾക്കുവേണ്ടി രചിച്ചിരിക്കുന്ന സ്തോത്രങ്ങളിൽ സാമാന്യാധികമായി കവിത്വപ്രകടനം ചെയ്യുന്നതു സമുചിതമല്ലല്ലോ.
(15) കിരാതം വഞ്ചിപ്പാട്ടു്
പ്രസിദ്ധമായ കിരാതം വഞ്ചിപ്പാട്ടു് നമ്പിയാർ കുടമാളൂരിൽവച്ചു് എഴുതിയ ഒരു കൃതിയാണെന്നുള്ളതിനു സംശയമില്ല.
“വാസുദേവപുരംതന്നിൽ വാണരുളും ജഗന്നാഥൻ
വാസുദേവൻ കനിവോടേ തുണച്ചീടേണം.
..................
ദേവരാജസമനായ ദേവനാരായണസ്വാമി
കേവലം കാത്തരുളേണം കരുണയോടേ.
കീർത്തിയോടായിരത്തെട്ടു മൂർത്തികളും തുണയ്ക്കേണം
ചീർത്ത ഭക്ത്യാ തൊഴുതു ഞാൻ ചിന്തു ചൊല്ലുന്നേൻ.
പുഷ്ടമോദം കുടമാളൂർമഠംതന്നിൽക്കുടികൊള്ളും
വേട്ടക്കൊരു മകനെ ഞാൻ കൈവണങ്ങുന്നേൻ”
എന്നീ വരികൾ നോക്കുക. വാസുദേവപുരം കുടമാളൂരുള്ള ഒരു വിഷ്ണുക്ഷേത്രമാണു്. അവിടത്തെ വലിയ മഠം എന്നു പറയുന്ന ചെമ്പകശ്ശേരിമഠ (രാജമന്ദിര) ത്തിനു സമീപം ഒരു വേട്ടയ്ക്കൊരു മകൻ (കിരാതരുദ്രൻ) കോവിൽ ഇന്നും നിലനിന്നുപോരുന്നു. ആയിരത്തെട്ടു മൂർത്തികളെ ചെമ്പകശ്ശേരിമഠത്തിലെ പരദേവതാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ടു്. ഞാൻ വായിച്ചിട്ടുള്ള കാർത്തവീര്യവിജയം ഓട്ടൻതുള്ളലിന്റെ ഒരു പ്രതീകത്തിലും
“കുടമാളൂർമഠമിടതങ്ങീടിന
കുലദൈവതകുലമായിരമെട്ടും
ഉടമയിലടിയനു വരമരുളേണം
കടുതരദുരിതമൊഴിച്ചരുളേണം”
എന്നൊരു പ്രാർത്ഥന കണ്ടിട്ടുണ്ടു്. കിരാതമാണു് യാത്രകളി നമ്പൂരിമാർ കൊട്ടിച്ചെഴുന്നള്ളത്തിനു പാടുവാൻ ഇക്കാലത്തും ഉപയോഗിക്കുന്നതു്.
(16) രാസക്രീഡ നാലുവൃത്തം
ഇതു ചെമ്പകശ്ശേരി മഠത്തിൽനിന്നു കിട്ടീട്ടുള്ള ഒരു കൃതിയാണു്; ഇതിൽ “ശുകപുരി വാണരുളും ഭഗവാനേ വണങ്ങുന്നേൻ” എന്നൊരു വന്ദനം കാണുന്നു. കുഞ്ചൻനമ്പിയാരുടെ ഗാനങ്ങളിൽ ഇതും ഒന്നാണെന്നു കരുതുന്നതിൽ വിരോധമില്ല.
(17) ദൂതവാക്യം പതിന്നാലുവൃത്തം
ഇതു നമ്പിയാർ അമ്പലപ്പുഴവച്ചു രചിച്ച ഒരു കൃതിയാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. ആരംഭത്തിൽ കവി
“ശുകപുരമമരും പരമേശ്വരനും
സുകവികൾ പലരും ഗുരുനായകനും”
തുണയ്ക്കണമെന്നു പ്രാർത്ഥിക്കുന്നു. സപ്തമവൃത്തത്തിലെ ഓരോ പാട്ടിന്റെ അവസാനത്തിലും
“കമലാകാന്തന്റെ കാരുണ്യശീലന്റെ
കമനീയാങ്ഗന്റെ കാമസമാനന്റെ
ഗമനസന്നാഹം കേട്ടു വിഷാദിച്ചു
കമനി പാഞ്ചാലി ദേവനാരായണ”
എന്നിങ്ങനെ ദേവനാരായണപദം ഘടിപ്പിച്ചുമിരിക്കുന്നു.
(18) രുക്‍മിണീസ്വയംവരം പത്തുവൃത്തം
ഇതിനു രുക്‍മിണീകല്യാണം എന്നും പേരുണ്ടു്. പതിന്നാലുവൃത്തം സങ്കീർത്തനവും പത്തുവൃത്തം തിരുവാതിരപ്പാട്ടുമാകുന്നു. പത്തുവൃത്തത്തിന്റെ കർത്തൃത്വം നമ്പിയാരിൽ ആരോപിക്കുന്നതിനു് ആ കൃതിയിൽ സൂചനകൾ ഒന്നുമില്ലെങ്കിലും അതു് അദ്ദേഹത്തിന്റെ വാങ്മയങ്ങളിൽ ഒന്നാണെന്നുള്ളതിൽ ആർക്കും വിപ്രതിപത്തിയില്ല. പത്തുവൃത്തത്തിന്റെ രചന തുള്ളൽക്കഥകൾ നിർമ്മിച്ച കാലത്തോടടുത്തായിരിക്കുവാനിടയുണ്ടു്.
(19) ശീലാവതി നാലുവൃത്തം
ഈ കൃതിയും നമ്പിയാരുടേതാണെന്നു് ഐതിഹ്യത്തെ ആസ്പദമാക്കി പരിഗണിക്കാവുന്നതാണു്. രുക്‍മിണീസ്വയംവരവും ശീലാവതിയും കുടമാളൂർ വലിയമഠത്തിലെ അന്തർജ്ജനങ്ങളുടെ ആവശ്യമനുസരിച്ചു രചിച്ചതാണെന്നു ചിലരും, വടക്കാഞ്ചേരിക്കുസമീപം തിങ്കൾക്കാടെന്ന (ഇങ്കക്കാടു്) സ്ഥലത്തുള്ള ഒരു നമ്പൂരിയില്ലത്തെ അന്തർജ്ജനങ്ങൾക്കുവേണ്ടി നിർമ്മിച്ചതാണെന്നു മറ്റു ചിലരും പറയുന്നു. ഈ രണ്ടു മതങ്ങളും അനാസ്പദങ്ങളാണെന്നു് എനിക്കു തോന്നുന്നു. ശീലാവതിയിൽ കവി
“കിള്ളിക്കുറിശ്ശി മഹാദേവനെന്നുടെ
യുള്ളിൽ വിളങ്ങേണമെല്ലാനാളും.
ശ്രീശുകമന്ദിരവാസ! ജഗന്നാഥ!
ശ്രീശൂലപാണേ! വണങ്ങിടുന്നേൻ”
എന്നും
“വില്വാചലംതന്നിൽ വാണരുളീടുന്ന
വില്ലാളിവീര ശ്രീരാമചന്ദ്ര!
കല്യാണവാരിധേ! കാത്തുകൊള്ളേണമേ
കാരുണ്യമൂർത്തേ! ഞാൻ കൈതൊഴുന്നേൻ”
എന്നുമാണല്ലോ പ്രാർത്ഥിക്കുന്നതു്. തിരുവില്വാമലക്ഷേത്രത്തിനു കിള്ളിക്കുറിശ്ശിയിൽ നിന്നു രണ്ടേകാൽ മൈലേ ദൂരമുള്ളൂ. പത്തുവൃത്തത്തിൽ ദേവതാവന്ദനമേ ഇല്ല. ഇന്ദുകാനനത്തിലെ ദുർഗ്ഗയെ അദ്ദേഹം രുക്‍മിണീസ്വയംവരം തുള്ളലിൽ സ്മരിച്ചിട്ടുണ്ടെങ്കിൽ അതുകൊണ്ടുമാത്രം രുക്‍മിണീസ്വയംവരം പത്തുവൃത്തത്തിന്റെ നിർമ്മിതി അവിടെവെച്ചാണെന്നുവരുന്നില്ല. പോരെങ്കിൽ ആ തുള്ളലിൽ കുടമാളൂർ വേട്ടക്കൊരുമകനെക്കൂടി സ്മരിച്ചും കാണുന്നു.
38.9തുള്ളൽക്കഥകൾ
തുള്ളൽക്കഥകളെപ്പറ്റി പ്രത്യേകമായി വിസ്തരിച്ചുതന്നെ പ്രതിപാദിക്കേണ്ടിയിരിക്കുന്നു. ആ വർഗ്ഗത്തിൽ നമ്പിയാരുടെ ആദ്യത്തെ കൃതി കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളലാണു്. അതുണ്ടാക്കിയതു് അമ്പലപ്പുഴെ താമസിക്കുമ്പോഴുംതന്നെ. “വാനോർ നദീപുരേ വാണരുളീടുന്ന ദീനാനുകമ്പിയാം കൃഷ്ണൻതിരുവടി” യേയും “ചെമ്പകനാട്ടിന്നലങ്കാരഭൂതനാം തമ്പുരാൻ ദേവനാരാണസ്വാമിയേ” യും അതിൽ കവി വന്ദിച്ചിട്ടുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. 919-ൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അല്പശിയുത്സവത്തിനു് ഓട്ടംതുള്ളൽ നടത്തുവാൻ മാത്തൂർപ്പണിക്കർ അമ്പലപ്പുഴെനിന്നു് അദ്ദേഹത്തിന്റെ ശിഷ്യൻ ഇട്ടിക്കോന്തപ്പണിക്കരോടുകൂടി പോയിരുന്നു. 921-ലെ അല്പശിയുത്സവത്തിനു് അമ്പലപ്പുഴെ കുഞ്ചുനാരായണക്കുറുപ്പും ശൂരനാട്ടു പൂവാണക്കുറുപ്പും അവരുടെ തുള്ളൽക്കാരോടുകൂടി സന്നിഹിതരായിരുന്നു. 923-ആണ്ടു് അല്പശിയുത്സവത്തിനു് ആ രണ്ടുപേർക്കും പുറമേ, തലവൂർ, കാട്ടൂർ, ഞാറയ്ക്കാടു്, മാന്നാറു്, ഇലഞ്ഞിയൂർ, മാറനാടു്, നൂറനാടു്, പന്തളം, കരിക്കാലാ എന്നീ സ്ഥലങ്ങളിൽനിന്നു് ഓട്ടൻതുള്ളൽക്കാർ എത്തി. നമ്പിയാർ ആദ്യകാലത്തു ശീതങ്കൻതുള്ളലേ രചിച്ചുള്ളു എന്നും പിന്നീടാണു് യഥാക്രമം ഓട്ടൻതുള്ളലും, പറയൻതുള്ളലും എഴുതിയതു് എന്നും പറയുന്നതു നിർമ്മൂലമാണു്. ആരംഭംമുതല്ക്കുതന്നെ ആ പ്രസ്ഥാനത്തിന്റെ പൊതുപ്പേർ ഓട്ടൻതുള്ളലെന്നായിരുന്നു. നമ്പിയാർ 910-ആണ്ടിടയ്ക്കെങ്കിലും അതു നടപ്പിൽ വരുത്തിയിരിക്കണം. അല്ലെങ്കിൽ 926-ൽ അതിനു കാണുന്ന പ്രചുരമായ പ്രചാരം അവിഭാവ്യമായിരിക്കുന്നു. അതിനുമുൻപും ചില ഭദ്രകാളിക്ഷേത്രങ്ങളിലേയും ശാസ്താംകോവിലുകളിലേയും പടയണികൾക്കു് അപരിഷ്കൃതസമ്പ്രദായത്തിൽ ചില തുള്ളലുകൾ അഭിനയിക്കപ്പെട്ടിരുന്നു എന്നു് ഊഹിക്കാമെങ്കിലും പടയണി ഒരു ഉത്സവാഘോഷമായി പരിഗണിക്കാതിരുന്ന വൈഷ്ണവക്ഷേത്രങ്ങളിലും മറ്റും അവയ്ക്കു പ്രവേശമുണ്ടായിരുന്നതായി തോന്നുന്നില്ല.
(20-28) ആട്ടക്കഥകൾ
നമ്പിയാരുടെ ഭാരതാനുബന്ധികളായ എട്ടു് ആട്ടക്കഥകളെപ്പറ്റി മുൻപു പ്രസ്താവിച്ചു കഴിഞ്ഞു. അവ കൂടാതെ അദ്ദേഹം അനന്തരകാലങ്ങളിലും ചില ആട്ടക്കഥകൾ രചിക്കുകയുണ്ടായി. ആ കഥകളിൽ (1) ശംബരവധം (2) പാലാഴിമഥനം (3) രാസക്രീഡ (4) ബാണയുദ്ധം എന്നീ നാലെണ്ണമേ കണ്ടുകിട്ടീട്ടുള്ളു. (5) ഗോവർദ്ധനയാഗം (6) കംസവധം (7) രുക്‍മിണീസ്വയംവരം (8) സ്യമന്തകം (9) കൈലാസയാത്ര എന്നീ കഥകൾ കവി നിർമ്മിച്ചിട്ടുള്ളതായി പി. ഗോവിന്ദപ്പിള്ള പ്രസ്താവിക്കുന്നു. അവ ഞാൻ കണ്ടിട്ടില്ല. കൈലാസയാത്രയെന്നു പറയുന്നതു പക്ഷേ ഭാരതത്തിലെ കിരാതമായിരിക്കാം. ശംബരവധം 919-നു മുൻപുണ്ടായിരിക്കണമെന്നു ഞാൻ പൂർവ്വാധ്യായത്തിൽ നിർദ്ദേശിച്ചിട്ടുണ്ടു്. ആ കഥയിൽ കാണുന്ന “നന്ദനന്ദന നയനാനന്ദ സുന്ദരാനന വന്ദേ” എന്ന പദം പാലാഴിമഥനത്തിലും സ്ഥലം പിടിച്ചിട്ടുണ്ടു്. “ഭാസാ വിശ്വാഭിരാമൻ” എന്ന ശ്രീകൃഷ്ണ ചരിതത്തിലെ പഞ്ചമസർഗ്ഗാന്തശ്ലോകത്തിനും “ഭാസാ വിശ്വംവിളക്കും” എന്ന രാസക്രീഡയിലെ പ്രഥമശ്ലോകത്തിനും തമ്മിൽ സാജാത്യമുണ്ടു്. “വിതരതു ഭവതാം മംഗളം ശാർങ്ഗധന്വാ” എന്നു പാലാഴിമഥനത്തിലേയും “വിതരതു വിപുലം വോ മംഗളം ശാർങ്ഗധന്വാ” എന്നു രാസക്രീഡയിലേയും ഒടുവിലത്തെ പദ്യങ്ങൾ അവസാനിക്കുന്നു. “സദ്യോ വസ്സമ്പ്രദദ്യാൽ സ വിഭുരവികലം മംഗലം ശാർങ്ഗധന്വാ” എന്നിങ്ങനെയാണു് പാണിവാദന്റെ വിഷ്ണുവിലാസകാവ്യം അവസാനിക്കുന്നതു് എന്നുകൂടി ഇവിടെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
ബാണയുദ്ധം രാമവർമ്മമഹാരാജാവിന്റെ വാഴ്ചക്കാലത്തു നിർമ്മിച്ചതാണു്. “വഞ്ചിനൃപവരരാമവർമ്മനുത ജയ” എന്നു തോടയത്തിലും
“വൈരിക്ഷ്മാപതിമൗലിരത്നകിരണൈർന്നീരാജിതാംഘ്രേരഹോ
വഞ്ചിക്ഷ്മാപതിരാമവർമ്മനൃപതേർവാഞ്ഛാനുകൂലാജ്ഞയാ
മന്ദേനാപി മയാ ബുധോത്തമമുദേ സങ്കല്പിനാ കല്പിതം
ശ്രീമൽകൃഷ്ണവിലാസരൂപകമിദം ശൃണ്വന്തു തേ സൂരയഃ”
എന്നു വന്ദനശ്ലോകങ്ങളുടെ കൂട്ടത്തിലും ആ വസ്തുത സൂചിപ്പിച്ചിട്ടുണ്ടു്. രാമവർമ്മമഹാരാജാവിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു ബാണയുദ്ധത്തിന്റെ നിർമ്മിതി എന്നു് ഈ ശ്ലോകത്തിൽ നിന്നു് കാണാവുന്നതാണു്. “കല്യാണകാന്ത വാസുദേവ” ഇത്യാദി ശംബരവധപദ്യം ഇതിലും കാണ്മാനുണ്ടു്.
“ശ്രീമൽകവിപ്രവരശിഷ്യകുലാഞ്ചിതായ
ശ്രീസദ്മനേ സുഗുണസഞ്ചയരഞ്ജിതായ
ശ്രീപദ്മനാഭഗുരുപാദപരായണായ
ശ്രീപദ്മനാഭഗുരവേ സതതം നമോസ്തു”
എന്നു പദ്യത്തിൽ കവി സ്തുതിക്കുന്ന ശ്രീപദ്മനാഭഗുരുപാദൻ ആരെന്നു മനസ്സിലാകുന്നില്ല.
(29) കാളിയമർദ്ദനം
കാളിയമർദ്ദനം എന്നൊരാട്ടക്കഥ മാത്തൂർപ്പണിക്കരുടെ ഗൃഹത്തിൽനിന്നു കണ്ടെടുത്തു കാവ്യമഞ്ജരി എന്ന മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആ ദൃശ്യകാവ്യവും കുഞ്ചൻനമ്പിയാരുടെ കൃതിയാണെന്നു പറയുന്നുണ്ടെങ്കിലും എനിക്കു് അതു വിശ്വസിക്കുവാൻ തോന്നുന്നില്ല; അതു് അത്രയ്ക്കു മോശപ്പെട്ട ഒരു കൃതിയാണു്. നമ്പിയാരുടെ ആട്ടക്കഥയിൽ ശംബരവധവും പാലാഴിമഥനവും മാത്രമേ അൻപത്തിനാലു ദിവസത്തെ ആട്ടക്കഥകളുടെ കൂട്ടത്തിൽ മുദ്രിതങ്ങളായിട്ടുള്ളു.
(30) വിഷ്ണുഗീത ഹംസപ്പാട്ടു്
ഇതു വിഷ്ണുവിലാസത്തിന്റെ സ്വതന്ത്രമായ ഭാഷാനുവാദമാണു്. നളചരിതം മുതലായ കിളിപ്പാട്ടുകളോടു കിടനില്ക്കുന്നതും ഫലിതരസം ആദ്യന്തം തുള്ളിത്തുളുമ്പുന്നതുമായ ഈ കൃതിയും നമ്പിയാരുടേതാണെന്നു തന്നെയാണു് എന്റെ വിശ്വാസം.
“കല്പന കേൾക്കാൻ നടക്കയോ വേണ്ടു ഞാ
നല്പം കൃഷിയുണ്ടതിനു ശ്രമിക്കയോ?
കുറ്റം വരുമെന്നു പേടിച്ചു ഞാനെന്റെ
കൊറ്റിന്നുകൂടെ ശ്രമിക്കുമാറില്ലെടോ.
കൊറ്റിന്നു പാരം മനസ്സുമുട്ടാകയാൽ
വിറ്റുപോയെന്നുടെയൊറ്റവാളുള്ളതും.
ഭോഷ്കല്ല പിന്നെപ്പണയത്തിലായെന്റെ
തോക്കുമോർക്കുമ്പൊഴിങ്ങെത്രയും സങ്കടം.
മറ്റൊരു നായർ പറഞ്ഞുതുടങ്ങിനാ
നറ്റമില്ലെന്റെ പരാധീനമിന്നെടോ,
വീടു നിറഞ്ഞു കടക്കാരർ വന്നിങ്ങു
പാടുകിടുക്കുന്നു രാപ്പകലൊക്കവേ.
വീടുവാനുള്ളോരു മാർഗ്ഗവും കണ്ടീല
വീടു വിറ്റാലും കടം പോകയില്ലെടോ!
പണ്ടു പടയ്ക്കു മുലയ്ക്കുതാഴേ വെട്ടു
കൊണ്ടു മുറിഞ്ഞു മുടങ്ങിച്ചമഞ്ഞു ഞാൻ.
രണ്ടു പണത്തിനും പറ്റുള്ള വേലയ്ക്കു
തെണ്ടിനടപ്പാനുമാളല്ല ഞാനെടോ.
.....................
മെല്ലെന്നൊരുത്തൻ പറഞ്ഞു: കുറഞ്ഞോരു
വില്ലങ്കമുണ്ടു നമുക്കിന്നിണങ്ങരേ!
കൊല്ലപ്പുരയ്ക്കൽക്കിടക്കുന്നു നമ്മുടെ
നല്ലോരു കുന്തമിന്നെന്തു ചെയ്യാമെടോ?
നെല്ലു കൊടുപ്പാൻ നമുക്കതു നല്കവാ
നില്ലായ്കകൊണ്ടു കനക്കേടെനിക്കെടോ.
മൂന്നു പറ നെല്ലെനിക്കു തരുന്നാകി
ലിന്നുതന്നേ ചെന്നു കൊണ്ടുപോന്നീടുവൻ.”
ഇത്യാദി ഭാഗങ്ങൾ നോക്കുക. വിഷ്ണുവിലാസകാരൻ വിഷ്ണുഗീത എഴുതിയിരിക്കുവാനിടയില്ല എന്നു ചിലർ വാദിക്കുന്നതിൽ കഴമ്പില്ല. പണ്ഡിതന്മാരുടെ രുചിയനുസരിച്ചു സംസ്കൃതകാവ്യവും പാമരന്മാരെ രസിപ്പിക്കുന്നതിനുവേണ്ടി ഹംസപ്പാട്ടും രചിച്ചതാണെന്നു് അവ രണ്ടും ഒന്നിച്ചുവെച്ചു വായിച്ചാൽ സഹൃദയന്മാർക്കു ബോധ്യമാകാതെയിരിക്കയില്ല. വിഷ്ണുഗീതയുടെ ഓരോ ഭാഗത്തിന്റേയും അവസാനത്തിൽ “ആപൂർണ്ണമായ്വരും മങ്ഗലം മങ്ഗലം,” “മങ്ഗലം ശുഭം ശുഭം,” “മങ്ഗലം മങ്ഗലം സർവ്വം”, “പാപക്ഷയം നൃണാം മങ്ഗലം മങ്ഗലം” എന്നിങ്ങനെ മങ്ഗലപദം കവി ഘടിപ്പിച്ചിരിക്കുന്നതു പ്രകൃതത്തിൽ നമ്മുടെ ശ്രദ്ധയെ ആകർഷിക്കേണ്ടതാണു്. പരശുരാമാവതാരംവരെയുള്ള ഭാഗങ്ങളേ കണ്ടുകിട്ടീട്ടുള്ളു.
(31) ശംബരവധം ഭാഷാചമ്പു
ശംബരവധം ഒരു ചെറിയ ഭാഷാചമ്പുവാണു്. അതിലും രാസക്രീഡ ആട്ടക്കഥയിലെന്നപോലെ “വിതരതു വിതതം വോ മംഗലം ശാർങ്ഗധന്വാ” എന്നാണു് ഒടുവിലത്തെ ശ്ലോകം സമാപ്തമാകുന്നതു്. മണിപ്രവാളപ്രസ്ഥാനം പല കാരണങ്ങൾകൊണ്ടും അധഃപതിച്ചുകഴിഞ്ഞിരുന്ന അക്കാലത്തു നമ്പിയാർ രചിച്ച പ്രസ്തുത കൃതിക്കു വലിയ മെച്ചമൊന്നും കാണാത്തതിൽ ആശ്ചര്യപ്പെടുവാനില്ല. ഭാഗവതത്തിലെ രുക്‍മിണീസ്വയംവരവും ശംബരവധവും കവിക്കു പ്രിയതമങ്ങളായ ഉപാഖ്യാനങ്ങളായിരുന്നതായി തോന്നുന്നു.
(32) ദൗർഭാഗ്യമഞ്ജരി
രാമപാണിവാദപ്രണീതം എന്നു പുറത്തെഴുത്തുള്ള ഒരു ഗ്രന്ഥത്തിൽ ദൗർഭാഗ്യമഞ്ജരിയും ഉൾപ്പെടുന്നു. മണിപ്രവാളകവിതയെ പ്രകടമായി പരിഹസിക്കുന്ന ഒരു ഏകാങ്കനാടകമാണു് ആ കൃതി. അർഗ്ഘ്യ പണ്ഡിതനെന്ന ആഭിജാത്യഗർവ്വിഷ്ഠനായ ഒരു നമ്പൂരിയാണു് പരിഹാസപാത്രം. “അണിയറാമവലോക്യ”, “എങ്കിൽ തുടങ്ങ്യതാം” മുതലായ വിലക്ഷണവാക്യങ്ങൾ ആ ഗ്രന്ഥത്തിലുണ്ടു്. ഒരു ശ്ലോകംമാത്രം ഉദ്ധരിച്ചു് അതിലെ ഹാസ്യരീതി വെളിവാക്കാം.
“വക്ത്രം നത്തിന്നു മിത്രം; പ്രകൃതിവിരസബീ
ഭത്സവൈരൂപ്യസമ്പൽ
സിദ്ധിക്ഷേത്രേ ച നേത്രേ; ജടിലതരപലാ
ലപ്രകാശാശ്ച കേശാഃ;
സ്ഥൂലസ്ഥൂലൗ കപോലൗ; മടിയിലതിതരാം
ഞാന്നുതൂങ്ങിക്കിടക്കും
വക്ഷോജൗ ഭംഗഭാജൗ; ശിവശിവ ജരയാ
ശുഷ്കബിംബോ നിതംബഃ.”
(33) പാർവ്വതീസ്വയംവരം പാന
ഇതിനു പാർവ്വതീ സ്വയംവരസംക്ഷേപം എന്നും പേരുണ്ടു്. ഈ പാന നാലു പാദത്തിൽ രചിക്കപ്പെട്ടിരിക്കുന്നു. ഓരോ പാദത്തിലും നമ്പിയാർക്കു് അഭിമതമായ തരംഗിണീവൃത്തത്തിൽ കുറേ അധികം വരികൾ ഒടുവിൽ എഴുതിച്ചേർത്തിട്ടുണ്ടു്. ആ ശൈലീവിശേഷം പാനകളിൽ പ്രാചീനകാലംമുതല്ക്കു തന്നെ നാം പ്രായേണ കാണുന്ന ഒന്നാണെങ്കിലും, പ്രതിപാദം അതു് ആ ഇനത്തിൽപ്പെട്ട കൃതികളിൽ അപൂർവ്വമായേ ദൃശ്യമാകുന്നുള്ളു. ആരംഭത്തിൽ “ശ്രീശുകാലയേ വാണരുളീടുന്ന ശ്രീമഹേശനും” എന്നും അവസാനത്തിൽ “ശുഭമപി വിതരതു ശുകപുരമമരും മമ പരദൈവം മംഗലനിലയം” എന്നും കവി ഇഷ്ടദേവതയെ പ്രാർത്ഥിക്കുന്നു. കുമാരസംഭവം മൂന്നുമുതൽ ഏഴുവരെയുള്ള സർഗ്ഗങ്ങളിലെ കഥ പാനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ശിവവിജയത്തിനായി ഒരുങ്ങിപ്പുറപ്പെടുന്ന മന്മഥനെ ദേവന്മാർ മാർഗ്ഗമധ്യത്തിൽ മേനി കേറ്റുമ്പോൾ അദ്ദേഹം അതിനു ചെകിട്ടത്തടിപോലെ കൊടുക്കുന്ന മറുപടി നമ്പിയാർ തനിക്കു പ്രത്യേകമായുള്ള ഹാസ്യഭാഷയിൽത്തന്നെ നിബന്ധിച്ചിരിക്കുന്നു. ആ ഘട്ടത്തിലെ ഒരു ഭാഗം നോക്കുക.
“പണ്ടു ദക്ഷന്റെ യാഗത്തിലൊക്കെയും
കണ്ടു നിങ്ങടെ ബാഹുപരാക്രമം.
തിങ്കൾമൗലിഭഗവാനയച്ചൊരു
കിങ്കരോത്തമൻ വീരഭദ്രൻ തന്റെ
തല്ലുകൊണ്ടു ശരീരം തകർന്നിട്ടും
പല്ലു പോയിട്ടും കണ്ണു പൊടിഞ്ഞിട്ടും
അല്ലൽപെട്ടങ്ങുമിങ്ങുമൊളിച്ചൊരു
നല്ല വീരന്മാരല്ലോ ഭവാന്മാരും.
പാന്ഥനെക്കൊണ്ടു പാമ്പിനെക്കൊല്ലിച്ചാൽ
പാപമുള്ളതു പാന്ഥനിരിക്കട്ടെ
എന്ന സംസാരം നിങ്ങൾ നിരൂപിച്ചി
ന്നെന്നെച്ചാടിച്ചു; ബോധിച്ചു ഞാനതും.”
മറ്റൊരു ഭാഗംകൂടി ഉദ്ധരിക്കാം. പാർവ്വതീപാണിഗ്രഹണത്തിനു പേകുന്ന ശിവനെപ്പറ്റിയുള്ള ദേവസ്ത്രീകളുടെ സല്ലാപമാണു് വിഷയം.
“പർവതംകൊണ്ടു വില്ലു കുലച്ചവൻ
പാർവതിക്കു വരനാവാൻ വന്നുപോൽ.
കാമദേവനെക്കണ്ണിലെരിച്ചവൻ
കാമിനിക്കു വരനാവാൻ പോരുമോ?
കാമനെദ്ദഹിപ്പിച്ച മഹേശ്വരൻ
കാമനെജ്ജനിപ്പിപ്പാനുമാളാകും.
ഉണ്മാനില്ലാത്തവന്നു കുമാരിയെ
സ്സമ്മാനിക്കുന്നതേതും ഗുണമല്ല.
മറ്റുള്ളോരെബ്ഭുജിപ്പിക്കും ദേവനു
കൊറ്റിനില്ലെന്നു ചൊല്ലുന്നതാരഹോ?
എങ്കിലെന്തിന്നിരന്നുനടക്കുന്നു
തിങ്കൾ ചൂടുന്ന തമ്പുരാനെപ്പൊഴും?
ദാനം ചെയ്യും ജനത്തെപ്പരീക്ഷിപ്പാൻ
ദീനഭാവം നടിക്കുന്നു ശങ്കരൻ.
വെണ്ണുനീറണിയുന്ന പുരുഷനെ
പ്പെണ്ണിനുണ്ടോ മനസ്സിൽത്തെളിയുന്നു?
വെണ്ണീറെങ്കിലും ചന്ദനമെങ്കിലും
കണ്ണിനാനന്ദമുണ്ടായാൽപ്പോരാതോ?
കൂറ്റനാകുന്ന വാഹനം ചേരുമോ?
ഊറ്റക്കാർക്കെന്തു ചേർച്ചയില്ലാതുള്ളു?
അസ്ഥിമാലയണിയും പോലീശ്വരൻ
അസ്ഥികൂടാതെ ദേഹങ്ങളുണ്ടാമോ?
നെറ്റിമേലൊരു നേത്രമുണ്ടാകയാൽ
ചെറ്റും ഭംഗിയില്ലെന്നിങ്ങു തോന്നുന്നു.
നെറ്റിമേലൊരു കണ്ണുള്ളൊരീശനു
കുറ്റമെന്നോ പറയുന്നു ഭോഷി! നീ?
ഗാത്രമെങ്ങുമൊരിടമൊഴിയാതെ
നേത്രമുള്ളോരു ദേഹം പുരന്ദരൻ
നമ്മുടെ നാഥൻ സുന്ദരനല്ലെന്നു
നിൻമതമിന്നു വന്നു ഭവിച്ചിടും”
(34-35) പലവക സ്തോത്രങ്ങൾ
അനേകം ചെറിയ ഭാഷാസ്തോത്രങ്ങൾ കുഞ്ചൻനമ്പിയാരുടെ കൃതികളാണെന്നു ജനങ്ങൾ വിശ്വസിക്കുന്നു. അവയിൽ ഒന്നു മാത്തൂരംബികാഷ്ടകമാണു്. അതു മാത്തൂർക്കുടുംബത്തിലെ സ്ത്രീകൾക്കു നിത്യപാരായണത്തിനു വേണ്ടി നമ്പിയാർ രചിച്ചതാണത്രെ. ആ സ്തോത്രത്തിൽനിന്നു് ഒരു ശ്ലോകം അടിയിൽ ചേർക്കുന്നു.
“ശൂലാഗ്രംകൊണ്ടു ദേവപ്രതിഭടപടലീ
കണ്ഠനാളം മുറിച്ചും
ബാലാദിത്യപ്രഭയ്ക്കൊത്തൊരു രുധിരജലം
തന്നിൽ മുങ്ങിക്കുളിച്ചും
മാലാകാരേണ മുണ്ഡാവലി തിരുവുടലിൽ
ച്ചേർത്തു ചാർത്തിത്തെളിഞ്ഞും
ലീലാഭേദം നടിക്കും ഭഗവതി! സതതം
പാഹി മാത്തൂരധീശേ!”
മറ്റൊരു സ്തോത്രം കോട്ടമല മഹാദേവനെപ്പറ്റിയുള്ളതാണു്. അതിൽ ഇന്ദുവദനാവൃത്തത്തിൽ 16 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ ഒരു ശ്ലോകം കൂടി പ്രദർശിപ്പിക്കാം.
“പിങ്ഗലജടാമകുട! ബാലശശിലേഖാ
മങ്ഗലവിഭൂഷണ മനോജ്ഞതരമൂർത്തേ!
തുങ്ഗവൃഷവാഹ! ഭുജങ്ഗമണികാഞ്ചീ
ഭംഗിയുതഗാത്ര! ജയ ദുർഗ്ഗഗിരിശംഭോ!”
ഭാഗവതം ഇരുപത്തിനാലുവൃത്തം, മുദ്രാരാക്ഷസം കിളിപ്പാട്ടു്, ശാകുന്തളം ആട്ടക്കഥ ഇവയെക്കുറിച്ചു് ഒടുവിൽ പ്രസ്താവിക്കാം.
38.10മറ്റു ചില സംസ്കൃതകൃതികൾ
പതിനെട്ടു സംസ്കൃതകൃതികളെപ്പറ്റി മുമ്പു നിർദ്ദേശിച്ചിട്ടുണ്ടു്.
(19)പഞ്ചപദി
അഷ്ടപദിയെ അനുകരിച്ചു നമ്പിയാർ രചിച്ചിട്ടുള്ള ഒരു കൃതിയാണു് പഞ്ചപദി. ഓരോ താളത്തിലും അഞ്ചു ചരണങ്ങൾ വീതം ഘടിപ്പിച്ചിട്ടുള്ളതിനാലാണു് അതിനു പഞ്ചപദി എന്നു പേർ സിദ്ധിച്ചതു്. മുക്കോല ഭഗവതി (മുക്തിമന്ദിരേശ്വരി) യുടെ സ്തുതിയാണു് വിഷയം.
“തിമിരനികരോ ദൂരോദ്ധൂതോ യയാ നിജയാ ശ്രിയാ
ശതമഖമണിശ്രേണീ ചാണീയസീ യദുപാന്തികേ
നവജലധരവ്രാതോ ഭീതോ യതോ യദതശ്ശിവേ
നിരുപമതമാ വേണീയം തേ മമാഘമപോഹയേൽ.”
“അരുണകിരണഭാരദൂരിതാന്ധകാരവിതതി (മഹിത)
തരണിബിംബമുദയശൈലമൗലിമണ്ഡനം
തിരയതീവ തേജസാ യദുരുമരീചിവീചിമൗലി
ശിരസി താവകേ, വിരാജദശിവഖണ്ഡനം.”
ഈ ശ്ലോകവും പദഖണ്ഡവും ആ കൃതിയിലുള്ളതാണു്.
(20)ഉത്തരരാമചരിതം കാവ്യം
ഉത്തരരാമചരിതം അഞ്ചു സർഗ്ഗത്തിലുള്ള ഒരു കാവ്യമാണു്. ഉത്തരരാഘവീയം എന്നൊരു പേരും ഞാൻ കാവ്യത്തിനു ചില മാതൃകകളിൽ കണ്ടിട്ടുണ്ടു്. മേല്പുത്തൂർ ഭട്ടതിരിയുടെ കൃതിയാണു് ഉത്തരരാമചരിതം എന്നു ചിലർ പറയാറുണ്ടെങ്കിലും ആ കാവ്യം നിഷ്കർഷിച്ചു വായിച്ചിട്ടുള്ള സഹൃദയന്മാർ അങ്ങനെ അഭിപ്രായപ്പെടുകയില്ല. നേരേമറിച്ചു രാഘവീയവുമായി അതിനു രചനാവിഷയത്തിലും മറ്റും അത്ഭുതാവഹമായ സാദൃശ്യം പരിസ്ഫുരിക്കുന്നുമുണ്ടു്. രാഘവീയമെഴുതിയ കവിതന്നെയായിരിയ്ക്കണം ഉത്തരരാഘവീയത്തിന്റെ പ്രണേതാവു് എന്നു് എനിക്കു തോന്നുന്നു. രാഘവീയത്തിൽ യുദ്ധകാണ്ഡാന്തം വരെയുള്ള രാമായണകഥയെമാത്രമേ പരാമർശിച്ചിട്ടുള്ളു എന്നു മുൻപു സൂചിപ്പിച്ചുവല്ലോ. തദനന്തരം ഉത്തരരാമായണ കഥയെ വിഷയീകരിച്ചു് ഒരു കാവ്യമെഴുതി അതു രാഘവീയത്തിന്റെ ഉത്തരഭാഗമാക്കാമെന്നു കവിക്കു തോന്നിയിരിക്കാം. അതു സ്വാഭാവികവുമാണു്. അങ്ങനെ വരുമ്പോൾ അതിലെ പ്രഥമസർഗ്ഗത്തിൽ 2 മുതൽ 24 വരെയുള്ള 23 ശ്ലോകങ്ങളിൽ രാമായണകഥ അദ്ദേഹം സംഗ്രഹിച്ചു എന്നു സങ്കല്പിക്കുന്നതും യുക്തം തന്നെ.
ഇവയ്ക്കുപുറമെ ശൃംഗാരവിംശതി എന്നൊരു ഗ്രന്ഥവും ഒരു ജ്യോതിഷഗ്രന്ഥവും കൂടി നമ്പിയാർ രചിച്ചിട്ടുള്ളതായി ചിലർ പറയുന്നു എങ്കിലും ആ കൃതികൾ ഞാൻ കണ്ടിട്ടില്ലാത്തതിനാൽ അവയെപ്പറ്റി എനിക്കു് ഒരഭിപ്രായവും പറയുവാൻ നിവൃത്തിയില്ല. ജ്യോതിഷഗ്രന്ഥത്തിലെ ഒരു ശ്ലോകം കൗതുകത്തിനു വേണ്ടി പകർത്താം.
“സോമേജ്യാവനിജാഃ ഖരാംശുശശിജൌ ജീവേന്ദുതീവ്രാംശവഃ
കാവ്യാർക്കൌ ശശിഭൂമിസൂനുരവയസ്സൌമ്യാർക്കജൗ ച ക്രമാൽ
കാവ്യജ്ഞോസുഹൃദസ്സമാസ്തു ശശിജഃ കാവ്യാരജീവാർക്കജാ
ശ്ശുക്രാദിത്യസുതൗ യമാരഗുരവോ മന്ദഃ കുജേജ്യൌ ഗുരുഃ.”
നമ്പിയാർക്കു ജ്യോതിശ്ശാസ്ത്രത്തിൽ ജ്ഞാനമുണ്ടായിരുന്നു എന്നു മറ്റൊരു ഗ്രന്ഥത്തിൽനിന്നും വെളിപ്പെടുന്നില്ല. എന്നുതന്നെയുമല്ല, തുള്ളലുകളിൽനിന്നു നാം ഗ്രഹിക്കുന്നതു് അദ്ദേഹത്തിനു ജ്യോത്സ്യന്മാരെപ്പറ്റി പൊതുവേ അവജ്ഞയാണു് ഉണ്ടായിരുന്നതു് എന്നുമാണു്.
38.11ജീവചരിത്രത്തിലെ ചില സംഭവങ്ങൾ
നമ്പിയാർ നളചരിതം, ശിവപുരാണം തുടങ്ങിയ ഭാഷാകൃതികൾ രചിച്ചു ഹാസസാഹിത്യകാരൻ എന്ന ഖ്യാതികൂടി സമ്പാദിച്ചതിനുമേലാണു് ചെമ്പകശ്ശേരിത്തമ്പുരാന്റെ ആശ്രിതനായതു്. അദ്ദേഹം അമ്പലപ്പുഴയും തിരുവനന്തപുരത്തും താമസിക്കുന്ന കാലങ്ങളിൽ പല ഫലിതങ്ങളും തട്ടിമൂളിച്ചു ശ്രോതാക്കളെ രസിപ്പിക്കുകയും സ്വാഭീഷ്ടം സാധിക്കുകയും ചെയ്തിട്ടുണ്ടു്. അവയിൽ (1) “പത്രം വിസ്തൃതമത്ര” (2) “നമ്പിയാരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനേൻ” (3) “ദീപസ്തംഭം മഹാശ്ചര്യമെനിക്കും കിട്ടണം പണം” (4) “രണ്ടേ കാലെന്നു ചോദിച്ചു രണ്ടേകാലെന്നിതയ്യനും” (5) “പൂജ്യസ്ത്വം സ്വജനൈരഹശ്ച വടിഭിശ്ശത്രുക്കളാലന്വഹം” (6) “കരിക്കാടിക്കാഞ്ഞാൽ ശിവശിരസി ജന്മാന്തരമതിൽ” എന്നീ ശ്ലോകങ്ങളേയും (7) “കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയാണു്” (8) “പയ്യേ! നിനക്കും പക്കത്താണോ ചോറു്?” എന്നീ വാക്യങ്ങളേയും സംബന്ധിച്ചുള്ള ഐതിഹ്യങ്ങൾ ഈ അവസരത്തിൽ സ്മരണീയങ്ങളാണു്. അവ സുപ്രസിദ്ധങ്ങളാകയാൽ ഇവിടെ വിവരിക്കേണ്ട ആവശ്യമില്ല. പത്മനാഭസ്വാമിക്ഷേത്രത്തിലെ ശ്രീബലിയെപ്പറ്റിയുള്ള (9) “മുത്തണിഞ്ഞ കുട ചാമരം” എന്ന ശ്ലോകവും ഇവിടെ പകർത്തുന്നില്ല. എന്നാൽ നമ്പിയാർ ഒരിക്കൽ രാമവർമ്മമഹാരാജാവിനു സമർപ്പിച്ച മറ്റൊരു ഭാഷാശ്ലോകം അത്രതന്നെ പ്രസിദ്ധമല്ല: അതിനാൽ അതു താഴെയുദ്ധരിക്കാം.
“അൻപത്തൊന്നക്ഷരം പണ്ടടിയനുടെ രസ
ജ്ഞാഗ്രദേശേഽനുകമ്പാ
സമ്പത്തോടൊത്തെഴുത്തിട്ടൊരു ഗുരുവിനഹോ!
ദീനമെന്നത്ര കേട്ടു;
അൻപത്താറബ്ധികാഞ്ചീപതികളഖിലരും
കുമ്പിടും തമ്പുരാനേ!
സംപ്രത്യാചാര്യപാദം തൊഴുതിഹ വിടകൊ
ണ്ടീടുവാനാജ്ഞവേണം.”
ചെമ്പകശ്ശേരി രാജാവു രാജ്യഭ്രഷ്ടനായതിനുമേൽ ഒരവസരത്തിൽ തെക്കേടത്തു ഭട്ടതിരിയും നമ്പിയാരും തമ്മിൽ ഏതോ കാരണവശാൽ രസക്ഷയമുണ്ടാകുകയും ഭട്ടതിരി നമ്പിയാർക്കു് ആ രാജാവു ദാനംചെയ്ത അമ്പലപ്പുഴ ഗൃഹം പൊളിപ്പിച്ചു് അതിലെ സാമാനങ്ങൾ കുടമാളൂരേക്കു കൊണ്ടുപോയി സ്വന്തം മനയ്ക്കലേയ്ക്കു് അടക്കുകയും ചെയ്തു. നമ്പിയാർ ആ വിവരം മാർത്താണ്ഡവർമ്മമഹാരാജാവിനോടു് അറിയിച്ചതു് ഒരു ഭാഷാശ്ലോകരൂപത്തിലായിരുന്നു. “ഭട്ടശ്രേഷ്ഠൻ മുടക്കീടുകിലതിനുടനേ കാട്ടുവാൻ നീട്ടു വേണം” എന്നാണു് അതിന്റെ ചതുർത്ഥപാദം അവസാനിക്കുന്നതു്; ആ പാദം മാത്രമേ ഞാൻ കേട്ടിട്ടുള്ളു. നമ്പിയാർ അമ്പലപ്പുഴെ താമസിച്ചിരുന്ന ഗൃഹത്തിനു് ഇന്നും നമ്പിയാർമഠം എന്നു പേർ പറഞ്ഞുവരുന്നു.
പറക്കുംകൂത്തു്
മറ്റൊരു സംഭവത്തെപ്പറ്റിയും ഉപന്യസിക്കാം. 921-ൽ കുരീക്കാട്ടുനിന്നു തീപ്പെട്ട കൊച്ചി രാമവർമ്മമഹാരാജാവു് 920-ൽ തൃപ്പൂണിത്തുറവച്ചു് ഒരു പറക്കുംകൂത്തു നടത്തി. ചാക്കിയാന്മാർ നാഗാനന്ദം നാടകം കൂടിയാട്ടത്തിനു് അഭിനയിക്കുമ്പോൾ അതിൽ ഗരുഡൻ ആകാശത്തു നിന്നു താഴോട്ടു വന്നു ചുറ്റിപ്പറന്നു സർപ്പങ്ങളെ കൊത്തികൊക്കിലാക്കിക്കൊണ്ടു് ഉയർന്നുപോകുന്ന ഒരുരംഗം പ്രദർശിപ്പിക്കേണ്ടതുണ്ടു്. അതിനെയാണു് പറക്കുംകൂത്തെന്നു പറയുന്നതു്. ആ രംഗത്തിൽ ഗരുഡന്റെ ഭൂമിക അഭിനയിക്കുവാൻ അതിവിദഗ്ദ്ധനായി അമ്മന്നൂർ ഇട്ടിയമ്മൻ എന്നൊരു ചാക്കിയാർ അക്കാലത്തുണ്ടായിരുന്നു. ആ നടന്റെ അഭിനയം കാണുന്നതിനുവേണ്ടി നമ്പിയാരും അവിടെ ചെന്നു. “നമ്പിയാർ എപ്പോൾ വന്നു?” എന്നു തമ്പുരാൻ ചോദിച്ചതിനു് “അടിയൻ നനയാൻകാലത്തു വിടകൊണ്ടു” എന്നു സ്വതസ്സിദ്ധമായ ഫലിതശൈലിയിൽ അദ്ദേഹം മറുപടി പറഞ്ഞു. അന്നു വലിയ മഴയായിരുന്നു. നനയാൻകാലത്തു് എന്നാൽ കുളിക്കേണ്ട നേരത്തിനു് എന്നു് ആചാരഭാഷയിൽ അർത്ഥം. മറ്റേ അർത്ഥം സ്പഷ്ടമാണല്ലോ. അന്നത്തെ ആ രണ്ടു സംഭവങ്ങളേയും പറ്റി നമ്പിയാർ ഓരോ ശ്ലോകമെഴുതിയിട്ടുണ്ടു്. അവയിൽ ആദ്യത്തേതു പ്രസിദ്ധവുമാണു്.
“മഞ്ചാന്നാനാർത്ഥസമ്പന്നാൽ ധ്രുവമിട്യമ്മനാം നടൻ
പറന്നനേരം തേ രൗദ്രാ നാഗാ ഭീതിം പരാം യയുഃ.”
“അമ്മന്നൂരിട്ടിയമ്മൻ പരിചൊടു കുരുനാ
ട്ടിൽപ്പറന്നോരുനേരം
ചെമ്മേ വന്നോരു മാരീ ശിവ ശിവ പറയാ
വല്ല നാഗാധിപന്നും
കൂത്താടും മാടമാടീ കുരുപതിഹൃദയം
താനുമൊട്ടേറെ വാടീ
കൂറ്റാർ കൂട്ടങ്ങൾ കൂടീ പല ജനമവിടെ
ച്ചെന്നു നീരാടിയോടീ.”
ഇവയിൽ ആദ്യത്തെ ശ്ലോകത്തിൽ കലിദിനവും വാക്യധ്രുവവും സൂചിപ്പിച്ചിട്ടുണ്ടു്.
38.12വാർദ്ധക്യവും നിര്യാണവും
രാമയ്യൻദളവയുടെ അനന്തരഗാമിയായ അയ്യപ്പൻമാർത്താണ്ഡപ്പിള്ളദളവയും നമ്പിയാരും തമ്മിൽ വളരെ വേഴ്ചയായിരുന്നുവെന്നു് അനുമാനിക്കുവാൻ ന്യായങ്ങളുണ്ടു്. 931-ൽ രാമയ്യൻ യശശ്ശരീരനായി; അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ദളവയായി 934-ൽ മാത്രമേ നിയമിതനായുള്ളുവെങ്കിലും രാമയ്യന്റെ മരണാനന്തരം അദ്ദേഹം തന്നെയാണു് പ്രധാനമന്ത്രിയുടെ ഭാരം വഹിച്ചതു്. ഹരിണീസ്വയംവരം ഹനുമദുത്ഭവം എന്നീ ശീതങ്കൻതുള്ളലുകൾ നമ്പിയാർ 931-നും 933-നും ഇടയ്ക്കായിരിക്കണം നിർമ്മിച്ചതു്,
“വഞ്ചിക്ഷമാപാലബാലമാർത്താണ്ഡനാ
മഞ്ചിതശ്രീകുലശേഖരാജ്ഞാകരൻ
ആത്താവനോദാരശീലനാമയ്യപ്പ
മാർത്താണ്ഡമന്ത്രി, നിജസ്വാമിശാസനാൽ
ബാലലീലാവിനോദാരംഭമൻപോടു
കാലാനുകൂലം പ്രസംഗിക്കകാരണാൽ
കാലാരിദേവൻ പടാർതടാകാധിപൻ
ലീലാനടൻ കടാക്ഷിച്ചരുളേണമേ.”
എന്നു് അവയിൽ ആദ്യത്തെ തുള്ളലിലും
“ബാലമാർത്താണ്ഡവർമ്മേന്ദ്രവീരക്ഷമാ
പാലചൂഡാമണിപ്രേരണംകാരണം
ലീലാരസജ്ഞനാമയ്യപ്പമാർത്താണ്ഡ
ബാലമന്ത്രിപ്രവരന്റെ നിദേശാനു
കൂലമായുള്ള വിനോദപ്രമേയമി
ക്കാലങ്ങളിൽ പ്രകാശിക്കേണമീശ്വരാ”
എന്നു രണ്ടാമത്തേതിലും കാണുന്ന പംക്തികളിൽനിന്നു മാർത്താണ്ഡവർമ്മമഹാരാജാവു തുള്ളൽക്കഥകളെഴുതുവാൻ കവിയെ മാർത്താണ്ഡപ്പിള്ളമുഖേന പ്രേരിപ്പിച്ചുവന്നു എന്നു സ്പഷ്ടമാകുന്നു. അക്കാലത്തു മാർത്താണ്ഡപ്പിള്ള പടനായർകുളങ്ങരയും മറ്റും പഴേടത്തു കോട്ട കെട്ടിക്കുന്നതിനായി താമസിച്ചിരുന്നു. ആ അവസരത്തിൽ മേപ്പടി തുള്ളലുകൾ രചിക്കുകയാലാണു് നമ്പിയാർ പടനായർകുളങ്ങര (പടാർതടാകം) ശിവനെ വന്ദിക്കുന്നതു്. ആ ദളവാ 938-ൽ മരിച്ചു. അപ്പോൾ അറുപതിനുമേൽ വയസ്സു ചെന്നിരുന്ന കവി രാമവർമ്മമഹാരാജാവിന്റെ അനുമതി വാങ്ങിക്കൊണ്ടു് അമ്പലപ്പുഴയ്ക്കു തിരിയെപ്പോയി. ആ സന്ദർഭത്തിൽ നമ്പിയാർ മഹാരാജാവിനു സമർപ്പിച്ച “നാലഞ്ചക്ഷരവും പഠിച്ചു” എന്ന ശ്ലോകം സുവിദിതമാണല്ലോ. 940-ൽ അദ്ദേഹം കലക്കത്തുതന്നെ ഉണ്ടായിരുന്നതായി ദ്വിതീയരാമന്റെ പൂർവോദ്ധൃതങ്ങളായ ശ്ലോകങ്ങളിൽനിന്നു കാണാവുന്നതാണു്. ഇടയ്ക്കു കുറേക്കാലം കോമിയച്ചന്റെ സുഹൃത്തായി ചേന്നമങ്ഗലത്തു താമസിക്കുകയും അവിടെവച്ചു വിഷ്ണുവിലാസവും, വിഷ്ണുഗീതയും, ശാകുന്തളം ആട്ടക്കഥയും നിർമ്മിക്കുകയും ചെയ്തതായി ഊഹിക്കേണ്ടിയിരിക്കുന്നു. നമ്പിയാർ അമ്പലപ്പുഴെ വന്നു സ്വഗൃഹത്തിൽ താമസിക്കവേ 945-ആണ്ടിടയ്ക്കു പേപ്പട്ടി കടിച്ചു് അവിടെവെച്ചുതന്നെ പരഗതിയെ പ്രാപിച്ചു. ആകെക്കൂടി കേരളസാഹിത്യചരിത്രകാരന്മാരുടെ മാർഗ്ഗദർശിയായ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാർ കുഞ്ചൻനമ്പിയാരുടെ ജീവിതകാലം 880 മുതൽ 945 വരെയാണെന്നു രേഖപ്പെടുത്തിയിട്ടുള്ള വസ്തുത ആധുനികഗവേഷകദൃഷ്ട്യാ പരിശോധിക്കുമ്പോഴും സാധുവാണെന്നു സ്ഥാപിക്കത്തക്കതാണു്.
38.13ഗ്രന്ഥവിമർശനം: സംസ്കൃതകൃതികൾ
നമ്പിയാർ സംസ്കൃതത്തിലും പ്രാകൃതത്തിലും ഭാഷയിലും രചിച്ചിട്ടുള്ള ഓരോ കൃതിയുടേയും സ്വരൂപത്തെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കണമെങ്കിൽ അതിനു പ്രത്യേകമൊരു പുസ്തകംതന്നെ എഴുതേണ്ടിവരും. അതുകൊണ്ടു് ആ കാര്യത്തിനു ഞാനിവിടെ ഉദ്യമിക്കുന്നില്ല. (1) രാഘവീയം (2) വിഷ്ണുവിലാസം (3) ഉത്തരരാമചരിതം (4) ഭാഗവതചമ്പു (5) സീതാരാഘവം എന്നീ അഞ്ചു കൃതികളെക്കുറിച്ചുമാത്രം സ്വല്പം പ്രസ്താവിക്കാം.
രാഘവീയം
കേരളീയകവികൾ സംസ്കൃതത്തിൽ വളരെ വിരളമായേ മഹാകാവ്യങ്ങൾ നിർമ്മിച്ചിട്ടുള്ളു. അവയിൽ അതിപ്രധാനമായ ഒരു സ്ഥാനത്തെ രാഘവീയം അർഹിക്കുന്നു. രസനിർഭരങ്ങളല്ലാത്ത പദ്യങ്ങൾ അതിൽ ഇല്ലെന്നുതന്നെ പറയാം. ശബ്ദാർത്ഥങ്ങളിൽ കവി ഒന്നുപോലെ ശ്രദ്ധിച്ചിട്ടുണ്ടു്. ബാലവ്യുൽപത്തിക്കുവേണ്ടി രചിച്ച ഒരു കൃതിയാകയാൽ വിശിഷ്ടങ്ങളായ വ്യാകരണപ്രയോഗങ്ങളിൽ അദ്ദേഹത്തിനു ദൃഷ്ടി പതിപ്പിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും അതുകൊണ്ടു് ആ കാവ്യത്തിന്റെ മാധുര്യത്തിനു യാതൊരു വൈകല്യവും സംഭവിച്ചിട്ടില്ല. പ്രസാദഗുണംകൊണ്ടു ശ്രീകൃഷ്ണവിലാസത്തോടും വ്യംഗ്യഭംഗികൊണ്ടു രഘുവംശത്തോടും കിടനില്ക്കുന്ന ഒരു മഹാകാവ്യമാണു് രാഘവീയം എന്നു ചുരുക്കത്തിൽ പറയാം. മൂന്നോ നാലോ യതിഭങ്ഗങ്ങളുള്ളതു സാരമാക്കാനില്ല. രണ്ടു മൂന്നു് ഉദാഹരണങ്ങൾകൊണ്ടു് എന്റെ ആശയം വ്യക്തമാക്കിക്കൊള്ളട്ടെ.
വിശ്വാമിത്രൻ:
“തതഃ സ്ഫുരൽപിങ്ഗജടാകലാപം
കർണ്ണാവതംസസ്ഫടികാക്ഷസൂത്രം
വഹന്തമഭ്യാശവലദ്വലാകം
സന്ധ്യാരുണം മേഘമിവോത്തമാങ്ഗം,(1)
തപഃ കൃശാമപ്യതനുപ്രവൃദ്ധൈ
സ്തനൂമനൂനാം ദധതം മഹോഭിഃ
നിദാഘശുഷ്കാമപി പൂർണ്ണരൂപാം
ശമീമിവാലീനശിഖിപ്രകാശൈഃ,(2)
അജസ്രസങ്കീർത്തനയാജനാമ്നാം
മുഖാദഖേദസ്ഫുരിതാധരോഷ്ഠൈഃ
നിസർഗ്ഗശുഭ്രം ദശനാംശുജാല
മന്തസ്തപശ്ശുദ്ധിമിവോൽകിരന്തം,(3)
കുശാഗ്രദീർണ്ണേന കരാഞ്ചലേന
ദ്രാഘീയസീമംബുജബീജമാലാം
ശാപാക്ഷരാളീമിവ മേചകാഭാ
മനേകവാരം പരിവർത്തയന്തം,(4)
ചൂഡാഗ്രജാഗ്രൽകരകോരകാണാം
ദത്താധ്വനാം ദൂരവിസർപ്പണേന
പുരൗകസാം ഭക്തിമതാം മുഖേഷു
സാനുഗ്രഹം ദർശനമർപ്പയന്തം,(5)
ക്വ രാജസിംഹോ വലവൈരിബന്ധു
രിത്യന്തികസ്ഥേഷു കൃതാനുയോഗം
മുനിം സമേത്യാഭിഹിതസ്വനാമാ
സാഷ്ടാങ്ഗപാതം പ്രണനാമ രാജാ.”(6)
താടക:
“അഥ തദ്ധ്വനിരുദ്ധകർണ്ണയാ
സഹസാ വിദ്രുതമുദ്രനിദ്രയാ
രുധിരാസവപാനമത്തയാ
നയനോദ്യദ്ദഹനസ്ഫുലിങ്ഗയാ(1)
ഭ്രമണക്വണിതാന്ത്രമാലയാ
നഖരാഗ്രത്രുടിതാഭ്രജാലയാ
നിബിഡോരുനിപാതപാതിത
ദ്രുമപാഷാണനിരുദ്ധമാർഗ്ഗയാ(2)
പ്രവിദാരിതവക്ത്രഗഹ്വര
സ്ഫുരദസ്രാരുണഘോരദംഷ്ട്രയാ
കരപീഡിതമാംസനിസ്സരൽ
ക്ഷതജാപ്യായിതദീർഘജിഹ്വയാ(3)
സരുഷാ പരുഷാട്ടഹാസയാ
പുരുഷാസ്ഥിവ്രജമാംസളാംസയാ
ദ്രുതമാഗതയാ വനാന്തരാൽ
സ മുനിസ്താടകയാഭ്യഭൂയത.”(4)
എത്രമാത്രം ചൈതന്യോജ്ജ്വലങ്ങളാണു് ഈ ചിത്രങ്ങളെന്നു ഭാവുകന്മാർക്കു നിരീക്ഷിക്കാവുന്നതാണു്. സപ്തമസർഗ്ഗത്തിൽ ദണ്ഡകാരണ്യത്തേയും, അഷ്ടമസർഗ്ഗത്തിൽ യുവതീരൂപിണിയായ ശൂർപ്പണഖയേയും, നവമസർഗ്ഗത്തിൽ രാവണനേയും, ദശമസർഗ്ഗത്തിൽ പമ്പാസരസ്സിനേയും, ഏകാദശസർഗ്ഗത്തിൽ വർഷാകാലത്തേയും ശരൽകാലത്തേയും, ദ്വാദശസർഗ്ഗത്തിൽ മഹേന്ദ്രഗിരിയേയും സമുദ്രത്തേയും, ഷോഡശസർഗ്ഗത്തിൽ പ്രഭാതത്തേയും മഹാകവി എത്ര പുളകപ്രദമായ രീതിയിലാണു് വർണ്ണിച്ചിരിക്കുന്നതെന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമുണ്ടു്.
“മണിസ്ഥലസ്ഖലിതപദാഭിസാരികാ
വിഘട്ടനപ്രചലതമാലവീഥികേ
സുഗന്ധിതാപരിഗതധൂപനിർഗ്ഗമ
പ്രസൃത്വരഭ്രമരനിരന്തരേ പുരേ”
എന്നു് അന്ധകാരനിബിഡമായ ലങ്കാനഗരത്തേയും,
“വ്യാപ്തവ്യോമാന്തരാളാമവിരളസരള
സ്ഥൂലബാലാഗ്രലോമ
വ്യാകീർണ്ണാഭ്രാമദഭ്രാരവമുഖകുഹര
സ്പഷ്ടദംഷ്ട്രാകരാളാം
ആരക്തോദ്വൃത്തനേത്രസ്ഫുരദനലകണോൽ
പീഡിതോഡുപ്രചാരാ
മാരാദാലക്ഷ്യ ഘോരാം തനുമനിലഭുവോ
ഭൂമികന്യാ ചകമ്പേ”
എന്നു ഹനൂമാന്റെ ശരീരജൃംഭണത്തേയും മറ്റും നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കാനുള്ള പദഘടനാപാടവം നമ്പിയാരിലെന്നപോലെ മറ്റുള്ള കേരളീയകവികളിൽ അത്രയധികം പരിസ്ഫുരിച്ചുകണ്ടിട്ടില്ല. സരസമായ ഫലിതവും അങ്ങിങ്ങു സമീക്ഷിക്കാവുന്നതാണു്.
ഹനൂമാന്റെ പഞ്ചസേനാധിപവധം:
“ബലവതി നിഹതേഥ മന്ത്രിപുത്രേ
വിശിഖമുചോ യുധി പഞ്ചസൈന്യനാഥാൻ
പരമനയത പഞ്ചതാം ഹനൂമാൻ
കൃതമമുനാ കിമിഹേതി നൈവ ജാനേ.”
ദശരഥന്റെ ഭാര്യമാരുടെ ഗർഭവർണ്ണന:
“ക്രമേണ മധ്യോ മനുജേന്ദ്രസുഭ്രുവാം
സുലക്ഷതാമാപ വിവാദഗോചരഃ
ക്വ നാസ്തികാ ആസ്തികപക്ഷരക്ഷണേ
വിചക്ഷണേ ഗർഭമധിഷ്ഠിതേ വിഭൗ.”
രാക്ഷസന്മാരുടെ യാഗാവഹേളനം:
“കുശികാത്മജ കിം മഖേന തേ?
സുരലോകാധിഗമോ യദീഹിതഃ
രജനീചരവക്ത്രകന്ദരാ
സരണിസ്സാധുതരേതി വാദിഭിഃ.”
ദണ്ഡകാരണ്യത്തിൽ രാവണന്റെ സീതാദർശനം:
“സ്തനദ്വയേ ദ്വേ ചരണദ്വയേ ദ്വേ
പാണിദ്വയേ ദ്വേ ജഘനേ ചതസ്രഃ
അഥാവശിഷ്ടാസ്തു ദശാപി തസ്യാ
മുഖാംബുജേ തസ്യ ദൃശോ മമജ്ജുഃ.”
ഇത്യാദി പദ്യങ്ങൾ നോക്കുക. അശോകവനികയിൽ രാവണൻ സീതയെ അനുനയിക്കുവാൻ ക്ലേശിക്കുന്ന ഘട്ടം സവിശേഷം സമഞ്ജസമായിരിക്കുന്നു.
“വിഹായ മാമുൽപതതാമസൂനാം
ദയസ്വ ഹേ! മാനിനി! മാമകാനാം
തതോധികോ യസ്ത്വയി മേ പ്രസാദ
സ്സ ഏവ തേഷാമപരാധഹേതുഃ.
ശിലോച്ചയേപ്യപ്രതിബന്ധവീര്യം
തദപ്യമോഘം കുലിശം മഘോനഃ
യസ്യ സ്ഥിരേ വക്ഷസി കുണ്ഠമാസീ
ത്തം ജേതുമീഷ്ടേ കുസുമായുധോ മാം,
ഹേലാസമുൽക്ഷിപ്തകുബേരശൈലാ
ബലാൽകൃതാശേഷസുരാവരോധാഃ
അമീ ഭുജാഃ സന്ത്യപി മേ ന സന്തി
സ്മരം നിരോദ്ധും ന യതഃ ക്ഷമന്തേ.”
എന്നിങ്ങനെ പോകുന്ന ആ വാക്യധോരണിയുടെ മാധുര്യം ആരെയാണു് അപഹൃതചിത്തവൃത്തികളാക്കാത്തതു്? രാഘവീയം കേരളീയർക്കു് ഏതു പുരോഭാഗിയായ വൈദേശിക വൈകടികന്റെ സന്നിധിയിലും സാഭിമാനം സമർപ്പിക്കാവുന്ന ഒരു സാഹിത്യരത്നമാകുന്നു.
വിഷ്ണുവിലാസം
ആകൃതികൊണ്ടു ലഘുവാണെങ്കിലും രസസ്ഫൂർത്തികൊണ്ടു ബൃഹത്തായ ഒരു കാവ്യതല്ലജമാണു് വിഷ്ണുവിലാസം. താഴെക്കാണുന്ന ശ്ലോകങ്ങൾ ശ്രദ്ധിച്ചു നോക്കുക.
മത്സ്യാവതാരം:
“മുരാരിമകരോ മുഹുസ്ത്രുടനദുഃസ്ഥിതാസ്ഥിച്ഛടാ
മൃണാളശകലാകുലേ രുധിരവാരിഭിഃ പൂരിതേ
ഉരസ്സരസി വൈരിണഃ സ്ഫുടനികൃത്തചിത്താംബുജേ
നിജം ഭൃശമമജ്ജയദു് ഘനരുഷാ വിഷാണാഞ്ചലം.”
നരസിംഹാവതാരം:
“പർജ്ജന്യജന്യകടുഗർജ്ജനതർജ്ജനോർജ്ജ
സ്ഫുർജ്ജത്തരഃ സ്ഫുടനിരുദ്ധകുലാദ്രിരന്ധ്രഃ
ഭിക്കുംഭികർണ്ണകുഹരത്രുടനപ്രവീണഃ
സ്ഥൂണോദരാദജനി കോപി തദാ നിനാദഃ.(1)
യച്ഛ്റാവിണോ ദിതിസുതാഃ കതിചിന്മുമൂർച്ഛുഃ
കേചിന്നിപേതുരവനൗ ലുലുഠുസ്തഥാന്യേ
ഏകേ വിലേപുരപരേ രുരുദുഃ പരേ തു
ക്ഷിപ്രം പ്രദുദ്രുവുരസൂനിതരേ നിരാസുഃ.(2)
സംഭ്രാന്തചക്ഷുരഥ ദിക്ഷു വിദിക്ഷു ച ദ്രാ
ഗീക്ഷാംബഭൂവ സ യദാ ചികിതോഽസുരേന്ദ്രഃ
സ്തംഭാദലക്ഷ്യത തദാ ബഹിരുഗ്രദംഷ്ട്രാ
കോടിസ്സടാവലിജടാലമുഖോ മൃഗേന്ദ്രഃ.(3)
തപ്താരകൂടകപിശാക്ഷിപുടസ്ഫുടോദ്യ
ജ്ജ്യോതിച്ഛടാരുണപടാപിഹിതാന്തരീക്ഷം
ഉത്താലതാലപൃഥുദീർഘഭുജാസഹസ്ര
പ്രാന്തസ്ഫുരന്നഖശിഖാലിഖിതാംബുവാഹം(4)
ജൃംഭാവിദീർണ്ണമുഖഗഹ്വരലംബമാന
ജിഹ്വാമഹാഭുജഗവല്ഗിതദുർന്നിരീക്ഷം
പ്രാലേയപാണ്ഡുരുചിഭാസുരകേസരാളീ
കേളീവിധൂനനവിസംസ്ഥുലമാംസളാംസം(5)
സ്ഥൂലഹ്രസിഷ്ഠതരകണ്ഠമകുണ്ഠനാദ
വിദ്രാവിതാദ്രിവനസഞ്ചരസത്ത്വജാലം
തത്താദൃശം കമപി വിഗ്രഹമുച്ചമുച്ചൈ
രഗ്രേ ഹിരണ്യകശിപുസ്സഭയം ദദർശ.”(6)
ഈ വർണ്ണനത്തിൽ കവി നാരായണീയകാരനെ ഉപജീവിച്ചിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ സൂക്തിക്കും അനിർവചനീയമായ ഒരു മഹിമാതിശയം കാണ്മാനുണ്ടു്.
38.14ഉത്തരരാമചരിതം
അമൃതമയമായ ഈ കാവ്യത്തിൽ നിന്നു് ഒരു ഭാഗം മാത്രം ഉദ്ധരിച്ചുകൊള്ളാം. സ്വസ്ഥാനത്തിൽ ചെന്നുചേരുന്നതിനു സരയൂനദിയിൽ നിമഗ്നനാകുവാൻ തുടങ്ങുന്ന ശ്രീരാമന്റെ സന്നിധാനത്തിൽ സീതാദേവി പ്രവേശിക്കുന്നതാണു് സന്ദർഭം. അതൊരു കേശാദിപാദ വർണ്ണനരൂപത്തിൽ കവി ചിത്രീകരിച്ചിരിക്കുന്നു.
“കബരീഭാരകാന്തിശ്രീകബളീഭൂതകാളികാം
അളികാന്തപരിഭ്രാജദളികാന്താളകാവലീം(1)
ഫാലകാന്തി പരാഭൂതബാലപീയൂഷരോചിഷം
വിലസന്നവകസ്തൂരീതിലകാലംകൃതാളികാം(2)
ചില്ലീ ചാതുര്യനിർലൂനമല്ലീശരശരാസനാം
ആലോലനയനോന്മീലദാനംഗരസമാധുരീം(3)
വിലസന്നാസികാധൂതതിലസൂനസുഖാസികാം
കപോലദർപ്പണാമൂർച്ഛദ്വിലോലമണികുണ്ഡലാം(4)
മധുരാധരകാന്തിശ്രീവിധുരീഭൂതവിദ്രുമാം
കുന്ദസൂനമനോഹാരിമന്ദഹാസവിഭൂഷണാം(5)
കണ്ഠകാന്തിപരാഭൂതകംബുബിംബോകഡംബരാം
ഭുജസൗന്ദര്യവിജിതഭുജഗീഭോഗവിഭ്രമാം(6)
മുക്താഹാരലതാശോഭിവൃത്താപീനപയോധരാം
കുചകുംഭഭരാഭുഗ്നമൃദുമധ്യമനോഹരാം(7)
പൃഥുശ്രോണീസമാരബ്ധരഥശ്രേണീവിഡംബനാം
മണികാഞ്ചീലതാദാമധൃതനീവീനിബന്ധനാം(8)
പരിധാനാന്തരാലക്ഷ്യപരിപീനോരുതോരണാം
പദപങ്കജനാളാഭമൃദുജംഘാമനോഹരാം(9)
ചരണാംഭോജസംസക്തവിരണന്മണിനൂപുരാം
തുംഗരക്തനഖശ്രേണീഭംഗിശൃംഗാരിതാംഗുലിം(10)
കാമദേവോപനിഷദാം ദേവതാമാഗതാമിവ
ശൃംഗാരരസചാതുര്യലക്ഷ്മീം മൂർത്തിമതീമിവ(11)
ലോകമാധുര്യസമ്പത്തിയോഗസംഘടിതാമിവ
അതിപേലവസൗഭാഗ്യലതികാമഞ്ജരീമിവ(12)
ഹരനിർദ്ധഗ്ദ്ധപഞ്ചേഷുമൃതസഞ്ജീവിനീമിവ
ഉല്ലസന്നവസൗന്ദര്യകന്ദളീസുഷമാമിവ(13)
വിലോകയൻ പ്രിയാം പ്രേമ്ണാ വിലോചന സുധാഝരീം
പരമാനന്ദപാഥോധൗ നിമമജ്ജ രഘൂത്തമഃ”(14)
മേല്പുത്തൂർ ഭട്ടതിരിയുടെ ശൈലി ഇതല്ലെന്നു ഞാൻ പറയേണ്ടതില്ല; നമ്പിയാരുടേതാണെന്നുള്ളതു രാഘവീയവും വിഷ്ണുവിലാസവും വായിച്ചിട്ടുള്ളവർ സമ്മതിക്കാതിരിക്കുകയുമില്ല.
38.15ഭാഗവതചമ്പു
ഭാഗവതം ദശമസ്കന്ധത്തിലെ കഥയാണു് കവി ഇതിൽ പ്രതിപാദിച്ചിരിക്കുന്നതു്. പ്രാകൃതഭാഷയിൽ കവനം ചെയ്തു ശീലിച്ചതിനുമേലാണു് പ്രസ്തുത കൃതിയുടെ നിർമ്മിതിയെന്നുള്ളതു് അതിൽ ധാരാളമായി കാണുന്ന ആ ഭാഷയിലെ ഗദ്യപദ്യങ്ങൾ തെളിയിക്കുന്നു. ഒരു ഗദ്യത്തിലെ ഏതാനും പംക്തികളും നാലു പദ്യങ്ങളും പ്രദർശിപ്പിക്കാം.
ഭൂമിദേവിയുടെ സങ്കടനിവേദനം: “സജ്ജനേഷ്വനാർജ്ജവശാലിത്വേന നീതിമത്ത്വം പ്രഥയദ്ഭിർ, ദ്ദുർജ്ജനമതാനുസാരിത്വേന ദാക്ഷിണ്യം പ്രകാശയദ്ഭിർ, ദ്ദുര്യശസ്സഹിഷ്ണുത്വേന ധീരത്വം ദർശയദ്ഭിർ, ബ്രഹ്മസ്വാപഹാരേണാർത്ഥാർജ്ജന സാമർത്ഥ്യം സമർത്ഥയദ്ഭി, രധ്വരാദിധ്വംസനേനാപ്രതിഹതശാസനത്വം പ്രഖ്യാപയദ്ഭി, ശ്ശത്രുകൃതാത്മതിരസ്കാരേഷ്വനാകുലത്വേന ക്ഷമാവത്വം വ്യഞ്ജയദ്ഭി, രബലജനകുലോച്ഛേദനേന തീക്ഷ്ണദണ്ഡത്വമുദ്ഭാവയദ്ഭിർ, ഗ്ഗണികാജനവശംവദത്വേനാഭിഗമ്യതാമാപാദയദ്ഭി, രാത്മദാരപരിത്യാഗേന ജിതേന്ദ്രിയത്വമുദ്ബോധയദ്ഭിർ, ദ്ദുഷൂസചിവദുരുപദേശഗ്രഹണേന സർവ സാധാരണാഭിപ്രായതാം പിശുനയദ്ഭി, സ്സാധുജനഹിതോപദേശപ്രത്യാഖ്യാനേന സ്വതന്ത്രതാമുദ്ബോധയദ്ഭി, രഗമ്യാഗമനേന പണ്ഡിതൈ, രദണ്ഡ്യദണ്ഡനേന ദണ്ഡധാരൈ, രധർമ്മൈരിവ ശരീരിഭി, രവിനയൈരിവ സവിഗ്രഹൈ, രജ്ഞാനൈരിവാകാരവദ്ഭി, രവനിപാലസംജ്ഞയാവതീർണ്ണൈരസുരൈ…”
ശ്രീകൃഷ്ണജനനം:
വിദ്യേവാത്മപ്രബോധം സുവിശദകവിതാ
വാസനേവോക്തിഗുംഫം,
സൽകാവ്യപ്രക്രിയേവ ധ്വനി, മനഘതമാ
സർവചര്യേവ കാമം,
അദ്വൈതാനന്ദകന്ദോദ്ഗതകനകലതാ
പാകമേകാന്തരമ്യം
ബാലം പ്രാസൂത നീലാംബുദരുചിരുചിരം
കേവലം ദേവകീ സാ.”
കാളിന്ദീതീരത്തിലെ മന്ദവായു:
പുളിന്ദവരസുന്ദരീപുളകിതോരുവക്ഷോരുഹ
പ്രഗാഢപരിപീഡനപ്രഥിതസൗരഭോത്സേകിഭിഃ
കളിന്ദതനയാതടീവിടപിവാടസഞ്ചാരിഭിഃ
പ്രഗേ ഹരിരസേവ്യത ഭ്രമരസാരുതൈർമ്മാരുതൈഃ”.
കാളിയമർദ്ദനം:
“ഝലംഝലിതനൂപുരം ചലിതകിങ്കിണീകങ്കണ
ച്ഛടാകളകളോന്മിളന്മുരളികാരവാഘോഷിതം
അരാളഘനകുന്തളീശിഥിലകേകിപിഞ്ഛാഞ്ചലം
വ്യരാജദഹിമസ്തകേ മുരജിതശ്ശിശോസ്താണ്ഡവം.”
ക്രുദ്ധനായ ദേവേന്ദ്രന്റെ വീരവാദം:
“വജ്രാഗ്നിസ്ഫുരണപ്രചണ്ഡപവനവ്യാഘാതമേഘാവലി
വ്യാകീർണ്ണാഭിരിതസ്തതോ ഭൃശമപാം ധാരാഭിരാരാദിമാം
ആഭീരാധമവാസഭൂമിമചിരാദംഭോനിധിം കുർമ്മഹേ
ഗോഭീരാജതി യാധുനാ സപദി സാ നക്രൈഃ സമാക്രമ്യതാം.”
കേരളീയരായ ചമ്പൂകാരന്മാരിൽ നമ്പിയാർ മേല്പുത്തൂരിന്റെ സന്നിധിയിൽ മാത്രമേ തലകുനിക്കേണ്ടതായി കാണുന്നുള്ളു.
38.16സീതാരാഘവം
സീതാരാഘവം നമ്പിയാർ പരിണതപ്രജ്ഞനായതിനുമേൽ രചിച്ച ഒരു കൃതിയാണെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ അഭ്യാസബലം അതിന്റെ അത്യുച്ചകോടിയിൽ പരിലസിക്കുന്നതു പ്രസ്തുതനാടകത്തിൽത്തന്നെയാണു്. ശാകുന്തളം, ഉത്തരരാമ ചരിതം, ആശ്ചര്യചൂഡാമണി, അനർഘരാഘവം, ജാനകീപരിണയം എന്നീ നാടകങ്ങൾ കവിക്കു് ഇതിവൃത്തഘടനയിലും മറ്റും അങ്ങിങ്ങു മാർഗ്ഗദർശനം ചെയ്തിട്ടുണ്ടെങ്കിലും, സീതാരാഘവം ആകെക്കൂടി നോക്കുമ്പോൾ അദ്ദേഹത്തിന്റെ അനന്യസുലഭമായ മനോധർമ്മത്തിന്റെ മധുരഫലമാണെന്നു ധൈര്യമായി പറയാം. വിശ്വാമിത്രമഹർഷിയോടു കൂടി പോയ രാമലക്ഷ്മണന്മാരുടെ വൃത്താന്തമറിയാതെ വിഷാദിക്കുന്ന ദശരഥമഹാരാജാവും കൗസല്യാദേവിയും പ്രസ്താവനാനന്തരം രംഗപ്രവേശം ചെയ്യുന്നു. ദശരഥൻ കൗസല്യയെ സമാശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വിശ്വാമിത്രന്റെ പ്രണിധിയായ ചാരായണൻ എന്ന ഋഷി അവിടെച്ചെന്നു താടകാവധം മുതൽ മിഥിലാപ്രവേശനം വരെയുള്ള കഥ അവരെ വർണ്ണിച്ചുകേൾപ്പിക്കുന്നു. അതോടുകൂടി പ്രഥമാങ്കം അവസിതമായി. ദ്വിതീയാങ്കത്തിൽ, മായാവസു, കരംബകൻ എന്നീ രണ്ടു രാക്ഷസന്മാർ മാരീചൻ കരംബകനു കൊടുത്ത അംഗുലീയത്തിന്റെ പ്രഭാവം കൊണ്ടു വേഷച്ഛന്നന്മാരായി ജനക മഹാരാജാവിന്റെ സന്നിധിയിലെത്തി സീതാവിവാഹവിഷയത്തിൽ പല പ്രതിബന്ധങ്ങളും ഉണ്ടാക്കുന്നു. തൃതീയാങ്കത്തിൽ, ജനകൻ സീതാദിദേവിമാരെ അയോധ്യയിലേക്കയയ്ക്കുന്നതാണു് പ്രധാന വിഷയം. ജനകൻ ആ അവസരത്തിൽ സീതയ്ക്കു പല ധർമ്മോപദേശങ്ങളും നല്കുന്നു. ചതുർത്ഥാങ്കത്തിൽ, ശ്രീരാമനിൽ മുമ്പുതന്നെ അനുരക്തയായ ശൂർപ്പണഖ തന്റെ സഖിയായ അയോമുഖി എന്ന രാക്ഷസിയെ അദ്ദേഹത്തിന്റെ അഭിഷേകവിഘ്നത്തിനായി നിയോഗിക്കുന്നു. ആ അയോമുഖിയാണു് മന്ഥരാരൂപത്തിൽ കൈകേയിയെ സ്വാധീനപ്പെടുത്തി ആ രാജ്ഞിയെക്കൊണ്ടു രാമനെ വനത്തിലേക്കു നിഷ്കാസനം ചെയ്യിക്കുന്നതു്. ശൂർപ്പണഖയുടെ വാസസ്ഥാനവും അതുതന്നെയാണല്ലോ. സീതയെ കാമിക്കുന്ന രാവണന്റെ വിരഹതാപവും ഈ അങ്കത്തിൽ കവി സമഞ്ജസമായി വർണ്ണിക്കുന്നു. സീതാഹരണം മുതൽ ഹനൂമാൻ ലങ്കയിൽനിന്നു തിരിയെ വന്നു രാമനെ കാണുന്നതുവരെയുള്ള കഥ പഞ്ചമാങ്കത്തിലും വിഭീഷണശരണാഗതി മുതൽ രാമരാവണയുദ്ധം വരെയുള്ള കഥ ഷഷ്ഠാങ്കത്തിലും അന്തർഭവിക്കുന്നു. ഷഷ്ഠാങ്കത്തിൽ, കവി അഗസ്ത്യപത്നിയായ ലോപാമുദ്രയുടെ സഖിയായ മന്ദാരവതിയെയും പ്രവേശിപ്പിക്കുന്നുണ്ടു്. സരമയും മന്ദാരവതിയും കൂടി ആകാശചാരിണികളായി സംഭാഷണം ചെയ്യുന്ന രൂപത്തിലാണു് യുദ്ധവിവരണം പുരോഗമിക്കുന്നതു്. സീതാരാഘവന്മാരുടെ വിമാനയാത്രയും പട്ടാഭിഷേകവും സപ്തമാങ്കത്തിലെ പ്രതിപാദ്യങ്ങളാകുന്നു.
മഹാകവിയുടെ കലാശില്പത്തിന്റെ മനോമോഹനത എത്രമാത്രം ഉണ്ടെന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽ നിന്നു വായനക്കാർക്കു വിഭാവനം ചെയ്യാവുന്നതാണു്.
മന്ദവായു:
“ആരാദാരാമവാടാദമരതരുലതാ
ധാമഹേമാരവിന്ദ
പ്രച്യോതന്മുഗ്ദ്ധമാധ്വീപരിമളഭരണാ
യാസമന്ദപ്രചാരഃ
കാസാരസ്ഫാരവാരി പ്രസൃമരലഹരീ
വിന്ദുസന്ദോഹസാന്ദ്ര
സ്സംസർപ്പൻ ദർപ്പകസ്യ സ്വയമയമയതേ
ബന്ധുതാം ഗന്ധവാഹഃ.”
രാവണന്റെ അഹങ്കാരം:
“ശക്രോ വിക്രോശിതോഭൂന്മൃധഭുവി ബഹുധാ
മോഹിതോ രോഹിതാശ്വോ
ധൂതഃ പ്രേതാധിരാജോ മരുദപചരിതോ
ദണ്ഡിതശ്ചണ്ഡരോചിഃ
പാശീ പാശേന ബദ്ധോ മുഹുരുപഗമിതഃ
ഖിന്നതാം കിന്നരേശഃ
സോയം മർത്ത്യബ്രുവംതം കഥമിവ ജുഷതാം
ഹന്ത ഭോഃ പംക്തികണ്ഠഃ.”
ഋശ്യമൂകപർവതം:
“നിശ്ച്യോതന്നിർഝരാംഭശ്ശിശിരതരതടീ
നിത്യനൃത്യന്മയൂര
സ്വേച്ഛോദ്യച്ഛൽകലാപാവലിശബളരുചി
വ്യക്തവൃത്രാരിചാപഃ
ശുഭ്രൈരാശ്ലിഷ്ടസാനുശ്ശുചിപടരുചിരൈ
ശ്ശാരദൈർവാരിവാഹൈ
രുത്തുംഗൈരേഷ ശൃംഗൈരപിഹിതഗഗനോ
ദൃശ്യതാമൃശ്യമൂകഃ.”
ദഹനാനന്തരം നവീകൃതമായ ലങ്കാപുരം:
“തുങ്ഗപ്രാസാദശൃംഗസ്ഖലിതജലധരോ
ത്സങ്ഗനിസ്സങ്ഗനിര്യ
ദ്ധാരാവാരാം പ്രവാഹൈരവിരതമനദീ
മാതൃകാരാമഭൂമിഃ
ലങ്കാലങ്കാര ഏകോ മണികനകമയോ
മദ്ധ്യമായാ ജഗത്യാ
ദഗ്ദ്ധാ ദഗ്ദ്ധേതി കേന സ്ഫുടമുപഘടിതഃ
കോപി മിഥ്യാപ്രവാദഃ.”
ഭരദ്വാജാശ്രമം:
“ശാരീശുകായതനകോടരസമ്പ്രരൂഢ
ശ്യാമാകുശാലിഫലശാലിവനദ്രുമാണി
ഗോഗർഭിണീചരിതദർഭകുശാങ്കുരാണി
വിശ്രാന്തിമാശ്രമപദാനി ദൃശോർദ്ദിശന്തി.”
ചിത്രകൂടപർവതത്തിലെ വൃക്ഷങ്ങൾ:
“അസ്മിംസ്താതവിപത്തിമാര്യഭരതാദാകർണ്ണയദ്ഭിഃ പുരാ
നാസ്മാഭിഃ പരമേഭിരപ്യതിതരാമാക്രന്ദിതം ശാഖിഭിഃ
യേ മുഞ്ചന്ത്യധുനാപി പുഷ്പനയനൈർബാഷ്പാൻ മധുച്ഛദ്മനാ
ഭൃങ്ഗാരാവമിഷാദ്വിലാപവചനാന്യുച്ചൈർവിതന്വന്ത്യമീ.”
സീതാരാഘവത്തിനു തുല്യമായി രസപുഷ്ടിയുള്ള നാടകങ്ങൾ വേറേയും ചില കേരളീയ മഹാകവികൾ രചിച്ചിട്ടുണ്ടു്; എന്നാൽ സമുജ്ജ്വലമായ ശബ്ദഭങ്ഗികൊണ്ടു് അതു് അവയെ മിക്കവാറും നിഷ്പ്രയാസം ജയിക്കുകയാണു് ചെയ്യുന്നതു്.
38.17ഭാഷാകൃതികൾ
തുള്ളൽക്കഥകൾകൂടാതെ പതിനേഴു് ആട്ടക്കഥകളും പത്തൊൻപതു് ഇതരകൃതികളും നമ്പിയാർ രചിച്ചിട്ടുണ്ടെന്നു നാം കണ്ടുവല്ലോ. ആ ഇതരകൃതികളിൽ ചിലതിനെപ്പറ്റി ആദ്യമായി സ്വല്പം പ്രസ്താവിക്കാം.
38.18ശീലാവതി നാലുവൃത്തം
ശീലാവതി എന്ന പതിവ്രതാശിരോമണിയുടെ സുപ്രസിദ്ധമായ ഉപാഖ്യാനം കവി നാലുവൃത്തമായി രചിച്ചിട്ടുള്ളതാണു് ഈ കൃതിയെന്നു സൂചിപ്പിച്ചുകഴിഞ്ഞു. ബാല്യകാലത്തു തന്നെ അദ്ദേഹത്തിൽ വികസിച്ചുതുടങ്ങിയ ഭാഷാകവനകൗശലത്തിനും പരിഹാസധോരണിക്കും ഈ ചെറിയ കവിത നിദർശനമാകുന്നു. വൃദ്ധനായ ഉഗ്രശ്രവസ്സു യുവതിയായ തന്റെ പത്നി ശീലാവതിയോടു പറയുന്ന കൊള്ളിവാക്കുകളിൽനിന്നു് ഒരു ഭാഗം ചുവടെ ചേർക്കുന്നു.
“കാലത്തൊരു തുള്ളിക്കഞ്ഞി തരാൻപോലും
ശീലാവതി! നിനക്കാസ്ഥയില്ല
കൈപ്പുണ്യം തെല്ലും നിനക്കില്ല വല്ലഭേ!
കൈപ്പും പുളിപ്പുമെരിപ്പുമില്ല.
വെപ്പിന്റെ കൌശലമില്ല; കറി വായിൽ
വെപ്പാനുമാകാ നീ വെച്ചതൊന്നും.
ഉപ്പേരിയും നിന്റെ ചോറുമെടുത്തങ്ങു
കുപ്പയിലാക്കുവാനെന്നേ തോന്നൂ.
ആർക്കാനും വേണ്ടീട്ടങ്ങോക്കാനിക്കുംപോലെ
യാക്കംകൂടാതെ നീ ചോറു തന്നാൽ
ഭക്ഷിപ്പാനാഗ്രഹമുണ്ടാമോ? നീയെന്നെ
രക്ഷിപ്പാനാളല്ല ശീലാവതി.
പത്തുനൂറായി വയസ്സു നമുക്കിപ്പോൾ
പത്നിക്കു നല്ല ചെറുപ്പകാലം.
താടി നരച്ച പുരുഷനെക്കാണുമ്പോ
ളോടിയൊളിച്ചിടുമംഗനമാർ.
താടിയും നമ്മുടെ മൂക്കുമായൊന്നിച്ചു
കൂടിഗ്ഗുണദോഷമെന്നേ വേണ്ടൂ.
വായിലൊരു പല്ലുമില്ലാത്ത വൃദ്ധനെ
സ്ഥായിയുണ്ടാകുമോ പെണ്ണുങ്ങൾക്കു്?”
ആ കഥ “ചൊല്ലുന്നോർക്കും കേൾക്കുന്നോർക്കും സന്തതിയും നെടുമങ്ഗല്യവും സമ്പത്തുമേറ്റമുണ്ടാകും” എന്നു കവി സ്ത്രീകളെ ഉപദേശിക്കുന്നു. കിളിയാണു് കഥ പറയുന്നതു്. പിൻകാലത്തു് ഇതേ ഇതിവൃത്തത്തെത്തന്നെ അധികരിച്ചു കവി ‘ശീലാവതിചരിതം’ എന്ന ഒരു ഓട്ടൻതുള്ളലും നിർമ്മിച്ചിട്ടുണ്ടു്.
38.19രുക്‍മിണീസ്വയംവരം പത്തുവൃത്തം
പഞ്ചപദിയുടേയും മറ്റും പ്രണേതാവായ നമ്പിയാർക്കു ഗാനരചനയ്ക്കുവേണ്ട സങ്ഗീതജ്ഞാനമില്ലെന്നു പറയുന്നവരുടെ മുഖമുദ്രണത്തിനു പര്യാപ്തമായ ഒരു മനോഹരകൃതിയാണു് പത്തുവൃത്തം. ശീലാവതിക്കും പത്തുവൃത്തത്തിനും കേരളത്തിലെ കൈകൊട്ടിക്കളിപ്പാട്ടുകളുടെയിടയിൽ അർഹത്തമമായ ഒരു സ്ഥാനമാണുള്ളതു്. അവയോടു കിടപിടിക്കുന്ന ശാകുന്തളം തുടങ്ങിയ രണ്ടോ മൂന്നോ കൃതികൾ മച്ചാട്ടിളയതും ഉണ്ടാക്കീട്ടുണ്ടു്. അവയെ സ്ത്രീകൾ ഇക്കാലത്തുപോലും, വിശേഷിച്ചു ഗ്രാമീണകേരളത്തിൽ, ആദരിക്കുന്നതിനു് അതിരില്ല. പത്തുവൃത്തത്തിന്റെ നിർമ്മിതി ശീലാവതിക്കുമേലായിരിക്കണം എന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടു്. അതിൽ നമ്പിയാരുടെ വിജാതീയമായ തുള്ളൽപ്ഫലിതം അങ്കുരാവസ്ഥയിൽ പ്രകാശിക്കുന്നുണ്ടു്. പഞ്ചമവൃത്തത്തിൽ ബലരാമൻ ദ്വാരപാലന്മാരോടു ശ്രീകൃഷ്ണനെപ്പറ്റി ചോദിക്കുന്നതു്,
“എന്നുടെ സോദരൻ ശൗരി – യെങ്ങുപോയീ നായന്മാരേ!
നിങ്ങളാരുമറിയാതെ – നീലവർണ്ണൻ പോകയില്ല”
എന്നാണു്. രുക്‍മിണിയെ ഹരിച്ചുകൊണ്ടു കൃഷ്ണൻ വരണമണ്ഡപം വിട്ടിറങ്ങുമ്പോൾ ഭഗ്നാശയന്മാരായ രാജാക്കന്മാരുടെ
“വെണ്ണയും പാലും കവർന്നുഭുജിക്കുന്ന
കണ്ണനിവണ്ണമഹോ! — നല്ല
പെണ്ണിനെക്കണ്ടു കൊതിച്ചു ചതിച്ചങ്ങു
കൊണ്ടുപോവാനാഗ്രഹം
ഗോരസമല്ലിതു ഗോപശിശോ തവ
ചോരണമോഹമയ്യോ-അതു
നീരസമായ്വരുമെന്നു ധരിക്കണ
മിത്തരം ചെയ്തുകൊണ്ടാൽ”
എന്നും മറ്റുമുള്ള ഉപാലംഭം ഉജ്ജ്വലമായിരിക്കുന്നു. വിവാഹാനന്തരം രുക്‍മിണിയുടെ ഇങ്ഗിതപരീക്ഷണത്തിനുവേണ്ടി കപടഗോപാലൻ
“പത്തു കാശിനു വകയെൻകയ്യിൽക്കാണ്മാനില്ല
മത്തകാശിനിമാർമൗലിമാലികേ! കേൾ”
എന്നും മറ്റും തട്ടിവിടുന്ന പൂർവപക്ഷങ്ങൾക്കു ഭഗവത്ഭക്തയായ ആ ദേവി നൽകുന്ന സമാധാനങ്ങൾ അത്യന്തം മനോഹരങ്ങളാണു്. കാത്യായനീസ്തുതിപരമായ സപ്തമവൃത്തത്തിലെ ശബ്ദസൗന്ദര്യം ഏതു് അശ്മഹൃദയത്തേയും അലിയിക്കാതിരിക്കയില്ല.
“ജയ ജയ ഭഗവതി! മായേ! —ദേവി!
ജഗതി മധുരതരകായേ!
ജനനി! പരമശിവജായേ! —ഗൗരി!
ജനനി! പരമരമണീയേ!
കരതലവിലസിതവലയേ! —ദേവി!
വിരചിതഗിരിവരനിലയേ!
അരിജനകുലബലവിലയേ! —നിന്റെ
ചരണയുഗളമനുകലയേ.
………
മനസിജമധുരശരീരൻ—കൃഷ്ണൻ
മനുജവിജയരണശൂരൻ
മനസി വസതി സുകുമാരൻ—മമ
മഹിതനാകും നന്ദകുമാരൻ.
അവനെന്റെ വരനായിവരുമൊ—ദേവി!
അതിനൊരു വരമിങ്ങു തരുമോ?
………
നളിനനയനനഭിരാമൻ—കൃഷ്ണൻ
നരകമുരമദവിരാമൻ
തരുണീജനങ്ങൾക്കൊരു കാമൻ—കൃഷ്ണൻ
തരമല്ലാത്തവരോടതിവാമൻ
നരസുരമുനിജനപാലൻ—കൃഷ്ണൻ
നയനമധുരതരബാലൻ
അനിശമസുരകുലകാലൻ—കൃഷ്ണൻ
അനഘഹൃദയനനുകൂലൻ.”
38.20ഏകാദശീമാഹാത്മ്യം കിളിപ്പാട്ടു്
(1) ഏകാദശീമാഹാത്മ്യം (2) നളചരിതം (3) ശിവപുരാണം (4) പഞ്ചതന്ത്രം (5) വിഷ്ണുഗീത ഈ അഞ്ചു കൃതികളും ദീർഗ്ഘങ്ങളായ ഭാഷാഗാനങ്ങളാകുന്നു. വിഷ്ണുഗീതയിൽ ഹംസത്തെക്കൊണ്ടും മറ്റുള്ളവയിൽ കിളിയെക്കൊണ്ടും കവി കഥ പറയിക്കുന്നു. പ്രസ്തുത ഗാനങ്ങൾ ഞാൻ നാമനിർദ്ദേശം ചെയ്തിരിയ്ക്കുന്ന മുറയ്ക്കാണു് കവി രചിച്ചിട്ടുള്ളതെന്നു തോന്നുന്നു. ഇവയിൽ എനിക്കു് ഏറ്റവും മധുരമായി തോന്നീട്ടുള്ളതു നളചരിതമാണെന്നും പറഞ്ഞുകൊള്ളട്ടെ. ഏകാദശീമാഹാത്മ്യവും നളചരിതവും നാലു പാദങ്ങളായാണു് നിർമ്മിച്ചിട്ടുള്ളതു്. ഇവയിൽ ആദ്യത്തെ കൃതിയിൽ കവിയുടെ കലാശില്പം മറ്റുള്ളവയെ അപേക്ഷിച്ചു് അല്പം ന്യൂനമായാണു് കാണുന്നതു്. അതിലെ തൃതീയപാദവും നളചരിതത്തിലെ ദ്വിതീയപാദവും തമ്മിൽ തട്ടിച്ചുനോക്കുന്നവർക്കു് ഈ പരമാർത്ഥം ബോധപ്പെടാതിരിക്കുകയില്ല. ‘ചേതസി ത്യജിക്കുന്ന’ ‘അരുതു ഭ്രമം’ ‘മന്നിടേ ദിവേ’ ‘ഫണിമെത്തശായി’ തുടങ്ങിയുള്ള വൈരസ്യജനകങ്ങളായ പ്രയോഗങ്ങൾ നമ്പിയാരുടെ അന്യകൃതികളിൽ വളരെ വിരളമായേ കാണുകയുള്ളു. പാദംതോറും ഏകാദശീമാഹാത്മ്യത്തിൽ കവി “വില്വമാമല തന്നിൽ വിശ്രമിച്ചരുളുന്ന വീരരാഘവസ്വാമിദേവനെ” ഓരോ വിധത്തിൽ വന്ദിക്കുന്നുണ്ടു്. അതുകൊണ്ടു് അതും അദ്ദേഹം വിദേശപര്യടനം ആരംഭിക്കുന്നതിനുമുമ്പു രചിച്ച ഒരു കാവ്യമാണെന്നു ഞാൻ സങ്കല്പിക്കുന്നു. എകാദശീമാഹാത്മ്യത്തിലും ഫലിതം ധാരാളമുണ്ടു്.
“ചിത്രഗുപ്തന്റെ ലേഖപുസ്തകം വെപ്പിക്കണം
ഛത്രവുമെടുത്താശു നടക്കുമദ്ദേഹവും”
“കയ്യിലുള്ളർത്ഥങ്ങളെല്ലാം ചിലവിട്ടു
കയ്യും കുടഞ്ഞു പുറപ്പെട്ടു മെല്ലവേ”
“ചരടുകളുമുടലുകളിലൊരുവനഥ ചേർക്കയാൽ
ചാടിക്കളിക്കും മരപ്പാവ പോലവേ”
“ഇല്ലത്തെ മുതൽകൊണ്ടു കളിച്ചുകൂടാ നിന
ക്കില്ലാത്ത വസ്തു തന്നിട്ടെങ്ങനെ പുലർത്തേണ്ടു?”
“പിറ്റേന്നാളില്ലത്തു ചെന്നെത്തി ഞാൻ ധനമെല്ലാം
കുറ്റിയിലുറപ്പിച്ചു സൂക്ഷിച്ചുവാണീടിനേൻ”
എന്നിത്തരത്തിലുള്ള പൊടിക്കൈകൾ നമ്പിയാരുടെ തൂലികയിൽനിന്നല്ലാതെ പുറപ്പെടുന്നതല്ലല്ലോ. ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിക്കാം.
ശൂന്യമായ യമലോകം:
“ചിത്രഗുപ്തന്റെ പത്രവ്യാപാരം നാസ്തിയായി
ചിത്തത്തിൽ വിഷാദവും വർദ്ധിച്ചു ദിനേ ദിനേ.
അന്തകപുരത്തേക്കു മാർഗ്ഗവുമില്ലാതെയാ
യന്തികേ പുല്ലും കാടും വളർന്നു വഴി തൂർന്നു.
രൗരവം കുംഭീപാകമെന്നിവ ഘോരങ്ങളാം
നാരകസ്ഥലങ്ങളുമൊക്കവേ ശൂന്യങ്ങളായു്.
ദ്വാദശാദിത്യന്മാരും തീക്കനൽപ്പുഴുക്കളും
താദൃശം ജ്വലിക്കുന്ന ദിക്കുകൾ വൃഥാതന്നെ.
തപ്തനാരാചങ്ങളും കെട്ടുപോയ്ക്കളകയാൽ
ദീപ്തമാം പ്രകാശവും കാണ്മതിന്നില്ലാതായി.”
ധർമ്മാംഗദനോടു് അസുരന്മാരുടെ സമരാഹ്വാനം:
“പരവശത വിരവിനൊടു വരുമിഹ ധരിക്ക നീ
പന്നഗന്മാരല്ല ഞങ്ങളെന്നോർക്കണം;
അവനിയുടെ വിവരമതിലനുദിനമൊളിച്ചിരു
ന്നാരും ഗ്രഹിക്കാതെ കാലം കഴിക്കയും,
ഒരു പൊഴുതിലൊരുപൊഴുതിലൊരുവനുടെ കാൽവിര
ലോർക്കാത്തനേരം കടിച്ചങ്ങൊളിക്കയും,
ചതിപടയിലതിവിരുതു കരുതുമരവങ്ങളെ
ച്ചാതുര്യമാടേ ജയിച്ചു ഞാനെന്നു നീ
ജളത ഹൃദി ബത കരുതി വെളിവിലിഹ വന്നുവോ
ജാതിഹീന! മനുഷ്യാധമ! ദുർമ്മതേ!”
38.21നളചരിതം
നളചരിതത്തിൽ നമ്പിയാരുടെ രചനാസൗഷ്ഠവവും ഉല്ലേഖചാതുര്യവും പാലും പഞ്ചസാരയും പോലെ മധുരമധുരമായി സമ്മേളിച്ചു സഹൃദയന്മാരെ പുളകിതഗാത്രരാക്കുന്നു. ശീലാവതി “ശ്രീരാമ ഗോവിന്ദ നാരായണാനന്ദ ശ്രീവാസുദേവ മുകുന്ദ ഹരേ” എന്നാരംഭിക്കുന്ന കവി തന്നെയാണു് നളചരിതം “ശ്രീരാമഗോവിന്ദ ഗോപാല പാഹിമാം നാരായണാനന്ദ വിഷ്ണോ നമോസ്തു തേ” എന്നാരംഭിക്കുന്നതു്. ഈ രണ്ടു കൃതികളിലും അദ്ദേഹം ഏകാദശീമാഹാത്മ്യത്തിലെന്നപോലെ തിരുവില്വാമല ശ്രീരാമനെയാണു് ആദ്യമായി വന്ദിക്കുന്നതെന്നു് ഊഹിക്കാവുന്നതാണു്. അതു ശരിയാണെങ്കിൽ നളചരിതവും അദ്ദേഹം കിള്ളിക്കുറിശ്ശിയിൽ താമസിക്കുമ്പോൾ യൗവനാരംഭത്തിൽ നിർമ്മിച്ച ഒരു കാവ്യമായിരിക്കണം. “ശുകപുരവരസ്ഥിതേ ശൂലപാണേവിഭോ സകലദുരിതങ്ങളും പോക്കി രക്ഷിക്ക മാം” എന്ന ഈ കൃതിയുടെ അവസാനത്തിലുള്ള ഒരീരടി മുൻപുതന്നെ ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഉണ്ണായിവാരിയരുടേയും നമ്പിയാരുടേയും ജീവിതകാലത്തെപ്പറ്റിയുള്ള എന്റെ പക്ഷത്തിനു് ഉപോദ്ബലകമായി നമ്പിയാർക്കു് നളചരിതം കിളിപ്പാട്ടിൽ ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ പല വിധത്തിലും ഉപജീവ്യമായിട്ടുണ്ടു് എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. കലിയും ദേവേന്ദ്രനും തമ്മിലുള്ള സംഭാഷണം, പുഷ്കരനും നളനും തമ്മിലുള്ള സംവാദം ഇങ്ങനെ ചില ഘട്ടങ്ങളിൽ ആ ആധമർണ്ണ്യം അല്പം അപകർഷം കൂടിയായിട്ടുണ്ടു്. “പാഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ?” എന്നു വാരിയരുടെ പംക്തി നമ്പിയാർ “തോട്ടിലെജ്ജലമെല്ലം പാഞ്ഞുപോയോരുനേരം കൂട്ടിയാൻ ചിറ കെട്ടാനുള്ളൊരു പദാർത്ഥം നീ” എന്നു പരാവർത്തനം ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള പരാശയ സ്വീകരണം കവിയുടെ ബാലചാപല്യമാണെന്നേ കരുതുവാൻ തരമുള്ളൂ.
നമ്പിയാരുടെ കവിതയ്ക്കുള്ള സ്വാരസ്യം അതിന്റെ പരിപൂർണ്ണാവസ്ഥയിൽ വികസിക്കുന്നതു ദ്വിതീയ പാദത്തിലാണു്.
“സജലജലധരനികരസദൃശതനുഭാസുരൻ
സാന്ദ്രമന്ദസ്മിതസ്നിഗ്ദ്ധമുഗ്ദ്ധാനനൻ,”
“കരകമലമതിലമലകമലദലമാലയും
കാണുന്നവർക്കെത്ര മോഹനീയാകൃതി,”
“മനസി പുനരിവനിലൊരു ഘനകുതുകമുണ്ടെങ്കിൽ
മാലയിട്ടാലും മടിക്കേണ്ട ഭീമജേ”
തുടങ്ങിയ ഈരടികളുടെ രചനാസൗഷ്ഠവം മറ്റു കിളിപ്പാട്ടുകളിൽ കാണുവാൻ പ്രയാസമുണ്ടു്. കവിയുടെ നിരങ്കുശമായ ഫലിതോക്തിക്കു പ്രസ്തുതകൃതിയിൽനിന്നുകൂടി ഉദാഹരണം കാണിക്കാം.
ചേദിരാജ്യത്തേക്കു പോകുന്ന വണിക്കുകൾ:
“പട്ടുകൾ പുടവകൾ കച്ചകളിവയെല്ലാ
മൊട്ടകങ്ങളെക്കൊണ്ടു വഹിപ്പിച്ചൊരുവിധം
ഒട്ടു തങ്ങളെത്തന്നെ വഹിക്കുമിരുമുടി
ക്കെട്ടുകാരരും ചില മാറാപ്പുകാരുമിതിൽ
ഗർദ്ദഭങ്ങളും ചില കാലാൾകൾ കുതിരകൾ
കർദ്ദമമണിഞ്ഞുള്ള പോത്തുകളൊരുവിധം
കുട്ടകങ്ങളും ചില കട്ടിലും പെട്ടികളും
പെട്ടകങ്ങളും കെട്ടിപ്പേറിയങ്ങൊരുവിധം
രട്ടുകൊണ്ടൊരുവിധം മാറാപ്പു പേറിച്ചില
ചെട്ടികൾ, കോമട്ടികൾ, കുട്ടികൾ, വൃദ്ധന്മാരും,
താടിയും തലപ്പാവും കുണുക്കും കുപ്പായവും
കോടിവസ്ത്രവും തോളിൽ, ക്കൈകളിൽക്കുന്തങ്ങളും
മോടിയിങ്ങനെ ചില ചെട്ടികൾക്കതിൽച്ചില
ലാടരും കൂടെക്കൂടിച്ചേങ്ങല കൊട്ടിക്കൊണ്ടും
താളവും കൊട്ടിച്ചില പണ്ടാരക്കൂട്ടങ്ങളും
കാളവും ശംഖും വിളിച്ചിങ്ങനെ ചില ജനം.
പേമുഖം കെട്ടിച്ചിലർ തപ്പുകൾ കൊട്ടിക്കൊണ്ടു
കാമിനികളും ചില വസ്ത്രങ്ങൾകൊണ്ടു മൂടി.
അശ്വവുമേറിച്ചിലരാനമേലേറിച്ചിലർ
വിശ്വവും മുഴക്കിക്കൊണ്ടിങ്ങനെ കാണായ്വന്നു.”
ഈ വരികൾ വായിച്ചാൽ ഇവയുടെ നിർമ്മാതാവു തന്നെയാണു് പിന്നീടു തുള്ളൽക്കഥക്കാരനായിത്തീരുന്നതു് എന്നു നമുക്കു തോന്നുന്നില്ലയോ? പോരെങ്കിൽ,
“ഉമ്മരപ്പല്ലുകൊണ്ടു മെല്ലവേ ചിരിക്കയും
വെണ്മയിലണക്കിടപ്പല്ലുകൊണ്ടിറുമ്മിയും”
എന്നും മറ്റും അനന്തരകാലകൃതമായ സഭാപ്രവേശം തുള്ളലിലെ ചില വരികളെ അനുസ്മരിപ്പിക്കുന്ന ഈരടികളേയും നമുക്കു് ഈ കാവ്യത്തിൽ കണ്ടെത്താവുന്നതാണു്. നമ്പിയാരുടെ അക്കാലത്തെ അന്യഭാഷാകൃതികളിലെന്നപോലെ ഇതിലും പല ഉല്ലേഖരത്നങ്ങൾ മിന്നിത്തിളങ്ങുന്നു. അദ്ദേഹത്തിനു് ഏറ്റവും അഭിമതങ്ങളായ അർത്ഥാലങ്കാരങ്ങൾ ഉൽപ്രേക്ഷയും ദൃഷ്ടാന്തവും അർത്ഥാന്തരന്യാസവുമാണു്. ഉല്ലേഖപാടവത്തിനു് ഒരുദാഹരണം പ്രദർശിപ്പിക്കാം.
കാട്ടുതീ:
“അഗ്നിസ്ഫുലിങ്ഗങ്ങളാകാശമാർഗ്ഗത്തു
ലഗ്നങ്ങളായിപ്രകാശിക്കകാരണം
നക്ഷത്രജാലങ്ങളൊക്കെപ്പകൽപോലു
മക്ഷീണശോഭം പ്രകാശിച്ചുകാൺകയോ?
ധുമങ്ങളംബരേ നീളെപ്പരക്കയാൽ
ജീമൂതകാലവും വന്നു ജൃംഭിക്കയോ?
ജ്വാലാസമൂഹങ്ങളേറ്റം ജ്വലിക്കയാൽ
കാലാഗ്നികോലാഹലം വന്നണഞ്ഞിതോ?
ഗംഭീരമായുള്ള ശബ്ദം ജനിക്കയാ
ലംഭോധി നാലും കവിഞ്ഞു വരുന്നിതോ?
ആദീപിതോഷ്മപ്രകർഷം ഭവിക്കയാൽ
ദ്വാദശാർക്കന്മാരൊരുമ്പെട്ടുദിച്ചിതോ?
പർവതശൃങ്ഗങ്ങൾ പൊട്ടിത്തെറിക്കയാൽ
പർവതാരാതിതാൻ വജ്രമെടുത്തിതോ?
രൂക്ഷാനലജ്വാല മേന്മേലുദിക്കയാൽ
ദക്ഷാന്തകൻ ഫാലനേത്രം മിഴിച്ചിതോ?
സിംഹാരവാഘോഷമങ്ങുത്ഭവിക്കയാൽ
സംഹാരരുദ്രന്റെ കൂറ്റനുണർന്നിതോ?”
സർവാങഗീണമായ രാമണീയകം സമഗ്രമായി വഴിഞ്ഞൊഴുകുന്ന ഒരു കിളിപ്പാട്ടുതന്നെയാണു് നളചരിതം.
38.22ശിവപുരാണം
ശിവപുരാണത്തിന്റെ മൂലം സംസ്കൃതത്തിലെ ശിവപുരാണമല്ല; അഷ്ടാദശപുരാണങ്ങളിൽ അത്യന്തം ദീർഘവും അനേകം ഉപാഖ്യാനമണികൾക്കു് ആകരവുമായ സ്കാന്ദപുരാണമാകുന്നു. സ്കാന്ദപുരാണം മാഹേശ്വരം, വൈഷ്ണവം, ബ്രാഹ്മം, കാശി, ആവന്ത്യം, നാഗരം, പ്രഭാസം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മത്തിനു വീണ്ടും സേതുമാഹാത്മ്യഖണ്ഡം എന്നും ധർമ്മാരണ്യഖണ്ഡം എന്നും ബ്രഹ്മോത്തരഖണ്ഡം എന്നും മൂന്നു് അവാന്തരവിഭാഗങ്ങളുണ്ടു്. അവയിൽ ബ്രഹ്മോത്തരഖണ്ഡത്തിന്റെ ഭാഷാനുവാദമാണു് നമ്പിയാരുടെ ശിവപുരാണം. അതിൽ കവി (1) പഞ്ചാക്ഷരമാഹാത്മ്യം (2) ശിവരാത്രിമാഹാത്മ്യം (3) ചതുർദ്ദശീമാഹാത്മ്യം (4) ശനിപ്രദോഷമാഹാത്മ്യം (5) പ്രദോഷമാഹാത്മ്യം (6) സോമാവാരവ്രതമാഹാത്മ്യം (7) ശിവയോഗികഥ (8) ഭസ്മമാഹാത്മ്യം (9) ശബരമാഹാത്മ്യം (10) ഉമേശാനവ്രതമാത്മ്യം (11) രുദ്രാക്ഷമാഹാത്മ്യം (12) കാശിമാഹാത്മ്യം എന്നീ പന്ത്രണ്ടുപാഖ്യാനങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. അവയിൽ കാശിമാഹാത്മ്യം മാത്രം ബ്രഹ്മോത്തരഖണ്ഡത്തിലുള്ളതല്ല.
ശിവപുരാണവും മനോഹരമായ ഒരു ഭാഷാകൃതിതന്നെ; വിവർത്തനമാകയാൽ നളചരിതത്തിലെന്നപോലെയുള്ള സ്വാതന്ത്ര്യം കവിക്കു പ്രദർശിപ്പിക്കുവാൻ സാധിച്ചിട്ടില്ലെങ്കിലും മൂലകൃതിയിലെ പല ഭാഗങ്ങളും രസാനുഗുണമായി സങ്കോചിപ്പിക്കുവാനും വികസിപ്പിക്കുവാനും അദ്ദേഹം മടിച്ചിട്ടില്ല. ഭാഷാന്തരീകരണവിഷയത്തിൽ നമ്പിയാർ സ്വീകരിച്ചിരിക്കുന്ന നയം എഴുത്തച്ഛന്റേതുതന്നെയാണു്. നമ്പിയാരുടെ കിളിപ്പാട്ടുകൾക്കു് എഴുത്തച്ഛന്റെ കൃതികളിലെ ഗാംഭീര്യമില്ലെങ്കിലും അവയെക്കാളധികം ശയ്യാഗുണമുണ്ടു്. എഴുത്തച്ഛൻ ആചാര്യനാണെങ്കിൽ നമ്പിയാർ ആത്മസുഹൃത്താണു്. അവർ രണ്ടുപേരെക്കൊണ്ടും നമുക്കു് ഒന്നുപോലെ ആവശ്യമുണ്ടു്. നമ്പിയാരുടെ ഫലിതരസികത കിളിപ്പാട്ടുകളിൽ അല്പമൊന്നു് അന്തർഗുഢമായും തുള്ളൽക്കഥകളിൽ അത്യന്തം അനാവൃതമായ രീതിയിലും പ്രകാശിക്കുന്നു. അദ്ദേഹത്തിന്റെ അതിഹസിതം പോലെതന്നെ അല്പഹസിതവും നമുക്കു് ആസ്വാദ്യതമമാകുന്നു. ശിവപുരാണത്തിൽ നിന്നു താഴെച്ചേർക്കുന്ന ഉദാഹരണത്തിലെ ഹാസം ഇവ രണ്ടിനും മധ്യവർത്തിയായി പരിലസിക്കുന്നു എന്നു പറയാം.
സോമവാരവ്രതത്തിലെ രാജസേവോപാലംഭം:
“അയ്യോ! മഹാദുഃഖമർത്ഥവാന്മാരുടെ
ശയ്യാഗൃഹദ്വാരി ചെന്നുനില്ക്കുന്നതു്.
കൃത്യങ്ങളെല്ലാമുപേക്ഷിച്ചു ഭൂപന്റെ
ഭൃത്യപ്രവൃത്തിയും ചെയ്തു മേവീടിനാൽ
അത്രമാത്രം ധനം കിട്ടിയെന്നും വരും,
വസ്ത്രവുംകൂടാതെ പോന്നുവെന്നും വരും.
ഇഷ്ടം പറഞ്ഞു തരംനോക്കി നില്ക്കുന്ന
ധൃഷ്ടനാം പൂരുഷൻ കൈക്കലാക്കും ധനം.
നിത്യകർമ്മങ്ങളും ഭൂപാലസേവയും
സത്യമന്യോന്യം വിരുദ്ധം നമുക്കെടോ.
എന്നുവരികിലും കുണ്ഡിനാധീശനെ
ച്ചെന്നുകാണേണം ശിശുക്കളേ! നിങ്ങളും.
സർവജ്ഞനായുള്ള വിപ്രനെന്നാകിലും
ദ്രവ്യം കൊടുക്കാതെ പെണ്ണിനെക്കിട്ടുമോ?
നിങ്ങൾക്കിദാനീം വിവാഹകാലം വന്നു:
ഞങ്ങൾക്കു രണ്ടു കാശെങ്കിലും ദുർല്ലഭം.
വിദ്വാൻ വിദർഭരാജാവെന്നു കേൾക്കുന്നു
വിദ്വജ്ജനങ്ങൾക്കു നൽകുന്നുപോൽ ധനം.
ജ്യോതിഷക്കാരനും മന്ത്രവാദിക്കുമ
ച്ചാതുര്യമേറുന്ന വൈദ്യനും വേശ്യയ്ക്കു
മേതും മടിക്കാതെ വേണ്ടതു നൽകുവാൻ
ഭൂതലസ്വാമികൾക്കില്ലൊരു സംശയം.
മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷന്നു
കൊറ്റുമാത്രംപോലുമെങ്ങും കഴിവരാ;
മറ്റുള്ള സംസാരമെന്തു ചിന്തിപ്പതും.
‘വൃദ്ധിരാദൈച്ചെന്നു’പന്യസിച്ചീടിനാൽ
ബുദ്ധിമാനെങ്കിലൊട്ടാദരിക്കം നൃപൻ.
കുണ്ഠനായുള്ളവൻ മിണ്ടാതെനില്ലെന്നു
ശണ്ഠയിട്ടീടുവാൻ താമസമില്ലെടോ.
………
ശാസ്ത്രങ്ങൾ കൊണ്ടുപോയു് വിറ്റുതിന്നീടുവാൻ
പാത്രമായെന്മക്കളെന്തു ചെയ്യാവതും?
ദാരിദ്ര്യദോഷം വരുത്തുന്ന പാപങ്ങ
ളാരും നിനച്ചാലൊഴിക്കാവതല്ലേതും.”
പ്രദോഷമാഹാത്മ്യത്തിൽ ധർമ്മഗുപ്തമഹാരാജാവു തന്റെ വയസ്യനായ ശുചിവ്രതനു മൂലകാരനെപ്പോലെ മന്ത്രിസ്ഥാനമല്ല, തന്റെ ഫലിതരീതിക്കു യോജിച്ച ‘സർവാധികാര്യ’ മാണു് നല്കുന്നതു്. ഇന്ദ്രസേനന്റെ രാജ്യത്തിൽ ശത്രുക്കൾ കടന്നു ‘കോട്ടപ്പടികൾ പിടിച്ചടക്കുക’യും ചെയ്യുന്നു.
പഞ്ചതന്ത്രം
ഇനി പഞ്ചതന്ത്രത്തെക്കുറിച്ചാണു് പ്രസ്താവിക്കേണ്ടിയിരിക്കുന്നതു്. ഈ ഗ്രന്ഥത്തിൽ കവി അങ്ങിങ്ങു് അല്പം സംസ്കൃതപക്ഷപാതി യായിക്കാണുന്നു; അത്രയ്ക്കുമാത്രം രചനയ്ക്കു വൈകല്യവും സംഭവിച്ചിട്ടുണ്ടു്. എങ്കിലും ഇതും അദ്ദേഹത്തിന്റെ ഉത്തമങ്ങളായ ഭാഷാകൃതികളിൽ ഒന്നാണെന്നുള്ളതിനെപ്പറ്റി ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതല്ല. സംസ്കൃതശ്ലോകങ്ങൾ ഭാഷയിൽ പരത്തേണ്ട ഭാഗം പരത്തിയും ചുരുക്കേണ്ട ഭാഗം ചുരുക്കിയും തർജ്ജമചെയ്യുന്നതിനു നമ്പിയാർക്കുള്ള സാമർത്ഥ്യം മറ്റാർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. ആ സിദ്ധി അതിന്റെ ഹൃദയാവർജ്ജകമായ രൂപത്തിൽ പ്രസ്തുത കൃതിയുടെ കഥാമുഖത്തിൽത്തന്നെ പ്രതിഫലിക്കുന്നു.
“വരം ഗർഭസ്രാവോ; വരമൃതുഷു നൈവാഭിഗമനം;
വരം ജാതഃ പ്രേതോ; വരമപി ച കന്യൈവ ജനിതാ;
വരം വന്ധ്യാ ഭാര്യാ; വരമപി ച ഗർഭേഷു വസതിർ
ന്ന ചാവിദ്വാൻ രൂപദ്രവിണഗുണയുക്തോഽപി തനയഃ”
“കിം തയാ ക്രിയതേ ധേന്വാ യാ ന സൂതേ ന ദുഗ്ദ്ധദാ?
കോർത്ഥഃ പുത്രേണ ജാതേന യോ ന വിദ്വാൻ ന ഭക്തിമാൻ?”
എന്നീ മൂലശ്ലോകങ്ങളെ നമ്പിയാർ താഴെക്കാണുന്ന വിധത്തിലാണു് ഭാഷീകരിക്കുന്നതു്.
“ഗർഭമുണ്ടാകാതുള്ള ഗോവിനെ വളർത്തുന്ന
ദുർഭഗന്മാർക്കു ഫലമെന്തഹോ വിചാരിച്ചാൽ?
പെറ്റുവെന്നാലും കറപ്പിക്കയില്ലെന്നുവന്നാ
ലേറ്റവും മഹാദുഃഖ, മപ്പശു പാഴിൽത്തന്നെ.
പുണ്യമില്ലാത ബഹുസന്തതി വൃഥാഫല
മെണ്ണമേറെയുണ്ടെന്നു വരുത്താൻമാത്രം കൊള്ളാം.
ധന്യനെന്നാകിലൊരു നന്ദനൻമാത്രംമതി;
തന്നുടെ കുലം പരിത്രാണവും ചെയ്യുമവൻ;
വല്ലാത തനയന്മാരില്ലായ്കതന്നേ ഗുണം;
വല്ലഭയ്ക്കുടൻ ഗർഭം ഛിദ്രിയ്ക്കതന്നേ സുഖം.
ഉത്തമനല്ലാതുള്ള പുത്രനുണ്ടായാലന്നേ
ചത്തുപോയാലും കൊള്ളാം; പുത്രിയായാലും കൊള്ളാം.
തന്നുടെ മഹിഷിതാൻ മച്ചിയായാലും കൊള്ളാം;
താനൊരു വിവാഹവും ചെയ്തീലെന്നാലും കൊള്ളാം.
വിത്തവും സൗന്ദര്യവുമൊക്കെയുണ്ടെന്നാകിലും
വിദ്യയില്ലാത സുതനുണ്ടായാൽ സുഖമില്ല.
ദാനശീലത്വംകൊണ്ടും ശാസ്ത്രനൈപുണ്യംകൊണ്ടും
മാനനീയനാമൊരു പുത്രനുണ്ടാവാനിപ്പോൾ
പുണ്യവാന്മാർക്കേ മുറ്റും സംഗതി വരൂ ദൃഢം;
പുണ്യഹീനന്മാർക്കൊരു പുത്രനുണ്ടായാലവൻ
ഘോരമാം രോഗംപോലെ, ക്രൂരമാംവിഷംപോലേ,
ദാരുണൻ മഹാപാപി തൻകുലം മുടിച്ചീടും.”
ഇതു പദാനുപദമായ തർജ്ജമയല്ല. കവി മൂലത്തിലെ ആശയം സ്വായത്തമാക്കി തന്റെ മനോധർമ്മം അതിൽ കലർത്തി, ഭാഷയിൽ പ്രകാശിപ്പിക്കുന്നു.
വിഷ്ണുഗീതയേയും പാർവതീസ്വയംവരത്തേയും കുറിച്ചു് ഇതിനുമുമ്പുതന്നെ ഉപന്യസിച്ചിട്ടുണ്ടു്.
ദൂതവാക്യം പതിന്നാലുവൃത്തം
മേല്പുത്തൂർ ഭട്ടതിരിയുടെ ദൂതവാക്യം പ്രബന്ധത്തെ ആദ്യന്തം അവലംബിച്ചു, രാമായണം ഇരുപത്തിനാലുവൃത്തത്തിന്റെ രീതിയിൽ രചിച്ചിട്ടുള്ള ഒരു സങ്കീർത്തനമാണു് പതിന്നാലുവൃത്തം. പരകീയമായ ആശയം വളരെയധികം കടന്നു കൂടീട്ടുള്ള പ്രസ്തുത കൃതി നമ്പിയാരുടെ ഉൽകൃഷ്ടകാവ്യങ്ങളിൽ ഒന്നാണെന്നു പറയുവാൻ നിർവാഹമില്ല. എങ്കിലും ഇതിലും അദ്ദേഹത്തിന്റെ നൈസർഗ്ഗികമായ കവനചാതുര്യം ഏറെക്കുറെ പ്രകാശിക്കുന്നുണ്ടു്. സഞ്ജയനോടുള്ള ശ്രീകൃഷ്ണന്റെ പ്രത്യുക്തി അടങ്ങിയതും “എന്തു സഞ്ജയ ചൊല്ലു ചൊല്ലു” എന്നാരംഭിക്കുന്നതുമായ തൃതീയവൃത്തം, ശ്രീകൃഷ്ണനോടു ക്രോധാകുലനായ ഭീമസേനന്റെ പ്രത്യുത്തരമുൾക്കൊള്ളുന്നതും “ഝടിതി കടുകോപിയാം ഗന്ധവാഹാത്മജൻ” എന്നു തുടങ്ങുന്നതുമായ ഷഷ്ഠവൃത്തം, ഭഗവാന്റെ വിശ്വരൂപത്തെ വർണ്ണിക്കുന്നതും “അർക്കായുതപ്രഭയൊടൊക്കുന്ന കാന്തിഭരം” എന്നുപക്രമിക്കുന്നതുമായ ത്രയോദശവൃത്തം ഇവ സവിശേഷം ആകർഷകങ്ങളാകുന്നു. ചില വരികൾ ഉദ്ധരിക്കട്ടെ.
ശ്രീകൃഷ്ണൻ:
“ചഞ്ചലകമലായതലോചനനഞ്ചിതമഞ്ജുളശീലൻ
പഞ്ചശരസമാനശരീരനുദഞ്ചിതകാന്തിവിശാലൻ
കുഞ്ചിതഘനകുന്തളബന്ധനസഞ്ചിതകേകികലാപൻ
പുഞ്ചിരിമധു തഞ്ചിനവദനനശോഭത ശംഭോ ശരണം.”
ഭീമസേനവാക്യം:
“ഝടിതി കടുകോപിയാം ഗന്ധവാഹാത്മജൻ
കഠിനമലറി സ്ഫുടം കമ്പിതാശാമുഖൻ
നിടിലതടഭാസുരഭ്രൂ കുടീഭീഷണൻ
പടുതയൊടു ചൊല്ലിനാൻ; ചന്ദ്രചൂഡം ഭജേ,
………
പട നടുവിലുദ്ധതം പാപി ദുര്യോധനം
ഝടിതി പൊടിയാക്കുവാൻ ഭീമസേനൻ മതി;
ഘടഘടരവോൽകടം മൽഗദാഘട്ടനം
കുമതികൾ സഹിക്കുമോ? ചന്ദ്രചൂഡം ഭജേ.”
“ഊണികൾക്കു രണമെന്നതു കേട്ടാൽ പ്രാണസങ്കടം” “അങ്കങ്ങളങ്ങാടിവാണിഭംഭോഗം ചുങ്കങ്ങളിത്യാദി ഞങ്ങൾക്കു വേണ്ടാ” എന്നിങ്ങനെയുള്ള പല സരസപ്രയോഗങ്ങൾ പതിന്നാലുവൃത്തത്തിലുമുണ്ടു്.
കിരാതം വഞ്ചിപ്പാട്ടു്
കുചേലവൃത്തം കഴിഞ്ഞാൽ വഞ്ചിപ്പാട്ടുകളിൽ അടുത്ത സ്ഥാനം കിരാതത്തിനു നല്കേണ്ടതാണു്. മായാകിരാതരൂപനായ ശിവനും അർജ്ജുനനും തമ്മിലുള്ള സംവാദത്തിന്റെ സാരസ്യം വാചാമഗോചരമായിരിക്കുന്നു.
“എങ്കിൽ വാടാ ഫല്ഗുന! നീ നല്ലതല്ല തുടങ്ങുന്നു,
ചിന്തിയാതെ ജളത്വങ്ങൾ തുടങ്ങിടാതേ,
വീരനായ കുലയാനത്തലവനെക്കുലചെയ്വാൻ
ഭീരുവായ മാൻകിടാവു തുടങ്ങുംപോലെ.
ഗരുഡനും പറക്കുന്നു; കാകനുംതാൻ പറക്കുന്നു;
ഇരുവരുമൊരുപോലെ വരുമാറുണ്ടോ?
എലി വീട്ടിൽക്കിടക്കുന്നു; പുലി കാട്ടിൽക്കിടക്കുന്നു;
വലിപ്പംകൊണ്ടിരുവർക്കും സമത്വമുണ്ടോ?
എലിപോലെയിരുന്നു നീ പുലിപോലെ പിണങ്ങുന്നു;
ബലവാന്മാരോടു ചെന്നു പിണങ്ങിടാതേ.
അരവത്തെക്കുലചെയ്വാനരണയ്ക്കങ്ങെളുതാമോ?
പുരുഷരെന്നതുമെല്ലാം പുരുഷരല്ല.
അടങ്ങിക്കൊള്ളെടാ ഭോഷ! തുടങ്ങേണ്ട ചില മോഹം
പടവെട്ടിജ്ജയിപ്പാൻ നീ സമർത്ഥനല്ല.
ആയുധങ്ങളറിയാത്ത നീയിതൊന്നും തുടങ്ങേണ്ട,
കായൽ കാണാത്തവൻ വള്ളം കളിക്കുംപോലെ.”
എന്നും മറ്റുമുള്ള വരികൾ ആരെയാണു് ആനന്ദിപ്പിക്കാത്തതു്!
ശ്രീകൃഷ്ണചരിതം മണിപ്രവാളം
സംസ്കൃതത്തിലെ മഹാകാവ്യങ്ങളുടെ ഛായയിൽ ഭാഷയിൽ ഇദംപ്രഥമമായി ആവിർഭവിച്ച സർഗ്ഗബന്ധവിശിഷ്ടമായ കൃതി എന്ന നിലയിലല്ലാതെ ശ്രീകൃഷ്ണചരിതത്തിന്നു വലിയ മെച്ചമൊന്നുമില്ല. 926-ൽ പകർത്തിയ അതിന്റെ ഒരു മാതൃക ഞാൻ കണ്ടിട്ടുണ്ടു്. സംസ്കൃതവൃത്തങ്ങളിൽ പന്ത്രണ്ടു സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന മേല്പടി കാവ്യത്തിന്നു വളരെ പ്രചാരമുണ്ടു്; അതു മിക്കവാറും അതിന്റെ സൗകുമാര്യം കൊണ്ടു സിദ്ധിച്ചതായി വേണം സങ്കല്പിക്കുവാൻ. അപൂർവം ചില ഘട്ടങ്ങളിലൊഴികെ വർണ്ണനത്തിനോ, കഥനത്തിനോ യാതൊരു ചൈതന്യവുമില്ല. കൃഷ്ണഗാഥാകാരന്റെ രുക്‍മിണീസ്വയംവരവർണ്ണനവുമായി ശ്രീകൃഷ്ണചരിതം അഷ്ടമസർഗ്ഗത്തിലെ ആ കഥാംഗുംഫനം താരതമ്യപ്പെടുത്തിനോക്കുമ്പോൾ ഈ വസ്തുത ആർക്കും ബോധ്യമാകുന്നതാണു്. ദശമസ്കന്ധകഥ ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ സംഗ്രഹിച്ചു ഭാഷയിൽ പ്രതിപാദിക്കണമെന്നല്ലാതെ തന്റെ കാവ്യം രസനിഷ്യന്ദിയോ അലങ്കാരോജ്ജ്വലമോ ആക്കണമെന്നു കവിക്കു് അഭിസന്ധിയുണ്ടായിരുന്നിരിക്കുകയില്ല. ഇതു നമ്പിയാരുടെ ഒരു ദ്രുതകവിതയാണെന്നും ഐതിഹ്യമുണ്ടു്. അപൂർവം ചില ശ്ലോകങ്ങൾ നന്നായിട്ടില്ലെന്നില്ല.
“വരുന്ന ഗോപാലനിതംബിനീനാം
കരം പകർന്നാശു വിളങ്ങി കൃഷ്ണൻ
വിരിഞ്ഞപുഷ്പങ്ങളിലങ്ങുമിങ്ങും
വിരഞ്ഞുമണ്ടുന്നൊരു വണ്ടുപോലെ”
മുതലായവയെ ആ കൂട്ടത്തിൽ ഉൾപ്പെടുത്താം. ആകെക്കൂടി ഭാഷാകവിതയെപ്പറ്റി ചിന്തിക്കുമ്പോൾ നമ്പിയാർക്കു ദ്രാവിഡ വൃത്തങ്ങളിലുണ്ടായിരുന്ന കൃതഹസ്തത സംസ്കൃത വൃത്തങ്ങളിൽ കാണുന്നില്ല എന്നുള്ളതു പ്രത്യക്ഷമാണു്. സംസ്കൃതവൃത്തങ്ങളിൽ നല്ല ശ്ലോകങ്ങൾ വായിക്കണമെന്നുള്ളവർ തന്റെ സംസ്കൃതകാവ്യങ്ങളെത്തന്നെ സമീപിച്ചുകൊള്ളട്ടെ എന്നായിരിക്കണം അദ്ദേഹത്തിന്റെ മനോഗതി. അക്കാലത്തു ഭാഷാശ്ലോകങ്ങളുടെ നിർമ്മിതിയിൽ കവികൾക്കു അത്രമാത്രമെ നിഷ്കർഷയുണ്ടായിരുന്നുള്ളു എന്നും പ്രകൃതത്തിൽ സമ്മതിക്കേണ്ടതുണ്ടു്. ചമ്പുക്കളുടെ കാലം കഴിഞ്ഞുപോയി; അതോടുകൂടി മണിപ്രവാള കവിതയുടെ രചനാരഹസ്യവും അവിജ്ഞാതമായി. ഒരു പുതിയ രീതിയിൽ ഭാഷാശ്ലോകങ്ങൾ പുനരുത്ഥാനം ചെയ്തു കാണ്മാൻ കേരളീയർ വെണ്മണി അച്ഛൻനമ്പൂതിരിയുടെ കാലം വരെ കാത്തിരിക്കേണ്ടിവന്നു. കൊല്ലം പത്താംശതകത്തിൽ ദ്രാവിഡവൃത്തങ്ങളിൽ ഗ്രഥിതങ്ങളായ ചില ഉത്തമകാവ്യങ്ങൾ ആവിർഭവിക്കുകയുണ്ടായി എങ്കിലും സംസ്കൃതവൃത്തങ്ങളിൽ അഭിനന്ദനീയമായ രീതിയിൽ ഒരു കൃതിയും ഉണ്ടായില്ല.
38.23ആട്ടക്കഥകൾ
നമ്പിയാരുടേതെന്നു നിശ്ചയമുള്ള ആട്ടക്കഥകളിൽ ഭാരതം എട്ടുദിവസത്തെ കഥകളും, ശംബരവധവും, രാസക്രീഡയും, പാലാഴിമഥനവും, ബാണയുദ്ധവും മാത്രമേ നമുക്കു ഇതുവരെ ലഭിച്ചിട്ടുള്ളുവെന്നു പറഞ്ഞുവല്ലോ. പ്രസ്തുതകൃതികളുടെ പ്രാദുർഭാവത്തിന്റെ പൗർവ്വാപര്യവും ഇക്കണക്കിനുതന്നെയായിരിക്കാം. ഭാരതത്തിനു താരതമ്യേന ഗുണം കുറയും. പാലാഴി മഥനത്തിൽമാത്രമെ കവിയുടെ സംസ്കൃതപാണ്ഡിത്യം സ്വല്പമെങ്കിലും പ്രകാശിക്കുന്നുള്ളു. രാസക്രീഡയിലെ ഭാഷയ്ക്കു രാമണീയകം കൂടും. ശ്ലോകങ്ങളെ അപേക്ഷിച്ചു പദങ്ങളാണു് പ്രായേണ ആസ്വാദ്യങ്ങളായി കാണുന്നതു്. പി. ഗോവിന്ദപ്പിള്ള “ശംബരവധം ഒഴികെയുള്ള നമ്പിയാരുടെ ആട്ടക്കഥകൾ തുള്ളൽ രീതിയിലായിപ്പോയതിനാൽ ഉപേക്ഷിച്ചു എന്നു പറയുന്നു” എന്നു പ്രസ്താവിച്ചിരിക്കുന്നതു വിശ്വസിക്കുവാൻ നിർവാഹമില്ല. അദ്ദേഹത്തിനു ആട്ടക്കഥകൾ നിർമ്മിക്കുന്നതിനുവേണ്ട സങ്ഗീതജ്ഞാനമുണ്ടായിരുന്നു എന്നു ഞാൻ മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. അഭിനയത്തിനു യോജിച്ചവിധത്തിലല്ല അദ്ദേഹത്തിന്റെ കഥാഘടന എന്നുള്ളതാണു് പ്രധാനവൈകല്യം. രസങ്ങൾക്കു വൈവിധ്യം വരുത്തുവാൻ അദ്ദേഹം തീരെ ശ്രദ്ധിച്ചിട്ടില്ല. തന്റെ ഭാഷ പാമരന്മാർക്കുകൂടി സുഗ്രഹമാകണം എന്നുള്ള ആഗ്രഹംകൊണ്ടു ശബ്ദാർത്ഥാലങ്കാരങ്ങളെസ്സംബന്ധിച്ചു് അദ്ദേഹം വളരെ ഉദാസീനനായും കാണപ്പെടുന്നു. ഒരു നൃത്യപ്രബന്ധകാരൻ എന്ന നിലയിൽ നമ്പിയാർക്കു് ഭാഷാസാഹിത്യത്തിൽ യാതൊരു സ്ഥാനവും കല്പിക്കാവുന്നതല്ലെന്നു ചുരുക്കത്തിൽ പറയാം. മാതൃക കാണിക്കുവാൻ ചില പദ്യഗദ്യങ്ങൾ പ്രദർശിപ്പിക്കാം.
ഭാരതം, ശ്ലോകങ്ങൾ
“ചഞ്ചൽകാഞ്ചീകലാപം കളരണിതമണീ
കിങ്കിണീകങ്കണൗഘം
ലോലം നീലാളകാളീമിളിതശിഖിശിഖാ
ജാലമാലാവതംസം
അംഭോദശ്യാമളാങ്ഗം സരളമുരളികാ
നാളസക്താംഗുലീകം
വന്ദേ വൃന്ദാവനാന്തേ സരസവിഹരണാ
ഡംബരം ഗോപബാലം.”
“തദനു മദനലീലാലോലബാലാബലാളീ
വദനകമലലീനൈരീക്ഷണൈരിന്ദ്രലോകേ
അരമത സുരപാളീലാളിതോ ദേവരാജോ
മരകതമണിലീലാമന്ദിരേ മന്ദമന്ദം,”
ശംബരവധം, ശ്ലോകം:
“കല്പാന്തോദ്ഭടകങ്കടീകവികടാളീകാക്ഷരൂക്ഷപ്രഭാ
നിഷ്ടപ്തസ്ഫുടിതാണ്ഡഗർഭകുഹരസ്ഫാരധ്വനിസ്പർദ്ധിനാ
നിർഭിന്നശ്രവണോ മനോഭവമഹാശംഖസ്വനേനാഞ്ജസാ
ക്രുദ്ധാനുദ്ധതധീസ്സുരാരിതിലകോ വാചം ബഭാഷേ ഭടാൻ.”
രാസക്രീഡ, പദം:
“ഗോപവധൂകുലപരിവൃതനാകിന ഗോപകുമാരനുദാരൻ
ഗോപിതസകലചരാചരനതിശയരൂപതയാ സുകുമാരൻ
ചഞ്ചലകുണ്ഡലവലയമഹാമണിചടുലകുടിലകചഭാരൻ
കാഞ്ചനകാഞ്ചിലതാഞ്ചിതകടിതടവിലസിതപീതദുകൂലൻ
ഭംഗിവിളങ്ങിന വനമാലാവലിതുളസീമിളിതശരീരൻ
മംഗലഗാനമനോഹരനാകിന മധുരിപു നൂതനമാരൻ
രാസവിലാസവിനോദനമൻപൊടു രസികശിരോമണി ബാലൻ
ഹാസമനോജ്ഞമുഖേന്ദു തുടർന്നിതു ഹരി ജഗതാമനുകൂലൻ.”
പാലാഴിമഥനം, ശ്ലോകം:
“സസ്മാര സ്മരമഥനം തദാ മുരാരി
സ്സസ്മേരസ്സ ച ഭഗവാനഥാവിരാസീൽ;
അസ്മാകം ഭവതു ഭവാൻ സഹായ ഏവം
സ സ്മാഹ ത്രിണനയമേവമംബുജാക്ഷഃ.”
ബാണയുദ്ധം, തോടയം:
“ജയ മൗലിമണികിരണജിതകോടിഖരകിരണ
ജയഭക്തജനശരണ ജയ കമലചരണ!
ശശിബിംബസമവദന! ശുചികുന്ദസുമരദന;
ശൂഭരൂപജിതമദന! ശുഭശീലസദന!
മദശൗണ്ഡകരിഗമന! മദിരാക്ഷികുലകമന!
ഹൃതലോകപരികദന! കൃതദൈത്യമഥന!
ഹൃതലോകദുർന്നയന! കൃതഗോപികാനയന!
ശശിചണ്ഡകരനയന! ശതപത്രനയന!
ഫണിരാജവരശയന! ഫണിഗർവസംയമന!
പ്രണതാർത്തിസംശമന! പ്രണതാർത്ഥനിപുണ!”
38.24തുള്ളൽക്കഥകൾ
സാമാന്യജനങ്ങൾ കുഞ്ചൻനമ്പിയാരെ അറിയുന്നതും അവരുടെ ദൃഷ്ടിയിൽ അദ്ദേഹം ഭാഷാസാഹിത്യനഭോമണ്ഡലത്തിലെ ഒരു പ്രകൃഷ്ടജ്യോതിസ്സായി പരിലസിക്കുന്നതും തുള്ളൽക്കഥയുടെ പ്രണേതാവു് എന്ന നിലയിലാകുന്നു. ആ വിസ്തൃതമായ സാമ്രാജ്യത്തിൽ കുഞ്ചൻതന്നെയാണു് ഏകച്ഛത്രാധിപതി. ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നു വിശ്വസിച്ചു സഹൃദയന്മാർ ആരാധിക്കുന്നതും അദ്ദേഹത്തെത്തന്നെയാണു്. അനന്തരകാലങ്ങളിൽ പല കവികളും അദ്ദേഹത്തിന്റെ പാദമുദ്രകളെ പിന്തുടരുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ആ ശ്രമം പ്രായേണ അപജയത്തിലേ കലാശിച്ചിട്ടുള്ളു. അദ്ദേഹത്തിനു് ആ വിഷയത്തിലുണ്ടായിരുന്ന വിവിധസിദ്ധികളിൽ യാതൊന്നും അവർക്കാർക്കും തന്നെ അതിന്റെ പൂർണ്ണരൂപത്തിൽ കൈവന്നിട്ടില്ല.
38.25തുള്ളൽപ്രസ്ഥാനം
ചാക്കിയാന്മാരുടെ അനുചരന്മാരായി കൂത്തിനു മിഴാവുകൊട്ടൽ കുലവൃത്തിയാക്കി ജീവിക്കുന്ന നമ്പിയാന്മാരുടെ വർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നുവല്ലോ നമ്മുടെ മഹാകവി. പൂർവ്വകാലങ്ങളിൽ ജീവിച്ചിരുന്ന പണ്ഡിതന്മാർ അവർക്കു് അന്യഥാ ധനാഗമത്തിനു മാർഗ്ഗങ്ങളുണ്ടായിരുന്നാലും സ്വധർമ്മത്തേയും യഥാവിധി പരിപാലിച്ചുവന്നിരുന്നു എന്നുള്ളതിനു പള്ളിക്കുന്നത്തു ശങ്കരകവി, രാമപുരത്തു വാരിയർ മുതലായവരുടെ ജീവചരിത്രം സാക്ഷ്യം വഹിക്കുന്നു. കുഞ്ചൻനമ്പിയാരും ചാക്കിയാന്മാരോടുകൂടി മാർദ്ദംഗികപ്രവൃത്തിയിൽ ഏർപ്പെട്ടു് ആദ്യകാലങ്ങളിൽ കൂത്തിലും കൂടിയാട്ടത്തിലും ഭാഗഭാക്കായിരുന്നു എന്നു നമുക്കു് ഊഹിക്കാം. മേല്പുത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങൾ അദ്ദേഹത്തിനു ഹൃദിസ്ഥങ്ങളായിരുന്നു. പ്രപഞ്ചത്തിന്റെ ഗതിവിഗതികളിലുള്ള പരിഹാസ്യമായ അംശം സൂക്ഷ്മമായി അവലോകനം ചെയ്യുന്നതിനും ശോഭനമായി ചിത്രണം ചെയ്യുന്നതിനും ആ ക്രാന്തദർശിയ്ക്കുണ്ടായിരുന്ന ജന്മസിദ്ധമായ വാസനാവിശേഷം ഫലിതോക്തിരസികന്മാരായ ചാക്കിയാന്മാരുമായുള്ള സഹവാസത്തിന്റെ ഫലമായി പതിന്മടങ്ങു വർദ്ധിച്ചിരിക്കണം. അദ്ദേഹം ഒരു ചാക്കിയാരായി ജനിച്ചിരുന്നുവെങ്കിൽ ആ അനന്യസുലഭമായ പ്രതിഭാ വൈജാത്യം കൂത്തമ്പലങ്ങളിലെ വായുമണ്ഡലത്തിൽ വിലയംപ്രാപിച്ചു പോകുമായിരുന്നു. എന്നാൽ കൈരളിയുടെ ഭാഗ്യാതിരേകം നിമിത്തമാണു് അദ്ദേഹം മറ്റൊരു ജാതിയിൽ അവതരിച്ചതു്. രംഗമണ്ഡപങ്ങളിലെ മിഴാവു കൊട്ടിമാത്രം അദ്ദേഹം ജീവിതം നയിയ്ക്കുവാൻ ഉദ്ദേശിച്ചില്ല. കല്പാന്തകാലം വരെ തന്റെ നാട്ടുകാർ കേൾക്കുകയും, കേട്ടു ചിരിക്കുകയും ചെയ്യുന്നതിനു തന്റെ രസനാഞ്ചലംകൊണ്ടു് മറ്റൊരു മിഴാവുകൂടി കൊട്ടണമെന്നു് ആ മഹാത്മാവു് നിശ്ചയിച്ചു. അങ്ങനെ നമുക്കു് അദ്ദേത്തിന്റെ തുള്ളൽക്കഥകൾ—ഒന്നല്ല, പത്തല്ല, നാല്പതിനുമേൽ രസനിർഭരങ്ങളായ കൃതികൾ—കിട്ടി; താവതാ നാം ചരിതാർത്ഥരുമായി.
38.26തുള്ളലും തമിഴ്സാഹിത്യവും
ദ്രാവിഡസാഹിത്യത്തിൽ (1) ചെപ്പൽ (2) അകവൽ (3) തുള്ളൽ (4) തുങ്കൽ എന്നിങ്ങനെ നാലുമാതിരി പാട്ടുകളുണ്ടു്. ഇടക്കിടയ്ക്കു നിറുത്തി പാടുന്നതു ചെപ്പൽ; നിറുത്താതെ തുടർന്നു പാടുന്നതു് അകവൽ: അംഗവിക്ഷേപത്തോടുകൂടി പാടുന്നതു തുള്ളൽ; ഓരോ ചീരിന്റെയും അവസാനത്തിൽ നിറുത്തിപ്പാടുന്നതു തുങ്കൽ — എന്നിങ്ങനെയാണു് അവ തമ്മിലുള്ള ഭേദം. അകവലിന്റെ ഒരു വകഭേദം തന്നെയാണു് തുള്ളൽ. ചെപ്പലിനു വെൺപാവിലും, അകവലിനു അകവൽപാവിലും, തുള്ളലിനു കലിപ്പാവിലും, തുങ്കലിനു വഞ്ചിപ്പാവിലുമാണു് ഗാനങ്ങൾ നിർമ്മിയ്ക്കേണ്ടതെന്നു നിയമമുണ്ടു്. തുള്ളലിൽ പാട്ടുകളുടെ രചനയ്ക്കു കലിവിരുത്തം എന്നൊരു വൃത്തം ഉപയോഗിച്ചിരുന്നു. മുമ്മൂന്നു മാത്രകളുള്ള നാലു ചീരുകളിൽ (അടികളിൽ) ആണു് അതിന്റെ ഓരോ വരിയും രചിയ്ക്കേണ്ടതു്. അതിന്നൊരുദാഹരണം പ്രദർശിപ്പിക്കാം.
“നണ്ണുറുനാർ ചീരടിയുറിനാൻകു
കണ്ണിയ കലിയൻവിരുത്തമതാകും;
മുന്നുറുതെലുങ്കേ മുതർ പലമൊഴികൾ
അന്നൈയെന്റേത്തുമരുന്തമിഴ്മാനേ”
ഇതു മലയാളത്തിലെ ഓട്ടൻ തുള്ളലിൽ പ്രയോഗിക്കുന്ന തരംഗിണീവൃത്തംതന്നെയാണെന്നു പറയേണ്ടതില്ലല്ലോ.
38.27തുള്ളൽപ്രസ്ഥാനത്തെപ്പറ്റിയുള്ള ഐതിഹ്യം
തുള്ളൽപ്രസ്ഥാനത്തിന്റെ ആഗമത്തെപ്പറ്റി സുപ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ടു്. അമ്പലപ്പുഴ ക്ഷേത്രത്തിൽ ഒരിയ്ക്കൽ ചാക്കിയാർക്കൂത്തു നടക്കുന്ന സമയത്തു കുഞ്ചൻനമ്പിയാർ ഒരു ശ്ലോകത്തിന്റെ പുർവാർദ്ധത്തിന്റേയും ഉത്തരാർദ്ധത്തിന്റേയും അവസാനത്തിൽ മിഴാവു കൊട്ടേണ്ടിയിരിയ്ക്കെ അങ്ങനെ ചെയ്യാതെ അല്പം ഉറങ്ങിപ്പോവുകയും അതു കണ്ടു ചാക്കിയാർ ആ സദസ്സിൽവെച്ചു തന്നെ അദ്ദേഹത്തെ അന്യാപദേശരൂപത്തിൽ നിശിതമായി അധിക്ഷേപിക്കുകയും ചെയ്തു. അതിൽവെച്ചു മുഷിച്ചിൽ തോന്നിയ നമ്പിയാർ പിറ്റേ ദിവസം മുതൽ ചാക്കിയാരുടെ കൂത്തു് ആരും കേൾക്കരുതെന്നു പ്രതിജ്ഞ ചെയ്തു്, അന്നത്തെ രാത്രി കൊണ്ടു കല്യാണസൗഗന്ധികം രചിച്ചു പിറ്റേ ദിവസം കൂത്തു് ആരംഭിയ്ക്കാറായപ്പോൾ ചാക്കിയാന്മാർ സാധാരണമായി പൃഷ്ഠഭാഗത്തു ചുരുട്ടിവയ്ക്കുന്ന വസ്ത്രത്തിനു സദൃശമാകുമാറു് അമ്പലപ്പുഴെ ധാരാളമായിക്കിട്ടുന്ന കുറേ കൗപീനം വാങ്ങി അതു മുണ്ടിന്റെ ഭാഷയിൽ തുന്നിക്കെട്ടിയുടുത്തു കുറേ കുരുത്തോലയും ആഭരണരൂപത്തിൽ അണിഞ്ഞു വേണ്ട മേളക്കാരേയും ഉണ്ടാക്കി അവരോടുകൂടി കിഴക്കേ നടയിൽ ഒരിടത്തുനിന്നു പാടിക്കളിച്ചുതുടങ്ങി. കാഴ്ചക്കാർ ആ നൂതനരംഗപ്രയോഗത്തിൽ കുതുകികളായിത്തീർന്നതിനാൽ ചാക്കിയാർ ശ്രോതാക്കളില്ലാതെ വിഷമിയ്ക്കുകയും, അങ്ങനെ നമ്പിയാരുടെ ശപഥം നിറവേറുകയും ചെയ്തുവത്രേ. ഈ ഐതിഹ്യം അശേഷം വിശ്വാസയോഗ്യമായി തോന്നുന്നില്ല. ഒന്നാമതു ചാക്കിയാർ ചെമ്പകശ്ശേരി തമ്പുരാന്റെ പ്രഥമ സദസ്യനായ നമ്പ്യാരെക്കൊണ്ടു് അമ്പലപ്പുഴ ഉത്സവത്തിനു മിഴാവു കൊട്ടിച്ചിരിക്കുമോ എന്നും, കൊട്ടിൽ പിഴച്ചാൽത്തന്നെ അവിടെവെച്ചു് അദ്ദേഹത്തെ അത്ര കഠിനമായി അധിക്ഷേപിച്ചിരിക്കുമോ എന്നും സംശയിക്കേണ്ടതുണ്ടു്. രണ്ടാമതു, നമ്പിയാർതന്നെ വികൃതവേഷത്തിൽ മതില്ക്കകത്തുവച്ചു പാടുകയും ആടുകയും ചെയ്തു തനിക്കു ഘനക്ഷയം വരുത്തുന്ന ഒരു ഗോഷ്ടി കാട്ടിയെന്നു പറയുന്നതു യുക്തിസഹമായിരിക്കുന്നില്ല. മൂന്നാമതു്, ഒരു ദിവസം കൊണ്ടു മേളക്കാരെ തയ്യാറാക്കി അവർക്കു പുതിയ തുള്ളൽ മുഖസ്ഥമാക്കിക്കൊടുത്തു എന്നു സങ്കല്പിക്കുവാനും പ്രയാസമുണ്ടു്. നാലാമതു, നമ്പൂരിമാർക്കു അത്യന്തം ഹൃദയംഗമമായ കൂത്തിനും കൂടിയാട്ടത്തിനും എതിരായി ഒരു ദൃശ്യം ക്ഷേത്രത്തിനകത്തുവച്ചു് അഭിനയിക്കുവാൻ ചെമ്പകശ്ശേരിത്തമ്പുരാൻ നമ്പിയാർക്കുപോലും അനുവാദം നല്കിയിരിക്കുവാൻ ഇടയില്ല. അഞ്ചാമതായി, കൂത്തിനേയോ, കൂടിയാട്ടത്തിനേയോ പരാജയപ്പെടുത്തുവാൻ തുള്ളലിനു് — അതിനു നമ്പിയാരുടെ സാഹിത്യമാണെന്നുള്ള മേന്മ എത്രതന്നെ ഉണ്ടെങ്കിലും - ഒരിക്കലും സാധിക്കുന്നതുമല്ല. ഈ കാരണങ്ങളാൽ മുമ്പു സംക്ഷേപിച്ച ഐതിഹ്യം ത്യാജ്യകോടിയിൽ തള്ളേണ്ടതാണെന്നു് എനിക്കു തോന്നുന്നു.
ആ പ്രസ്ഥാനത്തിന്റെ യാഥാർത്ഥകാരണം പിന്നെയാന്തായിരിക്കാം? വാസ്തവത്തിൽ അവിടെ നടന്നതെന്തെന്നു് അനുമാനദൃഷ്ട്യാ പരിശോധിക്കാം. കൂത്തമ്പലങ്ങളിൽ പൊതുജനങ്ങൾക്കു കടന്നുചെല്ലുവാനുള്ള സൗകര്യം പരിമിതമായിരുന്നു എന്നുമാത്രമല്ല, ബ്രാഹ്മണർക്കല്ലാതെ അവിടെ ഉപവിഷ്ടരാകുവാൻ അവകാശവുമുണ്ടായിരുന്നില്ല. സംസ്കൃതസാഹിത്യത്തിലും നാട്യകലയിലും അഭിജ്ഞന്മാരായ സാധാരണജനങ്ങൾക്കു് ആനന്ദിക്കുന്നതിനു പടയണി മുതലായ ആഘോഷാവസരങ്ങളിൽ പല വിനോദാന്തരങ്ങളും ഉണ്ടായിരുന്നു. തകഴിയിലെ ശാസ്താംകോവിലിൽ പഴയ കാലം മുതല്ക്കുതന്നെ മേടമാസം 1-ആനു മുതൽ 12 ദിവസത്തേക്കു് ഒരു പടയണി ദേവതാപ്രീതികരമായി നടത്തപ്പെട്ടുവന്നിരുന്നു. ആ പടയണിക്കാലത്തു പറയൻ, ശീതങ്കൻ, ചോവൻ, പരദേശി മുതലായി പല വേഷങ്ങളും രംഗപ്രവേശനം ചെയ്തിരുന്നുവെന്നും, ശീതങ്കൻ കുരുത്തോല അണിഞ്ഞിരുന്നുവെന്നും, അവരുടെ അപരിഷ്കൃതങ്ങളായ ഗാനങ്ങൾക്കു പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ എന്നും മറ്റുമാണു് പേർ പറഞ്ഞുവന്നിരുന്നതെന്നും പഴമക്കാർ പറയുന്നു. നമ്പിയാർ തന്റെ ഒന്നാമത്തെ തുള്ളൽക്കഥയായ കല്യാണസൗഗന്ധികത്തിൽ “ഹരിഹരസുതനയ്യൻതിരുവടിയടിയന്റെ മനതാരിൽ പരിഭവമകലുവാൻ തുണയ്ക്കേണം” എന്നു തകഴിയിലെ ശാസ്താവിനെയും ഗണപതിയേയും, സരസ്വതിയേയും സർവസാധാരണമായ രീതിയിൽ നമസ്കരിച്ചതിനു മേൽ പ്രാർത്ഥിക്കുന്നതും, അവിടത്തെ നന്തിക്കാട്ടുതറവാട്ടിലെ പരദേവതയായ കണ്ടങ്കരിങ്കാവിൽ ദുർഗ്ഗയെ “നന്ദികാരണ്യമാം മന്ദിരേ വാഴുന്ന മന്ദാരദാരുവാം ബാലരവിയുടെ നന്ദി വരുത്തുന്ന കണ്ടങ്കരിങ്കാവിലിന്ദുചൂഡപ്രിയേ വന്ദേ ഭഗവതി” എന്നു വർണ്ണിക്കുന്നതും പ്രകൃതത്തിൽ സ്മരണീയമാണു്.
“സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലതുകാരണം
[1] ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതംവരൂ.
കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവി കെട്ടിയാൽ
ഭടജനങ്ങൾ ധരിക്കയില്ല തിരിക്കുമൊക്കയുമേയുടൻ.
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല വിശേഷഭൂഷണമായ്വരും.”
എന്നു സഭാപ്രവേശം പറയൻതുള്ളലിലെ ഈരടികളിൽ നമ്പിയാർ തന്റെ നവീനപ്രസ്ഥാനത്തിന്റെ ഉദ്ദേശത്തെപ്പറ്റി പ്രഖ്യാപിക്കുമ്പോൾ പടയണിയുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടു, നമ്പിയാർ തന്റെ കാലംവരെ പടയണികൾക്കു് ഉപയോഗിച്ചിരുന്ന നാടൻ പാട്ടുകളെ തട്ടിനീക്കി അവയുടെ സ്ഥാനത്തിൽ സരസങ്ങളായ ഗാനങ്ങളെ പ്രതിഷ്ഠിക്കുകമാത്രമാണു് ചെയ്തതെന്നു ഞാൻ അഭ്യൂഹിക്കുന്നു. വളരെ വേഗത്തിൽ ആ ഗാനങ്ങളുടെ രാമണീയകംനിമിത്തം തുള്ളൽ ഒരു ദൃശ്യകലയായി ഉയരുകയും ആ കല സകലക്ഷേത്രങ്ങളിലും പ്രദർശനാർഹമായിത്തീരുകയും ചെയ്തു.
38.28കൂത്തും തുള്ളലും
ഏതായാലും തുള്ളലുകളുടെ അഭിനയത്തിനുള്ള ചിട്ടകൾ ഏർപ്പെടുത്തുന്നതിൽ നമ്പിയാർ ചാക്കിയാന്മാർക്കു കടപ്പെട്ടിരുന്നുവെന്നുള്ളതു നിർവ്വിവാദമാണു്. ചാക്കിയാരുടെ അണിയലിനും തുള്ളൽക്കാരന്റെ വേഷവിധാനത്തിനും തമ്മിൽ അനേകം അംശങ്ങളിൽ സാദൃശ്യമുണ്ടു്. എന്നാൽ കൂത്തിനെന്നതുപോലെ മിഴാവല്ല, തൊപ്പിമദ്ദളമാണു് വാദ്യം. കൂത്തിനു താളം പിടിക്കാൻ നങ്ങിയാർ വേണം; തുള്ളലിനു താളം ശങ്കിടിക്കാരൻതന്നെ കൊട്ടിക്കൊള്ളണം. കൂത്തിൽ ചാക്കിയാർക്കു ഇരിക്കുവാൻ ഒരു പീഠമുണ്ടു്. തുള്ളൽക്കാരനും സഹപ്രവർത്തകന്മാരും ആദ്യം മുതൽ അവസാനം വരെ നില്ക്കുകതന്നെവേണം. ഇങ്ങനെ ചില വ്യത്യാസങ്ങൾ തുള്ളൽക്കാരുടെ സൗകര്യത്തേയും സ്ഥാനവ്യത്യാസത്തേയും പുരസ്കരിച്ചു നമ്പിയാർ വരുത്തീട്ടുണ്ടെന്നും ഓർമ്മിക്കേണ്ടതുണ്ടു്.
38.29ദ്രോണമ്പള്ളി നായ്ക്കർ
നമ്പിയാർ തന്റെ പലതുള്ളൽക്കഥകളിലും ദ്രോണമ്പള്ളി ആചാര്യനേയും നന്തിക്കാട്ടു് ഉണ്ണിരവിയേയും സ്മരിക്കുന്നുണ്ടല്ലോ.
“ദിക്കു പത്തും പുകഴ്ന്നോരു ദ്രോണമ്പള്ളി
നൽകുലഭൂഷണൻ മൽഗുരുനായകൻ
വിക്രമവാരിധിവീരൻ വിശേഷജ്ഞ
നിക്കഥാരംഭേ കടാക്ഷിച്ചരുളേണം”
എന്നു സുന്ദോപസുന്ദയുദ്ധത്തിലും
“ക്ഷോണീമണ്ഡലംതന്നിലൊക്കവേ പുകഴ്ന്നോരു
ക്ഷോണീവാനവൻ വീരൻ ദ്രോണമ്പള്ളിയാചാര്യൻ
ക്ഷീണമെന്നിയേ കാത്തിടേണമിപ്പരിഷയ്ക്കു
പ്രാണപഞ്ചകത്തിന്റെ ത്രാണത്തിന്നനുകൂലൻ”
എന്നു സഭാപ്രവേശത്തിലും കവി ദ്രോണമ്പള്ളിയെ വന്ദിക്കുന്നു. ദ്രോണമ്പള്ളിക്കു ഭാഷയിലുള്ള സാധാരണപര്യായം ഓണമ്പള്ളി എന്നാണു്. ആ ഭവനം അമ്പലപ്പുഴ താലൂക്കിൽ നെടുമുടിയിൽ ഇപ്പോഴുമുണ്ടു്. ആയുധവിദ്യയിൽ ഗുരുസ്ഥാനമുണ്ടായിരുന്നതിനാൽ ആ ഭവനക്കാർക്കു “നായ്ക്കർ” എന്നൊരു ബിരുദം ഇക്കാലത്തും കാണുന്നു. തുളുബ്രാഹ്മണരായ അവരുടെ മൂലകുടുംബം പണ്ടു തെക്കൻകർണ്ണാടകത്തിൽപ്പെട്ട ഉടുപ്പിയിലായിരുന്നു. തുളുനാടൻപയറ്റു പ്രസിദ്ധമാണല്ലോ. ഒരിയ്ക്കൽ ചെമ്പകശ്ശേരി രാജാക്കന്മാരുടെ സൈന്യാധിപത്യം പരമ്പരയാ വഹിച്ചിരുന്ന മാത്തൂർ പണിക്കരാശാന്മാരുടെ തറവാട്ടിൽപ്പെട്ട ഒരു യുവാവു് ആയുധവിദ്യാഭ്യാസത്തിനായി അവിടെ പോകുകയും ഗുരുദക്ഷിണകഴിഞ്ഞു മടങ്ങുമ്പോൾ അന്തർജ്ജനത്തിന്റെ സഹായത്തോടുകൂടി ഗുരുനാഥൻ നിത്യപൂജ ചെയ്തുവന്ന ദുർഗ്ഗാവിഗ്രഹംകൂടി കൊണ്ടുപോരികയും ചെയ്തു. ആചാര്യൻ ആ വസ്തുത മനസ്സിലാക്കി ബിംബം തിരിയെ കൊണ്ടുപോകുവാൻ അമ്പലപ്പുഴയെത്തിയെങ്കിലും രാജാവിന്റെ അനുനയത്തിനു വഴിപ്പെട്ടു മാത്തൂർപ്പണിക്കർക്കുവേണ്ടി അതിനെ അവിടെത്തന്നെ പ്രതിഷ്ഠിച്ചു് അതിന്റെ പൂജയ്ക്കായി നെടുമുടിയിൽ പണിക്കർ ദാനം ചെയ്ത സ്ഥലത്തു താമസിച്ചു തുടങ്ങി. ക്ഷേത്രത്തോടു് അനുബന്ധിച്ചു് ഒരു കളരി സ്ഥാപിച്ചു് അദ്ദേഹം അതിൽ യോദ്ധാക്കളെ പയറ്റുമുറകളും അഭ്യസിപ്പിച്ചുവന്നു. ആ ദുർഗ്ഗാക്ഷേത്രവും കളരിയും ക്ഷണത്തിൽ പ്രശസ്തിയെ പ്രാപിക്കുകയും ചെയ്തു.
38.30ദ്രോണമ്പള്ളിസ്സമ്പ്രദായം
കളരിവിദ്യ എന്നൊരു അപ്രകാശിതമായ ഗ്രന്ഥത്തിൽ ദ്രോണമ്പള്ളിസമ്പ്രദായത്തിലെ പയറ്റുമുറകളെക്കുറിച്ചു വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ടു്. “ദ്രോണമ്പള്ളിക്കളരിയിൽ വിലസിന കാളി ഭയങ്കരി കാത്തരുളമ്മേ” എന്നു തുടങ്ങുന്ന ഒരു സ്തോത്രവും അതിൽ ഘടിപ്പിച്ചു കാണുന്നു. ദാരുകവധമാണു് ആ സ്തോത്രത്തിലെ പ്രതിപാദ്യം. “ദ്രോണമ്പള്ളിലധീശേ” എന്നു ഒരു പല്ലവി അതിൽ ഏതാനും വരികൾ ചൊല്ലികഴിഞ്ഞാൽ കൂടെക്കൂടെ ആവർത്തിക്കേണ്ടതുണ്ടു്.
“നേരേ പണ്ടും നാളെയുമിന്നും
നീയേ സാരം മൂവുലകിന്നു്;
സാരം നീയല്യോ മമ ദേവി!
താൻ പെരികെപ്പലജാതിയുമോർത്താൽ
ഓർത്താലില്ലതിനന്തവുമേതും
ഒന്മക്കുടയവളേ! കേട്ടരുൾ നീ.
…
ഇപ്പൊഴുതെങ്കലുയർന്ന വിഷാദ
മൊഴിച്ചഭിമാനമെനിക്കരുൾ തായേ!
കെല്പോടതിലൊരു ദൂതരെ വിട്ടൊരു
ഖേദമെനിക്കു ചമച്ചവരെക്കേൾ
കൊൽവാൻ നമ്മേ രക്ഷിച്ചരുൾ നീ
സുഖമേ രക്ഷിച്ചരുൾ മമ കാര്യം.
ദ്രോണമ്പള്ളിലധിശേ”
എന്നീ പംക്തി അവയിലൊന്നാണു്. ഓരോ കളരിയിലും പതിനെട്ടടവുകളും അവയ്ക്കു വേണ്ട വായ്ത്താരികളും പിന്നെയും പല പയറ്റുമുറകളും ആയുധലക്ഷണങ്ങളും മറ്റും പഠിപ്പിച്ചു വന്നിരുന്നു. ദ്രോണമ്പള്ളിക്കളരിയിലെ മുറകളെമാത്രമേ പ്രസ്തുതഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ളു. അതിൽ ഒരു ഭാഗം താഴെ ചേർക്കുന്നു.
“പിന്നെ മാറ്റാനായിട്ടെതിർക്കുമ്പോൾ നിലയൊപ്പിച്ചു നില്ക്കണം, എത്ര നാഴികയെങ്കിലും എത്ര ദിവസമെങ്കിലും കൂടെ നില്ക്കുകയും വേണം. കേറിത്തുടങ്ങിയാൽ പഴുതു കാൺകയില്ല. ഗുരുവിനാണേ പിന്നെ കെട്ടിക്കേറി പ്രയോഗിപ്പാൻ കൈയും ചുവടും മനസ്സും വയ്ക്ക. ഗുരുവിന്റെ കടാക്ഷവും വരുത്തിക്കൊണ്ടാൽ സാധിപ്പാനൊട്ടും സംശയമില്ല. പിന്നെ അങ്ങോട്ടു കേറേണ്ടുംപ്രകാരം – മാറ്റാന്റെ നിലയും കൈയും ചുവടും മനസ്സും വായുവും ഒന്നായി മാറുകയും മാറിക്കേറ്റുകയുമാം, പിന്നെ ഒരു പ്രയോഗം മേൽത്താര നീട്ടുമ്പോൾ മുനയൊഴിച്ചു പിടിക്കുകയുമാം; നെഞ്ഞത്തു പരിശ കുത്തുകയുമാം; പരിശമുന ഒഴിഞ്ഞു നെഞ്ഞത്തു ചവിട്ടുകയുമാം; കീഴ്മുന നീട്ടിമുറിക്കയുമാം.”
ചെമ്പകശ്ശേരി രാജാവിന്റെ യോദ്ധാക്കൾക്കും, വിശേഷിച്ചു മാത്തൂർ കുടുംബത്തിലെ അംഗങ്ങൾക്കും, പയറ്റുമുറകൾ അഭ്യസിപ്പിച്ചു വന്ന ദ്രോണമ്പള്ളിയെ വിക്രമവാരിധിയെന്നും വീരനെന്നും മറ്റും വിശേഷിപ്പിയ്ക്കുന്നതിൽനിന്നു് അദ്ദേഹത്തെ നമ്പിയാർ ആ നാട്ടിലെ അതിപ്രശസ്തനായ ആയുധവിദ്യോപദേഷ്ടാവു് എന്ന നിലയിൽ മാത്രമാണു് വർണ്ണിക്കുന്നതെന്നു മനസ്സിലാക്കുവാൻ പ്രയാസമില്ല. “പ്രാണപഞ്ചകത്തിന്റെത്രാണം” എന്നു പറയുന്നതു പ്രാണരക്ഷണം മാത്രമാണു്. ആ വാക്കു വച്ചുകൊണ്ടു് അദ്ദേഹം നമ്പിയാരുടെ അധ്യാത്മവിദ്യാഗുരുവായിരുന്നു എന്നു ചിലർ പറയുന്നതു് അനുപപന്നമാകുന്നു.
38.31ഉണ്ണിരവിക്കുറുപ്പ്
നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പിനെ കല്യാണസൗഗന്ധികത്തിനു പുറമേ
“മന്ദേതരഗുണമന്ദിരനെൻഗുരു
നന്ദിതനാകിയ ബാലരവിക്കു്
നന്ദി വരുത്തും പരദൈവതമേ!
സുന്ദരി! കണ്ടങ്കരിപുരമമരും
വൃന്ദാരകകുലവന്ദിതചരണേ”
എന്നു സ്യമന്തകത്തിലും,
“നന്ദികാടധിനായകൻ ഗുരുബാലരവിപരദൈവതം
നന്ദി നല്കണമിന്നു മേ തിരുകണ്ടകാപുരിഭഗവതി”
എന്നു ത്രിപുരദഹനത്തിലും,
“ആചാര്യോത്തമൻ ബാലരവിയെന്നു പുകഴ്ന്നോരു
ശ്രീചാരുസ്വരൂപന്റെ ചരണാംഭോരുഹം രണ്ടും
ആചാരോചിതം കൂപ്പിക്കവിചൊൽവാൻ തുടങ്ങുന്നേൻ”
എന്നു സഭാപ്രവേശത്തിലും
“ചണ്ഡികാദേവിയെസ്സേവിച്ചുമേവീടു
മുണ്ണിരവിയെന്നു പേരായ പൂരുഷൻ
പുണ്യപൂരാകരൻ നമ്മുടെ ദേശികൻ
കണ്ണിണകൊണ്ടു കടാക്ഷിച്ചിടേണമേ”
എന്നു സുന്ദോപസുന്ദോപാഖ്യാനത്തിലും കവി സ്തുതിച്ചു കാണുന്നു. ‘ഗുരു’ എന്നും ‘ആചാര്യോത്തമൻ’ എന്നുമാണു് അദ്ദേഹം വർണ്ണിതനായിരിക്കുന്നതെങ്കിലും നമ്പിയാർ ബ്രാഹ്മണനാണു് തന്റെ ഗുരുനാഥൻ എന്നു് ഒട്ടുവളരെ തുള്ളലുകളിൽ അസന്ദിഗ്ദ്ധമായ രീതിയിൽ പ്രഖ്യാപനം ചെയ്തിട്ടുണ്ടു്.
“ധരണിസുരന്മാർമകുടമഹാമണി
ഗുരുവല്ലോ മമ ഗുരുവായ്വന്നതു്”
എന്നു സ്യമന്തകത്തിലും,
“ധരണിസുരവരമകുടമണി മമ ധാർമ്മികൻ ഗുരുനാഥനും
പരിചിലടിയനു പടുത വരുവതിനേറ്റമൊന്നു തുണയ്ക്കണം”
എന്നു ത്രിപുരദഹനത്തിലും ആ പ്രഖ്യാപനം കാണുന്നു. ഈ രണ്ടു പ്രസ്താവനകളേയും എങ്ങനെ സമന്വയിപ്പിയ്ക്കാം? ഞാൻ പറയുന്നതു തുള്ളൽക്കഥകളിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്തും ചെയ്യാതെയും വന്ദിയ്ക്കുന്ന ഗുരു നാരായണഭട്ടതിരിയല്ല ദ്രോണമ്പള്ളി നായ്ക്കർ തന്നെയാണു്. ദ്രോണമ്പള്ളിയെ വന്ദിയ്ക്കുന്ന തുള്ളലുകളിൽ ആ വന്ദനം കഴിഞ്ഞാലുടൻ തന്നെ കവി ഉണ്ണിരവിയെ തൊഴുന്നുണ്ടു്. തകഴിയിലെ പടയണിയ്ക്കു് അഭിനയിയ്ക്കുവാനാണു് അദ്ദേഹം ആദ്യമായി കല്യാണസൗഗന്ധികം നിർമ്മിച്ചതു് എന്നു മുൻപു പറഞ്ഞുവല്ലോ. നന്തിക്കാട്ടു കറുപ്പന്മാർക്കു കുടമാളൂരും അമ്പലപ്പുഴയും വസ്തുക്കളുണ്ടായിരുന്നു. ചെമ്പകശ്ശേരി രാജാവിന്റെ വിശ്വസ്തസേനാനികളിൽ അന്യതമന്മാരായിരുന്ന അവർ തങ്ങളുടെ വക കണ്ടങ്കരിങ്കാവിൽ ഭദ്രകാളീ ക്ഷേത്രത്തിനു സമീപം ആയുധാഭ്യാസത്തിനു് ഒരു കളരിയും നടത്തിക്കൊണ്ടിരുന്നു. ആ കളരിയിലും “ദ്രോണമ്പള്ളി സമ്പ്രദായം” തന്നെയായിരുന്നിരിക്കണം നിലവിലിരുന്നതു്. അവർക്കു തകഴി ക്ഷേത്രത്തിലെ പടയണിയുമായിട്ടു് ഏതോ തരത്തിൽ ബന്ധമുണ്ടായിരുന്നു എന്നു സങ്കല്പിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഉണ്ണിരവിയെ വന്ദിയ്ക്കുന്ന തുള്ളലുകളിലെല്ലാം കവി തകഴി ശാസ്താവിനേയും വന്ദിക്കുന്നുണ്ടു്. തന്റെ ആദ്യത്തെ തുള്ളൽ സ്വന്തം കളിക്കാരെക്കൊണ്ടു് അഭിനയിപ്പിക്കുകയും, പിന്നീടു പല തുള്ളലുകളും തന്നോടു് എഴുതി വാങ്ങി അവയേയും അത്തരത്തിൽ പ്രചരിപ്പിയ്ക്കുകയും ചെയ്ത ധനവാനും ഉദാരനുമായ ഉണ്ണിരവിക്കുറുപ്പിനെ നമ്പിയാർ ഗുരുനാഥപദത്തിൽ ആരൂഢനാക്കിയതു് അനുചിതമല്ല; പക്ഷേ അദ്ദേഹത്തിന്റെ ആചാര്യത്വം ആ കഥകളുടെ അഭിനയത്തെസംബന്ധിച്ചു മാത്രമായിരുന്നു; ആ ഗുരുവിനേയും കളരിപ്പയറ്റിനു് ആ ദിക്കിലെ പ്രധാന ഗുരുവായ ദ്രോണമ്പള്ളിയേയും കവിയ്ക്കു വന്ദിയ്ക്കേണ്ട കടമയുള്ളതുകൊണ്ടു് അദ്ദേഹം അതു നിർവ്വഹിച്ചു എന്നേയുള്ളു. 921-ൽ തിരുവനന്തപുരത്തു തുള്ളൽ നടത്തുവാൻ അരങ്ങുകാരേയും കൊണ്ടുവന്ന അമ്പലപ്പുഴ തകഴിയിൽ കളിയിയ്ക്കൽ വീട്ടീൽ കുഞ്ചുനാരായണക്കുറുപ്പു് അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ആരെങ്കിലും ആയിരിയ്ക്കുമെന്നു തോന്നുന്നു. ഉണ്ണിരവിക്കുറുപ്പിൽനിന്നു കവി വ്യാകരണാദി ശാസ്ത്രങ്ങൾ അഭ്യസിച്ചു എന്നു ചിലർ പറയുന്നതിനു തെളിവു വേണ്ടിയിരിക്കുന്നു.
38.32മാത്തൂർപ്പണിക്കർ
ചെമ്പകശ്ശേരി രാജാവിന്റെ സർവസൈന്യാധിപനായ മാത്തൂർപ്പണിക്കർക്കും ഒരു കളരിയുണ്ടായിരുന്നതായി നാം കണ്ടുവല്ലോ. അവിടെ പ്രധാനമായി അഭ്യസിപ്പിച്ചിരുന്ന ദൃശ്യകല കഥകളിയായിരുന്നു. ഉണ്ണിരവിക്കുറുപ്പിനു തുള്ളൽക്കഥകളുടെ പ്രചരണംനിമിത്തം സിദ്ധിച്ച പ്രശസ്തി കണ്ടു് അദ്ദേഹത്തിനും ആ പ്രസ്ഥാനത്തിൽ അഭിരുചി തോന്നുകയും അദ്ദേഹവും നമ്പിയാരെക്കൊണ്ടു ചില തുള്ളലുകൾ രചിപ്പിക്കുകയും ചെയ്തു. അങ്ങിനെയുള്ള കൃതികളിൽ കവി മാത്തൂർ ഭഗവതിയെ വന്ദിച്ചിട്ടുണ്ടു്.
“നഗവരനന്ദിനി മാത്തൂരമരും
ഭഗവതി സതതം കാത്തരുളേണം”
എന്നു ഘോഷയാത്രയിലും
“മാത്തൂരാലയംതന്നിൽ മരുവും മംഗളാകാരേ
കാത്തുകൊൾക നീ കേളി കളരിവാസിനി കാളി”
എന്നു പൌണ്ഡ്രകവധത്തിലും ഉള്ള പ്രസ്താവനകൾ നോക്കുക. സഭാപ്രവേശം, പ്രദോഷ മാഹാത്മ്യം ഹരിശ്ചന്ദ്രചരിതം എന്നീ കൃതികൾ മാർത്താണ്ഡവർമ്മമഹാരാജാവു് അമ്പലപ്പുഴ പിടിച്ചടക്കിയതിനുമേലാണു് കവി രചിച്ചതു്. തന്നിമിത്തം അവയിൽ മാത്തൂർഭഗവതിയെ വന്ദിക്കുന്നതിന്നു പ്രത്യേകകാരണമുണ്ടെന്നും വിചാരിക്കാം. 919-ൽത്തന്നെ മാത്തൂർപ്പണിക്കർ അദ്ദേഹത്തിന്റെ ശിഷ്യനായ ഇട്ടിക്കോന്തപ്പണിക്കരേയുംകൊണ്ടു തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ തുള്ളൽ കളിപ്പിക്കുവാൻ പോയിരുന്നു എന്നു മുൻപു പ്രസ്താവിച്ചുവല്ലോ. അതിനുമുൻപു കണ്ടങ്കരിങ്കാവിലും മാത്തൂരിലും തുള്ളൽ പ്രസ്ഥാനത്തിന്നു അഭിവൃദ്ധി വന്നുകഴിഞ്ഞിരുന്നു എന്നുള്ളതു നിസ്സംശയമാണു്. ഉണ്ണിരവിക്കുറുപ്പിനും മാത്തൂർപ്പണിക്കർക്കും മുപ്പത്തിരണ്ടു തുള്ളലുകൾ വീതമാണു് നമ്പിയാർ എഴുതിക്കൊടുത്തതു് എന്നൊരു ഐതിഹ്യമുണ്ടു്. അതിന്റെ പരമാർത്ഥത്തെപ്പറ്റി ഒന്നും പറവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.
38.33തുള്ളൽക്കഥകളുടെ വകഭേദങ്ങൾ
തുള്ളൽക്കഥകൾ (1) ഓട്ടൻ (2) ശീതങ്കൻ (3) പറയൻ എന്നിങ്ങിനെ മൂന്നുവകയായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഈ വിഭജനം പ്രായേണ പ്രയോക്താക്കളുടെ വേഷവിധാനത്തേയും പ്രയുക്തങ്ങളായ വൃത്തങ്ങളുടെ വിഭിന്നതയേയും ആസ്പദമാക്കിയിട്ടുള്ളതാണെന്നു പറയാം. പതിഞ്ഞ മട്ടിൽ പാടേണ്ടതാണു് പറയൻതുള്ളൽ. അതിനേക്കാൾ മുറുകി ശീതങ്കൻതുള്ളലും അതിലുമധികം വേഗത്തിൽ ഓട്ടൻതുള്ളലും പാടേണ്ടതുണ്ടു്. പറയൻ വേഷം കെട്ടി പടയണിക്കു വരുന്നവർ ഉപയോഗിച്ചിരുന്ന ചില വൃത്തങ്ങളിലായിരിയ്ക്കണം നമ്പിയാർ ആ പേരുള്ള തുള്ളലുകൾ നിർമ്മിച്ചതു്. കൃഷ്ണാർജ്ജുനയുദ്ധം അഥവാ മാധവലീല എന്നൊരു തുള്ളൽ 1089-ലെ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകൃതമായിട്ടുണ്ടു്. ‘അരയൻ’ (രാജാവു), ‘അയൻ, ‘മടന്ത’, ‘പുകുന്തു’ ‘ഉരത്തു’ (ഉരച്ചു) മുതലായ പഴയ ഭാഷാപദങ്ങൾ ആ കൃതിയിൽ കാണുന്നു എന്നു മാത്രമല്ല, സംസ്കൃതഭാഷയിൽ സ്വല്പവും പരിചയമില്ലാത്ത ഒരാളാണു് അതിന്റെ പ്രണേതാവെന്നു് അതിലെ മിക്ക ഈരടികളും വിളിച്ചുപറയുകയും ചെയ്യുന്നു. “കൃഷ്ണാർജ്ജുനയുദ്ധം പറശ്ശാസ്ത്രം സമാപ്തം” എന്നാണു് ഗ്രന്ഥാവസാനത്തിൽ എഴുതീട്ടുള്ളതു്. പറയൻ തുള്ളലിലെ വൃത്തങ്ങളല്ലാതെ പ്രസ്തുതകൃതിയിൽ പ്രയോഗിച്ചിട്ടുമില്ല. അതു നമ്പിയാർക്കു മുൻപു് ആരോ എഴുതിയ ഒരു തുള്ളലായിരിയ്ക്കാം. ഏവഞ്ച അത്തരത്തിലുള്ള കൃതികൾക്കു നമ്പിയാർ മുമ്പുണ്ടായിരുന്ന പേരുതന്നെ കൊടുത്തുവെന്നു് അനുമാനിയ്ക്കുന്നതിൽ അനൗചിത്യമില്ല. ശീതങ്കൻ എന്ന പദത്തിന്റെ അർത്ഥം എന്തെന്നു പറവാൻ വൈഷമ്യമുണ്ടു്. ‘ശീതങ്കൻ’ ‘ചേതുങ്ക’ന്റെ (ദേശിങ്ങനാടു് എന്നു കൊല്ലം ദേശത്തിനു പേരുണ്ടായിരുന്നുവല്ലോ) രൂപഭേദമായിരിയ്ക്കുമോ? അങ്ങിനെയാണെങ്കിൽ ദേശിങ്ങനാട്ടിൽ ഏതോ ഒരു ആശാനാൽ ഉപജ്ഞാതമാകുകനിമിത്തം അത്തരത്തിലുള്ള തുള്ളലിനു് ആ പേർ വന്നു എന്നു സങ്കല്പിയ്ക്കാം.
ഓട്ടൻതുള്ളൽ എന്നതു പണ്ടു് ‘ഓട്ടംതുള്ള’ലായിരിക്കണം. ഓട്ടമെന്നാൽ പഴയ മലയാളത്തിൽ വേഗമെന്നർത്ഥം. തരങ്ഗിണി, അർദ്ധകേക, വക്ത്രം, സ്വാഗത, സുമങ്ഗല, ശിതാഗ്ര, ഹംസപ്ലുതം, അജഗരഗമനം, മദമന്ഥര എന്നീ വൃത്തങ്ങൾ ഓട്ടനിലും; കൃശമധ്യ, കാകളി, കളകാഞ്ചി, പര്യസ്തകാഞ്ചി എന്നീ വൃത്തങ്ങൾ ശീതങ്കനിലും; ഇവയിൽച്ചിലതിനു പുറമേ മല്ലിക എന്ന വൃത്തം പറയനിലും പ്രയോഗിക്കാറുണ്ടെങ്കിലും തരങ്ഗിണിയും അർദ്ധകേകയും ഓട്ടനിലും, കൃശമധ്യയും കാകളിയും ശീതങ്കനിലും, വക്ത്രവും മല്ലികയും പറയനിലും പ്രധാനമായി അങ്ഗീകരിച്ചു കാണുന്നു. തുള്ളൽക്കഥകളിൽ പ്രയോക്തവ്യങ്ങളായ സകലവൃത്തങ്ങളും മാത്രാവൃത്തങ്ങളാകയാൽ അക്ഷരങ്ങൾക്കല്ല മുഖ്യഗണന എന്നുകൂടി ഓർമ്മിക്കേണ്ടതുണ്ടു്. ശീതങ്കനെന്ന പദം നമ്പിയാർ ഒരിടത്തും ഉപയോഗിച്ചിട്ടില്ലെങ്കിലും ഓട്ടനേയും പറയനേയും പറ്റി പ്രസ്താവിച്ചു കാണുന്നു.
“വാട്ടംവരാതേ ചിലരോട്ടൻതുള്ളലും നല്ല
പാട്ടും കവികൾ വിളയാട്ടം പ്രകടിക്കുന്നു.”
എന്നു സത്യാസ്വയംവരത്തിലും,
“പണ്ടൊരു പടയണി കാണ്മാനെന്നെ
ക്കൊണ്ടു പുറപ്പെട്ടാനീ വിദ്വാൻ.
………
അക്കരെയുള്ളൊരു തുള്ളൽക്കാരൻ
തെക്കേത്തട്ടേൽ വന്നു കരേറി
പറയൻകഥ ചൊൽവാനൊരു ഗണപതി
കുറയെച്ചൊല്ലിത്തുള്ളുന്നേരം
ധൃഷ്ടനൊരുത്തൻ വന്നു വടക്കേ
ത്തട്ടേൽക്കേറിത്തുള്ളൽ തുടങ്ങി
ശുണ്ഠികടിച്ചു മുറിക്കാൻ തമ്മിൽ
ശ്ശണ്ഠതുടങ്ങി പ്രഹരംകൂട്ടി
എന്നു രുക്‍മിണീസ്വയംവരത്തിലും ഉള്ള പംക്തികൾ നോക്കുക. പടയണിക്കു പറയൻതുള്ളൽ പണ്ടു് അഭിനയിച്ചിരുന്നു എന്നും രണ്ടാമത്തെ ഉദ്ധാരണത്തിൽനിന്നു വെളിപ്പെടുന്നു.
38.34തുള്ളൽക്കഥയുടെ നിർമ്മാണകാലം
929-നു മുൻപു്
നമ്പിയാരുടെ തുള്ളലുകളിൽ ചിലതിന്റെയെല്ലാം നിർമ്മാണകാലം ഏതെന്നു് അവയുടെ പീഠികകളിൽ കാണുന്ന ദേവതാവന്ദനത്തിൽനിന്നും മറ്റും വിശദമാകുന്നു. (1) കല്യാണസൗഗന്ധികം (2) കിരാതം (3) ഘോഷയാത്ര (4) സ്യമന്തകം (5) ത്രിപുരദഹനം (6) സുന്ദോപസുന്ദോപാഖ്യാനം (7) കാർത്തവീര്യവിജയം എന്നീ കൃതികളിൽ ചെമ്പകശ്ശേരി രാജാവിനെ വന്ദിച്ചിട്ടുള്ളതുകൊണ്ടു് അവ 929-നു മുൻപു് — പക്ഷേ നമ്പിയാർ തിരുവന്തപുരത്തു താമസം തുടങ്ങിയതായി വിചാരിക്കാവുന്ന 919-നു മുൻപുതന്നെ — രചിച്ചതായിക്കരുതാവുന്നതാണു്. കണ്ടങ്കരിങ്കാവിലെ ഭദ്രകാളിക്കു പുറമേ തകഴി ശാസ്താവു്, അമ്പലപ്പുഴ കൃഷ്ണൻ, കിള്ളിക്കുറിശ്ശി ശിവൻ ഈ ദേവതകളേയും, “ചെമ്പകനാട്ടിന്നലങ്കാരഭൂതനാം തമ്പുരാൻ ദേവനാരായണസ്വാമി” യേയും കവി കല്യാണസൗഗന്ധികത്തിൽ നമസ്കരിക്കുന്നു. കിരാതത്തിൽ വന്ദിക്കുന്നതും ഇവരെത്തന്നെയാണു്. ഘോഷയാത്രയിൽ കിള്ളിക്കുറിശ്ശിത്തേവർക്കു പകരം മാത്തൂർദേവിയെ തൊഴുതിരിക്കുന്നു എന്നുമാത്രമേ വ്യത്യാസമുള്ളു. ഇങ്ങനെ ഓരോ കൃതിയും നോക്കിക്കണ്ടു കൊള്ളേണ്ടതാണു്. കാർത്തവീര്യവിജയത്തിന്റെ അപ്രകാശിതമായ പീഠകയിൽ
“അമ്പലപ്പുഴതന്നിലിമ്പമായു് വാണരുളും
തമ്പുരാനെന്റെ കൃഷ്ണൻ മുമ്പിൽ വിളങ്ങിടേണം.
ചെമ്പകനാട്ടിൻപ്രഭു വൻപൻ നൃവരന്മാരിൽ
മുൻപൻ വളരെധനസമ്പത്തു വർദ്ധിപ്പിച്ച
തമ്പുരാനിന്ദ്രതുല്യൻ തൻപദാംബുജങ്ങളെ
ക്കുമ്പിട്ടുവണങ്ങുന്നേനൻപിലനുദിനവും”
എന്ന പംക്തികൾ കുടമാളൂർമഠത്തിലെ ആയിരത്തെട്ടു ദൈവതങ്ങളെ വന്ദിക്കുന്നതിനു മുൻപു ഘടിപ്പിച്ചു കാണുന്നു. പക്ഷേ ആ തുള്ളൽ കുടമാളൂർ വച്ചെഴുതിയതായിരിക്കാം. (8) ഗണപതിപ്രാതലിലും ആ തമ്പുരാനെ സ്തുതിച്ചിട്ടുണ്ട്.
929–933 ഈ കൊല്ലങ്ങൾക്കിടയ്ക്കു തിരുവനന്തപുരത്തു്
(9) പ്രദോഷമാഹാത്മ്യം (10) ഹരിണീസ്വയംവരം (11) കൃഷ്ണലീല (12) ഹനൂമദുത്ഭവം (13) സഭാപ്രവേശം (14) പഞ്ചേന്ദ്രോപാഖ്യാനം (15) പൗണ്ഡ്രകവധം ഈ ഏഴു തുള്ളൽക്കഥകളിൽ നമ്പിയാർ മാർത്താണ്ഡവർമ്മമഹാരാജാവിനെ പ്രശംസിച്ചിരിക്കുന്നതുകൊണ്ടു് ഇവ അവിടുന്നു് അമ്പലപ്പുഴ പിടിച്ചടക്കിയതിനും തീപ്പെട്ടതിനും ഇടയ്ക്കാണു നമ്പിയാർ രചിച്ചതെന്നു സിദ്ധിക്കുന്നു. പ്രദോഷമാഹാത്മ്യത്തിൽ “ഫണിപതിശയനനനന്തപുരേശ” നെ കവി നമസ്കരിക്കുന്നു. “വഞ്ചിമഹീപതിവരഗുണശേഖരനഞ്ചിതവിമലമഹാഗുണസഞ്ചയൻ” എന്നും മറ്റും തിരുവിതാംകൂർ മഹാരാജാവിനേയും പ്രശംസിച്ചിട്ടുണ്ടു്. ആ മഹാരാജാവു മാർത്താണ്ഡവർമ്മ തന്നെയാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. കുണ്ഡിനരാജാവായ ഭീഷ്മകനെന്ന വ്യാജത്തിൽ നമ്പിയാർ മേല്പടി കൃതിയിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജ്യഭാരത്തെ വർണ്ണിക്കുന്നു. “ശോഭാസമുദയപൂർണ്ണസുവർണ്ണതുലാഭാരാദിമഹാദാനങ്ങളും” എന്നു് അദ്ദേഹം പറയുന്നതു് ആ മഹാരാജാവു് 925–928 ഈ കൊല്ലങ്ങൾക്കിടയിൽ നടത്തിയ തുലാഭാരം ഉൾപ്പെടെയുള്ള ഷോഡശമഹാദാനങ്ങളെപ്പറ്റിയാണു്. “മന്ത്രജപം ബഹുമുറജപമൊരുദശി” എന്ന വരിയിൽ സൂചിതമായ മുറജപം 931-ലേതായിരിക്കണം. അങ്ങനെ 931-ആണ്ടിടയ്ക്കാണു് പ്രദോഷമാഹാത്മ്യം രചിച്ചതെന്നു തെളിയുന്നു. ഹരിണീസ്വയംവരത്തിന്റേയും ഹനൂമദുത്ഭവത്തിന്റേയും ആവിർഭാവത്തെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അതിൽ കവി ശ്രീപത്മനാഭസ്വാമി, തിരുവട്ടാറ്റു് ആദികേശവസ്വാമി, ശുചീന്ദ്രത്തു സ്ഥാണുമൂർത്തിയും തെക്കൻപെരുമാളും (വിഷ്ണു), കന്യാകുമാരി ഭഗവതി ഈ ദേവതകളെ നമസ്കരിക്കുന്നു. കൃഷ്ണലീലയിൽ സ്തുതിക്കുന്നതും പ്രായേണ ഈ ദേവതകളെത്തന്നെയാണു്. അതു കഴിഞ്ഞു്,
“വേണാട്ടുകരനാട്ടിലിയലുമീശ്വരന്മാരു
മോണാട്ടുകരനാട്ടിലിയലുമീശ്വരന്മാരും
ചേണാർന്നീടിന ദക്ഷിണോത്തരബിംബലീനാട്ടിൽ
കാണാകുന്നൊരു ദേവാധീശന്മാർകളും പിന്നെ
അമ്പലപ്പുഴ വാഴുമരവിന്ദാക്ഷനുമെന്റെ
വമ്പിച്ച പരബ്രഹ്മസ്വരൂപികൾ വഴിപോലെ
സമ്പന്നപ്രകാശത്തെ വരിച്ചു വഞ്ചിരാജന്റെ
സമ്പത്തിന്നനുകൂലം പ്രകാശിച്ചു വിളങ്ങുന്നു.
പാർത്താലത്ഭുതം ബാലമാർത്താണ്ഡക്ഷിതീശന്റെ
വാർത്താവൈഭവമെല്ലാമോർത്താലന്തമില്ലേതും.
മാർത്താണ്ഡപ്രതാപൻ ശ്രീമാർത്താണ്ഡാവനീചന്ദ്രൻ”
എന്നു വർണ്ണിച്ചിരിക്കുന്നതിൽനിന്നു തെക്കുംകൂർ, വടക്കുംകൂർ, അമ്പലപ്പുഴ എന്നീ രാജ്യങ്ങൾ മാർത്താണ്ഡവർമ്മമഹാരാജാവു സ്വാധീനപ്പെടുത്തിയതിനുമേലാണു് പ്രസ്തുതകൃതിയുടെ നിർമ്മിതി എന്നു വന്നുകൂടുന്നു. തെക്കുംകൂർ 925-ലും വടക്കുംകൂർ 927-ലുമാണു് പിടിച്ചടക്കിയതു്. സഭാപ്രവേശത്തിൽ മാത്തൂരംബികയേയും ശ്രീപത്മനാഭസ്വാമിയേയും മാർത്താണ്ഡവർമ്മമഹാരാജാവിനേയുമാണു് വന്ദിക്കുന്നതു്.
“വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ!
വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം
സഞ്ചിതാഖിലകർമ്മധർമ്മസുനിർമ്മലാത്ഭുതപൗരുഷൻ
സകലരിപുകുലശലഭദഹനമഹാനുഭാവസുപൂരുഷൻ
വിക്രമാതിശയങ്ങൾകൊണ്ടരിനൃപതിരാജ്യമശേഷമേ
ആക്രമിച്ചുടനാകവേ പരിപാലനേന മഹോത്സവം
ശക്രലോകസമാനമാക്കിവരുത്തി വാണരുളീടിനാൻ
അർക്കതുല്യഭുജപ്രതാപനശേഷഗുണനിധി പാതു മാം”
എന്നാണു് മാർത്താണ്ഡവർമ്മപ്രശസ്തി.
“പത്മനാഭസമർപ്പിതാഖിലധനജനൻ ധരണീശ്വരൻ
പത്മനാഭപുരാഖ്യമാകിന സത്മമാശു ചമച്ചുടൻ
രാമലക്ഷ്മണജാനകീഹനുമൽപ്രതിഷ്ഠകൾചെയ്കയാൽ
ക്ഷേമമൻപൊടു ഭൂമിവാസിജനത്തിനൊക്കെ വളർത്തുടൻ
സകലജനധനവിഭവമനവധി സംഭരിച്ചരുളീടിനാൻ
സകലഹരിപദഘടിതപടുമതി വഞ്ചിഭൂമിപുരന്ദരൻ”
എന്നു പഞ്ചേന്ദ്രോപാഖ്യാനത്തിൽ ഒരു പ്രസ്താവനയുണ്ടു്. ഈ പ്രസ്താവനയിൽ പറയുന്ന തൃപ്പടിദാനം 925-ലാണല്ലോ നടന്നതു്.
“ഓർത്താലത്ഭുതമേവം പ്രസിദ്ധിശാലിയാം ബാല
മാർത്താണ്ഡാവനീപാലൻ ജയിക്കേണം ബഹുകാലം
കാർത്തവീര്യനെപ്പോലെ ഭദ്രദീപപ്രതിഷ്ഠാനം
പാർത്താലിക്ഷിതിതന്നിൽ മറ്റൊരുത്തർക്കെളുതല്ല”
എന്ന പൗണ്ഡ്രകവധത്തിലെ സൂചനയിലുള്ള ഭദ്രദീപപ്രതിഷ്ഠ 919-ലാണു് നടന്നതു്. ഈ രണ്ടു കൃതികളുടെ നിർമ്മിതിയും 929-നുമേലാണെന്നു് ഊഹിക്കുന്നതിൽ അപാകമില്ല. (16) ധ്രുവചരിതത്തിൽ പ്രകടമായി മാർത്താണ്ഡവർമ്മമഹാരാജാവിനെപ്പറ്റി പ്രസ്താവിച്ചിട്ടില്ലെങ്കിലും “മാർത്താണ്ഡതുല്യനാം മാർത്താണ്ഡപുത്രജൻ” എന്നുള്ള വർണ്ണനയിൽനിന്നു കവി അദ്ദേഹത്തെ കടാക്ഷിക്കുന്നുണ്ടെന്നു് അനുമാനിക്കാം. അതിലെ “ക്ഷേത്രം പണിയിച്ചു പാത്രങ്ങൾ തീർപ്പിച്ചു” തുടങ്ങിയ വരികൾ അവിടത്തെ രാജ്യഭാരത്തിന്റെ ഉപശ്ലോകനം തന്നെയാണെന്നുള്ളതിനെക്കുറിച്ചും സംശയിക്കുവാനില്ല. (17) നൃഗമോക്ഷത്തിന്റെ രചന മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തിലോ രാമവർമ്മമഹാരാജാവിന്റെ കാലത്തിലോ എന്നു ക്ണുപ്തപ്പെടുത്തിപ്പറയാൻ നിർവ്വാഹമില്ല.
“സകലനൃപകുലതിലകനിഹ കുലശേഖരപ്പെരുമാളഹോ!
വഞ്ചിരാജവസുന്ധരാതലകലശജലധിസുധാകരൻ
പത്മനാഭപുരേ വിളങ്ങിന പാർത്ഥിവാവലിസത്തമൻ”
എന്നീ വിശേഷണങ്ങൾ അവർക്കു രണ്ടുപേർക്കും യോജിക്കും. (18) കുംഭകർണ്ണവധവും നമ്പിയാർ തിരുവനന്തപുരത്തു താമസിക്കുമ്പോൾ രചിച്ച കൃതികളിൽ ഒന്നുതന്നെയാണു്. അതിൽ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്കും ശുചീന്ദ്രത്തു ശ്രീപരമേശ്വരനും തിരുവട്ടാറ്റു് ആദികേശവസ്വാമിക്കും പുറമേ കവി വർക്കല ജനാർദ്ദനനേയും തൃപ്പരപ്പു തുടങ്ങിയുള്ള പന്ത്രണ്ടു ശിവാലയങ്ങളിലെ മൂർത്തികളേയും വന്ദിക്കുന്നു. ആ തുള്ളൽ എഴുതിയതു് എപ്പോളെന്നു ഖണ്ഡിച്ചുപറയുവാൻ തരമില്ലെങ്കിലും അതും മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്താണെന്നു തോന്നുന്നുണ്ടു്.
933-നുമേൽ രാമവർമ്മമഹാരാജാവിന്റെ കാലത്തിൽ
(19) ഹരിശ്ചന്ദ്രചരിതത്തിൽ നമ്പിയാർ രാമവർമ്മമഹാരാജാവിനെ
“അനന്തനൽപ്പുരംതന്നിലനന്തേ പള്ളികൊള്ളുന്നോ
രനന്തപത്മനാഭൻതാനനന്തപ്രാഭവത്തോടേ
അനന്താലക്ഷ്മിമാരോടുമനന്താനന്ദസന്ദോഹം
മനം തന്നിലിരുന്നോരു മഹാഭക്താവലിയോടും
സമം തത്ര വിളങ്ങുന്ന സമസ്തസ്വാമി നാഥന്റെ
സമഗ്രപ്രീതിസൽപാത്രം സമഗ്രശ്രീസമായുക്തൻ
രാമതുല്യൻമഹാവഞ്ചിരാമവർമ്മേന്ദ്രഭൂപാലൻ
കാമദൻ കോമളാകാരൻ കാമിനീമാനസമാരൻ
യാമിനീശാനനൻ വീരൻ ഭൂമിദേവപ്രിയൻ ധീരൻ
ഭൂരിസേനാപരീവാരൻ ഭൂഭുജാമേകമാധാരൻ
വഞ്ചിമാർത്താണ്ഡവർമ്മശ്രീഭാഗിനേയൻ മഹാപുണ്യം
സഞ്ചിതമഞ്ചിതമാക്കിസ്സന്തതംതാൻ ജയിക്കുന്നു”
എന്നു സ്തുതിയ്ക്കുന്നു. ഈ ഒരു തുള്ളലിൽ മാത്രമേ ആ മഹാരാജാവിന്റെ നാമധേയം പ്രത്യേകമായി സ്മരിച്ചുകാണുന്നുള്ളു.
ബാക്കിയുള്ള തുള്ളലുകൾ
നമ്പിയാരുടെ കൃതികളെന്നു പറയുന്നശേഷം തുള്ളലുകളിൽ (20) പുളിന്ദീമോക്ഷം (21) നാളായണീചരിതം (22) കീചകവധം ഇവ മൂന്നും അദ്ദേഹത്തിന്റേതു തന്നെയെന്നുള്ളതിനു സംശയമില്ല. ആദ്യത്തെ രണ്ടു കൃതികളിലും അമ്പലപ്പുഴ കൃഷ്ണൻ, തകഴി ശാസ്താവു്, കിള്ളിക്കുറിശ്ശി മഹാദേവൻ ഈ മൂന്നു ദേവന്മാരെയേ കവി സ്തുതിയ്ക്കുന്നുള്ളു. അതുകൊണ്ടു് ഇവ നമ്പിയാർ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി താമസിക്കുന്ന കാലത്താണു് നിർമ്മിച്ചതെന്നു് ഊഹിക്കണം. രാജപ്രശസ്തി കാണാത്തതു് അത്ര സാരമാക്കാനില്ല. കീചകവധത്തിൽ കിള്ളിക്കുറിശ്ശിമങ്ഗലത്തു ശിവനെയും അമ്പലപ്പുഴ കൃഷ്ണനെയും മാത്രമേ കവി സ്മരിക്കുന്നുള്ളു. അതുകൊണ്ടു് അതും അക്കാലത്തെ നിബന്ധനമെന്നുതന്നെ കണക്കാക്കാം. അതിൽ വിരോധമില്ല. (23) രുക്മിണീസ്വയംവരത്തിൽ കുടമാളൂർ വേട്ടക്കൊരുമകനേയും അമ്പലപ്പുഴ കൃഷ്ണനേയും വന്ദിക്കുന്നു. കുടമാളൂർത്തേവരെ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്നപ്പോളല്ലാതെ വർണ്ണിച്ചിരുന്നിരിക്കുകയില്ല. (24, 25) നളചരിതത്തിലും സന്താനഗോപാലം ഓട്ടൻതുള്ളലിലും കിള്ളിക്കുറിശ്ശിത്തേവരെ മാത്രമേ വന്ദിച്ചിട്ടുള്ളു. എങ്കിലും അന്തരങ്ഗപരിശോധനകൊണ്ടു് അവ രണ്ടും നമ്പിയാരുടെ വാങ്മയങ്ങളാണെന്നു ഒരുവിധം തീർച്ചപ്പെടുത്താം. (26) ഇതുപോലെതന്നെയാണു് മാത്തൂർ ഭഗവതിയെമാത്രം വന്ദിക്കുന്ന സത്യാസ്വയംവരത്തിന്റെ അവസ്ഥയും. ഇനി വന്ദനങ്ങൾ ഘടിപ്പിച്ചിട്ടില്ലാത്ത ചില തുള്ളലുകളുണ്ടു്. അവയിൽ (27) അഹല്യാമോക്ഷം (28) സീതാസ്വയംവരം (29) രാവണോത്ഭവം (30) ബാലിവിജയം (31) ഹിഡിംബവധം (32) ബകവധം (33) പാത്രചരിതം ഓട്ടൻ (34) ബാണയുദ്ധം (35) ശീലാവതീചരിതം (36) ചന്ദ്രാങ്ഗദചരിതം (37) ഗോവർദ്ധനചരിതം (38) കാളിയമർദ്ദനം (39) രാമാനുചരിതം ഓട്ടൻ (40) നിവാതകവചവധം ഓട്ടൻ (41) ബാല്യുത്ഭവം (42) ദക്ഷയാഗം എന്നിവ നമ്പിയാരുടെ കൃതികളാണെന്നു സഹൃദയന്മാർക്കു് ഒരിക്കൽ വായിച്ചാൽപ്പോലും ബോധ്യമാകുന്നതാണു്.
38.35നമ്പിയാരുടേതല്ലാത്ത തുള്ളലുകൾ
നളചരിതത്തിനും പഞ്ചേന്ദ്രോപാഖ്യാനത്തിനും ഹരിണീസ്വയംവരത്തിനും ഹരിശ്ചന്ദ്രചരിതത്തിനും ത്രിപുരദഹനത്തിനും ഈരണ്ടു കളങ്ങളുണ്ടു്. ഒരു കളമെന്നാൽ ഒരവസരത്തിൽ രങ്ഗപ്രവേശം ചെയ്യേണ്ട ഭാഗം എന്നർത്ഥം. ഓരോ കഥയേയും ഓരോന്നായിത്തന്നെ കണക്കാക്കി ആകെ 56 തുള്ളലുകളാണു് റെഡ്ഡിയാർ സമാഹരിച്ചിരിക്കുന്നതു്. സുന്ദോപസുന്ദയുദ്ധം അദ്ദേഹം മുദ്രണം ചെയ്തിട്ടില്ല. അതുംകൂടിചേർത്താൽ അമ്പത്തേഴായി. അവയിൽ മുമ്പു നാമഗ്രഹണം ചെയ്ത 42 തുള്ളലുകളും തള്ളിയാൽ അവശേഷിക്കുന്നതു പതിനഞ്ചു കഥകളാണല്ലോ. ആ തുള്ളലുകളെ നമ്പിയാരുടെ കൃതികളായി ഗണിക്കുവാൻ നിവൃത്തിയില്ല. (1) നിവാതകവചവധം ശീതങ്കനും (2) അംബരീഷ ചരിതവും കൊല്ലം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന പൂന്തോട്ടത്തു വലിയ ദാമോദരൻനമ്പൂരിയുടെ പ്രബന്ധങ്ങളാണു് (3) ഗജേന്ദ്രമോക്ഷം പറയനിൽ വെണ്മണി അച്ഛൻ നമ്പൂരിപ്പാടു നമ്പിയാരുടെ രീതിപിടിച്ചു അമ്പലപ്പുഴ കൃഷ്ണനേയും തകഴി ശാസ്താവിനേയും കിള്ളിക്കുറിശ്ശി ശിവനേയും വാസുദേവപുരത്തു കൃഷ്ണനേയും വന്ദിക്കുന്നുണ്ടെങ്കിലും അതു കണ്ടു വായനക്കാർ ഭ്രമിച്ചുപോകരുതു്. വെണ്മണിയുടെ ഇഷ്ടദേവത ഐരാണിക്കുളത്തു് ശിവനാണു്. ആ ദേവനെ” തിരുവൈരകീലതടാകവാസിമഹേശ്വരൻ” എന്നു് അദ്ദേഹം സ്മരിക്കുന്നതിന്നു പുറമേ 1055 മുതൽ 1060 വരെ തിരുവിതാംകൂർ വാണിരുന്ന വിശാഖം തിരുനാൾ മഹാരാജാവിന്റെ കല്പനയനുസരിച്ചാണു് താൻ ആ തുള്ളൽ രചിയ്ക്കുന്നതെന്നു വ്യക്തമായി രേഖപ്പെടുത്തീട്ടുമുണ്ടു്. ഗജേന്ദ്രമോക്ഷത്തിന്റെ ആവിർഭാവം 1056-ലായിരുന്നു എന്നു നമുക്കു മറ്റുപ്രകാരത്തിൽ അറിയുകയും ചെയ്യാം. (4) ഐരാവണവധം രാമപുരത്തു വാരിയരുടെ വാങ്മയമാണെന്നു മുൻപിലത്തെ അധ്യായത്തിൽ നിർദ്ദേശിച്ചിട്ടുണ്ടു്. (5) സ്വാരസ്യത്തിനു വളരെ കുറവുള്ള കൃഷ്ണാർജ്ജുനവിജയം നമ്പിയാരുടെ ശിഷ്യനായ അമ്പയാറ്റുപണിക്കർ എന്ന ഒരു കവിയുടെ കൃതിയാണു്. (6) ഐരാവതപൂജ (7) സുന്ദരീസ്വയംവരം ഇവ മറ്റൊരു ശിഷ്യനായ കോയിപ്പുറത്തു പണിക്കരുടെ കൃതിയാണെന്നു പറയുന്നു. പണിക്കർ ചങ്ങനാശ്ശേരിത്താലൂക്കിന്റെ കിഴക്കുഭാഗത്തുള്ള ചിറക്കടവു പകുതിയിൽ കൂവത്താഴ എന്നുകൂടി പേരുള്ള ശിവക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന കോയിപ്പുറത്തു് എന്ന ഭവനത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പേരെന്തെന്നറിയുന്നില്ല. അദ്ദേഹം കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭക്തനും ഒരു നല്ല മന്ത്രവാദിയുമായിരുന്നു. സുന്ദരീസ്വയംവരത്തിൽ ശ്രീകുരുംബവാസിനി (കൊടുങ്ങല്ലൂർ ഭഗവതി) യേയും, ശൃംഗാലയ (ശൃംഗപുരം, ചിങ്ങപുരത്തുതളി, കൊടുങ്ങല്ലൂരിലെ ഒരു ശിവക്ഷേത്രം) വാസിയായ ശിവനേയും നമസ്ക്കകരിക്കുന്നുണ്ടു്. ഇവ കൂടാതെ രാമാനുചരിതം എന്ന പേരിൽ ഒരു ഓട്ടൻതുള്ളൽ അദ്ദേഹവും രചിയ്ക്കുകയുണ്ടായി എന്നും അതിൽ” മൂന്നു തിരിഞ്ഞൊരു മുപ്പറമുള്ളീദ്ധന്യാത്മാവേ മോഹിച്ചും പോയു്” എന്ന ഈരടി നമ്പിയാർ വായിച്ചപ്പോൾ അതിലെ അശ്ലീലത്വം പരിഹരിക്കുന്നതിന്നുവേണ്ടി “മൂന്നു തിരിഞ്ഞൊരു മുക്കാൽനാഴിക ധന്യാത്മാവേ മോഹിച്ചുംപോയു്” എന്നു തിരുത്തിക്കൊടുത്തുവെന്നും ഐതിഹ്യമുണ്ടു്. ദക്ഷയാഗം പണിക്കരുടെ വാങ്മയമാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും എനിക്കു് അതു സമ്മതിക്കുവാൻ തോന്നുന്നില്ല. (8) ലങ്കാമർദ്ദനത്തിൽ വില്വാദ്രിനാഥനായ ശ്രീരാമൻ, ഗുരുവായൂരപ്പൻ, അമ്പലപ്പുഴക്കൃഷ്ണൻ ഹരിപ്പാട്ടു സുബ്രഹ്മണ്യൻ എന്നീ ദേവന്മാരെയാണു് കവി നമസ്കരിച്ചിരിക്കുന്നതു്. കവിതയ്ക്കു ഗണപതിപ്രാതൽ മുതലായ ചില ഭാഗങ്ങളിൽ ഫലിതവും ചമൽക്കാരവുമുണ്ടെങ്കിലും എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തെ ചില ഈരടികളിൽ ഒരു പ്രതിഭാശാലിയ്ക്കു യോജിക്കാത്ത വിധത്തിൽ കവി ഉപജീവിച്ചിരിക്കുന്നു. അതിനുപുറമെ ശീതങ്കനിൽ പ്രയോഗിക്കാറുള്ള കൃശമധ്യാവൃത്തം ഈ ഓട്ടൻതുള്ളലിൽ പ്രയോഗിച്ചിട്ടുമുണ്ടു്. ഇന്ദുവദനയ്ക്കു പ്രവേശമനുവദിച്ചുകാണുന്നതു് ഈ തുള്ളലിലെ മറ്റൊരു വൈജാത്യമാണു്. ഈ കാരണങ്ങളാൽ പ്രസ്തുത കൃതിയുടെ കർത്തൃത്വം അജ്ഞാതനാമാവായ മറ്റൊരു കവിയിൽ ആരോപിക്കേണ്ടിയിരിക്കുന്നു. (9) കിർമ്മീരവധം (10) ദുര്യോധനവധം (11) അന്തകവധം (12) പ്രഹ്ലാദചരിതം (13) പാത്രചരിതം ശീതങ്കൻ (14) പാഞ്ചാലീസ്വയംവരം (15) ധേനുകവധം എന്നീ തുള്ളലുകൾ നമ്പിയാരുടേതല്ലെന്നു പറയത്തക്കവണ്ണം അത്രമാത്രം നിർജ്ജീവങ്ങളാണു്. നമ്പിയാർ ആകെക്കൂടി 64 തുള്ളലുകൾ രചിച്ചതായി ഐതിഹ്യമുണ്ടെങ്കിലും അവയിൽ നാല്പതോ നാല്പത്തഞ്ചോ തുള്ളലുകളിലധികം നമുക്കു കിട്ടീട്ടുള്ളതായി തോന്നുന്നില്ല.
38.36നമ്പിയാരുടെ തുള്ളലുകളുടെ വിഭാഗഗണന
മേൽപ്രസ്താവിച്ച നാൽപത്തിരണ്ടു കഥകളിൽ പ്രദോഷമാഹാത്മ്യം, കിരാതം, രുഗ്മിണീസ്വയംവരം, ഘോഷയാത്ര, കർത്തവീര്യാർജ്ജുനവിജയം, സ്യമന്തകം, രാമാനുചരിതം, നളചരിതം, അഹല്യാമോക്ഷം, ബാണയുദ്ധം, പാത്രചരിതം, സന്താനഗോപാലം, സീതാസ്വയംവരം, ശീലാവതീചരിതം, രാവണോത്ഭവം, ബാലിവിജയം, സത്യാസ്വയംവരം, ചന്ദ്രാങ്ഗദചരിതം, ഹിഡിംബവധം, ബകവധം, ഗോവർദ്ധനചരിതം, നിവാതകവചവധം ഇവ ഓട്ടൻതുള്ളലുകളും; കല്യാണസൗഗന്ധികം, ഹരിണീസ്വയംവരം, ധ്രുവചരിതം, കൃഷ്ണലീല, ബാല്യുത്ഭവം, കാളീയമർദ്ദനം, ഗണപതിപ്രാതൽ, ഹനൂമദുത്ഭവം, പൗണ്ഡ്രകവധം, നൃഗമോക്ഷം ഇവ ശീതങ്കൻതുള്ളലുകളും; സഭാപ്രവേശം, ത്രിപുരദഹനം, കുംഭകർണ്ണവധം, ഹരിശ്ചന്ദ്രചരിതം, പുളിന്ദീമോക്ഷം, നാളായണീചരിതം, പഞ്ചേന്ദ്രോപാഖ്യാനം, ദക്ഷയാഗം, കീചകവധം, സുന്ദോപസുന്ദോപാഖ്യാനം ഇവ പറയൻതുള്ളലുകളുമാകുന്നു. ഈ കൃതികളെല്ലാം കവനവിഷയത്തിൽ സമസ്കന്ധങ്ങളെന്നു പറയുവാൻ പാടില്ല. ഓട്ടനിൽ ഘോഷയാത്രയും ശീതങ്കനിൽ ഹരിണീസ്വയംവരവും പറയനിൽ സഭാപ്രവേശവും മികച്ചുനില്ക്കുന്നു. നളചരിതത്തിലും ശീലാവതീചരിതത്തിലും നമ്പിയാരുടെ പൂർവ്വകൃതികളായ നളചരിതം കിളിപ്പാട്ടിന്റേയും ശീലാവതിയുടേയും അനുരണനം കേൾക്കാവുന്നതാണു്. പ്രദോഷമാഹാത്മ്യം, ചന്ദ്രാങ്ഗദചരിതം, പുളിന്ദീമോക്ഷം ഇവ ശിവപുരാണത്തിൽ നമ്പിയാർ തന്നെ അനുകീർത്തനംചെയ്തിട്ടുള്ള കഥകളാണു്. ചന്ദ്രാങ്ഗദചരിതത്തിലെ ഇതിവൃത്തം സോമവാരവ്രതമാഹാത്മ്യമാണെന്നു പറയേണ്ടതില്ലല്ലോ.
38.37തുള്ളൽക്കഥാപ്രസ്ഥാനത്തിന്റെ ഉദ്ദേശം
കുഞ്ചൻനമ്പിയാർ തുള്ളൽക്കഥകൾ രചിച്ചതു ശ്രോതാക്കളെ ആസ്തികന്മാരും ഈശ്വരഭക്തന്മാരും സദാചാരനിരതന്മാരുമാക്കിത്തീർക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിമാത്രമായിരുന്നു. പല പ്രകാരത്തിലുള്ള അപഥസഞ്ചാരം അദ്ദേഹം തന്റെ ചുറ്റുപാടുമുള്ള വ്യക്തികളിലും സമുദായങ്ങളിലും രൂഢമൂലമായിക്കണ്ടു. ആത്മനാശഫലമായ ആ പ്രയാണത്തിൽനിന്നു സകല കേരളീയരേയും ആവുന്നിടത്തോളം പിൻതിരിപ്പിച്ചു. ധർമ്മത്തിൽ അവർക്കു അഭിരുചി വളർത്തി, തദ്വാരാ ഉത്തമമായ ജീവിതം നയിക്കുന്നതിനു അവർക്കു പ്രചോദനം നല്കി കുറേക്കാലം ലോകസേവനം ചെയ്യണമെന്നു് അദ്ദേഹം നിശ്ചയിച്ചു. അതിനു് ഒരു കവിയുടെ നിലയിൽ താൻ സ്വീകരിക്കേണ്ട മാർഗ്ഗം ഏതായിരിക്കണമെന്നുള്ളതിനെപ്പറ്റിയും അദ്ദേഹത്തിനു യാതൊരു സംശയവും തോന്നിയില്ല. താൻ ഒരു വലിയ സംസ്കൃതകവിയായിരുന്നു എന്നുള്ള വസ്തുത അദ്ദേഹം ചില തുള്ളലുകളിലും അങ്ങിങ്ങു സൂചിപ്പിച്ചിട്ടുണ്ടു്. എന്നുമാത്രമല്ല, സഭാപ്രവേശത്തിൽ ഒരു ബ്രഹ്മണനെക്കൊണ്ടും ത്രിപുരദഹനത്തിൽ പിശാചുക്കളെക്കൊണ്ടും പ്രാകൃതകവിത ചൊല്ലിക്കുമ്പോൾ നാം അവയുടെ പശ്ചാത്തലത്തിൽ കാണുന്നതു് ഉഷാനിരുദ്ധത്തിന്റേയും കംസവധത്തിന്റേയും കർത്താവിനെത്തന്നെയാണു്. എങ്കിലും സാമാന്യജനങ്ങൾക്കു സംസ്കൃതഭാഷാജ്ഞാനം ഇല്ലായിരുന്നതിനാൽ തന്റെ ഉദ്ദേശത്തിനു മലയാളം – അത്യന്തം ലളിതമായ നാടോടിമലയാളം – മാത്രമേ പ്രയോജനപ്പെടുകയുള്ളു എന്നു് ആ മഹാകവി മനസ്സിലാക്കി. ഇതിവൃത്തത്തിനു് ഇതിഹാസപുരാണങ്ങളിലെ കഥകൾതന്നെ തിരഞ്ഞെടുക്കേണ്ടതാണെന്നും അല്ലെങ്കിൽ തന്റെ കൃതികളിൽ ആരെങ്കിലും ശ്രദ്ധിയ്ക്കുകയോ അവയ്ക്കു ധർമ്മോപദേശം ചെയ്യാനുള്ള കുലീനത സിദ്ധിക്കുകയോ ചെയ്യുകയില്ലെന്നും ആ സൂക്ഷ്മദർശി ധരിച്ചു. ഇടയ്ക്കു പരിതഃസ്ഥിതികളെ പ്രതിഫലിപ്പിക്കുന്ന ചില ഉപകഥകൾകൂടി അങ്ങിങ്ങു ചേർത്തു് അവയ്ക്കു മോടിപിടിപ്പിയ്ക്കാമെന്നും അദ്ദേഹം കരുതി. കേരളത്തെ അധിവസിക്കുന്ന വിഭിന്നജാതിക്കാരിലും വ്യക്തികളിലും എങ്ങനെയാണു് ദുരാചാരവൈമുഖ്യം ജനിപ്പിക്കേണ്ടതു് എന്ന പ്രശ്നത്തിനും അദ്ദേഹത്തിനു അസന്ദിഗ്ദ്ധമായ സമാധാനമുണ്ടായിരുന്നു. പൂർവ്വകഥകളെ പ്രതിപാദിക്കുക എന്ന വ്യാജത്തിൽ സ്വർഗ്ഗത്തിലും ഇതരലോകത്തിലും ഭാരതത്തിലെ വിവിധ ദേശങ്ങളിലും കേരളീയരെത്തന്നെ പ്രധാനമായി വർണ്ണിക്കുക; അവരുടെ സ്വഭാവദോഷങ്ങളെത്തന്നെ നിശിതമായി അധിക്ഷേപിക്കുക; എന്നാൽ ആ അധിക്ഷേപം ആരും ചിരിച്ചു പോകത്തക്ക വിധത്തിലുള്ള ഫലിതവചനങ്ങളിൽ പൊതിഞ്ഞു മസൃണതയും മാധുര്യവും കലർത്തി അവരുടെ മുന്നിൽ സമർപ്പിച്ചു് അവരെക്കൊണ്ടു് അതു് ആസ്വദിപ്പിക്കുക—ഇത്തരത്തിൽ സരളവും സാധകവുമായ ഒരു കവനരീതിയാണു് അദ്ദേഹം അംഗീകരിച്ചതു്. നമ്പിയാർതന്നെ ചിലതെല്ലാം തദ്വിഷയകമായി പ്രസ്താവിച്ചിട്ടുണ്ടു്.
“ഭാഷയായ്പ്പറവാനുമടിയനു സംസ്കൃതത്തിലുമൊന്നുപോൽ
ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടെന്നതിൽ
ശേഷിയില്ല ഭടജ്ജനങ്ങൾ ധരിച്ചിടാ കടുസംസ്കൃതം
ഭാഷയായ്പ്പറയാമതിൽച്ചില ദൂഷണം വരുമെങ്കിലും”
എന്നു കീചകവധത്തിലും
“സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലതുകാരണം
ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതംവരൂ.
കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവി കേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല; തിരിക്കുമൊക്കെയുമേറ്റുടൻ;
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല; വിശേഷഭൂഷണമായ്വരും.
വേഷസംഗതിയോടു ചേർന്നൊരു ഭാഷ വേണമതെങ്കിലേ
ശേഷമുള്ള ജനത്തിനും പരിതോഷമെന്നു വരൂ ദൃഢം”
എന്നു സഭാപ്രവേശത്തിലും
“ചിരിക്കുന്ന കഥകേട്ടാലിരിക്കുമായതല്ലെങ്കിൽ
ത്തിരിക്കുമങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്മാരെ
ചിരിക്കാതെ രസിപ്പിക്കാനൊരിക്കലുമെളുതല്ലെ
ന്നിരിക്കുന്നെങ്കിലമ്മാത്രമുരയ്ക്കാമെന്നതേ വേണ്ടൂ”
എന്നു കുംഭകർണ്ണവധത്തിലും
“കലികാലങ്ങളിലുള്ള കാണികൾക്കു കഥ കേട്ടാൽ
ഫലിതമുള്ളതേ നല്ലൂ പലർക്കുമങ്ങനെതന്നെ.
വലിപ്പമുള്ളവർകൾക്കും വയസ്സു ചെന്നവർക്കും നൽ
ക്കുലത്തിലുള്ളവർകൾക്കും നാരിമാർക്കും ശിശുക്കൾക്കും
ചിരിപ്പാൻ സംഗതിയുള്ള കവികൾ ചൊല്ലിയെങ്കിൽക്കേ
ട്ടിരിപ്പാനാഗ്രഹമുണ്ടാമെന്നിയേ സൽക്കഥ കേട്ടാൽ
തിരിപ്പാനെന്തൊരു മാർഗ്ഗമെന്നു നോക്കുന്നവരേറും.
മരിപ്പാനൊട്ടടുത്താലും മാധവന്റെ പദാംഭോജം
സ്മരിപ്പാൻ ഭാവമില്ലാർക്കുമെന്തൊരു നിർമ്മരിയാദം?”
എന്നു ഹനൂമദുത്ഭവത്തിലും
“ഹാസത്തിന്നൊരു മാർഗ്ഗം ചില ദിക്കിലതും വേണം
പ്രാസത്തിന്നൊരേടത്തും കുറവില്ലാതിരിക്കേണം.
………
മെച്ചത്തിലൊരു കഥ പറവാനാഗ്രഹമെങ്കി-
ലിഛയ്ക്കു ചേർന്നപോലെ താളവും മേളവും വേണം.
കഥയിൽസ്സംഗതി ചേർത്തു കഥിക്കുമ്പോളതിൽക്കൂടി
ക്കഥിക്കേണ്ടിവരും കുത്തുകവികളും ചില ദിക്കിൽ.
അതുകൊണ്ടു ഭവാന്മാർക്കു വൈരമേതും ഭവിക്കൊല്ല
ഹിതജ്ഞന്മാരറിഞ്ഞെല്ലാം സഹിക്കേണം; വണങ്ങുന്നേൻ”
എന്നു പഞ്ചേന്ദ്രോപാഖ്യാനത്തിലുമുള്ള വചനങ്ങൾ നോക്കുക. നമ്പിയാർക്കു പരപ്പും ആഴവുമുള്ള പ്രകൃതിനിരീക്ഷണപാടവം, വിവിധജനങ്ങളുടെ മനോവൃത്തികളെ അവയുടെ വിശ്വതോമുഖമായ രൂപത്തിൽ ഗ്രഹിക്കുന്നതിനുള്ള വൈഭവം, അവരുടെ കുറവും കുറ്റവും താഴ്ചയും വീഴ്ചയും അതിലേക്കു പ്രത്യേകമായുള്ള ഏതോ ഒരു നൂതനേന്ദ്രിയംകൊണ്ടെന്നപോലെ കണ്ടുപിടിച്ചു് അവയെ അപഹസിയ്ക്കുവാനുള്ള പ്രാഗൽഭ്യം, വസ്തുതത്ത്വപ്രതീതീ പരിപൂർണ്ണമായി ജനിക്കത്തക്ക വിധത്തിൽ അതിന്റെ സകല ഘടകാംശങ്ങളേയും യഥോചിതം വ്യൂഹനം ചെയ്യുന്നതിനുള്ള നൈപുണ്യം ഇത്യാദി സിദ്ധികൾ നൈസർഗ്ഗികങ്ങളായിരുന്നു. അവ ചാക്കിയാന്മാരുമായുള്ള സംസർഗ്ഗം നിമിത്തം അത്യധികമായ പരിപുഷ്ടിയെ പ്രാപിച്ചു എന്നു മുൻപു് സൂചിപ്പിച്ചിട്ടുണ്ടു്. ആ സിദ്ധികളോടുകൂടി അവയുടെ പ്രകാശനത്തിനു് ആവശ്യകമായ മുഗ്ദ്ധഭാഷയും സ്വാധീനമായപ്പോൾ അദ്ദേഹം താൻ സങ്കല്പിച്ച പുതിയ സാഹിത്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതൃത്വത്തിനു സർവഥാ അർഹത്തമനായിത്തീർന്നു.
38.38തുള്ളൽക്കഥകളിലെ ഭാഷ
രാഘവീയത്തിലേയും സീതാരാഘവത്തിലേയും രാമപാണിവാദനെയല്ല നാം നളചരിതത്തിലും ശിവപുരാണത്തിലും കാണുന്നതെന്നു മുൻപു് പറഞ്ഞുവല്ലോ. തന്റെ വ്യാകരണപാണ്ഡിത്യവും മറ്റും വരാകിയായ കൈരളിക്കു വഹിക്കുവാൻ ശക്തിയില്ലെന്നു് അദ്ദേഹത്തിനു നല്ലപോലെ അറിയാമായിരുന്നു. സംസ്കൃത്തിലെ ശബ്ദശുദ്ധി ഭാഷയിൽ അത്രതന്നെ പരിപാലിക്കണമെന്നു് അക്കാലത്തു് ആർക്കും നിഷ്കർഷയില്ലായിരുന്നതിനാൽ, ആ സാമാന്യനിയമത്തിനു് അദ്ദേഹവും വിധേയനായി. ദൃശ്യപ്രബന്ധങ്ങളായ ആട്ടക്കഥകളും തുള്ളൽക്കഥകളും രചിക്കുമ്പോൾ കിളിപ്പാട്ടുകളിലെ രാമപാണിവാദനു പിന്നെയും പല പടികൾ താഴോട്ടേയ്ക്കു വാങ്ങിവരണമെന്നു സ്വാഭാവികമായിത്തോന്നി. ആ പ്രബന്ധങ്ങൾ അഭിനയിക്കേണ്ടതു പ്രായേണ അവ്യുൽപന്നന്മാരാണെന്നും സംസ്കൃതശ്ലോകങ്ങൾപോലും അവർക്കു് ഏറെക്കുറെ അർത്ഥാവബോധമുണ്ടാക്കത്തക്ക വിധത്തിലേ രചിക്കാവൂ എന്നും അദ്ദേഹം നിശ്ചയിച്ചു. അതുകൊണ്ടാണു് ശംബരവധം തുടങ്ങിയ ആട്ടക്കഥകളിലും തുള്ളൽക്കഥകളിലും അദ്ദേഹം ഘടിപ്പിച്ചിട്ടുള്ള ശ്ലോകങ്ങൾ സാമാന്യേന നിർഗ്ഗുണങ്ങളായി കാണുന്നതു് എന്നു ഞാൻ ഊഹിക്കുന്നു. തുള്ളൽക്കഥകളിലെ പദപ്രയോഗത്തിൽ നമ്പിയാർ ഉച്ഛൃംഖലനായിക്കാണപ്പെടുന്നു. ശാസ്ത്രദൃഷ്ട്യാ സമാധേയങ്ങളല്ലാത്ത അനേകം ശബ്ദങ്ങൾ അവയിലുണ്ടു്. എങ്കിലും അത്തരത്തിലുള്ള വൈകല്യങ്ങളെല്ലാം അവയിലെ കവിതയുടെ ലാളിത്യാദിഗുണങ്ങളിൽ അസ്തമിതങ്ങളായിപ്പോകുന്നു. നമ്പിയാർ തുള്ളൽക്കഥകളിൽ സംസ്കൃതസാഹിത്യത്തിലെ നിരവധി ഗ്രന്ഥങ്ങളിൽ നിന്നു് ആശയങ്ങൾ അവസരോചിതമായി പരാവർത്തനം ചെയ്തിതിട്ടുണ്ടെങ്കിലും ആ പരാവർത്തനത്തിനു മൂലത്തെക്കാൾ പലപ്പോഴും മാധുര്യം കൂടിനില്ക്കുന്നു എന്നുള്ളതിനു സഹൃദയഹൃദയം തന്നെയാണു് സാക്ഷി.“കർണ്ണാരുന്തുദമന്തരേണ രടിതം ഗാഹ സ്വ കാക! സ്വയം” എന്ന ശ്ലോകം കിരാതത്തിലും “ചീയതേ ബാലിശസ്യാപി ” എന്ന ശ്ലോകം സ്യമന്തകത്തിലും അദ്ദേഹം എങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു എന്നു പരിശോധിച്ചാൽ മതി. ഭാഷയെ മസൃണീകരിക്കുന്നതിനു് അദ്ദേഹം സ്വീകരിച്ച അനേകം ഉപായങ്ങളിൽ അതിപ്രധാനമെന്നു് എനിക്കു തോന്നീട്ടുള്ളതു ഭാഷാശൈലികളുടേയും ലോകോക്തികളുടേയും നിരന്തരവും നിഷ്പ്രയാസവുമായ വർഷമാണു്. ഈ വിഷയത്തിൽ സരസ്വതി അദ്ദേഹത്തെപ്പോലെ മറ്റൊരു കേരളീയ കവിയേയും അനുഗ്രഹിച്ചിട്ടില്ല.
38.39പ്രതിപാദനരീതി
നമ്പിയാർ താൻ കണ്ടറിഞ്ഞ വിഷയങ്ങളെമാത്രം അനുഭവസ്ഥന്റെ നിലയിൽ പ്രതിപാദിക്കുക എന്നതു് ഒരു വ്രതംപോലെ അനുഷ്ഠിക്കുന്നതുകൊണ്ടാണു് അദ്ദേഹത്തിന്റെ തുള്ളലുകൾക്കു് ഏതു് അനുവാചകന്റെ ഹൃദയത്തേയും തന്മയീഭവിപ്പിക്കുന്നതിനുള്ള ആത്മവീര്യം അനായാസേന സിദ്ധിക്കുന്നതു്. അദ്ദേഹം തന്റെ ഇതരഭാഷാകൃതികളിലെന്നപോലെ തുള്ളൽക്കഥകളിലും സ്വഭാവോക്തി, ദൃഷ്ടാന്തം, അർത്ഥാന്തരന്യാസം എന്നീ അലങ്കാരങ്ങളെയേ അധികമായി പ്രയോഗിയ്ക്കുന്നുള്ളൂ. അവകൊണ്ടു തന്റെ വർണ്ണനങ്ങൾക്കും സംഭാഷണങ്ങൾക്കും തികച്ചും ഒരു കേരളീയഛായ വരുത്തുവാൻ സാധിയ്ക്കുമെന്നുള്ളതാണു് അതിനു കാരണം.
1 “കട്ടിലു കണ്ടു പനിച്ചാൽ കണക്കല്ല;
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ”(ധ്രുവചരിതം)
2 “ഉപ്പു ചുമന്നുനടക്കുന്നവനൊരു
കപ്പലു കടലിലിറക്കാൻ മോഹം”(രുക്‍മിണീസ്വയംവരം)
3 “എമ്പ്രാനല്പം കട്ടുഭുജിച്ചാ
ലമ്പലവാസികളൊക്കെക്കക്കും”(സ്യമന്തകം)
4 “കൊന്നതിനെക്കാൾക്കോതചിറക്കൽ
ച്ചെന്നു വിളിക്കുന്നതു ബഹുദുഃഖം”(രാമാനുചരിതം)
5 “ഇഷ്ടമാടിക്കനിഞ്ഞു ചോറിട്ട കൈക്കു കടിക്കുന്ന
പട്ടികൾക്കു കൊടുക്കുന്ന യഷ്ടികൾക്കു നമസ്ക്കാരം”(സഭാപ്രവേശം)
6 “കാലത്തേ തുഴയാഞ്ഞാൽ കടവിൽച്ചെന്നടുക്കില്ല
കാലൻവന്നടുക്കുമ്പോൾക്കടാക്ഷിച്ചാൽ ഫലമില്ല”(നാളായണീചരിതം)
7 “കണ്ണടച്ചങ്ങിരുട്ടാക്കി നടന്നാൽ മറ്റു ലോകർക്കു
കണ്ണുകാണാതാകയില്ല താൻ മറിഞ്ഞു കുണ്ടിൽ വീഴും”(പഞ്ചേന്ദ്രോപാഖ്യാനം)
8 “ഉറക്കത്തിൽപ്പണിക്കത്തം തനിക്കുമില്ലെനിക്കുമി
ല്ലറക്കൊട്ടിലകംപുക്കാൽ നമ്മളെല്ലാമൊന്നുപോലെ”(സഭാപ്രവേശം)
ഇത്യാദി പംക്തികളുടെ സ്വാരസ്യബീജം പ്രകൃതത്തിൽ പരിശോധനാർഹമാണു്. എവിടെച്ചെന്നാലും അദ്ദേഹം തന്റെ നാട്ടിലെ കാര്യങ്ങളെയേ പ്രതിപാദിക്കുകയുള്ളൂ. അതിനാണു് അദ്ദേഹത്തിനു് സർവ്വോപരി സാമർത്ഥ്യവുമുള്ളതു്. പ്രദോഷമാഹാത്മ്യത്തിൽ കുണ്ഡിനദേശത്തിലെ രാജാവിന്റെ രാജ്യഭാരം വർണ്ണിക്കുമ്പോൾ അതു മാർത്താണ്ഡവർമ്മമഹാരാജാവിന്റെ രാജ്യഭരണമായി രൂപാന്തരപ്പെടുന്നു. ആ രാജ്യം പിതാവിൽ നിന്നു് അപഹരിച്ച സാല്വനിൽനിന്നു് അതു വീണ്ടും സ്വായത്തമാക്കുവാൻ പോകുന്ന ധർമ്മഗുപ്തൻ അവിടത്തെ ജനങ്ങളോടു പറയുന്നതു്.
“അമ്പലവാസികളെമ്പ്രാന്തിരിമാ
രായുധമില്ലാത്തൊരു നായന്മാർ
അങ്ങനെയുള്ളവരെല്ലാം വിരവിനൊ
ടങ്ങൊരു നാട്ടിനു മാറിക്കൊൾവിൻ”
എന്നാണു്. കാർത്തവീര്യവിജയത്തിൽ രാവണൻ തന്റെ മന്ത്രിയായ ചിത്രയോധി മുഖേന അർജ്ജുനനോടു കേരളത്തിലെ ഒരു രാജാവു മറ്റൊരു രാജാവിനോടെന്നപോലെ
“വിളവിൽപ്പാതി നമുക്കു തരേണം
മുളകു സമസ്തവുമർപ്പിക്കേണം
തെങ്ങുകവുങ്ങുകൾ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം”
എന്നും മറ്റും ആജ്ഞാപിക്കുന്നു. ബാണന്റെ രാജധാനിയിൽ ശ്രീകൃഷ്ണന്റെ പട ചെന്നപ്പോൾ അവിടെ “വടിയിങ്ങോട്ടെടു കുഞ്ഞിപ്പെണ്ണെ, വടി ഞാനിവിടെ കണ്ടില്ലെന്നും, പിടലിക്കൊന്നുതരുന്നുണ്ടെന്നും” പലായനത്തിനുള്ള ത്വരയിൽ ഗൃഹനാഥനും ഭാര്യയുമായി ഒരു ചില്ലറ ശണ്ഠ നടക്കുന്നു. കല്യാണസൗഗന്ധികത്തിൽ
“കാരിയക്കാരുണ്ടു മേനോക്കിയച്ചനു
ണ്ടാരിയപ്പട്ടരച്ചന്മാർ പലരുണ്ടു്;
കോയിമ്മമാരുണ്ടടുക്കളക്കാരുണ്ടു്;
നായന്മാരായുള്ളകമ്പടിക്കാരുണ്ടു്;
ലന്തക്കുഴൽക്കാർ പതിനെട്ടു പുള്ളിയു
ണ്ടന്തണന്മാരും പ്രഭുക്കളും ഭൃത്യരും
ചന്തമേറീടും പണിക്കരച്ചന്മാരും”
എന്നു അളകാപുരിയിലെ പ്രാഭവം വർണ്ണിതമായിരിക്കുന്നു. രുക്‍മിണീസ്വയംവരത്തിൽ കുണ്ഡിനപുരത്തേക്കു പോകുവാൻ ബലഭദ്രൻ പടകൂട്ടുമ്പോൾ
“ആയുധപാണികളായിട്ടനവധി
നായന്മാരുമമാത്യന്മാരും
കാര്യസ്ഥന്മാരെജമാനന്മാ
രായിരമായിരമാൾക്കധിപന്മാർ” മാത്രമല്ല.
പട്ടാണികൾ പല കുതിരക്കാരും
കോട്ടപ്പടിയിൽക്കാവൽക്കാരും
കാട്ടാളന്മാർ മുക്കോപ്പരിഷകൾ
കോട്ടക്കാരന്മാരും പലവക
നസ്രാണികളും ജോനകർ പത്തു സ
ഹസ്രാധികമിഹ വന്നീടേണം”
എന്നു കല്പന കൊടുക്കുന്നു. നളചരിതത്തിൽ ദേവേന്ദ്രൻ നളനോടു തന്റെ ധനങ്ങൾ കല്പവൃക്ഷത്തിൽ വിളഞ്ഞതാണെന്നു പറയുമ്പോൾ ആ അവസരം ദുഷ്പ്രഭുക്കന്മാരെ അവഹേളനം ചെയ്യുവാൻ കവി ഉപയോഗപ്പെടുത്തുന്നു.
“ചുങ്കമെടുത്തും പിഴ ചെയ്യിച്ചും
ശങ്കവെടിഞ്ഞു ഗൃഹങ്ങൾ കവർന്നും
വൻകരമേൽ മരുവുന്ന ജനത്തിനു
സങ്കടമന്നന്നുളവാക്കിച്ചും
കമ്പോളത്തിലിരിക്കുന്നവരൊടു
വൻപു പറഞ്ഞു പിടിച്ചുപറിച്ചും
പമ്പെഴുതിച്ചും വിരൽമുക്കിച്ചും
മുമ്പിൽ വരുത്തിപ്പണമൊപ്പിച്ചും
കൈക്കാണത്തിനു കണ്മുനയിട്ടും
കൈക്കൽ വരുത്തിയതല്ലവയൊന്നും”
എന്നാണു് അവയുടെ ആഗമത്തെപ്പറ്റിയുള്ള വിശദീകരനം. ഘോഷയാത്രയിൽ ചിത്രസേനനെന്ന ഗന്ധർവ്വന്റെ ആക്രമണത്തിൽനിന്നു ഭയപ്പെട്ടോടുന്ന കൗരവസേനയെ വർണ്ണിക്കുന്ന ഒരു ഭാഗമാണു് ചുവടെ ഉദ്ധരിക്കുന്നതു്.
“കലയും മാനും വരുമൊരു മാർഗ്ഗേ
വലയും കെട്ടിക്കാട്ടാളന്മാർ
മലയിലൊളിച്ചിഹ പാർക്കുന്നേരം
വലയിൽച്ചെന്നുവലഞ്ഞാനൊരുവൻ.
വലയിൽപ്പെട്ടതു കണ്ടൊരു വേടൻ
കലയെന്നോർത്തൊരു ബാണമയച്ചാൻ.
തലയിൽച്ചെന്നു തറച്ചതു കണ്ടാ
മലയൻ വന്നിഹ നോക്കുന്നേരം
കലയല്ലിവനൊരു വലിയൊരു തടിയൻ
മലയാളത്തിലെ മാനുഷനൊരുവൻ”.
ഏതു തുള്ളൽ നോക്കിയാലും ഈ വിജാതീയമായ പ്രതിപാദനസമ്പ്രദായത്തിനു് ഉദാഹരണങ്ങൾ സമൃദ്ധമായി കാണാം. കല്യാണസൗഗന്ധികത്തിൽ ഹനുമാനെ ഒരു മൂത്തകുരങ്ങായി വർണ്ണിച്ചിരിക്കുന്നതു് എത്ര സ്വഭാവോചിതമായ രൂപത്തിലാണെന്നു നോക്കുക.
“............... കൈകളും കാലും
കുഴഞ്ഞു വാലുമക്കാലും മെലിഞ്ഞു കൈകളെക്കൊണ്ടു
ചൊറിഞ്ഞു രോമമെപ്പേരും കൊഴിഞ്ഞു മേനിയും ചുക്കി
ച്ചുളിഞ്ഞു കണ്ണിനു കാഴ്ച കുറഞ്ഞു പീളയും വന്നു
നിറഞ്ഞു താൻ വഴിയിൽച്ചെന്നുറച്ചു നേത്രവും ചിമ്മി
ശ്ശയിച്ചു മൂന്നു ലോകങ്ങൾ ജയിച്ചുള്ള മഹാവീരൻ.”
ഉപമകൾ മഹാകവി സൃഷ്ടിക്കുന്നതും പ്രായേണ തന്റെ നിത്യപരിചയത്തിൽപ്പെട്ട വസ്തുക്കളെക്കൊണ്ടാണു്. നർമ്മദാനദിയിൽ വെള്ളം പൊങ്ങിയപ്പോൾ ആറ്റുമണലിൽ തപസ്സുചെയ്തുകൊണ്ടിരുന്ന രാവണൻ “ഇരുപതു തണ്ടുകൾ വച്ചു മുറുക്കിയ പെരിയൊരു വഞ്ചികണക്കേ” ഒരുവിധത്തിൽ കരപറ്റുന്നു. രാവണൻ കാർത്തവീര്യന്റെ കൈകളെ “പേരാൽതന്നുടെ വേടുകണക്കേ പെരുതെങ്കിലുമൊരു ഫലമില്ലേതും” എന്നു് അപലപിക്കുന്നു. “കാറ്റുകൾ തട്ടിക്കരപറ്റീടുമൊരാറ്റിലെ വെള്ളത്തിരകൾ കണക്കേ” യും “നീറ്റിൽ നടക്കും മുതലകൾ പോലെ” യും യുദ്ധത്തിന്നു വരുന്ന ഭടന്മാരെ വർണ്ണിക്കുന്നു. “കറിക്കു ചക്ക കണ്ടിക്കും കണക്കേ കായമെപ്പേരും നുറുക്കുന്ന” വരാണു് നമ്പിയാരുടെ യോദ്ധാക്കൾ. “വണ്ണൻവാഴ കണക്കു വളർന്നൊരു പൊണ്ണത്തടിയ” നാണു് ദുര്യോധനന്റെ ദൃഷ്ടിയിൽ ഭീമസേനൻ.
ഈ വിനോദപ്രസ്ഥാനം പൂർവ്വകവികൾക്കു് അവിജ്ഞാതമായിരുന്നു എന്നു പറഞ്ഞുകൂടാ. രാമായണം, ഭാരതം, നൈഷധം മുതലായ ഭാഷാചമ്പുക്കളിലെ ഗദ്യങ്ങളിൽ ഇതിനു ധാരാളമായി പ്രവേശമുണ്ടായിരുന്നു എന്നു വായനക്കാരെ അനുസ്മരിപ്പിക്കേണ്ടതില്ലല്ലോ. നമ്പിയാർ പ്രസ്തുത മാർഗ്ഗത്തിനു വീതി കൂട്ടുകയും വെടിപ്പു വരുത്തുകയും ചെയ്ത്, അതിനെ സാമാന്യജനങ്ങൾക്കും സുഗമമാക്കിത്തീർത്തു എന്നുള്ളതാണു് പരമാർത്ഥം.
38.40പരിഹാസധോരണി
നമ്പിയാർ തന്റെ തുള്ളലുകളിൽ ഓരോന്നിലും ഓരോ കഥാഭാഗമെങ്കിലും അദ്ദേഹത്തിനല്ലാതെ മറ്റൊരാൾക്കും രചിക്കുവാൻ സാധിക്കുന്നതല്ലെന്നു ധൈര്യമായി പറയാവുന്ന വിധത്തിലാണു് രചിച്ചിരിക്കുന്നതു്. ആ ഭാഗങ്ങളിലും രണ്ടോ നാലോ വരികൾ സരസ്വതി തന്നെ അദ്ദേഹത്തിനുവേണ്ടി ഗാനം ചെയ്യുകയാണോ എന്നും തോന്നിപ്പോകും. ഉത്തമപാത്രങ്ങളുടെ പ്രതിപാദനത്തിൽ മഹാകവിക്കു വലിയ മെച്ചമൊന്നും സിദ്ധിച്ചിട്ടില്ല; അതിനുകാരണം ആ ഘട്ടങ്ങളിൽ ഫലിതത്തിനു വക കുറയുമെന്നുള്ളതാണു്. അതുപോലെ സൽഗുണങ്ങളെ വർണ്ണിക്കുവാനും, അതേ കാരണത്താൽത്തന്നെ, അദ്ദേഹം അല്പം അസമർത്ഥനാണു്. മധ്യമപാത്രങ്ങളുടേയും അധമപാത്രങ്ങളുടേയും നീചങ്ങളായ വൃത്തികളാണു് അദ്ദേഹം നിഷ്കർഷിച്ചു നിരീക്ഷിച്ചിട്ടുള്ളതു്. കാമക്രോധങ്ങളേയും ലോഭമോഹങ്ങളേയും മദമാത്സര്യങ്ങളേയും ആ ദുർഗ്ഗുണങ്ങളുടെ ആവരണങ്ങൾ നീക്കി അവയെ ലോകസന്നിധിയിൽ നഗ്നമായ രൂപത്തിൽ നിർത്തി, അപഹസിച്ചു കൊല്ലാക്കൊല ചെയ്യുന്നതിലാണു് അദ്ദേഹം സർവ്വോപരി സമഗ്രവിജയിയായി സമുല്ലസിക്കുന്നതു്. നായാട്ടു്, സദ്യ, യുദ്ധം, വിവാഹം ഇവയുടെ വിവരണത്തിൽ അദ്ദേഹം അഭൗമമായ ഏതോ ഒരു സിദ്ധിവിശേഷത്താൽ അനുഗൃഹീതനാണു്. ഒരു പ്രധാനസംഭവത്തെക്കാൾ അതിന്റെ ആനുഷംഗികമായ വിഷയങ്ങൾ ചിത്രണം ചെയ്യുന്നതിനാണു് അദ്ദേഹത്തിനു വാസനയധികം. ഈ അഭിപ്രായങ്ങൾക്കു് ഓരോന്നിനും അനേകം ഉദാഹരണങ്ങൾ ഉദ്ധരിക്കാവുന്നതാണെങ്കിലും സ്ഥല ദൗല്ലഭ്യത്താൽ ആ ഉദ്യമത്തിൽനിന്നു വിരമിക്കേണ്ടിയിരിക്കുന്നു. പ്രദോഷമാഹാത്മ്യത്തിലെ വേശ്യോപാലംഭവും പടയോട്ടവും, കിരാതത്തിലേയും കല്യാണസൗഗന്ധികത്തിലേയും മറ്റും നായാട്ടു്, രുക്‍മിണീസ്വയംവരത്തിലെ ബ്രഹ്മാവിന്റെ മനുഷ്യസൃഷ്ടിവൈകല്യം, സ്യമന്തകത്തിലെ ലോകാപവാദം, ഘോഷയാത്രയിലെ ദുര്യോധന ക്രോധം, സ്യമന്തകത്തിലേയും സീതാസ്വയംവരത്തിലേയും മറ്റും സംഭോജനം, ഹരിണീസ്വയംവരത്തിലെ കലികാലനിന്ദ, കൃഷ്ണലീലയിലെ ബാലവിനോദം ഇങ്ങനെ നോക്കിയാൽ ഏതു തുള്ളലിലും മഹാകവിയുടെ വ്യക്തിമുദ്ര സ്പഷ്ടമായി പതിഞ്ഞിട്ടുള്ള ഭാഗങ്ങൾ കാണാവുന്നതാണു്. അദ്ദേഹത്തിന്റെ ഭാവനയിൽ നിന്നല്ലാതെ അവതരിക്കുവാൻ പാടില്ലാത്ത ഏതാനും ചില പംക്തികൾമാത്രം ചൂണ്ടിക്കാണിക്കാം.
“രണ്ടു കൈകളും വീശിക്കൊണ്ടു പടയ്ക്കു ചെല്ലും
തണ്ടുതപ്പിയ്ക്കു വടികൊണ്ടു മരിയ്ക്കയല്ലാ
തുണ്ടോ മറ്റൊരു കാര്യം ചെണ്ടക്കാരെന്നു പേരും
കൊണ്ടു കാലന്റെ വീട്ടിൽ മുണ്ടു വിരിച്ചിരിക്കും”.(രുക്‍മിണീസ്വയംവരം)
ഇവിടെ “മുണ്ടു വിരിച്ചിരുത്താൻ” നമ്പിയാർക്കേ സാധിക്കൂ. ഘോഷയാത്രയിൽ ദുര്യോധനൻ അലസവൃത്തികളായ ചാരന്മാരെ അധിക്ഷേപിക്കുന്ന ഒരു ഘട്ടമുണ്ടു്. അതിലെ ചില വരികൾ നോക്കുക.
“പട്ടിണിയെന്നതു നമ്മുടെ പിള്ളേർ
ക്കൊട്ടുംതന്നെ സഹിപ്പാൻ മേലാ.
വെട്ടമടുക്കുംമുൻപേ യഷ്ടികൾ
ഘട്ടിശ്ശാതമെടുത്തു ഭുജിക്കും.
കട്ടത്തൈരും കൂട്ടിയുരുട്ടിയ
തൊട്ടല്ലതുമൊരു പഞ്ചപ്രസ്ഥം.
കൊറ്റുകഴിച്ചൊരു തെക്കൻമുണ്ടും
ചുറ്റിയുടുത്തൊരു തൊങ്കലുതൂക്കി
വെറ്റിലതിന്നു മുഴപ്പിച്ചുംകൊ
ണ്ടേറ്റുതിരിക്കും രസികന്മാരായു്.
കറ്റക്കുഴൽമണിമാരുടെ വീടുകൾ
പറ്റിപ്പകിടപറഞ്ഞു രസിച്ചും
വെറ്റ പിടിങ്ങിത്തിന്നുടനവരുടെ
കുറ്റമുരച്ചു ചിരിച്ചുതിരിച്ചും
പകയുള്ളവരെപ്പിഴചെയ്യിച്ചൊരു
വകയുണ്ടാക്കും പുകയില കൊൾവാൻ”
എന്നും മറ്റും അവരെ പല പ്രകാരത്തിൽ അവഹേളനം ചെയ്തിട്ടു്, അതു പോരാത്തതുപോലെ
“ഊണുകഴിച്ചു തിരിച്ചാലവരെ
ക്കാണുകയില്ലൊരു ദിക്കിൽപ്പോലും.
കാണുകയില്ലെന്നല്ല തിരഞ്ഞാ
ലേണാക്ഷികളുടെ വീട്ടിൽക്കാണാം.
അത്താഴത്തിന്നിലവയ്ക്കുമ്പോ
ളെത്താത്തവരുടെ പിലകൊണ്ടീടാം.
ചത്താലും വരുമഷ്ടിയടുത്താ
ലോർത്താലിന്നു വെറുപ്പാകുന്നു”
എന്നിങ്ങനെ ആ തേജോവധശൈലി തുടർന്നുകൊണ്ടുപോകുന്നു. എന്തൊരു വിസ്മയാവഹമായ മനോധർമ്മപ്രസരമാണു് ഈ വരികളിൽ കളിയാടുന്നതു്? ഒടുവിലത്തെ നാലു വരികൾ എഴുതുവാൻ നമ്പിയാർക്കല്ലാതെ ആർക്കു തോന്നും? തദനന്തരം നല്ല ഒരു ചാരനെത്തന്നെ ദുര്യോധനൻ തിരഞ്ഞയയ്ക്കയും അയാൾ തിരിയെ വന്നു് പാണ്ഡവന്മാരുടെ അപ്പോഴത്തെ അവസ്ഥ സർവ്വസമ്പത്സമൃദ്ധമാണെന്നു് അറിയിക്കുകയും ചെയ്യുന്നു. അപ്പോൾ ആ അസൂയാലുവിന്നു അതിരുമെതിരുമില്ലാത്ത അരിശമുണ്ടാകുകയും ആ ദൂതനെ അദ്ദേഹം “ഒട്ടുമകംപുറമില്ലാതുള്ളൊരു യഷ്ടീ നില്ലു നിനക്കെന്തറിയാം?” എന്നു തുടങ്ങുന്ന ശകാരവർഷംകൊണ്ടു് അഭിഷേകം ചെയ്യുകയും ചെയ്യുന്നു.
“ഇവനും പുനരതു നേരെന്നോർത്തി
ട്ടവരുടെ ഗുണഗണമുരചെയ്യുന്നു.
ഭവതു; നമുക്കതിലും നഹി ഖേദം
ഇവനല്ലീശ്വരനെന്നെ വലപ്പാൻ”
എന്നിങ്ങനെയാണു് ആ ആക്രോശനം അവസാനിക്കുന്നതു്. ഒടുവിലത്തെ രണ്ടുവരികൾ തങ്ങൾ നമ്പിയാരുടെ തൂലികാസന്താനങ്ങളാണെന്നു വിജയശംഖമൂതി വിളിച്ചു പറയുന്നു. ആ വരികളിൽ പ്രതിഫലിക്കുന്നതു് ക്രോധമല്ല, നൈരാശ്യവും ആപത്ഭയവുമാണു്. കാർത്തവീര്യാർജ്ജുനവിജയത്തിൽ ബന്ധനസ്ഥനായ രാവണന്റെ വിലാപംകേട്ടു രണ്ടുപേർ തമ്മിൽ അതിനെപ്പറ്റി സംഭാഷണം ചെയ്യുന്നു.
“കൊലചെയ്യാത്തതുമെന്തേ കൂവേ?
കൊലചെയ്താൽ മതിയാമോ ഭോഷാ?
പലനാളിങ്ങനെ പട്ടിണിയിട്ടും
പലരും കണ്ടുടനാനകളിച്ചും
വലയിൽപ്പെട്ട കുരങ്ങുകണക്കേ
വലയണമെന്നേ മതിയാവുള്ളു.
കൊലചെയ്താൽ പുനരന്തകനവനെ
വലയ്ക്കുന്നതിഹ നമുക്കറിയാമോ?”
എന്നു് ആ ഘട്ടത്തിൽ നർമ്മോക്തികിർമ്മീരിതമായ ഒരു ഭാഗമുണ്ടു്. അതിലെ ഒടുവിലത്തെ രണ്ടു വരികളുടെ രസികത്വം അനിർവചനീയമായിരിക്കുന്നു. സ്യമന്തകത്തിൽ ശ്രീകൃഷ്ണനെപ്പറ്റി രത്നമോഷകനാണെന്നു ശങ്കിച്ചു പലരും പലതരത്തിലുള്ള ദുഷ്പ്രവാദങ്ങൾ പറഞ്ഞു പരത്തുന്നു. ആ കൂട്ടത്തിൽ കൃഷ്ണനെക്കാണുമ്പോൾ ശിശുക്കൾക്കുള്ള ഭാവഭേദം മഹാകവി,
“അച്യുതനെക്കാണുന്നതുനേരം
കൊച്ചുകളോടിയൊളിച്ചുതുടങ്ങി.
അണയത്തങ്ങു വിളിക്കുന്നേരം
മണിയുംപൊത്തി പാഞ്ഞുതുടങ്ങി.
കയ്യെച്ചെന്നു പിടിക്കുന്നേരം
അയ്യോയെന്നു കരഞ്ഞുതുടങ്ങി”
എന്നിങ്ങനെ പ്രപഞ്ചനം ചെയ്തുകൊണ്ടുപോകുന്ന ഒരു വർണ്ണനയുണ്ടു്. അക്കൂട്ടത്തിൽ ചില കിടാങ്ങൾ കൃഷ്ണനോടു്,
“മണിപോയാലതുമുണ്ടാക്കീടാം
തുണിപോയാലതുമുണ്ടാക്കീടാം
പ്രാണൻപോയാലുണ്ണികളേ! പുന
രുണ്ടാകില്ലെന്നമ്മ പറഞ്ഞു”.
എന്നു പറയുന്ന വരികളിൽ “അമ്മ പറഞ്ഞു” എന്ന വാക്യം നമ്പിയാർക്കല്ലാതെ ഉച്ചരിയ്ക്കുവാൻ കഴിവുള്ളതല്ല. സഭാപ്രവേശത്തിൽ ധൃതരാഷ്ട്രർ തന്റെ പുത്രന്മാരോടു ശ്രീകൃഷ്ണന്റെ കാപട്യത്തെപ്പറ്റി ഇങ്ങിനെ ഉൽബോധിപ്പിയ്ക്കുന്നു.
“താനല്ലെന്നു ഭാവിക്കും; തരംനോക്കി പ്രയോഗിക്കും;
സ്ഥാനത്തങ്ങൊരേടത്തും തന്റെ വേഷം കാട്ടുകില്ല;
മാനത്തുപറക്കുന്ന പരുന്തുപക്ഷിയെപ്പോലെ
മീനത്തെക്കൊക്കിലാക്കിക്കൊണ്ടുപോയേയറിഞ്ഞീടു.
കപ്പാനും മടിയില്ല, കാമിനിമാർകളെപ്പാട്ടിൽ
വെപ്പാനും മടിയില്ല, വധിപ്പാനും മടിയില്ല;
നമ്മെച്ചെണ്ടകൊട്ടിപ്പാൻ തരംനോക്കി നടക്കുന്നു
നന്മയ്ക്കു നിരൂപിച്ചിട്ടബദ്ധം വന്നുപോകൊല്ല:
വെട്ടത്തു കാണുകില്ല; പിറകേനിന്നൊരു വെടി
പൊട്ടിക്കുന്നതേ കേൾക്കൂ, ചത്തുവീഴുന്നതേ കാണൂ.”
ചതിയന്മാരെപ്പറ്റി ഇതിലധികം ഭംഗിയായി ആർക്കു വർണ്ണിക്കുവാൻ പറ്റും? ഇവിടേയും ഒടുവിലത്തെ ആ വരികൾ നമ്പിയാരുടെ തൂലികയിൽനിന്നേ വിനിർഗ്ഗമിയ്ക്കുകയുള്ളൂ. പഞ്ചേന്ദ്രോപാഖ്യാനത്തിലെ “കാലനില്ലാത്ത കാലം” നമ്പിയാരുടെ പരിഹാസകവനത്തിന്റെ പരമോച്ചസ്ഥാനത്തിൽ പരിലസിക്കുന്നു.
“ചേട്ടനെന്നാലൊന്നുരണ്ടല്ലമ്പതും നൂറുമഞ്ഞൂറും
കൂട്ടമായിപ്പിലകൊൾവാനെന്തു ബന്ധം? ചാക്കുമില്ല.
കവിടിക്കാരനായുള്ള ഗണിതക്കാരനുമിപ്പോൾ
കപടങ്ങൾ പറഞ്ഞൊന്നും ഫലിപ്പിപ്പാനെളുതല്ല.
യമനും വൈദ്യനും തമ്മിൽ പ്രാണവിശ്വാസമെന്നാലും
യമനെക്കൂടാതെകൊൽവാൻ വൈദ്യനേകന്നെളുതല്ല”.
എന്നിങ്ങനെ ആ സന്ദർഭത്തിൽ മഹാകവിയുടെ മനോധർമ്മം എവിടെയെല്ലാം പാഞ്ഞുപോയി ആരെയെല്ലാം പിടികൂടുന്നുവെന്നു നോക്കുക.
ഇനിയും ഉദാഹരണങ്ങൾ പ്രദർശിപ്പിച്ചു ഈ പ്രകരണം ദീർഘിപ്പിക്കുന്നില്ല. കോയിക്കൽ മുതൽ കുപ്പമാടം വരെ, മഹാരാജാക്കന്മാർ മുതൽ മലയന്മാർ വരെയുള്ള സകലമനുഷ്യരേയും പാണിവാദൻ തന്റെ സാമൃതമായ പാണികൊണ്ടു സന്ദർഭോചിതമായി പ്രഹരിച്ചിട്ടുണ്ടു്. “അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ” എന്നുതന്നെ അദ്ദേഹത്തിന്റെ പരിഹാസശരങ്ങളെപ്പറ്റിയും പറയാം. പ്രതിഗ്രഹത്തിനായി വെമ്പൽകൊള്ളുന്ന മലയാളബ്രാഹ്മണർ, അധികപ്പലിശക്കു കടം കൊടുത്തും ജൗളിത്തരങ്ങൾ വിറ്റുനടന്നും കാലക്ഷേപം ചെയ്യുന്ന ദ്രാവിഡബ്രാഹ്മണർ, സമരഭീരുക്കളും ആയുധരഹിതന്മാരും മദ്യപന്മാരുമായ നായന്മാർ, പരദ്രോഹം ചെയ്തു് അന്യായമായി ധനസമ്പാദനം ചെയ്യുന്ന രാജസേവകന്മാർ, മാനം മര്യാദയില്ലാതെ കയ്യിൽ കാശുമായി കടന്നു വരുന്ന വിടന്മാരുമായി രമിച്ചു് ഒടുവിൽ അവരെക്കൊണ്ടു പിച്ചതെണ്ടിക്കുന്ന തേവിടിശ്ശിമാർ മുതലായവരെ അദ്ദേഹം നിഷ്കരുണമായി ശകാരിച്ചിട്ടുണ്ടു്. അതെല്ലാം അവർ കർമ്മകുശലന്മാരും സ്വധർമ്മനിരതന്മാരും സന്മാർഗ്ഗ സഞ്ചാരികളും ആയിത്തീരുന്നതിന്നുവേണ്ടി അദ്ദേഹം കരുതിക്കൂട്ടി അനുഷ്ഠിക്കുന്ന സാഹിത്യവിനോദമാണെന്നു ഞാൻ ഇതിനുമുമ്പുതന്നെ സൂചിപ്പിച്ചിട്ടുണ്ടു്. “ഹാസേന ലജ്ജിതോത്യന്തം ന ദോഷേഷു പ്രവർത്തതേ” എന്നുണ്ടല്ലോ.
ഒരു ന്യൂനത
നമ്പിയാർ തുള്ളൽക്കഥകളിൽ രസചക്രവർത്തിയായ ശൃംഗാരത്തെ ഒരിടത്തും സഹൃദയസമ്മതമായ രീതിയിൽ സ്പർശിച്ചിട്ടില്ല. തന്റെ ഉദ്ദേശശുദ്ധിക്കു ആ രസത്തിന്റെ പ്രതിപാദനം പ്രതികൂലമാണെന്നു് അദ്ദേഹത്തിനു് തോന്നിയിരിക്കണം. അതിനുപകരം പലപ്പോഴും അസഭ്യവും അശ്ലീലവുമായ ശൃംഗാരാഭാസത്തിന്റെ വിവിധ മുഖങ്ങളെയാണു് അദ്ദേഹം വർണ്ണിയ്ക്കുന്നതു്. പൂർവ്വകാലങ്ങളിലെ പടയണികളിൽ അത്തരത്തിലുള്ള ദുഷ്കൃതികളാണു് തുള്ളൽക്കാർ പാടിവന്നതെന്നും, അവരുടെ ആവശ്യമനുസരിച്ചാണു് പുറംകഥകൾ എന്നുപറയുന്ന ചില കുട്ടിത്തരം തുള്ളലുകൾ എഴുതിയിട്ടുള്ളതെന്നും, പ്രദോഷമാഹാത്മ്യത്തിൽ ഉണ്ണി ഉണിച്ചിരിയുടേയും, ധ്രുവചരിതത്തിൽ വസുലക്ഷ്മിയുടേയും മറ്റും ദുശ്ചരിതങ്ങൾ ഉപകഥാരൂപത്തിൽ നിബന്ധിച്ചിട്ടുള്ളതു് ആ പരിപാടിയനുസരിച്ചാണെന്നും, പഴമക്കാർ പറയുന്നു. അതിന്റെ സൂക്ഷ്മസ്ഥിതി അവിജ്ഞേയമാണു്. ഏതായാലും, ആരെല്ലാം എന്തെല്ലാം പറഞ്ഞാലും നമ്പിയാരെ ഇക്കാര്യത്തിൽ അന്നത്തെ സാമുദായികസ്ഥിതിയെ മാനദണ്ഡമാക്കി നോക്കിയാൽപ്പോലും, അപരാധത്തിൽനിന്നു മോചിപ്പിക്കുവാൻ നിവൃത്തി കാണുന്നില്ല. അഹല്യാമോക്ഷവും മറ്റും സ്ത്രീകളും പുരുഷന്മാരും കേൾക്കെ കളിത്തട്ടിൽനിന്നു് ഒരു തുള്ളൽക്കാരനു്, അയാൾ എത്രതന്നെ വങ്കനും വഷളനുമായാലും, എങ്ങനെ പാടിഫലിപ്പിക്കുവാൻ സാധിക്കുമെന്നു മനസ്സിലാക്കുവാൻ പ്രയാസമായിരിക്കുന്നു. “നീരസങ്ങൾ വിസ്തരിച്ചിട്ടെന്തു കാര്യം നമുക്കിപ്പോൾ?” എന്നു നമ്പിയാരുടെ ഭാഷയിൽത്തന്നെ ചോദിച്ചുകൊണ്ടു നമുക്കു് ഈ ഗഹണത്തിൽനിന്നു വിരമിക്കാം.
38.41ഉപസംഹാരം
നമ്പിയാർ തുള്ളൽക്കഥകളിൽക്കൂടി നമുക്കു പ്രദർശിപ്പിക്കുന്നതു് ഒരു പുതിയ സാഹിത്യസാമ്രാജ്യമാണു്. ആ സാമ്രാജ്യത്തിന്റെ ഏകാധിപത്യത്തിനു് ഏതാവൽപര്യന്തം മറ്റാരും അവകാശം പുറപ്പെടുവിച്ചിട്ടില്ല. ആ ലളിതകോമളമായ ഭാഷ, ആ സർവസാധാരണങ്ങളായ ആഭാണകങ്ങളുടെ സന്ദർഭോചിതമായ ധാരാസംപാതം, ആ കുശാഗ്രീയമായ പരിസരാവലോകനം, ആ വൈരൂപ്യങ്ങളും വൈലക്ഷണ്യങ്ങളും കണ്ടുപിടിയ്ക്കുവാനുള്ള വാസനാവിശേഷം, ആ സമുദ്രത്തിലെ തരംഗമാലപോലെ അനുക്ഷണം പൊന്തിവരുന്ന ഉച്ചാവചമായ ആശയസമ്പത്തു്, ആ മനോഹരവും മർമ്മവേധിയുമായ പരിഹാസധോരണി – ഈ അനുഗ്രഹങ്ങളെല്ലാം അദ്ദേഹത്തിനല്ലാതെ അന്യകവിക്കു ഈ മലയാളക്കരയിലെന്നല്ല, ഭാരതത്തിന്റെ ഇതരഭാഗങ്ങളിൽപ്പോലും ലഭിച്ചിട്ടില്ല. ഗ്രീസിലെ അരിസ്റ്റോഫെനീസു്, റോമിലെ ജൂവനൻ, ഫ്രാൻസിലെ മോളിയർ തുടങ്ങിയ പാശ്ചാത്യന്മാരായ ഹാസസാഹിത്യകാരന്മാരുമായി നമുക്കു കുഞ്ചൻനമ്പിയാരെ സധൈര്യം താരതമ്യപ്പെടുത്താവുന്നതും, ആ തുലനയിൽ നമ്പിയാർ അവർക്കു സമാനശീർഷനായി വിദ്യോതിക്കുന്നതു കണ്ടു കോൾമയിർ കൊള്ളാവുന്നതുമാകുന്നു. നമ്പിയാരുടെ തുള്ളലുകളിൽ നിന്നു് അദ്ദേഹത്തിന്റെ ജീവിതകാലത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമുദായികവും സമ്പത്തികവുമായ ചരിത്രം സംബന്ധിച്ചും പല വിലവേറില്ലാത്ത പരമാർത്ഥശകലങ്ങൾ ഗവേഷകന്മാർക്കു ഗ്രഹിക്കുവാൻ സാധിക്കുന്നതാണു്.
38.42ഭാഷാകവിമധ്യത്തിൽ നമ്പിയാർക്കുള്ള സ്ഥാനം
ഭാഷയിൽ കുഞ്ചൻനമ്പിയാരാണു് ഇദംപ്രഥമമായി ഒരു മഹാകാവ്യം നിർമ്മിച്ചതു്. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലെങ്കിലും പരിഷ്കർത്താവു് അദ്ദേഹമാണെന്നു സമർത്ഥിച്ചിട്ടുണ്ടല്ലോ. കിളിപ്പാട്ടുകളുടെ പ്രണേതാവെന്ന നിലയിൽ അദ്ദേഹത്തിനു് എഴുത്തച്ഛന്റെ സമീപസ്ഥാനത്തുതന്നെ ഒരു സിംഹാസനം നല്കാവുന്നതാണു്. വഞ്ചിപ്പാട്ടുകളിൽ കിരാതത്തിനും, കൈകൊട്ടിക്കളിയിൽ രുക്‍മിണീസ്വയംവരത്തിനും കല്പിക്കേണ്ട സ്ഥാനം ഏറ്റവും ഉന്നതമാണെന്നും നാം കണ്ടുകഴിഞ്ഞു. കഥകളിപ്രസ്ഥാനം ഒന്നിൽ മാത്രമേ അദ്ദേഹത്തിന്റെ വ്യവസായം വിജയത്തിൽ കലാശിക്കാതെയിരുന്നിട്ടുള്ളു. അദ്ദേഹത്തിനു് ആ പ്രസ്ഥാനത്തോടു് അശേഷം ആഭിമുഖ്യം ഉണ്ടായിരുന്നില്ലെന്നുള്ളതിനു പല സൂചനകളും തുള്ളൽക്കഥകളിലുണ്ടു്. കൃഷ്ണലീലയിൽ “ആട്ടങ്ങളാടി നടക്കുന്നിതു ചില കൂട്ടം ജനം ധനം മോഹിക്കകാരണം” എന്നുതുടങ്ങി “എത്രയും പാരം ബലക്ഷയം വന്നുടൻ ഛത്രമെടുക്കും വെളിച്ചം തുടങ്ങിയാൽ” എന്നുവരെയുള്ള പംക്തികളിൽ അദ്ദേഹം ആട്ടക്കാരെ കർക്കശമായി അപഹസിക്കുകയും, “ആട്ടങ്ങളിൽ കൃഷ്ണനാട്ടം ശൂഭം രാമനാട്ടം തുടങ്ങിയാൽ കോട്ടംവരും ദൃഢം” എന്നു തന്റെ നിഷ്കൃഷ്ടമായ അഭിപ്രായം തുറന്നുപറയുകയും ചെയ്തിട്ടുണ്ടല്ലോ. “ആർക്കാനും വേണ്ടീട്ടു് ഓക്കാനിച്ച” താണു് അദ്ദേഹത്തിന്റെ ആട്ടക്കഥകൾ എന്നേ അവ വായിക്കുന്ന ഭാവുകന്മാർക്കു തോന്നുകയുള്ളു. തന്റെ ഭാഷാകവിതയെ അപവദിക്കുന്ന ചില അരസികന്മാർ അദ്ദേഹത്തിന്റെ സമകാലികന്മാരായി ജീവിച്ചിരുന്നു എന്നുള്ളതിനും തുള്ളൽക്കഥകളിൽ ലക്ഷ്യം കാണുന്നു.
“ഒരു വിദ്യ പ്രയോഗിച്ചാലതിന്റെ സാരമെന്തെന്നു
ധരിക്കാത്ത ജനം വന്നു വസിക്കുന്ന ദിക്കിൽ നിന്നു
സരസം വിദ്യ കാട്ടുന്ന പുരുഷനെത്രയും ഭോഷൻ,
കുരുടന്റെ മുമ്പിൽനിന്നു കൂത്തു കാട്ടുന്നതുപോലെ.
പരമാർത്ഥമറിയുന്ന പരിഷകളിരിക്കുന്ന
പരിഷത്തിൽ പ്രയോഗിച്ചേ കവിതയ്ക്കു ഫലമുള്ളു.
വിളവില്ലാത്ത കണ്ടത്തിൽ വിത്തു വാരിവിതയ്ക്കുന്ന
ജളന്മാർക്കു കെടുകാര്യമെന്നിയേ മറ്റൊന്നുമില്ല.
വളരെ ക്ലേശവുംചെയ്തു പഠിച്ച വിദ്യയും പാഴിൽ
ക്കളയുന്നെന്തിനീ മൂഢന്മാരുടെ ദിക്കിലെത്തീട്ടു്?”
എന്നും മറ്റും ഹനൂമദുത്ഭവത്തിൽ പറഞ്ഞിട്ടുള്ളതുകൊണ്ടു തൃപ്തിപ്പെടാതെ ആ കൂട്ടരെ ഹരിണീസ്വയംവരത്തിൽ മഹാകവി നാക്കിൽ ഞരമ്പില്ലാതെ വീണ്ടും ഭർത്സിക്കുന്നു.
“ഭുവി വന്നു ജനിക്കുന്ന ജനങ്ങൾക്കൊക്കവേ മോദം
ഭവിപ്പാനുള്ള വസ്തുക്കൾ പലതുണ്ടെങ്കിലും നല്ല
കവിതാചാതുരിയുള്ള കവിവാണീവിശേഷത്തെ
ശ്രവിയ്ക്കുന്ന സുഖംപോലെ ചെവിയ്ക്കു പിന്നെയെന്തുള്ളു?
കുറവും കുറ്റവും നോക്കിപ്പറവാനുണ്ടൊരു കൂട്ടം
തുറുകണ്ണും മിഴിച്ചങ്ങു മറുഭാഗേ വസിയ്ക്കുന്നു.
മറിവും മായവുംമറ്റും മറച്ചുവച്ചുകൊണ്ടെല്ലാ
മറിവുള്ള ജനമെന്നു പുറമേ ഭാവവും കാട്ടി
തറമേലേറി നിന്നേറ്റം നിറമേറും സഭതന്നി
ലിറങ്ങി സല്ക്കഥ ചൊല്ലിത്തുടങ്ങും പൂരുഷൻതന്റെ
കുറവറ്റ ഗുണംകണ്ടു നിറഞ്ഞുള്ളോരസൂയകൊ
ണ്ടുറഞ്ഞു ചാടിയോരോന്നു പറഞ്ഞു ഭർത്സനം ചെയ്യും.
കുറഞ്ഞോരു വിശേഷത്തെയറിഞ്ഞുള്ള ജനം കുറ്റം
പറഞ്ഞെങ്കിലതുകൊണ്ടു തരിമ്പും സങ്കടമില്ല,
അറിയാത്ത മഹാമൂഢൻ തെറിവാക്കു പറയുമ്പോ
ളെറിഞ്ഞുകാലൊടിക്കാമെന്നറിഞ്ഞുകൊൾവിനെല്ലാരും”
എന്ന ആ മഹാത്മാവിന്റെ അനുശാസനം അശരണന്മാരായ സൽകവികൾക്കു് ഒരനുഗ്രഹമായും അധമന്മാരായ വിമർശകമ്മന്യന്മാർക്കു് ഒരഭിശാപമായും എല്ലാക്കാലത്തും സമുല്ലസിയ്ക്കുന്നതാണു്. ഭാഷാസാഹിത്യമാകുന്ന പാവനക്ഷേത്രത്തിൽ, കുടമാളൂർ വലിയ ക്ഷേത്രത്തിലെന്നപോലെ “ആയിരമെട്ടും ദേവന്മാർ” നമുക്കു സേവ്യന്മാരായുണ്ടു്. എങ്കിലും അവരുടെയിടയിൽ ത്രികൂടപർവ്വതത്തിലെ ശിഖരത്രയം പോലെ ഉയർന്നു നില്ക്കുന്ന മൂർത്തികൾ ചെറുശ്ശേരി, എഴുത്തച്ഛൻ, നമ്പിയാർ ഈ മൂന്നു കവിസാർവഭൗമന്മാരാണെന്നുള്ളതിൽ പക്ഷാന്തരത്തിനു പഴുതില്ലതന്നെ. അവരിൽ ഓരോ അംശത്തിൽ ഓരോരുത്തർക്കു മഹത്വം കൂടുമെന്നു സമർത്ഥിയ്ക്കാമെങ്കിലും, ഒരാൾ മറ്റൊരാളെക്കാൾ മഹനീയനാണെന്നു സ്ഥാപിക്കുവാൻ ആർക്കും സാധിക്കുന്നതല്ല. അവർ മൂന്നുപേരും നമുക്കു് ഒന്നുപോലെ ആരാധനീയന്മാരാണു്.
സംസ്കൃതത്തിലും മലയാളത്തിലും കൂടി ഒരു കവിക്കു് ഇങ്ങനെ 100-ൽച്ചില്വാനം ഗ്രന്ഥങ്ങൾ ഒരു ജന്മത്തിൽ നിർമ്മിക്കുവാൻ സാധിക്കുമോ എന്നു ചിലർ സ്വയം ചോദിച്ചു് ഇല്ലെന്നു തീർച്ചപ്പെടുത്തി. തന്നിമിത്തം സംസ്കൃതകൃതികളുടേയും പ്രാകൃതകൃതികളുടേയും കർത്താവല്ല ഭാഷാകൃതികളുടെ പ്രണേതാവെന്നും, ഭാഷാകവിതയെ സംബന്ധിച്ചുതന്നെ തുള്ളൽക്കഥകളുടേയും ഇതരകൃതികളുടേയും രചയിതാക്കന്മാർ വിഭിന്നന്മാരായിരിയ്ക്കണമെന്നും അഭിപ്രായപ്പെടുന്നുണ്ടു്. ഈ വാദം നിരാസ്പദമാണെന്നുള്ളതിനെ നമ്മുടെ നാട്ടിൽത്തന്നെ ശങ്കരഭഗവൽപാദരുടേയും ദ്രാവിഡദേശത്തിൽ വേദാന്തദേശികരുടേയും അപ്പയ്യദീക്ഷിതരുടേയും സാഹിത്യവ്യവസായം നമ്മെ ധരിപ്പിക്കുന്നു. ആധുനികന്മാരിൽത്തന്നെ 48-ആമത്തെ വയസ്സിൽ മരിച്ച കുഞ്ഞിക്കുട്ടൻതമ്പുരാനെമാത്രം ഒരു നിമിഷത്തേയ്ക്കു അനുസ്മരിച്ചാലും പോരായ്കയില്ല. അത്തരത്തിലുള്ള അതിമാനുഷന്മാരെ നാം നമ്മുടെ ഹ്രസ്വമായ മാനദണ്ഡംകൊണ്ടു് അളക്കുവാൻ പുറപ്പെടരുതു്. പ്രചണ്ഡപണ്ഡിതന്മാർക്കു പാമരഭാഷ സ്വാധീനമാകുമോ എന്നുള്ള പ്രശ്നത്തിനും ജരാസന്ധവ്യായോഗത്തിന്റേയും നല്ല ഭാഷയുടേയും നിർമ്മാതാവായ കുഞ്ഞിക്കുട്ടൻതമ്പുരാൻ തന്നെ പര്യാപ്തമായ രീതിയിൽ “ആകും” എന്നു് ഉത്തരം നല്കിയിട്ടുണ്ടു്.
38.43നമ്പിയാരും മറ്റു ചില ഭാഷാകൃതികളും
ഭാഗവതം ഇരുപത്തിനാലുവൃത്തം, ചാണക്യസൂത്രം കിളിപ്പാട്ടു്, ശാകുന്തളം കഥകളി എന്നീ കൃതികളും നമ്പിയാരുടെ വാങ്മയങ്ങളാണോ എന്നു് ഈ ഘട്ടത്തിൽ പരിശോധിച്ചു നോക്കാം.
ഭാഗവതം ഇരുപത്തിനാലുവൃത്തം
38.43.1.1കർത്തൃത്വം
കൃഷ്ണലീല എന്നുകൂടി പേരുള്ള ഭാഗവതം ഇരുപത്തിനാലുവൃത്തം നമ്പിയാരുടെ പ്രബന്ധങ്ങളിൽ ഒന്നാണെന്നു പൊതുവേ വിശ്വാസമുണ്ടെങ്കിലും ആ ധാരണ പുനരാലോചനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. നമ്പിയാർ ജനിച്ചതു് 875-ആണ്ടിടയ്ക്കാണെന്നു നിർദ്ദേശിച്ചു കഴിഞ്ഞു. 906-ആണ്ടിടയ്ക്കു ഹരിപ്പാട്ടുവച്ചു പകർത്തിയെഴുതിയ ഭാഗവതംഇരുപത്തിനാലുവൃത്തത്തിന്റെ ഒരു മാതൃക ഞാൻ കണ്ടിട്ടുണ്ടു്. ഭാഗവതം അദ്ദേഹത്തിന്റെ ഒരു ബാല്യകൃതിയാണെന്നു പറയുന്നവർക്കു് ഈ വസ്തുതകൊണ്ടു യാതൊരു മതവൈപരീത്യവും ജനിക്കേണ്ടതില്ലെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ അതിനെക്കാൾ പ്രാധാന്യമർഹിക്കുന്ന വേറേ ചില സംഗതികൾ ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്. ‘പുകുന്തു്’ ‘ഉടമ്പു്’, ‘തുയർ’ മുതലായ ചില പഴയ പദങ്ങൾ ഭാഗവതത്തിൽ സ്ഥലം പിടിച്ചിട്ടുണ്ടു്. അവ നമ്പിയാരുടെ ഇതരകൃതികളിൽ കണ്ടിട്ടുള്ളതായി ഓർമ്മയില്ല. അദ്ദേഹം തന്റെ ബാല്യകാലകൃതികളിൽ പ്രധാനമായി കിള്ളിക്കുറിശ്ശി ശിവനേയോ, തിരുവില്വാമല ശ്രീരാമനേയോ ആണു് വന്ദിക്കാറുള്ളതു്. ഭാഗവതത്തിൽ വിഷ്ണു, മഹാലക്ഷ്മി, ഗണപതി, ഗുരുക്കന്മാർ, ഇന്ദ്രാദികളായ ദേവന്മാർ, സരസ്വതി എന്നിവരുടെ കൂട്ടത്തിൽ മഹേശനേയും. “അംബുജവിലോചനനുമിന്ദിര മഹേശൻ”, “കുംഭിമുഖനും പരിചിനോടു ഗുരുഭൂതർ” എന്ന ഈരടിയിൽ സ്മരിച്ചിട്ടുണ്ടു്. അതു “വെൺമതികലാഭരണനംബിക ഗണേശൻ, നിർമ്മലഗുണാ കമല വിഷ്ണുഭഗവാനും” എന്ന രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ദേവതാവന്ദനത്തിന്റെ ഒരു പ്രതിദ്ധ്വനിപോലെയേ തോന്നുന്നുള്ളു. ഗ്രന്ഥാവസാനത്തിൽ കവി പ്രണമിക്കുന്നതു് അനന്താസനാസീനനായ വിഷ്ണുവിനെയാണു്. “അനന്താസനാസീനമാനന്ദരൂപം” എന്നും, “അനന്താഭരം തീർപ്പതിന്നായു് ജനിച്ചോരനന്താസനൻതൻ ചരിത്രങ്ങളെല്ലാം” എന്നുമുള്ള വരികൾ നോക്കുക. അനന്താസനാസീനനെന്നു കേരളീയകവികൾ സാധാരണമായി വാഴ്ത്തുന്നതു തൃപ്പൂണിത്തുറയപ്പനെയാണു്. നമ്പിയാർ ബാല്യത്തിലോ അതിനുമേലോ കൊച്ചിമഹാരാജാക്കന്മാരെ ആശ്രയിച്ചു തൃപ്പൂണിത്തുറെ താമസിച്ചിരുന്നുവെന്നുള്ളതിനു തെളിവൊന്നുമില്ല. ഭാഗവതം ഇരുപത്തിനാലു വൃത്തം രാമായണം ഇരുപത്തിനാലുവൃത്തത്തെ പല അംശങ്ങളിലും ഉപജീവിച്ചിരിക്കുന്നു എന്നും അനുവാചകന്മാർ പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. രണ്ടിലും ആദ്യത്തെ നാലുവൃത്തങ്ങൾ ഭിന്നങ്ങളല്ല. പിന്നെയും രാമായണം എട്ടാംവൃത്തത്തിൽ ശ്രീരാമന്റേയും ഭാഗവതം ഒൻപതാംവൃത്തത്തിൽ ഗോപസ്ത്രീകളുടേയും വിരഹതാപം ഒരേ വൃത്തത്തിൽത്തന്നെ ഉപനിബന്ധനം ചെയ്യപ്പെട്ടിരിക്കുന്നു. സീതയ്ക്കു ലങ്കയിൽനിന്നു മടങ്ങിവരുമ്പോൾ ശ്രീരാമനും, സത്യഭാമയ്ക്കു സ്വർഗ്ഗത്തിൽ നിന്നു മടങ്ങിവരുമ്പോൾ ശ്രീകൃഷ്ണനും മാർഗ്ഗവർണ്ണനംകൊണ്ടു മനസ്സന്തോഷം ജനിപ്പിക്കുന്നതിനു പ്രയോഗിക്കുന്ന വൃത്തവും ഒന്നുതന്നെയാണു്. “കാന്താരവിന്ദായതാക്ഷീ” എന്നു ശ്രീരാമൻ സീതയേയും, ചിത്രലേഖ ഉഷയേയും സംബോധനം ചെയ്യുന്നു. രചനാവൈകല്യം രണ്ടു ഗ്രന്ഥങ്ങളിലും കാണ്മാനുണ്ടു്; സങ്കീർത്തനങ്ങളിൽ അക്ഷരങ്ങൾ യഥേച്ഛം നീട്ടിയോ കുറുക്കിയോ ഉച്ചരിക്കാമെന്നാണു് വെപ്പെങ്കിലും നമ്പിയാർക്കു് അദ്ദേഹത്തിന്റെ ബാല്യത്തിൽപ്പോലും അനഭിമതമായി തോന്നിയിരിക്കേണ്ട ചില പ്രയോഗങ്ങൾ ഭാഗവതത്തിൽ നമ്മെ തുറിച്ചുനോക്കുന്നു. ‘പ്രസൂതിഗ്ഗൃഹത്തിനു ചുറ്റും ചമച്ചാൻ’, ‘ഭവാനുമങ്ങു ചെന്നവസ്ഥ കേൾപ്പിച്ചാൻ’, ‘നിർവാഹമുണ്ടാകും മുകുന്ദ പാഹി മാം’; ‘മാരാരിയോടങ്ങു യാത്രാ പറഞ്ഞു’; ‘രോമങ്ങൾകേശങ്ങളഗ്നീ മുഖം തേ’; ‘ഏതേതു ശാസ്ത്രങ്ങളുള്ളോവയെല്ലാം’; ‘ഹസ്തങ്ങളെല്ലാം’ ‘മുറിച്ചൂകളഞ്ഞു’ ഇങ്ങനെ ചില ഭീമവൈകല്യങ്ങൾ അവിടവിടെ കാണാവുന്നതാണു്.
കൊല്ലായ്ക ഞങ്ങളുടെ നല്ലോരു വല്ലഭനെ
വല്ലായ്കയൊക്കെയുമിളച്ചീടുകെന്നുരഗ
മല്ലാക്ഷിമാരുടയ ചൊല്ലങ്ങു കേട്ടു ഹരി
മെല്ലെന്നിറങ്ങിയിതു ഗോവിന്ദ രാമ ജയ”
എന്നിങ്ങനെ പൂർവ്വാർദ്ധത്തെ ഉത്തരാർദ്ധവുമായി ശൃംഖലനം ചെയ്യുന്നതു പ്രാചീനസമ്പ്രദായങ്ങളിലൊന്നാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടു്. ‘വിനിർണ്ണയിച്ചഹോ’ (വിനിർണ്ണയിച്ചു അഹോ), ‘കണ്ടഹോ’ (കണ്ടു അഹോ) ഇത്യാദി കുസന്ധികൾക്കും ഭാഗവതത്തിൽ പ്രവേശമുണ്ടു്. ആകെക്കൂടി നോക്കുമ്പോൾ കൊല്ലം 9-ആം ശതകത്തിൽ തൃപ്പൂണിത്തുറ താമസിച്ചിരുന്ന അജ്ഞാതനാമാവായ മറ്റൊരു കവിയല്ലയോ ഭാഗവതസങ്കീർത്തനത്തിന്റെ പ്രണേതാവു് എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. നമ്പിയാരുടെ ബാല്യകൃതികളിൽ ഒന്നാകുവാൻ പാടില്ലെന്നു ഞാൻ ശപഥം ചെയ്യുന്നില്ല. എന്നാൽ അങ്ങനെ നിർണ്ണയിക്കുന്നതിനു കൂടുതൽ തെളിവു വേണ്ടിയിരിക്കുന്നു.
കവിതാരീതി
ഭാഷാശുദ്ധിയുടെ സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും ഭാഗവതകർത്താവു് വാസനാസമ്പന്നനാണെന്നു് സമ്മതിക്കാവുന്നതാണു്. രാമായണസങ്കീർത്തനത്തെക്കാൾ ഭാഗവതസങ്കീർത്തനത്തിനു രചനാഗുണം കൂടും. ദശമസ്കന്ധത്തിലെ സകലകഥകളും അദ്ദേഹം സാമാന്യം ഭംഗിയായി സംഗ്രഹിച്ചിട്ടുണ്ടു്.
“ഇന്ദിരാമുഖചന്ദ്രചാരുചകോര! ഗോപവിലാസിനീ
വൃന്ദമോഹന! സുന്ദരാനന! നന്ദഗോപനു നന്ദന!
മന്ദഹാസവിലാസശോഭിമുഖാംബുജാമരമണ്ഡലീ
വന്ദ്യമാനപദാരവിന്ദ! നമോസ്തു തേ ഹരി ഗോവിന്ദ!”
എന്ന വരികൾ നന്നായിട്ടുണ്ടു്. എട്ടും ഒമ്പതും വൃത്തങ്ങളിൽ കവി വർണ്ണിച്ചിട്ടുള്ള രാസക്രീഡയാണു് എന്നെ അത്യധികമായി ആനന്ദിപ്പിക്കുന്നതു്.
“നിശേശകാന്തികാന്തമാം നിശാന്തവേലതന്നില
ങ്ങശാന്തരാഗകാരണം നിശമ്യ വേണുവാദനം
സശങ്കമങ്ങു മന്മഥൻവശം ഗമിച്ചു ഗോപിമാർ
ഭൃശം കലർന്നു മാരമാൽ മുകുന്ദ രാമ പാഹിമാം.”
“അയി തുളസി! ധന്യേ! ശൃണു നളിനി! വന്യേ!
തവ കരുണയെന്യേ ന ഗതിരിതി മന്യേ;
കനിവിനൊടു കൊന്നേ! കഥയ മമ പുന്നേ!
ഹൃദയമുരുകുന്നേ മധുമഥനനംബോ.”
“കുടിലഹരിചില്ലീയുഗമൊടടൽതല്ലീ
ടിന വിപിനവല്ലീകുലമണിമതല്ലീ!
ദയിതമിഹ ചൊല്ലീടഴകിനൊടു മല്ലീ!
തവ സുഖമതല്ലീ? മഥുമഥനനംബോ”
മുതലായ പാട്ടുകൾ ഏറ്റവും ഹൃദയംഗമങ്ങളാകുന്നു.
38.44ചാണക്യസൂത്രം കിളിപ്പാട്ടു്
ഗ്രന്ഥസ്വരൂപം
ചാണക്യസൂത്രം കിളിപ്പാട്ടിനു മുദ്രാരാക്ഷസകഥാസാരം എന്നും ഒരു സംജ്ഞയുണ്ടു്. വിശാഖദത്തന്റെ മുദ്രാരാക്ഷസനാടകവും കവിക്കു് ഈ കൃതിയുടെ നിർമ്മിതിയിൽ പ്രയോജകീഭവിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഐദംപര്യേണ ഉപജീവിക്കുന്നതു മേല്പുത്തൂർ ഭട്ടതിരിയുടെ വയസ്യനായിരുന്ന ഇരവിച്ചാക്യാരുടെ ചാണക്യകഥയാണു്. ആകെ എട്ടു പാദങ്ങൾ ചാണക്യസൂത്രത്തിൽ കവി ഘടിപ്പിച്ചിട്ടുണ്ടു്. ആറാം പാദം അന്നനടയിലും ഏഴാം പാദം കളകാഞ്ചിയിലും നിബന്ധിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നു പാദങ്ങളിൽ കഥനം ചെയ്തിട്ടുള്ള കഥ മുദ്രാരാക്ഷസനാടകത്തിൽ പ്രതിപാദിച്ചിട്ടില്ല. ഢുൺഢിരാജന്റെ മുദ്രാരാക്ഷസകഥോപോദ്ഘാതം 886-ൽ രചിച്ചതാണു്. അതു കവി കണ്ടിരിക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കർത്തൃത്വം
ചാണക്യസൂത്രം നമ്പിയാരുടെ കൃതിയല്ലെന്നു് ഏകദേശം ഉറപ്പിച്ചുതന്നെ പറയാവുന്നതാണു്. സമീചീനമായ പദവിന്യാസത്തിലും സരസമായ ആശയാവിഷ്കരണത്തിലും അപ്രഗല്ഭനാണു് കവിയെന്നു് ഈ വാങ്മയം വ്യക്തമായി പ്രഖ്യാപനം ചെയ്യുന്നു. കളകാഞ്ചിയാണു് ശുകഗാനനിർമ്മാതാക്കളുടെ പദഘടനാപാടവത്തിനു നികഷോപലഭൂതമായ വൃത്തം. ആ വൃത്തത്തിൽ രചിച്ചിട്ടുള്ള ഏഴാംപാദം കേവലം നിർഗ്ഗുണമായി കാണപ്പെടുന്നു. പഞ്ചതന്ത്രവും ചാണക്യസൂത്രവും തമ്മിൽ തട്ടിച്ചുനോക്കിയാൽ രണ്ടും ഒരു കവിയുടെ കൃതികളാണെന്നു പറയുവാൻ ഒരു സഹൃദയനും ധൈര്യപ്പെടുന്നതല്ല. മുദ്രാരാക്ഷസനാടകം നമ്പിയാർ വായിച്ചിട്ടുണ്ടെന്നുള്ളതും അതിലെ “ചീയതേ ബാലിശസ്യാപി” എന്ന ശ്ലോകം സ്യമന്തകത്തിൽ വിസ്തരിച്ചു പരാവർത്തനം ചെയ്തിട്ടുണ്ടെന്നുള്ളതും വാസ്തവം തന്നെ; എന്നാൽ അതുകൊണ്ടുമാത്രം ചാണക്യസൂത്രം അദ്ദേഹത്തിന്റെ കൃതിയാണെന്നു വരുന്നതല്ലല്ലോ.
“ആസ്വാദിതദ്വിരദശോണിതശോണശോഭാം
സന്ധ്യാരുണാമിവ കലാം ശശലാഞ്ഛനസ്യ
ജൃംഭാവിദാരിതമുഖസ്യ മുഖാൽ സ്ഫുരന്തീം
കോ ഹർത്തുമിച്ഛതി ഹരേഃ പരിഭൂയ ദംഷ്ട്രാം”
എന്ന മുദ്രാരാക്ഷസപദ്യം
“ദ്വിരദവരരുധിരകണസേകശോണാഭയാൽ
തെളിവിനൊടു സന്ധ്യയ്ക്കരുണയായു് മിന്നുന്ന
ശിശിരകരമഹിതകലയെന്നപോലേയൊരു
സിംഹവദനത്തിലുള്ളോരു ദംഷ്ട്രയെ
പരിചൊടു പറിച്ചുകൊണ്ടിങ്ങു പോന്നീടുവാൻ
പാരതിലേവൻ നിനയ്ക്കുന്നതോർക്ക നീ?”
എന്നു സാമാന്യം നല്ല രീതിയിൽ കവി തർജ്ജമചെയ്തിരിക്കുന്നു എന്നുള്ളതും ഈ വിഷയത്തിൽ കാര്യകാരിയല്ല. ഞാൻ പരിശോധിച്ചിടത്തോളം ഈ കൃതിയെ നമ്പിയാരുമായി ഘടിപ്പിക്കുവാൻ യാതൊരു ന്യായവും കാണുന്നില്ല. ചാണക്യസൂത്രം കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ കൃതിയാണെന്നു പറയുന്നതു് കേവലം അസംബന്ധം തന്നെ. അദ്ദേഹത്തിനു് അനുകാര്യമായ ശൈലി ഉണ്ണായിവാര്യരുടേതാണെന്നു മേൽ ഉപപാദിക്കും. 921-ആണ്ടു പകർത്തിയ മുദ്രാരാക്ഷസത്തിന്റെ ഒരേടു ഞാൻ കണ്ടിട്ടുണ്ടു്. പെട്ടിക്കു ‘മഞ്ചം’ എന്നു് ഒന്നിലധികം സ്ഥലങ്ങളിൽ പ്രയോഗിച്ചുകാണുന്നതുകൊണ്ടു കവിയുടെ ജന്മഭൂമി മധ്യകേരളമാണെന്നു് അഭിജ്ഞന്മാർ അനുമാനിക്കുന്നു.
38.44.2.1കവനമാതൃക
ചാണക്യസൂത്രം ഗുണപുഷ്കലമല്ലെങ്കിലും പ്രായേണ ദോഷരഹിതമായ ഒരു കാവ്യമാണു്. കഥാകഥനത്തിൽ കവിക്കു പറയത്തക്ക പരാജയമൊന്നും പറ്റീട്ടില്ല.
നവനന്ദന്മാർ ചാണക്യനെപ്പറ്റി:
“ഏതു വടുവിവനഗ്രാസനത്തിന്മേ
ലേതുമേ ശങ്കകൂടാതേ കരയേറി
ധൃഷ്ടതയോടുമിരിക്കുന്നതാരിവൻ?
കഷ്ടമനാരൂഢശ്മശ്രുവാകുന്നതും.
കള്ളക്കുരങ്ങിനെത്തല്ലിയിഴച്ചുടൻ
തള്ളിപ്പുറത്തു കളവതിന്നാരുമേ
ഇല്ലയോ നമ്മുടെ ചോറു തിന്നുന്നവ
രെല്ലാവരുമെങ്ങു പോയാരിതുനേരം?”
രാക്ഷസൻ മലയകേതുവിനോടു്:
“ശൂര! സുകുമാര! വീരശിഖാമണേ!
തീരാത ദുഃഖങ്ങളുണ്ടെന്നിരിക്കിലും
ചിന്തിക്കുമാറില്ല മുൻപിൽക്കഴിഞ്ഞതു;
എന്തു ഫലമതു ചിന്തിച്ചെനിക്കഹോ?
നിൻതിരുവുള്ളമെന്നെക്കുറിച്ചുണ്ടെങ്കി
ലെന്തെനിക്കുള്ളതു സങ്കടം ഭൂപതേ?
വീര്യവും കോപവും നാണവും ഖേദവും
ശൗര്യവുമില്ലാതെയുള്ള ദേഹത്തിന്മേൽ
ചേരുകയില്ല ഭവാൻ തന്ന ഭൂഷണം;
പോരാത്ത ഞാനെന്തു വാങ്ങുന്നതും പിന്നെ?
മൗര്യനിരിക്കുമെഴുനിലമാടത്തിൽ
വീര്യമേറീടുന്ന സിംഹാസനോപരി
കാണ്മാൻ ഭവാനെയവകാശമുണ്ടെങ്കിൽ
വാങ്ങാമിതന്നു ഞാനേതും മടിയാതെ.”
മുദ്രാരാക്ഷസകഥാസാരം കിളിപ്പാട്ടു്
38.44.3.1കവി
കൊല്ലം പത്താം ശതകത്തിൽ മേൽവിവരിച്ച പ്രസിദ്ധമായ ചാണക്യസൂത്രത്തിനുപുറമേ, അതിലെ വിഷയത്തെത്തന്നെ അധികരിച്ചുകൊണ്ടു മറ്റൊരു മുദ്രാരാക്ഷസകഥാസാരം കിളിപ്പാട്ടും ഉത്ഭവിച്ചിട്ടുണ്ടു്.
“ദ്വാദശദിനൈഃ പരമേശ്വരേണേദം കൃതം
മുദ്രാരാക്ഷസകഥാസാരനാമാലംകൃതം
രവിവർമ്മണോ നാമ മദ്ഗുരോഃ കരുണ്യേന
നിർമ്മിതം നയജൂഷാം ശേമുഷീപ്രസാദനം”
എന്നു ഗ്രന്ഥാവസാനത്തിൽ കാണുന്ന പ്രസ്താവന രവിവർമ്മ ശിഷ്യനായ പരമേശ്വരൻ പന്ത്രണ്ടു ദിവസങ്ങൾകൊണ്ടു രചിച്ച ഒരു കൃതിയാണു് ഇതെന്നു സൂചിപ്പിക്കുന്നു. ഗുരുവിനേയും ശിഷ്യനേയും പറ്റി മറ്റൊന്നും അറിയുന്നില്ല. ഗ്രന്ഥം ചെറുതാണു്; കവിതയ്ക്കു ഗുണവുമില്ല. മാതൃകയ്ക്കു ചില വരികൾ ഉദ്ധരിച്ചു കാണിക്കാം.
“മല്ലികാമധുവുണ്ടു കല്യാണിരാഗം പാടി
മെല്ലവേ വരുന്നോരു നല്ല പൈങ്കിളിത്തത്തേ!
നല്ല പാൽ പഴം തേനും മെല്ലവേ നുകർന്നു നീ
നല്ലോരു കഥാസാരം ചൊല്ലുക മടിയാതെ.
എങ്കിലോ കേട്ടുകൊൾക പണ്ടൊരു രാജധാനി
പാടലീപുത്രമെന്നുണ്ടായിതു ഗംഗാതീരേ.
അപ്പുരിതന്നെപ്പുഷ്പപുരമെന്നുരചെയ്വോ
രത്ഭുതകരമായ പുഷ്പങ്ങളുണ്ടാകയാൽ.
ചൊല്ലെഴും പുഷ്പപുരംതന്നിലങ്ങുർവീശന്മാ
രല്ലൽകൂടാതെ രാജ്യം ഭരിച്ചു വാഴുംകാലം
സർവ്വാർത്ഥസിദ്ധിയെന്നൊരുർവീശനുണ്ടായ്വന്നു
സർവ്വലോകങ്ങൾക്കെല്ലാമാനന്ദകരനവൻ.
അമ്മഹീപതിതന്നെച്ചൊല്ലുവോർ നന്ദനെന്നും
നിർമ്മലഗുണനിധേ! കേട്ടാലും വഴിപോലെ.”
ശാകുന്തളം ആട്ടക്കഥ
38.44.4.1ഇതിവൃത്തം
ശാകുന്തളം ആറു ദിവസത്തെ ആട്ടക്കഥകൾമാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ കവി ആദ്യന്തം ഉപജീവിക്കുകയും പല അംശങ്ങളും പരാവർത്തനരൂപത്തിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്യുന്നു. അനസൂയ, പ്രിയംവദ, മാഢവ്യൻ, കരഭകൻ ഇവരെല്ലാം കഥകളിയിലേയും പാത്രങ്ങളാണു്. ശകുന്തളയുടെ “തുജ്ജ ണ യാണേ” എന്ന പ്രാകൃത ഭാഷാനിബദ്ധമായ കാമലേഖം അതുപോലെതന്നെ പകർത്തിയിരിക്കുന്നു. ആറാം ദിവസത്തെ കഥയുടെ അവസാനത്തിൽ ദുഷ്ഷന്തൻ കണ്വാശ്രമം വിട്ടു രാജധാനിയിലെത്തുന്നു. അഭിജ്ഞാനശാകുന്തളം നാലാമങ്കത്തിലെ പൂർവ്വാങ്ഗംവരെയുള്ള ഇതിവൃത്തമേ ആറു ദിവസത്തെ കഥകളിലുംകൂടി അടങ്ങുന്നുള്ളു. അതിനപ്പുറമാണു് രാജാവിന്റെ ശകുന്തളാപരിത്യാഗം തുടങ്ങിയ അതിപ്രധാനങ്ങളായ സംഭവങ്ങൾ വർണ്ണിക്കേണ്ടതു്. അതു കവി ചെയ്തിട്ടുണ്ടോ എന്നറിവില്ല. അതേ കണക്കിനു പുരോഗമനം ചെയ്യുകയാണെങ്കിൽ കവിക്കു കുറഞ്ഞപക്ഷം ഇനിയും ഒരാറു ദിവസത്തെ കഥകൊണ്ടല്ലാതെ നാടകത്തിലെ ഇതിവൃത്തം പൂരിപ്പിയ്ക്കുവാൻ കഴിയുന്നതല്ല. അതു് അദ്ദേഹം ചെയ്തിട്ടില്ലെന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നതു്. ഓരോ ദിവസത്തെ കഥയും അഭിനയോചിതമാക്കുന്നതിനുവേണ്ടി അദ്ദേഹം ചില രാക്ഷസന്മാരേയും മറ്റും പ്രവേശിപ്പിച്ചു മൂലകഥയെ ഭേദപ്പെടുത്തിയിരിക്കുന്നു. ഒന്നാം ദിവസത്തെ കഥയിൽ ദണ്ഡകാരണ്യവാസിയായ അതിമായൻ എന്ന രാക്ഷസരാജാവു ശകുന്തളയെ കണ്വാശ്രമത്തിൽനിന്നു് അപഹരിച്ചു് തന്റെ സന്നിധിയിൽ കൊണ്ടുചെല്ലുവാൻ മധുകരൻ എന്നൊരു ഭൃത്യനെ നിയോഗിക്കുന്നു. ദുഷ്ഷന്തൻ അവനെ അവിടെനിന്നു് ആട്ടിപ്പായിക്കുന്നു. ഈ മധുകരന്റെ രൂപം നാടകത്തിലെ ഒന്നാമങ്കത്തിൽ പ്രസ്തുതമായ മധുകരത്തെ (വണ്ടിനെ) കവി പർവതീകരിച്ചതാണു്. രണ്ടാം ദിവസത്തെ കഥയിൽ മധുകരന്റെ വധവും മൂന്നാം ദിവസത്തിൽ മധുകരന്റെ ഭാര്യയായ ധൂമ്രകേശിയുടെ അംഗഭംഗകരണവും അവന്റെ അനുജനായ വജ്രദംഷ്ട്രന്റെ നിധനവും അടങ്ങിയിരിക്കുന്നു. നാലാം ദിവസത്തെ കഥയിൽ അതിമായന്റെ മറ്റൊരു ദൂതനായ മായാവിയെ രാജാവു സംഹരിക്കുന്നു. അഞ്ചാമത്തേതിൽ അതിമായൻതന്നെ ദുഷ്ഷന്തനോടു യുദ്ധം ചെയ്യുകയും തോറ്റോടിപ്പോകുകയും ചെയ്യുന്നു. ആറാമത്തേതിൽ അതിമായന്റെ മറ്റൊരു കിങ്കരനായ വീരബാഹു രാജധാനിയിലേയ്ക്കു് മടങ്ങുന്ന ദുഷ്ഷന്തനോടു എതിർക്കുകയും ഹതനാകുകയും ചെയ്യുന്നു. കവി അതിമായനെ കൊല്ലാത്തതു് ആ രാക്ഷസനെ വീണ്ടും ചില ആവശ്യങ്ങൾക്കു് ഉപയോഗിയ്ക്കാമെന്നു കരുതിയായിരിക്കണം. കവി എത്രമാത്രം ക്ലേശിച്ചു് ഏതെല്ലാം രാക്ഷസന്മാരേയും രാക്ഷസികളേയും ഇടകലർത്തിയാലും അതു കാളിദാസന്റെ നിസർഗ്ഗസുന്ദരമായ ഇതിവൃത്തത്തെ അലങ്കോലപ്പെടുത്തുവാൻ മാത്രമേ പ്രയോജകീഭവിക്കുന്നുള്ളു. ഭക്തിസംവർദ്ധകമല്ലാത്ത ശാകുന്തളം ആടിക്കാണുവാനുള്ള ഒരു കഥയുമല്ല. അതുകൊണ്ടായിരിയ്ക്കണം പ്രാധാന്യേന അതിനു പ്രചാരം അത്യന്തം വിരളമായിപ്പോയതു്.
പ്രണേതൃത്വം
ശാകുന്തളം ആട്ടക്കഥയ്ക്കു പ്രത്യേകമായി തോടയവും വന്ദനശ്ലോകങ്ങളും എഴുതിച്ചേർത്തുകാണുന്നു. തോടയത്തിൽ ഗണപതി, മഹാവിഷ്ണു ഈ ദേവന്മാരെ വന്ദിച്ചതിനുമേൽ കവി കിള്ളിക്കുറിശ്ശി ശിവനേയും പഴയന്നൂർ ഭഗവതിയേയും പ്രണമിക്കുന്നു.
“ചരണാംബുജമരുണം തവ ശരണം ഭവഹരണം;
ശരണാഗതഭരണവ്രത! കരുണാമൃതസിന്ധോ!
നിഗമാന്തവിചാരൈരിഹ സുഗമാം തവ പദവീം
ലഘു മാം നയ മദനാന്തക! ശുകമന്ദിരവസതേ!”
എന്നും
“ഇന്ദുബിംബാനനേ! ഗൗരി! സന്നതാലംബനാപാംഗേ!
വന്ദനീയേ! പഴയന്നൂരംബികേ! പരിപാഹി മാം
മാടഭൂപാലവംശപ്രൗഢതാവിധാനലോലേ!
രൂഢകീർത്തേ! പഴയന്നൂരംബികേ! പരിപാഹി മാം”
എന്നുമുള്ള പംക്തികൾ നോക്കുക. തൃശ്ശിവപേരൂർ വടക്കന്നാഥൻ, ചേന്നമംഗലത്തു നരസിംഹമൂർത്തി, ചേന്നമംഗലത്തു പുതിയതൃക്കോവിൽ ശിവൻ, സരസ്വതി, കൊച്ചി വീരകേരളവർമ്മത്തമ്പുരാൻ ഇവരെപ്പറ്റി വന്ദനശ്ലോകങ്ങളുണ്ടു്.
“സാക്ഷാദ്ഭൂയ ജയന്തമംഗലപുരേ വർത്തിഷ്ണു തത്വം പരം
രക്ഷാദക്ഷിണമാവിരസ്തു ഹൃദയേ തേജോ നൃസിംഹാത്മകം”
എന്നു കവി നരസിംഹമൂർത്തിയെ വിശേഷിപ്പിക്കുന്നു. പുതിയ തൃക്കോവിൽ ശിവനേയും വീരകേരളവർമ്മത്തമ്പുരാനേയും അധികരിച്ചുള്ള ശ്ലോകങ്ങൾ യഥാക്രമം താഴെച്ചേർക്കുന്നു.
“പായാദു് ബാലേന്ദുമൗലിഃ പദനതജനതാ
പാലനേ ലോലുപാത്മാ
ജായാസമ്മിശ്രകായോ ജനിമൃതിജലധേ
സ്താരകോ മാരവൈരീ
മായാതീതോഽപി മായാമയഭുവനമയഃ
പാലിയാധീശ്വരാണാം
ശ്രേയോദായീ നിതാന്തം ശ്രുതിനുതമഹിമാ
നൂതനക്ഷേത്രനാഥഃ”
“യസ്യാജ്ഞാ നിഖിലക്ഷമാപതിശിരോമാന്യാ, യദീയം യശോ
വിശ്വവ്യാപി, മഹീ സമുദ്രവസനാ യേനൈവ രാജന്വതീ,
ഭക്താനുഗ്രഹതൽപരേണ ഹരിണാ ലക്ഷ്മീഃ സ്വയം കല്പിതാ
നിത്യം യദ്വശവർത്തിനീ, സ ജയതി ശ്രീമാടധാത്രീപതിഃ.
ശ്രീമാനനർഘഗുണരത്നമഹാപയോധിഃ
ശ്രീമാടഭൂതിലകമാർത്തജനാനുകമ്പീ
ശ്രീവഞ്ചിരാജകുലശേഖരബദ്ധസഖ്യഃ
ശ്രീവീരകേരളനരാധിപതിർവിഭാതി.”
ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു കവി കലക്കത്തു കുുടുംബത്തിലെ ഒരംഗമാണെന്നും അദ്ദേഹം ചേന്നമംഗലത്തു പാലിയത്തച്ചനെ ആശ്രയിച്ചു കുറെക്കാലം താമസിച്ചിരുന്നു എന്നും അന്നു നാടു വാണിരുന്നതു കൊച്ചി വീരകേരളവർമ്മത്തമ്പുരാനാണെന്നും വെളിപ്പെടുന്നു. ഈ മഹാരാജാവു രാജ്യഭാരം ചെയ്തതു് 936 മുതൽ 951 വരെ ആയിരുന്നു. “ശ്രീവഞ്ചിരാജകുലശേഖരബദ്ധസഖ്യ” എന്ന വിശേഷണത്തിൽ സൂചിപ്പിക്കുന്ന സന്ധി 931-ലാണു് നടന്നതു് എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ശ്ലോകത്തെത്തുടർന്നു്,
“തസ്യാജ്ഞയാ ഗുരുഗണേശമുഖാൻ പ്രണമ്യ
ശ്രീപാലിയേശപരിശിക്ഷിതരീതിഭേദൈഃ
ശാകുന്തളം വിതനുമോ ലളിതം മിതം തദ്
ഗീതക്ഷമം കൃതധിയഃ പരിശോധയന്തു”
എന്നുകൂടി കവി പ്രസ്താവിക്കുന്നുണ്ടു്. മഹാരാജാവിന്റെ ആജ്ഞയും പാലിയത്തച്ചന്റെ ഉപദേശവും അദ്ദേഹത്തിനു പ്രസ്തുതനിബന്ധം രചിക്കുന്നതിനു പ്രേരകങ്ങളായിരുന്നു.
38.45രാമപാണിവാദനോ രാഘവൻനമ്പിയാരോ?
ശാകുന്തളം ആട്ടക്കഥ കലക്കത്തു രാഘവൻനമ്പിയാർ ഉണ്ടാക്കിയതെന്നാണു് 1034-ൽ പ്രസിദ്ധീകരിച്ച നൃത്യപ്രബന്ധപുസ്തകത്തിൽ സൂചിപ്പിച്ചിട്ടുള്ളതു്. എന്നാൽ അങ്ങനെ ഒരു രാഘവൻ 936-നും 951-നും ഇടയ്ക്കുണ്ടായിരുന്നതിനു തെളിവില്ല. രാമപാണിവാദന്റെ മാതുലനായി ഒരു രാഘവപാണിവാദൻ ഉണ്ടായിരുന്നു എന്നള്ളതു ശരിതന്നെ. എന്നാൽ അദ്ദേഹത്തെ ഒരു കവിയുടെ നിലയിൽ നാം അറിയുന്നില്ലെന്നുമാത്രമല്ല, അക്കാലത്തിനു മുൻപുതന്നെ അദ്ദേഹം അന്തരിച്ചിരിക്കണമെന്നു് അനുമാനിക്കുവാനും ന്യായമുണ്ടു്. അതുകൊണ്ടു രാമപാണിവാദൻ തന്നെയാണു് ശാകുന്തളത്തിന്റെയും കർത്താവു് എന്നു ഞാൻ സങ്കല്പിക്കുന്നു. ശാകുന്തളത്തിനു ശംബരവധം, രാസക്രീഡ തുടങ്ങിയ മറ്റു് ആട്ടക്കഥകളിൽ നിന്നു പ്രകടമായ വ്യത്യാസം കാണുന്നുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നില്ല. ഏതു വിധത്തിൽ നോക്കിയാലും ശാകുന്തളം ഒരു പണ്ഡിതശ്രേഷ്ഠനായ കവിധർമ്മമർമ്മജ്ഞന്റെ കൃതിയാണെന്നേ തോന്നുകയുള്ളു. മാഢവ്യനെ മൂന്നാം ദിവസത്തെ കഥയിൽ പ്രവേശിപ്പിക്കുന്ന “ഘത്തുണദണ്ഡ” എന്ന ശ്ലോകവും, ധൂമ്രകേശിയെ പ്രവേശിപ്പിക്കുന്ന “ണവളിയമഹുയള” എന്ന ശ്ലോകവും പ്രാകൃതത്തിലാണു് നിബന്ധിച്ചിരിക്കുന്നതു്. ഈ വ്യത്യാസത്തിനു് എന്തായിരിക്കും കാരണം? ശംബരവധം മുതലായ കൃതികളിൽ കവി കൊട്ടാരക്കര തമ്പുരാന്റെ ലളിതശൈലി അനുകരിക്കയും, പാലാഴിമഥനത്തിൽ അതിൽനിന്നു കുറേക്കൂടി ഉയരുകയും, ശാകുന്തളത്തിൽ കോട്ടയം കൃതികളെ മാതൃകയാക്കി ശബ്ദാർത്ഥങ്ങൾക്കു് അതിലുമധികം മോടി വരുത്തുകയും ചെയ്തു എന്നു വിചാരിക്കരുതോ? പോരെങ്കിൽ പാലിയത്തച്ചന്റെ രീതിഭേദശിക്ഷണം അത്തരത്തിലായിരുന്നു എന്നും ഊഹിക്കാമല്ലോ. ആകെക്കൂടി എനിയ്ക്കു തോന്നുന്നതു ശാകുന്തളത്തേയും നമ്പിയാരുടെ ഭാഷാദൃശ്യകാവ്യങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കാമെന്നും അതു പക്ഷേ അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയായിരിയ്ക്കുമെന്നുമാണു്. അതുകൊണ്ടു തന്നെയായിരിയ്ക്കാം അദ്ദേഹത്തിനു് അതു പൂർത്തിയാക്കുവാൻ സാധിക്കാഞ്ഞതും.
കവിത
ശാകുന്തളത്തിലെ ശ്ലോകങ്ങളും പദങ്ങളും ആസ്വാദ്യങ്ങളാകുന്നു. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
ദുഷ്ഷന്തന്റെ പ്രതാപം:
“അഥ പഥി നൃപതേഃ പ്രതാപവഹ്നിർ
ന്നിജദയിതാവിരഹാഗ്നിഭസ്മഗുഢഃ
രജനിചരവചോമരുൽപ്രധൂത
സ്സപദി സമജ്ജ്വലദുച്ചകൈരുദാരഃ.”(ഷഷ്ഠകഥ)
നായകൻ നായികയോടു്:
“ചന്ദ്രജ്യോത്സ്നാഭിരാമേ ചലദളിപടലാ
ധൂതകങ്കേളിമല്ലീ
കുന്ദപ്രസ്യന്ദിമാധ്വീസുരഭിലപവനേ
മാലിനീകാനനാന്തേ
കന്ദർപ്പോദാരലീലാരസഭരിതമുപേ
ത്യൈഷ രാജാ കദാചി
ന്മാന്ദാക്ഷാനമ്രമന്ദസ്മിതമധുരമുഖീം
പ്രേയസീം താമവാദീൽ.”(ഷഷ്ഠകഥ)
ത്രൈകാലികാഖ്യാനം
38.45.2.1കാലം
ത്രൈകാലികാഖ്യാനം ഔത്തരാഹന്മാരും ദാക്ഷിണാത്യന്മാരുമായ ചില ഭാരതീയരാജാക്കന്മാരുടെ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ചെറിയ സംസ്കൃതകാവ്യമാണു്. ദേശചരിത്രദൃഷ്ട്യാ അതിനു യാതൊരു വിലയും കല്പിയ്ക്കാവുന്നതല്ല. ആകെ അഞ്ചധ്യായങ്ങൾ അടങ്ങിയിട്ടുണ്ടു്. “കലൗ ഹാരി സുസേവ്യം യൽപാലിയേശേന കാരിതം” എന്നു് ഒടുവിലത്തെ ശ്ലോകത്തിൽ കവി കലിസംഖ്യ സൂചിപ്പിച്ചിട്ടുണ്ടു്. അതിൽനിന്നു പ്രസ്തുത കൃതിയുടെ രചന 928-ആണ്ടു വൃശ്ചികമാസം 16-നു ആണെന്നു് അറിയാം.
38.45.2.2കാരയിതാവു്
ത്രൈകാലികാഖ്യാനത്തിന്റെ കാരയിതാവായ പാലിയത്തച്ചൻ, കുഞ്ചൻനമ്പിയാരെക്കൊണ്ടു ശിവപുരാണമെഴുതിച്ച ബാലരാമനച്ചനാണെന്നു് അനുമാനിക്കുന്നതിൽ അപാകമില്ല.
“ഏകദാ ബാലരാമാഖ്യഃ ശ്രീപാലിയപുരാധിപഃ
സുകൃതീ നീതിനിപുണസ്സമാനായ്യ്യ ദ്വിജോത്തമം
ഉപവേശ്യ ച സംപൂജ്യ തോഷയിത്വാ ച സാദരം
ശുശ്രൂഷുർല്ലോകവൃത്താന്തമിത്യപൃച്ഛദ്ബഹുശ്രുതഃ”
എന്നും,
“ഇത്യുക്തോ ബാലരാമേയ്യ്യണ മനക്രോഡാധിപേന സഃ
സുബ്രഹ്മണ്യാഹ്വയോ ഭട്ടസ്തമേവം വാചമൂചിവാൻ”
എന്നുമുള്ള പ്രസ്താവനകൾക്കു പുറമെ ആഖ്യാനത്തിന്റെ അവസാനത്തിൽ ആ സുബ്രഹ്മണ്യഭട്ടന്റെ ആശീർവ്വാദരൂപത്തിൽ
“ഭൂലോകത്രിദിവപ്രഭൂതവിഭവശ്രീകേരളാഖ്യോർവരാ
ഖണ്ഡാലങ്കൃതിഭംഗിതുംഗമഹിമശ്രീമാടരാജ്യേശിതുഃ
ശ്രീമൽസൂര്യകുലീനരാജതിലകസ്യാമാത്യവാചസ്പതേ!
ഭൂമൗ പാലിയനാഥ! രാമ! സുചിരം ജീവ പ്രതാപാധികഃ
എന്ന ശ്ലോകവും ഈ കൃതിയിൽ കാണ്മാനുണ്ടു്. ബാലരാമനെ പാലിയത്തച്ചനായും മനക്കോട്ടച്ചനായും ഇതിൽ പ്രകീർത്തനം ചെയ്തിട്ടുണ്ടല്ലോ. “ബാലരാമൻ മനക്രോഡനാഥാനുജൻ” എന്നു ശിവപുരാണത്തിൽ അദ്ദേഹത്തെ വർണ്ണിച്ചിട്ടുണ്ടു്. അന്നു് അദ്ദേഹം ആ കുടുംബത്തിലെ ഇളമീന്നായിരുന്നു. 915-ആണ്ടിടയ്ക്കു മനക്കോട്ടു് മൂലകുടുംബമായ പാലിയത്തിൽ ലയിച്ചപ്പോൾ ബാലരാമൻ അവിടത്തെ ഒരിളമുറക്കാരനായി. 928-ൽ രചിച്ച ത്രൈകാലികാഖ്യാനത്തിൽ അദ്ദേഹത്തെ “പാലിയേശൻ” എന്നും മറ്റും പറയുന്നുണ്ടെങ്കിലും അന്നും അദ്ദേഹത്തിനു തറവാട്ടുമൂപ്പു കിട്ടിയിരുന്നിരിക്കുവാൻ ഇടയില്ല. എന്തെന്നാൽ അന്നത്തെ മൂപ്പൻ ഇട്ടുണ്ണാനച്ചനായിരുന്നു. “നാനാകഥാസാരവേദി” എന്നും “കലാവിദ്യകൾക്കേകനാധാരഭൂതൻ” എന്നും “വിശ്വവൃത്താന്തജ്ഞാനി വിദ്യയാ വിനോദിതൻ” എന്നും മറ്റും നമ്പിയാർ ശിവപുരാണത്തിൽ ബാലരാമനെ പ്രശംസിച്ചിട്ടുള്ളതു നിർമ്മൂലമല്ലെന്നു് ഈ കാവ്യം തെളിയിക്കുന്നു.
കവി
കവി ആരെന്നു് തീർച്ചപ്പെടുത്താൻ നിവൃത്തിയില്ല; എന്നാൽ അതു കോലത്തുനാട്ടിലെ ഒരു പ്രഭുവാണെന്നും അദ്ദേഹത്തിന്റെ പേർ രാമനെന്നായിരുന്നു എന്നും സങ്കല്പിയ്ക്കാം.
“ശ്രീമൽപാരശവാര്യരാമഗുരുഭിർമ്മോദാൽ കവീന്ദ്രൈസ്സ്വയം
മാടോർവീന്ദ്രസുമന്ത്രിവാക്‍പതിമുദേ മന്ദോഽപി യഃ കല്പിതഃ
സ ത്രൈകാലികവസ്തു വിപ്രമുനിവര്യാഖ്യാതമദ്യാലിഖൽ
കഞ്ചിന്മാണ്ഡലികസ്തു രാജകമണേ ശ്രീകോലരാജ്യേശിതുഃ”
എന്ന ശ്ലോകത്തിൽനിന്നും “ത്രൈകാലികാഖ്യാനേ സാമന്തരാമവിരചിതേ” എന്നുള്ള കുറിപ്പിൽനിന്നുമാണു് ഈ സങ്കല്പം സംഗതമാകുന്നതു്. “ശ്രീമൽപാരശവാര്യരാമഗുരു” ആരാണെന്നു വെളിവാകുന്നില്ല.
വിഷയം
അതീതന്മാരും സമകാലികന്മാരും ആഗാമികളുമായ രാജാക്കന്മാരുടെ വൃത്താന്തങ്ങൾ അടങ്ങീട്ടുള്ളതുകൊണ്ടാണു് ത്രൈകാലികാഖ്യാനം എന്നു് ഗ്രന്ഥത്തിനു് പേർ സിദ്ധിക്കുന്നതു്. ആ സരണിക്കു് അനുരൂപമായി അവരിൽ ചിലർ ഭാവിയിൽ ജനിക്കാൻപോകുന്നവരാണെന്നു കവി പറയുന്നു.
“ആന്ധ്രമുഖ്യോ യജൂശ്ശാഖീ കുശികാത്മജഗോത്രജഃ
വിശ്വേശ്വരൗരസാപത്യം സുബ്രഹ്മണ്യാഹ്വയസ്സുധീഃ”
വിശ്വേശ്വരന്റെ പുത്രനായ സുബ്രഹ്മണ്യൻ എന്ന ആന്ധ്ര ബ്രാഹ്മണൻ ഭാരതം മുഴുക്കെ ചുറ്റിസ്സഞ്ചരിച്ചു് ഉജ്ജയിനിയിൽപ്പോയി, അവിടെ ഗോവിന്ദസ്വാമി ത്രികാലങ്ങളിലും സംഭവിക്കുന്ന വിഷയങ്ങളെ പരാമർശിച്ചു ശിലയിൽ കൊത്തിവെച്ചിട്ടുള്ള രേഖകൾ മനസ്സിലാക്കി തന്റെ തീർത്ഥാടനമധ്യത്തിൽ തൃശ്ശിവപേരൂരിൽ വന്നുചേരുന്നു. അദ്ദേഹത്തെ അവിടെനിന്നു ബാലരാമനച്ചൻ സ്വഗൃഹത്തിലേക്കു നയിച്ചു ലോകവൃത്താന്തങ്ങൾ ചോദിക്കുകയും അദ്ദേഹം സൂര്യവംശ്യന്മാരും ചന്ദ്രവംശ്യന്മാരുമായ രാജാക്കന്മാരുടെ കഥകൾ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുന്നു. പരീക്ഷിത്തു്, ജനമേജയൻ, ശനാസീകൻ, വത്സരാജൻ, ചന്ദ്രഗുപ്തൻ, വിക്രമാദിത്യൻ, ഭോജൻ, ശാലിവാഹനൻ, ചേരൻ, ചോളൻ, മലയശ്വജപാണ്ഡ്യൻ, വിജയനഗരത്തിലെ കൃഷ്ണദേവരായർ, രാമരായർ എന്നിങ്ങനെ പലരേയും അദ്ദേഹം സ്മരിക്കുന്നുണ്ടു്. ചേരനെ ഇങ്ങനെ സ്തുതിക്കുന്നു.
“രാജന്യാന്വയശേഖരോഽഥ ധരണൗ ചേരാഭിധാനോഽഭവ
ദ്യോ ജന്യേഷു ജിഗായ തജ്ജിനകുലം മന്വാദിമാന്യോദയഃ
രാജന്വത്യഭവച്ച യേന ധരണീ ധുര്യേണ ധീരാത്മനാ
രാജന്യാസ്ത്വധുനാപി യസ്യ കുലജാഃ ശ്രീകേരളാൻ കുർവതേ.”
കൃഷ്ണദേവരായരുടെ വർണ്ണനമാണു് താഴെക്കാണുന്നതു്.
“ലക്ഷ്മീരക്ഷിണബാഹൂഷ്മണി നനു സതതം
മുക്തചാപല്യദോഷാ
രേമേ യത്രാതിരമ്യം രമണമകൃത യം
ഭൂമിരന്യാൻ വിഹായ
രാജാനം തം പ്രജാനാമവനപടുമതിം
സമ്പ്രതം സാരസാക്ഷ
സ്സാക്ഷാദേവാവതീർണ്ണസ്സ്വയമിതി പരമാ
സ്സൂരയസ്സമ്യഗാഹുഃ.”
‘ദില്ലിപാച്ചാ’വാണു് അക്കാലത്തെ ഭാരതചക്രവർത്തിയെന്നും ബ്രാഹ്മണൻ പറയുന്നു.
യുക്തിഭാഷ
യുക്തിഭാഷയുടെ പ്രണേതാവു് ആലത്തൂർ ഗ്രാമത്തിൽപ്പെട്ട പറങ്ങോട്ടില്ലത്തെ ബ്രഹ്മദത്തൻനമ്പൂരിയാണു്. ആ ഗ്രന്ഥത്തിന്റെ നിർമ്മിതി 925-ആണ്ടാണെന്നു “യോ ഗോളപഥസ്ഥാസ്സ്യുഃ” എന്ന കലിവാക്യത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്. യുക്തിഭാഷയിൽ സ്വകപോലകല്പിതമായി അധികമൊന്നുമില്ല. കേളല്ലൂർ ചോമാതിരിയുടെ തന്ത്രസംഗ്രഹത്തേയും, നാരായണന്റെ ക്രിയാക്രമകരീ എന്ന ലീലാവതീ വ്യാഖ്യയേയും മറ്റും ഉപജീവിച്ചുകാണുന്നു. ജ്യോതിശ്ശാസ്ത്രത്തിൽ വിശദമായ വിജ്ഞാനം സിദ്ധിക്കുന്നതിനു യുക്തിഭാഷയുടെ പഠനം ആവശ്യകമാണു്. നമ്പൂരിയുടെ ശൈലി കാണിക്കുവാൻ ചില പംക്തികൾ ഉദ്ധരിക്കാം.
“അവിടെ, നക്ഷത്രഗോളത്തിന്റെ നടുവിൽ, ആകാശത്തിങ്കൽ, നേരെ ഉരുണ്ടു, തന്റെ ശക്തികൊണ്ടുതന്നെ മറ്റൊരു ആധാരം കൂടാതെ, എല്ലാപ്പുറം സ്ഥാവരജംഗമാത്മകങ്ങളാകുന്ന എല്ലാ ജന്തുക്കളേയും, എല്ലാ വസ്തുക്കളേയും ഭരിച്ചുനില്പോന്നു് ഈ ഭൂമി. പിന്നെ ഭൂമീടെ എല്ലാപ്പുറത്തുമുള്ള ആകാശത്തിങ്കേന്നും കനത്ത വസ്തുക്കൾ ഭൂമിയിങ്കൽ വീഴുമാറു സ്വഭാവമുണ്ടു്. എന്നിട്ടു് എല്ലാടവും കീഴ്ഭൂമി; ഭൂമീടെ എല്ലാപ്പുറവും മേൽ ആകാശം. പിന്നെ ഭൂമീടെ തെക്കെപ്പാതിയിങ്കൽ വെള്ളമാകുന്ന പ്രദേശം ഏറൂ; വടക്കേ പാതിയിങ്കൽ സ്ഥലമാകുന്ന പ്രദേശം ഏറൂ; വെള്ളമാകുന്ന പ്രദേശം കുറവൂ. പിന്നെ ഭാരതഖണ്ഡത്തെക്കുറിച്ചു മീത്തേപ്പുറം എന്നു തോന്നുന്നേടത്തു ജലസ്ഥലസന്ധിയിങ്കൽ ‘ലങ്ക’ എന്നുണ്ടു് ഒരു പുരി. അവിടുന്നു കിഴക്കുപടിഞ്ഞാറു ഭൂമിയെ ചുറ്റുമാറു വൃത്താകാരേണ ഒരു രേഖകല്പിപ്പൂ. ഇതിങ്കൽ പടിഞ്ഞാറു രോമകവിഷയം; കീഴേപ്പുറത്തു സിദ്ധപുരം; കിഴക്കു യവകോടി; ഇങ്ങനെ നാലു പുരങ്ങൾ ഉളവു്. പിന്നെ ഇവ്വണ്ണം ലങ്കയിങ്കന്നു തെക്കും വടക്കും കിഴക്കേപ്പുറത്തുംകൂടി ഭൂമിയെ ചുറ്റുമാറു വൃത്താകാരേണ ഒരു രേഖ കല്പിപ്പൂ. ഇതിങ്കൽ വടക്കു മഹാമേരു; തെക്കു ബഡവാമുഖം; കീഴേ സിദ്ധപുരം; ഈ രേഖ സമരേഖയാകുന്നതു്.”
ഗണിതയുക്തി
ഗണിതയുക്തി ഒരു സംസ്കൃതഗ്രന്ഥമാണു്. യുക്തിഭാഷയുടെ സംസ്കൃതാനുവാദമെന്നാണു് ജ്യോതിർവിത്തുകൾ പറയുന്നതു്. രണ്ടു ഗ്രന്ഥങ്ങളിലേയും വിഷയം ഒന്നുതന്നെ. പ്രസ്തുത നിബന്ധം ഇങ്ങനെ ആരംഭിയ്ക്കുന്നു.
“വന്ദേ ഗണ്ഡതടസ്രവന്മദധുനീലോലോർമ്മിഖേലദ്ഭ്രമദു്
ഭൃംഗസ്വാനവിപൂരിതാഖിലഹരിച്ചക്രം ഗജാസ്യം വിഭും
വിഘ്നാദ്രീന്ദ്രശിഖാവിഭേദനചണം പ്രത്യൂഹവിച്ഛിത്തയേ
വൃത്രാരിപ്രമുഖാമരാർച്ചിതപദാംഭോജം ദയാംഭോനിധിം.
ഗുരുപാദാംബുജം നത്വാ ധ്യാത്വാ സാംബശിവം മയാ
ലിഖ്യതേ ഗണിതം കൃത്സ്നം ഗ്രഹഗത്യുപയോഗി യൽ.”
ഇതിലെ കാരികകൾ പദ്യത്തിലും വൃത്തി ഗദ്യത്തിലും ഘടിപ്പിച്ചിരിക്കുന്നു.
“ഏകദശശതസഹസ്രായുതലക്ഷപ്രയുതകോടയഃ ക്രമശഃ
അർബുദമബ്ജം ഖർവനിഖർവമഹാപദ്മശങ്കവസ്തസ്മാൽ
ജലധിശ്ചാന്ത്യം മധ്യമമിത്യഷ്ടാദശഗുണോത്തരാസ്സംജ്ഞാഃ
സംഖ്യായാഃ സ്ഥാനാനാം വ്യവഹാരാർത്ഥം കൃതാഃ പൂർവൈഃ.
ഈ രണ്ടു കാരികകളും വർഗ്ഗമൂലീകരണപ്രകരണത്തിലുള്ളവയാകുന്നു.
അദ്ധ്യായം 39 - ഭാഷാസംസ്കൃതസാഹിത്യങ്ങൾ
(ക്രി.പി. പതിനെട്ടാംശതകം, ഉത്തരാർദ്ധം)
39.1കൊച്ചി രാമവർമ്മമഹാരാജാവു്: (938-984) ജീവചരിത്രം
കൊച്ചി രാമവർമ്മമഹാരാജാവു് 938-ആമാണ്ടു കർക്കടകമാസത്തിൽ ഭരണിനക്ഷത്രത്തിൽ ജനിച്ചു. അവിടുത്തെ മാതാവു രാമവർമ്മ ശക്തൻതമ്പുരാന്റെ ചിറ്റമ്മയായിരുന്നു. വിഗതമാതൃകനായ തന്നെ മൂന്നുവയസ്സുമുതൽ ലാളിച്ചു വളർത്തിയ ചിറ്റമ്മത്തമ്പുരാട്ടിയുടെ പേരിൽ ശക്തൻതമ്പുരാനു നിസ്സീമമായ ഭക്തിയുണ്ടായിരുന്നുവെന്നുള്ളതു സുപ്രസിദ്ധമാണു്. അവിടുന്നു പ്രസവിച്ച നാലു പുത്രന്മാരിൽ ജ്യേഷ്ഠൻ രാമവർമ്മത്തമ്പുരാനായിരുന്നു. ആ തമ്പുരാൻ 981 മുതൽ 984 ധനുമാസം 30-ാംനു-വരെ കൊച്ചിരാജ്യം ഭരിച്ചതിന്റെ ശേഷം വെള്ളാരപ്പിള്ളിക്കോവിലകത്തുവച്ചു തീപ്പെട്ടു. ചിറ്റമ്മത്തമ്പുരാട്ടി 978 കർക്കടകത്തിൽത്തന്നെ സ്വര്യാതയായിക്കഴിഞ്ഞിരുന്നു. രാമവർമ്മ മഹാരാജാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അടുത്ത സഹോദരനായ വീരകേരളവർമ്മത്തമ്പുരാൻ രാജ്യഭാരം കയ്യേല്ക്കുകയും 1003-ആമാണ്ടു തൃപ്പൂണിത്തുറവെച്ചു തീപ്പെടുകയും ചെയ്തു. ആ രണ്ടു മഹാരാജാക്കന്മാരും സാഹിത്യത്തിൽ അത്യന്തം അഭിരുചിയുള്ളവരും സ്വയം കവനംചെയ്തും ഇതരകവികളേയും പണ്ഡിതന്മാരേയും പലവിധത്തിൽ പ്രോത്സാഹിപ്പിച്ചും സംസ്കൃതത്തിനും ഭാഷയ്ക്കും ജീവാതുക്കളെന്ന നിലയിൽ പ്രശസ്തി നേടിയവരുമായിരുന്നു. 973-ആമാണ്ടു ധർമ്മരാജാവു നാടുനീങ്ങിയതോടുകൂടി കേരളത്തിലെ സാഹിത്യം തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയെ അഭയം പ്രാപിച്ചു; വീരകേരളവർമ്മത്തമ്പുരാൻ തീപ്പെട്ട അവസരത്തിൽ തിരിയെ തിരുവനന്തപുരത്തേക്കുപോന്നു് 1004-ആമാണ്ടു തിരുവിതാംകൂർ നേരിട്ടു ഭരിച്ചു തുടങ്ങിയ ഗർഭശ്രീമാൻ സ്വാതിതിരുനാൾ മഹാരാജാവിന്റെ നിരന്തരലാളനത്തിൽ വീണ്ടും ഉത്തരോത്തരം പരിപുഷ്ടമായി പ്രശോഭിച്ചു.
കൊച്ചിയിലെ മാധ്വമതം
ദക്ഷിണകർണ്ണാടകത്തിൽ സുപ്രസിദ്ധമായ ഉഡുപ്പി എന്ന സ്ഥലത്തു മാധ്വാചാര്യന്മാരുടെ വകയായി എട്ടു മഠങ്ങളുണ്ടു്. അവയിൽ ഒന്നാണു് സോദയ മഠം. കൊല്ലം പത്താംശതകത്തിന്റെ ആരംഭംമുതല്ക്കുതന്നെ തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ശാന്തിക്കാരായ തങ്ങളുടെ ചില ശിഷ്യന്മാരെ സന്ദർശിക്കുന്നതിനായി ആ മഠത്തിലെ സ്വാമിയാരന്മാർ പലപ്പോഴും അവിടെ വരികയും മഠാധിപതികൾ എന്നുള്ള നിലയിൽ രാജോപചാരത്തിനു പാത്രീഭവിക്കുകയും ചെയ്തിരുന്നു. ശക്തൻതമ്പുരാന്റെ കാലത്തു ജീവിച്ചിരുന്ന സോദയസ്വാമിയാർക്കു, ആ മഹാരാജാവില്ലാതിരുന്ന അവസരത്തിൽ തൃപ്പൂണിത്തുറെവച്ചു രാമവർമ്മതമ്പുരാനേയും വീരകേരളവർമ്മത്തമ്പുരാനേയും മാധ്വമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നതിനു സാധിച്ചു. ശക്തൻതമ്പുരാൻ സ്വാമിയാരുടെ ആ കയ്യേറ്റത്തെപ്പറ്റി അറിഞ്ഞപ്പോൾ അത്യന്തം കുപിതനായി ആ രണ്ടു രാജകുടുംബാങ്ഗങ്ങളേയും സമുചിതമായ വിധത്തിൽ ശിക്ഷിക്കുന്നതിനു് ഒരുമ്പെടുകയും ചിറ്റമ്മത്തമ്പുരാട്ടിയുടെ വാത്സല്യമസൃണമായ അഭ്യർത്ഥന നിമിത്തം ആ ഉദ്യമത്തിൽനിന്നു വിരമിക്കുകയും ചെയ്തു. സ്വാമിയാരെയും അവിടുന്നു വെറുതേ വിട്ടില്ലെന്നും അദ്ദേഹത്തെ ഭസ്മസ്നാനം ചെയ്തു ചക്കംകുളങ്ങര ശിവക്ഷേത്രത്തിൽ ഭജനമിരുത്തിച്ചു എന്നും പുരാവിത്തുകൾ പറയുന്നു. ഏതായാലും അനന്തരവർക്കു മാധ്വമതത്തിലുള്ള വിശ്വാസം അചഞ്ചലമായിരുന്നതിനാൽ 981-ൽ രാമവർമ്മത്തമ്പുരാന്റെ കിരീടധാരണമഹത്തിൽ ഭാഗഭാക്കാകുവാൻ സ്വാമിയാർ വീണ്ടും തൃപ്പൂണിത്തുറെ വന്നുചേർന്നു; ആ മതം കുറേക്കാലത്തേക്കു രാജകുടുംബത്തിൽ പ്രതിഷ്ഠിതവുമായി. ആ രണ്ടു മഹാരാജാക്കന്മാരുടേയും കൃതികളിൽ മാധ്വാചാര്യരെപ്പറ്റിയുള്ള പ്രശംസ അവ്യഭിചാരിയായി കാണാവുന്നതാണു്. രാമവർമ്മമഹാരാജാവിന്റെ മൂന്നുകൊല്ലത്തെ രാജ്യഭാരം സാഹിതീവ്യവസായത്തിനു് അശേഷം യോജിച്ചതായിരുന്നില്ല. 984-ൽ അവിടുന്നു മരിച്ച അവസരത്തിൽ വേലുത്തമ്പിയും പാലിയത്തു കോമിയച്ചനുംകൂടി ബ്രിട്ടീഷ് കാരോടു പടവെട്ടിക്കൊണ്ടിരിക്കയായിരുന്നു. വീരകേരളവർമ്മത്തമ്പുരാന്റെ രാജ്യഭരണാരംഭത്തിൽ സമാധാനം പുനഃസ്ഥാപിതമാകുകയാൽ തനിക്കു അഭിമതമായ ആ വ്യവസായം അവിടുത്തേക്കു നിർവിഘ്നമായി തുടർന്നുകൊണ്ടുപോകുന്നതിനു സാധിച്ചു. 1039 മകരമാസത്തിൽ തൃപ്പൂണിത്തുറെവച്ചു തീപ്പെട്ട രവിവർമ്മത്തമ്പുരാന്റെ വാഴ്ചക്കാലത്തിനു പിന്നീടു മാത്രമാണു് കൊച്ചി മഹാരാജാക്കന്മാർ വീണ്ടും പണ്ടത്തെപ്പോലെ സ്മാർത്തമതാനുയായികളായതു്.
കൃതികൾ
രാമവർമ്മമഹാരാജാവിന്റെ വകയായി രണ്ടു കൃതികളേ കണ്ടുകിട്ടീട്ടുള്ളൂ. അവയിൽ പൂർണ്ണത്രയീശസ്തുതി സംസ്കൃതത്തിലും സുന്ദരകാണ്ഡം പാന ഭാഷയിയിലും രചിച്ചിട്ടുള്ളതാണു്.
പൂർണ്ണത്രയീശസ്തുതി
ഭക്തിസംവർദ്ധകമായ ഒരു സ്തോത്രമാണു് പ്രസ്തുത കാവ്യം. അതിലെ ആദ്യത്തെ ശ്ലോകം താഴെ ചേർക്കുന്നു.
“പൂർണ്ണത്രയ്യാഖ്യപുര്യാം ഹരിഭവനനിഭേ
സ്വാലയേ സന്നിഷണ്ണം
പീഠേ ഹൈമേ ച വിഷ്ണോ: ഫണിവരലസിതേ
ഹാരകോടീരധാരീ
കേയൂരൈ: കുണ്ഡലൈസ്തൈർമ്മണിവരകുടകൈർ
ഭൂഷണൈർഭാസുരാംഗോ
മാടശ്രീരാമഭൂപം കനകകവചധൃൿ
പാതു പൂർണ്ണത്രയീശഃ.”
39.2സുന്ദരകാണ്ഡം പാന
മഹാരാജാവിനു് ഒരിക്കൽ മൂത്രകൃച്ഛ്റത്തിന്റെ ഉപദ്രവമുണ്ടായി എന്നും അതു വായു സംബന്ധമായുള്ള ഒരു രോഗമാകയാൽ വായുപുത്രനായ ഹനൂമാന്റെ പ്രസാദംകൊണ്ടു് അതിനു ശമനംവരുത്തണമെന്നു നിശ്ചയിച്ചു് അവിടുന്നു രാമായണം സുരന്ദകാണ്ഡം പാനയായി ഉണ്ടാക്കി എന്നും ഹനൂമാൻ സീതാദേവിയുടെ കയ്യിൽ അംഗുലീയം സമർപ്പിക്കുന്ന ഘട്ടംവരെ എഴുതിയപ്പോൾ ആ രോഗം ഭേദമായി എന്നും ഐതിഹ്യമുണ്ടു്. പ്രസ്തുത കൃതി പാരായണം ചെയ്താൽ വായുഭഗവാന്റെ അനുഗ്രഹം സിദ്ധിച്ചു തദ്വാരാ സുഖപ്രസവമുണ്ടാകുമെന്നുള്ള വിശ്വാസംനിമിത്തം തൃപ്പൂണിത്തറക്കോവിലകത്തെ കൊച്ചുതമ്പുരാട്ടിമാർ ഇന്നും ആ പാന ഗർഭകാലങ്ങളിൽ പാരായണംചെയ്യാറുണ്ടു്. സുന്ദരകാണ്ഡം മാത്രമെ മഹാരാജാവു നിർമ്മിച്ചുള്ളു. അതിനെത്തുടർന്നു് ആ കോവിലകത്തെ സുഭദ്ര എന്ന നാമാന്തരത്താൽ സുവിദിതയായിരുന്ന ഇക്കുഅമ്മത്തമ്പുരാട്ടി യുദ്ധകാണ്ഡവും ആ രീതിയിൽത്തന്നെ ഉണ്ടാക്കി ശ്രീരാമപട്ടാഭിഷേകംവരെയുള്ള രാമായണകഥ പൂരിപ്പിച്ചിട്ടുണ്ടു്. സുന്ദരകാണ്ഡം,
“സത്യവതീതനയൻ ജഗന്നാഥൻ
സത്യകീർത്തി മുനികുലശേഖരൻ
തൃപ്പൂണിത്തുറെ മേവുന്ന മാധവ
നെപ്പോഴും മമ ചിത്തേ വിളങ്ങണം.
പൂർണ്ണപ്രജ്ഞമുനികൃപയുമെന്നിൽ
പൂർണ്ണമായി വിലസേണമെപ്പോഴും.
വാണിടേണമെൻ ജിഹ്വയിലെപ്പോഴും
വാണീദേവിയുമേറ്റം പ്രസന്നയായ്”
എന്നു് ആരംഭിക്കുകയും,
“രാമദേവകൃപാമുഖ്യഭാജന!
രാമപാദാബ്ജഹംസ ! മഹാബല!
“ഭീമരാവണദർപ്പവിനാശന!
യാമിനീചരതൂലഭാവാനല!
സീതാദേവീകൃപാമുഖ്യഭാജന!
പീതഹാലാഹലാമരവന്ദിത!
ധൂതഗാന്ധാരീപുത്ര ! ഹതവീര
കൃതസമ്മർദ്ദദുർമ്മദഭഞ്ജന!
വായുപുത്ര ! ഹനൂമൻ ! നമോസ്തു തേ;
ആയുരാരോഗ്യസൗഖ്യാനി ദേഹി മേ.
പൂർണ്ണബോധ ! ഭവാന്റെ ചരിത്രത്തെ
വർണ്ണിപ്പാനേറ്റം കൗതുകംകൊണ്ടു ഞാൻ
വർണ്ണിച്ചേനിതിലുണ്ടു പിഴയെങ്കിൽ
പൂർണ്ണപ്രജ്ഞ ! ഹനൂമൻ ക്ഷമിക്കണം.
ഹനൂമൻ ! ഭവച്ഛ്റീരാമസേവയെ–
പ്പാനയായി ഞാൻ നിർമ്മിച്ചതുകൊണ്ടു,
പൂർണ്ണപ്രഞ്ജ ! തേ ഹൃൽകമലസ്ഥിതൻ
പൂർണ്ണവേദപുരേശ്വരൻ പ്രീയതാം”
എന്നു് അവസാനിക്കുകയും ചെയ്യുന്നു. പൂർണ്ണപ്രജ്ഞൻ എന്നതു മാധ്വമതസ്ഥാപകനായ ആനന്ദതീർത്ഥയതിയുടെ ഒരു ബിരുദനാമമാകുന്നു; അദ്ദേഹത്തെ ഹനൂമാന്റെ അവതാരമെന്നു മാധ്വന്മാർ വിശ്വസിക്കുന്നു. കുറേ വരികൾകൂടി പ്രദർശിപ്പിച്ചു കൊള്ളട്ടെ.
ഹനൂമാൻ സീതാദേവിയോടു്:
“അരുണമണിവർണ്ണജടാഭാരം
തിരുമുടിയിലുണ്ടു പ്രകാശിച്ചു്
പുണ്ഡരീകദലായതലോചനൻ
പുണ്ഡരീകസുധാംശുസമാനനൻ
ചാരുനാസികൻ ബിംബഫലാധരൻ
ചാരുദന്തൻ മനോജ്ഞകപോലവാൻ
അത്ഭുതഗളൻ, വിസ്തീർണ്ണവക്ഷസ-(?)
നത്ഭുതാശ്വത്ഥപത്രസമോദരൻ
സർപ്പഭോഗസമാനകരാംബുജൻ
കെല്പൊടേ ദ്രുമചീരവിഭൂഷിതൻ
കരിരാജകരോരുസുജംഘാവാൻ
ചാരുപാദപ്രപദാംഗുലീനഖൻ
ഘോരബാണാസിചാപേഷുധിധരൻ
മാരകോടിമനോജ്ഞകളേബരൻ;
നല്ല വേണ്ടുന്ന ലക്ഷണമാകവേ
വല്ലഭൻ തന്നിലുണ്ട തേ ശോഭനേ!”
39.3കൊച്ചി വീരകേരളവർമ്മ മഹാരാജാവു് (941-1003) ജീവചരിത്രം
ജീവചരിത്രം
കൊച്ചി വീരകേരളവർമ്മ മഹാരാജാവു് 941–ആം ആണ്ടിടയ്ക്കു ജനിച്ചു. 1003-ആമാണ്ടു കർക്കടകമാസം 22-ആംനു- തീപ്പെട്ടു. ബാല്യംമുതൽക്കുതന്നെ അവിടുന്നു് ഒരു വാതരോഗിയായിരുന്നു. അവിടുത്തേയ്ക്കു ജ്യേഷ്ഠൻ രാമവർമ്മ മഹാരാജാവിനേക്കാൾ വ്യുത്പത്തിദാർഢ്യവും അഭ്യാസബലവുമുണ്ടായിരുന്നു. നഞ്ചപ്പയ്യൻ മുതലായ സമർത്ഥന്മാരായ മന്ത്രിമാരിൽ രാജ്യഭരണം അവരോഹണംചെയ്തു്, ആ മഹാരാജാവു് മാധ്വമതഗ്രന്ഥങ്ങൾ പാരായണംചെയ്യുന്നതിനും വിദ്വാൻമാരുമായി സല്ലപിക്കുന്നതിനും കാവ്യങ്ങൾ രചിക്കുന്നതിനുമാണു് ഇരുപതുകൊല്ലത്തോളം നീണ്ടുനിന്ന തന്റെ വാഴ്ചക്കാലത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ചതു്. അവിടുന്നു് ആ കാലം മുഴുവൻ “ഉടുപ്പും കണ്ണെഴുത്തു”മായി വിനോദിക്കുകയായിരുന്നു എന്നു ചിലർ അപഹസിയ്ക്കാറുള്ളതു് അത്യുക്തിയാണു്. ഉടുപ്പു് എന്നതു് ഉഡുപ്പി സ്വാമിയാരും കണ്ണെഴുത്തു് എന്നതു് അവിടുന്നു പരിഗ്രഹിച്ചിരുന്ന കണ്ണെഴുത്തുമഠത്തിലെ ജ്യേഷ്ഠാനുജത്തികളായ രണ്ടു നമ്പിഷ്ഠാതിരിമാരുമാണു്. ലക്ഷ്മി എന്നും കുഞ്ഞിക്കാവെന്നുമായിരുന്നു അവരുടെ പേരുകൾ. സാഹിത്യകാരന്മാരുടെ പ്രോത്സാഹകൻ എന്ന നിലയിൽ അവിടുന്നു കേരളീയരുടെ ശാശ്വതമായ കൃതജ്ഞതയെ അർഹിക്കുന്നു. (1) അരൂരടിതിരി (2) കല്ലൂർ നമ്പൂരിപ്പാടു് (3) മുതുകുറുശ്ശി ഉണ്ണി (4) ഇടവട്ടിക്കാട്ടു് അനുജൻനമ്പൂരി (5) ആമ്പല്ലൂർ ഇളയിടത്തു നാരായണൻനമ്പൂരിപ്പാടു് (6) ചേരനല്ലൂർ കൃഷ്ണൻകർത്താവു് എന്നീ കവികൾ അവിടുത്തെ ആശ്രിതന്മാരായിരുന്നു.
കൃതികൾ
വീരകേരളവർമ്മമഹാരാജാവു് (1) പൂർണ്ണത്രയീശശതകം (2) ദശാവതാരശ്ലോകമാല എന്നീ രണ്ടു സംസ്കൃത കൃതികൾക്കുപുറമേ അൻപതിൽപ്പരം ആട്ടക്കഥകളും രചിച്ചിട്ടുണ്ടു്. കഥകളിയിലും ചാക്കിയാർകൂത്തിലും അവിടുത്തേക്കു കലശലായ ഭ്രമമുണ്ടായിരുന്നു. പതിവായി അമൃതേത്തു കഴിഞ്ഞാൽ കഥകളിയെഴുതിത്തുടങ്ങും; അതു പ്രായേണ ദ്രുതകവിതാരീതിയിലുമായിരിക്കും. അത്തരത്തിലായിരുന്നു അവിടത്തെ ദൈനംദിനമായ കാര്യപരിപാടി. നൈസർഗ്ഗികമായിത്തന്നെ പ്രകൃഷ്ടമായ വാസനയില്ലാതിരുന്ന അവിടുന്നു് ആ രീതികൂടി അനുവർത്തിച്ചപ്പോൾ കാവ്യഗുണം വിരളമായിപ്പോയതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ. പോരാത്തതിനു് അവിടുത്തെ ആട്ടക്കഥകളിൽ ശ്ലോകംപോലെ പദവും സംസ്കൃതമാണു്; ഭാഷയുടെ കലർപ്പു് അപൂർവ്വം ചില പദങ്ങളിൽ ഇല്ലെന്നു ശപഥം ചെയ്യുവാൻ നിവൃത്തിയില്ലെന്നേയുള്ളൂ. രുൿമിണീസ്വയംവരത്തിലെ ഒരു ശൃങ്ഗാരപദംതന്നെ നോക്കുക.
രാമാമുഖരേ നിങ്ങൾ ശൃണുത വൃഷ്ണിവരരേ!
മഹിതരൂപവനമിതുമേഹി ((രാമാ))
വനമിദമതിരുചിരം ഘനമഞ്ജൂദ്രുമലസിതം
വനജകുസുമോൽപലാദിസുമനോയുതസരസീയുതം ((രാമാ))
ഹേമപ്രകാണ്ഡമായി നിബിരീസനീലപത്രൗ
ഘാലംബിധവളസുമശാലിസത്തരുക്കളിത ((രാമാ))
വൈഡൂര്യവേദികങ്ങൾ വിഡൗജോദ്രുമസമങ്ങൾ
മാങ്ഗല്യകർമ്മകൃതമണ്ഡപാ ഇവ ഭാന്തി ((രാമാ))
………
അത്രൈവ തൽകമലപത്രേക്ഷണയായ
രുക്മിണീവിവാഹകൃതേ ചെമ്മേ ഇതി മതിർമ്മേ.”
ഇത്രമാത്രം ഭാഷാംശംപോലും ഇതരകൃതികളിൽ കാണുന്നില്ല. എന്നാൽ തമ്പുരാനു വേണമെങ്കിൽ ഭാഷാപദങ്ങൾ ഭംഗിയായി രചിക്കാമായിരുന്നു എന്നു പാരിജാതാപഹരണത്തിലെ ചില ഭാഗങ്ങൾ കാണിച്ചുതരുന്നു. അടിയിൽ ചേർക്കുന്ന പദങ്ങൾ പരിശോധിക്കുക.
നന്ദനപാലകന്മാർ ശ്രീകൃഷ്ണനോടും സത്യഭാമയോടും:
“എന്തിനെന്തിതു യാദവസത്തമ?
ചന്തമോ തവ കൃത്യമേതാദൃശം?
ഇത്തരുഹൃതികൊണ്ടുടൻ നഷ്ടയാം
സത്തമദേവോപകൃതിയൊക്കവേ.
അങ്ങിതൊട്ടുമുചിതമല്ല ഭദ്രേ!
മങ്ഗലകൃത്യേ! സത്രാജിതാത്മജേ!
ദേവതാന്യായഭഞ്ജനം ചെയ്യൊല്ലേ!
ദേവതോദ്യാനേ സ്ഥാപിക്ക വൃക്ഷത്തെ.
അത്രയുമല്ല കേൾക്കഹോ! യാദവീ!
പുത്രനിത്തരു പൗലോമീദേവീടെ;
എന്നതുകൊണ്ടു വൃത്രാരിചിത്തത്തി–
ലുന്നതം കോപം വന്നീടുമെന്നോർക്ക.”
സത്യഭാമയുടെ മറുപടി:
“ചൊല്ലീടുവിൻ ചെന്നിട്ടക്കർമ്മ വേഗത്താൽ
പൗലോമിയാകും യുഷ്മന്നാഥയോടു്,
നിന്നുടെ പുത്രകപാരിജാതതരു
മിന്നും ചന്ദ്രവംശമൗലിയാം കൃഷ്ണൻതന്റെ
ഇഷ്ടഭാര്യയായ സത്രാജിന്നന്ദിനി
ധൃഷ്ട്രാ ഭർത്തൃബലത്താലപഹരിക്കുന്നേൻ ഞാൻ.
ശചി! നീയും സമർത്ഥാ ചേൽ വജ്രപാണിയെക്കൊണ്ടു
അച്യുതജയംചെയ്തു കൊണ്ടുപോ തരുവിനെ.”
നൂറോളം ആട്ടക്കഥകൾ അവിടുന്നു നിർമ്മിച്ചിട്ടുള്ളതായി പറയാറുണ്ടെങ്കിലും അൻപതിലധികം തൃപ്പൂണിത്തുറ ഈടുവെപ്പിൽ കാണുന്നില്ല; വേറെയൊരിടത്തും അവ സൂക്ഷിച്ചിട്ടുള്ളതായി അറിവുമില്ല. (1) കല്യാണസൗഗന്ധികം (2) ധ്രുവചരിതം (3) ഗജേന്ദ്രമോക്ഷം (4) സന്താനഗോപാലം (5) രാവണപരാജയം (6) ജരാസന്ധപരാജയം (7) നീലാസ്വയംവരം (8) സുദക്ഷിണവധം (9) രുക്മിണീസ്വയംവരം (10) പാരിജാതാപഹരണം (11) മിത്രവിന്ദാസ്വയംവരം (12) രേവതീസ്വയംവരം (13) ഭദ്രാസ്വയംവരം (14) രുക്മിവധം (15) ലക്ഷണാ സ്വയംവരം (16) കാളീസ്വയംവരം (17) ദുശ്ശാസനവധം (18) ദൂതവാക്യം (19) സുന്ദോപസുന്ദോപാഖ്യാനം (20) കിർമ്മീരവധം (21) ഭീമസേനദിഗ്വിജയം (22) ശ്രീകൃഷ്ണാവതാരം (23) അഷ്ടാക്ഷരമാഹാത്മ്യം (24)സാല്വവധം (25) രാസക്രീഡ (26) സീതാസ്വയംവരം (27) സുഗ്രീവാഭിഷേകം (28) സഗരോപാഖ്യാനം (29) നിവാതകവചവധം (30) അജാമിളമോക്ഷം (31) ഭാർഗ്ഗവാവതാരം (32) ബലരാമതീർത്ഥയാത്ര (33) വാമനമാഹാത്മ്യം (34) താടകാവധം (35) ശാകുന്തളകഥ (36) ദക്ഷയാഗം (37) കിരാതം (38) സുന്ദരീസ്വയംവരം (39) അംബരീഷചരിതം (40) വ്യാസാവതാരം (41) യാഗരക്ഷ (42) അഹല്യാമോക്ഷം (43) മുചുകുന്ദമോക്ഷം (44) പാഞ്ചാലീസ്വയംവരം (45) ദേവയാനീചരിതം (46) അമൃതമഥനം (47) സുഭദ്രാഹരണം (48) മധ്വവിജയം. ഇവയാണു് ഇപ്പോൾ കിട്ടീട്ടുള്ള കഥകൾ. ഇവയോടുകൂടി നളചരിതം അഞ്ചു ദിവസത്തെ കഥകൂടി ചേർക്കേണ്ടതിന്റെ ന്യായങ്ങൾ ഇതിനുമുൻപു തന്നെ പ്രദർശിപ്പിച്ചിട്ടുണ്ടു്. തമ്പുരാനെപ്പോലെയുള്ള ഒരു വീര മാധ്വൻ ശൈവമാഹാത്മ്യപ്രതിപാദകങ്ങളായ കിരാതവും ദക്ഷയാഗവും രചിച്ചതു് ആശ്ചര്യകരമായിത്തോന്നാം; എന്നാൽ അവിടെയും ശിവനെ ആ കവി “ശ്രീമന്നാരായണാം ഘ്രിദ്വയസരസിജരാജന്മധുപ്രാശനോൽകശ്രീമദ് ഭൃംഗപ്രബർ ഹായിത”നായാണു് അവതരിപ്പിക്കുന്നതു്. കോട്ടയത്തു തമ്പുരാന്റെ കിർമ്മീരവധവും നിവാതകവചവധവും അശ്വതിതിരുനാൾ തമ്പുരാന്റെ രുക്മിണീസ്വയംവരവും അംബരീഷചരിതവും നിലവിലിരിക്കെ ആ ഇതിവൃത്തങ്ങളെ ഉപജീവിച്ചുതാനും ഓരോ ആട്ടക്കഥ രചിക്കുവാൻ അവിടുന്നു ഒരുമ്പെട്ടതു് സാഹസംതന്നെ. തമ്പുരാന്റെ ആട്ടക്കഥകൾ എല്ലാം പ്രചാര ലുപ്തങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. അവിടുത്തെ സാധാരണരീതിയിലുള്ള പദനിർമ്മിതിയ്ക്കു് ഒരു മാതൃക അടിയിൽ ചേർക്കുന്നു.
നളൻ:
“വീരസേനസ്യ നന്ദനഃ സുരർഷിപിതൃനന്ദനഃ
ശൗരിഭക്തജനാനന്ദനഃ ക്രൂരമായിദൈത്യനിന്ദനഃ
യദുവംശവാർദ്ധിചന്ദ്രഃ മദദൂരസ്സദ്ഗുണസാന്ദ്രഃ
ധൈര്യജിതഹിമാഗേന്ദ്രഃ സർവവിദ്ഭൂമിമഹേന്ദ്രഃ
അമാത്യമന്ത്ര്യാദിയുക്തഃ ഭൂമിം സമാരഞ്ജയൻ ശക്തഃ
സുന്ദരവരോ യുവതീവന്ദമനോഹരമൂർത്തിഃ
കൃഷ്ണപാദാംബുജഭൃംഗഃ ജിഷ്ണുരരീണഗുണരംഗഃ
കൃഷ്ണകലിദ്വിഡ്ശൗര്യോത്തുംഗഃ ധൃഷ്ണുസ്സംഗരേ
മംഗലാംഗഃ.” (നളചരിതം)
39.4പൂർണ്ണത്രയീശശതകം
ഇതു സാമാന്യം നല്ല ഒരു സ്തോത്രമാണു്. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“യോ ലക്ഷ്മീകുചകുംഭയുഗ്മവിലസൽകസ്തൂരികാലംകൃത
ശ്രീവക്ഷാഃ സ്വഭൂജാത്തചക്രദരസൽകൗമോദകീപങ്കജഃ
ദൃശ്യം ഹി ശ്രുതിഗോചരം ച നിഖിലം
വ്യാപ്യാഭിതിഷ്ഠൻ ബഹി
ര്യോഽന്തശ്ചാപി ലസത്യമേയമഹിമാ, തം നൗമി നാരായണം.
ആനീലാംബുദഭാസമാനവിമലശ്രീകേശപാശസ്ഫുരദ്
ബാലാർക്കോപമരത്നസംഘരചിതശ്രീമൽകിരീടാഞ്ചിതം
ഉദ്യൽകോട്യധികാർക്കശോഭമമിതാനന്ദാത്മകം സുന്ദരം
വന്ദേ കർണ്ണവിമർദ്ദനപ്രിയമഹം പൂർണ്ണത്രയീനായകം.
ശ്രീമന്മധ്വമുനീന്ദ്രനിർമ്മിതമഹാഭാഷ്യേ ച ലക്ഷ്മീമയ
ശ്രീവൈകുണ്ഠപയോബ്ധിമധ്യനഗരാനന്താസനാഖ്യേഷു ച
രാജന്തം സ്വപദാബ്ജസന്നഖഗുണാഭോഗസ്ഫുരന്നിർമ്മലം
രാമാംഭോധിനിമജ്ജമാനകമലാകാന്തം ഭജേ ശ്രീഹരിം.”
താഴെക്കാണുന്നതു് ഒടുവിലത്തെ ശ്ലോകമാണു്.
“ലക്ഷ്മീകാന്ത! തവാപി മധ്വപവനശ്രീവാദിരാജാഖ്യയോ
രസ്മദ്ദേശികവര്യയോശ്ച പരമപ്രീത്യർത്ഥമേതൽ കൃതം
ബാലേനാപി മയാ യദത്ര ഹി വിരുദ്ധം സ്യാന്മമാജ്ഞാനതഃ
ശ്രീമന്മധ്വസുശാസ്ത്രതസ്തദഖിലം ക്ഷാന്ത്വാ പ്രസീദ പ്രഭോ!”
കവിക്കു മധ്വസിദ്ധാന്തരഹസ്യം ഉപദേശിച്ച സ്വാമിയാരായിരിയ്ക്കാം വാദിരാജൻ.
39.5ദശാവതാരശ്ലോകമാല
ദശാവതാരശ്ലോകമാലയിൽ (1) ഭാർഗ്ഗവാവതാരം (2) ശ്രീരാമാവതാരം (3) ശ്രീകൃഷ്ണാവതാരം എന്നു മൂന്നു ഭാഗങ്ങൾ കിട്ടീട്ടുണ്ടു്. ബാക്കിയുള്ള അവതാരങ്ങളെപ്പറ്റിയും കവി പ്രസ്താവിച്ചിരിക്കാനിടയുണ്ടു്. കിട്ടിയ ഭാഗങ്ങളിൽനിന്നു ചില ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു.
ഭാർഗ്ഗവാവതാരം:
“വക്ഷ്യാമി വിഷ്ണോഃ പരമാവതാര
കഥാം ഹി യസ്മിൻ മഹിതാവതാരേ
ആധാരദാതൃത്വവിമുക്തിദത്വേ
വിഷ്ണൈവകഗേത്യപ്യവിദച്ച ലോകഃ”
ശ്രീരാമാവതാരം:
“യസ്യാവതാരസ്യ കഥാനിബന്ധ
പീയൂഷജാലസ്യ പയോംബുരാശിഃ
വിഷ്ണുസ്ത്രീരൂപസ്സ വിധുശ്ച മധ്വോ
വല്മീകജാതസ്സുരധേനുരൂപഃ;
അന്യേഽപി ശിഷ്ടാ ബഹവോ യദീയ–
സംവർണ്ണനാൽ പ്രാപുരഹോ! കവിത്വം;
രുദ്രാമവൃത്തം കഥയാമി കിഞ്ചി–
ന്മയ്യത്ര ദേവാഃ കരുണാം ക്രിയാസുഃ”
ശ്രീകൃഷ്ണാവതാരം:
“നിഖിലനിഗമദൃഷ്ടാദൃഷ്ടമുഖ്യാർത്ഥകൃഷ്ണ
പ്രമിതിവിഷയകാർത്ഥേ ശ്രീമഹാഭാരതേഽസ്മിൻ
മഹിതതമമുദാരം യദ്ഗൃഹീത്വാവതാരം
ത്വകഥയദഖിലം തച്ഛക്തിപൗത്രോ മുകുന്ദഃ.”
അവിടത്തെപ്പറ്റി കല്ലൂർ നമ്പൂരിപ്പാട്ടിലെ ബാലിവിജയം ആട്ടക്കഥയിലുള്ള ഒരു പ്രശസ്തിപദ്യംകൂടി പകർത്തിച്ചേർത്തുകൊണ്ടു് ഈ പ്രമേയം ഉപസംഹരിക്കാം.
“യസ്യാന്തഃ സ്ഫുരണം കരോതി സതതം സാക്ഷാദനന്തോപരി
ശ്രീശോ യഃ സുമനോജനാർപ്പിതമഹാരത്നാശ്വഹസ്ത്യാദികഃ
ഗംഭീരോ ജനകശ്രിയാപ്യലമധൃഷ്യശ്ചാഭിഗമ്യോ നൃണാം
സോയംഭാതി ഗുണാർണ്ണവോഽതിസരസശ്ശ്രീമാടപൃഥ്വീപതിഃ”
ഈ പദ്യത്തിൽനിന്നു് ആ മഹാരാജാവു പണ്ഡിതന്മാരെ മുക്ത ഹസ്തമായുള്ള അഭീഷ്ടദാനംകൊണ്ടു് അനുഗ്രഹിച്ചുവന്നിരുന്നു എന്നു വിശദമാകുന്നു.
39.6പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ (920–994)
തിരുവിതാംകൂർ കാർത്തികതിരുനാൾ മഹാരാജാവു് തിരുമനസ്സിലെ ആസ്ഥാനപണ്ഡിതന്മാരിൽ അഗ്രഗണ്യനായിരുന്നു പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ. ശാസ്ത്രികളുടെ ജന്മഭൂമി നാഞ്ചനാടായിരുന്നു എന്നും ബാല്യത്തിൽ വിദ്യാഭ്യാസത്തിനുവേണ്ടിയാണു് അദ്ദേഹം പന്തളത്തുകോയിക്കൽ ചെന്നുചേർന്നതു് എന്നും കേട്ടുകേൾവിയുണ്ടു്. അതു ശരിയാണോ എന്നറിയില്ല. കൊല്ലം പത്തും പതിനൊന്നും ശതകങ്ങളിൽ പന്തളത്തു കോയിക്കൽ മഹാവിദ്വാന്മാരായ പലേ രാജാക്കന്മാരുടേയും വാസസ്ഥാനമായിരുന്നു. അവിടെ ശാസ്ത്രികൾ വ്യാകരണം മനോരമാന്തം അധ്യയനംചെയ്തു. അതുകൊണ്ടു തൃപ്തനാകാതെ തദനന്തരം കാശിക്കു പോയി ബൃഹച്ഛബ്ദേന്ദു ശേഖരം, ലഘുശബ്ദേന്ദുശേഖരം, പരിഭാഷേന്ദുശേഖരം തുടങ്ങിയ ഉൽഗ്രന്ഥങ്ങളുടെ പ്രണേതാവും സർവതന്ത്രസ്വതന്ത്രനുമായ നാഗേശ (നാഗോജി) ഭട്ടന്റെ ഒരു ശിഷ്യനിൽനിന്നു് ആ ഗ്രന്ഥങ്ങളും മറ്റും പന്ത്രണ്ടു കൊല്ലം പഠിച്ചു് അവയുംകൊണ്ടു കേരളത്തിലേക്കു മടങ്ങിവന്നു. അദ്ദേഹം ആ കാലത്തിനിടയ്ക്കു ന്യായ ശാസ്ത്രത്തിലും പ്രാവീണ്യം സമ്പാദിച്ചുകഴിഞ്ഞിരുന്നു. തിരുവനന്തപുരത്തു കാർത്തികതിരുനാൾ മഹാരാജാവിനെ മുഖം കാണിച്ച് അവിടത്തെ സംരക്ഷണത്തിൽ താമസിച്ചു. മഹാരാജാവു് അദ്ദേഹത്തിന്റെ അപ്രതിമമായ വൈദുഷ്യത്തെ അഭിനന്ദിച്ചു പല പാരിതോഷികങ്ങളും നല്കിയിരുന്നതിനു പുറമേ, തിരുവനന്തപുരത്തു കരമനതളിയൽ ഗ്രാമത്തിൽ ഒരു ഗൃഹവും ദാനംചെയ്തു. ശാസ്ത്രികൾ എഴുപതു വയസ്സിനുമേൽ ജീവിച്ചിരുന്നതായാണു് ഐതിഹ്യം. 982-ൽ അന്നത്തെ നാടുവാഴിയായ ബാലരാമവർമ്മമഹാരാജാവു് അദ്ദേഹത്തിനു് ആഭരണം സമ്മാനിച്ചതിനും 994-ൽ മരിച്ചതിനും രേഖകളുണ്ടു്. 920 മുതൽ 994 വരെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലമെന്നു് ഉദ്ദേശിക്കാം.
39.7മുക്തകങ്ങൾ
ശാസ്ത്രികൾ വ്യാകരണസംബന്ധമായി ചില കൃതികൾ രചിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും അവയൊന്നും കണ്ടുകിട്ടീട്ടില്ല. രാജപ്രശസ്തിപരമായും മറ്റും ചില ഒറ്റശ്ലോകങ്ങളേ ഇതുവരെ ലഭിച്ചിട്ടുള്ളു. അവയിൽനിന്നു തന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്യപാരമ്യം അസന്ദിഗ്ദ്ധമായി പരിസ്ഫുരിക്കുന്നുണ്ടു്.
കാർത്തികതിരുനാൾ മഹാരാജാവിനു സമർപ്പിച്ച ശ്ലോകങ്ങൾ:
“വൃത്ത്യാ യേ വ്യതിഷേണയാ ഘടയിതും
സജ്ജന്തി സത്യാനൃതേ
പാപാസ്സൽസു മൃഷാപി പാതകയിഷാം
യൽ കാർമ്മിണീകുർവതേ
യേഭ്യോ ഹോഡലവം പ്രകല്പ്യ ജഗതേ
ദ്രോഗ്ദ്ധം രതാസ്തസ്കരാ
നീവൃത്യേഷ്വധി താൻ നിവൃത്തിപദവീം
വൃത്തിസ്സതീം വക്തി നഃ”
“പുംസാമർത്ഥ ഉപോത്തമേ, പ്രഭവിതുർഗ്ഗോപ്തുർമ്മഹത്യാദരേ,
സൗജന്യാകരവൈദുഷീനിലയസംലാപേ ച നാർഘോ മിതഃ
തത്രാദ്യാവിഹ സംസൃതൗ വിതരതഃ പ്രായേണ നസ്സൗഹിതീ
മന്യസ്മാച്ച ചിരാദപി പ്രണയിനസ്താം ദുർല്ലഭാം മന്മഹേ,”(2)
“അന്തർവാണികഥാ കഥാവിഷയമേവാധീയതേ ധീർഗ്ഗുണൈ
ന്നാസൽഖ്യാതിരിതീയമുത്തരദളാർത്ഥാംശേന കിം ദുർഘടാ?
യത്സൽഖ്യാതികരൈർഗ്ഗുണൈസ്തവ സമാകാഷ്ഠേകലാവത്സരൗ
ദാസ്യേതേ ഭവദങ്കവർത്തി വിയുജോർവഞ്ചിക്ഷമാവല്ലഭ!” (3)
മന്ത്രിയോടു്:
“ശ്രീവഞ്ചിക്ഷിതിപാലമന്ത്രിവര! നന്വേഷ ക്ഷിതീശസ്സ്വയം
യസ്മിൻ രാജ്യധുരം നിവേശ്യ സുഖമദ്യാസ്തേ യശോഭാജനം;
സത്വം മയ്യനപായിനീം കരു ദയാം; യാമി ത്വദീയോയമി
ത്യുദ്ബോധ്യാന്യജനാ,നദൃഷ്ടപരിഹാരേണേഷ്ടസിദ്ധിർഭവേൽ”
നീതി:
“യം ദോഷാഃ പ്രതിഭാന്തി ബാധിതുമലം
പ്രായോ ന തം ജാഗ്രതം
യദ്യസ്യാപി ഭവേൽ പ്രമാദ കണികാ
ഗന്തുഃ സ്ഖലത്താഹി സാ;
തേഷു സ്നിഹ്യതി യഃ പുനഃ പ്രതിപദം
തത്രാപി ദാക്ഷിണ്യവാൻ
വിജ്ഞോപ്യജ്ഞ ഇവാവഹേളനപദം
കല്പ്യേത സോല്പൈരപി.”(5)
“വീണാപുഷ്പശിരീഷഖണ്ഡമിവ കിം സൗസ്വര്യസൗരഭ്യസു
സ്പർശസ്വാദിമശാലി കിന്തു വിലസദ്രൂപം പം പരം കാഞ്ചനം;
തത്ത്വന്യത്ര ന വസ്തുനീതി ഹി ബഹുശ്ലാഘ്യം തദാലോകിനാം;
യദ്യേകോപി ഗുണോ മഹാൻകിമപരൈരല്പൈരനല്പൈരപി?”
അന്യാപദേശം:
“ഫേരുഭിരേണൈഃ കരിഭിഃ
കിരിഭിരപി വ്യാപ്യതാമരണ്യാനീ
അവകാശഃ കിന്ന ഭവേ
ദ്വിഹർത്തുമനസോ മൃഗേന്ദ്രസ്യ?”
രണ്ടാമത്തെ ശ്ലോകത്തിൽനിന്നു ശാസ്ത്രികൾ അക്കാലത്തു വൃദ്ധനായിരുന്നു എന്നു തെളിയുന്നുണ്ടല്ലോ.
39.8ഒരു വാദപ്രതിവാദം
ജാതവേദൻ എന്ന നാമധേയത്താൽ പൂർവ്വാശ്രമത്തിൽ വിശ്രുതനും മനോരമത്തമ്പുരാട്ടിയുടേയും കുഞ്ഞിട്ടി രാഘവൻ നമ്പിയാരുടേയും സതീർത്ഥ്യനുമായ കൊരട്ടിക്കര സ്വാമിയാർ ഒരവസരത്തിൽ കാർത്തികതിരുനാൾ മഹാരാജാവിനു് അധോലിഖിതമായ ശ്ലോകം അടിയറവച്ചു.
“യത്ത്വാമാഹുഃ കുമാരപ്രതിമമിതി ബുധാ
നൈകധാത്രാത്തവർണ്ണൈ
രത്ര വ്യസ്തൈസ്സമസ്തൈരപി സർമുചിതയാ
ലോചനീയം സരണ്യാ;
വഞ്ചീന്ദ്ര! ക്ഷാന്തിഭൂതിദ്യുതിഭിരുപചിതേ
നാപദാനേന തേമീ
യൽകാരുണ്യൈകലബ്ധാസ്സ ദിശതു ശുചിരാ
യുഷ്കതാം പദ്മനാഭഃ.”
ആ ശ്ലോകത്തെപ്പറ്റി മഹാരാജാവു തന്റെ ആസ്ഥാനവിദ്വാന്മാരുടെ അഭിപ്രായം ചോദിച്ചപ്പോൾ ശാസ്ത്രികൾ “നപുംസക മനപുംസകേനൈകവച്ചാസ്യാന്യതരസ്യാം” എന്ന പാണിനിസൂത്രത്തിനു വിരുദ്ധമാണു് സ്വാമിയാരുടെ ‘തേമീ’ എന്ന പ്രയോഗം എന്നും അതു ‘താനീമാനി’ എന്നോ മറ്റോ വേണ്ടിയിരുന്നു എന്നും തിരുമനസ്സറിയിച്ചു. സ്വാമിയാർ ആ വിമർശനം കേട്ടു കുഴങ്ങി. തിരിയെ നാട്ടിലേക്കു മടങ്ങി കുഞ്ഞിട്ടി രാഘവൻനമ്പിയാരെക്കൊണ്ടു ശാസ്ത്രികളുടെ ആക്ഷേപത്തിനു മറുപടിയായി ഒരു ക്രോഡപത്രം എഴുതിച്ചു. കൊച്ചിയിലും മലബാറിലുമുണ്ടായിരുന്ന മറ്റു പണ്ഡിതന്മാരുടെ സാഹായ്യവും സ്വാമിയാർക്കു് ആ വിഷയത്തിൽ ലഭിച്ചു.
“ഗുരുപ്രസാദോദിതബോധരത്ന
പ്രദീപദീപ്തേ രസനാഗ്രരങ്ഗേ
മമാനിശം സമ്യഗചിന്ത്യശക്തി
സ്സരസ്വതീ നർത്തനമാതനോതു.
യൽപാദാംബുജസേവനേന തരസാ ശ്രീശങ്കരാര്യോദിത
ശ്രീമദ്ഭാഷ്യപയോനിധിം സമതരൻ ലോകാസ്സമസ്താ അപി
ആവിർഭൂതപരാനുഭൂതി വികസദ്വക്ത്രാംബുജന്മാ സുധീ
സ്സോയം ശിഷ്യസുരദ്രുമോ വിജയതേ ശ്രിജാതവേദോയതിഃ.
യത്ത്വാമിത്യാദികേ പദ്യേ യതീശ്വരവിനിർമ്മിതേ
പ്രതിവാദ്യുദ്ഗൃഹീതാർത്ഥം നിഗൃഹ്ണാമി സതാം മുദേ.”
എന്നിങ്ങനെ ആരംഭിക്കുന്ന ആ ക്രോഡപത്രം അന്നത്തെ കേരളീയരുടെ ബഹുശാസ്ത്രപാണ്ഡിത്യത്തിനു മകുടോദാഹരണമാണു്. അതിലെ വാദങ്ങളെ ശാസ്ത്രികൾ അനായാസേന ഖണ്ഡിച്ചു; സ്വാമിയാരുടെ അനുയായികൾ വീണ്ടും വാദം തുടർന്നു. അങ്ങനെ കുറേ വർഷം ആ ലേഖനീസമരം നടന്നു കൊണ്ടിരിക്കവേ ശാസ്ത്രികൾ പരഗതിയെ പ്രാപിക്കുകയും അതോടുകൂടി അതിനു വിരാമം വരികയും ചെയ്തു. ഈ മാതിരി ശാസ്ത്രസംബന്ധമായുള്ള പല വാദപ്രതിവാദങ്ങൾ പണ്ടു കേരളത്തിൽ ഓരോ അവസരത്തിൽ നടന്നു എന്നുള്ളതിനു വേറേയും തെളിവുകളുണ്ടു്.
ശാസ്ത്രികൾ ആരൂരടിതിരിയെ നൈഷധം പഠിപ്പിച്ച കഥ മേൽ പ്രസ്താവിക്കും.
39.9നീലകണ്ഠദീക്ഷിതർ—ചരിത്രം
സർവതന്ത്രസ്വതന്ത്രനായ അപ്പയ്യദീക്ഷിതരുടെ വംശത്തിൽ അതേ പേരിൽത്തന്നെ ഒരു പണ്ഡിതൻ കൊല്ലം പത്താം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പൗത്രനാണു് ‘അയ്യാ’ എന്നുകൂടി പേരുള്ള ദ്വിതീയ നീലകണ്ഠദീക്ഷിതർ. മഹാകവിമൂർദ്ധന്യനായ പ്രഥമനീലകണ്ഠദീക്ഷിതരിൽനിന്നു ഭിന്നനും അർവാക്കാലികനുമായിരുന്നു അദ്ദേഹമെന്നു പറയേണ്ടതില്ലല്ലോ. ദ്വിതീയനീലകണ്ഠൻ ധർമ്മരാജാവിന്റെ ആശ്രിതനായി തിരുവനന്തപുരത്തു താമസിക്കുകയും ആ തിരുമേനിയിൽനിന്നു പ്രബന്ധസാഗരൻ എന്ന ബിരുദം സമ്പാദിക്കുകയും ചെയ്തു. അദ്ദേഹം വർണ്ണനാസാരസംഗ്രഹം എന്നൊരു ഗ്രന്ഥം സമുച്ചയിച്ചിട്ടുണ്ടു്. സുഭാഷിതാവലി, ശാർങ്ഗധര പദ്ധതി, സൂക്തിമുക്താവലി, സൂക്തിരത്നഹാരം മുതലായ പ്രാക്തനനിബന്ധങ്ങളുടെ രീതി പിടിച്ചു് ഓരോ വിഷയത്തെപ്പറ്റി പല കവികൾ രചിച്ചിട്ടുള്ള സരസശ്ലോകങ്ങൾ സമാഹരിക്കുകയാണു് ദീക്ഷിതർ പ്രസ്തുതകൃതിയിൽ ചെയ്തിട്ടുള്ളതു്.
“യോഽപ്പാതനൂജഃ കഥിതോഥ വിദ്വാ
നയ്യാമഖീതി പ്രഥിതാപദാനഃ
യോ വർണ്ണനാസംഗ്രഹകൃൽ പ്രതീതോ
യം വൈ പ്രബന്ധാംബുനിധിം വദന്തി”
എന്നു വീരരാഘവകവിയുടെ ആച്ചാനുദീക്ഷിതവംശാവലിയിൽ അദ്ദേഹത്തെപ്പറ്റി ഒരു പ്രശസ്തിപദ്യമുണ്ടു്. വർണ്ണനാ സാരസംഗ്രഹത്തിന്റെ അവസാനത്തിൽ അദ്ദേഹം തന്നെപ്പറ്റി “ഇതി ശ്രീമദ്ഭാരദ്വാജകുലജലധികൗസ്തുഭശ്രീമദപ്പയ്യദീക്ഷിതവംശ്യേന അപ്പയ്യദീക്ഷിതാത്മജേന കാമാക്ഷീ ഗർഭസംഭവേന നാനാദേശസ്ഥിതനാനാകവികൃതനാനാശ്ലോക സംഗ്രാഹകേണ ശ്രീവഞ്ചിമഹീമഹേന്ദ്രശ്രീരാമവർമ്മമഹാരാജ ദത്തപ്രബന്ധസാഗരാഭിധാനേന ശ്രീനീലകണ്ഠദീക്ഷിതേന” എന്നു പറഞ്ഞിട്ടുണ്ടു്. കവികളുടെ കൂട്ടത്തിൽ അദ്ദേഹം തഞ്ചാവൂരിലെ ശാഹജി, ത്ര്യംബകരായമഖി, രാമഭദ്രദീക്ഷിതർ, പ്രഥമനീലകണ്ഠദീക്ഷിതർ, ചൊക്കനാഥദീക്ഷിതർ (രാമഭദ്രദീക്ഷിതരുടെ ശ്വശുരൻ), ഉദ്ദണ്ഡകവി, മേല്പത്തൂർ ഭട്ടതിരി എന്നിവരുടെ ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു. സാഹിത്യോത്തേജകന്മാരായ രാജാക്കന്മാരുടെ മധ്യത്തിൽ മാടരാജാവു് (വീര കേരളൻ), ദേവനാരായണൻ ഇവരേയും സ്മരിക്കുന്നു. മേല്പുത്തൂർ കൊച്ചി വീരകേരളവർമ്മ മഹാരാജാവിനു് അടിയറവെച്ച “ശ്വേതീകർവതി സർവതസ്ത്രിജഗതീം” എന്നും “ശ്വേതാ ദ്വൈതകരേണ” എന്നുമുള്ള ശ്ലോകങ്ങളും ചെമ്പകശ്ശേരി പൂരാടം തിരുനാൾ തമ്പുരാനു സമർപ്പിച്ച “സങ്ഗ്രാമേ ദേവനാരായണധരണിപ! തേ നാമമാത്രാദമിത്രാഃ” എന്ന ശ്ലോകവും പ്രസ്തുത ഗ്രന്ഥത്തിൽ പ്രവേശിച്ചിട്ടുണ്ടു്.
ദീക്ഷിതർ ഒരു നല്ല പണ്ഡിതനും കവിയുമായിരുന്നു എന്നുള്ളതിനു സങ്ഗ്രഹത്തിലെ ആദ്യത്തെ രണ്ടു മങ്ഗളശ്ലോകങ്ങൾ തന്നെ ജ്ഞാപകങ്ങളാണു്. അവ അടിയിൽ പകർത്തുന്നു.
“കസ്തൂരീയന്തി ഫാലേ, നയനകമലയോഃ
കജ്ജളീയന്തി, കണ്ഠ
പ്രാന്തേ നീലോൽപലീയ,ന്ത്യുരസി മരകതാ
ലംകൃതീയന്തി ദേവ്യാഃ,
രോമാളീയന്തി നാഭേരുപരി, ഹരിമണീ
മേഖലായന്തി മധ്യേ
യേ, തേ ശർമ്മ ക്രിയാസുസ്ത്രിപുരവിജയിനഃ
കണ്ഠഭാസാം പ്രരോഹാഃ.
സകലഭൂവനബന്ധോർവൈരമിന്ദോസ്സരോജൈ
രനുചിതമിതി മത്വാ യസ്സ്വപാദാരവിന്ദം
ഘടയിതുമിവ മായീ യോജയത്യാനനേന്ദൗ
വടദലപുടശായീ മങ്ഗലം വഃ കൃഷീഷ്ട.”
39.10സദാശിവദീക്ഷിതർ – ജീവചരിത്രം
തിരുവനന്തപുരത്തു കാർത്തിക തിരുനാൾ മഹാരാജാവിനെ ആശ്രയിച്ചു് അനേകം സംസ്കൃതകവികൾ താമസിച്ചിരുന്നു എന്നും അവരിൽ ഒരാളാണു് വർണ്ണനാ സാരസങ്ഗ്രഹകാരനായ നീലകണ്ഠ ദീക്ഷിതരെന്നും പ്രസ്താവിച്ചുവല്ലോ. അവരുടെ കൂട്ടത്തിൽ പ്രഥമഗണനീയനായ ഒരു കവിപുങ്ഗവനായിരുന്നു സദാശിവ ദീക്ഷിതർ. അദ്ദേഹം ആ മഹാരാജാവിന്റെ അപദാനങ്ങളെ വിഷയീകരിച്ചു ബാലരാമവർമ്മയശോഭൂഷണം എന്നു് ഒരലങ്കാരഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിൽ കവി തന്നെപ്പറ്റി “അസ്തിഖലു ഭാരദ്വാജകുലകലശജലധിഹിമകരസ്യ ചൊക്കനാഥയജ്വനസ്തനൂജസ്യ മീനാക്ഷീഗർഭശുക്തിമുക്താമണേഃ” എന്നു പ്രസ്താവിച്ചിരിക്കുന്നു. ആ പ്രസ്താവനയിൽ നിന്നു് അദ്ദേഹത്തിന്റെ പിതാവു ചൊക്കനാഥദീക്ഷിതരും മാതാവു മീനാക്ഷ്യംബയും, ഗോത്രം ഭാരദ്വാജവുമാണെന്നു നാം അറിയുന്നു. ദ്രാവിഡനായ ആ സ്മാർത്തബ്രാഹ്മണൻ സ്വദേശിയോ എന്നു ക്ലപ്തപ്പെടുത്തുവാൻ രേഖയൊന്നുമില്ല.
തഞ്ചാവൂരിലെ തുലജമഹാരാജാവിന്റെ ആശ്രിതനും തിരുവശനല്ലൂർ ശ്രീധരവെങ്കടേശന്റെ സുഹൃത്തുമായി ഒരു സദാശിവദീക്ഷിതർ ജീവിച്ചിരുന്നു. ആത്മവിദ്യാവിലാസം, ഗീത സുന്ദരം എന്നീ കൃതികളുടെ പ്രണേതാവായ ആ സന്യാസിവര്യനെ ഡോക്ടർ എം. കൃഷ്ണമാചാര്യൻ നമ്മുടെ സദാശിവനിൽ നിന്നു് അഭിന്നനാണെന്നു് അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തിൽ ഉപന്യസിച്ചിട്ടുള്ളതു് അബദ്ധമാകുന്നു. അതുപോലെതന്നെ ജാനകീപരിണയകാരനായ രാമഭദ്രദീക്ഷിതരുടെ ശ്വശൂരനായ ചൊക്കനാഥദീക്ഷിതരാണു് സദാശിവദീക്ഷിതരുടെ പിതാവു് എന്നു പറയുന്നതും അസംബന്ധംതന്നെ. യാതൊരു വിധത്തിലുള്ള കാലഗണനയും അത്തരത്തിലുള്ള അഭ്യൂഹങ്ങൾക്കു സഹായകമാകുന്നില്ല.
39.11ബാലരാമവർമ്മയശോഭൂഷണം
‘ബാല’ എന്ന ഉപപദം നാടുവാഴുന്ന തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ തിരുനാമത്തിനുമുൻപു് അനുസ്യൂതമായി ഘടിപ്പിച്ചുവരുന്നു. ബാലമാർത്താണ്ഡവിജയം എന്ന നാടകത്തിൽനിന്നും ബാലരാമഭരതം എന്ന ഭരതശാസ്ത്രനിബന്ധത്തിൽനിന്നും “ബാലമാർത്താണ്ഡവേർമ്മന്ദ്ര” എന്ന സൂചനയുള്ള കുഞ്ചൻനമ്പിയാരുടെ ഹനുമദുത്ഭവം തുള്ളലിൽനിന്നും മറ്റും അനുവാചകന്മാർ ഈ വസ്തുത മുൻപുതന്നെ ഗ്രഹിച്ചിരിക്കുമല്ലോ. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ തൃപ്പടിദാനത്തിനുമേൽ ശ്രീപത്മനാഭൻ നാടുവാഴിയും തങ്ങൾ ഇളമുറക്കാരുമാണെന്നുള്ള സങ്കല്പത്തിന്മേൽ എല്ലാ തിരുവിതാംകൂർ മഹാരാജാക്കന്മാരും പ്രശ്രയദ്യോതകമായ ആ ബിരുദം സ്വീകരിക്കാറുണ്ടു്. ആ വഴിക്കാണു് കാർത്തികതിരുനാൾ തിരുമേനി ബാലരാമവർമ്മാവായതു്. ഇതെല്ലാം ഇതിനുമുൻപിലത്തെ അധ്യായത്തിൽത്തന്നെ വ്യക്തമാക്കീട്ടുണ്ടു്.
കാവ്യസ്വരൂപം
പ്രസ്തുതകൃതി വിദ്യാനാഥനാൽ പ്രണീതമായ പ്രതാപരൂദ്രയശോഭൂഷണത്തിന്റെ ഒരനുകൃതിമാത്രമല്ല, ലക്ഷണപ്രതിപാദകമായ അംശത്തെസ്സംബന്ധിച്ചിടത്തോളം, അതിന്റെ ഒരു നേർപകർപ്പുതന്നെയാണു്. ഉദാഹരണങ്ങൾ മാത്രം ബാലരാമവർമ്മപരങ്ങളായി കവി നിബന്ധിച്ചിരിക്കുന്നു. പ്രതാപരൂദ്രീയത്തിലെന്നതുപോലെ ഇതിലും നായകപ്രകരണം, കാവ്യപ്രകരണം, നാടകപ്രകരണം, രസപ്രകരണം, ദോഷപ്രകരണം, ഗുണപ്രകരണം, ശബ്ദാലങ്കാരപ്രകരണം, അർത്ഥാലങ്കാരപ്രകരണം, മിശ്രാലങ്കാരപ്രകരണം എന്നിങ്ങനെ എട്ടു പ്രകരണങ്ങളുണ്ടു്.
ധീരലളിതനായകനു് ഉദാഹരണമായി കവി താഴെക്കാണുന്ന ശ്ലോകമാണു് രചിച്ചിരിക്കുന്നതു്.
“സൗധാഗ്രോദിതരത്നദീപകലികാവ്യാജാർക്കബിംബോദയ
വ്യാക്ഷിപ്തേന്ദ്വഭയപ്രദാനചതുരസ്വീയാസ്യചന്ദ്രോദയൈഃ
ഗായദ്ഭിർന്നവയൗവതൈഃ പ്രതിദിനം സക്താസ്സഗർഭ്യാ നൃപാ
വഞ്ചിക്ഷോണിപതേർന്നിരന്തരയശസ്സംഭാവതന്തേ മുദാ,”
ഇവിടെ ദീക്ഷിതർ സഗർഭ്യശബ്ദം കൊണ്ടു ഭാഗിനേയൻമാരേയും വിവക്ഷിച്ചിരിക്കണം; എന്തുകൊണ്ടെന്നാൽ മഹാരാജാവിനു് ഇരയിമ്മൻ തമ്പിയുടെ മാതാമഹനായ രവിവർമ്മാവല്ലാതെ മറ്റു സഹോദരന്മാരുണ്ടായിരുന്നില്ല. മാർത്താണ്ഡവർമ്മാവെന്നും (934-955) പത്മനാഭവർമ്മാവെന്നും (933-954) മഹാകവി അശ്വതിതിരുനാൾ കൊച്ചുതമ്പുരാനെക്കൂടാതെ രണ്ടു് അനന്തരവന്മാർകൂടി ജീവിച്ചിരുന്നതായി നമുക്കറിയാം. അതുകൊണ്ടു മാർത്താണ്ഡവർമ്മാവു മരിച്ച 955 വൃശ്ചികം 16-ാംനു മുമ്പാണു് ബാലരാമവർമ്മയശോഭൂഷണത്തിന്റെ നിർമ്മിതി എന്നു് അനുമാനിക്കാവുന്നതാകുന്നു; അല്ലെങ്കിൽ “സക്താസ്സ ഗർഭ്യാഃ” എന്ന ശബ്ദങ്ങളിൽ കാണുന്ന ബഹുവചനപ്രയോഗം സാധൂകരിക്കുവാൻ നിർവാഹമില്ല.
39.12വസുലക്ഷ്മീകല്യാണം
പ്രതാപരുദ്രീയത്തിൽ പ്രതാപരുദ്രകല്യാണം എന്നൊരു നാടകം അതിന്റെ നിർമ്മാതാവു നാടകസ്വരൂപത്തെ ഉദാഹരിക്കുന്നതിനുവേണ്ടി അന്തർഭവിപ്പിച്ചിട്ടുള്ളതുപോലെ ബാലരാമവർമ്മയശോഭൂഷണത്തിലും വസുലക്ഷ്മീകല്യാണം എന്നൊരു നാടകം ദീക്ഷിതർ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ആ നാടകത്തിലെ ഇതിവൃത്തം താഴെക്കാണുന്നവിധത്തിൽ സംക്ഷേപിക്കാം. സിന്ധുരാജ്യത്തിലെ രാജാവിനു വസുലക്ഷ്മി എന്നൊരു പുത്രിയുണ്ടായിരുന്നു; ആ യുവതിയെ വഞ്ചീശ്വരനായ ബാലരാമവർമ്മമഹാരാജാവിനെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും പട്ടമഹിഷി തന്റെ ഭാഗിനേയനായ സിംഹള രാജകുമാരൻ കുമാരിയുടെ ഭർത്താവാകണമെന്നു് ആശിക്കുകയും, അതിന്റെ സാഫല്യത്തിനുവേണ്ടി വസുലക്ഷ്മിയെ ഒരു കപ്പലിൽ കയറ്റി സിംഹളദ്വീപിലേക്കയയ്ക്കുകയും ചെയ്യുന്നു. പക്ഷേ ആ കപ്പൽ കടൽക്കോളിൽപ്പെട്ടു വഞ്ചിരാജ്യത്തിലെ സമുദ്രതീരത്തിൽ അടിയുകയും, വഞ്ചീശ്വരന്റെ പത്നിയായ വസുമതിയുടെ സഹോദരനും അന്തദുർഗ്ഗപാലനുമായ വസുമദ്രാജന്റെ കൈവശം അകപ്പെടുകയും ചെയ്യുന്നു. വസുമദ്രാജൻ വസുലക്ഷ്മിയെ തന്റെ സഹോദരിക്കു് ഉപായനീകരിക്കുന്നു. തദനന്തരം മഹാരാജാവും ആ യുവതിയും തമ്മിൽ പ്രണയബദ്ധരായിത്തീരുന്നു. വീണ്ടും വസുമതി തന്റെ പുത്രിയെ പാണ്ഡ്യ രാജാവിനെക്കൊണ്ടു പരിഗ്രഹിപ്പിക്കുവാൻ ശ്രമിയ്ക്കുന്നുവെങ്കിലും ആ ശ്രമവും വിഫലീഭവിക്കുന്നതേയുള്ളു. അപ്പോഴേക്കും മഹാരാജാവിന്റെ മന്ത്രിയായ നീതിസാഗരൻ മുഖേന സിന്ധു രാജാവു വിവരങ്ങൾ ഗ്രഹിക്കുകയും താൻതന്നെ തിരുവിതാംകൂറിൽ എത്തി പുത്രിയുടെ വിവാഹം മഹാരാജാവിനെക്കൊണ്ടു നിർവഹിപ്പിക്കുകയും ചെയ്യുന്നു. സിന്ധുരാജ്യവുമായി തിരുവിതാംകൂറിനുണ്ടായ വാണിജ്യാഭിവൃദ്ധിയെ പ്രസ്തുതനാടകം അപാങ്ഗാലോകനം ചെയ്യുന്നതായി സങ്കല്പിക്കാമെന്നല്ലാതെ അതിൽ കൂടുതലായുള്ള ദേശചരിത്രോപയോഗിത്വമൊന്നും അതിലെ ഇതിവൃത്തത്തിൽ ഞാൻ കാണുന്നില്ല. “ഭഗവതഃ ശ്രീപദ്മനാഭസ്യ വസന്തമഹോത്സവേ പരിമിളിതാ ഏവ സാമാജികാഃ” എന്ന പംക്തിയിൽനിന്നു വസുലക്ഷ്മീകല്യാണം കവി രചിച്ചതു മതിലകത്തെ മീനമാസോത്സവത്തിനു് അഭിനയിക്കുന്നതിനാണെന്നു വെളിപ്പെടുന്നു.
കവിതാരീതി
നായകപ്രകരണത്തിന്റെ രചനയ്ക്കു മുൻപുതന്നെ കവി തന്റെ പുരസ്കർത്താവായ മഹാരാജാവിന്റെ ഗുണഗണങ്ങളെ പലപ്രകാരത്തിൽ പ്രശംസിക്കുന്നു.
“പ്രാൿപുണ്യാർജ്ജിതമൂലയാ കവിമനഃക്ഷേത്രോത്തമേ ജാതയാ
സമ്യഗ്ഭാവുകചിത്തശാഖിതതയാ വ്യങ്ഗ്യോക്തിപുഷ്പശ്രിയാ
നിത്യം സൽഫലയാ ഗുണാനുസരണാച്ഛ്റീരാമവർമ്മപ്രഭോ
സ്സ്വർവ്വന്യാലയയേവ സൽകവിതയാ കിം കിം ന സംഭാവ്യതേ?”
“സേയം സദാശിവകൃതിർമ്മധുരോക്തിബന്ധാ
സാലങ്കൃതിസ്സരസഭാവനിരൂപണോൽകാ
കാന്തം സമിച്ഛതി വധൂരിവ ബാലരാമ
ശ്രീരാമവർമ്മകുലശേഖരസാർവഭൗമം.”
ഇത്യാദിശ്ലോകങ്ങൾ ആ ഘട്ടത്തിലുള്ളവയാണു്. ഇനിമേൽ നായകപ്രകരണത്തിൽനിന്നു രണ്ടു ശ്ലോകങ്ങൾ ചേർക്കാം.
നായകന്റെ ഔദാര്യവർണ്ണനം:
“സ്ഫാരദ്വാരപ്രഘാണദ്വിരദമദസമു
ല്ലോലകല്ലോലഭൃങ്ഗീ
സങ്ഗീതോല്ലാസഭങ്ഗീമുഖരിതഹരിത
സ്സമ്പദഃ കിമ്പചാനാഃ
ഫുല്ലന്മല്ലീമതല്ലീപരിമളലഹരീ
സമ്പദുദ്ദാമവാചാം
തേഷാം യേഷാം കവീനാമുപരി തവ ദയാ
രാമവർമ്മക്ഷിതീന്ദോ!”
സർവവിദ്യാധികത്വവർണ്ണനം:
“യദൃച്ഛാസല്ലാപൈസ്സമധിഗതഷട്തന്ത്രവിഭവൈ
ശ്ചമൽകുവൻ ധീരാൻ സദസി രസഭാവപ്രകടനൈഃ
കവീൻ ധിന്വൻ ഗാനക്രമവിവരണാദ് ഗായകവരാൻ
പരിഷ്കുർവ്വൻ വഞ്ചിക്ഷിതിപതിലകോയം വിജയതേ.”
വൈദർഭി, ഗൗഡി എന്നീ രീതികളെ ഉദാഹരിക്കുന്ന ശ്ലോകങ്ങളാണു് യഥാക്രമം ചുവടേ പകർത്തുന്നതു്.
“വദാന്യേ വഞ്ചിന്ദ്രേ സുരതരുഗണോ വ്രീളിത ഇവ
പ്രപേദേ പഞ്ചത്വം; മണിരപി ശിലാഭാവമഭൃത;
പരാഭൂതേശ്ചിഹ്നം സുരഭിരഭജത്താർണ്ണമസകൃൽ;
കഥാശേഷാശ്ചാന്യേ ശിബിമുഖനൃപാ ദാനനിരതാഃ.”
“ധാവദ്ഭാവൽകഘോടീതുരഗഖുരപുട
വ്രാതതീവ്രാഭിഘാത
ക്ഷുണ്ണക്ഷോണീപരാഗൈരഹിതപുരവധൂ
വക്ത്രചന്ദ്രോപരാഗൈഃ
സന്ധ്യാരീതീം ദധാനേ സതി ജഗതി തമഃ
ഖണ്ഡനോദ്ദണ്ഡചണ്ഡ
സ്ഥേമാ ശ്രീരാമവർമ്മപ്രഭുവര! ജയതി
ത്വൽപ്രതാപപ്രദീപഃ.”
ഗ്രന്ഥാവസാനത്തിൽ ദീക്ഷിതർ വിനയദ്യോതകമായി ഒരു ശ്ലോകംകൂടി ഘടിപ്പിച്ചിട്ടുള്ളതു് അനുവാചകന്മാർക്കു രസപ്രദമായിരിക്കും.
“അചമൽകൃതാപി മൽകൃതിരങ്ഗീകാരാത്തവേയമതിധന്യാ;
അവിലാസകലാകുശലാപ്യനുരാഗാദിവ കലാങ്ഗനാ ഭർത്തുഃ.”
39.13വേങ്കടസുബ്രഹ്മണ്യദീക്ഷിതർ
ദ്രാവിഡദേശീയനായ വേങ്കടസുബ്രഹ്മണ്യദീക്ഷിതർ എന്ന കവിയും രാമവർമ്മ മഹാരാജാവിന്റെ സദസ്യന്മാരിൽ അന്യതമനായിരുന്നു. വസുലക്ഷ്മീകല്യാണമെന്ന പേരിൽത്തന്നെ മറ്റൊരു നാടകം അദ്ദേഹവും രചിച്ചിട്ടുണ്ടു്. നാടകപ്രകരണത്തിലെ അറുപത്തിനാലംഗങ്ങൾക്കും ഉദാഹരണങ്ങൾ പ്രദർശിപ്പിക്കുന്നതിനാണു് അദ്ദേഹം പ്രസ്തുതകൃതി നിർമ്മിച്ചതു്.
“വസുലക്ഷ്മീകല്യാണം നാടകമംഗൈര്യുതം ചതുഃഷഷ്ട്യാ
വ്യരചി മയേദം കുതുകാദ്വിശ്വാവസുവത്സരേ വസന്തർത്തൗ.”
എന്നു് ആ വസ്തുത അദ്ദേഹംതന്നെ ഗ്രന്ഥാവസാനത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്. സദാശിവദീക്ഷിതരുടെ വസുലക്ഷ്മീകല്യാണത്തിൽ എല്ലാ നാടകാംഗങ്ങൾക്കും ഉദാഹരണം ഇല്ലാത്തതു കൊണ്ടു വേങ്കടസുബ്രഹ്മണ്യദീക്ഷിതർ സമഗ്രമായ രീതിയിൽ അതേ പ്രമേയത്തെ ആസ്പദമാക്കി മറ്റൊരു ഗ്രന്ഥം നിർമ്മിച്ചു എന്നു് ഉദ്ദേശിയ്ക്കാവുന്നതാണു്.
സാക്ഷാൽ അപ്പയ്യദീക്ഷിതരുടെ വംശത്തിൽ ജനിച്ച ഒരു പണ്ഡിതനാണു് വർണ്ണനാസാരസംഗ്രഹകാരനായ നീലകണ്ഠദീക്ഷിതരെപ്പോലെ വേങ്കടസുബ്രഹ്മണ്യദീക്ഷിതരും. അതു വസുലക്ഷ്മീകല്യാണത്തിന്റെ പ്രസ്താവനയിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങളിൽനിന്നു വെളിപ്പെടുന്നു.
“അപ്പയ്യാധ്വരിണസ്സുതേഷു ചരമശ്ശ്രീനീലകണ്ഠാധ്വരീ
തൽപുത്രേഷു ദശാധികേഷ്വപി തൃതീയശ്ചിന്നമപ്പാധ്വരീ
തസ്മാച്ചാപി ഭവാനിശങ്കരമഖീ ജ്യോഷ്ഠോ ഗുണൈരപ്യഭൂ
ത്തസ്യൈകോജനി വേങ്കടേശ്വരമഖീ യസ്യാദ്യ സ്മനുഃ കവിഃ.”
“വിദ്വൽകുലഗുർവപ്പയമഖിനാം വംശോ മഹോന്നതോ ജീയാൽ
വേങ്കടസുബ്രഹ്മണ്യാധ്വരികവിവിദ്വന്മണിര്യതോ ഹ്യുദഭൂൽ.
അയമസൗ കനീയാൻ ഭ്രാതാ……ഇത ഏവാധീതനിഗമാ
ദിസർവവിദ്യഃ ദിഗന്തവിദിതനിജവൈഖരീവിഭവവിത്രാസി
തവിമതവാദിഗജകേസരീ വടാരണ്യേശ്വരവാജപേയയാജീത്യഭിജ്ഞായതേ.”
അപ്പയ്യദീക്ഷിതരുടെ ഒടുവിലത്തെ പുത്രനാണു് നീലകണ്ഠൻ. അദ്ദേഹത്തിനു പത്തിലധികം പുത്രന്മാരുണ്ടായിരുന്നതിൽ കനിഷ്ഠൻ അപ്പൻ; അപ്പന്റെ ജ്യേഷ്ഠപുത്രൻ ഭവാനിശങ്കരൻ; ഭവാനിശങ്കരന്റെ ഏകപുത്രൻ വേങ്കടേശ്വരൻ; വേങ്കടേശ്വരന്റെ പ്രഥമപുത്രൻ കവി. ദ്വിതീയപുത്രൻ വടാരണ്യവാജപേയി—ഇങ്ങനെയാണു് ആ വംശത്തിന്റെ പരമ്പര. വസുലക്ഷ്മീകല്യാണത്തിൽ വേങ്കടസുബ്രഹ്മണ്യൻ തന്റെ പൂർവ്വ പുരുഷന്മാരും കവികളുമായ നീലകണ്ഠദീക്ഷിതർ, ചിന്നപ്പയ്യാ ദീക്ഷിതർ, വേങ്കടേശ്വരദീക്ഷിതർ, പ്രഭാകരദീക്ഷിതർ എന്നിവരേയും അവർ യഥാക്രമം നിർമ്മിച്ച നളചരിതം, ഉമാപരിണയം, ഉഷാഹരണം, ഹരിശ്ചന്ദ്രാനന്ദം എന്നീ നാടകങ്ങളേയും സ്മരിച്ചു് അവയിൽനിന്നു “പുണ്യമഹാരാജരാമവർമ്മ കുലശേഖരചരിതാനുബന്ധ”മായ തന്റെ കൃതിക്കുള്ള വൈജാത്യത്തെ വിശദീകരിക്കുന്നു.
39.14വസുലക്ഷ്മീകല്യാണം
രാമവർമ്മ മഹാരാജാവിന്റെ വാഴ്ചക്കാലത്തു വിശ്വാവസുസംവത്സരം 960-ലാകയാൽ ആ കൊല്ലത്തിലാണു് പ്രസ്തുത നാടകത്തിന്റെ രചന എന്നു സിദ്ധിക്കുന്നു. കഥയ്ക്കു സദാശിവ ദീക്ഷിതരുടെ നായകപ്രകരണത്തിലെ ഇതിവൃത്തത്തിൽ നിന്നു പറയത്തക്ക വ്യത്യാസമൊന്നുമില്ലെന്നു സൂചിപ്പിച്ചുകഴിഞ്ഞു. സിന്ധുരാജപുത്രിതന്നെയാണു് വസുലക്ഷ്മി. ബുദ്ധിസാഗരൻ മന്ത്രി, വസുസേനൻ സേനാപതി, വസുമതി മഹാരാജാവിന്റെ പത്നി, വസുമാൻ അന്തപാലനായ വസുമതീസഹോദരൻ, വസുവർമ്മാ ചേരരാജാവു്, വസുനിധി സിന്ധുരാജാവു്, വസുരാശി അദ്ദേഹത്തിന്റെ പുത്രൻ, ഇവരാണു് മഹാരാജാവിന്നും അദ്ദേഹത്തിന്റെ വയസ്യന്നും പുറമേയുള്ള പ്രധാനകഥാപാത്രങ്ങൾ. വസുവർമ്മാവിനെക്കൊണ്ടു വസുലക്ഷ്മിയെ വിവാഹംചെയ്യിക്കുവാനുള്ള വസുമതിയുടെ ഉദ്യമം ഫലിക്കുന്നില്ല. രാമവർമ്മ മഹാരാജാവു സിന്ധുരാജകുമാരിയെ പാണിഗ്രഹണം ചെയ്യുന്നതു കൊണ്ടു ഹൂണ രാജാവുമായുള്ള സഖ്യം ബഹുലീഭവിക്കുമെന്നു കവി വർണ്ണിച്ചു കാണുന്നു.
“പരീക്ഷ്യ ലക്ഷണജ്ഞാതാ ദൈവജ്ഞാനം മുഖാൽ സ്വയം
നിരചൈഷീദ്വിവോഢും താം സാർവഭൗമത്വലംഭികാം”
എന്നും “തദനേന തീർത്ഥേന ഹിമവൽപശ്ചിമാനൂപവാസി നോപി ഭരതവർഷമാത്ര വ്യാപിനഃ ഹൂണരാജസ്യ ചിരപ്രവൃത്തമപി സഖ്യം ദേവേന ബഹുലീഭവിഷ്യതീതി മന്യേ” എന്നും മറ്റുമുള്ള ഭാഗങ്ങൾ നോക്കുക. ഹൂണരാജൻ ആങ്ഗലരാജാവു തന്നെ. അതായതു് ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനി. മാതൃകയായി രണ്ടു ശ്ലോകങ്ങൾ മാത്രം ഉദ്ധരിക്കാം.
“ഉദ്യന്തീമുദധേരുദീർണ്ണകരുണാമുൽകുലരൂപോച്ചയാ–
മുൽക്ഷിപ്താംബുജമാലികാം കരതലേനാത്മോന്മുഖിമന്ദിരാം
ദൃഷ്ടാന്നിദ്രകദംബഡംബരമുരഃപീഠം ബലാൽ സജ്ജയൻ
പ്രാന്തഃപ്രേംഖിതശംഖചക്രമവതു ശ്രീപദ്നാഭോത്ര വഃ.
അദ്യേയം സഫലാ ജനിസ്സ ഭഗവാൻ പ്രാസീദദദ്യൈവ നഃ
ശ്രീകാന്തഃ പരിപേചിരേദ്യ സുകൃതാന്യദ്യൈവ ധാതാ കൃതീ
അദ്യാഹം കില കാമ്യമാനവിഭവസ്സേന്ദ്രൈരമർത്ത്യൈരപി
പ്രേയസ്യാ യദയൂയുജദ്വസുമതീ നിത്യശ്രിയേവാദ്യ മാം.”
39.15കല്യാണസുബ്രഹ്മണ്യസുരി
കാർത്തികതിരുനാൾ മഹാരാജാവിന്റെ സഭാസ്തരന്മാരുടെ കൂട്ടത്തിൽ കല്യാണസുബ്രഹ്മണ്യൻ എന്നൊരു കവിയുടെ നാമധേയം സ്മരിക്കേണ്ടതുണ്ടു്. അലങ്കാരകൗസ്തുഭം എന്ന അലങ്കാരഗ്രന്ഥത്തിന്റെ നിർമ്മാതാവായ അദ്ദേഹം ഒരു ദ്രാവിഡ ബ്രാഹ്മണനാണെന്നുള്ളതിനു സംശയമില്ല. കവലയാനന്ദത്തെ അനുകരിച്ചു് അർത്ഥാലങ്കാരങ്ങളേയും വർണ്ണച്യുതകം മുതലായി ചില ശബ്ദചിത്രങ്ങളേയും വിവരിക്കുന്ന പ്രസ്തുത ഗ്രന്ഥത്തിൽ ഉദാഹരണ ശ്ലോകങ്ങൾ പ്രായേണ ശ്രീപത്മനാഭനെ പരാമർശിക്കുന്നു. അപൂർവം ചില ശ്ലോകങ്ങൾ മഹാരാജപരങ്ങളായുമുണ്ടു്. അവസാനത്തിൽ കവി തന്നെപ്പറ്റി “ശ്രീമൽപേരൂരുകലജലധിചന്ദ്രശ്രീരാമ ചന്ദ്രചരണാരവിന്ദമിളിന്ദായമാനഗോപാലവിപശ്ചിൽ പൗത്രേണ സുബ്രഹ്മണ്യസുധീമണിപുത്രേണ കല്യാണസുബ്രഹ്മണ്യസ്മരിണാ വിരചിതേ അലങ്കാരകൗസ്തുഭേ സംസൃഷ്ടിപ്രകരണം” എന്ന പംക്തിയിൽ ചെയ്തിട്ടുള്ള പ്രസ്താവനയിൽനിന്നു് അദ്ദേഹത്തിന്റെ പിതാമഹൻ ഗോപാലനും പിതാവു സുബ്രമണ്യനുമാണെന്നു വെളിപ്പെടുന്നു. പേരൂർ എന്ന കുലം ഏതെന്നോ ആ കുലത്തിൽ ജനിച്ച രാമചന്ദ്രൻ ആരെന്നോ അറിയുന്നില്ല; ഗോപാലൻ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു എന്നുമാത്രം ഊഹിക്കാം. രണ്ടുമൂന്നു ശ്ലോകങ്ങൾ ചുവടേ ഉദ്ധരിക്കാം.
“രാരാജന്മധുരാധരാം പ്രവിലസച്ചോളാം കനൽകുന്തളാം
കാശ്മീരാങ്ഗവിഭൂഷണാതിലളിതാം കാഞ്ചീഗുണാലംകൃതാം
ക്ഷോണീം ശ്രീരഘുരാമവന്നിരുപമാം രത്നാകരോരൂർമ്മികാ–
ജാലാന്താമനുരഞ്ജയത്വനുദിനം ശ്രീരാമവർമ്മപ്രഭുഃ.”
“ശ്രീമദ്വഞ്ചികുലാംബുധിർവിജയതാമാചന്ദ്രതാരം; ബുധാ–
ധാരാ വഞ്ചിധരാ ശ്രിയാനുപമയാ ദേദീപ്യതാമന്വഹം;
സൽകല്യാണകവേഃ കൃതിർവിതനുതാമാനന്ദമന്തസ്സതാം;
ചിത്തേ ഖേലതു രാമവർമ്മനൃപതേഃ ശ്രീപദ്മനാഭസ്സദാ.”
“സംബുദ്ധിഃ കാത്ര നാകോരഘുകുലതിലക–
സ്യാരിഭിഃ കിം ന ഭേദ്യം
കാ ഭൂപൈഃ പാലനീയാ സതതമപി സുരൈഃ
കഃ പരം സേവനീയഃ
കിം രക്ഷോഭീതിഹേതുർന്നിരുപമതരയാ
രാജതേ കാദ്യ നീത്യാ
കോ വാ ക്ഷ്മാപാലചൂഡാമണിരവനിതലേ
രാമവർമ്മാവനീന്ദ്രഃ.”
39.16സുബ്രഹ്മണ്യകവി
ചരിത്രം
രാമവർമ്മമഹാരാജാവിന്റെ സദസ്യനായ മറ്റൊരു ദ്രാവിഡബ്രാഹ്മണനായിരുന്നു സുബ്രഹ്മണ്യകവി. അദ്ദേഹം എട്ടു സർഗ്ഗത്തിൽ പത്മനാഭ വിജയം എന്നൊരു വിശിഷ്ടമായ കാവ്യം രചിച്ചിട്ടുണ്ടു്. ഓരോ സർഗ്ഗത്തിന്റേയും അവസാനത്തിൽ
“സുബ്രഹ്മണ്യബുധം സദാശിവഗുരുബ്രഹ്മപ്രസാദസ്ഫുര–
ദിദ്യോഽസൂത സ രാമലിങ്ഗവിബുധശ്ശ്രീകോകിലാംബാ ച യം
കാവ്യേ തേന കൃതേത്ര സാങ്ഗവിഭവേ ശ്രീരാമവർമ്മപ്രഭു–
ശ്രേയസ്സദ്മനി പദ്മനാഭവിജയേ.........”
എന്നു കവി പ്രസ്താവിക്കുന്നു. തദ്വാരാ രാമലിംഗസൂരിയും കോകിലാംബയും യഥാക്രമം അദ്ദേഹത്തിന്റെ പിതാവും മാതാവുമാണെന്നു നാം അറിയുന്നു.
“സോയം സായം പ്രനൃത്യന്മൃഡവികടജടാ
ജൂടരങ്ഗാൽ തരങ്ഗ–
ത്വങ്ഗദ്ഗങ്ഗാതരങ്ഗാരവരഭസഭരോ–
ജ്ജൃംഭണസ്തംഭനൈസ്സ്വൈഃ
സർവാന്തർവാണ്യപൂവാദ്ഭുതകലിതപരീ–
രംഭസംഭാവനൈവാ–
ഗ്ഗുംഭൈജ്ജൃംഭൽപ്രഭാവോ ഭുവി ജയതിതരാം
രാമലിങ്ഗാര്യവര്യഃ.
ഏതൽസുതേന സുധിയാ ഗ്രന്ഥിതശ്ശ്രീപത്മനാഭ വിജയോയം
സുബ്രഹ്മണ്യപദാംബുജഭജനൈധിതവാക്സുധേന തന്നാമ്നാ”
എന്ന ശ്ലോകങ്ങളിൽ കവി തന്റെ പിതാവിന്റെ കവിതാ വൈഭവത്തെ പ്രശംസിക്കുകയും സുബ്രഹ്മണ്യനാമാവായ താൻ സുബ്രഹ്മണ്യഭക്തനാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. മഹാരാജാവിന്റെ നിരവധികങ്ങളായ അപദാനങ്ങളെപ്പറ്റി സുബ്രഹ്മണ്യനും ഗ്രന്ഥാരംഭത്തിൽ തന്നെ പല പ്രകാരത്തിൽ വർണ്ണിച്ചിട്ടുണ്ടു്.
“ആദൗ സർഗ്ഗൈശ്ചതുർഭിഃ പുരപരിവൃഢയോ–
വർണ്ണനാ കിഞ്ച വഞ്ചി–
ക്ഷ്മാഭർത്രാ ഭദ്രദീപോത്സവമുഖഭഗവൽ–
സേവനാദേഃ കൃതസ്യ,
ദ്വാഭ്യാം ചാംഭോജനാഭാദ്ഭുതമഹിമകഥാ–
മാധുരീസാധുരീതേർ,–
ദ്വാഭ്യാം തദ്ഭക്തവഞ്ചിപ്രഭുവിഭവയശഃ
പുണ്യനൈപുണ്യഭൂംനാം”
എന്ന പദ്യത്തിൽ നിന്നു, പത്മനാഭവിജയമെന്നാണു് കാവ്യത്തിന്റെ പേരെങ്കിലും അതിൽ ഭൂരിഭാഗവും മഹാരാജപ്രശസ്തി വിഷയകമാണെന്നു കാണാവുന്നതാണു്. വർണ്ണിതങ്ങളായ നഗരങ്ങൾ പത്മനാഭപുരവും തിരുവനന്തപുരവും തന്നെ. ഒടുവിലത്തെ ശ്ലോകങ്ങളിൽ രണ്ടെണ്ണമാണു് താഴെക്കാണുന്നതു്.
“തന്വന്നന്വഹമന്വയക്രമസമായാതാൻ സ്വധർമ്മാൻ മുദാ
പാത്രേ ദാനശതാനി താന്യനുപദം വിശ്രാണയൻ പ്രീണയൻ
ഭക്ത്യംഭോരുഹനാഭമദ്ഭുതതരൈർദ്ദിവ്യോത്സവാർച്ചാദിഭിഃ
ശ്രീമാനേവമവൻ ഭുവം വിജയതേ ശ്രീരാമവർമ്മപ്രഭുഃ.”
“ആചന്ദ്രതാരകമയം ഭുവി വഞ്ചിബാല–
ശ്രീരാമവർമ്മകുലശേഖരഭൂമിപാലഃ
ശ്രീപദ്മനാഭകൃപയാ സഹഭാഗിനേയഃ
ശ്രീമാൻ മൃകണ്ഡുസുതവജ്ജയതു സ്ഥിരായുഃ.”
ഭാഗിനേയനെയല്ലാതെ അനുജനെ കവി സ്മരിക്കാത്തതുകൊണ്ടു മകയിരം തിരുനാൾ മരിച്ച 966-ആമാണ്ടിനു മേലാണു് പത്മനാഭവിജയത്തിന്റെ രചന എന്നു് ഊഹിക്കാം. അതു് എങ്ങനെയായാലും രാമലിംഗസൂരിയുടെ ഗുരുവായ സദാശിവൻ സദാ ശിവബ്രഹ്മേന്ദ്രസരസ്വതിയിൽ നിന്നു ഭിന്നനാണെന്നു കരുതേണ്ടിയിരിക്കുന്നു.
കവിതാരീതി മനസ്സിലാകുന്നതിനായി നാലു ശ്ലോകങ്ങൾ കൂടി എടുത്തു ചേർത്തുകൊള്ളുന്നു.
“സാനന്ദം നവപത്രലേഖനമിഷാൽ പാർശോല്ലസദ്വല്ലഭാ–
വക്ഷോജൗ നിജകുംഭജൈത്രഗുരുതാജിജ്ഞാസയേവാസകൃൽ
ഹസ്താഗ്രേണ സദാനകങ്കണതയാ ഭക്തേഷ്ടദാനവ്രത–
വ്യഗ്രേണേവ പരാമൃശൻ ഗജമുഖോ ദേവോ മുദേ വോസ്തു സഃ.”
“വ്യക്താവ്യക്താജമുക്താമണിജനിഖനിഭൂ–
പദ്മശൂക്ത്യാഢ്യനാഭീ–
ഗർത്താവർത്താനുമേയാപരിമിതഭുവനാ–
ധാരകുക്ഷ്യന്തരാബ്ധിഃ
ജീയാൽ സ്വീയാം സ്വശയ്യാദശശതഫണസ–
ദ്രത്നസംക്രാന്തമൗലിർ–
ദ്രഷ്ടും സ്പഷ്ടം ശ്രുതിഭ്യാം വിഭുരിഹ കലയൻ
ശീർഷസാഹസ്രവത്താം.”
“സ്വപദി സപദി സഖ്യാ രഞ്ജിതേ ശിഞ്ജിതാഢ്യം
മഹിതമദൃഢബന്ധം നൂപൂരം വാരനാരീ
സ്ഖലിതമഗണയന്തീ സാഗസം രാഗസാന്ദ്രം
ദയിതമിവ ഗവാക്ഷം വേഗമഭ്യാഗതൈകാ.
സരഭസമഥിരഥൃം സ്വൈരമായാന്തമാരാ–
ദ്രമണമഭിലഷന്തീ സ്വം ചിരാദ്വഞ്ചിരാജം
നവകവലയമാലാലീലയാലോലയാഗ്രേ
കലയതി വ്രതമന്യാ ലോചനച്ഛായയാടും”
39.17ദേശമംഗലത്തു് ഉഴുത്തിരവാരിയർ (മൂന്നാമൻ)
വാരിയരും ശിഷ്യപരമ്പരയും
പ്രക്രിയാസർവസ്വത്തിനു വ്യാഖ്യാനമെഴുതിയ ദേശമങ്ഗലത്തു് ഉഴുത്തിരവാരിയരെപ്പറ്റി ഈ അവസരത്തിൽ അല്പംകൂടി പ്രസ്താവിക്കേണ്ടതുണ്ടു്. കോട്ടയത്തു വിദ്വാൻ തമ്പുരാന്റെ വാർദ്ധക്യകാലത്തു് അദ്ദേഹത്തിനു യൗവ്വനാരംഭമായിരുന്നു എന്നു ചിലർ പറയുന്നതു സ്വാമിയാരുടെ നവനീതജപംസംബന്ധിച്ചുള്ള ഐതിഹ്യത്തെ ആസ്പദമാക്കിയാണു്. അതിന്റെ വസ്തുസ്ഥിതി എങ്ങനെയിരുന്നാലും 80 വയസ്സിനുമേൽ അദ്ദേഹം ജീവിച്ചിരുന്നു എന്നും, പത്താം ശതകത്തിലെ വൈയാകരണന്മാരിൽ അഗ്രഗണ്യമായ ഒരു സ്ഥാനം അദ്ദേഹം സമാർജ്ജിച്ചിരുന്നു എന്നുമുള്ളതു നിർവിവാദമാണു്. ഹൈദരാലിയെ ഭയപ്പെട്ടു സാമൂതിരികോവിലകത്തെ അങ്ഗങ്ങൾ പൊന്നാനിയിൽ താമസം മാറ്റിയപ്പോൾ അദ്ദേഹം മനോരമത്തമ്പുരാട്ടിയുടെ ഗുരുനാഥനായിത്തീർന്നു. സംസ്കൃതപഠനവും ഗ്രന്ഥമെഴുത്തുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനകൃത്യങ്ങൾ. ഒരിക്കൽ ഗ്രന്ഥമെഴുതിക്കൊണ്ടിരുന്ന അവസരത്തിൽ ഏതോ ഒരു ചോദ്യത്തിനു ബാലികയായ തമ്പാട്ടി ശരിയായ ഉത്തരം പറയാത്തതിനാൽ നാരായം കൊണ്ടു് ആ ശിഷ്യയെ അബുദ്ധിപൂർവ്വമായി വാരിയർ എറിയുകയും അതു തമ്പാട്ടിയുടെ തുടയിൽ കൊള്ളുകയും ചെയ്തു. ശരീരത്തിൽ രക്തം ഒഴുകി എങ്കിലും അതു കഴുകിക്കളഞ്ഞിട്ടു മാതാവിനെ വേറെ വിധത്തിൽ ഗ്രഹിപ്പിച്ച തമ്പാട്ടിയുടെ ഗുരുഭക്തി കണ്ടു് അദ്ദേഹം കൃതജ്ഞനായി ആ പെണ്‍കിടാവിനെ വഴിപോലെ അനുഗ്രഹിച്ചു. തോന്നിക്കൽ കൂഞ്ഞിട്ടി രാഘവൻനമ്പിയാരും വടക്കേടത്തു കൊച്ചു ശങ്കരൻ മൂസ്സതും തമ്പുരാട്ടിയുടെ സതീർത്ഥ്യന്മാരായിരുന്നു. തോന്നിക്കൽ മൂവാറ്റുപുഴത്താലൂക്കിൽപ്പെട്ട ഒരു ഗൃഹമാണു്. നമ്പിയാർ വാരിയരോടു വ്യാകരണം അഭ്യസിച്ചതിനു മേൽ പരദേശത്തു പോയി തർക്കവും പഠിച്ചു. “ശൃങ്ഗാഗ്രഭാജാം” എന്ന ശ്രീകൃഷ്ണവിലാസ ശ്ലോകവും “സ്വപ്നോ നു മായാ” എന്ന ശാകുന്തള ശ്ലോകവും അദ്ദേഹം വിസ്തരിച്ചു വ്യാഖ്യാനിച്ചിട്ടുണ്ടു്. ലോചനവ്യാഖ്യയായ അഞ്ജനം അദ്ദേഹം ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നു. പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ പോലും അദ്ദേഹത്തോടു ലോചനത്തിലെ ചില പംക്തികൾക്കു സംശയം ചോദിച്ചു നിവൃത്തി നേടിയതായി കേഴ്വിയുണ്ടു്. ജാതവേദനാമാവായ തെക്കേടത്തു സ്വാമിയാരും താഴയ്ക്കാട്ടു ചെറിയനാരായണപ്പൊതുവാളും പാറപ്പുറത്തു ഗോവിന്ദൻനമ്പിയാരും ആ പണ്ഡിതപ്രവേകന്റെ ശിഷ്യന്മാരാണു്. കുഞ്ഞിട്ടി രാഘവൻനമ്പിയാർ 1010-ൽ മരിച്ചു. പാറപ്പുറത്തു ഗോവിന്ദൻനമ്പിയാരുടെ ശിഷ്യന്മാരാണു് കൈക്കുളങ്ങര രാമവാരിയരും സഹൃദയതിലകൻ രാമപ്പിഷാരടിയുടെ ഗുരുവായ മുരിങ്ങോത്തു കൊച്ചുകുഞ്ഞൻനമ്പിയാരും. മനോരമത്തമ്പാട്ടിയുടെ ശിഷ്യന്മാരിൽ അരൂർ അടിതിരിയേയും ദേശമങ്ഗലത്തു കൃഷ്ണവാരിയരേയും തൃക്കണ്ടിയൂർ ഗോവിന്ദപ്പിഷാരടിയേയും പരിഗണിക്കേണ്ടതുണ്ടു്. ഇവരെല്ലാവരും പ്രസിദ്ധപണ്ഡിതന്മാരായിരുന്നു.
സാമൂതിരിക്കോവിലകങ്ങൾ
പഴയ സാമൂതിരിക്കോവിലകത്തിനു പുറമെ (1) കിഴക്കേക്കോവിലകം (കോളേജിനു വടക്കുള്ള ചിന്താവളപ്പിൽ) (2) പുതിയ കോവിലകം (തളിക്കുളത്തിന്റെ പടിഞ്ഞാറു്) (3) ചാലപ്പുറത്തു കോവിലകം എന്നീ മൂന്നു കോവിലകങ്ങൾ കൂടി കാലാന്തരത്തിൽ ആവിർഭവിച്ചു. പടിഞ്ഞാറേക്കോവിലകം പിന്നീടുണ്ടായതാണു്. സ്ത്രീകൾ താമസിച്ചിരുന്നതു തളിയിൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള അമ്പാടിക്കോവിലകത്താണു്. ടിപ്പു സുൽത്താന്റെ ആക്രമണ കാലത്തു തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു തിരിയെപ്പോയപ്പോൾ പടിഞ്ഞാറേക്കോവിലകത്തുകാർ മാങ്കാവിലും, പുതിയ കോവിലകത്തുകാർ തിരുവണ്ണൂരും, കിഴക്കേക്കോവിലകത്തുകാർ വെങ്കടക്കോട്ടയിലും (കോട്ടയ്ക്കൽ) പുതിയ കോവിലകങ്ങൾ ഉണ്ടാക്കി അവിടങ്ങളിലും താമസിച്ചു. സാമൂതിരിക്കോവിലകത്തേക്കു മൂപ്പുമുറയ്ക്കു (1) സാമൂതിരി (2) ഇളംകൂർ നമ്പിയാതിരി (ഏറാൾപ്പാടു്) (3) മൂന്നാംകൂർ നമ്പിയാതിരി (മൂന്നാർപ്പാടു്) (4) എടത്തറനാട്ടു നമ്പിയാതിരി (എടത്രാൾപ്പാട്ടു നമ്പിയാതിരി) (5) നെടിയിരിപ്പിൽ മൂത്ത ഏറാടി തിരുമുൽപ്പാടു് (നടുത്രാൾപ്പാടു്) എന്നിങ്ങനെ അഞ്ചു സ്ഥാനങ്ങളുണ്ടു്. പുരുഷന്മാർക്കു് (1) മാനവിക്രമൻ (2) മാനവേദൻ (3) വീരരായൻ എന്നിവയും, സ്ത്രീകൾക്കു് (4) ശ്രീദേവി (5) മഹാദേവി എന്നിവയുമാണു് പേരുകൾ. മറ്റെല്ലാം ഓമനപ്പേരുകളാണു്. ഏട്ടൻ, കുട്ടിയേട്ടൻ, കുഞ്ഞുണ്ണി, കുട്ടിക്കുഞ്ഞുണ്ണി, അനുജൻ, ചെറിയനുജൻ, അമ്മാമൻ, മരുമകൻ എന്നും മറ്റും പുരുഷന്മാരേയും, അനുജത്തി, കുഞ്ഞി അനുജത്തി, ജ്യേഷ്ഠത്തി എന്നും മറ്റും സ്ത്രീകളേയും വിളിക്കുന്നു. ഏറ്റവും വയസ്സു മൂത്ത സ്ത്രീക്കു് അമ്പാടിക്കോവിലകത്തു വലിയ തമ്പുരാട്ടി എന്നൊരു സ്ഥാനപ്പേരുണ്ടു്. സ്ത്രീകൾ പ്രമാണങ്ങളിൽ ഒപ്പിടുമ്പോൾ വിതയൻ എന്നുകൂടി ചേർക്കും (വിതയൻ ശ്രീദേവി എന്നും മറ്റും.). വിതയൻ എന്നാൽ വേദൻ.
39.18മനോരമത്തമ്പുരാട്ടി
ജനനം
കേരളത്തിലെ സ്ത്രീ ജനങ്ങളിൽ കോഴിക്കോട്ടു കിഴക്കേക്കോവിലകത്തു മനോരമത്തമ്പുരാട്ടിയെപ്പോലെ വൈദുഷ്യം സമ്പാദിച്ചവരായി ആരെയും നാം അറിയുന്നില്ല. തമ്പുരാട്ടി 935-ആമാണ്ടു മകരമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു; 68 വയസ്സുവരെ ജിവിച്ചിരുന്നു് 1003-ആമാണ്ടു് ഇടവമാസം 11-ആനു മകം നക്ഷത്രത്തിൽ മരിച്ചു. 935-ൽ തൃശ്ശിവപേരൂർ വെച്ചു തീപ്പെട്ട സാമൂതിരിപ്പാട്ടിലേക്കു് ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ടായിരുന്നു. ആ സഹോദരനാണു് ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ അവമാനത്തെ ഭയപ്പെട്ടു വെടിമരുന്നറയ്ക്കു തീകൊടുത്തു് അതിൽ ദേഹത്യാഗം ചെയ്ത സാമൂതിരി. മേല്പറഞ്ഞ സഹോദരിയുടെ പൗത്രിയാണു് മനോരമത്തമ്പുരാട്ടി. കോഴിക്കോട്ടു തളിയിൽക്കോവിലകം പറമ്പു് എന്നു് ഇപ്പോൾ പറയുന്ന സ്ഥലത്തു് അക്കാലത്തു് ഒരു കോവിലകമുണ്ടായിരുന്നു. ആ കോവിലകത്താണു് തമ്പുരാട്ടി ജനിച്ചതു്. ഹൈദർ കോഴിക്കോടു പിടിച്ചടക്കിയപ്പോൾ അവിടുത്തേക്കു് അഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. അതിനു മുൻപുതന്നെ സാമൂതിരി രാജകുടുംബം അവിടെനിന്നു പൊന്നാനിക്കു നീങ്ങിക്കഴിഞ്ഞിരുന്നു.
വിദ്യാഭ്യാസം
ദേശമംഗലത്തു് ഉഴുത്തിരവാരിയരായിരുന്നു തമ്പുരാട്ടിയുടെ ഗുരു എന്നു പറഞ്ഞുകഴിഞ്ഞു. ആ ആചാര്യൻ തനിക്കു വ്യാകരണത്തിൽ ഉണ്ടായിരുന്ന അസാധാരണമായ പാണ്ഡിത്യം ശിഷ്യയിലും സംക്രമിപ്പിച്ചു. പന്ത്രണ്ടു വയസ്സായപ്പോഴേയ്ക്കും തമ്പുരാട്ടി സിദ്ധാന്ത കൗമുദിക്കു ഭട്ടോജി ദീക്ഷിതർതന്നെ രചിച്ച പ്രൗഢമനോരമ എന്ന വ്യാഖ്യാനത്തിൽ അത്ഭുതാവഹമായ അവഗാഹം നേടിക്കഴിഞ്ഞിരുന്നു. മനോരമ എന്നതു ബിരുദനാമമാണു്. അതു തമ്പുരാട്ടിക്കു സിദ്ധിച്ചതു് അസുലഭമായ അംഗലാവണ്യവും മനോരമയിൽ അവിടത്തേയ്ക്കുള്ള അശ്രുതപൂർവമായ അഭിജ്ഞതയും നിമിത്തമായിരുന്നു. മാനവിക്രമീയം എന്ന കാവ്യത്തിൽ ആ ബിരുദത്തെപ്പറ്റി
“തദീയവംശേ ജാതാസീൽ കാപി കന്യാ മനോഹരാ
വിദ്യാദിഗുണസമ്പന്നാ ഹൃദ്യാസ്യജിതചന്ദ്രമാഃ.
മനോരമായാമതിമാത്രനൈപുണാ–
ന്മനോരമത്വാന്നു നിജസ്യ വർഷ്മണഃ
മനോജലീലാരസലോലമാനസാ
മനോരമേതി പ്രഥിതാ ബഭൂവ സാ”
എന്നു പ്രസ്താവിച്ചുകാണുന്നു. ചേലപ്പറമ്പു നമ്പൂരിയും തമ്പുരാട്ടിയും തമ്മിൽ നടന്ന ഉക്തിപ്രത്യുക്തിരൂപത്തിലുള്ള “പലി താനി ശശാങ്കരോചിഷാം” ഇത്യാദി പദ്യം ചേലപ്പറമ്പിന്റെ ചരിത്രത്തിൽ ഞാൻ ഉദ്ധരിച്ചിട്ടുണ്ടു്.
കൂടല്ലൂർ നമ്പൂതിരിപ്പാട്ടിലെ മകനായ തോന്നിക്കൽ കുഞ്ഞിട്ടി രാഘവൻനമ്പിയാർ തമ്പുരാട്ടിയുടെ സതീർത്ഥ്യനായിരുന്നു എന്നു് മുൻപു് ഉപന്യസിച്ചിട്ടുണ്ടു്. ആനന്ദവർദ്ധനന്റെ ലോചനം പഠിപ്പിക്കുവാൻ നമ്പിയാർക്കുള്ള പ്രാഗല്ഭ്യം അദൃഷ്ട പൂർവ്വമായിരുന്നു എന്നു് ഐതിഹ്യവേദികൾ പറയുന്നു.
മനോരമത്തമ്പുരാട്ടി കുറേക്കാലം കഴിഞ്ഞപ്പോൾ പലരേയും വ്യാകരണം അഭ്യസിപ്പിക്കുവാൻ ആരംഭിച്ചു. അവിടത്തേക്കു് ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. ഉത്തര നൈഷധകാരനായ അരൂരടിതിരിയാണു് പ്രധാനശിഷ്യൻ. അടിതിരിയുടെ ശിഷ്യൻ കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ; ഇളയതമ്പുരാന്റെ ശിഷ്യൻ വൈക്കത്തു പാച്ചു മൂത്തതു്; പാച്ചു മൂത്തതിന്റെ ശിഷ്യൻ കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഇങ്ങനെ ശിഷ്യപ്രശിഷ്യപ്രണാളി പുരോഗമിക്കുന്നു. തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ കുടുംബത്തിൽപ്പെട്ട വ്യാകരണജ്ഞനായ ഗോവിന്ദപ്പിഷാരടി തന്നെ മനോരമ പഠിപ്പിക്കണമെന്നു തമ്പുരാട്ടിയോടു് അപേക്ഷിച്ചപ്പോൾ തമ്പുരാട്ടി താൻ ആദ്യം കുറേ രഘുവംശം പഠിപ്പിക്കുക, ആ കാവ്യത്തിന്റെ അണ്ണാമലവ്യാഖ്യാനത്തിനു് അർത്ഥവിചാരം ചെയ്യുക, ഇവ അവിടുത്തെ ദൈനംദിന കൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടു്.
കുടുംബജീവിതം
തമ്പുരാട്ടിയുടെ ആദ്യത്തെ ഭർത്താവു പരപ്പനാട്ടുകുടുംബത്തിൽപ്പെട്ട ബേപ്പൂർ കോവിലകത്തു രാമവർമ്മ തമ്പുരാനായിരുന്നു. ആ ദമ്പതികൾക്കു് 954-ൽ ഒരു പുത്രി ജനിച്ചു. തദനന്തരം ആ തമ്പുരാൻ മരിച്ചു പോകയാൽ കുറേക്കാലം വൈധവ്യദുഃഖം അനുഭവിച്ചതിനു മേൽ അവിടുന്നു പാക്കത്തു ഭട്ടതിരിയെ ഭർത്താവായി സ്വീകരിച്ചു. ഭട്ടതിരി അവ്യുൽപന്നനായിരുന്നു. അദ്ദേഹത്തെപ്പറ്റി തമ്പുരാട്ടി രചിച്ചിട്ടുള്ളതാണു്.
“യസ്യ ഷഷ്ഠീ ചതുർത്ഥീ ച വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാ സ്യാദ്; ദ്വിതീയാ സ്യാമഹം കഥം?”
എന്ന ശ്ലോകം. പുതിയ ദാമ്പത്യത്തിന്റെ ഫലമായി തമ്പുരാട്ടിക്കു മൂന്നു പുരുഷപ്രജകളും രണ്ടു സ്ത്രീപ്രജകളും ജനിച്ചു. പുരുഷന്മാരിൽ 968-ൽ ജനിച്ചു് 1031-ൽ തീപ്പെട്ട ചോതി തിരുനാൾ മാത്രമേ ദീർഘായുസ്സു കൊണ്ടു് അനുഗ്രഹീതനായുള്ളൂ. അവിടുന്നു് 1024-ൽ സാമൂതിരിപ്പാടായി.
മനോരമത്തമ്പുരാട്ടിയും തിരുവിതാംകൂറും
964-ലായിരുന്നു ടിപ്പുസുൽത്താന്റെ മലബാർ ആക്രമണം. കേരളത്തിലെ ഇതര രാജകുടുംബാങ്ഗങ്ങളെപ്പോലെ സാമൂതിരിക്കോവിലകത്തെ അങ്ഗങ്ങളും ആ കാലത്തു തിരുവിതാംകൂറിനെ അഭയം പ്രാപിക്കുകയും ധർമ്മരാജാവിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. മനോരമത്തമ്പുരാട്ടി പാക്കത്തു ഭട്ടതിരിയോടും തന്റെ രണ്ടു പുത്രിമാരോടും കൂടി ധർമ്മരാജാവിനെക്കണ്ടു് അവിടുത്തെ സംരക്ഷണത്തിൽ മധ്യതിരുവിതാംകൂറിൽ എണ്ണയ്ക്കാടെന്ന സ്ഥലത്തു താമസിച്ചു; സാമൂതിരിക്കോവിലകത്തെ മറ്റു് അങ്ഗങ്ങൾക്കു കുന്നത്തൂരെന്ന സ്ഥലത്തും സങ്കേതം ലഭിച്ചു. അങ്ങനെ ഉദ്ദേശം പന്ത്രണ്ടു കൊല്ലം എണ്ണയ്ക്കാട്ടു താമസിച്ചു. 975-ആമാണ്ടിടയ്ക്ക തമ്പുരാട്ടി കുട്ടികളോടും മറ്റും കൂടി മലബാറിലേയ്ക്കു മടങ്ങി. തിരിയെച്ചെന്നു താമസമുറപ്പിച്ചതു വെങ്കടക്കോട്ട എന്നുകൂടി പേരുള്ള കോട്ടയ്ക്കലായിരുന്നു. അന്ത്യകാലം വരെ അവിടംവിട്ടു മറ്റെങ്ങും പോയുമില്ല. അമ്പാടിക്കോവിലകത്തു വലിയ തമ്പുരാട്ടി എന്ന സാമൂതിരിരാജ വംശത്തിലെ രാജ്ഞിമാർക്കിടയിലുള്ള മൂപ്പുമുറ അവിടത്തേയ്ക്കു യഥാകാലം സിദ്ധിച്ചു. മരണദിവസത്തെപ്പറ്റി മുമ്പു പറഞ്ഞുകഴിഞ്ഞു.
മുക്തകങ്ങൾ
മനോരമത്തമ്പുരാട്ടിയുടെ ജീവിതം പ്രായേണ ക്ലേശഭൂയിഷ്ഠമായിരുന്നതുകൊണ്ടോ എന്തോ അവിടുത്തേക്കു യാതൊരു ഗ്രന്ഥവും രചിക്കുവാൻ സൗകര്യമുണ്ടായില്ല. എങ്കിലും സന്ദർഭവശാൽ അവിടുന്നു് അനേകം ഒറ്റ ശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ടു്. അവയിൽ അപൂർവ്വം ചിലതു മാത്രമേ നമുക്കു കിട്ടീട്ടുള്ളൂ. ആ ശ്ലോകങ്ങളിൽ ഓരോന്നും അവിടത്തെ അനന്യസുലഭമായ പാണ്ഡിത്യത്തിനും കവിത്വത്തിനും സാക്ഷി നില്ക്കുന്നു. താഴെക്കാണുന്ന മുക്തകങ്ങൾ ആ കൂട്ടത്തിൽ പെട്ടവയാണു്.
ദമ്പതിമാരുടെ പ്രേമം:
“സ്ത്രീപുംസത്വാവലംബീ ജഗതി ഖലു നൃണാം
ദ്വന്ദ്വധർമ്മാഭിലാഷോ;
രാഗസ്സോപാധികോസാവപി വിഭവമുഖൈ–
രംഗകൈഃ ഷഡ്ഭിരംഗീ;
തേഷ്വേകസ്യൈകദേശേഽസതി നിജവിഷയം
പ്രേമമാന്ദ്യം പ്രമാദാ–
ദ്യോഷാദോഷം മൃഷാ യഃ കഥയതി വിദൂഷേ
ഹന്ത! തസ്മൈ നമോസ്തു.”
ഈ ശ്ലോകവും പാക്കത്തു ഭട്ടതിരിയെപ്പറ്റി എഴുതീട്ടുള്ളതെന്നാണു് ഐതിഹ്യം.
ചുവടേ ചേർക്കുന്ന പദ്യരൂപത്തിലുള്ള കത്തിടപാടു ധർമ്മ രാജാവും തമ്പുരാട്ടിയും തമ്മിൽ നടന്നതായി ഐതിഹ്യം ഘോഷിക്കുന്നു.
രാജാ:
“ഹേമാംഭോജിനി! രാജഹംസനിവഹൈരാസ്വാദ്യ മാനാസവേ!
ഭൃംഗോഹം നവമഞ്ജരീകൃതപദസ്ത്വാമേവ കിഞ്ചിദ്ബ്രുവേ;
ചേതോ മേ ഭവദീയപുഷ്പമകരന്ദാസ്വാദനേ സസ്പൃഹം
വാച്യാവാച്യവിചാരമാർഗ്ഗവിമുഖോ ലോകേഷു കാമീ ജനഃ.”
തമ്പുരാട്ടി:
“ധീമൻ! സദ്ഗുണവാരിധേ! തവ മനോ–
വൃത്തിർമ്മഹാ കോവിദൈർ–
ദുർജ്ഞേയാ; സ്വത ഏവ ലോലഹൃദയൈർ–
ന്നാരീജനൈഃ കിം പുനഃ?
ത്വത്സന്ദേശമിദം കിമർത്ഥമിതി നോ
നിശ്ചിന്മഹേ; ക്രീഡിതും
കിം വാ സാമ്പ്രതമസ്മദീയഹൃദയ–
ജ്ഞാനായ ഹാസായ വാ?”
രാജാ:
“ഹാസായ നൈവ ദയിതേ! ഭവദീയചിത്ത–
ജ്ഞാനായ നൈവ യദിദം വചനം മയോക്തം;
ജംഭാരികുംഭിവരകുംഭവിജൃംഭമാണ–
ഡംഭാപഹാരികുചസംപരിരംഭണായ.”
തമ്പുരാട്ടി:
“ധീമൻ! മനീഷിതമിദം തവ രാജമൗലേ!
കുര്യാം യഥാനിഗദിതം; ന കുലാങ്ഗനാസ്മി;
പ്രായേണ സമ്പ്രതി ജനാ: പരിഹാസശീലാ!–
സ്തൽ കാതരാസ്മി നിതരാം! ന പരോത്ര ദോഷഃ.”
രാജാ:
“നിന്ദന്തീ സ്വാനി ഭാഗ്യാന്യധരിതസുധയാ
സന്തതാർദ്രം മധൂള ്യാ
സൗരഭ്യാകൃഷ്ടലോകം കനകസരസിജം
ഹന്ത! സാ രാജഹംസീ
സാസൂയാ ദുഷ്ടദൈവേ സ്മരയതി; കരുതേ
ദുര്യശോസ്യാഃ ശരീരം
ത്രാണച്ഛൈവാസ്വദന്തേ കുമുദകുവലയാ–
ദ്യാസവാനീത്യുദീർണ്ണം.”
തമ്പുരാട്ടി:
“ഗരുദ്വ്യായാമായ സ്വയമത ഇതോ യാസ്യതി യദാ
തദാ ഹംസസ്സ്വൈരീ തവ ച വശഗേയം കമലിനീ;
സരസ്തീരാരാമേ സരസതരകൂജദ്ദ്വിജകുലേ
സഖേ! കഞ്ചിൽ കാലം വിഹര മൃദുഗായൻ ഭ്രമര! ഭോഃ.”
കേവലം നർമ്മരൂപത്തിലുള്ള സന്ദേശപ്രതിസന്ദേശങ്ങളാണു് പ്രായേണ ഇത്തരത്തിലുള്ള ശ്ലോകങ്ങളെന്നു ഞാൻ അന്യത്ര സൂചിപ്പിച്ചിട്ടുണ്ടു്.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സു കൊണ്ടു തമ്പുരാട്ടിയെപ്പറ്റി രചിച്ചിട്ടുള്ള ഒരു ശ്ലോകംകൂടി ഇവിടെ ഉദ്ധരിച്ചുകൊണ്ടു് ഈ വിഷയം ഉപസംഹരിക്കാം.
“വിദ്യാവിദഗ്ദ്ധവനിതാജനവല്ലികൾക്കൊ–
രുദ്യാനമീ രുചിരകേരളഭൂവിഭാഗം;
ഹൃദ്യാ മനോരമനരേശ്വരിതന്റെ സൂക്തി–
രദ്യാപി കോവിദമനസ്സു കവർന്നിടുന്നു.”
39.19ചാതകസന്ദേശം
കവിയും വിഷയവും
ബ്രിട്ടീഷ് മലബാറിൽ തിരുമാന്ധാംകുന്നിനു സമീപം ജീവിച്ചിരുന്ന ഒരു നമ്പൂരി കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ടിപ്പുസുൽത്താന്റെ ആക്രമണംനിമിത്തം മലബാറിനും കൊച്ചിക്കും നേരിട്ട അത്യാഹിതത്തിൽ തന്റെ സർവസ്വവും നഷ്ടപ്പെട്ടു് അനന്യശരണനായി, അത്യന്തം ദീനനായി, തിരുവിതാംകൂർ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിനോടു് ഒരു ചാതകത്തെ ദൂതനാക്കി ധനാഭ്യർത്ഥന ചെയ്യുന്നതാണു് ചാതക സന്ദേശത്തിലെ വിഷയം. വിപ്രലംഭശൃംഗാരത്തെ ആശ്രയിക്കാതെ ദാനവീരനായ മഹാരാജാവിനോടു തന്റെ ദാരിദ്ര്യത്തെപ്പറ്റി പരിദേവനംചയ്യുന്ന ഈ സന്ദേശത്തിലെ കഥാഘടന അശ്രുതപൂർവ്വവും ആസ്വാദ്യതമവുമാകുന്നു. നമ്പൂരിയുടെ കവിതയ്ക്കു ശുകകോകിലാദി കേരളീയ സന്ദേശങ്ങളുടെ പ്രൗഢോദാരഗഭീരതയില്ലെങ്കിലും പ്രകൃഷ്ടമായ സാമഞ്ജസ്യമുണ്ടു്.
കാലം
958-ൽ ഹൈദരാലിഖാൻ മരിച്ചു ടിപ്പു മൈസൂർ സിംഹാസനത്തിൽ ആരൂഢനായി. 959-ൽ ആ സുൽത്താൻ മലബാർ ആക്രമിച്ചു. 964 വരെ അദ്ദേഹത്തിൽനിന്നു പല വിധത്തിലുള്ള പീഡകൾ മലബാർകാരും കൊച്ചിക്കാരും സഹിക്കേണ്ടിവന്നു. 960-നും 964-നും ഇടയ്ക്കായിരിക്കണം സന്ദേശത്തിന്റെ നിർമ്മിതി എന്നു സങ്കല്പിക്കുവാൻ ന്യായങ്ങളുണ്ടു്.
കവിത
ആദ്യത്തെ ശ്ലോകം താഴെക്കാണുന്നതണു്.
“കുശ്ചിൽ കാലേ ബലവതി കലൗ കേരളാർദ്ധേ തുരുഷ്കൈ–
രാക്രാന്തേ തൽകരഹൃതധനോ ഭൂസുരഃ കാതരാത്മാ
നശ്യന്നാനാവിഭവവിധുരം നാവലംബം കുടുംബം
പശ്യൻ ദീനോ ദിനമനു ദശാം ശോചനീയാമയാസീൽ.”
നമ്പൂരി ആ ഘട്ടത്തിൽ പത്മനാഭപുരത്തു ചെന്നു മഹാരാജാവിനെ, പണ്ടു ഭൂതിലോലനായ കുചേലൻ ശ്രീകൃഷ്ണനെയെന്ന പോലെ മുഖം കാണിക്കുകയുണ്ടായി. എങ്കിലും തന്റെ ഗമനോദ്ദേശമറിയിക്കാതെ രോഗദ്വിതീയനായി ഇല്ലത്തേക്കു തിരിയെ പോന്നു. അവിടെ തിരുമാന്ധാം കുന്നിലെ ഭദ്രകാളിയെ സേവിച്ചുകൊണ്ടിരുന്നപ്പോൾ ശരൽകാലത്തിൽ ഒരു ചാതകം ആ സ്ഥലത്തു പ്രത്യക്ഷീഭവിച്ചു. തന്റെ സന്ദേശം മഹാരാജാവിനെ അറിയിക്കുന്നതിനു് ആ പക്ഷിയെക്കാൾ പറ്റിയ ഒരു ബന്ധു ലോകത്തിൽ ഇല്ലെന്നു് ആ ദരിദ്രൻ നിശ്ചയിച്ചു. അതിന്റെ അവസ്ഥയെന്തെന്നു കവിതന്നെ പിന്നീടു വർണ്ണിക്കുന്നുണ്ടു്.
“മാം ജാനീഹി പ്രകൃതികൃപണം ജന്മിനാമന്ത്യമേതം
ജാതം ജാതൗ ബത! ബഹുതരൈ: പാതകൈശ്ചാതകാനാം
ക്ഷുത്തൃഷ്ണാഭ്യാം ഭൃശമവിരതം പീഡിതോപ്യാപ്രസാദാ–
ദംഭോദാനാം കഥമപി ശുചാ ജീവിതം യോ ബിഭർത്തി.”
ഭാരതപ്പുഴ, ചമ്രവട്ടത്തയ്യപ്പൻ, തിരുനാവാ മഹാവിഷ്ണു, തൃശ്ശിവപേരൂർ വടക്കുന്നാഥൻ, പെരുവനത്തപ്പൻ, ഊരകത്തു ഭഗവതി, ഇരിങ്ങാലക്കുട സങ്ഗമേശ്വരൻ, അവിടത്തെ കൗലീപിനി എന്ന അമ്പലക്കുളം, കൊടുങ്ങല്ലൂർ ഭദ്രകാളി, നെടുങ്കോട്ട, പെരിയാർ, ചേന്നമംഗലം, അവിടെ അന്നു താമസിച്ചിരുന്ന കൊച്ചി മഹാരാജാവു്, തൃപ്പൂണിത്തുറയപ്പൻ, വൈക്കത്തപ്പൻ, വേമ്പനാട്ടുകായൽ, കരപ്പുറം, അന്നു മരുത്തോർ വട്ടത്തു താമസിച്ചിരുന്ന ചീരട്ടമണ്‍ മൂസ്സതു്, ചെമ്പകശ്ശേരി, വാട, കള്ളർകോട്ടു ശിവൻ, അമ്പലപ്പുഴ കൃഷ്ണൻ, അരിപ്പാട്ടു സുബ്രഹ്മണ്യൻ. കായംകുളത്തെ അങ്ങാടി, കൃഷ്ണപുരം, കൊല്ലം, യശശ്ശരീരനായ രാമയ്യൻ ദളവാ, വർക്കല ഇങ്ങനെ വിവിധ രൂപങ്ങളായ പല ചേതനാചേതനങ്ങളെപ്പറ്റി പൂർവഭാഗത്തിൽ കവി വർണ്ണിച്ചിട്ടുണ്ടു്. ഉത്തര ഭാഗം തിരുവനന്തപുരം പട്ടണത്തിന്റെ ഉജ്ജ്വലമായ ഒരു വിവരണം കൊണ്ടു് ആരംഭിക്കുന്നു. അവിടെനിന്നു കരമന, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ എന്നീ സ്ഥലങ്ങൾ കടന്നു പത്മനാഭപുരത്തേക്കു ചെല്ലണമെന്നും എന്തെന്നാൽ മഹാരാജാവിനു പൂർവ്വരാജധാനിയായ ആ നഗരത്തിൽ താമസിക്കുന്നതിനാണു് അധികം അഭിരുചി എന്നും അദ്ദേഹം ചാതകത്തെ ഉൽബോധിപ്പിക്കുന്നു. പത്മനാഭപുരത്തിന്റെ പ്രപഞ്ചനം അത്യന്തം ആകർഷകമായിരിക്കുന്നു. അതുപോലെ തന്നെയാണു് കാർത്തികതിരുനാൾ മഹാരാജാവിനെപ്പറ്റിയുള്ള പ്രശംസയും. പിന്നീടു കരുണമയമായ സന്ദേശവാക്യവും കവി പറഞ്ഞുകൊടുക്കുന്നു. കേരളത്തെസ്സംബന്ധിച്ചു ചരിത്രപരമായും മറ്റും വേറെ യാതൊരു സന്ദേശവും ഇത്ര വളരെ അറിവു തരുന്നില്ല. ചില ശ്ലോകങ്ങൾ,
പെരിയാറു്:
“ദൂരാത്താവന്നയനപദവീം നൂനമാപത്സ്യതേ തേ
വീചീജാലാഹതിഭിരുഭയം കൂലയോഃ പാതയന്തീ
ഗംഗേവാന്യാ ശിരസി സുചിരം ശങ്കരേണോഹ്യമാനാ
ചുർണ്ണീ സിന്ധോ: പ്രഥമദയിതാ സോദരീ താമ്രവർണ്ണ്യാഃ.”
ചേർത്തല:
“പേയം ഹന്ത! പ്രകൃതിമധുരം നാളികേരാംബു നൃണാ–
മാഹാരശ്ചാപ്യഭിമതതരസ്സൈകതേ സ്വൈരചാരഃ
തത്രസ്ഥാനാം സുഖവിഹതയേ കിഞ്ചിദേവേതി മന്യേ
പാദദ്വന്ദ്വേ ഭവതി ഗണിതൈര്യർദ്ദിനൈ: ശ്ലീപദാങ്കഃ.”
മാർത്താണ്ഡവർമ്മ മഹാരാജാവു്:
“സമ്പ്രാപ്തം യൽ പ്രഥമമടവീഭാവമാത്മാനുഭാവാ–
ത്തൽകാരുണ്യപ്രസരവിഷയോ വഞ്ചിമാർത്താണ്ഡഭൂപഃ
ശക്രപ്രസ്ഥം പുരമിവ പുരാ പൗരവോ ഭൈരവോഷ്മാ
ചക്രേ സദ്യഃ കിമിവ ഭുവനേ ദുഷ്കരം തദ്വിധാനാം?”
രാമവർമ്മ മഹാരാജാവു്:
“ശാസ്ത്രാലോകപ്രവണമതിഭിവാച്യമാനേതിഹാസ–
വ്യാഖ്യാലേഖ്യാദിഭിരവിരതം പണ്ഡിതൈർമ്മണ്ഡിതാന്തം
കാരുണ്യാർദ്രം കരയുഗലസച്ഛൃംഖലാകങ്കണാങ്കൈ–
രസ്താതങ്കൈരപി പരിജനൈ: സേവ്യമാനം സമന്താൽ.”
സന്ദേശവാക്യം:
“അപ്യപ്രാപ്താഃ പരിണയകഥാം സന്തി ഹന്ത! സ്വസാര–
സ്തിസ്രോ ഭാഗേ മമ തു വയസോ മധ്യമേ വത്തർമാനാഃ
വാർദ്ധക്യാർത്താ വിവശമനസഃ പഞ്ചഷാ മാതരശ്ച
ഭ്രാതൃദ്വന്ദ്വം പിതുരുപരതസ്യാപി താപാപിഭൂതം.
അത്യാതങ്കവ്യഥിതമനസസ്തശ്ച തൗ ച ത്വദീയാ
യൽ സത്യം തദ്ഭരണവിഷയേ നാഹമീശോ ഭവാമി
മാഞ്ചോദഞ്ചദ്വ്യഥമശരണം മൽകുടുംബഞ്ച പശ്ചാ–
ന്മത്വാത്മീയം മനസി കൃപയാ പാലയ ത്വം കൃപാലോ!
ദത്വാ പൂർവൈഃ കഥമപി ചിരേണാർജ്ജിതം യാവദർത്ഥം
ശാന്തിം നേതും ജഠരദഹനം ചിന്ത്യതേ കോപി പന്ഥാഃ
താവദ്ദൂ താ ഇവ പിതൃപതേർവിത്തസത്താം വിശങ്ക്യ
ക്രൂദ്ധാഃ കേചിൽ പടുതരഗിരാ ഹന്ത! സന്ത്രാസയന്തി.”
39.20ഇടവട്ടിക്കാട്ടു നാരായണൻ നമ്പൂരി
ജീവചരിത്രം
ഇടവട്ടിക്കാട്ടു നാരായണൻ നമ്പൂരി തിരുവിതാംകൂർ കുന്നത്തുനാട്ടു താലൂക്കിൽപ്പെട്ട പാങ്കോടു് എന്ന ദേശത്തു ജനിച്ചു. കൊല്ലം 903-ലാണു് ജനനം എന്നു ചിലർ പറയുന്നതു ശരിയാണോ എന്നു സംശയിക്കുന്നു. അദ്ദേഹത്തിനു നീലകണ്ഠനെന്നും തുപ്പനെന്നും രണ്ടു ജ്യേഷ്ഠന്മാരും രണ്ടു സഹോദരിമാരുമുണ്ടായിരുന്നു. നീലകണ്ഠൻ മന്ദബുദ്ധി ആയിരുന്നതിനാൽ അച്ഛൻ നാരായണൻ നമ്പൂരി അദ്ദേഹത്തെ അതിരുവിട്ടു ശാസിച്ചു; എങ്കിലും അതിൽ യാതൊരു ഫലവുമുണ്ടായില്ല. പിന്നീടു ഗർഭാധാനം ചെയ്തപ്പോൾ അകായിലുള്ളവർക്കു് അദ്ദേഹം വെണ്ണ ജപിച്ചു കൊടുത്തു. അങ്ങനെ ജനിച്ച തുപ്പൻ നമ്പൂരി ജ്യോത്സ്യനും ഐന്ദ്രജാലികനുമെന്ന നിലയിൽ കാലാന്തരത്തിൽ യശസ്സു നേടി. അദ്ദേഹത്തിന്റെ അനുജനായ നാരായണൻ നമ്പൂരി കവി പുംഗവനായും വികസിച്ചു. അമ്മയുടെ ഗൃഹം താമരശ്ശേരി നകരക്കാട്ടില്ലമാണു്. ഉപനയനാനന്തരം തുപ്പനും നാരായണനും അക്കാലത്തെ വേദജ്ഞന്മാരിൽ അഗ്രഗണ്യനായിരുന്ന കോമന നമ്പൂരിയുടെ കീഴിൽ വേദാഭ്യാസം ചെയ്തു. സമാവർത്തനം കഴിഞ്ഞു തിരുനാവായിൽപോയി ഉപരിപഠനംകൊണ്ടു വാക്കിലും ഓത്തിലും പ്രാവീണ്യം സമ്പാദിച്ചു. ആയിടയ്ക്കു അനുജനുണ്ടാക്കിയതാണു്,
“പട്ടിക്കു വാരമുടനെട്ടു കഴിഞ്ഞശേഷ–
മൊട്ടും പൊറാഞ്ഞെടമന ദ്വിജനീർഷ്യയോടും
പെട്ടെന്നു നീ ജടരഥയ്ക്കു വരുന്നതാകിൽ–
ക്കാട്ടിത്തരാം പടുതയെന്നു വിളിച്ചുചൊല്ലി.”
ഈ ശ്ലോകത്തിലെ ‘പട്ടി’ വടക്കേടത്തു നമ്പൂരിയും, ‘എടമന’ ഇടമന വെളുത്തേടത്തു നമ്പൂരിയുമാണു്. പിന്നീടു് അകവൂർ നമ്പൂരിപ്പാട്ടിലെ ഉപദേശമനുസരിച്ചു് അവർ ചെപ്പടി വിദ്യയും മറ്റും തൽക്കാലത്തേയ്ക്കു് നിറുത്തിവെച്ചു് ഇല്ലത്തേയ്ക്കുതന്നെ തിരിയെപ്പോന്നു തർക്കം മുതലായ ശാസ്ത്രങ്ങളും തച്ചുശാസ്ത്രവും അഭ്യസിച്ചു. പാങ്കോട്ടു സുബ്രഹ്മണ്യസ്വാമിയെ മൂന്നു കൊല്ലം നിരന്തരമായി ഭജിച്ചു വിദ്യകൾക്കു സിദ്ധി വരുത്തി. അവിടെ വച്ചു് ഒരവസരത്തിൽ അനുജൻ നിർമ്മിച്ചതാണു് മാമ്പഴത്തെപ്പറ്റിയുള്ള
“സുമധുരമധരനിപീഡ്യം സുഖനിദ്രാസാദകൃച്ച സംഭോൿതുഃ
മൃദു ബഹിരന്തഃ കഠിനം കമനീകമനീയമേതദാമ്രഫലം”
എന്ന പ്രസിദ്ധമായ ശ്ലോകം. അനന്തരം ജ്യേഷ്ഠൻ ദൈവജ്ഞനും അനുജൻ കവിയുമായി പല സ്ഥലങ്ങളിൽ സഞ്ചരിച്ചു പലരുടേയും സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചു. താഴെക്കാണുന്ന ശ്ലോകം ഛാന്ദസനും പണ്ഡിതനുമായ കീഴാറ്റൂർ ഭട്ടതിരിയെക്കുറിച്ചു് അനുജൻ ഉണ്ടാക്കിയതാണു്.
“അധോധുനീതി പ്രഥിതഃ പൃഥിവ്യാ–
മാസീദസൗ ഭാഗ്യവതാം വരിഷ്ഠഃ
യദ്വിപ്രയോഗസ്സുരതോത്സുകാനാം
സന്താപഹേതുർവനിതാജനാനാം”
ഈ ശ്ലോകത്തിനു സ്തുതിപരമായും നിന്ദാപരമായും അർത്ഥമുണ്ടെന്നു പറയേണ്ടതില്ലല്ലോ.
തൃശ്ശൂർ വടക്കുന്നാഥനെപ്പറ്റി അനുജൻ രചിച്ച ഒരു ശ്ലോകം അടിയിൽ കുറിക്കുന്നു.
“പാർവതീഫണിബാലേന്ദുഭസ്മമന്ദാകിനീയുതാ
അപവർഗ്ഗപ്രദാ മൂർത്തിഃ കഥം സ്യാത്തവ ശങ്കര?”
973-ആമാണ്ടു നാടു നീങ്ങിയ ധർമ്മരാജാവിന്റെ ആശ്രിതന്മാരായിരുന്ന അനുജനും ജ്യേഷ്ഠനും പല അവസരങ്ങളിൽ തിരുവനന്തപുരത്തു പോകുകയും മുറജപാഘോഷകാലങ്ങളിലും മറ്റും അവിടെ താമസിക്കുകയും ചെയ്തിരുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ അനുജൻ ആ മഹാരാജാവിനു സമർപ്പിച്ചതാണെന്നു കേട്ടിട്ടുണ്ടു്.
“സ്നാതഃ ശൗരികൃപാംബുധൗ നയമഹാചാര്യോക്തമന്ത്രശ്ച യഃ
സാക്ഷീകൃത്യ വിപക്ഷലാജഹവനപ്രീതം പ്രതാപാനലം
ധാത്രീമംബുധിമേഖലാമുദവഹഃ കീർത്ത്യംശൂകാച്ഛാദിനീം
സ ത്വം വഞ്ചിമഹീശ! സത്യമതനോഃ പൃഥ്വീപതിത്വം നിജം.
രാജാ കിമിന്ദുരപി നാര്യഭിമാനഹാരീ
രാജാ പരം വിജയതേ ഭുവി രാമവർമ്മാ
നാളീകഭങ്ഗകൃദതീവ നദീനബന്ധു–
ർന്നക്ഷത്രപോ നവസുധാവിഭവൈകഹേതുഃ.
ലക്ഷ്മീഃ കീർത്തിഃ കൃപാണീത്യയി തവ ദയിതാ–
സ്സന്തി രാജേന്ദ്ര! തിസ്ര–
സ്താസ്വേകാപി ക്ഷണാർദ്ധം ന നിവസതി ഭവ–
ത്സന്നിധൗ ചിത്രമേവ
ആദ്യാ ഭാത്യാശ്രിതാനാം വസതിഷു ദയിതാ
മധ്യമാ ദിക്ഷു ധാവ–
ത്യന്ത്യാ സാ വീതശങ്കം വിഹരതി വിമത–
വ്രാതദോരന്തരാളേ.”
ഒരിക്കൽ മഹാരാജാവു മഞ്ഞുകാലത്തു് ഒരു സാൽവ പുതച്ചു കൊണ്ടു സവാരിയെഴുന്നള്ളുകയായിരുന്നു. അനുജൻ തന്റെ സ്നേഹിതന്മാരോടു് അവിടുന്നു തിരിയെ എഴുന്നള്ളുമ്പോൾ ഒരു ശ്ലോകം ചൊല്ലി ആ സാൽവ സമ്മാനമായി വാങ്ങാമെന്നു ശപഥംചെയ്തു. ആ ശപഥം സഫലീഭവിപ്പിച്ച ശ്ലോകമാണു് അടിയിൽ ചേർക്കുന്നതു്.
“ശീതാർത്താ ഇവ സങ്കചന്തി ദിവസാ ന ഹ്യംബരം ശർവരീ
ശീഘ്രം മുഞ്ചതി സോപി ഹന്ത ഹുതഭുക്കോണം ഗതോ ഭാനുമാൻ
ത്വഞ്ചാനങ്ഗഹുതാശതപ്തഹൃദയേ ശാതോദരീണാം ഗതോ
രാജൻ കിം കരവാമ സാംപ്രതമഹോ! ശീതാഭിഭൂതാ വയം.”
മറ്റൊരിക്കൽ ജ്യോതിർവിത്തായ ജ്യേഷ്ഠൻ, മഹാരാജാവു് അന്നു പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു തിരിയെ എഴുന്നള്ളുന്നതു മതിൽ വെട്ടിപ്പൊളിച്ചാണെന്നു മുൻകൂട്ടി എഴുതിക്കൊടുത്തു് ഒരു വീരശൃംഖല പാരിതോഷികമായി വാങ്ങി. അതു കണ്ടു് അല്പം അസൂയാലുവായിത്തീർന്ന അനുജൻ അവിടുത്തേയ്ക്കു രണ്ടു ശ്ലോകങ്ങൾ അടിയറ വെച്ചു രണ്ടു കൈയ്ക്കും വീരശൃംഖല നേടി. ആ ശ്ലോകങ്ങൾ നോക്കുക.
“കോപി ശ്രീപദ്നാഭപ്രചുരതരകൃപാ–
പൂരപീയൂഷസേക–
സ്ഫീതപ്രോത്തുങ്ഗവിദ്യാവിടപിതതിലസ–
ന്നീതിസാരപ്രവാളഃ
ധന്യോ ധർമ്മപ്രസൂനപ്രഭവനനയശ–
സ്സൗരഭാപൂരിതാശോ
ഭാതി ശ്രേയഃഫലൗഘൈർദ്ദ്വിജകുലശരണം
രാമരാജാമരദ്രുഃ.
“കംസീകൃത്യ ദിവം ഭുവം തുലിതവാനാധായ ധാതാ തയോ–
രിന്ദ്രം ത്വാഞ്ച പരീക്ഷിതും ലഘിമനി ദൗസ്താവദൂർദ്ധ്വം ഗതാ
ദേവാനപ്സരസസ്സുരദ്രുമമപി പ്രക്ധിപ്യ ചാത്രാനതാ–
വദ്യ ക്ഷ്മാതലതോ ബഹൂൻ സുകൃതിനോപ്യുന്നീയ വിന്യസ്യതി.”
ഇവയിൽ “രാജാ കിമിന്ദുഃ” “ശീതാർത്താ ഇവ” “കംസീ കൃത്യ ദിവം” എന്നീ ശ്ലോകങ്ങൾ ഏറ്റവും വിശിഷ്ടങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. “കോപി ശ്രീപദ്മനാഭ” എന്ന ശ്ലോകത്തിലെ “ദ്വിജകുലശരണം” എന്ന വിശേഷണം മൈസൂർ വ്യാഘ്രത്തിൽ നിന്നു ബ്രാഹ്മണർക്കു് അഭയം നല്കിയ ധർമ്മരാജാവിന്റെ വിഷയത്തിൽ വിശേഷിച്ചു യോജിക്കുന്നു. കേരളത്തിലെ മുക്തകകാരന്മാരിൽ സമുന്നതനായി അനുജൻ ശോഭിക്കുന്നതു് ഇത്തരത്തിലുള്ള ശ്ലോകങ്ങൾ കൊണ്ടാകുന്നു. തുപ്പൻ നമ്പൂരിക്കു വെള്ളാരപ്പള്ളിയിലും നാരായണൻ നമ്പൂരിക്കു പാങ്കോട്ടു വാരിയത്തുമായിരുന്നു സംബന്ധം. അനുജനു തന്റെ ഭാര്യയിലുള്ള അസാധാരണമായ പ്രണയപാരവശ്യം കണ്ടു ജ്യേഷ്ഠൻ ഒരു ദിവസം
“ആപന്മൂലം ഖലു യുവതയസ്തന്നിമിത്തോഽവമാന–
സ്താസാം താവൽ സലിലലഹരീഭംഗുരഃ പക്ഷപാതഃ”
എന്നു പാങ്കോട്ടു് അമ്പലക്കുളപ്പുരയിലെ ചുവരിൽ എഴുതി; ആ ശ്ലോകത്തിന്റെ ഉത്തരാർദ്ധം
“അപ്യേവം ഭോഃ പരിണതശരച്ചന്ദ്രബിംബാഭിരാമം
ദൂരീകർത്തും വദനകമലം നാലമസ്മൽപ്രിയായാഃ”
എന്നു് അനുജനും പൂരിപ്പിച്ചു ജ്യേഷ്ഠനെ വിസ്മയസ്തിമിതനാക്കി. ജ്യേഷ്ഠനുമായുള്ള നിത്യസഹവാസം നിമിത്തം അനുജനും ജ്യോതിശ്ശാസ്ത്രത്തിൽ അത്ഭുതാവഹമായ ജ്ഞാനം സമാർജ്ജിച്ചു. അവരെ ബുധശുക്രന്മാരെന്നു സമകാലികന്മാർ പ്രശംസിച്ചു വന്നു.
അനുജൻ മരിച്ചതു് ഏതു കൊല്ലത്തിലെന്നറിയുന്നില്ല. 977-ൽ ജനിച്ച പെരിഞ്ഞാട്ടുള്ളി അച്ഛൻനമ്പൂരിയെ അദ്ദേഹം ഓത്തു ചൊല്ലിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു. 981-ലും 984-ലും സ്ഥാനാരോഹണം ചെയ്ത കൊച്ചി രാമവർമ്മ മഹാരാജാവിന്റേയും വീരകേരളവർമ്മ മഹാരാജാവിന്റേയും വാഴ്ചക്കാലങ്ങളിൽ അനുജൻ അവരുടെ സദസ്സിനെ അലങ്കരിച്ചിരുന്നതായി കേട്ടിട്ടുണ്ടു്. ശ്ലോകങ്ങൾക്കു് അർത്ഥ വിവരണം ചെയ്യുന്നതിനു് അദ്ദേഹത്തിനു് അന്യാദൃശമായ സാമർത്ഥ്യമുണ്ടായിരുന്നുവെന്നും ഒരിക്കൽ സ്വകൃതിയായ രുക്‍മിണീസ്വയംവരം ചമ്പുവിലെ
“ആയാതം ജരിണായതാക്ഷി! കമലാമോദി പ്രഭാതം സരാ–
ഗാശഞ്ചേത്യവധാര്യതാം ദ്വിജകുലാലാപോ ഭവേന്നാന്യഥാ
സ്നായാ മംഗലമണ്ഡനാനി തനുയാ യായാശ്ശിവായാഃ പദം
ഭൂയാത്തേ പതിരുദ്ധൃതാരിരിതി സ പ്രായാൽ കൃതാശീർ ദ്വിജഃ”
എന്ന മനോഹരമായ ശ്ലോകത്തിന്റെ അർത്ഥം രണ്ടു മണിക്കൂർ നേരം വിസ്തരിച്ചു വീരകേരളവർമ്മ മഹാരാജാവിനെ കേൾപ്പിച്ചു അദ്ദേഹത്തെ ആശ്ചര്യഭരിതനാക്കി എന്നും ഐതീഹ്യമുണ്ടു്. 903-ആമാണ്ടാണു് അദ്ദേഹത്തിന്റെ ജനനമെങ്കിൽ ആ സംഭവകാലത്തു് അദ്ദേഹം വർഷീയാനായിരുന്നിരിക്കണം.
39.21കൃതികൾ
നാരായണൻനമ്പൂരിയുടെ വാങ്മയങ്ങളായി (1) രുക്‍മിണീസ്വയംവരം (2) രുക്‍മാംഗദ ചരിതം എന്നീ രണ്ടു സംസ്കൃതചമ്പുക്കൾ മാത്രമേ ഇതുവരെ കിട്ടീട്ടുള്ളൂ.
രുൿമാംഗദചരിതം
രുക്‍മാംഗദചരിതം ചാക്യാന്മാർക്കു് ഒരു ദിവസത്തെ കൂത്തിനായി രചിച്ചിട്ടുള്ള ഒരു നിമിഷകൃതിയാകയാൽ അതിനു രുക്‍മിണീ സ്വയംവരത്തെ അപേക്ഷിച്ചു സാരസ്യത്തിനു വളരെ കുറവുണ്ടു്. മോഹിനി രുക്‍മാംഗദനെ വ്രതഭംഗത്തിനു നിർബ്ബന്ധിക്കുന്ന പ്രകരണം മുതല്ക്കേ കഥ ആരംഭിക്കുന്നുള്ളൂ. ആ കൃതിയിൽ നിന്നു് ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
“ഏകാദശ്യശനം സുദുഷ്കരമിതി ബ്രൂ ഷേ തദാസ്താം ത്വയാ
ദേയസ്സ്യാദപരോ വരോ നരപതേ! യേനാപി തുഷ്യാമ്യഹം
സ്വാങ്കേ സമ്പ്രതി ശായയൻ സ്വതനയം ധർമ്മാങ്ഗദം സ്വാസിനാ
സദ്യശ്ഛിന്ധി ശിരോസ്യ മാതൃസവിധേ മാ സ്മ ച്ഛിനധ്വം വ്രതം.”
രുക്‍മിണീസ്വയംവരം
രുക്‍മിണീസ്വയംവരം പ്രബന്ധം ഏകദേശം ഭട്ടതിരിയുടെ പ്രബന്ധങ്ങളോടു കിടനില്ക്കുന്നു. ആ പ്രബന്ധങ്ങൾ പലകുറി വായിച്ചു് അവയെ ആത്മസാക്ഷാൽകരിച്ചതിനു ശേഷമാണു് നമ്പൂരി പ്രസ്തുത കൃതി രചിച്ചിരിക്കുന്നതു്. ഭട്ടതിരിയുടെ ആ പാണ്ഡിത്യ ധോരണിയും പദഘടനാപാടവവും നമ്പൂരിക്കു സ്വാധീനമല്ലെന്നുള്ളതു് അദ്ദേഹത്തിനു ഒരു കുറവായി പരിഗണിക്കാവുന്നതല്ല. തത്താദൃശങ്ങളായ സിദ്ധിവിശേഷങ്ങൾ ആ അവതാരപുരുഷന്നല്ലാതെ മറ്റാർക്കും ഉണ്ടായിരുന്നിട്ടില്ലല്ലോ. ചില ശ്ലോകങ്ങൾ അടിയിൽ പകർത്തുന്നു.
കോപാവിഷ്ടനായ രുക്‍മി:
“ശ്വസൻ ഭൂയസ്തീവ്രം ജ്വലദനലതീക്ഷ്ണാക്ഷിയുഗളോ
ദശൻ ദന്തൈരോഷ്ഠം ഭ്രൂ കുടിവികടസ്വിന്നനിടിലഃ
തലാഘാതൈർദ്ദോഷ്ണോരഹഹ! സ ഹി കൃഷ്ണസ്തുതിപരാൻ
നിവാര്യാര്യാനുച്ചൈരധിസഭമഭാണീദവിനയഃ.”
കുണ്ഡിനപുരത്തിൽ സമാഗതരായ രാജാക്കന്മാർ:
“സ്ഫായൽകളായകമനീയമുകുന്ദകായ–
ച്ഛായാനികായയമുനായിതരാജവീഥ്യാം
സ്ത്രീരത്നവീക്ഷണരസോന്നയനാസ്തദാ തേ
തീരദ്രുമാ ഇവ ബഭൂർവികചപ്രസൂനാഃ.”
ശ്രീകൃഷ്ണൻ രുക്‍മിണിയോടു്:
“മാ ഗാ മാനിനി! മാമകീനമുനസോ ഹാരിണ്യസി ത്വം യത–
സ്തേന സ്തേനതയാ ഫലം തദുചിതം ഭൂയോനുഭാവ്യം ത്വയാ
ഏതദ്വ്യായതബാഹുനാളനിഗളവ്യാബദ്ധയൈവൈകയാ
സ്ഫീതോദഗ്രകകണ്ടകേത്ര മദുരഃകാരാലയേ ലീയതാം.”
ബലഭദ്രന്റെ കോപം:
“അജന്തമാവിധ്യ ഹരിം കടൂക്തിഭി–
സ്സമാപതത്സു പ്രതിഘേന ദസ്യുഷു
ഹലന്തമാദായ ഹലീ ബലീ രുഷാ
ദഹന്നിവാമൂനതിരൂക്ഷമൈക്ഷത.”
കവി കൃഷ്ണശത്രുക്കളെപ്പറ്റി:
“അജാനതാമാദിമമേകമക്ഷരം
ഹരിം ശ്രുതാവപ്യകൃതാദരാത്മനാം
അവർണ്ണവാചോ ന കഥം സ്യുരീദൃശാം
ന ലബ്ധവർണ്ണാ: ഖലു തേ യതസ്തതഃ”
ഗദ്യങ്ങളും മേലുദ്ധരിച്ച പദ്യങ്ങൾക്കു തുല്യങ്ങൾ തന്നെ. പ്രസ്തുത ചമ്പു പണ്ഡിതമൂർദ്ധന്യനായ കൊച്ചി പരീക്ഷിത്തുതമ്പുരാൻ തിരുമനസ്സിലെ ഭാവദീപിക എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. ഭാഷയിൽ തുപ്പൻ നമ്പൂരി ബാണയുദ്ധമെന്നും നാരായണൻ നമ്പൂരി വൈശാഖ പുരാണമെന്നും ഓരോ ആട്ടക്കഥ ഉണ്ടാക്കീട്ടുള്ളതായി ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ പ്രസ്താവിക്കുന്നു. ഈ ആട്ടക്കഥകൾ എനിക്കു കാണാൻ ഇടവന്നിട്ടില്ല. അവർ നാല്പതര ശ്ലോകമായും മുപ്പത്താറു ശ്ലോകമായും യഥാക്രമം ഓരോ മുഹൂർത്ത പദവി നിർമ്മിച്ചിട്ടുണ്ടെന്നു് അദ്ദേഹം രേഖപ്പെടുത്തീട്ടുള്ളതിന്റെ വസ്തു സ്ഥിതിയെപ്പറ്റിയും യാതൊന്നും പറയാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.
39.22പുറയന്നൂർ പരമേശ്വരൻ നമ്പൂരിപ്പാടു്
പേരു്
മാത്തൂർ നമ്പൂരിപ്പാട്ടിലെ പ്രസിദ്ധമായ മുഹൂർത്തപദവിക്കു വരദീപിക എന്ന സർവങ്കഷമായ വ്യാഖ്യാനം നിർമ്മിച്ച പുറയന്നൂർ പരമേശ്വരൻ നമ്പൂരിപ്പാട്ടിലെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ പരമേശ്വരൻ നമ്പൂരി തന്നെയാണു് ഭാഗവതം ദശമം കിളിപ്പാട്ടിന്റേയും കുശലവോപാഖ്യാനം കിളിപ്പാട്ടിന്റേയും പ്രണേതാവു്. ആ കിളിപ്പാട്ടുകൾ രചിച്ചതു പുറയന്നൂർ ഭാസ്ക്കരൻ നമ്പൂരിപ്പാടാണു് എന്നു ചിലർ പറയുന്നതു് അനാസ്പദമാണെന്നും ആ പേരിൽ ഒരു കവി പുറയന്നൂർ മനയ്ക്കൽ ഉണ്ടായിരുന്നിട്ടില്ലെന്നും അന്വേഷണത്തിൽ അറിയുന്നു.
ജീവചരിത്രം
പരമേശ്വരൻ നമ്പൂരിയുടെ ജീവചരിത്രത്തെപ്പറ്റി വളരെയൊന്നും അറിവില്ല. അദ്ദേഹം മലബാർ ജില്ലയിൽപ്പെട്ട വള്ളുവനാട്ടുതാലൂക്കിൽ പുറയന്നൂർ എന്ന ആഢ്യഗൃഹത്തിൽ ജനിച്ചു. വരദീപികയുടെ നിർമ്മിതി 990-ആമാണ്ടു ചിങ്ങമാസത്തിലാണെന്നുള്ളതിനു് ആ ഗ്രന്ഥത്തിൽത്തന്നെ രേഖയുണ്ടു്. അതു താഴെച്ചേർക്കുന്നു.
“ഹരചരണജൂഷാ ഗുരുപ്രസാദാ–
ദവഗതകാലവിമർശസൽപഥേന
പുരദഹനപുരദിജേശ്വരേണ
ഗ്രഥിതമിദം സുധിയാം മുദേസ്തു നിത്യം.
നളധീസംഖ്യകോളംബേ സിംഹരാശിസ്ഥിതേ രവൗ
മുഹൂർത്തപദവീവ്യാഖ്യാ കൃതേയം വരദീപികാ.
ബാല്യാദ്വൈദുഷ്യലോഭാദ്വാ മോഹാദ്വൈതന്മയാ കൃതം
ശോധയന്തു സമാലോച്യ വിദ്വാംസോ വീതമത്സരാഃ.”
“ബാല്യാൽ” എന്ന പദം പരമേശ്വരൻ പ്രകൃതത്തിൽ പ്രയോഗിച്ചിരിക്കുന്നതു് ഔദ്ധത്യപരിഹാരത്തിനോ വയസ്സൂചനത്തിനോ എന്നു നിർണ്ണയിക്കുവാൻ നിവൃത്തിയില്ലെങ്കിലും അദ്ദേഹം ആ മർമ്മസ്പൃക്കായ വിവൃതി രചിച്ച കാലത്തു ബാലനല്ലായിരുന്നു എന്നാണു് തോന്നുന്നതു്. ആ വ്യാഖ്യാനത്തിൽ ആചാര്യൻ
“കഞ്ജപുരദ്വിജവര്യസ്വസ്രീയേണാഗ്നിദത്തശിഷ്യേണ
പുരദഹനപുരഭവേന വ്യാഖ്യാ പരമേശ്വരേണ രചിതേയം.
ലോകാനാമുപകാരായ നിദേശേന ഗുരോർമ്മയാ
വ്യാഖ്യാ സുമേധസാ യത്നാൽ കൃതൈഷാ വരദീപികാ”
എന്നു പിന്നേയും പറയുന്നു. കാഞ്ഞൂർ (കഞ്ജപുരം) ആഢ്യന്റെ അനന്തരവനും അഗ്നിദത്തൻ നമ്പൂരിയുടെ ശിഷ്യനുമാണു് താനെന്നും ഗുരുനിദേശത്തിനു വഴിപ്പെട്ടാണു് വരദീപിക നിർമ്മിച്ചതെന്നും ആദ്യത്തെ ശ്ലോകത്തിൽ നിന്നു കാണാം. രണ്ടാമത്തെ ശ്ലോകത്തിലെ തൃതീയ പാദവും കലിവാക്യമാകുന്നു.
1014-ആമാണ്ടായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ആ ഇല്ലത്തിൽ കുഞ്ഞുണ്ണി മുത്തപ്ഫൻ എന്ന നമ്പൂരി നൂറു വയസ്സോളം ജീവിച്ചിരുന്നു് ഏതാനും കൊല്ലങ്ങൾക്കു മുൻപു മരിയ്ക്കുകയുണ്ടായി. ആ ശിശുവിന്റെ പ്രസവത്തിനു മുൻപു താൻ മരിക്കുമെന്നും, പ്രജ ഉണ്ണിയായിരിക്കുമെന്നും ആ ഉണ്ണിക്കു തന്റെ പേരുതന്നെ ഇടണമെന്നും ബന്ധുക്കളോടു നമ്പൂരി അനുശാസിച്ചുവത്രേ. കൂടുതൽ തെളിവു കിട്ടുന്നതുവരെ 950 മുതൽ 1014 വരെ ആയിരുന്നു പരമേശ്വരൻ നമ്പൂരിയുടെ ജീവിതകാലമെന്നു് അനുമാനിക്കാം.
കൃതികൾ
39.22.3.1വരദീപിക
ഉപരി സൂചിപ്പിച്ച മൂന്നു ഗ്രന്ഥങ്ങളിൽ വരദീപികതന്നെയാണു് പ്രധാനം.
“പൂർവൈഃ കൃതാനി വിവിധാനി മുഹൂർത്തശാസ്ത്രാ–
ണ്യാലോച്യ സജ്ജനസമാചരിതാംശ്ച മാർഗ്ഗാൻ
ജ്ഞാത്വാ ഗുരോഃ കരുണയാ വരദീപികാഖ്യാം
കുർവേ മുഹൂർത്തപദവീവിവൃതിം സ്പുടാർത്ഥാം”
എന്നു് ആചാര്യൻ ഗ്രന്ഥാരംഭത്തിൽ ചികീർഷിതപ്രതിജ്ഞ ചെയ്യുന്നതിൽ ലേശവും അത്യുക്തിസ്പർശമില്ല.
39.22.3.2ദശമം കിളിപ്പാട്ടു്
നമ്പൂരിപ്പാട്ടിലെ കിളിപ്പാട്ടുകളിൽ സാരള ്യമാണു് സർവത്ര കളിയാടുന്നതു്. അദ്ദേഹത്തിന്റെ ഉദ്ദേശം സ്ത്രീകൾക്കും ബാലന്മാർക്കും തന്റെ കൃതികൾ പ്രത്യേകം പ്രയോജകീഭവിക്കണമെന്നായിരുന്നു; അതുകൊണ്ടു പാണ്ഡിത്യ പ്രകടനത്തിനു് ഒരു ഘട്ടത്തിലും അദ്ദേഹം മുതിർന്നിട്ടില്ല. ദശമത്തിന്റെ ആരംഭത്തിൽ സ്ത്രീകൾ ശാരികയോട്,
“ആദിനായകൻ ജഗന്നായകൻ പരമാത്മാ
വേദവേദാന്തവേദ്യനാകിയ നാരായണൻ
യാദവാന്വയത്തിങ്കൽക്കൃഷ്ണനായവതരി–
ച്ചാദരവോടുമോരോ ലീലകൾ ചെയ്തതെല്ലാം വ്യക്തമായ് ഞങ്ങളോടു ചൊല്ലേണമതു കേട്ടാൽ
മുക്തിയും ലഭിച്ചീടുമെന്നല്ലോ ശാസ്ത്രങ്ങളും”
എന്നു് അഭ്യർത്ഥിക്കുന്നു.
“മങ്കമാരുടെ വാക്യമിങ്ങനെ കേട്ടനേരം
പൈങ്കിളിപ്പൈതൽതാനുമവരോടുരചെയ്താൾ”
എന്നു് അനന്തരം കവി തന്റെ ഗാനം തുടരുന്നു. ഗ്രന്ഥാവസാനത്തിൽ
“സരസിജനയനന്റേ നല്ല ലീലാവിലാസം
സരസിജമുഖിമാർക്കും ബാലകർക്കും ഗ്രഹിപ്പാൻ
സരസമധുരഭാഷാഗാനമായിട്ടിവണ്ണം
പരിചൊടു പുറയന്നൂരന്തണേന്ദ്രൻ ചമച്ചാൻ”
എന്നു് ഒരു ശ്ലോകവും ഘടിപ്പിച്ചിട്ടുണ്ടു്. ഇന്ദ്രപദം കവിയുടെ ആഢ്യത്വത്തെ ദ്യോതിപ്പിക്കുന്നു. കുശലവോപാഖ്യാനത്തിന്റെ ഉപക്രമത്തിലും “വാരിജവിലോചനമാരുടെ” അപേക്ഷയനുസരിച്ചാണു് ശുകം ഗാനം ചെയ്യുന്നതു്. ഒടുവിൽ
“മറിമാൻകണ്ണിമാർക്കെല്ലാമറിവാനിതു ഭാഷയായ്
പുറയന്നൂരു വിപ്രേന്ദ്രൻ കുറവില്ലാതെ തീർത്തതു്”
എന്നു് ഒരു ശ്ലോകവും കാണുന്നു.
ദശമസ്കന്ധത്തിൽ 90 അധ്യായങ്ങളാണല്ലോ അടങ്ങിയിരിക്കുന്നതു്. അവയിൽ 49 അധ്യായങ്ങൾ പൂർവ്വാർദ്ധത്തിൽ ഉൾപ്പെടുന്നു. നമ്പൂരിയുടെ ഭാഷാസംക്ഷേപത്തിൽ 91 അധ്യായങ്ങൾ കാണുന്നതു കേരളത്തിൽ പ്രചുരപ്രചാരമായിരുന്ന വിജയധ്വജപാഠപദ്ധതിയനുസരിച്ചായിരിക്കണമെന്നു് എനിക്കു തോന്നുന്നു. അദ്ദേഹം ഒന്നുമുതൽ നാല്പത്തിയഞ്ചുവരെ അധ്യായങ്ങൾ കേകയിലും, 46 മുതൽ 76 വരെ അധ്യായങ്ങൾ കാകളിയിലും, ഒടുവിലുള്ള 15 അധ്യായങ്ങൾ കളകാഞ്ചിയിലും നിബന്ധിച്ചിരിക്കുന്നു. ശ്രുതിഗീത തർജ്ജമ ചെയ്തിട്ടില്ല. മൂലത്തെത്തന്നെയാണു് ആദ്യന്തം അനുസരിക്കുന്നതെങ്കിലും, സ്വന്തം മനോധർമ്മം ഇടകലർത്തീട്ടുള്ള ഭാഗങ്ങളും ഇല്ലെന്നില്ല; അവ സവിശേഷം ഹൃദ്യങ്ങളായിരിക്കുന്നു. ഒന്നുരണ്ടുദാഹരണങ്ങൾ ഉദ്ധരിച്ചുകാണിക്കാം.
ശ്രീകൃഷ്ണന്റെ ശൈശവലീല:
“അന്നൊരു ദിനം സന്ധ്യാകാലത്തു കുമാരന്മാർ
നന്ദഗോപന്റെ സമീപത്തു ചെന്നിരിക്കുമ്പോൾ
കണ്ടിതങ്ങൊരു വൃക്ഷശാഖാഗ്രം; സമീപത്തു
കണ്ടാർ കൗതുകമേകം പൂർണ്ണചന്ദ്രന്റെ ബിംബം.
അന്നേരം കൃഷ്ണൻതാനും മോദമോടുരചെയ്താ–
നിന്നിതു കണ്ടീലയോ താതനും ജനനിയും?
എത്രയും നല്ല ഫലമുള്ളൊരു വൃക്ഷത്തിന്മേ–
ലെത്രയും പഴുത്തിതാ നില്ക്കുന്നു ശോഭയോടും.
വല്ല ജാതിയുമതു കൊണ്ടന്നു തന്നീടണ–
മല്ലായ്കിൽ ഭുജിക്കയുമില്ല ഞാനറിഞ്ഞാലും.
എന്നതു കേട്ടു നന്ദൻ ചിരിച്ചു ചൊല്ലീടിനാ–
നിന്നിതു ചന്ദ്രബിംബമാകുന്നു കുമാരകാ!
നല്ലൊരു ഫലം നാളെക്കൊണ്ടന്നു തന്നീടുവ–
നില്ല സംശയമേതും; വൈകാതെ ഭുജിച്ചാലും.
ചന്ദ്രനെന്നാലുമതു കൊണ്ടന്നു തന്നീടണ–
മുന്നതവൃക്ഷത്തിന്മേലേറിയാൽത്തൊടാമല്ലോ.
എന്നതു കേട്ടു നന്ദൻ ചൊല്ലിനാൻ മധുരമായ്;
ചന്ദ്രനെപ്പിടിപ്പതിന്നാമതല്ലൊരുവർക്കും,
എങ്കിലും പിടിച്ചു ഞാൻ കൊണ്ടന്നു തന്നീടുവൻ;
ശങ്കയില്ലേതും, നാലു നാഴികയ്ക്കകംതന്നെ.
ഭാഷാസംസ് കൃതസാഹിത്യങ്ങൾ
ഇപ്പൊഴേ തന്നീടണമെന്നുരചെയ്തു കൃഷ്ണ–
നപ്പൊഴേ ഭുവി വീണു കരഞ്ഞുതുടങ്ങിനാൻ.
നന്ദനും ചെന്നെടുത്തു ചൊല്ലിനാൻ പലതര–
മൊന്നു ചെയ്താലും ബോധിച്ചീടാഞ്ഞോരനന്തരം
ചെന്നു നീ തന്നെ ഭുജിച്ചീടുകെന്നുരചെയ്താ–
നന്നേരമെഴുനീറ്റു കൃഷ്ണനും മണ്ടീടിനാൻ
പിന്നാലേ ചെന്നു നന്ദൻ പിടിപ്പാൻ തുടർന്നപ്പോ–
ളുന്നതമായ വൃക്ഷശാഖമേലേറീ കൃഷ്ണൻ.
ചന്ദ്രബിംബവുമെടുത്തിറങ്ങി വന്നീടിനാ–
നന്നേരമെല്ലാവരുമൊന്നു സംഭ്രമം പൂണ്ടാർ.
അന്നേരം കൃഷ്ണൻതാനുമിന്നിതു തിന്നീടുവാൻ
നന്നല്ലെന്നുരചെയ്തങ്ങയച്ചു ശശാങ്കനെ;
പുഷ്കരമാർഗ്ഗേ ചെന്നു വിളങ്ങി ശശാങ്കനും; പുഷ്കരേക്ഷണൻതന്നെപ്പുല്കിനാരെല്ലാവരും.”
ഈ കഥ മൂലത്തിലുള്ളതല്ലെന്നു സ്പഷ്ടമാണല്ലോ.
“മുട്ടുകൾ കുത്തിക്കൊണ്ടു ബാലന്മാരതുനേര–
മൊട്ടൊട്ടു നടന്നീടും വീണീടുമിടയ്ക്കിടെ.
സഞ്ചരിപ്പതു കണ്ടു കൗതുകത്തോടുകൂടി–
ച്ചഞ്ചലാക്ഷിമാരെടുത്തീടുവാൻ ചെല്ലുന്നേരം
നന്മധു പൊഴിക്കുന്ന പുഞ്ചിരിയോടും ചെന്ന–
ങ്ങമ്മമാരുടെ മടിതന്നിലങ്ങിരുന്നീടും.
ചേറുകളണിഞ്ഞതു തുടച്ചു ജനനിമാർ
കൂറോടു മുലകൊടുത്താനന്ദിച്ചിരുന്നീടും.”
എന്നിങ്ങനെയുള്ള കൃഷ്ണലീലകളും,
“കണ്ണടച്ചീടാതെ മറ്റൊരു ഭൂപതി
പെണ്ണിനെക്കണ്ടുകണ്ടാനന്ദമഗ്നനായ്
ചിത്തഭ്രമത്തോടുമഞ്ജലി ബന്ധിച്ചു
ചിത്രാർപ്പിതൻപോലെ നിന്നിതു നിശ്ചലം.
പെണ്ണുങ്ങളെ കാണരുതു നമുക്കെന്നു
കണ്ണുമടച്ചു വസിച്ചാനൊരു നൃപൻ.
പങ്കേരുഹാക്ഷിയെക്കണ്ടൊരു ഭൂമിപൻ
ചെങ്കല്ലരച്ചു മുഖത്തു തേച്ചീടിനാൻ.
മുൻകയ്യു കുത്തിച്ചതച്ചൊരു ഭൂപതി
പങ്കേരുഹാക്ഷിക്കു കാഴ്ചവച്ചീടിനാൻ.
ഗോഷ്ഠികൾ കാട്ടായ്വിനെന്നുരചെയ്താശു
പാട്ടുകൾ പാടിക്കളിച്ചാനൊരു നൃപൻ.
രുക്‍മിണി രുക്‍മിണിയെന്നു ജപിച്ചാശു
നഗ്നനായ്ച്ചാടിക്കളിച്ചാനൊരു നൃപൻ.
കാണികൾ കാണ്കവേ മറ്റൊരു ഭൂപതി
പൂണുനൂൽ പൊട്ടിച്ചു തിന്നിറക്കീടിനാൻ.
കണ്ണാടി കുത്തിപ്പൊടിച്ചൊരു ഭൂപതി
കണ്ണൻചിരട്ടയിലാക്കിവെച്ചീടിനാൻ.
മുത്തുദാമങ്ങളും രത്നജാലങ്ങളും
കുത്തിപ്പൊടിച്ചൊരു ഭൂമിപതീശ്വരൻ
ഓടക്കുഴലിൽ വച്ചൂതിപ്പറപ്പിച്ചു
താടിക്കു തീയും കൊളുത്തി വാണീടിനാൻ.
എത്രയും ശാസ്ത്രജ്ഞനായൊരു ഭൂപതി
ചിത്രമാം രാമായണം കഥ ചൊല്ലിനാൻ.
“പണ്ടയോധ്യാധിപനായ ദശരഥ–
ന്നുണ്ടായിവന്നിതു നാലു തനയന്മാർ;
ബാലിയും ലക്ഷ്മണൻ കുംഭൻ ജടായുവും
ബാലരോടൊന്നിച്ചവൻ വസിക്കുംവിധൗ
മണ്ഡോദരിയുടെ രാജ്യലോഭംകൊണ്ടു
ദണ്ഡകാരണ്യേ വസിച്ചു സമ്പാതിയും.
രാവണൻതന്നെ വധിച്ചാനഗസ്ത്യനും
പാവകശുദ്ധയായ് വന്നു കൈകേയിയും.
പുക്കിതു രാമനയോധ്യാപുരമതിൽ;
മിക്കതും രാമായണം കഥയിങ്ങനെ.”
എന്നിത്തരത്തിലുള്ള രാജാക്കന്മാരുടെ കാമപാരവശ്യങ്ങളും കവി ഏറ്റവും മനോമോഹനമായ രീതിയിൽ ചിത്രണം ചെയ്തിരിക്കുന്നു. “അധ്യായമെഴുവതുമൊൻപതും ചൊല്ലിനേൻ” എന്നും മറ്റുമുള്ള വരികളിൽ പദപ്രയോഗത്തിൽ ചില വൈകല്യങ്ങൾ അപൂർവമായി കാണുന്നതു സാരമാക്കാനില്ല.
കുശലവോപാഖ്യാനം
കുശലവോപാഖ്യാനം ആകൃതി കൊണ്ടു ചെറുതാണെങ്കിലും പ്രകൃതികൊണ്ടു ദശമത്തിന്റെ സമാനകക്ഷ്യയിൽ പരിലസിക്കുന്നു. ഉത്തരരാമായണത്തിൽ അന്തർഭവിക്കുന്ന കുശലവകുമാരന്മാരുടെ ചരിത്രമാണു് ഈ കിളിപ്പാട്ടിലെ പ്രതിപാദ്യം. കവി പ്രായേണ ഭവഭൂതിയുടെ ഉത്തരരാമചരിതത്തെ ഉപജീവിച്ചിരിക്കുന്നു. അശ്വമേധഹയത്തെ നയിക്കുന്നതു മൂലത്തിൽ ലക്ഷ്മണനും നാടകത്തിൽ ലക്ഷ്മണകുമാരനായ ചന്ദ്രകേതുവുമാണെന്നു പറയേണ്ടതില്ലല്ലോ. കിളിപ്പാട്ടിലും നമ്മുടെ മുന്നിൽ പ്രത്യക്ഷീഭവിക്കുന്നതു ചന്ദ്രകേതുതന്നെയാണു്. ആകെ മൂന്നധ്യായങ്ങളായി രചിച്ചിട്ടുള്ള പ്രസ്തുതകൃതിയിൽ കവി യഥാക്രമം പ്രയോഗിച്ചിരിക്കുന്ന വൃത്തങ്ങൾ ദശമത്തിൽ നാം കണ്ടവതന്നെ. എഴുത്തച്ഛന്റെ രാമായണവും ഉത്തരരാമായണവും അദ്ദേഹം മനസ്സിരുത്തി വായിച്ചിരുന്നു എന്നുള്ളതിനും തെളിവുണ്ടു്. ലക്ഷ്മണനെ സുമന്ത്രൻ സമാശ്വസിപ്പിക്കുന്ന ഘട്ടത്തിൽ കവി തന്റെ ജ്യോതിഷജ്ഞാനത്തെ പ്രകടിപ്പിക്കുന്ന ചില ഈരടികളുണ്ടു്.
“സ്വല്പമായോരു ദോഷമുണ്ടു ഞാനതും ചൊൽവ–
നല്പമെങ്കിലും ദോഷം വേണമെന്നല്ലോ ശാസ്ത്രം.
ശത്രുസ്ഥാനേശൻതന്നാൽ ദൃഷ്ടനായ്ക്കളത്രേശ–
നുത്തമൻ ദ്വാദശത്തിൽ മറഞ്ഞുവരികയാൽ
ഉത്തമയായിട്ടൊരു ഭാര്യയുമുണ്ടായ്വരും;
ശത്രുക്കൾ ഹരിച്ചീടും മധ്യമകാലത്തിങ്കൽ.
അന്ത്യകാലത്തും ഭാര്യതന്നോടു പിരിഞ്ഞീടു–
മെന്തു ചെയ്താലും പിന്നെ യോഗവും വരാ നൂനം.”
എന്നു വസിഷ്ഠൻ, ശ്രീരാമൻ ജനിച്ചപ്പോൾ ദശരഥനോടു പ്രസ്താവിച്ചതായി സുമന്ത്രർ പറയുന്നു. കവിതയുടെ രീതി കാണിക്കുവാൻ ചില വരികൾകൂടി ഉദ്ധരിക്കാം. ലവണാ സുരന്റെ സഹോദരി:
“തീക്കനൽപോലെ ചുവന്ന നേത്രങ്ങളു–
മാക്കമേറീടുന്ന നാസികാരന്ധ്രവും
പാതാളസന്നിഭം ജിഹ്വാകുഹരവും
ഭൂതഭയങ്കരമായ ദംഷ്ട്രങ്ങളും
കുംഭീന്ദ്രകുണ്ഡലഭീഷണഗണ്ഡവു–
മംഭോധിഗംഭീരഘോരനാദങ്ങളും
പർവതശൃംഗസമാനകുചങ്ങളു–
മൂർവീരുഹംപോലെ നീണ്ട ഭുജങ്ങളും
മർത്ത്യരക്തങ്ങളണിഞ്ഞ ഗളമതി–
ലസ്ഥിമുണ്ഡാന്ത്രങ്ങൾകൊണ്ടുള്ള മാലയും
താലപ്രമാണമായോരു പാദങ്ങളും
നീലമലപോലെ ഭീഷണരൂപവും
കണ്ട നേരത്തു ജവേന ശത്രുഘ്നനും
കണ്ഠതകൂടാതെ വാളെടുത്തീടിനാൻ.”
ശ്രീരാമൻ വാല്മീകിമഹർഷിയോടു്:
“സകലമുനികുലതിലക! ജയ ജയ കൃപാനിധേ!
സന്താപനാശന! നിന്നുടെ ദർശനം
വനദഹനനുടെ നടുവിൽ മരുവിന മൃഗങ്ങൾക്കു
വർഷമുണ്ടായതുപോലെയായ്വന്നുതേ
പരവശത പെരുകിനൊരു ജനകസുതയെബ്ഭവാൻ
പാരാതെ കൊണ്ടുപോയ്പ്പാലനം ചെയ്തതും
മമ തനയരിവരെ ഹൃദി വിരവൊടു ഗുണജ്ഞരായ്
മത്തുല്യവിക്രമന്മാരായ്ച്ചമച്ചതും
സകലമപി മമ സുകൃതമതിനു നഹി സംശയം
സർവാപരാധം ക്ഷമിച്ചുകൊള്ളേണമേ.”
അരൂർ മാധവഭട്ടതിരി നീലകണ്ഠസോമയാജിയുടെയും ശ്രീദേവിഅന്തർജ്ജനത്തിന്റെയും പുത്രനായി 940-ആ മാണ്ടു ജനിച്ചു. ഇല്ലം കൊച്ചിരാജ്യത്തു പെരുവനത്തു നിന്നു് അഞ്ചു നാഴിക കിഴക്കുള്ള ചെറുവത്തേരി എന്ന ദേശമാണു്. അതു മൂന്നു നാലു ശാഖകളായി ഇപ്പോൾ പിരിഞ്ഞിട്ടുണ്ടു്. സംസ്കൃതത്തിലെ ആദിമപാഠങ്ങൾ സ്വപിതാമഹനിൽനിന്നും പാങ്കോട്ടു നമ്പൂരിയിൽനിന്നും അഭ്യസിച്ചതിനുമേൽ വ്യാകരണം പഠിക്കുവാൻ കോഴിക്കോട്ടേയ്ക്കു പോയി. അന്നു ദേശമംഗലത്തു് ഉഴുത്തിരവാരിയർ സാമൂതിരിക്കോവിലകത്തു ശിഷ്യന്മാരെ ആ ശാസ്ത്രം പഠിപ്പിച്ചു താമസിക്കുകയായിരുന്നു. അവിടെ കുറേക്കാലം കൗമുദി പഠിച്ചതിനുമേൽ കിഴക്കേക്കോവിലകത്തു ചെന്നു മനോരമത്തമ്പുരാട്ടിയുടെ ശിഷ്യനായി പ്രൗഢമനോരമ അഭ്യസിച്ചു. ആ തമ്പുരാട്ടിക്കു തിരുവിതാംകൂർ മഹാരാജാവിനെ അഭയം പ്രാപിക്കേണ്ട ഘട്ടം വന്നപ്പോൾ
“യസ്യാ നികാമം വിരഹേ ജനാനാം
കരോപി കൗമുദ്യപി താപഭാരം;
സുരൂപരൂപൈരുപലാളിതായാം
മനോരമായാം രമതേ മനോ മേ”
എന്ന ശ്ലോകമുണ്ടാക്കി അടിയറവെച്ചു. തമ്പുരാട്ടിക്കു് ആശ്ലോകം വായിച്ചപ്പോൾ വളരെ സന്തോഷമുണ്ടായെങ്കിലും അല്പം നീരസവും തോന്നാതെയിരുന്നില്ല. പിന്നീടു പന്തളം സുബ്രഹ്മണ്യശാസ്ത്രികളോടു ശേഖരം പഠിക്കുവാൻ തിരുവനന്തപുരത്തേയ്ക്കു പോയി. ശാസ്ത്രികൾ, ഭട്ടതിരി തന്നോടു് ആദ്യമായി നൈഷധം ഒരിക്കൽക്കൂടി പഠിക്കണമെന്നു് ആവശ്യപ്പെടുകയാൽ അങ്ങനെ ചെയ്തു. 968 തുലാമാസത്തിൽ അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നു എന്നുള്ളതിനു രേഖയുണ്ടു്. 1005-ലാണു് അടിതിരി തിരുവനന്തപുരത്തേയ്ക്കു പോന്നതു് എന്നും, 1008 വരെ അവിടെ താമസിച്ചു എന്നും 1015-ലെ മുറജപത്തിൽ സന്നിഹിതനായിരുന്ന അവസരത്തിൽ പഴപ്രഥമനെപ്പറ്റി “പീയൂഷ! പ്രഥമോഹം” എന്ന ശ്ലോകമുണ്ടാക്കി എന്നും ഭാഷാചരിത്രത്തിൽ പറഞ്ഞിട്ടുള്ളതു പ്രമാദംതന്നെ. അക്കാലത്തു ശാസ്ത്രികൾ ജീവിച്ചിരുന്നില്ല. “പീയൂച! പ്രഥമോഹം” എന്ന ശ്ലോകം ഇരയിമ്മൻതമ്പിയുടേതാണെന്നാണു് പ്രസിദ്ധി.
തിരിയെ സ്വദേശത്തേയ്ക്കു പോയി അധ്യാപകവൃത്തിയിൽ കാലയാപനം ചെയ്തുകൊണ്ടിരുന്നപ്പോൾ 1013-ആമാണ്ടു തുലാമാസത്തിൽ തൃപ്പുണിത്തുറവെച്ചു തീപ്പെട്ട കൊച്ചി രാമവർമ്മമഹാരാജാവിനെ സംസ്കൃതം അഭ്യസിപ്പിക്കുന്നതിനു് അവിടുത്തെ മാതാവായ സുഭദ്രത്തമ്പുരാട്ടിയുടെ നിർദ്ദേശമനുസരിച്ചു തൃപ്പുണിത്തുറയ്ക്കു പോകുകയും, അനന്തരം ആയുശ്ശേഷം മുഴുവൻ പ്രായേണ അവിടെത്തന്നെ കഴിച്ചുകൂട്ടുകയും ചെയ്തു. അന്നു് ആ മഹാരാജാവു് ഇളയതമ്പുരാനും, കഥകളിപ്രിയനായ വീരകേരളവർമ്മത്തമ്പുരാൻ സിംഹാസനസ്ഥനുമായിരുന്നു. അതിനിടയ്ക്കു് ഏതാനും കൊല്ലം കൊടുങ്ങല്ലൂർ താമസിച്ചു് അവിടെ അന്നു മൂന്നാംമുറയായിരുന്ന വിദ്വാൻ ഗോദവർമ്മത്തമ്പുരാനെ വ്യാകരണത്തിലെ ചില ഉൽഗ്രന്ഥങ്ങൾ പഠിപ്പിച്ചു. അതിനു വളരെ മുമ്പുതന്നെ ഭട്ടതിരി വിവാഹം ചെയ്യുകയും ആഹിതാഗ്നിയായപ്പോൾ അടിതിരി എന്ന സ്ഥാനത്തിനു് അവകാശിയാകുകയും ചെയ്തിരുന്നു. ഈ വിവരങ്ങളെല്ലാം അദ്ദേഹം തന്നെ ഉത്തരനൈഷധമഹാകാവ്യത്തിന്റെ അവസാനത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ നോക്കുക.
“വന്ദാരുദ്വിജമാധവം യമസൃജച്ഛ്റീനീലകണ്ഠാധ്വരീ
ശ്രീദേവീ ച സതീസമാ സതിതമാ സാഹിത്യസൗഹിത്യതഃ
യം ശാസ്തി സ്മ പിതാമഹോഥ ച പയഃക്രോഡാലയോ ബ്രഹ്മവിൽ
സുബ്രഹ്മണ്യസുധീശ്ച രുദ്രഗുരുരപ്യാനന്ദയത്യഗ്രണീഃ;(1)
യം വിദ്യാർത്ഥിനമർത്ഥപോഷമപുഷദ്രാജ്ഞീ പുരോമന്ദിര
ക്ഷ്മാഭൃത്സിന്ധുപവംശസൂഃ സുവിദുഷീ വിദ്യുൽപ്രകാശാ ഭുവി
ഗാർഹസ്ഥ്യേ പരിനിഷ്ഠിതഃ പുനരഗാച്ഛ്റീകോടിലിങ്ഗാഭിധ
ക്ഷോണീനായകഭാഗിനേയസുധീയം സ്ഥാനേതൃതീയഞ്ച യഃ;(2)
മാടക്ഷ്മേശസഹോദരീ സദകരോദ്രാജ്ഞീ സുഭദ്രാഭിധാ
സാർത്ഥാഖ്യാ യുവരാജപുത്രവിനയായാനായ്യ യം പുത്രിണീ
സാമ്രാജ്യാധികൃതേന തേന വിഹിതോ യസ്മിൻ ഗുരോർന്നിഷ്ക്രയ
സ്തേനൈവാർപ്പിതജീവനോ ഭവതിയഃ പ്രത്യബ്ദമബ്ദശ്രിയാ;(3)
യോ ഭൂയോപി വിഭൂതയേ സമയതേ സാമന്തസീമന്തമ
ണ്യുദ്ദീപ്താംഘ്രികമാടഭൂപരിവൃഢശ്രീരാമവർമ്മേക്ഷണം
സൽകാവ്യാമൃതരാശിപാരമഗമൽ സർഗ്ഗഃ പുനഃ ഷോഡശഃ
കാവ്യഞ്ചോത്തരനൈഷധീയചരിതം പുണ്യേന പൂർണ്ണശ്രിയം.”(4)
ആരൂർ എന്നതു സംസ്കൃതീകരിച്ച ശബ്ദമാണു് വന്ദാരു. സുബ്രഹ്മണ്യൻ പന്തളം സുബ്രഹ്മണ്യശാസ്ത്രികളും രുദ്രൻ ഉഴുത്തിരവാരിയരുംതന്നെ. പുരോമന്ദിരമെന്നാൽ കിഴക്കേക്കോവിലകം. ഗൃഹസ്ഥാശ്രമം സ്വീകരിച്ചതിനുമേലാണു് അന്നത്തെ കൊടുങ്ങല്ലൂർ തമ്പുരാന്റെ അനന്തരവനും മൂന്നാംകൂറുമായിരുന്ന വിദ്വാൻ ഗോദവർമ്മത്തമ്പുരാനെ പഠിപ്പിച്ചതു്. അതിനു മുൻപുതന്നെ കൊച്ചി രാമവർമ്മയുവരാജാവിന്റെ അധ്യാപനം ആരംഭിച്ചിരിക്കണമെന്നു ഞാൻ ഊഹിക്കുന്നു. ഉത്തരനൈഷധം സമാപ്തമായതു “ശുദ്ധൈകധ്യാനദീപഃ” എന്ന കലിവാക്യത്തിൽ സൂചിപ്പിക്കുന്ന 1005-ആമാണ്ടായിരുന്നു. ആ കാവ്യം രചിച്ചതു ഗുരുനാഥനായ ശാസ്ത്രികളുടെ നിദേശവും 1003-ൽ തീപ്പെട്ട വീരകേരളവർമ്മമഹാരാജാവിന്റെ പ്രോത്സാഹനവും നിമിത്തമായിരുന്നു. തന്റെ ശിഷ്യൻ സിംഹാസനാരൂഢനായപ്പോൾ അടിതിരിക്കു് അവിടുന്നു ഗുരുദക്ഷിണയും വർഷാശനവും നല്കി. പഞ്ചാക്ഷരയുക്തമായ ബാലാമന്ത്രം കവി ജപിച്ചു ശുദ്ധിവരുത്തിരുന്നു എന്നും ആ കൃതിയിൽ നിന്നും നാം അറിയുന്നു. “ബാലാഭിധമന്ത്രസമ്പുടിതസൽ പഞ്ചാക്ഷരോർത്ഥേ”എന്നും, “ബാലാമനുരാഡുപാസനഫലേ” എന്നും, “ബാലാവേല്ലിത ശൈവശാഖിഫലജാതീയേ” എന്നും മറ്റും ആ വസ്തുത അദ്ദേഹം അതിൽ അനേകം ഘട്ടങ്ങളിൽ വെളിപ്പെടുത്തീട്ടുണ്ടു്. അങ്ങനെ സംസ്കൃതം പഠിച്ചും പഠിപ്പിച്ചും ആ കവി ലോകോപകാരകമായ ജീവിതം നയിച്ചു് 1013-ആമാണ്ടു പരഗതിയെ പ്രാപിച്ചു.
കൃതികൾ
ആരൂരടിതിരി സംസ്കൃതത്തിൽ ഉത്തരനൈഷധം മഹാകാവ്യവും ഭാഷയിൽ സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ടും രചിച്ചിട്ടുള്ളതായി അറിയാം.
ഉത്തരനൈഷധം
മഹാകവിമൂർദ്ധന്യനായ ശ്രീഹർഷൻ നളോപാഖ്യാനത്തിൽ ദമയന്തീസ്വയംവരംവരെയുള്ള കഥ മാത്രമാണല്ലോ 22 സർഗ്ഗങ്ങൾകൊണ്ടു പ്രപഞ്ചനംചെയ്തിട്ടുള്ളതു്. അതിനുമേലുള്ള കഥാഭാഗം അടിതിരി 16 സർഗ്ഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. നളോപാഖ്യാനത്തെ ഉപജീവിച്ചു വേറെയും ചില ഭാരതീയകവികൾ മഹാകാവ്യങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും, ശ്രീഹർഷന്റെ പ്രൗഢോദാരഗംഭീരമായ വാങ്മയത്തെ പൂരിപ്പിക്കുക എന്ന ദുഷ്കരമായ കൃത്യത്തിനു് അവരാരും ഒരുമ്പെട്ടിട്ടില്ല. ആ ധൈര്യം അടിതിരിക്കുമാത്രമേ ഉണ്ടായുള്ളു. ഓരോ സർഗ്ഗത്തിന്റേയും അവസാനത്തിൽ “ശ്രീഹർഷം കവി രാജരാജമകുടാലങ്കാരഹീരസ്സ്വയം” എന്ന രീതിയനുസരിച്ചു “വന്ദാരുദ്വിജമാധവം” എന്നോ മറ്റോ ആരംഭിക്കുന്ന ഒരു ശ്ലോകം ഘടിപ്പിക്കുക, ശ്രീഹർഷനു ചിന്താമണിമന്ത്രത്തിന്റെ എന്നപോലെ തനിക്കു ബാലാമന്ത്രത്തിന്റെ ബലമുണ്ടെന്നു പ്രസ്താവിക്കുക, ഇങ്ങനെ ചില അനുകരണങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടു്. സർഗ്ഗങ്ങൾക്കു നൈഷധംപോലെ ദൈർഘ്യമില്ല. നൈഷധത്തിന്റെ പാരായണമാണു് തന്നെ പ്രസ്തുത കൃതിയുടെ നിർമ്മാണത്തിനു പ്രേരിപ്പിച്ചതെന്നു ഗ്രന്ഥാവസാനത്തിൽ അദ്ദേഹംതന്നെ തുറന്നുപറഞ്ഞിട്ടുണ്ടു്.
“ശ്രീഹർഷമിശ്രകവിരാഡ്ദ്വിജരാജക്ലപ്ത
ശ്രീഹർഷവർഷിജനമോഹനഗോമൃതാനി
ആപീയ മത്തമസൃണാത്മഗവീസുദുഗ്ദ്ധം
സന്തോ ധയന്തു സദസന്മധുചഞ്ചളീകാഃ.”
ഉത്തരനൈഷധത്തിൽ പ്രണേതാവിന്റെ പാണ്ഡിത്യപ്രകർഷം പ്രായേണ പദ്യംതോറും കാണാമെങ്കിലും ശ്രീഹർഷന്റെ ഇതര കാവ്യഗുണങ്ങൾ വിരളമായേ പ്രകാശിക്കുന്നുള്ളു. ദുശ്ശ്രവ ദോഷം ധാരാളമായുണ്ടു്. “അവന്യാമവനീട് കാന്താം”, “ക്ഷ്മാധ്രാബ്ധീശകുലപ്രസൂ” മുതലായ പ്രയോഗങ്ങൾ നോക്കുക. കുമാരസംഭവം തുടങ്ങിയ ചില പൂർവകാവ്യങ്ങളിലെ ആശയങ്ങൾ സ്വകീയമാക്കീട്ടുമില്ലെന്നില്ല. വസ്തുസ്ഥിതി ഇങ്ങനെയെല്ലാമാണെങ്കിലും കേരളീയനിർമ്മിതങ്ങളായ സംസ്കൃതമഹാ കാവ്യങ്ങളിൽ ഉത്തരനൈഷധത്തിനു് ഒരു മാന്യസ്ഥാനം ന്യായമായി അവകാശപ്പടാവുന്നതാണു്. ഹൃദ്യങ്ങളായ വർണ്ണനങ്ങളിൽ ഒന്നുമാത്രം താഴെച്ചേർക്കാം. ചിത്രപക്ഷികൾ വസ്ത്രാപഹരണത്തിനു വന്നുചേരുന്ന ഘട്ടമാണു് പ്രകൃതം.
“നളസ്താൻ കോമളാകാരാൻ കളധൗതച്ഛദോദരാൻ
കളസ്വനാൻ മിളച്ഛൈഷ്ണ്യകേളികാരകളേബരാൻ
ആകുഞ്ചിതാംഘ്രിചഞ്ചുസ്രദ്രുതവിദ്രുതവിദ്രുമാൻ
ജപാകുസുമസങ്കാശജനമോഹനചൂഡകാൻ
സുപർവഖർവസുഗളഗളന്മാരകതച്ഛവീൻ
പുച്ഛതുച്ഛീകൃതാനർഘഹരിന്മണിഘൃണിവ്രജാൻ
കാഞ്ചനച്ഛദസഞ്ചാരമദാഞ്ചച്ചഞ്ചലാഞ്ചലൈഃ
ഖഞ്ജനാഞ്ജനദിഗ്ദ്ധാലോചനൈർല്ലോകരഞ്ജകാൻ
ഇതസ്തതഃപതൽപീതഗരുന്മരുദുദീരണൈഃ
ക്ലാന്തമങ്ഗം വീജയത ഇവ ഗാങ്ഗേയചാമരൈഃ
പത്മാന്തരേ പ്രയുക്തേപി പ്രസ്ഥിതാനാത്മവർത്മനാ
ഗന്തവ്യമാർഗ്ഗോപദേശം പുരോകൃത്വേവ കർവതഃ
ചിത്രീയമാണഹൃദയശ്ചിത്രവർണ്ണാൻ പതത്രിണഃ
അപശ്യൽ പുരതശ്ശശ്വൽ പരിച്ഛദഭടാനിവ.”
സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ടു്
സുഭദ്രാഹരണം 25 വൃത്തത്തിലുള്ള ഒരു കൈകൊട്ടിക്കളിപ്പാട്ടാണു്. അക്കാലത്തെ തൃപ്പൂണിത്തുറ വലിയമ്മത്തമ്പുരാന്റെ നിയോഗമനുസരിച്ചു് അടിതിരി രചിച്ചതാണു് ആ കൃതി. അതിനു് ഇന്നും ആ കോവിലകത്തു പ്രചാരമുണ്ടു്. ഒടുവിൽ “ഇത്ഥം ഹരിവന്ദാരുദ്വിജനാലുക്തം പരിചൊടു ഭദ്രാവൃത്തം” എന്ന ഈരടിയിൽ കവി തന്റെ നാമം ഘടിപ്പിച്ചിരിക്കുന്നു. അതിലെ ഒരു വൃത്തതിൽനിന്നു ചില വരികൾ ചുവടേ ചേർക്കാം.
“ഭദ്രകളാമാളികളുമായിക്കൊണ്ടു-ബല
ഭദ്രാനുജസോദരിയാം സുഭദ്രയും
കളിയാടി മേളിച്ചങ്ങു വന്നളവിൽ–യതി
ക്കളവറ്റു വളർന്നുതേ നേത്രോത്സവം.
ഭൂൂ ലീലയും കുവലയമിഴിമുന–ത്തെല്ലും
വാർകുഴലും കുറുനിര കുറികളും
ഏണാങ്കനു നാണം നല്കമാനനവും–കള-
വീണാനാദം നാണിച്ചീടും വാണികളും
മുത്തുകളും പവിഴമൊത്തുകൂടും–പോലെ
മുഗ്ദ്ധസ്മിതസരസമാമധരവും
………
മത്തമാതങ്ഗത്തിനൊക്കും ഗതികളും–കണ്ടു
മത്തകാശിനിയിൽ മുങ്ങി യോഗിനാഥൻ.
പണ്ടു ഗദൻ ഗദിച്ചപ്പോളധികോക്തി–യെന്നും
കണ്ടനേരം മൂകനെന്നും നിർണ്ണയിച്ചു.” (ഷഷ്ഠവൃത്തം)
അടിതിരിയുടെ ഭാഷാകവിതയ്ക്കു ഗുണം കുറയുമെന്നുതന്നെ പറയണം. പാടുന്നവർ അക്ഷരങ്ങൾ ആവശ്യംപോലെ നീട്ടി ഉച്ചരിച്ചുകൊള്ളണമെന്നു് അദ്ദേഹം വിധിച്ചിരിക്കുന്നതു ശോചനീയംതന്നെ.
അടിതിരിയുടെ അർത്ഥവിവരണചാതുരി
പന്തളം സുബ്രഹ്മണ്യശാസ്ത്രികളുടെ അന്തേവാസിത്വം നിമിത്തം അടിതിരിക്കു നൈഷധശ്ലോകങ്ങൾ അർത്ഥവിവരണം ചെയ്യുന്നതിനുള്ള സാമർത്ഥ്യം അനന്യസുലഭമായ വിധത്തിൽ സിദ്ധിച്ചു. വീരകേരളവർമ്മത്തമ്പുരാന്റെ സദസ്സിൽ ആ സാമർത്ഥ്യം അദ്ദേഹം പ്രകടിപ്പിച്ചു പല സമ്മാനങ്ങളും വാങ്ങീട്ടുണ്ടു്. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തറയിൽവെച്ചും അനേകം അവസരങ്ങളിൽ അദ്ദേഹം ശ്ലോകാർത്ഥങ്ങൾ വിസ്തരിച്ചു സഹൃദയന്മാരുടെ ബഹുമാനത്തിനു പാത്രീഭവിച്ചുവന്നു. ശാസ്ത്രികളുടെ ശിഷ്യനായി തിരുവനന്തപുരത്തു താമസിക്കുന്ന കാലത്തു് ഒരിക്കൽ അടിതിരി ശാസ്ത്രികളോടുകൂടി പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാൻ പോയി. അവിടെ അപ്പോൾ ശാസ്ത്രികളുടെ ഒരു ശിഷ്യൻ ഭാഗവതം വായിക്കുകയായിരുന്നു. താൻ ഒടുവിൽ കേട്ട ശ്ലോകത്തിനു ഗുരുനാഥന്റെ ആജ്ഞയനുസരിച്ചു് അടിതിരി രണ്ടു മണിക്കൂർ നേരം അർത്ഥം പറഞ്ഞു ശ്രോതാക്കളെ ആനന്ദതുന്ദിലന്മാരാക്കി എന്നു് ഐതിഹ്യം ഉൽഘോഷിക്കുന്നു.39.24ചേരാനല്ലൂർ കൃഷ്ണൻകർത്താവു്ചേരാനല്ലൂർ കൃഷ്ണൻ കർത്താവും വീരകേരളവർമ്മരാജാവിന്റെ ഒരു സദസ്യനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം സുമാർ 940-1020 ഈ കൊല്ലങ്ങൾക്കിടയിലായിരുന്നു എന്നറിയുന്നു. കർത്താവു ശക്തൻതമ്പുരാന്റെ പ്രഥമപത്നിയായ കുറുപ്പത്തു പാറുക്കുട്ടി അമ്മയുടെ പുത്രിയെ വിവാഹം ചെയ്തു. 950-ലായിരുന്നു പാറുക്കുട്ടിയമ്മയുടെ വിവാഹം. അദ്ദേഹത്തിന്റെ ഒരു കൃതി മാത്രമേ കണ്ടുകിട്ടീട്ടുള്ളു. എറണാകുളത്തുനിന്നു രണ്ടു മൈൽ അകലെയുള്ള ചിറ്റൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണനെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ചിൽപുരേശസ്തുതിയാണു് ആ കൃതി. മേല്പുത്തൂർ ഭട്ടതിരിയുടെ നാരായണീയസ്തോത്രത്തെ അനുകരിച്ചു കർത്താവു നിർമ്മിച്ചിട്ടുള്ള ആ സ്തുതിക്കു മേല്പുത്തൂരിന്റെ സ്തോത്രരത്നത്തിനു സമീപമെങ്ങും പ്രവേശിക്കുവാൻ യോഗ്യതയില്ലെങ്കിലും ആകെക്കൂടി ഒരുമാതിരി ആസ്വാദ്യതയുണ്ടെന്നു പറയാം. തന്റെ ഗ്രന്ഥം നാരായണീയത്തിന്റെ സംക്ഷേപമാണെന്നു കർത്താവുതന്നെ അടിയിൽ കാണുന്ന ശ്ലോകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“യന്നാരായണഭൂസുരേന്ദ്രരചിതേ നാരായണീയാഹ്വയേ
സ്തോത്ര ദൃഷ്ടമിദം ഹി യത്തവ വിഭോ! ലീലാവതാരാദികം
സംക്ഷിപ്യ ത്രിശതാധികം മദുദിതം തേ ചിൽപുരേശ!സ്തവം
ത്വൽപ്രീതിം ലഭതാമമൂം സ തു പഠൻ സ്രസ്താഘലഭ്യോദയം”
312 ശ്ലോകങ്ങൾ ചിൽപുരേശസ്തുതിയിൽ അടങ്ങീട്ടുണ്ടു്. “ത്വൽകൃപാലബ്ദിസാധ്യം” എന്ന കലിവാക്യത്തിൽ നിന്നു് അതിന്റെ രചന 983-ലാണെന്നു സിദ്ധിക്കുന്നു. അന്നു രാമവർമ്മമഹാരാജാവാണു് നാടു വാണിരുന്നതു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
“വിശ്വവ്യാപി വിശുദ്ധമേകമവികാരാനേകരൂപാദ്ഭുതം
സത്യം സദ്ഗുണപൂർണ്ണപൂരുഷചിദാനന്ദപ്രകാശാത്മകം
ലക്ഷ്മീലക്ഷ്മ സദാഖിലശ്രുതിവധൂസീമന്തരത്നോത്തമം
തത്ത്വം ബ്രഹ്മ പരം ഹിതായ ജഗതാം ജാഗർത്ത്യഹോചിൽപുരേ”
ഭട്ടതിരിയുടെ “അഗ്രേ പശ്യാമി തേജോ” എന്നു തുടങ്ങുന്ന കേശാദിപാദ വർണ്ണനത്തിനു തുല്യമായി ചിൽപുരേശസ്തുതിയിലും ഒരു ഭാഗമുണ്ടു്. ആ ഭാഗത്തിൽ നിന്നു മൂന്നു ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“കർണ്ണാകീർണ്ണാതികമ്രദ്യുതിമകരമണീ
കുണ്ഡലോല്ലാസിഗണ്ഡം
മന്ദോത്സ്യന്ദിസ്മിതാംശുസ്തബകകിസലയീ
ഭൂതശോണാധരാഭം
വ്യഞ്ജന്മഞ്ജൂപ്രഭാമണ്ഡലശമിതശര
ച്ചന്ദ്രപൂർണ്ണാഭിരാമം
ഛന്ദോവൃന്ദാവതംസ! പ്രശമയതു ശുചം
ചിന്മയ!ത്വന്മുഖം മേ.”
“സത്താസത്താന്തരാളസ്ഥിതമപി യദിദം
വിശ്വമശ്രാന്തമന്തർ
ദ്ധത്തേ തത്തേ കൃശാഭിസ്ത്രിവലിഭിരതിഭം
ഗ്യാവനദ്ധം ച മധ്യം
തദ്ധേമോദ്ദാമകാഞ്ചീകലിതമണിമയൂ
ഖാഞ്ചിതം പീതചേലം
പ്രത്യുത്സർപ്പൽപ്രകാശം പ്രകടിതമപി തൽ
കല്യതാം മേ ദധാതാം.”
“ഏതാവാതാമ്രപീതാംബരപരിപിഹിതൗ
പീവരൗ താവകീനാ
വൂരൂ ചാരൂ നയേതാം സുരുചിരസമവൃ
ത്തേ ച തേ ജാനുനീ മാം
പാതാം ചേതോഭിരാമക്രമപൃഥുലസമാ
വർത്തുളേ ചാപി ജംഘേ
പാദൗ ചോദീരയന്തൗ ശിവമപനയതാം
നൂപുരോദ്യന്നിനാദൈഃ”39.25ഇളയിടത്തു നാരയണൻ നമ്പൂരിപ്പാടു്വീരകേരളവർമ്മത്തമ്പുരാന്റെ ആശ്രിതന്മാരായ കവികളുടെ കൂട്ടത്തിൽ ആമ്പല്ലൂർ ഇളയിടത്തു നാരായണൻനമ്പൂരിപ്പാടിനേയും ഗണിക്കേണ്ടതുണ്ടു്. തൃപ്പൂണിത്തുറയ്ക്കു സമീപമുള്ള ആമ്പല്ലൂർദേശമാണു് അദേഹത്തിന്റെ ജന്മഭൂമി. ജീവിതകാലം 945-നും 1015-നും ഇടയ്ക്കാണെന്നു് അഭിജ്ഞന്മാർ പറയുന്നു. നമ്പൂരിപ്പാട്ടിലെ കൃതിയായി ഉഷാപരിണയം എന്നൊരു ചമ്പൂകാവ്യം കണ്ടിട്ടുണ്ടു്. ഇടവട്ടിക്കാടു നമ്പൂരി ഒരിക്കൽ അദ്ദേഹത്തിന്റെ ഇല്ലത്തു പോയി തന്റെ രുക്‍മിണീ പരിണയചമ്പു വായിച്ചു കേൾപ്പിച്ചു. അന്നു രാത്രിയിൽ ആ ചമ്പുവിനെ അനുകരിച്ചു ഏതാനും മണിക്കൂറു കൊണ്ടു നമ്പൂരിപ്പാടു നിർമ്മിച്ചതാണത്രേ ഉഷാപരിണയം. ഈ ഐതിഹ്യം വിശ്വാസയോഗ്യമായി തോന്നുന്നില്ല. കവിക്കു രുക്‍മിണീപരിണയം മാർഗ്ഗദർശകമായിരുന്നിരിയ്ക്കാം. കവിതക്കു നല്ല ഒഴുക്കുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങൾ പരിശോധിക്കുക.
ചികീർഷ:
“ഉമേശം വൈദർഭീരമണമപി ദാക്ഷീസുതമുനിം
ഗുരും വേദവ്യാസം ശുകമപി ച സന്നമ്യ സരസം
ഉഷായാസ്സാശ്ചര്യാം പരിണയകഥാം ശ്രോതൃസുഖദാം
ബ്രുവേ ഗദ്യൈഃ പദ്യൈസ്സഹൃദയമനോമോദനകൃതേ,”
ബാണൻ:
“തൽകാലേതിപ്രശസ്തസ്ഥിരതരഹരസേ
വാപ്തഘോരപ്രതാപഃ
പുത്രോ വൈരോചനേസ്സ ത്രുടിതരിപുബലഃ
പൂർവദേവാധിനാഥഃ
മധ്യാഹ്നാതിപ്രദീപ്തപ്രതിഭയദിനകൃ
ന്മണ്ഡലശ്രാന്തിദായി
സ്വോഷ്മാ ബാണാഭിധാനോ ദനുജകലപുരേ
ശോണിതാഖ്യേ രരാജ.”
ഉഷയുടെ സൗന്ദര്യം:
“യസ്യാ ഗതീക്ഷണവിലോലമനാ വിചാര്യ
സ്രഷ്ടാ സ്വയാനമകരോൽ കില രാജഹംസം;
കൃഷ്ണോപി യൽകചസമാനതനും കലാപം
ധത്തേ, സദൈവ ശിരസാ കുതുകാകുലാത്മാ.
ഭക്താനുകമ്പിമനസാ ശശിശേഖരേണ
ലബ്ധാശ്രയാം ശശികലാമളികച്ഛലേന
ധത്തേ തദന്തികനിവാസവിലോലമേത
ദക്ഷ്ണോര്യുഗം മൃഗശിശോർന്നയനീചകാര.” ഉഷയുടെ പാണിഗ്രഹണം:
“ഇതഃപരം മന്മഥസങ്ഗരായ
ശരാഃ കരാംഗുല്യ ഇമാ ഉഷായാഃ
ഇതീവ മത്വാംബുജകോമളം തൽ
കരം സുഹൃഷ്ടോ ജഗൃഹേനിരുദ്ധഃ.”39.26മുതുകുറിശ്ശി ഭാസ്കരൻനമ്പൂരി (980–1012)ജീവചരിത്രം
മുതുകുറിശ്ശി ഉണ്ണി എന്ന പേരിലാണു് ഈ കവിയെ സഹൃദയന്മാർ അറിയുന്നതു്. മുതുകുറിശ്ശി ഇല്ലം ചെറുവണ്ണൂരിനടുത്താണു്. ഉണ്ണി 980-ൽ ജനിച്ചു. ബാല്യത്തിൽത്തന്നെ അസാധാരണ ബുദ്ധിശാലിയായിരുന്ന അദ്ദേഹം കൂടല്ലൂർ വാസുദേവൻ നമ്പൂരിപ്പാട്ടിലെ ശിഷ്യനായി വ്യാകരണം അഭ്യസിച്ചു. ആയിടയ്ക്കു് ഒരിക്കൽ ഇടവട്ടിക്കാട്ടു് അനുജൻ നമ്പൂരി അവിടെ ചെല്ലുകയും അച്ഛൻ നമ്പൂരിപ്പാടു് അദ്ദേഹത്തെ തേവാരം കഴിഞ്ഞാൽ ഊണിനു വിളിച്ചു കൊണ്ടുവരണമെന്നു് ഉണ്ണിയോടു നിയോഗിയ്ക്കുകയും ചെയ്തു. ഉണ്ണി ആ കവികേസരിയെ ആഹ്വാനം ചെയ്തതു്
ദേവകാര്യാണ്യതീതാനി സർവാണി ഭവതോ യദി
ഭോക്തുമാഗമ്യതാം ശീഘ്രം ഭൂസുരേന്ദ്രശിഖാമണേ”
എന്ന ശ്ലോകത്തിലായിരുന്നു. അന്നു പത്തു വയസ്സിനുമേൽ തികയാത്ത ഒരു ബാലന്റെ മുഖത്തു നിന്നു് ആ ശ്ലോകം കേട്ടപ്പോൾ ഇടവട്ടിക്കാടിനു് അത്യധികമായ ആനന്ദം ഉണ്ടായി എന്നു പറയേണ്ടതില്ലല്ലോ. പിന്നീടു തൃപ്പൂണിത്തുറെ ചെന്നു് അവിടെ ന്യായവും വേദാന്തവും പഠിപ്പിച്ചു താമസിച്ചിരുന്ന പാരദേശികനായ ഒരു ദീക്ഷിതരിൽ നിന്നു് ആ രണ്ടു ശാസ്ത്രങ്ങളുടേയും സ്വരൂപജ്ഞാനം സമ്പാദിച്ചു. അന്നു വീരകേരളവർമ്മ തമ്പുരാനായിരുന്നു കൊച്ചി മഹാരാജാവു്. ഉണ്ണിയുടെ വിദ്യാഭ്യാസം എങ്ങിനെയിരിക്കുന്നു എന്നു തമ്പുരാൻ ചോദിച്ചതിനു് ആ അധ്യോതാവു ചോദ്യങ്ങളൊന്നും ചോദിക്കാറില്ലെന്നും അതുകൊണ്ടു ശരിയായ മറുപടി പറയുവാൻ തന്നെക്കൊണ്ടു സാധിക്കുകയില്ലെന്നും അദ്ദേഹം നിവേദനം ചെയ്തു. അടുത്ത ദിവസം മുതൽ ഉണ്ണി ചില ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. അവയ്ക്കു സമാധാനം കാണാതെ ദീക്ഷിതരും കുഴങ്ങി. അനന്തരം അവിടത്തെ പഠിത്തം മതിയാക്കി ഭാസ്കരൻ കോഴിക്കോട്ടു സാമൂതിരിക്കോവിലകത്തേയ്ക്കു പോയി. മണിത്തമ്പുരാനോടു ന്യായത്തിൽ ഉപരിഗ്രന്ഥങ്ങൾ വായിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിസന്ധി. മണിത്തമ്പുരാനാണു് കേരളീയരിൽ ഇദംപ്രഥമമായി ചിന്താമണി എന്ന ന്യായഗ്രന്ഥത്തിൽ പാണ്ഡിത്യം നേടിയതു്. അതുകൊണ്ടു തന്നെയാണു് ആ ബിരുദനാമത്താൽ വിദിതനായതും. കോഴിക്കോട്ടു ചെന്നപ്പോൾ ഭാസ്കരനു പതിഞ്ചു വയസ്സു മാത്രമേ പ്രായമായിരുന്നുള്ളു. ആ കാലത്താണു് ശൃംഗാരലീലാതിലകം എന്ന ഭാണം അദ്ദേഹം നിർമ്മിച്ചതു്. പിന്നീടു വിഷയവിരക്തനായിത്തീരുകയാൽ നടുവിലെ മഠത്തിൽ സ്വാമിയാരുടെ ശിഷ്യനായിക്കൂടി കോഴിക്കോട്ടു തളിയിൽ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നിത്യവൃത്തിയായി സ്വീകരിച്ചു് അവിടെത്തന്നെ താമസിച്ചു. 1012-ആമാണ്ടിൽ ഒരു ദിവസം ആ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി കഴിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നു മരിക്കുകയും ചെയ്തു. അന്നു് അദ്ദേഹത്തിനു മുപ്പത്തിരണ്ടു വയസ്സു തികഞ്ഞിരുന്നില്ല. മുതുകുറിശ്ശി ഉണ്ണിയെപ്പോലെ കുശാഗ്ര ബുദ്ധിയായ ഒരു പണ്ഡിതൻ അദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്നില്ലെന്നാണു് പരമ്പരാഗതമായ വിശ്വാസം.
ശൃംഗാരലീലാതിലകം ഭാണം
മഴമംഗലഭാണത്തോടൊപ്പമല്ലെങ്കിലും അതിന്റെ അടുത്ത കക്ഷ്യയിൽ നില്ക്കുവാൻ യോഗ്യതയുള്ള ഒരു ഭാണമാണു് ശൃംഗാരലീലാതിലകം. ലളിതകോമളകാന്തമാണു് അതിൽ കവി സംഘടിപ്പിച്ചിരിക്കുന്ന പദാവലി; അക്ലിഷ്ടമധുരമാണു് അർത്ഥകല്പന. ഭാണത്തിനു വേണ്ട രണ്ടു പ്രധാന ഗുണങ്ങളാണു് ഇവയെന്നുള്ളതിനെപ്പറ്റി പക്ഷാന്തരത്തിനു മാർഗ്ഗമില്ലല്ലോ. പ്രസ്താവനയിൽ “അസ്തി കേരളേഷു ഭാസ്കരനാമാ കവിവരഃ” എന്നു് ഉപന്യസിച്ചുകൊണ്ടു സൂത്രധാരൻ:
“വാഗ്ദേവതാകേളിരംഗഭൂമീകൃതമുഖാംബുജഃ
സോയം ദേവ്യാ ച മേദിന്യാ തിലകത്വേന ധാര്യതേ.
അപിച
അംഭോധിഗംഭീരമതിരുപഷോഡശഹായനഃ
ശൃംഗാരലീലാനുഭവോ യസ്യ പ്രാഗ്ജന്മനഃ കില’
എന്നു കവി തന്റെ മാഹാത്മ്യത്തെ വിവരിക്കുന്നു. ശൃംഗാരലീല സ്വയം അനുഭവിച്ച ഒരു കവിക്കല്ലാതെ ഭാണമെഴുതുവാൻ അധികാരമില്ലെന്നിരിക്കെ 16 വയസ്സു തികയാത്ത ഒരു ബാലൻ ആ സാഹസത്തിനു് എങ്ങനെ ഒരുങ്ങി എന്നു് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ അതിനു കവിക്കുള്ള സമാധാനം ആ അനുഭവം തനിക്കു പൂർവവജന്മങ്ങളിൽ ഉണ്ടായിരുന്നിട്ടുണ്ടല്ലോ എന്നാണു്.
“ഗുണദോഷകഷാസ്തത്ര സന്തോ വക്ഷ്യന്തി തത്വതഃ
അതദ്വിദാം മത്സരിണാം ഹാസോ നാദരഗോചരഃ”
എന്നൊരു ശ്ലോകവും ആ പ്രബന്ധത്തോടു കൂടി അന്നത്തെ ‘രാജരാജോപമനും രാജരാജനുമായ’ വിക്രമദേവനു് (മാനവിക്രനെന്ന സാമൂതിരിക്കു്) കാഴ്ചവച്ചതായി കാണുന്നു. അക്കാലത്തു തന്നെ കവിക്കു സംസ്കൃതത്തിലെന്നപോലെ പ്രാകൃതത്തിലും പാണ്ഡിത്യമുണ്ടായിരുന്നു എന്നു ഭാണത്തിൽനിന്നു വെളിപ്പെടുന്നുണ്ടു്. ഫലിതത്തിലും അദ്ദേഹം വളരെപ്പേരുടെ പിന്നിലൊന്നും നില്ക്കണമെന്നില്ല. ഒടുവിലത്തെ ശ്ലോകം നോക്കുക.
“നിർല്ലജ്ജതായാഃ കസ്യാശ്ചിന്നിർബ്ബന്ധാദ്രചിതം മയാ
ഇദം ഹാസൈകസക്താനാം വിദുഷാമസ്തു തുഷ്ടയേ.”
മാതൃകയായി ചില ശ്ലോകങ്ങൾ കൂടി ഉദ്ധരിക്കാം.
പ്രഭാതവർണ്ണനം:
“ലോലേക്ഷണാഃ കില സമാകുലമീനജാലാം
നിഷ്പിഷ്ടകോരകകുലാം മൃദിതസ്തനാശ്ച
അഭ്യുല്ലസൽകമലചഞ്ചലചഞ്ചളീകാം
ലോലാളകാവലിവിരാജിതവക്ത്രലക്ഷ്മ്യഃ
ഭൂഷ്ടാവശിഷ്ടകുചകുംകുമരൂഷിതാംഗ്യഃ
കിഞ്ജല്കപുഞ്ജശബളാം കമലായതാക്ഷ്യഃ
നിര്യാന്തി കേളിനിലയേഭ്യ ഇമാ ഹസന്ത്യഃ
കല്ലോലിനീം മദമതംഗജഭുക്തമുക്താം.”(യുഗ്മകം)
മന്ദവായു:
“പുരം ഭ്രാമം ഭ്രാമം മലയശിഖരിണ്യേഷ പവനഃ
പുനഃ സ്പർശം സ്പർശം വനജവനമാത്താൻ പരിമളാൻ
ഇദാനീം തന്വീനാമുപഹരതി സംസ്വിന്നവപുഷാം
പ്രതിദ്രവ്യം ലിപ്സുർമ്മുഖപരിമളാഖ്യം ദൃഢമിവ.”
“ജാതാ പുരാരാതിപുരോപകണ്ഠേ” എന്നാരംഭിക്കുന്ന സാരസികാവർണ്ണനവും മറ്റും പ്രത്യേകം ശ്ലാഘനീയമായിരിക്കുന്നു.
“കേചിന്മനോജം മദനം വദന്തി
മീനോദ്ഭവം കേപി മുകുന്ദസൂനും
പ്രാമാദികം തൽ സകലം ന സത്യ
മനംഗനാമാ തദപാംഗജന്മാ”
എന്ന മഹനീയ ശ്ലോകം ആ ഘട്ടത്തിലുള്ളതാണു്.39.27പുന്നശ്ശേരി ശ്രീധരൻനമ്പി (946-1006)ജീവചരിത്രം
പുന്നശ്ശേരി (പുന്നാഗശ്രേണി) ശ്രീധരൻനമ്പി തെക്കേ മലബാറിൽ പെരുമുടിയൂരംശം പട്ടാമ്പി എന്ന സ്ഥലത്തു് 949-ആമാണ്ടു ജനിച്ചു. അദ്ദേഹം വിക്രമാദിത്യചരിതത്തിന്റെ രചന പൂർത്തിയാക്കിയതു് “ശബ്ദപ്രജ്ഞാനദീപേ” എന്ന കലിവാക്യത്തിൽ നിന്നു കാണാവുന്ന 1003 മകരമാസം 16-നു ആണു്. 1006-ആമാണ്ടു പരഗതിയെ പ്രാപിച്ചു.
ആ മഹാകാവ്യത്തിനു നാരായണീയം എന്ന വ്യാഖ്യാനമെഴുതിയതു് അദ്ദേഹത്തിന്റെ പൗത്രൻ പുന്നശ്ശേരി നാരായണൻ നമ്പിയാണു്. “കാവ്യകർത്തുശ്ച പൗത്രേണ” എന്നു വ്യാഖ്യാതാവുതന്നെപ്പറ്റി അതിൽ പ്രസ്താവിച്ചിട്ടുണ്ടു്. നാരായണൻ നമ്പി 1035-ൽ മരിച്ചു. അദ്ദേഹത്തിന്റെ പുത്രനാണു് മഹാവിദ്വാൻ പുന്നശ്ശേരി നീലകണ്ഠശർമ്മാവു്. ശ്രീധരൻ നമ്പി ഭരതപ്പിഷാരടി എന്ന പണ്ഡിതന്റെ അന്തേവാസിയായി സംസ്കൃതഭാഷയിൽ പ്രശസ്യമായ പാണ്ഡിത്യം സമ്പാദിച്ചു. ജ്യോതിശാസ്ത്രത്തിലും അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നു. ബാല്യത്തിൽത്തന്നെ പിതാവു മരിച്ചുപോകയാൽ മാതാവാണു് വളർത്തിയതു്. അദ്ദേഹം തന്റെ കുലദൈവതങ്ങളായ ഈങ്ങയൂർ (ഈഹാപുരം) ഭഗവതിയേയും രായിരനല്ലൂർ (രാജരാജാലയം) ഭഗവതിയേയും തിരുമാണിയൂർ (മാനിഗേഹം) ശിവനേയും ഭജിച്ചിരുന്നതിനു പുറമേ, മൂകാംബികയേയും വളരെക്കാലം ഉപാസിച്ചിട്ടുണ്ടു്. ഈ വസ്തുതകൾ വിക്രമാദിത്യ ചരിതത്തിലെ “സാക്ഷാൽ സംപ്രാപ്തവിദ്യോ ഭരതഗുരുമുഖാൽ പോഷിതോ മാതൃപാദൈഃ” എന്നും, “സാക്ഷാദീഹാപുരോദ് ഭാസിതസകലജഗന്മാതൃപാദാബ്ജഭക്തഃ” എന്നും, “സാക്ഷാച്ഛ്റീമാനിഗേഹാധിപപുരഹരപാദാബ്ജജാതൈകഭക്തിഃ” എന്നുമുള്ള പംക്തികളിൽനിന്നു വ്യക്തമാകുന്നു. മൂകാംബികയെ ഓരോ സർഗത്തിന്റേയും അവസാനത്തിലും പ്രത്യേകമായി വന്ദിക്കുന്നുണ്ടു്. പുന്നശ്ശേരി നമ്പിമാർക്കു സാമൂതിരിക്കോവിലകത്തെ അമാത്യസ്ഥാനവും ഇപ്പോൾ ഏറാൾപ്പാടിലെ (ഇളയതമ്പുരാൻ) പ്രധാനകാര്യസ്ഥതയും പരമ്പരാസിദ്ധമാണു്; അവ രണ്ടും ശ്രീധരൻ നമ്പിക്കും ഉണ്ടായിരുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ നോക്കുക.
“യൽപാദപദ്മാശ്രയലബ്ധബുദ്ധ്യൈ
വൈതത്തു കാവ്യം രചിതം മയാദ്യ,
മൂകാംബികാം താ, പ്രണിപത്യതാവ
ദ്വിരമ്യതേ സംബസദാശിവേതി.”
“ശബ്ദപ്രജ്ഞാനദീപേ കലിയുഗസമയേ
ഹന്ത!മൂകാംബികായാഃ
പാദാംഭോജാതയുഗ്മേ സമധിഗതമഹദ്
ഭക്തിപൂർവം പ്രണമ്യ
തൽകാരുണ്യാപ്തബുദ്ധ്യാ രചിതമിഹ മയാ
വിക്രമാദിത്യവൃത്തം
നാമൈതച്ചാരുകാവ്യം ഭവതു ച വിദുഷാം
ശൃണ്വതാം മംഗലായ.”
“പുന്നശ്ശേരീതി കശ്ചിൽ പരചിതി നിഹിതാ
ത്മാ ശിവബ്രാഹ്മണോ യഃ
ശൈലാബ്ധീശസ്യ മന്ത്രീ, തദുപരി യുവരാ
ജസ്യ യോ മുഖ്യമന്ത്രീ
മൂകാംബാനുഗ്രഹാത്തൽപുരുഷവിരചിതേ
വിക്രമാദിത്യവൃത്തേ
കാവ്യേസ്മിമിൻ ചാരുഭംഗ്യാ നിരഗമദധുനാ
പഞ്ചമോ ഹ്യന്ത്യസർഗ്ഗഃ.”
ഈ ശ്ലോകങ്ങൾ അദ്ദേഹത്തിന്റെ വിക്രമാദിത്യചരിതം കാവ്യത്തിന്റെ അവസാനത്തിലുള്ളവയാണു്.
“കശ്ചിൽ കാന്താവിരഹവിധുരസ്സ്വാശ്രമേ നിസ്സഹായ
സ്തദ്വക്ത്രാംഭോരുഹമപി സദാ ഭാവയന്നന്തരംഗേ
ഈഹാക്ഷേത്രേ കിമപിച നിളാമുത്തരേണൈവ കാമീ
ചക്രേ വാസം ഭുവനജനനീനിത്യസാന്നിദ്ധ്യപൂർണ്ണേ”
എന്നതു നമ്പിയുടെ മറ്റൊരു കൃതിയായ നീലകണ്ഠസന്ദേശത്തിലെ പ്രഥമ ശ്ലോകമാണു്. അദ്ദേഹത്തിന്റെ ജീവചരിത്രത്തെപ്പറ്റി മറ്റൊരറിവിലും ലഭിക്കുന്നില്ല.
കൃതികൾ
ശ്രീധരൻ നമ്പിയുടെ പ്രധാന കൃതികൾ ഉപരിനിർദ്ദിഷ്ടങ്ങളായ വിക്രമാദിത്യചരിതവും നീലകണ്ഠസന്ദേശവും തന്നെ. അവ കൂടാതെ ഭാഗവതം ഏകാദശസ്കന്ധം കിളിപ്പാട്ടായി രചിച്ചിട്ടുണ്ടെന്നുമറിയാം. വേറെയും പരിദേവനശതകം, ഭാഗവതസംഗ്രഹം, മൗഢ്യഗണിതം, അഷ്ടകാവലി എന്നിങ്ങനെ ചില ഗ്രന്ഥങ്ങൾ കൂടി അദ്ദേഹം നിർമ്മിച്ചിട്ടുണ്ടെന്നു ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ നീലകണ്ഠശർമ്മാവു നല്കിയ വിവരങ്ങളെ ആസ്പദമാക്കി രേഖപ്പെടുത്തീട്ടുണ്ടു്. അവയൊന്നും ഇപ്പോൾ കിട്ടുന്നില്ല.
വിക്രമാദിത്യചരിതം
ഇതു് അഞ്ചു സർഗ്ഗത്തിലുള്ള ഒരു സംസ്കൃതകാവ്യമാണു്. ഗോവിന്ദസ്വാമികളുടേയും അദ്ദേഹത്തിനു ബ്രഹ്മക്ഷത്രാദി ചതുർവർണ്ണങ്ങളിൽ ജനിച്ച വരരുചി, വിക്രമാദിത്യൻ, ഭട്ടി, ഭർത്തൃഹരി എന്നീ നാലു പുത്രന്മാരുടേയും കഥ പ്രസിദ്ധമാണല്ലോ. അതിൽ വിക്രമാദിത്യനെപ്പറ്റിയുള്ള കഥാംശമാണു് പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്.
“ആകല്പസംസ്ഥായി വിചിത്രവൃത്തം
കാവ്യം തദേതദ്രമണീയമദ്യ
ആലോകനീയം കവിഭിർമ്മഹദ്ഭി
രമത്സരൈരസ്തു ശിവപ്രസാദാൽ”
എന്നു ഗ്രന്ഥാവസാനത്തിൽ കവി ഒരു ശ്ലോകം രചിച്ചു ചേർത്തിട്ടുണ്ടെങ്കിലും പ്രശംസിക്കത്തക്ക രാമണീയകമൊന്നും ആ കാവ്യത്തിനില്ല.
ശ്രീകൃഷ്ണവിലാസം തുടങ്ങിയ പല പൂർവകൃതികളൊടും അദ്ദേഹം അനേകധാ അധമർണ്ണനായി കാണപ്പെടുന്നു. മാതൃക കാണിക്കാമെന്നു വച്ചു ചില ശ്ലോകങ്ങൾ അടിയിൽ പകർത്തുന്നു.
വിക്രമാദിത്യന്റെ വിവാഹം:
“ഇന്ദ്രാണീവ പുരന്ദരം ശശിമുഖീ സേയം ഹി കന്യാ തതോ
ലീലാലോലവിലാസവിഭുമലസദ്ഭ്രൂവല്ലരീമാലയാ
പ്രേമാവേശവിവർദ്ധിതാധികരസസ്മേരാതിമുഗ്ദ്ധാനനാ
പൂർവം താവദലഞ്ചകാര നൃപതിം പശ്ചാന്മധൂകസ്രജാ.”
കാഞ്ചനമാലിക വിക്രമാദിത്യനോടു്:
“ശോകാകുലേന മനസാ കരപല്ലവാഭ്യാ
മാദായ മംക്ഷു സരസീരുഹലോചനാ സാ
ഗാഢോപഗൂഢമുപഗുഹ്യ പുനഃപുനസ്തം
ശൃംഗാരയോനിവശമേവ നിനായ മന്ദം.”
തൃതീയസർഗ്ഗത്തിലെ പർവതവർണ്ണനവും മറ്റും ഹൃദ്യമായിരികൂന്നു
നീലകണ്ഠസന്ദേശം
നീലകണ്ഠസന്ദേശത്തിൽ 126 പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. “ഷഡ്വിംശദുത്തരശതം ബത! നീലകണ്ഠ സന്ദേശമേതദതി ചാരുമൃദുപ്രബന്ധം” എന്നു കവി തന്നെ ആ സംഖ്യ എടുത്തുകാണിച്ചിട്ടുണ്ടു്. ഈങ്ങയൂർനിന്നു ചെർപ്പുളശ്ശേരിക്കു ദൂരസ്ഥനായ നായകൻ വിരഹിണിയായ നായികയ്ക്കു് ഒരു മയിൽ മുഖേന അയയ്ക്കുന്ന സന്ദേശമാണു് വിഷയം. പൂർവോത്തര വിഭാഗമില്ല. സന്ദേശഹരൻ സഞ്ചരിക്കാനുള്ള മാർഗ്ഗം വളരെ പരിമിതമാകയാൽ കവിക്കു സമുദ്രം, പർവതം മുതലായ വിഷയങ്ങളുടെ വർണ്ണനത്തിനു ധാരാളം ശ്ലോകങ്ങൾ വിനിയോഗിക്കുവാൻ സൗകര്യം ലഭിക്കുന്നു. ചെർപ്പുളശ്ശേരിക്കു ‘ശ്രേണിക’ എന്നാണു് ഗ്രന്ഥത്തിൽ പേർ നല്കിയിരിക്കുന്നതു്.
കേരളത്തിലെ സന്ദേശകാവ്യങ്ങളുടെ കൂട്ടത്തിൽ മൂന്നാം കിടയിൽ നില്ക്കുന്നതിനേ പ്രസ്തുതകൃതിക്കു് അർഹതയുള്ളു. ചില ശ്ലോകങ്ങൾ എടുത്തു ചേർക്കാം.
മയിലാട്ടം:
“കേകാഘോഷോൽകലിതലളിതഗ്രീവതുണ്ഡാഭിരാമ
വ്യാലീനാങ്ഗോദ്വലിതവിലസച്ചന്ദ്രകോദ്യച്ഛിഖണ്ഡൈഃ
ഗൗരീനാഥം പരമപുരുഷം യത്ര തേ ലാസ്യഘോഷൈർ
ല്ലീലാലോലൈർദ്വിജവര!സഖേ! ഭക്തിപൂർവം ഭജേഥാഃ.” കാളകൾ:
“നാനാഭാരോദ്വഹനവിനമൽപൃഷ്ഠഭാഗോന്നതാംസ
ഗ്രീവാഭംഗാഞ്ചിതഘണഘണാഘോഷഘണ്ടാനിനാദൈഃ
ഗോത്രാകാരൈർവടുകവടുഭിശ്ചോദ്യമാനൈർവൃഷൗഘൈ
രദ്യാപേഷ്യാ സതതമയി തേ ഹന്ത! രഥ്യാ വിഭാതി!.”
ഹൈദരാലിയും സാമൂതിരിയും തമ്മിൽ യുദ്ധം:
“തത്രൈവാസീദയിതലിബലേചനാചലാംഭോധിഭർത്തു
സ്തിവ്രാഘാതാപതിതവിശിഖോൽകൃത്തബാഹൂരുകണ്ഠം
മേദോമജ്ജാമിളിതഗളിതോദ്രിക്തരക്തപ്രവാഹം
ഹാഹാകാരം തുമൂലമതിഭീതിപ്രദം സംപ്രഹാരം.”
ബ്രഹ്മചാരികൾ:
മൗഞ്ജീകൃഷ്ണാജിനപരിമിളദ്ബ്രഹ്മസൂത്രാഞ്ചിതാംഗാ
ഭാരദ്വാജാഃ കരധൃതസമിൽഖണ്ഡകുണ്ഡീരദണ്ഡാഃ
സർവത്രാസ്മിൻ ശ്രുതിസുഖപരാസ്സഞ്ചരന്തി ദ്വിജേന്ദ്രാഃ
കേകാഭിസ്താനുപചര സഖേ! ഷഡ്ജസംവാദിനീഭീഃ.”
നീലകണ്ഠസന്ദേശം വിക്രമാദിത്യചരിതത്തെ അപേക്ഷിച്ചു ഗുണോത്തരമാണു്. അതുതന്നെയാണു് കവിയുടെ ആദ്യത്തെ കൃതിയും.
ഭാഗവതം ഏകാദശം കിളിപ്പാട്ടു്
ഈ കിളിപ്പാട്ടു ഞാൻ കണ്ടിട്ടില്ലാത്തതു കൊണ്ടു ഗോവിന്ദപ്പിള്ള ഉദ്ധരിച്ചിട്ടുള്ള ഭാഗം പകർത്താനേ നിർവാഹമുള്ളു. ആ ഭാഗമാണു് താഴെ കാണുന്നതു്.
“ബാദരായണമുഖനിർഗ്ഗതം ഭാഗവതം
സ്കന്ധങ്ങളതിലേഴുമഞ്ചുമുള്ളതിലിഹ
തഞ്ചത്തു മേവും രാമദാസാനാമെഴുത്തച്ഛ
നച്യുതൻതങ്കൽ ഭക്തി മുഴുക്കനിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരു (ചാരു) ഗീതമായുരചെയ്താൻ.
അതുകൊണ്ടിന്നു സാക്ഷാലീശ്വരതത്വമൊട്ടി
പ്രാകൃതന്മാരായോർക്കുമറിവാനായിതല്ലോ.
തദനു പുറയന്നൂരെന്നേറ്റം പ്രസിദ്ധമാ
യുള്ളൊരു ഗൃഹമതിലുളവായൊരു നല്ല
വേദപാരഗനാകും ഭൂസുരോത്തമൻതാനും
പ്രാകൃതന്മാരായുള്ളോർക്കറിവാനായിത്തന്നെ
ദശമസ്കന്ധത്തിങ്കലുള്ളോരു കഥയതും
ഭാഷയിൽത്തന്നെയൊരു ഗീതമായുരചെയ്താൻ.
അങ്ങനെയിരിപ്പോരു ഭൂസുരോത്തമൻ ചൊന്ന
മാർഗ്ഗത്തെത്തന്നെയവലംബനമാക്കി ഞാനും
ഭാഷയിൽത്തന്നെയേകാദശത്തിലുള്ള കഥ”
പുറയന്നൂരിന്റെ ദശമത്തിനു മേലാണു് പുന്നശ്ശേരിയുടെ ഏകാദശത്തിന്റെ പ്രാദുർഭാവമെന്നു് ഈ വരികളിൽനിന്നു നാം അറിയുന്നു. വാസനാശൂന്യനായ ഒരു പണ്ഡിതൻ ദ്വീതിയാക്ഷരപ്രാസം കൂടി ഉപേക്ഷിച്ചു കിളിപ്പാട്ടുണ്ടാക്കിയാൽ അതു് എങ്ങിനെയിരിക്കുമെന്നു് ഈ വരികൾ നമ്മെ ധരിപ്പിക്കുന്നു. വെറുതെയല്ല പ്രസ്തുത കൃതിക്കു പ്രചാരം സിദ്ധിക്കാതെ പോയതു്.39.28വടക്കേടത്തു കൊച്ചുശങ്കരൻമൂസ്സതു്ചരിത്രം
വടക്കേടത്തു കൊച്ചുശങ്കരൻ മൂസ്സതു തൃപ്പറയാറ്റു വടക്കേടത്തില്ലത്തിൽ ജനിച്ചു. ആ ഇല്ലം ഇപ്പോഴില്ലെന്നറിയുന്നു. അതിന്റെ ശാഖകളാണു് പെരുവനത്തു കറുത്തമിറ്റവും വെച്ചൂർ കൊളശ്ശേരിയും ഇല്ലങ്ങൾ. മൂസ്സതും ദേശമംഗലത്തു് ഉഴുത്തിര വാരിയരോടാണു് വ്യാകരണം അഭ്യസിച്ചതു് എന്നുള്ളതു പ്രസിദ്ധമാകയാൽ പത്താം ശതകത്തിന്റെ ഉത്തരാർദ്ധമാണു് അദ്ദേഹത്തിന്റെ കാലമെന്നു് ഉറപ്പിച്ചു പറയാം. ഭാഷാചരിത്രത്തിൽ അദ്ദേഹം 950-ആമാണ്ടിനും 1008-ആമാണ്ടിനും ഇടയ്ക്കു ജീവിച്ചിരുന്നതായി പറയുന്നു. ആ കാലഗണന അംഗീകരിയ്ക്കാവുന്നതാണു. വ്യാകരണത്തിലും വേദാന്തത്തിലും മൂസ്സതു പാരംഗതനായിത്തീർന്നു. വളരെക്കാലം പാലിയത്തു താമസിച്ചു് അവിടത്തെ കുടുംബാംഗങ്ങളെ സംസ്കൃതം പഠിപ്പിച്ചു. അദ്ദേഹം തന്നെയാണ് അവിടത്തെ ഗ്രന്ഥപ്പുരയും പരിഷ്ക്കരിച്ചതു്. കറുത്തമിറ്റത്തെ ഇല്ലം പാലിയത്തുനിന്നു പണിയിച്ചുകൊടുത്തതാണു്. ആ ഇല്ലത്തേക്കു് ഇന്നും ഗുരുദക്ഷിണയെന്ന നിലയിൽ ആണ്ടുതോറും ഒരു ആദായം അവിടെനിന്നു കിട്ടി വരുന്നുമുണ്ടു്. മൂസ്സതു സിദ്ധാന്തകൗമുദി പൂർവാർദ്ധത്തിനും ഭാഗവതം ഏകാദശസ്കന്ധത്തിനും ഓരോ വ്യാഖ്യാനം രചിച്ചിട്ടുള്ളതിനു പുറമെ ധാതുപാഠകാരിക എന്നൊരു വ്യാകരണ ഗ്രന്ഥവും നിർമ്മിച്ചിട്ടുണ്ടു്. ആദ്യത്തേതിനു് അർത്ഥപ്രകാശിക എന്നും രണ്ടാമത്തേതിനു സദർത്ഥപ്രകാശിക എന്നുമാണു് സംജ്ഞ കല്പിച്ചിരിക്കുന്നതു്. അർത്ഥപ്രകാശികയ്ക്കു വിമർശിനി എന്നും പേരുണ്ടു്. ഏകാദശസ്കന്ധത്തിലെ 31 അധ്യായങ്ങളിൽ ആദ്യത്തെ 20 അധ്യായങ്ങൾക്കുള്ള വ്യാഖ്യാനമേ ഞാൻ കണ്ടിട്ടുള്ളു. രണ്ടു വ്യാഖ്യാനങ്ങളും സർവങ്കഷങ്ങളും മൂസ്സതിന്റെ അന്യാദൃശമായ വൈദുഷ്യത്തിനു മൂർദ്ധാഭിഷിക്തോദാഹരണങ്ങളുമാകുന്നു.39.29അർത്ഥപ്രകാശികപ്രസ്തുതവ്യാഖ്യാനം ഇങ്ങനെ ആരംഭിക്കുന്നു.
“ജടാജൂടഗുഢഹ്രദിന്യംബുപാത
ത്രുടദ്ഭസ്മകണ്ഠസ്ഫുരൽകാളകൂടഃ
നടാനാം വരേണ്യസ്സ്വനൃത്താവസാനേ
കടാക്ഷേണ മാം പാലയേന്നീലകണ്ഠഃ.
മദ്ഗുരും തദ്ഗുരൂൻ നത്വാ സദ്ഗുണാനുദ്ഗൃണന്മുനീൻ
വ്യാഖ്യാം സിദ്ധാന്തകൗമുദ്യാഃ കരോമ്യർത്ഥപ്രകാശികാം.”
താഴെക്കാണുന്ന ശ്ലോകങ്ങൾ അതിലുള്ളവയാണു്.
“ശങ്കരശങ്കരവിപ്രഗ്രഥിതായാം കൗമുദീവിമർശിന്യാം
ഇത്ഥമജന്തനപുംസകലിംഗാസ്സമ്യഗ്വിചാരിതാഃ ക്രമശഃ.”
“കേരളശങ്കരബാഡവശങ്കരകൃതകൗമുദീവിമർശിന്യാം
ക്ലീബഹലന്തവിചാരസ്സമാപിതോഥാവ്യയാർത്ഥസുവിമർശഃ.”
ശങ്കരബാഡവൻ എന്നാൽ ശിവദ്വിജൻ – അതായതു മൂത്തതു് – എന്നർത്ഥം. മഹാഭാഷ്യം, നാഗോജിഭട്ടന്റെ ലഘുശബ്ദേന്ദുശേഖരം, ഭോജരാജാവിന്റെ ശൃങ്ഗാരപ്രകാശം തുടങ്ങിയ പല പൂർവ്വഗ്രന്ഥങ്ങളേയും മൂസ്സതു സന്ദർഭോചിതമായി സ്മരിക്കുന്നുണ്ടു്. ആവശ്യമുള്ള ഘട്ടങ്ങളിൽ മേല്പുത്തൂർ ഭട്ടതിരിയെ അനുകരിച്ചു കാരികകളും രചിച്ചു ചേർത്തിരിക്കുന്നു.
“വിസ്തരസ്ത്വിഹ വിജ്ഞേയോ ബൃഹച്ഛബ്ദേന്ദുശേഖരാൽ
ഇത്യുക്തം നാഗഭട്ടേന ലഘുശബ്ദേന്ദുശേഖരേ.
ദ്വന്ദ്വമവ്യയമിത്യാഹ ശൃങ്ഗാരേ ഭോജഭൂപതിഃ,
ക്രിയാവിശേഷണമിതി പരേ പ്രാഹുർമ്മനീഷിണഃ.
ദ്വന്ദ്വം മത്രയതേമാത്യൈസ്സ്വസ്രാ ദ്വന്ദ്വം യയുർവയഃ
പാരാവതാഖ്യാ യുദ്ധേഷു ദ്വന്ദ്വം തിഷ്ഠന്തി സൈനികാഃ.
യജ്ഞപാത്രപ്രയോഗേ തു ദ്വന്ദ്വം പാത്രാണി സാദയേൽ
അഭിവ്യക്തിഃ പ്രസിദ്ധിസ്സ്യാദ് ദ്വന്ദ്വം പർവതനാരദേ.”39.30സദർത്ഥപ്രകാശികസദർത്ഥപ്രകാശിക ആരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.
“പരപദമധിരോഢം പ്രാർത്ഥിതഃ പാദ്മമുഖ്യൈ
ദ്ധരണിഭരനിരാസശ്രാന്തിഭാരാദിവൈകഃ
രഹസി നിജരഹസ്യം പ്രോച്യ സഖ്യേ നിവിഷ്ട
സ്സഹസിതമുഖപദ്മസ്ത്രായതാം നോ മുകുന്ദഃ.
നിജശിഷ്യപാലിയേശപ്രാർത്ഥനയാ ശങ്കരാഖ്യശിവവിപ്രഃ
ഭാഗവതൈകാദശഗാഃ പ്രാക്തനവിവൃതീസ്സമുച്ചിനോമ്യദ്യ.
പ്രവൃത്തിതഃ പരാനന്ദകൃഷ്ണക്രീഡാനുവർണ്ണിതാ
തന്നിവൃത്ത്യാ പരാനന്ദപദാരോഹോനുവർണ്ണ്യതേ.”
തന്റെ ശിഷ്യനായ പാലിയത്തച്ചന്റെ അപേക്ഷയനുസരിച്ചാണു് പ്രസ്തുതകൃതി രചിച്ചതെന്നു രണ്ടാമത്തെ ശ്ലോകത്തിൽ നിന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. ദശമസ്കന്ധത്തിൽ ആചാര്യൻ ശ്രീകൃഷ്ണഭഗവാന്റെ ലീലകൾ വർണ്ണിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങളെ ആ ലീല ശ്രവിക്കുകയും സ്മരിക്കുകയും ചെയ്തു ഭക്ത്യുന്മുഖരാക്കുന്നതിനാണെന്നും തദനന്തരം ഏകാദശസ്കന്ധത്തിൽ അവർക്കു് ആത്മതത്വോപദേശം ചെയ്യുന്നു എന്നും വ്യാഖ്യാതാവു വിശദീകരിക്കുന്നു. മൂസ്സതു ലക്ഷ്മീധരന്റെ അമൃതതരങ്ഗിണിയേയും രാഘവാനന്ദന്റെ കൃഷ്ണപദിയേയുമാണു് പ്രായേണ ഉപജീവിക്കുന്നതെങ്കിലും സ്വകപോലകല്പിതമായും അദ്ദേഹം പല രഹസ്യാർത്ഥങ്ങളും ഉൽഘാടനം ചെയ്യുന്നുണ്ടു്. ഈ മൂന്നു വ്യാഖ്യാനങ്ങളും “തദർത്ഥങ്ങളെ സമ്യക്കായ് പ്രകാശനം ചെയ്യുന്നു” എന്നാണു് അദ്ദേഹം പറയുന്നതു്. കൃഷ്ണശബ്ദത്തിനു സദാനന്ദാത്മകത്വവും മറ്റും വ്യാകരണരീത്യാ നിഷ്പാദിപ്പിക്കുന്നതു വിസ്മയകരമായിരിക്കുന്നു.39.31ധാതുപാഠകാരികഈ ഗ്രന്ഥത്തിന്റെ ഉപക്രമം താഴെക്കാണുന്ന വിധത്തിലാണു്.
“ശാന്തമപിയൽ സ്വകീയൈഃ കാന്തിഭരൈർദ്ധ്വാന്തമാന്തരംഹന്തി ഹന്ത! മമ സിന്ദുരാസ്യം ഹന്തു മഹസ്തിമിരമന്തരായാഖ്യം
അകല്ക്കകാരുണ്യരസാവസേകാ
ച്ചികിത്സകൗഘൈരചികിത്സ്യമാന്ധ്യം
ലോകസ്യ യാ സംശമയേദ് ഗിരാന്താ
മേകാവലംബാം ജനനീമുപാസേ.
ധൂമക്രോഡപതിശ്ശംഭുഃ സോമഃ പുരുവനാധിപഃ
രാമശ്ചന്ദ്രനദീനാഥശ്ചാമോദം പ്രദിശന്തു മേ.
ഗുരുപാദാംബുജധ്യാനപരിശോധിതമാനസാഃ
പ്രക്രിയാപൂർവസർവസ്വധാതുഖണ്ഡപയോനിധേഃ,
സാരസർവസ്വമുദ്ധർത്തും സഹായാസ്സന്തു മേ ബുധാഃ.”
പ്രക്രിയാസർവസ്വത്തിലെ ധാതുഖണ്ഡത്തിന്റെ സാരസർവസ്വമാണു് കാരിക. മൂസ്സതിന്റെ പ്രകൃഷ്ടമായ വൈയാകരണത്വത്തിനു പ്രസ്തുത ഗ്രന്ഥവും നിദർശനമായി നിലകൊള്ളുന്നു.
കുമാരസംഭവത്തിലെ “സപ്തർഷിഹസ്താപചിതാവശേഷാണി” എന്ന ശ്ലോകത്തിൽ ആദ്യത്തെ പദം കർമ്മധാരയസമാസമാണെന്നു മൂസ്സതും തൽപുരുഷസമാസമാണെന്നു കൊടുങ്ങല്ലൂരെ ഒരു തമ്പുരാനും വാദിക്കുകയും ഇരുകൂട്ടരും പന്തളം സുബ്രഹ്മണ്യശാസ്ത്രികളെ സന്ദേഹപരിഹാരത്തിനു ക്ഷണിക്കുകയും ചെയ്തു. മല്ലിനാഥന്റെ വ്യാഖ്യാനമനുസരിച്ചു ശാസ്ത്രികൾ പ്രകൃതത്തിൽ സമാസം തൽപുരുഷനാണെന്നു വിധിച്ചു. എന്നാൽ മൂസ്സതിനു് അവലംബം അണ്ണാമലയുടെ വ്യാഖ്യാനമായിരുന്നു.
“അരുണാചലനാഥസാധുജൂഷ്ടേ
കരുണാവാരിധിമദ്ഗുരൂപദിഷ്ടേ
സരസേ പഥി കർമ്മധാരയാഖ്യേ
പ്രതിപദ്യേത ഹി കാപഥം കഥം ജ്ഞഃ?”
എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.39.32കടത്തനാട്ടു ശങ്കരവർമ്മത്തമ്പുരാൻ – ചരിത്രംകടത്തനാട്ടു ശങ്കരവർമ്മത്തമ്പുരാൻ 976-ആമാണ്ടിടയ്ക്കു ജനിച്ചു. പ്രസിദ്ധമായ പൊറളാതിരി രാജവംശാത്തിലെ ഒരങ്ഗമായിരുന്നു അദ്ദേഹം. ‘ഒഞ്ചിയിൽ അപ്പുത്തമ്പുരാൻ’ എന്ന പേരിലാണു് വടക്കേ മലബാറിൽ ഇന്നും അദ്ദേഹം അധികമായി സ്മരിക്കപ്പെടുന്നതു്. കടത്തനാട്ടു രാജാക്കന്മാരുടെ കുലദൈവതമായ ലോകനാർകാവിൽ ഭഗവതി(ലോകാംബ)യുടെ നിത്യോപാസകനും വിശിഷ്ടകവിയും സർവോപരി അനുഗൃഹീതനായ ഒരു ദൈവജ്ഞനുമായിരുന്നു അപ്പുത്തമ്പുരാൻ. സ്വാതിതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തു (1005-ആമാണ്ടു്) തിരുവനന്തപുരത്തു വന്നു് അവിടത്തേയും അച്ഛൻ ചങ്ങനാശ്ശേരി രാജാ രവിവർമ്മകോയിത്തമ്പുരാന്റേയും കിളിമാനൂർ വിദ്വാൻ ചെറുണ്ണിക്കോയിത്തമ്പുരാന്റേയും ജാതകങ്ങൾ നിഷ്കൃഷ്ടമായി മരണദിനങ്ങൾകൂടി കാണിച്ചു് എഴുതിക്കൊടുത്തു തൃക്കയ്യിൽനിന്നു 3636 പണം സമ്മാനം വാങ്ങി. താൻ 1014-ആമാണ്ടു മരിക്കുമെന്നുള്ള വസ്തുതയും അദ്ദേഹം തിരുമനസ്സറിയിച്ചിരുന്നു. അതുപോലെതന്നെ ആ നിര്യാണം സംഭവിച്ചു എന്നറിഞ്ഞപ്പോൾ ഒന്നിലധികം കാരണങ്ങളാൽ അവിടുന്നു വിഷർണ്ണനായിത്തീർന്നു എന്നു പുരാവിത്തുകൾ പറയുന്നു.39.33സദ്രത്നമാലശങ്കരവർമ്മത്തമ്പുരാന്റെ കൃതികളിൽ സദ്രത്നമാല എന്ന ഗണിതഗ്രന്ഥംമാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. ഗണിതവിഷയത്തിൽ കേരളീയർ പ്രമാണത്വേന അങ്ഗീകരിച്ചിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണതു്. ആറു പ്രകരണങ്ങൾ ആചാര്യൻ അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സദ്രത്നമാലയുടെ പീഠികാരൂപത്തിൽ നിബന്ധിച്ചിട്ടുള്ള ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“ശ്രീപാർവത്യാശ്ച ലോകാവനിധരമഹിതാ
ഗാരസാന്നിധ്യവത്യാഃ
പാദാംഭോജം ഗുരൂണാമപി സതതമനു
സ്മൃത്യ നത്വാരുണാദീൻ,
ജ്യോതിശ്ശാസ്ത്രാബ്ധികീർണ്ണാം വിശദഗണിതസാ
രോക്തിസദ്രത്നമാലാം
സംക്ഷിപ്യൈനാം ലിഖാമഃ പിപഠിഷുജനസ
ന്ധാരണസ്വല്പയത്നാം.
നിരുപാദികൃപാനിധീനുപാസേ
ക്ഷിതിപീയൂഷജൂഷോ മഹാനുഭാവാൻ
യദനുഗ്രഹതോ വിധൂതദോഷഃ
പരിപൂർണ്ണാഖിലമങ്ഗലോ ഭവേയം.
ശ്രീപോർളാതിരിവംശമൗക്തികമണേഃ ശ്രീകേരളാലംകൃതേ
രാര്യസ്യോദയവർമ്മണശ്ശുഭമതേഃ ശ്രീഭൈമിഭൂമീപതേഃ
ശ്രീമത്സോദരരാമവർമ്മയുവരാജാര്യാജ്ഞയാ തന്യതേ
തന്ത്രം ശങ്കരവർമ്മണേദമഖിലജ്യോതിർവിദാം പ്രീതയേ.
ക്വേദമതിനിഗുഢാർത്ഥം ജ്യോതിശ്ശാശാസ്ത്രം? ക്വ ചാഹമലസമതി?ഃ
ശ്രീഗുരുചരണാംബുരുഹസ്മരണം കിം കിം ന സാധയതി?”
ഈ പദ്യങ്ങളിൽനിന്നു് അന്നത്തെ കടത്തനാട്ടുരാജാവു് ഉദയവർമ്മത്തമ്പുരാനും യുവരാജാവു രാമവർമ്മത്തമ്പുരാനുമായിരുന്നു എന്നും തന്റെ ജ്യേഷ്ഠനായ ആ രാമവർമ്മത്തമ്പുരാന്റെ ആജ്ഞ നിമിത്തമാണു് ശങ്കരവർമ്മത്തമ്പുരാൻ പ്രസ്തുത തന്ത്രം രചിച്ചതെന്നും സ്ഫുടീഭവിക്കുന്നു. ‘ഭൈമീ’ എന്നാൽ ഘടോൽകചൻ. കടത്തനാട്ടിനു സംസ്കൃതത്തിൽ ഘടോൽകചദേശം എന്നാണു് സംജ്ഞ.
ഗ്രന്ഥാവസാനത്തിൽ കലിസംഖ്യ കാണിക്കുന്ന ഒരു പദ്യം ഘടിപ്പിച്ചിട്ടുണ്ടു്.
“ലോകാദ്യാരാമവാസേ ത്രിദശമുനിസുസം
ഘാതപദ്യോത്താമാഢ്യാ
ലോകാക്ഷിപ്രീതിദാ സ്വർണ്ണമയഗുണയുതാ
ത്വൽപദാലംകൃതേയം
ലോകൈസ്സദ്രത്നമാലാ ഘനസുപരിമളാ
ധാര്യതേ യൈസ്തു കണ്ഠേ
ലോകാംബാസിദ്ധസേവ്യേ കലയ സതതമേ
തേഷു സന്മംഗളാനി.”
ഈ പദ്യത്തിൽ “ലോകാംബാസിദ്ധസേവ്യേ” എന്ന കലിവാക്യം 999-ആമാണ്ടാണു് സദ്രത്നമായുടെ നിർമ്മിതി എന്നു സൂചിപ്പിക്കുന്നു. ഗ്രന്ഥകാരനു പാശ്ചാത്യസംപ്രദായത്തിലുള്ള ഗണിതവും അറിവുണ്ടായിരുന്നു എന്നു പ്രസ്തുതകൃതിയിൽനിന്നു് അഭിജ്ഞന്മാർ സയുക്തികമായി അനുമാനിക്കുന്നു.39.34സദ്രത്നമാലയുടെ ഭാഷാവ്യാഖ്യാനംഈ ഗ്രന്ഥത്തിനു് ഭാഷാവ്യാഖ്യാ ഏതോ ഒരു പണ്ഡിതൻ രചിച്ചിട്ടുണ്ടു്. അതിന്റെ സ്വരൂപം അധോലിഖിതങ്ങളായ പംക്തികളിൽനിന്നു വെളിവാകുന്നതാണു്.
“അവിടെ നടേ ഗണിതപ്രത്യക്ഷം സംഖ്യാരൂപേണ ആകയാൽ അതിന്റെ സംജ്ഞകളെ പറയുന്നു – ഏകമിത്യാദി…പരാർദ്ധം. ഇങ്ങിനെ പതിനെട്ടു സ്ഥാനത്തിനും മേല്പെട്ടും സംഖ്യകൾക്കു് അവധി ഇല്ല. എങ്കിലും അവറ്റകൾക്കു വേറെ പേരിട്ടിട്ടില്ല. ഒന്നിന്റെ കിഴ്പെട്ടും ഒന്നിന്റെ ദശാംശം, ശതാംശം, സഹസ്രാംശം, കോട്യംശം, പരാർദ്ധാംശം ഇങ്ങിനെ ഊഹിച്ചുകൊള്ളുക.”39.35രണ്ടു മുക്തകങ്ങൾശങ്കരവർമ്മത്തമ്പുരാൻ ലോകാംബയെപ്പറ്റി നിർമ്മിച്ചിട്ടുള്ള ഒരു ശ്ലോകം പ്രസിദ്ധമാണു്.
“വിശ്വാസാക്ഷിണി! ശിവേ! പരിപാഹീ
ത്യർത്ഥനാം മമ വൃഥാ യദി കുര്യാഃ
വിഷ്ടിഗൃധ്രപുരതശ്ശവഭോക്തുഃ
ക്രോഷ്ടുരംബ! തവ നാസ്തി വിശേഷഃ.”
മറ്റേതു് ഒരു യമകാലംകൃതമായ ഭാഷോശ്ലോകമാണു്.
“ശിവ ശിവ ലിംഗം പോയീ
ക്ഷേത്രങ്ങളിലും, നൃണാഞ്ച ലിംഗം പോയീ,
സതിമാരുമ്മാറായീ,
സാമിഷമന്നം ദ്വിജർക്കുമുമ്മാറായീ.”
ഇതിൽ ടിപ്പുവിന്റെ കലാപകാലത്തിൽ മലബാറിലെ ഹിന്ദുക്കളുടെ ശോച്യാവസ്ഥയെ കവി വർണ്ണിക്കുന്നു.39.36ശ്രീകൃഷ്ണചരിതം കാവ്യംചിറക്കൽത്താലൂക്കിൽ കരിവെള്ളൂർ കോട്ടൂർ നമ്പിയാരേയും അദ്ദേഹത്തിന്റെ കുചേലകഥ കൈകൊട്ടിക്കളിപ്പാട്ടിനേയും പറ്റി അടുത്ത അധ്യായത്തിൽ പ്രസ്താവിക്കും. ശ്രീകൃഷ്ണചരിതം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവായ കോട്ടൂർ നമ്പീശൻ മറ്റൊരു ദേശക്കാരനാണു്. അദ്ദേഹത്തിന്റെ ഗൃഹം കൊയിലാണ്ടി തീവണ്ടി സ്റ്റേഷനിൽനിന്നു് ഉദ്ദേശം എട്ടു നാഴിക കിഴക്കു മാറി സ്ഥിതിചെയ്യുന്നു. അവിടെത്തന്നെയാണു് വേട്ടയ്ക്കൊരുമകന്റെ നിത്യസാന്നിധ്യത്താൽ പ്രസിദ്ധമായ പാലിശ്ശേരിക്കോട്ട. ഈ നമ്പീശൻ കവിവരേണ്യനായ കടത്തനാട്ടു വാസുനമ്പിയുടെ പൂർവികനാണു്. ചില ശ്ലോകങ്ങൾ പകർത്തുന്നു.
“ശ്രീമൽക്രോഷ്ടൃ പുരാധീശം പ്രണിപത്യ രമാപതിം
ശ്രീകൃഷ്ണചരിതം വക്ഷ്യേ ശ്രീശുകേന പ്രകീർത്തിതം.
പുരാ വിദർഭവിഷയേ സർവസമ്പത്സമന്വിതഃ
ആസീൽ സർവഗുണോപേതോ ഭീഷ്മകോ നാമ ഭൂപതിഃ.
രുൿമിപ്രഭൃതയോ രാജ്ഞസ്തസ്യാസൻ പഞ്ച സൂനവഃ
രുൿമിണീതി സ്വസാ തേഷാം കന്യാ കാചന ചാഭവൽ.
കന്യകാജന്മതോ രാജാ ധന്യോഭൂന്മുദിതോ ഭൃശം
സർവേ ജനാഃ പ്രീതിമാപുസ്തയാ കോമളരൂപയാ.”
ശ്രീകൃഷ്ണചരിതമെന്നാണു് പേരെങ്കിലും രുക്‍മിണി സ്വയംവരം കഥ മാത്രമേ അതിൽ പ്രതിപാദിക്കപ്പെടുന്നുള്ളു. ശ്രീരാമോദന്തത്തെു അനുകരിച്ചാണു് പ്രസ്തുതകൃതി രചിച്ചിരിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ.39.37ദമയന്തീകല്യാണം നാടകംദമയന്തീകല്യാണം നാടകം ദ്രാവിഡദേശീയനായ രംഗനാഥൻ എന്നൊരു കവിയുടെ വാങ്മയമാണു്. ഗ്രന്ഥത്തിന്റെ രചന ശുചീന്ദ്രത്തുവച്ചായിരുന്നു. “ജനസ്യ കരതലേപി സുകൃതം ദുഷ്കൃതഞ്ച ചിത്രഭാനുസാക്ഷിത്വാൽ തസ്യ ശുചീന്ദ്രാഖ്യസ്യ ശ്രീപരമേശ്വരസ്യ ഭഗവതോ വസന്തോത്സവം വിലോകയിതുമധികോത്സുകത്വേന സമാഗതാനാം…” എന്നു പ്രസ്താവനയിൽ കാണുന്നു. കാലം കാർത്തികതിരുനാൾ മഹാരാജാവിന്റേതാണോ എന്നു നിശ്ചയമില്ല. സ്വദേശത്തെപ്പറ്റിയും തന്നെപ്പറ്റിയും അദ്ദേഹം ഇങ്ങനെ പറയുന്നു.
“മുനേരഗസ്ത്യസ്യ സമീപവാസാ
ന്മുക്താപദോ യത്ര ജനാ വസന്തി;
മുഖ്യാ സരിദ് ഭാതി ച താമ്രവർണ്ണീ
മുക്താഫലം ഭൂഷണമേവ പൃഥ്വ്യാഃ.
യസ്മിൻ മഹീസുരവരാ മഹതാം മഹിമ്നാം
സീമാന ഏവ നിയമൈകപരാഃ പ്രഥന്തേ;
യേഷാം ത്രയീജപവിധൗ ഭഗവാന്മഹേന്ദ്രോ
ഹർഷേണ വർഷതി നിതാന്തമവഗ്രഹേ ച.
ശ്രീരംഗനാമാ കവിരത്നമത്ര
ഷ്ടകർമ്മചൂഡാഭരണം വിഭാതി
മഹീയസോ യസ്യ ഗിരാമഗമ്യം
മാഹാത്മ്യമത്യന്തപവിത്രചിത്രം.
വിദ്വജ്ജനാഭ്യർത്ഥനയൈവ ലക്ഷ്യം
സാധുത്വമേതസ്യ ഹി നാടകസ്യ
വൈകുണ്ഠകണ്ഠാസികയാനുമേയോ
ഗുണപ്രകർഷഃ ഖലു കൗസ്തുഭസ്യ.”
കവിത മനോഹരമാണു്. താഴെ ഉദ്ധരിക്കുന്ന നാന്ദീശ്ലോകങ്ങൾതന്നെ നോക്കുക.
“ശൃംഗാരാർദ്രതയാ ദ്രവീകൃതനവശ്രീഹീരചന്ദ്രോപലാ
ഭംഗ്യാ ഭക്തജനാവലീകുമുദിനീമോദം മുഹുസ്തന്വതീ
വൈമല്യപ്രസരപ്രസാദിതസമസ്താംഗാചകോരാംഗനാ
മംഗല്യം വിതനോതു വോ മുരരിപോർമ്മന്ദസ്മിതേന്ദുപ്രഭാ.
കല്യാ കല്യാണദാനേ ജഗതി ഖലു രമാ
യസ്യ കാന്താതികാന്താ
ലോകാലോകായ ഹേതൂ ബഹുലതരതമോ
മോചനേ ലോചനേ ച
സാരം സാരംഗചഞ്ചദ്ദരമപി ദരഹാ
സം ദധാനഃപ്രധാനം
ഭൂയോ ഭൂയോപി ഭദ്രം വിതരതു സ കൃപാ
സദ്മാ വഃ പദ്മനാഭഃ”
രണ്ടാമത്തെ ശ്ലോകത്തിൽ കവി വന്ദിക്കുന്നതു തിരുവനന്തപുരത്തെ ശ്രീപത്മാനാഭമൂർത്തിയെയാണു്.
അദ്ധ്യായം 40 - കിളിപ്പാട്ടുകളും ആട്ടക്കഥകളും
(ക്രി. പി. പതിനെട്ടാം ശതകം, ഉത്തരാർദ്ധം തുടർച്ച)
40.1കല്ലേക്കുളങ്ങര രാഘവപ്പിഷാരടി (900-970)
ജീവചരിത്രം
പാലക്കാട്ടുതാലൂക്കിൽ അകത്തേത്തറ അംശത്തിൽ ഒലവക്കോട്ടു തീവണ്ടിസ്റ്റേഷനിൽനിന്നു് അര മൈൽ വടക്കുകിഴക്കായി കല്ലേക്കുളങ്ങര എന്നു പ്രസിദ്ധമായ ഒരു ഭഗവതീക്ഷേത്രവും അതിനു സ്വല്പം തെക്കു മാറി ഒരു ശിവക്ഷേത്രവുമുണ്ടു്. കല്ലേക്കുളങ്ങര ഭഗവതിയെ ഏമൂർ (എരുമയൂർ) ഭഗവതി എന്നും പറയുന്നു. ശിവക്ഷേത്രത്തിന്റെ വടക്കേ നടയിൽ മതിലിനെ തൊട്ടുള്ളതാണു് രാഘവപ്പിഷാരടി ജനിച്ച പിഷാരം. അദ്ദേഹത്തിന്റെ ജീവിതകാലം 900-ആമാണ്ടിനും 970-ആമാണ്ടിനും ഇടയ്ക്കാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. പിഷാരടിയെ സംസ്കൃതം അഭ്യസിപ്പിച്ചതു സേതുമാഹാത്മ്യത്തിൽ “കൃഷ്ണനാമഗ്രജന്റെ കാരുണ്യമുണ്ടാകണം” എന്നും, വേതാളചരിത്രത്തിൽ “വിഷ്ണുപാദാനുഷക്തൻ കൃഷ്ണനാം ഗുരുവിന്റെ ധൃഷ്ണുവാം കൃപയ്ക്കെന്നിൽത്തൃഷ്ണ ചെറ്റുണ്ടാകണം” എന്നും അദ്ദേഹം വന്ദിച്ചിട്ടുള്ള തന്റെ ജ്യേഷ്ഠൻ കൃഷ്ണപ്പിഷാരടി തന്നെയായിരിക്കണം. ആ ഭാഷയിൽ വ്യാകരണാന്തം പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചദിനു പുറമേ കവി ജ്യോതിഷത്തിലും നിപുണനായിത്തീർന്നു. തദനന്തരം ഒരു വിദ്യാലയം സ്വന്തമായി ഏർപ്പെടുത്തി അതിൽ ശിഷ്യന്മാരെ സംസ്കൃതം പഠിപ്പിച്ചു താമസിക്കുകനിമിത്തം അക്കാലത്തു് അദ്ദേഹം മണലൂരെഴുത്തച്ഛൻ എന്ന പേരിൽ അറിയപ്പെട്ടുവന്നു. പിഷാരടിയുടെ പ്രധാനശിഷ്യൻ കടിയംകുളത്തു ശുപ്പുമേനോനാണു്. മേനോൻ കാവേരീമാഹാത്മ്യത്തിൽ “ഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും ഗോവിന്ദാചാര്യൻതാനും തുണപ്പാൻ വന്ദിക്കുന്നേൻ” എന്നും “ധീമന്മാനസഹംസമണലൂരാചാര്യേന്ദ്രശ്രീമൽപാരമ്പര്യ ക്ഷീരാബ്ധിശീകരഭൂതൻ” എന്നും തേനാരിമാഹാത്മ്യത്തിൽ “രാഘവനായ ഗുരുനാഥന്റെ കൃപാബലം ലാഘവമെന്നിയേ സംപൂർണ്ണമായുണ്ടാകണം” എന്നുമുള്ള പംക്തികളിൽ സ്മരിച്ചിട്ടുള്ള രാഘവനും മണലൂരാചാര്യനും അദ്ദേഹമാകുന്നു. പാരമ്പര്യശബ്ദത്തിനു ഗുരുശിഷ്യബന്ധമെന്നു് അർത്ഥം കല്പിച്ചാൽ മതി എന്നു തോന്നുന്നു. മണലൂരാണു് പിഷാരടിയുടെ മൂലകുടുംബം എന്നറിയാം. പിഷാരടിക്കുമുൻപു് ആ കുടുംബത്തിൽ പണ്ഡിതനായ മറ്റൊരു സംസ്കൃതാധ്യാപകൻ ജീവിച്ചിരുന്നു എന്നും അദ്ദേഹത്തെയാണു് ശുപ്പുമേനോൻ പരാമർശിക്കുന്നതെന്നും വരാനും പാടില്ലായ്കയില്ല. എന്നാൽ അതിനു തെളിവൊന്നും കിട്ടീട്ടില്ല.
അതിൽപ്പിന്നീടു പിഷാരടി അന്നത്തെ പാലക്കാട്ടു രാജാവായ ഇട്ടിക്കോമ്പി അച്ചന്റെ സദസ്യനായിത്തീർന്നു. വേതാളചരിത്രവും പഞ്ചതന്ത്രവും ആ രാജാവിന്റെ നിയോഗമനുസരിച്ചാണു് അദ്ദേഹം നിർമ്മിച്ചതു്.
“അതിപാമരനഹം മതിപോലിട്ടിക്കോമ്പി–
ക്ഷിതിപാജ്ഞയാ പുനരിതു ഭാഷയാക്കുവൻ:
തരണിനിയോഗത്താലരുണൻപോലും തമോ–
ഹരണം ചെയ്യുന്നീലേ കിരണമില്ലായ്കിലും?”
എന്നു് ആദ്യത്തെ ഗ്രന്ഥത്തിന്റെ ആരംഭത്തിലും
“ഹരിചരണസരസിജമധൂളിമധുവ്രതൻ
ഹാരിദ്രവർണ്ണപ്രഭഞ്ജനാങ്ഗപ്രഭൻ
വിമതവനദവദഹനബാഹുപ്രതാപവാൻ
വീര്യാഭിരാമനിട്ടിക്കോമ്പിമന്നവൻ
പലരുമറിവതിനു ശുഭകഥകളിതി ഭാഷയായ്–
പ്പാടീടുമാറാക്കുവാൻ നിയോഗിക്കയാൽ
മതിമഹിമ മയി ചെറുതുമില്ലെന്നിരിക്കിലും
മാനം നടിച്ചിവണ്ണം ചമച്ചീടിനേൻ”
എന്നു് അവസാനത്തിലും മാത്രമല്ല, ഓരോ കഥയുടേയും ഉപസംഹാരത്തിലും കവി തന്റെ പുരസ്കർത്താവിനെ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു.
പഞ്ചതന്ത്രത്തിലും
“കൂടലർകാലനിട്ടിക്കോമ്പിമന്നവൻ
ഗൂഢമാം പഞ്ചതന്ത്രം ഭാഷയാക്കുവാൻ
മൂഢനാമെന്നോടു ശാസനം ചെയ്കയാൽ–
ത്തേടുന്നു ഞാനിതിന്നാഗ്രഹം മാനസേ”
എന്നൊരു പ്രസ്താവന കാണുന്നുണ്ടു്.
പാലക്കാട്ടുദേശം ഹൈദർ 932-ആമാണ്ടിടയ്ക്കു കീഴടക്കിയപ്പോൾ അച്ചൻ അദ്ദേഹത്തിന്റെ സുഹൃത്തായിത്തീർന്നു. ആ ജേതാവിനു പാലക്കാട്ടുകോട്ടയ്ക്കു കല്ലിടുവാൻ മുഹൂർത്തം നിശ്ചയിച്ചതു പിഷാരടിയായിരുന്നു എന്നു പഴമക്കാർ പറയുന്നു. ഹൈദർ കാലാന്തരത്തിൽ അച്ചനെ ബന്ധനസ്ഥനാക്കി ശ്രീരങ്ഗപട്ടണത്തേക്കു കൊണ്ടുപോയപ്പോൾ ഇട്ടിപ്പങ്ങി അച്ചൻ വലിയ രാജാവായി. അദ്ദേഹം നമ്മുടെ കവിയെ പല പ്രകാരത്തിൽ ഉപദ്രവിക്കുകയും അനന്യശരണനായ അദ്ദേഹം തന്റെ മനോവേദന കുലദേവതയായ കല്ലേക്കുളങ്ങര ഭഗവതിയോടു തന്നെ നിവേദനം ചെയ്കയും ചെയ്തു. ആ അവസരത്തിൽ അദ്ദേഹം പാടിയ ‘അറ’മാണു് “ധരാധരരാജകന്യേ” എന്നു് ആരംഭിക്കുന്ന ഗാനം,
“ധരാധരരാജകന്യേ! പാഹി മാം
കലിദോഷമോചനേ!
കൊടുമതേടിന പാപപടലം
പൊടിപെടുമാറരുളണം;
മമ കൂടലരും മുടിയണം; കാത്തിടേണം (ധരാധര)
മന്നവനെങ്കിലുമെന്നിൽപ്പകപ്പവൻ
പിന്നെയില്ലെന്നു വരേണം;
അതിനിന്നു നീ വരം തരേണം (ധരാധര)”
എന്നിങ്ങനെ പ്രസ്തുതഗാനം തുടർന്നുപോകുന്നു. ആ ഇട്ടിപ്പങ്ങി അച്ചൻ 967 കന്നിമാസത്തിൽ വെടിവെച്ചു് ആത്മഹത്യചെയ്തു. അതു കഴിഞ്ഞു പിഷാരടി തൃപ്പൂണിത്തുറയ്ക്കു പോയി വീരകേരള വർമ്മത്തമ്പുരാനെ ആശ്രയിച്ചു കുറേക്കാലം താമസിച്ചു എന്നു ചിലർ പറയുന്നതിനു തെളിവൊന്നുമില്ല. കവി മരിച്ചതു സ്വദേശത്തുവച്ചുതന്നെയായിരുന്നിരിക്കണം. 990 വരെ അദ്ദേഹം ജീവിച്ചിരുന്നുവോ എന്നുള്ളതും സംശയാസ്പദമാണു്. വേതാള ചരിത്രത്തിന്റെ ഒരു പ്രതീകം 991 മിഥുനമാസത്തിൽ എഴുതിയതു കൊടുങ്ങല്ലൂരിനു സമീപമുള്ള ഒരു ഭവനത്തിൽ നിന്നു കിട്ടീട്ടുണ്ടു്.
കൃതികൾ
രാഘവപ്പിഷാരടിയുടെ കൃതികളായി (1) സേതുമാഹാത്മ്യം (2) വേതാളചരിത്രം (3) പഞ്ചതന്ത്രം ഈ മൂന്നു കിളിപ്പാട്ടുകളും രാവണോത്ഭവം ആട്ടക്കഥയുമേ നമുക്കു ലഭിച്ചിട്ടുള്ളൂ. നളചരിതം അഞ്ചു ദിവസത്തെ ആട്ടക്കഥയായി രചിച്ചിട്ടുള്ള ഒരു ഗ്രന്ഥം തൃപ്പൂണിത്തുറ ഈടുവെപ്പിലുണ്ടു്. അതു പിഷാരടിയുടെ വാങ്മയമല്ലെന്നും പ്രത്യുത മധ്വമതാവലംബിയായ വീരകേരളവർമ്മത്തമ്പുരാൻ തന്നെയാണു് അതിന്റെ പ്രണേതാവെന്നും ഉറപ്പിച്ചുതന്നെ പറയാം. ആ നൃത്യപ്രബന്ധത്തിലെ ആദ്യത്തെ ശ്ലോകമാണു് അടിയിൽ ചേർക്കുന്നതു്.
“ദേവാഭോ ഹയമേധമുഖ്യമുഖകൃച്ഛ്‌റീമധ്വശാസ്ത്രാശ്രിതോ
ദേവദ്രുസ്സുജനാർത്ഥിനാം പുരഹരേന്ദ്രാനംഗദേവോപമഃ
ഓജഃപ്രാഭവരൂപരൂപസുഗുണേഷ്വാസീൽ സുനീതിസ്സുധീ–
ർഗ്ഗോവിന്ദാംഘ്രിരതസ്സദാ നിഷധഭൂപഞ്ചക്രവർത്തീ നളഃ”
നളമഹാരാജാവിനെ മധ്വശാസ്ത്രാശ്രിതനാണെന്നു വർണ്ണിക്കുന്നതു തമ്പുരാന്റെ കവനപരിപാടിക്കേ യോജിക്കുന്നുള്ളു. അവിടുത്തെ ആട്ടക്കഥകളുടെ കൂട്ടത്തിൽ ഞാൻ നളചരിതം ഉൽപ്പെടുത്തീട്ടുമുണ്ടു്. അങ്ങനെ നോക്കുമ്പോൾ രാവണോത്ഭവം തൃപ്പൂണിത്തുറവെച്ചാണു് കവി നിർമ്മിച്ചതെന്നുള്ള ചിലരുടെ അഭ്യൂഹവും അനാസ്പദമാണെന്നു വന്നുകൂടുന്നു.
ചാണക്യസൂത്രം പിഷാരടിയുടെ കൃതിയാണെന്നു വാദിക്കുന്നതും യുക്തിസഹമല്ല. 921-ആമാണ്ടു പകർത്തിയെഴുതിയ ആ കിളിപ്പാട്ടിന്റെ ഒരു പ്രതീകം കണ്ടുകിട്ടീട്ടുണ്ടെന്നു് ഞാൻ ഇതിനുമുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
സേതുമാഹാത്മ്യം കിളിപ്പാട്ടു്
സേതുമാഹാത്മ്യവും വേതാളചരിത്രവും പിഷാരടിയുടെ രണ്ടു ബൃഹൽകാവ്യങ്ങളാണു്; സേതുമാഹാത്മ്യം (1) ചക്രകാണ്ഡം (2) വേതാളകാണ്ഡം (3) ശ്രീരാമാകാണ്ഡം (4) സാധ്യകാണ്ഡം (5) കല്യാണകാണ്ഡം (6) രാമനാഥകാണ്ഡം എന്നിങ്ങനെ ആറു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കിളിയെക്കൊണ്ടല്ല തന്റെ ഒരു ഗാനകൃതിയിലും കഥ പറയിക്കുന്നതു്. നൈമിശാരണ്യത്തിൽ ഒരു കാലത്തു ശൗനകപ്രഭൃതികളായ ഇരുപത്താറായിരം മഹർഷിമാർ തപസ്സുചെയ്തുകൊണ്ടിരുന്ന അവസരത്തിൽ അവർക്കു മുഖ്യമായ കൈവല്യസാധനം എന്തെന്നുള്ളതിനെപ്പറ്റി സംശയമുണ്ടായി. അപ്പോൾ വ്യാസശിഷ്യനായ സൂതൻ അവിടെ യദൃച്ഛയാ ചെന്നുചേരുകയും അദ്ദേഹത്തോടു് അവർ തങ്ങളുടെ ആ സംശയത്തിനു പരിഹാരം നിർദ്ദേശിക്കണമെന്നു് അപേക്ഷിക്കുകയും ചെയ്തു. സൂതൻ ഉടനെ “ഉണ്ടെടോ രാമേശ്വരമെന്നൊരു ദേവാലയം കണ്ടവർക്കെന്നല്ല കേട്ടവർക്കുമുണ്ടാം മോക്ഷം” എന്നു രാമേശ്വരത്തിന്റെ മാഹാത്മ്യത്തെ വർണ്ണിക്കുവാൻ ആരംഭിക്കുന്നു. അവിടെയുള്ളനാല്പത്തിമൂന്നോളം തീർത്ഥങ്ങളേയും അവ സംബന്ധിച്ചുള്ള ഐതിഹ്യങ്ങളേയും കവി സരസമായി പ്രതിപാദിക്കുന്നുണ്ടു്. ഭാഷ പ്രായേണ സമാകർഷകമാണെങ്കിലും സംസ്കൃതജടിലമാണു്. കേക, കാകളി, കളകാഞ്ചി ഈ മൂന്നു വൃത്തങ്ങളിലാണു് ഈ കാവ്യവും വേതാളചരിത്രവും നിബന്ധിച്ചിരിക്കുന്നതു്.
“ശങ്കര ശിവ ശിവ! ശങ്കര ശിവ ശിവ!
ശങ്കര ശിവ ശിവ! ശങ്കര ശിവ ശിവ!
തിങ്കൾതൻകലയിനാലങ്കിതമൗലേ! മണി–
ടങ്കശോഭിതപാണിപങ്കജ! മഹാദേവ!
അങ്കിലോചന! മലമങ്കകൊങ്കയിലണി–
കുങ്കമാങ്കിതതരപങ്കിലകളേബര!
സങ്കടാപഹ! വിഭോ! നിൻകഴലിണ പര–
മെൻകരളിങ്കൽ സദാകാലവും വസിക്കണം”
എന്നിങ്ങനെ ഗ്രന്ഥാരംഭത്തിലുള്ള ഈരടികൾ വായിക്കുമ്പോൾത്തന്നെ നാം കവിതയെ അഭിനന്ദിക്കുവാൻ സന്നദ്ധരാകുന്നു. ചില വരികൾ രാമനാഥകാണ്ഡത്തിൽനിന്നു് ഉദ്ധരിക്കാം.
“നമസ്തേ രാമായ സീതാഭിരാമായ തുഭ്യം
നമസ്തേ ലോകരക്ഷാദീക്ഷിതാനുഭാവായ
അഹല്യാമോക്ഷപ്രദപാദപാംസവേ നമോ
മഹത്വംബുധേ! നിശാചരസംഹർത്ത്രേ നമ:
താടകാശരീരസമ്പാടനായ തേ നമോ
ഹാടകാഞ്ചിതഭൂഷാധാരിണേ നമോ നമ:
കൗശികാധ്വരപ്രത്യുഹാപഹാരിണേ നമഃ
കൗശികാരാതിപ്രാണഹാരിണേ നമഃ
മാരീചസുബാഹുമുഖ്യാശരപ്രണാശിനേ
ഘോരശാംഭവകോദണ്ഡച്ഛിദേ നമോ നമഃ
സീതാവല്ലഭായ തേ ലോകഹേതവേ നമഃ
പൂതചാരിത്രായ തേ സന്തതം നമോ നമഃ
രേണുകാത്മജപ്രശാന്തിപ്രദായിനേ നമോ
ബാണകോദണ്ഡാഞ്ചിതപാണയേ നമോ നമഃ”
വേതാളചരിത്രം കിളിപ്പാട്ടു്
പിഷാരടിയുടെ കൃതികളിൽ എല്ലാംകൊണ്ടും പ്രഥമസ്ഥാനത്തെ അലങ്കരിക്കുന്നതു വേതാളചരിത്രംതന്നെ. അതിനു വേതാളപഞ്ചവിംശതി കഥയെന്നും പേർ കാണുന്നു. സോമദേവന്റെ കഥാസരിത്സാഗരത്തിൽ ദ്വാദശവിഭാഗമായ ശശാങ്കവതീലംബകത്തിലും ക്ഷേമേന്ദ്രന്റെ ബൃഹൽകഥാമഞ്ജരിയിൽ നവമവിഭാഗമായ ശശാങ്കവതീലംബകത്തിലും അന്തർഭവിച്ചിരിക്കുന്ന വേതാള പഞ്ചവിംശതികഥതന്നെയാണു് വേതാളചരിത്രത്തിലെയും ഇതിവൃത്തം. പിഷാരടിയുടെ ഗാനം ക്ഷേമേന്ദ്രകൃതിയുടെ ഒരു സ്വതന്ത്രമായ വിവർത്തനമാണെന്നു പറയാം. കവി തന്റെ സകല മനോധർമ്മങ്ങളും ഈ കൃതിയിൽ സമർത്ഥമായി പ്രദർശിപ്പിച്ചിട്ടുണ്ടു്. ശബ്ദവിഷയത്തിൽ ഗിരിജാകല്യാണകർത്താവിനേയും അർത്ഥവിഷയത്തിൽ കൃഷ്ണഗാഥാകാരനേയുമാണു് അദ്ദേഹം അനുകരിച്ചിരിക്കുന്നതു്. ഭാഷയിലെ ഒന്നാംകിടയിലുള്ള ഒരു കിളിപ്പാട്ടായി വേതാളചരിത്രത്തെ പരിഗണിക്കേണ്ടതാണു്. ഉപക്രമത്തിലുള്ളതും താഴെക്കാണുന്നതുമായ ഈരടികൾ ഗിരിജാകല്യാണത്തിലെ ആ ഘട്ടത്തിലുള്ള ഈരടികളുമായി ഭാവുകന്മാർ തട്ടിച്ചുനോക്കുന്നതു രസകരമായിരിക്കും.
“ഗണനാതീതഗുണൻ ഗണനായകൻ മമ
ഭണനം ചെയ്‌വാനായിത്തുണചെയ്യേണം സദാ.
കനകനിറം പൂണ്ടോരനഘ മഹാലക്ഷ്‌മി
ഘനകാരുണ്യശീല വിനകൾ തീർത്തിടേണം.
കമലാസനമുഖകമലാലയേ! ദേവി!
വിമലതനോ! മമ ശമലം നീക്കീടേണം.
നന്ദനന്ദനനെയും വന്ദനം ചെയ്തീടുന്നേൻ;
മന്ദനാമെനിക്കിന്നാനന്ദത്തെ നല്‌കീടേണം.
ഇന്ദിരയ്ക്കുനാരതം മന്ദിരഭൂതൻ ജഗൽ–
സുന്ദരൻ ജനാർദ്ദനൻ മന്ദരാചലധരൻ.”
പ്രതിഷ്ഠാനനഗരിയുടെ വർണ്ണനംകൊണ്ടാണു് കഥ ആരംഭിക്കുന്നതു്. “പ്രതിഷ്ഠാനാഭിധാനോസ്തി ദേശേ ഗോദാവരീതടേ” എന്നു സോമദേവനും, “ശ്രീത്രിവിക്രമസേനോഭൂൽ പ്രതിഷ്ഠാന പുരേ നൃപഃ” എന്നു ക്ഷേമേന്ദ്രനും മിതഭാഷികളയി നിലകൊള്ളുമ്പോൾ, വാവദൂകനായ പിഷാരടി “ഭൂവനാലങ്കാരമായവനീതലേ ലക്ഷ്മീഭവനം പ്രതിഷ്ഠാനനഗരം മനോഹരം” എന്നും മറ്റും അതിന്റെ മാഹാത്മ്യത്തെ മൂപ്പത്തിമൂന്നു് ഈരടികളിൽ പ്രപഞ്ചനം ചെയ്യുന്നു. എന്നാൽ
“യദ്യശോദർപ്പണതലേ താരഹാരവിഭൂഷിതൈ:
ബിംബിതേവ വിഭാതി ദ്യൗരിന്ദുമാർത്താണ്ഡകുണ്ഡലാ”
എന്ന ക്ഷേമേന്ദ്രന്റെ പദ്യം പിഷാരടി
“യദ്യശോദർപ്പണത്തിൽ സദ്യശ്ശോഭിക്കും പുന–
രുദ്യത്താരങ്ങളാകും ഹൃദ്യഹാരങ്ങളോടും
ഇന്ദുമാർത്താണ്ഡന്മാരാം സുന്ദരകുണ്ഡലം പൂ–
ണ്ടിന്ദുകാന്തിയാൽ ദ്യോവും മന്ദഹാസിനീ തദാ”
എന്നു ഒരു കേവലവിവർത്തകന്റെ മട്ടിലും ഭാഷപ്പെടുത്തുന്നു. പ്രസ്തുത കൃതിയിൽനിന്നു് ഒരു ഭാഗം മാത്രം ഉദ്ധരിക്കാം.
“ധനവതിയൊടൊരു ദിവസമഴകൊടു രമിക്കുവാൻ
ധാത്രീസുരൻ ധനം വാങ്ങുകകാരണം
അവനിപനു ജനകനവനല്ലെന്നു നിർണ്ണയ–
മാത്മവാനല്ലോ ഭവാൻ വിചാരിക്കെടോ.
സുമവിശിഖസമനറിക സംപ്രാപ്തകാഞ്ചനൻ
സൂര്യപ്രഭനുമവന്റെ പിതാവല്ല.
വിധിവിഹിതനൃപതികുലസംസ്കാരകർമ്മണാം
വിസ്മയം മൂലമായ് വന്നുകൂടീ ധനം.
നൃപതികരപരികലിതസംസ്കാരഭാഗിക്കു
നിർവ്വികല്പം ലഭിക്കായ്‌വരും രാജ്യവും.
പരമഗതി വരുവതിനു തനയജനിമൂലമായ്–
പ്പാരിച്ച വിത്തം കൊടുത്തങ്ങു തസ്കരൻ
അവനുടയ ജനനിയുടെ പരിണയനവും പുന–
രാചരിച്ചാനതുമൂലം പിതാവവൻ.
പിതുരുദയമകതളിരിലോർത്തു ചന്ദ്രപ്രഭൻ
പിണ്ഡമവന്നു നൽകേണമെന്നെൻ മതം.”(പത്തൊൻപതാം കഥ)
പഞ്ചതന്ത്രം
ഈ ഗ്രന്ഥം സമഗ്രമായി കണ്ടുകിട്ടീട്ടില്ല. ഇതിനെ ഇട്ടിക്കോമ്പിമന്നവന്റെ പഞ്ചതന്ത്രം എന്നു പറയുന്നതു് അബദ്ധമാണു്. ഇട്ടിക്കോമ്പിയച്ചന്റെ ആജ്ഞയനുസരിച്ചു പിഷാരടി രചിച്ചതാണെന്നു മുൻപു കാണിച്ചുകഴിഞ്ഞു. മംഗലാപുരത്തുനിന്നു ഡാക്ടർ ഗുണ്ഡർട്ടു പ്രസിദ്ധപ്പെടുത്തിയ പാഠമാലയിൽ ഇതിലെ ചില വരികൾ ഉദ്ധരിച്ചിട്ടുണ്ടു്. ഭാഷ വളരെ ലളിതമാക്കുവാൻ പിഷാരടി ശ്രമിച്ചിട്ടുണ്ടെങ്കിലും കുഞ്ചൻനമ്പിയാരുടെ പഞ്ചതന്ത്രത്തിന്റെ നിലയിലെത്തുവാൻ അതിനു സാധിച്ചിട്ടില്ല. നമ്പിയാരുടെ കൃതി പിഷാരടി കണ്ടിട്ടില്ലെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. ചില വരികൾ പകർത്തിക്കാണിക്കാം.
“ചത്ത ശരീരമെടുത്തെണ്ണയും തേച്ചു
നിത്യം കുളിപ്പിച്ചു ചന്ദനം തേപ്പതും
കാട്ടിൻനടുവിലിരുന്നു കരവതും
തട്ടിൻപുറത്തു കമലം നടുവതും
ദൃഷ്ടികൂടാതെ കണ്ണാടി നോക്കുന്നതും
പൊട്ടനോടേറ്റമടക്കം പറവതും
മൂഢനാം മന്നവൻതന്നെബ്‌ഭജിപ്പതും
ബാഢമാറും തുല്യമെന്നറിഞ്ഞീടണം.”
“അടവി മഴുകൊണ്ടു വെട്ടിയാലകച്ചീടും
കഠിനവാചാ വെട്ടിമുറിച്ചാലകച്ചീടാ.
കാട്ടുതീ പിടിപെട്ടു ദഹിച്ചീടിലും വനം
വാട്ടമെന്നിയേ ചിരാൽ തളിർക്കുമസംശയം;
ദുഷ്ടവാക്കിനാൽ ദഗ്‌ദ്ധമായതു തളിർക്കയി–
ല്ലൊട്ടേറെക്കാലം കഴിഞ്ഞാലുമെന്നറിയേണം.”
രാവണോത്ഭവം ആട്ടക്കഥ
രാവണോത്ഭവം ആട്ടക്കഥ പിഷാരടിയുടെ കൃതിയാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ആ കഥ അഭിനയിക്കുന്നവർ
“കല്ലായക്കുളമധ്യവാസിനി! ശിവേ! വല്ലായ്മ ഞാൻ വല്ലതും
വല്ലാതേ ചില ചെയ്കിലാർദ്രകൃപയാലെല്ലാം പൊറുത്തെന്നെ നീ
എല്ലാ ലോകവുമല്ലൽതീർത്തു പരിപാലിക്കുന്ന നിൻ ചില്ലികൊ–
ണ്ടെല്ലാ നാളുമെനിക്കു നല്ലതു വരാൻ മെല്ലെന്നു നോക്കേണമേ”
എന്ന ശ്ലോകം ഒടുവിൽ ചൊല്ലാറുണ്ടു്, അതു പിഷാരടിയുടെ ഒരു മുക്തകമാണു്. പ്രത്യുത “വില്ലിന്നുല്ലാസമൊക്കെക്കളയുമൊരു ഭവച്ചില്ലി വല്ലീയുഗത്താൽ” എന്ന വന്ദനശ്ലോകം അദ്ദേഹത്തിന്റേതല്ല. അതു പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്ന പാലക്കാട്ടു വിദ്വാൻ കോമ്പിഅച്ചന്റേതാണു്.
രാവണോത്ഭവത്തിനു് ഇന്നും കഥകളിക്കാരുടെ ഇടയിൽ പ്രശംസനീയമായ പ്രചാരം കാണ്മാനുണ്ടു്. രാവണനെ കൗമാരാവസ്ഥയിൽ ‘കുട്ടിരാവണ’നായും വരലാഭം കഴിഞ്ഞു ‘വലിയ രാവണ’നായും രംഗപ്രവേശനം ചെയ്യിക്കുന്നതു പ്രേക്ഷകൻമാർക്കു കൗതുകം ജനിപ്പിക്കുന്നു. വിദ്യുജ്ജിഹ്വൻ ശൂർപ്പണഖയെ വിവാഹം ചെയ്യുന്നതാണല്ലോ കഥയിലെ ഒടുവിലത്തെ രംഗം. അതിൽ കവി ആ രാക്ഷസനെ “അദ്യാതി വീരന്മാർകളിലഗ്രഗണ്യൻ” എന്നും, “വീരരണിയുന്ന മൗലി” എന്നുമാണു് വർണ്ണിക്കുന്നതെങ്കിലും, അഭിനയിക്കുമ്പോൾ ആ പാത്രത്തെ ആദ്യന്തം ഒരു ഭീരുവും ബീഭത്സനും കോമാളിയുമാക്കിയാണു് സാധാരണമായി രംഗത്തിൽ പ്രവേശിപ്പിക്കാറുള്ളതു്. ആ വ്യതിയാനത്തിനു കാരണമെന്തെന്നു മനസ്സിലാകുന്നില്ല. മറ്റു വിഷയങ്ങൾക്കെന്നപോലെ അതിനും ഒരൈതിഹ്യമുണ്ട്. പ്രസ്തുതകഥ ആദ്യമായി അഭിനയിച്ച അവസരത്തിൽ വിദ്യുജ്ജിഹ്വന്റെ വേഷം കെട്ടിയ നടൻ അണിയറയിലിരുന്നു് ഉറക്കംതൂങ്ങിപ്പോയി എന്നും മറ്റുള്ളവർ പെട്ടെന്നു് ഉണർത്തിയപ്പോൾ ഓർമ്മയില്ലാതെ മുഖം ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്കു തുടച്ചുകളഞ്ഞു് അലങ്കോലത്തിലാണു് അരങ്ങത്തുചെന്നു കയറിയതെന്നും ആ സംഭവത്തെ അനുസ്മരിപ്പിക്കത്തക്കവിധത്തിൽ ഇന്നും ആ പാത്രത്തിന്റെ വേഷം അങ്ങനെ തന്നെ കെട്ടിവരുന്നു എന്നും ചിലർ പറയുന്നു. ഈ ഐതിഹ്യം അശേഷം വിശ്വസനീയമായി തോന്നുന്നില്ല. വിദ്യുജ്ജിഹ്വനെ അജ്ഞന്മാർ ആരെങ്കിലും പിൻകാലത്തു ‘വിഡ്‌ഢി’ജ്ജിഹ്വനാക്കിയിരിക്കാമെന്നേ സങ്കല്പിക്കേണ്ടതുള്ളു. ഏതായാലും പാമരജനങ്ങൾക്കു വിനോദിക്കുവാൻ ഇന്നത്തെ വിദ്യുജ്ജിഹ്വൻ ധാരാളം വകനൽകുന്നുണ്ടു്.
കവിത മെച്ചമാണെന്നു പറവാനില്ല; പിഷാരടിയുടെ പാണ്ഡിത്യം അതിൽ ഒരിടത്തും നിഴലിച്ചിട്ടുമില്ല. എങ്കിലും “മമ തനയ മാ കുരുരോദം ബാല,” “ബാലികാജനമണിയുന്ന മഞ്ജുളമണി” എന്നിങ്ങനെയുള്ള ചില പദങ്ങൾക്കു ചമൽക്കാരമുണ്ടെന്നു സമ്മതിക്കാവുന്നതാണു്.
മറ്റൊരു വേതാളചരിത്രം
റെഡ്‌ഡിയാർ അച്ചടിപ്പിച്ചിട്ടുള്ള മറ്റൊരു വേതാളചരിത്രം കിളിപ്പാട്ടു കാണ്മാനുണ്ടു്. അതിനെപ്പറ്റിക്കൂടി ഒന്നുരണ്ടു വാക്കുകൾ ഇവിടെ പറഞ്ഞേക്കാം.
“ഇന്ദിരാരമണനുമിന്ദിരാദേവിതാനും
ചന്ദ്രനെദ്ധരിച്ചീടും ദേവനും ഗൗരിതാനും
വാണീശൻതാനും പിന്നെ വാണിയും വാല്മീകിയും
വീണയെദ്ധരിച്ചീടും മുനിപുംഗവൻതാനും
മറ്റുമീവണ്ണം ദിവ്യജനങ്ങളെല്ലാപേരും
മുറ്റുമങ്ങെന്നിൽ കൃപയരുളീടേണം നിത്യം”
എന്നിങ്ങനെയാണു് ആ കൃതി ആരംഭിക്കുന്നതു്. പ്രണേതാവാരെന്നു് അറിയുന്നില്ല. പതിനൊന്നാം ശതകത്തിലായിരിക്കണം അതിന്റെ പ്രാദുർഭാവം. കവിതയ്ക്കു ഗുണം വിരളമാണെന്നു പറയേണ്ടിയിരിക്കുന്നു. ഒരു ഭാഗം ഉദ്ധരിക്കാം.
“മിണ്ടാത്തതെന്തിവനെന്നുടെ താമസം–
കൊണ്ടസാരം ദ്വേഷ്യമുണ്ടെന്നുറച്ചവൾ
അന്ധകാരം നിറഞ്ഞുള്ളൊരു രാത്രിയി–
ലന്ധയായാലിംഗനം ചെയ്തു വിപ്രനെ.
‘പോരും പരിഭവം; പോരും പരിഭവം;
വീര! തരിക തവാധരം സാദരം’
എന്നു പറഞ്ഞവൾ ചുംബനം നൽകിനാൾ;
തന്നുടെ മൂക്കവൻ പല്ലോടടുത്തിതു.
തൊട്ടനേരം വാ പിളർന്നു കടിച്ചിതു
പെട്ടെന്നു പ്രാണനും പോയിതു വിപ്രനും.
മുക്കൊരു ഖണ്ഡം മുറിഞ്ഞവൻവായിലായ്;
മൈക്കണ്ണിയാളുമതീവ വിഷണ്ണയായ്.
ലജ്ജയും ഭീതിയും വേദനയും പൂണ്ടു
സജ്വരമാനസയായ്‌വന്നു മെല്ലവേ.
എന്തിതിനിപ്പോളുപായമെന്നോർത്തവൾ
കാന്തന്റെ ചാരത്തു ചെന്നുനിന്നീടിനാൾ.
പിന്നെയൊരു വഴി കാണായ്കയാലവ–
ളെന്നുടെ ഭർത്താവു നാസാപുടം മമ
കോപിച്ചു കാരണംകൂടാതെ ഖണ്ഡിച്ചു
പാപമേയെന്നു നിലവിളിച്ചീടിനാൾ.”
40.2കുടിയംകുളത്തു ശുപ്പുമേനോൻ (935–1000)
ചരിത്രം
കുടിയംകുളത്തു ശുപ്പു (സുബ്രഹ്മണ്യ) മേനോൻ പാലക്കാട്ടു താലൂക്കിൽ പൊല്പുള്ളി അംശത്തിൽ. കടിയംകുളത്തു വീട്ടിൽ 935-ആമാണ്ടിടയ്ക്കു് ജനിച്ചു. പൊല്പുള്ളി കൊച്ചി ചിറ്റൂർത്താലൂക്കിൽനിന്നു മൂന്നു മൈൽ വടക്കുപടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്നു. പിതാവു ചിറ്റൂർ ചമ്പത്തുവീട്ടിലെ ഒരു മന്നാടിയാരായിരുന്നു.
ഗുരുക്കന്മാർ
ശുപ്പുമേനോൻ അക്കാലത്തെ പേരുകേട്ട ഒരു ഭാഷാകവിയും വേദാന്തിയും ജ്യോത്സ്യനുമായിരുന്നു. തന്റെ ഗുരുക്കന്മാരെപ്പറ്റി അദ്ദേഹം കാവേരിമാഹാത്മ്യം കിളിപ്പാട്ടിൽ
“ഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും
ഗോവിന്ദാചാര്യൻതാനും തുണപ്പാൻ വന്ദിക്കുന്നേൻ.”
എന്നു് ആരംഭത്തിലും,
“മുനിദേവാദിസേവ്യൻ കുലിയാമിക്കാലത്തിൽ
ജനതാരക്ഷണത്തിന്നായ്ക്കൊണ്ടു കൃപയാലേ
ജനിതാദരം പെരുംകുറിശ്ശിതന്നിൽ വാഴും
വനിതാർദ്ധാംഗമീനാക്ഷീശ്വരപാദഭക്തൻ
ഹേമാംബുജന്മാലയാവാക്പ്രസാദാധായി ശ്രീ–
ഹേമാംബാപാദാംബുജാലംബലോലംബസ്വാന്തൻ
ധീമന്മാനസഹംസമണലൂരാചാര്യേന്ദ്ര–
ശ്രീമൽപാരമ്പര്യക്ഷീരാബ്‌ധിശീകാരഭൂതൻ
മനസാ വാചാ തന്വാ ഗുരുസേവയാ തീർണ്ണ–
ജനിസാഗരനായ സുബ്രഹ്മണ്യോഽഹം മുദാ
ഘനസാരാർത്ഥയാമിക്കതയെസ്സാധുസംവി–
ദനുസാരേണ ചൊന്നേനേവർക്കുമറിവാനായ്.
പേരായിരത്തിലേറ്റം പേരാളും തിരുനാമം
പേരായ ധീരോദാത്തൻ സർവദാ ജയിക്കേണം”
എന്നു് അവസാനത്തിലുള്ള പംക്തിയികളിൽ പ്രസ്താവിക്കുന്നു. താഴെക്കാണുന്ന ഈരടികൾ തേനാരിമാഹാത്മ്യം കിളിപ്പാട്ടിൽ കാണുന്നു.
“രാഘവനായ ഗുരുനാഥന്റെ കൃപാബലം
ലാഘവമെന്നിയേ സംപൂർണ്ണമായുണ്ടാകേണം.
ഗോവിന്ദാചാര്യപാദാംഭോരുഹരജസ്സുക–
ളാവോളം മമ മനോമുകരേ വിളങ്ങേണം.
ചന്ദ്രശേഖരാചാര്യനന്യദേശികന്മാരും
സാന്ദ്രകാരുണ്യമെന്നിൽ പ്രീതിപൂണ്ടരുളേണം.
സമ്പദാലയഭൂതൻ ശംഭുസേവകന്മാരിൽ
മുൻപനാമെൻപിതാവൻപോടനുഗ്രഹിയ്ക്കേണം.
കരുണാമൃതപൂർണ്ണവരുണാലയമായ
കരുണാകരാചാര്യചരണാംബുജം കൂപ്പി.
സൂര്യജ്ഞാനാന്ധകാരസൂര്യനായീടും ശ്രീമൽ–
സൂര്യനാരായണാചാര്യാന്തേവാസീന്ദ്രന്മാരിൽ
പേരായിരത്തിലേറ്റം പേരുയർന്നീടും ശ്രീമൽ–
പേരുവെന്നുലകിങ്കൽപ്പേരിയന്നരുളീടും
സച്ചിദാനന്ദാത്മകനദ്വയനനാമയൻ
നിശ്ചലൻ നിരാകുലനെന്നുടെ ഗുരുനാഥൻ
ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും
സ്വൈരമെന്നകക്കാമ്പിൽ വാണീടവേണം സദാ.”
ഇത്രയുംകൊണ്ടു ശുപ്പുമേനോനു (1) രാഘവൻ (2) ഗോവിന്ദൻ (3) ചന്ദ്രശേഖരൻ എന്നീ മൂന്നു ഗുരുക്കന്മാരുണ്ടായിരുന്നതായി വെളിപ്പെടുന്നു. രാഘവൻ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി തന്നെ എന്നു മുൻപു നിർദ്ദേശിച്ചിട്ടുണ്ടു്. മറ്റു രണ്ടു ഗുരുക്കന്മാരും ആരെന്നറിയുന്നില്ല. കരുണാകരാചാര്യൻ, സൂര്യനാരായണാചാര്യൻ ഇവർ തുഞ്ചത്തു ഗുരുപാദരുടെ ശിഷ്യന്മാരായിരുന്ന കരുണാകരനെഴുത്തച്ഛനും സൂര്യനാരായണനെഴുത്തച്ഛനുമാണെന്നു് ഊഹിക്കണം. ‘പേരു’ എന്നൊരു ഗുരുവിനെപ്പറ്റിയും കവി പ്രസ്താവിക്കുന്നുണ്ടല്ലോ. അദ്ദേഹം സൂര്യനാരായണന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഒരാളാണെന്നു സങ്കല്പിക്കുവാനേ നിർവാഹമുള്ളൂ; ‘പേരു’ പേരുവെഴുത്തച്ഛൻ എന്നൊരു ദിവ്യനാണെന്നും അദ്ദേഹം ശുപ്പുമേനോന്റെ അദ്വൈതവിദ്യാഗുരുവായിരുന്നു എന്നും ചിലർ പറയുന്നു. പേരുവിനു ‘രാമൻ’ മുതലായി വേറേയും ചില ശിഷ്യന്മാർ ഉണ്ടായിരുന്നതായി കാണുന്നുണ്ടല്ലോ. “സമ്പദാലയഭൂതൻ” അതായതു ചമ്പത്തു തറവാട്ടിൽ ജനിച്ച തന്റെ പിതാവിനെയും ശുപ്പുമേനോൻ സ്വഗുരുക്കന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്. പെരുംകുറിശ്ശി ശിവൻ കുടിയംകുളത്തുവീട്ടുകാരുടെ പരദേവതയാകുന്നു.
40.3ശുപ്പുമേനോനും ധർമ്മരാജാവും
ടിപ്പുവിന്റെ ആക്രമണകാലത്തു ശുപ്പുമേനോനും തിരുവനന്തപുരത്തു് അഭയാർത്ഥിയായി ചെന്നു കാർത്തികതിരുനാൾ മഹാരാജാവിനു ചില ശ്ലോകങ്ങൾ അടിയറവച്ചു. ജ്യോതിഷത്തിൽ അതിനുമുമ്പുതന്നെ പ്രസിദ്ധി നേടിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെക്കൊണ്ടു മഹാരാജാവു തന്റെ ജാതകം ഗണിപ്പിക്കുകയും അതു സൂക്ഷ്‌മമായിക്കണ്ടതിനാൽ സന്തോഷിച്ചു് അദ്ദേഹത്തിനു ശംഖുമുദ്രയുള്ള ഒരു വെള്ളിത്തടിയും മറ്റു ചില സമ്മാനങ്ങളും നല്കുകയും ചെയ്തു. ആ വെള്ളിത്തടി ഇന്നും മേനോന്റെ കുടുംബക്കാർ സൂക്ഷിക്കുന്നുണ്ടെന്നറിയുന്നു. 1000-ആമാണ്ടിടയ്ക്കു് അദ്ദേഹം പരഗതിയെ പ്രാപിച്ചതായി ഐതിഹ്യമുണ്ടു്. ചിറ്റൂർ കുറ്റിക്കാട്ടു വലിയ എഴുത്തച്ഛൻ എന്നയാൾ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. എന്നും, ആ എഴുത്തച്ഛന്റെ ശിഷ്യനായിരുന്നു ചിറ്റൂർ കോതാത്തു് അപ്പുമേനോൻ എന്നും പുരാവിത്തുകൾ പറയുന്നു.
കൃതികൾ
ശുപ്പുമേനോന്റെ പ്രധാനകൃതി (1) കാവേരീ മാഹാത്മ്യമാണു്. അതുകൂടാതെ (2) തേനാരിമാഹാത്മ്യമെന്നും (3) കേദാരമാഹാത്മ്യമെന്നും രണ്ടു കൃതികൾകൂടി അദ്ദേഹത്തിന്റേതാണെന്നറിയാം. (4) കൈവല്യനവനീതം കിളിപ്പാട്ടും അദ്ദേഹത്തിന്റെ വാങ്മയങ്ങളിൽ ഒന്നാണെന്നുള്ള ഐതിഹ്യം അവിശ്വാസ്യമല്ല. കൈവല്യനവനീതം തുഞ്ചത്തെഴുത്തച്ഛന്റെ കൃതിയല്ലെന്നു മുമ്പു സ്ഥാപിച്ചിട്ടുണ്ടു്. തേനാരിമാഹാത്മ്യം ചമ്പത്തുവീട്ടുകാരുടേയും കേദാരമാഹാത്മ്യം സ്വമാതാവിന്റേയും നിർദേശമനുസരിച്ചു നിർമ്മിച്ചതാണു്.
തേനാരിമാഹാത്മ്യം
ഹ്രസ്വമെങ്കിലും ഹൃദയംഗമമായ ഒരു കൃതിയാണു് തേനാരിമാഹാത്മ്യം. തേനാരി എന്നതു പൊൽപ്പുള്ളിയിൽനിന്നു രണ്ടു മൈൽ കിഴക്കുള്ള ഒരു ചെറിയ ദേശമാകുന്നു. അവിടെ മധ്യാരണ്യം എന്ന പേരിൽ ഒരു ശിവക്ഷേത്രവും ശരഗംഗ എന്ന നാമധേയത്തിൽ ഒരു തീർത്ഥവുമുണ്ടു്; അവ രണ്ടും പ്രസിദ്ധങ്ങളാണു്. വേറെയും അവിടെ അനേകം ക്ഷേത്രതീർത്ഥങ്ങൾ കാണാം. അവയുടെയെല്ലാം ഉടമസ്ഥത എക്കണത്തു് എന്ന നായർതറവാട്ടിലേയ്ക്കു് അടങ്ങിയിരിക്കുന്നു. തേനാരിമാഹാത്മ്യം വേറെയും പല ക്ഷേത്ര മാഹാത്മ്യങ്ങളെപ്പോലെ, ബ്രഹ്മാണ്ഡപുരാണാന്തർഗ്ഗതമെന്നാണു് വെച്ചിട്ടുള്ളതു്; അത്തരത്തിലുള്ള അനൃതോക്തിയിൽ പാപമുണ്ടെന്നു പൂർവ്വന്മാർ കരുതിയിരുന്നില്ല. “ബ്രഹ്മാണ്ഡപുരാണേ ധർമ്മസംഹിതായാം ഉമാമഹേശ്വരസംവാദേ കേരളഭൂഭാഗേ മധ്യാരണ്യക്ഷേത്രമഹിമാനുവർണ്ണനം” എന്നു ശുപ്പുമേനോൻ അതിലെ ഇതിവൃത്തത്തെ വിശേഷിപ്പിക്കുകയും ആ മൂലഗ്രന്ഥത്തിലെ 67 മുതൽ 69 വരെയുള്ള മൂന്നധ്യായങ്ങളാണു് താൻ തർജ്ജമ ചെയ്യുന്നതെന്നു പറയുകയും ചെയ്യുന്നു.
ആദ്യത്തെ അധ്യായം കേകയിലും രണ്ടാമത്തേതു കാകളിയിലും മൂന്നാമത്തേതു കളകാഞ്ചിയിലുമാണു് വിവർത്തനം ചെയ്തിട്ടുള്ളതു്. ചില ഈരടികൾ പകർത്തിക്കാണിക്കാം.
ചേദിരാജാവായ സുദർശനന്റെ ധർമ്മം:
ഉദകമൊരുപൊഴുതുമൊരുവർക്കു നല്കാതെ മ–
റ്റുള്ള ദാനങ്ങളെല്ലാം ചെയ്തു മന്നവൻ.
സലിലമിഹ സകലദിശി സുലഭമിതി ചിന്തിച്ചു
സജ്ജനാഗ്രേസരൻ നല്കാഞ്ഞു കേവലം.
കമലഭവതനയനഥ ശാകല്യമാമുനി
കാശ്യപീനാഥനോടന്നു ബോധിപ്പിച്ചു.
സലിലവിതരണമറിക സകലജനസമ്മതം
സന്താപനാശനം സദ്യസ്സുഖപ്രദം.
ജഗതി ജലമറികയി ചരാചരജാതിയാം
ജീവജന്തുക്കൾക്കു ജീവനം നിർണ്ണയം,
ഫലമതുലമതിനു സമമില്ല മറ്റൊന്നുമേ
പാനീയശാലകൾ തീർക്ക മാർഗ്ഗങ്ങളിൽ.
ഇതിപലവുമരുളി മുനിവരനുമെഴുന്നള്ളിനാ–
നേതുമേ ബോധിച്ചതില്ല നൃപേന്ദ്രനും.
കുഴികൾ കിണറുകൾ പുഴകുളംബുതടാകങ്ങൾ
കുല്യകളേരികളെന്നിവയെങ്ങുമേ
നിഖിലദിശി നിരവധി നിറഞ്ഞുനിന്നീടുന്ന
നീരാർക്കു കിട്ടാത്തതെന്നോർക്കകാരണം
നിജമനസി പലതരമുറപ്പിച്ചു മന്നവൻ
നിശ്ചയിച്ചീടിനാനിങ്ങനെ നിശ്ചലം.”
കാവേരീമാഹാത്മ്യം
“പൃഥുലപ്രഭാവമാമാഗ്നേയ പുരാണത്തിൽ പ്രഥിതമായ തുലാകാവേരീമാഹാത്മ്യത്തിൽ” എന്നു ശുപ്പുമേനോൻ തന്റെ വിവർത്തനത്തിനു മൂലഭൂതമായ സംസ്കൃതകൃതിയേതെന്നു നിർദ്ദേശിക്കുന്നു. എന്നാൽ അതും വാസ്തവത്തിൽ ഒരു പുരാണത്തിലും ഉൾപ്പെട്ടതല്ല. ആകെ 30 അധ്യായങ്ങൾ അടങ്ങിയതാണു് പ്രസ്തുതഗ്രന്ഥം. പതിനഞ്ചാമധ്യായവും പതിനാറാമദ്ധ്യായത്തിൽ ഏതാനും ഭാഗവും അടങ്ങിയ 100 ൽ ചില്വാനം ശ്ലോകങ്ങൾ അദ്ദേഹത്തിന്റെ തർജ്ജമയിൽ കാണാത്തതിനാൽ പാലക്കാട്ടു സ്വരൂപത്തിലെ വിദ്വാൻ കോമ്പി അച്ചൻ ആ ഭാഗങ്ങൾ സ്വയം വിവർത്തനം ചെയ്തു് അതിൽ ഘടിപ്പിച്ചാണു് 1063-ൽ ആ കൃതി പ്രസിദ്ധീകരിച്ചതു്. അദ്ദേഹത്തിന്റെ മനോഹരമായ കാവ്യരചനയ്ക്കു് ഉദാഹരണമായി ചില ഈരടികൾ പ്രദർശിപ്പിക്കാം.
കാലദൂതന്മാർ:
“വെട്ടെന്നും കെട്ടെന്നും മെയ്‌പൊട്ടിക്ക ഞെരിക്കെന്നും
പെട്ടെന്നു ഘുഷ്ടകഷ്ടോൽകൃഷ്ടനിഷ്ഠുരവാദം
മുൽഗരശൂലഗദാഖൾഗാദി ധരിച്ചതി–
മുഷ്കരന്മാരായുള്ളോരന്തകദൂതന്മാരും
ലോഹപാശങ്ങളാലേ ദേഹബന്ധനം ചെയ്തു
സാഹസാലിഴച്ചിഴച്ചാഹന്ത! തലകീഴായ്
അടിച്ചും മെയ്യെല്ലുകളൊടിച്ചും സാരമേയം
കുടിച്ചും കല്ലുകൊണ്ടു പൊടിച്ചും ക്രകചത്താൽ
മുറിച്ചും വാളാൽ വെട്ടിത്തെറിച്ചും കനലിന്മേൽ
മറിച്ചും തിരിച്ചുമിട്ടെരിച്ചും പൊരിച്ചിട്ടും
കല്ലിലിട്ടിഴച്ചിട്ടും തല്ലിയും പഴിച്ചിട്ടും
മുള്ളിലും ചുട്ട മണലിങ്കലുമുഴച്ചിട്ടും
കരഞ്ഞും കണ്ണീർമഴ ചൊരിഞ്ഞും പൈദാഹത്താൽ–
പ്പൊരിഞ്ഞും മനതളിരെരിഞ്ഞും ശിവശിവ!
ഘോരമായീടും മഹാരൗരവമെന്നു പേരാം
നാരകേ കൊണ്ടുചെന്നു പാരാതെ തള്ളീടിനാർ.”
കേദാരമാഹാത്മ്യം
ഇതു കേദാരവ്രതത്തിന്റെ മാഹാത്മ്യത്തെ പ്രപഞ്ചനം ചെയ്യുന്ന ഒരു കൃതിയാണു്.
കഥ
ഒരവസരത്തിൽ കൈലാസത്തിൽവച്ചു പാർവ്വതീ പരമേശ്വരന്മാരുടെ പ്രീതിക്കായി നാരദാദിഗായകന്മാർ പാടുകയും ഉർവശി തുടങ്ങിയ അപ്‌സരസ്ത്രീകൾ ആടുകയും ചെയ്തു കൊണ്ടിരിക്കവേ പരമേശ്വരൻ രംഭയുടെ ആട്ടത്തിൽ വിശേഷിച്ചു കൌതുകം പ്രദർശിപ്പിക്കുന്നു. അപ്പോൾ ഭൃംഗിരടി ആ നർത്തകികളുടെ സമീപത്തിൽ ചെന്നു വികടലാസ്യം തുടങ്ങുകയും പരമേശ്വരൻ ആ ഗണാധ്യക്ഷന്റെ നർത്തനത്തിൽ സന്തോഷിച്ചു് അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഉടൻ ഭൃംഗിരടി വീണ്ടും
“അംബികതന്നെയൊഴിഞ്ഞംബുജശരാരിയാ–
മമ്മഹേശനെ മന്ദം മന്ദമായ് വലംവെച്ചു
വണങ്ങി വണങ്ങിക്കൊണ്ടാടിയാടിനാനപ്പോ–
ളിണങ്ങും കളി കണ്ടു തെളിഞ്ഞാരെല്ലാവരും.”
ആ സമയത്തിൽ “കുണുങ്ങി നാണംകൊണ്ടു വണങ്ങി മഹേശ്വരി ഞണുങ്ങി മൃത്യുഞ്ജയൻതന്നോടു്” ‘ഇവൻ എന്നെ ഒഴിച്ചു് അങ്ങയെമാത്രം വലംവയ്ക്കാൻ കാരണമെന്തു്? ‘എന്നു ചോദിച്ചതിനു ഭർത്താവു ശിവശക്ത്യാത്മകമായുള്ളതെല്ലാം മിഥ്യയാണെന്നറിയുന്ന ആത്മജ്ഞാനികൾ ശിവനെമാത്രമേ ഭജിക്കൂ എന്നും ശക്തിയെ ഉപാസിക്കുകയില്ലെന്നും ധരിപ്പിക്കുന്നു. അതു കേട്ടു പാർവ്വതി കുപിതയായി ഭൃംഗിരടിയുടെ ശരീരശക്തി മുഴുവൻ തന്നിലേയ്ക്കു് ആകർഷിക്കുവാൻ ശ്രമിച്ചു; എങ്കിലും ഭഗവൽപ്രസാദത്താൽ ആ ഗണാധിപനു തന്നിമിത്തം യാതൊരു ക്ഷതിയും സംഭവിച്ചില്ല. എന്നാൽ ഇനി ഭർത്തൃശരീരാർദ്ധം ലഭിച്ചേ അടങ്ങൂ എന്നു ദൃഢനിശ്ചയത്തോടുകൂടി പാർവ്വതി ഗൗതമമഹർഷിയുടെ ആശ്രമത്തിൽ ചെന്നുചേരുന്നു. അപ്പോൾ കാട്ടിലേയ്ക്കു പോയിരുന്ന മഹർഷി തിരിയെ വന്നപ്പോൾ കണ്ട ആശ്ചര്യത്തെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“കുഴിഞ്ഞ പുഴകളിലൊഴിഞ്ഞുതാഴും ജലം
ചുഴിഞ്ഞുപൊങ്ങി മിട്ടാൽ വഴിഞ്ഞു കാണായ്‌വന്നു.
കൊഴിഞ്ഞൊരിലകളും തഴഞ്ഞു പൂന്തേന്മഴ
പൊഴിഞ്ഞു ഫലിച്ചൊക്കെക്കുഴഞ്ഞു വൃക്ഷങ്ങളും,
കഴിഞ്ഞു വൈരം തമ്മിലഴിഞ്ഞ മനസ്സോടു–
മിഴഞ്ഞ ജന്തുക്കളും കുഴഞ്ഞു കളിക്കുന്നു.
പുലിയും ഗോവും പാമ്പുമെലിയും തരക്ഷവും
കലയും സിംഹമാനത്തലവന്മാരുമേവ.”
ദേവിയുടെ ആഗ്രഹമറിഞ്ഞപ്പോൾ ഗൗതമൻ കേദാരവ്രതമനുഷ്ഠിക്കുവാൻ ഉപദേശിക്കുന്നു. അതിന്റെ ഫലമായി ശ്രീപരമേശ്വരൻ ദേവിയുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചു ശരീരാർദ്ധം ദാനം ചെയ്യുകയും ചെയ്യുന്നു.
പിന്നീടു കവി പ്രസ്തുതവ്രതമനുഷ്ഠിച്ചു നന്ദികേശ്വരൻ “ഭവസദനദ്വാരാധിപത്യ” വും ദേവലൻ ബ്രഹ്മഹത്യാശാപ വിമോചനവും മറ്റും സമ്പാദിച്ച കഥകൾ പറഞ്ഞിട്ടുണ്ടു്. നന്ദികേശ്വരനോടു് ആ വ്രതനിയമങ്ങൾ യഥാവിധി ഗ്രഹിച്ചു ചിത്രാംഗദൻ എന്ന ഗന്ധർവ്വശ്രേഷ്ഠൻ ഭരതഖണ്ഡത്തിൽ സഞ്ചരിച്ചു് അതു വജ്രദന്തൻ എന്ന രാജാവിനു് ഉപദേശിച്ചു എന്നും ആ രാജാവു് അതിന്റെ അനുഷ്ഠാനംകൊണ്ടു് വജ്രപാണിക്കു സമപ്രാഭവനായിത്തീർന്നു എന്നും ഉപന്യസിക്കുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിൽ പുണ്യവതി എന്നും ഭാഗ്യവതി എന്നും സഹോദരിമാരായ രണ്ടു വേശകന്യകമാർ ആ വ്രതാനുഷ്ഠാനം കൊണ്ടു രാജമഹിഷികളായി ഭവിക്കുന്നു. അവരിൽ ഭാഗ്യവതി ഐശ്വര്യമദം വർദ്ധിച്ചതുമൂലം ആ അനുഷ്ഠാനം മുടക്കുകയും അതിന്റെ ഫലമായി ഭർത്തൃപരിത്യാഗദുഃഖത്തിൽ അകപ്പെടുകയും ചെയ്യുന്നു. അപ്പോൾ ജ്യേഷ്ഠത്തിയായ പുണ്യവതി കാര്യം മനസ്സിലാക്കി അനുജത്തിയുടെ മകനെക്കൊണ്ടു് ആ വ്രതം നോല്പിച്ചു ഭാഗ്യവതിയെ വീണ്ടും ഭാഗ്യവതിയാക്കുന്നു.
കവിതാരീതി
താഴെ ഉദ്ധരിക്കുന്ന ഈരടികൾ ഗൗതമ മഹർഷി പാർവതീദേവിയെ കാണുന്ന ഘട്ടത്തിലുള്ളവയാണു്.
“ഇരുളും തമാലവും വിരളും പരിചു നീ–
ണ്ടരുളും നിറംപൂണ്ടു ചുരുളും കേശപാശം,
തരളാളികൾ മണ്ടിമുരളുംവണ്ണം ചെറു–
ത്തരുളുമളകങ്ങൾ കുരുളും സുഷമയും,
കുടിലം ചന്ദ്രഖണ്ഡമടലിലൊളിച്ചിടും
ചടുലഭംഗിതേടും നിടിലതിലകവും,
മല്ലികാഭല്ലവില്ലെത്തല്ലി വെല്ലുന്ന ചില്ലീ–
വല്ലികാമതല്ലികാകല്ലോലവിലാസവും,
ചരണസരോരുഹശരണാഗതജന–
ഭരണലോലായതകരുണാകടാക്ഷവും,
പത്മങ്ങളുടെ നവകർണ്ണികാകാന്തിക്കൊരു
സത്മമായ് വിളങ്ങീടും മഞ്ജുളനാസികയും,
മദനരസസാരസദനമായീടുന്ന
രദനച്ഛദങ്ങളിൻമൃദുലപ്രകാശവും...
ഉദരലഘിമയുമുദധിനിറംകോലും
മൃദുലരോമാളിയും മധുരം നാഭിദേശം
പൂഞ്ചേലമീതേ മണിലാഞ്ഛിതമായി മിന്നും
കാഞ്ചനവിരചിതകാഞ്ചിയും ജഘനവും,
തുടിയും ചെറുത്ത പൊൽക്കൊടിയുമടികൂപ്പു–
മിടയും, കദളിയോടിടയും തുടകളും,
പിണങ്ങി മണിച്ചെപ്പു ഞണുങ്ങി ലഘുതരം
വണങ്ങും മുഴങ്ങഴലിണങ്ങും കണങ്കാലും,
ശിഞ്ജാരഞ്ജിതമണിമഞ്ജീരമണിഞ്ഞതും
കഞ്ജമഞ്ജലിചെയ്യും മഞ്ജുളശ്രീപാദവും–
കേശാദിപാദമേവം കേശവവിരിഞ്ചനാ–
കേശാദിധ്യായമാനം ക്ലേശാദിവിനാശനം.”
നല്ല കിളിപ്പാട്ടുകളിൽ ഒന്നാണു് കേദാരമാഹാത്മ്യം എന്നു് ഇനി വിശേഷിച്ചു പറയേണ്ടതില്ലല്ലോ. കേകാവൃത്തംമാത്രമേ കവി പ്രയോഗിച്ചിട്ടുള്ളു.
കൈവല്യനവനീതം
കൈവല്യനവനീതത്തിന്റെ മൂലം ഒരു തമിഴ്‌കൃതിയാണെന്നു മുൻപുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. അതിൽ കവി തന്റെ ഗുരുനാഥന്മാരിൽ ആരെയും നാമനിർദ്ദേശം ചെയ്തു സ്മരിച്ചിട്ടില്ല.
“ശ്രീഗുരുപാദാംബുജം മനസ്സിൽസ്സദാകാലം
ശിരസ്സിലാദേശവും ധരിച്ചു വാഴും നമ്മെ
ഗുരുശ്രീകടാക്ഷമൊന്നുണ്മയാം ശ്രേയസ്സനു–
സരിക്കെന്നതേ വേണ്ടൂ; ഗുരവേ നമോ നമഃ”
എന്നേ ആ പ്രകൃതത്തിൽ പറയുന്നുള്ളൂ. നവനീതത്തിൽ പൂർവ്വതത്വബോധകമെന്നും സന്ദേഹനിവർത്തകമെന്നും രണ്ടു പടലങ്ങൾ ഉൾക്കൊള്ളുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യം. മാതൃക കാണിക്കുവാൻ ചില ഈരടികൾ ചുവടേ ചേർക്കുന്നു.
“എന്തിനു വിചാരമെന്നാകിലോ സദൃഷ്ടാന്തം
ഹന്ത! ചൊല്ലുവൻ; വേഷം മാറിയ ജനങ്ങളെ
അന്തരാ അറികേണ്ടിൽഗ്‌ഗുഢമാം സ്വഭാവത്തി–
ന്നാന്തരം ശീലം ചിഹ്നമാരാഞ്ഞങ്ങറിയാതെ
ഓടിയും കരണങ്ങൾ മറിഞ്ഞുമിടയിടെ–
ച്ചാടിയും മീൻതുള്ളിയുമുയർന്നു കമ്പത്തിന്മേൽ
പേടികൂടാതെയേറിച്ചാടിയും ചക്രംതിരി–
ഞ്ഞീടെഴും കർമ്മത്തിനാലവരെയറിയാമോ?
എന്നതുപോലെ വിചാരത്തിനാലൊന്നാലെന്നി–
യന്നദാനാദിജപം തപസ്സും യാഗാദിയും
ധന്യശാസ്ത്രാമ്നായപാഠാദികർമ്മങ്ങളൊന്നാൽ–
ത്തന്നെത്താനറികെന്നതെന്നുമേ വന്നുകൂടാ.”
40.4നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ (931–987)
ജനനം
നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ 931-ആമാണ്ടു് അഷ്ടമിരോഹിണിനാളിൽ തിരുവല്ലാത്താലൂക്കിൽ അയിരൂർ പകുതിയിൽ ചെറുകാൽകരയിൽ കിഴക്കേ മംഗലശ്ശേരി വീട്ടിൽ ജനിച്ചു. ആ തറവാട്ടിനു് നെടുമ്പയിൽ എന്നും പേരുണ്ടു്. അദ്ദേഹത്തിന്റെ അച്ഛൻ പ്രസിദ്ധദൈവജ്ഞനായ മാവേലിക്കര ചെറിയനാട്ടു പുലിമുഖത്തു പോറ്റിയുടെ ശിഷ്യനും ഒരു നല്ല ജ്യോത്സ്യനുമായ ചെറുകോൽ ചെറുവേലിത്തുണ്ടിയിൽ രാമനാശാനായിരുന്നു. പുലിമുഖത്തു പോറ്റി മരിച്ചതും കൃഷ്ണനാശാൻ ജനിച്ചതും ഒരേ കൊല്ലത്തിലാണു്.
വിദ്യാഭ്യാസം
ആശാന്റെ ആദ്യത്തെ ഗുരു പിതാവുതന്നെയായിരുന്നു. പിന്നീടു കോഴിക്കോട്ടു ശൂലപാണിവാരിയരോടും അദ്ദേഹം ജ്യോതിശ്ശാസ്ത്രം അഭ്യസിച്ചതായിക്കാണുന്നു. ആറന്മുളവിലാസം ഹംസപ്പാട്ടിൽ
“രാമനെന്നെല്ലാടവും വിശ്രുതനായിട്ടഭി–
രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും
ഗുരുദൈവജ്ഞന്മാർക്കും ഗുരുഭൂതനാമെന്റെ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
ഗുരുവിൻഗുരു വ്യാഘ്രമുഖമന്ദിരവാസി
ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേൻ”
എന്നും ഭാഷാജാതകപദ്ധതിയുടെ ആരംഭത്തിൽ
“ഗുരൂണാം പാദപത്മങ്ങൾ നിരൂപിച്ചുള്ളിലാദരാൽ
ഭക്തികൈക്കൊണ്ടു ചൊല്ലീടുന്നുണ്ടു ജാതകപദ്ധതിം.
ഗണിച്ചായു: പ്രമാണത്തെ ഗ്രഹിപ്പാനല്പചേതസാം
ശിഷ്യാണാം മമ കൃഷ്ണസ്യ ഗുരോ: പാദാംബുജം ബലം”
എന്നും, അവസാനത്തിൽ
“ശ്രീമൽഷഡങ്കുരേശസ്യ കൃഷ്ണസ്യാർജ്ജുനസാരഥേഃ
ഭക്തേന രാമശിഷ്യേണ കൃഷ്ണദാസേന ധീമതാ
ശൂലപാണേശ്ച ശിഷ്യസ്യ കുക്കുടക്രോഡവാസിനഃ
ഭാരത്യാതിപ്രസന്നേന ഭാഷാജാതകപദ്ധതിഃ
വിനിർമ്മിതാ മയാ സൈഷാ വിശേഷേണ വിരാജതാം
ഭൂഷാഭൂതാ സ്വശിഷ്യാണാം ശേഷാസനകൃപാബലാൽ”
എന്നുമുള്ള ഭാഗങ്ങളിൽ ആ ഗുരുക്കന്മാരെ സ്മരിച്ചിട്ടുണ്ടു്. ‘കൃഷ്ണദാസേന’ എന്ന പദം ‘മയാ’ എന്നതിന്റെ വിശേഷണമാണു്. അതു കൃഷ്ണനെന്ന മറ്റൊരു ഗുരുവിന്റെ പേരല്ല.
“ധന്വന്തരിം നമസ്കൃത്യ വിഘ്നേശം വാണിമാതരം
ശൂലപാണിഗുരും നത്വാ വക്ഷ്യേ മർമ്മാണി ഭാഷയായ്”
എന്ന മർമ്മചികിത്സയുടെ പ്രഥമപദ്യത്തിലും ശൂലപാണിവാരിയരെ സ്മരിച്ചിട്ടുണ്ടു്. അദ്ദേഹം ജ്യോതിഷത്തിലെന്നപോലെ വൈദ്യത്തിലും ആശാന്റെ ഗുരുനാഥനായിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.
തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ ശിഷ്യനായിരുന്നു കോലത്തുനാട്ടു തൃപ്പാണിക്കരപ്പുതുവാളെന്നും, പൊതുവാളിന്റെ ശിഷ്യനായിരുന്ന പുലിമുഖത്തു പോറ്റിയുടെ ഗുരുവായ നാവായിക്കുളത്തു് ആഴാതിയെന്നുംകൂടി അദ്ദേഹം ആറന്മുളവിലാസത്തിൽ രേഖപ്പെടുത്തീട്ടുള്ള വിവരം ഞാൻ മറ്റൊരിടത്തു പ്രസ്താവിച്ചിട്ടുണ്ടല്ലോ. വടക്കൻഗണനസമ്പ്രദായത്തിലും പരിശീലിക്കുന്നതിനുവേണ്ടിയായിരിക്കണം ആശാൻ ശൂലപാണിവാരിയരുടെ ഛാത്രത്വം സ്വീകരിച്ചതു്.
അനന്തരജീവിതം
ആശാൻ അനേകം സ്ഥലങ്ങളിൽ സഞ്ചരിച്ചു പല ജ്യോത്സ്യന്മാരിൽനിന്നു പല വിധത്തിലുള്ള അറിവുകൾ നേടി സ്വദേശത്തേക്കു പോന്നു് ആ ശാസ്ത്രത്തിൽ നിരന്തരമായി പ്രവർത്തിക്കുകയും അതു ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തുകൊണ്ടും അടുത്തുള്ള ആറന്മുള ക്ഷേത്രത്തിലെ ശ്രീകൃഷ്ണനെ ഉപാസിച്ചുകൊണ്ടും ആയുശ്ശേഷം നയിച്ചു. അദ്ദേഹത്തിനു ജ്യോതിഷത്തിനുപുറമേ തച്ചുശാസ്ത്രത്തിലും അവഗാഹമുണ്ടായിരുന്നു. സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനം ചെയ്യുവാൻ കഴിവുണ്ടായിരുന്നു എങ്കിലും സാഹിത്യമാർഗ്ഗത്തിൽ അധികം സഞ്ചരിച്ചില്ല. ഭക്തിസംവർദ്ധകങ്ങളായ അപൂർവ്വം ചില വാങ്മയങ്ങൾ രചിക്കുന്നതിനേ വാസനയും പാണ്ഡിത്യവും അദ്ദേഹം ഉപയോഗിച്ചുള്ളു. ബാല്യംമുതല്‌ക്കുതന്നെ ആശാൻ കാസരോഗത്തിനും ഉദരരോഗത്തിനും വിധേയനായിരുന്നു. ഉദരരോഗത്തിന്റെ പരിഹാരത്തിനു മൂക്കിന്റെ ഉള്ളിലുള്ള പാലം തുളച്ചു് അതിൽ ഒരു ചെറിയ സ്വർണ്ണത്തുടൽ കോർത്തിട്ടിരുന്നു എന്നും വേദനയുണ്ടാകുമ്പോൾ തുടൽ പതുക്കെപ്പിടിച്ചൊന്നു വലിച്ചു് അതു തൽക്കാലത്തേക്കു ശമിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.
ആറന്മുളത്തേവരെ ഭജിച്ചാണു് വായുമുട്ടൽ വാശിയാക്കിയതെന്നു് അദ്ദേഹം തന്നെ ആറന്മുള വിലാസത്തിൽ പാടീട്ടുണ്ടു്.
“എന്നുടെ സ്വാമി ഷഡ്വംശാധിപൻ നാരായണ-
നെന്നുടെ രോഗം തീർത്തതെത്രയുമത്യാശ്ചര്യം
പണ്ടു ഞാൻ ചെയ്ത പാപംകൊണ്ടഹോ കാസശ്വാസം-
കൊണ്ടെനിക്കുണ്ടായയുള്ളോരിണ്ടലെന്തുരചെയ്‌വൂ!
ഊണുമില്ലഹോ! കഷ്ടമുറക്കമതുമില്ല;
കാണുന്ന ജനങ്ങളും കേണുപോമെന്നേയുള്ളു.
ചുമയ്ക്കുന്നേരം കണ്ടങ്ങിരിക്കുന്നവരെല്ലാം
ഗമിക്കും പ്രാണനെന്നുമുറയ്ക്കും മനതാരിൽ,
നമുക്കു സാധ്യമല്ലെന്നുറച്ചു വൈദ്യന്മാരും
തിരിക്കുമതു കണ്ടിട്ടിരിക്കും ഞാനുമപ്പോൾ.
കുടിക്കും വിദ്യാര്യാദികഷായമെന്നകിലു-
മെനിക്കു ദു: ഖമൊട്ടും സഹിച്ചുകൂടാതാനും.
ആർത്തിനാശനനായോരെന്നുടെ കൃഷ്ണസ്വാമി
കീർത്തിയേറീടും ഷഡ്വംശാലയേ വിളങ്ങുന്നോൻ
തന്നുടെ പാദാംഭോജം സ്മരിച്ചുകൊണ്ടു നിത്യ-
മെന്നുടെ ഗൃഹത്തിങ്കലങ്ങനെ വസിക്കുമ്പോൾ
രാത്രിയിൽ സ്വപ്‌നംകാണിച്ചന്തികേ വരേണമെ-
ന്നത്രയുമല്ല ഭജിക്കേണ്ടുന്ന പ്രകാരവും.
കോളംബം തൊള്ളായിരത്തെഴുപത്തയ്യാമാണ്ടിൽ
കോമളമായ മേടമാസമെട്ടാം തീയതി
ഭഗവാൻ സ്വപ്‌നംകാണിച്ചതിന്റെയാറാം ദിനം
ഭജനത്തിനു ഞാനും ഷഡ്വംശാലയം പുക്കേൻ;
മംഗലപ്പള്ളിൽ വടക്കേപ്പുരയതിൽപ്പാർത്തു;
മംഗലമുണ്ടായ് വന്നു; രോഗശാന്തിയും വന്നു.”
975-ആമാണ്ടു മേടമാസം 8-നു ആണു് ആശാൻ ഭജനമാരംഭിച്ചതെന്നു് ഈ പംക്തികളിൽ നിന്നു കാണാവുന്നതാണല്ലോ. ഒരിക്കൽ ശില്പശാസ്ത്രജ്ഞനായ ഒരാശാരി ‘മൂരിക്കാള’ എന്നു മൂക്കിലെ തുടൽ കണ്ടു് അദ്ദേഹത്തെ പരിഹസിക്കുകയും, അപ്പോൾത്തന്നെ അസ്തപ്രജ്ഞനായി താഴെ വീഴുകയും, തദനന്തരം അദ്ദേഹത്തിന്റെ അന്തേവാസിയായി ആ ശാസ്ത്രത്തിൽ ഉപരിപഠനം ചെയ്യുകയും ചെയ്തുവത്രേ.
987-ആമാണ്ടു ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി നാളിലായിരുന്നു ആശാന്റെ നിര്യാണം. ആ ദിവസം മുൻകൂട്ടി ഗണിച്ചു ക്ലപ്തപ്പെടുത്തി, അന്നു തന്റെ ശിഷ്യന്മാരെയെല്ലാം വരുത്തി അവരുടെ മധ്യത്തിലാണു് അദ്ദേഹം ദേഹവിയോഗം ചെയ്തതു്.
മരണഹേതുകമായ രോഗം അതിസാരമായിരുന്നു. ആശാൻ യാവജ്ജീവം ബ്രഹ്മചാരിയായിത്തന്നെ കാലയാപനം ചെയ്തു. തിരുവാറന്മുളയപ്പന്റെ ഒരു വിഗ്രഹം അദ്ദേഹം സ്വഗൃഹത്തിൽ വെച്ചു് ആരാധിച്ചുവന്നിരുന്നു എന്നും അതു് ഇപ്പോൾ ചെറുകാലിനു കിഴക്കു മുണ്ടപ്പുഴ എന്ന സ്ഥലത്തു തുറവിക്കാട്ടില്ലത്തെ നമ്പ്യാതിരിമാർ വെച്ചു പൂജിക്കുന്നു എന്നും അറിയുന്നു.
ശിഷ്യസമ്പത്തു്
ആശാനു ജ്യോതിശ്ശാസ്ത്രവിഷയത്തിൽ ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. ആ ശിഷ്യന്മാരിൽ പ്രാഥമ്യം ആറന്മുള മങ്ഗലപ്പള്ളി ഇല്ലത്തിലെ ദക്ഷിണാമൂർത്തി മൂത്തതിനാണു് നല്‌കേണ്ടതു്. ഓമല്ലൂർ കരുവിക്കോയിക്കൽ ഗോവിന്ദനാശാനും തൈത്തോട്ടത്തിൽ നാരായണനാശാനും പുളിവേലി ഗോവിന്ദപ്പണിക്കരും വൈക്കം നീലകണ്‌ഠനാശാരിയും മറ്റു നാലു പ്രധാനശിഷ്യന്മാരായിരുന്നു. ദക്ഷിണാമൂർത്തി മൂത്തതിന്റെ പ്രധാന ശിഷ്യനായിരുന്നു. മാന്നാറ്റു നാലേകാട്ടിൽ ബാലരാമൻപിള്ള സംപ്രതിപ്പിള്ള. തൈത്തോട്ടത്തിൽ നാരയണനാശാന്റെ ശിഷ്യന്മാരിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന്റെ ഭാഗിനേയൻ കൊച്ചുശങ്കരനാശാനും പ്രസിദ്ധനായിരുന്നു. 1070-ആ മാണ്ടു് ഇടവം 14-ആം നു- ആറന്മുളക്ഷേത്രത്തിൽ സ്വർണ്ണധ്വജം പ്രതിഷ്ഠിച്ചപ്പോൾ കൊച്ചുശങ്കരനാശാൻ ഉണ്ടാക്കിച്ചൊല്ലിയതാണു്,
“മൂർത്ത്യാ സ്വസംകുചിതയാ കനകാദ്രിരുച്ചൈഃ
കാർത്തസ്വരധ്വജമിഷേണ വിഭോഃ പുരസ്താൽ
ഭക്ത്യാ ഷഡങ്കുരപതേരവിശൽ ക്ഷണേഽസ്മിൻ
രുദ്ധാംബുദസ്സുരനദീവിലസൽ പതാകഃ”
എന്ന ശ്ലോകം. അങ്ങനെ ആശാന്റെ ശിഷ്യപരമ്പര 11-ആം ശതകത്തിന്റെ അവസാനംവരെ ദൈവജ്ഞതയ്ക്കു കേൾവിപ്പെട്ടിരുന്നു.
കൃതികൾ
നെടുമ്പിലാശാൻ ജ്യോതിഷത്തിൽ (1) ഭാഷാജാതകപദ്ധതി (2) ഭാഷാപഞ്ചബോധഗണിതം എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവകൂടാതെ ജ്യൗതിഷഗന്‌ധിയായ (3) കണക്കുശാസ്ത്രം എന്നൊരു കൃതിയും അദ്ദേഹത്തിന്റെ വകയായി കിട്ടീട്ടുണ്ടു്. പദ്ധതിയിലെ
“ഗ്രന്ഥബാഹുല്യഭീത്യാ ഞാൻ പറഞ്ഞില്ലവയോർക്കണം;
അവയൊക്കെപ്പറഞ്ഞീടാം മേലിലെഗ്ഗോളയുക്തിയിൽ”
എന്ന ശ്ലോകം ഭാഷാഗോളയുക്തി എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നതിനു പഴുതു നല്‌കുന്നു. അതു കണ്ടുകിട്ടീട്ടില്ല. അവയ്ക്കുപുറമേ (4) മർമ്മചികിത്സ (5) ആറന്മുളവിലാസം ഹംസപ്പാട്ടു് (6) വിഷ്ണുകേശാദിപാദ – പാദാദികേശസ്തോത്രം (സംസ്കൃതം) എന്നീ വാങ്മയങ്ങളും ഷഡങ്കുരനാഥകീർത്തനവും ചില ഒറ്റശ്ലോകങ്ങളുംകൂടി അദ്ദേഹം നിർമ്മിച്ചിട്ടുള്ളതായി കാണുന്നു.
ഭാഷാജാതകപദ്ധതി
ഗഹനമായ ശാസ്ത്രമാണു് പദ്ധതിയിലെ വിഷയമെങ്കിലും ആശാൻ നിവൃത്തിയുള്ള ഘട്ടങ്ങളിലെല്ലാം ശൈലി സരളമാക്കീട്ടുണ്ടു്.
“ദേഹികൾക്കു ജനിക്കുമ്പോൽ ദേഹേ നൂറ്റൊന്നു മൃത്യവഃ
നില്‌ക്കുന്നവസരം നോക്കിദ്ദേഹനാശനഹേതവഃ.
അപമൃത്യുക്കളാം നൂറുമൊന്നല്ലോ കാലമൃത്യുവും
വിഷമങ്ങളറിഞ്ഞിട്ടു നടക്കാമെന്നിരിക്കിലോ
ആയവന്നപമൃത്യുക്കൾ നൂറിനേയും ജയിച്ചിടാം,
കാലമൃത്യു വരുന്നേരം തടുക്കാവല്ലൊരുത്തനും.
എന്നിട്ടെല്ലായ്‌പൊഴുംതന്നെ വിഷമങ്ങളറിഞ്ഞുടൻ
നടന്നീടുന്നവനെന്നുമപമൃത്യു വരാ ദൃഢം.”
ഇത്യാദി പംക്തികൾ നോക്കുക. പദ്ധതിയുടെ വൈശിഷ്ട്യം ആയുർദ്ദായഗണത്തിലാണു് പരിസ്ഫുരിക്കുന്നതു്. എല്ലാ സമ്പ്രദായങ്ങളെയും വിവരിച്ചു് ആശാൻ പരമതഖണ്ഡനപുരസ്സരം സ്വമതസ്ഥാപനം യുക്തിയുക്തമായി നിർവ്വഹിക്കുന്നു. പല ഗൂഢാശയങ്ങളും പ്രസ്തുത കൃതിയിൽ അദ്ദേഹം വെളിപ്പെടുത്തീട്ടുണ്ടു്. അതുകൊണ്ടാണു് താഴെക്കാണുന്ന ഉപദേശം അദ്ദേഹം അനുവാചകർക്കു നല്‌കുന്നതു്.
“ഗുരൂപദേശം ചൊല്ലുന്നൂ ശിഷ്യാണാമറിവാനഹം
സാരം പത്രത്തിലാക്കൊല്ലായെന്നു സജ്ജനസമ്മതം.
അസകൃദ്വാരമുപദേശിക്കിലും ഗ്രഹിയായ്കയാൽ
അല്പബുദ്ധികളാമന്തേവാസികൾക്കറിവാനിഹ
പത്രത്തിലാക്കുകെന്നല്ലോ വരൂ വാത്സല്യഹേതുനാ;
ആകയാൽ പുസ്തകമിദം ഗോപ്യമായിട്ടിരിക്കണം.
തങ്ങൾക്കുമിതുപോൽ സ്നിഗ്ദ്ധമുണ്ടെന്നിരിക്കിലോ
കാണിക്കാമെന്നു സിദ്ധാന്തമനുഗൃഹ്ണന്തു ദേശികാഃ”
പഞ്ചബോധഗണിതം ഭാഷ
പഞ്ചബോധം എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണിതു്. മൂലത്തിലെ എട്ടു ഖണ്ഡങ്ങളിൽ പ്രഥമഖണ്ഡം തർജ്ജമചെയ്തിട്ടില്ല. വാക്യം, ധ്രുവം, ഹാരകം, ഗ്രഹസ്ഫുടങ്ങൾ, കലിദിനാനയനം, വിഷുവധ്രുവം, വ്യതീപാതം എന്നീ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടു്.
“ചന്ദ്രധൂളിയതിൽക്കൂട്ടു ഇഷ്ടകൊല്ലവയസ്സിനെ
ഗോത്രനായകനെക്കൊണ്ടു പെരുക്കീട്ടതിനെപ്പുനഃ
കലംകൊണ്ടു ഹരിക്കുമ്പോൾ വരും കലിദിനം തഥാ.
മാസവാക്യമതും കൂട്ടിച്ചെന്ന തീയതിയും തഥാ
കൂട്ടിയാഴ്ചയുമൊപ്പിച്ചു ഗണിപ്പൂ സൂര്യനാദിയെ.”
ഈ വരികൾ പ്രസ്തുത ഗ്രന്ഥത്തിലുള്ളതാണു്.
കണക്കുശാസ്ത്രം
പണ്ടത്തെക്കാലത്തു ചില ജ്യോത്സ്യന്മാർ കുടിപ്പള്ളിക്കൂടത്തിലും മറ്റും പഠിക്കുന്ന ബാലന്മാർക്കുവേണ്ടി അക്കാലത്തെ രീതിയനുസരിച്ചു കണക്കുശാസ്ത്രഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. അവയിൽ ഒന്നായി ആശാന്റെ കണക്കു ശാസ്ത്രത്തെയും പരിഗണിച്ചാൽ മതി.
സ്ഥാനപ്പെരുക്കശ്ലോകങ്ങൾ:
“മുൻപേകസ്ഥാനമായീടും ദശസ്ഥാനമതഃ പരം
മൂന്നാമതു ശതസ്ഥാനം നാലാമതു സഹസ്രമാം
അഞ്ചാമതയുതസ്ഥാനമാറാമത്തേതുലക്ഷവും
പ്രയുതസ്ഥാനമേഴാമതെട്ടാമത്തേതുകോടിയും
അർബുദം നവമസ്ഥാനം വൃന്ദം ദശമമായതു്
ഖർവമേകാദശം പ്രോക്തം വിഖർവം ദ്വാദശസ്ഥിതം
ത്രയോദശം മഹാപത്മം ശംഖം പിന്നെച്ചതുർദ്ദശം
പതിനഞ്ചാമതായീടും സ്ഥാനം ജലധിയായതു്
അന്ത്യം ഷോഡശമാകുന്നു മധ്യം സപ്തദശം മതം
അഷ്ടാദശം പരാർദ്ധം പിന്നറ്റമില്ലിതു ചൊല്ലുവാൻ.
പിന്നെബ്‌ഭാഷാവിശേഷങ്ങളുണ്ടു ചൊല്ലാമവറ്റെയും
കോടിക്കുകോടിശംഖാകും ശംഖിന്റേ കോടി പുഷ്പവും
പുഷ്പത്തിൻകോടി കല്പംപോൽ കല്പത്തിൻകോടി ലക്കമാം
ലക്കത്തിൻകോടി ദണ്ഡാകും ദണ്ഡിന്റേ കോടി ധൂളിയും
ധൂളിക്കുകോടി വെള്ളംപോൽ സ്ഥാനമൊൻപതുമേഴുമേ
പിന്നെ മേല്പോട്ടു വന്നീടും മഹാകൊട്യാദിയിക്രമാൽ.”
വിഷ്ണുകേശാദിപാദ—പാദാദികേശസ്തോത്രം
ഇതു തിരുവാറന്മുളയപ്പനെപ്പറ്റി ആശാൻ രചിച്ചിട്ടുള്ള ഒരു സംസ്കൃതസ്തോത്രമെന്നാണു് ഐതിഹ്യം. കവിത വിശിഷ്ടമാണു്. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“സ്മര മാനസ! മൗകുന്ദം മകുടം മണിമണ്ഡിതം
കേശംശ്ച സകലാംഭോദനീലകുഞ്ചിതകോമളാൻ
കുലിശായുധവന്ദ്യാഘ്രേഃ കടിലാളകസഞ്ചയം
ലലാടം പങ്കജാക്ഷസ്യ പഞ്ചമീചന്ദ്രസന്നിഭം
കുസുമായുധകോദണ്ഡമണ്ഡലാഭേ ഭൂ വൗ വിഭോഃ
നളിനാന്തദ്ദർളനിഭേ നയനേ നരകദ്വിഷഃ
വീണാം വാദയമാനേ തു നാരദേഽപാംഗദായിനം
ആഹ്ലാദയന്തം പ്രഹ്ലാദം സ്മിതചന്ദ്രികയാ സ്വയാ.
നിശാന്തേ യഃ സമാസ്ഥായ സ്മരേദേവം ജനാർദ്ദനം
ഇഹാഭിലാഷിതാൻ പ്രാപ്യ സോഽന്തേ വ്രജതി മാധവം.”
ഷഡങ്കുരനാഥകീർത്തനം:
“പങ്കജഭവനോതിന മറ മുഖപങ്കജമതിൽനിന്നു കവർന്നതി-
പങ്കമിയന്നൊരു സുരവൈരിയശങ്കം നടകൊണ്ടൊരുശേഷം
സങ്കടമതു പോക്കി വിശങ്കടമത്സ്യാകൃതിപൂണ്ട ഭവാൻ മേ
സങ്കടമുടനഖിലം കള ഷഡങ്കുരനാഥ! തൊഴുന്നേൻ.”
മർമ്മചികിത്സ
ശരീരത്തിലെ മർമ്മങ്ങളുടേയും അവയ്ക്കു ക്ഷതം തട്ടിയാൽ ചെയ്യേണ്ട ചികിത്സകളുടേയും വിവരണമാണു് പ്രസ്തുതഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നതു്. ഇതിലെ പദ്യങ്ങൾ ആദ്യന്തം അനുഷ്ടുബ്‌വൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു.
“ദേഹത്തിലുണ്ടു നൂറ്റേഴു മർമ്മങ്ങളവ ചൊല്ലുവൻ
കാൽമേലേകാദശം പിന്നെക്കൈകൾക്കും തൽപ്രകാരമാം
വയറേൽ മൂന്നു മാറത്തങ്ങൊൻപതും മുതുകത്തപി”
എന്നിങ്ങനെ മർമ്മചികിത്സ ആരംഭിക്കുന്നു. ഒടുവിൽ
“ഗുരുവിൻ ഗുരുകാരുണ്യാലേവം മർമ്മചികിത്സയെ
പരോപകാരർത്ഥമായിപ്പറഞ്ഞേനറിവുള്ളപോൽ.
ഇനിയും പല മർമ്മങ്ങളുണ്ടാകാമവയൊക്കെയും
അറിഞ്ഞതാരുലകിലെന്നറിയുന്നറിവുള്ളവർ”
എന്ന പദ്യങ്ങളോടുകൂടി അവസാനിക്കുകയും ചെയ്യുന്നു.
ആറന്മുളവിലാസം
ഈ ഹംസപ്പാട്ടു് ഏറ്റവും സ്വാരസ്യമുള്ള ഒരു കൃതിയാണു്. ആറന്മുളക്ഷേത്രത്തിലെ പല ഐതിഹ്യങ്ങളേയും, അവിടെ പത്താം ശതകത്തിൽ നടന്ന പല സംഭവവങ്ങളേയും ഇതിൽ രേഖപ്പെടുത്തീട്ടുണ്ടു്. “ചന്ദ്രധീവർണ്ണസംഖ്യകൊല്ലത്തിൽ വഞ്ചീശ്വരചന്ദ്രകല്പവന്നിദ്ദിക്കിലെന്നറിഞ്ഞാലും” എന്നു് 926-ആ മാണ്ടു് ആറന്മുളയുൾപ്പെട്ട ദേശങ്ങൾ തിരുവിതാംകൂറിലേയ്ക്കു അടങ്ങിയതിനെപ്പറ്റി പ്രസ്താവിക്കുന്നു. 956 കുംഭം 29-ആംനു ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായതും 959 മീനം 15-ആംനു നവീകരണ പ്രതിഷ്ഠ കഴിഞ്ഞതായും രേഖപ്പെടുത്തുന്നു. 975 മേടം 8-ആംനു – കവി തുടങ്ങിയ ഭജനം കുറേക്കാലത്തേയ്ക്കു നീണ്ടു നിന്നു. 978-ൽ തിരുവനന്തപുരത്തുകാരനായ മഹാദേവൻ എന്നൊരാൾകൂടി അവിടെ ഭജിച്ചുതുടങ്ങിയത്രേ. വടക്കു നിന്നു് ഏതോ ഒരു ‘തുലുക്കൻപട’ വന്നതായും തിരുവാറന്മുളയപ്പന്റെ കാരുണ്യംകൊണ്ടു് അതു പരാജയപ്പെട്ടതായും പറയുന്നു.
“കടകേലിടക്കുഴീം കാഞ്ഞിരക്കുറ്റീമുള്ള
കാലത്തുമാറന്മുളബ്‌ഭഗവാനുള്ളപ്പോഴും
പടയ്ക്കു വരികയില്ലെന്നൊരു സത്യം ചെയ്തു
വടക്കു തന്റെ ദിക്കിൽത്തുലൂക്കൻ പോയാനല്ലോ”
എന്നാണു് ആ സംഭവത്തെ കവി വർണ്ണിക്കുന്നതു്. ഇവിടെ തുലുക്കൻ പട എന്നു പറഞ്ഞിട്ടുള്ളതു ചില മഹമ്മദീയരുടെ ഭണ്ഡാരമോഷണം മാത്രമാണു്. ആശാന്റെ പ്രകൃതിവർണ്ണനത്തിനു് ഒരു ഉദാഹരണം താഴെ ചേർക്കുന്നു.
പമ്പാനദി:
“ഉത്തുങ്ഗഭങ്ഗിയായ സലിലപ്രവാഹത്തോ
ടുത്തരഗോപുരത്തിൻ സോപാനങ്ങളിൽത്തട്ടി
ശാശ്വതമൊഴുകീടുന്നുച്ഛറിതകീർത്തിയോടും
പശ്ചിമദിക്കിലുള്ളോർക്കാനന്ദം വരുത്തുവാൻ.
കല്പാന്തകാലത്തിങ്കൽ മേരുവിലിരിക്കുന്നോ-
രെപ്പേരും കണ്ടുകണ്ടു രസിക്കുന്നതുപോലെ
ഉത്തങ്ഗവെള്ളം പൊങ്ങിവരുന്ന കാലത്തിങ്ക-
ലുത്തരഗോപുരത്തിലിരുന്നു കണ്ടീടുന്നു.
വള്ളങ്ങൾ തമ്മിൽപ്പാടിക്കളിക്കുന്നതും കാണാം
വെള്ളത്തിൽച്ചാടി നീന്തിക്കുളിക്കുന്നതും കാണാം.
വൃക്ഷങ്ങൾ മുങ്ങുന്നേരമതിന്മേലിരിക്കുന്നോ-
രൃക്ഷങ്ങളാദിയായ ജന്തുക്കളോരോവിധം
സന്തതം മുങ്ങിച്ചാടി ഭ്രമിച്ചു മുങ്ങാതുള്ള
വൃക്ഷങ്ങൾതോറും കേറീട്ടിരിക്കുന്നതും കാണാം
അക്ഷതങ്ങളായുള്ള ശാഖകളോടുംകൂടി
വൃക്ഷങ്ങൾ സമൂലമായൊഴുകുന്നതും കാണാം.
ഭഗവൽക്ഷേത്രാധീനപംക്തികൾ വസിക്കുന്ന
ഭവനം മുങ്ങുന്നേരം ശരണം മതിലകം.
ശരൽകാലത്തു വെള്ളമെത്രയും സ്വച്ഛം; നല്ല
ചരലും വെളുത്തോരോ കുന്നുപോലുയർന്നീടും.
മുത്തുകൾപോലെ നല്ല മണലും ക്വിചിൽ ക്വിചിൽ
മുത്തുകളുണ്ടാമുടൻ കാണുന്ന ജനങ്ങൾക്കും.
വാലുകകളിൽത്തുമ്പുകല്ലു ചാടിയും വീണും
ബാലകന്മാരും മോദാൽക്കളിക്കും ദിനംതോറും.
കുളിയും കഴിഞ്ഞിട്ടു വീണുരുണ്ടാലും ദേഹേ
ചെളിയും കിഞ്ചിൽപ്പിരണ്ടീടുവാനില്ലാല്ലോതാൻ
ഉള്ളത്തിൽ പ്രീതിയോടെ ബാലന്മാരായുള്ളവർ
വെള്ളത്തിൽച്ചാടും, നീന്തും, നീർക്കുഴിയിടും കേചിൽ.
കല്ലിട്ടാൻകുഴിയേതെന്നുള്ള സല്ലാപത്തോടും
കല്ലിട്ടു മുങ്ങിയെടുത്തുംകൊണ്ടുവരും കേചിൽ.
കരങ്ങൾ കെട്ടിക്കൊണ്ടു കവിണ്ണു നീന്തും ചിലർ
കരങ്ങൾ മാർവിൽവച്ചു മലർന്നുനീന്തും കേചിൽ.
നരബാലന്മാർക്കു കളിപ്പാനിതുപോലെ
നദികൾ കാണ്മാനില്ല; നക്രഭീതിയുമില്ല.”
ഈ വർണ്ണനം ആറന്മുളയാറ്റിൽ വേനല്ക്കാലത്തു കുളിച്ചു താമസിക്കുന്നവർക്കു് ഇന്നും അത്യന്തം അനുഭവവേദ്യമാണെന്നു പറയേണ്ടതില്ലല്ലോ.
40.5മച്ചാട്ടു നാരായണനിളയതു് (940–1017)
ജീവ ചരിത്രം
കൊച്ചിരാജ്യത്തു തലപ്പിള്ളിത്താലൂക്കിൽ വടക്കാഞ്ചേരി തീവണ്ടിസ്റ്റേഷനിൽനിന്നു മൂന്നു നാഴിക കിഴക്കായി മച്ചാട്ടു് എന്നൊരു പ്രദേശമുണ്ടു്. അവിടെ കുളപ്പുരമംങ്ഗലം എന്ന ശിവക്ഷേത്രത്തിന്റെ തൊട്ടു കിഴക്കായി ചാന്തമ്പിള്ളി എന്നൊരു ഇല്ലമുണ്ടായിരുന്നു. ആ ഇല്ലത്തിലാണു് നാരാണനിളയതു ജനിച്ചതു്. പുരുഷപ്രാപ്തി വന്നതിന്നുശേഷം ചാന്തമ്പിള്ളിക്കു സ്വല്പം വടക്കു കരുമത്രയിൽ ഒരില്ലം അദ്ദേഹം പുത്തനായി പണികഴിപ്പിച്ചു താമസം അങ്ങോട്ടേയ്ക്കു മാറ്റി. ഇളയതു സുമാർ 80 വയസ്സോളം ജീവിച്ചിരുന്നു്, 1017-ആമാണ്ടു് മീനമാസം രോഹിണിനക്ഷത്രത്തിൽ പരഗതിയെ പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹം 940-ആമാണ്ടാണു് ജനിച്ചതെന്നു ചിലർ പറയുന്നു. അതു ശരിയാണെങ്കിൽ അദ്ദേഹം 20–ആമത്തെ വയസ്സിലോ അതിനുമുൻപുതന്നെയോ അദ്ദേഹത്തിന്റെ അത്യഭുതമായ ജ്യോതിശ്ശാത്രവൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചുതുടങ്ങിയിരിക്കണം.
ജ്യൗതിഷികത്വം
പ്രശ്നമാഗ്ഗകാരനായ ഇടയ്ക്കാടിന്റെ പ്രശിഷ്യനാണു് ഇളയതെന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ ഗുരുമുഖത്തിൽ നിന്നു ശാസ്ത്രം പഠിച്ചതിനുമേൽ അതു പ്രയോഗിക്കുന്നതിനുമുൻപു തന്റെ ആയുർദ്ദായംതന്നെ നിപുണമായി ഒന്നു പരീക്ഷിച്ചുനോക്കണമെന്നു് അദ്ദേഹം നിശ്ചയിച്ചു തൃപ്പൂണിത്തുറക്കോവിലകത്തേയ്ക്കു പോയി. അന്നു ശക്തൻ തമ്പുരാൻ സിംഹാസനാരൂഢനായിക്കഴിഞ്ഞിരുന്നില്ലെങ്കിലും അദേഹംതന്നെയാണു് ഭരണസാരഥ്യം വഹിച്ചിരുന്നതു്. അവിടെ ഈടുവെപ്പിൽ കടന്നു് ഒരു സ്വർണ്ണക്കുടം മോഷ്ടിച്ചുകോണ്ടു് ഇളയതു വെളിയിലേയ്ക്കു പോരികയും കാവല്ക്കാർ തസ്കരനെ തിരുമുമ്പിൽ കൊണ്ടുചെല്ലുകയും ചെയ്തു. ശക്തൻ തമ്പുരാൻ മോഷ്ടാവിനെ വധശിക്ഷയ്ക്കു വിധിച്ചു. പക്ഷേ കൊലനിലത്തുവെച്ചു ചില നമ്പൂരിമാർ നമ്മുടെ ദൈവജ്ഞനെ ആ നിലയിൽ കാണുകയും അവർമുഖേന വിവരമറിഞ്ഞു തമ്പുരാൻ അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. ഇളയതിനോടു് തിരുമേനി ആ സാഹസത്തെപ്പറ്റി ചോദിച്ചതിൽ തനിക്കു ജാതകമനുസരിച്ചു ദീർഘായുര്യോഗമുള്ളതായിക്കണ്ടു എന്നും അതു ശരിയാണോ അതോ ശാസ്ത്രം പിഴയ്ക്കുമോ എന്നു തീർച്ചപ്പെടുത്തുന്നതിനുവേണ്ടി അങ്ങനെ ചെയ്തതാണെന്നും അദ്ദേഹം ഉത്തരം പറഞ്ഞുവത്രേ. ആ വിധത്തിലൊന്നും ആത്മഹത്യക്കൊരുമ്പെട്ടു നവഗ്രഹങ്ങളെ പരീക്ഷിക്കരുതെന്നു മാത്രം തമ്പുരാൻ ഉപദേശിച്ചയച്ചു. 964–ൽ ടിപ്പുസുൽത്താനോടുപോലും ഇളയതു സമ്മാനം വാങ്ങിച്ചതായി ഒരു ഐതിഹ്യമുണ്ടു്. തൃശ്ശിവപേരൂർവെച്ചു് ഒരിക്കൽ സുൽത്താൻ ഒരു തത്തയെ കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ കാലിൽ കെട്ടിയിരുന്ന തങ്കച്ചങ്ങല അദ്ദേഹത്തിന്റെ ഇടത്തേക്കൈത്തണ്ടയിൽ ബന്ധിച്ചിരുന്നു. ഇളയതു് ആ സമയത്താണു് അവിടെ ചെന്നു ചേർന്നതു്. അദ്ദേഹത്തെ കണ്ട അവസരത്തിൽ സുൽത്താൻ ആ തത്ത എപ്പോൾ മരിക്കുമെന്നു ചോദിക്കുകയും കുറേക്കാലം കൂടി ജീവിച്ചിരിക്കാൻ അതിനു യോഗം കാണുന്നതായി അദ്ദേഹം മറുപടി പറയുകയും ചെയ്തു. ടിപ്പു ഉടൻ വാളെടുത്തു് ആ തത്തയെ വെട്ടാൻ ഉദ്യമിച്ചു എങ്കിലും വെട്ടു കൊണ്ടതു ചങ്ങലയിലായിരുന്നു. അതിന്റെ ഫലമായി ചങ്ങല മുറിയുകയും കിളി പറന്നുപോവുകയും ചെയ്തു. ടിപ്പുവും തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ ടിപ്പു ജയിക്കുകയില്ലെന്നു് ഇളയതു മുൻകൂട്ടി പ്രവചിച്ചപ്പോൾ അദ്ദേഹത്തെ തന്റെ പടയാളികളോടുകൂടി യുദ്ധാവസാനംവരെ താമസിക്കുവാൻ ആ ഉഗ്രശാസനൻ ആജ്ഞാപിച്ചു. ഒടുവിൽ ഇളയതിന്റെ പ്രശ്നം ഫലിച്ചതായി കണ്ടു് അദ്ദേഹത്തിനു സമ്മാനമായി ഒരു പറ പണം അളന്നുകൊടുപ്പിക്കുകയും ചെയ്തു. പിന്നെയും ആഴ്‌വാഞ്ചേരി മനയ്ക്കൽ ഒരു സന്ദർഭത്തിൽ ഇളയതു ചെന്നപ്പോൾ അവിടെ തമ്പ്രാക്കൾ തന്റെ ക്ഷുരകനെ വരുത്തി ക്ഷൗരത്തിനു തയാറാവുകയായിരുന്നു. താൻ എപ്പോൽ ക്ഷൗരം ചെയ്യിക്കുമെന്നു് അദ്ദേഹം ചോദിച്ചതിനു് അതു് ഏഴെട്ടു മാസത്തേക്കു് ഉണ്ടാവില്ലെന്നായിരുന്നു ഇളയതിന്റെ മറുപടി. “അതാ ക്ഷുരകൻ എന്നെക്കാത്തുനില്‌ക്കയാണു്” എന്നു തമ്പ്രാക്കൾ വീണ്ടും പറഞ്ഞപ്പോൾ “അകായിലുള്ളവരോടു് ഒന്നു ചോദിച്ചിട്ടായാൽ വേണ്ടില്ല” എന്നു് ഇളയതു് ഉപദേശിച്ചു. ചെന്നു ചോദിച്ചപ്പോഴാണു് തന്റെ ധർമ്മപത്നിക്കു് ഋതുമതിയാകേണ്ട ദിവസം തെറ്റിയിരിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായതു്. തമ്പ്രാക്കൾക്കു് ഒരു പുരുഷപ്രജ ജനിക്കുമെന്നും ആ സംഭവം ഇന്നപ്പോളായിരിക്കുമെന്നും മറ്റും കാണിച്ചു് ഇളയതു് ഒരു കുറിമാനവും എഴുതിക്കൊടുത്തു. ശക്തൻതമ്പുരാനെ ഇളയതു് അദ്ദേഹത്തിന്റെ ദീർഘദർശനംകൊണ്ടു പല അവസരങ്ങളിലും വിസ്മയിപ്പിച്ചിട്ടുണ്ടു്. “ശക്തൻതമ്പുരാനും ഏത്തവാഴപ്പഴവും”, “ശക്തൻതമ്പുരാനും സർപ്പകോപവും” മുതലായ ഐതിഹ്യങ്ങൾ പ്രകൃതത്തിൽ വിസ്തരിക്കുവാൻ സ്ഥലദൗർലഭ്യം അനുവദിക്കുന്നില്ല. കേരളത്തിലെ കേളികേട്ട ജ്യോത്സ്യന്മാരിൽ പ്രശ്നഭാഗത്തെസ്സംബന്ധിച്ചേടത്തോളം അദ്ദേഹത്തെക്കാൾ വിശ്രുതനായ ഒരു ശാസ്ത്രജ്ഞൻ ആ ശതവർഷത്തിൽ ജീവിച്ചിരുന്നിട്ടില്ലെന്നുതന്നെ പറയാം.
കൃതികൾ
ഇളയതിന്റെ വാങ്മയങ്ങളെ (1) ജ്യോതിഷകൃതികൾ (2) സംസ്കൃതകൃതികൾ (3) ഭാഷാകൃതികൾ എന്നീ മൂന്നിനങ്ങളായി വിഭജിക്കാം.
ജ്യോതിഷകൃതികൾ: — (1) ജാതകദേശരത്നമെന്നും (2) മച്ചാട്ടു ഭാഷയെന്നും രണ്ടു ഗ്രന്ഥങ്ങൾമാത്രമേ ഈ വകുപ്പിൽ കിട്ടീട്ടുള്ളു. ജാതകാദേശരത്നം പുതുമനച്ചോമാതിരിയുടെ ജാതകാദേശത്തെ അനുകരിക്കുന്നു. മച്ചാട്ടുഭാഷയ്ക്കു ജ്യോതിഷഭാഷാവലി എന്നും പേരുണ്ടു്. ഇതിലെ ഉപക്രമത്തിലുള്ളതാണു്.
“വിഹിതകുളപ്പുരമങ്ഗലവാസം വിധുശേഖരം നമസ്കൃത്യ
ബാലന്മാർക്കു പഠിപ്പാൻ ജ്യോതിഭാഷാവലിം കരിഷ്യാമി.”
എന്ന ശ്ലോകം.
സംസ്കൃതകൃതികൾ: — (3) രാമായണം യമകകാവ്യം (4) ധാന്യമുഖാലയേശപഞ്ചാശിക എന്നിങ്ങനെ രണ്ടു സംസ്കൃതകൃതികൾ ഇളയതു രചിച്ചിട്ടുള്ളതായി അറിയാം. ‘ധാന്യമുഖാലയം’ എന്നാൽ ‘നെല്ലുവാ’ എന്നർത്ഥം. ഇളയതു നെല്ലുവായിലെ ധന്വന്തരമൂർത്തിയായ മഹാവിഷ്ണുവിന്റെ പരമാരാധകനായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാഗാനങ്ങളിലെല്ലാം ആ ദേവന്റെ വന്ദനം പ്രായേണ കാണ്‌മാനുണ്ടു്. രാമായണത്തിൽ അറുപത്തൊന്നും പഞ്ചാശയത്തിൽ അൻപത്തൊന്നും ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു. ആദ്യത്തെ കൃതി അനുഷ്ടുപ്പിലും രണ്ടാമത്തേതു ശാർദൂലവിക്രീഡിതത്തിലുമാണു് നിർമ്മിച്ചിരിക്കുന്നതു്. രാമായണം ഒരു യമകകാവ്യമാണു്. പഞ്ചാശിക അത്തരത്തിലുള്ളതല്ലെങ്കിലും അതിലും കവി യമകം ധാരാളമായി ഘടിപ്പിച്ചിട്ടുണ്ടു്. യമകപ്രയോഗത്തിൽ ഇളയതിനു് അസാമാന്യമായ പാടവമുണ്ടായിരുന്നു. ആ കൃതിയിൽ വിഷ്ണുവിന്റെ കേശാദിപാദവർണ്ണനമാണു് പ്രതിപാദ്യം. രണ്ടു കാവ്യങ്ങളിൽനിന്നും ചില ശ്ലോകങ്ങൾ ചുവടേ ചേർക്കാം.
രാമായണം യമകകാവ്യം:
“സച്ചിദാനന്ദരൂപോപി സ്വഭക്താനുഗ്രഹായ യഃ
ധത്തേ സാവയവം ദേഹം വന്ദേഹം തം മഹേശ്വരം.
ചിത്രം ശ്രീരാമചരിതം വക്ഷ്യേ സംക്ഷിപ്യ സാദരം
സന്തു സന്ത: പ്രസന്നാ മേ സന്നാമേയമനോമലാഃ.
..................
തതശ്ശൂർപ്പണഖാ പ്രാപ്താ രാമം കാമമയാചത
സ സസർജ്ജ ച സോദേര്യേ സോദര്യേതാം നിശാചരീം.
..................
ബധ്വാ സേതും ഗതാ ലങ്കാം കപയോഽദ്രിദ്രുമായുധാഃ
ജഘ്‌നുസ്സമീകേ തരസാ തരസാശനസഞ്ചയാൻ.
..................
ദശാസ്യശക്തിമുക്താസും ലക്ഷണം പവനാത്മജഃ
ഔഷധാചലമാനീയ മാനീ യത്നാദജീവയൽ.”
ധാന്യമുഖാലയേശപഞ്ചാശിക:
“ദേഹം ദേവ! ദധാസി മാധവ! ചതുർദ്ദോഷം ത്രിദോഷാപഹം
ഭക്തേ പഞ്ചജനേ തനോഷി പുരുഷാർത്ഥാനാം ചതുഷ്കം മുദാ
പഞ്ചത്വം നയസി ത്വമന്തരഗതം ചാരാതിഷ്ടകം നൃണാം
കർമ്മാനേകമഹോ! വിഭാതി ഭവതസ്തത്ത്വാം ഭജേ സന്തതം.
ഭക്തിസ്സജ്ജനസങ്ഗമാത്രസുലഭാ തത്വാർത്ഥബോധപ്രദാ
സർവേഷാം ഗുണവൃദ്ധികൃദ്വിജയതേ നൈവം വിഭക്തിഃ പ്രഭോ
ലഭ്യാ ശാസ്ത്രപരിശ്രമാദ്വിതനുതേ സാ ചാർത്ഥഭേദാൻ ബഹൂൻ
വൃദ്ധിം ചാപി ഗുണം ച കുത്രചിദതസ്ത്വഭക്തിമേവാദ്രിയേ,
..................
ചക്ഷുർദ്ദക്ഷിണമീശ വാമമഹിതേ ഭക്തേ ജനേ ദക്ഷിണം
വാമം തദ്ദ്വിതയം രിപൗ തദധികാരുണ്യം ച ഭാതി ദ്വയോഃ
സൗമ്യം വാമമിഹാപരം വഹതി മിത്രത്വം തഥാ ചോഭയം
സൗമ്യം സാധുജനസ്യ മിത്രമവതാച്ചിത്രം തദക്ഷിദ്വയം.
..................
ത്വന്മാഹാത്മ്യമജാനതാ യദിഹ തേ കേശാദിപാദാന്തിമാ-
ന്യങ്ഗാനീതി മയാ സ്തുതാനി തദിദം ഭൂയാദു് ഭവൽപ്രീതയേ
ഭക്ത്യാ യഃ പഠതി പ്രഭോ! പരമയേമാം സ്തോത്രപഞ്ചാശികാം
തസ്യാന്തഃ കരണാകരേ സുരുചിരം ത്വദ്രൂ പരത്നം ജയേൽ.”
ധന്വന്തര്യഷ്ടകം എന്നൊരു കൃതിയും അദേഹം നിർമ്മിച്ചിട്ടുണ്ടത്രേ.
40.6ഭാഷാഗാനങ്ങൾ – തിരുവാതിരക്കളി
ഇളയതിന്റെ ഭാഷാഗാനങ്ങളെല്ലാം സ്ത്രീകൾക്കു കൈകൊട്ടിക്കളിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ളതാണു്. കൈകൊട്ടിക്കളിപ്പാട്ടുകൾ എന്നും തിരുവാതിരപ്പാട്ടുകൾ എന്നും പറയുന്ന ഗാനങ്ങളെ ഭാഷാസാഹിത്യത്തിന്റെ ഒരു പ്രത്യേകവിഭാഗമായി പരിഗണിക്കേണ്ടതാകുന്നു. തിരുവാതിരക്കളി ‘ലാസ്യം’ എന്ന അഭിനയശാഖയിൽ ഉൾപ്പെടുന്നു. തീവ്രമായ തപോനിയമം അനുഷ്ഠിച്ചുകൊണ്ടിരുന്ന പാർവതീദേവിക്കു് ആ തപസ്സിന്റെ ഫലമായി ശ്രീപരമേശ്വരൻ പ്രത്യക്ഷീഭവിച്ചു തന്റെ പത്നിയാക്കിക്കൊള്ളാമെന്നു വരദാനം ചെയ്തതു ധനുമാസത്തിലെ തിരുവാതിരനാളിലാണു്. ആ ദിവസത്തെ അവിവാഹിതകളായ കന്യകമാർ ഭക്തിപൂർവ്വം ആഘോഷിക്കുന്നതിന്റെ ഒരു ചടങ്ങാണു് തിരുവാതിരക്കളി. ധനുമാസത്തിലെ തിരുവാതിരയ്ക്കു ഏഴു ദിവസത്തിനെങ്കിലും മുൻപു് അവർ പാർവ്വതീദേവിയെ പാട്ടുകൾ പാടി ആരാധിച്ചു നൃത്തം വെയ്ക്കുകയും തിരുവാതിരനാളിൽ നോൽമ്പു നോറ്റു രാത്രി മുഴുവൻ അത്തരത്തിലുള്ള ഉപാസനാപരിപാടി അനുഷ്ഠിക്കുകയും ചെയ്യുന്നു. നൃത്തരൂപമാണു് പ്രസ്തുതലാസ്യം. അതുകൊണ്ടു് ആ അവസരത്തിൽ ഉപയോഗിക്കുന്ന പാട്ടുകളും താളപ്രധാനങ്ങളാണു്. തിരുവാതിരനാൾ അർദ്ധരാത്രിയോടുകൂടി കന്യകമാർ ശുഭ്രവസ്ത്രങ്ങൾ ധരിച്ചു പാതിരാപ്പൂചൂടി, ‘പുലവൃത്തം’ പാടിക്കളിക്കുകയും മറ്റും ചെയ്യുന്ന പതിവു പണ്ടത്തെക്കാലത്തു സർവസാധാരാണമായിരുന്നു. നവീനപരിഷ്കാരത്തിന്റെ കൂലങ്കഷമായ പ്രവാഹത്തിൽ ആ പതിവു് ഓണംകേറാമൂലകളിൽപ്പോലും നാമാവശേഷമായിട്ടുണ്ടു്. ആ വ്രതത്തിന്റെ ഫലം അനുരൂപമായ ദാമ്പത്യമാണെന്നു് ഇന്നു് ആർ വിശ്വസിക്കും? പണ്ടു് എത്ര കുലീനതയും കുബേരതയും തികഞ്ഞ കുടുംബങ്ങളിൽപ്പോലും അനുഷ്ഠിച്ചുവന്നിരുന്ന ആ ദൈവാരാധനാപദ്ധതിക്കു് ഇന്നു ചില പൺപള്ളിക്കൂടങ്ങൾമാത്രം വല്ലപ്പോഴുമൊരിക്കൽ അഭയസ്ഥാനങ്ങളായെങ്കിലായി എന്നേ ഉള്ളൂ. ഇതു പുനരുജ്ജീവിപ്പിക്കേണ്ട ഒരു കേരളീയകലയാണെന്നും ഇതിനു് ആത്മീയമായും മാനസികമായുമെന്നതുപോലെ ശാരീരികമായും പ്രയോജനമുണ്ടെന്നും ചിന്താശീലന്മാർക്കു നിരീക്ഷിക്കുവാൻ പ്രസാസമില്ല. വളരെക്കാലം മുമ്പുമുതല്ക്കുതന്നെ കൈകൊട്ടിക്കളിപ്പാട്ടുകൾ ഓരോരുത്തർ നിർമ്മിച്ചിരിക്കണമെങ്കിലും കുഞ്ചൻ നമ്പിയാരുടെ രുക്‍മിണീസ്വയംവരത്തിനുമുൻപുള്ള പാട്ടുകളൊന്നും കണ്ടുകിട്ടീട്ടില്ല. അവയെ മച്ചാട്ടിളയതിന്റെ ആ സാഹിത്യസരണിയിലുള്ള കൃതിരത്നങ്ങൾ അന്തർദ്ധാനം ചെയ്യിച്ചു എന്നു അനുമാനിക്കവുന്നതാണു്.
40.7ഇളയതിന്റെ കൃതികൾ
ശക്തൻതമ്പുരാന്റെ ദ്വിതീയപത്നിയായ കരിമ്പറ്റ ചിമ്മുക്കുട്ടി വലിയനേത്യാരമ്മ കൈകൊട്ടിക്കളിയിൽ അനന്യസാധാരണമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ആ മഹിളാരത്നത്തിന്റെ ആവശ്യമനുസരിച്ചാണു് ഇളയതു ശാകുന്തളം നിർമ്മിച്ചതു് എന്നു പുരാവിത്തുകൾ പറയുന്നു. മറ്റു ചില പാട്ടുകൾക്കും അവരുടെ പ്രേരണ കാരണമായിരുന്നിരിക്കാം. ചിമ്മുക്കുട്ടിയമ്മയെ തിരുമനസ്സു കൊണ്ടു പരിഗ്രഹിച്ചതു് 975 -ലാണു്. അവിടുന്നു 981-ൽ തീപ്പെട്ടു. നേത്യാരമ്മ 1030-ആമാണ്ടുവരെ ജീവിച്ചിരുന്നു. ആയുരന്തംവരെ ആ മഹതി കൈകൊട്ടിക്കളിയുടെ പ്രചരണത്തിനായി പലപ്രകാരത്തിൽ പരിശ്രമിയ്ക്കുകയുണ്ടായിട്ടുണ്ടു്.
അത്തരത്തിലുള്ള ഒട്ടുവളരെ പാട്ടുകൾ ഇളയതു നിർമ്മിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. (1) പാർവ്വതീസ്വയംവരം പന്ത്രണ്ടുവൃത്തം (വലുതു്), (2) പാർവ്വതീസ്വയംവരം നാലുവൃത്തം (ചെറുതു്), (3) അംബരീഷചരിതം അഥവാ ഏകാദശീമാഹാത്മ്യം പന്ത്രണ്ടുവൃത്തം, (4) ശാകുന്തളം എട്ടുവൃത്തം, (5) ഗജേന്ദ്രമോക്ഷം നാലുവൃത്തം, (6) ലക്ഷണാസ്വയംവരം എട്ടുവൃത്തം, (7) സീതാസ്വയംവരം നാലുവൃത്തം, (8) വൃകാസുരവധം രണ്ടു വൃത്തം, (9) കല്യാണസൗഗന്ധികം രണ്ടുവൃത്തം, (10) വസ്ത്രാപഹരണം രണ്ടുവൃത്തം, (11) അമൃതമഥനം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകൾ അദ്ദേഹത്തിന്റേതാണെന്നു സങ്കല്പിയ്ക്കാം. ഇവ കൂടാതെ (1) വ്യാസോൽപത്തി കുറത്തിപ്പാട്ടു് (2) പാത്രചരിതം കുറത്തിപ്പാട്ടു് (3) കൃഷ്ണലീല പാന (4) വ്യാസോൽപത്തി പാന (5) സന്താനഗോപാലം പാന (6) നളചരിതം പാന (7) ഗണപതിസുബ്രഹ്മണ്യകലഹം പാട്ടു് (8) നെല്ലുവായപ്പന്റെ കേശാദിപാദം പാട്ടു് ഇവയും അദ്ദേഹത്തിന്റെ വാങ്മയങ്ങളാണെന്നു പറയുന്നു. ഇളയതിന്റെ ഭാഷാശൈലി അത്യന്തം സരളമധുരമാണു്. കുഞ്ചൻനമ്പിയാരുടെ രീതിയാണു് പദഘടനയിൽ അദ്ദേഹം നിരന്തരമായി അനുകരിച്ചിരിയ്ക്കുന്നതു്; രചനാസൗഷ്ഠവം അത്രമാത്രം തികഞ്ഞ ഭാഷാകൃതികൾ അക്കാലത്തു വളരെ വളരെ വിരളങ്ങളായിരുന്നു. കൈകൊട്ടിക്കളിക്കു പാടുന്നതിനു് അതുപോലെ മനോഹരങ്ങളായ ഗാനങ്ങൾ ഭാഷയിൽ വേറെ അധികമില്ലെന്നും തീർത്തുപറയാവുന്നതാണു്. കേരളത്തിൽ പഴയ മട്ടിലുള്ള കുടിപ്പള്ളിക്കൂടങ്ങൾക്കു പ്രാധാന്യമുണ്ടായിരുന്ന കാലത്തു ശാകുന്തളം തുടങ്ങിയ ചില പാട്ടുകൾ പെൺകുട്ടികളെ ആശാന്മാർ നിഷ്കർഷിച്ചു പഠിപ്പിച്ചുവന്നിരുന്നു. ഇന്നും സ്ത്രീകൾക്കു് ഇളയതിന്റെ പാട്ടുകളിലുള്ള ആദരം സീമാതീതമാണു്. ഉപരി നിർദ്ദിഷ്ടങ്ങളായ കൃതികളെല്ലാം വായിയ്ക്കുവാൻ എനിയ്ക്കു സാധിച്ചിട്ടില്ല; മിക്കവാറും വായിച്ചിട്ടുണ്ടു്. ഞാൻ വായിച്ചിട്ടുള്ളവയിൽ സർവ്വോൽക്കൃഷ്ടമായി എനിയ്ക്കു തോന്നീട്ടുള്ളതു ശാകുന്തളംതന്നെ. ശാകുന്തളത്തിലെ “ഓടുംമൃഗങ്ങളെ” “കല്യാണി കളവാണി” മുതലായ ഭാഗങ്ങൾ സുപ്രസിദ്ധങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം:
ഓടും മൃഗങ്ങളെത്തേടി നരപതി
കാടകംപുക്കൊരു നേരത്തിങ്കൽ
പേടിച്ചൊരു മൃഗം ചാടിക്കുതിച്ചോടി
കൂടെ നൃപതിയും കൂടി പിൻപേ.
മണ്ടുന്ന മാനിനെക്കണ്ടുകണ്ടന്തികേ
കുണ്ഠിത കൈവിട്ടടുത്തു മന്നൻ
തേരതിവേഗത്തിൽപ്പാരാതെയോടിച്ചു
ദൂരത്തൊരു ദിക്കിൽച്ചെന്നുചാടി.
സേനയും കൂടാതെ താനേ ഹിമവാന്റെ
സാനുപ്രദേശം പ്രവേശിച്ചപ്പോൾ
ദാഹം മുഴുക്കയാൽത്തണ്ണീർ തിരഞ്ഞപ്പോൾ
മോഹനമാമ്മാറു മുന്നിൽക്കണ്ടു
കണ്വമുനിയുടെ പുണ്യാശ്രമസ്ഥലം
കണ്ണിന്നു കൗതുകമുണ്ടാം കണ്ടാൽ.”(ശാകുന്തളം ദ്വിതീയവൃത്തം)
“കല്യാണി! കളവാണി! ചൊല്ലു നീയാരെന്നതും
കല്യേ! നീയാരുടയ പുത്രിയെന്നും.
നിന്മൂലമെനിക്കുള്ളിൽ മന്മഥവിവശത
മേന്മേൽ വന്നുദിക്കുന്നു നിർമ്മലാംഗി!
കന്യകയതു കേട്ടു മന്ദമങ്ങുരചെയ്തു
കണ്വമാമുനിയുടെ സുതയല്ലോ ഞാൻ.
മന്നവ! ശകുന്തളയെന്നു പേരെനിക്കെടോ
എന്നിലാഗ്രഹം തവ നന്നല്ലേതും.
താപസതരുണിയെബ്‌ഭൂപനു കൈക്കൊള്ളാമോ?
പാപമുണ്ടതിനെന്നതറിയുന്നീലേ?”(ശാകുന്തളം ചതുർത്ഥവൃത്തം)
“അരികിൽ വരികാരോമൽപ്പൈങ്കിളി, നീ-
യരനിമിഷം കാലം കളഞ്ഞീടാതെ.
അരുമയൊടേ സീതാസ്വയംവരത്തെ-
യരുണമുഖി! ചൊല്കെെന്നു കേട്ടനേരം
അഖിലപതി നെൽവായിൽ മാധവനെ-
യകതളിരിലോർത്തു പറഞ്ഞാളല്ലോ.
അരികൾകലകാലൻ ദശരഥനാ-
മരചമണി വാണാനയോധ്യതന്നിൽ.
അവനു സുതനായിപ്പണ്ടംബുജാക്ഷ-
നവതരണം ചെയ്തിതു രാമനായി.
അവരജരും മൂവരുളവായ്‌വന്നു
അവരോടൊരുമിച്ചു വളരുംകാലം
അവിടെയൊരുനാൾവന്നു വിശ്വാമിത്ര-
നവനിപതിവീരനെക്കണ്ടു ച്ചൊല്ലി.”(സീതാസ്വയംവരം പ്രഥമവൃത്തം)
“കാലാരിസംഭവനായ മുനീന്ദ്രൻ
കാളിന്ദിയിൽച്ചെന്നിറങ്ങി പതുക്കെ
കാലു കഴുകിയും കണ്ണു തുടച്ചും
കാഷായവസ്ത്രം നനച്ചു പിഴിഞ്ഞും
കാറ്റുമൊട്ടേറ്റു കടവിലിരുന്നും
കാളമാം തോയത്തിൽ മുങ്ങിക്കിടന്നും
കാലം വളരെക്കഴിഞ്ഞൊരുശേഷം
കാണാഞ്ഞു ഭൂപനു ചിന്ത തുടങ്ങി.”(അംബരീഷചരിതം ഷഷ്ഠവൃത്തം)
“തുമ്പിക്കരംകൊണ്ടു താമരയെല്ലാ-
മൻപോടറുത്തവനർച്ചനചെയ്തു
കമ്പം കളഞ്ഞു താൻ പണ്ടു ഭജിച്ച
തമ്പുരാൻതന്നെ സ്തുതിച്ചുതുടങ്ങി.
ഈരേഴു പാരിനും കാരണമായി
നേരേ വിളങ്ങുന്ന നിശ്ചലരൂപ,
പാരം പരവശനാകിയൊരെന്നെ-
പ്പാരാതേ വന്നു കരേറ്റുക വേഗം.
നിഷ്കള! നിർഗ്ഗുണ! നിർമ്മലമൂർത്തേ!
ദുഃഖവിനാശന! പാഹി കൃപാലോ!
നക്രം വലിച്ചെന്നെ നീരിലിദാനീം
മുക്കുന്നതിൻമുൻപു മുക്തി തരേണം
മൂർത്തിവിശേഷമൊഴിച്ചവനേവം
കീർത്തനം ചെയ്തതു കേട്ടൊരുനേരം
ഇസ്തുതി നമ്മെയല്ലെന്നു നിനച്ചു
മൃത്യുഞ്ജയാദികൾ വന്നതുമില്ല.”(ഗജേന്ദ്രമോക്ഷം തൃതീയവൃത്തം)
“കരിമുഖിൽവർണ്ണാ! നീ കരുതല്ലേ ചാപലം
കരുണാംബുധേ! കൃഷ്ണ! കൂറ തായോ!
അരയോളം നീരിൽനിന്നരയാലിലപോലെ-
യരവിന്ദനാഭ! നീ തുള്ളിക്കൊല്ലേ!
അരുമയോടന്നേരമരുൾചെയ്തു മാധവ-
നരുണാധരിമാരോടാത്തമോദം.
കരയറ്റ നീറ്റീന്നു കരയേറിവന്നിങ്ങു
കരമാശു നീട്ടുകിൽക്കൂറ നൽകാം.
തരുമൂലേ വാരാതേ തരുമിതു ഞാനെന്നു
തരുണിമാരെ! നിങ്ങൾ മോഹിക്കേണ്ട.
കരയേണ്ട രാധേ! നീ കരഭോരു! വന്നാലും
കരയുള്ളതല്ലയോ നിന്റെ വസ്ത്രം?
കളവാണി! കാലത്തെക്കളയാതേ വന്നാകിൽ
കളവല്ല നീളേ! നിൻ ചേല നൽകാം.
കമനീയരൂപിണീ! കമലാക്ഷി! നീന്തി നീ
കമനീ! വലയേണ്ട മിത്രവിന്ദേ!”(വസ്ത്രാപഹരണം)
“കർണ്ണാദികൾ ഞങ്ങൾ കണ്ടങ്ങിരിക്കവേ
പെണ്ണിനെ മോഷ്ടിച്ചു കൊണ്ടുപോവാൻ
ദണ്ഡമില്ലെന്നു നീയെണ്ണിയതത്ഭുതം
ദണ്ഡധരാലയം പൂവതിന്നോ?
കുണ്ഡിനത്തിങ്കേന്നു രുക്‍മിണിയെപ്പണ്ടു
കണ്ണൻ തവ താതൻ കൊണ്ടുപോന്നു;
അക്കണക്കേ നീയുമിക്കാര്യം ഭാവിച്ചാ-
ലിക്കരുവീരന്മാരോടു കൂടാ.”(ലക്ഷണാസ്വയംവരം)
“കളമൊഴി! കേശവന്റെ കളികളെച്ചൊല്ലു ബാലേ!
കളികളിലണിമൗലേ! കളയൊല്ലേ വൃഥാ കാലം.
മധുരതരമമൃതമഥനമാം കഥ കേട്ടാൽ
മതിയാകുകയില്ലെന്നു കേട്ടിതു ചൊന്നാൾ ശാരികയും.
ഗണപതിഭഗവാനും ഗുണവതി ഭാരതിയും
തുണചെയ്തീടേണമെന്റെ ഗുരുഭൂതന്മാരും നിത്യം.
വിരവോടേ നെല്ലുവായിൽ മരുവീടും വാസുദേവൻ
പരിതാപമെല്ലാം തീർത്തു പരിചോടേ പാലിക്കേണം.
സുരനാരീജനം മുനിവരനാകും ദുർവാസാവി-
ന്നൊരു മാല നല്‌കിയതു പുരുഹൂതന്നായ്ക്കൊടുത്തു.”(അമൃതമഥനം)
ഇളയതിന്റെ ഫലിതത്തിനു താഴെച്ചേർക്കുന്ന ഉദാഹരണം പരിപൂർണ്ണമായ സാക്ഷ്യം വഹിക്കുന്നു.
“ബാലൻ ഗണേശനും ബാഹുലേയൻതാനും
ലീലകളാടി വസിക്കുംകാലം
കുംഭിവദനൻ കരയുന്നതുകേട്ടു
ശംഭുപ്രണയിനിയായ ദേവി
എന്തു ഗണേശ! കരയുന്നു നീയെന്നു
ദന്തിമുഖനോടു ചോദിച്ചപ്പോൾ
സോദരനെന്റെ ചെവി പിടിച്ചാടുന്നു
വേദനയുണ്ടെനിക്കേറ്റമമ്മേ!
എന്നു ഗണപതി ചൊന്നതു കേട്ടപ്പോൾ
സ്കന്ദനോടാശു പറഞ്ഞു ദേവി.
കഷ്ടം കുമാര! നിൻചേഷ്ടിതമിങ്ങനെ
ജ്യേഷ്ഠനോടെന്തേ കലഹിക്കുന്നു?
മുന്നമെൻ നേത്രങ്ങളെണ്ണി വിനായക-
നെന്നതു മാതാവറിഞ്ഞീലല്ലീ?
താരകവൈരിതാനേവം പറഞ്ഞപ്പോൾ
ഗൗരി ഗണനാഥനോടു ചൊന്നാൾ.
ഉണ്ണി! നീയെന്തിന്നു കാർത്തികേയൻതന്റെ
കണ്ണുകളെണ്ണുവാൻ പോയി മുന്നം?
നന്നല്ല നിന്റെ തൊഴിലും ഗജാനന!
പിന്നെപ്പറഞ്ഞാൽ ഫലമുണ്ടാമോ?
കേൾക്കണമമ്മേ! മുഴക്കോലെടുത്തെന്റെ
മൂക്കളന്നു മുന്നം സുബ്രഹ്മണ്യൻ.
പുത്രന്മാർ ചൊന്നവാക്കിത്തരം കേട്ടപ്പോൾ
സത്വരം പുഞ്ചിരിപൂണ്ടു വേഗാൽ
നിങ്ങളിരുവരും തങ്ങളിലേറെപ്പി-
ണങ്ങരുതെന്നു പറഞ്ഞു ദേവി,
നന്ദനന്മാരെ മടിയിൽ വച്ചാദരാൽ
നന്നായ്‌പ്പുണർന്നു സുഖിച്ചിരുന്നു.”(ഗണപതി സുബ്രഹ്മണ്യകലഹം)
പാർവതീസ്വയംവരം കിളിപ്പാട്ടു്
എഴുത്തച്ഛന്റെ ശിഷ്യന്മാരെപ്പറ്റി പ്രസ്താവിച്ച അവസരത്തിൽ പാർവതീസ്വയംവരം പത്താം ശതകത്തിലെ ഒരു കൃതിയാണെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. പാർവതീസ്വയംവരം പ്രസന്നസരസമായ ഒരു കിളിപ്പാട്ടാണു്. ഗുണപൗഷ്കല്യംകൊണ്ടു് അതു പുറയന്നൂരിന്റെ ശുകഗാനങ്ങളെ ജയിക്കുന്നു. സർവോപരി കാളിദാസന്റെ കുമാരസംഭവത്തേയും അങ്ങിങ്ങു് ഉണ്ണായിയുടെ ഗിരിജാകല്യാണത്തേയും കവി ഉപജീവിക്കുന്നു.
കർത്തൃത്വം
പാർവതീസ്വയംവരത്തിന്റെ കർത്താവു മച്ചാട്ടിളയതാണെന്നു കൂനേഴത്തു പരമേശ്വരമേനോൻ കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താൻ പ്രസിദ്ധപ്പെടുത്തിയ ആ ഗ്രന്ഥത്തിന്റെ ഒരു പതിപ്പിൽ അനുമാനിക്കുന്നു. അതിനുള്ള ന്യായങ്ങൾക്കു ബലം പോരാതെയിരിക്കുന്നു. മച്ചാട്ടിന്റെ ഇഷ്ടദേവതകളാരെല്ലാമെന്നു് അദ്ദേഹം വ്യാസോൽപ്പത്തി പാരയിൽ നിർദ്ദേശിച്ചിട്ടുണ്ടു്.
“മങ്ങിടാതെ വിളങ്ങും കുളപ്പുര
മങ്ഗലത്തിൽ നിറമങ്ഗലത്തിലും
ഭങ്ഗിയോടേ വസിക്കും മഹേശ്വരൻ
മങ്ഗലങ്ങൾ നമുക്കരുളേണമേ!
വാസുദേവപുരംതന്നിൽ മേവുന്ന
വാസുദേവൻ വസുധാ (രമാ) വരൻ,
വാസവിസഖിതൻ പദം സേവിപ്പാൻ
വാസന മമ സംഭവിക്കേണമേ.”
ഈ മൂന്നു ക്ഷേത്രങ്ങളും തലപ്പിള്ളിത്താലൂക്കിൽപ്പെട്ടവയാണു്. ഈ ദേവന്മാർക്കു പുറമെ നെല്ലുവായിലെ ധന്വന്തരിമൂർത്തിയേയും അദ്ദേഹം ഭക്തിപുരസ്സരം സേവിച്ചിരുന്നു എന്നു പറഞ്ഞു കഴിഞ്ഞുവല്ലോ. ഇവരിൽ ആരെയും പാർവതീപരിണയത്തിൽ സ്മരിച്ചുകാണുന്നില്ല; പ്രത്യുത തൃശ്ശൂർ പാർവതീദേവിയേയും വടക്കുന്നാഥനേയും യഥാക്രമം മൂന്നും നാലും പാദങ്ങളിൽ
“ചൊല്ലേറും തൃശ്ശിവപേരൂരെഴും ശിവ
വല്ലഭേ! നിൻപദം കൈതൊഴുന്നേൻ”
“പദകമലനതഭരണ! വൃഷഗിരിനിവാസ! മൽ
പാപങ്ങളൊക്കെയും തീർത്തുകൊള്ളേണമേ”
എന്നീ വരികളിൽ യഥാക്രമം സ്മരിക്കുന്നുണ്ടു്. പ്രഥമപാദത്തിൽ
“ആഭരണശ്രേഷ്ഠന്മാരും ദേശികവരന്മാരും
പാരാതെയനുഗ്രഹം നല്‌കേണമെനിയ്ക്കിപ്പോൾ”
എന്നു കവി പ്രാർത്ഥിക്കുന്നതിൽനിന്നു് അദ്ദേഹം ജന്മനാ ബ്രാഹ്മണനല്ലെന്നും കരുതാവുന്നതാണു്. “എന്നതിനായ്ക്കൊണ്ടു വന്നിതു ഞങ്ങളുമിന്നു”, “ദശയോഗമുണ്ടതുമുത്തമം” എന്ന ദ്വിതീയപാദത്തിലെ ഒരു സൂചനയെ മാത്രം ആധാരമാക്കി കവി ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്നുവെന്നു നിർണ്ണയിക്കുവാൻ പ്രയാസമുണ്ടു്. ആണെങ്കിൽത്തന്നെയും അതു് ഇളയതായിരിക്കണമെന്നില്ല. തൽക്കാലം ഗ്രന്ഥകാരന്റെ പേർ അറിവില്ലെന്നു വെയ്ക്കുകയാണു് നല്ലതെന്നുതോന്നുന്നു. കാലം പത്താം ശതകത്തിന്റെ പശ്ചാർദ്ധംതന്നെ.
കവിതാരീതി
പാർവതീസ്വയംവരം കവി നാലു പാദങ്ങളായി നിബന്ധിച്ചിരിക്കുന്നു. ഒന്നും രണ്ടും പാദങ്ങൾ ദീർഘങ്ങളാണു്. ഒന്നാംപാദത്തിൽ കുമാരസംഭവം രണ്ടു മുതൽ നാലു വരെയുള്ള സർഗ്ഗങ്ങളിലെ കഥയും രണ്ടാം പാദത്തിൽ അഞ്ചു മുതൽ ഏഴുവരെയുള്ള സർഗ്ഗങ്ങളിലെ കഥയുമാണു് അടങ്ങിയിരിക്കുന്നതു്. മൂന്നാം പാദം ദേവസ്ത്രീകൾ പാടുന്ന ഗൗരീസ്വയംവരം പാട്ടാണു്. നാലാംപാദത്തിൽ പാർവ്വതീപരമേശ്വരന്മാരുടെ കൈലാസയാത്രയാണു് വിഷയം. സുബ്രഹ്മണ്യോല്പത്തിയും താരകാസുരവധവുംകൂടി അത്യന്തം സംക്ഷിപ്തമായി ഒടുവിൽ ഘടിപ്പിച്ചിട്ടുണ്ടു്. കേക, കാകളി, മഞ്ജരി, കളകാഞ്ചി ഇവയാണു് ഗ്രന്ഥകാരൻ പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങൾ.
കവിതാരീതിയെന്തെന്നു മനസ്സിലാക്കുവാൻ ഒന്നു രണ്ടു ഭാഗങ്ങൾ ഉദ്ധരിയ്ക്കാം.
കാമദേവൻ തന്നെ മേനികേറ്റുന്ന ദേവന്മാരോടു്:
“ഇത്തരമുള്ള ദേവവാക്യങ്ങൾ കേട്ടനേര
മുത്തരം മദനനും ക്രുദ്ധനായുരചെയ്താൻ,
നന്നു നന്നിതു നിങ്ങൾ ചൊന്നതുമർത്ത്യരേ
മന്ദത നിങ്ങളോളമില്ലാർക്കുമറിഞ്ഞാലും.
പണ്ടു ഞാൻ ദക്ഷൻതന്റെ യാഗഭൂമിയിൽനിന്നു
കണ്ടിതു നിങ്ങളുടെ വീര്യവും ശൗര്യങ്ങളും.
..................
ദോഷങ്ങൾ മറ്റുള്ളവർക്കുണ്ടാക്കിച്ചമപ്പതു
ഭൂഷണമല്ലെന്നറിഞ്ഞീടുവിൻ ജളന്മാരേ!
ഏതാനുമനർത്ഥങ്ങളിന്നെനിയ്ക്കുണ്ടായ്‌വന്നാൽ
ചേതവും നിങ്ങൾക്കില്ല; കാര്യവും സാധിച്ചീടും.
പാന്ഥനെക്കൊണ്ടു മഹാസർപ്പത്തെപ്പിടിപ്പിച്ചാൽ
പാന്ഥനു വരും ദോഷം; തങ്ങൾക്കു സുഖമാകും.
എന്നതുപോലെ നിങ്ങളിന്നിതു നിനച്ചിതു
നന്നു നന്നെന്നേ പറഞ്ഞീടാവു നിരൂപിച്ചാൽ.
സ്വാർത്ഥതൽപരന്മാരാം നിങ്ങളുമെന്നെപ്പര
മാസ്ഥയാ ചിന്തിച്ചപ്പോളൊക്കെയുമറിഞ്ഞേൻ ഞാൻ.
എങ്കിലും പരോപകാരാർത്ഥമായിതു ചെയ്‌വാൻ
ശങ്കയില്ലെനിയ്ക്കേതും; സങ്കടമതുമില്ല.
ജീവനെക്കൊതിച്ചു ഞാൻ നിങ്ങളെപ്പോലെതന്നെ
കേവലം ഷണ്ഡനായി വാഴുകില്ലറിഞ്ഞാലും.
ശങ്കരനേത്രാഗ്നിയിൽദ്ദേഹത്തെ നശിപ്പിപ്പാൻ
ശങ്കയില്ലെനിയ്ക്കേതും; കണ്ടുകൊള്ളുവിൻ നിങ്ങൾ.”
ശ്രീപരമേശ്വരനും ഹിമവാനും:
“സകലഗുണഗണനിലയ! ഗിരിവര! മഹാമതേ!
സന്തോഷമേറ്റവും വന്നു നമുക്കെടോ!
കനിവിനൊടു ഗമനമതിനനുമതി തരേണമേ
കാമിച്ചതെല്ലാം ഭവിയ്ക്കും ഭവാനെടോ!
ഹരനുടയ വചനമതിസരസമിതി കേൾക്കയാൽ
ഹർഷേണ വന്ദിച്ചു ചൊല്ലീ ഗിരീന്ദ്രനും.
കമലശരമഥന! ഹര! ജയ ജയ ജഗൽപതേ
കാരുണ്യമുണ്ടായ്‌വരേണമെന്നിൽ പ്രഭോ!
മമ സുതയിലതികരുണ തവ മനസി വേണമേ!
മറ്റൊരു കാമം നമുക്കില്ല ദൈവമേ!
തനയയുടെ വിരഹമതു മനസി സഹിയായ്കയാൽ
താപം വളരുന്നതെന്തു ചൊല്ലാവതും?
അതിനുമൊരു വഴി കിമപി കൃപയോടരുളീടണ
മർത്ഥിച്ചതെല്ലാം കൊടുക്കുമല്ലോ ഭവാൻ.”
40.8എക്കണത്തു ശങ്കുണ്ണിക്കൈയ്മൾ (946-1016)
ജീവചരിത്രം
കടിയങ്കുളത്തുശങ്കുമേനോന്റെ തേനാരിമാഹാത്മ്യത്തെപ്പറ്റിയുള്ള പ്രസ്താവനയിൽ പ്രാസംഗികമായി എക്കണത്തു തറവാട്ടിനെ സ്മരിച്ചിട്ടുണ്ടു്. പാലക്കാട്ടു് എലപ്പുള്ളി ദേശത്തുള്ള സുപ്രസിദ്ധമായ ഒരു നായർ പ്രഭുകുടുംബമാണു് എക്കണത്തു്. യക്കണത്തു് എന്നും പറയുന്നു. ആ കുടുംബത്തിൽ ശങ്കുണ്ണി എന്ന കവി 946-ആമാണ്ടു ജനിച്ചു. ഭാഷാകവനത്തിനു നല്ല വാസനയുണ്ടായിരുന്നു. അൻപതാമത്തെ വയസ്സിനുമേൽ രണ്ടുമൂന്നു കൊല്ലം കൊച്ചിശ്ശീമയിലോ മലബാറിലോ മൺറോ സായിപ്പിന്റെ കോടതിപ്പരിഷ്ക്കാരത്തിനുമേൽ മുൻസിപ്പുപണി നോക്കുകയുണ്ടായിട്ടുണ്ടു്. 1016-ൽ അദ്ദേഹം മരിച്ചു. ഈ കാലഗണന ശരിയാണോ എന്നു സംശയമുണ്ടു്. എന്തെന്നാൽ 1010–1048 ഈ കൊല്ലങ്ങൾക്കിടയിൽ ജീവിച്ചിരുന്ന എഴുവത്തു നാണുക്കുട്ടിമേനോൻ (മഹാഭാഗവതസാരസംക്ഷേപം കിളിപ്പാട്ടിന്റെ പ്രണേതാവു്) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. തറവാട്ടുമൂപ്പനുമാത്രമേ വലിയ കൈയ്മൾ സ്ഥാനമുള്ളൂ. ശങ്കുണ്ണി വലിയ കൈയ്മളായതിനു മേലല്ല മരിച്ചതെന്നും ചിലർ പറയുന്നു.
കൃതികൾ
ശങ്കുണ്ണിക്കൈയ്മൾ (1) സുന്ദരീസ്വയംവരം കിളിപ്പാട്ടു് (2) ഗോഗ്രഹണം ഓട്ടൻതുള്ളൽ (3) ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ടു് (4) ശിവകർണ്ണാമൃതം (5) രാമകർണ്ണാമൃതം (6) ദാസീവൃത്തം എന്നീ കൃതികൾക്കുപുറമേ ഭക്തിസംവർദ്ധകങ്ങളായ അനേകം കീർത്തനങ്ങളും രചിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ കവിതകളിലെല്ലാം വരുണനാൽ പ്രതിഷ്ഠിതനെന്നു സങ്കല്പിക്കപ്പെടുന്ന എലപ്പുള്ളി ശിവനെ വന്ദിച്ചു കാണാം. ലിംഗരൂപിയായ ആ ശിവൻ വരുണേശൻ എന്ന പേരിനാൽ സുവിദിതനും എക്കണത്തു തറവാട്ടിലെ പരദേവതയുമാകുന്നു. കർണ്ണാമൃതങ്ങൾ രണ്ടും ശ്ലോകരൂപത്തിലാണു് നിബന്ധിച്ചിരിക്കുന്നതു്.
സുന്ദരീസ്വയംവരം കിളിപ്പാട്ടു്:
“വെണ്മതിബിംബംപോലെ വെളുത്ത മേനിതന്നിൽ
വെണ്ണീറാമംഗരാഗമണിഞ്ഞ ശോഭയാലെ
കൗമുദി പരിചൊടു പരന്നുനിന്നീടുന്ന
കൈലാസശിലോച്ചയമെന്നതുപോലേ സദാ
മേവിനിന്നീടും വരുണേശനാമീശൻതന്റെ
ചേവടിത്താരിണ ഞാൻ കുമ്പിട്ടുകൂപ്പീടുന്നേൻ.”
ഗോഗ്രഹണം തുള്ളൽ:
“ഗോഗ്രഹണം കഥ കേൾപ്പാനിപ്പോ
ളാഗ്രഹമുണ്ടെന്നാലുരചെയ്യാം.
വാക്കിനു ഭംഗി കുറഞ്ഞീടുകിലും
കേൾക്ക കഥാരസമുണ്ടല്ലോ താൻ.”
ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ടു്:
“അമ്പിളി ചൂടും നല്ല തമ്പുരാൻ വരുണേശൻ
തൻപദയുഗമകമതിൽ നിനച്ചു
ഏണീലോചനകൾക്കു താണുകളിപ്പതിന്നായ്
ബാണയുദ്ധമാം കഥ വദിച്ചീടുന്നേൻ.
പണ്ടു ബലിസുതനായുണ്ടായിതവനിയി
ലണ്ടർകോനരികളിലൊരു ദരുജൻ;
ബാണനെന്നവന്നു പേർ; പാണികൾ നാലുണ്ടവ
ന്നേണാങ്കചൂഡൻതന്റെ നടനംതന്നിൽ
മദ്ദളമടിയ്ക്കയാലെത്രയും പ്രസന്നനായ്
മൃത്യുഭഞ്ജനൻതാനുമരുളിച്ചെയ്തു.
ആയിരം കരം നിനക്കായിരിക്കട്ടെയെന്നു
തോയദഗളൻ വരം കൊടുത്തു പിന്നെ.”
ശിവകർണ്ണാമൃതം
ഇതിൽ മുപ്പത്തിരണ്ടു പദ്യങ്ങളുണ്ടു്. വരുണേശനാണു് വർണ്ണ്യവിഷയം. നാലു ശ്ലോകങ്ങൾ പ്രദർശിപ്പിക്കുന്നു.
“അർണ്ണോജമന്ദിരനുമോർക്കിലസാധ്യമല്ലോ
വർണ്ണിപ്പതിന്നു വരുണേശവിഭോ! പുരാരേ!
കർണ്ണാമൃതം തവ ചരിത്രമതിന്നു ഭാഷാ
വർണ്ണേന ചൊല്‌വതു തവ പ്രിയമായ്‌വരേണം.
വിരോചനവിലോചനം വിനതപാപസമ്മോചനം
വിലേശയവിഭൂഷണം വിബുധവിദ്വിഷാം ദൂഷണം
സുരാലയശരാസനം സുകൃതിഭിഃ കൃതോപാസനം
ഭുജാമി യമശാസനം മനസി ശക്വരേന്ദ്രാസനം.
നാരീജനത്തിലനുരാഗമകന്നകന്നു
നാനാസുഖേഷു ച വിരാഗത വന്നുവന്നു്
കാലാരിപാദകമലം ഹൃദി നിന്നുനിന്നു
കർമ്മങ്ങൾ ചെയ്കിലുമഹോ ബഹു നന്നുനന്നു്.
ഭിക്ഷാടനം തവ വിഭോ മമ സമ്പദേ സ്യാ
ദുക്ഷാധിരോഹണവിധിശ്‌ശുഭവാഹനാപ്ത്യൈ
രക്ഷാനുലേപനമിഹാഖിലരോഗശാന്ത്യൈ
രക്ഷാകൃതേ പിതൃവനേ നടനം ത്വദീയം.”
രാമകർണ്ണാമൃതം
“ദിക്കെട്ടും ഞെട്ടുമാറങ്ങതികഠിനമതാ
യട്ടഹാസങ്ങൾ ചെയ്തി
ട്ടൊട്ടേറെപ്പുഷ്ടി ചേരും വയറുമഥ കട
ന്നങ്ങരക്കെട്ടിൽ വീണു്
മൊട്ടിൽത്തട്ടിത്തിരക്കും മുലയിണ പരിചോ
ടൊപ്പമായ് ചട്ടമിട്ട
ക്കട്ടത്തീപോലെ ദൃഷ്ടിദ്വയമൊടവളൊരു
മ്പെട്ടു ചാരത്തു വന്നാൾ.”
ഒരു കുമ്മി
“നല്ല വരുണേശപാദയുഗം
നന്മവരുവാൻ നിനച്ചുകൊണ്ടു
ചൊല്ലിക്കൊണ്ടിന്നൊരു കുമ്മിപ്പാട്ടു
ചൊവ്വോടേ നിന്നാടിക്കുമ്മിയടി.
അജ്ഞാനമായതു മായയെന്നും
അധിഷ്ഠാനമായതു ബ്രഹ്മമെന്നും
കാണി വിനാഴികപോലും മറക്കാതെ
കല്യാണം ചേരുവാൻ കുമ്മിയടി.
തിങ്കൾക്കലയും തിരുനെറ്റിയും
തീക്കനൽ തൂകുന്ന ലോചനവും
പത്മജമിത്രസുധാംശുനേത്രങ്ങളും
പാരാതെ ചിന്തിച്ചു കുമ്മിയടി.
എള്ളിൻക്കുസുമത്തിനുള്ളിൽത്താപ
മേകുന്ന നല്ല തിരുനാസിക
ഉള്ളത്തിലാക്കീട്ടുണർന്നു വഴിപോലെ
യുള്ളമാം നർത്തകി! കുമ്മിയടി.”
ഇതു ഭക്തിമാർഗ്ഗം പാട്ടുകളുടെ കൂട്ടത്തിൽപ്പെടുന്നു. ഇവ കൂടാതെ സുഭാഷിതപ്പാട്ടുകൾ എന്ന പേരിലും ചില ഗാനങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്.
40.9പണ്ടാരത്തു നാരായണപിള്ള
ചരിത്രം
പണ്ടാരത്തു നാരയണപിള്ളയെ പണ്ടാരത്താശാൻ എന്നുപറയുന്നു. അദ്ദേഹം ചിറയിൻകീഴു താലൂക്കിൽ മണമ്പൂർപകുതിയിൽ പണ്ടാരത്തുവീട്ടിൽ 940-ആമാണ്ടു ചിങ്ങമാസം 19-ആംനു ജനിച്ചു. ആദ്യകാലത്തു് ഒരു പട്ടാളശിപായിയായിരുന്നു അദ്ദേഹം. 35-ആമത്തെ വയസ്സിൽ ചെമ്പകമംഗലത്തു സന്യാസി എന്ന ഒരു സിദ്ധന്റെ അന്തേവാസിയായിത്തീർന്നു. ബാല്യത്തിൽത്തന്നെ ജ്യോത്സ്യം, മന്ത്രവാദം, വൈദ്യം മുതലായ വിഷയങ്ങൾ മാതുലനായ അയ്യപ്പൻപിള്ളയാശാനിൽനിന്നു് അഭ്യസിച്ചിരുന്നു. സംസ്കൃതഭാഷയിൽ സാമാന്യമായ പാണ്ഡിത്യവും അദ്വൈതവേദാന്തത്തിൽ അമിതമായ ജ്ഞാനവും സമ്പാദിച്ചതു സന്യാസിയുമായുള്ള സമ്പർക്കത്തിനുമേലാണു്. പണ്ടാരത്താശാൻ (1) ഗുണദോഷവാക്യം (2) പ്രപഞ്ചസാരസംക്ഷേപം (3) വൈദ്യസംഗ്രഹം (4) ധാരകല്പം എന്നിങ്ങനെ നാലു കൃതികൾ രചിച്ചിട്ടുള്ളതായി അറിയുന്നു. അവയിൽ ഗുണദോഷവാക്യവും വൈദ്യസംഗ്രഹവും മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അവ രണ്ടിലും പ്രസ്തുത സന്യാസിയെ അദ്ദേഹം വന്ദിച്ചിട്ടുണ്ടു്.
ശ്രീഗുരും വാണീം ഗണപതിം വന്ദിച്ചു
ഷണ്മുഖപാദാരവിന്ദദ്വയത്തെയും
നിത്യം യമനിയമാസനാദ്യങ്ങളാ-
മഷ്ടാംഗയോഗമനുഷ്ഠിച്ചു സർവദാ
ചെമ്പകമംഗലത്താശ്രമേ വാഴുന്ന
ശ്രീഗുരുപാദം തൊഴുതടിയൻ മുദാ
സൽബ്രാഹ്മണരേയും ഭക്ത്യാ വഴങ്ങീട്ടു
ചൊല്ലാം ഗുണദോഷവാക്യങ്ങളിന്നു ഞാൻ.”(ഗുണദോഷവാക്യം)
“ചെമ്പകമ്മംഗലത്തിങ്കൽപ്പർണ്ണശാലയിൽ നിത്യവും
മഹാമായയെ നന്നായിപ്പൂജിച്ചിട്ടതിഭക്തനായ്
കർമ്മപാശത്തെ ലംഘിച്ചു നിത്യമഷ്ടാംഗയോഗിയായ്
പരമധ്യാനവുംചെയ്തു ബ്രഹ്മാനന്ദേന വാണിടും
ശ്രീമൽഗുരുപാദാംഭോജം വന്ദിച്ചേനടിയൻ മുദാ.”(വൈദ്യസംഗ്രഹം)
പണ്ടാരത്താശാൻ 68-ആമത്തെ വയസ്സിൽ 1007-ആമാണ്ടു തുലാമാസം 11-ആംനു ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തിനു കുമാരപിള്ളയെന്നും മാർത്താണ്ഡപിള്ളയെന്നും രണ്ടു് അനുജന്മാരുണ്ടായിരുന്നു എന്നും അവരും ലോകവ്യുൽപ്പത്തി ഉള്ളവരായിരുന്നു എന്നും കേട്ടിട്ടുണ്ടു്.
ഗുണദോഷവാക്യം
ഇതു സാമാന്യം പ്രചാരമുള്ള ഒരു ഭാഷാഗാനമാണു്. ശ്രീപരമേശ്വരൻ പാർവ്വതീദേവിയ്ക്കു നല്കിയ ഉപദേശമാണു് അതിന്റെ മൂലമെന്നു കവി പറയുന്നതു തന്റെ കാവ്യത്തിന്റെ പ്രശസ്തിയ്ക്കുവേണ്ടിമാത്രമാണു്. ബാലന്മാർക്കു വിശിഷ്ടമായ രീതിയിൽ സന്മാർഗ്ഗോപദേശം ചെയ്യുന്നു എന്നുള്ളതാണു് ഗുണദോഷവാക്യത്തിന്റെ മെച്ചം. ഓരോ ഈരടിയും രാമനാമത്തോടുകൂടി അവസാനിയ്കുന്നു.
“മൽഗുരുകല്പനകൊണ്ടിതു ബാലന്മാർക്കായിട്ടു ചൊല്ലുന്നു രാമ!
വേണ്ടും ഗുണദോഷമെല്ലാജ്ജനത്തിനും ചൊല്ലാനെളുതല്ല രാമ!
ഞാനറിഞ്ഞുള്ളതു ശിഷ്യന്മാർക്കായിട്ടു ചൊല്ലുന്നെന്നേയുള്ളൂ രാമ!
മൽഗുരുവിന്റെകൃപകൊണ്ടിതൊക്കെയും സത്യമായീടണം രാമ!”
എന്നിങ്ങനെയാണു് പ്രസ്തുതകൃതിയുടെ ആരംഭം. അനവധി വിഷയങ്ങൾ ആശാൻ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. നരകവർണ്ണനവും മറ്റും നന്നായിരിയ്ക്കുന്നു. ഒടുവിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം.
“കണ്ണു കാണാത്തവനെങ്ങനെ കണ്ണാടിനോക്കിയറിയുന്നു രാമ!
ഉള്ളിലവിവേകം വന്നാൽ വിവേകവും കൂടെ വന്നീടേണം രാമ!
അങ്ങനെയുള്ളവനുണ്ടൊരു കണ്ണെന്നു ചൊല്ലുന്നു സജ്ജനം രാമ!
സജ്ജനസംസർഗ്ഗമെപ്പോഴുമുള്ളവനക്ഷികൾ രണ്ടുണ്ടു രാമ!
ഇച്ചൊന്നതൊന്നുമില്ലാത്തവനന്ധനെന്നല്ലയോ ചൊല്ലുന്നു രാമ!
കണ്ണുകാണാത്തവനെങ്ങനെ രത്നത്തിൻവിലയറിഞ്ഞീടുന്നു രാമ?
ഷണ്ഡനായുള്ളവനെങ്ങനെ സ്ത്രീസുഖമുള്ളതറിയുന്നു രാമ?
കന്യകാസ്ത്രീകൾക്കു പൂരുഷസംഗമസൗഖ്യമറിയാമോ രാമാ?
വന്ധ്യയായുള്ളവളെങ്ങനെ സൂതകനോവറിഞ്ഞീടുന്നു രാമ?
ഹംസം പറക്കുന്ന വേഗങ്ങളെങ്ങനെ കാകനറിയുന്നു രാമ?
അശ്വത്തിനുള്ള വേഗത്തിൻവിശേഷം കഴുതയ്ക്കറിയാമോ രാമ?
എത്രയും ദാരിദ്ര്യമുള്ളവനെങ്ങനെ സൗഖ്യമറിയുന്നു രാമ?
സിംഹപരാക്രമമെങ്ങനെയെന്നതു ശ്വാവിനറിയാമോ രാമ?
വേദാന്തവിജ്ഞാനി സൽഗുരുക്കന്മാരെ മൂഢനറിയുമോ രാമ?”
വൈദ്യസംഗ്രഹം
വൈദ്യസംഗ്രഹവും വിശിഷ്ടമായ ഒരു ഗ്രന്ഥമാണു്. വൈദ്യന്മാരുടെ ഇടയിൽ അതിനു് ഇന്നും വളരെ പ്രചാരമുണ്ടു്. രോഗങ്ങൾക്കുള്ള ചികിത്സാക്രമങ്ങലളെ മാത്രമല്ല, അവ ഉണ്ടാകുന്നതിനുള്ള പൂർവ്വജന്മകൃതങ്ങളായ പാപങ്ങളേയും അവയുടെ പ്രതിവിധികളേയുംകൂടി അതിൽ പ്രതിപാദിക്കുന്നുണ്ടു്. ചില ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
“തൊണ്ണൂറ്റാറാംഗുലം തന്റെ വിരല്‌ക്കുണ്ടു ശരീരവും
അതിന്റെ മധ്യഭാഗത്തു മൂലാധാരമായതു്.
മൂലാധാരത്തിങ്കൽനിന്നു സുഷുമ്നാനാഡി മേല്പടേ
കപാലപത്മത്തോളം പോയ്‌ച്ചെന്നുമുട്ടിയിരുപ്പതു്.
അതിന്റെയുള്ളിലാകുന്നു ഷഡാധാരങ്ങളൊക്കെയും
മൂലാധാരം തുടങ്ങീട്ടു പന്ത്രണ്ടു നിലയുണ്ടെടോ.
മൂലാധാരത്തിന്നു ചിറ്റുമെണ്മടങ്ങിട്ടു കുണ്ഡലി
ചുറ്റിക്കെട്ടിക്കിടക്കുന്നു മോക്ഷദ്വാരാനുബന്ധിയായ്
അഗ്നിപോലെ ജ്വലിച്ചിട്ടു നിന്നീടുന്നവിടെശ്ശിവൻ.”
40.10കല്ലൂർ നമ്പൂരിപ്പാടു്
കല്ലൂർമന
കേരളത്തിൽ മന്ത്രവാദം കുലവൃത്തിയായുള്ള ചില നമ്പൂരികുടുംബങ്ങളുണ്ടു്. ആ കുടുംബങ്ങളിലൊന്നാണു് കല്ലൂർമന. പ്രസ്തുത കുടുംബക്കാരെ ശ്രീപരശുരാമൻതന്നെ ആ വൃത്തിയിൽ ഏർപ്പെടുത്തി അവർക്കു ഗൂഢമന്ത്രങ്ങൾ ഉപദേശിച്ചു തങ്ങളുടെ കുലവിദ്യയിൽ വിദഗ്ദ്ധന്മാരാക്കി എന്നു പഴമക്കാരായ ആസ്തികന്മാർ വിശ്വസിക്കുന്നു. ഏതായാലും പൂർവ്വകാലം മുതല്ക്കുതന്നെ അവർ ആ വിദ്യയിൽ അസാമാന്യമായ പ്രാഗല്ഭ്യം സമ്പാദിച്ചിരുന്നു എന്നും കേരളത്തെ “മോഹനസ്തംഭനാദീനാം വിദ്യാനാമങ്കുരസ്ഥലം” എന്നും മറ്റും വിദേശീയപണ്ഡിതന്മാർ ഭയഭക്തിപുരസ്സരം പ്രശംസിച്ചിട്ടുള്ളതു് അതിനെ ആധാരമാക്കിയാണെന്നുമുള്ളതിനു സന്ദേഹമില്ല. അങ്ങനെയുള്ള കുടുംബങ്ങളിൽ കല്ലൂർ, കാട്ടുമാടസ്സു്, ചേന്നാസ്സു് ഇവ മൂന്നും അഗ്രപൂജയെ അർഹിക്കുന്നു. കല്ലൂരിനു ചങ്ങണംകുന്നത്തു ഭഗവതിയും, കാട്ടുമാടസ്സിനു ചാത്തനും, ചേന്നാസ്സിനു വേട്ടയ്ക്കൊരുമകനുമാണു് ഉപസനാമൂർത്തികൾ. പട്ടാമ്പി റയിൽവേസ്റ്റേഷനിൽനിന്നു രണ്ടുനാഴിക കിഴക്കു വള്ളുവനാട്ടുതാലൂക്കിൽ ചങ്ങണംകുന്നു ദേശത്തിൽ അതേ പേരിലുള്ള ഭഗവതീക്ഷേത്രത്തിനു സമീപമായിരുന്നു കല്ലൂർ നമ്പൂരിപ്പാടന്മാരുടെ പുരാതനഗൃഹം. സാമൂതിരിമാരും കൊച്ചി മഹാരാജാക്കന്മാരും തമ്മിലുള്ള ശത്രുത വർദ്ധിച്ചപ്പോൾ കൊച്ചിയുടെ അധഃപതനത്തെ ലക്ഷ്യമാക്കി ദുർമന്ത്രവാദം ചെയ്യണമെന്നു് ഒരു സാമൂതിരി അന്നത്തെ കല്ലൂർ മനയ്ക്കലെ അച്ഛൻനമ്പൂരിപ്പാടിനോടു നിർബന്ധിച്ചു എന്നും അതിനു വഴിപ്പെടാതെ ആ മാന്ത്രികൻ കൊച്ചിരാജ്യത്തെ അഭയംപ്രാപിച്ചു എന്നും ഒരൈതിഹ്യം കേട്ടിട്ടുണ്ടു്. ആ അവസരത്തിൽ തൃപ്പുണിത്തുറയ്ക്കു സമീപമുള്ള മണിയമ്പള്ളി ഭട്ടതിരിയുടെ ഇല്ലത്തിൽ സന്തതിവിച്ഛേദം വരികയും മഹാരാജാവു തന്റെ മാന്യാതിഥിയെ ആ ഇല്ലത്തേയ്ക്കു് അവകാശിയാക്കുകയും ചെയ്തു. ആ ഇല്ലത്തിലാണു് കവിയായ കല്ലൂർ നമ്പൂരിപ്പാടു ജനിച്ചു വളർന്നതു്. അങ്ങനെയിരിക്കെ തൃശ്ശൂരിനു സമീപം കാളിനാട്ടുമനയ്ക്കുള്ള അവകാശവും കൊച്ചി രാജകുടുംബത്തിലെ കൃപകൊണ്ടു് അദ്ദേഹത്തിന്റെ അനന്തരഗാമിയ്ക്കു കിട്ടി; തന്നിമിത്തം ആ നമ്പൂരിപ്പാടു് അവിണിശ്ശേരി അംശത്തിൽ താമസമുറപ്പിച്ചു. അതു് 1030-ആമാണ്ടായിരുന്നു. ഒല്ലൂർ റയിൽവേസ്റ്റേഷനിൽനിന്നു് അര മൈൽ ദൂരെയാണു് അവിടെ ആ കുടുംബക്കാർ ഇപ്പോൾ വസിക്കുന്ന ഗൃഹം.
കവിയുടെ ചരിത്രം
1003-മാണ്ടു തീപ്പെട്ട വീരകേരളവർമ്മമഹാരാജാവിന്റെ സദസ്യനായിരുന്ന കല്ലൂർ നമ്പൂരിപ്പാടാണു കവി. നീലകണ്‌ഠൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ. ഉദ്ദേശം 951-ആമാണ്ടുമുതൽ 1010-ആമാണ്ടുവരെ ജീവിച്ചിരുന്നതായി സങ്കല്പിക്കാം. 59-ആമത്തെ വയസ്സിൽ മരിച്ച ടിപ്പുവിനെ സന്ദർശിക്കുവാൻ ശക്തൻതമ്പുരാൻ ശ്രീരങ്ഗപട്ടണത്തേയ്ക്കു പോയപ്പോൾ, അമങ്ഗലപരിഹാരത്തിനു വേണ്ടി ഒരു കല്ലൂർ നമ്പൂരിപ്പാടു് അവിടത്തെ ഒരു തിലകം തൊടീച്ചു് അയച്ചതായി പഴമക്കാർ പറയുന്നു. ആ സംഭവം നടന്നതു 963-ലായിരുന്നു. അതു കവിയുടെ പൂർവഗനായിരിക്കണം. നമ്പൂരിപ്പാടു സംസ്കൃതം ആദ്യം ദേശമംങ്ഗലത്തു് ഉഴുത്തിരവാരിയരോടും പിന്നീടു കുഞ്ഞിട്ടി രാഘവൻനമ്പിയാരോടും അഭ്യസിച്ചു. ആ വിവരങ്ങൾ ബാലിവിജയം ആട്ടക്കഥയിലെ
“ശ്രീവാസുദേവപരമേശ്വരമാധവശ്രീ-
ഗോപാലഭട്ടഭവദാസയതീന്ദ്രമുഖ്യാഃ
ശ്രീരുദ്രരാഘവമുഖാശ്ച കൃപാർദ്രചിത്താ
നിത്യം ദിശത്തു ഗുരവോ മമ മങ്ഗലാനി”
എന്ന ശ്ലോകത്തിൽ അദ്ദേഹം വെളിപ്പെടുത്തീട്ടുണ്ടു്. ശ്രീവാസുദേവൻ എന്നു് അദ്ദേഹം സ്മരിക്കുന്നതു കൂടല്ലൂർ വാസുദേവൻ നമ്പൂരിപ്പാടിനെപ്പറ്റിയായിരിക്കണം. പരമേശ്വരമാധവാദി ഗുരുക്കന്മാരെപ്പറ്റി യാതൊരറിവുമില്ല. തനിക്കു വീരകേരളവർമ്മ തമ്പുരാനുമായുണ്ടായിരുന്ന സന്തതസഹചാരിത്വം അദ്ദേഹം ബാലിവിജയത്തിലും മധുകൈടഭവിജയത്തിലും പ്രഖ്യാപനം ചെയ്യുന്നുണ്ടു്. അദ്ദേഹം ആ മഹാരാജാവിനെ പ്രശംസിച്ചിട്ടുള്ള “യസ്യാന്തഃ സ്ഫുരണം” എന്ന ബാലിവിജയത്തിലെ ശ്ലോകം മുൻപു് ഉദ്ധരിച്ചിട്ടുണ്ടല്ലോ. അതുകഴിഞ്ഞു്
“തദന്തികസ്ഥേന സദാത്ര കേനചിദ്
ദ്വിജന്മനാ കൗശികഗോത്രജന്മനാ
വിരച്യതേ രാവണബന്ധനാഭിധാ
കഥാ വിനോദായ തദീയസന്നിധൗ”
എന്ന ശ്ലോകം കാണുന്നു. ബാലിവിജയത്തിനു രാവണബന്ധനമെന്നാണു് പ്രണേതൃദത്തമായ സംജ്ഞ. മധുകൈടഭവിജയത്തിലും
“തദുപാന്തനിവാസിനാ സദാ
സുമഹാമാന്ത്രികഗോത്രജന്മനാ
മധുകൈടഭനിഗ്രഹാഭിധം
ക്രിയതേ ഗീതനിബന്ധനം മയാ”
എന്നൊരു ശ്ലോകം അദ്ദേഹം ഘടിപ്പിച്ചിരുന്നു. രണ്ടു കൃതികളിലും സദാ ശബ്ദത്തിന്റെ ആവർത്തനം അനുസന്ധേയമാണു്. കല്ലൂർ നമ്പൂരിപ്പാട്ടിലെ ധാരണാശക്തിയേയും മന്ത്രശാസ്ത്രപ്രവീണതയേയും പറ്റി പല ഐതീഹ്യങ്ങളുമുണ്ടു്. അവയെ ഇവിടെ വിസ്തരിക്കുന്നില്ല. ഒരു കഥ മാത്രം പറയാം. ഒരിക്കൽ ചിങ്ങണംകുന്നില്ലത്തു് അദ്ദേഹത്തിനു് അച്ഛന്റെ മാസമടിയന്തിരം ഒരു മഴക്കാലത്താണു് നിർവ്വഹിക്കേണ്ടിയിരുന്നതു്. നെടുമ്പുരയിടുവാൻ കാര്യസ്ഥന്മാർ വട്ടംകൂട്ടിയപ്പോൾ നമ്പൂടിപ്പാടു വിരിപന്തൽ മതിയെന്നു തീർച്ചപ്പെടുത്തി ചമ്രവട്ടത്തു് അയ്യപ്പനു മഴപെയ്യിക്കാതിരിക്കുവാൻ ഒരു ഹർജ്ജി പദ്യരൂപത്തിൽ ഓലയിൽ കുറിച്ചു മടക്കിക്കെട്ടി ഭാരതപ്പുഴയിൽ ഒഴുക്കി എന്നും, കാരണമെന്തായാലും മഴയുടെ ശല്യമുണ്ടാകാതെ അടിയന്തിരം ഭങ്ഗിയായി കഴിഞ്ഞുകൂടിയെന്നും കേട്ടുകേൾവിയുണ്ടു്. ആ ഹർജ്ജിയിലെ ചില ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“കല്ലൂർവിപ്രനെഴുത്തു, പാർശ്വഗതരാം ഭൂതങ്ങൾ വായിച്ചുടൻ
ചൊല്ലേറുന്നൊരു ചമ്രവട്ടപതിയോടിപ്പോൾ ധരിപ്പിക്കുവാൻ:
വല്ലാതേ മഴപെയ്തിടുന്നതഖിലം മാറ്റിത്തരേണം ഭവാൻ;
വെല്ലംകൊണ്ടു ചതുശ്ശതത്തെ വിരവോടെന്നാൽക്കഴിപ്പിക്കുവൻ
അയ്യപ്പ! നിന്തിരുവടിക്കൊരു ചേർച്ച നേർന്നാൽ
പെയ്യിക്കയില്ല മഴയെന്നൊരു ലോകവാദം
പൊയ്യായി വന്നിടുകിലോ തവ കൂറ്റുകാരാ
മിയ്യാളുകൾക്കു തല പൊക്കി നടന്നുകൂടാ.
തിയ്യാട്ടൊന്നു കഴിച്ചിടാ, മനുദിനം ചെയ്യാം നമസ്കാരവും,
നെയ്യാടാം, കനകാദികൊണ്ടു കൃതമാം മെയ്യാദിയും നല്‌കീടാം
വയ്യായെന്നൊരു ശാഠ്യമില്ല വഴിപാടയ്യായിരം നേർന്നുഞാ-
നയ്യാ! നിൻകൃപായലഹോ! മഴയിനിപ്പെയ്യാതെയാക്കീടണം.
കയ്യിൽപ്പണ്ടൊരു കുന്നെടുത്തു വരിഷം മാതാവുനിർത്തീലയൊ?
മെയ്യിൽപ്പാതിയുമയ്ക്കു നല്കിയ പിതാ ഗംഗാം ധരെച്ചീലയോ?
വയ്യിപ്പോൾ മഴ മാറ്റുവാൻ തനയനെന്നുള്ളോരുദുഷ്ക്കീർത്തിയൊ-
ന്നയ്യപ്പാ മമ ചമ്രവട്ടമമരും നാഥാ! വരുത്തീടൊലാ.”
ഈ സംഭവത്തെപ്പറ്റി
“ധീരൻ കല്ലൂരു വിപ്രൻ നിജ ജനകമഹാ-
മാസസത്രം കഴിപ്പാ
നാരംഭിച്ചൂ, തുടങ്ങീ മഴ, വിഷമമിതെ-
ന്നൂർത്തുടൻ ഭക്തിശാലീ
ഓരോ പദ്യങ്ങൾ നിർമ്മിച്ചതു പുഴവഴിയെ-
ച്ചമ്രവട്ടത്തു വാഴു
ന്നോരബ്‌ഭൂതേശനേകിപ്പെരിയ മഴയൊഴി-
ച്ചെന്നു ലോകപ്രസിദ്ധം”
എന്നൊരു ശ്ലോകവും കേട്ടിട്ടുണ്ടു്.
“ഇരുപതു ദിവസത്തിന്നുതൊട്ടിന്നിമേലാ-
ലരുതു കരുണയാ തേ വർഷമെന്നുള്ള ശബ്ദം”
എന്ന കല്ലൂരിന്റെ പ്രാർത്ഥന തികച്ചും ഫലിക്കുകതന്നെ ചെയ്തുവത്രേ. തൃശ്ശിവപേരൂർ കിഴക്കേ അച്ചംകുളങ്ങര കുഞ്ചി എന്ന വാരസ്യാരായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. തദനുരോധേന അദ്ദേഹം ചിലപ്പോൾ തൃശ്ശൂരും താമസിച്ചിരുന്നു. ബാലിവിജയത്തിന്റെ ആരംഭത്തിൽ അദ്ദേഹം തൃപ്പുണിത്തുറ അപ്പനേയും, തൃശ്ശൂർ വടക്കുന്നാഥനേയും, ചങ്ങണംകുന്നിൽ ദുർഗ്ഗയേയും തിരുമാന്ധാംകുന്നിൽ ഭദ്രകാളിയേയും വന്ദിക്കുന്ന ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു. തിരുമാന്ധാംകുന്നിലെ ദേവിയും കല്ലൂർ നമ്പൂതിരിപ്പാടന്മാരുടെ പരദേവതയാകുന്നു.
“പൂർണ്ണാനന്ദമയം പുരാരിപുരുഹൂതാദ്വൈശ്ച സംപൂജിതം
പൂർണ്ണാനങ്കുശശാങ്കബിംബധവളേ ഭോഗീന്ദ്രഭോഗേ സ്ഥിതം
പൂർണ്ണം സർവ്വഗുണൈരങ്ഗജനനീതുങ്ഗസ്തനാലിങ്ഗിതം
പൂർണ്ണാമ്നായപുരാധിവാസി കലയേ പുണ്യൈകദൃശ്യം മഹഃ.
മഹിതഗുണനദീശം മൗലിരാജൻകലേശം
രചിതരിപുവിനാശം രാജതാദ്രിപ്രകാശം
വൃഷഗിരിനിലയേശം വിഷ്ടപാനാമധീശം
നഗവരതനയേശം നൗമി നിത്യം മഹേശം.
ഖഡ്‌ഗേനാദ്രിഷു കൃത്തദൈത്യകുലദുവർഗ്ഗേ! സതാം സമ്മതേ!
മാർഗ്ഗേ സഞ്ചരതാം കരാർപ്പിതചതുർവർഗ്ഗേ! ജഗന്നായികേ!
സ്വർഗ്ഗേയാനുപമപ്രഭാവമഹിതേ! ഭർഗ്ഗേഡിതേ! മാമകം
ഹൃദ്‌ഗേഹം വിശ ചങ്ങണാദ്രിനിലയേ! ദുർഗ്ഗേ! വിധാതും ശുഭം.
മാതംഗോജ്ജ്വലകുണ്ഡലേ! മരകതശ്യാമേ! മഹേന്ദ്രാർച്ചിതേ!
മായേ! മാരിതദാരുകേ! മണിലസന്മഞ്ജീരശുംഭൽപദേ!
മാരാരാതിസുതേ! മഹാസിമധുപാത്രോദ്യൽകരാംഭോരുഹേ!
മാതർമ്മാമവ മാനനീയചരിതേ! മാന്ധാതൃശൈലാലയേ!”
കൃതികൾ
കല്ലൂർ സംസ്കൃതകൃതിയൊന്നും രചിച്ചിട്ടില്ല. ഭാഷയിൽ (1) ബാലിവിജയം (2) മധുകൈടഭവധം (3) സ്വാഹാസുധാകരം (4) സുമുഖീസ്വയംവരം എന്നീ നാലാട്ടക്കഥകൾ രചിച്ചിട്ടുള്ളതായി ഭാഷാചരിത്രകാരൻ പറയുന്നുണ്ടെങ്കിലും അവയിൽ ആദ്യത്തെ രണ്ടു കൃതികൾ മാത്രമേ കിട്ടീട്ടുള്ളൂ. അവയ്ക്കുപുറമെ അജാമിളമോക്ഷം എന്നൊരു കൈകൊട്ടിക്കളിപ്പാട്ടും ഉണ്ടാക്കീട്ടുണ്ടു്.
ബാലിവിജയം ആട്ടക്കഥ
ഇന്നും പ്രചുരപ്രചാരമായ ഒരാട്ടക്കഥയാണു് ബാലിവിജയം. സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ ആ കഥയ്ക്കു രണ്ടാംകിടയിൽ ഒരു സ്ഥാനമില്ലാതെ ഒന്നാം കിടയിൽ പ്രവേശത്തിനു് അവകാശമില്ലെങ്കിലും രംഗപ്രയോഗത്തിനു സർവഥാ സമുചിതമായ ഒരു കൃതിയാണു് അതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. അതിൽ രാവണൻ, ബാലി, നാരദൻ ഈ മൂന്നു പാത്രങ്ങളുടേയും വേഷങ്ങൾ കെട്ടുന്ന നടന്മാർക്കു് അവരുടെ സകലമനോധർമ്മങ്ങളും പ്രകടിപ്പിക്കുവാൻ ധാരാളം സൗകര്യമുണ്ടു്. “ശ്രീനാരദഃ കപിവരായ നിവേദ്യ വൃത്തം” എന്ന ശ്ലോകം തുടങ്ങി “പംക്തികണ്ഠ! നിങ്ങൾ തമ്മിൽ വിചാരിച്ചാലെന്തുകൊണ്ടൊക്കുന്നു ധിക്കാരമല്ലയോ?” എന്ന വരികൾവരെയുള്ള ഭാഗം അഭിനയത്തിനു പ്രത്യേകം പറ്റിയതാണു്. കല്ലൂരിനെ ഒരു നാട്യകലാമർമ്മജ്ഞനും ഫലിതപ്രയോഗനിപുണനുമായി ബാലിവിജയം നമുക്കു കാണിച്ചുതരുന്നു. ശ്ലോകങ്ങളേക്കാൾ പദങ്ങൾക്കു സ്വാരസ്യം കൂടും.
“കുന്തളഭാരസുശോഭനേ! കുവലയചാരുവിലോചനേ?
കിം തവ ഹേതു വിളംബനേ? കൃശതനു വരിക വരാംഗനേ!
അന്തികമതിലിഹ രന്തുമഖിലജനശന്തമകൈരവബാന്ധവവദനേ.”
“ജയ ജയ രാവണ! ലങ്കാപതേ! ജയ ജയ നക്തഞ്ചരാധിപതേ!
ജയ ജയ കൈകസീനന്ദന സുന്ദര! ജയ ജയ പൗലസ്ത്യപുത്രവിഭോ!”
“പംക്തികണ്ഠ! രാക്ഷസേന്ദ്ര! പാകവൈരിതന്നെ
ബ്ബന്ധിച്ച സമർത്ഥൻതന്റെ താതനോ നീ?
കൈലാസമെടുത്തു നിജപാണികളിൽപ്പല
ലീലാവിനോദങ്ങൾ ചെയ്ത വീരനോ നീ?
എന്തിനിഹ നമ്മുടയ ലാംഗുലത്തിൽ വന്നു?
ഹന്ത! പറഞ്ഞീടുക നീ കാര്യമെല്ലാം.
കഷ്ടമൊരു കപിയുടെ പൃഷ്ടഭാഗംതന്നി
ലിഷ്ടമുണ്ടോ വസിക്കുവാനെന്തിതേവം?”
ഇത്യാദി ഭാഗങ്ങൾ ചേതോഹരങ്ങൾ തന്നെ.
അജാമിളമോക്ഷം
അജാമിളമോക്ഷം കൈകൊട്ടിക്കളിപ്പാട്ടു തൃപ്പുണിത്തുറക്കോവിലകത്തെ തമ്പുരാട്ടിമാരുടെ ആവശ്യമനുസരിച്ചു കല്ലൂർ പത്തുവൃത്തത്തിൽ രചിച്ച ഒരു കൃതിയാണു്. അരൂരടിതിരിപ്പാട്ടിലെ സുഭദ്രാഹരണം കൈകൊട്ടി കണ്ടിട്ടാണു് കല്ലൂർ പ്രസ്തുതഗാനം നിർമ്മിച്ചതെന്നു സുഭദ്രാഹരണത്തിലെ ഒരു വൃത്തം ആരംഭിക്കുന്ന “ഭദ്രകളാമാളികളും” എന്ന വരി അജാമിളമോക്ഷത്തിലെ ഒരു വൃത്തത്തിനു മട്ടായി കൊടുത്തിട്ടുള്ളതിൽനിന്നു നിർണ്ണയിക്കാവുന്നതാണു്. ചില വരികൾ ഉദ്ധരിക്കാം.
“കാമിനീമണിയാകുമവളുടയ-രൂപം
കണ്ടാലതിമനോഹരമെന്നേ വേണ്ടൂ.
കാർമേഘത്തോടിടയുന്ന ക്ലേശങ്ങളും-ഫാലേ
കസ്തൂരീതിലകവും കുറുനിരയും
കഞ്ജദളങ്ങളുടയ ഗർവമെല്ലാം-പോകും
കണ്ണിനുടെ ഭംഗികളും ചൊല്ലാവല്ല.”
ഈ കൃതി സുഭദ്രാഹരണത്തെക്കാൾ ഭേദമെന്നു പറയാമെന്നേയുള്ളൂ.
40.11മറ്റു ചില നൃത്യപ്രബന്ധകാരന്മാർ — പുതിയിക്കൽ തമ്പാൻ
ചേർത്തലത്താലൂക്കിൽ വയലാർപകുതിയിൽ പുതിയിക്കൽ എന്ന പേരിൽ തമ്പാക്കന്മാരുടെ ഒരു കുടുംബമുണ്ടു്. പുതിയിക്കൽ എന്നതു ‘പുതിയറയ്ക്കൽ’ എന്ന ശബ്ദത്തിന്റെ സങ്കുചിതരൂപമാണു്. ആ കുടുംബത്തിലെ ഒരംഗമായിരുന്നു (1) കാർത്തവീര്യവിജയം (2) രാമാനുകരണം എന്നീ രണ്ടാട്ടക്കഥകളുടെ പ്രണേതാവായ പുതിയിക്കൽ തമ്പാൻ. അദ്ദേഹത്തിന്റെ പേരെന്തെന്നു് അറിയുന്നില്ല.
ജീവിതചരിത്രം
തമ്പാന്റെ ജീവിതചരിത്രത്തെപ്പറ്റിയും പറയത്തക്ക അറിവൊന്നും ലഭിച്ചിട്ടില്ല. സംസ്കൃതത്തിൽ അദ്ദേഹം നിഷ്കൃഷ്ടമായി വ്യാകരണം അഭ്യസിച്ച ഒരു പണ്ഡിതനായിരുന്നു എന്നും അദ്ദേഹത്തിനു് ആ വിഷയത്തിൽ ആചാര്യത്വം വഹിച്ചതു വിദൂഷിയായിരുന്ന സ്വമാതാവുതന്നെയായിരുന്നുവെന്നും കേട്ടിട്ടുണ്ടു്. ആ ഗഹനമായ പാണ്ഡിത്യത്തിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ കഥകളിൽ അങ്ങിങ്ങു കാണ്മാനുമുണ്ടു്. അക്കാലത്തെ പാഠകപ്രവക്താക്കളിൽ അദ്വിതീയനായിരുന്ന തമ്പാൻ അനായാസേന കാർത്തികതിരുനാൾ മഹാരാജാവിന്റെ സദസ്യനായിത്തീരുകയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിനും പൈങ്കുനിയുത്സവത്തിനും നിയമേന പാഠകം പറയുകയും ചെയ്തുവന്നു. തിരുവനന്തപുരത്തുവച്ചു് അശ്വതിതിരുനാൾ കൊച്ചുതമ്പുരാന്റെ സൗഹാർദ്ദം സമ്പാദിക്കുന്നതിനും അദ്ദേഹത്തിനു സൗകര്യം ലഭിച്ചു. 942, 949, 960, 962 ഈ ആണ്ടുകളിൽ തമ്പാന്റെ പാഠകം മതിലകത്തു നടന്നതിനു രേഖയുണ്ടു്. 960-ൽ പാഠകം പറയുന്ന പുതിയിക്കൽ തമ്പാന്നു കാർത്തിക തിരുനാൾ മഹാരാജാവു് ആഭരണം സമ്മാനിച്ചതിനും പ്രമാണം കാണുന്നു.
പുതിയിക്കൽ തമ്പാൻ ഒരു ശക്തിപൂജകനായിരുന്നുവത്രേ. ആറന്മുള രാഘവൻപിള്ളയാശാൻ എന്ന ഒരു പ്രസിദ്ധനായ ശാക്തേയൻ അക്കാലത്തു ജീവിച്ചിരുന്നു. അദ്ദേഹം കൂടെക്കൂടെ കാത്യായനീദേവിയെ ഉപാസിക്കുവാൻ ചേർത്തലയ്ക്കു പോകുകയും അവിടെവച്ചു തമ്പാൻ ശാക്തേയമതത്തിൽ അദ്ദേഹത്തിന്റെ ശിഷ്യത്വം അംഗീകരിക്കുകയും ചെയ്തു. രാമൻപിള്ളയാശാൻ ആധാരദീപിക എന്ന പേരിൽ യോഗശാസ്ത്രത്തെ അധികരിച്ചു് ഒരു ചെറിയ ഭാഷാഗ്രന്ഥം രചിച്ചിട്ടുണ്ടു്. അതിലുള്ളതാണു് അടിയിൽക്കാണുന്ന ശ്ലോകം.
മൂലാദ്യാധാരമാദ്യം പരിചിൽ വകയറി-
ഞ്ഞങ്ങവസ്ഥാത്രയത്തെ
പ്പാരാതേ കണ്ടു മിത്ഥ്യാ പരമിതി മനസാ
വിട്ടു പത്താമതാകും
തുര്യത്തിൽച്ചേർന്നു സത്തായ് വിലസിന പരമാ-
ത്മാവുതാനായിരുന്നാൾ
ചൊവ്വേ ചിത്തായ മൂലപ്രകൃതിയിലുറയാ;
ചേരുമാനന്ദസിന്ധൗ”.
രാമനാശാന്റെ കാലം മുതല്ക്കാണു് ചേർത്തല ക്ഷേത്രത്തിലെ ഉത്സവത്തിൽ ദിവസം തോറും വൈകുന്നേരം കൂടി ആറാട്ടു നടത്തിത്തുടങ്ങിയതും, അതു് ആ ക്ഷേത്രത്തിനടുത്തുള്ള പള്ളിക്കുളത്തിലാക്കിയതും എന്നു ചിലർ പറയുന്നതു പരമാർത്ഥമാണോ എന്നറിഞ്ഞുകൂട.
പുതിയിക്കൽ കുടുംബത്തിലെ ഒരു തമ്പാനു കലശലായ വയറ്റുവേദനയുടെ ഉപദ്രവമുണ്ടായിരുന്നു എന്നും ചേർത്തല തെക്കുമുറിയിൽ കേളൻകുളം എന്ന കുളത്തിൽനിന്നു് ഒരു വിഷ്ണു വിഗ്രഹം കണ്ടെടുത്തു് അതു കൊണ്ടുപോയി കേരളാതിച്ചപുരം എന്നൊരു ക്ഷേത്രം പണിയിച്ചു് അവിടെ പ്രതിഷ്ഠാപനം ചെയ്തതിനുമേലാണു് ആ രോഗം ശമിച്ചതു് എന്നും പുരാവിത്തുകൾ പറയുന്നു. അതു നമ്മുടെ സാഹിത്യകാരനായിരുന്നുവോ എന്നു നിശ്ചയമില്ല.
തമ്പാൻ 68 വയസ്സോളം ജീവിച്ചിരുന്നു എന്നും 68-ആമത്തെ വയസ്സിൽ അശ്വതി തിരുനാൾ ഇളയതമ്പുരാനെ സന്ദർശിച്ചു മടങ്ങി സ്വഗൃഹത്തിലേക്കു പോകുന്ന വഴിക്കു കൊല്ലത്തു വച്ചു പരഗതിയെ പ്രാപിച്ചു എന്നും അറിയുന്നു. കൂടെയുണ്ടായിരുന്ന ശിഷ്യൻ ആ ദുഃഖസംഭവം അന്നു 88 വയസ്സു കഴിഞ്ഞിരുന്ന തമ്പാന്റെ മാതാവിനെ അറിയിച്ചപ്പോൾ ആ മനസ്വിനി തന്റെ വയറ്റിൽനിന്നു ബഹിർഗമിച്ചിട്ടുള്ള അനവധി കൃമികളുടെ കൂട്ടത്തിൽ അതുമൊന്നു് എന്നേ താൻ കരുതീട്ടുള്ളൂ എന്നും ഐഹികങ്ങളായ സംഭവങ്ങൾക്കൊന്നും തന്റെ ഹൃദയത്തെ തരളീകരിക്കുവാൻ സാധിക്കുന്നതല്ലെന്നും പറഞ്ഞുകൊണ്ടു പതിവുപോലെ അന്നത്തെ ഏകാദശീവ്രതം അനുഷ്ഠിച്ചതായി പഴമക്കാർ പറയുന്നു. അശ്വതി തിരുനാൾ തമ്പുരാന്റെ നിര്യാണം 969-ലായിരുന്നതിനാൽ അതിനു മുൻപായിരിക്കണം തമ്പാന്റെ മരണം. ആ വഴിക്കു നോക്കുമ്പോൾ തമ്പാന്റെ ജീവിതകാലം 900-നും 968-നും ഇടയ്ക്കാണെന്നു് ഉദ്ദേശിക്കാം. 976-ൽ എഴുന്നള്ളത്തോടുകൂടിപ്പാർക്കുന്ന പുതിയിക്കൽ തമ്പാക്കന്മാർക്കു കൊട്ടാരത്തിൽ നിന്നു ആഭരണം കൊടുത്തതിനു തെളിവുണ്ടു്; അവർ ആ കവിയുടെ അനന്തരഗാമികളായിരിക്കണമെന്നു തോന്നുന്നു.
40.12ആട്ടക്കഥകൾ
പുതിയിക്കൽ തമ്പാൻ രണ്ടാട്ടക്കഥകൾ ഉണ്ടാക്കീട്ടുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. അവ രണ്ടിനും രണ്ടാംകിടയിൽ നില്ക്കാനുള്ള യോഗ്യതയുണ്ടു്. കാർത്തവീര്യവിജയം ഇന്നും പ്രചാരലുപ്തമായിട്ടില്ല; പ്രത്യുത രാമാനുകരണം ആരുമാടിക്കണ്ടിട്ടുമില്ല. സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ രണ്ടും സമാനങ്ങൾ തന്നെ. പക്ഷേ രാമാനുകരണത്തിലെ ഇതിവൃത്തത്തിനു കാർത്തവീര്യവിജയത്തിനുള്ള അഭിനയയോഗ്യതയില്ല. പൗരാണിക കഥകളായി കൃത്രിമകഥകൾ ഇടകലർത്തി ആഹാര്യഭംഗി വരുത്തുന്ന വിഷയത്തിൽ കവി പരാങ്മുഖനായിരുന്നു. സഭ്യത്വപരിധിയെ ഉല്ലംഘിക്കുന്ന ശൃംഗാരപദങ്ങൾ ധാരാളമായി കാണുന്നു എന്നുള്ളതാണു് രണ്ടു കൃതികൾക്കുമുള്ള പ്രകടമായ ദോഷം.
കാർത്തവീര്യവിജയം
കാർത്തവീര്യവിജയം “സ്യാനന്ദൂരാലയേശ”നും “ഫണിപതിശയന” നുമായ ശ്രീപത്മനാഭനേയും രാമാനുകരണം “ആജ്യസ്രവന്തീകൂലാലങ്കാരം” അതായതു നെയ്യാറ്റിൻകര ശ്രീകൃഷ്ണനേയും വന്ദിച്ചുകൊണ്ടു് ആരംഭിക്കുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവു നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പണിയിച്ചതു് 932-മാണ്ടാണു്. തമ്പാന്റെ കാർത്തവീര്യ വിജയം അശ്വതി തിരുനാൾ തമ്പുരാന്റെ കാർത്തവീര്യവിജയം ചമ്പു കണ്ടതിനു മേൽ എഴുതിയതാണോ എന്നു സംശയിക്കാം. അഭിനയത്തിനു് അത്യന്തം സമുചിതമെന്നു സർവ്വസമ്മതമായ “കമലദള” എന്ന പദം കാർത്തവീര്യവിജയത്തിലുള്ളതാണു്. ആ പദം കൊണ്ടു പ്രകൃതത്തിൽ രാവണൻ കലഹാന്തരിതയായ മന്ദോദരിയെ പ്രസാദിപ്പിക്കുന്നു; ആ പദത്തിലെ ഒരു ഭാഗമാണു് ചുവടേ ഉദ്ധരിക്കുന്നതു്.
“കമലദളലോചനേ! മമ ജീവനായികേ!
കിമപി നഹി കാരണം കലഹമതിനധുനാ.
കരഭോരു! നിന്നുടയ ചരണതളിരാണ ഞാൻ
കരളിലറിയുന്നതല്ലൊരു പിഴയൊരുന്നാൾ.
തരുണാംഗി! നീയൊഴിഞ്ഞൊരു തരുണിമാരിലും
പാരിതോഷമില്ല മമ പരിഭവമിതെന്തഹോ?”
വിന്ധ്യ പർവതത്തിന്റേയും നർമ്മദാ നദിയുടേയും വർണ്ണനം വിശിഷ്ടമായിട്ടുണ്ടു്.
“ചഞ്ചലിമിഴി മമ ദയിതാകചസഞ്ചയമഴിയുന്നപോലെ
അഞ്ചിതനടനം ചെയ്യും കേകിപിഞ്ഛമിതല്ലോ പരന്നു”
എന്നതു പർവതത്തിന്റേയും
“നർമ്മോചിതമായിടുന്ന നർമ്മദയാം നദിതന്റെ
നന്മ കണ്ടീടുവിൻ നിങ്ങൾ നിർമ്മലാംഗിമാരേ!
കൂലതരുശാഖതന്നിൽക്കേകിജാലമാടീടുന്നു;
കോകിലഗാനമിഹ കൂടി മേളിക്കുന്നു.
സാരസങ്ങൾതോറും ചെന്നു ചാരുതരപരിമള-
സാരം സ്വീകരിച്ചു മന്ദമാരുതൻ വരുന്നു.
എന്നതു നദിയുടേയും വർണ്ണനത്തിലെ ചില വരികളാകുന്നു. പാഠകകാരനായ കവിക്കു ഫലിതപ്രയോഗചാതുരി സ്വാധീനമായിരുന്നു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. “ദാസിയാകുമുർവശിയിലാശ മമ ചേരുവതോ?” എന്നും മറ്റുമുള്ള വരികളും, “സാധുതരം മനുജാധമചരിതം താപസകുലവരരേ!” “ചിത്രമിതു പാർത്താൽ” എന്നീ പദങ്ങളും വിദഗ്ദ്ധനായ ഒരു നടൻ ആടിയാൽ പ്രേക്ഷകന്മാർ അപഹൃത ചിത്തവൃത്തികളായിത്തീരാതെ ഗത്യന്തരമില്ല. ബാലിവിജയം എഴുതിയ കല്ലൂർ നമ്പൂരിപ്പാടു് ഈ ആട്ടക്കഥ വായിച്ചിരുന്നുവെന്നു തോന്നുന്നുണ്ടു്. കാർത്തവീര്യ വിജയത്തിലെ ശ്ലോകങ്ങൾക്കു പദങ്ങളോളം സ്വാരസ്യമില്ലെന്നാണു് എന്റെ അനുഭവം.
രാമാനുകരണം
കാർത്തവീര്യവിജയത്തിന്റെ കനിഷ്ഠസഹോദരത്വം വഹിക്കുന്ന ഈ ആട്ടക്കഥയെപ്പറ്റി വിശേഷിച്ചൊന്നും പറയേണ്ടതില്ല. ഗരുഡൻ സത്യഭാമയോടു് തന്റെ വമ്പു പറഞ്ഞുകേൾപ്പിക്കുന്ന പദത്തിൽപ്പെട്ടതാണു് അധോലിഖിതമായ ഭാഗം.
“സ്വർണ്ണസമാനനിറം കലരും മമ
പർണ്ണസമീരണവേഗം പാർത്താൽ
അർണ്ണവസലിലം കലുഷിതമായുട-
നണ്ഡകടാഹവുമിളകും നിയതം.(ദേവി)
ശിക്ഷിതമുരനാം കരുണാകരനുടെ
കുക്ഷിയിലഖിലചരാചരവാസം;
ദക്ഷതയോടു വഹിക്കുന്നവനെയു-
മക്ഷതബലനിധി പക്ഷിവരൻ ഞാൻ. (ദേവി)”
താഴെക്കാണുന്ന ശ്ലോകവും പ്രകൃതത്തിൽ ഉദ്ധരിക്കേണ്ടിയിരിക്കുന്നു.
“നാഥേ! വൈദേഹി! പാഥോരുഹദളനയനേ!
ഹന്ത ദൃഷ്ട്വാ ചിരം ത്വാം
ചേതോ ന പ്രീതിഭാരം വഹതി ച തദിദം
നാലമദ്യാപി സോഢും
ജഗ്രാഹ ത്വാം പ്രയാന്തീമനുഗതമപി മാം
വഞ്ചയിത്വാ യദുർവീ
സാ ചേന്ന ത്വൽസവിത്രീ മമ ഭുജവിധൃതാ
താദൃശീ കീദൃശീ സ്യാൽ?”
40.13മണ്ടവപ്പള്ളി ഇട്ടിരാരിച്ചമേനോൻ
ജീവിതം
കാർത്തിക തിരുനാൾ മഹാരാജാവിന്റെ മറ്റൊരു സദസ്യനായിരുന്നു ഇട്ടിരാരിച്ചമേനോൻ. അദ്ദേഹത്തിന്റെ ജനനം അമ്പലപ്പുഴ കാവാലം പകുതിയിൽ ആക്കാക്കൊടുപ്പുന്ന മുറിയിൽ മണ്ടവപ്പള്ളി എന്ന വീട്ടിലായിരുന്നു. മൂലകുടുംബം തിരുവഞ്ചിക്കളത്തുനിന്നു് ഏതോ കാരണവശാൽ മേനോന്റെ കാലത്തേക്കു മുമ്പേതന്നെ കാവാലത്തേക്കു താമസം മാറ്റി. അമ്മാവന്റെ പേർ രാമൻ എന്നായിരുന്നതിനാൽ ‘രാമൻ ഇട്ടിരാരിച്ചൻ’ എന്ന പേരാണു് അദ്ദേഹത്തെസ്സംബന്ധിക്കുന്ന പഴയ പ്രമാണങ്ങളിൽ കാണുന്നതു്. മേനോന്റെ ബാല്യത്തിൽ ആ കുടുംബം ഏറ്റവും ദരിദ്രമായിരുന്നു. സ്വദേശത്തുതന്നെയാണു് അദ്ദേഹം സംസ്കൃതം അഭ്യസിച്ചതു്. അതിൽ ലോകവ്യുൽപത്തിക്കു മേലൊന്നും സമ്പാദിച്ചതായി കൃതികൾ സൂചിപ്പിക്കുന്നില്ല.
ജീവിതചരിത്രത്തെപ്പറ്റി അധികമൊന്നും അറിവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു. കാലം 920-നും 980-നും ഇടയ്ക്കാണെന്നു പി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതു് ഏകദേശം ശരിയായിരിക്കാമെന്നു തോന്നുന്നു. 940-ആണ്ടോടടുപ്പിച്ചു തിരുവനന്തപുരത്തു പോയി മഹാരാജാവിനെ കണ്ടു. “ദാരിദ്ര്യം ജനതാപകാരകമിദം കേനാപി ദഗ്ദ്ധം നഹി” എന്നവസാനിക്കുന്ന ഒരു സംസ്കൃതശ്ലോകം അടിയറവച്ചതിനു പുറമേ, സന്താനഗോപാലം, രുക്‍മാങ്ഗദചരിതം എന്നീ രണ്ടാട്ടക്കഥകൾ ഉണ്ടാക്കി സമർപ്പിക്കയും ചെയ്തു. കവിബന്ധുവായ മഹാരാജാവു് മേനോന്റെ സാഹിത്യ വാസന കണ്ടു സന്തോഷിച്ചു് ഒരു വീരശൃംഖല സമ്മാനിക്കുകയും അറുപതു പറ നിലം കരമൊഴിവായി പതിച്ചു കൊടുക്കുകയും ചെയ്തു. മേനോന്റെ തറവാടു് അന്യം നിന്നുപോയി എന്നറിയുന്നു.
കൃതികൾ
സന്താനഗോപാലവും രുക്‍മാങ്ഗദചരിതവും കൂടാതെ ബാണയുദ്ധം എന്നൊരാട്ടക്കഥകൂടി മേനോൻ നിർമ്മിച്ചിട്ടുള്ളതായി പി. ഗോവിന്ദപ്പിള്ള പ്രസ്താവിച്ചിട്ടുണ്ടു്; ആ കഥ ഞാൻ കണ്ടിട്ടില്ല. സന്താനഗോപാലത്തിനു സാമാന്യം പ്രചാരമുണ്ടു്. അതു് അശ്വതി തിരുനാൾ തമ്പുരാന്റെ സന്താനഗോപാലം വായിച്ചതിനുമേൽ എഴുതിയതാണെന്നു സങ്കല്പിക്കാം. “നാഹം ശൗരിർന്ന ഖലു മുസലീ” എന്ന ചമ്പു ശ്ലോകത്തിന്റെ പ്രതിധ്വനി “കൃഷ്ണനല്ലഹം ബലഭദ്രനല്ലറിക നീ” എന്ന വരിയിൽ കാണുന്നുണ്ടു്. പക്ഷേ ആ സാജാത്യം ആകസ്മികമാണെന്നും വരാവുന്നതാണു്. രുക്‍മാംഗദ ചരിതം നടന്മാർ മറന്നതു പോലെ തോന്നുന്നു. പുതിയിക്കൽ തമ്പാന്റെ കഥകൾ എത്രമാത്രം ഗ്രാമ്യശൃങ്ഗാരം കൊണ്ടു് അശുദ്ധങ്ങളോ അത്രമാത്രം അതിന്റെ അഭാവം കൊണ്ടു പവിത്രങ്ങളാകുന്നു മേനോന്റെ കൃതികൾ. സന്താനഗോപാലത്തിൽ ശൃങ്ഗാരരസത്തിന്റെ സ്പർശമേയില്ല. രുക്‍മാങ്ഗദ ചരിതത്തിൽ ഗതാനുഗതികത്വത്തിനു വശംവദനായി രുക്‍മാങ്ഗദനേയും പത്നിയേയും രങ്ഗത്തിൽ പ്രവേശിപ്പിച്ചു് അവരെക്കൊണ്ടു പേരിനു് ഒരു ശൃങ്ഗാരപ്പദം അഭിനയിപ്പിക്കുന്നുണ്ടെങ്കിലും കവി ഉത്തരക്ഷണത്തിൽത്തന്നെ ആ സരണി സന്ത്യജിച്ചു്
“പ്രാണനാഥ കാണുപവനം ഘ്രാണമോദകരമോഹനം;
കാണുന്നില്ല കുസുമങ്ങളൊന്നുമിതിൽ കാരണം കിമിഹ കോമളമൂർത്തേ!
എന്നു നായികയെക്കൊണ്ടു് ഉച്ചരിപ്പിച്ചു പ്രകൃതമനുസരിക്കുന്നു. രണ്ടു കഥകളിലും പുരാണോപാഖ്യാനങ്ങളിൽനിന്നു വ്യത്യാസമൊന്നും വരുത്തീട്ടില്ല. മേനോനെ ഒരു തികഞ്ഞ വിഷ്ണുഭക്തനായാണു് നാം അദ്ദേഹത്തിന്റെ കൃതികളിൽ നിരീക്ഷിയ്ക്കുന്നതു്. രണ്ടു കഥകളിലും സംസ്കൃത ശ്ലോകങ്ങൾ വളരെ അപൂർവമായി മാത്രമേ ഘടിപ്പിച്ചിട്ടുള്ളു; അവയ്ക്കു ഗുണവും കുറയും. പദങ്ങളിൽ ചിലതു നന്നായിട്ടുണ്ടു്. സന്താനഗോപാലത്തിലെ “വധിമതം നിരസിച്ചീടാമോ?” “ജീവിതനായക വന്ദേ!” “ഇരുളെല്ലാമകന്നു ദൂരേ” എന്നീ പദങ്ങൾ മനോജ്ഞങ്ങളാണെന്നു പോലും പറയാം. ലോകാലോകപർവതത്തിനപ്പുറമുള്ള അന്ധകാരം നശിപ്പിക്കുവാൻ സുദർശനം ആവിർഭവിച്ചു ശ്രീകൃഷ്ണനോടു നിവേദനം ചെയ്യുന്നതാണു് മൂന്നാമതായി ഞാൻ പരിഗണിച്ച പദം.
“ഇരുളെല്ലാമകന്നു ദൂരേ—ഈശ കംസാരേ!
എഴുന്നെള്ളാമിനി നേരേ.
തിരുവുള്ളപ്പെരുവെള്ളത്തിരതള്ളും വിരുതുള്ള
നരനുള്ളിലലമല്ലലെഴുമല്ലിങ്ങിനിയില്ല.
ഫുല്ലസരസിജതുല്യമിഴിമുന തെല്ലലംകുരു കല്യമയി തവ
മല്ലരുചിഭരകല്യ! ജിതമല്ല! മഞ്ജുതരമല്ല!”
വൈകുണ്ഠവർണ്ണനവും ഒരുമാതിരി നന്നായിട്ടുണ്ടു്.
40.14വടക്കൻ രുക്‍മാംഗദചരിതം
ഈ പേരിൽ ഒരാട്ടക്കഥ അൻപത്തിനാലു ദിവസത്തെ ആട്ടക്കഥയുടെ കൂട്ടത്തിൽ കാണുന്നു. കവി ആരെന്നോ അദ്ദേഹത്തിന്റെ കാലം ഏതെന്നോ അറിയുന്നില്ല. കവിതയ്ക്കു മേനോന്റെ രുക്‍മാങ്ഗദചരിതത്തെക്കാൾ ഗുണം കൂടുമെങ്കിലും അതിന്റെ ആവിർഭാവത്തിനു മേലാണു് പ്രസ്തുത കൃതിയുടെ രചനയെന്നു് അനുമാനിക്കാവുന്നതാണു്. തെക്കൻ കഥയിൽ മോഹിനിയുടെ വർണ്ണനം മേനോൻ ഒരു സാരി കൊണ്ടാണു് നിർവ്വഹിക്കുന്നതു്. ആ ഘട്ടത്തിലെ
“പഞ്ചബാണനഞ്ചിടുന്ന പുഞ്ചിരിയും ചാരു-
ചഞ്ചലാപാങ്ഗവും കിളികിഞ്ചിതവും
നീണ്ടുരുണ്ടുചുരുണ്ടോരു കുന്തളവും കാമൻ
വീണ്ടുമാശ പൂണ്ടിടുന്ന കൊങ്ക രണ്ടും
മിന്നൽപോലെ മിന്നിടുന്ന രൂപത്തേയും കണ്ടു
മന്നവനുമാശ പൂണ്ടു നിന്നു നേരേ”
എന്ന വരികൾ വടക്കൻ കഥയിൽ അതേ രൂപത്തിൽ പകർത്തിയിരിക്കുന്നു. തെക്കനിൽ ആ ഗാനം അപരിത്യാജ്യവും വടക്കനിൽ വൃഥാസ്ഥൂലവുമാണെന്നു പ്രകൃതം കൊണ്ടു മനസ്സിലാക്കാവുന്നതാണു്. അതുപോലെ ബ്രഹാമാവു് അന്തകനെ ആശ്വസിപ്പിക്കുന്ന “രവിതനയ മഹാത്മൻ മാ കൃഥാസ്ത്വം വിഷാദം” എന്ന ഇന്ദളശ്ലോകം അതേ വൃത്തത്തിലും അതേ ആശയം ഉൾക്കൊള്ളിച്ചും “തപനതനയ ഖേദം മാകൃഥാ മാനസേ ത്വം” എന്ന ശ്ലോകത്തിൽ പരാവർത്തനം ചെയ്തുകാണുന്നു, സന്ധ്യാവലിയുടെ പുത്രലാഭം മുതല്ക്കുള്ള കഥ വർണ്ണിച്ചു, രുക്‍മാങ്ഗദന്റെ പുഷ്പോദ്യാനം സംരക്ഷിക്കുവാൻ വജ്രദംഷ്ട്രയെന്ന ഒരു രാക്ഷസിയേയും സൃഷ്ടിച്ചു കവി ഇതിവൃത്തം വിലക്ഷണമാക്കീട്ടുണ്ടു്. “അത്ഭുതാങ്ഗിയാമവൾക്കു ഗർഭവും വിധിയായ്” എന്നും, “ജയ ജയ മാധവ കേശവ ശൗരേ” എന്നുമുള്ള പദങ്ങൾ നന്നായിട്ടുണ്ടു്
40.15ബാലകവി രാമശാസ്ത്രികൾ
ജീവിതം
ബാലകവി രാമശാസ്ത്രികൾ പത്താം ശതകം ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു. സ്വദേശം പാലക്കാടാണു്; ഗ്രാമം ഏതെന്നറിയുന്നില്ല. ‘ബാലകവി’ എന്ന ബിരുദം സാമൂതിരിപ്പാടു സമ്മാനിച്ചതാണെന്നും കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ താമസം അധികവും ആലപ്പുഴയായിരുന്നുവെന്നും അവിടെ കള്ളർകോട്ടു് ഒരു ഭവനത്തിൽ അദ്ദേഹത്തിന്നു സംബന്ധമുണ്ടായിരുന്നു വെന്നും കേട്ടിട്ടുണ്ടു്. 976-ൽ ‘പാലക്കാട്ടുകവി രാമശാസ്ത്രിക്കു ‘ആഭരണം’ സമ്മാനിച്ചതിനു വലിയ കൊട്ടാരത്തിൽ രേഖകാണുന്നു.
ബാണയുദ്ധം
കോട്ടയം, അശ്വതി തുടങ്ങിയ ഒന്നാം കിടയിലുള്ള നൃത്യസാഹിത്യകാരന്മാരുടെ കൂട്ടത്തിൽ രാമ ശാസ്ത്രികൾക്കും ഒരു സ്ഥാനത്തിന്നവകാശമുണ്ടു്. അത്രയ്ക്കു് ആപാദചൂഡം അമൃതമയമാണു് അദ്ദേഹത്തിന്റെ ബാണയുദ്ധം ആട്ടക്കഥ. ഇന്നും ആ കഥയ്ക്കു കേരളമെങ്ങും പ്രശംസനീയമായ പ്രചാരമുണ്ടു്. കവിയുടെ പ്രതിഭയും പാണ്ഡിത്യവും അതിൽ കൈകോർത്തു കളിയാടുന്നു. ശ്ലോകങ്ങളും പദങ്ങളും അഹമഹമികയാ സഹൃദയ ഹൃദയങ്ങളെ ആവർജ്ജനംചെയ്യുന്നു.
“ജ്യോതീംഷി പ്രതിബിംബിതാനി ശശഭൃൽകാന്തോപലപ്രാങ്കണേ
ചക്രുര്യത്ര തമസ്വിനീഷു മഹതീം പുഷ്പോപഹാരശ്രിയം”
എന്ന ശ്ലോകത്തിനു് അശ്വതി തിരുനാളുടെ പൗണ്ഡ്രകവധത്തിലെ
“പുഷ്യൽസൗരഭപാരിജാതകുസുമദ്വാസ്തോരണസ്രഗ്വിണീം
ദ്യാമേവ പ്രതിബിംബിതാം ജലനിധൗയാമാശശങ്കേജനഃ”
എന്ന പ്രഥമ ശ്ലോകത്തിന്റെ സാജാത്യമുണ്ടു്. “നല്ലൊരു മാധവകാലം”, “ചിത്രപടമിതു കാൺക”, “കാമോപമരൂപൻ”, “മുഗ്ദ്ധമൃഗലോചനേ”, “മാരസന്നിഭാകാര മാരകുമാര” ഇത്യാദി പദങ്ങളുടെ സ്വാരസ്യം അന്യാദൃശമാണു്. മാതൃക കാണിക്കാൻ ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
“വികസ്വരപികസ്വരേ വികചമാലതീഭാസ്വരേ
മദാന്ധകുസുമന്ധയേ മധുദിനേ പ്രവൃദ്ധോദയേ
വിഹാരവിപിനാന്തരേ വകുളമഞ്ജരീദന്തുരേ
ജഗാദ രതിലാലസഃ പ്രണയിനീർമ്മുകന്ദോ മുദാ,”
“ധാവൽപാദാതപാദാഹതതുരഗഖുരോ-
ദ്ദാമകദ്ദാലജാല
ക്ഷുർണ്ണക്ഷോണീവിനിര്യന്നിബിഡതരരജോ-
രാജിഘോരാന്ധകാരം
താവൽ സംപ്രേക്ഷ്യ കോലാഹലബധിരിതനി-
ശ്ലേഷലോകം ബലൗഘം
ശൈലാദിശ്ശൈലകൂടോപമവികടതനു-
സ്വാന്തരേവം വ്യചിന്തീൽ.”
പദങ്ങൾ — പത്നിമാർ ശ്രീകൃഷ്ണനോടു്:
“നല്ലൊരു മാധവകാലം വന്നു മല്ലമഥന! മുതിരുന്നു;
മല്ലികാകലികയിൽനിന്നു മധുകല്ലോലിനിയൊഴുകുന്നു;
കാണുക വിലസീടുന്നു പരമേണതിലകനുമുയർന്നു
സൂനായുധശരജാലങ്ങളുടെ ശാണോപലമതുപോലെ.
കുരവനിരകൾതോറും ചെന്നു കുസുമമണമിതാ കവർന്നു
പരിചൊടു പവനൻ വരുന്നു ഹൃദി സ്മരദഹനൻ വളരുന്നു.
തരിക തവാധരബിംബം കാന്ത! അരുതരുതതിനുവിളംബം
വിരചയ ദൃഢപരിരംഭം മമ കുരു സഫലം കുചകുംഭം.”
ചിത്രലേഖ ഉഷയോടു്:
“ചിത്രപടമിതു ബാലേ കാൺക ചിത്രകവിലസിതസുഫാലേ
സുരപരിവൃഢരിഹ ചാരേ കാണ്ക സുരുചിരതരകചഭാരേ
സുമുഖി! ദനുജരിതാ സർവേ രൂപശമിതസുരയുവതിഗർവേ
സോമാന്വയഭൂപന്മാരിവർ കാമോപമരൂപന്മാർ
വാസുദേവനുമിതാ കാൺക ചാലേ ഭാസിതാപാംഗി സുശീലേ
സുദതി വിലസതി മുകുന്ദൻ കാൺക സൂദിതസുരരിപുവൃന്ദൻ
തൽസുതനിവനതിധന്യൻ കാൺക മത്സഖി! ജനബഹുമാന്യൻ
അവനുടെ സുതനനിരുദ്ധൻ കാൺക ഭുവനവിമോഹനമുഗ്ദ്ധൻ
മതിമുഖി! കരുതെന്നുമിന്നു മമ മതിമോഹനനിവനെന്നു
യോഗബലംകൊണ്ടവനെക്കൊണ്ടു വേഗമൊടുവരുവൻ ഭവനേ”
40.16പാലക്കാട്ടു് അമൃതശാസ്ത്രികൾ
ലവണാസുരവധം എന്ന ആട്ടക്കഥയുടെ പ്രണേതാവായ അമൃതശാസ്ത്രികൾ പാലക്കാട്ടു കൊടുവായൂർ ഗ്രാമക്കാരനായ ഒരു കവിയാണു്. കാലം, പത്താം ശതകത്തിന്റെ ഒടുവിലോ പതിനൊന്നാം ശതകത്തിന്റെ ആദ്യത്തിലോ ആയിരുന്നു. അമൃതഘടേശ്വരൻ എന്നായിരുന്നു പിതൃദത്തമായ നാമധേയം. പാലക്കാട്ടു രാജാവിനെ ആശ്രയിച്ചു ജീവിച്ചിരുന്നതായി കേൾവിയുണ്ടു്. ലവണാസുരവധം സാഹിത്യമെന്ന നിലയിൽ നിർഗ്ഗുണമാണെങ്കിലും അതിലെ ചില രംഗങ്ങൾ ഇന്നും ആടിവരുന്നുണ്ടു്. അവയിൽ അതിപ്രധാനമായിട്ടുള്ളതു രജകനും രജകിയും തമ്മിലുള്ള സംഭാഷണമാണു്.
“ആരെടീ നീയെന്റെ മുൻപിൽ വന്നുനിന്നവൾ?
അതിഘോരാകാരജാരേ! ദൂരെപ്പോക നില്ക്കാതെ;
മാരശരപരിതാപം ചെറ്റുമില്ല മേ തവ
മാരകനായ് ഭവിച്ചീടും പാരാതെ പോക”
എന്നും മറ്റുമുള്ള രജകന്റെ വാക്യം ആടി ഫലിപ്പിക്കുവാൻ കൊള്ളാവുന്നതു തന്നെ. കഥയ്ക്കു ലവണാസുരവധം എന്നാണു് പേരെങ്കിലും, ഉത്തരരാമായണത്തിൽ അതിനപ്പുറമുള്ള കുശലവോപാഖ്യാനവും കൂടി കവി മാംസളതയ്ക്കുവേണ്ടി അതിൽ അന്തർഭവിപ്പിച്ചിട്ടുണ്ടു്. സീതാപരിത്യാഗാനന്തരം ഗംഗാതടത്തിൽ വെച്ചു ലവണന്റെ വയസ്യനായ ഗഭീരാക്ഷൻ എന്നൊരു കാട്ടാളനെ പ്രവേശിപ്പിക്കുന്നതു് അരങ്ങു കൊഴുപ്പിക്കുന്നതിനു വേണ്ടി മാത്രമാണെന്നു പറയേണ്ടതില്ലല്ലോ.
“വാരിജനിഭവദന! ബാല!
മാ കുരു ശോകം മമ സൂനോ!
അനുപമഗുണനാകും മനുകുലദീപൻ
കനിവൊടു ജനിച്ചിഹ വളരുന്നു നിങ്ങൾ”
എന്നീപ്പദങ്ങൾ കൊള്ളാം; എന്നാൽ അവിടെയും രാവണോത്ഭവത്തിന്റെ പ്രതിധ്വനി കേൾക്കാവുന്നതാണു്.
“ജനകൻ മേ താതനെന്നു ജനങ്ങളുരചെയ്യുന്നു
കനിവൊടെൻ പ്രാണനേയും ജനിപ്പിച്ച ജനകൻ നീ”
എന്നു സീതാദേവി ഹനൂമാനോടു പറയുന്ന വാക്യത്തിനു് ആകർഷകതയുണ്ടു്. പുറയന്നൂർ നമ്പൂരിപ്പാട്ടിലെ കുശലവോപാഖ്യാനത്തെയാണു് ശാസ്ത്രികൾ ഇതിവൃത്ത വിഷയത്തിൽ പ്രധാനമായി ഉപജീവിച്ചിരിക്കുന്നതു്.
40.17പൊല്പാക്കര നമ്പൂരിപ്പാടു്
വ്യോമാസുരവധം ആട്ടക്കഥയുടെ കർത്താവാണു് പൊല്പാക്കര നമ്പൂരിപ്പാടു്. പേരെന്തെന്നു് അറിയുന്നില്ല. പൊല്പാക്കരമന സ്ഥിതിചെയ്യുന്നതു പൊന്നാനിക്കു സമീപമുള്ള ഇടപ്പാഴൂർ ദേശത്തിലാകുന്നു. അതു ശുകപുരം ഗ്രാമത്തിൽപ്പെട്ട ഒരു ആഢ്യകുടുംബമാണു്. നമ്പൂരിപ്പാടു പത്താം ശതകത്തിന്റെ അവസാനത്തിലോ പതിനൊന്നാം ശതകത്തിന്റെ ആരംഭത്തിലോ ജീവിച്ചിരുന്നിരിക്കണം. വ്യോമാസുരവധത്തെ സാഹിത്യകോടിയിൽ ഗണിക്കുന്നതു സാഹസമായിരിക്കും; അത്രമാത്രം പൊട്ടയാണു് അതിലെ ശ്ലോകങ്ങളും പദങ്ങളും. അപശബ്ദപ്രയോഗം ധാരാളമായുണ്ടു്. അൻപത്തിനാലു ദിവസത്തെ ആട്ടക്കഥകളുടെ കൂട്ടത്തിൽ ആ കഥയും പ്രസിദ്ധീകൃതമായിരുന്നില്ലെങ്കിൽ അതിനെ അനന്തരകാലങ്ങളിൽ ആരും തന്നെ സ്മരിക്കുമായിരുന്നില്ല.
40.18മന്ത്രേടത്തു് നമ്പൂരിപ്പാടു്
വടക്കൻ സുഭദ്രാഹരണം എന്നു പറയുന്ന ആട്ടക്കഥയുടെ കർത്താവു മന്ത്രേടത്തു നമ്പൂരിപ്പാടാണെന്നും ആ കഥ കാർത്തികതിരുനാൾ മഹാരാജാവിന്റെ തെക്കൻ സുഭദ്രാഹരണത്തിൽ നിന്നു ഭിന്നമാണെന്നും മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മന്ത്രേടത്തുമന സ്ഥിതിചെയ്യുന്നതു കിള്ളിക്കുറിശ്ശിമങ്ഗലത്താണു്. നമ്പൂരിപ്പാട്ടിലെ നാമധേയം അവിജ്ഞാതമായിരിക്കുന്നു. മഹാരാജാവിന്റെ കഥക്കു സാഹിത്യഭംഗി കൂടുമെങ്കിലും കഥകളിക്കാരുടെ ഇടയിൽ പ്രചാരം മന്ത്രേടത്തിന്റെ കൃതിക്കാണു്. വടക്കൻ സുഭദ്രാഹരണത്തിലെ ശ്ലോകങ്ങൾക്കു തീരെ ഗുണമില്ല; അവയിൽ പലതും ഭാഷാശ്ലോകങ്ങളുമാണു്. പദങ്ങളിൽ “പൂന്തേന്മൊഴി വരിക സന്താപിക്കൊല്ല”, “കഞ്ജദളലോചനേ! മഞ്ജുതരഭാഷിണീ” ഇവ രണ്ടും സാമാന്യം നന്നായിട്ടുണ്ടു്. “മാനിനിമാരടികൂപ്പും ഭാമിനിമാർ”, “കേട്ടാലും വചനം സഖേ”, “കുത്ര വദ കുത്ര വദ വൃത്രാരിപുത്രനാം” ഇങ്ങനെ വേറേയും ചില പദങ്ങളും, കാവ്യഗുണമില്ലാത്തവയെങ്കിലും, ആടിക്കാണ്മാൻ കൊള്ളാവുന്നവ തന്നെ. വേഷസമൃദ്ധിക്കു വേണ്ടി വിവിദനേയും ഘടോൽകചനേയും കവി രങ്ഗപ്രവേശം ചെയ്യിക്കുന്നു. അപൂർവ്വം ചില നമ്പൂരിഫലിതങ്ങളും അങ്ങിങ്ങു കാണാം.
“നാരിമാർതന്നിലനുരാഗമുള്ളവർ വേഗേന സന്യസിപ്പിൻ ഉടനേ;
വേളികഴിയുമതിന്റെ ഫലംകൊണ്ടു കാലം തുലോം പകർന്നതു കാൺക”
എന്നതു അവയിലൊന്നാണു്. “പൂന്തേന്മൊഴി വരിക” എന്ന പദത്തിൽ നിന്നു ചില വരികൾ മാത്രം ചുവടേ പകർത്തി മാതൃക പ്രദർശിപ്പിക്കാമെന്നുദ്ദേശിക്കുന്നു.
“കൂരിരുളിനോടിടയും ചാരുചികുരം മൃദു
വേർപെടുത്തമരസുമദാമമണിയേണം;
ചിത്രതരമാകിയൊരു ചിത്രകം നിന്നുടെ
പുത്രി! വിലസീടണം ബാലേന്ദുഫാലേ.
ഭൂഷാവിശേഷമിഹ ദോഷലവഹിനം
ഭൂഷയാമ്യദ്യ തവ വേഷമലസാക്ഷി.”
40.19കുന്നത്തു സുബ്രഹ്മണ്യൻപോറ്റി
കുന്നത്തു സുബ്രഹ്മണ്യൻ പോറ്റിയുടെ മൂലകുടുംബം മലബാറിലാണു്. 950-ആണ്ടിടയ്ക്കു ജനിച്ച പോറ്റി ബാല്യത്തിൽത്തന്നെ ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ച കാലഘട്ടത്തിൽ തിരുവിതാംകൂറിലേയ്ക്കു് ഓടിപ്പോന്നു മാവേലിക്കര താലൂക്കിൽ ചെന്നിത്തല എന്ന സ്ഥലത്തു കുന്നം എന്ന ഭവനം പണിയിച്ചു് അവിടെ താമസിച്ചു. രസവാദത്തിലും മൃദംഗ വാദനത്തിലും നാട്യപ്രയോഗത്തിലും വിദഗ്ദ്ധനായിരുന്നു. ഉദ്ദേശം 1020-ആണ്ടുവരെ ജീവിച്ചിരിക്കുകയും സ്വാതി തിരുനാൾ മഹാരാജാവിന്റെ തിരുവുള്ളത്തിനു പാത്രീഭവിക്കുകയും ചെയ്തു. കന്യാകുമാരിയിലെ ഭഗവതിയായിരുന്നു ഇഷ്ടദേവത. അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരിൽ ഒരാളായ വിഷ്ണുപ്പോറ്റിയുടെ മകനാണു് പതിനൊന്നാം ശതകം ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ബോധചന്ദ്രപ്രകാശകാരനായ സുബ്രഹ്മണ്യൻ പോറ്റി.
40.20സുന്ദരീസ്വയംവരം ആട്ടക്കഥ
സുന്ദരീസ്വയംവരം ആട്ടക്കഥ അദ്ദേഹത്തിന്റെ കൃതിയാണു്. ശ്രീകൃഷ്ണനു സത്യഭാമയിൽ ജനിച്ച സുന്ദരി എന്ന കുമാരിയെ ബലരാമൻ ദുര്യോധനപുത്രനായ ലക്ഷണനെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നു തീർച്ചപ്പെടുത്തി അതിനു വേണ്ട ഏർപ്പാടുകൾ ചെയ്യുന്നുവെങ്കിലും ശ്രീകൃഷ്ണൻ ആ പാണിഗ്രഹണം സുഭദ്രാർജ്ജുനന്മാരുടെ പുത്രനായ അഭിമന്യുവിനെക്കൊണ്ടാണു് നടത്തിക്കുന്നതു്. കോയിപ്പുറത്തു പണിക്കരുടെ സുന്ദരീസ്വയംവരം തുള്ളലിലെ പ്രതിപാദ്യവും ഈ കഥ തന്നെയാകുന്നു. അരങ്ങു കൊഴിപ്പിക്കുന്നതിനും വിവിധരസഭാവങ്ങൾ പ്രകടിപ്പിക്കുന്നതിനും വേണ്ട സാമഗ്രികൾ കഥയിൽത്തന്നെയുണ്ടു്. ഘാടോൽകചൻ, ഇരാവാൻ, ഘടോൽകചന്റെ ഭൃത്യനായ വജ്രദംഷ്ട്രൻ, ഹിഡിംബ എന്നീ പാത്രങ്ങളിൽ ഹിഡിംബയെ മാത്രമേ കവിക്കു കൂടുതലായി പ്രവേശിപ്പിയ്ക്കേണ്ടി വരുന്നുള്ളു. അൻപത്തിനാലു ദിവസത്തെ ആട്ടക്കഥകളുടെ കൂട്ടത്തിൽ പ്രസിദ്ധപ്പെടുത്തീട്ടില്ലെങ്കിലും സുന്ദരീസ്വയംവരം സാമാന്യം പ്രചാരമുള്ള ഒരു കഥകളിയാണു്. ആടാൻ കൊള്ളാവുന്ന ഒരു പ്രബന്ധമെന്നാണു് പൊതുവെ അതിനെപ്പറ്റിയുള്ള അഭിജ്ഞമതവും. കവിതയ്ക്കു വലിയ മെച്ചമുണ്ടെന്നു പറയാൻ തരമില്ല. “താവദുൽബണശരാസ ഗുണരാണദ്വിഗുണിത സിംഹനാദവിത്രസ്ത സമസ്തദിശാഹസ്തീന്ദ്ര മസ്തകകമ്പനാന്ദോളിത വിശ്വവിശ്വംഭരാഭാരപ രി ഭു ഗ്ന നിശ്ശേഷശേഷ ഫണാമണ്ഡലേ” എന്നിങ്ങനെ തുടങ്ങുന്ന ചൂർണ്ണികയിൽ നിന്നു കവി അവ്യുൽപന്നനല്ലെന്നു സിദ്ധിക്കുന്നു; എങ്കിലും ആ പാണ്ഡിത്യമൊന്നും പ്രബന്ധത്തിൽ പ്രകടമായി സംക്രമിച്ചുകാണുന്നില്ല.
“നീരദാഭാഞ്ചിതചാരുമൂർത്തേ; സ്വാമിൻ!
നാരദസന്നുതഗൗരകീർത്തേ!
സാരസനേത്ര! — മനോഹര-
താരുണ്യഗാത്ര! — സുരനുത-
കാരുണ്യപാത്ര! ജനാർദ്ദന!
സൂരായുതഭൂരിപ്രഭ! ചാരുസ്മിത! വീരാഗമ-
സാര! ദനുജതമോംബുജാരേ! മേരു-
ധീര! ചരാചരേശ! മുരാരേ!”
എന്നതു ശ്രീകൃഷ്ണന്റെ പത്നിമാർ പാടിക്കളിക്കുന്ന കുമ്മിയിലെ ഒരു ചരണമാണു്.
40.21മറ്റു ചില ആട്ടക്കഥകൾ
വേറെയും അനേകം ആട്ടക്കഥകൾ കൊല്ലം പത്താം ശതകത്തിന്റെ ചതുർത്ഥ പാദത്തിൽ വിരചിതങ്ങളായിട്ടുണ്ടു്. അവയ്ക്കൊന്നും അൻപത്തിനാലു ദിവസത്തെ ആട്ടക്കഥകളുടെ പംക്തിയിൽ പ്രവേശനത്തിനു് അവസരം ലഭിയ്ക്കാത്തതിനാൽ പ്രസിദ്ധിക്കു് ഇടവന്നിട്ടില്ല. ആ കൂട്ടത്തിൽ ഏതാനും ചില കഥകളെപ്പറ്റി മാത്രം ഇവിടെ ഒന്നുരണ്ടു വാക്കുകൾ പറയാം.
ധ്രുവചരിതം
ഈ ആട്ടക്കഥ കാർത്തികതിരുനാൾ മഹാരാജാവിന്റെ ആശ്രിതനായ ഏതോ ഒരു കവി നിർമ്മിച്ചതാണെന്നു മാത്രം അറിയാം. അദ്ദേഹം തോടയത്തിൽ മൂകാംബികയെ വന്ദിക്കുന്ന അവസരത്തിൽ “ജയ രാമവർമ്മജയദാത്രി” എന്നും, “ബാലരാമവർമ്മ നൃപം പാലയാശു ലോകമായേ! ശൂലിനി” എന്നും പ്രാർത്ഥിക്കുന്നു. “ശ്രീരാമവർമ്മ നൃപതേസ്തു കൃപാതിരേകാൽ” എന്നു മറ്റൊരു ഘട്ടത്തിലും അതിൽ ഒരു പ്രസ്താവനയുണ്ടു്. ശങ്കരൻ എന്നൊരു പണ്ഡിതന്റെ ശിഷ്യനും മൂകാംബികയുടെ ഭക്തനുമായിരുന്നു അദ്ദേഹം എന്നതിനു തെളിവു ഗ്രന്ഥത്തിൽത്തന്നെയുണ്ടു്. സാമാന്യം നല്ല ഒരു കൃതിയാണു് ധ്രുവചരിതം. ഉത്താനപാദനെപ്പറ്റിയുള്ള താഴെക്കാണുന്ന ശ്ലോകം നോക്കുക.
“ആസീദാസീനപാദോഽഖിലനൃപപടലീ-
മൗലിഷൂത്താനപാദോ
രാജേന്ദ്രോ രാജരാജസ്വവിപുലയശസാ
രാജരാജാധികശ്രീഃ
രുച്യാ രുച്യാ സുരുച്യാ സമമസുസമയാ
നിത്യനീത്യാ സുനീത്യാ
സോയം സ്വായംഭുവസ്യ പ്രതിനിധിരശിഷദ്
ഭൂതധാത്രീമശേഷാം”
പാരിജാതഹരണം
ഈ ആട്ടക്കഥയുടെ നിർമ്മാതാവിന്റെ നാമധേയവും അജ്ഞാതമായിരിക്കുന്നു. പറവൂർ തമ്പുരാന്റെ ആശ്രിതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം എന്നറിയാം.
“ഉമാപതേർഭൂമിപതേശ്ച നാം
യോധാരയദു് ഭൂസുരവംശദീപഃ
വന്ദേ സദാ സത്യ പദാരവിന്ദം
സർവസ്യ കാമസ്യ ഫലപ്രദം തം”
എന്നൊരു വന്ദനശ്ലോകം പ്രസ്തുതകൃതിയിലുണ്ടു്. ഉമാപതി ശങ്കരനും ഭൂമിപതി ശ്രീരാമനുമാണെന്നു് ഓർമ്മിക്കുമ്പോൾ ശങ്കരരാമൻ എന്നു മാറാപ്പേരുള്ള ഒരു ബ്രാഹ്മണശ്രേഷ്ഠനാണു് കവിയുടെ പുരസ്കർത്താവു് എന്നു മനസ്സിലാകുന്നു. ആ ബിരുദത്തിൽ പറവൂർ രാജാക്കന്മാരെ അവർ രാജ്യഭ്രഷ്ടരാകുന്നതു വരെ കവികൾ പുകഴ്ത്തിയിരുന്നു. “യോ ധാരയൽ” എന്ന വർണ്ണനം കൊണ്ടു കവി വിവക്ഷിക്കുന്നതു് ഒടുവിൽ ആ രാജ്യം പരിപാലിച്ചിരുന്ന രാജാവിനെയാണെന്നു ഞാൻ കരുതുന്നു. അതു ശരയാണെങ്കിൽ പാരിജാതഹരണത്തിന്റെ നിർമ്മിതി പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണെന്നു വന്നുകൂടുന്നു. മഹാവിഷ്ണു, ദക്ഷിണാമൂർത്തി, അംഗാരവനാലയയായ ദുർഗ്ഗ, വേട്ടക്കരുമൻ എന്നീ ദേവതകൾക്കു പുറമേ,
“വ്യാസം കവിം ശക്രഗുരും ചസൂര്യ-
മിന്ദ്രാദിദേവാനഖിലാൻ മുനീന്ദ്രാൻ
വാല്മീകിമാര്യം ച മഹേശ്വരഞ്ച
വന്ദേ സദാ സർവഫലാർത്ഥസിദ്ധ്യൈ”
എന്ന ശ്ലോകത്തിൽ വ്യാസവാല്മീകിമാർ, ഗുരുശുക്രന്മാർ, ആദിത്യൻ, ഇന്ദ്രാദിദേവന്മാർ, മഹേശ്വരൻ മുതലായവരേയും കവി വന്ദിച്ചു കാണുന്നു. നരകാസുരവധത്തിനു മേലുള്ള കഥയാണു് പാരിജാതഹരണത്തിൽ പ്രതിപാദിക്കുന്നതു്.
“ഭൗമം ഹത്വാ മഹാത്മാ തദനു മുസലിനാ
ചോദ്ധവാദ്യൈരമാത്യൈ
സ്സാകം ഭൈഷ്മീസഹായസ്സകലരിപുജനാ-
നാഞ്ച ദാവാനലോസൗ
സത്രാ സത്രാജിദാഹ്വാധരനൃപസുതയാ
ദ്വാരവത്യാം സ കൃഷ്ണോ
രേമേ ലോകാഭിരാമോ നിജപദനമിതാ-
നാം ച സർവാർത്ഥദായീ”
എന്നാണു് ആദ്യത്തെ ശ്ലോകം. കവിത വിശിഷ്ടമെന്നു പറയുവാനില്ല.
വസുനൃപതിചരിതം
ഈ ആട്ടക്കഥയും ആരുണ്ടാക്കിയതാണെന്നറിവില്ല. ഗ്രന്ഥാവസാനത്തിൽ ചെങ്ങന്നൂർ പാർവതി ദേവിയേയും ശ്രീപരമേശ്വരനേയും വന്ദിച്ചിരിക്കുന്നതു കൊണ്ടു കവി അവിടുത്തുകാരനാണൊ എന്നു സംശയിക്കാം. ഒരിക്കൽ വിധൂമനെന്ന വസു ബ്രഹ്മലോകത്തിൽ പോയപ്പോൾ അവിടെ നർത്തനം ചെയ്തുകൊണ്ടിരുന്ന അലംബുസ എന്ന അസ്പരസ്ത്രീയെ കാമിക്കുകയും തന്നിമിത്തം ബ്രഹ്മാവിനാൽ ശപ്തനായി കൗശാംബിയിൽ ശതാനീകൻ എന്ന രാജാവിന്റെ പുത്രത്വം അങ്ഗീകരിച്ചു സഹസ്രാനീകൻ എന്ന രാജാവായി ജനിക്കുകയും ചെയ്യുന്നു. അലംബുസയും ശാപവിധേയയായി അയോധ്യാധിപതിയായ ക്രതുവർമ്മാവിന്റെ പുത്രിയായ മൃഗാവതിയായി ജനിക്കുന്നു. സഹസ്രാനീകനെ യൗവനാരംഭത്തിൽ മാതലി പൂർവവൃത്താന്തം ഗ്രഹിപ്പിക്കുകയും അദ്ദേഹം പല പ്രതിബന്ധങ്ങൾ തരണം ചെയ്തു മൃഗാവതിയെ പാണിഗ്രഹണം ചെയ്യുകയും ചെയ്യുന്നു. ഇതാണു് പ്രസ്തുതപ്രബന്ധത്തിലെ ഇതിവൃത്തം. താഴെക്കാണുന്നതു് അതിലെ ഒടുവിലത്തെ ശ്ലോകമാണു്.
“ശക്ത്യാ തം സ നിഹത്യ രാക്ഷസവരം പ്രത്യാഗതസ്സ്വാം പുരീം
ഭൃത്യാമാത്യസമസ്തസൈന്യസഹിതോ വീരാഗ്രഗണ്യോ ഭൃശം
സത്യാസത്യവിവേകനിഘ്നഹൃദയോ ഗൗരീശഭക്തോത്തമോ
നിത്യാനന്ദരസേന തത്ര നഗരേ രേമേ തയാ ഭാര്യയാ.”
ഇതിലെ കവിതയ്ക്കും ഗുണം ചുരുങ്ങും.
സോമവാരമാഹാത്മ്യം
ഈ ആട്ടക്കഥ ബാലരാമൻ എന്നൊരു കവിയുടെ കൃതിയാണു്.
“നവ്യകാന്താരവാസിനി! ആമയവിനാശിനി!
ഭൈരവി! ശർവാണി! വരവടധുനീ-
ബാലരാമഹൃദയാംഭോജതരണി!”
എന്നു ഗ്രന്ഥാരംഭത്തിൽ കാണുന്ന സൂചനയിൽ നിന്നും മറ്റും അദ്ദേഹത്തിന്റെ ദേശം വരവടതടിനിയാണെന്നും ഇഷ്ടദേവത നവ്യകാന്താരത്തിലെ ദുർഗ്ഗയാണെന്നും അറിയാം. നവ്യകാന്താരം പുതുക്കാടാണോ എന്നു സംശയിക്കാം. കാലത്തെപ്പറ്റി ഒരു വിവരവുമില്ല.
മറ്റൊരു ബാണയുദ്ധം
“അംഭോജാസനശങ്കരാദിദിവിജൈസ്സംഭാവിതസ്സന്തതം
സാനന്ദം സബലസ്സമൈർന്നിജസുതൈഃ പൗത്രൈസ്സ്വദാരൈരപി
ജംഭഘ്നോപലനീലമേഘരുചിരശ്‌ശ്രീദേവകീനന്ദനഃ
ശ്രീമത്യാം ചിരമാസ്ത വിശ്വവിഭവസ്സ ദ്വാരവത്യാം സുഖം”
എന്നാരംഭിക്കുന്ന ഈ ആട്ടക്കഥയ്ക്കു തീരെ പ്രചാരമില്ല. രാമശാസ്ത്രികളുടെ കൃതി കണ്ടു രചിച്ചതായിരിക്കാമെന്നു തോന്നുന്നു. കാലത്തേയോ കർത്തൃത്വത്തേയോ പറ്റി ഒരറിവും ലഭിക്കുന്നില്ല. എടവട്ടിക്കാട്ടിന്റെ ബാണയുദ്ധമല്ല ഇതെന്നു ഉറപ്പിച്ചുതന്നെ പറയാം. കവിത അത്രമേൽ നിർഗ്ഗുണമാണു്.
“ശുണ്ഡാദണ്ഡേന കണ്ഡൂതിഷു രസികതരം
ചണ്ഡികാനാഥവാഹം
മന്ദംമന്ദം ക്രമാന്ദോളിതശിരസമമ-
ന്ദായിതാനന്ദസാന്ദ്രം
ഗണ്ഡേ ചണ്ഡാരിസന്ദണ്ഡനനിപുണകരേ-
ണാമൃശന്തം ലസന്തം
വന്ദേ വന്ദാരുവൃന്ദാരകജനവിനുതം
വിഘ്നരാജം വിരാജം”
എന്ന ആദ്യത്തെ വന്ദനശ്ലോകത്തിനു വലിയ തരക്കേടില്ല.
ഭസ്മയോഗിമാഹാത്മ്യം, പത്മാകരചരിതം
ഇവ രണ്ടും ഏറ്റുമാനൂർക്കാരനായ ഏതോ ഒരു കവിയുടെ കൃതികളാണു്.
“ഭജാമഹേ ഭക്തപരായണം പരം
ഭയാപഹം ഭൂരിമൃഗാലയേശ്വരം”
എന്നിങ്ങനെ ആരംഭിക്കുന്ന ഒരു ശ്ലോകം ഭസ്മയോഗി മാഹാത്മ്യത്തിലുണ്ടു്. അതിനുപുറമേ
“ഭക്തജനപ്രിയ! പരമകൃപാലോ!
ഭർഗ്ഗ! സുധാകര ശേഖരമൗലേ!
മുക്തിവിധായക! മുനിജനനായക!
സക്തമൃഗാലയ! പാലയ ശംഭോ!”
എന്നൊരു കീർത്തനം രണ്ടു കഥകളുടേയും അവസാനത്തിൽ കാണുന്നു. ഭസ്മയോഗി മാഹാത്മ്യം ശങ്കരസംഹിതയിൽ അന്തർഭവിക്കുന്നു. പത്മാകരൻ എന്ന വൈശ്യരാജാവു് തപശ്ശക്തി കൊണ്ടു് ഒരു മൃതനായ ബാലകനെ പുനർജ്ജീവിപ്പിക്കുന്നതാണു് പത്മാകരചരിതത്തിലെ ഇതിവൃത്തം.
ഇധിയും നിർജ്ജീവമായ മറ്റൊരു “നരകാസുരവധം”, പാച്ചുമൂത്തതിന്റേതിൽ നിന്നു ഭിന്നമായ ഒരു “മുചുകുന്ദമോക്ഷം” എന്നിങ്ങനെ അനേകം ആട്ടക്കഥകളുണ്ടു്. മുചുകുന്ദ മോക്ഷത്തിന്റെ കർത്താവു “ഭാവയേഹം ബിഭ്രന്മൂർദ്ധാഞ്ജലിസ്സാദരമപി ച ഗുരൂൻ പശ്ചിമാബ്ധീശമുഖ്യാൻ” എന്നു പറയുന്നതിൽ നിന്നു് അദ്ദേഹത്തിന്റെ പ്രധാനഗുരു ഒരു കൊടുങ്ങല്ലൂർത്തമ്പുരാനാണെന്നു സിദ്ധിക്കുന്നു.
താരകാസുരവധം ആട്ടക്കഥ
ഈ ആട്ടക്കഥയുടെ കർത്താവു് ആരെന്നറിയുന്നില്ല, കവിത സാമാന്യം നന്നായിട്ടുണ്ടു്.
ആരംഭത്തിൽ കാണുന്ന
“വിശ്വോദഗ്രപ്രതാപോദ്ഭടഭടപടലീ-
ദുർജ്ജയാൻ നിർജ്ജരാരീൻ
ഹത്വാ യശ്ചാരുവാപീതടകൃതവസതി-
സ്സേവ്യമാനസ്സുരൗഘൈഃ
സാന്ദ്രാനന്ദസ്വരൂപോ നിരൂപമമഹിമാ
മാനസേ മാമകീനേ
നിത്യം സംപൂർണ്ണമോദം വിഹരതു വിലസൽ-
കീർത്തയേ കാർത്തികേയഃ”
എന്ന ശ്ലോകത്തിൽ കവി കുളങ്ങര സുബ്രഹ്മണ്യനെ വന്ദിക്കുന്നു. താഴെ ഉദ്ധരിക്കുന്നതു് ഒടുവിലത്തെ ശ്ലോകമാണു്.
“ഇത്ഥം ബാഹാഭുജംഗാധിപകലിതമഹാ-
ശക്തിമന്ഥാചലേന്ദ്ര
പ്രക്ഷുഭ്യത്തദ്വിപക്ഷാംബുധിമഥനഭവാം
വിശ്രുതാം വീരലക്ഷ്മീം
ലബ്ധ്വാഥോ ദേവസേനാം പുനരപി ലവലീം
ഭൂതസംഘൈസ്സമേത
സ്സുബ്രഹ്മണ്യഃ പുരീം താമഖിലസുഖവിധാ-
ബദ്ധധീരധ്യുവാസ.”
ഇടയ്ക്കു നിന്നു് ഒരു ശ്ലോകം കൂടി പ്രദർശിപ്പിക്കാം.
“നാരദോദിതസുധാരസം സരസമാപിബൻ സുരവരോപ്യസൗ
നീരജാസനമുഖാമരൗഘമുനിവീരവാരപരിവാരിതഃ
കാളകൂടഗരളാശനം ശമലമോചനം ജ്വലനലോചനം
കാലകാലമവലോകിതും രജതശൈലരാജമഗമത്തദാ.”
അക്കാലത്തു് ആവിർഭവിച്ച മറ്റുള്ള നൃത്യപ്രബന്ധങ്ങളെപ്പറ്റി ഒന്നും പറയണമെന്നു് ഉദ്ദേശിക്കുന്നില്ല.
അഴിക്കോട്ടു കമ്മാരൻനായർ
കമ്മാരൻ നായരെ ശ്രീകുമാരൻ എന്നും പറയുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമി കോലത്തുനാട്ടു ചിറയ്ക്കൽ കോവിലകത്തു നിന്നു രണ്ടു നാഴിക പടിഞ്ഞാറു മാറിക്കിടക്കുന്ന അഴിക്കോടു ദേശമാണു്. സ്വകൃതികളിൽ തന്നെപ്പറ്റി ‘അംഘ്രിജന്മാവു്’ എന്നും ‘ചരണോത്ഭവൻ’ എന്നുമുള്ള പദങ്ങൾ പ്രയോഗിച്ചിരിക്കുന്നതു കൊണ്ടു ജാതിയിൽ നായരാണെന്നു വെളിപ്പെടുന്നു. കവി തന്റെ ഗ്രാമദേവതയായ അക്കിളിയത്തമ്പലത്തിലെ ശിവനേയും അവിടെ നിന്നു് ഏഴു നാഴിക വടക്കുള്ള സുപ്രസിദ്ധമായ ചെറുകുന്നത്തു ക്ഷേത്രത്തിലെ അന്നപൂർണ്ണേശ്വരിയേയും ചെറുകുന്നിൽ നിന്നു് എട്ടുപത്തു നാഴിക വടക്കുള്ള കുഞ്ഞിമംഗലം ദേശത്തിലെ ഗ്രാമദേവതയായ ചാമുണ്ഡിയേയും സ്വർല്ലോകമാലിക എന്ന ഗ്രന്ഥത്തിൽ സ്മരിച്ചിട്ടുണ്ടു്. കുഞ്ഞിമംഗലത്തു തറവാട്ടിലെ ഒരു ശാഖ അഴിക്കോട്ടു താമസിച്ചിരുന്നു; ആ ശാഖയിൽ കവി ജനിക്കുകയാൽ മൂലകുടുംബത്തിലെ ഇഷ്ടദേവതയെ വന്ദിച്ചതാണെന്നു് അഭിജ്ഞന്മാർ ഊഹിക്കുന്നു.
“പാരാതെന്നുടെ ശിശുമംഗലമമർന്നീടും
വീരചാമുണ്ഡീശ്വരി സന്തതം പാലിക്കേണം.
കാടുണ്ടെങ്കിലുമിതിൽപ്പാടവമുള്ള ജനം
കേടു തീർക്കേണമതിന്നെപ്പോഴും വന്ദിക്കുന്നേൻ.
അക്കളിയേശൻതന്റെ ചൊല്പൊങ്ങും കൃപയാലേ-
യിക്കഥ ലോകത്തിങ്കലെല്ലാർക്കും രസിക്കേണം.
കോലഭൂപാലകുലപാലനംചെയ്തു നിത്യം
ബാലശൈലത്തിൽ വാഴുമന്നപൂർണ്ണേശ്വരിയും
ചാലവേ തുണയ്ക്കേണമതിനായെല്ലായ്പോഴും
കാലിണക്കമലത്തെ മേന്മേലേ വണങ്ങുന്നേൻ.”
എന്നീ ഈരടികൾ നോക്കുക.
കാലവും കൃതികളും
കുമാരകവി കുചേലകഥയെന്നും സ്വർല്ലോകമാലികയെന്നും രണ്ടു കിളിപ്പാട്ടുകൾ രചിച്ചിട്ടുണ്ടു്. ഇവ 998 കർക്കിടകം 22-നു “ശ്രീകുമാരശിഷ്യനായിരിപ്പോരു ഉതയനയോഗിഗുരുക്കൾ” പകർത്തിയെഴുതിയതായി രേഖ കാണുന്നു. രണ്ടു കൃതികളിലും കവി തന്റെ ഗുരുനാഥനായ പള്ളിയില്ലത്തു മാധവൻ നമ്പൂരിയെ സ്മരിച്ചിട്ടുണ്ടു്. പള്ളിയില്ലം എന്ന ഗൃഹം അഴിക്കോട്ടു മേളോളം എന്ന സ്ഥലത്തുള്ളതാണു്. മാധവൻ നമ്പൂരി 1026-ൽ തീപ്പെട്ട ചിറയ്ക്കൽ രവിവർമ്മ കോലത്തിരിയുടേയും ഗുരുനാഥനായിരുന്നു. അദ്ദേഹത്തെ കവി താഴെക്കാണുന്ന വിധത്തിൽ വന്ദിക്കുന്നു.
“ബുദ്ധിമത്തുക്കളിൽവച്ചുത്തമൻ വിഹാരാഖ്യ-
പത്തനനിവാസിയാം മാധവാചാര്യൻതന്റെ
ചരണസരോരുഹമെപ്പോഴും വന്ദിച്ചീടും
ചരണോത്ഭവനാകും ശ്രീകുമാരാഖ്യൻതന്നാൽ”(കുചേലകഥ)
“ബ്രഹ്മജ്ഞരായുള്ളവരിൽവച്ചുത്തമൻ
ബ്രഹ്മകുലോത്ഭവൻ വേദശാസ്ത്രാത്മകൻ
നിർമ്മലശീലൻ വിഹാരാഖ്യമന്ദിരൻ
ധർമ്മപരായണൻ ശ്രീമാധവാഖ്യനാം
സൽഗുരുനാഥന്റെ പാദാംബുജദ്വയ-
മുൾക്കുരുന്നിങ്കൽവച്ചാസ്ഥയാ നിത്യവും
ശ്രീകുമാരാംഘ്രിയിൽ ഭക്തനായ് മേവുന്ന
ശ്രീകുമാരാഖ്യനാമംഘ്രിജന്മാവിനാൽ”(സ്വർല്ലോകമാലിക)
ഇതിൽനിന്നെല്ലാം കുമാരകവി പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നു നിർണ്ണയിക്കുവാൻ കഴിയും.
കുചേലകഥ നാലു പാദങ്ങളിലും, സ്വർല്ലോകമാലിക നാലു മാലികകളിലുമായി ഗ്രഥിക്കപ്പെട്ടിരിക്കുന്നു. “ശാന്താത്മാവായീടുന്ന ധർമ്മനന്ദനനോടു ശന്തനുജാതൻ ചൊല്ലീടുന്നതു” കേട്ടു് അതു കവിയോടു “ശാരികപ്പൈതൽ” നിവേദനം ചെയ്യുന്നതായി സ്വർല്ലോകമാലികയുടെ ആരംഭത്തിൽ പ്രസ്താവിച്ചു കാണുന്നു. യമപുരവർണ്ണനം, സുകൃതദുഷ്കൃതവർണ്ണനം, ചിത്രഗുപ്തവർണ്ണനം പുണ്യകർമ്മകഥനം എന്നിങ്ങനെയാണു് നാലു മാലികകൾക്കും യഥാക്രമം നല്കിയിരിക്കുന്ന സംജ്ഞകൾ. കവിത ഒരുവിധം കൊള്ളാം,
40.22കുചേലകഥ
“കചവിതതിവിലസിതസ്സുപിഞ്ഛികാഭംഗിയും
കാർത്തസ്വരമയമാകും കിരീടവും
അളികുലവുമിരുൾനിരയുമിടയുമൊരു ശോഭ പൂ-
ണ്ടാലോലമായ കുറുനിരഭംഗിയും
ഫണിയുടയ തിഥിയിലെഴുമുഡുപതിയെ വെല്ലുന്ന
ഫാലദേശേ വിളങ്ങീടും തിലകവും
മലർവിശിഖധനുരധികരുചിനികരഡംഭിനെ
മാറ്റുമാറുള്ളൊരു ചില്ലീവിലാസവും...
നതവരദ! പരപുരുഷ! കലികലുഷനാശന!
നാരായണ! നമസ്തേ നമസ്തേ സദാ.
രുചിരുചിരമിദമധികനയനജനമോഹനം
രൂപം തവാനിശം ഭാതു മേ മാനസേ.”
ഏറ്റവും വിസ്തരിച്ചാണു് കുചോലോപാഖ്യാനം ഈ കിളിപ്പാട്ടിൽ കവി പ്രതിപാദിച്ചിരിക്കുന്നതു്.
40.23സ്വർല്ലോകമാലിക
ഇതു കുചേലകഥയോളം ദീർഘമല്ല.
“ദുഷ്കൃതങ്ങൾക്കുള്ളോരു കണക്കിൻവർഗ്ഗംപോലെ
സൽകരിച്ചീടും ദണ്ഡനാദികൾകൊണ്ടു നന്നായ്.
അത്യന്തം ഭയങ്കരന്മാരാകും യമരാജ-
പുത്രന്മാരുണ്ടങ്ങതിലസംഖ്യം വർത്തിക്കുന്നു.
ഇത്തരം വിളങ്ങുന്ന ധർമ്മരാജാവുതന്റെ
പത്തനംതന്നിൽ വടക്കുള്ള ഗോപുരത്തിങ്കൽ
വിഷ്ണുദൂതന്മാരല്ലോ വസിച്ചീടുന്നൂ നിത്യം,
ജിഷ്ണുമന്ദിരംപോലെ വിളങ്ങും നഗരത്തിൽ.
അഴകേറീടും കിഴക്കുള്ള ഗോപുരത്തിങ്കൽ-
പ്പിഴകൂടാതെ ശിവദൂതന്മാർ വസിക്കുന്നു.
ദക്ഷിണദിശി വിളങ്ങുന്ന ഗോപുരത്തിങ്കൽ-
ദ്ദക്ഷന്മാരാകും ബ്രഹ്മദൂതന്മാർ വസിക്കുന്നു.
വടിവേറീടും പടിഞ്ഞാറുഗോപുരംതന്നിൽ-
ക്കടുതായീടും യമദൂതന്മാർ വസിക്കുന്നു.
ഹരിശങ്കരബ്രഹ്മദൂതന്മാരൊരുമിച്ചു
വിരവിൽ നടന്നീടും; തീണ്ടുമാറില്ലന്യോന്യം.
ഗോപുരവാതിൽ കടന്നന്തർഭാഗത്തു നോക്കി-
ലാകവേ വൈവസ്വതമാം പുരം കാണായ്‌വരും.”
40.24കൃഷ്ണാർജ്ജുനസംവാദം
ഈ കിളിപ്പാട്ടു പത്താം ശതകത്തിൽ ആവിർഭവിച്ചതാണു്. കവിയുടെ പേർ അറിവില്ലെങ്കിലും ഗ്രന്ഥാരംഭത്തിൽ “അകതളിരിലഴകിനൊടു മേവുകസന്തതം തോലിയാധീശനാമീശനും” എന്നൊരു പ്രാർത്ഥന കാണുന്നതിൽനിന്നു് അദ്ദേഹം തിരുവല്ലാ തുകലശ്ശേരിക്കാരനാണെന്നു് ഊഹിക്കാം. “കർമ്മികളായ ഭൂദേവപ്രവരരും” തുണയ്ക്കണമെന്നുകൂടി പറയുന്നുണ്ടു്. രണ്ടു ഖണ്ഡമായി വിഭജിക്കപ്പെട്ടിരിക്കുന്ന പ്രസ്തുതകൃതിയിൽ പ്രഥമഖണ്ഡം കളകാഞ്ചിയിലും ദ്വിതീയഖണ്ഡം കാകളിയിലുമാണു് രചിച്ചിട്ടുള്ളതു്. കൃഷ്ണാർജ്ജുനവിജയം തുള്ളലിലെ ഇതിവൃത്തം പ്രസിദ്ധമാണല്ലോ. അതുതന്നെയാണു് ഈ ഗ്രന്ഥത്തിലേയും പ്രതിപാദ്യം. പ്രണേതാവിനു ഗണനീയമായ സംസ്കൃതപാണ്ഡിത്യം കാണുന്നില്ല. “സരഭസമൊടു” തുടങ്ങിയ അനേകം അപശബ്ദങ്ങൾ പ്രയോഗിച്ചിട്ടുണ്ടു്. പല സ്ഥലങ്ങളിലും രചനയ്ക്കു നിഷ്കർഷയും പോരാതെയിരിക്കുന്നു. മാതൃക കാണിക്കുവാൻ ചില വരികൾ ഉദ്ധരിക്കാം.
“ജയ പരമപുരുഷ! ജയ സകലജഗദാനന്ദ!
ജങ്ഗമാജങ്ഗമരുപ! ജഗൽപതേ!
ജനിമരണഭയഹരണനിപുണചരണാംബുജ!
ജന്തുക്കളുള്ളിൽ വാഴുന്ന ജീവാത്മക!
ജയ ഭുജഗശയന! ജയ പതഗപതിവാഹന!
ജാഹ്നവീകാന്തപ്രസേവ്യാംഘ്രയേ നമഃ.
സകലതനുഭവന! ജയ നിഗമമയസാധന!
സച്ചിദാനന്ദമൂർത്തേ! നാഥ ഗോപതേ!
നിരതിശയ! നിരുപമ! നിരഞ്ജന! നിരാധാര!
നിർഗ്ഗുണ! നിശ്ചല! നിർമ്മമ! നിർമ്മല!
വിധുകുലജ! മധുമഥന! നരകമുരമഥന! ജയ
വിശ്വൈകസാക്ഷിണേ വേദവേദാന്തഗ!
കമലഭവമുഖവിബുധനമിതചരണാംബുജ!
കാരുണ്യപൂർണ്ണാമൃതാബ്ധേ! നമോ നമഃ.”
കവിത ആകപ്പാടെ തരക്കേടില്ലെന്നു പറയാമെന്നേയുള്ളു. ബ്രഹ്മാണ്ഡപുരാണാന്തർഗ്ഗതമാണു് ആ കഥയെന്നു കവി മാമൂലനുസരിച്ചു പറയുന്നതു് അപ്രമാണമാണു്.
40.25വൃഷപുരമാഹാത്മ്യം കിളിപ്പാട്ടു്
ഈ കിളിപ്പാട്ടിൽ രണ്ടു ഖണ്ഡങ്ങൾ അടങ്ങിയിരിക്കുന്നു. പൂർവഖണ്ഡം കാകളിയിലും ഉത്തരഖണ്ഡം കളകാഞ്ചിയിലുമാണു് രചിച്ചിരിക്കുന്നതു്. പത്താംശതകത്തിലെ ഒരു കൃതിയായി ഇതിനെ പരിഗണിക്കാമെന്നു തോന്നുന്നു; നിശ്ചയമില്ല. പ്രണേതാവു് ആരായാലും അദ്ദേഹം ഭാഷാകവികളിൽ അഗ്രേസരനാണെന്നു പറയേണ്ടിയിരിക്കുന്നു. കിളിയോടു് “അഞ്ജലികൂപ്പി ദ്വിജന്മാരെയും തൊഴുതഞ്ജസാ മോദം ലഭിക്ക നീ ശാരികേ” എന്നുള്ള ഉപദേശം നോക്കിയാൽ അദ്ദേഹം ബ്രാഹ്മണനല്ലെന്നു സങ്കല്പിക്കാവുന്നതാണു്. വില്വാദ്രിയിൽ തന്റെ പൂർണ്ണസാന്നിദ്ധ്യമുണ്ടാകുമെന്നു പരശുരാമൻ ബ്രാഹ്മണരോടു പറയുന്നതു നോക്കിയാൽ “വില്വാദ്രിനാഥാ ശ്രീരാമചന്ദ്ര” എന്നു ശീലാവതിയിൽ പാടീട്ടുള്ള നമ്പിയാർതന്നെയോ എന്നും സംശയിക്കാം. പദഘടനാപാടവവും ഫലിതപ്രയോഗചാതുര്യവും പരിശോധിച്ചാൽ പ്രസ്തുതകൃതി അദ്ദേഹത്തിന്റേതാണെന്നേ തോന്നുകയുള്ളു.
ശ്രീപരശുരാമൻ ബ്രാഹ്മണർക്കുവേണ്ടി കേരളം സമുദ്രത്തിൽ നിന്നു് ഉദ്ധരിക്കുന്നതും അതിന്റെ മധ്യസ്ഥലമായ തൃശ്ശിവപേരൂരിൽ ശ്രീപരമേശ്വരനെ കുടിയിരുത്തുന്നതും കേരളൻ എന്ന രാജാവു് അവിടെ ക്ഷേത്രനിർമ്മാണം ചെയ്യുന്നതും മറ്റുമാണു് പ്രതിപാദ്യം. തെങ്കൈലനാഥോദയം ഭാഷാചമ്പുവിലെ ഇതിവൃത്തവും ഇതുതന്നെയാണല്ലോ.
“വിശ്വത്തിലെങ്ങും വൃഷപുരിക്കൊത്തൊരു
വിശ്വേശ്വരാവാസമില്ലെന്നറിക നീ;
അങ്ങനെയുള്ളോരു പുണ്യസ്ഥലീമൂല-
മെങ്ങനെയുൽഭൂതമെന്നു കഥിക്ക നീ”
എന്നു കവി കിളിയോടു് അപേക്ഷിക്കുകയും ആ അപേക്ഷയനുസരിച്ചു കിളി ഭരദ്വാജമഹർഷിയോടു സൂതൻ പറഞ്ഞുകേൾപ്പിച്ച തൃശ്ശിവപേരൂർ ക്ഷേത്രമാഹാത്മ്യം വർണ്ണിക്കുകയും ചെയ്യുന്നു. പരശുരാമൻ “മൂവേഴുവട്ടം മുടിക്ഷത്രിയന്മാരെ” വധിച്ചു സ്വായത്തമാക്കിയ ഭൂമി മുഴുവൻ കാശ്യപനു ദാനംചെയ്തു ഹിമവൽപർവതത്തിനു സമീപം തപസ്സുചെയ്യുമ്പോൾ
“ദാരിദ്ര്യമാകും സമുദ്രം കടക്കുവാ-
നാരുവാനുള്ളു നമുക്കൊരു നാവികൻ
മറ്റൊരുത്തന്റെ മഹീതലേ നമ്മളെ-
പെറ്റുവളർത്ത മാതാവേ നമോസ്തു തേ”
“കൊറ്റിന്നുമാത്രം ധനം കയ്യിലില്ലാഞ്ഞു
മുറ്റും മഹാദുഃഖമായ്‌വന്നു സാംപ്രതം.
രാജവംശം നശിപ്പിച്ചോരു ഭാർഗ്ഗവൻ
യാചകന്മാർക്കു ഭൂദാനം തുടങ്ങിപോൽ.
യാചനം ചെയ്യുന്നവർക്കു മുനിവരൻ
രോചനീയം ധനം നല്കുന്നുപോലവൻ.
ഉത്തമന്മാരോടു യാചനം ചെയ്യുന്ന
വസ്തു സിദ്ധിക്കായ്കിലിങ്ങില്ല ലാഘവം.
സജ്ജനത്തോടപേക്ഷിച്ചാലതുകൊണ്ടു
ലജ്ജയില്ലേതും നമുക്കെന്നു നിർണ്ണയം.
ദുർജ്ജനത്തോടപേക്ഷിച്ചു ലഭിച്ചാലു-
മിജ്ജനത്തിന്നു ലഘുത്വമുണ്ടായ്‌വരും.
‘ദേഹി’യെന്നിങ്ങിനെ രണ്ടക്ഷരം മഹാ-
മോഹികൾക്കശ്രീനിമിത്തമെന്നാകിലും
ദേഹാർത്ഥമൊക്കവേ വേണ്ടിവന്നൂ നമു-
ക്കാഹാരമാത്രം ത്യജിക്കാവതല്ലഹോ”
എന്നും മറ്റുമുള്ള ചിന്തകളാൽ പ്രേരിതന്മാരായി ചില ബ്രാഹ്മണർ അദ്ദേഹത്തോടു തങ്ങൾക്കു താമസത്തിനു ഭൂമിവേണമെന്നു യാചിക്കുന്നു.
“ശ്രോത്രിയന്മാർ ഞങ്ങളാറു ശാസ്ത്രങ്ങളും
ശ്രൗതധമ്മർങ്ങളും നാലുവേദങ്ങളും
മന്ത്രവും തന്ത്രവും മന്ത്രവാദങ്ങളും
മന്ത്രദീക്ഷോപദേശപ്രകാരങ്ങളും
ഇത്യാദിസർവം പരിശ്രമിച്ചീടുന്ന
സത്യസന്ധന്മാർ പലരുണ്ടു ഞങ്ങളിൽ.
വൈദികന്മാരുണ്ടു വൈദ്യശാസ്ത്രജ്ഞരും
വേദിയന്മാരും പലരുണ്ടു ഭാർഗ്ഗവ!
ജ്യോതിഷക്കാരുണ്ടു ശില്പശാസ്ത്രങ്ങളിൽ-
ച്ചാതുര്യമേറും ജനങ്ങളുമുണ്ടെടോ.
നാടകം കാവ്യം പുരാണമിത്യാദിയിൽ-
പ്പാടവം പാർത്താൽ പലർക്കുമുണ്ടായ്‌വരും.
കേടകന്നീടുന്ന സംഗീതവിദ്യയിൽ-
ക്കേവലം ക്ലേശിച്ച വിപ്രരുമുണ്ടെടോ.
പാണിനിസൂത്രവും ജൈമിനിസൂത്രവും
വാണിദേവീകൃതവ്യാകരണങ്ങളും [1]
ചാന്ദ്രബാർഹസ്പത്യശാസ്ത്രഭേദങ്ങളും
സാന്ദ്രമാംവണ്ണം ഗ്രഹിച്ചവരുണ്ടിതിൽ”
എന്നിങ്ങനെയാണു് അവരുടെ നിവേദനത്തിന്റെ ഗതി. “പുൽ കുത്തുവാൻ മാത്രമെന്നാകിലുമിന്നെനിക്കുള്ള ഭൂഭാഗമെങ്ങുമില്ലാ ദൃഢം” എങ്കിലും “ഇല്ലമുണ്ടാക്കുവാനിച്ഛിച്ചവിപ്രരോടില്ലെന്നു ചൊല്ലുന്നതെത്രയും നിന്ദിതം” എന്നുള്ളതിനാൽ സമുദ്രത്തോടു കുറേ ഭൂമി വാങ്ങി അവർക്കു ദാനം ചെയ്യാമെന്നു മഹർഷി നിശ്ചയിക്കുന്നു. സമുദ്രത്തിന്റെ അവസ്ഥയെ അദ്ദേഹം വർണ്ണിക്കുന്നതു് ഇങ്ങനെയാണു്.
“വെള്ളം കുടിപ്പാനുമാകാ നിരൂപിക്കി-
ലുള്ളതുമില്ലാത്തതും സമം കേവലം.
വള്ളങ്ങളോടങ്ങൾ വഞ്ചിയും കപ്പലും
കള്ളപ്പടവുകൾ വർക്കാസ്സുതോണികൾ
ഇത്തരമോടിച്ചു വാണിഭം ചെയ്യുന്ന
ബൗദ്ധർക്കനുകൂലമയ്യോ! മഹാർണ്ണവം.
വരുണദേവൻ ഗോകർണ്ണത്തുവെച്ചു പ്രത്യക്ഷീഭവിച്ചപ്പോൾ,
“അപ്പതേ! നിന്നുടെ വിസ്മിതിയെന്തിന്നു
കല്പതേ കല്പാന്തകാലേ ഭവാനഹോ;
കാലാനലജ്വാലമാലാവലീഘോര-
കോലാഹലം വന്നടുക്കും ദശാന്തരേ,
ഭസ്മാവശേഷമാമെന്നു ബോധിക്കേണ-
മസ്മാകമാഗ്രഹം വ്യർത്ഥമാക്കീടൊലാ”
എന്നും മറ്റും മഹർഷി പറയുന്നു. പ്രഥമഖണ്ഡത്തിലെ കാവ്യ ശൈലി ഇതിൽനിന്നു് അനുവാചകന്മാർക്കു അവധാരണീയമാണല്ലോ. അതിനെക്കാൾ മനോഹരമാണു് ദ്വിതീയഖണ്ഡം. കേരളൻ തൃശ്ശിവപേരൂർ ക്ഷേത്രപ്രതിഷ്ഠയും നഗരസ്ഥാപനവും നിർവഹിച്ചതിനു ശേഷം അവിടത്തെ ലക്ഷ്മീവിലാസം കവി വർണ്ണിക്കുന്നതിൽനിന്നു് ഏതാനും വരികളാണു് താഴെച്ചേർക്കുന്നതു്.
“തരുണികളിലധികതരപരവശത പൂണ്ടുള്ള
താരുണ്യവാന്മാരനേകം വിധങ്ങളിൽ
കുസുമശരശരനികരകരുമന സഹിക്കാഞ്ഞു
കുണ്ഠിതം പൂണ്ടു നടക്കുന്നിതു ചിലർ.
കളമൊഴികളുടെ കപടകുടിലിതകടാക്ഷങ്ങൾ
കണ്ടുകണ്ടുങ്ങോട്ടുഴയ്ക്കുന്നിതു ചിലർ.
കലഹരസമകലുവതിനതിവിവശഭാവേന
കാഞ്ചനം വച്ചു വണങ്ങുന്നിതു ചിലർ.
രസികനഹമിതി കരുതി രജനികളിലൊക്കവേ
രാഗങ്ങൾ പാടി നടക്കുന്നിതു ചിലർ.
വരുമിവിടെ വിരവിനൊടു വരതരുണിമാരെന്നു
വാഞ്ഛിച്ചു ഗുഢമായ് നില്ക്കുന്നിതു ചിലർ.
മതിമുഖികളുടെ വരവു വിരവൊടിഹ കാണുവാൻ
മാർഗ്ഗങ്ങളിൽച്ചെന്നു പാർക്കുന്നിതു ചിലർ.
പൃഥുലകുചതടമുടയ മടവർമണിമാരുടെ
പിന്നാലെകൂടിഗ്ഗമിക്കുന്നിതു ചിലർ.
കമനികളിലതികുതുകമതികളവരോടുടൻ
കർണ്ണാന്തികേ ചെന്നുരയ്ക്കുന്നിതു ചിലർ.
പരുഷതരമവരുടയ പരിഭവനിറം കണ്ടു
പാരം വിഷാദിച്ചു പോരുന്നിതു ചിലർ.
ഒളിമിഴിയിലൊരു തെളിവു വെളിവിലിഹകാൺകയാ
ലൊത്തവണ്ണം വരുമെന്നുറച്ചാർ ചിലർ.
വടിവിയലുമുടുപുടകൾ നടനമപി കണ്ടുടൻ
വാലെടുപ്പാനായ് നടക്കുന്നിതു ചിലർ.”
ഇതു വിഷയികളുടെ വ്യാപാരമാണു്. ഇതിനു പുറമേ
“കവികളുടെ കവിതകളുമവികലമനോഹരം
കാവ്യനാട്യാദിപ്രബന്ധപ്രയോഗവും”,
“ശതമഖനുമഥ ശശിയുമിവർ പലർ ചമച്ചൊരു
ശബ്ദശാസ്ത്രംകൊണ്ടനേകവാദങ്ങളും”
മറ്റും അവിടെ നടക്കുന്നു. അവസാനത്തിൽ കവി
“കലുഷഹരസുരതടിനിയുടെ തടനിവാസിയാം
കാശിഗിരീശനിത്തെങ്കൈലശങ്കരൻ
രഘുതിലകകരകമലപരികലിതമൂർത്തിയാം
രാമേശ്വരേശനിത്തെങ്കൈലശങ്കരൻ”
എന്നു തുടങ്ങി ഗോകർണ്ണേശൻ, ചിദംബരേശൻ, കാളഹസ്തീശൻ, “വിരവിലൊരു ധരണിസുരജഠരപരിപൂരകൻ വ്യാഘ്രാലയേശൻ” “ചിരരുചിരധനവിഭവമനവധി കൊടുക്കുന്ന ചെല്ലൂരുമേശൻ” “തിരുമനസി കനിവിനൊടു യമഭയമൊഴിക്കുന്ന തൃപ്പറങ്ങോടൻ”, “മഹിമയൊടു ജനജഠരരുജമപഹരിക്കുന്ന മർത്ത്യാങ്ഗരാജൻ”, “സ്ഥലമഹിമ പെരുകുമൊരു ശുചികരശുചീന്ദ്രഗസ്ഥാണുനാഥസ്വാമി” ഈ മൂർത്തികളെല്ലാം തൈങ്കൈലശങ്കരൻ തന്നെയാണെന്നും
അവനിതലമതിലഖിലപരമശിവസാന്നിധ്യ-
മാകവേ തൃശ്ശിവപേരൂർമഹേശ്വരേ”
എന്നും സ്ഥാപിക്കുന്നു.
40.26ബൃഹസ്പതിവാക്യം കിളിപ്പാട്ടു്
അഹല്യാസങ്ഗമം നിമിത്തം കുപിതനായ ഗൗതമ മഹർഷിയാൽ ശപിക്കപ്പെട്ട ദേവേന്ദ്രന്റെ ദയനീയമായ അവസ്ഥാന്തരം അപ്സര സ്ത്രീകളിൽനിന്നു ഗ്രഹിച്ചു സുരഗുരുവായ ബൃഹസ്പതി അദ്ദേഹത്തെ സമാശ്വസിപ്പിക്കുന്നതാണു് വിഷയം. പത്താം ശതകത്തിൽ രചിച്ചതെന്നു കരുതാവുന്ന പ്രസ്തുത കൃതിയുടെ പ്രണേതൃത്വത്തെപ്പറ്റി യാതൊരറിവുമില്ല. ബൃഹസ്പതി അനവദ്യമായ സദാചാരപദ്ധതി ഇന്ദ്രന്നുപദേശിക്കുന്നു.
“എന്നതുകൊണ്ടുമിപ്പോളിക്രിയ വേണ്ടീലാഞ്ഞു;
എന്നുണ്ണീ! നിന്റെ ശീലമൊട്ടുമാകാതെയായീ.
അറിവില്ലാത്തപോലെ തുടങ്ങുന്നതു കഷ്ടം;
അറിവിന്നടുത്തതേ ഗ്രഹിക്കാവറിഞ്ഞാലും.
വൻമദാചാരത്തിന്നു വശമായിരിക്കല്ലേ;
മറിവേറീടും മങ്കമാരെ വിശ്വസിക്കല്ലേ.
അറിവോർ പറയുന്ന വചനം കടക്കല്ലേ;
അഭിമാനത്തെക്കളഞ്ഞർത്ഥത്തെ മോഹിക്കല്ലേ.
ചോറു തന്നവർകളെച്ചതിപ്പാൻ തുടങ്ങല്ലേ
ചോരന്മാരോടുകൂടിച്ചോരത ചെയ്തീടല്ലേ.
അധമന്മാരെസ്സേവിച്ചിടല്ലേയൊരിക്കലും;
അൻപിനാൽ വരാത്തതു വൻപിനാൽ വരുത്തല്ലേ.”
ഇങ്ങനെ ആ കൃതി പോകുന്നു. കവി പണ്ഡിതനല്ലെങ്കിലും പല തത്വങ്ങളും കണ്ടറിഞ്ഞിട്ടുള്ള ഒരു ലോകജ്ഞനാണു്. ചില നീതിവാക്യങ്ങൾ വിദുരോപദേശത്തിൽ നിന്നു പകർത്തീട്ടുമുണ്ടു്.
“ഇത്തരം ബഹുവിധം ബൃഹസ്പതിവാക്യങ്ങൾ
വിസ്തരിച്ചുരചെയ്‌വാൻ കാലമേ പോരയല്ലോ”
എന്നു് അദ്ദേഹം ആ ഭാഗം അവസാനിപ്പിക്കുന്നു. ആചാര്യന്റെ ഉപദേശമനുസരിച്ചു് അപ്സരസ്ത്രീകൾ ഗൗതമനെക്കണ്ടു ശാപമോക്ഷത്തിനുള്ള അനുഗ്രഹം വാങ്ങി തിരിയെ വരുന്നു. തദനന്തരം
“പുസ്തകം ദണ്ഡും തന്റെ ഛത്രവുമെടുത്തുടൻ
വേഗമങ്ങെഴുന്നള്ളിബ്ഭവനം പുക്കു മുനി.
ഭാര്യമാരോടു ചേർന്നു വസിച്ചാൻ ശക്രൻതാനും”
എന്ന വരികളോടു കൂടി കവി സ്വകൃത്യത്തിൽനിന്നു വിരമിക്കുന്നു. കഥ ഈ ഘട്ടത്തിൽ അവസാനിക്കുന്നതു കൊണ്ടു് ഈ കൃതിക്കു ദേവേന്ദ്രമോക്ഷം എന്നും ഒരു സംജ്ഞ ചില പ്രതീകങ്ങളിൽ കാണുന്നു.
40.27പ്രഹ്ലാദചരിതം കിളിപ്പാട്ടു്
പ്രഹ്ലാദചരിതം കിളിപ്പാട്ടു വടക്കേ മലയാളത്തിലെ ഏതോ ഒരു കവി രചിച്ചതാണെന്നു് ഊഹിക്കാമെന്നല്ലാതെ അദ്ദേഹം ആരെന്നോ ഏതു കാലത്തു ജീവിച്ചിരുന്നുവെന്നോ നിർണ്ണയിക്കുന്നതിനു യാതൊരു മാർഗ്ഗവും കാണുന്നില്ല.
“മുക്കണ്ണിൽ മേവുന്ന തമ്പുരാനെന്നുടെ
മുക്കണ്ണരും തുണയ്ക്കെന്നുള്ളിലെപ്പൊഴും”
എന്ന ഈരടിയിൽനിന്നു് അദ്ദേഹം മുക്കണ്ണു് എന്ന ഒരു സ്ഥലവുമായി ബന്ധപ്പെട്ടിരുന്നു എന്നു സങ്കല്പിക്കാം. ആ മുക്കണ്ണു് ഏതാണെന്നും വിശദമാകുന്നില്ല.
പ്രഹ്ലാദോപാഖ്യാനം ആദ്യന്തം കാകളീ വൃത്തത്തിൽ നിർമ്മിതമായ ഈ കൃതിയിൽ വളരെ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. കവിത സാമാന്യം കൊള്ളാം.
ഹിരണ്യകശിപു:
“ചെമ്പരുത്തിപ്പൂവുപോലെ ചുവന്നുള്ള
വമ്പിച്ച കണ്മിഴി കാൺകിൽ ഭയങ്കരം.
അമ്പിളിത്തെല്ലുപോലേ വളഞ്ഞുള്ളോരു
വമ്പിച്ച ദംഷ്ട്രകളുമതിഭീഷണം.
വൃത്തമൊത്തുള്ള കഴുത്തിൽ വിളങ്ങുന്നു
മുത്തുരത്നങ്ങളെക്കൊണ്ടുള്ള മാലകൾ.
ഉന്നതമാകിയ തോളിനു തുല്യമായ്-
ക്കുന്നുപോലും പുനരില്ലെന്നു നിർണ്ണയം.”
40.28സഹദേവവാക്യം കിളിപ്പാട്ടു്
ഇതു കലിയുഗത്തിൽ പൂർവാചാരങ്ങൾക്കു സംഭവിക്കാവുന്ന ഭേദങ്ങളെ ഉപാലംഭ രൂപത്തിൽ വിവരിക്കുന്ന ഒരു ചെറിയ ഗാനമാകുന്നു.
“മുല്ലശരാരി മുനികുലസേവിതൻ
ചെല്ലൂരമർന്നൊരെൻ തമ്പുരാനെന്നുമേ
അല്ലൽ കളഞ്ഞു രക്ഷിക്കണം സന്തതം.”
എന്നു കവി പെരുഞ്ചെല്ലൂർ ശിവനെ വന്ദിക്കുന്നു. പെരുഞ്ചെല്ലൂർക്കാരനായ ഒരു നമ്പൂരിയാണു് ഈ ഗാനത്തിന്റെ കർത്താവെന്നു് ഐതിഹ്യമുണ്ടു്. “ആചാര്യനാഥനനന്തൻ” എന്നു് അനന്തസംജ്ഞനായ ഒരു ഗുരുവിനെ അദ്ദേഹം സ്മരിക്കുന്നു. “ജ്യോതിഷവിദ്യയുമില്ലാതെയായ്‌വരും” എന്നു ഭയപ്പെടുന്നതുകൊണ്ടു് അദ്ദേഹത്തിനു ജ്യോതിശാസ്ത്രത്തോടു പഥ്യമായിരുന്നു എന്നൂഹിക്കാം. കാലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധം തന്നെയെന്നു തോന്നുന്നു. “സഹദേവബാലകൻ ചൊല്ലെഴും ധർമ്മസുതനോടു സാദരം” നിവേദനം ചെയ്യുന്നതാണു് കാവ്യത്തിലെ പ്രതിപാദ്യം.
“പൃഥ്വീപരിപാലനംചെയ്തു വാഴുവാൻ
ശക്തിയില്ലാതെയാം ഭൂപാലകന്മാർക്കും.
അർത്ഥാഭിലാഷയാ മത്തമതികളായ്
നിത്യം പ്രജകളോടർത്ഥം പറിക്കയും
ക്രുദ്ധത പാരം പ്രവർത്തിച്ചിരിക്കുമ്പോൾ
മർത്ത്യേന്ദ്രനാപത്തുമെത്തും ദിനംപ്രതി.
ഭക്തിയും വിശ്വാസവും വെടിഞ്ഞഞ്ജസാ
ശത്രുവായ് വന്നുകൂടും പ്രജാവൃന്ദവും.
കൊല്ലും ബലാലപരാധവുമെന്നിയേ
നല്ല പ്രജകളെയെല്ലാം നരപതി.
ഇല്ലാ പൊറുതിയെന്നാകയാലങ്ങവർ
വല്ലകണക്കിലും കൊല്ലും നൃപനെയും.
ചാരുത ചേരുന്ന വാണിഭങ്ങൾക്കുമ-
ങ്ങോരോതരം കപടം വരും ഭൂപതേ!
നാഴിയും കോലും തുലാപ്പടിക്കല്ലുക-
ളീഷലീഷൽച്ചെറുതാക്കും ദിനംപ്രതി.
കിഞ്ചന തഞ്ചുകയില്ല നേരാരിലും
വഞ്ചനമല്ലാതെയൊന്നുമുണ്ടായ് വരാ.
..................
മ്ലേച്ഛജനങ്ങൾ വർദ്ധിച്ചുവരുമിനി
നിർദ്ദയം കൊല്ലുമവർകൾ പശുക്കളെ.
ക്ഷേത്രം വിഹാരമാക്കീടുമോരോന്നവർ
കീർത്തി നടക്കുമവർക്കവനീതലേ.
വിക്രമമേറെയുണ്ടാകയാലങ്ങവ-
രൊക്കെയും ജാതിയൊന്നാകുവാനോർത്തിടും.
വേദശാസ്ത്രങ്ങൾ മറഞ്ഞുപോകുന്നേരം
ജാതിനീതിക്കുമിളപ്പം വരും നൃണാം.
ഭേദമില്ലാതെപോം വംശങ്ങളൊക്കെയും
ജ്യോതിഷവിദ്യയുമില്ലാതെയായ് വരും.
ഇങ്ങനെയുള്ള കലിയുഗേ ഭൂമിയി-
ലെങ്ങനെ സൗഖ്യേന വാഴുന്നു മന്നവ?
ഭൂലോകപാലകൻ ധർമ്മിഷ്ഠനെങ്കിലോ
നാലു യുഗത്തിലും നല്ലൂ കലിയുഗം.”
40.29അവിരോധം കിളിപ്പാട്ടു്
അവിരോധം സാമാന്യം നന്നായിട്ടുണ്ടു്. ജ്ഞാനപീയൂഷമെന്നും ഇതിനു പേർ കാണുന്നു. ധർമ്മാർത്ഥകാമങ്ങളും കർമ്മമാർഗ്ഗവും ഭക്തിമാർഗ്ഗവും മോക്ഷസിദ്ധിക്കുള്ള ഉപായങ്ങളെന്നു തെളിയിക്കുവാനാണു് കവിയുടെ ശ്രമം.
“ദുർവാസനകളായുള്ള മേഘങ്ങളെ
ച്ഛിന്നാമാക്കും ചണ്ഡമാരുതനാമിതു്,
സൽബുദ്ധിചേരും വിവേകികൾമാനസ-
സത്മത്തിനർക്കനെന്നേ പറഞ്ഞീടാവൂ.
ഇങ്ങനെ ചൊന്നോരവിരോധമാകുമി-
ജ്ഞാനചൂഡാമണിയായോരിതു മുദാ,
കേൾക്കിലും ചൊല്കിലുമുള്ളിൽ സ്മരിക്കിലു-
മാക്കമുള്ളോരു വിവേകമുണ്ടായ് വരും.
കാട്ടുമിതു മഹാസൽഗുരുനാഥനെ-
ക്കാട്ടും ഗുരുവും പരമസ്വരൂപത്തെ.”
40.30വൈശാഖമാഹാത്മ്യം കിളിപ്പാട്ടു്
വൈശാഖമാഹാത്മ്യം കിളിപ്പാട്ടിന്റെ പ്രണേതാവു, രാമനാമധേയനായ ഒരു വൈഷ്ണവഗുരുവിന്റെ കഥാപ്രവചനത്തിൽ നിന്നാണു് ആ കഥ മനസ്സിലാക്കിയതു് എന്നു പറയുന്നു. അദ്ദേഹം ഗ്രന്ഥാവസാനത്തിൽ തന്നെപ്പറ്റി
“ഹരിനിലയമതിരഭസമണവതിനു സൽകഥ
ഹന്ത! ബിംബാലയേ ജാതനായീടിനേൻ.
ശ്രീരമണചരണയുഗമകമെ കുടിവെച്ചവൻ
ശ്രീരാമനാമാ കവീശ്വരൻ വൈഷ്ണവൻ
അമലമതികരുണയൊടു സതതമരുൾചെയ്തുചെ-
യ്താശു ബോധിപ്പിക്കകാരണമിക്കഥ
അറിവകമെ കുറയുമൊരു വിമലനരബാലർക്കി-
തമ്പോടറിവാൻ ചമച്ചിതു ഭാഷയായ്”
എന്നു പ്രസ്താവിച്ചിരിക്കുന്നു. തനിക്കു് ഒന്നിലധികം ഗുരുനാഥന്മാരുണ്ടായിരുന്നതായി ആരംഭത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്.
“സൂരിയാമാദിഗുരുഭൂതനാമെൻമാതുലൻ
കാരുണ്യമോടുമനുഗ്രഹിപ്പാൻ വന്ദിക്കുന്നേൻ.
ചൊല്ക്കൊള്ളും ബാലിപ്രതിഷ്ഠേശ്വരാലയേ മേവും
വിഖ്യാതൻ നാരായണനാമപണ്ഡിതശ്രേഷ്ഠൻ
മൽഗുരുവരൻപദം ദേവപാദപോപമ-
മുൾക്കുരുന്നിങ്കൽ വിലസീടുവാൻ വന്ദിക്കുന്നേൻ.”
ആദ്യത്തെ ഗുരു അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു; പിന്നീടാണു് നാരായണപണ്ഡിതന്റെ അന്തേവാസിയായതു്. ബ്രാഹ്മണരുടെ നേർക്കു കവിക്കു് അപാരമായ ഭക്തിയുണ്ടായിരുന്നു.
“സ്നേഹവർത്തികളേറ്റമുണ്ടായാലെത്രശോഭ
മോഹനദീപങ്ങൾക്കു വർദ്ധിക്കുമതുപോലെ
തപസ്സു ചെയ്കമൂലം താപസരാകുമിവർ
ശപിപ്പാനുണ്ടു ശക്തി വരവും കൊടുത്തീടും.
അത്ര മാഹാത്മ്യമുള്ള മേദിനീസുരവംശം
നിത്യവുമനുഗ്രഹിച്ചീടുവാൻ വന്ദിക്കുന്നേൻ.
അതിബാലകനുടെ വചനം കേട്ടാലുള്ളിൽ-
ക്കുതുകമുണ്ടായ്‌വരും ജനകാദികൾക്കെല്ലാം.
അതിമൂഢതനേടുമെന്മൊഴി കേട്ടാലേവം
മതിമാന്മാർക്കു കുതുഹലമായ് വരേണമേ,
കർദ്ദമംതന്നിൽക്കിടന്നീടുള്ള രത്നാദികൾ
വിദ്രുതം ശുദ്ധീകരിച്ചെടുക്കുമതുപോലെ.”
വൈശാഖമാഹാത്മ്യം മൂലം മുപ്പതു് അധ്യായങ്ങളിൽ അടങ്ങിയിരിക്കുന്നു. സ്കാന്ദപുരാണാന്തർഗ്ഗതമാണു് ആ പ്രമേയം. പ്രസ്തുതകൃതി അതിന്റെ വിവർത്തനം തന്നെ. കവി കേകയും കാകളിയും കളകാഞ്ചിയും പ്രയോഗിച്ചിരിക്കുന്നു.
40.31ഗുരുദക്ഷിണപ്പാന
ഗുരുദക്ഷിണപ്പാന പത്താം ശതകത്തിലെ ഒരു കൃതിയാണു്. കവിയുടെ
“കല്പകാരണ്യവാസേ മഹാമായേ
സുപ്രസന്നേ മഹേശ്വരി നീയെന്റെ
ഉൾപ്പൂവിൽ വിളങ്ങേണം പിരിയാതെ-
യെപ്പോഴുമതിന്നായ് വണങ്ങീടുന്നേൻ”
എന്നുള്ള മങ്ഗളാചരണത്തിൽ നിന്നു കല്പകാരണ്യത്തിലെ ദേവിയുടെ ഭക്തനാണു് അദ്ദേഹം എന്നല്ലാതെ ഈ കാവ്യത്തിന്റെ പ്രണേതൃത്വത്തെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല. കല്പകാരണ്യം ഏതെന്നും കണ്ടുപിടിക്കേണ്ടതായിരിക്കുന്നു. കഥ ഭഗവാൻ യമലോകത്തു പോയി സാന്ദീപനിക്കു ശംഖൻ (ശംഖചൂഡൻ) എന്ന അസുരൻ ജലത്തിനുള്ളിൽ വെച്ചു കൊന്ന പുത്രനെ കൊണ്ടുവന്നു ഗുരുദക്ഷിണാരൂപത്തിൽ ദാനം ചെയ്യുന്ന ഭാഗവതാന്തർഗ്ഗതമായ ഇതിവൃത്തം തന്നെയാണു്. ഗുരുദക്ഷിണപ്പാട്ടുകാരനെപ്പോലെ പാനക്കാരൻ മൂലകഥയിൽ വ്യത്യാസമൊന്നും വരുത്തീട്ടില്ല. നരക വർണ്ണനം സവിശേഷം മനോഹരമായിരിക്കുന്നു. ആ ഘട്ടത്തിൽനിന്നു ചില ഈരടികൾ താഴെ ചേർക്കാം.
“മുൾത്തടികൊണ്ടിടിക്കുന്നിതു ചിലർ;
കുത്തിക്കുത്തി വലിക്കുന്നിതു ചിലർ;
തൂവ വച്ചങ്ങു തല്ലുന്നിതു ചിലർ;
ചൊവ്വല്ലെന്നു പറയുന്നിതു ചിലർ;
ആരു കയ്യിൽത്തറയ്ക്കുന്നിതു ചിലർ;
കൂരിരുട്ടിൽത്തറയ്ക്കുന്നിതു ചിലർ;
മണൽ കണ്ണിൽ നിറയ്ക്കുന്നിതു ചിലർ;
തുണി ചുറ്റിക്കൊളുത്തുന്നിതു ചിലർ;
കണ്ണിൽസ്സൂചി തറയ്ക്കുന്നിതു ചിലർ;
മണ്ണു വായിൽ നിറയ്ക്കുന്നിതു ചിലർ;
സർപ്പംകൊണ്ടു കടിപ്പിക്കുന്നു ചിലർ;
വീർപ്പടക്കിപ്പിടിക്കുന്നിതു ചിലർ;
മാറിലാണിയടിക്കുന്നിതു ചിലർ;
നൂറു കണ്ണിലെഴുതുന്നിതു ചിലർ;
ഉടൽ വെട്ടിപ്പിളർക്കുന്നിതു ചിലർ;
കൊടിൽ ചുട്ടു പിടിക്കുന്നിതു ചിലർ;
ശൂലത്തിന്മേൽത്തറയ്ക്കുന്നിതു ചിലർ;
കാലു വെട്ടിനുറുക്കുന്നിതു ചിലർ;
കെട്ടി മുള്ളിലിഴയ്ക്കുന്നിതു ചിലർ;
കെട്ടിത്തൂക്കിപ്പുകയ്ക്കുന്നിതു ചിലർ;
ഡുണ്ഡുഭം മെയ്യിൽച്ചാറ്റിക്കുന്നു ചിലർ;
കണ്ണു ചൂഴ്‌ന്നങ്ങെടുക്കുന്നിതു ചിലർ;
ചെമ്പിലിട്ടു വറുക്കുന്നിതു ചിലർ;
കമ്പുകൊണ്ടങ്ങിളക്കുന്നിതു ചിലർ;
ചോട്ടിൽത്തീയിട്ടെരിക്കുന്നിതു ചിലർ;
ചാട്ട കെട്ടി മറിക്കുന്നിതു ചിലർ;
ഈർച്ചവാളുകൊണ്ടീരുന്നിതു ചിലർ;
മൂർച്ച പോരാഞ്ഞു രാകുന്നിതു ചിലർ;
തീക്കിണറ്റിലിറക്കുന്നിതു ചിലർ;
ചക്കിലിട്ടു തിരിക്കുന്നിതു ചിലർ;
വലുതായുള്ള ദണ്ഡങ്ങളോരോന്നോ
പലതുണ്ടിനിച്ചെയ്യുന്നതും പിന്നെ.”
ഈ പാനയിൽ തരംഗിണീവൃത്തത്തിന്റെ ഘടന കാണുന്നില്ല.
40.32മുറജപപ്പാന
കൊല്ലം 979-ൽ തിരുവിതാംകൂർ ബാലരാമവർമ്മ മഹാരാജാവിന്റെ വാഴ്ചക്കാലത്തു വേലുത്തമ്പി ദളവയുടെ മേൽനോട്ടത്തിൽ നടന്ന മുറജപത്തെപ്പറ്റി അജ്ഞാതനാമാവായ ഒരു കവി രചിച്ചിട്ടുള്ളതാണു് മുറജപപ്പാന. “കോളംബം നവനൂറൊടെഴുപതിലൊൻപതു ചേർന്ന കാർത്തികതിങ്ങളി” ലാണു് പ്രസ്തുതമഹത്തിന്റെ ആരംഭം എന്നു കവി തന്നെ പറഞ്ഞിരിക്കുന്നു. സദ്യവർണ്ണനത്തിനു പാനവൃത്തം പറ്റിയതാണെന്നു അത്താഴപ്പാന തെളിയിച്ചിട്ടുള്ളതുകൊണ്ടു് ആ വൃത്തത്തിൽ അശനപ്രധാനമായ മുറജപം കവി വർണ്ണിക്കുവാൻ ഒരുമ്പെട്ടു എന്നുദ്ദേശിക്കാം. മുറജപത്തെപ്പറ്റി ഇദംപ്രഥമമായി ആവിർഭവിച്ച കൃതി ഈ പാനയാണെന്നു തോന്നുന്നു. “പുഷ്ടിയേറുന്ന വെട്ടിക്കവലേശൻ”, “മണ്ണടിക്കാവിൽ വാഴും മഹേശ്വരി”, “മണികണ്ഠേശ്വരം (കൊട്ടാരക്കര) തന്നിൽ വാണിടും ഗണനാഥൻ” “തിരുവാരിയം കാവിൽ മരുവുന്ന ഹരിഹരതനയൻ” എന്നീ ദേവതകളെ കവി വന്ദിക്കുന്നുണ്ടു്. കൊട്ടാരക്കര വെട്ടിക്കവലയിൽ ഒരു പോറ്റിയില്ലത്തേക്കാണു് ആരിയങ്കാവിലെ തന്ത്രം. അതുകൊണ്ടു് ആ കുടുംബത്തിലെ അംഗങ്ങളിൽ ആരെങ്കിലുമായിരിക്കാം പ്രസ്തുത കൃതിയുടെ പ്രണേതാവെന്നൂഹിക്കാം. ഒടുവിൽ
“വഞ്ചിഭൂപാലഭാഗ്യാംബുരാശിയി-
ലഞ്ചിതനായ മന്ത്രിപ്രവരനായ്
വെണ്മതിസമനായ ദളവായും
ധർമ്മരാജ്യത്തെപ്പാലിക്കയാൽ സദാ
അംബുജാക്ഷൻ പ്രസാദിച്ചനന്തരം
നന്മ മേന്മേൽ വളർത്തുന്നു നിത്യവും
ചാരുശീലൻ സുധാഗീരുകൊണ്ടുടൻ
പരിതോഷം വളർത്തി നരന്മാർക്കു
അമ്പിനോടു വസിക്ക ചിരകാലം
തമ്പി വേലായുധാഖ്യ! ഭവാൻ മുദാ.”
എന്നു വേലുത്തമ്പിയേയും കവി പ്രശംസിച്ചിരിക്കുന്നു.
“കനകപ്രഭയ്ക്കാർത്തി വളർത്തുന്ന
പനസച്ചുള മർദ്ദനം ചെയ്തുടൻ
കനിവോടങ്ങു വച്ച പ്രഥമനും
ദിനംതോറും വിളമ്പുന്നനവധി.
തക്രംകൊണ്ടു കുറുക്കുപുളിശ്ശേരി
വക്രമെന്നിയേ കൊണ്ടുവിളമ്പുന്നു.
മോരു കാച്ചിക്കുറുക്കിയതിൽ നല്ല
ജീരകം പൊടിച്ചിട്ടു മനോഹരം
ആരണൻ കൊണ്ടുവന്നിഹ പന്തിയിൽ
പാരാതേ വിളമ്പീടുന്നു നിത്യവും.”
എന്നിവ അത്താഴവർണ്ണനയിൽപ്പെടുന്ന ചില വരികളാണു്. കവിതയ്ക്കു പറയത്തക്ക പ്രൗഢിയൊന്നുമില്ലെങ്കിലും പ്രതിപാദ്യത്തെ കവി യഥാതഥരൂപത്തിൽ വർണ്ണിച്ചരിക്കുന്നു എന്നൊരു മെച്ചമില്ലായ്കയില്ല.
40.33സുഭദ്രാഹരണം പാന
കുഞ്ചൻ നമ്പിയാരുടെ പാർവതീ സ്വയംവരത്തോടു കിടനില്ക്കുന്ന ഒരു ഉൽകൃഷ്ട കൃതിയാണു് സുഭദ്രാഹരണം പാന. പാർവ്വതീസ്വയംവരത്തെ കവി ഫലിത വിഷയത്തിലും മറ്റും ധാരാളമായി അനുകരിച്ചിട്ടുണ്ടു് ആകെയുള്ള നാലു പാദങ്ങളിൽ ചതുർത്ഥപാദം തരങ്ഗിണീ വൃത്തത്തിൽ നിർമ്മിച്ചിരിക്കുന്നു. ഗ്രന്ഥാരംഭത്തിൽ കവി
ഭൂസുരോത്തമനെന്റെ ഗുരുനാഥൻ
ഭാസുരപ്രീതിഭാരം തരേണമേ”
എന്നു പ്രാർത്ഥിക്കുന്നു. നമ്പിയാരുടെ കൃതികളിലെന്ന പോലെ ഇതിലും നായന്മാരെ സൗകര്യമുള്ള സ്ഥലങ്ങളിലൊക്കെയും കവി പ്രവേശിപ്പിക്കുന്നുണ്ടു്.
“നായന്മാരും വൃഷളീജനങ്ങളും
തായം നോക്കിപ്പുറപ്പെട്ടുകൂടിനാർ.
കുട്ടിയെക്കൂടെ കൊണ്ടുപുറപ്പെട്ടാൽ
ഇട്ടിപ്പെണ്ണേ! തരംകെട്ടു നാമെടോ.
ശീലയൊന്നും തരം പോരാഞ്ഞെന്നുടെ
നീലിയമ്മയ്ക്കു പോരാൻ മനസ്സില്ല.
രണ്ടര മുഴം വീതിയതുള്ളൊരു
മുണ്ടു കൊണ്ടുവരുന്നുണ്ടെന്നു ചൊല്ലി
പോയ നായരെക്കണ്ടീല ഞാനെടോ
ഞായവും നേരുമില്ലാത്ത കശ്മലൻ.
കാച്ചമുണ്ടും വെളുത്തേടത്തായെന്റെ
താച്ചൻനായരേ! താൻ ചെന്നു ചോദിക്കൂ”
എന്നും,
“ആരെടാ പുരം പുക്കു തരുണിയെ-
ച്ചോരണംചെയ്തുപോകുന്ന തസ്കര?
നായന്മാരേ! കൊടുപ്പിൻ കൊടുപ്പിനി-
പ്പോയ കള്ളന്റെ പള്ളയ്ക്കു വെട്ടുവിൻ.
കുന്തത്തിന്റെ ചരത്തിലിരുത്തിക്കൊ-
ണ്ടെന്തു വേണ്ടെന്നു ചെന്നങ്ങു ചോദിപ്പിൻ.”
എന്നുമുള്ള വരികൾ നോക്കുക. ആദ്യത്തേതു രൈവതകത്തിലെ ഉത്സവവർണ്ണനവും രണ്ടാമത്തേതു ദ്വാരകയിലെ ഭടന്മാരോടു് വിപൃഥുവിന്റെ ആജ്ഞയുമാണു്. അർജ്ജുനന്റെ അനുരാഗപാരവശ്യം പ്രപഞ്ചനംചെയ്യുന്ന ഘട്ടത്തിൽനിന്നു ചില വരികൾകൂടി പ്രദർശിപ്പിക്കാം.
“ഇന്ദ്രനന്ദനനദ്ദിക്കിലൊക്കവേ
മന്ദമന്ദം നടന്നുതുടങ്ങിനാൻ.
ഉൽപലാക്ഷി പദം വയ്ക്കകാരണാ-
ലപ്രദേശമവനെത്ര മോഹനം!
കേശപുഷ്പമുതിർന്നു കിടക്കുന്ന
ദേശം നോക്കി നമസ്കരിച്ചീടിനാൻ.
പാദപത്മം പതിഞ്ഞ പരാഗത്തെ-
സ്സാദരം ശിരസ്സിങ്കൽദ്ധരിക്കയും
സിന്ദൂരപ്പൊടി വീണ മണിസ്ഥലേ
സാന്ദ്രമോദം പ്രദക്ഷിണംവയ്ക്കയും
ഏണലോചന വാണൊരു ഭൂതലേ
വീണുരുണ്ടു പിരണ്ടു സുഖിക്കയും.”
ഈ വർണ്ണനത്തിന്റെ മാധുര്യം അനുഭവവേദ്യമാണല്ലോ.
40.34നളചരിതം പാന
നളൻ സ്വയംവരത്തിനു പോകുന്നതു മുതൽ ദമയന്തിയെ പാണിഗ്രഹണം ചെയ്യുന്നതുവരെയുള്ള കഥയാണു് ഈ പാനയിൽ പ്രതിപാദിച്ചിരിക്കുന്നതു്. പ്രസ്തുത കൃതിയും നന്നായിട്ടുണ്ടു്. രണ്ടു പാദങ്ങളേയുള്ളു. അതിൽ രണ്ടാമത്തെ പാദം തരങ്ഗിണിയിൽ രചിച്ചിരിക്കുന്നു. ഇതു മച്ചാട്ടിളയതിന്റെ കൃതിയാണെന്നു തോന്നുന്നില്ല.
“എന്തു സംശയമെന്നെവരിച്ചീടും
പന്തൊക്കുംമുലയാളാം ദയമന്തി.
അംഗഭംഗി നിനച്ചാലെനിക്കത്രേ
സങ്ഗതിയെന്നൊരുത്തന്റെ കല്പിതം.
വീര്യംകൊണ്ടു നിരൂപിച്ചാലെന്നുടെ
ഭാര്യയായ്‌വരുമെന്നുണ്ടൊരു നൃപൻ,
കീർത്തിയുള്ളോരു നമ്മെ വരിക്കുവാൻ
പാർത്തിരിക്കുമിവളെന്നൊരു നൃപൻ.
തൊപ്പിമദ്ദളക്കാരരിലാഗ്രഹം
സ്വല്പമേറീടുമെന്നങ്ങൊരു നൃപൻ.
വീണക്കാരനെ കണ്ടാലടങ്ങുമോ
മാനിനീമണിയെന്നങ്ങൊരു നൃപൻ.
ജ്യോതിഷക്കാരന്മാരിൽ പ്രധാനി ഞാൻ
കാതരാക്ഷി വരിക്കുമെന്നന്യനും.
വിദ്യ പാർത്താലെനിക്കെന്നു നിശ്ചയം
സന്ത്യജിക്കുമോ നമ്മെ വിദർഭജ?
സങ്ഗീതാദിവിനോദം നിരൂപിച്ചാ-
ലങ്ഗനാമണി നമ്മെ വരിച്ചീടും.”
40.35ദൂതവാക്യം പാന
ഇതു മേല്പുത്തൂർ ഭട്ടതിരിയുടെ ദൂതവാക്യപ്രബന്ധത്തെ ഉപജീവിച്ചു രചിച്ചിട്ടുള്ള ഒരു പാനയാണു്. ശ്രീകൃഷ്ണൻ പാഞ്ചാലിയെ സമാശ്വസിപ്പിച്ചു ഹസ്തിനപുരത്തേക്കു പോകുന്ന ഭാഗം മുതല്ക്കുള്ള കഥ സംക്ഷേപിച്ചിട്ടുണ്ടു്. ഗ്രന്ഥാരംഭത്തിൽ കവി
“ഗുരുനാഥനും വാണിയും നമ്മുടെ
ഗുരുമന്ദിരേ മേവുന്ന കൃഷ്ണനും
പുരുകാനനംതന്നിലമരുന്ന
പുരവൈരിയുമെൻഗണനാഥനും
ഗൗരവത്തോടേ ചേർപ്പിൽ വിളങ്ങുന്ന
ഗൗരീദേവിയും ദക്ഷിണാമൂർത്തിയും
ഭാരതംകൊണ്ടു പാനയായ്‌ച്ചൊല്ലുവാൻ
പാരമിന്നു തുണച്ചരുളേണമേ”
എന്നു പ്രാർത്ഥിച്ചുകാണുന്നതിൽനിന്നു് അദ്ദേഹം പെരുവനത്തിനടുത്തുള്ള ചേർപ്പിൽ താമസിച്ചിരുന്ന ശുകപുരഗ്രാമക്കാരനായ ഒരു നമ്പൂരിയാണെന്നു് ഊഹിക്കാം. താഴെക്കാണുന്ന വരികളിൽ നിന്നു രചനാരീതി മനസ്സിലാക്കാവുന്നതാണു്.
“ഘോഷയാത്രയിൽഗ്ഗന്ധർവരാജാവും
രോഷത്തോടേ ഭവാനെപ്പിടിച്ചങ്ങു
പേഷണം ചെയ്തു ബന്ധിച്ചുകൊണ്ടവർ
ഘോഷത്തോടെ പുറപ്പെട്ടനേരത്തു്
ഏഷണി പറഞ്ഞീടുന്ന കർണ്ണനും
തോഷമെന്നിയേ മണ്ടിത്തിരിച്ചപ്പോൾ
ഭീഷണനായ പാർത്ഥന്റെ വിക്രമം
ഭോഷനായ ഭവാനും മറന്നിതോ?”
40.36മുകാമിമാഹാത്മ്യം കിളിപ്പാട്ടു്
ഇതു് ആരുടെ കൃതിയെന്നറിയുന്നില്ല. പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലോ പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിലോ ഉത്ഭവിച്ച ഒരു കാവ്യമാണെന്നു തോന്നുന്നു. പ്രഥമപാദം മാത്രമേ കിട്ടീട്ടുള്ളു. മൂകാംബി ക്ഷേത്രമാഹാത്മ്യമാണെന്നു് കവി പറയുന്നു. ഒരിക്കൽ ശ്രീപരമേശ്വരൻ നാരദമഹർഷിക്കു പാർവതീ ദേവിയുടെ പൂജാകല്പം സരഹസ്യം ഉപദേശിക്കുകയും ആ ഉപദേശം മറ്റുള്ളവർക്കു കൊടുക്കരുതെന്നു പ്രത്യേകം ആജ്ഞാപിക്കുകയും ചെയ്തു. നാരദൻ ആ ആജ്ഞ വിസ്മരിച്ചു ദേവന്മാർക്കു് ആ മന്ത്രം ഉപദേശിക്കുകയും മധുപൻ എന്നൊരു ദേവൻ തദനുരോധേന പാർവതിയുടെ പരമ ഭക്തനായിത്തീരുകയും ചെയ്തു. ഭഗവാൻ തന്റെ സമീപത്തു ദേവിയുടെ സാന്നിധ്യം കുറഞ്ഞു കാണുകയും അതിന്റെ കാരണം ദിവ്യദൃഷ്ടി കൊണ്ടു നിരീക്ഷിക്കുകയും ചെയ്തു. അപ്പോൾ ദേവി മധുപനെ ഏതെങ്കിലും ഒരു മനുഷ്യൻ ശാസ്ത്രവാദത്തിൽ ജയിക്കുന്നതു വരെയും ആ ദേവന്റെ പൂജയിൽ സന്നിഹിതയായിരുന്നു കൊള്ളാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നതായി കണ്ടു. തന്നിമിത്തം ശ്രീപരമേശ്വരനു മനുഷ്യാവതാരം കൈക്കൊണ്ടു സ്വർഗ്ഗത്തിൽപോയി മധുപനെ ജയിക്കേണ്ട ആവശ്യം നേരിട്ടു.
“ഭൂലോകത്തിങ്കൽച്ചെന്നു ഞാൻതന്നെ മനുഷ്യനായ്-
ക്കാലം വൈകാതെ പിറന്നവനെജ്ജയിക്കേണം.
പരശുരാമക്ഷേത്രമാകിയ ഭൂമിതന്നിൽ
പെരികെ വൈകീടാതെ പിറക്കവേണമിപ്പോൾ”
എന്നു് അവിടുന്നു നിശ്ചയിച്ചു തന്നെ ഭജിച്ചു കൊണ്ടിരുന്ന ഒരു ബ്രാഹ്മണ വിധവയുടെ പുത്രനായി ജനിച്ചു എന്നാണു് കവി പറയുന്നതു്. ഇതു് അദ്വൈതമതദ്വേഷികളായ ചില വീരമാധ്വന്മാർ ശങ്കരഭഗവൽപാദരെപ്പറ്റി പിൻകാലത്തു കെട്ടിച്ചമച്ചിട്ടുള്ള ഒരു അസത്യകഥയാണെന്നു പറയേണ്ടതില്ലല്ലോ. ജാതനായ ശിശുവിന്റെ രൂപം കണ്ടപ്പോൾ ആ ദിവ്യമങ്ഗള വിഗ്രഹത്തിന്റെ അഭൗമമായ തേജസ്സിനാൽ ആകൃഷ്ടരായി അയൽവാസികൾ ജാതകർമ്മാദി സംസ്കാരങ്ങളിൽ പങ്കുകൊണ്ടു. ബാലൻ ക്രമേണ വളർന്നു സകലശാസ്ത്രപാരങ്ഗതനായി.
“അക്ഷരവിദ്യ വേണമെന്നു ചിന്തിച്ചു മാതാ
ശിക്ഷയിൽപ്പഠിപ്പിപ്പാനയച്ചു കുമാരനെ.
വേദവിദ്യയും വേദാങ്ഗാദിവിദ്യയും വേദാ-
ന്താദിവിദ്യയും പാഠമായിതു കുമാരനും.
ഇതിഹാസവും കാവ്യശാസ്ത്രാദി പുരാണങ്ങൾ
മതിയിലുറച്ചതിദിവ്യനായിതു ബാലൻ
നാനാവർണ്ണത്തിലുള്ള വിദ്യകൾ ബഹുവിധം.
താനേ സംഭവിച്ചിതു നാളുകൾ ചെല്ലുന്തോറും.
ഈരേഴു ലോകങ്ങളിലുള്ള വിദ്യകൾക്കെല്ലാം
സാരനായിരിപ്പോരു ഗുരുവായ്‌ച്ചമഞ്ഞിതു.
വിദ്യയാ വിദ്വാന്മാരെജ്ജയിപ്പാനായ്ക്കൊണ്ടുട-
നുദ്യോഗത്തോടു പുറപ്പെട്ടിതു ശങ്കരനും.
മലയാളത്തിലുള്ള വിദ്വാന്മാർ തനിക്കാരും
നിലയില്ലെന്നു കണ്ടിട്ടുടനേ പുറപ്പെട്ടു.
പരദേശവും നീളെ നടന്നു ജയിച്ചിതു;
പരമാനന്ദം ചിദംബരംതന്നിലും ചെന്നു
പരമേശ്വരൻതന്നെക്കണ്ടു വന്ദിച്ചുകൂപ്പീ.
പരിചോടവിടുന്നു വിദ്വാന്മാർ പലർകൂടി
ശങ്കരാചാര്യനെന്നു നാമവും വിളിച്ചിതു.”
എന്നു് ആ ഘട്ടം കവി വർണ്ണിക്കുന്നു. പിന്നീടു ശ്രീ പരശുരാമന്റെ സഹായത്തോടു കൂടി സ്വർഗ്ഗത്തിൽച്ചെന്നു വാദത്തിൽ മധുപനെ ജയിച്ചു തിരയെ ഭൂമിയിലേക്കു വന്നു. അപ്പോൾ ശിവന്റെ അരുളപ്പാടിനാൽ പാർവതീദേവി കൂടി അവരെ പിൻതുടരുകയും മൂകവനത്തിങ്കൽ ദേവി തന്നെ മൂകാസുരനെക്കൊന്നു് അവിടം തന്റെ വാസസ്ഥാനമാക്കുകയും ചെയ്തു.
“ശങ്കരാചാര്യൻ പിന്നെ രാമൻ പോയോരുശേഷം
പന്നഗവിഭൂഷണനുപദേശിച്ചപോലെ
നന്നായിപ്പിഴയാതെ തുടങ്ങീ ദേവീപൂജ
ഇന്നുമവ്വണ്ണംതന്നെ ചെയ്തുപോരുന്നുവല്ലോ”
എന്നു കവി പറയുന്നു.
“മൂകാമിതന്നിൽച്ചെന്നു ദേവിയെപ്പൂജിപ്പോർക്കു
നാകലോകാദികളിൽസ്സുഖമായ് വസിച്ചീടാം.”
എന്നും മറ്റുമുള്ള ഫലശ്രുതിയോടുകൂടി പ്രഥമപാദം അവസാനിക്കുന്നു.
40.37പ്രബോധചന്ദ്രോദയം പാട്ടു്
പ്രബോധചന്ദ്രോദയം നാലു വൃത്തമായി രചിച്ചിട്ടുള്ള ഒരു പാട്ടാണു്. പ്രഥമവൃത്തം മഞ്ജരിയിലും ദ്വിതീയവൃത്തം “ഗുണമേറും ഭർത്താവേ” എന്ന മട്ടിലും മൂന്നാമത്തെ വൃത്തം പാനമട്ടിലും നാലാമത്തേതു് “ഓമനത്തിങ്കൾക്കിടാവോ” എന്ന പാട്ടും മറ്റും പോലെ താരാട്ടു മട്ടിലും രചിച്ചിരിക്കുന്നു മൂന്നും നാലും വൃത്തങ്ങൾ അത്യന്തം ഹ്രസ്വങ്ങളാണു്, കവിത മോശമെന്നുവേണം പറയുവാൻ.
“ശ്രീശുകപ്പൈതലേ സൽഗുണവാരിധേ!
ശ്രീമൽപരമാർത്ഥബോധരൂപേ!
സ്വപ്രബോധാനന്ദപാനത്തെച്ചെയ്യും നീ
ഇപ്രബോധചന്ദ്രോദയമാകും
മാനസരാജൻ ചരിത്രങ്ങളൊക്കവേ
ആദരവോടു പറഞ്ഞിടേണം”
എന്നു കാവ്യം ആരംഭിക്കുന്നു. ചിദംബരേശ്വരനായ നടരാജൻ. മീനാക്ഷിദേവി, “കേരളനായികയായ്‌വിളങ്ങീട്ടുള്ള രേണുകാദേവി”, പഴനിയിലെ ദണ്ഡായുധപാണി (സുബ്രഹ്മണ്യൻ), മൂകാംബിദേവി, ശ്രീപത്മനാഭൻ, ശങ്കരാചാര്യർ, “സച്ചിദാനന്ദൻ സദാശിവേന്ദ്രബഹ്മം”, “ജ്ഞാനശിവാചാര്യൻ”, വേദാന്തദേശികൻ ഇവരെയും മറ്റും കവി വന്ദിക്കുന്നു. സദാശിവബ്രഹ്മേന്ദ്രസരസ്വതി ജീവിച്ചിരുന്നതു കൊല്ലം പത്താം ശതകത്തിന്റെ പൂർവാർദ്ധത്തിലാകയാൽ പ്രസ്തുത കൃതിയുടെ ഉത്ഭവം ആ ശതകത്തിന്റെ ഉത്തരാർദ്ധത്തിനുമുൻപാകുവാൻ നിവൃത്തിയില്ല. പക്ഷേ, പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിലാണെന്നും വരാവുന്നതാണു്. കോട്ടയം കേരള വർമ്മത്തമ്പുരാന്റെ മോക്ഷദായകത്തിലെ ഇതിവൃത്തമാണു് കവി സംഗ്രഹിച്ചിരിക്കുന്നതു്.
40.38കൂരിയാറ്റപ്പാട്ടു്—ഇതിവൃത്തം
പണ്ടൊരിക്കൽ രണ്ടു കൂരിയാറ്റപ്പക്ഷികൾ “ചേവലും പിടയുമായ്” സമുദ്രതീരത്തു താമസിച്ചുവരവേ, പിടക്കൂരി രണ്ടു മുട്ടയിടുകയും അലകേറി ആ മുട്ടകൾ വെള്ളത്തിൽ താണുപോകുകയും ചെയ്തു. ഉടൻ ആ പക്ഷികൾ വരുണന്റെ “മുറിപ്പൗരുഷം” ശമിപ്പിക്കുവാൻ തീർച്ചപ്പെടുത്തി അവയാൽ കഴിവുള്ളിടത്തോളം മണൽ ശരീരത്തിൽ പുരട്ടിക്കൊണ്ടു പലകുറി കുളിച്ചു കടൽ കരയാക്കുവാൻ തുടങ്ങി. ക്രമേണ മറ്റു കൂരിയാറ്റകൾ മാത്രമല്ല,
“ഊമന്മാർ കാകന്മാരും കാടകളറവെള്ളൻ
കേമന്മാരായ കുത്തിച്ചുടന്മാർ പരുന്തുകൾ”
തുടങ്ങി സകലപക്ഷികളും സമുദ്രത്തിൽ മണൽ വർഷിക്കുവാൻ ആരംഭിച്ചു. അതുകൊണ്ടെല്ലാം വരുണൻ കുലുങ്ങുമോ? ഇല്ലല്ലോ. അനന്തരം തന്റെ വാഹനമായ മയിൽമുഖേന ആ യുദ്ധവാർത്ത ധരിച്ചു സുബ്രഹ്മണ്യനും പിന്നാലെ പാർവതീസമേതനായ ശ്രീപരമേശ്വരനും വിഘ്നേശ്വരനും ഭൂതഗണങ്ങളും ആ സ്ഥത്തെത്തി; ഹംസാരൂഢനായി ബ്രഹ്മാവും അവിടെ ചെന്നു ചേർന്നു. ഒടുവിൽ വന്നതു ഗരുഡവാഹനനായ ശ്രീനാരായണനായിരുന്നു. ഗരുഡൻ വരുണനുമായി ഒരു ഘോരസമരം തന്നെ നടത്തി. പർവതങ്ങൾ പലതും സമുദ്രത്തിൽ വീണു തുടങ്ങി. “ശങ്കയില്ലിതുകാലം തൂർന്നുപോമംഭോനിധി” എന്ന പതനത്തിൽ എത്തിയപ്പോൾ വരുണൻ ശ്രീനാരായണനെ അഭയം പ്രാപിക്കുകയും സാധുക്കളായ ആ രണ്ടു കൂരിയാറ്റകൾക്കും അവയുടെ സന്താനങ്ങളെ തിരിയെ കൊടുക്കുകയും ചെയ്തു. “ഐകമത്യം മഹാബലം” എന്ന തത്വമാണു് ഈ ചെറിയ കിളിപ്പാട്ടു പഠിപ്പിക്കുന്നതു്.
കവിത
കവിതയ്ക്കു ദോഷമില്ല. ഗരുഡന്റെ വിക്രമം കവി വർണ്ണിക്കുന്ന ഭാഗം നോക്കുക.
“പക്ഷങ്ങളെടുത്തുടനിളക്കും നേരത്തിങ്കൽ-
ത്തൽക്ഷണം കുലുങ്ങിബ്ഭൂചക്രവും വിറയ്ക്കുന്നു.
വളർന്ന മഹാമല കിളർന്ന വേരോടെയ-
ങ്ങടർന്നു പറിഞ്ഞുടനുയർന്നു വായുമാർഗ്ഗേ
തിരിഞ്ഞു തിരിഞ്ഞുടൻ പറന്നു സമുദ്രത്തിൽ
മറിഞ്ഞു; ശൈലേന്ദ്രരാൽ നിറഞ്ഞു രത്നാകരം.
വളർന്നു പൊടിധൂള, മമർന്ന ഭൂമണ്ഡലം
കിളർന്നു മേൽഭാഗത്തോട്ടുരുമ്മീടുന്നനേരം
കലങ്ങീടുന്നു സിന്ധു; കുഴങ്ങീടുന്നു ലോകം;
നടുങ്ങീടുന്നു ജനം; മുടങ്ങി ലോകോത്സവം;
മുഴങ്ങീ സാധുവാദം; പുഴങ്ങീ ലോകമെല്ലാം;
കുഴങ്ങിജ്ജലധിയിലമർന്നു ജന്തുക്കളും.”
40.39രാമേശ്വരയാത്ര ഓട്ടംതുള്ളൽ
ഇതിവൃത്തം: രാമേശ്വരയാത്ര ധർമ്മരാജാവു 959-ആണ്ടു നിർവഹിച്ച സേതുസ്നാനത്തെ വിവരിക്കുന്ന ഒരു ഓട്ടൻതുള്ളലാണു്. തിരുവിതാംകൂറിൽനിന്നു് ഇദംപ്രഥമമായി രാമേശ്വരത്തേക്കു് എഴുന്നള്ളിയ മഹാരാജാവു് 786 കന്നി 6-ആംനു മൂപ്പേറ്റു് 838 ചിങ്ങം 10-ആംനു തീപ്പെട്ട വീരരവിവർമ്മകുലശേഖരപ്പെരുമാളാകുന്നു. പിന്നീടു് അതിനുള്ള ഭാഗ്യം സിദ്ധിച്ചതു രാമവർമ്മമഹാരാജാവിനാണു്. തിരുമനസ്സിലെ മാതാവായ കാർത്തികതിരുനാൾ പാർവതീറാണി 957 ഇടവം 30-ആംനു നാടുനീങ്ങി. തത്സംബന്ധമായുള്ള തിരുമാസം 958 ഇടവം 23-ആംനു ആഘോഷിക്കപ്പെട്ടു. അതിന്റെ ഒരു അപരാങ്ഗമായിട്ടാണു് മഹാരാജാവു സേതവിൽ സ്നാനംചെയ്തതു്. 959 തുലാം 23-ആംനു യാത്രപുറപ്പെട്ടു. കൂടെ മഹാകവി അശ്വതിതിരുനാൾ കൊച്ചുതമ്പുരാനും ഉണ്ടായിരുന്നു. തുള്ളലിൽ കവി “മന്നവർകുലമണിയുടെ മരുമകനും, കന്ദർപ്പസമാനനും, വന്ദിപ്പോർക്കമരതരുവും, സർവവിദ്യാംബുധിയും, ഭുവനമനോഹരശീലനു” മാണെന്നു വർണ്ണിക്കുന്നു. തിരുവനന്തപുരം മുതൽ രാമേശ്വരംവരെയുള്ള എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും സംബന്ധിച്ചുള്ള ആഡംബരപൂർവമായ സജ്ജീകരണങ്ങളും സമഗ്രമായി വിവരിച്ചു കാണുന്നു. ആർക്കാട്ടു നവാബായ മഹമ്മദാലിയുടേയും ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനിയുടേയും സാഹായ്യ്യത്തോടുകൂടിയാണു് മഹാരാജാവു് ആ യാത്ര നിർവ്വഹിച്ചതു്.
കവി
രാമേശ്വരയാത്രയുടെ പ്രണേതാവു് ഏറ്റുമാനൂർക്കാരനും നയനവികലനും മഹാരാജാവിന്റെ ആശ്രിതനുമായ ഒരു മാരാരായിരുന്നു. പേരെന്തെന്നു് അറിയുന്നില്ല. “നല്ലോർമണിയായോരു കല്യനെൻ താതൻ ഗുരുവുല്ലാസമോടു മറ്റങ്ങുള്ള ദേശികന്മാരും” അനുഗ്രഹിക്കണമെന്നു് അദ്ദേഹം കാവ്യാരംഭത്തിൽ പ്രാർത്ഥിക്കുന്നു. “തിരുവേറ്റുമാനൂരമരുപോറ്റിതൻപദതാരും മുറ്റും ഞാൻ വന്ദിക്കുന്നേൻ” എന്ന വരികളിൽ ഇഷ്ടദേവതയേയും നമസ്കരിക്കുന്നു.
“താമരനാഭൻതിരുവടിതന്നുടെ
താമരമലരടി സതതം മാനസ-
താരതിൽ നിധിയായ്ക്കരുതീടും ശ്രീ-
രാമമഹാനൃപകുലശേഖരനിഹ
ഭൂമിസുരർക്കമൃതായ് മരുവീടിന
സാമദയാംബുധിയായമഹീപതി
രാമേശ്വരമാകും പരരാജ്യത്തിനു
രാജേശ്വരനെഴുനള്ളിന വാർത്തകൾ
ശിഷ്ടന്മാർ ധരണീസുരർ ചൊല്ലി-
ക്കേട്ടപ്രകാരം പറയുന്നൂ ഞാൻ”
എന്ന പീഠികയോടുകൂടി കഥ ആരംഭിക്കുന്നു. അദ്ദേഹം സ്മരിക്കുന്ന രാജസേവകന്മാരിൽ ഒരാൾ ദാമോദരൻനമ്പിയാരാണു്; അദ്ദേഹമായിരിക്കും അപ്പക്കഥയുടെ പ്രണേതാവു്.
കവിതാരീതി
രാമേശ്വരയാത്ര വിഭക്ത്യുജ്ജ്വലമല്ലെങ്കിലും ഭക്തിസുരഭിലമായ ഒരു കൃതിയാണു്. അക്കാലത്തെ തിരുവിതാംകൂർചരിത്രത്തെപ്പറ്റി അമൂല്യങ്ങളായ പല അറിവുകളും നമുക്കു് അതിൽനിന്നു ലഭിക്കുന്നു. ചില ശീലുകൾ ഉദ്ധരിക്കാം.
ഭടന്മാരുടെ വിനോദങ്ങൾ
എഴുന്നള്ളത്തോടുകൂടി പോയ തിരുവിതാംകൂർ ഭടന്മാരുടെ ചില വിനോദങ്ങളെപ്പറ്റി അറിവാൻ വായനക്കാർക്കു കൗതുകമുണ്ടായിരിക്കും.
“അപ്പോഴങ്ങു പടജ്ജനമെല്ലാം
ശില്പത്തോടു സുഖിച്ചിട്ടങ്ങവർ
തപ്പടി തമ്പേറടികൾ മുഴക്കി-
ക്കൊമ്പൊടു കാളംവിളിഘോഷത്തൊടു-
ടുക്കൊടു നന്തുണി ചന്തിരവളയ-
മിടയ്ക്കിടെ നല്ലൊരു വിരലേറുകളും
കൊട്ടിന വില്ലും പലതരമങ്ങനെ
വട്ടമതായ്ക്കയ്യിലയൊടു താളം-
കൂട്ടിയടിച്ചു ചെറിച്ചവർ മേന്മേൽ
കൂട്ടംകൂടി മിടുക്കിനൊടങ്ങനെ
മുത്തമിഴിൽച്ചേർത്തഴകൊടു കെട്ടിയ
മുഗ്ദ്ധതരം രാമായണപാട്ടുകൾ
ഭാരതകഥയൊടു സങ്കീർത്തനവും
പാനകളും മാരൻപാട്ടുകളും
പറയൻകഥ ചീതങ്കനുമോട്ടനും
പരിചൊടു ചില വഞ്ചിപ്പാട്ടുകളും
ഉലകുടെപെരുമാൾപാട്ടുകൾ മറ്റും
കുലശേഖരവരകീർത്തനപാട്ടും
മത്സരമോടവർ ചൊല്ലിപ്പാടീ-
ട്ടുത്സാഹത്തൊടു പിന്നെപ്പലപല
ഗാഥകൾ തായം ചതുരംഗാദികൾ
പകട പറഞ്ഞും പൊരുതു രസിച്ചും”
കവിക്കു കല്പനാശക്തിയും ഇല്ലെന്നു പറയുവാൻ പാടില്ല. അധോലിഖിതങ്ങളായ ശീലുകൾ പരിശോധിക്കുക.
“മുന്നം രഘുപതി ദശവദനാദിക-
ളുന്നതരാക്ഷസപാളിയെയെല്ലാം
ധന്യൻ തിരുവടി ശരനികരത്താൽ
വെന്നു മഹാലക്ഷ്മിയെയും മീണ്ടു
പൊങ്ങും ഹരിസൈന്യത്തൊടുകൂടി-
പ്പുഷ്പകമായ വിമാനേ കേറി.
അക്കാലത്താ ത്രിഭുവനദൈവമ-
യോധ്യയ്ക്കായെഴുനള്ളിയപോലെ,
തിരുവഞ്ചീശ്വരനിപ്പോളിങ്ങനെ
ദുരിതമതായൊരു രാക്ഷസപാളിയെ
ഉരുതരതീർത്ഥസ്നാനശരത്താൽ
വിരവൊടു സംഹാരത്തെ വരുത്തി
മുക്തിയതാകും ശ്രീമഹാലക്ഷ്മിയെ
മുഗ്ദ്ധതരത്തിൽ വരിച്ചുംകൊണ്ടു
നിർമ്മലകീർത്തിയതാം സൈന്യത്തൊടു
ധർമ്മമതായ വിമാനേ കേറി
ഇക്കാലത്തിന്നരകുലദൈവത-
മിതമൊടുതിരുവേണാട്ടുകരയ്ക്കായ്
..................
പെരിയൊരു ചതുരംഗപ്പടനടുവേ
പരിചൊടെഴുന്നള്ളത്തു തുടങ്ങീ,”
ഈ വിഷയത്തെപ്പറ്റി നാഞ്ചനാട്ടുതമിഴിൽ സാമാന്യം വിസ്തൃതമായ ഒരു വില്ലടിച്ചാൻപാട്ടും കിട്ടീട്ടുണ്ടു്.
40.40അപ്പക്കഥ
സ്രഗ്ദ്ധരാവൃത്തത്തിൽ ഇരുപത്തൊന്നു ശ്ലോകങ്ങളെക്കൊണ്ടു നിർമ്മിച്ചിട്ടുള്ള അപ്പക്കഥ എന്ന ചെറിയ മണിപ്രവാളകൃതിയുടെ പ്രണേതാവു് ഒരു ദാമോദരൻനമ്പിയാരാണെന്നതിനു് അതിൽത്തന്നെ രേഖയുണ്ടു്. അദ്ദേഹം കലക്കത്തു കുടുംബത്തിലെ ഒരങ്ഗമായിരിക്കാം. ധർമ്മരാജാവോടു കൂടി രാമേശ്വത്തേക്കു പോയതു് അദ്ദേഹമായിരിക്കാൻ ഇടയുണ്ടെന്നും ഞാൻ സൂചിപ്പിച്ചുകഴിഞ്ഞു.
ഇതിവൃത്തം
പണ്ടു് ഒരു ബ്രാഹ്മണൻ തന്റെ പുത്രനോടുകൂടി ഒരു സ്ഥലത്തു താമസിക്കുമ്പോൾ അച്ഛൻ ശ്രാദ്ധമൂണു കഴിഞ്ഞു കൊണ്ടുവന്ന അപ്പം മകൻ മുറ്റത്തു നട്ടു. അടുത്ത ദിവസം അതു മുളച്ചില്ലെങ്കിൽ താൻ അച്ഛന്റെ “കൊങ്ങണം കത്തികൊണ്ടു് അതിനെ അറുത്തുകളയു” മെന്നു ഭയപ്പെടുത്തുകയാൽ അതു മുളയ്ക്കുകയും ക്രമേണ ഒരു വൃക്ഷമായി വളരുകയും ചെയ്തു. അതിൽ കായ്ക്കുന്ന അപ്പങ്ങൾ ഉണ്ണിയും തിന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു രാക്ഷസി ആ സ്ഥലത്തുചെന്നു് ഉണ്ണിയെ ഭക്ഷിക്കണമെന്നു കരുതി അയാളെ ചതിച്ചു തന്റെ ഗൃഹത്തിലേക്കു കൊണ്ടുപോകുകയും ഉണ്ണി ബുദ്ധിസാമർത്ഥ്യം കൊണ്ടു് അവിടെനിന്നു് രക്ഷപ്പെടുകയും ചെയ്തു. വീണ്ടും രാക്ഷസി അയാളെ പിടിച്ചുകൊണ്ടുപോയി. ആ അവസരത്തിൽ ഉണ്ണി അവളുടെ മകളായ കുട്ടിപ്പെണ്ണിനെക്കൊല്ലുകയും തള്ളയെ കിണറ്റിൽ ചാടിച്ചു് അതു കല്ലിട്ടടയ്ക്കുകയും ചെയ്തു. തിരിയെ അപ്പമരത്തിൽ കേറി അപ്പവും ഭക്ഷിച്ചു സുഖമായിരുന്നു. അതാണു് അപ്പക്കഥയിലെ പ്രതിപാദ്യം. ഇതു് “കേൾക്കിലും ചൊല്കിലും താൻ ക്ലേശം തീരും ജനാനാം നിശി പുനരുടനേ നിദ്രയും വന്നുചേരും” എന്നു കവി പറയുന്നു. ഈ കൃതിയിൽനിന്നു രണ്ടു ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു.
“ഒന്നും കേട്ടീലതിന്നുത്തരമധികരുഷാ
പാകശാലാമകംപു
ക്കൊന്നും മിണ്ടാതെ മാറാപ്പവളുടനെയഴി-
ച്ചൊന്നു നന്നായ്ക്കുടഞ്ഞു;
അന്നേരം ചണ്ടിയത്രേ സലിലമൊടു പതി-
ക്കുന്നു; കിണ്ടം പിണഞ്ഞൂ
കള്ളൻ നമ്മെച്ചതിച്ചു; ശിവശിവയെളുത-
ല്ലിക്കുമാരൻ സമർത്ഥൻ.
ഇക്കള്ളൻ തന്റെ കണ്ഠം നൊടിയിടയിലറു-
ത്താശു രക്തം കുടിക്കാ-
തിക്കാളിപ്പെണ്ണടങ്ങാ ദൃഢമിതിയലറി-
ക്കൊണ്ടു പല്ലും കടിച്ചു്
രക്ഷോനാരീ വിരൂപാ ഖരഭഗിനി പുരാ
രാമനോടെന്നപോലെ
ശ്ശീഘ്രം ഗത്വാ കുമാരൻ മരുവിന തരുവിൻ-
കീഴിരുന്നാളിരന്നാൾ”
വെടിക്കമ്പവിധി
വെടിക്കമ്പവിധി എന്ന ഗ്രന്ഥത്തിൽ മാതങ്ഗലീലാദിഗ്രന്ഥങ്ങളിലെന്നപോലെ “ശ്രീ മങ്‌ലാസ്പദസദാശ്രയനീലകണ്ഠം” എന്ന വന്ദനശ്ലോകം കാണുന്നുണ്ടു്; എങ്കിലും അതു തിരുമംഗലത്തു നീലകണ്ഠൻ മൂത്തതിന്റെ കൃതിയാണെന്നു് എനിക്കു ബോധ്യമാകുന്നില്ല. വെടിക്കമ്പവിധി എഴുതിയ പണ്ഡിതൻ അതു സ്വകൃതിയുടേയും വന്ദനശ്ലോകമാക്കി എന്നേ കരുതേണ്ടതുള്ളു. കവനശൈലികൾക്കു തമ്മിൽ അത്ര വളരെ വ്യത്യാസം കാണുന്നു എന്നുള്ളതു് ആ ഊഹത്തിനുള്ള പല കാരണങ്ങളിൽ ഒന്നാണു്. പ്രസ്തുത ഗ്രന്ഥം ആമൂലാഗ്രം സംസ്കൃതവൃത്തങ്ങളിലുള്ള ശ്ലോകങ്ങളെക്കൊണ്ടു നിബന്ധിച്ചിരിക്കുന്നു.
“വെൺചാമരച്ചെറിയ പൂവിനു ഗന്ധകത്താ-
ലൊന്നേഴുകൊൾക ലവണം കരിയുപ്പിലർദ്ധം
നാലാം മണൽത്തരിയൊടൊക്കുമുരുക്കു ചൂർണ്ണം
ചേർപ്പൂ മുളംകുഴലിനുള്ളിൽ നിലാവുപോലെ.
കോഴിമുട്ടയിലെഴുന്ന പൂവിന
ങ്ങുപ്പു പത്തു കരി മൂന്നുപോൽപ്പലം
മൂന്നു ഗന്ധകമുരുക്കുചൂർണ്ണവും
മൂന്നുകൊണ്ടതിലമർത്തു യോജയേൽ.”
വ്യവഹാരമാല പദ്യം
മഴമങ്ഗലത്തിന്റെ വ്യവഹാരമാലയെ അനുകരിച്ചു ഭാഷയിൽ കേരളത്തിലെ വസ്ത്വനുഭവക്രമത്തെപ്പറ്റിയും മറ്റും ആരോ രചിച്ചിട്ടുള്ള ഒരു കൃതിയാണിതു്. ഈ ഭാഷാവ്യവഹാരമാല മറ്റൊരാൾ തമിഴിലും തർജ്ജമചെയ്തിരിക്കുന്നു. തമിഴ്‌വ്യാഖ്യാനം 985-ൽ എഴുതിയതിനു രേഖയുണ്ടു്. അതിനു മുമ്പായിരിക്കണമല്ലോ മൂലത്തിന്റെ ആവിർഭാവം. അതിലെ ഭാഷയ്ക്കു പത്താം ശതകത്തോളമേ പഴക്കം തോന്നുന്നുള്ളു. പല വൃത്തങ്ങളിൽ പദ്യങ്ങൾ എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും അനുഷ്ടുപ്പൊഴിയെ മറ്റു വൃത്തങ്ങൾ കൊണ്ടു കൈകാര്യം ചെയ്യുവാൻ ഗ്രന്ഥകാരൻ അപ്രഗല്ഭനാണെന്നു വ്യക്തമാകുന്നു. ഗ്രന്ഥം ഇങ്ങിനെ ആരംഭിക്കുന്നു.
“ഗണനാഥനെ വന്ദിച്ചു വാണിമാതാവുതന്നെയും
വ്യവഹാരം സമുദ്ദിശ്യ ഭാഷാരൂപേണ കഥ്യതേ.
ഋണദാനം തുടങ്ങീട്ടു പതിനെട്ടുവിധം പുരാ
വ്യവഹാരപദം പ്രോക്തം നാരദാദിമുനീശ്വരൈഃ,
ധർമ്മാധർമ്മങ്ങളും കാലം ദേശവും ജാതികർമ്മവും
രാജബ്രാഹ്മണവാക്യത്താൽ ഗ്രഹിക്കേണം വിശേഷതഃ.
ബ്രാഹ്മണപ്രവരന്മാരാം സഭാസത്തിലൊരുത്തമൻ
വിവാദേന വിളിച്ചേവം ചോദിക്കേണം നൃപാജ്ഞയാ.
ചിന്തിച്ച കാര്യമെന്തെന്നുമെന്തുതൊട്ടു വിവാദവും
അന്തർഗ്ഗതങ്ങളെല്ലാമേ ഹന്ത! സത്യേന ചൊല്ലുവിൻ.
വൃത്താന്തമറിയിക്കുമ്പോൾ വാക്കിന്റെ സ്ഥിതിഭേദവം
സ്ഥിതിയും ഭാവവും തദ്വൽ ദൃഷ്ടിചേഷ്ടയുമോർക്കണം.
സത്യമായ വചസ്സെങ്കിൽ യുക്തിചേർന്നു യഥാക്രമം
മുഖപ്രസാദവും കാണാം പ്രകൃതിസ്ഥിതിയും തഥാ.
സത്യം കൈവിട്ട വാക്കെന്നു ചിത്തേ ബോധിച്ചുകൊള്ളുവാൻ
ശിരസ്സിൽച്ചൊറിയും പിന്നെ സ്വരത്തിൽഭേദമായ്‌വരും;
നിടിലത്തിൽ വിയർത്തീടും നെടുവീർപ്പുളവായ്‌വരും;
കായമാത്രം വിറച്ചീടും വായിൽ തീരു വറണ്ടുപോം;
സ്ഥിതിക്കിളക്കം മാറീടാ വാടീടും മുഖശോഭയും;
അധരത്തെബ്ഭുജിച്ചീടുമധോദൃഷ്ടികളായ്‌വരും;
ഇടനെഞ്ഞു വിറച്ചിട്ടങ്ങിടറീടുന്ന വാക്യവും;
സ്വല്പനേരം പറഞ്ഞിട്ടു നിർജ്ജനേ ചെന്നുനില്ക്കയും,
പൃച്ഛകന്മാർ വിളിക്കുമ്പോൾ ക്രുദ്ധഭാവം നടിക്കയും,
മധ്യേ മധ്യേ വരും പിന്നെസ്സത്വരം നീങ്ങിനില്ക്കയും,
ഇത്ഥം പ്രകൃതി കൈവിട്ടങ്ങപ്പോൾ വികൃതിയും തഥാ.”
സംസ്കൃതത്തിലുള്ള വിവാദനിയമങ്ങൾ സംഗ്രഹിച്ചു ഭാഷയിൽ പ്രതിപാദിക്കുന്നതായി ഗ്രന്ഥത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
“ഗീർവാണഭാഷയിൽശ്ശാസ്ത്രം സംഗ്രഹിച്ചു പറഞ്ഞവ
ചുരുക്കിബ്ഭാഷയാക്കീട്ടു ചൊല്ലുന്നേൻ ഭേദമില്ല കേൾ.
ശബ്ദാർത്ഥതത്വവിജ്ഞാനമില്ലാത്ത ജനമൊക്കവേ
ഭാഷയാമിതിനെത്തന്നെ വിശ്വസിച്ചു നടക്കണം.”
മഴമങ്ഗലത്തിന്റെ വ്യവഹാരമാലയിൽ കേരളത്തിലെ വസ്ത്വനുഭവക്രമങ്ങളെ സ്പർശിച്ചിട്ടില്ല.
വ്യവഹാരമാല ഗദ്യത്തെപ്പറ്റി അടുത്ത അധ്യായത്തിൽ പ്രസ്താവിക്കും.
അദ്ധ്യായം 41 - പലവകപ്പാട്ടുകളും ഗദ്യകൃതികളും
(ക്രി. പി. പതിനെട്ടാം ശതകം, ഉത്തരാർദ്ധം തുടർച്ച)
41.1വാനോർനദീനിലയകീർത്തനം
ഹരിനാമകീർത്തനത്തിന്റെ രീതി പിടിച്ചു പില്ക്കാലങ്ങളിൽ ചിലർ ചില പാട്ടുകൾ രചിച്ചിട്ടുണ്ടു്. അവയിൽ രണ്ടു പാട്ടുകളെപ്പറ്റി മാത്രം ഇവിടെ പ്രസ്താവിക്കാം. ഒന്നു് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയെപ്പറ്റിയുള്ള ഒരു സ്തോത്രമാണു്. ആകെ അൻപത്തി മൂന്നു ശീലുകളുണ്ടു്. എല്ലാം “ജയ” എന്ന പദത്തിൽ അവസാനിക്കുന്നു. ചില ശീലുകൾ എടുത്തു കാണിക്കാം.
“ശ്രീവാസുദേവ യദുവംശാവതംസ സുര
വിദ്വേഷിഗർവഹര നന്ദാത്മജാത ജയ;
ദേവേശ ശർവനത വാനോർനദീനിലയ
കല്യാണരംഗനട കാരുണ്യഗാത്ര ജയ.
വൻപേറുമിജ്ജനനദേഹാത്യയാംബുനിധി
സന്താപവൻതിരകൾ വേർമായുമാറുലകിൽ
നിൻപാദപത്മയുഗമെപ്പോഴുമെൻമനസി
കാണായ്വരേണമരവിന്ദാക്ഷ കൃഷ്ണ ജയ.
വാർതേടുമിബ്ഭുവനമോർത്തോളമെത്രയുമ
സാരം വിനശ്വരമനന്താതുലാർത്തികരം
ചേതോഹരം വിമലമൻപോടു മേനി തവ
കാണാകണം വരദ നിത്യം രമേശ ജയ.
..................
ഹേമപ്രസ്തനശിഖിപിഞ്ഛങ്ങളും ശിരസി
ഫാലേ നിറം കലരുമക്കുങ്കുമദ്യുതിയും
ആമോഹമൻപിനൊടു ലോകേഷു ചേർത്തകുനു
ചില്ലീസുസൂചിതപരാനുഗ്രഹോദയവും
ആലോലശോണതരനേത്രദ്വയേ വിപുല
കാരുണ്യവാരിധിമഹാവീചിമാലകളും
ആലാപഭംഗികളുമല്പസ്മിതം ഗളത
ലാകല്പമംഗദഘടാകങ്കണാദികളും
ഓമൽക്കരാംഗുലികളും മോതിരങ്ങൾ മണി
കാഞ്ചീകലാപമണിപൊന്നിൻചിലമ്പുകളും
സീമാവിഹീനപദതാർ മോതിരങ്ങൾ നഖ
ജാലങ്ങളും വിതര കാണ്മാൻ ഹൃദേഡ്യ മമ.”
ഈ കവിതയ്ക്കു വലിയ ഗുണമൊന്നുമില്ല. “ആപീനദീർഘഭുജ പത്മേ നിറന്ന” എന്ന വരിയിൽ ‘നിറന്ന’ എന്ന പദവും മറ്റും കാണുന്നതുകൊണ്ടു പത്താം ശതകത്തിനു പിന്നീടല്ല ഇതിന്റെ നിർമ്മിതി എന്നു് അനുമാനിക്കാം.
41.2ഗുരുനാമകീർത്തനം
അടുത്തതായി പറയാൻപോകുന്ന ഗുരുനാമകീർത്തനത്തിന്റെ സാരസ്യം ഇതിലും പരുങ്ങലിലാണു്. “മാതൃപിതൃവാരും” എന്നും മറ്റും അതിൽ തട്ടിമൂളിച്ചു കാണുന്നു. അതിന്റെ പ്രണേതാവു് ഒരു നമ്പൂരിയാണെന്നു് ഋഗ്യജ്ജുസ്സാമാദികളെപ്പറ്റിയുള്ള പ്രസ്താവനയിൽനിന്നു വെളിവാകുന്നു. ഹരിയെപ്പോലെതന്നെ ഗുരുവിനെ വന്ദിക്കുവാൻ കവി ആവശ്യപ്പെടുന്നു. ‘ഹരിഃ’ മുതൽ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങളിൽ അനുക്രമമായി ശീലുകൾ ആരംഭിച്ചിട്ടുണ്ടു്. ഓരോന്നും “ഗോവിന്ദ രാമ ജയ” എന്നവസാനിക്കുന്നു. ഹരിനാമകീർത്തനം കണ്ടാണു് അദ്ദേഹം ഗുരുനാമകീർത്തനം രചിച്ചതെന്നുള്ളതിനു ഗ്രന്ഥത്തിൽത്തന്നെ തെളിവുണ്ടു്.
“ണന്തം കലർന്ന ഹരിനാമത്തിനൊക്കുമിഹ
ചന്തം വളർന്ന ഗുരുനാമം ജപിക്കിലിഹ”
എന്നും
“ഹരിനാമകീർത്തനവും ഗുരുനാമകീർത്തനവു
മൊരുപോലെ ഭക്തിപദമനിശം സ്തുതിപ്പവനു
കരുതുന്നതെന്തു ഫലമനുഭൂതദത്തമിഹ
കരുണാകരായ നമ ഗോവിന്ദ രാമ ജയ”
എന്നുമുള്ള ഭാഗങ്ങൾ നോക്കുക.
ചില പാട്ടുകൾ ചുവടേ പകർത്തുന്നു.
“ഹരിയെന്നൊരക്ഷരമതരികേ വിളിച്ചു ബത
പരിചോടു ശിക്ഷയിലിതരുളീടുമെൻഗുരുവെ
ഹരിയെന്നുറച്ചു പുനരനിശം നമിപ്പതിനു
കരളിങ്കലാക മമ ഗോവിന്ദ രാമ ജയ”
“ഈശൻ വെറുക്കിലതുമേലങ്ങൊഴിക്കുമിഹ
കൂശാതെ ദേശികനതാചാരമിന്നു ഭുവി
നാശങ്ങളാശു ഗുരു കോപിക്കിൽ വന്നടിയു
മീശൻ തടാ സപദി ഗോവിന്ദ രാമ ജയ”
അങ്കം പൊരുന്ന ജനവും കാലനും ഗുരുവ
രൻകാരണം പരവശം തൽകൃതാന്തഭട
സംഘങ്ങൾ ശങ്കരനൊടെന്തോന്നു ചെയ്വരവർ
ശങ്കിച്ചു വാങ്ങുമിഹ ഗോവിന്ദ രാമ ജയ”.
ഈ കീർത്തനവും പത്താം ശതകത്തിൽ ഉത്ഭവിച്ചതാണെന്നു തോന്നുന്നു.
41.3ദശമം സങ്കീർത്തനം (എട്ടുവൃത്തം)
പാണ്ഡവശങ്കരം മുതലായ ചില സങ്കീർത്തനങ്ങളെപ്പറ്റി 31-ആമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാമായണം ഇരുപത്തിനാലുവൃത്തം, ഭാഗവതം ഇരുപത്തിനാലുവൃത്തം ഇവയുടെ സ്വരൂപവുംമറ്റും വായനക്കാർ ധരിച്ചുകഴിഞ്ഞു. ആ പ്രസ്ഥാനത്തിൽ രചിച്ചിട്ടുള്ള മറ്റൊരു സങ്കീർത്തനമാണു് ദശമം എട്ടുവൃത്തം. ഓരോ വൃത്തത്തിലും ധാരാളം പാട്ടുകളുണ്ടു്. ദശമസ്കന്ധത്തിലെ ഇതിവൃത്തം മുഴുവൻ അജ്ഞാതനാമാവായ ഒരു കവി സംക്ഷേപിച്ചിരിക്കുന്നു. കാലമേതെന്നു നിർണ്ണയിക്കാൻ പ്രയാസമുണ്ടു്. 10-ആംശതകമാണെന്നു ഊഹിക്കാം. രണ്ടു മൂന്നു ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊള്ളട്ടെ.
“അവനിയിൽ വസുദേവാത്മജനായ്വ
ന്നവതാരംചെയ്തരുളിന ഭഗവാൻ
അവയവ ലീലകൾ തടവിയതെല്ലാ
മിത പുകഴുന്നേൻ നാരായണജയ.
അവനീമാതൊരു പശുവായംബുജ
ഭവനെക്കണ്ടു കരഞ്ഞു പറഞ്ഞാൾ
അവശത തങ്കലിയന്നവയെല്ലാ
മവനതവദനാ നാരായണജയ.”(പ്രഥമവൃത്തം)
“ജനകനും ഗോപജനങ്ങളും വന്ന
ങ്ങണഞ്ഞുനിന്നവർ കരയുമ്പോൾ
പിണക്കം കാണായു് മുകുന്ദനും കൃഷ്ണ
ഫണധരൻതാനും ഹരി നമോ.
………
തലകളായിരം ചതഞ്ഞു കാളിയൻ
വളരെച്ചോരകാർന്നവശനായ്
തളർന്നുവീണപ്പോൾ സ്തുതിച്ചു പത്നികൾ
നളിനനാഭനെ ഹരി നമോ.”(തൃതീയവൃത്തം)
“പരൻപൂരുഷോക്തേന യോഗേനപാർത്ഥൻ
പരിത്യജ്യ ദേഹം വിശുദ്ധാന്തരാത്മാ
പരബ്രഹ്മരൂപസ്യ വിഷ്ണോസ്സ്വരൂപം
പരം പ്രാപ വേഗാന്മുകുന്ദാ! മുരാരേ!
സരോജാസനപ്രാർത്ഥനാം കേട്ടു സാക്ഷാൽ
പരൻ പൂരുഷൻ ഗോപികാപത്യഭാവാൽ
ധരാഭാരവും തീർത്തു പാലാഴിമധ്യേ
പുരം സംപ്രപേദേ മുകുന്ദാ! മുരാരേ!”(അഷ്ടമവൃത്തം)
41.4കോട്ടൂർ നമ്പിയാർ
ഉത്തരകേരളത്തിൽ ചിറയ്ക്കൽത്താലൂക്കിൽ കരിവള്ളൂർ ദേശത്തു കോട്ടൂർ എന്നൊരു ഭഗവതി ക്ഷേത്രമുണ്ടു്. ചിറക്കൽ കോവിലകം വക കോട്ടൂർമഠത്തിനടുത്താണു് ‘പള്ളിയറ’ എന്നു പറയുന്ന ആ ക്ഷേത്രം. കരിവെള്ളൂർ ക്ഷേത്രത്തിലെ ശ്രീപരമേശ്വരന്റെ പത്നിയായ പാർവതീദേവിയെ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണു് സങ്കല്പം. അവിടെ കോട്ടൂർ നമ്പിയാർ എന്ന ഒരു വിശിഷ്ടകവി പത്താംശതകത്തിൽ ജീവിച്ചിരുന്നു. പേരെന്തെന്നറിവില്ല. അദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണു് സുപ്രസിദ്ധമായ കുചേലകഥ പത്തുവൃത്തം. ആ കൃതിയുടെ ഒരു പ്രതീകത്തിൽ” കോട്ടൂർ നമ്പിയാരുടെ പാട്ടു്” എന്നും കോഷട്യപുരനിവാസിന്യൈ അംബികായൈ നമഃ” എന്നുമുള്ള കുറിപ്പുകൾ കാണ്മാനുണ്ടു്. കൊല്ലം 622-ൽ ഉദയവർമ്മകോലത്തിരി ആ രാജ കുടുംബത്തിന്റെ കുലദേവതയായ കളരിവാതില്ക്കൽ ഭഗവതിയുടെ അടിയന്തരക്കാരിൽ ഒരു തെയ്യംപാടിക്കു കോട്ടൂരധികാരിയെന്ന സ്ഥാനം നല്കിയതായി കാണുന്നു. ആ കുടുംബത്തിൽ ജനിച്ച ഒരു കവിയാണു് കുചേലകഥയുടെ കർത്താവു്. അദ്ദേഹം കുചേലകഥ കൈകൊട്ടിക്കളിപ്പാട്ടിനു പുറമേ (1) സുഭദ്രാഹരണം കൈകൊട്ടിപ്പാട്ടു് (2) നളചരിതം കോല്ക്കളിപ്പാട്ടു് എന്നിങ്ങനെ രണ്ടു ഭാഷാഗാനങ്ങൾകൂടി നിർമ്മിച്ചിട്ടുള്ളതായി അറിയുന്നു.
41.5കുചേലകഥ
കുചേലകഥ സ്വല്പം സംസ്കൃതപ്രധാനമാണെങ്കിലും കൈകൊട്ടിക്കളിപ്പാട്ടുകളുടെ കൂട്ടത്തിൽ അതു് അഭ്യർഹിതമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. ഒടുവിൽ താഴെക്കാണുന്ന ഫലശ്രുതിശ്ലോകം ഘടിപ്പിച്ചിട്ടുണ്ടു്.
“ലീലാമാനുഷദേഹനായ കമലാഭർത്തുഃ കഥാസ്തവ്യഥാ
ബാലസ്ത്രീജനകേളയേ വിരചിതാ ഭാഷാമയീയം മയാ
പാലോലും മൊഴിമാരമൂമനുദിനം പാടിക്കളിച്ചീടുകിൽ
ത്താലോലിപ്പതിനാശു പുത്രരുളവാമർത്ഥാദിമങ്ഗല്യവും.”
തൃതീയവൃത്തത്തിൽനിന്നു് ഒരു ഭാഗമുദ്ധരിച്ചു കവിതാരീതി കാണിക്കാം. ദ്വാരകാപുരിയുടെ വർണ്ണനമാണു് പ്രമേയം.
“പാലോലുംമൊഴിമാരാമാലോലനയനമാർ
ചാലവേ പലർകൂടിയൊത്തു ചെമ്മേ
കുന്തളമഴിഞ്ഞുലഞ്ഞന്തരാന്തരാ സുമ
സഞ്ചയമതിങ്കേന്നു ചിന്തിച്ചിന്തി,
സഞ്ചിതരസഭരചഞ്ചലതരനയ
നാഞ്ചലമങ്ങോടിങ്ങോടോടിയോടി,
നെഞ്ചകമലിയുന്ന കൊഞ്ചലോടിണങ്ങുമ
പ്പുഞ്ചിരിപ്പുതുമലർ തൂകിത്തൂകി,
കേടറ്റ മണിശോഭ കൂടിക്കലർന്ന തങ്ക
ത്താടങ്കയുഗളങ്ങളാടിയാടി,
തിങ്കളോടനുദിനമങ്കം തുടരും മുഖ
പങ്കജത്തിങ്കൽ വിയർപ്പേറിയേറി,
ലാളിത്യമാണ്ട ഗളനാളത്തിൽത്താലിമാല
മേളത്തിലിടയിടെ മിന്നിമിന്നി,
തങ്ങളിലിടതിങ്ങിബ്ഭംഗിയിലിളകുന്ന
തുംഗസ്തനങ്ങൾ കാന്തി പൊങ്ങിപ്പൊങ്ങി,
കിഞ്ചന ശിഥിലിതകാഞ്ചനകാഞ്ചീബദ്ധ
പ്പൂഞ്ചോലയൊരു കയ്യാൽത്താങ്ങിത്താങ്ങി,
മഞ്ജൂരണിതമണിമഞ്ജീരശോഭിപാദ
കഞ്ജതലങ്ങളേറ്റം വാടിവാടി,
ചന്തത്തിലിത്ഥം നിന്നു പന്തുകളടിക്കയും
സന്തോഷവാരിധിയിൽ നീന്തുകയും
ഇങ്ങനെ പലവിധം മംഗലലീലകോലു
മംഗനാജനങ്ങൾക്കു സംഖ്യയില്ല.”
ഇതിൽ സ്വഭാവോക്തിക്കൊപ്പംതന്നെ,
“പങ്കജകുമുദയോസ്സങ്കോചവികാസങ്ങ
ളങ്കങ്ങളറിവതിനുണ്ടെങ്കിലും
കിന്തു സംപൂർണ്ണചന്ദ്രൻ സന്തതമുദിക്കയാ
ലെന്തുപോൽത്തിഥിഭേദം കണ്ടറിവാൻ?”
“തന്നെയും മറന്നവൻ പിന്നെയങ്ങവിടുന്നു
മന്നിടത്തിങ്കൽച്ചാടി പേടിയാതെ
വത്സത്തെക്കണ്ടു ഹൃദി വാത്സല്യംപൂണ്ടു ഗോക്കൾ
തത്സമീപത്തിൽ വേഗാൽച്ചെല്ലുംപോലെ”
എന്നും മറ്റുമുള്ള ഈരടികളിൽ ഇതരാലങ്കാരങ്ങളും കവി മോഹനമായ രീതിയിൽ പ്രയോഗിച്ചിരിക്കുന്നു.
41.6നളചരിതം
ഈ കൃതിയിൽപ്പെട്ട
“കോലഭൂപൻതന്റെ കാലിണ വന്ദിച്ചു
കോല്ക്കളിപ്പാട്ടായു് കൃതിച്ച നളകഥ
കോലത്തുനാട്ടിന്റെ കേളി പരത്തണം
കോലരൂപംപൂണ്ട കോലവംശേശ്വരി”
എന്നീ വരികൾമാത്രമേ കണ്ടിട്ടുള്ളൂ. സുഭദ്രാഹരണം കിട്ടീട്ടില്ല.
41.7രുക്മിണീസ്വയംവരം പാട്ടു് – ഇതിവൃത്തം
കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവിന്റെ പ്രേയസിയായ ഒരു യുവതി ഒരവസരത്തിൽ ഒരു തത്തയേക്കണ്ടു് ഇങ്ങനെ ചോദിക്കുന്നു.
“അത്യന്തകൗതുകംപൂണ്ടു പറന്നോരോ
ദിക്കുകൾ തോറും നടന്നു മന്ദം
വൃത്താന്തമൊക്കെയറിഞ്ഞു വഴിപോലെ
ചിത്താനുമോദം വരുന്ന തത്തേ!
തത്രം [1] നിനക്കില്ല പോവതിനെങ്കിലോ
തത്ര കുറഞ്ഞൊന്നു വാണിടേണം.
ശ്രീരാമവർമ്മകുലശേഖരേന്ദ്രനി-
ന്നീരേഴുലകിലും കീർത്തിയോടേ
വൃത്രാരിതന്നോടു തുല്യനായു് വാഴുമെൻ
ഭർത്താവിനെയുണ്ടോ കണ്ടു ചൊൽക.
കണ്ടാലറിഞ്ഞിടാമില്ലൊരു സന്ദേഹം
തണ്ടാർശരനിലും നല്ലോനല്ലോ.
ബാലപ്പനിമതിക്കാലസ്യം നല്കുന്ന
ഫാലപ്രദേശത്തിലുണ്ടോ കണ്ടു
മാലേയപങ്കംകൊണ്ടുള്ള തൊടുകുറി
ത്തെല്ലിന്റെ ശോഭ വിളങ്ങുന്നതും?
പത്മനാഭൻതന്നെസ്സേവിച്ചു നിന്നാണെ
സത്മത്തിലാശു വരുന്നു നിന്റെ”
എന്നു വാഗ്ദാനം ചെയ്തു തിരുവനന്തപുരത്തേയ്ക്കു പോയ ഭർത്താവിനെ തിരിയെ വന്നുകാണാത്തതുകൊണ്ടാണു് നായിക പരിഭ്രമിക്കുന്നതു്. അതുകേട്ടു തത്ത ആ തിരുമേനിയെ സ്യാനന്ദൂരം ക്ഷേത്രത്തിൽവച്ചു കണ്ടതായും, കൂടെ സഹോദരനും (രവിവർമ്മ ഇളയതമ്പുരാൻ) ഉണ്ടായിരുന്നതായും പറഞ്ഞുകേൾപ്പിക്കുന്നു. ആ ക്ഷേത്രത്തിലെ ശീവേലിയും “നാടകശാലയിൽ നാരിമാർ ചേർന്നിട്ടു മോടികൾ” കാട്ടുന്ന രീതിയും മറ്റും വർണ്ണിച്ചതിനു മേൽ “വഞ്ചിമഹീപതിതന്റെ ജനനി” യേയും അവിടെ കണ്ടതായി അറിയിക്കുന്നു. അവിടത്തെ ശ്രീകൃഷ്ണക്ഷേത്രത്തിൽ (ആമ്പാടിയിൽ) തത്ത ഒരു ബ്രാഹ്മണൻ” മല്ലാരിതാനൊരു കല്യാണംചെയ്ത” കഥ പ്രവചനം ചെയ്യുന്നതു കേട്ടു് അതു നായികയോടു നിവേദനം ചെയ്യുന്നതായാണു് കവിയുടെ സങ്കല്പം. മഹാരാജാവിന്റെ മാതാവു പരഗതിയെ പ്രാപിച്ചതു 957-ലാകകൊണ്ടു 934- 957 ഈ വർഷങ്ങൾക്കിടയ്ക്കാണു് പ്രസ്തുതകൃതിയുടെ ഉത്ഭവം എന്നു തീർച്ചപ്പെടുത്താം. കവിതയ്ക്കു ഗുണം പോരാ.
41.8ചന്ദ്രസംഗമം പാട്ടു്
ഈ പാട്ടും പത്താം ശതകത്തിലെ കൃതിയെന്നാണു് തോന്നുന്നതു്. കവിയെപ്പറ്റി ഒന്നും അറിഞ്ഞുകൂട.
“ബുദ്ധിമാന്മാരോടു വേണം – നല്ല വൃത്താന്തവും വിചാരിപ്പാൻ.
അല്ലായ്കിലോ കാര്യമെല്ലാ – മങ്ങു വല്ലാതെതന്നെ വരുമേ.
ആറു കർണ്ണങ്ങളിൽക്കേട്ട – മന്ത്രമാരുള്ളു രക്ഷിച്ചുകൊൾവാൻ?
കാമിനിമാരെക്കൊതിച്ചാൽ – പിന്നെക്കാമന്റെ കിങ്കരരാകും.
പ്രാണഭയവുമില്ലാതെ – യൊരു നാണവുമില്ലാതെയാകും.
ബന്ധുവെന്നുള്ളതുമില്ലാ – തെയാം കന്ദർപ്പബാണങ്ങളേറ്റാൽ.
യോഷമാക്കിങ്ങനെയുള്ളൂ – ചിത്തേ ദോഷംവിചാരിക്കയില്ല.
പണ്ഡിതന്മാരായവർക്കും – പണ്ടേയുണ്ടോ വിചാരമുണ്ടാവൂ?
മോഹത്താൽ വല്ലതും ചെയ്താൽ – പിന്നെയാപത്തു വന്നുഭവിക്കും.”
41.9ഭൂതനാഥോത്ഭവം പാട്ടു്
ഇതു മഞ്ജരീവൃത്തത്തിലും മറ്റുമായി “ശാരികപ്പൈതലി”നെക്കൊണ്ടു “മങ്കമാർക്കു വേണ്ടി” കവി പാടിക്കുന്ന ഒരു ചെറിയ പാട്ടാണു്. വിഷ്ണുമായയെന്നും ഈ പാട്ടിനു പേരുണ്ടു്. “ഹരി മുന്നം നാരീ വേഷം പൂണ്ട വാർത്തയെല്ലാം” കിളി പറഞ്ഞുകേൾപ്പിക്കുന്നു. “ശൃംഗാരബാല” നായ ശാസ്താവു ജനിച്ചപ്പോൾ ഗംഗാദേവി സ്കന്യപാനം ചെയ്യിച്ചുവത്രേ.
“ചേതോഹരനായ പുത്രനുടേ ജാതകകർമ്മാദികൾ ചെയ്താരപ്പോൾ;
താതമാതാക്കൾ മുനികളും കൂടവേ ഭൂതനാഥനെന്നു പേരുമിട്ടു”
എന്നു് ഒടുവിൽ പറയുന്നു. ചില വരികൾ പകർത്തുന്നു.
“കാമിനിയോടു രമിച്ചു നന്നായു് കാമമാലൊട്ടു കളഞ്ഞിടുവാൻ
സോമനെച്ചൂടന്ന ദേവൻ തെരുന്നെനെക്കോമളയെച്ചെന്നടുക്കുന്നേരം
പോരാളിവീരനാമിക്ഷുവില്ലൻനാരിതന്നുള്ളിൽ മറഞ്ഞു മെല്ലെ.
നേരേയൊളിയമ്പു കോരിച്ചൊരിയുന്നു കാരണമുണ്ടതിനോർത്തുകണ്ടാൽ.”
കവിതയ്ക്കു വൈശിഷ്ട്യമൊന്നുമില്ല.
41.10ഭീമൻകഥ
സീതാദുഃഖംപോലെ അജ്ഞാതനാമാവായ ഏതോ ഒരു ഗ്രാമീണകവി നിർമ്മിച്ച ഒരു ചെറിയ പാട്ടാണു് ഭീമൻകഥ. ഹിഡിംബവധവും ബകവധവും ഈ പാട്ടിൽ അടങ്ങിയിട്ടുണ്ടു്. അതിനു മുൻപു “ചാതൃപ്പുഴ” എന്നൊരു പുഴ അരക്കില്ലത്തിൽനിന്നു് ഓടിപ്പോയ കുന്തിക്കും മക്കൾക്കും കടക്കേണ്ടതുണ്ടായിരുന്നു. അതു കടത്തിവിടണമെന്നു കടത്തുകാരനോടു കുന്തി താണുകേണപേക്ഷിച്ചിട്ടും കൂലി തരാതെ തോണിയിൽ കേറ്റുകയില്ലെന്നു അയാൾ ശഠിച്ചു. കൂലിക്കു കാശില്ലെങ്കിൽ മക്കളിൽ ഒരാളെയെങ്കിലും തന്നേ കഴിയൂ എന്നു കടത്തുകാരൻ നിർബ്ബന്ധിച്ചപ്പോൾ താൻ അവനോടുകൂടി പൊയ്ക്കൊള്ളാമെന്നു് ഭീമൻ പറഞ്ഞു. മനസ്സില്ലാമനസ്സോടെ അമ്മ അതിനു് അനുവാദം നൽകി. ആ ദുഷ്ടനെ ഭീമൻ ഒരു പാഠം പഠിപ്പിക്കുന്ന ഉപാഖ്യാനം കവിയുടെ സ്വന്തമാണു്. അതു സരസമായി പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കടത്തുകാരൻ തന്റെ വീട്ടിൽ ഭീമനെ കൊണ്ടുചെന്നു ഭാര്യയെ ശുശ്രൂഷിക്കാൻ നിയോഗിച്ചു. അപ്പോൾ ഭീമൻ എന്തു ചെയ്തു എന്നു കവിയുടെ മുഖത്തുനിന്നുതന്നെ നമുക്കു കേൾക്കാം.
“നിത്യം കുളിപ്പതിനുള്ള – വെള്ളം കാച്ചേണമെന്നു പറഞ്ഞു.
ഊറ്റമായുള്ളോരു ചെമ്പു – ഭീമസേനന്റെ പറ്റിൽക്കൊടുത്തു.
ബാലകൻ ചെമ്പങ്ങെടുത്തു – മടപ്പള്ളിമഠമതിൽപ്പുക്കു.
ചെപ്പുക്കുടം രണ്ടെടുത്തു – വെള്ളം കോരിച്ചൊരിഞ്ഞു നിറച്ചു.
അഗ്നിയും കത്തിച്ചുനന്നായു് – വെള്ളം കാഞ്ഞുതിളച്ചുതുടങ്ങി.
‘പോരിക വേഗം കുളിപ്പാൻ – വിനനാഴിക [2] തെറ്റരുതൊട്ടും.
പോരാൻ മടിയുണ്ടെന്നാകിൽ-പ്രാണനാഥേ! വിരവിലെടുപ്പൻ’
എന്നു പറഞ്ഞുടൻ ഭീമൻ – വേഗം കാൽകരം കൂട്ടിപ്പിടിച്ചു
മെല്ലെയവിടുന്നെടുത്തു – തിളവെള്ളത്തിലിട്ടു മറിച്ചു.
കാർകൂന്തൽ ചുറ്റിപ്പിടിച്ചു – തിളവെള്ളത്തിലിട്ടൊന്നുലച്ചു.
അസ്ഥിയുമൊക്കെ മുറിഞ്ഞു അവൾ മൃത്യുവശഗതയായി.
ചത്തെന്നു കണ്ടോരുനേരം – ഭീമൻ മറ്റൊരു ചെമ്പങ്ങെടുത്തു
ചിത്രത്തിൽവച്ചങ്ങു മൂടി – യോടിച്ചെന്നു കടവിലന്നേരം.”
തന്റെ ഭാര്യയ്ക്കു സൗഖ്യംതന്നെയോ എന്നു യജമാനൻ ചോദിച്ചതിനു് “ഒരുനാളും ലയമില്ലവർക്കു്” എന്നു ഭീമൻ മറുപടി പറഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു. തനിക്കുവേണ്ടി ഭീമൻ അന്നു് ഓടം കടത്തണമെന്നു് ആജ്ഞാപിച്ചു. പുഴയുടെ നടുവിൽ കൊണ്ടുചെന്നു് അതിലിരുന്ന കടത്തുകാരനോടുകൂടി ഓടം മുക്കി അയാളെ “കാൽകരം കൂട്ടിപ്പിടിച്ചു – ഭീമനക്കരയ്ക്കങ്ങോട്ടെറിഞ്ഞു” പോലും. ഈ പാട്ടു് ഏതോ ഒരുതരം കളിക്കു പാടുന്നതിനു് എഴുതീട്ടുള്ളതാണെന്നു് “ഇങ്ങനെ ചൊല്ലിക്കളിക്കു – ന്നോർക്കുമങ്ഗലം വർദ്ധിച്ചുകൂടും” എന്നഫലശ്രുതിയിൽ നിന്നു് അനുമാനിക്കാം.
41.11പുത്രകാമേഷ്ടിപ്പാട്ടു്
അജ്ഞാതനാമാവായ കവി ഈ പാട്ടു് ഒരേ വൃത്തത്തിൽ നിർമ്മിച്ചിരിക്കുന്നു. കൈകൊട്ടിക്കളിക്കുവേണ്ടിയാണോ എന്നു സംശയമുണ്ടു്. കവിക്കു പാണ്ഡിത്യം പോരെങ്കിലും ജ്യോതിശ്ശാസ്ത്രത്തിൽ ജ്ഞാനമുണ്ടായിരുന്നു എന്നു കാണുന്നു.
“ഉറ്റവർ മറ്റുള്ള മങ്കമാരും ഗർഭമുണ്ടെന്നുമില്ലെന്നും തമ്മിൽ.
ഒട്ടു കറുത്തു മുലക്കണ്ണുകൾ ഗർഭമുണ്ടെന്നുള്ളതു നിർണ്ണയിക്കാം.
അന്നം വെടിയും; നടന്നുകൂടാ; കണ്ണിൽ മിഴികളിരട്ടിച്ചിട്ടു്;
മന്ദതയേറും; കരം തളരും; എന്നതിലേതാനുമുണ്ടോ ചൊല്വിൻ?
മന്ദിരംതന്നിൽനിന്നന്തിനേരമെങ്ങുംപുറത്തേക്കിറങ്ങിടൊല്ലാ.
വല്ലോരും വല്ലതും ചോദിച്ചെന്നാലില്ലെന്നുമാത്രം പറഞ്ഞീടൊല്ലാ.
ദുഷ്ടരെന്നു നിങ്ങളാരെക്കൊണ്ടുമൊട്ടുമേചൊല്ലിച്ചു കൊള്ളരുതു്…
പാരാതെ കൗസല്യപെറ്റു മുമ്പേ പാരം വിചിത്രമിതെന്തുചൊല്ലാം.
പക്കം നവമി പുണർതത്തിൻകാൽ കർക്കടകക്കൂറു മേടമാസം
കർക്കടം രാശി പിറന്നു ബാലനർക്കനും മേടത്തിലുച്ചമുണ്ടു്;
അർക്കജൻതാനും തുലാത്തിലുണ്ടു്; ഉച്ചനായ്ഭൂമിസുതനുമുണ്ടു്.
ഉച്ചസ്ഥനായിട്ടു വ്യാഴമുണ്ടു്; മകരത്തിൽക്കേസരിയാദിയായ
നല്ല യോഗങ്ങൾ പലതുമുണ്ടു്; നാടു പിഴുകിപ്പുറത്തുപോയി
ക്കാടു പുക്കീടുവാനുണ്ടു യോഗം, ദൃഷ്ടിയിൽ ഭൂമിജൻ നില്ക്കകൊണ്ടു്
ഉണ്ടാകും നാശങ്ങൾ പത്നിയാലേ.”
41.12കുചേലമോക്ഷം പാട്ടു്
ഇതു മഞ്ജരീവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ഭാഷാഗാനമാണു്. പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരിക്കണം ഈ കാവ്യത്തിന്റെ നിർമ്മിതികാലം. കവി ആരെന്നറിയുന്നില്ല. കവിത നന്നായിട്ടുണ്ടു്.
“ദാരിദ്ര്യസങ്കടം തീരും വഴിപോലെ
നാരിമാരിക്കഥ പാടിക്കൊണ്ടാൽ
നാരായണൻതന്റെ കാരുണ്യമുണ്ടാകും
നാരിമാരെല്ലാം ഗ്രഹിച്ചിടേണം.”
എന്നു് കവി ഒടുവിൽ ഉപദേശിക്കുന്നതിൽനിന്നു സ്ത്രീകൾക്കു പാടുന്നതിനായി എഴുതിയ ഒരു കൃതിയാണിതെന്നു തെളിയുന്നു. ആരംഭത്തിൽ
“തൃക്കൺമുനകൊണ്ടു തൃക്കൺപാർത്തിടേണം
തൃശ്ശിവപേരൂർ വടക്കുന്നാഥ!”
എന്നു കാണുന്ന വന്ദനത്തിൽനിന്നു കവി ആ ദേശക്കാരനാണെന്നും ഊഹിക്കാവുന്നതാണു്. ഈ പാട്ടിനു കേരളത്തിൽ പ്രചുരമായ പ്രചാരമുണ്ടു്.
“അന്നന്നു കാണായ്കിലാസ്ഥ കുറഞ്ഞുപോം
മന്നവന്മാർക്കും തരുണിമാർക്കും”
എന്നും മറ്റുമുള്ള സുപ്രസിദ്ധങ്ങളായ വരികൾ ഇതിലുള്ളവയാണു്. കവി ശ്രീകൃഷ്ണചരിതം മണിപ്രവാളത്തെ ഉപജീവിച്ചിട്ടുണ്ടു്. ഒരു ഭാഗം ഉദ്ധരിക്കാം.
“അയ്യോ ശുഭേ മമ ഭാര്യേ മനോഹരേ!
കാര്യമെന്നോടു പറഞ്ഞതെല്ലാം.
പാരിൽജ്ജനങ്ങൾക്കു ദാരിദ്ര്യമെന്നതു
പാരിച്ച സങ്കടമെങ്കിലും കേൾ.
അർത്ഥം മുഴുത്താലനർത്ഥങ്ങളുണ്ടാകും
വ്യർത്ഥം ധനമെന്നെനിക്കു പക്ഷം.
ദ്രവ്യത്തിലാഗ്രഹമാകാ നമുക്കെന്നു
ഭവ്യന്മാർ ചൊല്ലി ഗ്രഹിച്ചു പണ്ടേ.
പത്തു പണം കയ്യിലുള്ള പുരുഷന്നു
ശത്രുക്കളായു് പലരുണ്ടാമല്ലോ.
ഞാനെന്നഹംഭാവമുണ്ടാമതുനേരം
മാനം വളർന്നു ഞെളിഞ്ഞുകൂടും.
അന്നേരമാപത്തനേകം ജനിച്ചീടു
മന്നേരം രാജാവും കോഴ വാങ്ങും
തക്കത്തിൽ വന്നിങ്ങു തസ്കരിച്ചീടുവാൻ
തസ്കരന്മാരും തുനിഞ്ഞുകൂടും.
കാണം മുതലാണ്മകൊണ്ടു പറയുമ്പോൾ
പ്രാണൻ നശിപ്പനെളുപ്പം ബാലേ!
ഇല്ലം നിറച്ചു തലയ്ക്കൽ വച്ചാൽ
അപ്പോഴൊരു കുറ്റമുണ്ടാക്കി മന്നവ
നെപ്പേരും കുത്തിക്കവർന്നുകൊള്ളും.
കെട്ടിയടിച്ചുപിടിച്ചു പിഴിഞ്ഞീടും
പെട്ടെന്നു നമ്മുടെ നാടുവാഴി
വേണ്ടാ ധനമെന്നെനിക്കിന്നു തോന്നുന്നു
വേണ്ടുംപ്രകാരമിരിക്കാം താനും.
രാഗാദിദോഷങ്ങൾ വേഗം വളർന്നീടും
രോഗാദിദോഷങ്ങളെന്നുവേണ്ടാ.
വൈരം മുഴുത്തീടും നേരും കുറഞ്ഞീടും
ചേരുന്ന കൃത്യങ്ങളസ്തമിക്കും.
ഇത്യാദിദോഷങ്ങളുണ്ടാം ധനികന്നു
സത്യം ദരിദ്രന്നു ദോഷമില്ല.”
41.13ലക്ഷ്മീപാർവതിസംവാദം പാട്ടു്
“മാമലമങ്കയും പൂമാതും തങ്ങളിൽ പ്രേമമില്ലാത്തവരെന്നപോലെ” അന്യോന്യം വിഷ്ണുവിനും ശിവനുമുള്ള കുറ്റങ്ങളെ” ചൊല്ലി രസിച്ചോരു സല്ലാപലീലക” ളെപ്പറ്റി ഒരു പൈങ്കിളി മങ്കമാരോടു അവരുടെ അപേക്ഷയനുസരിച്ചു പറഞ്ഞുകേൾപ്പിക്കുന്നതാണു് ഈ ചെറിയ പാട്ടിലെ വിഷയം. കവിതയ്ക്കു പത്താം ശതകത്തിനുമേൽ പഴക്കമില്ല. ഒരിക്കൽ ശിവനും പാർവതിയും മറ്റു ദേവന്മാരുംകൂടി മഹാവിഷ്ണുവിനോടു ഭ്രഭാരശമനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ പാലാഴിയിൽചെന്നുചേർന്നു. അപ്പോൾ ലക്ഷ്മി പാർവതിയോടു് ഇങ്ങനെ നർമ്മസംഭാഷണം ആരംഭിച്ചു.
“ദക്ഷാരിതന്നുടെ ഭക്ഷണമിക്കാലം
ഭിക്ഷയിരന്നിട്ടോ ചൊൽക ബാലേ!”
അതിനു പാർവതി
“മുന്നം മഹാബലിതന്നുടെ യാഗത്തിൽ
ച്ചെന്നിരന്നുണ്ടതേയുണ്ടതുള്ളു.”
എന്നു മറുപടിപറഞ്ഞു. ആ ശൈലിയിൽ അവർ തമ്മിൽ വാഗ്വാദം ഇങ്ങനെ തുടർന്നു.
“ഉത്തമേ! നിന്നുടെ ഭർത്താവുതന്നുടെ
നൃത്തങ്ങൾ കാണ്മാൻ കഴിവരുമോ?’
‘വൃന്ദാവനംതന്നിൽച്ചെന്നു കൂത്താടുമ്പോ
ളെന്നുമേ കാണാമേ സുന്ദരാങ്ഗി.’
‘തിണ്ണം തലമുടിക്കെണ്ണയില്ലാഞ്ഞിട്ടോ
വെണ്ണീറു തേയ്ക്കുന്നു നിൻകണവൻ?’
‘നീലപ്പുരികുഴൽ നീളം പോരാഞ്ഞിട്ടോ
പീലികൾ ചാർത്തുന്നു നിൻകണവൻ?’
...............
‘പണ്ടെന്റെ കാന്തന്റെ സുന്ദരീവേഷത്തെ
ക്കണ്ടു ഭ്രമിച്ചില്ലേ നിൻകണവൻ?’
‘എണ്ണുരണ്ടായിരം പെണ്ണുങ്ങൾതന്നുടെ
പിന്നാലേ പോയില്ലേ നിൻകണവൻ?’
‘ആനയെക്കൊന്നതു തോലുപൊളിപ്പാനോ
മാനിനി! നിന്നുടെ പ്രാണനാഥൻ?’
‘വൻപനായുള്ളോരു കുംഭിയെക്കൊന്നതു
കൊമ്പു പറിപ്പാനാണെന്നു കേട്ടു.’
‘ഉത്തമേ! നിന്നുടെ കൂറ്റൻ മുതുകാള
ചത്തുപോയോ ഇപ്പോളുണ്ടോ ബാലേ?’
‘കാലികൾ മേയ്ക്കുന്നവനോടു ചോദിച്ചേ
ചൊല്ലാവൂ നിർണ്ണയം സുന്ദരാംഗി!’
‘പ്രാണനാഥന്നൊരു മാനുള്ളതെങ്ങു പോ–
യേണവിലോചനേ! ചത്തുപോയോ?’
‘ബാണവും വില്ലുമായു് മാനിന്റെ പിൻപേ പോയ്
മാനിങ്ങു പോരാഞ്ഞിട്ടെയ്തുകൊന്നു.’
‘ചേലയില്ലാഞ്ഞിട്ടോ ബാലേ! നിൻവല്ലഭൻ
തോലുമുടുത്തു നടന്നീടുന്നു?’
‘ചേലയില്ലെങ്കിലും പെണ്ണുങ്ങൾതന്നുടെ
ചേല കവർന്നതില്ലെൻകണവൻ.’
..................
‘കണ്ഠം കറുത്തതുകൊണ്ടു സുഭഗത
യുണ്ടെന്നോ ഭാവം നിൻകാന്തന്നിപ്പോൾ?’
‘കണ്ഠം കറുത്തതുകൊണ്ടുള്ളതു മതി
കണ്ടാലുമൊക്കെക്കറുത്ത മേനി.”
ഒടുവിൽ
“ഭർത്താക്കന്മാരെക്കൊണ്ടീവണ്ണം നാം തമ്മിൽ
വിസ്തരിക്കുന്നതു കഷ്ടമോർത്താൽ.”
എന്നുപറഞ്ഞു രണ്ടു ഭഗവതിമാരും അടങ്ങിയതായി കവി ഉപന്യസിച്ചു തന്റെ പാട്ടു സമാപിപ്പിക്കുന്നു.
41.14ഭാമാകൃഷ്ണസംവാദം വാതിൽതുറപ്പാട്ടു്
പണ്ടു കെട്ടുകല്യാണം ആഘോഷിക്കുന്ന അവസരങ്ങളിൽ വാതിൽ തുറപ്പാട്ടു പാടുക എന്നുള്ളതു് ഒഴിച്ചികൂടാത്ത ഒരു ചടങ്ങായിരുന്നു. ഭർത്താവു രാത്രിയിൽ നേരം താമസിച്ചു ഭാര്യയുടെ ഗൃഹത്തിൽ ചെല്ലുകയും ഭാര്യ ഭർത്താവിനു തന്റെ നേർക്കുള്ള പ്രണയത്തിൽ ശങ്കിച്ചു കലഹോത്സുകയായി ഭർത്താവിനോടു് ആ താമസത്തിന്റെ കാരണം ചോദിക്കുകയും ചെയ്യുന്നതാകുന്നു ഈ ഇനത്തിലുള്ള പാട്ടുകളിലെ വിഷയം. അനവധി പാട്ടുകൾ ഇത്തരത്തിലുണ്ടു്. പത്തുമുപ്പതു കൊല്ലം മുൻപുവരെ ചില ഇടത്തരക്കാരായ കവിതക്കാർ ഇവ നിർമ്മിച്ചിരുന്നു. ഇന്നു കെട്ടു കല്യാണവും പോയി; വാതിൽതുറപ്പാട്ടും പോയി. ഒരു പാട്ടിൽ നിന്നു മാത്രം ചില വരികൾ ഉദ്ധരിക്കാം.
“കാമിനിമാർകുലമൗലിമണേ സത്യ
ഭാമേയുറങ്ങിടുന്നോ നാഥേ?
യാമിനി പാരം പകർന്നതു കണ്ടീലേ?
താമസമെന്തു ചൊല്ക.
കാമകലാവിധിഭേദങ്ങൾ ചെയ്വതി
ന്നാമോദമോടു വന്നു.
സാമജഗാമിനി ഭാമിനി വാതിൽ തു
റക്ക നീ വൈകിടാതെ.”
“കാമകോമളാകാര, കാന്ത, കമലനാഭ!
താമസിച്ചതിൻകാരണം
കാമപാലാനുജ, നീ നേരു പറഞ്ഞല്ലാതെ
വാതിൽ തുറക്കുന്നില്ല ഞാൻ.”
“ധൂർത്തരിൽമുൻപനാം ധാർത്തരാഷ്ട്രനോടു
പാർത്ഥാദികൾക്കായിട്ടു പാതി
രാജ്യം പകത്തുകൊടുപ്പാൻ പറഞ്ഞത്രേ
പാർത്തതറിഞ്ഞുകൊൾക.”
.....................
“പാർത്ഥാദികൾക്കു പാതിരാജ്യം പകുപ്പാനർദ്ധ
രാത്രിയിൽ വേണമെന്നുണ്ടോ?
പാർത്ഥസാരഥേ പരമാർത്ഥം പറഞ്ഞല്ലാതെ
വാതിൽതുറക്കുന്നില്ല ഞാൻ.”
41.15അഞ്ചടികൾ
സന്മാർഗ്ഗപ്രതിപാദകങ്ങളായ ചില ചെറിയ പാട്ടുകൾക്കു് ‘അഞ്ചടികൾ’ എന്നു പേരുള്ളതായി ഡോക്ടർ ഗുണ്ഡർട്ടു് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ പ്രസ്താവിക്കുന്നു. ആ പേരിലുള്ള ഗാനങ്ങളുടെ ഉൽപത്തി മലബാറിലാണു്. അഞ്ചടി എന്ന ശബ്ദത്തിന്റെ ആഗമത്തെപ്പറ്റി നിഷ്കൃഷ്ടമായി ഒന്നും പറവാൻ തോന്നുന്നില്ല. തമിഴിൽ കുറൾ, ചിന്തു്, അളവു്, നെടിൽ, കുഴിനെടിൽ എന്നിങ്ങനെ അഞ്ചു മാതിരി അടികളുണ്ടു്. ആ അടികളിൽ ഏതെങ്കിലും ഒന്നനുസരിച്ചു പാട്ടെഴുതിയാൽ അതിനു് അഞ്ചടി എന്നു പറഞ്ഞു വന്നു എന്നൂഹിക്കാം. “ചെല്ലൂരമന്നെഴും തമ്പുരാനേ” എന്നും “കാഞ്ഞിരക്കാട്ടമ്പും ശങ്കരരേ” എന്നുമുള്ള വരികൾ അഞ്ചടികളിൽ പെട്ടിട്ടുള്ളവയാണെന്നും, “ഇരതെണ്ടിത്തന്നെ പകലും കഴിഞ്ഞു” എന്ന വരി തിരൂർ അഞ്ചടിയിൽനിന്നു് എടുത്തതാണെന്നും പറഞ്ഞു ഗുണ്ഡർട്ടു് അവ നിഘണ്ടുവിൽ ഉദ്ധരിക്കുന്നു. കണ്ണിപ്പറമ്പത്തു് അഞ്ചടി എന്ന പാട്ടിൽനിന്നു് ആ പണ്ഡിതൻ ഏതാനും വരികൾ അദ്ദേഹത്തിന്റെ പാഠമാലയിൽ എടുത്തു ചേർത്തിട്ടുണ്ടു്. കണ്ണിപ്പറമ്പു കോഴിക്കോട്ടിന്നടുത്താണു്.
“പലരോടും നിനയാതെയൊരു കാര്യം തുടങ്ങൊല്ല,
പണം മോഹിച്ചോരുത്തനെച്ചതിച്ചീടൊല്ല.
അറിവുള്ള ജനങ്ങളോടെതിർപ്പാനും നിനയ്ക്കൊല്ല.
അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ല.
ഗുരുനാഥനരുൾചെയ്താലെതിർവാക്കു പറകൊല്ല.
മരണമുണ്ടെനിക്കെന്നതൊരിക്കലും മറക്കൊല്ല.
ധനം കണ്ടാലഹംഭാവം നടിച്ചീടൊല്ല.
വ്യസനമെന്നതിനെ മറ്റൊരുത്തർക്കും വരുത്തൊല്ല.
ബഹുലീലാവചനത്തെപ്പറഞ്ഞീടൊല്ല.
അതിർനീക്കി വിളയിപ്പാനൊരുനാളും നിനയ്ക്കൊല്ല.
അഴകങ്ങെപ്പൊഴും മെയ്യിൽ ധരിച്ചീടൊല്ല,
ആരാന്റെ മുതല്ക്കാശ പെരുത്തീടൊല്ല.
ആദിത്യനുദിക്കുമ്പോളുറങ്ങീടൊല്ല.
ആനയെബ്ഭരിപ്പതൊരഴകെന്നു നിനയ്ക്കൊല്ല.
ആചാരമൊരേടത്തും കുറച്ചീടൊല്ല.
മാന്യങ്ങൾ കുറഞ്ഞുള്ള ധനലാഭം കൊതിക്കൊല്ല.
മാതാവിൻമനംനോകപ്പറഞ്ഞീടൊല്ല.”
ഇതിലെ ഈരടികളിൽ ആദ്യത്തെ വരിയിൽ ഇരുപത്താറും രണ്ടാമത്തെ വരിയിൽ ഇരുപത്തിരണ്ടും മാത്രകൾ വീതമാണു് കാണേണ്ടതെങ്കിലും ഉദ്ധരിച്ച ഭാഗത്തിൽ രണ്ടു വരികൾ അടുത്തടുത്തു് ഇരുപത്താറു മാത്രകളിലും, വേറെ രണ്ടു വരികൾ ഇരുപത്തിരണ്ടു മാത്രകളിലും ഘടിപ്പിച്ചിരിക്കുന്നതു ലേഖകപ്രമാദമോ കർത്തൃസ്വാതന്ത്ര്യമോ എന്നു പരിച്ഛേദിച്ചു പറവാൻ സാധിക്കുന്നതല്ല. ഈ അഞ്ചടിക്കു് പത്താം ശതകത്തോളമേ പഴക്കമുള്ളു.
വേറേയും ഒരഞ്ചടിയിൽനിന്നു ചില വരികൾ ഗുണ്ഡർട്ടു് ആ പാഠമാലയിൽത്തന്നെ ഉദ്ധരിച്ചിരിക്കുന്നു.
ഊക്കരല്ലാത്തവർ തങ്ങളെയൊട്ടുമേ
മൂർഖത്വംകൊണ്ടു നശിപ്പിക്കൊല്ല.
യോഗ്യമല്ലാത്തതവർകൾ ചെയ്യുന്നതും
സൂക്ഷിച്ചടക്കേണം മാനുഷരേ!
ഏതുമറിയാതെ പാപികളോരോന്നേ
ചെയ്തീടും കർമ്മങ്ങളെന്നുവേണ്ടാ
ബോധവാന്മാരതു കണ്ടിട്ടടക്കായ്കിൽ
പ്പാപമുണ്ടായ്വരും മാനുഷരേ!
കോഴിക്കോട്ടു കല്ലിങ്കൽ എന്ന തീയകുടുംബത്തിലെ കുഞ്ഞിക്കോരുമൂപ്പൻ എന്ന ഒരു കീർത്തിമാന്റെ അപദാനങ്ങളെ വാഴ്ത്തുന്ന ഒരഞ്ചടി 1079-ലെ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ചു കണ്ടിട്ടുണ്ടു്. തമിഴിലെ സുപ്രസിദ്ധമായ ആചിരിയവിരുത്തത്തിലാണു് ആ അഞ്ചടി രചിച്ചിരിക്കുന്നതു്. പ്രസ്തുത വൃത്തം ഒരു കാലത്തു ഭാഷയിൽ പ്രചുരപ്രചാരമായിരുന്നു എന്നു വായനക്കാർ ധരിച്ചിട്ടുണ്ടല്ലോ. മൂപ്പന്റെ സമാധിസ്ഥലത്തെ വണ്ണാന്മാർ ആ പാട്ടു തോറ്റത്തിന്റെ രീതിയിൽ പാടിവന്നിരുന്നുവത്രേ.
“കറുത്തകണ്ഠന്റെ പൂർവനന്ദനൻ കരിതൂണ്ഡൻതാൻ
വിരുദ്ധനായു് നിന്നീടാതെ വിഘ്നങ്ങൾ നീക്കീടേണം.
സരസ്വതി നാവിൽ വാഴ്വാൻ ഗുരുവരൻ തുണചെയ്യേണം
പരക്കെയുള്ളൊരു സൂരിമാർകളും തുണചെയ്യേണം.
ഉരത്തെഴും കുഞ്ഞിക്കോരുമൂപ്പനാം പുലിയേ വാഴ്ത്തു
ന്നൊരുത്തനിന്നേഴുപാദമായിട്ടു കണ്ടവണ്ണം
പൊരുത്തമേറീടുന്നോരു കല്ലിങ്കൽക്കുടികൊള്ളുന്ന
കരുത്തനാം കുഞ്ഞിക്കോരുപ്പുലി തുണച്ചരുൾകയെന്നും.”
പുലിയെന്നതു കവിയോ മറ്റാരെങ്കിലുമോ കുഞ്ഞിക്കോരു മൂപ്പന്റെ ശൗര്യത്തെ, ആസ്പദമാക്കി നല്കിട്ടുള്ള ബിരുദമായിരിക്കണം.
41.16ചില കൈകൊട്ടിക്കളിപ്പാട്ടുകൾ
കൊല്ലം പത്താംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായിട്ടുള്ള കൈകൊട്ടിക്കളിപ്പാട്ടുകൾക്കു സംഖ്യയില്ല. മച്ചാട്ടിളയതും കോട്ടൂർ നമ്പിയാരും ആ രീതിയിൽ രചിച്ചിട്ടുള്ള പാട്ടുകളെപ്പറ്റി പ്രസ്താവിച്ചുകഴിഞ്ഞു. പറയത്തക്ക വ്യുൽപത്തി ദാർഢ്യമോ വാസനാസമ്പത്തോ ഇല്ലാത്തവർക്കും ലളിതമായ ഭാഷയിൽ എഴുതാവുന്ന ചെറിയ ചെറിയ ഗാനങ്ങളാണല്ലോ ഇവ; അതുകൊണ്ടു മറ്റു യാതൊരു കൃതിയും രചിക്കുവാൻ കഴിയാത്ത പലരും ഈ സുഗമമായ മാർഗ്ഗത്തിൽ സഞ്ചരിച്ചിട്ടുണ്ടു്. പ്രണേതാക്കന്മാരുടെ സിദ്ധികളനുസരിച്ചു് ഇവയിൽ ഉച്ചനീചത്വങ്ങൾ ഭാവുകന്മാർക്കു് കാണാവുന്നതാണു്. “കാലം പോരാ സകലം പറവാൻ.” എങ്കിലും അവയിൽ ചില കൈകൊട്ടിപ്പാട്ടുകളെക്കുറിച്ചു് ഒന്നുരണ്ടു വാക്കുകൾ പറയാം.
41.17മാർക്കണ്ഡേയപുരാണം (നാലുവൃത്തം)
മാർക്കണ്ഡേയപുരാണം നാലുവൃത്തത്തെ കൈകൊട്ടിപ്പാട്ടെന്നോ പാന എന്നോ വ്യവഹരിക്കേണ്ടതെന്നു നിശ്ചയമില്ല. ഒന്നും മൂന്നും ഭാഗങ്ങൾ പാനമട്ടിലും രണ്ടും നാലും ഭാഗങ്ങൾ ഓട്ടൻതുള്ളൽ മട്ടിലും രചിച്ചിരിക്കുന്നു. കവിത നന്നായിട്ടുണ്ടു്.
“അക്കാലത്തതിഘോരനാമന്തക
നക്കൈ രണ്ടിലും ദണ്ഡും കയറുമായു്
ഉൾക്കോപത്തോടവിടെ വന്നെത്തിനാൻ
ധിക്കരിച്ചു മുനിസുതനെപ്പാര
മർക്കനന്ദനനായ കൃതാന്തനു
മുൽക്കമ്പം വരുമാറൊന്നു ചോദിച്ചു......
ഈശൻതന്നെക്കൊണ്ടെന്നെ വിരോധിപ്പാ
നാശയുള്ളിലുറച്ച നിന്റെ കണ്ഠം
പാശംകൊണ്ടു മുറുക്കിയിഴപ്പൻ ഞാൻ
ആശു കൊണ്ടുവാ ബന്ധുവിനെച്ചെന്നു്.
മണ്ണുകൊണ്ടു പിടിച്ച ശിവലിംഗം
തന്നിലർച്ചനചെയ്തിരിക്കുന്നേരം
വണ്ണംകോലും കൃതാന്തനെക്കണ്ടിട്ടു
കണ്ണുമന്ദിച്ചുപോയിതു ബാലനു്.
അട്ടഹാസം പൊടുപൊടെക്കേൾക്കയാൽ
പൊട്ടി രണ്ടു ചെവിയും കഷണംകൊണ്ടു്
കഷ്ടവാക്കു പലതരം കേൾക്കയാൽ
തട്ടി പാരം ഭയം മുനിപുത്രനു്......
ഭക്തന്മാരുടെ സങ്കടം കേൾക്കുമ്പോൾ
ചിത്തേ പാരമെരിയുന്നു തമ്പുരാൻ.
ഭക്തനായ മൃകണ്ഡുസുതൻതന്റെ
യത്തൽ പാർത്തെഴുന്നള്ളിനാൻ വേഗേന.
സാരനായ മുനിസുതൻ തന്നോടു
ദൂരത്തൂന്നു വിളിച്ചരുളിച്ചെയ്തു.
ഘോരവേദന പോക്കുക ബാലക!
ചാരത്തുണ്ടു ഞാൻ ബന്ധുവായിട്ടെടോ.
ആരെയും പേടിവേണ്ടാ നിനക്കിന്നു
നേരേ പാലിപ്പാൻ ഞാനുണ്ടു്, ഞാനുണ്ടു്.
എന്നിവണ്ണമരുൾചെയ്തനേരത്തു
ചെന്നു കാലൻ പിടിപ്പാനടുത്തിതു്.”
41.18വൈശാഖമാഹാത്മ്യം (പതിനൊന്നുവൃത്തം)
നൃഗമഹാരാജാവിന്റെ പുത്രനായ കീർത്തിമാൻ വൈശാഖവ്രതം അനുഷ്ഠിച്ചു എന്നും തന്നിമിത്തം കാലനെ ജയിച്ചു എന്നും മറ്റുമുള്ള പ്രസിദ്ധമായ പുരാണകഥയാണു് ഈ കൈകൊട്ടിപ്പാട്ടിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു്.
“അമരപതിവന്ദിതനാകുമെന്റെ
പെരിയനദീവാസനാം ഭൂതനാഥൻ
ദുരിതമകറ്റീടുവാൻ പാദപത്മേ
പരിചിനൊടു ഞാനിതാ കൈതൊഴുന്നേൻ”
എന്ന വന്ദനത്തിൽനിന്നു കവിയുടെ ഇഷ്ടദേവത പേരിയാറ്റിന്റെ തീരത്തിൽ പ്രതിഷ്ഠിതനായ ശാസ്താവാണെന്നു തെളിയുന്നു. ആ ക്ഷേത്രം എവിടെയാണെന്നു് അറിവില്ല.
[കാക്കാത്തി (കുറത്തി)പ്പാട്ടു പോലെ]
“മാധവ ഗോവിന്ദ പാഹി വാസുദേവ ശൗരേ
ഭീതിനാശന മുകുന്ദ കൈവണങ്ങീടുന്നേൻ.
കാലനാകുമെന്നെപ്പരിപാലനം ചെയ്യേണം
നീലനേത്ര നീയൊഴിഞ്ഞൊരാശ്രയം മറ്റില്ല.
മർത്ത്യനായ കീർത്തിമാനോടേറ്റു ഞാനുമിപ്പോൾ
കീർത്തിഹീനനായിവന്നു കഷ്ടമെന്തു ചെയ്വൂ?
സൃഷ്ടിരക്ഷാസംഹാരത്തിന്നാദിമൂലമാകും
ഇഷ്ടനാം വിരാൾപുരുഷനല്ലയോ നീ നാഥാ?
കാലനറിയാതെ വന്നു ബാലമൃതിപോലും
കാലകാലനും നിനച്ചാലാവതല്ലെന്നായി.
നിൻതിരുവുള്ളത്തിലെന്തോന്നിപ്രകാരം തോന്നി
ച്ചന്തമേറും ചക്രം ഭൂമിപാലനു കൊടുത്തു?”
41.19ദക്ഷയാഗം (പതിനെട്ടുവൃത്തം)
“സാരസലോചനമാരേ! വരിൻ പാരാതെ പോക നാം തോഴിമാരേ!
ആരാമസീമനി ചെന്നു നമുക്കോരാതെ പൂക്കളിറുത്തിടേണം.
എന്തിനുപൂക്കളിറുത്തിടുന്നു? ചെന്താമരാക്ഷി അണിഞ്ഞിടുവാൻ.
എന്തിനുനാമിന്നണിഞ്ഞിടുന്നു? ബന്ധുരരൂപിണി പോയിടുവാൻ.
എങ്ങു നാം പോകുന്നു തോഴിമാരോ? ചങ്ങാതി ദക്ഷന്റെ മന്ദിരത്തിൽ
അങ്ങു വിശേഷങ്ങളെന്തു തോഴി? മംഗലമായൊരു യാഗമുണ്ടു്.
എന്നൽ നമുക്കു ഗമിക്കവേണം കന്ദബാണാരിയാം ദേവൻതന്നെ
സുന്ദരിയാകും സതിയുമായി ഒന്നിച്ചു കണ്ടു രസിച്ചുപോരാം!
അന്തകവൈരി വരികയില്ല. എന്തുകൊണ്ടെന്നു പറക സഖി!
അന്ധനാം ദക്ഷൻ ക്ഷണിക്കായ്കയാൽ.”
41.20പാർവ്വതീസ്വയംവരം (എട്ടുവൃത്തം)
രണ്ടും മൂന്നും അക്കങ്ങളായി ഉദ്ധരിച്ചിട്ടുള്ള പാട്ടുകൾക്കുള്ള ഗുണംപോലും ഈ കൃതിയ്ക്കില്ല.
“ഗീർവാണസുന്ദരിമാരും വിധിയോടെ പാർവതിയെ നീരാടിച്ചു
കാർകൂന്തൽ ചീകിത്തിരുകിയതിൽ നല്ല പുതുമലർ പൂക്കളും ചാർത്തി
കസ്തൂരികൊണ്ടു തിലകം ധരിപ്പിച്ചിട്ടഞ്ജനം കണ്ണിലെഴുതി
ശോഭയേറീടുന്നോരാഭരണങ്ങളും ഭംഗിയോടേയണിയിച്ചു
മട്ടോലുംവാണിയെപ്പെട്ടെന്നു കോമളപ്പട്ടുഞൊറിഞ്ഞുടുപ്പിച്ചു.
അന്തണന്മാർക്കേറ്റം ദാനങ്ങളും ചെയ്തു സന്തോഷം പൂണ്ടചലേശൻ
വാരസ്ത്രീകളുടെ വായ്ക്കരവയോടും വാദ്യഘോഷത്തോടുംകൂടെ
അക്ഷതപാത്രം ധരിച്ചവരുമംബുജാക്ഷിയെയുമെതിരേറ്റു
മാധവനോടും വിരിഞ്ചനോടുംകൂടെ മാരാരിതാനെഴുന്നള്ളി
അംഗജവൈരിതാൻ ചെന്നങ്ങു നീരാടിബ്ഭംഗിയോടേ തുകിൽ ചാർത്തി
കാലാരിതൻ പാദക്ഷാളനവുംചെയ്തു ശൈലേശ്വരൻ മോദത്തോടേ
വേദിയിൽ വന്നിറങ്ങീടുന്നു; വേദിയിലാദിദേവനെഴുന്നള്ളി.
പാലാഴിമങ്കതാൻ ശൈലേന്ദ്രപുത്രിയെച്ചേല ഞെറിഞ്ഞുടുപ്പിച്ചു.”
ഓരോ വൃത്തവും അവസാനിയ്ക്കുമ്പോൾ കവി “പൊന്മയമായൊരു ദേവിതൻ പാദങ്ങൾ ഭക്തിയോടെ കൈതൊഴുന്നേൻ” എന്നും മറ്റും ശ്രീപാർവതിയെ വന്ദിയ്ക്കുന്നുണ്ടു്.
41.21സുബ്രഹ്മണ്യോൽപത്തി
കാമദഹനം, പാർവതീ സ്വയംവരം, സുബ്രഹ്മണ്യോൽപത്തി എന്നീ കഥകൾ ഈ കൈകൊട്ടിപ്പാട്ടിൽ അടങ്ങിയിരിയ്ക്കുന്നു. ആകെ പതിനൊന്നു വൃത്തങ്ങളുണ്ടു്. “കവിത മുഴുവനില്ല” എന്നൊരു കുറിപ്പു ഗ്രന്ഥത്തിൽ കാണുന്നതുകൊണ്ടു് ഉപരികഥകളിൽ ചിലതും കവി സ്പർശിച്ചിരിയ്ക്കണമെന്നു വിചാരിയ്ക്കാം.
“ചാരുതരേ ഹരിഗീതനികേതനേ
സാരത പൂണ്ടു മരുവും നാഥൻ
കാർത്തികേയൻ കരുണാനിധിയെന്നുടെ
യാർത്തി കളഞ്ഞു പാലിച്ചിടേണം”
എന്നൊരു വന്ദനം പ്രഥമവൃത്തത്തിൽ കാണുന്നതിൽനിന്നു കവി അരിപ്പാട്ടുകാരനും പക്ഷെ അവിടുത്തെ വാരിയന്മാരിൽ ഒരാളുമാണെന്നു സങ്കല്പിക്കാം. കവിതയ്ക്കു ഗുണം പോരാ. ആവശ്യമില്ലാതെ പല സംസ്കൃത പദങ്ങളും പ്രയോഗിച്ചിരിയ്ക്കുന്നു;
“പ്രാലേയശൈലകുമാരി – തത്ര ബാലേന്ദുചൂഡനെക്കണ്ടു
ശ്രീമഹാദേവന്റെ വാചാ – ഗൗരിക്കാമയമെല്ലാമകന്നു.
ഇംഗിതവുമങ്ങറിഞ്ഞു – ജവാൽ മംഗലഗാത്രി പറഞ്ഞു.
ഇച്ഛാലാഭാർത്ഥമിദാനീ – മെല്ലാമച്ഛനെബ്ബോധിപ്പിയ്ക്കേണം.
എന്നതു കേട്ടു ഗിരീശ – നങ്ങുനിന്നു പിരിഞ്ഞു കഥഞ്ചിൽ.
സപ്തർഷിമാരെ സ്മരിച്ചു – ദേവനപ്പോൾ വരുത്തിയവരെ.
കല്യാണകാര്യം ഹിമാദ്രൗ – തദാ ചൊല്ലുവാൻ കല്പിച്ചയച്ചു”.
41.22കാളീചരിതം (എട്ടുവൃത്തം)
കാളീചരിതവും പത്താം ശതകത്തിൽ ആവിർഭവിച്ച ഒരു ഗാനമായിരിയ്ക്കാം. കവിയ്ക്കു പറയത്തക്ക വ്യുൽപത്തിയോ കവിതയ്ക്കു ഗണ്യമായ ആസ്വാദ്യതയോ ഇല്ല. ഭദ്രോൽപത്തിയും ദാരുകവധവുമാണു് പ്രതിപാദ്യം. അതു സാമാന്യം വിസ്തരിച്ചു വർണ്ണിച്ചിട്ടുണ്ടു്. “ആളീജനങ്ങൾക്കു പാടിക്കളിപ്പാനായ്ക്കാളീചരിതത്തെച്ചൊല്ലിടേണം.” എന്നാണു് കവി തത്തയോടു് അപേക്ഷിയ്ക്കുന്നതു്.
“ഘോരമായുള്ള തപം കണ്ടനേരത്തു
ലോകേശൻ തന്റെ മനം തെളിഞ്ഞു;
ലോകങ്ങളൊക്കെദ്ദഹിക്കുന്നതിൻമുൻപേ
കാലേ വരത്തെക്കൊടുപ്പതിന്നായ്
രൂക്ഷതയോടേ തപസ്സിനെച്ചെയ്യുന്ന
രാക്ഷസിമാരുടെ മുന്നിൽച്ചെന്നു്
വേണ്ടും വരത്തെത്തരുന്നുണ്ടു ഞാനിന്നു
വേണ്ടാ തപമെന്നരുളിച്ചെയ്തു.
അക്ഷണത്തിങ്കൽനിന്നക്ഷി തുറന്നവ
രീക്ഷണം ചെയ്തൊരു നേരത്തിങ്കൽ
സാക്ഷാജ്ജഗന്നാഥനായ വിരിഞ്ചനെ
പ്രത്യക്ഷഭൂതനായ്ക്കണ്ടനേരം
മോദം കലർന്നവർ താണുതൊഴുതുകൊ
ണ്ടേവമുണർത്തിച്ചു ഭക്തിയോടേ.”
41.23അജാമിളമോക്ഷം (നാലുവൃത്തം)
അജാമിളമോക്ഷം ഒരു നല്ല തിരുവാതിരപ്പാട്ടാണു്. നാലു വൃത്തങ്ങളേ അടങ്ങീട്ടുള്ളു.
“വാർദ്ധക്യവും വന്നകംപുക്കു വിപ്രന
ങ്ങാസ്ഥ കുറഞ്ഞു സകലത്തിന്നും,
ദേഹം മെലിഞ്ഞു ജരാനരയും പൂണ്ടു
മോഹം വളർന്നു കുരയുമായി,
താനേയെഴുന്നേറ്റിരിപ്പാനരുതാഞ്ഞു
സ്നാനാശനങ്ങളുമില്ലാതായി,
നന്ദനന്മാരും കരഞ്ഞുതുടങ്ങിനാ
രെന്നല്ല പത്നിയുമവ്വണമേ:
ശ്വാസത്തിനേറ്റം പകർച്ച തുടങ്ങീതു
നാസിക തപ്പിത്തുടങ്ങി വിപ്രൻ.”
ഇതു ആസന്നമൃത്യുവായ അജാമിളന്റെ വർണ്ണനമാണു്. വിഷ്ണുദൂതന്മാർ നാരായണമാഹാത്മ്യത്തെപ്പറ്റി യമനെ ഇങ്ങനെ ഉൽബോധിപ്പിക്കുന്നു.
“ഇമ്മഹീതലമൊക്കെദ്ദഹിപ്പതി
ന്നെണ്മണിപ്രായം പോരയോ പാവകൻ?
ദണ്ഡപാണേ! ധരിയ്ക്ക നീയിന്നിയും
ദണ്ഡംപുക്കു വലഞ്ഞുകിടക്കുന്ന
വ്യാധിതാനൊരു കുന്നിക്കുരുവോളം
പോരുമൌഷധം തിന്നാലകന്നുപോം.
എന്നതുപോലെ തൻതിരുനാമങ്ങൾ;
നിന്നോടേറെപ്പറയേണ്ടതില്ലല്ലോ.”
41.24അമൃതമഥനം (പതിന്നാലുവൃത്തം)
ഇതു് ഇതേപേരിലുള്ള മച്ചാട്ടിളയതിന്റെ കൈകൊട്ടിക്കളിപ്പാട്ടിൽനിന്നു ഭിന്നമാകുന്നു. ഈ കൈകൊട്ടിക്കളിപ്പാട്ടു് പത്താം ശതകം ഒടുവിൽ രചിക്കപ്പെട്ടതാണു്. “ഓടും മൃഗങ്ങളേ,” “കല്യാണീ കളവാണീ” മുതലായ മട്ടുകൾ അനുകരിക്കണമെന്നു കവി നിർദ്ദേശിച്ചിട്ടുള്ളതിൽനിന്നു മച്ചാട്ടിളയതിന്റെ കാലത്തിനു പിന്നീടാണു് ഇതിന്റെ നിർമ്മിതി എന്നു വ്യക്തമാകുന്നു. കവി “ആരണവൃന്ദത്തെ” വന്ദിക്കുന്നുണ്ടു്.
(ഓടും മൃഗങ്ങൾപോലെ)
“വാരിധികന്യകാവല്ലഭനും പിന്നെ
നാരിയുടെ വേഷം കൈവെടിഞ്ഞു്
പാരം തെളിഞ്ഞുള്ള ദേവകളും സുധാ
പാരണചെയ്വാൻ തുടങ്ങുന്നേരം
സ്വർഭാനുവായുള്ള ദാനവവീരനും
നിർഭയം ദേവസഭാന്തരേ പോയ്
അത്ഭുതമായകൊണ്ടാരുമറിയാതെ
വിഭ്രമത്തോടമൃതാസ്വദിച്ചു.
തന്നുടെ കൺകൊണ്ടു കണ്ടതു പിന്നെയും
മന്നവന്മാർ ചെന്നു ചൊല്ലുമ്പോലെ
ചന്ദ്രദിവാകരന്മാരതു കണ്ടുടൻ
ചന്ദ്രാർക്കലോചനനോടു ചൊല്ലി.
ഇന്ദ്രാറികൈതവം കണ്ടു മുകുന്ദനും
സാന്ദ്രമോദത്തോടയച്ചു ചക്രം.
അർദ്ധഗളഗതമായോരമൃതത്താൽ
നിർദ്ധൂതജീവനായില്ലസുരൻ.”
പതിന്നാലാംവൃത്തംകൊണ്ടു കഥയുടെ ഉത്തരഭാഗമായ വിഷ്ണുമായാവിഭ്രമം അവസാനിക്കുന്നതായി കാണുന്നില്ല,
“പന്തൊക്കും കൊങ്കകൾ തുള്ളുന്നേരം ചെന്താർശരൻ കൂടെത്തുള്ളിടുന്നു.
മഞ്ജരീപുഞ്ചിരി തൂകിക്കൊണ്ടു മഞ്ജുലതാനവസുന്ദരിമാർ
വണ്ടുകൾ നാദമാം പാട്ടുകളും കൊണ്ടാടിക്കൊണ്ടവർ പാടിക്കൊണ്ടു
മന്ദസമീരണൻ ചൊല്കയാലേ വന്നവർ കൂടിക്കളിച്ചിടുന്നു.”
എന്ന വരികളിൽ അവസാനിക്കുന്ന ഒരു മാതൃകയേ എനിക്കു കാണ്മാനിടവന്നിട്ടുള്ളു.
41.25അമൃതമഥനം (മറ്റൊന്നു്)
ഈ കൈകൊട്ടിപ്പാട്ടിലെ ആദ്യത്തെ പതിമ്മൂന്നുവൃത്തങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. രാഹുവാരെന്നു് ആദിത്യചന്ദ്രന്മാർ സ്ത്രീരൂപിണിയായി അമൃതം വിളമ്പുന്ന മഹാവിഷ്ണുവിനെ അറിയിക്കുന്നതുവരെയുള്ള ഇതിവൃത്താംശമാണു് ഈ ഭാഗത്തിൽ അടങ്ങിയിരിക്കുന്നതു്.
“അന്നേരമൻപോടുകാണായി പാല്ക്കടൽ തന്നുള്ളിൽനിന്നുവേഗാൽമലർ
മങ്കമഹാലക്ഷ്മി പങ്കജപ്പൂവതി-ലങ്കിതശോഭയോടേ.
രണ്ടു ഭാഗത്തും കരിവരരൻപോടു തുമ്പിക്കരങ്ങൾകൊണ്ടു-നല്ല
തങ്കക്കലശങ്ങൾകൊണ്ടഭിഷേകവും മങ്കയ്ക്കു ചെയ്തു മോദാൽ.
അഷ്ടമംഗല്യം കരാഗ്രേ ധരിച്ചുടൻ മട്ടോലുംവാണിമാരും-ഭയാൽ
പക്ഷീന്ദ്രവാഹനൻതന്റെ ഗളമതിൽ ലക്ഷ്മിയും മാലയിട്ടാൾ.
ശ്രീമഹാദേവനും ബ്രഹ്മനും ശുക്രനും ശ്രീനാരദാദികളു-മപ്പോൾ
ശ്രീപതിതന്നെ വണങ്ങി സ്തുതിചെയ്തു ശ്രീപാദഭക്തിയോടേ.”
41.26ലക്ഷ്മീസ്വയംവരം (മൂന്നുവൃത്തം)
ഇതു് അമൃതമഥനത്തേയും ലക്ഷ്മീസ്വയംവരത്തേയുംപറ്റി സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഒരു കൈകൊട്ടിപ്പാട്ടാണു്. പത്താംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആവിർഭവിച്ചിരിക്കാം.
“ലക്ഷ്മീഭഗവതിതാനും – തത്ര ലളിതവിലാസങ്ങളോടേ
തൽക്ഷണം കാണുമാറായി – നല്ല കളമൊഴിമാരുമനേകം.
കല്പകമാലയുംകയ്യിൽ – മെല്ലെ കനിവോടെടുത്തുകൊണ്ടപ്പോൾ
വല്ലഭനായി വരിപ്പാ – നിന്നു വരഗുണമുള്ള പൂമാനെ
കണ്ടറിഞ്ഞീടുക ബാലേ – യെന്നു കനിവോടു തോഴിമാർ ചൊല്ലി.
അണ്ടർകുലത്തിന്നധീശ – നിവനരികേ മേവുന്നു മഹേന്ദ്രൻ.
ഇന്ദ്രനെച്ചെന്നുവരിച്ചീ – ടുക ഇവനതിസുന്ദരനല്ലോ.
അഗ്രേ മഹാബലി വീര – നിവനസുരകുലത്തിന്നധീശൻ.
വ്യഗ്രം വെടിഞ്ഞുവരിച്ചീ – ടുക വിരവൊടു പാലാഴിമാതേ.
നാലു മുഖമെഴും ബ്രഹ്മാ – വിവൻ നലമൊടു വാണരുളുന്നു.
കാലംകളയാതെ വേണു – ന്നോരെക്കളമൊഴി! മാലയിട്ടാലും.
ചന്ദ്രക്കലാധരനീശൻ – നല്ല ചതുരൻ മനോജ്ഞശരീരൻ.
ഇന്നിവരിൽക്കൊതിയുണ്ടെ-ന്നാകിലൊരുവനെച്ചെന്നുവരിയ്ക്ക.
പന്നഗതല്പേ വസിയ്ക്കു – ന്നൊരു പരമപൂമാനിവനല്ലോ.
വാർമുകിൽവേണി! മനോജ്ഞേ! – ചെന്നു വരണംചെയ്തീടുകബാലേ.
ആയതു കേട്ടൊരു നേരം – ലക്ഷ്മിയനുരാഗകൗതുകത്തോടേ
പാണിയിൽ മാലയുമേന്തി! – ച്ചെന്നു പരമപുമാനുടെ മുമ്പിൽ
വിശ്വൈകനാഥന്റെ കണ്ഠം – തന്നിൽ വിരവൊടുമാലയുമിട്ടു.”
41.27രഘുസംഭവം (പന്ത്രണ്ടുവൃത്തം)
ഈ തിരുവാതിരപ്പാട്ടിന്റെ കർത്താവു് ആരെന്നറിയുന്നില്ല. ദാമോദരൻ എന്നൊരു ഗുരുവിനേയും, “ശ്രീരത്നമൃത്തിക” യിൽ അതായതു തൃക്കൽമണ്ണിൽ വസിയ്ക്കുന്ന മറ്റൊരു ഗുരുവിനേയും, പൂവരിണയിൽ ശിവനേയും അമ്പാറ ശാസ്താവിനേയും, വേങ്ങയല്ലിത്തിൽ ദേവിയേയും വന്ദിയ്ക്കുന്നു. ദിലീപന്റെ നന്ദിനീപരിചര്യയും, രഘുവിന്റെ ജനനവുമാണു് ഇതിവൃത്തം.
41.28അഹല്യാമോക്ഷം (ഏഴുവൃത്തം)
മനോഹരമായ ഒരു കൃതിയാണു് ഈ കൈകൊട്ടിപ്പാട്ടു്. ചില ഭാഗങ്ങൾ സഭ്യതാസീമയെ ഉല്ലംഘിയ്ക്കുന്നു. ദേവേന്ദ്രൻ അഹല്യാസമാഗമം കഴിഞ്ഞു തിരിയെ സ്വർല്ലോകത്തേയ്ക്കു പോകുന്നതുവരെയുള്ള കഥമാത്രമേ ഇതിൽ പ്രതിപാദിച്ചിട്ടുള്ളൂ.
“മഞ്ജുളഭാഷിണിതന്നുടെ വാക്കുകളിങ്ങനെ കേട്ടനേരം – ഹൃദി
പൊങ്ങിന വേദനപൂണ്ടു മഹേന്ദ്രനും (മങ്ങി) മുഖാബ്ജമപ്പോൾ...
നന്മൊഴിമാർകുലമാലികേ ബാലികേയെന്മൊഴികേട്ടുകൊൾക – ഹൃദി
മന്മഥപീഡ സഹിയാഞ്ഞു നിന്നൊടു ചൊന്നൊരുകാര്യമിപ്പോൾ
സമ്മതമായിവരേണമതിന്നൊരു കല്മഷശങ്ക വേണ്ടാ – ഭുവി
കർമ്മഫലത്തിന്നധിപതി ഞാനെന്നു നന്മയിലോർത്തുകൊൾക..
സന്ദേഹമൊട്ടും മനസ്സിലിനി വേണ്ട വന്നാലുമെന്നരികി – ലിഹ
മന്ദേഹനാക്കിയയക്കരുതെന്നെ നീ മഞ്ജുളഗാത്രി ബാലേ!...
കാലവിളംബമിനിയരുതൊട്ടുമേ കാലിണ കൈതൊഴുന്നേൻ – പരി
പാലനംചെയ്യണമെന്നെ മടിയാതെ നീലസരോജനേത്രേ!...
എല്ലാജ്ജനങ്ങൾക്കും നല്ലതു നല്കുന്ന വില്ലാളിവീരൻഭവാ – നിന്നു
ചൊല്ലുന്ന വാക്കുകൾ കേൾക്കാത്തവർക്കുണ്ടോ നല്ലതു വന്നീടുന്നു?
എന്നതുകൊണ്ടിനി വൈകാതെ വാഞ്ഛിതം നന്നായിസ്സാധിച്ചാലുംനമു
ക്കൊന്നിന്നുമില്ല വിരോധം ഭവാനായിത്തന്നു ഞാനെന്റെദേഹം.
എന്നു പറഞ്ഞുടൻ കൺമുനകൊണ്ടവൾ തന്നുടെ ചാരുമുഖം – പാരം
പിന്നെയും പിന്നെയും നോക്കിക്കടാക്ഷിച്ചു നിന്നോരുനേരത്തിങ്കൾ
ഉല്ലാസമോടങ്ങടുത്തു പുരന്ദരൻ നല്ലാരിൽമൗലിതന്റെ – കര
പല്ലവം മെല്ലെപ്പിടിച്ചു തലോടിനാൻ തെല്ലും മടിച്ചിടാതെ.”
41.29ഖരവധം (പതിനൊന്നുവൃത്തം)
“എങ്കിലോ പണ്ടു രഘുപതി തന്നുടെ
തമ്പിയും സീതയും താനുമായി
പഞ്ചവടിയിലൊരാശ്രമം തീർത്തതി
ലഞ്ചാതെ വാഴുന്ന കാലത്തിങ്കൽ
രൂക്ഷതയേറുന്ന രാക്ഷസനാരിയാം
ശൂർപ്പണഖയെന്നു പേരവൾക്കു്.
ഊക്കു സഹിയാഞ്ഞു പാഞ്ഞവൾ ദിക്കുക
ളാക്രമം ചെയ്തു നടക്കും കാലം.
പഞ്ചവടിയിൽക്കടന്നു വിരവോടേ
സഞ്ചരിക്കേണമെന്നോർത്തൊരുനാൾ.”
എന്നിങ്ങനെ തുടരുന്ന ഈ കവിത മോശംതന്നെയെങ്കിലും ശൂർപ്പണഖയുടെ വിലാപം സാമാന്യം ഭംഗിയായി വർണ്ണിയ്ക്കപ്പെട്ടു കാണുന്നു.
“എട്ടുദിക്കൊക്കെയും പൊട്ടിയലറുമാറട്ടഹാസംതുടങ്ങി – ച്ചെന്നു
പെട്ടെന്നു ഭൂമിയിലൊക്കെ നടക്കുമ്പോൾ കെട്ടിപ്പിടഞ്ഞുവീണും
മുഷ്ടികൾകൊണ്ടു തൻമാറത്തിടിച്ചിട്ടുമൊട്ടൊട്ടു വീണുരുണ്ടുംപിന്നെ
ദ്ദംഷ്ട്ര കടിച്ചിട്ടുമട്ടാത [3] മിട്ടിട്ടുമൊട്ടൊട്ടെഴുന്നേറ്റിട്ടും
ദൃഷ്ടികലങ്ങിതുറിച്ചുമിഴിച്ചിട്ടും പെട്ടെന്നു ബോധംകെട്ടുംമേലിൽ
ചോരയുണങ്ങിത്തടിച്ചോരു പൊറ്റങ്ങളോരോന്നുനുള്ളിത്തിന്നും”
41.30ധ്രുവചരിതം (എട്ടുവൃത്തം)
“കേരളഭൂമിയ്ക്കൊരാഭരണമായ
കേരളാദിത്യപുരാധിപനാം
നാളീകനാഭന്റെ കേളിവിശേഷങ്ങ
ളാളിമാരേ നിങ്ങൾ കേട്ടുകൊൾവിൻ.”
എന്ന പീഠികയോടുകൂടി കവി തന്റെ ഗാനം ആരംഭിക്കുന്നു.
“എത്രയും സുഭഗൻ ഞാനെന്നുള്ള ഭാവം – കണ്ടാൽ
ചിത്രംചിത്രമെന്നല്ലാതെ ചൊല്ലിടാമോ!
തന്നെത്താനറിഞ്ഞിടാത്ത തന്വംഗിമാ – രോടു
മൊന്നിച്ചു വാഴുന്നതെങ്ങനെ വല്ലഭന്മാർ?
പിട്ടല്ലിതിൽക്കാളുമലംകരിച്ചു – കണ്ടാ
ലൊട്ടകത്തിനൊട്ടു ഭംഗിയുണ്ടാമല്ലോ.
ശീലമേവമില്ലാ നാരിമാരിലാർക്കു – മൊരു
ബാലകനുള്ളതുമതുപോലെതന്നെ.”
41.31പൂതനാമോക്ഷം (എട്ടുവൃത്തം)
ഈ കൈകൊട്ടിപ്പാട്ടിൽ “ധരണീഭാരത്തെക്കൊണ്ടു സഹിയാഞ്ഞു ഭൂമിതാനും വിരിഞ്ചനും ശിവൻതാനും മുനിമാരും ദേവകളും” പാലാഴിയിൽച്ചെന്നു മഹാവിഷ്ണുവിനെക്കണ്ടു് ആവലാതി പറയുന്നതു മുതല്ക്കുള്ള ദശമസ്ക്കന്ധകഥയാണു് പ്രതിപാദ്യം. കവിത തരക്കേടില്ല. “പൂർണ്ണത്രയീശ, പുരന്ദരപൂജിത, പൂർണ്ണചന്ദ്രാനന, പാലയ മാം” എന്ന ഭാഗത്തിൽനിന്നു കവി തൃപ്പൂണിത്തുറയിലോ അതിനു സമീപത്തോ താമസിച്ചിരുന്ന ഒരാളാണെന്നു് അനുമാനിയ്ക്കാം.
“അമ്പാടിതന്നിലവരൻപോടേ വാഴുംകാലം
വൻപനാം കംസൻതന്റെ വചനത്താലേ
രൂക്ഷത പെരുത്തൊരു രാക്ഷസിയാം പൂതന
സാക്ഷാൽ ജഗന്നാഥനെ ഹനിപ്പാനായി
കോമളവേഷം പൂണ്ടു പോർമുലയുഗളത്തിൽ
ക്കാളകൂടത്തെത്തേച്ചു കനിവിനോടേ [4]
ഓരോരോ ദിക്കിൽച്ചെന്നു ബാലരെക്കൊന്നുകൊന്നു
പാരാതേ നടക്കുന്ന കാലത്തിങ്കൽ
നന്ദഗോപന്റെ പുരം പുക്കവൾ യദൃച്ഛയാ
നന്ദകുമാരൻതന്റെയരുകിൽച്ചെന്നു.
ഗോപികമാരായുള്ള നാരിമാരെല്ലാവരും
ഗോപാലൻതന്നെക്കണ്ടു വസിക്കുംനേരം
ഇന്ദിരാദേവി തന്റെ കാന്തനെക്കാണ്മതിന്നായ്
വന്നിതോ എന്നു തോന്നും ജനങ്ങൾക്കെല്ലാം.
..................
കൊല്ലുവാൻ വന്നവൾക്കു കൈവല്യം നല്കീടുന്ന
കാർമുകിൽവർണ്ണനെ ഞാൻ കൈതൊഴുന്നേൻ.
പൂതനാശരീരത്തെഗ്ഗോപന്മാരൊക്കെക്കൂടി
ക്‍ഖണ്ഡിച്ചു കൊണ്ടുപോയിദ്ദഹനം ചെയ്തു.
മല്ലാക്ഷിമാരേ നിങ്ങളുല്ലാസത്തോടെ നല്ല
മല്ലരികഥ പാടിക്കളിച്ചുകൊൾവിൻ.
മോഹങ്ങൾ സാധിപ്പാനും പാപങ്ങൾ നശിപ്പാനു
മിത്ര നന്നായിട്ടൊരുകഥകളില്ല
ഇന്നിനി നേരം പോരാ സൽക്കഥയുരചെയ്വാൻ
നാളെ ഞാൻ വന്നീടുവൻ പൊളിയല്ലേതും.
ഇത്തരമുരചെയ്തു തത്തയും പോയശേഷം
മത്തകാശിനിമാരും സുഖിച്ചുവാണു.”
41.32കാളിയമർദ്ദനം (ഇരുപത്തിമൂന്നുവൃത്തം)
കാളിയമർദ്ദനം കൈകൊട്ടിപ്പാട്ടു സാമാന്യം നല്ല ഒരു കൃതിയാണു്. കവി ശ്രീകൃഷ്ണവിലാസത്തെ ഉപജീവിക്കുകയും കഥ വളരെ വിസ്തരിച്ചു പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കൃഷ്ണവിലാസത്തെ അനുകരിച്ചു, കാളിന്ദീനദി ഒരു സുന്ദരിയുടെ രൂപത്തിൽ ഒരു ദിവസം രാത്രി ശ്രീകൃഷ്ണനോടു് ആവലാതി പറയുന്ന ഘട്ടവും മറ്റുമുണ്ടു്.
“കണ്ണനുണ്ണി കുളി കഴിഞ്ഞണ്ണനോടുംകൂടി
യുണ്ണുവാനായ്ച്ചെന്നനേരമമ്മതാനും വേഗം
അണ്ണനും തമ്പിക്കും രണ്ടു കിണ്ണമതിൽപ്പോലും
വെണ്ണനെയ്യുംകൂടെയിട്ടു കൊണ്ടുവന്നുനല്കി.
ഉണ്ണികൾക്കു രണ്ടുപേർക്കും രോഹിണിയന്നേരം
കിണ്ണമതു രണ്ടിലവർക്കോദനങ്ങൾ നല്കി.
ഇഞ്ചിനാരങ്ങക്കറികൾ പഞ്ചസാര തേനും
ചഞ്ചലാക്ഷി രോഹിണിതാൻ പുഞ്ചിരിയോടേകി.
ഉണ്ണിരാമാ, കൃഷ്ണാ, നിങ്ങൾക്കെന്തുവേണംചൊൽവിൻ.
ഉണ്ണണമെന്നാകിൽപ്പഴംകൂടെ വേണമമ്മേ!
കണ്ണനേവം പറഞ്ഞപ്പോളമ്മതാനും വേഗ
മെണ്ണമില്ലാതോളം പഴം കൊണ്ടുവന്നു നല്കി.
കണ്ണനും കദളിയുമക്കണ്ണനു വിളമ്പി,
പിന്നെയങ്ങുറതയിരുമന്നവും വിളമ്പി
യൊന്നൊഴിയാതെയങ്ങവരൊക്കെയും ഭുജിച്ചു.
ഇന്നിനി മാതാവേ! ഞങ്ങൾക്കുണ്ണണമെന്നില്ല
നന്ന നിറഞ്ഞെന്നു പറഞ്ഞുണ്ണികളുമേറ്റം
അപ്പൊഴേ ചെന്നവരുടെ കൈ കഴുകിച്ചമ്മ.
കെല്പെഴുന്ന മണിമഞ്ചം കേറിയങ്ങുറങ്ങി.”
41.33ഗോപികാവസ്ത്രാപഹരണം (ഏകവൃത്തം)
ഇതു് ഒരു വൃത്തത്തിൽമാത്രം രചിച്ചിട്ടുള്ള ഒരു ചെറിയ കൈകൊട്ടിപ്പാട്ടാണു്.
“മാരബാണപീഡിതരാം ഗോപികമാർ പണ്ടു
മാരവൈരികാന്തയാകും ഗൗരിതന്റെ രൂപം
സൂരപുത്രീതീരേ നല്ല മണ്ണുകൊണ്ടുണ്ടാക്കി
ചാരുനേത്രൻ വാസുദേവൻ കാന്തനായ്വന്നീടാൻ
ഭൂരിഭക്തിയോടെല്ലാരും കിഞ്ചന ഭജിച്ചു.
നാരിമാരും ശൗരി ഹരനാരദാദിസേവ്യൻ
സാരസാക്ഷിമാരുടയ വാഞ്ഛിതം സാധിപ്പാൻ
കൈരവബാന്ധവകാന്തികാന്തമന്ദഹാസൻ
നീരജബാന്ധവസുതാരോധസി ഗമിച്ചു
നാരിമാനസമദനതാപകാരിതന്നെ.”
എന്നിങ്ങനെ ആ പാട്ടു പുരോഗമിക്കുന്നു.
41.34രാസക്രീഡ (ആറുവൃത്തം)
ഇതു സാമാന്യം നല്ല ഒരു കൈകൊട്ടിപ്പാട്ടാണു്. കവി “ശൂകപുരി വാണരുളും ഭഗവാനെ” വന്ദിക്കുന്നുണ്ടു്.
വേണുഗാനം കേട്ടു ഗോപികമാരെപ്പോ
ളാകുലമോടുടനെല്ലാപേരും
അത്താഴമുണ്മാനിരുന്നോരു നാരിമാ
രത്തൽപ്പെട്ടോടീ ചിലരവിടെ.
ബാലകന്മാർക്കു മുലയും കൊടുത്തങ്ങു
താലോലം പാടിയുറക്കുന്നേരം
ഓടക്കുഴൽവിളി കേട്ടു തരുണിമാർ
ബോധം മറന്നു നടന്നാർ ചിലർ;
ഭർത്താവിനോടു കലഹവും ഭാവിച്ചു
മെത്തമേൽനിന്നങ്ങിറങ്ങി വേഗാൽ
മറ്റേ മുറിയിൽശ്ശയിക്കുന്നവളുടൻ
തെറ്റെന്നു പോയിതു മറ്റൊരുത്തി.
കാതൊന്നലങ്കരിച്ചാമോദാൽ മറ്റേതി
ലേതുമേ കൂടാതൊരു തരുണി;
ഒറ്റക്കണ്ണഞ്ജനം കൊണ്ടങ്ങെഴുതീട്ടു
മറ്റേതുഴുതാതെ മറ്റൊരുത്തി;
ഹാരാവലിയുമരയിലുടഞാണു
മോരാതെ മാർവിലലങ്കരിച്ചാൾ.
നൂപുരം കൈകളിലിട്ടു തരിവള
പാദേ ധരിപ്പാൻ തുടങ്ങുന്നേരം
ആണികൂടാതൊരു നൂപുരമെന്നിട്ടു
കോണിലെറിഞ്ഞു കുപിതയായി
അത്തൽ പൂണ്ടോടുമ്പോളുത്തരീയം വീണ
തൊട്ടുമറിഞ്ഞില്ലൊരു തരുണി.
ഇങ്ങനെ ഗോപിമാരെല്ലാവരും കൂടി
നന്ദതനൂജന്റെ സന്നിധിയിൽ
ഒട്ടൊട്ടഴിഞ്ഞ തലയിലൊരു കയ്യും
മറ്റേതു നീവിയഴിഞ്ഞിടത്തും
മട്ടലർബാണന്റെയാജ്ഞകൊണ്ടെല്ലാരും
വട്ടത്തിൽനിന്നങ്ങുഴലുന്നേരം
പുഞ്ചിരിതൂകീട്ടു വഞ്ചനമാനുഷൻ
ചഞ്ചലാക്ഷിമാരോടേവം ചൊന്നാൻ.”
രാസക്രീഡാസംക്ഷേപം എന്നു നാലുവൃത്തത്തിൽ മറ്റൊരു തിരുവാതിരപ്പാട്ടും കാണ്മാനുണ്ടു്. അതിലും “ശുകപുരേ വാണരുളും ഭഗവാനേ” സ്മരിച്ചിരിക്കുന്നു.
41.35ശംബരകഥ (ഏകവൃത്തം)
ഇതും ഒരു ചെറിയ കൃതിയാണു്. മുഴുവൻ കിട്ടീട്ടില്ല.
“ഗർഭം തികഞ്ഞാശു രുക്‍മിണീദേവിയു
മർഭകൻതന്നെയും പെറ്റാളപ്പോൾ
ചമ്മരനെന്നൊരു ദാനവനന്നേരം
വന്നു പതുക്കവേ മായയാലേ
ചോരക്കിടാവിനെ വാരിപ്പിടിച്ചങ്ങു
വാരിധിതന്നിലെറിഞ്ഞു മൂഢൻ.
ആരുമറിഞ്ഞില്ല ബാലൻ പിറന്നതും
ചോരണംചെയ്തതുമെന്നേ വേണ്ടൂ.
വത്സൻ സമുദ്രത്തിൽചെന്നങ്ങു വീണപ്പോൾ
മത്സ്യം വിഴുങ്ങി നടന്നു വേഗാൽ.
മുക്കോർ വലവീശി നില്ക്കുന്നനേരത്തു
ചിക്കെന്നു മത്സ്യം വലയിൽപ്പുക്കു
മുക്കോരതുനേരം മത്സ്യത്തടിയനെ
തൃക്കാഴ്ചയായ് വെച്ചു ചമ്മരനു്.
മത്സ്യത്തെ മെല്ലവേ കീറുന്നനേരത്തു
വത്സനെക്കണ്ടവൻ വിസ്മയിച്ചു.
തന്നോടു ശൃങ്ഗാരപ്രകടനം ചെയ്യുന്ന തന്റെ വളർത്തമ്മയായ മായാവതിയോടു പ്രദ്യുമ്നൻ
“ഇന്നു നിനക്കെന്തു സമ്മോഹനമായ
ദുർമ്മാർഗ്ഗമോരോന്നേ തോന്നീടുന്നു?
മറ്റുള്ള മാതാക്കൾ പെറ്റുള്ള മക്കളിൽ
മുറ്റുമിഗ്ഗോഷ്ടികൾ കാട്ടുന്നുണ്ടോ?
വാരാങ്ഗനേ, നിന്റെ ചാരത്തിരിക്കാതെ
ദൂരത്തു പോകുന്നു ഞാനുമിപ്പോൾ”
എന്നു പറയുന്ന വാക്യംവരെ മാത്രമേ ഈ പാട്ടു കാണ്മാനുള്ളു.
41.36കുചേലവൃത്തം (എട്ടുവൃത്തം)
ഈ കൈകൊട്ടിപ്പാട്ടു് സമഗ്രമായി കിട്ടീട്ടില്ല. “ഇങ്ങിനെ വന്നതിൻ കാരണമെല്ലാമെങ്ങിനെയെന്നതു ചൊല്ലുക കാന്തേ?” എന്നു കുചേലൻ ലക്ഷ്മീദേവിയെപ്പോലെ തന്റെ സമീപത്തു ചെന്നുചേർന്ന പത്നിയോടു പറയുന്ന ഭാഗംവരെയേ കണ്ടിട്ടുള്ളു. കവി ശ്രീകൃഷ്ണചരിതം മണിപ്രവാളം പന്ത്രണ്ടാം സർഗ്ഗത്തെ അനുകരിച്ചിരിക്കുന്നു.
“അയ്യോയെൻവല്ലഭനെന്നുടെ സങ്കടം
മെയ്യോടെ കേട്ടാലുമെൻകണവാ!
ഊണുകഴിയ്ക്കാതെയാറു ദിനമായി
പ്രാണൻ ഗമിപ്പാനടുത്തുവല്ലോ.
ബാലകന്മാരൊക്കെ ലീലകൾ കൈവിട്ടു
ചാലേ തളർന്നു കിടന്നിടുന്നു.
ഇല്ലങ്ങളിൽ ബ്ഭിക്ഷ തെണ്ടിനടന്നാലു
മില്ലെന്നു ചൊല്ലും ജനങ്ങളേറും
വല്ലാതെന്നാകിലും ചെന്നാലൊരു പിടി
നെല്ലുമാത്രംപോലും കിട്ടാതായി.
വിറ്റു ഭുജിച്ചിടാമെന്നു നിരൂപിച്ചാൽ
ച്ചുറ്റുകൾ താലികൾ പണ്ടേയില്ല.
മാനസംതന്നിൽസ്സുഖമില്ലൊരിക്കലും
ഞാനെന്തു ചെയ്യേണ്ടൂ ജീവനാഥ!
കണ്ണുമടച്ചു ജപിച്ചങ്ങിരുന്നാകി
ലുണ്ണികളെങ്ങിനെയുണ്ണുന്നതും?
ശിഗ്രുവിൻപല്ലവം വച്ചുചമച്ചതു
ഭദ്രമായു് ഭക്ഷണം ചെയ്യുന്നതും
എത്രനാളിങ്ങനെ വേണമെന്നുള്ളതു
കൃത്യമതുണ്ടോ എൻ പൃഥ്വീദേവ?”
41.37സന്താനഗോപാലം (പതിമ്മൂന്നുവൃത്തം)
ഈ കൈകൊട്ടിപ്പാട്ടു സാമാന്യം നന്നായിട്ടുണ്ടു്. കവി പൂന്താനത്തെയാണു് ശരണീകരിച്ചിരിക്കുന്നതു്.
“എന്നരുളിച്ചെയ്തു കൃഷ്ണൻ പാർത്ഥനോടു-കൂടി
മന്ദേതരം സ്യന്ദനത്തിലേറിപ്പോയി.
വായുവേഗം ജയിച്ചോരു തേരുമപ്പോൾ-വേഗം
വായുമാർഗ്ഗേ പശ്ചിമാശ പറയുന്നേരം
സിന്ധുരാജന്മാരെയെല്ലാം ഹന്ത! കണ്ടു – കണ്ടു
ബന്ധുരാങ്ഗൻ കടന്നിതു ലോകാലോകം.
അർക്കചന്ദ്രന്മാരില്ലാത്ത ദിക്കിലായി – അപ്പോ
ളൊക്കെയുമിരുട്ടായിട്ടു വന്നുകൂടി.
തേർക്കുതിരകൾക്കുമേറ്റമാകുലമായു് – (മന്ദം)
തെരുതെരെപ്പോകാതായ നേരം പാർത്ഥൻ
അന്ധകരമെന്തിതേവം വാസുദേവ! – നമ്മ
ളേതു ദിക്കിലകപ്പെട്ടു ദേവദേവ?
ലോകനാഥനരുൾചെയ്തു നമ്മളിപ്പോൾ – (...)
ലോകാലോകം കടന്നൊരു ഭാഗത്തായി.
കൂരിരുളു കളഞ്ഞിടാം ഭീതി വേണ്ടാ-പാരം
സൂരനുദിച്ചതുപോലെ കണ്ടുകൊൾക.
തൃച്ചക്രത്തെ സ്മരിച്ചിതു വാസുദേവ – നപ്പോ
ളുച്ചയ്ക്കലേ രവിപോലെ വന്നുദിച്ചു.
ചക്രശോഭ കണ്ടു പാർത്ഥൻ ഭീതി പൂണ്ടു – നിന്നു
ചക്രപാണിതന്നെ നോക്കിനില്ക്കുന്നേരം
ചന്ദ്രകോടിപ്രഭപോലെ ദൂരെയേറ്റം – പാരം
സാന്ദ്രമായ തേജസ്സങ്ങു കാണ്മാറായീ.
സ്യന്ദനത്തിൽനിന്നിറങ്ങി കൃഷ്ണന്മാരു – മപ്പോൾ
നന്ദസൂനുവരുൾചെയ്തു പാർത്ഥനോടായു്.
വിശ്വസാക്ഷിയായ സത്യം താനിരിക്കു – ന്നൊരു
നിത്യമായ ലോകമിതു കണ്ടുകൊൾക”.
41.38ഭാമാസാന്ത്വനം (രണ്ടുവൃത്തം)
ശ്രീകൃഷ്ണനും രുക്‍മിണിയുംകൂടി ഒരു ദിവസം ചൂതു കളിച്ചുകൊണ്ടിരിക്കവേ നാരദമഹർഷി അവിടെച്ചെന്നു് ഒരു പാരിജാതപുഷ്പം ശ്രീകൃഷ്ണനു കാഴ്ചവെയ്ക്കുകയും ആ പൂവു ഭഗവാൻ തന്നെ രുക്‍മിണിയുടെ കേശപാശത്തിൽ ചൂടിക്കുകയും ചെയ്തു. ആ വാർത്ത തന്റെ ഒരു ദാസി മുഖാന്തിരം സത്യഭാമ അറിഞ്ഞു വ്യസനിക്കുകയും കോപിക്കുകയും ചെയ്തു. അപ്പോൾ ശ്രീകൃഷ്ണൻ ചെന്നു ഭാമയെ സമാധാനപ്പെടുത്തി. ഇതാണു് കഥ.
“ഇത്ഥമവൾ ചൊന്ന വാക്കുകൾ കേട്ടപ്പോൾ
ക്രുദ്ധിച്ചെഴുന്നേറ്റു സത്യഭാമ.
നിർണ്ണയമോ സഖി നീ ചൊന്ന വാക്കുകൾ?
നിർണ്ണയം; കണ്ടു ഞാൻ ധന്യശീലേ!
മല്ലാരിതാൻ തന്റെ വല്ലഭതന്നുടെ
നല്ല മുടിയിലണിഞ്ഞിതോ ചൊൽ?
തെല്ലുമെ സംശയമില്ല ഞാൻ ചൊന്നതു;
നല്ല വചനങ്ങൾ വിശ്വസിക്ക.
കേശവനീവണ്ണമെന്നതു കേട്ടപ്പോൾ
ക്ലേശവും രോഷവുമുത്ഭവിച്ചു
ഭൂഷണജാലങ്ങൾ പൊട്ടിച്ചെറിഞ്ഞിതു
രോഷാൽ ചുവന്നു നയനങ്ങളും.
നല്ലൊരു പീതദുകൂലം മുലക്കച്ച
യെല്ലാം ത്യജിച്ചു പരവശയായ്
പല്ലും കടിച്ചങ്ങു നല്ലോരു മെയു് വിറ
ച്ചല്ലലും പൂണ്ടു നിലത്തു വീണു.
രോദനം ചെയ്കയും പെട്ടെന്നുരുൾകയും
വേദനയാമ്മാറു കണ്ടനേരം
പേടിപൂണ്ടോരോരോ ദാസീസമൂഹങ്ങ
ളോടിത്തുടങ്ങിനാരങ്ങുമിങ്ങും.
41.39രാമാനുചരിതം
ഈ കൈകൊട്ടിപ്പാട്ടിലെ ആദ്യത്തെ എട്ടുവൃത്തങ്ങളേ കണ്ടിട്ടുള്ളൂ. “അതു കേട്ടൻപൊടു ഗരുഡൻ താൻ ചെന്നു കുതുകമോടങ്ങു ചൊല്ലിനാൻ” എന്ന വരിയാണു് ഗ്രന്ഥത്തിന്റെ ഒടുവിൽ കാണുന്നതു്.
“ആരു നീയെന്നുടെ നേരെ വന്നോരോരോ
പൗരുഷവാക്കുകൾ (ചൊല്ലി) പോരും
നിന്നെയും നിന്നുടെ നാഥനേയുമിന്നു
മാനസേ ഞാനുമറിയുന്നില്ല.
ലോകേശ്വരൻ കൃഷ്ണൻതന്നെയറിയാതെ
ലോകത്തിലാരുള്ളു നിന്നെപ്പോലെ?
മൂഢത്വം ചൊല്ലിയതാരുമേ കേൾക്കണ്ട;
രൂഢി ഞാനാരോടും ചൊല്ലുന്നില്ല.
പെണ്ണുങ്ങൾ തന്നുടെ കൂറകളും വാരി
വെണ്ണകൾ കട്ടുണ്ടു മേവിടുന്ന
കണ്ണൻനിയോഗത്താൽ വന്ന നിന്നെക്കണ്ടു
നാണം വളരുന്നു പാരമിപ്പോൾ.
പോരുന്നതില്ലഞാൻ വീര്യവാനെങ്കിലോ
പാരാതെ നീയെന്നെക്കൊണ്ടുപോകു.
കൊണ്ടുപോവാനായ്ത്തുനിഞ്ഞോരു നേരത്തു
കൊണ്ടൊരു തല്ലിനാലല്ലൽ പൂണ്ടു
പാരം വിഷണ്ണനായ്ച്ചെന്നു മുകുന്ദന്റെ
ചാരത്തുനിന്നൊരു വാക്കുണ്ടായി”.
കവിതയ്ക്കു ഗുണമില്ല.
41.40തുളസീമാഹാത്മ്യം (ആറുവൃത്തം)
ഒരിക്കൽ സത്യഭാമയുടെ ഗൃഹത്തിൽ നാരദമഹർഷി ചെന്നു വീണ വായിക്കുവാൻ ശ്രീകൃഷ്ണനെ തന്നോടുകൂടി അയച്ചുതരണമെന്നു് അപേക്ഷിച്ചു. തനിക്കു ഭർത്താവിനെ പിരിഞ്ഞിരിക്കുവാൻ നിവൃത്തിയില്ലെന്നും ഭർത്താവിന്റെ ശരീരത്തോളം തൂങ്ങുന്ന സ്വർണ്ണം ദാനം ചെയ്യാമെന്നും ഭാമ പറഞ്ഞു. ശ്രീകൃഷ്ണനും നാരദനും അങ്ങിനെ ചെയ്യുവാൻ അനുവദിച്ചു. രുക്‍മിണീദേവിയൊഴികെയുള്ള ഭഗവാന്റെ പതിനാറായിരത്തേഴു പത്നിമാരും അവരുടെ സകല ഭൂഷണങ്ങളും ത്രാസിന്റെ ഒരു തട്ടിലിട്ടുമറ്റേത്തട്ടിൽ ഭഗവാനെ തൂക്കിനോക്കി. ഭഗവാന്റെ ദേഹം അധികം തൂങ്ങുന്നതായി കണ്ടു വ്യസനിച്ചു ഭാമയും മറ്റും രുക്‍മിണിയെ വിവരമറിയിച്ചു. രുക്‍മിണി ആ ആഭരണങ്ങളെല്ലാം നീക്കിയിട്ടു് ഒരു തുളസീദളംമാത്രം അവയിരുന്ന തട്ടിൽ വയ്ക്കുകയും അപ്പോൾ ഭഗവാനും തുളസീദളവും ഒന്നുപോലെ തൂങ്ങുകയും ചെയ്തു. മഹർഷി തുളസീദളം സ്വീകരിച്ചു തൃപ്തനായി അവിടം വിട്ടുപോയി. ഈ കഥയാണു് പ്രസ്തുത കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നതു്.
“എന്നരുൾചെയ്തനേരം തുലാഭാര
മന്നു കാർമുഖിൽവർണ്ണനുണ്ടായിപോൽ.
ഏഴുരണ്ടു ഭുവനംനിറഞ്ഞീടു
മാഴിവർണ്ണനെത്തൂക്കുവാനാരുള്ളു?
ഊഴിതന്നിലഴകുള്ള ഭാമയും
പാഴിലെന്തു നിനച്ചു വൃഥാ ഫലം?
കൊണ്ടൽവർണ്ണനെത്തൂക്കിയ തട്ടത്തിൽ
കൊണ്ടു ഭാരമധികമധികമായു്.
കൊണ്ടൽവേണിമാരാഭരണങ്ങളെ
ക്കൊണ്ടുവന്നുനിറച്ചിതു മറ്റേതിൽ.
കൊണ്ടൽവേണിമാർ കോപ്പുകളിട്ടിട്ടും
കൊണ്ടൽവർണ്ണനധികമായ്ത്തൂങ്ങുന്നു.”
41.41രാജസൂയം (പത്തുവൃത്തം)
ഈ കൈകൊട്ടിപ്പാട്ടിനു കവിതാഗുണം പോരാ. ജരാസന്ധവധവും പാണ്ഡവദ്വിഗ്വിജയവുംമറ്റും വർണ്ണിക്കുന്നുണ്ടെങ്കിലും കവി ശിശുപാലവധത്തെ സ്പർശിച്ചു കാണുന്നില്ല. പ്രാസദീക്ഷ പ്രായേണ ഇല്ലെന്നുതന്നെ പറയാം. “കിളിമക” ളെക്കൊണ്ടാകുന്നു കഥ പറയിക്കുന്നതു്.
“ദ്വാരകാമന്ദിരത്തിൽ ഭാര്യമാരോടുംകൂടി
സ്വൈരമായു് വസിക്കുന്ന വാസുദേവൻ
താതനും ജനനികൾ ജ്യേഷ്ഠനും കാന്തമാരും
സേനയും സേനാപതിവീരന്മാരും
സേവകപ്രവരനാം സാത്യകിയോടുംകൂടി
സ്സത്വരം പുറപ്പെട്ടാനംബുജാക്ഷൻ.
ഏറിയ ജനത്തോടുമേറിയ ഘോഷത്തോടു
മച്യുതൻ തിരിച്ചിതു വ്യോമമാർഗ്ഗേ.
പാണ്ഡവഗൃഹമാകും ഖാണ്ഡവപ്രസ്ഥത്തിങ്കൽ
പ്പാരാതെയെഴുന്നള്ളി ലോകനാഥൻ.
കൃഷ്ണൻതന്നരുളാലേ നിർമ്മലൻ ധർമ്മാത്മജൻ
യാഗവുമനുഷ്ഠിച്ചു ശാലപുക്കു.”
41.42സുഭദ്രാഹരണം (പതിന്നാലുവൃത്തം)
ഇതു് ഇരയിമ്മൻ തമ്പിയുടെ “പാതിവ്രത്യമിയലും പാർവ്വതിദേവിതന്നെ” എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ സുഭദ്രാഹരണം കൈകൊട്ടിപ്പാട്ടിൽനിന്നു ഭിന്നമാകുന്നു. കവിത അതുപോലെ രമണീയമല്ലെങ്കിലും ആകെക്കൂടി തരക്കേടില്ല. കവി മേല്പത്തൂർ ഭട്ടതിരിയുടെ സുഭദ്രാഹരണം പ്രബന്ധത്തെ ഉപജീവിച്ചിട്ടുണ്ടു്. സുഭദ്രയുടെ പാണിഗ്രഹണംവരെയുള്ള കഥയേ പ്രതിപാദ്യമായിക്കാണുന്നുള്ളു. തദനന്തരമുള്ള യുദ്ധവും മറ്റും വിട്ടിരിക്കുന്നു.
“അംഗനമാർമണിതന്റെ – ഗുണമിങ്ങനെ കേട്ടോരുനേരം
അംഗജസായകമേറ്റു – തന്റെയംഗം മറന്നവൻ നിന്നു.
കൃഷ്ണയിലുള്ളൊരു രാഗം – പോന്നു വൃഷ്ണീശസോദരിതന്നിൽ.
പാലോലും വാണിയെത്തന്നെ – മനതാരിലുറപ്പിച്ചു പാർത്ഥൻ
ഭദ്രയാകുന്ന സുഭദ്രാ – ലാഭമുദ്രയെത്തന്നെക്കരുതി.
യാചിക്കയെന്നതുചിത – മല്ല ശീതാംശുവംശജന്മാർക്കു്.
ചോദിക്കിലല്ലാതെ കിട്ടാ – യെന്നു ലോകപ്രസിദ്ധമുണ്ടല്ലോ.
രാക്ഷസോദ്വാഹമസാധ്യം – നൂനം സാക്ഷാൽ ജഗന്നാഥനോടേ.
മട്ടലർസായകമേറ്റു പാരം ചുട്ടെരിയുന്നന്തരംഗം.
വേദനപോവാനുപായം – ജഗന്നാഥനെസ്സേവിച്ചാലുണ്ടാം.
ഇങ്ങിനെ ചിന്തിച്ചുറച്ചു – ഭിക്ഷുവേഷം ധരിച്ചു വിജയൻ.
ഭദ്രയിലുള്ളൊരു രാഗ – മുള്ളിൽനിന്നു പുറപ്പെട്ടപോലെ
വസ്ത്രങ്ങൾ കാവിയിൽ മുക്കി – രക്തമാക്കിദ്ധരിച്ചു ശരീരേ.
മാരി ചൊരിയും നിശയിൽ – പാരമാകുലമാനസനായി
കോടയേറ്റങ്ങു വിജയൻ – വടകോടരം തന്നിലിരുന്നു;
കൈടഭനാശനചിന്ത – ചെയ്തു കൈവരുവാനഭിപ്രായം.”
“മൈത്രേയമുഹൂർത്തത്തിങ്കൽ വൃത്രാരിസുതനെക്കൊണ്ടു
ചിത്രഭാനുദേവൻതന്നെസ്സാക്ഷിയായ്വച്ചു
അംഭോജസംഭവസുതൻജംഭാരിസഹജൻതന്റെ
സോദരിതൻ പാണിഗ്രഹമാചരിപ്പിച്ചു.”
എന്ന വരികളോടുകൂടി ഈ കൈകൊട്ടിപ്പാട്ടു് അവസാനിയ്ക്കുന്നു.
41.43അക്ഷയപാത്രം (രണ്ടുവൃത്തം)
“തിരുമാനാംകുന്നിൽത്തിരുനീലകണ്ഠസുതേ തിരുവുള്ളമുണ്ടാകേണം രുചിരതനോ” എന്നിങ്ങനെ ഈ കൃതി ആരംഭിയ്ക്കുന്നു. തിരുമാനാംകുന്നു് എന്നതു് തിരുമാന്ധാംകുന്നുതന്നെ.
41.44കിരാതം (എട്ടുവൃത്തം)
ഇതു സാമാന്യം ദീർഘവും രചനാമധുരവുമായ ഒരു പാട്ടാണു്. പല സ്ഥലങ്ങളിലും ഈ കൃതിയ്ക്കു പ്രചാരമുള്ളതായറിവുണ്ടു്. ശിവൻ പർവ്വതിയോടുകൂടി അർജ്ജുനന്റെ തപോവനത്തിലേയ്ക്കു പുറപ്പെടുന്ന ഭാഗമാണു് ചുവടെ വർണ്ണിച്ചിരിയ്ക്കുന്നതു്.
“വേടനാരിയുടെ വേഷം കൂടവേ നീ ധരിയ്ക്കേണം
കാടുതന്നിൽക്കളിയാടി നടക്കാമെന്നാൽ.
കുന്നു വെല്ലും മുലതന്നിൽക്കുന്നിമാലയണിഞ്ഞാലും
കുന്നിൽമാതേ! നിനക്കേതും കൂസലും വേണ്ടാ
നീലവർണ്ണം കലരുന്ന ചേലകൊണ്ടങ്ങുടുത്താലും
നീലിയെന്നുള്ള പേർ പണ്ടേ നിനക്കുണ്ടല്ലോ.
കൊട്ടയും നല്ലൊരു കോലും കൊണ്ടു പിൻപേ നടന്നാലും
വേട്ടയാടുന്നതു കണ്ടു വിനോദിച്ചാലും.
ഇത്ഥമോരോന്നരുൾചെയ്തു മൃത്യുവൈരി വിരവോടേ
മത്തനാകും കിരാതന്റെ ശരീരം പൂണ്ടു.
താടിയും മോടിയും മീശക്കൊമ്പുമമ്പുമൊരു വില്ലും
പേടിയാകും കിരാതന്റെ വിഗ്രഹം കണ്ടാൽ.
നീലവസ്ത്രം കടീഭാഗേ, പീലിമാല മുടിഭാഗേ,
നാലു ഭാഗേ നിറഞ്ഞുള്ള കിരാതന്മാരും
ഗളത്തിൽച്ചങ്ങല കെട്ടിവെളുത്ത നായ്ക്കളുമായി
ക്കളിച്ചു പർവതേനിന്നങ്ങിറങ്ങി നാഥൻ”
41.45കല്യാണസൗഗന്ധികം (ഏകവൃത്തം)
കല്യാണസൗഗന്ധികം ഏകവൃത്തത്തിൽ വിരചിതമായിരിയ്ക്കുന്നു.
“കല്യാണി വാവാ! കിളിമകളേ! കല്യാണസൗഗന്ധികത്തെച്ചൊല്ലാൻ.
നല്ലൊരു സമ്പത്തു സംഭവിപ്പാനുള്ളോരു സാധനമല്ലോ ബാലേ!
എങ്കിലോകേട്ടാലും മങ്കമാരേ! എങ്കൽനിന്നാശു കഥാമൃതത്തെ.”
41.46കീചകവധം (രണ്ടുവൃത്തം)
ഇതിലെ കവിതയ്ക്കു പറയത്തക്ക ഗുണവും ദോഷവുമില്ല. “വാണീവിനായക ദേശികന്മാർ വാണിടേണമെന്റെ മാനസത്തിൽ” എന്നു പ്രഥമവൃത്തം ആരംഭിയ്ക്കുന്നു. ദ്വിതീയവൃത്തം മഞ്ജരിയിലാണു് രചിച്ചിരിയ്ക്കുന്നതു്.
“മാരുതനന്ദനനാരുമറിയാതെ
വാരിജലോചനയോടുംകൂടെ
നൃത്തഗൃഹത്തിങ്കൽച്ചെന്നിതു മുന്നമേ
ചിത്തേ നിറഞ്ഞോരു കോപത്തോടേ.
തത്ര ബൃഹന്നളതന്നുടെ മെത്തമേൽ
വൃത്രാരിജാഗ്രജൻതാൻ കിടന്നു.
കുഞ്ജരപോതത്തെച്ചാടിപ്പിടിപ്പാനായ്
കുണ്ഠേ പതിക്കുന്ന സിംഹിപോലെ.
ഏണമിഴിയായ കൃഷ്ണയുമന്നേരം
പ്രാണനാഥന്റെ നിയോഗത്താലേ
കാണണം കള്ളനെക്കൊല്ലുന്നതെന്നോർത്തു
തൂണും മറഞ്ഞങ്ങരികിൽ നിന്നു.........
ചെന്തീക്കനൽപോലെ കണ്ണും ചുവപ്പിച്ചു
കുന്തളം ചുറ്റിപ്പിടിച്ചാൻ പിന്നെ.
ഏറ്റം വലിച്ചപ്പോളെന്തിതെന്നോർത്തവൻ
ചെറ്റു വിവാദിച്ചാൻ മാനസത്തിൽ.
പല്ലവകോമളമല്ലയോ പാർക്കുമ്പോൾ
മല്ലാക്ഷിമാരുടെ ദേഹമയ്യോ?
കല്ലിനെക്കാളും കഠിനതരമിതു
മെല്ലാം വിധിബലമെന്നു നൂനം.
കാമിനീകേശം തലോടുന്ന നേരത്തു
കാമാഗ്നി വർദ്ധിയ്ക്കുമത്രേ പാർത്താൽ.
ചാമെന്നു തോന്നുന്നു കേശം പിടിച്ചപ്പോൾ
രോമങ്ങൾ കൊള്ളുന്നു മുള്ളുപോലെ.
പൊയു് പറഞ്ഞെന്നെച്ചതിച്ചാളിവളയ്യോ
മയ്യൽമിഴിയല്ലിതാരു പാർത്താൽ?”
41.47ശിവകഥ (നാലുവൃത്തം)
ഇതിലെ കഥ വിചിത്രമാണു്. ശിവക്ഷേത്രങ്ങളിൽ ശാന്തിക്കാരനായിരുന്ന ഒരു ബ്രഹ്മണൻ പല പുണ്യകർമ്മങ്ങളും ചെയ്തുവെങ്കിലും അതോടുകൂടി തന്റെ വൃത്തിയിൽ ആർജ്ജിച്ച പാപംനിമിത്തം അടുത്ത ജന്മത്തിൽ പകൽ മുഴുവൻ പല്ലിയായും രാത്രിമുഴുവൻ രാജാവായും ജീവിക്കേണ്ടിവന്നു.
“ശാന്തികൊണ്ടുണ്ടായ പാതകത്താൽ ജീവിച്ചിതുനൃപൻ ഗൗളിയായി;
രാത്രിയിലീശ്വരചിന്തകൊണ്ടു ധാത്രിയ്ക്കു നാഥനായ് രാത്രിതോറും.
അർക്കനുദിക്കുന്ന നേരത്തിങ്കലക്ഷിതിനാഥനും ഗൗളിയായി.
ചെന്നു ദിനേശൻ മറഞ്ഞാൽപ്പിന്നെ വന്നിടും രാജത്വമെന്നേ വേണ്ടു.
അത്ഭുതംതോന്നുമീ വാർത്തകേട്ടാൽ ചിൽപുമാൻതന്റെവിലാസമെല്ലാം.”
എന്നു കവി ഈ ഘട്ടം വർണ്ണിക്കുന്നു. ഒരു രാത്രിയിൽ ആ രാജാവു് ഒരു സന്യാസിയെ കണ്ടുമുട്ടുകയും തനിക്കു കാശിക്കു പോയാൽ കൊള്ളാമെന്നുള്ള ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. സന്യാസി ആ ഭാരം കയ്യേറ്റു തന്റെ ഭസ്മപാത്രത്തിൽ ഉഷഃകാലത്തു പല്ലിയെ അടയ്ക്കുകയും സന്ധ്യയാകുമ്പോൾ രാജാവിനെ തുറന്നുവിടുകയും ചെയ്തുവന്നു. അങ്ങനെ നാലഞ്ചുമാസംകൊണ്ടു് അവർ കാശിയിലെത്തി.
“പുണ്യപ്രദോഷസമയത്തു മോദേന
പുണ്യവാൻ ചെന്നിതു ഗംഗാതടേ.
മന്ദമിറങ്ങിക്കുളിച്ചു വിശുദ്ധനായ്
നന്നായു് വിഭൂതി ധരിപ്പതിന്നായ്
ഭസ്മക്കുടുക്ക തുറന്നോരുനേരത്തു
വിസ്മയം ഗൗളി പുറത്തുചാടി.
ചെന്നു പിടിപ്പാനെടുത്തപ്പോൾപ്പല്ലിയു
മൊന്നുകുതിച്ചു ജലത്തിൽച്ചാടി.
കൊത്തിബ്ഭുജിച്ചുപോൽ മത്സ്യമാദിയപ്പോൾ
മൃത്യുഞ്ജയൻതന്റെ വൈഭവത്താൽ.
അന്നേരമത്രനിന്നുണ്ടായ തേജസ്സു
ചാലേ ലയിച്ചിതു കാശിതന്നിൽ”
ഈ പാട്ടു വാസ്തവത്തിൽ യുവതികൾ കൈകൊട്ടിക്കളിക്കു് ഉപയോഗിച്ചിരുന്നിരിക്കുവാൻ ഇടയില്ല. ശിവക്ഷേത്രങ്ങളിൽ ശാന്തി കളിക്കുന്നതു് പാപമാണെന്നു കവി പ്രസ്തുതകഥമൂലം കാണിക്കുന്നു എന്നേ കരുതേണ്ടതുള്ളു.
41.48പൂച്ചചരിതം (മൂന്നുവൃത്തം)
തിരുവാതിരപ്പാട്ടുകൾ ധാരാളമായി ഉത്ഭവിക്കുകയും യുവതികൾ അവ പാടിക്കളിക്കുകയും ചെയ്തപ്പോൾ ഏതോ ഒരു സരസൻ അവരെ അവഹേളനം ചെയ്യുന്നതിനെന്നപോലെ ഈ ചെറിയ കൃതി രചിച്ചു. കോരിക്കുടിക്കുവാൻ പിലാവില കൊണ്ടുവരണമെന്നു ഈച്ച പൂച്ചയോടപേക്ഷിക്കുകയും അതിലേക്കായി പൂച്ച വെളിയിൽ പോവുകയും ചെയ്തു. ഈച്ച ഉടനെ ക്ഷുത്തു സഹിക്കവഹിയാതെ കഞ്ഞിപ്പാത്രത്തിൽ ചാടി കാലനൂരിലേക്കു യാത്രയായി. പൂച്ച വന്നു നോക്കിയപ്പോൾ ഈച്ച പാത്രത്തിൽ ചത്തു കിടക്കുന്നതായി കാണുകയും കഞ്ഞി മുഴുവൻ കുടിക്കുകയും ചെയ്തു. ഇതാണു് കഥ. “ഒരു ചരിതം ചൊല്വാൻ തുടങ്ങുന്നു ഞാൻ തരുണിജനം പാടിക്കളിച്ചീടുവാൻ” എന്നു ആദ്യവും “അംഗനമാരിതു നല്ല ഭംഗിയോടെ ചൊല്ലീടേണം മംഗലം വരുവാനൊരു സംഗതിയായു് ഭവിച്ചീടും” എന്നു് ഒടുവിലും കവി പറയുന്നു.
“ഒരു ദിവസമീച്ചയിലഗ്രജനും
പെരിയ ബലമുള്ളൊരു പൂച്ചയുമായ്
വിരവിനൊടേ കഞ്ഞി ചമച്ചീടുവാൻ
കരളിലുറച്ചാശു ജലവും കോരി
അരിയുമെടുത്താശു കഴുകിവെച്ചു
ഉരുളിയതിൽ വെള്ളമടുപ്പത്താക്കി
വിറകുനിറച്ചഗ്നിയും കത്തിച്ചുട
നരിയുമെടുത്തിട്ടു തിളച്ചശേഷം
കറികൾ ചമച്ചീടുവാൻ വേണ്ടുംവണ്ണം
മുതിര വറുത്താശു തിരഞ്ഞുവച്ചു.
ചെറിയൊരിടിച്ചക്കയരിഞ്ഞുചേർത്തു
ഇരുവരുമങ്ങാമോദത്തോടു ചൊന്നാർ.”
41.49കോക്രിത്തത്തയുടെ കഥ
കോക്രിത്തത്തയുടെ കഥയും വായിക്കാൻ രസമുണ്ടു്. കുറേ വരികളേ ഉള്ളൂ. പീഠിക കഴിഞ്ഞുള്ള ഭാഗം താഴെ പകർത്തുന്നു. അബദ്ധത്തിൽ തള്ളക്കിളി തന്റെ മകളെ കൊല്ലുന്നതാണു് വിഷയം.
“എങ്കിലോ പണ്ടൊരുനാൾ കോക്രിത്തത്തേടെ തള്ള
ഊക്കോടെ പറന്നൊരു ദിക്കിൽച്ചെന്നു്
നേരോടേ പതിനെട്ടു മണിയുള്ള പയർകൊത്തി
യാരുമേ കാണാതെതാൻ പറന്നുപോന്നു;
നല്ലൊരു പയർമണിയൊന്നവൾ തിന്നുനോക്കി
നല്ലതോയെന്നറിവാനന്നേരത്തു്!
തിന്നതു മറന്നുപോയ്പ്പയർമണിയെണ്ണുന്നേര
മൊന്നു കുറവായ്ക്കണ്ടു ചിന്തിച്ചപ്പോൾ,
തിന്നതു മകളെന്നങ്ങോർത്തവൾ കോപത്തോടെ
യന്നേരം തൻമകളെശ്ശണ്ഠയിട്ടു.
മൂധേവി! മുടിവിത്തേ! മൂശിനിയത്തി! യേറെ
ബ്ബന്ധമെന്തിതു മുമ്പിൽത്തിന്നീടുവാൻ?
എന്നെല്ലാമുരചെയ്തു തൻമകൾതന്നെക്കൊന്നു;
അന്നേരം തിന്നതോർത്തു കരഞ്ഞാളല്ലോ.
ഒത്തിതു കോക്രിത്തത്തേ! കരുവെന്നങ്ങവളപ്പോ
ളാർത്തയായ്ക്കരയുമ്പോൾ കഥയും പോയി.”
ഇത്രമാത്രമുള്ള വിവരണംകൊണ്ടു് ഇത്തരത്തിലുള്ള കൃതികളുടെ ഗുണവും ദോഷവും അനുവാചകന്മാർക്കു് അറിയുവാൻ കഴിയുന്നതാണല്ലോ. സ്ത്രീകൾക്കുവേണ്ടി രചിച്ച ഗാനങ്ങളാകയാൽ അവയിൽ ഭാഷാലാളിത്യം പ്രായേണ കാണാവുന്നതാണു്. അപൂർവം ചില കൃതികൾക്കു മാത്രമേ കാവ്യത്വമുള്ളു.
41.50ജോസഫ്ഫെൻ (960-1010) – ചരിത്രം
ഹിന്ദുമതത്തിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത ഒരു കവിയാണു് ചെറുശ്ശേരി ചാത്തുനായർ. അദ്ദേഹം 960-ആമാണ്ടിടയ്ക്കു വടക്കേ മലയാളത്തിൽ ജനിച്ചു. മലയാളവും കുറേ സംസ്കൃതവും ഗുരുമുഖേന അഭ്യസിക്കുകയും ഇംഗ്ലീഷ് സ്വപ്രയത്നം കൊണ്ടു വശമാക്കുകയും ചെയ്തതിനു മേൽ സ്വദേശം വിട്ടു തിരുവനന്തപുരത്തേക്കു പോന്നു് അവിടെ ഒരു ചെറിയ സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചു. കുറേക്കാലം കഴിഞ്ഞപ്പോൽ അദ്ദേഹത്തിന്റെ കൃത്യനിഷ്ഠാദിഗുണങ്ങൾ കണ്ടു സന്തുഷ്ടരായ അധികാരികൾ അദ്ദേഹത്തെ കോട്ടയത്തു കാര്യക്കാരായി നിയമിച്ചു. അങ്ങനെ അവിടെ താമസിക്കുന്ന കാലത്തു ജോൺ ബെയിലി 1816 ലും ജോസഫ് ഫെൻ 1818 ലും ചർച്ചുമിഷൺസഭയിലെ പാതിരിമാരായി തിരുവിതാംകൂറിൽ വന്നുചേർന്നു. ബെയിലി പീലിപ്പോസിന്റെ വേദപുസ്തക തർജ്ജമ പരിഷ്ക്കരിക്കുന്നതിലും പഴയ നിയമംകൂടി ഭാഷാന്തരീകരിക്കുന്നതിലും വ്യാപൃതനായി. ആ പ്രയത്നത്തിൽ തന്നെ സഹായിക്കുന്നതിനു മറ്റു ചില ഹൈന്ദവപണ്ഡിതന്മാർക്കു പുറമേ ചാത്തുനായരോടും അപേക്ഷിച്ചു. ചാത്തുനായർക്കു ക്രിസ്തുമതത്തിന്റെനേർക്കു് അസാമാന്യമായ പ്രതിപത്തിയുണ്ടായിരുന്നെന്നുമാത്രമല്ല. അദ്ദേഹം ജോസഫ്ഫെന്നിനെ തന്റെ ഒരാചാര്യനെപ്പോലെ ആരാധിക്കുകയും ചെയ്തുവന്നു. തൽഫലമായി കാര്യക്കാരുദ്യോഗം രാജിവെച്ചു കോഴിക്കോട്ടു പോവുകയും അവിടെച്ചെന്നു ജ്ഞാനസ്നാനമേറ്റു തന്റെ ആചാര്യന്റെ പേർതന്നെ സ്വീകരിച്ചു ജോസഫ് ഫെന്നായിത്തീരുകയും ചെയ്തു. ബ്രിട്ടീഷിന്ത്യയിൽ അദ്ദേഹം ഒരു മുൻസിഫായി ഉയർന്നു് 1010-ആമാണ്ടിടയ്ക്കു കൊച്ചിക്കോട്ടയിൽ ആ പണിയിൽ ഇരിക്കവേ മരിച്ചു.
41.51അജ്ഞാനകുഠാരം
അജ്ഞാനകുഠാരം എന്ന ഭാഷാഗാനം മാത്രമേ ജോസഫ് ഫെന്നിന്റെ കൃതിയായി കണ്ടിട്ടുള്ളു. ഒന്നിലധികം വൃത്തങ്ങൾ ഉപയോഗിച്ചു രചിച്ചിരിക്കുന്ന ആ ഗാനം സാമാന്യം ദീർഘമാകുന്നു. ഹിന്ദുമതത്തിലെ പല ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും കർക്കശമായ രീതിയിൽ വിമർശിക്കുക എന്നുള്ളതാണു് കവിയുടെ ഉദ്ദേശം. ബാലന്മാർക്കുപോലും തന്റെ കവിത സുഗ്രഹമാകണമെന്നു് അദ്ദേഹത്തിന്നാഗ്രഹമുണ്ടായിരുന്നു.
“ബാലകർപോലും കേട്ടറിവതിനായ്
കാലവിളംബനമെന്നിയൊരല്പം
പോലും കഠിനപദങ്ങൾ വരാതേ
ചേലൊടു വെള്ളയിലുരചെയ്യുന്നേൻ.”
എന്നു് അദ്ദേഹം പറയുന്നു. കവി ശ്രീകൃഷ്ണനെ അധിക്ഷേപിയ്ക്കുന്നതു താഴെക്കാണുന്ന വിധത്തിലും മറ്റുമാണു്.
“വൃഷ്ണികുലമതിൽ കൃഷ്ണൻ ജനിച്ചു;
തൃഷ്ണയോടെ മുലയുണ്ണുന്നനേരം
പൂതനയെന്നൊരു നരിയെക്കൊന്നു;
പാതകം കംസനാം മാതുലം കൊന്നു;
കട്ടുകവർന്നുണ്ടു പാൽവെണ്ണയെല്ലാം
കട്ടുതുങ്ങിനാനാടകൾ പിന്നെ.”
അയിത്തത്തെ അവഹേളനം ചെയ്യുന്ന ചില വരികൾ നോക്കുക.
“മൂശാരി വാർത്ത തിടമ്പമ്പലംതന്നിൽ
ഘോഷിച്ചുവെച്ചു പൂജിക്കുന്നതുനേരം
ദോഷമുണ്ടാം വിപ്രനെന്നിയേ തൊട്ടീടിൽ
ദോഷമില്ലായതുടഞ്ഞിതെന്നാകിലോ
മൂശാരിതൊട്ടു കുറകൾ തീർത്തീടുന്നു;
മൂശയ്ക്കകത്തിട്ടു വാർപ്പതവനല്ലോ.”
കെട്ടുകല്യാണത്തിന്റെ അർത്ഥശൂന്യതയെ ചുവടേ ചേർക്കുന്ന ഈരടികളിൽ ഉപാലംഭനം ചെയ്തിരിയ്ക്കുന്നു.
“പെണ്കെട്ടുകല്യാണമുണ്ടു കോലാഹലം;
പെണ്കൊടിമാർക്കുപകാരം വരുന്നീല.
താലി കെട്ടുന്നോരു കാന്തനഞ്ചാം ദിനം
കൂലി വാങ്ങിക്കൊണ്ടുപേക്ഷിച്ചുപോകുന്നു.”
നാസ്തികന്മാരായ ക്രിസ്ത്യാനികളെപ്പറ്റിയും അദ്ദേഹത്തിനു് അവജ്ഞയുണ്ടു്.
“ക്രിസ്ത്യാനിയെന്നുള്ള നാമധേയം പൂണ്ടു
ക്രിസ്തുവാരെന്നുമെന്തെന്നുമറിയാതെ
സത്യവേദത്തെയുമോതിപ്പഠിക്കാതെ
നിത്യജീവാപ്തിക്കു മാനസം ചെല്ലാതെ
ചിത്തത്തിനൊത്തവണ്ണം നടന്നങ്ങിനെ
സാത്താന്റെ ഭക്തരായാലനർത്ഥം ഫലം.”
അങ്ങിങ്ങു തത്വോപദേശവും ഇല്ലാതില്ല.
“മർത്ത്യനു ബുദ്ധിയെന്നുള്ളൊരു സാധനം
തത്വം ഗ്രഹിപ്പതിനല്ലയോ തന്നതും?
നേരേതു നേരുകേടേതെന്നു തേറുവാൻ
നേരേ വിചാരമെന്നുള്ളിലൊന്നില്ലയോ?
ചിത്തമേകാഗ്രമായു് നിന്നിതെന്നാകിലോ
സത്വരം ജ്ഞാനാഗ്നിതന്നിൽദ്ദുരിതങ്ങൾ
കത്തിയെരിഞ്ഞുപോം കൈത്തിരികൊണ്ടൊരു
പത്തനമെല്ലാം ദഹിക്കുന്നതുപോലെ.”
ഫെന്നിന്റെ കവിതയ്ക്കു ഒഴുക്കും ഫലിതവുമുണ്ടു്. പത്താംശതകത്തിന്റെ അവസാനത്തോടുകൂടിയായിരിയ്ക്കണം പ്രസ്തുത കൃതിയുടെ നിർമ്മിതി.
41.52ചേകോട്ടു് ആശാൻ: (948-1035)
പത്തനംതിട്ടത്താലൂക്കിൽ ഇലന്തൂർപകുതിയിൽ ചേകോട്ടുകുടുംബത്തിൽ ജനിച്ച ഒരു കവിയായിരുന്നു ചേകോട്ടു് ആശാൻ. ആശാൻ എന്ന സ്ഥാനം പലരേയും സംസ്കൃതവും ജ്യോതിഷവും പഠിപ്പിച്ചതുകൊണ്ടു കിട്ടിയതാണു്. 948-ൽ ജനിച്ചു; 1035-ൽ മരിച്ചു. സ്വാതിതിരുനാൾ മഹാരാജാവു ചില സമ്മാനങ്ങൾ കൊടുത്തതായി അറിവുണ്ടു്. ആശാൻ മുപ്പത്തിനാലുവൃത്തം എന്നു രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിച്ചു് ഒരു കൃതിയും, ഇസ്രായേൽ ഉത്ഭവം അഥവാ യോസേപ്പു് ചരിതം എന്ന തുള്ളൽക്കഥയും രചിച്ചിട്ടുണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിയ്ക്കാം.
“വേദചരിതം സമുദിതം പറവതിന്നും
ആദിതിരുനായകവിലാസമറിവാനും
മോദമിയലുന്നൊരടിയന്റെ ഹൃദയത്തിൽ
ആദിവചൻ കരുണചെയ്ക ഗുരുനാഥാ.”(മുപ്പത്തിനാലുവൃത്തം)
“വെള്ളപ്പുഴകടേ തീരത്തുണ്ടെന്നവ
നുള്ളിൽ പ്രസാദേന ചെന്നുനോക്കുംവിധൗ
തുള്ളിക്കളിക്കുന്ന മത്സ്യകൂർമ്മാദിക
ളല്ലാതെ വെള്ളത്തിലാരെയും കണ്ടില്ല.
വള്ളിക്കുടിലുകൾതള്ളിനോക്കുമ്പൊഴ
പ്പുള്ളിപ്പുലികൾ കരിമ്പുലിക്കൂട്ടങ്ങൾ
വള്ളിക്കെട്ടിൻമീതിലാടുന്ന മാൻകുട്ടി
യല്ലാതെ മറ്റൊന്നുമായവൻ കണ്ടില്ല.
പുറ്റിന്നരികത്തടുത്തുനോക്കും വിധൗ
ഈറ്റുസർപ്പമതിൽക്കുട്ടികളോടുമായ്
ചുറ്റിക്കളിച്ചിട്ടു ചീറ്റുന്നതല്ലാതെ
മറ്റൊന്നിനെയുമവിടവൻ കണ്ടില്ല.”(യോസേപ്പുചരിതം)
41.53ചാക്കോമാപ്പിള
മലങ്കര ക്രിസ്ത്യാനികളുടെ ഇടയിൽ നല്ല പ്രചാരമുള്ള ചില ഗാനങ്ങളുടെ പ്രണേതാവാണു് ചാക്കോമാപ്പിള. ജനനമരണകാലങ്ങൾ അറിവില്ല. അദ്ദേഹത്തിന്റെ ജന്മഭൂമി കോതമംഗലമാണെന്നു് ഊഹിക്കപ്പെടുന്നു. (1) മാർ അല്ലേശുപാന (2) അല്ലേശുനാടകം (3) നിഷിദ്ധപർവ്വം എന്നീ മൂന്നു കൃതികളും ചാക്കോമാപ്പിള തന്നെയാണു് രചിച്ചതു്. അവ കൂടാതെ (4) മാർവർഗ്ഗീസു് പാന (5) ശുശരാജാക്കളുടെ പാട്ടു് (6) ചെറിയ തോബിയാസിന്റെ പാട്ടു് എന്നീ കൃതികളും അദ്ദേഹത്തിന്റെ വാങ്മയങ്ങളാണെന്നു് അഭിജ്ഞന്മാർ സങ്കല്പിക്കുന്നു. എഴുത്തച്ഛനെ അനുകരിച്ചു കവിപ്രാവിനെക്കൊണ്ടും അരയന്നത്തെക്കൊണ്ടും മറ്റുമാണു് കഥ പറയിക്കുന്നതു്. മാർ അല്ലേശുപാനയിലെ നാലു പാദങ്ങളും നാലു ഭിന്നവൃത്തങ്ങളിൽ രചിച്ചിരിക്കുന്നു. അതിന്റെ പ്രാരംഭത്തിൽ വന്ദനവും മറ്റും ഘടിപ്പിച്ചിട്ടുണ്ടു്. രണ്ടുദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
“ധനപതിതന്നുടെ പുത്രൻതന്റെ
കല്യാണത്തെക്കണേണ്ടായോ?
ആനകൾ കുതിരകൾ പല്ലക്കുകളും
ചന്തം ചിന്തിന തണ്ടുകളെന്നിവ
പദവികളേറിന പൗരജനങ്ങൾ
മിത്രന്മാരും സഖികളുമായി
“പുരുഷശിഖാമണിയല്ലേശിനെയും
നളിനവിലോചന കന്യകയേയും
കേവലമങ്ങിത ചമയിക്കുന്നു,
അഞ്ചിതകാന്തികലർന്നെരിയുന്നൊരു
കഞ്ചുകമന്നിരുവർക്കുമണിഞ്ഞു.
ഭാസ്കരബിംബസമാഭരണങ്ങൾ
പരിചിനൊടങ്ങിരുവർക്കുമണിഞ്ഞു.”
“പച്ചമരതകം വച്ചുപതിച്ചുള്ള
മാലയും മാർവിലണിഞ്ഞുവരുന്നൊരു
മെച്ചമേറുമരയന്നമേ വന്നിരി
ഇച്ഛയായുള്ളതു ചൊൽ കഥാശേഷവും.
കൊച്ചുകിടാങ്ങൾ കൊഞ്ഞച്ചു ചൊല്ലുന്ന വാ
ക്കിച്ഛയേറുമറിവുള്ളവർ കേൾക്കുമ്പോൾ
എന്നപോലേ കരുതീടണമെന്നെയു
മെന്നാൽപ്പറയാം കഥയിതിൻശേഷവും.”
41.54ചില ഗദ്യകൃതികൾ
പൗലീനോസു് പാതിരി (923-981) –ജീവിതം
പൗലീനോസു് യൂറോപ്പിൽ ഓസ്ത്രിയരാജ്യത്തു പിനോനിയാ (Pinonia) എന്ന ഗ്രാമത്തിൽ 1748 ഏപ്രിൽ 23-ആനു (കൊ.വ. 923) ജനിച്ചു. ജോൺ ഫിലിപ്പു് വെസ്ഡിൻ (Wesdin) എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേർ. കർമ്മലീത്താ (കർമ്മേലൈൻ) സഭയിലെ അംഗമായതിനു മേലാണു് പൗലീനോ ഡി സൻ ബർത്തോലോമിയോ (Paulino De San Bartolomeo) എന്ന നാമധേയം സ്വീകരിച്ചതു്. ആ പേർ ചുരുക്കി പൗലീനോസു് എന്നും പൗലി (Pauli; Paoli) എന്നും അദ്ദേഹത്തെ പറയാറുണ്ടു്. പൗലീനോസു് പ്രാഗിലേയും (Prague) റോമ്മയിലേയും വിശ്വവിദ്യാലയങ്ങളിൽ പഠിച്ചു. 1777-ൽ വരാപ്പുഴെ വന്നു് അവിടത്തെ കർമ്മലീത്താപ്പള്ളിയിൽ താമസം ആരംഭിച്ചു.
(1) ലെത്തീൻ, (2) ഇത്താലിയൻ, (3) ജർമ്മൻ, (4) ഫ്രഞ്ചു്, (5) ഇംഗ്ലീഷ്, (6) സുറിയാനി, (7) സംസ്കൃതം, (8) മലയാളം, (9) തമിഴു് എന്നീ ഭാഷകളിലും വിശേഷിച്ചു ഹിന്ദുമതഗ്രന്ഥങ്ങളിലും പ്രശംസനീയമായ പാണ്ഡിത്യം സമ്പാദിച്ച അദ്ദേഹം പതിമ്മൂന്നു കൊല്ലം വരാപ്പുഴയിൽ കഴിച്ചു കൂട്ടി.
1758–ൽ സിംഹാസനാരൂഢനായ തിരുവിതാംകൂർ രാമവർമ്മ മഹാരാജാവിനു വൈദുഷ്യനിധിയായ അദ്ദേഹത്തിന്റെ പേരിൽ അസാധാരണമായ കാരുണ്യമുണ്ടായിരുന്നു. 1774–ൽ അന്നു മാർപ്പാപ്പയായിരുന്ന ക്ലെമന്റു് പതിന്നാലാമൻ ക്രിസ്ത്യാനികളുടെ നേർക്കു് ആ മഹാരാജാവിനുണ്ടായിരുന്ന വാത്സല്യത്തിനു കൃതജ്ഞത പ്രദർശിപ്പിച്ചുകൊണ്ടു് അയച്ച സന്ദേശം 1780–ൽ പൗലീനോസാണു് പത്മനാഭപുരത്തുകൊണ്ടു ചെന്നു സമർപ്പിച്ചതു്. 962-ൽ നമ്മുടെ പാതിരിക്കു് ഒരു വീരശൃംഖല മഹാരാജാവു സമ്മാനിച്ചു. ഇംഗ്ലീഷുഭാഷയിലെ ശബ്ദവിഭാഗങ്ങൾ അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചപ്പോൾ അദ്ദേഹത്തെ തന്റെ ഒരു ഗുരുവായിപ്പോലും അംഗീകരിച്ചു. മഹാരാജാവിന്റെ ആജ്ഞയനുസരിച്ചു പാതിരി ഒരു മലയാളം – ഇംഗ്ലീഷ് – പോർത്തുഗീസു് നിഘണ്ടു നിർമ്മിക്കുകയുണ്ടായി. കേരളത്തേയും പ്രത്യേകിച്ചു തിരുവിതാംകൂറിനേയും പരാമർശിക്കുന്ന പല കാര്യങ്ങൾ അദ്ദേഹം ഇൻഡ്യാ യാത്ര (A Voyage to the East Indies) എന്നും പൗരസ്ത്യരായ ഇൻഡ്യയിലെ ക്രിസ്ത്യാനികൾ (India Orientalis Christiana) എന്നുമുള്ള ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തീട്ടുണ്ടു്. അവയിൽ ആദ്യത്തെ ഗ്രന്ഥം ഇംഗ്ലീഷിൽ വിവർത്തനംചെയ്തിട്ടുള്ളതും സുപ്രസിദ്ധവുമാണു്. അതിൽ മലയാളഭാഷാസാഹിത്യത്തെപ്പറ്റി ഒരു രസകരമായ അധ്യായമുണ്ടു്. ആ അധ്യായത്തിൽ അധ്യാത്മരാമായണം കിളിപ്പാട്ടു്, രാമായണം ഇരുപത്തിനാലുവൃത്തം, ശിവപുരാണം കിളിപ്പാട്ടു് എന്നീ കൃതികളിൽനിന്നു് ഓരോ ഭാഗം ഉദ്ധരിച്ചു ചേർത്തിരിക്കുന്നു.
1789-ൽ പാതിരി തിരിയെ യൂറോപ്പിലേയ്ക്കു മടങ്ങി. റോമ്മയിൽ വിദേശമിഷ്യനറിമാരുടെ മതപരിശീലനത്തിനുള്ള കലാലയത്തിൽ പൗരസ്ത്യഭാഷകളുടെ പ്രൊഫസർ എന്ന സ്ഥാനത്തിൽ ആരൂഢനായി. ആ കലാലയത്തിന്റെ കാര്യദർശിയായും അദ്ദേഹത്തെത്തന്നെ അധികാരികൾ നിയമിച്ചു. റോമ്മയിലെ “വോൾസിയൻ അക്കാഡമി” എന്ന പണ്ഡിതപരിഷത്തിലെ ഫെല്ലോസ്ഥാനവും പാരീസ്സിലേയും നേപ്പിൾസിലേയും ‘അക്കാഡമി ഓഫ് സയൻസു്’ എന്ന വിദ്വൽ സമിതിയിലെ മെമ്പർസ്ഥാനവും അവയ്ക്കെല്ലാം മകുടം ചാർത്തുമാറു മാർപ്പാപ്പയിൽനിന്നു വികാരി അപ്പോസ്തോലികു് എന്ന ബഹുമതിയും അദ്ദേഹത്തിനു സിദ്ധിച്ചു. പൗലീനോസു് 1806-ആമാണ്ടു ഫിബ്രവരി 7-ആംനു- (കൊ.വ. 981) പരഗതിയെ പ്രാപിച്ചു.
41.55പാശ്ചാത്യഭാഷാകൃതികൾ
സതതോത്ഥായായിരുന്ന ഈ പാതിരിക്കു പല ഭാഷകളിലും അവയിലെ സാഹിത്യങ്ങളിലുമുണ്ടായിരുന്ന അന്യാദൃശമായ പാണ്ഡിത്യം ആരെയും വിസ്മയിപ്പിച്ചിരുന്നു. കേരളത്തിൽ വന്നിട്ടുള്ള പാശ്ചാത്യന്മാരായ മിഷ്യനറിമാരിൽ അദ്ദേഹത്തെക്കാൾ വൈദുഷ്യം സമ്പാദിച്ചവർ ആരുംതന്നെയുണ്ടായിട്ടില്ലെന്നു ധൈര്യമായി പറയാം. അദ്ദേഹം ആകെ ഇരുപത്തിനാലു കൃതികൾ രചിച്ചിട്ടുള്ളതായി പറയുന്നു. അവയിൽ പതിനൊന്നു ഗ്രന്ഥങ്ങൾ റോമ്മയിൽ അച്ചടിപ്പിച്ചു. ആ ഗ്രന്ഥങ്ങളുടെ പേരുകൾ താഴെച്ചേർക്കുന്നു. പ്രായേണ ലത്തീൻഭാഷയിലാണു് പൗലീനോസു് തന്റെ കൃതികൾ നിർമ്മിച്ചിട്ടുള്ളതെങ്കിലും അവയിൽ സന്ദർഭവശാൽ പല മലയാളവാക്കുകളും ഇടകലർത്തീട്ടുണ്ടു്. മലയാളം ചതുരവടിവിലാണു് ആ വാക്കുകളുടെ അച്ചടി.
(1) അമരകോശം (1798) (2) സിദ്ധരൂപം (1790) (3) ബ്രാഹ്മണമതവിവരണം (Systema Brahmanicum – 1791) (ഇതിൽ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഒരു പടം ചേർത്തിട്ടുണ്ടു്) (4) പ്രോപ്പഗാന്ത എന്ന വേദപ്രചാരണാലയത്തിലെ ഭാരതീയ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (A Treatise on the Indian MSS to the Library of the congregation de Propaganda fide – 1792) (5) കർദ്ദിനാൾ ബോർജ്ജിയയുടെ മ്യൂസിയത്തിലുള്ള മലയാളം, ഹിന്ദുസ്ഥാനി മുതലായ ഭാഷകളിലെ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (A Treatise on the MSS in the Penang, Siamaese, Malayalam and Hindustani Languages – 1793) (6) പൗരസ്ത്യരായ ഇൻഡ്യൻക്രിസ്ത്യാനികൾ (India Orientalis Christiana – 1794) (7) പ്രാചീനഭാരതം (A Treatise on Ancient India – 1795) (8) ഇൻഡ്യായാത്ര (A voyage to the East Indies – 1796) (9) അർണ്ണോസു് പാതിരിയുടെ വകയായുള്ള ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (De Codicibus Indicio Manuscript R. P. Jonnis Hanxlden – 1799) (10) പേർഷ്യൻ, സംസ്കൃതം, ജർമ്മൻ ഈ ഭാഷകൾക്കുള്ള പഴക്കവും പരസ്പരബന്ധവും (A Treatise on the Antiquity and Affinity of Persian, Sanskrit and Geramn Languages – 1799) (11) മലയാളത്തിലെ പഴഞ്ചൊല്ലുകൾ (Adagia Malabarica – 1790) ഇവയാണു് അച്ചടിച്ച പുസ്തകങ്ങൾ. ഇവ കൂടാതെ (12) Viaggio Alle India Orientali—1796 (13) Monumenti Indici del nunsio namano—1799 (14) De Latin Sermonis (15) Bibliotheca Indica (16) Opus Moraleet Manuscripta (17) Commentarium Super quinque Praccipua attributa Dei Contra Politheismum ഇങ്ങനെ വേറെയും അനേകം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ വകയായി ഉണ്ടെന്നു് അഭിജ്ഞന്മാർ പറയുന്നു. ആധുനികരീതിയിലുള്ള ഭാഷാശാസ്ത്രപഠനരീതിയുടെ ഉപജ്ഞാതാക്കന്മാരിൽ പ്രഥമഗണനീയനായി പൗലീനോസിനെ പരിഗണിക്കേണ്ടതാണു്.
41.56മലയാളകൃതികൾ
ഭാഷയിൽ പാതിരി (1) ത്രേസിയാചരിതം (2) ദേവഷഡ്ഗുണം എന്നീ രണ്ടു പദ്യകൃതികളും (3) കൂദാശപ്പുസ്തകം (4) എട്ടുദിവസത്തെ ധ്യാനം (5) ദിവ്യജ്ഞാനലബ്ധിക്കുള്ള സരണി എന്നീ ഗദ്യകൃതികളും (6) മലയാളവ്യാകരണം (7) അക്ഷരമാലാവിസ്താരം എന്നീ വ്യാകരണഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളതായി പറയുന്നു. ഇവയിൽ ഒടുവിലത്തെ രണ്ടു ഗ്രന്ഥങ്ങളും കണ്ടുകിട്ടിയിട്ടില്ല. ഗദ്യഗ്രന്ഥങ്ങൾ സംസ്കൃതപ്രധാനങ്ങളാകയാൽ ആരും ഉപയോഗിയ്ക്കാറുമില്ല. ദേവഷഡ്ഗുണം ദൈവത്തിന്റെ ആറു ഗുണങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ഒരു ഗാനമാണു്. ത്രേസിയാചരിതം അതിനെക്കാൾ ഒന്നുകൂടി നന്നായിട്ടുണ്ടു്. അതിൽനിന്നു ചില വരികൾ ചുവടേ ചേർക്കുന്നു.
“അഖിലശാസ്ത്രചിത്രം പരമജ്ഞാനമിത്രം
മഖണ്ഡഗുണമാത്രം കരുണാപൂർണ്ണപാത്രം
സർവകാരണം നിത്യം സർവവ്യാപകം ഭവ്യം
സർവേശമധോമുഖം സാദരം നമാമ്യഹം.
ത്രേസിയാ മമ മാതാപുണ്യചരിത്രം ചിത്രം
വക്തും മേ ജ്ഞാനം ദേഹി സകലജ്ഞാനമിത്ര!”
ഈ വരികൾ കൃതിയുടെ ആരംഭത്തിലുള്ളതാകുന്നു. അവസാനത്തിലെ ചില ഈരടികൾകൂടി പകർത്താം.
“വിപ്രാദിനീചരോളം സമസ്ത കേരളന്മാർ
വിവിധഭാഗത്തിങ്കൽചെയ്യുന്നു ദിനംതോറും.
എത്രയും ശുഭേ ബാലേ കരുണാകരീ കന്യേ
ത്രേസിയേ പങ്കം നീക്കിഗ്ഗുണം നല്കുക നാഥേ!
വേദാർത്ഥവിനാശനം വരുത്തും രിപുക്കളെ
വേദഗുരുനിതംബേയമർത്തിക്കൊള്ളേണമേ.
സാധുത്വം ദാനശീലം സുജ്ഞാനം ദൈവഭീതി
ചാരുസ്വഭാവം മോക്ഷേ സുഖിച്ചീടുവാൻ യത്നം.”
41.57പഴഞ്ചൊല്ലുകൾ
മലയാളത്തിലെ പഴഞ്ചൊല്ലുകളെപ്പറ്റി ഒരു ഗ്രന്ഥം പാതിരി രചിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ചുവല്ലോ. അതിൽ നൂറ്റിൽപ്പരം പഴഞ്ചൊല്ലുകൾ ലത്തീൻപ്പരിഭാഷയോടുകൂടി സമാഹരിച്ചുചേർത്തിട്ടുണ്ടു്. “പഴഞ്ചൊല്ലിൽ പൊളിയുണ്ടെങ്കിൽ പാലും കൈയ്ക്കും” എന്നു് ആദ്യമായി പറയുന്നു. അതിലെ പദ്യമായ ഒരു ഭാഗംകൂടി ഉദ്ധരിക്കാം.
“മക്കളില്ലാഞ്ഞാൽ മനവുമതിരുളേ
മക്കളുമിരുളേ പൊരുളില്ലാഞ്ഞാൽ
വിദ്യയില്ലാഞ്ഞാൽ മനവുമതിരുളേ
വിദ്യയുമിരുളേ പൊരുളില്ലാഞ്ഞാൽ
നാരിയില്ലാഞ്ഞാൽ വീടുമതിരുളേ
നാരിയുമിരുളേ വാ കടുതായാൽ.”
“ഉമാ കാത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ......... ചണ്ഡികാംബികാ” എന്ന അമരസിംഹവചനം ബ്രാഹ്മണമതവിവരണത്തിൽ ചേർത്തിട്ടുണ്ടു്. ചന്ദ്രോദയം സ്നാനപർവം മുതലായി ചില ഭാഷാഗ്രന്ഥങ്ങളിൽനിന്നു് അദ്ദേഹം ഉദാഹരണങ്ങൾ കാണിച്ചിട്ടുണ്ടു്.
“ചെമ്പകപ്പൂഞ്ചോല തന്നിലങ്ങു
ചെമ്മേ സുഖിച്ചു തൻകാന്തനോടും
ഒന്നിച്ചുതന്നെ മരുവിടുന്നാൾ
സുന്ദരി പൈങ്കിളിപ്പെണ്കിടാവേ”
എന്നീ വരികൾ സ്നാനപർവത്തിലുള്ളതാണത്രേ. ഈ ഗ്രന്ഥങ്ങൾ ഇക്കാലത്തു് അലഭ്യങ്ങളായിരിക്കുന്നു.
ആകെക്കൂടി നോക്കുമ്പോൾ ഭാഷയുടെ പരമോപകർത്താക്കളിൽ ഒരാളായി പൗലീനോസു് പാതിരി പരിലസിക്കുന്നു. നൂറ്റൻപതു കൊല്ലങ്ങൾക്കുമുമ്പു് മലയാളം എന്നൊരു ഭാഷയും അതിനു മനോജ്ഞമായ ഒരു സാഹിത്യവുമുണ്ടെന്നു യൂറോപ്യന്മാരെ മനസ്സിലാക്കിച്ചതു് അദ്ദേഹമാണല്ലോ.
41.58കരിയാട്ടി യൗസേപ്പു മെത്രാൻ (917-962) – ചരിത്രം
ആലങ്ങാട്ടുപകുതിയിൽ ആലങ്ങാട്ടു അങ്ങാടിയിൽ കരിയാട്ടിവീട്ടിൽ പൈലി, മറിയം എന്നീ ദമ്പതിമാരുടെ ദ്വിതീയസന്താനമായി 1742 മെയു് 5 – ആംനു – ജനിച്ച ഒരു പുരുഷകേസരിയാണു് യൗസേപ്പു്. ബാല്യത്തിൽത്തന്നെ ആലങ്ങാട്ടു സെമ്മിനാരിയിൽ സുറിയാനി, ലത്തീൻ, പോർത്തുഗീസു് തുടങ്ങിയ ഭാഷകൾ അഭ്യസിച്ചു. തദനന്തരം ഉപരിവിദ്യാഭ്യാസത്തിന്നായി 1755-ൽ റോമ്മയിലേക്കു പോയി. അവിടെ പതിനൊന്നു വർഷകാലത്തോളം പഠിച്ചു പല ശാസ്ത്രങ്ങളിൽ അഗാധമായ വിജ്ഞാനം സമ്പാദിച്ചു് 1766 ഏപ്രിൽ 2-ആംനു- പ്രോപ്പഗന്താ സർവകലാശാലയിൽനിന്നു ഡി.ഡി. എന്ന ഉൽകൃഷ്ടബിരുദം നേടി സ്വദേശത്തേക്കു തിരിയെപ്പോരികയും ആലങ്ങാട്ടു സെമ്മിനാരിയിലെ പ്രധാനാധ്യാപകനായി നിയമിക്കപ്പെടുകയുംചെയ്തു. മലങ്കരനസ്രാണിസഭയിൽ പലകാരണങ്ങളെക്കൊണ്ടും വേർതിരിഞ്ഞുപോയ പഴയ കൂറ്റുകാരേയും (Catholic Syrians) പുത്തൻകൂറ്റുകാരേയും (Jacobite Syrians) തമ്മിൽ യോജിപ്പിക്കുന്നതിനുവേണ്ടി ജീവിതാർപ്പണം ചെയ്യുവാൻ ആ പണ്ഡിതവര്യൻ നിശ്ചയിച്ചു. സഭയിലുള്ള അന്തച്ഛിദ്രത്തിനു മാർപ്പാപ്പ മുഖാന്തരവും പോർത്തുഗൽ രാജാവുമുഖാന്തരവും ശമനം വരുത്തിക്കാണുവാനുള്ള അത്യാശയാൽ 1777-ആമാണ്ടു് ഒടുവിൽ വീണ്ടും റോമ്മയിലേക്കു പുറപ്പെടുകയും 1778 ഒക്ടോബർ 14-ആംനു – മദിരാശിയിൽനിന്നു കപ്പൽകയറി 1780 ജനുവരി 3-ആംനു- റോമ്മയിൽ എത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സഭാപ്രവർത്തനങ്ങളെപ്പറ്റി ഇവിടെ പ്രപഞ്ചനം ചെയ്യേണ്ട ആവശ്യമില്ല. ലിസ്ബണിൽവെച്ചു് 1782 ജൂലായു് 16-ആംനു- അദ്ദേഹം കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 1786-മേയു് 1-ആംനു- ഗോവയിൽ തിരിച്ചെത്തി. അവിടെവെച്ചു് ആ കൊല്ലം സെപ്തംബർ 8-ആംനു- (കൊ.വ. 962) 45-ആമത്തെ വയസ്സിൽ യശശ്ശരീരനായി. അദ്ദേഹത്തിനു (1) മലയാളം (2) തമിഴു് (3) കർണ്ണാടകം (4) സംസ്കൃതം (5) സുറിയാനി (6) ലത്തീൻ (7) പോർത്തുഗീസു് (8) ഇത്താലിയൻ (9) ഫ്രഞ്ചു് എന്നീ ഭാഷകൾ സ്വാധീനമായിരുന്നുവെന്നും മലയാളത്തിനുപുറമേ സുറിയാനിയിലും ലത്തീനിലും പോർത്തുഗീസിലും ഉണ്ടായിരുന്ന പാണ്ഡിത്യപ്രകർഷം അദ്ദേഹം രചിച്ചിട്ടുള്ള ചില പ്രബന്ധങ്ങളിൽ നിന്നു അനുമാനിക്കത്തക്കതാണെന്നും അറിവുള്ളവർ പറയുന്നു.
41.59വേദതർക്കം
കരിയാട്ടി മെത്രാൻ മലയാളത്തിൽ വേദ തർക്കം എന്ന പേരിൽ ഒരു ഗദ്യഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിലെ വിഷയം കൃസ്തീയസഭയിൽ പല അധികാരികൾ ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും ഏകാധികാരി പത്രോസും പത്രോസിന്റെ അനുഗാമിയായ മാർപ്പാപ്പയും മാത്രമാണെന്നുമാകുന്നു. ആ ഗ്രന്ഥം അദ്ദേഹം 1768-ൽ ആലങ്ങാട്ടുവച്ചെഴുതി. അതിൽനിന്നു് ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു.
“ആദിതൊട്ടു മിശിഹാ വരുവോളം പല തലവന്മാരായിവാണു എങ്കിലും ഒരു കാലത്തിൽ ഒരു കൂട്ടത്തിനു രണ്ടു തലവന്മാരു് ഒരുനാളും വാണിട്ടില്ലെന്നു വിശ്വാസമായിട്ടു് എഴുത്തു പെട്ടിരിക്കുന്നു. ഓരോരോ കാലങ്ങളിൽ ഓരോരോ തലവന്മാരത്രേ ആകുന്നു. ഇതെന്തേ? ഒരു നാട്ടിനു രണ്ടു രാജാവായാൽ തമ്മിൽ പിണങ്ങി രാജിതം ക്ഷയിച്ചുപോകും. എന്നപോലെ ഒരു വീടിനു രണ്ടശ്ചന്മാരായാൽ തങ്ങളിൽ പിണങ്ങി വീടു ക്ഷയിച്ചുപോകും. അതുകൊണ്ടു് ഒരു നാട്ടിനു രണ്ടു രാജാവും ഒരു വീട്ടിനു രണ്ടശ്ചനും ഒരു ശരീരത്തിനും രണ്ടു തലയും ന്യായമാകുന്നില്ല; എന്നപോലെ സകലമാനുഷരേയും രക്ഷിപ്പാനായിട്ടു സകലനാഥൻ മാനുഷനായി പിറന്നാലേ തന്റെ മാർഗ്ഗന്യായം താൻതന്നെ പഠിപ്പിച്ചു സർവ്വനേർവ്വഴി സമ്മതിച്ചു കൂടിയ സർവ്വവിശ്വാസക്കാരാകുന്ന നസ്രാണികളുടെ സഭക്കൂട്ടമാകുന്ന ശുദ്ധമാന കാതോലിക്കാപള്ളിയുടെ മുമ്പിലത്തേത്തലവനും ഇടയനും വികാരിയും അടിസ്ഥാനവും മിശിഹാതമ്പുരാൻതന്നെയായിരുന്നു.”
41.60പാറേമ്മാക്കിൽ തോമ്മാക്കത്തനാർ (912-974) ചരിത്രം
മീനച്ചൽത്താലൂക്കിൽ രാമപുരം പകുതിയിൽ കടനാട്ടുകരയിൽ പാറേമ്മാക്കിൽവീട്ടിൽ 1736 കന്നി 10-ആനു (കൊ.വ. 912) കുരുവിള, അന്ന ഈ ദമ്പതിമാരുടെ നാലാമത്തെ സന്താനമായി ജനിച്ച മറ്റൊരു കൈരളീസേവകനാണു് തോമ്മാ. മീനച്ചൽ ശങ്കരൻകർത്താവിനോടു മൂന്നുവർഷം സംസ്കൃതവും കാനാട്ടു് അയ്പുകത്താനാരോടും വീണ്ടും മൂന്നുവർഷം സുറിയാനിയും അഭ്യസിച്ചു. പിന്നീടു യഥാവിധി ആലങ്ങാട്ടു സിമ്മനാരിയിൽ ലത്തീനും പോർത്തുഗീസും പഠിച്ചു. 1761-ൽ കത്തനാരായും 1768-ൽ കടനാട്ടു പള്ളിയിലെ വികാരിയായും പണി നോക്കി. അക്കാലത്താണു് കരിയാട്ടി യൗസേപ്പുമല്പാൻ റോമ്മയിൽനിന്നു സ്വദേശത്തെത്തിയതു്. 1778 മുതൽ 1786 വരെ അവർ ഒരുമിച്ചു വിദേശപര്യടനം നടത്തി. യൗസേപ്പുമെത്രാൻ മരിക്കുന്നതിനു മുൻപുതന്നെ നമ്മുടെ കത്തനാരെ കൊടുങ്ങല്ലൂർ രൂപതയുടെ ഗവർണ്ണരാക്കി. അന്നു് ആ രൂപതയുടെ വിസ്തീർണ്ണത തിരുവനന്തപുരംമുതൽ കണ്ണൂർവരെ വ്യാപിച്ചിരുന്നു. ഗവർണ്ണർ അങ്കമാലിയിൽ താമസിച്ചു ഭരണം നടത്തിവരവേ ടിപ്പുസുൽത്താന്റെ ആക്രമണംനിമിത്തം 1790-ൽ അവിടെന്നിന്നു തലസ്ഥാനം വടയാറ്റുപള്ളിയിലേക്കു മാറ്റി. 1798-ൽ വാതരോഗം ആരംഭിക്കുകയാൽ സ്വദേശമായ രാമപുരത്തേക്കുതന്നെ പോരികയും അവിടെവച്ചു് 1799 മാർച്ചു് 20 – ആംനു – (കൊ.വ. 974) പരഗതിയെ പ്രാപിക്കുകയും ചെയ്തു.
41.61വർത്തമാനപ്പുസ്തകം
തോമ്മാക്കത്തനാർ (1) വർത്തമാനപ്പുസ്തകം (2) ക്രിസ്താനുകരണം എന്നിങ്ങനെ രണ്ടു ഗദ്യഗ്രന്ഥങ്ങൾ ഭാഷയിൽ രചിച്ചിട്ടുണ്ടു്. വർത്തമാനപ്പുസ്തകത്തിനു റോമ്മായാത്രയെന്നും പേർ പറയുന്നു. ഇതിൽ രണ്ടു ഭാഗങ്ങൾ അടങ്ങീട്ടുണ്ടു്. ഒന്നാംഭാഗം 1780 കന്നി 1-ആംനു-യാണു് കുറ തീർത്തതു് എന്നു ഗ്രന്ഥകാരൻ അതിലെഴുതിച്ചേർത്തിട്ടുള്ള മുഖവുരയിൽനിന്നു ഗ്രഹിക്കാവുന്നതാണു്. “1773-ആംകാലം മാർപ്ലൊരെൻസിയോസു് അരയപ്പൊല്ലീസു് എന്ന മെത്രാൻ മരിച്ചപ്പോൾ മലങ്കര ഇടവകയിലുണ്ടായിരുന്ന കാര്യം തൊട്ടു നമ്മുടെ വിശേഷം തുടങ്ങുകയും ചെയ്യുന്നു” എന്നു് അദ്ദേഹം ആ മുഖവുരയിൽ വിഷയസൂചന നൽകീട്ടുണ്ടു്. 1785 വരെയുള്ള ചരിത്രം മാത്രമല്ല 1786-ൽ മെത്രാനും ഗ്രന്ഥകാരനും ഗോവയിൽ എത്തുന്നതുവരെയുള്ള ചരിത്രവുംകൂടി അതിൽ ഉൾക്കൊള്ളിച്ചുകാണുന്നു. അതിൽപ്പിന്നീടുള്ള വൃത്താന്തങ്ങളാണു് രണ്ടാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ളതു്. രണ്ടാംഭാഗം 1100-മാണ്ടു പോലും കണ്ടിട്ടുള്ളവരുണ്ടു്; ഇപ്പോൾ എവിടെയാണെന്നു നിശ്ചയമില്ലാതെയിരിക്കുന്നു. ഒന്നാംഭാഗത്തിൽ എഴുപത്തിനാലദ്ധ്യായങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഇടയ്ക്കു ചില പൊടിവുകളുള്ളതുകൊണ്ടു് എൺപതു അധ്യായങ്ങളോളം കണ്ടേക്കാമെന്നു ചിലർ ഊഹിക്കുന്നു. അധ്യായത്തിനുപകരം ‘പദം’ എന്ന സംജ്ഞയാണു് ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നതു്.
വർത്തമാനപ്പുസ്തകത്തിന്റെ സ്വരൂപം
തോമ്മാക്കത്തനാരുടെ പ്രസ്തുത കൃതി ഏതു നിലയ്ക്കു നോക്കിയാലും കൈരളിയ്ക്കു ഒരു കനകാഭരണമെന്നുതന്നെ പറയേണ്ടതാണു്. ഗ്രന്ഥകാരന്റെ നിരീക്ഷണപാടവം, ത്യാജ്യഗ്രാഹ്യവിവേചനാസാമർത്ഥ്യം, വിവരണവൈദഗ്ദ്ധ്യം മുതലായ സിദ്ധികൾക്കു എവിടെയും ഉദാഹരണങ്ങൾ കാണാം. സംസ്കൃതപ്രധാനമായ ഒരു ശൈലിയല്ല അദ്ദേഹത്തിന്നുള്ളതു്; പ്രത്യുത അന്നത്തെ സർക്കാരെഴുത്തുകുത്തുകളിലും മറ്റും പ്രചുരപ്രചാരമായിരുന്ന ഒരുതരം ഭാഷാരീതിയാണു്. യാത്രാവിവരണത്തിനു് ഏറ്റവും യോജിച്ച ഒരു രീതിതന്നെയാണു് അതു് എന്നുള്ളതിനു് സംശയമില്ല. ക്രിസ്ത്യാനികളുടെ ആവശ്യത്തെ പ്രായേണ മുൻനിറുത്തി രചിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തിൽ അവരുടെയിടയിൽ മാത്രം നടപ്പുള്ള വാക്കുകൾ അങ്ങിങ്ങു കാണാമെങ്കിലും അവയ്ക്കും സന്നിവേശവിശേഷംകൊണ്ടു് ഒരുവക സൗഭാഗ്യമാണു് ലഭിച്ചിരിക്കന്നതു്. ആകെക്കൂടി ഭാഷയിലെ ആകർഷകമായ ഒരു ഗദ്യഗ്രന്ഥം എന്നതിനുപുറമെ, അക്കാലത്തെ ദേശചരിത്രം, സമുദായചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി അന്യത്ര അസുലഭമായ വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം എന്ന നിലയിലും വർത്തമാനപ്പുസ്തകം നമ്മുടെ സമഗ്രമായ ശ്ലാഘയെ അർഹിക്കുന്നു. ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിച്ചു് എന്റെ ആശയം വിശദീകരിക്കാം.
വേണാട്ടിലെ വലിയ കപ്പിത്താൻ
“തൃപ്പാപ്പൂസ്വരൂപമെന്ന മഹാരജാവു് ഉടേതമ്പുരാൻ തനിക്കു് അനുവദിച്ച മുഷ്കരത്വത്താലയും വലിമയാലയും മലങ്കരെ ഒക്കെയും പിടിച്ചതിന്റെ ശേഷം തന്റെ മുഷ്കരത്വത്തിൽ കീൾ ആക്കുന്ന നാടുകളിൽ തന്റെ പടപ്പുരുഷാരമൊക്കെയ്ക്കും ആകമാനമായ വലിയ യജമാനനും ഭരിക്കുന്നവനുമായി എവുസ്താക്കിയോ ബെനദിക്കോസ്ലണുവേ എന്ന പേരുകേട്ട ഒരു പ്രാൻസുകാരൻ ആയിരുന്നു. എന്നാൽ ഈ പ്രാൻസുകാരൻ പടത്തായം നല്ലവണ്ണം അറിഞ്ഞിരുന്നു. പടയ്ക്കു വളരെ പരിജ്ഞാനം ഉണ്ടായിരിക്കുകയും ചെയ്തതുകൊണ്ടു രാജവിന്റെ പടപ്പുരുഷാരത്തെ നല്ലക്രമത്തുംവഴി ഭരിച്ചു മറ്റു മലങ്കരെയുള്ള രാജാക്കളിൽ പലരുടേയും നാടു പിടിച്ചടക്കി രാജാവിന്റെ നാടു വളർമ്മിച്ചതിനെ [5] ക്കൊണ്ടു തന്റെ പ്രയത്നവും വിശ്വാസവും രാജാവു കണ്ടു സമ്മതിച്ചു തന്റെ നാടൊക്കെയും മേലും മുഷ്കരത്വവും യജമാനസ്ഥാനവും തന്റെ രാജിത [6] ത്വത്തിന്റെ നാമത്തിൽ വേണാട്ടുകപ്പിത്താനെന്നുള്ള പേരും തനിക്കു കൊടുത്തതുമല്ലാതെ തനിക്കും തന്നോടുകൂടെ രാജാവിനും ചിറ്റാഴ്മ [7] ചെയ്യുന്ന ഏറോപ്പാക്കാറരു ചിലർക്കും ഇരിപ്പടമായിട്ടു തന്റെ രാജിതത്തിന്റെ തെക്കെ അറുതികളിലുള്ള ഉദയഗിരി എന്ന കോട്ട ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.”
കത്തനാരുടെ ദേശാഭിമാനം
“ജാതിമഹത്വം എന്നൊരു വസ്തു എത്ര വലിയ കാര്യമാകുന്നു എന്നു് ഈ ഉണ്ടായതു വിചാരിച്ചാൽ അറികയുമാം. അതെന്തെന്നാൽ ഞങ്ങൾ പലർ ഉണ്ടാകകൊണ്ടും ശേഷം പാതിരിമാരു് ആ ദിക്കുകളിൽ നടപ്പാൻ മര്യാദയാകുന്ന സന്നാഹം ഒന്നു കൂടാതെയും പാവപ്പെട്ട ജനങ്ങളെപ്പോലെ ചെന്നിട്ടും അവിടെയുള്ള പാതിരി ബഹുമാനിക്കാഞ്ഞതിന്മേൽ ആ ഇടത്തിലുള്ള വിശ്വാസക്കാർക്കു പാരം സങ്കടം തോന്നുകയും ചെയ്തു.
ഇതു എന്തുകൊണ്ടു്? പക്ഷേ മുൻപിൽ ഞങ്ങളുമായിട്ടു് അവർക്കുള്ള കണ്ടറിവുകൊണ്ടോ ഞങ്ങൾ ഏതാനും മനഗുണം അവർക്കു ചെയ്തതുകൊണ്ടോ? ആയതു ഒന്നുകൊണ്ടുമല്ല. പിന്നെയോ നാമെല്ലാവരും ഒരു ജാതി അതായതു് ഇന്ദിയാകാറരു് ആകകൊണ്ടു വർഗ്ഗത്തിന്നടുത്ത ഈ സ്നേഹം അവരുടെ ഹൃദയങ്ങളെ ഇളക്കിയതിനെക്കൊണ്ടത്രേ.”
“തമ്പുരാനെയുള്ള പേടികൂടാതെ ചുക്കാനില്ലാത്ത കപ്പൽ തനിക്കുള്ള വഴിയറിയാതെ കാറ്റൂതുന്ന പുറത്തേക്കു പോകുമാറാകുന്നതുപോലെ”, “ആടുമാടുകൾ തങ്ങളുടെ നല്ല മേച്ചിൽസ്ഥലമാകുന്ന പട്ടാങ്ങയെ ഉപേക്ഷിച്ചു് ഇടത്തൂടാകുന്ന കാട്ടുമലയിൽ പിണങ്ങിപ്പോയി വ്യാഘ്രത്തിനു് ഇരയാകാതെയിരിപ്പാൻ”, “അർദ്ധരാത്രിയിൽ ഒരു കള്ളനെക്കൊണ്ടുപോകുമ്പോലെ ശോഭകേടോടെ”, “കാലം കൈക്കീഴമരാത്തവണ്ണം ചെന്നു കലാശമായിരിക്കുന്ന” എന്നിങ്ങനെയുള്ള ശക്തിമത്തുകളായ വാക്യങ്ങൾ പ്രസ്തുത ഗ്രന്ഥത്തിൽ ധാരാളമുണ്ടു്. ദിഷ്ടതി (ഭയം) വേസ്ത (വ്യവസ്ഥ) ഏറക്കുറയെ, മനസ്സല്ലാമനസോടെ, മുന്നൽ നന്ദി മുതലായ പദങ്ങളുടെ നിഷ്പത്തി ശബ്ദാഗമജ്ഞന്മാരുടെ നിഷ്കൃഷ്ടമായ ചിന്തനത്തെ അർഹിക്കുന്നു.
41.62ക്രിസ്താനുകരണം
തോമസു് അക്കെമ്പീസു് (Thomas Akempis) എന്ന പണ്ഡിതൻ ലത്തീൻ ഭാഷയിൽ രചിച്ചിട്ടുള്ള (Imitation of christ) എന്ന സുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണു് ഇതു്. ഒന്നുരണ്ടു വാക്യങ്ങൾ ചുവടേ ചേർക്കുന്നു. “ധനശാസ്ത്രങ്ങൾ പഠിച്ചാലും ഗ്രഹിച്ചാലും ഒരു ഫലവുമുണ്ടോ? പട്ടാങ്ങയ്ക്കു ഒരു വസ്തുവുമറിയാതെ അന്നന്നു ദണ്ഡിച്ചുകഴിയുന്ന ഒരു മൂഢൻ നല്ലൂ, തന്നിടം സൂക്ഷിക്കാതെ കണ്ടു് ആദിത്യന്റെ ഓട്ടം സൂക്ഷിച്ചു ഗ്രഹശാസ്ത്രം പഠിച്ചിരിക്കുന്ന ഒരു ഫീലസുഫ്യക്കാരനെക്കാൾ എന്നു ബോധിച്ചിരിക്കട്ടെ.”
കത്തനാർ ക്രിസ്തുമതസംബന്ധമായി വേറെയും ചില ഗദ്യപ്രബന്ധങ്ങൾ എഴുതീട്ടുണ്ടെൻറിയുന്നു.
41.63മറ്റു ചില യൂറോപ്യൻ പാതിരിമാർ
സ്റ്റീഫൻ പാതിരി
ഇത്താലിയക്കാരനായ സ്റ്റീഫൻ 1700-നും 1769-നും ഇടക്കു ജീവിച്ചിരുന്നു. ഇന്ത്യയിൽ വന്നതിനുമേൽ ഹിന്ദുസ്ഥാനി, തെലുങ്ക, മലയാളം എന്നീ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. മലയാളത്തിൽ അദ്ദേഹം നിർമ്മിച്ചതു് ഒരു നിഘണ്ടുവായിരുന്നു.
ക്ലെമന്റു് പാതിരി
ക്ലെമന്റു് പിയാനിയസു് (Clement Peanius) എന്നാണു് പീഡ്മൊണ്ടുകാരനായ പ്രസ്തുത വൈദികന്റെ പൂർണ്ണമായ നാമധേയം. 1714-ൽ അദ്ദേഹം ജനിച്ചു. സ്റ്റീഫനെപ്പോലെ വരാപ്പുഴയിൽ ഉദ്യോഗമായി താമസിച്ച അദ്ദേഹവും മലയാളത്തിൽ ഒരു നിഘണ്ടു നിർമ്മിച്ചു. അതിനുപുറമെ മലയാളം, സംസ്കൃതം എന്നീ ഭാഷകളിലെ അക്ഷരമാലയെപ്പറ്റി ലത്തീനിൽ ഒരു പുസ്തകവും രചിച്ചിട്ടുണ്ടു്. എന്നാൽ പാതിരിയുടെ സർവപ്രധാനമായ കൃതി സംക്ഷേപവേദാർത്ഥമാണു്. അതിനു ലത്തീൻഭാഷയിൽ Compendiosa Legis Explicatio Omnidus Christianis Scitu Neccessaria എന്നൊരു ദീർഘമായ നാമധേയം നല്കിയിരിക്കുന്നു. അതിലെ ആദ്യത്തെ വാക്കു് രൂപാന്തരപ്പെടുത്തി പ്രസ്തുതപുസ്തകത്തിനു ‘കുമ്പേന്തി’ എന്നും പേർ പ്രചരിക്കുന്നുണ്ടു്. ഈ പുസ്തകങ്ങളെല്ലാം പാതിരി റോമ്മയിൽ സർവമുദ്രാലയത്തിൽ (Polyglot Press) മലയാളമച്ചുകൾ ഉണ്ടാക്കി അവിടെ 1772 (കൊ.വ. 947) -ൽ അച്ചടിപ്പിച്ചു. ക്ലെമന്റും രാമവർമ്മമഹാരാജാവിന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ആ പാതിരി 1782 നവംബർ 9-ആംനു- (958) വരാപ്പുഴ വെച്ചു മരിച്ചു. മലയാളലിപിയിൽ ആദ്യമായി അച്ചടിച്ച പുസ്തകം സംക്ഷേപവേദാർത്ഥമാണു്. 270-ൽച്ചില്വാനം പുറങ്ങളുള്ള ആ പുസ്തകം ചോദ്യോത്തര (ഗുരുശിഷ്യസംവാദ) രൂപത്തിൽ രചിക്കപ്പെട്ടിരിക്കുന്നു. അതു് അനേകം പാഠങ്ങളായും കാണ്ഡങ്ങളായും വിഭജിച്ചുകാണുന്നു. ഒടുവിൽ “തമ്പുരാനടുത്ത ഗുണങ്ങളുടെ പ്രകാരങ്ങ” ളും, “രായിലയും സന്ധിക്കും വ്യാപരിക്കേണ്ടും നിഷ്ട (പ്രാർത്ഥന) പ്രകാരങ്ങ” ളും അടങ്ങീട്ടുണ്ടു്. ചതുരവടിവിൽ ഭങ്ഗിയായി റോമ്മയിൽ അച്ചടിച്ചുള്ള ആ പുസ്തകത്തിന്റെ പ്രതികൾ ഇപ്പോൾ വളരെ അപൂർവ്വമായേ കണ്ടുകിട്ടുന്നുള്ളു. ഈ ലിപികളുടെ മാതൃക കണ്ടാണു് ബെയിലിസായിപ്പു് പിന്നെയും അരശതാബ്ദത്തോളം കാലം കഴിഞ്ഞു കോട്ടയം സി.എം.എസു്. മുദ്രാലയത്തിലേക്കു് അച്ചുകൾ വാർത്തുണ്ടാക്കിയതു്. ബെയിലിയുടെ മേൽനോട്ടത്തിൽ പ്രസിദ്ധപ്പെടുത്തിയ പുതിയ നിയമത്തിലെ ഭാഷയെ അപേക്ഷിച്ചു സംക്ഷേപവേദാർത്ഥത്തിലെ ഭാഷയെ നന്നായിട്ടുണ്ടു്. അക്കാലത്തു സർക്കാരെഴുത്തുകൾപോലും നാടോടിഭാഷയിലായിരുന്നു എന്നു് ഓർമ്മിക്കുമ്പോൾ സംക്ഷേപവേദാർത്ഥത്തിലെ ഭാഷാരീതി ശ്ലാഘാവഹമാണെന്നു പറയേണ്ടതുണ്ടു്. ഒരു ഭാഗം പകർത്തുന്നു.
“ഗുരു: — കർത്താവിനെ കുരിശിന്മേൽ തറച്ചുകൊൾവാൻ കല്പിച്ചതാരു്?
ശിഷ്യൻ: — യൂദരാജ്യത്തിലെ അധികാരം ആയ പന്തിയോസപീലാത്തോസെന്ന ഒരു ദേഹം മിശിഹാകർത്താവിന്ന ഒരു കുറ്റമില്ലെന്നു ബോധിച്ചറിഞ്ഞുവെങ്കിലും തന്നെ പിടിച്ച കുരിശിന്മേൽ തൂക്കിക്കൊള്ളണമെന്ന വിധി കല്പിയ്ക്കുകയും ചൈതു.
ഗുരു: — യൂദന്മാരുടെ കൈയിൽനിന്നും പീലാത്തോസിന്റെ വശത്തിൽനിന്നും തന്നെ രക്ഷിപ്പാൻ ഈശോമിശിഹായ്ക്കു നിർവാഹമില്ലാഞ്ഞതോ?
ശിഷ്യൻ: — തന്നെ രക്ഷിപ്പാൻവശമുണ്ടായിരുന്നുവെങ്കിലും നമ്മുടെ രക്ഷയെ പ്രതി താൻ പാടുപ്പട്ട മരിയ്ക്കണമെന്ന അനാതി ആയ തന്റെ ബാവാടെ തിരുമനസ്സാകുന്നുയെന്നറിഞ്ഞിട്ട താൻ മനസ്സാല താൻതന്നെ വഴങ്ങി പാടുപ്പെട്ടു മരിച്ചു; എന്നത്തന്നെയല്ല, പിന്നെയോ എഴുന്നേറ്റു തന്റെ ശത്രുക്കൾക്ക എതൃത്ത തന്നെ പിടിപ്പാനും കെട്ടുവാനും വന്നവർക്ക നല്ല മനസ്സാലെ അനുവാദം കൊടുക്കുകയും ചൈതു.”
ഫാറോസു് പാതിരി
അദ്ദേഹം അമ്പഴക്കാട്ടു സന്യാസിമന്ദിരത്തിലെ റെക്ടറായിരുന്നു. ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു അവിടംവിട്ടു ചാക്യാത്തുപള്ളിയിലേയ്ക്കു താമസം മാറ്റി. അദ്ദേഹവും ഒരു ചെറിയ മലയാളവ്യാകരണവും നിഘണ്ടുവും നിർമ്മിച്ചിട്ടുണ്ടു്. 1715 – 1789 ഈ വർഷങ്ങൾക്കിടയിലായിരുന്നു ഫാറോസിന്റെ ജീവിതകാലം.
ബീഷൊപ്പു് ഇൽദഫൊൻസ്
അദ്ദേഹം (1) ഹിന്ദുവേദാചാരങ്ങൾ, (2) മലയാളം – ലത്തീൻ – പോർത്തുഗീസു് നിഘണ്ടു എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. രണ്ടാമത്തേതു് അപൂർണ്ണമാണു്.
ബീഷൊപ്പു് പിമന്റൽ
അദ്ദേഹമാണു് അർണ്ണോസു പാതിരിയുടെ നിഘണ്ടു പൂർണ്ണമാക്കിയതു്.
ഇങ്ങനെ പല യൂറോപ്യൻവൈദികന്മാർ ഭാഷയിൽ നിഘണ്ടുക്കൾ നിർമ്മിച്ചു. ഇവയെ മൊത്തത്തിൽ വരാപ്പുഴനിഘണ്ഡുക്കൾ എന്നു പറയുന്നു. ഇവയിൽ ചിലതെല്ലാം ഡോക്ടർ ഗുണ്ഡർട്ടിന്റെ മഹനീയമായ നിഘണ്ഡുനിർമ്മിതിയ്ക്കു അത്യന്തം പ്രയോജകീഭവിച്ചിട്ടുണ്ടു്. ഈ വിദേശീയന്മാർ മലയാള ഭാഷയ്ക്കു് അകാരാദികളും വ്യാകരണങ്ങളും ഇതരഗ്രന്ഥങ്ങളും സമ്മാനിയ്ക്കുന്നതിനു എത്രമാത്രം ക്ലേശങ്ങൾ സഹിച്ചിരിയ്ക്കുന്നു എന്നതു് ഏറെക്കുറെ ഊഹ്യമാണല്ലോ. ഇവർ കൈരളിയ്ക്കു എന്നും പ്രാതഃസ്മരണീയരായ മഹാപുരുഷന്മാർതന്നെ. ഭാരതീയഭാഷകളിൽ മലയാളം തമിഴു് ഇവയെപ്പറ്റി യൂറോപ്യന്മാർക്കു പല ഇതര ഭാഷകളേക്കാൾ മുമ്പുതന്നെ അറിവാൻ ഇട വന്നതു് ഇവരുടെ നിസ്തന്ദ്രമായ പരിശ്രമത്തിന്റെ ഫലമാകുന്നു.
റോബർട്ടു് ഡ്രമ്മൺഡ്
റോബർട്ടു് ഡ്രമ്മൺഡ് (Robert Drummond) എന്ന ഒരു ഇംഗ്ലീഷ്കാരൻ മലയാളഭാഷയുടെ വ്യാകരണം എന്നൊരു കൃതി രചിച്ചു 974-ൽ അതു ബോംബെയിലെ കൂറിയർ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു. അതാണു് ഒരു ഇംഗ്ലീഷ്കാരൻ മലയാളഭാഷയെപ്പറ്റി ഇദംപ്രഥമമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം. അന്നു് ഇംഗ്ലീഷ് ഈസ്ററിൻഡ്യാക്കമ്പനിക്കു കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ബോംബെ പ്രസിഡൻസിയിൽ ഉൾപ്പെട്ടിരുന്നു. കമ്പനിയിലെ ജോലിക്കാരായ പാശ്ചാത്യരുടെ ആവശ്യത്തെ പുരസ്കരിച്ചാണു് ഡ്രമ്മൺഡ് പ്രസ്തുത പുസ്തകം നിർമ്മിച്ചതു്. അതിലെ ഭാഷ ഇംഗ്ലീഷാണെങ്കിലും ഉദാഹരണങ്ങൾ മലയാളത്തിലുള്ള കൃതികളിൽനിന്നുതന്നെ ഉദ്ധരിച്ചു ചേർത്തിരിയ്ക്കുന്നു. അവ പ്രായേണ ക്ലമന്റിന്റെ സംക്ഷേപവേദാർത്ഥത്തിലുള്ള വാക്യങ്ങളാണു്. മറ്റു വരാപ്പുഴപ്പാതിരിമാരുടെ വ്യാകരണം തുടങ്ങിയ ഭാഷാശാസ്ത്രസംബന്ധികളായ ഗ്രന്ഥങ്ങളോടും അദ്ദേഹത്തിനു കടപ്പാടുണ്ടായിരുന്നു.
പടപ്പുസ്തകം
“നേരെമ്പോക്കായിട്ടു പടവിദ്യയഭ്യസിപ്പാനൊള്ള പൊസ്തകം” എന്നാണു് ഈ പുസ്തകത്തിന്റെ പൂർണ്ണമായ നാമധേയം. പാശ്ചാത്യരീതിയിലുള്ള യുദ്ധസമ്പ്രദായം മനസ്സിലാക്കിയ ഏതോ ഒരു ഭടനാണു് ഇതു് എഴുതീട്ടുള്ളതു്. കൃസ്ത്യാനിയായിരിയ്ക്കുമെന്നു് എനിയ്ക്കു തോന്നുന്നു. പലവിധത്തിലുള്ള പടങ്ങളും അവിടവിടെ സന്ദർഭോചിതമായി ചേർത്തിട്ടുണ്ടു്. ദീർഘമായ ആ ഗ്രന്ഥം ഇങ്ങനെ ആരംഭിയ്ക്കുന്നു.
“പടനടത്തിപ്പാൻ അഭ്യസിക്കേണ്ടുന്ന വിദ്യകൾ ഇപ്പൊസ്തകം നാലുവീതമായി തിരിച്ചെഴുതുകകൊണ്ടു വായിക്കുന്നവർക്കു് എറെ പ്രിയവും ഉപകാരങ്ങളും ഒണ്ടാം. ശ്രേഷ്ഠതയുള്ള ഒരു പൈതലാൽ പടയാളികൾക്കു വേണ്ടുന്ന വിദ്യകൾ ചിക്ഷയായി അഭ്യസിച്ചു രാജാവിനും രാജ്യത്തിനും ഉപകാരമുള്ളവനായി വരണമെന്നു മനസ്സിൽ വെയ്ക്കകൊണ്ടു് അവന്റെ കാരണവരുടെ അനുവാദത്തോടെ ഗുണദോഷങ്ങൾ പറഞ്ഞു് അവനെ സൂക്ഷിച്ചു കൂട്ടിക്കൊണ്ടുപോവാൻ ഒരു വിചാരിപ്പുകാരുടെ കൂട്ടത്തിൽ ഒരു കോട്ടയും ഒരു പാളയവും ഒരു കോട്ടപിടിപ്പാൻ ഉണ്ടായിരിയ്ക്കുന്ന പാളയത്തിന്റെ പ്രകാരവും കോട്ട അമർത്തുവാൻ ചെയ്തുവരുന്ന വേലകളും അതിന്റെ കണക്കുകളും കാണ്മാനായി പുറപ്പെടുന്നു.
പടയാളികൾ അറിഞ്ഞേ മതിയാവുയെന്നുള്ള പലകൂട്ടം കാര്യങ്ങളും സംസാരത്തുംവഴി ഇപ്പൊസ്തകത്തിലെഴുതീട്ടുണ്ടു്.
വിദ്യകൾ അറിയണമെന്നു മനുഷ്യർക്കു് ഒക്കെയും പിറവിയിലെ ഒരു ആശയുണ്ടു്. എന്നതുകൊണ്ടു ബഹുമാനവും കീർത്തിയും ഉണ്ടാകണമെന്നു് ആഗ്രഹമൊള്ള പുരുഷന്മാർ അവരുടെ തൊഴിൽ നടത്തിപ്പാൻ കൂടിയേ മതിയാവു എന്നുള്ള വിദ്യകൾ ഒക്കെയും അഭ്യസിപ്പാൻ ഉദ്യോഗത്തോടെ ക്ലേശിക്കണം. പ്രത്യേകം പടയാളികൾക്കു പടനടത്തിപ്പാൻ വേണ്ടുന്ന വിദ്യകൾ അഭ്യസിപ്പാൻ ഏറിയൊരുദ്യോഗം വേണം. അവരടെ വിദ്യ അഭ്യാസങ്ങടെ കരയേറ്റത്തിനു തക്കവണ്ണം രാജ്യവും രാജാംഗവും വർദ്ധിയ്ക്കുകയും ചെയ്യുന്നു; അല്ലെങ്കിൽ കുറഞ്ഞുപോകുന്നു.
പടയാളികളെ അഭ്യസിപ്പിപ്പാൻ ഒള്ള കളരികളും മറ്റു പല വിദ്യകൾ അഭ്യസിപ്പിപ്പാൻ ഒണ്ടാകുന്ന കളരികളും ഈ രണ്ടു വക കളരികൊണ്ടു് ഒരുപോലെ രാജാവിനു ഉപകാരങ്ങൾ ഒണ്ടാം. എന്നാൽ പടസംബന്ധിച്ചുള്ള വിദ്യ അഭ്യസിപ്പാൻ കല്പിച്ചൊണ്ടാക്കിയ കളരികൾ പ്രത്യേകം രക്ഷിച്ചു നടത്തിപ്പാൻ സംഗതിയൊണ്ടു്. ഇക്കളരികൾ ഹേതുവായിട്ടു രാജ്യത്തിന്റെ സൗഖ്യവും വർദ്ധനയും ഒണ്ടാകുന്നു. ഇക്കളരികൾ ചേർന്നു് അഭ്യസിപ്പാൻ എല്ലാ പടയാളികൾക്കും സമയം ഒണ്ടാകയില്ലല്ലോ. എന്നാൽ മനുഷ്യരെക്കെടുക്കുന്ന മടി കളഞ്ഞു കളരികളിൽച്ചെന്നു അഭ്യസിപ്പാൻ സമയം ഇല്ലാത്ത പടയാളികൾ അവരടെ ഭവനങ്ങളിൽവച്ചു് ഇപ്പൊസ്തകങ്ങൾ വായിച്ചാൽ പടയ്ക്കു വേണ്ടുന്ന വിദ്യ പഠിയ്ക്കുകയും ആം. ഇതും വണ്ണം ക്ലേശിച്ചു് വായിച്ചു് എഴുതി തന്റെ ഗൃഹത്തിനു പുറത്തു് എറങ്ങാതെ മതിയാകത്തക്ക പടവയ്മ്പന്മാരായി പോയതു പലരു് ഒണ്ടായിട്ടൊണ്ടു്.”
കായംകുളത്തു പിലിപ്പോസു് റമ്പാൻ
ലോർഡ് വെല്ലസ്ലി ഇൻഡ്യയിൽ ഗവർണ്ണർ ജനറലായിരുന്ന കാലത്തു് 981-ൽ (1806) ഡോക്ടർ ക്ലോഡിയസു് ബുക്കാനൻ എന്ന പാതിരിയെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രവും തൽക്കാലാവസ്ഥയും ഗ്രഹിക്കുന്നതിനായി നിയോഗിക്കുകയും അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും സുദീർഘമായ ഒരു പര്യടനം നടത്തി വേണ്ട വിവരങ്ങൾ സംഗ്രഹിച്ചു ക്രിസ്തീയഗവേഷണം (Christian Researches) എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ വേദപുസ്തകത്തിനു് ഒരു ഭാഷാനുവാദം ഇല്ലാത്തതു സുറിയാനികളുടെയും മറ്റു ക്രിസ്ത്യാനികളുടെയും ഉൽകർഷത്തിനു് ഒരു മുഖ്യമായ പ്രതിബന്ധമാണെന്നു് അദ്ദേഹത്തിനു ബോധ്യമായി. അന്നു തിരുവിതാംകൂറിലും കൊച്ചിയിലും (1800-1810) റസിഡണ്ടായിരുന്ന ജനറൽകോളിൻ മക്കാളെ അദ്ദേഹത്തിന്റെ സ്നേഹിതനായിരുന്നു. റസിഡണ്ടിന്റെ ഒത്താശയോടുകൂടി പുതിയ നിയമം മലയാളത്തിൽ തർജ്ജമ ചെയ്യുവാൻ അദ്ദേഹം വേണ്ട ഏർപ്പാടുചെയ്തു. ആ ജോലി കയ്യേറ്റതു കായംകുളത്തു പിലിപ്പോസു് മല്പാനായിരുന്നു. പിന്നീടാണു് അദ്ദേഹം റമ്പാനായതു്. 1811-ൽ ആ പുസ്തകം ഡോക്ടർ ബുക്കാനൻതന്നെ ബോംബെയിലെ കൂറിയർപ്രസ്സിൽ നിന്നു് അച്ചടിപ്പിച്ചു് അതിന്റെ ഏതാനും പ്രതികൾ അന്നു റസിഡണ്ടായിരുന്ന ജോൺ മൺറോയ്ക്കു് അയച്ചുകൊടുത്തു. പ്രസ്തുതഗ്രന്ഥത്തിന്റെ വിവർത്തനം സുറിയാനി ഭാഷയിൽ നിന്നാണു്. അതിനു ഭാഷാശുദ്ധി പോരായ്കയാൽ പതിനൊന്നാം ശതകത്തിന്റെ ആരംഭത്തിൽ റെവറണ്ടു് ജോൺ ബെയിലി അതു പരിഷ്കരിച്ചു് പ്രസിദ്ധീകരിച്ചു. ആ പരിഷ്കാരത്തെപ്പാറ്റി അന്യത്ര പ്രസ്താവിയ്ക്കും. നാലു സുവിശേഷങ്ങളും അടങ്ങീട്ടുള്ളതാണു് റമ്പാന്റെ തർജ്ജമ. ഒന്നു രണ്ടു വാക്യങ്ങൾ ഉദ്ധരിക്കാം.
ലൂക്കോസു് പന്ത്രണ്ടാമധ്യായം
“13 എന്നാൽ ആ കൂട്ടത്തിൽനിന്നു് ഒരുത്തൻ തന്നോടവൻ ഉണർത്തിച്ചു. മല്പാനേ അനന്തരസുഖം എന്റെകൂടെ പവുപ്പാൻ എന്റെ കൂടപ്രപ്പിനോട നീ അരുളിച്ചെയ്കാ. 14 എന്നാൽ യീശോതമ്പുരാൻ അവനോടു താൻ അരുളിച്ചെയ്തു. പുരുഷാ, ഞായകാരനും പവുക്കുന്നവനും ആയി നിങ്ങളുടെമേൽ എന്നെക്കല്പിച്ചത ആരാകുന്നൂ”.
പരസഹായംകൂടാതെ ആ വിവർത്തനം, അതിനു് ആധുനികദൃഷ്ട്യാ എന്തെല്ലാം വൈകല്യങ്ങളുണ്ടെങ്കിലും, നിർവഹിച്ച റമ്പാന്റെ സദുദ്യമം ശ്ലാഘനീയമാണു്. അദ്ദേഹത്തിന്റെ ജീവിതചരിത്രത്തെപ്പറ്റി യാതൊന്നും അറിയുന്നില്ല. മണങ്ങനഴിയത്തു് എന്ന കുടുംബത്തിലെ ഒരങ്ഗമായിരുന്നു എന്നു മാത്രം വെളിപ്പെടുന്നു.
വ്യവഹാരമാല ഗദ്യം
ഈ ഗ്രന്ഥം മഴമങ്ഗലത്തിന്റെ വ്യവഹാരമാലയുടെ ഭാഷാനുവാദമാകുന്നു. “മനുമുഖ്യസരിൽസമുദ്ഭവൈഃ” എന്ന പ്രഥമശ്ലോകത്തിന്റെ തർജ്ജമ താഴെച്ചേർക്കുന്നു.
“ഈ ഗ്രന്ഥത്തിനു പ്രസിദ്ധി വരുത്തുവാനായിട്ടു ഗ്രന്ഥത്തിന്റെ പേരും പ്രകാരവുംവച്ചു പ്രതിജ്ഞചെയ്യുന്നു. വ്യവഹാരമാല എന്നു ഗ്രന്ഥത്തിനു പേരു്. ഈ മാലയുണ്ടാക്കിയതു് എന്തുകൊണ്ടു് എന്നാൽ മനു യാജ്ഞവല്ക്യൻ മുതലായ ഋഷീശ്വരന്മാരാകുന്ന തടാകങ്ങളിൽനിന്നും ഉൽഭൂതങ്ങളായും സ്വർഗ്ഗാദിപുണ്യലോകപ്രാപ്തിയാകുന്ന ഫലത്തോടുകൂടിയവയായും ഇരിക്കുന്ന, മന്വാദി ഋഷീശ്വരന്മാരുടെ വചനങ്ങളാകുന്ന കുസുമങ്ങളെക്കൊണ്ടു് ആകുന്നു. ഈ മാല രാജാവിനു യോഗ്യമായിട്ടുള്ളതു്.”
മറ്റൊരു ശ്ലോകത്തിന്റെ വിവർത്തനംകൂടി കാണിക്കാം.
മൂലം: “അജാതേഷ്വേവ സസ്യേഷു കുര്യാദാവരൻ മഹൽ.;
ദുഃഖേന ഹി നിവാര്യന്തേ ലബ്ധസ്വാദുരസാ മൃഗാഃ.”
ഭാഷ: “മേലെഴുതിയ നിലങ്ങളിൽ പൈരുകൾ കുരുക്കുന്നതിനു മുൻപിൽത്തന്നെ നിലങ്ങളിൽ പശുക്കൾ ചാടി അഴിക്കാതെ വേലി കെട്ടിക്കൊള്ളണം. വിതകൾ കുരുത്തു മൃഗങ്ങൾ വന്നു ഭക്ഷിച്ചു രസമറിഞ്ഞുപോയാൽ പിന്നെത്തതിൽ മൃഗങ്ങളെ ഓടിപ്പാൻ എത്രയും പ്രയത്നം വേണ്ടിവരുന്നതാകക്കൊണ്ടു മുമ്പിൽത്തന്നെ വേലി കെട്ടിക്കൊള്ളണം.”
ഗ്രന്ഥകാരനെപ്പറ്റിയുള്ള ഗവേഷണത്തിൽ, ഒരു പ്രതീകത്തിൽ താഴെക്കാണുന്ന പങ്ക്തികൾ ഉപയോഗപ്പെടുന്നു.
“മന്വാദിഋഷീശ്വരന്മാരാൽ സംവാദത്തോടുകൂടി നിർമ്മിതമായ പുസ്തകമിദമൃഷികല്പിതം ഗ്രന്ഥം. ഈ എഴുതിയിരിക്കുന്ന ഋഷികൾ എല്ലാവരുംകൂടിയിരുന്നു കല്പിച്ചുണ്ടാക്കിയ ശ്ലോകങ്ങൾ അർത്ഥം കഠിനമാകക്കൊണ്ടു് 84-ആമാണ്ടു് ഒരു ശാസ്ത്രി പട്ടരുടെ പക്കൽ പുസ്തകം കൊടുത്തു ഭാഷയായിട്ടു് അർത്ഥമെഴുതിച്ചു തിരുവനന്തപുരത്തുവച്ചു ശാസ്ത്രികളെ ബഹുമാനിച്ചു വളരെ സമ്മാനവും കൊടുത്തു് അവിടെത്തന്നെ പാർപ്പിക്കയും ചെയ്തു.” ഈ 84-ആമാണ്ടു് 884-ആമാണ്ടല്ല, 984-ആമാണ്ടാണെന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. 989-ആമാണ്ടു വ്യവഹാരമാല ഒന്നുകൂടി വിസ്തരിച്ചു തർജ്ജമചെയ്വാൻ പന്തളം സുബ്രഹ്മണ്യശാസ്ത്രികളെയും ചോളദേശം അനന്തരാമശാസ്ത്രികളെയും റാണി ഗൌരി ലക്ഷ്മീബായി നിയമിച്ചതായി പഴയ റിക്കാർഡുകളിൽ കാണുന്നുണ്ടെങ്കിലും റാണിയും സുബ്രഹ്മണ്യശാസ്ത്രികളും 990-ൽ പരഗതിയെ പ്രാപിക്കയാൽ അത്തരത്തിൽ ഒരു പുതിയ ഗദ്യഗ്രന്ഥം ഭാഷയിൽ ആവിർഭവിച്ചിട്ടില്ല.
കുറിപ്പുകൾ
1 വളർമ്മിക്കുക – വളർത്തുക
2 രാജിതം – രാജ്യം
3 ചിറ്റാഴ്മ – സേവനം
ഭാഗം 4
അദ്ധ്യായം 42 - പതിനൊന്നാം ശതകം, പൂർവാർദ്ധം
42.1സ്വാതിതിരുനാൾ മഹാരാജാവു് (988–1022)
കൊല്ലം പതിനൊന്നാം ശതകത്തിലെ കേരളസാഹിത്യചരിത്രം ആരംഭിക്കേണ്ടതു് ഏതു നില നോക്കിയാലും തിരുവിതാംകൂർ സ്വാതിതിരുനാൾ മഹാരാജാവിന്റെ ജീവിതോപാഖ്യാനത്തോടുകൂടിത്തന്നെയാണു്. പുണ്യശ്ലോകനും സകലകലാവല്ലഭനുമായിരുന്ന ആ തമ്പുരാൻ കേരളത്തിലെ സാഹിത്യം, സംഗീതം, ഇതരകലകൾ, സംസ്കാരം ഇവയുടെ അഭിവൃദ്ധിക്കുവേണ്ടി സഹസ്രമുഖമായി അനുഷ്ഠിച്ചിട്ടുള്ള സേവനത്തിന്റെ മാഹാത്മ്യം വാചാമഗോചരമാകുന്നു.
ജനനം
964-ാമാണ്ടു് തുലാമാസം 3-ാം തിയ്യതി ധർമ്മരാജാവു കോലസ്വരൂപത്തിൽനിന്നു രണ്ടു രാജകുമാരിമാരെ വഞ്ചിരാജവംശത്തിലേയ്ക്കു ദത്തെടുക്കുകയുണ്ടായി. അവരിൽ ജേഷ്ഠസഹോദരിയായ ഭരണിതിരുനാൾ തമ്പുരാട്ടിയുടെ മൂത്തപുത്രി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മീബായി 967-ാമാണ്ടു മീനം 24-ാംനു ജനിച്ചു. ഭരണിതിരുനാൾ 983-ൽ മരിച്ചു. തന്നിമിത്തം അവിട്ടംതിരുനാൾ രാമവർമ്മമഹാരാജാവു് 986 തുലാം 24-ാംനു നാടുനീങ്ങിയപ്പോൾ ഗൗരി ലക്ഷ്മീബായിത്തമ്പുരാട്ടി 986 മീനം 6-ാംനു സിംഹാസനാരൂഢയായി. അവിടത്തെ ഭർത്താവു ചങ്ങനാശ്ശേരി രാജരാജവർമ്മ കോയിത്തമ്പുരാനായിരുന്നു. അന്നു് ആ ദമ്പതിമാർക്കു രുക്‍മിണീബായി എന്ന ഒരു സ്ത്രീസന്താനം മാത്രമേ ഉണ്ടായിരുന്നുള്ളു. ആയില്യംതിരുനാൾ രുക്‍മിണീബായി എന്ന ആ രാജകുമാരി 984 കുംഭം 19-ാംനു ജനിച്ചു. നാടുവാഴ്ചയ്ക്കു പുരുഷപ്രജ ഇല്ലാത്ത ദുഃഖം റാണിയെ അധികകാലം ക്ലേശിപ്പിച്ചില്ല. 988 മേടം 6-ാംനു അവിടുന്നു സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിനേയും തദനന്തരം 990 ചിങ്ങം 3-ാംനു ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഇളയതമ്പുരാനേയും പ്രസവിച്ചു. ഗൗരി ലക്ഷ്മീബായി 990 കന്നി 5-ാംനു തീപ്പെടുകയാൽ ആ രാജകുമാരനെ സംരക്ഷിക്കേണ്ട ഭാരം അക്കാലത്തു പതിമ്മൂന്നു വയസ്സുപോലും തികയാത്ത ആ തമ്പുരാട്ടിയുടെ കനിഷ്ഠസഹോദരി ഉത്രട്ടാതിതിരുനാൾ ഗൗരി പാർവ്വതീബായിയും പിതാവു രാജരാജവർമ്മകോയിത്തമ്പുരാനും കൂടി വഹിക്കേണ്ടിവന്നു. രുക്‍മിണീബായിയെ തിരുവല്ലാ പുണർതംനാൾ രാമവർമ്മകോയിത്തമ്പുരാൻ 994-ആണ്ട് ഇടവം 7-ാംനു പള്ളിക്കെട്ടുകഴിച്ചു. ആ കോയിത്തമ്പുരാൻ 1033-ൽ മരിച്ചു. ആ രാജ്ഞിയുടെ പുത്രന്മാരിൽ ആയില്യം തിരുനാൾ രാമവർമ്മമഹാരാജാവിനെപ്പറ്റിയും വിശാഖംതിരുനാൾ രാമവർമ്മമഹാരാജാവിനെപ്പറ്റിയും യഥാകാലം പ്രസ്താവിച്ചുകൊള്ളാം. ജനനകാലത്തിൽ രാജകുടുംബത്തിൽ പുരുഷാംഗങ്ങൾ ഇല്ലാതെയിരുന്നതിനാൽ സ്വാതിതിരുനാൾ മഹാരാജാവു ‘ഗർഭശ്രീമാൻ’ എന്ന പ്രശസ്തിക്കു് അവകാശിയായിത്തീർന്നു.
വിദ്യാഭ്യാസം
ബാല്യത്തിൽത്തന്നെ ഒരവതാരപുരുഷനെന്നു പ്രേക്ഷകർക്കു തോന്നത്തക്കനിലയിൽ വിശ്വോത്തരമായ കുശാഗ്രബുദ്ധിയും മേധാസമ്പത്തും കാര്യഗ്രഹണപാടവവും പ്രദർശിപ്പിച്ച മഹാരാജാവിന്റെയും ഇളയതമ്പുരാന്റെയും വിദ്യാഭ്യാസവിഷയത്തിൽ റാണി പാർവ്വതീബായിയും രാജരാജവർമ്മ കോയിത്തമ്പുരാനും പ്രത്യേകശ്രദ്ധ പ്രകടിപ്പിച്ചു. പാർവ്വതീറാണിയെ 988-മാണ്ടു മകരം 2-ാംനു കിളിമാനൂർ രാഘവവർമ്മകോയിത്തമ്പുരാൻ വിവാഹം ചെയ്തു. അദ്ദേഹം 997 തുലാം 15-ാംനു മരിച്ചതിനുമേൽ പന്തളം ഗോദവർമ്മതമ്പുരാൻ കുറേക്കാലം കൂട്ടിരുന്നു. ആ റാണിയെ പുകഴ്ത്തി അനേകം ഗാനങ്ങൾ അന്നത്തെ ആസ്ഥാനകവിപുങ്ഗവനായിരുന്ന രവിവർമ്മൻ (ഇരയിമ്മൻ) തമ്പി രചിച്ചിട്ടുണ്ടു്. ആ മഹാകവി “പാരിടങ്ങളിലെങ്ങുമിങ്ങനെ വഞ്ചീശ്വരിയെപ്പോലെ ഭാഗ്യമുള്ളവരില്ല നൂനം” എന്ന പദത്തിൽ
“വാണീഗുണങ്ങൾ കേട്ടാൽ നാണിക്കുമമൃതവും
പാണിക്കു ദാനശീലമേറ്റമത്രയുമല്ല,
കാണിക്കും വൈരികളിലൂറ്റം ഗോബ്രാഹ്മണപരി–
ത്രാണകർമ്മധുരീണശാസ്ത്രപുരാണനാടകഭാണകോവിദ–
വൈണികഗായകസഭയിലിരുന്നതിമോദംചെയ്യുന്നു വിനോദം”
എന്നു വർണ്ണിക്കുന്നതിനു പുറമേ “മനസാ കരുതുന്നിതൻപൊടു” എന്ന പദത്തിൽ അവിടത്തേയ്ക്കു “ഗാനനടനഭേദംചേർന്നൊരു കളികളൊടു വിനോദം” ഉണ്ടായിരുന്നതായും പ്രസ്താവിച്ചിരിക്കുന്നു. അതുപോലെ തമ്പി കോയിത്തമ്പുരാനിൽ “ഇതു പോലെ സൗജന്യമില്ലാർക്കും ഭൂതലേ” എന്ന പദത്തിൽ അദ്ദേഹത്തിനു “സർവവിദ്യകളറിഞ്ഞെഴുന്നൊരു മഹത്വവും”
“വാസിഷ്ഠാർത്ഥത്തിൽ
ദിവാനിശം ബഹുവിചാരവും
വിവേകിസഭയിൽ നിവാസവും
വിവാദയുക്തിയിൽ വിനോദവും
ശിവോഹമെന്നൊരു സുബോധവും”
പരിലസിച്ചിരുന്നതായി സ്തുതിച്ചുകാണുന്നു. വാസിഷ്ഠരാമായണത്തിൽ അവഗാഹം സിദ്ധിച്ച ഒരാൾ വിശിഷ്ടപണ്ഡിതനും അദ്വൈതാധ്വനീനനുമായിരുന്നിരിക്കണമല്ലോ. സ്യാനന്ദൂര പുരവർണ്ണനപ്രബന്ധത്തിന്റെ (സുന്ദരീ)വ്യാഖ്യാനത്തിലും
കരബദരവദാസ്തേ യദ്ദൃശോര്യോഗിമുഖ്യൈ–
രതികരണപദാർത്ഥഃ ശ്രീശുകാദ്യൈശ്ച മൃഗ്യഃ
സ ഹി ഗുണഗണസിന്ധുർവഞ്ചിഭൂപാലതാതോ
ജയതി നൃപതിവര്യോ രാജരാജാഭിധാനഃ”
എന്നു് അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. തഞ്ചാവൂരിൽനിന്നു ശേഷോപണ്ഡിതർ സുബ്ബരായർ എന്ന പണ്ഡിതൻ 995-ാണ്ടു കുംഭം 15-ാംനു വന്നു് അവിടത്തെ ഇംഗ്ലീഷ് അഭ്യസിപ്പിച്ചു തുടങ്ങി. ആ ഭാഷയിലുള്ള അനന്യസുലഭമായവൈദുഷ്യം നിമിത്തം ഇംഗ്ലീഷ്സുബ്ബരായർ എന്ന പേരിൽ വിദിതനായിത്തീർന്ന അദ്ദേഹം പിൻകാലത്തു മഹാരാജാവിന്റെ ദിവാൻജിയായി. ധർമ്മരാജാവിനു് ഇംഗ്ലീഷ് അപരിചിതമല്ലായിരുന്നെങ്കിലും തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ ആ ഭാഷബാല്യത്തിൽത്തന്നെ അഭ്യസിക്കുവാൻ ആദ്യമായി സൗകര്യം ലഭിച്ചതു നമ്മുടെ കഥാപുരുഷന്നായിരുന്നു. 998-ൽ സംസ്കൃതത്തിൽ ഉപരിപാഠങ്ങൾ പഠിപ്പിക്കുന്നതിനു് അരിപ്പാട്ടുനിന്നു കിഴക്കേവാരിയത്തു കൊച്ചുപിള്ളവാരിയരെ വരുത്തി. കൊച്ചു പിള്ളവാരിയർ അക്കാലത്തെ ഒരു പ്രസിദ്ധ സംസ്കൃതപണ്ഡിതനായിരുന്നു എന്നു മാത്രമല്ല, 992-ൽ പാർവ്വതീറാണി പ്രവൃത്തിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചപ്പോൾ അരിപ്പാട്ടു പള്ളിക്കൂടത്തിൽ ഭാഷ പഠിപ്പിക്കുന്നതിനു നിയമിതനായി; തദ്വാരാ അദ്ധ്യാപന വിഷയത്തിൽ വേണ്ട പരിചയവും സമ്പാദിച്ചിരുന്നു. തെലുങ്കുഭാഷ പഠിപ്പിക്കുവാൻ സുബ്ബരാമഭാഗവതർ എന്നൊരു പണ്ഡിതനെയാണു് നിയമിച്ചതു്. പേർഷ്യനിൽ ഉപരിപാഠത്തിനു കൊട്ടാരം മുൻഷി മദിരാശി സയ്യദ് നിസാംമൊയ്തുവിനു പുറമേ അവിടെനിന്നുതന്നെ മുഹദീൻഷാ എന്നൊരു പണ്ഡിതനേയും വരുത്തി. സുബ്ബരായർ ഇംഗ്ലീഷിനുപുറമെ മഹാരാഷ്ട്ര ഭാഷയും അഭ്യസിപ്പിച്ചു. 998-ൽത്തന്നെ തിരുമനസ്സിലെപ്പറ്റി തിരുച്ചെന്തൂർ നാരായണക്കവിരായർ എന്നൊരു വിദ്വാൻ തമിഴിൽ ഒരു പാട്ടുണ്ടാക്കി സമർപ്പിക്കുകയും അതിനു് 700 പണം തൃക്കയ്യിൽനിന്നു സമ്മാനം വാങ്ങുകയും ചെയ്തതായി രേഖയുണ്ടു്. ആ കൊല്ലത്തിൽ തിരുനെൽവേലി വെങ്കടാചലമയ്യങ്കാർ പള്ളിവായനയ്ക്കായിട്ടു കഥകൾ എഴുതിക്കൊണ്ടുവരികയും പാരിതോഷികം പറ്റുകയും ചെയ്തു. 1000-മാണ്ടു് അവിടത്തെ സന്ദർശിച്ച കർണ്ണൽ വെൽഷ് എന്ന ബ്രിട്ടീഷ്സേനാനി അദ്ദേഹത്തിന്റെ സൈനികസ്മരണകൾ (Military Reminiscences) എന്ന പുസ്തകത്തിൽ അന്നുതന്നെ തിരുമനസ്സിലേയ്ക്കു മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, പേർഷ്യൻ എന്നീ ഭാഷകളിൽ സിദ്ധിച്ചിരുന്ന അത്ഭുതാവഹമായ ജ്ഞാനത്തെപ്പറ്റി “എല്ലാ ഭാഷകളിലും അവിടുന്നു് ഒന്നുപോലെ നൈപുണ്യം സമ്പാദിച്ചിരുന്നതായി എനിക്കു തോന്നി” എന്നു അഭിപ്രായപ്പെട്ടതിനുമേൽ “എന്നെ അത്യധികം വിസ്മയിപ്പിച്ചതു ജ്യോമെട്രി എന്ന ശബ്ദം സംസ്കൃതത്തിലെ ജ്യാമിതി എന്ന സംസ്കൃതശബ്ദത്തിന്റെ തത്ഭവമാണെന്നും, അതുപോലെ ഹെക്സഗണ്‍ സെപ്റ്റഗൺ ഒക്‍റ്റഗൺ ഡെക്കഗൺ ഡുവോഡക്കൺ എന്നീ ശബ്ദങ്ങൾ യഥാക്രമം ഷഷ്ഠകോണം, സപ്തകോണം, അഷ്ടകോണം, ദശകോണം, ദ്വാദശകോണം എന്നീ സംസ്കൃതശബ്ദങ്ങളുടെ രൂപഭേദമാണെന്നുമുള്ള പ്രസ്താവനയാകുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. മേൽക്കാണിച്ച ഭാഷകൾക്കു പുറമേ തമിഴിലും കർണ്ണാടകത്തിലുംകൂടി അവിടുന്നു പാണ്ഡിത്യം നേടി. താൻ പഠിച്ച ഏതദ്ദേശീയഭാഷകളിലെല്ലാം കവനം ചെയ്യുന്നതിനുള്ള പാടവവും അതോടുകൂടിത്തന്നെ സ്വായത്തമാക്കി. “അഷ്ടാദശ സുഭാഷാസു കവനം ച കരോതി യഃ” എന്നും മറ്റും രാമവർമ്മ വിജയചമ്പുവിൽ പ്രസ്താവിച്ചിട്ടുള്ളതു വസ്തുസ്ഥിതികഥനമാണെന്നു് അനുമാനിക്കുന്നതിൽ അപാകമുണ്ടെന്നു തോന്നുന്നില്ല. ആബാല്യാൽത്തന്നെ സംഗീതത്തിലും ഭരതനാട്യത്തിലും തിരുമേനി ബഹുപ്രകാരത്തിൽ സുശിക്ഷിതനായിത്തീർന്നു.
രാജ്യഭരണം
1004-ാണ്ടു മേടമാസം 10-ാംനു 16 വയസ്സു പൂർത്തിയാകുകയാൽ മഹാരാജാവു കനിഷ്ഠമാതാവിന്റെ പക്കൽനിന്നു രാജ്യഭാരം കയ്യേറ്റു. സകലകലാകുശലനാണെങ്കിലും അവിടുന്നു ധീരലളിതനായി ജീവിക്കുവാൻ ഇഷ്ടപ്പെട്ടില്ല. വിദഗ്ദ്ധന്മാരായ മന്ത്രിമാർ സേവനസന്നദ്ധന്മാരായി ഉണ്ടായിരുന്നു എങ്കിലും ഓരോ കാര്യവും അവിടുന്നു നേരിട്ടുതന്നെയാണു് അന്വേഷിച്ചു തീരുമാനിച്ചുവന്നതു്. തന്റെ ആജ്ഞാബലത്തിന്റെ അപ്രതിഹതത നിമിത്തം അവിടത്തേയ്ക്കു ശക്തൻ രാജാവു് എന്ന ബിരുദം ഭയഭക്തിപരവശന്മാരായ പ്രജകൾ സമർപ്പണംചെയ്തു. പത്മനാഭന്റെ ചരണാരവിന്ദങ്ങളിൽ അചഞ്ചലമായ ഭക്തിയും പ്രജകളുടെ അഭീഷ്ടദാനത്തിൽ ആത്മാർത്ഥമായ ആസക്തിയും അവിടുത്തെ വിശിഷ്ട ഗുണങ്ങളായിരുന്നു. ധർമ്മഭ്രംശം അവിടുന്നു്, അതിന്റെ ഉൽപത്തിസ്ഥാനം ഏതായിരുന്നാലും, സഹിച്ചിരുന്നില്ല. തന്റെ ഗുരുനാഥൻ സുബ്ബരായർ ദിവാനായിരുന്ന കാലത്തു് ഒരവസരത്തിൽ കോഴ വാങ്ങിയതായി സംശയിച്ചു് അവിടുന്നു് അദ്ദേഹത്തെ പണിയിൽനിന്നു പിരിച്ചുവിടുകപോലും ചെയ്തു. വഞ്ചിരാജ്യത്തിലെ ഏതു ഭരണവകുപ്പിന്റെ ചരിത്രം പരിശോധിച്ചാലും അതിന്റെ പ്രതിഷ്ഠാപകനോ പരിഷ്കർത്താവോ ആയി അവിടുന്നു പ്രത്യക്ഷപ്പെടുന്നതാണു്.
തിരുമനസ്സിലെ വിദ്യാവിഷയകമായ പരിഷ്കാരപരമ്പരയെപ്പറ്റി മാത്രമേ ഇവിടെ പ്രസ്താവിയ്ക്കേണ്ടതുള്ളു. 1009-മാണ്ടുവരെ സക്കാരിൽനിന്നു് ഇംഗ്ലീഷുവിദ്യാഭ്യാസത്തിനു നേരിട്ടു് ഏപ്പാടുകൾ ഒന്നും ചെയ്തുവന്നിരുന്നില്ല ആ കൊല്ലം മിഥുനം 1-ാംനു മഹാരാജാവു നാഗരുകോവിലിൽ സ്വന്തമായി ഒരു ഇംഗ്ലീഷുപള്ളിക്കൂടം നടത്തിക്കൊണ്ടിരുന്ന ജോണ്‍ റോബർട്ട്സ് എന്ന ധ്വരയെ തിരുവനന്തപുരത്തു വരുത്തി രാജധാനിയിൽ അദ്ദേഹത്തിന്റെ സ്ക്കൂൾ മാറ്റി സ്ഥാപിയ്ക്കുന്നതിനു് ഉപദേശിക്കുകയും സക്കാരിൽനിന്നു മാസംതോറും നല്ല ഒരു സംഖ്യ അദ്ദേഹത്തിനു സഹായധനമായി സംഭാവനചെയ്യുകയും ചെയ്തു. റോബർട്ട്സ് ആദ്യകാലങ്ങളിൽ ആലപ്പുഴ സി. എം. എസ്. വക ഒരു സ്ക്കൂളിൽ അധ്യാപകനായിരുന്നു. പിന്നീടാണു് നാഗരുകോവിലിലേയ്ക്കു പോയതു്. 1012-ൽ ആ സ്ക്കൂളിനെ രാജാസ് ഫ്രീ സ്ക്കൂൾ എന്ന പേരിൽ ഗവർമ്മെന്റുസ്ക്കൂളായി സ്വീകരിച്ചു ധ്വരയെ അതിലെ പ്രധാനാധ്യാപകനാക്കി. അതിനെത്തുടർന്നു കോട്ടാർ, തക്കല, ചിറയിൻകീഴ്, കായംകുളം എന്നീ സ്ഥലങ്ങളിൽ ഡിസ്ത്രിക്ട് ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിച്ചു. 994-ാണ്ടുവരെ സർക്കാർ ഡിപ്പാർട്ടുമെന്റുകളിലെ മലയാളം എഴുത്തുകുത്തുകൾപ്രായേണ മലയാളവും തമിഴും അല്ലാത്തതും മലയാംതമിഴ് എന്നു പറഞ്ഞുവന്നിരുന്നതുമായ ഒരുതരം ലിപിയിലാണു നടത്തപ്പെട്ടുവന്നതു്. അതിനു ഗണനീയമായ ഒരു മാറ്റം തിരുമനസ്സുകൊണ്ടു വരുത്തി തദ്വാരാ മലയാളഭാഷയ്ക്കു ഉന്നമനം നല്കി. പാർവ്വതീബായി റീജന്റും ആ വിഷയത്തിൽ ദത്താവധാനയായിരുന്നു. 1012-ാണ്ടു തിരുവനന്തപുരത്തു നക്ഷത്രബങ്ക്ളാവു സ്ഥാപിക്കുകയും സ്വല്പകാലം കഴിഞ്ഞു ജോണ്‍ ആലൻ ബ്രൗണ്‍ എഫ്. ആർ. എസ്. എന്ന സുപ്രസിദ്ധനായ ഗണിതശാസ്ത്രജ്ഞനെ വരുത്തി അതിന്റെ പര്യവേക്ഷകനായി നിയമിയ്ക്കുകയും ചെയ്തു. തിരുവനന്തപുരത്തു പബ്ലിക്ക് ലൈബ്രറിക്കു് ഉദാരമായ സംഭാവന നല്കി. 1014-ാണ്ടുവരെ സർക്കാരിനു സ്വന്തമായി ഒരു മുദ്രാലയം ഇല്ലായിരുന്നതിനാൽ ആവശ്യമുള്ള അച്ചടിവേലകൾ കോട്ടയത്തെ സി.എം.എസ്. അച്ചുക്കൂടംമുഖേനയാണു് നിർവ്വഹിച്ചുവന്നതു്. ആ കൊല്ലത്തിൽ മഹാരാജാവു സർക്കാർവകയായി ഒരു അച്ചുക്കൂടം തിരുവനന്തപുരത്തു സ്ഥാപിക്കുകയും 1015-ലെ സർക്കാർപഞ്ചാങ്ഗം ആ അച്ചുക്കൂടത്തിൽനിന്നു പ്രസിദ്ധീകരിക്കുകയും ചെയ്തു. ശില്പശാസ്ത്രത്തിലും അവിടത്തേയ്ക്കു അഭിനിവേശം ഉണ്ടായിരുന്നു. തിരുവനന്തപുരത്തു നക്ഷത്രബങ്ക്ളാവു്, രങ്ഗവിലാസം കൊട്ടാരം, പുത്തൻമാളിക, പത്മനാഭപുരത്തു ഡർബാർഹാൾ മുതലായ സൗധങ്ങൾ അവിടത്തെ മേൽനോട്ടത്തിൽ പണിയിച്ചവയാണു്. പൂജപ്പുര എഴുന്നള്ളത്തിനും മറ്റുമായി 1016-ൽ ഒരു രമണീയമായ രഥവും അവിടുന്നു തീർപ്പിച്ചു. 1017 ചിങ്ങം 20-ാംനു-യായിരുന്നു ആ വാഹനത്തിൽ ആദ്യമായി പട്ടണപ്രവേശം നടത്തിയതു്.
വിദ്വൽപ്രോത്സാഹനം—സങ്ഗീതം
സ്വാതിതിരുനാൾ മഹാരാജാവിന്റെ കൃതികളെപ്പറ്റി വിവരിക്കുന്നതിനു മുമ്പായി അവിടുത്തെ വിശ്വവിശ്രുതമായ വിദ്വൽ പ്രോത്സാഹനത്തെപ്പറ്റി സ്വല്പം പ്രസ്താവിക്കാം. ധർമ്മരാജാവിന്റെ കാലത്തെ സ്യാനന്ദൂരനഗരം അവിടുന്നു ഭാവനാചക്ഷുസ്സുകൊണ്ടുകണ്ടു; ആ നിലയിൽ അതിനെ വീണ്ടും ഉദ്ധരിക്കണമെന്നുള്ള ആശ അവിടത്തേയ്ക്കു സ്വാഭാവികമായിത്തന്നെ അങ്കുരിക്കുകയും അതു പ്രതീക്ഷയിലധികം ഫലിക്കുകയും ചെയ്തു. സുപ്രസിദ്ധനായ ശരഭോജിമഹാരാജാവു ക്രി. പി. 1798 മുതൽ 1832 വരെ തഞ്ചാവൂർരാജ്യം ഭരിച്ചു. അദ്ദേഹത്തിനു സകല ലളിത കലകളിലും പ്രത്യേകിച്ചു സങ്ഗീതസാഹിത്യങ്ങളിലും അസാധാരണമായ അവഗാഹമുണ്ടായിരുന്നു. ആ സമുദ്രങ്ങളിൽ അനുദിനം അവ്യാഹതമായി വിഹരിക്കുന്നതിനുവേണ്ടി അദ്ദേഹം രാജ്യഭാരംപോലും ബ്രിട്ടീഷുകാരെ ഏല്പിച്ചു. രാഘവചരിതം കാവ്യം, കുമാരസംഭവം ചമ്പു, മുദ്രാരാക്ഷസച്ഛായ മുതലായ സംസ്കൃതകൃതികൾ അദ്ദേഹത്തിന്റെ വാങ്മയങ്ങളാണു്. അദ്ദേഹത്തിന്റെ കാലത്തു തഞ്ചാവൂർ, വിക്രമാദിത്യന്റെ കാലത്തെ ഉജ്ജയിനിയായിരുന്നു. 1007-ൽ അദ്ദേഹം മരിച്ചപ്പോൾ പണ്ഡിതലോകം അനാഥമായി. അവിടെനിന്നു് അനവധി കലോപജീവികൾ സ്വാതിതിരുനാൾമഹാരാജാവിനെ അഭയം പ്രാപിച്ചു. അതിനുമുൻപുതന്നെ ഒരു ഗായകനെന്നും സംഗീതകാരനെന്നുമുള്ള കീർത്തി അവിടുന്നു ദക്ഷിണഭാരതം മുഴുവൻ പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു. അതു കർണ്ണാടകസംഗീതലോകത്തിലെ ത്രിമൂർത്തികളുടെ—അതായതു ത്യാഗരാജൻ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമാശാസ്ത്രി എന്നീ അനുഗൃഹീതപുരുഷന്മാരുടെ—കാലമായിരുന്നു. അവരിൽ പ്രഥമഗണനീയനായ ത്യാഗരാജൻ (ത്യാഗബ്രഹ്മം, ത്യാഗയ്യാ) 935 മുതൽ 1023 വരെ ആ സാമ്രാജ്യസിംഹാസനം അലങ്കരിച്ചിരുന്നു് 88-ാമത്തെ വയസ്സിൽ യശശ്ശരീരനായി. മുത്തുസ്വാമിദീക്ഷിതർ 60 വയസ്സുവരെ ജീവിച്ചിരുന്നു് 1010-ൽ മരിച്ചു. ശ്യാമാശാസ്ത്രി 64-ാമത്തെ വയസ്സിൽ 1002-ൽ ദേഹവിയോഗംചെയ്തു. അവർ മൂന്നുപേരും തഞ്ചാവൂരിന്റെ ഒരു പരിസരപ്രദേശമായ തിരുവാരൂരിലാണു് ജനിച്ചതു്. ത്യാഗരാജനു ശ്രീരാമചന്ദ്രനും, മുത്തു സ്വാമിദീക്ഷിതർക്കു സുബ്രഹ്മണ്യനും, ശ്യാമാശാസ്ത്രിക്കു കാമാക്ഷീദേവിയുമായിരുന്നു ഇഷ്ടദേവതകൾ. വടിവേലു, ചിന്നയ്യാ, പൊന്നയ്യാ എന്നീ സഹോദരന്മാർ ദീക്ഷിതരുടെ ശിഷ്യന്മാരായിരുന്നു എന്നു പുരാവിത്തുകൾ പറയുന്നു. 1010-ൽ അവർ തങ്ങളുടെ മറ്റൊരു സഹോദരനായ ശിവാനന്ദത്തോടുകൂടി തിരുവനന്തപുരത്തേയ്ക്കു പോന്നു, മഹാരാജാവിന്റെ ഗായകഗോഷ്ഠിയിൽ പ്രമാണികളായിത്തീർന്നു. അവരെക്കൂടാതെ ഹിന്ദുസ്ഥാനിപ്പാട്ടിലും വീണാവാദനത്തിലും പ്രവീണനായിരുന്ന തഞ്ചാവൂർ രങ്കയ്യങ്കാർ ഭാഗവതരും, സാരങ്ഗി എന്ന വാദ്യത്തിൽ വിദഗ്ദ്ധനായിരുന്ന തഞ്ചാവൂർ ചിന്താമണിഭാഗവതരും, വീണവായനയിൽ വിഖ്യാതനായിരുന്ന ചേലാപുരം രഘുനാഥരായരും, ത്യാഗരാജന്റെ ശിഷ്യനായ കന്നയ്യാഭാഗവതരും മഹാരാജാവിനെ ആശ്രയിച്ചു താമസിച്ചു. പാലക്കാട്ടു പരമേശ്വരഭാഗവതരുടെ നാമധേയവും പ്രകൃതത്തിൽ സ്മരണീയമാണു്. അദ്ദേഹം 1008-ാണ്ടു 18-ാമത്തെ വയസ്സിൽ തിരുവനന്തപുരത്തു വന്നു മഹാരാജാവിന്റെ സദസ്യനായി. 77 വയസ്സുവരെ ജീവിച്ചിരുന്നു. വടിവേലുവും പൊന്നയ്യായും പരമേശ്വരഭാഗവതരും ഗാനങ്ങൽ നിർമ്മിച്ചിട്ടുണ്ടു്. വടിവേലുവിനെ വരുത്തിയതു പ്രധാനമായി ഭരതനാട്യത്തിന്റെ പരിഷ്കരണത്തിനും പ്രചാരണത്തിനുമാണു്. അതുകൊണ്ടു വടിവേലുനട്ടുവൻ എന്ന പേരിലാണു് അദ്ദേഹം സാധാരണമായി അറിയപ്പെടുന്നതു്. ആ കലാരാധകനു ഫിഡിൽവായനയിലും അത്യന്തം പ്രാവീണ്യമുണ്ടായിരുന്നതിനാൽ മഹാരാജാവു് ഒരു വിലപിടിച്ച ദന്തഫിഡിൽ അദ്ദേഹത്തിനു സമ്മാനിക്കുകയുണ്ടായി. സ്വല്പകാലം തിരുവുള്ളക്കേടിന്റെ ഫലം അദ്ദേഹവും അനുഭവിച്ചു ഹരിപ്പാട്ടു താമസിക്കേണ്ടിവന്നിട്ടുണ്ടു്. വടിവേലു മരിച്ചതു് 1020-ലാണു്. തഞ്ചാവൂർ സുലൈമാൻസേട്ടു് എന്ന സ്വരജിത്തു വായനക്കാരനും മഹാരാജാവിന്റെ സഭാസ്താരന്മാരിൽ അന്യതമനായിരുന്നു. അലാവൂദീൻ എന്ന മറ്റൊരു മുസ്ലീംഭാഗവതർക്കും കൊട്ടാരത്തിൽ അടുത്തൂണ്‍ പതിച്ചുകൊടുത്തിരുന്നു.
42.2മേരുസ്വാമികൾ
‘ഹരികഥാകാലക്ഷേപം’ എന്ന ഗാനസാഹിത്യപ്രസ്ഥാനം കേരളത്തിലേയ്ക്കു ആദ്യമായി ആനയിച്ചതും മഹാരാജാവുതന്നെയായിരുന്നു. മഹാരാഷ്ട്രദേശമാണു് അതിന്റെ ജന്മഭൂമി. അവിടെനിന്നു് അതു ശരഭോജി തഞ്ചാവൂരിലേയ്ക്കു കൊണ്ടുവന്നു. ശരഭോജിയുടെ ആസ്ഥാന വിദ്വാനായിരുന്ന മേരുസ്വാമിഭാഗവതർ എന്ന മഹാരാഷ്ട്രബ്രാഹ്മണനെ 1008-ൽ സ്വാതിതിരുനാൾ വരുത്തി, 1011 കുംഭം 1-ാംനു കൊട്ടാരം ഭാഗവതരായി അവരോധിച്ചു; 110 രൂപ മാസികവേതനവും നല്കി. അനന്തപത്മനാഭഗോസ്വാമി എന്ന പേർ ആ ഭാഗവതർ തിരുവനന്തപുരത്തു വന്നതിനുമേൽ സ്വീകരിച്ചതാണെന്നു തോന്നുന്നു. ഭാഗവതരുടെ സ്വരമാധുര്യത്താൽ അപഹൃതചിത്തനായ മഹാരാജാവു് അദ്ദേഹത്തിനു കോകിലകണ്ഠൻ എന്ന ബിരുദനാമം സംഭാവനചെയ്തു. 1045 വരെ അദ്ദേഹം ജീവിച്ചിരുന്നു. ഹരിരായരായിരുന്നു അദ്ദേഹത്തിന്റെ മൃദങ്ഗവാദകൻ. നാദബ്രഹ്മമൂർത്തിയായ ത്യാഗരാജനോടു് അവിടുന്നു തിരുവനന്തപുരത്തു തന്റെ അതിഥിയായി ഒരവസരത്തിലെങ്കിലും വന്നുപോകണമെന്നു പലതവണ അഭ്യർത്ഥിച്ചു; എങ്കിലും വയോവൃദ്ധനായ അദ്ദേഹത്തിനു് ആ അഭ്യർത്ഥന വളരെ വൈമനസ്യത്തോടുകൂടി നിരസിക്കേണ്ടിവന്നുപോയി. തിരുമനസ്സിലെ സംഗീതകൃതികളെപ്പറ്റി അദ്ദേഹത്തിനു വളരെ ബഹുമാനമുണ്ടായിരുന്നു. വടിവേലു കുറേക്കാലം ത്യാഗരാജന്റെ ശിഷ്യനായി അദ്ദേഹത്തിനു മൃദങ്ഗവാദനം ചെയ്തുകൊണ്ടിരുന്നു എന്നു പഴമക്കാർ പറയുന്നു. ഏതായാലും കന്നയ്യാഭാഗവതരോടു ത്യാഗയ്യായുടെ ഗാനങ്ങൾ അദ്ദേഹം പഠിച്ചു എന്നുള്ളതിനു സംശയമില്ല. ദിവാൻ സുബ്ബരായരും നല്ല സംഗീതജ്ഞനായിരുന്നു. സ്വരജിത്തുവായനയിൽ വിശേഷമായി പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം ആ വാദ്യവാദനം മഹാരാജാവിനെ പഠിപ്പിച്ചു. ഇനിയും (1) കൽക്കുളം ഭാസ്കരഭാഗവതർ, (2) ഭൂതപ്പാണ്ടി സുബ്ബുഭാഗവതർ, (3) കൂനിയൂർ ശേഷഭാഗവതർ, (4) പാലക്കാട്ടു ശേഷഭാഗവതർ, (5) പാളയംകോട്ട അണ്ണാസ്വാമിഭാഗവതർ, (6) കരമന അണ്ണാസ്വാമിഭാഗവതർ, (7) തഞ്ചാവൂർ വെങ്കടരാമഭാഗവതർ എന്നിങ്ങനെ പലവിദ്വാന്മാരും തിരുമനസ്സിലെ ഗായകസദസ്സിനെ അലങ്കരിച്ചിരുന്നു.
42.3ഗോവിന്ദമാരാർ
തിരുമനസ്സിലെ ആശ്രിതന്മാരായ സ്വദേശികളിൽ അഗ്രഗണ്യനായ ഗായകൻ ഗോവിന്ദമാരാരായിരുന്നു. മാരാർ മുവാറ്റുപുഴ രാമമങ്ഗലം ദേശത്തുള്ള മാരാത്തു് എന്ന ഭവനത്തിൽ 970-ാണ്ടിടയ്ക്കു ജനിച്ചു. എട്ടാമത്തെ വയസ്സിൽ വംശപാരമ്പര്യമനുസരിച്ചു ചെണ്ട, തിമില, ഇടയ്ക്ക എന്നീ വാദ്യങ്ങളുടെ പ്രയോഗത്തിൽ വിദഗ്ദ്ധനായി. 18-ാമത്തെ വയസ്സിൽ വാതോപദ്രവംമൂലം കുലവൃത്തി തുടർന്നുകൊണ്ടുപോകുവാൻ നിവൃത്തിയില്ലാതെവരികയാൽ തനിക്കു ബാല്യത്തിൽത്തന്നെ അത്യന്തം പ്രിയമായി തോന്നിയ സംഗീതം ഗുരുമുഖമായി അഭ്യസിക്കണമെന്നുറച്ചു തിരുവനന്തപുരത്തേയ്ക്കുപോന്നു് ഹരിപ്പാട്ടു രാമസ്വാമിഭാഗവതരുടെ കീഴിൽ ആറു കൊല്ലം സംഗീതം അഭ്യസിച്ചു് അതിൽ പ്രാവീണ്യം സമ്പാദിച്ചു. കാലക്രമേണ തിരുവിതാംകൂറിൽ ധാരാളമായി പ്രചരിച്ചുതുടങ്ങിയിരുന്ന ത്യാഗരാജകീർത്തനങ്ങളിലാണു് അദ്ദേഹത്തിന്റെ മനസ്സു സർവ്വോപരി ലയിച്ചതു്. തന്നിമിത്തം അദ്ദേഹത്തെ സന്ദർശിച്ചു് അനുഗ്രഹം വാങ്ങിക്കണമെന്നു മാരാർ തീർച്ചപ്പെടുത്തി. 1006-ൽ അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നതായി വൃദ്ധന്മാരുടെ മുഖത്തുനിന്നു കേട്ടിട്ടുണ്ടു്. മാരാർഅന്നു ലായം കാര്യക്കാരായിരുന്ന നല്ലതമ്പിമുതലിയാരുടെ സാഹചര്യംവഴിക്കു തിരുമനസ്സിലെ മുഖം കാണിച്ചു തന്റെ കലാപാടവം പ്രകടിപ്പിച്ചു് അവിടത്തെ പ്രത്യേകമായ തിരുവുള്ളത്തിനു പാത്രീഭവിച്ചു. മാരാർ ഏഴു തന്തികളുള്ള ഒരു തമ്പൂരാണു് സങ്ഗീതോപകരണമായി ഉപയോഗിച്ചുവന്നതു്. അതിന്റെ സഹായത്തോടുകൂടി ആറു കാലങ്ങളിൽ പല്ലവി പാടുന്നതിനുള്ള അദൃഷ്ടപൂർവമായ വൈദഗ്ദ്ധ്യം സിദ്ധിച്ചിരുന്നതിനാൽ അദ്ദേഹത്തെ ഷട്കാല ഗോവിന്ദമാരാർ എന്നു് അന്നത്തെ ഗായകന്മാർ പ്രശംസിച്ചുവന്നു. ഗഞ്ചിറാ വായിക്കുന്നതിനും അദ്ദേഹം സമർത്ഥനായിരുന്നു. മഹാരാജാവു് അദ്ദേഹത്തിനു തമ്പൂരിൽ അലങ്കരിക്കുന്നതിനായി ഒരു വൈജയന്തി (കൊടി) സമ്മാനിച്ചു. നല്ലതമ്പിമുതലിയാരോടും വടിവേലുവിനോടുംകൂടി കൊടി കുത്തിയ തന്റെ തമ്പൂരുമായി 1012-ൽ മാരാർ തിരുവാരൂരിൽ ചെന്നു് അന്നു സ്ഥവിരനായിരുന്ന ത്യാഗരാജസ്വാമികളെ കണ്ടു. തന്റെ സംഗീതം സ്വല്പം കേൾക്കണമെന്നുള്ള മാരാരുടെ അഭ്യർത്ഥന സ്വാമികൾക്കു മന്ദഹാസത്തെയാണു് ഉളവാക്കിയതു്. എങ്കിലും അദ്ദേഹം പാടിത്തുടങ്ങിയപ്പോൾ മട്ടെല്ലാം മാറി; ആ മഹാത്മാവു പുളകിതഗാത്രനായി ആനന്ദബാഷ്പം വാർത്തുകൊണ്ടു ഗോവിന്ദസ്വാമികൾ എന്ന ബിരുദം അദ്ദേഹത്തിനു നല്കുകയും “എന്തരോ മഹാനുഭാവ” എന്നു തുടങ്ങുന്ന ഗാനം ആ സമ്മേളനത്തിന്റെ സ്മാരകമായി രചിച്ചു സ്വയം ഗാനം ചെയ്യുകയും ചെയ്തു. ഈ ലോകത്തിൽ മഹാനുഭാവന്മാർ പലരുമുണ്ടെന്നും അവരെയെല്ലാം താൻ ബഹുമാനിക്കുന്നുവെന്നുമാണു് ആ പാട്ടിലെ ആശയം. തഞ്ചാവൂരിലേയ്ക്കു പോയ മാരാർ തിരുവനന്തപുരത്തേയ്ക്കു തിരിയെ വന്നില്ല. ത്യാഗരാജന്റെ മരണാനന്തരം അവിടെനിന്നു ബോംബേപ്രവിശ്യയിലെ സുപ്രസിദ്ധമായ പാണ്ഡരപുരിയിലെ പണ്ഡരപുരക്ഷേത്രത്തിൽ ഈശ്വരഭജനംചെയ്തു് അവിടെവെച്ചു പരഗതിയെ പ്രാപിച്ചു. അദ്ദേഹം ഒരു രാഗമാലയും മറ്റു ചില വർണ്ണങ്ങളും നിർമ്മിച്ചതായി കേട്ടിട്ടുണ്ടെങ്കിലും അവയൊന്നും കണ്ടുകിട്ടീട്ടില്ല. ഗോവിന്ദസ്വാമിവർണ്ണങ്ങൾ എന്ന പേരിൽ അവ തമിഴ് നാട്ടിൽ പ്രചരിച്ചിരുന്നുവത്രെ.
42.4മാളിയക്കൽ കൃഷ്ണമാരാർ
അക്കാലത്തു മാളിയക്കൽ കൃഷ്ണമാരാർ എന്നൊരു ഗായകനും തിരുമേനിയെ സേവിച്ചു തിരുവനന്തപുരത്തു പാർത്തിരുന്നു. മാളിയക്കൽ കർത്താവിന്റെ ഭവനത്തിൽ സങ്ഗീതാധ്യാപകനായിരുന്നതിനാലാണു് അദ്ദേഹത്തെ മാളിയക്കൽ കൃഷ്ണമാരാർ എന്നു പറയുന്നതു്. സ്വദേശം മലബാറിൽ വള്ളുവനാടുതാലൂക്കായിരുന്നു. ത്യാഗരാജന്റെ ചില ശിഷ്യന്മാരോടാണു് അദ്ദേഹം സങ്ഗീതം അഭ്യസിച്ചതു്. തെലുങ്കിലും തമിഴിലും മാരാർ പാട്ടുകൾ രചിച്ചിട്ടു ണ്ടെന്നു പഴമക്കാർ പറയുന്നു. ഇടയ്ക്കവായനയ്ക്കാണു് അദ്ദേഹം തൃക്കയ്യിൽനിന്നു സമ്മാനം വാങ്ങിയതു്. അന്നു് ആ ഗായകൻ ഒരു യുവാവായിരുന്നു. സുമാർ 1060-ാണ്ടുവരെ ആ ഗായകൻ ജീവിച്ചിരുന്നതായി അറിയാം.
42.5ക്ഷീരാബ്ധിശാസ്ത്രി
ചോളദേശം ശിവരാമഗുരു എന്നൊരു സിദ്ധനും അക്കാലത്തു തിരുവനന്തപുരത്തു തിരുമനസ്സിലെ അദ്വൈതഗുരുവായി താമസിച്ചിരുന്നു. ക്ഷീരാബ്ധി ശാസ്ത്രി എന്ന നാമാന്തരത്താൽ സുവിദിതനായ അദ്ദേഹം “ബ്രഹ്മൈവ സത്യം” “നിത്യാനന്ദ വെള്ളം” “രാമനില്ലാതിടമില്ലൈ” “എല്ലാം ബ്രഹ്മമയം” എന്നിങ്ങനെ പലഗാനങ്ങൾ തമിഴിലും സംസ്കൃതത്തിലും നിർമ്മിച്ചിട്ടുണ്ടു്. 1012-ൽ ഷഷ്ടിപൂർത്തി കഴിഞ്ഞ അദ്ദേഹം 1031 വരെ തിരുവനന്തപരുത്തുണ്ടായിരുന്നു.
വിദ്വൽപ്രോത്സാഹനം—സാഹിത്യം
സാഹിത്യത്തിൽ തിരുമനസ്സിലെ നിത്യസഹചാരികൾ (1) കിഴക്കേമഠത്തിൽ രവിവർമ്മൻതമ്പിയും, (2) കിളിമാനൂർ വിദ്വാൻ രാജരാജവർമ്മ കോയിത്തമ്പുരാനുമായിരുന്നു. തമ്പി സങ്ഗീതത്തിലും അവിടുന്നുമായി സഹകരിച്ചിട്ടുണ്ടു്. അവരെ കൂടാതെ (3) അരിപ്പാട്ടു കൊച്ചുപിള്ളവാരിയർ, (4) അരിപ്പാട്ടു രാമവാരിയർ, (5) അരിപ്പാട്ടു കൊച്ചുഗോവിന്ദവാരിയർ, (6) വെങ്ങോട്ടു ശങ്കരനാഥൻ പണ്ടാല, (7) അമ്പാടി കുഞ്ഞുകൃഷ്ണപ്പൊതുവാൾ, (8) ഇരിങ്ങാലക്കുട പട്ടത്തു കുഞ്ഞുണ്ണിനമ്പിയാർ എന്നീ കവികളും (9) രാമവർമ്മവിജയചമ്പൂകാരനായ അഗസ്തീശ്വരത്തു മഹാദാനപുരം ഗ്രാമത്തിലെ ഒരു ബ്രാഹ്മണനും അവിടത്തെ ആശ്രിത കോടിയിൽ ഉൾപ്പെട്ടിരുന്നു. ഇവരിൽ ഓരോരുത്തരേയും പറ്റി മേൽ പ്രസ്താവിക്കും.
പിന്നെയും (1) കളത്തോടി (കഴക്കൂത്തു്) അനന്തലക്ഷ്മി ആകാശമാണിക്യം, (2) മോടിവിദ്യ ഹൈദരാബാദ് ഖാൻസാ, (3) വീണവായന മധ്യാർജ്ജുനം ഗോവിന്ദദീക്ഷിതർ, (4) കൃഷ്ണ നാടകം മധ്യാർജ്ജുനം ഗോപാലരായർ, (5) ഹിന്ദുസ്ഥാനിനാട്യം അയോധ്യാ സുകദേവൻ, (6) ഹിന്ദുസ്ഥാനിപ്പാട്ടു് പഞ്ചാബ് രാമാർജ്ജുനൻ, (7) മേല്പടി ബങ്ഗാളം ഹരിദാസ്, (8) കമ്പുകൊട്ടിപ്പാട്ടു കാശി ഗോവിന്ദദാസു്, (9) വീണവായന മൈസൂർ നന്ദറാം, (10) മേല്പടി മൈസൂർ മുകുന്ദറാം, (11) ഭരതനാട്യം തഞ്ചാവൂർ നീരജാക്ഷി, (12) മേല്പടി സത്യഭാമ, (13) വീണവായന കൊച്ചി കുഞ്ചുനമ്പൂരി, (14) പൂനാ സച്ചിദാനന്ദഭാഗവതർ, (15) തൃശ്ശിനാപ്പള്ളി മാതൃഭൂതഭാഗവതർ, (16) തഞ്ചാവൂർ നരസുഭാഗവതർ, (17) ഹിന്ദുസ്ഥാനിപ്പാട്ടു ഹൈദരാബാദ് കാശിഗങ്ഗ, (18) മേല്പടി കാശി ഗൗഡവാസുദേവശാസ്ത്രി,(19) തർക്കംതിരുവട്ടാറ്റു രാമസുബ്ബാശാസ്ത്രി, (20) തർക്കവും വ്യാകരണവും മേൽനത്തം നാരായണവിദ്യാർത്ഥി, (21) വ്യാകരണം ചോളദേശം ഈശ്വരശാസ്ത്രി, (22) ചോളദേശം ഭട്ടാചാര്യർ എന്നിങ്ങനെ തൃക്കയ്യിൽനിന്നു വിവിധവിദ്യാകലാപാടവത്തിനു സമ്മാനം വാങ്ങിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകൾ കുറിച്ചാൽ അറ്റമെത്തുകയില്ല. അനന്തരാമശാസ്ത്രി, ദത്താരാമശാസ്ത്രി മുതലായി അവരിൽ ചിലർ ചതുശ്ശാസ്ത്ര പണ്ഡിതന്മാരായിരുന്നു. തിരുമനസ്സിലെ പടമെഴുതിയ ഷീഫ്ട് എന്ന ഒരു സായിപ്പിനു ലഭിച്ച പാരിതോഷികം 12000 ഉറുപ്പികയായിരുന്നു. മാവേലിക്കര റെവറണ്ടു പീറ്റു സായിപ്പിനു മലയാളവ്യാകരണമെഴുതിയതിനു് ആയിരം രൂപ സമ്മാനം കൊടുത്തു. കോട്ടയത്തെ റവറണ്ടു ബെയ്ലി സായിപ്പിനു മലയാളം-ഇംഗ്ലീഷു് നിഘണ്ടു മുതലായ ഗ്രന്ഥങ്ങൾ രചിക്കുന്നതിനു സകലവിധത്തിലുമുള്ള പ്രോത്സാഹനം നല്കി; ആ വസ്തുത അദ്ദേഹംതന്നെ കൃതജ്ഞതാപൂർവ്വം രേഖപ്പെടുത്തിയിട്ടുണ്ടു്. പെണ്‍കൊടയ്ക്കു ധനം യാചിക്കുവാനായി തിരുമനസ്സിെ മുഖം കാണിക്കണമെന്നു് ആശിച്ച മലബാർകാരനായ ഒരു നമ്പൂരി രിക്തഹസ്തനായി രാജസന്നിധിയിൽ പ്രവേശിക്കരുതല്ലോ എന്നു കരുതി അക്കാലത്തെ മഹാകവികളിൽ അഗ്രഗണ്യനായിരുന്ന കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാനെ മാർഗ്ഗമധ്യേ കണ്ടു വിവരം അറിയിച്ചു. ഇളയതമ്പുരാൻ വിദ്യാധരന്റെ ഏകാവലിയിൽ നിന്നു്
“ദാരിദ്ര്യസ്യ ദയാലുത്വം കിം ബ്രവീമി നരാധിപ
ആത്മനാശമനാദൃത്യ ഭവന്തം മാമദർശയൽ”
എന്ന പ്രകൃതോപയോഗിയായ ശ്ലോകം കുറിച്ചു കൊടുത്തയച്ചു. അതു വായിച്ചുനോക്കിയ മഹാരാജാവു് “നമ്പൂരി വരുന്നവഴിക്കു കൊടുങ്ങല്ലൂർ കേറി ഇല്ലേ?” എന്നു മന്ദസ്മിതത്തോടുകൂടി ചോദിക്കുകയും, “അതേ” എന്നു നമ്പൂരി മറുപടി പറഞ്ഞപ്പോൾ “എന്നാൽ ഈ ശ്ലോകത്തിന്റെ ചുമട്ടുകൂലിയായി ഇതിരിക്കട്ടെ” എന്നു കല്പിച്ചു 4000 പണം അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു.
ഇതരകലകളും മറ്റും
സംഗീതവും സാഹിത്യവും ഭരത നാട്യവും മാത്രമല്ല തിരുമനസ്സിലെ ശ്രദ്ധയെ ആകർഷിച്ചതു്. ചിത്രമെഴുത്തു തിരുവിതാംകൂറിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനായി മധുരയിൽനിന്നു അക്കാലത്തെ ആലേഖ്യകാരന്മാരിൽ അപശ്ചിമനായിരുന്ന അളഗിരിനായിഡു എന്നൊരു കലാകുശലനെ തിരുവനന്തപുരത്തു വരുത്തി താമസിപ്പിച്ചു. ദന്തത്തിൽ കൊത്തുപണി പ്രചരിപ്പിക്കുന്നതിനും അവിടുന്നു കാര്യക്ഷമമായി ഉത്സാഹിച്ചു. ജാലവിദ്യക്കാർ, മന്ത്രവാദികൾ തുടങ്ങി ഏതു വിദ്യ സ്വാധീനമായവർക്കും മഹാരാജാവിന്റെ ഉദാരമായ ആനുകൂല്യം സിദ്ധിച്ചു. അറേബിയ, ജപ്പാൻ, നേപാളം, തുർക്കി, മലയാ മുതലായ ദൂരദേശങ്ങളിൽനിന്നുപോലും കലാകോവിദന്മാർ വന്നു് അവിടത്തെ മുക്തഹസ്തമായ പാരിതോഷികം സ്വീകരിച്ചു. അതിഭോജരാജനായ ആ മഹാത്മാവിന്റെ വാഴ്ചക്കാലം സകല കലകളുടേയും സുവർണ്ണയുഗം (Augustan age) ആയിരുന്നുവെന്നു വിശാഖംതിരുനാൾ മഹാരാജാവു് ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാകുന്നു.
ചരമം
തിരുമനസ്സിലെ ജീവിതം ഭാഗ്യപൂർണ്ണമായിരുന്നില്ല. 1012-ആണ്ടു കർക്കടകം 3-ാംനു അവിടത്തെ ജ്യേഷ്ഠസഹോദരി രുക്‍മിണീബായി 29-ാമത്തെ വയസ്സിൽ നിര്യാതയായി. 1020-ൽ താൻ സഹോദരനിർവ്വിശേഷമായി സ്നേഹിച്ചിരുന്ന വടിവേലുനട്ടുവൻ മരിച്ചു. 1021-ൽ അവിടത്തെ ബഹിശ്ചരപ്രാണനായിരുന്ന വിദ്വാൻ കോയിത്തമ്പുരാനും അദ്ദേഹത്തിന്റെ 34-ാമത്തെ വയസ്സിൽ പരേതനായി. അച്ഛൻ രാജരാജവർമ്മകോയിത്തമ്പുരാന്റെ മരണവും ആ കൊല്ലത്തിൽത്തന്നെയാണു് സംഭവിച്ചതു്. അദ്ദേഹം 77 വയസ്സോളം ജീവിച്ചിരുന്നു. 1016-ാണ്ടു മേജർ ജനറൽ കല്ലൻസായിപ്പ് റസിഡണ്ടായി. അധികാരപ്രമത്തനായ അദ്ദേഹത്തിന്റെ വരുതി കേട്ടുനടക്കുന്നതിനു സന്നദ്ധനായ ഒരു നാടുവാഴിയല്ലായിരുന്നു ധീരോദാത്തനായ മഹാരാജാവു്. തന്നിമിത്തം അവർക്കു തമ്മിൽ നേരിട്ട രസക്ഷയം കാലാന്തരത്തിൽ ശത്രുതയായി വളന്നു. റസിഡണ്ടു മദിരാശി ഗവർമ്മേന്റിലേയ്ക്കു പല റിപ്പോർട്ടുകളും അവിടത്തേയ്ക്കു വിരോധമായി എഴുതിയയയ്ക്കുകയും അതിനെല്ലാം അവിടുന്നു സമാധാനം പറയണമെന്നുള്ള ദുരവസ്ഥ വരികയും ചെയ്തു. ആ ഘട്ടങ്ങളിലെല്ലാം മഹാരാജാവുതന്നെയാണു് ജയിച്ചതെങ്കിലും അത്തരത്തിലുള്ള ഒരു അധീശപ്രതിനിധിയുടെ പ്രതികൂലവിക്രിയ അവിടത്തേയ്ക്കു് ഒരു നിത്യശല്യമായിത്തോന്നി. ഐഹികങ്ങളായ വിഷയങ്ങളിൽ അവിടുന്നു ഉത്തരോത്തരം വിരക്തനായി. അവിശിഷ്ടങ്ങളായ ദിവസങ്ങൾ—അവ അത്യന്തം പരിമിതങ്ങളാണെന്നു് അവിടത്തേയ്ക്കു മുൻകൂട്ടി അറിയാമായിരുന്നു—ശ്രീപത്മനാഭനെ ഭജിക്കുന്നതിനായി ആ ആവൃത്തചക്ഷുസ്സു് വിനിയോഗിച്ചു. ഒടുവിലത്തെ രണ്ടുകൊല്ലം അവിടുന്നു രോഗഗ്രസ്തനായിരുന്നു. എങ്കിലും ദേവാരാധന തുടങ്ങിയ നിത്യകർമ്മങ്ങൾക്കു യാതൊരു നേരനീക്കവും വരുത്തിയില്ല. 1022-ാണ്ടു ധനുമാസം 13-ാംനു 34-ാമത്തെ വയസ്സിൽ ആ പുണ്യശ്ലോകൻ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്തു. എത്ര ഹ്രസ്വമായ ജീവിതകാലം; എത്ര ദീർഘമായ കലാകൈങ്കര്യം!
കൃതികൾ
സ്വാതിതിരുനാൾ മഹാരാജാവു സംസ്കൃതത്തിൽ, (1) ഭക്തിമഞ്ജരി, (2) സ്യാനന്ദൂരപുരവർണ്ണനപ്രബന്ധം (പത്മനാഭപ്രബന്ധം), (3) ശ്രീപത്മനാഭശതകം, (4) അജാമിളോപാഖ്യാനം, (5) കുചേലോപാഖ്യാനം എന്നീ അഞ്ചു കൃതികൾ രചിച്ചിട്ടുണ്ടു്. അവയ്ക്കുപുറമേ, (6) നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിനു് പ്രതിപദ്യം അവതാരികയും എഴുതിയിട്ടുണ്ടു്. ഭാഷയിൽ (7) ഉത്സവവർണ്ണന പ്രബന്ധം എന്ന പദ്യകൃതിയും, (8) മുഹനയുടെയും പ്രാസത്തിന്റെയും അന്ത്യപ്രാസത്തിന്റെയും വ്യവസ്ഥ എന്ന ഗദ്യോപന്യാസവും അവിടത്തെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. അഷ്ടപദിയെ അനുകരിച്ചു നിർമ്മിതമായ യയാതിചരിതം നാടകം തിരുമനസ്സിലെ കൃതിയല്ല. ഇവ കൂടാതെ നിരവധി സംഗീതകൃതികളും അവിടുന്നു നിർമ്മിച്ചിട്ടുണ്ടു്. ആദ്യമായി സാഹിത്യകൃതികളെപ്പറ്റി പ്രസ്താവിക്കാം.
42.6ഭക്തിമഞ്ജരി
ഭക്തിമഞ്ജരിയാണു് തിരുമനസ്സിലെ കൃതികളിൽ പലതുകൊണ്ടും പ്രധാനമെന്നു പറയേണ്ടതു്. മഹാവിഷ്ണുവിന്റെ പേരിലുള്ള ഭക്തിയാണു് അതിലെ പ്രതിപാദ്യവിഷയം. അതിന്റെ പാരമ്യത്തെ കവി നൂറുവീതം ശ്ലോകങ്ങൾ അടങ്ങിയ പത്തു ശതകങ്ങളിലായി ഉപപാദിച്ചിരിക്കുന്നു. പത്താമത്തെ ശതകത്തിൽ 101 ശ്ലോകങ്ങൽ ഘടിപ്പിച്ചിട്ടുണ്ടു്. ഓരോ ശതകവും വിഭിന്നവൃത്തങ്ങളിലാണു രചിച്ചിരിക്കുന്നതു്. ഒടുവിൽ ശ്രീപത്മനാഭന്റെ പ്രസാദത്തെ അഭ്യർത്ഥിച്ചുകൊണ്ടു രണ്ടു ശ്ലോകങ്ങൾകൂടി രചിച്ചിട്ടുമുണ്ടു്.
“ഇത്ഥമച്യുത ഭവൽകൃപാബലാൽ
പൂർത്തിമദ്യ ഗമിതാ കഥഞ്ചന
പ്രീതിമാവഹതു പദ്നാഭ തേ
ത്വൽപദാംബുരുഹഭക്തിമഞ്ജരീ.
ഷുഷ്പസംഗമവശാദ്ധി സൂത്രമ–
പ്യുഹ്യതേ ശിരസി മാനവൈര്യഥാ
വർണ്ണ്യവൈഭവവശാൽ സതാം മുദേ
സ്യാൽ തഥേയമപി ഭക്തിമഞ്ജരീ”
എന്നിവയാണു് ആ ശ്ലോകങ്ങൽ. ആദ്യത്തിലും അവസാനത്തിലും അവിടുന്നു തനിക്കു് അചഞ്ചലമായ വിഷ്ണുഭക്തി സിദ്ധിക്കണമെന്നു തരളഹൃദയനായി പ്രാർത്ഥിക്കുന്നു. ഭട്ടതിരിയുടെ നാരായണീയം കവിക്കു പ്രസ്തുതകൃതിയുടെ നിർമ്മാണ വിഷയത്തിൽ പ്രേരകമായിരുന്നുവെങ്കിലും, രണ്ടു കാവ്യങ്ങളിലെയും വിഷയങ്ങൾ വിഭിന്നങ്ങളാണു്. ആദ്യത്തെ നാലുശതകങ്ങളിൽ പുരുഷാർത്ഥസാധനത്തിനു് ഉത്തമോപായം ഭക്തിയാണെന്നു മഹാരാജാവു പല പ്രമാണങ്ങൾകൊണ്ടും ഉപാഖ്യാനങ്ങൾകൊണ്ടും യുക്തികൊണ്ടും സ്ഥാപിക്കുന്നു. ഭക്തിയുടെ സാമാന്യസ്വരൂപവും ആ ഘട്ടത്തിൽ പ്രപഞ്ചനംചെയ്യുന്നുണ്ടു്. നാലാം ശതകത്തിന്റെ അവസാനത്തിൽ അതിന്റെ വിവിധത്വത്തെ ഭാഗവതത്തിലെ പ്രഹ്ലാദവാക്യാനുസാരേണ
“ശ്രുതിർവരദ! കീർത്തനം സ്മരണമംഘ്രിസംസേവനം
രമാവര! തഥാർച്ചനം ത്വപി ച വന്ദനം ദാസതാ
ത്വയൈവ സഹ സഖ്യമച്യുത! നിവേദനം ചാത്മന–
സ്ത്വയീതി നവധാ സ്മൃതാ ഭവതി ഭക്തിരത്യുത്തമാ”
എന്ന പദ്യത്തിൽ പരിഗണനം ചെയ്യുന്നു. ഇവയിൽ ആദ്യത്തെ അഞ്ചു വിധത്തിലുള്ള ഭക്തിമാർഗ്ഗങ്ങളെ അഞ്ചുമുതൽ ഒൻപതുവരെയുള്ള ശതകങ്ങളിലും, ശേഷമുള്ളവയെ പത്താം ശതകത്തിലുമാണു് വിശദീകരിക്കുന്നതു്. ഉപാഖ്യാനങ്ങൾ ശ്രീമദ്ഭാഗവതത്തിൽനിന്നു മാത്രമല്ല സങ്ഗ്രഹിച്ചിട്ടുള്ളതു്. വിഷ്ണുപുരാണം മുതലായ ഇതരവൈഷ്ണവഗ്രന്ഥങ്ങളേയും കവി ആശ്രയിച്ചിട്ടുണ്ടു്. ലാളിത്യവും പ്രസാദവുമാണു് തിരുമനസ്സിലെ കൃതികളുടെ വ്യക്തിമുദ്രകൾ. അവ ഇതരകൃതികളിലെന്നപോലെ ഇതിലും അനുസ്യൂതമായി പ്രകാശിക്കുന്നു. ഓരോ ശ്ലോകവും ശ്രോതൃഹൃദയത്തിൽ ഭക്തിസുധ വർഷിക്കുന്നു. ഇത്തരത്തിൽ പാമരന്മാരുടെ വിഷയത്തിലും ഭക്തിസംവർദ്ധകമായ ഒരു കൃതി സസ്കൃതത്തിൽ വേറെയില്ല. ഒരൊറ്റ ശ്ലോകംമാത്രം ഉദ്ധരിക്കാം.
“ആരൂഢേ ദിനനായകേ സതി തമ–
സ്തിഷ്ഠേന്നു പൂർവാചലേ?
മേഘേ വർഷതി നിർഭരം ന വിരമേൽ
കിം ചാതകാനാം തൃഷാ?
രോഗാഃ കിം പ്രശമം ന യാന്തി സഹസാ
ലബ്ധേ ഹി ദിവ്യൗഷധേ?
പ്രാപ്തേ ത്വൽകരുണാരസേ കിമു ലയം
നോ യാന്തി സർവ്വാപദഃ?”
ഭക്തിമഞ്ജരി തിരുമനസ്സുകൊണ്ടു് അന്ത്യകാലത്തിൽ രചിച്ച ഒരു ആശുകവിതപോലെ തോന്നുന്നു.
42.7സ്യാനന്ദൂരപുരവർണ്ണനപ്രബന്ധം
ചമ്പൂരൂപത്തിൽ വിരചിതമായ ഈ കാവ്യമാണു് സർവോപരി തിരുമനസ്സിലെ മഹാകവിത്വത്തിനു നിദർശനമായി പരിലസിക്കുന്നതു്. ഇതിൽ പത്തു സ്തബകങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ അഞ്ചു സ്തബകങ്ങളിൽ അനന്തശയനക്ഷേത്രത്തിലെ ബിംബപ്രതിഷ്ഠസംബന്ധിച്ചുള്ള പുരാവൃത്തവും മറ്റുമാണു് വിഷയം. ദിവാകരയതിയുടെ പൂജ തുടങ്ങിയുള്ള കഥ ആദ്യത്തെ മൂന്നു സ്തബകങ്ങളിൽ വിസ്തരിച്ചതിനുമേൽ നാലും അഞ്ചും സ്തബകങ്ങളിൽ ശ്രീപത്മനാഭക്ഷേത്രത്തെ വർണ്ണിച്ചിരിക്കുന്നു. ആറു മുതൽ ഒമ്പതുവരെ സ്തബകങ്ങളിൽ പ്രസ്തുത ക്ഷേത്രത്തിലെ ഉത്സവവും, അതോടനുബന്ധിച്ചുള്ള ആറാട്ടും, പത്താം സ്തബകത്തിൽ ലക്ഷദീപമഹോത്സവവും വിസ്തരിച്ചിരിക്കുന്നു. പ്രഥമസ്തബകത്തിൽ മഹാരാജാവു തിരുവനന്തപുരത്തെ ഇങ്ങനെ വർണ്ണിക്കുന്നു.
“അസ്തി ധ്വസ്തസുപർവനാഥനഗരശ്രീഗർവഭാരം പരം
ദുഗ്ദ്ധാംഭോനിധികന്യകാനവരതക്രീഡാർത്ഥസൗധായിതം
സ്യാനന്ദൂരമിതി ശ്രുതം ത്രിഭുവനേ പുണ്യസ്ഥലം നിസ്തുലം
യത്രാസ്തേ ജഗദീശ്വരഃ സ ഭഗവാൻ ശ്രീപദ്നാഭോ ഹരിഃ”
ചതുർത്ഥസ്തബകത്തിലും പ്രസ്തുതനഗരത്തിന്റെ നൈകവിധമായ വർണ്ണനം വായിക്കാവുന്നതാണു്.
“ബിംബാരുണാതിമൃദുലാധരപല്ലവാസ്യ–
കിഞ്ചിദ്വികാസവിശദോജ്ജ്വലദന്തകാന്ത്യാ
നിഷ്പിഷ്ടനിസ്തുഷതുഷാരകരപ്രസർപ്പ–
ജ്ജ്യോത്സ്നാമദോ ഭുവനമോഹനമന്ദഹാസഃ”
മുതലായ പദ്യങ്ങളുടെ സൗന്ദര്യം ഹൃദയാകർഷകംതന്നെ!
“കിഞ്ച, ശയനീഭൂതമൃണാളധവളദന്ദശൂകപരിവൃഢാതി വിതതഫണാസഹസ്രമിഷാൽ” മുതലായ ഗദ്യങ്ങളുടേയും, പ്രത്യേകിച്ചു നവമസ്തബകത്തിലെ “അതിവിവശസുരമുനി പരിഷദഭ്യർത്ഥനയാ” എന്നാരംഭിക്കുന്ന ശ്രീരാമസ്തോത്രത്തിന്റെയും “സുവിമല യദുവംശ സലിലനിധി സുധാകര” എന്നാരംഭിക്കുന്ന ശ്രീകൃഷ്ണസ്തോത്രത്തിന്റെയും രാമണീയകം അന്യാദൃശമെന്നു് ഏതു പുരോഭാഗിയും മുക്തകണ്ഠം പ്രശംസിക്കുകതന്നെചെയ്യും. ദശമസ്തബകത്തിലെ
“നിത്യം ദൃശ്യമിദം യതസ്സമഭവദ്യസ്മിൻ യ ഏതൽ പുന–
ർഭാസാ യസ്യ വിരാജതേഥ സകലം യേനേഹ വാ നിർമ്മിതം
യോ വാചാം മനസോപ്യഗോചരപദം മായാഗതോ ഭാസതേ;
തസ്മൈ ദേവ! നമോസ്തു വിശ്വഗുരവേ! ശ്രീപത്മനാഭായ തേ”
എന്നു തുടങ്ങുന്ന ശ്രീപത്മനാഭസ്തോത്രദശകം പുളകോദ്ഗമകാരിയാണു്. ആ ദശകത്തിലെ ഓരോ ശ്ലോകവും “തസ്മൈ ദേവ” ഇത്യാദി ചതുർത്ഥപാദംകൊണ്ടു് അവസാനിക്കുന്നു. ഒടുവിൽ ഘടിപ്പിച്ചിട്ടുള്ള “ശംസദാലം നിദധ്യാൽ” എന്ന കലിവാക്യത്തിൽനിന്നു ഗ്രന്ഥം സമാപ്തമായതു് 1013-ലാണെന്നു കാണാം. ആ കൊല്ലത്തിൽത്തന്നെ പ്രസ്തുത പ്രബന്ധം ചോളദേശത്തേയ്ക്കു കൊണ്ടുപോയ കണ്ണമങ്ഗലം അയ്യാശാസ്ത്രി എന്നൊരു പണ്ഡിതന്നു 3500 പണം തൃക്കയ്യിൽനിന്നു പാരിതോഷികമായി നല്കുകയുണ്ടായി.
42.8ശ്രീപദ്മനാഭശതകം
പത്തു ദശകങ്ങളിലായി നൂറു ശ്ലോകങ്ങളടങ്ങിയ ഒരു സ്തോത്രമാണു് ശ്രീപദ്മനാഭശതകം. ദശകംതോറും വൃത്തം മാറുന്നു. ഉൽക്കടമായ ഭക്തിഭാവം വഴിഞ്ഞൊഴുകുന്നതാണു് അവയിൽ ഓരോ ശ്ലോകവും. നാരായണീയത്തെ ഇതിവൃത്തവിഷയത്തിലും മറ്റും കവി ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ഒരു ശ്ലോകം മാത്രം ഉദ്ധരിക്കാം.
“ഭൂഷണേഷു കില ഹേമവജ്ജഗതി, മൃത്തികാവദഥവാ ഘടേ,
തന്തുജാലവദഹോ പടേഷ്വപി ച രാജിതാദ്വയരസാത്മകം
സർവസത്ത്വഹൃദയൈകസാക്ഷിണമിഹാതിമായനിജവൈഭവം
ഭാവയാമി ഹൃദയേ ഭവന്തമിഹ പദ്മനാഭ! പരിപാഹി മാം.”
42.9അജാമിളോപാഖ്യാനവും കുചേലോപാഖ്യാനവും
ഈ രണ്ടുപാഖ്യാനങ്ങളും ഹരികഥാകാലക്ഷേപക്കാർക്കു വേണ്ടി രചിച്ചിട്ടുള്ളതാണു്. ശ്ലോകങ്ങളും പദങ്ങളും ഇടകലർത്തി അഷ്ടപദിയുടേയും ആട്ടക്കഥകളുടേയും മാതൃകയിലാണു അവയുടെ നിർമ്മിതി. മഹാരാഷ്ട്രഭാഷയിലെ ഹരികഥകളെ അനുകരിച്ചു് ആര്യാവൃത്തത്തിൽ അനേകം ശ്ലോകങ്ങളും ആ കഥകളിൽ കാണുന്ന രാഗതാളങ്ങൾ ഘടിപ്പിച്ചു പദങ്ങളും മഹാരാജാവു നിബന്ധിച്ചിരിക്കുന്നു; എന്നുമാത്രമല്ല, അജാമിള മോക്ഷത്തിൽ ആ ഭാഷയിൽ പ്രചുരപ്രചാരമായ ‘ദിണ്ഡി’ എന്ന ഷൾപദിയിലും ഒരു ശ്ലോകം ചേർത്തിട്ടുണ്ടു്. “സമാലോക്യാസൗ ബാലകം ഹസന്തം തു തോഷാസ്ഫുടോക്ത്യാഥ തംലസന്തം” എന്നിങ്ങനെയാണു് ആ വൃത്തത്തിന്റെ ഗതി.
“ഭർത്തുർവക്ഷസി ഭാസിതേ സുവിമലേ സംവർത്തകാലോൽകട–
പ്രോദ്യൽകോടിവികർത്തനച്ഛവിഘടാസർവങ്കഷേ കൗസ്തുഭേ
ദൃഷ്ട്വാ വർഷ്മ നിജം പ്രിയോരസി ഗതാമന്യാം വിശങ്ക്യശ്രിയോ
രുഷ്ടായാ ഹൃദയാനുവർത്തനരതഃ ശ്രീപദ്മനാഭോഽവതു”
എന്ന അംബരീഷചരിതത്തിലെ അലങ്കാരമധുരവും
“ഗങ്ഗാധരാദൃതമസങ്ഗാശയാംബുരുഹ
ഭൃങ്ഗാതിതം ദിതിഭുവാം
ഭങ്ഗാവഹം വിധൃതതുങ്ഗാചലം പൃഥുഭു
ജങ്ഗാധിരാജശയനം
അങ്ഗാനുഷങ്ഗിമൃദുപിങ്ഗാംബരം പരമ
നങ്ഗാതിസുന്ദരതനും
ശൃങ്ഗാരമുഖ്യരസരങ്ഗായിതം ഭജത
മങ്ഗാബ്ജനാഭമനിശം”
എന്ന ദ്വാദശപ്രാസസുന്ദരവുമായ പ്രഥമശ്ലോകങ്ങൾ സുപ്രസിദ്ധങ്ങളാണു്. കുചേലോപാഖ്യാനം മേരുസ്വാമിഭാഗവതർ 1013 മകരം 18-ാംനു പാടിയതിനു 3500 പണം പാരിതോഷികമായി നൽകിയതിനു രേഖയുണ്ടു്.
42.10അന്യാപദേശശതകത്തിന്റെ അവതാരിക
അന്യാപദേശശതകത്തിലെ ഓരോ ശ്ലോകത്തിനും മർമ്മസ്പൃക്കായ അവതാരികയാണു് തിരുമനസ്സുകൊണ്ടു് എഴുതിച്ചേർത്തിരിക്കുന്നതു്. “ഛായാ വൃക്ഷമുപാശ്രയന്തി” എന്ന പ്രഥമ ശ്ലോകത്തിനു് “ഏകേനൈവ പ്രഭുണാ ബഹുഷു ജനേഷു സമം പാല്യമാനേഷു സത്സ്വപി, തത്ര കേചിൽ സ്വപ്രകൃത്യനുസാരേണ തസ്യൈവ പ്രഭോശ്ശുഭാനി അന്യേ തദിതരാണി ചമനസാ ധ്യായന്തീത്യാഹ” എന്ന വിവരണംതന്നെ നോക്കുക. അതിൽ അവിടുന്നു തന്റെ ചില കൃതഘ്നന്മാരായ അനുജീവികളെക്കൂടി പരാമർശിച്ചിട്ടുണ്ടോ എന്നുകൂടി സംശയിക്കാവുന്നതാണു്.
42.11ഉത്സവവർണ്ണനപ്രബന്ധം
ഇതിനു് ഉത്സവപ്രബന്ധമെന്നും പേരുണ്ടു്. ശ്രീപത്മനാഭക്ഷേത്രത്തിൽ “ചന്തം ചേർന്നു വിളങ്ങുമുത്സവയുഗം പ്രത്യബ്ദമുണ്ടുത്തമം” എന്നുപക്രമിച്ചു കൊണ്ടു പത്തു ദിവസത്തേയ്ക്കു നീണ്ടുനില്ക്കുന്ന ഉത്സവത്തിൽ ഓരോദിവസത്തെയും എഴുന്നള്ളിപ്പിനെ (യാത്രയെ) വർണ്ണിക്കുക എന്നുള്ളതാണു് വിഷയം. ഓരോ ദിവസത്തെ എഴുന്നള്ളിപ്പും വിവരിക്കുവാൻ ഏതാനും ചില മണിപ്രവാളശ്ലോകങ്ങളും അവയ്ക്കു പിന്നീടു് ഓരോ ഗാനവും വിനിയോഗിച്ചിരിക്കുന്നു. ആകെ 42 ശ്ലോകങ്ങളും 13 ഗാനങ്ങളും അടങ്ങീട്ടുണ്ടു്. ഉത്സവപ്രബന്ധവും ഹരികഥാകാലക്ഷേപത്തിനുവേണ്ടി രചിച്ചിട്ടുള്ളതാണു്. അതിന്റെ നിർമ്മിതി 1014-ലായിരിക്കുവാൻ ഇടയുണ്ടു്. അന്നു പാലക്കാട്ടു പരമേശ്വരഭാഗവതർ അതു തിരുമുമ്പിൽവെച്ചു് പാടി പാരിതോഷികം വാങ്ങിയതിനു രേഖയുണ്ടു്. അതിലെ
“ശ്രീമാധവന്റെ ചരിതങ്ങൾ കഥിപ്പതിന്നു
കാമം സമർത്ഥനഹമെന്നിതുരപ്പതല്ല;
സീമാവിഹീനദുരിതക്ഷതയേ തദീയ–
നാമാനുകീർത്തനമൃതേ പരമെന്തുപായം?”
എന്ന ശ്ലോകം പ്രസിദ്ധമാണു്. ശ്ലോകങ്ങളെക്കാൾ ഗാനങ്ങൾക്കാണു് സ്വാരസ്യം അധികം. മൂന്നാം ദിവസത്തെ ഉത്സവത്തിൽ കമലവാഹനത്തിൽ എഴുന്നള്ളുന്ന ഭഗവാനെ തിരുമനസ്സുകൊണ്ടു് ഇങ്ങനെ വർണ്ണിക്കുന്നു.
ഉശാനി ചെമ്പട
പല്ലവി:കനകമയമായീടും കമലവാഹനമതിന്മേൽ
കനത്തോരു കാന്തിയൊടു ഗമിക്കുന്നതാരവനൗ?
ചരണങ്ങൾ:
1വലമഥനൻ വിഭവമോടേ വസുധയിൽ ചരിച്ചീടുന്നോ?
വലമഥനനെങ്കിലെങ്ങു വിലസും നേത്രസഹസ്രം?
(കനക)
2കളഭഗതേ! കുളുർമതിയോ കനിവോടേ വിലസുന്നു?
കുളിർമതിയെന്നാകിലുള്ളിലുളവാകുമങ്കമെങ്ങു?
(കനക)
3ഗൗരീനായകനാകും കൈലാസാധീശ്വരനോ?
ഗൗരീനായകനെങ്കിൽ കമനി! മൂന്നാം നേത്രമെങ്ങു?
(കനക)
4അതിമഹസാ വിലസീടും കതിരോനോ വദ ബാലേ?
കതിരോനാണെങ്കിലവൻ കഥമേവം ശാന്തനാവൂ?
(കനക)
5താരിത്തേന്മൊഴി! ബാലേ! ധനപതിയെന്നാകിലവൻ
ഭൂരിവിരൂപാംഗ, നതോ നീരജനാഭൻ നൂനം!
(കനക)
42.12പ്രാസോപന്യാസം
ഈ ഉപന്യാസത്തിലെ പ്രതിപാദ്യം സങ്ഗീതവിഷയകമായി സാഹിത്യത്തിൽ പ്രയോഗിച്ചുകാണുന്ന ശബ്ദാലങ്കാരത്തിന്റെ വ്യവസ്ഥയാണു്. ഇതിന്റെ സംജ്ഞതന്നെ “മുഹനയുടേയും പ്രാസത്തിന്റേയും അന്ത്യ പ്രാസത്തിന്റേയും വ്യവസ്ഥ” എന്നാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. തിരുമനസ്സിലെ സങ്ഗീതശാസ്ത്രകുശലതയ്ക്കു മൂർദ്ധാഭിഷിക്തോദാഹരണമായി പരിലസിക്കുന്ന ഈ ഉപന്യാസം ഭാഷയിൽ ആധുനികരീതിയിലുള്ള ആദ്യത്തെ ഗദ്യോപന്യാസമാണെന്നും സമർത്ഥിക്കാവുന്നതാണു്. പ്രസ്തുതവാങ്മയം ഇങ്ങനെ ആരംഭിക്കുന്നു:
“സങ്ഗീതവിഷയമായിട്ടുള്ള സാഹിത്യങ്ങളിൽ പ്രയോഗിച്ചുവരുന്ന ശബ്ദാലങ്കാരങ്ങൾ മുഹന എന്നും പ്രാസമെന്നും അന്ത്യപ്രാസമെന്നും ഇങ്ങനെ മൂന്നു വിധത്തിൽ വ്യവഹരിക്കപ്പെട്ടിരിക്കുന്നു. ആയതു മൂന്നിന്റേയും വിവരങ്ങൾ മേൽ പറയുന്നതുകൊണ്ടു വിസ്താരമായിട്ടു് അറിയപ്പെടുകയും ചെയ്യും. എന്നാൽ ഇതിനു് ഒരു വ്യവസ്ഥ ആന്ധ്രഭാഷയിലും ദ്രാവിഡഭാഷയിലും സലക്ഷണമായി ഉണ്ടെന്നുവരികിലും, വ്യാകരണ പ്രയോഗസിദ്ധമായിരിക്കുന്ന സംസ്കൃതത്തിന്റെ രീതിക്കു് ആയതു ചിലതു വിരോധമായിട്ടു കാണുന്നതുകൊണ്ടു ശേഷയ്യങ്കാരുടെ കീർത്തനങ്ങൾ സംസ്കൃതത്തിൽ ആകയാൽ ആയതിൽ ഉള്ളതേ ഇവിടെ ഗ്രാഹ്യമായിട്ടുള്ളു.”
ഇവിടെ മഹാരാജാവു സ്മരിക്കുന്ന ശേഷയ്യങ്കാർ ശ്രീരങ്ഗത്തുകാരനും മാർഗ്ഗദർശി ശേഷയ്യങ്കാർ എന്ന പേരിൽ സുവിദിതനും ക്രി. പി. പതിനാറാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു മഹനീയനായ കീർത്തനകാരനുമായിരുന്നു. ശേഷയ്യങ്കാരുടെ കീർത്തനങ്ങളെ അവിടുന്നു് ഏറ്റവും വിലമതിച്ചിരുന്നു. മേൽ നിർദ്ദേശിച്ച മൂന്നു ശബ്ദാലങ്കാരങ്ങൾ എങ്ങനെ പ്രയോഗിക്കണമെന്നു് അവിടുന്നു സയുക്തികമായ വിമർശനം കൊണ്ടു സ്ഥാപിച്ചിട്ടുണ്ടു്. അതുകൂടാതെ ഇവയിൽ ഒന്നിലും ചേരാത്ത ‘തനിച്ചൊ’ല്ലിന്റെ സ്വരൂപവും വിശദമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഈ കൃതി 1011-നുമേൽ രചിച്ചതാണു്. ഈ ഉപന്യാസത്തിന്റെ ഒരു സംസ്കൃതാനുവാദം തഞ്ചാവൂരിൽ നിന്നു ലഭിച്ചതു് ഈയിടയ്ക്കു തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിന്റെ നിർമ്മാതാവും തിരുമേനിയാണോ എന്നു നിശ്ചയമില്ല. ഏതായാലും അതു ഭാഷയിലെ ഉപന്യാസത്തിന്റെ വിവർത്തനമാണു്.
42.13സംഗീതകൃതികൾ
ഒരു ഗാനസാഹിത്യകാരൻ എന്ന നിലയിൽ നോക്കുമ്പോൾ സ്വാതിതിരുനാൾ മഹാരാജാവു കേരളത്തിൽ ആ സാമ്രാജ്യത്തിലെ ഏകച്ഛത്രാധിപതിയാണെന്നുമാത്രമല്ല, കർണ്ണാടക സംഗീതലോകത്തിലെ ത്യാഗരാജാദിത്രിമൂർത്തികളുടെ സമശീർഷനും, ശബ്ദശുദ്ധി, ശയ്യാസുഖം മുതലായ ഉത്തമസാഹിത്യോപാധികളെ മാനദണ്ഡമാക്കി പരിശോധിച്ചാൽ അവർക്കും മേലേക്കിടയിൽ പരിലസിക്കുന്ന ഒരു മഹാത്മാവുമാണെന്നു നിർമ്മത്സരന്മാരായ സഹൃദയന്മാർക്കു ഗ്രഹിക്കാവുന്നതാണു്. തമിഴ്നാട്ടിൽ അവിടത്തെ ഗാനകൃതികൾ മറ്റുള്ളവരുടേതുപോലെ പ്രചരിക്കാത്തതിനു ദേശഭേദംതന്നെയാണു് പ്രധാനകാരണം. ഗായകന്മാർക്കു് അവിടത്തെ കൃതികൾ പാടുന്നതിനു മറ്റുള്ളവരുടെ വാങ്മയങ്ങളെ അപേക്ഷിച്ചു് അധികം പാണ്ഡിത്യവും സാധനയും ആവശ്യകമാണെന്നുള്ളതും പരക്കെ അറിയപ്പെടുന്ന ഒരു പരമാർത്ഥമാകുന്നു. എങ്കിലും “പന്നഗേന്ദ്രശയന” തുടങ്ങിയ അനേകം ഗാനങ്ങൾക്കു് അവിടെയും അവയുടെ രചനാകാലം മുതല്ക്കുതന്ന പ്രചാരമുണ്ടു്. തിരുമനസ്സുകൊണ്ടു് അഞ്ഞൂറോളം പാട്ടുകൾ ഉണ്ടാക്കീട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും 313 പാട്ടുകളേ ഇതുവരെ കിട്ടീട്ടുള്ളു. വേറെയും ചില പാട്ടുകൾ ഈയിടയ്ക്കുള്ള ഗവേഷണത്തിന്റെ ഫലമായി ലഭിച്ചിട്ടുണ്ടെങ്കിലും അവ തിരുമനസ്സിലെ വാങ്മയങ്ങൾതന്നെയോ എന്നു തീർച്ചപ്പെടുത്തിക്കഴിഞ്ഞിട്ടില്ല. “പത്മനാഭ” എന്ന മുദ്രയില്ലാത്ത പാട്ടുകൾ അവിടത്തേതല്ല എന്നു വിചാരിക്കുന്നതു് അബദ്ധമാണു്. മറ്റു മുദ്രയുള്ള പാട്ടുകളും ധാരാളമായുണ്ടെന്നു ഗവേഷകന്മാർ ധരിക്കേണ്ടതുണ്ടു്. ഓരോ പാട്ടും ഉണ്ടാക്കിയാൽ ഉടൻ അതു് ഓലയിൽ പകർത്തിച്ചു തൃക്കൈവിളയാട്ടത്തോടുകൂടി അക്കാലത്തെ പല സങ്ഗീതജ്ഞന്മാർക്കും അവിടുന്നു് അയച്ചുകൊടുത്തിരുന്നു. അതുകൊണ്ടു് ഇനിയും അവിടത്തെ സങ്ഗീതകൃതികൾ നമുക്കു ലഭിക്കുവാൻ പാടില്ലായ്കയില്ല. അനേകം പാട്ടുകളിൽ രാഗമുദ്രയും കാണ്മാനുണ്ടു്. 313 പാട്ടുകളിൽ “ജയ ദേവകീകിശോര” എന്നും “പരമപുരുഷ ജഗദീശ്വര ജയ ജയ” എന്നുമുള്ള മങ്ഗളഗാനങ്ങൾ ഒഴിച്ചാൽ 197 സംസ്കൃതത്തിലും 63 മലയാളത്തിലും 37 ഹീന്ദുസ്ഥാനിയിലും 8 തെലുങ്കിലും 1 കർണ്ണാടകത്തിലുമാണു് രചിച്ചിരിക്കുന്നതു്. ഇവയ്ക്കുപുറമേ അഞ്ചു തില്ലാനകളുമുണ്ടു്. പ്രധാനങ്ങളായ സകല രാഗങ്ങളിലും അവിടുന്നു പാട്ടുകൾ രചിച്ചുകാണുന്നു. കർണ്ണാടകസംഗീതത്തിൽ അക്കാലത്തു നടപ്പിലിരുന്ന സ്ത്രീപുരുഷപുത്രദൂതീരാഗങ്ങളിൽ ഒന്നുംതന്നെ അവിടത്തെ വിസ്മൃതിക്കു പാത്രീഭവിച്ചിട്ടില്ല. (1) പൂർവകാമോദരി, (2) ശുദ്ധഭൈരവി, (3) ദ്വിജാവന്തി, (4) ലളിതപഞ്ചകം, (5) മാളവി, (6) ഗോപികാവസന്തം എന്നീ രാഗങ്ങൾ അപൂർവ്വങ്ങളാണെന്നു വിദേശീയരായ സങ്ഗീതശാസ്ത്രജ്ഞന്മാർ പറയുന്നുവെങ്കിലും അവയിൽ ചിലതെല്ലാം അവിടത്തെ കാലത്തിനു മുൻപുതന്നെ കഥകളിസാഹിത്യത്തിൽ കവികൾ പ്രയോഗിച്ചുവന്നിരുന്നു. ഹിന്ദുസ്ഥാനിയിൽനിന്നു് (1) ധ്രുവപദ്, (2) ഖ്യാൽ, (3) ധൂമ്രി, (4) ഗസൽ, (5) ടപ്പാ, (6) ഖട്, (7) തില്ലാന തുടങ്ങിയ രാഗങ്ങൾ അവിടുന്നു സ്വീകരിച്ചു കേരളത്തിൽ ഇദംപ്രഥമമായി പ്രചരിപ്പിച്ചു. (1) സാകി, (2) ദിണ്ഡി, (3) ഓവി, (4) പഞ്ചചാമരം, (5) കേകാവലി എന്ന മട്ടുകൾ മഹാരാഷ്ടയിൽനിന്നു തിരഞ്ഞെടുത്തു് അവയെ ഹരികഥകളിൽ പ്രയോഗിച്ചു മാർഗ്ഗദർശനം ചെയ്തു. തിരുമനസ്സിലെ സങ്ഗീതവാങ്മയങ്ങളെ (1) കീർത്തനങ്ങൾ, (2) പദങ്ങൾ, (3) വർണ്ണങ്ങൾ, (4) തില്ലാനകൾ, (5) പ്രബന്ധങ്ങൾ എന്നു് അഞ്ചിനമായി വിഭജിക്കാം. പ്രബന്ധങ്ങളെപ്പറ്റി മുൻപുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു.
42.14കീർത്തനങ്ങൾ
കീർത്തനങ്ങൾ ഈശ്വരസ്തോത്രപരങ്ങളായ ഗാനങ്ങളാണു്. ആകെ 188 കീർത്തനങ്ങൾ തിരുമനസ്സുകൊണ്ടു രചിച്ചിട്ടുണ്ടു്. അവയിൽ 150 സംസ്കൃതത്തിലും 37 ഹിന്ദുസ്ഥാനിയിലും ഒന്നു കർണ്ണാടകഭാഷയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ഈ തരത്തിലുള്ള ഗാനങ്ങൾ പ്രായേണ ശ്രീപത്മനാഭസ്തോത്രങ്ങളാണെങ്കിലും അവയുടെ കൂട്ടത്തിൽ ഗണപതി, നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശ്രീകണ്ഠേശ്വരത്തു ശിവൻ, ശുചീന്ദ്രത്തു സ്ഥാണുമൂർത്തി, പത്മനാഭപുരത്തു് ആനന്ദവല്ലി, വൈക്കത്തപ്പൻ, കുമാരനല്ലൂർ ഭഗവതി, ഹരിപ്പാട്ടു സുബ്രഹ്മണ്യൻ, ആറ്റിങ്ങൽ തിരുവാറാട്ടുകാവിൽ ഭഗവതി, പള്ളിയറ ഭഗവതി, ഹനൂമാൻ ഈ ദേവതകളെപ്പറ്റിയുള്ള സ്തോത്രങ്ങളും കാണാം. ഇവ കൂടാതെ നവരാത്രി കീർത്തനങ്ങളും നവരത്നമാലികാ കീർത്തനങ്ങളും അവിടുന്നു് ഉണ്ടാക്കീട്ടുണ്ടു്. നവരാത്രി കീർത്തനങ്ങൾ നവരാത്രി ഒൻപതു ദിവസവും തിരുവനന്തപുരത്തു വലിയ കൊട്ടാരത്തിൽ സരസ്വതീ മണ്ഡപത്തിൽ പാടുന്നതിനായി രചിച്ചിട്ടുള്ളതാകുന്നു. ഇന്ന ദിവസം ഇന്ന കീർത്തനം പാടണം എന്നു തിരുമനസ്സുകൊണ്ടു് അന്നു നിശ്ചയിച്ചതു പോലെ ഇന്നും നടന്നു വരുന്നു. ഇവയിൽ ആദ്യത്തെ ആറു കീർത്തനങ്ങൾ സരസ്വതീപരങ്ങളും മറ്റു മൂന്നു ദുർഗ്ഗാപരങ്ങളുമാകുന്നു. നവരത്നമാലാ കീർത്തനങ്ങൾ “ശ്രുതിവരദകീർത്തനം” എന്ന ഭക്തിമഞ്ജരീ പദ്യത്തിൽ അവിടുന്നു രചിച്ചിട്ടുള്ള നവവിധ ഭക്തിമാർഗ്ഗങ്ങൾക്കു് ഉദാഹരണങ്ങളാണു്.
പദങ്ങളും മറ്റും
പദങ്ങൾ പ്രായേണ ശൃങ്ഗാരാത്മകങ്ങളും ഭരതനാട്യക്കാർക്കു വേണ്ടി രചിക്കപ്പെട്ടിട്ടുള്ളവയുമാണു്. ഈ ഇനത്തിൽ 65 പാട്ടുകൾ ഉൾപ്പെടുന്നു. അവയിൽ അൻപതു മലയാളത്തിലും, പത്തു സംസ്കൃതത്തിലും, അഞ്ചു തെലുങ്കിലും രചിച്ചിരിയ്ക്കുന്നു. ഭാഷാപദങ്ങളിൽ ചിലതെല്ലാം കുറേയധികം പച്ചയായിപ്പോയി എന്നു പഴിക്കുന്നവരോടു് അവയിലെ നായകൻ ശ്രീപത്മനാഭനും നായിക ഗോപസ്ത്രീയുമാണെന്നും ആ ഗാനങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനയിൽ ഭക്തി ശൃങ്ഗാരത്തെ അധഃകരിക്കുന്നതായാണു് ആസ്തികന്മാരുടെ അനുഭൂതിയെന്നും സമാധാനം പറയാവുന്നതാണു്. വർണ്ണങ്ങൾ ചൗകവർണ്ണങ്ങളെന്നും താനവർണ്ണങ്ങളെന്നും രണ്ടു തരത്തിലുണ്ടു്. ചൗകവർണ്ണങ്ങൾ രചിക്കുവാൻ സാമാന്യാധികമായ സരസ്വതീ പ്രസാദം വേണം. തിരുമനസ്സുകൊണ്ടു 19 ചൗകവർണ്ണങ്ങളും 2 താനവർണ്ണങ്ങളും നിബന്ധിച്ചിട്ടുണ്ടു്. ചൗകവർണ്ണങ്ങളിൽ 17 സംസ്കൃതവും ഒന്നു തെലുങ്കും ഒന്നു മലയാളവുമാണു്. അവിടത്തെ ചൗകവർണ്ണങ്ങൾ അദ്വിതീയങ്ങളെന്നാണു് അഭിജ്ഞോത്തമന്മാരുടെ ഐകകണ്ഠ്യേനയുള്ള അഭിപ്രായം. താനവർണ്ണങ്ങൾക്കു സാഹിത്യത്തിന്റെ സാഹായം ആവശ്യമില്ല. തിരമനസ്സു കൊണ്ടു് ഉണ്ടാക്കീട്ടുള്ള രണ്ടു താനവർണ്ണളും തെലുങ്കാണു്.
ഉപസംഹാരം
തിരുമനസ്സിലെ സംസ്കൃതഗാനങ്ങളിൽ ഒന്നും തന്നെ ഇവിടെ ഉദ്ധരിക്കണമെന്നു വിചാരിക്കുന്നില്ല. ഉദ്ധരിച്ചാൽ പലതും പകർത്തേണ്ടിവരും. അതുകൊണ്ടു് അവ എല്ലാം അനുവാചകന്മാർക്കു കെ.ചിദംബരവാധ്യാർ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകം വായിച്ചു് ആനന്ദസാഗരതരങ്ഗപരമ്പരകളിൽ മജ്ജനോന്മജ്ജനം ചെയ്തുകൊള്ളുവാൻ വിട്ടിരിക്കുന്നു. തിരുമനസ്സിലെ ഭാഷാഗാനങ്ങൾ അവിയിലെ ശബ്ദമാധുര്യംകൊണ്ടും, അർത്ഥചമൽക്കാരംകൊണ്ടും, രസപുഷ്ടികൊണ്ടും ഉത്തമസാഹിത്യത്തിന്റെ ഉപരിതലത്തിലാണു് പരിലസിക്കുന്നതു് എന്നുകൂടി പറയേണ്ടതുണ്ടു്. മാതൃകയായി ഒരു ഗാനം മാത്രം പ്രദർശിപ്പിക്കാം.
നീലാംബരി–അടന്ത
പല്ലവി:
കാമിനീ ഹന്ത ഞാനെന്തു ചെയ്വൂ?
അനുപല്ലവി:
താമസം സാരസനാഭൻ തരുണി
വരുവതിനെന്തഹോ ബാലേ! വദ ചാരുശീലേ!
(കാമിനി)
ചരണങ്ങൾ:
1മടുമലർശരനിതാ വന്നുമതിപടുതരശരങ്ങളെയ്യുന്നു
മടിയാതേ വരനെന്നു വന്നു മമ മന്മഥകദനം തീർക്കുന്നു?
വെടിവതിനിഹ കിന്നു സങ്ഗതി ഝടിതി രമണനകാരണം
(കാമിനി)
സുമുഖി! മൃദുഭാഷിണി! സഖി!
2കിസലയവിരചിതതല്പംഹന്ത! കിളിമൊഴിമമാനലകല്പം
അസമശരതാപമനല്പം മമ ഹലഹല! ദിനമൊരു കല്പം,
സസുഖമെന്നൊടു മുന്നമാടിന സരസലീലകൾ കാന്തൻ മറന്നോ?
മമ മോഹമെന്നോ?
(കാമിനി)
3തരളമിഴി നീ ചെന്നു മെല്ലേ പ്രാണദയിതനോടിഹ ശോകം ചൊല്ലേ
കരുണ തവ തെല്ലോളമില്ലേ നീ കമനി മൽപ്രിയ സഖിയല്ലേ?
സ്മരസമാകൃതിയായ കണവനു ചതികൾ ചെയ്വതുചിതമോ?
ലലനേ! കുരുവിന്ദരദനേ!
(കാമിനി)
തിരുമനസ്സിലെപ്പറ്റി ചില സമകാലികന്മാർ
കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ അവിടത്തെപ്പറ്റി
“വാണീയസ്യ മനോരമാ കുവലയാനന്ദപ്രദം യന്മുഖം
പാണീ സന്തതചിന്തിതാർത്ഥഘടനാചിന്താമണീചാർത്ഥിനാം
മീമാംസാപദമേവ മധ്യമലഘുശ്രുത്യന്തസഞ്ചാരിണീ
ദൃഷ്ടിസ്തം നൃപമന്തരാ ഭഗവതീ വിദ്യാ കുതോ വർത്തതേ?”
എന്നും കൊടുങ്ങല്ലൂർ വിദ്വാൻ ഇളയ തമ്പുരാൻ
“ഷഷ്ഠീതൽപുരുഷാഹ്വയോ നൃപതിഷു പ്രായേണ വിദ്വൽപ്രഭു–
ശ്ശബ്ദസ്സംപ്രതി കർമ്മധാരയതയാപ്യാഭാതി വഞ്ചീശ്വരേ
ഇത്യാകർണ്ണ്യ പുനർവിലോക്യ ച ബഹുവ്രീഹിത്വമേതൽപദേ”
കിം ശോകാദിവ നഃസ്ഥിതിഃ ക്വചിദപി ദ്വന്ദ്വാവ്യയീ ഭാവയോഃ”
എന്നും വർണ്ണിച്ചിട്ടുണ്ടു്. മറ്റു ചില കവികളുടെ പ്രശസ്തിപദ്യങ്ങൾ യഥാവസരം ഉദ്ധരിക്കാം. ധ്വരമാർ രേഖപ്പെടുത്തീട്ടുള്ള വിശിഷ്ടാഭിപ്രായങ്ങൾ പകർത്തുന്നില്ല. ഇരയിമ്മൻതമ്പി അവിടത്തെ ദിനചര്യയെപ്പറ്റി
“വിദ്വൽകൃതനവസൂക്തിശ്രവണമോ
വിദ്യോതിതഹിതകൃത്യവിചാരമോ
ഹൃദ്യാരവവാദ്യവിനോദമോ
പാത്രോചിതബഹുവിത്തവിതരണമോ
ശാസ്ത്രവാദമോ, ഗായകസാർത്ഥഗാനമോ, സ്ത്രീഗണ–
നൃത്തയോഗമോ, മധുജിൽക്ഷേത്രഗമനമോ”
എന്നു പാടിയിരിക്കുന്നു.
42.15രുക്‍മിണീബായി രാജകുമാരി (984–1012)
സ്വാതിതിരുനാൾ മഹാരാജാവിന്റെ ജ്യേഷ്ഠസഹോദരി ആയില്യംതിരുനാൾ രുക്‍മിണീബായി രാജകുമാരിയെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവിടത്തേയ്ക്കും സങ്ഗീത സാഹിത്യങ്ങളിൽ നല്ല വാസനയുണ്ടായിരുന്നു. ഇരയിമ്മൻ തമ്പി “കുലശേഖരനൃപസോദരിതന്നുടെ ഗുണവർണ്ണനമെളുതോ?” എന്നാരംഭിക്കുന്ന കീർത്തനത്തിൽ അവിടത്തേയ്ക്കു്
“സങ്ഗീതാഞ്ചിത സാഹിത്യാദിവിധങ്ങളിലേറ്റം മോഹവും,
ശൃങ്ഗാരാദിരസാന്വിതനാടകഭങ്ഗികൾ കണ്ടു വിനോദവും.
മങ്ങാതുള്ളൊരു മങ്ഗലതരനിയമങ്ങളൊടമലാചാരവും,
ഗങ്ഗാധരഹരിഗൗരീപദഭജനങ്ങളിലതിവിശ്വാസവും”
മറ്റും ഉണ്ടായിരുന്നതായി വർണ്ണിക്കുന്നു. മുഖാരിരാഗത്തിൽ “ശ്രീകണ്ഠേശ പാഹി” എന്ന ഗാനം രചിച്ചിട്ടുള്ളതു് ആ തമ്പുരാട്ടിയാകുന്നു.
“ശ്രീകണ്ഠേശ! പാഹി! പാഹി! പാർവതീപതേ!
ശ്രീ ഞങ്ങൾക്കു വളർത്തേണം ശ്രീപരമേശ!(ശ്രീകണ്ഠേശ)
സാദരം നീ തന്നുവല്ലോ സോദരന്മാർ രണ്ടുപേരെ
സോദരിയേയും ലഭിപ്പാനാശയേറുന്നു.”(ശ്രീകണ്ഠേശ)
എന്നിങ്ങനെ ആ ഗാനം പുരോഗമിക്കുന്നു.
42.16ചങ്ങനാശ്ശേരി രാജരാജവർമ്മകോയിത്തമ്പുരാൻ—ജീവിതം
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിലെ ആദ്യത്തെ കാരണവരായിരുന്ന അച്ഛൻ കോയിത്തമ്പുരാനെപ്പറ്റി മുൻപു പ്രതിപാദിച്ചുകഴിഞ്ഞു. അവിടുത്തേയ്ക്കു വിദ്വാനും മീമാംസകമൂർദ്ധന്യനുമായി ഇത്തമ്മർകോയിത്തമ്പുരാൻ എന്ന പേരിൽ ഒരു മരുമകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഗിനേയനാണു് പണ്ഡിതശ്രേഷ്ഠനായ രാജരാജവർമ്മകോയിത്തമ്പുരാൻ. ആ കോയിത്തമ്പുരാന്റെ ജനനം ഏതു കൊല്ലത്തിലായിരുന്നുവെന്നു നിശ്ചയമില്ല. എന്നാൽ രുക്‍മിണീരാജ്ഞിയുടെ പുത്രിയായി 1005-ആണ്ടു ധനുമാസം 13-ാംനു ജനിച്ചു ലക്ഷ്മീരാജകുമാരിയെ അദ്ദേഹം പള്ളിക്കെട്ടു കഴിച്ചതു 1015 മേടത്തിലാകയാൽ അന്നു് അദ്ദേഹത്തിനു് ഉദ്ദേശം 16 വയസ്സായിരിക്കാനേ ഇടയുള്ളു. ആ പള്ളിക്കെട്ടിനെപ്പറ്റി വർണ്ണിച്ചാണു് രവിവർമ്മൻതമ്പി
കംസം മോദയുതം ചകാര മഥുരാ; സങ് ക്രന്ദനേനാത്വിതാ
നിത്യം സാപ്യമരാവതീ; നനു കുബേരാധ്യാസിതാ സാളകാ;
ജൂഷ്ടാ ഭോഗവതീ ദ്വിജിഹ്വനികരൈർവഞ്ചീശ്വര! ത്വൽപുരീ
ശ്രീവൈകുണ്ഠപുരീവ രാജതി വിവാഹാലംകൃതം സാംപ്രതം”
എന്ന ശ്ലോകം രചിച്ചിട്ടുള്ളതു്. 1030-ൽ അത്തംതിരുനാളിലും 1033-ൽ മൂലംതിരുനാളിലും രണ്ടുരാജകുമാരന്മാരെ പ്രസവിച്ചു് ആ കൊല്ലത്തിൽ കന്നി 22-ാംനു ലക്ഷ്മീരാജ്ഞി ദേഹവിയോഗം ചെയ്തു. അവരിൽ രണ്ടാമത്തെ കുമാരനാണു് 1060 മുതൽ 1099 വരെ തിരുവിതാംകൂർ ഭരിച്ച മഹാത്മാവായ ശ്രീമൂലംതിരുനാൾ രാമവർമ്മമഹാരാജാവു്. അതിൽപ്പിന്നീടു കോയിത്തമ്പുരാൻ അധികകാലം ജീവിച്ചിരുന്നില്ല. 1034 മീനമാസത്തിൽ അദ്ദേഹവും അന്തരിച്ചു. എന്നാൽ അതിനു മുൻപുതന്നെ തന്റെ മരുമകനായ കേരളവർമ്മദേവനെ നാലരക്കൊല്ലത്തെ നിരന്തരവും നിഷ്കൃഷ്ടവുമായ ശിക്ഷണംകൊണ്ടു സകലകലാവല്ലഭനാക്കുന്നതിനു് അദ്ദേഹത്തിനു സാധിച്ചു. മാതുലനെപ്പോലെ തന്നെ അവിടത്തേയ്ക്കു് ആ കൊല്ലം മേടം 13-ാംനു തിരുവിതാംകൂർ രാജകുടുംബത്തിലെ മറ്റൊരു ലക്ഷ്മീരാജ്ഞിയെ (ഭരണിതിരുനാൾ) പരിഗ്രഹിക്കുന്നതിനുള്ള ഭാഗ്യമുണ്ടായി. രാജരാജവർമ്മകോയിത്തമ്പുരാനെപ്പറ്റി അവിടുന്നു ഹനുമദുത്ഭവം ആട്ടക്കഥയുടെ ആരംഭത്തിൽ
“അജ്ഞാനസ്ഫുരദന്ധകാരപടലീമൂർച്ഛാലഹൃച്ചക്ഷുഷേ
മോഹം വാങ്മയകൗമുദീവിലസിതൈരുത്സാരയാമാസ യഃ
തം വിദ്വജ്ജനമാനനീയമതിവൈശദ്യം മമാദ്യം ഗുരും
വന്ദേ മാതുലമുല്ലസദ്ഗുണമയം ശ്രീരാജരാജാഹ്വയം”
എന്ന ശ്ലോകത്തിൽ പ്രശംസിച്ചിട്ടുണ്ടു്.
കൃതികൾ
രാജരാജവർമ്മകോയിത്തമ്പുരാൻ സംസ്കൃതത്തിൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ (1) സ്യാനന്ദൂര പുരവർണ്ണനപ്രബന്ധത്തിനു സുന്ദരി എന്ന വ്യാഖ്യാനവും (2) നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിലെ നാല്പതിൽപ്പരം ശ്ലോകങ്ങൾക്കു ഹൃദയങ്ഗമമായ മറ്റൊരു വ്യാഖ്യാനവും, (3) ഭാഷയിൽ സോമവാരവ്രതം എന്ന ആട്ടക്കഥയുടെ പൂർവ്വഭാഗവും രചിച്ചിട്ടുണ്ടു്. സുന്ദരി സർവ്വങ്കഷവും സരസഗംഭീരവും ഗുഢാർത്ഥപ്രതിപാദകവുമായ ഒരു വ്യാഖ്യാനമാകുന്നു. അതിന്റെ ആരംഭത്തിൽ കവി ഇങ്ങനെ പ്രസ്താവിക്കുന്നു. “കരബദരവദാസ്തേ” എന്ന ശ്ലോകത്തിനുമേലാണു് ഇവ വരുന്നതു്.
“തദ്ഭാഗിനേയസ്യ ച ഭാഗിനേയ–
സ്തഥൈവ നാമ്നാ ഖലു രാജരാജഃ
വിദ്വജ്ജനാനന്ദനഹേതുഭൂതാം
വഞ്ചീശസൂക്തിം വിവൃണോതി മോദാൽ.
വിദ്യാജാലമഹോദധേഃ കവികുലശ്രേണീശിരോലംകൃതേർ–
ന്നാനാസദ്ഗുണസഞ്ചയൈകവസതേർവഞ്ചിക്ഷമാധീശിതുഃ
കാവ്യം തദ്വിബുധോപലഭ്യവിലസദ്ഗുഢാർത്ഥരത്നാകരം
ലക്ഷ്മീനാഥകൃപാതരീവരബലാന്നൂനം തരിഷ്യാമ്യഹം.
ശ്രീവഞ്ചിഭൂപാലകൃതപ്രബന്ധ–
ഗുഢാർത്ഥവിദ്യാവിരഹാതുരാണാം
മോദായ കുർവേ ഖലു സുന്ദരീം താം
വ്യാഖ്യാമലങ്കാരമനോഹരാങ്ഗീം.
ഉദിതാ ഖലു രാജരാജനാമ്നഃ
സരസാലങ്കരണാവഭൂഷിതാങ്ഗീ
അതി ചാരുപദാ തു സുന്ദരീയം
രസികാനാം വിതനോതു മോദഭാരം.”
ലക്ഷ്മീനാഥശബ്ദംകൊണ്ടു് അച്ഛൻകോയിത്തമ്പുരാനേയും ഗ്രന്ഥകാരൻ സ്മരിച്ചിരിക്കുന്നു. അന്യാപദേശവ്യാഖ്യ മുഴുമിച്ചിട്ടില്ല. സോമവാരവ്രതവും അപൂർണ്ണംതന്നെ. അതു ഞാൻ വായിച്ചിട്ടില്ല. ഗോവിന്ദപ്പിള്ള അദ്ദേഹത്തിന്റെ ഭാഷാചരിത്രത്തിൽ ഒരു ശ്ലോകവും പദവും ഉദ്ധരിച്ചിട്ടുണ്ടു്.
“കദാചിദ്രാജാസൗ മധുകരപികാരാവമധുരേ
മനോജ്ഞേ മാലേയാനിലചലിതമാകന്ദനികരേ
മുദാ ദാരൈസ്സ്വൈരം സരസവചനാലാപചതുരൈ–
സ്സഹാരാമേ രേമേ രതിരമണലീലാസു രസധീഃ
എന്നാണു് ശ്ലോകം. ആ ആട്ടക്കഥ 1050-ാണ്ടിടയ്ക്കു കേരള വർമ്മദേവൻ പൂരിപ്പിച്ചു.
42.17ഉത്രംതിരുനാൾ മഹാരാജാവു് (990–1036)—ജീവിതം
സ്വാതിതിരുനാൾ മഹാരാജാവിന്റെ കനിഷ്ഠ സഹോദരനായി 990 ചിങ്ങം 3-ാംനു ജനിച്ച ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ ഇളയതമ്പുരാനെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഉത്രത്തിനു സംസ്കൃതത്തിൽ ഭാഗ്യം എന്നൊരു പര്യായമുള്ളതിനാൽ ഭാഗ്യോദയമാർത്താണ്ഡവർമ്മാവെന്നു് അവിടത്തെ പറഞ്ഞുവരുന്നു. ജ്യേഷ്ഠന്റെ ഗുരുനാഥന്മാർ തന്നെയായിരുന്നു അവിടത്തെയും ഗുരുനാഥന്മാർ. മലയാളത്തിനും തമിഴിനും പുറമെ സംസ്കൃതം, ഇംഗ്ലീഷു്, ഹിന്ദുസ്ഥാനി, മഹാരാഷ്ട്രി എന്നീ ഭാഷകളിൽ അവിടുന്നും വൈദുഷ്യം സമ്പാദിച്ചു. സംസ്കൃതത്തിൽ ജ്യേഷ്ഠനോളംതന്നെ പാണ്ഡിത്യം ഇല്ലായിരുന്നു എങ്കിലും ഇംഗ്ലീഷിൽ അവിടത്തേക്കാൾ അധികം അറിവുനേടുകയും അക്കാലത്തെ ധ്വരമാരുടെ അതിരറ്റ സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിക്കുകയും ചെയ്തു. അനേകം ഭൗതിക ശാസ്ത്രങ്ങളിലും വിശേഷിച്ചു രസതന്ത്രത്തിലും അവിടുന്നു് ആർജ്ജിച്ചിരുന്ന ജ്ഞാനം വിപുലമായിരുന്നു. പാശ്ചാത്യ രീതിയിലുള്ള വൈദ്യവിദ്യയിൽ അവിടത്തേക്കുണ്ടായിരുന്ന വിചക്ഷണത ആർക്കും ആശ്ചര്യം ജനിപ്പിച്ചിരുന്നു. കൊട്ടാരത്തിൽ സ്വന്തമായി ഒരു ഡിസ്പെൻസറി സ്ഥാപിച്ചു് അവിടെ രോഗികളെ താൻതന്നെ പരിശോധിച്ചു് അവർക്കു മരുന്നു കൊടുക്കുകയും ലഘുപരിമാണത്തിലുള്ള ശസ്ത്രക്രിയചെയ്യുകയും ചെയ്യുന്നതിൽ അവിടുന്നു് അനുദിനം വ്യാപൃതനായിരുന്നതായും അറിയാം. തിരുവനന്തപുരത്തെ സർക്കാർ ഇംഗ്ലീഷുപള്ളിക്കൂടത്തിന്റെ അഭിവൃദ്ധിയിലും അവിടുന്നു സദാ ജാഗരൂകനായിരുന്നു. ഉത്രംതിരുനാൾ 1022 ധനു 26-ാംനു സിംഹാസനാരൂഢനായി. 1028 മേടം 28-ആനു-യാണു് ഗൌരി പാർവ്വതീറാണി നാടുനീങ്ങിയതു. 1024- ാമാണ്ടു തഞ്ചാവൂർ മാധവരായരെ ആയില്യംതിരുനാൾ, വിശാഖംതിരുനാൾ എന്നീ കൊച്ചു തമ്പുരാക്കന്മാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനു നിയമിച്ചു. 1028 വരെ അദ്ധ്യാപകവൃത്തി തുടർന്നതിനുമേൽ മാധവരായർ ഗവർമ്മെന്റു സർവ്വീസിൽ ചേർന്നു് 1033 മകരം 6-ാംനു തിരുമനസ്സിലെ ദിവാൻജിയായി. പിന്നീടു ആയില്യംതിരുനാൾ മഹാരാജാവിന്റെ രാജ്യഭരണകാലത്തും 1047 മേടം 31-ാംനു വരെ ആ ഉന്നതസ്ഥാനത്തെ അലങ്കരിച്ചു് അനന്യസുലഭമായ ഭരണകുശലതകൊണ്ടു വഞ്ചിരാജ്യത്തിനു പേരും പെരുമയും വളർത്തി. ആ മഹാനുഭാവനാണു് പിന്നീടു രാജാ സർ.റ്റി. മാധവരായരായതു്. അദ്ദേഹത്തെപ്പറ്റി ചില സംഗതികൾ മേലും പ്രസ്താവിക്കേണ്ടിവരും. 1033 കന്നി 22-ാംനു മാവേലിക്കരനിന്നു രണ്ടു രാജകുമാരിമാരെ ദത്തെടുത്തു. അവരിൽ ജ്യേഷ്ഠസഹോദരിയായ ലക്ഷ്മീബായിയെ ചങ്ങനാശ്ശേരി കേരളവർമ്മ കോയിത്തമ്പുരാനെക്കൊണ്ടു് 1034 മേടം 13-ാംനു വിവാഹം ചെയ്യിച്ചു എന്നു പ്രസ്താവിച്ചുകഴിഞ്ഞു. അവിടുന്നാണു് പിന്നീടു കേരളസാഹിത്യചക്രവർത്തിയായിത്തീർന്ന വലിയ കോയിത്തമ്പുരാൻ. മാർത്താണ്ഡവർമ്മമഹാരാജാവു പതിമ്മൂന്നിൽച്ചില്വാനം കൊല്ലം രാജ്യഭാരം ചെയ്തു് 1036 ചിങ്ങം 4-ാംനു ചരമഗതിയെ പ്രാപിച്ചു. ജ്യേഷ്ഠനെ അവിടുന്നു് ഈശ്വരനിർവ്വിശേഷമായി ആരാധിച്ചിരുന്നതിനാൽ ജ്യേഷ്ഠന്റെ കലാപോഷണപരിപാടി മിക്കവാറും അതേ നിലയിൽത്തന്നെ അനുഷ്ഠിച്ചുവന്നു. ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ, വൈക്കത്തു പാച്ചുമൂത്തതു് മുതലായ ചില പുതിയ പണ്ഡിതമൂർദ്ധന്യന്മാരേയും ആസ്ഥാനപണ്ഡിതന്മാരായി അവിടത്തേക്കു കിട്ടി. താരതമ്യേന ജ്യേഷ്ഠൻ അധൃഷ്യനും അനുജൻ അഭിഗമ്യനുമായിരുന്നു; ഓജസ്സിനും പ്രഭാവത്തിനും പകരം അവിടത്തേയ്ക്കുണ്ടായിരുന്നതു സർവ്വമനോരഞ്ജകമായ സൗമ്യത്വമായിരുന്നു. ഈ വസ്തുത ഇരയിമ്മൻതമ്പി അവിടത്തെ സ്ഥാനരോഹണാവസരത്തിൽ രചിച്ച രണ്ടു ശ്ലോകങ്ങളിൽ വ്യക്തമാക്കീട്ടുണ്ടു്.
“അർക്കൻപോയസ്തമിച്ചോരളവതിലുളവായ്–
വന്ന ഗാഢാന്ധകാരം
തക്കത്തിൽദ്ദൂ രെ നീക്കിക്കുവലയബഹളാ–
മോദമുണ്ടാക്കുവാനായ്
ചൊല്ക്കൊണ്ടീടുന്ന പൂർവാചലശിരസി വിള–
ങ്ങുന്ന സംപൂർണ്ണചന്ദ്രൻ
ദിക്കെല്ലാം വെണ്മചേർക്കുന്നതിനുപമ ഭവാൻ
തന്നെ വഞ്ചിക്ഷിതീന്ദോ!
കന്ദർപ്പൻ മൂർത്തിമാനോ? കനിവൊടവനിയിൽ–
ക്കല്പവൃക്ഷം ജനിച്ചോ?
പൊന്നിൻ പൂമാതിനേവം കളിനിലമധുനാ
പത്മനാഭൻ ചമച്ചോ?
ഇന്ദ്രൻ വന്നോ ധരിത്ര്യാം? കലയതു കുറയാ–
തുള്ള പൂർണ്ണേന്ദുതാനോ?
മന്യേ താപം ജനാനാം ശമയിതുമുളവാ–
യിങ്ങു മാർത്താണ്ഡദേവൻ.”
കഥകളിയുടെ അഭിവൃദ്ധി
ഉത്രം തിരുനാൾ മഹാരാജാവിനെ കേരളീയർ പ്രാധാന്യേന കൊണ്ടാടുന്നതു് അവിടുന്നു കഥകളിയുടെ ജീവാതുവായിരുന്നു എന്നുള്ളതുകൊണ്ടാണു്. അതിബാല്യത്തിൽത്തന്നെ അവിടത്തേക്കു് ആ പ്രസ്ഥാനത്തിൽ അസാധാരണമായ അഭിനിവേശമുണ്ടായിരുന്നു. അവിടുന്നുതന്നെ കയ്യും മെയ്യും സ്വാധീനമാക്കി ഓരോ വേഷത്തിൽ അരങ്ങത്തു വന്നു് ആടി കാണികളെ രസിപ്പിക്കുകയും പാർവ്വതീറാണിയുടെ പക്കൽനിന്നു പാരിതോഷികം വാങ്ങിക്കുകയും ചെയ്തുവന്നിരുന്നതായി പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ടു്. 1003-ആണ്ടു കൊച്ചി രാമവർമ്മമഹാരാജാവിന്റെ നിര്യാണത്തിൽ ആശ്രയവിഹീനയായിത്തീർന്ന ആ വിശിഷ്ടകല അന്നു തിരുവിതാംകൂർ ഇളയതമ്പുരാനായിരുന്ന ഉത്രംതിരുനാൾ തമ്പുരാന്റെ വാത്സല്യപൂർണ്ണമായ പരിലാളനത്തിൽ മേൽക്കുമേൽ വളർന്നു. ഇതരകലകളുടെ പുരശ്ചാരണത്തിൽ ജാഗരൂകനായിരുന്ന ജ്യേഷ്ഠൻ അതിന്റെ പോഷണഭാരം മാത്രം അനുജനിൽ നിക്ഷേപിച്ചതു് ആ വിഷയത്തിൽ അവിടത്തേയ്ക്കുള്ള പാടവവിശേഷത്തെ അഭിനന്ദിച്ചുതന്നെയായിരിക്കണം. ഇളയതമ്പുരാന്റെ വാസസ്ഥലം വലിയ കൊട്ടാരത്തിന്റെ ഒരു ഭാഗമായ ഭജനപ്പുരക്കൊട്ടാരത്തിലായിരുന്നു. കുറെ അകലെയുള്ള പൂജപ്പുരക്കൊട്ടാരവും അവിടത്തെ അധീനതയിലായിരുന്നതിനാൽ അവിടെവെച്ചാണു് കഥകളി നടത്തിവന്നതു്. പല ദിക്കുകളിൽനിന്നും പ്രശസ്തന്മാരായ നടന്മാരെ വരുത്തിയും മുഖശ്രീയും വേഷച്ചേർച്ചയുമുള്ള യുവാക്കന്മാരെ തിരഞ്ഞെടുത്തു് അഭ്യസിപ്പിച്ചും ഒരു നല്ല കഥകളിയോഗം അവിടുന്നു രൂപവൽകരിച്ചു. അതിനെ ആദ്യകാലത്തു പൂജപ്പുരക്കൊട്ടാരംവക കഥകളിയോഗമെന്നും തിരുമനസ്സിലെ സിംഹാസനരോഹണത്തിനു ശേഷം വലിയ കൊട്ടാരം വക കഥകളിയോഗമെന്നും ജനങ്ങൾ പറഞ്ഞുവന്നു. കപ്ലിങ്ങാടൻ, കല്ലടിക്കോടൻ, വെട്ടത്തു് എന്നീ മൂന്നു സംപ്രദായങ്ങളിലേയും വിശേഷഗുണങ്ങൾ സമ്മേളിപ്പിച്ചാണു് അവിടന്നു കൊട്ടാരം കളിക്കാരെ പരിശീലിപ്പിച്ചതു്. കോട്ടയത്തിനു സമീപം കുടമാളൂർ ദേശത്തുകാരനായ വിളായിക്കോട്ടു നമ്പൂരിയാണു് ആ വിഷയത്തിൽ അവിടത്തേയ്ക്കു വിദഗ്ദ്ധോപദേശം നല്കുകയും നല്ല നടന്മാരെ യോഗത്തിൽ ചേർക്കുന്നതിനായി നാനാദേശങ്ങളിൽ നിന്നു കൊണ്ടുവരികയും ചെയ്തുവന്നതു്. തിരുമനസ്സുകൊണ്ടു നേരിട്ടു പരിശോധിച്ചു തൃപ്തിപ്പെടാതെ ആർക്കും ആ യോഗത്തിൽ നടനായി ചേരുവാൻ മാർഗ്ഗമുണ്ടായിരുന്നില്ല. വളരെ മെച്ചത്തിലുള്ള ഒരുകൂട്ടം കളിക്കൊപ്പം ആ യോഗത്തിന്റെ ആവശ്യത്തിന്നായി അവിടുന്നു തീർപ്പിച്ചുകൊടുത്തു. അങ്ങനെ അല്പകാലം കഴിഞ്ഞപ്പോൾ ഈശ്വരപിള്ള, പഴയ കൊച്ചുകൃഷ്ണപിള്ള, പുത്തൻ കൊച്ചുകൃഷ്ണപിള്ള, പഴവങ്ങാടി നാണുപിള്ള, കണ്ടച്ചപ്പണിക്കർ, കൊച്ചപ്പപ്പണിക്കർ, വലിയ കൊച്ചയ്യപ്പപ്പണിക്കർ, ശേഖരവാരിയർ, കണ്ടിയൂർ പപ്പുപിള്ള, കിട്ടുപ്പണിക്കർ, കിട്ടുണ്ണി, നളനുണ്ണി എന്നിങ്ങനെ അനുഗൃഹീതന്മാരായ പല അഭിനേതൃമൂർദ്ധന്യന്മാരും ആ യോഗത്തിലെ അംഗങ്ങളായിത്തീർന്നു.
“കൊച്ചയ്യപ്പനു കത്തിയും കരിയുമാം പച്ചയ്ക്കിടിച്ചേന്നനും
മെച്ചത്തിൽസ്സരസം പതിഞ്ഞപദമങ്ങാടീടുവാനുണ്ണിയും”
ഇത്യാദി ശ്ലോകത്തിൽ അവിടുന്നുതന്നെ അവരിൽ ചിലരുടെ സിദ്ധിവിശേഷങ്ങളെ വർണ്ണിച്ചിട്ടുണ്ടു്. നളനുണ്ണിയുടെ ശരിയായ പേരു് എന്തെന്നറിയുന്നില്ല. അദ്ദേഹവും കിട്ടുണ്ണിയും സഹോദരന്മാരായിരുന്നു. കൊച്ചയ്യപ്പപ്പണിക്കരെപ്പോലെ അലർച്ചയ്ക്കു് ഒരു നടൻ ഉണ്ടായിട്ടില്ലെന്നു കേട്ടിട്ടുണ്ടു്. അവരെപ്പറ്റിയെല്ലാം തിരുമനസ്സിലേയ്ക്കു് അപാരമായ വാത്സല്യമുണ്ടായിരുന്നു. ആ നടരത്നഹാരത്തിൽ നടുനായകമായി ശോഭിച്ചതു് ഈസ്വരപിള്ളയാണു്. ഈശ്വരപിള്ള, അഥവാ കുമാരൻ ഈശ്വരൻ, വിളവംകോട്ടുതാലൂക്കിൽ ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. നടനകലയിൽ അനുദിനം സമ്പാദിച്ച അഭൗമമായ പാടവംനിമിത്തം അദ്ദേഹം തിരുമനസ്സിലെ പ്രത്യേകപ്രീതിക്കു പാത്രീഭവിക്കുകയും പള്ളിയറ വിചാരിപ്പുകാരനായി നിയമിതനാകുകയും ചെയ്തു, അവിടത്തെ മരണാനന്തരവും ആ കലാപ്രണയി പല സ്ഥലങ്ങളിലും സഞ്ചരിച്ചു ക്ഷേത്രപരിധികളിൽ ഉത്സവാവസരത്തിലും മറ്റും ചില കഥകളിയോഗങ്ങളിൽ സ്വയമേവ പങ്കുകൊണ്ടു ശാരദാദേവിയെ തന്റെ അഭിനയകൈങ്കര്യംകൊണ്ടു ആരാധിച്ചുവന്നു. വിചാരിപ്പുകാർ 1028-ാണ്ടിടയ്ക്കു തിരുമനസ്സിലെ ഉപദേശമനുസരിച്ചു തിരുവനന്തപുരത്തു കേരളവിലാസം എന്നൊരു മുദ്രാലയം സ്ഥാപിക്കുകയും അതിൽനിന്നു് 1033-ാണ്ടു് അൻപത്തിനാലു ദിവസത്തെ ആട്ടക്കഥകൾ എന്ന സുപ്രസിദ്ധമായ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതു ഭാഷാ സാഹിത്യത്തിനു് ഒരു പരമോപകാരമായി പരിണമിച്ചു. ആ മുദ്രാലയത്തിൽനിന്നുതന്നെ 1028-ൽ സ്വാതിതിരുനാൾ മഹാരാജാവിന്റെയും ഇരയിമ്മൻതമ്പിയുടെയും ചില കീർത്തനങ്ങളും മറ്റും പ്രകാശനം ചെയ്യുകയുണ്ടായിട്ടുണ്ടു്. അധ്യാത്മരാമായാണം, നളചരിതം എന്നീ കിളിപ്പാട്ടുകളും അവിടെ മുദ്രണം ചെയ്തതായി കാണുന്നു. അതാണു് കേരളത്തിൽ ഗവർമ്മെൻറിന്റെയും മിഷണറിമാരുടെയും അല്ലാത്ത ആദ്യത്തെ അച്ചുക്കൂടം എന്നു തോന്നുന്നു. 54 ദിവസത്തെ ആട്ടക്കഥയിൽ വ്യോമാസുരവധംപോലെയുള്ള ചില പൊട്ടക്കൃതികളും കടന്നു കൂടീട്ടുണ്ടെങ്കിലും പ്രായേണ നല്ല കഥകൾക്കേ പ്രവേശം അനുവദിച്ചുകാണുന്നുള്ളു. അതിൽ ചേർത്തിട്ടുള്ള ആട്ടക്കഥകളിലെ തെറ്റു തിരുത്തുന്നതിൽ 1031-ൽ യശശ്ശരീരനായ രവിവർമ്മൻ തമ്പിക്കും ഒരു പങ്കുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ടു്.
42.18സിംഹധ്വജചരിതം ആട്ടക്കഥ
തിരുമനസ്സുകൊണ്ടു് അനേകം ആട്ടക്കഥകൾ തനിക്കു് അഭിമതന്മാരായിരുന്ന കവികളെകൊണ്ടു രചിപ്പിച്ചു. രവിവർമ്മൻതമ്പി
“ശ്രീരാമവർമ്മകുലശേഖരസോദരസ്യ
മാർത്താണ്ഡവർമ്മയുവഭൂമിപതേർന്നിദേശാൽ
കേനാപി തൽപദജൂഷാ കില ദക്ഷയാഗ–
നാട്യപ്രബന്ധമുദിതം സുധിയഃ പുനന്തു”
എന്നു ദക്ഷയാഗത്തിലും, കൊച്ചുപിള്ളവാരിയർ
“നൃപേന്ദ്രകുലശേഖരക്ഷിതിപസോദരസ്യോജ്ജ്വല–
പ്രശാന്തഗുണശാലിനോ യുവമഹീപതേരാജ്ഞയാ
കൃതാം കിമപി കേനചിത്ത്വഭിനയോചിതമുർവശീ–
സ്വയംവരകഥാം ബുധാശ്ശ്രവണഗോചരീകുർവതാം”
എന്നു് ഉവ്വശീശ്വയംവരത്തിലും പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു് ആ രണ്ടു കഥകളും അവർ നിർമ്മിച്ചതു് അവിടുന്നു യുവരാജാവായിരുന്നപ്പോൾ നല്കിയ നിദേശമനുസരിച്ചാണെന്നു കാണാവുന്നതാണു്. അത്തരത്തിലുള്ള കൃതികൾക്കുപുറമേ താനും ഒരു കഥ രചിക്കുകയുണ്ടായി; അതാണു് സിംഹധ്വജചരിതം. ഇതിവൃത്തം കുഞ്ചൻനമ്പിയാരുടെ ശിവപുരാണത്തിൽ പ്രതിപാദിതമായ കാശിമാഹാത്മ്യംതന്നെയാണു്. രംഗപ്രയോഗത്തിനു് അനുഗുണമായ വിധത്തിൽ കവി ആ കഥയിൽ പല വ്യത്യാസങ്ങളും വരുത്തീട്ടുണ്ടു്. തമ്പുരാന്റെ സാഹിത്യം രണ്ടാംകിടയിലേ നില്ക്കുന്നുള്ളു. ഒരു ശ്ലോകവും അതിനോടു ഘടിപ്പിച്ചിട്ടുള്ള പദത്തിൽ ഏതാനും ഭാഗവും ഉദ്ധരിക്കാം.
“നീലകണ്ഠമകുടീധൃതാം നിഖിലപാപസഞ്ചയവിനാശിനീം
നിമ്നഗാമഥ നിഷേവിതും നിഭൃതമുദ്യതോ നൃപതിശേഖരഃ
നീലകണ്ഠകളഹംസമുഖ്യഖഗഭൂഷിതാം നിഹതകണ്ടകോ
വിന്ധ്യകാനനഭുവം നിരീക്ഷ്യ കുതുകാന്വിതസ്സപദി സോബ്രവീൽ”
പല്ലവി:വിന്ധ്യാദ്രി ദേശമിതു ബന്ധുരമഹോ!
അനുപല്ലവി:സന്തോഷചാരിയാം സരസിജശരൻതന്റെ
സാരകേളീഗൃഹംപോലെ സാനുമാൻ വിലസുന്നു
(വിന്ധ്യാ)
ചരണം: 1അത്ഭുതസിതമണി സൽപ്രഭ തടവിന
ശുഭ്രതരജലഭരിതപത്മാകരങ്ങൾ കണ്ടാൽ
കെല്പേറും വീരനാം ദർപ്പകമഹീശനുടെ
വിഭ്രമമിയലുന്ന ദർപ്പണമെന്നു തോന്നും
(വിന്ധ്യാ)
2ഏകത്ര മോഹനകോകിലഗാനാനുകൂലം
കേകിനടീജാലങ്ങൾ സാകമതിമോദേന
മാകന്ദതരുനിബിഡമാകുന്ന കാനനേ
മാധുര്യമോടവിടെ മഞ്ജുതരമാടുന്നു.(വിന്ധ്യാ)
42.19അരിപ്പാട്ടു കൊച്ചുപിള്ളവാരിയർ (960–1014)—ജീവിതം
സ്വാതിരുനാൾ മഹാരാജാവിന്റെ സംസ്കൃത ഗുരുവായ അരിപ്പാട്ടു കൊച്ചുപിള്ളവാരിയരെ ഇതിനുമുൻപു പ്രസംഗവശാൽ സ്മരിച്ചിട്ടുണ്ടല്ലോ. അരിപ്പാട്ടു കിഴക്കേടത്തെന്നും ചെമ്പകശ്ശേരിയെന്നും രണ്ടു പ്രസിദ്ധങ്ങളായ പാരശവ ഭവനങ്ങളുണ്ടു്. കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലും പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലും ആ രണ്ടു വാര്യങ്ങളിലും അനേകം സംസ്കൃതപണ്ഡിതന്മാരുണ്ടായിരുന്നു. അവരിൽ കിഴക്കേടത്തുവാര്യത്തിലെ ഒരംഗമാണു് കൊച്ചുപിള്ളവാരിയർ. കൊച്ചുപിള്ള എന്നതു് ഓമനപ്പേരാണു്. ശങ്കരനെന്നായിരുന്നു സാക്ഷാൽ നാമധേയം. വാരിയർ 960-ാണ്ടിടയ്ക്കു ജനിച്ചു. അദ്ദേഹത്തെ വലിയ കൊട്ടാരത്തിൽ അധ്യാപനത്തിനു ചങ്ങനാശ്ശേരി അച്ഛൻകോയിത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു തിരഞ്ഞെടുത്തതു് ഇരയിമ്മൻ തമ്പിയായിരുന്നു. 992-മുതൽ അദ്ദേഹം പ്രവൃത്തിപ്പള്ളിക്കൂടം വാധ്യാരായിരുന്നു. 998-ലാണു് കൊട്ടാരത്തിൽ അധ്യാപനം ആരംഭിച്ചതു് എന്നും അനുവാചകന്മാർ ധരിച്ചിരിക്കുമല്ലോ. വാരിയർ പേരുകേട്ട ഒരു ജ്യോത്സ്യനുമായിരുന്നു. സ്വാതിതിരുനാൾ മഹാരാജാവിനു ‘വാരരാശാ’ന്റെ പേരിൽ അത്യന്തം സ്നേഹമുണ്ടായിരുന്നു. 998 മുതൽ നിരന്തരമായി തിരുവനന്തപുരത്തുതന്നെയാണു് വാരിയർ താമസിച്ചതു്. 1011-ൽ മഹാരാജാവു് അവിടത്തെ വടക്കൻയാത്രയിൽ അരിപ്പാട്ടു് എഴുന്നള്ളുകയും കിഴക്കേടത്തുവാര്യത്തു ചെന്നു് എല്ലാ അംഗങ്ങൾക്കും ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തു. വാരിയർ 1014-ാണ്ടു മരിച്ചതിനു രേഖയുണ്ടു്.
42.20ഉർവശീസ്വയംവരം കഥകളി
വാരിയരുടെ കൃതിയായി ഉർവശീസ്വയംവരം കഥകളിമാത്രമേ കിട്ടീട്ടുള്ളു. ഇംഗ്ലീഷു സുബ്ബാരായരുടെ നിർദ്ദേശമനുസരിച്ചു് ഈസോപ്പിന്റെ ചില സാരോപദേശകഥകൾ അദ്ദേഹം ഭാഷാഗദ്യത്തിൽ തർജ്ജമ ചെയ്തിട്ടുള്ളതായി പി. ഗോവിന്ദപ്പിള്ള ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്. ആ തർജ്ജമ മുപ്പതു കൊല്ലത്തിനുമുൻപു ഞാനും കണ്ടിട്ടുണ്ടു്. ചെറിയ വാചകങ്ങളിൽ ഏറ്റവും ലളിതമായ ശൈലിയിലാണു് ആ വിവർത്തനം എന്നുമാത്രമേ ഇപ്പോൾ ഓർമ്മയുള്ളു. ഇന്നു് ആ കൈയെഴുത്തു പുസ്തകം എവിടെയാണെന്നു് അറിയുന്നില്ല. ഉർവ്വശീസ്വയംവരം ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ ആജ്ഞയനുസരിച്ചു രചിച്ചതാണെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. കാളിദാസന്റെ വിക്രമോർവ്വശീയത്തിലെ ഇതിവൃത്തത്തെത്തന്നെയാണു് കവി ഉപജീവിച്ചിട്ടുള്ളതു്. സിംഹവക്ത്രൻ എന്ന അസുരനേയും മറ്റും അരങ്ങു കൊഴുക്കുന്നതിനായി പ്രവേശിപ്പിച്ചുകാണുന്നു. വാരിയരുടെ കവിത സിംഹധ്വജചരിതത്തിനു മേലേയാണെങ്കിലും ഒന്നാംകിടയിൽനിന്നു് അല്പം താഴെയേ സ്ഥിതിചെയ്യുന്നുള്ളു. അദ്ദേഹത്തിനു വ്യാകരണത്തിലുണ്ടായിരുന്ന അവഗാഹത്തിനു് അതു സാക്ഷ്യം വഹിക്കുന്നുണ്ടു്. ഒരു ശ്ലോകവും ഒരു പദത്തിൽനിന്നു ചില വരികളും ചുവടേ ചേർക്കുന്നു.
ശ്ലോകം:
“സന്ധായേതി മനസ്സ സിന്ധുനിനദപ്രഖ്യം ധ്വനിഞ്ചോദ്വമൻ
ബന്ധൂകദ്യുതിബാന്ധവാക്ഷിയുഗളീസന്ധുക്ഷമാണാനലഃ
സ്കന്ധാവാരധുരന്ധരൈരനുഗതോ ബന്ധുവ്രജൈർബന്ധുരൈ–
രന്ധാത്മാപ്യമൃതാന്ധസാം രിപുരസൗ രുന്ധന്നഭാണീന്നൃപം.”
[leftmargin=3em]
കുമ്മി:“മൈക്കുഴലിമാർക്കു രത്നഭൂതേ! സഖി!
ചൊല്ക്കൊണ്ടു വാഴുന്ന രത്നലതേ!
ദിക്കരികുംഭം-തനിക്കുള്ളോരുൽക്കടഡംഭം–
ശമിപ്പിക്കും പൊല്ക്കുചകുംഭം-കുലുങ്ങവേ
സൽക്കലാരംഭം-കണ്ടീടുമ്പോ–
ളിക്കണ്ടൊരു മൈക്കണ്ണികളുൾക്കാമ്പു കുളിർക്കുംപടി
തക്കത്തിൽക്കുമ്മിയടിക്ക ബാലേ! അതി–
നാർക്കുള്ളു വൈഭവം നിന്നെപ്പോലേ?”
“വർണ്ണം ക്യാൽധരുവെന്ന വിശേഷം” എന്ന വരിയിൽനിന്നു ഗാനനിർഭരമായ സാഹിത്യോദ്യാനത്തിലെ മന്ദമാരുതൻ അദ്ദേഹത്തേയും വീജനം ചെയ്തിരുന്നുവെന്നു് ഊഹിക്കാം.
42.21രാമവർമ്മവിജയം ചമ്പു
സ്വാതിരുനാൾ മഹാരാജാവു തിരുമനസ്സിലെ അപദാനങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ഒരു സംസ്കൃതചമ്പുവാണു് രാമവർമ്മവിജയം. അതുമുഴുവൻ കിട്ടീട്ടില്ല. തെക്കൻ തിരുവിതാംകൂറിൽ മഹാദാനപുരം ഗ്രാമക്കാരനും കന്യാകുമാരി ഭഗവതിയുടെ ഭക്തനുമായ ഒരു ബ്രാഹ്മണനാണു് അതിന്റെ പ്രണേതാവു്.
“വഞ്ചിഭൂപവാഞ്ഛിതാർത്ഥദായകസ്ത്വഹർന്നിശം
വഞ്ചിഭൂപചിത്തപദ്മപഞ്ജരസ്ഥിതോ ഹരിഃ
വഞ്ചിഭൂപസൽപ്രബന്ധവാഞ്ഛിതാർത്ഥസാധകഃ
പഞ്ചലാങ്ഗലാഗ്രഹാരവാസിനം സദാവതു”
എന്ന ശ്ലോകത്തിലെ ‘പഞ്ചലാങ്ഗലാഗ്രഹാരം’ മഹാദാനപുരത്തിന്റെ നാമാന്തരമാണു്. മഹാരാജാവിന്റെ കവിത്വത്തേയും വിദ്വൽപ്രോത്സാഹനത്തേയും വർണ്ണിക്കുന്ന മൂന്നു ശ്ലോകങ്ങളും ഒരു ഗദ്യവും താഴെ ചേർക്കുന്നു,
“യത്സാഹിത്യസുധാരസം ശ്രുതിപുടൈഃ
പീത്വാ സദാ സൂരയഃ
കായക്ലേശമുതേ ഭൃശം ബഹുവിധാ–
യാസേന ലബ്ധാമൃതാൻ
മന്യന്തേ ദിവിഷദ്ഗണാനപി ഹൃദാ
സ്വേഭ്യോല്പഭാഗ്യാൻ ക്ഷിതൗ
കസ്യ സ്യാൽ സ്തുതിഗോചരഃ കവിമണി–
വഞ്ചിക്ഷമാവല്ലഭഃ?
പ്രാപ്യാനുഗ്രഹമന്യദുർല്ലഭമഹോ! ശ്രീപദ്മനാഭപ്രഭോ–
ശ്ചിത്തക്ലേശമൃതേ മനോജ്ഞകവനം ലോകോത്തരം സാംപ്രതം
കുർവൻ ശ്രീകുലശേഖരാഖ്യനൃപതിസ്സർവാസു വിദ്യാസു യ–
ശ്ശാസ്ത്രജ്ഞാനവിശാരദോ വിജയതേ സാഹിത്യവിദ്യാപണഃ.
മുദ്രിതം പ്രതിസാഹിത്യം പദ്മനാഭസ്യ മുദ്രയാ
പദ്മനാഭനിയോഗേന നൂനം വഞ്ചിമഹീഭൃതാ”
ഗദ്യം: “സ താവൽ പുനരിത്ഥമനവദ്യൈഃ പദ്യൈരതിഹൃദ്യൈർഗ്ഗദ്യൈശ്ച പ്രതിപദം ജനാനാം പ്രമോദം ജനയൻ ഭോജരാജ ഇവാഭിനവകവനരസം സദാനുഭവന്നാസ്തേ; യസ്യ കിലമാനസവിചിന്തിതപദ്മനാഭസ്യ വിതരണവിജിതചിന്താമണേഃ കവിമുഖാരവിന്ദതരണേഃ ശ്രീവഞ്ചിമഹാരാജചൂഡാമണേരപരിമിതഭാഷാവിരചിതകവനചാതുര്യം സകലജനാ നാമാശ്ചര്യകം ഭവതി. ഏകൈകഭാഷയാ പ്രോക്തം കാളിദാസാദിഭിഃ, അനേനാനേകവിധസാഹിത്യമനേകഭാഷയാ.”
ഈ കവിയുടെ ‘അഷ്ടാദശസു ഭാഷാസു’ എന്ന ശ്ലോകാർദ്ധം മുൻപു് ഉദ്ധരിച്ചിട്ടുണ്ടു്.
42.22കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ (975-1026)—പീഠിക
സ്വാതിതിരുനാൾ മഹാരാജാവിന്റെ സമകാലികനായി കേരളദേശത്തെ അലങ്കരിച്ചിരുന്ന മറ്റൊരു മഹാകവിമൂർദ്ധന്യനെപ്പറ്റിയാണു് ഇനി പ്രസ്താവിക്കുവാൻ പോകുന്നതു്. കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ എന്ന പേരിൽ വിശ്വവിശ്രുതനായിത്തീർന്ന അദ്ദേഹത്തെപ്പോലെ സർവ്വതന്ത്രസ്വതന്ത്രരായ മഹാപുരുഷന്മാർ നമ്മുടെ നാട്ടിൽവളരെ വിരളമായേ അവതരിച്ചിട്ടുള്ളു. ഒരു കവിസമ്രാട്ടെന്നുള്ളതിനുപുറമേ അദ്ദേഹം (1) വ്യാകരണം, (2) തർക്കം, (3) ജ്യോതിഷം, (4) സ്മൃതി എന്നീ വിഷയങ്ങളിലും പാരംഗതനായിരുന്നു; എന്നു മാത്രമല്ല (5) സംഗീതം, (6) വൈദ്യകം, (7) ശില്പശാസ്ത്രം, (8) അഭിനയം എന്നീവിദ്യകളിലും വിസ്മയനീയമായ വിജ്ഞാനം സമ്പാദിച്ചിരുന്നു. ഈ വിഷയങ്ങളിൽ വ്യാകരണംമാത്രമേ ആ മഹാത്മാവു ഗുരുമുഖത്തിൽ നിന്നു നിഷ്കൃഷ്ടമായി പഠിച്ചു എന്നു പറയുവാൻ നിവൃത്തിയുള്ളു. ശേഷമുള്ളവയിൽ അദ്ദേഹം നിഷ്ണാതനായതു പ്രാധാന്യേന വാസനയുടെ തള്ളിച്ചകൊണ്ടും പ്രയത്നത്തിന്റെ നൈരന്തര്യംകൊണ്ടും സർവ്വോപരി കുടുംബപരദേവതയായ ഭദ്രകാളിയുടെ പ്രസാദംകൊണ്ടുമാണെന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. യാവജ്ജീവം അധ്യേതാവും അദ്ധ്യാപകനുമായി കാലയാപനംചെയ്ത അദ്ദേഹം ശിഷ്യസമ്പത്തുകൊണ്ടും രാജരാജനായിരുന്നു. വെണ്മണിപ്രസ്ഥാനം എന്ന സുപ്രസിദ്ധമായ ഭാഷാകവനപദ്ധതിക്കു ബീജാവാപം ചെയ്തതും അദ്ദേഹമാണെന്നു സ്ഥാപിക്കാം. ഉദാരചരിതനായ അദ്ദേഹത്തിന്റെ നാമധേയസ്മരണം സഹൃദയഹൃദയങ്ങളിൽ പ്രകൃഷ്ടമായ ആദരവൈവശ്യത്തെ ഉദ്ദീപിപ്പിക്കുന്നു.
ജനനവും വിദ്യാഭ്യാസവും
വിദ്വാൻ ഇളയതമ്പുരാന്റെ നാമധേയം ഗോദവർമ്മ എന്നായിരുന്നു. അദ്ദേഹം കൊടുങ്ങല്ലൂർ രാജകുടുംബത്തിൽ 957-ാണ്ടു കുംഭമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ച കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെയും വെള്ളാങ്ങല്ലൂർ എളകുറിശ്ശി മാതൃദത്തൻ നമ്പൂരിപ്പാട്ടിലെയും പുത്രനായി 975-ാണ്ടു കുംഭമാസത്തിൽ അവിട്ടം നക്ഷത്രത്തിൽ ജനിച്ചു. ശൈശവത്തിൽ കുലഗുരുവായ വളപ്പിൽ ആശാൻ സംസ്കൃതത്തിൽ ചില പ്രാഥമികപാഠങ്ങൾ പഠിപ്പിച്ചപ്പോൾ ആ ഭാഷയുടെ നേർക്കു നമ്മുടെ ബാലനു് എന്തെന്നില്ലാത്ത അഭിനിവേശം തോന്നുകയും തനിക്കു് ആ മാർഗ്ഗത്തിൽ എങ്ങനെ സഞ്ചരിച്ചാൽ വിജയം സിദ്ധിക്കുമെന്നു് അദ്ദേഹം അമ്മയോടു ചോദിക്കുകയും ചെയ്തു. അമ്മ “വിദ്യാരൂപിണിയായ നമ്മുടെ പരദേവതയെ സേവിച്ചാൽ മതി” എന്നു് ഉപദേശിക്കയാൽ അന്നുമുതൽ ഏകതാനനായി ആ വ്രതം അനുഷ്ഠിച്ചു. 12-ാമത്തെ വയസ്സിൽ പ്രാതഃസ്നാനത്തിനായി കുളത്തിലിറങ്ങിയപ്പോൾ ഒരു മുതലയുടെ പുറത്തു ചവിട്ടി എങ്കിലും അതിന്റെ വാലിന്മേലുള്ള മുള്ളുകൾകൊണ്ടു ചില മുറിവുകൾ ഉണ്ടായതല്ലാതെ വേറെ അപകുടമൊന്നും പറ്റിയില്ല.
“സ ബാല ഏവ സ്ഥിരധീശ്ശുഭാത്മാ
കാളീം കുരുംബാമഭജന്മഹാത്മാ
യഥാ ധ്രുവോ മാതൃഗിരാ രമേശം
സർവ്വോത്തമം സ്ഥാനമവാപ്തുകാമഃ.
ആകണ്ഠമഗ്നശ്ശിശിരേ സ്മരൻ യഃ
കാളീം വ്രണം നാഗണയൽ പദേ സ്വേ
കുംഭീരപുച്ഛാസിവിഘട്ടനോത്ഥം
ധീരേഷു വിഘ്നാ ഹ്യഫലാ ഭവന്തി”
എന്നീ പദ്യങ്ങളിൽ കവിസാർവ്വഭൗമൻ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ അദ്ദേഹത്തിന്റെ ‘വിദ്വദ്യുവരാജചരിത’ത്തിൽ ഈ സംഭവങ്ങളെ അനുസ്മരിച്ചിട്ടുണ്ടു്. പതിനാറാമത്തെ വയസ്സിൽ സമാവർത്തനം കഴിഞ്ഞപ്പോൾ ഗോദവർമ്മ കൊടുങ്ങല്ലൂരെ നാലാംമുറത്തമ്പുരാനായിരുന്നു. അതിനുമേൽ പലതരത്തിലുള്ള കായികാഭ്യാസങ്ങളിലും ആയുധപ്രയോഗങ്ങളിലും പ്രാവീണ്യം സമ്പാദിച്ചു. തദനന്തരം ദേശമങ്ലത്തു കൃഷ്ണവാരിയരുടെ ശിഷ്യനായ ഒരു ശാസ്ത്രികളോടു സിദ്ധാന്ത കൗമുദീപൂർവ്വാർദ്ധവും അതു കഴിഞ്ഞു വൈയാകരണകേസരിയായ ആരൂർ അടിതിരിയോടു് ഉത്തരാർദ്ധവും പ്രൗഢമനോരമയിൽ “അഥോച്യേത യുഗപദധികരണമവചനതയാ” എന്ന കക്ഷ്യവരെയുള്ള ഭാഗവും പഠിച്ചു. അന്നു് അദ്ദേഹം മൂന്നാംമുറയായിക്കഴിഞ്ഞിരുന്നു. പിന്നീടു് അടിതിരിക്കു കൊച്ചിയിലെ ഒരു തമ്പുരാനെ ശാസ്ത്രാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി തൃപ്പൂണിത്തുറെ താമസിക്കേണ്ടിവന്നു എങ്കിലും അദ്ദേഹം കൂടെക്കൂടെ കൊടുങ്ങല്ലൂരേയ്ക്കും പോയി തന്റെ ശിഷ്യോത്തമനു് ഉൽഗ്രന്ഥപഠനത്തിൽ നേരിടുന്ന സംശയങ്ങൾ പരിഹരിച്ചുവന്നു. തർക്കശാസ്ത്രം തമ്പുരാൻ അഭ്യസിച്ചതു് ആരോടാണെന്നറിയുന്നില്ല. എങ്കിലും ആ ശാസ്ത്രത്തിലും ഗ്രന്ഥനിർമ്മാണം ചെയ്യുന്നതിനും ശിഷ്യന്മാരെ ദിനകരംവരെ പഠിപ്പിക്കുന്നതിനും വേണ്ട വൈദുഷ്യം അദ്ദേഹം സമ്പാദിക്കാതെയിരുന്നില്ല. ജ്യോതിഷത്തിൽ കുറേ ക്രിയാഭാഗം ബാല്യത്തിൽ അഭ്യസിക്കുകയും ഒരിക്കൽ തന്റെ ദത്തകുലത്തിലെ മാതുലനായ അയിരൂർ കോവിലകത്തെ ഒരു രാജാവിനോടു പഞ്ചബോധക്രിയകളുടെ യുക്തി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തതല്ലാതെ ഉപാധ്യായന്മാരിൽനിന്നു താനൊന്നും പഠിച്ചിട്ടില്ലെന്നു് അദ്ദേഹം പറയാറുണ്ടായിരുന്നു. 1027-ൽ തീപ്പെട്ട വീണക്കാരൻ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ വീണയ്ക്കു മട്ടു വയ്ക്കുവാൻ അദ്ദേഹത്തിനുള്ള പ്രയോഗപാടവം കണ്ടു് അത്ഭുതപ്പെട്ടിരുന്നു; ഓടക്കുഴൽ വായനയിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. ആ വലിയ തമ്പുരാന്റെ ശിഷ്യനാണു് തിരുവിതാംകൂർ ഉത്രംതിരുനാൾ മഹാരാജാവിന്റെ ആസ്ഥാനവിദ്വാനും കേരളവർമ്മദേവന്റെ സങ്ഗീത വിദ്യാഗുരുവുമായിരുന്ന മഞ്ഞപ്ര വെങ്കടാദ്രിഭാഗവതരും അദ്ദേഹത്തിന്റെ പുത്രൻ കല്യാണകൃഷ്ണഭാഗവതരും. ഇളയ തമ്പുരാൻ അഷ്ടാങ്ഗഹൃദയവും ചില ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയുണ്ടായി. കുഷ്ഠരോഗിയായ ഒരു തന്തുവായനെ കർമ്മവിപാകമനുസരിച്ചു് അനുഷ്ഠിക്കേണ്ടപരിഹാരങ്ങൾ പറഞ്ഞുകൊടുത്തു് ഉല്ലാഘനാക്കിയതായും ഐതിഹ്യമുണ്ടു്. ഇതെല്ലാം നോക്കുമ്പോൾ
“സമസ്തശാസ്ത്രംബുധിമന്ഥനാദ്രി–
ർമ്മൂലം പഠൻ പാഠവിശേഷതോ യഃ
വ്യാഖ്യാസഹസ്രാർത്ഥമകുണ്ഠബുദ്ധിഃ
പ്രകാശയാമാസ ഗുരുത്തമാനാം”
എന്ന കൊച്ചുണ്ണിത്തമ്പുരാന്റെ പ്രശംസയെ ആ സരസ്വതീ വല്ലഭൻ പരിപൂർണ്ണമായി അർഹിക്കുന്നു.
ശിഷ്യന്മാർ
വ്യാകരണത്തിൽ ഇളയതമ്പുരാന്റെ പ്രധാന ശിഷ്യന്മാർ (1) കുംഭകോണം കൃഷ്ണശാസ്ത്രി (2) വൈക്കത്തു പാച്ചുമൂത്തതു് (3) കോയിക്കൽമഠത്തിൽ കൊച്ചുണ്ണിത്തിരുമുല്പാടു് ഇവരായിരുന്നു. കൃഷ്ണശാസ്ത്രികൾ 1040 മുതൽ കൊടുങ്ങല്ലൂർക്കോവിലകത്തെ വ്യാകരണാദ്ധ്യാപകനായി. 990 മുതൽ 1074 കർക്കടകം 18-ാംനു വരെയാണു് അദ്ദേഹത്തിന്റെ ജീവിതകാലം. പാച്ചുമൂത്തതിനെപ്പറ്റി അന്യത്ര പ്രസ്താവിക്കും. കൊച്ചുണ്ണിത്തിരുമുല്പാടു് അന്നത്തെ വലിയ തമ്പുരാന്റെ കാര്യസ്ഥനായിത്തീർന്നതിനാൽ തന്റെ വ്യാകരണപാണ്ഡിത്യം പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യം അദ്ദേഹത്തിനു ലഭിച്ചില്ല. എങ്കിലും ആ ശിഷ്യവര്യനെ വ്യാകരണം അഭ്യസിപ്പിക്കുന്ന കാലത്താണു് ‘തസ്യാപത്യം’ (4-1-92) എന്ന പാണിനിസൂത്രത്തോടു് അനുബദ്ധമായ
“തസ്യേദമിത്യപത്യേപി ബാധനാർത്ഥം കൃതം ഭവേൽ
ഉത്സർഗ്ഗശ്ശേഷ ഏവാസൗ വൃദ്ധാന്യസ്യ പ്രയോജനം”
എന്ന വാർത്തികശ്ലോകത്തിന്റെ അർത്ഥത്തിൽ ഗുരുനാഥനു സന്ദേഹം തോന്നുകയും അന്നു രാത്രി ആ വാർത്തികത്തിനു്
“തസ്യേദമിത്യേവ ഭവേദപത്യേ–
പ്യണീത്യദസ്സൂത്രമിദം കിമർത്ഥം?
ആവശ്യകം ചേദിദമുത്തരാർദ്ധം
തർഹ്യസ്യ പാർത്ഥക്യമനർത്ഥകം സ്യാൽ.
അത്രോച്യതേ ബാധകബാധനാർത്ഥം
സൂത്രം വൃഥാ ഭാഷിതവാൻ മഹർഷിഃ
അശൈഷികാണാം നനു ശൈഷികച്ഛ–
ബാധാ കഥം സ്യാദിതി ചേൽ ശൃണു ത്വം.
സൂത്രൈക്യതഃ ശബ്ദവിശേഷസംബ–
ദ്ധോപത്യരൂപോ ഭവതീഹ യോർത്ഥഃ
തസ്യൈവ താവൽ പ്രകൃതോപയോഗേ–
സ്യാശേഷതാർത്ഥസ്യ തതോപരസ്യ.
തഥാച വൃദ്ധാച്ഛവിധിപ്രസംഗം
സ്യാദിത്യതഃ സൂത്രമിദം വിഭക്തം”
എന്ന വ്യഖ്യാനം രചിച്ചതിനുമേൽ തൃപ്തിവരികയും ചെയ്തു. ജ്യോതിഷത്തിൽ ഇളയതമ്പുരാനു് (1) കൊടുങ്ങല്ലൂർ രാമവർമ്മ രാജാവു് (2) നാണുജ്യോത്സ്യൻ (3) കറുത്തേടത്തു നമ്പൂരി മുതലായി പല ശിഷ്യന്മാരുമുണ്ടായിരുന്നു. രാമവർമ്മരാജാവു് മൂപ്പുവാണു് 1041-ൽ തീപ്പെട്ടു. നാണുജ്യോത്സ്യരുടെ താമസം ഗുരുനാഥന്റെ കൂടെത്തന്നെയായിരുന്നു. 84 വയസ്സുവരെ അദ്ദേഹം ജീവിച്ചിരിക്കുകയും ആ വിദ്യകൊണ്ടു ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു. കറുത്തേടത്തു നമ്പൂരി യുക്തിഭാഷ പഠിച്ചു. മൂത്തേടത്തു കടലായി നമ്പൂരിപ്പാടു് ഇളയതമ്പുരാനോടു് അഭ്യസിച്ചതു മാതംഗലീലയാണു്. ആ ശിഷ്യൻ പിന്നീടു കൊച്ചി സർക്കാരിലെ ആനമേൽവിചാരിപ്പുജോലി നോക്കീട്ടുണ്ടു്. കോയ്പ രാമച്ചാക്കിയാർ വാക്കും അഭിനയവും പഠിച്ചു. ഇനിയും എളകുറിശ്ശി രാമൻനമ്പൂരിപ്പാടു്, ആലുവാ മറ്റപ്പള്ളിയില്ലത്തു നാരായണൻനമ്പൂരി തുടങ്ങി വേറെയും പല ശിഷ്യന്മാർ അദ്ദേഹത്തെ ഉപാസിച്ചു വിദ്വാന്മാരായിത്തീർന്നിട്ടുണ്ടു്. വിജ്ഞാനവിതരണത്തിൽ അദ്ദേഹത്തിനു വിസ്മയനീയമായ നിഷ്കർഷ ഉണ്ടായിരുന്നു. ഒരിക്കൽ ഒരു ശിഷ്യൻ അദ്ദേഹത്തെ കബളിപ്പിക്കുവാൻ നോക്കിയപ്പോൾ ആ പൂജ്യപാദൻ
“അദഃ കിമഭ്യസ്തമഭൂൽ സതീർത്ഥ്യതഃ
പ്രതാരണം യൽ കുരുഷേ മുഹുർഗ്ഗുരൗ
അദൃഷ്ടതൽകാലഫലാപി നേദൃശീ
പ്രശസ്യതേ വൃത്തിരുദർക്കദൂഷിതാ”
എന്ന ശ്ലോകം ചൊല്ലി എന്നും, അതു പ്രഹരത്തേക്കാൾ ഫലവത്തായി പരിണമിച്ചു എന്നും അഭിജ്ഞന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്.
കൃതികൾ
ഇളയതമ്പുരാൻ സംസ്കൃതത്തിൽ (1) ബാല്യുത്ഭവം അഥവാ മഹേന്ദ്രവിജയം എന്ന പതിനാറു സർഗ്ഗത്തിലുള്ള ഒരു മഹാകാവ്യം, (2) ശ്രീരാമചരിതം മഹാകാവ്യം, (3) രസസദനം ഭാണം, (4) ത്രിപുരദഹനം, (5) ദശാവതാരദശകം, (6) ദേവദേവേശ്വരാഷ്ടകം, (7) മുരരിപുസ്തോത്രം, (8) ശ്രീപാദസപ്തകം, (9) സാദാശിവീ, (10) സുധാനന്ദലഹരി എന്നീ ഗ്രന്ഥങ്ങൾ സാഹിത്യത്തിലും (11) ഹേത്വാഭാസനവകം തർക്കത്തിലും (12) ആശൗചദീപകവ്യാഖ്യ, (13) ആശൗചദശകം, (14) ആശൗചഷോഡശകം, (15) ഗരുഡചയനപ്രമാണം ഇവസ്മൃതിയിലും, (16) ഭാസ്കരീയഗണിതവ്യാഖ്യാന, (17) ഗോളാധ്യായവ്യാഖ്യാനം ഇവ ജ്യോതിഷത്തിലും നിർമ്മിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ടു്. ബാല്യുത്ഭവം ബാല്യത്തിലെ കൃതിയാണു്. അതും നാലുമുതൽ പത്തുവരെയുള്ള ഗ്രന്ഥങ്ങളും ഞാൻ കണ്ടിട്ടില്ല. പരമപ്രധാനങ്ങളായ കൃതികൾ രാമചരിതം മഹാകാവ്യവും രസസദനം ഭാണവും ആശൗചദീപകവ്യാഖ്യയുംതന്നെയാണു്. ഭാഷയിൽ (1) അഹല്യാമോക്ഷം, (2) ഇന്ദുമതീസ്വയംവരം, (3) നളചരിതം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, (4) പൂന്തോട്ടത്തിന്റെ കാലകേയവധം ശീതങ്കൻതുള്ളലിലെ സ്വർഗ്ഗവർണ്ണനയും അദ്ദേഹത്തിന്റെ വാങ്മയങ്ങളാണു്. രണ്ടും മൂന്നും അക്കമിട്ട പാട്ടുകൾ എനിക്കു വായിക്കുവാൻ സംഗതിവന്നിട്ടില്ല. ഇവ കൂടാതെ ഒട്ടനേകം മുക്തകങ്ങളും ഓരോ അവസരത്തിൽ അദ്ദേഹം രചിച്ചിട്ടുണ്ടു്. ചില കൃതികളെപ്പറ്റി മാത്രം ഇവിടെ ദിങ്മാത്രമായി ഉപന്യസിക്കാം.
42.23സംസ്കൃതകൃതികൾ—രാമചരിതം
പ്രസ്തുത മഹാകാവ്യത്തിന്റെ ആദ്യത്തെ 12 സർഗ്ഗങ്ങളും 13-ാമത്തെ സർഗ്ഗത്തിലെ 31 ശ്ലോകങ്ങളും എഴുതിത്തീർന്നപ്പോൾ കവി അന്തരിച്ചു പോകയാൽ അതു പൂർത്തിയാക്കുവാൻ സാധിച്ചില്ല.
“ശ്രീരാമരാജച്ചരിതാഭിരാമം
കാവ്യം മഹന്നൈഷധമാഘതുല്യം
ശ്രീകാളിദാസാഭിധസൽകവീന്ദ്ര–
കാവ്യോത്തമസ്മാരകമാദരേണ,
ആജാനകീരാക്ഷസചക്രവർത്തി–
സല്ലാപമത്യുജ്ജ്വലമാരചയ്യ
സമാപനാൽ പ്രാക്‍ ത്രിദിവങ്ഗതോ യഃ
ശ്രീരാമസങ്കീർത്തനപൂർവപുണ്യാൽ”
എന്നു് ഈ സംഭവം വിദ്വദ്യുവരാജചരിതത്തിൽ വർണ്ണിക്കപ്പെട്ടിട്ടുണ്ടു്. ശേഷം ഭാഗം കൊച്ചുണ്ണിത്തമ്പുരാനാണു് രചിച്ചതു്. പ്രഥമസർഗ്ഗം ക്ഷീരാബ്ധിശായിയായ ശ്രീനാരായണന്റെ വർണ്ണനത്തോടുകൂടി ആരംഭിക്കുകയും പന്ത്രണ്ടാം സർഗ്ഗം യതിരൂപനായി പർണ്ണശാലയിൽ ആഗതനായ രാവണനെ സൽക്കരിക്കുവാനുള്ള സീതാദേവിയുടെ ഉപക്രമത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. രാമായണകഥയുടെ ചർവ്വിതചർവ്വണമല്ല മഹാകവിയുടെ കാവ്യവ്യാപാരം. സീതാസ്വയംവരം കഴിഞ്ഞു് അയോധ്യാപ്രവേശംവരെയുള്ള ഇതിവൃത്തം ആദ്യത്തെ രണ്ടു സർഗ്ഗങ്ങളിൽ സംക്ഷേപിച്ചിട്ടു് മൂന്നുമുതൽ ഏഴുവരെയുള്ള അഞ്ചു സർഗ്ഗങ്ങൾ ശ്രീരാമന്റേയും സീതയുടേയും രതിവർണ്ണനത്തിനും ഋതുവർണ്ണത്തിനും മറ്റുമായി വിനിയോഗിച്ചിരിയ്ക്കുന്നു. ദശരഥൻ ശ്രീരാമനെ യൌവരാജ്യത്തിൽ അഭിഷേചനം ചെയ്യുവാൻ ഒരുങ്ങുന്നതു് എട്ടാം സർഗ്ഗത്തിൽ മാത്രമാണു്. ഇളയതമ്പുരാന്റെ കാവ്യശൈലിക്കു സാരള ്യമല്ല, ഗാംഭീര്യമാണു് പ്രധാനഗുണം. പണ്ഡിതന്മാർക്കുമാത്രമേ പല ശ്ലോകങ്ങൾക്കും വേണ്ടവിധത്തിൽ അർത്ഥഗ്രഹണം ചെയ്യുവാൻ സാധിക്കുകയുള്ളു. ഗ്രന്ഥഗ്രന്ഥികൾ അവിടവിടെ മനഃപൂർവമായി വിന്യസിച്ചിട്ടുണ്ടു്. അദ്ദേഹംതന്നെ തന്റെ ചില കൃതികളിൽ താഴെക്കാണുന്ന വിധത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“ശാസ്ത്രേഷു ശാതതമശസ്ത്രസമാപി ബുദ്ധിഃ
കാവ്യേഷു നവ്യനളിനാധികസൗകുമാരീ
യസ്യാസ്യതാമരസലാസ്യരസാ ച വാണീ
ഹർഷം ന കസ്യ കുരുതേ യുവരാജ ഏഷഃ.”
“വ്യാകൃത്യാദിസമസ്തശാസ്ത്രസമുദായാംഭോധികുംഭീസുതഃ
കാവ്യാലംകൃതിനാടകാർത്ഥസുകൃതൗ കാവ്യസ്യ സത്യം സമഃ
പുണ്യഃ പണ്ഡിതരാജരാജിഗജതാകുംഭീന്ദ്രസംഭേദകോ
ദംഭോളീര്യുവരാജകോവിദമണിർവവർത്തി സർവോപരി.”
“അപപുരുകൃതരീഢം പണ്ഡിതമ്മന്യമൂഢൈ–
ർമ്മമ തു സുകൃതിരത്നം ഹന്ത! ഗൃഹ്ണന്തി സന്തഃ
അവഗണിതമവദ്യൈർദ്ദർദ്ദുരൈരപ്യയാപ്യാഃ
കിമനണുകമൃണാളം രാജഹംസാസ്ത്യജന്തി?”
തമ്പുരാന്റെ കല്പനകൾക്കു് അത്ഭുതാവഹമായ അചുംബിതത്വമുണ്ടു്. പ്രഥമസർഗ്ഗത്തിൽ ഭഗവദ്വർണ്ണനം ആരംഭിക്കുന്നതുതന്നെ ഏതുവിധത്തിലാണെന്നു നോക്കുക.
“അസ്തി ത്രയാണാം ജഗതാം നിദാനം
നാരായണോ നാമ സുരാധിനാഥഃ
വിരാജമാനഃ ഫണിരാജതല്പേ
പീയൂഷഭാനാവിവ കൃഷ്ണസാരഃ.”
ചതുർത്ഥസർഗ്ഗം ദ്രുതവിളംബിതത്തിലാണു് രചിച്ചിരിക്കുന്നതു്. അതിൽ കവി യമകപ്രയോഗപാടവംകൊണ്ടു മാഘത്തെപ്പോലും ജയിക്കുന്നു. പ്രസ്തുതകാവ്യത്തിലെ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
രതോത്സവം:
“നതാനനായാ നിടിലം നതഭ്രുവഃ
കലാം വിധോശ്ചുംബതി തന്മൂഖാംബുജേ
അവജ്ഞയേവ പ്രതിപക്ഷസംശ്രയേ
കരാബ്ജമസ്യാ നിരുരോധ തന്മുഹുഃ.”
“സഹാഭിലാഷം സഭയം സകൗതുകം
സപീഡനം സാതിസുഖം സമൂർച്ഛനം
സവേപഥുശ്വാസനിദാഘസംഭ്രമം
സമാവതം ചാനുബഭൂവ സാ രതം”
വസന്തം:
“ഭ്രമരയൗവതഗാനലയീഭവൽ–
പരഭൃതാനകനാദിനി കാനനേ
മലയമാരുതചാരുതമാധുത–
വ്രതതിസന്തതിസംഭൃതതാണ്ഡവേ
ഇതരപുഷ്ടവധൂമുഖഖണ്ഡിത–
സ്ഖലിതപല്ലവമണ്ഡിതഭൂതലേ
സകലദിക്തടഗാഹിസുഗന്ധിതാ–
വമനവാമനവാഗമശോഭിതേ.”
മന്ദവായു:
“തസ്മിൻ വിശത്യുപവനീമവനീന്ദ്രസൂനൗ
കാര്യദ്വയേ യുഗപദേവ ബഭൂവ വായോഃ
വല്ലീവധൂകുസുമവാസവിമോചനേ ച
ശ്രാന്തിച്ഛിദി വ്യജനകർമ്മണി ചാധികാരഃ.”
ഇതു് അഞ്ചാംസർഗ്ഗത്തിലെ ഒരു ശ്ലോകമാണു്. വസന്തതിലകത്തിൽ നിബന്ധിച്ചിട്ടുള്ള ഈ സർഗ്ഗത്തിന്റെ രാമണീയകം അന്യാദൃശമായിരിക്കുന്നു. ഇനി കഠിനതയ്ക്കുകൂടി ഒരുദാഹരണം കാണിക്കാം.
സൂര്യോദയം:
“പദ്മാമോദം ഹരിരിവ കരസ്പർശമാത്രേണ കുർവൻ
വൃത്രാഭാവം ജഗതി ജനയം സ്തദ്വദേവ പ്രകാമം
താദൃക്ഷോയം പുനരപി ലസൽപുഷ്കരേഭം വിലുമ്പ–
ന്നന്തർമ്മോദം ജനയതി നൃണാം ജ്യോതിഷാംചക്രവർത്തീ.”
42.24രസസദനം
ആകെ 240 ശ്ലോകങ്ങളുള്ള ഈ ഭാണം കൊടുങ്ങല്ലൂർ താലപ്പൊലിയെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാകയാൽ ഇതിനു കാളീകേളിയാത്രാഭാണം എന്നും പേരുണ്ടു്. കേരളത്തിലെ പല വിനോദങ്ങളേയും പറ്റി പ്രസ്തുത ഭാണത്തിൽ സരസമായി പ്രതിപാദിച്ചിരിക്കുന്നു. രാമചരിതത്തിൽനിന്നു് ഒട്ടും താണതല്ല ഈ കൃതിയും. ഇവ രണ്ടും കവി ഇളമുറയായതിനുമേൽ നിർമ്മിച്ചതാണു്.
“നാനാഗുണാലംകൃതിശോഭമാനം
ഭാണം മനോജ്ഞം സദനം രസസ്യ
ചകാര യസ്സാധുതരം വിചിത്രം
യാത്രേതിവൃത്തം ഗിരിജോത്സവസ്യ”
എന്നാണു് വിദ്വദ്യുവരാജചരിതത്തിൽ ഇതിനെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു്. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
പാർവതീപരമേശ്വരസ്തോത്രം:
“കേകാ രാജതി ജീവനാഥ! ദയിതേ
കാലോഹ്യയം വാർഷികഃ
പ്രശ്നോയം ത്വയി, ന ത്വിയം പ്രതിവചഃ
സാ ഭാരതീ കേവലം
ജിഹ്വാഗ്രേ തവ സാ കഥന്നു ശിരസി
ബ്രഹ്മാ മയാ കല്പിതഃ
സർവം ത്വൽകൃതമീശ്വരേതി ശിവയോ
സ്സംഭാഷണം പാതു നഃ”
ഒരു അപകടംപിടിച്ച ശിവവന്ദനം:
“നിത്യം നശ്ചിത്തപദ്മേ പരിലസതു കപാ–
ലീ കപാലീകപാലീ–
മാലാധാരീ സമസ്തപ്രമദജനകലാ–
പഃ കലാപഃ കലാപഃ
ഭൂത്വാ നിർഭാതി യസ്യാധികമസുസമരീ–
ണാമരീണാമരീണാ–
മുൽപേഷ്ടാ യശ്ച ദൂരീകൃതകമലമഹ–
സ്തോമഹസ്തോമഹസ്തഃ.”
ചാക്കിയാർകൂത്തു്:
“മധ്യേ ദീപജ്വലനമധുരേ പാർശ്വതഃ പാണിഘസ്ത്രീ–
ചിത്രീഭൂതേ സരസഹൃദയൈർഭൂസുരൈർഭാസിതാഗ്രേ
പൃഷ്ഠേ മാർദ്ദംഗികവിലസിതേ രംഗദേശേ പ്രവിഷ്ടഃ
സ്പഷ്ടാകൂതം നടയതി നടഃ കോപി കഞ്ചിൽ പ്രബന്ധം.”
“ഭാവവ്യഞ്ജനമന്യദേവ ലളിതൈ
രുൽപാദിതം നേത്രയോഃ
സംജ്ഞായൈ വിഹിതാസു ഹസ്തതലയോർ
മ്മുദ്രാസു ചാന്യോ ഗുണഃ
വാണീ പ്രാകൃതസംസ്കൃതാത്മകതയാ
ദ്വേധാപ്യുദീർണ്ണാ പുന–
വ്യാഖ്യാതാ ച പരൈവ ഷഡ്ഗുണവതീ;
സർവം തദസ്യാദ്ഭുതം.”
ഓട്ടൻതുള്ളൽ:
“ഗാഥാം കേരളഭാഷയാ വിരചിതാം ശൃംഗാരഹാസ്യാദിഭിഃ
പൂർണ്ണാം പുണ്യപുരാണവർണ്ണനമയീം ഗായന്നയം നർത്തകഃ
താളോജ്ജൃംഭിതമർദ്ദളസ്വനസമം നൃത്യൻ ദൃശോർവിഭ്രമൈ–
ർഭാവവ്യുഞ്ജനകാരിഭിർവിതനുതേ പ്രീതിം സഭാവാസിനാം.”
കാമുകി കാമുകനോടു്:
“രൂപം തേ നയനാമൃതം മൃഗദൃശാം വിദ്യാ ച ഹൃദ്യാ പരം
ശീലം ചാഖിലലോകരഞ്ജനകരം ജാതിശ്ച മാന്യാ ജനൈഃ
ദാരിദ്ര്യസ്യ ച ലോഭനസ്യ ച ദിവഃപുഷ്പേണ തുല്യാ ദശാ
കോ ധന്യഃ ക്ഷിതിമണ്ഡലേ വിജയതേ ത്വത്തഃ പരഃപൂരുഷഃ?”
ഒരു സുന്ദരി:
“രാകാ മുഖേന ദശമീ ച കപോലകാന്ത്യാ
ഫാലേന പഞ്ചമതിഥിഃ പ്രതിപന്നഖാങ്കൈഃ
ഏഷാ കുഹൂരപി കചപ്രകരേണ ധത്തേ
പ്രായസ്സമസ്തതിഥിസംഗ്രഹഭാജനത്വം.”
42.25സ്തോത്രങ്ങൾ
ഇളയതമ്പുരാൻ പല സ്തോത്രങ്ങളും നിർമ്മിച്ചിട്ടുണ്ടെന്നും അവ കണ്ടുകിട്ടീട്ടില്ലെന്നും പറഞ്ഞുവല്ലോ. ആ സ്തോത്രങ്ങളെപ്പറ്റി വിദ്വദ്യുവരാജചരിതത്തിൽ
“ബഹൂനി കൃത്വാ ശിവവിഷ്ണുകാളീ–
സ്തോത്രാണി ചിത്രാണ്യതിമങ്ഗലാനി
ഭക്ത്യാദിനാനാരസപൂരിതാനി
ലോകസ്യ യശ്ശങ്കരതാം പ്രപേദേ”
എന്നു പറഞ്ഞിരിക്കുന്നു.
42.26ആശൗചദീപകവ്യാഖ്യാ
ഈ വ്യാഖ്യാനത്തെപ്പറ്റി ഞാൻ ഇരുപത്തേഴാമധ്യായത്തിൽ മൂലകാരനായ മഴമങ്ഗലത്തു പരമേശ്വരൻനമ്പൂരിയുടെ ചരിത്രം രേഖപ്പെടുത്തിയ അവസരത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്. പ്രസ്തുതവ്യാഖ്യ മങ്ഗലാചരണം കഴിഞ്ഞു് ഇങ്ങനെ ഉപക്രമിക്കുന്നു.
“പ്രീത്യൈ സതാം മഹിഷമംഗലനാമ്നി ഗേഹേ
ജാതേന ഭൂസുരവരേണ പുരാ കൃതം യൽ
ആശൗചദീപകമിദം വിവരീതുമദ്യ
ശ്രീകോടിലിംഗനിലയോ നൃപതിസ്സമീഹേ.”
“നാഹം പാണ്ഡിത്യഗർവേണ വ്യാഖ്യാം കർത്തും സമുദ്യതഃ
കിന്തു ദ്വിജാനാം കേഷാഞ്ചിൽ സാഫല്യം കർത്തുമർത്ഥനാം.
പ്രസീദന്തു തതസ്സർവേ ഭൂസുരാശ്ച സുരാശ്ച മേ
ദേവദ്വിജാർച്ചിതാ ദേവീ ശർവജാ ച പ്രസീദതു.”
ആശൗചവിധിപര്യന്തമേ മൂലകൃതി തമ്പുരാൻ വ്യാഖ്യാനിച്ചിട്ടുള്ളു എന്നു് ഇരുപത്തേഴാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സകലസന്ദേഹങ്ങൾക്കും നിവൃത്തി വരുത്തുന്നതാണു് ഈ വ്യാഖ്യ; ഇതിൽനിന്നു തമ്പുരാന്നുള്ള സ്മാർത്തപരിജ്ഞാനം എത്ര ഗഹനമാണെന്നു കർമ്മഠന്മാർക്കു കാണാവുന്നതുമാണു്.
ജ്യോതിശ്ശാസ്ത്രജ്ഞത
തമ്പുരാന്റെ ജ്യോതിശ്ശാസ്ത്രജ്ഞതയെപ്പറ്റി അത്ഭുതാവഹങ്ങളായ പല ഐതിഹ്യങ്ങളും കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ശിഷ്യനായ മറ്റപ്പള്ളി (ഇടപ്പള്ളി) നമ്പൂരി തന്റെ ഉണ്ണിക്കുള്ള ബുദ്ധിമാന്ദ്യം അദ്ദേഹം ചാർത്തിക്കൊടുത്ത ഒരു മുഹൂർത്തത്തിൽ ഉപനയനം നടത്തി തദ്വാരാ ഭേദമാക്കി കാലാന്തരത്തിൽ ആ ബാലനെ നല്ല വേദജ്ഞനായ ഒരു നമ്പൂരിയാക്കി. തമ്പുരാനോടുകൂടി സദാ താമസിക്കേണ്ടിയിരുന്ന എളകുറിശ്ശി രാമൻനമ്പൂരിപ്പാട്ടിലേയ്ക്കു ജ്യേഷ്ഠപത്നിയുടെ ഋതുകാലത്തിൽ മാതാവിനു പാചകംചെയ്തുകൊടുക്കുവാൻ വെള്ളാങ്ങല്ലൂരേയ്ക്കു മാസത്തിലൊരിക്കൽ പോകേണ്ടിവരികയും ഋതുദിനം അനിശ്ചിതമാകയാൽ ഓരോ തവണയും ഇല്ലത്തു കുറേദിവസം താമസിക്കാതെ നിർവ്വാഹമില്ലെന്നു വരികയും ചെയ്തു. ആ അന്തർജ്ജനത്തിന്റെ നാളും കൂറും അറിഞ്ഞപ്പോൾ ഋതുകാലത്തിനു് അഞ്ചു നാഴികയ്ക്കു മുൻപിൽമാത്രം അദ്ദേഹത്തെ തമ്പുരാൻ സ്വഗൃഹത്തിലേക്കു പറഞ്ഞയയ്ക്കുകയും ആ കാലഗണന എല്ലായ്പോഴും ശരിയായിരിക്കുകയും ചെയ്തു. നിമിത്തം നോക്കി ആ ദൈവജ്ഞൻ ആഗാമികളായ പല സംഭവങ്ങളെക്കുറിച്ചും മുൻകൂട്ടി അപ്രമാദമായി പ്രവചനം ചെയ്തുവന്നു.
“ലീലാവതീഭാസ്വരഭാവയോഗൈ–
ർസ്സംക്രീഡമാനം ഗണകേന്ദ്രമധ്യേ
വിലോക്യലോകാസ്തു യമിന്ദ്രജാല–
വിദ്യാവിദഗ്ദ്ധം സ്മ വദന്തി ഗാഢം”
എന്നു കൊച്ചുണ്ണിത്തമ്പുരാൻ അദ്ദേഹത്തിന്റെ ഏതദ്വിഷയകമായ സിദ്ധിവിശേഷത്തെ പ്രശംസിച്ചിരുന്നു. അന്നത്തെ ജ്യോതിർവിത്തുകളിൽ അഗ്രഗണ്യനായിരുന്ന കടത്തനാട്ടു ശങ്കരവർമ്മത്തമ്പുരാനു് അദ്ദേഹമയച്ച ഒരു ശ്ലോകമാണു് അടിയിൽ ചേർക്കുന്നതു്.
“ലങ്കായാം ബഡവാമുഖേ ച യുഗപന്മധ്യാഹ്നമധ്യം ഗതം
ഭാസ്വന്തം ശ്രിതവഹ്നികോണമുദിതം പശ്യന്തി യേ മാനവാഃ
തേഷാമഷ്ടഗുണപ്രമാണമഖിലജ്യാഗോളസംസ്ഥാവിദോ
വിദ്വാംസഃ കഥയന്തു ദേശഭിദയാ ജാതാഞ്ച കാലപ്രമാം.”
42.27സംസ്കൃതമുക്തകങ്ങൾ
ഇളയതമ്പുരാന്റെ ഒറ്റശ്ലോകങ്ങൾ അത്യന്തം പ്രൗഢോദാരങ്ങളാണു്. അവയിൽ ചിലതു ഇവിടെ എടുത്തുകാണിക്കാതെ മുന്നോട്ടു പോകുവാൻ നിർവ്വാഹമില്ല.
വൃഷ്ടി
മഴയെപ്പറ്റി തൈക്കാട്ടു മൂസ്സതിന്റെ അപേക്ഷയനുസരിച്ചു മഹാകവി ഈ ശ്ലോകം എളകുറിശ്ശി രാമൻനമ്പൂരിപ്പാട്ടിലെ ഏകസന്ധഗ്രാഹിത്വം പരീക്ഷിക്കുന്നതിനുവേണ്ടി പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു്. ആ പരീക്ഷയിൽ നമ്പൂരിപ്പാടു തോറ്റില്ല.
“ഗംഭീരാംഭോധിസംഭാവിതഘുമുഘുമിത–
ധ്വാനബദ്ധാവലേപ–
ഭ്രാന്താഭ്രോദ്ഭ്രാന്തവിദ്യുൽപടലപടുതരോ–
ദ്യോതവിദ്യോതിതദ്യൗഃ
ഝംഝാനിർഘോഷവർഷിപ്രബലമരുദുരു–
ക്ഷോഭിതോർവീസമുദ്യ–
ദ്ധൂളീപാളീനിഗുഢദ്രുമപുരനികരാ
ഭ്രാജതേ വൃഷ്ടിരേഷാ.”
ധൂമകേതു:
“ഇച്ഛാജന്യോ വിധാതുശ്ചരമഗിരിശിരഃ–
പ്രോത്ഥിതശ്വേതധാതു–
ർദ്ദണ്ഡോ ബ്രഹ്മാണ്ഡമാതുസ്തനുരിവ ഹരിപ–
ര്യങ്കികാപന്നയാതുഃ
സായം സായം ന ജാതു സ്ഫുരദുഡുനവഫേ–
നാംബരാംഭോധിസേതു–
സ്ത്രൈലോക്യത്രാസഹേതുർവരുണദിശി ദരീ–
ദൃശ്യതേ കോപി കേതുഃ.”
ഇതും ഒരു നിമിഷകൃതിയാണു്.
42.28സ്വാതിതിരുനാൾ മഹാരാജാവു്
സ്വാതിതിരുനാൾ മഹാരാജാവിനെപ്പറ്റിയുള്ള തമ്പുരാന്റെ “ഷഷ്ഠീതൽപുരുഷാഹ്വയോ നൃപതിഷു” എന്ന ശ്ലോകം മുൻപു് ഉദ്ധരിച്ചിട്ടുണ്ടു്. അധോലിഖിതങ്ങളായ ശ്ലോകങ്ങളും അവിടത്തെക്കുറിച്ചുതന്നെ അദ്ദേഹം നിർമ്മിച്ചിട്ടുള്ളതാണു്.
“ആശാ ദശാപി പരിപൂരയസേ യശോഭി–
സ്ത്വം രാജരാജ! വലഭിജ്ജ്വലനാദികാനാം
കസ്താദൃശസ്യ പരിപൂരയിതും മമാശാം
യത്നസ്തവേതി കിമപി പ്രതിബോധയാമി.”
“അശ്രാന്തം സുന്ദരാംഗീവദനമിവ മിഥശ്–
ഛിദ്രഹീനൈസ്സമാനൈ
രൂഢബ്രഹ്മാത്മഭിര്യസ്സര ഇവ സരസി
ശ്രീഗൃഹാമോദജാലൈഃ
സന്മാർഗ്ഗാദസ്ഖലദ്ഭിർദ്ദിവസകര ഇവ
പ്രാപ്തരൂപൈർദ്ദ്വിജേന്ദ്രൈഃ
ശ്രീമാനാശ്രീയതേസൗ ജയതി വസുമതീ–
മണ്ഡലേ വഞ്ചിരാജഃ.”
കൂടല്ലൂർ വാസുദേവൻനമ്പൂരിപ്പാട്ടിലേയ്ക്കു കൊടുങ്ങല്ലൂരോളം വന്നു പോകുവാനുള്ള അപേക്ഷ:
“ഭോ ഭോ ഭൂമീസുരേന്ദ്രാ മതിമഥിമഥിതാ–
നേകശാസ്ത്രാംബുരാശി–
പ്രോദ്ഭൂതജ്ഞാനചന്ദ്രസ്ഫുരണവിമലിത–
സ്വാന്തഭാഗാന്തരീക്ഷാഃ
യൗക്ഷ്മാകാലോകനീയാം മമ ചിരജനിതാം
പുഷ്പയധ്വേധുനാ യാം
നോ ജാനീമഃ കിമു സ്യാൽ കിമുത ഫലവതീ
സാവകേശിന്യുതാഹോ.”
താൻ വായിച്ചുകേട്ട ഒരു കവിതയെപ്പറ്റി സ്തുതിപരമായും നിന്ദാപരമായും അഭിപ്രായം:
“കവിതാ പരമരസാഢ്യാ മുഖതോ ഗളിതാ നിരർഗ്ഗളം ഭവതഃ
ധ്വനിമുഖ്യാപിച ധീമൻ! വിബുധാഃ കുർവന്ത്യലങ്കാരം.”
ചില പാണ്ഡിത്യമണ്ഡിതങ്ങളായ സ്ത്രീചാടുക്കൾ:
“അന്യാധീനതയാ സകൃദ്യദി ഭവേദേഷാവനീവച്യതേ
ന ത്വാമിത്യനുലാപവൈഭവമഹാമേദസ്വിതാന്തശ്ശയേ
വ്യാസേധാന്മമ ദൂയതേ മനസി ചേൽ കിം ദോഷ ഇത്യാഹിതോ
മയ്യേവായമനേന ദോഷ ഇതി ചേദ്രഷ്ടാസി കിം കഥ്യതേ?”
“ലോകേ സുന്ദരി സർവഥാപി വദതി
ത്വയ്യേവ വേശ്യാപദം
പ്രാഗേതദ്വചനം തഥേതി കലിതം
സംപ്രത്യദഃ പ്രായികം
സൗന്ദര്യാദിഗുണൈരപൂരി ഭവതീ
നൂനം തഥാപ്യത്ര യഃ
കൃത്യപ്രത്യയ ഏവ ബോധയതി മാം
നൈവ സ്വശക്യാർത്ഥതാം.”
“അസ്യാമേണ്യപ്രകൃത്യാം മദകളശിഖിനീ–
കോമളാലച്പ്രകൃത്യാം
സത്യാം സ്നഞ്പ്രത്യയസ്യ പ്രകൃതിഷു കതമോ
നഞ്പ്രകൃത്യാ വിനാസ്തേ?
ദാനീമോ മേ ദവിഷ്ഠാ പ്രകൃതിരയി സഖേ!
മന്മഥേ കക്‍പ്രകൃത്യാ
ശിഷ്ടോധേയപ്രകൃത്യാ പ്രകൃതിരിതി യുസോ
ജ്ഞായതാം ഛസ്പ്രകൃത്യാ.”
പന്താവൂരു് എന്നു് ഇല്ലപ്പേരുള്ള ഒരു ഉണ്ണിനമ്പൂരി മറ്റുണ്ണികളേക്കാൽ ചാട്ടത്തിൽ പാടവം കാണിച്ചപ്പോൾ അവരിൽ ഒരാൾ താനും ഒരു ചാട്ടം ചാടിക്കൊണ്ടു “പന്താവൂരായ മന്നൻ ചാടയേതാം” എന്നു തട്ടിവിടുകയും അപ്പോൾ അടുത്തു നിന്നിരുന്ന ആരൂരടിതിരി ശിഷ്യനോടു അതൊരു ശ്ലോകമായി പൂരിപ്പിക്കുവാൻ ആജ്ഞാപിക്കുകയുംചെയ്തു. ആ ശ്ലോകമാണു് താഴെക്കാണുന്നതു്.
“വാസുകിം വലയം ചക്രേ യോ യശ്ചാനന്തമീശ്വരഃ
തൽപന്താവൂരായമന്നഞ്ചാടയേതാം ഹരിശ്ച മേ.”
42.29ഭാഷാകൃതികൾ
ഇനി ഇളയതമ്പുരാന്റെ ഭാഷാ കൃതികളെപ്പറ്റിയും സ്വല്പം ഉപന്യസിക്കാം. അവയിൽ അഹല്യാമോക്ഷം കൈകൊട്ടിക്കളിപ്പാട്ടിൽനിന്നു് ഒരു ഭാഗം താഴെ ചേർക്കുന്നു.
“നാലുവട്ടവുമുണ്ടിഹ വല്ലികൾ
ജാലമൊട്ടല്ലതിന്റെ ദലങ്ങളും
വേലി കെട്ടിയപോലെ ചുഴലവും
പാലവെട്ടിമരങ്ങളുമുണ്ടഹോ.
താലി കെട്ടിയവനിഹ വന്നാലും
തോലി കിട്ടുകയില്ല നമുക്കെടോ.
വാലു തൊട്ട വലിയ കരിമ്പുലി
പോലെ മട്ടലർബാണൻ കയർക്കുന്നു.
മാലു പെട്ടുഴലുന്നു ഭൃശമതു–
മൂലമെട്ടടിമാനെന്നപോലെ ഞാൻ.
നീലപങ്കജലോചനേ! നിന്നുടെ
കോലമാകിയ കുഞ്ജനിലയത്തിൽ
ചാലവേ മമ ദേഹമൊളിപ്പിച്ചു
പാലിച്ചീടുക താമസമെന്നിയേ.”
പൂന്തോട്ടത്തു് നമ്പൂരി കൊടുങ്ങല്ലൂർവെച്ചാണു് കാലകേയവധം ശീതങ്കൻ തുള്ളൽ എഴുതിയതു്. അതിൽ സ്വർഗ്ഗവർണ്ണനത്തിനുള്ള അവസരം വന്നപ്പോൾ ആ ഭാഗം തമ്പുരാൻതന്നെ എഴുതിക്കൊടുക്കണമെന്നു് അപേക്ഷിയ്ക്കുകയും അദ്ദേഹം ആ അപേക്ഷ അങ്ഗീകരിക്കുകയും ചെയ്തു. ആ വർണ്ണനത്തിൽനിന്നു ചില വരികളാണു് ചുവടെ പകർത്തുന്നതു്.
“മന്ദാരവൃക്ഷങ്ങൾ നില്ക്കുന്ന കണ്ടൂ
മധുരതരമവയുടയ വിഭവമതു കണ്ടൂ
മന്ദേതരങ്ങളാം പുഷ്പങ്ങൾ കണ്ടൂ
മണമിയലുമതിലധികമധുവിതതി കണ്ടൂ
മന്ദാനിലൻ വന്നു വീശുന്ന കണ്ടൂ
മധുമിളിതകുസുമതതിപതനമതു കണ്ടൂ
വൃന്ദാരകസ്ത്രീജനാഗമം കണ്ടൂ
വിവിധതരമവരുടയ ലളിതഗതി കണ്ടൂ.”
42.30ഭാഷാമുക്തകങ്ങൾ
തമ്പുരാന്റെ ഒരു ഭാഷാശ്ലോകം താഴെ ചേർക്കുന്നു.
“പാതിക്കെട്ടു കൊതിച്ചു ഞാൻ പലതരം
തൽപ്പാതിയിൽപ്പാതിയിൽ
പാതിത്യത്തൊടു പാതിയാടി പലതും
പാഹീതി മുൻപായഹോ
പാതിച്ചോർനടയാൾക്കു പാതിനയനം
പോലും വിടർന്നീലയി–
പ്പാരുഷ്യത്തിനു പാതിവിന്ദശരനും
പാതിപ്പെടുന്നീലഹോ.”
“ചിന്നീ നീലക്കരിഞ്ചണ്ടികളിളവരിവ–
ണ്ടിണ്ടലും പൂണ്ടു മീൻ കാ–
ണ്കെന്നേ കഷ്ടം മയങ്ങീ ചലനമിനിയട–
ങ്ങീല പൂങ്കോരകാന്തേ
മിന്നുന്നൂ ഫുല്ലപത്മേ ചില ചടുലപയോ
ബിന്ദുതാമ്രാധരേ ചൊ–
ല്കെന്നോടിത്താമരപ്പൊയ്കയിലവശമിറ–
ങ്ങീടിനോരാരിദാനീം?”
എന്ന പ്രസിദ്ധമായ ശ്ലോകവും അദ്ദേഹത്തിന്റേതാണെന്നു ചിലർ പറയുന്നു.
കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാനു കേരളസാഹിത്യകാരന്മാരുടെ ഇടയിലുള്ള സ്ഥാനം എത്രമാത്രം സമുൽകൃഷ്ടമാണെന്നു് അനുവാചകന്മാർക്കു് ഇപ്പോൾ അവധാരണം ചെയ്യാവുന്നതാണല്ലോ. അദ്ദേഹത്തിന്റെ കാലത്തു് ആ കോവിലകത്തു മുളച്ചു പിന്നീടു വടവൃക്ഷംപോലെ വാച്ചുതഴച്ച വെണ്മണി പ്രസ്ഥാനത്തെപ്പറ്റി മറ്റൊരധ്യായത്തിൽ വിവരിക്കും.
അദ്ധ്യായം 43 - പതിനൊന്നാം ശതകം, പൂർവ്വാർദ്ധം (തുടർച്ച)
43.1വിദ്വാൻ കിളിമാനൂർ രാജരാജവർമ്മകോയിത്തമ്പുരാൻ (987–1021)
ജനനവും വിദ്യാഭ്യാസവും
സ്വാതിതിരുനാൾ മഹാരാജാവിന്റെ സന്തതസഹചാരിയായിരുന്ന മഹാകവി വിദ്വാൻ കോയിത്തമ്പുരാനെപ്പറ്റിയാണു് ഇനി പ്രതിപാദിക്കേണ്ടതു്. 980-ാമാണ്ടിടയ്ക്കു കിളിമാനൂർക്കൊട്ടാരത്തിൽ ഭരണസാമർത്ഥ്യമുള്ള പുരുഷന്മാർ ആരുമില്ലാതിരുന്നതിനാൽ, 964-ൽ തിരുവിതാംകൂർ രാജകുടുംബത്തിലേയ്ക്കു കോലത്തുനാട്ടുനിന്നു ദത്തെടുത്ത ഭരണിതിരുനാൾ ആറ്റിങ്ങൽ മുത്തറാണിയുടെ ഭർത്താവായ കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ വടക്കേമലബാറിൽ തളിപ്പറമ്പിൽനിന്നു അണിമങ്ഗലത്തു നാരായണൻനമ്പൂരിയെ വരുത്തി അദ്ദേഹത്തെക്കൊണ്ടു തന്റെ സഹോദരിയായ രോഹിണിനാൾ തമ്പുരാട്ടിയേ വിവാഹം ചെയ്യിച്ചു. അണിമങ്ഗലത്തു നമ്പൂരി 945-മാണ്ടിടയക്കു ജനിച്ചു. കോട്ടയം പഴശ്ശിരാജാവിന്റെ സുഹൃത്തായി അന്നത്തെ കലാപങ്ങളിൽ അദ്ദേഹത്തെ സഹായിച്ച ഒരു വീരപുരുഷനായിരുന്നു അദ്ദേഹം. രോഹിണിനാൾ തമ്പുരാട്ടിക്കു് ഉത്രംനാൾ തമ്പുരാട്ടിയെന്നും ഉമാദേവിത്തമ്പുരാട്ടിയെന്നും രണ്ടു് അനുജത്തിമാരുണ്ടായിരുന്നു. അവരിൽ ഉത്രംനാൾ തമ്പുരാട്ടിയെ വടക്കൻതിരുവിതാംകൂറിൽ ആയാംകുടി അയ്യ്യോഴി നമ്പൂതിരിയും ഉമാദേവിയെ തെക്കേ മലബാറിൽ കിഴക്കാഞ്ചേരി നാരായണൻനമ്പൂരിയും പരിഗ്രഹിച്ചു. അയ്യ്യോഴി നമ്പൂരി വൈശാഖമാഹാത്മ്യം എന്നൊരാട്ടക്കഥ രചിച്ചിട്ടുണ്ടു്. ഉമാദേവിത്തമ്പുരാട്ടി വിഷ്ണുമായാചരിതം തുള്ളലിന്റെ പ്രണേത്രിയായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കിഴക്കാഞ്ചേരി നമ്പൂരി ഒരു നല്ല പണ്ഡിതനും ശ്രീമദ്ഭാഗവതത്തിന്റെ അർത്ഥചർച്ചയിൽ അദ്വിതീയനുമായിരുന്നു. അദ്ദേഹത്തെ വിദ്വാൻ കോയിത്തമ്പുരാൻ രാവണവിജയം ആട്ടക്കഥയുടെ ആരംഭത്തിൽ താഴെക്കാണുന്നവിധത്തിൽ പ്രശംസിച്ചിട്ടുണ്ടു്.
“ശ്രീമദ്ഭാഗവതാർത്ഥതത്വകഥനേ
യോവാ പരശ്ശ്രീശുകോ
ദ്വേധാ മദ്ഗുരുനായകോ ദ്വിജവരോ
നാരായണാഖ്യോനിശം
അത്നർമ്മോഹമഹാന്ധകാരപടലം
നിശ്ശേഷമുത്സാരയ–
ന്നന്തേവാസിജനേഷ്വപാരകരുണാ–
സിന്ധു: പ്രസന്നോസ്തു മേ.”
ആ ദമ്പതികളുടെ സന്താനമാണു് നമ്മുടെ കവിപുംഗവൻ. വിദ്വാൻ കോയിത്തമ്പുരാന്റെ ആചാര്യദത്തമായ നാമധേയം രാജരാജവർമ്മ എന്നായിരുന്നു എങ്കിലും ചെറൂണ്ണി എന്ന ഓമനപ്പേരിലായിരുന്നു അദ്ദേഹത്തെ വിളിച്ചുവന്നതു്. ഗൗരി പാർവതീറാണിയെ പള്ളിക്കെട്ടു കഴിച്ചതു കിളിമാനൂർ രാഘവവർമ്മത്തമ്പുരാനായിരുന്നു. അച്ഛൻതന്നെയാണു് അതിബുദ്ധിശാലിയായ കുമാരനെ ബാല്യത്തിൽ കാവ്യങ്ങൾ അഭ്യസിപ്പിച്ചതു്. പത്താമത്തെ വയസ്സിൽ ഒരു ദിവസം കിളിമാനൂർ കൊട്ടാരത്തോടനുബന്ധിച്ചുള്ള വേട്ടക്കരുമൻകോവിലിൽ അമ്മയോടൊരുമിച്ചു പ്രദക്ഷിണംവെച്ചുകൊണ്ടിരിക്കുമ്പോൾ ആ ബാലൻ പെട്ടെന്നു കിരാതരുദ്രപരമായി
“വിതതകുടിലകേശം വിദ്യമാനേന്ദുലേശം
കമലശരവിനാശം കാളമേഘപ്രകാശം
വനചരതനുമീശം വൈരിണാം കാലപാശം
ശൂകഹരിണപുരേശം ഭാവയേ പാർവതീശം.”
എന്നൊരു ശ്ലോകമുണ്ടാക്കിച്ചൊല്ലി അമ്മയെവിസ്മയിപ്പിച്ചു. ആയിടയ്ക്കു പാർവതീറാണി കിളിമാനൂർകൊട്ടാരത്തിൽ എഴുന്നള്ളിയപ്പോൾ ആ ശ്ലോകം കേട്ടു് ഉടൻതന്നെ ചെറൂണ്ണിയെ സ്വാതിതിരുനാൾ മഹാരാജാവിന്റെ സതീർത്ഥ്യനാക്കുന്നതിനു വേണ്ടി തിരുവനന്തപുരത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അങ്ങനെ ബാല്യംമുതൽക്കുതന്നെ മഹാരാജാവും കോയിത്തമ്പുരാനും സഖാക്കളായി വളർന്നു.
മഹാരാജാവും കോയിത്തമ്പുരാൻ
തിരുവനന്തപുരത്തെ താമസം കോയിത്തമ്പുരാനെ ഒരു വിശിഷ്ടസംസ്കൃതപണ്ഡിതനും വശ്യവാക്കായ കവിയും മർമ്മജ്ഞനായ ഗായകനുമായി വികസിപ്പിച്ചു. തിരുമനസ്സുകൊണ്ടു് 1004-ൽ സിംഹാസനാരൂഢനായപ്പോൾ അദ്ദേഹത്തിനു പ്രതിമാസം 100 രൂപ അടുത്തൂണ്‍ പതിച്ചുകൊടുത്തു. കോയിത്തമ്പുരാന്റെ ആശുകവനസാമർത്ഥ്യം അവിടുന്നു് പലപ്പോഴും പരീക്ഷിച്ചു് ആനന്ദതുന്ദിലനായിട്ടുണ്ടു്. 1015-ാമാണ്ടു് ഒരിക്കൽ മതിലകത്തു് ഉത്സവത്തിൽ ശ്രീപത്മനാഭസ്വാമിയെ കാഴ്ചശ്ശീവേലിക്കു് എഴുന്നള്ളിച്ചപ്പോൾ തിരുമേനി “ശിബികായാം വിഭാത്യേഷ ഭഗവാനംബുജേക്ഷണഃ” എന്നു് ഒരു ശ്ലോകത്തിന്റെ പൂർവാർദ്ധം ഉണ്ടാക്കിച്ചൊല്ലി ഉത്തരാർദ്ധം ഉണ്ടാക്കുവാൻ കോയിത്തമ്പുരാനോടാജ്ഞാപിച്ചു.
“കനകാദ്രിസമാരൂഢഘനകാന്തിം വിഡംബയൻ” എന്നു് ഒരു കൂസലുംകൂടാതെ കവി അതു പൂരിപ്പിച്ചപ്പോൾ അവിടുന്നു് ആശ്ചര്യപ്പെട്ടു് ഒരു ജോഡി വൈരക്കടുക്കൻ സമ്മാനിച്ചു. പിന്നീടു് ഒരവസരത്തിൽ മഹാരാജാവു മതിലകത്തെ ആറാട്ടിനു കാൽനടയായി കടപ്പുറത്തേയ്ക്കു എഴുന്നള്ളുമ്പോൾ നിരത്തിന്റെ ഇരുവശത്തുമുള്ള മേടകളിൽ അലംകൃതകളായി കിളിവാതിലുകളിൽക്കൂടി എത്തിനോക്കിക്കൊണ്ടിരുന്ന സുന്ദരിമാരെക്കണ്ടു്
“രാകാശശാങ്കകലിതായതമാലികേവ
സീമന്തിനീവദനപംക്തിരിഹാവിഭാതി”
എന്നു മറ്റൊരു ശ്ലോകത്തിന്റെ പൂർവാർദ്ധം നിർമ്മിച്ചു് ഉച്ചരിച്ചു. കോയിത്തമ്പുരാൻ അതിന്റെ ഉത്തരാർദ്ധം
“കിഞ്ചാത്ര പങ്കജധിയാ മധുപാവലീവ
ദൂരാൽ സമാപതതി കാമിജനാക്ഷിപംക്തിഃ”
എന്നു തൽക്ഷണംതന്നെ നിഷ്പ്രയാസം പൂരിപ്പിച്ചു. പൂർവാർദ്ധത്തിന്റേയും ഉത്തരാർദ്ധത്തിന്റേയും സാമഞ്ജസ്യം ആ കാഴ്ച ഇക്കാലത്തും കണ്ടിട്ടുള്ള സഹൃദയന്മാർക്കു് അത്യന്തം ആസ്വാദ്യമാണെന്നു പറയേണ്ടതില്ലല്ലോ. ആ പുരണത്തെ അകമഴിഞ്ഞ് അഭിനന്ദിച്ചാണു് “വിദ്വാൻ” എന്ന ബിരുദം മഹാരാജാവു പിറ്റേ ദിവസം പണ്ഡിതസദസ്സിൽവച്ചു നല്കി കവിയെ ചരിതാർത്ഥനാക്കിയതു്. മറ്റൊരിക്കൽ മഹാരാജാവു കടൽപ്പുറത്തു കൊട്ടാരത്തിനു സമീപം എത്തിയപ്പോൾ ചുറ്റും കൂടിയിരുന്ന ആസ്ഥാനവിദ്വാന്മാരോടു കൊട്ടാരത്തിൽ എത്തുന്നതിനുമുൻപു ശ്രീപത്മനാഭനും തനിക്കും യോജിപ്പിക്കാവുന്ന നിലയിൽ രണ്ടർത്ഥത്തിൽ ഒരു ശ്ലോകമുണ്ടാക്കണമെന്നു കല്പിച്ചു. കോയിത്തമ്പുരാനും ഇരയിമ്മൻതമ്പിയും മാത്രമേ ആ അഗ്നിപരീക്ഷയിൽ വിജയം പ്രാപിച്ചുള്ളു. കോയിത്തമ്പുരാന്റെ ശ്ലോകമാണു് ചുവടേ കാണുന്നതു്.
“വിശ്വാമിത്രാഗ്രകർമ്മപ്രശമരതസുബാ–
ഹൂരുകണ്ഠപ്രഭേദം
ധൃത്വായം സായകാഗ്ര്യം ഹരിവരപൃതനാ–
സംയുതസ്സാനുജന്മാ
ആയാതോ രാമരാജസ്സ്വയമിതി ജനതാ–
ഭാഷണേനൈവ സിന്ധു–
സ്സന്ത്രസ്താത്മാ രരാസോത്തരതരളതരം–
ഗോച്ചലദ്ബാഹുരുച്ചൈഃ.”
ഭാഷാകവനവിഷയത്തിലും കഥാപുരുഷൻ ആ സാമർത്ഥ്യം വെളിപ്പെടുത്തീട്ടുണ്ടു്. ഒരിയ്ക്കൽ സന്ധ്യയ്ക്കു തിരുമേനി സല്ലാപ മധ്യേ “നാഴികമണിയാറായീ” എന്നു കല്പിച്ചു. ഉടനേ കോയിത്തമ്പുരാൻ അതിനെ ഒരു സമസ്യാരൂപത്തിൽ സ്വീകരിച്ചു “നാരീണാം ഭൂഷണൗഘമണിയാറായീ” എന്നു് ആ ശ്ലോകത്തിന്റെ ദ്വിതീയപാദം ചൊല്ലി. എന്നാൽ ശേഷംകൂടി കേൾക്കട്ടെ എന്നായി മഹാരാജാവു്;
“വാസരമണയാറായീ കോകീനാമശ്രുജാലമണയാറായീ”
എന്നു് അതിന്റെ ഉത്തരാർദ്ധവും ചൊല്ലി ആ സരസ്വതീവല്ലഭൻ അവിടത്തെ സംതൃപ്തനാക്കി. മഹാരാജാവു് 1016-ൽ ഇദം പ്രഥമമായി പുഷ്യരഥം ഉണ്ടാക്കിച്ചപ്പോൾ ആസ്ഥാന പണ്ഡിതന്മാരെല്ലാം അതിനെ അവരുടെ സരസ്വതീപ്രസാദത്തിനു് അനുഗുണമായവിധത്തിൽ പ്രകീർത്തനം ചെയ്തു. അന്നും അവരുടെ മുന്നണിയിൽ നിന്നതു കോയിത്തമ്പുരാനും തമ്പിയും തന്നെയായിരുന്നു. താഴെക്കാണുന്ന വർണ്ണനശ്ലോകത്തിൽ ആ വാഹനത്തെ മഹാരാജാവിനോടും ശ്രീകൃഷ്ണനോടും അർജ്ജുനനോടും ഭീമസേനനോടും ഉപമിച്ചു നാലർത്ഥംവരെ കോയിത്തമ്പുരാൻ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ജിഷ്ണുവിനെ ഇന്ദ്രപര്യായമായി കരുതുമ്പോൾ അഞ്ചാമതൊരർത്ഥവും വിദ്വാന്മാർക്കു കല്പിക്കാവുന്നതാണു്.
“യം ശംസന്തി സദാഗതിപ്രണയിനം സർവേ ജനാസ്സന്തതം
സ്വസ്ഥാനാദരിണാഗതം ഹി പുരതോ യേനൈവ ഭോഗീശിതു:
സോയം പുഷ്യരഥോ ബിഭർത്തി തുലനാം ശ്രീവഞ്ചിഭൂമീഭൃതാ
കൃഷ്ണേനാപി ച ജിഷ്ണുനാ ബകജിതാ ചിത്രാംഗദാമാശ്രിതഃ.”
ഈ ശ്ലോകത്തിനു മഹാരാജാവു കവിക്കു രണ്ടു കൈയ്ക്കും രത്നഖചിതമായ വീരശൃംഖല നല്കി.
കരീന്ദ്രൻ
വിദ്വാൻ എന്ന ബിരുദത്തിനുപുറമെ മഹാരാജാവു കോയിത്തമ്പുരാനു “കരീന്ദ്രൻ” എന്നൊരു നർമ്മ സംജ്ഞയും സമ്മാനിച്ചിരുന്നു. അതു് അദ്ദേഹത്തിന്റെ മേചകസ്നിഗ്ദ്ധമായ വർണ്ണത്തേയും സ്പൃഹണീയമായ ശരീരദാർഢ്യത്തേയും രമണീയമായ ഗതിവിശേഷത്തേയും ആസ്പദമാക്കിയായിരുന്നു എന്നു പഴമക്കാർ പറയുന്നു. ബാല്യത്തിൽ അന്നത്തെ ക്ഷത്രിയസംപ്രദായമനുസരിച്ചു കച്ചകെട്ടി കായികാഭ്യാസരീതികൾ പരിശീലിച്ചിരുന്ന അദ്ദേഹം പില്ക്കാലത്തു തത്സംബന്ധമായി പല അത്ഭുതകാര്യങ്ങളും നിർവഹിച്ചിട്ടുണ്ടെന്നറിയുന്നു. 1005-ൽ കടത്തനാട്ടു അപ്പുത്തമ്പുരാൻ തിരുവനന്തപുരത്തു വന്നു തന്റെ ജ്യോതിശ്ശാസ്ത്രപാണ്ഡിത്യം പ്രദർശിപ്പിച്ചു മടങ്ങിയതിന്റെ ശേഷം കോയിത്തമ്പുരാനു് ആ ശാസ്ത്രംകൂടി അഭ്യസിക്കണമെന്നു തോന്നുകയാൽ അതിലേക്കായി കുട്ടൻ പേരൂരിൽനിന്നു ബാലരാമൻപിള്ളയെ വരുത്തി മഹാരാജാവു രാജധാനിയിൽ താമസിപ്പിച്ചു. അതിനും പുറമെ അദ്ദേഹം അശ്വലക്ഷണജ്ഞനായ ഒരു അശ്വാരോഹണകശലനുമായിരുന്നു. അങ്ങനെയെല്ലാം തിരുമനസ്സിലെ സ്നേഹ ബഹുമാനങ്ങൾക്കു പാത്രീഭവിച്ച ആ മഹാകവിക്കും മാച്ചിപ്പുറത്തു നമ്പിപ്പോറ്റി എന്നൊരു ഏഷണിക്കാരന്റെ കുതന്ത്രങ്ങളിൽ വിശ്വസിച്ചുപോയ അവിടത്തെ അപ്രീതിനിമിത്തം കുറേക്കാലത്തേയ്ക്കു രാജധാനി വിട്ടു മാറിത്താമസിക്കേണ്ടിവന്നു. ആ അവസരത്തിൽ തന്റെ അശരണദശയെ നിവേദനം ചെയ്യുന്ന ഒരു പദ്യലേഖനം അദ്ദേഹം തിരുമേനിക്കു സമർപ്പിച്ചു. അതിലെ രണ്ടു ശ്ലോകങ്ങൾ മാത്രമേ കിട്ടീട്ടുള്ളു. അവ അടിയിൽ ഉദ്ധരിക്കുന്നു. ആദ്യത്തെ ശ്ലോകത്തിൽ കരീന്ദ്രമുദ്ര ഘടിപ്പിച്ചിട്ടുമുണ്ടു്.
“ഇതോ മാമുദ്ധർത്തും ശിവശിവ ചിരാദപ്യവഹിതാ–
സ്തടസ്ഥാ നോ ശക്താസ്തരളമതയോ ഹന്ത സുഹൃദഃ
അയേ ഭൂമീനാഥ! പ്രചുരതരകാരുണ്യജലധേ!
കരീന്ദ്രേ കാരുണ്യം കലയിതുമയം ഖല്വവസരഃ.
യാനേ വാ ശയനേ കഥാപ്രഹസനേ ഗാനേപി വാ യന്മയാ
ദീനേനാകൃതബുദ്ധിനാ കൃതമഘം സർവ്വം സഹസ്വ പ്രഭോ!
ജാനേ നൈവ പരാംഗതിം തദഖിലം ജാനാസി സർവംസഹാ
ജാനേ! കിം ബഹൂനാ? ദയാപരവതാം ദീനാവനം വോ ധനം.”
ആ ശ്ലോകങ്ങൽ വായിച്ച നിമിഷത്തിൽ സാനുശയനായ മഹാരാജാവു കവിയെ പൂർവ്വാധികം തന്റെ സ്നേഹഭാജനമാക്കി.
43.2ചില ഉക്തിപ്രത്യുക്തികൾ
കോയിത്തമ്പുരാൻ രചിച്ച ഒരു ശ്ലോകത്തിൽ ഉഷാപരിണയകർത്താവായ ആമ്പല്ലൂർ ഇളയിടത്തു ഭട്ടതിരി ഒരു പ്രമാദം ഉത്ഭാവനംചെയ്തു; ഭട്ടതിരിയുടെ അഭിപ്രായം ശരിയല്ലെന്നു കോയിത്തമ്പുരാൻ വാദിച്ചു; ഭട്ടതിരി പിന്നെയും അടിയുറപ്പിച്ചുതന്നെ നിന്നു. അവർ തമ്മിൽ തത്സംബന്ധമായി ഉക്തിപ്രത്യുക്തിരൂപത്തിൽ പല ശ്ലോകങ്ങളും വിനിമയംചെയ്യുകയുണ്ടായി. അവയിൽ ചില ശ്ലോകങ്ങളാണു് താഴെ ഉദ്ധരിക്കുന്നതു്.
കോയിത്തമ്പുരാൻ:
“ഗാംഭീര്യേണ രസാതലസ്പൃഗധികപ്രോദ്ദാമമാധുര്യയാ
വൃത്ത്യാ ധിക്കൃതശർക്കരാ സുകവിതാസർവസ്വസങ്കേതഭൂഃ
കിഞ്ചാപാരദുരാപശബ്ദപദവീസഞ്ചാരിണീ ധീര്യത–
സ്തത്തേ വാചി വയം കഥം കൃശധിയോ നിശ്ചിന്മഹേ ഗൗരവം?
വിജ്ഞാനാം വിവിധാഗമേഷു ഭണിതൗ
ഭങ്ഗോപി ചേത്തം ബുധാ
മൃഷ്യന്തേ ഖലു ഗച്ഛതഃസ്ഖലനമി–
ത്യാപാദയന്തോ ഗുണാൻ
അജ്ഞാനമിഹ സാഹിതീപ്രലപനേ
കാ വാ കഥാ മാദൃശാ–
മവ്യക്താക്ഷരകോമളാം ശിശുഗവീം
നോദാഹരിഷ്യന്തിചേൽ?”
ഭട്ടതിരി:
“മധ്യാഹ്നോദ്ധാതപ്തസപ്തിനികരവ്രാതേ ജഗന്മാണ്ഡലീ–
മാക്രമ്യാഖിലതേജസാം കൃതപദേ മൂർദ്ധസ്വപദ്വന്ദ്വകേ
ഖദ്യോതസ്യ കതഃ കഥേതി ഹൃദയാച്ഛാന്താന്മദീയാദ്ഭവദ്–
ഭാരത്യേവ കൃശാദപസ്ഥലതയാ പ്രോദേത്യസൗ വിസ്തൃതാ.”
ഇങ്ങനെ ആ വാക്സമരം തുടർന്നുപോകുന്നു. ഓരോ ശ്ലോകത്തിനും സ്തുതിപരമായും നിന്ദാപരമായും അർത്ഥം കല്പിക്കാവുന്നതാണു്. കോയിത്തമ്പുരാന്റെ അടുത്ത ലേഖനത്തിലെ രണ്ടു ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“സീമാതിഗപ്രണയശാലിഷു വക്രവാചഃ
പ്രേമാധികപ്രകടനം ഖലു നാത്ര ശങ്കാ
സീമന്തിനീകടിലനീലകടാക്ഷപാതാ–
ദ്ധീമൻ! കഥം പ്രണയഭങ്ഗകഥാപ്രസങ്ഗഃ?
ബുദ്ധിശ്ശാകുന്തളാശിക്ഷണപദവിബുധേി–
ല്ലംഘിനീ താവകീനാ
കിഞ്ചാസൗ സഞ്ചകാസ്തി പ്രവിതതരഘുവം–
ശാന്തരോദ്ഗീർണ്ണസാരാ
ഏതൽ സർവം സമഞ്ചേദപി മതിവിഷയേ
ദൂരതസ്താവദാസ്താം
ധീമൻ ശ്രീകാളിദാസസ്ത്വമസി ഖലു യതോ
മേഘസന്ദേശകർത്താ.”
“ബുദ്ധിശ്ശാകുന്തളാ” എന്ന ശ്ലോകത്തിന്റെ പ്രണേതാവിനോടു് ഏതു സഹൃദയനാണു് ആദരാതിശയം തോന്നാത്തതു്? പ്രേമാതിരേകമിളിതയാണെങ്കിലും വാമയായ ബന്ധുവാണി മനീഷികളുടെ ഹൃദയത്തിൽ ശങ്കയെയാണു് ജനിപ്പിക്കുന്നതെന്നും അതിനു ശ്രീകൃഷ്ണവാക്യംകൊണ്ടു ശങ്കിതയായ രുൿമിണീദേവി തന്നെ ഉദാഹരണമാണെന്നുമായി ഭട്ടതിരി; അതു ശരിയല്ലെന്നു
“പത്ന്യസ്തു ഷോഡശസഹസ്രമഹോ! മുരാരേ
രത്നാകരസ്യ രസഭാരവഹാ ഇവാസൻ
ഏകൈവ താദൃശവിനോദനഹേതുരസ്യ
സാ ഭീഷ്മഭ്രഃ പ്രിയതമാത്ര ഖലു പ്രമാണം”
എന്നു കോയിത്തമ്പുരാനും തർക്കിച്ചു. ഒടുവിൽ ആ കലഹം നിർവ്യളീകമായ പരസ്പരബഹുമാനത്തിൽ എത്തിച്ചേർന്നു നിശ്ശേഷം ശാന്തമായി. ഭട്ടതിരി കോയിത്തമ്പുരാന്റെ കവിതയെ താഴെക്കാണുന്ന വിധത്തിൽ പ്രശംസിച്ചു.
“പ്രാജ്ഞ! ത്വദ്വദനാരവിന്ദവിഗളത്സാഹിത്യരൂപാമൃത–
പ്രത്യക്കാരധുരീണശുദ്ധമകരന്ദാസ്വാദതൃപ്താത്മനാ
ആനന്ദാംബുധിമഗ്നമാനസതയാ വാണീം ത്വദുക്ത്യുത്തരാം
ദാതും ഭൂപ! വിളംബിതം നനു മയാ നാന്യദ്വിഭോ! കാരണം.
പായം പായം പ്രതിപദമപി ത്വദ്വചോരൂപമാധ്വീം
നാലംഭാവം വ്രജതി ഹൃദയം മാമകം മാന്യകീർത്തേ!
കോ വാ ലോകേ ഭവതി വിബുധോത്തംസ! സംതൃപ്തചേതാഃ
പ്രാണാധീശാധരദലസുധാപാരണാകാരണേന?
ത്വദുക്തിമാധുഝരീരസജ്ഞൈഃ
സ്വർഗ്ഗാദിദാനീമമരൈർന്നിരസ്തം
പലായമാനം ത്വമൃതം കഥഞ്ചി–
ജ്ജലേ തിരോഭൂയ ഭിയാ കിമാസ്തേ?”
ഭട്ടതിരിയെ അപേക്ഷിച്ചു യുവാവായിരുന്ന കോയിത്തമ്പുരാനും പ്രശ്രയാവനതമായ സ്വരത്തിൽ അതിനു താഴെ കാണുന്ന മറുപടി എഴുതി.
“ന കിഞ്ചിദപി മത്സരാന്ന ച പരാവമാനേ രസാ–
ന്ന വാദവിഷയാശയാ കിമപി യന്മയാ ഭാഷിതം
തടദ്രുവിടപച്ഛടാവികടരോധസംക്ഷോഭിതോ–
ച്ചലത്തരതരംഗിണീപടുഭവദ്വചഃ കൗതുകാൽ.”
താഴെക്കാണുന്ന ശ്ലോകം തിരുവല്ലാ കുഴിക്കാട്ടു് അഞ്ചാംമുറ ഭട്ടതിരിക്കയച്ചതാണു്.
“താതാതാതതയാ തനോഷി വിരഹേ വാരാംഗനാനാം ശതം
സാസാസാസസരാസമാനരസമപ്യേതദ്ഭൃശോസ്ത്വന്മുഖം
മീമീമീമിമിയാമിനീശനിടിലപ്രോദ്യച്ഛിഖാബന്ധനം
മാമാമാമമ! നിമ്നകാനനഭുവാം മാമാശു സഞ്ജീവയ”
994-ൽ മഹേശ്വരൻ ഭട്ടതിരിയുടെ പുത്രനായി ജനിച്ച അക്കീരമൻ ഭട്ടതിരിയായിരിക്കാം ആ അഞ്ചാമൻ എന്നു ഞാൻ അനുമാനിക്കുന്നു.
ദാമ്പത്യം
1013-ൽ കോയിത്തമ്പുരാൻ തിരുവനന്തപുരത്തു ചെല്ലം കാര്യക്കാരന്മാരുടെ ഭവനമായ കല്ലമ്പള്ളിയിൽ ഒരു തങ്കച്ചിയെ സംബന്ധം ചെയ്തു. ഒരിക്കൽ കിളിമാനൂരേയ്ക്കു പോകുന്ന വിവരം പ്രിയതമയെ അറിയിച്ചപ്പോൾ ആ സുന്ദരി അതിനു അനുവാദം നല്കിയില്ല. ആ അവസരത്തിൽ മഹാകവിയുടെ മുഖത്തുനിന്നു നിർഗ്ഗളിച്ചതാണു് അടിയിൽ കാണുന്ന മനോഹരമായ ശ്ലോകം.
“ഗമനാഭിമുഖേ മയി ക്ഷമായാം
ഗളദശ്രുപ്രസരാൻ വിസാരയന്തീ
രുരുധേ ഗതിമാനമന്മുഖേന്ദുഃ
സ്ഥലചന്ദ്രഭ്രമമാകലയ ബാലാ.”
മരണം
ഈശ്വരൻ ദീർഘായുര്യോഗംകൊണ്ടുമാത്രം അനുഗ്രഹിച്ചിരുന്നുവെങ്കിൽ കോയിത്തമ്പുരാൻ കവിലോകത്തിൽ ഹസ്തപ്രാപ്യമല്ലാത്ത സ്ഥാനം യാതൊന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ 1020-ാമാണ്ടു് അദ്ദേഹത്തിനു പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും 1021 ധനുമാസത്തിൽ അതു മൂർച്ഛിച്ചു ദേഹവിയോഗം സംഭവിക്കുകയുമാണുണ്ടായതു്. കിളിമാനൂരിൽവെച്ചുതന്നെയായിരുന്നു ആ അത്യാഹിതം. തന്റെ മഹാരാജാവിനേക്കാൾ ഒരു കൊല്ലം മുൻപു ജനിക്കുകയും ഒരു കൊല്ലം മുൻപു മരിക്കുകയും ചെയ്ത അദ്ദേഹം അവിടത്തേയ്ക്കു് ഇഹലോകത്തിലെന്നപോലെ പരലോകത്തിലും അന്തരംഗസഹചാരിയായിരുന്നുവോ എന്നു ഭാവനാകുശലന്മാർക്കു തോന്നിപ്പോകും. രണ്ടുപേരും മേടമാസത്തിൽ ജനിച്ചു; ധനുമാസത്തിൽ യശശ്ശരീരന്മാരുമായി.
കൃതികൾ
സംസ്കൃതകവനത്തിൽ വാചാമഗോചരമായ കൗശലം പ്രദർശിപ്പിച്ച കോയിത്തമ്പുരാൻ ആ ഭാഷയിൽ (1) കിരാതവിംശതി എന്ന സ്തോത്രവും (2) രണ്ടു കീർത്തനങ്ങളുമേ രചിച്ചതായി അറിവുള്ളൂ. കിരാതവിംശതി 1020-ാമാണ്ടിടയ്ക്കു രോഗിയായതിനുമേൽ എഴുതിയതാണു്. എന്നാൽ ഈശ്വര കാരുണ്യംകൊണ്ടു സംസ്കൃതത്തിനു ലഭിക്കാത്ത അനുഗ്രഹം ഭാഷയ്ക്കു കിട്ടി. അത്യന്തം ഹൃദയഹാരികളായ (3) രാവണ വിജയം ആട്ടക്കഥയും (4) സന്താനഗോപാലം ശീതങ്കൻതുള്ളലും അദ്ദേഹത്തിന്റെ കൃതികളാണു്. സന്താനഗോപാലം പൂർത്തിയാക്കുവാൻ സംഗതിവന്നില്ല. അർജ്ജുനൻ ശ്രീകൃഷ്ണസന്നിധിയിൽവച്ചുചെയ്യുന്ന വികത്ഥനത്തിനു മറുപടിയായി ബ്രാഹ്മണൻ
“പൊണ്ണപ്രഭുത്വം പറയുന്നതൊന്നുമെൻ–
കർണ്ണത്തിലേറുന്നതില്ലെന്റെ ഫല്ഗുന!
ഖണ്ഡിച്ചുതന്നേ കഥിക്കുന്നു നീ വൃഥാ
ദണ്ഡിച്ചിടേണ്ടെടോ ദേവരാജാത്മജ!
മുന്നം നിനയ്ക്കാതെ മോഹിച്ചുചാടിയാൽ
പിന്നേ നിനച്ചാൽ ഫലമില്ലറിയണം.”
എന്നീ ഈരടികളോടുകൂടി ഗ്രന്ഥം മധ്യത്തിൽ മുറിഞ്ഞുപോകുന്നു.
43.3കിരാതവിംശതി
ഈ സ്തോത്രത്തിൽപ്പെട്ട പതിനൊന്നു ശ്ലോകങ്ങളേ കിട്ടീട്ടുള്ളൂ. ഒന്നാമത്തേയും പതിനൊന്നാമത്തേയും ശ്ലോകങ്ങളാണു് താഴെക്കാണുന്നതു്.
“ചലച്ചാരുതാപിഞ്ഛഗുച്ഛാവതംസോ–
ല്ലസച്ചഞ്ചളീകോജ്വലൽകേശാഭാരം
ശരൽപഞ്ചമീചന്ദ്രദായാദഫാലം
നമസ്കുർമ്മഹേ ശാബരാകാരമീശം.”
“അഗാണ്ഡീവതാഡൈരതാപിഞ്ഛചൂഡൈ–
രനാഖേടഘോഷൈരകാചാംഗഭൂഷൈഃ
അകൈരാതഭാവൈരധൈര്യാനുഭാവൈ–
രനായാസഖേദൈരലം ദേവമാത്രൈഃ.”
43.4കീർത്തനങ്ങൾ
രണ്ടു കീർത്തനങ്ങളിൽ ഒന്നു പർവതീദേവിയേയും മറ്റൊന്നു ഭൂതനാഥനേയും വർണ്ണിക്കുന്നതാണു്. രണ്ടാമത്തേതു വിശിഷ്യ ഹൃദയമോഹനമായിരിക്കുന്നു. ചുവടേ ഉദ്ധരിക്കുന്ന രണ്ടാമത്തെ ചരണം നോക്കുക.
“ശാരദേന്ദുരുചിരുചിരതരാനനഭാസം—കലിതജന–
ദുർന്നിവാരകലികാലജകലുഷനിരാസം—തിലകുസുമ–
തോലനശീലസമുന്നതസുന്ദരനാസം—രദനകുരു–
സാരസദലനയനാഞ്ചലധൃതകാരുണ്യം—സരസീരുഹ–
സായകമഞ്ജിമഭഞ്ജനചണലാവണ്യം—രിപുനിവഹ–
ഭൂരിവീര്യപരിഭൂതജനൈകശരണ്യം—ഭുവി നിജാവ–
താരസമാകലിതാഖിലപരിജനപുണ്യം—വിശദരുചി–
ഹാരസംവലിതകന്ധരം—രുചിരഹാടകാഭരണബന്ധുരം–
താരകാരമണമദഹരമുഖസുവിലാസ—മദസഞ്ചാരതരളഭൂഷം
ഭൂരികൃപാലയം ഭാവയേ.”
43.5രാവണവിജയം ആട്ടക്കഥ
ആട്ടക്കഥകളുടെ കൂട്ടത്തിൽ അഗ്രിമമായ സ്ഥാനത്തെ അലങ്കരിക്കുന്ന രാവണവിജയത്തെപ്പറ്റി ഈ സന്ദർഭത്തിൽ അധികമൊന്നും പ്രസങ്ഗിക്കേണ്ടതില്ല. കഴിഞ്ഞ നൂറുകൊല്ലങ്ങൾക്കുമേലായി അതിന്റെ പ്രചാരം അത്രമാത്രം അപ്രതിഹതമായി ലസിക്കുന്നു. സങ്ഗീതമാധുര്യംകൊണ്ടും സാഹിത്യസൗഭഗംകൊണ്ടും അഭിനയൗചിത്യംകൊണ്ടും അതിനെ അതിശയിപ്പിക്കുന്ന കഥകൾ ചുരുക്കമാണു്. വെണ്മണി മഹൻനമ്പൂരിപ്പാട് മുരിങ്ങൂർ പോറ്റിക്കു നല്കിയ ഒരു പ്രശംസാപത്രത്തിൽ പ്രാസങ്ഗികമായി
“കോട്ടംവിട്ടൊരു കോട്ടയംകഥകൾ നാലഞ്ചാതെ വഞ്ചീശ്വര–
ശ്രേഷ്ഠൻതന്നുടെ നാലുതമ്പിയുടെ മൂന്നൊന്നക്കരീന്ദ്രന്റെയും”
എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു രാവണവിജയത്തിനു് അനന്തരകാലികന്മാരായ കവിപുങ്ഗവന്മാരുടെ ഇടയിലുള്ള മതിപ്പു് ഏതുതരത്തിലുള്ളതാണെന്നു നിർണ്ണയിക്കാവുന്നതാണു്. ദേവന്മാരെയോ രാജാക്കന്മാരെയോ നായകന്മാരായി സ്വീകരിക്കുന്ന രീതി വിട്ടു രാക്ഷസചക്രവർത്തിയായ രാവണന്റെ ബാഹുപരാക്രമത്തെയും മറ്റും പ്രകീർത്തനംചെയ്തു് ഒരു കഥകളി നിർമ്മിക്കുവാൻ അക്കാലത്തു ധൈര്യപ്പെട്ട കവിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കൈലാസോദ്ധാരണത്തിൽ ആ ധീരോദ്ധതൻ പ്രദർശിപ്പിച്ച ദോർമ്മദം ശ്രീപരമേശ്വരൻ ശമിപ്പിക്കുന്നതോടുകൂടി ഇതിവൃത്തം സമഞ്ജസമായ ഒരു ഘട്ടത്തിൽ സമാപ്തമാകുന്നു. രംഭാപ്രവേശമാണു് കാവ്യത്തിലെ നടുനായകമായ ഭാഗം; ആ ഭാഗം ആടി ഫലിപ്പിക്കുന്ന നടന്മാരെ ഇന്നും അഭിജ്ഞന്മാരായ പ്രേക്ഷകന്മാർ സശിരഃകമ്പം ശ്ലാഘിക്കുന്നു. കോയിത്തമ്പുരാന്റെ പ്രസ്തുതകൃതി ആപാദചൂഡം ശ്രോത്രമനോഭിരാമമാണു്. ദിങ്മാത്രമായി ചില ഉദാഹരണങ്ങൾ കാണിക്കാതെ തൂലിക മുന്നോട്ടു നീങ്ങുവാൻ മടിക്കുന്നു. ശ്ലോകങ്ങൾ:
“നിത്യം ശ്രീനീലകണ്ഠാർച്ചനനിപുണമതി–
സ്സിദ്ധവിദ്യാധരാണാ–
മുത്തംസീഭൂതപാദാംബുജയുഗളരുചി–
ശ്ശ്രീനിവാസൈകധാമാ
അത്യന്തം ശംഖപദ്മാദിഭിരനുപമിതൈ–
സ്സാദരം സേവ്യമാനോ
വിഷ്വക്സേനാഭിഗുപ്തേ നിജനഗരവരേ
രാജരാജോ രരാജ.”
ഈ ശ്ലോകത്തിനു കുബേരപരമായ പ്രസ്തുതാർത്ഥത്തിനുപുറമേ ശ്രീപത്മനാഭപരമായും മഹാരാജപരമായും ചില അംശങ്ങളിൽ കവിപരമായുംകൂടി അർത്ഥമുണ്ടു്.
“കാലേ കാളാഗരുശ്യാമളബഹളതമഃകാളകൂടം കരാഗ്രൈഃ
പ്രാലേയാംശൗ നിപീയോരസി നിഹിതപദേ നീലകണ്ഠോപമാനേ
കല്ഹാരോദ്യന്മധൂളീപരിമളപവനാമോദിതോപാന്തഭൂമൗ
രേമേ രാമാസമേതസ്സുരതരുജടിലാരാമദേശേ ധനേശഃ.”
“കലിതപുണ്യജനൈകസമാഗമാം
പൃഥുനിതംബവതീമളകാഞ്ചിതാം
അലഘുപീനപയോധരമണ്ഡിതാ–
മചലഭൂമിമസൗ സമുപാവിശൽ.”
“മാ മാ സ്പൃശേതി മുഹുരപ്യനുയാചിതോപി
രാജീവകോരകകരാഞ്ജലിമുദ്രയൈവ
ഹാഹാ! തദപ്സരസി കാമദവാതുരാത്മാ
ചിക്രീഡ തന്നിശി നിശാചരകഞ്ജരോയം.”
“സാമഗാനപരിമോദമാനമഥ നാമനാശിതജനാമയം
ശ്യാമളാംബുരുഹരാമണീയകവിരാമദാമലഗളാഞ്ചിതം
കാമിനീകലിതസാമിദേഹമഹിദാമശോഭിതഭുജാന്തരം
യാമിനീചരലലാമമാനമദസീമഭൂമവിഭവം ഭവം”
“മാനിനിമാർകുലമണേ! മാമകജായേ”, “പുണ്യജനാധിപതേ നിയതം”, “നളിനായതനേർമിഴി ബാലേ!”, “രാകാധി നാഥരുചിരഞ്ജിതനിശായാം” തുടങ്ങിയ പദങ്ങളുടെ മാധുര്യവും, “യാഹി യാഹി നിശാചരാധമ” മുതലായ പദങ്ങളുടെ പ്രൗഢിയും പ്രശംസാപരിധിയെ അനായാസേന അതിലംഘിക്കുന്നു.
43.6സന്താനഗോപാലം തുള്ളൽ
ഒരു വശ്യവാക്കായ പണ്ഡിതകവിക്കു സംസ്കൃതസാഹിത്യത്തിൽ എത്രതന്നെ ഉച്ചത്തിൽ സഞ്ചരിക്കാമെങ്കിലും, ഭാഷാസാഹിത്യത്തിൽ എങ്ങനെ സാമാന്യജനങ്ങളെ അവരുടെ കൂട്ടത്തിൽ ഒരുത്തനായി നിന്നുകൊണ്ടു് ആനന്ദിപ്പിക്കമെന്നുള്ളതിനു സന്താനഗോപാലം ശീതങ്കൻതുള്ളൽ ഒരു ഉത്തമനിദർശനമാകുന്നു. അതു കുഞ്ചൻ നമ്പിയാരുടെ തുള്ളലുകളോടു സമസ്കന്ധമായി സമുല്ലസിക്കുന്നു; മറ്റൊരു കവിയുടെ തുള്ളലും ആ മേന്മയെ അർഹിക്കുന്നില്ല.
“മായാമനുജനായ വന്നു പിറന്നു ഭ–
വായാസഖേദം കളവാൻ ജഗത്തിന്ന–
മേയാനുഭാവനാകുന്ന മുകുന്ദൻ ക–
ളായാതികോമളശ്യാമളാകാരനായ്”
“പൂജ്യന്മാരായിടുന്ന ഭൂസുരന്മാർക്കൊരു ദിക്കിൽ
ഭോജ്യമുണ്ടെന്നു കേട്ടാൽ പുരുഷാർത്ഥമതുതന്നെ.”
“വാരാളും മുകിലോടു പോരാളും തിരുമേനി
നീരാളംതുകിൽ ചാർത്തിപ്പാരോളം മനംതന്നിൽ”
“ഉണ്ണിക്കുമാരാ! ചതിച്ചിതോ പൈതലേ!
കണ്ണും നിരുത്തിക്കിടക്കുന്നതെന്തു നീ?”
“ആരെടാ നീയെന്റെ സങ്കടം കേൾക്കുവാ–
നാരെന്നെനിക്കു തിരിഞ്ഞില്ല; കേൾക്കണം.”
ഇത്യാദി ഭാഗങ്ങൾ വികാരനിർഭരതയോടുകൂടിയല്ലാതെ ആർക്കും വായിക്കുവാൻ കഴിയുന്നതല്ല. പ്രത്യേകിച്ചും മനഃക്ഷോഭകരമാണു് ബ്രാഹ്മണന്റെ ശ്രീകൃഷ്ണനെക്കുറിച്ചുള്ള പരിവാദം.
“ചുട്ടുകത്തീടുന്ന ശോകരോഷങ്ങളാൽ
മട്ടും മതിയും മറന്നു മഹീസുരൻ
കട്ടക്കിടാവിന്റെ ദേഹം തിരുമുമ്പി–
ലിട്ടും കളഞ്ഞു ദുർഭാഷണം ചൊല്ലിനാൻ.
കട്ടുനടക്കുന്ന കള്ളനെക്കൊണ്ടന്നു
പട്ടവും കെട്ടിപ്പദവിയിൽ വാഴിച്ചു
ശിഷ്ടരായുള്ള ജനങ്ങൾക്കു വന്നൊരു
പൊട്ടത്തരം പറഞ്ഞാലൊടുങ്ങീടുമോ?
ചെട്ടിക്കു കിട്ടിയ കള്ളപ്പണംപോലെ
മുട്ടിച്ചു ചോദിപ്പതിന്നും വഴിയില്ല.
എട്ടുസഹസ്രമിരട്ടിച്ച പെണ്ണുങ്ങ–
ളെട്ടും വിശേഷിച്ചതിലുള്ള മക്കളും
കുട്ടിയും തള്ളയും കൂടിയാടും നിന്റെ
ചട്ടം നിനയ്ക്കിലിന്നുണ്ണിയില്ലാതുള്ള
തട്ടും തരക്കേടുമയ്യോ മനക്കാമ്പി–
ലൊട്ടും തിരിവതിന്നില്ലെടോ സങ്ഗതി.
മൃഷ്ടമായഷ്ടി കഴിച്ചങ്ങിനേ നല്ല
പട്ടുമെത്തപ്പുറംതന്നിലനാരതം
പട്ടണിപ്പോർമുലമാരുടേ നൽക്കൊങ്ക–
മൊട്ടു രണ്ടും പുണർന്നാപാദമസ്തകം
കെട്ടിപ്പിണഞ്ഞു കിടക്കുന്ന കാമികൾ
പട്ടിണിക്കാരന്റെ പാടറിഞ്ഞീടുമോ?
പെറ്റ പെണ്ണല്ലാതെ പേറിന്റെ നൊമ്പലം
മറ്റുള്ളപേരറിഞ്ഞീടുന്നതെങ്ങനെ?”
എന്നിങ്ങനെ പോകുന്ന ആ ഉപാലംഭം
“ആളല്ല നീയിത്തൊഴിലിനെന്നാലിനി–
ക്കാലിയും മേച്ചുനടക്കുന്നതേ ഗുണം.
നിർമ്മരിയാദം തുടങ്ങുന്ന നിന്നുടെ
ദുർമ്മദപ്രാഭവം കൂട്ടാക്കയില്ല ഞാൻ.
ധർമ്മസംരക്ഷണം ചെയ്കയില്ലെങ്കിലോ
ധർമ്മാസനത്തിങ്കൽനിന്നിറങ്ങീടെടാ!
ചുമ്മാ നിനക്കങ്ങിരിപ്പാൻ ചമച്ചോരു
കുമ്മായമിട്ടുള്ള കുഡ്യമല്ലിന്നിതു്.”
എന്നീ വാക്തർജ്ജനത്തിൽ അവസാനിക്കുന്നു.
“കൊമ്പന്റെ വഴിതന്നെ പിടിയെക്കണക്കേ ഞാൻ
മുമ്പിലുള്ളോരു മാർഗ്ഗം മുറിയാതേ നടപ്പാനായ്”
എന്നു കവി വാഗ്ദേവതയോടു് ഉപക്രമത്തിൽ ചെയ്യുന്ന പ്രാർത്ഥന കരുണാശീലയായ ആ ദേവി ആദ്യന്തം ഫലിപ്പിച്ചിരിക്കുന്നു എന്നുള്ളതിനു സംശയമില്ല.
43.7രണ്ടു ഭാഷാമുക്തങ്ങൾ
കോയിത്തമ്പുരാൻ ഭാഷയിൽ രചിച്ചിട്ടുള്ള മുക്തങ്ങൾകൂറ്റി പ്രദർശിപ്പിച്ചുകൊണ്ടു് ഈ പ്രകരണം സമാപിപ്പിക്കാം.
ധർമ്മരാജാവിന്റെ “ഹേമാംഭോജിനി” എന്ന സംസ്കൃത ശ്ലോകത്തിന്റെ ഏകദേശവിവർത്തനം:
“പൊന്നിൻപൂമാല ചൂടും സുരനിധി! ഭവദീ–
യാസവം ഭാഗ്യമുള്ളോ–
രന്നങ്ങൾക്കെന്നിയേ മറ്റളികുലകളഭ–
ങ്ങൾക്കു കിട്ടീടുവോന്നോ?
എന്നാലും ഞാനിരക്കുന്നതിനൊരു കുറവി–
ല്ലേതുമേ പാർത്തുകണ്ടാ–
ലന്യായം ന്യായമെന്നുള്ളറിവകതളിരിൽ–
ക്കാണുമോ കാമുകാനാം?”
ഇവിടെ കളഭപദപ്രയോഗം കരീന്ദ്രനായ കവിയേയും പരാമശിക്കുന്നതായി ചില വയോവൃദ്ധന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്.
ഒരു ശൃങ്ഗാരശ്ലോകം:
“ചോദിക്കാമെന്നു മോഹം, ശിവശിവ! ചിത–
മല്ലെന്നു ചൊല്ലീടുവോര–
ച്ചാതിക്കാരൻ വിവേകം; പറവതിനുമടി–
ക്കുന്നതെന്തെന്നു കാമം;
ബോധിപ്പിച്ചീടുവാനോ വരുമൊരു തരമി–
ല്ലിന്നു വേണ്ടെന്നു നാണം;
സാധിക്കുന്നെങ്ങനേ ഞാൻ സരസിജനയനേ!
നിങ്കലുള്ളോരു കാര്യം?”
43.8കിളിമാനൂർ ഉമാദേവിത്തമ്പുരാട്ടി
കിളിമാനൂർ ഉമാദേവിത്തമ്പുരാട്ടി വിദ്വാൻ കോയിത്തമ്പുരാന്റെ മാതാവാകുന്നു. 972-ലായിരുന്നു അവിടത്തെ ജനനം. 1011-ാമാണ്ടു കന്നിമാസത്തിൽ മരിച്ചു. പാർവതീറാണിയും സ്വാതിതിരുനാൾ മഹാരാജാവും ആ തമ്പുരാട്ടിയുടെ വൈദുഷ്യത്തെ അഭിനന്ദിച്ചു പല പാരിതോഷികങ്ങളും നല്കുകയുണ്ടായി. വിഷ്ണുമായാചരിതം എന്നൊരു ഓട്ടംതുള്ളൽ ആ കവയിത്രി രചിച്ചിട്ടുണ്ടെന്നു സൂചിപ്പിച്ചുവല്ലോ.
“അങ്ഗജരിപുതാനങ്ങൊരു ദിവസം
മങ്ഗലരൂപിണി മേനജയോടും
മങ്ങാതങ്ങൊരു വനഭുവി ചെന്നതി–
ഭങ്ഗിയിലോരോ ലീല തുടർന്നു.”
എന്നാണു് ആ തുള്ളലിന്റെ ആരംഭം.
43.9കിളിമനൂരിലെ മറ്റു ചില തമ്പുരാക്കന്മാർ—രോഹിണിനാൾ തമ്പുരാട്ടിയുടെ സന്താനങ്ങൾ
രോഹിണിതിരുനാൾ തമ്പുരാട്ടിയുടെ മൂത്തപുത്രനാണു് പുണർതംനാൾ രാമവർമ്മകോയിത്തമ്പുരാൻ. അദ്ദേഹം 982-ാമാണ്ടു് ഇടവമാസത്തിൽ ജനിച്ചു. ശൈശവത്തിൽത്തന്നെ കുടുംബത്തിൽ കാരണവരായി. 1045 തുലാമാസത്തിൽ മരിച്ചു. സംഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെ നിപുണനായിരുന്ന അദ്ദേഹം 1034-ാമാണ്ടിടയ്ക്കു സീതാവിജയം ആട്ടക്കഥ രചിച്ചു. അദ്ദേഹത്തിന്റെ അടുത്ത സഹോദരിയായ അനിഴംനാൾ തമ്പുരാട്ടിയാണു് രാജരാജവർമ്മകോയിത്തമ്പുരാന്റെ മാതാവു്. ആ തമ്പുരാനെയും രോഹിണിത്തമ്പുരാട്ടിയുടെ അഞ്ചാമത്തെ പുത്രിയായ മകയിരംനാൾ തമ്പുരാട്ടിയേയും കുറിച്ചു മേൽ പ്രസ്താവിക്കും.
43.10ഉത്രംനാൾതമ്പുരാട്ടിയുടെ സന്താനങ്ങൾ
ഉത്രംനാൾ തമ്പുരാട്ടിയുടെ മൂത്തപുത്രനായ ചോതിനാൾ ഗോദവർമ്മ കോയിത്തമ്പുരാൻ 985-ാമാണ്ടു കന്നിമാസത്തിൽ ജനിച്ചു. 1045 മകരത്തിൽ മരിച്ചു. സ്വന്തമായി ഒരു നാഴികമണി ഉണ്ടാക്കി അതിനു വലിയ കൊട്ടാരത്തിൽനിന്നു സമ്മാനം വാങ്ങീട്ടുണ്ടു്. മണിക്കാരൻ തമ്പുരാൻ എന്നു് അദ്ദേഹത്തെ സമകാലികന്മർ ബഹുമാനപൂർവ്വം വിളിച്ചുവന്നിരുന്നു. അദ്ദേഹത്തിനു് അശ്വവിദ്യയിലും നളീകവിദ്യയിലും പല രഹസ്യങ്ങൾ അറിയാമായിരുന്നു. തോക്കിന്റെ മുഖം മൂടിക്കെട്ടി വീണ്ടും ആവശ്യമുള്ളപ്പോൾ തുറക്കുക, മൃഗങ്ങളെ വരുത്തി വെടി വെയ്ക്കുക തുടങ്ങിയ സിദ്ധികൾ ആ കൂട്ടത്തിൽപ്പെട്ടവയാണു്. അവയെല്ലാം കേരളവർമ്മവലിയകോയിത്തമ്പുരാൻ യഥാകാലം ഗ്രഹിച്ചതു് അദ്ദേഹത്തിൽനിന്നും ഭരണിനാൾ കോയിത്തമ്പുരാനിൽനിന്നുമായിരുന്നു. മുചുകുന്ദമോക്ഷം എന്ന ആട്ടക്കഥ അദ്ദേഹത്തിന്റെ കൃതിയാണു്. അദ്ദേഹത്തിന്റെ അനുജൻ ഭരണിനാൾ രാജരാജവർമ്മകോയിത്തമ്പുരാൻ 987-ൽ ജനിച്ചു. അദ്ദേഹമാണു് ചിത്രമെഴുത്തിനു് അക്കാലത്തു് ഇദംപ്രഥമമായി വൈദഗ്ദ്ധ്യം സമ്പാദിച്ചതു്. മകയിരംനാൾ തമ്പുരാട്ടിയുടെ പുത്രനും വിശ്വവിശ്രുതനുമായ ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാന്റെ ആചാര്യനും മാർഗ്ഗദർശിയുമായിരുന്നു അദ്ദേഹം. ദാരുകവധം എന്ന ആട്ടക്കഥ അദ്ദേഹം എഴുതിയതാണു്. വൈദ്യത്തിലും ജ്യോതിഷത്തിലുംകൂടി അദ്ദേഹം പ്രാവീണ്യം സമ്പാദിച്ചിരുന്നു. ഗോദവർമ്മകോയിത്തമ്പുരാനും രാജരാജവർമ്മകോയിത്തമ്പുരാനും ഉത്രംതിരുനാൾ മഹാരാജാവിന്റെ സവിശേഷമായ പ്രീതിക്കു പാത്രീഭവിച്ചതിൽ ആശ്ചര്യമില്ലല്ലൊ.
മകയിരംനാൾ അംബാദേവിത്തമ്പുരാട്ടി (1007–1062)
വിശ്വവിശ്രുതനായ ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാന്റെ മാതാവാണു് ഈ തമ്പുരാട്ടി. 1007-ാമാണ്ടു മേടം 25-ആംനു- ജനിച്ചു. 1062 മകരം 18-ആംനു- മരിച്ചു. അംബാദേവി എന്നായിരുന്നു പേര്. അവിടുത്തേക്കു സംഗീതസാഹിത്യങ്ങളിലെന്നപോലെ ചിത്രമെഴുത്തിലും പ്രകൃഷ്ടമായ വാസനയും അഭ്യാസവുമുണ്ടായിരുന്നു. അതിനെല്ലാംപുറമേ ബാലചികിത്സയ്ക്കും നേത്രചികിത്സയ്ക്കുംകൂടി അവിടുന്നു കീർത്തിപ്പെട്ടിരുന്നു. നീലകണ്ഠന്റെ പുത്രനായ ശ്രീകുമാരൻ എന്ന ബ്രാഹ്മണനായിരുന്നു അവിടത്തെ ഗുരുനാഥൻ. അവിടത്തെ വകയായി പാർവതീസ്വയംവരം ഓട്ടംതുള്ളൽ എന്ന ഒരു കൃതി മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളൂ. മൂന്നു ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ആ കൃതി 1033-ാമാണ്ടു രചിച്ചതാണു്. അതിൽനിന്നു് ഒരു ഭാഗം താഴെ ചേർക്കുന്നു.
“കയർത്തു കാലാരിദേഹം വിയർത്തു കൈകൾ രണ്ടുമ–
ങ്ങുയർത്തി കാൽകൊണ്ടു ഭൂവിലുയർത്തി കായവുമൊന്നു
ഞെളിഞ്ഞു കാളിയിലാശ കുറഞ്ഞു കാമന്റെനേരേ
തിരിഞ്ഞു കാരുണ്യലേശം കളഞ്ഞു കോപവുമുള്ളിൽ
വിളഞ്ഞു പാരാതെപൊങ്ങി നിറഞ്ഞു ചില്ലിവല്ലികൾ
വളഞ്ഞു ചിത്തജനപ്പോളിളിഞ്ഞു കണ്ണൂകൾ രണ്ടും
മിഴിച്ചു കാമന്റെ ദേഹം വിറച്ചു മൂന്നാം തൃക്കണ്ണു
വിടിർന്നു മാലോകർ ഭാവം പകർന്നു ധൂമജാലങ്ങ–
ളെഴുന്നു തീപ്പൊരിയോടങ്ങുയർന്നു ജ്വാലമാലകൾ
നിരന്നു നാലു ദിക്കിലും പരന്നു…”
സാമാന്യം നല്ല ഒരു തുള്ളലാണു് പാർവതീസ്വയംവരം എന്നു ചുരുക്കത്തിൽ പറയാം.
43.11അയ്യ്യോഴിനമ്പൂരി
വൈശാഖപുരാണം ആട്ടക്കഥയുടെ നിർമ്മാതാവായ ഈ നമ്പൂരിയുടെ പേർ ജയന്തൻ എന്നായിരുന്നു. പിതാവിന്റെ നാമധേയവും അതുതന്നെ. ഗൃഹം വൈക്കത്തു് ആയാംകുടിയിലാണെന്നും ഉത്രംനാൾ തമ്പുരാട്ടിയുടെ ഭർത്താവായിരുന്നു എന്നും പറഞ്ഞുകഴിഞ്ഞു. ജീവിതകാലം 958-നും 1080-നും ഇടയ്ക്കായിരുന്നു എന്നറിയുന്നു. വൈശാഖപുരാണത്തിൽനിന്നു് ഒരു ശ്ലോകം മാത്രം ഉദ്ധരിക്കാം.
“കല്പാന്തോദ്ഭ്രാന്തധാരാധരതുലിതതനു–
ച്ഛാദിതാശാപ്രകാശാഃ
പ്രോച്ചണ്ഡൈരട്ടഹാസൈശ്ശ്രുതിപുടകടുഭിഃ
സ്തംഭിതാംഭോധിനാദാഃ
ക്രോധാന്ധാശ്ശത്രുകണ്ഠത്രുടനപടുകൃപാ–
ണോജ്വലദ്ബാഹൂദണ്ഡാ
രാജദ്വാരം ഗതാസ്തം ഝടിതി യമഭടാ–
സ്സംഗരായാഹ്വയന്ത.”
43.12പന്തളത്തു കൊട്ടാരത്തിലെ ചില തമ്പുരാക്കന്മാർ
കൊല്ലം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ പന്തളത്തുകൊട്ടാരത്തിൽ ചില വിശിഷ്ടന്മാരായ ശാസ്ത്ര പണ്ഡിതന്മാർ ജീവിച്ചിരുന്നു. ശിഷ്യന്മാരെ വ്യാകരണാദി ശാസ്ത്രങ്ങളിൽ ഉൽഗ്രന്ഥങ്ങൾ അഭ്യസിപ്പിക്കുകയായിരുന്നു അവരുടെ പ്രധാന വൃത്തി. അവരിൽനിന്നു വലിയ വാങ്മയ സമ്പത്തൊന്നും നമുക്കു ലഭിച്ചിട്ടില്ലെങ്കിലും വിശിഷ്ടങ്ങളായ ചില മുക്തകങ്ങൾ കിട്ടീട്ടുണ്ടു്. ആ തമ്പുരാക്കന്മാരിൽ ചിലരെപ്പറ്റി ഇവിടെ പ്രസ്താവിക്കാം.
43.13ആദ്യകാലത്തെ കവികൾ
കൊല്ലം 900-ാമാണ്ടിടയ്ക്കു ജീവിച്ചിരുന്ന ഒരു രവിവർമ്മത്തമ്പുരാനെപ്പറ്റിയാണു് ആദ്യമായി നാം കേൾക്കുന്നതു്. അദ്ദേഹം വേദങ്ങളിലെ ചില പ്രധാനഭാഗങ്ങൾ സംഗ്രഹിച്ചു ലളിതമായ ഭാഷയിൽ ഒരു പദ്യഗ്രന്ഥമുണ്ടാക്കീട്ടുള്ളതായി പുരാവിത്തുകൾ പറയുന്നു; ആ ഗ്രന്ഥം ഇപ്പോൾ കാണ്മാനില്ല. അദ്ദേഹത്തെ ആദിത്യനോടു സാമ്യപ്പെടുത്തി സമകാലികനായ ഒരാസ്ഥാനപണ്ഡിതൻ രചിച്ചിട്ടുള്ളതാണു് ചുവടേ ചേർക്കുന്ന പദ്യം.
“ഗഗനമണിർദ്ധരണിമണിർദ്ദിനബന്ധുർദ്ദീനബന്ധുരൂഷ്മഭൃതൗ
രവിരവിരാജൗ ജയതാം പത്മസുഹൃജ്ജഗതി പദ്മനാഭസുഹൃൽ”
കൊല്ലം പതിനൊന്നാം ശതകത്തിൽ പന്തളത്തു മറ്റൊരു രവിവർമ്മത്തമ്പുരാൻ ജീവിച്ചിരുന്നു. അദ്ദേഹം വിദ്വാൻ എന്ന ബിരുദത്താൽ വിദിതനായിത്തീരുകയും അന്നത്തെ സാമൂതിരിപ്പാടുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരി തന്വംഗതിത്തമ്പുരാട്ടിയും ഒരു വിദുഷിയായിരുന്നുവത്രേ.
43.14പൂരുരുട്ടാതിനാൾ കേരളവർമ്മത്തമ്പുരാൻ
കേരളവർമ്മത്തമ്പുരാൻ പന്തളത്തു നീരാഴിക്കോട്ടുകൊട്ടാരത്തിൽ 971-ാമാണ്ടു ജനിച്ചു. 1045 കുംഭത്തിൽ മരിച്ചു. അവിടുന്നു് ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടേയും ഭാഗിനേയൻ പന്തളം പാർവതീപുരത്തു കേരളവർമ്മ (കേളപ്പൻ) തമ്പുരാന്റേയും അവിടെത്തന്നെ വടക്കേക്കൊട്ടാരത്തിൽ രാജരാജവർമ്മത്തമ്പുരാന്റേയും ചുനക്കര ശങ്കരവാരിയരുടേയും ഗുരുനാഥനായിരുന്നു. ആ ശങ്കരവാരിയരാണു് ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ പ്രഥമഗുരു. വാരിയരുടെ ജീവിതകാലം 999-നും 1058-നും ഇടയ്ക്കായിരുന്നു. നീരാഴിക്കെട്ടിൽ തമ്പുരാൻ സ്വാതി തിരുനാൾ മഹാരാജാവിനു സമർപ്പിച്ച രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“ശുഭ്രാംഗൗ കവിഗീഷ്പതീ സുകവിതാം
വാഗ്ദ്ധോരണീം താവകീം
ശ്രുത്വാത്മീയയശോവിഭംഗചകിതൗ
ത്വൽകർണ്ണജാഹം ഗതൗ
ഹ്രീണൗ വൿതുമുപാംശു കുണ്ഡലയുഗ–
പ്രത്യുപ്തഹീരച്ഛലാൽ
സ്വാമിൻ! പാലയ നൗ കൃപാലയ! നൃപേ–
ത്യേവം സദാ തിഷ്ഠതഃ.”
“ശ്രീമദ്വഞ്ചിനൃപേന്ദ്ര! താവകയശസ്സന്ദോഹദുഗ്ദ്ധാബ്ധിനാ
ഗൈർവാണീ സരണിർഭവേദതിതരാമാക്രമ്യമാണാ ചിരാൽ
ഇത്യേവം മനസാകലയ്യ്യ തരണിം തത്രോഡുപം ചാത്ഭുതം
(ശശ്വ)ദ്വിശ്വജനീനസൃഷ്ടിനിപുണശ്ശങ്കേ സസർജ്ജാത്മഭൂഃ.”
43.15രേവതിനാൾ കേരളവർമ്മത്തമ്പുരാൻ
ഇദ്ദേഹമാണു് പാർവതീപുരത്തുകൊട്ടാരത്തിലെ കേളപ്പൻതമ്പുരാൻ. 991-ൽ ജനിച്ചു; 1060-ൽ മരിച്ചു. മരിക്കുന്നതിനുമുൻപു് ആയില്യം തിരുനാൾ മഹാരാജാവിന്റെ ജന്മർക്ഷമഹം സംബന്ധിച്ചു് ഒരു ചമ്പു രചിച്ചു് അടിയറവെച്ചു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പതിനാറാമത്തെ വയസ്സിൽ രചിച്ച തിരുനാൾ പ്രബന്ധവും അക്കാലത്തുതന്നെ ആവിർഭവിച്ചു. പ്രസ്തുതചമ്പു കിട്ടീട്ടില്ല. കേളപ്പൻതമ്പുരാന്റെ ഒരു ശ്ലോകമാണു് താഴെ കാണുന്നതു്.
“അപഭ്രംശം ബ്രൂതേ പണിനജപദം കശ്ചിദപര–
സ്സുശബ്ദം ച ബ്രൂതേ തദിഹ സദസദ്വ്യക്തിനിപുണാഃ
തയോരാദ്യം പ്രാഹുർജ്ജഗതി വിബുധാനാം പ്രിയ ഇതി
ദ്വിതീയം ദേവാനാം പ്രിയ ഇതി ച സന്തസ്സമധിയഃ.”
43.16മേടയിൽക്കൊട്ടാരത്തിൽ പൂയംനാൾ രവിവർമ്മത്തമ്പുരാൻ
മേടയിൽക്കൊട്ടാരത്തിൽ രവിവർമ്മത്തമ്പുരാൻ 1003-ാമാണ്ടു ജനിച്ചു; 1035 ധനുമാസത്തിൽ മരിച്ചു. കേരളവർമ്മത്തമ്പുരാന്റെ ഗുരുനാഥനായ അത്തംനാൾ ഗോദവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ ഭാഗിനേയനും ശിഷ്യനുമായിരുന്നു. അദ്ദേഹം സ്വാതിതിരുനാൾ മഹാരാജാവിനു സമർപ്പിച്ച രണ്ടു ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“വിജയസി യശസാ നരേന്ദ്ര, കാന്ത്യാ
മദനസി, കർണ്ണസി നിത്യദാനരീത്യാ,
ബലസി ഭുജബലേന, രാമവർമ്മാ–
ക്ഷിതിവര! ധർമ്മബലേന ധർമ്മസി ത്വം.
കസ്യ,സ്യഹസ്കരജസി, സ്മരസി പ്രകാമം
വാണ്യാ, മയാ, വിതരണേന, വപുർഗ്ഗുണേന;
പാർത്ഥസ്യനീകഭുവി, ദുർജ്ജയശത്രുഹന്താ
പായാസ്തരാം വസുമതീം കുലശേഖരേന്ദ്ര!”
അദ്ദേഹത്തെപ്പറ്റി ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ഇങ്ങനെ പ്രശംസിക്കുന്നു.
“ശ്രീമൽപാണിനിസൂത്ര(ദുഗ്ദ്ധ)ജലധിം നിർമ്മഥ്യ ചേതോഹര
ക്ഷുബ്ധേന പ്രതിഭാഗുണേന മഹതാ ശബ്ദാർത്ഥസാരാമൃതം
യോപീപ്യന്നിജപാദപല്ലവതലച്ഛായാജുഷോ വിഷ്ണുവ–
ദ്ധീമാൻ കേരളവർമ്മപന്തളമഹീപാലോ വിജേജീയതേ.”
മറ്റു ചില പന്തളത്തു തമ്പുരാക്കന്മാരെപ്പറ്റി വേറൊരവസരത്തിൽ പ്രസ്താവിക്കും.
43.17ശങ്കരനാഥജ്യോത്സ്യർ (965–1034)
ജീവിതം
ശങ്കരനാഥജ്യോത്സ്യർ (ശങ്കരൻപണ്ടാല എന്നും പറയും) 965-ാമാണ്ടിടയ്ക്കു് ഉത്തരകേരളത്തിൽ പയ്യന്നൂരിനുസമീപം കരിവള്ളൂരംശത്തിൽ വങ്ങാട്ടു് ഉണിത്തിരിമാരുടെ പ്രസിദ്ധമായ കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ഒരു പൂർവ്വഗനാണു് ഉത്തരരാമായണം ഗദ്യത്തിന്റെ പ്രണേതാവെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മുപ്പത്തൊന്നാമത്തെ വയസ്സിലാണു് മാതാവു് അദ്ദേഹത്തെ പ്രസവിച്ചതു്. വിദുഷിയായ അവർക്കു വേറെ സന്താനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആ സുചരിതയുടെ രക്ഷണത്തിലാണു് ശങ്കരൻ വളർന്നതു്. അന്നത്തെ രീതിക്കു കുറേ മലയാളവും സംസ്കൃതവും പഠിച്ചുവെങ്കിലും കായികാഭ്യാസത്തിലായിരുന്നു സദാ ആസക്തി. അതുകൊണ്ടു് ഒരു ദിവസം വ്യസനാക്രാന്തയായ അമ്മ “ഉണ്ണി! കുതിരയുടെ വയറ്റിൽ പിറന്ന നീ ഇങ്ങനെ കഴുതയായിപ്പോയല്ലോ” എന്നു നീരസഭാവത്തിൽ ആക്രോശംചെയ്തു. അതു കേട്ട ക്ഷണത്തിൽ കുമാരന്റെ ആത്മാഭിമാനവും ആരുരുക്ഷുത്വവും വിജൃംഭിച്ചു. അന്നുതന്നെ നാടുവിട്ടു പരദേശത്തേയ്ക്കു പോയി കാശിയിൽച്ചെന്നു വരാഹാചാര്യൻ എന്ന ഒരു സിദ്ധന്റെ ശിഷ്യനായി ജ്യോതിഷം, പക്ഷിശാസ്ത്രം, അദ്വൈദവേദാന്തം എന്നീ വിഷയങ്ങളിൽ കുറേക്കാലംകൊണ്ടു പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചു. പിന്നീടു പല പുണ്യക്ഷേത്രങ്ങളും സന്ദർശിച്ചു കാഞ്ചീപുരത്തു കാമാക്ഷീദേവിയെ ഭക്തിപൂർവ്വം ഭജിച്ചു; അവിടെ പാലാറ്റിൽ സ്നാനംചെയ്തുകൊണ്ടിരുന്നപ്പോൾ ദേവിയുടെ ഒരു മനോഹരമായ വിഗ്രഹം കണ്ടുകിട്ടി, അതിന്റെ നിത്യപൂജകൊണ്ടു മഹാഹായശസ്വിയായിത്തീർന്നു. “ജ്യോതിഷശാസ്ത്രം കൊണ്ടും പക്ഷിശാസ്ത്രത്തെക്കൊണ്ടുമോതിന വാക്കൊക്കെയും വേദവാക്കായിത്തീർന്നു” എന്നു് ആ സംഭവത്തെക്കുറിച്ചു് അദ്ദേഹത്തിന്റെ പുത്രൻ ആറ്റുകാൽ ശങ്കരപ്പിള്ള ദേവീമാഹാത്മ്യം കിളിപ്പാട്ടിന്റെ ഉപക്രമത്തിൽ ഗാനം ചെയ്തിരിക്കുന്നു. പല രാജാക്കന്മാർക്കും ഭാവിഫലനിർണ്ണയംകൊണ്ടു പ്രീതി വരുത്തി ധാരാളം ധനം സ്വായത്തമാക്കിയെങ്കിലും അതെല്ലാം ലോകോപകാരത്തിനായി വിനിയോഗിച്ചു. കാശിയിൽ മണികർണ്ണികാഘട്ടത്തിൽ ഒരു സത്രം പണിയിച്ചു. അതു് ഇന്നും “ജോഷിഘട്ട്” എന്ന നാമത്താൽ അറിയപ്പെടുന്നു. അങ്ങനെയിരിക്കേ ലാഹൂറിലെ സിംഹം എന്നു പ്രസിദ്ധനായ രണജിത് സിംഹമഹാരാജാവ് അദ്ദേഹത്തിന്റെ സിദ്ധികൾ പരീക്ഷിച്ചു വിസ്മിതനായി തന്റെ വിദ്വത്സഭാനാഥനും അധ്യാത്മവിദ്യോപദേഷ്ടാവുമായി ക്ഷണിച്ചുവരുത്തി അദ്ദേഹത്തെ രാജധാനിയിൽ താമസിപ്പിച്ചു. ആഫ്ഗാന്മാരുമായി അക്കാലത്തു് ആ പരാക്രമശാലി നടത്തിയ യുദ്ധത്തിൽ നമ്മുടെ ജ്യോത്സ്യരും ഭാഗഭാക്കാകുകയും ആ യുദ്ധത്തിൽ ഖഡ്ഗംകൊണ്ടു് അദ്ദേഹത്തിനു “ഗണ്ഡമണ്ഡലത്തിൽ” ഉണ്ടായ ഒരു മുറിവിന്റെ പാടു് യാവജ്ജീവം നിലനില്ക്കുകയും ചെയ്തു. രണജിത്സിംഹനെയാണു് ആ സമരത്തിൽ വിജയലക്ഷ്മി വരിച്ചതു്. ജ്യോത്സ്യരുടെ പ്രയാണലഗ്നനിർദ്ദേശത്തിൽ സന്തുഷ്ടനായ മഹാരാജാവു് തന്നിമിത്തം പല മഹാർഹസംഭാവനകളും നല്കി ജ്വാലാമുഖി തുടങ്ങിയ പുണ്യക്ഷേത്രങ്ങളിൽ ഭജനത്തിനു സൗകര്യവും ഉണ്ടാക്കിക്കൊടുത്തു.
സ്വാതിതിരുനാൾ മഹാരാജാവും ശങ്കരനാഥജ്യോത്സ്യരും
വിശിഷ്ടനായ ഒരു കേരളീയദൈവജ്ഞൻ രണജിത്സിംഹന്റെ ആസ്ഥാനപണ്ഡിതനായി താമസിക്കുന്ന വിവരമറിഞ്ഞു സർവ്വവിദ്യാനിധിയായ സ്വാതിതിരുനാൾമഹാരാജാവു് അദ്ദേഹത്തെ സ്വസന്നിധിയിൽ വരുത്തണമെന്നാഗ്രഹിക്കുകയും ആ അഭിലാഷം ബ്രിട്ടീഷുഗവർമ്മെന്റുമുഖേന രണജിത്തിനെ അറിയിക്കുകയും ചെയ്തു. ജ്യോത്സ്യർക്കു് ആ ക്ഷണം അഭിമാനകരമെന്നു കണ്ടതിനാൽ തിരുവനന്തപുരത്തേയ്ക്കു പോയ്ക്കൊള്ളുവാൻ മഹാരാജാവു് അനുവദിച്ചു. ലോർഡ് വില്യം ബൻറിക്ക് ഗവർണ്ണർജനറലായിരുന്ന കാലത്താണു് ജ്യോത്സ്യർ സ്വദേശത്തേയ്ക്കു പുറപ്പെട്ടതു്. “ഉത്തമപുരുഷനിർമ്മലബുദ്ധ് ജോഷി ശങ്കരനാഥ്, ദി സ്പിരിച്വൽ അഡ്വൈസർ ഓഫ് ഹിസ് ഹൈനസ് റണ്‍ജിറ്റ്സിംഗ് ദി ലയണ്‍ ഓഫ് ലാഹോർ” എന്ന വിലാസത്തിൽ നിർബ്ബാധമായ യാത്രയ്ക്കു ബൻറിക്കിന്റെ ഒരു പിടിപാടുകൂടി അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. 1005-ാമാണ്ടിനും 1010-ാമാണ്ടിനും ഇടയ്ക്കായിരുന്നു തിരുവനന്തപുരത്തു് അദ്ദേഹത്തിന്റെ ആഗമനം.
“സ്വാതിഭാഗ്യത്താലൂഴി ഭരിച്ചോരുർവീശ്വരൻ
സ്വാതിനക്ഷത്രജാതനഖിലകലാനിധി
ഭേദമില്ലാതേ പ്രജാപാലനംചെയ്തിട്ടു സാ–
കേതാധിപതിയാകും ശ്രീരാമസ്വാമിപോലെ
ആതുരന്മാരിലനുകമ്പയാവർത്തിച്ച ഭൂ–
പതിവീരന്മാർക്കധിപതിയാം ശ്രീവഞ്ചീശൻ
തൻതിരുമുമ്പിൽച്ചെന്നു തൻതിരുപ്പാദം കൂപ്പി–
ച്ചന്തമേറീടും പല കാഴ്ചകൾ വച്ചീടിനാൻ”
എന്ന് ശങ്കരപ്പിള്ള ആ അനന്തരസംഭവം വർണ്ണിക്കുന്നു. ഔത്തരാഹങ്ങളായ പല അനഘവസ്തുക്കളുടെ കൂട്ടത്തിൽ ജ്ഞാനവാസിഷ്ഠം, ദേവീഭാഷ്യം, നാമഭാഷ്യം, കാശീഖണ്ഡം, ഗൗരീതന്ത്രം തുടങ്ങിയ പല അപൂർവ്വഗ്രന്ഥങ്ങളും അദ്ദേഹം അടിയറ വച്ചു. ആ ഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായി തിരുമനസ്സിലേയ്ക്കു തോന്നിയതു ദേവീഭാഗവതമാണു്. ഉടൻതന്നെ മഹാരാജാവു് അദ്ദേഹത്തെ സദർകോടതി ജഡ്ജിയായി നിയമിച്ചു. കുറേക്കാലം ആ പണി നോക്കിയതിനുമേൽ കൊട്ടാരത്തിൽ പൗസദാരി കമ്മീഷണറുദ്യോഗത്തിൽ നിയുകതനായി. 1027-ൽ ശങ്കരനാഥപണ്ടാലജ്യോത്സ്യൻ ആ ഉദ്യോഗം നോക്കിയിരുന്നു. എന്നുള്ളതിനു രേഖയുണ്ടു്. അനേകം ധർമ്മസ്ഥാപനങ്ങൾ ഏർപ്പെടുത്തിയതിൽ പാലക്കാട്ടെ അന്നസത്രം പ്രത്യേകം സ്മരണീയമാണു്. 1034-ൽ മരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ആറ്റുകാൽ ശങ്കരപിള്ളമുൻസിഫിനെപ്പറ്റി യഥാകാലം പ്രസ്താവിക്കും.
43.18ദേവീഭാഗവതം കിളിപ്പാട്ടു്
ജ്യോത്സ്യർ കൊണ്ടു വന്ന ദേവീഭാഗവതം കിളിപ്പാട്ടുരീതിയിൽ മലയാളത്തിൽ വിവർത്തനം ചെയ്യണമെന്നു സ്വാതിതിരുനാൾ മഹാരാജാവു് അദ്ദേഹത്തോടു് ആജ്ഞാപിച്ചു.
“പഞ്ചമപുരാണമാമിദ്ദേവീഭാഗവതം
പഞ്ചമിന്നാട്ടിലതുകൊണ്ടതും കൊണ്ടുവന്നേൻ.
പഞ്ചബാണാരിപ്രിയാമാഹാത്മ്യമൊന്നാലിപ്ര–
പഞ്ചത്തിൽ നിദാനത്തെക്കണ്ടുബോധിയ്ക്കായ്വരും.
തഞ്ചത്തിലോരോ ദിശി സഞ്ചരിക്കുന്ന കാലം
പഞ്ചാബ്ദേശത്തിൽനിന്നു കൊണ്ടുവന്നിപ്പുരാണം.
വഞ്ചീശനിവ കേട്ടു സന്തോഷിച്ചതുമല്ല
സഞ്ചിതപുണ്യാത്മാവെന്നോതിനാനെൻതാതനേ.
ഇപ്പുരാണത്തിൻതത്വം മൽപ്രജകൾക്കെല്ലാവർക്കു–
മുൾപ്പൂവിലെത്തുവോളം ഭാഷയായ്ച്ചമയ്ക്കണം.
ഇപ്രകാരമബ്ഭൂമിപാലകൻനിയോഗത്തെ
മൽപിതാവാദരിച്ചു വഴങ്ങിവാങ്ങീ തദാ.
പ്രഥിതപ്രഭാവത്തോടച്ഛനെ വഞ്ചീശ്വരൻ
പ്രഥമപ്രാഡ്വിവാകസ്ഥാനത്തിലാക്കീടിനാൻ”
എന്നാണു് ശങ്കരപ്പിള്ള ആ ആജ്ഞയെപ്പറ്റി പറയുന്നതു്. ആ ഗ്രന്ഥത്തിലും വിഷ്ണുപുരാണത്തിലെന്നപോലെ പന്ത്രണ്ടു സ്കന്ധങ്ങൾ അടങ്ങിയിരിക്കുന്നു. കാമാക്ഷീദേവിയുടെ പരമഭക്തനായ ജ്യോത്സ്യർക്കു് ആ കല്പന ഒരനുഗ്രഹമായി. എട്ടു സ്കന്ധങ്ങളോളം അദ്ദേഹംതന്നെ തർജ്ജമചെയ്തു എങ്കിലും അദ്ദേഹത്തിന്റെ മരണാനന്തരം മൂന്നും നാലും സ്കന്ധങ്ങൾ നശിച്ചു പോകയാൽ അവയും ഒൻപതും പത്തും സ്കന്ധങ്ങളും ശങ്കരപ്പിള്ള മുൻസിഫ് ഭാഷപ്പെടുത്തി. 11-12 സ്കന്ധങ്ങൾ അദ്ദേഹത്തിനും വിവർത്തനം ചെയ്യുവാൻ ഭാഗ്യമുണ്ടായില്ല. ജ്യോത്സ്യർ തർജ്ജമചെയ്ത ഭാഗത്തിൽ ഒന്നും രണ്ടും സ്കന്ധങ്ങൾ മാത്രമേ മുദ്രിതങ്ങളായിട്ടുള്ളു.
മാതൃക
കവിതയ്ക്കു വലിയ ഗുണമില്ല. പ്രഥമസ്കന്ധത്തിൽനിന്നു ചില ഈരടികൾ ഉദ്ധരിക്കുന്നു.
“വരദാനത്തലവർ ദർപ്പിതന്മാരായിതു
പരന്മാർകളെക്കൂടെ ദ്രോഹിച്ചുതുടങ്ങിനാർ.
യുദ്ധദുർമ്മദന്മാരായ് സഞ്ചരിച്ചീടുന്നേരം
ബദ്ധമോദം ബ്രഹ്മാവെക്കണ്ടു പത്മത്തിൻമിതേ.
ദൈത്യന്മാരിരുവരും ധാതാവെക്കണ്ടനേരം
സത്വരം ധാതാവോടു ചൊല്ലിനാരിരുവരും.
വീരഭോഗ്യമായുള്ള കമലാസനം വിട്ടു
ദൂരത്തിൽപ്പോക വേഗമല്ലെങ്കിൽ യുദ്ധംചെയ്ക.
ഇത്തരം ദൈത്യവാക്യം കേട്ടപ്പോൾ വിധാതാവും
സത്വരം ഭയംപൂണ്ടു വിഷണ്ണഹൃദയനായ്
യുദ്ധത്തിലിവർ നമ്മെജ്ജയിക്കുമെന്നങ്ങോർത്തു
ബദ്ധമോദേന പത്മനാളത്തിനുള്ളിൽച്ചെന്നു
വിഷ്ണുവെക്കണ്ടു വിധി; നിദ്രയിലിരിക്കുന്ന
വിഷ്ണുവെയുണർത്തുവാൻ ശക്തിയില്ലൊരുത്തർക്കും.”
ജ്യോത്സ്യരുടെ ഒരു മുക്തകം
ഒരിക്കൽ കാശിക്കു പോകാൻ തന്നെ അനുവദിക്കണമെന്നു നിവേദനംചെയ്തുകൊണ്ടു ജ്യോത്സ്യർ മഹാരാജാവിനു് അടിയറവെച്ചതാണു് ചുവടേ ചേർക്കുന്ന ശ്ലോകം.
“വഞ്ചീനാഥ! തവാംഘ്രിസേവനമഹോ! മദ്വംശകൃത്യംവിഭോ!
ത്യക്ത്വ രാജവരാംസ്തഥാ പരിജനാൻ പ്രാപ്തസ്ത്വദംഘ്രിദ്വയം;
അദ്യശ്വോഭവിതാശയാ തവ കൃപാനീതം മയാ യൗവനം
ദേഹി ത്വം കൃപയാ നരേശ്വരവര! ശ്രീകാശിദേശം വരം.”
43.19രവിവർമ്മൻ തമ്പി (958–1031)
കുടുംബവും പേരും
ധർമ്മരാജാവിന്റെ കനിഷ്ഠസഹോദരനായ രവിവർമ്മ ഇളയതമ്പുരാനെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ തമ്പുരാൻ തിരുവനന്തപുരത്തു കരമന ആണ്ടിയിറക്കത്തു പുരാതനമായുള്ള പുതുമന അമ്മവീട്ടിൽനിന്നു രണ്ടു സഹോദരിമാരെ വിവാഹം ചെയ്തു. അവരിൽ ജ്യേഷ്ഠത്തിയുടെ പുത്രിയായ പാർവ്വതിപ്പിള്ളത്തങ്കച്ചിയാണു് രവിവർമ്മൻതമ്പിയുടെ മാതാവു്. അനുജത്തിയുടെ പുത്രനായ കൃഷ്ണൻതമ്പിയുടെ ഭാഗിനേയനാണു് 986-ൽ നാടുനീങ്ങിയ അവിട്ടംതിരുനാൾ ബാലരാമവർമ്മമഹാരാജാവിന്റെ മന്ത്രി ഉമ്മിണിത്തമ്പി ദിവാൻജി. പാർവതിപ്പിള്ളത്തങ്കച്ചിയുടെ ഒരു സഹോദരിയെ ബാലരാമവർമ്മമഹാരാജാവിന്റെ പുത്രൻ ശ്രീകൃഷ്ണൻതമ്പിയും പരിഗ്രഹിക്കുകയുണ്ടായി. ഇങ്ങനെ പലവിധത്തിൽ രവിവർമ്മൻതമ്പിക്കു തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. പാർവ്വതിപ്പിള്ളത്തങ്കച്ചിയെ വിവാഹം ചെയ്തതു ചേർത്തല നടുവിലെ കോവിലകത്തു കേരളവർമ്മ(കേളരു) തമ്പാനായിരുന്നു. ചേർത്തലെ അക്കാലത്തു് ഒട്ടനേകം തമ്പാന്മാരുടെ കുടുംബങ്ങളുണ്ടായിരുന്നു; ആ കുടുംബാംഗങ്ങളെയെല്ലാം ധർമ്മരാജാവു സ്വകീയങ്ങളായി പരിഗണിച്ചു രക്ഷിച്ചുവരികയും ചെയ്തു. അവർ ആ കാരുണ്യത്തിനു സർവഥാ അർഹന്മാരായിരുന്നു എന്നുള്ളതിനു ചാതകസന്ദേശത്തിലെ
“കേചിദ്ഗീതേഷ്വധികനിപുണാ: കേപി ശാസ്ത്രപ്രവീണാഃ
കേചിൽ കാര്യേഷ്വപിച കുശലാ: കേപി സർവം ദധാനാഃ
സർവേപ്യുർവീശ്വരകരുണയാ ലബ്ധവന്തോ വിഭൂതിം
ഗുർവീം കുർവന്ത്യയി സുകൃതിനഃ കഷത്രിയാ യത്ര വാസം”
എന്ന ശ്ലോകം തെളിവു നൽകുന്നു. കേരളവർമ്മതമ്പാൻ ശാസ്ത്രജ്ഞനും സഹൃദയവരേണ്യനുമായിരുന്നതിനാൽ തിരുമനസ്സുകൊണ്ടു് അദ്ദേഹത്തെ “ശാസ്ത്രി” എന്നാണു് വിളിച്ചുവന്നതു്. ആ ശാസ്ത്രിത്തമ്പാന്റേയും പാർവ്വതിപ്പിള്ളത്തങ്കച്ചിയുടേയും പുത്രനായി രവിവർമ്മൻതമ്പി 958-ാമാണ്ടു തുലാമാസം പൂരുരുട്ടാതിനക്ഷത്രത്തിൽ ഭൂജാതനായി. അന്നു തമ്പാന്റേയും തങ്കച്ചിയുടേയും താമസം കോട്ടയ്ക്കകത്തു വിറകുപുരക്കോട്ടവാതിലിനു സമീപമുള്ള കിഴക്കേമഠം എന്ന ഭവനത്തിലായിരുന്നു. ആ ഗൃഹവും പുരയിടവും ധർമ്മരാജാവു തമ്പാനു ദാനം ചെയ്തതാണു്. ആ തറവാടു് ഇന്നുമുണ്ടു്. പുതുമനത്തമ്പിമാരുടെ മൂലകുടുംബം വിളവങ്കോട്ടുതാലൂക്കിൽ ഇടയ്ക്കോട്ടു പുളിയറത്തലവീടാണു്. പാർവ്വതിപ്പിള്ളയ്ക്കു പത്മനാഭൻതമ്പി എന്നും ഒരു സഹോദരനുണ്ടാായിരുന്നു. രവിവർമ്മതമ്പിയെപ്പറ്റിയുള്ള കൊട്ടാരംരേഖകളിൽ “ആണ്ടിറക്കത്തു കണക്കു തമ്പി പത്മനാഭൻ ഇരയൂമൻ” എന്നാണു് പ്രസ്താവിച്ചുകാണുന്നതു്. ഇരയൂമൻ ഇരയിമ്മന്റെ രൂപാന്തരവും ഇരയിമ്മൻ രവിവർമ്മൻ എന്ന ശബ്ദത്തിന്റെ തത്ഭവവുമാണു്. അതു മാതാമഹന്റെ നാമധേയവുമാണല്ലോ.
ജീവിതം
986 വരെ തമ്പിയുടെ പ്രഥമഗുരു സ്വപിതാവു തന്നെയായിരുന്നു. അദ്ദേഹത്തോടുകൂടി വലിയ കൊട്ടാരത്തിൽ ഒരു നിത്യനെന്ന നിലയിലാണു് ബാല്യത്തിൽ കാലയാപനം ചെയ്തത്. പൂർവ്വജന്മസംസ്ക്കാരത്താൽത്തന്നെ പൂതനായ അദ്ദേഹത്തിനു് ആ അസുലഭമായ സാഹചര്യം വിദ്യാസമ്പാദനത്തിനു് അത്യന്തം പ്രയോജകീഭവിച്ചു. സംഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെയുള്ള ഉൽക്കർഷം യൗവനോദയത്തിനുമുൻപു സംസിദ്ധമായി. പതിനാലാമത്തെ വയസ്സിൽ ഒരു ശ്ലോകമുണ്ടാക്കി അടിയറവച്ചപ്പോൾ ധർമ്മരാജാവു് ഉള്ളുകൊണ്ടു് സന്തോഷിച്ചു എങ്കിലും അത്തരത്തിലുള്ള വ്യവസായം ആ ബാലന്റെ വിദ്യാഭ്യാസത്തിനു പ്രതിബന്ധമാകരുതല്ലോ എന്നു കരുതി അൽപം നീരസഭാവമാണു് പ്രകടിപ്പിച്ചതു്. പിന്നീടു മൂത്താട്ടു ശങ്കരനിളയതു് എന്ന പണ്ഡിതനോടു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ വായിക്കുകയും വ്യാകരണാദിശാസ്ത്രങ്ങൾ പഠിക്കുകയും ചെയ്തു. ബാലരാമവർമ്മമഹാരാജാവു രാജ്യഭരണത്തിൽ പ്രദർശിപ്പിച്ച അപാടവം എങ്ങനെയിരുന്നാലും വിദ്വൽ പ്രോത്സാഹനത്തിൽ അവിടുന്നു തന്റെ പൂർവ്വഗാമിയുടെ പാദമുദ്രകളെത്തെന്നെയാണു് പിൻതുടർന്നതു് എന്നു ഞാൻ മുൻപു ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. കീചകവധം, ഉത്തരാസ്വയംവരം എന്നീ രണ്ടാട്ടക്കഥകളും തമ്പി ആ മഹാരാജാവിന്റെ മരണത്തിനു മുൻപു് എഴുതി അഭിനയിപ്പിച്ചതായാണു് ഐതിഹ്യം. ധർമ്മരാജാവുതന്നെ അദ്ദേഹത്തിനു വലിയ കൊട്ടാരം നിത്യച്ചെലവിൽ അടുത്തൂണ്‍ പതിച്ചു കൊടുത്തിരുന്നു. കീചകവധത്തിൽ കവി തന്റെ ഗുരുനാഥനേയും മാതാമഹനേയും താഴെക്കാണുന്ന പദ്യങ്ങളിൽ യഥാക്രമം വന്ദിക്കുന്നു.
“സർവജ്ഞം ബുധപരിഷത്സന്നുതഗുണധാമഗിരിജയോപേതം
മദനാതങ്കനിദാനം ശങ്കരസംജ്ഞം ഗുരും വന്ദേ.”
“മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാംബുധിപരിവിലുഠ–
ത്തൂങ്ഗഭങ്ഗപ്രകാണ്ഡ–
സ്തോമസ്തോകേതരശ്രീഹരണചണയശോ–
മണ്ഡിതാശാവകാശം
കൽപാന്തോന്നിദ്രരൗദ്രദ്യുമണിഗണകന–
ദ്ദീപ്തിദീപപ്രകാശം
വന്ദേ മാതാമഹം മേ മുഹുരപി രവിവ–
ർമ്മാഭിധം വഞ്ചിഭൂപം.”
അക്കാലത്തുതന്നെ അദ്ദേഹത്തിനു കവിതാദേവി വശ്യയായിരുന്നു എന്നുള്ള വസ്തുത മേലുദ്ധരിച്ച ശ്ലോകങ്ങളും പോരെങ്കിൽ കീചകവധത്തിലെ ചിതറാൽഭഗവതിയെ ഉദ്ദേശിച്ചുള്ള
“നവ്യാംഭോദകളേബരം കമലഭൂപവ്യായുധാഗ്ന്യന്തക–
ക്രവ്യാദേശ്വരപാശപാണിപവനർദ്രവ്യാധിപാദ്യഞ്ചിതാം
സവ്യാസവ്യകരാരവിന്ദവിലസദ്ദിവ്യായുധോഡ്ഡാമരാം
ഭവ്യാം സിദ്ധഗിരിസ്ഥിതാം ഭഗവതീമവ്യാജരമ്യാം ഭജേ”
എന്ന അഷ്ടപ്രാസാലംകൃതമായ വന്ദനശ്ലോകവും പ്രഖ്യാപനം ചെയ്യുന്നു.
വിവാഹം
മുൻപറഞ്ഞ കൃഷ്ണൻതമ്പിയുടെ പുത്രി ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചിയെയാണു് തമ്പി വിവാഹം ചെയ്തതു്. അദ്ദേഹത്തിന്റേയും ആ സാധ്വിയുടേയും പുത്രിയായി 995-ാമാണ്ടു കുംഭമാസത്തിൽ അനിഴംനാളിൽ ജനിച്ച കുട്ടിക്കുഞ്ഞുതങ്കച്ചിയെപ്പറ്റി യഥാവസരം പ്രസ്താവിക്കും. ഒരിക്കൽ തന്റെ പ്രിയതമയുടെ കേശപാശത്തിന്റെ ദൈർഘ്യാദി ഗുണവിശേഷങ്ങൾ കണ്ടു തമ്പി ‘കാളീ കാളീ’ എന്നിങ്ങനെ ആറു പ്രാവശ്യം ഉച്ചരിക്കുകയും, തന്നെ അങ്ങനെ പരിഹസിക്കുന്നതിൽ ഭേദം സാക്ഷാൽ കാളിയെപ്പറ്റി ഒരു വന്ദനശ്ലോകം ഉണ്ടാക്കുകയായിരിക്കും എന്നുള്ള ആ സ്ത്രീരത്നത്തിന്റെ മറുപടി കേട്ടു് “ആനമ്രധ്വാന്തകേളീവിഹരണകുരളീ” എന്നു തുടങ്ങുന്ന ഒരു ശ്ലോകം പെട്ടെന്നു നിർമ്മിച്ചു ചൊല്ലുകയും ചെയ്തു. കാളിപ്പിള്ളത്തങ്കച്ചി 1022-ൽ പരഗതിയെ പ്രാപിച്ചു.
ജീവിതം 986-നു മേൽ
ഉമ്മിണിത്തമ്പിയുടെ നിഷ്കാസനത്തിനുമേൽ അദ്ദേഹവുമായുള്ള ചാർച്ചനിമിത്തം രവിവർമ്മൻ തമ്പിയുടെ ധനസ്ഥിതി ക്ഷീണമായി എന്നു് ഊഹിക്കുന്നതു ശരിയല്ല. “മഹീപതേ ഭാഗവതോപമാനം” എന്നും മറ്റുമുള്ള വിധത്തിൽ ഓരോ ആവശ്യം പുരസ്കരിച്ചു് അഭീഷ്ടപ്രാർത്ഥനാ രൂപത്തിലുള്ള പദ്യങ്ങൾ അടിയറവയ്ക്കുന്നതു് അക്കാലത്തെ കവിശൈലിയായിരുന്നു. വാസ്തവത്തിൽ തമ്പി, 973, 986 എന്നീ കൊല്ലങ്ങളിൽ നാടുനീങ്ങിയ മഹാരാജാക്കന്മാരുടേതു പോലെ തന്നെ 1028-ൽ നാടുനീങ്ങിയ റാണി ഗൗരിപാർവ്വതീബായിയുടേയും വിശേഷപ്രതിക്കു പാത്രീഭവിച്ചിരുന്നു. 990 മുതൽക്കാണു് അദ്ദേഹം വലിയകൊട്ടാരത്തിലെ ആസ്ഥാനകവികളിൽ അഗ്രേസരനായിത്തീർന്നതു്. അന്നു് അദ്ദേഹത്തിനു 32 വയസ്സു പ്രായമുണ്ടായിരുന്നു. പാർവ്വതീറാണിയേയും രുൿമിണീബായി രാജകുമാരിയേയും സ്വാതിതിരുനാൾ ഉത്രം തിരുനാൾ എന്നീ മഹാരാജാക്കന്മാരേയുംപറ്റി അദ്ദേഹം സംസ്കൃതത്തിലും ഭാഷയിലും അനേകം ശ്ലോകങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ടു്. അക്കാലത്തു് അദ്ദേഹത്തിന്റെ കവിതയ്ക്കു വിഷയീഭവിക്കാത്ത യാതൊരു സംഭവവും വലിയകൊട്ടാരത്തിൽ ഉണ്ടായിട്ടില്ല. (1) 1003-ലെ മുറജപം, (2) 1004-ലെ സ്വാതി തിരുനാൾ മഹാരാജാവിന്റെ സിംഹാസനാരോഹണം, (3) 1005-ൽ ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ തിരുമാടമ്പു്, (4) 1014-ൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ കുലശേഖര മണ്ഡപാദി നവീകരണം, (5) 1015-ൽ പൂരാടംതിരുനാൾ ഇളയ തമ്പുരാട്ടിയുടെ പള്ളിക്കെട്ടു്, (6) 1017 ചിങ്ങം 20-ാംനുസ്വാതിതിരുനാളുടെ രഥത്തിലെഴുന്നള്ളത്തു്, (7) 1027-ൽ ശീമമഹാറാണി അയച്ച പ്രതിപത്രികയുടെ സ്വീകാരം, (8) 1028-ൽ കെയിറ്റ് എന്ന ധ്വരയുടെ വ്യോമസഞ്ചാരം, (9) 1029-ൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ ഹിരണ്യഗർഭം, (10) 1030-ൽ അത്തംതിരുനാൾ രാജകുമാരന്റെ ജനനം. ഇങ്ങനെയുള്ള വിഷയങ്ങളെല്ലാം അദ്ദേഹം തന്റെ നിസർഗ്ഗമനോഹരമായ കവനത്തിനു വിഷയീകരിച്ചിട്ടുണ്ടു്. രാജകീയകവി (Poet Laureate) എന്ന ബിരുദത്തിനു കേരളത്തിൽ ഒരു കവി അർഹനായി ജീവിച്ചിട്ടുണ്ടെങ്കിൽ അതു് അദ്ദേഹംമാത്രമാകുന്നു.
1015-ാമാണ്ടിടയ്ക്കു പാരദേശികന്മാരായ രണ്ടു ശാസ്ത്രിമാർ തിരുമനസ്സിലെ സന്നിധിയിൽ ഗഹനാർത്ഥങ്ങളായ രണ്ടു ശ്ലോകങ്ങൾ അടിയറവച്ചു; തമ്പി അവയ്ക്കു് ഉടൻതന്നെ അർത്ഥം പറഞ്ഞു എന്നു മാത്രമല്ല അവയെക്കാൾ കഠിനമായി രണ്ടു ശ്ലോകങ്ങൾ ഉണ്ടാക്കി അവയ്ക്കു് ആ പണ്ഡിതന്മാരിൽനിന്നു് അർത്ഥവിവരണം ആവശ്യപ്പെടുകയും അതു സാധിക്കാത്തതിനാൽ അവർ പരാജയം സമ്മതിക്കുകയും ചെയ്തു. അനായാസേന നേടിയ ആ വിജയം കണ്ടു സന്തോഷിച്ച മഹാരാജാവു് അദ്ദേഹത്തിനു രണ്ടു കൈയ്ക്കും വീരശൃംഖല സമ്മാനിച്ചു. ഉത്രംതിരുനാൾ മഹാരാജാവും അനവധി സമ്മാനങ്ങൾ നൽകിയതു കൂടാതെ ഒരു പല്ലക്കും കൊടുക്കുകയുണ്ടായി. അക്കാലത്തെ പഞ്ചാങ്ഗങ്ങളിൽ അനേകം കവികളുടെ പദ്യങ്ങൾ ചേർത്തുവന്നിരുന്നു എങ്കിലും അവരിൽ “കവി” എന്ന വിശേഷണം കൊണ്ടു തമ്പിയെ മാത്രമാണു് വിശേഷിപ്പിച്ചുകാണുന്നതു്. ആ ബിരുദം സ്വാതിതിരുനാളോ ഉത്രംതിരുനാളോ കവിക്കു നൽകിയിരുന്നതായിരിക്കണം. അങ്ങനെ തിരുവിതാംകൂറിലെ നാലു മഹാരാജാക്കന്മാരുടേയും രണ്ടു മഹാരാജ്ഞിമാരുടേയും അനിർവ്വചനീയമായ ആദരത്തിനും വാത്സല്യത്തിനും ഭാജനമായി ജീവിച്ച നമ്മുടെ മഹാകവിമൂർദ്ധന്യൻ 1031-ാമാണ്ടു കർക്കടകമാസത്തിൽ 73-ാമത്തെ വയസ്സിൽ യശശ്ശരീരനായിത്തീർന്നു.
കൃതികൾ
രവിവർമ്മൻതമ്പി, (1) കീചകവധം, (2) ഉത്തരാസ്വയംവരം, (3) ദക്ഷയാഗം എന്നീ മൂന്നു് ആട്ടക്കഥകൾ, (4) സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ടു്, (5) മുറജപപ്പാന, (6) നവരാത്രിപ്രബന്ധം, (7) ഓമനത്തിങ്കൾക്കിടാവോ എന്നാരംഭിക്കുന്ന താരാട്ടു്, (8) വാസിഷ്ഠം കിളിപ്പാട്ടു്, (9) രാസക്രീഡ (10) രാജസേവാക്രമം മണിപ്രവാളം, (11) സംസ്കൃതത്തിലും മലയാളത്തിലും നിരവധി ശ്ലോകങ്ങൾ, പാട്ടുകൾ എന്നിങ്ങനെയുള്ള വാങ്മയങ്ങളുടെ പ്രണേതാവാണെന്നറിയാം. ഇവയിൽ വാസിഷ്ഠവും രാസ്ക്രീഡയും ഞാൻ കണ്ടിട്ടില്ല; ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ അവയുടെ നാമനിർദ്ദേശം കാണുന്നു. അച്ഛൻ കോയിത്തമ്പുരാൻ വാസിഷ്ഠത്തിൽ പ്രത്യേകം പ്രതിപത്തിയുള്ള ഒരു പണ്ഡിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ നിയോഗമനുസരിച്ചു തമ്പി ആ വിഷയത്തെ ആസ്പദമാക്കി ഒരു കിളിപ്പാട്ടു രചിച്ചിരിക്കുവാൻ ഇടയുണ്ടു്. അദ്ദേഹം ഉണ്ടാക്കീട്ടുള്ള കൃതികളിലെല്ലാം ആരംഭത്തിലോ അവസാനത്തിലോ
“രമ്യചൂതംപികവനം പ്രവിശേത്യത്ര സൂചിതാ
അത്രിവർണ്ണാദ്യാദ്യപാദേ യാ കവേർമ്മാനദാഭിധാ”
എന്നു് ഒരു മുദ്രാലംകൃതപദ്യം ഘടിപ്പിച്ചുകാണുന്നു. ഒന്നാം പാദത്തിൽ ഒന്നാമക്ഷരവും രണ്ടാം പാദത്തിൽ രണ്ടാമക്ഷരവും മൂന്നാമത്തേതിലും നാലാമത്തേതിലും യഥാക്രമം മൂന്നും നാലും അക്ഷരങ്ങളും, വീണ്ടും ഒന്നാം പാദത്തിൽ ആദ്യത്തെ മൂന്നു കഴിച്ചുള്ള അക്ഷരങ്ങളും ചേർത്തുവായിച്ചാൽ “രവിവർമ്മാതംപിക-വനം” എന്ന പദം കിട്ടുന്നതാണു്.
ആട്ടക്കഥകൾ
തമ്പിയുടെ മൂന്നു കൃതികളിൽ ആദ്യത്തേതു കീചകവധവും ഒടുവിലത്തേതു ദക്ഷയാഗവുമാകുന്നു. ഉത്തരാസ്വയംവരം കീചകവധത്തിന്റെ തുടർച്ചയാണെന്നു് അനുമാനിക്കത്തക്കവണ്ണമാണു് അതിലെ “നിശമ്യ വാർത്താമഥ കീചകാനാം” എന്ന പ്രഥമശ്ലോകം രചിച്ചിരിക്കുന്നതു്. ദക്ഷയാഗം സ്വാതിതിരുനാൾ തിരുമേനിയുടെ വാഴ്ചക്കാലത്തു് ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ ആജ്ഞാനുരോധേന രചിച്ചതാണെന്നുള്ളതിനു്
“ശ്രീരാമവർമ്മകുലശേഖരസോദരസ്യ
മാർത്താണ്ഡവർമ്മയുവഭൂമിപതേർന്നിദേശാൽ
കേനാപി തൽപദജുഷാ കില ദക്ഷയാഗ–
നാട്യപ്രബന്ധമുദിതം സുധിയഃ പുനന്തു”
എന്ന ശ്ലോകം ലക്ഷ്യമാണു്. ഈ മൂന്നു കഥകളും കഥകളി സാഹിത്യത്തിൽ ത്രി കൂടശിഖരങ്ങൾപോലെ അംബരചുംബികളായി, അഭൗമമായ ആകർഷണശക്തി പ്രസരിപ്പിച്ചുകൊണ്ട് ഇന്നും പരിലസിക്കുന്നു. “കോട്ടം തീർന്നൊരു കോട്ടയം കഥകൾ നാലു്” എന്ന വെണ്മണിമഹന്റെ ശ്ലോകത്തിൽ “തമ്പിയുടെ മൂന്നു” കഥകളേയും കൂടി ഉൾപെടുത്തീട്ടുണ്ടെന്നു പറഞ്ഞു കഴിഞ്ഞുവല്ലോ. സങ്ഗീതഭങ്ഗികൊണ്ടു് കോട്ടയവും സാഹിത്യമാധുരികൊണ്ടു് അശ്വതിയും, രസസ്ഫൂർത്തികൊണ്ടു ഉണ്ണായിയുമാണു മെച്ചം നേടീട്ടുള്ളതെങ്കിൽ, ഏതുപാധികൊണ്ടു പരിശോധിച്ചാലും അവരുടെ കൃതികളോടു സമപ്രഭാവങ്ങളും പദങ്ങളിലെ ശബ്ദഘടനാവൈഭവംകൊണ്ടു് അവയ്ക്കു മീതേ നിലകൊള്ളുന്നവയുമാണു് തമ്പിയുടെ കൃതികൾ. കേരളത്തിൽ അങ്ങോളമിങ്ങോളം അവയ്ക്കു്–പ്രത്യേകിച്ചു് ഉത്തരപ്രദേശങ്ങളിൽ കീചകവധത്തിനും, ഉത്തരാസ്വയംവരത്തിനും–അസാമാന്യമായ പ്രചാരമുണ്ടു്. കീചകവധത്തിലെ (1) “ശശിമുഖി! വരിക സുശീലേ” (2) “മാലിനീരുചിരഗുണശാലിനീ കേൾക്ക നീ” (3) “ഹരിണാക്ഷീജനമൗലിമണേ” (4) “കാന്ത കൃപാലോ കാത്തുകൊൾക” എന്നും, ഉത്തരാസ്വയംവരത്തിലെ (5) “സമയമതിമോഹനം” (6) “പ്രണയവാരിധേ കേൾക്കമേ വചനങ്ങൾ”(7) “സുന്ദര ശൃണു കാന്ത” (8) “ജയ ജയ നാഗകേതന” (9) “കൗരവേന്ദ്ര നമോസ്തുതേ” (10) “മൂഢമതേ രണനാടകമാടുക” (11) “അരവിന്ദമിഴിമാരേ ഗിരമിന്നു കേൾക്ക മേ” (12) “കർണ്ണ സുമതേ മമ ഗിരം” (13) “കർണ്ണ പാർത്ഥസദൃശനാരിഹ” എന്നും, ദക്ഷയാഗത്തിലെ (14) “പൂന്തേൻ വാണീ ശൃണു മമ വാണീ പൂവണിഘനമേണീ” (15)“കണ്ണിണയ്ക്കാനന്ദം” (16) “നീലകണ്ഠഗുണസിന്ധോ” (17) “കന്യകമാർമൗലിമണേ കല്യാണശീലേ” (18) “അറിയാതേ മമ പുത്രിയെ നൽകിയതനുചിതമായിതഹോ” (19) “അരവിന്ദഭവതനയ സുമതേ” (20) “ശങ്കരഗിരിന്ദ്രശിഖരേ” (21) “രൂഢമാം മദേന ചന്ദ്രചൂഡമന്ദിരത്തിൽ വന്നു” (22) “കാരുണ്യാകരം ഗൗരീകാന്തമുദാരം” (23) “മങ്ഗലമൂർത്തിയായുള്ള മഹേശനെ” (24) “യാഗശാലയിൽനിന്നു പോക ജവാൽ” (25) “തിങ്കൾ മൗലേ കേൾക്ക വാചം ദേവദേവ മേ” (26) “ശങ്കര ജയ ഭഗവൻ” (27) “അന്തകാന്തക വൈഭവം” (28) “ചന്ദ്രചൂഡ നമോസ്തു തേ ജയ” എന്നും മറ്റുമുള്ള പദങ്ങളുടേയും സർവ്വോപരി കീചകവധത്തിലെ ദണ്ഡകത്തിന്റേയും ഉത്തരാസ്വയംവരത്തിലെ കമ്മിയുടേയും മനോമോഹനത വാചാമഗോചരമാകുന്നു. ഉത്തരാസ്വയംവരവും ദക്ഷയാഗവും തമ്മിൽ തട്ടിച്ചുനോക്കിയാൽ ഗുണാധിത്യം ഏതിനാണെന്നു പറയാൻ പ്രയാസമുണ്ടെങ്കിലും എന്റെ ഹൃദയത്തെ ദക്ഷയാഗമാണു് ഒന്നുകൂടി വികാരതരളമാക്കുന്നതു്. വേറെ ചിലർക്കു മറിച്ചും തോന്നാം. കീചകവധം മറ്റു രണ്ടു കഥകളേയും അപേക്ഷിച്ചു് അൽപം താഴെയേ നിൽക്കുന്നുള്ളു.
മാതൃകകൾ
ആപാദചൂഡം അദൃഷ്ടചരമായ ശബ്ദാർത്ഥ സൗന്ദര്യം തുള്ളിത്തുളുമ്പുന്ന തമ്പിയുടെ കഥകളിൽനിന്നു് ഏതു ഭാഗമാണു് ഉദ്ധരിക്കേണ്ടതു്? എത്ര ഉദ്ധരിച്ചാലാണു് മതിയാകുന്നതു്? എങ്കിലും ചടങ്ങനുസരിച്ചു് ഓരോ കഥയിൽ നിന്നും ഓരോ ശ്ലോകവും പദവും പകർത്തിക്കാണിക്കാം.
കീചകവധം–ശ്ലോകം
“മാകന്ദോൽക്കരമഞ്ജരീമധുഝരീമത്താന്യപുഷ്ടാംഗനാ–
ചഞ്ചൂ ദഞ്ചിതപഞ്ചമാഞ്ചിതതരേ കേളീവനേ മോഹനേ
സ്വച്ഛന്ദം വിഹരൻ കദാചിദുദിതം ദൃഷ്ട്വാ വിധോർമ്മണ്ഡലം
പ്രാവോചൽ പ്രമദാകലോ നരപതിർന്നേദീയസീഃ പ്രേയസീഃ.”
പദം:
“ശശിമുഖി! വരിക സുശീലേ! മമ നിശമയ ഗിരമയി ബാലേ!
ഗജഗമനേ! പികലാപേ! കചവിജിതകലാപികലാപേ!
ആരഹോ! നീ സുകപോലേ! സാക്ഷാൽ ചാരുത വിലസുകപോലേ?
ഇന്നിഹ നിന്നുടെ വേഷം കണ്ടു വന്നിതു മമ ഹൃദി തോഷം.
ഇന്ദിരയോ രതിതാനോ? സുരസുന്ദരികളിലാരാനോ?
മന്മഥൻതാനും കണ്ടീടുംനേരം മലരടികൾ പണിഞ്ഞീടും.
കനിവൊടു വദ പരമാർത്ഥം മമ മനമിഹ കലയ കൃതാർത്ഥം.”
ദണ്ഡകം
കഥകളിസാഹിത്യത്തിൽ ദണ്ഡകത്തിനുള്ള സ്ഥാനം അപ്രധാനമല്ലല്ലോ. കീചകവധത്തിലെ ദണ്ഡകം പോലെ ഒന്നു മറ്റൊരു കഥയിലും സഹൃദയന്മാർക്കു കാണ്മാൻ സാധിക്കുന്നതല്ല. ദക്ഷയാഗത്തിലെ “ഏണാങ്കമൗലിയുടെ ചേണാർന്ന രൂപം” എന്ന ദണ്ഡകത്തിൽ കലാശിൽപം വിരളമാണു്. നോക്കുക, കീചകവധത്തിലെ ദണ്ഡകം:
“ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന–
രേണീവിലോചന നടുങ്ങീ
മിഴിയിണ കലങ്ങീ–വിവശതയിൽ മുങ്ങീ–
പല തടവുമതിനു പുനരവളൊടു പറഞ്ഞളവു
പരുഷമൊഴി കേട്ടുടനടുങ്ങീ 1
ദാസ്യം സമസ്തജനഹാസ്യം നിനച്ചു നിജ–
മാസ്യം നമിച്ചു പുനരേഷാ
വിജിതസുരയോഷാ-വിഗതപരിതോഷാ–
ശ്രമസലിലബഹുലതരനയനജലമതിലുടനെ
മുഴുകി ബത മലിനതരവേഷാ 2
ഗാത്രം വിറച്ചിതതിമാത്രം കരത്തിലഥ
പാത്രം ധരിച്ചവിടെ നിന്നൂ
പരിചൊടു നടന്നൂ-പഥി കിമപി ചെന്നൂ–
ഹരിണരിപുവരസഹിതദരിയിലിഹ പോകുമൊരു
ഹരിണിയുടെ വിവശത കലർന്നൂ 3
നിശ്വസ്യ ദീർഘമഥ വിശ്വസ്യ നാഥമപി
വിശ്വസ്യ ചേതസി സുജാതാ
ധൃതിരഹിതചേതാ-ധൃതപുളകജാതാ–
സൂതസുതനുടെ മണിനികേതമതിലവൾ ചെന്നു
ഭീതിപരിതാപപരിഭൂതാ.” 4
ഉത്തരാസ്വയംവരം-ശ്ലോകം
“താവൽ കല്പാന്തകാലോൽകടപവനലുഠൽപുഷ്കലാവർത്തകാഭ്ര
പ്രധ്വാനാഖർവർഗർവത്രുടനപടുതരസ്ഫാരവിഷ്ഫാരനാദഃ
അദ്ധ്വാ ലാലാടദേശപ്രവികടകുടിലഭ്രൂ കുടീദുർന്നിരീക്ഷോ
ബദ്ധാടോപം കിരീടീ പ്രതിഭടപടലീമാഹവായാജുഹാവ.”
കുമ്മി
“വീര! വിരാടകുമാര! വിഭോ! ചാരുതരഗുണസാഗര! ഭോ!
മാരലാവണ്യ! നാരീമനോഹാരിതാരുണ്യ! ജയ ജയ
ഭൂരികാരുണ്യ! വന്നീടുക
ചാരത്തിഹ പാരിൽത്തവ നേരൊത്തവരാരുത്തര!
സാരസ്യസാരമറിവതിന്നും നല്ല
മാരസ്യ ലീലകൾ ചെയ്വതിന്നും 1
നാളീകലോചനമാരേ! നാം വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി മുദാ രാഗമാലകൾ പാടിക്കരം കൊട്ടി–
ച്ചാലവേ ചാടിത്തിരുമുമ്പിൽ
താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു–
മാളികളേ നടനം ചെയ്യേണം നല്ല
കേളി ജഗത്തിൽ വളർത്തിടേണം. 2
ഹൃദ്യതരമൊന്നു പാടീടുവാനുദ്യോഗമേതും കുറയ്ക്കരുതേ!
വിദ്യുല്ലതാംഗി! ചൊല്ലീടുക ഗദ്യങ്ങൾ ഭംഗി കലർന്നു നീ
സദ്യോ മാതംഗി! ധനംതക–
ത്തദ്ധിമിത്തത്ഥയ്യതത്ഥോംതത്ഥോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ! നല്ല
പദ്യങ്ങൾ ചൊല്ക നീ രത്നലേഖേ! 3
പാണിവളകൾ കിലുങ്ങീടവേ പരം ചേണുറ്റ കൊങ്കകുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമശ്രേണീ പൊഴിഞ്ഞും സഖി! ഹേ!
കല്യാണി! ഘനവാണീ! ശുകവാണീ! സുശ്രോണീ! നാ–
മിണങ്ങിക്കുമ്മിയടിച്ചിടേണം നന്നായ്
വണങ്ങിക്കുമ്മിയടിച്ചിടേണം 4
ഇതുപോലെയൊരു കുമ്മി മലയാളഭാഷയിൽ വേറെയില്ല. ഇതിനടുത്തു നില്ക്കുന്നതു പ്രസ്തുതകവിതന്നെ റാണി ഗൗരിപാർവ്വതീബായിയുടെ അപദാനങ്ങളെ പ്രകീർത്തനംചെയ്തു രചിച്ചിട്ടുള്ളതും “ശ്രീമദനന്തപുരത്തിൽ വാഴും സ്വാമി ശ്രീപത്മനാഭന്റെ പാദപത്മം” എന്നു തുടങ്ങുന്നതുമായ കുമ്മിയാകുന്നു.
“ശങ്ക വെടിഞ്ഞു സഭനടുവിൽ വേഗം മങ്കമാരേ നിങ്ങൾ
വന്നീടുവിൻ
കങ്കണജാലം കിലുങ്ങവേ ചെങ്കയ്യിൽത്താളം പിടിച്ചു നി–
രങ്കുശശീലം ഗുരുപാദപങ്കജമൂലം നിനച്ചു നാം
രംഗത്തിൽ മൃദംഗധ്വനിസംഗീതവിധങ്ങൾക്കനു–
കൂലത്തിൽക്കുമ്മിയടിച്ചീടേണം നല്ല മേളത്തിൽ
ക്കുമ്മിയടിച്ചീടേണം”
എന്നിങ്ങനെയാണു് ആ കുമ്മി പുരോഗമിക്കുന്നതു്. “വീര വിരാട കുമാര വിഭോ” എന്ന കുമ്മിയിൽക്കൂടി നാം കാണുന്നതു മത്സ്യരാജധാനിയിലെ നർത്തകിമാരുടെയല്ല, സാക്ഷാൽ സരസ്വതീദേവിയുടെതന്നെ സർവാംഗസുന്ദരമായ സരസനർത്തനമാകുന്നു.
ദക്ഷയാഗം-ശ്ലോകം
“ശ്യാമാം സോമാഭിരാമദ്യുതിമുഖഹസിതാം
താരഹാരാതിരമ്യാം
കാമോല്ലാസാനുകൂലാം കുവലയബഹളാ–
മോദസൗഭാഗ്യദാത്രീം
ശ്രീമാനാലോക്യ ദക്ഷസ്സരസമുപഗതാ–
മേകദാ ജാതരാഗ–
പ്രേമാനന്ദാകുലാത്മാ പ്രഹസിതവദനാം
പ്രേയസീം വ്യാജഹാര.”
പദം:
“പൂന്തേൻവാണീ! ശൃണു മമ വാണീ പൂവണിഘനവേണീ
കാന്തേ സമയമഹോ! രമണീയം കനിവൊടു വിലസുന്നൂ
രജനീയം.(പൂ)
കണ്ടാലും ശശിബിംബമുദാരം കുണ്ഠേകാളജടാലങ്കാരം
തണ്ടാർബാണമഹോത്സവദീപം തരുണി
നിരാകൃതതിമിരാടോപം.(പൂ)
പനിമതിബിംബം മുഖസമമിഹ തേ
പണിതുടരുമ്പോളംശുമുകുളിതേ
വനജേ ദുഃസ്ഥിതനാം വിധി നൂനം മതിയാക്കീ ബത
ശില്പവിധാനം.(പൂ)
കാമോദ്ദീപനകാരണഭൂതേ! കാമിനി! നീ മമ വരിക
സമീപേ
സാമോദം മധുരാധരമയി തേ സാമജഗാമിനി തരിക മേ
ദയിതേ.(പൂ)
“ജയ ജയ നാഗകേതന ചൊല്ലിയാടുക” എന്ന ശൈലി ഭാഷയിൽ ദുഷ്ടന്മാരെ സേവിക്കുക എന്ന അർത്ഥത്തിൽ പ്രചുര പ്രചാരമായിത്തീർന്നിട്ടുണ്ടു്.
43.20സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ട്
ഇതു കവി 12 വൃത്തത്തിൽ രചിച്ചിട്ടുള്ള ചോതോഹരമായ ഒരു ഭാഷാ ഗാനമാണു്. കുഞ്ചൻനമ്പിയാരുടെ രുൿമിണീസ്വയംവരം പത്തുവൃത്തത്തിന്റെ അർദ്ധാസനം ഈ കൃതി അവകാശപ്പെടുന്നു. ഇതു പാടാൻ അറിഞ്ഞുകൂടാത്ത ബാലികകൾ ഇക്കാലത്തു പോലും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഉണ്ടോ എന്നു സംശയമാണു്. “പാതിവ്രത്യമിയലും” (പ്രഥമവൃത്തം) “അന്നൊരുനാളിൽ ഗദൻ” (ദ്വിതീയവൃത്തം) “ഇന്ദുകുലോജ്ജ്വലമണിയാം” (തൃതീയവൃത്തം) “നാളീകലോചനൻ കൃഷ്ണൻ” (ചതുർത്ഥവൃത്തം) “കാമസുന്ദരൻ പാർത്ഥനിങ്ങനെ” (നവമവൃത്തം) ഇവയ്ക്കു പ്രചാരം കൂടും. പ്രഥമവൃത്തം ഇങ്ങനെ ആരംഭിക്കുന്നു.
“പാതിവ്രത്യമിയലും പാർവതീദേവിതന്നെ–
പ്പാതിയുടലിനോടു ചേർത്തു ചെമ്മേ
പ്രീതിവളർന്നിട്ടുടൻ പാതിയിലഴകോടു
ഭൂതിയണിഞ്ഞു ചാർത്തിപ്പുലിത്തൊലിയും
കാറ്റുണ്ണും ഭൂഷണങ്ങളേറ്റം ധരിച്ചു വാനോ–
രാറ്റിൻതിര കളിക്കും ചെഞ്ചിടയിൽ
തിങ്കൾക്കിടാവും നല്ല ചെങ്കനൽമിഴിയാകും
കുങ്കുമതിലകവും ഭങ്ഗിയോടേ
വെണ്മഴു ശൂലം കയ്യിൽ വെണ്മയിൽച്ചേർത്തങ്ങിരു–
കണ്‍മുനയിൽ നിറഞ്ഞ കാരുണ്യവും
കൈക്കൊണ്ടു മോദമോടെ വൈക്കത്തു വാഴും പെരും–
തൃക്കോവിലപ്പനെ ഞാൻ കൈതൊഴുന്നേൻ.”
എന്തൊരു ശബ്ദസൗഷ്ഠവമാണു് ഈ വരികളിൽ കളിയാടുന്നതു്!
43.21മുറജപപ്പാന
1003-ാമാണ്ടു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ നടന്ന മുറജപത്തെപ്പറ്റിയുള്ള ഒരു പാനയാണു് ഇതു്. 993-ാമാണ്ടത്തെ മുറജപമാണു് ഈ കൃതിയിൽ തമ്പി വർണ്ണിക്കുന്നതു് എന്നു ചിലർ പറഞ്ഞിട്ടുള്ളതു നിർമൂലംതന്നെ. 993-ാമാണ്ടു് ഒരു മുറജപവർഷമല്ല; എന്നുതന്നെയല്ല തമ്പിതന്നെ ഗ്രന്ഥാരംഭത്തിൽ
“കലി നാലായിരത്തിത്തൊള്ളായിരം
നലമോടിരുപത്തൊൻപതാണ്ടായി”
എന്നു് അതിന്റെ നിർമ്മാണകാലത്തെപ്പറ്റി പ്രഖ്യാപിക്കുന്നുമുണ്ടു്. തമ്പി ആ മുറജപത്തെപ്പറ്റി പാനയ്ക്കുപുറമെ സംസ്കൃതത്തിലും ഭാഷയിലും അനേകം ശ്ലോകങ്ങളും നിർമ്മിച്ചിട്ടുണ്ടു്.
“കേ യൂയം പാതകൗഘാ വയമിഹ തു കുതോ
നിർഗ്ഗമോ വഃ സ്വകാലേ
ബാലശ്രീവഞ്ചിരാജാദൃതധരണിസുരാ–
മ്നായഘോഷോത്സവോത്ഥൈഃ
പുണ്യൗഘൈർബാധിതത്വാദ്വിഹതിരിഹ വിധേ–
യാ ന കിം വാ ക്രിയാണാം?
സാ ന സ്യാദ്യദ്ധുരീണോ നിവസതി ഭഗവാൻ
സന്തതം പദ്മനാഭഃ.
ഇത്യാശാന്തഗിരീന്ദ്രകന്ദരജുഷാം പ്രത്യർത്ഥിപൃഥ്വീഭുജാം
പാപാനാഞ്ച സവിസ്തരം ബഹുവിധം യുഷ്മദ്യശസ്സുചനം
സല്ലാപം നിശമയ്യ്യ കിന്നരമുഖാദിന്ദ്രേ ഗുരും പശ്യതി
ക്ലാന്തിം യാന്തി സുരദ്രുമാസ്സുരഗണാ നൈവാദ്രിയന്തേ സുധാം.”
“ഇന്ദ്രൻ വഞ്ചീശനുണ്ടിങ്ങമരഗുരു ദിവാൻ
വെങ്കടാഖ്യൻ നിനച്ചാൽ
പിന്നെ ശ്രീപത്മനാഭൻ സുരതരു സുരഭീ
പാർവതീറാണി സാക്ഷാൽ
വെള്ളാനപ്രൗഢനുണ്ടിദ്ദുരയവർകൾ ബുധ–
ന്മാർക്കുമിങ്ങറ്റമില്ലാ
സ്വർഗ്ഗം ഭൂലോകമത്രേ പ്രഥമനമൃതിനെ–
ക്കാൾ വിശേഷം വിശേഷം.”
എന്നീ ശ്ലോകങ്ങൾ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. 997 കർക്കടകം മുതൽ 1005 വൃശ്ചികംവരെയായിരുന്നു വെങ്കടരായർദിവാൻജിയുടെ ഭരണകാലം; ‘രായരായരായ’ സ്ഥാനം ബ്രിട്ടിഷ്ഗവർമ്മെന്റിൽനിന്നു നേടിയ അദ്ദേഹം റെഡ്ഡിരായർ എന്ന വെങ്കടരായരിൽനിന്നു ഭിന്നനാണു്. 979-ൽ നടന്ന മുറജപത്തെ വർണ്ണിക്കുന്ന ഒരു പാനയെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനെ മനസ്സിൽ വച്ചുകൊണ്ടായിരിക്കാം തമ്പി പ്രസ്തുത കൃതി നിർമ്മിച്ചതു്. രണ്ടിനും തമ്മിൽ കവിത്വത്തിൽ വളരെ അന്തരമുണ്ടെന്നു പറയേണ്ടതില്ലല്ലോ. ചില വരികൾ ഉദ്ധരിക്കാം.
“എങ്ങുമാർക്കുമിളകരുതാതെക–
ണ്ടന്നദാനാദി ധർമ്മം പ്രതിഷ്ഠിച്ചു
മുടങ്ങീടാതെ ഭദ്രദീപോത്സവം
തുടങ്ങിച്ചിതു നീളേ മഹാമതി
മകരം കർക്കി രണ്ടിലും ഭാസ്കരൻ
പകരുന്നതിനേഴുദിനംമുൻപേ
അഞ്ചിതമായ ഭദ്രദീപോത്സവം
വഞ്ചിരാജ്യത്തിൽ മാത്രം നടക്കുന്നു.”
“ശ്രീപതിയുടെ ദിവ്യോത്സവത്തെയും
ഭൂപതിയുടെ പൂർണ്ണഭാഗ്യത്തെയും
ഭൂനിവാസികൾക്കുള്ള മോദത്തെയും
പുണ്യശാലികൾ തന്റെ വൃന്ദത്തെയും
ഏകകാലത്തു കാണ്മതിന്നാഗ്രഹാ–
ലെന്നപോലെ രജനിയും വന്നിതു.
നാലു ജാതി ജനങ്ങളുമന്നേരം
നാലു ഗോപുരമാർഗ്ഗമകംപുക്കു
തിങ്ങിയങ്ങു വരുന്നതു കണ്ടപ്പോ–
ളിങ്ങനെ വിബുധന്മാരും ശങ്കിച്ചു.
തങ്കലെന്നും പിരിയാതെ വാണിടും
പങ്കജാലയാവല്ലഭനെപ്പോലും
വഞ്ചിവാസവൻതന്നുടെ രാജ്യത്തിൽ
സഞ്ചിതാനന്ദം വാഴ്കയാലിക്കാലം
വാരിരാശിയും ശ്രീമധുവൈരിയെ
വന്ദിച്ചീടുവാനിങ്ങു വരികയോ?”
43.22നവരാത്രിപ്രബന്ധം
ഇതു ഗേയരൂപത്തിലാണു കവി നിബന്ധിച്ചിരിക്കുന്നതു്. ഇതിൽ സ്വാതിതിരുനാൾമഹാരാജാവിന്റെ നവരാത്രികീർത്തനങ്ങളെ അനുകരിച്ചിട്ടില്ല. പൂജയെടുപ്പിനു മഹാരാജാവു് എഴുന്നള്ളുമ്പോൾ ആ കാഴ്ച കാണുന്ന സുന്ദരിമാരുടെ വികാരം വർണ്ണിക്കുന്ന ഭാഗത്തിൽ നിന്നാണു് താഴെ കാണുന്ന വരികൾ ഉദ്ധരിച്ചിരിക്കുന്നതു്
“പെണ്മണിജനങ്ങളുടെ കണ്‍മുനപ്രഭാളിയപ്പോൾ
പേശലമുഖാംബുജത്തിലാശു ചെന്നു പതിച്ചും
മൗലിതന്നിലിന്ദീവരമാലയായ് വളർപഞ്ചമീ–
മതിതുലിതനിടിലതടമതിലേണമദമായ്
ഉല്ലസിക്കും ചില്ലികളാം മുല്ലശരവില്ലിണയി–
ലൊട്ടുനേരം ഞാണായിക്കെട്ടുപെട്ടുകിടന്നും
ഇരുമിഴിത്താമരയിലുള്ള കരുമണിയാം വണ്ടുകളോ–
ടിണപൊരുതു നാണമൊട്ടു പണിപ്പെട്ടു പിരിഞ്ഞും
അധരമാം ചെമ്പരുത്തിതന്നിൽ മധുരസം കൊതിച്ചിരുന്നു–
മാനനപ്രഭാനദിയിൽ മീനങ്ങളായ്ക്കളിച്ചും
കാമതുല്യനൃപതിയുടെ കോമളശരീരത്തിന്റെ
കാന്തിചക്രമതിൽ ഭ്രമിച്ചു താന്തി പാരം വളർന്നും
പല്ലവാങ്ഗിമാരവനിവല്ലഭനെക്കണ്ടിവണ്ണം
പരമസുഖമാമമൃതത്തിരകടലിൽ മുഴുകി.”
താരാട്ട്
“ഓമനത്തിങ്കൾക്കിടാവോ നല്ല കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ പരിപൂർണ്ണേന്ദു തന്റെ നിലാവോ”
എന്നാരംഭിക്കുന്ന തമ്പിയുടെ പ്രസിദ്ധമായ താരാട്ടു് ഒന്നു കൊണ്ടുമാത്രം ഭാഷാസാഹിത്യത്തിനു ജന്മസാഫല്യം വന്നതായി അഭിമാനിക്കാം. അതുപോലെ ഒരു ഉറക്കുപാട്ടു് കൈരളിയിലെന്നല്ല ഇതരഭാഷകളിൽപ്പോലും ഇല്ലെന്നാണു് എന്റെ അറിവു്. പ്രസ്തുതകൃതിക്കു പുറമെ മറ്റൊന്നും വേണ്ട തമ്പിയെ മഹാകവിമൂർദ്ധന്യനാക്കുവാൻ. ഏതു രാജകുമാരനെ ഉദ്ദേശിച്ചാണു് അതിന്റെ നിർമ്മിതി എന്നറിയുന്നില്ല.
43.23രാജസേവാക്രമം
ഇതു സംസ്കൃതവൃത്തങ്ങളിൽ രചിച്ചിട്ടുള്ള ഒരു ഭാഷാകൃതിയാണു്. ഗ്രന്ഥം പൂർണ്ണുരൂപത്തിൽ കിട്ടിയിട്ടില്ല. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
“തിരുവുള്ളമിങ്ങു കുറവില്ല നമ്മിലെ–
ന്നൊരു ഭള്ളുകൊണ്ടു ഞെളിയായ്തൊരിക്കലും,
പരസൃഷ്ടരന്ധ്രമതു നോക്കിനില്ക്കണം
നരപാലകന്നു ചെവി കണ്ണു നിർണ്ണയം.”
43.24ഒറ്റശ്ലോകങ്ങൾ
രവിവർമ്മൻതമ്പിയുടെ മഹാകവിത്വത്തിനു പ്രത്യേകനിദർശനങ്ങളായി ശോഭിക്കുന്ന പല മുക്തകങ്ങൾ സംസ്കൃതത്തിലും ഭാഷയിലുമുണ്ടു്. സംസ്കൃതശ്ലോകങ്ങളിലാണു് ഭാഷാശ്ലോകങ്ങളിലേക്കാൾ രചനാസൗഷ്ഠവവും ആശയ വൈചിത്ര്യവും അധികമായി കാണുന്നതു്. നൂറോളം ശ്ലോകങ്ങൾ ഓരോ അവസരത്തിൽ അദ്ദേഹം നിർമ്മിച്ചിട്ടുള്ളതായി എനിക്കറിയാം. അവയിൽ ഏതാനും ചിലതുമാത്രമേ ഇവിടെ എടുത്തുകാണിക്കുവാൻ നിർവ്വാഹമുള്ളുവല്ലോ.
സംസ്കൃതശ്ലോകങ്ങൾ
വടശ്ശേരി ബാലകൃഷ്ണൻ:
“പടുഃ ക്ഷോണീഭാരവ്യസനഹരണേ, ഗോപവനിതാ–
വിടഃ, ശ്രോണീദേശാകലിതവിലസൽകിങ്കിണിഗണഃ
വടശ്രേണീവാസോ, വലരിപുശിലാഭോത്ര, ദിതിഭൂ–
ഭടശ്രേണീഹന്താ, ഭവതു ഭവമോക്ഷായ ഭവതാം.”
ചെങ്ങന്നൂർ ഭഗവതി:
“സ്ഥാണുർഭർത്താ തുഹിനഗിരിജേ! ത്വത്തനൂജോ വിശാഖഃ
കിഞ്ചാപർണ്ണാ ജഗതി ഭജതാം പ്രാക്തനീ കല്പവല്ലീ
സത്യപ്യേവം ജയതി ഭവതീ പുഷ്പവത്യത്ര ചിത്രം
ശോണാദ്രീശേ! തവ തു മഹിമാ കേവലം ദുർവിഭാവ്യഃ.”
പാർവതീറാണിയോടു് ഒരഭ്യർത്ഥന:
“ജ്ഞാത്വാ ദാസ്യത്യഭീഷ്ടം സ്വയമഖിലമപി
സ്വാമിനീത്യാത്തമൗനേ
ചിത്തേപ്യാശാമശാന്താം പ്രതിദിനവിവശാം
വീക്ഷ്യ മേ സാഹിതീയം
അദ്യാഹം സാധയിഷ്യാമ്യഭിമതമയി തേ
മാ വിഷീദേതി ചൈനാ–
മാശ്വാസ്യ ത്വാമുപേതാ; വിദുഷി! തവ പരം
പക്ഷപാതോ ഹ്യമുഷ്യാം.”
മറ്റൊന്നു് (തന്റെ ഭാര്യക്കു് ഓണപ്പുടവ നല്കാത്തതിനെപ്പറ്റി):
“പ്രാചീനാവനിഭൃദ്ഭുവോ യദുദയോ
യോസൗ രവിർന്നാമതോ
ജായാസ്തസ്യ ദിശോ ദശാപി സതതം
രാജ്ഞി! ത്വയാലംകൃതാഃ
തേജഃസ്ഫൂർത്തിസുവർണ്ണഭാസുരയശ–
ശ്ശുഭ്രാംശുകൈസ്താദൃശോ–
പ്യേഷ ത്വദ്വസനേന മേ പ്രിയതമാ
നാലംകൃതാ കിം കൃതാ?”
സ്വാതിതിരുനാൾ മഹാരാജാവു്:
“ഭാഗ്യാനാമയി ശേവധേ! പദമിദം
ലക്ഷ്മീശ്ചിരാൽ സേവതേ
മാതാ രക്ഷതി സന്തതം വസുമതീം
കാലേ വിധാതും വധൂം
വിദ്യായാം രമതേ മനസ്തവ തഥാ
പ്യേഷാഭിയാത്യന്വഹം
കാന്തം ത്വാമിഹ ദക്ഷിണം നരപതേ!
താരുണ്യമുദ്രാശനൈഃ.”
മറ്റൊന്നു്:
“യദ്ഗണ്ഡൗ മണിദർപ്പണൗ സുമഹിതം
യസ്യ സ്മിതം കൗമുദീ
യൽകണ്ഠസ്സുമനോരമഃ പരിലസ–
ന്മുക്താവലിസ്സുധ്വനിഃ
ശ്രീമൽ കൗസ്തുഭശാലി യസ്യ ഹൃദയം
തസ്യാഗ്രതസ്തേ വിഭോ!
നിശ്ശങ്കം കവയാമി ഹന്ത മഹതീം
നിർല്ലജ്ജതാം പശ്യ മേ.”
രഥവർണ്ണനം:
“ലക്ഷ്മീനിത്യാധിവാസോ നവഘനസുഷമോ
വൈജയന്ത്യാത്തശോഭ–
സ്താർക്ഷ്യസ്കന്ധോഹ്യമാനസ്സുവിമലതപനീ–
യാംശുകച്ഛത്രധാരീ
ആസേവ്യശ്ചാമരൗഘൈരനുദിവസമഹീ–
നോരുഭോഗാവലംബോ
വഞ്ചീന്ദ്രാനന്ദദായീ ജഗതി വിജയതേ
പദ്മനാഭോ രഥശ്ച.”
മറ്റൊന്നു്:
“വാഹിന്യോ നിസ്സരന്തി പ്രചലിതതരവാ–
ര്യുജ്ജ്വലാ യസ്യ പാർശ്വോ
ജ്യോതിശ്ചക്രഭൂമശ്രീരുഭയതമുദിതാ
യദ്ഗുണഃ ഖല്വഹീനഃ
ഗന്ധർവാളീ യദഗ്രേ ലസതി രഥവരഃ
കിം ന്വയം കാഞ്ചനാദ്രി–
വഞ്ചിക്ഷ്മാവാസവോസൗ ഭജതി ബത ജയ–
ന്തേന ചാത്ര പ്രമോദം.”
ഉത്രംതിരുനാൾ മഹാരാജാവു് 1029-ൽ നിർവ്വഹിച്ചു പത്മഗർഭം:
“ഭോ രാജഹംസ! ഭവതഃ ഖലു പദ്മഗർഭ–
വാസോദ്ഗമാദി വിഹിതം നനു തത്ര ചിത്രം?
ഹൃൽപദ്മഗർഭകലനാത്തവ നീലകണ്ഠ–
ശ്ചിത്രം ദദാതി കുശലം സ ഹി മാനസൗകാഃ”
ഒരു ശൃങ്ഗാരശ്ലോക
“അണുപരിമാണം മന ഇ–
ത്യഖിലബുധാനാം തു സുനൃതാ വാണീ
യദിയം നിഖിലജനാനാ–
മുദ്ധൃത്യ മനാംസി യാതി തന്വംഗീ.”
അന്യാപദേശം:
“ഭോഭോ മാരുത! വാരിതാഖിലജഗൽസന്താപ! ഹന്താധികം
ഗ്രീഷ്മോഷ്മപ്രസരപ്രഭൂതതൃഷയാ ത്വാമർത്ഥയേ ചാതകഃ
ഏഷാ മേഘമതല്ലികാഖിലജഗൽപ്രാണേന നുന്നാ ത്വയാ
സാധോ! സാധു ദദാതു ജീവനമനന്യാലംബനായാദ്യ മേ.”
സമസ്യാപൂരണം:
“പ്രാചീ യദാ ഭജതിഭാനുകരാനുഷങ്ഗ–
മഭ്യേത്യ മാമവ തദാ കരു മാ വിളംബം
ഉക്‍ത്വൈവമശ്രുസലിലൈസ്സഹ ചക്രവാകീ
ചന്ദ്രോദയേ വിരഹിണീ രമണം മുമോച.”
ഭാഷാശ്ലോകങ്ങൾ
“ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമൻ കറുപ്പും ഗളേ” എന്നും “മഹീപതേ ഭാഗവതോപമാനം എന്നുമുള്ള ശ്ലോകങ്ങൾ സുപ്രസിദ്ധമാണല്ലോ. വേറേ ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
ഹരിപ്പാട്ടു സുബ്രഹ്മണ്യൻ:
“ആതങ്കധ്വാന്തദൂരീകരണനിപുണമാം
ചാരുമന്ദസ്മിതശ്രീ–
ശീതജ്യോത്സ്നാഭിരാമം തവ തിരുമുഖമാം
ചന്ദ്രനെക്കൈവിടാതെ
ഭ്രാതൃസ്നേഹേന ചേർന്നിട്ടഴകൊടു മരുവും
കണ്ഠമാം ദിവ്യശംഖം
ചേതോമോഹം വരുത്തും ധ്വനിയൊടു ഹൃദയേ
ചേർത്തു ഞാൻ കൈതൊഴുന്നേൻ.”
പാർത്ഥസാരഥി:
“കാളാംഭോദാളി ലാളിച്ചടിതൊഴുമഴകാ–
ണ്ടുള്ള കാർകൂന്തൽ കെട്ടി–
ച്ചാലേ മൈൽപ്പീലി ചാർത്തീട്ടനഘനവമണി–
ശ്രേണി മിന്നും കിരീടം
ലോലംബാലോലനീലാളകരുചി ചിതറി–
ദ്ധൂളിമേളിച്ചു കിഞ്ചിൽ
സ്വേദാംഭസ്സാൽ നനഞ്ഞുള്ളൊരു തൊടുകുറിയും
ഹന്ത! ലോകാഭിരാമം.”
മുറജപം:
“അന്നം കെട്ടിയെടുക്കയും ബഹുരസം
കൊണ്ടാട്ടവും വേലയിൽ–
സ്സന്നാഹാദിയുമോർക്കിലോ മുറജപം
ചൊല്ലാർന്ന നിത്യോത്സവം
എന്നും വഞ്ചിനൃപാലകീർത്തി കൊടി താ–
ഴ്ത്തീടാതെ വിപ്രൗഘവും
വന്നാറാട്ടു ദധിസ്രവേഷു കബളം
കൈക്കൊണ്ടു ചെയ്യുന്നഹോ.”
വലിയ കൊട്ടാരത്തിലെ വിഷുക്കൈനീട്ടം:
“ചൊല്ക്കീഴായുണ്ടു ചക്രീശ്വരനപിച കരേ
ചക്രമുണ്ടന്തമെന്യേ
ചക്രപ്രീതിം വരുത്തുന്നവനൊരുവനഹോ!
ഹന്ത കണ്ണായിരിപ്പോൻ
ചെല്ക്കൊള്ളും വഞ്ചിരാജ്യേ മലർമകൾകണവൻ
ചക്രവർത്തിത്വമാർന്നാൽ
ച്ചക്രം വാരിക്കൊടുക്കുന്നതു വിഷുദിവസേ
ചിത്രമല്ലോർത്തുകണ്ടാൽ.”
ആറ്റിങ്ങലേയ്ക്കു് എഴുന്നള്ളിയ പാർവ്വതീറാണി:
“താരിൽത്തന്വീമണാളൻസവിധഭുവി നൃണാം
നന്മ മേന്മേൽ വരുത്താൻ
ഭൂരിസ്നേഹേന പൂരിച്ചൊരു സുകൃതദശോ–
ല്ലാസിവാടാവിളക്കേ!
ദൂരത്തൻപോടു വാഴും ജനനി! ഭവതിയെ–
ച്ചെറ്റു കാണാഞ്ഞെനിക്കി–
ന്നേരത്തുള്ളോരവസ്ഥാം ദിനകമുദിനിയെ–
ക്കണ്ടു ബോധിച്ചിടേണം.”
ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മാ:
“കന്ദർപ്പൻ മൂർത്തിമാനോ? കനിവൊടവനിയിൽ–
ക്കൽപവൃക്ഷം ജനിച്ചോ?
പൊന്നിൻപൂമാതിനേവം കളിനിലമധുനാ
പത്മനാഭൻ ചമച്ചോ?
ഇന്ദ്രൻ വന്നോ ധരിത്ര്യാം? കലയതു കുറയാ–
തുള്ള പൂർണ്ണേന്ദുതാനോ?
മന്യേ താപം ജനാനാം ശമയിതുമുളവാ–
യിങ്ങു മാർത്താണ്ഡദേവൻ.”
അന്നത്തെ ഭാഷാകവികളുടെയിടയിൽ തമ്പിതന്നെയായിരുന്നു പ്രഥമഗണനീയനെന്നു് ഈ ശ്ലോകങ്ങൾ തെളിയിക്കുന്നു.
43.25പാട്ടുകൾ
ഇത്രയുംകൊണ്ടുതന്നെ സമ്പൂർണ്ണമെന്നു സമർത്ഥിക്കാവുന്ന തമ്പിയുടെ വിജയം ഇവിടെയും നിലയ്ക്കുന്നില്ല. സംഗീതകൃതികൾ രചിച്ചിട്ടുള്ള കേരളീയകവികളുടെ ഇടയിൽ തമ്പിക്കുള്ള സ്ഥാനം അദ്വിതീയമാണു്. അദ്ദേഹത്തിന്റെ സംസ്കൃതഗീതങ്ങളിൽ ഭൂരിഭാഗവും സ്വാതിതിരുനാൾ മഹാരാജാവിന്റെ ഗീതങ്ങൾക്കു താഴെയല്ല; ഭാഷാഗീതങ്ങൾ അവിടത്തേവയെക്കാൾ പ്രായേണ ഉൽകൃഷ്ടങ്ങളുമാണു്. തിരുമനസ്സുകൊണ്ടു് അപ്പോഴപ്പോൾ രചിക്കുന്ന പാട്ടുകൾ തമ്പിയും തമ്പി രചിക്കുന്നവ തിരുമനസ്സുകൊണ്ടും പരിശോധിച്ചതിനുമേലേ വെളിയിൽ വന്നിരുന്നുള്ളൂ. തമ്പിയുടെ 29 സംസ്കൃതകീർത്തനങ്ങളും 27 മണിപ്രവാളകീർത്തനങ്ങളും സംസ്കൃതത്തിലും മണിപ്രവാളത്തിലുമായി പദങ്ങളും 5 വർണ്ണങ്ങളുംകൂടി ആകെ 61 ഉരുപ്പടികൾ നമുക്കു ലഭിച്ചിട്ടുണ്ടു്. സ്വാതിതിരുനാളുടെ ശൃംഗാരകീർത്തനങ്ങളിലും വർണ്ണങ്ങളിലും എങ്ങനെ ശ്രീപത്മനാഭൻ നായകനാകുന്നുവോ അതുപോലെ തമ്പിയുടെ ശൃംഗാരകീർത്തനങ്ങളിലും വർണ്ണങ്ങളിലും സ്വാതിതിരുനാളും അവിടത്തെ കാലത്തിനുമേൽ ഉത്രംതിരുനാളുമാണു് പ്രായേണ നായകന്മാർ. നായികയുടെ വിരഹാവസ്ഥാവർണ്ണനമാണു് അവയിൽ പലതിലും പ്രതിപാദ്യം. “പ്രാണനാഥനെനിക്കു നല്കിന പരമാനന്ദരസത്തെ”, “ആരോടു ചൊൽവേനഴലുള്ളതെല്ലാം”, “ഒരു നാൾ നിശി ചെയ്ത ലീലകൾ” എന്നിവയെ പച്ചപ്പദങ്ങൾ എന്നു പറഞ്ഞുവരുന്നു. അത്രമാത്രം നഗ്നമായ ശൃംഗാരവർണ്ണനമാണു് കവി ആ പദങ്ങളിൽ ചെയ്തിട്ടുള്ളതു്. അന്യഥാ അവയും ആസ്വാദ്യതമങ്ങൾതന്നെ. “കരുണചെയ്വാനെന്തു താമസം കൃഷ്ണ” എന്നും മറ്റുമുള്ള കീർത്തനങ്ങൾ കേരളത്തിൽ എവിടെയും പ്രസിദ്ധങ്ങളാണു്. വിക്രമോർവ്വശീയത്തിലെ “ക്വാകാര്യം ശശലക്ഷ്മണഃ ക്വ ച കുലം ഭൂയോഽപി ദൃശ്യേത സാ” എന്ന ശ്ലോകം
“കുളിർമതിതൻകുലമെവിടെ? കുത്സിതകാര്യമിതെവിടെ?
ഇളമറിമാൻകണ്ണിയെ ഞാനിനിയുമുണ്ടോ കണ്ടാവൂ?
പ്രകൃതി തെളിഞ്ഞിഹ മനമേ! പ്രാപിച്ചീടുക ധൈര്യം
സുകൃതി യുവാവേതൊരുവൻ സുഖമധരം ബത നുകരും?”
എന്നു തുടങ്ങിയുള്ള വരികളിൽ തർജ്ജമ ചെയ്തിരിക്കുന്നു. സംസ്കൃതത്തിൽനിന്നു് ഒരു കീർത്തനവും ഭാഷയിൽനിന്നു് ഒരു പദവും ഉദ്ധരിക്കാം.
ശുചീന്ദ്രത്തു ശിവൻ: പല്ലവി:
ശംഭോ! ഗൗരീശ! സദാശിവ!
ശംഭോ! മേ ശംഭോ!
അനുപല്ലവി:
കുംഭസംഭവമുഖാർച്ചിത! നതസുഖ–
ലംഭനാതിലമ്പട! പ്രകാമം.(ശംഭോ)
ചരണങ്ങൾ:
ശാരദേന്ദുരുചിഗർവഖണ്ഡനവിശാരദാതിരുചിരാങ്ഗ!
വാരിജാക്ഷശര!മേരുചാപ!ശശിവാസരാധിപരഥാങ്ഗ!
സാരവാസുകിഗുണ!ത്രയീതുരഗ!ശങ്കര!ക്ഷിതിശതാങ്ഗ!
സാരസാസനസുസാരഥേ! ത്രിപുരശാസനോരുദയാ
വിലസദപാങ്ഗ! 1
പാണ്ഡവായ നിയമാവധൗ ശബരഭാവഭാജിശതധാരം
കാണ്ഡജാലമഭിവർഷതേ ഭവതി കാലകാല!യുധി ഘോരം
ഗാണ്ഡിവാഹതശിരം ഭവാനദിത കാമിതാസ്ത്രമുരുസാരം
താണ്ഡവപ്രിയ! കൃതാപരാധമപി ദാസലോകമവസി
സാദരം. 2
ചാരുഭദ്രചരണാങ്ഗുലിക്ഷപിതസാരരാവണസുഗീത!
ഭൂരിഭദ്രകരലീല! നന്ദിമുഖഭൂതജാലസമവേത!
വീരഭദ്രപരിഭൂതദക്ഷമഖ! വിസ്മിതാമരപരീത!
വീരരുദ്ര! പരിപാഹി മാമജിത! വേദവേദ്യ!
ഗജമുഖഗുഹതാത! 3
ബാലചന്ദ്രകലിതാവതംസ!കൃതബാണഗോപുരനിവേശ!
കാളകൂടഗരളാശനാവിതമൃകുണ്ഡുനന്ദന! ഗിരീശ!
ഹേലയാഹതമതങ്ഗജാസുര! മഹേന്ദ്രവന്ദ്യ!ജഗദീശ!
ഫാലലോചന! ശുചീന്ദ്രവാസ! ജയ പദ്മനാഭ
വിധിരൂപ! മഹേശ! 4
വിരഹിണീവിലാപം: പല്ലവി:
എന്തു ഞാനിഹ ചെയ്വൂ-അഴ–
ലിന്നാരോടു ചൊല്വൂ?
അനുപല്ലവി:
ഹന്ത മൽപ്രിയനിന്നു-എന്നെ–
യകതാരിൽ മറന്നു.
ചരണങ്ങൾ:
വിധിയും പ്രതികൂലൻ, മലർവിശിഖൻ ഖലശീലൻ,
വിധുവും കനൽപോലെ രുചി വിതറുന്നിതു കാലേ.
1
കളമാം കുയിൽനാദം മമ കാതിന്നതിഖേദം
ഇളതാം തളിർതൽപം പുനരെരിയും ശിഖികൽപം.
2
മണമാർന്നൊരു തെന്നൽക്കിഹ-മാറാപ്പകയെന്നിൽ
ഇണവേറിട്ട കോകാങ്ഗനയ്ക്കെതിരായ് ഞാനേകാ. 3
വിവിധാലങ്കാരം പ്രിയവിരഹേ തനുഭാരം
അവശം പതിഹൃദയം എന്നിലധുനാ കഥമദയം?
4
നിശതാനൊരു യുഗമോ? ശരനികരം കാമനയുതമോ?
അശനിക്കെതിരെല്ലാം സുമമല്ലല്ലിതു ചൊല്ലാം. 5
കുളിയും തൊടുകുറിയും നവകുസുമാദ്യഭിരുചിയും
കളിവാക്കുകൾ സരസം മമ കളവല്ലിഹ വിരസം.
6
അമിതാമൃതു പൊഴിയും മൃദുഹസിതാഞ്ചിതമൊഴിയും
കമലായതമിഴിയും മമ കണ്ടാലഴലൊഴിയും 7
ഇത്യാദി. ഉത്തമോത്തമന്മാരായ ഭാഷാകവിസാർവ്വഭൗമന്മാരുടെ മധ്യത്തിലാണു് രവിവർമ്മൻതമ്പി സമാർജ്ജിച്ചിട്ടുള്ള മഹനീയമായ സ്ഥാനം എന്നു് ഇനി വിശേഷിച്ചു പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല.
43.26അരിപ്പാട്ടു കൊച്ചുഗോവിന്ദവാരിയർ (985–1030)
ചരിത്രം
കൊച്ചുഗോവിന്ദവാരിയരും അരിപ്പാട്ടു കിഴക്കേവാരിയത്തിലെ ഒരംഗമായിരുന്നു. അദ്ദേഹം കൊച്ചുപിള്ളവാരിയരുടെ അനുജന്റെ മകനായിരുന്നു എന്നറിയുന്നു. ആ കവി കൊച്ചുകുഞ്ഞു് എന്ന ഓമനപേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ യഥാർത്ഥനാമധേയവും കൊച്ചുപിള്ളവാരിയരുടേതുപോലെ ശങ്കരൻ എന്നായിരുന്നുവത്രെ. കൊച്ചുപിള്ളവാരിയർതന്നെയായിരുന്നു കൊച്ചുഗോവിന്ദവാരിയരുടെ ഗുരു. അദ്ദേഹം 985-ാമാണ്ടിടയ്ക്കു ജനിച്ചു എന്നും 1030-ൽ മരിച്ചു എന്നും അറിയുന്നു. കൊച്ചുപിള്ളവാരിയർ സ്വാതിതിരുനാൾ മഹാരാജാവിനെ സംസ്കൃതം പഠിപ്പിക്കുവാൻ 998-ൽ തിരുവനന്തപുരത്തേയ്ക്കു പോരുമ്പോൾ ഗോവിന്ദവാരിയർ കൂടെ പോന്നു് 1014-ൽ അദ്ദേഹം മരിച്ചപ്പോൾ രാജഗുരുസ്ഥാനത്തിൽ ആരൂഢനായി. 1028-ൽ പാർവ്വതീറാണിയുടെ മരണത്തെപ്പറ്റിയും 1029-ൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ ഹിരണ്യഗർഭത്തെപ്പറ്റിയും അദ്ദേഹം ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്. ഹിരണ്യഗർഭത്തെക്കുറിച്ചുള്ള ഒരു ശ്ലോകമാണു് താഴെച്ചേർക്കുന്നതു്.
“ബഹുലാഭരണോല്ലസൽകരാഗ്ര–
പ്രവിലോളത്തരവാരിപൂർവദാനൈഃ
നൃപതേ! തവ ജൈത്രയാത്രയാസൗ
സമതാം ഗച്ഛതി പദ്മനാഭകീർത്തിഃ.”
അദ്ദേഹം 1027-ാമാണ്ടിടയ്ക്കു് ഒരു നായർയുവതിയെ പരിഗ്രഹിച്ചു എന്നും ആ ദമ്പതികളുടെ സന്താനമാണു് ആദ്യകാലത്തു മലയാളനാടകക്കാരുടെ ഇടയിൽ പ്രസിദ്ധനായിരുന്ന രാമൻ കുട്ടിഭാഗവതരെന്നും കേട്ടിട്ടുണ്ടു്. സ്വജാതിയിൽ വിവാഹം ചെയ്തിരുന്നില്ല.
43.26.1.1കൃതികൾ
ഈ കവിയുടെ കൃതികളായി (1) സംസ്കൃതത്തിൽ ഗോവിന്ദബ്രഹ്മാനന്ദീയം എന്ന ശാകുന്തളവ്യാഖ്യയും, (2) ഭാഷയിൽ ഭീഷ്മവിജയം ആട്ടക്കഥയും, (3) ശാകുന്തളം, (4) വല്ലീപരിണയം, (5) ദേവസേനാസ്വയംവരം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, (6) കൃഷ്ണലീലാമൃതം താലോലം പാട്ടും കണ്ടിട്ടുണ്ടു്.
43.27ഗോവിന്ദബ്രാഹ്മനന്ദീയം
തിരുപ്പതിക്ഷേത്രത്തിലെ വൈഖാനസാർച്ചകനും കൗശികഗോത്രോത്ഭവനും തിമ്മയപണ്ഡിതന്റെ പുത്രനുമായ ശ്രീനിവാസാചാര്യരുടെ ശാകുന്തള ടീക സുപ്രസിദ്ധമാണല്ലോ. അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധമായിരുന്നു. ആ വ്യാഖ്യാനം കേരളത്തിൽ വന്നുചേർന്നപ്പോൾ അതു വായിച്ചു് അതിന്റെ സ്വാരസ്യത്തിൽ ആകൃഷ്ടനായി ഗോവിന്ദവാരിയർ അതിനെ സംഗ്രഹിച്ചു ഗോവിന്ദബ്രഹ്മാനന്ദീയം രചിച്ചു. വാരിയർ ആ കൃതിയുടെ ആരംഭത്തിൽ ഇങ്ങനെ പറയുന്നു.
“അസ്തി ശ്രീഹരിഗീതാഖ്യോ ദേശസ്സർവത്ര വിശ്രുതഃ
യത്രാസ്തേ ഭഗവാൻ സ്കന്ദോ ലോകസംരക്ഷണോത്സുകഃ.
തത്സേവാപരതന്ത്രശ്ച തദ്വാരിജശിഖാമണിഃ
വഞ്ചീശ്വരഗുരുർദ്ധീമാൻ ശങ്കരാഖ്യോഽഭവൽ സുതഃ
തൽപുത്രോ വഞ്ചിഭൂപാലകൃപാപീയൂഷവർദ്ധിതഃ
ബാലോപി ഗുരുകാരുണ്യാൽപ്രാംശൂലഭ്യഫലം സ്പൃഹേ.
വിഖ്യാതശ്രീനിവാസാഭിധബുധവരജി–
ഹ്വാഗ്രനൃത്യത്സരസ്വ–
ത്യർത്ഥാവാപ്ത്യുത്സുകാനാമപി ഗഹനതയാ
യത്നമാത്രം കൃതാനാം
കേഷാഞ്ചിൽ പ്രാർത്ഥനാഭിഃ ഖലു സപദി മയാ
ബാലഗോവിന്ദനാമ്നാ
വ്യാഖ്യാം സംക്ഷിപ്യ ശാകുന്തളമിതി വിദിത–
സ്യോച്യതേ നാടകമസ്യ.”
സംക്ഷിപ്തശ്രീനിവാസീയം എന്നും ഒരു പേർ പ്രസ്തുതവ്യാഖ്യാനത്തിനു ഗോവിന്ദവാരിയർ നൽകിക്കാണുന്നു. വാസ്തവത്തിൽ വാരിയരുടെ വ്യാഖ്യാനത്തിനു യാതൊരു പുതുമയുമില്ല. ശ്രീനിവാസന്റെ പംക്തികളിൽ ഗഹനാംശങ്ങൾ വിട്ടു ബാക്കി ഭാഗം പകർത്തി എഴുതുന്നു എന്നേയുള്ളൂ. അങ്ങിങ്ങു് ഏതാനും പദങ്ങൾക്കുമാത്രം പര്യായങ്ങൾ പ്രയോഗിച്ചിട്ടുണ്ടു്. അങ്ങനെയുള്ള ഒരു നിബന്ധനത്തിനു ബ്രഹ്മാനന്ദീയം എന്നു നാമകരണം ചെയ്തതു കുറെ കടന്നുപോയി എന്നു പറയേണ്ടിയിരിക്കുന്നു.
43.28ഭീഷ്മവിജയം
ഈ ആട്ടക്കഥയും ഗോവിന്ദവാരിയരുടെ കൃതിയാണെന്നു ചുവടേ ഉദ്ധരിക്കുന്ന ശ്ലോകം തെളിയിക്കുന്നു.
“ആകൽപം ഹരിഗീതനാഥപദപാഥോജന്മസേവാപരാ–
ദ്വിഞ്ചിശ്രീപുരുഹൂതദേശികസുതാദേതദ്ധി രംഗോചിതം
ഗോവിന്ദാഭിധവാരിജന്മകസുമാദുദ്ഭൂതമേതദ് ബുധാഃ
പായംപായമനർഘഭീഷ്മവിജയാഖ്യം സാധു തൃപ്യന്തു തേ.”
43.29ശാകുന്തളം കൈകൊട്ടിക്കളിപ്പാട്ടു്
പതിന്നാലുവൃത്തങ്ങളിൽ രചിച്ചിരിക്കുന്ന ഈ പാട്ടു് ഏറ്റവും മനോഹരമാണു്. ഇതു വാരിയരുടെ പാണ്ഡിത്യത്തിനും കവിത്വത്തിനും ഒന്നുപോലെ നിദർശനമായി പരിപാലസിക്കുന്നു. ചില വരികൾ നോക്കുക.
നായാട്ടു്:
“കാട്ടിൻ നടുവിൽച്ചരിച്ചും-പിന്നെ കാട്ടുമൃഗത്തെ വിളിച്ചും
മുട്ടിച്ചടുത്തുപിടിച്ചും-തള്ളിപ്പൊട്ടക്കിണറ്റിൽ മറിച്ചും
വട്ടത്തിൽച്ചുറ്റിക്കളിച്ചും-കൊണ്ടു വേട്ടവെടിയങ്ങു വച്ചും
ചട്ടറ്റ നായ്ക്കൾ കുരച്ചും-പുലിക്കുട്ടികളെപ്പോയ്ക്കടിച്ചും
നീട്ടി വലകൾ വിരിച്ചും-പല ഘൃഷ്ടികളെ പ്രഹരിച്ചും
ഈട്ടിമുനകൾ തറച്ചും-കിടി വാട്ടം കലർന്നു മരിച്ചും
ഒട്ടു വധിപ്പാൻ മടിച്ചും-പല കൂട്ടിൽ പിടിച്ചങ്ങടച്ചും
കൂട്ടത്തെത്തല്ലിപ്പിരിച്ചും-ചില പോട്ടിൽക്കടന്നങ്ങൊളിച്ചും
വെട്ടുകളേറ്റു വിറച്ചും-കലക്കൂട്ടങ്ങൾ താഴെപ്പതിച്ചും
ഗോഷ്ടികൾ കാട്ടി മരിച്ചും-കയർ കെട്ടിവലിച്ചങ്ങിഴച്ചും
ദുഷ്ടജന്തുക്കളെക്കൊന്നാ-ലൊരു കഷ്ടമില്ലെന്നിരിക്കയാൽ
എന്നിവയെല്ലാം ഭവിക്കു-മതിലൊന്നുമുളവായതില്ല.”
ദുഷ്ഷന്തന്റെ വിരഹതാപം:
“കളഭഗതേ! മമ പിഴ തേ കരുതരുതേ ഹൃദി ദയിതേ!
സുമുഖി ഭൃശം തവ വെറുതേ വിമുഖതയിന്നരുതരുതേ!
സരസരതോത്സവവിരുതെന്നുരസി മുദാ തുടരുക തേ
സുരുചിരസല്ലാപകൃതേ സുഖയ ഹി രാജർഷിസുതേ!
തെളിവിയലും മുഖമിന്നെൻ കരളിലഹോ തെളിയുന്നേ
ഒളികരുതീടരുതെന്നേ കളമൊഴി! ഞാൻ തളരുന്നേൻ.
ഹിമകരനിന്നതിവേലം സമയമറിഞ്ഞിതുകാലം
മമത കുറഞ്ഞനുവേലം വ്യഥയതി മാം രതിലോലം.”
അഭിജ്ഞാനശാകുന്തളത്തിൽ കവി ആമഗ്നമാനസനായിരുന്നു എന്നുള്ളതിനു സംശയമില്ല.
43.30വല്ലീപരിണയവും ദേവസേനാസ്വയംവരവും
വല്ലീപരിണയത്തിലെ ആദ്യത്തെ രണ്ടു വൃത്തങ്ങളും ദേവസേനാസ്വയംവരത്തിലെ ആദ്യത്തെ ഒൻപതു വൃത്തങ്ങളുമേ ഞാൻ കണ്ടിട്ടുള്ളു. “ക്ഷോണീപതിഗുരു മൽഗുരു” എന്നിങ്ങനെ ആദ്യത്തെ കൃതിയിൽ കവി കൊച്ചുപിള്ളവാരിയരെ വന്ദിക്കുന്നതിനുപുറമെ
“വ്യക്തം ഹരിഗീതമന്ദിരേ വാഴുന്ന
മൽകുലദൈവതം സുബ്രഹ്മണ്യം
ഭക്തജനഹിതസന്താനപാദപം
ഭക്തിപുരസ്സരം വന്ദിക്കുന്നേൻ.”
എന്ന വരികളിൽ അരിപ്പാട്ടു സുബ്രഹ്മണ്യനേയും
“ദീനാനുകമ്പിയെന്നന്നദാതാ വഞ്ചി–
വാനോർപതിയെയും വന്ദിക്കുന്നേൻ”
എന്ന ഈരടിയിൽ തിരുവിതാംകൂർ മഹാരാജാവിനേയും സ്തുതിക്കുന്നു.
43.31അരിപ്പാട്ടു രാമവാരിയർ (993–1030)
ചരിത്രം
അരിപ്പാട്ടു ചെമ്പകശ്ശേരി എന്ന പേരിൽ മറ്റൊരു വാരിയമുള്ളതായി പ്രസ്താവിച്ചുവല്ലോ. ചെമ്പകശ്ശേരിവാരിയന്മാരുടെ മൂലകുടുംബം കുടമാളൂരിനു സമീപമുള്ള ആർപ്പൂക്കരെയാണു്. അവിടെയും ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ടു്. ആ വാരിയത്തിൽ പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ശങ്കുരവാരിയർ എന്നൊരു പണ്ഡിതൻ ജീവിച്ചിരുന്നു. അദ്ദേഹം കാര്യവശാൽ ചുനക്കരയ്ക്കും അവിടെനിന്നു് അരിപ്പാട്ടേയ്ക്കും പോന്നു കൊച്ചുപിള്ളവാരിയരുടെ സഹോദരിയെ വിവാഹംചെയ്തു ചെമ്പകശ്ശേരിവാരിയം പണിയിച്ചു. ആ ദാമ്പത്യബന്ധത്തിൽ ജനിച്ച കൃഷ്ണവാരിയർ തിരുവിതാംകൂറിൽ ഒരു മുൻസിപ്പായി. അദ്ദേഹത്തിനു ജ്യോതിഷത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്നു. കൃഷ്ണവാരിയരുടെ ജനനാനന്തരം അധികം താമസിയാതെ ശങ്കരവാരിയർ അന്തരിക്കുകയാൽ അദ്ദേഹത്തിന്റെ യുവതിയായ വിധവ ഹരിപ്പാട്ടു ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന മാച്ചിപ്പുറത്തു പോറ്റിയുടെ പത്നിയായി. അവരുടെ സന്താനമായി രാമവാരിയർ 993-ാമാണ്ടിടയ്ക്കു ജനിച്ചു. സംസ്കൃതത്തിൽ ബാല്യത്തിൽത്തന്നെ ഉറച്ച ജ്ഞാനം സമ്പാദിച്ച അദ്ദേഹം തിരുവനന്തപുരത്തു സ്വാതിതിരുനാൾ മഹാരാജാവിന്റെ പ്രോത്സാഹനത്തിൽ ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ അമ്മച്ചിയേയും മക്കളേയും സംസ്കൃതം പഠിപ്പിച്ചുകൊണ്ടു താമസിച്ചു. 38-ാമത്തെ വയസ്സിൽ 1031-ാമാണ്ടിടയ്ക്ക് അവിടെവെച്ചു തന്നെ മരിക്കുകയും ചെയ്തു. അദ്ദേഹം അവിവാഹിതനായിരുന്നു.
43.32ഇന്ദുമതീസ്വയംവരം ആട്ടക്കഥ
രാമവാരിയരുടെ കൃതിയായി ഇന്ദുമതീസ്വയംവരം ആട്ടക്കഥ മാത്രമേ കിട്ടീട്ടുള്ളു. അതിലെ കവനകുശലത തരക്കേടില്ല; കഥയ്ക്കു പ്രചാരമില്ലാതെ പോയതിനുള്ള പ്രധാനകാരണം ഇതിവൃത്തത്തിന്റെ ശുഷ്കതയാണു്. ആ നിബന്ധത്തിലെ “പൂർണ്ണചന്ദ്രവദനേ” എന്ന ശൃങ്ഗാരപ്പദത്തിനു മുൻപുള്ള
“ദിഷ്ടേസ്മിൻ പരപുഷ്ടസൃഷ്ടമധുരോദ്ഘുഷ്ടേസുധാംശുപ്രഭാ–
പുഷ്ടേ തുഷ്ടിദചൂതയഷ്ടിമധുവൃഷ്ട്യാമോദിതോദ്യാനകേ
ദൃഷ്ട്വാ സ്വേഷ്ടതമാം ഹി സൃഷ്ടമദനാവിഷ്ടാന്തരംഗഃ പ്രിയാം
ഹൃഷ്ടോസൗ ശുഭഗാമഭീഷ്ടകുശലാം സ്പഷ്ടം സമാചഷ്ട താം”
എന്ന ശ്ലോകം ഉത്രംതിരുനാൾ ഈളയതമ്പുരാൻ കേട്ടു ചെവിപൊത്തിക്കൊണ്ടു് “ഇന്നു മതി വാരരേ” എന്നു കല്പിച്ചതായി ഐതിഹ്യവേദികൾ പറയുന്നു. എന്നാൽ “പൂർണ്ണചന്ദ്രവദനേ” എന്ന പദം ആ ന്യൂനത ഒട്ടൊന്നു പരിഹരിക്കുന്നതിന്നു പര്യാപ്തമായിരിക്കുന്നു
“കാന്തേ നീ വസന്തദ്യുതികൊണ്ടു ചന്തമെഴും തരുതതി പൂത്തു
ഹന്ത! തളിർത്തു വിഭാതി കാൺക സ്വാന്തം തെളിഞ്ഞു സുദതി!
കാമിനിമാർകുലമോഹനേ! കാപി പികാംഗന ശോഭനേ!
നന്മധുവുണ്ടിഹ കാനനേ നലമൊടു രമയതി കാന്തനെ
ബന്ധുരതരമദമന്ഥരതരസിന്ധുരഭംഗിതരംഗിതഗമനേ.
(പൂർണ്ണ)
ഇന്നു മാന്താർശരൻ കോപം പാരമാർന്നുടനയേ സാടോപം.
നന്നായ് വലിച്ചു പൂഞ്ചാപം മമ തന്നിടുന്നൂ പരിതാപം
മന്ദരഗിരിരുചിചോരണം മലയജപങ്കവിഭൂഷണം
കുന്ദശരാർത്തിനിവാരണം കുളുർമുല തന്നുടനിക്ഷണം
മങ്ഗലരുപിണി തിങ്ങിന കുതുകാൽ ഭങ്ഗ്യാ കുരു നീ
മലർബാണരണം.”
ഇവ ആ പദ്യത്തിലെ രണ്ടു ചരണങ്ങളാണു്.
“ഇത്ഥം കാന്താം യഥാകാലം ലാളയൻ കേളിഭേദതഃ
സ്വാനുരൂപം സുതം ലബ്ധ്വാ രാജാഭൂദ് ഭൂരിമംഗലഃ”
എന്ന ശ്ലോകത്തോടുകൂടി പ്രബന്ധം അവസാനിക്കുന്നു. ഇന്ദുമതിയുടെ ദേഹവിയോഗവും മറ്റും പ്രകൃതത്തിനു് അനുചിതമാകയാൽ കവി വർണ്ണിക്കുന്നില്ല.
അനേകം അവസരങ്ങളിൽ കൊട്ടാരത്തിലെ ഓരോ സംഭവത്തെ വിവരിച്ചു രാമവാരിയർ പദ്യങ്ങൾ രചിച്ചിട്ടുണ്ടു്. 1020 മേടം 18-ആംനു- ഉത്രംതിരുനാൾ മഹാരാജാവു കന്യാകുമാരിക്കു പോയി. ഇടവം 21-ആംനുതിരുവനന്തപുരത്തു തിരിയെ എഴുന്നള്ളി. ആ യാത്രയെക്കുറിച്ച് അനേകം ശ്ലോകങ്ങൾ അദ്ദേഹം രചിച്ചിട്ടുള്ളതിൽ ഒന്നുരണ്ടെണ്ണം അടിയിൽ ചേർക്കുന്നു.
“ദുർഗ്ഗാധീശേ നിധാതും ഗജമുഖപദാ–
സഞ്ചയം സഞ്ചിനു ദ്രാ–
ഗിത്ഥം സാജ്ഞാകരോക്ത്യാ ചലതി ഗജമുഖേ
നന്ദനേ വത്സലത്വാൽ
മൈവം വത്സ! ഭൂമോയം ത്വിതി സരസഗിരാ
സാന്ത്വമാപാദയന്തം
തം കാന്തം ഹൈമവത്യാ നരപതിരഭജ–
ദ്രൂ പ്യദീപം സമർപ്പ്യ.”
“ശാസ്ത്രാഭ്യാസാദിഹീനോ നൃപതിലകചരി–
ത്രാദികം വർണ്ണയൻ കോ
വിദ്യാവൃദ്ധാതിഹൃദ്യേ സുകൃതിമതിഭവൽ–
സന്നിധൗ മോദകാരീ?
ഏവം ഭാവേ മമൈഷ ശ്രമ ഇഹ വിഫല–
സ്സ്യാന്നഹീത്ഥം വിശങ്കാ
പൂർവം വിഷ്ണോഃ കുചേലപ്രണിഹിതപൃഥുകോ–
പ്യാദദൗ പൂർണ്ണമോദം.”
43.33അമ്പാടി കുഞ്ഞുകൃഷ്ണപ്പുതുവാൾ (987–1056)
ചരിത്രം—ബാല്യകാലം
അമ്പാടി കുഞ്ഞുകൃഷ്ണപ്പുതുവാൾ 987-ാമാണ്ടു് മകരമാസത്തിൽ തൃശ്ശൂരിൽ അമ്പാടി എന്ന പ്രസിദ്ധമായ തറവാട്ടിൽ ജനിച്ചു. ആ തറവാട്ടുകാർക്കു സ്ഥലത്തെ വടക്കുന്നാഥക്ഷേത്രത്തിൽ കഴകവൃത്തി ഉണ്ടായിരുന്നതിനുപുറമെ ചാലക്കുടിക്കുസമീപം മൂഴിക്കുളത്തും ചേർത്തലത്താലൂക്കിൽ തുറവൂരും വസ്തുവകകളും മറ്റും ഉണ്ടായിരുന്നു. ആ കുടുംബത്തിലെ കൃഷ്ണപ്പുതുവാൾ എന്നൊരു പൂർവ്വപുരുഷൻ ധർമ്മരാജാവിന്റെ കാലത്തു തിരുവിതാംകൂറിൽ ഒരു കാര്യക്കാരായി പണിനോക്കിയിരുന്നതായും അദ്ദേഹത്തിൽ പ്രീതനായ മഹാരാജാവു തൃശ്ശൂരിൽ ഒരു വലിയ ഭവനം പണിയിച്ചുകൊടുത്തതായും ഐതിഹ്യമുണ്ടു്. കുഞ്ഞുകൃഷ്ണപ്പുതുവാൾ ബാല്യത്തിൽ പാരമ്പര്യമനുസരിച്ചു കുലവൃത്തിയിൽ ഏർപ്പെട്ടു. അതോടുകൂടിത്തന്നെ അക്കാലത്തെ ഒരു വലിയ സംസ്കൃതപണ്ഡിതനായിരുന്ന തൃശ്ശൂർ താഴയ്ക്കാട്ടു ചെറിയ നാരയണപ്പുതുവാളോടു സംസ്കൃതം അഭ്യസിച്ചു. താഴയ്ക്കാട്ടുകുടുംബത്തിൽ അതിനുമുൻപു വലിയ ശങ്കരപ്പുതുവാൾ, ചെറിയ ശങ്കരപ്പുതുവാൾ, വലിയ നാരായണപ്പുതുവാൾ (നാണു) എന്നീ പേരുകളിൽ ചില വിദ്വന്മണികൾ ഉണ്ടായിട്ടുണ്ടു്. ചെറിയ നാരായണപ്പുതുവാൾ തോന്നിക്കൽ കുഞ്ഞിട്ടി രാഘവൻനമ്പിയാരുടെ ശിഷ്യനായിരുന്നു. നമ്മുടെ കവി, നാരായണപ്പുതുവാളിൽനിന്നു ശാസ്ത്രമൊന്നും അഭ്യസിച്ചില്ലെങ്കിലും സംസ്കൃതത്തിൽ ബുദ്ധിയുടെ തീക്ഷ്ണതകൊണ്ടു ലോകവ്യുൽപത്തി വേഗത്തിൽ സ്വാധീനമാക്കി. തന്റെ ഗുരുനാഥന്റെ മാഹാത്മ്യത്തെപ്പറ്റി അദ്ദേഹം വ്യാസോൽപത്തി തുള്ളലിൽ താഴെക്കാണുന്നപ്രകാരം വർണ്ണിച്ചിരിക്കുന്നു.
“അൻപതുമൊന്നുമുള്ളക്ഷരത്തെ നാവി–
ലൻപോടെഴുതീട്ടു മുന്നം മണലിന്റെ
മുൻപിൽ പരിശ്രമിപ്പിച്ചോരു ദേശിക–
ത്തമ്പുരാൻ നാരായണാഖ്യൻ ദയാപരൻ
ഗംഭീരചിത്തൻ മൃദുസ്മേരമുഗ്ദ്ധവ–
ക്ത്രാംഭോരുഹൻ ശബ്ദശാസ്ത്രേ വിചക്ഷണൻ
അംഭഃപ്രവാഹത്തെ വെല്ലുമാറുള്ള വാ–
ഗ്ഗുംഭപ്രഭാവമുടയദേഹൻ മഹ–
ത്സംഭാവനീയൻ സരസ്വതീകാരുണ്യ–
സമ്പത്സുധാസാരസംപൂർണ്ണഭാജനം.
വൻപെഴും വിദ്വജ്ജനങ്ങളിൽ വച്ചൊരു
മുൻപുണ്ടു മൽഗുരുഭൂതനെല്ലാറ്റിലും.
നാടകാലങ്കാരകാവ്യപ്രഭാവങ്ങ–
ളൂടേ പറഞ്ഞു പഠിപ്പിച്ചു വിദ്യയും
പാഠകംചെയ്യിക്കുവാൻ വിശേഷിച്ചൊരു
പാടവമുണ്ടന്നതും ലോകസമ്മതം.
ബുദ്ധിച്ചുരുക്കം ഭവിച്ചവനെങ്കിലും
വർദ്ധിച്ച മാന്ദ്യമുൾക്കൊണ്ടവനെങ്കിലും
സിദ്ധമായ്ച്ചൊല്ലാമചേതനത്വേനൈവ
കൊത്തിവച്ചുള്ള മരപ്പാവയെങ്കിലും
അധ്യാപനേ താനൊരുമ്പെട്ടുവെങ്കിലൊ–
രധ്വാനമേതുമേ കൂടാതെ നാലഞ്ചു
സ്വാധ്യായമങ്ങനെ ചൊല്ലുംവിധൗ ചിത്ത–
ശുദ്ധ്യാ ഭവിക്കും വിശേഷേണ ശിഷ്യരും.
ആചാര്യവൈഭവം മറ്റെന്തിതിൽ പരം?
നീചാല്പബുദ്ധികളെക്കൂടെ വിദ്യയാ
വാചസ്പതിയോടു തുല്യരാക്കുമെന്നു
വാചാ പറഞ്ഞാലതു പോരുമല്ലയോ?
കാണാദശാസ്രവും കൗമുദീഗ്രന്ഥവും
കാണാതെചൊല്വാൻ തടവും തനിക്കില്ല.
ക്ഷോണീസുരന്മാരിലുള്ള വണക്കവും
കാണികൾ മറ്റോരിലുള്ളോരിണക്കവും
പ്രാണിപ്രപഞ്ചങ്ങളിലെക്കരുണയും
പ്രാണാവസാനപര്യന്തം കുറവില്ല.
ഏണാങ്കചൂഡലെബ്ഭക്തിശുദ്ധിയും
ക്ഷീണം ഭവിക്കാത്ത നൽബുദ്ധിശക്തിയും
താണ നിലയും തനിച്ചോരു വിദ്യയും
കാണാൻ പ്രയാസമൊരാളെയേവംവിധം.”
43.34ആദ്യത്തെ കവിത
ഭാഷയുടെ ലാളിത്യം ഫലിതത്തിന്റെ സമൃദ്ധി എന്നിവയാണു് പുതുവാളുടെ കാവ്യശൈലിക്കുള്ള മുഖ്യഗുണങ്ങൾ. കൊടുങ്ങല്ലൂർ താമസിക്കുകയുണ്ടായിട്ടില്ല എങ്കിലും വെണ്മണി അച്ഛന്റേയും പൂന്തോട്ടത്തിന്റേയും കവനസംപ്രദായംതന്നെയാണു് അദ്ദേഹത്തിലും വേരൂന്നി വികസിച്ചതു്. ആ വികാസം ആദ്യകാലത്തു കദംബകോരകന്യായേന സംഭവിച്ചതായിരുന്നു എങ്കിലും പിൽക്കാലത്തു് ആ ഭാഷാകവിപുംഗവന്മാർ ചില അവസരങ്ങളിലെല്ലാം ഒന്നിച്ചു കൂടി സാഹിത്യവിനോദങ്ങളിൽ ഏർപ്പെടുക ഉണ്ടായിട്ടുണ്ടു്.
പുതുവാളിനു പത്തുപന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള കാലത്തു തേച്ചുകുളിക്കന്നതിന് എണ്ണയെടുത്തുകൊടുക്കുവാൻ തന്റെ ചിറ്റമ്മയോടു് ആവശ്യപ്പെടുകയും ആ ബാലന്റെ മരുമകളായ ഒരു കുഞ്ഞിനെ ഉറക്കുവാൻ സാധിക്കാതെ ക്ലേശിച്ചു കൊണ്ടിരുന്ന ചിറ്റമ്മ കുട്ടിയെ ഉറക്കാമെങ്കിൽ എണ്ണയെടുത്തു കൊടുക്കാമെന്നു പറയുകയും ചെയ്തു. ഉടൻതന്നെ ആ പൈതലിനെ കൈയിൽ വാങ്ങി ഒരു താലോലംപാട്ടുണ്ടാക്കി പാടി. അതാണു് ആ വാസനാകവിയുടെ ആദ്യത്തെ വാങ്മയം.
“കുഞ്ചിയെടുത്തു പാരം കൊഞ്ചിക്കളിപ്പിക്കുമ്പോ
ളിഞ്ചികടിച്ചു കാവു കരയുന്നെന്തേ?
അമ്മയുമിങ്ങു വന്നെന്നമ്മിണിക്കുട്ടിക്കു ന–
ല്ലമ്മിഞ്ഞ തന്നു ‘വാവാ’ ഉറക്കും പിന്നെ.
കുഞ്ഞിക്കൈകൊണ്ടു നല്ലോരമ്മിഞ്ഞ താങ്ങിക്കൊണ്ടു
കുഞ്ഞേ! നീ കുടുകുടെക്കുടിച്ചുകൊൾക.
അച്ഛനുമിങ്ങു വന്നെൻകൊച്ചിനെയെടുത്തിട്ട–
ങ്ങുച്ചത്തിൽപ്പാടിപ്പാടിക്കളിപ്പിച്ചീടും.”
കല്ലൂർ നമ്പൂരിപ്പാടു് 1010-ാമാണ്ടാണല്ലോ മരിച്ചതു്. ആ കാലത്തോടടുപ്പിച്ചു് അദ്ദേഹത്തിന്റെ ആവശ്യം പ്രമാണിച്ചു ചങ്ങണംകുന്നിൽ ഭഗവതിയെപ്പറ്റി എഴുതിയ ഒരു വന്ദനശ്ലോകമാണു് താഴെ ചേർക്കുന്നതു്.
“രാരാജദ്ഘനരാജിമേദുരകചാ ഹാരാങ്കഹീരാംകുര–
സ്ഫാരോത്തുംഗകുചാനതാംഗലതികാ, ശ്രീചങ്ങണാദ്ര്യാലയാ,
ആരാതീയപരേതരാജപുരുഹൂതാരാതിപാരമ്പരീ–
കാരാഗാരകഠോരധാരശരചാപാസ്താം പുരസ്താദുമാ.”
പുതുവാൾ തിരുവനന്തപുരത്തു്
സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് നാടുനീങ്ങുന്നതിനു് അല്പകാലം മുമ്പായി പുതുവാൾ തിരുവനന്തപുരത്തു ചെന്നു് അവിടത്തെ മുഖം കാണിക്കുകയും അദ്ദേഹത്തിന്റെ കുടുംബകഥ അറിവുണ്ടായിരുന്ന ആ മഹാനുഭാവൻ കവിയെ യഥോചിതം സൽക്കരിക്കുകയും ചെയ്തു. ഒരിക്കൽ മഹാരാജാവു സവാരിക്കെഴുന്നെള്ളിയ അവസരത്തിൽ ഏതോ ഒരു ചുവരിൽ “അദ്ദിക്കിൽനിന്നറവലേ മുറയിട്ടിടുന്നു” എന്നൊരു ശ്ലോകപാദം ആരോ എഴുതിവച്ചിരുന്നതു കണ്ടു തിരിയെ എഴുന്നള്ളിയപ്പോൾ പുതുവാളോടു് അതൊരു സമസ്യയായി പരിഗണിച്ചു പൂരിപ്പിക്കുവാൻ ആജ്ഞാപിച്ചു. പുതുവാൾ അതു് അടിയിൽ കാണുന്നവിധത്തിൽ പൂരിപ്പിക്കുകയും തിരുമനസ്സുകൊണ്ടു് അദ്ദേഹത്തിനു് ഒരു വീരശൃംഖല സമ്മാനിക്കുകയും ചെയ്തു.
“മുക്കാലു വാണിയുമകത്തൊരു കാൽ പുറത്തും
ദുഷ്കാലവൈഭവവശാലൊരു ഭിത്തിമാതാ
പദ്യക്കിടാവിനെയഹോ മുഴുവൻ പെറാഞ്ഞി–
ട്ടദ്ദിക്കിൽനിന്നറവലേ മുറയിട്ടിടുന്നു.”
അതിനെ പുതുവാളുടെ കുടുംബക്കാർ ഇന്നും വീരശൃംഖലാ ശ്ലോകം എന്നു സാഭിമാനം സ്മരിക്കുന്നുണ്ടു്. 1022-ൽ സ്വാതിതിരുനാളുടെ കാലാനന്തരം ഉത്രംതിരുനാൾക്കു മൂപ്പുകിട്ടിയപ്പോൾ നമ്മുടെ കവി “പട്ടാഭിഷേകം” എന്നൊരു തുള്ളലുണ്ടാക്കി തിരുമുമ്പിൽ പാടിക്കേൾപ്പിക്കുകയും അതിൽ ജ്യേഷ്ഠന്റെ സ്വർഗ്ഗാരോഹണം വർണ്ണിക്കുന്ന ഘട്ടം കേട്ടു മഹാരാജാവു കണ്ണുനീർ വാർക്കുകയും ചെയ്തുവത്രേ. പ്രസ്തുത കൃതി കണ്ടുകിട്ടീട്ടില്ല. ആ തമ്പുരാന്റെ കല്പനയനുസരിച്ചാണു് (1) കൃഷ്ണാവതാരം, (2) കാളിയമർദ്ദനം, (3) കേശിവധം എന്നീ ആട്ടക്കഥകൾ രചിച്ചതു്. 1034-ാമാണ്ടു ആയില്യംതിരുനാൾ സിംഹാസനാരോഹണം ചെയ്യുന്നതുവരെ പുതുവാൾ കൂടെക്കൂടെ തിരുവനന്തപുരത്തായിരുന്നു താമസം. ഒരു സന്ദർഭത്തിൽ നാട്ടിലേയ്ക്കു പോയി മടങ്ങിവരാൻ താമസിച്ചതിനാൽ അദ്ദേഹത്തിനു വലിയ കൊട്ടാരത്തിൽ പതിച്ചിരുന്ന ആഴ്ചമുറയെണ്ണ അധികൃതന്മാർ നിറുത്തിക്കളഞ്ഞു. അതിനെപ്പറ്റി മഹാരാജാവിനോടു സങ്കടമുണർത്തിക്കുവാൻ ആയുധശാലയിൽ എഴുന്നള്ളിയ അവസരത്തിൽ അദ്ദേഹത്തിനു് ഒരു നല്ല സന്ദർഭം കിട്ടുകയും അതു് അദ്ദേഹം താഴെക്കാണുന്ന ശ്ലോകങ്ങൾ സമർപ്പിക്കുവാൻ ഉപയോഗപ്പെടുത്തുകയും ചെയ്തു.
“ഉലകീശ വിഭോ! ഭവൽകൃപാണീ–
പതഗാദ്യായുധജാലശാലതന്നിൽ
പല ഹേതികൾ മൂർച്ചകൂട്ടിയിട്ടീ
സ്ഥലമോരോന്നിലിരിപ്പതേഷ കണ്ടേൻ.
ഒരു വാളതിലുണ്ടു പുത്തനായ–
ക്കരവാളത്തിലഹോ! തുരുമ്പു കേറി
ചില ദിക്കു ദ്രവിച്ചിടുന്നു രാജൻ!
പലനാളായി മെഴുക്കിടായ്കമൂലം.”
ആയില്യംതിരുനാൾ മഹാരാജാവിനെ ഒരിയ്ക്കൽ മുഖം കാണിച്ചപ്പോൾ “കുഞ്ഞുകൃഷ്ണനെ കണ്ടിട്ടു കാലം കുറച്ചായല്ലോ” എന്നു് അവിടുന്നു് കല്പിച്ചു. അപ്പോൾ ഉണ്ടാക്കി ചൊല്ലിയതാണു് ചുവടേ കുറിക്കുന്ന ശ്ലോകങ്ങൾ.
“കഞ്ജത്താരമ്പനെച്ചുട്ടൊരു പരമപൂമാൻ
തമ്പുരാനാണ സത്യം
നെഞ്ചത്തെച്ചോറിറങ്ങാ കിനവിലുമടിയൻ
ത്വൽപദാബ്ജം മറന്നാൽ
പഞ്ഞപ്പെട്ടങ്ങുമിങ്ങും പടുതരമുഴലും
ഭാഗ്യഹീനർക്കു മുമ്പാം
കുഞ്ഞിക്കൃഷ്ണൻകുടുംബത്തിനു ഗതി ഭവദാ–
രാധനം പണ്ടുപണ്ടേ.
കായില്ലാമരമെന്നപോലെ മരുവും മറ്റുള്ള ഭൂപാലരെ–
പ്പോയല്ലോ പഴുതേയണഞ്ഞുമരുവുന്നാഹന്ത! ദേഹാവധി
ആയില്യംതിരുനാളിൽവന്നവതരിച്ചുള്ളോരു കൽപദ്രുമ–
ത്തയ്യല്ലോ വളരുന്നു വഞ്ചിധരണൗ വാഞ്ഛിച്ചതേകീടുവാൻ.”
പുതുവാൾ ഏറെനാൾ താമസിയാതെ തന്റെ താമസം മൂഴിക്കുളത്തേയ്ക്കു മാറ്റി. അവിടെ തേക്കിൻകാടു് എന്നൊരു വീട്ടിലായിരുന്നു അദ്ദേഹത്തിനു സംബന്ധം. അവിടെവെച്ചു പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഫലിതസാഹിത്യം നിരങ്കുശമായി വ്യാപിച്ചുകൊണ്ടിരുന്നു. ഒരിക്കൽ സ്വയം കവിതക്കാരിയെന്നു് അഭിമാനിച്ചുവന്ന ഒരു സ്ത്രീ താനുണ്ടാക്കിയ ഒരു ശ്ലോകം അദ്ദേഹത്തെ കാണിച്ചു് അതിനു തനിക്കു് രണ്ടു് ഓണപ്പുടവ ആരെങ്കിലും തരേണ്ടതാണെന്നു വാദിച്ചു. അതു കേട്ടു പുതുവാൾ മുഖം നോക്കാതെ
“തരുണീമണി മേലിലിത്തരം കൊ–
ള്ളരുതാതുള്ളവ തീർത്തുകൊണ്ടിരുന്നാൽ
മുറിമുണ്ടുകളല്ല, നല്ല വേലി–
ത്തറികൊണ്ടൊന്നു തരും തരം വരുമ്പോൾ.”
എന്നു തട്ടിവിട്ടു് ആ പാവത്തെ ക്ഷീണസത്വയാക്കി മടക്കി അയച്ചു. പിന്നെയൊരിക്കൽ ഒരു നമ്പൂരി “വനിതാരത്നമേ യത്നമായി” എന്നു് ഒരു സമസ്യ താൻ മുൻപു കൊടുത്തിരുന്നതു പൂരിപ്പിക്കാത്തതിനു പുതുവാളോടു് അൽപം രസക്ഷയം പ്രകടിപ്പിച്ചു. ആ നമ്പൂരിക്കു് അടുത്തുള്ള ഒരു ചാക്കിയാർ ഭവനത്തിലായിരുന്നു സംബന്ധം. അപ്പോൾ അദ്ദേഹം അമ്പലക്കിണറ്റിൽനിന്നു വെള്ളം കോരി താൻ തന്നെ കുടവും ചുമന്നുകൊണ്ടു ഭാര്യാഗൃഹത്തിലേയ്ക്കു പോകുകയുമായിരുന്നു. അതു കണ്ടിട്ടു പുതുവാൾ ആ സമസ്യ ഇങ്ങനെ പൂരിപ്പിച്ചു കേൾപ്പിച്ചു.
“അത്യാവേശംനിമിത്തം ഭവതിയോടൊരുമി–
ച്ചത്ര ഞാൻ പോന്നുവന്നി–
ക്കൃത്യാകൃത്യേ ഭയം തീർന്നിരവുപകൽ കഴി–
ക്കുന്നുവെന്നാകിലും കേൾ
ഭൃത്യന്മാരെന്നപോലെ പലരുമറിയുമാ–
റമ്പലത്തീന്നിവണ്ണം
നിത്യം വെള്ളം ചുമക്കുന്നതിനിഹ വനിതാ–
രത്നമേ! യത്നമായി.”
വേറൊരു നമ്പൂരി തന്റെ ഭാര്യയുടെ വാക്കു കേട്ടു പുഴവക്കത്തുള്ള ചന്തിരപ്പുരച്ചുവരിൽ പുതുവാളെ അധിക്ഷേപിച്ചു്
“അമ്പാടിയെന്നു പറയുന്നൊരു പത്തനത്തിൽ
ഡംഭേറെയുള്ളൊരു നിവാസിയതായ കൃഷ്ണൻ
വമ്പേറെയുള്ള ധരണീസുരനോടു തോറ്റി–
ങ്ങമ്പോടു പോന്നു മരുവുന്നിതു കാടുതന്നിൽ.”
എന്നൊരു നാല്ക്കാലി കരികൊണ്ടു വരച്ചുവച്ചു. പുതുവാൾ അതുകണ്ടു് അരിശം സഹിക്കാതെ അദ്ദേഹത്തേയും ഭാര്യയേയും പറ്റി അനേകം ശ്ലോകങ്ങൾ പ്രത്യുത്തരരൂപത്തിൽ അയച്ചുകൊടുത്തു. അവയിൽ ഓരോന്നു താഴെ ചേർക്കുന്നു.
“യന്ത്രപ്പണിത്തരവശേന മറഞ്ഞുനിന്ന–
ച്ചന്ത്രപ്പുരച്ചുവരു തന്റെ ദുപാശിയാക്കി
മന്ത്രപ്പയറ്റുകളിൽ നില്ക്കിനിയെട്ടുപത്തു
പന്ത്രണ്ടു നാളിനകമങ്ങറിയിച്ചുവയ്ക്കാം.
ഒരുത്തനുണ്ടാം പ്രിയമെന്നുവെച്ചി–
ട്ടൊരുത്തനെക്കൊണ്ടു ദുഷിക്കൊലാ നീ
തരത്തിലേ നല്ല പണിത്തരം കേ–
ളൊരുത്തി നീ; മറ്റതൊരുത്തനാണു്.”
1040-ാമാണ്ടിനു മുൻപു് ഒരിക്കൽ കൊടുങ്ങല്ലൂർക്കോവിലകത്തു പോയിരുന്നപ്പോൾ പൂന്തോട്ടത്തു നമ്പൂരി അർത്ഥമില്ലാത്ത ഒരു സംസ്കൃതശ്ലോകം ശബ്ദാഡംബരത്തോടുകൂടി ഉണ്ടാക്കി “കുഞ്ഞുകൃഷ്ണാ! ഈ പഴയ ശ്ലോകത്തിന്റെ അർത്ഥം മനസ്സിലായോ?” എന്നു ചോദിച്ചു.“ഒരിക്കൽക്കൂടി കേൾക്കട്ടെ” എന്നായി പുതുവാൾ. വീണ്ടും ചൊല്ലിയപ്പോൾ മനസ്സിലായി എന്നു പറഞ്ഞു. എന്താ മനസ്സിലായതെന്നു പൂന്തോട്ടവും അടുത്തുണ്ടായിരുന്ന വെണ്മണി അച്ഛനും വീണ്ടും ചോദിച്ചതിനു് “അർത്ഥമില്ലെന്നുതന്നെ” എന്നായിരുന്നു ലക്ഷണജ്ഞനല്ലെങ്കിലും ലക്ഷ്യജ്ഞനായ പുതുവാളുടെ മറുപടി.
മൂഴിക്കുളത്തെ ഒരു മാരാർസ്ത്രീയെപ്പറ്റി മാരാവാഹനം എന്നൊരു ദുഷ്കവിതയും പുതുവാൾ നിർമ്മിച്ചു. അതൊരു ശീതങ്കൻതുള്ളലാണു്. പുതുവാളുടെ ഏതോ ഒരു പാട്ടിൽ സംഗീതവിദൂഷിയായിരുന്ന ആ സ്ത്രീ വൈകല്യമുണ്ടെന്നു പറഞ്ഞതാണു് കലഹത്തിന്റെ കാരണം
“ശ്രീഹംസയാനാലയേ വിളങ്ങീടുന്ന
ശ്രീഹംസരാജാഗ്നിനേത്രൻ പുരാന്തകൻ
മോഹം സഫലമാക്കീടുവാനായർദ്ധ–
ദേഹം സഹചരിക്കേകിയ തമ്പുരാൻ
നാഹം സമർത്ഥനെന്നാലുമതിന്നു നി–
ർവാഹം ഭഗവാനുളവാക്കുമെന്നൊരു
മോഹം മനസ്സിൽ ജനിക്കകൊണ്ടിത്തുള്ള–
ലാഹന്ത! കെട്ടിച്ചമയ്ക്കാൻ തുടങ്ങുന്നു.”
എന്നിങ്ങനെയാണു് ആ കൃതി ആരംഭിക്കുന്നതു്. ഇതെല്ലാം തികഞ്ഞ കന്നത്തമാണെങ്കിലും അന്നത്തെ സ്ഥിതിക്കു് അത്ര ഗർഹ്യമായി സാഹിത്യരസികന്മാർ കരുതിയിരുന്നില്ല.
ശങ്കരവാരിയർ ദിവാൻജിയുടെ കാലത്തു് ഇരിങ്ങാലക്കുട വാരിയന്മാരെല്ലാവരുംകൂടി പുതുവാളന്മാർക്കു് അമ്പലവാസികളോടൊന്നിച്ചു ക്ഷേത്രസദ്യയ്ക്കു് ഇലവയ്ക്കുവാൻ പാടില്ലെന്നു ശഠിച്ചു. അതു കീഴ്മര്യാദയ്ക്കു വിപരീതമായിരുന്നതിനാൽ പുതുവാൾ ദിവാൻജിക്കു പദ്യത്തിൽ ഒരു ഹർജി എഴുതി സമർപ്പിച്ചു് തന്റെ വർഗ്ഗത്തിൽപ്പെട്ടവർക്കു് ആ ക്ഷേത്രത്തിലെ അമ്പലവാസിസ്സദ്യയിൽ ഒന്നാമതായി ഇലവയ്ക്കേണ്ടതാണെന്നു് ഉത്തരവു വാങ്ങിച്ചു. താഴയ്ക്കാട്ടു പഠിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ സതീർത്ഥ്യരായിരുന്നു ശങ്കരവാര്യരുടെ പുത്രന്മാരും പിന്നീടു കൊച്ചിയിലെ ദിവാൻജിമാരുമായ തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനോനും ഗോവിന്ദമേനോനും. ആ ഹർജ്ജിയിലെ ഒരു ശ്ലോകം അടിയിൽ ചേർക്കുന്നു.
“പണ്ടേ മാമൂലമായിപ്പലരുമൊരുമചേ–
ർന്നുണ്ടുപോരുന്ന കാര്യം
കൊണ്ടേതാനും ചിലർക്കീയിട രുചി കുറവായ്–
ച്ചെന്നു കോയിമ്മകേറി
പണ്ടാരക്കാരിയസ്ഥപ്രവരപരിസരേ
കേട്ടതിൽക്കോട്ടമസ്മൽ–
പ്പണ്ടങ്ങൾക്കായിവന്നെന്നതുമിഹ വളരെ–
സ്സങ്കടം മന്ത്രിവര്യ!”
അവസാനകാലം
1050-ാമാണ്ടിനുമേൽ മൂഴിക്കുളത്തുള്ള താമസം മതിയാക്കി പെരുവനത്തു ചിറ്റൂർ നമ്പൂരിപ്പാട്ടിലെ ആശ്രിതനായി പുതുവാൾ കുറേക്കാലം കഴിഞ്ഞുകൂടി. അവിടെവച്ചു് ആ നമ്പൂരിപ്പാട്ടിലെ നിർദ്ദേശമനുസരിച്ചാണു് കംസവധം എന്ന നാലാമത്തെ ആട്ടക്കഥ രചിച്ചതു്. സംഗീതകുശലനായിരുന്ന അദ്ദേഹത്തിന്റെ ആട്ടക്കഥകളിൽ ഒന്നിനും പ്രചാരമില്ലാതെപോയതിനുള്ള കാരണം അവ വായിച്ചാലേ കണ്ടുപിടിക്കാൻ തരമുള്ളു. ആ കഥകൾ ഒന്നും സമഗ്രരൂപത്തിൽ കണ്ടുകിട്ടീട്ടില്ല. 1054-ാമാണ്ടോടുകൂടി തൃശ്ശൂർ കുടുംബഗൃഹത്തിലേയ്ക്കു തിരിച്ചുപോന്നു. അവിടെ വടക്കുന്നാഥക്ഷേത്രത്തിൽ ഒരു തിരുവാഭരണം കളവുപോയപ്പോൾ ക്ഷേത്രോപജീവികളുടെ അനുഭവത്തിനുള്ള ചോറു സർക്കാരിൽനിന്നു നിറുത്തി. കേസ്സന്വേഷിക്കുന്നതിനു വന്ന ഒരു പോലീസ്സുദ്യോഗസ്ഥന്റെ മുമ്പിൽ വയോധികനായ പുതുവാൾ അനന്തരവന്മാരുടെ സഹായത്തോടുകൂടി വന്നുചേർന്നു. അത്രയ്ക്കു ശരീരത്തിനു ക്ഷീണത എങ്ങനെ വന്നു എന്നു് ആ ഉദ്യോഗസ്ഥൻ ചോദിച്ചതിനു വിശപ്പു സഹിക്കുവാൻ പാടില്ലാഞ്ഞിട്ടാണെന്നു പറഞ്ഞുകൊണ്ടു താഴെക്കാണുന്ന ശ്ലോകങ്ങൾ അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു.
“പോല്ലീസ്സിൽക്കാരിയക്കാരവരുടെ തിരു–
മുമ്പാകെ ചെന്നൊന്നു കണ്ടാൽ
വില്ലീസ്സിൻമാർദ്ദവംതേടുമൊരമൃതഗിരാ
ചിത്തരംഗം തണുക്കും
വല്ലാതീച്ചൂടടക്കുന്നതിനൊരു വഴി കാ–
ണാഞ്ഞു യുഷ്മൽപ്രദേശേ
മെല്ലെത്തപ്പിത്തടഞ്ഞിട്ടൊരുവിധമരിക–
ത്തെത്തിനേനാർത്തബന്ധോ!
ശിവനിർമ്മാല്യമാണസ്മൽഭവനപ്പൊറുതിക്കഹോ
കവനം ക്ഷുത്തടക്കുന്നീലവനംചെയ്യണേ ഭവാൻ.”
തൃശ്ശൂർ പൂരത്തിനു പാറമേക്കാവുകാരെ ദുഷിച്ചു വെണ്മണി മഹൻനമ്പൂരി ഏതാനും ശ്ലോകങ്ങളെഴുതിയപ്പോൾ പാറമേക്കാവുകാരുടെ കക്ഷി പിടിച്ചു പുതുവാൾ പത്തു ശ്ലോകങ്ങൾ അതിനു മറുപടിയായി “പാറമേക്കാവു തേതി” എന്ന കള്ളപ്പേരിൽ കുറിച്ചു് അയച്ചുകൊടുത്തു. അതു പുതുവാളാണെന്നു തീർച്ചയാക്കി വെണ്മണി ചീന്തി തീയിലിട്ടു. ഉടനേ ആ ശ്ലോകങ്ങൾതന്നെ വീണ്ടും പകർത്തി ചുവടേ ചേർക്കുന്ന ശ്ലോകത്തോടുകൂടി പുതുവാൾ വീണ്ടും അദ്ദേഹത്തിനയച്ചു
“വായിച്ചീടാതെ കാവ്യാദികൾ പലപൊഴുതും
കോപി ദേവീപ്രസാദാ–
ലായീപോൽ പണ്ടു വിദ്വന്മണി; പുനരവന–
ത്രേ മഹാൻ കാളിദാസൻ;
ആയീ തൽകാലമിങ്ങുള്ളൊരു തരുണിയഹോ!
പാറമേൽക്കാവിലമ്മ–
സ്ഥായീലവ്വണ്ണമിപ്പോൾ വിദുഷി, കവിതയ–
ത്തേതിയാം കാളിദാസി.”
ഒരിക്കൽ ശങ്കുണ്ണിമേനോൻദിവാൻജിയെക്കണ്ടു പുതുവാൾ പുതയ്ക്കുവാൻ ഒരു “പ്ലാൻ” വേണമെന്നു് അഭ്യർത്ഥിച്ചതു താഴെക്കാണുന്ന ശ്ലോകത്തിലായിരുന്നു.
“പുതപ്പാൻ പ്ലാനെന്നാലതിശയ, മതിന്നുണ്ടു വളരെ–
പ്പതുപ്പും മെയ്ച്ചൂടും; മുഷികിലുമലക്കിച്ചുകളയാം;
അതിപ്പോൾച്ചിന്തിച്ചാലിതരജനമാളായിവരുമോ?
അതുൾപ്രേമത്തോടൊന്നുതകകിലതിപ്രീതിജനകം.”
പുതുവാൾ രോഗം പിടിപെട്ടുകിടക്കുമ്പോൾ തൈക്കാട്ടു മൂസ്സതിനു് ആവലാതിയായി കുറേ ശ്ലോകങ്ങൾ ഉണ്ടാക്കി അയച്ചതിൽ ഒന്നു് ഉദ്ധരിക്കാം.
“ദിക്കെട്ടെന്നല്ല പത്തും പുകഴിയ പഴ–
നെല്ലിപ്പുറത്തുജ്ജ്വലിക്കും
തൈക്കാട്ടെന്നാഖ്യ തേടീടിന ശുഭനിലയാ–
വാസി വൈദ്യാഗ്രഗണ്യൻ
മെയ്ക്കെട്ടും വ്യാധിജാഡ്യം നിഖിലമപനയി–
ച്ചീടുമെന്നോർത്തു പോന്നേൻ
ചക്കിട്ടത്തിൽത്തിരിച്ചിട്ടടിയനെ വലയി–
ച്ചീടൊലാജീവനാന്തം.”
1056 മകരമാസത്തിൽ സരസനായ ആ വാസനാകവി പരഗതിയെ പ്രാപിച്ചു.
കൃതികൾ
കുഞ്ഞുകൃഷ്ണപ്പുതുവാൾ (1) കൃഷ്ണാവതാരം, (2) കാളിയമർദ്ദനം, (3) കേശിവധം, (4) കംസവധം എന്നീ നാലാട്ടക്കഥകളും, (5) വ്യാസോൽപ്പത്തി, (6) മാരാവാഹനം (പത്തുവൃത്തം) എന്നീ തുള്ളലുകളും, (7) പാത്രചരിതം കൈകൊട്ടിക്കളിപ്പാട്ടും രചിച്ചിട്ടുണ്ടു്. അവയ്ക്കുപുറമേ അനവധി ഒറ്റ ശ്ലോകങ്ങളും പാട്ടുകളും അദ്ദേഹം സന്ദർഭാനുസാരേണ നിർമ്മിച്ചതായി അറിയാം. അവയിൽ പാത്രചരിതംമാത്രമേ മുദ്രിതമായിട്ടുള്ളു. വ്യാസോൽപത്തിയേയും മാരാവാഹനത്തേയും കുറിച്ചു മുൻപു പറഞ്ഞുകഴിഞ്ഞു.
ആട്ടക്കഥകളിൽനിന്നു ചില ഭാഗങ്ങൾ
താഴെക്കാണുന്ന വന്ദനശ്ലോകം ആദ്യകാലത്തെ മൂന്നാട്ടക്കഥകളിൽ ഏതോ ഒന്നിൽ ഉൾപ്പെട്ടതാണു്. അതു് ഏതാണെന്നു നിശ്ചയമില്ല.
“ഭാസ്വദ്ബാലേന്ദുബിംബപ്രകടിതശിരസം
ഭസ്മരേഖാഭിരാമം
ഭാസ്വച്ഛീതാംശുവൈശ്വാനരനയനലസ–
ദ്വക്ത്രപങ്കേരുഹം തം
രുദ്രാണീമുദ്രിതാംശം മുനിജനവിനുതം
കാദ്രവേയാഞ്ചിതാംഗം
രുദ്രം ഭദ്രം സുഭദ്രാപതിശരവരദം
നൗമി ഭദ്രാദ്രിനാഥം.”
അടുത്തതായി ചേർക്കുന്നതു കംസവധത്തിൽനിന്നു് ഒരുശ്ലോകവും അതോടു ചേർന്ന പദത്തിലെ ഒരു ഭാഗവുമാണു്.
“തസ്മിൻ കാലേഥ ബാലാനിലദരവിദല–
ന്മല്ലികാമാലതീക–
പ്രോദ്യൽസൗരഭ്യപൂരാഞ്ചിതപരിലസിത–
സ്വീയഹർമ്മ്യേതിരമ്യേ
ആസീനോ ഭോജരാജഃ സ്മരശരവിവശോ
രാഗസിന്ധൗ നികാമം
മജ്ജൻ മജ്ജൻ സലജ്ജാനതമധുരമുഖീം
പ്രാഹ തൽപ്രേയസീം താം.”
“മതിബിംബമനോഹരവദനേ! മദവാരണമന്ഥരഗമനേ!
മദിരാക്ഷിജനാനതചരണേ!മദനാർത്തികഷായിതശരണേ!
വേണീനിചയേന മറച്ചയി! വാണിടുന്നെന്തു മുഖാബ്ജം?
താണീടണമെന്നുടെ ദൃഷ്ടികൾ കേണീടണമെന്നു നിനച്ചോ?
കരികുംഭമൊടെതിർപൊരുതും നിൻ കുചകുംഭം മാറിലണച്ചു
പരിരംഭണമേകുവതിന്നായ് പരഭൃതമൊഴി!
വരികെന്നരികിൽ.”
43.35പാത്രചരിതം കൈകൊട്ടിക്കളിപ്പാട്ടു്
“മാർത്താണ്ഡനന്ദന! കർണ്ണ! സഖേ! പാര–
മാർത്തന്മാരായിപോൽ പാണ്ഡവന്മാർ.
ഏകച്ഛത്രാധിപനാകിയ ധർമ്മജ–
നേകാദശിയായി നാളുതോറും.
ആശ്ചര്യമിക്കാലമയ്യോ വൃകോദര–
നച്ഛനെത്തന്നെയോ ഭക്ഷിക്കുന്നു?
പാകാരിപുത്രനാം ഫല്ഗുനനുമിനി–
ച്ചാകാനുമേറെദ്ദിവസം വേണ്ട.
അശ്വിനീദേവകളോഷധികൊണ്ടുട–
നാത്മജന്മാരെപ്പുലർത്തുന്നല്ലീ?
ആനയോടത്ഭുതയാനങ്ങളും മറി–
മാനുകളോടു കടാക്ഷങ്ങളും
കാനനേയഭ്യാസം താനങ്ങു ചെയ്കയാ–
ലൂണിങ്കൽക്കൃഷ്ണയ്ക്കും തൃഷ്ണയില്ല.”
“ശിവപേരൂർ വാണരുളും ശിതികണ്ഠസ്വാമിയേയും
ശിവയായ ദേവിയേയും ശിരസാ ഞാൻ വന്ദിക്കുന്നേൻ”
എന്നിങ്ങനെയാണു് പ്രസ്തുത കൃതി ആരംഭിക്കുന്നതു്.
ഒറ്റശ്ലോകങ്ങൾ
(1) ഇരിങ്ങാലക്കുടക്ഷേത്രത്തിൽ താഴികക്കുടംവച്ച അവസരത്തിൽ:
“താഴികക്കുടമതിന്റെ ശോഭയി–
ന്നൂഴിയിൽ പ്രതിഫലിക്കയാലഹോ!
ആഴിവർണ്ണനുടെയമ്പലത്തിലെ–
പ്പൂഴിമണ്ണു കനകപ്പൊടിപ്രഭം,”
(2) കുണ്ടൂർ തേവരെപ്പറ്:
“കുന്നിൻമാതിൻമണാളൻ കുതുകമൊടകമേ
കൂറുകൊണ്ടേറെ വെള്ളി–
ക്കുന്നിൻമീതേ വസിക്കുന്നതു നിയതമഹോ!
പാർവതിക്കുള്ള ഭാഗ്യം
എന്നോരോ ദുർവിചാരൈരലമഴലമരീ–
നിമ്നഗയ്ക്കുള്ളിലുണ്ടാ–
മെന്നുള്ളാശങ്കകൊണ്ടോ കിമു കുസുമശരാ–
രാതി കുണ്ടൂരിലാസ്തേ?”
43.36പാട്ടുകൾ
(1) ഒരിക്കൽ പൂന്തോട്ടത്തു നമ്പൂരി ഏതോ ഒരു സ്ത്രീയെ ദുഷിച്ചു് ഒരു പാട്ടുണ്ടാക്കി. അതിനെതിരായി നമ്പൂരിയെ ശകാരിച്ചു് ഒരു പാട്ടുണ്ടാക്കിത്തരണമെന്നു് ആ സ്ത്രീ അപേക്ഷിച്ചതിനു പുതുവാൾ അവരുടെ സൗന്ദര്യത്തെത്തന്നെ വർണ്ണിച്ചു് ഒരു പാട്ടെഴുതിക്കൊടുത്തു് അങ്ങനെ പ്രതിയോഗിയെ തോല്പിച്ചു. അതു രവിവർമ്മൻതമ്പിയുടെ “പ്രാണനാഥനെനിക്കു നല്കിയ” എന്ന ഗാനത്തിന്റെ മട്ടിൽ രചിച്ചതാണു്.
“പാർത്തലത്തിലിങ്ങനെയുള്ളൊരു
(മൂർത്തി) വാഴ്ത്താതൊരുവരില്ല നൂനം.
കറത്തീടുന്നനുവേലമവളെ–
ക്കാത്യായനി നിജമകളെപ്പോൽ.(പാർത്തല)
കാർകൊണ്ടെഴുന്ന മേഘം കൈവണങ്ങീടുന്നൊരു
വാർകൂന്തലതു ബഹുനീളം തിരണ്ടു മധുനേർമൊഴി–
യാൾക്കങ്ങടിയോളം
ഉണ്ടതു നന്നായ് വേർപെടുത്തതിൽ
മുല്ലമല്ലികാ വേർപെടാതെയലങ്കരിച്ചൊരു
വാർകുഴലിന്റെ മനോഹരമായ സുഗന്ധം
നിറയുന്നു ദിഗന്തം.”
(2) മൂഴിക്കുളത്തു ലക്ഷ്മണനെപ്പറ്റി:
“ചിന്തയേ ഭവന്തം ലക്ഷ്മണാ! ബന്ധുരാകൃതേ!
നിൻതിരുവടിക്കെന്തു ചേതമയ്യോ! ബന്ധമോചനം തരിക.
(ചിന്തയേ)
കുറ്റമറ്റ പരിശുദ്ധയായൂറ്റമായൊഴുകുമുദാരനദീ–
തീരശോഭിതം തിരുമൂഴിക്കുളം സ്വൈരമാർന്നു വിലസും
വീരരാമാനുജ! (ചിന്തയേ)”
ചങ്ങണംകുന്നു ഭഗവതിയെപ്പറ്റിയും ഒരു നല്ല പാട്ടു് അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്.
43.37കവിപക്വാവലി
അക്കാലത്തെ ചില കവികളെ പഴങ്ങളോടു് ഉപമിക്കുന്ന ഒരു പ്രസിദ്ധമായ ശ്ലോകമുണ്ടു്. അതിനു കവിപക്വാവലി എന്നാണു് പേരു്.
“ഉച്ചത്തിൽപ്പറയുന്നു ഞാൻ സരസനാം പട്ടത്തു കുഞ്ഞുണ്ണിയെ–
ന്നൊച്ചപ്പെട്ടു വസിച്ചിടും കവിവരൻ കേടറ്റ നേന്ത്രപ്പഴം;
അച്ഛൻ വെണ്മണി ചിങ്ങനാണു; പുതുവാളമ്പാടി പൂവമ്പഴം;
അച്ചൻകണ്ടനറച്ചിടുന്നിരുമുടിക്കുന്നന്റെ മാണിപ്പഴം.”
എന്ന ശ്ലോകത്തിൽ പട്ടത്തു നമ്പിയാരെക്കുറിച്ചുള്ള ഭാഗം ആറാട്ടുപുഴയ്ക്കടുത്തുള്ള അച്ചൻകണ്ടത്തു നമ്പിയാരും, വെണ്മണി അച്ഛനെപ്പറ്റിയുള്ള ഭാഗം പുതുവാളും, പുതുവാളിനെപ്പറ്റിയുള്ളതു വെണ്മണി അച്ഛനും ഒരു സദസ്സിൽവെച്ചുണ്ടാക്കിച്ചൊല്ലിയെന്നാണു് കേട്ടിട്ടുള്ളതു്. കവിപക്വാവലിക്കുമേലാണു് കാത്തുള്ളിൽ അച്യുതമേനോന്റെ കവിപുഷ്പമാലയുടേയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിഭാരതത്തിന്റേയും ആവിർഭാവം.
43.38പട്ടത്തു കുഞ്ഞുണ്ണിനമ്പിയാർ (980–1050)
ചരിത്രം
പട്ടത്തു കുഞ്ഞുണ്ണിനമ്പിയാർ കൊച്ചിരാജ്യത്തു് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു വടക്കുവശം ഒരു ഫർലാംഗു് അകലെയുള്ള വെളുത്തപട്ടത്തു് എന്ന ഗൃഹത്തിൽ ജനിച്ചു. വെളുത്തപട്ടത്തിനു വടക്കേപ്പട്ടം എന്നും പേരുണ്ടു്. പട്ടത്തു് എന്നതു് അതിന്റെ ഹ്രസ്വരൂപമാണു്. അദ്ദേഹത്തിന്റെ പൂർവ്വഗന്മാർ തിരുവിതാംകൂർ മഹാരാജാക്കന്മാരെ ആശ്രയിച്ചു ചിലപ്പോൾ തിരുവനന്തപുരത്തു താമസിച്ചിരുന്നു. ആ ബന്ധം ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ചില അവകാശങ്ങൾ മാർത്താണ്ഡവർമ്മമഹാരാജാവിനു് അടങ്ങിയ കാലംമുതല്ക്കാണെന്നു പറഞ്ഞുവരുന്നു. ആ വഴിക്കു കുഞ്ഞുണ്ണിനമ്പിയാരുടെ അച്ഛൻ നാരായണൻനമ്പിയാരും 973-ൽ തീപ്പെട്ട ധർമ്മരാജാവിന്റെ ആശ്രിതനായിത്തീർന്നു. 984-വരെ തിരുവനന്തപുരത്തു താമസിച്ചതിനുമേൽ അദ്ദേഹം സ്വദേശത്തേയ്ക്കു മടങ്ങി. കുഞ്ഞുണ്ണി എന്നതു് ഓമനപ്പേരാണു്. ജയന്തൻ എന്നായിരുന്നു പിതൃദത്തമായ നാമധേയം. ജനനം ഏതുകൊല്ലത്തിലാണെന്നു നിശ്ചയമില്ല. 980-മാണ്ടിടയ്ക്കായിരിക്കണം. കുഞ്ഞുണ്ണിനമ്പിയാരും, കുഞ്ഞുകൃഷ്ണപ്പുതുവാളെപ്പോലെ വിദ്യാഭ്യാസം കഴിഞ്ഞതിനുമേൽ തിരുവനന്തപുരത്തു സ്വാതിതിരുനാൾ മഹാരാജാവിന്റെയും ഉത്രംതിരുനാൾ മഹാരാജാവിന്റെയും സദസ്യനായി ഏതാനും വർഷം കഴിച്ചുകൂട്ടി. കുഞ്ഞുണ്ണിനമ്പിയാർ സ്വാതിതിരുനാൾ മഹാരാജാവിനു് അടിയറവെച്ച ഒരു ശ്ലോകമാണു് താഴെ കാണുന്നതു്.
“വീണാവാദാദിദാനീം വിരമ സുരമുനേ!
കോണകാണ്ഡൈരകാണ്ഡേ
കോ വാ കോലാഹലോയം നിഖിലബുധ–
മനോനന്ദനേ നന്ദനേസ്മിൻ?
ശ്രീവഞ്ചിക്ഷോണിഭർത്തൃപ്രചുരവിതര–
ണാകർണ്ണനാൽ കല്പകദ്രോർ–
വ്രീളാനമ്രാഗ്രശാഖാസുമഹരണഭവ–
സ്സുഭ്രുവാമഭൂവാഹ!”
ഉത്രംതിരുനാൾ തിരുമനസ്സിലെ കാലത്താണു് രസരത്നാകരം എന്ന സംസ്കൃതഭാണത്തിന്റെ നിർമ്മിതി. വഞ്ചീശ്വരന്റെ ആജ്ഞാനുസാരമാണു് അതു രചിച്ചതെന്നു കവിതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. 1029 മിഥുനം 23-ആംനു ആ മഹാരാജാവു ഹിരണ്യഗർഭദാനം നിർവ്വഹിച്ച അവസരത്തിൽ നമ്പിയാർ തിരുവനന്തപുരത്തുണ്ടായിരുന്നു. ആ വിഷയത്തെ അധികരിച്ചു് അദ്ദേഹം രചിച്ച രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.
“സദ്ഭക്തസ്സാധുവത്സപ്രഥമമധുരിമാകൃഷ്ടലോകഃ കലാഭിഃ
കുർവൻ മോദം ബുധാനാമമൃതരുചികരസ്സാധുവൃത്തസ്സിതാഢ്യഃ
ശ്രീവഞ്ചി ക്ഷോണിഭർത്തുവിലസതി കമലാലംകൃതാനന്ദമൂർത്തി–
സ്സോയം ശ്രീപദ്മഗർഭോത്സവ ഇഹ വിധുവൽ കിന്ത്വസൗ നിഷ്കളങ്കഃ.
വഞ്ചിക്ഷ്മാധിപതേഃ പ്രാപമതുലം
ശ്രീപദ്മഗർഭോത്സവേ
പ്രൗഢാം തൽപദവീം വിലോക്യ വിമനാഃ
സ്പർദ്ധാനിബദ്ധാശയഃ
മാർത്താണ്ഡോന്തരിതഃ പയോദപടലേ
സാക്ഷാൽ സഹസ്രേക്ഷണോ
മന്ദംമന്ദമമുഞ്ചദശ്രുകണികാ
വർഷച്ഛലാന്നിശ്ചലാഃ.”
1030-ാമാണ്ടിടയ്ക്കു കവി ഇരിങ്ങാലക്കുടയ്ക്കു തിരിയെപ്പോയി. 1031-ാമാണ്ടു് അവിടത്തെ ക്ഷേത്രത്തിൽ ദിവാൻ ശങ്കരവാരിയർ നടത്തിച്ച പഞ്ചസന്ധ എന്ന മഹത്തെപ്പറ്റി ഒരു തുള്ളൽ ഉണ്ടാക്കി. 1036-ൽ ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയെക്കുറിച്ചു് അദ്ദേഹം നിർമ്മിച്ച ഒരു ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
“ധർമ്മാത്മാ രവിവർമ്മമാടനൃപതിർദ്ദുഗ്ദ്ധാന്നലേപാദികൈഃ
കല്യാണാംബുനിധിസ്സമസ്തജനതാം സന്തർപ്പ്യ സന്തൃപ്തധീഃ
സാക്ഷാൽ സങ്ഗമനായകസ്യ പുരതഃ സർവാർത്ഥദാം കാഞ്ചന–
ശ്രീമദ്വിപ്രവരാധിവാസവിലസൽകേതുപ്രതിഷ്ഠാം വ്യധാൽ.”
നമ്പിയാർ 1050-ാമാണ്ടിടയ്ക്കു മരിച്ചു. വിശാഖനക്ഷത്രത്തിലായിരുന്നു മരണം. കവിപക്വാവലിയിൽ അദ്ദേഹത്തിന്റെ പേരുമുണ്ടെന്നു മുൻപു കാണിച്ചിട്ടുണ്ടല്ലോ.
കൃതികൾ
കുഞ്ഞുണ്ണിനമ്പിയാർ (1) രസരത്നാകരം ഭാണം, (2) ഭഗവദ്ദൂതു് ഓട്ടൻതുള്ളൽ, (3) പഞ്ചസന്ധ തുള്ളൽ എന്നിവയ്ക്കു പുറമേ, (4) അഷ്ടപദി കൈകൊട്ടിക്കളിപ്പാട്ടു് എന്നീ ഗ്രന്ഥവും രചിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു ഉറച്ച സംസ്കൃതപണ്ഡിതനും ആ ഭാഷയിൽ കവനത്തിനു പ്രഗല്ഭനുമായിരുന്നു. ഭാഷാകവിത അത്രതന്നെ വിശേഷമാണെന്നു പറയാനില്ല. എങ്കിലും അതിലെ ഫലിതങ്ങൾക്കു് ആസ്വാദ്യതയുണ്ടു്. ഭഗവദ്ദൂതു കൊച്ചിയിൽ കുറേക്കാലം ദിവാനായിരുന്ന ചെറുപറമ്പിൽ കുഞ്ഞുകൃഷ്ണമേനോന്റെ നിർദ്ദേശമനുസരിച്ചു രചിച്ചതാണു്.
“ചൊല്ലേറീടുന്ന ചെറുപറമ്പി–
ലുല്ലാസമോടേയമരും
മല്ലാരിഭക്തനാം കുഞ്ഞുകൃഷ്ണമേനോൻ
ചൊല്ലാലേ തീർക്കുന്നേനിന്നിതു ഞാൻ”
എന്നു് ആ ഗ്രന്ഥത്തിൽ കാണുന്നു. അനേകം നൂതനവൃത്തങ്ങൾക്കു കവി അതിൽ പ്രവേശനം നല്കീട്ടുണ്ടു്. അദ്ദേഹം ഒരു സങ്ഗീതജ്ഞനായിരുന്നു എന്നും പ്രസ്തുത കൃതി സൂചിപ്പിക്കുന്നു.
43.39രസരത്നാകരം
ഈ പ്രബന്ധത്തിൽ ആദ്യമായി സങ്ഗമേശ്വരനേയും അനന്തരം ശ്രീപരമേശ്വരനേയും കവി വന്ദിക്കുന്നു. താഴെ കാണുന്നതു ശിവവന്ദനമാണു്.
പൗലസ്ത്യേന പുരാ പുരാരിനിലയേ കൈലാസശൈലോത്തമേ
ലീലാതോലനകൗതുകേന മനസാ ദോർദ്ദണ്ഡപിണ്ഡീകൃതേ
മാനാക്രാന്തശിവാസസംഭ്രമപരീരംഭാതിമോദോദ്ഭവാഃ
പ്രീതിം വഃ പുളകാങ്കരാഃ പ്രതിദിനം കർവന്തു ഗൗരീപതേഃ.
ചുവടേ ചേർക്കുന്നതു വഞ്ചിമഹാരാജപ്രശസ്തിയാണു്.
“ചണ്ഡതരഭുജദണ്ഡമണ്ഡിതകോദണ്ഡമണ്ഡലവിനിർഗ്ഗത
പുണ്ഡരീകരിപുഖണ്ഡരൂപശരാഖണ്ഡഷണ്ഡഗണ്ഡിതാരാതി
മുണ്ഡമണ്ഡലസ്യ, ശംബരാരിശരനികരകരംബിതനിഖില
നിതംബിനീജനനികുരുംബമനോമയമുകുരബിംബിതബീം
ബാധരശോഭമാനചാരുതരവദനശാരദേന്ദുബിംബസ്യ, സകല
ശാസ്ത്രപരമ്പരാസാരപാരാവാരപാരങ്ഗതസ്യ, സർപ്പേശപരി
കല്പിതതല്പാകല്പഭൂതപദ്മനാഭപാദപദ്മസമർപ്പിതാനല്പഗുണ
ഗ്രാമസദ്മഭൂതാത്മനഃ, സ്വല്പേതരസമ്പ്രദാനാല്പീകൃതകല്പപാദ
പസ്യ,ആകല്പസഞ്ചിതസദഞ്ചിതകീർത്തിസഞ്ചയസഞ്ഛാദിത
വിരിഞ്ചപ്രപഞ്ചസ്യ, വഞ്ചിമഹാരാജസ്യാദേശാൽ, ശ്രീസ
ങ്ഗമേശകരുണാപാങ്ഗഭങ്ഗനികരവിഹരണോദ്യാനഭൂത
സ്യ, സുമനോഹരചരിതസ്യ, നാനാഗമപരിചയാശ്ചര്യഹൃദയ
നിബദ്ധകലാഭിധാനസ്യ, നാരായണാഭിധാനസ്യ, കസ്യചിദ്വി
ദുഷഃ പുത്രേണ സന്തതസന്തോഷിതഗുരുചരണാന്തസേവിനാ
ജയന്തകവിനാ നിബദ്ധമഭിനവം സകലരസഭാണ്ഡഭൂതം രസ
രത്നാകരം നാമ കമപി ഭാണം.”
അതിലെ വേറെ രണ്ടു ശ്ലോകങ്ങൾ:
“കുവലയദലനീലലോചനായാം
കുസുമശരാസനധർമ്മദേവതായാം
ഗുരുതരകുചവൃദ്ധിചിന്തയേവ
പ്രതിദിനമേഷ്യതി കാർശ്യമേഷ മധ്യഃ”
“സ്വപ്രഭാവാനുരൂപേണ സ്വല്പേനാപി ഹി വസ്തുനാ
സന്തഃ സന്തോഷമേഷ്യന്തി പൃഥുകേനേവ മാധവഃ.”
43.40ഭഗവദ്ദൂതു്
ഇതിൽ കവി കുഞ്ചൻനമ്പിയാരെ ഒട്ടധികം ഉപജീവിച്ചിരിക്കുന്നു. രചനാഭങ്ഗിയും കുറവാണു്. താഴെക്കാണുന്ന വന്ദനശ്ലോകം ഇരിങ്ങാലക്കുടത്തേവരെപ്പറ്റിയാണെന്നു പറയേണ്ടതില്ലല്ലോ.
“ഹേമാലങ്കാരദാമാ മൃദുലചലരമാദൃഷ്ടിലോലംബരാമാ
രാമാത്മാഖ്യാതഭൂമാ നിരുപമപരമാനന്ദപീയൂഷധാമ
ശ്രീമാടക്ഷേമകാമാ ദിനമനു പരമാ ദേവതാ ഭാഗ്യസീമാ
ശ്യാമാ ലോകാഭിരാമാ ദിശതു മമ സുഖം
സങ്ഗമാധീശനാമാ.”
ചില വരികൾ:
1“പുരക്കൂട്ടങ്ങളെച്ചുട്ടു കരിക്കട്ടയാക്കി നല്ല
കരിക്കുട്ടിത്തോലെടുത്തങ്ങരക്കെട്ടിൽച്ചേർത്തുകൊണ്ടു
പാറക്കാട്ടു മേവും ദൈവം തെരിക്കെന്നു മമകാര്യം
തരക്കേടു വരുത്താതെ ശരിക്കെട്ടിത്തരേണമേ;
പൊടിക്കെന്നിക്കഥ തീർപ്പാൻ മിടുക്കുണ്ടെന്നോർത്തുപോയേൻ
മുടക്കം വരാതെകണ്ടിങ്ങൊടുക്കത്തിലടിയനെ
മിടുക്കനാക്കുവാനിന്നു മുടക്കുന്നൂർഭഗവതി
കടക്കണ്ണുതുറന്നൊന്നു കടാക്ഷിച്ചരുളേണമേ.”
2“കളഭവരന്റെ ഗഭീരവിലാസം
കരഭകുലത്തിന്നുണ്ടായ്വരുമോ?
കളഹംസങ്ങടെ വാണീമധുരത
കരടകുലത്തിനു വരുമോ പാർത്താൽ?
കാച്ചിയെടുത്തൊരു കാഞ്ചനകളരുചി
കാക്കപ്പൊന്നിനു കാണ്മാനുണ്ടോ?
മിത്രൻതന്നുടെ തേജസ്സിപ്പോൾ
മിന്നമിനുങ്ങിനുമുണ്ടായ്വരുമോ?”
43.41അഷ്ടപദി കൈകൊട്ടിക്കളിപ്പാട്ടു്
ഇതിലെ ശ്ലോകങ്ങൾ ജയദേവന്റേതുതന്നെയാണു്. പദങ്ങൾമാത്രമേ കവി തർജ്ജമചെയ്തിട്ടുള്ളു.
“വരദന്തളീശപത്നിയരുളാലേ ഞാനുമിന്നു
ജയദേവകവികീർത്തിജനനിയാമഷ്ടപദി
കളവാണിമാർക്കു പാടിക്കളിപ്പാനായൊരു ഗാന–
മുളവാക്കാൻ തുനിയുന്നേനളിവർണ്ണ കൃഷ്ണ വന്ദേ”
എന്ന വരികളിൽനിന്നു് അതു നിർമ്മിക്കുന്ന കാലത്തു കവി ഇടപ്പള്ളിത്തമ്പുരാന്റെ ആശ്രിതനായിരുന്നു എന്നു് ഊഹിക്കാവുന്നതാണു്. ഓരോ അഷ്ടപദി ഓരോ വൃത്തമാക്കി രചിച്ചിരിക്കുന്നു. ശൈലി രാമപുരത്തു വാരിയരുടേതിനെക്കാൾ ഹൃദ്യമാണു്.
പഞ്ചമവൃത്തം:
“ചോരുമധരസുധാരസമാധുര്യം ചേരുന്നോരോടക്കുഴലും
ഇളകും കടാക്ഷംകൊണ്ടിളകും തിരുമുടി ലളിതകപോലേ
വിളങ്ങും
കർണ്ണാലങ്കാരവും രാസരതിയിങ്കൽ വർണ്ണനീയമാം കളിയും
ഇന്നും മനക്കാമ്പിലിങ്ങനെയൊക്കെയും തോന്നുന്നു സുന്ദരി
കഷ്ടം!
എന്നെപ്പരിഹസിച്ചീടുന്നുവെങ്കിലും നന്ദതനൂജങ്കൽത്തന്നെ
പിന്നെയും പിന്നെയുമെന്നുടെ മാനസം ചെന്നു ലയിക്കുന്നു
കഷ്ടം!
ചാലവേ ചന്ദ്രകചാരുവാകും മയില്പീലികൾ കോർത്തങ്ങുകെട്ടി
നീലനിറമാം തിരുമുടിക്കെട്ടതുമാലോകനം ചെയ്തിടുമ്പോൾ
ഇന്ദ്രധനുസ്സുകളോടിടചേർന്നതിസുന്ദരമാം മേഘംപോലെ
(ഇന്നും മന)” ഇത്യാദി.
43.42പഞ്ചസന്ധ ഓട്ടൻതുള്ളൽ
“ശങ്കരവാരിയരായ ദിവാനിജി
ശങ്കാരഹിതമൊരുത്തരവെഴുതി
ശങ്കരവാരിയരെന്നിങ്ങനെയൊരു
[1] ശയനവുമിട്ടു മടക്കിക്കെട്ടി
മുദ്രയുമിട്ടു മുകുന്ദപുരം തഹ–
സീൽദാർക്കഞ്ചൽവഴിയെയയച്ചു.
ഉത്തരവിൽപ്പറയുന്നൊരു വാചക
മെത്രയുമങ്ങു ചുരുക്കിച്ചൊല്ലാം.
മുഖ്യമതാകിയൊരാവണിമാസം
മൂന്നാം തീയതി സിതപഞ്ചമിയും
അത്തം വെള്ളിക്കിഴമയുമെല്ലാ
മൊത്തൊരുമിച്ചൊരു പുണ്യദിനത്തിൽ
സംപ്രതി സംഗമവാസികളാകിയ
നമ്പൂതിരിമാർ പലരുംകൂടി
[2] പഞ്ചോതയ്ക്കു മുതിർന്നീടുന്നതി
നഞ്ചോ പത്തോ വേണമതെന്നാൽ
ചേതംകൂടാതുള്ള സഹായം
ചെയ്തുകൊടുക്കണമതുകൂടാതെ
പിന്നെ വിശേഷിച്ചത്തച്ചമയവു
മന്നേ ദിവസം വന്നതുകൊണ്ടു്
അതിനും വേണ്ട സമസ്തപദാർത്ഥവു
മതിശയമായിക്കൂട്ടീടേണം.
അധികമതായിട്ടധികച്ചെലവും
പതിവിൽക്കുറവും വന്നീടാതെ
വട്ടംകൂട്ടിയെഴുള്ളത്തിനു
വേണ്ടതുമൊക്കെയൊരുക്കീടേണം.
ഇത്തരമുത്തരവഞ്ചൽവഴിയേ
സത്വരമെത്തിയ സമയത്തിങ്കൽ
ശക്തനതാകിയ തഹസീൽദാരും
ഭക്ത്യാ വാങ്ങിച്ചാദരവോടേ
മുദ്ര പൊളിച്ചു മടക്കു നിവർത്തി
വായിച്ചുടനേ തത്വമറിഞ്ഞാൻ.”
43.43രണ്ടു മുക്തകങ്ങൾ
താഴെക്കാണുന്ന നമ്പിയാരുടെ ഒറ്റ ശ്ലോകത്തിനു സംസ്കൃതത്തിലും ഭാഷയിലും വെവ്വേറെ അർത്ഥമുണ്ടു്.
“രാധേയം തടിനീകേളീവനേ സഹസാകളാളിരാഗമതരുതേ
ചപലകളായവനരുചിപ്രിയതമമാമോദയാർദ്രതാ
ബഹുചതുരം.”
അടുത്തതായി ചേർക്കുന്നതും ഒരു സരസശ്ലോകമാണു്.
“ജഗത്തൊക്കെ നന്നായ്പ്പരന്നിട്ടു പണ്ടേ–
യിരിപ്പുണ്ടു നേരെന്നു പേരായ വസ്തു;
ക്രമത്താലതിപ്പോൾ ചുരുങ്ങിച്ചുരുങ്ങി–
പ്പണത്തോളമേയുള്ളുവെന്നായിവന്നു.”
43.44ദൂതവാക്യം ശീതങ്കൻതുള്ളൽ
ഇതു് ആരുടെ കൃതിയാണെന്നോ എപ്പോൾ വിരചിതമായെന്നോ അറിവില്ല. പട്ടത്തു നമ്പിയാരുടെ ദൂതവാക്യത്തെക്കാൾ നല്ലതാണു്. കുഞ്ചൻനമ്പിയാരുടെ ശൈലി അങ്ങിങ്ങു സമർത്ഥമായി കവി അനുകരിച്ചിട്ടുണ്ടു്. ഹസ്തിനപുരത്തേയ്ക്കു വന്നുചേരുന്ന ശ്രീകൃഷ്ണനെ ഗോസായിമാർ, കൊങ്കണബ്രാഹ്മണർ, തുളുപ്പോറ്റിമാർ, തമിഴ്ബ്രാഹ്മണർ എന്നിവരെക്കൊണ്ടു് അവരവരുടെ ഭാഷയിലാണു് വന്ദിപ്പിക്കുന്നതു്.
സുന്ദരിമാരുടെ വർണ്ണനം:
“മേടകൾ തന്നിലിരിക്കും മൃഗപ്പേടക്കണ്ണികളെ നോക്കുംകിളി–
മോടി കലർന്നൊരു വാക്കും പറവതിൽപ്പാടവമില്ലിപ്പോളാർക്കും
തണ്ടാർമിഴികടെ ചുണ്ടും കണ്ടാൽ തൊണ്ടിപ്പഴങ്ങളും മണ്ടും.
നീണ്ടു ചുരുണ്ട തലമുടി കാണുമ്പോൾ മണ്ടിയൊളിച്ചിടും
വരി വണ്ടും–
പങ്കജമൊട്ടിനോടങ്കം ചെയ്തു സംഖ്യാവിഹീനമാമങ്കം ചേർക്കും
കൊങ്കകൾ കണ്ടാൽ മുനീശ്വരന്മാർക്കുള്ളിൽ സങ്കടമുണ്ടാമടങ്കം”
ഇത്യാദി.
അർജ്ജുനന്റെ പ്രഭാവം:
“കീശധ്വജൻ പണ്ടു കൈരാതമൂർത്തിയാ–
മീശന്റെ കേശാദിപാദവും പാദാദി–
കേശവുമാശു വിൽകൊണ്ടടിച്ചപ്പോഴാ–
ക്കേശബന്ധസ്ഥരാം ഗങ്ഗയും ചന്ദ്രനും
ആ കീശവാഹന്റെ തല്ലുകൊണ്ടെത്രയു–
മാകാശമാർഗ്ഗത്തു ചാടി മണ്ടീടിനാർ.
ലോകേശവാഹിനിക്കന്നുമുതല്ക്കഹോ!
ആകാശഗങ്ഗയെന്നുണ്ടായി നാമവും.
പീയൂഷഭാനുവിന്നത്താഡനംകൊണ്ടു
മെയ്യു മുറിഞ്ഞു ചികിത്സിച്ചുണക്കിനാൻ.
അയ്യോ! ശിവശിവ! ചന്ദ്രനിന്നാവ്രണം
പൊയ്യല്ല പാരം കളങ്കമായ്ത്തീർന്നുതേ.
സ്ഥാണുദേവൻതന്റെ കയ്യിലിരിക്കുന്നൊ–
രേണക്കിടാവും ഭയപ്പെട്ടു മണ്ടിനാൻ.
ക്ഷീണം കലർന്നു നടക്കുന്നതു കണ്ടു
ചേണാർന്ന കാരുണ്യശാലിയാം ചന്ദ്രനും
പ്രാണവിശ്വാസമായ്ത്തങ്ങളിലെത്രയും
വാണോരവസ്ഥയും പേടിച്ചുമണ്ടുന്ന
പ്രാണിരക്ഷാഗുണപ്രാപ്തിയും ചിന്തിച്ചു
പാണീതലംകൊണ്ടെടുത്തു മടിതന്നിൽ
പ്രീണനം ചെയ്തു വസിപ്പിക്ക കാരണാ–
ലേണാങ്കനെന്നുള്ള പേരും ഭവിച്ചുതേ.”
43.45കടത്തനാട്ടു വാസുനമ്പി (980–1040)
ചരിത്രം
ബ്രിട്ടീഷ് മലബാറിൽ കുറുമ്പ്രനാട്ടുതാലൂക്കിൽ വടകരയ്ക്കു കിഴക്കു മേമുണ്ട അംശത്തിൽ ലോകമലയാർകാവിൽ(ലോകനാർകാവു്) കിഴക്കേമഠം എന്നു പേരായി നമ്പീശന്മാരുടെ ഒരു ഭവനമുണ്ടു്. ആ മഠത്തിൽ വാസുനമ്പി 980-ാമാണ്ടിടയ്ക്കു ജനിച്ചു. അദ്ദേഹത്തെ, ആ കാവിലെ ദേവിയുടെ ഭക്തനായിരുന്നതിനാൽ കാവിൽ വാസു എന്നും പറയും. കുറുമ്പ്രനാട്ടുതാലൂക്കിൽ നടുവന്നൂരിനു സുമാർ രണ്ടു നാഴിക വടക്കുകിഴക്കായി കോട്ടൂർ എന്നു് ഒരമ്പലമുണ്ടു്. ആ അമ്പലത്തിലെ കഴകക്കാരായ നമ്പീശന്മാരുടെ കുടുംബങ്ങളിൽ ഒന്നിന്റെ ശാഖയാണു് കിഴക്കേമഠം. ബാല്യത്തിൽത്തന്നെ സംസ്കൃതം നിപുണമായി അഭ്യസിച്ചു തർക്കത്തിലും വ്യാകരണത്തിലും ജ്ഞാനം സമ്പാദിച്ച നമ്മുടെ കവി കടത്തനാട്ടുരാജവംശത്തിൽ അന്നു മൂപ്പു വാണിരുന്ന കുറ്റിപ്പുറത്തു് ഉദയവർമ്മത്തമ്പുരാന്റെ ആശ്രിതനായി മിക്കവാറും ആ കോവിലകത്തുതന്നെ കഴിഞ്ഞുകൂടി. 1056-ൽ തീപ്പെട്ട ആ തമ്പുരാനെ അദ്ദേഹം അനേകം ഹൃദയംഗമങ്ങളായ ശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്. സീമന്തിനീചരിതം എന്ന ആട്ടക്കഥ അദ്ദേഹം രചിച്ചതു് ആ തമ്പുരാന്റെ മരുമകൻ ആജ്ഞാപിക്കുകകൊണ്ടാണെന്നു ചുവടേ ചേർക്കുന്ന ശ്ലോകങ്ങളിൽനിന്നു കാണാം.
“ക്ഷാന്തൗ സർവജ്ഞതായാം ഭവതി ച വിജയ–
ത്യന്വഹം വീരതായാ–
മൗദാര്യേ കല്പദാരൂയതി ഹരയതി യഃ
പ്രാഭവേ ച പ്രതാപേ
സോയം സൽക്കീർത്തിസംപൂരിതസകലഹരി–
ന്മണ്ഡലഃ പുണ്യശീലഃ
ശ്രീഭൈമിക്ഷോണിസമ്രാഡുദയനരപതി–
ഭാതി പാണ്ഡിത്യശാലി.
തദ്ഭാഗിനേയനൃപരത്നനിയോഗബീജാ–
ദുദ്ഭാവ്യതേ രസനയാ മമ യാ കഥഞ്ചിൽ
സീമന്തിനീചരിതനാമകസൂക്തിവല്ലീ
സൽക്കർണ്ണദാരുപരിവേഷ്ടനമാതനോതു.”
താഴെക്കാണുന്ന ശ്ലോകങ്ങളും ഉദയവർമ്മപ്രശസ്തിപരങ്ങളാണു്.
“ശ്രീഭൈമിക്ഷിതിപുണ്യവൈഭവ! ഭവൽ
ക്കീർത്ത്യാ ജഗത്യർജ്ജുനീ–
ഭൂതേ ഭൂതപതിസ്സുഖേന രമതേ
സ്വാസങ്ഗയാ ഗങ്ഗയാ;
മന്യേ നാത്ര നഗാധിരാജതനയാ
മാനാവകാശോ യത–
സ്സംജാതഃ കബരീഭരേ ധവളിമാ
സ്വസ്ഥാവരഭ്രാന്തികൃൽ.”
“ഭൈമിക്ഷ്മാപുരുഹൂത! താവകമഹാഭാഗ്യോദയപ്രാഭവ–
പ്രഖ്യാപ്ത്യൈ കിമനേകദിക്ഷു യുഗപദ്ധാവന്ത്യനേകേ ഗുണാഃ?
ദൂരാൽസ്സമ്മുഖമാപതന്ത്യുരുതരാഃ കിം മാർഗ്ഗണാസ്തേ ധനു–
വിദ്യാനിസ്തുലവൈഭവാൽ കഥയിതും സർവത്ര നിശ്ശത്രുതാം?”
ഭൈമിഭൂപ! തവ ഭാതി ഭൂരിയം
ഭാസുരേണ യശസാ ച തേജസാ
നിത്യമത്യമരഭൂരുഹോദയ–
ച്ചന്ദ്രകാ വിതരണേ മഹാമതേ!”
ഒടുവിലത്തെ ശ്ലോകത്തിലെ ചതുർത്ഥപാദത്തിൽ കവി തനിക്കു തമ്പുരാൻ ഒരു ചന്ദ്രകാവി (വസ്ത്രം) തരണമെന്നുകൂടി സമഞ്ജസമായി അഭ്യർത്ഥിക്കുന്നു. നമ്പിക്കു വാതത്തിന്റെയും കാസത്തിന്റെയും ശല്യമുണ്ടായിരുന്നു. വാതശമനത്തിനായി ഗുരുവായൂരപ്പനെ ഭജിച്ചിട്ടുണ്ടു്. ആ അവസരത്തിൽ ഉണ്ടാക്കിയ ഒരു ശ്ലോകമാണു് അടിയിൽ പകർത്തുന്നതു്.
“അങ്ഗം തേ സുകുമാരമംബുധിസുതാനേത്രാന്തലേഹ്യം വപു–
ർന്നേത്രം നൈകരസായനം സുമധുരം കിഞ്ചേന്ദുകാന്തം മുഖം;
ഇത്ഥം വാതപുരേശ! ഭേഷജമയം ത്വാം സേവമാനസ്യ മേ
വ്യാധിർന്നാധികരഃ പ്രശാമ്യതി; രമാജാനേ! ന ജാനേ കതഃ?”
മരണത്തിന്നു ഹേതുവായ രോഗം കാസമായിരുന്നു. ആ അവസരത്തോടടുപ്പിച്ചു് അദ്ദേഹം രചിച്ച രണ്ടു ശ്ലോകങ്ങളാണു് താഴെ കാണുന്നതു്.
“കാസാമയോ ഽ ലഘുതരഃ കരുതേ മമാർത്തിം
നാസാവുപൈതി ശമനം തവ സേവയാപി;
ദാസായ മേ യദി ശിവേ! കലയസ്യുപേക്ഷാം
ഹാസായ തേ കിമു ഭവേദിതി മേ വിഷാദഃ.”
ജാതാ ശയ്യാ മമ സഹചരീ യഷ്ടിരിഷ്ടപ്രജാസീ–
ന്നൈരുച്യം മേ സുഹൃദപി പരാ ദേവതാ ഗ്ലാനിരങ്ഗേ
ഗാത്രം ധാതൃപ്രഥമരചനാപ്രക്രിയാജ്ഞാനസൂത്രം
സ്വാമിന്നേവം ബത! പരിണതാ മദ്ദശാ കാസഹേതോഃ.”
“ജാതാ ശയ്യാ” എന്ന ശ്ലോകം കടത്തനാട്ടുതമ്പുരാൻ രോഗസ്ഥിതിയെപ്പറ്റി അന്വേഷിച്ചപ്പോൾ അദ്ദേഹത്തിനു് എഴുതി അയച്ചതാണു്. 1040-ാമാണ്ടു മരിച്ചു.
കൃതികൾ
വാസുനമ്പിയുടെ കൃതികളായി സീമന്തിനീചരിതം എന്നൊരാട്ടക്കഥയും വയ്ക്കത്തമ്പലത്തിൽ ‘കട്ടിയ’ത്തിനു ചൊല്ലിവരുന്ന ഒരു കീർത്തനവും കുറേ സംസ്കൃതമുക്തകങ്ങളും മാത്രമേ കിട്ടീട്ടുള്ളു. ശ്രീകൃഷ്ണചരിതം ബാലകാവ്യം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു പൂർവ്വഗന്റെ കൃതിയാണെന്നു ഞാൻ മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. ആ കവിയുടെ പേർ ഗോവിന്ദൻനമ്പീശൻ ആണെന്നറിയുന്നു. കടത്തനാട്ടു ലോകനാർകാവിലെ ദുർഗ്ഗയാണു് വാസുനമ്പിയുടെ ഇഷ്ടദേവത; കോട്ടൂർ വിഷ്ണുവിനെ അദ്ദേഹം ഒരിടത്തും വന്ദിച്ചുകാണുന്നില്ല. അതുകൊണ്ടു് അതു വാസുനമ്പിയുടെ കൃതിയല്ലെന്നു തീർച്ചപ്പെടുത്താവുന്നതാണു്.
43.46സീമന്തിനീചരിതം
അങ്ങിങ്ങു് ഒന്നാംകിടയിലേയ്ക്കു കടന്നുനില്ക്കുന്ന ഒരാട്ടക്കഥയാണു് സീമന്തിനീചരിതം. ആ കൃതിക്കു് അതു അർഹിക്കുന്ന പ്രചാരം സിദ്ധിക്കാത്തതു പരിതാപകരംതന്നെ. പി. ഗോവിന്ദപ്പിള്ള ഉദ്ധരിച്ചിട്ടുള്ള “കാരുണ്യാപാങ്ഗ” എന്നും “വന്ദേ വന്ദാരുവൃന്ദാരക” എന്നുമുള്ള പദ്യങ്ങളും “ഭസിതഭുജഗഭൂഷം” ഇത്യാദി പദ്യംപോലെ അതിലെ വന്ദനശ്ലോകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. താഴെക്കാണുന്ന വന്ദനശ്ലോകങ്ങളും നമ്പി ആ ഘട്ടത്തിൽ ചേർത്തിട്ടുണ്ടു്.
“ധത്തേ സ്വനമ്രജനതാസകലാന്തരായ–
മത്തേഭമസ്തകവിദാരണകേസരിത്വം
ദത്തേ മനോരഥഗണാനഖിലാംശ്ചയത്ത–
ച്ചിത്തേ സദാ ലസതു ഗാണപതം പദം മേ.
വാല്മീകിപാണിനികണാദമുഖാന്മുനീന്ദ്രാൻ
വാണീം വിരിഞ്ചരമണീമവനീസുരേന്ദ്രാൻ
വാഞ്ഛാഫലാവഹനകല്പതരൂൻ ഗുരൂംശ്ച
വന്ദേ സദാ പരമമീ കുശലം ദിശന്തു.”
ഒരു ശ്ലോകവും ഒരു പദത്തിൽ ഒരു ഭാഗവും ചുവടേ ചേർക്കുന്നു:
“ദുർദ്ദൈവചോദിതമനാ യമുനാവിഹാരേ
സദ്യോനുയാതപൃതനാപതിഭിഃ കദാചിൽ
ധീരോ നിരേത്യ നികഷാ യമുനാം തദാനീ–
മാരാദുപാഗതമുവാച സ ദാശരാജം.”
തക്ഷകന്റെ ശൃങ്ഗാരപദത്തിൽനിന്നു്:
“കല്യാണഗാത്രി മമ വല്ലഭേ വരികെടോ
അല്ലോടു നേരിടും നല്ല ചികുരംതന്നിൽ
ഉല്ലാസമേറും മുഖം മെല്ലേ മറയുന്നെന്തേ? (കല്യാ)
നന്മയൊടു നിൻമുഖം നാന്മുഖൻ നിർമ്മിക്കയാൽ
നമ്മുടെ ഭുവനത്തിൽ വെണ്മതിയില്ലാഞ്ഞതും.
എന്മുഖങ്ങളായിരം നിർമ്മിച്ചീലയെന്നാകിൽ
തേന്മൊഴി! കഥം മമ ചുംബനേ തൃപ്തിവരും? (കല്യാ)
നമ്പിയുടെ ശക്തി മുഴുവൻ പ്രസ്തുത കൃതിയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല.
43.47മുക്തകങ്ങൾ
ഒറ്റശ്ലോകങ്ങളുടെ കർത്താവെന്ന നിലയിലാണു് നമ്പി സഹൃദയധുരീണന്മാരാരുടെ ശ്ലാഘയെ സർവ്വോപരി ആവർജ്ജിക്കുന്നതു്. അനേകം ശ്ലോകങ്ങൾ പ്രദർശിപ്പിച്ചു കഴിഞ്ഞു. ഇനിയും ചിലതുകൂടി പ്രദർശിപ്പിക്കേണ്ടതുണ്ടു്.
വിഷ്ണുവിനേയും ശിവനേയും യൗഗപദ്യേന പരാമർശിക്കുന്ന ഒരു വന്ദനശ്ലോകം:
“നിത്യം യസ്യോത്തമാങ്ഗേ ഘനകുസുമരുചാ
ഭാതി ദിവ്യഃ കലാപോ
വാമാങ്ഗേ ചാപി ഗൗരി ത്രിഭുവനരമണീ
യസ്യ കാന്തേ നിതാന്തം
യോ വാ കംസം ജഘാനാഖിലഭയജനകം
യോജിതഃ കാമദാതാ
ദേവോ മേ ദേഹസൗഖ്യം വിതരതു കൃപയാ
കേശവോ വാ ശിവോ വാ.”
കുറ്റിപ്പുറത്തു കോവിലകത്തിനു് ഒരു നാഴിക തെക്കുകിഴക്കായുള്ള നരിക്കാട്ടമ്പലത്തിൽ തൊഴുമ്പോൾചൊല്ലിയ ശ്ലോകം:
“ദൈത്യപ്രദ്വേഷിഹസ്ത സ്പദമമിതഭുജക്രാന്തിമദ്ദൈത്യചക്ര–
ഗ്രീവാനാളാന്തരാളപ്രഗളിതരുധിരസ്രാവധൗതാവതാരം
ശാർദ്ദൂലാരണ്യദിവ്യാലയവിലസദമേയപ്രഭാപൂരിതാശം
തേജസ്സൗദർശനം തദ്ദഹതു മമ മഹാരോഗദുർദ്ദൈവതൗഘം.”
“ചേതോബാലക ഏഷ താവകനിഷേ–
വാർത്ഥം കഥഞ്ചിന്മയാ
നീതോപി ക്ഷണമപ്യസൗ ന വസതി
ത്വത്സന്നിധാവംബികേ!
ദൂരം ധാവതി തത്ര തത്ര വിഷയാ–
രണ്യേഷ്വതസ്ത്വൽപദ–
സ്ഥൂണായാം സപദി ത്വയൈവ കരുണാ–
രജ്വാ ദൃഢം ബധ്യതാം.”
കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റെ ഒരു സമസ്യ പൂരിപ്പിച്ചതു്:
“സന്ധുക്ഷിതേപി നിതരാം മദനാശുഗേന
ഹംസസ്യ ഗോപ്രസരമാത്രകൃതാവലംബം
തസ്യാ ദമസ്വസുരഹോ ഹൃദയാഭിധാനം
ഹൈയങ്ഗവീനമനലേ കഠിനം ബഭൂവ.”
ഈ ശ്ലോകത്തിലെ ചതുർത്ഥപാദമാണു് തമ്പുരാന്റെ സമസ്യ.
മറ്റൊരു സമസ്യാപൂരണം:
“ആഷാഢമാസദോഷാസു യോഷാസംസക്തചേതസാം
കേഷാഞ്ചിദ്ധാവതാം മാർഗ്ഗേ പാഷാണഃ പല്ലവായതേ.”
ഒരിയ്ക്കൽ കവിത നേരേ തോന്നാഞ്ഞിട്ടു്:
“ജഡതാസതതാനുവർത്തനാൽ
കവിതാ കിം കുപിതാ മനോരമാ
വിമുഖീ മയി വർത്തതേ? ശിവേ!
കരുണാ തേ ക്വ ഗതേഷ്ടസാധനീ?”
ഒരു ദിവസം കടത്തനാട്ടുകോവിലകത്തെ ഊണിനെപ്പറ്റി:
“ഗുണേ ഗുണോ നേതി കണാദവാദോ
യഥാർത്ഥ ഏവേതി കൃതാർത്ഥഭാവഃ
ഭവാമി ഭൈമീശ്വര! താവകീന–
ഗുണേ ഗുണസ്യാപി കണോ ഹി നാസ്തി.”
ഈ വാസുനമ്പിയുടെ അനന്തരവനോ മറ്റോ ആയി ചെറിയ വാസു എന്നൊരാൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം “സൂര്യം സഹസ്രകിരണം ശരണം പ്രപദ്യേ” എന്നു് എല്ലാ ശ്ലോകങ്ങളും അവസാനിക്കുന്ന ഒരു സൂര്യാഷ്ടകമെഴുതിയിട്ടുണ്ടെന്നും അറിയുന്നു. അദ്ദേഹത്തിന്റേയും ഒരു മുക്തകം പ്രദർശിപ്പിക്കാം.
“കൃശഃ കൃശാനുർജ്ജഠരേ കഫാകുല–
സ്തനുസ്തനുത്വഞ്ച സമേത്യരോചകാൽ
സദാ സദാഹജ്വരയുക്തകാസത–
ശ്ശിരശ്ശിരോധീ മമ വേദനാകുലേ.”
43.48ചീരക്കുഴി ഭവദാസൻനമ്പൂരി: (960–1030)
ചീരക്കുഴി
ചീരക്കുഴിയില്ലത്തു ഭവദാസൻനമ്പൂരി ഭാഗവതം ഏകാദശസ്കന്ധത്തിനു “പദയോജന” എന്നൊരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ആ ഇല്ലത്തിനു പല്ലിക്കാടെന്നും പേരുണ്ടു്. അതു തെക്കേമലബാറിൽ കോട്ടയ്ക്കൽനിന്നു സുമാർ പന്ത്രണ്ടുനാഴിക അകലെയുള്ള തകരപുരം എന്ന സ്ഥലത്താണു് സ്ഥിതിചെയ്യുന്നതു്. തകരപുരം സംസ്കൃതത്തിൽ സാഗരപുരം എന്ന സംജ്ഞയാൽ അറിയപ്പെടുന്നു. വള്ളുവനാട്ടുതാലൂക്കിൽപ്പെട്ടതാണു് തകരപുരം.
കാലം
നമ്പൂരി ജീവിച്ചിരുന്ന കാലത്തെപ്പറ്റി ക്ലപ്തമായി ഒന്നും പ്രസ്താവിക്കുവാൻ നിവൃത്തിയില്ല. വ്യാഖ്യാനത്തിന്റെ ഉപോൽഘാത്തിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങൾ പ്രകൃതത്തിൽ ശ്രദ്ധേയങ്ങളാകുന്നു.
“കൃഷ്ണം മരകതശ്യാമം ഭക്താനാമഘകർഷിണം.
സദാനന്ദചിദാത്മാനം പരം ഗുരുമുപാസ്മഹേ.
…………………………………………
ചന്ദ്രാർദ്ധാഭരണസ്യ സാഗരപുരക്ഷേത്രേശിതുസ്സന്നിധൗ
ജാതം വാസ്തുകനിമ്നധാമ്നി ഭവദാസാഖ്യം ദ്വിജന്മാലയേ
ആനീതം സ്വഗുണൈർവികൃഷ്യ ഗിരിസിന്ധുക്ഷ്മാപതേസ്സോദരീ
ചർച്ചാം ഭാഗവതസ്യ കർത്തുമശിഷദ്രജ്ഞീ കദാചിൽ സ്വയം.
ശ്രീമാനവിക്രമസഹോദരയാ മുകുന്ദ–
ലീലാമരന്ദരസലോലഹൃദാ ച രാജ്ഞ്യാ
ആജ്ഞാപിതോ മഹിതഭാഗവതാർത്ഥരത്ന–
മാലാവിലേഖനകൃതേ പ്രയതാമഹേദ്യ.
സംപ്രത്യേകാദശസ്കന്ധവ്യാഖ്യാനമഥ ലിഖ്യതേ
അസ്മാഭിരാജ്ഞയാ രാജ്ഞ്യാ വിജ്ഞാനവിശദാത്മനഃ
രാജ്ഞ്യാ: സ്വാജ്ഞാനുസാരേണപ്രീതിലാഭോ മഹാംശ്ച നഃ
ശ്രീഗോവിന്ദപ്രസാദശ്ച വിബോധശ്ച ത്രയം ഫലം.
പ്രായശശ്ശ്രീധരാചാര്യഗ്രന്ഥ ഏവാത്ര ലിഖ്യതേ
അന്യഗ്രന്ഥാശ്ച കത്രാപി സ്വല്പ ഏവ സ്വകല്പിതഃ.”
ഓരോ അധ്യായത്തിന്റേയും അവസാനത്തിൽ “ശ്രീവാസുദേവതീർത്ഥാവഗാഹപവിത്രകീർത്തേ:, ശ്രീവീരരായസംജ്ഞ ശ്രീമാനവിക്രമസഹോദരായാഃ, പൂർവാലയകമലലക്ഷ്മ്യഃ, ശ്രീമദുത്തരാഷാഢജാതായാ, അഭിനവലക്ഷ്മ്യാ രാജ്ഞ്യാ ആജ്ഞയാ, സ്വാജ്ഞാനധ്വാന്തചിത്രഭാനുശ്രീപുരുഷോത്തമ പാദഗുരുഭക്തിമതാ, ശ്രീമദരുണാദ്രിഗുരുനാഥാനുക്ഷണശിക്ഷിതേന, ഭവദാസേന പൂരിതപദയോജനായാം, ശ്രീധരസ്വാമി വിരചിതായാമേകാദശവ്യാഖ്യായാം” എന്നൊരു സൂചകവചനം ചേർത്തിട്ടുണ്ടു്.
ഈ ഉദ്ധാരണങ്ങളിൽനിന്നു ഗ്രന്ഥകാരനെപ്പറ്റി ചില വിവരങ്ങൾ നമുക്കു ഗ്രഹിക്കുവാൻ സാധിക്കും. സാമൂതിരി കുടുംബത്തിലെ ശാഖകളിൽ ഒന്നായ കിഴക്കേക്കോവിലകത്തെ ഉത്രാടംതിരുനാൾ രാജ്ഞിയാണു് ഭവദാസൻനമ്പൂരിയോടു് ഏകാദശസ്കന്ധത്തിനു വ്യാഖ്യാനം നിർമ്മിക്കുവാൻ ആജ്ഞാപിച്ചതു്. ആ രാജ്ഞിയ്ക്കു പക്ഷേ ലക്ഷ്മി എന്നും ഒരു നാമധേയമുണ്ടായിരിക്കാം. സാക്ഷാൽ മനോരമത്തമ്പുരാട്ടിയുടെ ജന്മനക്ഷത്രം സ്വാതിയാകയാൽ ആ വിദുഷിയല്ല പ്രസ്തുത വ്യാഖ്യാനത്തിന്റെ കാരയിത്രി; തന്നിമിത്തം ആ ഗ്രന്ഥം മനോരമത്തമ്പുരാട്ടിയാണു് നിർമ്മിച്ചതെന്നും, വേദാന്തപ്രതിപാദകമായ ഏകാദശസ്കന്ധം തനിക്കു വ്യാഖ്യാനിക്കുന്നതിനു് അർഹതയില്ലാത്തതിനാൽമാത്രം അതിൽ തന്റെ ആശ്രിതനായ നമ്പൂരിയുടെ പേർ ആ രാജ്ഞി ഘടിപ്പിച്ചതാണു് എന്നുമുള്ള ഐതിഹ്യം അനാസ്പദമായി പരിണമിക്കുന്നു. മനോരമത്തമ്പുരാട്ടിയുടെ ദൗഹിത്രിമാരായി ഉത്രാടംനക്ഷത്രത്തിൽ ജനിച്ച രണ്ടു രാജ്ഞിമാർ കിഴക്കേക്കോവിലകത്തു് ഉണ്ടായിരുന്നു. അവരുടെ മാതാവാണു് മനോരമത്തമ്പുരാട്ടിയുടെ മൂത്തപുത്രി; ആ രാജ്ഞി 954 മുതൽ 1014വരെ ജീവിച്ചിരുന്നു. ജ്യേഷ്ഠത്തിയായ കുഞ്ഞുത്തമ്പുരാട്ടി 973 തുലാത്തിൽ ജനിച്ചു് 1022 കുംഭത്തിൽ പുണർതംനാളിൽ തീപ്പെട്ടു; അനുജത്തിയെ കുട്ടിയനുജത്തി എന്നു വിളിച്ചുവന്നു; ആ തമ്പുരാട്ടി 1070 മകരത്തിൽ നാടുനീങ്ങി. ആ രണ്ടുപേരും ജനിച്ചതു് ഉത്രാടംനാളിലാണു്. അവരിൽ കുഞ്ഞുത്തമ്പുരാട്ടിയുടെ നിർദ്ദേശമനുസരിച്ചാണു് ചീരക്കുഴി പദയോജന നിർമ്മിച്ചതു്. 1031-ൽ സ്ഥാനാരോഹണംചെയ്ത വലിയേട്ടൻതമ്പുരാൻ ആ രാജ്ഞിയുടെ സഹോദരനായിരുന്നു. അദ്ദേഹത്തിനു വീരരായനെന്നും പേരുണ്ടായിരുന്നിരിക്കാം. 1003-ൽ പകർത്തിയെഴുതിയ പദയോജനയുടെ ഒരു മാതൃക ഭാഷാചരിത്രകാരൻ ഗോവിന്ദപ്പിള്ള കാണുകയുണ്ടായിട്ടുണ്ടു്. ആ വഴിയ്ക്കു നോക്കുമ്പോൾ 993-നും 1003-നും ഇടയ്ക്കാണു് പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതി എന്നു വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ കാലം 960-നും 1030-നും ഇടയ്ക്കായിരുന്നു എന്നു് ഊഹിക്കാം. ഗ്രന്ഥകാരൻ തനിക്കു പുരുഷോത്തമനെന്നും അരുണഗിരിയെന്നും രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നതായും വ്യാഖ്യാനം രചിക്കുമ്പോൾ അരുണഗിരി ജീവിച്ചിരുന്നതായും പ്രസ്താവിക്കുന്നുണ്ടല്ലോ. അവർ ആരെന്നറിയുന്നില്ല. സുഖബോധിനീ വ്യാഖ്യയുടെയും മറ്റും പ്രണേതാവായ ദേവരാജൻ സ്മരിക്കുന്ന അരുണാദ്രി മറ്റൊരു പണ്ഡിതനാണു്.
പദയോജന
ശ്രീധരീയവ്യാഖ്യയെ സുഗമമക്കുന്നതിനുവേണ്ടി മാത്രമാണു് ഭവദാസൻ പദയോജന നിർമ്മിച്ചതു്. അതിൽ ശ്രീധരീയത്തെ പ്രധാനമായും കൃഷ്ണപദി മുതലായ ഇതരവ്യാഖ്യാനങ്ങളെ ദിങ്മാത്രമായും ഉപജീവിച്ചിരിക്കുന്നു;
ഏതാനും ചില അവസരങ്ങളിൽ സ്വപ്രതിഭയനുസരിച്ചും സമഞ്ജസമായി അർത്ഥകല്പന ചെയ്തിട്ടുണ്ടു്.
43.49വേദാന്തരാമാനുജാചാര്യർ
വേദാന്തരാമാനുജൻ എന്നൊരു ശ്രീവൈഷ്ണവബ്രാഹ്മണൻ മനോരമത്തമ്പുരാട്ടിയുടെ പുത്രനും കുട്ടുണ്ണി എന്ന നാമാന്തരത്താൽ വിദിതനുമായ സാമൂതിരി ശക്തൻ മാനവിക്രമൻതമ്പുരാനെ ആശ്രയിച്ചു കോട്ടയ്ക്കൽ താമസിക്കുകയും മാനവിക്രമീയം എന്ന പേരിൽ അദ്ദേഹത്തിന്റെ അപദാനങ്ങളെ പ്രകീർത്തനംചെയ്യുന്ന ഒരു സംസ്കൃത ചമ്പു രചിക്കുകയും ചെയ്തിട്ടുണ്ടു്. ആ സാമൂതിരി തീപ്പെട്ടതു് 1031-ലാണു്. കവി പാരദേശികനും, ശ്രീവത്സഗോത്രജനായ രഘുനാഥാചാര്യരുടെ പുത്രനും, വാധൂലവംശജനായ ഗോപാലസൂരിയുടെ ശിഷ്യനുമാണെന്നു് അദ്ദേഹംതന്നെ പ്രസ്തുതകൃതിയിൽ രേഖപ്പെടുത്തീട്ടുണ്ടു്.
“യദ്വക്ത്രാംഭോജനിര്യന്മധുരമധുധുനീ–
സോദരോദ്ദാമവാണീ–
ധാരാധൂതാ വിഷാദം ഭജതി സുരസരിൽ
സന്തതം ഭങ്ഗയുക്താ;
താന്താ വാഗ്ദേവതേയം നിവസതി സതതം
കാനനേ ലജ്ജയാ കിം?
സോയം ഗോപാലസൂരിർമ്മമ ഹൃദി മഹിത–
ശ്രേയസേ സന്നിധത്താം.
ശ്രീമദ്വാധൂലവംശാമൃതജലധിവിധുർ–
ജ്ഞാനസർവ്വസ്വസിന്ധുഃ
ശ്രീമദ്ഗോപാലസൂരിർജ്ജഗതി വിജയതേ
വാവദൂകേഭസിംഹഃ
യച്ഛിഷ്യാ ജൈത്രകേതും പ്രതികഥകഘടാ–
മത്തമാതങ്ഗസംഘാ–
നുൽപാട്യാശാന്തസൗധേ പ്രതിഹതവിമതാഃ
സ്ഥാപയാമാസുരദ്ധാ.
തച്ഛിഷ്യഃ കവികുഞ്ജരഃ കുശലധീശ്ശ്രീവത്സവംശാംബുധേ–
ശ്ശീതാംശോ രഘുനാഥദേശികമണേസ്സാഹിത്യരത്നാംബുധേ:
നാനാശാസ്ത്രവിദുത്തമസ്യ തനയോ വേദാന്തരാമാനുജാ–
ഭിഖ്യസ്സൽകരുണാകടാക്ഷലഹരീസിന്ധുർവ്വരീവർത്തതേ.”
താൻ നൂതനമായി ഒരു ചമ്പു രചിക്കുന്നതിനുള്ള സമാധാനം കവി ഇങ്ങിനെ പറയുന്നു.
“പ്രബന്ധാഃ പ്രാചീനാ ജഗതി വിലസന്ത്വദ്ഭുതതമാ–
സ്തഥാപ്യുങ്ഗീകര്യുർമ്മമ കൃതിമിഹാല്പാമപി ബുധാഃ
മഹാവസ്തുൽകർഷാജ്ജഗതി ജലധിർജ്ജഹ്നുതനയാ–
മുഖാനാം സിന്ധൂനാം പതിരപി ന രുന്ധേല്പസരിതഃ.
ദോഷാകുലാപി കൃതിരുത്തമവസ്തുയോഗാദ്
ഭൂഷാ ഭവേൽ സുമനസാം മഹതാം മദീയാ;
യുക്താപി കണ്ടകകുലൈരിഹ കേതകീ സ–
ന്ത്യക്താ ഭവേൽ സുരഭിണീ കിമു ചഞ്ചരീകൈഃ.”
തദനന്തരം സാമൂതിരിരാജാക്കന്മാരുടെ പ്രധാനരാജധാനിയായ കോഴിക്കോടിനേയും കിഴക്കെക്കോവിലകത്തെയും (പ്രാക്‍പുരി) വർണ്ണിച്ചതിനുമേൽ “നിരന്തരനമനപരാമരനികരകരംബിതസ്ഥലീ ശ്വേതക്രോഡാഭിധാനാ മഹാസ്ഥലീ” എന്നു വെങ്കടക്കോട്ടയെ (കോട്ടയ്ക്കൽ) സ്മരിച്ചു് അവിടത്തെ ശിവനെ ഉപശ്ലോകനം ചെയ്യുന്നു. മാനവിക്രമന്റെ ജനനം, ബാല്യം, വിദ്യാഭ്യാസം തുടങ്ങിയ സകല വിഷയങ്ങളും കവി ചമൽകാരയുക്തമായി വിവരിക്കുന്നു. രഘുനാഥൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്റെ പേർ.
“അഥ രംഗനാഥബുധമൗലിമൗക്തികോ
ബുധപുണ്ഡരീകകുലചണ്ഡദീധിതിഃ
പരിമണ്ഡനായ ജഗതാം, പ്രവാദിനാം
മദഖണ്ഡനായ ച പുരീമിമാമഗാൽ”
എന്നാണു് ആ ഗുരുവിനെപ്പറ്റിയുള്ള പ്രസ്താവന ആരംഭിക്കുന്നതു്. ആകെ ഒൻപതു സ്തബകങ്ങളുണ്ടു്. മാനവിക്രമന്റെ മധുര, രാമേശ്വരം മുതലായ ദേശങ്ങളിലേയ്ക്കുള്ള യാത്രയും, അദ്ദേഹത്തിന്റെ ഗുരുവായൂർ, തൃശ്ശൂർ എന്നീ ക്ഷേത്രസന്ദർശനവും വർണ്ണിച്ചിട്ടുണ്ടു്. ഗുരുവായൂരപ്പനെത്തൊഴുമ്പോൾ ചൊല്ലിയ ശ്ലോകങ്ങൾ അദ്ദേഹംതന്നെ ഉണ്ടാക്കിയവയാണു്. അദ്ദേഹം ഒരു സാഹിത്യപ്രണയിയായിരുന്നു. കേരള ചരിത്ര പരിശോധന എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. വേദാന്തരാമാനുജൻ ഒരു സരസനായ സംസ്കൃതകവിയായിരുന്നു എന്നുള്ളതിനു സന്ദേഹമില്ല. കാലം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധമായിരിക്കനം. ദേശമേതെന്നു് അറിയുന്നില്ല.
ഗോപാലസമുദ്രം സാംബശിവശാസ്ത്രി
ചില വിവരങ്ങൾ
കോഴിക്കോട്ടെ ഏതോ ഒരു മാനവിക്രമരാജാവിന്റെ സദസ്യനായി സാംബശിവശാസ്ത്രി എന്നൊരു കവി ജീവിച്ചിരുന്നു. ഗോപാലസമുദ്രം തിരുനെൽവേലി ജില്ലയിലെ ഒരു ഗ്രാമമാണു്. അദ്ദേഹം ശ്രീവത്സഗോത്രജനായ കനകസഭാപതിയുടെ സീമന്തപുത്രനും ഭാരദ്വാജഗോത്രോത്ഭവനായ ആപദുദ്ധാരണശാസ്ത്രികളുടെ പുത്രൻ സ്വാമിശാസ്ത്രികളുടെ ശിഷ്യനുമാണു്. ഈ വസ്തുതകൾ ചുവടെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽ നിന്നു വെളിപ്പെടുന്നു.
“ശ്രീഗോപാലസമുദ്രഗ്രാമേ മൃദുസൂക്തിമല്ലികാരാമേ
കനകസഭാപതിവിദ്വജ്ജ്യേഷ്ഠസുതോ യസ്തു കീർത്തിമാൻ
ലോകേ.”
ശ്രീമാൻ യസ്യ ഗുരുർവിദ്വദാപദുദ്ധാരണാത്മജഃ
ഭാരദ്വാജകുലോത്തംസഃ സ്വാമീ ശാസ്ത്രീ ബുധാഗ്രണീഃ.”
“ശ്രീവത്സഗോത്രകലശാംബുധിപൂർണ്ണചന്ദ്രോ
വിജ്ഞാതസർവകവിബന്ധവിചിത്രരീതിഃ
സത്സാഹിതീജനനഭൂരിഹ ദാക്ഷിണാത്യ–
സ്സോയം ചകാസ്തി ഖലു സാംബശിവഃ കവീന്ദ്രഃ.”
“ആലങ്കാപുരമാസുമേരു ധരണാവുച്ഛ്റായമുച്ചൈശ്ശ്രയൻ
ശ്രീമൻ ശൈലപയോധിരാഡ്വിജയതാം ഭൂമണ്ഡലാ
ഖണ്ഡലഃ.”
തന്റെ കവനചാതുര്യത്തെപ്പറ്റി
“മനോജധനുരാഹിതസ്ഫുടസരോജഗർഭസ്ഫുര–
ന്മരന്ദത്സരധോരണീസരസമാധുരീസോദരീ
സുവൃത്തിരസരീതിഭാക്സരസശബ്ദവത്യുജ്ജ്വലാ
കവേർജ്ജയതി സാംപ്രതം ജഗതി തസ്യ സാ സാഹിതീ”
എന്നു പ്രശംസിച്ചതിനുമേൽ “തേന മഹാകവിനാ രചിതം ശൃംഗാരവിലാസം നാമ ഭാണമഭിനയദ്ഭിരസ്മാഭിർന്നിതരാമാ പാദ്യത ഇതി ശ്രീമാനവിക്രമമഹാരാജവിദ്വൽസാമാജികഹൃദയാനന്ദഃ” എന്നു പറയുന്നു. 1053-ാമാണ്ടിടയ്ക്കു പകർത്തിയെഴുതിയതായി കാണുന്നതിനാൽ അതിനുമുൻപാണു് പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതി എന്നു സിദ്ധമാകുന്നു. കവിതാരീതി വ്യക്തമാക്കുവാൻ ഒരു ശ്ലോകംകൂടി ഉദ്ധരിക്കാം.
“മന്ദാനിലേന മധുനാ രജനീവിടേന
മൈത്രീം സമാരചയതോ മകരധ്വജസ്യ
ആജ്ഞാഭിരുല്പലദൃശാം സകലാതിശായി
താരുണ്യമസ്തു തരുണൈരുപഭൂജ്യമാനം.”
സരസനായ ഒരു കവിതന്നെയാണു് സാംബശിവശാസ്ത്രി.
കൃഷ്ണസുധി (കാവ്യകലാനിധി)
കൊല്ലം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ കോലത്തുനാട്ടു രവിവർമ്മത്തമ്പുരാന്റെ ആശ്രിതനായി തൊണ്ഡമണ്ഡലത്തിൽ പാലാറ്റിന്റെ പോഷകനദിയായ ചെയ്യാറ്റിന്റെ തെക്കേക്കരയിലുള്ള ഉത്തരമേരൂർ എന്ന ഗ്രാമത്തിൽ ജനിച്ച കൃഷ്ണസുധി എന്നൊരു പണ്ഡിതൻ ജീവിച്ചിരുന്നു. ചെയ്യാറ്റിനു സംസ്കൃതത്തിൽ സ്കന്ധം എന്നും മറ്റുമാണു് പേർ നല്കിയിരിക്കുന്നതു്. ശ്രീരാമഭക്തനായ അദ്ദേഹം കൊല്ലം 1020-ൽ കാവ്യകലാനിധി എന്നൊരു ഗ്രന്ഥം നിർമ്മിക്കുകയുണ്ടായി. ഈ അലങ്കാരഗ്രന്ഥത്തെ (1) നായകപ്രകരണം, (2) ശബ്ദാർത്ഥനിർണ്ണയം, (3) അർത്ഥനിർണ്ണയം, (4) ധ്വനിനിരൂപണം, (5) ഗുണീഭൂതവ്യംഗനിരൂപണം, (6) ശബ്ദാർത്ഥചിത്രണം, (7) ദോഷനിരൂപണം, (8) ഗുണനിരൂപണം, (9) ശബ്ദാലങ്കാരനിരൂപണം, (10) അർത്ഥാലങ്കാരനിരൂപണം എന്നിങ്ങിനെ പത്തു കുസുമങ്ങളായി കൃഷ്ണസുധി വിഭജിച്ചിരിക്കുന്നു. ഉദാഹരനശ്ലോകങ്ങളെല്ലാം രവിവർമ്മപരങ്ങളാണു്. “ഇതി കാഞ്ചീമണ്ഡലേ സ്കന്ധസരിദ്ദക്ഷിണദിശ്യുത്തരമേരുഗ്രാമവാസിനാ പണ്ഡിതരായ നാരായണോപദ്രഷ്ടൃവംശമുക്താമണി ശിവരാമസൂരിസൂനു കവിദാസകൃഷ്ണസൂരികലിതേ കാവ്യകലാനിധൗ” എന്നു ഗ്രന്ഥാവസാനത്തിൽ കാണുന്ന സൂചീവാക്യത്തിൽനിന്നു് അദ്ദേഹം ഉപദ്രഷ്ടാവെന്ന ബിരുദത്താൽ വിദിതനായ നാരായണസൂരിയുടെ കുലത്തിൽ ജനിച്ച ശിവരാമസൂരിയുടെ പുത്രനാണെന്നു സിദ്ധിക്കുന്നു. അവരുടെ പേരുകൾ ശിവരാമസുധി എന്നും കൃഷ്ണശാസ്ത്രി എന്നുമാണു് മറ്റു ചില കുറിപ്പുകളിൽ കാണുന്നതു്.
“കാവ്യാലങ്കാരജിജ്ഞാസോർമ്മുദേ കാവ്യകലാനിധിം
കർവേ കൃഷ്ണസുധീഃ കോലഭൂപാലകയശശ്ശ്രിയം.
ന സാമാന്യഃ കോലരാജോ യോർജ്ജുനശ്രീർദ്ധരാകരഃ
സുമനോവല്ലഭഃ പൂർണ്ണകാമോ ഗുരുകവീശ്വരഃ.
കിഞ്ച,
ജലധ്യപിഹിതാ ഭൂമിർധ്രിയതേ യേന ലീലയാ
കോലരാജസ്യ തസ്യാദ്യ കീർത്തിഃ കിം ന കവിപ്രിയാ?
തദ്വംശേ രവിവർമ്മേതി രാജചൂഡാമണിസ്സതാം
സ താമനിതരാപേക്ഷം നിതരാം തനുതേ ശ്രിയം.
തസ്യൈവ ഖലു,
പദ്മിനീവല്ലഭഃ കോലഭൂപാലോ രവിപാർത്ഥിവഃ
ഇതി നാമാനി കല്പദ്രുമീയന്തി വിബുധശ്രിയേ.
കോലരാജസ്യ തസ്യാദ്യ ഗുണാ ലോകോത്തരാശ്രയാഃ
പണ്ഡിതൈഃ പാമരൈശ്ചാപി പഠ്യന്തേ പരിതോ യതഃ.
അഹം തു കോലരാജേന്ദ്രഗുണാൻ സ്തോതും യതേധുനാ
ധീരാസ്സമർത്ഥിതാ ഭൂയാസ്വേതദാശീർവചോസ്തു നഃ”
എന്നീ ശ്ലോകങ്ങളിൽ കവി തന്റെ പ്രബന്ധോദ്ദേശ്യം വിവരിക്കുന്നു. അവസാനത്തിൽ ഉള്ളവയാണു് താഴെക്കാണുന്ന ശ്ലോകങ്ങൾ.
“കല്യാണാനി കരോതു പങ്കജഭുവഃ പത്നീ കവീനാം ശ്രിയോ
ഭൂയാസുഃ കൃതയോ ജയന്തു ജഗതാം നാഥാശ്ച കീർത്ത്യാശയാഃ
ധർമ്മിഷ്ഠാ വിജയം ഭജന്തു വിബുധാനന്ദൈകഹേതുസ്സദാ
ഭൂയാൽ കാവ്യകലാനിധീ രവികുലക്ഷ്മാപാലകീർത്ത്യാ സഹ.
യന്നാമാഖിലരാജമൗലിരസനാരംഗസ്ഥലീനർത്തകീ
യന്നാരീവചസാ കപേശ്ച ഹുതഭുങ്നീഹാരഭാനുർബഭൗ
യൽപാദാബ്ജരജശ്ശിലാമപി വധൂം തേനേ മുനേസ്സൽഗുണ–
ശ്ലാഘ്യഃ കാവ്യകലാനിധിർജ്ജയതു മേ രാമാംഘ്രിസേവാ ഭുവി.
കാഞ്ചീമണ്ഡലമണ്ഡനേ കരനദീനീരോദ്ഭവദ്ഭണ്ഡനേ
ശ്രീമത്യുത്തരമേരുനാമനി പുരേ ശ്രീശൈലജേശാകരേ
വാസീ കാവ്യകലാനിധിം വ്യരചയൽ കൃഷ്ണഃ കവിർവ്യംഗ്യധീ
സന്മേധാവികലിപ്രസിദ്ധശരദി ശ്രീമല്ലസൽസമ്പദി.”
‘സന്മേധാവി’ എന്നതു കലിവർഷസൂചകമായ ഒരു പദമാണു്. അതിൽനിന്നു പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതി 1020-ാമാണ്ടാണെന്നു സിദ്ധിക്കുന്നു.
ഹംസസന്ദേശം
ഹംസസന്ദേശം എന്ന പേരിൽ കൊല്ലം പതിനൊന്നാംശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ വിരചിതമെന്നു കരുതാവുന്ന ഒരു കാവ്യം കണ്ടുകിട്ടീട്ടുണ്ടു്. അതു മറ്റു സന്ദേശങ്ങളെന്നപോലെ പൂർവ്വഭാഗവും ഉത്തരഭാഗവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. മന്ദാക്രാന്ത തന്നെയാണു് വൃത്തം. പൂർവ്വസന്ദേശത്തിൽ 83-ഉം ഉത്തരസന്ദേശത്തിൽ 88-ഉം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ട്. പൂർവ്വഭാഗത്തിന്റെ ആരംഭത്തിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം:
“ശ്രീമത്യംഭോരുഹസുരഭിതേ ക്രീഡതോസ്സപ്രമോദം
ലീലാരാമേ ഗുരുനിധുവനക്ലാന്തധാമ്നോഃ കയോശ്ചിൽ
യാമിന്യാം കാചന നിശിചരീ ഭക്ഷിതും തം ഗൃഹീത്വാ
ലാങ്കോദ്യാനേ സപദി സരമാകാന്തവാചാ മുമോച.”
പ്രസ്തുതസന്ദേശത്തിലെ നായകനും നായികയുമായി സുഖിക്കുന്ന ഒരവസരത്തിൽ നായകനെ ഒരു രാക്ഷസി ഭക്ഷിക്കുന്നതിനായി ലങ്കയിലെ ഉദ്യാനത്തിലേയ്ക്കു കൊണ്ടുപോകുകയും അവിടെവെച്ചു വിഭീഷണചക്രവർത്തിയുടെ ആജ്ഞയാൽ മോചിപ്പിക്കുകയും ചെയ്തു. നായികയുടെ ഭവനം കവണാറ്റിന്റെ (മീനച്ചിലാറ്റിന്റെ) തീരത്തുള്ള കുടമാളൂരാണെന്നു കവി പറയുന്നു.
“യാതവ്യം തേ യുവതിനയനച്ഛായനീരാജിതം തദ്
ഗൗണാവീചീചയമുഖരിതം കുംഭമാലൂരദേശം
ഇക്ഷുശ്രേണീകലിതരശനം ഹംസ! യസ്മിൻ മഹീയോ
മാകന്ദാഖ്യം നയനസുഭഗം മന്മഥക്ഷേത്രമസ്തി”
സന്ദേശഹരൻ ഹംസമാണെന്നു പറയേണ്ടതില്ലല്ലോ. നായകൻ ഹംസത്തെ സേതുദർഭശയനം, താമ്രവർണ്ണീതീരം, മണലൂർ, സഹ്യപർവ്വതം ഇവ കടന്നു കേരളത്തിൽ എത്തുവാൻ ഉപദേശിക്കുന്നു. അധോലിഖിതമായ ശ്ലോകത്തിൽ കവി കേരളത്തെ വർണ്ണിക്കുന്നു.
“പശ്ചാദസ്യ ക്ഷിതിധരപതേഃ പുഷ്കലേ കേരളാഖ്യോ
നീവൃദ് ഗ്രീഷ്മേപ്യുദകമനിശം മുച്യതേ വാരിവാഹൈഃ
യത്രോത്തുംഗോഃ പരിണതഫലസ്തോമനമ്രോത്തമാംഗാ
വർത്തന്തേ യേ മരിചവലിതാ നാളികേരാശ്ച പൂഗാഃ.”
തദനന്തരം കന്യാകുമാരി, മരുത്വാമല, ശുചീന്ദ്രം ഇവയുടെ വിവരണത്തിലാണ് കവി വ്യാപൃതനാകുന്നതു്. മരുത്വാമലയ്ക്കു വക്രഗിരി എന്നാകുന്നു സന്ദേശത്തിൽ കാണുന്ന സംജ്ഞ. ശുചീന്ദ്രത്തു് അക്കാലത്തു നടപ്പിലിരുന്ന കൈമുക്കൽ എന്ന ശുദ്ധികർമ്മത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു.
“നിത്യം ഭൂതപ്രഭൃതിഭിരമാ പാർവ്വതീപ്രാണനാഥോ
യസ്മിന്നാസ്തേ നിഖിലവിബുധൈസ്സന്തതം സേവ്യമാനഃ
തപ്തേ സ്നേഹേ സ്ഫുടമിഹ ജനൈർല്ലോചനാഗോചരാണാ–
മാലോക്യന്തേ പ്രിയസഖ! ഫലാന്യാത്മകർമ്മോൽകരാണാം”
അതിൽപ്പിന്നീടു ഹംസം ചെന്നേത്തേണ്ടതു തിരുവനന്തപുരത്താണു്.
“പ്രാതർന്നത്വാ തദനു ഗിരിശം ഭക്തിനമ്രേണ മൂർദ്ധ്നാ
സ്യാനന്ദൂരം ദുരിതനികരച്ഛേദദക്ഷം ശ്രയേഥാഃ
പുഷ്യല്ലോധ്രപ്രസവധവളേ ഗൂഢപാനാഥരൂപേ
തല്പേ ശേതേ സഹ കമലയാ പദ്മയാ പദ്മനാഭഃ.”
ആ ഘട്ടത്തിൽ കവി വഞ്ചിമഹാരാജാവിനെ അത്യന്തം സമുജ്ജ്വലമായ രീതിയിൽ ചിത്രനം ചെയ്യുന്നു. തദ്വിഷയകമായ ഒരു ശ്ലോകം മാത്രം പകർത്താം.
“സന്മാർഗ്ഗസ്ഥസ്സുവിമലകലാവൃന്ദദേദീപ്യമാനോ
ഭാസ്വത്താരാവലിവലയിതോ മിത്രസംവർദ്ധിതാത്മാ
ലക്ഷ്മീവാൻ യോ ജിതബുധകവിശ്ചക്രവർത്തീ തമോനു–
ദ്രാകാശീതച്ഛവിരിവ ഭവാൻ രാജതേ രാജരാജഃ.”
തിരുവനന്തപുരത്തുനിന്നു വടക്കോട്ടേയ്ക്കു രണ്ടു വഴികളുണ്ടെങ്കിലും അവയിൽ ഒന്നു് ‘ക്ഷിതിധരവനഗ്രാവരൂക്ഷ’മായ ‘കദധ്വാവാ’കയാൽ അതിനെ ത്യജിച്ചിട്ടു ‘പാഥോനിധിതടതല’ത്തിൽ കൂടിയുള്ള മാർഗ്ഗത്തെ സ്വീകരിക്കണമെന്നു നായകൻ ഹംസത്തോടു നിർദ്ദേശിക്കുന്നു. കൊല്ലത്തു ചെന്നാൽ അവിടെ ധാരാളം ധ്വരമാരെക്കാണാം.
“പുഷ്യല്ലോധ്രപ്രസവസുമനോധൂസരാ ഹൂണലോകാ
മത്താത്മാനോ നവമദിരയാ ചോളസഞ്ഛാദിതാംഗാഃ
തത്തോദൃഗ്ഭിഃ പ്രിയസഖ! സമം കാമിനീഭിർമ്മനോജ്ഞേ
പ്രാസാദാനാം മഹതി ശിഖരേ യത്ര നിത്യം രമന്തേ.”
തദന്തരം ഹംസം അമ്പലപ്പുഴെച്ചെന്നു “വിലസദതസിദാമനീലപ്രതീക”നായ ശ്രീകൃഷ്ണനെ തൊഴുതുംകൊണ്ടു കുടമാളൂരേയ്ക്കു പോകണം. അത്തരത്തിലാണു് മാർഗ്ഗനിർദ്ദേശം.
കവിയാരെന്നു് അറിയുന്നില്ലെങ്കിലും അദ്ദേഹത്തിനും തന്റെ പ്രിയതമയ്ക്കെന്നപോലെ കുടമാളൂർതന്നെയായിരുന്നു ജന്മഭൂമി എന്നു് ഊഹിക്കാവുന്നതാണു്. ഗ്രന്ഥം നിർമ്മിച്ച കാലത്തു ശുചീന്ദ്രക്ഷേത്രത്തിൽ കൈമുക്കും കൊല്ലത്തു സായ്പന്മാരുടെ താമസവുമുണ്ടായിരുന്നു എന്നുള്ളതിനു പുറമേ, കൊട്ടാരക്കരനിന്നു കോട്ടയത്തേയ്ക്കുള്ള പാത പരിഷ്കരിച്ചിരുന്നില്ലെന്നും നാം കണ്ടുവല്ലോ. ശുചീന്ദ്രത്തു് കൈമുക്കൽ നിന്നതു് 1019-ാമാണ്ടാണു്; അതിൽപ്പിന്നീടു കുറേക്കാലം തിളയ്ക്കാത്ത എണ്ണയിൽ കൈമുക്കിവന്നിരുന്നു. ഉത്രംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്താണു് അതു നിശ്ശേഷം നിന്നതു്. അതുകൊണ്ടു് 1019-ാമാണ്ടിനു മുൻപാണു് ഹംസസന്ദേശത്തിന്റെ ആവിർഭാവമെന്നും, അതോടുകൂടി സ്വാതിതിരുനാൾമഹാരാജാവു സിംഹാസനാരൂഢനായ 1004-ാമാണ്ടിനു മേലാണെന്നും നിർണ്ണയിക്കാം.
43.50താഴമണ്‍ പരമേശ്വരഭട്ടതിരി
തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ചെങ്ങന്നൂർക്ഷേത്രത്തിലെ ശ്രീപരമേശ്വരനെപ്പറ്റിയുള്ള ഒരു ദീർഘമായ സ്തോത്രമാണു് സാഹസ്രിക. നാരായണീയത്തിന്റെ ഛായയിൽ താഴമൺ പരമേശ്വരൻ തന്ത്രി രചിച്ച പാരമേശ്വരം സാഹസ്രിക അഥവാ ശോണാദ്രീശസ്തോത്രം എന്ന കൃതിയിൽ ചെങ്ങന്നൂർ സ്ഥലപുരാണത്തിലെ കഥകളായ ആയിരം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. പക്ഷേ പാരമേശ്വരകാരനു കവിയെന്ന നിലയിൽ ഗണനീയമായ സ്ഥാനത്തിനു് അവകാശമൊന്നും കാണുന്നില്ല. മാതൃക കാണിക്കുവാൻ നാലെണ്ണം ഉദ്ധരിക്കാം.
“ലോകാനാമിയമുത്തമാ വസുമതീ ദ്വിപോയമത്രോത്തമഃ
പ്രത്യേകം നവഖണ്ഡമണ്ഡിതഗിരിശ്രേഷ്ഠേ തതോ ഭാരതേ
മുഖ്യം ഭാർഗ്ഗവഭൂതലം സുമഹിതോ ദേശസ്തതോ ദക്ഷിണാൽ
സോസ്മിൻ ശോണഗിരിവിഭാതി ഭഗവത്സാന്നിധ്യഭൂരദ്ഭുതഃ.
അസ്മിൻ ശോണഗിരൗ സ്വയം സമുദിതോ
ലിങ്ഗാത്മനാ ശങ്കരഃ
സാക്ഷാൽ ഭക്തജനാവനായ കൃപയാ
കല്പദ്രുകല്പോ വിഭുഃ
അസ്മിൻ ബ്രഹ്മണി ശങ്കരേ സുലഭതാം
പ്രാപ്തേ ജഗദ്ഭാഗ്യതഃ
കിഞ്ചിന്നാന്യദിഹാസ്തി സേവ്യമമൃതേ
ലബ്ധേ തു കിം ഭോജനൈഃ?”
…………………………………………
രവിശശിഗഗനാനിലാനലാംഭഃ–
ക്ഷിതിപുരുഷാഷ്ടകമിത്യസി ത്വമേകഃ
ജഗതി വിമൃശതാം ന വിദ്യതേന്യൽ
കിമപി വിഭോ! പരമാത്മനേ നമസ്തേ.
ശോണാചലേശ! പദപങ്കജയുഗ്മകം തേ
ജംഘേ ച ജാനുയുഗളേ ച തവോരുഗ്മം
നാഭീം തവോദരമുരോ വദനം കിരീട–
കോടീലസച്ഛശികലാമവലോകയേഹം.”
“നാമത്രയോജ്ജ്വലമിദം നിഗമോപഗീതം
സ്തോത്രഞ്ച മൽകൃതഭവന്മഹിമോദയാർച്ചിഃ
സാഹസ്രികേതി പുനരഷ്ടകമാലികേതി
സ്യാൽ പാരമേശ്വരമിദം പഠതാം രുചായ.”
എഴുമണ്‍, ചെങ്ങന്നൂർ, ഏറ്റുമനൂർ മുതലായ പല ക്ഷേത്രങ്ങളിലെ തന്ത്രിമാരാണു് ചെങ്ങന്നൂർ താഴമണ്ണില്ലത്തെ പോറ്റിമാർ. അവരിൽ പരമേശ്വരൻ എന്ന ഒരു തന്ത്രിയുടെ കൃതിയാണു് പ്രസ്തുതസ്തോത്രമെന്നു് ഐതീഹ്യമുണ്ടു്. അദ്ദേഹം പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്നതായി അറിയുന്നു. പാരമേശ്വരത്തിനു സാഹസ്രികയെന്നും അഷ്ടകമാലികയെന്നുംകൂടി പേരുകൾ ഉള്ളതിനാലാണു് ‘നാമത്രയോജ്ജ്വലം’ എന്ന വിശേഷണം കവി പ്രയോഗിക്കുന്നതു്.
43.51വട്ടപ്പള്ളി ഭാസ്കരൻമൂസ്സതു്
ശ്രീരാമോദന്തത്തിന്റെ കരുവിൽ വാർത്തെടുത്തിട്ടുള്ള ഒരു കാവ്യമാണു് ശ്രീകൃഷ്ണോദന്തം. അതിനു പ്രചാരം തീരെയില്ല. കവിതാഗുണവും ശൂന്യംതന്നെ. ശ്രീമദ്ഭാഗവതം ദശമം, ഏകാദശം എന്നീ രണ്ടു സ്കന്ധങ്ങളിലും പ്രതിപാദിതമായിരിക്കുന്ന ശ്രീകൃഷ്ണചരിതമാണു് ഇതിവൃത്തം. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
“മാധവം പ്രണിപത്യാഹം മായാക്രീഡാകൃതക്ഷണം
ശ്രീകൃഷ്ണോദന്തമാഖ്യാസ്യേ വേദവ്യാസപ്രകീർത്തിതം.
പുരാകദാചിദ്വസുധാ ദുഷൃഭാരേണ പീഡിതാ
ബ്രഹ്മാണം ശരണം പ്രാപ്യ തസ്മൈ തൽ സംന്യവേദയൽ.”
ഒടുവിൽ
“ഇത്ഥം മായാപടാന്തർഹിതവപുരഖിലാൻ
മോഹയൻ വിഷ്ണുരുവീ–
മാസാദ്യാഗത്യ രങ്ഗം നട ഇവ ജഗതാം
നായകശ്ചാരുവേഷഃ
നാനാരൂപൈർവിലാസൈസ്സകലജനമനഃ–
പ്രീതിമാധായ പശ്ചാ–
ദങ്ഗീകൃത്യ സ്വരൂപം ഗമിതനിജപദോ
യോഗനിദ്രാമുവാഹ”
എന്നു സർഗ്ഗാന്തരീതിയിൽ ഘടിതമായ ഒരു ശ്ലോകത്തോടുകൂടി അവസാനിക്കുന്നു. അതിനുമേൽ
“കൃതമിദം ഹരിണശ്ചരിതം ശുഭം
സകലപാപഹരം പഠതാം നൃണാം
ഗുരുഗൃഹാലയഹൈമവതീകൃപാ–
ലവയുതേന തു ഭാസ്കരശർമ്മണാ”
എന്നൊരു ശ്ലോകവും കാണ്മാനുണ്ടു്. അതിൽനിന്നു ഭാസ്കരൻ എന്നൊരു കവിയാണു് ശ്രീകൃഷ്ണോദന്തത്തിന്റെ പ്രണേതാവെന്നും അദ്ദേഹം ആ കൃതി രചിച്ചതു് 1025-ാമാണ്ടാണെന്നും വിശദമാകുന്നു.“വട്ടപ്പള്ളി ഭാസ്കരൻ” എന്നുകൂടി ഗ്രന്ഥത്തിൽ ഒരു കുറിപ്പുണ്ടു്. ആ വഴിയ്ക്കു നോക്കിയാൽ ശുചീന്ദ്രത്തു വട്ടപ്പള്ളിയില്ലത്തെ ഭാസ്കരൻ മൂത്തതാണു് ഗ്രന്ഥകാരൻ എന്നു് ഊഹിക്കാം. “ഗുരുഗൃഹാലയം” ഏതെന്നു് അറിയുന്നില്ല.
അദ്ധ്യായം 44 - പതിനൊന്നാം ശതകം, പൂർവ്വാർദ്ധം (തുടർച്ച)
44.1ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവു് (1007–1055)
ജനനവും വിദ്യാഭ്യാസവും
ആയില്യം തിരുനാൾ രാമവർമ്മമഹാരാജാവു്, 1007-ാമാണ്ടു മീനമാസം 2-ാം൹ രുക്‍മിണീ ബായിത്തമ്പുരാട്ടിയുടേയും തിരുവല്ലാ പാലിയക്കരക്കോയിത്തമ്പുരാന്റേയും (പുണർതംനാൾ രാമവർമ്മാ) ദ്വിതീയപുത്രനായി തിരുവവതാരം ചെയ്തു. ബാല്യത്തിൽത്തന്നെ സങ്ഗീതസാഹിത്യങ്ങളിൽ അനന്യസാധാരണമായ വാസന പ്രകടിപ്പിച്ചിരുന്ന അവിടുന്നു് അനുസ്യൂതമായ അഭ്യാസബലംകൊണ്ടു് അവ രണ്ടിലും ഒന്നുപോലെ നിഷ്ണാതനായി എന്നുമാത്രമല്ല, വ്യാകരണാദിശാസ്ത്രങ്ങളിലും വൈദുഷ്യം സമ്പാദിച്ചു. മാതാവു ബാല്യത്തിൽത്തന്നെ തീപ്പെട്ടുപോയെങ്കിലും, പിതാവിന്റെ വാത്സല്യപൂർണ്ണമായ ലാളനത്തിൽ വളരുന്നതിനു് അവിടത്തേയ്ക്കും അനുജൻ വിശാഖം തിരുനാൾ തമ്പുരാനും ഭാഗ്യം സിദ്ധിച്ചു. രാമവർമ്മ കോയിത്തമ്പുരാൻ 980-ാമാണ്ടു ജനിച്ചു. 1033 കന്നിയിൽ മരിച്ചു. അദ്ദേഹം ഒരു നല്ല സംസ്കൃതപണ്ഡിതനായിരുന്നു എന്നു കേട്ടിട്ടുണ്ടു്. ഇംഗ്ലീഷിലും തിരുമേനിയ്ക്കുള്ള പാണ്ഡിത്യം അപാരമായിരുന്നു. പേരൂർക്കട അപ്പിവാരിയരായിരുന്നു സംസ്കൃതത്തിൽ ആദ്യത്തെ ആശാൻ. പിന്നീടു് അന്നത്തെ രാജകീയ വിദ്വത്സദസ്സിലെ അങ്ഗങ്ങളായിരുന്ന പല ശാസ്ത്രിവര്യന്മാരോടും പല വിഷയങ്ങളും അഭ്യസിച്ചു വാക്യാർത്ഥവിവരണപാടവം സ്വായത്തമാക്കി. ഇംഗ്ലീഷിൽ ആദ്യത്തെ ഉപാധ്യായൻ സുബ്ബരായരും പിന്നീടു കോട്ടയത്തു ശങ്കരമേനോനുമായിരുന്നു. ശങ്കരമേനോൻ കോട്ടയത്തെ സെമിനേരിയിൽ ബേക്കർസായിപ്പിന്റെ ശിഷ്യനാണു്. 1024-ൽ വിശ്വവിശ്രുതനായ മാധവരായർ ഗുരുനാഥനായി. ഈ ഭാഷകൾക്കു പുറമെ തമിഴ്, തെലുങ്ക്, കർണ്ണാടകം, ഹിന്ദുസ്ഥാനി, മഹാരാഷ്ട്രം എന്നീ ഭാഷകളും അവിടത്തേയ്ക്കു സ്വാധീനമായിരുന്നു. 1022-ൽ യുവരാജാവു് ഉത്രംതിരുനാൾ സിംഹാസനാരൂഢനായപ്പോൾ ആ മഹാരാജാവിനെ അവിടുന്നു സകലരാജ്യകാര്യങ്ങളിലും ഭക്തിവിശ്വാസപൂർവ്വം സഹായിച്ചുതുടങ്ങി. ജ്യേഷ്ഠൻ ബുദ്ധിമാന്ദ്യംനിമിത്തം സ്വസ്ഥജീവിതം സ്വീകരിക്കേണ്ടി വന്നതിനാൽ അവിടുന്നുതന്നെയാണു് ഇളയതമ്പുരാന്റെ കൃത്യങ്ങൾ അനുഷ്ഠിച്ചുവന്നതു്. 1026-ൽ മാതുലന്റെ പുത്രി കല്യാണിക്കുട്ടിത്തങ്കച്ചിയ്ക്കു പട്ടും കച്ചയും നല്കി. ആ സ്ത്രീരത്നത്തിനും സങ്ഗീതസാഹിത്യങ്ങളിൽ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. ആ മഹതിയുടെ മരണത്തിനുമേൽ 1037-ൽ മാതൃപ്പള്ളി കല്യാണിക്കുട്ടിയമ്മയെ പരിഗ്രഹിച്ചു. സ്വാതിതിരുനാൾ മഹാരാജാവിന്റെ സകലകലാപോഷകസ്ഥാനവും ആ തിരുമേനിതന്നെയാണു് അധിരോഹണം ചെയ്തതു്. ഉത്രംതിരുനാൾ മഹാരാജാവിനു കഥകളിയോടുണ്ടായിരുന്ന അഭിനിവേശാധിക്യംനിമിത്തം അവിടത്തേയ്ക്കു് അന്യകലകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനു സമയമുണ്ടായിരുന്നില്ല. ആയില്യംതിരുനാൾക്കുള്ള വിദ്യാവിഷയകമായ സിദ്ധിവിശേഷത്തെപ്പറ്റി ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ 1033-ൽ രചിച്ച കീർത്തി വിലാസം ചമ്പുവിലും കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 1036-ൽ നിർമ്മിച്ച തിരുനാൾപ്രബന്ധത്തിലും സമുജ്ജ്വലമായ രീതിയിൽ കീർത്തനംചെയ്തിട്ടുണ്ടു്. പാച്ചുമൂത്തതിന്റെ ശ്രീരാമവർമ്മചരിതത്തെക്കുറിച്ചു പിന്നീടു പ്രസ്താവിക്കും.
1033-ൽ തിരുവനന്തപുരത്തെ ആസ്ഥാനപണ്ഡിതന്മാരിൽ പ്രമുഖന്മാർ (1) അനന്തരാമശാസ്ത്രി, (2) അപ്പാദീക്ഷിതർ, (3) വെങ്കടരാമശാസ്ത്രി, (4) ശ്രീനിവാസയ്യങ്കാർശാസ്ത്രി, (5) സുബ്ബാദീക്ഷിതർ, (6) പണ്ഡിതർ രാമസ്വാമിശാസ്ത്രി, (7) അപ്പുവയ്യങ്കാർശാസ്ത്രി, (8) ഭാസ്ത്രിപൗരാണികൻ, (9) ഇലത്തൂർ രാമസ്വാമിശാസ്ത്രി എന്നിവരായിരുന്നു. ആയില്യംതിരുനാളെപ്പറ്റി ഇലത്തൂർമഹാകവി
“സൗജന്യവാദാന്യകയോസ്സഹസ്ഥിതി
സ്സാഹിത്യപാണ്ഡിത്യവിലാസയോരപി
ഛായാതപൈകസ്ഥിതിവത്സുദുർല്ലഭാ
വ്യാഭാതി യസ്മിൻ നരലോകപാലകേ”
എന്നു പ്രശംസിയ്ക്കുന്നു. അവിടുന്നു പണ്ഡിതരോടു താഴെകാണുന്നവിധത്തിൽ അരുളിച്ചെയ്യുന്നതായിട്ടും അദ്ദേഹം പ്രസ്താവിക്കുന്നു.
“അദ്യാരഭ്യ ദിനേദിനേ മമ സദസ്യാഗമ്യതാം, പണ്ഡിതൈഃ
കാലേഽസാവനുഗൃഹ്യതാം പ്രതി മിഥോ മാത്സര്യമുത്സൃജ്യതാം,
വാക്യാർത്ഥഃ പ്രവിചാര്യതാം, ശ്രുതിശിരസ്സീമന്തസീമാന്തഗോ
ര്യച്ചാന്യന്മുനിഭിഃ പ്രണീതമമലം പ്രസ്തുയതാം ശാസനം.”
ആ ആജ്ഞയനുസരിച്ചു ശാസ്ത്രിമാരുടെ വാക്യാർത്ഥസദസ്സു് എന്നും അവിടുന്നു് എഴുന്നള്ളിത്താമസിച്ചിരുന്ന ഭജനപ്പുരക്കൊട്ടാരത്തിൽ നിർവിഘ്നമായി നടന്നുകൊണ്ടിരുന്നു; ശാസ്ത്രസദസ്സ് അവസാനിച്ചാൽ ഉടൻ സംഗീതസദസ്സായി. അതു രണ്ടും കഴിഞ്ഞിട്ടേ സായങ്കാലത്തെ സവാരിക്കു് അവിടുന്നു് എഴുന്നള്ളാറുണ്ടായിരുന്നുള്ളു.
ഗ്രന്ഥനിർമ്മാണം
മലയാളത്തിൽ അക്കാലത്തും പദ്യശാഖയെ പോഷിപ്പിച്ചുവന്ന പണ്ഡിതകവികൾ പലരുമുണ്ടായിരുന്നു. എന്നാൽ പുതിയ രൂപത്തിലുള്ള ഗദ്യശാഖ അങ്കുരിക്കുകപോലും ചെയ്തിരുന്നില്ല. രാജ്യത്തേയും ഭാഷയേയും അത്യധികമായി സ്നേഹിച്ച ആ യുവരാജാവിനു് അതു് അസഹ്യമായ ഒരു ഹൃദയശല്യമായിത്തോന്നി. അവിടുന്നു പല സരണികളിലും ഒരു പരിഷ്കർത്താവിന്റെ നിലയിലാണു് പ്രത്യക്ഷീഭവിച്ചതു്. സാമാന്യജനങ്ങൾക്കു ഭാഷയിൽ സ്ഥായിയായ അഭിരുചിയും ഭാഷയ്ക്കുതന്നെ ശാശ്വതമായ ഉൽക്കർഷവും സിദ്ധിക്കണമെങ്കിൽ ഗദ്യഗ്രന്ഥങ്ങളുടെ ആവിർഭാവം അപരിത്യാജമാണെന്നു് അവിടത്തേയ്ക്കു ബാല്യത്തിൽത്തന്നെ ബോധപ്പെട്ടു. തന്നിമിത്തം ഭാഷ ആ സ്ഥാനത്തിൽ എത്തിച്ചേരുന്നതിനു യുവരാജാവായിരുന്നപ്പോഴും സിംഹാസനാരൂഢനായതിനുമേലും പല കാര്യക്ഷമങ്ങളായ പ്രവർത്തനങ്ങളിലും അവിടുന്നു് ഏർപ്പെടുകയുണ്ടായി. യുവരാജാവായിരുന്ന കാലത്തു് ആ തിരുമേനി രചിച്ച രണ്ടു ഗദ്യകാവ്യങ്ങളാണു് മീനകേതനചരിതവും ഭാഷാശാകുന്തളവും. ആ രണ്ടു പുസ്തകങ്ങളും അവിടത്തെ മരണാനന്തരം വിശാഖം തിരുമനസ്സിലെ രാജ്യഭാരകാലത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പ്രസിദ്ധീകരിച്ചു. ഭാഷാശാകുന്തളം അച്ചടിപ്പിച്ചതു് 1057 വൃശ്ചികത്തിലാണു്. അന്നു് അവിടുന്നുതന്നെ ആ നാടകത്തിന്റെ തർജ്ജമയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
രാജ്യഭാരം
ആയില്യം തിരുനാൾ മഹാരാജാവു വിദ്യാവിഷയകമായി പ്രജകൾക്കു നല്കിയ അനുഗ്രഹങ്ങളെപ്പറ്റി മാത്രമേ പ്രകൃതത്തിൽ സൂചിപ്പിക്കേണ്ടതുള്ളു. 1043-ൽ പരിഷ്കൃതരീതിയിൽ മലയാളം പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ചെയ്യുകയും, താലൂക്കുതോറും ഓരോ മലയാളം പള്ളിക്കൂടവും തിരുവനന്തപുരത്തു് ഒരു ശിക്ഷാക്രമപാഠശാലയും സ്ഥാപിക്കുകയുംചെയ്തു. നാട്ടുഭാഷാവിദ്യാഭ്യാസം പ്രത്യേകം ഒരു ഡയറക്ടരുടെ ചുമതലയിലാക്കി. 1046-ൽ പകുതികളിലും (അന്നു പ്രവൃത്തികൾ) ഭാഷാവിദ്യാലയങ്ങൾ ഉൽഘാടനംചെയ്തു. 1047-ൽ മുപ്പതു ഡിസ്ത്രിക്ട് പള്ളിക്കൂടങ്ങളും 141 പ്രവൃത്തിപ്പള്ളിക്കൂടങ്ങളുമുണ്ടായിരുന്നു. 1042-ൽ ഇദംപ്രഥമമായി ബുക്കുകമ്മിറ്റി എന്ന പേരിൽ പാഠശാലകൾക്കുംമറ്റും ആവശ്യമുള്ളതും സാമാന്യജനങ്ങൾക്കു ജ്ഞാനസമ്പാദനത്തിനു് ഉതകുന്നതുമായ പുസ്തകങ്ങളുടെ നിർമ്മാണത്തിനു് ഒരു സമിതി രൂപവൽക്കരിച്ചു. 1043-ൽ അതിനെ പുനസ്സംഘടിപ്പിച്ചു കേരള വർമ്മ വലിയ കോയിത്തമ്പുരാനെ അധ്യക്ഷനായി നിയമിച്ചു. അധ്യക്ഷനെ സഹായിക്കുവാൻ മൂന്നു് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഭാഷാപണ്ഡിതന്മാരേക്കൊണ്ടു വിജ്ഞേയങ്ങളായ വിഷയങ്ങളെപ്പറ്റി പ്രസംഗങ്ങൾ എഴുതി വായിപ്പിച്ചു. ആ വഴിക്കുള്ള ജോർജ്ജ്മാത്തന്റെ വ്യവസായങ്ങളെപ്പറ്റി പിന്നീടു പ്രസ്താവിക്കും. തിരുവിതാംകൂറിൽ നാട്ടുഭാഷാവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ അവിടത്തേയ്ക്കു കനിഷ്ഠ സഹോദരൻ വിശാഖംതിരുനാൾ ഇളയ തമ്പുരാനും കേരള വർമ്മ വലിയ കോയിത്തമ്പുരാനും മന്ത്രിപുങ്ഗവൻ മാധവരായരും ഗണനീയമായ വിധത്തിൽ സഹായം നല്കിവന്നു. ആയില്യംതിരുമേനിയും വിശാഖം തിരുമേനിയും തമ്മിൽ വളരെക്കാലത്തേയ്ക്കു് അന്യാദൃശമായ സൗഭ്രാത്രം പുലർത്തിയിരുന്നു. പാച്ചുമൂത്തതിന്റെ ശ്രീരാമവർമ്മചരിതത്തിൽ ആ വസ്തുത അത്യന്തം ഹൃദ്യമായി ചിത്രണം ചെയ്തിട്ടുണ്ടു്. “ശ്രീമദ്വിശാഖാനുഗതഃ കലാനിധിഃ” എന്നു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളും അവിടത്തെ സ്തുതിക്കുന്നു. ഭാഷാഗദ്യ സാഹിത്യത്തിന്റെ ഉന്നമനത്തിൽ ജ്യേഷ്ഠനെപ്പോലെയോ അതിലധികമോ സമത്സുകനായിരുന്നു അനുജനും.
സാഹിത്യം
രാജ്യഭാരം കയ്യേറ്റതിനുമേലും ആയില്യം തിരുമേനി ശാസ്ത്രിയചിന്തയിൽ വ്യാപൃതനായിരുന്നു. പണ്ഡിതന്മാരെ പരിതുഷ്ടന്മാരാക്കുന്നതിനു് അവിടത്തെ സുധാമധുരമായ സൂക്തിയും മുക്തഹസ്തമായ ധനവിശ്രാണനവും പ്രയോജകീഭവിച്ചു. അനവധി ആസ്ഥാനപണ്ഡിതന്മാർ അക്കാലത്തു തിരുവനന്തപുരത്തുണ്ടായിരുന്നു. അവരിൽ പലരും അമ്മാവന്റെ കാലത്തുതന്നെ അവിടത്തെ സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചിരുന്നവരുമാണു്.
“ആലോകാലോകലോകപ്രഥിതപൃഥുയശാ
വേദവേദാങ്ഗവിദ്യാ
പാരാവാരാവഗാഹീ ബുധധരണിമരു
ന്മണ്ഡലീചക്രവർത്തീ
സദ്യോ വിദ്യോതമാനേ ന്യവിശദ സദസി
ശ്രീകുമാരസ്യ വിദ്വൽ
കോടീകോടീരനീരാജിതപദകമലോഽ
നന്തരാമാര്യഭട്ടഃ”
എന്നു കീർത്തിവിലാസത്തിൽ വർണ്ണിതനായ അനന്തരാമശാസ്ത്രിയായിരുന്നു ആ സദസ്സിന്റെ അദ്ധ്യക്ഷൻ. പടുതോൾവിദ്വാൻ നമ്പൂരിപ്പാട്ടിലേയ്ക്കു തിരുമനസ്സുകൊണ്ടു വൈദുഷ്യത്തിനു വീരശൃംഖല സമ്മാനിച്ചപ്പോൾ പുളകഭൂഷിതനായ ആ വൈയാകരണൻ മഹാരാജാവിന്റെ സമ്മാനമല്ല, താൻ വ്യാകരണത്തിൽ നല്ല വിദ്വാനാണെന്നു ശാസ്ത്രികൾ തിരുമനസ്സറിയിച്ചതാണു് തന്നെ വികാരതരളിതനാക്കിയതെന്നു് ആ സർവ്വതന്ത്ര സ്വതന്ത്രനോടു പറഞ്ഞതായി കേട്ടിട്ടുണ്ടു്. വിദേശീയ പണ്ഡിതന്മാരും രാജസദസ്സിൽ ധാരാളമായി വന്നുകൊണ്ടിരുന്നു. അവരിൽ ഒരാളാണു് “കൗമുദീസോമം” എന്ന നാടകത്തിന്റെ പ്രണേതാവായ തഞ്ചാവൂരിലെ പരുത്തിയൂർ കൃഷ്ണശാസ്ത്രി. അദ്ദേഹം 1042-ാമാണ്ടിടയ്ക്കു മഹാരാജാവിനെ മുഖംകാണിച്ചു. കൗമുദീസോമത്തിൽ അവിടത്തെപ്പറ്റി “അസ്തി സമസ്തരാജരാജമകുടമണിപുഞ്ജകിഞ്ജല്കിതചരണാരവിന്ദോ, ദശാതിരിക്ത ഇവാവതാരഃ ഫണിരാജപര്യങ്കസ്യ ഭഗവതഃ പദ്മനാഭസ്യ, പരിഷ്കാരമണിരിവ വസുന്ധരായാഃ, സാദരസങ്കീർത്തിത സദ്ഗുണസന്ദോഹസഞ്ചിതാനന്ദസുരസുന്ദരീവൃന്ദോ രാജാ രാമവർമ്മനാമാ” എന്നും,
“പാഥോധിഃ പരിഖായതേ, സ മലയഃ പ്രാകാരകുഡ്യായതേ,
പർജ്ജന്യഃ പരിരബ്ധഭൂധരശിരശ് ശ്രേണീവിതാനായതേ,
ശൂരശ്ശ്രീരമണസ്സദാപി ഭഗവാൻ സേനാധിനാഥായതേ,
ധർമ്മോ വർമ്മശതായതേ തവ വിഭോ! തുഭ്യം കിമാശാസ്മഹേ?”
എന്നുംമറ്റും ആ കവി പ്രശംസിച്ചിട്ടുണ്ടു്. അന്നത്തെ ആസ്ഥാന വിദ്വാന്മാരിൽ ഞാൻ മുൻപു സ്മരിച്ച വേങ്കടരാമശാസ്ത്രി ഒരു ദോഷൈകദൃക്കായിരുന്നു. തന്റെ ഒരു ശ്ലോകത്തിൽ എന്തോ ഒരു സ്ഖലിതമുണ്ടെന്നു് അദ്ദേഹം പറഞ്ഞപ്പോൾ ആ യുവാവു നിർഭയനായി മഹാരാജാവിനു്
“കവീന്ദ്രകല്ഹാരവിഹാരബന്ധോഃ
കാന്തസ്യ വഞ്ചിക്ഷിതിവല്ലഭേന്ദോഃ
കലായമാനേഷു കലാധികേഷു
കളങ്കവദ്വേങ്കടരാമശാസ്ത്രീ. വിശൃംഖലക്രീഡിതരാജഹംസേ
വിദ്വൽപ്രകാണ്ഡാംബുരുഹാവതം സേ
ശ്രീവഞ്ചിരാജസ്യ സഭാതടാകേ
ശൈവാലവദ്വേങ്കടരാമശാസ്ത്രീ”
എന്നുംമറ്റുമുള്ള ശ്ലോകങ്ങളുണ്ടാക്കി അടിയറവച്ചു. കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റെ രാമചരിതം മഹാകാവ്യം പൂനയിൽ അച്ചടിപ്പിച്ചതും അവിടുന്നുതന്നെയാണു്.
സംഗീതം
തിരുമനസ്സിലേയ്ക്കു വായ്പാട്ടിൽ അസൂലഭമായ വാസനയും അഭ്യാസവുമുണ്ടായിരുന്നു. അവിടത്തെ സമകാലികനായിരുന്ന അരിപ്പാട്ടു രാഘവവാരിയരും മഹാരാജാവും പലപ്പോഴും ശംഖുംമുഖത്തു കൊട്ടാരത്തിൽവെച്ചു് അവരുടെ ഗാനകലാവൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചുവന്നിരുന്നു. 1047-ൽ അക്കാലത്തു ദക്ഷിണാപഥത്തിലെ ഗായകമൂർദ്ധന്യനായ മഹാവൈത്തിഭാഗവതർ തിരുവനന്തപുരത്തു വരികയും മഹാരാജാവും അദ്ദേഹവും രാഘവഭാഗവതരുമായി വായ്പാട്ടിൽ മത്സരിച്ചു് അവിടത്തെ വിശ്വോത്തരമായ കലാകോവിദതയെ തലകുലുക്കി സമ്മതിക്കയും ചെയ്തു. രാഘവഭാഗവതരെക്കൂടാതെ സ്വാതിതിരുനാളുടെ കാലത്തുതന്നെ തിരുവനന്തപുരത്തേയ്ക്കു പോന്ന പരമേശ്വരഭാഗവതർ, വൈണികൻ പാലക്കാട്ടു കല്യാണകൃഷ്ണഭാഗവതർ, ഫിഡിൽ മഹാദേവഭാഗവതർ എന്നീ ഒന്നാംകിടക്കാർക്കുപുറമേ കിട്ടുഭാഗവതർ, രഘുപതിഭാഗവതർ, രാമസ്വാമി ഭാഗവതർ, ഗണപതിഭാഗവതർ, അനന്തുഭാഗവതർ, ചാത്തു ഭാഗവതർ തുടങ്ങി വേറേയും പല സംഗീതമാർമ്മികന്മാരായ യുവാക്കന്മാർ ജീവിച്ചിരുന്നു. അവർ പിൽക്കാലത്തു് അനശ്വരമായ യശോധനം ആർജ്ജിക്കുകയും ചെയ്തു.
44.2മീനകേതനചരിതം
ഇനി അവിടുത്തെ രണ്ടു ഗദ്യകൃതികളേയുംപറ്റി അല്പം പ്രസ്താവിക്കാം. അവ മീനകേതന ചരിതവും ഭാഷാശാകുന്തളവുമാണെന്നു സൂചിപ്പിച്ചുകഴിഞ്ഞുവല്ലൊ. ആ ഗ്രന്ഥങ്ങൾ ജോർജ്ജ്മാത്തന്റെ സത്യവാദഖേടത്തിനുമുൻപു രചിക്കപ്പെട്ടതാകയാൽ, ആധുനികരീതിയിലുള്ള ആദ്യത്തെ ഭാഷാഗദ്യകാവ്യങ്ങൾ എന്നു പറയാവുന്നതാണു്. കൊച്ചുപിള്ളവാരിയരുടെ ഈസോപ്പിന്റെ കഥകൾക്കു കാവ്യത്വമുണ്ടെന്നു പറവാൻ നിർവ്വാഹമില്ലല്ലോ. അറബിക്കഥകളിൽ ദൈർഘ്യംകൊണ്ടു സ്വാരസ്യംകൊണ്ടും പ്രഥമഗണനീയമാണു് Kamaralzanean and Princes Budur എന്ന ആഖ്യാതകം. അതാണു് തിരുമനസ്സുകൊണ്ടു വിവർത്തനത്തിന്നു തിരഞ്ഞെടുത്തതു്. ആ കഥയ്ക്കു പാത്രസംജ്ഞകൾകൊണ്ടും, കാലദേശാദി വർണ്ണനംകൊണ്ടും, സംഭാഷണരീതികൊണ്ടും, തികച്ചും പ്രാച്യത്വം വരുത്തുവാൻ അവിടുന്നു ശ്രമിക്കുകയും ആ ശ്രമത്തിൽ പരിപൂർണ്ണമായി വിജയം പ്രാപിക്കുകയും ചെയ്തിട്ടുണ്ടു്. സ്വർണ്ണദ്വീപ് എന്ന രാജ്യത്തിലെ രാജാവായ കാഞ്ചനകേതുവിന്റേയും അദ്ദേഹത്തിന്റെ ധർമ്മപത്നിയായ വിദ്യുല്ലതികയുടേയും പുത്രനാണു് മീനകേതനൻ എന്ന രാജകുമാരൻ. അദ്ദേഹം പ്രതാപസൂര്യന്റേയും ചന്ദ്രമുഖിയുടേയും പുത്രിയായ തടിൽപ്രഭയെ വിവാഹംചെയ്യുന്നു. മതംഗമഹർഷിയുടെ ശാപത്തിനു വിധേയനായ ചിത്രരഥനെന്ന ഗന്ധർവ്വനാണു് അവരുടെ വിവാഹത്തിനു ഘടകനായിത്തീരുന്നതു്. “ജനാൻ രഞ്ജയതീതി രാജാ” “നാവിഷ്ണുഃ പൃഥിവീപതിഃ” “രാജ്യാന്തേനരകം ധ്രുവം” ഇത്യാദി പൂർവ്വസൂക്തികൾ ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.
“ഉഡുരാജമുഖീ മൃഗരാജകടി
ർഗ്ഗജരാജവിരാജിതമന്ദഗതിഃ
യദി സാ വനിതാ ഹൃദയേ വസതി
ക്വ ജപഃ ക്വ തപഃ ക്വ സമാധിരതിഃ”
എന്ന പ്രാചീനപദ്യത്തിനും പ്രവേശമനുവദിച്ചുകാണുന്നു. തിരുമേനിയുടെ ഗദ്യസരണിക്കു രാജകീയമായ ഒരൌജ്ജ്വല്യവും ആകാരസുഷമയും പ്രത്യേകമായുണ്ടു്. തടിൽപ്രഭയുടെ അങ്ഗലാവണ്യം, കാഞ്ചനകേതുവിന്റെ വിലാസമന്ദിരം ഇവയുടെ വർണ്ണനം ഹൃദയത്തിനു് അമൃതസേചനം ചെയ്യുന്നതുപോലെയുള്ള അനുഭവം സഹൃദയന്മാരായ വായനക്കാർക്കു സംജാതമാക്കാതെയിരിക്കുകയില്ല. ആകെ ഒൻപതു് അദ്ധ്യായങ്ങൾ പ്രസ്തുത കൃതിയിൽ അടങ്ങിയിരിക്കുന്നു.
44.3ഭാഷാശാകുന്തളം
ഇതു അഭിജ്ഞാനശാകുന്തളനാടകത്തിന്റെ വിവർത്തനമാണു്. തിരുമനസ്സുകൊണ്ടു് അംഗീകരിച്ച മൂലം ശാകുന്തളത്തിന്റെ വംഗീയപാഠമാണു്. എന്നാൽ സന്ദർഭാനുഗുണമായി പല ആവാപോദ്വാപങ്ങളും ചെയ്യുന്നതിനു് അവിടുന്നു മടിച്ചിട്ടുമില്ല. “പൂരുവംശോത്ഭവനായിരിക്കുന്ന ദുഷ്യന്തമഹാരാജാവു് ഒരു ദിവസം ധനുഷ്പാണിയായിട്ടു കാഞ്ചന മയമായിരിക്കുന്ന രഥത്തിൽ കയറി ഒരു മഹാരണ്യത്തിന്റെ മധ്യത്തിങ്കൽ വന്നു മൃഗങ്ങളെ പിന്തുടർന്നുകൊണ്ടു പ്രവേശിക്കുന്നു” എന്നിങ്ങനെയാണു് ഗ്രന്ഥത്തിന്റെ ഉപക്രമം. തിരുമനസ്സിലെ ശൈലിയിൽ അങ്ങിങ്ങു സംസ്കൃതത്തിന്റെ അനുകരണം കാണാമെങ്കിലും ആകെക്കൂടി ഒരു സുഭഗമായ സ്വാച്ഛന്ദ്യമാണു് ആപാദചൂഡം കളിയാടുന്നതു്. ഒരു ഉദാഹരണം പ്രദർശിപ്പിക്കാം.
രണ്ടാമങ്കം വിദൂഷകന്റെ സ്വഗതം:-“ഇതെന്തൊരു നേരംപോക്കായിരിക്കുന്നു! എനിക്കോ മരണകാലം അടുത്തപോലെ ആയിരിക്കുന്നു. ഈ രാജാവിന്റെ ബുദ്ധി ഇത്ര വിപരീതമായിട്ടു് എന്തിനു പ്രവർത്തിച്ചു? നിരുപയോഗികളായും നിരപരാധികളായും ഇരിക്കുന്ന മൃഗങ്ങളെ വധിക്കുന്ന വിഷയത്തിൽ ഇത്ര തല്പരനായി തീർന്നിരിക്കുന്നതു് എന്തുകൊണ്ടാകുന്നു? അങ്ങോട്ടു് ഒരു സൂകരം ഓടി എന്നും ഇങ്ങോട്ടു് ഒരു വ്യാഘ്രം ചാടി എന്നും പറയുന്നതുതന്നെയേ കേൾക്കുന്നുള്ളു. മധ്യാഹ്നകാലത്തിങ്കൽപ്പോലും ശ്രമപരിഹാരം ചെയ്തുകൊള്ളാതെ മൃഗങ്ങളെപ്പോലെ മൃഗങ്ങളെ പിൻതുടർന്നു നടക്കുന്നു. ദാഹിച്ചാൽ കുടിക്കുന്നതിനു നല്ല വെള്ളം കിട്ടുകയില്ല. ചുക്കാംപാറവെള്ളം കുടിച്ചു മുത്രവ്യാധി ഉണ്ടായിരിക്കുന്നു. ക്ഷുൽബാധയുണ്ടായാൽ ഭക്ഷിക്കുന്നതിനു ഹരിണത്തിന്റെ അപക്വമാംസമേയുള്ളു. അതുകൊണ്ടു് ഉദരരോഗം ഉണ്ടായിരിക്കുന്നു. ഇതുകൂടാതെ മൂർഖനായിരിക്കുന്ന നമ്മുടെ രാജാവു ശകുന്തളാ എന്ന നാമത്തോടുകൂടി ഒരു ഋഷികന്യകയെ കണ്ടു മോഹാതുരനായിട്ടു സ്വദേശത്തുപോലും വരുന്നില്ല. എന്തൊരാശ്ചര്യമായിരിക്കുന്നു!”
ഇതു തർജ്ജമയല്ല, സ്വതന്ത്രമായ ഒരു പരാവർത്തനമാണു്. “സായങ്കാലത്തിൽ സരസമായുള്ള മേഘങ്ങൾ സൂര്യകിരണങ്ങളെ പ്രാപിച്ചു സുവർണ്ണമയമായിരിക്കുന്ന കാന്തിയോടു വേഷ്ടിതങ്ങളായിരിക്കുന്നപോലെ നീലവർണ്ണമായിരിക്കുന്ന മേഘമണ്ഡലത്തിന്റെ മധ്യത്തിൽ ശോഭായമാനമായിരിക്കുന്ന പർവ്വതം” എന്നു ഒരിടത്തു് എഴുതുന്ന തമ്പുരാൻതന്നെയാണു് മറ്റൊരിടത്തു “വലിയ വിഷമമായിരിക്കുന്നു. ഒരു ദിക്കിൽ ഋഷീശ്വരന്മാരുടെ ആജ്ഞ, ഒരു ദിക്കിൽ മാതാവിന്റെ കല്പന. ഈ രണ്ടിൽവെച്ചു ഏതിനെ തിരസ്കരിക്കാവൂ?” എന്നും എഴുതുന്നതു്. ആധുനികഭാഷാഗദ്യത്തിന്റെ ഉപജ്ഞാതാക്കന്മാരിൽ പ്രമുഖനായ ആ തിരുമേനി നമ്മുടെ കൃതകേതരമായ കൃതജ്ഞതയ്ക്കു നിശ്ചയമായും പാത്രീഭവിക്കുന്നു.
44.4വിശാഖം തിരുനാൾ രാമവർമ്മമഹാരാജാവു്
ജനനവും വിദ്യാഭ്യാസവും
വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവു് 1012-മാണ്ടു് ഇടവമാസം 8-ാം൹ ജനിച്ചു. അവിടുന്നു രുൿമിണീഭായിത്തമ്പുരാട്ടിയുടേയും പാലിയക്കര രാമവർമ്മ കോയിത്തമ്പുരാന്റേയും കനിഷ്ഠപുത്രനായിരുന്നു. ആ കൊല്ലം കർക്കടകം 3-ാം൹ മാതാവു പരഗതിയെ പ്രാപിച്ചു. പണ്ഡിതനായ പിതാവു് ആ കുമാരന്റെ പോഷണത്തിൽ പ്രത്യേകം ശ്രദ്ധ പ്രകടിപ്പിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നു് അവിടത്തേയ്ക്കു ശൈശവംമുതല്ക്കുതന്നെ ഉണ്ടായിരുന്ന ശരീര ദൌർബല്യമായിരുന്നു.
“ഏതസ്യ മാതാ മഹിതാ ഗുണൌഘൈഃ
സാ രുക്‍മിണീ സാരധിയാം വരിഷ്ഠാൽ
സ്വവല്ലഭാദ്വല്ലഭദേശനാഥാ
ല്ലേഭേ സുതാൻ പഞ്ച സുതാദ്വയം ച”
എന്നു വലിയ കോയിത്തമ്പുരാൻ വിശാഖവിജയത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ അഞ്ചു പുത്രന്മാരിൽ മൂന്നാമൻ ശൈശവത്തിൽത്തന്നെ തീപ്പെട്ടുപോയി. ജ്യേഷ്ഠപുത്രനായ ഉത്രംതിരുനാളെപ്പോലെ ദ്വിതീയപുത്രനായ ഉത്രാടംതിരുനാളും മുഗ്ദ്ധ ബുദ്ധിയുമായി. തന്നിമിത്തം വിദ്യാഭ്യാസത്തിനു് ഉത്തമാധികാരികളായി അവശേഷിച്ചതു് ആയില്യം തിരുമേനിയും വിശാഖം തിരുമേനിയും മാത്രമായിരുന്നു. അവർതമ്മിലുള്ള അന്യാദൃശമായ ഭ്രാതൃസ്നേഹത്തെപ്പറ്റി മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. 1047 വരെ ആ സ്നേഹം അഭംഗുരമായി നിലനിന്നു. ആയില്യം തിരുമനസ്സിലേയ്ക്കു മാധവരായർദിവാൻജിയുടെ പേരിലുള്ള അപ്രീതി വർദ്ധിച്ചപ്പോൾ, അദ്ദേഹത്തിന്റെ സുഹൃത്തമനായ സഹോദരന്റെ പേരിലും അതു വ്യാപിച്ചു. മാധവരായരിൽ നിന്നു് ആയില്യംതിരുമേനി വളരെയൊന്നും പഠിച്ചില്ല, അതിനുമുൻപുതന്നെ അവിടത്തെ ഇംഗ്ലീഷ്വിദ്യാഭ്യാസം അവ സിതപ്രായമായിരുന്നു. എന്നാൽ വിശാഖംതിരുമേനിയുടെ അവസ്ഥ അതല്ലായിരുന്നു. അവിടുന്നു മാധവരായരുടെ അന്തേവാസിയായി നാലു കൊല്ലമേ കഴിച്ചുകൂട്ടിയുള്ളു. അപ്പോഴേയ്ക്കും രാജ്യസേവനത്തിനു് ആ വീരപുരുഷനെ അന്നു നാടുവാണിരുന്ന ഉത്രംതിരുനാൾ മഹാരാജാവിനു നിയോഗിക്കേണ്ടിവന്നു. പക്ഷേ ശാതബുദ്ധിയും സതതോത്ഥായിയുമായ വിശാഖം തിരുനാൾക്കു് ആ ഹ്രസ്വകാലത്തെ പഠനംകൊണ്ടുതന്നെ സകല സിദ്ധികളും ലഭിച്ചുകഴിഞ്ഞിരുന്നു. തമിഴു്, ഹിന്ദുസ്ഥാനി, മറാത്തി ഈ ഭാഷകളിൽ അവിടുന്നു പ്രയോഗികമായ ജ്ഞാനം സമ്പാദിച്ചതിനുപുറമെ സംസ്കൃതത്തിൽ അവഗാഢമായ വ്യുൽപത്തിയും ആർജ്ജിക്കുകയുണ്ടായി. സംസ്കൃതത്തിൽ പല ഗ്രന്ഥങ്ങളും പാലിയക്കരക്കോയിത്തമ്പുരാൻ ആയില്യംതിരുനാളേയും വിശാഖംതിരുനാളേയും അഭ്യസിപ്പിച്ചിരുന്നിരിക്കണം. വിശാഖംതിരുനാളെസ്സംബന്ധിച്ചു വലിയ കോയിത്തമ്പുരാൻ വിശാഖവിജയത്തിൽ “തതഃ സ്വതാതാ-ദയമധ്യഗീഷ്ട ഗ്രന്ഥാനനേകാനചിരേണ ധീമാൻ” എന്നു് ആ വസ്തുത പ്രകടമായിത്തന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ആ അധ്യയനം സമാവർത്തനത്തിനുമുൻപായിരുന്നു. ജ്യേഷ്ഠനും അനുജനും ഇതരഭാഷാഭ്യസനവിഷയത്തിലുള്ള ഗുരുക്കന്മാർ ഭിന്നന്മാരായിരുന്നില്ല. ജ്യേഷ്ഠനു സംസ്കൃതത്തിൽ ശാസ്ത്രവിഷയകമായും അനുജനു സാഹിത്യവിഷയകമായുമാണു് ജ്ഞാനോൽകർഷം ലഭിച്ചതു്. അനുജനു സംങ്ഗീതവാസന കുറയുമായിരുന്നു. എന്നാൽ ഇംഗ്ലീഷിൽ അക്കാലത്തു് അവിടത്തേയ്ക്കു തുല്യനായ ഒരു പണ്ഡിതൻ ഭാരതത്തിൽ യാതൊരു രാജകുടുംബത്തിലും ജീവിച്ചിരുന്നില്ല. ഊർജ്ജതന്ത്രം തുടങ്ങി ധനതന്ത്രംവരെയുള്ള സകല പാശ്ചാത്യശാസ്ത്രങ്ങളിലും അവിടുന്നു നിഷ്ണാതനായിരുന്നു എന്നുള്ളതും പ്രകൃതത്തിൽ വിശിഷ്യ വക്തവ്യമാണു്.
വിശാഖം തിരുമനസ്സിലെ ആങ്ഗലഭാഷാപരിജ്ഞാനം
ഇംഗ്ലീഷ്ഭാഷയിൽ ഉപന്യാസരചനയ്ക്കു തിരുമനസ്സിലേയ്ക്കു് അത്ഭുതാവഹമായ പാടവമുണ്ടായിരുന്നു. ക്രി. പി. 1854-ൽ നടന്ന ക്രിമിയൻയുദ്ധത്തെപ്പറ്റി അവിടത്തേയ്ക്കു തോന്നിയ വൈരസ്യം “യുദ്ധത്തിന്റെ ക്രൂരതകളും സമാധാനത്തിന്റെ നന്മകളും” (Horrors of war and Benefits of peace) എന്നൊരു ലേഖനം എഴുതുവാൻ പ്രേരകമായിത്തീർന്നു. ആ ലേഖനം അന്നുമദിരാശി പ്രവിശ്യയിലെ പ്രധാന സേനാധിപനായ ജനറൽ ആൻസാന്ന് അയച്ചുകൊടുക്കുകയും അദ്ദേഹം അതു വായിച്ചു നോക്കി അതിലെ ആശയങ്ങളുടെ ക്രമീകരണവും ശൈലിയുടെ ഭംഗിയും അഭിനന്ദനീയമാണെന്നു കാണിച്ചു് അന്നു 17 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവിടത്തേക്കു ഒരു പ്രശംസാപത്രം സമ്മാനിക്കുകയുംചെയ്തു. പിന്നീടു മദിരാശിയിൽ ജെ.ബി. നോർട്ടൺ പ്രസിദ്ധീകരിച്ചുവന്ന അതീനിയം എന്ന പത്രത്തിലേയ്ക്കു “ഏതദ്ദേശീയരാജകുമാരന്മാരുടെ വിദ്യാഭ്യാസം” (Education of Native Princes) എന്ന പ്രമേയത്തെപ്പറ്റി അവിടുന്നു് അയച്ച ഉപന്യാസം സാഹിത്യവിജയത്തിനു രാജരഥ്യയില്ലെന്നുള്ള കുറിപ്പോടുകൂടി പത്രാധിപർ മടക്കിയയച്ചു എങ്കിലും അടുത്ത കൊല്ലത്തിൽ “തിരുവിതാംകൂറിലെ രാജ്യകാര്യവിവരണം” (Political Sketch of Travancore) എന്ന പേരിൽ മറ്റൊരു വിശിഷ്ടോപന്യാസം ആ പത്രത്തിൽത്തന്നെ പ്രസിദ്ധീകരിപ്പിച്ചു് അദ്ദേഹത്തിന്റെ സ്നേഹബഹുമാനങ്ങളെ ആവർജ്ജിച്ചു. ആ സംഭവം നടന്നതു് 21-ാമത്തെ വയസ്സിലാണു്. 1036 ചിങ്ങത്തിൽ എഫ്. എൻ. മാൾട്ട്ബി റസിഡൻറായി വന്നപ്പോൾ “എഫ്. എൻ. മാൾട്ട്ബിക്കുള്ള പ്രമേയങ്ങൾ” എന്ന ശീർഷകത്തിൽ ഒരു ലേഖനപരമ്പര ജെ. ബി. നോർട്ടൺ അക്കാലത്തു പുത്തനായി മദിരാശിയിൽ ആരംഭിച്ച ഇൻഡ്യൻ സ്റ്റേറ്റ്സ്മാൻ എന്ന ഇംഗ്ലീഷ് വാരികയിൽ ബ്രൂട്ടസ് എന്ന വ്യാജനാമത്തിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു. അതിനുമേൽ ഫിലാലെത്തീസ് എന്നുംമറ്റുമുള്ള പേരുകളിൽ വേറെയും ചില ലേഖനങ്ങൾ അവിടുന്നു് എഴുതി അതിൽത്തന്നെ മുദ്രണംചെയ്യിച്ചു. അവയ്ക്കും പുറമെ 1. Human Greatness (മാനവമഹിമ), 2. The Relation between Nature and Art (പ്രകൃതിക്കും കലയ്ക്കും തമ്മിലുള്ള സംബന്ധം), 3. Our Morals (നമ്മുടെ സദാചാരങ്ങൾ), 4. Our Industrial Status (നമ്മുടെ വ്യവസായസ്ഥിതി) എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റിയും മുറജപം, തുലാഭാരം, ഹിരണ്യഗർഭം മുതലായ മഹാദാനകർമ്മങ്ങളെപ്പറ്റിയും അവിടുന്നു് ഓരോ അവസരത്തിൽ ഉപന്യാസങ്ങൾ രചിച്ചതായി കാണുന്നു. അവയിൽ ചിലതു് ഇളയ തമ്പുരാനായിരുന്നപ്പോൾ എഴുതിയതാണു്.
ആയില്യം തിരുമനസ്സിലെ കാലം
1047-ൽ മാധവരായർ ദിവാനുദ്യോഗത്തിൽനിന്നു് ഒഴിഞ്ഞപ്പോൾ വിശാഖം തിരുനാൾ സുപ്രസിദ്ധമായ കല്ക്കട്ടാ റിവ്യൂ എന്ന മാസികയിൽ A Native Statesman (ഏതദ്ദേശീയനായ ഒരു രാജ്യതന്ത്രകുശലൻ) എന്ന ശീർഷകത്തിൽ അദ്ദേഹത്തെപ്പറ്റി ഒരു ഉപന്യാസം പ്രസിദ്ധീകരിച്ചു. അതിനു രണ്ടുകൊല്ലം മുൻപു മദിരാശിയിലെ ഗവർണ്ണറായിരുന്ന ലോർഡ് നേപ്പിയർ അതു വായിച്ചുനോക്കി അവിടത്തെപ്പറ്റി, യൂറോപ്പിൽപ്പോലും ഇതര രാജ്യങ്ങളിൽ ഇംഗ്ലീഷുകൊണ്ടു് അത്ര ഭംഗിയായി കൈകാര്യംചെയ്യാവുന്ന ഒരു രാജകുമാരനുണ്ടോ എന്നു താൻ സംശയിക്കുന്നതായി അഭിപ്രായപ്പെടുകയുണ്ടായി.
സ്വഭാഷാപോഷണം
മലയാളത്തിലെ ഗദ്യദാരിദ്ര്യം പരിഹരിക്കുന്നതിനു് അവിടുന്നു പല പ്രകാരത്തിൽ കാര്യക്ഷമമായി പ്രയത്നിച്ചു. ബുക്കുകമ്മിറ്റിയിലെ പ്രവർത്തനങ്ങളിൽ അവിടുന്നു ശ്രദ്ധാലുവായ ഒരു സഹകാരിയായിരുന്നു. അവിടുത്തെ ബഹിശ്ചരപ്രാണനായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനായിരുന്നു 1043 മുതൽ ആ സമിതിയുടെ അധ്യക്ഷൻ എന്നു പറഞ്ഞുകഴിഞ്ഞു. അക്കാലത്തു തിരുമേനി (1) സത്യം, (2) വിദ്യാഭ്യാസം, (3) പരോപകാരം, (4) ദേഹരക്ഷ എന്നീ പ്രമേയങ്ങളെ അംഗീകരിച്ചു പ്രൌഢങ്ങളായ ഉപന്യാസങ്ങൾ ഭാഷയിൽ രചിച്ചു. മിസ്സസ് ഗ്ലാസ്റ്റൺ എഴുതിയ The Management of Sick Home എന്ന ചെറിയ പുസ്തകം “ദീനസംരക്ഷണം” എന്ന തലക്കെട്ടിൽ തർജ്ജമ ചെയ്തു. ക്ഷാമവൃത്താന്തം എന്ന മറ്റൊരു ചെറിയ പുസ്തകവും അവിടുന്നു നിർമ്മിച്ചിട്ടുണ്ടു്. അവയ്ക്കുപുറമേ മാണ്ഡർസായിപ്പിന്റെ “മഹച്ചരിതഭണ്ഡാഗാരം” (Treasury of Biography) എന്ന പുസ്തകത്തിൽ നിന്നു് അലെക്സാണ്ടർ, ആൽഫ്രഡ്. ആർക്കിമിഡിസ്, അരിസ്റ്റോട്ടിൽ, ബേക്കൺ എന്നീ അഞ്ചു മഹാന്മാരുടെ ചരിത്രങ്ങൾ വിവർത്തനംചെയ്തു. വേറേയും ചിലരുടെ ജീവചരിത്രങ്ങൾ എഴുതണമെന്നു് അവിടത്തേയ്ക്കു് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും 1055 മിഥുനം 19-ാം൹ മൂപ്പു കിട്ടുകയാൽ അത്തരത്തിലുള്ള വ്യവസായങ്ങളിൽനിന്നു വിരമിക്കേണ്ടിവന്നു. ഉടൻതന്നെ താൻ എഴുതിയ അഞ്ചു ചരിത്രങ്ങളും വലിയ കോയിത്തമ്പുരാനു് ഇംഗ്ലീഷിൽ ഒരു നിർദ്ദേശത്തോടുകൂടി അയച്ചുകൊടുത്തു. അതിൽ ഇങ്ങനെ പറയുന്നു: “അപ്രകാരം ഒരു പുസ്തകം നമ്മുടെ പള്ളിക്കൂടങ്ങളിൽ പാഠത്തിനായി ഉപയോഗിച്ചാൽ നന്മയുടേയും മഹിമയുടേയും ദൃഷ്ടാന്തങ്ങളെ കാണിച്ചകൊടുക്കുന്നതുകൊണ്ടു നമ്മുടെ യുവജനങ്ങൾക്കു സ്വഭാവസിദ്ധമായി മനസ്സിലുണ്ടായിരിക്കാവുന്ന ശ്രേഷ്ഠങ്ങളും ധർമ്മ്യങ്ങളുമായ വിചാരങ്ങളുടെ അങ്കുരങ്ങളെ പോഷിപ്പിക്കുന്നതാകുന്ന ഒരു വിശിഷ്ടഫലം സദാചാര പര്യവസായിയായി ജനിക്കാൻ ഇടയുണ്ടെന്നു് എനിക്കു തോന്നി.” 1056-ാമാണ്ടു മീനമാസത്തിൽ തിരുവനന്തപുരത്തു തിരുമനസ്സിലെ ആഭിമുഖ്യത്തിൽ ആരംഭിച്ച “വിദ്യാവിലാസിനി” എന്ന മാസികയിൽ ഈ അഞ്ചു ചരിത്രങ്ങൾക്കു പുറമെ വലിയ കോയിത്തമ്പുരാൻ എഴുതിയ ബെന്റം, ബർക്ക് മുതലായി ഒൻപതുപേരുടെ ചരിത്രങ്ങൾകൂടി പ്രകാശനം ചെയ്യുകയും, ഒടുവിൽ ആ പതിന്നാലു ചരിത്രങ്ങളും ഒന്നിച്ചു ചേർത്തു് ഒരു പുസ്തകം കേരളവിലാസം അച്ചുക്കൂടത്തിൽനിന്നു മുദ്രണം ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്തു രാജകീയമഹാപാഠശാലയിലും മറ്റും തിരുമനസ്സുകൊണ്ടു പലപ്പോഴും മലയാളത്തിൽത്തന്നെ പ്രസംഗങ്ങൾ ചെയ്തുവന്നു. ആ പ്രസംഗങ്ങൾക്കു് ആശയത്തിലും ശൈലിയിലുമുള്ള ഗാംഭീര്യം അദൃഷ്ടപൂർവ്വമായിരുന്നു. ഭാഷയിൽ വാസനയുള്ള അഭ്യസ്തവിദ്യരായ യുവാക്കന്മാരെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതു് അവിടത്തെ നിത്യവ്രതമായിരുന്നു. Lambs’ Tales From Shakespeare എന്ന ഷേക്സ് പീയർകഥകളിൽനിന്നു് As You Like It, Winter’s Tale (കാമാക്ഷീചരിതം, വർഷകാലകഥ) എന്നീ രണ്ടു കഥകൾ തർജ്ജമ ചെയ്ത കെ. ചിദംബരവാധ്യാർ അവിടത്തെ വിശേഷപ്രീതിക്കു ഭാജനമായിത്തീർന്നു. സംസ്കൃതജ്ഞനും കവിയുമായ വെളുത്തേരി കേശവൻവൈദ്യനു വീരശൃംഖല സമ്മാനിച്ചു. സ്വഭാവപോഷണവിഷയത്തിൽ യുവാക്കന്മാർക്കുള്ള കർത്തവ്യത്തെപ്പറ്റി അവസരം ലഭിക്കുമ്പോഴെല്ലാം അവിടുന്നു് അവരെ അനുസ്മരിപ്പിക്കാറുണ്ടായിരുന്നു. സംസ്കൃതഭാഷാഭ്യസനം അപരിത്യാജ്യമെന്നായിരുന്നു അവിടത്തെ മതം. ഇളയതമ്പുരാനായിരുന്നപ്പോൾത്തന്നെ നല്ല പുസ്തകങ്ങൾ ഇംഗ്ലീഷിൽനിന്നു മലയാളത്തിൽ തർജ്ജമചെയ്യുന്നതിന്നു മൂവായിരം ഉറുപ്പികയ്ക്കുള്ള ഒരു നിധി മദിരാശിയിൽ വർണ്ണാക്കുലർ ലിറ്ററേച്ചർ സൊസൈറ്റി എന്ന സമാജത്തെ ഏല്പിച്ചു് അതിൽനിന്നു കിട്ടുന്ന പലിശകൊണ്ടു് ആ കാര്യം നിർവഹിക്കണമെന്നു് അവിടുന്നു വ്യവസ്ഥാപനം ചെയ്തിരുന്നു എന്നുള്ളതും പ്രകൃതത്തിൽ സ്മരണീയമാണു്.
രാജ്യഭാരം
1055 മിഥുനം 9-ാം൹ ആരംഭിച്ച തിരുമനസ്സിലെ രാജ്യഭാരം 1060 കർക്കടകം 21-ാം൹ അവസാനിച്ചു. കിഴവൻ രാജാവിനു പിന്നീടു തന്റെ കുടുംബത്തിൽ ആർക്കും ദീർഘായുര്യോഗമുണ്ടായിരുന്നില്ല എന്നും ഉത്രംതിരുമേനിയേയും ആയില്യംതിരുമേനിയേയും പോലെ താനും 48-ാമത്തെ വയസ്സിൽ അന്തരിക്കുമെന്നും ആ സർവ്വജ്ഞകല്പൻ മുൻകൂട്ടിക്കണ്ടു. അതുകൊണ്ടു് അഞ്ചുകൊല്ലത്തേയ്ക്കുമാത്രം നീണ്ടുനിന്ന അവിടത്തെ വാഴ്ചക്കാലം പ്രജാക്ഷേമകരങ്ങളായ ഭരണപരിഷ്കാരങ്ങളെക്കൊണ്ടു നിബിഡീകരിക്കുവാൻ അവിടുന്നു പകലും രാവും പണിപ്പെട്ടു. ആ സദ്വ്യവസായം സർവ്വഥാ സഫലമാകുകയും ചെയ്തു. ആ പരിഷ്കാരങ്ങളേക്കുറിച്ചു സാഹിത്യചരിത്രത്തിൽ പ്രസ്താവിക്കുന്നതു് അപ്രസക്തമാകുമെന്നു കരുതി അതിനു് ഒരുങ്ങുന്നില്ല.
ഭാഷാകൃതികൾ
(1) സത്യംമുതലായ നാലു വിഷയങ്ങളെക്കുറിച്ചുള്ള ഉപന്യാസങ്ങൾ, (2) മഹച്ചരിതസംഗ്രഹത്തിലെ അഞ്ചു് ഉപന്യാസങ്ങൾ, (3) ദീനസംരക്ഷണം, (4) ക്ഷാമവൃത്താന്തം എന്നിവയാണു് തിരുമനസ്സിലെ ഭാഷാകൃതികൾ എന്നു ചൂണ്ടിക്കാണിച്ചുവല്ലോ. മാതൃക കാണിക്കാൻ സത്യത്തെപ്പറ്റിയുള്ള ഉപന്യാസത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം. “സത്യംതന്നെ ഈശ്വരൻ, ഈശ്വരൻതന്നെ സത്യം, എന്ന ശ്രുതി പ്രസിദ്ധമാകുന്നു. അതുകൊണ്ടു യാവനൊരുത്തൻ സത്യത്തെ വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും എല്ലാ സമയങ്ങളിലും എല്ലാ അവസ്ഥകളിലും സ്വീകരിക്കുന്നുവോ, അവൻ അവനെ സർവ്വാവസ്ഥകളിലും രക്ഷിക്കുന്നവനായും ജഗന്നിയന്താവായുമിരിക്കുന്ന ഈശ്വരനെ പ്രസാദിപ്പിക്കുന്നു. ഇതിനു വിപരീതമായി അസത്യനിരതനായ മനുഷ്യൻ ദൈവദ്വേഷിയത്രേ ആകുന്നു. സത്യം എന്നുള്ളതില്ലെങ്കിൽ പ്രപഞ്ച വ്യവഹാരം ഒന്നും നടക്കുന്നതല്ല. മാതാവിന്റെ ഗർഭപാത്രത്തിൽനിന്നും പുറത്തായ കാലം മുതൽ സത്യം സർവ്വാത്മനാതങ്ങൾക്കു ഹിതമാണെന്നും അസത്യം സർവ്വാത്മനാ അഹിതമാണെന്നും മനുഷ്യർക്കു ബോധം വരാൻ പലതും ഹേതുക്കൾ ഉണ്ടു്. ഒരു ശിശു യഥാർത്ഥമായിട്ടു വിശക്കുന്ന സമയം കരഞ്ഞാൽ അതിന്റെ അമ്മ പാലു കൊടുക്കും. അതല്ലാതെ കരഞ്ഞു് അമ്മയെ അടുത്തു വരുത്തി സ്തന്യപാനവ്യാജേന സ്തനങ്ങൾ പല്ലുകളെക്കൊണ്ടു മുറിപ്പെടുത്തിയാൽ ഒന്നുരണ്ടു പ്രാവശ്യം അങ്ങനെ ആവുമ്പോൾ യഥാർത്ഥമായിട്ടു വിശപ്പുണ്ടായിരിക്കരയുന്ന സമയവും അതിനെ അമ്മ വിശ്വസിക്കുകയില്ല. ഇപ്രകാരം ശൈശവാവസ്ഥയിൽക്കൂടിയും സത്യം ഹിതകരമാണെന്നുള്ള അറിവുണ്ടാകുന്നു.”
താഴെ കാണുന്ന പംക്തികൾ ആൽഫ്രഡിനെപ്പറ്റിയുള്ള ഉപന്യാസത്തിൽനിന്നുദ്ധരിക്കുന്നു: “എന്നാൽ ആൽഫ്രഡിന്റെ യുദ്ധവിജയങ്ങൾ അദ്ദേഹം രാജ്യത്തിലേയ്ക്കു ചെയ്ത ഉപകാരങ്ങളെ അപേക്ഷിച്ചു് ഏറ്റവും തുച്ഛങ്ങൾ എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ രാജ്യഭാരത്തിന്റെ നിഷ്കർഷകൊണ്ടു ചൌര്യം എന്നുള്ളതു് അശ്രുതമായിരുന്നു. രാജമാർഗ്ഗങ്ങളിൽ സ്വർണ്ണകണങ്ങളെ കെട്ടിത്തൂക്കിയിരുന്നു എന്നും അവയെ ആരും സ്പർശിക്കപോലും ചെയ്തില്ലെന്നും ഐതിഹ്യമുണ്ടു്. “വാതോപിനാസ്രംസയദംശുകാനി കോ ലംബയോദാഹരണായ ഹസ്തം” എന്നു രഘുവംശത്തിൽ കാർത്തവീര്യാർജ്ജുനനെ ഉദ്ദേശിച്ചു കാളിദാസൻ പറഞ്ഞിട്ടുള്ളതു് ആൽഫ്രഡിൽ യോജിക്കുന്നതാകുന്നു. അദ്ദേഹം 24 മണിക്കൂറായ ഒരു അഹോരാത്രത്തെ മൂന്നു സമഭാഗമായി വിഭജിച്ചു് ഒന്നിനെ ദൈവസേവയ്ക്കും, ഒന്നിനെ രാജ്യയോഗക്ഷേമത്തിന്റെ അന്വേഷണത്തിനും, ഒന്നിനെ വിശ്രമവിഹാരിദികൾക്കും ആയിട്ടു് ഉപയോഗിച്ചു. “വിഭജ്യനക്തന്ദിവമസ്തതന്ദ്രിണാ” എന്നുള്ള കിരാതാർജ്ജുനീയശ്ലോകത്തെ ഇവിടെ ഉപയോഗപ്പെടുത്താം. പ്രജകളിൽനിന്നും വാങ്ങുന്ന കരങ്ങളുടെ സമുദായത്തെ രണ്ടു സമഭാഗങ്ങളായി വിഭജിച്ചു് ഒന്നിനെ ലൌകികവിഷയങ്ങളിലും ഒന്നിനെ വൈദികവിഷയങ്ങളിലും വ്യയംചെയ്തു. ഈ പ്രശസ്തകൃത്യങ്ങൾക്കു് എല്ലാത്തിനും മകടീഭൂതമായിരുന്നു അദ്ദേഹത്തിന്റെ ആത്മഗുണം. അദ്ദേഹം പ്രകൃത്യാ ഉപശാന്തനും പ്രസന്നനും പ്രിയംവദനും ദയാവാനും സ്വൈരസമാഗമത്തിനും ദോഷഹീനങ്ങളായ വിഹാരങ്ങൾക്കും വിരോധമില്ലാത്തവനും ആയിരുന്നു.”
അവിടത്തേയും വലിയകോയിത്തമ്പുരാന്റേയും ഗദ്യശൈലി ദൈനംദിനമുള്ള സാഹചര്യംകൊണ്ടു പ്രായേണ ഏകരൂപമായിത്തന്നെ വികസിച്ചു. വലിയകോയിത്തമ്പുരാൻ എഴുതിയ മഹച്ചരിതത്തിൽ ഒരു ഭാഗം അവിടത്തേയ്ക്കു സമ്മതമായോ എന്നറിയുന്നതിനായി സമർപ്പിച്ചപ്പോൾ അവിടുന്നു് അതു തിരിയെ അയച്ചുകൊടുത്തതു് “അവിടത്തെ ഭാഷാന്തരീ കരണം എന്റേതുപോലെതന്നെ എനിക്കു സമ്മതമാണു്” എന്നുള്ള കുറിപ്പോടുകൂടിയായിരുന്നു.
44.5മുക്തകങ്ങൾ
വിശാഖംതിരുമേനിക്കു താൻ ഒരു കവിയാണെന്നു് അഭിമാനമില്ലായിരുന്നു എങ്കിലും ഓരോ സന്ദർഭത്തിൽ അനേകം ശ്ലോകങ്ങൾ അവിടുന്നു നിർമ്മിച്ചിട്ടുണ്ടു്. അവയെല്ലാം ദ്രുതനിർമ്മിതങ്ങളെന്നാണു് കേട്ടിട്ടുള്ളതു്. പലതിലും പ്രകൃഷ്ടമായ ഫലിതം പരിസ്ഫുരിച്ചിരുന്നു. മൂന്നു ശ്ലോകങ്ങൾ ചുവടേ ചേർക്കാം.
മാധവരായരെപ്പറ്റി:
“മാധവമുഖ്യാ ഋതവോ മാധവമുഖ്യാശ്ച വേദഭാഷ്യകൃതഃ
മാധവമുഖ്യാ ഋഭവോ മാധവമുഖ്യാശ്ച രാജ്യഭാരഭൃതഃ.”
ധൂമകേതു ഉദിച്ചിരുന്ന ഒരവസരത്തിൽ സുഹൃത്തായ കരമന സുന്ദരശാസ്ത്രിക്കു് അയച്ചതു്:
“ഭോഭോസ്സുന്ദരശാസ്ത്രിൻ യുഷ്മൽഫാലസ്ഥഗോപികാപുണ്ഡ്രഃ
നിതരാം വിരാജതേഽസൌ പ്രാതർവ്യോമസ്ഥധൂമകേതുരിവ”
കിരാങ്ങാട്ടു നമ്പൂരിപ്പാട്ടിലേക്കു് അയച്ചതു്:
“ദ്വിജാനാം ശുഭ്രപക്ഷാണാം ജീവനായ നു കേവലം
സരസം ചാതിശോഭായൈ ഭവതീഹ സരസ്ഥിതിഃ”
44.6ബെൻജമിൻ ബെയ്ലി (980–1046)
ബെയ്ലിയുടെ ഭാഷാസേവനത്തിന്റെ ആരംഭം
ക്രി. പി. 1814-ൽ ഒരു നൂതനനിയമമനുസരിച്ചു ബ്രിട്ടീഷ് ഗവർമ്മെന്റു് ഇൻഡ്യയിൽ വിദേശീയരായ മിഷണറിമാരുടെ സുവിശേഷപ്രചാരണത്തിനുണ്ടായിരുന്ന പ്രതിബന്ധങ്ങൾ നീക്കി. ആ സ്വാതന്ത്ര്യത്തിന്റെ ഫലമായി തെക്കൻതിരുവിതാംകൂറിൽ ലണ്ഡൻ മിഷൻസഭയും വടക്കൻ തിരുവിതാംകൂറിൽ ചർച്ചുമിഷൻ (ആംഗ്ലിക്കൻ) സഭയും അവയുടെ പ്രവർത്തനങ്ങൾ ആരേഭിച്ചു. ലണ്ഡൻമിഷന്റെ കേന്ദ്രം നാഗർകോവിലും ചർച്ചുമിഷന്റേതു കോട്ടയവുമായിരുന്നു. ആദ്യത്തെ ആംഗ്ലിക്കൻമിഷണറിയായ തോമസ് നോർട്ടൺ 1816 മേയ്മാസത്തിലും അദ്ദേഹത്തെ തുടർന്നു ബെൻജമിൻ ബെയ്ലി, ജോസഫ് ഫെൻ, ഹെന്റി ബേക്കർ (സീനിയർ) എന്നീ മൂന്നു മിഷണറിമാരും ആലപ്പുഴയിൽ വന്നിറങ്ങി. ബെയ്ലി സപത്നീകനായി ആഗമിച്ചതു് 1816 നവംബർമാസത്തിലായിരുന്നു. അദ്ദേഹത്തിനു ഭാഷാഭ്യസനത്തിൽ പ്രശംസനീയമായ ഔത്സുക്യവും വാസനയുമുണ്ടായിരുന്നു. മലയാളഭാഷ വേഗത്തിൽ പഠിച്ചു് അതിൽ 1818 മുതൽ പ്രസംഗിച്ചുതുടങ്ങി. അതിനെത്തുടർന്നു സിറിയക്ക്, സംസ്കൃതം എന്നീ ഭാഷകളിലും പാണ്ഡിത്യം സമ്പാദിച്ചു. കോട്ടയം സെമിനേരിയിൽ 1817 മുതൽ അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നപ്പോൾ അവിടത്തെ മുൻഷിമാരുടെ ശിഷ്യത്വം സ്വീകരിച്ചാണു് അദ്ദേഹം ഇത്തരത്തിൽ വിവിധ ഭാഷാവൈജ്ഞാനികനായതു്.
കോട്ടയത്തു് അച്ചുക്കൂടം
പീലിപ്പോസ് റമ്പാന്റെ ബൈബിൾ തർജ്ജമയുടെ സ്വരൂപത്തെപ്പറ്റി നാല്പത്തൊന്നാ മധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ തർജ്ജമ ആർക്കും തൃപ്തികരമായിത്തോന്നായ്കയാൽ അതു നല്ലപോലെ പരിഷ്കരിച്ചു് ഒരു പുതിയ പതിപ്പു പ്രസിദ്ധീകരിക്കണമെന്നു ബെയ്ലിസ്സായിപ്പു നിശ്ചയിച്ചു. അക്കാലത്തു തിരുവിതാംകൂറിലേയും കൊച്ചിയിലേയും റസിഡൻറായിരുന്ന കർണ്ണൽ ജോൺ മൺറോ അദ്ദേഹത്തിനു പ്രസ്തുത വിഷയത്തിൽ വേണ്ട സഹായമെല്ലാം ചെയ്തു. 1761-ാമാണ്ടു മദിരാശിയിൽ എസ്.പി.സി.കെ. പ്രസ്സ് എന്നൊരു ക്രിസ്തീയമുദ്രണാലയം ഭാരതീയഭാഷാഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനായി സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാൽ അതിൽ പ്രായേണ തമിഴ് പുസ്തകങ്ങളേ അച്ചടിച്ചിരുന്നുള്ളു. 1805-1812 ഈ വർഷങ്ങൾക്കിടയിൽ അവിടെ മലയാളത്തിലും ചില ചെറിയ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയനായി റിക്കാർഡുകളിൽനിന്നറിയുന്നുണ്ടെങ്കിലും അവ ഏതെല്ലാമെന്നു വ്യക്തമാകുന്നില്ല. 1812-ൽ മദിരാശിയിൽ കോളേജ് ഓഫ് ഫോർട്ട് സെന്റ് ജോർജ്ജ് (College of Fort St. George) എന്ന വിദ്യാലയം സ്ഥാപിക്കുകയും അതിന്റെ പര്യവേക്ഷകസമിതിയിൽ എഫ്. ഡബ്യു. എല്ലിസ് എന്ന പണ്ഡിതനെക്കൂടി അധികൃതന്മാർ നിയമിക്കുകയും ചെയ്തു. എല്ലിസ് മലയാളഭാഷയെപ്പറ്റി വിജ്ഞേയങ്ങളായ ചില ഉപന്യാസങ്ങൾ രചിച്ചിട്ടുണ്ടു്. അദ്ദേഹം 1819-ാമാണ്ടു് യൗവനത്തിൽത്തന്നെ മരിച്ചുപോയി. ബെയ്ലിയുടെ ആഗ്രഹം തന്റെ തർജ്ജമ കോട്ടയത്തുതന്നെ ഒരു മുദ്രാലയം സ്ഥാപിച്ചു പ്രസിദ്ധീകരിക്കണമെന്നായിരുന്നു. 1821-ാമാണ്ടു് ഒക്ടോബർ 18-ാം൹ ബോംബേമാർഗ്ഗമായി ഒരു അച്ചുക്കൂടവും അതിനുവേണ്ട ഇംഗ്ലീഷ് ലിപികളും ഇംഗ്ലണ്ടിൽനിന്നു കോട്ടയം സെമിനേരിയിൽ വന്നുചേർന്നു. പിന്നീടു മലയാള അക്ഷരങ്ങൾ സമ്പാദിക്കുവാനുള്ള ശ്രമമായി. മുൻപറഞ്ഞ ഫോർട്ട് സെന്റ് ജോർജ്ജ് കോളേജിൽനിന്നു് ആവശ്യമുള്ള മലയാളമക്ഷരങ്ങൾ കൊത്തിയുണ്ടാക്കി ബെയ്ലിക്കു് അയച്ചു കൊടുത്തു. എങ്കിലും അവ ഉപയോഗശൂന്യങ്ങളായാണു് അനുഭവത്തിൽ കാണപ്പെട്ടതു്. അപ്പോഴേയ്ക്കും പരിഷ്കരിച്ച തർജ്ജമ തയ്യാറായിക്കഴിഞ്ഞിരുന്നു, ആ വിഷയത്തിൽ വൈദ്യനാഥയ്യർ എന്നൊരു ബ്രാഹ്മണന്റെയും ചില നായന്മാരുടേയും സാഹായ്യം ബെയ്ലിക്കു ലഭിച്ചു. സുറിയാനിഭാഷയിലെ മൂലത്തിൽനിന്നു വ്യത്യാസം വരുത്താതേയും, എന്നാലും ഭൂരിപക്ഷത്തോടൊപ്പം സൂരിപക്ഷത്തിനും രുചിക്കത്തക്ക നിലയിലുമാണു് ആ തർജ്ജമ നിർവ്വഹിക്കേണ്ടതെന്നു് അദ്ദേഹം ആശിച്ചു. ആ ആശ ഒരുവിധമെല്ലാം ഫലിക്കുകയും ചെയ്തു. എങ്കിലും അച്ചുകളില്ലാതെ പുസ്തകം എങ്ങിനെ പ്രസിദ്ധീകരിക്കും? താൻതന്നെ പല പുസ്തകങ്ങൾ നോക്കിയും ബുദ്ധികൊണ്ടാലോചിച്ചും കോട്ടയത്തു് ഒരു ആശാരിയേയും രണ്ടു കൊല്ലന്മാരേയുംകൊണ്ടു് ആ വ്യവസായശീലൻആവശ്യമുള്ള അച്ചുകളെല്ലാം കൊത്തിച്ചു. 1824-ൽ ആ ബൈബിൾ തർജ്ജമ പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിൽനിന്നു വന്ന അച്ചടിയന്ത്രവും പഴകിപ്പോകുകയാൽ മരംകൊണ്ടു് ഒരു പുതിയ മുദ്രണയന്ത്രം 1829-ൽ ഉണ്ടാക്കിച്ചു. അതും അദ്ദേഹത്തിന്റെ ശില്പവിദ്യാ കൗശലത്തിനു നിദർശനമാണു്. 1828-ൽ വേറേ രണ്ടു് അച്ചടി യന്ത്രങ്ങൾകൂടി വരുത്തി. 1014-ൽ മാത്രമാണു് സ്വാതിതിരുനാൾമഹാരാജാവു സക്കാർവകയായി ഒരച്ചുക്കൂടം തിരുവനന്തപുരത്തു സ്ഥാപിച്ചതെന്നും അതുവരെ ഗവർമ്മെന്റിലേക്കാവശ്യമുള്ള അച്ചടിപ്പണി മുഴുവൻ ഈ സി. എം. എസ്. പ്രസ്സിലായിരുന്നു നിർവ്വഹിച്ചുവന്നതു് എന്നും മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ.
44.7രണ്ടുമലയാളനിഘണ്ടുക്കൾ
ബെയ്ലിയുടെ പുസ്തകങ്ങളിൽ അതിപ്രധാനമായി പരിഗണിക്കേണ്ടതു് അദ്ദേഹത്തിന്റെ മലയാളം-ഇംഗ്ലീഷ് ഡിക്‍ഷണറി തന്നെയാണു്. എച്ച്. എച്ച്. വിൽസന്റെ സംസ്കൃത-ഇംഗ്ലീഷ് ഡിക്‍ഷണറി 1832-ൽ പ്രസിദ്ധീകൃതമായി. ആ പുസ്തകത്തെ അനുകരിച്ചാണു് ബെയ്ലി അദ്ദേഹത്തിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു നിർമ്മിച്ചതു്. അതിൽ സംസ്കൃതപദങ്ങളെയാണു് അധികമായി പ്രവേശിപ്പിച്ചിട്ടുള്ളതെന്നും ഭാഷാപദങ്ങൾ കുറവാണെന്നും ചിലർ പറയാറുണ്ടു് അതു ശരിതന്നെ. എന്നാൽ ഏതു പ്രസ്ഥാനത്തിലും ഒരു മാർഗ്ഗദർശകനുണ്ടാകാവുന്ന ക്ലേശങ്ങളെപ്പറ്റി അല്പമെങ്കിലും പര്യാലോചിക്കുവാൻ ഹൃദയമുള്ളവർക്കു പ്രസ്തുതഗ്രന്ഥം ഒരു ഭഗീരഥപ്രയത്നത്തിന്റെ ഫലമാണെന്നു ബോധപ്പെടാതെയിരിക്കുകയില്ല. ബൈബിൾ തർജ്ജമ കഴിഞ്ഞു സായിപ്പ് ആരംഭിച്ച ആ നിഘണ്ടു 1846-ൽ പ്രസിദ്ധീകൃതമായി. അതോടുകൂടിത്തന്നെ അദ്ദേഹം എഴുതിത്തീർത്ത ഇംഗ്ലീഷ്-മലയാളം ഡിക്‍ഷണറി 1848-ലും അച്ചടിക്കപ്പെട്ടു. മലയാളം-ഇംഗ്ലീഷ് നിഘണ്ടു സ്വാതിതിരുനാൾ മഹാരാജാവിനാണു് ഭക്തിബഹുമാനപുരസ്സരം സമർപ്പിച്ചിട്ടുള്ളതു്. സമർപ്പണനിവേദനത്തിൽ ഗ്രന്ഥകാരൻ, അവിടുന്നു് അതിന്റെ നിർമ്മതിയിൽ പ്രദർശിപ്പിച്ച ഔത്സുക്യത്തേയും, പൊതുവേ സ്വപ്രജകളുടെ ഇടയിൽ വിദ്യാഭ്യാസവർദ്ധനത്തിനും സാഹിത്യോന്നമനത്തിനും നല്കിവന്ന പ്രോത്സാഹനങ്ങളേയും മുക്തകണ്ഠമായി ശ്ലാഘിച്ചിരിക്കുന്നു.
മറ്റു കൃതികൾ
ബെയ്ലി ഈ മൂന്നു ഗ്രന്ഥങ്ങൾ കൂടാതെ (4) പള്ളിയുടെ ഉപയോഗത്തെപ്പറ്റി ഒരു സംവാദം, (5) ഡോക്ടർ വാക്സിന്റെ ഒന്നും രണ്ടും ചോദ്യോത്തരപുസ്തകങ്ങൾ, (6) മറേസായിപ്പിന്റെ വ്യാകരണസങ്ഗ്രഹം, (7) രണ്ടു് ആട്ടിൻകുട്ടികൾ, (8) രാമമോഹനറോയിയുടെ ഉപനിഷദ്വ്യാഖ്യാനം, (9) മിസ്സ് ഷെർവുഡ്ഡിന്റെ ഭാരതീയ തീർത്ഥാടകൻ (Indian Pilgrim) ഇവയും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
മരണം
ബെയ്ലിസ്സായിപ്പിനു കൂടെക്കൂടെ തലവേദനയുടേയും മറ്റും ഉപദ്രവം ഉണ്ടാകാറുണ്ടായിരുന്നു എങ്കിലും അതൊന്നും അദ്ദേഹത്തിന്റെ സുസ്ഥിരമായ കൃത്യനിഷ്ഠയ്ക്കു ശൈഥില്യം വരുത്തിയില്ല. കോട്ടയത്തു സ്ത്രീവിദ്യാഭ്യാസത്തിനു് അടിസ്ഥാനമുറപ്പിച്ചതു് അദ്ദേഹത്തിന്റെ പത്നിയായിരുന്നു. 1830-ാമാണ്ടിടയ്ക്കു ശീമയ്ക്കുപോയി എങ്കിലും ഏറെത്താമസിയാതെ തിരിയെപ്പോന്നു. 1839-ൽ കോട്ടയത്തെ മനോഹരമായ ആംഗ്ലിക്കൻപള്ളിയുടെ പണി ആരംഭിച്ചു് അതു് അചിരേണ പൂർത്തിയാക്കി. അദ്ദേഹത്തിന്റെ പുത്രി 1824-ൽ കോട്ടയത്തുവെച്ചു മരിച്ചുപോയി. 1840-ൽ മൂത്തപുത്രൻ ഇംഗ്ലണ്ടിൽ വേണ്ട പരിശീലനം കഴിഞ്ഞു തിരിയെ വന്നു. സി.എം.എസ്. അച്ചുക്കൂടം സൂപ്രണ്ടായി ജോലി നോക്കി. 1850-ൽ മുപ്പത്തിനാലു വർഷത്തെ മതസംബന്ധവും ഭാഷാസംബന്ധവുമായ തന്റെ കൈങ്കര്യം നിസ്തുലമായ സാമർത്ഥ്യത്തോടുകൂടി നിർവ്വഹിച്ചതിനുമേൽ നാട്ടിലേയ്ക്കു മടങ്ങുകയും 1871-ൽ 80-ാമത്തെ വയസ്സിൽ പരഗതിയെ പ്രാപിക്കുകയും ചെയ്തു. ബെയ്ലിസ്സായിപ്പിന്റെ പാവനമായ നാമധേയം ഭാഷാഭിമാനികളായ കേരളീയർ ഒരു കാലത്തും വിസ്മരിക്കുന്നതല്ല.
44.8ജോസഫ് പീറ്റ് (1040)
ബെൻജമിൻ ബെയ്ലിയെപ്പോലെ ജോസഫ് പീറ്റും ഒരു ആംഗ്ലിക്കൻമിഷണറിയായിരുന്നു. അദ്ദേഹം 1833-ൽ തിരുവിതാംകൂറിൽ വന്നു കുറേക്കാലം കോട്ടയം കോളേജ് പ്രിൻസിപ്പലായി പണി നോക്കി. 1838-ൽ മാവേലിക്കരെ മിഷണറിയായി നിയമിക്കപ്പെട്ടു. 1841-ൽ മലയാളഭാഷയ്ക്കു് ഒരു പുതിയ വ്യാകരണം നിർമ്മിച്ചു. ആ വ്യാകരണത്തിന്റെ രണ്ടാമത്തെ പതിപ്പു് 1854-ൽ പ്രസിദ്ധീകൃതമായി. ഇംഗ്ലീഷുകാരിൽ ഒന്നാമതായി റോബട്ട് ഡ്രമ്മണ്ഡും രണ്ടാമതായി എഫി. സ്പ്രിഗും മൂന്നാമതായി പീറ്റുമാണു് മലയാളഭാഷയ്ക്കു വ്യാകരണം നിർമ്മിച്ചതു്. ഡ്രമ്മണ്ഡിനെപ്പോലെ സ്പ്രിംഗും തന്റെ വ്യാകരണം രചിച്ചതു് ഈസ്റ്റിൻഡ്യാക്കമ്പനിയുദ്യോഗസ്ഥന്മാരുടെ ആവശ്യത്തെ പുരസ്കരിച്ചാണു്. ആ വ്യാകരണം 1839-ൽ മുദ്രിതമായി. പീറ്റ്സായിപ്പിന്റെ വ്യാകരണം, അതിനുമുൻപുള്ള രണ്ടു വ്യാകരണങ്ങളെക്കാൾ ഭേദമാണു്. 964-ാമാണ്ടുമുതല്ക്കുള്ള പഴയ മലയാളം എഴുത്തുകുത്തുകൾ അതിൽ ഉദ്ധരിച്ചിട്ടുണ്ടു്. വ്യാകരണത്തിനുപുറമേ ആ കൈരളീബന്ധു ബണിയന്റെ വിശ്വവിശ്രുതമായ പിൽഗ്രിംസ് പ്രോഗ്രസ് എന്ന ഇംഗ്ലിഷു കൃതി തർജ്ജമ ചെയ്യുകയും തന്റെ റൈറ്റർ കോശിയെക്കൊണ്ടു് ഒരു ഭൂമിശാസ്ത്രം രചിപ്പിക്കുകയും ചെയ്തു. 1845-ൽ ശീമയ്ക്കുപോയി. 1849-ൽ തിരുവിതാംകൂറിലേയ്ക്കു തിരിയെ വന്നു. ഈ നാട്ടിലെ ശീതോഷ്ണാവസ്ഥ അദ്ദേഹത്തിന്റെ ശരീരസ്ഥിതിക്കു യോജിച്ചില്ല. 1865-ൽ രക്തസമ്മർദ്ദംനിമിത്തം മാവേലിക്കരവെച്ചു മരിച്ചു.
44.9റിച്ചാർഡ് കോളിൻസ്
മലയാളവാക്കുകൾക്കു മലയാളത്തിൽത്തന്നെ അർത്ഥവിവരണം ചെയ്യുന്ന ഒരു നിഘണ്ടു ആദ്യമായി നിർമ്മിച്ചതു റെവറന്റു് റിച്ചാർഡ് കോളിൻസ് എന്ന ആംഗ്ലിക്കൻമിഷണറിയാണു്. കോളിൻസ് 1854 ഡിസംബർ 20-ാം൹ മദിരാശിയിൽ വന്നിറങ്ങി. അദ്ദേഹം കേംബ്രിഡ്ജിലെ സെന്റ് ജോൺസ് കോളേജിൽ പഠിച്ച ഒരു പണ്ഡിതനായിരുന്നു. 1855 മാർച്ച് മാസത്തിൽ കോട്ടയം സെമിനേരിയുടെ ചാർജ്ജു കിട്ടി. 1867 വരെ കോട്ടയം കോളേജ് പ്രിൻസിപ്പലായി ജോലിനോക്കി. പിന്നീടു സിലോണിൽ ഒരു സി. എം. എസ്. കോളേജിലെ അധ്യാപകനായിപ്പോയി. അവിടെയും മിഷണറിപ്രവർത്തനം നടത്തിയതിനുശേഷം ഇംഗ്ലണ്ടിലേയ്ക്കു തിരിയെപ്പോയി. 1900-ാമാണ്ടു മരിച്ചു. കോട്ടയത്തുവച്ചു തന്റെ സ്വന്തം മുൻഷിയായ രാമവാരിയരുടേയും കോളേജ് മുൻഷിയായ ചൈവള്ളിക്കൽ സുബ്രഹ്മണ്യൻപോറ്റിയുടേയും മറ്റും സഹായത്തോടുകൂടി മേല്പറഞ്ഞ ഡിക്‍ഷണറി നിർമ്മിച്ചു് 1865-ൽ അച്ചടിപ്പിച്ചു. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പു് 1905-ലും മറ്റൊന്നു് 1918-ലും പ്രസിദ്ധീകൃതമായി. സംവൃതോകാരം പീറ്റ് ഉപന്യസിച്ചതുപോലെ അകാരമല്ലെന്നും അരയുകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബെയ്ലിയുടെ മലയാളം-ഇംഗ്ലീഷ് ഡിക്‍ഷണറിയെക്കാൾ കൂടുതൽ ശബ്ദങ്ങൾ കോളിൻസിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്. എങ്കിലും ഭാഷാ പദങ്ങളെക്കാൾ ഭാഷയിൽ പ്രചരിക്കുന്ന സംസ്കൃതപദങ്ങൾക്കാണു് കൂടുതൽ പ്രാധാന്യം നല്കീട്ടുള്ളതു്. ഗണേരുകാ (വേശ്യകളുടെ തായ്ക്കിഴവി) ഖോഡ (മുടന്തുള്ള) തുടങ്ങിയ അനേകം അപ്രസിദ്ധസംസ്കൃതപദങ്ങളേയും സംഗ്രഹിച്ചിട്ടുണ്ടു്. വിൽസൺ, വിൽകിൻസൺ മുതലായ പാശ്ചാത്യന്മാരുടെ ഡിക്‍ഷണറികളെ വേണ്ടതിലധികം ഉപജീവിക്കുകനിമിത്തമാണു് ആ വൈകല്യം സംഭവിച്ചതു്. എങ്കിലും ഭാഷയ്ക്കു് ഏറ്റവും ഉപയോഗമുള്ള ഒരു നിഘണ്ടുവായിത്തന്നെയാണു് അതു് ഇന്നും പരിലസിക്കുന്നതു്. ഒടുവിൽ പ്രധാന സംസ്കൃത ധാതുക്കൾക്കു ധാതുമഞ്ജരി എന്ന പേരിൽ ഇംഗ്ലീഷിൽ അർത്ഥം പ്രദർശിപ്പിക്കുന്ന ഒരു അനുബന്ധവും സംഘടിപ്പിച്ചിരിക്കുന്നു. ഡിക്‍ഷണറിക്കുമുൻപു ഭാഷയ്ക്കു് ഒരു ലഘുവ്യാകരണവും കോളിൻസ് രചിക്കുകയുണ്ടായി.
44.10ജോർജ്ജ് മാത്തൻ (995–1045)
ഉപോൽഘാതം
ഭാഷയിൽ ഓരോ കാലത്തുത്ഭവിച്ച പല ഗദ്യഗ്രന്ഥങ്ങളെപ്പറ്റിയും ഇതിനു മുൻപു പ്രസ്താവിക്കുകയുണ്ടായല്ലോ. (1) ശാസ്ത്രഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങൾ, (2) ചാക്കിയാന്മാരുടെ അഭിനയത്തിനുള്ള രൂപകങ്ങളുടെ പരാവർത്തനങ്ങൾ, (3) പാഠകക്കാർക്കു പ്രവചനത്തിനുള്ള കഥനങ്ങൾ, (4) ബ്രഹ്മാണ്ഡപുരാണം ഉത്തരരാമായാണം ഭാഷാഭാഗവതം തുടങ്ങിയ അപൂർവ്വം ചില സ്വതന്ത്രനിബന്ധങ്ങൾ—ഇവയാണു് പ്രധാനമായി നമുക്കു് ആ കൂട്ടത്തിൽ ദൃശ്യങ്ങളാകുന്ന വാങ്മയങ്ങൾ. ഇവയെല്ലാം ഹിന്ദുക്കൾ പ്രായേണ സംസ്കൃതശൈലിയവലംബിച്ചു രചിച്ചിട്ടുള്ളവയാണു്. ക്രിസ്ത്യാനികൾ വർത്തമാനപ്പുസ്തകം മുതലായി ഏതാനും ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും അവയിലെ ശബ്ദകോശവും വാക്യശൈലിയും അസംസ്കൃതമായ വ്യാവഹാരികഭാഷയിൽ പെടുന്നതാകയാൽ സാഹിത്യദൃഷ്ട്യാ ഉത്തമകോടിയിൽ പരിഗണിക്കുന്നതിനു് അർഹങ്ങളല്ല. വാസ്തവത്തിൽ വ്യവസ്ഥിതമായ ഒരു ഗദ്യരീതി ഭാഷയ്ക്കു സിദ്ധിച്ചതു കേരളത്തിൽ ഇംഗ്ലീഷുഭാഷ പ്രചരിച്ചുതുടങ്ങിയതിനുമേൽ ആ ഭാഷയിൽ പാണ്ഡിത്യം നേടിയ ഭാഷാഭിമാനികളുടെ പരിശ്രമം നിമിത്തമാണു്. ഇംഗ്ലീഷിനുപുറമെ സംസ്കൃതത്തിലും പര്യാപ്തമായ ജ്ഞാനം സിദ്ധിച്ച ഒരാൾക്കല്ലാതെ അത്തരത്തിലുള്ള പരിശ്രമംകൊണ്ടു് എന്തെങ്കിലും സാധിക്കുന്നതിനു മാർഗ്ഗമില്ലാതിരുന്നതിനാൽ ആ പന്ഥാവിൽ സഞ്ചരിക്കുവാൻ ആദ്യകാലത്തു് ആരും അത്രതന്നെ ധൈര്യപ്പെട്ടില്ല. പാശ്ചാത്യ സമ്പ്രദായത്തിലുള്ള ഒരു ഗദ്യപദ്ധതി ഭാഷയിൽ ഇദംപ്രഥമമായി അവതരിപ്പിച്ച് ആ പദ്ധതിയിൽ വിവിധ വിഷയങ്ങളെ അധികരിച്ചു പുസ്തകങ്ങളും ഉപന്യാസങ്ങളും രചിച്ച ഒന്നാമത്തെ കേരളീയൻ റെവറന്റു ജോർജ്ജ് മാത്തനാണു്. ആ പദ്ധതി വേണ്ടവിധത്തിൽ പരിഷ്കരിച്ചു വികസിപ്പിച്ചു് അനവദ്യവും സർവ്വാംഗരമണീയവുമാക്കിത്തീർത്തതു് കേരളവർമ്മ വലിയ കോയിത്തമ്പുരാനാണെന്നും പറയേണ്ടതുണ്ടു്.
ജനനം
ജോർജ്ജ് മാത്തന്റെ കുടുംബം കൊച്ചിയിൽ കുന്നംകുളത്തിനു സമീപമുള്ള ആർത്താറ്റുനിന്നു മധ്യതിരുവിതാംകൂറിൽ ചെങ്ങന്നൂർതാലൂക്കിൽപെട്ട പുത്തൻകാവിൽ കുടിയേറിപ്പാർത്ത ഒന്നാണു്. പുത്തൻകാവിൽ താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവായ മാത്തൻതരകൻ ആറന്മുളക്കു സമീപമുള്ള കിടങ്ങനൂർ എന്ന ഗ്രാമത്തിൽ താമസമുറപ്പിച്ചു. അതു ഒരു യാക്കോബായ കുടുംബമായിരുന്നു. ആ തരകന്റേയും പുത്തൻ കാവിൽ പുത്തൻവീട്ടിൽ അന്നാമ്മയുടേയും പുത്രനായി ജോർജ്ജ് മാത്തൻ 1819 സെപ്റ്റംബർ 25-ാം൹ ജനിച്ചു. റവറന്റു് ജോർജ്ജ് മാത്തൻ എന്നും ഗീവറുഗീസ് പാ(ദ്രി)തിരി എന്നും മല്ലപ്പള്ളിലച്ചൻ (മല്ലപ്പള്ളച്ചൻ) എന്നുമുള്ള പേരുകളിൽ അദ്ദേഹം അറിയപ്പെടുന്നു. മല്ലപ്പള്ളിയിൽ മറിയാമ്മയെ പരിഗ്രഹിക്കുകയും വളരെക്കാലം അവിടെ മിഷൻസേവനത്തിൽ ഏർപ്പെട്ടു താമസിക്കുകയും ചെയ്യുകയാലാണു് ഒടുവിലത്തെ നാമാന്തരം അദ്ദേഹത്തിനു സിദ്ധിച്ചതു്.
ചരിത്രം
ഗീവറുഗീസിന്റെ പിതാവു് നമ്മുടെ കഥാപുരുഷൻ ഗർഭസ്ഥനായിരുന്നപ്പോൾത്തന്നെ മരിച്ചുപോകയാൽ പിതൃസഹോദരനായ കുര്യൻകത്തനാരുടെ സംരക്ഷണത്തിലാണു് അദ്ദേഹം ബാല്യകാലത്തിൽ വളർന്നതു്. കത്തനാർ ഗീവറുഗീസിനെ വൈദികവിദ്യാഭ്യാസം ചെയ്യിച്ചു് ഒരു പട്ടക്കാരനാക്കണമെന്നാഗ്രഹിച്ചു. ഒൻപതുവയസ്സു പ്രായമായപ്പോൾ മെത്രപ്പോലിത്താ “കാറോയാ” എന്ന ഒന്നാമത്തെ പട്ടം നല്കി. പിന്നീടു കോട്ടയത്തു പഴയ സെമിനേരിയിൽ പഠിത്തം ആരംഭിച്ചു. അവിടെ ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകൾ അഭ്യസിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഉണ്ടായിരുന്നു. പ്രജ്ഞാശാലിയായ നമ്മുടെ ബാലൻ ആ സൗകര്യങ്ങളെല്ലാം വഴിപോലെ ഉപയോഗപ്പെടുത്തി. 1837-ൽ ആ സെമിനേരി പ്രിൻസിപ്പലായിരുന്ന വൈയാകരണൻ പീറ്റുസായിപ്പ് അദ്ദേഹത്തെ ഉപരിവിദ്യാഭ്യാസത്തിനായി മദിരാശിയിലേക്കയച്ചു. അവിടെ ബിഷോപ്പ് കോറിസ് ഗ്രാമർ സ്ക്കൂളിൽ പഠിച്ചു് അക്കാലത്തെ കേൾവികേട്ട ഒരു പണ്ഡിതനായി ഉയർന്നു. മദിരാശിയിൽവെച്ചു് ആംഗ്ലിക്കൻസഭയിൽ ചേർന്നു തമിഴും തെലുങ്കും ഹിന്ദുസ്ഥാനിയുംകൂടി അവിടെ താമസിച്ചപ്പോൾ പഠിച്ചു. 1844-ൽ ശെമ്മാശനും 1847-ൽ പ്രെസ്ബിറ്ററുമായി. ഉടൻതന്നെ മല്ലപ്പള്ളിയിൽ മിഷൻസേവനത്തിനു നിയുക്തനാവുകയും അവിടെ പതിനാറുകൊല്ലം പണി നോക്കുകയും ചെയ്തു. അതിൽപ്പിന്നീടുള്ള പ്രവർത്തനം തിരുവല്ലാ തുകലശ്ശേരി ഇടവകയിലായി. 1869-ൽ മദിരാശിയിലെ ബിഷപ്പ് അദ്ദേഹത്തെ തന്റെ ഡൊമസ്റ്റിക്‍ ചാപ്ലെയ്നായ് നിയമിച്ചു തലവടി ഇടവകയിലേയ്ക്കു സ്ഥലം മാറ്റി. 1870-ാമാണ്ടു മാർച്ച്മാസം 4-ാം൹ പ്രമേഹരോഗം മൂർച്ഛിച്ചു ചരമഗതിയെ പ്രാപിച്ചു. നാട്ടുകാരിൽ അതുവരെ ആർക്കും ലഭിക്കാത്ത സ്ഥാനമാനങ്ങൾ ആംഗ്ലിക്കൻസഭ അദ്ദേഹത്തിനു് സംഭാവനചെയ്തു. 1858-ൽ തിരുവിതാംകൂർദിവാൻജിയായി നിയമിക്കപ്പെട്ട മാധവരായർക്കു (പിന്നീടു രാജാ സർ.ടി. മാധവരായർ) ഒരു ഭാഷാപണ്ഡിതനെന്നും സമുദായനേതാവെന്നും വിദ്യാഭ്യാസതൽപരനെന്നും മറ്റും പല നിലകളിൽ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന സ്നേഹബഹുമാനങ്ങൾ അളവറ്റതായിരുന്നു. പല ഉദ്യോഗങ്ങൾ സ്വീകരിക്കുന്നതിനു് ആ മഹാത്മാവു കഥാപുരുഷനോടു് അനേകംപ്രാവശ്യം ആവശ്യപ്പെടുകയുണ്ടായി എങ്കിലും ഒരു മിഷണറിയായിത്തന്നെയാണു് അദ്ദേഹം യാവജ്ജീവം കാലയാപനം ചെയ്തതു്. ദേശാഭിമാനം ഭാഷാഭിമാനം ദീനാനുകമ്പ മുതലായ പല വിശിഷ്ടഗുണങ്ങൾ അദ്ദേഹത്തിൽ പ്രകാശിച്ചിരുന്നു.
ജോർജ്ജ് മാത്തനും മലയാളഭാഷയും
മലയാളഭാഷയുടെ കഴിവുകളെപ്പറ്റി ഗീവറുഗീസ് കത്തനാർക്കു വലിയ ശുഭപ്രതീക്ഷയാണുണ്ടായിരുന്നതു്. ഒരവസരത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “മലയാണ്മയുടെ ജാത്യം വിചാരിക്കുമ്പോൾ അതു ഭംഗിക്കും ശക്തിക്കും ഏതു ഭാഷയോടും നേരിടത്തക്കതായിരിക്കുന്നു. അതിൽ വാക്കുകൾക്കുള്ള മാറ്റങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും വാചകങ്ങളെ കുഴച്ചിൽ വരാതെ കൂട്ടിക്കെട്ടാവുന്നതും കൂടാതെ സ്വരഭേദങ്ങൾകൊണ്ടു് ഓരോ മനോവികാരങ്ങളെ വെളിപ്പെടുത്താൻ നല്ല പാങ്ങുള്ളതുമാകുന്നു. വന്നു, വന്നേ എന്നുള്ള ഭാവഭേദങ്ങൾ ഇംഗ്ലീഷിൽ വരുത്താൻ ശ്രമിച്ചാൽ സാധിക്കുകയില്ല. എഴുതിയേച്ചു്, എഴുതിപ്പോയി എന്നിങ്ങനെയുള്ള ഭാവനകളെ ആ ഭാഷയിൽ എഴുതണമെങ്കിൽ ബഹു ചുറ്റിക്കെട്ടു വേണ്ടിയിരിക്കുന്നു. ഇതു ഫലിതവാചകത്തിനു മടുക്കുന്നില്ല എന്നു “ആൾമാറാട്ടം” എന്ന ഭാഷാന്തരംകൊണ്ടും അനുകാരവാക്കിനു മുന്തുന്നു എന്നു “ജ്ഞാനനിക്ഷേപ”ത്തിലെ സംഭാഷണങ്ങൾകൊണ്ടും വർണനാശക്തിക്കു യോഗ്യം എന്നു “ഫുൽമോറി” എന്ന കഥ കൊണ്ടും തെളിവായിരിക്കുന്നു. അഗാധജ്ഞാനത്തേയും സൂക്ഷ്മവ്യവഹാരങ്ങളേയും വിവരിക്കുന്നതിനു് ഇംഗ്ലീഷിനെക്കാൾ ഇതു പുറകെയല്ലെന്നു “സംയുക്തി” എന്നപരിഭാഷ മൂലത്തോടു് ഒത്തുനോക്കി വായിക്കുന്നവർക്കു് ഒക്കെയും ബോധ്യമാകും.”
ആയില്യംതിരുനാൾ മഹാരാജാവിനു ഭാഷാഗദ്യത്തിന്റെ അഭ്യുന്നമനത്തിലുള്ള ഔത്സുക്യം അത്യന്തം ഗാഢമായിരുന്നു. ഗദ്യശാഖ പുഷ്ടിപ്പെടാതെ യാതൊരു ഭാഷയിലെ സാഹിത്യവും യഥാർത്ഥമായി വികസിക്കുകയില്ലെന്നു് അവിടത്തേയ്ക്കും മാധവരായർക്കും ബോധ്യമുണ്ടായിരുന്നു. മാധവരായരെ ആ വിഷയത്തിൽ അവസരോചിതമായ ഉപദേശംകൊണ്ടു മല്ലപ്പള്ളിലച്ചനും പ്രോത്സാഹിപ്പിക്കുകയുണ്ടായിട്ടുണ്ടു്.
കൃതികൾ
കത്തനാർ 1861-ൽ സത്യവാദഖേടം എന്നൊരു ഗദ്യപ്രബന്ധം എഴുതിയയച്ചു. തിരുവിതാംകൂർ ഗവർമ്മെന്റിൽനിന്നു് അതിലേയ്ക്കു നിശ്ചയിച്ചിരുന്ന പ്രഥമ സമ്മാനത്തിനു് അർഹനായിത്തീർന്നു. 1863-ൽ ആ കൃതി പ്രസിദ്ധപ്പെടുത്തി. അക്കൊല്ലത്തിൽത്തന്നെ അദ്ദേഹത്തിന്റെ “മലയാണ്മയുടെ വ്യാകരണം” എന്ന ശാസ്ത്രഗ്രന്ഥവും അച്ചടിപ്പിച്ചു. 1851-ൽ ഗുണ്ടർട്ടു സായിപ്പിന്റെ വ്യാകരണത്തിലെ ആദ്യഭാഗം പ്രസിദ്ധീകൃതമായിക്കഴിഞ്ഞിരുന്നു. എങ്കിലും “മലയാണ്മയുടെ വ്യാകരണം” രചിക്കുന്ന കാലത്തു് ഗ്രന്ഥകാരനു് അതു വായിക്കുവാൻ സാധിച്ചിരുന്നില്ലെന്നാണു് കേട്ടിട്ടുള്ളതു്. ആ വ്യാകരണത്തിന്റെ നൂറു പ്രതികൾ മാധവരായർ സർക്കാരിലേക്കു വിലയ്ക്കു വാങ്ങി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഏകദേശം പ്രസ്തുത വ്യാകരണത്തോളംതന്നെ പ്രശംസാവഹമായ ഒരു ഗ്രന്ഥമാണു് ജോർജ്ജ് മാത്തന്റെ “വേദസംയുക്തി”. അതു ഇംഗ്ലീഷിൽ പ്രസിദ്ധമായ ജോസഫ് ബട്ളരുടെ “അനോളോജി ഓഫ് റിലിജൺ” എന്ന മതഗ്രന്ഥം ഒന്നാം ഭാഗത്തിന്റെ വിവർത്തനമാണു്. രണ്ടാംഭാഗം പൂർത്തിയാക്കുവാൻ അനുവാദകനു സാധിച്ചില്ല. ഈ മൂന്നു ഗ്രന്ഥങ്ങൾക്കും പുറമെ, (4) കാശിയിൽ ഗുരുദാസപണ്ഡിതരും ഒരു ഇംഗ്ലീഷ്ജഡ്ജിയുമായുണ്ടായ സംവാദം, (5) ബാലാഭ്യസനം എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഇവയിൽ ആദ്യത്തേതു ഡോക്ടർ മുള്ളസ്സിന്റെ ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ തർജ്ജമയാണു്. ഇവകൂടാതെ (1) ഭൂമി ഉരുണ്ടതാകുന്നു, (2) മരുമക്കത്തായത്താലുള്ള ദോഷങ്ങൾ, (3) അദ്വൈതം, (4) ആകാശത്തുള്ള ഗോളങ്ങൾ, (5) അന്തരീക്ഷം, (6) മറുജന്മം, (7) സ്ത്രീകളുടെ യോഗ്യമായ സാമൂഹ്യസ്ഥിതി, (8) സാധാരണ ചികിത്സാശാല, (9) കൊഴു മുതലാണ്മ മുതലായ പ്രമേയങ്ങളെപ്പറ്റി ഉപന്യാസങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. 1860 മുതൽ 1870 വരെയുള്ള പത്തുവർഷങ്ങളിലാണു് ഈ സാഹിത്യസമ്പത്തിൽ ഒട്ടുമുക്കാൽ ഭാഗവും അദ്ദേഹം കൈരളിക്കു പ്രദാനം ചെയ്തതു് എന്നോർമ്മിക്കുമ്പോൾ അദ്ദേഹത്തിന്റെ തീവ്രമായ ഭാഷാപോഷണതൽപരതയെപ്പറ്റി ആർക്കാണു് ആശ്ചര്യം തോന്നാത്തതു്.
44.11മലയാണ്മയുടെ വ്യാകരണം
ഈ ഗ്രന്ഥംതന്നെയാണു് ജോർജ്ജ് മാത്തന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ളതു്. അ, എ, ഇ, ഒ, ഉ എന്ന അഞ്ചു ഹ്രസ്വാക്ഷരങ്ങളും ആ, ഏ, ഈ, ഓ, ഊ എന്ന അഞ്ചു ദീർഘാക്ഷരങ്ങളും ചേർന്നു ഭാഷയിൽ പത്തു സ്വരാക്ഷരങ്ങളേ ഉള്ളുവെന്നു് അദ്ദേഹം പറയുന്നു. ഐ, ഔ എന്നിവ ദ്വിത്വാക്ഷരങ്ങളെന്നാണു് അദ്ദേഹത്തിന്റെ പക്ഷം. ഋ, നു, ഋൗ, ണു,ഇവ ഭാഷാസ്വരങ്ങളല്ലാത്തതിനാൽ അവയെ അദ്ദേഹം പരിത്യജിച്ചതിൽ അനൗചിത്യമില്ല. 214 വശമുള്ള ആ പുസ്തകം കഥാപുരുഷന്റെ ഭാഷാ ഗവേഷണകുശലതയ്ക്കു പര്യാപ്തമായ നിദർശനമാണെന്നു ചുരുക്കത്തിൽ പറയാം.
44.12വേദസംയുക്തി
ഇതരകൃതികളിൽ പ്രാധാന്യേന സ്മരിക്കേണ്ടതു വേദസംയുക്തിയാകുന്നു. മൂലഗ്രന്ഥം അത്യന്തം കഠിനമാകയാൽ സാമാന്യന്മാരായ വിവർത്തകന്മാരെ അതു പരാജയപ്പെടുത്തും. എന്നാൽ കത്തനാർക്കു് ആ പരിശ്രമത്തിലും വിജയംതന്നെയാണു് സിദ്ധിച്ചിരിക്കുന്നതു്. പ്രസിദ്ധീകൃതമായ പ്രഥമകാണ്ഡത്തിൽ എട്ടു് അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നു. തർജ്ജമയുടെ മാതൃക കാണിക്കാൻ ചില പങ്ക്തികൾ ഉദ്ധരിക്കാം. “മനുഷ്യർക്കു പരലോകത്തിൽ ഒരു ജീവിതമുണ്ടു്. എല്ലാവർക്കും ശിക്ഷാരക്ഷകളുണ്ടാകും. ആ ശിക്ഷാരക്ഷകൾ മനുഷ്യരുടെ സുകൃതദുഷ്കൃതങ്ങളെ ആശ്രയിച്ചിരിക്കും. പരലോകത്തിലേയ്ക്കു നമ്മെ പ്രാപ്തന്മാരാക്കുന്നതിനുള്ള അഭ്യസനവും പരിശോധനയുമാണു് ഈ ലോകത്തിലെ ജീവിതത്തിനിടയിൽ നടക്കുന്നതു്. അവനവന്റെ ആവശ്യത്തിനുവേണ്ടിയുള്ള വാദം ദൈവത്തിന്റെ ധർമ്മാധിപത്യത്തിനു വിരോധമായി ഭവിക്കുന്ന ഒരാക്ഷേപമാകയില്ല. ഈ ലോകം വീഴ്ചയിലും ദുഷ്ടതയിലും നാശത്തിലും സ്ഥിതിചെയ്യുന്നതുകൊണ്ടു നമ്മുടെ അജ്ഞാനം ദൈവത്തിന്റെ ജ്ഞാനത്തിനും നന്മയ്ക്കും പ്രതിബന്ധമായിരിക്കാം. മനുഷ്യർക്കു തങ്ങളേക്കുറിച്ചും തങ്ങളുടെ ധർമ്മത്തെക്കുറിച്ചുമുള്ള അജ്ഞത വർദ്ധിക്കുമ്പോൾ അവരുടെ ഇടയിൽ ഒരു പ്രത്യേക വേദമാർഗ്ഗമുണ്ടാകയെന്നുള്ളതു് ഒട്ടും അപ്രധാനമല്ലാത്ത ഒരു കാര്യമാണു്. പ്രസ്തുത വേദദാർഗ്ഗത്തിൽ അദൃഷ്ടപൂർവ്വമായും വിചാരാതീതമായുമുള്ള പല കാര്യങ്ങൾ അടങ്ങിയിരിക്കുന്നു.”
1041-ലാണു് സംയുക്തി മുദ്രിതമായതു്. ജോർജ്ജ് മാത്തന്റെ വിദഗ്ദ്ധവും വാത്സല്യപൂർണ്ണവുമായ പരിലാളനത്തിൽ ഭാഷാഗദ്യം എത്രമാത്രം വളർന്നു എന്നു കാണിക്കുവാൻ 1031-ാമാണ്ടു മീനമാസം 14-ാം൹ പാത്രിയാർക്കീസ്ബാവാ മലങ്കരയിലെ പള്ളികൾക്കയച്ച ഒരു സുറിയാനിക്കല്പനയുടെ തർജ്ജമ അതുമായി തട്ടിച്ചുനോക്കിയാൽ മതി.
“ഇന്തുക്കെട്ടിലെ മലങ്കരെയുള്ളവരും ഞാനത്തിൽ നമ്മുടെ പ്രിയപ്പെട്ടവരും ബഹുമാനമുള്ളവരും ആയ മേൽപട്ടക്കാരർക്കും നമ്മുടെ മക്കളായ അഴകുതായ പട്ടകാരർക്കും കൈക്കാരന്മാർക്കും മൂപ്പന്മാർക്കും ശേഷംപേർക്കും ബാവാതമ്പുരാങ്കൽനിന്നും തന്റെ പുത്രനും നമ്മുടെ കർത്താവും ആകുന്ന ഈസോമിശിഹായിൽ നിന്നും വാഴ്വും സ്വതത്വവും ഉണ്ടാകുമാറാക. ആയതു തമ്പുരാനെപ്പെറ്റ മാർത്തമറിയത്തുമ്മായുടേയും സകലമായ പുണ്യവാളന്മാരുടേയും പ്രാർത്ഥനകളാൽതന്നെ.”
“നിങ്ങളുടെ ഉപവിയോടു നാം അറിയിക്കുന്നതെന്തെന്നാൽ നാം അന്ത്യോക്യായിലെ പത്രോസിനടുത്ത ശുദ്ധമായ സിംഹാസനത്തിന്മേൽ കരയേറിയതുമുതൽ നിങ്ങളുടെ കരയ്ക്കു വന്നു നിങ്ങളെ കാണണമെന്നു് ഉള്ളത്താലേ കൊതിച്ചിരുന്നു. കർത്താവു നമുക്കു തുണനിന്നു നാം ഇങ്ങ് എത്തുകയും നമ്മുടെ ആശ നിറവേറപ്പെടുകയും ചെയ്കയാലെ തനിക്കു സ്തുതി.”
44.13സത്യവാദഖേടം
സത്യവാദഖേടത്തിൽ 93 വശങ്ങൾ ഉൾക്കൊള്ളുന്നു. വളരെ രസകരമായ ഒരു പ്രബന്ധമാണു് ഇതു്. ഇത്തരത്തിലുള്ള പ്രബന്ധങ്ങൾ എങ്ങനെ രചിക്കണമെന്നുള്ളതിനു മാർഗ്ഗദർശകമായും ഇതു നിലകൊള്ളുന്നു. താഴേചേർക്കുന്ന പംക്തികൾ നോക്കുക.
“ഒരു കള്ളസാക്ഷ്യം നേരെന്നു ബോധിപ്പാൻതക്കവണ്ണം ചേർച്ച ഒപ്പിച്ചു പറയുന്നതു മഹാസമർത്ഥന്മാരാൽതന്നെയും പ്രയാസമാകുന്നു. കാരണകാര്യങ്ങളിൽ ഏതെങ്കിലും, സാഹചര്യങ്ങളിൽ എങ്കിലും, വ്യാജത്തിനു ചില അസംബന്ധങ്ങൾ വന്നു പോകും. ആകയാൽ കോർട്ടുവ്യവഹാരങ്ങളിലുംമറ്റും ചിലർ കള്ളസാക്ഷ്യം ബോധിപ്പിക്കുന്നതിനെപ്പറ്റി വിസ്താരക്കാർ മുറയ്ക്കു ചോദ്യംചെയ്താൽ നേരും കളവും തെളിച്ചെടുക്കുന്നതിനു് എളുപ്പമാകുന്നു. പിന്നെയും ഒരുത്തനു താൻ അറിഞ്ഞിരിക്കുന്ന പരമാർത്ഥം മറയ്ക്കണം എന്നു് എത്രമേൽ താൽപര്യമുണ്ടായിരുന്നാലും സാഹസം, ആശ്ചര്യം, ഭയം, കോപം, ദുഃഖം എന്നിങ്ങനെയുള്ള മനോവികാരാവസ്ഥയിൽ അവൻ ഭാഷണം ചെയ്യുമ്പോൾ സത്യം ഓർമ്മകൂടാതെ സ്വയമായി വെളിയിൽ പുറപ്പെട്ടുപോകുന്നു. ഒരു കൊല്ലൻ തന്റെ പണിക്കത്തിയെ അപായപ്പെടുത്തുകമൂലം വിസ്താരത്തിൽ ഉൾപ്പെട്ടാറേ കൊലപാതകം ഏല്ക്കാതിരിയ്ക്കുന്നമുറയ്ക്കു് അവൻ അനേകം പാറാപ്പുള്ളികളോടുകൂടെക്കിടക്കുന്ന വിലങ്ങിടത്തിൽ ജഡ്ജി ഒരു ദിവസം പെട്ടെന്നു ചെന്നു കൊല്ലത്തിയെ കൊന്ന കൊല്ലൻ എവിടെയെന്നു ദൃതിയോടെ ചോദിച്ചതിനു് “തമ്പുരാനേ അടിയൻ ഇവിടുണ്ടേ” എന്നു വിചാരംകൂടാതെ ഉത്തരം പറഞ്ഞുപോയ പ്രകാരം ഒരു കേൾവിയുണ്ടല്ലോ. ആകയാൽ വ്യാജവാദം സ്വഭാവവിരോധമാകകൊണ്ടു് ആയതു ദൈവവിരോധവുമാകുന്നു.”
44.14മറ്റു ഗ്രന്ഥങ്ങൾ
“പണ്ഡിതരും ജഡ്ജിയുമായുള്ള സംവാദം” കോട്ടയത്തു ചർച്ച്മിഷൻവകയായി പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന ത്രൈമാസികപത്രികയിലാണു് പ്രകാശിതമായതു്. അതിൽ കഥാപുരുഷന്റെ ഷഡ്ദർശനവിജ്ഞാനം പ്രതിഫലിച്ചുകാണുന്നു. “ബാലാഭ്യസന”ത്തിൽ മുപ്പത്തിമൂന്നു വശങ്ങളേയുള്ളു. അതു ഗവർമ്മെന്റിലെ ആഭിമുഖ്യത്തിൽ 1867-ൽ കൊല്ലം ഡിവിഷൻ കച്ചേരിയിൽ അന്നു ദിവാൻപേഷ്കാരായിരുന്ന ടി. രാമരായരുടെ (പിന്നീടു ദിവാൻ) അധ്യക്ഷതയിൽ ചെയ്ത ഒരു പ്രസംഗമാണു്. പ്രസംഗത്തിനു പാഠകമെന്നായിരുന്നു അക്കാലത്തെ പേർ. ആ പ്രസംഗത്തിൽനിന്നാണു് “മലയാണ്മയുടെ ജാത്യം” എന്ന ഖണ്ഡിക ഞാൻ മുൻപു പ്രദർശിപ്പിച്ചതു്. ബാക്കിയുള്ളവ ചെറിയ ഉപന്യാസങ്ങളും ജ്ഞാനനിക്ഷേപം, വിദ്യാസംഗ്രഹം എന്നീ പത്രികകളിൽ അദ്ദേഹം ഓരോ അവസരത്തിൽ പ്രസിദ്ധീകരിച്ചവയുമാണു്. ആകെക്കൂടി ആധുനികഭാഷാഗദ്യത്തിനു ജോർജ്ജ് മാത്തൻ സുസ്ഥിരമായ ഒരിസ്ഥവാരം പണിതു സകല കേരളീയരേയും തനിക്കു അധമർണ്ണരാക്കിത്തീർത്തു എന്നുള്ള വിഷയത്തിൽ പക്ഷാന്തരത്തിനു് അവകാശലേശമേ ഇല്ല.
44.15ആയ്മനം പി. ജോൺ
പതിനൊന്നാം ശതകം പൂർവ്വാർദ്ധത്തിലെ ഗദ്യകാരന്മാരുടെ ഇടയിൽ അയ്മനം പി. ജോണിനും ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്. അദ്ദേഹം 1000-ാമാണ്ടു് (1825 ആഗസ്റ്റ് 7-ാം൹) കോട്ടയംതാലൂക്കിൽ ചേർന്ന അയ്മനം എന്ന സ്ഥലത്തു ജനിച്ചു. അയ്മനത്തുനിന്നു് ആംഗ്ലിക്കൻ മിഷണറിമാർ ഉൽകൃഷ്ടവിദ്യാഭ്യാസത്തിനു തിരഞ്ഞെടുത്ത നാലുപേരിൽ ഒരാൾ അദ്ദേഹമായിരുന്നു. വിദ്യാഭ്യാസാനന്തരം ആദ്യം കൊച്ചിയിൽ ഒരു ജോലിയിലിരുന്നു. പിന്നീടു കോഴിക്കോട്ടു ഗവർമ്മെന്റ് പാഠശാലയിൽ ഒന്നാം മുൻഷിയായും പിന്നീടു തലശ്ശേരി സബ്കോടതിയിൽ ശിരസ്തദാരായും പണി നോക്കി. 1055-ാമാണ്ടു പണിയിൽനിന്നു പിരിഞ്ഞു. പിന്നെയും പതിന്നാലുകൊല്ലംകൂടി ജീവിച്ചിരുന്നു 1069-ൽ (1893 ഡിസമ്പർ 8-ാം൹) മരിച്ചു. നിയമ സംബന്ധമായുംമറ്റും ഒന്നുരണ്ടു പുസ്തകങ്ങൾ അദ്ദേഹം മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും അവയെപ്പറ്റി ഇവിടെ പ്രസ്താവിക്കേണ്ടതില്ല.
44.16ഇൻഡ്യാചരിത്രം
എന്നാൽ അദ്ദേഹത്തിന്റെ ഇൻഡ്യാചരിത്രം ഭാഷാഭിമാനികളുടെ സ്മരണയെ പ്രത്യേകം അർഹിക്കുന്നു. ഭാഷയിലെ ഒന്നാമത്തെ ഇൻഡ്യാചരിത്രം എന്ന നിലയിൽ മാത്രമല്ല അതിനു പ്രശസ്തിയുള്ളതു്. ജോണിന്റെ ഗദ്യശൈലിക്കു് അനപലപനീയമായ ആസ്വാദ്യതയുണ്ടു്. ആ പുസ്തകം “എല്ലാവക പള്ളിക്കൂടങ്ങളുടേയും” ഉപകാരത്തിനായിട്ടു് അദ്ദേഹം എഴുതി 1035-ാമാണ്ടിടയ്ക്കു (1860-ൽ) കോട്ടയം സി.എം.എസ്. അച്ചുകൂടത്തിൽനിന്നു പ്രസിദ്ധീകരിച്ചു. മോറിസ്സായിപ്പിന്റെ ഇൻഡ്യാചരിത്രമാണു് ജോൺ തർജ്ജമയ്ക്കു തെരഞ്ഞെടുത്തിരിക്കുന്നതെങ്കിലും അദ്ദേഹം വിട്ടുകളഞ്ഞിരിക്കുന്ന അനേകം പ്രധാനസംഗതികളെ മി. വിൽസൺ, ഗാറെറ്റ് എന്നിവരുടെ പുസ്തകങ്ങളിൽനിന്നും കൂടെ എടുത്തു ചേർത്തിട്ടുണ്ടു്. “മലയാളഭാഷ പഠിക്കുന്നതിനു് ആഗ്രഹമുള്ള ബിലാത്തിക്കാർക്കും ഈ പുസ്തകം ഉപയോഗമായി വരുന്നതിനുവേണ്ടി വാചകമൊക്കെയും കഴിയുന്നേടത്തോളം സ്പഷ്ടമായും മലയാളഭാഷയുടെ രീതിപ്രകാരവും ഉണ്ടാക്കിയിരിക്കുന്നു” എന്നു വിവർത്തകൻ പറഞ്ഞിട്ടുള്ളതു പരമാർത്ഥമാണു്. ഒരു ഭാഗം പകർത്തിക്കാണിക്കാം: “1789-ാം കൊല്ലത്തിന്റെ ഒടുക്കം ഡിപ്പു തിരുവിതാംകൂറുരാജ്യം വളഞ്ഞു. അവൻ അതിനെ ആക്രമത്താൽ പിടിക്കുന്നതിനു ശ്രമിച്ചു. എങ്കിലും അതു സാധ്യമാകായ്കകൊണ്ടു് അവൻ പാളയമടിച്ചിരുന്ന സ്ഥലത്തിനു് അല്പം ദൂരെ കണ്ട ഒരു ഗുഢവഴിയുടെ കോട്ടയ്ക്കകത്തു കടക്കേണ്ടതിനു ശ്രമിച്ചു. കോട്ടയെ സംരക്ഷിക്കേണ്ടതിനു് ആദ്യംചെയ്ത തടസ്സങ്ങൾ ഒക്കെയും ജയിച്ചു് അവന്റെ സൈന്യങ്ങൾ എളുപ്പത്തിൽ അകത്തു പ്രവേശിക്കുന്നതിനുവേണ്ടി കോട്ടയുടെ ഒരു ഭാഗം ഇടിച്ചുകളയുന്നതിനു പടയാളികൾക്കു കല്പന കൊടുത്തുവച്ചു തന്റെ സൈന്യങ്ങളിൽ വലിയ ഭാഗം കിടന്നിരുന്ന സ്ഥലത്തേയ്ക്കു കോട്ടയുടെ മുന്നിൽ കൂടെ അവൻ ചെന്നു. അപ്പോൾ ഹിന്ദുക്കളിൽ ഏതാനുംപേർ വെച്ച വെടികൊണ്ടു മുസല്മാന്മാർ ഭയപ്പെട്ടു സുൽത്താനേയും കൊണ്ടു് പിന്നോക്കം ഓടി. പിന്നാലേ ഓടിയവർ കോട്ടയുടെ ഒരു ഭാഗം പൊളിച്ച വിവരം ഓർക്കാതെ മുൻപോട്ടു തള്ളുകയാൽ മുന്നണിയിൽനിന്നവരിൽ വളരെപ്പേർ കോട്ടയുടെ വിള്ളലിൽക്കൂടെ ഉരുണ്ടുവീണു് അവരിൽ ഏറിയപേർക്കു് അപജയം വന്നുപോയി. സുൽത്താൻതന്നെയും വളരെ പ്രയാസത്തോടെ രക്ഷപ്പെട്ടു. ഇതിനാൽ അവന്റെ കോപം ജ്വലിച്ചു. ശ്രീരംഗപട്ടണത്തിൽനിന്നു് ഏതാനും വലിയ തോക്കുകൾ വരുത്തി കോട്ടയെ നശിപ്പിച്ചു. രാജാവിന്റെ രാജ്യത്തുകടന്നു വളരെ ക്രൂരതകളും അഴിമതികളും ചെയ്തു.”
1035 വരെയുള്ള ഭാഷാഗദ്യത്തിന്റെ വളർച്ചയെപ്പറ്റി ചിന്തിക്കുമ്പോൾ ജോണിന്റെ ശൈലി ഏതു സഹൃദയനും ആദരത്തെ ജനിപ്പിക്കുന്നതാണു്.
44.17ഉമ്മൻ പിലിപ്പോസ് (1013–1055)
ഉമ്മൻ പിലിപ്പോസ് ആശാൻ 1013-ാമാണ്ടിടയ്ക്കു തിരുവല്ലാത്താലൂക്കിൽ കലയൂപ്പാറപ്പകുതിയിൽ കലയൂർ എന്ന കുടുംബത്തിൽ ജനിച്ചു. ഉമ്മൻ എന്നതു പിതാവിന്റെ പേരാണു്. മാതാപിതാക്കന്മാർ ബാല്യത്തിൽ മരിച്ചുപോകനിമിത്തം മാതൃസഹോദരനായ ജോർജ്ജ് കുരിയൻ പാതിരിയുടെ സംരക്ഷണത്തിൽ വളർന്നു. കുരിയൻ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പൂർവ്വചരിത്രത്തെ ആസ്പദമാക്കി ഒരു പ്രബന്ധം രചിച്ചിട്ടുണ്ടു്. അദ്ദേഹം കൊച്ചിയിൽ ഡി.എം.എസ്. പട്ടക്കാരനായി പണിനോക്കിയിരുന്ന കാലത്തു് അവിടെയും കോട്ടയത്തുമായി പിലിപ്പോസ് പഠിച്ചു കൊച്ചിയിൽ ഒരു ഗ്രാന്റു പള്ളിക്കൂടത്തിൽ അധ്യാപകനായി. 1042-ൽ അദ്ദേഹത്തിന്റെ പ്രധാനഗ്രന്ഥമായ “ആൾമാറാട്ടം” പ്രസിദ്ധപ്പെടുത്തിയപ്പോഴും ആ ജോലിയിൽത്തന്നെയാണു് ഏർപ്പെട്ടിരുന്നതു്. കൊച്ചിയിൽ അക്കാലത്തു വെസ്റ്റേൺസ്റ്റാർ എന്ന പേരിൽ ഒരു ഇംഗ്ലീഷ് പത്രം വാക്കർ (Walker) എന്നൊരു സായിപ്പു നടത്തിക്കൊണ്ടിരുന്നു. അതിനോടനുബന്ധിച്ചു പശ്ചിമതാരക എന്നൊരു മലയാളപത്രം ആരംഭിച്ചപ്പോൾ അതിന്റെ ആധിപത്യം പിലിപ്പോസ് ആശാനു കിട്ടി. 1880 ജൂലായ് 20-ാം൹ കോട്ടയത്തു് ഒളശ്ശയിൽ ഭാര്യാഗൃഹമായ ഏനാതിക്കൽ വച്ചു മരിച്ചു. മരിക്കുന്നതുവരെയും പശ്ചിമതാരക നടത്തിക്കൊണ്ടിരുന്നതു് അദ്ദേഹംതന്നെയാണു്. ആശാൻ നല്ല ഒരു പത്രാധിപരായിരുന്നു എന്നും അക്കാലത്തു പല അഴിമതികളെയും നിശിതമായി വിമർശിച്ചിരുന്നു എന്നും കേൾവിയുണ്ടു്.
കൃതികൾ
മലയാളത്തിലെ ഒരു പഴയ പത്രാധിപർ എന്ന നിലയിൽ മാത്രമല്ല നാം ആശാനെ അറിയുന്നതു്. അദ്ദേഹം (1) ആൾമാറാട്ടമെന്നും (2) അമരകോശപ്രദീപികയെന്നും രണ്ടു പുസ്തകങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ രണ്ടാമത്തേതു് ഇപ്പോൾ കിട്ടുന്നില്ല. “ആൾമാറാട്ടം, അഥവാ ഒരു നല്ല കേളീസല്ലാപം” എന്ന പുസ്തകം 1866 നവംബർ മാസത്തിൽ (1042-ാമാണ്ടു്) വെസ്റ്റേൺ സ്റ്റാർ ആഫീസിൽ നിന്നു പ്രസിദ്ധീകരിച്ചു. അതു ഷേക്‍സ്പീയരുടെ കോമെഡി ഓഫി എറെഴ്സ് (Comedy of Errors) എന്ന നാടകത്തിലേ ഇതിവൃത്തത്തിന്റെ ഒരു സ്വതന്ത്രവിവർത്തനമാണു്. “ഇംഗ്ലീഷ് കവിശ്രേഷ്ഠൻ വില്യം ഷെയ്ക്‍സ്പീയർ എന്ന ജഗൽപ്രസിദ്ധൻ വകഞ്ഞുണ്ടാക്കിയിരിക്കുന്ന നാടകങ്ങളിൽനിന്നു്” എന്നു ഗ്രന്ഥകാരൻതന്നെ ആ വസ്തുത നിർദ്ദേശിച്ചിട്ടുണ്ടു്. ഭാഷയിലെ ആദ്യത്തെ നോവൽ അതാണെന്നു പറയണം. ആൾമാറാട്ടത്തിന്റെ അവതാരികയിൽ “ഈ പുതുമ പരസമ്മതമാണെന്നും ഇങ്ങനെയുള്ള പ്രബന്ധങ്ങളിൽ വായനക്കാർക്കു് ഇമ്പവും താല്പര്യവും ഉണ്ടെന്നു കണ്ടാൽ ഇതിനെക്കാൾ വലിപ്പവും വിശേഷവും കൂടിയ കൃതികൾ പലതും കുറ്റംതീർത്തുവെച്ചിട്ടുള്ളതും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതുമാകുന്നു” എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
44.18ആർച്ചു് ഡീക്കൻ കോശി (1001–1075)
ആർച്ചു് ഡീക്കൻ കോശി 1075-ാമാണ്ടുവരെ ജീവിച്ചിരുന്നു എങ്കിലും അദ്ദേഹത്തെ പല കാരണങ്ങൾകൊണ്ടും ഈ ഘട്ടത്തിൽ സ്മരിക്കുന്നതു സമീചീനമായിരിക്കുമെന്നു തോന്നുന്നു.
ജീവിതചരിത്രം
കോശി മധ്യതിരുവിതാംകൂറിൽ തിരുവല്ലാ താലൂക്കിൽ തോട്ടപ്പുഴശ്ശേരി എന്ന പ്രദേശത്തിൽ മുല്ല മങ്ഗലത്തുവീട്ടിൽ 1825-ാമാണ്ടു കുംഭമാസത്തിൽ ജനിച്ചു. പിതാവിന്റെ പേരും കോശി എന്നുതന്നെയായിരുന്നു. കാണ്ടമ്മയാണു് മാതാവു്. അന്നത്തെ നാട്ടുനടപ്പനുസരിച്ചുള്ള ബാലപഠനം കഴിഞ്ഞതിനുമേൽ 1835-ാമാണ്ടു കോട്ടയത്തെ പഴയ സെമിനേരിയിൽ അനന്തരവിദ്യാഭ്യാസം ആരംഭിച്ചു. അവിടെയും പുത്തൻസെമിനേരിയിലുമായി (സി.എൻ.ഐ) 1844-ാമാണ്ടു് അവസാനംവരെ പഠിച്ചു. അതു കഴിഞ്ഞു മാവേലിക്കര മിഷണറിയായിരുന്ന പീറ്റുസായിപ്പിന്റെ റൈറ്ററായി. ബാല്യംമുതല്ക്കുതന്നെ മലയാളഭാഷയിൽ വായിക്കുകയും എഴുതുകയും ചെയ്യുന്നതിൽ അഭിനന്ദനീയമായ വാസന പ്രദർശിപ്പിച്ചിരുന്ന അദ്ദേഹത്തിന് പീറ്റുമായുള്ള സമ്പർക്കം എല്ലാവിധത്തിലും ശുഭാവഹമായി പരിണമിച്ചു. സംസ്കൃതം, ഇംഗ്ലീഷ്, ലത്തീൻ തുടങ്ങി വിവിധ ഭാഷകളിൽ കഥാപുരുഷൻ ആർജ്ജിച്ചിരുന്ന ജ്ഞാനം സാഹിതീവ്യവസായത്തിനു സഹായകവുമായി. ഏകദേശം ആയിടയ്ക്കുതന്നെ പരദേശിമോക്ഷയാത്ര (ബണിയന്റെ Pilgrims Progress) എന്ന സുപ്രസിദ്ധമായ ഇംഗ്ലീഷുപുസ്തകത്തിന്റെ പ്രഥമഭാഗം ഭാഷയിലേയ്ക്കു വിവർത്തനംചെയ്തു. അതിനെയാണു് പീറ്റിന്റെ വിവർത്തനമായി ചിലർ ഗണിക്കുന്നതു്. 1845-ൽ പീറ്റ് ശീമയ്ക്കു പോയപ്പോൾ ഹോക്‍സുവത്ത് മാവേലിക്കരെ മിഷണറിയായി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം “ആയയും മകനും” “പത്തു വയസ്സുള്ള ഒരു പെണ്പൈതൽ” എന്നിങ്ങനെ രണ്ടു ചെറിയ കൃതികൾ ഇംഗ്ലീഷിൽനിന്നു തർജ്ജമചെയ്തു. 1848 വരെ തിരുവല്ലാ തുകലശ്ശേരിയിലും സേവനമുഷ്ഠിച്ചു. 1856 മാർച്ചുമാസത്തിൽ ഡീക്കണായി അവരോധിക്കപ്പെട്ടു. പിന്നീടു കുറെക്കാലം തലവടിയിൽ ജോലി നോക്കിയതിന്റെ ശേഷം 1859 മുതൽ 1867 വരെ ഒളശ്ശയിലും അതിനുമേൽ സ്വല്പകാലം ഇലന്തൂരും കഴിച്ചുകൂടി. 1870-ൽ ജോർജ്ജ് മാത്തൻ മരിച്ചപ്പോൾ തലവടിയിലേയ്ക്കു വീണ്ടും നിയമിതനായി. 1873-ൽ പള്ളത്തേയ്ക്കും 1881-ൽ അവിടെനിന്നു കോട്ടയത്തേയ്ക്കും സ്ഥലമാറ്റം കിട്ടി. 1885-ൽ കാന്റർബെറിയിലെ ആർച്ചുബിഷപ്പു് ആർച്ച്ഡീക്കൻസ്ഥാനം നല്കി അദ്ദേഹത്തെ ബഹുമാനിച്ചു. നാട്ടുകാരിൽ ഒന്നാമത്തെ ആർച്ചുഡീക്കൻ അദ്ദേഹമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. 1872-ൽ ഏർപ്പെടുത്തിയ വേദപുസ്തകപരിഷ്കരണക്കമ്മിറ്റിയിൽ അദ്ദേഹവും ഒരംഗമായിരുന്നു. തദ്വിഷയകമായ അദ്ദേഹത്തിന്റെ മഹനീയസേവനത്തെക്കൂടി അഭിനന്ദിച്ചാണു് അദ്ദേഹത്തിനു് ആർച്ചുബിഷപ്പ് ആ ബഹുമതി സംഭാവനചെയ്തതു്. കാന്റർബറി ആർച്ചു ബിഷപ്പിൽനിന്നു് ഡോക്ടർ ഓഫ് ഡിവിനിറ്റി എന്ന ബിരുദവും അദ്ദേഹത്തിനു് സിദ്ധിച്ചു. 1075-ാമാണ്ടു വൃശ്ചികമാസത്തിൽ മരിച്ചു. അതിസാരമായിരുന്നു രോഗം.
കൃതികൾ
മുൻപു നിർദ്ദേശിച്ച (1) പരദേശിയുടെ മോക്ഷയാത്ര ഒന്നാംഭാഗം, (2) ആയയും മകനും, (3) പത്തു വയസ്സുള്ള ഒരു പെണ്പൈതൽ എന്നീ പുസ്തകങ്ങൾക്കുപുറമേ, ആർച്ചുഡീക്കൻകോശി, (4) പുല്ലേലിക്കുഞ്ചു, (5) കന്നീറ്റുപദേശം, (6) തിരുപ്പോരാട്ടം, (7) ഭസ്മക്കുറി, (8) തിരുവവതാരമാഹാത്മ്യം, (9) സത്യം, (10) വസ്ത്രധാരണം, (11) മലയാളഭാഷാവിഷയത്തെപ്പറ്റി പ്രസംഗങ്ങൾ എന്നിങ്ങനെ അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. ജ്ഞാനനിക്ഷേപം എന്ന പേരിൽ ഒരു പത്രം ചർച്ചുമിഷൻസഭ 1015-ൽ കോട്ടയത്തു നിന്നു പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. അതാണു് കേരളത്തിലെ ഒന്നാമത്രെ വർത്തമാനപ്പത്രം. അതിൽ അന്നന്നുള്ള ലോകവർത്തമാനങ്ങളുടെ സംക്ഷേപം, മതപരവും സാമൂഹികവുമായ കാര്യങ്ങൾ, സുറിയാനിസഭയിലെ അനാചാരങ്ങൾ, റോമൻ കത്തോലിക്കാ മതോപദേശങ്ങളുടെ ഖണ്ഡനങ്ങൾ ഇങ്ങനെയുള്ള വിഷയങ്ങളെയാണു് പ്രായേണ പ്രതിപാദിച്ചുവന്നതു്. അതിൽ കഥാപുരുഷൻ ഹിന്ദുമതത്തേയും അവസരംപോലെ ഖണ്ഡിക്കുവാൻ ശ്രമിച്ചിട്ടുണ്ടു്. ആ ശ്രമത്തിന്റെ ഫലമാണു് പുല്ലേലിക്കുഞ്ചു. 1042 വരെ ജ്ഞാനനിക്ഷേപം പ്രചരിച്ചു. വളരെക്കാലം അതിന്റെ പ്രസാധകനായിരുന്നതു് ഡോക്ടർ കോശിതന്നെയാണു്. വിദ്വാൻകുട്ടി എന്ന ഒരു ബ്രാഹ്മണൻ 1861-ൽ ജസ്റ്റസ് ജോസഫ് എന്ന പേർ സ്വീകരിച്ചു് ആംഗ്ലിക്കൻസഭയിൽ ചേരുകയും 1875-ൽ ആ മതത്തിൽത്തന്നെ ഒരു നവീനസഭ സംവിധാനംചെയ്തു അതിന്റെ അധ്യക്ഷനാകയും ചെയ്തു. ആ സഭയുടെ പേർ യുയോമതം എന്നാണു്. കരുനാഗപ്പള്ളിയിൽ കന്നീറ്റു് (കന്നേറ്റി) എന്ന സ്ഥലമായിരുന്നു ആ സഭയുടെ കേന്ദ്രം. കന്നീറ്റുപദേശം രണ്ടു ഭാഗങ്ങളിലായി കോശി എഴുതിയതു സഭയുടെ തത്വങ്ങളെ ഖണ്ഡിക്കുന്നതിനാണു്. തിരുപ്പോരാട്ടം, പരദേശിയുടെ മോക്ഷയാത്രയെഴുതിയ ബണിയന്റെ ഹോളീ വാർ (Holy War) എന്ന മറ്റൊരു പ്രസിദ്ധ ഗ്രന്ഥത്തിന്റെ തർജ്ജമയാണു്. ഭൂലോകത്തിന്റെ തലസ്ഥാനമായ നരാത്മപുരി എന്ന പട്ടണം ആകേൽകറുതാ പിടിച്ചെടുത്തതിനെ തിരിച്ചെടുക്കാനായിട്ടു് എമ്മാനുവൽ മഹാരാജാവു ചെയ്ത യുദ്ധമാണു് അതിൽ വർണ്ണിക്കുന്നതു്. ഭസ്മക്കുറി ഹിന്ദുക്കളുടെ ഭസ്മധാരണാചാരത്തെ അവഹേളിക്കുന്നു. തിരുവവതാരമാഹാത്മ്യം ക്രിസ്തുവിന്റെ അവതാരത്തെ വിഷയീകരിച്ചുള്ള ഒരു ചെറിയ കൃതിയാണു്. 1872 മുതൽ 1898 വരെ ബൈബിൾ പരിഷ്കരണക്കമ്മിറ്റിയിൽ ഒരംഗമായിരുന്നു് ആ വിഷയത്തിലും തന്റെ ഭാഷാപാണ്ഡിത്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടു് എന്നു സൂചിപ്പിച്ചുകഴിഞ്ഞുവല്ലോ. പുല്ലേലിക്കുഞ്ചു, പ്രസംഗങ്ങൾ ഇവയിൽനിന്നുമാത്രം ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
44.19പുല്ലേലിക്കുഞ്ചു
ഹിന്ദുമതത്തിലെ അനാചാരങ്ങൾ, ജാതിവ്യത്യാസം പുലർത്തുന്നതുകൊണ്ടു് അതിൽ വന്നുചേർന്നിട്ടുള്ള വൈകല്യങ്ങൾ തുടങ്ങിയ സമുദായ പരിഷ്കരണപ്രയോജനങ്ങളായ വിഷയങ്ങളെ പ്രസന്നവും സരസവും ഫലിതനിർഭരവുമായ ഭാഷയിൽ പ്രതിപാദിക്കുന്ന ഒരു കൃതിയാണു് പുല്ലേലിക്കുഞ്ചു. അതു പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതു് 1057-ലായിരുന്നു. ക്രിസ്ത്യാനിയായ ഒരു മുതൽപിടിക്കാരൻ, കൈതപ്പള്ളി രാമപ്പണിക്കർ, പുല്ലേലിക്കുഞ്ചുപിള്ള, നെടുങ്ങാട്ടു മഠത്തിൽ ശാമു അണ്ണാവി, നെടുവേലിമനയ്ക്കൽ മൂത്ത നമ്പൂതിരിപ്പാടു്, കൈതപ്പള്ളി മാധവൻകുട്ടി എന്നിവരാണു് പ്രധാന കഥാപാത്രങ്ങൾ. രാമപ്പണിക്കരെ ഒരു കടുത്ത യാഥാസ്ഥിതികനായും കുഞ്ചുപിള്ളയെ ഒരു ഒന്നാംതരം ഉൽപതിഷ്ണുവായും ചിത്രണം ചെയ്തിരിക്കുന്നു. അജ്ഞാനകഠാരത്തിൽനിന്നു “കൊത്തിപ്പണി ചെയ്തുതീർത്ത ബിംബങ്ങളും” തുടങ്ങിയ ചില വരികൾ ഇതിൽ പകർത്തിയിട്ടുണ്ടു്. ആകെ മൂന്നു ഭാഗങ്ങൾ അടങ്ങീട്ടുണ്ടെങ്കിലും ഗ്രന്ഥം അത്ര വലുതല്ല. ചില പാഠപംക്തികൾ താഴെ ചേർക്കുന്നു.
വെള്ളക്കാരെപ്പറ്റി രാമപ്പണിക്കർ കുഞ്ചുപിള്ളയോടു്:-“നീ എന്തറിഞ്ഞു പറയുന്നു കുട്ടീ? ഈ വെള്ളക്കാരുടെ ഉത്ഭവം തന്നെ നിനക്കു മനസ്സിലായിട്ടുണ്ടോ? പണ്ടു ശ്രീരാമൻ തന്റെ വാനരപ്പടയുമായി രാവണനോട് യുദ്ധത്തിന്നു പോയിരുന്നപ്പോൾ വാനരന്മാരോടുള്ള കൂടിപ്പുണർച്ചയാൽ അവിടെ അനേകം സ്ത്രീകൾക്കു ഗർഭമുണ്ടായി. ശ്രീരാമൻ അതറിഞ്ഞാറേ സ്ത്രീവധം ചെയ്യാൻ മനസ്സിലായ്കകൊണ്ടു് അവരെ ഒക്കപ്പാടെ ഒരു ഉരുവിൽ കയറ്റി കടലിലേയ്ക്കു ഒരു തള്ളുകൊടുത്തു. ആ തള്ളലിന്റെ ബലത്താൽ ഉരു ഓടിയോടി ഒരു ദ്വീപിൽ ചെന്നടുത്തു. അതുകൊണ്ടു “ബലാലെത്തി” എന്നു് ആ ദ്വീപിനുപേരുണ്ടായി. ബലാലെത്തി എന്നുവെച്ചാൽ ശ്രീരാമന്റെ തള്ളിന്റെ ബലത്താൽ എത്തിയ ഇടം എന്നർത്ഥം. ഇപ്പോൾ നാം പദം ചുരുക്കി ബിലാത്തി എന്നു പറയുന്നു. വെള്ളക്കാരുടെ കൂട്ടം അശേഷവും ഈ സ്ത്രീകളുടെ സന്തതികളത്രേ. നീ ചിരിക്കണ്ട കുഞ്ചു. ഇതു സത്യമാണു്. വേണ്ടാ, നല്ല വെള്ളക്കാർക്കു വാലില്ലയോ എന്നു് അടുത്തു നില്ക്കുന്നവരോടു് അന്വേഷിച്ചോ.”
കുഞ്ചുപിള്ള രാമപ്പണിക്കരോടു്:-“ഈ ചട്ടം (ജാതി നിയമം) നിമിത്തം സംഭവിച്ചിട്ടുള്ള വേറൊരു മഹാദോഷം വിചാരിക്കുമ്പോൾ ഞാൻ ഇതുവരെ പറഞ്ഞതൊക്കെയും ഏതുമില്ലാത്തപ്രകാരം ഇരിക്കുന്നു. സകല മനുഷ്യർക്കും അന്യോന്യം വേണ്ടുന്ന സ്നേഹം എന്ന മഹാസുകൃതം എവിടെ എന്റെ പണിക്കരേ. അമ്പോ! സ്നേഹം! ഭഗവാന്റെ കണ്ണിനു് അത്യന്തം ഓമനയായുള്ള സ്നേഹം, ഉത്തമസൃഷ്ടികളെ പരമാനന്ദപ്പെടുത്തുന്ന സ്നേഹം, ഈ ദുഷ്ടഭൂമിയെ സ്വർഗ്ഗത്തിനു തുല്യമാക്കുന്ന സ്നേഹം! ഇതു എവിടെ പോയി മറഞ്ഞു? നാടെല്ലാം തണുക്കുമാറും നാനാഗുണങ്ങൾ തഴയ്ക്കുമാറും, നാലു ദിക്കിലും നിന്നൊഴുകേണ്ട ഈ ആകാശഗംഗയെ ജാതിഭേദം എന്ന നരകാസുരൻ വന്നു ചിറയിട്ടു തടുത്തുകളഞ്ഞില്ലയോ? അതിനാൽ സ്നേഹം എന്ന കനകജലം അവിടവിടെ കെട്ടിനിന്നിട്ടു കൊഴുത്തു കുറുകി വറ്റിവറ്റിപ്പോകുന്നുവല്ലോ. മനുഷ്യകുലം എന്ന ഏകശരീരത്തെ ഈ പാതാളക്കോടാലി വന്നു തുണ്ടംതുണ്ടമായി വെട്ടിമുറിച്ചു് അതാ തല വേറെ ഉടൽ വേറെ കൈ വേറെ കാൽ വേറെ ആക്കിയിട്ടിരിക്കുന്നു. ഈ ഛിന്നഭിന്നമായിപ്പോയ ശരീരം ഇനി ഏതൊരു കാലത്തു് ഒരുമ്പെട്ടുകാണ്മാൻ സംഗതിവരുമെന്റീശ്വരാ.”
ഉത്തമഗദ്യത്തിന്റെ മാതൃകകൾതന്നെയാണ്, ഉദ്ധൃതങ്ങളായ ഈ ഭാഗങ്ങൾ.
44.20പ്രസംഗങ്ങൾ
സത്യത്തെപ്പറ്റി 1881-ലാണു്, ഡോക്ടർ കോശി പ്രസംഗിച്ചതു്. അതിൽ കാണുന്ന ഉദാഹരണങ്ങളെല്ലാം ഹൈന്ദവസാഹിത്യത്തിൽനിന്നു തിരഞ്ഞെടുത്തവയാണു്. തിരുവനന്തപുരം ഗവൺമെന്റു കോളേജിൽ അദ്ദേഹം മലയാളഭാഷയെപ്പറ്റി ചെയ്ത നിഷ്കൃഷ്ടമായ പ്രഭാഷണം ഇന്നും അധ്യാപകന്മാരുടേയും അധ്യേതാക്കളുടേയും ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതാണു്. ആ പ്രഭാഷണത്തിൽ നളോപാഖ്യാനം മലയാളത്തിൽ കഥാസംഗ്രഹരൂപത്തിൽ വിവർത്തനം ചെയ്യേണ്ടതു് എങ്ങനെയാണെന്നും അദ്ദേഹം കാണിച്ചിട്ടുണ്ടു്. അന്യഭാഷകളിൽനിന്നു പദങ്ങൾ കടംവാങ്ങുമ്പോഴും ഭാഷാവിഭക്തി പ്രത്യയങ്ങൾ ചേർത്തുവേണം അവയെ പ്രയോഗാർഹങ്ങളാക്കുവാൻ എന്നു് ആ പണ്ഡിതൻ സമഞ്ജസമായി സിദ്ധാന്തിക്കുന്നുണ്ടു്. ആ ഘട്ടത്തിലുള്ളതാണു് അധോലിഖിതമായ ഭാഗം.
ഭാഷയിലേയ്ക്കു കടം വാങ്ങുന്ന പദങ്ങൾ
“എന്നാൽ വാക്കുകൾ എടുക്കേയാവൂ. വിഭക്തികൾ മലയാണ്മയ്ക്കു സ്വന്തമുള്ളതുതന്നെയായിരിക്കണം. ‘ചേതസ്സുകൊണ്ടു വരിച്ചു’ എന്നല്ലാതെ ‘ചേതസാ വരിച്ചു’ എന്നു പറയരുതു്. എഴുത്തച്ഛൻ മുതലായ മഹാന്മാരുടെ കൃതികളിൽ സംസ്കൃതത്തിലെ വിഭക്തിരൂപങ്ങൾ പലതും പ്രയോഗിച്ചിട്ടുണ്ടു്. ശരിതന്നെ. പദ്യ ബന്ധങ്ങളുടെ ആവശ്യംനിമിത്തം അവർ അങ്ങിനെ ചെയ്തതായിരിക്കും. എങ്കിലും അതു ന്യായരഹിതമാകുന്നു. എത്ര വലിയവനും അന്യന്റെ വീട്ടിൽ ചെന്നാൽ ആ വീട്ടിലെ ദിനചര്യാക്രമങ്ങൾ താനും അനുസരിച്ചു പാർക്കുന്നതല്ലാതെ അതു സ്വന്ത ഭവനം എന്നപോലെ വിചാരിക്കുകയോ തന്റെ ഗൃഹത്തിലെ ചട്ടങ്ങൾ അവിടെ നടത്തുവാൻ ഭാവിയ്ക്കുകയോചെയ്തു് അങ്ങനെ ആ വീട്ടുകാർക്കു ശമ്മലയുണ്ടാക്കരുതു്. സംസ്കൃതത്തിലെ വിഭക്തിരൂപങ്ങൾ മലയാഴ്മയിൽ നടപ്പാക്കുവാൻ വിചാരിച്ചാൽ അതു് ഒരുത്തൻ അന്യന്റെ ഭവനത്തിൽ അധികാരം ചെലുത്തുന്നതുപോലെയായിരിക്കും.”
ഗീവറുഗീസുകത്തനാരും ആർച്ചുഡീക്കൻകോശിയും
സംസ്കൃതത്തിൽ കത്തനാരോളം പരിജ്ഞാനം ആർച്ചുഡീക്കന്നുണ്ടായിരുന്നില്ലെങ്കിലും ഭാഷാസാഹിത്യത്തിൽ അദ്ദേഹത്തിനുതന്നെയായിരുന്നു അധികമായ അവഗാഹം. ഗഹനങ്ങളായ ശാസ്ത്രീയവിഷയങ്ങളെപ്പറ്റി കത്തനാരും സാധാരണങ്ങളായ ലൗകികവിഷയങ്ങളെപ്പറ്റി ആർച്ചുഡീക്കനും ഗ്രന്ഥനിർമ്മാണം ചെയ്യുന്നതിന്നു സമർത്ഥന്മാരായിരുന്നു എന്നു ചുരുക്കത്തിൽ പറയാം. ഗീവറുഗീസിനെ കോശിയുടെ സാഹിത്യദേശികനായി പരിഗണിക്കുന്നതിൽ വിരോധമുണ്ടെന്നു തോന്നുന്നില്ല. കാലക്രമത്തിൽ കേരളവർമ്മദേവന്റേയും മറ്റും ഗദ്യഗ്രന്ഥങ്ങളുടെ പാരായണവും അദ്ദേഹത്തിനു പ്രയോജകീഭവിച്ചിട്ടുണ്ടെങ്കിലും സ്വകൃതികളിലെല്ലാം സ്വന്തം വ്യക്തിമുദ്രതന്നെ സ്പഷ്ടമായി പതിഞ്ഞിട്ടുണ്ടെന്നാണു് എന്റെ അഭിപ്രായം.
44.21ഹെർമൻ ഗുണ്ഡർട്ട് (989–1068)
പല വിദേശീയ വിദ്വാന്മാരും ഭാഷയ്ക്കു പല പ്രകാരത്തിൽ കൈങ്കര്യം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും അവരിൽ പ്രഥമപദത്തെ അലങ്കരിക്കുന്നതു ഡോക്ടർ ഹെർമൻ ഗുണ്ഡർട്ട് എന്ന ജർമ്മൻ പണ്ഡിതനാകുന്നു. അദ്ദേഹം പാലാഴിയിൽനിന്നു ദേവാമൃതമെന്നപോലെ കടഞ്ഞെടുത്തു കൈരളിക്കു കാഴ്ചവച്ച മലയാളം-ഇംഗ്ലീഷ് നിഘണ്ടുപോലെ ഒരു മഹാഗ്രന്ഥം മലയാളത്തിൽ വേറെയില്ല. തങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു കാര്യവും സമർത്ഥമായി, സർവ്വങ്കഷമായി, സാങ്ഗോപാങ്ഗസുഭഗമായി, ചെയ്തുതീർക്കുന്നതിനു ജർമ്മൻദേശക്കാരായ മനീഷികൾക്കുള്ള അഭൗമമായ ധിഷണാശക്തിയും ക്ലേശസഹിഷ്ണുതയും വിശ്വവിദിതമാണു്. അവരുടെ കൂട്ടത്തിൽ അപശ്ചിമമായ ഒരു സ്ഥാനത്തിനു് ഏതു നിലയ്ക്കു നോക്കിയാലും ഗുണ്ടർട്ട് സായിപ്പിനും അവകാശമുണ്ടു്.
ജനനവും വിദ്യാഭ്യാസവും
ഹെർമൻ ഗുണ്ഡർട്ട് 1814-ാമാണ്ടു ഫെബ്രുവരിമാസം 14-ാം൹ ലൂദ്വീഗ് ഗുണ്ഡർട്ടിന്റേയും അദ്ദേഹത്തിന്റെ പത്നി ക്രിസ്ത്യാനേ ഏൻഡിലിന്റേയും തൃതീയപുത്രനായി ജർമ്മനിയിൽ സ്റ്റട്ട്ഗാർട്ട് എന്ന നഗരത്തിൽ ജനിച്ചു. 1816-17 ഈ വർഷങ്ങളിൽ ജർമ്മനി ആകമാനം യുദ്ധാനന്തരമുള്ള ഭയങ്കരമായ ക്ഷാമത്തിൽ വലയുകയാൽ മാതാപിതാക്കന്മാർ മക്കളെ വളരെ അരിഷ്ടിച്ചാണു് വളർത്തിയതു്. അഞ്ചാമത്തെ വയസ്സിൽ യറമിയാപ്ലാത്ത് എന്ന ഒരു ഉപാധ്യായനോടു ഗുണ്ഡർട്ട് സ്വഭാഷയ്ക്കുപുറമേ ലത്തീനും പഠിച്ചുതുടങ്ങി. ബാല്യകാലത്തു് ഒരു യോദ്ധാവാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തന്നിമിത്തം ഈശ്വരവിശ്വാസം അദ്ദേഹത്തിൽ അന്നു വേരൂന്നിയില്ല. പിന്നീടു ഡോക്ടർ ഡേവിഡ് സ്സ്ട്രൌസ് (Dr. David Strauss) എന്ന പണ്ഡിതന്റെ ശിഷ്യനായി 1831-ൽ ട്യൂബിൻ ജൻസർവകലാശാലയിൽ ചേർന്നു തത്വശാസ്ത്രം അഭ്യസിച്ചു. അതിനുമേൽ 1833-ൽ സ്വിറ്റ്സർലാൻഡിൽ ചെന്നു് അവിടത്തെ വിശ്വവിദ്യാലയത്തിൽനിന്നു് ഡോക്ടർ ഓഫ് ഫിലോസഫി എന്ന ബിരുദം നേടി.
ആദ്യകാലത്തെ മിഷ്യൻപ്രവർത്തനം
ആ ഇടയ്ക്കു് ആദ്യം ബാഗ്ദാദിലും പിന്നീടു് ഇൻഡ്യയിലും ക്രിസ്തുമതം പ്രചരിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന നോറിസ് ഗ്രോവ്സ് (Norris Groves) എന്ന ഒരു ഇംഗ്ലീഷ് പാതിരി, ജോർജ്ജ് മില്ലർ എന്ന തന്റെ ബന്ധുവായ മറ്റൊരു പാതിരിയോടു് ഇൻഡ്യയിൽ മിഷൻപ്രവർത്തനത്തിന്നു ജർമ്മനിക്കാരനായി ആരെയെങ്കിലും കിട്ടുമോ എന്നു ചോദിക്കുകയും മില്ലർ ഗുണ്ടർട്ടിന്റെ പേർ അതിലേക്കു നിർദ്ദേശിക്കുകയും ചെയ്തു. 1834 ജൂൺ 27-ാം൹ മുതൽ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിതം നയിച്ചുവന്നിരുന്ന കഥാപുരുഷൻ ആ ഉദ്യോഗം സ്വീകരിച്ചു് ആറുമാസം ഇംഗ്ലണ്ടിൽ താമസിച്ചു് ഇംഗ്ലീഷുഭാഷ കുറേക്കൂടി വശമാക്കി 1836-ൽ ഇൻഡ്യയിലേക്കു ഗ്രോവ്സുമായി പുറപ്പെട്ടു. കപ്പലിൽവച്ചു ബംഗാളി, തെലുങ്കു്, ഹിന്ദുസ്ഥാനി എന്നീ ഭാഷകൾ പഠിച്ചു. ജൂലൈമാസം 8-ാം൹ ആ കപ്പൽ മദിരാശിയിൽ ഇറങ്ങി. അവിടെവച്ചു തെലുങ്കിനു പുറമേ തമിഴും അഭ്യസിച്ചു. 1837 വരെ മദിരാശിയിൽത്തന്നെ താമസിച്ചു മതപ്രചരണം ചെയ്തു. 1838-ൽ തിരുനെൽവേലിയിൽ ലണ്ഡൻമിഷൻസഭയിൽ ജോലി തുടരുവാൻ തീർച്ചപ്പെടുത്തി. ആ വർഷം ജൂലൈ 23-ാം൹ യൂലിയാ ഡിബോവാ എന്ന ഫ്രഞ്ചു യുവതിയെ വിവാഹംചെയ്തു. ആഗസ്റ്റ് 20-ാം൹ തിരുനെൽവേലിയിലെത്തി ക്രിസ്തുവിന്റെ ജനനംവരെയുള്ള കഥകൾ ഉൾക്കൊള്ളിച്ചു് ഒരു പുസ്തകം എഴുതി.
ബാസൽമിഷൻ
എന്നാൽ മലയാളഭാഷയുടെ ഭാഗ്യംകൊണ്ടു് ഗുണ്ടർട്ടിനു തമിഴ്നാടു വിട്ടു കേരളത്തിൽ തന്റെ ഔദ്യോഗികമായ പ്രവർത്തനം ആരംഭിക്കുവാൻ ഉടൻതന്നെ ഇടവന്നു. അക്കാലത്തു സ്വിറ്റ്സർലൻഡിലെ ഒരു മിഷൻ സംഘം “ബാസൽമിഷൻ” എന്ന പേരിൽ തെക്കൻകർണ്ണാടകത്തിൽ മതപ്രചരണം നടത്തിക്കൊണ്ടിരുന്നു. ഡോക്ടർ ഗുണ്ടർട്ടിനു് അതിലെ ഒരംഗമായി തന്റെ സേവനം അനുഷ്ഠിക്കണമെന്നു് ആഗ്രഹം തോന്നി. അദ്ദേഹത്തിന്റെ അപേക്ഷയ്ക്കു മിഷനിൽനിന്നു് അനുകൂലമായ മറുപടി കിട്ടുകയാൽ 1838 ഒക്ടോബർ 1-ാം൹ മംഗലാപുരത്തേക്കു പുറപ്പെട്ടു. മാർഗ്ഗമധ്യേ തിരുവനന്തപുരത്തുവെച്ചു മലയാളഭാഷയെപ്പറ്റി ആദ്യമായി കേൾക്കുകയും ആ ഭാഷ അദ്ദേഹത്തെ ആശ്ചര്യകരമാംവണ്ണം ആകർഷിക്കുകയും ചെയ്തു. നവംബർ 1-ാം൹ സപത്നീകനായി സായിപ്പു മങ്ഗലാപുരത്തെത്തി. എങ്കിലും അവിടെ അദ്ദേഹത്തിനു് അധികകാലം താമസിക്കേണ്ടിവന്നില്ല. 1839 ജനുവരിയിൽ മലബാറിൽ ആ മിഷന്റെ ഒരു ശാഖ ഏർപ്പെടുത്തുവാൻ സാധിക്കുമോ എന്നന്വേഷിക്കുന്നതിനു് അധികാരികൾ അദ്ദേഹത്തെ നിയോഗിച്ചു. ആ അന്വേഷണം ഫലവത്തായി. ബാസൽമിഷന്റെ ആദ്യത്തെ മലബാർശാഖ തലശ്ശേരിയിൽ 1839-ൽത്തന്നെ സ്ഥാപിക്കപ്പെട്ടു. തലശ്ശേരിയിൽനിന്നു് അഞ്ചരക്കണ്ടിയിലേയ്ക്കുള്ള പാതയിൽ നിട്ടൂരിൽ ഇല്ലിക്കുന്നു് എന്ന സ്ഥലത്തു ബാസൽമിഷനു് ഒരു ബങ്കളാവുണ്ടായിരുന്നു. അവിടെ താമസിച്ചുകൊണ്ടു ഗുണ്ഡർട്ട് ക്രൈസ്തവസേവനവും കൈരളീസേവനവും ഒന്നിച്ചുനടത്തി. 1846-ൽ സ്വദേശത്തേയ്ക്കു പോയെങ്കിലും 1847 ജനുവരിയിൽ വീണ്ടും തലശ്ശേരിയിൽ വന്നുചേർന്നു. ഇല്ലിക്കുന്നിൽ ഉണ്ടായിരുന്ന ഒരു കല്ലച്ചിൽ ആ വർഷം നവംബർമാസം 1-ാം൹ മലയാളത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 1849 മേമാസത്തിൽ ഗുണ്ഡർട്ടിനെ തലശ്ശേരിയിലേയ്ക്കു മാറ്റി. അവിടെ ഗ്രന്ഥ നിർമ്മാണത്തിനു യോജിച്ച പരിതഃസ്ഥിതി ഉണ്ടായിരുന്നതിനാൽ അദ്ദേഹം ഓരോ പുസ്തകമായി എഴുതുകയും അതോടുകൂടി താൻ ചിരകാലമായി ആഗ്രഹിച്ചിരുന്ന നിഘണ്ടുവിന്റെ രചനയ്ക്കു വേണ്ട സാമഗ്രികൾ സങ്ഗ്രഹിക്കുകയും ചെയ്തു. 1853-ൽ പടിഞ്ഞാറേക്കരയിലെ ബാസൽമിഷൻസംഘത്തിന്റെ അധ്യക്ഷനായി. 1856 ഫെബ്രുവരിയിൽ മങ്ഗലാപുരത്തേയ്ക്കു് പോയി. 1852-ൽ മദിരാശി ഗവർമ്മെന്റ് അദ്ദേഹത്തെ മലയാളം, കർണ്ണാടകം എന്നീ ജില്ലകളിലെ ഒന്നാം സ്ക്കൂൾ ഇൻസ്പെക്ടരായി നിയമിക്കുകയും മിഷൻജോലിക്കു വിഘ്നം കൂടാതെ ആ പണികൂടി അദ്ദേഹം രണ്ടു കൊല്ലത്തേയ്ക്കു നിപുണമായി നിർവ്വഹിക്കുകയും ചെയ്തു. 1859 ഏപ്രിൽ 11-ാം൹ രക്താതിസാരത്തിന്റെ ഉപദ്രവംനിമിത്തം ശീമയ്ക്കുപോയി. പിന്നെ തിരിയെ വന്നില്ല. അങ്ങനെ 21 കൊല്ലക്കാലം അദ്ദേഹം മലബാറിൽ അത്യന്തം ജനോപകാരപ്രദങ്ങളായ പലകാര്യപരിപാടികളിലും ഏർപ്പെട്ടു് അവയിലെല്ലാം ഒരുപോലെ വിജയം നേടി.
വീണ്ടും ശീമയിൽ
1859 മേ 24-ാം൹ വീണ്ടും ബാസൽ നഗരത്തിലെത്തി. ജർമ്മനിയിൽ മതപരങ്ങളായ ഗ്രന്ഥങ്ങൾ രചിക്കുന്നതിനുവേണ്ടി ഒരു വലിയ പണ്ഡിതസംഘം അക്കാലത്തു സജീവമായി പ്രയത്നിച്ചുകൊണ്ടിരുന്നു. ഗുണ്ഡർട്ട് ആ സമിതിയുടെ അധ്യക്ഷനായ ബാർത്തിനെ (Barth) ആദ്യം സഹായിക്കുകയും പിന്നീടു് അതിന്റെ അധ്യക്ഷപീഠം അലങ്കരിക്കുകയും ചെയ്തു. അവിടെ ആദ്യത്തെ പത്തുകൊല്ലങ്ങൾ യാതൊരു തരത്തിലുള്ള പരസഹായവുംകൂടാതെ തന്റെ നിഘണ്ടു പ്രസിദ്ധീകരണത്തിനുതക്കവണ്ണം സജ്ജീകരിച്ചു. കൽവ് എന്ന ഗ്രാമത്തിലായിരുന്നു മരണംവരെ താമസം. മലബാറിലും ശീമയിലും യഥാർത്ഥമായ സഹകരണംകൊണ്ടു തന്നെ ചരിതാർത്ഥനാക്കിയ പ്രേയസി 1885-ൽ അന്തരിച്ചു. 1890-ൽ മഹോദരവ്യാധി പിടിപെടുകയും അതിൽനിന്നു ശമനം ലഭിക്കാതെ 1893 ഏപ്രിൽ 25-ാം൹ 80-ാമത്തെ വയസ്സിൽ ആ മഹാൻ അന്ത്യവിശ്രമം നേടുകയും ചെയ്തു.
കൃതികൾ
ഗുണ്ഡർട്ട് ഓരോ കാലത്തായി പല പുസ്തകങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ (1) പഴയ നിയമം, (2) പുതിയ നിയമം, (3) സ്ഥിരീകരണത്തിനുള്ള ഉപദേശങ്ങൾ, (4) മനുഷ്യചോദ്യങ്ങൾക്കുള്ള ദൈവം കല്പിച്ചിട്ടുള്ള ഉത്തരം, (5) വേദചരിത്രസാരം, (6) സത്യവേദ ഇതിഹാസം, (7) ക്രിസ്തുസഭാചരിത്രം, (8) ശർമ്മാന, (9) സന്മരണവിദ്യ, (10) മനുഷ്യഹൃദയം (11) മതവിചാരണ, (12) ദേവവിചാരണ, എന്നീ പുസ്തകങ്ങൾ ക്രിസ്തുമതപരങ്ങളാണു്. (13) വജ്രസൂചി, എന്തെന്നറിയുന്നില്ല, (14) മഹമ്മദുചരിത്രം എന്നൊരു ഗദ്യ കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ടു്. (15) നളചരിതസാരശോധന, തത്സംബന്ധമായ ഹൈന്ദവകഥയെ ആസ്പദമാക്കി എഴുതീട്ടുള്ളതാണു്. (16) പാഠമാല, (17) മലയാളം-ഇംഗ്ലീഷ് നിഘണ്ടു, (18) മലയാളഭാഷാവ്യാകരണം, (19) മലയാള വ്യാകരണം ചോദ്യോത്തരം, (20) കേരളപ്പഴമ, (21) പഴഞ്ചൊൽമാല ഇവയാണു് പൊതുജനങ്ങളുടെ ദൃഷ്ടിയിൽ അദ്ദേഹത്തിന്റെ മറ്റു പ്രധാനകൃതികൾ. അക്കൂട്ടത്തിൽ നിഘണ്ടുവും അതു കഴിഞ്ഞാൽ വ്യാകരണവും പ്രമുഖസ്ഥാനത്തെ അർഹിക്കുന്നു. അവയിൽ ചിലതിനെപ്പറ്റി അല്പം ഉപന്യസിക്കാം. ഇവ കൂടാതെ “Madras Journal of Literature and Science” “Indian Antiquity” എന്നീ പത്രഗ്രന്ഥങ്ങളിൽ മലയാളഭാഷയെപ്പറ്റിയും മറ്റും അനേകം വിശിഷ്ടങ്ങളായ ഉപന്യാസങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.
44.22പാഠമാല (Malayalam Anthology)
പാഠമാല പ്രസിദ്ധീകരിച്ചതു് 1860-ലാണു്. വിവിധകൃതികളിൽനിന്നു രസകരങ്ങളായ വാങ്മയസുമങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജകീ ഭവിക്കത്തക്കവിധത്തിൽ ഇദംപ്രഥമമായി ശേഖരിച്ചു ഗ്രഥിച്ചിട്ടുള്ളതാണു് പ്രസ്തുതമാല. അതിൽ ഗദ്യപാഠങ്ങളും പദ്യപാഠങ്ങളും അടങ്ങീട്ടുണ്ടു്. ഗദ്യപാഠങ്ങൾ പ്രായേണ ഗുണ്ഡർട്ടുതന്നെയാണു് എഴുതിച്ചേർത്തിരിക്കുന്നതു്. പദ്യപാഠങ്ങൾക്കു് (1) ഇട്ടിക്കൊമ്പിമന്നവന്റെ എന്നു് അദ്ദേഹം പറയുന്ന കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ പഞ്ചതന്ത്രം. (2) അതേ കവിയുടെ വേതാളചരിതം; (3) നളചരിതം കിളിപ്പാട്ടു്, (4) ഭാരതം കിളിപ്പാട്ടു്. (5) മുദ്രാരാക്ഷസം, (6) ചാണാക്യസുത്രം കിളിപ്പാട്ടു, (7) ജ്ഞാനപ്പാന, (8) കേരളവർമ്മരാമായണം, (9) ഉത്തരരാമായണം കിളിപ്പാട്ടു്, (10) ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്, (11) ഭാഗവതം കിളിപ്പാട്ടു്, (12) ശീലാവതി, (13) മോക്ഷദായകം, (14) വൈരാഗ്യചന്ദ്രോദയം, (15) ശ്രീകൃഷ്ണചരിതം മണിപ്രവാളം എന്നീ പ്രസിദ്ധകൃതികളിൽനിന്നു മാത്രമല്ല, (16) നിദാനം, (17) അഞ്ചടി, (18) ഏകാദശീമാഹാത്മ്യം ഗാഥ, (19) ചന്ദ്രസങ്ഗമം, (20) സഹദേവവാക്യം എന്നീ അപ്രസിദ്ധകൃതികളിൽനിന്നുംകൂടി ഉദാഹരണങ്ങൾ സ്വീകരിച്ചുകാണുന്നു. രാമചരിതത്തിൽനിന്നു് ആറുപാട്ടുകളും എടുത്തുചേർത്തിട്ടുണ്ടു്. ആകെക്കൂടി ഭാഷയ്ക്കു് ഏറ്റവും ഉപയോഗമുള്ള ഒരു പുസ്തകമാണു് പാഠമാല. ഇൻസ്പെക്ടരായിരുന്ന കാലത്തു പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്നതിനു വേണ്ടിയാണു് അതിലെ പാഠങ്ങൾ ഗുണ്ഡർട്ട് സംവിധാനം ചെയ്തതു്.
44.23പഴഞ്ചൊൽമാല
പഴഞ്ചൊൽമാല 1845-ൽ അച്ചടിക്കപ്പെട്ടു. ഗുണ്ഡർട്ടിന്റെ ആദ്യകാലത്തെ കൃതികളുടെ കൂട്ടത്തിൽ അതിനെ ഉൾപ്പെടുത്താവുന്നതാണു്. “പഴഞ്ചൊല്ലിൽ പതിരു് ഉണ്ടെങ്കിൽ പശുവിൻപാലും കൈയ്ക്കും” എന്നിങ്ങനെയാണു് അതു് ആരംഭിക്കുന്നതു്. ആയിരം പഴഞ്ചൊൽ എന്നും അദ്ദേഹം നിർമ്മിച്ചതായി ഒരു പുസ്തകത്തിന്റെ പേർ കേട്ടിട്ടുണ്ടു്. അവ രണ്ടും ഭിന്നങ്ങളാണോ എന്നറിവില്ല.
കേരളപ്പഴമ
ഇതു ഗുണ്ഡർട്ട് രചിച്ച ഒരു പ്രസിദ്ധമായ കേരളചരിത്രഗ്രന്ഥമാണു്. പതിനാറാം ശതകത്തിൽ പോർത്തുഗലിനും കേരളത്തിനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ഗ്രന്ഥകാരൻ “ബറോസ മുതലായ പറങ്കിപ്പുസ്തകങ്ങൾ” പരിശോധിച്ചു സവിസ്തരമായി വർണ്ണിച്ചിരിക്കുന്നു. ഗുണ്ഡർട്ടിന്റെ ഗവേഷണനൈപുണ്യത്തോടൊപ്പം ഗദ്യശൈലിയുടെ സ്വരൂപവും മനസ്സിലാക്കുവാൻ പ്രസ്തുതകൃതി പ്രയോജനപ്പെടുന്നു.
മലയാളഭാഷാവ്യാകരണം
1851-ൽ ഗുണ്ഡർട്ട് ഈ വ്യാകരണത്തിൽ ആദ്യത്തെ 552 വകുപ്പുകൾ പ്രസിദ്ധപ്പെടുത്തി. 1860-ൽ പള്ളിക്കൂടങ്ങളുടെ ആവശ്യത്തെ പുരസ്കരിച്ചു മലയാളവ്യാകരണം ചോദ്യോത്തരം അച്ചടിപ്പിച്ചു. അതു തിരുത്തി ഒരു പതിപ്പു, താൻ ശീമയ്ക്കു പോയതിനുമേൽ തന്റെ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനു താൻ കേരളത്തിൽ അധികാരപ്പെടുത്തിയിരുന്ന ഈ. ഡീയസ് (E. Diez) ആദ്യം മദിരാശിഗവർമ്മെന്റിന്റെ മലയാളം ട്രാൻസിലേറ്ററും പിന്നീടു മലബാർ സ്ക്കൂൾ ഇൻസ്പെക്ടരുമായ എൽ. ഗാർത്തുവേയിറ്റ് എന്നിവരെക്കൊണ്ടു പ്രകാശിപ്പിച്ചു. ഗാർത്തുവേയിറ്റ് ഗുണ്ഡർട്ടിന്റെ ഒരു വിനീതശിഷ്യനും ദൂരാനുയായിയുമായിരുന്നു. അദ്ദേഹം പഞ്ചതന്ത്രം, ചാണക്യസൂത്രം, നളചരിതം, വേതാള ചരിത്രം, ഭാരതം സംഭവപർവ്വം എന്നീ ഗ്രന്ഥങ്ങൾ വരികൾ തിരിച്ചും ചിഹ്നങ്ങൾ കാണിച്ചും പ്രസിദ്ധപ്പെടുത്തി. വലിയ വ്യാകരണം 569-ാം വകുപ്പു വരെയേ ഗുണ്ഡർട്ട് രചിച്ചിട്ടുള്ളു. ബാക്കി ഡീയസ് ഗാർത്തുവേയിറ്റിന്റെ സഹായം അവലംബിച്ചു കൂട്ടിച്ചേർത്തതാണു്. ആകെ 878 വകുപ്പുകൾ (നിധാനങ്ങൾ എന്നാണു് ഗുണ്ഡർട്ട് കൊടുത്തിട്ടുള്ള പേർ) അതിലടങ്ങിയിരിക്കുന്നു. അക്ഷരകാണ്ഡം, പദകാണ്ഡം, വാചകകാണ്ഡം എന്നു മൂന്നു ഭാഗങ്ങളായിട്ടാണു് ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നതു്. 857-ാംവകുപ്പുമുതൽ അലങ്കാരമാണു് പ്രതിപാദ്യം. അവതാരികയിൽ ഇങ്ങനെ കാണുന്നു: “മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിന്റെ ഒരു ശാഖയാകുന്നു. അതു തെലുങ്കു്, കർണ്ണാടകം, തുളു, കുടക് മുതലായ ശാഖകളെക്കാൾ അധികം തമിഴരുടെ സൂത്രങ്ങളോടു് ഒത്തുവരികയാൽ ഉപഭാഷയത്രെ. എങ്കിലും ബ്രാഹ്മണർ ഈ കേരളത്തെ അടക്കിവാണു്, അനാചാരങ്ങൾ നടപ്പാക്കി, നാട്ടിലെ ശൂദ്രരുമായി ചേർന്നുപോയതിനാൽ, സംസ്കൃതശബ്ദങ്ങളും വാചകങ്ങളും വളരെ നുഴഞ്ഞുവന്നു ഭാഷയുടെ മൂലരൂപത്തെ പലവിധത്തിലും മാറ്റിയിരിക്കുന്നു. ഇങ്ങനെ കാലക്രമത്തിലുണ്ടായ കേരളഭാഷയുടെ വ്യാകരണം ചമപ്പാൻ സംസ്കൃതവ്യാകരണവും തമിഴു് നന്നൂലും നോക്കിയിട്ടു വേണം. എങ്കിലും ഭാഷയിൽ ആക്കിയ മഹാഭാരതം, രാമായണം, പഞ്ചതന്ത്രം, വേതാളചരിത്രം, ചാണക്യസൂത്രം മുതലായതിന്റെ പദ്യവും, കേരളോല്പത്തി, കണക്കുസാരം, വൈദ്യശാസ്ത്രം തുടങ്ങിയുള്ളതിന്റെ ഗദ്യവും അനുഭവത്തിനും ഉദാഹരണത്തിനും പ്രമാണം എന്നു തോന്നിയിരിക്കുന്നു.”
ഗുണ്ഡർട്ടിന്റെ ഗ്രന്ഥംതന്നെയാണു് മലയാളഭാഷയിൽ ആദ്യത്തെ പ്രമാണഭൂതമായ വ്യാകരണം. 1053-ൽ കോവുണ്ണി നെടുങ്ങാടി പ്രസിദ്ധപ്പെടുത്തിയ കേരളകൗമുദിയിൽ
“ഗുണ്ഡർട്ടെന്ന പ്രബലമതിമാനിട്ട നൂലൊട്ടു കൊള്ളാം;
ഗീവർഗ്ഗീസും പുനരൊരുതരം ചേർതും നന്നു പാർത്താൽ;
ഗുണ്ഡർട്ടിൻനൂലുപരി കലനം ചെയ്തിതഗ്ഗാർത്തുവെയ്റ്റും,
പൂർവ്വന്മാരാമവരെയനുകൂലിപ്പനാവോളമെല്ലാം.”
എന്നു് ആ പണ്ഡിതൻ അതിന്റെ അവതാരികാപഞ്ചകത്തിൽ പറഞ്ഞിട്ടുള്ളതിനുപുറമെ ഗുണ്ഡർട്ടുസായിപ്പിന്റെ പുസ്തകം എനിക്കു് ഇതിലേയ്ക്കു വളരെ ഉപകരിച്ചിരിക്കുന്നു എന്നും തന്റെ കൃതജ്ഞതയെ രേഖപ്പെടുത്തിയിട്ടുണ്ടു്.
44.24മലയാളം-ഇംഗ്ലീഷ് നിഘണ്ടു
ഗുണ്ഡർട്ടിനു പതിനെട്ടു ഭാഷകൾ അറിയാമായിരുന്നുവെന്നു പറയുന്നു. ഒട്ടുവളരെ ഭാഷകളിൽ അദ്ദേഹത്തിനു വിസ്മയാവഹമായ വിജ്ഞാനമുണ്ടായിരുന്നുവെന്നുള്ളതിനു സംശയമില്ല. ഭാഷാവിഷയകമായുള്ള ഏതു കാര്യത്തെസ്സംബന്ധിച്ചും അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ അദ്ദേഹത്തിനുതന്നെയായിരുന്നു പ്രാമാണികത. ഭാഷാ ശബ്ദങ്ങളുടെ ധാത്വർത്ഥനിർണ്ണയം, പഴയ ചെപ്പേടുകളുടെ താൽപര്യവിവേചനം മുതലായി നിരവധി പ്രമേയങ്ങൾക്കു് അദ്ദേഹത്തിന്റെ ഗവേഷണംനിമിത്തം പ്രശംസനീയമായ പ്രകാശം ലഭിച്ചിട്ടുണ്ടു്. അന്നുവരെ യാതൊരു കേരളീയനും പേർ പോലും കേട്ടിട്ടില്ലാത്ത അനേകം താളിയോലഗ്രന്ഥങ്ങൾ അദ്ദേഹം സംഭരിക്കുകയും ഓരോന്നും നിഷ്കൃഷ്ടമായി വായിച്ചു മനസ്സിലാക്കി തന്റെ നിഘണ്ടുവിൽ നിരവധി ശബ്ദങ്ങൾ ഉദാഹരിക്കുന്നതിനു പ്രയോജനപ്പെടുത്തുകയും ചെയ്തു. തലശ്ശേരി മുതലായ സ്ഥലങ്ങളിലെ പഴയ സർക്കാർറിക്കാർഡുകൾ പരിശോധിച്ചു് അവയിലെ ശബ്ദങ്ങളും തിരഞ്ഞെടുത്തിട്ടുണ്ടു്. പല തരത്തിലും തൊഴിലിലും സ്ഥാനങ്ങളിലുമുള്ള നാനാജാതി മതസ്ഥന്മാരായ ജനങ്ങളുമായി സംഭാഷണത്തിലേർപ്പെട്ടു് അവരവരുടെ ഇടയിൽമാത്രം പ്രചാരമുള്ള ശബ്ദങ്ങളും സംഗ്രഹിച്ചിരിക്കുന്നു. രാമചരിതവും പയ്യന്നൂർപ്പാട്ടും അദ്ദേഹത്തിന്റെ ഗ്രന്ഥസമുച്ചയത്തിൽ അവയുടെ പ്രാചീനതനിമിത്തം അത്യന്തം മഹനീയമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. രാമചരിതം നമുക്കു പിന്നീടു കിട്ടുകയുണ്ടായിട്ടുണ്ടെങ്കിലും പയ്യന്നൂർപ്പാട്ടു് അദ്ദേഹത്തോടൊന്നിച്ചു് അന്തർദ്ധാനം ചെയ്തതായി കരുതേണ്ടിയിരിക്കുന്നു. “സ്വർഗ്ഗത്തിൽവെച്ചും ഓരോ പുതിയ ഭാഷ പഠിക്കുവാൻ എനിക്കു് അവസരം കിട്ടിയാൽ എന്തൊരു സന്തോഷമായിരിക്കും” എന്നു് ഒരവസരത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളതു് അദ്ദേഹത്തിന്റെ മനോഗതിയുടെ അതിശയോക്തി സ്പർശമില്ലാത്ത പ്രതിഫലനം മാത്രമാണു്. 25 കൊല്ലത്തെ നിരന്തരമായ ഭാഷാപഠനത്തിന്റെയും നിഷ്കൃഷ്ടമായ ശബ്ദാഗമ ഗവേഷണത്തിന്റെയും ഫലമായി അദ്ദേഹം എഴുതി 1872-ൽ പ്രസിദ്ധീകരിച്ച മലയാളം-ഇംഗ്ലീഷ്നിഘണ്ടു ഭാഷയ്ക്കു് ഒരനർഘനിധിയാകുന്നു. ഭാഷാശബ്ദങ്ങൾക്കു സംസ്കൃതശബ്ദങ്ങളെക്കാൾ പ്രാധാന്യം നല്കി, ഭാഷയിൽ പ്രചുരപ്രചാരങ്ങളായ സംസ്കൃതശബ്ദങ്ങളെമാത്രം ഉൾപ്പെടുത്തി, പ്രാചീനകാലത്തേയും മധ്യകാലത്തേയും ഭാഷാകൃതികളിൽ നിന്നു് അന്നു നടപ്പിലിരുന്നവയും ഇന്നു പ്രചാരലുപ്തങ്ങളുമായ ശബ്ദങ്ങൾ കഴിയുന്നിടത്തോളം തിരഞ്ഞെടുത്തു, നാടോടി ശബ്ദങ്ങൾക്കും വിദേശീയഭാഷകളിൽനിന്നു് കടന്നുകൂടിയിട്ടുള്ള ശബ്ദങ്ങൾക്കും പ്രവേശനം അനുവദിച്ചു്, ഓരോ ശബ്ദത്തിന്റെയും ആഗമം നിർദ്ദേശിച്ചു. വിവിധഗ്രന്ഥങ്ങളിൽനിന്നും മറ്റും അവയുടെ അർത്ഥാവബോധത്തിനുതകുന്ന ഉദാഹരണങ്ങളുദ്ധരിച്ചു, പഴഞ്ചൊല്ലുകളും ശൈലികളും അവസരോചിതമായി എടുത്തുകാണിച്ചു് അദ്ദേഹം രചിച്ചിട്ടുള്ള പ്രസ്തുതനിഘണ്ടുവിന്റെ ഗുണവിശേഷങ്ങൾ വാചാമഗോചരങ്ങളെന്നേ ചുരുക്കത്തിൽ പറയുവാൻ നിവൃത്തിയുള്ളു.
ഗണ്ഡർട്ടിന്റെ ഗദ്യശൈലി
ഗുണ്ഡർട്ടിന്റെ ഗദ്യം ഏതു തരത്തിലുള്ളതാണെന്നുകൂടി അനുവാചകന്മാരെ അറിയിക്കേണ്ടതുണ്ടു്. അതിലേയ്ക്കു് ഒന്നുരണ്ടു് ഉദാഹരണങ്ങൾ ഉദ്ധരിക്കാം.
44.24.1.1അൾബുക്കെർക്ക് കൊച്ചിയിൽ കോട്ട കെട്ടിച്ചതു്
“അനന്തരം പെരിമ്പടപ്പു ‘നിങ്ങൾ എന്നെ രക്ഷിച്ചു പ്രതിക്രിയ ചെയ്തും ഇരിക്കുന്നു. ഞാൻ പ്രത്യുപകാരം എന്തു ചെയ്യേണ്ടു?’ എന്നു ചോദിച്ചാറെ ‘പാണ്ടിശാലയുടെ രക്ഷയ്ക്കായി ഒരു കോട്ട എടുപ്പിപ്പാൻ സ്ഥലം തരണം’ എന്നുണർത്തിച്ചാറെ, രാജാവു പുഴവായിൽതന്നെ ഒരു കുന്നും പണിക്കുവേണ്ടുന്ന മരങ്ങളും കൊടുത്തു. അൾബുക്കെർക്ക് ഉടനെ സകല പോർത്തുഗീസരെക്കൊണ്ടും പണി എടുപ്പിച്ചു. തെങ്ങു മുതലായ മരങ്ങളെ ഇരുമ്പുപട്ടകളെ ചേർത്തു ചുവരാക്കി നടുവിൽ കല്ലും ഇട്ടുനികത്തി കോട്ടയാക്കി ക്ഷണത്തിൽ തീർക്കുകയും ചെയ്തു. (കന്നി 1503-ൽ) ആ വേല കാണ്മാൻ രാജാവു താൻ ചിലപ്പോൾ വന്നു് ‘ഇവർ അന്യന്മാർ എങ്കിലും മഴയും വെയിലും സഹിച്ചു് അധ്വാനിക്കുന്നു. കഷ്ടം. എന്തു് കൂലിക്കാരെക്കൊണ്ടു ചെയ്യിക്കാത്തതു്’ എന്നു ചൊല്ലി അതിശയിച്ചു നോക്കിനിന്നു. പറങ്കികൾ കോട്ടയെ തീർത്തപ്പോൾ മാനുവൽകോട്ട എന്നു പേരുമിട്ടു. വലിയ ക്രൂശെ പെരിക്കുടക്കീഴിൽ എഴുന്നള്ളിച്ചു പ്രദക്ഷിണം കഴിച്ചും.” (കേരളപ്പഴമ)
44.24.1.2ഒരു കഥ
“വെന്നഗരമെന്നു പേരായ ഒരു ഊരിൽ ഒരു കിഴവി ഉണ്ടായിരുന്നു. അവളുടെ വീട്ടിൽ ഒരു തീകായുന്ന ചട്ടിയും ഒരു കോഴിയുമുണ്ടു്. അതുകൊണ്ടു ദിവസവും വെളുക്കും കാലത്തു് ആ കോഴി കൂവുമ്പോൾ ആ ഊരിൽ ഉള്ളവർ ഒക്കെയും എഴുന്നീറ്റു് ഈ കിഴവിയുടെ വീട്ടിൽ വന്നു തീ മേടിച്ചുകൊണ്ടു പോകും. ഇങ്ങനെ ഏറെക്കാലം കഴിഞ്ഞു പിന്നെ ഒരുദിവസം ആ കിഴവി ‘എന്റെ കോഴി കൂവുന്നതുകൊണ്ടു് നേരംവെളുക്കുന്നു. എന്റെ വീട്ടിൽ തീ ഇരിക്കുന്നതുകൊണ്ട് ഈ ഊരിൽ ഒക്കെയും തീ മേടിച്ചുകൊണ്ടുപോയി വെയ്പു കഴിച്ചു ഭോജനം ചെയ്യുന്നു. ഞാൻ ഈ ഊർ വിട്ടുപോയാൽ ഇവിടെ എങ്ങനെ നേരം വെളുക്കും? ഈ ഊരിൽ ഉള്ളവർ എങ്ങനെ ഭോജനം കഴിക്കും? ഇതറിയണം’ എന്നു വിചാരിച്ചു് ആരോടും പറയാതെ കോഴിയേയും തീകായുന്ന ചട്ടിയേയും എടുത്തുകൊണ്ടു് ആ ഊരിൽനിന്നു വളരെ ദൂരത്തിലുള്ള കാട്ടിലേയ്ക്കു് ചെന്നു് അവിടെ ഇരുന്നു.” (പാഠമാല)
44.25വൈക്കത്തു പാച്ചുമൂത്തതു് (989–1058)
പതിനൊന്നാം ശതകം പൂർവ്വാർദ്ധത്തിലെ കവികളുടേയും പണ്ഡിതന്മാരുടേയും മധ്യത്തിൽ പാച്ചുമൂത്തതിനുള്ള സ്ഥാനം അദ്വിതീയമാണു്. ആധുനിക ഭാഷാഗദ്യത്തിന്റെ ആദ്യകാലപരിഷ്കർത്താക്കന്മാരിൽ അന്യതമൻ എന്ന നിലയിലും അദ്ദേഹം നമ്മുടെ കൃതജ്ഞതയെ സവിശേഷമായി അർഹിക്കുന്നു. പദ്യകാരനെന്നും ഗദ്യകാരനെന്നും അദ്ദേഹത്തിനു രണ്ടു സ്ഥാനങ്ങളുണ്ടെങ്കിലും സൗകര്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ സകല സാഹിത്യവ്യാപാരങ്ങളേയും ഈ അധ്യായത്തിൽത്തന്നെ സംഗ്രഹിക്കാമെന്നുദ്ദേശിക്കുന്നു.
ജനനവും വിദ്യാഭ്യാസവും
പാച്ചുമൂത്തതു വൈക്കത്തു പടിഞ്ഞാറേടത്തില്ലത്തിൽ നീലകണ്ഠൻമൂത്തതിന്റെപുത്രനായി 989-ാമാണ്ടു് ഇടവമാസം 25-ാം൹ ജനിച്ചു. പാച്ചു പരമേശ്വരൻ എന്ന സംജ്ഞയുടെ തത്ഭവമാണെന്നു പറയേണ്ടതില്ലല്ലോ. 1000-ാമാണ്ടു സമാവർത്തനം കഴിയുന്നതുവരെ അക്ഷരജ്ഞാനംകൊണ്ടു് മാത്രം തൃപ്തനായി കഴിഞ്ഞുകൂടി. 1001 വൃശ്ചികത്തിൽ മഹാവിദ്വാനായ തൃപ്രങ്ങോട്ടു കുഞ്ഞണ്ണിമൂസ്സതിനോടൊന്നിച്ചു് ആ സ്ഥലത്തു പോയി താമസിച്ചിട്ടും അഞ്ചിൽച്ചില്വാനം കൊല്ലംകൊണ്ടു ശ്രീരാമോദന്തത്തിൽ 40 ശ്ലോകങ്ങളോളം പഠിക്കുന്നതിനേ സാധിച്ചുള്ളു. കാലക്ഷേപത്തിനു കുലവൃത്തിയല്ലാതെ മാർഗ്ഗമില്ലാതിരുന്നതിനാൽ ആദ്യമായി നല്ലൂർ നമ്പൂതിരിയോടു ചിത്രമെഴുത്തും 1009-ാമാണ്ടു വെച്ചൂർ മൂത്തതിനോടു പാഠകവും പഠിച്ചു. 1012-ാമാണ്ടു്, അതായതു ഇരുപത്തി മൂന്നാമത്തെ വയസ്സിൽമാത്രമേ ശരിയായ അധ്യയനം ആരംഭിച്ചുള്ളു. പടിഞ്ഞാറേടത്തില്ലത്തേയ്ക്കു പെരുവനത്തും തൃപ്പറയാറ്റും അടുത്ത ചാർച്ചക്കാരുണ്ടായിരുന്നതിനാൽ പെരുവനത്തു താമസിച്ചു താഴയ്ക്കാട്ടു കണ്ണൻപുതുവാളോടു കുവലയാനന്ദവും തർക്ക സംഗ്രഹവും അഷ്ടാധ്യായിയിൽ ആദ്യത്തെ നാലധ്യായവും പഠിച്ചു. ഉത്തരാർദ്ധം പഠിക്കുവാൻ കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റെ അന്തേവാസിയായി 1013 കർക്കടകത്തിൽ കൂടി 1015 തുലാം വരെ അവിടെ താമസിച്ചു. അങ്ങനെയിരിക്കെ ത്വഗ്രോഗം ബാധിക്കുകകൊണ്ടു വൈക്കത്തേയ്ക്കു പോന്നു. 1016 മേടം മുതൽ 1017 തുലാം വരെ വീണ്ടും കൊടുങ്ങല്ലൂരേയ്ക്കു പോയി കൗമുദി മുഴുവൻ ഹൃദിസ്ഥമാക്കി. 1018-ൽ കോട്ടയത്തു തിരുനക്കര ചോഴിയത്തു നമ്പൂരിയിൽ നിന്നു് അഷ്ടാംഗഹൃദയം അഭ്യസിച്ചു. അപ്പോഴേയ്ക്കു ത്വഗ്രോഗം ഒന്നിനൊന്നു മൂർച്ഛിച്ചുവരികയാൽ പെരുംതൃക്കോവിൽക്ഷേത്രത്തിൽ അത്യന്തം കൃച്ഛ്റസാധ്യവും അതിനുമുൻപു് അപൂർവ്വം ചില സിദ്ധന്മാരാൽമാത്രം അനുഷ്ഠിതവുമായ സംവത്സരഭജനം നടത്തുന്നതിനു തീർച്ചപ്പെടുത്തി. 1019 മകരം 1-ാം൹ തുടങ്ങി ആ അസിധാരാവ്രതം 1020 മകരം 1-ാം൹യോടുകൂടി അവസാനിപ്പിച്ചു. ആ കൊല്ലം മേടമാസത്തിൽ മസൂരിബാധിച്ചു കുളിച്ചപ്പോൾ പഴയ രോഗം നിശ്ശേഷം മാറി. വൈക്കത്തപ്പൻ പരിപൂർണ്ണമായി പ്രസാദിച്ച ആ യുവാവു വേഗത്തിൽ ഒരു സർവ്വ തന്ത്രസ്വതന്ത്രനായ മഹാപുരുഷനായി പരിലസിച്ചു. ഭജന കാലത്തു ചോളദേശത്തുനിന്നു രംഗശാസ്ത്രി എന്നൊരു മഹാപണ്ഡിതൻ പെരുംതൃക്കോവിലപ്പന്റെ ആരാധകനായി അവിടെ കുറേക്കാലം താമസിച്ചിരുന്നു. അദ്ദേഹത്തിൽനിന്നു വ്യാകരണത്തിൽ ശബ്ദകൗസ്തുഭവും പൂർവ്വമീമാംസയിൽ ഭാട്ടദീപികയും പഠിച്ചു. അതുകൂടാതെ ചിദംബരം പിച്ചുശാസ്ത്രികളിൽനിന്നു ശബ്ദശാസ്ത്രത്തിൽ വേറെയും ചില ഉപരിഗ്രന്ഥങ്ങളും വേദാന്തവും കൂടി പഠിക്കുകയുണ്ടായി. ഈ ശാസ്ത്രങ്ങൾക്കെല്ലാം പുറമെ 1021-ൽ കുമാരനല്ലൂർ വട്ടപ്പള്ളിമൂത്തതിൽ നിന്നു ജ്യോതിശ്ശാസ്ത്രവും സാംഗോപാംഗമായി ഗ്രഹിച്ചു. തദനന്തരം ഛാത്രന്മാരെ വിവിധശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുകയും ആയുർവ്വേദചികിത്സ വൃത്തിമാർഗമായി സ്വീകരിച്ചു് അതിൽ നിപുണമായി പ്രവർത്തിക്കുകയും ചെയ്തുവന്നു.
പാച്ചുമൂത്തതു കൊച്ചിയിൽ
1023-ാമാണ്ടു കൊച്ചിയിൽ ദിവാനായിരുന്ന ശങ്കരവാരിയർക്കു പിടിപെട്ട ഒരു രോഗം ചികിത്സിച്ചു ഭേദമാക്കുകയാൽ കതാപുരുഷന്നു് ആ സർക്കാരിൽ നിന്നു നാമമാത്രമായ ഒരു മാസികവേതനം ലഭിച്ചു. 1027-ാമാണ്ടു കുംഭമാസത്തിൽ അന്നത്തെ കൊച്ചിമഹാരാജാവായ വീര കേരളവർമ്മത്തമ്പുരാൻ കുതിരപ്പുറത്തുനിന്നു വീഴുകയും തന്നിമിത്തമുണ്ടായ ശീലായ്മ, മൂത്തതു ശമിപ്പിക്കുകയാൽ അവിടത്തെ വാത്സല്യത്തിനു പ്രത്യേകഭാജനമായിത്തീരുകയും ചെയ്തു. ആ തമ്പുരാൻ 1027 കർക്കടകത്തിൽ കാശിക്കു് എഴുന്നള്ളിയപ്പോൾ മൂത്തതിനെക്കൂടി കൊണ്ടുപോയി. ആ വഴിക്കു പല പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നതിനു അദ്ദേഹത്തിനു സാധിച്ചു. 1028 കുംഭത്തിൽ കാശിയിൽവെച്ചു് അവിടുന്നു തീപ്പെടുകയാൽ വിഷണ്ണനായി തിരിയെപ്പോന്നു. 1029 ചിങ്ങം 5-ാം൹ വൈക്കത്തു തിരിച്ചെത്തി. പിന്നീടു കൊച്ചിയിലേയ്ക്കു പോയില്ല. ആ സഞ്ചാരത്തെപ്പറ്റി കാശിയാത്രാപ്രബന്ധം എന്ന പേരിൽ സംസ്കൃതത്തിൽ പ്രൗഢമായ ഒരു ചമ്പുവും കാശിയാത്രാ വിവരണം എന്ന പേരിൽ ഭാഷയിൽ ഒരു ഓട്ടൻതുള്ളലും രചിച്ചു. അതിനുമുൻപു സംസ്കൃതത്തിൽ സാമാന്യവിദ്യാഭ്യാസംമാത്രം ലഭിച്ചിരുന്ന ഒരു കാലത്തു നിർമ്മിച്ചതാണു് മുചുകന്ദമേക്ഷം ആട്ടക്കഥ. ആ ആട്ടക്കഥയെ അദ്ദേഹത്തിന്റെ പ്രഥമകൃതിയായി കരുതാം. 1015-ാമാണ്ടിടയ്ക്കാണു് അതിന്റെ നിർമ്മിതി എന്നു കേട്ടിട്ടുണ്ടു്.
പാച്ചുമൂത്തതു തിരുവനന്തപുരത്തു്
അങ്ങനെയിരിക്കെ 1029 മിഥുനമാസത്തിൽ അന്നു തിരുവനന്തപുരത്തു സദർകോട്ടിൽ ഒന്നാം ജഡ്ജിയായിരുന്ന ചൊവ്വൂർ പരമേശ്വരൻനമ്പൂരിയുടെ അപേക്ഷയനുസരിച്ചു തിരുവനന്തപുരത്തു് ഒരു ചികിത്സയ്ക്കായി മൂത്തതിനു പോകേണ്ടിവന്നു. ആയില്യംതിരുനാൾ ഇളയതമ്പുരാനേയും പൂരാടംതിരുനാൾ ആറ്റിങ്ങൽ മൂത്തതമ്പുരാനേയുംകൂടി തദനന്തരം ചികിത്സിച്ചു ശിലായ്മ ഭേദമാക്കുവാൻ ഇടവന്നതിനാൽ അവരുടെ പ്രീതിക്കും അദ്ദേഹം പാത്രീഭവിച്ചു. അന്നു നാടു വാണിരുന്ന ഉത്രംതിരുനാൾ മഹാരാജാവു് ആദ്യം ചില സമ്മാനങ്ങൾ കൊടുക്കുകയും പിന്നീടു് അദ്ദേഹത്തിന്റെ ചികിത്സകൊണ്ടു തനിക്കു ഫലം സിദ്ധിച്ചപ്പോൾ കൊട്ടാരംവൈദ്യനായി നിയമിക്കുകയും ചെയ്തു. മഹാപണ്ഡിതനായ ആയില്യംതിരുമേനിയുടെ ആജ്ഞയനുസരിച്ചു മേല്പുത്തൂർ ഭട്ടതിരിയുടെ രാജസൂയപ്രബന്ധത്തിനു് അർത്ഥവിമർശിനി എന്ന പേരിൽ സർവ്വങ്കഷമായ ഒരു വ്യാഖ്യാനം രചിച്ചു. അതിന്റെ സമാപ്തി 1033 ഇടവം 21-ാം൹യായിരുന്നു.
പാച്ചുമൂത്തതും ആയില്യംതിരുനാൾ മഹാരാജാവും
1036-ാമാണ്ടു് ആയില്യംതിരുനാൾ സിംഹാസനാരൂഢനായ ദിവസം മുതൽ വിശാഖംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തു് 1058 ചിങ്ങം 4-ാം൹ ചരമഗതിയെ പ്രാപിക്കുന്നതുവരെ പാച്ചുമൂത്തതിനു് തുടരെത്തുടരെ സിദ്ധിച്ചുവന്ന രാജപ്രസാദം അപരിമേയമായിരുന്നു. അതെല്ലാം ആ മഹാത്മാവു പരിപൂർണ്ണമായി അർഹിക്കുകയും ചെയ്തു. ആയില്യംതിരുമേനിക്കു ഭാഷാഗദ്യത്തിന്റെ അഭ്യുന്നതിയിൽ അത്യധികമായ ഔത്സുക്യമുണ്ടായിരുന്നു എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. 1042-ൽ “ബാലഭൂഷണം” എന്ന പേരിൽ വിദ്യാർത്ഥികൾക്കു് ഉപയുക്തമായ ഒരു പുസ്തകം രചിച്ചു. 1043- ൽ തിരുവിതാംകൂർ ചരിത്രം ഉണ്ടാക്കി. 1051-ൽ കേരളഭാഷാവ്യാകരണം എന്ന പുസ്തകം അച്ചടിപ്പിച്ചു. 1053-ൽ കേരളവിശേഷനിയമവിവരം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. ആ പുസ്തകം താനും തന്റെ ശിഷ്യകോടിയിൽപ്പെട്ട കൃഷ്ണപുരത്തു കേരളവർമ്മൻതിരുമുല്പാടും തമ്മിൽ വലിയ വാദപ്രതിവാദങ്ങൾക്കു കരണമായിത്തീർന്നു. ആയില്യംതിരുമനസ്സിലെ രാജ്യഭാരാരംഭത്തെ വർണ്ണിച്ചു ശ്രീരാമവർമ്മചരിതം എന്നൊരു സംസ്കൃതകാവ്യം അദ്ദേഹം ആദ്യംതന്നെ രചിക്കുകയുണ്ടായി. അതിനുപുറമേ വൈക്കത്തുവച്ചു പെരും തൃക്കോവിലപ്പനെപ്പറ്റി നക്ഷത്രമാലാ എന്നൊരു ലഘുകാവ്യവും സുഖബോധകം എന്നൊരു ആശൌചനിർണ്ണയകമായ കൃതിയും നിർമ്മിച്ചിട്ടുണ്ടു്. സുഖസാധകം എവുതി സമാപ്തമായതു് 1057 ചിങ്ങം 23-ാം൹യാണു്. പാച്ചുമൂത്തതിന്റെ പ്രഥമഗണനീയമായ കൃതി ഹൃദയപ്രിയം എന്ന വൈദ്യഗ്രന്ഥമാണു്. അതു് 1040 ധനു 29-ാം൹യാണു് എഴുതിത്തീർത്തതു്. “ഗ്രന്ഥോസൗ ലോകഹൃദ്യഃ” എന്ന കലിസംഖ്യകൊണ്ടു് ആചാര്യൻതന്നെ ആ വസ്തുത സൂചിപ്പിച്ചിരിക്കുന്നു. 1057-ൽ വൈക്കത്തുവച്ചു് ഒരു പണ്ഡിതസദസ്സു നടത്തി. 1043-ൽ അദ്ദേഹത്തിന്റെ ജ്യോതിഷജ്ഞാനത്തിന്റെ നിദർശനമായി ഭൂഗോളം കെട്ടിയുണ്ടാക്കി പ്രദർശിപ്പിച്ചു.
വട്ടപ്പള്ളിസ്ഥാനികർ
സുപ്രസിദ്ധമായ ശുചീന്ദ്രത്തു ശിവക്ഷേത്രത്തിൽ വട്ടപ്പള്ളി എന്ന കുടുംബത്തിലെ ശിവദ്വിജന്മാർക്കു പ്രത്യേകമായി ചില അവകാശങ്ങളും സ്ഥാനമാനങ്ങളുമുണ്ടു്. പുരാതനകാലത്തു സകല ശിവക്ഷേത്രങ്ങളിലും മൂത്തതന്മാർക്കായിരുന്നു പൂജാധികാരം. അതുകൊണ്ടുതന്നെയാണു് അവർക്കു ശിവദ്വിജന്മാർ എന്നു പേർ സിദ്ധിച്ചതും. 1045-ൽ ചാർച്ചക്കാരനായ നാരായണൻമൂത്തതു മരിച്ചു. പ്രസ്തുത കുടുംബത്തിൽ അവകാശികളില്ലാതെ തീർന്നപ്പോൾ പാച്ചുമൂത്തതിനേയും അദ്ദേഹത്തിന്റെ അനുജൻ നീലകണ്ഠൻമൂത്തതിനേയും ആ ഇല്ലത്തേയ്ക്കു് ആയില്യം മഹാരാജാവു് അവിടത്തെ മനയമ്മമാരുടെ അനുമതിയോടുകൂടി ദത്തുപൂകിച്ചു. അങ്ങനെയാണു് പാച്ചുമൂത്തതിനു വട്ടപ്പള്ളിസ്ഥാനികർ എന്ന പദവി സിദ്ധിച്ചതു്. ആയില്യംതിരുമേനി അദ്ദേഹത്തിനു വ്യാകരണത്തിലും ജ്യോതിഷത്തിലുമുള്ള പാണ്ഡിത്യത്തേയും കവനപാടവത്തേയും അഭിനന്ദിച്ചു് ഒരു പ്രശംസാപത്രവും നല്കുകയുണ്ടായി.
ശിഷ്യന്മാർ
പാച്ചുമൂത്തതിനു വ്യാകരണത്തിലും വൈദ്യത്തിലും അനേകം ശിഷ്യന്മാരുണ്ടായിരുന്നു. വ്യാകരണത്തിൽ (1) കിടങ്ങൂർ രാഘവപ്പിഷാരോടി, (2) കൃഷ്ണപുരത്തു കേരളവർമ്മൻതിരുമുല്പാടു്, (3) പിണക്കാമിറ്റത്തു നമ്പൂരി, (4) ഋഷിനമ്പൂരി, (5) താമരക്കാട്ടു നമ്പൂരി, (6) അനുജൻ നീലകണ്ഠൻമൂത്തതു് എന്നിവരും, വൈദ്യത്തിൽ (7) അനന്തപുരത്തു രാജരാജവർമ്മകോയിത്തമ്പുരാൻ, (8) കവിയൂർ പരമേശ്വരൻ മൂത്തതു്, (9) ഏവൂർ കുട്ടനുണ്ണി എന്നിവരും മുഖ്യശിഷ്യന്മാരായിരുന്നു. കേരളവർമ്മ കോയിത്തമ്പുരാനും അദ്ദേഹത്തോടു് അഷാംഗഹൃദയം അഭ്യസിക്കുകയുണ്ടായിട്ടുണ്ടു്.
കൃതികൾ
പാച്ചുമൂത്തതിനു വ്യാകരണം, തർക്കം, മീമാംസ, വേദാന്തം, വൈദ്യം. ജ്യോതിഷം എന്നീ ആറു ശാസ്ത്രങ്ങളിൽ അവഗാഹമുണ്ടായിരുന്നു എന്നുള്ള വസ്തുത ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നതാണു്. അവയിൽ വ്യാകരണത്തിലും വൈദ്യത്തിലുമായിരുന്നു അദ്ദേഹത്തിനു കൂലംകഷമായജ്ഞാനം. സംസ്കൃതത്തിലും ഭാഷയിലും സരസമായി ഗദ്യപദ്യങ്ങൾ രചിക്കുന്നതിനും ആ പരിണതപ്രജ്ഞനു കഴിവുണ്ടായിരുന്നു. സംസ്കൃതത്തിൽ അദ്ദേഹം (1) ശ്രീരാമവർമ്മചരിതം കാവ്യം, (2) കാശിയാത്രാപ്രബന്ധം, (3) നക്ഷത്രമാലാ, (4) അർത്ഥവിമർശിനി എന്ന രാജസൂയവ്യാഖ്യാ, (5) ഹൃദയപ്രിയം, (6) സുഖസാധകം, (7) സുഖബോധകം എന്നീ ഗ്രന്ഥങ്ങളും, ഭാഷയിൽ (8) മുചുകുന്ദമോക്ഷം ആട്ടക്കഥ, (9) കാശിയാത്രാവർണ്ണന തുള്ളൽ, (10) ബാലഭൂഷണം, (11) തിരുവിതാംകൂർചരിത്രം, (12) കേരള ഭാഷാവ്യാകരണം, (13) ആത്മകഥാ സംക്ഷേപം എന്നിവയും രചിച്ചിട്ടുണ്ടു്. ഇവയിൽ കാശിയാത്രാവർണ്ണനംമാത്രം ഞാൻ കണ്ടിട്ടില്ല. 1029 മുതൽ 1058 വരെ 27 കൊല്ലംകൊണ്ടാണു് ഇവയിൽ മുചുകുന്ദമോക്ഷമൊഴികെ ബാക്കിയെല്ലാം എഴുതിത്തീർത്തതെന്നു് ഓർമ്മിക്കുമ്പോൾ നമുക്കു് അദ്ദേഹത്തെപ്പറ്റിയുള്ള ആദരാതിശയം ദ്വിഗുണീഭവിക്കുന്നു. സമീപകാലത്തിൽ സംസ്കൃതത്തേയും ഭാഷയേയും സമരീതിയിൽ പോഷിപ്പിച്ച ഒന്നാമത്തെ കേരളീയൻ അദ്ദേഹമാണെന്നു പറയാം. സന്ദർഭവശാൽ അനേകം മുക്തകങ്ങളും അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികയിൽനിന്നു് ആവിർഭവിച്ചിട്ടുണ്ടു്. ഇനി അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി അല്പം പ്രസ്താവിക്കാം.
44.26സംസ്കൃതകൃതികൾ-ശ്രീരാമവർമ്മചരിതം
ഇതു കവി എട്ടു സർഗ്ഗത്തിൽ രചിച്ചിട്ടുള്ള ഒരു പ്രൌഢമായ കാവ്യമാണു്. അദ്ദേഹത്തിന്റെ അന്യാദൃശമായ വ്യാകരണ പാണ്ഡിത്യത്തിനു് ഇതിലെവിടെയും, പ്രത്യേകിച്ചു പ്രഥമസർഗ്ഗത്തിലും ഉദാഹരണങ്ങൾ കാണാം. “സർഗ്ഗോത്ര സൂത്രമിളിതഃ പ്രഥമോ ഗതോഭൂൽ” എന്നാണു് അദ്ദേഹം അതിനെപ്പറ്റി പറഞ്ഞിട്ടുള്ളതു്. ആ സർഗ്ഗത്തിലെ പ്രഥമശ്ലോകത്തിൽനിന്നു തന്നെ തദ്വിഷയകമായ കവിവിവക്ഷ മനസ്സിലാക്കാവുന്നതാണു്. ആ ശ്ലോകം താഴെ ചേർക്കുന്നു.
“ശ്രിയഃ പദം സന്ദധദാത്മനാ വിഭും
യമക്ഷരാമ്നായമയം ഫണീശ്വരഃ
സമാതനോദ്വ്യാകൃതിഭാഷ്യമദ്ഭുതം
പദം തദീയം ശുഭദം വഹാമ്യഹം.”
കഥാനായകൻ ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവാണു്. വിശാഖംതിരുനാൾ ഇളയതമ്പുരാന്റെ അപദാനങ്ങളേയും സന്ദർഭാനുരോധേന ധാരാളമായി വർണ്ണിക്കുന്നുണ്ടു്. ഇടയ്ക്കു പ്രകൃതമുണ്ടാക്കി വീരമാർത്താണ്ഡവർമ്മമഹാരാജാ തുടങ്ങിയുള്ള അവിടത്തെ പൂർവ്വന്മാരുടെ ചരിത്രവും സംക്ഷിപ്തമായി പ്രതിപാദിക്കുന്നു. തൃതീയസർഗ്ഗത്തിലെ രാജനീതിവിവരണം ഏറ്റവും ഹൃദയഹാരിയാണു്.
“വിജിഗീഷുരപി ദ്വിഷന്തപഃ
പ്രബലം നാഭിഭവേദ്ദ്വിഷം രുഷാ
ഭുജഗാഃ പവനാൻ പ്രഭുജ്ഞതേ
ന ഗരുത്മന്മുഖമാർഗ്ഗനിർഗ്ഗതാൻ”
എന്ന ശ്ലോകവും ആ കൂട്ടത്തിൽ പെട്ടതാകുന്നു. സപ്തമസർഗ്ഗത്തിൽ ശ്രീപത്മനാഭക്ഷേത്രത്തിന്റെയും ആറാട്ടിനുള്ള എഴുന്നള്ളിപ്പിന്റെയും സമുജ്ജ്വലമായ ഒരു വർണ്ണനയുണ്ടു്. ആ പ്രകരണത്തിലുള്ളതാണു് അധോലിഖിതമായ ശ്ലോകം.
“ഹരിധൃതനവമാലികാപരാഗൈഃ
പവനഹൃതൈരണുഭിസ്സുരേന്ദ്രരാമാഃ
നിബിഡതരപരിഷ്കൃതാളകാന്താ
വിയതി വിരേജൂരയത്നഹൃഷ്ടകാന്താഃ.” ഗ്രന്ഥാവസാനത്തിൽ “ഇത്ഥം ശ്രീവഞ്ചിപൃഥ്വീശ്വരചരിതമിദം
കിഞ്ചിദുക്തം പ്രസിദ്ധം
ശ്രീമദ്വ്യാഘ്രാലയാധീശ്വരചരണജൂഷാ
കേനചിൽ പദ്യരൂപം
പ്രോദ്യച്ഛ്റീപദ്മനാഭപ്രഥിതഗുണഗണ
ത്വേന വാ കീർത്തിലൗല്യാ
ദ്വഞ്ചിക്ഷ്മാപാലകാനാം സുവിമലയശസാം
സൽകവീനാം മുദേ ഽസ്തു.”
എന്നൊരു ശ്ലോകം ചേർത്തിട്ടുണ്ടു്. 5-ാം സർഗ്ഗത്തിന്റെ ഒടുവിൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ ദേഹവിയോഗവും 6-ാം സർഗ്ഗത്തിൽ ആയില്യംതിരുനാളുടെ സിംഹാസനാരോഹണവും അരിയിട്ടുവാഴ്ചയും വിവരിച്ചിരിക്കുന്നതുകൊണ്ടു് 1037-ാമാണ്ടിടയ്ക്കാണു് പ്രസ്തുത കൃതിയുടെ നിർമ്മിതി എന്നനുമാനിക്കാം.
44.27കാശിയാത്രാപ്രബന്ധം
ഇതിന്റെ രചനയ്ക്കുള്ള കാരണത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചു കഴിഞ്ഞു.
“കൈലാസേ വാ കാളിയാഹീന്ദഭോഗേ
നൃത്താഭ്യാസീ മാമകേ ചിത്തരങ്ഗേ
നൃത്തം കുർവ്വൻ സർവ്വദാ രാഗപൂർവ്വം
ദുർഹൃൽഷട്കം നിർദ്ദയം മർദ്ദയേന്നഃ”
എന്ന ശ്ലോകംമാത്രം ഇതിൽനിന്നു പകർത്തുന്നു.
44.28നക്ഷത്രമാലാ
“വ്യാഘ്രാലയേശ നക്ഷത്രമാലാ” എന്നാണു് ഇതിന്റെ പൂർണ്ണമായ സംജ്ഞ. ശിഖരിണീവൃത്തത്തിലാണു് പ്രസ്തുത കാവ്യം രചിച്ചിരിക്കുന്നതു്.
“ഹരിബ്രഹ്മാദ്യാനാം ഹരിദധിപതീനാം സുരമുനി
പ്രകീർണ്ണാനാം നിത്യം പ്രണമനപദം താവകപദം
സ്മരത്താപവ്രാതപ്രശമനവിധിപ്രാംശുനഖരം
സ്മരാമഃ ശ്രീവ്യാഘ്രാലയവിലസിതാത്മൻ പശുപതേ!”
എന്ന ശ്ലോകം അതിലുള്ളതാണു്.
44.29അർത്ഥവിമർശിനി
മേല്പുത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങളിൽ രാജസൂയംപോലെ കഠിനമായി മറ്റൊന്നില്ല. മഹാകവി അദ്ദേഹത്തിന്റെ വ്യാകരണത്തിലും മീമാംസയിലുമുള്ള അന്യാദൃശമായ പാണ്ഡിത്യം മുഴുവൻ അതിൽ പ്രകടിപ്പിച്ചിട്ടുണ്ടു്. അങ്ങനെയുള്ള ഒരു ഗ്രന്ഥമാണു് ആയില്യംതിരുനാൾ ഇളയതമ്പുരാനായിരുന്നപ്പോൾ പാച്ചുമൂത്തതിനോടു വ്യാഖ്യാനിക്കുവാൻ ആജ്ഞാപിച്ചതു്. അതുമൊരു നിദേശമെന്നപോലെ പരീക്ഷണവുമായിരുന്നു. ആ പരീക്ഷണത്തിൽ മൂത്തതു് അനായാസേന വിജയിച്ചു. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ താഴെ ചേർക്കുന്ന ശ്ലേകങ്ങൾ കാണുന്നു.
“മാർത്താണ്ഡവഞ്ചീശ്വരഭാഗിനേയഃ
സർവ്വപ്രജാനാമപി ഭാഗധേയം
സദ്ധർമ്മവർമ്മപ്രതിഗുപ്തദേഹഃ
ശ്രീരാമവർമ്മാ നൃപതിർവിഭാതി. സുധർമ്മായാമിന്ദ്രസ്സദസി വിദുഷാം ഭോജനൃപതിഃ
ദ്വിജശ്രേണീമധ്യേ പുനരമൃതഗുഃ കല്പകതരുഃ
സുരോദ്യാനേ ലോകൈരിഹ യദവലോകേ സതി സമം
പ്രദർശ്യന്തേ സോയം ജഗതി സുഗുണാശ്ലേഷനൃപതിഃ. ആജ്ഞാപിതസ്തൽപദാഭ്യാമജ്ഞോ ഽപി ഗ്രന്ഥകർമ്മണി
യത്നേ സതി മഹാലംബേ കേന കിം കിം ന സാധ്യതേ.
വ്യാഘ്രാലയേശദാസോ ഽഹം ശിവദ്വിജകുലോദ്ഭവഃ
പ്രബന്ധം രാജസൂയാഖ്യം വ്യാചിഖ്യാസേ യഥാമതി.
ആലോച്യാക്ഷിപദാം വാണീ മമ മൂർദ്ധ്നി സുമായതാം
അന്യപ്രമാണോ യസ്ത്വന്യഃ കേന മാന്യേന മാന്യതേ? വൃത്തൌ നാനാപ്രമാദാ വിവൃതിഷു കഥിതാ
മാധവാദ്യൈശ്ച സർവ്വ
വ്യാഖ്യാസ്വാഖ്യായി ദോഷാ ബഹുലമഘടിതം
പ്രക്രിയാ കാവ്യപങ്ക്തൌ നാമവ്യാഖ്യാസ്വനന്തം കില തദിഹ മഹാ
കോവിദൈരപ്യവാര്യാ
വിഭ്രാന്തിശ്ചേൽ കൃശാഭ്യാസിനി കൃശധിഷണേ
മാദൃശേ കിന്നു വാച്യം? അന്വയക്രമതോ വ്യാഖ്യാ തന്യതേ ഽർത്ഥവിമർശിനീ
അഭിധാനപ്രക്രിയയോരഭിധാനൈര്യഥോചിതം.”
44.30ഹൃദയപ്രിയം
വൈദ്യകമാണു് ഈ മഹാഗ്രന്ഥത്തിലെ വിഷയം. ആകെ നാലു ഖണ്ഡങ്ങളെക്കൊണ്ടു സംപുടിതമായ പ്രസ്തുത കൃതിയിൽ നാല്പത്തെട്ടു് അധ്യായങ്ങളടങ്ങിയ ആദ്യത്തെ മൂന്നു ഖണ്ഡങ്ങളിൽ അഷ്ടാംഗഹൃദയത്തിലെ 120 അധ്യായങ്ങളിൽ അന്തർഭവിക്കുന്ന സകല വിഷയങ്ങളും സമഞ്ജസമായി സംഗ്രഹിച്ചിട്ടുണ്ടു്. അതിനുമേൽ യോഗഖണ്ഡം എന്നു നാലാമതായി ഒരു ഖണ്ഡംകൂടി 12 അധ്യായങ്ങളിൽ.
“അഥ തത്തച്ചികിത്സോക്താൻ യോഗാനാചാര്യസമ്മതാൻ
യഥാക്രമം ലിഖാമ്യത്ര യോഗഖണ്ഡോയമുച്യതേ”
എന്ന പ്രതിജ്ഞയോടുകൂടി എഴുതിച്ചേർത്തിരിക്കുന്നു. തന്നിമിത്തം ഹൃദയപ്രിയത്തിന്റെ കാര്യകാരിത വളരെ വർദ്ധിച്ചിട്ടുണ്ടു്. തന്റെ കൃതിയുടെ സ്വരൂപത്തെപ്പറ്റി ആചാര്യൻ
“പ്രായേണാഷ്ടാംഗഹൃദയപ്രോക്തൈഃ പദ്യൈർന്നവൈരപി
തദർത്ഥാനുസൃതൈഃ കുർവ്വേ ബാലാനാം ഹൃദയപ്രിയം”
എന്നു പറയുന്നു. അനുഷ്ടുപ്പുവൃത്തത്തിൽത്തന്നെയാണു് ഗ്രന്ഥം പ്രായേണ ആദ്യന്തം നിബന്ധിച്ചിട്ടുള്ളതു്. നാലു ഖണ്ഡങ്ങളുടെയും അവസാനത്തിൽ യഥാക്രമം ചുവടേ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു.
“നിത്യം ശ്രീപരമേശ്വരസ്യ ഭജതാ വ്യാഘ്രാലയാധീശിതുഃ
പാദാബ്ജം പരമേശ്വരേണ ശിവഭൂദേവാന്വയോദ്ഭൂതിനാ
സംക്ഷിപ്തേ ഹൃദയപ്രിയേ പ്രകലിതഃ ഖണ്ഡോത്ര കല്പാഭിധോ
മോദായാസ്തു ഗുണോത്തരോ വിമൃശതാം മാത്സര്യവർജ്ജം സതാം.” “വ്യാഘ്രാലയേശചരണം ശരണം ഗുരുഞ്ച
യാതേന ശുദ്ധഹൃദയം ഹൃദയപ്രിയേസ്മിൻ
സ്പഷ്ടാർത്ഥപദ്യപരമേ പരമേശ്വരേണ
ഭൂയാദിയം ഭുവി ഹിതാ വിഹിതാ ചികിത്സാ.” “വ്യാഘ്രാലയേശപദകല്പകപുഷ്പകാന്തി
ജ്യോത്സ്നാവികാസിതമനോമയകൈരവേണ
ശൈവദ്വിജേന രചിതേ ഹൃദയപ്രിയേസ്മിൻ
വൃത്തം ചികിത്സിതമിദം പരമേശ്വരേണ.” “കൃച്ഛ്റാനുഷ്ഠാനഭാരൈരഗദസമുദയൈർ
ദുർല്ലഭൈർമ്മിശ്രചിഹ്നൈ
വിസ്തീർണ്ണാൽ പുസ്തകൌഘാൽ പ്രചകിതമനസാം
പ്രാർത്ഥനാൽ സംപ്രണീതഃ
ഗ്രന്ഥോസൌ ലോകഹൃദ്യഃ കലിതബഹുരുജാ
ലക്ഷണസ്സിദ്ധയോഗോ
ഭൂയാദായുസ്സുഖാനാമയസുചരിതദഃ
ശംഭുവൽ സ്വാശ്രിതാനാം.”
ഹൃദയപ്രിയവും സുഖസാധകവും ഗ്രന്ഥകാരന്റെ കാലത്തുതന്നെ പ്രചുരപ്രചാരങ്ങളായിത്തീർന്നു. ഇന്നും അവയുടെ യശസ്സു് അഭംഗുരമായി പരിലസിക്കുന്നു.
44.31സുഖസാധകം
സുഖസാധകത്തിൽ ആകെ 12 ഖണ്ഡങ്ങളുണ്ടു്. ആദ്യത്തേതു സാമാന്യാധികാരവും ഒടുവിലത്തേതു് അവശിഷ്ടവുമാണു്. താഴെ കാണുന്ന ഉപക്രമശ്ലോകങ്ങൾ അതിലുൾപ്പെടുന്നു.
“ബ്രഹ്മദക്ഷാശ്വിമഘവദാത്രേയാദീൻ നതോസ്മ്യഹം
ആയുർവേദവിദോ വൈദ്യാൻ ലോകത്രയഹിതൈഷിണഃ ആയുശ്ശാസ്ത്രാൽ തൽപ്രണീതാൽ സംഹൃഹ്യ വ്യാധിലക്ഷണം
സിദ്ധൌഷധഗുണോപേതം ലിഖ്യതേ സുഖസാധകം.” അവസാനത്തിൽ ആചാര്യൻ ഇങ്ങനെയും പ്രസ്താവിക്കുന്നു. “വ്യാഘ്രാലയേ ശുചീന്ദ്രാഖ്യേ സ്ഥിതോപി പരമേശ്വരഃ
വസ്തുദൂഷ്യൈകയേവാസൌ ദീനാനാം കുരുതേ സുഖം. തൽപ്രസാദാന്നിർമ്മിതോയം ഗ്രന്ഥസ്സാധൂപകാരകഃ
സമാസമനയദ്യത്ര സർവായുർന്നിഗമാമൃതം. ശിവദ്വിജേന ഭിഷജാ ധിയാദായ കലീദൃശഃ
ഗ്രന്ഥഃ കേനാപ്യന്യതന്ത്രാദ്യോഗിണാം സുഖസാധകഃ.”
ഒടുവിലത്തെ ശ്ലോകത്തിന്റെ പൂർവ്വാർദ്ധത്തിൽ കലിസംഖ്യ സൂചിപ്പിച്ചിട്ടുണ്ടു്. ഹൃദയപ്രിയത്തിന്റെ സംക്ഷേപംതന്നെയാണു് സുഖസാധകം. ആയുർവ്വേദാമൃതമെന്നു് അതിനെ ഗ്രന്ഥകാരൻ വർണ്ണിച്ചിരിക്കുന്നതു് അസ്ഥാനത്തിലല്ല.
സുഖബോധകം
സുഖബോധകം ആശൌചം സംബന്ധിച്ച ഒരു ഗ്രന്ഥമാണു്. പല പൂർവ്വസൂരികളുടേയും മതങ്ങൾ നിപുണമായി വിവേചനംചെയ്തു് അവയിൽ അംഗീകാര്യമായ അംശം സംഗ്രഹിച്ചാണു് ആചാര്യൻ ഇതു രചിച്ചിരിക്കുന്നതു്. ആകെ അൻപത്തിമൂന്നു് അനുഷ്ടുപ്പുശ്ലോകങ്ങളും അവയുടെ ഭാഷാവ്യാഖ്യാനവും അടങ്ങിയിട്ടുണ്ടു്. ആരംഭത്തിലും അവസാനത്തിലുമുള്ള ശ്ലോകങ്ങളാണു് ചുവടെ ചേർന്നതു്.
“യസ്യ ജ്ഞാനേന വിധിവന്നിർവികല്പസുഖാത്മനഃ
ജന്മേതരനിദാനാഘം ത്യക്ത്വാ ശുദ്ധ്യതിതദ്ഭജേ”
ഈ സ്തുതി പരബ്രഹ്മപരമാണു്. ഇതിനു് ആശൌചപരമായും അർത്ഥമുണ്ടു്.
“ഏവമാശൌചശാസ്ത്രസ്യ സങ്ഗ്രഹസ്സുഖബോധകഃ
അനഘായാനുമോദായ ഭവേന്മതിമതാം സതാം.”
ഭാഷാകൃതികൾ - മുചുകുന്ദമോക്ഷം
ഏഴു സംസ്കൃതകൃതികളെന്നപോലെ ഏഴു ഭാഷാകൃതികളും അദ്ദേഹത്തിന്റെ വകയായി ഉണ്ടെന്നു നാം കണ്ടുവല്ലോ. അവയിൽ കാലംകൊണ്ടു് ഒന്നാമത്തേതാണു്, മുചുകുന്ദമോക്ഷം ആട്ടക്കഥ. ആ കൃതിക്കു വലിയ ഗുണമില്ല. എങ്കിലും അതുംകൂടി 54 ദിവസത്തെ ആട്ടക്കഥയിൽ ചേർത്തു പ്രസിദ്ധീകരിച്ചിട്ടുള്ളതു് 1033-ാമാണ്ടു കവിക്കു തിരുവനന്തപുരത്തുണ്ടായിരുന്ന പ്രശസ്തിയെ പരിഗണിച്ചായിരിക്കുമെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു.
“ലലനാലലാമമേ ജലജനയനേ! ജായേ!
മലർബാണകേളിസൌധമേ!
തരവേണമെൻസുകൃതപരിപാകമാമമൃത
പരിപൂർണ്ണമായ കുചഭരഹേമകലശമിപ്പോൾ”
മുതലായി ഒന്നുരണ്ടു പദങ്ങൾ സാമാന്യം നന്നായിട്ടുണ്ടു്.
ബാലഭൂഷണം
ഇതു വളരെ വിശിഷ്ടമായ ഒരു കൃതിയാണു്. സംസ്കൃതത്തിലെ സുപ്രസിദ്ധമായ വിശ്വഗുണാദർശചമ്പുവിനെ അനുകരിച്ചു സുമതിയെന്നും കുമതിയെന്നും രണ്ടു സ്ത്രീകളെ കഥാപാത്രങ്ങളാക്കി കമതിയെക്കൊണ്ടു ഓരോ വിഷയത്തിന്റേയും പൂർവ്വപക്ഷവും സുമതിയെക്കൊണ്ടു സിദ്ധാന്തപക്ഷവും വിവരിപ്പിച്ചു ബാലന്മാർക്കു സാന്മാർഗ്ഗികാഭിരുചി വളർത്തുകയാണു് പ്രസ്തുത ഗ്രന്ഥംകൊണ്ടു കവി സാധിക്കുന്നതു്. ആകെ ഇരുപത്തൊന്നധ്യായങ്ങൾ പുഷ്പങ്ങൾ എന്ന പേരിൽ അദ്ദേഹം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗുരുജനഗൗരവം, ഈശ്വരവിചാരം, സത്യം, ദയ, തപസ്സു് എന്നിവ തുടങ്ങി പുനർവിവാഹശങ്കാപരിഹാരം, രാജധർമ്മം, ശീലഗുണം എന്നിവയിൽ ഗ്രന്ഥം അവസാനിക്കുന്നു. ഗ്രഹചാരാദിഫലം ഭൂഗോള സിദ്ധാന്തം തുടങ്ങിയ ജ്യോതിശ്ശാസ്ത്രപ്രമേയങ്ങളേയും സമീചീനമായി ഘടിപ്പിച്ചിട്ടുണ്ടു്. ഗദ്യത്തിലാണു് വാദപ്രതിവാദസരണി തുടരുന്നതെങ്കിലും ധാരാളം ഭാഷാപദ്യങ്ങളും സംങ് ക്രമിപ്പിച്ചുകാണുന്നു. മൂത്തതിന്റെ വിവക്ഷയെന്തെന്നു താഴെചേർക്കുന്ന പ്രഥമപുഷ്പത്തിലെ പദ്യങ്ങളിൽനിന്നു ഗ്രഹിക്കാവുന്നതാണു്.
“വിചാരമല്ലോ തെളിവിന്നു കാരണം
പക്ഷദ്വയജ്ഞാനമതിന്നു ഹേതുവാം
വിശുദ്ധമാർഗ്ഗങ്ങൾ തെളിച്ചുകാട്ടുവാൻ
വിരോധിവാക്കൊട്ടു കലർന്നുചൊല്ലുവൻ. വാക്കിന്നനുപ്രാസഗുണങ്ങൾ കൂട്ടിയാൽ
നോക്കുന്ന ബാലർക്കറിവാൻ പ്രയാസമാം
ഓർക്കാനെളുപ്പത്തൊടു വാക്കു മാലയായ്
ക്കോർക്കുന്നു ഞാനിന്നൊരു ബാലഭൂഷണം. സുമതിയെന്നൊരു മാനിനിതനുടേ
തനയനോടു ഗുണം പറയുന്ന നാൾ
കുമതിയെന്നൊരു പെണ്ണു യദൃച്ഛയാ
വ്യവഹരിച്ചതു കേൾക്കുക ബാലരേ.”
മൂത്തതിന്റെ സമുജ്ജ്വലവും ധാരാവാഹിയുമായ ഗദ്യരീതിക്കു് ഒരു ഉദാഹരണം രണ്ടാം പുഷ്പത്തിൽനിന്നു പ്രദർശിപ്പിക്കാം.
“ഭൂമി, ജലം, അഗ്നി, ആദിത്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ ഇങ്ങനെ ചിലതു ധാരണശക്തികൊണ്ടും ഉഷ്ണം മുതലായ സ്വഗുണങ്ങളെക്കൊണ്ടും ആകൃതികൊണ്ടും തേജസ്സുകൊണ്ടും നമ്മളെക്കാൾ വളരെ അധികങ്ങളായി കാണപ്പെടുന്നു. വായ്വാകാശങ്ങൾ അപ്രത്യക്ഷങ്ങളായിട്ടു കാണുന്നതിനൊക്കെയും വ്യാപാരത്തിങ്കൽ സഹായം ചെയ്യുന്നു എന്നും അറിയപ്പെടുന്നു. ഇതുകൊണ്ടു് ഇനിയും ഇതിന്മണ്ണം നമ്മുടെ കാഴ്ചക്കു് കിട്ടാതെ ചില വിശേഷ ശക്തിമാന്മാരുണ്ടെന്നും അവർക്കു് ഭൂമിയല്ലാതെ ചില സ്ഥലങ്ങളിൽ സഞ്ചരിക്കാമായിരിക്കുമെന്നും വിചാരിക്കണം. എന്നാൽ വൃക്ഷങ്ങൾ മൃഗപക്ഷികളേയും അതുകൾ മനുഷ്യരേയും അവരുടെ ശക്തിയേയും എങ്ങനെ മുഴുവൻ അറിയാതെ ഇരിക്കുന്നു, അതിന്മണ്ണം മനുഷ്യരും തങ്ങൾക്കു സുഖ ദുഃഖങ്ങളെ ചെയ്വാൻ ശക്തന്മാരായിട്ടു കാണുന്നതല്ലാതേയും ചിലർ ഉണ്ടായിരിക്കുമെന്നും അവരുടെ ശക്തിയെ നമുക്കു് അറിഞ്ഞുകൂടാ എന്നും ഉള്ള അറിവുണ്ടാകും. പിന്നെ വിചാരിക്കുമ്പോൾ കണ്ടറിവാൻ വഹിയാത്തതിനെ കേട്ടറിയണമെന്നും വരും; അപ്പോൾ സത്യവചനം ഉപയോഗിക്കുന്നതായാൽ ദേവന്മാരുണ്ടെന്നുള്ള സജ്ജനവാക്കു ബോധപ്പെടും.”
1042-ാമാണ്ടു രചിച്ച ഈ കൃതിയിലെ ഗദ്യം ഒട്ടു മിക്കവാറും ഇന്നത്തെ പരിഷ്കൃതരീതിയിലുള്ള ഗദ്യംപോലെതന്നെ ശുദ്ധമായിരിക്കുന്നു. ബാലഭൂഷണത്തിനു മുൻപാണു് താൻ അർത്ഥവിമർശിനിയും ശ്രീരാമവർമ്മചരിതവും ഹൃദയപ്രിയവും നിർമ്മിച്ചതെന്നു ഗ്രന്ഥകാരൻ ഒടുവിൽ പ്രസ്താവിച്ചിട്ടുണ്ടു്.
44.32തിരുവിതാംകൂർ ചരിത്രം
തിരുവിതാംകൂർ ചരിത്രത്തെപ്പറ്റി പ്രഥമമായി ഒരു പുസ്തകം എഴുതിയതു പാച്ചുമൂത്തതാണെന്നു പറഞ്ഞുവല്ലോ. ക്ലേശസഹിഷ്ണുവും കുശാഗ്രബുദ്ധിയുമായ ഒരു ചരിത്രഗവേഷകന്റെ നിലയിലാണു് അദ്ദേഹം ഇതിൽ പ്രത്യക്ഷപ്പെടുന്നതു്. മരക്കലംപാട്ടു്, കൊച്ചുകണ്ടപ്പിള്ളയുടെ കുറിപ്പുകൾ, ഇടശ്ശേരി ഉണ്ണിത്താന്മാരുടെ നീട്ടു്, കേശവപിള്ളപേഷ്കാർ സൂക്ഷിച്ചിരുന്ന റിക്കാർടുകൾ മുതലായവയാണു് കൊല്ലം 898-ാമാണ്ടുവരെയുള്ള ചരിത്രനിർമ്മിതിക്കുള്ള രേഖകൾ; 899 മുതൽ 1002 വരെയുള്ളതിനു നിത്യച്ചെലവിൽ കാര്യക്കാരായിരുന്ന അപ്പിഅണ്ണാവിയുടെ റിക്കാർട്ടുകളും കായകുളം യുദ്ധത്തെപ്പറ്റി പ്രതിപാദിക്കുന്നതിനു തലവടി കുഞ്ഞുണ്ണിമൂത്തതിന്റെ രേഖകളും പ്രയോജനപ്പെട്ടിട്ടുണ്ടു്. 1036-ാമാണ്ടു് ആയില്യംതിരുനാൾ സിംഹാസനാരോഹണം ചെയ്ത കാലംവരെയുള്ള ചരിത്രം സംക്ഷേപിച്ചിരിക്കുന്നു. അന്നത്തെ സ്ഥിതിക്കു് മൂത്തതു് അത്രമാത്രം യാതൊരു എത്തും പിടിയുമില്ലാത്ത ആ വിഷയത്തെപ്പറ്റിയുള്ള ഒരു ഗ്രന്ഥരചനയിൽ വിജയീഭവിച്ചതു് ഒരു അതിമാനുഷകർമ്മമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ശങ്കുണ്ണിമേനോൻപേഷ്കാർ താൻ ഇംഗ്ലീഷിൽ രചിച്ച തിരുവിതാംകൂർചരിത്രത്തിൽ അദ്ദേഹത്തെ പല ഘട്ടങ്ങളിലും ഉപജീവിച്ചിട്ടുണ്ടു്.
44.33കേരളഭാഷാവ്യാകരണം
1050-ൽ കോവുണ്ണി നെടുങ്ങാടി കേരളകൗമുദി രചിച്ചു എങ്കിലും 1053-ൽ മാത്രമേ അതു മുദ്രണംചെയ്തുള്ളു. 1051-ലാണു് പാച്ചുമൂത്തതിന്റെ വ്യാകരം പ്രകാശിതമായതു്. നെടുങ്ങാടിക്കു തമിഴിൽ സാമാന്യമായ ജ്ഞാനമുണ്ടായിരുന്നു; മൂത്തതിനു് അതില്ലാതിരുന്നതുകൊണ്ടു തന്റെ വ്യാകരണം അത്ര പ്രശസ്യമായ രീതിയിൽ നിർമ്മിക്കുവാൻ സാധിച്ചില്ല. ചോദ്യോത്തരരൂപത്തിൽ രചിച്ചിരിക്കുന്ന പ്രസ്തുത പുസ്തകത്തിൽ “മലയാളഭാഷയ്ക്കു സംസ്കൃതരീതിയെ മുഖ്യമായി അനുസരിച്ചു വ്യാകരണം എഴുതുന്നു” എന്നാണു് പറഞ്ഞിരിക്കുന്നതു്. അക്ഷരകാണ്ഡം സന്ധികാണ്ഡം, പദകാണ്ഡം, സമാസകാണ്ഡം എന്നിങ്ങനെ പൂർവ്വഭാഗത്തിൽ നാലും, ധാതുകാണ്ഡം, ക്രിയാകാണ്ഡം, പ്രയോഗകാണ്ഡം, അലങ്കാരകാണ്ഡം എന്നിങ്ങനെ ഉത്തരഭാഗത്തിൽ നാലുമായി ആകെ എട്ടു കാണ്ഡങ്ങൾ അടങ്ങീട്ടുണ്ടു്. അലങ്കാര കാണ്ഡത്തിൽ വൃത്തത്തെപ്പറ്റിയും പ്രതിപാദിക്കുന്നു. വിജ്ഞേയങ്ങളായ അംശങ്ങൾ പലതും ഈ വ്യാകരണത്തിലുമുണ്ടു്.
44.34കേരള വിശേഷനിയമവിവരം
കേരളത്തിലെ വിവിധ ജാതികളുടെ ഉത്ഭവത്തേയും പെരുമാക്കന്മാരുടെ വാഴ്ചയേയും മറ്റു പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഒരു പുതിയ കേരളോൽപത്തിയാണെന്നു പറയാം. കേരളമാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങൾ അവിശ്വസനീയങ്ങളാണെന്നു മൂത്തതു കാരണസഹിതം തെളിയിച്ചിട്ടുണ്ടു്. “കേരളമാഹാത്മ്യത്തിൽ അർത്ഥവാദങ്ങൾ അധികമുണ്ടെന്നു പറഞ്ഞാൽ ചിലതിനെ സ്തുതിപ്പാനായിട്ടും ചിലതിനെ നിന്ദിപ്പാനായിട്ടും ഭോഷ്കുകൂടി പറയുകയാകുന്നു. ‘സ്തുതിനിന്ദാഫലകമധികാർകത്ഥവചനമർത്ഥവാദഃ’ എന്നു പ്രമാണം. വർണ്ണനകവനങ്ങൾക്കു ശുദ്ധകൃതിമമായും സമ്മിശ്രകൃതിമമായും അർത്ഥവാദമാവാം എന്നു് കാവ്യലക്ഷണത്തിൽ പ്രമാണമുള്ളതിനാൽ അതിനെ അനുസരിച്ചു് കേരളോല്പത്തിയിലെ സത്യമായ ക്ഷേത്രനാമത്തേയും ചില വൃത്താന്തങ്ങളേയും ചേർത്തു വളരെ അർത്ഥവാദങ്ങളുള്ള കേരളമാഹാത്മ്യത്തിലെ ശ്ലോകങ്ങളെ പ്രമാണമാക്കി എഴുതുകയോ പറയുകയോ ചെയ്താൽ പഠിത്വംകൊണ്ടു ബുദ്ധിവർദ്ധനയും നല്ല യുക്തികളുമുള്ള ഇംഗ്ലീഷുകാരുടെ ശ്രോത്രമാത്രത്തിങ്കൽനിന്നു ദൂരെ വർജ്ജ്യമാകുമെന്നു വിചാരിക്കേണ്ടതാകുന്നു” എന്നാണു് പറയുന്നതു്.
ആത്മകഥാസംക്ഷേപം
ഭാഷയിലെ ആദ്യത്തെ ആത്മകഥ പാച്ചുമൂത്തതിന്റേതാണെന്നു് ഒരു മെച്ചം പ്രസ്തുത കൃതിക്കു നിസ്സംശയമായുണ്ടു്. ജനനം മുതൽ 1047-ാമാണ്ടുവരെയുള്ള സംഭവങ്ങളാണു് അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു്.
ചില മുക്തകങ്ങൾ
മൂത്തതിന്റെ ചില മുക്തകങ്ങൾ കൂടി ഉദ്ധരിക്കാതെ മുന്നോട്ടു പോകുവാൻ നിർവ്വാഹമില്ല.
“ഉത്രംതിരുനാൾ മഹാരാജാവിനെപ്പറ്റി;
മാർത്താണ്ഡോയം മദീയാം ഭുവമതിവിപുലാം
ദ്യോതയത്യംബരസ്ഥോ
നിർവിഘ്നം വസ്തു ദേയം കിമപി ഖലു മയാ
തോഷചിഹ്നം തദസ്മൈ
ഇത്യാലോച്യാസ്യ ദൂരസ്ഥിതദുരധിഗമ
ത്വേന നൂനം വിഷണ്ണാ
തന്നാമ്നേ തുല്യധാമ്നേ മണിമനഘമദാ
ദ്ധൂണരാജ്ഞീ നൃപായ.”
“പകർച്ച തരുവിക്കണേ” എന്നു് ഉത്രംതിരുനാളോടപേക്ഷിക്കുന്ന ഒരു രഥബന്ധശ്ലോകം:
“പത്മനാഭം വീരമണേ! സ്വകരാക്ഷിപ്തദിക്കരിൻ!
സമർച്ചയൻ ഭുവി ഭവാൻ ഭാതി ദ്യുതരുഭൂരിദ!”
ഒരു സമസ്യാപൂരണം:
“ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം
മഹ്യം പ്രസീദ ദയിതേ! ത്യജ വൈപരീത്യം;
നോ ചേദ്ഭവിഷ്യതി ജഗത്യധുനൈവ വാർത്താ
ഭസ്മീചകാര കിരിശം കില ചിത്തജന്മാ.”
44.35വൈക്കത്തു നീലകണ്ഠൻമൂത്തതു് (994–1047)
വൈക്കത്തു പടിഞ്ഞാറേടത്തു നീലകണ്ഠൻമൂത്തതു പാച്ചു മൂത്തതിന്റെ അനുജനാണു്. ഒരു പദ്യകൃത്തായ അദ്ദേഹത്തെ സൗകര്യമുദ്ദേശിച്ചു് ഈ അധ്യായത്തിൽ ഉൾപ്പെടുത്തുന്നുവെന്നേയുള്ളു. 994-ാമാണ്ടു മീനമാസത്തിൽ ജനിച്ചു. വട്ടപ്പള്ളി സ്ഥാനികനായി ജ്യേഷ്ഠനോടുകൂടി അദ്ദേഹവും 1045-ൽ ശുചീന്ദ്രത്തു ദത്തുകേറി എന്നും വ്യാകരണത്തിൽ ഗുരുനാഥൻ ജ്യേഷ്ഠൻതന്നെ ആയിരുന്നുവെന്നും 1047-ൽ മരിച്ചു എന്നും മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. നല്ല ഒരു വൈയാകരണനും അക്കാലത്തെ പാഠകന്മാരിൽ അദ്വിതീയനുമായിരുന്നു. പാഠകത്തിനു് ആയില്യംതിരുനാൾ മഹാരാജാവു വീരശൃംഖല സമ്മാനിക്കുകയുണ്ടായിട്ടുണ്ടു്. (1) പ്രഹ്ലാദചരിതം ആട്ടക്കഥയും (2) അഷ്ടമിപ്പാനയും വൈക്കത്തമ്പലത്തിൽ പാടിവരുന്ന ചില സ്തോത്രങ്ങളും ഏതാനും ഒറ്റശ്ലോകങ്ങളും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു കിട്ടീട്ടുണ്ടു്.
അഷ്ടമിപ്പാന
വൈക്കത്തു വൃശ്ചികമാസത്തിൽ ആഘോഷിക്കപ്പെടുന്ന അഷ്ടമീമഹോത്സവത്തെ അധികരിച്ചാണു് ഈ പാന കവി രചിച്ചിട്ടുള്ളതു്. ഇതിന്റെ ആമുഖരൂപത്തിൽ സ്തുതിപ്പാന എന്ന പേരിൽ പെരുംതൃക്കോവിലിലെ മാഹാത്മ്യത്തെ വിവരിക്കുന്ന ഒരു ഭാഗവും ഘടിപ്പിച്ചിട്ടുണ്ടു്. അഷ്ടമീവർണ്ണനത്തിൽനിന്നു ചില ഈരടികൾ ഉദ്ധരിക്കാം.
“വൻപെഴും നല്ല പട്ടുക്കുടയതും
പൊൻപിടിയുള്ള വെഞ്ചാമരങ്ങളും
അമ്പിളിപോലെയാലവട്ടങ്ങളും
പിൻപുറത്തു പിടിച്ചങ്ങുയർത്തുന്നു.
അൻപിനോടേ കുട തഴയെന്നിവ
മുമ്പിലൊക്കെ നിരത്തിപ്പിടിക്കുന്നു.
ചട്ട തൊപ്പിയും തോക്കും ധരിച്ചുള്ള
പട്ടാളത്തിൻ ശിപായിമാരെത്തുന്നു.
ശിഷ്ടന്മാർ ചിലർ നാമം ജപിക്കുന്നു;
തുഷ്ടിയോടെ പ്രദക്ഷിണം ചെയ്യുന്നു.
നാഗരാജന്നു തുല്യമതാകുന്ന
നാഗരാവുണ്ടു കൊട്ടിത്തുടങ്ങുന്നു.
അഖിലന്മാർക്കുമാനന്ദം നല്കുന്ന
തകിലുമുണ്ടു തകർത്തുതുടങ്ങുന്നു.
ചേരുമേറ്റം ഗുണങ്ങളെക്കൊണ്ടതി
ചാരുനാഗസ്വരങ്ങൾ തുടങ്ങുന്നു.”
ചില മുക്തകങ്ങൾ
ഒരു പ്രാർത്ഥന:
“ജാതസ്സർവോ മ്രിയേത ധ്രുവമിഹ ഭഗവം
സ്തേന നാഹം വിഷാദീ
ത്വൽപാദാംഭോജസേവാവിധിപരരതതാ
നാസ്തി ചേൽ സൈവ ഖേദഃ
യാവജ്ജീവന്തു തസ്മാത്തവ ഭജനവിധൗ
സക്തയേ ശക്തയേ ച
ശ്രീമദ്വ്യാഘ്രാലയാധീശ്വര പുരഹര ഹേ!
ദേഹി മേ ദേഹസൗഖ്യം.”
ശുചീന്ദ്രത്തു സ്ഥാണുമൂർത്തിയോടു്, അനേകം മരണങ്ങൾ ഇല്ലത്തു സംഭവിച്ചപ്പോൾ:
“സർവം മമേദമഹമേവ ഗൃഹേ പ്രധാന
ഏവം ഗതാഃ കതി ജനാഃ കതി ഗാമിനശ്ച
മധ്യേഗതോഹമിഹ താവകസേവകസ്സ്യാം
നിത്യം ശുചീന്ദ്രപുരനാഥ! നമോസ്തു ശംഭോ!”
ഉദയനാപുരത്തപ്പനോടു്:
“ദഹനജനകോപി ത്വം ഭക്താൻ കരോഷി ഹി ശീതളാൻ
ഭവസുഖകരോപി ത്വം തേഷാം ഭവസ്യ വിനാശനഃ
ഉദയനപുരാധീശോപ്യസ്തം നയസ്യഖിലാശുഭാൻ
നഹിനഹി മഹാൻ നിർണ്ണേതവ്യസ്ത്വിതീവവിബോധയൻ.”
44.36കുഴിക്കാട്ടു മഹേശ്വരൻഭട്ടതിരി (970–1040)
ചരിത്രം
തിരുവല്ലാത്താലൂക്കിൽ കുഴിക്കാടു് എന്ന പേരിൽ സുപ്രസിദ്ധമായ ഒരു താന്ത്രികകുടുംബമുണ്ടെന്നും അതിലെ അങ്ഗമായി എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ശങ്കരൻ ഭട്ടതിരി ക്രിയാസംഗ്രഹം, പരാസ്തുതി എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്നും ഇരുപത്തേഴാമധ്യായത്തിൽ വിവരിച്ചുകഴിഞ്ഞുവല്ലോ. തന്ത്രപദ്ധതിയുടെ മറുകര കണ്ടു രണ്ടു ഭട്ടതിരിമാർ കൊല്ലം പതിനൊന്നാംശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ആ കുടുംബത്തെ അലങ്കരിച്ചിരുന്നു. അവരിൽ അച്ഛൻ മഹേശ്വരൻ ഭട്ടതിരി 970 മുതൽ 1040 വരെയും, മകൻ അക്കീരമൻ (അഗ്നിശർമ്മൻ) ഭട്ടതിരി 994 മുതൽ 1068 വരെയും ജീവിച്ചിരുന്നു. മഹേശ്വരൻ അക്കാലത്തെ സംസ്കൃതപണ്ഡിതന്മാരുടെ ഇടയിൽ പ്രമുഖനും വ്യാകരണം, ജ്യോതിഷം എന്നീ ശാസ്ത്രങ്ങളിൽക്കൂടി നിഷ്ണാതനുമായിരുന്നു. മകനും വൈദുഷ്യത്തിൽ ഒട്ടും കുറഞ്ഞ ആളായിരുന്നില്ല. മഹേശ്വരനുമായാണു് വിദ്വാൻ കോയിത്തമ്പുരാൻ വാദത്തിലെർപ്പെട്ടതു് എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹവും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആശ്രിതനായിരുന്നു. മഹേശ്വരൻ സ്വപുത്രന്റെ സഹായത്തോടുകൂടി തന്ത്രസമുച്ചയത്തിനും ശേഷസമുച്ചയത്തിനും വിസ്തൃതവും മർമ്മസ്പർശിയും സർവ്വസംശയച്ഛേദിയുമായ ഓരോ വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. ഈ ഗ്രന്ഥങ്ങൾക്കു കേരളത്തിലെ ദേവപൂജകന്മാരായ ബ്രാഹ്മണരുടെയിടയിൽ ഇക്കാലത്തുമുള്ള പ്രചാരവും പ്രാമാണികതയും അന്യാദൃശമാണു്. മഹേശ്വരൻ ഭട്ടതിരിയെ താന്ത്രികന്മാർ അവരുടെ ഒരു പരദൈവമായി പരിഗണിക്കുന്നതിൽ ആശ്ചര്യമില്ല. അദ്ദേഹം ഏതദ്വിഷയകമായ വ്യവസായംകൊണ്ടു് അവരെ അനുഗ്രഹിച്ചിരുന്നില്ലെങ്കിൽ ഇന്നു സംസ്കൃതഭാഷ ശരിക്കു പഠിക്കാത്ത പല തന്ത്രിമാർക്കും കുലവൃത്തി തുടർന്നുകൊണ്ടു പോകുവാൻ സാധിക്കുന്നതല്ലായിരുന്നു.
തന്ത്രസമുച്ചയവ്യാഖ്യ
ഈ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ ആചാര്യന്റെ അധോലിഖിതങ്ങളായ ശ്ലോകങ്ങൾ കാണുന്നു.
“വിഷ്ണ്വീശേശാച്യുതാംബാഗുഹഗണപതിശാ
സ്താഖ്യയാ ഖ്യാതമൂർത്തിം
നത്വാത്മാനം പരം തം ശ്രുതിശിരസി ഗതം
സച്ചിദാനന്ദരൂപം
ശ്രീമന്നാരായണാഖ്യദ്വിജവരവിദുഷൈ
കത്ര തന്ത്രം സമുച്ചി
ത്യാബദ്ധം വ്യാകരിഷ്യാമ്യഹമിഹ വിദുഷാം
ഭാഷയാ തോഷണായ. വന്ദിച്ചു വാരണമുഖം വിരവോടു വാണീം
കന്തപ്രഭാം ഭഗവതീം ഗുരുനാഥനേയും
ചെർമ്മേ സമുച്ചയമതിന്നിഹ ഭാഷയായി
നിർമ്മിപ്പതിന്നു വിവൃതിം തുനിയുന്നഹോ ഞാൻ, ശ്രീചർമ്മശൈല [1] നിലയൻ ശിശിമൗലിതാനും
ശ്രീവല്ലഭേശ്വരനുമിങ്ങനുകമ്പയോടേ
ശ്രീഭദ്രകാളിപരദേവതയും നമുക്കു
ശ്രിഭദ്രസന്തതികൾ നല്കുക സർവകാലം. ഇല്ലെങ്കിലും മതിബലം മമ തെല്ലുപോലു
മുല്ലാസമാർന്നു ഗുരുനാഥകൃപാബലത്താൽ
മെല്ലെന്നുരപ്പതിനു പാരമൊരുമ്പെടുന്നേൻ
നല്ലോരു സത്തുകളനുഗ്രമേകിടേണം.” ഒടുവിൽ ഇങ്ങനെ പറയുന്നു: “അത്യുക്തിവക്തവ്യാനുക്തിസങ്കീർണ്ണോക്തിദുരുക്തയഃ
യേ ദോഷാ ഇഹ ജായേരന്നാർത്ഥികാശ്ശാബ്ദികാശ്ച വാ,
വിമൃശ്യാപാസ്യ സന്തസ്താനന്യാനാധായ തൽസ്ഥലേ
ഇമം സമഞ്ജസീകുര്യുഃ പ്രബന്ധം തന്ത്രപാരഗാഃ.” “ഗർത്താരണ്യമഹേശ്വരക്ഷിതിസുരൻ
ബാലപ്രബോധാർത്ഥമായ്
വൃത്തിം തന്ത്രസമുച്ചയത്തിനു ചമ
ച്ചൻപോടു ഭാഷാമയീം;
ഉൾത്തട്ടിൽക്കുതുകേന സജ്ജനമിദം
ശോധിച്ചു ചെമ്മേ കൃപാ
ശക്ത്യാ ശാധു പരിഗ്രഹിച്ചു സതതം
നല്കീടണം മങ്ഗലം. ഭക്തിശ്രദ്ധാതിമേധ്യോപഹരണവിഹിതാ
ശ്രേയസീ യത്സപര്യാ
പര്യാപ്നോത്യർച്ചകേഭ്യോ മഹിതതരചതു
വർഗ്ഗവിശ്രാണനായ
ഹന്താപ്രാജ്ഞോപ്യകാർഷം ഖലു വിവൃതിമിമാം
യൽപ്രസാദാൽ ക്രിയാസു
ർദ്ദേവാസ്തേ ജഹ്നുകന്യാകലിതപദപയോ
ജാദിമാം മങ്ഗളം വഃ.”
‘ദേവാസ്തേ ജഹ്നുകന്യാ’ എന്ന കലിവാക്യത്തിൽനിന്നു പ്രസ്തുതകൃതി സമ്പൂർണ്ണമായതു് 1026 ധനുമാസം 9-ാം൹ യാണെന്നു സിദ്ധിക്കുന്നു.
ശേഷസമുച്ചയവ്യാഖ്യാ
പ്രസ്തുത ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
“ശ്രീമദ്ഗുരും ഗണേശം ബ്രഹ്മാദീർദ്ദേവതാശ്ച നത്വാഹം
ശേഷസമുച്ചയവിഷയാം വിമൃശാമി യഥാമതി വ്യാഖ്യാം. കാരുണ്യാദ്ഗുരുനായകസ്യ ഗുരുണോ ഗുഹ്യസ്യ ഭാഷാമയീം
കൃത്വാ തന്ത്രസമുച്ചയസ്യ വിവൃതിം ലഘ്വീമഥൈതാദൃശീം
കർത്തും ശേഷസമുച്ചയസ്യ വിവൃതിം സംബധ്നതാമുദ്യമം
കല്യാണം കലയന്തു നഃ കമലയോന്യർക്കാദികാ ദേവതാഃ. അല്പജ്ഞനാകിലുമഹം കരുണാർദ്രമാകും
കല്പദ്രുമം തൊഴുതു മൽഗുരുസൽകടാക്ഷൽ
നല്പോടശേഷമപി ശേഷസമുച്ചയാർത്ഥം
താല്പര്യമോടെഴുതുവാൻ തുനിയുന്നിദാനീം.”
തന്ത്രസമുച്ചയത്തിലെ പ്രഥമശ്ലോകത്തിന്റെ വിവൃതി
ഭട്ടതിരിയുടെ വ്യാഖ്യാനത്തിന്റെ രീതി കാണിക്കുവാൻ പ്രഥമശ്ലോകവ്യാഖ്യ മാത്രം പകർത്താം. “ശ്രീമദ്ഷഡ്ഗുണ-സംഭൃതം…ഇതി–അസ്യാർത്ഥഃ വേദശാസ്ത്രപുരാണാദികളിൽ അധിഗതനായി അപരിച്ഛേദ്യനായിരിക്കുന്ന ഈശ്വരനെ വിടാതെ സമീചീനമാംവണ്ണം ആരാധിക്കേണമേ. ശ്രദ്ധാ ഭക്തി എന്നിവയെക്കൊണ്ടു ശുദ്ധങ്ങളായിരിക്കുന്ന ഉപകരണങ്ങളുണ്ടല്ലോ, അപ്പു്, പൃഥ്വി, ആകാശം, വായു, തേജസ്സു് എന്നീ ഭൂതമയങ്ങളായിരിക്കുന്ന ജലഗന്ധപുഷ്പാദിനിവേദ്യങ്ങൾ, അവറ്റെക്കൊണ്ടു പൂർണ്ണമായിരിക്കുന്ന ആനന്ദാനുഭവത്തെ അനുഭവിക്കുന്നൊരുത്തനെങ്കിലും, സന്തുഷ്ടനായിട്ടു് തേജോമയനായി ജ്ഞാനസന്തോഷനിത്യസ്വാതന്ത്ര്യാവിഘ്നങ്ങളെക്കൊണ്ടു് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ദേഹത്തെ ആശ്രയിച്ചിട്ടു വിധിക്കുതക്കവണ്ണം പൂജിക്കുന്നതു് ആ ഈശ്വരനെ എന്നു താല്പര്യം.”
കുഴിക്കാട്ടുപച്ച എന്ന പേരിൽ ഒരു തന്ത്രഗ്രന്ഥവും മഹേശ്വരൻ ഭട്ടതിരി ഭാഷയിൽ രചിച്ചിട്ടുണ്ടു്. അതു സമുച്ചയ വ്യാഖ്യയിൽനിന്നു വളരെ വ്യത്യസ്തമല്ല. ഭദ്രകാളിയെസ്സംബന്ധിച്ചുള്ള ക്രിയാഭാഗവും മറ്റും കൂട്ടിച്ചേർത്തിട്ടുണ്ടു് എന്നേയുള്ളു ഭേദം.
44.37കോവുണ്ണിനെടുങ്ങാടി (1006–1064)
ജനനവും വിദ്യാഭ്യാസവും
ബ്രിട്ടീഷ് മലബാർ വള്ളുവനാടുതാലൂക്കിൽ നടുവട്ടം അംശത്തിൽ തൊടുകാടു് എന്നൊരു ദേശമുണ്ടു്. അവിടെയുള്ള മേലേതിൽ എന്ന ഭവനത്തിൽ മുള്ളത്തു് ഉണ്ണിരാരിച്ചൻ വെള്ളോടിയുടേയും കുഞ്ചിക്കോവിലമ്മയുടേയും പുത്രനായി കോവുണ്ണിനെടുങ്ങാടി 1006-ാമാണ്ടു ചിങ്ങം 16-ാം൹ ജനിച്ചു. 15 വയസ്സുവരെ കളിച്ചും അഹങ്കരിച്ചും നടന്നതല്ലാതെ യാതൊന്നും പഠിച്ചില്ല. 1021-ൽ വാഴയൂർ തച്ചയിൽ ഏറാടി എന്ന പണ്ഡിതന്റെ അന്തേവാസിത്വം സ്വീകരിച്ചു സംസ്കൃതം സിദ്ധരൂപംമുതൽ അഭ്യസിച്ചുതുടങ്ങി. രണ്ടു മൂന്നു കൊല്ലംകൊണ്ടു മാഘനൈഷധാദികാവ്യങ്ങളും സിദ്ധാന്തകൗമുദിയും തർക്കസംഗ്രഹവും വശമാക്കിയതിനു പുറമെ ജ്യോതിഷത്തിലും സാമാന്യമായ ജ്ഞാനം സമ്പാദിച്ചു. കുടുംബത്തിന്റെ ധനസ്ഥിതി ശോചനീയമായിരുന്നതിനാൽ തദനന്തരം സ്വല്പവേതനത്തിൽ ചില കോവിലകങ്ങളിലും മറ്റും പറ്റിക്കൂടി അവിടങ്ങളിലെ ബാലന്മാരെ സംസ്കൃതം പഠിപ്പിക്കുവാൻ ആരംഭിച്ചു. 1027-ൽ അമരമ്പലം കുപ്പുസ്വാമിശാസ്ത്രികളോടു് മുക്താവലി അഭ്യസിച്ചു. 1028 വൃശ്ചികം 20-ാം൹ വരെ ആ അഭ്യസനം തുടർന്നു. അപ്പോഴേക്കും വ്യാകരണവും തർക്കവും ജ്യോതിഷവും ഒരുമാതിരി സ്വാധീനമാക്കിക്കഴിഞ്ഞിരുന്നു.
ഉദ്യോഗങ്ങൾ
1036-ൽ നെടുങ്ങാടി കോഴിക്കോട്ടു പ്രോവിൻഷ്യൽ സ്ക്കൂളിൽ ഒരു മുൻഷിയായി. 1041 കുംഭത്തിൽ അദ്ദേഹത്തിനു മദിരാശി പ്രസിഡൻസികോളേജിൽ മുൻഷിയായി കയറ്റംകിട്ടി. അവിടത്തെ ശീതോഷ്ണാവസ്ഥ യോജിക്കാത്തതുകൊണ്ടു് ആ പണി 1044 ധനു 5-ാം൹ രാജിവെച്ചു. 1047 മേടം 13-ാം൹ തിരുവനന്തപുരത്തു രാജകീയ മഹാപാഠശാലയിൽ മലയാളം മുൻഷിയായി. അതിനുമുൻപു തന്നെ ടിപ്പുവിന്റെ കലാപകാലത്തു നെടുങ്ങാടിയുടെ കുടുംബം വഞ്ചിമഹാരാജാവിനെ അഭയംപ്രാപിച്ച ഒന്നായിരുന്നതിനാൽ അദ്ദേഹത്തിനു് ആ പുതിയ ജോലി ആനന്ദപ്രദമായിത്തോന്നി. അവിടെനിന്നു് 1050 മേടം 13-ാം൹ ആലുവാ ജില്ലാക്കോടതിയിൽ സർക്കാർ വക്കീലായി നിയമിക്കപ്പെട്ടു. ആ പണി പല കോടതികളിലുമായി 1055 വൃശ്ചികമാസംവരെ നോക്കി. മേൽക്കയറ്റത്തിനു വഴികാണായ്കയാൽ അതും രാജിവെച്ചു പിരിഞ്ഞു. പിന്നീടു കവളപ്പാറ മൈനറുടെ അധ്യാപകനായി കുറേക്കാലം കഴിച്ചുകൂട്ടി. 1064 മകരം 15-ാം൹ മരിച്ചു.
കൃതികൾ
കോവുണ്ണിനെടുങ്ങാടിയുടെ പ്രധാന കൃതി കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥമാണു്. പാച്ചുമൂത്തതിനെപ്പോലെ അദ്ദേഹം വ്യാകരണത്തിനുപുറമെ ഒരു ആത്മകഥാ സംക്ഷേപവും എഴുതീട്ടുണ്ടു്. നെടുങ്ങാടിയുടെ ഭാഷാവിഷയകമായ ജ്ഞാനം സർവ്വതോമുഖമായിരുന്നു. 1047-ൽ തിരുവനന്തപുരത്തു പണി ആരംഭിച്ചതോടുകൂടി തമിഴ്ഭാഷ പഠിച്ചു നന്നൂൽ ഹൃദിസ്ഥമാക്കി. ആ ഭാഷയിൽ വേണ്ട പരിജ്ഞാനമില്ലാതെ മലയാളത്തിനു് ഒരു വ്യാകരണം നിർമ്മിക്കുവാൻ ആർക്കും അധികാരിഭാവമില്ലെന്നു് ആ സമീക്ഷ്യകാരി മുൻപു തന്നെ ഗ്രഹിച്ചിരുന്നു. 1050-ാമാണ്ടു മീനമാസം കേരളകൗമുദിയുടെ രചന പൂർത്തിയായെന്നു ഗ്രന്ഥത്തിന്റെ അവസാനത്തിലുള്ള ‘കല്യാണസൗഖ്യോദയം’ എന്ന കലിവാചകത്തിൽ നിന്നു കാണാവുന്നതാണു്. ആ കൊല്ലം മേടത്തിലാണല്ലോ അദ്ദേഹം തിരുവനന്തപുരം വിട്ടതു്. ആത്മകഥാസംക്ഷേപത്തിൽ 1057 മിഥുനം 15-ാം൹ തന്റെ മാതാവു മരിക്കുന്നതു വരെയുള്ള ചരിത്രഭാഗമേ കണ്ടുകിട്ടീട്ടുള്ളു.
44.38കേരളകൗമുദി
ഭാഷയ്ക്കു് അമൂല്യമായ ഒരു നിധിയാണു് കേരളകൗമുദി. അതിനെക്കാൾ ഗുണപുഷ്കലമായ ഒരു വ്യാകരണം ഏ.ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ കേരളപാണിനീയം മാത്രമേയുള്ളു.
“കൊട്ടാരക്കര കോട്ടയത്തരചനും കോട്ടൂരുമുണ്ണായിയും
കൂട്ടക്കാരവരൊത്തു തൊട്ട തിലകപ്പൊട്ടാമെഴുത്തച്ഛനും
വാട്ടംവിട്ടൊരു വഞ്ചിവീരധരണീപട്ടം ധരിച്ചോർകളും
കോട്ടംവിട്ടൊരു കുഞ്ചനും കൃതികളിന്നേട്ടിൽ പ്രമാണങ്ങളാം. [2] കവികളിലവരാരും കണ്ട നൂലിട്ടു കാട്ടീ
ലവികലമതുകൊണ്ടിന്നേട്ടിലും കാടുകെട്ടീ;
കവിയുമഴിനിലയ്ക്കീ നൂലു മാലാനുരൂപം
കവികളിലുരചെയ്യാം ബാലബോധാർത്ഥമേവം.”
ഇവ കഴിഞ്ഞാണു് അന്യത്ര ഉദ്ധരിച്ചിട്ടുള്ള “ഗുണ്ഡർട്ടെന്ന പ്രബലമതിമാൻ” ഇത്യാദി പദ്യം.
“ഗാഢം പാണിനിസൂത്രവും തമിഴുനന്നൂലും ഗ്രഹിച്ചഞ്ജസാ
ഗുഢം കേരള സമ്പ്രദായമഖിലഗ്രന്ഥപ്രയോഗങ്ങളും
വ്യൂഢം ചേതസി യേന തേന ഗുരുണൈവാലോകനീയം ത്വിദം
മൂഢന്മാരിതു കണ്ടുടൻ പരിഹസിച്ചാലും നമുക്കെന്തഹോ”
എന്ന ഉപോൽഘാതപദ്യങ്ങളിൽ ഗ്രന്ഥകാരൻ തനിക്കു പൂർവ്വ സൂരികളുടെ നേർക്കുള്ള ആധമർണ്ണ്യം രേഖപ്പെടുത്തിയിരിക്കുന്നു. ആ പഴയ വ്യാകരണങ്ങളെപ്പറ്റി പ്രകൃതപദ്യങ്ങളുടെ വൃത്തിയിൽ ഇങ്ങനെ പറയുന്നു. “അവ പല വിഷയങ്ങളിലും ശ്ലാഘിക്കത്തക്കതെങ്കിലും ചില ന്യൂനതകളാൽ ഈ മലയാളികൾക്കു് ഉണ്ടാകേണ്ടുന്ന പ്രയോജനം മുഴുവനും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല ചില അപകടങ്ങളും വന്നിട്ടുണ്ടു്. എന്നാൽ എന്റെ ഈ ഉത്സാഹത്തിന്റെ നിമിത്തം മേല്പറഞ്ഞവരുടെ പ്രവൃത്തിയാകയാൽ ഞാൻ അവർക്കു വണക്കം പറയുന്നു. എന്നുതന്നെയല്ല ഗുണ്ഡർട്ടുസായിപ്പവർകളുടെ പുസ്തകം എനിക്കു് ഇതിലേയ്ക്കു് വളരെ ഉപകരിച്ചിരിക്കുന്നു. കഴിയുന്നിടത്തോളം ഞാൻ ഇതിൽ അദ്ദേഹത്തെത്തന്നെ പിൻതുടരുകയും ചെയ്യും.”
ഗ്രന്ഥത്തിന്റെ സ്വരൂപം:
“വർണ്ണം പേർ പൊരുൾ സന്ധി ശബ്ദപദവും
നാമം ക്രിയാ ചാവ്യയം
വർണ്ണം വാക്യസമാസവൃത്തവുമല
ങ്കാരം തഥാ ധാതുവും
നിർണ്ണീതിശ്ച കലാക്രമാദുപചിതാ
ലോകൈരിയം ദ്വ്യഷ്ടഭിഃ
പുർണ്ണാ കേരളകൗമുദീഹ കുരുതാം
കല്യാണസൗഖ്യോദയം”
എന്ന ഒടുവിലത്തെ പദ്യത്തിൽ പൂർണ്ണചന്ദ്രികപോലെയാണു് തന്റെ കൗമുദി എന്നും 16 കലകൾക്കുപകരം അതിൽ 16 ആലോകങ്ങൾ അടങ്ങിയിരിക്കുന്നു എന്നും ആചാര്യൻ പറഞ്ഞിരിക്കുന്നു. ആദ്യത്തെ വർണ്ണത്തിനു് അക്ഷരമെന്നും രണ്ടാമത്തേതിനു വിശേഷമെന്നും പേരിനു സംജ്ഞയെന്നും പൊരുളിനു പരിഭാഷയെന്നും നിർണ്ണീതിക്കു് അഭ്യാസമെന്നുമാണു് അർത്ഥം കല്പിച്ചിരിയ്ക്കുന്നതു്. ഭാഷാകൃതികൾക്കു സാമാന്യമായി വേണ്ട പാണിനിസൂത്രങ്ങളും നന്നൂൽസൂത്രങ്ങളും ഓരോ പ്രകരണത്തിലും കൗമുദിയിൽ സംഗ്രഹിച്ചിട്ടുണ്ടു്. ആദ്യം സംസ്കൃതസൂത്രങ്ങളും പിന്നീടു ദ്രാവിഡസൂത്രങ്ങളും എടുത്തു കാണിച്ചിരിക്കുന്നു. “സംസ്കൃതഹിമഗിരിഗളിതാ ദ്രാവിഡ വാണീകളിന്ദജാമിളിതാ” എന്ന അക്ഷരാലോകത്തിലെ മങ്ഗളശ്ലോകത്തിൽനിന്നു നെടുങ്ങാടി മലയാളത്തിന്റെ ഉത്ഭവം സംസ്കൃതത്തിൽനിന്നാണു് എന്നു പ്രസ്താവിച്ചിട്ടുള്ളതായി ചിലർ ശങ്കിക്കുന്നു. ആ ശങ്ക അസ്ഥാനത്തിലാണെന്നു്
“സംസ്കൃതോച്ചാരണം പ്രായസ്സൽകൃതം കേരളോക്തിയിൽ;
എങ്കിലും താവഴിക്കത്രേ തങ്കലേ രീതിയൊക്കയും”
എന്ന ആലോകത്തിലെ ചതുർത്ഥകാരിക വെളിപ്പെടുത്തുന്നു. അവതാരികയായി ചേർത്തിട്ടുള്ള അഞ്ചു ശ്ലോകങ്ങൾ ഒഴിച്ചാൽ 388 ശ്ലോകങ്ങൾ കാരികാരൂപത്തിലും മറ്റും കൗമുദിയിൽ അന്തർഭവിച്ചിട്ടുണ്ടു്. കാരികകൾ നിർമ്മിക്കാൻ നെടുങ്ങാടിക്കു് അസാധാരണമായ വൈഭവമുണ്ടായിരുന്നു. ധാതുക്കളെപ്പോലും അദ്ദേഹം
“ആടു ഓടു കൂടു കോടു ചാടു ചൂടു ഞേടുവും
തേടു നേടു പാടു പൂടു പോടു മാടു വാടുവും
വീടു ഊരു കോരു ചാരു വാരു കാളു ചൂളുവും
മൂളു മരുവു പൂചു തടവു ഓതുവേരിവ”
ഇത്യാദി പദ്യരൂപത്തിൽ പ്രദർശിപ്പിക്കുന്നു. ഉദാഹരണങ്ങൾക്കുവേണ്ടി ആചാര്യൻ ചില സ്വകീയപദ്യങ്ങളും ഉണ്ടാക്കി അവയെ അവസരോചിതമായി ഘടിപ്പിച്ചിട്ടുണ്ടു്. താഴെച്ചേർക്കുന്ന മൂന്നു പദ്യങ്ങൾ ആ കൂട്ടത്തിൽപ്പെടുന്നു.
“കൊടുവെയിൽകൊണ്ടുടൽ മുടിയും ചുടുമണലടികൊണ്ടു ചുട്ടു തന്നടിയും
നെടുവയൽ നടുവേ കഷ്ടം കിടുകിടയാരാണ്ടു മണ്ടുന്നു.
കുറുമൊഴിനറുമലരാലും പുതുമടു മുതുമുത്ത വണ്ടിന്നുണ്ണരുതോ
അറുകുല കരുതിത്താനേ തുറുമിഴിയോടും പറക്കുന്നു? നിലത്തൂന്നിത്തന്നേ തളിരടി തുടുത്തായിതയി! തേ
മുഖശ്രീ മോഹിച്ചംബുജമൊടു വെറുക്കുന്നു വിധുവും
നിലയ്പാനോ കൊങ്കത്തടമൊടിനടുക്കെട്ടു വലിയാൽ
സുഖം കാലൈക്യത്തിന്നുദകതപമാണ്ടോ നളിനവും?”
ഏതു വ്യാകരണം ആരു പുത്തനായി പ്രസിദ്ധീകരിച്ചാലും ബാലന്മാർ ശരിയ്ക്കു മലയാളം അഭ്യസിക്കണമെങ്കിൽ കേരള കൗമുദി നിഷ്കർഷിച്ചു പഠിക്കുകതന്നെ വേണം.
“ഭൂവിൽക്കലർന്നൊരു സമന്തഭവ [3] പ്രണാളീ
കാവിൽക്കുലോർദ്ധ്വഭവനേ ജനുവാർന്നുമേവും
[4] കോവില്ക്കിടാവുകൃതിയാമിതു ബാലകാനാം
നാവിൽക്കളിക്ക കടലിൽത്തിരമാലപോലെ”
എന്നു നെടുങ്ങാടി ഗ്രന്ഥാന്തത്തിൽ ചെയ്തിരിക്കുന്ന ആശംസതികച്ചും സഫലമായിട്ടുണ്ടു്.
ചില മുക്തകങ്ങൾ
ഒരു ശൃങ്ഗാരശ്ലോകം:
“പണ്ടേ കണ്ടറിവില്ല കണ്ടതിലകത്തൻപോടു രണ്ടക്ഷരം
മിണ്ടീട്ടില്ലതിനത്ര ബന്ധവുമെനിക്കുണ്ടായതില്ലെങ്കിലും
വണ്ടാരപൂങ്കഴലാളതായ ഭവതിക്കെങ്കൽ പ്രിയംലേശമൊ
ന്നുണ്ടാമോ മധുവാണിമാർകുലമണിഞ്ഞീടുന്ന പൂമാലികേ?”
ഒരു സമസ്യാപൂരണം:
“ദാമോദരകരാഘാതവിഹ്വലീകൃതചേതസാ
ദൃഷ്ടം ചാണൂരമല്ലേന ശതചന്ദ്രം നഭസ്ഥലം.”
44.39പി. ഗോവിന്ദപ്പിള്ള (1024–1072)
ജീവചരിത്രം
പി. ഗോവിന്ദപ്പിള്ള തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു കുളവറവിളാകത്തുവീട്ടിൽ 1024-ാമാണ്ടു് ഇടവമാസത്തിൽ ജനിച്ചു. അച്ഛൻ തിരുവനന്തപുരത്തു പുന്നപുരത്തു കവണശ്ശേരിവീട്ടിൽ പപ്പുപിള്ള മുൻസീഫായിരുന്നു. അദ്ദേഹത്തെ മണക്കാട്ടു പപ്പുപിള്ള എന്നും പറയും. 1048-ൽ ബി.ഏ. പരീക്ഷ ജയിച്ചു; ചാലയിൽ പള്ളിക്കൂടത്തിൽ പ്രഥമാധ്യാപകനായി കുറേക്കാലം ജോലി നോക്കി. ആയില്യംതിരുനാൾ മഹാരാജാവിന്റെ കൃപകൊണ്ടു 1049-ൽ വലിയ കൊട്ടാരം സംപ്രതിയായി നിയമിക്കപ്പെട്ടു. ആ പണിയിൽ നിന്നു സർവ്വാധികാര്യക്കാരായി ഉയർന്നു. അങ്ങിനെയാണു് ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരെന്ന പേരിൽ അദ്ദേഹം വിശ്രുതനായതു്. ആ മഹാരാജാവിന്റെ ആനുകൂല്യംമൂലം 1054-ാമാണ്ടു കന്നി 8-ാം൹ അഗസ്തീശ്വരം താലൂക്കിൽ വേമ്പനൂർദേശത്തു പുതുവീട്ടിലേയ്ക്കു ദത്തെടുക്കപ്പെട്ടു. വിശാഖംതിരുനാൾ മഹാരാജാവു സിംഹാസനാരൂഢനായതോടുകൂടി സർവ്വാധിയുദ്യോഗത്തിൽനിന്നു പിരിയേണ്ടിവന്നു. പിന്നീടു വക്കീലായി തിരുവനന്തപുരത്തുതന്നെ വ്യവഹരിച്ചു. നെയ്യാറ്റിൻകരത്താലൂക്കിൽ വിളപ്പിൽ മുല്ലൂർവീട്ടിൽ പാർവ്വതിയമ്മയായിരുന്നു അദ്ദേഹത്തിന്റെ പത്നി. 1072-ാമാണ്ടു കുംഭമാസം 23-ാം൹ മരിച്ചു. ശബ്ദതാരാവലിയുടെ പ്രണേതാവായ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള അദ്ദേഹത്തിന്റെ ഭാഗിനേയനായിരുന്നു.
44.40മലയാളഭാഷാചരിത്രം
ഗോവിന്ദപ്പിള്ളയ്ക്കു മാതൃഭാഷാസേവനത്തിൽ അത്യധികമായ ആസക്തിയുണ്ടായിരുന്നു. വലിയ കൊട്ടാരത്തിൽ ഉദ്യോഗം ലഭിച്ചതോടുകൂടി ബാല്യംമുതല്ക്കുതന്നെ തന്നിൽ അന്തർല്ലീനമായിരുന്ന ഒരാഗ്രഹം സഫലീഭവിപ്പിക്കുന്നതിനു് അദ്ദേഹം നിരന്തരമായി പ്രയത്നിച്ചു. അതു മലയാളഭാഷാചരിത്രത്തിന്റെ നിർമ്മാണമാണെന്നു പറയേണ്ടതില്ലല്ലോ. അതിനുവേണ്ടി വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലെ ഗ്രന്ഥസമുച്ചയം അദ്ദേഹം നിപുണമായി പരിശോധിച്ചു; വെളിയിൽ പല വിദ്വാന്മാർക്കും എഴുതിയയച്ചു വിവരങ്ങൾ വരുത്തി; അന്നു അത്തരത്തിലുള്ള ഉദ്യമങ്ങളെ സഹായിക്കുന്നതിനു വേണ്ട സന്മനസ്സും സാമർത്ഥ്യവും കേരളത്തിൽ വളരെപ്പേർക്കുണ്ടായിരുന്നു. 1056-ാമാണ്ടു മിഥുനമാസം 28-ാം൹യാണു് ആ പുസ്തകത്തിന്റെ ഒന്നാംപതിപ്പു പ്രസിദ്ധീകരിച്ചതു്. മുഖവുരയിൽ ഗോവിന്ദപ്പിള്ള ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “ഇടയ്ക്കിടെ സംഭവിച്ച പ്രത്യുഹവ്യൂഹങ്ങളെ എതിർത്തുനിന്നു് ഇപ്പോൾ മലയാളത്തിനു് അലങ്കാരമായി തീർന്നിരിക്കുന്ന കവിപുങ്ഗവന്മാരാരെല്ലാമായിരുന്നു എന്നു് അറിയുന്നതിനുള്ള ആവശ്യത്താലും, ഇനിയെങ്കിലും ഈ ഭാഷയുടെ ന്യൂനതകളെ അറിഞ്ഞു് അവയെ തീർക്കുന്നതിനും വിസ്മരണസാഗരത്തിൽ മഗ്നങ്ങളായിപ്പോയ കവിതകളെ ഉദ്ധാരണം ചെയ്യുന്നതിനും. ഇപ്പോഴുള്ളവതന്നെ മറവിയിൽ അകപ്പെട്ടുപോകാതിരിക്കുന്നതിനും, നവീനകവിതകൾ നിർമ്മിക്കുന്നതിനു് അത്യുത്സാഹം ജനിപ്പിക്കുന്നതിനും ഏവമാദികളാൽ നമ്മുടെ ഭാഷയെ ഒന്നു നന്നാക്കണമെന്നുള്ള ആഗ്രഹത്താലുമാണു് ഞാൻ, വളരെ പഴമ പരിചയമുള്ള ആളുകളുടേയും അനേക വിദ്വാന്മാരുടേയും സഹായത്തോടുകൂടി, മലയാളഭാഷാ ചരിത്രമെന്ന ഈ പുസ്തകത്തെ ഉണ്ടാക്കിയിരിക്കുന്നതു്.” ആ പുസ്തകം പരിഷ്കരിച്ചു വിസ്തൃതമാക്കി രണ്ടാം പതിപ്പു് 1064-ൽ അച്ചടിപ്പിച്ചു. അത്തരത്തിൽ ഒരു പുസ്തകം അതിനു മുമ്പു് ആരും എഴുതിയിരുന്നില്ല. അത്രമാത്രം ക്ലേശസാധ്യമായ സദ്വ്യവസായംകൊണ്ടു മലയാളഭാഷയെ ധന്യമാക്കിയ ഗോവിന്ദപ്പിള്ളയെ ആർക്കും ഒരിക്കലും മറക്കാവുന്നതല്ല. അദ്ദേഹം പണിത അസ്ഥിവാരത്തിന്മേലാണു് അനന്തരകാലികന്മാർ അവരുടെ സാഹിത്യചരിത്രകുടീരങ്ങൾ പണിയിച്ചിട്ടുള്ളതു്. അദ്ദേഹം അക്കാലത്തു് അങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കിൽ അവരെല്ലാം പല ഘട്ടങ്ങളിലും യാതൊരെത്തുംപിടിയും കിട്ടാതെ നട്ടംതിരിയുമായിരുന്നു.
മറ്റു ഭാഷാപ്രവർത്തനങ്ങൾ
ഭാഷാചരിത്രം പ്രസിദ്ധീകരിക്കുന്നതിനു മുൻപുതന്നെ സർക്കാരുദ്യോഗത്തിൽനിന്നു വിരമിക്കേണ്ടതായിവന്നു എങ്കിലും ഗോവിന്ദപ്പിള്ളയുടെ സാഹിത്യ പ്രവർത്തനങ്ങൾക്കു ഹസ്താവലംബം നല്കുവാൻ കേരളവർമ്മ വലിയകോയിത്തമ്പുരാൻ സദാ ജാഗരൂകനായിരുന്നതുകൊണ്ടു് വിശാംഖംതിരുനാൾ മഹാരാജാവിന്റെ ആനുകൂല്യം ഗോവിന്ദപ്പിള്ളയ്ക്കു് ഏറെക്കുറെ സമ്പാദിക്കുവാൻ സൗകര്യം കിട്ടി. തിരുവനന്തപുരത്തു ഒന്നിലധികം മുദ്രാലയങ്ങളുടെ സ്ഥാപനത്തിലും പ്രവർത്തനത്തിലും അദ്ദേഹത്തിനു പങ്കുണ്ടായിരുന്നു. മഴമങ്ഗലത്തിന്റെ ഭാഷാനൈഷധചമ്പു വലിയ കോയിത്തമ്പുരാന്റെ മേൽനോട്ടത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. 1060-ൽ അച്ചടിപ്പിച്ച റോമൻചരിത്രമാണു് അദ്ദേഹത്തിന്റെ പ്രധാനഗദ്യകൃതി. ഇംഗ്ലീഷിലും “A Handbook of Travancore” എന്നും മറ്റും ചില പുസ്തകങ്ങൾ അദ്ദേഹം ഉണ്ടാക്കി അച്ചടിപ്പിച്ചു. വെബ്സ്റ്റർസായ്പിന്റെ ഇംഗ്ലീഷുനിഘണ്ടുവിൽ ചേർന്നിട്ടുള്ള ഇംഗ്ലീഷുവാക്കുകൾക്കു് അത്രയും മലയാള അർത്ഥത്തോടുകൂടി ഒരു ഇംഗ്ലീഷ് മലയാളനിഘണ്ടു രചിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആശ പ്രവൃത്തിപദ്ധതിയിൽ എത്തിയില്ല.
44.41ഫാദർ ജെറാർദ് - അലങ്കാരശാസ്ത്രം
ജെറാർദ് എന്നൊരു പാതിരി അലങ്കാരശാസ്ത്രം എന്ന പേരിൽ ദീർഘമായ ഒരു പുസ്തകം 1056-ാമാണ്ടു (ക്രി.പി. 1881) പ്രസിദ്ധീകരിച്ചു. അദ്ദേഹം കമ്മലീത്താ ദേസ്കാൾസ് സഭയിലെ അംഗമായ ഒരു സുറിയാനിക്രിസ്ത്യാനിയായിരുന്നു. പുസ്തകം വരാപ്പുഴെ മർച്ചലിനൂസാ ദെസാന്ത ത്രേസ്യാ എന്ന മതാദ്ധ്യക്ഷനു സമർപ്പിച്ചു പ്രസിദ്ധീകരണത്തിനു് അദ്ദേഹത്തിന്റെ അനുമതി വാങ്ങിച്ചിട്ടുള്ളതായി കാണുന്നു. ജെറാർദിനെപ്പറ്റി മറ്റു യാതൊരു വിവരവും ലഭിക്കുന്നില്ല. അദ്ദേഹത്തിനു ലത്തീൻ, ഗ്രീക്കു മുതലായ പാശ്ചാത്യഭാഷകളിൽ പരിനിഷ്ഠിതവും, സംസ്കൃതത്തിലും മലയാളത്തിലും സാമാന്യവുമായ ജ്ഞാനവും ഗദ്യരചനയിൽ നല്ല പരിചയവുമുണ്ടായിരുന്നതായി പ്രസ്തുത കൃതിയിൽനിന്നു വെളിപ്പെടുന്നു. പഞ്ചതന്ത്രം, ചാണക്യസൂത്രം, ഭാഗവതം കിളിപ്പാട്ടു്, രാമായണം ഇരുപത്തിനാലുവൃത്തം, അജ്ഞാനകുഠാരം, മരണപർവം, നരകപർവം, ഉമ്മാപർവം മുതലായ ക്രിസ്തീയഗാനങ്ങൾ ഇവയിൽനിന്നാണു് പ്രായേണ പദ്യങ്ങൾ ഉദ്ധരിച്ചിരിക്കുന്നതു്. ഒവീദ്യൻ (Ovid) വൃജീല്യൻ (Virgil) ഒരാസ്യൻ (Horace) തുടങ്ങിയ പാശ്ചാത്യകവികളുടെ ചില പദ്യാംശങ്ങൾ സ്വയമേവ വളരെ ക്ലേശിച്ചു തർജ്ജമചെയ്തും ചേർത്തിട്ടുണ്ടു്. ഗദ്യത്തിൽ ഉദ്ധരിക്കേണ്ട ഭാഗങ്ങൾ താൻ തന്നെ വിവർത്തനംചെയ്തിരിക്കുന്നു; മാത്തൻ ഗീവറുഗീസിന്റെ ഒന്നുരണ്ടു ഖണ്ഡികകളും പകർത്തീട്ടില്ലെന്നില്ല.
ഗ്രന്ഥത്തിന്റെ ഉദ്ദേശം
1056-ാമാണ്ടുവരെ പ്രഭാഷണകലയെ പ്രതിപാദിക്കുന്ന യാതൊരു ഗ്രന്ഥവും ഭാഷയിൽ ഉണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു ഗ്രന്ഥത്തിന്റെ ആവശ്യകത മതപ്രസംഗം ചെയ്യുന്ന ക്രിസ്ത്യാനികൾക്കു പ്രത്യേകം അനുഭവപ്പെട്ടിരുന്നു. ആ ന്യൂനത പരിഹരിക്കുന്നതിനാണു് ജെറാർദ് ഈ ശാസ്ത്രഗ്രന്ഥം രചിച്ചതു്. അദ്ദേഹംതന്നെ മുഖവുരയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “കിരീടത്തിനു രത്ന മണിപോലെയും, ശരീരത്തിനു വസ്ത്രാഭരണങ്ങൾപോലെയും, സ്വരൂപത്തിനു സുവർണ്ണങ്ങൾപോലെയും, അക്ഷരവിദ്യയ്ക്കു് അലങ്കാരശാസ്ത്രം തേജസ്സും ശോഭയുമായിരിക്കുന്നുവെന്നതു സർവ്വസമ്മതമാകുന്നു. എന്നു മാത്രമല്ല, ഈ ഉത്തമശാസ്ത്രം വ്യക്തമായും ഗൗരവമായും പ്രസംഗിക്കുന്നതിനും, കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതുപോലെ കേഴ്വിക്കാരെ വചനമാധുര്യത്താൽ പറഞ്ഞിണക്കി വശീകരിക്കുന്നതിനും, പ്രതിവാദങ്ങളേയും ആക്ഷേപങ്ങളേയും വിരോധിച്ചു ഖണ്ഡിക്കുന്നതിനും, തക്ക മുറയും ക്രമവും പഠിപ്പിക്കുന്നതിനാൽ ഇതിനെ അഭ്യസിക്കുന്നതു് തങ്ങളുടെ ഉത്തമപ്രസംഗത്താൽ സുവിശേഷസത്യങ്ങലെ, അജ്ഞാനയിരുള്ിൽ സൂര്യോദയംപോലെ പ്രകാശിപ്പിക്കുന്നതിനും, സത്യവേദത്തിന്മേൽ വേദവിരോധികളാൽ ആരോപിക്കപ്പെടുന്ന ദൂഷണങ്ങളെ ആക്ഷേപിച്ചു ഖണ്ഡിക്കുന്നതിനും, പാപാന്ധകാരത്താൽ കരുടരായവർക്കു ജ്ഞാനദീപമായി മോക്ഷമാർഗ്ഗത്തെ കാട്ടിക്കൊടുക്കുന്നതിനും ഉദ്യോഗപ്പെട്ടിരിക്കുന്ന വൈദികപ്രസംഗികൾക്കുമാത്രമല്ല, വക്കീലന്മാർ തുടങ്ങിയ ലൗകികപാഠകന്മാർക്കും അതിപ്രയോജനകരവും ആവശ്യവുമാണു്.”
ഗ്രന്ഥത്തിന്റെ സ്വരൂപം
ഇംഗ്ലീഷിൽ റെറ്റൊറിക്കു് (Rhetoric) എന്ന പേരിൽ അറിയപ്പെടുന്ന പുസ്തകങ്ങളിൽ അടങ്ങുന്ന വിഷയങ്ങളെല്ലാം അലങ്കാരശാസ്ത്രത്തിലും പ്രതിപാദിച്ചിട്ടുണ്ടു്. യൂറോപ്യൻഭാഷകളിൽ രചിച്ചിട്ടുള്ള മൂന്നു നാലു് അലങ്കാരഗ്രന്ഥങ്ങളെ സാമാന്യമായും, അരിസ്റ്റോട്ടിൽ, സീസർ, ക്വിന്റിലിയൻ മുതലായ പൂർവ്വസൂരികളുടെ പ്രമാണങ്ങൾ സമാഹരിച്ചു ഡികോളോന്യദോമീനിക്കൻ (Dominico Decolomica) എന്ന പണ്ഡിതൻ ലത്തീൻഭാഷയിൽ നിർമ്മിച്ചിട്ടുള്ള അലങ്കാര ഗ്രന്ഥത്തെ പ്രത്യേകമായും ഉപജീവിച്ചാണു് അച്ചൻ ഈ പുസ്തകം രചിച്ചതെന്നു പറയുന്നു. പ്രശ്നോത്തരരൂപത്തിലാണു് ഗ്രന്ഥത്തിന്റെ ഗതി. (1) അലങ്കാരശാസ്ത്രം എന്തെന്നും അതു കൊണ്ടുള്ള സാധ്യം ഇന്നതെന്നും, (2) അലങ്കാരവിദ്യയുടെ വിഷയം, അഥവാ അതിൽ വിവരിക്കപ്പെടുന്ന സംഗതികൾ എന്തെല്ലാമെന്നും, (3) അതിന്റെ ഭാഗങ്ങൾ എത്രയെന്നും ഏതെല്ലാമെന്നും, (4) അതിന്റെ വിശേഷതയും ഉപകാരങ്ങളും ഇന്നതെന്നും, (5) അലങ്കാരശാസ്ത്രത്തിന്റെ പൂർണ്ണ അറിവു സമ്പാദിക്കുന്നതിനുള്ള ഉപകരണങ്ങളും പോംവഴികളും ഏതെല്ലാമെന്നും അദ്ദേഹം പ്രപഞ്ചനം ചെയ്യുന്നു. സങ്കല്പന, അനുക്രമണം, അലങ്കരണം, ഉച്ചാരണം എന്നിങ്ങനെ നാലു കാണ്ഡങ്ങൾ ഗ്രന്ഥത്തിൽ അടങ്ങീട്ടുണ്ടു്. ഓരോ കാണ്ഡത്തേയും ഭാഗങ്ങളായും, ഓരോ ഭാഗത്തേയും അധ്യായങ്ങളായും വിഭജിച്ചിട്ടുണ്ടു്. ചതുർത്ഥകാണ്ഡത്തിൽ ഒരധ്യായമേയുള്ളു. ഈ പുസ്തകം ശരിക്കു് അഭ്യസിച്ചാൽ ഒരാൾക്കു് ഏതു സദസ്സിലും ഒരു പ്രവക്താവിന്റെ നിലയിൽ ഏറെക്കുറെ ശോഭിക്കുവാൻ സാധിക്കുന്നതാണു്. ഗ്രന്ഥകാരൻ അക്കാര്യത്തിൽ ദെമെസ്തനെയെ (ഡേമോസ്തിനീസിനെ)യാണു് ദൃഷ്ടാന്തമായി കാണിച്ചു തരുന്നതു്. “ഈ വിദ്വാൻ ആദ്യത്തിൽ നാലു വാക്യങ്ങളെ കൂട്ടിപ്പറയുന്നതിനു വശഹീനനായിരുന്നു എങ്കിലും പിന്നീടു് അഭ്യസനംകൊണ്ടും താൽപര്യംകൊണ്ടും അതിവാചാലതയോടെ പറവാൻതക്ക ഉത്തമപ്രസങ്ഗിയായിച്ചമഞ്ഞു. അയാൾക്കുണ്ടായിരുന്ന കൊഞ്ഞ മുഴുത്ത ചരൽ വായിലിട്ടുച്ചരിച്ചുകൊണ്ടു തീർത്തു. കടലോരത്തു ചെന്നുനിന്നു കടലിന്റെ സ്വരത്തെക്കാൾ സ്വരമുയർത്തിപ്പറയുന്നതിനും നിലവിളിക്കുന്നതിനും അഭ്യസിച്ചുകൊണ്ടു് അയാളുടെ പതിഞ്ഞ സ്വരം ഉച്ചസ്വരമാക്കി മഹാഗൗരവത്തോടെ പ്രസങ്ഗിക്കുന്നതിനു പ്രാപ്തനാകുകയും ചെയ്തു” എന്നു് അദ്ദേഹം ഉൽബോധിപ്പിക്കുന്നു.
ഗദ്യശൈലി
സാങ്കേതിക ശബ്ദങ്ങളുടെ വിവർത്തനത്തിലും മറ്റും അച്ചനു ചില പ്രമാദങ്ങൾ പറ്റീട്ടുണ്ടു്. വിശേഷ്യങ്ങൾക്കു പകരം വിശേഷണങ്ങൾ പ്രയോഗിക്കുന്ന വിലക്ഷണതയും അദ്ദേഹത്തിന്റെ വാക്യങ്ങളിൽ അങ്ങിങ്ങുകാണാം. അപഹ്നുതി പഹ്നുതിയായി രൂപഭേദം കൈക്കൊള്ളുന്നു. ഇങ്ങനെ ചില ദോഷങ്ങൾ വിസ്മരിക്കത്തക്കതല്ലെങ്കിലും ഇത്തരത്തിൽ സർവ്വവ്യാപകമായ ഒരു സാഹിത്യശാസ്ത്രഗ്രന്ഥം എഴുതി ഭാഷയെ പോഷിപ്പിച്ച ഫാദർ ജെറാർദ് നമ്മുടെ ഗാഢമായ കൃതജ്ഞതയ്ക്കു പാത്രീഭവിക്കുന്നു. ഏ.ആർ.രാജരാജവർമ്മകോയിത്തമ്പുരാന്റെ സാഹിത്യസാഹ്യത്തിനു പൂർവ്വഗാമിയായ ഈ ഗ്രന്ഥത്തിൽ അതിലുള്ളതിലധികം വിഷയങ്ങൾ അടങ്ങീട്ടുണ്ടു്. ഇതു തെറ്റുകൾ തീർത്തു പരിഷ്കരിച്ചു് ഏതെങ്കിലും ഒരു പണ്ഡിതൻ പുനഃപ്രസാധനം ചെയ്യുമെങ്കിൽ അതു ഭാഷയ്ക്കു വലിയ ഉപകാരമായിരിക്കും. അച്ചനു കഥനത്തിനും മറ്റും യോജിച്ച ഒരു സരളമായ ഗദ്യശൈലി സ്വാധീനമായിരുന്നു എന്നു താഴെ ചേർക്കുന്ന ഉദാഹരണത്തിൽ നിന്നു വ്യക്തമാകുന്നതാണു്.
“പണ്ടു നമ്മുടെ ശരീരത്തിലുള്ള അവയവങ്ങൾ ഇപ്പോഴുള്ളതുപോലെയല്ല, ഓരോന്നിന്നു തനതു് ആലോചനകളും അഭിപ്രായങ്ങളുമുണ്ടായിരുന്നു. ഒരിക്കൽ ശേഷം അവയവങ്ങളെല്ലാം ഒന്നിച്ചുകടി നാം ചെയ്യുന്ന അനിഷ്ടത്തിന്റെയും വേലയുടേയും ബുദ്ധിമുട്ടിന്റേയും ഫലങ്ങളെല്ലാം വയറത്രേ അനുഭവിക്കുന്നതു്. അവൻ യാതൊത വേലയും ചെയ്യാതെ നമ്മിൽ നമ്മുടെ പ്രയത്നത്തിന്റെ ഫലങ്ങളെല്ലാം അനുഭവിച്ചു്, ആനന്ദമത്തനായി സുഖേന കിടക്കുന്നു. ഇവനെ ഒന്നു പഠിപ്പിക്കണം എന്നാലോചിച്ചു്. ഇനി കൈ യാതൊന്നും വായിൽവെയ്ക്കയില്ലെന്നും, വെച്ചാൽ വാ കൈക്കൊള്ളുകയില്ലെന്നും, നാവു രസിപ്പിയ്ക്കയില്ലെന്നും, പല്ലു ചവക്കയില്ലെന്നും ഇങ്ങനെ ഉപവാസമിട്ടു് ഉദരത്തെ ക്ഷയിപ്പിക്കണമെന്നും നിശ്ചയിച്ചു. കുറേ ദിവസം കഴിഞ്ഞപ്പോൾ കരങ്ങൾ ക്ഷീണിച്ചു; നാവു് ഇളക്കാൻ മേലാതായി; വാ തുറക്കാൻ മേലാതായി; ശരീരം മുഴുവനും നശിക്കാറായി; അപ്പോൾ വയറിന്റെ സഹായം തങ്ങൾക്കു് ആവശ്യമാണെന്നും, തങ്ങൾ ഉദരത്തെ പോഷിപ്പിക്കുന്നതുപോലെ തങ്ങൾക്കു ജീവനും ശക്തിയും വയറു തരികയാണെന്നും, തന്റെ സദാപ്രവൃത്തികൊണ്ടും യത്നംകൊണ്ടും എല്ലാഅവയവങ്ങൾക്കും രക്തത്തെ ഞരമ്പൂടെ വയറു നൽകുന്നുവെന്നും ഗ്രഹിച്ചു്, ആ നാശകരമായ കലഹം അമരുകയും ചെയ്തു.”
1056-ാമാണ്ടത്തെ ഗദ്യമാണു് ഇതു് എന്നു് ഓർമ്മിക്കുമ്പോൾ ഗ്രന്ഥകാരന്റെ പേരിലുള്ള ബഹുമാനം ആർക്കും വർദ്ധിക്കുകതന്നെ ചെയ്യും.
44.42ആർച്ച് ഡീക്കൻ ഉമ്മൻ (1005–1079)
ജീവിതം
ആർച്ച് ഡീക്കൻ ഉമ്മൻ മാവേലിക്കരത്താലൂക്കിൽ ആലുമ്മൂട്ടുവീട്ടിൽ ക്രി. പി. 1830-ാമാണ്ടു മാർച്ച് 23-ാം൹ ജനിച്ചു. മാമ്മൻ എന്നായിരുന്നു അച്ഛന്റെ പേർ. അതുകൊണ്ടു് അദ്ദേഹം മാമ്മൻ ഉമ്മൻ എന്ന പേരിൽ അറിയപ്പെടുന്നു. മകൻ പിറന്നു് 22-ാം ദിവസം അച്ഛൻ മരിച്ചുപോകയാൽ അമ്മ ആ കുഞ്ഞിനെ നിരണംപള്ളിക്കു് അടിയറവച്ചു. ബാല്യത്തിൽ “മറ്റു കുട്ടികളെപ്പോലെ തന്നെ നിഗളവും കോപവും തൻകാര്യശീലവുമുള്ളവനായി ഞാൻ വളർന്നു. എന്റെ അപ്പനോ അമ്മയോ വലിയപ്പനോ എന്റെ ആത്മാവിന്റെ പേർക്കു പ്രാർത്ഥിപ്പാൻ എന്നെ എപ്പോഴെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നു” എന്നു് അദ്ദേഹം അന്നത്തെ അവസ്ഥയെ പില്ക്കാലത്തു രേഖപ്പെടുത്തീട്ടുണ്ടു്. മാതാവിന്റെ ഇളയ സഹോദരിയെ വിവാഹം ചെയ്തിരുന്ന തരിയനച്ചന്റെ സംരക്ഷണത്തിൽ 1839-ൽ മാവേലിക്കര പീറ്റുസായിപ്പിന്റെ സ്ത്രൂളിൽ ചേർന്നു. 1841-ൽ അമ്മ വീണ്ടും വിവാഹബന്ധത്തിൽ ഏർപ്പെടുകയാൽ ആ ബാലൻ കേവലം അനാഥനായിത്തീർന്നു. ആ അവസരത്തിൽ സഹായിച്ചതു ഹാക്സ്വർത്തു സായിപ്പായിരുന്നു. അദ്ദേഹം ഉമ്മനെ കോട്ടയത്തു പ്രൊട്ടസ്റ്റാന്റു സെമിനേരിയിൽ പഠിപ്പിച്ചു. 1850-ൽ സെമിനേരി വിട്ടു. 1851 ഒക്ടോബറിൽ വിവാഹിതനായി. പിന്നീടു് ആറു കൊല്ലം തിരുവല്ലാ മിഷനിൽ ജോലിനോക്കി. 1856 മാർച്ച് 16-ാം൹ ഡീക്കനും. 1859 നവമ്പർ 8-ാം൹ പ്രസ്ബിറ്റുമായി. ആലപ്പുഴ, തൃശ്ശൂർ, മല്ലപ്പള്ളി, കൊടുകുളഞ്ഞി, ഇലത്തൂർ, ചങ്ങനാശ്ശേരി, ഒളശ്ശ, മാവേലിക്കര എന്നീ സ്ഥലങ്ങളിലെല്ലാം മിഷൻസേവനം അനുഷ്ഠിച്ചു. ഡോക്ടർ കോശി മരിച്ചപ്പോൾ ആർച്ച് ഡീക്കനായി ഉയർന്നു. 1904 ആഗസ്റ്റ് 23-ാം൹ യായിരുന്നു ഉമ്മന്റെ മരണം.
കൃതികൾ
ആർച്ച് ഡീക്കൻ ഉമ്മന്റെ പ്രധാനകൃതി ശലോമോന്റെ (സോളമൺ) സുഭാഷിതങ്ങളാണു്. അതു് അദ്ദേഹം ചങ്ങനാശ്ശേരിയിൽ ജോലിനോക്കിക്കൊണ്ടിരുന്ന കാലത്തു് 1882 ജനുവരി 17-ാം൹ പ്രസിദ്ധീകരിച്ചു. അതിനു പുറമെ ബാലപ്രിയൻ, സുകൃതമുള്ള സ്ത്രീ എന്നീ രണ്ടു ചെറുകഥകൾകൂടി അദ്ദേഹം രചിച്ചിട്ടുള്ളതായി അറിയാം. തന്നോടു സഹരിക്കാത്ത തന്റെ പത്നിയെപ്പറ്റി പശ്ചാത്താപം നിമിത്തം മനസ്സു നീറി എഴുതിയ കഥയാണു് സുകൃതമുള്ള സ്ത്രീ.
ശലോമോന്റെ സുഭാഷിതങ്ങൾ
സാമാന്യം നല്ല ഒരു ഗദ്യപുസ്തകമാണു് ഉമ്മൻ 1053-ൽ പ്രസാധനം ചെയ്ത സുഭാഷിതങ്ങൾ. അതിന്റെ മുഖവുരയിൽ ഗ്രന്ഥകാരൻ ഇങ്ങനെ പറയുന്നു: “ഈ പുസ്തകം വായനക്കാർക്കു് ഒരു മുഖക്കണ്ണാടിപോലാകുന്നു. കണ്ണാടിയിൽ നോക്കി മുഖത്തുള്ള കുറ്റങ്ങൾ അറിയുന്നപ്രകാരം ഹൃദയത്തിലുള്ള കുറ്റങ്ങൾ അറിവാൻ ആഗ്രഹിക്കുന്നവർ ഇതിനെ ക്ഷമയോടു വായിക്കട്ടെ. വെള്ളത്തിൽ നോക്കി മുഖം കാണണമെങ്കിൽ വെള്ളം കലങ്ങാതെയിരിക്കണം. അപ്രകാരം ഈ പുസ്തകത്തിൽ പ്രയോജനം വരണമെങ്കിൽ അതിരാവിലെ ഒരു രഹസ്യസ്ഥലത്തുവെച്ചു് മനസ്സിനു് യാതൊരു കലക്കവും വരാത്തവിധത്തിൽ ഭക്തിയോടും ധൃതികൂടാതെയും ഒത്തു വാക്യങ്ങൾ വിട്ടുകളയാതെവായിക്കണം. ഹൃദയം വഞ്ചനയുള്ളതാകയാൽ സ്വന്തം കുറ്റം അറിവാൻ ആർക്കും മനസ്സില്ല. അത്രയുമല്ല അതിനെ അറിവാൻ അഹംഭാവം സമ്മതിക്കയുമില്ല. ഇതിനെ വായിക്കുന്നവർക്കു വേണ്ടിയ വിശേഷലക്ഷണം വിനയമാകുന്നു. ദൈവശിക്ഷയാൽ ഹൃദയം താഴാത്തവന്നു് ഈ പുസ്തകത്തിൽനിന്നു പ്രയോജനം വരുവാൻ പ്രയാസമെന്നു ഞാൻ ദുഃഖത്തോടു് അറിയിക്കുന്നു.” ഈ ഖണ്ഡികയിൽനിന്നുതന്നെ ആർച്ച്ഡീക്കന്റെ ഗദ്യരചനയുടെ സ്വരൂപം വായനക്കാർക്കു് ഏറെക്കുറെ മനസ്സിലാക്കാവുന്നതാണല്ലോ.
അദ്ധ്യായം 45 - പതിനൊന്നാം ശതകം, പൂർവ്വാർദ്ധം (തുടർച്ച)
45.1ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ (999–1062)
മഹാകവിത്വം
കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ 1026-ൽ മരിച്ച അവസരത്തിൽ കേരളത്തിലെ മഹാകവി മൂർദ്ധന്യസ്ഥാനത്തിനു് അർഹനായിത്തീർന്നതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളാകുന്നു. 1036ാംമാണ്ടോടുകൂടി കേരളവർമ്മ വലിയ കോയിത്തമ്പുരാനും തത്തുല്യമായ ഒരു പദവിക്കു് അവകാശിയായിത്തീർന്നു. ശാസ്ത്രികൾക്കും വലിയ കോയിത്തമ്പുരാനും തമ്മിൽ സാഹിത്യവിഷയത്തിൽ ഗുരുസിഷ്യബന്ധമാണുണ്ടായിരുന്നതു്. വിശാഖവിജയമഹാകാവ്യത്തിൽ അവിടുന്നു ശാസ്ത്രികളെ “സ്വസ്യ സാഹിത്യദേശികം” എന്നു ഭക്തി പുരസ്സരം സ്മരിച്ചിട്ടുണ്ടു്. ആ മൂന്നു മഹാശയന്മാരേയും കവികളെന്ന നിലയിൽ ഏകദേശം സമസ്കന്ധന്മാരായി പരിഗണിക്കാം.
ജനനവും വിദ്യാഭ്യാസം
രാമസ്വാമി ശാസ്ത്രികൾ 999-ാംമാണ്ടു തുലാമാസം 24-ാം൹ പൂരാടം നക്ഷത്രത്തിൽ തിരുവിതാംകൂർ ചെങ്കോട്ടത്താലൂക്കിലുൾപ്പെട്ട ഇലത്തൂർ ദേശത്തിൽ പടിഞ്ഞാറേ അഗ്രഹാരത്തിൽ ജനിച്ചു. പിതാവു് ആണ്ടിശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനായ ശങ്കര നാരായണശാസ്ത്രികളായിരുന്നു. ഹരിതഗോത്രക്കാരാണു് ആ കുടുംബക്കാർ. രാമസ്വാമി അതിബാല്യത്തിൽത്തന്നെ സമീപവാസിയായ കൃഷ്ണാപുരം ലക്ഷ്മീനാരായണശാസ്ത്രികളോടു ചില കാവ്യനാടകഗ്രന്ഥങ്ങൾ പഠിച്ചതിനുമേൽ ഉപരിവിദ്യാഭ്യാസത്തിനു പന്തളത്തേയ്ക്കു പോയി. ഇലത്തൂർദേശം 996 വരെ പന്തളം രാജകുടുംബത്തിന്റെ അധീനത്തിലായിരുന്നതിനാൽ ആ ബാലനെ പഠിപ്പിക്കുന്നതിനു് അവിടുത്തെ തമ്പുരാക്കന്മാർക്കു പ്രത്യേകം ഔത്സുക്യം ഉണ്ടായിരുന്നു. പന്തളത്തു കോയിക്കൽ ചെന്നപ്പോൾ നമ്മുടെ ബാലനു മാങ്ങാക്കറിയും നെയ്യും കൂട്ടി ഊണു കഴിക്കുവാൻ ഇടവരികയും അതു കഴിഞ്ഞപ്പോൾ അതു സാമ്രാജുഭുക്തിയാണെന്നു പ്രശംസിച്ച ആ കുട്ടിയുടെ ധിഷണാബലം കണ്ടു തമ്പുരാക്കന്മാർ അത്ഭുതപ്പെടുകയും ചെയ്തു. “ശൂഭ്രാങ്ഗൗ കവി ഗീഷ്പതീ” എന്ന ശ്ലോകത്തിന്റെ പ്രണേതാവായ അവിടത്തെ നീരാഴിക്കോട്ടു കൊട്ടാരത്തിൽ കേരളവർമ്മത്തമ്പുരാനെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
അദ്ദേഹത്തോടു രാമസ്വാമി വ്യാകരണവും തർക്കവും അഭ്യസിച്ചു. പിന്നീടു മൂകാംബിക്കു പോയി. അവിടത്തെ കവിതാകാമ ധേനുവായ ദേവിയെ കുറേക്കാലം ഉപാസിക്കുകയും, തദനന്തരം കാശി കുംഭകോണം മുതലായ പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ചു തദ്ദേശിയന്മാരായ വിദ്വാന്മാരുമായി ശാസ്ത്രവാദം നടത്തുകയും, വേദാന്തശാസ്ത്രവും മന്ത്രശാസ്ത്രവും കൂടി പഠിക്കുകയും ചെയ്തു. 1024-ാംമാണ്ടിടയ്ക്കു തിരുവനന്തപുരത്തേയ്ക്കു പോന്നു് ഉത്രം തിരുനാൾ മഹാരാജാവിന്റെ ആസ്ഥാനപണ്ഡിതന്മാരിൽ അന്യതമനായി. പന്തളത്തെ ഗോദവർമ്മത്തമ്പുരാൻ കുറേക്കാലം പാർവ്വതീറാണിക്കു കൂട്ടിരുപ്പായിരുന്നതുകൊണ്ടും മറ്റും ആ രാജകുടുംബത്തെക്കുറിച്ചു് ഉത്രംതിരുനാൾക്കു വലിയ മതിപ്പുണ്ടായിരുന്നു. അതും ശാസ്ത്രികളുടെ സഭാപ്രവേശത്തിനു സഹായമായിപ്പരിണമിച്ചു. തിരുവനന്തപുരത്തു് അക്കാലത്തു സകലശാസ്ത്രങ്ങളിലും പാരങ്ഗതത്വം നേടിയ പണ്ഡിതന്മാരുണ്ടായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവരുമായുള്ള നിരന്തരസഹവാസംനിമിത്തം ശാസ്ത്രികൾക്കു തന്റെ വിവിധ ശാസ്ത്രങ്ങളിലുള്ള വൈദൂഷ്യം വീണ്ടും വികസിപ്പിക്കുന്നതിനുള്ള സൗകര്യം ലഭിച്ചു. എങ്കിലും വ്യാകരണവും സാഹിത്യവുമാണു് അദ്ദേഹത്തെ അത്യധികമായി ആകർഷിച്ചതു്. ഗ്രന്ഥനിർമ്മാണത്തിലും അദ്ദേഹം നിരന്തരം വ്യാപൃതനായിരുന്നു. ഇലത്തൂർ ഗ്രാമത്തിനു് ഉദ്ദേശം പതിനഞ്ചു മൈൽ വടക്കുള്ള ശങ്കര നൈനാർകോവിൽ എന്ന മഹാക്ഷേത്രത്തിലെ ഗോമത്യംബ (പാർവ്വതീദേവി) ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത. തന്നിമിത്തം ശാസ്ത്രികളുടെ നിബന്ധങ്ങളിൽ പ്രായേണ “ഗോമതീദാസൻ” എന്ന മുദ്ര കാണാവുന്നതാണു്.
നാലു മഹാരാജാക്കന്മാരുടെ സുഹൃത്തു്
ഉത്രംതിരുനാൾ, ആയില്യംതിരുനാൾ, വിശാഖംതിരുനാൾ, ശ്രീമൂലംതിരുനാൾ എന്നീ നാലു മഹാരാജാക്കന്മാരുടെ പ്രിയസുഹൃത്തായി കഴിഞ്ഞു കൂടുന്നതിനുള്ള ഭാഗ്യം ശാസ്ത്രികൾക്കു സിദ്ധിച്ചു. അവരുടെ വാഴ്ചക്കാലങ്ങളിൽ എഴുതീട്ടുള്ള പല കൃതികളിലും അദ്ദേഹം അവരുടെ പേർകൂടി ഘടിപ്പിച്ചുകാണുന്നു. എങ്കിലും അദ്ദേഹത്തിന്റെ പ്രധാനമായ സാഹിത്യവ്യവസായം ആയില്യം തിരുമേനിയുട്രെ കാലത്തുതന്നെയായിരുന്നു എന്നു പറയാം. അന്നാണല്ലോ അതിനു കായികവും മാനസികവുമായ ശക്തിയും അധികം ഉണ്ടായിരിക്കാവുന്നതു്. ഗോമതീദേവിയുടെ അനുഗ്രഹം നിമിത്തം ശാസ്ത്രികൾക്കു് അമാനുഷങ്ങളായ ചില സിദ്ധിവിശേഷങ്ങൾ സ്വായത്തങ്ങളായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ടു്. ഒരിക്കൽ ആയില്യംതിരുനാൾ മഹാരാജാവു സൗവർണ്ണവും പഞ്ചമുഖവുമായ ഒരു ഹനുമദ്വിഗ്രഹം കൈയിൽ മറച്ചുവച്ചുകൊണ്ടു് അതു് എന്തെന്നു കണ്ടുപിടിച്ചു പെട്ടെന്നു് ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലണമെന്നു് അന്നത്തെ സഭാസദസ്യന്മാരോടു് ആജ്ഞാപിച്ചു. ശാസ്ത്രികൾ ഉടനടി താഴെക്കാണുന്ന ശ്ലോകം ചൊല്ലി.
“ശ്രീമാൻ ശ്രീരാമദാസോ ജയന്തി വസുമതീ–
താതതാതാര്യജാതഃ
ശ്രീരക്ഷോനാഥപക്ഷക്ഷിതിധരകുലിശ–
പ്രായദംഷ്ടാകരാളഃ
ശ്രീദഃ ശ്രീരാമസേവാസമരസമനസാം
ശ്രീധരോദാരബാഹു:
ശ്രീദാശാദ്രീശചാപപ്രതിഭടതനുമാൻ
പഞ്ചവക്‍ത്രോ ഹനൂമാൻ.”
അവിടുത്തേയ്ക്കും വിശാഖംതിരുമേനിക്കും മറ്റും നിരന്തരം വന്നു കൊണ്ടിരുന്ന ഗദ്യപദ്യമയങ്ങളായ സംസ്കൃതപത്രികകൾക്കുപ്രത്യുത്തരം തയ്യാറാക്കുന്നതും അദ്ദേഹത്തിന്റെ കൃത്യങ്ങളിൽ ഒന്നായിരുന്നു. ആയില്യംതിരുമേനിയോടു് ഒരിക്കൽ അകുതോഭയനായി അവിനീതമായ ഒരു പ്രശ്നത്തിനു മറുപടിപറയുക നിമിത്തം അവിടത്തെ അപ്രീതിക്കു പാത്രീഭവിച്ചപ്പോൾ “വിസ്തീർണ്ണാ പൃഥിവീ, ജനാശ്ച ബഹവഃ കിം കിം ന സംഭാവ്യതേ” എന്നു പറഞ്ഞുകൊണ്ടു രാജധാനി വിട്ടു വീണ്ടും ഒരു വിദേശപര്യടനത്തിൽ ഏർപ്പെടുകയും കാശിയിലെ ബാലശാസ്ത്രി, കല്ക്കത്തയിലെ താരാനാഥതർക്കവാചസ്പതി മുതലായ പണ്ഡിതപ്രവേകന്മാരുടെ സ്നേഹബഹുമാനങ്ങൾ സമ്പാദിക്കുകയും ചെയ്തു. താൻ അനന്തശയനത്തുകാരനായ ഒരു ദേശസഞ്ചാരിയാണെന്നു നമ്മുടെ കഥാനായകൻ ബാലശാസ്ത്രികളോടു പറഞ്ഞ അവസരത്തിൽ ശ്രീകൃഷ്ണവിലാസത്തിനു വ്യാഖ്യാനമെഴുതിയ രാമസ്വാമിശാസ്ത്രികളെ അറിയുമോ എന്നു് അദ്ദേഹം ചോദിച്ചതിനു് അതു താൻതന്നെയാണെന്നു നിവേദനം ചെയ്കയും അതു കേട്ടു വിസ്മയസ്തിമിതനായ ആ ത്രേധാവൃദ്ധൻ അദ്ദേഹത്തെ ആലിങ്ഗനംചെയ്തു് ആശീർവ്വചനങ്ങൾ വർഷിക്കുകയും ചെയ്തുവത്രേ. ഏതാനും മാസത്തേയ്ക്കുമാത്രമേ ആ വിരഹം നീണ്ടുനിന്നുള്ളു. അതിനിടയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അപരിഹാര്യമായിത്തീരുകയാൽ മഹാരാജാവു തന്നെ അദ്ദേഹത്തെ ആളയച്ചു തിരിയെ വരുത്തി വീണ്ടും തന്റെ സദസ്സിലെ പണ്ഡിതസാർവ്വഭൗമനായി അവരോധിച്ചു. ശാസ്ത്രികൾ പ്രകൃത്യാ വിരക്തനായിരുന്നു; ഐഹികങ്ങളായ അഭ്യുദയങ്ങൾ യാതൊന്നിലും അദ്ദേഹത്തിനു് അഭിസന്ധിയുണ്ടായിരുന്നില്ല. ഒരിക്കൽ തിരുവനന്തപുരം സദർ(ഹൈ)ക്കോടതിയിലെ പണ്ഡിതസ്ഥാനത്തിൽ ആരോഹണം ചെയ്യുവാൻ ആയില്യംതിരുമേനി ക്ഷണിച്ചു. എങ്കിലും തന്റെ ദേവ്യുപാസനയ്ക്കു പ്രതിബന്ധമായിത്തീരുമെന്നു തോന്നിയതിനാൽ ശാസ്ത്രികൾ ആ ക്ഷണം സ്വീകരിച്ചില്ല. ഗോമത്യംബയെ മന്ത്രശാസ്ത്രപ്രോക്തമായ ശക്തിരൂപത്തിൽ ആരാധിക്കുക, ഛാത്രന്മാരെ ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുക, സുഹൃത്തുക്കളായ പണ്ഡിതന്മാരുമായി വാക്യാർത്ഥവിചാരം ചെയ്യുക. വിവിധവിഷയങ്ങളെ അധികരിച്ചു ഗ്രന്ഥങ്ങൾ നിർമ്മിക്കുക ഇവ മാത്രമാണു് അദ്ദേഹത്തിന്റെ നിയമേനയുള്ള കൃത്യപരിപാടിയിൽ പെട്ടിരുന്നതു്. ഗണിതശാസ്ത്രത്തിലും ശാസ്ത്രികൾ കാലാന്തരത്തിൽ വിസ്മയനീയമായ പാണ്ഡിത്യം സമ്പാദിച്ചു. കൂടെക്കൂടെ ഇലത്തൂർഗ്രാമത്തിൽ പോയി കുറേ ദിവസം താമസിക്കുകയും താൻ നവീകരണം ചെയ്ത ഗ്രാമവാപിയുടെ തീരത്തിൽ തന്റെ ചലവിൽ ഒരാലിന്റെ ചുവട്ടിൽ പ്രതിഷ്ഠിച്ച ഗണപതിയെ (അശ്വത്ഥഗണനാഥൻ) സേവിക്കുകയും ചെയ്തിരുന്നു. 1062 കർക്കടകമാസം 31-ാം൹ ആ ആശ്ചര്യവിദ്യാനിധി തിരുവനന്തപുരത്തുള്ള സ്വഗൃഹത്തിൽവച്ചു യശശ്ശരീരനായി ശിവസായൂജ്യം പ്രാപിച്ചു.
ശിഷ്യന്മാർ
ശാസ്ത്രികൾക്കു തിരുവനന്തപുരത്തു് ഒട്ടു വളരെ ശിഷ്യന്മാരുണ്ടായിരുന്നു. അവരിൽ പ്രഥമഗണനീയൻ കേരളവർമ്മ വലിയകോയിത്തമ്പുരാണെന്നു പറയേണ്ടതില്ലല്ലോ. കവികർമ്മത്തിനു പുറമേ അവിടുന്നു വേദാന്തവും മന്ത്ര ശാസ്ത്രവും ആ മഹാനോടു് അഭ്യസിച്ചു. മന്ത്രശാസ്ത്രത്തിൽ അവിടുത്തെ ജ്യേഷ്ഠൻ അനന്തപുരത്തു രാജരാജ്വർമ്മ മൂത്തകോയിത്തമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ഗുരുനാഥന്റെ മരണത്തിൽ പരിതപ്തനായ വലിയകോയിത്തമ്പുരാൻ ജ്യേഷ്ഠനു്
“ശ്രീശങ്കരോപമാനാഃ ശ്രീമദനാനന്ദനാഥഗുരുചരണാഃ
ശ്രീമോദിനീസനാഥാഃ ശ്രീപുരമേവാപുരദ്യ പൂർവ്വാഹ്ണേ”
എന്ന ശ്ലോകം അയച്ചുകൊടുത്തു. മദനാനന്ദൻ എന്നതു് ആ ആചാര്യനു സമ്പ്രദായസിദ്ധമായ നാമധേയമാകുന്നു. അടുത്ത പടിയിൽ ഗണിക്കേണ്ട ഒരു ശിഷ്യനാണു് അന്നത്തെ ഒരു നല്ല ഭാഷാകവിയായ ആറ്റുകാൽ ശങ്കരപ്പിള്ള. അദ്ദേഹത്തെപ്പറ്റി മേൽ പ്രസ്താവിക്കും. ശങ്കരപ്പിള്ള ശാസ്ത്രികളെ ദേവീഭാഗവതം കിളിപ്പാട്ടിൽ താഴെക്കാണുന്ന വിധത്തിൽ സ്തോത്രം ചെയ്യുന്നു.
“നരത്വവ്യാജേന വന്നവതാരത്തെ ചെയ്തൊ–
രിലത്തൂർബ്രഹ്മജ്യോതിസ്സൊന്നിഹ വിളങ്ങുന്നു.
യാതൊന്നിൻ ഗുണശ്രേണി ചൊല്ലുവാനാർക്കും പണി;
യാതൊന്നിൻ കീർത്തിവല്ലി നിർജ്ജിതാശേഷമല്ലി;
യാതൊന്നിൻ കൃപാഝരി പൂയൂഷപ്രഭാകരി;
യാതൊന്നിൻ തത്വബോധം പാർക്കിലോ ഭൂര്യഗാധം;
യാതൊന്നിൻ ധ്യാനരൂപം ചിൽകലാസൂക്ഷ്മദീപം;
യാതൊന്നിൻ നിത്യകൃത്യം യോഗികൾക്കതിസ്തുത്യം;
യാതൊന്നിൻ കാവ്യബന്ധം ഗണനേ സദാനന്തം;
യാതൊന്നിൻ കൃപാശീലം ചൊല്ലുവാനഹം നാലം;
യാതൊന്നിൻ തിരുനാമം രാമശർമ്മാഭിരാമം;
യാതൊന്നിൻ സുകിങ്കരൻ പാർക്കിലിന്നിശ്ശങ്കരൻ.”
കൃതികൾ
ശങ്കരപ്പിള്ള “യാതിന്നിൻ കാവ്യബന്ധം ഗണനേ സദാനന്തം” എന്നു ഗാനം ചെയ്തിട്ടുള്ളതു പരമാർത്ഥമാണു്. അത്ര വളരെ ഗ്രന്ഥങ്ങൾ ശാസ്ത്രികൾ രചിക്കുകയുണ്ടായി. കവിയശസ്സിൽ കാംക്ഷയില്ലാതിരുന്നതുകൊണ്ടു് ആ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ സദ്വൃത്ത രത്നാവലിയും ശ്രീരാമസ്തുതിരത്നവും എന്ന കൃതിയൊഴിച്ചു മറ്റു് അധികമൊന്നും പ്രസിദ്ധീകൃതമായില്ല. മരണാനന്തരം അനേകം വാങ്മയങ്ങൾ നശിച്ചുപോയിട്ടുണ്ടു്.മലയാളത്തിൽ (1) ജലന്ധരാസുരവധം ആട്ടക്കഥയും, (2) വിജ്ഞപ്തികഥ എന്നൊരു ചെറിയ ഗദ്യകൃതിയും മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളൂ. വിജ്ഞാപ്തികഥ പ്രജകൾ അനുഭവിച്ചുവന്ന ചില സങ്കടങ്ങളെപ്പറ്റി വിശാഖം മഹാരാജാവിനു സമർപ്പിച്ച ഒരു നിവേദനമാണു്. 1056-ൽ പ്രസിദ്ധപ്പെടുത്തിയ വീരമാർത്താണ്ഡവർമ്മചരിതം ആട്ടക്കഥയിലെ ആദ്യത്തെ മൂന്നു ശ്ലോകങ്ങളും അദ്ദേഹത്തിന്റെ വകതന്നെ. (3) ഗണമക്രിയാക്രമം എന്നൊരു മണിപ്രവാളകൃതിയുണ്ടെന്നു പറഞ്ഞുകേട്ടിട്ടേയുള്ളൂ. സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ കൃതികളെ കാവ്യഗ്രന്ഥങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ, സ്തോത്ര ഗ്രന്ഥങ്ങൾ, വ്യാഖ്യാനങ്ങൾ എന്നിങ്ങനെ നാലു വകുപ്പുകളായി പിരിക്കാം. കാവ്യഗ്രഗ്രന്ഥങ്ങളിൽ (1) സുരൂപരാഘവം മഹാകാവ്യം, (2) കീർത്തിവിലാസചമ്പു, (3) ഗാന്ധാരചരിതം, (4) പാർവതിപരിണയം, (5) അംബരീഷചരിതം, (6) തുലാഭാരപ്രബന്ധം, (7) അന്യാപദേശ ദ്വാസപ്തതി, (8) ഗൗണസമാഗമം, (9) കാശിയാത്രാനുവർണ്ണനം എന്നി ഒൻപതു ഖണ്ഡകാവ്യങ്ങൾ (10) കൈവല്യവല്ലീപരിണയം നാടകം തുടങ്ങിയ വാങ്മയങ്ങൾ ഉൾപ്പെടുന്നു. കൈവല്യവല്ലീപരിണയത്തിൽ കുറേ ഭാഗം ഞാൻ വായിച്ചിട്ടുണ്ടു്. ഇപ്പോൾ അതു് ഒരിടത്തും കാണാനില്ല. ഇവയ്ക്കും പുറമേ (11) തിരുമാസപ്രബന്ധം, (12) ശ്രീധർമ്മസംവർദ്ധനീമാഹാത്മ്യം (അഥവാ ഇലത്തൂർ സ്ഥലപുരാണം), (13) പന്തളപുരീമാഹാത്മ്യം, (14) ശാകുന്തളം ചമ്പു എന്നീ കൃതികൾകൂടി ശാസ്ത്രികൾ രചിച്ചതായി കേട്ടിട്ടുണ്ടു്. ഇവ കണ്ടുകിട്ടീട്ടില്ല. അദ്ദേഹത്തിന്റെ ശാസ്ത്രഗ്രന്ഥങ്ങൾ (15) സദ്വൃത്തരത്നാവലി, (16) രാമോദയം, (17) ക്ഷേത്രതത്ത്വദീപിക ഇങ്ങിനെ മൂന്നുണ്ടു്. ശ്രീരാമസ്തുതിരത്നം സദ്വൃത്തരത്നാവലിയുടെ ഒരനുബന്ധം തന്നെ. സ്തോത്രഗ്രന്ഥങ്ങൾക്കു സംഖ്യയില്ല. അവയിൽ (18) ദേവ്യഷ്ടപ്രാസശതകം, (19) ശിവാഷ്ടപ്രാസശതകം, (20) വിഷ്ണ്വവഷ്ടപ്രാസശതകം, (21) ദേവീവർണ്ണമുവലി, (22), (23) രണ്ടു് ആര്യാശതകങ്ങൾ, (24) ശ്രീകൃഷ്ണദണ്ഡകം, (25) ത്രിപുരസുന്ദരീകേശാദിപാദസ്തവം, (26) ശ്രീരാമാശ്രയസ്തോത്രം, (27) മധുസൂദനാഷ്ടകം, (28) ഹനൂമദഷ്ടകം, (29) കലിനാശന സ്തോത്രം. (30) പുണ്ഡരീകപുരേശസ്തോത്രം, (31) ശ്രീകണ്ഠേശ്വരസ്തോത്രചിന്താമണി, (32) ധർമ്മസംവർദ്ധനീസ്തോത്രം, (33) ശ്രീലളിതാപ്രാതഃസ്മരണസ്തോത്രം, (34) അശ്വത്ഥഗണ നാഥാഷ്ടകം എന്നിങ്ങനെ ചിലതെല്ലാം ഞാൻ വായിച്ചിട്ടുണ്ടു്. ദേവീവർണ്ണമുക്താവലിയിൽ അ മുതൽ ക്ഷ വരെയുള്ള അക്ഷരങ്ങളെക്കൊണ്ടു യഥാക്രമം ആരംഭിക്കുന്ന അൻപത്തൊന്നു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു. ആര്യാശതകദ്വയം ഗോമതീസ്തുതിപരമാണു്. ആദ്യത്തെ ശതകത്തിൽ നൂറ്റെട്ടു ശ്ലോകങ്ങൾ ഉള്ളതുകൊണ്ടു് അതിനെ ആര്യാഷ്ടോത്തരശതകമെന്നും പറയും. ശ്രീത്രിപുരസുന്ദരീകേശാദിപാദവും ശ്രീരാമാശ്രയസ്തോത്രവും ഗോപികാഗീതിയുടെ മട്ടിൽ രചിച്ചിട്ടുള്ളതാണു്. കലിനാ ശനസ്തോത്രത്തിൽ കവി നളമഹാരാജാവിനേയും, പുണ്ഡരീക പുരേശസ്തോത്രത്തിൽ വൈക്കത്തപ്പനേയും, ശ്രീകണ്ഠേശ്വര സ്തോത്രചിന്താമണിയിൽ ശ്രീകണ്ഠേശ്വരത്തു ശിവനേയും, ധർമ്മസംവർദ്ധനീസ്തോത്രത്തിൽ ഇലത്തൂർ ദേവിയേയും. അശ്വത്ഥഗണനാഥാഷ്ടകത്തിൽ താൻ ഇലത്തൂരിൽ പ്രതിഷ്ഠിപ്പിച്ച ഗണപതിയേയും സ്തുതിക്കുന്നു. ശാസ്ത്രികളുടെ ദേവീസ്തോത്രങ്ങളിൽ ചിലതിനു സൗന്ദര്യലഹരിപോലെ മന്ത്രശാസ്ത്രസിദ്ധമായ മാഹാത്മ്യവുമുണ്ടു്. ശ്രീകൃഷ്ണദണ്ഡകം രാസക്രീഡാവർണ്ണനാത്മകമായ ഒരു ലഘുകൃതിയാകുന്നു. സ്വകീയഗ്രന്ഥങ്ങൾക്കുള്ള ടീകകൾ കൂടാതെ ശ്രീകൃഷ്ണവിലാസം മാത്രമേ വ്യാഖ്യാനിച്ചതായി അറിവുള്ളു. ആ വ്യാഖ്യാനത്തിനു മഞ്ജുഭാഷിണി എന്നാണു് പേർ. ഇങ്ങനെ മുപ്പതിൽച്ചില്വാനം കൃതികൾ അദ്ദേഹം നിർമ്മിച്ചതായി തെളിയുന്നു; അവയിൽ ചിലതിനെപ്പറ്റി മാത്രം അല്പം പ്രസ്താവിക്കാം.
45.2സുരൂപരാഘവം മഹാകാവ്യം
സുരൂപരാഘവത്തിലെ ഇതിവൃത്തം രാമായണംതന്നെയാണു്. ഭട്ടികാവ്യത്തിന്റേയും മറ്റും രീതിയിൽ വ്യുൽപിത്സുകൾക്കു വ്യാകരണത്തിൽ പരിനിഷ്ഠിതമായ ജ്ഞാനം ലഭിക്കുന്നതിനുവേണ്ടിയാണു് കവി പ്രസ്തുത കാവ്യം നിർമ്മിച്ചിട്ടുള്ളതു്. ആകെ പതിനഞ്ചു സർഗ്ഗങ്ങൾക്കുമേലുണ്ടെന്നു് അഭിയുക്തന്മാർ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അഷ്ടമസർഗ്ഗത്തിൽ മൂപ്പത്തിമൂന്നാമത്തെ ശ്ലോകംവരെയുള്ള ഭാഗമേ എനിക്കു വായിക്കുവാൻ ഇടവന്നിട്ടുള്ളൂ. ശാസ്ത്രകാവ്യമാകയാൽ ഗ്രന്ഥകാരൻതന്നെ വിസ്തരിച്ചു് ഒരു വ്യാഖ്യാനവും എഴുതിച്ചേർത്തിട്ടുണ്ടു്. വ്യാകരണസൂത്രോദാഹരണങ്ങാൾക്കു പുറമെ യഥോചിതം ഹൃദ്യങ്ങളായ അലങ്കാരങ്ങളും സന്നിവേശിപ്പിച്ചിട്ടുള്ള ഈ കാവ്യം പണ്ഡിതന്മാർക്കെന്നപോലെ ഭാവുകന്മാർക്കും ആനന്ദപ്രദമാകുന്നു. ശാസ്ത്രികളുടെ പാണിനീയമർമ്മജ്ഞതയ്ക്കും, അലങ്കാരപ്രയോഗചാതുര്യത്തിനും, ദേശാഭിമാനവിജൃംഭണത്തിനും, ഫലിതരസികതയ്ക്കും ഉദാഹരണമായി ഓരോ ശ്ലോകം ഉദാഹരിക്കാം.
സ്ത്രീപ്രത്യയം-ദശരഥന്റെ പൂജാഗൃഹം:
“യത്ര പ്രവേണീഷു സുലോഹിനീഷു
മൃദ്വീഷു കാളീഷു ച ലാക്ഷികീഷു
ഏനീഷു ശോണീഷു സുവർണ്ണലിപ്തീ–
ഷ്വധ്യാസനം തേ പരിതോ നിഷേദുഃ.”
അലങ്കാരം-അഹല്യാമോക്ഷം:
“സംസർഗ്ഗമാത്രേണ പരസ്യ പുംസഃ
പാഷാണഭൂയം രമണീമണീതാ
പാദാർനുഷംഗേണ പരസ്യ പുംസോ
യോഷിന്മണീഭൂയമഗാൽ പുനസ്സാ.”
ദേശാഭിമാനം-അഭിഷേകസംഭാരം:
“പരിഹിതനവവസ്രൈർമ്മൗലിഭാസ്വച്ഛിരസ്രൈർ–
വൃതവിവിധതനുത്രൈഃ കാർത്തികീചന്ദ്രവക്‍ത്രൈഃ
ധൃതകനകവിഭൂഷൈർന്നാഗരൈർമ്മഞ്ജുവേഷൈ–
രജനി രജനിസീമാ കേരളശ്രാവണീവ.”
ഫലിതം-മന്ഥരയും അവളുടെ സഖി കാരീഷഗന്ധിയും തമ്മിലുള്ള സംവാദം: സഖി–
“ഹേ! വക്രേ കുടിലേ ജഹാഹി ധിഷണാം
രാമാ മയാ നോച്യതേ
ഭൂയോ വച്മ്യഭിഷേക്ഷ്യതി ക്ഷിതിപതി–
സ്തം കൗശലേയം പ്രിയം.”
മന്ഥര–
“കാ വാ സാ കുശലാ യദീയതനയം രാജ്യേഭിഷേക്ഷ്യത്യസൗ”
സഖി–
“നാഹം വച്മി തഥാതിവേല്ലിതമതേ! ത്വം സാവധാനാ ശൃണു
യോ വീരോ ജനകാത്മജാമുദവഹത്തസ്യാഭിർഷേകോധുനാ.”
മന്ഥര–
“കോ വീരോ ഭഗിനീം നിജാമുദവഹദ്യസ്യാ ന പത്യന്തരം.”
സഖി–
“കൈടില്യം കുടിലേ! വിമുഞ്ച സരളീഭൂയ ത്വയാ ശ്രൂയതാം
മാഹേയീരമണസ്യ സർവസുഖസസ്യാദ്യാഭിഷേകോത്സവഃ.”
മന്ഥര–
“യം ഭൂമീരമണോഭിഷേക്ഷ്യതി മുദാ കോ വാ വൃഷസ്താദൃശോ?”
സുഖി–
“മുഗ്ദ്ധേ! നാവസരസ്ത്വയാ പ്രലപിതും യാമ്യാളയോഗ്രേ ഗതാഃ.”
45.3കീർത്തിവിലാസചമ്പു
ഈ ചമ്പുവിന്റെ ഒരു ഉല്ലാസം മാത്രമേ കിട്ടീട്ടുള്ളൂ. 94 പദ്യങ്ങളും ഏതാനും ചില ഗദ്യങ്ങളും ഉൾക്കൊള്ളുന്ന പ്രസ്തുത കൃതിയിൽ കവി ഉത്രംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തു് ആയില്യംതിരുനാൾ ഇളയതമ്പുരാന്റെ അപദാനങ്ങളെ അനുകീർത്തനംചയ്യുന്നു. 1033-ലാണു് ഇതിന്റെ നിർമ്മിതിയെന്നു പഴമക്കാർ പറയുന്നു. ഇതിലെ വസ്തുനിർദ്ദേശാത്മകമായ പദ്യമാണു് താഴെ ചേർക്കുന്നതു്.
“ധർമ്മോ ദൃഷ്ടഃ ശ്രുതോ വാ സകൃദപി മനസാ
സംസ്കൃതഃ കീർത്തിതോ വാ
നാകം ലോകം ത്രിലോകം നയതി നഹി മൃഷാ
തത്ര വേദാഃ പ്രമാണം
തസ്മാച്ഛ്റീരാമവർമ്മാഹ്വയയുവനൃപതേ–
ർദ്ധർമ്മവിശ്രാമഭൂമേഃ
കീർത്തിം വിശ്വൈകഹൃദ്യാം വിബുധജനമുദേ
വർണ്ണയേ വർണ്ണനീയം.”
ഒരു ശിവരാത്രിദിവസം ശ്രീപരമേശ്വരനെ യുവരാജാവു ഭക്തിപൂർവ്വം ഉപാസിക്കുന്നു. തനിക്കു ധർമ്മചിന്തയും പരമാത്മബോധവും ഉണ്ടാകണമെന്നു് അവിടുന്നു പ്രാർത്ഥിച്ചപ്പോൾ “വേദാന്തശ്രവണവിധിം വിധിത്സ്വ സദ്ഭിഃ” എന്ന ഭഗവാന്റെ അശരീരിവാക്യം കേൾക്കുന്നു. പിറ്റേ ദിവസം ആസ്ഥാനപണ്ഡിതന്മാരെ ആനയിച്ചു് അവരുമായി പല സല്ലാപങ്ങളിലും ഏർപ്പെടുന്നു. ആ പണ്ഡിതന്മാരിൽ അനന്ത രാമശാസ്ത്രികളെപ്പറ്റിയുള്ള കവിയുടെ തൂലികാചരിത്രം ഞാൻ അന്യത്ര പ്രദർശിപ്പിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിനുപുറമേ അപ്പാദീക്ഷിതർ, പണ്ഡിതർ രാമസ്വാമിശാസ്ത്രി, വെങ്കടരാമ ശാസ്ത്രി, ശീനുഅയ്യങ്കാർ, അപ്പുഅയ്യങ്കാർ ഇവരേയും കവി വർണ്ണിക്കുന്നുണ്ടു്. കവി തന്നെപ്പറ്റി എഴുതീട്ടുള്ള ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
“പാടീരദ്രവസിക്തചമ്പകലതാവാടീലസന്മാലതീ–
കോടീനിര്യദരീണമാധവഘനീശൗടീര്യഹൃന്മാധുരീം
ഘോടീനാമനുകുർവതീം സ്വവശയൻ ധാടീം ജവാൽ സാഹിതീം
കോടീരാതനഗോമതീചരണഭാഗാടീകതായം കവിഃ.”
രജസദസ്സിൽ വൈയാകരണൻ, താർക്കികൻ, മീമാംസകൻ, അദ്വൈതി മുതലായവർ അവരവരുടെ ശാസ്ത്രസിദ്ധാന്തങ്ങളെ പ്രതിപാദിക്കുന്നു. സന്ധ്യയോടുകൂടിയാണു് സമ്മേളനം സമാപിക്കുന്നതു്. പ്രസ്തുത ചമ്പുവിലെ “പ്രതിദിവസമുജ്ജൃംഭ മാണമഹോത്സവാരംഭാശ്ചന്ദ്രമണ്ഡലകുശലാനുയോഗസംഭൃതസ മുദ്യോഗസമുത്സേധസൗധനിരവഗ്രഹവിഹരമാണരമണീയരമണീശിരോമണീഗണ” ഇത്യാദി കേരളദേശവർണ്ണനാത്മകമായ ഗദ്യം വിശേഷിച്ചും മോഹനമായിട്ടുണ്ടു്.
45.4ഗാന്ധാരചരിതം തുടങ്ങിയുള്ള മൂന്നു ലഘുകാവ്യങ്ങൾ
ഹരികഥാകാലക്ഷേപത്തിന്റെ പ്രോത്സാഹനത്തിൽ സ്വാതിതിരുനാൾ മഹാരാജാവിനെന്നതുപോലെ ആയില്യം തിരുനാൾ മഹാരാജാവിനും കൗതുകമുണ്ടായിരുന്നു. അതിലേയ്ക്കു് അവിടുന്നും തഞ്ചാവൂരിൽനിന്നു ചില പുതിയ ഭാഗവതരന്മാരെ വരുത്തുകയുണ്ടായി. അവരുടെ ഉപയോഗത്തിനു മഹാരാഷ്ട്രശൈലിയനുസരിച്ചു പ്രായേണ ആര്യ, പഞ്ചചാമര മുതലായ സംഗീതഗന്ധികളായ വൃത്തങ്ങൾ പ്രയോഗിച്ചു രചിച്ചിട്ടുള്ള കൃതികളാണു് ഗാന്ധാരചരിതവും പാർവതീസ്വയംവരവും അംബരീഷചരിതവും. പാർവതീസ്വയംവരത്തിലെ ശ്ലോകങ്ങൾ യമകാലംകൃതങ്ങാളാണെന്നു് ഒരു വിശേഷം കൂടിയുണ്ടു്. ഗാനങ്ങൾ പ്രത്യേകമായി ഘടിപ്പിച്ചിട്ടില്ല. ഗാന്ധാരചരിതത്തിലെ ഇതിവൃത്തം ഇങ്ങനെ സംഗ്രഹിക്കാം. ഗാന്ധാരൻ എന്ന ഒരു ബ്രാഹ്മണൻ ഗോകർണ്ണത്തേയ്ക്കുപോയി ഒരു ശിവരാത്രിദിവസം ശ്രീപരമേശ്വരനെ പൂജിച്ചു. തദനന്തരം അയാൾ ഒരു ദാശസ്ത്രീയിൽ അനുരക്തനായിത്തീരുകയും അവളുമായി താൻ ചെയ്ത ഉടമ്പടിയനുസരിച്ചു് എന്നും അവൾക്കു മാംസാഹാരം കൊണ്ടുചെന്നു കൊടുക്കയും ചെയ്തു വന്നു. അങ്ങിനെയിരിക്കേ ഒരിക്കൽ ഒരു മഹർഷിയുടെ ആശ്രമ മൃഗം വെള്ളം കുടിക്കാൻ ഒരു സരസ്സിൽ ഇറങ്ങി; അതിനെ ആ ബ്രാഹ്മണബ്രുവൻ അമ്പെയ്തുകൊന്നു. മഹർഷി അയാൾ ജ്വര തൃഷ്ണാർത്തനായി മരിക്കട്ടേ എന്നു ശപിച്ചു. ഗാന്ധാരൻ തിരിയെ ഗൃഹത്തിലേയ്ക്കു പോയതും ജ്വരാർത്തനായതും ഒന്നിച്ചു കഴിഞ്ഞു. ദാഹം അസഹ്യമാകയാൽ ഭാര്യയോടു കുറേ വെള്ളം കൊണ്ടുവരണമെന്നു താഴെ കാണുന്ന വിധത്തിൽ ഉച്ചരിച്ചു.
“അയി ശശിവദനേ സുകേശി വാമേ
ദൃശിവസുധോർവശിവാരി ദേഹി ശീഘ്രം”
തദ്വാരാ ‘ശിവ ശിവ’ എന്നു രണ്ടാവർത്തി അയാൾക്കു ശിവനാമം ഉച്ചരിക്കുവാൻ ഇടവന്നു. അതുനിമിത്തം ശിവന്റെ പാർഷദന്മാർ യമഭടന്മാരെ ആട്ടിയോടിക്കുകയും ആ മഹാപാപി പിന്നീടു വളരെക്കാലം ത്യക്തകൽമഷനായി ജീവിച്ചു് ആയുരന്തത്തിൽ ശിവസായൂജ്യം പ്രാപിക്കുകയും ചെയ്തു. പാർവതീസ്വയം വരത്തിൽനിന്നു് ഒരു ശ്ലോകമാണു് താഴെ ഉദ്ധരിക്കുന്നതു്. വൃദ്ധവേഷനായ ശിവൻ തപസ്സുചെയ്യുന്ന പാർവതിയോടു് ഇങ്ങനെ പറയുന്നു:
“അഗുണമപർണ്ണമഗോത്രം
ഗുണിനി സുവർണ്ണേ സുഗോത്രവരജാതേ
ഗിരിശം ലിപ്സസി കിമയേ
ഗുണിനി സുവർണ്ണേ സുഗോത്രവരജാതേ.”
പാർവതീദേവിയുടെ ജനനംമുതൽ കുമാരസംഭവം വരെയുള്ള കഥ ഇതിൽ അടങ്ങിയിട്ടുണ്ടു്. അംബരീഷചരിതത്തിൽ ഇരുപത്തിരണ്ടു ശ്ലോകങ്ങളേയുള്ളു.
45.5തുലാഭാരപ്രബന്ധം
ശാസ്ത്രികളുടെ കവനകലാകുശലതയ്ക്കു മൂർദ്ധാഭിഷിക്തോദാഹരണമായി പരിലസിക്കുന്ന ഒരു കൃതിയാണു് തുലാഭാര പ്രബന്ധം. വിശാഖംതിരുനാൾ മഹാരാജാവു് 1060-ൽ നടത്തിയ തുലാപുരുഷദാനമാണു് വിഷയം. നൂറിലധികം ശ്ലോകങ്ങൾ ഈ കൃതിയിൽ അടങ്ങിയിട്ടുണ്ടു്. ഒന്നാമത്തെ ശ്ലോകമാണു് അടിയിൽ ചേർക്കുന്നതു്.
“തേജസ്വീ മേദിനീഭൃദ്വിബുധപരിവൃഢ–
സ്സർവരത്നാകരോസ്മീ–
ത്യുത്സേ കാദ്വഞ്ചിഭൂഭൃൽകലതിലകവിശാ–
ഖേന സാകം തുലായാം
ആരൂഢഃ സ്വർണ്ണരത്നപ്രകാരമയവപു–
ർന്നീചകൈർമ്മേരുരാസീൽ
സാമ്യം വാഞ്ച്ഛൻ മഹദ്ഭിഃ പ്രകടയതി ലഘു–
ർന്നീചതാമേവ നൂനം.”
ഒരു ശ്ലോകംകൂടി പകർത്തുന്നു.
“ശ്രീമാൻ വിശാഖക്ഷിതിപാലമൗലേ!
ത്വൽകീർത്തിമുക്താഫലജാലമാര്യാഃ
ഹാരം വിധാതും ഭവതോ ഗുണാനാ–
മന്തം വിചിന്വന്തി ന തം ലഭന്തേ.”
ഇടയ്ക്കിടയ്ക്കു ചില ഫലിതശ്ലോകങ്ങളും ഘടിപ്പിച്ചിട്ടുണ്ടു്.
“അവൻ വരാനവൻ നിത്യമിവൻ നാരീമനോ ഹരൻ
മലയാളംകൃതമഹീ പോത്തിമാരാരിവൻ സുഖം.”
ആ ശ്ലോകം കേട്ടാൽ അവ്യുൽപന്നന്മാർ അതു ഭാഷയാണെന്നു സംശയിച്ചുപോകും. ഇതാ അതുപോലെ മറ്റൊരു ശ്ലോകം.
“ആസേദിവാൻ ശ്രിയം രാജാ ബഹിഷ്കാരപരോഽസതാം
ശിരസ്ഥദാരി തശ്രീകപർദ്ദഃ സർവാധികാരവാൻ.”
ഇതിൽ കവി ദിവാൻ, പേഷ്കാർ, ശിരസ്തദാർ, സർവാധികാര്യക്കാർ എന്നീ ഉദ്യോഗസ്ഥന്മാരുടെ സ്മരണയെക്കൂടി അക്ലിഷ്ടമായി ഉത്ഥാപനം ചെയ്യിക്കുന്നു.
45.6അന്യാപദേശദ്വസപ്തതി
പേരുകൊണ്ടുതന്നെ ഈ കൃതിയിൽ 72 ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടെന്നു കാണാവുന്നതാണല്ലോ. ഒരിക്കൽ ആയില്യംതിരുനാൾ മഹാരാജാവിനു് ഒരു ശില്പി ദന്തംകൊണ്ടുണ്ടാക്കിയ ഒരു ത്രാസ് അടിയറവയ്ക്കുകയും ഉടൻ ആ ത്രാസിനെപ്പറ്റി ഒരു ശ്ലോകമുണ്ടാക്കി ചൊല്ലണമെന്നു് അവിടുന്നു് അടുത്തു നിന്നിരുന്ന ശാസ്ത്രികളോടു് ആജ്ഞാപിക്കുകയും ചെയ്തു. ശാസ്ത്രികൾ ത്രാസോടൊപ്പം മഹാരാജാവിനേയും പരാമർശിച്ചുകൊണ്ടു് അന്യോപദേശരൂപത്തിൽ താഴെക്കാണുന്ന ശ്ലോകം ഉച്ചരിച്ചു.
“ഉച്ചൈഃ പ്രാപയസേ പദം ലഘുതരാ–
നർത്ഥാനധസ്താദ്ഗുരൂൻ
ജിഹ്വാം ലോലതമാം ബിഭർഷി കുടിലാ
വിസ്രംസിനസ്തേ ഗുണാഃ
അപ്യേവം ധട! താരതമ്യകലനാ–
ചാതുര്യധൗര്യേയതാ
ത്വയ്യാധീയത യേന സർവവിദസൗ
ധാതൈവ കിം ബ്രൂ മഹേ?”
മഹാരാജവു ശ്ലോകം കേട്ടു കുപിതനായില്ല. പ്രത്യുത ആ രീതിയിൽ ഒരു കാവ്യം തന്നെ രചിക്കണമെന്നു കല്പിച്ചു. ഒരു ശ്ലോകംകൂടി മാതൃകയായി കാണിക്കാം.
ധനവാന്റെ മിത്രമായ ദരിദ്രന്റെ പിന്നാലെയും ധനാർത്ഥികൾ പാഞ്ഞുചെല്ലുന്നതു്:
“അസ്ഥീന്യേവ വിഭൂഷണാനി കരുതാം ധത്താം കപാലം കരേ
വസ്താം വാ ഗജചർമ്മ ലിമ്പതു ചിതാഭസ്മാനി വാ ഭിക്ഷതാം
ആസ്താം വാ പിതൃകാനനേ തദപി നോ ജാത്വർത്ഥിഭിർമ്മുച്യതേ
ശ്രീകണ്ഠോസ്യ സഖാ ധനേശ ഇതി യദ്വാർത്താ ജഗദ്വിശ്രുതാ.”
45.7ഗൗണസമാഗമം
ഇതു കൊല്ലം 1038-ാംമാണ്ടു തിരുവനന്തപുരം സന്ദർശിച്ച ലോഡു്നേപ്പിയർ എന്ന മദിരാശി ഗവർണ്ണരുടെ ആഗമനത്തേയും ആ അവസരത്തിൽ നടന്ന ആഘോഷങ്ങളേയും സരസമായി വർണ്ണിക്കുന്ന ഒരു കാവ്യമാണു്.
ഗൗണപദംകൊണ്ടാണു് കവി ഗവർണ്ണരെ വ്യപദേശിക്കുന്നതു്. മഹാരാജാവിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനു ഗൗണത്വം പോയി മുഖ്യത്വം വന്നുവത്രേ.
“ശ്രീവഞ്ചിക്ഷിതിപാകശാസനസഭാം യാതസ്യ ഗൗണപ്രഭോ–
സ്സൽകാരൈരഭിയാനസൂക്തികരദാനാഗ്രാസനോപക്രമൈഃ
മുഖ്യൈവ പ്രഭുതാ തദാ സമഭവദ്ഗൗണീ പുനർഗ്ഗൗണതാം
രൂപസ്യോപഗതസ്യ ഹേമഗുളികാം കാ നാമ ദുർവർണ്ണതാ?”
മഹാരാജാവു പ്രതിസന്ദർശനത്തിനു പോകുന്ന ഘട്ടം അത്യന്തം മനോമോഹനമായ ഒരു ഗാഥകൊണ്ടാണു് കവി നിർവ്വഹിച്ചിരിക്കുന്നതു്. അതിൽനിന്നു ചില വരികൾ മാത്രമേ എടുത്തു കാണിക്കുവാൻ തരമുള്ളൂ.
“രാജീവാദിവിതാനിതതോരണ
രാജീരാജിതരാജപഥേ
ജങ്ഗമഹേമഗിരാവിവ ശനകൈ–
രങ്ഗതി തുങ്ഗേ പുഷ്യരഥേ
നാളീകോദിതഭീഷണഘോഷണ
പാളീവിചലിത ശൈലകുലം
ചിത്രധ്വജപടരാജിസുവീജിത–
മിത്രരഥാശ്വശതാങ്ഗഗണം
സുന്ദരഘണ്ടാഘണഘണനിക്വണ
മന്ദരമന്ദഗദന്തികുലം
തുങ്ഗതുരങ്ഗഖുരോദ്ധൃതധൂളീ–
സങ്ഗപിശങ്ഗിതമേഘപഥം.”
എന്നിങ്ങനെ ആ ഗാഥ പുരോഗമിക്കുന്നു.
45.8കാശിയാത്രാനുവർണ്ണനം
വിശാഖംതിരുമേനി 1057-ൽ കാശിക്കെഴുന്നള്ളി തിരിച്ചുവരുന്നതുവരെയുള്ള സംഭവങ്ങളെ കവി ആര്യാവൃത്തത്തിൽ 120 ശ്ലോകങ്ങൾകൊണ്ടു് ഈ കാവ്യത്തിൽ വർണ്ണിക്കുന്നു.
45.9സദ്വൃത്തരത്നാവലി
സദ്വൃത്തരത്നാവലി സവ്യാഖ്യാനം ആയില്യംതിരുനാൾ മഹാരാജാവിന്റെ ആജ്ഞയനുസരിച്ചു ശാസ്ത്രികൾ രചിച്ചു. 1053-ൽ അതു തിരുവനന്തപുരം സർക്കാരച്ചുക്കൂടത്തിൽനിന്നു കേരളലിപിയിൽ പ്രസിദ്ധീകൃതമായി. ഛന്ദശ്ശാസ്ത്രത്തിൽ അത്ര ബൃഹത്തും വിശ്വതോമുഖവുമായ ഒരു ഗ്രന്ഥം സംസ്കൃതത്തിൽ വേറെയില്ല. അതിനെ ശാസ്ത്രികളുടെ വാങ്മയങ്ങളിൽ ഒന്നാമത്തേതായിത്തന്നെ പരിഗണിക്കാവുന്നതാണു്. ഡാക്ടർ ബർണ്ണൽ പ്രസ്തുതഗ്രന്ഥം വായിച്ചുനോക്കി ഒരു ആധുനികഭാരതീയനാണു് അതിന്റെ പ്രണേതാവെന്നു പറഞ്ഞാൽ ആരും വിശ്വസിക്കയില്ലന്നു പോലും അഭിപ്രായപ്പെടുകയുണ്ടായി. ഉപക്രമത്തിൽ ആയില്യം തിരുമേനിയെ പ്രശംസിക്കുന്ന മൂന്നു ശ്ലോകങ്ങളുണ്ടു്. അവയിൽ ഒടുവിലത്തേതാണു് ചുവടേ കുറിക്കുന്നതു്.
“ശുഷ്മാണപ്രതിപക്ഷകക്ഷദഹനേ ചക്രേണ ലോകാവനേ
ശൂലേനാർത്ഥികനേഷു താപഹരണേ രാജാനപാദശ്രിതാം
സൂത്രാമാണയശസ്സു ജീവവചനേ സ്വാത്മാനഭൂതേഷ്വിതി
പ്രേഷ്ഠോ യോ ഭവതി ക്ഷിതൗ സ ജയതി ശ്രീരാജരാജോ
മഹാൻ.”
വൃത്തരത്നാകരത്തോടു തനിക്കുള്ള കടപ്പാടു വലുതാണെന്നു ശാസ്ത്രികൾ സമ്മതിക്കുന്നുണ്ടു്.
“ഭാനുതേജോമയരസലിങ്ഗാത്മാതിഗഭീരിമാ
വൃത്തരത്നാകരോപാരോ രത്നാകര ഇവാപരഃ
വൃത്തരത്നാകരോന്നീതൈർവ്വർണ്ണമാത്രാഗണാത്മകൈ:
ഗ്രഥ്യതേ ഛാന്ദസൈർവൃത്തൈർവൃത്തരത്നാവലീ മയാ”
എന്നാണു് അദ്ദേഹം പറയുന്നതു്. ശ്രീരാമസ്തുതിരത്നം എന്നു് 162 ശ്ലോകങ്ങളിൽ ഒരു കൃതികൂടി അനുബന്ധരൂപത്തിൽ എഴുതിച്ചേർത്തു് അതിൽ ബൃഹത്യാദിച്ഛന്ദസ്സുകളിൽ അടങ്ങിയ അപ്രസിദ്ധങ്ങളും എന്നാൽ ഗ്രാഹ്യങ്ങളുമായ പല വൃത്തങ്ങളേയും ലക്ഷണസമേതം ഉദാഹരിച്ചിരിക്കുന്നു.
45.10രാമോദയം
ഇതു് ഒരു അലങ്കാരഗ്രന്ഥമാണു്. ചന്ദ്രാ ലോകത്തിന്റേയും മറ്റും രീതിയിൽ പൂർവ്വാർദ്ധം ലക്ഷണവും ഉത്തരാർദ്ധം ലക്ഷ്യവുമായി വസന്തതിലകവൃത്തത്തിലുള്ള ശ്ലോകങ്ങൾകൊണ്ടു് എല്ലാ അർത്ഥാലങ്കാരങ്ങളേയും ശാസ്ത്രികൾ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചുകാണുന്നു. ലക്ഷ്യവിഷയം രാമ സമനായ ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവുതന്നെ. ശ്ലോകങ്ങൾ ഏറ്റവും ലളിതങ്ങളാണു്. പ്രതിവസ്തുപമയെപ്പറ്റിയുള്ള ശ്ലോകം നോക്കുക.
“സ്യാദ്വാക്യയോര്യ്ദുഭയോ: പൃഥഗേകധർമ്മോ
നിർദ്ദിശ്യതേ തദുപമാ പ്രതിവസ്തുപൂർവാ
ഓജോഭരേണ ഭുവി രാജതി രാമരാജ–
സ്തോജോഭരേണ ദിവി ദീവ്യതി രശ്മിമാലീ.”
45.11ക്ഷേത്രത്വദീപിക
ഇതു് ഇംഗ്ലീഷിലെ ‘ജോമെട്രി’യുടെ രീതിയനുസരിച്ചു ശാസ്ത്രികൾ രചിച്ച ഒരു ക്ഷേത്ര വ്യവഹാരഗ്രന്ഥമാകുന്നു. ഇതിൽനിന്നു് അദ്ദേഹത്തിനു വാർദ്ധക്യത്തിൽ ഇംഗ്ലീഷിലും പ്രായോഗികമായ ജ്ഞാനമുണ്ടായിരുന്നു എന്നു തെളിയുന്നു. ഹാറ്റൺക്ഷേത്രഗണിതം (Hatton’s Geometry) എന്ന പുസ്തകമാണു് അദ്ദേഹം പ്രായേണ ഉപജീവിച്ചിരിക്കുന്നതു്. യൂക്ലിഡ്ഡിന്റെ ഗ്രന്ഥത്തിലെ എല്ലാ പ്രമേയങ്ങളും സ്വീകരിച്ചിട്ടില്ല; അതിലില്ലാത്ത ചിലതെല്ലാം കൂട്ടിച്ചേർത്തിട്ടുമുണ്ടു്.
45.12സ്തോത്രഗ്രന്ഥങ്ങൾ
സ്തോത്രഗ്രന്ഥങ്ങളിൽ ഓരോന്നിന്റേയും സ്വരൂപം ഇവിടെ പ്രദർശിപ്പിക്കുവാൻ സൗകര്യമില്ല. ദിങ്മാത്രമായി ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“ആകാശാദിനമാദിപുരുഷം ശ്രീകാമുകാദ്യർച്ചിതം
ഭൂകാഗ്ന്യാശൂഗഖാർക്കസോമയജമാനാകാരമേകാധിപം
ലോകാനാം ഭജതാമഭീഷ്മഫലദം ശോകാമയധ്വംസനം
പാകാനുഷ്ണഗുശേഖരം പശുപതിം ശ്രികാളകണ്ഠം ഭജേ.
പാകാരാതിസഹോദരപ്രഭൃതിഭിന്നാകാലയൈസ്സേവിതം
ശാകാംഭഃപവനാശനൈശ്ശമധനൈരേകാഗ്രചിത്തൈസ്സദാ
ഏകാന്തേ പരിചിന്തിതം ശിവകരം നൗകായമാനാംഘ്രികം
ശോകാംഭോനിധിമുത്തരീതുമനസാം ശ്രീകാലകാലം ഭജേ.”
എന്നിങ്ങനെ പോകുന്ന ശിവാഷ്ടപ്രാസത്തിന്റെ മഹിമ അന്യാദൃശംതന്നെ. അതിനോടു കിടനില്ക്കുന്ന ഒരു കൃതി രാമഭദ്ര ദീക്ഷിതരുടെ രാമാഷ്ടപ്രാസമേയുള്ളു.
“ഗാന്ധർവീകൃതകൃത്രിമേതരവചഃ! പത്രീകൃതശ്രീപതേ!
ഭൂമിസ്യന്ദന! സാരഥീകൃതവിധേ! മൗർവ്വീകൃതാഹീശ്വര!
കോദണ്ഡീകൃതകാഞ്ചനാചല! പുരാ ജേതും പുരാണാം ത്രയം
ശ്രീകണ്ഠേശ്വര! ചന്ദ്രശേഖര! കിഭോ! ഗൗരീപതേ!
പാഹി മാം.”
എന്ന സ്തോത്രം ശ്രീകണ്ഠേശ്വരസ്തോത്രചിന്താമണിയിലുള്ളതാണു്. ഇനിയും സമസ്യാവലി, ആഭാണകമാല, ഇലത്തൂർ ബ്രാഹ്മണസമുദായത്തിനു ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ കാലത്തു വിവാഹാവസരങ്ങളിലും മറ്റും പ്രാർത്ഥിക്കുവാൻ എഴുതിക്കൊടുത്ത ഒരു ദീർഘമായ മംഗളാശംസ ഇങ്ങനെ ചില വാങ്മയങ്ങൾകൂടി കണ്ടിട്ടുണ്ടു്. അവയെപ്പറ്റി ഒന്നും ഒവിടെ പ്രസ്താവിക്കുന്നില്ല.
45.13മഞ്ജുഭാഷിണി
ശ്രീകൃഷ്ണവിലാസത്തിനു ശാസ്ത്രികൾ മഞ്ജുഭാഷിണി എന്ന വ്യാഖ്യാനം രചിച്ചതു വിശാഖംതിരുമേനിയുടെ നിർദേശമനുസരിച്ചാണെന്നു് അദ്ദേഹംതന്നെ ആ വ്യാഖ്യാനത്തിന്റെ ഉപക്രമത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്.
“ആദേശേന വിശാഖഭൂവലരിപോര്യാവന്മനീഷാബലം
ശ്രീമൽകൃഷ്ണവിലാസകാവ്യതിലകം വ്യാഖ്യാതുമദ്യാരഭേ”
എന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നു.
“ചതുസ്സഹസ്ര്യാം നവഭിര്യുതായാം
ശതൈശ്ചതുസ്സപ്തിസംഖ്യയാപി
അതീതവത്യാം കലിവത്സരാണാം
വ്യാഖ്യാ കൃതാ മഞ്ജുളഭാഷിണീയം”
എന്ന വചനത്തിൽനിന്നു് 1047-ലാണു് അതിന്റെ നിർമ്മിതിയെന്നും അന്നു വിശാഖംതിരുനാൾ ഇളയതമ്പുരാൻമാത്രമേ ആയിരുന്നുള്ളു എന്നും കാണാവുന്നതാണു്. ആദ്യത്തെ അഞ്ചുസർഗ്ഗങ്ങൾക്കുള്ള വ്യാഖ്യാനമേ ഞാൻ കണ്ടിട്ടുള്ളു. ഗ്രന്ഥം പൂർണ്ണമായിട്ടില്ലെന്നാണു് അറിവു്. “വ്യാഖ്യാതൃണാം സ്മരാമി പൂർവേഷാം” എന്നു ശാസ്ത്രികൾ പറയുന്നുണ്ടെങ്കിലും ചില പുതിയ അർത്ഥങ്ങളും അവിടവിടെ ചൂണ്ടിക്കാണിക്കുന്നുണ്ടു്. ആദ്യത്തെ ശ്ലോകത്തിൽ “ശ്രുയഃ സദ്മ” എന്ന ഭാഗത്തിനു് അർത്ഥവിവരണം ചെയ്യുമ്പോൾ “യദ്വാ ശ്രിയോ ദേവ്യാസ്ത്രി പുരസുന്ദര്യാഃ സദ്മ ഗൃഹം; സുമേരോർദ്ദേവീവാസസ്ഥാനത്വം പ്രസിദ്ധം; ബ്രഹ്മാണ്ഡ പുരാണേ സുമേരുമധ്യശൃംഗസ്ഥേത്യാദൗ ദുർവാസസാപ്യുപബൃംഹിതം” എന്നു് ഉപന്യസിക്കുന്നതു നോക്കുക.
45.14മുക്തകങ്ങൾ
അതിമനോഹരങ്ങളായ അനവധി മുക്തകങ്ങൾ ശാസ്ത്രികളുടെ മുഖത്തുനിന്നു് ഓരോ അവസരത്തിൽ നിർഗ്ഗളിച്ചിട്ടുണ്ടു്.
ആയില്യംതിരുനാൾ മഹാരാജാവു സിംഹാസനാരൂഢനായ അവസരത്തിൽ ശാസ്ത്രികളോടു ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളേയും യൗഗപദ്യേന പരാമർശിക്കുന്ന ഒരു ശ്ലോകമുണ്ടാക്കുവാൻ ആവശ്യപ്പെട്ടു. അപ്പോൾ ചൊല്ലിയതാണു് താഴെച്ചേർക്കുന്ന ശ്ലോകം.
“രമ്യാസാവനിതാ പുരോഭ്യുപനതാ യാ ഭർത്തുരന്തർഹിതം
ഹൃദ്യാവിഷ്കരുതേ ശ്രുതിപ്രണയവത്സാരസ്യവച്ചാരുദൃക്
യോഗാഭ്യാസബലേന യത്ര ഭവതി ത്രൈവർഗ്ഗികീ ധന്യതാ
നിസ്സാരസ്വധാശയൈകവശഗാ സമ്യഗ്വിവിക്‍തേ രതിഃ.”
ഒരിക്കൽ ഇലത്തൂർ കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ മുൻവശത്തു വച്ചു ചില കുട്ടികൾ കുരുവി എന്ന വാക്കു ഘടിപ്പിച്ചു് ഒരു ശ്ലോകമുണ്ടാക്കണമെന്നപേക്ഷിച്ചു. ശാസ്ത്രികൾ അവരുടെ അഭീഷ്ടം അടിയിൽ കാണുന്നവിധം പൂരിപ്പിച്ചു.
“കുരു വീശ്വരവാഹ! ത്വം കാക്കായതവിലോചന!
മയി ലക്ഷ്മീം കൃപാസിന്ധോ! രാജാളീവദനാളക!”
45.15ഭാഷാകൃതികൾ-ജലന്ധരാസുരവധം ആട്ടക്കഥ
ജലന്ധരാസുരവധം 1028-ൽ ഉത്രം തിരുനാൾ മഹാരാജാവിന്റെ കല്പനയനുസരിച്ചു രചിച്ച ഒരു കൃതിയാണു്. ആ മഹാരാജാവിനെ കവി പ്രസ്തുതകൃതിയിൽ ഇങ്ങനെ വർണ്ണിക്കുന്നു.
“സോമം മാർത്താണ്ഡരാജോ ജയതി ഭുവനമാ–
ക്രമ്യ യസ്യ പ്രതാപേ
ഭൗമം ഹൃത്വാ രസാംശാം കലയതി സമയേ
കാഞ്ചനാമോഘവൃഷ്ടിം
മാർത്താണ്ഡസ്വാധികാരപ്രചലനചകിത–
സ്സൽപഥേ വർത്തമാനഃ
പ്രാദക്ഷിണ്യക്രമാഖ്യം പ്രചരതി നിയമം
സർവദേവാലയസ്യ.”
ജലന്ധരാസുരവധത്തിലെ ശ്ലോകങ്ങളും പദങ്ങളും പ്രായേണ സംസ്കൃതമയങ്ങളാണെങ്കിലും ഏറ്റവും ഹൃദ്യങ്ങളാണു്. താഴെക്കാണുന്ന ശ്ലോകവും പദവും പരിശോധിക്കുക.
“കാലകാലമഥ ഫാലലാലസദരാളബാലശശിജാലകം
കാലകൂടഗരകാളശോഭിഗളനാളലോലഫണിജാലകം
ബാലയാ ലളിതമാലയാ മിളിതമേത്യ ശൈലകുലകന്യയാ
പാലകം ധൃതകപാലകം ത്രിദശപാലകഃ സ്തുതിഗിരാലപൽ.”
“ഫലേവിലോചന! പാലയ മാമഘ–
ജാലവിമോചന! പാലയമാം.
ശൈലസുതാകുചകംകമപങ്കില!
ശൈലവരാലയ! പാലയ മാം
നീലവിലോഹിത! ലോകപതേ! ഹരി
നീലമനോഹര ഭൂതപതേ!
കാലനിഷൂദന! ദേവ നമോ ഹര!
ബാലകലാനിധി ശേഖര! തേ.
മാരകളേബരതൂലശൂചേ! സുകു–
മാരശരീരസുചാരുരുചേ!
കാരണകാരണ! ചാരണവന്ദിത!
പാഹിനതാംബുജതിഗ്മരുചേ!
കാമിമനോരഥകാമധനോ! ജയ!
ഹൈമവതീപരിശോഭിതനോ!
സോമവിഭാകര പാവകുലോചന!
സാമപരായന! പാഹി വിഭോ! [1]
ഭൂരിധരാധരചാപപതേ! വര
വാരിരുഹാസന!സൂതപതേ!
വാരിജനേത്രശരായ ധരാരഥ
വേദഹയായ നമോ ഭവതേ.”
വാഗ്ദേവതയുടെ ലാസ്യരങ്ഗവും താണ്ഡവമണ്ഡപവുമായിരുന്നു ഗോമതീദാസന്റെ അനുഗൃഹീതമായ രസനാഞ്ചലം. ആ മഹാപുരുഷൻ അർഹിക്കുന്ന യശസ്സിന്റെ ഒരു അല്പമായ അംശംപോലും അദ്ദേഹത്തിന്റെ കൃതികളുടെ അമുദ്രിതത്വവും അവയിൽ പലതിന്റേയും അപൂർണ്ണത്വവും നിമിത്തം അദ്ദേഹത്തിനു സിദ്ധിച്ചിട്ടില്ല.
45.16ഇലത്തൂർ സുന്ദരരാജയ്യങ്കാർ ശാസ്ത്രികൾ (1016—1078)
ജനനവും കുടുംബവും
സുന്ദരരാജയ്യങ്കാർ ശാസ്ത്രികൾ രാമസ്വാമിശാസ്ത്രികളുടെ ജന്മദേശമായ ചെങ്കോട്ട ഇലത്തൂർഗ്രാമത്തിൽ 1016-ആമാണ്ടു മീനമാസത്തിൽ രേവതീനക്ഷത്രത്തിൽ ജനിച്ചു. ശ്രീ വൈഷ്ണവന്മാരുടെയിടയിൽ പാഞ്ചരാത്രന്മാരെന്നും വൈഖാനസന്മാരെന്നും രണ്ടു ശാഖകളുണ്ടു്. അവയിൽ വൈഖാനസശാഖയിൽപ്പെട്ടതാണു് ശാസ്ത്രികളുടെ കുടുംബം. ആത്രേയമാണു് ആ കുടുംബക്കാരുടെ ഗോത്രം. ആ കുടുംബത്തിൽ സുന്ദരരാജന്റെ പുത്രനായ വരദരാജൻ കൃഷ്ണാംബയെ പാണീഗ്രഹണം ചെയ്തു. അവർക്കു് ഏഴു പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. അവരിൽ സീമന്തപുത്രനാണു് നമ്മുടെ കവി. ഈ വസ്തുതകളിൽ ചിലതെല്ലാം വൈദർഭീവാസുദേവം നാടകത്തിന്റെ പ്രസ്താവനയിൽ അദ്ദേഹം ഉപന്യസിക്കുന്നുണ്ടു്.
“താദൃഗ്വഞ്ചികുലാബ്ധിജസ്യ നഗരീ ശ്രീമദ്വിശാഖക്ഷമാ–
നാഥേന്ദോഃ കരമാശ്രിതാ കുവലയത്യുർവ്യാമിലത്തൂരിതി
ആസീൽ സുന്ദരരാജനാമസുമതിസ്തത്രാത്രിഗോത്രേ കൃതീ
തൽപുത്രോ വരദാര്യനാമസുമനാഃ കൃഷ്ണാംബയാസീദ്ഗൃഹീ.
തസ്യാത്മജേഷു സുഗുണേഷു വിഭാതി സോയം
ജ്യായാൻ ദശാസ്യരിപുദൂതദയൈകപാത്രം
യോ വൈഷ്ണവീമിഹ ദധാതി ശുഭാമഭിഖ്യാം
പൈതാമഹീമപി മഹീസുമനോഗ്രഗണ്യഃ.”
‘ചെല്ലം’ എന്നായിരുന്നു കവിയുടെ ഓമനപ്പേർ.
വിദ്യാഭ്യാസം
തന്റെ ബാല്യകാലത്തിൽ രാമസ്വാമിശാസ്ത്രികൾ ഇലത്തൂരിൽ താമസിച്ചിരുന്നതിനാൽ അദ്ദേഹത്തിൽനിന്നുതന്നെ ചെല്ലം കാവ്യനാടകാലങ്കാരങ്ങളും വ്യാകരണത്തിൽ പ്രാഥമികപാഠങ്ങളും അഭ്യസിച്ചു. അപ്പോഴേയ്ക്കു ഗുരുനാഥനു തിരുവിതാംകൂർമഹാരാജാവിന്റെ അസ്ഥാനപണ്ഡിതനായി തിരുവനന്തപുരത്തു താമസിക്കേണ്ടിവന്നതിനാൽ ഉപരിശാസ്ത്രപഠനത്തിനു് എട്ടിയാപുരം സംസ്ഥാനത്തിലെ പണ്ഡിതസഭാധ്യക്ഷനും വല്ലീപരിണയചമ്പു തുടങ്ങിയ കൃതികളുടെ പ്രണേതാവുമായ സ്വാമിദീക്ഷിതരുടെ അന്തേവാസിയായി. (സ്വാമിദീക്ഷിതരുടെ പിതൃദത്തമായ നാമധേയം യജ്ഞസുബ്രഹ്മണ്യദീക്ഷിതരെന്നാണു്) ‘കവി കേസരി’ എന്ന ബിരുദത്താൽ സുവിദിതനായിരുന്ന അദ്ദേഹം സുന്ദരരാജനെ വ്യാകരനപാരഗതനാക്കിയതോടുകൂടി കവിതാസരണിയിൽ സ്വച്ഛന്ദസഞ്ചാരം ചെയ്യുന്നതിനും ശക്തിമാനാക്കി. അതിനുപുറമേ കഥാപുരുഷൻ ജ്യോതിഷം, മന്ത്രശാസ്ത്രം, ആഗമം മുതലായ വിദ്യകളിലും വൈചക്ഷണ്യം സമ്പാദിച്ചു. ഹനൂമന്മന്ത്രം ജപിച്ച് സിദ്ധിവരുത്തി.തന്റെ മഹാകവിത്വത്തിനു കാരണം ഹനൂമാന്റെ അനുഗ്രഹമാണെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. വലിയകോയിത്തമ്പുരാന്റെ കംസവധചമ്പുവിനു് അദ്ദേഹം രചിച്ച സുമനോരഞ്ജിനി എന്ന വ്യാഖ്യാനത്തിൽ “ശ്രീരഘുനന്ദനദൂതചരണാമവിന്ദസപര്യാസമാസാദിതകലാവിലാസേന” എന്നു വിശേഷണം ഘടിപ്പിച്ചുകാണുന്നു. ഹനൂമദ്വിജയം എന്നൊരു നാടകവും അദ്ദേഹം രചിച്ചിട്ടുള്ളതായി വൈദർഭീവാസുദേവത്തിൽനിന്നു നാം അറിയുന്നു.
അനന്തരകാലജീവിതം
ശാസ്ത്രികൾ ഇലത്തൂരിൽത്തന്നെയാണു് സ്ഥിരമായി താമസിച്ചുവന്നതു്. 25-ആമത്തെ വയസ്സിൽ വെങ്കിടലക്ഷ്മ്യംബയെ വിവാഹം ചെയ്തു. ആ പത്നി യൗവ്വനത്തിൽത്തന്നെ മരിച്ചുപോയി. പിന്നീടു ദാരസംഗ്രഹം ചെയ്തില്ല. കവി സന്താനലാഭത്താൽ അനുഗൃഹീതനായുമില്ല. ഗ്രന്ഥരചനയിലും സംസ്കൃതാധ്യാപനത്തിലുമാണു് അദ്ദേഹത്തിന്റെ ആയുസ്സിൽ ഭൂരിഭാഗവും കഴിഞ്ഞുകൂടിയതു്. ശാസ്ത്രികൾക്കു് ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. ശിഷ്യന്മാരിൽ പ്രമുഖൻ തിരുനെൽവേലിയിൽ വളരെക്കാലം അഭിഭാഷകനായിരുന്ന കൃഷ്ണസ്വാമി അയ്യരായിരുന്നു. തിരുവിതാംകൂറിൽ വിശാഖം മഹാരാജാവു്, മൂലം മഹാരാജാവു്, വലിയകോയിത്തമ്പുരാൻ ഇവരുടേയും എട്ടിയാപുരം രാജാവിന്റേയും പാരിതോഷികങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ വൈദർഭീവാസുദേവം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചതു കൃഷ്ണസ്വാമി അയ്യരാണു്. സുന്ദരരാജയ്യങ്കാർ 1079-ആമാണ്ടു മകരമാസത്തിൽ ശുക്ലചതുർത്ഥീദിനത്തിൽ പരഗതിയെ പ്രാപിച്ചു.
കൃതികൾ
ശാസ്ത്രികൾ (1) മോക്ഷാപായപ്രദീപിക, (2) ലക്ഷ്മീവിശിഷ്ടാദ്വൈതഭാഷ്യദർപ്പണം, (3) വൈഖാനസ മഹിമാമഞ്ജരി എന്നീ ശാസ്ത്രഗ്രന്ഥങ്ങളും, (4) നീതിരാമായണം, (5) രാമഭദ്രവിജയചമ്പു, (6) രാമഭദ്രസ്തുതിശതകം, (7) കൃഷ്ണാര്യാശതകം എന്നീ കാവ്യങ്ങളും (8) വൈദർഭീവാസുദേവം, (9) ഹനൂമദ്വിജയം, (10) പദ്മിനീ പരിണയം, (11) സ്നുഷാവിജയം എന്നീ രൂപകങ്ങളും (12) വലിയകോയിത്തമ്പുരാന്റെ കംസവധത്തിനു സുമനോരഞ്ജിനി എന്നും, (13) തന്റെ ഗുരു സ്വാമിദീക്ഷിതരുടെ വല്ലീപരിണയചമ്പുവിനു രത്നദീപിക എന്നും, (14) കേശവകവിയുടെ ഗോദാപരിണയ ചമ്പുവിനു സുമനോരഞ്ജിനി എന്നും മൂന്നു വ്യാഖ്യാനങ്ങളും രചിച്ചിട്ടുണ്ടു്. ഇവയിൽ മൂന്നാമതായി അക്കമിട്ടിരിക്കുന്നതു വൈഖാനസാഗമത്തെ പരാമർശിക്കുന്ന ഒരു ഗ്രന്ഥമാണല്ലോ. അതിനുപുറമെ (15) ഉത്തമബ്രഹ്മവിദ്യാരസം എന്നൊരു സ്വതന്ത്രഗ്രന്ഥവും, (16) ശ്രീനിവാസദീക്ഷിതരുടെ പാരമാത്മികോപനിഷദ്വാക്യയ്ക്കു് ഒരു ഭാഷ്യവും കൂടി ആ ആഗമശാസ്ത്രം സംബന്ധിച്ചു് അദ്ദേഹം നിർമ്മിച്ചിട്ടുള്ള കൃതികളിൽ ഉൾപ്പെടുന്നു. കേരളത്തിൽ വൈദർഭീവാസുദേവത്തിനാണു് പ്രസിദ്ധി അധികം; ആ കൃതി കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ ഭാഷപ്പെടുത്തീട്ടുണ്ടു്. അതു് അഞ്ചങ്കത്തിലുള്ള ഒരു സരസനാടകമാണു്. തമിഴ് ബ്രാഹ്മണഗൃഹങ്ങളിൽ സ്നുഷകളെ ശ്വശ്രുക്കളും നാത്തൂന്മാരും സമീപകാലംവരെ വളരെ ക്ലേശിപ്പിച്ചുവന്നിരുന്നു. ആ ദുരവസ്ഥയെ പരാമർശിച്ചു് ഒടുവിൽ സ്നുഷതന്നെ വിജയം പ്രാപിക്കുന്നതായി വിവരിച്ചു രചിച്ചിട്ടുള്ള ഒരു സാമുദായികരൂപകമാണു് സ്നുഷാവിജയം. ആ രൂപകത്തിൽ കവി ദുരാശയെന്നു ശ്വശ്രുവിനും, സുശീലനെന്നു ശ്വശൂരനും, ചാരുവൃത്തയെന്നു ശ്വശ്രുവിന്റെ സഖിക്കും, സുഗുണനെന്നു് സ്നുഷയുടെ ഭർത്താവിനും, സച്ചരിത്രയെന്നു സ്നുഷയ്ക്കും, ദുർല്ലളിതയെന്നു സുഗുണന്റെ സഹോദരിക്കും അന്വർത്ഥമായി പേർ കൊടുത്തിരിക്കുന്നു. വലിയകോയിത്തമ്പുരാന്റെ ഒരാപ്തമിത്രവും കൂടിയായിരുന്ന തിരുനെൽവേലി വക്കീൽ കൃഷ്ണസ്വാമി അയ്യരുടെ അപേക്ഷയനുസരിച്ചാണു് കവി കംസവധം വ്യാഖ്യാനിച്ചതു്. വ്യാഖ്യാനങ്ങളിൽ ശാസ്ത്രികളുടെ പ്രകൃഷ്ടമായ വ്യാകരണ പാണ്ഡിത്യം പ്രതിഫലിക്കുന്നു. കവിതയ്ക്കു പ്രസാദവും ഒഴുക്കുമുണ്ടു്. പ്രാകൃതഗുംഫനത്തിൽ നല്ല പാടവമുണ്ടായിരുന്നതായി നാടകങ്ങളിൽനിന്നു വെളിപ്പെടുന്നു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“വചോ ദധിമുഖോദ്ഭൂതം നവനീതം ശുഭദ്യുതി
അർക്കജന്മാനമാസാദ്യ യുക്തം കഠിനതാം ജഹൗ”
(നീതിരാമായണം)
“ഗോപീകുചതലലോലാ വാപീ കരുണാരസസ്യ കാപി കലാ
പാപീയസാമസുലഭാ സാ പീതാംബരവിലാസിനീ പാതു”
(കൃഷ്ണാര്യാശതകം)
സീതാരാമസംവാദം:
“ശ്വശ്രും ശുശ്രൂഷമാണാ ഭവ സുമുഖീ! നൃപേഽ–
പ്യാചരന്തീ വിനീതിം;
നാഥാര്യ ത്വം യിയാസുഃ ക്വ? ജനകതനയേ!
കാനനം; കോത്ര ഹേതുഃ?
ആജ്ഞാ താതസ്യ വസ്തും; മമ ച വനഭുവി
സ്യാൽ കതോ നാവകാശഃ?
സത്വൈഃ ക്രൂരൈർഹി ഭീമം വനതല; മിഹ കിം
ന്യസ്യശൗര്യം പ്രയാസി?”(രാമഭദ്രവിജയം)
“ദിഷ്ടേന ദൂരഗമിതോ ഹിമഗുഃ കളങ്കീ
ശ്രീമാൻ സ്വതസ്സ വസുമാനിഹ മാമുപേത്യ
ദൂരീകരിഷ്യതി തമാംസി നിജൗജസേതി
മോദാൽ പുരന്ദരദിശാ ഹസതീവ കാമം.”
(വൈദർഭീവാസുദേവം)
“ജാമാതാ ഗൃഹമാഗതോ യദി തദാ ക്ഷൗമം ച കന്ഥായതേ
ഹൃദ്യം ദാരു പരിച്ഛദോചിതമഹോ ശുഷ്ക്കേന്ധനം ജായതേ
സർപ്പിസ്സിന്ധുജലായതേ ദധി പരം ഹന്താരനാളായതേ
കിം വാക്യൈർബ്ബഹുഭിഃ ഫലം? സുരുചിരം കാചായതേ കാഞ്ചനം.”(സ്നുഷാവിജയം)
45.17വിദ്വാൻ കോമ്പിഅച്ചൻ (1006–1090)
ജനനവും വിദ്യാഭ്യാസവും
പാലക്കാട്ടു തരൂർസ്വരൂപത്തിൽ കിഴക്കേമേലേടത്തു് എന്ന ശാഖയിൽ ഒരംഗമായി കോമ്പിഅച്ചൻ 1006–ാംമാണ്ടു ഇടവമാസം 22-ാംനു ജനിച്ചു. ശേഖരിവർമ്മരാജവംശം എന്നാണു് പാലക്കാട്ടു രാജകുടുംബത്തിനു പേർ പറയുന്നതു്. കോമ്പിഅച്ചൻ അതിബാല്യത്തിൽത്തന്നെ വിജ്ഞാനസമ്പാദനത്തിൽ വിസ്മയനീയമായ ആസക്തി പ്രകടിപ്പിച്ചു. ആദ്യത്തെ ഗുരു കവളപ്പാറ രാമനെഴുത്തച്ഛനായിരുന്നു. 13-ആമത്തെ വയസ്സിൽ ആട്ടത്തിൽ കച്ചകെട്ടി കേരളത്തിലെ നൃത്യകലയുടെ മർമ്മങ്ങൾ പൂർണ്ണമായി ഗ്രഹിക്കുകയും നാലു കൊല്ലത്തോളം വേഷം കെട്ടി ആടുകയും ചെയ്തു. അതിൽ അദ്ദേഹത്തിന്റെ ഗുരു ഒരു ഗോവിന്ദനാണെന്നറിയാം. അക്കാലത്തു സ്വരൂപംവകയായി ഒരു കഥകളിയോഗമുണ്ടായിരുന്നു. 1020-നു മേൽ മാത്രമേ സംസ്കൃതം വേണ്ട വിധത്തിൽ അഭ്യസിക്കുവാൻ ആരംഭിച്ചുള്ളു. 1023 മുതൽ ഗോവിന്ദപുരം രാമജ്യോത്സ്യരോടും തന്റെ അമ്മാവനും വിദ്വാനുമായ ചാത്തുഅച്ചനോടും കാവ്യനാടകാലങ്കാരങ്ങൾ പഠിച്ചു. തന്റെ ഗുരുനാഥന്മാരിൽ രാമജ്യോത്സ്യർക്കാണു് കവി പ്രാധാന്യം കല്പിച്ചുകാണുന്നതു്. 1025-ൽ കുംഭകോണത്തു നിന്നു പഴമാനേരിഗ്രാമക്കാരനായ സ്വാമിശാസ്ത്രികൾ എന്നൊരു പണ്ഡിതൻ പാലക്കാട്ടു വന്നുചേർന്നു. അദ്ദേഹത്തിനു ന്യായശാസ്ത്രത്തിൽ അസാമാന്യമായ അവഗാഹമുണ്ടായിരുന്നു. അദ്ദേഹത്തെ വർഷാശനവും മറ്റും പതിച്ചുകൊടുത്തു് അന്നത്തെ പാലക്കാട്ടുരാജാവു തന്റെ ആസ്ഥാനപണ്ഡിതനായി നിയമിച്ചു. സ്വാമിശാസ്ത്രികളോടു കോമ്പിഅച്ചൻ പ്രധാനമായി അഭ്യസിച്ചതു ന്യായംതന്നെയാണെങ്കിലും മീമാംസയിൽ സാമാന്യമായ ജ്ഞാനംകൂടി നേടി. പിന്നീടു പതിന്നാലു ദേശക്കാർ ആട്ടലനമ്പൂരിയുടെ അടുക്കൽനിന്നു പഞ്ചബോധഗണിതവും 1031-ൽ കൊടുങ്ങല്ലൂർ തമ്പുരാന്റെ അടുക്കൽനിന്നു ആയുർദ്ദായഗണിതവും ഗ്രഹിച്ചു. ഈ ആട്ടലനമ്പൂരി ലാടവൈധൃതഗണിതം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടു്. മന്ത്രശാസ്ത്രത്തിൽ തനിക്കു “ശങ്കരാര്യൻ” എന്നൊരു ഗുരു കൂടി ഉണ്ടായിരുന്നതായി അച്ചൻ പറഞ്ഞിട്ടുണ്ടു്. അതാരെന്നു് അറിയുന്നില്ല. ജ്യോതിഷത്തിലും തർക്കത്തിലും കോമ്പിഅച്ചൻ അത്യധികം പ്രശസ്തനായിത്തീർന്നു. വിവിധശാസ്ത്രങ്ങളിലുള്ള വിജ്ഞാനത്തെ ബഹുമാനിച്ചു് അദ്ദേഹത്തെ സമകാലികന്മാർ വിദ്വാനെന്നു വിളിച്ചുവന്നിരുന്നു. തന്റെ ഗുരുനാഥന്മാരിൽ മിക്കവരേയും അദ്ദേഹം താഴെക്കാണുന്ന ശ്ലോകത്തിൽ സ്മരിക്കുന്നുണ്ടു്.
“രാമാഖ്യാദിഗുരൂംശ്ച നൃത്തകരണേ ഗോവിന്ദമാപ്തം ഗുരും
കാവ്യേ രാമമഹീസുരഞ്ച നൃപതിം ശ്രീശാസ്തൃവർമ്മാഹ്വയം
ശാസ്ത്രേ സ്വാമിധരാസുരഞ്ച ഗണിതേ ശ്രീകേരളക്ഷ്മാസുരം
മന്ത്രാപ്തൗ കില ശങ്കരാര്യമമലം വന്ദേഹമന്യാനപി.”
അങ്ങനെ പന്ത്രണ്ടു കൊല്ലത്തോളം കോമ്പിഅച്ചൻ നിർബ്ബാധമായി അധ്യേതൃജീവിതം നയിച്ചു. 1031-ൽ മാതാവു മരിച്ചുപോവുകകൊണ്ടു താവഴിക്കാര്യങ്ങൾ മുഴുവൻ താൻതന്നെ നേരിട്ടു് അന്വേഷിക്കേണ്ടിവന്നതിനാൽ പിന്നീടു് ഉപരിഗ്രന്ഥങ്ങൾ പ്രായേണ സ്വഗൃഹത്തിൽ വച്ചുതന്നെയാണു് പരിശീലിച്ചതു്.
അനന്തരജീവിതം
1074-ൽ കോമ്പിഅച്ചൻ അഞ്ചാമുറത്തമ്പുരാനായി. 1086 കുംഭം 11-ാംനു വലിയ രാജാവിന്റെ സ്ഥാനത്തിൽ അഭിഷേകം ചെയ്യപ്പെട്ടു. മൂന്നിൽച്ചില്വാനം കൊല്ലം ആ സ്ഥാനം അലങ്കരിച്ചതിനുമേൽ 1090 കന്നി 3-ാംനു 84-ആമത്തെ വയസ്സിൽ യശശ്ശരീരനായി. സദ്വൃത്തനെന്നും സാധുസംരക്ഷകനെന്നുമുള്ള ഖ്യാതിക്കു പാത്രമായി, അനാഢംബരമായ ജീവിതം നയിച്ച അദ്ദേഹം 1060-നുമേൽ കേരളത്തിൽ പലപ്രകാരത്തിൽ വിജൃംഭിച്ച സാഹിത്യസംരംഭങ്ങളിൽ ഒന്നും പങ്കുകൊണ്ടില്ല. കല്ലേക്കുളങ്ങര ഭഗവതി പാലക്കാട്ടു രാജാക്കന്മാരുടെ കുടുംബദേവതയാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ദേവിക്കു ഹേമാംബിക എന്ന അഭിധനത്തിലാനു് സംസ്കൃതഭാഷയിൽ പ്രസിദ്ധി. അവിടത്തെ പരമാരാധകനായിരുന്നു കോമ്പിഅച്ചനെന്നും, തന്നിമിത്തം വളരെക്കാലം അന്തർമ്മുഖനായാണു് ജീവിച്ചിരുന്നതെന്നും കേട്ടിട്ടുണ്ടു്. 1090-ാംമാണ്ടുവരെ അരോഗദൃഢഗാത്രനായ അദ്ദേഹത്തിന്റെ ആയുഷ്കാലം നീണ്ടുനിന്നിരുന്നുവെങ്കിലും പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽത്തന്നെ അദ്ദേഹത്തെ പ്രകൃതത്തിൽ സ്മരിക്കുന്നതിനുള്ള കാരണവും അതുതന്നെയാണു്.
കൃതികൾ
വൈദൂഷ്യത്തിനു യോജ്യമായുള്ള വാങ്മയം അധികമൊന്നും കോമ്പിഅച്ചനിൽനിന്നു ജനിച്ചിട്ടില്ല. അദ്ദേഹം സംസ്കൃതത്തിലും ഭാഷയിലും ചില കൃതികൾ രചിച്ചിട്ടുണ്ടു്. അക്ലിഷ്ടതകൊണ്ടുള്ള ആകർഷകത അവയ്ക്കുണ്ടു്. ചില സ്തോത്രങ്ങൾ ഹൃദയദ്രവീകരനചനങ്ങളുമാണു്. 1028-ൽ അമ്മാവൻ ചാത്തുഅച്ചന്റെ നിദേശമനുസരിച്ചു് (1) ശ്രീകൃഷ്ണജയന്തീമാഹാത്മ്യം കിളിപ്പാട്ടായി രചിച്ചു. 1038-ൽ അന്നത്തെ പാലക്കാടു രാജാവായ ഇട്ടിക്കോമ്പിഅച്ചന്റെ കല്പനപ്രകാരം (2) നീലാസുരവധമെന്നും (3) സിംഹാവതാരമെന്നും രണ്ടു ആട്ടക്കഥകൾ ഉണ്ടാക്കി. ചാത്തുഅച്ചനും അന്നു ജീവിച്ചിരുന്നു. ഈ മൂന്നുമാണു് കോമ്പിഅച്ചന്റെ പ്രധാന കൃതികൾ. കടിയംകുളത്തു ശുപ്പുമേനോന്റെ കാവേരീമാഹാത്മ്യത്തിൽ പതിനഞ്ചാമധ്യായത്തിലും പതിനാറാമധ്യായത്തിൽ ആദ്യഭാഗത്തിലുമുള്ള നൂറ്റിൽച്ചില്വാനം ശ്ലോകങ്ങളുടെ തർജ്ജമ ഏട്ടിൽ കാണാത്തതുകൊണ്ടു് ആ ശ്ലോകങ്ങൾ നമ്മുടെ കവി വിവർത്തനംചെയ്തു് അതിൽ ചേർത്താണു് ആ പുസ്തകം 1063-ൽ അച്ചടിപ്പിച്ചതെന്നു മുൻപു കാണിച്ചിട്ടുണല്ലോ. സംസ്കൃതത്തിൽ (5) ഹേമാംബികാസ്തവം, (6) ഭുവനാംബാസ്തവം, (7) ദേവീസ്തവം, (8) ഭുവനേശ്വരസ്തവം എന്നിങ്ങനെ നാലു സ്തോത്രങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. അവയിൽ ആദ്യത്തേയും മൂന്നാമത്തേയും സ്തോത്രങ്ങൾ വസന്തതിലകത്തിലും രണ്ടാമത്തേതു ശിഖിരിണിയിലുമാണു് രചിച്ചിരിക്കുന്നതു്. ആദ്യത്തേതിൽ നാല്പത്തഞ്ചും രണ്ടാമത്തേതിൽ ഇരുപത്തെട്ടും മൂന്നാമത്തേതിൽ പതിനാറും ശ്ലോകങ്ങൾ ഉൾപ്പെടുന്നു. ഭുവനേശ്വരസ്തവം 1048-ലാണു് രചിച്ചതു്. ഹേമാംബികാസ്തവം എൺപത്തിമൂന്നാമത്തെ വയസ്സിൽ നിർമ്മിച്ചതാനു്. കാലടിക്ഷേത്ര പ്രതിഷ്ഠയ്ക്കു വന്ന ശ്രീശങ്കരാചാര്യർക്കും സ്ഥാനത്യാഗം ചെയ്ത കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലേയ്ക്കും മറ്റും പദ്യരൂപത്തിൽ പത്രികകളും സമർപ്പിച്ചുകാണുന്നു.
45.18ശ്രീകൃഷ്ണജയന്തി
പ്രസ്തുത കൃതി ഇങ്ങനെ ആരംഭിക്കുന്നു.
“ഗണനായകൻ ദേവൻ ഫണിഭൂഷണൻ ഭക്ത–
ഗണവത്സലൻ വരഗുണസഞ്ചയനിധി
തുണയായ്വന്നീടണമനയത്തിരുന്നിഹ
ഭണനേയതിനു കാലിണയേ കലയേ ഞാൻ.
നന്ദനന്ദനൻ കൃഷ്ണൻ സുന്ദരകളേബര–
നിന്ദുബിംബാസ്യൻ പരാനന്ദചിദ്രൂ പൻ ഹരി
മന്ദനാമടിയന്റെ മന്ദത കളഞ്ഞുടൻ
നന്ദനീയമാം വരമിന്നു നല്കണം മമ.
മോഹനശീലാ സരോമധ്യവാസിനി ജഗ–
ന്മോഹിനി ഹേമാംഹികേ! സന്തതം നമോസ്തുതേ.
കരുണാലയൻ മമ ഗുരുവാം രാമാചാര്യൻ
ഗുരുകാരുണ്യംപൂണ്ടു തുണപ്പാൻ വന്ദിക്കുന്നേൻ.”
ആട്ടക്കഥകൾ
ഈ ആട്ടക്കഥകൾ അച്ചടിപ്പിച്ച അവസരത്തിൽ കോമ്പിഅച്ചൻ ഇങ്ങനെ പ്രസ്താവിച്ചുകാണുന്നു. “ആ കാലത്തു് (1038) നമ്മുടെ സ്വരൂപംവകയായി നടത്തിയിരുന്ന ആട്ടക്കഥാഭ്യാസത്തിൽ ഈ കഥകളെ നാംതന്നെ കൂടിയിരുന്നു കുട്ടികളെ അഭ്യസിപ്പിക്കുകയും അന്നു പാട്ടുകാരായിരുന്ന കരുമനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതർ മുതലായ നാലാളുകളെ ഈ കഥകൾ പഠിപ്പിക്കുകയും അതിന്നുശേഷം നാലുകൊല്ലം ഈ കഥകളെ ആടിച്ചുവരികയും ചെയ്തിരുന്നു.” നീലാസുരവധത്തിന്റെ ആരംഭത്തിൽ താഴെ ചേർക്കുന്ന ശ്ലോകങ്ങൾ കാണുന്നു.
“ഹേമാക്ഷ്മാധരമന്ദിരാ പദജൂഷാം കാമപ്രദാത്രീ നൃണാം
ശ്രീമദ്ഗ്രാവതടാകമധ്യനിലയാ വാമാ ജഗന്മോഹിനീ
ഹേമാദ്രീശ്വരചാപഭാഗ്യവിഭവാ സോമാനനാ ചിന്മയീ
ഹേമാംബാ പരദേവതാ കലയതാം ക്ഷേമാണ്യസീമാനി വഃ.
കവർന്തു ഭൂസുരവരാ മമ മംഗലാനി
രാമദ്വിജേന്ദ്രമുഖമദ്ഗുരവസ്തഥാന്യേ
ഹേമാംബികാചരനഭക്തിരസാനുജീവി
ശ്രീശാസ്തൃരാഡ്ജയതി ശേഖരിവർമ്മവംശ്യഃ.
തദ്ഭാഗിനേയനൃവരേണ ഹി കേരളീയ–
സദ്ഭൂകഥാനികുലിതാ മഹതീ ശുഭൈഷാ
സദ്ഭാവിനോത്ര നിതരാം നിരതാ ഭവന്തു
യദ്ഭാവനാ ഖലു ദൃഢാ നിഖിലേഷു തുല്യാ.”
ഒടുവിലത്തെ രണ്ടു ശ്ലോകങ്ങളും “തദ്ഭാഗിനേയ” എന്നതിലെ പൂർവ്വാർദ്ധത്തിൽ കഥാസൂചനത്തിനു് ആവശ്യകമായ വ്യത്യാസം വരുത്തി ആ ശ്ലോകം സിംഹാവതാരത്തിലും ഘടിപ്പിച്ചിട്ടുണ്ടു്. നിലാസുരവധത്തിലെ ഇതിവൃത്തം കേരളീയമാണു്. ബ്രാഹ്മണരുടെ സ്വൈരവാസത്തിനായി പരശുരാമൻ വരുണനെ ഭയപ്പെടുത്തി കേരലം സമുദ്ധരിക്കുന്നു. അതു കേട്ടു കോപിഷ്ഠനായ ദുർവ്വാസസ്സു് പരശുരാമന്റെ കൃത്യം ദത്താപഹാരമാണെന്നു പറഞ്ഞുകൊണ്ടു കലശൽ കൂട്ടുകയും നാരദൻ സമരോദ്യോഗികളായ അവരെ പിരിച്ചുവിടുകയും ചെയ്യുന്നു. അതുകൊണ്ടു് അരിശം തീരാതെ സഹജാമർഷനായ ആ മഹർഷി നീലാസുരന്റെ സന്നിധിയിൽ ചെന്നു ഭാർഗ്ഗവൻ കുടിയേറ്റിയ ബ്രാഹ്മണരെ ഉപദ്രവിക്കണമെന്നും താനും അതിൽ സഹായമായി ഒരു ഭൂതത്തെ അയച്ചുതരാമെന്നും പറയുന്നു. നീലൻ ഭൂതത്തിന്റെ സഹായത്തോടുകൂടി ഭാർഗ്ഗവനുമായി യുദ്ധം ചെയ്യുകയും ഭൂതം എതിരാളിയെ ജയിക്കുകയും ചെയ്യുന്നു. അപ്പോൾ പരശുരാമൻ ശത്രുസംഹാരത്തിനു ദുർഗ്ഗയെ ഉപാസിക്കുന്നു; ദുർഗ്ഗ ഹേമാംബികാ രൂപത്തിൽ പ്രത്യക്ഷീഭവിച്ചു നീലാസുരനെ വധിച്ചു് ആഴ്വാഞ്ചേരിത്തമ്പ്രാക്കളെ കേരളാധീശനായി വാഴിയ്ക്കുന്നു. ഈ കഥ അഭിനയയോഗ്യമായ വിധത്തിൽ കവി നൃത്യപ്രബന്ധമായി രചിച്ചു.സിംഹാവതാരത്തിലെ ഇതിവൃത്തം നരസിംഹാവതാരമാണെന്നു പറയേണ്ടതില്ലല്ലോ. നീലാസുരവധത്തിൽ ചെറിയ നീലാസുരനും വലിയ നീലാസുരനും സിംഹാവതാരത്തിൽ ചെറിയ ഹിരണ്യനും വലിയ ഹിരണ്യനും യഥാകാലം പ്രവേശമുണ്ടു്. രണ്ടും ആടിക്കാണ്മാൻ കൊള്ളാവുന്ന കൃതികൾ തന്നെ. എന്നാൽ സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ അവയ്ക്കു വലിയ മെച്ചമൊന്നുമില്ല. നീലാസുരവധത്തിലെ ഒരു പദത്തിൽനിന്നുമാത്രം ചില വരികൾ ചേർക്കാം.
പരശുരാമൻ ഹേമാംബികയോടു്:
“ജനനി! ജയ താവകചരനം-നൗമി
മുനിവരഹൃദംബുജശരണം.
ഭൂമയസി സദാ നിഖിലം ഭുവനം-ദേവി!
ശമയ മമ പരിതാപദഹനം.
ജലനിധിജലേ ചിരം മുങ്ങി-പ്പോയ
തലമപി ച പാശിയൊടു വാങ്ങി
ഗിരികളെ വിദാരണം സമയേ-ചെയ്തു
സ്ഥലമഹഹ സമമാക്കി സദയേ!
അവനിവിബുധാനപഖേദം-തൂർണ്ണ–
മഹമതിലിരുത്തി സാമോദം.
അസുരവരബാധയാലവരും-ദേവി!
ദിശി ദിശി ഗമിച്ചു പരമചിരം.
അസുരകുലമാകവേ കൊന്൹മമ
വസുമതീതലം തരികിന്നു.”
സ്തോത്രങ്ങൾ
“ബാലോ ഹി ദുർഗ്ഗതിരയഞ്ച മമേതി മാതഃ
കാലസ്ത്വയം സമുചിതസ്തവ രക്ഷിതു മാം
ബാലം ത്യജേദ്യദി കുബുദ്ധിമപി പ്രസൂസ്ത്വം
കോ വാഭിരക്ഷതി പുനർഭുവനേ മഹേശി?”
“സംസാരനാടകഗൃഹേ ബഹുരൂപധാരീ
ഹാ! യോനീകായവനികാന്തരതോ നിരേത്യ
അഗ്രേ തവാംബ! ചിരനർത്തനതോധുനാതി–
ശ്രാന്തോസ്മി തേലമിതി യുക്തവചോസ്തു ദേയം.”
(ഹേമാംബികാസ്തവം)
അവശ്യം ഭോക്തവ്യം ഭവതു ദുരിതം പ്രാക്കൃതഫലം
ന മേ സ്യാത്തദ്ബാധാ ജനനി! യദി ജാതാ തവ കൃപാ
അകർത്തും കർത്തും വാ പുനരിതരധാ കർത്തുമഖിലം
ത്വമേകൈവ പ്രായഃ പ്രഭവസി ഹി കാരുണ്യനിലയേ!”
(ഭുവനാംബാസ്തവം)
രണ്ടു ഭാഷാശ്ലോകങ്ങൾ
ശൃങ്ഗാരം:
“ചേരാ ചേരാത്തവൻതാൻ ത്രിഭുവനമഖിലം
നല്കിയാലും വധൂനാം
ചേരുന്നോനാകിലഗ്നൗ ഝടിതി മുഴുകുവാൻ
ചൊല്കിയാലും ചേരുമത്രേ;
നാരീണാം ശീലമിത്ഥം പരിചൊടു തരസാ
കാട്ടിനാൾ പണ്ടു സീതാ
നേരേ ശ്രീരാമനോടും ബലമുടയ ദശ–
ഗ്രീവനോടും വിശേഷാൽ.”
വൈരാഗ്യം:
“ഇന്നോ വാ നാളയോ മറ്റിനിയൊരു ദിവസം
തന്നെയോ കാലദൂതൻ
വന്നീടുന്നാളിലോർത്താലിതിനൊരു കഴിവി–
ല്ലെന്നു ചിത്തേ നിനപ്പിൻ;
മുന്നേതാൻ പത്മനാഭൻ ചരണനളിനമിങ്ങു–
ള്ളിലാക്കീട്ടു നിത്യാ–
നന്ദ! ശ്രീകൃഷ്ണ! നാരായണ! വരദ! രമേ–
ശേതി കീർത്തിച്ചുകൊൾവിൻ.”
45.19ആറ്റുകാൽ ശങ്കരപ്പിള്ള (1011–1066)
ജനനം
സദർക്കോട്ടുജഡ്ജിയായിരുന്ന ശങ്കരനാഥജ്യോത്സ്യരുടേയും തിരുവനന്തപുരത്തു് ആറ്റുകാൽ ചെറുകര വീട്ടിൽ ലക്ഷ്മിഅമ്മയുടേയും പുത്രനായി ശങ്കരപ്പിള്ള 1011-ാംമാണ്ടു് ഇടവമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. സ്വകുടുംബത്തെപ്പറ്റി അദ്ദേഹം ദേവീഭാഗവതം കിളിപ്പാട്ടിന്റെ ഉപോൽഘാതത്തിൽ ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു.
“പ്രഥിതപ്രഭാവത്തോടച്ഛനെ വഞ്ചീശ്വരൻ
പ്രഥമപ്രാഡ്വിവാകസ്ഥാനത്തിലാക്കീടിനാൻ.
അഥ ധർമ്മശാസ്ത്രത്തിൻ പൊരുളാകവേ നോക്കി
വിധിചെയ്തവ ബ്രഹ്മവിധിയായക്കാലത്തിൽ.
പതിവായ്വന്നു പുണ്യപുരുഷനതിൽപ്പിന്നെ–
സ്സതിയാം ലക്ഷ്മീദേവിയാകുമെൻ മാതാവിന്നു്.
അതിലഞ്ചുപേർ മക്കളമ്മയ്ക്കു; മത്താതനു
സുതനായ് ഞാനുമൊരു ഭഗിനിയിളയവൾ.”
ശങ്കരപ്പിള്ളയ്ക്കു് ഒരു കനിഷ്ഠസഹോദരികൂടി ജ്യോത്സ്യരുടെ മകളായി ഉണ്ടായിരുന്നു എന്നു് ഒടുവിലത്തെ വരികളിൽനിന്നു വെളിപ്പെടുന്നു.
വിദ്യാഭ്യാസം
ശങ്കരപ്പിള്ള പഴവങ്ങാടി ഉടയാൻപിള്ളയോടു മലയാളവും പാലക്കാട്ടു് അപ്പാശാസ്ത്രിയോടു സംസ്കൃതത്തിൽ കാവ്യനാടകാദികളും ഇലത്തൂർ രാമസ്വാമിശാസ്ത്രികളോടു വ്യാകരണവും മന്ത്രശാസ്ത്രവും അഭ്യസിച്ചു. ഈ മൂന്നു ഗുരുക്കന്മാരേയും ദേവീമാഹാത്മ്യത്തിന്റെ ആരംഭത്തിൽ അദ്ദേഹം വന്ദിച്ചിട്ടുണ്ടു്. രാമസ്വാമിശാസ്ത്രികളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രശസ്തി മുൻപു് ഉദ്ധൃതമായിട്ടുണ്ടല്ലോ. മറ്റു രണ്ടു പേരേയും കവി താഴെക്കാണുന്നവിധത്തിലാണു് സ്തുതിക്കുന്നതു്.
“ഉടയാനാദ്യാചാര്യനമലാന്തരാത്മാവോ–
ടുടയോനനേകാന്തേവാസികളോടുമെന്നിൽ
കുടികൊള്ളുമാ ശ്രീമാനാവതും തുണയ്ക്കുവാ–
നടിയൻ മുടി കൂപ്പിപ്പണിയുന്നേറ്റം ഭക്ത്യാ.
ഇപ്പാരിൽ പ്രസിദ്ധികേട്ടെപ്പേരുമുൾബോധമാം
കല്പകത്തൈവിത്തു തൻശിഷ്യഹൃൽകേദാരത്തിൽ
ശില്പമായ് മുളപ്പിച്ചൊരെൻഗുരുസ്വാമിയാകു–
മപ്പാശ്രീശർമ്മാവുതൻ തൃപ്പാദം പണിയുന്നേൻ.”
അച്ഛൻതന്നെയാണു് ഹിന്ദുസ്ഥാനി പഠിപ്പിച്ചതു്. ജ്യോതിഷശാസ്ത്രവും അദ്ദേഹത്തിൽനിന്നുതന്നെ ഗ്രഹിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ അന്നു ബ്രിട്ടീഷ് റസിഡണ്ടായിരുന്ന കല്ലൻസായിപ്പു ജ്യോത്സ്യരോടു മകനെ ഇംഗ്ലീഷുകൂടി പരിശീലിപ്പിക്കണമെന്നു് ഉപദേശിക്കുകയാൽ പ്രായം കുറേ അതിക്രമിച്ചുപോയെങ്കിലും ആദ്യം പ്രൈവറ്റായും പിന്നീടു ഫ്രീസ്കൂൾ വിദ്യാർത്ഥിയായും രണ്ടു കൊല്ലത്തോളം പഠിച്ചു് ആ ഭാഷയും സ്വാധീനമാക്കി.
ഉദ്യോഗസ്ഥൻ
ഉദ്ദേശം 20-ആമത്തെ വയസ്സിൽ ശങ്കരപ്പിള്ള തിരുവനന്തപുരത്തു ഹജൂരാഫീസിൽ ഒരു റൈട്ടറായി സർക്കാർ സേവനം ആരംഭിച്ചു. അവിടെനിന്നു സദർക്കോർട്ടിൽ പ്രധാനപരിഭാഷകനായും തദനന്തരം ജുഡീഷ്യൽ വകുപ്പിൽ മുൻസിഫായും ഉയർന്നു. തിരുവല്ലാ, മൂവാറ്റുപുഴ, ആലപ്പുഴ, ചിറയിൻകീഴ്, ഹരിപ്പാടു് എന്നീ സ്ഥലങ്ങളിൽ മുൻസിഫുപണി നോക്കി. 1057 തുലാമാസത്തിൽ പെൻഷൻ പറ്റി. പിന്നീടു ബുക്കുകമ്മിറ്റിയിലെ ഒരംഗമായും ഗവർമ്മെന്റിനെ സേവിച്ചു. 1066-ആമാണ്ടു ധനുമാസം 24-ാംനു മരിച്ചു.
കൃതികൾ
ശങ്കരപ്പിള്ളയുടെ പ്രധാനകൃതികൾ (1) ഭാഷാദേവീഭാഗവതത്തിലെ ചില സ്കന്ധങ്ങൾ, (2) ശ്രീമദ്വിശഖാരാജവിജയം, (3) ഹിന്ദുശാസ്ത്രസാരസംഗ്രഹം എന്നിവയാണു്. ഒടുവിലത്തേതു് ഒരു തർജ്ജമയാനെന്നു് അറിയുന്നു. ഞാൻ കണ്ടിട്ടില്ല. ഇവകൂടാതെ പല അവസരങ്ങളിലായി ഓരോ കാര്യം പ്രമാണിച്ചു സംസ്കൃതത്തിലും ഭാഷയിലും ശ്ലോകങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ടു്; അവ കിട്ടിയേടത്തോളം സമാഹരിച്ചു ശങ്കരകൃതി എന്ന പേരിൽ അദ്ദേഹത്തിന്റെ പുത്രൻ എസ്. കുഞ്ഞുകൃഷ്ണപിള്ള പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. അവികലമല്ലെങ്കിലും അക്ലിഷ്ടമായ ശബ്ദഘടനയ്ക്കും, അവിരളമല്ലെങ്കിലും സമുചിതമായ അർത്ഥകല്പനയ്ക്കും, സരസമായ ഫലിതപ്രയോഗത്തിനും അദ്ദേഹത്തിന്റെ കൃതികളിൽ ഉദാഹരണങ്ങൾ കാണാവുന്നതാണു്. ആസന്നമരണനായി കിടക്കുന്ന അവസരത്തിൽപ്പോലും ഒരു സ്നേഹിതൻ “ആശ്വാസമുണ്ടോ?” എന്നന്വേഷിച്ചതിനു് “ആശ്വാസമുണ്ടു്; ആ ശ്വാസമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
45.20ദേവീഭാഗവതം
ദേവീഭാഗവതം എട്ടു സ്കന്ധങ്ങളോളം ശങ്കരനാഥജ്യോത്സ്യർ ഭാഷയിൽ കിളിപ്പാട്ടായി രചിച്ചു എന്നും അവയിൽ ആദ്യത്തെ രണ്ടു സ്കന്ധങ്ങൾ മാത്രമേ നഷ്ടശിഷ്ടമായി ലഭിച്ചുള്ളു എന്നും തൃതീയസ്കന്ധവും ഒൻപതും പത്തും സ്കന്ധങ്ങളും മാത്രം ശങ്കരപ്പിള്ള തർജ്ജമചെയ്തു എന്നും മുൻപു നിർദ്ദേശിച്ചിട്ടുണ്ടു്. അതിലും മൂന്നാംസ്കന്ധവും ദശമസ്കന്ധത്തിലെ വിന്ധ്യമർദ്ദനം, മനുവൃത്തം എന്നീ രണ്ടുപാഖ്യാനങ്ങളും മാത്രമേ ഇപ്പോൾ കാണുന്നുള്ളു. തൃതീയസ്കന്ധം കേകയിലും ദശമസ്കന്ധം അന്നനടയിലുമാണു് രചിച്ചിരിക്കുന്നതു്. ദേവ്യുപാസകനായ ശങ്കരപ്പിള്ള പ്രസ്തുത പുരാണം വിവർത്തനം ചെയ്യുന്നതിനു വിശിഷ്യ അർഹനായിരുന്നു. തൃതീയസ്കന്ധത്തിന്റെ ഉപക്രമത്തിൽ ചുവടേ ചേർക്കുന്ന പിതൃവന്ദനശ്ലോകം കാണുന്നു.
“കാമാക്ഷീചരണാരവിന്ദഭജനാദ്ധർമ്മാർത്ഥകാമൈശ്ശ്രിതാ
വിഖ്യാതാ യശസാ നരേന്ദ്രമഹിതാ ജ്യോതിർവിദഗ്രേസരാഃ
യേ നന്ദതി ബുധേന്ദ്രസംസദി ചതുർഭദ്രേണ ഭദ്രേണ താൻ
ശ്രീമച്ഛങ്കരനാഥതാതചരണാൻ ഭക്ത്യാ നമസ്കർമ്മഹേ.”
നവരാത്രിമാഹാത്മ്യം കിളിപ്പാട്ടു് എന്ന പേരിൽ 1055-ൽ അച്ചടിപ്പിച്ചിട്ടുള്ള പുസ്തകം തൃതീയസ്കന്ധത്തിന്റെ ഒരു ഭാഗം തന്നെയാണു്. അതു വായിച്ചുനോക്കി ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ താഴെ കാണുന്ന പ്രശംസാപത്രംകൊണ്ടു ശിഷ്യനെ ധന്യനാക്കി.
“അലങ്കാരൈർഹൃദൈർദ്വിഗുണരമണീയാ ഗുണവതീ
രസവ്യക്തിം വാക്യൈർമ്മധുരപദവർണ്ണൈർവിദധതി
സ്ഫുരദ്ഭാവാ ശയ്യാമധിഗതവതീ ശങ്കരകൃതിർ–
ബുധേ കസ്മിൻ പ്രീതിം ന ദിശതി ഗഭീരേവ വനിതാ?”
ഭാഷാകവിസമ്രാട്ടെന്ന ബിരുദം കേരളവർമ്മ വലിയകോയിത്തമ്പുരാനും സമ്മാനിച്ചു. തൃതീയസ്കന്ധത്തിലെ ദേവീസ്തുതിയിൽനിന്നു് ചില വരികൾ ചുവടെ പകർത്തുന്നു.
“ചിന്മയീ ത്വൽപാദാബ്ജപാംസുവേല്ക്കയാൽ ലോക–
സമ്മതന്മാരായ് ഞങ്ങൾ സൃഷ്ട്യാദി നടത്തുവാൻ.
താമസഗുണമെനിക്കജനു രജോഗുണം
ശ്യാമളേ! സത്വഗുണം ഹരിക്കുമേകിയല്ലോ.
ഏണിപോലേറിപ്പോയും വ്യോമയാനത്തിൽനിന്നു
കാണായ്വാന്നവയെല്ലാം നീ കാണിച്ചവയല്ലോ.
വാണികൊണ്ടിഹ വാഴ്ത്തി സ്തുതിപ്പാനൊരുത്തന്നും
കണിപോലുമില്ലല്ലോ നൈപുണ്യം മഹാമായേ!
പേണിയുമല്ലൽ തീർത്തുമെങ്ങളെക്കടാക്ഷിപ്പാൻ
പാണികൊണ്ടേറ്റം ഭക്ത്യാ താണുകൂപ്പിനേനഹം.”
എഴുത്തച്ഛന്റെ പേരിൽ കവിക്കു് അപാരമായ ഭക്തിയുണ്ടായിരുന്നു. അദ്ദേഹം പറയുന്നതു നോക്കുക.
“പഞ്ചഭൂതത്താൽ പരികല്പിതമിക്കാണും പ്ര–
പഞ്ചമാകവേ മിഥ്യാഭൂതമെന്നോർക്കാതവർ
വഞ്ചിതന്മാരായ്വരും കേരളീയന്മാരെന്നു
നെഞ്ചകം തന്നിലോർത്തു വിരിഞ്ചനതുവഴി
തഞ്ചത്തിലയച്ചോരു ഗന്ധർവ്വനല്ലോ വന്നു
തുഞ്ചത്തിലാചാര്യനായ് ജനിച്ചപ്പുമാൻതാനും
പഞ്ചമില്ലാതെ പല ഗ്രന്ഥങ്ങൾ ചമയ്ക്കയാൽ
സഞ്ചിതപുണ്യാത്മാക്കളായല്ലോ മനുഷ്യരും.”
45.21വിശാഖരാജവിജയം
ഇതു് ഒരു മണീപ്രവാളകൃതിയാണു്. ഇതിനെ പൂർവ്വഭാഗമെന്നും ഉത്തരഭാഗമെന്നും രണ്ടായി പിരിച്ചു് ഓരോന്നിലും നന്നാലു് ആശ്വാസങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിശാഖം തിരുനാൾ മഹാരാജാവിന്റെ കാശിയാത്രയും മറ്റുമാണു് പ്രതിപാദ്യം. അതോടുകൂടി പ്രസക്താനുപ്രസക്തമായി രാമായനാസാരസംഗ്രഹവും നിബന്ധിച്ചിട്ടുണ്ടു്. കവിതയ്ക്കു ഗുണം പോരാ. ഭാഷാവൃത്തങ്ങളിലെന്നപോലെ സംസ്കൃതവൃത്തങ്ങളിൽ കവനം ചെയ്യുന്നതിനുള്ള പാടവം കവിക്കു് ഉണ്ടായിരുന്നില്ലെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.
45.22പലവക
ശങ്കരകൃതിയെന്ന പുസ്തകത്തിൽ കവിയുടെ പല ചില്ലറ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു പറഞ്ഞുവല്ലോ. ഇവയിൽ കറ്ണ്ണപർവ്വത്തിന്റെ രീതിയിൽ രചിച്ചിട്ടുള്ള പണപ്പർവ്വം സഹൃദയന്മാരുടെ ശ്രദ്ധയെ സവിശേഷമായി ആകർഷിക്കുന്നു. ഒരിക്കൽ കവി ഒരാളോടു കുറേ പണം ആവശ്യപ്പെട്ടപ്പോൾ അയാൾ പെട്ടി തുറന്നു. “നോക്കണം, എത്ര ഭംഗിയായി അടുക്കിവച്ചിരിക്കുന്നു! ഈ ചെറിയ തുക എടുത്താൽ പോയില്ലേ അതിന്റെ ഭംഗി” എന്നു തന്റെ പിശുക്കിനു യോജിച്ച വിധത്തിൽ മറുപടി പറഞ്ഞു. “എന്നാൽ ഇതാ ഇതു മേടിച്ചോളു” എന്നു പറഞ്ഞുകൊണ്ടു കവി എഴുതി അയച്ചതാണു് പണപ്പർവ്വം.
“ചെറുപ്പകാലത്തിലിതെന്തു കിട്ടീലാ?
മുതുക്കനായപ്പോൾ ധനികനായി ഞാൻ.
ധനത്തെ ഞാനൊന്നങ്ങണച്ചു നോക്കട്ടേ;
ധനത്തെ ഞാനൊന്നു പിണച്ചുവയ്ക്കട്ടെ;
ധനത്തെ ഞാനൊന്നു പരത്തിവയ്ക്കട്ടെ;
ധനത്തെ ഞാനൊന്നു കരത്തിൽ വയ്ക്കട്ടെ;
ധനത്തെ ഞാനൊന്നു പൊടിച്ചുനോക്കട്ടെ;
ധനത്തെ ഞാനൊന്നു കടിച്ചുനോക്കട്ടെ;
ധനത്തെ ഞാനൊന്നങ്ങുലച്ചുനോക്കട്ടെ;
ധനത്തെ ഞാനൊന്നു തെളിച്ചുനോക്കട്ടെ;
ധനത്തെ ഞാനൊന്നു വളച്ചുനോക്കട്ടെ;
ധനത്തെ ഞാനൊന്നു വലിച്ചുനോക്കട്ടെ;
മരിച്ചവരിപ്പോൾ തിരിച്ചുവന്നെങ്കിൽ
ധരിപ്പിച്ചുവയ്പ്പേനൊരു തുലാം സ്വർണ്ണം.
പെരുവഴിയിൽ ഞാനിതുനേരം ചെന്നി–
ട്ടൊരുമിച്ചു വിളി ബഹുതരം കൂട്ടാം.
വിളിച്ചുപോ,ലവർ വിളിയും കേട്ടീലാ;
ചളിച്ചു മാനസം ചുടലയിൽച്ചെന്നാൻ.
ദ്വിഭാര്യമാരുണ്ടായൊരുത്തനേകദാ;
ദ്വിധാ വിഭാഗിച്ചു ധനത്തെയങ്ങവൻ.
അരപ്പണത്തൂക്കം സുവർണ്ണമേറിപ്പോയ്;
വെറുപ്പതിൽവച്ചിട്ടൊരുത്തിക്കുണ്ടായി.
കറുപ്പും കഞ്ചാവും കൊടുത്തവൻ പള്ളീ–
ക്കുറുപ്പുമായെന്നേ പറയേണ്ടൂ പിന്നെ.
ഒരുക്കിവെക്കുന്ന ധനമൊരുത്തനും
മരിക്കുമ്പോളനുഗമിക്കുമാറില്ല.”
45.23എഴുവത്തു നാണുക്കുട്ടിമേനോൻ (1010–1048)
ജനനവും വിദ്യാഭ്യാസവും
പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ കേരളത്തിന്റെ ഇതരഭാഗങ്ങളിലുള്ള കവികൾ കിളിപ്പാട്ടുകൾ രചിക്കുന്നതിൽ സാമാന്യേന വൈമുഖ്യമാണു് പ്രദർശിപ്പിച്ചിരുന്നതു്. എന്നാൽ തുഞ്ചത്തു് എഴുത്തച്ഛന്റെ സമാധിസ്ഥലമായ വടക്കൻ ചിറ്റൂരിൽ അന്നും ആ വിഷയത്തിൽ ഒരു ഭക്തോത്തമൻ യഥാശക്തി സാഹിതീസേവനം ചെയ്തുവന്നു. അദ്ദേഹമാണു് എഴുവത്തു നാണുക്കുട്ടിമേനോൻ. നാണുക്കുട്ടിമേനോൻ വടക്കൻ ചിറ്റൂരിൽ കളപ്പുര എഴുവത്തു വീട്ടിൽ 1010-ആമാണ്ടു ചിങ്ങമാസത്തിൽ ജനിച്ചു. ഇട്ടിച്ചിരിയമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവു്. ജ്യോതിശ്ശാസ്ത്രജ്ഞനായ ഗോപാലമേനോൻ എന്നൊരു സഹോദരനും, കുഞ്ചിയമ്മ, ലക്ഷ്മിയമ്മ എന്ന രണ്ടു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു. പിതാവു സുപ്രസിദ്ധമായ എക്കനത്തു തറവാട്ടിലെ ഗോവിന്ദനുണ്ണിയാണു്. എക്കണത്തു ശങ്കുണ്ണീ എന്ന കവിയെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം നാണുക്കുട്ടിമേനോന്റെ പിതാമഹനും ഗുരുക്കന്മാരിൽ അന്യതമനുമായിരുന്നു എന്നു കേട്ടിട്ടുണ്ടു്. ശങ്കുണ്ണിയുടെ മകൻ കുഞ്ഞുകൃഷ്ണമേനോൻ മറ്റൊരു ഗുരുവായിരുന്നു. ഇവർ രന്റുപേരേയും കവി തന്റെ ഭാഗവതസാരസംക്ഷേപത്തിന്റെ ആരംഭത്തിൽ
“ശങ്കരഗുരോഃ പാദപങ്കജദ്വയങ്ങളു–
മെൻകുലഭൂഷൻ ഗുണസങ്കുലൻ ബാലകൃഷ്ണ–
ദേശികൻ മാതുലനുമാശയേ വിളങ്ങണം”
എന്ന വരികളിൽ സ്മരിച്ചിട്ടുണ്ടു്. 12-ആമത്തെ വയസ്സുവരെ അച്ഛന്റെ ഗൃഹത്തിൽത്തന്നെ താമസിച്ചു സംസ്കൃതം പഠിച്ചു. അനന്തരകാലത്തെ പ്രധാനാധ്യാപകൻ എക്കണത്തു ദാമോദരനുണ്ണിയായിരുന്നു.
“കരുത്തിന്നജ്ഞാനത്തെത്തിരുത്തിച്ചിത്തശുദ്ധി
വരുത്തിച്ചിന്മാത്രമായിരുത്തിക്കാത്തുകൊണ്ടു
പരമകാരുണികൻ പരിതാപോന്മൂലനൻ
ഗുരുവാം ദാമോദരചരണാംബുജങ്ങളും
അച്ഛമാനസനായോരച്യുതഗുരുവിന്റെ
സ്വച്ഛപാദാബ്ജങ്ങളും നിശ്ചലമുറപ്പിച്ചു” എന്നും
വൻകനിവാലേ ഭവസങ്കടം തീർത്തു കൃപ
തങ്കം ദാമോദരാംഘ്രിപങ്കജദ്വയങ്ങളും
സച്ചിദാനമൂർത്തി നിശ്ചലൻ നിരുപമ–
നച്യുതഗുരുതന്റെ സ്വച്ഛപാദാബ്ജങ്ങളും”
എന്നുമുള്ള ഈ കിളിപ്പാട്ടിലെ ഈരടികളിൽ കവി അദ്ദേഹത്തെയും അച്യുതനെന്ന മറ്റൊരു ഗുരുനാഥനേയും വന്ദിക്കുന്നുണ്ടല്ലോ. ഇവർ കവിയുടെ അദ്വൈതവിദ്യോപദേശകന്മാരായിരുന്നു. അച്യുതനെപ്പറ്റി വഴിയേ പ്രസ്താവിക്കാം.
ജ്യൌതിഷികനും വേദാന്തിയും
22-ാംമത്തെ വയസ്സിൽ കാട്ടൂർ എന്ന സ്ഥലത്തു സംബന്ധം ചെയ്തു. ആ വഴിക്കു് അവിടെ ഒരു വാരിയരാശാനോടു ജ്യോതിഷം സാംഗോപാംഗമായി അഭ്യസിച്ചു. ക്രമേണ ഫലനിർണ്ണയത്തിൽ അത്യന്തം സമർത്ഥനായിത്തീർന്നു. 28-ആമത്തെ വയസ്സിൽ പ്രമേഹരോഗം ബാധിക്കുകയാൽ സ്വന്തം ജാതകം ഗണിച്ചുനോക്കുകയും 38-ആമത്തെ വയസ്സിൽ മൃത്യുലക്ഷനം കാണുകയും ചെയ്തു. ആറുമാസത്തിനകം ആ രോഗം ഭേദപ്പെട്ടുവെങ്കിലും അതിൽപ്പിന്നീടു് അദ്ദേഹം കുടുംബകാര്യങ്ങൾ മരുമകനെ ഏല്പിച്ചു് ആയുശ്ശേഷം ഈശ്വരഭജനത്തിനും വേദാന്തവിചാരത്തിനുമായി വിനിയോഗിക്കുവാൻ തീർച്ചപ്പെടുത്തി. 1042-ൽ ചിറ്റൂർ ചിറ്റേടത്തു അച്യുതമേനോൻ എന്ന സിദ്ധനെ അദ്വൈത ഗുരുവായി വരിച്ചു. അച്യുതമേനോൻ 992 മേടത്തിൽ പൂരുരുട്ടാതിനാളിൽ ജനിച്ചു. 1061 കർക്കടകം 9-ാംനു സമാധിസ്ഥനായി. അദ്ദേഹത്തിനു കേരളത്തിലും പരദേശങ്ങളിലും നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. ഗ്രന്ഥപരിചയത്തിലല്ല സ്വാനുഭൂതിയിലാണു് അദ്ദേഹത്തിന്റെ വൈശിഷ്ട്യം അധിഷ്ഠിതമായിരുന്നതു്.
ഗ്രന്ഥരചനയും മരണവും
1043 മുതൽ 1045 വരെ ഭാഗവതസാരസംക്ഷേപരചനയിൽ വ്യാപൃതനായി. അന്നന്നു് എഴുതുന്ന ഭാഗങ്ങൾ ഗുരുനാഥനെ കാണിച്ചു സംശയം തീർത്തുവന്നു. 1046 കന്നിമാസത്തിൽ ഗുരുവായൂർക്ഷേത്രത്തിൽ പോയി അവിടെ 12 ദിവസം ശ്രീകൃഷ്ണനെ ഭജിക്കുകയും ഭഗവത്സന്നിധിയിൽ തന്റെ ഗ്രന്ഥം ഒരാവൃത്തി പാരായണം ചെയ്യുകയും ചെയ്തു.തദനന്തരം ആ കൊല്ലത്തിൽത്തന്നെ കോഴിക്കോട്ടെ ഒരു അച്ചുക്കൂട്ടത്തിൽനിന്നു് ആ പുസ്തകം പ്രസിദ്ധീകരിച്ചു. അതിനുമേൽ തനിക്കു് ഐഹികമായി യാതൊരു കർത്തവ്യവുമില്ലെന്നു കരുതി അച്യുതഗുരുവിനോടു് കാശിയാത്രയ്ക്കു് അനുവാദം ചോദിച്ചു. 1047-ൽ തന്റെ ആയുസ്സിന്റെ ഹ്രസ്വതയെക്കുറിച്ച് ഗുരുനാഥനെ അറിയിച്ചപ്പോൾ ആ യാത്രയ്ക്കു് അദ്ദേഹം അനുജ്ഞ നല്കി. ആ കൊല്ലം അവസാനത്തോടുകൂടി കാശിയാത്രയും അതിൽ പിന്നീടു രാമേശ്വരയാത്രയും നിർവ്വിഘ്നമായി നിർവ്വഹിച്ചു. കർക്കടകം ഒടുവിൽ സ്വഗൃഹത്തിൽ തിരിച്ചെത്തുകയും 1048 ചിങ്ങത്തിൽ താൻ പ്രതീക്ഷിച്ചിരുന്നതുപോലെ മുപ്പത്തെട്ടാമത്തെ വയസ്സിൽത്തന്നെ മരിക്കുകയും ചെയ്തു. ചിറ്റൂർ ദേവിയും ചിദംബരത്തിലെ നടരാജനും അദ്ദേഹത്തിന്റെ ഇഷ്ടദേവതകളായിരുന്നു. ചിദംബരത്തു പലപ്രാവശ്യവും പോയി ഭജനം നടത്തീട്ടുണ്ടു്. സംസ്കൃതത്തിൽ അദ്ദേഹത്തിനു സാമാന്യം പാണ്ഡിത്യവും ഭാഗവതത്തിൽ അതലസ്പർശിയായ അവഗാഹവും ഉണ്ടായിരുന്നു. ലൗകികകാര്യങ്ങളിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നുവെന്നും ഗ്രന്ഥമെഴുത്തിൽ പ്രത്യേകിച്ചു നിപുണനായിരുന്നു എന്നുംകൂടി അറിവുണ്ടു്.
കൃതികൾ
നാണുക്കുട്ടിമേനോന്റെ പ്രധാനകൃതി ഭാഗവതസാരസംക്ഷേപംതന്നെയാണു്. അതു കൂടാതെ അദ്ദേഹം (1)സുന്ദരീസ്വയംവരം ആട്ടക്കഥ (2) ചിദംബരാഷ്ടകം (സംസ്കൃതത്തിലും ഭാഷയിലും), (3) കാളിയാക്കു് എന്നീ വാങ്മയങ്ങളുടേയും കർത്താവാണു്. ഹാലാസ്യമാഹാത്മ്യം ആദ്യത്തെ പതിനെട്ടധ്യായം ഭാഷാന്തരീകരിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു; ആ ഗ്രന്ഥം ഞാൻ കണ്ടിട്ടില്ല.
45.24ഭാഗവതസാരസംക്ഷേപം കിളിപ്പാട്ടു്
ഈ ഗ്രന്ഥത്തിന്റെ ഒന്നാംഭാഗത്തിൽ ഭാഗവതം പ്രഥമാദിനവമസ്കന്ധപര്യന്തവും രണ്ടാംഭാഗത്തിൽ ദശമസ്കന്ധവും കവി സംഗ്രഹിക്കുന്നു. മൂന്നാം ഭാഗത്തിന്റെ ആമുഖം എന്ന നിലയിലേ അവയെ ഗണിക്കേണ്ടതുള്ളു. ആ ഭാഗത്തിൽ ഗഹനമായ ഏകാദശസ്കന്ധം ശ്രീധരീയവ്യാഖ്യാനത്തോടുകൂടി പൂർവ്വപക്ഷസിദ്ധാന്തങ്ങൾ വിവരിച്ചു തർജ്ജമചെയ്തിരിക്കുന്നു. നാലാംഭാഗത്തിൽ ദ്വാദശസ്കന്ധവും വിസ്തരിച്ചുതന്നെ വിവർത്തനം ചെയ്തുകാണുന്നു. ഗ്രന്ഥാരംഭത്തിൽ മേനോൻ
“കടൽമാനിനീകാന്തനുടയ കഥ ചൊൽവാൻ
പടുത നടിച്ചിട്ടല്ലടിയൻ തുനിയുന്നു.
വല്ലാതെ ഹരികഥ ചൊല്ലിയാലും പാപങ്ങ–
ളെല്ലാം പോയ്വാക്‍ശുദ്ധിയാമല്ലോ എന്നോർത്തിട്ടത്രേ.
മന്ദനാമടിയന്റെയുന്നതസാഹസത്തെ–
ദ്ധന്യന്മാർ ക്ഷമിച്ചുകൊണ്ടന്നനുഗ്രഹംചെയ്വിൻ.
പിഴകളശേഷവും പഴമയുള്ള നിങ്ങൾ
വഴിയേ തീർപ്പിൻ യുഷ്മൽക്കഴലേ ശരണം മേ.”
എന്നു തന്റെ വിനീതി പ്രകടിപ്പിക്കുന്നു. കവിതയ്ക്കു മാധുര്യാദി ഗുണങ്ങൾ വളരെ കുറയും. ഏകാദശം 26-ാംമധ്യായം കളകാഞ്ചിയിൽ വിവർത്തനം ചെയ്തിരിക്കുന്നതു നോക്കുക. എങ്കിലും കവിക്കു് അർത്ഥനിഷ്കർഷ ധാരാളമായുണ്ടു്. ശ്രീകൃഷ്ണന്റെ ദേഹത്തിൽ ജരൻ ശരംപ്രയോഗിക്കുന്ന ഘട്ടം താഴെക്കാണുന്ന വിധത്തിൽ വർണ്ണിക്കുന്നു.
“ഘനശ്യാമം ശ്രീവത്സകാങ്കം സന്തപ്ത–
കനകവർച്ചസം ലസൽകൗശേയകം
സുവസ്രയുഗ്മേന പരിവീതം സദാ
സുമംഗളം ചാരുസ്മിതവക്‍ത്രാംബുജം
സുനീലകുന്തളലളിതം നാളീക–
മനോഭിരാമാക്ഷം മകുരകുണ്ഡല–
വിരാജിതം ശ്രീമൽകിരീടമണ്ഡിതം
സ്ഫുരൽകടകങ്കണാംഗദധരം
സുനൂപുരഹാരലസിതകൗസ്തുഭ–
മണിവിരാജിതം കടിസൂത്രോജ്ജ്വലം
സ്ഫുരദ്ബ്രഹ്മസൂത്രവനമാലാധരം
ശരീരിഭിർന്നിജായുധൈർവിരാജിതം
മനോജ്ഞപങ്കജാരുണവാമപാദം
മനോഭിരാമദക്ഷിണോരുവിൽച്ചേർത്തു
സമാസീനം നാഥം മുഴുവൻകാണാതെ
കമലകോമളപദംമാത്രം കണ്ടു
ജരനെന്നു പേരായൊരു കാട്ടാളനും
പുരാ മുസലശേഷനിർമ്മിതമായ
ശരംകൊണ്ടു ഹരിചരണപത്മത്തെ–
ത്തരസാ ഭേദിച്ചാൽ മൃഗാസ്യമെന്നോർത്തു.”
45.25ചിദംബരാഷ്ടകം (സംസ്കൃതം)
ഇതു മത്തേഭവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു സ്തോത്രമാണു്.
“ത്ര്യക്ഷം മഹോക്ഷരഥമക്ഷീണപുണ്യചയലക്ഷ്യം വിപക്ഷപടലീ–
കക്ഷാശുശുക്ഷണിമദക്ഷാക്ഷമാവിനയദക്ഷാധ്വരപ്രശമനം
യക്ഷാധിപാദിസുരലക്ഷാർച്ചിതം പ്രണതമാക്ഷ്മാവരംതനുഭൃതാ–
മീശം ചിദംബരസഭേശം നിരസ്തഭവപാശം ഭജേഹമനിശം.”
45.26സുന്ദരീസ്വയംവരം
സുന്ദരീസ്വയംവരത്തെ വിഷയീകരിച്ചു പലരും ആട്ടക്കഥകൾ എഴുതീട്ടുണ്ടു്. കുന്നത്തു സുബ്രണ്യൻപോറ്റിയുടെ കഥയെക്കുറിച്ചു മുൻപു പ്രസ്താവിച്ചുവല്ലോ. മേനോന്റേതു് അതിനേക്കാൾ മെച്ചമാണു്. അതിലെ “രൂക്ഷക്ഷുദ്രവിപക്ഷപക്ഷ” ഇത്യാദി ശ്ലോകം പി. ഗോവിന്ദപ്പിള്ള ഉദ്ധരിച്ചിട്ടുണ്ടു്.
45.27കാളിയാക്കു്
ഇതു ചിറ്റൂർ ദേവിയെപ്പറ്റിയുള്ള കേശാദിപാദവർണ്ണനപരമായ ഒരു സംസ്കൃതസ്തോത്രമാണു്.
“അരുണസ്പർദ്ധികിരീടോല്ലസിതേ!
തരുണഘനോപമസുരുചിരചികുരേ!
ഹരിണാങ്കകുലാകുലിതോത്തംസേ!
കരുണാകരി! തിലകാഞ്ചിതഫാലേ!
സ്മരചാപോപമചില്ലീലതികേ!
സരസീരുഹദളലോചനയുഗളേ!
സുരുചിരനാസേ! സുന്ദരഹാസേ!
വരപല്ലവതാമ്രാധരി!വിമലേ!
കുരവകകുഡ്മളകോമളദന്തേ!
ഗിരിതനയേ! കളകോകിലവചനേ!”
ഇവ അതിലെ ചില വരികളാണു്.
45.28അഴകത്തു വിദ്വാൻ കുറുപ്പ് (980–1035)
ജീവചരിത്രം
കരുനാഗപ്പള്ളിത്താലൂക്കിൽ ചവറയിൽ അഴകത്തുവീട്ടിൽ വിദ്വാൻ കുറുപ്പു പതിനൊന്നാംശതകം പൂർവ്വർദ്ധത്തിലെ അവിസ്മരണീയനായ ഒരു കവിയാണു്. അദ്ദേഹത്തിന്റെ ജനനമരണവർഷങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും അറിയുന്നില്ലെങ്കിലും ജീവിതകാലം 980-നും 1035-നും ഇടയ്ക്കാണെന്നു ഉദ്ദേശമായി പറയാം. പേരെന്തെന്നും അറിവില്ല. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ എട്ടരയോഗം എന്ന സുപ്രസിദ്ധമായ ഭരണസമിതിയിൽ ആ കുടുംബത്തിലെ കാരണവന്മാർക്കു് ഒരു സ്ഥാനവും ശ്രീകരണം പള്ളിയാടി, അഥവാ കരണത്താക്കുറുപ്പു്, എന്നൊരു ഔദ്യോഗികനാമധേയവുമുണ്ടു്. കരണത്താൻ എന്നാൽ കണക്കപ്പിള്ള എന്നർത്ഥം. ചരിത്രപുരുഷൻ ബാല്യത്തിൽ സംസ്കൃതഭാഷ വഴിപോലെ പഠിക്കുകയും വേദാന്തശാസ്ത്രത്തിൽ വിശിഷ്യ വിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. അദ്വൈതാനന്ദം കിളിപ്പാട്ടിൽ അദ്ദേഹം രണ്ടു ഗുരുക്കന്മാരെ വന്ദിച്ചുകാണുന്നു.
“ദാസനാമെൻമനോവാസനയെബ്ഭക്തി–
ഭാസുരയാക്കിച്ചമച്ച കൃപാനിധി
ഭൂസുരന്മാരിലഗ്രേസരനീശ്വരോ–
പാസനാതൽപരൻ കേശവൻതന്നുടെ
ഭാസമാനശ്രീപദസരോജാന്തര–
പംസുനാ നിർമ്മലേ മന്മനോദർപ്പണേ
വാസുദേവൻ പ്രതിഭാസിക്കണം സദാ
വ്യാസാദികളുമനുഗ്രഹിക്കേണമേ.
കംസാരിസേവനതൽപരൻ കൃഷ്ണാഖ്യ–
ദേശികൻതന്നെയും സഞ്ചിന്തയാമി ഞാൻ.”
ഇവരിൽ കേശവൻ എന്ന ബ്രാഹ്മണൻ ആരാണെന്നു് അറിയുന്നില്ല. തേവലക്കരപ്പകുതിയിൽ കോട്ടൂർ കൃഷ്ണനാശാനാണു് കൃഷ്ണൻ. വിദ്യാഭ്യാസം കഴിഞ്ഞു വിഖ്യാതനായതിനുമേൽ തിരുവനന്തപുരത്തുപോയി അന്നു നാടുവാണിരുന്ന സ്വാതിതിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുകയും അവിടുന്നു കുറിപ്പിന്റെ ബഹുമുഖമായ പാണ്ഡിത്യത്തെ അനുമോദിച്ചു “വിദ്വാൻ” എന്ന ബിരുദം സമ്മാനിക്കുകയും ചെയ്തു. മരിച്ചതു സ്വഗൃഹത്തിൽവെച്ചുതന്നെയാണു്. ചവറ പുതുക്കാട്ടു മുറിയിൽ മഠത്തിൽവീട്ടിൽ ഇടിക്കാളിഅമ്മയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകനും വിദ്വാനുമായ പുതുക്കാട്ടു മഠത്തിൽ കൃഷ്ണനാശാനെപ്പറ്റി മേൽ പ്രസ്താവിക്കും.
കൃതികൾ
അദ്വൈതാനന്ദം എന്ന കിളിപ്പാട്ടാണു് കുറുപ്പിന്റെ പ്രധാനകൃതി. അതിനുപുറമെ മാർക്കണ്ഡേയചരിതം എന്ന പേരിൽ ഒരു ആട്ടക്കഥയും ലക്ഷ്മീസ്തവം എന്ന കീർത്തനവും അദ്ദേഹം രചിച്ചിട്ടുണ്ടു്.
“കുംഭിമുഖവനെക്കുമ്പിട്ടുകൊണ്ടു ഞാ–
നംഭോജസംഭവൻതൻ തിരുമാതിനെ
കമ്പമൊഴിഞ്ഞുള്ളിലാമ്മാറുറപ്പിച്ചു
സമ്പത്തു നല്കുവാൻ പാലാഴിമാതിനെ”
വാഴ്ത്തുകയാണെന്നു കവി പറയുന്ന ലക്ഷ്മീസ്തവം നിർഗ്ഗുണമാണു്.
45.29മാർക്കണ്ഡേയചരിതം ആട്ടക്കഥ
മാർക്കണ്ഡേയചരിതം തരക്കേടില്ലാത്ത ഒരാട്ടക്കഥയാണു്. രാഷ്ട്രവർദ്ധനൻ എന്ന രാജാവിന്റെ വർണ്ണനത്തോടുകൂടി കഥ ആരംഭിക്കുന്നു. അദ്ദേഹമാണ് മാർഗ്ഗനിരോധം ശമിപ്പിച്ചു മൃഗണ്ഡുമഹർഷിക്കു കാശിയിൽ വിശ്വനാഥഭജനത്തിന്നു വേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുത്തതു്. ആടിക്കാണുവാൻ പ്രസ്തുത കഥ പ്രത്യേകിച്ചും കൊള്ളാം. “മാമുകിൽവാസിനി”യായ പാർവ്വതീദേവിയെ കവി ഗ്രന്ഥാരംഭത്തിൽ ധ്യാനിക്കുന്നു. അതു് ഏതു ക്ഷേത്രത്തിലെ മൂർത്തിയാണെന്നു മനസ്സിലാകുന്നില്ല. താഴെക്കാണുന്ന ശ്ലോകവും ദുർഗ്ഗസ്തുതിതന്നെ.
“ദുർഗ്ഗാമാശു ബഹിർമ്മുഖൈഃ പ്രണുതസം–
സർഗ്ഗാം ച ബഹിർമ്മുഖൈഃ
സ്വർഗ്ഗാധീശനിഷേവിതാം പദജൂഷാം
സ്വർഗ്ഗാപവർഗ്ഗപ്രദാം
ഭർഗ്ഗാനന്ദവിധായിനീം മദസുഹൃ–
ദ്വർഗ്ഗന്തദാ ചിന്മയീം
ദുർഗ്ഗാം സന്തതമാശ്രയേ ഭഗവതീം
സർഗ്ഗാന്തരക്ഷാകരീം.”
ഒരു ചരണം:–രാജാവു മാർഗ്ഗനിരോധിയായ കാട്ടാളനോടു്:
“ഝടിതി കൊടിയ പടിമ പെരിയൊ–
രടികളിടികൾ കൊണ്ടു നിന്റെ
തടിയതുടയ വടിവു ഘടന വെടിയുമിന്നെടാ!
നിർജ്ജനേ വനേ വസിച്ചു സജ്ജനത്തെയുജ്ജസിച്ചു–
പാർജ്ജിതാർത്ഥവർജ്ജ്യഭോജ്യസജ്ജ ദുർമ്മതേ!
ആശനിസദൃശനിശിതവിശിഖ–
നിരകൾകൊണ്ടു സപദിനിന്റെ–
യശുഭപുശുനകുശലപശുത തീരുമിന്നെടാ!”
45.30അദ്വൈതാനന്ദം
അദ്വൈതാനന്ദം നിരവധി വേദാന്തതത്വങ്ങളെ സ്പഷ്ടവും ലളിതവുമായ ഭാഷയിൽ പ്രതിപാദിക്കുന്ന ഒരു വിശിഷ്ടമായ കിളിപ്പാട്ടാണു്. അതിൽ ആറധ്യായങ്ങൾ കവി ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ഒന്നും അഞ്ചും അധ്യായങ്ങൾ കാകളിയിലും, രണ്ടും ആറും അധ്യായങ്ങൾ കേകയിലും, മൂന്നും നാലും അധ്യായങ്ങൾ യഥാക്രമം പാനയിലും അന്നനടയിലുമാണു് രചിച്ചിരിക്കുന്നതു്. ഗുരുശിഷ്യോപദേശരൂപത്തിൽ നിബന്ധിച്ചിരിക്കുന്ന ആ ഗാനത്തിൽ ഗുരു വെങ്കടാചലസ്വാമി എന്ന ബ്രഹ്മജ്ഞസത്തമനാണു്. പഞ്ചീകരണമാണ് പ്രഥമാധ്യായത്തിലെ പ്രകരണം. ദ്വാദശവർണ്ണകം എന്ന ഗ്രന്ഥത്തെയാണു് കവി പ്രായേണ ഉപജീവിച്ചിരിക്കുന്നതു്. ഒടുവിൽ “വേദാന്തമഹാശാസ്ത്രം മനനം സാംഖ്യസാരം ദ്വാദശസംഖ്യൈരുക്തം വർണ്ണകുമിദം പൂർണ്ണം” എന്നു കവിതന്നെ ആ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്. കുറുപ്പിന്റെ കാവ്യസരണി കാണിക്കുവാൻ ഒരു ഭാഗം ഉദ്ധരിക്കാം.
“മത്സ്യകേതനനാകും കൈവർത്തൻ നരന്മാരാം
മത്സ്യസഞ്ചയങ്ങളെ നിഗ്രഹിപ്പതിനായി
സുന്ദരീവർഗ്ഗമാകും ബളിശം സംസാരമാ–
കുന്നോരു സമുദ്രത്തിൽസ്സന്തതം ക്ഷേപിക്കുന്നു.
മോഹനാംഗികളുടെയധരമാംസത്തിനെ
മോഹിച്ചു ചാടിക്കൊത്തി വലയുന്നെന്നേ വേണ്ടൂ.
പിന്നെയിമ്മർത്ത്യമത്സ്യവൃന്ദത്തെയനുരാഗ–
വഹ്നിയിൽപ്പചിപ്പതും കുന്ദർപ്പവൃത്തിയല്ലോ.
ദുരുക്തിയെന്തിന്നേറ്റം ഘോഷിച്ചുപറയുന്നു?
വിരക്തിയുണ്ടെന്നാകിൽജ്ജയിക്കാംമനസ്സിനെ.
അശക്തനെന്നാകിലും ഭക്തിയുണ്ടാകുന്നേര–
മസക്തി സർവേന്ദ്രിയവിഷയങ്ങളിലുണ്ടാം.
അസക്തികൊണ്ടുതന്നെ വിരക്തി വന്നീടുന്നു,
വിമുക്തപാപന്മാരാം ഭക്തന്മാർക്കെല്ലാപേർക്കും.
ബഹിരിന്ദ്രിയജയമായൊരു ദമമേവം
ഗ്രഹണം ചെയ്തീടുക മനസാ ശുഭമതേ!”
1068-ാംമാണ്ടു് അഴകത്തു പത്മനാഭക്കുറുപ്പ് അച്ചടിപ്പിച്ച ഈ പുസ്തകം ഇപ്പോൾ ഒരിടത്തും കിട്ടുന്നില്ല. കേരളത്തിൽ എവിടെയും പ്രചുരപ്രചാരം സിദ്ധിക്കേണ്ട ഒരു ഭാഷാഗാനത്തിനാണു് ഈ ശോചനീയാവസ്ഥ സംഭവിച്ചിരിക്കുന്നതു്.
45.31മടവൂർ കാളുആശാൻ (1032–1063)
കുടുംബവും ജനനവും
മടവൂർ കാളുആശാൻ 1032-ാംമാണ്ടു ചിങ്ങമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. ചിറയിൻകീഴ് താലൂക്കിൽ മടവൂർപകുതിയിൽ കോവിൽവീടാണു് തറവാടു്. ആ വീട്ടിൽ മാർത്താണ്ഡനാശാൻ എന്നൊരു പണ്ഡിതൻ 990 മുതൽൽ 1021 വരെ ജീവിച്ചിരുന്നു. അദ്ദേഹം ഒരു ജ്യോത്സ്യനും മന്ത്രവാദിയും വൈദ്യനും ചില ചില്ലറ ഭാഷാഗാനങ്ങളുടെ പ്രണേതാവുമായിരുന്നു. 998-ൽ ആ കുടുംബത്തിലെ പരദേവതയായിരുന്ന ഭദ്രകാളിയെ വെട്ടൂർ പെരുമൺ എന്ന സ്ഥലത്തു നിന്നു മടവൂർ കളരിയിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. കോവിൽവീട്ടുകാർ ആ ദേവിയെ തദനന്തരം പൂർവ്വാധികമായി ആരാധിച്ചുതുടങ്ങി. ആ മാർത്താണ്ഡനാശാന്റെ സഹോദരി നാരായണിഅമ്മയുടേയും ചെറുകര ബാലകൃഷ്ണപിള്ളാആശാന്റേയും പുത്രനാണു് കാളുആശാൻ. പിതൃദത്തമായ നാമധേയം കാളിദാസൻ എന്നായിരുന്നു എന്നും അതു ലോപിച്ചാണു് കാളു എന്നായതെന്നും പറയുന്നു. മലയാളം പഠിപ്പിച്ചതു പിതാവുതന്നെയായിരുന്നു.
ജീവിതചരിത്രം
അക്കാലത്തു കിളിമാനൂർ കൊട്ടാരത്തിൽ സംസ്കൃതാധ്യാപകനായിരുന്ന കിളിമാനൂർ കോട്ടൂർ നീലകണ്ഠപ്പിള്ളആശാനായിരുന്നു ആദ്യത്തെ സംസ്കൃതഗുരു. അദ്ദേഹത്തിന്റെ അന്തേവാസിയായി അഞ്ചാറു മാസമേ കഴിച്ചുകൂട്ടിയുള്ളു എങ്കിലും ശൈശവത്തിൽത്തന്നെ അസാധാരണമായ പ്രതിഭാശക്തി പ്രദർശിപ്പിച്ചിരുന്ന കഥാനായകനു സാഹിത്യത്തിൽ കവലയാനന്ദംവരെയും ഗണിതത്തിൽ ലീലാവതിവരെയും അതിനിടയ്ക്കു പഠിക്കുവാൻ സാധിച്ചു. പിന്നീടു യാവജ്ജീവം ഒരത്യേധാവായി വ്യാകരണത്തിലും തർക്കത്തിലും യഥാകാലം പരിചയം സമ്പാദിച്ചു. അപ്പോഴേയ്ക്കു 15 വയസ്സു പ്രായമായിരുന്ന ആ ബാലൻ സ്വല്പകാലം ഒരു പ്രവൃത്തിപ്പള്ളിക്കൂടം വാധ്യാരായും പിന്നീടു മാമണ്ണൂർ ഇല്ലത്തെ ഉണ്ണികളുടെ അധ്യാപകനായും ജീവിതം നയിച്ചു. അനന്തരം ജ്യോത്സ്യൻ എന്ന ഖ്യാതി പ്രസരിച്ചപ്പോൾ അതുതന്നെ കാലക്ഷേപമാർഗ്ഗമായിത്തീർന്നു. 1063-ആമാണ്ടു കുംഭമാസം 10-ാംനു മരിച്ചു.
കൃതികൾ
കാളുആശാനു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനംചെയ്വാൻ പാടവമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽത്തന്നെ ചില പാട്ടുകൾ എഴുതി. അദ്ദേഹത്തിന്റെ കൃതികളിൽ (1) പ്രഹ്ലാദചരിതം ആട്ടക്കഥ, (2) ശങ്കരാചാര്യചരിതം കിളിപ്പാട്ടു്, (3) ശ്വകാകസല്ലാപം സംസ്കൃതചമ്പു എന്നിവയ്ക്കാണു് പ്രാധാന്യം. പാഞ്ചാലീസ്വയംവരം കിളിപ്പാട്ടും സോമവാരവ്രതമാഹാത്മ്യം തുള്ളൽപ്പാട്ടും കൂടി അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും അവ ഇപ്പോൾ അലഭ്യങ്ങളാണു്.
പ്രഹ്ലാദചരിതവും ശങ്കരാചാര്യചരിതവും
പ്രഹ്ലാദചരിതം ആട്ടക്കഥയും ശങ്കരാചാര്യചരിതം കിളിപ്പാട്ടും കോട്ടൂർ നീലകണ്ഠപ്പിള്ള ആശാന്റെ നിദേശാനുസരണം നിർമ്മിച്ച കൃതികളാണു്.
“ശ്രീമൽകീരൈണരാഷ്ട്രക്ഷിതിവലഭിദുരു–
പ്രീതിഭാഗാര്യശിഷ്യ–
ശ്രീമന്മൗലിർമ്മഹാത്മാ തരളസരളധീ–
ർന്നീലകണ്ഠാഭിധാനഃ
ഭീമശ്രീപാദസേവീ ഗുഹനിഖിലകലാ–
പേശലോ ദൂരദർശി–
സ്തോമോത്തംസോ യശസ്വീ മമ ഗുരുരിഹ ജേ–
ജീയതേ ധന്യശീലഃ”
എന്നു് ഇവയിൽ ആദ്യത്തെ കൃതിയിലും,
മൽഗുരുവരനായ മംഗലമണിദീപം
സൽഗുണാകരൻ ക്രോഡഗ്രാമനാമകധാമാ
മേദൂരിതോരുഹോരാതത്വാർത്ഥസാരതന്ത്ര–
യാദസാംപതിലോപാമുദ്രാസുനാഥൻ ശുഭൻ
ദേവബ്രാഹ്മണസാധുപൂജനരതൻ സർവ–
കോവിദാവലീമുഖകൈരവരാകാചന്ദ്രൻ
നീലകണ്ഠാഭിധാനൻതൻതിരുപ്പാദം നിത്യ–
മാലംബിച്ചിതാ വീണു വനങ്ങീടുന്നേനഹം.”
എന്നു രണ്ടാമത്തേതിലും ആ ഗുരുവിനെ കവി വന്ദിച്ചിരിക്കുന്നു. പ്രഹ്ലാദചരിതം സാമാന്യം നല്ല ഒരാട്ടക്കഥയാണു്. ഒരു മങ്ഗളശ്ലോകവും ഒരു പദത്തിൽനിന്നു ചില വരികളും എടുത്തുകാണിക്കാം.
“യദ്ബീജാംകുരിതം ക്രമൈദിതമിദം ചാദോ മദീയം വപൂർ–
ല്ലോകേ സംക്രമിതം യദീയയശസഃ കിഞ്ചഛുഭം മദ്യശഃ
യച്ഛിക്ഷാസുപടുത്വതോഹമധുനാ സദ്യഃ പ്രബുദ്ധാക്ഷര–
സ്തം താതം ഹൃദി ചിന്തയേ ബുധവരം യോ ബാലകൃഷ്ണാ ഹ്വയഃ.”
ദേവേന്ദ്രൻ ശചീദേവിയോടു്:
“സൂര്യബിംബം പോയ്മറഞ്ഞു പാരിജാതങ്ങൾ കരിഞ്ഞു
സാരകാന്തവിയോഗേന നാരിതന്റെ മുഖംപോലെ.
താരേശനുദിച്ചുയർന്നൂ കൈരവങ്ങൾ തെളിയുന്നൂ
ചാരു നിൻമുഖശ്രീ കണ്ടൂ പാരമെൻമാനസംപോലെ.
അഞ്ചിതകോകിലവൃന്ദം പഞ്ചമങ്ങൾ പാടീടുന്നു;
പിഞ്ഛവും വിരുത്തു ശിഖിസഞ്ചയങ്ങളാടിടുന്നു.
വണ്ടുകളും മധുരസമുണ്ടു ഷഡ്ജം പാടിടുന്നു
തണ്ടലർസായകൻതന്റെ കൊണ്ടാടും ഞാണൊലിപോലെ.
മന്ദവായുസഞ്ചലിതമന്ദാരവല്ലികൾ കാണ്ക
മന്ദം നമ്മെ വിളിക്കുന്നിതെന്നുതന്നെ തോന്നീടുന്നു.
മാരനായ വീരൻ വന്നു കൂരമ്പുകൾ ചൊരിയുന്നു
വാരണഗമനേ! മനതാരിൽ മാൽ പെരുകീടുന്നു.”
ശങ്കരാചാര്യചരിതം അപൂർണ്ണമാണു്.
ശ്വകാകസല്ലാപം
ഈ കൃതിയാണു് കാളുആശാന്റെ വാങ്മയങ്ങളിൽ ഏറ്റവും സരസമായി എനിക്കു തോന്നീട്ടുള്ളതു്. ഇതും മുഴുവൻ കിട്ടീട്ടില്ല. തന്റെ ഗുരുനാഥനായ നീലകണ്ഠപ്പിള്ള ഒരവസരത്തിൽ തിരുവല്ലാ നെടുമ്പുറത്തു കൊട്ടാരത്തിൽ തമ്പുരാനുമായുള്ള ഏതോ ഒരു വാദത്തിൽ തോറ്റു എന്നു ദുഷ്പ്രവാദം പരത്തിയ ‘കൂനൻ നമ്പിയാർ’ എന്നൊരു കലഹപ്രിയനെ പരിഹസിയ്ക്കുന്നതിലേയ്ക്കായി കവി രചിച്ചതാണു് പ്രസ്തുതചമ്പു. അത്തരത്തിലുള്ള വാദ കോലാഹലങ്ങളിൽ കാളു ആശാൻ പലപ്പോഴും ഏർപ്പെട്ടിരുന്നു. കാവ്യം ഇങ്ങനെ ആരംഭിക്കുന്നു.
“ജഗദ്ഗുരും ഗുരും വന്ദേ സംശ്ലിഷ്യൽസർവമങ്ഗലം
വൃഷധ്വജം നീലകണ്ഠം സൽകലാനിധിശേഖരം.
ശ്വകാകസല്ലാപ ഇതീര്യതേ മയാ
പ്രബന്ധ ഏഷോല്പധിയാപി കുശ്ചന
അയം സമാലോക്യ നിരന്തരം ബുധൈ–
വിശുദ്ധ ഊരീക്രിയതാം ക്ഷമാപരൈ:.”
ആദ്യത്തെ ശ്ലോകത്തിൽ ഗുരുവന്ദനവും കാണാവുന്നതാണു്. അനന്തരം അമ്പലപ്പുഴക്ഷേത്രത്തെ കവി ഒരു പ്രൗഢമായ ഗദ്യത്തിൽ വർണ്ണിക്കുന്നു.
“സകല ജഗൽപരിപാലനലീലാകരണൈകതാനത്വവി
ഹിതപൃഥുരോമകമഠസ്തബ്ധരോമനരകണ്ഠീരവാകണ്ഠവാ മ ന ധൃത
പരശുകോദണ്ഡമുസല രാമപരമഭാഗധേയാന്വിതരാധാനാമധേ
യാദ്യഖിലഗോപികാലോലംബാരാമ ഗോവിന്ദധരാസുഗതസൗ
ഗതാസജ്ജനദുരാചാരധാരണപ്രചാരണ നിപുണദോർദ്ദണ്ഡപ
രിമണ്ഡിതഖഡ്ഗ്യവതാരശ്രീമുകുന്ദൈകവാസസുക്ഷേത്ര ഭ്രാ ജി
ഷ്ണുസകലസല്യാണമയമംബരനദീപുരാഖ്യമങ്ഗള വിഷയം”
എന്നു് ആ ഗദ്യം അവസാനിക്കുന്നു. ആ ക്ഷേത്രത്തിൽ ഊട്ടുപുരയ്ക്കു വെളിയിൽ ദീർഘകർണ്ണനെന്ന ശൂനകനും ജവനനെന്ന കാകനും തമ്മിൽ നടക്കുന്ന സംഭാഷണമാണു് പ്രതിപാദ്യ വിഷയം.
അദ്ധ്യായം 46 - പതിനൊന്നാം ശതകം, ഉത്തരാർദ്ധം
46.1പേട്ടയിൽ രാമൻപിള്ള ആശാൻ (1017–1112)
പേട്ടയിൽ രാമൻപിള്ളആശാൻ 1017-ാമാണ്ടു കന്നിമാസത്തിൽ ജനിച്ചു. 96 വയസ്സോളം ജീവിച്ചിരുന്നു് 1112-ാമാണ്ടു മിഥുനമാസം 12-ാം൹ മരിച്ചു. അത്ര ദീർഘമായ ആയുസ്സിനാൽ മേല്പത്തൂർ നാരായണഭട്ടതിരിയല്ലാതെ കേരളീയ സാഹിത്യകാരന്മാരിൽ മറ്റാരും അനുഗ്രഹിതന്മാരായിരുന്നതായി അറിവില്ല. 12-ാമത്തെ വയസ്സിൽ തുടങ്ങിയ ഗ്രന്ഥ രചന അദ്ദേഹം മരണകാലംവരെ ഏറെക്കുറെ നിർവിഘ്നമായിത്തന്നെ നിർവ്വഹിച്ചു എന്നുള്ളതു മറ്റൊരു അപൂർവ്വസംഭവമാകുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഭൂരിപക്ഷവും 11-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണു് നിർമ്മിക്കപ്പെട്ടതു് എന്നുള്ളതു കൊണ്ടു് അദ്ദേഹത്തെ ആ കാലഘട്ടത്തിലെ ഒരു ഗ്രന്ഥകാരനായി പരിഗണിച്ചാൽ മതിയാകുന്നതാണു്.
കുടുംബം
രാമൻപിള്ളആശാന്റെ മൂലകുടുംബം ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ മേവർക്കൽദേശത്തു പട്ടിളക്കൈപ്പള്ളിവീടാണു്. അവിടെനിന്നു് ഒരു സ്ത്രീ 975-ാമാണ്ടിടയ്ക്കു ഭർത്തൃഗൃഹമായ വർക്കല ഒറ്റൂർ കുഴക്കേവീട്ടിൽ താമസമായി. ആ സ്ത്രീയുടെ പുത്രിയാണു് ആശാന്റെ മാതാവായ പാർവ്വതിയമ്മ. പാർവ്വതിയമ്മയ്ക്കു് ഇരവിപ്പിള്ള എന്നൊരു ജ്യേഷ്ഠസഹോദരനുണ്ടായിരുന്നു. ആ ഇരവിപ്പിള്ളയ്ക്കു തിരുവനന്തപുരത്തു വലിയ കൊട്ടാരത്തിൽ ഒരു ജോലി കിട്ടി. അദ്ദേഹം താമസിച്ചതു തന്റെ ഒരു ബന്ധുവും സ്വാതിതിരുനാൾ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനുമായിരുന്ന പേട്ടയിൽ കരിമ്പാലി വീട്ടിൽ അനന്തൻപിള്ളയോടുകൂടിയായിരുന്നു. അനന്തൻപിള്ള പാർവ്വതിയമ്മയെ 1007-ാമാണ്ടിടയ്ക്കു വിവാഹം ചെയ്തു. അവരുടെ തൃതീയസന്താനമാണു് രാമൻപിള്ള. ഇരവിപ്പിള്ളയുടെ അനന്തരവനായതുകൊണ്ടു് ഇരവി രാമൻപിള്ള എന്ന പേരിൽ അദ്ദേഹം പില്ക്കാലങ്ങളിൽ അറിയപ്പെട്ടു. അനന്തൻപിള്ളയുടെ അച്ഛന്റെ വകയായ പേട്ടയിൽ ഈഴവിളാകത്തു വീടും കാലക്രമത്തിൽ അദ്ദേഹത്തിനു കിട്ടി.
വിദ്യാഭ്യാസം
അനന്തൻപിള്ള ആദ്യം നീലകണ്ഠപ്പിള്ള ആശാനെക്കൊണ്ടു മലയാളവും ശാമിപ്പിള്ളയെക്കൊണ്ടു തമിഴും മകനെ കുറേക്കാലം അഭ്യസിപ്പിച്ചതിനുമേൽ 1030-ാമാണ്ടിടയ്ക്കു മാവേലിക്കരനിന്നു പപ്പുപിള്ള എന്നൊരാശാനെ വരുത്തി 1036-ാമാണ്ടുവരെ സംസ്കൃതത്തിലും ചില കാവ്യങ്ങൾ പഠിപ്പിച്ചു. എന്നാൽ ആ ബാലൻ പ്രതിഭാശാലിയാണെങ്കിലും പഠിത്തത്തിൽ പറയത്തക്ക ഓത്സുക്യം പ്രദർശിപ്പിച്ചില്ല. തദ്വിഷയകമായ ആലസ്യത്തെക്കുറിച്ചു് അദ്ദേഹം പിന്നീടു വളരെ വ്യസനിച്ചിട്ടുണ്ടു്. പേട്ടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ട സൗകര്യമെല്ലാമുണ്ടായിരുന്നു എങ്കിലും അതിലും അദ്ദേഹത്തിനു ദൃഷ്ടിവെയ്ക്കുവാൻ തോന്നിയില്ല. 1036-ൽ രാമൻ പിള്ളയുടെ ഗുരുമുഖമായ അഭ്യാസം അവസാനിച്ചു എന്നു തന്നെ പറയാം. അതിനിടയ്ക്കു് അദ്ദേഹം പ്രധാനമായി സമ്പാദിച്ചതു കഥകളിപ്പദങ്ങൾ പാടുന്നതിനുള്ള സാമർത്ഥ്യമാണു്. അതിനുവേണ്ട സകല സാഹചര്യങ്ങളും അന്നു വലിയ കൊട്ടാരത്തിൽ ഉണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. പോരാത്തതിനു് അമ്മാവൻ ഇരവിപ്പിള്ളയും ഒരു നല്ല ആട്ടപ്പാട്ടുകാരനായിരുന്നു. ഉണ്ണായിവാര്യരുടെ നളചരിതമാണു് രാമൻപിള്ളയുടെ ഹൃദയത്തെ ഐദംപര്യേണ വശീകരിച്ചതു്.
ജീവിതചരിത്രം
1037-ൽ തിരുവനന്തപുരം ജില്ലാക്കോടതിയിലും പിന്നീടു ഡിവിഷൻകച്ചേരിയിലും സ്വല്പകാലം ഒരു ഗുമസ്ഥന്റെ പണിയിൽ ഏർപ്പെട്ടു എങ്കിലും അത്തരത്തിലുള്ള വൃത്തിയിൽ വൈരസ്യം തോന്നി 1040-ാമാണ്ടു പേട്ടയിൽ സ്വന്തമായി ഒരു മലയാളം പള്ളിക്കൂടം സ്ഥാപിച്ചു വിദ്യാർത്ഥികളെ പഠിപ്പിച്ചുതുടങ്ങി. അതുവഴിക്കാണു് രാമൻപിള്ളയ്ക്കു് ആശാൻ എന്ന ബിരുദനാമം വന്നുചേർന്നതു്. 1051-ൽ ആ പള്ളിക്കൂടത്തിൽ ജ്ഞാനപ്രജാഗരസംഘം എന്നൊരു സമാജം സംഘടിപ്പിച്ചു് ആ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വേദാന്തവിഷയകമായും മറ്റും വാദപ്രതിവാദങ്ങൾ നടത്തിച്ചു. ആശാനും അനേകം തമിഴ്പുസ്തകങ്ങൾ വായിച്ചു വേദാന്തത്തിൽ ഗാഢമായ ജ്ഞാനം സമാർജ്ജിച്ചിരുന്നു. 1050-മാണ്ടിടക്കു് ഒന്നുമുതൽ അഞ്ചുവരെ കോപ്പിപ്പുസ്തകങ്ങൾ ഉണ്ടാക്കി കൂനമ്മാവു് അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചുവരുത്തി അങ്ഗീകരണത്തിനായി ഗവർമ്മെന്റിലേയ്ക്കു സമർപ്പിക്കുകയും ഗവർമ്മെന്റ് അദ്ദേഹത്തിനു് 500 രൂപ പാരിതോഷികം നല്കുകയും ചെയ്തു. 1083-ാമാണ്ടുവരെ ആ കോപ്പിപ്പുസ്തകങ്ങൾതന്നെയാണു് തിരുവിതാംകൂറിലെ പള്ളിക്കൂടങ്ങളിൽ ഉപയോഗിച്ചുവന്നതു്. അങ്ങനെ ആശാനു നിയതമായ ഒരു ധനാഗമമാർഗ്ഗമുണ്ടായി. ആ പുസ്തകങ്ങളുടെ മുദ്രണത്തിനുവേണ്ടി പേട്ടയിൽ ഭാഷാ ഭൂഷണം എന്ന പേരിൽ സ്വന്തമായി ഒരച്ചുക്കൂടം സ്ഥാപിച്ചു. മൂന്നാംനമ്പർ പുസ്തകത്തിലെ “ഓമനക്കുട്ടികൾ ഔഷധം തിന്നു” മുതലായി ചില വാക്യങ്ങൾ ഇക്കാലത്തും ചിലർക്കു് ഓർമ്മയുണ്ടായിരിക്കും. നാലുമഞ്ചും നമ്പരുകളിലെ ശീർഷകങ്ങൾ ഗാനരീതിയിലുള്ളവയാണു്. “അർത്ഥനകേൾക്കണേ-ആശ്രിതവത്സലാ”, “എങ്ങും കലാലയം-ഏറുമാറാകണേ”, “ഓമൽസഖാക്കളേ-സത്യം വദിക്കണേ” എന്നും മറ്റുമാണു അവയിൽ ചില തലക്കെട്ടുകൾ. 1048-ൽ ആശാൻ ഗൗരിയമ്മ എന്നൊരു യുവതിയെ വിവാഹം ചെയ്തു. ആ സ്ത്രീ 1052-ാമാണ്ടിടയ്ക്കു മരിച്ചുപോയി. പിന്നീടു് ആയുരന്തംവരെ വിഗതഭാര്യനായിത്തന്നെയാണു് കാലയാപനം ചെയ്തതു്. 1061-ാമാണ്ടു തുലാമാസം 1-ാം ൹ ഒരു മാസികയായി പുറപ്പെട്ട മലയാളിയുടെ അധിപരായി ഭാരവാഹികൾ അദ്ദേഹത്തെ തിരഞ്ഞെടുത്തു. നിലവിലിരിക്കുന്ന പത്രങ്ങളിൽ അതിനാണു് വയസ്സുമൂപ്പു്. ആ കൊല്ലത്തിൽത്തന്നെ മിഥുനമാസം 5-ാം൹ കഥാവാദിനി എന്ന പേരിൽ ഒരു മാസിക തിരുവനന്തപുരത്തു് ആരംഭിച്ചു് അതിൽ അറബിക്കഥകൾ കിളിപ്പാട്ടുരീതിയിൽ എഴുതി പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. ഒരു കൊല്ലത്തേയ്ക്കു തപാൽക്കൂലിയുൾപ്പെടെയുള്ള വരിസംഖ്യ ആ മാസികയ്ക്കു് ഒരു രൂപ പത്തണ മാത്രമേ ആയിരുന്നുള്ളു. പിന്നീടു സ്വസ്ഥനായി താമസിച്ചു പല ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ടും വിവിധ സ്ഥാനങ്ങളിലുള്ള സുഹൃത്തുക്കളെ മധുരമായ ഗാനാലാപം കൊണ്ടും ഫലിതമയമായ സംഭാഷണങ്ങൾകൊണ്ടും ആനന്ദിപ്പിച്ചുകൊണ്ടും ഒരു ശതകാർദ്ധം കഴിച്ചുകൂട്ടി. 12-ാമത്തെ വയസ്സിൽ ദാക്ഷായണീസ്വയംവരം എന്ന വഞ്ചിപ്പാട്ടോടുകൂടി ആരംഭിച്ച സാഹിത്യവ്യവസായം 1111-ൽ സത്യസന്ധത എന്ന കാവ്യത്തോടുകൂടി അവസാനിച്ചു.
കൃതികൾ
ആശാന്റെ പ്രധാനപദ്യകൃതികൾ (1) ഹരിശ്ചന്ദ്രചരിതം നാലു ദിവസത്തെ ആട്ടക്കഥ, (2) രാമാഭിഷേകം, (3) ക്ഷുദോദനവിജയം, (4) ഗോവിന്ദപട്ടാഭിഷേകം എന്നീ ആട്ടക്കഥകളും, (5) അറബിക്കഥ, (6) ഹിതപ്രദാനം, (7) തുളസീദാസരാമായണം ബാലകാണ്ഡം എന്നീ കിളിപ്പാട്ടുകളും, (8) രജതജൂബിലിഘോഷം, (9) കല്യാണമഹോത്സവം എന്നീ വഞ്ചിപ്പാട്ടുകളും, (10) ഗൃഹസ്ഥാശ്രമമാഹാത്മ്യം, (11) മാനസോദ്യാനം, (12) നൈഷധം, (13) സത്യസന്ധത എന്നീ കാവ്യങ്ങളുമാകുന്നു. (1) കേരളീയവാണിജ്യവൈമുഖ്യം, (2) സ്ത്രീവിദ്യാഭ്യാസം, (3) അധ്യാത്മരാമായണസദാചാരങ്ങൾ എന്നീ പ്രമേയങ്ങളെ അധികരിച്ചു തിരുവനന്തപുരം പബ്ലിക് ലെക്ചർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസങ്ഗങ്ങൾ എഴുതി വായിച്ചിട്ടുണ്ടു്. ഇവയിൽ ചില കൃതികളെപ്പറ്റി മാത്രം അല്പം പറയാം.
ഹരിശ്ചന്ദ്രചരിതം
ഹരിശ്ചന്ദ്രചരിതം നാലു ദിവസത്തെ ആട്ടക്കഥതന്നെയാണു് ആശാന്റെ കൃതികളിൽ പ്രഥമ ഗണനീയമായി കരുതേണ്ടതു്. അതു് 1044-ാമാണ്ടാണു് രചിക്കുവാൻ ആരംഭിച്ചതെങ്കിലും 1055-നു മേലേ പൂർത്തിയായുള്ളു. 1062-ലാണു് അച്ചടിപ്പിച്ചതു്. ഒരു കാലത്തു് ആ കഥയ്ക്കു മലബാറിൽപോലും നല്ല പ്രചാരമുണ്ടായിരുന്നു. ശ്ലോകങ്ങളെല്ലാം മലയാളത്തിലാണു് കവി നിർമ്മിച്ചിരിക്കുന്നതു്; അവയ്ക്കു ഗുണം പോരാ. എന്നാൽ പദങ്ങളുടെ നില അതല്ല. അവയിൽ പലതും പാടികേൾക്കുവാൻ കൊള്ളാവുന്നതാണു്. ആശാന്റെ പ്രസ്തുത കൃതിക്കുള്ള മേന്മയും അതിലല്ലാതെ അഭിനയാർഹതയിലല്ല അധിഷ്ഠിതമായിരിക്കുന്നതെന്നു് അഭിജ്ഞന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്. ഒന്നാംദിവസത്തെ കഥയിൽ വസിഷ്ഠന്റെ വിഷ്ണുസ്തോത്രവും, വിശ്വാമിത്രന്റെ ശിവസ്തോത്രവും, രണ്ടാംദിവസത്തിൽ “മകനേ-ഗോമതീതീരശയനേ-മണലാകുമാസ്തരണേ, ശയിക്കുന്നോ നിർമ്മലനേ” എന്നും, മൂന്നാംദിവസത്തിൽ “എന്നിനിക്കാണുന്നു ഞാൻ പ്രിയതമാ” എന്നും ആരംഭിയ്ക്കുന്ന പദങ്ങളും നന്നായിട്ടുണ്ടു്. ഒടുവിൽ സൂചിപ്പിച്ച പദത്തിൽനിന്നു രണ്ടു ചരണങ്ങൾ ഉദ്ധരിക്കാം.
“പാണിഗ്രഹണംചെയ്ത ചേണാർന്ന ദിനംമുതൽ
കാണിനാഴികനേരം പ്രാണനായകാ! നിന്നെ
കാണാതെ വാണിതെന്നാൽ പ്രാണവേദനപൂണും
പ്രാണിക്കീ വിധി വന്നാൽ ത്രാണികാണുമോ താങ്ങാൻ?
(എന്നിനി)
പുതുമധുവതു തൂകും മൃദുകേളിവചനങ്ങൾ
അതുലമാം ഭംഗിയോടേ അരുളുന്നതെന്നു കേൾപ്പൂ?
അതുമല്ല സുതനാം ലോഹിതനച്ഛനെക്കാണുവാൻ
കൊതിപൂ കണ്ടുരയുമ്പോളതിനെന്തുചെയ്വൂപാർത്താൽ?”
(എന്നിനി)
നാലാംദിവസത്തെ കഥയിൽ ലോഹിതാശ്വന്റെ “മാതാവേ മമ സഹിക്കാവതല്ലഹോ സദാ ഭൂദേവൻ ചെയ്യും ഹിംസയും” എന്ന പദവും അതിനു് ഉത്തരമായ ചന്ദ്രമതിയുടെ “അയ്യോ മാമകനന്ദന എന്തോന്നിതിനു ചെയ്യുന്നു ഞാനുമധുനാ?” എന്ന പദവും മറ്റും കണ്ണീർ പൊഴിക്കാതെ വായിക്കുവാൻ സാധിക്കുന്നതല്ല.
ക്ഷുദോദനവിജയം
സദ്യയുണ്ണുന്നവർക്കു ആ അവസരത്തിൽ കേട്ടു രസിക്കുന്നതിനു തദ്വിഷയകമായി ആശാൻ 1075-ൽ രചിച്ച ഒരു പ്രബന്ധമാണു് ക്ഷുദോദനവിജയം. ഇതിൽ ആകെ 17 രംഗങ്ങളുണ്ടു്. ഓദനൻ എന്ന രാജാവു നവനീതാങ്ഗനയെന്നും സൂപാങ്ഗനയെന്നും പേരുള്ള രണ്ടു പത്നിമാരോടും ദധിമുനിയെന്ന കുലഗുരുവിനോടും പഞ്ചപ്രഥമന്മാരെന്ന അഞ്ചു സഹോദരന്മാരോടും കാളൻ എന്ന പ്രധാനമന്ത്രിയോടും ഓലൻ എന്ന ഉപമന്ത്രിയോടും സിതഗുളപക്വാദി സൈന്യങ്ങളോടുംകൂടി ഉദരരാജ്യപരിപാലനംചെയ്തു് ഓദനപുരം എന്ന രാജധാനിയിൽ വസിക്കുന്നു. അപ്പോൾ തൃഷ്ണയെന്ന ഭാര്യ, ക്രോധമെന്ന മന്ത്രി, രുചിയെന്ന സാരഥി, കാമാദിമനോവൃത്തികളാകുന്ന ഭടന്മാർ ഇവരോടുകൂടി രസാതലത്തിൽ താമസിക്കുന്ന ക്ഷുത്തെന്ന അസുരന്റെ സഹോദരിയായ ബുഭുക്ഷ ഭൂലോകത്തു വരികയും തേജോമയനായ ഓദനരാജാവിനെ രംഭാപത്രപ്രദേശത്തുവെച്ചു കണ്ടു കാമിക്കുകയും ഒരു ലളിതയുടെ വേഷത്തിൽ തന്നെ പരിഗ്രഹിക്കണമെന്നു് അർത്ഥിക്കുകയും ചെയ്യുന്നു. ഓദനനും അദ്ദേഹത്തിന്റെ സഹോദരന്മാരും ആ അഭ്യർത്ഥന നിരസിച്ചതുകൊണ്ടു കുപിതയായി അവൾ പാൽപ്രഥമനെ ബലാൽക്കാരേണ ചുംബിക്കുകയും പാൽപ്രഥമൻ അവളുടെ നാസാധരങ്ങൾ ഛേദിക്കയും ചെയ്യുന്നു. അതറിഞ്ഞു ക്ഷുത്തു യുദ്ധസന്നദ്ധനായി എത്തുകയും മന്ത്രിയായ കാളനെ തോല്പിക്കുകയും ഉപമന്ത്രിയായ ഓലനെ ഓടിക്കുകയും ചെയ്യുന്നു. തദനന്തരം ദധിമുനിയുടെ പത്നിയായ സിതാങ്ഗിയെ സിതയെന്നു ഭ്രമിച്ചു് ക്ഷുത്തു് ഒന്നു ചുംബിക്കുകയും രുചിയാൽ നിവാരിതനായി അവൻ നീങ്ങി നില്ക്കവേ സിതാങ്ഗി ഭർത്താവിനോടു് അവനെ ശാപംകൊണ്ടു സംഹരിക്കണമെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതിനിടയ്ക്കു ഓദനനിൽ നിന്നു വിവരം ഗ്രഹിച്ചു പഞ്ചപ്രഥമന്മാർ യുദ്ധം തുടരുന്നു എങ്കിലും ശണ്ഠ ആർക്കും നല്ലതല്ലെന്നു് അറിവുള്ള ദധിമുനി അവിടെയെത്തി ഇരുകക്ഷികളെയും സമാധാനപ്പെടുത്തി അന്യോന്യം താംബുലദാനം ചെയ്യുവാൻ ആജ്ഞാപിക്കുന്നു. അങ്ങനെ ശത്രുക്കളെ ബന്ധുക്കളാക്കിയാണു് ആശാൻ കഥ സമാപിക്കുന്നതു്. ഈ അപൂർവ്വമായ ഇതിവൃത്തഘടനയിൽ ആശാന്റെ മനോധർമ്മപ്രസരം പ്രത്യേകം അഭിനന്ദനീയമായിരിക്കുന്നു. പദങ്ങൾ എല്ലാംതന്നെ സരസങ്ങളാണു്. സിതാങ്ഗിക്ഷുത്തിനു നല്കുന്ന പ്രത്യുത്തരത്തിൽനിന്നു് ഒരു ഭാഗമാണു് അടിയിൽ പകർത്തുന്നതു്.
“പരനാരിമാരെത്തേടും വിടനോ?–നീ പാരീരേഴും
ഒരുപോലെ കീർത്തിപെറ്റ ശഠനോ?–പോരിന്നായിങ്ങു
കരുതിവന്നേരിലൊരു ഭടനോ?-ഗുണദോഷങ്ങ–
ളറിയപ്പോകാത മഹാജഡനോ?
ചൊല്ലുകല്ലെങ്കിൽ നിന്നുടെ–രാഗാദിദോഷം വേരോടേ
ഛേദിച്ചൊഴിക്കുമെന്നുടെ–ശാപകഠാരം കയ്യോടേ;
ഓർക്ക നീ നടേ.”
അറബിക്കഥ
ആശാന്റെ ആട്ടക്കഥകൾ കഴിഞ്ഞാൽ പിന്നീടു സഗുണങ്ങളെന്നു പറയാവുന്നതു കിളിപ്പാട്ടുകളാണു്. അവയിൽ അറബിക്കഥ 1062-ലാണു് രചിച്ചതെന്നു പറഞ്ഞുവല്ലേ. അതിനു ആനന്ദാമ്രതസാഗരം എന്നൊരു പേരും കവി കൊടുത്തിട്ടുണ്ടു്. കഥാവാദിനി എന്നതു മാസികയുടെ പേരാണു്. ആശാനു ഇംഗ്ലീഷു് പരിചയമില്ലാതിരുന്നതിനാൽ തമിഴുഭാഷയിലുള്ള ഒരു വിവർത്തനത്തെ ആശ്രയിച്ചാണു് പ്രസ്തുത കൃതി രചിച്ചതു്. അവതാരികയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: “ഒരു തൊഴിലാളി തന്റെ തൊഴിലിനു വേണ്ടുംവണ്ണവും മിനുസവുമായുള്ള ഉപകരണങ്ങൾ ഇല്ലെങ്കിൽ അവന്റെ യഥാർത്ഥമായ യോഗ്യത എങ്ങനെ പ്രകാശിപ്പിക്കും? വെളിച്ചംകൊണ്ടേ ഇരുൾ നീങ്ങുകയുള്ളു. അതുപോലെതന്നെ അറിവുകൊണ്ടേ ഇരുൾ നീങ്ങുകയുലള്ളു. അതുപോലെതന്നെ അറിവുകൊണ്ടേ മൂഢതയും പോകൂ. ഈ അറിവോ ആയുഷ്കാലത്തിന്റെ പരിണാമം നോക്കുമ്പോൾ സാമാന്യമായെങ്കിലും ഗ്രന്ഥങ്ങളിൽനിന്നു സമ്പാദിപ്പാനേ കഴിവുള്ളുതാനും. ഇങ്ങിനെയിരിക്കയാൽ നമ്മുടെ പരിഷ്കാരത്തിനു പ്രധാന തടസ്സമായിക്കാണുന്ന ഗ്രന്ഥലോപമെന്ന ന്യൂനതയെ തീർക്കുന്നതിനു് ഇതര ഭാഷകളിലുള്ള കഥകളെ മലയാളഭാഷയിലാക്കി ഗദ്യമായിട്ടോ പദ്യമായിട്ടോ ചമച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തുന്നതു മതിയായിട്ടുള്ളതെന്നു കരുതി കഥാവാദിനി എന്നു പേരോടു കൂടി ഈ പത്രികയെ ആരംഭിച്ചിരിക്കുന്നു.” ആശാന്റെ ഊർജ്ജിതമായ ഭാഷാപോഷണൗത്സുക്യത്തിനു ഒരു നിദർശനമാണു് ഈ ഖണ്ഡിക. ആമുഖവും പതിനൊന്നു ദിവസത്തോളമുള്ള കതയുമേ അച്ചടിച്ചിട്ടുള്ളതായി കേട്ടിട്ടുള്ളു. ഗ്രന്ഥം മുഴുമിപ്പിച്ചതായി അറിവില്ല.
ഹിതപ്രദാനം
1085-ൽ രചിച്ചു് 1091-ൽ പ്രസിദ്ധീകരിച്ച ഹിതപ്രദാനമാണു് ആശാന്റെ കിളിപ്പാട്ടുകളിൽ വച്ചു് ഉത്തമമായി എനിക്കു തോന്നീട്ടുള്ളതു്. നാരദമഹർഷിയെ മഹാവിഷ്ണു വാനരമുഖനാക്കി അദ്ദേഹത്തിന്റെ അഹങ്കാരം ശമിപ്പിക്കുന്നതാണു് ഇതിലെ ഇതിവൃത്തം. അനവധി സദാചാരതത്വങ്ങൾ കവി ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. കവിത നാലു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. ചില ഈരടികൾ പ്രദർശിപ്പിക്കാം.
“ചെറിയ ചെറിയ നീരുറവുമുറ്റും ചേർന്നു
പെരിയൊരാറായൂക്കോടൊഴുകുന്നതു പാർക്കിൽ
കൃശതാദൗർബ്ബല്യങ്ങലോഴിച്ചു വഴിപോലെ
വിശദമാകുംവണ്ണം പുഷ്ടിശക്തികൾ നൽകും
ഒരുമിപ്പാകുമൈകുമത്യമെന്നതു കാട്ടു–
മുരുസൽഗുണപാഠം തരുമായതു സദാ.
വല്ലികൾ വൃക്ഷങ്ങളിൽ മെല്ലവേ ചുറ്റിപ്പറ്റി
നല്ല പോലിടചേർന്നു പടർന്നുകിടപ്പതു
തന്നെത്താൻ ജീവിപ്പതിനൊന്നുമാകാത്തോർ ചെന്നു
ധന്യരെസ്സമാശ്രയിക്കെന്നു സൂചിപ്പിയ്ക്കുന്നു.”
1086-ൽ ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ രാജ്യഭരണത്തിന്റെ രജതജൂബിലിസംബന്ധിച്ചും 1110-ൽ നടന്ന കാർത്തികതിരുനാൾ രാജകുമാരിയുടെ വിവാഹം സംബന്ധിച്ചും ആശാൻ നിർമ്മിച്ച വഞ്ചിപ്പാട്ടുകളെപ്പറ്റി ഇവിടെ വിശേഷവിധിയായി ഒന്നും പ്രസ്താവിക്കേണ്ടതില്ല.
കാവ്യങ്ങൾ
ആശാൻ സംസ്കൃതവൃത്തങ്ങളിൽ രചിച്ചിട്ടുള്ള കാവ്യങ്ങൾക്കു താരതമ്യേന ഗുണം കുറയും. 1084-ൽ പ്രസിദ്ധീകരിച്ച മാനസോദ്യാനം പാഠ്യപുസ്തകരൂപത്തിലുള്ള ഒരു കൃതിയാണു്; ആകെ 434 ശ്ലോകങ്ങളുണ്ടു്. അവ ഉപജാതിവൃത്തത്തിൽ നിബന്ധിച്ചിരിയ്ക്കുന്നു. സദാചാരപ്രതിപാദകമായ ഈ കൃതിയിൽ അതിനു യോജിച്ച ചില ചെറിയ കഥകളും അന്തർഭവിച്ചിട്ടുണ്ടു്. 1065-ാമാണ്ടിടയ്ക്കു് എഴുതിയ ഗൃഹസ്ഥാശ്രമമാഹാത്മ്യമാണു് താദൃശങ്ങളായ ആശാന്റെ കാവ്യങ്ങളിൽ മുഖ്യമായിട്ടുള്ളതു്. സ്രഗ്ദ്ധരാവൃത്തത്തിൽ 100 ശ്ലോകങ്ങൾ അടങ്ങീട്ടുള്ള ഈ കൃതിയിൽ കവി ഗൃഹസ്ഥാശ്രമത്തിന്റെ വിശേഷോൽകൃഷ്ടതയെ വിശദമായി പ്രതിപാദിക്കുന്നു. ‘ഇങ്ങില്ല അങ്ങുമുണ്ടു്’, ‘ഇങ്ങുണ്ടു് അങ്ങില്ല’, ‘ഇങ്ങുമില്ല അങ്ങുമില്ല’, ‘ഇങ്ങുമുണ്ടു് അങ്ങുമുണ്ടു്’ എന്നു് ഒരു ഗുരു തന്റെ ശിഷ്യനായ ഒരു രാജകുമാരനോടു നാലു തരത്തിലുള്ള ജീവിതങ്ങളെപ്പറ്റി പറയുകയും തപസ്വിയെ ആദ്യത്തെ അവസ്ഥയ്ക്കും, വേശ്യയെ രണ്ടാമത്തേതിനും, യാചകനെ മൂന്നാമത്തേതിനും, ഗൃഹസ്ഥനെ നാലാമത്തേതിനും ഉദാഹരണമായി വർണ്ണിക്കുകയും ചെയ്യുന്നു. ഗൃഹസ്ഥനെ “ഈ ലോകത്തുള്ള ധർമ്മോചിതസുഖമഖിലം ന്യായമായുണ്ണുമീയാൾ മേലിൽ കാലം കഴിഞ്ഞാൽ സുകൃതഫലസുഖം പിന്നെയങ്ങും ഭുജിക്കും” എന്നാണു് ചൂണ്ടിക്കാണിക്കുന്നതു്. രാജകുമാരന്റെ സന്യാസ സ്വീകാരാകാംക്ഷ അതോടുകൂടി അസ്തമിക്കുന്നു.
അധ്യാത്മരാമായണസദാചാരങ്ങൾ
അധ്യാത്മരാമായണം കിളിപ്പാട്ടിലെ ചില സദാചാരവാക്യങ്ങൾ ഉദ്ധരിച്ചു് ആ വാക്യങ്ങളനുസരിച്ചു മനുഷ്യൻ പ്രവർത്തിക്കേണ്ടതിന്റെ അഭിലണീയതയെ ഉപപാദിക്കുകയാണു് ആശാൻ ഈ ഗ്രന്ഥത്തിൽ ചെയ്യുന്നതു്. അദ്ദേഹം 1065-ാമാണ്ടിടയ്ക്കു ലെക്ചർകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴുതി വായിച്ച മൂന്നു ഗദ്യപ്രബന്ധങ്ങളിൽ ഇതുമാത്രമേ പിന്നീടു വികസിപ്പിച്ചിട്ടുള്ളു. ഈശ്വരഭക്തി, ഗുരുഭക്തി, രാജഭക്തി, പിതൃഭക്തി മുതലായി അനേകം പ്രമേയങ്ങളെ ഇതിൽ ആശാൻ ചർച്ച ചെയ്തിട്ടുണ്ടു്.
ഒരു കവി, ഭാഷാപോഷകൻ, അദ്ധ്യാപകൻ, സമുദായ പരിഷ്കാരി, ലോകസേവകൻ എന്നിങ്ങനെ പല നിലകളിൽ പേട്ടയിൽ രാമൻപിള്ള ആശാൻ സ്മരണീയനാണു്.
46.2കമ്മമ്പള്ളി രാമൻപിള്ളആശാൻ (1021–1087)
കുടുംബവും ബാല്യവും
കൃഷ്ണപുരത്തു കുമ്മമ്പള്ളി രാമൻ പിള്ളആശാൻ സമീപവാസികളുടെ ഇടയിൽ തട്ടുപുരയ്ക്കൽ ആശാൻ എന്ന പേരിലാണു് അറിയപ്പെട്ടിരുന്നതു്. കുമ്മമ്പിള്ളി എന്നതു മൂലകുടുംബത്തിന്റെയും തട്ടുപുരയ്ക്കൽ എന്നതു് അതിന്റെ ഒരു ശാഖയുടെയും പേരാകുന്നു. രാമൻപിള്ള തട്ടുപുരയ്ക്കൽ വീട്ടിൽ 1021-ാമാണ്ടു വൃശ്ചികമാസത്തിൽ അശ്വതിനാളിൽ ജനിച്ചു. പിതാവു കായംകുളത്തിനു നാലുമൈൽ വടക്കുള്ള രാമപുരംഗ്രാമത്തിൽ കീഴ്ചേരിമഠത്തിൽ ഗണപതിപ്പോറ്റിയും മാതാവു പാർവ്വതിഅമ്മയുമായിരുന്നു. ഈ വിവരങ്ങളെല്ലാം നമ്മുടെ കവി താഴെച്ചേർക്കുന്ന ശ്ലോകത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്.
“യസ്യാംബാ ഹരിപാദജാന്വയഭവാ പാർകത്യഭിഖ്യാപിതാ
യസ്യശ്രീപതിവക്ത്രജോ ഗണപതിവേലായുധഃ പൂർവ്വജഃ
ഗേഹം കമ്മവിഹാരനാമകമദോ ദേശോസ്തി കൃഷ്ണാലയ–
സ്തേനൈതൽ കില വല്കലസ്ഥമഹാമാഹാത്മ്യമേവമ്മ കൃതം.”
അദ്ദേഹത്തിനു വേലായുധൻപിള്ള എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നതായി ഈ ശ്ലോകത്തിൽനിന്നറിയുന്നു. ബാല്യത്തിൽ പ്രാഥമികവിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളു. തറവാട്ടിലേയ്ക്കു ഒരു വേലവിരുത്തി ഉണ്ടായിരുന്നതിനാൽ എട്ടാമത്തെ വയസ്സിൽ വേലകളിക്കു കച്ചകെട്ടി. അതു കഴിഞ്ഞു കഥകളിയിൽ വേഷം കെട്ടി ആടുന്നതിനു വിദഗ്ദ്ധനായി. അങ്ങനെയിരിക്കെ, സംസ്കൃതജ്ഞാനമില്ലാത്തതുകൊണ്ടു രാമൻപിള്ള ഒരവസരത്തിൽ കാണിച്ച കൈ പിഴയ്ക്കുകയും അതു കണ്ടു കൂട്ടുകാരിൽ ഒരു നടൻ ആ ബാലനെ അല്പം അപഹസിയ്ക്കുകയും ചെയ്തു. തദനന്തരം സംസ്കൃതം പഠിക്കാതെ വേഷം കെട്ടുകയില്ലെന്നു് ആ അഭിമാനധനനും ശപഥം ചെയ്തു. അപ്പോഴേയ്ക്കു പതിനഞ്ചു വയസ്സു തികഞ്ഞിരുന്നു.
കൈലാസാശാസ്ത്രികളും രാമൻപിള്ളയും
അക്കാലത്തു തിരുനെൽവേലിയിൽ കടയനല്ലൂരിനു സമീപമുള്ള വീരശിഖാ മണിഗ്രാമത്തിൽനിന്നു കൈലാസശാസ്ത്രികൾ എന്ന ഒരു പ്രസിദ്ധനായ സംസ്കൃതപണ്ഡിതൻ കായംകുളത്തു് എരുവയിൽ അപ്പൻകുളങ്ങരമഠത്തിൽ താമസിച്ചു പലരേയും സംസ്കൃതഭാഷ പഠിപ്പിച്ചുവന്നിരുന്നു. അദ്ദേഹത്തിനു ശിഷ്യന്മാരെ വളരെ വേഗത്തിൽ വ്യുൽപന്നന്മാരാക്കുന്നതിനു് അന്യാദൃശമായ സാമർത്ഥ്യമുണ്ടായിരുന്നു രാമൻപിള്ള അവിടെ അദ്ദേഹത്തിന്റെ അന്തേവാസിയായി അഞ്ചു കൊല്ലത്തോളം താമസിച്ചു. ആദ്യം കുറേക്കലത്തേയ്ക്കു ആട്ടത്തിനും പോയിക്കൊണ്ടിരുന്നു എങ്കിലും ഗുരുവിന്റെ ആജ്ഞനിമിത്തം ആ കൃത്യാന്തരത്തിൽ നിന്നു വിരമിച്ചു് ഏകാഗ്രതയോടുകൂടി സംസ്കൃതസാഹിത്യം അഭ്യസിച്ചു. ആ അഭ്യാസം അദ്ദേഹത്തെ 20-ാമത്തെ വയസ്സിൽ ഒരു നല്ല പണ്ഡിതനായി ഉയർത്തി. ശിഷ്യനു ഗുരുവിന്റെ നേർക്കുള്ള ഭക്തിയും ഗുരുവിനു ശിഷ്യന്റെ നേർക്കുള്ള വാത്സലുവും അനന്യസാധാരണമായിരുന്നു. ഗുരുവിനെ വന്ദിക്കാതെ ശിഷ്യൻ ഒരു കൃതിയും രചിച്ചിട്ടില്ല. ശിഷ്യനു പല പ്രകാരത്തിലുള്ള ആശിസ്സുകൾ ഗുരുവും നല്കീട്ടുണ്ടു്. രാമൻപിള്ളആശാന്റെ പ്രബന്ധങ്ങളിൽ സ്വീകരിച്ചിരിക്കുന്ന രാമദാസൻ എന്ന പേർ തന്നെ ഗുരുദത്തമാണു്. വർക്കല ക്ഷേത്രമാഹാത്മ്യത്തിൽ കവി അദ്ദേഹത്തെ ഇങ്ങനെ പ്രശംസിച്ചിരിക്കുന്നു.
“വീരശിഖാമണിഗ്രാമവാസീ, മഹാ–
ധീരൻ, ധരാദേവവാരശിഖാമണി,
ഘോരസംസാരവാരാശിതിതീർഷയാ
താരകബ്രഹ്മസമർപ്പിതമാനസൻ,
വേദവേദാങ്ഗതത്വജ്ഞാനശേവധി,
വൈദികസ്മാർത്തകർമ്മണ്യൻ, കലാനിധി,
സാദരം സർവ്വപുരാണവക്താ, ശിഷ്യ–
ഖേദാപഹൻ, സർവമോദാവഹൻ, സുധീ,
കാരുണ്യവാരിധി, കൈലാസനാഥ,നി–
പ്പാരിൽസ്സമസ്തവിദ്വജ്ജനപൂജിതൻ,
ചാരു [1] ‘ദീപ്താതപാ’ഖ്യേ സുദേശേ പുരാ
നാരായണക്ഷേത്രസന്നിധൗ സൽഗൃഹേ
പാരാതെ പാർത്തു യഥാർഹം സ്വശിഷ്യരെ
നേരായ ശാസ്ത്രസാരത്തെ ഗ്രഹിപ്പിച്ചു.”
സുഭഭ്രാഹരണം തുള്ളലിൽ
“വാണീചാരുകടാക്ഷഭൃങ്ഗപടലീവാസന്തികാമ്രദ്രുമം
ക്ഷോണീഭൂഷണലബ്ധവർണ്ണമുകടീകോടീരനീരാജിതം
മാണിക്യം ദ്വിജമാത്മവേദിനമഹം കൈലാസനാഥം ഗുരും
വാണീവർണ്ണഗുണാപ്തയേ ഗുണനിധിം ധ്യായാമി ചിത്തേ ഭൃശം”
എന്നും അദ്ദേഹത്തിന്റെ മാഹാത്മ്യം വർണ്ണിച്ചിട്ടുണ്ടു്. കൈലാസശാസ്ത്രി ആ ശിഷ്യനു്
“വിദ്യാജന്യമഹാമതിത്വയശസാ രായാ ച ദിവ്യൗഷധൈ–
സ്സൗശീല്യാദിഭിരന്തരങ്ഗസുഗുണൈശ്ശുശ്രൂഷയാ സാദരം
സമ്യാഗ്ദ്ധ്യാനപരാത്മധാമഗനിതാനന്ദേന മൽപൂജനം
സംഭൂതം തവ രാമദാസ! ഭഗവാൻ സ്യാച്ഛ്റേയസേ ശങ്കരഃ”
എന്നു് ഒരു സർവ്വസ്പൃക്കായ പ്രശംസാപത്രവും നല്കീട്ടുണ്ടു്. ശാസ്ത്രികൾക്കു നിരവധി ശിഷ്യന്മാരുണ്ടായിരുന്നു; എങ്കിലും അവരിൽ പ്രഥമഗണനീയനായി രാമൻപിള്ളയെത്തന്നെയാണു് അദ്ദേഹം കരുതിയിരുന്നതു്. ആ മഹാപുരുഷൻ വാർദ്ധക്യത്തിൽ സന്യസിച്ചു മാവേലിക്കരെവെച്ചു പരഗതിയെ പ്രാപിച്ചു. രാമൻപിള്ള 20-ാമത്തെ വയസ്സിൽത്തന്നെ ഗുരുനാഥന്റെ അനുമതിയോടുകൂടി മനയംമനക്കോടു് എന്ന സ്ഥലത്തു താമസിച്ചുകൊണ്ടു ദേവികുളങ്ങരക്ഷേത്രത്തിലെ കളിത്തട്ടിൽവെച്ചു പല ബാലന്മാരേയും സംസ്കൃതം പഠിപ്പിച്ചു തുടങ്ങി.
ജ്യോതിഷം
അധ്യാപകവൃത്തിക്കു ജ്യോതിഷജ്ഞാനം ആവശ്യകമാണെന്നു്, അപ്പോഴേയ്ക്കും ആശാനായിക്കഴിഞ്ഞ രാമൻപിള്ളയ്ക്കു തോന്നി. അതിലേയ്ക്കുവേണ്ടി ഒരു പണ്ഡിതനെ ഉപസർപ്പണംചെയ്തു; എങ്കിലും അദ്ദേഹം അതിനു വൈമുഖ്യമാണു പ്രദർശിപ്പിച്ചതു്. തന്നിമിത്തം കൈലാസശാസ്ത്രികൾ തന്നെ ആ വിദ്യ അഭ്യസിപ്പിക്കണമെന്നു് അദ്ദേഹം നിർബ്ബന്ധപൂർവ്വം അപേക്ഷിച്ചു. ശാസ്ത്രികൾ ആ വിഷയത്തിൽ യാതൊരു ജ്ഞാനവുമില്ലാതിരുന്നതിനാൽ അന്നു് എരുവയിൽ പടയത്തു വീട്ടിൽ താമസിച്ചിരുന്ന മാത്തൂർ പണിക്കരോടു് അദ്ദേഹം തന്നെ അതു സംബന്ധിച്ചുള്ള പ്രഥമപാഠങ്ങൾ ഓരോ ദിവസവും പഠിച്ചുകൊണ്ടുവന്നു ശിഷ്യനെ പഠിപ്പിച്ചു. പിന്നീടു് ആശാൻതന്നെ പണിക്കരുടെ ശിഷ്യനായി ലീലാവതി തുടങ്ങിയ ഉൽഗ്രന്ഥങ്ങൾ കൂലങ്കഷമായി അഭ്യസിച്ചു് ആ ശാസ്ത്രത്തിൽ അത്യന്തം നിഷ്ണാതനായിത്തീർന്നു. അതിനുമേൽ പള്ളിച്ചൽ കട്ടച്ചിറ ചെമ്പകശ്ശേരിപ്പോറ്റിയോടു വൈദ്യവും ശ്രീധരയോഗിയോടു വേദാന്തവും പരിശിലിച്ചു. അത്രയുമായപ്പോൾ ആശാനു വയസ്സ് ഇരുപത്തിമൂന്നായി.
അനന്തരജീവിതം
വേദാന്തവിചാരത്തിന്റെ ഫലമായി ആശാനു വൈരാഗ്യം അങ്കരിക്കുകയും തന്നിമിത്തം ഉടൻ തന്നെ അദ്ദേഹം കാശിക്കായി പുറപ്പെടുകയും ചെയ്തു, എങ്കിലും ബന്ധുക്കളുടെ നിർബ്ബന്ധംകൊണ്ടു് തിരിയെ പോന്നു. ചെല്ലപ്പാപിള്ള എന്ന പ്രസിദ്ധനായ ജഡ്ജിയെ കാദംബരിയുംദശകുമാരചരിതവും പഠിപ്പിച്ചു. പിന്നീടു് പുതുപ്പള്ളി ചേവണ്ണൂർവീട്ടിൽ താമസിച്ചു മുപ്പത്തിരണ്ടു വർഷം തുടർച്ചയായി പലരേയും കാവ്യനാടകാദിഗ്രന്ഥങ്ങൾ പഠിപ്പിച്ചു യശസ്വിയും ധനവാനുമായിത്തീർന്നു. അത്തരത്തിലുള്ള ഒരധ്യാപകനു് അനർഘവും അപരിമിതവുമായ ശിഷ്യസമ്പത്തുണ്ടായതിൽ ആശ്ചര്യമില്ലല്ലോ. ആ ശിഷ്യന്മാരിൽ (1) വെളുത്തേരി കേശവൻവൈദ്യൻ, (2) പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, (3) പുതുക്കാട്ടു മഠത്തിൽ കൃഷ്ണനാശാൻ, (4) മണിപ്പുഴ കൃഷ്ണപ്പണിക്കർ, (5) വാരണപ്പള്ളി കുഞ്ഞുപണിക്കർ എന്നിവരുടെ പേരുകൾ പ്രത്യേകം എടുത്തുപറയേണ്ടതായുണ്ടു്. ശ്രീനാരായണഗുരുസ്വാമികളും അദ്ദേഹത്തോടു കുറേക്കാലം സംസ്കൃതം പഠിക്കുകയുണ്ടായി. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിൽ പതിനൊന്നാം ശതകം ഉത്തരാർദ്ധത്തിൽ പലരിലും ദൃശ്യമായിരുന്ന സംസ്കൃതാഭിനിവേശത്തിനു പ്രധാനഹേതുഭൂതന്മാർ കൈലാസശാസ്ത്രികളും രാമൻപിള്ള ആശാനുമായിരുന്നു. 1067-ൽ അരിപ്പാട്ടും ആനന്ദവല്ലീശ്വരത്തും ധ്വജപ്രതിഷ്ഠയ്ക്കു മുഹൂർത്തം ചാർത്തിക്കൊടുത്തതു് ആശാനാണു്. തന്റെ മരണദിവസം മുൻകൂട്ടി ആ ജ്യോതിർവ്വിത്തു ഗണിച്ചു് അതിനു് ഒരു കൊല്ലംമുൻപുതന്നെ തട്ടുപുരയ്ക്കലേയ്ക്കു താമസം മാറ്റി. 1087-ാമാണ്ടു വൃശ്ചികമാസത്തിലെ ശൂക്ലദ്വാദശിയോടു ചേർന്ന അശ്വതിനക്ഷത്രത്തിൽ കഥാപുരുഷൻ ബ്രഹ്മസായൂജ്യം പ്രാപിച്ചു.
കൃതികൾ
ആശാന്റെ കൃതികളിൽ (1) വർക്കലസ്ഥല മാഹാത്മ്യം കിളിപ്പാട്ടും. (2) പ്രബോധനചന്ദ്രോദയം ഭാഷാ നാടകവുമാണു് പ്രധാനമായിട്ടുള്ളതു്. അവയ്ക്കുപുറമേ (3) സുഭദ്രാഹരണം ഓട്ടൻതുള്ളൽ, (4) ഭഗവന്നാമസൂത്രമാഹാത്മ്യം കിളിപ്പാട്ടു്, (5) പട്ടണത്തുപിള്ളയാർപാട്ടു്, (6) ബാല പ്രബോധാമൃതം, (7) കാദംബരീകഥാസാരം എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്. വേറെയും കൃഷ്ണാർജ്ജുനവിജയം, സത്യാസ്വയംവരം എന്നീ ആട്ടക്കഥകൾ, ഷാണ്മാതുരമാഹാത്മ്യം കിളിപ്പാട്ടു്, സുബ്രഹ്മണ്യസ്തോത്രമാല, നേതൃഭൃങ്ഗചരിതം മുതലായി ചില ഗ്രന്ഥങ്ങളുംകൂടി രചിച്ചിട്ടുള്ളതായി കേട്ടുകേൾവിയുണ്ടെങ്കിലും അവയൊന്നും കണ്ടുകിട്ടിയിട്ടില്ല. പേട്ടയിൽ ആശാനെന്നപോലെ കമ്മമ്പള്ളി ആശാനും ദ്രാവിഡ വൃത്തങ്ങളിൽ കവനം ചെയ്യുന്നതിനായിരുന്നു സ്വാധീനത.
46.3വർക്കലസ്ഥലമാഹാത്മ്യം
ഈ കൃതി 1077-ാമാണ്ടു കന്നിമാസത്തിൽ ആരംഭിച്ചതായി കാണുന്നു. സംസ്കൃതത്തിൽ ബ്രഹ്മാണ്ഡപുരാണത്തിലെ ക്ഷേത്രകാണ്ഡമെന്ന വിഭാഗത്തിൽ ഉൾപ്പെട്ടതെന്നു സ്വയം ഘോഷിക്കുന്നതും 13 അധ്യായങ്ങൾ അടങ്ങിയതതുമായ ഒരു ഗ്രന്ഥം ആ പേരിലുണ്ടു്. അതിനെ ആശാൻ വളരെ വിസ്തരിച്ചു കിളിപ്പാട്ടാക്കിയിരിക്കുന്നു. പ്രാജാപത്യമെന്നും, ജനാർദ്ദനമാഹാത്മ്യമെന്നും, വാസിഷ്ഠമെന്നും, പാണ്ഡ്യരാജീയമെന്നും, ക്ഷേത്രയാത്രാവിധാനമെന്നുമുള്ള പേരുകളിൽ അഞ്ചു കാണ്ഡങ്ങൾ ഇതിലുണ്ടു്. ഒരു ഭാഗം ഉദ്ധരിക്കം.
“ഖലനധികനികൃതിപരനായധർമ്മിഷ്ഠനായ
ഖ്ർവേതരം പാപമാർജ്ജിച്ചിരുന്നു നീ.
പരതരുണിരതി ചതിവു കളവു ചൂതും തഥാ
പാരാതെ ദുർവ്യവഹാരം ദുരാചാരം
സുജനമൊരു കലഹമതിശഠരൊടനുകൂലവും
സൂത്രത്തിലന്യധനാപഹാരങ്ങളും
ഇവ പലതുമനുദിവസമീടാർന്നു ചെയ്തു നീ–
യില്ലംവക സ്വത്തശേഷം നശിപ്പിച്ചു.
തദനു തവ ബഹുതരമനാവശ്യകത്തിനു
താല്പര്യമോടുമേറ്റം കടം വാങ്ങിനാൻ.
ഒരു ദിവസി ഗുണനിലയനാം ധരണീസുര–
നുത്തമർണ്ണൻ ഭവാനെത്തടുത്തീടിനാൻ.”
46.4പ്രബോധനചന്ദ്രോദയം
ഇതു സംസ്കൃതത്തിൽ കൃഷ്ണമിശ്രൻ നിർമ്മിച്ചിട്ടുള്ള സുപ്രസിദ്ധമായ നാടകത്തിന്റെ ഭാഷാനുവാദമാണു്. ഈ കൃതി 1077 കർക്കടകത്തിൽ രചിച്ചതായി കവി പറഞ്ഞിരിക്കുന്നു. പരമാത്മധ്യാനതൽപരനായ തനിയ്ക്കു ശൃങ്ഗാരരസപ്രധാനങ്ങളായ നാടകങ്ങളോടു വൈമുഖ്യമാണുള്ളതെങ്കിലും ശിഷ്യന്മാരുടെ പ്രാർത്ഥനനിമിത്തവും “ജേതാവായിരിക്കുന്ന പ്രധാനനായകൻ വിവേകവും ജേതവ്യനായിരിക്കുന്ന പ്രതിനായകൻ മഹാമോഹവും പരമാത്മജ്ഞാനോദയം ഫലവും ആയിരിക്കയാൽ സംസ്കൃതത്തിൽ അധിക പരിചയമില്ലാത്തവരായുള്ള ആസ്തികജനങ്ങൾക്കു് ആത്മ ബോധോദയത്തിനു മാർഗ്ഗമായിത്തീരും” എന്നുള്ളതുകൊണ്ടു് താൻ ആ വിവർത്തനത്തിനു് ഉദ്യമിച്ചതാണെന്നു് അദ്ദേഹം വിജ്ഞാപനംചെയ്യുന്നു. അപൂർവ്വം ചില ശ്ലോകങ്ങളേ ഇതിൽ നിർദ്ദേഷങ്ങാളായുള്ളു.
46.5സുഭദ്രാഹരണം ഓട്ടൻതുള്ളൽ
ഇതു് 1053-ൽ എഴുതി.
“അങ്ഗമശേഷം പരുപരെയായി”
“സങ്ഗതിയെന്തിച്ചൊറിയുളവാകാൻ?”
“മങ്ഗലശീലേ! ചന്ദനമാണേ”
“എങ്ങു ലഭിച്ചു ചന്ദനമിപ്പോൾ?”
“ശാസ്താനടയിൽക്കൂടി വരുമ്പോൾ
ശാന്തിക്കാരൻ തന്നിതു കളഭം”
“കളഭമണിഞ്ഞാൽ പരിമളമില്ലേ?
പൊളിയെന്തിനു മാം ചൊല്ലീടുന്നു?”
“പൊളിപറകല്ലേ; നമ്പ്യാതിരിമാർ
വിറകിൽമുട്ടുമരച്ചുകൊടുക്കും.”
മറ്റു കൃതികൾ
ഭഗവന്നാമസൂത്രമാഹാത്മ്യം കിളിപ്പാട്ടു് 1058-ൽ
“സ്പഷ്ടം ശ്രീവിശാഖതാരോത്ഭവൻ പ്രജകൾക്കു
തുഷ്ടിപുഷ്ടിയെസ്സദാ നല്കും രാജർഷി ശ്രേഷ്ഠൻ”
രാജ്യപരിപാലനം ചെയ്തിരുന്ന കാലത്താണു് രചിച്ചതു്. പട്ടണത്തുപിള്ള എന്ന സിദ്ധന്റെ തമിഴ് പാട്ടുകൾ ശ്ലോകരൂപത്തിൽ തർജ്ജമചെയ്തിട്ടുള്ളതാണു് പട്ടണത്തുപിള്ളയാർപാട്ടു് എന്ന ഗ്രന്ഥം. ബാലപ്രബോധനാമൃതത്തിലെ ആദ്യത്തെ ഒന്നു രണ്ടു ശ്ലോകങ്ങൾ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു.
“ശ്രീകൈലാസപതിം നത്വാ ഗുരുമാനന്ദവിഗ്രഹം
ലിഖേന്വയാദിബോധാർത്ഥം ബാലനാം പ്രത്യയാൻ പ്രതി.”
എന്ന ശ്ലോകത്തിൽനിന്നു വ്യാകരണമാണു് അതിലെ വിഷയമെന്നറിയാം. ഗ്രന്ഥവും പക്ഷേ സംസ്കൃതമായിരിക്കാം. കാദംബരീകഥാസാരം ഒരു ഗദ്യകൃതിയാണു്. കാദംബരിയിലെ ഇതിവൃത്തം മുഴുവൻ അതിൽ വളരെ സാമർത്ഥ്യത്തോടുകൂടി സംഗ്രഹിച്ചിട്ടുണ്ടു്.
ഒരു കവി എന്നതിനെക്കാളധികം ഒരു സംസ്കൃതാധ്യാപകൻ എന്ന നിലയിലാണു് ആശാൻ കേരളീയരുടെ കൃതജ്ഞതയ്ക്കു പാത്രീഭവിച്ചിട്ടുള്ളതു്.
46.6വെളുത്തേരി കേശവൻവൈദ്യൻ (1014–1072)
ജീവചരിത്രം
കേശവൻവൈദ്യൻ തിരുവനന്തപുരത്തു മണക്കാടെന്ന സ്ഥലത്തു തോട്ടത്തിൽ വെളുത്തേരി എന്ന പ്രസിദ്ധമായ ഈഴവകുടുംബത്തിൽ 1014-ാമാണ്ടു ജനിച്ചു. ബാല്യത്തിൽ കുറെയെല്ലാം സംസ്കൃതം അഭ്യസിക്കുകയും കവിതകൾ എഴുതുകയും ചെയ്തതിനുമേൽ ഉപരിവിദ്യാഭ്യാസത്തിനായി വാരണപ്പള്ളിവീട്ടിലേയ്ക്കു പോയി അവിടെ കുമ്മമ്പള്ളി രാമൻപിള്ളആശാന്റെ അന്തേവാസിയായി താമസിച്ചു. ഏതാനും കൊല്ലം നാടകവും അലങ്കാരവും പഠിച്ചപ്പോൾ ശിഷ്യൻ പ്രതിഭാബലംകൊണ്ടു ഗുരുവിനു തുല്യനായ ഒരു പണ്ഡിതനായിരുന്നു. ആശാനെപ്പറ്റി വൈദ്യൻ തന്റെ ബാലിസൂഗ്രീവസംഭവം എന്ന വഞ്ചിപ്പാട്ടിൽ ഇങ്ങനെ ഗാനം ചെയ്തിട്ടുണ്ടു്.
“ഗുരുമതിയാം കൈലാസക്ഷിതിസുരശിഷ്യനാകു–
മുരുതരപുണ്യശാലി പുരുഷരത്നം
ഉലകെങ്ങും പുകൾ പൊങ്ങി വിലസും ശ്രീരാമാഖ്യനാം
നലമെഴും മമ ഗുരുവരൻതന്നുടെ
തിരുവടിമലരിണ കരുതീടുന്നേന്നനിശം
വരമതിൽപ്പരമെന്തിങ്ങെനിക്കു പാർത്താൽ?”
1056-ൽ തിരുവനന്തപുരത്തു വിദ്യാവിലാസിനി എന്ന മാസിക പ്രചരിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ കവലയാനന്ദം തർജ്ജമചെയ്തു് “അർത്ഥാലങ്കാരം” എന്ന പേരിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. ചില ഉദാഹരണങ്ങളിൽ വിശാഖംതിരുനാൾ മഹാരാജാവിന്റെ നാമധേയംകൂടി ഘടിപ്പിച്ചിരുന്നു.
“വിശാഖക്ഷിതിനാഥന്റെ വിഭ്രാജൽകീർത്തിമണ്ഡലം
അന്നത്തരുണിയെന്നോണം ചെന്നെത്തുന്നഭ്രഗങ്ഗയിൽ”
എന്ന ഉപമാലങ്കാരത്തിനുള്ള ഉദാഹരണം ആ ഇനത്തിൽപ്പെട്ടതാണു്. പണ്ഡിതപ്രിയനായ മഹാരാജാവു് അതിന്റെ പ്രണേതാവിനെപ്പറ്റി അന്വേഷിക്കുകയും വിദ്വാനും കവിയുമാണെന്നറിഞ്ഞതിനാൽ സന്തോഷിച്ചു തിരുമുമ്പിൽ വരുത്തി ഒരു വീരശൃംഖല സമ്മാനിക്കുകയും ചെയ്തു. അന്നു് അദ്ദേഹത്തിനു വൈദ്യത്തിൽ പറയത്തക്ക ജ്ഞാനമില്ലായിരുന്നു. അഷ്ടാങ്ഗഹൃദയം നിഷ്കർഷിച്ചു് അഭ്യസിക്കണമെന്നു തിരുമനസ്സുകൊണ്ടു് ഉപദേശിക്കുകയാൽ മലബാറിലും മറ്റും പോയി ക്ഷണത്തിൽ വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ സാങ്ഗോപാങ്ഗമായി പഠിച്ചും ചികിത്സാപദ്ധതികൾ സമ്പ്രദായാനുസാരേണ പരിശീലിച്ചും തിരിച്ചെത്തി വീണ്ടും അവിടത്തെ മുഖം കാണിച്ചു. ഭജനപ്പുരയിൽ എഴുന്നള്ളീത്താമസിച്ചിരുന്ന തന്റെ ജ്യേഷ്ഠൻ ഉത്രംതിരുനാൾ തമ്പുരാന്റെ വൈദ്യനായി മഹാരാജാവു് ഉടൻതന്നെ അദ്ദേഹത്തെ നിയമിച്ചു നിത്യച്ചെലവിൽ ശമ്പളവും പതിച്ചുകൊടുത്തു. വിശാഖംതിരുമേനിയെപ്പറ്റി വൈദ്യൻ സംസ്കൃതത്തിൽ ഒരു കാവ്യവും തിർമ്മിച്ചിട്ടുണ്ടു്. അങ്ങനെ സാഹിത്യകാരനെന്നും കൊട്ടാരംവൈദ്യനെന്നുമുള്ള നിലയിൽ സ്വസമുദായത്തിനും സ്വദേശത്തിനും ഏറ്റവും അഭിമാനകരമായ ജീവിതം നയിച്ചു് 1072-ാമാണ്ടു മരിച്ചു.
കൃതികൾ
കേശവൻവൈദ്യൻ സംസ്കൃതത്തിൽ (1) വിശാഖവിലാസകാവ്യവും, ഭാഷയിൽ (2) ബാലിസുഗ്രീവസംഭവം വഞ്ചിപ്പാട്ടും, (3) അർത്ഥാലങ്കാരം, (4) പ്രസന്ന രാഘവം ഭാഷാനാടകം എന്നീ കൃതികളും രചിച്ചിട്ടൂണ്ടു്. ഇവയിൽ വഞ്ചിപ്പാട്ടില്ലാതെ മറ്റൊന്നും പൂർണ്ണമായിട്ടുള്ളതായി തോന്നുന്നില്ല. ഇവയ്ക്കുപുറമേ തിലോത്തമാവിജയം ആട്ടക്കഥ, ബാലപാഠാമൃതം, ഹിതോപദേശം, ഭാഷാശ്ലോകങ്ങൾ, അഷ്ടാങ്ഗഹൃദയം ഭാഷാശ്ലോകങ്ങൾ എന്നീ ഗ്രന്ഥങ്ങൾകൂടി നിർമ്മിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ടു്. അവ ഞാൻ കണ്ടിട്ടില്ല.
വിശാഖവിലാസം
“ശ്രിയാം നിധിശ്ശ്രീപതിദാസശേഖരോ
മഹീപതിർദ്ദക്ഷിണകേരളാധിപഃ
വിശാലവിഖ്യാതമതിർമ്മഹാഭുജോ
വിശാഖരാജോദ്യ വിഭാതി വിശ്രുതഃ.
അഭാവതോ യസ്യ ചിരാദ്വ്യഥാജൂഷേ
ഭുവേ മഹാരാജമിഷേണ സോധുനാ
ബുധേപ്സിതാർത്ഥപ്രതിപത്തിലാലസോ
വിശാഖകല്പാദ്രുരധായി വേധസാ.”
അർത്ഥാലങ്കാരം
യത്ത്വന്നേത്രസമാന” എന്ന ശ്ലോകത്തിന്റെ വിവർത്തനം.
“കണ്ണോടൊത്ത കരുത്ത താമരയിതാ
തണ്ണീരിൽ മുങ്ങി പ്രിയേ!
തുണ്ഡത്തോടെതിരായ വെണ്മതി ഘനേ
തിണ്ണെന്നു മങ്ങീടിനാൻ
നിന്നോടൊത്തു നടക്കുമന്നനിരയും
ചെന്നെത്തിനാർ മാനസേ
പൊന്നേ! നിന്നൊടു തുല്യവസ്തുവപി മേ
ദൈവം പൊറുത്തീലഹോ!
പ്രസന്നരാഘവനാടകം
ഇതു ജയദേവകൃതമായസംസ്കൃതനാടകത്തിന്റെ പരിഭാഷയാണു്. ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
“ചാതുര്യമുള്ള ജനമന്യമനോരഥത്തെ–
ബ്ബോധിച്ചിടുന്നു പുനരാകൃതികൊണ്ടുമാത്രം
ഗർഭത്തിലാഴുമൊരു കേതകിതൻ പ്രസൂനം
ഷൾപാദിജാലമറിയുന്നു മണത്തിനാലേ.”
46.7ബാലിസുഗ്രീവസംഭവം
1058-ാമാണ്ടു രചിച്ച ഈ കൃതി ഏറ്റവും മനോഹരവും സാമാന്യം ദീർഘവുമായ ഒരു വഞ്ചിപ്പാട്ടാണു്. അച്ഛന്റെ ഉപദേശമനുസരിച്ചു രചിച്ചതാണെന്നും മകൾ മന്ദാകിനിക്കു് ഒരു കാലത്തു് അതു ഗാനം ചെയ്വാൻ ഇടവരുമെന്നും കവി പറയുന്നു.
“പരിഭൂതി ലവലേശം വരുമോ? മാമകതാതൻ
കരുണ പൂണ്ടനുഗ്രഹിച്ചതിമോദേന
‘മകനേ! നീയിതു ചെയ്തേ മതിയാവൂ’ എന്നൊരുനാൾ
മനം തെളിഞ്ഞാജ്ഞാപിച്ച മഹിമയാലും
മകളായ ‘മന്ദാകിനി’ വളരുവോളിതു മുറ്റും
മഹിതസന്തോഷം പാടി രസിച്ചിടാനും
സകലനായകൻതന്റെ തിരുവുള്ളം വരേണമെ–
ന്നകതാരിൽ വളരുന്ന കരുതലാലും”
എന്നീ ഈരടികൾ നോക്കുക. വൈദ്യന്റെ കവിതാരീതി പ്രസ്തുത കൃതിയിൽ രാമപുരത്തു വാരിയരുടേതിനോടു് ഒട്ടൊക്കെ സമീപിക്കുന്നു എന്നു ചുവടേ ചേർക്കുന്ന വരികളിൽനിന്നു വെളിവാകുന്നതാണു്.
“ജയിക്ക വിശ്വകർത്താവേ! ജയിക്ക വിരിഞ്ചമൂർത്തേ!
ജയിക്ക ഭാരതീജാനേ! ജയിക്ക നിത്യം.
നിനയ്ക്കുമ്പോൾ നിനക്കെന്തു വഹിയ്ക്കയില്ലബ്ജയോനേ!
സനൽക്കുമാരാദികൾക്കും ശരണം നീയേ.
തുറക്കുമ്പോൾ ത്രിഭുവനം പിറക്കുന്നു നയനങ്ങ–
ളിറുക്കുമ്പോൾ പ്രളയവും ഭവിച്ചീടുന്നു.
ഒരുത്തനെ പ്രഭുവായുമൊരുത്തനെബ്ഭൃത്യനായു–
മൊരുത്തനെസ്സർവത്തിനും കരുത്തനായും
പിറപ്പിച്ചു വളർത്തിസ്സംഹരിപ്പതും നീയല്ലയോ?
മറപ്പൊരുളായതും നീ മതിയിലോർത്താൽ,
എറുമ്പിൽത്തൊട്ടെണ്ണിക്കൂടാതുള്ള ജീവിജാലങ്ങാൾക്കു
പരൻ പുരുഷനാം ഭവാൻ പരമതാതൻ.
ഹരൻതിരുവടിതാനും കരിമ്പുവില്ലൻപിതാവും
നിരന്തനായീടും നീയും നിനയ്ക്കിലൊന്നേ.
അങ്ങുമിങ്ങുമെങ്ങും നിറഞ്ഞഖിലാണ്ഡവും കവിഞ്ഞു
തിങ്ങിവിങ്ങി വിളങ്ങീടും ഭഗവാനേ! നീ
ഇന്ദ്രിയമാനസശ്വാസസന്ദമനവിശുദ്ധരാ–
മുന്നതയോഗികളുടെ ഹൃന്നളിനത്തിൽ
സാന്ദ്രമോദം പള്ളികൊണ്ടു സർവസിദ്ധികളും നല്കും
കാന്ദിശീകപരിത്രാണപരനേ! പോറ്റി!”
ഈ കൃതിയിൽ ബാലിയുടെ മാതാവിന്റെ കേശാദിപാദാന്ത വർണ്ണനം കവി അചുംബിതങ്ങളായ അനവധി ഉല്ലേഖങ്ങളെക്കൊണ്ടു നിർവഹിച്ചിരിക്കുന്നു.
46.8പെരുന്നെല്ലി കൃഷ്ണവൈദ്യൻ (1038–1069)
ചരിത്രം
പെരുന്നെല്ലി കൃഷ്ണൻവൈദ്യനു പി.കെ.കൃഷ്ണൻ വൈദ്യൻ എന്ന പേരിലാണു് പ്രസിദ്ധി. അദ്ദേഹം 1038-ാമാണ്ടു കുംഭം 8-ാം ൹ തിരുവനന്തപുരത്തു മുട്ടത്തറദേശത്തു പെരുന്നെല്ലി എന്ന ഗൃഹത്തിൽ ജനിച്ചു. ആ തറവാടിനു പുതുപുരയ്ക്കൽ എന്നും പേരുണ്ടു്. വൈദ്യന്റെ പിതാവായ മുട്ടത്തറ പുലാങ്ങൽവീട്ടിൽ കുട്ടിയപ്പി പരിഷ്കൃതനും കരകൗശലവിദ്യകളിൽ വിദഗ്ദ്ധനുമായിരുന്നു. ആദ്യത്തെ ഗുരുവായ പേട്ടയിൽ രാമൻപിള്ള ആശാന്റെ ശിക്ഷാനൈപുണ്യത്താൻ പത്തുവയസ്സു തികയുന്നതിനുമുൻപുതന്നെ സ്വഭാഷയിൽ നല്ല പാണ്ഡിത്യം സമ്പാദിച്ച കഥാപുരുഷൻ പന്ത്രണ്ടാമത്തെ വയസ്സുമുതൽ പതിനാലാമത്തെ വയസ്സുവരെ പരവൂർ പൊഴിക്കര കായലഴികത്തു ഗോവിന്ദനാശാനോടു സംസ്കൃതത്തിലെ പ്രഥമപാഠങ്ങളും, 15-ാമത്തെ വയസ്സിൽ ദാമോദരൻകർത്താവിനോടു രഘുവംശവും കുമാരസംഭവവും അഭ്യസിച്ചു. പിന്നീടു് അക്കാലത്തു കമ്മമ്പള്ളി രാമൻപിള്ളാആശാന്റെ അന്തേവാസിത്വംകൊണ്ടു തന്റെ ഒരു ബന്ധുവായ വെളുത്തേരി കേശവൻവൈദ്യൻ പ്രശസ്തപണ്ഡിതനായിത്തീർന്നതു കണ്ടു തനിക്കും ആ ഗുരുവിനോടു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ വായിക്കണമെന്നു് ആഗ്രഹം തോന്നി വാരണപ്പള്ളീയിലേയ്ക്കു പോയി.
വാരണപ്പള്ളിയിൽ താമസം
അന്നു ധനാഢ്യമായ വാരണപ്പള്ളീ വീട്ടിലെ കാരണവരും സാഹിത്യരസികനുമായ കൊച്ചുകൃഷ്ണപ്പണിക്കർ (1035-1077) ബാലന്മാരായ ഈഴവരെ തന്റെ ചെലവിൽ കൂടെത്താമസിപ്പിച്ചു രാമൻപിള്ളയെക്കൊണ്ടു് അധ്യാപനം ചെയ്യിക്കുന്നതിൽ തൽപരനായിരുന്നു. വൈദ്യൻ പതിനാറാമത്തെ വയസ്സുമുതൽ ഇരുപതാമത്തെ വയസ്സുവരെ ആശാനോടു കാവ്യനാടകങ്ങളും അലങ്കാരശാസ്ത്രവും അഭ്യസിച്ചു. ബാല്യത്തിൽത്തന്നെ പ്രായത്തിൽക്കവിഞ്ഞ കവിതാവാസന പ്രദർശിപ്പിച്ചിരുന്ന അദ്ദേഹം അവിടെവെച്ചു് (1) കചചരിതം അമ്മാനപ്പാട്ടു്, (2) കുകുത്സുവിജയം ആട്ടക്കഥ, (3) മഴമങ്ഗലഭാണത്തിന്റെ പരിഭാഷ തുടങ്ങിയ ചില കൃതികൾ കൊച്ചുകൃഷ്ണപ്പണിക്കരുടെ അപേക്ഷയനുസരിച്ചു രചിക്കുകയുണ്ടായി. കചചരിതം ഒരു കാലത്തു വളരെ പ്രചാരത്തിലിരുന്ന ഒരു പാട്ടാണു്. മണവൂർ ഗോവിന്ദനാശാൻ കായംകുളം കെ.സി.കുഞ്ഞൻവൈദ്യൻ തുടങ്ങി പില്ക്കാലത്തു പ്രസിദ്ധന്മാരായിത്തീർന്ന ചില യുവാക്കന്മാർ അന്നുവൈദ്യന്റെ സതീർത്ഥ്യന്മാരായിരുന്നു. കൊച്ചുകൃഷ്ണപ്പണിക്കർ സ്വന്തമായി ഒരു കഥകളിയോഗം നടത്തിയിരുന്നു. തന്നിമിത്തം അദ്ദേഹത്തെ ഒരു കവി “നാട്യപ്രചാരപരദന്തിവിഹാരനാഥൻ” എന്നു വർണ്ണിച്ചിട്ടുണ്ടു്. ആ യോഗക്കാരാണു് കകത്സുവിജയം ആദ്യമായി അഭിനയിച്ചതു്.
ശാസ്ത്രപഠനം
21-ാമത്തെ വയസ്സിൽ തിരുവനന്തപുരത്തേയ്ക്കു തിരിയെ പോന്നു കടയം സുബ്ബയ്യാദീക്ഷിതരുടെ അനുജനും പ്രസിദ്ധ വൈയാകരണനുമായ നാണുശാസ്ത്രികളോടു സ്വല്പം സിദ്ധാന്തകൗമുദി പഠിച്ചു.അന്നു് അദ്ദേഹം നെടുമങ്ങാട്ടു് തഹശീൽദാർ ആയിരുന്നതിനാൽ അവിടെ താമസിച്ചുകൊണ്ടാണു് ആ ശാസ്ത്രം അഭ്യസിച്ചതു്. അഷ്ടാങ്ഗഹേദയവും കുറെയെല്ലാം കുമ്മമ്പള്ളി ആശാനിൽനിന്നു വശമാക്കിയിരുന്നുവെങ്കിലും അതുകൊണ്ടു് അലംഭാവം വരാതെ ഇരുപത്തിനാലാമത്തെ വയസ്സിൽ അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ ശിഷ്യനായി ആ ശാസ്ത്രവും സമഗ്രമായി ശീലിച്ചു. ആശാനെയും മൂത്ത കോയിത്തമ്പുരാനെയുമാണു് കവി തന്റെ പരമഗുരുക്കന്മാരായിക്കരുതിയിരുന്നതു് എന്നുള്ളതിനു മലയാള മനോരമയിൽ അദ്ദേഹം ഒരവസരത്തിൽ പ്രസിദ്ധീകരിച്ച
“ശ്രീമൽകൈലാസാഭിധഭൂമീദേവപ്രവീണവരശിഷ്യൻ
ധീമാന്മാരടിപണിയും രാമാഭിഖ്യപ്രസിദ്ധകവിമണിയും
ചൊല്കൊണ്ടീടിന പണ്ഡിതാവലി മുദാ ചുറ്റും ചുഴന്നങ്ങിരു–
ന്നുൽപന്നാദരമെപ്പൊഴും മടിയിൽവച്ചൊപ്പം തലോടിത്തഥാ
സൽഭക്ത്യാ സമുപാചരിച്ചുപചരിച്ചീടുന്നൊരോമൽപദ–
പ്പൊല്പൂവാർന്നൊരു പർപ്പഭൂരമണനും മദ്ദേശികന്മാർ വിഭോ!”
എന്ന ശ്ലോകങ്ങൾ സാക്ഷ്യം വഹിക്കുന്നു. വീണ്ടും സ്വഗൃഹത്തിലെത്തി തിരുവനന്തപുരത്തു കുരമനെ ആണ്ടിയിറക്കത്തു സ്വന്തമായി ഒരു വൈദ്യശാല സ്ഥാപിച്ചു ചികിത്സ നടത്തിത്തുടങ്ങി. അന്നും സഹജമായ ജ്ഞാനതൃഷ്ണ അദ്ദേഹത്തെ വിട്ടുപിരിഞ്ഞില്ല. പുന്നപുരത്തു നാറായനൻപോറ്റിയോടു തർക്കവും പേട്ടയിൽ രാമൻപിള്ളാഅശാനോടുതന്നെ വേദാന്തവും പഠിച്ചു. അദ്ദേഹവുമായുള്ള സാഹചര്യം നിമിത്തം തമിഴിലും പ്രായോഗികമായ ജ്ഞാനം സമ്പാദിച്ചു.
സാഹിത്യവ്യവസായം
ആ സമുദ്യമങ്ങളോടുകൂടി സാഹിത്യസേവനവും കവി മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു. മലയാളമനോരമ, കേരളനന്ദിനി, സുജനാനന്ദിനി മുതലായ പത്രങ്ങളിൽ പല ശ്ലോകങ്ങളും പ്രസിദ്ധീകരിക്കുകയും വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തു കേരളമെങ്ങും വിഖ്യാതനായി. മുൻപറഞ്ഞ കൃതികൾക്കുപുറമേ വാരണപ്പള്ളീ കുഞ്ഞുകൃഷ്ണപ്പണിക്കരുടെ ആവശ്യപ്രകാരം അലങ്കാരത്തിൽ (4) പദദോഷ പ്രകരനവും, (5) കൊക്കോകം മണിപ്രവാളവും, (6) സ്ത്രീധർമ്മം മണിപ്രവാളവും കുഞ്ഞൻവൈദ്യന്റെ അപേക്ഷയനുസരിച്ചു് (7) അഷ്ടാങ്ഗഹൃദയത്തിൽ രോഗോൽപാദനംവരെയുള്ള ഭാഗത്തിന്റെ ഭാഷാനുവാദവും, (8) ഹരിശ്ചന്ദ്രചരിതം ഭാഷാ ചമ്പുവിൽ കുറേ ഗദ്യപദ്യങ്ങളും, അവകൂടാതെ (9) അരുവിപ്പുറം സ്ഥലമാഹാത്മ്യം കിളിപ്പാട്ടും, (10) വയ്ക്കം യാത്രാശതകം മണിപ്രവാലവും, (11) ഭദ്രാഷ്ടവാഷ്കവും, (12) സുന്ദരീ സ്വയംവരം വഞ്ചിപ്പാട്ടും, (13) തിരുക്കുളറിന്റെ തർജ്ജമ ഏതാനും ഭാഗവും, (14) ഒരു മാരൻപാട്ടും, (15) തന്റെ ഒരു സുഹൃത്തായ കുമാരപിള്ളവക്കീലിന്റെ വീട്ടിൽ നടന്ന ഒരു കെട്ടുകല്യാണത്തെ വിഷയീകരിച്ചു രണ്ടാശ്വാസത്തിൽ 175 ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചു കല്യാനവൃത്തം മണിപ്രവാലവും അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. എന്നാൽ ഒടുവിൽ 1069-ാമാന്റു് രചിച്ച (16) സുഭദ്രാഹരനം നാടകമാണു് അദ്ദേഹത്തിന്റെ അത്യുൽകൃഷ്ടമായ കൃതി. അതു ഗ്രന്ഥകാരന്റെ മേൽനോട്ടത്തിൽ പേട്ടയിൽവെച്ചു് അഭിനയിക്കപ്പെട്ടു. സൂത്രധാരനായി രങ്ഗപ്രവേശം ചെയ്തതു നല്ല വേഷച്ചേർച്ചയും അഭിനയപാടവവുമുള്ള കവിതന്നെയായിരുന്നു. 1067-ൽ കോട്ടയത്തുവച്ചു വറുഗീസു മാപ്പിളയുടെ ഉത്സാഹത്തിൽ നടന്ന കവിസമാജത്തിൽ മത്സര പരീക്ഷകൾക്കു ചേർന്നു പ്രശംസാപത്രങ്ങൾ വാങ്ങി വശ്യവാക്കെന്നു സർവ്വസമ്മതി നേടിയതിനുമേലാണു് ആ കൃതി അദ്ദേഹം നിർമ്മിച്ചതു്.
അകാലമരണം
1069-ാമാണ്ടു് ഇടവമാസം 29-ാംനു മുപ്പത്തിരണ്ടാമത്തെ വയസ്സിൽ കൃഷ്ണൻവൈദ്യൻ വിഷൂചിക ബാധിച്ചു പരലോകപ്രാപ്തനായി. കുറേക്കാലംകൂടി ജീവിച്ചിരുന്നു എങ്കിൽ സുഭദ്രാഹരണം പോലെ അനശ്വരങ്ങളായ വേറെയും, ചില പ്രബന്ധരത്നങ്ങൾകൊണ്ടു കൈരളിയെ അദ്ദേഹം അലങ്കരിക്കുമായിരുന്നു.
വെണ്മണി മഹൻനമ്പൂരിയും കൃഷ്ണൻവൈദ്യനും
തെക്കരിൽ ആദ്യമായി വെണ്മണിപ്രസ്ഥാനത്തിൽ കവിതയെഴുതിത്തുടങ്ങിയതും, വെണ്മണിമഹനെ പ്രത്യേകിച്ചു് അനുകരിച്ചതും കൃഷ്ണൻവൈദ്യനായിരുന്നു. ആ പദഘടനാചാതുരി, ആ പ്രാസ പ്രതിപത്തി, ആ സ്തോഭജനകമായ വർണ്ണനാവൈഭവം, ആ അശ്ലീലാഭിരുചി ഇത്യാദി ലക്ഷണങ്ങൾ പ്രായേണ രണ്ടുപേരിലും ഒന്നുപോലെ കാനാവുന്നതാണു്. ഫലിതം വെണ്മണിയോളംതന്നെ വൈദ്യന്നില്ല. ചില അസ്വരസങ്ങളായ തെക്കൻപദങ്ങൾ അങ്ങിങ്ങു കടന്നുകൂടീട്ടുമുണ്ടു്. എന്നാൽ ഉല്ലേഖപാടവം വെണ്മണിയേക്കാൾ കൂടും. ആകെക്കൂടി നോക്കുമ്പോൾ വെണ്മണിയോളം കയറ്റം കവിതയ്ക്കുണ്ടെന്നു പറയാൻ നിർവ്വാഹമില്ല. എങ്കിലും കൃഷ്ണൻവൈദ്യന്റെ കവിതകൾക്കു വെണ്മണിച്ചുവയുണ്ടെന്നു് അക്കാലത്തെ സഹൃദയന്മാർ ഐകകണ്ഠേന സമ്മതിച്ചിരുന്നു. രണ്ടുപേർക്കും മടികൊണ്ടു തങ്ങളുടെ പല പ്രബന്ധങ്ങളും മുഴുമിപ്പിക്കുവാൻ സാധിച്ചിട്ടില്ല. “ഒന്നാണൊന്നാമതൊന്നാന്തരമൊരു മടിയാണേതിലും കാതലിമ്മേ” എന്നു വൈദ്യൻതന്നെ തന്റെ ആ സ്വഭാവവൈകല്യം വിളിച്ചുപറഞ്ഞിട്ടുമുണ്ടു്. ഇനി ചില കൃതികളിൽനിന്നു് ഏതാനും ഭാഗങ്ങൾ പകർത്തിക്കാണിക്കേണ്ട ഭാരമേ അവശേഷിക്കുന്നുള്ളു.
കുകുത്സുവിജയത്തിലെ ഒരു കുമ്മി
ഇരുപതാമത്തെ വയസ്സിനു മുൻപു രചിച്ച ഒരാട്ടക്കഥയാണിതെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ.
“ഏണമിഴികളേ വന്നീടുവിൻ നാണം വിനാ നേരേ നിന്നീടുവിൻ
പാണിയിൽത്താളം പിടിച്ചു സുശ്രോണീ! നിന്നോളം കളിപ്പതി–
നരും നഹി പേരുന്നതി ചേരുന്നൊരു നീയിന്നിഹ
ദൂരത്തു പോകൊലാ സോമലേഖേ! വേഗം
ചാരത്തു വന്നാലും കാമലേഖേ!
മട്ടോലും വാണികളേ! മദനൻ തൊട്ട കറികളേ! നിങ്ങളെല്ലാം
വട്ടത്തിൽനിന്നു വടിവൊടു തുഷ്ടി കലർന്നു പിഴയാതെ
തട്ടിക്കരമിഷ്ടം പലവട്ടം ത്രപവിട്ടെന്നുടെ
വട്ടൊത്തകൊങ്കകളേ! കളിപ്പിൻ കൈകൾ
കൊട്ടിത്തിരിഞ്ഞിനിയും നടപ്പിൻ.
കാഞ്ചനവല്ലീ! കനകലതേ! കാഞ്ചനസന്നിഭകായലതേ!
ചാഞ്ചല്യം വിട്ടു സന്തോഷദമാം ചില മട്ടു സരഭസം
പാടിക്കളി തേടിബ്ഭൃശമാടിസ്സുഖമോടിങ്ങതി–
മോടി കൂട്ടീടുവാനൊന്നു ചൊല്ലാമതി–
ന്നോടിയടുക്കുവിൻ നിങ്ങളെല്ലാം.
സാരംഗലോചനേ! കേൾക്ക സഖീ! സാരംഗം പാടു നീ ചന്ദ്രമുഖീ!
ഈ രംഗം തന്നിൽ മഹാശുഭപൂരങ്ങൾ മിന്നി വിളങ്ങുന്ന
ധീരം നരവീരം ബുധഹീരം ഗുണസാരം ബഹു–
യോഷാമണേ! പരിതോഷയ നീ ചാരു–
വേഷാഞ്ചിതേ! ഗാനം ഘോഷയേ നീ.”
സ്ത്രീധർമ്മം
ഒരു പത്നി ഭർത്താവിനോടു് എങ്ങനെ പെരുമാറണമെന്നു് ആ സ്ത്രീയുടെ മാതാവു് ഉപദേശിക്കുന്ന രൂപത്തിലാണു് ഈ കൃതി രചിച്ചിരിക്കുന്നതു്.
“ആർക്കും മഹാധനമെഴുന്നൊരുമ്പുരാക്ക–
ന്മാർക്കും ദരിദ്രപദമെത്തുമതോർത്തിടാതെ
മൂർഖത്വമാർന്നു ചിലരിന്നടിയാരൊടേല്ക്കും
കാർക്കശ്യമോർത്തു ശിവനേ! തളരുന്നു കായം.”
സുഭദ്രാഹരണം
ഇതു് ആറങ്കത്തിലുള്ള ഒരു ഭാഷാനാടകമാണു്. ഒരു കാലത്തു് ഇതിലെ പല ശ്ലോകങ്ങളും ഹൃദിസ്ഥമാക്കാതെ യുവാക്കന്മാർ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ചുരുക്കമായിരുന്നു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
1 “ചിക്കിക്കെട്ടീടുവാനച്ചികുരഭരമഴി–
ക്കുന്ന കാലത്തു കാലിൻ
വക്കിന്നും താണുവീണദ്ധരണിയിലതു സൽ–
ഗന്ധമേല്പിച്ചിടുന്നു;
ഇക്കാര്യം തെല്ലുപോലും മതിയതിലറിയാ–
ഞ്ഞാണു ഭൂമിക്കു ഗന്ധം
തർക്കജ്ഞന്മാർ തകർക്കുന്നതു തടവു വെടി–
ഞ്ഞില്ലഹോ! കില്ലു തെല്ലും.”
2 “നീരിൽത്താരും നെടുങ്കണ്ണിണയുമണയെ നി–
ന്നൊന്നു മല്ലിട്ടു തല്ലും–
നേരത്തത്താർ മടങ്ങിസ്സപദി മദനനെ–
ച്ചെന്നു സഖ്യം പിടിച്ചു;
കൂരമ്പായ്ത്തീർന്നുകൊണ്ടക്കുവലയമിഴിയെ–
ക്കൊല്ലുവാനായിദാനീ–
മാരംഭിക്കുന്നുപോലും; ഹരഹര ശിവനേ!
ഹന്ത! നാമെന്തു ചെയ്വൂ.”
3 “കാലിൽചോടുകൾ കാണുകിൽക്കമലവും
കൈകൂപ്പിടും മേനിതൻ–
മേലുള്ളോരു മൃദുത്വമോർക്കിലുടനേ
വാകയ്ക്കു ശോകം വരും;
ചേലേറും ചെറുചെങ്കരദ്വയമിദം
കണ്ടാകിലുണ്ടാകുമ–
ത്യാലസ്യം തളിരാൽത്തണുത്ത തരുണ–
ത്തേന്മാവിനും മാനസേ.”
46.9കണ്ടിയൂർ കുഞ്ഞുവാരിയർ (1009–1078)
ചരിത്രം
കുഞ്ഞുവാരിയർ 1009-ാമാണ്ടു വൃശ്ചികമാസത്തിൽ ചോതിനാളിൽ മാവേലിക്കര കണ്ടിയൂർ വാരിയത്തിൽ ജനിച്ചു. യഥാർത്ഥനാമധേയം ഇക്കണ്ടൻ (ശ്രീകണ്ഠൻ) എന്നാണു്. അച്ഛൻ മാവേലിക്കര മറ്റത്തു വാരിയത്തിൽ രാമവാരിയരും അമ്മ പാർവ്വതിവാരസ്യാരുമായിരുന്നു. രാമവാരിയർ ഒരു മുൻസിഫായി ജോലിനോക്കീട്ടുണ്ടു്. കുഞ്ഞുവാരിയരുടെ ഗുരു മറ്റത്തു പരുത്തിക്കാട്ടു ഭാസ്കരൻനമ്പ്യാതിരിയായിരുന്നു. ആ വസ്തുത കവിതന്നെ അദ്ദേഹത്തിന്റെ കുചേലവൃത്തം തുള്ളലിൽ
“ഗുരുവാം ഭൂസുരനാശ്രിതജനസുരെ–
തരുവാം ഭാസ്കരസംജ്ഞനുദാരൻ
വിരവൊടെനിക്കിഹ മങ്ഗലമനവധി
വരുവാൻ തുണചെയ്തരുളീടേണം.”
എന്ന വരികളിൽ പ്രഖ്യാപനം ചെയ്തിട്ടുണ്ടു്. നമ്പിയാതിരി അദ്ദേഹത്തെ കാവ്യനാടകങ്ങൾമാത്രമല്ല, വ്യാകരണവും തർക്കവും ജ്യോതിശ്ശസ്ത്രവും കൂടി പഠിപ്പിച്ചു. വാരിയരുടെ ജ്യോതിശ്ശാസ്ത്രവിജ്ഞാനം ക്രമേണ ദേശാന്തരങ്ങളിലും പ്രസിദ്ധമായി. ഫലഭാഗത്തിൽ അദ്ദേഹത്തിന്റെ ദീർഘദർശനങ്ങൾ പ്രായേണ ഫലിച്ചിരുന്നു. കണ്ടിയൂർ ശിവക്ഷേത്രത്തിൽ ഭജനവും ശിഷ്യന്മാരുടെ അദ്ധ്യാപനവുമായിരുന്നു ഇതരകൃത്യങ്ങൾ. ക്ഷേത്രസംബന്ധമായ കുലവൃത്തി അതോടുകൂടി മുടങ്ങാതെ അനുവർത്തിക്കുകയും ചെയ്തുവന്നു. ശിഷ്യന്മാരിൽ പില്ക്കാലത്തു് അധികം യശസ്സു സമ്പാദിച്ചതു കണ്ടിയൂർ മഹാദേവശാസ്ത്രിയാണു്. ആറാട്ടുപുഴയിൽ താമസിച്ചിരുന്ന മിസ് തക്കർ എന്ന മദാമ്മയേയും അദ്ദേഹം സംസ്കൃതം പഠിപ്പിച്ചിട്ടുണ്ടു്. 1078-മാണ്ടു കന്നിമാസം തേക്കേട്ടനാളിൽ മരിച്ചു.
കൃതികൾ
വാരിയരാശാൻ (1) ബാല്യുത്ഭവം, (2) ദൂതവാക്യം എന്നീ രണ്ടു് ആട്ടക്കഥകൾ, (3) കുചേലവൃത്തം, (4) വാമനാവതാരം, (5) പ്രതിപ്രയാണം, (6) വിശാഖരാജവിജയം (തുലാഭാരം) എന്നീ ഓട്ടൻതുള്ളലുകൾ, (7) ശങ്കരവിജയം കിളിപ്പാട്ടു് (തർജ്ജമ), (8) ഓണാഘോഷം വഞ്ചിപ്പാട്ടു്, (9) കുചേലവൃത്തം മണിപ്രവാളം, (10) നളചരിതം നാടകം, (11) ഗജേന്ദ്രമോക്ഷം തിരുവാതിരപ്പാട്ടു്, (12) കണ്ഠീശകീർത്തനം എന്നീ കൃതികൾക്കുപുറമെ (13) കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ സന്താലഗോപാലം ശീതങ്കൻതുള്ളൽ പൂരിപ്പിച്ചിട്ടുമുണ്ടു്. ഒടുവിൽ പറഞ്ഞ കൃതിയാണു് അദ്ദേഹത്തെ സാമാന്യകവികളിൽനിന്നു് ഉയർത്തുന്നതു്. അദ്ദേഹത്തിന്റെ കൃതികളിൽനിന്നു ചില ഭാഗങ്ങൾ പകർത്താം.
ബാല്യുത്ഭവം:
കദാചന മഹീപതിഃ പ്രചുരകൗതുകാവിഷ്ടധീ–
രുദാരഭുജപൗരുഷോ രുചിരഭൂഷണാത്യുജ്ജ്വലഃ
മദാകുലമതങ്ഗജപ്രവരഗാമിനീം കാമിനീ–
മിദം വചനമുചിവാൻ സ ഖലു നന്ദനാന്തേ വസൻ.”
ദൂതവാക്യം പദം:
“താമ്രാധരി സൽഗുണവസതേ! താരേശലസന്മുഖി! ദയിതേ!
താപം ഹൃദി മന്മഥമഥിതേ താരണിവേണീ! ഹര, ലളിതേ! 1
മന്നിടമതിലെന്നുടെ കീർത്തി ചന്ദ്രികപോൽ വിലസുകമൂലം
ഉന്നതരിപു തിമിരംപോലെ സന്നത കലരുന്നിതു പാരം 2
ആരാമമിതത്ഭുതമധികം ചാരുപവനലോളിതലതികം
മാരാഹവകേളിസമുചിതം കീരാളിപികാരവമിളിതം.” 3
തുലാഭാരം തുള്ളൽ:
“നൽകണ്ഠീപുരമതിൽ മരുവിടും
മുക്കണ്ണനതാം ഭഗവാൻ തന്നുടെ
തൃക്കാലിണയും സേവിച്ചങ്ങു ല–
ഭിക്കും ചോറതുകൊണ്ടു കുടുംബം
മിക്കതുമിങ്ങു പുലർത്തിക്കൊണ്ടൊരു
വക്കാണത്തിന്നാരോടുമൊന്നും
പൊയ്ക്കൊള്ളാതൊരു കോണിലിരുന്നുക–
ഴിക്കും കശ്ചന പാരശവൻ ഞാൻ
ഇക്കാലത്തു തുലാഭാരോത്സവ–
മൊക്കെക്കേട്ടതി വിസ്മിതനായി
ചൊല്ക്കൊള്ളുന്ന മഹീപതിവരനെ
വെക്കം ചെന്നു മുഖം കാണിക്കാ–
നൊക്കും കാര്യമതല്ലടിയന്നൊരു
ലക്കുമതില്ല നിനയ്ക്കുംനേരം.
തൃക്കയ്യിൽബ്ബത ചെന്നതു ചേരാൻ
തക്കവിധത്തിൽപ്പത്രമയച്ചാൽ
തൃക്കൺപാർക്കുമിതെന്നൊരു സജ്ജന
വാക്യമതൊന്നു നമുക്കവലംബം.”
നളചരിതം നാടകം
ഉണ്ണായിവാരിയരുടെ പ്രബന്ധത്തിലെ രണ്ടാം ദിവസത്തെ കഥമുതലുള്ള ഭാഗമാണു് ഇതിൽ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നതെന്നു കേട്ടുകേൾവിയുണ്ടു്. ആദ്യന്തഭാഗങ്ങൾ ഞാൻ കണ്ടിട്ടില്ല. ഒരു ശ്ലോകം ചേർക്കാം.
“ഉണ്ടാം കഞ്ചുകിസഞ്ചയങ്ങളകമേ
വേണ്ടോളമക്കാട്ടിലും
കണ്ടാൽ നല്ലൊരു കാന്തിയുള്ള മഷിഷീ–
പാർശ്വേ വസിക്കായ്വരും
കുണ്ഠതം തവ വേണ്ടെടോ കലകളെ
ക്കൊണ്ടും പ്രസാദിച്ചിടാം
മിണ്ടാതങ്ങു ഗമിക്ക നീ, ധരണിയെ–
പാലിച്ചിടും പുഷ്കരൻ.”
പ്രതിപ്രയാണം
ഇതിലെ പ്രതിപാദ്യം രാവണവധാനന്തരം പുഷ്പകവിമാനത്തിൽ സീതയോടുകൂടി തിരിയെ വരുന്ന ശ്രീരാമൻ ആ ദേവിക്കു വഴിയിൽ കാണുന്ന വസ്തുക്കളെപ്പറ്റി നല്കുന്ന വിവരണമാകുന്നു. രഘുവംശത്തിലെ പദ്ധതി തന്നെയാണു് കവി ഇതിലും സ്വീകരിച്ചിരിക്കുന്നതു്; മറ്റു കൃതികളെപ്പറ്റി ഒന്നും പറയേണ്ടതില്ല. ശങ്കരവിജയവും കുചേലവൃത്തം മണിപ്രവാളവും കണ്ടുകിട്ടീട്ടില്ല.
46.10സന്താനഗോപാലം
ആശാൻ ഒരു വിനോദരസികനായിരുന്നു. അതുകൊണ്ടാണു് മഹാകവി വിദ്വാൻ കോയിത്തമ്പുരാന്റെ തുള്ളൽ പൂരിപ്പിക്കുവാൻ അദ്ദേഹത്തിനു ധൈര്യമുണ്ടായതു്. ഒരു സഹൃദയനും കവിയുമായ ചെറുകടൽ വിഷ്ണുപ്പോറ്റിയുടെ നിർബന്ധമാണു് കാരണം. കോയിത്തമ്പുരാന്റെ ഭാഗംപോലെ കവിത ഉൽകൃഷ്ടമാണെന്നു പറയുവാനില്ലെങ്കിലും ഒട്ടൊക്കെ നന്നായിട്ടുണ്ടു്. നോക്കുക, ചില ഈരടികളുടെ മാധുര്യം:
“ഈറ്റുനോവങ്ങു തുടങ്ങി കുടുംബിനി–
ക്കേറ്റം പരിഭ്രമം പൂണ്ടു വിപ്രേന്ദ്രനും.
ഈറ്റുപുരയുടെ മുന്നിൽ നടക്കയും
മുറ്റും വിചാരിച്ചിടയ്ക്കിടെ നില്ക്കയും
ഫല്ഗുനന്റെ മുഖത്തമ്പോടു നോക്കയും
വല്ഗുസ്മിതദ്യുതി കണ്ടു മോഹിക്കയും
അർക്കൻ വസിക്കുന്ന ദിക്കു കുറിക്കയും
തർക്കിച്ചു പഞ്ചാംഗമമ്പോടു നോക്കയും
സ്വേദജലങ്ങളൊലിക്കുന്നതൊട്ടൊട്ടു
വേദജ്ഞനാശു തുടച്ചു കളകയും
വേദാന്തവേദ്യനാമാദിദേവൻതന്റെ
പാദാന്തമുള്ളിലുറപ്പിച്ചിരിക്കയും
അച്ചിമാരെ വിളിച്ചാശു ചോദിക്കയും
കൊച്ചിൻകരച്ചിൽ കേൾക്കുന്നുവെന്നോർക്കയും
നേർച്ചകളോരോന്നു നേർന്നാശുവെക്കയും
വേഴ്ചയുള്ളാളുകൾക്കാളങ്ങയയ്ക്കയും
അച്യുതാനന്തേതി നാമജാലങ്ങള–
ങ്ങുച്ചത്തിലാമ്മാറു ഭക്ത്യാ ജപിക്കയും
നിശ്ചയിച്ചുള്ളോരു ദാനത്തിനൊക്കയു–
മച്ഛിന്നകൗതുകം വച്ചങ്ങൊരുക്കയും
അച്ചിമാർക്കായി നിനച്ചു തരം തരം
കച്ച മുറിച്ചങ്ങു പെട്ടെന്നു വയ്ക്കയും……
ഇപ്രകാരം ചെറ്റു നേരം കഴിച്ചിതു
വിപ്രകുലോത്തമനെന്നേ പറയേണ്ടൂ.”
മുക്തകങ്ങൾ
ഓരോ അവസരത്തിൽ വാരിയർ പല ഒറ്റ ശ്ലോകങ്ങളുമുണ്ടാക്കീട്ടുണ്ടു്. അവയിൽ ഒന്നുരണ്ടെണ്ണം ഉദ്ധരിക്കാം.
1 കണ്ടിയൂർ ക്ഷേത്രത്തിൽ ഉത്സവത്തിനു വെടിക്കെട്ടു്:
“ബാണപ്രിയൻതാൻ ശിവനെന്നു കേട്ടോ
ബാണപ്രയോഗം ബഹു ചെയ്തിടുന്നു?
വേണുന്നതല്ലീവക തത്ത്വമോർക്കാ–
താണേ തുടങ്ങുന്നതു നിങ്ങളിപ്പോൾ.”
2 കണ്ടിയൂർ തേവരെപ്പറ്റി:
“രാജീവാസനവിഷ്ണുമുഖ്യമകുടഭ്രാജിഷ്ണുരത്നപ്രഭാ–
രാജൽപാദസരോരുഹം സുരസരിദ്ഗോത്രേന്ദ്രജാകാമുകം
രാജാക്കാർഗ്നിവിലോചനം പ്രണതലോകാശേഷതാപാപഹം
ഭ്രാജന്തം പ്രണമാമി ശങ്കരമഹം കുണ്ഠീപുരേ ഭാസുരേ.”
വാരിയരുടെ ഫലിതം
വാരിയരുടെ ഫലിതം വളരെ പ്രസിദ്ധമായിരുന്നു. സംഭാഷണത്തിലാണു് അതു് അധികമായി പ്രകാശിച്ചിരുന്നതു്. ഒരിയ്ക്കൽ വാര്യത്തിന്റെ സമീപമുള്ള വഴിയിൽക്കൂടി അദ്ദേഹത്തിന്റെ ഒരു സ്നേഹിതൻ രാത്രി പതിവായി പോകാറുണ്ടായിരുന്നു. വാരിയർ അതിനെപ്പറ്റി ചോദിച്ചപ്പോൾ ‘ലാ’ പഠിക്കാണാണെന്ന് അദ്ദേഹം പറഞ്ഞു. ‘രാ’ കഴിഞ്ഞിട്ടു ‘ലാ’പഠിക്കയല്ലേ നല്ലതെന്നു് ആശാൻ ചോദിച്ചു. മറ്റൊരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ തന്റെ മകൻ അപ്പു എന്ന കുട്ടിയെ അന്വേഷിച്ചു് “അപ്പു വാര്യത്തുണ്ടോ?” എന്നു ചോദിച്ചു. “അയ്യോ! അപ്പു ഇതേവരെ വാര്യത്തുണ്ടായിരുന്നു; ഇപ്പോളാണു് അമ്പലത്തിൽ കൊടുത്തതു്” എന്നായിരുന്നു വാരിയരുടെ മറുപടി. വേറേ ഒരിക്കൽ അദ്ദേഹം ക്ഷേത്രക്കുളത്തിൽ കുളിക്കുവാൻ ചെന്നപ്പോൾ കടവു മുഴുവൻ വൃത്തികേടായിക്കിടക്കുന്നതുകണ്ടു് “ഈകടവു കണ്ടാൽ കുളിക്കണമെന്നു തോന്നും” എന്നു പറഞ്ഞു അവിടെനിന്നും പോയി. മരിക്കുന്നതുവരെ ആ ഫലിതധോരണി അദ്ദേഹത്തെ പരിത്യജിച്ചില്ല. അദ്ദേഹം ആസന്നമരണനായിക്കിടക്കുന്ന അവസരത്തിൽ അന്നുവരെ തിരിഞ്ഞുനോക്കാത്ത ഒരു വക്കീൽ അവിടെ കേറിച്ചെന്നു രോഗത്തെപ്പറ്റി അന്വേഷിച്ചു. അപ്പോൾ “സ്നേഹിതാ! ഇവിടെ ഈരങ്കി കഴിഞ്ഞിരിക്കയാണു്. ഇനി വിധി പ്രസ്താവിക്കേണ്ട താമസമേയുള്ളു. അതിനു വക്കീലിന്റെ ആവശ്യമില്ല” എന്നു പറഞ്ഞു വാരിയർ ആ സുഹൃത്തിനെ ഇളിഭ്യനാക്കി അവിടെനിന്നു തള്ളിവിടുകയാണു് ചെയ്തതു്.
46.11മൂത്തേടത്തു വാസുദേവൻപോറ്റി (1008–1068)
ജനനവും വിദ്യാഭ്യാസവും
വാസുദേവൻപോറ്റി ചെങ്ങന്നൂർ ചെറിയനട്ടുദേശത്തു മൂത്തേടത്തു മഠത്തിൽ നാരായണൻപോറ്റിയുടേയും നങ്ങയ്യ്യ (ആര്യ) അന്തർജ്ജനത്തിന്റേയും പുത്രനായി 1008-ാമാണ്ടു മിഥുനമാസത്തിൽ വിശാഖംനക്ഷത്രത്തിൽ ജനിച്ചു. മൂന്നാമത്തെ വയസ്സിൽത്തന്നെ അക്ഷരാഭ്യാസം ആരംഭിച്ച ആ ബാലന്റെ വിസ്മയനീയമായ പ്രതിഭാവൈഭവം കണ്ടു സന്തുഷ്ടനായ പിതാവു മാവേലിക്കര ഇടശ്ശേരി അതുക്കാട്ടു ഉണ്ണിത്താനെ വരുത്തി സംസ്കൃതത്തിലും ജ്യോതിഷത്തിലും പ്രഥമപാഠങ്ങളും എട്ടാമത്തെ വയസ്സിൽ ഉപനീതനായതിന്നു മേൽ കവളപ്പാറ മുണ്ടനാട്ടു തുപ്പൻനമ്പൂരിയെക്കൊണ്ടു വേദവേദാംഗങ്ങളും അഭ്യസിപ്പിച്ചു. പത്താമത്തെ വയസ്സിൽ കഠിനമായ നേത്രരോഗം ബാധിക്കുകയും തന്നിമിത്തം പതിനാറാമത്തെ വയസ്സിൽ ആന്ധ്യത്തിനു വിധേയനാകുകയും ചെയ്തു. ഭാഗ്യവശാൽ അതിനുമുൻപുതന്നെ നാടകാലങ്കാരങ്ങൾക്കു പുറമേ കുഴിക്കാട്ടു മഹേശ്വരൻ ഭട്ടതിരിയോടു വ്യാകരണവും പഠിച്ചുകഴിഞ്ഞിരുന്നു. ജ്യോതിഷത്തിലും വിപുലമായ ജ്ഞാനം ആയിടയ്ക്കുതന്നെ സമ്പാദിക്കുവാൻ സാധിച്ചു.
അനന്തരജീവിതം
താൻ കുടുംബത്തിലെ ഏകസന്താനമായിരുന്നതിനാൽ വാസുദേവൻപോറ്റിക്കു് അച്ഛന്റെ നിർബന്ധം നിമിത്തം 17-ാമത്തെ വയസ്സിൽ ദാരസംഗ്രഹം ചെയ്യേണ്ടിവന്നു. ശ്രൗതസ്മാർത്തകർമ്മങ്ങൾ ലോപംകൂടാതെ അനുഷ്ഠിക്കുകയും ശിഷ്യന്മാരെ സംസ്കൃതവും ജ്യോതിഷവും അഭ്യസിപ്പിക്കുകയും മാത്രമായിരുന്നു പിന്നീടു അദ്ദേഹത്തിന്റെ പ്രധാന ദിനകൃത്യങ്ങൾ. 34-ാമത്തെ വയസ്സിൽ വീണ്ടും ഒന്നുകൂടി വേൾക്കേണ്ട ആവശ്യം നേരിട്ടു. ആദ്യത്തെ പത്നിയിൽ നാരായണൻപോറ്റി, കുഞ്ഞിക്കുട്ടൻപോറ്റി, കുഞ്ചുപോറ്റി എന്നീ പുരുഷസന്താനങ്ങൾ ജനിച്ചു. അവർ മൂന്നുപേരും കാലക്രമത്തിൽ കവിതാവാസനയാലും കുഞ്ചുപ്പോറ്റി അതോടുകൂടി വൈദുഷ്യത്താലും അനുഗ്രഹീതന്മാരായിത്തീർന്നു. ദ്വിതീയപത്നിയിൽ ജനിച്ച പുത്രിയുടെ മകനാണു് ഇക്കാലത്തെ സിദ്ധദൈവജ്ഞനായ പുലിയൂർ പുരുഷോത്തമൻനമ്പൂരി. 1038-ൽ കാര്യവശാൽ അന്നു വലിയ കൊട്ടാരം വിദ്വത്സദസ്സിലെ അധ്യക്ഷനും സദർകോട്ടുപണ്ഡിതരുമായിരുന്ന അനന്തരാമശാസ്ത്രികളെ സന്ദർശിക്കുകയും പോറ്റിയുടെ പാണ്ഡിത്യവും കവിത്വവും കണ്ടു് ആശ്ചര്യഭരിതനായ ശാസ്ത്രികൾ അദ്ദേഹത്തിനു് “ഗീർവാണകവി” എന്ന ബിരുദം സമ്മാനിക്കുകയും ചെയ്തു. പിന്നീടു് “വാസുദേവഗീർവാണകവി” എന്ന പേരിലാണു് അദ്ദേഹം അറിയപ്പെടുന്നതു്. 1068-ാമാണ്ടു മിഥുനമാസം 24-ാം൹ രേവതിനാൾ അദ്ദേഹം യശശ്ശരീരനായി. പെരുമ്പാറ വാസുദേവ ഭട്ടതിരി, പെരുങ്ങാലാ ശ്രീധരയോഗി, താഴമൺമഠത്തിൽ പ്രഭാകരൻതന്ത്രി എന്നീ പണ്ഡിതന്മാർ പ്രസ്തുത കവിയുടെ ശിഷ്യവർഗ്ഗത്തിൽ പെട്ടവരായിരുന്നു.
കൃതികൾ
വാസുദേവൻപോറ്റിക്കു സംസ്കൃതത്തിലും മലയാളത്തിലും ഒന്നുപോലെ സരസമായി കവനം ചെയ്വാൻ സാമർത്ഥ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ (1) കംസവധം കാവ്യം (നാലു സർഗ്ഗം), (2) കുചേലവൃത്തം കാവ്യം, (3) സ്കാന്ദം ചമ്പു, (4) വിഷ്ണുദാസചരിതം, (5) വൃഷലാഷ്ടകം, (6) പരശുരാമചരിതം, (7) ത്രിപുരദഹനം എന്നീ രണ്ടു് ആട്ടക്കഥകൾ, (8) ഭദ്രോൽപത്തി കിളിപ്പാട്ടു്, (9) ശുചീന്ദ്രസ്ഥലമാഹാത്മ്യം കിളിപ്പാട്ടു്, (10) ഗജേന്ദ്രമോക്ഷം തിരുവാതിരപ്പാട്ടു് ഇവയാകുന്നു. ഇവയിൽ ആദ്യത്തെ അഞ്ചു കൃതികൾ സംസ്കൃതമാണു്. സ്കാന്ദം ചമ്പു പൂർണ്ണമായിട്ടില്ല. ശുചീന്ദ്രസ്ഥലമാഹാത്മ്യം എഴുതിക്കൊണ്ടിരിക്കവേ കവി അന്തരിച്ചുപോകയാൽ അതും അപൂർണ്ണമാണു്. 18-ാമത്തെ വയസ്സിൽ ഉണ്ടാക്കിയ കംസവധം അഗ്നിബാധയിൽ ദഹിച്ചുപോയി. ത്രിപുരദഹനവും ഗജേന്ദ്രമോക്ഷവും കണ്ടുകിട്ടീട്ടില്ല. അദ്ദേഹത്തിന്റെ വശ്യവചസ്ത്വം ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു വിശദീകരിക്കാം.
കുചേലവൃത്തം കാവ്യം
“ഛവ്യാ നവ്യാരുണധ്വംസീ ഭവ്യാനി ഭജതാം ദിശൻ
അവ്യാജകരുണോ യുഷ്മാനവ്യാദിഭമുഖസ്സദാ.”
ചമ്പുക്കൾ
ചെറിയനാട്ടു സുബ്രഹ്മണ്യസ്വാമിയായിരുന്നു പോറ്റിയുടെ ഇഷ്ടദേവത. ആ ദേവനു് ഉപഹാരരൂപത്തിൽ സമർപ്പിക്കുവാൻ രചിച്ചതാണു് സ്കാന്ദം ചമ്പു. സംസ്കൃതത്തിൽ ആ ഇതിവൃത്തത്തെ ഉപജീവിച്ചു വേറെ ഒരു ചമ്പു ഉണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം തന്റെ ആ ഉദ്യമത്തിൽനിന്നു പിൻവാങ്ങി. വിഷ്ണുദാസചരിതം പൊതിയിൽ നാരായണ ചാക്കിയാർക്കുവേണ്ടി എഴുതിക്കൊടുത്തതാണു്. ഈ നാരായണച്ചാക്കിയാരും കവിയും തമ്മിൽ ഒരിക്കൽ വലിയ രസക്ഷയത്തിനു കാരണമുണ്ടായി. പതിനെട്ടാമത്തെ വയസ്സിൽ ചെറിയനാട്ടു ക്ഷേത്രത്തിൽ ആ സുപ്രസിദ്ധനായ ചാക്കിയാരുടെ കൂത്തുകേൾക്കുവാൻ പോറ്റി പോയി. അപ്പോൾ പോറ്റിയെ ധൃതരാഷ്ട്രരാക്കി അവഹേളനം ചെയ്തുകൊണ്ടു ചാക്കിയാർ കൂത്തു തുടർന്നു. അതു പോറ്റിക്കു സഹ്യമായില്ല. തിരിയെ മഠത്തിൽപ്പോയി
“പ്രാപ്താ ദോഷേണ പിത്രോരധികതരജൂഗു–
പ്സാഭിപന്നാമവസ്ഥാം
കൈവല്യാർത്ഥം തതസ്തേ പുനരിഹ ഭഗവ–
ച്ചേഷ്ടിതോക്തൗ നിയുക്താഃ
ആരബ്ധാസ്സൽകഥായൈ ദ്വിജവരപരിഷദ്–
ഭർത്സനം തത്രസമക്‍
കൃത്വാ സമ്പാദയന്തി ദ്രവിണമപി കഥം
ജായതേ പുണ്യമേഷാം?”
എന്ന ശ്ലോകം അയച്ചുകൊടുത്തു. ചാക്കിയാർ അതുകണ്ടു പുഞ്ചിരികൊണ്ടതേയുള്ളു. പിന്നീടു് അവർ തമ്മിൽ സുഹൃത്തുക്കളാകുകയും യഥാകാലം ആ നർമ്മമർമ്മജ്ഞൻ തന്റെ പുത്രനായ ശങ്കരനാരായണച്ചാക്കിയാരെ പോറ്റിയേക്കൊണ്ടു സംസ്കൃതം പഠിപ്പിക്കുകയും ചെയ്തു. തുളസീമാഹാത്മ്യമാണു് വിഷ്ണുദാസചരിതത്തിലെ പ്രതിപാദ്യം. അതിൽനിന്നു് ഒരു ശ്ലോകം താഴെച്ചേർക്കുന്നു.
“കർത്തും കാർത്തികമാസി ജാതു ഹരിജാഗര്യാം വിനിര്യാതവാ–
നേകാകീ സ നിശാന്തയാമസമയാരംഭേ നിശാന്താന്നിജാൽ
പാണിദ്വന്ദ്വധൃതാർഹണോപകരണശ്രേണിസ്സമഭ്യാഗതാ–
മാരാദൈക്ഷത രാക്ഷസീം വിദധതീം പഥ്യാരവം ഭൈരവം.”
ശുദ്രാഷ്ടകം
ശൂദ്രാഷ്ഠകത്തിൽ കവി ശൂദ്രരുടെ ഉൽകൃഷ്ടവർണ്ണത്ത്വത്തെ സമർത്ഥിക്കുന്നു.
“പാഥോജാസനപാകശാസനമിഖൈർബഹിർമ്മുഖൈരർഹിതം
പാദാബ്ജം പരിലാള ്യമാനമനിശം വിശ്വൈകമാത്രാ ഹരേഃ
സിദ്ധാനാം ഹൃദി വിദ്ധി ബദ്ധവസതിം ശ്രദ്ധാവതാം ബുദ്ധിമ–
ന്യേഷാം ജന്മഭുവം വദന്തി വൃഷലാ, സ്തേ നിന്ദനീയാ നു കിം?”
പരശുരാമവിജയം ആട്ടക്കഥ
“കദാചന വിരോചനേ നിശി വിശാരദേ ശാരദേ
വിഭൂഷയതി യോഷിതോ നിജകരേണ കാഷ്ഠാമയീഃ
സ്വയാ സ ഹി മഹേലയാ സഹ സഹേലയാ ഹേഹയോ
ഗതോഭിനദി ലോലയാ ന്യഗദദുത്സുകോ ലീലയാ”
ഭദ്രോൽപത്തി
ഭദ്രോൽപത്തിയാണു് കവിയുടെ ഭാഷാകൃതികളിൽ സർവ്വോത്തമമായി പരിലസിക്കുന്നതു്. അതു് അദ്ദേഹം ശിഷ്യന്മാരുടെ പ്രേരണനിമിത്തം മുപ്പത്തൊന്നാമത്തെ വയസ്സിൽ (1039) ഉണ്ടാക്കി. ഭദ്രകാളിയുടെ ഉൽപത്തിയും ദാരുകന്റെ വധവുമാണു് വിഷയം.ആകെ പത്തു് അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ചില ഈരടികൾ ചുവടേ ചേർക്കാം.
“പവനസഖദിവസകരരജനികരലോചനേ!
പഞ്ചമഹാപാതകാദിസംഹാരിണീ!
പരമശിവനിടിലതടനയനദഹനോത്ഭവേ!
പാവനീ! ശ്രീഭദ്രകാളീ! നമോസ്തു തേ!
അനവരതമവനതരിലനുപമമനുഗ്രഹ–
മവ്യാജമാമ്മാറു ചെയ്യുന്ന ചണ്ഡികേ!
അയി! ഭുവനജനനി!ജയ ജയ ജയ മഹേശ്വരീ
ആര്യേ! സദാ ഭദ്രകാളീ നമോസ്തു തേ!
മഴമുകിലൊടുപമയെഴുമഴകുടയ ചായലും
മണ്ഡനമായിട്ടു മൗലിയിലിന്ദുവും
നിടിലഭുവി കനൽ ചിതറുമൊരു നയനവും തവ
നിത്യം നിരുപമം കാളീ! നമോസ്തു തേ!
നവനളിനദലലളിതനയനയുഗളോജ്ജ്വലേ!
നക്ഷത്രനാഥബിംബാഭിരാമാനനേ!
മൃദുഹസിതപരിലസിതദശനവസനദ്വയേ!
മാതങ്ഗകുണ്ഡലേ! കാളീ! നമോസ്തു തേ!”
നിരർഗ്ഗളമായ ഈ സരസ്വതീപ്രവാഹം ഒരു നയനവികലന്റെ രസനാഞ്ചലത്തിൽനിന്നാണെന്നു് ഓർമ്മിക്കുമ്പോൾ ഏതു സഹൃദയന്റെ ശരീരമാണു് കോൾമയിർകൊള്ളാതിരിക്കുക? സംസ്കൃതഭാഷയിൽ കവനം ചെയ്യുന്നതിനാണു് തനിക്കു് അധികം ഔത്സുക്യമെന്നു് അദ്ദേഹം ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“ദോഷജ്ഞശ്രേഷ്ഠ! കേട്ടീടുക ഭവദനുയോ–
ഗോത്തരം വിസ്തരിക്കാ–
തീഷന്മാത്രം കഥിക്കാം പ്രതനകൃതിമതം
കേട്ടറിഞ്ഞിട്ടു പണ്ടേ
ഭാഷാപദ്യേഷു പാരം മനസി രസമെനി–
ക്കില്ല ദൗശ്ശീല്യമല്ലേ,
തോഷം ഗീർവാണപദ്യേ സതതമതു ചമ–
യ്പാനനല്പാദരോഹം.”
അതു് പരമാർത്ഥമാണെങ്കിലും ഭാഷയിലും അദ്ദേഹത്തിനു് ഏറ്റവും വിശിഷ്ടങ്ങളായ പ്രബന്ധങ്ങൾ രചിക്കുന്നതിനു പ്രയാസമില്ലായിരുന്നു എന്നു ഭദ്രോൽപത്തി വിശദീകരിക്കുന്നു.
ചില മുക്തകങ്ങൾ
ഒരു സുഹൃത്തിനു്:
“ശ്രുതാ ശ്രുതാഭിജ്ഞ! സുതാസ്യതോ മയാ
ഗണാ ഗുണാനാമഗണേയപുണ്യ! തേ
തദാദി വർഷാസു മരാളവംശവൽ
സദാ ഭവാൻ മാനസ ഏവ വർത്തതേ.”
ഒരു പ്രശ്നോത്തരം:
“കാ നാമ വിഷ്ണുപത്നീ? ക്ഷിതിസൂനുഃ കുശ്ച? സർവഭോക്താ കഃ?
കിം വാ നിഷേധവാക്യം? വിശ്വവിജേതാ ച കോ? മാരഃ.”
46.12വില്വട്ടത്തു രാഘവൻനമ്പിയാർ (996–1074)
ജനനവും വിദ്യാഭ്യാസവും
രാഘവൻനമ്പിയാർ 996-ാമാണ്ടു് ഇടവമാസത്തിൽ തിരുവോണം നക്ഷത്രത്തിൽ തിരുവല്ലാ വില്വട്ടത്തുതറവാട്ടിൽ ജനിച്ചു. വില്വട്ടത്തു തറവാട്ടുകാർക്കു പരമ്പരയാ ആ ദേശത്തെയും സമീപപ്രദേശങ്ങളിലെയും ആശായ്മസ്ഥാനമുണ്ടായിരുന്നു. നമ്പിയാരുടെ ജനനകാലത്തു് ആ തറവാട്ടിൽ പുരുഷന്മാരില്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ വിദുഷിയായ മാതാവുതന്നെയാണു് കുലവൃത്തി നോക്കിവന്നതു്. ആ മാതാവിനോടു ബാലൻ സംസ്കൃതത്തിലും ജ്യോതിഷത്തിലും പ്രഥമപാഠങ്ങൾ പഠിച്ചു. കുഴിക്കാട്ടു മഹേശ്വരൻ ഭട്ടതിരിയോടു കാവ്യനാടകങ്ങളും അഭ്യസിച്ചു. ശാസ്ത്രം പഠിക്കുവാൻ സൗകര്യം കിട്ടിയില്ല.
അനന്തരജീവിതം
തിരിയെ ഗൃഹത്തിൽ വന്നു നമ്പിയാർ ശിഷ്യന്മാരെ സംസ്കൃതവും ജ്യോത്സ്യവും അഭ്യസിപ്പിച്ചുതുടങ്ങി. അദ്ധ്യാപനവിഷയത്തിൽ അസാമാന്യമായ സാമർത്ഥ്യമുണ്ടായിരുന്നതിനാൽ പലസ്ഥലങ്ങളിലും ഓരോ മന്യന്മാർ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി താമസിപ്പിച്ചു് അവരുടെ ആവശ്യം നിർവഹിച്ചുവന്നു. ആദ്യകാലത്തു തിരുവല്ലാ പാലിയക്കരക്കൊട്ടാരത്തിൽ കൊച്ചുതമ്പുരാക്കന്മാരെ പഠിപ്പിച്ചു. താഴെക്കാണുന്ന ശ്ലോകം എഴുതിക്കൊടുത്തിട്ടു് ഏറെത്താമസിയാതെ അവിടം വിട്ടുപോയി.
“വേറുള്ളോരുപജീവനം കരുതി ഞാൻ പോകുന്നു വല്ലേടവും
ചോറിന്നേവരെയുണ്ടതിന്നു വളരെക്കൂറുണ്ടുതാനും വിഭോ!
നൂറുണ്ടേ പണമത്രനിന്നു വരുവാൻ, ചോദിച്ചിടാ കാണിയും;
കാറില്ലാത്ത ശരൽഘനത്തൊടുദകം യാചിക്കുമോ ചാതകം?”
പിന്നെയും വേറെ ചിലരെ പഠിപ്പിച്ചതിനുമേൽ കോട്ടയത്തു ബിഷപ്പു് പീച്ച്ലി എന്ന സായിപ്പിന്റെ മുൻഷിയായി; തദന്തരം പാറശ്ശാലയിൽ ഒരു യൂറോപ്യൻ മിഷനറിയെ മലയാളം പഠിപ്പിച്ചു; അതിനുമേൽ കോട്ടയത്തു പഴയ സെമിനേരിയിൽ 1055 വരെ മുൻഷിപ്പണി നോക്കി. ഒടുവിൽ മരണംവരെ പതിനെട്ടുകൊല്ലം അവിടെത്തന്നെ സി.എൻ.ഐ.ഇൻസ്റ്റിറ്റ്യൂഷൻ മുൻഷിയായും അദ്ധ്യാപകവൃത്തി തുടർന്നു; മലയാളമനോരമയ്ക്കു പലതരത്തിലുള്ള പ്രോത്സാഹനം നമ്പിയാരിൽനിന്നു് ഉണ്ടായിട്ടുണ്ടു്. അദ്ദേഹത്തിനു ജ്യോതിഷത്തിനുപുറമെ വൈദ്യം, സംഗീതം, ചിത്രമെഴുത്തു്, കൊത്തുപണി, തച്ചുശാസ്ത്രം, കഥാപ്രവചനം എന്നീ വിഷയങ്ങളിലും ജ്ഞാനമുണ്ടായിരുന്നു. പാഠകത്തിനു മാധവരായർ ദിവാൻജിയോടു സമ്മാനം വാങ്ങീട്ടുണ്ടു്.
കൃതികൾ
രാഘവൻനമ്പിയാർ (1) ആറന്മുളവിലാസം മണിപ്രവാളം, (2) മനുഷ്യാലയചന്ദ്രികയുടെ വ്യാഖ്യാനം, (3) മാതംഗലീല ഭാഷ എന്നീ കൃതികൾ രചിച്ചിട്ടുണ്ടു്. മാതംഗലീല കണ്ടുകിട്ടീട്ടില്ല. അദ്ദേഹത്തിന്റെ കവിതയ്ക്കു പറയത്തക്ക ഗുണമില്ല. ഒരു ഫലിതരസികനും വാദപ്രതിവാദകുശലനുമായ ആശാൻ എന്ന നിലയിലാണു് സമകാലികന്മാർ അദ്ദേഹത്തെ ബഹുമാനിച്ചുവന്നതു്. പത്രപംക്തികളിൽ അദ്ദേഹം പല വിനോദപ്രദങ്ങളായ ഉക്തിപ്രത്യുക്തികളിൽ ഏർപ്പെടുകയും അവയിൽ പ്രായേണ വിജയം നേടുകയും ചെട്ടുണ്ടു്.
ആറന്മുളവിലാസം
ആറന്മുളക്ഷേത്രത്തിന്റെ മാഹാത്മ്യമാണു് ഇതിലെ പ്രതിപാദ്യം. വിവിധസംസ്കൃതവൃത്തങ്ങളിൽ ഈ കൃതി രചിച്ചു 1067-ാമാണ്ടു മുതൽ 1070-ാമാണ്ടുവരെ മലയാള മനോരമയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.ഉത്രിട്ടാതി വള്ളംകളിയെപ്പറ്റിയും മറ്റും തന്മയത്വത്തോടുകൂടി വർണ്ണീച്ചിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“കളഭമഴകിൽ നല്കീട്ടെത്രയും ഭക്തിപൂർവം
കളഭണിതിയൊടും വന്ദിച്ചൊരക്കുബ്ജതന്നെ
കള ഭവതി വപുഃ കൗടില്യമെന്നാശു ചൊല്ലി–
ക്കളഭഗമനയാക്കിത്തീർത്തതിദ്ദേവനല്ലോ.”
“കാഠിന്യാൽക്കാലവർഷക്കളിയുടെ, മലയിൽ–
ക്കുന്നുകൾക്കൊട്ടിളക്കം
പാടേ തട്ടീട്ടു ചോടേ ചിലതിളകിമറി–
ഞ്ഞൂറ്റമാമാറ്റൊഴുക്കിൽ
കൂടീട്ടീടൊത്തുരുണ്ടും ത്വരിതമിഹ വരും
കാഴ്ചയെന്നോർക്കുവോരീ
മോടിക്കുള്ളോരു വള്ളംവരവതു വലിയോ–
രത്ഭുതം കാണ്കിലാർക്കും.”
നമ്പിയാരും വലിയകോയിത്തമ്പുരാനും
1042-ാമാണ്ടിടയ്ക്കു കോട്ടയത്തു സി. എം. എസ്. അച്ചുക്കൂട്ടത്തിൽനിന്നു ഡബ്ലിയു. എച്ച്. മൂർ എന്ന സായിപ്പു് ട്രാവൻകോർ ഹെറാൾഡ് എന്ന ഒരു ഇംഗ്ലീഷുപത്രവും അതിന്റെ അനുബന്ധമായി സന്ദിഷ്ടവാദി എന്നൊരു മലയാളപത്രവും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അതിൽ ദിവാൻ മാധവരായരുടെ രാജ്യഭരണത്തെപ്പറ്റി സ്തുതിച്ചു നമ്പിയാർ സ്വാമിഭക്തൻ എന്ന പേരിലും, കുറ്റം കണ്ടുപിടിച്ചു കേരളവർമ്മ വലിയകോയിത്തമ്പുരാൻ രാജഭക്തൻ എന്ന പേരിലും ഒരു വാദപ്രതിവാദംനടത്തി. വലിയ കോയിത്തമ്പുരാൻ തന്റെ ശ്ലോകങ്ങളും നമ്പിയാരുടേതുപോലെ ഭാഷയിൽത്തന്നെ എഴുതി. താൻ ആരെന്നറിയരുതെന്നു തമ്പുരാനു നിർബന്ധമുണ്ടായിരുന്നതിനാൽ നമ്പിയാരെപ്പോലെയുള്ള കവികളുടെ നാടോടിശ്ശൈലിയാണു് സ്വീകരിച്ചതു്. എങ്കിലും സ്വല്പം കഴിഞ്ഞപ്പോൾ അവർ അന്യോന്യം ആരെന്നു കണ്ടുപിടിക്കുകയും നമ്പിയാർ വാദം നിറുത്തുകയുംചെയ്തു.അപ്പോൾ മറ്റൊരാൾ സ്വാമിഭക്തനെന്ന പേരിൽ വീണ്ടും ആ വാദം ഉത്ഥാപനംചെയ്തു. അതിനു മറുപടിയായി വലിയ കോയിത്തമ്പുരാൻ
“മുന്നം സ്വാമിസ്തവംചെയ്തൊരു കവിവരനാം
സ്വാമിഭക്തന്റെ വാക്കി–
ന്നെന്യേ മറ്റന്യരാം ദുഷ്കവികളുടെയബ–
ദ്ധോക്തികൾക്കുത്തരങ്ങൾ
ഇന്നിപ്പോൾച്ചൊല്ലുവാൻ കിഞ്ചന കുതുകമെനി–
ക്കില്ലെടോ; ബൃംഹിതം കേ–
ട്ടെന്യേ കണ്ഠീരവൻതൻ മനസി ചൊടി ഭവി–
ച്ചീടുമോ ബുക്കനത്താൽ?”
എന്നെഴുതി. ഒടുവിൽ നമ്പിയാരുടെ പ്രത്യുക്തിക്രമത്തിന്റെ ഭംഗി കണ്ടു സന്തോഷിച്ചു.
“ഭാഷാകവിത്വസാമ്രാജ്യധൗരേയായ കിമപ്യഹം
സാംപ്രതം സ്വാമിഭക്തായ പ്രദിത്സേ പാരിതോഷികം.”
എന്നൊരു പ്രശംസാപത്രം നല്കിയതിനുപുറമെ 1050-ൽ തിരുവനന്തപുരത്തു ചെന്നു മുഖം കാണിച്ചപ്പോൾ “സ്വാമിഭക്തനല്ലേ” എന്നു ചോദിച്ചുകൊണ്ടു് ഒരു വൈരം വച്ച മോതിരം സമ്മാനമായി കൊടുക്കുകയും ചെയ്തു.
നമ്പിയാരും മുരിങ്ങൂർ പോറ്റിയും
ചുവടേ ചേർക്കുന്ന ഫലിതമയമായ ശ്ലോകം നമ്പിയാർ മറ്റൊരു വാദപ്രതിവാദകോലാഹലത്തിൽ മുരിങ്ങൂർ ശങ്കരൻപോറ്റിക്കു് എഴുതിയതാണു്.
“വില്വട്ടം വൃദ്ധനായീ, വിരുതൊടിവനുമാ–
യൊന്നടുക്കാം, പിടിക്കാം,
മല്ലിട്ടിപ്പോൾ മടക്കാമിതി മനസി മുരി–
ങ്ങൂർദ്വിജന്നുണ്ടു മോഹം;
പല്ലില്ലെന്നെണ്ണിയണ്ണാക്കൊളമിടുക കരം–
താനിതെന്നികിലപ്പോൾ
നല്ലോണം മോണകൊണ്ടും വിരലറുകെ മുറു–
ക്കിക്കടിക്കും മുതുക്കൻ.”
46.13കുട്ടിക്കുഞ്ഞുതങ്കച്ചി (995–1079)
ജനനവും വിദ്യാഭ്യാസവും
മഹാകവി രവിവർമ്മൻതമ്പിയുടെ പുത്രിയായ കുട്ടിക്കുഞ്ഞുതങ്കച്ചി, തമ്പിയുടെ പൂർവ്വകുടുംബമായ വിളവങ്കോട്ടുതാലൂക്കിൽ ഇടയ്ക്കൊട്ടുദേശത്തു പുളിയറത്തലവീട്ടിൽ 995-ാമാണ്ടു കുംഭമാസത്തിൽ അനിഴം നക്ഷത്രത്തിൽ ജനിച്ചു. മൂന്നുമാസത്തിനകം തിരുവനന്തപുരത്തു കോട്ടയ്ക്കകത്തു തമ്പിക്കു് അമ്മവഴിക്കു കിട്ടിയ കിഴക്കേമഠത്തിലേയ്ക്കു കൊണ്ടുവരപ്പെട്ടു. പിന്നെ അവിടെത്തന്നെയായിരുന്നു സ്ഥിരമായ താമസം. ലക്ഷ്മിപ്പിള്ള എന്നാണു് യഥാർത്ഥമായ നാമധേയമെങ്കിലും ഓമനപ്പേരായ കുട്ടിക്കുഞ്ഞു എന്ന പേരാണു് പ്രതിഷ്ഠയെ പ്രാപിച്ചതു്. തങ്കച്ചിയുടെ ഒരു മാതൃസഹോദരി അവിട്ടംതിരുനാൾ മഹാരാജാവിന്റെ പുത്രൻ ശ്രീകൃഷ്ണൻതമ്പിയുടെ പത്നിയായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ സഹോദരിയുടെ പുത്രിയെയാണു് ഉത്രംതിരുനാൾ മഹാരാജാവിന്റെ പുത്രൻ ശ്രീനീലകണ്ഠൻതമ്പി വിവാഹംചെയ്തതു്. തങ്കച്ചിയുടെ ബാല്യകാലത്തിൽ രവിവർമ്മൻതമ്പി സ്വാതിതിരുനാൾ മഹാരാജാവിന്റെ ബഹിശ്ചരപ്രാണനായി വലിയ കൊട്ടാരത്തിൽത്തന്നെയാണു് മിക്ക സമയവും കഴിച്ചുകൂട്ടിയിരുന്നതു്. അതുകൊണ്ടു മലയാളവും തമിഴും പഠിച്ചതിന്റെശേഷം സംസ്കൃതത്തിലെ പ്രഥമപാഠങ്ങൾ തങ്കച്ചിക്കു മഹാരാജാവിന്റെ ഗുരുവായ അരിപ്പാട്ടു കൊച്ചുപിള്ളവാരിയരോടുതന്നെ അഭ്യസിക്കുവാൻ സംഗതിവന്നു. വാരിയർ സ്വഗൃഹത്തിനു പോയതിനു മേൽ കാവ്യനാടകങ്ങളിൽ ഉപരിഗ്രന്ഥങ്ങൾ പഠിപ്പിച്ചതു് അച്ഛൻതന്നെയായിരുന്നു. ഈ രണ്ടു ഗുരുനാഥന്മാരെ മാത്രമേ തങ്കച്ചി സ്വകൃതികളിൽ വന്ദിച്ചുകാണുന്നുള്ളു.
“അത്യാദരേണ വിദുഷാമമലാശയാനാ–
മഗ്രേസരേണ ഗുരുണാ രവിവർമ്മമാംനാ”
എന്നു ശ്രീമതീസ്വയംവരത്തിലും “ധീമാൻ വിദ്വജ്ജനാഢ്യോ ഗുരുരപി രവിവർമ്മാഭിധോ മൽപിതാ യഃ” എന്നു പാർവ്വതീസ്വയംവരത്തിലും
“ശ്രീബാഹുലേയഭജനൈകപരായണാഢ്യഃ
ശ്രീമാൻ വിശിഷ്ടഗുണവാൻ ഗുരുനാഥനും മേ
പ്രഖ്യാതി ചേർത്തു കവനേ രവിവർമ്മനാമ്നാ
വിഖ്യാതനാം ജനകനും തുണചെയ്ത നിത്യം.”
എന്നു മിത്രസഹമോക്ഷത്തിലും അവരെ വന്ദിച്ചിട്ടുണ്ടു്. വാരിയരെ സ്മരിച്ചിരിക്കുന്നതു ഒടുവിലത്തെ ശ്ലോകത്തിന്റെ പൂർവ്വാർദ്ധത്തിലാണു്.
വിവാഹവും സാഹിത്യസംരംഭവും
14-ാമത്തെ വയസ്സിൽ രവിവർമ്മൻതമ്പാന്റെ പിതാവായ ശാസ്ത്രിത്തമ്പാന്റെ ഭാഗിനീയിയുടെ പുത്രൻ ചേർത്തല വാരനാട്ടു് നടുവിലെക്കോവിലകത്തു കുഞ്ഞൻതമ്പാൻ തങ്കച്ചിയെ പരിഗ്രഹിച്ചു.അക്കാലത്തുതന്നെ പുത്രിയിൽ പ്രകൃഷ്ടമായ കവിതാവാസനയും പ്രശസ്യമായ സംഗീതപാടവവും അച്ഛൻ കണ്ടു സംഗീതത്തിൽക്കൂടി ഉപരിപഠനത്തിനുവേണ്ട ഏർപ്പാടു ചെയ്തു. തിരുവാതിരക്കളിയിൽ പിൽക്കാലത്തു നമ്മുടെ കവയിത്രിക്കു സിദ്ധിച്ച സാമർത്ഥ്യം ആ അഭ്യാസത്തിന്റെ ഫലമാണു്. ആ സാമർത്ഥ്യം പല നല്ല ഭഗവൽകീർത്തനങ്ങൾ രചിക്കുന്നതിനും അവർക്കു് സഹായമായിത്തീർന്നു. ആദ്യകാലത്തു കവിതാരചനയ്ക്കു് അച്ഛൻ അനുകൂലനല്ലായിരുന്നു. എങ്കിലും പിന്നീടു് അതിൽ സന്തുഷ്ടി പ്രദർശിപ്പിച്ചു പുത്രിയുടെ കൃതികൾ ഉത്രം തിരുനാൾ മഹാരാജാവിനു സമർപ്പിക്കുകയും അവിടുന്നു തങ്കച്ചിക്കു സമുചിതമായ രീതിയിൽ പാരിതോഷികങ്ങൾ നല്കുകയും ചെയ്തു. 1030-ാമാണ്ടു് അച്ഛൻതന്നെയാണു് തങ്കച്ചിയെ ശ്രീമതീ സ്വയംവരം എന്ന ആട്ടക്കഥ എഴുതുവാൻ പ്രേരിപ്പിച്ചതു്. പ്രസ്തുത കൃതി മുഴുവനാകുന്നതിനുമുമ്പു് 1031-ൽ മഹാത്മാവു കാലധർമ്മം പ്രാപിച്ചു. തന്നിമിത്തം വിഷണ്ണയായ തങ്കച്ചി കുറെക്കാലം സാഹിത്യവ്യവസായത്തിൽനിന്നു വിരമിച്ചു എങ്കിലും പിന്നീടു് അതിൽ പൂർവ്വാധികമായി ശ്രദ്ധ പതിപ്പിച്ചു.
അനന്തരജീവിതം
ഈശ്വരഭജനം, ഗൃഹഭരണം, ഗ്രന്ഥപാരായണം, സാഹിത്യനിർമ്മാണം ഇവയിൽ വ്യാപൃതയായി ആ സാധ്വി സകല ജനങ്ങളുടേയും സമാരാധനത്തിനു പാത്രമായി ആയുശ്ശേഷം നയിച്ചു. പാർവ്വതീറാണിമുതല്ക്കുള്ള തമ്പുരാട്ടിമാരുടേയും സ്വാതിതിരുനാൾമുതല്ക്കുള്ള മഹാരാജാക്കന്മാരുടേയും പ്രകൃഷ്ടമായ പ്രീതി തങ്കച്ചി സമാർജ്ജിച്ചിരുന്നു. പല സമ്മാനങ്ങൾ ആ തിരുമേനിമാരെല്ലാം അവർക്കു കൊടുക്കുകയുണ്ടായിട്ടുമുണ്ടു്. ആയില്യം തിരുമേനി പാരിതോഷികങ്ങൾക്കു പുറമേ മുൻപു പതിഞ്ഞിരുന്ന അടുത്തൂൺ വർദ്ധിപ്പിക്കുകകൂടി ചെയ്തു. ഒടുവിൽ കുറേക്കാലം നേത്രരോഗംകൊണ്ടു വായിക്കുവാനും എഴുതുവാനുമുള്ള ശക്തി ഇല്ലാതെയായപ്പോൾ കവിത പറഞ്ഞുകൊടുത്തു മറ്റുള്ളവരെക്കൊണ്ടു എഴുതിച്ചുവന്നു. 1078-ാമാണ്ടു ആരംഭം മുതൽ അതിനും ശരീരദൗർബല്യം അനുവദിച്ചില്ല. എങ്കിലും നിത്യകർമ്മാദികൾ ഭക്തിപൂർവ്വം നിർവിഘ്നമായിത്തന്നെ അനുഷ്ഠിച്ചുവന്നു. സ്വർഗ്ഗവാതിലേകാദശീമാഹാത്മ്യം കിളിപ്പാട്ടാണു് ഒടുവിലത്തെ പ്രബന്ധം. 1079-ാമാണ്ടു കുംഭമാസം 1-ാം൹ പ്രാതഃസ്മരണീയയായ ആ സുചരിത പരഗതിയെ പ്രാപിച്ചു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആ വർത്തമാനം അറിഞ്ഞപ്പോൾ തങ്കച്ചിയുടെ മകൻ ചിത്രമെഴുത്തു പത്മനാഭൻതമ്പിക്കു് അയച്ച ഒരു അനുശോചനലേഖനത്തിൽനിന്നാണു് ചുവടെ ചേർക്കുന്ന വാക്യം ഉദ്ധരിക്കുന്നതു്. “ഒരു നല്ല വിദുഷിയും പല സന്ദർഭങ്ങളിലും അഭിമുഖമായിക്കണ്ടു സംസാരിക്കുന്നതിനു സംഗതിവന്നിട്ടുള്ള ഒരു സരസവക്ത്രിയുമായ കുട്ടിക്കുഞ്ഞുതങ്കച്ചി ഇഹലോകവാസം ഉപേക്ഷിച്ചുപോയതിൽ എനിക്കുള്ളതുപോലെ ഗാഢമായ വ്യസനം മറ്റു ചുരുക്കം ചിലർക്കേ ഉണ്ടാകാനിടയുള്ളു.” ആ സരസവക്‍തൃത്വത്തിനു സാക്ഷ്യംവഹിക്കുവാൻ എനിക്കും സാധിക്കും.
കൃതികൾ
കുട്ടിക്കുഞ്ഞുതങ്കച്ചി (1) ശ്രീമതീസ്വയംവരം, (2) പാർവ്വതീസ്വയംവരം, (3) മിത്രസഹമോക്ഷം (മൂന്നും ആട്ടക്കഥകൾ), (4) തിരുവനന്തപുരം സ്ഥലപുരാണം, (5) വയ്ക്കം സ്ഥലപുരാണം, (6) സ്വർഗ്ഗവാതിലേകാദശീമാഹാത്മ്യം (മൂന്നും കിളിപ്പാട്ടുകൾ), (7) ശിവരാത്രിമാഹാത്മ്യം, (8) സീതാസ്വയംവരം, (9) നാരദമോഹനം (മൂന്നും തിരുവാതിരപ്പാട്ടുകൾ), (10) ഗംഗാസ്നാനം ഓട്ടൻതുള്ളൽ, (11) സേതിസ്നാനം പാന, (12) കിരാതം, (13) നളചരിതം (രണ്ടും കുറത്തിപ്പാട്ടുകൾ), (14) അജ്ഞാതവാസം (നാടകം), (15) സ്വാഹാസുധാകരം (ഊഞ്ഞാൽപ്പാട്ടു്), (16) ഗജേന്ദ്രമോക്ഷം, (17) പ്രഹ്ലാദചരിതം (രണ്ടും സങ്കീർത്തനങ്ങൾ), (18) കല്യാണാഘോഷം (മണിപ്രവാളം)എന്നീ കൃതികൾ രചിച്ചിട്ടുണ്ടു്. ഇവയിൽ ഗംഗാസ്നാനം ആയില്യം തിരുനാൾ മഹാരാജാവിന്റെ കാശിയാത്രയെപ്പറ്റിയും, സേതുസ്നാനം വിശാഖം തിരുനാൾ മഹാരാജാവിന്റെ രാമേശ്വരയാത്രയെപ്പറ്റിയും, കല്യാണാഘോഷം ആ മഹാരാജാവിന്റെ പുത്രിമാരുടെ താലികെട്ടു കല്യാണത്തെ വർണ്ണിച്ചും എഴുതീട്ടുള്ളതാണു്. സേതുസ്നാനം സമർപ്പിച്ചപ്പോൾ വിശാഖം തിരുമേനി അതെന്താണെന്നു ചോദിക്കുകയും അതിനു തങ്കച്ചി “അടിയങ്ങൾക്കു യാതൊന്നുകൊണ്ടു കൈകാര്യം ചെയ്യാമോ ആ പാന” എന്നു ഫലിതരൂപത്തിൽ മറുപടി തിരുമനസ്സറിയിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ടു്. വാതിൽതുറപ്പാട്ടു്, കുമ്മി, താരാട്ടു് ഈ ഇനങ്ങളിലും ചില ചെറിയ കൃതികൾ ഓരോ സന്ദർഭവശാൽ ആ കവയിത്രി നിർമ്മിച്ചിട്ടുണ്ടു്. ഇവയ്ക്കെല്ലാം പുറമെ തിരുവട്ടാറ്റു് ആദികേശവൻ, നെയ്യാറ്റിങ്കര ശ്രീകൃഷ്ണൽ, ഗുരുവായൂരപ്പൻ, മൂകാംബിക ഇത്യാദി ദേവതകളെപ്പറ്റി ഭജനകീർത്തനങ്ങളും പല മുക്തകങ്ങളും ആ മഹതിയുടെ തൂലികയിൽനിന്നു് ഓരോ അവസരങ്ങളിൽ നിർഗ്ഗളിച്ചതായി കാണുന്നു.
ആട്ടക്കഥകൾ
അംബരീഷന്റെ പുത്രിയായ ശ്രീമതിയുടെ കഥ ശ്രീമതീസ്വയംവരം ചമ്പുവിനെ പരാമർശിച്ച അവസരത്തിൽ സംഗ്രഹിച്ചിട്ടുണ്ടു്. മിത്രസഹമോക്ഷത്തിലെ പ്രതിപാദ്യം ശാപഗ്രസ്തനായ മിത്രസഹനെന്ന സാകേതരാജാവിനു ഗോകർണ്ണേശ്വരനായ ശിവന്റെ ഭജനംനിമിത്തം ലഭിക്കുന്ന കൈവല്യമാണു്. തങ്കച്ചിയുടെ മൂന്നു കഥകളിലും വച്ചു മെച്ചം മിത്രസഹമോക്ഷത്തിനു കൂടുമെന്നാണു് അഭിയുക്തമതം; അതാണു് അവരുടെ ഒടുവിലത്തെ നൃത്യപ്രബന്ധവും. ആ കഥയിൽനിന്നു ഒരു പദത്തിലെ ചില വരികൾ ഉദ്ധരിക്കാം.
മുനിപത്നിയുടെ വിലാപം:
“ഹര ഹര കിന്തു കരവൈ ഞാൻ?
നാഥാ! ഗമിച്ചിതോ നീയേവം ചതിച്ചെന്നെ?
പുരഹരവിധിമതം പുനരാർക്കിതൊഴിക്കാവൂ?
ഒരു നാളും മമ ദുഃഖം വരുമെന്നീദൃശം ചിത്തേ
കരുതിയില്ലേ ഞാൻ കിനാവിലും.
ഗതിയപരമില്ല പാർത്താൽ-മതിയിലെളുതല്ലേ താപം;
വിധി സദയനല്ലേ ഹാഹാ!-പതിയോടിനിയനുഗതി–
യതുചിതം.”
താഴെക്കാണുന്നതു് അതിൽത്തന്നെയുള്ള ഒരു ശ്ലോകമാണു്.
“മന്ദോന്മീലൽസുഗന്ധീമൃദുമലയജഗൽ–
പ്രാണവീക്ഷിപ്തമല്ലീ–
ചഞ്ചൽദ്ധൂളീകലാപാം നവസുരഭിസുമ–
വ്രാതസഞ്ജാതശോഭാം
അത്യന്തോത്താളകൂജൽപരഭൃതമധുരാ–
ലാപസമ്പൂരിതാശാം
കാന്താം കാന്താരലക്ഷ്മീം സ തു നൃപതിരവേ–
ക്ഷ്യാഹ കാന്താം കദാചിൽ.”
ഗംഗാസ്നാനം തുള്ളൽ
“ആറും പനിമതി ചീറും പാമ്പൊടു
നീറും വെണ്മയിലേറുമെലിമ്പും
വേറുപെടാതിഹ മാനും മഴുവും
മാറിൽ ബ്രഹ്മകപാലവുമങ്ങനെ
കൂറോടരയിൽക്കരിയുടെ തോലാം
കൂറയുമങ്ങു വഹിക്കും നാഥൻ
കാറും നല്ലൊരു കായാംപൂവും
ചീറും നാണമിയന്നഥ പിറകേ
മാറും നിർമ്മലകാന്തിവിലാസമ–
തേറും കോമളിമശ്രീകണ്ഠൻ
ഏറിയ ഭക്തജനങ്ങളിലനിശം
കൂറിയലുന്നൊരു കരുണാശീലൻ.”
കിരാതം കുറത്തിപ്പാട്ടു്
മലയാളത്തിലെ കുറത്തിപ്പാട്ടുകളിൽ തങ്കച്ചിയുടെ കിരാതത്തിനാണു് സഹൃദയന്മാർ പ്രഥമസ്ഥാനം കല്പിച്ചിട്ടുള്ളതു്. കുറത്തിപ്പാട്ടുകളിൽ ‘ഇരട്ടി’ എന്ന വൃത്തഭേദം ഇദംപ്രഥമമായി ഇടകലർത്തി അവയുടെ ആകർഷകത വർദ്ധിപ്പിച്ചതും ആ കവയിത്രിതന്നെയാണു്. കവിതയും വളരെ ഹൃദ്യമായിട്ടുണ്ടു്. ചില ഈരടികൾ നോക്കുക.
“കറുത്ത കക്കുരത്തലവന്മാരുടെ കഴുത്തിൽച്ചങ്ങല പൂട്ടി
കരത്തിലങ്ങുടൻ പിടിക്കെ വേടന്മാർ തരത്തിലങ്ങു നടന്നു.
പെരുത്ത ബാണങ്ങൾ തറച്ചു മണ്ടുന്നോരുരത്ത പന്നികൾ
പിൻപേ
ഉറപ്പിലാർത്തുകൊണ്ടുടനെത്തിശ്ശരം തൊടുത്തവ മെയ് പിളർന്നു.
ചാടുമേണങ്ങളോടു ബാണങ്ങൾ കൂടെയങ്ങു തുടർന്നു.
ആടൽപൂണ്ടോരോ കന്ദരങ്ങളെത്തേടിപ്പോന്നങ്ങൊളിച്ചു.
ഏണലോചനയായ ദേവിതൻ ചേണെഴുന്ന കടാക്ഷം
ഏനമോടുടൻ ബാണവുംകൊണ്ടു നാണിച്ചിട്ടെന്നപോലെ.
പല ഗിരിയിലും വനതതിയിലും പരിചൊടു വേട്ടയാടി
കല കരികളും പല ഹരികളും പെരിയൊരു ഭയം തേടി.
കലയും പുലിയും കലയും പേടമാൻകലവും പേടിപൂണ്ടോടി
തലയും മുലയുമലയെ നടന്നമ്മലമകൾമുഖം വാടി.”
ഇതാ മറ്റൊരു ഭാഗം:
“കുടില! ദുർമ്മതേ! ജള! ഭവാനുടെ പടുത നന്നു നന്നേറ്റം
മടിയാതെന്നുടെ മഹിതബാണത്തെത്തൊടുവാനെന്തെടാ
മൂഢാ?
പടുത്വമുള്ള നീ ശരങ്ങൾ മോഷ്ടിപ്പാൻ പഠിച്ച
വിദ്യയിതോടാ?
പിടിച്ചുമേടിപ്പാൻ പരസ്വമിങ്ങനെ നടിച്ചു ഭക്തിയുമുള്ളിൽ
കുളിച്ചു പൊയ്കയിൽപ്പുലർകാലേ ചാമ്പൽ കുഴച്ചു മെയ്യെങ്ങും
തേച്ചു
ഒളിച്ചു കൈതവമകമേ ദന്തവും വെളുപ്പിച്ചങ്ങഴകോടേ
അടച്ചു കണ്ണുകളതികപടം നീ ഭജിക്കുമിത്തൊഴിൽ
കൊള്ളാം.”
അജ്ഞാതവാസം
ഈ നാടകം 1065-ാമാണ്ടിടയ്ക്കു പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിൽ തങ്കച്ചി തന്റെ അച്ഛൻ കീചകവധം, ഉത്തരാസ്വയംവരം എന്നീ ആട്ടക്കഥകൾക്കു തിരഞ്ഞെടുത്ത ഇതിവൃത്തത്തെ സ്വീകരിച്ചു കുറേ ശ്ലോകങ്ങളും വാക്യങ്ങളും എഴുതിച്ചേർത്തിട്ടുണ്ടു്. അവയിൽ ചില ശ്ലോകങ്ങൾ നന്നായിട്ടുമുണ്ടു്.അതിൽക്കൂടുതലായി ഒന്നും ഇതിനെപ്പറ്റി പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, മലയാളത്തിൽ അക്കാലത്തു പല സ്വതന്ത്രനാടകങ്ങളിൽ നൂറ്റിനു തൊണ്ണൂറ്റൊൻപതിന്റേയും നില അതിൽനിന്നു വിഭിന്നമല്ലായിരുന്നു എന്നു നാം ഓർമ്മിക്കേണ്ടതുണ്ടു്. ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
“തുള്ളിച്ചാടുന്ന പുള്ളിക്കനമൃഗതതി–
ക്കുള്ളൊരാടോപമെല്ലാം
തള്ളിപ്പാരം കെടുക്കും ചടുലമിഴി!മദോ–
ന്മത്തമാതങ്ഗയാനേ!
ഉള്ളിൽക്കാമാർത്തനായ്പ്പണ്ടഹിമകിരണനും
സൂതനെപ്പുല്കിയില്ലേ?
ചൊല്ലീടന്നെന്തു മാനക്ഷയമതിലുളവാ–
യമ്മഹാനംബുജാക്ഷി?”
മുക്തകങ്ങൾ
ഇനി ചില ഒറ്റശ്ലോകങ്ങൾ എടുത്തുകാണിക്കാനുണ്ടു്.
പുത്രന്മാർ കാശിക്കുപോയിരുന്നപ്പോൾ അയച്ച ഒരു കത്തിൽനിന്നു്:
“അതിബഹുബഹുദൂരത്താത്മജന്മാരെ വേറി–
ട്ടഹരഹഹ നയിക്കും മാതൃസൗഖ്യപ്രകാരം
അറിവതിനിഹ നേരോടാരു കൗസല്യ പിന്നെ
ധ്രുവജനനിയുമെന്ന്യേ ഹന്ത! ചിന്തിച്ചുകണ്ടാൽ?”
ഒരാൾ അജ്ഞാതവാസം വെറുതേ കിട്ടണമെന്നു് അപേക്ഷിച്ചതിനു്:
“അർണ്ണോജമംബുധരമംബുധി കാടു മാടു
പർണ്ണങ്ങൾ ദാരു ശിലയെന്നിവയെക്കുറിച്ചും
വർണ്ണിപ്പതത്ഭുതമതല്ല കവിസ്വഭാവ–
മിന്നെങ്കിലും സകലവർജ്ജ്യമപാത്രദാനം.”
ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ പഞ്ചചാമരയിൽ ഒരു സംസ്കൃതശ്ലോകം രചിക്കണമെന്നു പറഞ്ഞപ്പോൾ:
“ക്ഷണപ്രഭാഗണപ്രഭാസമപ്രഭാലസത്പ്രഭാ–
കരപ്രഭാധികസ്ഫുരന്മണിപ്രദീപ്തഭൂഷണാ
ഹരിപ്രിയാദ്യശേഷഖേചരപ്രിയാനുഭാവിതാ
ഹരപ്രിയാ ജഗൽപ്രിയാ വരപ്രദാസ്തു മേ സദാ”
കല്യാണാഘോഷത്തിലെ പട്ടണപ്രവേശത്തിലെ ഒരു ശ്ലോകംകൂടി പകർത്തണമെന്നു തോന്നുന്നു.
“ഇടിയും മലയും ശ്രവിക്കി, ലെന്ന–
ല്ലിടിയും സത്വരമങ്ങുടൻ മടങ്ങും,
വെടിതൻ പടുനാഥഘോഷമോർത്താൽ
വെടിയല്ലഷ്ടഗജങ്ങളും നടുങ്ങും.”
കേരളത്തിലെ ഭാഷാകവയിത്രികളുടെ സംഖ്യാനത്തിൽ കുട്ടിക്കുഞ്ഞുതങ്കച്ചിതന്നെയാണു് കനിഷ്ഠികാധിഷ്ഠിതയായി പ്രശോഭിക്കുന്നതു്. സങ്ഗീതസാഹിത്യാദികളിലെന്നപോലെ സദാചാരനിഷ്ഠയിലും അദ്വിതീയയായിരുന്ന ആമഹതി കേരളസ്ത്രീകൾക്കു് എല്ലാവിധത്തിലും ഒരു ഉൽകൃഷ്ടമാതൃകയായിരുന്നു.
46.14തകടിയേൽ മാത്തൻ ഇട്ടിയവിരാ (990–1054)
കോട്ടയം തകടിയേൽ മാത്തൻ ഇട്ടിയവരാ 990-ാമാണ്ടു ജനിച്ചു. അദ്ദേഹം റോമൻ കത്തോലിക്കാ സുറിയാനി തെക്കും ഭാഗം സമുദായത്തിലെ ഒരങ്ഗവും ഇടയ്ക്കാട്ടുപള്ളി ഇടവകക്കാരനുമായിരുന്നു. 1054-ാമാണ്ടു മരിച്ചു. ആ കവിയുടെ പ്രധാന പദ്യകൃതികൾ സമാഹരിച്ചു ജ്ഞാനകീർത്തനം എന്ന പേരിൽ ഒരു പുസ്തകമാക്കി അദ്ദേഹത്തിന്റെ മകൻ 1075-ാമാണ്ടിടയ്ക്കു് അച്ചടിപ്പിച്ചിട്ടുണ്ടു്.
കവിത
സാമാന്യം നല്ല വാസനയുള്ള ഒരു കവിയായിരുന്നു ഇട്ടിയവിരാ. അദ്ദേഹം ബൈബിളിലെ കഥകൾ മാത്രമേ പ്രതിപാദനത്തിനു തിരഞ്ഞെടുത്തിരുന്നുള്ളു. വിസ്മയ സ്വയംവരം, സ്കറിയാസുതോദന്തം, ഓടനർത്തനം, പാസവൃത്തം ഇവ അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സ്കറിയാസുതോദന്തവും ഓടനർത്തനവും വഞ്ചിപ്പാട്ടുരീതിയിലാണു് രചിച്ചിരിക്കുന്നതു്. ആദ്യത്തേതിൽ യോഹന്നാൻ സ്നാപകന്റേയും രണ്ടാമത്തേതിൽ ക്രിസ്തുവിന്റേയും ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വർണ്ണിച്ചിട്ടുണ്ടു്. പാസവൃത്തം ക്രിസ്തുവിന്റെ പരഗതിക്കുശേഷം വിശുദ്ധമറിയത്തിന്റേയും മറ്റും വിലാപത്തെ വിവരിക്കുന്ന ഒരു കൃതിയാണു്.
“മാണിക്യമായുള്ള ദേഹത്തിലുള്ള
ആണികളൊക്കെയഴിച്ചിട്ടുടനെ
വാങ്ങീട്ടു സജ്ജനം താങ്ങിപ്പിടിച്ചു
തേങ്ങീട്ടു ശിഷ്യർ കരത്തിലെടുത്തു.”
അജ്ഞാനകുഠാരത്തിൽ പ്രയുക്തമായ വൃത്തത്തിലാണു അതിന്റെ രചന. സ്കറിയാസുതോദന്തത്തിൽ നിന്നു ചില വരികളാണു് താഴെച്ചേർക്കുന്നതു്.
ശിശുവധം:
കണ്ഠമേറ്റം കടുത്തുള്ളോരന്തകന്മാർ പുറപ്പെട്ടു
കണ്ട കണ്ട കുട്ടികളെയൊക്കെയും കൊന്നു.
തോളുതന്മേൽ തള്ളമാരിട്ടുറക്കുന്ന കുട്ടികളെ
വാളുകൊണ്ടു ഹനിപ്പതിനെന്തൊരു കുറ്റം?
തൊട്ടിലാട്ടിപ്പാട്ടുപാടിക്കളിപ്പിക്കും കുട്ടികളെ
വെട്ടി രണ്ടുതുണ്ടമാക്കി വധിച്ചാരന്നു്.
ദെണ്ഡംകൊണ്ടിട്ടെണ്ണ പൊത്തിക്കുളിപ്പിപ്പാൻ തുടങ്ങുമ്പോൾ
തിണ്ണെന്നങ്ങു ഖണ്ഡമാക്കിഗ്ഗമിച്ചാരന്നു്.
കെട്ട കൂട്ടം നിലവിളിച്ചട്ടഹാസത്തോടുകൂടെ–
ക്കെട്ടി മാർവ്വത്തണച്ചുകൊണ്ടോടുമൊരോട്ടം
ഇടയ്ക്കോടിത്തടുക്കയും മുടിക്കെത്തിപ്പിടിക്കയും
പിടിച്ചിങ്ങു പറിച്ചന്നു ഹനിച്ചീടുന്നു.
ഉണ്ണിനാശം ഭവിച്ചുള്ള വധുക്കടെ മുറകേട്ടാൽ
കണ്ണിനേതും കനിവില്ല സേവന്മാർക്കു്.
കൂക്കിവിളിച്ചാണ്ടെ വരുന്നപ്പുറത്തു പിടിച്ചോളിൻ
മൂർഖരിത്ഥം പലവിധം കൊലകൾ ചെയ്തു.”
അദ്ധ്യായം 47 - പതിനൊന്നാം ശതകം, ഉത്തരാർദ്ധം (തുടർച്ച)
47.1കേരളവർമ്മൻ തിരുമുല്പാടു് (1011–1064)
കേരളവർമ്മൻ തിരുമുല്പാടു 1011-ാണ്ടു കായംകുളത്തിനു സമീപമുള്ള കൃഷ്ണപുരത്തു ചെത്തിവേൽകോവിലകത്തു ജനിച്ചു. കുടുംബം ചേലക്കലാപകാലത്തു തിരുവിതാംകൂറിനെ അഭയം പ്രാപിച്ചവയിൽ ഒന്നാണു്. അമ്മാവന്റെ പേർ കൂട്ടിച്ചേർത്തു് അദ്ദേഹത്തെ ഗോപാലൻ കേരളവർമ്മൻ തിരുമുല്പാടു എന്നു വ്യവഹരിച്ചുവന്നിരുന്നു. 1024-ൽ തിരുമുല്പാടു തിരുവനന്തപുരത്തേയ്ക്കു പോന്നു. 1026 മേടത്തിൽ ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പുത്രി പാനപ്പിള്ള മാധവിലക്ഷ്മിയമ്മയെ കെട്ടുകല്യാണം കഴിച്ചു. തദനുരോധേന മാപ്പിളത്തിരുമുല്പാടു് എന്ന പേരിൽ വിഖ്യാതനായി. പരിഗ്രഹിച്ചതു സ്വാതിതിരുനാൾ മഹാരാജാവിന്റെ പ്രഥമപത്നി പാനപ്പിള്ളി കാളി മാധവിഅമ്മയുടെ സഹോദരി ജാനകിപ്പിള്ള പാർവ്വതിപ്പിള്ള തങ്കച്ചിയെയായിരുന്നു. അപ്പു അയ്യങ്കാർ ശാസ്ത്രികളുടേയും പാച്ചുമൂത്തതിന്റേയും ശിഷ്യനായി സംസ്കൃതത്തിൽ ഗാഢമായ വ്യുൽപത്തിയും വ്യാകരണത്തിൽ വിശേഷ പാണ്ഡിത്യവും സമ്പാദിച്ചു. കേരളാചാരവും നാരായണീയ വ്യാഖ്യയുമാണു് അദ്ദേഹം ഭാഷയ്ക്കു സമ്മാനിച്ച രണ്ടു കൃതികൾ. പാച്ചുമൂത്തതിന്റെ കേരളവിശേഷനിയമവിവരം എന്ന പുസ്തകത്തിൽ കേരളത്തിലെ ക്ഷത്രിയസ്ത്രീകൾക്കു് അപകർഷമുണ്ടാക്കുന്നതായി തോന്നിയ ചില പ്രസ്താവനകൾ കണ്ടു ക്ഷുബ്ധനായി തിരുമുല്പാടു് ആ പ്രസ്താവനകളെ എതിർക്കുകയും അതേതരത്തിലുള്ള അപവാദം ശിവദ്വിജജാതിക്കു മുമ്പുണ്ടെന്നു സമർത്ഥിക്കുവാൻ ഒരുമ്പെടുകയും ചെയ്തു. അതിന്റെ ഫലമാണു് കേരളാചാരക്രമം. മൂത്തതന്മാർ മരുമക്കത്തായക്കാരാണെന്നുപോലും അതിൽ സത്യവിരുദ്ധമായി അദ്ദേഹം പ്രസ്താവിച്ചു. രണ്ടു ഗ്രന്ഥകാരന്മാരും ആയില്യംതിരുമേനിയുടെ ആശ്രിതന്മാരായിരുന്നതിനാൽ കേരളാവകാശക്രമത്തിൽ ചില ഖണ്ഡികകൾ തള്ളി ആ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നതിൽ വിരോധമില്ലെന്നു് അവിടുന്നു് ഒരു മദ്ധ്യസ്ഥവിധി കല്പിച്ചു. അതിൽ തൃപ്തനാകാതെ പാച്ചുമൂത്തതു് കോടതിയിൽ ഒരപകീർത്തിക്കേസ്സു് കൊടുക്കുകയും സദർകോർട്ടു് ജഡ്ജിമാർ തിരുമനസ്സിലെ അഭിപ്രായം അംഗീകരിയ്ക്കുകയും ചെയ്തു. പ്രസ്തുത പുസ്തകത്തിൽ എട്ടധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. 2-ാമധ്യായം കേരളത്തിലെ ജാതിവിഭാഗങ്ങൾ, 3-ാമധ്യായം ക്ഷേത്രവും ഊരാണ്മയും, 4-ാമധ്യായം വിവാഹം, 5-ാമധ്യായം ദായക്രമം, 6-ാമധ്യായം ഭാഗം, 7-ാമധ്യായം ഗൃഹഭരണം, 8-ാമധ്യായം ദത്തു് ഈ വിഷയങ്ങളെ പരാമർശിക്കുന്നു. പൊതുവിൽ പൂർവ്വാചാരങ്ങളെപ്പറ്റി പലതും ഈ ഗ്രന്ഥത്തിൽ നിന്നു ഗ്രഹിക്കാം. എന്നാൽ അതിനേക്കാൾ തിരുമുല്പാടിന്റെ യശസ്സു നിലനില്ക്കുന്നതു നാരായണീയത്തിനു അദ്ദേഹം രചിച്ച വിപുലവും വിശിഷ്ടവുമായ വ്യാഖ്യാനംകൊണ്ടാകുന്നു. അതു പ്രസിദ്ധീകരിച്ചതു് 1054-ലാണു്. 1064-ാണ്ടു മകരമാസം 8-ാം൹ തിരുവനന്തപുരത്തു മതിലകം തെക്കെ നടയിൽ സർക്കാർമഠത്തിൽവെച്ചു തിരുമുല്പാടു പരഗതിയെ പ്രാപിച്ചു.
നാരായണീയവ്യാഖ്യ
നാരായണീയത്തിലെ ഓരോ ശ്ലോകത്തിനും പദവും വിഭക്തിയും, അന്വയം, അന്വയാർത്ഥം, പരിഭാഷ, ഭാവം ഇവയെല്ലാം ഒരു പരിണതപ്രജ്ഞനായ പണ്ഡിതന്റെ നിലയിൽ വ്യാഖ്യാതാവു് വിശദീകരിച്ചിട്ടുണ്ടു്. വ്യാഖ്യാനത്തിന്റെ സ്വരൂപം ഗ്രഹിപ്പിക്കുവാൻ “സാന്ദ്രാനന്ദാവബോധാത്മകം” എന്ന പ്രഥമപദ്യത്തിന്റെ ഭാവത്തിൽനിന്നു ചില പംക്തികൾ ഉദ്ധരിക്കാം.
‘ഗുരുപവനപുരം’ എന്ന പദത്തിനു ശ്രേഷ്ഠമായ ശരീരം എന്നുകൂടി പരിഭാഷയിൽ വിവരിച്ചതിന്റെ സാരത്തെ പ്രസ്താവിക്കുന്നു. “ഏറ്റവും മഹത്തായ ഒരു വടവൃക്ഷത്തിങ്കൽ അസംഖ്യേയങ്ങളായ ഫലങ്ങളും, ആ ഫലങ്ങളിൽ ഓരോന്നിന്റേയും ഉള്ളിൽ അസംഖ്യേയങ്ങളായ ബീജങ്ങളും, ആ ബീജങ്ങളിലൊക്കെയും ഓരോ വടവൃക്ഷങ്ങളും, ആ വടവൃക്ഷങ്ങളിലും പൂർവ്വോക്തപ്രകാരംതന്നെ ഫലങ്ങളും ബീജങ്ങളും എങ്ങനെ അവസാനമില്ലാതെ കാണപ്പെടുന്നുവോ, അതുപ്രകാരം കാര്യകാരണരൂപേണ സകലങ്ങളായ സ്ഥാവരജങ്ഗമപ്രപഞ്ചങ്ങളിൽ പരമാത്മാവു ജീവൻ എന്നുള്ള സംജ്ഞയോടുകൂടി നിറഞ്ഞും, ആ ജീവയുക്തങ്ങളായ പ്രപഞ്ചങ്ങൾ ഈശ്വരൻ എന്നുള്ള സംജ്ഞയോടുകൂടിയ ആ പരമാത്മവിങ്കലും ആകുന്നു സ്ഥിതിചെയ്യുന്നതു്.” ഈ പുസ്തകം ഇടക്കാലത്തു വീണ്ടും അച്ചടിക്കപ്പെട്ടിട്ടുണ്ടു്.
47.2വേർക്കോട്ടു് അച്യുതപ്പണിക്കർ (1014–1065)
വേർക്കോട്ടു് അച്യുതപ്പണിക്കരുടെ സ്വദേശം മലബാറിൽ തിരുമാന്ധാംകുന്നു് എന്ന ദേവീക്ഷേത്രത്താൽ സുവിദിതമായ കോങ്ങാടാണു്. അദ്ദേഹം 1014-ാണ്ടു് തുലാമാസത്തിൽ ജനിച്ചു. 1065 ധനുവിൽ മരിച്ചു. മലബാറിൽ വിദ്യാലയങ്ങളുടെ ഉപയോഗത്തിനു ചില പാഠ്യപുസ്തകങ്ങൾ രചിച്ചതിനു പുറമെ ഹരിശ്ചന്ദ്രപുരാണസംഗ്രഹം, മുഹമ്മദുചരിതം എന്നിങ്ങനെ രണ്ടു നല്ല ഗദ്യഗ്രന്ഥങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. വളരെക്കാലം മദിരാശിഗവർമ്മെന്റിന്റെ കീഴിൽ മലയാളം ട്രാൻസ്ലേറ്ററായി പണി നോക്കി. മൈലാപ്പൂരിൽ ആദ്യമായി വീടു വാങ്ങി താമസം തുടങ്ങിയ മലയാളി അദ്ദേഹമായിരുന്നുവത്രെ.
ഹരിശ്ചന്ദ്രപുരാണസംഗ്രഹം
അന്നത്തെ കാലസ്ഥിതിക്കു പണിക്കരുടെ ഗദ്യശൈലി ആസ്വാദ്യമാണെന്നുതന്നെ പറയണം. ഒരു ഖണ്ഡിക ഉദ്ധരിക്കാം. “കിരീടം ആഭരണങ്ങൾ, ഭേരി മുതലായ വാദ്യങ്ങൾ, വെണ്കൊറ്റക്കുട, വെഞ്ചാമരങ്ങൾ, ചതുരംഗങ്ങൾ എന്നീ രാജചിഹ്നങ്ങൾ ഒന്നും കൂടാതെ നമ്മുടെ രാജാവു് അരമനവാതിൽ വിട്ടു കാൽനടയായി പോകുന്നുവല്ലോ. കഷ്ടം! കൊടികെട്ടിയ തേരിലും, ആനമേലും, പല്ലക്കു മുതലായ അനേകം വാഹനങ്ങളിലും കരേറി, സൈന്യസമേതം വാദ്യഘോഷത്തോടുകൂടി എഴുന്നള്ളേണ്ടുന്ന രാജാവു് ഒരകമ്പടിയും കൂടാതെ മലിനമായ വേഷത്തോടും മങ്ങിയ മുഖത്തോടും പോകേണ്ടതിനു് എന്തൊരു പാപകർമ്മം ചെയ്തു. അത്രയുമല്ല, ബാലനായ ഈ കുലപുത്രനും അതിമൃദുവായ കാൽകൊണ്ടു വെയിലിൽ കഠിനമായ ഭൂമിയിൽക്കൂടി നടക്കുന്നതെങ്ങിനെ? ഇത്ര ചാരിത്രവതിയായി, ശീലവതിയായി, ഗുണാന്വിതയായിരിക്കുന്ന ഈ ചന്ദ്രമതിക്കും ഈ വിധം കഷ്ടങ്ങൾക്കു് ഇടവന്നതു് എന്തൊരു പാപപരിപാകം! ‘ധർമ്മം ആർ ചെയ്യുന്നുവോ അർക്കു നന്മ’ എന്നു ജനങ്ങൾ പറയുന്നു. എന്നാൽ ഇത്ര ധർമ്മിഷ്ഠനായ രാജാവിന്നു് ഈവിധമായ കഷ്ടംവരുവാൻ കാരണമെന്തു്?”
47.3പടുതോൾ വിദ്വാൻ നമ്പൂരിപ്പാടു് (998–1056)
ചരിത്രം
മൂവാറ്റുപുഴത്താലൂക്കിൽ പാഴൂർദേശത്തു പടുതോൾഎന്നൊരു ആഢ്യഗൃഹമുണ്ടു്. വിദ്വാൻ നമ്പൂരിപ്പാടു് ആ ഗൃഹത്തിൽ 998-ാണ്ടിടയ്ക്കു ജനിച്ചു. സുബ്രഹ്മണ്യൻ എന്നായിരുന്നു നാമധേയമെങ്കിലും വിളിച്ചുവന്ന ഓമനപ്പേർ കുഞ്ഞുക്കുട്ടൻ എന്നാണു്. മാതാവു് ഉമയും പിതാവു വാസുദേവൻ നമ്പൂരിയുമായിരുന്നു. കൂടല്ലൂർമന അമ്മാത്തായിരുന്നതിനാൽ അവിടത്തെ വാസുദേവൻനമ്പൂരിപ്പാട്ടിലെ അന്തേവാസിയാകുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചു. പടുതോളിനെ വ്യാകരണം അഭ്യസിപ്പിച്ചതു് ആ മഹാപണ്ഡിതനാണു്. അതിൽപ്പിന്നീടു തൃപ്പൂണിത്തുറ താമസിച്ചു് അന്നു് അവിടെ സഭാപണ്ഡിതനായിരുന്ന വെങ്കടസുബ്ബാദീക്ഷിതരോടു തർക്കെ വേദന്തവും പഠിച്ചു. പടുതോളിന്റെ ശേഖരവ്യാഖ്യയുടെ ആരംഭത്തിൽ താഴെ കാണുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിട്ടുണ്ടു്.
“ശ്രീശങ്കരം ഗുരും നത്വാ ശ്രീദേവീമപി സാദരം
വാസുദേവമുമാം ചൈവ ശേഖരം വിവൃണോമ്യഹം.
യദാനനേന്ദോർമൃദുഹാസകൗമുദീ
മോ രമായാ നനു നന്ദയത്യലം
ഗളസ്ഥസൽകൗസ്തുഭരത്നഭൂഷണം
ശ്രീവാസുദേവം ഗുരുമീശ്വരം ഭജേ
ഗുരൂണാം ചരണാംഭോജപരിചര്യാഗുണോദിത:
ശബ്ദേന്ദുശേഖരസ്യാപി പ്രകാശോയം പ്രകാശ്യതേ.
സ്പർദ്ധയാ യദി കേഷാഞ്ചിദ്വിചാരോ ദോഷഗോചരഃ
തൃണായ തമഹം മന്യേ വിദ്വാംസസ്സന്തി ഹി ക്ഷിതൗ.
ആലോകമാത്രമപി കോ നു കരോത്യമുഷ്മിൻ
നിർമ്മൂലയുക്തിഘടിതേ മമ വാക്യജാലേ?
ചേദപ്യുദാരമതയോ ഗുണലിപ്സവസ്തേ
ഗ്യഹ്ണീയുരേവ യദി കിഞ്ചിദപീഹ സമ്യക്‍.”
ആദ്യത്തെ ശ്ലോകത്തിലെ ശങ്കരൻ പാഴൂർക്ഷേത്രത്തിലെ ശിവനും ശ്രീദേവി കൂടല്ലൂരിനു സമീപമുള്ള മൂക്കോലയ്ക്കൽ ഭഗവതിയുമാകുന്നു. വാസുദേവനേയും ഉമയേയും കുറിച്ചു പ്രസ്താവിച്ചു കഴിഞ്ഞു. മൂന്നാമത്തെ ശ്ലോകത്തിൽ ഗ്രന്ഥകാരൻ തന്റെ ഗുരുനാഥനെ വന്ദിക്കുന്നു. ശബ്ദകൗമുദി, മനോരമ, ശബ്ദകൗസ്തുഭം എന്നീ വ്യാകരണഗ്രന്ഥങ്ങളിൽ അദ്ദേഹത്തിനു് പരിനിഷ്ഠിതമായ ജ്ഞാനമുണ്ടായിരുന്നതായി ഇതിൽനിന്നു കാണാം. ശ്ലേഷസാമർത്ഥ്യംകൊണ്ടു തൃപ്പൂണിത്തുറെയപ്പനേയും ഈ ശ്ലോകത്തിൽ സ്തുതിക്കുന്നു.
ക്രമേണ നമ്പൂരിപ്പാട്ടിലെ പാണ്ഡിത്യകീർത്തിഭാരതമെങ്ങും പ്രസരിച്ചു. കേരളത്തിലെ രാജാക്കന്മാർക്കെല്ലാം അദ്ദേഹം സ്മാർത്താദി വിഷയങ്ങളിൽ ഉപദേഷ്ടാവായിത്തീർന്നു. അക്കാലത്തെ സ്ഥിതിക്കു് അദ്ദേഹത്തെ ഒരു തികഞ്ഞ ഉൽപതിഷ്ണുവായി പരിഗണിക്കാവുന്നതാണു്. രാജകുടുംബങ്ങളിലെ അകന്ന ശാഖകൾ തമ്മിൽ അവയുടെ നാമമാത്രമായ പൂർവബന്ധത്വത്തെ ആസ്പദമാക്കി ആശൗചം പരിപാലിക്കേണ്ട ആവശ്യമില്ലെന്നു് അദ്ദേഹം തിരുവിതാംകൂർ മഹാരാജാവിനെയും കൊച്ചി മഹാരാജാവിനെയും ഉൽബോധിപ്പിച്ചു. ആ വിഷയത്തെ അധികരിച്ചു് ആയില്യംതിരുനാൾ മഹാരാജാവിനു് 1047 മിഥുനം 7-ാനു അദ്ദേഹം അയച്ച ലേഖനത്തിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം.
“വിദിതസകലവേദ്യോ രാമരാജഃ പൃഥിവ്യാം
ജയതി വിബുധവൃന്ദശ്ലാഘിതാത്മാപദാനഃ
വ്യലിഖദിദമിദാനീമാജ്ഞയാ തസ്യ രാജ്ഞഃ
പടുധവളനിജാഖ്യഃ പണ്ഡിതസ്തദ്ധിതാർത്ഥീ.”
പണ്ഡിതശബ്ദപ്രയോഗത്തിന്റെ സ്വാരസ്യത്തിൽനിന്നു് അദ്ദേഹം അതിനുമുൻപുതന്നെ വിദ്വാൻ എന്ന ബിരുദത്താൽ വിദിതനായിരുന്നു എന്നു കാണാവുന്നതാണു്. പടുധവളം എന്നാൽ പടുതോൾ എന്നർത്ഥം. അതിനുമുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്തെ നവരാത്രിവിദ്വത്സദസ്സിൽ സംബന്ധിക്കുകയും ആ മഹാരാജാവിനോടു വീരശൃംഖല സമ്മാനമായി വാങ്ങുകയും ചെയ്തിരുന്നു. കൊച്ചിയിലെ പണ്ഡിതസദസ്സിൽ അദ്ദേഹം നിത്യനായി കൂടി അവിടെ വന്നുകൊണ്ടിരുന്ന വിദേശീയരായ പണ്ഡിതന്മാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു വിജയം നേടി വന്നു. 1056 മേടം 26-ാം൹ മരിച്ചു ഈ വസ്തുത വെണ്മണിഅച്ഛൻ നമ്പൂരിപ്പാടുണ്ടാക്കിയ ഒരു ചരമശ്ലേകത്തിൽനിന്നു വെളിവാകുന്നു.
പ്രസാദം
നാഗേശഭട്ടന്റെ ലഘുശബ്ദേന്ദുശേഖരത്തിനു നമ്പൂരിപ്പാടു രചിച്ച വ്യാഖ്യയാണു് പ്രസാദം. അതിനെപ്പറ്റി സൂചനയുള്ള ശ്ലോകം ഞാൻ പ്രദർശിപ്പിച്ചുകഴിഞ്ഞു. ആ വ്യാഖ്യാനം പൂർണ്ണമായിട്ടുണ്ടോ എന്നു നിശ്ചയമില്ല. മൂലഗ്രന്ഥം ആദ്യമായി കേരളത്തിലേയ്ക്കു കൊണ്ടുവന്നതു് പന്തളം സുബ്രഹ്മണ്യശാസ്ത്രികളായിരുന്നു. പ്രസാദം ഇങ്ങനെ ആരംഭിക്കുന്നു.
“വൃദ്ധിരാദൈജിതി പ്രഥമതോ മങ്ഗലാർത്ഥം വൃദ്ധിശബ്ദ പ്രയോഗസ്യ ഭഗവതാ പാണിനിനാ കൃതത്വാൽ ശിഷ്ടാചാരാനു മിതകർത്തവ്യതാകം മങ്ഗലം ശിഷ്യശിക്ഷായൈ നിബധ്നം ശ്ചികീർഷിതം പ്രതിജാനീതേ-പാതഞ്ജല ഇത്യാദിനാ. അഞ്ജലേഃ പതിത ഇതി വിഗ്രഹേ മയൂരവ്യംസകാദിത്വാൽ സമാസേ തത്രൈവ നിപാതനാദിതശബ്ദസ്യ ലോപേ പൃഷോദരാദിത്വാദ്വാ തസ്യ ലോപേ സാധുഃ. ഗോനർദ്ദദേശേ കസ്യചിദൃഷേരഞ്ജലേഃ സന്ധ്യാകരണസമയേ പതിത ഇത്യൈതിഹ്യസ്യ വക്ഷ്യമാണത്വാൽ പതഞ്ജലിശബ്ദഃ ഭാഷ്യകാരേരൂഢഃ; തസ്മാൽ കൃതേ ഗ്രന്ഥേ ഇത്യണി പാതഞ്ജല ഇതിരൂപം. ഏതേന ഭാഷ്യകാരസ്യ അയോനിജത്വം ഭഗവദവതാരരൂപത്വഞ്ച ധ്വനിതം; തേന ച മഹാഭാഷ്യസ്യ അതിശയിതപ്രാമാണ്യം അധ്യേത്രാധീനാം പരമപുരുഷാർത്ഥ ഹേതുത്വഞ്ച സൂചിതം. ഏതേന മഹാഭാഷ്യശബ്ദസ്യ വ്യാകരണഭാഷ്യേ രൂഢത്വേന പാതഞ്ജല ഇതി വിശേഷണോപാദാനം വ്യർത്ഥമിത്യപാസ്തം.”
ഒരു മുക്തകം
ശക്തൻതമ്പുരാൻ 1031-ൽ മരിച്ചതിൽപ്പിന്നെ ഒരിക്കൽ നമ്പൂരിപ്പാടു കോഴിക്കോടു കണ്ടപ്പോൾ അദ്ദേഹത്തിൽ അങ്കുരിച്ച വികാരമാണു് അധോലിഖിതമായ പദ്യത്തിൽ പ്രതിഫലിക്കുന്നതു്.
“ന യത്ര സ്ഥേമാനം ദധുരതിഭയോദ്ഭ്രാന്തനയനാ
ഗളാദ്ദാനോദ്ദാമഭ്രമദളികദംബാഃ കരടിനഃ
ലുഠന്മുക്താഹാരേ ഭവതി പരലോകം ഗതവതോ
ഹരേരദ്യ ദ്വാരേ ശിവശിവ! ശിവാനാം കളകളഃ.”
47.4കിഴക്കേപ്പല്ലത്തു ശങ്കരൻമൂസ്സതു്: (1003–1063)
ചരിത്രം
ഒരു ഗ്രന്ഥകാരൻ എന്ന നിലയിലല്ല ശങ്കരൻ മൂസ്സതിന്റെ പ്രശസ്തി നിലനിൽക്കുന്നതു്. അ്ദദേഹം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന കേരളത്തിലെ കേളികേട്ട ഒരു വ്യാകരണപണ്ഡിതനും സംസ്കൃതാധ്യാപകനും വൈദ്യോത്തമനുമായിരുന്നു. 1003-ാണ്ടു കന്നിമാസത്തിൽ ബ്രിട്ടീഷ്മലബാർ, പൊന്നാനിത്താലൂക്കു്, തൃപ്രങ്ങോടംശത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവു് അക്കാലത്തെ ഒരു പ്രധാനവൈദ്യനായിരുന്ന പരമേശ്വരൻ മൂസ്സതായിരുന്നു. ശങ്കരൻമൂസ്സതിനെ തൃപ്രങ്ങോട്ടു മൂസ്സെന്നും കുഞ്ഞുണ്ണിമൂസ്സതു് എന്നുംകൂടി പറയും. “കുഞ്ഞുണ്ണി” എന്നതു് ഓമനപ്പേരാണു്. സ്വഗൃഹത്തിൽ അച്ഛനോടുതന്നെയാണു് മൂസ്സതു വിദ്യാഭ്യാസംചെയ്തതു്. വ്യാകരണത്തിലും വൈദ്യത്തിലും അസാധാരണമായ നൈപുണ്യം സമ്പാദിച്ചു. പിന്നീടു് അധീതിബോധാചരണപ്രചാരണങ്ങൾക്കായി ആയുഷ്കാലം മുഴുവൻ വിനിയോഗിച്ചു. തദനന്തരം അനശ്വരയശസ്വികളായിത്തീർന്ന പല അന്തേവാസികളേയും ശാസ്ത്രാഭ്യാസം ചെയ്യിച്ചു.നിത്യനൈമിത്തികകർമ്മങ്ങളിൽ അത്യന്തം ശ്രദ്ധാലുവായി ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരാണു് പുണശ്ശേരി നീലകണ്ഠശർമ്മ, വെള്ളാനശ്ശേരി വാസുദേവൻമൂസ്സതു്, മണന്തല നീലകണ്ഠൻമൂസ്സതു് എന്നീ സൃഗൃഹീതനാമാക്കൾ. ചോളദേശത്തിൽ ശ്രീരങ്ഗം, ചിദംബരം, കാഞ്ചീപുരം, മധുര, തിരുവയാറു് മുതലായ സ്ഥലങ്ങളിൽ വൈദ്യനെന്ന നിലയിൽ സഞ്ചരിക്കുകയും അവിടത്തെ സംസ്കൃതപണ്ഡിതന്മാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു പാരിതോഷികങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ടു്. 1063 മകരം 13-ാം൹ മരിച്ചു.
ചില ശ്ലോകങ്ങൾ
സംസ്കൃതത്തിൽ ശിവകേശാദിപാദസ്തവം തുടങ്ങിയ ചില സ്തോത്രങ്ങൾമാത്രമേ അദ്ദേഹം നിർമ്മിച്ചിട്ടുള്ളു. ഓരോ അവസരത്തിൽ പാണ്ഡിത്യപ്രകടനത്തിനുവേണ്ടിയും മറ്റും ചില മുക്തകങ്ങളും രചിച്ചിട്ടുണ്ടു്.
താഴെക്കാണുന്ന ശ്ലോകം സിദ്ധാന്തകൗമുദി ഉത്തരാർദ്ധത്തിലെ “പ്രഹാസേ ച മന്യോപപദേ” എന്ന സൂത്രം പഠിച്ചു കഴിഞ്ഞപ്പോൾ ഉണ്ടാക്കിയതാണെന്നു പറയുന്നു.
“കിം കാമ്യതേ, കാ മധുരാ, ക ഈഡ്യഃ,
സ്ത്രീഭൂഷണം കിം, മധുലോലുപഃ കഃ,
കോ ന്യക്പരഃ, കീദൃഗഭൂദ്ദശാസ്യോ
രാമാസ്ത്രപാളീനിഹതോ ബഭൂവ.”
വ്യാകരണാഭ്യാസം പൂർത്തിയായപ്പോൾ നിർമ്മിച്ച ശ്ലോകം:
“ആസ്വാദിതം ബുധജനൈരിതരൈരലഭ്യം
ശബ്ദാഗമാബ്ധിമഥനോത്ഥിതസാരഭൂതം
ശ്രീകൗസ്തുഭപ്രഭൃതിസോദരതാം ദധാനം
ഭട്ടോജിദീക്ഷിതവചോമൃതമാസ്വദധ്വം.”
വെള്ളാനശ്ശേരി വാസുണ്ണിമൂസ്സതു് ആദ്യം ഒരു കഥകളി യോഗത്തിൽ ചേർന്നു തൃപ്രങ്ങോട്ടു ചെന്നു് അവിടെ ഒരു കളി കളിപ്പിക്കണമെന്നപേക്ഷിച്ചു. ആഗതനായ യുവാവിനു് അന്നു് അശേഷം വ്യുല്പത്തിയുണ്ടായിരുന്നില്ല. അപ്പോൾ മൂസ്സതു കഥകളിയോഗക്കാരെ ആകമാനം അല്പമൊന്നു് അവഹേളനം ചെയ്തുകൊണ്ടു്
“ദ്വിത്ര്യംഗുലപരീണാഹജിഹ്വാചലനഭീരവഃ
സർവാങ്ഗൈരപ്യഹോ ക്ലേശം മൂഢാഃ കേചന കുർവതേ”
എന്നൊരു ചെറിയ ശ്ലോകമുണ്ടാക്കി ചൊല്ലി. അതിന്റെ അർത്ഥം അവിടെ പഠിച്ചു താമസിച്ചിരുന്ന ചിലരോടു ചോദിച്ചു മനസ്സിലാക്കിയ ക്ഷണത്തിൽ വാസുണ്ണിമൂസ്സതു കഥകളി യോഗത്തിൽനിന്നു പിരിഞ്ഞു് അദ്ദേഹത്തിന്റെ ശിഷ്യനായി.
ശങ്കരൻമൂസ്സതു് ശുചീന്ദ്രത്തു തൊഴാൻ പോയപ്പോൾ ചൊല്ലിയതാണു് ചുവടെ ചേർക്കുന്ന ശ്ലോകം. അവിടെ ശിവനും വിഷ്ണുവിനും അടുത്തടുത്തു ശ്രീകോവിലുണ്ടു്. ആ രണ്ടു ദേവന്മാരേയും പരാമർശിക്കുന്നതാണു് പ്രസ്തുത ശ്ലോകം.
“ബിഭ്രാണഃ കമലാദി പാണികമലൈഃ സൽപുണ്ഡരീകച്ഛദം
നേത്രേണാകലയൻ വിനായകകുമാരാദ്യൈഃ സദോപാസിതഃ
ചന്ദ്രോല്ലാസിതമൗലിരബ്ധിജനുഷാ കണ്ഠേ ശ്രിയാലിങ്ഗിതോ
ദേദീവീതു ശുചീന്ദ്രമന്ദിരഗതശ്ചിത്തേ ഹരോ വാ ഹരിഃ,”
രാമവാരിയരെ പരീക്ഷിക്കുന്നതിനായി എഴുതിയ “യസ്യാർക്കാതിശയാ” എന്ന ശ്ലേകം മേൽ ഉദ്ധരിക്കും.
ശിവകേശാദിപാദത്തിലെ ഒരു ശ്ലോകം:
“വിദ്യുൽപുഞ്ജനിഭപ്രഭാ ദശ ദിശോ വിദ്യോതയന്ത്യശ്ശ്രിയാ
ബദ്ധാസ്സാധു ഭുജങ്ഗമേന്ദ്രലയതാ സംസാരബന്ധച്ഛിദഃ
രാജദ്രാജകലാകലാപവിഗളൽപീയൂഷബിന്ദുപ്രഭൈഃ
ക്ലിന്നാസ്സ്വസ്സരിദൂർമ്മിഭിർദ്ദിശതു വഃ ക്ഷേമം ജടാ ധൂർജ്ജടേഃ.”
ഒരാചാര്യനെന്ന നിലയിൽ പുന്നശ്ശേരിനമ്പി അദ്ദേഹത്തെ താഴെക്കാണുന്ന നിലയിൽ വർണ്ണിക്കുന്നു.
“പ്രജ്ഞാവൈഭവമന്ഥദണ്ഡമഥിതാന്നിശ്ശേഷശാസ്ത്രാംബുധേഃ
സാരാർത്ഥാനമൃതം സ്വയം സുമധുരം സമ്പാദയൻ പായയൻ
ശിഷ്യാൻ വത്സലതാഭരാൽ സുമനസസ്തന്വൻ ബുധാൻ ഗീയതേ
യഃ സർവത്ര നതോസ്മി തം ഗുരുവരം ശ്രീശങ്കരം സാദരം.”
ചില പഴയ മുദ്രാലയങ്ങളും വൃത്താന്തപത്രങ്ങളും
തിരുവനന്തപുരം കേരളവിലാസം:ഗവർമ്മെന്റുകളുടേയും മിഷണറിമാരുടേയുമല്ലാതെ മറ്റുള്ളവരുടെ ഉടമസ്ഥതയിൽ ആദ്യകാലത്തു കേരളത്തിൽ യാതൊരു മുദ്രാലയവും ഉണ്ടായിരുന്നില്ല. 1028-ാണ്ടു തിരുവനന്തപുരത്തു ഉത്രംതിരുനാൾ മഹാരാജാവിന്റെ ആനുകൂല്യത്തോടുകൂടി ഈശ്വരപിള്ള വിചാരിപ്പുകാർ സ്ഥാപിച്ച കേരളവിലാസമാണു് അവയിൽ ഒന്നാമത്തേതെന്നു തോന്നുന്നു. ഉദ്ദേശം 1065-ാണ്ടുവരെ അതു് ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുവന്നതായി കാണുന്നു. അതിൽനിന്നാണു് കേരളത്തിലെ ഒന്നാമത്തെ സാഹിത്യ മാസിക എന്നു പറയാവുന്ന വിദ്യാവിലാസിനി 1056 മീനമാസത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയതു്. വിജ്ഞേയങ്ങളായ വിവിധവിഷയങ്ങൾ അതിൽ പ്രതിപാദിക്കപ്പെട്ടിരുന്നു. വിശാഖം തിരുനാൾ മഹാരാജാവിന്റേയും കേരളവർമ്മ വലിയ കോയിത്തമ്പുരാന്റേയും അനുഗ്രഹം അതിനു പര്യാപ്തമായ പരിണാമത്തിൽ ലബ്ധമായി. അവർ രണ്ടുപേരും മഹച്ചരിതങ്ങളെ അധികരിച്ചും മറ്റും അനേകം ഉപന്യാസങ്ങൾ അതിൽ പ്രസിദ്ധീകരിച്ചു. വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളനാടകത്തിന്റെ ഭാഷാനുവാദവും ഇദംപ്രഥമമായി അതിലാണു് പ്രകാശിതമായതു്. നിലമ്പൂർ മാനവിക്രമ ഇളയ രാജാവിന്റെ ഉത്തരരാമചരിതം ഗദ്യനാടകത്തിന്റെ ആദ്യഭാഗവും അതിൽത്തന്നെയാണു് അല്പം പ്രസിദ്ധപ്പെടുത്തിയതു്. അപ്പോഴേക്കു് അതു മുടങ്ങിപ്പോയി.
കോഴിക്കോട്ടു വിദ്യാവിലാസം:1036-ൽ കോഴിക്കോട്ടു കാളഹസ്തിയപ്പമുതലിയാർ എന്ന ഒരു വിദേശീയനായ മഹാശയൻ സ്ഥാപിച്ച മുദ്രാലയമാണു് വിദ്യാവിലാസം. അദ്ദേഹം അക്കാലത്തു അവിടെ മുൻസിഫായിരുന്നു. ഭാഷാ പോഷണത്തിലും മതപ്രചാരണത്തിലും ഉത്സുകനായിരുന്ന അദ്ദേഹം തമിഴ്നാട്ടിലെന്നപോലെ കേരളത്തിൽ ഹിന്ദുക്കൾക്കു സ്വമതഗ്രന്ഥങ്ങൾ പ്രകാശിപ്പിക്കുന്നതിനു് ഒരു മുദ്രാലയം ഇല്ലാതിരുന്ന ശോച്യാവസ്ഥ പരിഹരിക്കണമെന്നുറച്ചു് അതിലേക്കുവേണ്ടി വിദ്യാവിലാസം സ്ഥാപിക്കുകയും അവിടെ നിന്നു തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ മുതലായ മഹാകവികളുടെ വാങ്മയങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങുകയും ചെയ്തു. ആ പുസ്തകങ്ങളുടെ വില വളരെ അധികമായിരുന്നു. ഭാരതത്തിനു അഞ്ചും ഭാഗവതത്തിനു പത്തും ഉറുപ്പിക കൊടുത്താണു് ആ പുസ്തകങ്ങൾ അന്നു അവിടേനിന്നു വാങ്ങേണ്ടിയിരുന്നതു് എന്നു കേൾക്കുമ്പോൾ നമുക്കു് ആശ്ചര്യം തോന്നുന്നു.
കൊച്ചി സെന്റ് തോമസ് അച്ചുക്കൂടം:ഈ അച്ചുക്കൂടം ബ്രിട്ടീഷുകൊച്ചിയിൽ 1037-നും 1040-നും ഇടയ്ക്കു സ്ഥാപിക്കപ്പെട്ടു. ഉടമസ്ഥൻ കുന്നംകുളത്തു കൂത്തൂർപാറമേൽ ഇട്ടൂപ്പായിരുന്നു. ആ അച്ചുക്കൂടത്തിൽനിന്നു രാമായണവും മറ്റും, വിദ്യാവിലാസത്തിൽനിന്നു ക്ണുപ്തപ്പെടുത്തിയതിൽ പകുതി വിലയ്ക്കു വില്ക്കുവാൻ ആരംഭിച്ചു. സാധാരണന്മാർക്കു പുസ്തകപാരായണത്തിനു് അതു അത്രമാത്രമെങ്കിലും സഹായമായി.
വെസ്റ്റേൺസ്റ്റാർ:ഏതാനും വർഷങ്ങൾകൂടി കഴിഞ്ഞു ബ്രിട്ടീഷുകൊച്ചിയിൽത്തന്നെ വെസ്റ്റേൺ സ്റ്റാർ എന്നൊരച്ചുക്കൂടം ഒരു യൂറോപ്യൻ സ്ഥാപിക്കുകയും അവിടെനിന്നു് അതേ പേരിൽ ഒരു ഇംഗ്ലീഷുപത്രം പുറപ്പെടുവിക്കുകയും ചെയ്തു. ആ അച്ചുകൂടത്തിൽനിന്നു “പശ്ചിമതാരക-കേരളപതാക” എന്ന പേരിൽ 1048-ാണ്ടിടയ്ക്കു് ഒരു മലയാളപത്രവും പ്രചരിച്ചു തുടങ്ങി. “ആൾമാറാട്ടം” എന്ന കഥയുടെ പ്രണേതാവായ പീലീപ്പോസാശാനും റ്റി.ജെ. പൈലിയുമാണു് പ്രാരംഭദശയിൽ അതിന്റെ ആധിപത്യം വഹിച്ചതു്. വെസ്റ്റേൺ സ്റ്റാറിന്റെ ഒരു ഭാഷാനുവാദമായിരുന്നു പ്രായേണ ആ പത്രം.
കേരളമിത്രവും ദേവജിഭീമജിയും (1004-1070):ബോംബേ പ്രവിശ്യയ്ക്കു സമീപമുള്ള കച്ച്സംസ്ഥാനത്തിൽ ഭീമജികേസരിയുടേയും കല്യാണീബായിയുടേയും പുത്രനായി ദേവജിഭീമജി ക്രി.പി. 1829 (1004)-ൽ ജനിച്ചു ദാരിദ്ര്യ ദുഃഖംനിമിത്തം സ്വദേശംവിട്ടു് ആ ബാലൻ പത്താമത്തെ വയസ്സിൽ കൊച്ചിയിലേക്കു പോന്നു. അവിടെ സജാതീയനായ തൃക്കുമുരളീധർ എന്ന വണിക്‍പ്രമുഖനു് ആ അശരണനിൽ അനുകമ്പു തോന്നുകയും അദ്ദേഹം ദേവജിയെ വേണ്ടവിധത്തിൽ വിദ്യാഭ്യാസംചെയ്യിക്കുകയും ചെയ്തു. പിന്നീടു് ആ യുവാവു് അന്നു കൊച്ചിയിലെ മറ്റൊരു വാണിജ്യധുരന്ധരനായ ധർമ്മ സിംഗിന്റെ കീഴിൽ കണക്കെഴുത്തുപണിക്കു നിയമിക്കപ്പെട്ടു. 25 വയസ്സുവരെ അങ്ങനെ കഴിഞ്ഞു. ഉൽക്കർഷേചതുവായ അദ്ദേഹത്തിനു് ആ വൃത്തിയിൽ വിരക്തി തോന്നി. വാണിജ്യ സംബന്ധമായുള്ള പല ഉദ്യമങ്ങളിലും ഏർപ്പെട്ടു. അവയിലൊന്നും പറയത്തക്ക ധനലാഭമുണ്ടായില്ല. അന്നു കൊച്ചിയിലെ മുഖ്യമായ ആവശ്യം ഒരു നല്ല അച്ചുക്കൂടമായിരുന്നു. ആദ്യമായി കേരളമിത്രം അച്ചുക്കൂടം എന്ന പേരിൽ ഒരു കല്ലച്ചു യന്ത്രവും മറ്റും സംവിധാനംചെയ്തു് അവിടെ ശ്രീരാമകർണ്ണാമൃതം മുതലായ ചില പുസ്തകങ്ങൾ അച്ചടിപ്പിച്ചു. 1042-ൽ ഒരു മരപ്രസ്സും ഉപകരണങ്ങളും വാങ്ങി. കുറേക്കഴിഞ്ഞു ബോംബെയിൽനിന്നു് ഒരു ആൽബിയൺപ്രസ്സു വാങ്ങി. അതിൽ രാമായണം, ഭാരതം മുതലായ അനവധി കൃതികൾ അച്ചടിപ്പിച്ചു കേരളത്തിലെ പുസ്തകവ്യാപാരികളിൽ പ്രഥമഗണനീയൻ എന്ന പേർ സമ്പാദിച്ചു. 1881 (1056) ജനുവരി 1-ാം൹ മുതൽ ശനിയാഴ്ചതോറും “കേരളമിത്രം” എന്ന സുപ്രസിദ്ധമായ വൃത്താന്തപത്രം പ്രസിദ്ധീകരിച്ചു. അതിന്റെ ആദ്യത്തെ അധിപർ സുഗൃഹീതനാമാവായ കണ്ടത്തിൽ വറുഗീസുമാപ്പിളയായിരുന്നു. അതിലെ മുദ്രാവാക്യമായ “ഭൂരിസൂരിപരിഷന്മുദമത്രം” ഇത്യാദി സംസ്കൃതപദ്യം വറുഗീസുമാപ്പിള, ആറന്മുള കൊച്ചുരാമൻപിള്ള വൈദ്യനെക്കൊണ്ടു് ഉണ്ടാക്കിച്ചു ചേർത്തതാണു്. വറുഗീസുമാപ്പിള ആ പണിയിൽ ഒന്നോ രണ്ടോ കൊല്ലം കഴിച്ചുകൂട്ടി. ഞാൻ കുട്ടിക്കാലത്തു നിയമേന വായിച്ചു വന്ന വർത്തമാനക്കടലാസ്സു കേരളമിത്രമായിരുന്നു. എത്ര ആനന്ദപാരവശ്യത്തോടുകൂടിയാണു് അതു് എന്നെ അഭിമുഖീകരിച്ചതു് എന്ന പറഞ്ഞറിയിക്കുവാൻ പ്രയാസമുണ്ടു്. ആ വാരികകൊണ്ടു ദേവജിഭീമജി ഭാഷയെ സമർത്ഥമായി പോഷിപ്പിച്ചിട്ടുണ്ടു്. വളരെക്കാലം അതു നിർവിഘ്നമായി പ്രചരിച്ചു. അതിനുംപുറമെ കൊച്ചിയിൽ രാമേശ്വരം മുറിയിൽ കേരളമിത്രം ശാഖാമുദ്രാലയം എന്ന പേരിൽ ഒരു മുദ്രാലയംകൂടി ഉൽഘാടനം ചെയ്കയും അവിടെനിന്നു മഹാരാഷ്ട്രിയിൽ “കേരളകോകിൽ” എന്നൊരു മാസികയും നാഗരലിപിയിൽ അമരകോശം മുതലായ സംസ്കൃതകൃതികളും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാഷാപോഷണപരിശ്രമത്തെ അഭിനന്ദിച്ചു തിരുവിതാംകൂറിലേയും കൊച്ചിയിലേയും മഹാരാജാക്കന്മാർ വിലയേറിയ പാരിതോഷിതങ്ങൾ നല്കുകയുണ്ടായി. 1894 (1070) ഒക്ടോബർ 27-ാം൹ ദേവജിഭീമജി പരഗതിയെ പ്രാപിച്ചു. സ്വപ്രയത്നംകൊണ്ടു മാത്രം ധനാഢ്യനായിത്തീർന്ന അദ്ദേഹം തന്റെ ഒസ്യത്തിൽ പല ധർമ്മസ്ഥാപനങ്ങൾക്കും ധാരാളം ധനം നീക്കിവയ്ക്കുകയുണ്ടായി.
കുന്നംകുളം വിദ്യാരത്നപ്രഭയും മാളിയമ്മാവിൽ കുഞ്ഞുവറിയതും (1028–1110): ബ്രിട്ടീഷുകൊച്ചിയിൽ സെന്റ് തോമസ് അച്ചുക്കൂടം സ്ഥാപിച്ച കുന്നംകുളത്തു് അങ്ങാടിയിൽ പാറമേൽ ഇട്ടൂപ്പുതന്നെയാണു് കുന്നംകുളത്തു വിദ്യാരത്നപ്രഭയെന്ന അച്ചുക്കൂടവും സ്ഥാപിച്ചതു്. ഇട്ടൂപ്പു് ഒരു തികഞ്ഞ ഭാഷാഭിമാനിയായിരുന്നു. സെന്റ് തോമസ് അച്ചുക്കൂടംതന്നെ സ്വദേശത്തേയ്ക്കു മാറ്റി അതിനു പുതിയ പേർ കൊടുക്കുകയാണു് അദ്ദേഹം ചെയ്തതു് എന്നും ചിലർ പറയുന്നുണ്ടു്. ആ രണ്ടു് അച്ചുക്കൂടങ്ങൾക്കും പിന്നീടു തൃശ്ശൂർ കേരളകല്പദ്രുമത്തിനും ഭാരതവിലാസത്തിനും സിദ്ധിച്ച പ്രശസ്തിക്കുള്ള കാരണം വിദ്വാൻ കൈക്കുളങ്ങര രാമവാരിയർക്കു് അവയുമായുള്ള സാഹിത്യ ബന്ധമാണു്. അദ്ദേഹത്തിന്റെ പുരസ്കർത്താവും ബഹിശ്ചര പ്രാണനുമായിരുന്ന മാളിയമ്മാവിൽ കുഞ്ഞുവറിയതിനേയും ഈ ഘട്ടത്തിൽ സ്മരിക്കേണ്ടതുണ്ടു്. മാളിയമ്മാവിൽ കുഞ്ഞു വറിയതു ദേവജീഭീമജിയേക്കാൾ വലിയ ഒരു മുദ്രാലയപ്രവർത്തകനുമായിരുന്നു. അദ്ദേഹം 1028 മേടം 6-ാം൹ മലബാറിൽ പൊന്നാനിത്താലൂക്കു വെയ് ലത്തൂരംശർത്തിൽ ജനിച്ചു. 1040-ൽ അച്ചടിവേല പഠിക്കുവാൻ കൊച്ചിയിൽ ഒരു അച്ചുനിരത്തുകാരനായി മാസമൊന്നിനു മൂന്നുറുപ്പിക ശമ്പളത്തിൽ പ്രവേശിച്ചു. ആ വേതനം അടുത്ത കൊല്ലത്തിൽ അഞ്ചുറുപ്പികയായി. ചാവക്കാടു്, പാവറട്ടി തുടങ്ങി കോഴിക്കോടുവരെയുള്ള സ്ഥലങ്ങളിലെല്ലാം പണി നോക്കി, അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ച പുസ്തകങ്ങൾ ചുമന്നുകൊണ്ടുചെന്നു വിറ്റുകിട്ടുന്ന ആദായം ഉടമസ്ഥന്മാർക്കു കൊടുത്തുവന്നു. എട്ടുവർഷം അവിടെ ജോലിചെയ്തതിനു ശേഷം കുന്നംകുളം വിദ്യാരത്നപ്രഭ അച്ചുക്കൂടത്തിൽ നിയമിതനായി. ആറുവർഷത്തോളം അവിടെയും ജോലിനോക്കി. വിദ്യാരത്നപ്രഭയിൽനിന്നു പ്രസിദ്ധീകരിച്ച രാമായണാദിഗ്രന്ഥങ്ങൾ സെന്റ് തോമസ് പ്രസ്സിൽ അച്ചടിപ്പിച്ചവയെക്കാൾ കുറഞ്ഞ വിലയ്ക്കു വില്ക്കുന്നതിന്നു കുഞ്ഞുവറിയതിനു സാധിച്ചു. അതിനുമുൻപുതന്നെ കൈക്കുളങ്ങര രാമവാരിയരേക്കൊണ്ടു ചില സംസ്കൃതപുസ്തകങ്ങളും മറ്റു വ്യാഖ്യാനിപ്പിച്ചു സെന്റ് തോമസ് പ്രസ്സിൽനിന്നു പ്രസിദ്ധീകരിച്ചുവന്ന അദ്ദേഹത്തിനു വിദ്യാരത്നപ്രഭയിൽനിന്നു് ആ മഹാപണ്ഡിതന്റെ ഇതരഗ്രന്ഥങ്ങൾ പ്രകാശിപ്പിക്കുന്നതിനും സൗകര്യം ഉണ്ടായി. 1062 മിഥുനം 1-ാം൹ തൃശ്ശൂർ കേരളകല്പദ്രുമം അച്ചുക്കൂടം മാനേജരായി. അന്നുമുതൽ മാനേജർ കുഞ്ഞുവറിയതു് എന്ന പേരിലാണു് അദ്ദേഹം അറിയപ്പെട്ടുവന്നതു്. സുപ്രസിദ്ധമായ ആ അച്ചുക്കൂടം ചെമ്പുക്കാവിൽ റാഫേൽ തുടങ്ങിയ പന്ത്രണ്ടു ക്രിസ്തീയപ്രമാണികൾ സ്ഥാപിച്ചതാണു്. അനന്തരം അവിടെത്തന്നെ ഭാരതവിലാസം എന്നും വാണീകളേബരം എന്നും രണ്ടു മുദ്രാലയങ്ങൾ സ്ഥാപിച്ചു. 1081 മുതൽ ഏതാനും കൊല്ലം മേടമാസത്തിൽ പൂരക്കാലത്തിൽ ഭാഷാപോഷണത്തെ പുരസ്കരിച്ചു ഭാരതവിലാസം സഭ നടത്തി. ക്രിസ്തുവേദചരിത്രം തുടങ്ങി പതിന്നാലോളം ക്രിസ്തുമതഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. 1110-ാണ്ടു (1935 ജൂൺ 29-ാം൹) കുഞ്ഞുവറിയതു മരിച്ചു.
കൊല്ലംവിദ്യാഭിവർദ്ധിനി:കൊല്ലം വിദ്യാഭിവർദ്ധിനി അച്ചുക്കൂടം 1062-ൽ എളിയ നിലയിൽ സ്ഥാപിച്ച സുബ്ബയ്യാ തെന്നാട്ടുറെഡ്ഡിയാരെപ്പറ്റിയും നമുക്കു പ്രകൃതത്തിൽ കൃതജ്ഞതാപൂർവ്വം സ്മരിക്കേണ്ടതുണ്ടു്. റെഡ്ഡിയാർ 1047-ൽ ജനിച്ചു; 1090-ൽ മരിച്ചു. അദ്ദേഹം പുസ്തകപ്പെട്ടിയും ചുമന്നുകൊണ്ടു ബാല്യത്തിൽ ഓരോ സ്ഥലത്തായി ഉത്സവാവസരങ്ങളിലുംമറ്റും പോയി ഏറ്റവും കുറഞ്ഞ വിലയ്ക്കു പുസ്തകങ്ങൾ വിറ്റു കേരളത്തിൽ ദരിദ്രന്മാർക്കുപോലും ഗ്രന്ഥസഞ്ചയനം സുകരമാക്കിത്തീർത്തു് ഒടുവിൽ ലക്ഷപ്രഭുവായി ആട്ടക്കഥകളും തുള്ളൽക്കഥകളുംമറ്റും ശേഖരിച്ചു് അവയേയും നാമമാത്രമായ മൂല്യത്തിന്നു വിക്രയംചെയ്ത ഉദാരശീലനാണു്. വിദ്യാഭിവർദ്ധിനിപോലെ ലഘുവായ വിലയ്ക്കു പുസ്തകങ്ങൾ പ്രകാശിപ്പിച്ച ഒരു മുദ്രാലയത്തേയാോ, റെഡ്ഡിയാരേക്കാൾ പുസ്തക വ്യാപാരത്തിന്റെ മർമ്മങ്ങൾ ധരിച്ച ഒരു വാണിജ്യനിപുണനേയോ കേരളം അറിയുന്നില്ല. അദ്ദേഹം സ്ഥാപിച്ച ആ മുദ്രാലയം ഇന്നും നല്ലനിലയിൽ അതിന്റെ പ്രവർത്തനം തുടർന്നുപോരുന്നു.
ചില പത്രങ്ങൾ
“പശ്ചിമതാരക-കേരളപതാക”യെയും “കേരളമിത്ര”ത്തെയും സ്മരിച്ചുകഴിഞ്ഞുവല്ലൊ. “പ്രാചീനതാരക” എന്നൊരു പത്രം കെ.പി. പീറ്റ് പ്രസിദ്ധീകരിച്ചു. അതിന്റെ ഉദയകാലം ഏതെന്നറിയുന്നില്ല.
3 സത്യനാദകാഹളം:സത്യനാദകാഹളമാണു് നാളതുവരെ നിന്നുപോരുന്ന കേരളത്തിലെ ഭാഷാവൃത്താന്തപത്രങ്ങളിൽ അത്യന്തം പുരാതനമായിട്ടുള്ളതു്. അതിന്റെ ആദ്യത്തെ ലക്കം 1052-ാണ്ടു കന്നിമാസം 28-ാം൹ ആവിർഭവിച്ചു. മാസാദ്യത്തിലും മാസമധ്യത്തിലും അങ്ങനെ മാസത്തിൽ രണ്ടു തവണയാണു് അതു് ആരംഭകാലത്തു പ്രസിദ്ധീകരിച്ചുവന്നതു്. കൂനമ്മാവായിരുന്നു അതിന്റെ ജന്മദേശം. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞു് അതിന്റെ പ്രസിദ്ധീകരണം വരാപ്പുഴയ്ക്കു മാറ്റി. പത്തുപതിന്നാലുകൊല്ലം അവിടെനിന്നു പുറപ്പെട്ടുകൊണ്ടിരുന്നതിനുശേഷം എറണാകുളത്തേയ്ക്കു് അച്ചുക്കൂടവും പത്രവും നീങ്ങി. സ്വല്പകാലത്തേയ്ക്കു മുടങ്ങിയെങ്കിലും വീണ്ടും ഉദ്ധൃതമായി. 1076-ാണ്ടോടടുപ്പിച്ചു പേർ മാറി സത്യനാദമായി. ആദ്യകാലത്തു പത്രാധിപർ ഫാദർ കാന്തിദോസ് (Fr. Candidus) എന്നൊരു വൈദികനായിരുന്നു എന്നു പഴയ ലക്കങ്ങളിൽ കാണാമെങ്കിലും വാസ്തവത്തിൽ ആ സ്ഥാനം വഹിച്ചിരുന്നതു മുൻപു പശ്ചിമതാരക നടത്തിയ റ്റി.ജെ. പൈലിയായിരുന്നു. പൈലി പിന്നീടു നസ്രാണിദീപികയുടെ അധിപരായി. വൈദികവിഷയങ്ങൾ മാത്രമല്ല സത്യനാഥകാഹളത്തിൽ പ്രതിപാദിച്ചുവന്നതു്. ഒന്നാമത്തെ ലക്കത്തിൽത്തന്നെ (1) റോമ്മ, (2) യുഗവിസ്മയം, (3) പുറനാട്ടു വർത്തമാനം, (4) തൻനാട്ടുചെയ്തി, (5) കടംകഥ എന്നീ പ്രമേയങ്ങൾ ഉൾക്കൊള്ളിച്ചുകാണുന്നു. (1) സന്ദിഷ്ടവാദി, (2) പശ്ചിമതാരക-കേരളപതാക, (3) സത്യനാഥകാഹളം എന്നീ പത്രങ്ങൾ കേരളമിത്രത്തിനും കോഴിക്കോട്ടുനിന്നു 1060-ാണ്ടിടയ്ക്കു പുറപ്പെട്ട കേരളപത്രികയ്ക്കും മാന്നാനത്തെ നസ്രാണി ദീപികയ്ക്കും കുറെയെല്ലാം മാർഗ്ഗദർശകങ്ങളായിരുന്നുവെന്നു സങ്കല്പിക്കുന്നതിൽ അനുപപത്തിയില്ല. കോട്ടയം സി.എം. എസ്. അച്ചുക്കൂടത്തിൽനിന്നു മലയാളമിത്രം എന്നൊരു പത്രികയും കുറേക്കാലത്തേയ്ക്കു പ്രകാശിപ്പിച്ചുവന്നു.
47.5വിദ്വാൻ കൈക്കുളങ്ങര രാമവാരിയർ (1008–1072)
വിദ്വാൻ കൈക്കുളങ്ങര രാമവാരിയരെപ്പോലെ സർവ്വവിദ്യാപാരീണനായ ഒരു സംസ്കൃതപണ്ഡിതൻ കേരളത്തെ പതിനൊന്നാംശതകത്തിൽ അലങ്കരിച്ചിട്ടില്ല. പുതിയ സമ്പ്രദായത്തിലുള്ള വിദ്യാലയപാഠപദ്ധതിയിൽ സംസ്കൃതഭാഷയ്ക്കു ലഭിച്ച സ്ഥാനം അഭിലഷണീയമായിരുന്നില്ല. അതു പഠിയ്ക്കുവാൻ പൂർവ്വകാലങ്ങളിൽ ഉണ്ടായിരുന്ന സൗകര്യം ക്രമേണ കുറഞ്ഞുവരികയുംചെയ്തു. ആ ദുർദ്ദശയിൽനിന്നു രാമവാരിയർ നിരവധി ഗ്രന്ഥങ്ങൾക്കു സുഗ്രഹമായ രീതിയിൽ ഭാഷാവ്യാഖ്യാനങ്ങൾ രചിച്ചു് അവയെ സെന്റ് തോമസ്, വിദ്യാരത്നപ്രഭ, കേരളകല്പദ്രുമം, ഭാരതവിലാസം എന്നീ അച്ചുക്കൂടങ്ങളിൽനിന്നു പ്രസിദ്ധീകരിപ്പിച്ചു ഗൈർവ്വാണീപ്രേമികളെ അനുഗ്രഹിച്ചു. മാളിയമ്മാവിൽ കുഞ്ഞുവറിയതു് ആ സമുദ്യമത്തിൽ അദ്ദേഹത്തിന്റെ ബഹിശ്ചരപ്രാണനായിരുന്നു എന്നു പറഞ്ഞുകഴിഞ്ഞുവല്ലോ.
ബാല്യകാലം
രാമവാരിയർ കൊച്ചിയിൽ തലപ്പള്ളിത്താലൂക്കു ചെങ്ങഴിക്കോടുപ്രവൃത്തി കടങ്ങോട്ടുദേശത്തു കൈക്കുളങ്ങരെ കിഴക്കേ വാരിയത്തു നാരായണിവാരസ്യാരുടേയും കൈതക്കോട്ടു ഭട്ടതിരിയുടേയും പുത്രനായി 1008-ാണ്ടു ചിങ്ങ മാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. ആദ്യംമുതല്ക്കുതന്നെ അതിമാനുഷമായ മേധാശക്തി പ്രദർശിപ്പിച്ചുവന്ന ആ ബാലനെ മന്ത്രശാസ്ത്രത്തിൽ നിപുണനായ പിതാവു നിഷ്കർഷയോടുകൂടി വളർത്തി. പന്ത്രണ്ടാമത്തെ വയസ്സിനകം രാമൻ ആദിത്യമണ്ഡലാന്തർഗ്ഗതയായ ധേനുസരസ്വതീദേവിയെ ഉപാസിച്ചു സിദ്ധി വരുത്തിയതായി പറയപ്പെടുന്നു. അന്നു കൈക്കുളങ്ങര വാരിയത്തിൽ രാമനെന്നും കൃഷ്ണനെന്നും അദ്ദേഹത്തിന്റെ അമ്മാവന്മാരായ രണ്ടു സഹോദരന്മാർ ജീവിച്ചിരുന്നു. അവരിൽ രാമവാരിയർക്കു വൈദ്യത്തിലും കൃഷ്ണവാരിയർക്കു ജ്യൗതിഷത്തിലുമായിരുന്നു പാണ്ഡിത്യം. അവരോടു ആ രണ്ടു ശാസ്ത്രങ്ങളിലേയും പ്രഥമപാഠങ്ങൾകൂടി കഥാനായകൻ ബാല്യത്തിൽ അഭ്യസിച്ചു. അന്നു കുഞ്ഞിട്ടി രാഘവൻനമ്പിയാരുടെ ശിഷ്യനും അനേകശാസ്ത്രങ്ങളിൽ നിഷ്ണാതനുമായ പാലപ്പുറത്തു പുതിയേടത്തു ഗോവിന്ദൻനമ്പിയാർ തൃപ്പൂണിത്തുറക്കോവിലകത്തുതാമസിച്ചു കൊച്ചുതമ്പുരാക്കന്മാരെ ശാസ്ത്രാഭ്യാസംചെയ്യിക്കുകയായിരുന്നു. അവിടെ രാമവാരിയരും അദ്ദേഹത്തിന്റെ ശിഷ്യനായിക്കൂടി മൂന്നുകൊല്ലംകൊണ്ടു് അലങ്കാരം, വ്യാകരണം തർക്കം എന്നീ ശാസ്ത്രങ്ങളിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചു.
വാരിയരും യോഗാനന്ദസ്വാമികളും
തനിക്കു ഗുരുദക്ഷിണയായി വല്ലതും തന്നേ കഴിയൂ എന്നു നിർബ്ബന്ധമുണ്ടെങ്കിൽ അതു വൃദ്ധയായ തന്റെ മാതാവിനെ ഒരു കുറി മഹാഭാരതം വായിച്ചുകേൾപ്പിക്കുകയാണെന്നു ഗോവിന്ദൻനമ്പിയാർ നിർദ്ദേശിക്കുകയാൽ കിള്ളിക്കുറിശ്ശിമങ്ഗലത്തുചെന്നു രാമവാരിയർ ആ കർത്തവ്യം മൂന്നു കൊല്ലംകൊണ്ടു നിർവ്വഹിച്ചു. പിന്നീടു കുറെക്കാലം തൃശ്ശിവപേരൂർ തെക്കേക്കുറുപ്പത്തു രാമഞ്ചിറ മഠത്തിൽ താമസിച്ചു് ആ ദിക്കിൽ ചിലരെ സംസ്കൃതം പഠിപ്പിക്കുകയും പ്രസിദ്ധനൈയായികനായ ഭീമാചാര്യരോടു തർക്കശാസ്ത്രത്തിൽ ചില ഉപരിഗ്രന്ഥങ്ങൾകൂടി പഠിക്കുകയും ചെയ്തു. തദനന്തരം പുന്നത്തൂർ രാജകുടുംബത്തിലെ ചില തമ്പുരാക്കന്മാരെ കുറെക്കാലം സംസ്കൃതം അഭ്യസിപ്പിച്ചു. അതിനുമേൽ വിദേശപര്യടനത്തിൽ ഉത്സുകനായി സ്വഹൃഹത്തിൽനിന്നു നിഷ്ക്രമിച്ചു വടക്കോട്ടു പോയി കർണ്ണാടക ദേശത്തിൽ കുമ്പഴ രാജസ്വരൂപത്തിലെ തമ്പുരാക്കന്മാരുടെ അധ്യാപകനായി മായിപ്പാടിക്കോവിലകത്തു് ഏതാനും കൊല്ലം താമസിച്ചു. അതിനു സമീപത്തുള്ള ഇളനീർമഠം സ്വാമിയാരുടെ അതിഥിയായി യോഗാനന്ദസ്വാമികൾ എന്നൊരു സിദ്ധൻ അക്കാലത്തു് അവിടെ വന്നുചേർന്നു. അദ്ദേഹം പൂർവ്വാശ്രമത്തിൽ ആ സ്ഥലത്തെ ഒരു എമ്പ്രാന്തിരിയുടെ പുത്രനായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ ആ ദിവ്യൻ കാശിക്കു പോയി വരദരാജയോഗീശ്വരന്റെ ശിഷ്യനായിത്തീർന്നു. യോഗാനന്ദനോടു രാമവാരിയർ ശങ്കരഭഗവൽപാദരുടെ ബ്രഹ്മസൂത്രഭാഷ്യം തന്നെ അഭ്യസിപ്പിക്കണമെന്നപേക്ഷിക്കുകയും ചാതുർമ്മാസ്യവ്രതം അനുഷ്ഠിക്കുന്നതിനുവേണ്ടിമാത്രം അവിടെ താമസിച്ച സ്വാമികളിൽനിന്നു മൂന്നു മാസത്തിനകം ആ മഹത്തായ വേദാന്തശാസ്ത്രഗ്രന്ഥം സരഹസ്യം അഭ്യസിക്കുകയും ചെയ്തു. യോഗാഭ്യാസപരിപാടികളിലും ആ യതിവര്യൻതന്നെയായിരുന്നു കഥാപുരുഷനു് ആചാര്യനായിത്തീർന്നതു്. പിന്നെയും ശിഷ്യനിലുള്ള വാത്സല്യാതിരേകം കൊണ്ടു സ്വാമികൾ മൂകാംബിയിലും കുടശാദ്രിയിലുമായി മൂന്നു മാസംകൂടി അദ്ദേഹത്തോടൊന്നിച്ചു താമസിയ്ക്കുകയും, ഒടുവിൽ വാഗ്ദാസൻ, രാമാനന്ദനാഥൻ, പണ്ഡിതപാരശവേന്ദ്രൻ എന്നിങ്ങനെ മൂന്നു ബിരുദനാമങ്ങൾ അദ്ദേഹത്തിനു സമ്മാനിച്ചു് അവിടെനിന്നു പിരിഞ്ഞുപോവുകയുംചെയ്തു. അതിനിടയ്ക്കു രാമവാരിയർ ഋഗ്വേദത്തിലും യജൂർവേദത്തിലുംകൂടി അസാധാരണമായ ജ്ഞാനം നേടിക്കഴിഞ്ഞിരുന്നു. പിന്നെ കുറെക്കാലം വെട്ടത്തുനാട്ടിൽ മുൻസിഫായിരുന്ന ഉള്ളാട്ടിൽ അച്യുതൻനായരുടെ പത്നി പരുവക്കാട്ടു് അമ്മുഅമ്മയെ കാവ്യനാടകാദിഗ്രന്ഥങ്ങൾ പഠിപ്പിച്ചുകൊണ്ടു തൃക്കണ്ടിയൂരിൽ താമസിച്ചു. അവിടെവച്ചു കിഴക്കേച്ചിറയ്ക്കു സമീപമുള്ള തെക്കേവാരിയത്തു കുട്ടിവാരസ്യാരെ വിവാഹംചെയ്തു.
രാമവാരിയരും അച്ചുക്കൂടങ്ങളും
ബാല്യത്തിൽത്തന്നെ സംസ്കൃതഗ്രന്ഥങ്ങളുടെ വ്യാഖ്യാനംകൊണ്ടും മറ്റും മാതൃഭാഷയെ സമർത്ഥമായി പോഷിപ്പിക്കണമെന്നു വാരിയർ ആഗ്രഹിച്ചിരുന്നു. പാറമേൽ ഇട്ടൂപ്പ് കുന്നംകുളത്തെ വിദ്യാരത്നപ്രഭ അച്ചുക്കൂടം സ്ഥാപിച്ചതോടുകൂടി ആ ആഗ്രഹം സഫലീഭവിക്കുന്നതിനുള്ള സന്ദർഭം സമാഗതമായി. അതിനുമുൻപുതന്നെ ഇട്ടൂപ്പ് അദ്ദേഹത്തെക്കൊണ്ടു ചില ഗ്രന്ഥങ്ങൾ വ്യാഖ്യാനിപ്പിച്ചു സെന്റ് തോമസ് അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചിരുന്നു. വിദ്യാരത്നപ്രഭയുടെ ആവിർഭാവത്തോടുകൂടി 1058-ാണ്ടിടയ്ക്കു് അദ്ദേഹം വാരിയരെ സകുടുംബം കുന്നംകുളത്തു വരുത്തി അഞ്ഞൂരുക്ഷേത്രത്തിനു സമീപം താമസിപ്പിച്ചു പുസ്തകങ്ങൾ എഴുതിച്ചുതുടങ്ങി. അപ്പോഴേയ്ക്കാണു് മാളിയമ്മാവിൽ കുഞ്ഞു വറിയതും അവിടെ വന്നുചേർന്നതു്. ഇട്ടൂപ്പിന്റെ ധനം, കുഞ്ഞു വറിയതിന്റെ കൈങ്കര്യം, വാരിയരുടെ വൈദുഷ്യം ഇവ മൂന്നും കൂടി സമഞ്ജസമായി സമ്മേളിച്ചപ്പോൾ പുസ്തകനിർമ്മിതിയ്ക്കു വേണ്ടിയുള്ള പുരുഷദ്രവ്യസമ്പത്തു പൂർണ്ണമായി. വാരിയരുമായുള്ള നിരന്തര സഹവാസംകൊണ്ടു കുഞ്ഞുവറിയതും ക്രമേണ ഒരു ഭാഷാപണ്ഡിതനായി. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും ആ ശിഷ്യനാണു് പകർത്തിയെഴുതിയതു്. ആദ്യമായി വാരിയർ എഴുത്തച്ഛന്റെ അധ്യാത്മരാമായണവും ഭാരതവും മറ്റും പിഴതീർത്തു അച്ചടിപ്പിക്കുവാൻ കൊടുത്തു; അതുവരെ പ്രമാദജടിലങ്ങളായി കിടന്നിരുന്ന പല വരികളുടേയും അർത്ഥം പൊതുജനങ്ങൾ ശരിയ്ക്കു ഗ്രഹിച്ചതു് അപ്പോൾമാത്രമാണു്. 1060-ാണ്ടു മേടം 3-ാം൹ കുഞ്ഞുവറിയതു വിദ്യാരത്നപ്രഭവിട്ടു സെന്റ് തോമസ്സിലേയ്ക്കു വീണ്ടും പോയി; അപ്പോൾ ആ അച്ചുക്കൂടത്തിലേയ്ക്കു പിന്നേയും ചില പുസ്തകങ്ങൾ വാരിയർ എഴുതി. 1062 മിഥുനം 1-ാം൹ തന്റെ ശിഷ്യൻ കേരളകല്പദ്രുമം മാനേജരായി പോകുകയും അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ചു വാരിയർ തൃശ്ശൂരിൽ താമസമുറപ്പിച്ചു നിരവധി പുസ്തകങ്ങൾ നിർമ്മിക്കുകയുംചെയ്തു. അക്കാലത്താണു് എടമന കൃഷ്ണൻ എമ്പ്രാന്തിരി അദ്ദേഹത്തിന്റെ അന്തേവാസിയായിത്തീർന്നതു്. വാരിയരുടെ ശിഷ്യന്മാരിൽ പ്രഥമഗണനീയൻ പരമസാത്വികനും വിശിഷ്ടവേദാന്തിയും മഹാമന്ത്രജ്ഞനുമായ അദ്ദേഹമാണെന്നുതന്നെ പറയാം. അവിടെ വെച്ചു കൊച്ചിയിലെ രാജഗുരു ശഠകോപാചാര്യരോടു വാരിയർ തർക്കത്തിൽ വീണ്ടും ചില ഉൽഗ്രന്ഥങ്ങൾ പഠിക്കുകയും അതിനു ഗുരുദക്ഷിണയെന്നപോലെ അദ്ദേഹത്തെ വ്യാകരണത്തിൽ ചില ഉപരിഗ്രന്ഥങ്ങൾ അഭ്യസിപ്പിക്കുകയും ചെയ്തു. പുന്നശ്ശേരി നീലകണ്ഠശർമ്മ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന “വിജ്ഞാനചിന്താമണി” പത്രികയ്ക്കു വാരിയരിൽനിന്നു പല തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിച്ചിട്ടുണ്ടു്. പ്രസ്തുതപത്രത്തിൽ വൈയാകരണമൂർദ്ധന്യനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഒരിക്കൽ
“മൗലൗ മാലഹി മുക്താസ്രജ ഭുജലതയോ–
രന്തരാളപ്രദേശേ
ഫാലേ മാലേയധൂളീതിലക കടിതടേ
ശാടയേത്യുൽക്കടാ യാ
ഉദ്വാഹേ ഭസ്മഭൂഷാജുഷമലമചരീ–
കസ്തരാം കൃത്തിചേലം
സാസ്മാന്മന്ദസ്മിതശ്രീർഗ്ഗിരിവരദുഹിതുഃ
പാഹിപാഹീതി പായാൽ”
എന്നു് ഒരു ശ്ലോകം പ്രസിദ്ധീകരിക്കുകയും അതിൽ വ്യാകരണ വിരുദ്ധങ്ങളായ പ്രയോഗങ്ങൾ ഉണ്ടെന്നു വാരിയർ ഒരു വാദം ഉന്നയിക്കുകയും ചെയ്തു. ആ പ്രയോഗങ്ങൾ ശരിയാണെന്നു റ്റി. ഗണപതിശാസ്ത്രികളെ ആൾപ്പേരാക്കി ഏ. ആറിന്റെ മാതുലനും വ്യാകരണഗുരുവുമായ കേരളവർമ്മ വലിയകോയിത്തമ്പുരാനും, താൻ ഉപക്ഷേപിച്ച ആക്ഷേപം സമീചീനമാണെന്നു വാരിയരും സിദ്ധാന്തിച്ചു. അന്നാണു് വാരിയർക്കുള്ള പാണ്ഡിത്യപ്രകർഷം വലിയ കോയിത്തമ്പുരാനു ബോധ്യമായതു്. പിന്നീടു തൃശ്ശിവപേരൂർവച്ചു് ഒരിക്കൽ ആ വിദ്വൽ കേസരികൾ തമ്മിൽ കണ്ടു സംഭാഷണം ചെയ്യുന്നതിനുള്ള അവസരം നേരിട്ടു. 1067 മേടം 28-ാം൹ തൃശ്ശിവപേരൂർവച്ചു നടന്ന ഭാഷാപോഷിണിസഭയുടെ ദ്വിതീയവാർഷികയോഗത്തിൽ വാരിയരാണു് ആധ്യക്ഷ്യം വഹിച്ചതു്. 1070-ൽ തിരുവനന്തപുരത്തു ആഘോഷിച്ച ആ സഭയുടെ ചതുർത്ഥയോഗത്തിൽ വാരിയരെ അഗ്രാസനസ്ഥനാക്കണമെന്നു് വലിയകോയിത്തമ്പുരാൻ ആശിച്ചു. എങ്കിലും വാരിയർക്കു താൽക്കാലികമായി നേരിട്ട അസൗകര്യംനിമിത്തം അതു സാധിച്ചില്ല.
മരണം
കഥാപുരുഷന്റെ ഒരു പുത്രി തൃശ്ശൂർവെച്ചു് അകാലമൃതിയെ പ്രാപിച്ചു. അനന്തരം ആ പരിസരത്തിൽ നിന്നു തീരെ വിട്ടുപിരിഞ്ഞു സകുടുംബം തൃക്കണ്ടിയൂരിൽത്തന്നെ വീണ്ടും താമസംതുടങ്ങി. രണ്ടുകൊല്ലത്തോളം അങ്ങനെ കഴിഞ്ഞു. അന്നന്നു കിട്ടുന്നതു് അന്നന്നുതന്നെ ചെലവിടണമെന്നു നിർബ്ബന്ധമുണ്ടായിരുന്ന അദ്ദേഹം ആ രണ്ടുകൊല്ലവും ആദായത്തിനു യാതൊരു മാർഗ്ഗവുമില്ലാതെ അതികഠിനമായ ദാരിദ്ര്യപീഡയ്ക്കു വശംവദനായി, ശാരീരികമായ ശക്തിയും മാനസികമായ ഓജസ്സും ക്രമേണ ക്ഷയിച്ചു, വളരെ കഷ്ടപ്പെടുകയും 1072-ാണ്ടു കന്നിമാസം 20-ാം൹ വിജയദശമിദിനത്തിൽ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്കയും ചെയ്തു.
കൃതികൾ
കൈക്കുളങ്ങര രാമവാരിയർ നിരവധി ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. സെന്റ് തോമസ് അച്ചുക്കൂടത്തിൽ മുദ്രണംചെയ്തവയാണു് താഴെക്കാണുന്ന ഭാഷാവ്യാഖ്യാനങ്ങൾ. (1) രഘുവംശം, (2) മാഘം, (3) നൈഷധം, (4) കുമാരസംഭവം, (5) മേഘസന്ദേശം, (6) യുധിഷ്ഠിരവിജയം, (7) ശ്രീരാമോദന്തം, (8) ശ്രീകൃഷ്ണവിലാസം, (9) താരോപദേശം. വിദ്യാരത്നപ്രഭയിൽനിന്നാണു് അധോലിഖിതങ്ങളായ പുസ്തകങ്ങൾ ആവിർഭവിച്ചിട്ടുള്ളതു്. (10) അഷ്ടാംഗഹൃദയം സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, കല്പസ്ഥാനം, ചികിത്സിതസ്ഥാനം, ഉത്തരസ്ഥാനം എന്നിവ സാരാർത്ഥദർപ്പണമെന്ന ഭാഷാവ്യാഖ്യാസമേതം, (11) അമരകോശം ബാലപ്രിയാവ്യാഖ്യാനസഹിതം, (12) ആരോഗ്യ കല്പദ്രുമം ബാലചികിത്സ, (13) ശിവശക്തിസപ്തശതീസ്തോത്രം (14) സാമുദ്രികാശാസ്ത്രം, (15) ഗൗളീശാസ്ത്രം, (16) നൂതന സിദ്ധരൂപം, (17) ബാലപ്രബോധനം സമാസചക്രം എന്നിവയുടെ ഭാഷാവ്യാഖ്യ, (18) ലക്ഷ്മണോപദേശത്തിന്റെ ഭാഷാവ്യാഖ്യ. കേരളകല്പദ്രുമം, ഭാരതവിലാസം എന്നീ മുദ്രാലയങ്ങളിൽനിന്നാണു് മറ്റു പുസ്തകങ്ങൾ പ്രസിദ്ധീകൃതങ്ങളായതു്. അവയിൽ ചിലതിന്റെ പേർ ചേർക്കാം. (19) സങ്ഗീത ശാസ്ത്രം, (20) നാരായണീയവ്യാഖ്യ, (21) വിംശതിവ്യാഖ്യ, (22) സിദ്ധാന്തകൗമുദിയുടെ പൂർവാർദ്ധത്തിനു പദസംസ്കാര ചന്ദ്രിക എന്ന വ്യാഖ്യ, (23) തർക്കശാസ്ത്രം, (24) ഹോരാശാസ്ത്രം, (25) അമരം ബാലബോധിനി, (26) വിദ്യാക്ഷരമാല, (27) വാസുദേവമനനം, (28) പ്രശ്നമാർഗ്ഗം പൂർവാർദ്ധം, (29) ജീവന്മുക്തി പ്രകരണം, (30) വൈദ്യാമൃതതരങ്ഗിണി, (31) നേത്രചികിത്സ, (32) അഷ്ടാംങ്ഗഹൃദയം ഭാവപ്രകാശവ്യാഖ്യാ സഹിതം, (33) അമരുകശതകം, (34) അഷ്ടപദി, (35) ദേവീമാഹാത്മ്യം, (36) പുഷ്പബാണവിലാസം, (37) മഹിഷമങ്ഗലഭാണം, (38) കോടിവിരഹം (സങ്ഗീതകേതുചരിതം) എന്നീ ഗ്രന്ഥങ്ങൾക്കു ഭാഷാവ്യാഖ്യകൾ, (39) വാഗാനന്ദലഹരി, (40) വാമദേവസ്തവം, (41) വിദ്യുന്മാലാസ്തുതി എന്നീ സ്വതന്ത്ര സംസ്കൃതകാവ്യങ്ങൾ. ഇവയിൽ ചിലതൊന്നും എനിക്കു വായിക്കുവാൻ സങ്ഗതി വന്നിട്ടില്ല. ഭഗവൽഗീതയ്ക്കു് ഒരു സംസ്കൃതവ്യാഖ്യാനം യോഗാനന്ദസ്വാമികളുടെ നിദേശമനുസരിച്ചു വാരിയർ എഴുതീട്ടുള്ളതായി ചിലർ പറയാറുണ്ടെങ്കിലും അതു് ആരും കണ്ടിട്ടില്ല. എന്നാൽ അതിനെ വിഷയീകരിച്ചുള്ള (42) ഒരു കിളിപ്പാട്ടിന്റെ “ഗണപതി” മാത്രം വായിച്ചിട്ടുണ്ടു്. ആകെക്കൂടി ഇരുപത്തഞ്ചു കൊല്ലക്കാലത്തോളമേ അദ്ദേഹം ഗ്രന്ഥനിർമ്മിതിക്കു വിനിയോഗിച്ചിട്ടുള്ളു. എന്നാൽ എത്ര ഫലഭൂയിഷ്ഠമാണു് ആ വ്യവസായം! അദ്ദേഹത്തിന്റെ കൂലങ്കഷമായ ചർച്ചയ്ക്കു വിഷയീഭവിക്കാത്ത ശാസ്ത്രങ്ങൾ അത്യന്തം വിരളങ്ങളാണു്. അദ്ദേഹം രചിച്ചിട്ടുള്ള വ്യാഖ്യാനങ്ങൾ ഓരോന്നും ആ പുണ്യശ്ലോകന്റെ വിശ്വോത്തരമായ വിജ്ഞാനപ്രകർഷത്തേയും വിസ്മയാവഹമായ ധിഷണാസമ്പത്തിനേയും വിശങ്കടമായ വിചിന്തനശക്തിയേയും കാഹളമൂതി പ്രഖ്യാപനം ചെയ്യുന്നു. പദസംസ്കാരചന്ദ്രികയെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തുമ്പോൾ വലിയ കോയിത്തമ്പുരാൻ വാരിയരെ “സർവ്വതന്ത്രസ്വതന്ത്രനും, കുശാഗ്രബുദ്ധിയും അശ്രാന്തപരിശ്രമശീലനും” ആണെന്നു വർണ്ണിച്ചിട്ടുള്ളതു വസ്തുതത്വകഥനം മാത്രമാകുന്നു.
വ്യാഖ്യാനശൈലി
അമരകോശം വിശേഷ്യനിഘ്ന വർഗ്ഗത്തിൽ നിർവാണോ മുനിവഹ്ന്യാദൗ - നിർവാതസ്തു ഗതാനിലേ” എന്ന ശ്ലോകാർദ്ധത്തിലെ പ്രഥമപാദം വാരിയർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു; - “നിർവാണഃ (അ പു.പ്ര.ഏ) മുനിവഹ്ന്യാദികളുടെ പേർ. നിർഗ്ഗമിച്ചതു് എന്നു നിർവ്വാണ ശബ്ദത്തിന്റെ അർത്ഥമാകുന്നു: നിർഗ്ഗമനകർത്താവു വായുവാകുന്നു എങ്കിൽ നിർവാതഃ എന്നുതന്നെ പ്രയോഗിക്കുകയും വേണം. നിർവാതശബ്ദം ‘നിർ’ എന്ന ഉപസർഗ്ഗത്തിൽനിന്നു പരമായ ‘വാ’ എന്ന ധാതുവിൽനിന്നു പരമായി കർത്ത്രർത്ഥകമായ ‘ക്ത’ പ്രത്യയം വരുമ്പോൾ ഉണ്ടാകുന്നതാകുന്നു. ഇതിന്റെ തകാരത്തിനു നകാരം വിധിക്കപ്പെട്ടിരിക്കുന്നു. വായുവിനെ പറയുന്നതാകുന്നു എങ്കിൽ തകാരത്തിനു നകാരം വരികയുമില്ല. അതുകൊണ്ടു വായുഭിന്നന്മാരായ മുന്യാദികളെ നകാരംകൊണ്ടു വിശേഷിപ്പിക്കാം. ‘നിർവാണോമുനിഃ’ ‘നിർവാണോവഹ്നിഃ’ ‘നിർവാണോ ഹസ്തീ’ ഇങ്ങനെ ഉദാഹരണങ്ങൾ. ഇപ്രകാരമായാൽ നിർവാണശബ്ദം മുനിവഹ്ന്യാദിവാചകമാകുന്നു എന്ന സാരത്തെ ഗ്രഹിച്ചുകൊൾക. ‘നിർവാണോ മുനിഃ’ എന്ന ഉദാഹരണത്തിങ്കലെ നിർവാണശബ്ദത്തിനു നിർമ്മുക്തൻ എന്നർത്ഥമാകുന്നു. ‘നിർവാണോ വഹ്നിഃ’ എന്ന ഉദാഹരണത്തിങ്കലെ നിർവാണശബ്ദത്തിനു കെട്ടതു് എന്നർത്ഥമാകുന്നു. ‘നിർവാണോ ഹസ്തീ’ എന്നുള്ള ഉദാഹരണത്തിങ്കലെ നിർവാണശബ്ദത്തിനു മുങ്ങിയവൻ എന്നർത്ഥമാകുന്നു. എങ്കിലും നിർവാണമെന്ന ഒരു ശബ്ദം മുന്യാദിവിശേഷണമായി ചേരുകയാൽ മുനിവഹ്ന്യാദിനാമത്വം നിർവാണശബ്ദത്തിനു സിദ്ധമാകുന്നു എന്നറിഞ്ഞു കൊൾക.”
പദസംസ്കാരചന്ദ്രികയിൽ “യതശ്ച നിർദ്ധാരണം” (2-3-4) എന്ന സൂത്രം വ്യാഖ്യാനിക്കുമ്പോൾ വാരിയർ താഴെക്കാണുന്നവിധം അഭിപ്രായപ്പെടുന്നു. “നൃണാമിത്യാദിബഹുവചനം സമുദായത്തിങ്കൽ സ്പഷ്ടമായ അവയവഭേദത്തിന്റെ വിവക്ഷ ഹേതുവായിട്ടു് ഉപപന്നമാകുന്നു. അസ്പഷ്ടാർവയവഭേദത്വേന വിവക്ഷയുണ്ടായാലും ഏകവചനം സാധുവായി ഭവിക്കില്ല. എന്തു ഹേതുവായിട്ടെന്നാൽ അതിനു ഹേതു ഭാഷ്യ വിരോധംതന്നെ. ‘കാരകേ’ എന്ന സൂത്രത്തിന്റെ ഭാഷ്യത്തിങ്കൽ ‘കാരകേ’ എന്നതു നിർദ്ധാരണസപ്തമിയാകുന്നുവെങ്കിൽ ‘കാരകേഷു’ എന്നു പറയേണ്ടതാണെന്നു പറഞ്ഞിരിക്കുന്നു. ‘മിദചോന്ത്യാൽ പരഃ’ എന്നുള്ളേടത്തു് ഏകവചനപ്രയോഗം സൗത്രമാകയാൽ അതിന്നു് അസാധുത്വമില്ല. സ്മൃതിയും വേദവും തുല്യമാകുന്നു എന്നും വേദത്തിൽ കണ്ടതിനെ അനുസരിച്ചു വിധിയെ കല്പിക്കേണമെന്നും ഭാഷ്യത്തിങ്കൽത്തന്നെ പറഞ്ഞിട്ടുണ്ടു്. ഇങ്ങനെയാകയാൽ ലോകത്തിങ്കൽ ഏകവചനം അസാധുതന്നെ എന്നറിഞ്ഞുകൊൾക.” ഈ ചർച്ചയൊന്നും കൗമുദിയിലുള്ളതല്ല.
സംസ്കൃതകവിത
രാമവാരിയർക്കു താൻ ഒരു കവിയാണെന്നു് അഭിമാനമോ കാവ്യരചനയ്ക്കു സമയമോ ഇല്ലായിരുന്നു എങ്കിലും വാഗാനന്ദലഹരി, വാമദേവസ്തവം തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ വശ്യവചത്വത്തിനു മകുടോദാഹരണങ്ങളാണു്. ഈ കൃതികളിലും പ്രായേണ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളിലും എല്ലാംതന്നെ തന്റെ ഉപാസനാമൂർത്തിയായ ധേനുസരസ്വതിയെ വന്ദിക്കുന്ന ശ്ലോകമുണ്ടു്.
“നത്വാർക്കമണ്ഡലസ്ഥാം വാഗ്ദ്ധേനും” എന്നു വാഗാനന്ദലഹരിയിലും, “വാചം ധേനുമനുസ്മൃത്യ വരദാം” എന്നു വാമ
ദേവസ്തവത്തിലും, “അനുചിന്ത്യ ഗിരാം ദേവീം രവിമണ്ഡലവാസിനീം” എന്നു പദസംസ്കാരചന്ദ്രികയിലും കാണുന്നു. കവിയുടെ നാമത്രയത്തിൽ ഒന്നായ വാഗ്ദാസശബ്ദത്തിനും ഈ ഉപാസനതന്നെയാണു് നിദാനം. സൗന്ദര്യലഹരിയെ അനുകരിച്ചു 108 ശ്ലോകങ്ങളിൽ വാഗ്ദേവിയെ വന്ദിക്കുകയാണു് വാഗാനന്ദലഹരികൊണ്ടു് അദ്ദേഹം സാധിച്ചിരിക്കുന്നതു്. ഒരു ശ്ലോകം ഉദ്ധരിയ്ക്കാം.
“കവീന്ദ്രാണാമന്തഃകരണമധുപഘ്രാണപദവീ–
പദാതിത്വം ധത്തേ മുഹുരയി യദാമോദവിഭവഃ
തദേതൽ പോതത്വം ഭവജലനിധൗ ബിഭ്രദിഹ തേ
പദദ്വന്ദ്വം ഹേതുഃ പ്രണതജയലക്ഷ്മ്യാ വിജയതേ.”
ശിവവർണ്ണനപരമായ വാമദേവസ്തവത്തിൽ ഫലശ്രുതികൂടാതെ നാല്പത്തിരണ്ടു പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. വാഗാനന്ദലഹരി ശിഖരിണീവൃത്തത്തിലും വാമദേവസ്തവം സ്രഗ്ദ്ധരാവൃത്തത്തിലുമാണു് നിർമ്മിച്ചിരിക്കുന്നതു്. ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
“ഗംഗാഹേമാംബുജോത്ഥൈഃ പ്രണിഹിതകളമാ–
ഗ്രൗഘദീപ്തീൻ പരാഗൈ–
സ്സംഗൃഹ്ണാനഃ കപർദ്ദാംസ്ത്രിണയന പരിത–
സ്താവകാനാവഹേന്നഃ
ക്ഷേമാണ്യുദ്ദാമഫൂൽകൃത്യപതുഷിതഫണാ–
ശൂർപ്പസമ്പൂർണ്ണരത്ന–
ച്ഛായാസഞ്ചാരസമ്പാദിതജഗദുദര–
ധ്വാന്തഭംഗോ ഭുജംഗഃ.”
വാരിയരുടെ കാവ്യശൈലി അത്യന്തം പ്രൗഢവും കല്പന സാമാന്യേന പണ്ഡിതൈകഗ്രാഹ്യവുമാകയാൽ ലഹരിക്കു “ഹൃദ്യ”യെന്നും സ്തവത്തിനു് “അർത്ഥപ്രകാശിക”യെന്നും ഓരോ വിസ്തൃതമായ വ്യാഖ്യാനവും അദ്ദേഹംതന്നെ രചിച്ചിട്ടുണ്ടു്.
ഭാഷാകവിത
ഭാഷാകവിതകളുടെ നേർക്കു വാരിയർക്കു മമത ഇല്ലായിരുന്നു. “ഭാഷാസൂക്തിനിബന്ധനാനി ബഹവഃ കർവന്തി നാമാധുനാ ദോഷം കഞ്ചന തേഷു നാവകലയേ ജാനാമി നോ വാ ഗുണാൻ” എന്നു് അദ്ദേഹം ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടുമൂന്നു മുക്തകങ്ങൾമാത്രമേ ശ്ലോകരൂപത്തിൽ ഭാഷയിൽ നമുക്കു് അദ്ദേഹത്തിൽനിന്നു ലഭിച്ചിട്ടുള്ളു. അവ ആസ്വാദ്യങ്ങളായിരിക്കുന്നു. രണ്ടു ശ്ലോകങ്ങൽ ഉദ്ധരിക്കാം.
1 “കെട്ടും ഭുജാലതകൾകൊണ്ടവളങ്ങൊരിക്കൽ
കൂട്ടും കടാക്ഷവടികൊണ്ടടി മറ്റൊരിക്കൽ
പെട്ടെന്നു വാഗമൃതവീചിയിലിട്ടു മുക്കും
തട്ടംതിരിച്ചിലിവിടെപ്പലതുണ്ടു പാർത്താൽ.”
2 “ജലജപതി മറഞ്ഞതില്ല മുറ്റും
തവമുടികൊണ്ടു നിറഞ്ഞു കൂരിരുട്ടും
അതിനിടയിൽ മുഖേന്ദു വന്നുദിച്ചി–
ട്ടതിനെ നിജേന ബലേന പിന്നിലാക്കി.”
ഭഗവൽഗീത കിളിപ്പാട്ടായി എഴുതണമെന്നു് ഒരിക്കൽ ആലോചിച്ചു. അതു മുഴുമിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
“ശാരീകുലത്തിന്നലങ്കാരഹീരമേ!
ശാരദാപാദാബ്ജസേവൈകതൽപരേ!
ശാരികപ്പൈതലേ! സച്ചരിതാഖ്യാവി–
ശാരദേ! ശ്രീചാരുമൂർത്തേ! സുഭാഷിണീ!
ഭാരതവൃത്തങ്ങൾ മിക്കതുമൊട്ടൊട്ടു
സാരംശമാദായ ചൊല്ലി നീയെന്നതിൽ
വീരനാമർജ്ജുനൻതന്നുടെ ചേതസി
ചേരാതവണ്ണം നിറഞ്ഞു ചമഞ്ഞൊരു
ഘോരവിഷാദങ്ങൾ ദൂരവേനീങ്ങീടു–
മാറു ഭഗവാനരുൾചെയ്തതിന്നതെ–
ന്നാരും ഗ്രഹിക്കേണ്ട ഞങ്ങളിലെന്നൊരു
നീരസഭാവം നിനക്കു ഞങ്ങളിലെന്നൊരു
കാരണമെന്തെന്നു ഞാനറിഞ്ഞീല തൽ–
സാരം ഗ്രഹിപ്പാനെനിക്കുമിന്നാഗ്രഹം.”
ചില ഐതിഹ്യങ്ങൾ
രാമവാരിയർക്കു സംസ്കൃതത്തിൽ ദ്രുതകവനം സുകരമായിരുന്നു. ഒരിക്കൽ അദ്ദേഹം വിജ്ഞാന ചിന്താമണിയിൽ
“അഭിനവനവനീതമുഷേ ഘോഷവധൂടീസ്തനോത്തരീയകൃഷേ
ശിഖിപിഞ്ഛശേഖരജുഷേ ശിശവേ കസ്മൈചിദവ്യയാ നമഃ
എന്നൊരു മംഗലശ്ലോകം പ്രസിദ്ധീകരിച്ചു. ഒടുവിലത്തെ പാദം ‘ഷേ’ എന്ന അക്ഷരത്തിൽ അവസാനിപ്പിക്കാത്തതു ഭംഗിയായില്ല എന്നു ചിലർ പറഞ്ഞപ്പോൾ തന്റെ ‘ഷ’ പെട്ടി ഒന്നുകൂടി തുറക്കാം എന്നു പറഞ്ഞുകൊണ്ടു് ആദ്യത്തേതിനുപകരം മാറ്റാരു ശ്ലോകം ചൊല്ലിക്കൊടുത്തു.
“ശേഷേശയായ വിദുഷേ, വേഷേണാഭീരബാലസാമ്യജൂഷേ,
തോഷാദുലൂഖലകൃഷേ ഘോഷപുഷേ രോചിഷേ നമോജനുഷേ.”
എന്നതാണു് ആ ശ്ലോകം. മറ്റൊരിക്കൽ “ബദ്ധോ ഹി നാഗോ ജലബിന്ദുനാസീൽ” എന്നൊരു സമസ്യ താഴെക്കാണുന്ന വിധത്തിൽ പൂരിപ്പിച്ചു.
“സിംഹാദ്ഭിയാനുവ്രജതഃ പ്രധാവൻ
സാകം കരിണ്യാ പഥി നിഷ്പതന്ത്യാഃ
ഗർത്തേതിശോകാന്നയനസ്രുതാസ്യാ
ബദ്ധോ ഹി……………………………”
ഒരവസരത്തിൽ വാരിയർ പുന്നശ്ശേരി നമ്പിയോടു സംസ്കൃതഭാഷയിൽ ആരു് ഏതുമാതിരി അബദ്ധം വിജ്ഞാനചിന്താമണിയിൽ ചേർക്കുകയാണെങ്കിലും വാദമുണ്ടായാൽ താൻ അതു സുബദ്ധമാണെന്നു സമർത്ഥിച്ചുകൊള്ളാമെന്നു വാഗ്ദാനംചെയ്തതായി നമ്പിയുടെ മുഖത്തുനിന്നു ഞാൻ കേട്ടിട്ടുണ്ടു്. ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ ഒരിക്കൽ താൻ നിരർത്ഥകമാണെന്നു ധരിച്ചിരുന്ന ഒരു ശ്ലോകത്തിനു് എന്താണു് അർത്ഥമെന്നു വാരിയരോടു ചോദിച്ചു. ചുവടെ ചേർക്കുന്നതാണു് ആ ശ്ലോകം.
“പതിരതീവ ധനീ സുഭഗോ യുവാ
പരവിലാസവതീഷു പരാങ്മുഖഃ
ശിശൂരലംകുരുതേ സദനം സദാ
കിമപിവാ സുദതീ രുദതീ ഭൃശം.”
‘സുഭഗ’നെന്നാൽ നല്ല (ഭം) നക്ഷത്രത്തിൽമാത്രം പത്നിയെ പ്രാപിക്കുന്നവനെന്നാണർത്ഥം എന്നും, പത്നി മറ്റു ദിവസങ്ങളിലെ വിയോഗാർത്തികൊണ്ടു രോദിക്കുന്നതാണു് പ്രകൃതമെന്നും വാരിയർ പറഞ്ഞപ്പോൾ മന്നാടിയാൽ അത്ഭുതപ്പെട്ടുപോയി. മറ്റൊരിക്കൽ കഥാനായകൻ മഹാവൈയാകരണനായ കിഴക്കേപ്പുല്ലത്തു ശങ്കരൻമൂസ്സതിന്റെ ഗൃഹത്തിൽ ചെന്നപ്പോൾ മൂസ്സതു വാരിയരുടെ ബുദ്ധിസാമർത്ഥ്യത്തിന്റെ അഗാധത പരിശോധിക്കുന്നതിനായി ഏറ്റവും കഠിനമായ ഒരു ശ്ലോകമുണ്ടാക്കി രാത്രി കിടക്കാൻ പോകുമ്പോൾ കൊടുത്തു. “വാരിയർ, ഇതിന്റെ അർത്ഥം ഞാൻ നാലഞ്ചുനാഴിക വെളിപ്പിനു കുളിക്കുവാൻ പോകുമ്പോൾ എന്നെ ചൊല്ലിക്കേൾപ്പിക്കണം” എന്നപേക്ഷിച്ചു. വാരിയർക്കുണ്ടോ അതുകൊണ്ടൊരു കുലുക്കം? അർത്ഥം കണ്ടുപിടിച്ചു നിർദ്ദിഷ്ടസമയത്തുതന്നെ മൂസ്സതിനെ ചൊല്ലിക്കേൾപ്പിച്ചു എങ്കിലും “ഈ ശ്ലോകം ഇന്നലെ എന്നെ ഉറക്കിയില്ല” എന്നുകൂടി പറഞ്ഞു. ശ്ലോകം താഴെച്ചേർക്കുന്നു.
“യസ്യാർക്കാതിശയാ പ്രഹർഷജനനീ ഭദ്രേണ ഭാഗീരഥീ
സാ മാലാത്യധിമൗലി ലോചനപദേ ചിത്രം കരാബ്ജം വിദുഃ
വാമാർദ്ധാങ്ഗമുമാപി യോ ദഹതി ഗവ്യേന സ്മരണേ സ്മരം
സൽക്ഷേമായ സ സർവകാലമപി യോ വേദാത്മഭൂതസ്സ നഃ.”
47.6ഉപ്പോട്ടു കണ്ണൻ (1000–1060)
ചരിത്രം
ഉപ്പോട്ടു കണ്ണൻ 1000-ാണ്ടു മേടമാസം 12-ാം൹ വടക്കേ മലബാറിൽ കണ്ണൂരിൽ ജനിച്ചു. ബാല്യത്തിൽ സ്വല്പം സംസ്കൃതം അഭ്യസിച്ചതിനുമേൽ സ്വദേശത്തു് ഇംഗ്ലീഷ് പട്ടാളക്കാരുടെ ആവശ്യത്തിനായി സ്ഥാപിച്ചിരുന്ന ഗവർമ്മെന്റു റജിമെന്റൽസ്ക്കൂളിൽ ചേർന്നു ഇംഗ്ലീഷ് പഠിച്ചു. ആ രണ്ടു ഭാഷകളിലും കാലക്രമത്തിൽ നല്ല പരിജ്ഞാനം നേടുവാൻ വ്യവസായശീലനായ അദ്ദേഹത്തിനു സാധിച്ചു. വൈദ്യശാസ്ത്രത്തിൽ പ്രശംസനീയമായ പാണ്ഡിത്യം സമ്പാദിച്ചു. 25-ാമത്തെ വയസ്സിൽ മലബാറിലെ ആദ്യത്തെ ഇൻഡ്യൻ ഡെപ്യൂട്ടികലക്ടരായ ചൂര്യയിൽ കണാരന്റെ സാഹായംകൊണ്ടു് ആ ആഫീസിലെ ഒരു പകർപ്പുഗുമസ്തനായി നിയമിക്കപ്പെട്ടു. കണാരൻ അന്നു ഹജൂരിൽ നായിബ് (രണ്ടാം) ശിരസ്തദാരായിരുന്നു. അദ്ദേഹം മയ്യഴിക്കാരനാണു്. ക്രി.പി. 1812-1876 ഈ വർഷങ്ങൾക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. കണ്ണൻ ഉദ്യോഗസോപാനത്തിൽ പടിപ്പടിയായി ഉയർന്നു 1042 മുതൽ ഹജൂർ ശിരസ്തദാരായും 1045 മുതൽ കണാരൻ പെൻഷൻപറ്റിയപ്പോൾ ഡെപ്യൂട്ടി കലക്ടരായും രാജ്യസേവ ചെയ്തു. ഗവർമ്മെണ്ടിന്റേയും പൊതുജനങ്ങളുടേയും സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചു് 1060-ാണ്ടുമീനമാസം 31-ാം൹ വാതരോഗംനിമിത്തം മരിച്ചു.
കൃതികൾ
ഉപ്പോട്ടു കണ്ണൻ (1) അഷ്ടാങ്ഗഹൃദയം താൻ എഴുതിയ ഭാസ്കരം എന്ന ഭാഷാവ്യാഖ്യാനത്തോടുകൂടി 1048 തുലാം 22-ാം൹ പ്രസിദ്ധീകരിച്ചു. “ജഗച്ചക്ഷുര്യദോൽപന്നഃ കുജവാരോദയഃ കലിഃ” എന്ന അന്നത്തെ കലിദിനവാക്യം കൊണ്ടു് ആ തീയതി അറിയാം. അതുകൂടാതെ (2) യോഗാമൃതം എന്ന സുപ്രസിദ്ധമായ പഴയ വൈദ്യമണിപ്രവാളവും താൻ ഉണ്ടാക്കിയ ലഘുടിപ്പണിയോടുകൂടി അച്ചടിപ്പിച്ചു. അതു് 1046-ാണ്ടിടയ്ക്കാണു്. യോഗാമൃതകാരൻ പെരിഞ്ചല്ലൂർ ഗ്രാമത്തോടു ബന്ധമുള്ള ഒരു നമ്പൂരിയാണെന്നു് ഊഹിയ്ക്കാം. തൃപ്പറയാറ്റുകാരനാണെന്നു ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാർ പറയുന്നതിനു് ആസ്പദമെന്തെന്നറിയുന്നില്ല. താഴെ ഉദ്ധരിക്കുന്നവയിൽ രണ്ടാമത്തെ ശ്ലോകം നോക്കുക.
“പൂമാതാൽ വീക്ഷ്യമാണം കലശജലനിധേ–
ർമ്മഥ്യമാനാൽപ്പുറപ്പെ–
ട്ടാമോദോല്ലോലകല്ലോലിതജലകണമേ–
റേറ്ററു വിഭ്രാജമാനം
ഹേമാലങ്കാരകാന്താരഗമിത തൊഴുതേൻ
ധാമ ധാന്വന്തരം തൽ
ക്ഷൌമാബദ്ധോത്തമാങ്ഗം കരലസദരിശം–
ഖാബ്ജപീയൂഷകുംഭം.
ചെല്ലൂരാവാസി ഭദ്രം പ്രദിശതു സശിവം
ധാമ മേ ഞാൻ ചുരുക്കി–
ച്ചൊല്ലീടുന്നേൻ ചികിത്സാസരണി ചില ധരി–
പ്പാൻ ഭിഷഗ്ബാലകാനാം
കൊള്ളാമെന്നോർത്തു കൈക്കൊണ്ടുരുളുക ഭിഷജോ
വീക്ഷ്യ യോഗാമൃതം തൽ
കല്യാണം മൽപ്രബന്ധം പുനരിത തൊഴുതേ–
നേഷ സദ്ഭ്യോപി തേഭ്യഃ.”
“ഹേമാലങ്കാരകാന്താരം” എന്ന ക്ഷേത്രം ഏതെന്നു മനസ്സിലാക്കുന്നില്ല. അഷ്ടാങ്ഗസാരം എന്ന വൈദ്യഗ്രന്ഥത്തിന്റെ പ്രണേതാവും യോഗാമൃതകാരൻതന്നെയാണു്. അതിലും
“ഹേമാലങ്കാരകാന്താരധാമാ സ പുരുഷോത്തമഃ
ശ്രീമാനമൃതഹസ്തോ നഃ ക്ഷേമായാസ്തു ഭിഷങ്മണിഃ”
എന്നൊരു വന്ദനശ്ലോകം കാണുന്നു. അദ്ദേഹം ഒമ്പതാം ശതകത്തിൽ ജീവിച്ചിരുന്നതായി ഭാഷാശൈലിയിൽനിന്നു് ഉദ്ദേശിക്കാവുന്നതാണു.
47.7ആറ്റുപുറത്തു് ഇമ്പിച്ചൻഗുരുക്കൾ (1027–1076)
ചരിത്രം
ആറ്റുപുറത്തു ഇമ്പിച്ചൻഗുരുക്കൾ 1027-ാണ്ടു കുംഭമാസം അവിട്ടം നക്ഷത്രത്തിൽ വടക്കേ മലബാർ കൊയിലാണ്ടിയിൽ ആറ്റുപുറത്തു ചാത്തുവിന്റേയും ചെട്ടിയേടത്തു ചോയിച്ചിയുടേയും പുത്രനായി ജനിച്ചു. മാതാവിന്റെ കുടുംബത്തെയും കൂടി അനുസ്മരിച്ചു് ആറ്റുപുറത്തു് ചെട്ടിയേടത്തു് ഇമ്പിച്ചൻഗുരുക്കളെന്നും അദ്ദേഹത്തെ പറയാറുണ്ടു്. അവർ ജാതിയിൽ കണിശന്മാരായിരുന്നു; വലിയ ദാരിദ്ര്യത്തിലാണു് കഴിഞ്ഞുകൂടിയിരുന്നതു്. ഇമ്പിച്ചൻ തന്റെ അമ്മാമനായ മറ്റൊരു ഇമ്പിച്ചൻ നടത്തിവന്ന മീത്തലെ എഴുത്തുപള്ളിയിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനുമേൽ തലശ്ശേരിയിൽ ഗവർമ്മെന്റു സ്ക്കൂളിലും പിന്നീടു കോഴിക്കോട്ടു ഗവർമ്മെന്റു പ്രൊവിൻഷ്യൻ സ്ക്കൂളിലും പഠിച്ചു് അവിടത്തെ ട്രാൻസ് ലേഷൻപരീക്ഷയിലും മറ്റും വിജയം നേടി. മേല്പറഞ്ഞ അമ്മാമനാണു് വിദ്യാഭ്യാസ സംബന്ധമായുള്ള ചെലവുകൾ നിർവഹിച്ചതു്. വടക്കേ മലബാറിൽ കണിശർ, കമ്മാളർ, തീയർ ഈ ജാതികളിൽപെട്ട അദ്ധ്യാപകന്മാരെ പ്രായേണ ഗുരുക്കന്മാരെന്നു പറഞ്ഞുവരുന്നു. ചില നായന്മാരായ അദ്ധ്യാപകന്മാരെയും അങ്ങനെ പറയും. അനന്തരം ഉപ്പോട്ടു കണ്ണന്റെ അഷ്ടാങ്ഗഹൃദയവ്യാഖ്യ മുദ്രണം ചെയ്ത അവസരത്തിൽ അതിന്റെ പ്രൂഫ് പരിശോധകനായിക്കൂടി. അതിനു മേലാണു് കാര്യമായി സംസ്കൃതം പഠിച്ചു തുടങ്ങിയതു്. പാലക്കാട്ടു ശേഖരീപുരം ശേഷുശാസ്ത്രികളുടെ ശിഷ്യനായ അമ്പ്രമോളി രാമുണ്ണിവൈദ്യരുടെ ശിഷ്യസ്ഥാനം സ്വീകരിച്ചു കാവ്യനാടകാലങ്കാരങ്ങളിൽ പരിനിഷ്ഠിതവും തർക്കശാസ്ത്രത്തിൽ സാമാന്യവുമായ പരിജ്ഞാനം സമ്പാദിച്ചു. അതിനുമുൻപുതന്നെ ജ്യോതിഷത്തിലും പ്രായോഗികമായ അറിവു നേടിക്കഴിഞ്ഞിരുന്നു. പിന്നീടു വ്യാകരണം അഭ്യസിക്കുന്നതിനായി പരദേശത്തേയ്ക്കു പോയി. മദിരാശി പ്രസിഡൻസികോളേജിലെ മലയാളപണ്ഡിതരായ മൂളിയിൽ കൃഷ്ണന്റെ സാഹായ്യത്തിൽ അവിടെ താമസിച്ചു് ആ ശാസ്ത്രത്തിലും നിഷ്ണാതനാകുകയും അതിനുപുറമേ തർക്കശാസ്ത്രത്തിൽ ചില ഉപരിഗ്രന്ഥങ്ങൾകൂടി വായിക്കുകയും ചെയ്തു. വിദ്യാഭ്യാസം പൂർത്തിയായതിനുമേൽ ആറ്റുപുറത്തു തിരിയെപ്പോന്നു് ഒരു പാഠശാല സ്ഥാപിച്ചു് ഒട്ടുവളരെ ശിഷ്യന്മാരെ സംസ്കൃതം പഠിപ്പിച്ചു. 1076-ാണ്ടു് കുംഭമാസം 22-ാം൹ മരിച്ചു.
കൃതികൾ
ഇമ്പിച്ചൻ ഗുരുക്കളുടെ പ്രധാനകൃതി തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ പ്രവേശകം എന്ന വ്യാകരണഗ്രന്ഥത്തിന്റെ ഭാഷാവ്യാഖ്യാനമാണു്. അതിൽ തന്റെ ഗുരുനാഥനായ രാമുണ്ണിവൈദ്യരെ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ വന്ദിച്ചിരിക്കുന്നു.
“ശ്രീമാനംബരമൗലിനാമകഗൃഹാലങ്കാരഹീരായിതഃ
ശ്രീരാമോഭിധയാ ഗുരുർവിജയതേ ദോഷജ്ഞചൂഢാമണിഃ
യസ്യാനർഘഗുണോൽകരാ സുകവിതാ പ്രോദ്യദ്രസാലംകൃതാ
സദ്രൂപാ സുരസുന്ദരീവ ബുധലോകാനന്ദസന്ദായിനീ.”
ഈ കൃതിയുടെ ആദ്യഭാഗമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. അതു കൂടാതെ (2) ധാരാകല്പം എന്നൊരു വൈദ്യഗ്രന്ഥവും, (3) മനീഷാ പഞ്ചകം എന്ന ശങ്കരാചാര്യരുടെ വേദാന്തപ്രകരണവും അദ്ദേഹം വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ടു്. (4) രാഘവാമൃതം എന്നു രാമായണകഥയെ ആസ്പദമാക്കി ഒരു സംസ്കൃതകാവ്യം രചിച്ചിട്ടുണ്ടെന്നും (5) കഥാസരിത്സാഗരം മലയാളത്തി്ല വിവർത്തനം ചെയ്തിട്ടുണ്ടെന്നും കേട്ടുകേൾവിയേ ഉള്ളൂ. (6) അഷ്ടപടി ആട്ടം എന്നൊരു കൃതിയും നിർമ്മിച്ചിട്ടുണ്ടുപോൽ. (7) ഭാഗവതം അദ്ദേഹം ഭാഷാഗദ്യരൂപത്തിൽ പരാവർത്തനംചെയ്തിട്ടുള്ളതിൽ ഒരു ഭാഗം ചുവടേ കുറിക്കുന്നു.
മൂലം:
“സ ഏഷ ലോകവിഖ്യാതഃ പരീക്ഷിദിതി യൽപ്രഭുഃ
ഗർഭദൃഷ്ടമനുധ്യായൻ പരീക്ഷേത നരേഷ്വിഹ.
സ രാജപുത്രോ വവൃധ ആശു ശുക്ല ഇവോഡുപഃ
ആപൂര്യമാണഃ പിതൃഭിഃ കാഷ്ഠാഭിരിവ സോന്വഹം.”
(ഭാഗവതം 1-12-30, 31)
തർജ്ജമ
“മുമ്പു മാതാവിന്റെ ഗർഭപാത്രത്തിൽ കണ്ടിട്ടുണ്ടായിരുന്ന ദിവ്യപുരുഷനെ മനസ്സിൽ വിചാരിച്ചിട്ടു് ഇവൻ അവനായിരിക്കുമോ എന്നു തന്റെ ജനങ്ങളെ എല്ലാവരേയും പരീക്ഷിക്കകൊണ്ടു് ഈ പ്രഭു പരീക്ഷിത്തു് എന്നു ലോകത്തിൽ പ്രസിദ്ധനായും വന്നു. ശുക്ലപക്ഷത്തിലെ ചന്ദ്രൻ കലകളാൽ പോഷിപ്പിക്കപ്പെടുന്നതുപോലെ ആ രാജകുമാരനും പിതൃക്കളാൽ അന്നാദികളേക്കൊണ്ടു പോഷിപ്പിക്കപ്പെട്ടു.” സ്വാശ്രയശക്തികൊണ്ടുമാത്രം ഉയർന്നു സമർത്ഥമായി മാതൃഭാഷയെ സേവിച്ച കേരളപണ്ഡിതന്മാരുടെ പങ്ക്തിയിൽ ഗുരുക്കൾക്കും ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്.
47.8മാടായി മന്ദൻഗുരുക്കൾ (1005?-1037)
ചരിത്രം
വടക്കേ മലയാളത്തിലെ തീയരുടെ ഇടയിൽ സാമാന്യം പ്രസിദ്ധിയുള്ള തലശ്ശേരി തിരുവങ്ങാട്ടു മാടായിത്തറവാട്ടിലാണു് മന്ദൻഗുരുക്കളുടെ ജനനം. 1005-നും 1009-നും ഇടയ്ക്കായിരുന്നു അദ്ദേഹം ജനിച്ചതു് എന്നറിയാം. പിതാവു കൂടക്കായി കണ്ണൻവൈദ്യനായിരുന്നു. സംസ്കൃതം പഠിച്ചതു മേനപ്രം അംശക്കാരനായ പുതുശ്ശേരി ചാത്തുഗുരുക്കളോടാണു്. ചാത്തുഗുരുക്കൾ ഊരാച്ചേരി ഗുരുക്കന്മാരെന്നു വിഖ്യാതി നേടിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു. ജ്യോതിഷം, വൈദ്യം എന്നീ ശാസ്ത്രങ്ങളിൽ നല്ല വൈദുഷ്യം സമ്പാദിച്ചതിനുപുറമേ വ്യാകരണവും തർക്കവുംകൂടി മന്ദൻ ഗുരുക്കൾ അഭ്യസിച്ചിരുന്നു. തിരുവങ്ങാട്ടു തലായി എന്ന സ്ഥലത്തു് ഒരു വിദ്യാലയം സ്ഥാപിച്ചു് അവിടെ അധ്യാപക വൃത്തിയിൽ ഏർപ്പെട്ടു കാലയാപനംചെയ്തു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ ഗൃഹം. 1037-ാണ്ടിടയ്ക്കു മുപ്പത്തി രണ്ടാമത്തെ വയസ്സിൽ മരിച്ചു.
കൃതികൾ
ഗുരുക്കളുടെ പ്രധാനകൃതി നളചരിതം കാവ്യമാണു്. കുഞ്ചന്റെ ശ്രീകൃഷ്ണചരിതം കഴിഞ്ഞാൽ ആ രീതിയിൽ രചിച്ചിട്ടുള്ള രണ്ടാമത്തെ കാവ്യം നളചരിതമാണെന്നു തോന്നുന്നു. അതിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കാം.
“ഭീമാഖ്യക്ഷിതിപകുമാരിയെന്നു കേട്ടൂ
വാമാക്ഷിക്കിഹ ദമയന്തിയെന്നു പേർപോൽ
നാമിന്നിത്തരുണിയെയിങ്ങു കൊണ്ടുപോരാ–
നാമെങ്കിൽപ്പരിചൊടുടൻ തുടർന്നിടേണം.”
പിന്നീടു് (2) പതിവ്രതാധർമ്മം എന്നൊരു കൃതി ദ്രാവിഡ വൃത്തത്തിൽ നിർമ്മിച്ചു. ഒടുവിലത്തെ കൃതിയായ (3) പാർവ്വതീ പരിണയകാവ്യം പൂർത്തിയാകുന്നതിനു മുൻപായിരുന്നു മരണം.
47.9കാരായി കൃഷ്ണൻഗുരുക്കൾ (1030–1063)
ചരിത്രം
കാരായി കൃഷ്ണൻഗുരുക്കൾ വടക്കേ മലബാറിൽ ചിറയ്ക്കൽത്താലൂക്കിൽ കണ്ണൂരിൽ ഒതയോത്തുവീട്ടിൽ 1030-ാണ്ടു് കന്നിമാസത്തിൽജനിച്ചു. അസാമാന്യമായ സഹൃദയത്വത്താലും ആശ്ചര്യജനകമായ വാസനയാലും അനുഹൃഹീതനായിരുന്നുവെങ്കിലും കഠിനമായ ത്വഗ്രോഗപീഡ നിമിത്തം 1063 കന്നിയിൽ അല്പായുസ്സായി ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ വാങ്മയങ്ങൾ എല്ലാംതന്നെ അമൃതനിഷ്യന്ദികളാകുന്നു.
കൃതികൾ
(1) രുക്‍മിണീപരിണയം മണിപ്രവാളം, (2) രാമായണം മണിപ്രവാളം, (3) ആദിത്യഹൃദയം-90 ശ്ലോകങ്ങൾ, (4) ലക്ഷണാപരിണയം ഓട്ടൻതുള്ളൽ, (5) അലങ്കാരത്തിൽ നായകപ്രകരണത്തിനു ഭദ്രാഖ്യാനം എന്ന ഭാഷാവ്യാഖ്യാനം, (6) കുചേലകൃഷ്ണീയം യമകകാവ്യം ഇവയാണു് കൃഷ്ണൻഗുരുക്കളുടെ പ്രധാനകൃതികൾ. ഇവയിൽ പലതും എനിക്കു കാണ്മാൻ സംഗതിവന്നിട്ടില്ല. യമകകാവ്യം സംസ്കൃതമോ മലയാളമോ എന്നുപോലും നിശ്ചയമില്ല. ആദിത്യഹൃദയം സംസ്കൃതമാണെന്നു തോന്നുന്നു. ചില കൃതികളിൽ നിന്നു് ഉദ്ധാരണങ്ങൾ ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.
രുക്‍മിണീപരിണയം:
“ഗണാധിപൻതൻ ചരണാംബുജദ്വയം
ഗുണാഭിവൃദ്ധ്യൈ സതതം നതോസ്മി ഞാൻ
പ്രണാമമാത്രേണ സമസ്തകില്ബിഷ–
പ്രണാശനം സർവസുപർവപൂജിതം.”
രാമായണം:
“കഥയ ജനനി! കിം വിഷീദസി ത്വം?
കഥമതിസിക്തമിഹാശ്രുണാ മദംഗം?
പ്രഥയതി സുതരാം മുഖം ഭവത്യാഃ
പൃഥുശുചമാശു വദാംബ! ദുഃഖഹേതുകം.”
ആദിത്യഹൃദയം:
“അരുണസാരഥിമിന്ദ്രമുഖാമര–
പ്രകരപൂജിതപാദസരോരുഹം
സരസിജാസനവിഷ്ണുശിവാത്മകം
സദയമാശ്രിതവത്സലമാശ്രയേ.”
സംസ്കൃതപ്രധാനങ്ങളാണു് പ്രസ്തുത കവിയുടെ നിബന്ധങ്ങൾ എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
47.10നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ (1023–1084)
ചരിത്രം
നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ 1023-ാണ്ടു ചിങ്ങമാസത്തിൽ കോഴിക്കോട്ടുതാലൂക്കു കുന്ദമങ്ഗലം ചെറുകുളത്തൂർദേശത്തു നരിക്കുനി എന്ന തറവാട്ടിൽ രാമന്റെ പുത്രനായി ജനിച്ചു. പത്തുവയസ്സുവരെ സ്വദേശത്തു മരുമയിൽ രാമപ്പണിക്കരോടു സംസ്കൃതത്തിൽ ബാലപാഠങ്ങളും ഗ്രഹഗണനാന്തംവരെ ജ്യോതിഷവും പഠിച്ചു. 1034-ൽ ആ സ്ഥലത്തു തന്നെ കറുത്തേടത്തുകണ്ടിയിൽ ഒരു എഴുത്തുപള്ളി സ്ഥാപിച്ചു് അവിടെ ഒരു കൊല്ലത്തോളം അദ്ധ്യാപകനായി കഴിച്ചുകൂട്ടി. 1035-ൽ കോഴിക്കോട്ടേയ്ക്കു പോയി. അടുത്ത കൊല്ലം അച്ഛൻ മരിച്ചു. അതിനുമേൽ കോഴിക്കോട്ടു മൂത്തോറൻ എഴുത്തച്ഛന്റെ ശിഷ്യനായി കാവ്യങ്ങൾ അഭ്യസിച്ചു. പിന്നീടു പിലാശ്ശേരി പേരു എന്നൊരാളുടെ സഹായത്തോടുകൂടി അവിടെത്തന്നെ ഇംഗ്ലീഷുപള്ളിക്കു സമീപം ഒരു പള്ളിക്കൂടം നടത്തി. ഗ്രന്ഥമെഴുത്തിൽ വളരെ നൈപുണ്യമുണ്ടായിരുന്നതിനാൽ അധ്യാത്മരാമായണം കിളിപ്പാട്ടു പലർക്കും ഓലയിൽ പകർത്തിയെഴുതിക്കൊടുത്തു് അങ്ങനെയും കുറെ ധനം സമ്പാദിച്ചു. സ്വകുടുംബത്തിൽ പരമ്പരാഗതമായിരുന്ന വൈദ്യവൃത്തിയിൽ ഏർപ്പെടുന്നതിനുവേണ്ടി കാട്ടുകണ്ടി വട്ടാമ്പോയിൽ വലിയ ചാത്തുണ്ണി വൈദ്യരോടു് അഷ്ടാംഗഹൃദയവും ചരകസുശ്രുതാദിഗ്രന്ഥങ്ങളും അഭ്യസിക്കുകയും പര്യാപ്തമായ ചിരിത്സാപരിചയം സമ്പാദിക്കുകയും ചെയ്തു. 1946-ൽ ചികിത്സ ആരംഭിച്ചു. ഉപ്പോട്ടു കണ്ണന്റെ ഭാസ്കരവ്യാഖ്യാനം പ്രസിദ്ധീകരിക്കുന്ന വിഷയത്തിൽ വൈദ്യരുടേയും സഹായം ഉണ്ടായിട്ടുണ്ടു്. 1049-ൽ പില്ക്കാലത്തു കേരളവിദ്യാശാലയിലെ സംസ്കൃതപണ്ഡിതർ ഏ. വെങ്കടസുബ്രഹ്മണ്യശാസ്ത്രികളോടു വ്യാകരണവും തർക്കവും വേദാന്തവും പഠിച്ചു. ഒരു വൈദ്യനെയും പണ്ഡിതനെന്നുമുള്ള നിലകളിൽ കഥാപുരുഷനു് അസാമാന്യമായ ഖ്യാതി നേടുവാൻ സാധിച്ചു. അതോടുകൂടി അധ്യാപകവൃത്തിയും തുടർന്നുകൊണ്ടുപോയി. 1054-ൽ പിലാശ്ശേരിപ്പറമ്പിൽനിന്നു തന്റെ പള്ളിക്കൂടം നായ്ക്കർമഠത്തിലേയ്ക്കു മാറ്റി അവിടെ പിന്നെയും ആറുകൊല്ലം പണി നോക്കി. 1084 കർക്കടകത്തിൽ പക്ഷവാതരോഗം നിമിത്തം ചരമഗതിയെ പ്രാപിച്ചു.
ഹരിശ്ചന്ദ്രചരിതം കാവ്യം
ഉണ്ണീരിക്കുട്ടിവൈദ്യരുടെ കൃതികളിൽ പ്രഥമഗണനീയമായി കരുതേണ്ടതു ഹരിശ്ചന്ദ്രചരിതം മണിപ്രവാളമാണു്. പത്തു സർഗ്ഗങ്ങളിൽ 1002 ശ്ലോകങ്ങൾ അതിൽ കവി ഉൾക്കൊള്ളിച്ചിട്ടുണ്ടു്. കുഞ്ചൻനമ്പിയാരുടെ ശ്രീകൃഷ്ണചരിതത്തെ അനുകരിച്ചു രചിച്ചിട്ടുള്ളതാണു് മാടായി മന്ദന്റെ എന്നപോലെ വൈദ്യരുടേയും കാവ്യം. മന്ദന്റെതായിരുന്നു വൈദ്യരുടെ കാവ്യത്തെക്കാൾ മുൻപു ആവിർഭവിച്ചതു്. കൃഷ്ണൻഗുരുക്കളുടെ രുക്‍മിണീ പരിണയവും രാമായണവും ഇവയെപ്പോലുള്ള കൃതികൾതന്നെയാണെന്നു തോന്നുന്നു. “സത്യം ശ്രീഭദ്രദാസ്യാൽ” എന്നൊരു കലിദിനസൂചകമായ വാക്യം ഒടുവിൽ ഘടിപ്പിച്ചിട്ടുള്ളതിൽ നിന്നു ഹരിശ്ചന്ദ്രചരിതം എഴുതിത്തീർത്തതു് 1068 കർക്കടമാസം 24-ാം൹യാണെന്നു കാണാം. മാതൃക മനസ്സിലാക്കുവാൻ മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“ശമദമഗുണയുക്തനാജിശൂരൻ
സുമഹിതചേഷ്ടനഭീഷ്ടദൻ സുധീരൻ
കുമതിജനമദാരിഭൂരിസാരൻ
വിമലവിചിത്രചരിത്രനത്യുദാരൻ;
സുമുഖികൾമണിയായ ദേവിതന്റെ
വിമലമുഖാബ്ജമനോജ്ഞകാന്തികൊണ്ടും
അമിതരസവചസ്സുകൊണ്ടുമൊന്നി–
ച്ചമൃതരുചിദ്വയനീരസം ജനിച്ചു.
ഉരഗാവലി തോഷമോടുകൂടി
ത്വരിതം വന്നു നിറഞ്ഞതെത്ര കോടി!
ഉരഗാളി തഥാ മദിച്ചു; കാട്ടി–
ക്കുലവും വന്നുനിരന്നു ദിക്കുമുട്ടി.”
വെണ്മണിപ്രസ്ഥാനത്തെപ്പറ്റി നമ്മുടെ കവിക്കു അറിവുണ്ടായിരുന്നതായി തോന്നുന്നില്ല. ഭാഷാ മഹാകാവ്യങ്ങളുടെ ഗണനാപ്രസംഗത്തിൽ ഹരിശ്ചന്ദ്രചരിതവും അവിസ്മരണീയമാകുന്നു.
ഇതരകൃതികൾ
ഇതുകൂടാതെ (2) പഴനിയാണ്ടവസ്വാമി കീർത്തനം, (3) ഗുരുവായുപുരേശസ്തോത്രം, (4) നളചരിതം കൈകൊട്ടിക്കളിപ്പാട്ടു് എട്ടുവൃത്തം, (5) നല്ലീശ്വരാഷ്ടകം, (6) വേങ്ങാടു, പാടേരി എന്നീ ക്ഷേത്രങ്ങളെസ്സംബന്ധിച്ചു് അഞ്ചടികൾ ഇങ്ങിനെ ചില ലഘുകൃതികളും വൈദ്യർ രചിച്ചിട്ടുണ്ടു്. (7) ഭർത്തൃഹരിയുടെ നീതിശതകവും തർജ്ജമ ചെയ്തിട്ടുള്ളതായി അറിയാം നല്ലീശ്വരാഷ്ടകത്തിൽനിന്നുമാത്രം ഒരു ശ്ലോകം ഉദ്ധരിക്കാം
“കാസശ്വാസം ഹൃദയഗദവും നെഞ്ഞടപ്പും തരിപ്പും
ശാവസംമുട്ടും ജഠരരുജയും വാന്തിയും കാന്തിഹാനി
ഏതൽസർവം ശമയ ഭഗവൻ! ശൂലപാണേ! കൃപാലോ!
പ്രീതോ ഭൂത്വാ കരുണയരുളീടേണമേ ചന്ദ്രമൗലേ!”
47.11റ്റി. കണാരൻ (1037–1072)
ചരിത്രം
തത്തകണാരൻ വടക്കേ മലബാറിൽ തലശ്ശേരിയിൽ 1860-ൽ (1037) ജനിച്ചു. തത്ത എന്നതു കുടുംബപ്പേരാണു്. ബ്രെന്നൻ ജില്ലാ സ്ക്കൂളിൽനിന്നു മട്രിക്യുലേഷൻ പരീക്ഷയിലും കോഴിക്കോട്ടുപോയി അവിടത്തെ രണ്ടാംഗ്രേഡ് കോളേജിൽനിന്നു് എഫ്. ഏ. പരീക്ഷയിലും ജയിച്ചു. അനന്തരം തലശ്ശേരി ബാസൽ മിഷൻ പാഴ്സി ഹൈസ്ക്കൂളിൽ ഒരു ഉപാധ്യായനായി. ആ വിദ്യാലയത്തോടു പാഴ്സി എന്ന പദംകൂടി ഘടിപ്പിച്ചതു് ഏതോ ഒരു ഉദാരനായ പാഴ്സി അതിന്റെ സ്ഥാപനത്തിന്നായി ധനസഹായം ചെയ്ക നിമിത്തമാണു്. 1885-ൽ പ്രൈവറ്റായി പഠിച്ചു ബി. ഏ പരീക്ഷയിൽ വിജയം നേടി. 1887-ൽ ആ സ്ക്കൂളിലെ പ്രഥമാധ്യാപകനായി. 1890-ൽ കുറേക്കാലം പ്രൊബേഷനറി പോലീസ് ഇൻസ്പെക്ടരായും പണിനോക്കി. ആ ഉദ്യോഗം അരുചികരമായി തോന്നുകയാൽ അതിൽനിന്നു പിരിഞ്ഞു സാഹിത്യസേവനത്തിനായി ആയുശ്ശേഷം വിനിയോഗിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹത്തിനു് ഉപന്യാസരചനയ്ക്കു് ഒന്നുപോലെ പാടവമുണ്ടായിരുന്നു. 1897 ജൂലൈ 2-ാം൹ (1072) അപ്രതീക്ഷിതമായി ചരമഗതിയെ പ്രാപിച്ചു.
കൃതികൾ
കണാരൻ ആദ്യമായിരചിച്ച പുസ്തകത്തിന്റെ പേർ Comparative Study of English and Malayalam as a guide to reciprocal translation (പരിഭാഷാരീതി) എന്നായിരുന്നു. മലയാളത്തിൽ നിന്നു് ഇംഗ്ലീഷിലേയ്ക്കും ഇംഗ്ലീഷിൽ നിന്നു് മലയാളത്തിലേയ്ക്കും തർജ്ജമചെയ്യുന്നതിനു വേണ്ട പല പ്രായോഗികനിർദ്ദേശങ്ങളും അതിൽ അടങ്ങിയിട്ടുണ്ടു്. ഉദാഹരണങ്ങൾ പ്രദർശിപ്പിക്കുവാൻ രണ്ടു ഭാഷകളിലേയും ഗ്രന്ഥങ്ങളിൽനിന്നു് അനേകം ഗദ്യപദ്യഖണ്ഡങ്ങൾ എടുത്തു ചേർത്തിട്ടുമുണ്ടു്. അതിൽ പിന്നീടു സർ വാൾട്ടർസ്കോട്ടു് എന്ന സുപ്രസിദ്ധനായ ആങ്ഗലേയഭാഷാകവിയുടെ ലേഡി ഓഫ് ദി ലേക്കു് (Lady of the Lake) എന്ന കാവ്യം സരോഭാമിനീവിലാസം എന്ന ശീർഷകത്തിൽ ഗദ്യമായി വിവർത്തനംചെയ്തു. അദ്ദേഹത്തിന്റെ മൂന്നാമത്തേതും അതിപ്രധാനവുമായ കൃതിയാണു് രസലേശിക. അതു സാമുവൽ ജോൺസൺ എന്ന ആങ്ഗലോയഗദ്യഗ്രന്ഥകാരന്റെ Rasselas (റാസെലസ്) എന്ന നോവലിന്റെ തർജ്ജമയാണു്. രസലേശിക വളരെ നന്നായിട്ടുണ്ടു്. അതിൽനിന്നു ചില പങ്ക്തികൾ പ്രദർശിപ്പിക്കാം.
“ഈശ്വരൻ സുഖങ്ങളെ തന്റെ ഇരുകരങ്ങളിലും വെച്ചു ക്ഷണിക്കുകയാണെന്നു ഹിമലേഖകൻ പലപ്പോഴും പറയാറുള്ള അഭിപ്രായം വാസ്തവമാണെന്നു എനിക്കു നിമിഷംപ്രതി അധികമധികം ബോധ്യമായിട്ടാണു് വരുന്നതു്. മനോരഥവിഷയമായ സുഖങ്ങൾ ഒരു കരത്തിലും, ഇച്ഛാവിഷയമായവ അപരകരത്തിലും വെച്ചിരിക്കയാൽ ഒന്നിനെ കരസ്ഥമാക്കുവാൻ ശ്രമിക്കുമ്പോൾ മറ്റേതിൽനിന്നു ദൂരഗാമിയായിത്തീരുന്നു. ഇങ്ങനെ അന്യോന്യം വിരളമായ ഗുണങ്ങളിൽ ഒന്നിനെയല്ലാതെ രണ്ടിനേയും ഗ്രഹിക്കുവാൻ കഴിയുന്നതല്ല. ഇതിനാൽ ഈ കരദ്വയത്തിന്റേ സമമദ്ധ്യത്തിൽക്കൂടി ചരിക്കുന്നതാണു് ബുദ്ധിസാമർത്ഥ്യത്താൽ സാധിക്കാവുന്നതിന്റെ പരമാവധി…… ശരൽക്കാലത്തുണ്ടാകുന്ന പഴങ്ങൾ ആസ്വദിക്കയും മധുമാസത്തിലുണ്ടാകുന്ന പുഷ്പങ്ങളുടെ സൗരഭ്യം അനുഭവിക്കയും ഒരേ സമയത്തുതന്നെ സാധിക്കാവുന്നതാണോ? ഈ ഗങ്ഗയുടേ ഉത്ഭവസ്ഥാനത്തുനിന്നും മുഖത്തുനിന്നും ജലം കോരി ഒരേ സമയത്തുതന്നെ ഒരു ഭാജനത്തെ പൂരിപ്പിക്കാൻ ആർക്കാനും കഴിയുമോ?”
(29-ാം കാണ്ഡം)
47.12പി. വേലായുധൻ (1032–1076)
ചരിത്രം
കണാരനെപ്പോലെതന്നെ സ്മരണീയനായ ഒരു ഗദ്യകാരനാണു് പി. വേലായുധൻ. അദ്ദേഹം 1857 (1032) തിരുവനന്തപുരത്തു പേട്ടയിൽ തച്ചക്കുടി എന്ന പ്രസിദ്ധമായ ഈഴവകുടുംബത്തിൽ പപ്പുവിന്റേയും മാത്തപെരുമാളുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരത്തെ സ്ക്കൂളുകളിൽ ആദ്യകാലത്തു പ്രവേശനം ലഭിക്കാത്തതിനാൽ അഞ്ചിതെങ്ങിൽ നിന്നു് ഒരു ക്രിസ്ത്യൻ മിഷയറിയെ വരുത്തി ഇംഗ്ലീഷിൽ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചു. എഫ്. ഏ., ബി. ഏ. എന്നീ പരീക്ഷകൾ തിരുവനന്തപുരത്തു ഗവർമ്മെന്റുകോളേജിൽ നിന്നുതന്നെയാണു് ജയിച്ചതു്. 1883-ൽ ബി. ഏ. യായി. തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി. ഏ ബിരുദധാരി അദ്ദേഹമായിരുന്നു. കോളേജിൽ വായിക്കുമ്പോൾ ഷേക്സ്പീയരുടെ പെരിക്ലിസ് (Pericles) എന്ന നാടകത്തിലെ ഇതിവൃത്തം സങ്ഗ്രഹിച്ചു. “പരിക്ലേശരാജാവിന്റെ കഥ” എന്ന പേരിൽ ഗദ്യത്തിൽ പ്രസിദ്ധീകരിച്ചു. “ലാംബ്സ് റ്റെയില്സി”ലുള്ള സങ്ഗ്രഹത്തെയാണു് ഗ്രന്ഥകാരൻ ഉപ ജീവിച്ചിരിക്കുന്നതു്. അന്നു വിശാഖംതിരുനാൾ മഹാരാജാവു് അത്തരത്തിലുള്ള ഗ്രന്ഥങ്ങൾ ഭാഷയിൽ ഉണ്ടായിക്കാണുവാൻ ഔത്സുക്യം പ്രദർശിപ്പിച്ചിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആദ്യമായി കുറേക്കാലം കോഴിക്കോട്ടെ വെസ്റ്റ് കോസ്റ്റ് സ്പെക്ടേറ്റർ എന്ന പത്രത്തിന്റെ ആധിപത്യം വഹിക്കുകയും പിന്നീടു നീലഗിരി സബ്കലക്ടർ ആഫീസിൽ ഒരു ഗുമസ്തനായി സർക്കാർ സർവ്വീസിൽ പ്രവേശിക്കുകയും ചെയ്തു. ഡെപ്യൂട്ടികലക്ടർ സ്ഥാനംവരെ ഉയർന്നു് ആ ഉദ്യോഗത്തിൽ പല ജില്ലകളിലും പണിനോക്കി ബ്രിട്ടീഷു ഗവർമ്മെന്റിൽനിന്നു റാവുബഹദൂർ എന്ന ബഹുമതി നേടി. 1911-ൽ ബർഹാംപൂർ എന്ന സ്ഥലത്തുവച്ചു മരിച്ചു. പരിക്ലേശരാജാവിന്റെ കഥയും ഭാഷയിലെ ആദ്യകാലത്തെ ഗദ്യകഥകളുടെ മധ്യത്തിൽ പരിഗണനയെ അർഹിക്കുന്നു.
47.13കക്കുഴി കുഞ്ഞിബാപ്പുഗുരുക്കൾ (1001–1083)
ചരിത്രം
കുഞ്ഞിബാപ്പുഗുരുക്കൾ വടക്കേ മലബാറിൽ തലശ്ശേരിയിൽ കക്കുഴി എന്ന തറവാട്ടിൽ ജനിച്ചു. ബാല്യത്തിൽത്തന്നെ സംസ്കൃതം അഭ്യസിച്ചു; സംഗീതത്തിലും നിപുണനായി. സംസ്കൃതത്തിൽ അധ്യായനം ചെയ്യിച്ചതു തലശ്ശേരിക്കടുത്തുള്ള മേനപ്പുറത്തു പുതുശ്ശേരി കണ്ണൻഗുരുക്കളായിരുന്നു. ആദ്യം സ്വന്തമായി ഒരു പാഠശാല സ്ഥാപിച്ചു് അതു നടത്തിവരവേ ബ്രെന്നൻ ജില്ലാസ്ക്കൂളിൽ മലയാളപണ്ഡിതനായി നിയമിക്കപ്പെട്ടു. 1033-ൽ (1855) ബാസൽമിഷൻകാർ പ്രസ്തുത വിദ്യാലയം ഏറ്റെടുത്തപ്പോൾ അവിടെ ആ സ്ഥാനത്തിൽത്തന്നെ തുടർന്നു. ഏകദേശം അൻപതു കൊല്ലത്തോളം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിനു് ഒട്ടുവളരെ ശിഷ്യ സമ്പത്തു് ഉണ്ടായതിൽ ആശ്ചര്യമില്ല. ഗാർത്തുവെയിറ്റു സായിപ്പിനെ വ്യാകരണം ചോദ്യോത്തരം എന്ന പുസ്തകത്തിന്റെ രചനയിൽ അദ്ദേഹം സഹായിച്ചിട്ടുണ്ടു്. ബാല്യത്തിൽ തീയർക്കുവേണ്ടി ഇദംപ്രഥമമായി ഒരു കഥകളിയോഗം ഏർപ്പെടുത്തി അതിൽ ഭാഗവതരായിരുന്നിട്ടുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. 1083-ൽ 82-ാമത്തെ വയസ്സിൽ മരിച്ചു.
കൃതികൾ
ഗുരുക്കളുടെ പ്രധാനകൃതി ഹരിശ്ചന്ദ്രചരിതം ശീതങ്കൻതുള്ളലാണു്. (2) ഭഗവൽഗീത കിളിപ്പാട്ടു്, (3) ഈസോപ്പിന്റെ സാരോപദേശകഥകൾ (ഗാനരൂപത്തിൽ) ഹരിച്ചന്ദ്രചരിതത്തിന്റെ നിർമ്മിതിക്കു് ഒരു കാരണമുണ്ടു്. ഒരു കാലത്തു വിഭവപൂർണ്ണമായിരുന്ന കക്കുഴിക്കുടുംബത്തിൽ ഗുരുക്കളുടെ വാർദ്ധക്യത്തിൽ ഒരത്യാഹിതം നേരിട്ടു. ആയിടയ്ക്കു ഇംഗ്ലണ്ടുമായി നേരിട്ടു കാപ്പിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒരു സ്നേഹിതനുവേണ്ടി അദ്ദേഹം ജാമ്യംനിന്നു; സ്നേഹിതൻ പാപ്പരായി; ഈടാകേണ്ട സംഖ്യ ഉത്തമർണ്ണൻ ഗുരുക്കളിൽനിന്നു് ഈടാക്കുകയും ചെയ്തു. തന്റെ സത്യനിഷ്ഠനിമിത്തം സംഭവിച്ച ധനനാശത്താലുണ്ടായ സന്താപത്തിനു സമാശ്വാസം സത്യവ്രതനായ ഹരിശ്ചന്ദ്രമഹാരാജാവിന്റെ ഉപാഖ്യാനത്തിനല്ലാതെ മറ്റെന്തിനു നല്കുവാൻ കഴിയും? അങ്ങനെ അദ്ദേഹം ആ ഇതിവൃത്തം തിരഞ്ഞെടുത്തു ശീതങ്കൻ തുള്ളലായി രചിച്ചു. പകുതിയിലധികം ഭാഗമായപ്പോഴേയ്ക്കും കവി രോഗഗ്രസ്തനായി; എങ്കിലും തന്റെ ശിഷ്യന്മാരുടെ നിർബ്ബന്ധപൂർവ്വമുള്ള പ്രാർത്ഥനയെ നിരസിക്കാതെ ശയ്യാവലംബിയായിത്തന്നെ ആ കാവ്യം ഒരുവിധത്തിൽ പൂരിപ്പിച്ചു് അവരെ ഏല്പിക്കുകയും ഉത്തരക്ഷണത്തിൽ നിര്യാതനാവുകയും ചെയ്തു. ഗുരുക്കളുടെ ശൈലിയിൽ അങ്ങിങ്ങു് ചില സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങളും മറ്റും കടന്നുകൂടീട്ടുണ്ടെങ്കിലും അതു് ആദ്യന്തം രമണായമാണു്. തുള്ളൽപ്പാട്ടു രചിക്കുവാൻ അദ്ദേഹത്തിനു പ്രശംസനീയമായ വാസനയുണ്ടായിരുന്നു; കുഞ്ചന്റെ അനുയായികളിൽ അദ്ദേഹത്തിനും ഒരു സ്ഥാനമുണ്ടു്. ഇത്ര ദീർഘമായ ഒരു തുള്ളൽ ഭാഷയിൽ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ സുന്ദര കാണ്ഡം കഴിഞ്ഞാൽ വേറേയില്ല. ഹരിശ്ചന്ദ്രചരിതം ആദ്യം മഹാകാവ്യരൂപത്തിൽ രചിച്ച ഉണ്ണീരിക്കുട്ടിവൈദ്യരുടെ സമകാലീനനായിരുന്നു അദ്ദേഹമെന്നും ഓർമ്മിക്കേണ്ടതുണ്ടു്. ചില ഈരടികൾ ഉദ്ധരിക്കാം:
“രാജീവമാജീവനാന്തം ഭുജിച്ചുപ–
ജീവനംകൊള്ളുന്ന രാജഹംസങ്ങളും
പേടകളോടും തടാകങ്ങളിൽക്കേളി–
യാടിക്കളിച്ചു പിടകൾക്കിടയ്ക്കിടെ
ത്രോടീപുടംകൊണ്ടു മാടിവിളിച്ചങ്ങു
ധാടീയുതം വിസം തേടിക്കൊടുപ്പതും
പാടീരവും തേച്ചു ദേവചേടീജനം
പാടി, പുന്നാഗവരാടിയും, പന്തുവ–
രാടിയും, തോടിയെന്നുള്ളോരു രാഗങ്ങൾ
പാടി ലയേന കൂത്താടി മേവുന്നതും
എന്നിതെല്ലാം ഭവാനൊന്നൊഴിയാതെ ക–
ണ്ടെന്നു നിരൂപിച്ചുകൊള്ളുന്നു ഞങ്ങളും.”
മറ്റു ചില ഉത്തരകേരളീയരായ ഗ്രന്ഥകാരന്മാർ
പുനത്തൂർ രാമൻഗുരുക്കൾ:ഉത്തരാസ്വയംവരം ഓട്ടൻതുള്ളൽ അദ്ദേഹത്തിന്റെ കൃതിയാണു്. കാലം ഏതെന്നു നിശ്ചയമില്ല. നാരങ്ങാപ്പുറമാണു് ദേശം. തിരുവങ്ങാട്ടു തൃക്കോവിൽ ശിവക്ഷേത്രത്തിനു സമീപമാണു് ഭവനമെന്നു തുള്ളലിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“ശാസ്ത്രം ശ്രുതികളിവ ശ്രോത്രം ചെയ്തിട്ടുമില്ല;
മാത്രം ഗുരുകടാക്ഷമത്രേ നമുക്കിങ്ങുള്ളു.
സൂത്രമില്ലാതെ മണികോർക്കാനാവുമോ ചൊൽവിൻ?
എന്നകണക്കേ ഞാനിങ്ങിന്നിനിത്തുടങ്ങുന്ന–
തെന്നുടെ മതിമോശമെന്നേ ചൊല്ലുവാനുള്ളു.”
എന്നീ വരികൾ അതിലുള്ളതാണു്.
കുഞ്ഞിക്കുട്ടൻമാസ്റ്റർ:ഇദ്ദേഹം ഉപകോശാചരിതം എന്ന കാവ്യത്തിന്റെയും ധ്രുവചരിതം എന്നൊരാട്ടക്കഥയുടേയും പ്രണേതാവാണു്.
മേലൂട്ടു കുഞ്ഞിക്കണ്ണൻഗുരുക്കൾ:ഇദ്ദേഹം മിടുക്കൻ കുഞ്ഞിക്കണ്ണൻഗുരുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു. ചൂര്യയിൽ കണാരൻ ഡെപ്യൂട്ടികലക്ടരുടെ സഹായത്തോടുകൂടി കുഞ്ഞിക്കണ്ണൻ വെങ്കടസുബ്രഹ്മണ്യശാസ്ത്രികളോടു വ്യാകരണം അഭ്യസിച്ചു. അതിനു മുൻപുതന്നെ പുതുശ്ശേരി കണ്ണൻഗുരുക്കളുടെയും കുഞ്ഞിബാപ്പുഗുരുക്കളുടെയും ശിഷ്യനായി ആ ഭാഷയിൽ അടിയുറച്ച അറിവു് സമ്പാദിച്ചിരുന്നു. കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ ശിഷ്യനാണു് പാലക്കാട്ടു വിക്ടോറിയാകോളേജിൽ വളരെക്കാലം സംസ്കൃത പണ്ഡിതനായിരുന്ന പാരമ്പത്തുരൈരുനായർ. തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഗൈർവ്വാണിയുടെ പ്രചാരത്തിനു ഗുരുക്കൾ വളരെ യത്നിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു നല്ല ഭാഷാകവിയായിരുന്നു എന്നു കേട്ടുകേൾവിയേ ഉള്ളു.
മാടാവൽ വലിയ കുഞ്ഞിരാമൻവൈദ്യർ:(998–1064) ഇദ്ദേഹം 998-ൽ ജനിച്ചു. തഹശീൽദാർ കൂക്കൽ കുങ്കൻനായരായിരുന്നു പിതാവു്. ആദ്യം കുറേക്കാലം ചെറുമർക്കായുള്ള പ്രത്യേകവിദ്യായലയത്തിൽ അധ്യാപകനായിരുന്നു. പിന്നീടു് തലശ്ശേരി സബ്ബ്കലക്ടരാഫീസിൽ ഗുമസ്തനായി. ക്രമേണ വടകര ഹെഡ്ശിരസ്തദാർ സ്ഥാനത്തിൽ എത്തി. തടാകാസ്വയംവരം ഓട്ടൻതുള്ളലും ശ്രീരാമോദന്തം (പുതിയതു്) ഗോവിന്ദചരിതം എന്നീ സംസ്കൃതകാവിങ്ങളും പ്രസ്തുത പണ്ഡിതന്റെ കൃതികളാണു്. ശ്രീരാമോദന്തത്തിലെ പ്രഥമശ്ലോകമാണു് താഴെ ചേർക്കുന്നതു്.
“കമലാകാന്തം നത്വാ വിമലശ്രീവത്സലാഞ്ഛിതോരസ്കം
കലയേ രാമോദന്തം കവിനാ വാല്മീകിനാ പ്രോക്തം.”
മാടാവിൽ ചെറിയ കുഞ്ഞിരാമൻവൈദ്യർ ഇദ്ദേഹത്തിന്റെ അനന്തരവനാണു്.
പുന്നത്തൂർ രാമന്റെ പുത്രന്മാരായിരുന്ന മണക്കാടൻ കുഞ്ഞമ്പു, മണക്കാടൻ രാമുണ്ണി എന്നിവരും കവികളായിരുന്നു എന്നു കേട്ടിട്ടുണ്ടു്. കുഞ്ഞമ്പു കുറേക്കാലം ഒരു കഥകളിയോഗം നടത്തിയിരുന്നു. കേളൻ ഗുരുക്കൾ ഒരു നല്ല ജ്യോത്സ്യനായിരുന്നു. ഉത്തരകേരളീയരുടെ ഇടയിൽ പതിനൊന്നാം ശതകത്തിന്റെ മധ്യകാലത്തു ദ്വിദേതരന്മാരായ പലരും ഗദ്യപദ്യങ്ങൾകൊണ്ടു ഭാഷയെ പോഷിപ്പിച്ചിരുന്നു എന്നുള്ളതു് ഏതാവന്മാത്രമുള്ള വിവരണംകൊണ്ടു വ്യക്തമാകുന്നതാണു്.
47.14മങ്കട ശ്രീവല്ലഭൻതമ്പുരാൻ (1034–1076)
വള്ളുവനാട്ടു മങ്കടക്കോവിലകത്തു് ഉണ്ണിക്കിടാവു് എന്നുകൂടിപേരുള്ള ശ്രീവല്ലഭൻതമ്പുരാൻ 1034-ാണ്ടു ജനിച്ചു. കുട്ടിത്തമ്പുരാനെന്നും അദ്ദേഹത്തെ പറയും. സങ്ഗീതത്തിലും സാഹിത്യത്തിലും നൈപുണ്യമുണ്ടായിരുന്നു. ചെറുപ്പത്തിൽത്തന്നെ കാരണവനല്ലെങ്കിലും കുടുംബഭരണത്തിൽ ഏർപ്പെടേണ്ടിവന്നതിനാൽ സാഹിത്യവ്യവസായത്തിനു വളരെ വിരളമായേ സമയം ലഭിച്ചുള്ളു. 1076-ൽ മരിച്ചു, അദ്ദേഹത്തിന്റെ കൃതികളായി (1) പത്മാസുരവധം, (2) ദേവസേനാപരിണയം, (3) ഭാനുകോപവിജയം, (4) ഘോഷയാത്ര, (5) മുചുകുന്ദമോക്ഷം എന്നിങ്ങനെ അഞ്ചു് ആട്ടക്കഥകൾ അച്ചടിപ്പിച്ചിട്ടുണ്ടു്. പത്മാസുരവധത്തിലെ ഇതിവൃത്തം സുബ്രഹ്മണ്യന്റെ ശൂരപത്മാസുരസംഹാരം തന്നെ. എല്ലാ കഥകളിലും കുലദേവതയായ തിരുമാന്ധാംകുന്നിൽ ഭഗവതിയെ വന്ദിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശ്ലോകം ദേവസേനാപരിണയത്തിലുള്ളതാണു്.
“മൃന്മൂലാഖ്യപുരേ പുരാ ക്ഷിതിഭുജോ ജാതാസ്സുരേന്ദ്രദ്രുമാൻ
ദാനേനാതിതരാമധഃകൃതയശഃപൂരാൻ വിതേനുശ്ചയേ
മാന്ധാതൃപ്രമുഖാർച്ചിതാം ഭഗവതീം യേ ഭേജൂരിഷ്ടാർത്ഥദാം
തേഷാം പാദസരോരുഹാണി ച സദാ വന്ദേ ഗിരാം ദേവതാം.”
ഒരു ശ്ലോകം മുചുകുന്ദമോക്ഷത്തിൽനിന്നുകൂടി പകർത്തുന്നു.
“മധുരാനഗരാധിവാസിനോ
മധുഹന്തുർവിരഹേണ വിഹ്വലാഃ
മധുരാം ഗിരമൂചുരുദ്ധവം
മധുരോഷ്ഠാധരപല്ലവാംഗനാഃ”
കവിതയ്ക്കു പറയത്തക്ക ഗുണമൊന്നും ഇല്ലെങ്കിലും ഒരു കാലത്തു് ഈ കഥകൾക്കു തെക്കേ മലബാറിൽ അഭിനേതാക്കളുടെ ഇടയിൽ നല്ല പ്രചാരമുണ്ടായിരുന്നു.
47.15അകത്തൂട്ടു ദാമോദരൻകർത്താവു് (1025–1097)
ചരിത്രം
അകത്തൂട്ടു ദാമോദരൻകർത്താവിന്റെ സ്വദേശം മുവ്വാറ്റുപുഴയാണു്. വടക്കുഞ്ചേരി അകത്തൂട്ടെന്നതു കുടുംബനാമധേയമാകുന്നു. അദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റി ഒന്നും അറിയുന്നില്ല. 1055-ാണ്ടിടയ്ക്കു വിശാഖംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ പുത്രൻ അരുമന ശ്രീനാരായണൻ തമ്പിയെ സംസ്കൃതം അഭ്യസിപ്പിക്കുന്നതിന്നായി തുരുവനന്തപുരത്തേയ്ക്കു പോന്നു. അന്നു് അദ്ദേഹത്തിനു സംസ്കൃതത്തിലും വൈദ്യത്തിലും നല്ല ജ്ഞാനവും കവനവിഷയത്തിൽ പാടവവുമുണ്ടായിരുന്നു. ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ പുത്രൻ നാഗരുകോവിലിൽ ശ്രീനാരയണൻതമ്പിയേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടു്. 1061-ാണ്ടിടയ്ക്കു കോട്ടയ്ക്കകത്തു ബാലികാ വിദ്യാലയത്തിൽ സംസ്കൃതപണ്ഡിതനായി; കൊല്ലം ഇംഗ്ലീഷ് ഹൈസ്ക്കൂളിലും ആ പണിതന്നെ കുറേക്കാലം നോക്കുകയുണ്ടായിട്ടുണ്ടു്. പെൻഷൻപറ്റി കുറേക്കാലം ജീവിച്ചിരുന്നു. 1097-ാണ്ടു കന്നി 22-ാം൹ മരിച്ചു.
കൃതികൾ
കർത്താവിന്റെ ഒന്നാമത്തെ കൃതിയായ (1) ഇന്ദുമതീസ്വയംവരം ഓട്ടൻതുള്ളൽ, ഇപ്പോൾ കിട്ടുന്നില്ല. (2) ഭർത്തൃഹരിയുടെ നീതിശതകം ഭാഷാശ്ലോകരൂപത്തിൽ തർജ്ജമ ചെയ്തു് അവതാരിക, അർത്ഥം, ഭാവം ഇവയോടുകൂടി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. ആ കൃതി വിശാഖം തിരുനാൾ മഹാരാജാവിന്റെ ആജ്ഞാനുരോധേന നിർമ്മിച്ചതാണെന്നു കവി മുഖവുരയിൽ പറയുന്നു. ശൃങ്ഗാരശതകവും വൈരാഗ്യശതകവും കൂടി കർത്താവു തർജ്ജമചെയ്തിട്ടുള്ളതായി ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ പറയുന്നു; ആ ഭാഗങ്ങൾ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷാശ്ലോകങ്ങൾക്കു ഭങ്ഗി കുറവാണു്. (3) വരാഹാവതാരം ആട്ടക്കഥയാണു് മറ്റൊരു കൃതി. പ്രഹ്ലാദചരിതം എന്നൊരു ആട്ടക്കഥയാണു് അദ്ദേഹം എഴുതീട്ടുള്ളതെന്നു ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതു പ്രമാദജന്യമാണെന്നു ഊഹിക്കേണ്ടിയിരിക്കുന്നു. വരാഹാവതാരത്തിലും വിശാഖം മഹാരാജാവിനെ കവി
“ശരൽകുരങ്ഗലാഞ്ഛനസ്ഫുരൽപ്രഭാസമോജ്ജ്വലൽ–
സ്വകീയകീർത്തികൗമുദീവിരാജിതോല്ലസദ്ദിശഃ
വിശാഖവഞ്ചിഭൂപതേഃ കൃപാലവോപജീവിനാ
കൃതന്ത്വിദം ഹി കേനചിദ്വിശോധയന്തു സഞ്ജനാഃ”
എന്ന ശ്ലോകത്തിൽ സ്തുതിക്കുന്നു. പ്രസ്തുത കൃതിയിൽ അശ്വതിയുടേയും കരീന്ദ്രന്റേയും കവിതകളുടെ ഉപജീവിത്വം ധാരാളമായി കാണുന്നുണ്ടെങ്കിലും ആകെക്കൂടി നോക്കുമ്പോൾ അതിനെപ്പറ്റി ഒരു നല്ല അഭിപ്രായം രേഖപ്പെടുത്താൻ പാടില്ലായ്കയില്ല. (4) ഗാരുഡപുരാണം കിളിപ്പാട്ടിന്റെ കാലമേതെന്നു്
“കൊല്ലമൊരായിരവും പിന്നെയൊരറുപതും
ചെല്ലുമ്പോളുള്ള ചിങ്ങമാസത്തിൽ (?)
ഗാരുഡസംജ്ഞിതമാകുന്നൊരിപ്പുരാണത്തെ–
ദ്ദാമോദരാഖ്യൻ ചമച്ചീടിനാൻ കിളിപ്പാട്ടായ്”
എന്നു് അദ്ദേഹംതന്നെ നമ്മെ അറിയിച്ചിട്ടുണ്ടു്. പതിനാറധ്യായങ്ങളാണു് അതിൽ അടങ്ങിയിരിക്കുന്നതു്. ആ കിളിപ്പാട്ടിൽ കുടുംബപരദേവതയായ കല്ലിൽ ഭഗവതിയെ വന്ദിക്കുന്നുണ്ടു്. അതിന്റെ രചനയ്ക്കും ഹേതുഭൂതൻ വിശാഖം തിരുമനസ്സുതന്നെയെന്നു തോന്നുന്നു.
“അഞ്ചിതഗുണഗണവാരിധി ദയാനിധി
വഞ്ചിഭൂപാലവംശാംഭോനിധികലാനിധി
പങ്കജനാഭദാസൻ ശ്രീവിശാഖക്ഷ്മാപതി
തൻകൃപയെങ്കലല്പമങ്കുരിച്ചതുമൂലം
വമ്പേറുമിപ്പുരാണം ലോകോപകാരാർത്ഥമായ്
സംപ്രതി പാട്ടാക്കുവാൻ സംഗതിവന്നൂ മമ.”
എന്നീ ഈരടികൾ നോക്കുക. (5) കർത്താവിന്റെ മുഖ്യമായ കൃതി യോഗവാസിഷ്ഠം കിളിപ്പാട്ടാണു്. അതു് എഴുതി 1079-ൽ അച്ചടിപ്പിച്ചു. ലഘുവാസിഷ്ഠം എന്നും യോഗവാസിഷ്ഠം എന്നും പറയുന്ന മൂലഗ്രന്ഥത്തിന്റെ ഭാഷാനുവാദമായ ആ ഗ്രന്ഥം കവിയുടെ പാണ്ഡിത്യത്തിനും കവിത്വത്തിനും മകുടോദാഹരണമായി പരിലസിക്കുന്നു. വൈരാഗ്യപ്രകരണം, മുമുക്ഷു പ്രകരണം, ഉൽപത്തിപ്രകരണം, സ്ഥിതിപ്രകരണം, ഉപശമപ്രകരണം, നിർവാണപ്രകരണം എന്നീ ആറു ഭാഗങ്ങളുള്ള ആ ഗാനത്തിൽ ആകെ നാല്പത്തിയാറു സർഗ്ഗങ്ങൾ അന്തർഭവിക്കുന്നു. ചില വരികൾ ഉദ്ധരിക്കാം.
“യാതൊന്നു മനസ്സു ചെയ്തീടുന്നിതതുതന്നെ
വീതസന്ദേഹം ചെയ്തീടുന്നതെന്നറിക നീ;
യാതൊന്നു മനസ്സിനാൽ ത്യജിക്കപ്പെട്ടീടുന്നു
രാഘവ! ത്യജിക്കപ്പെട്ടിടുന്നതതുതന്നെ.
മനനരഹിതമായേതൊരുവന്റെ മന–
സ്സചലഭാവത്തിനെ പ്രാപിച്ചീടുന്നൂ രാമ!
അമ്മഹാൻ സർവോത്തമോപായമാം ധ്യാനത്തിനാൽ
ചിന്മാത്രശേഷാവസ്ഥായുക്തനായ്ഭവിക്കുന്നു.
മനസ്സിൻസംയമത്താൽ സംസാരവിഭ്രമങ്ങൾ
മനുശ്രേഷ്ഠാത്മജാ! കേൾ ശാന്തിയെ പ്രാപിക്കുന്നു.”
മഹാഭാരതം കിളിപ്പാട്ടുരീതിയിൽ തർജ്ജമചെയ്യുവാൻ കർത്താവു് ആരംഭിച്ചിരുന്നു എന്നു ഗോവിന്ദപ്പിള്ള രേഖപ്പെടുത്തീട്ടുണ്ടെങ്കിലും അതു ഗർഭത്തിൽത്തന്നെ അലസിപ്പോയതായി കരുതേണ്ടിയിരിക്കുന്നു. അങ്ങനെയൊരു കൃതിയെപ്പറ്റി വാസിഷ്ഠം കിളിപ്പാട്ടിന്റെ മുഖവുരയിൽ അദ്ദേഹം ഒന്നും പറഞ്ഞുകാണുന്നില്ല.
47.16നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി (1004–1063)
ചരിത്രം
നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി 1004-ാണ്ടു ധനുമാസം 16-ാം൹ കൊച്ചിരാജ്യത്തു ചിറ്റൂർത്താലൂക്കിൽപ്പെട്ട നല്ലേപ്പള്ളി ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹം സകല വിദ്യകളും അഭ്യസിച്ചതു് അയ്യാശാസ്ത്രി എന്നുകൂടി പേരുള്ള തന്റെ പിതാവായ വെങ്കടകൃഷ്ണശാസ്ത്രികളിൽനിന്നായിരുന്നു. ബാല്യത്തിൽത്തന്നെ സംസ്കൃതത്തിൽ നല്ല വ്യുൽപത്തി സമ്പാദിച്ചതിനുപുറമെ, ജ്യോതിഷം, മന്ത്രശാസ്ത്രം, വിഷവൈദ്യം എന്നീ വിദ്യകളിലും സംഗീതത്തിലും ക്രമേണ നിഷ്ണാതനായിത്തീർന്നു. തമിഴിലും അദ്ദേഹത്തിനു ഗണനിയമായ ജ്ഞാനം ഉണ്ടായിരുന്നു. പതിനൊന്നാമത്തെവയസ്സിൽത്തന്നെ ദേവീഭക്തനായി. പതിമ്മൂന്നാമത്തെ വയസ്സിൽ സമീപത്തുള്ള എക്കണത്തു് എന്ന പ്രസിദ്ധ നായർതറവാട്ടിലെ വലിയ കയ്മളുടെ പുറകേ അദ്ദേഹമറിയാതെ കോഴിക്കോട്ടേയ്ക്കു പോയി സാമൂതിരിയെ കണ്ടു ചില സംസ്കൃതശ്ലോകങ്ങൾ അടിയറവച്ചു് അദ്ദേഹത്തിൽ നിന്നു പട്ടും വളയും സമ്മാനമായി നേടി. ശാസ്ത്രിയുടെ കവിയശസ്സു് അനുക്രമമായി ഉയർന്നു. കൊച്ചിയിൽ ദിവാൻജിയായിരുന്ന തിരുവെങ്കടാചാര്യർ സംഘടിപ്പിച്ച ഒരു പണ്ഡിതസദസ്സിൽ പ്രവേശിച്ചു സദസ്യരുടെ അപേക്ഷയനുസരിച്ചു സ്ത്രീവർണ്ണനമായും വനവർണ്ണനമായും ഓരോ ചൂർണ്ണിക പെട്ടെന്നുണ്ടാക്കിച്ചൊല്ലി നിമിഷകവി എന്ന ബിരുദം വാങ്ങി. പത്തൊൻപതാമത്തെ വയസ്സിൽ പിതൃവിയോഗംനിമിത്തം കുടുംബഭരണം ഏറ്റെടുക്കേണ്ടിവന്നതിനാൽ നമ്മുടെ കവിപ്രായേണ നല്ലേപ്പള്ളിയിലും എലപ്പുള്ളിയിലും താമസിച്ചുപലരേയും സംസ്കൃതം അഭ്യസിപ്പിച്ചു കാലയാപനം ചെയ്തു. 1063-ാണ്ടു ചിങ്ങമാസം 17-ാം൹ മരിച്ചു.
കൃതികൾ
(1) ലളിതോപാഖ്യാനം പാട്ടു്, (2) സൗന്ദര്യലഹരീഭാഷാവ്യാഖ്യാനം, (3) പാരിജാതഹരണം, (4) ത്രിപുരദഹനം, (5) പ്രഭാവതീസ്വയംവരം എന്നീ മൂന്നു ആട്ടക്കഥകൾ (ഭാഷ), (6) ശാകുന്തളം ഒന്നും രണ്ടും ദിവസത്തെ ആട്ടക്കഥകൾ (സംസ്കൃതം), (7) ലളിതാവിലാസചമ്പു (സംസ്കൃതം), (8) അഗണിതം (സംസ്കൃതം), (9) മീനാക്ഷീനാടകം (തമിഴ്) എന്നിവയാണു് ശാസ്ത്രിയുടെ പ്രധാനകൃതികൾ. കഥകളിയിൽ ശാസ്ത്രിക്കുള്ള അഭിനിവേശം അസാമാന്യമായിരുന്നു. തദനു ബന്ധികളായ കേളികൊട്ടു്, മൃദംഗവാദനം മുതലായ സംഗീത വലിയ കയ്മളുടെ നിദേശമനുസരിച്ചാണു് അദ്ദേഹം തന്റെ ആട്ടക്കഥകളെല്ലാം രചിച്ചതു്. ത്രിപുര ദഹനത്തിന്റെ നിർമ്മിതി 1031-ലും, പ്രഭാവതീസ്വയംവരം, പാരിജാതഹരണം, അഗണിതം, മീനാക്ഷീനാടകം, ശാകുന്തളം ഇവയുടേതു് യഥാക്രമം 1032, 1033, 1036, 1044, 1053 ഈ കൊല്ലങ്ങളിലുമായിരുന്നു. ലളിതാവിലാസം ചമ്പുവും സൗന്ദര്യലഹരീ വ്യാഖ്യാനവും കണ്ടുകിട്ടീട്ടില്ല.
ആട്ടക്കഥകൾ
താഴെക്കാണുന്ന വന്ദനശ്ലോകങ്ങൾ പാരിജാതഹരണത്തിലുള്ളതാണു്:
“ക്ഷീരാംഭോനിധിമന്ഥമന്ദരചലദ്വീചിച്ഛടാഭോക്തിഭി–
ർദ്ധീരാധ്യക്ഷകുലാവതംസമണിഭിര്യഃ ശ്ലാഘനീയോ ബുധൈഃ
കാരുണ്യൌഘതരംഗിതായ വിപുലാജ്ഞാനാന്ധകാരച്ഛിദേ
തസ്മൈ വേങ്കടകൃഷ്ണസംജ്ഞഗുരവേ കുർവേഞ്ജലിം സാദരം.
രക്താംഭോരുഹദാമശോഭിതഭുജാപ്രോദ്യച്ഛരാസോജ്ജ്വലം
മത്തദ്വീപിതരക്ഷുസിംഹമൃഗയാലോലം ദയാംഭോനിധിം
ബധ്വാ ചാഞ്ജലിമദ്യ ചർമ്മസരസീതീരാധിവാസം പരം
ഭക്തോത്തുംഗവരാർച്ചരത്നമകുടം വാർഷാകപേയം ഭജേ.”
ഇവയിൽ ആദ്യത്തെ ശ്ലോകത്തിൽ കവി തന്റെ അച്ഛനേയും, രണ്ടാമത്തേതിൽ തോല്ക്കുളത്തിന്റെ (തേവർകുളമെന്നു നാമാന്തരം) സമീപത്തുള്ള ശാസ്താവിനെയും നമിക്കുന്നു. ത്രിപുരദഹനത്തിൽ എക്കണത്തെ പരദേവതയും വരുണാലയേശനുമായ ശിവനെയും വന്ദിക്കുന്നുണ്ടു്. പാരിജാതഹരണത്തിൽ നികുംഭവധം എന്നൊരു കഥകൂടി ഒടുവിൽ ചേർത്തു ശാസ്ത്രി അരങ്ങിനു കൊഴുപ്പു വരുത്തുന്നു. വസുദേവന്റെ സബ്രഹ്മചാരിയായ ബ്രഹ്മദത്തൻ ഒരു യാഗം നടത്തുന്ന അവസരത്തിൽ അദ്ദേഹംകൂടി സന്നിഹിതനായിരിക്കണമെന്നു് അപേക്ഷിക്കുകയാൽ വസുദേവൻ അവിടെ ചെല്ലുന്നു. അപ്പോൾ ശ്രീകൃഷ്ണൻ പാരിജാതഹരണത്തിനുവേണ്ടി സ്വർഗ്ഗത്തേയ്ക്കു പോയിരിക്കുകയാണു്. യാഗമധ്യത്തിൽ നികുംഭൻ എന്നൊരു അസുരൻ തനിക്കും ദേവന്മാർക്കൊപ്പം ഹവിസ്സിൽ ഒരംശം തരണമെന്നും ബ്രഹ്മദത്തന്റെ പുത്രിമാരെ തനിക്കു ഭാര്യമാരായി കിട്ടണമെന്നും ഒരു സന്ദേശം തന്റെ അനുചരനായ രൂക്ഷാക്ഷൻമുഖേന അയയ്ക്കുന്നു. ബ്രഹ്മദത്തൻ അതിനു വഴിപ്പെടായ്കയാൽ രൂക്ഷാക്ഷൻ ആ യുവതികളെ മായാബലംകൊണ്ടു് അപഹരിക്കുന്നു. പ്രദ്യുമ്നനാണു് അവരെ ആ ദുഷ്ടന്റെ പിടിയിൽനിന്നു മോചിപ്പിക്കുന്നതു്. നാരദൻമുഖാന്തരം ആ വൃത്താന്തമറിഞ്ഞു നികുംഭൻ ജരാസന്ധനുമായി സഖ്യംചെയ്തു ശ്രീകൃഷ്ണനോടു യുദ്ധത്തിനൊരുങ്ങി. പ്രദ്യുമ്നനെ ജരാസന്ധൻ മോഹാസ്ത്രം പ്രയോഗിച്ചു രണാങ്കണത്തിൽ വീഴ്ത്തി. എങ്കിലും നന്ദികേശ്വരൻ അവിടെ ആവിർഭവിച്ചു് അദ്ദേഹത്തിനു ശത്രുജയത്തിനായി ഒരു പാശം നല്കുകയും അതുകൊണ്ടു് ആ കുമാരൻ ജരാസന്ധനെ ബന്ധിക്കുകയും ശ്രീകൃഷ്ണൻ നികുംഭനെ വധിക്കുകയുംചെയ്തു. ഈ കഥ ശാസ്ത്രി കഥകളിക്കുവേണ്ടി സൃഷ്ടിച്ചതാണു്. രംഗപ്രയോഗത്തിനു് ഇതു വളരെ യോജിച്ചിരിക്കുന്നു. പക്ഷെ കവി ഈ ഭാഗം അഭിനേതാക്കൾ പ്രത്യേകമായി ആടിക്കൊള്ളട്ടെ എന്നു കരുതിയുമിരിക്കാം. ശാസ്ത്രിയുടെ ആട്ടക്കഥകളെ രണ്ടാം കിടയിൽ കൊള്ളിക്കാവുന്നതാണു്.
അഗണിതം
ഇതു് ഒരു അമൂല്യമായ ജ്യോതിഷഗ്രന്ഥമാണു്. ഇതിന്റെ സഹായംകൊണ്ടു ഭാഷയിൽ സൂര്യാദിനവഗ്രഹങ്ങളുടെ ആയിരംകൊല്ലത്തോളമുള്ള നിലകൾ കവടിക്രിയ കൂടാതെ കണക്കാക്കാവുന്നതാണു്. അതിൽനിന്നു് ഒരു ശ്ലോകം പകർത്തുന്നു.
“ആദ്യേ മാസേ സുരതരുദിനേ കാർമ്മുകാഗാരഗാമീ
വൈശാഖസ്യ ദ്വിതയദിവസേ സാർത്ഥനാമൈവ വക്രഃ
തസ്യൈവാഹ്നി സ്ഥിരപരിമിതേ കീടകോ യുഗ്മമാസി
ത്രിംശദ്വാരേ ധരണിതനയസ്ത്വാർജ്ജവം സംപ്രപേദേ.”
മീനാക്ഷീകല്യാണം
പ്രസ്തുത നാടകം അക്കാലത്തു ചിറ്റൂരിൽ താലൂക്കുഹെഡ്രായസമായിരുന്ന വിനായകംപിള്ള എന്നൊരു ദ്രാവിഡപണ്ഡിതന്റെ അപേക്ഷയനുസരിച്ചു രചിച്ചതാണു്. അതിന്റെ തോടയത്തിൽ “ജയ സിദ്ധിവിനായക” എന്നൊരു പദം വിനായകംപിള്ളയേയും കൂടി ലക്ഷീകരിച്ചു കവി പ്രയോഗിച്ചിട്ടുണ്ടു്. മീനാക്ഷീനാടകത്തിൽ പുരുഷവേഷങ്ങൾ രംഗപ്രവേശം ചെയ്യുമ്പോൾ കഥകളിരീതിയിൽ ചെണ്ടയും സ്ത്രീവേഷങ്ങൾ അരങ്ങത്തു വരുമ്പോൾ മോഹിനിയാട്ടത്തിന്റെ സമ്പ്രദായത്തിൽ മൃദംഗാദിവാദ്യങ്ങളുമാണുപയോഗിക്കുന്നതു്. പുരുഷന്മാരുടെ വേഷവിധാനം കഥകളിയുടെ മാതിരിയിലും സ്ത്രീകളുടേതു മോഹിനിയാട്ടത്തിന്റെ മട്ടിലും നിർവഹിക്കുന്നു. ഈ രണ്ടു കേരളീയ ദൃശ്യകലകളുടേയും മനോമോഹനമായ സമ്മേളനമാണു് പ്രസ്തുത നാടകത്തിൽ നാം കാണുന്നതെന്നു ചുരുക്കത്തിൽ പറയാം. ഈ ചിട്ടകളെല്ലാം ഏർപ്പെടുത്തിയതു് ശാസ്ത്രിതന്നെയാണു്. മീനാക്ഷീനാടകത്തിനു് അതുണ്ടാക്കിയ കാലത്തു മധ്യകേരളത്തിൽ ധാരാളം പ്രചാരം സിദ്ധിച്ചു. ഗ്രന്ഥകാരനു് അതു് ഒരു നല്ല സമ്പാദ്യത്തിനു മാർഗ്ഗവുമായി.
കൃഷ്ണസ്തുതി
കൃഷ്ണസ്തുതിയിലെ അധോലിഖിതമായ ഭാഗത്തിൽനിന്നു കവിയുടെ സംസ്കൃതകാവ്യരചനാപാടവും ഗ്രഹിക്കാവുന്നതാണു്.
“ഫാലലോചന, വിരിഞ്ചിസുസന്നുത,
ബാലശീതകിരണോപമാനന,
ഫാലശോഭിഘനസാരസുലക്ഷണ,
നീലജലദരുചിരാങ്ഗ, ഹിരണ്മയ–
ചേല, ചാരുജഘനാമല, മോഹന–
ശീല, കാമജനകാംബുജലോചന.
ലീലയാ മൃദിതഘോരശകട, വരു–
ണാലയേശ, കരുണാമിഹ കുരു മയി,
പാലയ ലോകാനന്ദലീല, യദുനന്ദന!
ഒരു ജ്യോത്സ്യനെന്നും മന്ത്രവാദിയെന്നുമുള്ള നിലകളിൽ സുബ്രഹ്മണ്യശാസ്ത്രി തന്റെ ജീവിതകാലത്തിൽ സമ്പാദിച്ചിരുന്ന യശസ്സും അപരിമിതമാണു്. വിഷബാധകളും അദ്ദേഹം മന്ത്രശക്തികൊണ്ടു ശമിപ്പിച്ചിരുന്നതായി ഗ്രാമവൃദ്ധന്മാർ പറഞ്ഞു കേട്ടിട്ടുണ്ടു്.
47.17ഇടമന ഗണപതിപ്പോറ്റി (1036–1116)
ചരിത്രം
നെടുമങ്ങാട്ടുതാലൂക്കിൽ മാണിക്കൽപകുതിയിൽ പിരപ്പൻകോട്ട് ഇടമനമഠത്തിലാണു് ഗണപതിപ്പോറ്റി ജനിച്ചതു്. 1036 മകരത്തിലായിരുന്നു ജനനം. തുളുനാട്ടിൽ നിന്നു തിരുവിതാംകൂറിൽ കുടിയേറിപ്പാർത്തു മലയാളിബ്രാഹ്മണരുടെ ആചാരങ്ങൾ സ്വീകരിച്ച ഒരു ഹവീകകുടുംബമായിരുന്നു പോറ്റിയുടേതു്. പിരപ്പൻകോട്ടു രാമകൃഷ്ണശാസ്ത്രികളോടു യജൂർവ്വേദം മുഴുവൻ അധ്യയനംചെയ്തു. സ്വജാതിയിൽ പൗരോഹിത്യമായിരുന്നു വൃത്തി. അതോടുകൂടി പലരേയും സംസ്കൃതവും അഭ്യസിപ്പിച്ചിട്ടുണ്ടു്. വേദാന്തത്തിലും ജ്യോതിഷത്തിലെ ഫലഭാഗത്തിലും നിഷ്ണാതനായിരുന്നു; എന്നുമാത്രമല്ല ഭാഷയിലും സംസ്കൃതത്തിലും അക്ലിഷ്ടമായി കവനംചെയ്യുന്നതിനും ഭാഷയിൽ നിരർഗ്ഗളമായി പ്രസംങ്ഗിക്കുന്നതിനുമുള്ള പാടവവും സമ്പാദിച്ചിരുന്നു. 1116-ാണ്ടു കുംഭമാസത്തിൽ മരിച്ചു.
കൃതികൾ
(1) ശതകത്രയഭൂഷണം, (2) ഭദ്രകാളീ മാഹാത്മ്യം മൂന്നു ദിവസത്തെ കഥ, (3) മഹിഷമർദ്ദനം എന്നീ ആട്ടക്കഥകളും ഗണപതിപ്പോറ്റി രചിച്ചിട്ടുണ്ടു്. ശതകത്രയഭൂഷണം ഭർത്തൃഹരിയെ അനുകരിച്ചു് ഐകമത്യം, ശൃങ്ഗാരം, അദ്വൈതം എന്നീ പ്രമേയങ്ങളെ അധികരിച്ചു നിർമ്മിച്ചിട്ടുള്ള ഒരു കൃതിയാണു്. ഈ പുസ്തകം 1075-ൽ അച്ചടിപ്പിച്ചു. ആട്ടക്കഥകൾ പല അവസരങ്ങളിലായി ഉണ്ടാക്കി. ഭദ്രകാളീ മാഹാത്മ്യത്തിൽ ഒന്നാംദിവസത്തെ കഥയ്ക്കു ദാരുകോത്ഭവമെന്നും, രണ്ടാമത്തേതിനു ദാരുകവിജയമെന്നും, മൂന്നാംദിവസത്തെ കഥയ്ക്കു ദാരുകവധമെന്നും പേരുകൊടുത്തിരിക്കുന്നു. മഹിഷമർദ്ദനം സാമാന്യം ഭേദപ്പെട്ട ഒരു കൃതിയാണു്. കവിയുടെ ഇഷ്ടദേവതകൾ കാളിയും ഹനുമാനുമാണെന്നു് ഈ ആട്ടക്കഥകളിൽനിന്നു കാണാം. ശതകത്രയഭൂഷണത്തിൽ കവിയുടെ നൈസർഗ്ഗികമായ ഫലിതോക്തിപാടവവും സ്പഷ്ടമാകുന്നുണ്ടു്.
ശതകത്രയഭൂഷണം:
“കാലം ദേശമവസ്ഥയെന്നിവകളെക്കാലേ മലയ്ക്കാതെക–
ണ്ടാലോചിച്ചതിനൊത്തപോലെകരുതിച്ചേലൊന്നുയർത്തീടണം
കാലേ വേനലിലെന്നപോലെ കയറാൻ ചെന്നപ്പുഴയ്ക്കക്കരെ–
ക്കാലും പൊക്കിവശാകിലായതു മഴക്കാലത്തു ചേലാകുമോ?”
അദ്ധ്യായം 48 - വെണ്മണിപ്രസ്ഥാനം
“വെണ്മണിപ്രസ്ഥാനം” എന്ന പേരിൽ പ്രസിദ്ധമായിട്ടുള്ള ഭാഷാസാഹിത്യപരിവർത്തനത്തിന്റെ സ്വരൂപത്തെപ്പറ്റി ദിങ്മാത്രമായി ഇനി ഉപന്യസിക്കാം. അതിനു് ഇതാണു് അവസരം. ആ പ്രസ്ഥാനത്തിന്റെ ജനയിതാക്കന്മാർ പൂന്തോട്ടത്തു് അച്ഛൻനമ്പൂരി, കോട്ടപ്പടിക്കൽ ഗോദവർമ്മൻ തിരുമുല്പാടു്, വെണ്മണി അച്ഛൻനമ്പൂരി, വെണ്മണി മഹൻ നമ്പൂരി എന്നീ നാലു കവിപുങ്ഗവന്മാരായിരുന്നു. ആ പ്രസ്ഥാനം 1010-ാമാണ്ടോടുകൂടി ആരംഭിക്കുകയും 1050-ാമാണ്ടോടുകൂടി ഒരു വിധം ലബ്ധപ്രതിഷ്ഠമാകുകയും ചെയ്തു.പൂർവചരിത്രം
എന്താണു് ആ പരിവർത്തനത്തിന്റെ രീതിയെന്നും എന്താണു് അതുകൊണ്ടു ഭാഷാസാഹിത്യത്തിനു സിദ്ധിച്ച ലാഭങ്ങളെന്നും സൂക്ഷ്മമായി ധരിക്കണമെങ്കിൽ തത്സംബന്ധമായ ചരിത്രത്തിന്റെ സ്വല്പമായ ഒരു പ്രത്യവലോകനം ആവശ്യകമാണു്. പുരാതനകാലത്തുതന്നെ നമ്മുടെ സരസ്വതി മണിപ്രവാളമെന്നും പാട്ടെന്നുമുള്ള രണ്ടു ശാഖകളായി പ്രവഹിച്ചുവന്നുവെന്നും അവയിൽ സാമാന്യേന ആദ്യത്തേതു സംസ്കൃതവൃത്തനിബദ്ധവും രണ്ടാമത്തേതു ഭാഷാവൃത്ത നിബദ്ധവുമായിരുന്നുവെന്നും അവ യഥാക്രമം പണ്ഡിതന്മാരുടേയും സാധാരണ ജനങ്ങളുടേയും ആസ്വാദനത്തെ ലക്ഷീകരിച്ചാണു് രചിക്കപ്പെട്ടിരുന്നതെന്നും നമുക്കറിവുള്ളതാണല്ലോ. ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ള വാങ്മയമേ ഉത്തമമണി പ്രവാളകക്ഷ്യയിൽ പരിഗണനത്തിനു് അർഹമാകയുള്ളു എന്നും തന്നിമിത്തം അതിൽ സംസ്കൃതം കുറഞ്ഞും ഭാഷ അധികമായും ഇരിക്കണമെന്നുമുള്ള ലീലാതിലകകാരന്റെ അനുശാസനം മണിപ്രവാളകവികൾ അനന്തരകാലങ്ങളിൽ ഉത്തരോത്തരം വിസ്മരിച്ചു സംസ്കൃതശബ്ദങ്ങൾ ഒന്നിനൊന്നു കൂടുതലായി പ്രയോഗിച്ചു തങ്ങളുടെ കൃതികളെ പൊതുജനങ്ങൾക്കു ദുരവഗാഹമാക്കി. തുഞ്ചത്തെഴുത്തച്ചന്റെ അധ്യാത്മരാമായണത്തിൽ പോലും സംസ്കൃതത്തിന്റെ പ്രയോഗം ആവശ്യത്തിലധികമായിപ്പോയി. നളചരിതം, പഞ്ചതന്ത്രം, ശിവപുരാണം തുടങ്ങിയ ഗാനങ്ങൾ എഴുത്തച്ഛന്റെ മഹാഭാരതത്തെ അതിശയിക്കുന്ന ഭാഷാശുദ്ധിയോടുകൂടി രചിച്ച കുഞ്ചൻനമ്പിയാർപോലും ശ്രീകൃഷ്ണചരിതം മണിപ്രവാളം സംസ്കൃതച്ഛന്ദസ്സുകളിൽ നിബന്ധിക്കേണ്ടിവന്നപ്പോൾ “കതിപയസർഗ്ഗമിദം കരോമികാവ്യം” എന്നു സംസ്കൃതത്തിൽത്തന്നെ പ്രതിജ്ഞചെയ്തുകൊണ്ടു് ആരംഭിച്ചു് തദനുരോധേന കവനം ചെയ്കയാണുണ്ടായതു്. “കുമാരിയെത്താൻ പ്രസവിച്ചു ശേതേ” എന്നും മറ്റുമുള്ള വിലക്ഷണപ്രയോഗങ്ങൾ അതിൽ അപൂർവ്വമായെങ്കിലും കടന്നുകൂടീട്ടുണ്ടു്. ആ വിഷയത്തിൽ മഹാപരാധി ഉച്ഛൃംഖലമായ വെങ്കലബ്ഭാഷയിൽ തന്റെ ഭാഷാകൃതികൾ നിർമ്മിച്ച ഉണ്ണായിവാരിയരായിരുന്നു. സംസ്കൃതത്തിന്റെ ദാസ്യം ഒരു ബഹുമതിയായി കരുതിയിരുന്ന താദൃശന്മാരായ കവികളിൽ നിന്നു് അപണ്ഡിതന്മാർ പൂർവ്വാധികം അകന്നു. അവർക്കു നിത്യവ്യവഹാരത്തിനു് ഉപയുക്തമായ ശബ്ദകോശത്തിൽ കവിഞ്ഞു പറയത്തക്ക പദപരിചയമൊന്നും ഉണ്ടായിരുന്നില്ല. വിശേഷിച്ചു് അമരകോശസിദ്ധരൂപങ്ങളെങ്കിലും അല്പം പഠിക്കേണ്ടിവന്നിരുന്ന പ്രാചീനസംപ്രദായത്തിലുള്ള വിദ്യാഭ്യാസം പുതിയ രീതിയിലുള്ള സർക്കാർ മലയാളം പള്ളിക്കൂടങ്ങളുടേയും വിശിഷ്യ അധീശഭാഷാധ്യാപനത്തിനായി സ്ഥാപിച്ച ഹൗണീവിദ്യാലയങ്ങളുടേയും ആവിർഭാവത്തോടുകൂടി സ്ഥാനഭ്രഷ്ടമാകുവാനുള്ള ലക്ഷണങ്ങളും കണ്ടുതുടങ്ങി. അതുകൊണ്ടു സംസ്കൃതവൃത്തനിബദ്ധങ്ങളായ നൂതനഭാഷാപ്രബന്ധങ്ങളെ യഥാർത്ഥഭാഷാകൃതികളായി രൂപാന്തരപ്പെടുത്തത്തക്കവണ്ണം അവയിൽ ശബ്ദവിഷയകമായി ചില മൗലികങ്ങളായ പരിഷ്കാരങ്ങൾ ഏർപ്പെടുത്തേണ്ടതു് അത്യാവശ്യകമായിത്തീർന്നു. അതാണു് വെണ്മണിപ്രസ്ഥാനത്തിന്റെ പ്രാദുർഭാവത്തിനുള്ള പ്രധാനകാരണം. അർത്ഥസംബന്ധമായും ചില ചില്ലറ മിനുക്കു വേലകൾ അവർ ചെയ്യാതെയിരുന്നില്ല. ആ വിഷയങ്ങളിൽ അതിന്റെ ഉപജ്ഞാതാക്കളുടെ പൂർവ്വഗാമി എന്ന പ്രശംസയെ സമഗ്രമായി അർഹിക്കുന്ന ഒരു കവി ചേലപ്പറമ്പു മാത്രമേയുള്ളു. ചേലപ്പറമ്പിന്റെ ഭാഷാമുക്തകങ്ങളിൽ പ്രസ്തുത പ്രസ്ഥാനത്തിന്റെ സകല ലക്ഷണങ്ങളും കാണാം. എന്നാൽ ഏതാനും ഒറ്റശ്ലോകങ്ങൾകൊണ്ടുമാത്രം ഒരു പരിവർത്തനപദ്ധതി ഉൽഘാടിതമാകുകയില്ലല്ലോ.
പുതിയ പരിഷ്കാരങ്ങൾ
വെണ്മണിപ്രസ്ഥാനത്തിൽ പ്രകടീഭവിച്ച പരിഷ്കാരങ്ങൾ പ്രായേണ താഴെക്കാണുന്നവയാണു്. (1) സംസ്കൃതവിഭക്ത്യന്തങ്ങളോ പ്രസിദ്ധിവികലങ്ങളോ ആയ പദങ്ങളെ കഴിവുള്ളിടത്തോളം വർജ്ജിക്കുക; (2) ശേഷം (സംശ്ലിഷ്ടപദത–അതായതു് എത്ര പദങ്ങളുണ്ടെങ്കിലും എല്ലാംകൂടി ഒരൊറ്റപ്പദംപോലെ അലിഞ്ഞുചേർന്നു പരിലസിക്കത്തക്ക നിലയിലുള്ള അവയുടെ സംയോജനം), പ്രസാദം (കേട്ടനിമിഷത്തിൽ അർത്ഥാവബോധമുണ്ടാകത്തക്ക പദങ്ങളല്ലാതെ മറ്റൊന്നും പ്രയോഗിക്കാതിരിക്കുക), മാധുര്യം, സൗകുമാര്യം, അർത്ഥവ്യക്തി, ഗതി (സ്വരങ്ങൾക്കു് ആരോഹാവരോഹക്രമം ദീക്ഷിക്കുമ്പോൾ പ്രകടീഭവിക്കുന്ന രമ്യത) ഇത്യാദി കാവ്യഗുണങ്ങളിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കുക; (3) ശയ്യ (പദങ്ങളുടെ വിനിമയാസഹിഷ്ണുത), ദ്രാക്ഷാപാകം (അകത്തും പുറത്തും ഒന്നുപോലെ വ്യാപിക്കുന്ന രസസ്ഫൂർത്തി), വൈദർഭീരീതി (മാധുര്യാദിഗുണങ്ങൾക്കിണങ്ങിയ കോമളമായ ശബ്ദഘടന) ഈവക കാര്യങ്ങളിൽ നിഷ്കർഷിക്കുക; (4) കർണ്ണസുഖം വരുത്തി ശ്രോതാക്കളെ ആകർഷിക്കുന്നതിനുള്ള ഉപായങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത വൃത്താനുപ്രാസത്തിലും അന്ത്യപ്രാസത്തിലും വിശേഷപ്രതിപത്തി പ്രദർശിപ്പിക്കുക; (5) ഏതു ശ്ലോകത്തിലും ഇങ്ങോളം അങ്ങോളം ഫലിതസിത വിതറി അതിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുക എന്നിങ്ങനെ ചില പദ്ധതികളാണു് ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കൾ തങ്ങളുടെ ഉദ്ദേശസിദ്ധിക്കു് അങ്ഗീകരിച്ചതു്. അപ്രയുക്തം, അസമർത്ഥം, നേയാർത്ഥം, സന്ദിഗ്ദ്ധം, ക്ലിഷ്ടം, അന്യാർത്ഥം, അപ്രതീതികം, പരുഷം തുടങ്ങിയ പല കാവ്യദോഷങ്ങളേയും അവർ അകറ്റിനിറുത്തി. ദൂരാന്വയം, വിസന്ധി, യതിഭങ്ഗം മുതലായ രചനാവൈകല്യങ്ങൾ, അവരുടെ കൃതികളിൽ അത്യന്തം വിരളമായല്ലാതെ കാണുകയില്ല. എങ്കിലും ച്യുതസംസ്കാരം, നിരർത്ഥകം, അപ്രയോജകം, ഗ്രാമ്യം തുടങ്ങിയ ദോഷങ്ങളെ അവർ കാര്യമായി ഗണിക്കുകയോ അവയിൽനിന്നു വിമുക്തി നേടുവാൻ യത്നിക്കുകയോ ചെയ്തില്ല. തന്നിമിത്തം അവരുടെ കൃതികൾ ആപാതമധുരങ്ങളാണെങ്കിലും ആലോചനാമൃതങ്ങളാണെന്നുപറവാൻ നിർവാഹമില്ല. സംസ്കൃതച്ഛന്ദസ്സുകളിൽ നിബദ്ധങ്ങളായ മണിപ്രവാളശ്ലോകങ്ങളിൽ ഭൂരിപക്ഷവും പ്രാചീനകാലംമുതല്ക്കുതന്നെ സ്ത്രീകളെ ഉദ്ദേശിച്ചു രചിക്കപ്പെട്ടവയായിരുന്നു. ആ ശ്ലോകങ്ങൾ ചില അവസരങ്ങളിൽ ശൃങ്ഗാരത്തിന്റെ സഭ്യതാസീമയെപ്പോലും അതിലംഘിച്ചിരുന്നു. ചേലപ്പറമ്പിന്റെ മുക്തകങ്ങൾ അത്തരത്തിലുള്ളവയാണെന്നു പറയേണ്ടതില്ലല്ലോ. ആ വൈകല്യം വെണ്മണിഅച്ഛന്റെയും മഹന്റെയും കൃതികളെ സവിശേഷം ബാധിച്ചിരുന്നതിന്റെ കാരണം തദ്വിഷയകമായ ഗതാനുഗതികത്വംതന്നെയാണു്. പ്രായേണ തങ്ങളുടെ കൃതികളിൽ ബാഹ്യസൗന്ദര്യം മാത്രം ദീക്ഷിച്ചിരുന്ന അവർക്കു ബാഹ്യപ്രകൃതിയെ വർണ്ണിക്കുന്നതിലുള്ള പാടവം ആഭ്യന്തരവികാരങ്ങളുടെ പ്രകാശനവിഷയത്തിൽ ഉണ്ടായിരുന്നില്ല. ഛായാശ്ലോകങ്ങൾ രചിക്കുന്നതിൽ അവർക്കുള്ള പ്രാഗല്ഭ്യം വിസ്മയനീയമായിരുന്നുവെന്നു സമ്മതിക്കണം. വസ്തുതത്ത്വം അങ്ങനെയാണെങ്കിലും ആകെക്കൂടിയുള്ള നിഷ്പക്ഷമായ നിരൂപണത്തിൽ വെണ്മണിപ്രസ്ഥാനം, അതിൽ എന്തെല്ലാം കോട്ടവും കുറവും ഉണ്ടെങ്കിലും ഭാഷാകവിതയ്ക്ക് ഒരു പരമാനുഗ്രഹമായാണു് പരിണമിച്ചതു്. പണ്ഡിതന്മാർക്കു ഭാഷാകൃതികളുടെ നേർക്കുണ്ടായിരുന്ന അവജ്ഞയെ അതു പാടേ നിർമ്മാർജ്ജനം ചെയ്തു. അപണ്ഡിതന്മാർ അതിനു സശിരഃകമ്പം സ്വാഗതം നല്കുകയും തങ്ങൾക്കു തദ്വാരാ ലഭിച്ച നവീനമായ സാഹിതീസ്വർഗ്ഗത്തിൽ സ്വച്ഛന്ദം വിഹരിക്കയും ചെയ്തു. വെണ്മണിശ്ലോകങ്ങളിൽ ഏതാനും ചിലതെങ്കിലും ഹൃദിസ്ഥമാകാത്ത കേരളീയർ അക്കാലത്തുണ്ടായിരുന്നില്ല. ഒരിക്കൽ കേട്ടാൽ ഉടനടി ഉള്ളിൽ കടന്നു് ഒരിക്കലും അവിടെ നിന്നു നീങ്ങിപ്പോകാത്ത തരത്തിലായിരുന്നുവല്ലോ അവയുടെ രചന. ആ കവികൾക്കു സംസ്കൃതത്തിൽ പറയത്തക്ക അവഗാഹമില്ലാതെയിരുന്നതു ഭാഷയുടെ ഭാഗ്യമായി. ഫലിതം അവർക്കു ജന്മസിദ്ധമായിരുന്നു; അതു കുഞ്ചന്റെ തുള്ളലുകളിലും മറ്റുമുള്ള നിരന്തര പരിശീലനം നിമിത്തം അഭിവൃദ്ധവുമായി. ഇന്നും അവർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ തന്നെ അത്തരത്തിലുള്ള കൃതികൾക്കു മാർഗ്ഗജ്യോതിസ്സുകളായി പരിലസിക്കുന്നു. അവയിൽ തള്ളേണ്ടതു് അനന്തരഗാമികൾ തള്ളിയിട്ടുണ്ടു്; കൂട്ടിച്ചേർക്കേണ്ടതു കൂട്ടിച്ചേർത്തിട്ടുമുണ്ടു്. അതെല്ലാം അങ്ങനെതന്നെയാണല്ലോ വേണ്ടതും.
48.1പൂന്തോട്ടത്തു് അച്ഛൻമ്പൂരി (996–1040)
ചരിത്രം
പൂന്തോട്ടത്തില്ലം ബ്രിട്ടീഷു മലബാറിൽ വള്ളുവനാട്ടു താലൂക്കിൽ കിള്ളിക്കുറിശ്ശിമങ്ഗലം ക്ഷേത്രത്തിൽ നിന്നു് ഉദ്ദേശം രണ്ടു ഫർലാംഗ് തെക്കുകിഴക്കും ലക്കിടിത്തീവണ്ടിയാപ്പീസിൽ നിന്നു് ഒരു മൈൽ വടക്കുമായാണു് സ്ഥിതിചെയ്യുന്നതു്. ആ ക്ഷേത്രവും പരിസരപ്രദേശങ്ങളും സുമാർ ഒരു ശതകത്തിമനുമുമ്പു കൊച്ചിശ്ശീമയിൽ തലപ്പള്ളിത്താലൂക്കിൽ ഉൾപ്പെട്ടിരുന്നു. മഹാകവി കുഞ്ചന്റേയും മന്ത്രേടത്തു നമ്പൂരിപ്പാട്ടിലേയും ജന്മദേശവും അവിടംതന്നെയായിരുന്നു എന്നു നാം ധരിച്ചിട്ടുണ്ടല്ലോ. പൂന്തൊട്ടത്തിന്റെയും നമ്പിയാരുടെ ഗൃഹത്തിന്റെയും ഇടയ്ക്കു് ഒരു വേലിയുടെ വ്യവധാനമേ ഉള്ളു. പൂന്തോട്ടത്തില്ലത്തിൽ അച്ഛൻ നമ്പൂരി 996-ാമാണ്ടു കുംഭമാസത്തിൽ പൂയം നക്ഷത്രത്തിൽ ജനിച്ചു. പരമേശ്വരൻനമ്പൂരിയായിരുന്നു പിതാവു്. നമ്മുടെ കവിയുടെ പേർ ദാമോദരൻ എന്നായിരുന്നു. അച്ഛൻ എന്നു പ്രകൃതത്തിൽ വിശേഷിപ്പിക്കുന്നതു് അദ്ദേഹത്തിന്റെ തൃതീയപുത്രനും കവിയുമായ മറ്റൊരു ദാമോദരൻ നമ്പൂരിയെക്കൂടി സ്മരിക്കേണ്ടിയിരിക്കുന്നതുകൊണ്ടാണു്. പൂന്തോട്ടത്തു നമ്പൂരിമാർ തൃശ്ശിവപേരൂർ യോഗത്തിൽ ചേർന്നവരാണ്. അവർക്കു വേഴപ്പറസംഘത്തിൽ പരിഷയും വാക്യവൃത്തിയുമുണ്ടു്. ദാമോദരൻ നമ്പൂരി പട്ടാമ്പി പള്ളിശ്ശേരി ഓതിക്കോനോടു വേദം അഭ്യസിക്കുകയും തൃപ്പണിത്തുറെ താമസിച്ചു കുറേക്കാലം സംസ്കൃതം പഠിക്കുകയും ചെയ്തു പ്രായേണ തൃപ്പൂണിത്തുറയും കൊടുങ്ങല്ലൂരുമായിരുന്നു താമസം. തൃപ്പൂണിത്തുറെ ഒരു നമ്പിഷ്ഠാതിരിയുടെ ഭർത്തൃപദവും സ്വീകരിച്ചു. കൊടുങ്ങല്ലൂർ താമസിക്കാനുണ്ടായ കാരണം വിദ്വാൻ ഇളയതമ്പുരാന്റെ ആശ്രയവും വെണ്മണി അച്ഛൻനമ്പൂരിപ്പാടുമായുള്ള മൈത്രീബന്ധവുമാണു്. ചിലപ്പോൾ കിളിമാനൂർ കൊട്ടാരത്തിലും പോകാറുണ്ടായിരുന്നു, കിള്ളിക്കുറിശ്ശിമങ്ഗലത്തുകാരനായ മങ്ഗലത്തു നമ്പൂരിക്ക് അവിടെ തന്ത്രമുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹത്തോടുകൂടിയാണു് അവിടെ പോയ്വന്നതു്. അനേകം വിദ്വാന്മാർ അന്നു് ആ കൊട്ടാരത്തിൽ ഉണ്ടായിരുന്നുവല്ലോ. തൃശ്ശിവപേരൂർക്കു സമീപമുള്ള അഷ്ടമി എന്ന ഇല്ലത്തു നിന്നു വിവാഹം ചെയ്കയും ആ വിവാഹത്തിൽ മൂന്നു പുത്രന്മാരും അഞ്ചു പുത്രിമാരും ജനിക്കുകയും ചെയ്തു. 1040-ാമാണ്ടു കുംഭമാസം അനിഴം നക്ഷത്രത്തിൽ മരിച്ചു.
കൃതികൾ
പൂന്തോട്ടത്തിന്റെ കൃതികളായ (1) അംബരീഷചരിതം ഓട്ടൻതുള്ളലും, (2) കാലകേയവധം ശീതങ്കൻ തുള്ളലും, (3) സ്യമന്തകം ആട്ടക്കഥയും ഏതാനും ചില മുക്തകങ്ങളും മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. അവയിൽ മുക്തകങ്ങൾ കൊണ്ടാണു് അദ്ദേഹം വെണ്മണിപ്രസ്ഥാനത്തിലെ പ്രഥമാചാര്യന്മാരിൽ ഒരാളായി ഗണിക്കപ്പെട്ടുപോന്നതു്. പൂന്തോട്ടം, വെണ്മണി അച്ഛൻ മുതൽപേരെ ആ പ്രസ്ഥാനം സംവിധാനം ചെയ്യുന്നതിനു് അനേകവിധത്തിൽ സഹായിച്ച വിദ്വാൻ ഇളയതമ്പുരാന്റെ തദ്വിഷയകമായ സദ്വ്യവസായത്തെ ഞാൻ അന്യത്ര സ്മരിച്ചിട്ടുണ്ടു്.
അംബരീഷചരിതം ഓട്ടൻതുള്ളൽ
അംബരീഷ ചരിതം ഓട്ടൻതുള്ളൽ ഒരു പൂന്തോട്ടംനമ്പൂരിയുടെ കൃതിയാണെന്നുള്ളതിനു സംശയമില്ല. അച്ഛന്റെയോ മകന്റെയോ എന്നു മാത്രമേ ഉള്ളു തർക്കം. എന്തെന്നാൽ ആ ഇല്ലത്തെ ഒരേട്ടിൽ ആ കൃതിയുടെ അവസാനത്തിൽ “പുഷ്പോദ്യാനമഹീസുരേണ കൃതമാം നാട്യപ്രബന്ധങ്ങളെ” 1068 ഗ്രീഷ്മർത്തുവിൽ ‘ക്ഷിപ്രാശേഷ’ഗൃഹത്തിലെ ഒരു നമ്പൂരി പകർത്തിയെഴുതിയതായി രേഖപ്പെടുത്തിയിരിക്കുന്നു. അംബരീഷചരിതം അച്ഛന്റെ കൃതിയെന്നുള്ള ഐതിഹ്യം തിരസ്കരിക്കേണ്ട ആവശ്യമില്ലെന്നാണു് എന്റെ പക്ഷം. കാലകേയവധവുമായി തട്ടിച്ചുനോക്കുമ്പോൾ അതിനു മേന്മ പോരെന്നു സമ്മതിക്കാം; എങ്കിലും
“കാലേക്കൂട്ടിത്തുഴയണമെന്നേ ചാലേ ചെന്നു കരയ്ക്കണയുള്ളു.
കൈതവമാർഗ്ഗംകൊണ്ടിഹ നൃപനുടെ മാധവഭജനവിരോധം ചെയ്വാൻ
പാടവമുള്ളവരാരും നമ്മുടെ നാടതിലില്ലതുകൊണ്ടു നിനച്ചാൽ
താടിക്കാരിലൊരുത്തനെയതിനായ്ച്ചാടിക്കേണമതെന്നൊരു– പക്ഷം.
എന്നാലായതിനിനിയും മന്ദത വന്നീടാതെ മുതിർന്നീടേണം.
തൽക്കാലത്തതിനുത്സാഹിച്ചു ലഭിക്കാമെന്നു നിനച്ചു വസിച്ചാൽ
തീക്കെടുവോളം പന്നി വസിക്കില്ലക്കരെയെന്നൊരു ചൊല്ലുണ്ടല്ലോ.”
എന്നിങ്ങനെ ചില സരസങ്ങളായ ഭാഗങ്ങൾ അതിലുണ്ടു്. കൊല്ലത്തെ റെഡ്ഡിയാർ കുഞ്ചന്റേതാക്കി അച്ചടിപ്പിച്ചിട്ടുള്ള അംബരീഷചരിതം തന്നെയാണിതു്.
കാലകേയവധം
കാലകേയവധം ശീതങ്കൻതുള്ളലിൽ ഭൂരിഭാഗവും പൂന്തോട്ടത്തിന്റെ കൃതിയാണെങ്കിലും വേറേ രണ്ടു കവികളുടെ കൈപ്പെരുമാറ്റംകൂടി അതിൽ കടന്നുകൂടീട്ടുണ്ടു്. “മന്ദാരവൃക്ഷങ്ങൾ നില്ക്കുന്ന കണ്ടു–മധുരതരമവയുടയവിഭവമതു കണ്ടു” എന്നു തുടങ്ങി “ഉദ്യാനലക്ഷ്മീവിലാസങ്ങളിങ്ങനെ” എന്നതുവരെയുള്ള സ്വർഗ്ഗവർണ്ണനഭാഗം, തദ്വിഷയകമായ ചിത്രണം എങ്ങനെ നിർവഹിക്കണമെന്നു നമ്പൂരി ചോദിച്ചപ്പോൾ വിദ്വാൻ ഇളയതമ്പുരാൻ എഴുതിക്കൊടുത്തതാണു്. തമ്പുരാൻ തീപ്പെട്ട 1026-ാമാണ്ടിനു മുൻപാണു് പ്രസ്തുത കാവ്യത്തിന്റെ രചന എന്നു് ഇതിൽ നിന്നു് അനുമാനിക്കാം. കാലകേയന്റെ മോഹനാസ്ത്രം ഏറ്റു് അർജ്ജുനൻ ഭൂമിയിൽ വീണവിവരം “മൂർത്തിത്രയോത്തമൻ മൃത്യുഞ്ജയൻ മൃഡൻ കൃത്തിവാസാവായ ദേവൻ മഹേശ്വരൻ” ഗ്രഹിച്ചു എന്ന ഭാഗം വരെയേ നമ്പൂരി എഴുതിയുള്ളു. കഥയ്ക്കു പൂർത്തിവരുത്തുന്നതിനുവേണ്ടി ബാക്കിയുള്ള ഈരടികൾ കൊച്ചി ഹജൂർ രജിസ്ത്രരായിരുന്ന തൃശ്ശൂർ തെക്കേക്കുറുപ്പത്തു (രാമഞ്ചിറമഠത്തിൽ) കൊച്ചുണ്ണി മേനോൻ രചിച്ചു ചേർത്തതാണു്. അദ്ദേഹത്തെപ്പറ്റിയാണു് വെണ്മണിമഹൻ “കുറുപ്പത്തു കൊച്ചുണ്ണിമേനോൻ–രാജിക്കാൻനന്നു കച്ചേരിയിലഥ കവനം പാർക്കുകിൽകൊങ്ങിണിപ്പൂരാജിക്കാണൊട്ടു ചേരുന്നതു മഹിമയവന്നില്ല പൂവിന്നുമില്ല” എന്നു കവിപുഷ്പമാലയെക്കുറിച്ചു കാത്തുള്ളിൽ അച്യുതമേനോനു് എഴുതിയ കത്തിൽ പ്രസ്താവിച്ചിട്ടുള്ളതു്. കാലകേയവധം ദീർഘവും മനോഹരവുമായ ഒരു തുള്ളലാണെന്നുള്ളതിൽ പക്ഷാന്തരമില്ല. അർജ്ജുനനെ ഒരു നോക്കു കണ്ടുകൊണ്ടു പോകാൻ തിക്കിത്തിരക്കിവരുന്ന സ്വർവേശ്യമാരുടെ പരിഭ്രമം വർണ്ണിച്ചിരിക്കുന്ന ഘട്ടം അത്യന്തം രമണീയമായിരിക്കുന്നു. നോക്കുക ചില വരികൾ.
“താണ്ഡവത്തിന്നു തുനിഞ്ഞോരു മാനിനി
പാണ്ഡവൻ തന്റെ വരവു കണ്ടഞ്ജസാ
താണ്ഡവം കൈവിട്ടു താനേ പുറപ്പെട്ടു
ഗാണ്ഡീവധാരിയാം പാർത്ഥന്റെ സന്നിധൗ
ചെന്നുനിന്നാരബ്ധവാസനാശക്തിയാൽ
മന്ദം പുരികമിളക്കിക്കടാക്ഷിച്ചു,
പൊന്നിൻചിലമ്പു കിലുങ്ങവേ തക്കിട–
ത്തെന്നാംതളംകുതാമെന്നു ചാടീടിനാൾ.
കാമപാലാനുജൻ തന്റെ സഖിയുടെ
കോമളമാകും കളേബരം കണ്ടവൾ
കാമനെന്നോർത്തൊരു കാമിനി തൻകരേ
കാർമ്മുകം കൗസുമം കാണായ്കകാരണാൽ
കെട്ടിയ മൗലിയിൽക്കെട്ടിയിരിക്കുന്ന
മട്ടലർമാലയെക്കെട്ടഴിച്ചായവൾ
പെട്ടെന്നതുകൊണ്ടു കഷ്ടിച്ചൊരു വില്ലു
കെട്ടിക്കൊടുപ്പതിന്നായിത്തുനിഞ്ഞഹോ,
ഞാണിന്നു വണ്ടിനെക്കാണാഞ്ഞു ഖേദേന
കേണുഴന്നങ്ങോട്ടുമിങ്ങോട്ടുമോടിനാൾ.
കാണികൾ കണ്ടു ചിരിക്കുന്നതു കണ്ടു
നാണിയമുള്ളവൾ നാണിച്ചു മാറിനാൾ.”
സ്യമന്തകം ആട്ടക്കഥ
ആടിക്കാണാനും പാടിക്കേൾക്കാനും കൊള്ളാവുന്ന ഒരു കഥയാണു് സ്യമന്തകം. മൃഗയാലോലനായ പ്രസേനനെ കാമിക്കുന്ന വക്രദന്തി എന്നൊരു രാക്ഷസിയെയും അവളുടെ മൂക്കും മുലയും അരിഞ്ഞുവിടുന്ന അവസരത്തിൽ അവളുടെ സഹോദരനായ ഇന്ദുമാലി എന്ന രാക്ഷസനെയും കവി പ്രവേശിപ്പിച്ചു രൗദ്രരസത്തിനു പഴുതു നല്കുന്നു. ശ്ലോകങ്ങൾ പദങ്ങൾ പോലെ നന്നായിട്ടില്ല.
“കളഭാഷിണിമാരണിമുടിമൗലേ!
കളഭോരു! ഗിരം നിശമയബാലേ!
അളകാലംകൃതമഞ്ജുളഫാലേ!
അഴകേറീടിന ഗുണഗണശീലേ!
സുലളിതശയനേ വരിക സുരദനേ!
സുരഭിസുരാശനപാടലവദനേ!
കളഭകലാധിപമന്ഥരഗമനേ!
കളക തവാശയലജ്ജകളുടനേ.”
ഇത്യാദി പദങ്ങൾ സരസങ്ങളാണു്.
മുക്തകങ്ങൾ
പൂന്തോട്ടത്തിന്റെ ശ്ലോകങ്ങൾ അധികമൊന്നും കണ്ടുകിട്ടീട്ടില്ല. ആറു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
1 “പൂമെത്തേലെഴുനേറ്റിരുന്നു ദയിതേ
പോകുന്നു ഞാനെന്നു കേ–
ട്ടോമൽക്കണ്ണിണനീരണിഞ്ഞ വദന–
പൂവോടു ഗാഢം തദാ
പൂമേനിത്തളിരൊന്നു ചേർത്തഹമിനി–
ക്കാണുന്നതെന്നന്നക–
പ്പൂമാലോടളിവേണി ചൊന്ന മധുര–
ച്ചൊല്ലിന്നു കൊല്ലുന്നു മാം”
ഇതിൽ “പൂവിടൽ” വേണ്ടതിലധികം ആയിട്ടുണ്ടെങ്കിലും ഭാവപുഷ്ടികൊണ്ടുള്ള ആസ്വാദ്യത അനപലപനീയമാണു്.
2 “കുളുർത്ത ചെന്താമരതന്നകത്തേ–
ദ്ദളത്തിനൊക്കും മിഴിമാർമണേ! കേൾ
തളത്തിൽനിന്നിങ്ങനെതന്നെ നേരം
വെളുത്തുപോമെന്നിഹ തോന്നിടുന്നു,”
3 “മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വൻകറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങനെ
നാടൻകച്ചയുടുത്തു മേനി മുഴുവൻ ചേറും പുരണ്ടിപ്പൊഴി–
പ്പാടത്തീന്നു വരുന്ന നിൻ വരവു കണ്ടേറെക്കൊതിക്കുന്നു
ഞാൻ.”
പച്ചമലയാളത്തിലാണ് ഈ ശ്ലോകം രചിച്ചിരിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ.
4 “ദുഷ്കാലം പെരുകിദ്ദരിദ്രത വളർന്നെത്തുന്ന സത്തുക്കളെ–
ത്തൽകാലേ പരിരക്ഷചെയ്തു വിലസും ശ്രീഭൈമിഭൂമിപതേ!
ത്വൽകാരുണ്യകടാക്ഷഭൃങ്ഗപടലിക്കുദ്യാനമായേഷ ഞാ–
നിക്കാലത്തു ഭവിക്കിലെന്റെ ഭവനപ്പേരെത്രയും സാർത്ഥമാം”
ഇതു കവി കടത്തനാട്ടു വലിയതമ്പുരാനു് അടിയറ വച്ച ഒരു ശ്ലോകമാണു്.
5 “തൊണ്ടനാകിയൊരു രാമർമേനവനതീവ–
കണ്ടുസഹിയായ്കയാൽ
പണ്ടൊരിക്കലൊരു ചെണ്ടകൊട്ടിയതു കണ്ട–
പോലെ പറയുന്നു ഞാൻ;
കണ്ടുതന്നൊടടികൊണ്ടു വീണു ഭുവി
രണ്ടു നാഴിക പിരണ്ടുടൻ
കെണ്ടനാകിയ കിടിക്കു രണ്ടു വെടികൊണ്ട
പോലെ നടകൊണ്ടുതേ.”
കൈയ്യാങ്കളിയിൽ വിദഗ്ദ്ധനായ പോഴത്തു രാമൻമേനോൻ കണ്ടു എന്നൊരാളോടു തല്ലിത്തോറ്റതാണ് വിഷയം.
6 “മുല്ല മങ്ഗലമെന്നാലും പൂന്തോട്ടത്തോടെതിർക്കൊലാ;
ഒരുത്തൻ പലരോടേറ്റാൽ തോറ്റുപോമെന്നു നിശ്ചയം.”
ഇതു തന്നോടു കുറേശ്ശ തിരക്കുണ്ടായിരുന്ന മുല്ലമങ്ഗലത്തു നമ്പൂരിക്കു കൊടുത്ത ഫലിതമയമായ ഒരു മറുപടിയാണ്.
48.2കോട്ടപ്പടിക്കൽ ഗോദവർമ്മൻ തിരുമുല്പാടു്
ഗോദവർമ്മൻ തിരുമുല്പാടു് വെണ്മണി അച്ഛന്റെ സഹചാരിയായിരുന്നുവെന്നും അദ്ദേഹത്തോടു കൂടി കൊടുങ്ങല്ലൂർക്കോവിലകത്തു വിദ്വാൻ ഇളയതമ്പുരാന്റെ ആശ്രിതനായി താമസിച്ചുവെന്നും അവർ രണ്ടുപേരും മഹാകവി കൊച്ചുണ്ണിത്തമ്പുരാന്റെ മാതുലനോടു കൂടി രാമേശ്വരത്തുപോയി സ്നാനംചെയ്തുവെന്നും ആ യാത്രയെപ്പറ്റി അദ്ദേഹവും കുറേ ശ്ലോകങ്ങൾ എഴുതീട്ടുണ്ടെന്നും മാത്രം അറിയാം. പേരകത്തു ഗോദവർമ്മൻതിരുമുല്പാടെന്നും അദ്ദേഹത്തെ പറയാറുണ്ടു്. കോട്ടപ്പടി എന്നതു ഗുരുവായൂരിനടുത്തുള്ള ഒരു ദേശത്തിന്റെ പേരാണ്. അവിടെയായിരുന്നു മൂലകുടുംബം. അവിടെനിന്നു് ആ കുടുംബത്തിലെ അങ്ഗങ്ങൾ ടിപ്പുവിന്റെ ആക്രമണകാലത്തു് അഭയാർത്ഥികളായി തിരുവിതാംകൂറിലേയ്ക്കു പോന്നപ്പോൾ രാമവർമ്മമഹാരാജാവു് അവരെ ചേർത്തലത്താലൂക്കിൽ പേരകത്തു താമസിപ്പിക്കുകയും ചെയ്തു. താഴെക്കാണുന്ന മുക്തകങ്ങൾ അദ്ദേഹത്തിന്റേതാണു്.
“കുടത്തിന്മേൽ വെള്ളം കുടുകുടെയൊഴിച്ചാലുമകമേ
കടക്കില്ലെന്നല്ലോ ബുധമതമതിൻവണ്ണമയി! തേ
മടുത്തേൻനേർവാണീ! മതിയിലിനിയും മന്മൊഴിയഹോ!
കടക്കുന്നീലെന്നും; കനിവുമറിയാറായി ദയിതേ!”
“ആരോമൽത്തയ്യലാളാമരിയൊരു നറുതേൻ–
വാണസർവാണിയായി–
ട്ടോരോരോ നേരുകേടങ്ങനെ തുടരുകയാ–
ലന്തരങ്ഗാന്തരാളേ
വേരോടിച്ചാരുവായ്ത്തീർന്നൊരു മമതമരം
വെന്തുപോയെന്തുചെയ്യാ–
മീ രോഷാഗ്നിപ്രപാതേ മതി മമ തേ
ബാന്ധവം ബന്ധുരാങ്ഗി.”
തിരുമുല്പാടു തർജ്ജമ ചെയ്ത ഭർത്തൃഹരിയുടെ നീതിശതകത്തിലെ ചില ശ്ലോകങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്.
48.3പൂന്തോട്ടത്തു മഹൻനമ്പൂരി (1032–1121)
ചരിത്രം
പൂന്തോട്ടത്തു മഹന്റെ പേരും ദാമോദരൻ എന്നായിരുന്നു എന്നും അദ്ദേഹം പൂന്തോട്ടത്തു് അച്ഛൻ ദാമോദരൻനമ്പൂരിയുടെ തൃതീയ പുത്രനാണെന്നും മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. 1032-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. താമസം മിക്കവാറും കിള്ളിക്കുറിശ്ശിമങ്ഗലത്തു സ്വഗൃഹത്തിൽത്തന്നെയായിരുന്നതിനാൽ പുതിയ കവനപരിഷ്കാരങ്ങളൊന്നും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചില്ല. അച്ഛൻ തന്നെയായിരുന്നു ബാല്യത്തിലെ ഗുരുനാഥൻ. പിന്നീടു ദേശമങ്ഗലത്തുമനയ്ക്കൽ താമസിച്ചു പ്രസിദ്ധപണ്ഡിതനായ വാടാനംകുറിശ്ശി പിച്ചു ശാസ്ത്രികളോടു കാവ്യനാടകങ്ങളും കുറെ തർക്കവും അഭ്യസിച്ചു. ശാസ്ത്രികളുടെ പിതൃദത്തമായ നാമധേയം വിശ്വനാഥൻ എന്നായിരുന്നു. കുചേലവൃത്തം ശീതങ്കൻതുള്ളലിൽ അദ്ദേഹത്തെ കവി ഇങ്ങനെ വന്ദിച്ചിരിക്കുന്നു:
“ദേശികശ്രേഷ്ഠനാം താതപാദം പദ–
മാശയംകൊണ്ടു ഞാൻ കൂപ്പുന്നു സന്തതം;
വിശ്വപ്രസിദ്ധനായുള്ളോരു നമ്മുടെ
വിശ്വനാഥൻ ഗുരുതന്നെയുമാദരാൽ
വിശ്വാസമുൾക്കൊണ്ടു കൈവണങ്ങീടുന്നു
ശാശ്വതം കാത്തരുളീടണമെന്നെയും”
അച്ഛൻ ആദ്യത്തെ ഗുരുവായിരിക്കണം. 1121-ാമാണ്ടു കുംഭമാസം 4-ാം൹ മരിച്ചു.
കൃതികൾ
(1) താരകാസുരവധം കഥകളി, (2) ലക്ഷണാസ്വയംവരം കഥകളി, (3) രാജസൂയം ഓട്ടൻതുള്ളൽ, (4) കുചേലവൃത്തം ശീതങ്കൻതുള്ളൽ, (5) ഗുരുവായുപുരമാഹാത്മ്യം കിളിപ്പാട്ടു്, (6) സാവിത്രീചരിതം കിളിപ്പാട്ടു്, (7) അജാമിളമോക്ഷം പാന എന്നിങ്ങനെ ഏഴു കൃതികൾ മഹൻ രചിച്ചിട്ടുണ്ടു്. അവയിൽ രാജസൂയത്തിനാണു് പ്രശസ്തി അധികം. കുചേലവൃത്തവും ഒരു നല്ല തുള്ളലാണു്.
“ഭജത ഭവനിരാസം ഭക്തലോകൈകദാസം
ഭസിതവിശദഭാസം ഭൂരികാരുണ്യവാസം
കൃതവിവിധവിലാസം ക്ണുപ്തചന്ദ്രാവതംസം
ശൂകനിലയനിവാസം ശൂർപ്പകാരിവ്യുദാസം”
എന്ന മങ്ഗളശ്ലോകത്തോടുകൂടിയാണു് കഥകളികൾ രണ്ടും ആരംഭിക്കുന്നതു്.
രാജസൂയം ഓട്ടൻതുള്ളൽ:
“പല പല ജനങ്ങളും പരണീടുന്നു;
ഫലിതങ്ങൾ പലതരം പറഞ്ഞീടുന്നു.
സുലളിതമുഖിമാരും നടന്നീടുന്നു;
മുലകുലമലകളും കുലുങ്ങീടുന്നു.
കളകളരവങ്ങളും മുഴങ്ങീടുന്നു;
നരപതിമുഖമേറ്റം ജ്വലിച്ചീടുന്നു.
സുരപതി പരമൊന്നു വിറച്ചീടുന്നു;
സുരമുനിജനങ്ങളും രസിച്ചീടുന്നു.”
കുചേലവൃത്തം പാന:
“തങ്കത്തിനുമില്ലവനു ദുരാഗ്രഹം;
മണ്കട്ടയും നല്ല പൊൻകട്ടയും ശരി.
തങ്കക്കുടത്തിന്നു സങ്കടമേകുന്ന
കൊങ്കത്തടങ്ങളിൽത്തങ്കുന്ന കുങ്കുമ–
പങ്കങ്ങൾകൊണ്ടങ്ങലംകൃതമായുള്ള
മങ്കയും നല്ല മരപ്പാവയും സമം.
വങ്കത്തമാർന്നുള്ള വസ്തുക്കളിൽസ്സുഖം
ശങ്കിക്കപോലുമവന്നില്ല നിർണ്ണയം.”
48.4വെണ്മണി അച്ഛൻനമ്പൂരിപ്പാടു് (992–1066)
അച്ഛനും മകനും
വെണ്മണിപ്രസ്ഥാനത്തിന്റെ രൂപവൽക്കരണത്തിൽ പൂന്തോട്ടത്തു് അച്ഛനും ഗോദവർമ്മൻതിരുമുല്പാടിനുമുള്ള പങ്കു നിസ്സാരമായിരുന്നു. അതിനു പൂർണ്ണമായ ആകൃതി നല്കിയതു വെണ്മണി അച്ഛനും പുഷ്കലമായ പുഷ്ടി വരുത്തിയതു വെണ്മണി മഹനുമായിരുന്നു. ആ രണ്ടു കവികളുടെയും കവിത തിരിച്ചറിയുവാൻ യാതൊരു സഹൃദയന്നും സാധിക്കാത്തവിധത്തിൽ അത്രമാത്രം ഏകരൂപമാണ്.
“കണ്ടിക്കാർകബരീഭരേ! കളലസന്മാധുര്യമുള്ളോരു ക–
ല്ക്കണ്ടക്കട്ടയിലൊന്നു രണ്ടു മുറിയായ്പ്പൊട്ടിച്ചുവച്ചിട്ടതിൽ
രണ്ടും കൂടുകിലേതു നന്നിതി കടന്നാഹന്ത! ചോദിക്കുമാ–
റുണ്ടോ? കേളതുപോലെയാണു കവിതയ്ക്കീരണ്ടുപേരും പ്രിയേ.”
എന്നു മഹൻ തന്നെ ആ വസ്തുത പ്രച്ഛന്നപാണ്ഡവം നാടകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗുണങ്ങളും ആ ദോഷങ്ങളും രണ്ടു പേരുടെ കൃതികളിലും ഒന്നുപോലെ കാണാം. പലതും തുടങ്ങിവെയ്ക്കുക; ഒന്നും മുഴുമിപ്പിക്കാതിരിക്കുക–ഈ സ്വഭാവത്തിലും അവർ അഭിന്നന്മാരാണു്. മഹൻ അച്ഛനെക്കാൾ വളരെയധികം എഴുതീട്ടുണ്ടെന്നുമാത്രമേ വ്യത്യാസമുള്ളു.
വെണ്മണി വിഷ്ണുനമ്പൂരിപ്പാടു്
കൊച്ചി രാജ്യത്തു് ആലുവാപ്പുഴയ്ക്കു വടക്കു വെള്ളാരപ്പള്ളി എന്ന ദേശത്താണു് വെണ്മണിമന സ്ഥിതിചെയ്യുന്നതു്. പണ്ടൊരിക്കൽ ആ മനയ്ക്കലെ ഒരു നമ്പൂരിപ്പാട്ടിലേയ്ക്കു് ഒരു യക്ഷിയെ പരിഗ്രഹമായി കിട്ടിയെന്നും ആ യക്ഷിയുടെ അനുഗ്രഹത്താലാണു് അവിടെ കവികൾ ഉണ്ടായതെന്നുമുള്ള ഐതിഹ്യം അപ്രസിദ്ധമല്ലെങ്കിലും ത്യാജ്യകോടിയിൽ തള്ളാവുന്നതാണു്. ഏതായാലും അച്ഛനും മകനും പുറമേ വിഷ്ണുനമ്പൂരിപ്പാടു് എന്നൊരു കവി കൂടി ആ മനയ്ക്കൽ ജീവിച്ചിരുന്നു എന്നറിവുണ്ടു്. വിഷ്ണുനമ്പൂരിപ്പാടു് അച്ഛന്റെ അപ്ഫനായിരുന്നു. അദ്ദേഹം ഗൃഹസ്ഥാശ്രമം സ്വീകരിച്ചു് ഇല്ലത്തുതന്നെ താമസിച്ചു് ആധ്യാത്മിക ചിന്തകളിൽ ലീനനായി കാലയാപനം ചെയ്തു. (1) ഗണപതിപ്രാതൽ, (2) രഘുവംശം, (3) സംസാരിയുടെ പാരവശ്യം എന്നിങ്ങനെ ചില കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്; അവയ്ക്കൊന്നും പറയത്തക്ക വെണ്മണിസ്വാദില്ല; തമ്മിൽ ഭേദം രഘുവംശം ശീതങ്കൻതുള്ളലാണു്. രഘുവംശം രണ്ടാം സർഗ്ഗത്തിലെ കഥയാണ് പ്രതിപാദ്യം. അതിലെ വനവർണ്ണനം സാമാന്യം നന്നായിട്ടുണ്ടു്. ഗണപതിപ്രാതലൊഴികെയുള്ള രണ്ടു കൃതികളും അപൂർണ്ണങ്ങളാണു്. “ചൂടായ്കിൽത്തുളസീദളം യമഭടത്തല്ലിങ്ങു ചൂടായ് വരും” എന്ന പ്രസിദ്ധമായ ശ്ലോകം ഈ നമ്പൂരിപ്പാട്ടിലേതാണെന്നു ഞാൻ മുൻപു നിർദ്ദേശിച്ചിട്ടുണ്ടു്.
അച്ഛൻനമ്പൂരിപ്പാടിന്റെ ചരിത്രം
വെണ്മണി അച്ഛൻ നമ്പൂരിപ്പാടു് 992-ാമാണ്ടു മകരമാസം 22-ാം൹ ജനിച്ചു. പരമേശ്വരൻ എന്നായിരുന്നു നാമധേയം. അദ്ദേഹത്തിന്റെ അച്ഛനു് അല്പം ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നുവെങ്കിലും അമ്മ വെള്ളാങ്ങല്ലൂർ ഇളകുറിശ്ശിമനയ്ക്കൽ രാമൻനമ്പൂരിപ്പാട്ടിലെ സഹോദരിയായ ഒരു വിദുഷിയായിരുന്നു. രാമൻനമ്പൂരിപ്പാടു കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റെ ശിഷ്യനായിരുന്നു എന്നു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ വിവാഹത്തിലെ ഏക സന്താനമായിരുന്നു അച്ഛൻ. 1013-ൽ അദ്ദേഹം കുടമാളൂർ പൊല്പാക്കരമനയ്ക്കൽ (പൊലപ്പാ)നിന്നു വിവാഹം ചെയ്തു. ആ വിവാഹത്തിലുണ്ടായ പുത്രനാണു് വെണ്മണി മഹൻനമ്പൂരിപ്പാടു് രാമൻനമ്പൂരിപ്പാടുമായുള്ള സംബന്ധം നിമിത്തമോ മറ്റോ അച്ഛൻനമ്പൂരിപ്പാടു കൊടുങ്ങല്ലൂർ ചെന്നുപറ്റുകയും അവിടെ ഇളയതമ്പുരാന്റെ ഒരു ഭാഗിനേയിയായ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ പരിഗ്രഹിക്കുകയും ചെയ്തു. ആ ദാമ്പത്യത്തിന്റെ പ്രകൃഷ്ടഫലമായി ജനിച്ചവരാണു് മഹാകവിമൂർദ്ധന്യനായ കുഞ്ഞിക്കുട്ടൻതമ്പുരാനും അദ്ദേഹത്തിന്റെ അനുജൻ കുഞ്ഞുണ്ണിത്തമ്പുരാനും. കുഞ്ഞുണ്ണിത്തമ്പുരാനു ബാല്യകാലത്തിൽ രൂഢമായിരുന്ന കലാവാസന പിന്നീടു വികസിച്ചില്ല. അച്ഛൻനമ്പൂരിപ്പാടു സ്വന്തം മനയ്ക്കലും കൊടുങ്ങല്ലൂർക്കോവിലകത്തുമായി താമസിച്ചു. ഇളയതമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യൻ കുംഭകോണം കൃഷ്ണശാസ്ത്രികളുമായുള്ള സഹവാസം നിമിത്തം മുൻപുതന്നെയുണ്ടായിരുന്ന ലോകവ്യുൽപത്തി വർദ്ധിപ്പിച്ചു എന്നല്ലാതെ ശാസ്ത്രജ്ഞാനം സമ്പാദിച്ചതായി നമ്പൂരിപ്പാട്ടിലെ കൃതികളിൽ നിന്നു നാം അറിയുന്നില്ല. എന്നാൽ ഭാഷാകവിതയെസ്സംബന്ധിച്ചിടത്തോളം അദ്ദേഹം തന്നെയായിരുന്നു അക്കാലത്തെ പ്രമുഖനായ ആചാര്യൻ.
കൊടുങ്ങല്ലൂർ കവിതക്കളരി
കൊടുങ്ങല്ലൂർക്കോവിലകത്തു് അക്കാലത്തു സംസ്കൃതകവിതയിലും ഭാഷാകവിതയിലും പയറ്റുമുറകൾ അഭ്യസിപ്പിക്കുന്നതിനു് ഒരു കളരിതന്നെ ഉണ്ടായിരുന്നു എന്നു പറയാം. 1055-ാമാണ്ടിടയ്ക്കാണു് അതിന്റെ ആരംഭം. സംസ്കൃതത്തെസ്സംബന്ധിച്ചു കുംഭകോണം കൃഷ്ണശാസ്ത്രികളും മലയാളത്തെസ്സംബന്ധിച്ചു വെണ്മണി അച്ഛൻനമ്പൂരിപ്പാടും അദ്ദേഹത്തിന്റെ അഭാവത്തിൽ മഹൻ നമ്പൂരിപ്പാടുമായിരുന്നു പ്രധാന നിർണ്ണേതാക്കൾ. വെണ്മണി മഹൻ, കാത്തുള്ളിൽ അച്യുതമേനോൻ, കൊച്ചുണ്ണിത്തമ്പുരാൻ, വിദ്വാൻ കുഞ്ഞിരാമവർമ്മത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻതമ്പുരാൻ, ഒറവങ്കര നീലകണ്ഠൻനമ്പൂരി ഇവരെല്ലാം ആ പ്രായോഗികവിദ്യാലയത്തിലെ അംഗങ്ങളായിരുന്നു. ഒറവങ്കര 1049 മുതൽ 1063 വരെ കൊടുങ്ങല്ലൂർ താമസിച്ചു സംസ്കൃതം അഭ്യസിക്കുകയുണ്ടായി. കുണ്ടൂർ നാരായണമേനോനും കുറേക്കാലം സർക്കാർ ജോലിയിൽ അവിടെ ഇരുന്നിട്ടുണ്ടു്. ചിലപ്പോൾ നടുവത്തച്ഛനും ചെന്നുകൂടും. നടുവത്തു മഹൻനമ്പൂരിയും കുഞ്ഞിരാമവർമ്മത്തമ്പുരാന്റെ ശിഷ്യനായി അവിടെ താമസിച്ചു. ഇവരെയുംകൂടി ആ സംഘത്തിൽ ചേർക്കേണ്ടതുണ്ടു്. അങ്ങനെ ആ കവികൾ സമ്മേളിക്കുമ്പോൾ ഇന്ന വിഷയത്തെപ്പറ്റി ഇത്ര സമയത്തിനുള്ളിൽ ഇത്ര പദ്യംവീതം എഴുതണമെന്നു തീർച്ചപ്പെടുത്തും. സമസ്യാപൂരണം, സംസ്കൃതശ്ലോകങ്ങളുടെ ഭാഷാവിവർത്തനം, ഋതുവർണ്ണനം, ഉദയാസ്തമയചിത്രണം എന്നിങ്ങനെ പലതും പ്രശ്നപരിപാടിയിൽ ഉൾപ്പെടും. ചിലപ്പോൾ നാടകരചനയും ഖണ്ഡകാവ്യരചനയും ഉണ്ടാകും. കൊച്ചുണ്ണിത്തമ്പുരാനാണു് ആ പരീക്ഷകളിൽ പ്രായേണ ഒന്നാമനായി ജയിക്കുക; പുറകേ കുഞ്ഞിക്കുട്ടൻതമ്പുരാനും കുഞ്ഞിരാമവർമ്മത്തമ്പുരാനും. അതിന്റെ പശ്ചാൽഭാഗത്തു കാത്തുള്ളിയും രാജനും സമശീർഷന്മാരായി നിലകൊള്ളും. വെണ്മണി മഹൻ ഒടുവിലേ എഴുതിത്തീർക്കയുള്ളു. എങ്കിലും സ്വാരസ്യത്തിൽ മറ്റുള്ളവരെയെല്ലാം പ്രായേണ കവച്ചുവയ്ക്കും. അദ്ദേഹം സംസ്കൃതപരീക്ഷകളിൽ പങ്കുകൊണ്ടിരുന്നില്ല. പ്രസ്തുത പരീക്ഷകളിൽ വിജയികളായ ചില കവികളെപ്പറ്റി വെണ്മണി അച്ഛനും മഹനും രാജനും ഉണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ പ്രകൃതത്തിൽ ഉദ്ധരിക്കുന്നതു രസകരമായിരിക്കും.
“ജാതിത്തത്തിന്നു രാജൻ; ദ്രുതകവിതയതിൽ–
ക്കുഞ്ഞഭൂജാനി; ഭാഷാ–
രീതിക്കൊക്കും പഴക്കത്തിനു നടുവമിട–
യ്ക്കച്യുതൻ മെച്ചമോടേ
ജാതപ്രാസം തകർക്കും; ശുചിമണി രചനാ–
ഭങ്ഗിയിൽപ്പൊങ്ങിനില്ക്കും;
ചേതോമോദം പരക്കെത്തരുവതിനൊരുവൻ
കൊച്ചുകൊച്ചുണ്ണിഭൂപൻ.”(വെണ്മണിഅച്ഛൻ)
“ഭാഷാരീതിപ്പഴക്കത്തിനു നടുവ,മതി–
പ്രാസമെണ്ണിപ്പെറുക്കി–
ശ്ശോഷിച്ചീടാതെ കുത്തിത്തിരുകിവിടുവതി–
ന്നച്യുതൻ മെച്ചമോടേ,
ഘോഷിക്കും കുഞ്ഞുഭൂപൻ, ലഘുരസഫലിതം
രാജവിപ്രൻ ചമയ്ക്കും;
തോഷം സർവർക്കുമൊപ്പം തരുവതിനൊരുവൻ
കൊച്ചുകൊച്ചുണ്ണിഭൂപൻ.”(വെണ്മണി മഹൻ)
ഇതിനു “കുഞ്ഞുകുട്ടൻ ദോഷംകൂടാതുരപ്പാൻ, പടുമതി ഫലിതത്തിന്നു രാജാവുമെന്തോ ശേഷം ചൊല്ലുന്നു? ശേഷാംശജപുരുഷനഹോ കൊച്ചുകൊച്ചുണ്ണിഭൂപൻ” എന്നൊരു പാഠാന്തരവും കേട്ടിട്ടുണ്ടു്.
“മഞ്ജുത്വം കൈക്കലാക്കീ കവികുലതിലകൻ
കൊച്ചുകൊച്ചുണ്ണിഭൂപൻ
കുഞ്ഞിക്കുട്ടക്ഷിതീശൻ ദ്രുതതരകവിതാ–
വൈഭവം കൊണ്ടുപോയീ;
രഞ്ജിക്കുമ്മാറു തീർത്താൻ പല കൃതികളെയും
കുഞ്ഞിരാമക്ഷിതീശൻ;
ഭഞ്ജിക്കാതേ കടിഞ്ഞിൽപ്രസവസദൃശമായ്
ഞാനുമൊപ്പിച്ചുമാറീ.”(ഒറവങ്കര രാജൻ)
അതതു കവികൾ നിർമ്മിക്കുന്ന കൃതികൾ ആ സദസ്സിൽ അരങ്ങേറ്റത്തിൽ കൊണ്ടുവരണമെന്നും ഒരു നിർബ്ബന്ധമുണ്ടായിരുന്നു. അങ്ങനെ ദൃഢതരമായ അഭ്യാസയോഗം സിദ്ധിച്ച അവരുടെ കവിതകൾ അത്രമാത്രം വിശിഷ്ടങ്ങളായതിൽ എന്താണു് ആശ്ചര്യം? 1065 മുതൽ ശരീരാസ്വാസ്ഥ്യംമൂലം വെണ്മണി അച്ഛൻ കൊടുങ്ങല്ലൂർ പോകാതായി. അന്നു മുതൽ ആ കളരിയിലെ ഭാഷാശാഖയുടെ ഗതി അല്പം മന്ദീഭവിച്ചു. 1068-ൽ മഹന്റെ മരണത്തോടുകൂടി ആ പദ്ധതി ഉത്സന്നമായി. 1074-ൽ കൃഷ്ണശാസ്ത്രികൾ പരേതനായതോടുകൂടി സംസ്കൃതകവിതാപരിശീലനവും അവസിതപ്രായമായിത്തീർന്നു.
മരണം
കാവ്യമർമ്മജ്ഞതപോലെ കാര്യമർമ്മജ്ഞതയും അച്ഛന്നുണ്ടായിരുന്നതിനാൽ സ്വകുടുംബത്തെ സാമ്പത്തികമായുള്ള വൈഷമ്യങ്ങളിൽനിന്നു സമുദ്ധരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. 74-ാമത്തെ വയസ്സുവരെ ജീവിച്ചിരുന്ന അച്ഛൻ നമ്പൂരിപ്പാടു് 1066-ാമാണ്ടു വൃശ്ചികമാസം 13-ാം൹ വാതരോഗം മൂർഛിച്ചു പരഗതിയെ പ്രാപിച്ചു. ഭാഷാസാഹിത്യത്തിനുവേണ്ടി അദ്ദേഹം അനുഷ്ഠിച്ച സേവനത്തിന്റെ സ്വരൂപമെന്തെന്നു മഹൻ തന്നെ ജൂബിലി മഹോത്സവം ഓട്ടൻതുള്ളലിൽ സ്പഷ്ടമായി ചെയ്തിട്ടുള്ള പ്രസ്താവന പ്രകൃതത്തിൽ അനുസന്ധേയമാണു്.
“അച്യുതഭക്തജനങ്ങളിൽവച്ചു മി–
കച്ചൊരു പുരുഷൻ, വിഗളിതപരുഷൻ,
വിച്യുതകലിമല, നവികല [1] കവികുല–
നച്ചിതമിളകിന ധവളസുരത്നം
സ്വച്ഛസുഭാഷാകവിതാവഴികള–
ടച്ചഥ കാടുപിടിച്ചുകിടന്നതു
നിശ്ചിതഹൃദയനതായിച്ചെന്നു വ–
ലിച്ചുതുറന്നഴകാക്കീട്ടതിലേ
നൽച്ചതികൂടാതങ്ങിനെ വഴി കാ–
ണിച്ചൊരു തുണയായെല്ലാവരെയും
ഇച്ഛകൾപോലെ നടത്തീടും ബഹു–
മെച്ചമിയന്നൊരു സുകൃതി സുശീലൻ.”
തന്റെ മരണത്തിനുമുൻപുതന്നെ അച്ഛനു താൻ ബീജാവാപം ചെയ്ത സാഹിത്യസന്താനം പുഷ്പിക്കുകയും ഫലിക്കുകയും ചെയ്യുന്നതു കണ്ടു സന്തോഷിക്കുവാൻ അവസരം കിട്ടി. പോരെങ്കിൽ തന്റെ അനർഘമായ സരസ്വതീപ്രസാദം തന്നെക്കാൾ മഹത്തരന്മാരായ രണ്ടു പുത്രന്മാർക്കും–മഹൻനമ്പൂരിപ്പാട്ടിലേക്കും കുഞ്ഞിക്കുട്ടൻ തമ്പുരാന്നും–പൈതൃക സ്വത്തുപോലെ പങ്കുവെച്ചു കൊടുക്കുന്നതിനും സാധിച്ചു. മഹാഭാഗനായിരുന്ന അദ്ദേഹം മാതൃഭാഷയെ തദ്വാരാ പതിന്മടങ്ങു ഭാഗ്യവതിയും സമ്പത്സമൃദ്ധയുമാക്കിയതിനുമേലേ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തുള്ളു.
കൃതികൾ
വെണ്മണി അച്ഛൻനമ്പൂരിപ്പാടു ദീർഘകാലം ജീവിച്ചിരുന്നിട്ടും അദ്ദേഹത്തിൽ നിന്നു നമുക്കു ലഭിച്ചിട്ടുള്ള വാങ്മയസമ്പത്തു വളരെ ഹ്രസ്വമാണെന്നുള്ളതു് അത്ഭുതമായിരിക്കുന്നു. (1) ചില കീർത്തനശ്ലോകങ്ങൾ, (2) ശൃംഗാരശ്ലോകങ്ങൾ, (3) അടിയറശ്ശോകങ്ങൾ, (4) ഒരു ഹർജ്ജി, (5) രാമേശ്വരയാത്രയെപ്പറ്റി ആറു ശ്ലോകങ്ങൾ, കുറേ പലവക ശ്ലോകങ്ങൾ–കഴിഞ്ഞു അദ്ദേഹത്തിന്റേതെന്നു് ഇതുവരെ അറിയപ്പെട്ടിട്ടുള്ള കൃതികളുടെ വിഷയസൂചി; കൂടാതെ ഒരു പറയൻ ഗണപതിയുമുണ്ടു്. ആകെ 96 ശ്ലോകങ്ങൾ മാത്രം! എന്നാൽ ആ ശ്ലോകങ്ങൾ പുതിയ പ്രസ്ഥാനത്തിന്റെ സകലമുഖങ്ങളെയും സാരമായി സ്പർശിക്കുന്നുണ്ടു്. ആ ഇളംതൈതന്നെയാണു് മഹന്റെ കൃതികളിൽ വടവൃക്ഷാകൃതിയിൽ വാച്ചുതഴയ്ക്കുന്നതു്. മുക്തകങ്ങൾ എന്ന നിലയിലേ അച്ഛൻ നമ്പൂരിപ്പാട്ടിലെ പദ്യങ്ങൾക്കു് ആസ്വാദ്യതയുള്ളു. അതിലധികമായി ഒരു വിജയം അവയ്ക്കു് അദ്ദേഹം അഭിലഷിച്ചിരുന്നിരിക്കയുമില്ല. ചില ശ്ലോകങ്ങൾ ഉദാഹരണരൂപത്തിൽ ഉദ്ധരിക്കാം.
ശ്രീകൃഷ്ണൻ:
“കോടക്കാർവർണ്ണനോടക്കുഴലൊടു കളി വി–
ട്ടോടിവന്നമ്മതന്റേ
മാടൊക്കുംപോർമുലപ്പാലമിതരുചി ഭുജി–
ച്ചാസ്വദിക്കും ദശായാം
ഓടിക്രീഡിച്ചു വാടീടിന വദനകലാ–
നാഥഘർമ്മാമൃതത്തെ–
ക്കൂടെക്കൂടെത്തുടയ്ക്കും സുകൃതനിധി യശോ–
ദാകരം കൈതൊഴുന്നേൻ.”
ഈ ശ്ലോകത്തിന്റെ പ്രണേതാവു പൂന്തോട്ടത്തു് അച്ഛനാണെന്നും പറഞ്ഞുകേട്ടിട്ടുണ്ടു്. ‘ഉത്സംഗത്തിലിരുത്തി’ ‘നില്ലെന്നും പേടി’ ഈ രണ്ടു ശ്ലോകങ്ങൾക്കും കൂടി അദ്ദേഹത്തിൽ കർത്തൃത്വം ആരോപിയ്ക്കുന്ന ചില സമകാലികന്മാരുണ്ടു്. എന്നാൽ ഈ ശ്ലോകങ്ങളിൽക്കൂടി ഞാൻ കാണുന്നതു വെണ്മണി അച്ഛനെത്തന്നെയാണു്.
രാമേശ്വരയാത്ര:
“മധുരാധരിമാർമണേ! മനോജ്ഞേ!
മധുരാമന്ദിരമാം മഹാപ്രദേശം
വിധിനാ മമ കണ്ണുകൊണ്ടു കാണ്മാ–
നധുനാ സംഗതി വന്നുസംഭവിച്ചു.”
സ്ത്രീകളെ അഭിസംബോധനം ചെയ്തുകൊണ്ടു കഥാത്മകങ്ങളോ വർണ്ണനാത്മകങ്ങളോ ആയ കൃതികൾ രചിക്കുക എന്ന കവന പദ്ധതിയുടെ മാർഗ്ഗദർശി അച്ഛൻനമ്പൂരിപ്പാടായിരുന്നു എന്നു തോന്നുന്നു. ആ രീതി ശ്ലോകങ്ങളിലെ വിടവടയ്ക്കാനും പാമരന്മാരെ പാട്ടിലാക്കാനും ഒരേ സമയത്തിൽത്തന്നെ പ്രയോജനപ്പെട്ടു. ഭാഷാകവിതയിൽ കത്തിടപാടുകൾ ആരംഭിച്ചതും അദ്ദേഹമാണു്.
സ്ത്രീചാടു:
“ചാരീടണം ചടുലചാരുകടാക്ഷമെന്നിൽ–
ച്ചാറീടണം ചടുലവാണി! കൃപാരസം തേ!
മാറീടൊലാ മതി മറക്കിലുമെന്റെ നല്ല
നാരീജനങ്ങളണിയും നവരത്നമാലേ!”
“വദനസ്തുതിയല്ല വല്ലഭേ! നിൻ
വദനത്തിങ്കൾ മറഞ്ഞുപോകമൂലം
മദമത്തമതങ്ഗജപ്രയാണേ!
മദനത്തീയെരിയുന്നു മാനസേ മേ.”
സ്ത്രീവർണ്ണനം:
“തങ്കക്കോപ്പും തരംചേർന്നൊരു തരിവളയും
തോടയും നാസികാഗ്ര–
ത്തിങ്കൽച്ചേരുന്ന നാസാമണിയുമുടനണി–
ഞ്ഞാളിമാരോടു കൂടി
തിങ്കൾക്കൊക്കും മുഖം നല്പരിമൃദുഹസിതം–
കൊണ്ടഹോ! മുഗ്ദ്ധമാക്കി–
ക്കൊങ്കക്കുന്നും തുളുമ്പിച്ചൊരു തരുണി വരു–
ന്നുണ്ടെടോ കണ്ടുകൊൾക.”
സൂക്ഷിച്ചാൽ പുനരുക്തം, നിരർത്ഥകം മുതലായ ശബ്ദദോഷങ്ങൾ ഈ ശ്ലോകങ്ങളിൽപ്പോലുമുണ്ടു്. എങ്കിലും ഇവയ്ക്കുള്ള ശ്രവണമാധുര്യം അന്യാദൃശംതന്നെ. ഏതാനും ചില അശ്ലീല ശ്ലോകങ്ങളും നമ്മുടെ കവി രചിച്ചിട്ടുണ്ടു്. ആ പരിപാടിയെപ്പറ്റി മേൽ വിമർശിക്കാം.
ഒരു പറയൻ ഗണപതി
1039-ൽ തീപ്പെട്ട കൊച്ചിവിശാഖംതിരുനാൾ രവിവർമ്മ വലിയതമ്പുരാന്റെ ആജ്ഞയനുസരിച്ചാണ് ഈ കൃതി രചിച്ചതു്. ഇതിൽ അമ്പലപ്പുഴ കൃഷ്ണനെയും വാസുദേവപുരത്തു വാസുദേവനെയും വന്ദിച്ചിട്ടുള്ളതു കവിയ്ക്കു കുടമാളൂരിൽനിന്നുള്ള വിവാഹംനിമിത്തം ആ ക്ഷേത്രങ്ങൾ സുപരിചിതങ്ങളായിത്തീർന്നതുകൊണ്ടാണ്.
48.5വെണ്മണി മഹൻനമ്പൂരിപ്പാടു് (1019–1068)
കുടുംബം
വെണ്മണി മഹൻനമ്പൂരിപ്പാടു് 1019-ാമാണ്ടു മേടമാസം 6-ാം൹ ജനിച്ചു. കുടമാളൂർ പൊല്പാക്കര (പൊലപ്പാ) മനയാണു് അമ്മാത്തു് എന്നു മുൻപു ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. അവിടത്തെ ശ്രീദേവി അന്തർജ്ജനമാണു് മാതാവു്. കദംബൻ എന്നായിരുന്നു പേർ. ഉണ്ണിയുടെ ജാതകം കുറിച്ചു കിട്ടണമെന്നു് അച്ഛൻ വിദ്വാൻ ഇളയതമ്പുരാനോടു് ആവശ്യപ്പെട്ടപ്പോൾ “അച്ഛന്റെ ശേഷക്രിയ ചെയ്യത്തക്കവണ്ണമുള്ള ആയുസ്സ് ഈ കുട്ടിക്കുണ്ടു്; നല്ല കവിയായിത്തീരും. എങ്കിലും എല്ലാത്തിലും മാന്ദ്യവുമുണ്ടാകും” എന്നു് ആ മഹാത്മാവു മറുപടി പറഞ്ഞുവത്രേ. 1045-ൽ നമ്മുടെ കവി മുണ്ടായതെക്കനിയേടത്തു മനയ്ക്കൽ നിന്നു കാളീദേവിയെ വിവാഹം ചെയ്തു. അതിൽ രണ്ടു സ്ത്രീസന്താനങ്ങളേ ഉണ്ടായുള്ളു. അവരിൽ ഒരു പെണ്‍കുട്ടി മരിച്ചുപോയി. അവശിഷ്ടയായ ഇട്ടങ്ങേലി അന്തർജ്ജനത്തെ ആലത്തൂർ മനക്കലേയ്ക്കു വിവാഹം ചെയ്തുകൊടുത്തു. അതിൽ സന്തതി ഉണ്ടായിട്ടുണ്ടു്. ആ അന്തർജ്ജനത്തിന്റെ ജനനം 1054-ലായിരുന്നു.
വിദ്യാഭ്യാസം
മഹനു സംസ്കൃതത്തിൽ പറയത്തക്ക വിദ്യാഭ്യാസം ഒരിക്കലും ഉണ്ടായിരുന്നില്ല. തന്റെ കവിതകളിൽ അദ്ദേഹം അങ്ങിങ്ങു പ്രദർശിപ്പിക്കുന്ന സംസ്കൃതസാഹിത്യപരിചയം പ്രായേണ കേട്ടറിവിന്റെ ഫലമാണു്. കൊടുങ്ങല്ലൂർ കോവിലകത്തായിരുന്നുവല്ലോ മിക്കവാറും താമസം. അവിടത്തെ സഹൃദയസമ്മേളനത്തിൽ നിന്നു് അസാമാന്യമായ കവിതാവാസനയുള്ള ഒരാൾക്കു യാതൊരുതരത്തിലുള്ള ഗുരുകുലക്ലേശവും കൂടാതെ പഠിക്കാവുന്നതെല്ലാം അദ്ദേഹം പഠിച്ചു. അങ്ങനെ ലോകവ്യുൽപത്തിയുറച്ചു. താൻ കേട്ട ശ്ലോകങ്ങൾ ഓർമ്മിക്കുന്നതിനും ഉണ്ടാക്കിയ കവിതകൾ ഏതു കാലത്തും ചൊല്ലുന്നതിന്നും വേണ്ട മേധാബലം അദ്ദേഹത്തിന്റെ നൈസർഗ്ഗികസിദ്ധികളിൽ ഒന്നായിരുന്നു. മടി കൂടെപ്പിറവിയാണെന്നു തന്നെ പറയാം. അതിനെപ്പറ്റി അദ്ദേഹം തന്നെ കോടശ്ശേരി കുഞ്ഞൻതമ്പാനു് എഴുതിയ ഒരെഴുത്തിൽ
“സ്വതേതന്നേ ശുദ്ധംകുഴിമടിയനെന്നല്ലറിക സ–
ന്മതേ! ദീനക്കാരൻ, പുനരിവനമാന്തക്കൊടിമരം”
എന്നു സൂചിപ്പിച്ചിട്ടുണ്ടു്. നടുവത്തച്ഛൻനമ്പൂരിക്കുള്ള ഒരു കത്തിലും “ഒട്ടമാന്തവുമെനിക്കുണ്ടാകകൊണ്ടാണഹോ” മറുപടി അയക്കുവാൻ താമസിച്ചതെന്നു പറഞ്ഞിരിക്കുന്നു. “കുറുമടി കുടികൊണ്ട വെണ്മണിക്ഷ്മാസുരമണി” എന്നും “മഹന്റെ മന്ദത കടംമേടിച്ചുവെന്നായ്വരാം” എന്നും കുഞ്ഞിക്കുട്ടൻ തമ്പുരാൻ അദ്ദേഹത്തിന്റെ ചില കത്തുകളിൽ രേഖപ്പെടുത്തീട്ടുണ്ടു്. ആ മാന്ദ്യം പരമാർത്ഥമാണു്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികളിൽ ജുബിലിമഹോത്സവം തുള്ളൽ, അജാമിളമോക്ഷം മണിപ്രവാളം ഇവയൊഴികെ മറ്റൊന്നും പൂർണ്ണമാകാത്തതു്. അച്ഛനല്ലാതെ അദ്ദേഹത്തിനു വേറേ ഗുരുനാഥന്മാരുണ്ടായിരുന്നതായി വെളിപ്പെടുന്നില്ല. ആ കവിപുങ്ഗവനെപ്പറ്റി അദ്ദേഹത്തിനുള്ള ഭക്തിപാരവശ്യം നിസ്സീമമായിരുന്നു. കവിതാമാർഗ്ഗത്തിൽ അദ്ദേഹത്തെ ചരിപ്പിച്ചതു് അച്ഛനായിരുന്നുവെന്നു്. പാഞ്ചാലീ സ്വയംവരം ഓട്ടംതുള്ളലിൽ അദ്ദേഹം
“ഭാഷാദേവി കടാക്ഷിച്ചരുളിന
ഭാഷാകവികുലമകുടമഹാമണി–
ഭൂഷായിതനതിദുഷ്കൃതരാഗ–
ദ്വേഷാദികളില്ലാത്തൊരു ധീരൻ
സജ്ജനസമ്മതനുജ്ജ്വലനതുലൻ
മജ്ജനകൻ പരമെന്നൊടിദാനീം
അർജ്ജുനനുടെ കഥയൊന്നു കഥിപ്പാ–
നുൾജ്ജനിതാദരമരുളിച്ചെയ്തു.”
എന്ന വരികളിൽ പറഞ്ഞിരിക്കുന്നു. ആ കൃതി 1053-ലേ രചിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹത്തെ അച്ഛൻതന്നെയാണു് ആ സരണിയിൽ ആദ്യകാലംമുതല്ക്കു പര്യടനം ചെയ്യിച്ചതു് എന്നു് ഐതിഹ്യം ഘോഷിക്കുന്നു.
“ലാളിത്യം കലരും ലസൽക്കവിതയാം കല്യാണിയെസ്സന്തതം
ലാളിച്ചർത്ഥഗുണങ്ങൾ, ശയ്യ, ബഹുലാലങ്കാരസംഘാദികൾ
കാളും കൗതുകമോടണച്ചു പുകൾ പൊങ്ങിച്ചുള്ളൊരെന്നച്ഛനെ–
ക്കാളും കൗശലമിന്നിയാർക്കവളെ രക്ഷിപ്പാനിതിപ്പാരിടേ?”
എന്നു കട്ടക്കയത്തിൽ ചെറിയാൻമാപ്പിളയ്ക്കയച്ച മറ്റൊരു കത്തിലും വേറെ അവസരങ്ങളിലും കവി അച്ഛന്റെ കവിതാ വൈശിഷ്ട്യത്തെ അനുകീർത്തനം ചെയ്തിട്ടുണ്ടു്. “നമസ്തേ മൽ ഗുരുശ്രേഷു! നമസ്തേ നടുവദ്വിജ” എന്നും മറ്റും നടുവത്തച്ഛൻ നമ്പൂരിയെ അദ്ദേഹം അഭിവാദനം ചെയ്തിട്ടുണ്ടെങ്കിലും അതു് ഔപചാരികമെന്നേ കരുതേണ്ടതുള്ളു. നടുവത്തച്ഛൻ 1016-ാമാണ്ടു മീനമാസത്തിലാണു് ജനിച്ചതു്. തന്നിമിത്തം കവിതകൊണ്ടെന്നപോലെ വയസ്സുകൊണ്ടും കവിക്കു് അദ്ദേഹം ബഹുമാന്യനായിരുന്നു. ചിത്രമെഴുത്തിൽ കുറേ വാസനയുണ്ടായിരുന്നുവെങ്കിലും അതും മടിനിമിത്തം അദ്ദേഹത്തിനു പഠിക്കുവാൻ കഴിഞ്ഞില്ല.
ജീവിതം
മഹന്റെ ജീവിതം സംഭവബഹുലമായിരുന്നില്ല. “പോയാൽപ്പോയ വഴിക്കു പോകുമൊരു തൂമ്പും വാലുമില്ലാതെ” എന്ന മട്ടിൽ അങ്ങുമിങ്ങും സഞ്ചരിച്ചും, അതതു ദേശത്തിലെ കവികളുമായി സല്ലപിച്ചും, വെടിപൊട്ടിച്ചും, ചിരിച്ചും, ചിരിപ്പിച്ചും, ഉത്സവാദികളായ ആഘോഷങ്ങൾ കണ്ടും, പുതിയ കവിതകൾ ആരംഭിച്ചും, പിന്നീടു് അവയുടെ പൂരണത്തെപ്പറ്റി യാതൊന്നും ചിന്തിക്കാതെയും, അങ്ങനെ ഒരു അലസജീവിതമാണു് അദ്ദേഹം നയിച്ചതു്. ചിലപ്പോൾ ഇല്ലത്തും കൊടുങ്ങല്ലൂരും, മറ്റു ചിലപ്പോൾ എറണാകുളത്തും തൃപ്പൂണിത്തുറയും, വേറേ ചിലപ്പോൾ അടൂരിനടുത്തുള്ള ഒറവങ്കരരാജന്റെ വസതിയിലും, ചാലക്കുടിയിൽ നടുവത്തച്ഛനോടുകൂടിയും, വല്ലപ്പോഴും അമ്മാത്തും താമസിക്കാറുണ്ടായിരുന്നു. കൊടുങ്ങല്ലൂർ താമസിക്കുമ്പോൾ അച്ഛനില്ലാത്ത അവസരങ്ങളിൽ ഭാഷാകവിതക്കളരിയിലെ ആശായ്മസ്ഥാനം അദ്ദേഹത്തിലാണ് സമർപ്പിക്കപ്പെട്ടിരുന്നതു്. തദ്വാരാ കൊച്ചുണ്ണിത്തമ്പുരാൻ തന്റെ ശിഷ്യനാണെന്നുപോലും അദ്ദേഹം അഭിമാനിച്ചുപോന്നിരുന്നു. പാഞ്ചാലീ സ്വയംവരം തുള്ളലിൽ കൊച്ചുണ്ണിത്തമ്പുരാനും ആ ഗുരുശിഷ്യബന്ധം സമ്മതിച്ചിട്ടുണ്ടു്. അദ്ദേഹത്തെ കവി തന്റെ ‘കണ്മണി’യെന്നാണു് വർണ്ണിക്കുന്നതു്. കുടമാളൂർ ചെന്നാലും അധികം താമസിച്ചുവന്നതു വയസ്കരയില്ലത്തായിരുന്നു. ആ വഴിക്കു് അവിടത്തെ പണ്ഡിതവരേണ്യനും ഭിഷഗാചാര്യനുമായ ആര്യൻനാരായണൻ മൂസ്സതിന്റെ സൗഹാർദ്ദം സമ്പാദിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിക്കു കോട്ടയത്തുവച്ചും മറ്റും അദ്ദേഹവുമായുള്ള സഹവാസംനിമിത്തം പല കവനകലാമർമ്മങ്ങളും ഗ്രഹിക്കുവാൻ ഇടവന്നു. കുണ്ടൂർ നാരായണമേനോൻ തുടങ്ങിയ വേറെ പല കവിവര്യന്മാർക്കുംകൂടി അദ്ദേഹം സാഹിത്യാചാര്യനായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അങ്ങനെ ഒട്ടുവളരെ സുഹൃത്തുക്കളേയും ശിഷ്യന്മാരേയും സമ്പാദിക്കുവാൻ അദ്ദേഹത്തിനു തന്റെ നിരന്തരസഞ്ചാരത്തിനിടയിൽ സാധിച്ചു.
മരണം
മഹനെ ഒരു മാറാശ്ശല്യമായി അലട്ടിക്കൊണ്ടിരുന്നതു് അഗ്നിമാന്ദ്യമാണു്.
“വാച്ചീടും പ്രാണദുർവേദന ബഹുകഠിനം
ചുണ്ടെലിക്കങ്ങു കണ്ടൻ–
പൂച്ചയ്ക്കുത്സാഹമുൾക്കൊണ്ടിളകിന വിളയാ–
ട്ടങ്ങളിന്നെന്നപോലെ
തീർച്ചയ്ക്കിക്കാര്യമോതാമധികതരമെനിക്ക–
ഗ്നിമാന്ദ്യാദിദീനം
മൂർച്ഛിച്ചയ്യോ! കിടക്കുമ്പൊഴുതിവിടെ നിന–
ക്കുദ്യമം ഹൃദ്യമത്രേ.”
കവിപുഷ്പമാലയിൽ അദ്ദേഹം കാത്തുള്ളിയോടു പരിഭവിക്കുന്നു.
“കണ്ണിൽത്തീയുണ്ടു കാമാന്തക! തിരുമകനാ–
ണഗ്നിഭൂവത്ഭുതം തീ–
ക്കണ്ഡത്തേലാണു് നൃത്തം തവ പുനരനല–
ക്കാട്ടു ശാന്തിക്കുമുണ്ടു്;
തിണ്ണെന്നെന്നിട്ടുമത്യാശ്രിതനടിയനിലീ
യഗ്നിമാന്ദ്യം വരുത്തി–
ദ്ദണ്ഡിപ്പിക്കുന്നതെന്തിങ്ങനെ പലവഴിയായ്–
ത്തീയു തൃക്കയ്യിലില്ലേ?”
എന്ന് ശ്രീപരമേശ്വരനോടു് ആ യാതനയിലും ഫലിതശൈലി വിടാതെ പ്രാർത്ഥിക്കുന്നു. അതോടുകൂടി അർശസ്സിന്റെ ഉപദ്രവവും ഉണ്ടായിരുന്നു. പക്ഷേ, മരണഹേതുകമായി ഭവിച്ച രോഗം വസൂരിയാണു്. 1068-ാമാണ്ടു വൃശ്ചികത്തിൽ കൊടുങ്ങല്ലൂർ വച്ചു കൊല്ലന്തോറും പതിവുള്ള നവരക്കിഴിയും അതിനു മേൽ നല്ലിരിക്കയും കഴിഞ്ഞപ്പോൾ ആ ദീനം ആരംഭിക്കയും അതു് അസാധ്യാവസ്ഥയിൽ എത്തിച്ചേർന്നു മകരം 2-ാം൹ ആ മഹാപുരുഷൻ കാലധർമ്മത്തെ പ്രാപിക്കുകയും ചെയ്തു. രോഗശയ്യയിൽ കിടക്കുമ്പോൾ തന്റെ പ്രിയസുഹൃത്തായ സി.പി. അച്യുതമേനോന്റെ മേൽനോട്ടത്തിലുള്ള ഒരു നാടകയോഗക്കാർ അവിടെ പോകുകയും ഒരു മംഗലശ്ലോകം വേണമെന്നപേക്ഷിക്കുകയും ചെയ്തു. അതനുസരിച്ചു കവി അവർക്കു് എഴുതിക്കൊടുത്ത ശ്ലോകം തന്റെ ചമരശ്ലോകമായാണ് കലാശിച്ചതു്. ആ ശ്ലോകം താഴെ ഉദ്ധരിക്കാം.
അയ്യോ! നല്ലൊരരങ്ങണഞ്ഞഭിനയത്തിന്നൊത്തകാലോചിത
ക്കയ്യോരാന്നു തുടർന്നു നല്ല നടനെന്നാപ്പേരു കേൾപ്പാനഹം
പീയൂഷാംശുകലാകലാപദയിതേ! ഭക്തപ്രിയേ! നിൻകൃപാ–
പീയൂഷത്തിനു കൈതൊഴുന്നു ജഗദാലംബേ! കുരുംബേശ്വരീ!”
കൃതികൾ
മഹൻനമ്പൂതിരിപ്പാട്ടിലെ ബാല്യകാലത്തെ കൃതികൾ ഏതെല്ലാമെന്നറിയുന്നില്ല. 1048-ാമാണ്ടു തുടങ്ങി അദ്ദേഹമെഴുതിയ (1) പൂരപ്രബന്ധം മുതല്ക്കുള്ള വാങ്മയങ്ങളിൽ ചിലതെല്ലാം അവശേഷിച്ചിട്ടുണ്ടു്. (2) അംബോപദേശം മണിപ്രവാളം, (3) കുചേലവൃത്തം ശീതങ്കൻതുള്ളൽ, (4) ത്രിപുരദഹനം ആട്ടക്കഥ (ഈ രണ്ടു കൃതികളും 1052-ൽ എഴുതി). (5) ഭൂതിഭൂഷചരിതം മണിപ്രവാളം (1052-ൽ തുടങ്ങി) (6) പാഞ്ചാലീസ്വയംവരം ഓട്ടൻതുള്ളൽ (1053-ലും), (7) അജ്ഞാതവാസം ആട്ടക്കഥ (1055-ലും), (8) കാമതിലകം ഭാണം (1058-ലും ആരംഭിച്ചു). (9) ജൂബിലി മഹോത്സവം ഓട്ടൻതുള്ളൽ (1062-ൽ രചിച്ചു. (10) പ്രച്ഛന്നപാണ്ഡവം നാടകം, (11) പുരന്ദരാരുണം നാടകം, (12) പൂയൂഷവീര്യോദയം നാടകം ഇവ നാലും 1064-നു മേൽ എഴുതിയവയവാണു്. 1065-ൽ അതിമോഹവും 1066-ൽ പ്രച്ഛന്നപാണ്ഡവവും 1067-ൽ മറ്റു രണ്ടു നാടകങ്ങളും നിർമ്മിച്ചു. (14) നളചരിതം വഞ്ചിപ്പാട്ടു്, (15) കീചകവധം വഞ്ചിപ്പാട്ടു്, (16) കാളിയമർദ്ദനം കൈകൊട്ടിക്കളിപ്പാട്ടു്, (17) ഹരിണീസ്വയംവരം കൈകൊട്ടിക്കളിപ്പാട്ടു്, (18) സങ്ഗമേശാഷ്ടകം (1066-ൽ എഴുതിയതു്), (19) കുചേല ഗോപാലശതകം നാലുപേർ കൂടി എഴുതിയതിൽ ഒടുവിലത്തെ ഭാഗം (20) ഒരു പറയൻഗണപതി, (21) ഹിരണ്യാക്ഷവധം ആട്ടക്കഥ, (22) പലവക കീർത്തന ശ്ലോകങ്ങൾ, സംഭാവനശ്ലോകങ്ങൾ, ഛായാശ്ലോകങ്ങൾ, എഴുത്തുകൾ, സമസ്യാപൂരണം മുതലായവയാണ് ഇതരകൃതികൾ. വെണ്മണിക്കൃതികളുടെ കൂട്ടത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന അജാമിളമോക്ഷം മണിപ്രവാളത്തിന്റെ കർത്താവു് കുണ്ടൂർ നാരായണമേനോനാണ്. കുചേലവൃത്തം തുള്ളലും ത്രിപുരദഹനം ആട്ടക്കഥയും കണ്ടു കിട്ടീട്ടില്ല. അജ്ഞാതവാസം ഒളപ്പമണ്ണമനയ്ക്കൽ കവി പോയിരുന്നപ്പോൾ അവിടത്തെ അഞ്ചാമൻ നമ്പൂരിപ്പാട്ടിലെ അപേക്ഷാനുസരണം രചിച്ചതായി കാണുന്നു. “പ്രാജ്ഞാനാം പ്രഥമസ്യ വീചിജലമൃദ്വിപ്രസ്യ തൽപഞ്ചമസ്യാജ്ഞാ” എന്നു് അതിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഈ ശ്ലോകം മാത്രമേ ആ ആട്ടക്കഥയിലും നഷ്ടമാകാതെയിരുന്നുള്ളു. ഹിരാണ്യാക്ഷവധത്തിൽ നിന്നു കണ്ടുകിട്ടീട്ടുള്ളതു് ഒരു ദണ്ഡകം മാത്രമാണു്. പീയൂഷവീര്യോദയം അഞ്ചങ്കങ്ങളിൽ 1067-ൽ മുഴുമിച്ചതായി കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തീട്ടുണ്ടെങ്കിലും അതിലെ ആദ്യത്തെ രണ്ടങ്കങ്ങളിൽ കൂടുതൽ ഇപ്പോൾ കാണ്മാനില്ല. സംങ്ഗമേശാഷ്ടകം 1066-ൽ കവി ഇരിങ്ങാലക്കുട താമസിച്ചപ്പോൾ എഴുതിയതാണു്. ചില പ്രധാന കൃതികളെപ്പറ്റി അല്പം പ്രസ്താവിക്കാം.
പൂരപ്രബന്ധം
പൂരപ്രബന്ധം 1048-ലാണു് ആരംഭിച്ചതെങ്കിലും 1000 ശ്ലോകങ്ങൾ അതിൽ അടക്കണമെന്നു കവിക്കു മോഹമുണ്ടായിരുന്നതുകൊണ്ടു സമയം കിട്ടുമ്പോളെല്ലാം അതിൽ അവിടവിടെയായി അതുമിതും പിന്നീടും എഴുതിച്ചേർത്തുകൊണ്ടിരുന്നു. കൊച്ചിക്കോവിലകത്തു് ഇക്കാവമ്മത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു് ആ കൊല്ലത്തിൽ നടന്ന തൃശ്ശൂർപ്പൂരത്തെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാണു് പ്രസ്തുതകൃതി.
“തേൻ പൊട്ടിച്ചോർന്നൊലിക്കും മൃദുതരവചനം–
കൊണ്ടു യൂനാം ഹൃദന്തൃ–
ക്കാമ്പാട്ടീടുന്ന കൊണ്ടൽക്കുഴലണിമണിമാർ
കുമ്പിടും തമ്പുരാനെ
തമ്പാട്ടിക്കുഞ്ഞി വായിച്ചഖിലമുടനുണ–
ർത്തീടുവാനിപ്രകാരം
ഞാൻ പാട്ടിൽപ്പദ്യമാക്കിപ്പരിചിനൊടറിയി–
ക്കുന്നു വായ്ക്കുന്ന മോദാൽ.”
എന്നു കവിതന്നെ അക്കാര്യം എടുത്തു കാണിച്ചിട്ടുണ്ടു്. മഹൻ തന്റെ സുഹൃത്തുക്കളായ ചില നമ്പൂരിമാരുമൊന്നിച്ചു് എറണാകുളത്തുനിന്നു വഞ്ചിവഴി പൂരത്തിനു പുറപ്പെട്ടു് ഇടയ്ക്ക് ഇളംകുന്നപ്പുഴ, ഞാറയ്ക്കൽ എന്നീ സ്ഥലങ്ങളിലും മറ്റും വിശ്രമിച്ചു തൃശ്ശൂരിൽ എത്തുന്നതായാണു് സങ്കല്പം, എങ്കിലും വാസ്തവത്തിൽ അദ്ദേഹം ആ കൊല്ലത്തിൽ പൂരത്തിനു പോവുകയേ ഉണ്ടായില്ല. പല വിഷയങ്ങളെയുംപറ്റി
“ഉരയ്ക്കണം കേൾക്കിലഹോ ചിരിച്ചു
മരിക്കണം മാനുഷർ മാന്യകീർത്തേ!”
എന്നു ഭൂതിഭൂഷചരിതത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ഫലിത രൂപത്തിൽ വർണ്ണിച്ചു ശ്രോതാക്കളെ സ്വല്പസമയത്തേക്കു വിനോദിപ്പിക്കണമെന്നു മാത്രമേ അദ്ദേഹത്തിനു് ആഗ്രഹമുണ്ടായിരുന്നുള്ളു. ആ വർണ്ണനാചാതുര്യം, ആ നർമ്മോക്തിവൈഭവം, ആ പദഘടനാപാടവം, ആ പ്രാസപ്രയോഗവൈദഗ്ദ്ധ്യം, ആ ലാളിത്യനിഷ്കർഷ തുടങ്ങിയ സിദ്ധികളെല്ലാം അദ്ദേഹത്തിനു് അക്കാലത്തുതന്നെ സ്വാധീനമായിക്കഴിഞ്ഞിരുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ നോക്കുക:
“ചിതലും ചികിടും മുഖത്തു മോളീ–
ന്നുതിരും മണ്ണുമതല്ല മൂട്ടയും കേൾ
കൊതുകും കുതുകേന ഞങ്ങളും ചേ–
ർന്നതുനാൾ തൊട്ടതിവേഴ്ചയായി ബാലേ!” 1
“തലകെട്ടും തരളാക്ഷിമാർജനത്തിൻ
മുലമൊട്ടും മുകിൽവേണി! കണ്ടനേരം
നിലവിട്ടൊന്നു പകച്ചുനിന്നുപോയീ
കുല വെട്ടീടിന കുറ്റിവാഴപോലെ.” 2
“ചുണ്ടങ്ങാച്ചന്തി മൂടാത്തൊരു ചെറുവസനം–
കൊണ്ടഹോ തറ്റുടുത്തും–
കൊണ്ടോത്തിൻകയ്യു കാട്ടിക്കുടവയറു തുളു–
മ്പിച്ചു വേർത്താസ്ഥയോടേ
ശുണ്ഠിക്കും നല്ല തൃഷ്ണയ്ക്കുമൊരലർവിശിഖ–
ഭ്രാന്തിനും പാത്രമായി–
ട്ടുണ്ടോതിക്കദ്വിജന്മാർ പലരുമവരെയും
കണ്ടു ഞാൻ കല്യശീലേ!” 3
“ചാരം തേച്ചു പിരിച്ച ചെഞ്ചിടകളിൽച്ചേരുന്ന രുദ്രാക്ഷവും
പാരം കോപരസം കലർന്ന മിഴിയും മാൻതോൽ മരഞ്ചാടിയും
ക്രൂരം ചേർന്ന കുഠാരമല്ല കൊടിലും കൈക്കൊണ്ടു മങ്ങാതെയ–
പ്പൂരത്തിങ്കൽ നടന്നിടുന്നൊരുവരെക്കൂസാതെഗോസായിമാർ.” 4
ഭാഷാലാളിത്യം
മഹന്റെ ഭാഷാശൈലിയുടെ ലാളിത്യത്തെപ്പറ്റി രണ്ടു വാക്കു് ഇവിടെ പ്രസ്താവിക്കുന്നതു് അപ്രകൃതമായിരിക്കയില്ല. പാണ്ഡിത്യത്തിന്റെ പിടിയിൽ നിന്നു ഭാഷയെ വിടുവിക്കണമെന്നു് അദ്ദേഹത്തിനു് കലശലായ നിർബ്ബന്ധമുണ്ടായിരുന്നു. ഭാഷാസാഹിത്യത്തിന്റെ അഭിവൃദ്ധിക്കു് അദ്ദേഹത്തെക്കാൾ തീവ്രമായി അധികമാരും ഉൽകണ്ഠപ്രദർശിപ്പിച്ചിരുന്നില്ല.
“ഉക്തി നല്ലതു സംസ്കൃതം പരമില്ല സംശയമെങ്കിലും
വ്യക്തമായി മനസ്സിലാക്കുവതിന്നു വല്ലതുമാളുകൾ
ശക്തികെട്ടുചമഞ്ഞിടുന്നതുകൊണ്ടു കേരളഭാഷയായ്
മുക്തിമാർഗ്ഗമതായ സൽക്കഥയൊന്നുടൻ പറയുന്നു ഞാൻ.”
എന്ന തദ്വിഷകമായ തന്റെ ആശയം അദ്ദേഹം പറയൻഗണപതിയിൽ മാത്രമല്ല ആവിഷ്കരിക്കുന്നതു്.
“മുക്കാലും മൂഢരാണിജ്ജഗതി ബുധജനം ദുർല്ലഭം നല്ല ഭങ്ഗ്യാ
തല്ക്കാലം കേട്ടു കൊണ്ടാടുവതറിക മഹാമൂഢരാണൂഢരാഗം.”
എന്നു് അംബോപദേശത്തിലും
“തൻഭാഷാതന്വിയെക്കേരളമനുജർ വെടി–
ഞ്ഞൊട്ടുമുക്കാലുമിപ്പോൾ
വൻപാളും ഹൂണഭാഷാവനിതയെ വശമാ–
ക്കുന്നതോർത്തത്തലോടേ
എൻപാർശ്വേ വന്നു മുൻചൊന്നവളശരണയാ–
യാശ്രയിച്ചോരുമൂലം
ജംഭാരിപ്രഖ്യ! ഞാനിന്നതിനെ നതനര–
ശ്രീകര! സ്വീകരിച്ചേൻ.”
എന്നു കൊച്ചി മഹാരാജാവിന്നു സമർപ്പിച്ച ഒരു ശ്ലോകത്തിലും മറ്റുംകൂടി അതു പ്രകാശിപ്പിച്ചിട്ടുണ്ടു്.
അംബോപദേശം
വേശ്യകൾക്കു് അവരുടെ മുത്തശ്ശിമാർ ആ വൃത്തിയെപ്പറ്റി നല്കുന്ന ഉപദേശത്തെ വിഷയീകരിച്ചു് ഒരു കാവ്യം നിർമ്മിക്കുക എന്നതു വൈശികതന്ത്രത്തിന്റെ കാലംമുതല്ക്കുതന്നെ ഭാഷയിൽ അനുവർത്തിച്ചുകാണുന്ന ഒരു സാഹിത്യപരിപാടിയാണു്. വെണ്മണിപ്രസ്ഥാനത്തിന്റെ ഉദയത്തിൽ ചില കവിതകൾ അംബോപദേശം എന്ന പേരിൽ ആ വ്യവസായത്തെ പുനരുദ്ധരിച്ചു. വെണ്മണി മഹൻ മാത്രമല്ല, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനും, നടുവത്തു് അച്ഛൻ നമ്പൂരിയും, ഒറവങ്കര നീലകണ്ഠൻനമ്പൂരിയും കൂടി ഓരോ അംബോപദേശം എഴുതീട്ടുണ്ടു്. വസന്തതിലകം വൃത്തമാണു് അവർ ആ കൃതികൾക്കു സ്വീകരിച്ചുവന്നതു്. ഏതു ഭാവവും സ്ഫുരിപ്പിക്കുവാൻ ആ വൃത്തത്തിലുള്ള കവനത്തിനു സൌകര്യമുണ്ടല്ലോ. ഓരോ ശ്ലോകത്തിന്റെയും ഉത്തരാർദ്ധത്തിൽ ദൃഷ്ടാന്താദ്യലങ്കാരങ്ങളെക്കൊണ്ടു പൂർവാർദ്ധത്തിലെ ഉപദേശം സാധൂകരിക്കയാണ് അത്തരത്തിലുള്ള കാവ്യങ്ങളിലെ രീതി. മഹന്റെ കൃതിയിലുള്ള ഒരു ശ്ലോകം ചുവടേ പകർത്തുന്നു.
“നീ തുമ്പുവിട്ടു മകളേ! പരമെന്തിനിത്ര
പൂതംപിടിച്ചൊരു നടപ്പു? വെടിപ്പു വേണ്ടേ?
ഹേ തന്വി! മേൽക്കഴുകണം; തിരുമിത്തുടച്ച
മാതംഗിതന്നുടയ ചന്തമനന്തമല്ലോ.”
ഭൂതിഭൂഷചരിതം
ഭൂതിഭൂഷചരിതത്തിൽ ആകെ 428 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും അവയിൽ ആദ്യത്തെ 119 ശ്ലോകങ്ങൾ കേവലം പ്രസ്താവനയിൽപ്പെട്ടതാണു്. മറ്റൂർ നമ്പൂരി തന്റെ ഭാര്യയുമായി ഒരു ദിവസം അവളുടെ വീട്ടിൽ “മേളിച്ചുമേവുന്ന” അവസരത്തിൽ മാനങ്ങോട്ടു് മഹൻനമ്പൂരി അവിടെ ചെന്നുചേരുന്നു. അപ്പോൾ മറ്റൂർ ആഗതനോടു ഫലിതം തുളുമ്പുന്ന ഒരു കഥ പറയണമെന്നു് അപേക്ഷിക്കുകയും അദ്ദേഹം സരളാപുരം എന്ന സ്ഥലത്തു് ഒരു രാത്രിയിൽ താൻ കിടന്ന വീട്ടിൽ ഭർത്താവു ഭാര്യയെ കേൾപ്പിച്ച കഥ ആഖ്യാനം ചെയ്യുകയും ചെയ്യുന്നു. അഴകാപുരം അഥവാ ലക്ഷ്മീവിലാസം എന്നൊരു പട്ടണം; അവിടെ അഴകേശ്വരൻ എന്നൊരു രാജാവു്; ചന്ദ്രഖേടനെന്നു് അദ്ദേഹത്തിന്റെയും ഉൽപലമാലയെന്നു് പട്ടമഹിഷിയുടെയും പേർ; മന്ത്രി മാണിഭദ്രൻ; ഉൽക്കൃഷ്ടരീതിയിലുള്ള രാജ്യഭാരം; സന്താനലാഭത്തിനുവേണ്ടി രാജാവും മന്ത്രിയും ശിവനെ ഭജിയ്ക്കുന്നു; ഭൂതിഭൂഷനെന്നു രാജാവിനും കല്യാണഗുപ്തനെന്നു മന്ത്രിക്കും ഓരോ പുത്രന്മാർ ജനിക്കുന്നു. അവരുടെ വിദ്യാഭ്യാസം, നായാട്ടു്, അവിടെ രത്നാളിക എന്നൊരു നദി, അതിന്റെ മറുവശത്തു് ആനന്ദമങ്ഗലം എന്നൊരു ദേശം, ആ പുഴയുടെ തീരത്തു രാജകുമാരൻ മയന്റെ പുത്രനായ ഉണ്ണിമാൻ എന്നൊരാശാരിയെക്കൊണ്ടു മാളിക തീർപ്പിച്ചു് അവിടെ താമസം തുടങ്ങുന്നു; അവിടെ ഒരു മോതിരം കൈയിൽ കിട്ടിയതു് ഏതൊരു സ്തീരത്നത്തിന്റേതായിരിക്കാമെന്നു് സന്ദേഹിക്കുകയും അവളിൽ അനുരക്തനാകുകയും ചെയ്യുന്നു. ഇത്രയുമാണു് കഥ. അതിനുമേൽ എന്തെല്ലാം എഴുതണമെന്നാശിച്ചിരുന്നുവോ ആവോ? ആശിച്ചാലും അതെങ്ങനെ ഫലിയ്ക്കാനാണു്? കഴിഞ്ഞ കാര്യങ്ങൾ വിസ്തരിക്കുന്നതു് അനാവശ്യമാണെന്നും പണ്ടത്തെ “നമ്പരതു പോട്ടെ” എന്നും മറ്റൂരിനെക്കൊണ്ടു് അതിഥിയോടു പറയിക്കുന്ന അദ്ദേഹം തന്നെ പിന്നെ പ്രിയത്തോടുകൂടി രാജപുത്രൻ ഇപ്രകാരം ഓർത്തു എന്നു് അഞ്ചേ അഞ്ചു വാക്കു പറയേണ്ട ഘട്ടത്തിൽ
“പിന്നെ പ്രിയേണ പികഭാഷിണി! രാജപുത്ര–
നെന്നഭ്രമേചകകചാധരിതാന്ധകാരേ!
അന്നിപ്രകാരമുടനോർത്തിതു കാഞ്ചനാര–
വിന്ദഭ്രമൽഭ്രമരകാമ്യകടാക്ഷമോക്ഷേ!”
എന്നൊരു വസന്തതിലകപദ്യമാണു് നീട്ടിവലിച്ചുവിട്ടിരിക്കുന്നതു്. പിൻകാലത്തു കവി ഭൂതിഭൂഷചരിതത്തിലും കൂടെക്കൂടെ ശ്ലോകങ്ങൾ കുത്തിത്തിരുകിക്കൊണ്ടിരുന്നു. പ്രസ്താവനയും രാജ്യഭാരവർണ്ണനവും മറ്റും ആ പരിപാടിയനുസരിച്ചു പിന്നീടു് എഴുതിച്ചേർത്തതാണു്. എഴുതിയിടത്തോളം യാതൊരു കഥയുമില്ലാത്ത ഒരു പഴങ്കഥ. പക്ഷേ കഥയിലല്ല അദ്ദേഹം മെച്ചം നേടിയിരിക്കുന്നതു്; പിന്നെയോ? ഫലിതത്തിൽ, കുഞ്ചൻനമ്പിയാരുടെ ഉച്ഛൃംഖലതയെ തുള്ളലുകളിൽ മാത്രമല്ല ഇത്തരത്തിലുള്ള കാവ്യങ്ങളിലും കവി കവച്ചുവച്ചിരിക്കുന്നു. മയന്റെ മകനാണു് അദ്ദേഹത്തിനു് ഉണ്ണിമാൻ എന്ന ആശാരി, ഭൂതിഭൂഷൻ പഠിക്കുന്നതു “തർക്കവ്യാകരണാദിയാകിയ മഹാശാസ്ത്രങ്ങൾ വേദങ്ങളും” മാത്രമല്ല, “സർക്കാർനീതിയുമിങ്ഗിലീഷു മുറ നല്ലാക്കട്ടും” (ആക്റ്റും) കൂടിയുണ്ടു്. പ്രസ്തുതകൃതിയിലെ
“അതിമിനുസമിദാനീമൊന്നു ചൊല്ലേണമെന്നാൽ
മതിമുഖിമണിയാളേ! ഹന്ത! നിന്നോടു വേണം,
കഥ പറകിലുറങ്ങും നീയഹോ പിന്നെ മൂളു–
ന്നതിനിവിടെ വിളക്കോ, കട്ടിലോ, കട്ടുറുമ്പോ”
“സാരസ്യശാലിനി! സരസ്വതി! സാധുവേദ–
സാരസ്വരൂപിണി! സുഭാഷിണി! വാണി! നിന്നെ
കാരുണ്യമെങ്കലണവാൻ തൊഴുതേൻ കദംബ–
കാരണ്യവാസിനി! വിലാസിനി! ഞാനിദാനീം.”
തുടങ്ങിയ മനോമോഹനങ്ങളായ പദ്യങ്ങൾ ആർക്കാണു് മുഖസ്ഥമല്ലാത്തതു്? ചുരുക്കത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഭൂതിഭൂഷചരിത്രത്തെപ്പറ്റി താഴെ ഉദ്ധരിക്കുന്ന വാക്യങ്ങളിൽ രേഖപ്പെടുത്തീട്ടുള്ള അഭിപ്രായം അതിനുമാത്രമല്ല, കവിയുടെ ഇതരകൃതികൾക്കും പറ്റുന്നതാണു്. “ഇദ്ദേഹത്തിന്റെ മനോധർമ്മത്തിന്റെ അപ്രതിഹതമായ പ്രവാഹത്തിനു് ഒരു പ്രകാരത്തിലും ഒരിടത്തും ഒരു തട്ടു വരുന്നില്ല. മറ്റൊരു കവി ശങ്കിക്കുന്ന ദിക്കിൽ ഇദ്ദേഹം എന്തെങ്കിലും തട്ടിമൂളിക്കും. സരസ്വതീപ്രസാദവിശേഷത്താൽ അതു ബഹുരസമായിരിക്കയും ചെയ്യും. ഗ്രാമ്യമോ അഗ്രാമ്യമോ എന്നും മറ്റുമുള്ള വിചാരം കൂടാതെ, തോന്നിയതു പറയുന്നമാതിരിയാണു് ഇദ്ദേഹത്തിന്റെ പോക്കു്” എന്നാണു് അവിടത്തെ അഭിപ്രായം.
കവിപുഷ്പമാല
ചില കവികളെ പഴങ്ങളാക്കി വർണ്ണിച്ചു വെണ്മണി അച്ഛനും അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാളും മറ്റും കൂടി എഴുതിയ “ഉച്ചത്തിൽപ്പറയുന്നു ഞാൻ” എന്ന ഒരു ശ്ലോകം മുൻപു് ഉദ്ധരിച്ചിട്ടുണ്ടല്ലോ. ആ രീതിപിടിച്ചു കുറേ അധികം കവികളെ പുഷ്പങ്ങളോടുപമിച്ചു കാത്തുള്ളിൽ അച്യുതമേനോൻ രചിച്ച ഒരു കൃതിയാണു് കവിപുഷ്പമാല. ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളിൽ കവിയുടെ രുചിഭേദത്തിന്നു പുറമേ ചിലപ്പോൾ വ്യക്തിഗതമായ പക്ഷപാതമോ വിദ്വേഷമോ കൂടി നിഴലിക്കുന്നതു സ്വാഭാവികമാകുന്നു. ആ വൈകല്യങ്ങളിൽ നിന്നു് അച്യുതമേനോന്നും ഒഴിഞ്ഞുനില്ക്കുവാൻ സാധിച്ചില്ല. അദ്ദേഹം പായ്ക്കാട്ടു നമ്പൂരി എന്നൊരു കവിയെ
“പായ്ക്കാടൻ, പട്ടിനക്കിക്കൃമിപുഴുകളരി–
ച്ചീച്ചയാർക്കുന്ന കണ്ടാ–
ലോക്കാനിച്ചീടുമെച്ചിൽക്കുഴിയതിൽ വളരും
കാവളപ്പൂവതത്രേ”
എന്നു മര്യാദയില്ലാതെ ശകാരിച്ചു. ആ അഭിപ്രായത്തിനു മഹൻ വിരോധിയല്ലായിരുന്നു താനും. എന്നാൽ തന്റെ സ്നേഹിതന്മാരായ വയസ്കര മൂസ്സിനും മറ്റും കാത്തുള്ളി നല്കിയ സ്ഥാനം തീരെ മതിയായില്ലെന്നു് അദ്ദേഹത്തിനു തോന്നി. അതുകൊണ്ടാണു് പ്രസ്തുത കൃതിയെപ്പറ്റിയുള്ള അഭിപ്രായം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ക്രോധാവിഷ്ടനായതു്. എങ്കിലും അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും ആക്ഷേപയോഗ്യങ്ങളായി കാണപ്പെട്ടു. വിശേഷിച്ചു മഹാകവി കൊച്ചുണ്ണിത്തമ്പുരാനെപ്പറ്റി അദ്ദേഹത്തെ കൈതപ്പൂവിനോടോ, താമരപ്പൂവിനോടോ, മുല്ലപ്പൂവിനോടോ ഉപമിക്കുവാൻ യോഗ്യതയില്ലെന്നു് ഉപന്യസിച്ചുകൊണ്ടു്
“കേട്ടാൽ ഭങ്ഗി ചുരുക്കമല്പരസമദ്ധാരാളമിത്യാദികൊ–
ണ്ടാട്ടേ നൽപ്പവിഴാഖ്യമല്ലികയതാകട്ടേ പകിട്ടെന്നിയേ
എന്നു പറഞ്ഞത് അക്കാലത്തുള്ള അദ്ദേഹത്തിന്റെ കവിതയുടെ നിലയ്ക്കു കടന്നുതന്നെ പോയി. അദ്ദേഹം പിൻകാലത്തു് അതിനെപ്പറ്റി ഖേദിച്ചു എന്നുള്ളതിനു ഭൂതിഭൂഷചരിതത്തിൽ കൊടുങ്ങല്ലൂരിൽ ചെന്നാൽ
“കൊച്ചുണ്ണിഭൂപനുടെ കോമളവക്ത്രചന്ദ്രൻ
മെച്ചംകലർന്നു ചൊരിയും കവിതാമൃതം മേ
അച്ഛിന്നമോദമൊടു നിച്ചലുമാസ്വദിയ്ക്കാം.”
എന്നുള്ള പ്രസ്താവന പര്യാപ്തമായ സാക്ഷ്യം വഹിക്കുന്നു. ഒറവങ്കരരാജനുമായും കാത്തുള്ളി ആ വിഷയത്തിൽ വാദകലഹം llllനടത്തീട്ടുണ്ടു്. ഈ കവിപുഷ്പമാലാവാദം 1060-ാമാണ്ടിടയ്ക്കായിരിക്കണം. പിന്നീടു് 1061-ൽ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിഭാരതവും അനന്തരകാലങ്ങളിൽ ആ പദ്ധതിയിൽ മൂലുർ എസ്. പത്മനാഭപ്പണിക്കരുടെ കവിരാമായണവും ഒടുവിൽ കുഞ്ഞുകൃഷ്ണമേനോന്റെ കവിമൃഗാവലിയും കോയിപ്പള്ളി പരമേശ്വരക്കുറുപ്പിന്റെ കവിപക്ഷിമാലയും ആവിർഭവിച്ചു. വേറേയും അത്രതന്നെ ഗുണമില്ലാത്ത ഇതരകൃതികളും ഉണ്ടായി. എല്ലാ കൃതികളും നിശിതമായ വാദപ്രതിവാദത്തിനു വിഷയീഭവിക്കുകയും ചെയ്തു. കവിക്കു വീരരസപ്രധാനങ്ങളായ ശ്ലോകങ്ങൾ നിർമ്മിക്കുന്നതിനുള്ള വൈഭവവും പ്രതിയോഗിയെ അധിക്ഷേപാസ്ത്രങ്ങൾകൊണ്ടു മർമ്മവേധനം ചെയ്യുന്നതിനുള്ള സാമർത്ഥ്യവും ആ പ്രത്യുക്തിയിൽ തെളിഞ്ഞുകാണാം.
“ശങ്കാഹീനം ശശാങ്കാമലതരയശസാ
കേരളോൽപന്നഭാഷാ–
വൻകാട്ടിൽസ്സഞ്ചരിക്കും സിതമണിധരണീ–
ദേവഹര്യക്ഷവര്യൻ
ഹുങ്കാരത്തോടെതിർക്കും കവികരിനിടിലം
തച്ചുടയ്ക്കുമ്പൊൾ നിന്ദാ–
ഹങ്കാരംപൂണ്ട നീയാമൊരു കുറുനരിയെ–
ക്കൂസുമോ കുന്നിപോലും?”
എന്നതു പ്രസ്തുതകൃതിയിലെ ഒരു ശ്ലോകമാണു്. ഈ ശ്ലോകത്തിന്റെ ആശയം പഴയതാണെങ്കിലും ഭാഷയിൽ അതിന്റെ ആവിഷ്കരണം ഗംഭീരമായിട്ടുണ്ടു്.
കാമതിലകം ഭാണം
ഭാഷയിൽ കൊച്ചുണ്ണിത്തമ്പുരാന്റെ സോമതിലകം, വെണ്മണിമഹന്റെ കാമതിലകം, ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാന്റെ മദനമഞ്ജരീ വിലാസം, ഇളയിടത്തു തൈക്കാട്ടു മൂസ്സതിന്റെ ശൃങ്ഗാര മഞ്ജരീമണ്ഡനം, എരുവയിൽ എം. ചക്രപാണിവാരിയരുടെ മാധവീശേഖരം എന്നിങ്ങനെ അഞ്ചു ഭാണങ്ങളേ ആവിർഭവിച്ചിട്ടുള്ളു. സോമതിലകമോ കാമതിലകമോ ആദ്യമുണ്ടായതെന്നു നിശ്ചയമില്ലെങ്കിലും അവ രണ്ടും നിഷ്കർഷിച്ചു വായിച്ചതിൽ സോമതിലകമായിരിക്കണം കാമതിലകത്തിനു മാർഗ്ഗദർശനം ചെയ്തതു് എന്നു് എനിക്കു തോന്നുന്നു. രണ്ടിലും ഗദ്യമെന്നൊന്നു് ഇല്ലെന്നു തന്നെ പറയാം. സംസ്കൃതഭാഷണങ്ങളിൽ “കിം ബ്രവീഷി?” എന്നു ഗദ്യം പ്രയോഗിക്കേണ്ട ഘട്ടങ്ങളിൽ കൊച്ചുണ്ണിത്തമ്പുരാൻ
“എന്നേവം പറയുന്നോ നീയിന്നേരം പരമപ്രിയേ?
നിന്നെ നിന്നെക്കുറിച്ചുള്ളിൽ നന്ദിയുള്ളെന്നൊടഞ്ജസാ?”
എന്നും, വെണ്മണി മഹൻ
“ഈ വിധം പറയുന്നോ നീ കേവലം പരമപ്രിയേ?
സാർവധാനത്തിലങ്ങേറ്റം സേവനാമെന്നൊടിന്നഹോ?”
എന്നും ശ്ലോകം ചൊല്ലുന്നു.
“നടന്നാനേവമോതീട്ടാ നടനും നടിയും തദാ
ഉടനേ വന്നുചേരുന്നു വിടനാഥനനന്തരം”
എന്നു തമ്പുരാൻ പറയുമ്പോൾ നമ്പൂരിപ്പാടു്,
“നടനേവമുരച്ചാശു നടന്നാൻ നടിയൊത്തഹോ
വടിവോടഥ ചേരുന്നുണ്ടുടനാ വിടനായകൻ.”
എന്നാണ് പറയുന്നതു്. സോമതിലകത്തിലെ പാത്രങ്ങൾക്കു് എല്ലാം കുഞ്ചിക്കുട്ടി, പാറു തുടങ്ങിയ നാടൻപേരുകളാണു് കൊടുത്തിട്ടുള്ളതു്. ആനന്ദവല്ലി, സംഗീതമഞ്ജരി മുതലായവയാണു് (സംസ്കൃതരീതിയനുസരിച്ചു്) കാമതിലകത്തിൽ സ്വീകരിച്ചിരിക്കുന്ന പേരുകൾ എന്നൊരു വ്യത്യാസമുണ്ടു്. കാമതിലകം മുഴുവനായിട്ടില്ല. രവിവർമ്മ കോയിത്തമ്പുരാന്റെ മദനമഞ്ജരീവിലാസത്തിൽ അല്പമേ കിട്ടീട്ടുള്ളു. അതും അപൂർണ്ണമായിരിക്കുവാനാണ് മാർഗ്ഗം. 1067-ൽ രചിച്ച വാരിയരുടെ മാധവീശേഖരം പൂർത്തിയായിട്ടുണ്ടു്. അതോടുകൂടി ഭാഷാഭാണങ്ങളുടെ ചരിത്രം അവസാനിക്കുന്നു. പത്തു സംവത്സരത്തേക്കു മാത്രമേ ആ പ്രസ്ഥാനത്തിനു് ആയുര്യോഗമുണ്ടായിരുന്നുള്ളു. അസഭ്യചിത്രങ്ങൾ പ്രദർശിപ്പിക്കാതെ കഴിക്കുവാൻ നിർവാഹമില്ലാത്ത താദൃശങ്ങളായ കൃതികൾ മേലും ഉണ്ടാകാത്തതു് അന്നത്തെ വിമർശകന്മാരുടെ പ്രതിഷേധം മൂലമായിരുന്നു. അതു നന്നായിതാനും. സംസ്കൃതത്തിൽ ഭാണനിർമ്മിതിയുടെ കാര്യം ഒന്നു വേറെയാണു്. അതു വ്യവഹാരഭാഷയല്ലാത്തതുകൊണ്ടു് അത്തരത്തിലുള്ള രൂപകങ്ങളുടെ മർമ്മം സാധാരണ ജനങ്ങൾക്കു സുഗ്രഹമല്ല. അല്ലെങ്കിൽത്തന്നെയും ആ ഭാഷയ്ക്കു് “അലങ്കരണമാമെല്ലാപ്പദാർത്ഥങ്ങളും” എന്നും സമർത്ഥിക്കുവാൻ പാടില്ലായ്കയില്ല.
അത്യന്തം അക്ലിഷ്ടമനോഹരങ്ങളായ ശ്ലോകങ്ങൾ കാമതിലകത്തിൽ ധാരാളമുണ്ടു്. താഴെ കാണുന്ന കാളയുടെ ചിത്രം നമ്പൂരിപ്പാട്ടിലേക്കല്ലാതെ വരയ്ക്കുവാൻ സാധിക്കുകയില്ല.
“വട്ടക്കണ്ണും വഴിക്കുള്ളകിഴുകളതു കു–
ത്തീട്ടു ചെമ്മണ്ണു ചേരും
മൊട്ടക്കൊമ്പും കുളമ്പും കുടിലനുടെ തുളു–
മ്പുന്ന വൻപും കൊടുമ്പും
കട്ടപ്പൂവാലുമെന്നീവക കലരുമൊരീ–
ക്കൂറ്റനെക്കാണ്കിലുള്ളം
ഞെട്ടിപ്പോം കല്ലു തിന്നീടിലുമുടനെ ദഹി–
ക്കും ദഹിക്കാത്തവന്നും.”
“വട്ടച്ചൂട്ടും കുനുട്ടും വലിയ തലയെടു–
പ്പും നടപ്പും വെടിപ്പും
പൊട്ടിച്ചുള്ളഞ്ജനക്കല്പൊടിയൊടു കിടയാം
വൻകറുപ്പും നിരപ്പും
പൊട്ടിച്ചോരുന്ന ഗർവ്വും ശിവശിവശിവനേ!
പൈക്കളെച്ചെന്നു കുത്തി–
ക്കട്ടിച്ചോരം വരുത്തുന്നിവനുടെ തടിയും
താടയും പേടിയാകും.”
ചുവടേ ചേർത്തിരിക്കുന്ന സൂതികാവർണ്ണനവും ആ അനുഗൃഹീതകവിക്കേ നിർവ്വഹിക്കുവാൻ കഴിയൂ.
“തൈലം താൻ തന്നെ പൊത്തിത്തലമുടി മുറുകെ–
ക്കെട്ടിനിർത്തീട്ടു വട്ട–
ശ്ശീലക്കെട്ടൊന്നു കെട്ടീട്ടുടനുടനെ മുറു–
ക്കിക്കരിച്ചുണ്ടുമാക്കി
മാലെന്യേ മഞ്ഞൾ ചേർന്നോരുടുപുടവ മുല–
ക്കച്ചയോടും മലർന്നാ–
ക്കാലും നീട്ടിക്കിടപ്പാണിവൾ ചെറിയ കയർ–
ക്കട്ടിലിൽക്കുട്ടിയോടും.”
നാടകങ്ങൾ
നമ്പൂരിപ്പാടിലെ നാലു നാടകങ്ങളുടേയും നില പരുങ്ങൽ തന്നെ. പീയൂഷവീര്യോദയത്തിനാണു് അല്പമെങ്കിലും മെച്ചം. പ്രച്ഛന്നപാണ്ഡവത്തിലെ ഇതിവൃത്തം അജ്ഞാതവാസവും, പുരന്ദരാരുണത്തിലേതു ബാല്യുത്ഭവവും പീയൂഷവീര്യോദയത്തിലേതു് അമൃതമഥനവുമാണു്. അതി മോഹത്തിലെ പ്രതിപാദ്യം മാത്രമേ സ്വകപോലകല്പിതമായുള്ളു. 1064-ൽ കൊച്ചുണ്ണിത്തമ്പുരാൻ കല്യാണീനാടകം ഉണ്ടാക്കി. അതുപോലെ ഒരു നാടകം തന്നെക്കൊണ്ടു് എഴുതാൻ സാധിക്കയില്ലെന്നു കൊച്ചിയിലെ ഇക്കാവമ്മത്തമ്പുരാന്റെ പുത്രൻ മിടുക്കൻതമ്പുരാൻ പറഞ്ഞതുകൊണ്ടു വാശികേറിയാണു് കവി അതിമോഹമെഴുതുവാൻ തുടങ്ങിയതു് എന്നു് ആ നാടകത്തിന്റെ പ്രസ്താവനയിൽ കാണുന്നു.
“കല്യൻ കൊച്ചുണ്ണിഭൂപൻ കവിമണി ചരമാ–
ബ്ധീശ്വരൻ തീർത്തൊരോമൽ–
കല്യാണീനാടകംപോലൊരു സരസകൃതി–
ക്കങ്ങുമാളല്ലതെന്നു്
ചൊല്ലേറും കാവുരാജ്ഞീതനയരതിൽ മിടു–
ക്കാഖ്യനാം മാടഭൂപൻ–
ചൊല്ലാൽ ശൌര്യംപിടിച്ചാസ്സിതമണി മണിയാ–
യൊത്തുതാൻ തീർത്തതാണേ.”
കുഞ്ഞിക്കുട്ടി, കുഞ്ഞിക്കോമരു്, ചെറിയ മുത്തശ്ശി ഈ മൂന്നു പാത്രങ്ങളേ രങ്ഗപ്രവേശനം ചെയ്യുന്നുള്ളു. ഒന്നാമങ്കംപോലും പൂർണ്ണമായിട്ടുമില്ല. മുത്തശ്ശിയുടെ വർണ്ണനം കേമമായിട്ടുണ്ടു്.
“കോന്ത്രപ്പല്ലാക്കുറുമ്പൻതല, തലവിറ, കൊ–
ക്രക്കുരച്ചേങ്ങലേത്താ
പ്പന്തർഭള്ളാഭിചാരപ്പണികൾ ദുര ദുരൂ–
ഹങ്ങൾ കൂനുൾക്കുനുട്ഠ്
ചിന്തിത്താഴത്തുടുപ്പീ നടവടി വടി നൽ–
ക്കോട്ടുകാലീറ വേശ്യാ–
തന്ത്രച്ചൊല്ലീവകക്കോപ്പുടയ ചെറിയ മു–
ത്തശ്ശിയത്യുഗ്രമൂർത്തി.”
വലിയ മുത്തശ്ശിയുടെ വർണ്ണനം അതിലും കേമമാണു്.
“ബപ്പിത്തം വാണി വാർദ്ധക്യമൊരപകടവാ–
ക്കേറ്റമൂറ്റം മുറുക്കി–
ച്ചപ്പും ശബ്ദങ്ങൾ ചപ്രത്തല വിറ ചെര ചീ
ങ്കണ്ണു വാവട്ടിവഡ്ഢി
അപ്പക്കാൽമന്തു മോന്തയ്ക്കൊരു മറു ദുര ദു–
ഷ്ടീർഷ്യ ദേഷ്യം മഹാ കാ–
മഭ്രാന്തിത്യാദിയൊത്തീ വരണ വലിയ മു–
ത്തശ്ശി വല്ലാത്തതാണു്.”
“കുട്ടിക്കുരംഗമിഴിയാമുമതന്റെ ചട്ട
പൊട്ടിക്കുരുത്തിളകുമക്കുളുർകൊങ്ക രണ്ടും
മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടുള്ള
കുട്ടിക്കു ഞാൻ കുതുകമോടിത കുമ്പിടുന്നേൻ.”(അതിമോഹം)
എന്നും,
പയ്യെപ്പൈക്കുട്ടിതന്നെപ്പരിചിനൊടു പിടി
ച്ചുന്തിനീക്കീട്ടു തള്ള–
പ്പയ്യിൻകാൽക്കൂടണഞ്ഞിട്ടകിടവിടവിടെ–
ത്താൻ പതുക്കെത്തലോടി
തയ്യാറായ് മുട്ടുകുത്തിത്തദനു മുഖമുയ–
ർത്തിച്ചുരത്തും നറുമ്പാ–
ലയ്യാ! മുട്ടിക്കുടിക്കും പശുപശിശുപദം
കേവലം മേവലംബം.”(പ്രച്ഛന്നപാണ്ഡവം)
എന്നും മറ്റുമുള്ള സരസശ്ലോകങ്ങൾ ഈ നാടകങ്ങളിൽ കാണാം.
തുള്ളലുകൾ
പാഞ്ചാലീസ്വയംവരവും ജൂബിലി മഹോത്സവവുമാണു് കവിയുടെ രണ്ടു തുള്ളലുകൾ എന്നു പറഞ്ഞുവല്ലോ. രണ്ടും വളരെ നന്നായിട്ടുണ്ടു്. കുഞ്ചന്റെ ഗുട്ടുകളെല്ലാം നമ്പൂരിപ്പാടും പത്തിനെട്ടു വശമാക്കീട്ടുണ്ടു്. കരീന്ദ്രന്റെ സന്താനഗോപാലം ശീതങ്കൻ തുള്ളൽ ആ പദ്ധതിയിൽ ആവിർഭവിച്ചതിനുമേൽ അത്ര നല്ല തുള്ളലുകൾ വേറെയാരും എഴുതീട്ടില്ല. പാഞ്ചാലീസ്വയംവരത്തിലെ ലക്ഷ്യനിർമ്മിതി, പ്രഭാതം മുതലായ വിഷയങ്ങൾ അദ്ദേഹം വർണ്ണിച്ചിരിക്കുന്നതു് ഏറ്റവും സമഞ്ജസമായിരിക്കുന്നു. മുഴുവൻ കിട്ടാത്തതു ഭാഷയുടെ ഭാഗ്യദോഷം തന്നെ. ജൂബിലിമഹോത്സവത്തിലെ
“ഭോഷ്കറിയാത്തൊരു മാധവനിളയതു
പേഷ്കാരവർകളൊരുത്തരവായി.
കേൾക്കണമോടികളിപ്പാൻ വന്നിഹ
പാർക്കും പരിഷകളെന്നുടെ വാക്യം.
പാഞ്ഞിക്കരയിലുഴന്നാൽപ്പോരാ
പോഞ്ഞിക്കരയിൽപ്പോയിവരേണം.
ആഞ്ഞുവലിപ്പിൻ കയ്യുകളിത്തിരി
തേഞ്ഞാലെന്തൊരു തേങ്ങയതാണു്?”
എന്നും മറ്റുമുള്ള വരികൾ കേട്ടാൽ ആരും ചിരിച്ചു മണ്ണുകപ്പും. പേഷ്കാരെക്കൊണ്ടു കവി ഒരു ദുഷ്പ്രഭുവിനെപ്പറ്റിയുള്ള ഐതിഹ്യം വിവരിപ്പിക്കുന്നതു ഹാസ്യത്തിനു നിറം കൂട്ടുവാൻ വേണ്ടിയാണു്, അപ്പീൽ ജഡ്ജിമാരെല്ലാം കൂടിക്കാഴ്ചയ്ക്കു വന്നു എന്നും അപ്പാത്തുരയ്യർ അന്നു മരിച്ചുപോയി എന്നും പറയേണ്ട ഘട്ടത്തിൽ കവി ഒരു ഊക്കൻ ഫലിതം പൊട്ടിച്ചിട്ടുണ്ടു്.
“അപ്പീൽജഡിജിമാരുമപ്പോൾ ഝടിതി വന്നു;
അപ്പാത്തുരയ്യൻമാത്രമല്പം തെക്കായിരുന്നു;
യമധർമ്മരാജാവിന്റെ സുമഹാജൂബിലിഘോഷം
ശ്രമിപ്പാൻപോയെന്നു കേട്ടു; നമുക്കത്രേ തത്ത്വമുള്ളു.”
കൈകൊട്ടിക്കളിപ്പാട്ടുകൾ
മഹന്റെ കൈകൊട്ടിക്കളിപ്പാട്ടുകൾക്കു കേരളത്തിൽ വളരെ പ്രചാരമുണ്ടു്. കാളിയ മർദ്ദനത്തിലെ “ഓമനക്കുട്ടൻ ഗോവിന്ദൻ ബലരാമനെക്കൂടെക്കൂടാതെ” എന്നും. “അന്നേരമമ്മയെടുത്തുകൊഞ്ചും നന്ദനൻ തന്നെ മടിയിൽ വച്ചു്” എന്നുമുള്ള ഭാഗങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്ന സൂക്ഷ്മനിരീക്ഷണശക്തി ആരെയും ആശ്ചര്യപരതന്ത്രരാക്കുവാൻ പോരുന്നതാണു്. ഹരിണീ സ്വയംവരത്തിൽ ദുർമ്മദൻ ഉർവശിയോടു പറയുന്ന
“കൂടിയാട്ടം സമാപിച്ചു നീ കനി–
വോടു ദൃഷ്ടിയാൽ കാട്ടിയ സങ്കേത–
വാടി പെട്ടെന്നറിഞ്ഞിട്ടു ഞാനിട–
കൂടിയിട്ടൊരു യാമമതായല്ലോ.
മോടികൂട്ടി നീ മുന്നമണഞ്ഞീടു–
മാടലോടുമില്ലെന്നോർത്തിതേവരെ
പാടുപെട്ടു പരുങ്ങി ഞാനിത്തരം
കേടു തട്ടുവാനെന്തൊരു കാരണം?
നാടു വിട്ടു പിഴച്ചൊരു മാർഗ്ഗത്തിൽ
ക്കൂടി നട്ടംതിരിഞ്ഞുനടക്കയോ?
ഊടു കിട്ടിയതില്ല നിമിത്തമെ–
ന്നോടു പെട്ടെന്നു ചൊല്ലുക വല്ലഭേ!
ചാടി വട്ടംപിടിക്കുന്നതൊത്തു നി–
ന്നാടി വട്ടണിപ്പൊൻമുലമാർമണേ!
പാടി മുട്ടിയോ മാനസം? വൈകാതെ
വാടി മട്ടോൽമൊഴി! നീ മമാന്തികേ.”
എന്നു തുടങ്ങി
“ധാടി കിട്ടിസ്സകലർക്കുമുൾക്കന–
ക്കേടു തട്ടിപ്പാൻ വൻപനെന്നിങ്ങനെ
മൂഢരിട്ടു പുകഴ്ത്തുന്നൊരങ്ഗജ–
നോടു വെട്ടണമങ്കമെന്തെങ്കിലും
ആടൽതട്ടാതണഞ്ഞലർസായക–
ക്രീഡ തുഷ്ട്യാ തകൃതി കുലുക്കുമ്പോൾ
മൂഢമട്ടലർബാണനെഴുന്നേറ്റു
മൂടുതട്ടി നടക്കും പൊടുന്നനേ”
എന്നവസാനിക്കുന്ന ഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പദഗുംഫനസാമർത്ഥ്യം പ്രശംസാപരിധിയെ അതിലംഘിച്ചു പരിശോഭിയ്ക്കുന്നു.
പലവക
ഈ വകുപ്പിൽനിന്നു കൂടി ചില നല്ല ശ്ലോകങ്ങൾ പ്രദർശിപ്പിക്കണമെന്നു തോന്നുന്നുണ്ടു്.
ശ്രീകൃഷ്ണസ്തുതി:
“ക്രീഡിച്ചും കീരവാണീമണികളൊടിടയിൽ–
ക്കയ്യിൽ നെയ് പാലിതെല്ലാം
മേടിച്ചും കട്ടശിച്ചും പ്രണതരിലലിവിൻ
നീർ തളിച്ചും തുണച്ചും
കൂടിച്ചും പാണ്ഡവർക്കുന്നതി, കുരുനിരയെ–
ത്തക്കമോർത്തങ്ങു കുണ്ടിൽ–
ച്ചാടിച്ചും വാണ ഗോപീജനസുകൃതസുഖ–
ക്കാതലേ! കൈതൊഴുന്നേൻ.”
സ്ത്രീചാടു:
“ചൂതേലുംകൊങ്കയാളേ! ചുണയെഴുമരവി–
ന്ദായുധൻ വന്നണഞ്ഞ–
മ്പെയ്താലും പിന്നെ മറ്റുള്ളവർ പറയുകിലും
പറ്റുവാൻ മറ്റൊരുത്തൻ
പെയ്തോലും പ്രീതി കൈക്കൊണ്ടൊരു സമയമഹോ!
നിന്നെ രത്നാഭിഷേകം
ചെയ്താലും ചെറ്റുമുൾക്കാമ്പിളകരുതിളമാൻ–
കണ്ണിമാർമൗലിമാലേ!”
സമസ്യാപൂരണം:
“ദ്വിജാവനം ചെയ്തരുളും ത്വദീയ–
ദ്വിജാധിപശ്രീ കവരുന്ന കീർത്ത്യാ
നിജാക്രമം വിട്ടഥ കൂരിരുട്ടാം
ഗജേന്ദ്രവൃന്ദം ഗഗനേ പറന്നു.”
നമ്പൂരിപ്പാടു് 1051-ആണ്ടു മുറജപത്തിൽ സന്നിഹിതനായ അവസരത്തിൽ ആയില്യംതിരുനാൾ മഹാരാജാവു ചൊല്ലിയതാണു് സമസ്യാരൂപത്തിലുള്ള നാലാമത്തെ പദം. കവി അതു പെട്ടെന്നു മേൽക്കാണുന്ന വിധം പൂരിപ്പിച്ചു. നിമിഷ കവിതയിൽ അദ്ദേഹത്തിന്നു ഭ്രമമില്ലായിരുന്നുവെങ്കിലും വേണ്ടി വന്നാൽ അതിനും ഏതവസരത്തിലും സന്നദ്ധനായിരുന്നു എന്നുള്ളതിനു പുരന്ദരാരുണത്തിലെ “വീതാശങ്കം വിധുസ്ത്രീ വടിവു വിധുധരൻ” ഇത്യാദി നാന്ദീശ്ലോകവും സാക്ഷിനില്ക്കുന്നു. അതു വയസ്കരയില്ലത്തുവെച്ചു് അവിടത്തെ ശാസ്താവിനെപ്പറ്റി ക്ഷണത്തിൽ ഉണ്ടാക്കിച്ചൊല്ലിയ ശ്ലോകമാണു്. ചുവടേ ചേർക്കുന്ന ശൃങ്ഗാരശ്ലോകവും അവിടെ വെച്ചു വയസ്കര മൂസ്സിന്റെ ഒരു സമസ്യ പൂരിപ്പിച്ചു ദ്രുതകവിതാരീതിയിൽ നിർമ്മിച്ചതാണെന്നു കൂടെയുണ്ടായിരുന്ന കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തിയിരിക്കുന്നു.
“കാണിക്കും കരുണാരസം കരുതിടാതങ്ഗോത്ഭവൻ വന്നു വ–
ക്കാണിക്കുന്നതിനാൽ നിനക്കു മമ സമ്പാദ്യങ്ങൾ സർവസ്വവും
കാണിക്കിട്ടെഴുമെന്നെയും കണവനെക്കാട്ടുംവിധം കൊഞ്ഞനം
കാണിക്കുന്നതിനെന്തു കാരണമെടോ! കഷ്ടം കലേശാനനേ!”
ഇതാ നോക്കുക മറ്റൊരു സമസ്യാ പൂരണം:
“ചാടിൻചട്ടം ചവിട്ടിച്ചിതറിയതിൽ മുതി–
ർന്നോമനക്കാലു പൊക്കി–
ച്ചാടുമ്പോൾച്ചന്തി കുത്തിച്ചതുപുതയഥ വീ–
ണേറെ മേൽച്ചേറണിഞ്ഞും
ചാടുന്തിപ്പിച്ചവയ്ക്കും ചതിയുടയ ചലൽ–
ക്കണ്ണനാം കണ്ണനെച്ചാ–
ഞ്ചാടിച്ചാരത്തു ചാരുസ്മിതരുചി ചിതറി–
ക്കൊണ്ടു കണ്ടീടണം മേ.”
വർണ്ണനം–ഒരു വിരൂപയായ സ്ത്രീ:
“ഈരും പേനും പൊതിഞ്ഞീടിന തലയുമഹോ!
പീള ചേർന്നോരു കണ്ണും
പാരം വാനാറ്റവും കേളിളിയുമൊളിയളി–
ഞ്ഞൊട്ടുമാറൊട്ടു ഞാന്നും
കൂറോടയ്യൻകൊടുത്തീടിന തുണിമുറിയും
കൊഞ്ഞലും കൊട്ടുകാലും
നേരമ്പോക്കല്ല ജാത്യം പലതുമിനിയുമു–
ണ്ടെങ്കിലും മങ്കയല്ലേ?”
ഒരു ദുഷ്കവിയോടു്:
“എന്നേ വിസ്മയമേതുമില്ല കവിതാസാമർത്ഥ്യമെന്നാൽ ഭവാ–
നിന്നേറെക്കഷണിച്ചിവണ്ണമുളവാക്കീട്ടെന്തു സാധ്യം സഖേ?
മുന്നം ഗർഭിണിയായനാൾ മുദിതയായ് മാതാവു നേർന്നിട്ടതു–
ണ്ടെന്നോ താൻ കവിയായ് ജനങ്ങളെ ഞെരുക്കീടേണമെ–
ന്നിങ്ങനെ?”
48.5.15.1വെണ്മണിയും അർത്ഥാലങ്കാരവും
അർത്ഥാലങ്കാരപ്രധാനങ്ങളായ ശ്ലോകങ്ങൾ നിർമ്മിക്കുവാനും മഹനു കഴിയുമായിരുന്നു എന്നുള്ളതു ഞാൻ അത്ര സമ്മതിക്കുന്നില്ല. അങ്ങനെയുള്ള ചില ശ്ലോകങ്ങൾ അങ്ങിങ്ങുണ്ടെങ്കിലും അവയെല്ലാം സംസ്കൃതപദ്യങ്ങളുടെ അനുകരണരൂപത്തിലുള്ളതാണു്. ഒരു ശ്ലോകം എനിക്കു വിശിഷ്ടമായി തോന്നീട്ടുണ്ടു്. അതു താഴെ പകർത്തുന്നു.
“മന്യേ! മേടസ്ഥിതേ! കേളിട വദ മിഥുനാ
പ്തിക്കു നൽക്കർക്കടാഗ്രം
തന്നേ നിന്നുള്ളു സിംഹോദരി! കവലയഭൃൽ
കന്യകേ! നിസ്തുലാഭേ!
ഇന്നേകീടെൻ ധനുഭ്രൂ കുടി! മകരമിഴി!
ത്വൽകുചസ്വർണ്ണകുംഭം
തന്നേമീനധ്വജാസ്ത്രാമയമിവനിതൊരാ
ണ്ടായി കൊണ്ടാടിടുന്നു.”
48.5.15.2വെണ്മണിമഹനും ശൃംഗാരരസവും
പൂരപ്രബന്ധത്തിലും ഭൂതിഭൂഷചരിതത്തിലും കാമതിലകം ഭാണത്തിലും നിരവധി മുക്തകങ്ങളിലും മറ്റും വെണ്മണിക്കൃതികളിൽ അതിപ്രധാനമായിക്കാണുന്ന ഒരു ദോഷം അവയിലെ മൂരിശ്ശൃംഗാരമാണു്. അത്തരത്തിലുള്ള വർണ്ണനങ്ങൾ ഇക്കാലത്തു് ആർക്കും ഉദ്വേഗജനകമാകുന്നതിൽ ആശ്ചര്യമില്ല. അവയെങ്ങനെ ആ കൃതികളിൽ കടന്നുകൂടിയെന്നു് അല്പമൊന്നു് ആലോചിക്കേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ വെണ്മണിമഹൻ ഒരു വേശ്യാലമ്പടനോ ദുരാചാരനിരതനോ ആയിരുന്നില്ല എന്നുള്ളതിനു സമകാലികന്മാരുടെ രേഖകൾ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം ഈശ്വരഭക്തനും ആചാരശ്ലക്ഷ്ണനുമായിരുന്നു. അഹങ്കാരം, അസൂയ, പരനിന്ദ മുതലായ ദുർഗ്ഗുണങ്ങൾ അദ്ദേഹത്തെ തീണ്ടിയിരുന്നതേയില്ല. “പരബ്രഹ്മം കണ്ടമരുന്ന വെണ്മണി മഹൻ നമ്പൂരി” എന്നു് അദ്ദേഹത്തെപ്പറ്റി കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഒരിക്കൽ വർണ്ണിച്ചിട്ടുണ്ടു്. അങ്ങനെയുള്ള ഒരാൾ പൂരപ്രബന്ധം പോലെയുള്ള ഒരു കൃതി എഴുതി അതു കൊച്ചിക്കോവിലകത്തെ ഒരു തമ്പുരാട്ടിക്കു സമർപ്പിച്ചതു തനിച്ച വിടത്വത്തിന്റെ തള്ളിച്ച കൊണ്ടാണെന്നു തീർച്ചപ്പെടുത്തുന്നതു് അസംബന്ധമായിരിക്കും. ദുരാചാരത്തിൽ നിന്നു സ്ത്രീപുരുഷന്മാരെ ഉദ്ധരിക്കുന്നതിനു “ന രാവണവൽ” എന്ന മാർഗ്ഗമാണു് അദ്ദേഹം സ്വീകരിച്ചതു് എന്നു് ഊഹിക്കുന്നതിലും അല്പം അനുപപത്തിയുണ്ടു്. ആ ഉദ്ദേശ്യവും അദ്ദേഹത്തിനുണ്ടായിരിക്കാം. അതാണല്ലോ അംബോപദേശത്തിന്റെ ഒടുവിൽ ആ വൃദ്ധവേശ്യയുടെ വാക്യം ആമ്പാടിയിൽവെച്ചു ശ്രീകൃഷ്ണൻ കേട്ടതാണെന്നും “ഗൗരീതൃക്കാല്ക്കൽത്തന്നെ ചെന്നിന്നിയുമണക തകർക്കാതെ ഹൃൽക്കാതലേ നീ” എന്നും പാപപരിഹാരരൂപത്തിൽ വ്യംഗ്യമായും, അതിമോഹം നാടകത്തിന്റെ പ്രസ്താവനയിൽ സൂത്രധാരൻ നടിയോടു്
“ഭാര്യേ! ഭഗവൽകഥയെന്നാര്യേ! തോന്നില്ല കേൾക്കിലെന്നാലും
കാര്യമതാണൊടുവിലിതിൻ വീര്യമതാമർത്ഥമോർക്കിലത്യർത്ഥം”
“അഹം ഭാവജ്ഞേ കേളിഹ പറവനാർക്കും സ്ഥിതി മറ–
ന്നഹംഭാവം പുച്ഛം പിശുനത ദുരന്തം ദുര പരം
അഹങ്കാരം ദുഷ്ടാക്കപടമതിമോഹങ്ങളിവയ–
ന്വഹം കായ്ക്കാതേ നല്ലറിവു ഹൃദയേ ചേർക്കുമിതയേ.”
എന്നു വാച്യമായും കവി തന്റെ അഭിസന്ധി എന്തെന്നു നിർദ്ദേശിച്ചിരിക്കുന്നതു്. പക്ഷേ ആ ഉദ്ദേശ്യത്തിനു പ്രത്യക്ഷത്തിൽ ബാധകമായുള്ള ഭാഗങ്ങൾ പലതും പ്രകൃതകൃതികളിൽ ഉണ്ടെന്നുള്ളതു മറച്ചുവയ്ക്കേണ്ടതില്ല. അന്നത്തെ സാമുദായികാചാരങ്ങളുടെ പ്രതിഫലനമാണു് അവയിൽ കാണുന്നതെന്നു പറയുന്നതും മുഴുവൻപരമാർത്ഥമല്ല. അല്പമെല്ലാം അദ്ദേഹത്തിന്റെ മാറുമറയ്ക്കാത്ത കവിതാകാമിനിയെ അങ്ങനെയും നിരീക്ഷിക്കാമെന്നേയുള്ളു. പിന്നെയെന്താണു് കവിയുടെ യഥാർത്ഥമായ ആശയമെന്നു ചോദിച്ചാൽ താനും കേൾക്കുന്നവരും പൊട്ടിച്ചിരിക്കണമെന്നുള്ളതുതന്നെയാണു് എന്നു് എനിക്കു തോന്നുന്നു. അതു കൊണ്ടാണു് താൻ വർണ്ണിക്കുന്ന കൂത്തുകളിൽ കവി തന്നെയും കൂടി ഒരു പാത്രമാക്കി,
“നന്നല്ലാകൃതിയെങ്കിലും പ്രകൃതിയും ബോധിച്ചതില്ലെങ്കിലും
നിന്ദിക്കേണ്ടവനെങ്കിലും നിഖിലവും ദോഷങ്ങളാണെങ്കിലും
കന്ദർപ്പക്കളിയല്ലയോ? കഠിനമായ്വന്നങ്ങിരന്നില്ലയോ?
പിന്നെ ബ്രാഹ്മണനല്ലയോ? സകലവും ചിന്തിച്ചു നോക്കേണ്ടയോ?”
എന്നും മറ്റും വങ്കത്തം എഴുന്നള്ളിക്കുന്നതു്. വെണ്മണിയുടെ ശൃംഗാരം വാസ്തവത്തിൽ ആ രസത്തെ പശ്ചാത്തലമാക്കിക്കൊണ്ടുള്ള ഹാസ്യമാണു്. അതിനു വേണ്ട ശബ്ദകോശവും ശൈലീ സംഹിതയും ആശയസാമഗ്രിയുമാണു് അദ്ദേഹത്തിനു സ്വാധീനം. മറ്റൊരു രസത്തിന് അവയുണ്ടെന്നു പറയണമെങ്കിൽ അതു ബീഭത്സവും.
48.5.15.3മഹനു സാഹിത്യലോകത്തിലെ സ്ഥാനം
അതിമോഹം നാടകത്തിൽ കവി സൂത്രധാരനെക്കൊണ്ടു നടിയോടു് “രാമ രാമ! അദ്ദേഹത്തിന്റെ കവിതയല്ലാതെ വേറിട്ടൊരാളുടെയെങ്കിലും ഇപ്പോൾ അത്ര നടപ്പുണ്ടോ?” എന്നു ചോദിപ്പിച്ചിരിക്കുന്നതിൽ അത്യുക്തിയുടെ പ്രസങ്ഗമേയില്ല. കേരളത്തിലെ സാമാന്യ ജനങ്ങളുടെ ഏകമഹാകവി അക്കാലത്തു് അദ്ദേഹം തന്നെയായിരുന്നു. അവർക്കുമേൽ അരയങ്ഗുലംപോലും ഉയരാതെ അവരെ അവിച്ഛിന്നധാരമായ നർമ്മോക്തികൊണ്ടു് ആഹ്ലാദിപ്പിച്ച അദ്ദേഹത്തെ അവർ ഒരു അവതാരപുരുഷനായി കൊണ്ടാടിയതിൽ എന്താണു് അത്ഭുതം? കുഞ്ചൻനമ്പിയാർ പാട്ടിൽ പാടിയതു് അദ്ദേഹം ശ്ലോകത്തിൽചൊല്ലി; ശ്ലോകം പാട്ടിനെക്കാൾ മുഖസ്ഥമാക്കുവാൻ സുകരമായിരുന്നതുകൊണ്ടു് അവർ അദ്ദേഹത്തിന്റെ കൃതികൾ മറ്റാരുടേതിനേയുംകാൾ കൂടുതലായി ഓർമ്മയിൽവച്ചുകൊണ്ടു് അതിന്റെ രസം വേണ്ടപ്പോഴെല്ലാം അനുസന്ധാനദ്വാരാ ആസ്വദിച്ചു. ഒരിക്കൽ കേട്ടാൽ ഉള്ളിൽ തട്ടാതെയും ഓർമ്മയിൽ നില്ക്കാതെയുമുള്ള ശ്ലോകം ഒന്നുപോലും അദ്ദേഹം ഉണ്ടാക്കാത്തതുകൊണ്ടു് ആ സ്വർഗ്ഗീയമായ സ്വൈരവിഹാരത്തിനു് അവർക്കു യാതൊരു പ്രതിബന്ധവും നേരിട്ടതുമില്ല. ചില കൃതികളിലെ വിഷയങ്ങൾ ചുറ്റുപാടുമുള്ള സംഭവങ്ങളിൽ നിന്നു സ്വീകരിച്ചവയായിരുന്നതിനാൽ അവ അവരെ അത്യധികം ആകർഷിച്ചു. പണ്ഡിതന്മാരും ആ കൃതികളിൽ അകമഴിഞ്ഞു ലയിച്ചു. പാദപൂരകങ്ങളായ ‘അതു’ മുതലായ നിരർത്ഥകശബ്ദങ്ങളിൽ അവർ ദൃഷ്ടിവച്ചില്ല; ആ കഴമ്പില്ലായ്മയും അവർക്കു് അരോചകമായി തോന്നിയില്ല. മറ്റുള്ളവരുടെ കൂട്ടത്തിൽ ചേർന്നു് അവരും ഉറക്കെച്ചിരിച്ചു. ഇതാണു് വെണ്മണി മഹൻ നമ്പൂരിപ്പാട്ടിലെ വിശ്വോത്തരമായ വിജയത്തിന്റെ രഹസ്യം. അനവധി വാസനാസമ്പന്നന്മാരായ കവികൾക്കു് അദ്ദേഹം മാർഗ്ഗദർശനം ചെയ്തു; അവർ ആ പ്രസ്ഥാനത്തിനു് ഉത്തരോത്തരം ഉൽക്കർഷം നല്കി. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിലേ യുവാക്കന്മാർ ആ വഴിക്കു സഞ്ചരിക്കാതെയായിട്ടുള്ളു. അതിനുള്ള കാരണങ്ങൾ പ്രകൃതത്തിൽ വിസ്തരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
അദ്ധ്യായം 49 - കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ
(ക്രി. പി. പതിനെട്ടാം ശതകം, ഉത്തരാർദ്ധം തുടർച്ച)
49.1കൊച്ചുണ്ണിത്തമ്പുരാൻ (1033–1101)
ഇങ്ങനെ വെണ്മണി മഹൻനമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ അന്യാദൃശമായ വചോവിലാസത്താൽ ആകർഷകമാക്കിത്തീർത്ത ഭാഷാ കവിതയിലെ നവീനപ്രസ്ഥാനത്തിനു പിന്നെയും ചില കോട്ടങ്ങളും കുറവുകളുമുണ്ടായിരുന്നു. അവയെ ദൂരീകരിച്ചു് അതിനു ബഹുമുഖമായ രാമണീയകം വർദ്ധിപ്പിച്ചു നിരവധി ഗ്രന്ഥങ്ങളുടെ നിർമ്മിതിമൂലം കൈരളിയെ വിഭവസമൃദ്ധവും വിലാസ മധുരമാക്കിത്തീർത്ത രണ്ടു മഹാപുരുഷന്മാരാണു് കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനും.
ജനനം
കൊച്ചുണ്ണിത്തമ്പുരാൻ 1033-ാമാണ്ടു മീനമാസം 17-ാം൹ ഉത്രം നക്ഷത്രത്തിൽ ജനിച്ചു; രാമവർമ്മാ എന്നായിരുന്നു സാക്ഷാൽ നാമധേയം, ഉത്തര ഫൽഗുനിയിൽ ജനിച്ചതു കൊണ്ടു താൻ ഫൽഗുനനാണെന്നും, തന്റെ കവിതാവീര്യത്തെ പ്രാകാശിപ്പിക്കുന്നതുകൊണ്ടുകൂടിയാണ് ഫല്ഗുനന്റെ പാശുപതലാഭം, കാലകേയവധം മുതലായ അപദാനങ്ങളെ വർണ്ണിക്കുന്ന സ്വകീയമായ നാടകത്തിനു ഫല്ഗുനവീര്യം എന്നു പേർ കൊടുത്തതെന്നും കവി ആ നാടകത്തിന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ടു്. അമ്മ വിദൂഷിയായ ഇക്കാവമ്മത്തമ്പുരാട്ടിയും അച്ഛൻ പൂരാടത്തു നമ്പൂരിയുമായിരുന്നു. ആ നമ്പൂരിയുടെ പേർ ശങ്കരനെന്നായിരുന്നു എന്നു പഴമക്കാർ പറയുന്നു. പൂരാടത്തില്ലം അങ്കമാലിക്കു സമീപമാണു്. തന്നിൽ “കൈതവമില്ലാതെയുള്ള ഗുണജാലം സ്ഫീതതരം ചേർപ്പാൻ പണിചെയ്ത സവിത്രിക്കിതാ നമസ്ക്കാരം” എന്നും, “ഘനതര സൽഗുണസഞ്ചയമനവധി കലരുന്ന വിപ്രകലതിലകൻ’ എന്നും ആ മാതാപിതാക്കന്മാരെ അദ്ദേഹം ശ്രീമദ്ഭാഗവതം ഭാഷാഗാനങ്ങളിൽ വന്ദിച്ചിരിക്കുന്നു. പ്രായേണ തന്റെ എല്ലാ വാങ്ങ്മയങ്ങളിലും “ഇക്കാവാകിയ രാജ്ഞിതൻ പ്രിയസുതൻ” എന്നും മറ്റും തന്റെ സുചരിതയായ അമ്മയെ അദ്ദേഹം സ്മരിച്ചിട്ടുണ്ടു്.
വിദ്യാഭ്യാസം
മൂന്നാമത്തെ വയസ്സിൽ വിദ്യാരംഭം കഴിഞ്ഞു കുലാചാര്യനായ വളപ്പിൽ ഉണ്ണിയാശാനോടു് (മേനോൻ) പത്താമത്തെ വയസ്സുവരെ സംസ്കൃതത്തിൽ ബാലപാഠങ്ങൾ അഭ്യസിച്ചു. തദനന്തരം അമ്മാവനായ ഗോദവർമ്മത്തമ്പുരാന്റെ അടുക്കൽ കാവ്യപഠനം ആരംഭിച്ചു. ആ തമ്പുരാൻ പൂതനാമോക്ഷം കൈകൊട്ടിക്കളിപ്പാട്ടു മുതലായ ചില കൃതികളുടെ പ്രണേതാവും ഒരു നല്ല ഭാഷാകവിയുമായിരുന്നു. കുംഭകോണം (പുതുക്കോട്ടു എന്നും പറയും) കൃഷ്ണശാസ്ത്രി വ്യാകരണത്തിൽ ഉൽഗ്രന്ഥങ്ങൾ പഠിക്കുന്നതിന്നു പ്രാപ്തന്മാരായ രാജകുമാരന്മാരെ ആ ശാസ്ത്രം അഭ്യസിപ്പിയ്ക്കുകയും, അത്രയ്ക്കു കയറ്റം വന്നിട്ടില്ലാത്ത അധ്യോതാക്കളുടെ വിഷയത്തിൽ ഒരു പര്യവേക്ഷകനെന്ന വിലയിൽ മാത്രം വ്യാപരിക്കുകയും ചെയ്തുവന്നു. അദ്ദേഹം ബാല്യത്തിൽ സർവതന്ത്രസ്വതന്ത്രനായ വിദ്വാൻ ഇളയതമ്പുരാന്റെ അന്തേവാസിയായി കൂടുകയും അദ്ദേഹത്തിന്റെ അടുക്കൽ കുറേ വ്യാകരണം പഠിച്ചു പിന്നീടു കാശിയിൽ പോയി ശേഖരാന്തം ആ ശാസ്ത്രം അഭ്യസിച്ചു പരിനിഷ്ഠിതനായ ഒരു പണ്ഡിതനായിത്തീരുകയും തിരിയെ കൊടുങ്ങലൂരിലെത്തി വീണ്ടും കുടങ്ങലൂർ മനക്കൽ പോയി ശാസ്ത്രവാദത്തിലേർപ്പെട്ടു അവിടെനിന്നു പ്രശംസാപത്രം വാങ്ങി, തദ്വാരാ കോവിലകത്തെ വ്യാകരണോപദേഷ്ടാവായി 1040-ൽനിയമിതനാവുകയും ചെയ്തു. 1074-ൽ പരഗതിയെ പ്രാപിക്കുന്നതുവരെ ശാസ്ത്രി ആ പണിയിൽത്തന്നെ ഏർപ്പെട്ടിരുന്നു. കൊച്ചുണ്ണിത്തമ്പുരാൻ അദ്ദേഹത്തോടു് നേരിട്ടു ശാസ്ത്രാഭ്യാസം ചെയ്യുകയുണ്ടായില്ലെങ്കിലും പല സാഹിത്യമർമ്മങ്ങളും അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചിരുന്നു. വിടരാജവിജയം ഭാണത്തിൽ “കുംഭകോണജാതഃ സകലഗുണസിന്ധു: കരുണാകരസ്തത്ര ഭവാൻ സർവജ്ഞചൂഡാമണിഃ ശ്രീകൃഷ്ണവിപ്രേന്ദ്രഃ” എന്നും വിപ്രസന്ദേശത്തിൽ
“കിം തച്ചിത്രം ഭുവി ജലനിധീൻ യഃ പപൗ കുംഭജഃ പ്രാൿ
ശാസ്ത്രാംഭോധീൻ യദയമപിബൽ കുംഭകോണോദ്ഭവോപി;
ഇത്ഥം ലോകൈർദ്ധരണിവിബുധം തത്ര തോഷ്ടൂയമാനം
ശ്രീകൃഷ്ണാഖ്യം പ്രണമ ശിവജാസേവനായാഗതം തം”
എന്നും തമ്പുരാൻ അദ്ദേഹത്തെ പ്രശംസിയ്ക്കുന്നു. 1049-ൽ ഗോദവർമ്മത്തമ്പുരാൻ മരിച്ചപ്പോൾ കുഞ്ഞുണ്ണി (രാമവർമ്മ) ത്തമ്പുരാനായി കഥാപുരുഷന്റെ ഗുരുനാഥൻ. അദ്ദേഹത്തിന്റെ ജീവിതകാലം 1028 മുതൽ 1090 വരെയാണു്. അതിനു മുൻപുതന്നെ അഷ്ടാധ്യായി ഹൃദിസ്ഥമാക്കിയിരുന്ന കവിയെ അദ്ദേഹം സിദ്ധാന്തകൗമുദി നിഷ്കർഷിച്ചു പഠിപ്പിച്ചു. കുഞ്ഞുണ്ണിത്തമ്പുരാൻ കൃഷ്ണശാസ്ത്രിയുടെ ശിഷ്യനായിരുന്നു. തന്റെ ഗുരുശിഷ്യബന്ധത്തെപ്പറ്റി കൊച്ചുണ്ണിത്തമ്പുരാൻ വഞ്ചീശ വംശത്തിൽ പന്തളം സുബ്രഹ്മണ്യശാസ്ത്രിയെ പ്പറ്റിയുള്ള പ്രസംഗത്തിൽ
“കവനനിരതനാം ഞാനോർക്കിലാ ശാസ്ത്രിവിപ്ര
പ്രവാരനുടയ ശിഷ്യൻ തൻ പ്രശിഷ്യപ്രശിഷ്യൻ”
എന്നു് പ്രസ്താവിച്ചിട്ടുണ്ടു്. പന്തളം സുബ്രഹ്മണ്യശാസ്ത്രിയുടെ ശിഷ്യൻ ആരൂരടിതിരിയും, അടിതിരിയുടെ ശിഷ്യൻ വിദ്വാൻ ഇളയതമ്പുരാനും, ഇളയതമ്പുരാന്റെ ശിഷ്യൻ കൃഷ്ണശാസ്ത്രിയും കൃഷ്ണശാസ്ത്രിയുടെ ശിഷ്യൻ കുഞ്ഞുണ്ണിത്തമ്പുരാനും, കുഞ്ഞുണ്ണിത്തമ്പുരാന്റെ ശിഷ്യൻ കവിയും-ഇങ്ങനെയാണു് ആ പാരമ്പര്യം. കൗമുദിക്കു മേലുള്ള വ്യാകരണഗ്രന്ഥങ്ങളൊന്നും കൊച്ചുണ്ണിത്തമ്പുരാൻ ഗുരുമുഖത്തിൽനിന്നഭ്യസിച്ചില്ല. അപ്പോഴേയ്ക്കും മുഴുവൻ സമയവും കവിതയ്ക്കു തന്നെ വിനിയോഗിക്കണമെന്നു തീർച്ചപ്പെടുത്തി ഏകദേശം 1055 മുതൽ തദേകതാനനായിത്തന്നെ കാലയാപനം ചെയ്തു. മഹാഭാഷ്യാദിവാദഗ്രന്ഥങ്ങൾ കൊണ്ടല്ല, പ്രയോഗമന്ത്രംകൊണ്ടാണു് വാഗ്ദേവതയെ വശ്യയാക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. 1027-ൽ ജനിച്ച പ്രസിദ്ധ ദൈവജ്ഞനായ മറ്റൊരു കൊച്ചുണ്ണിത്തമ്പുരാൻ കൂടി ആ കോവിലകത്തുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹം വലിയ കൊച്ചുണ്ണിത്തമ്പുരാനെന്നും നമ്മുടെ കവി ചെറിയ കൊച്ചുണ്ണിത്തമ്പുരാനാണെന്നുമുള്ള പേരുകളിൽ അറിയപ്പെട്ടിരുന്നു. ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ കാവ്യനാടകാലങ്കാരങ്ങൾക്കു പുറമെ ഭരതശാസ്ത്രം തുടങ്ങിയുള്ള പല ആനുഷംഗികളായ കലകളിലും പ്രശംസനീയമായ നൈപുണ്യം സമ്പാദിച്ചു എന്നു മാത്രമല്ല, എളേടത്തു തൈക്കാട്ടു് ഇട്ടീരിമുസ്സത് എന്ന അഷ്ട വൈദ്യോത്തമനോടു് ആയുർവേദം സാംഗോപാംഗമായി അഭ്യസിച്ചു് അതിലും വിചക്ഷണനായിത്തീർന്നു; യാവജ്ജീവം പ്രയോഗമാർമ്മികനായ ഒരു ഭിഷഗ്വരനായും അദ്ദേഹം പരിലസിച്ചു. ജ്യോത്സ്യത്തിലും അദ്ദേഹത്തിന്നു നല്ല അറിവുണ്ടായിരുന്നു. വ്യാകരണഗുരുവായ കുഞ്ഞുണ്ണിത്തമ്പുരാന്റെ പേരിൽ അദ്ദേഹത്തിനു വളരെ ഭക്തിയുണ്ടായിരുന്നു.
“ഇക്കാവാകിയ രാജ്ഞിതന്റെ തനയൻ
കുഞ്ഞുണ്ണിഭൂപന്റെ നൽ
ത്തൃക്കാൽസ്സേവകനായ ശിഷ്യനമലൻ
ദേവൗഘസേവാരതൻ
ചൊല്ക്കൊള്ളുന്നൊരു കോടിലിംഗനൃവരൻ
കൊച്ചുണ്ണി ഭൂപാലകൻ”
എന്നു പല ഭാഷാഗ്രന്ഥങ്ങളിലും “കുഞ്ഞുണ്ണിക്ഷ്മാപതിരതിമതിശ്ശാസ്ത്ര മധ്യാപയദ്യം” എന്നു വിപ്രസന്ദേശത്തിലും ആ വസ്തുത അദ്ദേഹം രേഖപ്പെടുത്തീട്ടുണ്ടു്. ആ ശിക്ഷാസാമർത്ഥ്യത്തിന്റെ ഫലമായി വിടരാജവിജയത്തിൽത്തന്നെ “ശാസ്ത്രജ്ഞം” എന്ന വിശേഷണം അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തിനു “ശാസ്ത്രം കാവ്യം പുരാണാദികളഴകി, യലുന്നോരു മീനധ്വജശ്രീശാസ്ത്രം വൈദ്യം” എന്നിവയിൽ അവഗാഹമുണ്ടായിരുന്നു എന്നു് സോമതിലകം ഭാണത്തിൽ പ്രസ്താവിച്ചു കാണുന്നു.
അനന്തരകാലജീവിതം
1065-ാമാണ്ടു വരെ കൊച്ചുണ്ണിത്തമ്പുരാൻ കൊടുങ്ങല്ലൂർത്തന്നെ താമസിച്ചു. കാത്തുള്ളിൽ അച്യുതമേനോന്റെ സഹോദരി ജാനകിയമ്മയായിരുന്നു പ്രേയസി. അവർ തമ്മിലുള്ള വിവാഹം 1061-ാമാണ്ടിടയ്ക്കായിരുന്നു. 1065 മുതൽ പത്തു കൊല്ലത്തോളം ഇരിങ്ങാലക്കുട തീപ്പെട്ട കൊച്ചിളയതമ്പുരാന്റെ സഹചാരിയായി ജീവിതം നയിച്ചു. ആ തമ്പുരാൻ ഒരു നൈയായികനും പണ്ഡിതപക്ഷപാതിയും കൊടുങ്ങല്ലൂർമഹാമഹോപാധ്യായൻ ഭട്ടൻഗോദവർമ്മത്തമ്പുരാന്റെ സതീർത്ഥ്യനുമായിരുന്നു. 1069-ൽ കവി രചിച്ച മധുരമംഗലം നാടകത്തിൽ
“കൊച്ചുണ്ണിത്തമ്പുരാനെന്നഖിലദിശി പുക
ഴ്ന്നോരു ശാസ്ത്രജ്ഞവര്യൻ
കൊച്ചിക്കീശൻ തൃതീയൻ വിനയസുനയവാ
നാതപോഗ്രപ്രതാപൻ
ഉൾച്ചേരും ദോഷമൊന്നെങ്കിലുമരികിലടു
ക്കാതെ ശോഭിച്ചിടുന്നു
ണ്ടച്ഛിന്നാമോദമോടീ നൃപതിമണിയെ നീ
കേട്ടറിഞ്ഞിട്ടതില്ലേ?”
എന്നു സൂത്രധാരൻ നടിയോടു ചോദിക്കുന്നു അവിടത്തെ യഥാർത്ഥ നാമധേയം കേരളവർമ്മാ എന്നാണു്. തമ്പുരാന്റെ കാന്തവൃത്തത്തിനു് അവിടുന്നു് ഒരു അവതാരിക എഴുതീട്ടുണ്ടു്. 1075 തുലാമാസത്തിൽ അവിടുത്തെ ദേഹവിയോഗം നിമിത്തം കവിക്കു നേരിട്ട ഹൃദയവ്യഥ ആജീവനാന്തം നിലനിലനിന്നിരുന്നു. അനുരൂപനായ ആ പുരശ്ചാരിയുമായി അദ്ദേഹം തൃപ്പൂണിത്തുറ, എറണാകുളം, ഇരിങ്ങാലക്കുട, തൃശ്ശൂർ മുതലായ സ്ഥലങ്ങളിൽ താമസിച്ചു; കാശിക്കുപോയി ഗംഗാസ്നാനവും ചെയ്തു. തമ്പുരാൻ അതിൽ പിന്നീടു് കാളീഭജനവും വൈദ്യശാസ്ത്രാഭ്യസനവും കവിതയുമായി കൊടുങ്ങല്ലൂർത്തന്നെ സ്ഥിരതാമസമായി.
കവനപാടവം
പല അവസരങ്ങളിൽ ആ മഹാകവിയുടെ കവനകലാപാടവത്തെ പല സഹൃദയന്മാരും പരീക്ഷിച്ചിട്ടുണ്ടു്. അവയിലെല്ലാം അദ്ദേഹം പ്രഥമസ്ഥാനത്തിനു് അർഹനായിത്തീരുകയാണു് ചെയ്തതു്. 1066-ൽ തൃശ്ശൂരിൽ സമ്മേളിച്ച ഹിന്ദുമതാചാരധർമ്മരക്ഷണസഭയുടെ വാർഷികയോഗത്തിൽ പദ്യത്തിൽത്തന്നെ അദ്ദേഹം അധ്യക്ഷപ്രസംഗം ചെയ്തു. ഒരിക്കൽ പണ്ഡിതമൂർദ്ധന്യനായ കൊച്ചിയിലെ വാഴ്ചയൊഴിഞ്ഞ വലിയ തമ്പുരാൻ തിരുവഞ്ചിക്കുളത്തുവച്ചു മൂന്നു മണിക്കൂറിൽ ഇരുപതു ശ്ലോകങ്ങൾ വീതം സ്രഗ്ദ്ധരാവൃത്തത്തിൽ അക്ഷരശ്ലോകരീതിയിൽ ചൊല്ലണമെന്നു കല്പിച്ചു. അവിടെക്കൂടിയിരുന്ന വെണ്മണിമഹൻ, നടുവത്തച്ഛൻ, ഒറവങ്കര, കൊച്ചുണ്ണീത്തമ്പുരാൻ കുഞ്ഞിക്കുട്ടൻതമ്പുരാൻ മുതലായ മഹാരഥന്മാരാണു് സദസ്സിൽ സന്നിഹിതരായിരുന്നതു്. ഓരോരുത്തരും രണ്ടു മണിക്കൂറിനകം അവരവരുടെ കൃത്യം നിർവഹിക്കുകയും ഉണ്ടാക്കിയ ശ്ലോകങ്ങൾ ഓർമ്മിച്ചു് ഒടുവിൽ എഴുതി സമർപ്പിക്കുകയും ചെയ്തു. കൊച്ചുണ്ണീതമ്പുരാനാകട്ടേ തന്റേയും മറ്റുള്ളവരുടേയും ശ്ലോകങ്ങൾ മുഴുവൻ എഴുത്തുകത്തിന്റെ സഹായം കൂടാതെതന്നെ ചൊല്ലുകയും അതിനുംപുറമേ താനുണ്ടാക്കിയ ശ്ലോകങ്ങൾ സംസ്കൃതത്തിലും കൂടി വിവർത്തനം ചെയ്തു കേൾപ്പിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ടു് അത്ഭുതപ്പെട്ടുപോയി. ദ്രുതകവി എന്ന ബിരുദം കുഞ്ഞിക്കുട്ടൻ തമ്പുരാനാണു് ലഭിച്ചതു് എങ്കിലും അദ്ദേഹത്തെക്കാൾ ഒട്ടും താണപടിയിലല്ലായിരുന്നു ആ പദ്ധതിയിൽ കൊച്ചുണ്ണിത്തമ്പുരാന്റേയും നില. നൂറും അതിലധികവും ശ്ലോകങ്ങൾ ഓരോ ഇരുപ്പിലിരുന്നുണ്ടാക്കി അവ മുഴുവൻ മനസ്സിൽ വച്ചുകൊണ്ടു പിന്നീടു് സൗകര്യം പോലെ എഴുതുവാൻ അദ്ദേഹത്തിനു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. അത്രയ്ക്കുമേൽ വാഗ്ദേവത അദ്ദേഹത്തിനു വശ്യയായിരുന്നു. മദിരാശിയിൽ വച്ചു തീപ്പെട്ട ഔചിത്യവേദിയായ കൊച്ചി വലിയതമ്പുരാൻ 1094-ൽ പല സാഹിത്യകാരന്മാർക്കും സ്ഥാനമാനങ്ങൾ സംഭാവന ചെയ്ത അവസരത്തിൽ കൊച്ചുണ്ണിത്തമ്പുരാനെ അവരുടെ നേതാവാക്കി, “കവിസാർവഭൗമൻ” എന്ന ബിരുദത്താൽ ധന്യനാക്കി, തന്റെ സഹൃദയ ധുരീണതയെ പ്രഖ്യാപനം ചെയ്തു. കോർട്ടുനടപ്പു തുടങ്ങിയ ലൗകികങ്ങളായ വിഷയങ്ങളിലും അദ്ദേഹം കൃതമതിയായിരുന്നു എന്നു് അദ്ദേഹത്തിന്റെ കൃതികൾ തെളിയിക്കുന്നുണ്ടു്. സാഹിത്യനിരൂപണത്തിൽ അദ്ദേഹത്തോളം സാമർത്ഥ്യം അക്കാലത്തു് ആർക്കുമുണ്ടാഅയിരുന്നതായി തോന്നുന്നില്ല. ഏതു ശ്ലോകത്തെയും മണ്ഡനപരമായോ ഖണ്ഡനപരമായോ വിമർശിക്കുവാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. ആകെക്കൂടി നോക്കുമ്പോൾ ഒരതിമാനുഷൻ എന്നു വേണം അദ്ദേഹത്തെ പഠയുവാൻ. ആ പ്രതിഭ, ആ മേധ, ആ വശ്യവചസ്ത്വം, ആ സാഹിത്യപോഷണവ്യഗ്രത, ആ പരോപകാരതൽപരത ഇങ്ങനെയുള്ള പല സിദ്ധികൾ അദ്ദേഹത്തിൽ അഹമഹമികയാ സമ്മേളിച്ചിരുന്നു. 1097-ൽ ഇളയതമ്പുരാനായി. 1101-മാണ്ടു കർക്കിടകമാസം 11-ാം തിയ്യതി ഹൃദ്രോഗം നിമിത്തം പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിനു വൈദ്യശാസ്ത്രത്തിൽ ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു.
കൃതികളുടെ സ്വരൂപം
കൊച്ചുണ്ണിത്തമ്പുരാന്റെ കൃതികൾ എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധിക്കുകയില്ല. ഓരോ ആവശ്യം പ്രമാണിച്ചു് ഓരോരുത്തർ വന്നു ചോദിച്ചാൽ ആ നിമിഷത്തിൽത്തന്നെ ഓരോന്നു് എഴുതിക്കൊടുക്കും; അതു പിന്നീടു് അച്ചടിച്ചുവോ എന്നു് അന്വേഷിക്കുക പോലും പതിവില്ല. അച്ചടിപ്പിക്കാതെ തന്നെ അനേകം നശിച്ചിട്ടുണ്ടു്. നിരവധി വാങ്മയങ്ങൾ ചില പഴയ മാസികകളിൽ മാത്രം പ്രകാശിതങ്ങളായും കിടക്കുന്നുണ്ടു്. സംസ്കൃതത്തിലും മലയാളത്തിലും കവനം ചെയ്വാൻ ഒന്നുപോലെ ശക്തിയുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹത്തെ കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിഭാരതത്തിൽ “ദിവ്യനാം സവ്യസാചി” എന്നു പുകഴ്ത്തിയിരിക്കുന്നു എന്നു വായനക്കാർ ധരിച്ചിരിയ്ക്കുമല്ലോ. പ്രായേണ പ്രധാനകൃതികളെപ്പറ്റി മാത്രമേ ഇവിടെ പ്രസ്താവിക്കുവാൻ ഉദ്ദേശിക്കുന്നുള്ളു.
സംസ്കൃതം
(1) വിടരാജവിജയം ഭാണം, (2) അനങ്ഗ ജീവനം ഭാണം, (3) ബാണയുദ്ധം ചമ്പു, (4) വിപ്രസന്ദേശം, (5) ശ്രീരാമചരിതപൂരണം കാവ്യം, (6) ഉത്തരരാമചരിതം കാവ്യം, (7) ശ്രീരാമവർമ്മ കാവ്യം, (8) ശ്രീരാമപട്ടാഭിഷേകം നാടകം, (9) അന്യാപദേശം, (10) സൂര്യോദയം.
ഭാഷ
(11) അംബോപദേശം, (12) സോമതിലകം ഭാണം, (13) മദനകേതനചരിതം കാവ്യം (മദനവിലാസം), (14) കല്യാണീനാടകം, (15) ഉമാവിവാഹം, (16) ഫല്ഗുനവീര്യം, (17) മധുരമങ്ഗലം, (18) പാഞ്ചാലീസ്വയംവരം, (19) അജ്ഞാതവാസം എന്നീ നാടകങ്ങൾ, (20) പാണ്ഡവോദയം, (21) സാവിത്രീമാഹാത്മ്യം, (22) വഞ്ചീശവംശം, (23) ഗോശ്രീശാദിത്യചരിതം എന്നീ മഹാകാവ്യങ്ങൾ, (24) മലയാംകൊല്ലം കാവ്യം, (25) രുക്മിണീസ്വയംവരം കാവ്യം (മധ്യോത്തരഭാഗം), (26) ഷഷ്ടിപൂർത്തിഡർബാർ (മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി മഹാരാജാവിനെപ്പറ്റി), (27) ദേവീമാഹാത്മ്യം (വൃത്താനുവൃത്തവിവർത്തനം), (28) സുന്ദരകാണ്ഡം തുള്ളൽ, (29) ഷഷ്ടിപൂർത്തി ശീതങ്കൻ തുള്ളൽ (പിന്നീടു വാഴ്ച യൊഴിഞ്ഞ കൊച്ചി മഹാരാജാവിനെപ്പറ്റി), (30) ഭദ്രോൽപത്തി, (31) ലക്ഷ്മീസ്വയംവരം, (32) രാമാശ്വമേധം എന്നീ കിളിപ്പാട്ടുകൾ, (33) ശ്രീമഹാഭാഗവതം ഗാഥ, (34) കാന്തവൃത്തം, (35) മലയാള്ശബ്ദശാസ്ത്രം (പ്രഥമഭാഗം), (36) അലങ്കാരമാല, (37) ബാലോപദേശം, (38) ഭാഷാബൃഹത്സംഹിത, (39) വിദ്യാകലാവിവരണം, (40) ശ്രീകരുംബസ്തവം ശ്രുതിഗീത (അവിദ്യാസംഹാരം) തുടങ്ങിയ അസംഖ്യം സ്തോത്രങ്ങൾ ഇവയാണു് കൊച്ചുണ്ണിത്തമ്പുരാന്റെ ഗണനീയങ്ങളായ പദ്യകൃതികൾ. ശങ്കരാചാര്യ ചരിതം, വിക്രമോർവശീയസാരം എന്നിങ്ങനെ ചില ഗദ്യ കൃതികളും കാണ്മാനുണ്ടെങ്കിലും അവയ്ക്കു രചനാഭങ്ഗി പോരാതെയാണിരിക്കുന്നതു്. പൊതുവേ പറയുകയാണെങ്കിൽ കൊച്ചുണ്ണിത്തമ്പുരാന്റെ സംസ്കൃതകൃതികൾക്കു ഭാഷാകൃതികളെക്കാൾ ഗുണം കൂടും. ഭാഷാകൃതികളിൽത്തന്നെ ആദ്യകാലത്തെഴുതിയ ഗ്രന്ഥങ്ങൾ മധ്യകാലത്തിലെഴുതിയവയെക്കാളും പ്രായേണ ഗുണോത്തരങ്ങളാണു്. സോമതിലകം, സുന്ദരകാണ്ഡം തുടങ്ങിയ കൃതികൾ സകല സഹൃദയന്മാരുടേയും സശിരഃകമ്പമായ ശ്ലാഘയെ അർഹിക്കുന്നു. പിൻകാലത്തു താൻ എഴുതിയതു രണ്ടാമതൊന്നു വായിച്ചുനോക്കുക എന്നുള്ള ഏർപ്പാടു പോലും ഇല്ലാതെയായി. അന്നനട, ഗാഥ എന്നീ ഭാഷാവൃത്തങ്ങളിൽ സങ്ഗീതാത്മകമായ രീതിയിൽ കവനം ചെയ്യുവാൻ അദ്ദേഹത്തിനു സാമർത്ഥ്യം പോരായിരുന്നു. അതുകൊണ്ടു ഭാഗവതം പാട്ടു്, അന്യഥാ അതു് എത്രതന്നെ അമൂല്യമായാലും അനാകർഷകമാണെന്നു് അഭിപ്രായപ്പെടേണ്ടിയിരിക്കുന്നു. “പാർത്താൽ ഭങ്ഗി ചുരുക്കമല്പരസമദ്ധാരാളം” എന്ന വെണ്മണി മഹന്റെ ശാപം ഒടുവിലൊടുവിൽ ഏതാണ്ടു ഫലിച്ചതുപോലെയാണു് ഭാവുകന്മാർക്കു തോന്നുക. പാണ്ഡവോദയത്തിന്റെ അവതാരികയിൽ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ “കൊച്ചുണ്ണിത്തമ്പുരാന്റെ വാസനാശക്തിയും ശേഷിയും നോക്കുമ്പോൾ അതിന്റെ ഒരു മാനദണ്ഡമായി കരുതത്തക്ക സ്ഥിതിയിലായിട്ടില്ല” എന്നു പറഞ്ഞിട്ടുള്ളതിൽ പൗരോഭാഗ്യത്തിന്റെ പ്രസക്തിയേ ഇല്ല. “അതിപ്രസംഗോരസഭംഗഹേതുഃ” എന്നു് അദ്ദേഹത്തിന്റെ പല കൃതികളെയും പറ്റി പറയാം. അത്തരത്തിലുള്ള വൈകല്യങ്ങൾ എങ്ങനെയിരുന്നാലും അനവധി അചുംബിതങ്ങളായ ഉല്ലേഖങ്ങളുടേയും അനവദ്യങ്ങളായ രസഭാവങ്ങളുടേയും അഭൗമാകരങ്ങൾ ഓരോ കൊല്ലവും കൈരളിക്കു് ഒന്നും അതിലധികവും വീതം പ്രദാനം ചെയ്തുകൊണ്ടിരുന്ന ആ മഹാകവിമൂർദ്ധന്യനെ സാഷ്ടാംഗ പ്രണാമം ചെയ്യുവാൻ ആരാണു് സന്നദ്ധരാകാത്തതു്?
സംസ്കൃതം
എട്ടാമത്തെ വയസ്സിൽ സംസ്കൃതകവിത ശീലിച്ചു തുടങ്ങി. അക്കാലത്തു പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു് ഭദ്രകാളീ പ്രാർത്ഥനാരൂപത്തിലുള്ള
“നവോത്സവേ ഘോരഗജേന്ദ്രമൂർദ്ധ
ന്യാരോപിതായാ അവലോകനാർത്ഥം
അതിശ്രമേണൈവ സഹാഗതാനാം
വർഷാജലാനാം തു ഭയം ന കര്യാഃ”
എന്ന ശ്ലോകം, ഒന്നുമുതൽ നാലുവരെ കൃതികൾ ആദ്യകാലത്തെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. വിദ്വാൻ ഇളയ തമ്പുരാൻ നിർമ്മിച്ച പതിമ്മൂന്നാം സർഗ്ഗത്തിൽ 31 ശ്ലോകങ്ങൾ വരെ എത്തിച്ച രാമചരിത മഹാകാവ്യത്തെ കൊച്ചുണ്ണിത്തമ്പുരാൻ മുപ്പത്തിരണ്ടാമത്തെ സർഗ്ഗം കഴിയുവോളം എഴുതി പൂർത്തിയാക്കിയതാണു് രാമചരിതപൂരണം. യുദ്ധകാണ്ഡാവസാനം വരെയുള്ള പ്രതിപാദ്യമേ അതിൽ അടങ്ങീട്ടുള്ളു. ഉത്തരരാമയണത്തിലെ ഇതിവൃത്തത്തെ ആസ്പദമാക്കി ഉത്തരരാമചരിതം കാവ്യം എട്ടു സർഗ്ഗത്തിൽ രചിച്ചു. അങ്ങനെ ആ മഹാകാവ്യത്തിൽ 40 സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. ഇളയതമ്പുരാന്റെ കവിതയ്ക്കു ഗാംഭീര്യം കൂടുമെങ്കിലും നാളികേരപാകത്തിലാണു് അതിന്റെ രചന. കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഗത്തിൽ നിന്നു് ഏതാനും ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു. സന്യാസിരൂപത്തിൽ രാവണൻ സീതയോടു്:
“ക്വേദം വപുസ്തേ സദലാതിശായി?
ക്വേയം ദശാ തേ വനവാസരൂപാ?
കഃ കല്പയേതാനനുരൂപമേവം
യൽ പശ്യതാം ഹന്ത! മനോ ദുനോതി. അശേഷയോഷാജനരത്നഭ്രൂതാം
ജാനീ മഹേ ത്വാം മഹനീയഗാത്രി!
യേ രത്നഭാജസ്ത്രിഷു വിഷ്ടപേഷു
തേഷാം ഭവത്യർഹതി ദാരഭാവം. ജാഗർത്തി സമ്പ്രത്യധികത്രിലോകി
ജയശ്രിയാലംകൃതദിവ്യമൂർത്തിഃ
സൗഭാഗ്യനിർഭർത്സിതമത്സ്യകേതു
ർദ്ദശാനനോ രാക്തസചക്രവർത്തീ. യസ്യാപദാനാനി വിലസേവത്യോ
ഗായന്തി ശബ്ദേന വിനാ സുരാണാം
ദാസീപദം പ്രാപ്യ യഥാനിയോഗം
ലങ്കാപുരേ കർമ്മ വിതന്വയേ യാഃ.”
(13-ാം സർഗ്ഗം)
ശ്രീരാമചരിതപുരാണത്തിനു് ഒരു പീഠികയുടെ രൂപത്തിൽ വിദ്വദ്യുവരാജചരിതം എന്നൊരു സർഗ്ഗംകൂടി എഴുതിച്ചേർത്തിട്ടുള്ളതിനെപ്പറ്റി അന്യത്ര സൂചിപ്പിച്ചിട്ടുണ്ടല്ലോ. അക്ലിഷ്ഠ മനോഹരമാണു് കൊച്ചുണ്ണിത്തമ്പുരാന്റെ സംസ്കൃതകാവ്യശൈലി. അർത്ഥാലങ്കാരബാഹുല്യംകൊണ്ടും പ്രസ്തുത കാവ്യങ്ങൾ ഹൃദയഹാരികളാണു്. രസസ്ഫൂർത്തിക്കും കുറവില്ല. വിടരാജവിജയം, വിപ്രസന്ദേശം, ബാണയുദ്ധം, ശ്രീരാമവർമ്മ കാവ്യം എന്നീ കൃതികളെപ്പറ്റി മാത്രം അല്പം ഉപന്യസിക്കാം.
49.2വിടരാജവിജയം
ഈ ഭാണം ഉണ്ടാക്കുന്ന കാലത്തു കവി കൊച്ചി ഇക്കുഅമ്മത്തമ്പുരാട്ടിയുടെ ആശ്രിതനായിരുന്നു എന്നുള്ളതു് “ഇക്കുമാടധരണീനാതാകൃപൈകാസ്പദം” എന്നു കവി തന്നെ വിശേഷിപ്പിച്ചിരിക്കുന്നതിൽനിന്നു വിശദമാകുന്നു. സ്വകീയമായ സൂക്തിഗുണത്തെപ്പറ്റി അധോലിഖിതമായ പ്രസ്താവനയും അതിൽ കാണുന്നുണ്ടു്.
“മാധുര്യൈകനിധാനമർത്ഥഭരിതം കൊച്ചുണ്ണിധാത്രീപതേ
ർന്നാര്യശ്ചാപി നരാശ്ച സൂക്തമനിശം ജല്പന്ത്യനല്പം മുഖൈഃ
തസ്മാൽ പാഠവിധൗ തദക്ഷരഗളൽപീയൂഷസമ്മേളനാ
ദേതേഷാം മധുരോധികം മധുസിതാദിഭ്യോപി ജാതോധരഃ.”
താഴെക്കുറിക്കുന്ന ശ്ലോകത്തിലും പ്രബന്ധകടാക്ഷമുണ്ടെന്നു് അനുമാനിക്കാവുന്നതാണു്.
“സലളിതപദന്യാസാം ദോഷവ്രജേന വിവർജ്ജിതാം
ഗുണഗണയുതാം സാലങ്കാരധ്വനിം രസവർഷിണീം
നിജകൃതിനടീം ലോകാഹ്ലാദപ്രദാം സമനാർത്തയൽ
സകാലവിബുധോത്തംസോ ധീമാൻ സ സൽകവി പുംഗവഃ.”
ചുവടേ ഉദ്ധരിക്കുന്ന ശ്ലോകങ്ങളുടെ ഭംഗി നോക്കുക.
“മന്ദോച്ചന്മണിവിഭൂഷണമഞ്ജുനാദം
താടങ്കചക്രഹതിതാമ്രകപോലമൂലം
താരാവികാസവിലാസത്തരളായതാക്ഷം
കാന്തം വപുർജ്ജയതി കന്ദുകലീലയാസ്യാഃ.”
വേശ്യാസ്വഭാവം:
“ഈർഷ്യാന്യാസ്വംഗനാസു, സ്ഫുരദമൃതമുച
ശ്ചാടവോ ഭൂരിവിത്തേ,
ന്യക്കാരോ ലോഭയുക്തേ, സ്തുതിമുഖരമുഖേ
നഷ്ടസാദഃ പ്രസാദഃ,
ജാരേ തീവ്രോനുരാഗഃ, കപടശതമഹോ!
ഭർത്തരീതി സ്വഭാവോ
വാരസ്ത്രീണാം പ്രസിദ്ധസ്ത്രിജഗതി മതിമ
ന്നത്ര കിം ചിത്രമസ്തി?”
ആനന്ദവല്ലി എന്ന വേശ്യയുടെ സ്വയംവരത്തിനു സമാഗതരാകുന്ന രാജാക്കന്മാരുടെ വർണ്ണനത്തിൽനിന്നു കവിക്കു ഭാരതീയ ഭൂമിശാസ്ത്രത്തിൽ നല്ല അറിവുണ്ടായിരുന്നു എന്ന് തെളിയുന്നു.
49.3വിപ്രസന്ദേശം
ഈ സന്ദേശം കവി കോഴിക്കോട്ടു മാനവേദൻരാജാവിന്റെ അപേക്ഷയനുസരിച്ചു രചിച്ചതാണു്. സാമൂതിരി രാജകുടുംബത്തിലെ രാജ്ഞിമാർക്ക് കൊടുങ്ങല്ലൂർ രാജാക്കന്മാരാണല്ലോ കൂട്ടിരിപ്പു്, കവി
“ഗംഭീരേ തം ഭുജഗശയനം സ്വാശയേ പദ്മനാഭം
കുവർന്നുർവ്യാമിഹ വിജയതേ മാനവേദക്ഷിതീന്ദ്രഃ”
എന്നാരംഭിച്ചു്
“വാർത്താം സൗമ്യാമധികമധുരാം യസ്യ ശുദ്ധാം നിശമ്യ
ഹ്രീണാ ലീനാ ഭവതി ഹി സുധാ ഹന്ത! കുംഭോദരേഷു
കാകോളോപി പ്രചുരമഹസോ യൽപ്രതാപാൽ പ്രഭീതഃ
കണ്ഠസ്യാന്തർന്നിവസതി സദാ കാളകണ്ഠസ്യ ഗുഢം”
എന്നു് ആ രാജാവിന്റെ വാങ്മാധുര്യത്തെ വർണ്ണിക്കുകയും
“തസ്യാമോദം മനസി സതതം രാജഹംസസ്യ പൂർണ്ണം
കര്യാദേതൽ സുമധുരരസസ്യന്ദി കാവ്യാരവിന്ദം
നിത്യാസ്വാദ്യം വിബുധമധുപൈർമ്മാനസാദസ്മദീയാ
ജ്ജാതം ശംഭോർഗ്ഗുണഗണബിസൈർവേഷ്ടിതം ശ്ലിഷ്ടമിത്രം”
എന്നഭ്യർത്ഥിക്കുകയും ചെയ്യുന്നു. വിപ്രസന്ദേശത്തിലും പൂർവാചാരാനുരോധന പൂർവാർദ്ധം, ഉത്തരാർദ്ധം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടു്. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ തനിക്കു മരണം സംഭവിക്കുമെന്നും ആ വിപത്തിൽ നിന്നു് രക്ഷപ്പെടണമെങ്കിൽ കാശിയിൽ പോയി ഗങ്ഗാസ്നാനം ചെയ്തു വിശ്വനാഥനെ ഭജിക്കണമെന്നും ഒരു ബ്രാഹ്മണനോടു മുപ്പതാമത്തെ വയസ്സിൽ ജ്യോത്സ്യൻ പറയുകയാൽ തന്റെ പ്രേയസി താമസിക്കുന്ന തിരുവനന്തപുരം വിട്ടു് അദ്ദേഹം അങ്ങോട്ടുപോകുന്നു; പതിനെട്ടു മാസം കഴിഞ്ഞു തന്റെ വിരഹതാപം നായികയെ അറിയിക്കുവാൻ മറ്റൊരു ബ്രാഹ്മണനെ ദൂതനാക്കുന്നു; അന്നു വിശാഖം തിരുനാൾ മഹാരാജാവായിരുന്നു തിരുവിതാംകൂർ വാണിരുന്നതു്. തീവണ്ടിയിലാണു് സന്ദേശഹരന്റെ യാത്ര. കാശിയിൽനിന്നു് പുറപ്പെട്ടു് വഴിക്കു പല നഗരങ്ങളും സന്ദർശിച്ചു ചെറുവണ്ണൂരിൽ ഇറങ്ങി, അവിടെ നിന്നു പിന്നെയും തൃശ്ശിവ പേരൂർ, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ, വൈയ്ക്കം മുതലായ സ്ഥലങ്ങളിൽക്കൂടി തെക്കോട്ടേക്കു പോയി തിരുവനന്തപുരത്തെത്തി പ്രിയതമയെ ആശ്വസിപ്പിക്കണമെന്നാണു് നായകന്റെ പ്രാർത്ഥന; മേഘസന്ദേശത്തിൽ മാത്രമേ തനിയ്ക്കു ബഹുമാനമുള്ളു എന്നും കോകിലസന്ദേശവും ശുകസന്ദേശവും ശ്ലാഘ്യങ്ങളല്ലെന്നും കവി ആദ്യംതന്നെ സൂചിപ്പിച്ചിരിക്കുന്നു.
“നിന്ദന്നേഷ ശ്രവണസുഭഗം കോകിലാലാപജാലം
സദാർണ്ണാർത്ഥം പരമഗിരാഞ്ചാനുവാസം ശുകസ്യ
പശ്യന്മേഘം പ്രസൃമരരസം സ്നിഗ്ദ്ധഗംഭീരശബ്ദം
സോൽകണ്ഠസ്സൻ കമപി വിബുധം വിപ്രമാപ്തം ബഭാഷേ.”
മേഘസന്ദേശവുമായി തുലനംചെയ്യുമ്പോൾ വിപ്രസന്ദേശത്തിനു് ഒരു സ്ഥാനവും ഇല്ലതന്നെ; എന്നാൽ അതിലും അനേകം സുധാമധുരങ്ങളായ ശ്ലോകങ്ങളുണ്ടു്. അവയിൽ ചിലതു് ഉദ്ധരിക്കാം.
കൊടുങ്ങല്ലൂർ:
“വാണീ ലക്ഷ്മീവിതരണപരാൻ സേവതേ യത്ര ഭൂപാൻ
ഹിത്വാ പത്മാശ്രിത ഇതി പതിം ബദ്ധരോഷാ രമായാം
രാജ്യം പൂജ്യം വ്രജ തദനു തൽ കോടിലിങ്ഗാഭിധാനം
തത്രൈവാന്തർവണഭുവി ഗൃഹം ഭാതി തദ്ഭദ്രകാള ്യാഃ.”
വൈയ്ക്കത്തെ തിരുനീലകണ്ഠനാന:
“ആസ്യം യസ്യ പ്രകൃതിസുഭഗം ബിന്ദു സിന്ദൂരചിത്രം
ദുഷ്ട്വാ കാമാൽ സ വിഭുരഭവദ്വിഘ്നരാജോ ഗജാസ്യഃ
തത്രോൽപശ്യ സ്വിപപരിവൃഢം നീലകണ്ഠം സ്വകണ്ഠ
പ്രേങ്ഖദ്ഘണ്ടം ധവളരദതശ്ചാത്യരാളം കരാളം.”
സ്യാനന്ദൂരനഗരി:
“വൃത്താദശോല്ലസിതവദനാം വല്ലകീക്വാണവാണീം
ദീപശൃണീരിചിരകനകാലംകൃതിം വപ്രകാഞ്ചീം
വാപീനാഭീം സുതനുമിവ താം പൂർണ്ണകുംഭസ്തനാഢ്യാം
രംഭോരും ത്വം പ്രവിശ നഗരീം ധൂപകേശീം നിശാദൗ.”
തിരുവനന്തപുരത്തെ യുവതികൾ:
“യത്ര സ്ത്രീണാം മുഖസുഷമയാ ചന്ദ്രധിക്കാരിണീനാം
തന്ദ്രാബാധാ നിജഭുജസമാകർഷണേ ഭർത്തുരംസാൽ
അങ്കോത്ഥാനേ പദവികലതാ സൗഷ്ഠവം ലാഘവം ചാ
പ്യങ്ഗേ രമ്യേ ദൃഢതരസമാശ്ലേഷണേ നിർദ്ദയത്വം.”
ധർമ്മരാജാവു്:
“ആസീദസ്യാമധികകരുണഃ ക്ഷത്രധർമ്മൈകദീക്ഷോ
ധീരോദാത്തഃ പ്രഥിതമഹിമാ രാമവർമ്മാ മഹീന്ദ്രഃ
യോ വാരക്ഷീദശുഭമനസഃ കേരളം ഠിപ്പുനാമ്നഃ
സീതാജാനിസ്ത്രീഭുവനമിവ ത്രസ്തമുഗ്രാദ്ദശാസ്യാൽ.”
വിശാഖം തിരുനാൾ മഹാരാജാവു്:
“കീർത്തിം യസ്യ സ്ഫടികധവളാമാനനാന്തർജ്ജനാനാം
വിക്രീഡന്തീം ശ്രുതിഷു ച സദാ വീക്ഷ്യ വാണീഭ്രമേണ
ചിത്രൈഃ സ്തോത്രൈഃ കവികലവരാഃ സംസ്തുവന്തിപ്രകാമം
യത്രാദ്യാസ്തേ സ ഖലു സുമതിശ്ശ്രീവിശാഖക്ഷിതീന്ദ്രഃ.”
ഇതരസന്ദേശങ്ങളിൽ നിന്നു് ഒരു വ്യത്യാസം വിപ്രസന്ദേശത്തിനുള്ളതു് അതിൽ പിന്നെയും ആറു മാസം കഴിഞ്ഞു നായികയ്ക്കു നായകനുമായി സമ്മേളിക്കുവാൻ സാധിക്കുന്നു എന്നുള്ള പ്രസ്താവനയാണു്. ആ വ്യതിയാനം വേണ്ടിയിരുന്നില്ല. പ്രതിപാദ്യം കല്പിതമാണെങ്കിൽ ആയിക്കൊള്ളട്ടെ എന്നും ശങ്കരമതമനുസരിച്ചു നോക്കുമ്പോൾ എല്ലാം മായയാണല്ലോ എന്നും കവി ഒടുവിൽ നമ്മെ ധരിപ്പിക്കുന്നു.
“ചിത്താനന്ദപ്രകടിതമഹാദേവസേവാനുഭവേ
പ്യസ്മിൻ കാവ്യേ സകലമനൃതം വൃത്തമിത്യസ്തി ചേദ്വഃ
ബ്രൂ തൈതന്മാം ബുധകുലവരാശ്ശങ്കരാധ്വൈകനിഷ്ഠാ
മായാരൂപേ ഭവതി കിമൃതം ലോകചക്രേ ചരിത്രം?”
49.4ബാണയുദ്ധം ചമ്പു
കൊച്ചുണ്ണിത്തമ്പുരാന്റെ സംസ്കൃതകൃതികളിൽ വെച്ചു് എനിയ്ക്കു് ഏറ്റവും രമണീയമായിത്തോന്നിയിട്ടുള്ളതാണു് ബാണയുദ്ധം ചമ്പു. അതിലെ പദ്യഗദ്യങ്ങൾ എല്ലാംതന്നെ ആപാതമധുരങ്ങളും ആലോചനാമൃതങ്ങളുമാണു്. പ്രസ്തുത കൃതി കവി 1066-ൽ നിർമ്മിച്ചു. ഗ്രന്ഥാവസാനത്തിൽ അതിനെ അദ്ദേഹം താഴെ കാണുന്ന വിധത്തിൽ പുകഴ്ത്തുന്നു.
“സത്സ്വന്യേഷ്വപി ചമ്പുഷു ധ്വനിരസാലങ്കാരഹുങ്കാരിഷു
സ്വീകര്യുസ്സുഭഗാമിമാം മമ കൃതി, സന്തോഽതിസന്തോഷതഃ
ക്ഷീരക്ഷൗദ്രസിതാഗുളാമധുരസദ്രവ്യാണി സന്തീത്യത
സ്ത്യാജ്യഃ കിം ഹരണീദൃശാം സ്മരരസാലംബസ്സ ബിംബാധരഃ?” ”
ആ പ്രശംസ അനുചിതമല്ലെന്നു കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ചിത്രലേഖ താൻ ഉഷയുടെ അന്തഃപുരത്തിലേക്കു നയിച്ച അനിരുദ്ധനോടു്:
“മുഞ്ച ത്വം ചഞ്ചളീകപ്രവര! സരഭസം
മഞ്ജുളം കഞ്ജമേതൽ
സേവനസ്വാമും രസാലദ്രുമനവകലികാം
മന്ദമന്ദം ഹസന്തീം യാ ത്വസ്യാഃ പല്ലവാളീ സവിധഭുവി തിര
സ്കാരകർത്ത്രീ പുരാഭുൽ
സേയം സൗരഭ്യവിജ്ഞാപനപടുതരയാ
വാത്യയാ ചാപനീതാ.”
അന്തഃപുരരക്ഷികൾ ബാണനോടു്:
“അന്തഃപുരേസ്മാഭിരിഹാപ്രമത്തൈ
സ്സുരക്ഷിതേ കോപി പുമാൻ സമാസ്തേ
പ്രവേശമാർഗ്ഗം തു ന തസ്യ വിദ്മോ
മുക്താഫലസ്യേവ കരിന്ദ്രകംഭേ.”
ശിവജ്വരം ശ്രീകൃഷ്ണനോടു്:
“ത്വാമാശ്രയേഖിലസുരേശ്വര! ദുഃഖശാന്ത്യൈ
നാന്യാൻ സുരാനപി ഭവൽപ്രതിബിംബരൂപാൻ
കോ വാ ഭജതേ പുരുഷസ്തപനാഭിതപ്ത
ശ്ചിത്രാർപ്പിതാൻ ഹിമകരാംബുധരാംബുരാശീൻ?”
തമ്പുരാനു തന്റെ സംസ്കൃത കവിതയെപ്പറ്റി വലിയ മതിപ്പാണുണ്ടായിരുന്നതെന്നു നാം കണ്ടുവല്ലോ. അനംഗ വിജയം ഭാണത്തിലും അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“ഗീർവാണേഷു ശചീപതിർഹി സുമഹാസർപ്പേഷു തല്പം ഹരേ
ർന്നാഗേഷ്വഭ്രമുവല്ലഭോബ്ധിഷു പയസ്സിന്ധു രഥിഷ്വർജ്ജുനഃ
ആനന്ദേഷു ശിവാത്മജാഭജനശ്ശൈലേഷു ഹേമാചലോ
ലോകേഷു ത്രിദിവഃ കവിഷ്വിഹ ബുധഃ കൊച്ചുണ്ണിഭൂപാലകഃ”
ഉത്തമരാമചരിതം തൃതീയസർഗ്ഗത്തിൽ നിന്നു രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.
“സ കാന്തയാലങ്കൃതചാരുമൂർത്തിർ
ലതാഗൃഹം കിഞ്ചിദലഞ്ചകാര
മാനോഗൃഹഞ്ചാസ്യ മനോഭിരാമം
രത്യാ സമാശ്ലിഷ്ഠതനുസ്സുമേഷുഃ.” “ശുഭാംഗി! പാപാവരണേന നൂനം
ഭൃംഗവ്രജോ മേചകതാം പ്രപന്നഃ
തഥാഹ്യയം ഹാ! മധുപാനമത്തോ
ലതാവധൂർഗ്ഗച്ഛതി പുഷ്പയുക്താഃ.”
ശ്രീരാമവർമ്മകാവ്യം ഇങ്ങനെ ആരംഭിക്കുന്നു.
“ഗോശ്രീപതീ രക്ഷതി രാമവർമ്മാ
ഗോമണ്ഡലം സ്വീയമമോഘകർമ്മാ
ഉൽപാദിതശ്രീഗുണമസ്തദോഷം
ഗോപാലരൂപീവ ഹരിർമ്മഹാത്മാ.” (പ്രഥമസർഗ്ഗം)
ഇതാ മറ്റു മൂന്നു ശ്ലോകങ്ങൾ:
“തദാ തദാനനം നീലൈഃ ശ്മശ്രുഭിർദ്ദീക്ഷയൈധിതൈഃ
വൃതം വിഡംബയാമാസ ബിംബമൈന്ദവമംബുദൈഃ.” (ദ്വിതീയസർഗ്ഗം) താളോത്താളാംഘ്രിസംഘട്ടനതുമൂലസമു
ല്ലോലഹസ്തീന്ദ്രകൃത്തി
പ്രാന്തോദ്ഭൂതപ്രചണ്ഡാനിലരയരഭസോ
ദ്ധൂതമേഘാബ്ധിശൈലഃ
ഭാരാതിശ്രാന്തദിഗ്വാരണവദനസമു ദ്വാന്തരക്തപ്രാവാഹ
ദ്രീഡൽക്രവ്യാദസംഘോൽബംമിദമയി! തേ
താണ്ഡവം ദേവി വന്ദേ.” (ചതുർത്ഥസർഗ്ഗം) “തവാങ്കം നിശ്ശങ്കം കലയതി യയാ ശൈലതനയാ
സ്വഗേഹം സസ്നേഹം പുനരപി ച ദേഹം ഹൃതവതീ
നൃണാം ഭുക്തിം മുക്തിം ത്വയി വിമലഭക്തിഞ്ച തനുതേ
ഭവത്സേവാ സൈവാസ്ത്വഖിലദ! മമ ത്വൽകരുണയാ.” (നവമസർഗ്ഗം)
മാടമഹീശവംശം എന്നു് ഈ കാവ്യത്തിനു പേർ കൊടുക്കണം എന്നും അതിന്റെ ഒരു ഭാഗമായി മാത്രം ഒൻപതു സർഗ്ഗങ്ങൾ അടങ്ങിയ ഇതിനെ കരുതണമെന്നും കവിക്കു് ഉദ്ദേശ്യമുണ്ടായിരുന്നു. 1087-ലാണു് പ്രസ്തുത കാവ്യത്തിന്റെ രചന. വാഴ്ചയൊഴിഞ്ഞ രാമവർമ്മ വലിയകോയിത്തമ്പുരാന്റെ ജീവിതചരിത്രമാണു് പ്രതിപാദ്യം. അവിടത്തെ ഷഷ്ട്യബ്ദപൂർത്തി വരെയ്ക്കുമുള്ള കഥാഭാഗമേ നിർമ്മിച്ചിട്ടുള്ളൂ. എത്രയെത്ര ഉൽകൃഷ്ട ങ്ങളായ സകല സംസ്കൃതകൃതികളിലും നാം കണ്ടു കണ്ടകിതരാകുന്നതു്?
ഭാഷാകവിത
സംസ്കൃതത്തിൽ മാത്രം ആദ്യകാലത്തു കവനം ചെയ്തിരുന്ന തമ്പുരാനെ ഭാഷാകവിതയിലേയ്ക്കു കൂടി ആകർഷിച്ചതു വെണ്മണി നമ്പൂരിപ്പാടന്മാരായിരുന്നു. രാമാശ്വമേധം കിളിപ്പാട്ടിൽ തുഞ്ചൻ, കുഞ്ചൻ ഇവർക്കു പുറമെ കവി വന്ദിക്കുന്നതു് അവർ രണ്ടുപേരേയും മാത്രമാണു്.
“വെണ്മണിനമ്പൂരിമാർ, കേരളഭാഷാകവി
വെണ്മണികളായുള്ളോർ, താതനും തനയനും,
എന്മനസ്സിങ്കൽ ഭാഷാകവിതാവിശേഷങ്ങൾ
നന്മയിൽ പ്രകാശിപ്പാൻ തുണച്ചീടേണം സദാ.”
എന്ന ഈരടികൾ നോക്കുക. അദ്ദേഹം ആ ഗുരുനാഥന്മാരെ എത്രയോ കവച്ചുവച്ചു. ദീപ്ത ങ്ങളായ അലങ്കാരങ്ങൾ മിന്നിത്തിളങ്ങുന്ന അദ്ദേഹത്തിന്റെ കവിതയിൽ സുന്ദരമായ സ്വഭാവോക്തിക്കു പ്രാധാന്യമുണ്ടു്.
49.5സോമതിലകം ഭാണം
കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഷാകാവ്യങ്ങളിൽ കുറേയധികം മെച്ചപ്പെട്ടതാണു് അദ്ദേഹത്തിന്റെ ആദ്യകാലത്തെ കൃതിയായ ഈ ഭാണം. അതിൽ 366 ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. അതിനു മുൻപു് അദ്ദേഹം ഭദ്രോത്സവം എന്നൊരു നാടകവും മറ്റൊരു ഭാണവും ഒരു ചമ്പുവും ഉണ്ടാക്കീട്ടുള്ളതായി പറയുന്നുണ്ടു്. അവയെപ്പറ്റി ഇപ്പോൾ ആർക്കും യാതൊരറിവുമില്ല. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു് എന്റെ ആദരാതിശയം വ്യക്തമാക്കാം.
“താനേ നാണിച്ചൊഴിഞ്ഞും തരമൊടുമവിടെ
ത്തന്നെ പിന്നെപ്പതിഞ്ഞും
സാനന്ദം തെല്ലിടഞ്ഞും സപുളകമധികം
പ്രേമഭാരം ചൊരിഞ്ഞും
ഊനംകൂടാതെ ഭംഗ്യാ രഹസി ദയിതനെ
ക്കണ്ടു കൊണ്ടാടുമോമ
ന്മാനേലുംകണ്ണീമാർക്കുള്ളൊരു കടമിഴികൾ
ക്കെപ്പൊഴും കൂപ്പിടുന്നേൻ.”
“തുള്ളിച്ചാടിക്കളിച്ചും തുടുതുടെ വിലസും
ദേഹമിട്ടൊന്നുലച്ചും
വെള്ളച്ചുട്ടുള്ള നെറ്റിത്തടമുടയ മുഖം
നീർത്തിനീർത്തിപ്പിടിച്ചും
ഉള്ളിൽച്ചാഞ്ചല്യമില്ലാതുരുതരസുഖമായ്
പ്പൈക്കളോടൊത്തിണങ്ങി
ത്തള്ളിച്ചാഞ്ചാടി നേരിട്ടൊരു വൃഷഭമിതാ
മത്തനായെത്തിടുന്നു.”
“ചില്ലീവില്ലെന്നു പൊക്കിച്ചുളിവൊടുമിഴികൊ
ണ്ടൊന്നു മേല്പോട്ടു നോക്കി
ത്തെല്ലീ രോമാഞ്ചമോടും കുറുനിരയൊരു കൈ
കൊണ്ടു ചിക്കെന്നു ചിക്കി
മല്ലീബാണന്റെ കേളിക്കരികിലൊരുവനെ
ത്താൻ വരുത്തീടുവാനായ്
സല്ലീലാഹാസവും പൂണ്ടിവൾ കവിത നിന
യ്ക്കുന്നു ചെറ്റെന്നു തോന്നും.”
“തങ്കമാല നവകുങ്കുമം കനകകങ്കണാദികളലങ്കരി
ച്ചങ്കുരിച്ച കുതുകം കലർന്നു വിലസും കരംഗമിഴി മങ്കു കേൾ
പങ്കജാസ്ത്രനു വളം കൊടുക്കുമൊരു നിൻകടക്ഷമതു ശങ്കുവി
ട്ടെങ്കൽ വന്നു സതതം കളിക്കിൽ മമ സങ്കടങ്ങളഖിലം കെടും.”
“താളത്തോടൊത്തിണങ്ങും മണിവളകളെഴും
കയ്യൂകൊട്ടും ചവിട്ടും
മേളത്തോടീ മൃദംഗാദികളൊടു സരസം
ചേർന്ന പാട്ടും പകിട്ടും ഓളത്തോടൊത്ത ചില്ലീനടനവുമെഴുമീ
നാരിമാർകേളി കണ്ടാൽ
മേളത്തോളഗ്നിഹോത്രിപ്രവരനുമിളകും
ഹന്ത! ചിത്തം വിചിത്രം.” “കാലേ കുളിച്ചതിനു കാരണമെന്തു ചൊല്ക
ചാലേ ചലൽകമലചാരുദലാക്ഷിയാളേ!
ബാലാർക്കകോടിയുടെ കാന്തികലർന്നിടുന്ന
ശൈലാത്മജാഭജനമോ ജനമോഹനാംഗി?”
എന്ന പ്രസിദ്ധമായ പദ്യം ഈ ഭാണത്തിലുള്ളതാണു്. ഗ്രന്ഥകാരന്റെ വൈദൂഷ്യത്തിനു നിദർശനമായി ചില സംസ്കൃതശ്ലോകങ്ങൾ അങ്ങിങ്ങു ഘടിപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല, “തവ സുചരിതമാംഗുലീയ നൂനം” എന്ന ശാകുന്തളപദ്യത്തിലെ “അംഗുലീഷു” എന്ന പദത്തിന്റെ സൂക്ഷ്മാർത്ഥവും വിവരിച്ചിരിക്കുന്നു. കാമദേവപരമായ ഒരു ഭുജംഗപ്രയാതസ്തോത്രവും പ്രസ്തുതകൃതിയിൽ അടങ്ങീട്ടുണ്ടു്. സോമതിലകം ഭാണത്തിനും വെണ്മണിമഹന്റെ കാമതിലകം ഭാണത്തിനും തമ്മിലുള്ള ചില വ്യത്യാസങ്ങൾ ഞാൻ മുൻപു ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ.
49.6അംബോപദേശം
തമ്പുരാന്റെ അംബോപദേശവും വായിക്കുവാൻ രസമുള്ളതാണു്. താഴെച്ചേർക്കുന്ന പദ്യങ്ങൾ നോക്കുക.
“പെറ്റീടൊലാ ഝടിതി നീ മകളേ! നിനച്ചാൽ
തെറ്റീടുമീയുടലുലഞ്ഞുകുഴഞ്ഞുപോകും
തെറ്റെന്നു കൂമ്പുകളെടുത്തു കുലച്ച വാഴ
യ്ക്കറ്റം വരുന്നതിനു താമസമെന്തു പിന്നെ?” “ആണുങ്ങളെക്കനകഭൂഷകൾ കെട്ടിടാതെ
കാണിച്ചീടൊല്ല മകളേ! പുതുമേനി തെല്ലും
ചേണാർന്ന ദീപഗണമറ്റൊരു പൂരവേല
കാണുന്നവർക്കു ബഹുനീരസമാകുമല്ലോ.”
നാടകങ്ങൾ
ശ്രീരാമപട്ടാഭിഷേകവും, പാഞ്ചാലീസ്വയംവരവും, അജ്ഞാതവാസവും കണ്ടുകിട്ടീട്ടില്ല. 1066 കന്നിമാസം 15-ാം൹ 150-ൽചില്വാനം ശ്ലോകങ്ങളടങ്ങിയ പാഞ്ചാലീസ്വയംവരം അഞ്ചങ്കത്തിലും, തുലാം 19-ാം൹ 320-ൽ ചില്വാനം ശ്ലോകങ്ങളോടു കൂടി അജ്ഞാതവാസം പത്തങ്കത്തിലും ദ്രുതകവിതാപരീക്ഷയിൽ സംബന്ധിച്ചു് എഴുതിയതായി അറിയാം. ബാക്കിയുള്ള നാലു നാടകങ്ങളിൽ ആദ്യം കല്യാണീനാടകവും രണ്ടാമതായി ഉമാവിവാഹവും മൂന്നാമതായി ഫൽഗുനവീര്യവും അവസാനമായി മധുമംഗലവും പ്രസിദ്ധപ്പെടുത്തി. 1064-നും 1066-നും ഇടയ്ക്കാണു് അവരുടെ രചന. കല്യാണീനാടകത്തിലും മധുരമംഗലത്തിലും ഉൽപാദ്യമാണു് ഇതിവൃത്തം. പ്രഖ്യാപിതമല്ലാത്ത പ്രതിപാദ്യം ആദ്യമായി ഭാഷയിൽ നാടകരൂപത്തിൽ ആവിർഭവിച്ചതു കല്യാണീനാടകത്തിലാണ് എന്നൊരു മേന്മ അതിനുണ്ടു്. എന്നാൽ സദാചാരഭഞ്ജകങ്ങളായി തോന്നുന്ന ചില രംഗങ്ങളും അതിലുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. അവയെ തള്ളി ബാക്കി ഭാഗങ്ങൾ മാത്രമേ അക്കാലത്തെ നടന്മാർ അഭിനയിച്ചിരുന്നുള്ളു. അതിനുമുൻപ് അവർക്കു വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളവും ചാത്തുക്കുട്ടിമന്നാടിയാരുടെ ജാനകീപരിണയവും മാത്രമേ ലഭിച്ചിരുന്നുള്ളുവല്ലോ. രാമമേനോൻ തഹശീൽദാർ കല്യാണിയെ കാമിക്കുന്നു; അവർ അന്യോന്യം പ്രണയബദ്ധരായി ഒടുവിൽ ദാമ്പത്യത്തിൽ എത്തിച്ചേരുന്നു. കല്യാണി കുലടയല്ല. പാത്രങ്ങൾക്കു പ്രായേണ തന്മയത്വമുണ്ടു്. വങ്കനും വഷളനുമായ കോരപ്പൻ നായരെയും കാമഭ്രാന്തനായ വെങ്കപ്പരായരെയും മറ്റും ആരും മറക്കുകയില്ല. അഞ്ചാമങ്കത്തിൽ ഒരു ക്രിമിനൽ കേസ്സുവിസ്താരമുണ്ട്. ശ്യംഗാരത്തേക്കാൾ കവി പ്രകൃതത്തിൽ പ്രധാനമായി കരുതിയിരിക്കുന്ന രസം ഹാസ്യമാണ്. ഒന്നു രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു:
“ചേറുപിരണ്ടു മുഷിഞ്ഞൊരു കീറത്തുണിയും പുതച്ചു ചൂലേന്തി
ഈറ പെരുത്തിടുമെന്നുടെ പാറുവതാ മച്ചിയുണ്ടിഹ വരുന്നു.” അങ്ങേക്കരയ്ക്കലിടതിങ്ങി ഞെരുങ്ങിനില്ക്കും
തെങ്ങിന്മടൽത്തല കുറച്ചു കുറച്ചിളക്കി
ശൃംഗാരമോടു പുഴയിൽത്തിരമാല ചാർത്തീ
ട്ടിങ്ങീവരും ചെറിയ വായു മഹാവിശേഷം.”
കോന്തക്കുറുപ്പെന്ന ഒരു തറവാട്ടുകാരണവന്റെ ആഭിജാത്യ ഭ്രമം നിമിത്തം ആ തറവാട്ടിനു സംഭവിക്കുന്ന അധഃപതനത്തിൽ നിന്നു് അതിനെ അദ്ദേഹത്തിന്റെ അനന്തരവൾ നാരായണിയുടെ ഭർത്താവായ മധുരമംഗലം നമ്പൂരി ഉദ്ധരിക്കുന്നതാണ് മധുരമംഗലത്തിലെ ഇതിവൃത്തം. അതിൽ കവിയുടെ സ്വാനുഭവവും പ്രതിബിംബിച്ചിട്ടുണ്ടെന്നു് അഭിജ്ഞന്മാർ പറയുന്നു. “ഗാഢഹാസ്യരസകൗതുകം പരം കൂടുമിദ്വിജസദസ്സിൽ” അഭിനയിക്കുവാൻ നിർമ്മിച്ചതാക കൊണ്ടു് അതിലും ഹാസ്യരസത്തിനു തന്നെയാണ് പ്രാധാന്യം. തന്റെ പുരസ്കർത്താവായ കൊച്ചി കൊച്ചുണ്ണിത്തമ്പുരാന്റെ അനന്തരവൻ കുഞ്ഞുണ്ണിരവിവർമ്മത്തമ്പുരാന്റെ അപേക്ഷയനുസരിച്ചാണ് പ്രസ്തുത നാടകം രചിച്ചതു്. കോമപ്പറമ്പിൽ കോന്തക്കുറുപ്പിന്റെ കവനഭ്രാന്താണ് നാലാമങ്കത്തിലെ പ്രതിപാദ്യം.കവിതയ്ക്കു എന്താണു് വിഷയം വേണ്ടതു് എന്നു് എടശ്ശേരി നമ്പൂരി ചോദിക്കുമ്പോൾ “വിഷോ? എന്തു വിഷം? കവിതയ്ക്കു വിഷം വേണോ?” എന്നു് അയാൾ തട്ടിമൂളിക്കുന്നു. പിന്നെയും തുടരെത്തുടരെ പല വിഡ്ഢിത്തരങ്ങളും ആ മനുഷ്യൻ എഴുന്നള്ളിക്കുന്നുണ്ടു്. അഞ്ചാമങ്കത്തിൽ ശങ്കരഭഗവൽപാദരുടെ ജീവിതചരിത്രം സംഗ്രഹിച്ചിരിക്കുന്നു.
“പോകുന്നേൻ പുതുമേഘവേണി! കടുമാകാണിക്കുമെൻ കാര്യമൊ
ന്നാകുന്നീല; നമുക്കു ജോലി പലതുണ്ടില്ലത്തു മല്ലേക്ഷണേ!
ചാകുന്നോളവുമുള്ളിലിങ്ങനെ മനോരാജ്യം വിചാരിച്ചു നിൻ
പാകം നോക്കിയിളിച്ചെനിക്കിഹ വൃഥാവാസം പ്രയാസം പ്രിയേ!”
എന്ന പ്രസിദ്ധമായ ശ്ലോകം ഇതിലുള്ളതാണു്. ആകപ്പാടെ നോക്കുമ്പോൾ കവിതാഗുണം കൊണ്ടു് ഒന്നാമതായി ഉമാവിവാഹവും രണ്ടാമതായി കല്യാണീനാടകവും മൂന്നാമതായി മധുരമംഗലവും നില്ക്കുന്നു. ഫല്ഗുനവീര്യത്തിന്റെ നില ചുവട്ടിലാണെന്നു പറയണം. ഉമാവിവാഹത്തിൽ ചില നല്ല ശ്ലോകങ്ങളുണ്ടു്. അവയിൽ മൂന്നെണ്ണം ചുവടെ ചേർക്കുന്നു.
നാന്ദി:
“കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെ
ക്കണ്ടുകിട്ടാഞ്ഞു കൂട്ടം
കൂടിക്കൊണ്ടങ്ങു ഗോപീജനമഥ പുളിനേ
വാണുടൻ കേണീടുമ്പോൾ
കോടിക്കാമപ്രകാശം തടവീടുമുടലിൻ
ധാടിയോടെത്തിയോര
ക്കോട്രക്കാർവർണ്ണനെന്നെക്കരുണയോടു കടാ
ക്ഷിച്ചു രക്ഷിച്ചിടട്ടേ.”
സൂത്രധാരൻ നടിയോടു്:
“പട്ടൊന്നൻപോടുടുക്കും പുനരതു തെളിയാ
ഞ്ഞിട്ടഴിക്കും കചത്തെ
ക്കെട്ടും പെട്ടെന്നഴിക്കും കറിതൊടുമുടനേ
മായ്ക്കുമീവണ്ണമായി
കഷ്ടം കാലം കഴിക്കുന്നതു കഠിനമെടോ
നേരമോ പാതിരാവാ
യൊട്ടും നില്ക്കാതെ വേഗാലിനി വരിക ചലാ
പാങ്ഗി നീ രങ്ദേശേ.”
ശിവനെ വന്ദിക്കുന്ന പാർവതി:
“മങ്ങാതണിഞ്ഞ മലർമാലകൾ തൂങ്ങുമാറു
ഭങ്ഗ്യാ കരിങ്കുഴലെഴും തലയൊന്നു താഴ്ത്തി
ശൃങ്ഗാരസാരമയി മാമലമങ്ക മാനി
ച്ചങ്ഗാരലോചനപദങ്ങൾ വണങ്ങിടുന്നു.”
ഒട്ടു വളരെ ആശയങ്ങൾ കുമാരസംഭവത്തിൽ നിന്നു വായ്പ വാങ്ങീട്ടുണ്ടു്. അതിന്റെ ആവശ്യം കവിക്കില്ലാത്ത സ്ഥിതിക്കു് ആ പരിപാടിയുടെ ഉദ്ദേശ്യം അജ്ഞാതമായിരിക്കുന്നു. കുമാരസംഭവം അഞ്ചാം സർഗ്ഗത്തിലെ ഇതിവൃത്തം ശിവനെക്കൊണ്ടു വിഷ്ണുവിനോടു പറയിച്ചതും പന്തിയായില്ല. എങ്കിലും സർവാങ്ഗീണമായ ഒരുതരം സാരസ്യം ഈ നാടകത്തിനുണ്ടു്.
49.7മഹാകാവ്യങ്ങൾ: പാണ്ഡവോദയം
കൊച്ചുണ്ണിത്തമ്പുരാന്റെ കാവ്യങ്ങളിൽ അതിപ്രധാനമെന്നു പറയേണ്ടതു പാണ്ഡവോദയത്തെയാണു്. ആകെ 22 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന ആ കാവ്യം ലക്ഷ്മീഭായി എന്ന മാസികയിൽ ആദ്യം ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി. ആ മാസികയുടെ ഓരോ ലക്കവും പുറപ്പെടാനുള്ള സമയമാകുമ്പോൾ അതിന്റെ പ്രവർത്തകന്മാരുടെ ആവശ്യം പോലെ ആ ലക്കത്തിലേയ്ക്കു വേണ്ട ശ്ലോകങ്ങൾ കവി നിർമ്മിച്ചുകൊടുക്കും. അങ്ങനെ 1085-ആ മാണ്ടു മേടം ലക്കത്തിൽ തുടങ്ങി 1088 മീനം ലക്കത്തിൽ പ്രസ്തുത കാവ്യം അവസാനിപ്പിച്ചു. 1087 മീനം 9-ാം തീയതിയാണു് ഗ്രന്ഥം പൂർത്തിയായതെന്നുള്ളതു “സമ്പന്നപാണ്ഡൂദയം” എന്ന കലിവാചകത്തിൽ നിന്നറിയാം. പാണ്ഡവന്മാരുടെ അജ്ഞാതവാസാരംഭം മുതൽ ഉത്തരാസ്വയംവരം വരെയുള്ള വിരാടപർവം കഥയാണു് പ്രതിപാദ്യം. പതിനൊന്നാം സർഗ്ഗത്തിൽ അനേകം ഗഹനങ്ങളായ ചിത്രശ്ലോകത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ആറാം സർഗ്ഗത്തിൽ അഭൗമമായ പ്രാഗല്ഭ്യത്തോടുകൂടിയാണു് കയ്യാങ്കളി വർണ്ണിച്ചിരിക്കുന്നതു്. ഏഴാം സർഗ്ഗത്തിലെ കീചകന്റെ സൈരന്ധ്രീവർണ്ണനത്തിൽ ഗ്രന്ഥകാരന്റെ കല്പ്നാവൈഭവം തികച്ചും തെളിഞ്ഞിട്ടുണ്ടു്. എല്ലാ രസങ്ങളേയും അവസരോചിതമായി അവിടവിടെ പ്രപഞ്ചനം ചെയ്തിരിക്കുന്നു. പതിനഞ്ചാം സർഗ്ഗത്തിൽ ഗന്ധർവഭീതി നിമിത്തം മാത്സ്യപുരവാസികൾ പെടുന്ന പാടു് ഏറ്റവും മനോമോഹനമാണു്. കുറെക്കൂടി നിഷ്കർഷിച്ചിരുന്നുവെങ്കിൽ പ്രസ്തുതമഹാകാവ്യം അതിന്റെ പ്രണേതാവിനു് ഇന്നത്തേതിലും എത്രയോ അധികം സ്വാദിഷ്ഠമാക്കാമായിരുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കിലും ഉള്ളതുകൊണ്ടു് ഓണമുണ്ണാൻ വേണ്ട വിഭവം അതിൽ നമുക്കു് ആ മഹാനുഭാവൻ സമ്മാനിച്ചിട്ടുണ്ടു്. നോക്കുക ചില ശ്ലോകങ്ങൾ.
സൈരന്ധ്രി:
“മാണിക്യരത്നോപമകാന്തി ചിന്തും
പാണിദ്വയത്താൽ ദ്രുപദേന്ദ്രപുത്രി
ചേണാർന്ന ഭങ്ഗ്യാ മെഴുകും ദശായാം
ചാണം പരം കുങ്കുമമായ്ച്ചമഞ്ഞു.”
ശ്രീകൃഷ്ണനും യശോദയും:
“മന്ദീച്ചീടാതെ കുഞ്ഞിക്കുടവയറിൽ മുല
പ്പാൽ നിറച്ചിട്ടു പൂർണ്ണാ
നന്ദാലങ്കേ കിടക്കും പരമപുരുഷനാ
കുന്ന തൻ നന്ദനന്റെ
കുന്ദശ്രീമന്ദഹാസോല്ലസിതമുഖശര
ച്ചന്ദ്രനെക്കണ്ടുകണ്ടാ
നന്ദിക്കും നന്ദജായാനയനകുവലയ
ത്തിന്റെ പുണ്യം ന ഗണ്യം.”
49.8മറ്റു മൂന്നു മഹാകാവ്യങ്ങൾ
സാവിത്രീമാഹാത്മ്യം ഒൻപതു സർഗ്ഗങ്ങളടങ്ങിയ ഒരു കാവ്യമാണു്.അതും ലക്ഷ്മീഭായി യോടു് അനുബന്ധിച്ചു തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. “നീശജായേംബദൃഷ്ട്യാ” എന്ന കലിദിവസം അതായതു് 1089 മിഥുനം 18-ാം൹ ആ കാവ്യം പൂർത്തിയായി. ഏഴാം സർഗ്ഗത്തിലെ വനവർണ്ണന കേമമായിട്ടുണ്ടു്. മാതൃക കാണിക്കാൻ ഒരു ശ്ലോകം ചുവടേ ചേർക്കുന്നു:
“രാകാശശിച്ഛവിലസന്നിജമന്ദഹാസ
ശ്രീകാന്തികൊണ്ടു നൃവരാശയഗഹ്വരത്തിൽ
ശോകാന്ധകാരമിയലുന്നതു പോക്കിയേവം
സ്തോകാക്ഷരാർത്ഥഘനമായരുൾചെയ്തു ദേവി.”
തിരുവിതാകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിസ്മാരകമായി രചിച്ച ഒരു ദീർഘകാവ്യമാണു് വഞ്ചീശവംശം. അതിൽ 21 സർഗ്ഗങ്ങൾ അന്തർഭവിക്കുന്നു. “നന്നായ്നീലാങ്ഗദാദ്യ” എന്ന കലിദിനത്തിൽ അതായതു് 1093-ാമാണ്ടു ചിങ്ങമാസം 8-ാം൹ ഗ്രന്ഥം സമാപ്തമായി. തിരുവിതാംകൂർ മഹാരാജവംശത്തിന്റെ ആദ്യകാലം മുതല്ക്കുള്ള ചരിത്രം അതിൽ ഐതിഹ്യത്തിൽ നിന്നു ലഭിക്കാവുന്നിടത്തോളമുള്ള വിവരങ്ങൾ സംഗ്രഹിച്ചു പ്രതിപാദിച്ചിട്ടുണ്ടു്. പതിനഞ്ചാം സർഗ്ഗത്തിലാണു് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ രാജ്യഭാരകഥ ആരംഭിക്കുന്നതു്. എട്ടാം സർഗ്ഗത്തിൽ ധർമ്മരാജാവിന്റെ വിദ്വൽപ്രോത്സാഹനത്തെപ്പറ്റിയുള്ള പലപുരാവൃത്തങ്ങളും എടുത്തു കാണിച്ചിരിക്കുന്നു. അവ മിക്കവാറും യഥാർത്ഥസംഭവങ്ങൾ തന്നെ. 16-ാം സർഗ്ഗത്തിലെ പ്രഭാതവർണ്ണനത്തിലും 17-ാം സർഗ്ഗത്തിലെ യക്ഷികഥയിലും കവി തന്റെ കലാവൈഭവം അതിന്റെ അത്യുച്ചകോടിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. തിരുവാലൂർ ക്ഷേത്രത്തിന്റെ നവീകരണവൃത്താന്തത്തിനു് ഒരു പൂർവപീഠിക എന്ന രീതിയിൽ പ്രതിപാദിതമായിരിക്കുന്ന തൃശ്ശൂർ പൂരപ്പറമ്പിലെ യക്ഷികഥ ഏതു സഹൃദയനും വായിക്കേണ്ടതാണു്. ചുവടേ ചേർക്കുന്നതു പണ്ടാരത്തിന്റെ വേഷത്തിൽ പ്രത്യക്ഷീഭവിക്കുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ചിത്രമാകുന്നു.
“ഞൊണ്ടുന്ന കാലിലതിയായഴൽപൂണ്ടു പിച്ച
തെണ്ടുംവിധൗ ഝടിതി പട്ടി കടിച്ച പുണ്ണും
കുണ്ടുള്ള വൻകിണറിനൊത്ത പഴുത്ത കണ്ണും
തെണ്ടും കരത്തിലതിലൊട്ടരിയൊട്ടു നെല്ലും; വില്ലും തൊഴുംപടി ഞെളിഞ്ഞു വളഞ്ഞ പിന്നും
തെല്ലും പ്രസാദമറിയാത്ത തുറിച്ച കണ്ണും
ചൊല്ലുമ്പൊൾ വിക്കലുമഹോ! തലതേഞ്ഞ കോന്ത്രൻ
പല്ലും പെടുന്നവനശേഷജനാപഹാസ്യൻ.”
ഗോശ്രീശാദിത്യചരിതം മദിരാശിയിൽ വച്ചു തീപ്പെട്ട കൊച്ചി രാമവർമ്മമഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി പ്രമാണിച്ചു് എട്ടു സർഗ്ഗത്തിൽ നിർമ്മിച്ച ഒരു കാവ്യമാണു്. “സാദരാലോലദൃഷ്ട്യാ” എന്ന കലിദിവസത്തിൽ അഥവാ 1093 ഇടവം 24-ാം൹ യാണു് അതു് എഴുതിത്തീർത്തതു്. ആ കാവ്യത്തിൽ വിഷവൈദ്യൻ കാരാട്ടു നമ്പൂരിയെപ്പറ്റിയുള്ള ഐതിഹ്യം നാലാം സർഗ്ഗത്തിൽ ചേർത്തിരിക്കുന്നു. ഗോശ്രീശാദിത്യചരിതവും ഇതരകാവ്യങ്ങൾ പോലെ യാതൊരു നിഷ്കർഷയുമില്ലാതെ ഏതാനും ദിവസങ്ങൾ കൊണ്ടു മാത്രമാണു നിർമ്മിച്ചതു്. അതുകൊണ്ടു “സഞ്ചാരയന്തി ചിലരിങ്ങകിലിന്റെ ധൂമം” എന്നും മറ്റുമുള്ള വരികൾ കടന്നുകൂടീട്ടുണ്ടെങ്കിലും ആ ന്യൂതതയൊന്നും അത്ര സാരമാക്കാനില്ല. താഴെക്കാണുന്ന ശ്ലോകങ്ങൾ ഒരു കൃഷിക്കാരനെ പരാമർശിക്കുന്നതാണു്.
“വെട്ടും ലതാതരുഗണങ്ങളവൻ ചിലപ്പോ
ളൊട്ടും കളങ്കമണയാതെ പരം കിളയ്ക്കും;
കെട്ടും ചിലപ്പൊളുലയും ചിലതാഞ്ഞുതട്ടി
മുട്ടും ചിലപ്പൊളവിടെപ്പലതും നനയ്ക്കും. കഷ്ടിച്ചു മുട്ടു മറയുംപടി നീണ്ടുരുണ്ടു
പുഷ്ടിപ്പെടും ഭുജ, മുരസ്സധികം വിശാലം;
മുഷ്ടിക്കൊതുങ്ങുമുര, വൻകൃഷിവേല ചെയ്വാൻ
സൃഷ്ടിച്ചതാണെവനെഴും തനുവെന്നു തോന്നും.”
ഇതു കാരണവന്റെ അവസ്ഥയാണു്. അനന്തരവരുടേയോ? കവി പറയുന്നു:
“നീങ്ങില്ലൊരിക്കലുമൊരുത്തനു നീരിളക്കം
പാങ്ങില്ലൊരുത്തനൊരു മുണ്ടു പിഴിഞ്ഞുടുപ്പാൻ;
വീങ്ങിത്തുടങ്ങുമൊരുവന്നടിയെണ്ണ തേച്ചാ
ലേങ്ങിത്തുടങ്ങുമപരൻ പടി കേറിയാലും.”
49.9മലയാംകൊല്ലം
ഈ നാലു കാവ്യങ്ങൾക്കു മുൻപാണു് ഇവയിൽനിന്നെല്ലാം പല പ്രകാരത്തിലും വിഭിന്നമായ മലയാം കൊല്ലത്തിന്റെ നിർമ്മിതി. 1082-ാമാണ്ടു ചിങ്ങമാസം മുതൽ അതു രസികരഞ്ജിനി എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. കേരളത്തിൽ ഓരോ മാസത്തിലുമുള്ള പ്രകൃതിവിലാസങ്ങൾ മുതലായവയെ വർണ്ണിച്ചു് അതതു മാസത്തിനു് അനുരൂപമായ ഒരു ദേവതാസ്തുതിയോടുകൂടി അവസാനിക്കുന്നതും അങ്ങനെ 12 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്നതുമായ പ്രസ്തുത കാവ്യം കൊച്ചുണ്ണിത്തമ്പുരാന്റെ സൂക്ഷ്മനിരീക്ഷണം, വർണ്ണനാചാതുര്യം, കല്പനാവൈഭവം തുടങ്ങിയ വിവിധ സിദ്ധികളുടേയും, വൈദ്യം ജ്യോത്സ്യം, സ്മൃതികൾ, ഇതിഹാസപുരാണങ്ങൾ മുതലായവയിലുള്ള അസാധാരണമായ അവഗാഹത്തിന്റേയും വിസ്മായാവഹമായ നിദർശനമാകുന്നു. സ്വഭാവോക്തിയെ ചിലപ്പോൾ ശ്ലേഷോക്തി പുറംതള്ളുന്നു എന്നും, വെണ്മണിക്കൃതികളിലെന്ന പോലെയുള്ള ദീർഘമായ സ്ത്രീസംബോധനം ചില ശ്ലോകങ്ങൾക്കു മാറ്റു കുറയ്ക്കുന്നു എന്നും ചില വൈകല്യങ്ങളില്ലെന്നില്ല. എന്നാൽ അവ മറ്റുള്ള ഗുണസാമഗ്രിയിൽ മറഞ്ഞുപോകുക തന്നെ ചെയ്യുന്നു. താഴെക്കാണുന്ന ഭാവഗർഭമായ ശ്ലോകം മങ്ഗലാചരണരൂപത്തിൽ ഘടിപ്പിച്ചിട്ടുള്ളതാണു്.
“തുങ്ഗശ്രീസിംഹവാഹേ! തുഹിനശിഖരിതൻ
കന്യകേ! നിസ്തുലാഭേ!
ഭൃങ്ഗാളീകേശി! ചാപഭ്രുകടി! മൃഗസമാ
നാക്ഷി! കുംഭസ്നേനാഢ്യേ!
ഭങ്ഗം മീനാക്ഷി! തീർത്തീടുക മധുമഥനാ
ജാദികേവ്യേ! വൃഷാങ്കോ
ത്സങ്ഗശ്രീസൗമ്യഗേഹേ! ഭഗവതി! കടകോ
ല്ലാസിഹസ്തേ നമസ്തേ!”
ആദ്യന്തം വസന്തതിലകവൃത്തമാണു് പ്രയോഗിച്ചിരിക്കുന്നതു്.
49.10രുക്മിണീസ്വയംവരം മധ്യോത്തരഭാഗങ്ങൾ
രുക്മിണീസ്വയംവരം വളരെ ദീർഘവും വൃഥാസ്ഥൂലമെന്നു പോലും പറയാവുന്നതുമായ ഒരു ഭാഷാകാവ്യമാണു്. അതിൽ മൂന്നു ഭാഗങ്ങളുണ്ടു്. ഒന്നാം ഭാഗം കാത്തുള്ളിൽ അച്യുത മേനോനും രണ്ടും മൂന്നും ഭാഗങ്ങൾ കൊച്ചുണ്ണിത്തമ്പുരാനും ഉണ്ടാക്കി. വളരെ വേഗത്തിൽ എഴുതിത്തീർത്ത പ്രസ്തുതകൃതി അവസാനിച്ച ദിവസം “മോദാലത്രഗജാസ്യ” എന്ന കലി വചനം കൊണ്ടു് 1091 ധനു 4-ാം൹യാണെന്നു കാണാം. മധ്യഭാഗത്തിൽ 269-ാം, ഉത്തരഭാഗത്തിൽ 293-ഉം ശ്ലോകങ്ങളുണ്ടു്. മധ്യഭാഗത്തിലെ സദ്യവർണ്ണനവും മറ്റും വിശേഷമായിരിയ്ക്കുന്നു.
49.11സുന്ദരകാണ്ഡം തുള്ളൽ
ഏറ്റവും മനോഹരമാണു് തമ്പുരാന്റെ സുന്ദരകാണ്ഡം തുള്ളൽ. എട്ടു കളങ്ങൾ അടങ്ങീട്ടുള്ള ഈ കൃതിയിൽ ആദ്യത്തെ രണ്ടും പറയൻ മട്ടിലും മൂന്നു മുതൽ അഞ്ചു വരെ ശീതങ്കൻ മട്ടിലും ബാക്കി മൂന്നു കളങ്ങളും ഓട്ടൻ മട്ടിലും നിബന്ധിച്ചിരിക്കുന്നു. “മാംസളതരദയ” എന്ന കലി വാചകത്തിൽ നിന്നു പ്രസ്തുത കൃതി പൂർത്തിയായതു് 1076 കുംഭം 11-ാം൹ യാണെന്നു വരുന്നു. കവിയുടെ ഗംഗാപ്രവാഹസദൃശമായ വചോധോരണി അതിന്റെ പരമകാഷ്ഠയിൽ കാണണമെന്നുള്ളവർ അതിലെ ആദ്യത്തെ രണ്ടു കളങ്ങൾ വായിക്കണം. നോക്കുക ഒരു ഭാഗം:
“ക്ഷത്രിയോത്തമനായ ദശരഥപുത്രനുത്തമകീർത്തിമാൻ
ചിത്രവിമലചരിതകൗശികസത്രരക്ഷണശിക്ഷിതൻ
രാമനരികുലഭീമനഭിനതകാമപൂരണതൽപരൻ
സീമവിട്ടഭീരാമഗുണഗണധാമമൂത്തമപൗരുഷൻ, അംഗുലീയകമേകി വിരവിനൊടങ്ങയച്ചൊരു മാരുതി
തുങ്ഗമതിരിപുങ്ഗകരനതിമങ്ഗളൻ കപിപുങ്ഗവൻ
കോടിനിശിചരദലനകരനഖകോടികലിശഭയങ്കരൻ
പ്രൗഢരഘുപതികിങ്കരൻ ഭുവി ശങ്കരംശസമുത്ഭവൻ.”
ഫലിതം കൊണ്ടു് അനുസ്യൂതമായി പെരുമാറിയിട്ടില്ലെന്നു് ഒരു ദോഷം ഇല്ലെന്നില്ല. എട്ടാം കളത്തിൽ സുമതിയുടെ രാജ്യഭാരം വർണ്ണിച്ചിട്ടുള്ള അധോലിഖിതങ്ങളായ ചില വരികളിൽ അതിന്റെ നിഴലാട്ടം കാണുന്നുണ്ടെങ്കിലും അതു് അദ്ദേഹത്തിന്റെ സഹജസിദ്ധികളിൽ ഒന്നല്ല.
“പാട്ടിൽപ്പല പല പിട്ടു പറഞ്ഞും
ആട്ടിൻകാട്ടം ഗുളിക കൊടുത്തും
നാട്ടിലിരിക്കും വിത്തമശേഷം
തട്ടിയെടുക്കും വൈദ്യൻ നാസ്തി. മുക്കും മൂളഹുമൂർദ്ധ്വേക്ഷണവും
മുക്കാലും പിഴയായൊരു വാക്കും
ഉൽക്കടസഭയിൽ വിയർപ്പും ബഹുദു-
സ്തർക്കവുമുള്ളൊരു ശാസ്ത്രിയുമില്ല. മുലയില്ലാഞ്ഞൊരു മേലാപ്പിടലും
തലയില്ലാഞ്ഞൊരു വാർമുടികെട്ടും
നിലവിട്ടുള്ളൊരു കൂളക്കളിയും
ചലമിഴിമാർക്കില്ലക്കാലത്തിൽ.”
ഇങ്ങനെയാണു് ആ വർണ്ണനത്തിന്റെ ഗതി.
49.12ഭദ്രോൽപത്തി കിളിപ്പാട്ടു്
ഭദ്രോൽപത്തി തമ്പുരാന്റെ ആദ്യത്തെ കിളിപ്പാട്ടാണു്. അതിൽ മാത്രമേ കിളിയെക്കൊണ്ടു കഥ പറയിക്കുന്നുള്ളൂ. 1068-ലാണു് അതിന്റെ പ്രസിദ്ധീകരണം. അഞ്ചു പാദമായി ഗ്രന്ഥം വിഭജിക്കപ്പെട്ടിരിക്കുന്നു. ചതുർത്ഥപാദത്തിൽ നിന്നു ചില വരികൾ ഉദ്ധരിക്കാം. കളകാഞ്ചിയാണു് കവിക്കു് ഏറ്റവും സ്വാധീനമായ ഭാഷാവൃത്തം.
“ഉടനസുരപതിയുടയ കഠിനതരമാറിൽനി
ന്നൂക്കോടു ചാടും കടുംചോരയൊക്കെയും
വടിവിനൊടു ശമനരിപുതനായ വലുതായുള്ള
വട്ടകതന്നിലൊഴിച്ചു കുടിച്ചുടൻ
ഉടലധികമുദിതമുടനുരനിളകിടുംവിധ
മുഗ്രാട്ടഹാസവും ചെയ്തിതു ചണ്ഡിക.
കഠിനതരമസുരപതിയുടയ ഹൃദയാംബുജം
കാളീഭഗവതി കുത്തിപ്പറിച്ചുടൻ
നിജനിടിലതടനയനമതിലെരിയുമഗ്നിയിൽ
നീറിവേവുംവിധമിട്ടങ്ങു ചുട്ടുടൻ
കരൾതളിരിൽ നിറയുമൊരു രുചിയൊടു ഭുജിച്ചുതേ
കാട്ടാളനാരി കിഴങ്ങു തിന്നുംവിധം.”
49.13ലക്ഷ്മീസ്വയംവരം കിളിപ്പാട്ടു്
ലക്ഷ്മീസ്വയംവരവും നല്ല ഒരു കിളിപ്പാട്ടാണു്. കവിതാഗുണം കൊണ്ടു് അതും ഭദ്രോൽപത്തിയും രണ്ടു കൃതികളും തുല്യങ്ങളാണെങ്കിലും ലക്ഷ്മീസ്വയംവരം പ്രായേണ അർത്ഥാലങ്കാരപ്രധാനമാണെന്നു പറയേണ്ടതുണ്ടു്. നാരായണവരണമെന്ന തൃതീയപാദത്തിലെ പദഘടനാവൈഭവം പ്രത്യേകം പ്രശംസനീയമായിരിക്കുന്നു.
“വലമഥനവിമലമണിഗണസമകടാക്ഷങ്ങൾ
വർഷിച്ചിടും നേത്രനീലാംബുജങ്ങളും
മണിമുകുരതരസുഷമ കളമൊറ്റു കവർന്നിടും
മാണിക്യകുണ്ഡലോല്ലാസിഗണ്ഡങ്ങളും
പവിഴമണികളുടെ പരമരുണകിരണവ്രജം
പാതാളരന്ധ്രേ പതുങ്ങും ചൊടികളും
മഹിതശരദുദിതസിതകരകരപരിസ്ഫുര
ന്മന്ദസ്മിതങ്ങളും മന്ദാക്ഷഭാവവും
കുലരുമതിസുഭഗതരമുഖകമലമേന്തിയും
കല്യാണശൃങ്ഗാരസാരത്തിൽ നീന്തിയും
കൊടിനടുവിനുടയ തനുവധികതനുവാകയാൽ
കൊങ്കകൾതൻകനം താങ്ങാൻ കുഴങ്ങിയും
മദതരളലളിതകളഹംസപ്പിടപോലെ
മന്ദം നടന്നങ്ങു ശോഭിച്ചു ഭാർഗ്ഗവി.”
ലക്ഷ്മീസ്വയംവരം 1082-ാമാണ്ടിലാണു് രചിച്ചതു്.
49.14രാമാശ്വമേധം
രാമാശ്വമേധമാണു് തമ്പുരാന്റെ കിളിപ്പാട്ടുകളിൽ അത്യന്തം ദീർഘമായിട്ടുള്ളതു്. പാത്മ പുരാണം പാതാളഖണ്ഡത്തിൽ ശേഷവാത്സ്യായനസംവാദരൂപമായിട്ടുള്ള മൂലകഥയുടെ പരാവർത്തനമാണു് പ്രസ്തുതകൃതി. ആകെയുള്ള 68 അധ്യായങ്ങൾ വൃത്തഭേദത്തെ പുരസ്കരിച്ചു് അഞ്ചു ഭാഗങ്ങളായി രചിച്ചിരിക്കുന്നു. 1099 വൃശ്ചികം 15-ാം൹ “ദേവീ രാമാങ്ഗം രാജ്യം” എന്ന കലിയിലാണു് ഗ്രന്ഥം പൂർത്തിയായതു്. അതിൽപ്പിന്നീടു കവി ഗ്രന്ഥരൂപത്തിൽ ഒന്നും എഴുതിയതായി അറിവില്ല. അനുവാചകന്മാരെ ആദ്യന്തം പുളകംകൊള്ളിക്കുന്ന ഒരു കാവ്യമല്ല രാമാശ്വമേധം. എങ്കിലും ഭംഗിയുള്ള ഭാഗങ്ങളും ഇല്ലാതില്ല. അഞ്ചാമധ്യായത്തിൽ കവി ശ്രീരാമന്റെ രാജ്യഭാരം വർണ്ണിക്കുന്ന അവസരത്തിൽ മൂലത്തിലെ ശ്ലിഷ്ടപദങ്ങളെ ആശ്രയിക്കാതെ ഭാഷാശ്ലേഷപ്രയോഗത്തിൽ നിമഗ്നനാകുന്നു.
“മടിയങ്ങിരുന്നാലും മുണ്ടുടുത്താലുമുണ്ടാ-
മിടി കാർമേഘങ്ങളിലക്കാലമടി കാലിൽ.
മത്തനക്കാലം കൊണ്ടൽക്കൃഷികൾ തന്നിൽമാത്രം
വൃത്തഭങ്ഗങ്ങളപ്പോൾ ഭോജനങ്ങളിൽമാത്രം.
പോരതുകാലം ചതുരംഗത്തിൽ, കാറ്റേറ്റാടും
തോരണങ്ങളിൽത്തന്നെ തമ്മിൽത്തല്ലക്കാലത്തിൽ.”
ഇങ്ങനെയാണു് ആ വർണ്ണനം തുടരുന്നതു്.
49.15ശ്രീമൽഭാഗവതം പാട്ടു്
ഇതാണു് തമ്പുരാന്റെ ഏറ്റവും ബൃഹത്തും എന്നാൽ അതോടൊപ്പംതന്നെ കവന മാധുര്യം കുറഞ്ഞതുമായ കൃതി. വിഷ്ണുഭാഗവതത്തിന്റെ ഭാഷാനുവാദമായ പ്രസ്തുതഗാനം ഭക്ത ന്മാർക്കു് പാരായണത്തിനു കൊള്ളാം. പ്രഥമസ്കന്ധത്തിലെ പ്രഥമാധ്യായം അനുഷ്ടുപ്പു വൃത്തത്തിലാണു് തർജ്ജമ ചെയ്തതെങ്കിലും ദ്വിതീയാധ്യായം മുതൽ മഞ്ജരിയിൽ എഴുതിത്തുടങ്ങി. മഞ്ജരികൊണ്ടു കൈകാര്യംചെയ്തു പരിചയം പോരാത്തതിനാലാണു് കവിത തീരെ ശോഭിക്കാതെ പോയതു്. ഒടുവിൽ ഭാഗവതമാഹാത്മ്യം സംസ്കൃതവൃത്തത്തിൽ ത്തന്നെ വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നു. ആ ഭാഗം രസനിഷ്യന്ദിയായിട്ടുമുണ്ടു്.
49.16ഇതരകൃതികൾ
മറ്റുള്ള കൃതികളെപ്പറ്റി വിശേഷിച്ചൊന്നും പറയേണ്ടതില്ല. അന്യാപദേശം, സൂര്യോദയം, മദനകേതനചരിതം ഇവ കണ്ടുകിട്ടീട്ടില്ല. ശീവൊള്ളിക്കൃതികളുടെ കൂട്ടത്തിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള മദനകേതനചരിതം ഭിന്നമാണു്. പ്രായേണ സംസ്കൃതത്തിൽ പ്രചുരപ്രചാരമായ 61 (കാന്ത)വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ചെറിയ ശാസ്ത്രകാവ്യമാണു് കാന്തവൃത്തം. ബൃഹത്സംഹിതയുടെ തർജ്ജമ മുഴുവനായിട്ടുണ്ടെന്നു തോന്നുന്നില്ല. 64 കലാവിദ്യകളുടെ സ്വരൂപം വിദ്യാകലാവിവരണത്തിൽ സംക്ഷിപ്ത മായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ബാലോപദേശം വിദ്യാർത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു് ആറു സർഗ്ഗങ്ങളിൽ എഴുതിയിട്ടുള്ള സദാചാരബോധകമായ ഒരു ലഘുകൃതിയാണു്. ഭാഷാശബ്ദശാസ്ത്രത്തെപ്പറ്റി ഉപരി പ്രസ്താവിക്കും. അലങ്കാരമാല അർത്ഥാലങ്കാരങ്ങളെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന മറ്റൊരു ശാസ്ത്രഗ്രന്ഥമാണു്. 1070-ാമാണ്ടിടയ്ക്കാണു് അതിന്റെ രചന. ലക്ഷണം കാകളിയിലും ലക്ഷ്യം വിവിധങ്ങളായ ശ്ലോകങ്ങളിലും കാണിച്ചിരിക്കുന്നു. വിസ്തരിച്ചുള്ള ടീകയുമുണ്ടു്. ഉദാഹരണശ്ലോകങ്ങളിലെ ആശയങ്ങളെല്ലാം ജഗന്നാഥ പണ്ഡിതരുടെ രസഗംഗാധരത്തിലെന്നപോലെ സ്വകീയങ്ങളാണ്. ആ ഗ്രന്ഥത്തിന്റെ ആദ്യം കുറേ ഭാഗങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി തമ്പുരാൻ എഴുതിയിട്ടുണ്ടോ എന്നു സംശയമാണു്. ഒരു ശ്ലോകം ഉദ്ധരിക്കാം:
“കൂന്തൽക്കെട്ടൊട്ടഴിഞ്ഞും കുനുകുനെയഴകിൽ
സ്വേദജാലം പൊടിഞ്ഞും
ചാന്തിൻപൊട്ടൊട്ടു മാഞ്ഞും പരിമളമുയരും
ചന്ദനച്ചാറലിഞ്ഞും
എന്തും നിശ്വാസമോടൊത്തിളകിന മുലയോ
ടൊത്തെഴുന്നോരു നിന്മെയ്
കാന്തേ! മിന്നുന്നു കാമക്കളിയതിൽവിധമീ
പ്പന്തടിക്കുന്നനേരം.”
സ്തോത്രങ്ങളുടെ സംഖ്യ ഗണനാതീതം തന്നെ. അവിദ്യാസംഹാര രൂപമായ (ശ്രീകൃഷ്ണ) ശ്രുതിഗീതാസ്തോത്രത്തിൽ നിന്നു് ഒരു ശ്ലോകം മാത്രം ചേർക്കാം.
“അളവറ്റ ഗുണങ്ങളെദ്ധരി
ച്ചിളതന്നിൽബ്ബഹുദോഷമേവനും
ഉളവാക്കീടുമീയവിദ്യ നൽ
ക്കളവേറീടിന വേശ്യതാൻ പ്രഭോ!”
കൊച്ചുണ്ണിത്തമ്പുരാനെ അദ്ദേഹത്തിന്റെ സമകാലികന്മാർ ഏതെല്ലാം ഉപാധികളെ ആശ്രയിച്ചാണു് ആദരിക്കുക മാത്രമല്ല അമാനുഷത്വം കല്പിച്ചു് ആരാധിക്കുക പോലും ചെയ്തു വന്നിരുന്നതു് എന്നു സാമാന്യത്തിലധികം ദീർഘമേറിപ്പോയ ഉപന്യാസത്തിൽ ഞാൻ വിശദീകരിച്ചിട്ടുണ്ടു്. ഭാഷാകവിതയുടെ നവോത്ഥാനത്തിനു മാർഗ്ഗദർശനം ചെയ്ത മഹാനുഭാവന്മാരിൽ അദ്ദേഹത്തിനുള്ള അദ്വിതീയമായ സ്ഥാനം ഏതു പുരോഭാഗിയും അനുവദിച്ചുകൊടുത്തേ മതിയാകുകയുള്ളു.
49.17കുഞ്ഞിക്കുട്ടൻതമ്പുരാൻ (1040–1088)
പീഠിക
ഭാഷാസാഹിത്യത്തിന്റെ പരമമായ ഉൽക്കർഷത്തിനുവേണ്ടി പ്രയത്നിച്ചിട്ടുള്ള പല മഹാകവികളെപ്പറ്റിയും നാം ഇപ്പോൾ പലതും അറിഞ്ഞുകഴിഞ്ഞു. അവരിൽ അസാമാന്യമായ പല അമാനുഷകർമ്മങ്ങളും ചെയ്തു കേരളീയരെ ആകമാനം ആശ്ചര്യ പരതന്ത്രരും ആനന്ദതുന്ദിലരുമാക്കിയ ഒരവതാരപുരുഷനാണു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ.
“യദ്യദ്വിഭൂതിമൽ സത്ത്വം ശ്രീമദുർജ്ജിതമേവ വാ
തത്തദേവാവഗച്ഛ ത്വം മമ തേജോംശസംഭവം”
എന്ന ഗീതാവാക്യം അദ്ദേഹത്തിന്റെ വിഷയത്തിൽ തികച്ചും യോജിക്കും. ഒരു കാൽ ശതാബ്ദത്തിനിടയ്ക്ക് അദ്ദേഹം സാഹിത്യപോഷണത്തെ പുരസ്കരിച്ചു സഹസ്രമുഖമായി ചെയ്ത സേവനങ്ങൾ ആർക്കും വിലമതിക്കുവാൻ പാടുള്ളതല്ല.
നമ്മുടെ സാഹിത്യസരണിയിൽ അത്തരത്തിൽ ഒരു മഹത്തമനായ സരസ്വതീവല്ലഭൻ അതിനു മുൻപും അതിൽ പിന്നീടും ഒരിക്കലും സഞ്ചരിച്ചിട്ടില്ല; കൈരളിയുടെ പൂർവപുണ്യത്തിന്റെ പരിണതഫലമായിരുന്നു അദ്ദേഹത്തിന്റെ ആവിർഭാവം എന്നു ഭാവനാകുശലന്മാർക്കു കാണുവാൻ അശേഷം പ്രയാസവുമില്ല.
ജനനം
ആധുനികഭാഷാകവിതയുടെ വിധാതാവായ വെണ്മണി അച്ഛൻനമ്പൂതിരിപ്പാടു കൊടുങ്ങല്ലൂർക്കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ വിവാഹംചെയ്തു (ജീവിതകാലം 1011 –1096). 28 വയസ്സുവരെ ആ സുചരിതയ്ക്കു സന്താനലാഭം ഉണ്ടായില്ല. ആ ദമ്പതിമാർ പല ദേവതകളെ ഭജിച്ചു; പല വഴിപാടുകൾ നടത്തി; ആ സൽകർമ്മങ്ങളുടെ ഫലമായി തമ്പുരാട്ടിയുടെ 29-ആമത്തെ വയസ്സിൽ നമ്മുടെ കഥാനായകൻ 1040-ാമാണ്ടു കന്നിമാസം 4-ാം തിയ്യതി അശ്വതിനക്ഷത്രത്തിൽ ജനിച്ചു. കുഞ്ഞിക്കുട്ടൻ എന്നതു് ഓമനപ്പേരാണു്; കുഞ്ഞനെന്നും വിളിക്കും. ആചാര്യദത്തമായ നാമധേയം രാമവർമ്മ എന്നായിരുന്നു.
വിദ്യാഭ്യാസം
വിദുഷിയായ മാതാവിന്റെയും വിശിഷ്ടകവിയായ പിതാവിന്റെയും വാത്സ്യപൂർണ്ണമായ സംരക്ഷണത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വളർന്നു. കുലഗുരുവായ വളപ്പിൽ ഉണ്ണിയാശാനോടു് ബാലപാഠങ്ങളും, മൂന്നാംകൂർ ഗോദവർമ്മത്തമ്പുരാനോടു കാവ്യങ്ങളും അഭ്യസിച്ചു. 1049-ൽ ആ തമ്പുരാൻ മരിച്ചപ്പോൾ ശാസ്ത്രപാഠം ആരംഭിക്കുന്നതിനു വേണ്ട വ്യുൽപത്തി ശിഷ്യനു സിദ്ധിച്ചുകഴിഞ്ഞിരുന്നു. ആദ്യം പഠിച്ചതു വ്യാകരണവും, അതു പഠിപ്പിച്ചതു തന്റെ നേരെ അമ്മാവനും കുംഭകോണം കൃഷ്ണശാസ്ത്രികളുടെ ശിഷ്യനും അക്കാലത്തെ ഒരു പ്രസിദ്ധവൈയാകരണനുമായ വിദ്വാൻ കുഞ്ഞിരാമവർമ്മൻ തമ്പുരാനുമായിരുന്നു. കുഞ്ഞിരാമവർമ്മൻ തമ്പുരാൻ 1029-ൽ ജനിച്ചു; 1096 കർക്കടകം 24-ാം൹ പരേതനായി. സിദ്ധാന്തകൗമുദി, പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം, ശബ്ദേന്ദുശേഖരം ഇവയെല്ലാം കുഞ്ഞിക്കുട്ടൻ അഭ്യസിച്ചതും അദ്ദേഹത്തോടുതന്നെയായിരുന്നു. കാത്തുള്ളി അച്യുതമേനോൻ, ജ്യോത്സ്യൻ സുബ്രഹ്മണ്യശാസ്ത്രി (കട്ടൻപട്ടർ) ആലങ്ങാട്ടു കുഞ്ഞൻ തമ്പുരാൻ തുടങ്ങിയവർ മഹാകവിയുടെ സതീർത്ഥ്യന്മാരായിരുന്നു. 1049-ൽ ഒറവങ്കര നീലകണ്ഠൻ നമ്പൂതിരിയും കുഞ്ഞിരാമവർമ്മൻ തമ്പുരാന്റെ അന്തേവാസിയായി കൊടുങ്ങല്ലൂർ താമസം തുടങ്ങി. പിന്നീടു യഥാകാലം നടുവം മഹനും അദ്ദേഹത്തോടു സംസ്കൃതം പഠിച്ചു. വ്യാകരണത്തിനു പുറമേ കഥാനായകൻ കൊച്ചുണ്ണിത്തമ്പുരാന്റെ ജ്യേഷ്ഠനായ കൊടുങ്ങല്ലൂർ കുഞ്ഞൻ തമ്പുരാനോടു മുക്താവലി വരെ തർക്കവും തന്റെ മുത്തശ്ശിയായ കൊടുങ്ങല്ലൂർ കൊച്ചുതമ്പുരാട്ടിയോടു പഞ്ചബോധം വരെയും വലിയ കൊച്ചുണ്ണിത്തമ്പുരാനോടു് അതിനപ്പുറവും ജ്യോതിഷവും പഠിച്ചുവെങ്കിലും ആ രണ്ടു ശാസ്ത്രങ്ങളിലും പറയത്തക്ക പാണ്ഡിത്യം സമ്പാദിച്ചില്ല. കുഞ്ഞൻ തമ്പുരാന്റെ കാലം. 1028-നും 1096-നും ഇടയ്ക്കായിരുന്നു. വ്യാകരണം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനശാസ്ത്രം; കുഞ്ഞിരാമവർമ്മൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനഗുരുനാഥനും. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അനുജൻ കുഞ്ഞുണ്ണിത്തമ്പുരാൻ 1122 കുംഭം 3-ാം൹ മരിച്ചു. അദ്ദേഹം ഒരു നൃത്തകലാകോവിദനായിരുന്നു.
“അമ്മാമനും ഗുരുവുമാകിന കുഞ്ഞിരാമ
വർമ്മാവനീപതി കൃപാനിധി ചാരുശീലൻ
ദുർമ്മാർഗ്ഗമേറിടുമൊരെൻകവിതയ്ക്കു നല്ല
സന്മാർഗ്ഗരീതി വരുവാൻ വരമേകിടേണം.”
എന്നു സ്യമന്തകം നാടകത്തിൽ സ്വഗുരുവിനെ കവി വന്ദിച്ചിട്ടുണ്ടു്. സംസ്കൃതത്തിലോ ഭാഷയിലോ ഏതു കൃതി രചിച്ചാലും അതു് ആദ്യം ആ ആചാര്യനെക്കൊണ്ടു പരിശോധിപ്പിക്കണമെന്നു കഥാപുരുഷനു നിർബ്ബന്ധമുണ്ടായിരുന്നു. ഗുരുനാഥനും കുഞ്ഞിക്കുട്ടനോടു് ഒരു സഹപാഠിയുടെ നിലയിലാണു് പെരുമാറിവന്നതു്. കൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ, വെണ്മണി മഹൻ മുതലായവരുടെ കവിതാമത്സരപരീക്ഷകളിൽ അദ്ദേഹവും പങ്കുകൊണ്ടു; കൊച്ചുണ്ണിത്തമ്പുരാനും അദ്ദേഹവും കുഞ്ഞിക്കുട്ടനും കൂടിയാണു് മലയാളശബ്ദശാസ്ത്രം എന്ന ഗ്രന്ഥം എഴുതിയതു്. അതിലെ ദ്വിതീയഭാഗം അദ്ദേഹത്തിന്റെ കൃതിയാകുന്നു.
കവനാരംഭം
1047-ൽത്തന്നെ കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിതയെഴുതിത്തുടങ്ങി. 1055-ൽ വ്യാകരണാധ്യയനം പൂർത്തിയായതിനുമേലാണു് ആ വ്യവസായത്തിൽ നിരന്തരമായി ശ്രദ്ധ പതിപ്പിച്ചതു്. ആദ്യകാലത്തു കവനം ചെയ്തുകൊണ്ടിരുന്നതു സംസ്കൃതത്തിലായിരുന്നു. ആ കവിതാഗംഗയെ ഭാഷയിലേയ്ക്കു തിരിച്ചുവിട്ടതു പ്രധാനമായി അച്ഛനാണു്. ഒറവങ്കുരനമ്പൂരിയുടെ നിത്യസഹവാസവും അതിനു പ്രയോജകീഭവിചു. ഭാഷാകവനവിഷയത്തിൽ അദ്ദേഹത്തിനു മാർഗ്ഗദർശികളും ഉപദേഷ്ടാക്കളും അച്ഛനും ജ്യേഷ്ഠനായ കൊച്ചുണ്ണിത്തമ്പുരാനും വെണ്മണിമഹനുമായിരുന്നു അവരെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന ആദരാതിശയം സുവിദിതമാണു്.
“മഞ്ജുശ്രീകവി വെണ്മണിക്ഷിതിസുരൻ വാത്സല്യ ഭാരത്തിനാൽ
ഭഞ്ജിക്കാതെ തനിക്കെഴുന്ന കവിതാചാതുര്യമർപ്പിക്കയാൽ
രഞ്ജിക്കും രസമോരനേകകവിതാഗ്രന്ഥങ്ങൾ നിർമ്മിച്ചൊരീ
ക്കുഞ്ഞിക്കുട്ടനൃപൻ”
എന്നു ചന്ദ്രികാ നാടകത്തിൽ കഥാനായകൻ അദ്ദേഹത്തെ സ്മരിക്കുകയും
“ഞാനെന്നാൽ ഞായരക്ഷയ്ക്കൊരു ഗുണവഴിയേ
പോകുവാൻ തിങ്കളൊക്കും
മാനം ചെവ്വായ് വഹിക്കും ബുധനതിമതിമാൻ
വ്യാഴതുല്യപ്രഭാവൻ
നൂനം പൊൻവെള്ളിയെന്നീവക ശനി നിയതം
വിദ്യതാൻ വേണ്ടതെന്നീ
ജ്ഞാനത്തെത്തന്നൊരച്ഛൻ കനിയണമിഹ മേ
വെണ്മണിബ്രാഹ്മണേന്ദ്രൻ”
എന്നു സ്യമന്തകം നാടകത്തിൽ നമസ്കരിക്കുകയും ചെയ്യുന്നു. ജ്യേഷ്ഠന്റെ അലോകസാധാരണങ്ങളായ സിദ്ധിവിശേഷങ്ങളെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനം പല അവസരങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെടുത്തീട്ടുണ്ടു്. നാലഞ്ചുവർഷത്തെ അഭ്യാസം അങ്ങനെ കഴിഞ്ഞു. പ്രകാശിതങ്ങളായ കൃതികളിൽ ആദ്യത്തേതെന്നു പറയേണ്ട കവിഭാരതം രചിച്ച 1062-ാമാണ്ടിൽത്തന്നെ അദ്ദേഹം അന്നത്തെ ഭാഷാകവികളുടെ കൂട്ടത്തിൽ അതുൽകൃഷ്ടമായ സ്ഥാനത്തിനു് അവകാശിയായിക്കഴിഞ്ഞിരുന്നു. 1065-ൽ എഴുതിയ ലക്ഷണാസംഗം നാടകത്തിൽ
“നരപതികുഞ്ഞിക്കുട്ടൻ സരസദ്രുതകവികിരീട മണിയല്ലോ”
എന്നു് അദ്ദേഹം ചെയ്ത പ്രസ്താവന ആത്മപ്രശംസയാണെന്നു് അക്കാലത്തു് ആർക്കും തന്നെ തോന്നിയതുമില്ല. അന്നു മുതൽ അദ്ദേഹത്തെ പലരും കവിതാവിഷയത്തിൽ അഭിവന്ദ്യനായ ഒരാചാര്യനായി സ്വീകരിക്കയാണുണ്ടായതു്.
ഗാർഹസ്ഥ്യം
കുഞ്ഞിക്കുട്ടൻതമ്പുരാൻ 21-ആമത്തെ വയസ്സിൽ കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിഅമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1079-ൽ മരിച്ചു. അതിനുമേൽ തൃശ്ശൂർ വടക്കേക്കുറുപ്പത്തു കിഴക്കേ സ്രാമ്പിയിൽ കുട്ടിപ്പാറുവമ്മയുടെ ഭർത്താവായി. സങ്ഗീതകലാകുശലയായിരുന്ന ആ ഭാഗ്യവതി ഏകദേശം 35 വയസ്സുവരെ അവിവാഹിതയായിരുന്നു; പിന്നീടാണു് തമ്പുരാന്റെ പ്രേയസിയായതു്; 1086-ൽ അന്തരിക്കുകയും ചെയ്തു. 1068-ാമാണ്ടു കോട്ടയ്ക്കൽ സാമൂതിരിക്കോവിലകത്തെ തമ്പാട്ടി എന്ന നാമാന്തരത്താൽ വിദിതയായ ശ്രീദേവിത്തമ്പുരാട്ടിയ്ക്കും അദ്ദേഹത്തിന്റെ സഹധർമ്മിണീപദം ലഭിക്കുന്നതിനു യോഗമുണ്ടായി. ആ ദാമ്പത്യബന്ധം തമ്പുരാൻ മരിക്കുന്നതുവരെ നിലനിൽക്കുകയും ചെയ്തു. ആ തമ്പുരാട്ടി 1049-ൽ ജനിച്ചു; 1105-ൽ മരിച്ചു.
വിവിധസിദ്ധികൾ
കുഞ്ഞിക്കുട്ടൻതമ്പുരാൻ 1060 മുതൽ 1088 വരെ അനുസ്യൂതമായി സാഹിത്യസേവനം ചെയ്തു. പണ്ഡിതൻ, കവി, ഗദ്യകാരൻ, വിമർശകൻ, ചരിത്രഗവേഷകൻ, ഭാഷാപോഷകൻ, പത്രപ്രവർത്തകൻ, സാഹിത്യാചാര്യൻ എന്നിങ്ങനെ പല കോടികളിൽ നമുക്കു് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ ശരിയ്ക്കറിഞ്ഞു് അഭിനന്ദിക്കേണ്ടതുണ്ടു്. അദ്ദേഹത്തിന്റെ ഗുരുഭക്തിയെക്കുറിച്ചു് ഞാൻ അല്പം ഉപന്യസിച്ചുകഴിഞ്ഞു. അതോടുകൂടീ അദ്ദേഹത്തിൽ സമഞ്ജസമായി സമ്മേളിച്ചിരുന്ന സമഭാവന, ശാന്തത, പ്രിയവക്തൃത, നിഷ്പക്ഷത, പരിഷ്കൃതഹൃദയത മുതലായ സൽഗുണങ്ങളും സമാദരണീയങ്ങളാണു്. നിത്യസഞ്ചാരിയായിരുന്നതിനാൽ അദ്ദേഹത്തിനു സുഹൃത്തുക്കളുടെയിടയിൽ ‘പകിരി’ എന്നൊരു സംജ്ഞാന്തരം പ്രചരിച്ചിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും അച്ചടിച്ചിട്ടുള്ള സകല പുസ്തകങ്ങളും വെറുതെയോ വിലയ്ക്കോ വാങ്ങും; ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഗ്രന്ഥപ്പുരകൾ നിപുണമായി പരിശോധിച്ചു് അപൂർവ്വകൃതികൾ കണ്ടുപിടിച്ചു് അവ നിഷ്കർഷിച്ചു വായിക്കും. അങ്ങനെ അദ്ദേഹത്തിനു് 1078-ൽ കോട്ടയ്ക്കൽ പി.വി.കൃഷ്ണവാരിയരുടെ ഗൃഹത്തിൽനിന്നു കിട്ടിയ ഒരു കോഹിനൂർരത്നമാണു് ലീലാതിലകം. പഴയ ഐതിഹ്യങ്ങൾ ശേഖരിച്ചു് അവയെക്കൊണ്ടു കൈകാര്യം ചെയ്യുന്നതിൽ തമ്പുരാനു പ്രശസ്യമായ അഭിനിവേശവും പ്രാഗല്ഭ്യവുമുണ്ടായിരുന്നു. അതിനുവേണ്ടി ഏതുതരത്തിലുള്ള ത്യാഗങ്ങളും അനുഷ്ഠിക്കാൻ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. അനവധി മുത്തശ്ശിമാരെയും മുതുക്കന്മാരെയും ഉദ്ദേശസിദ്ധിക്കായി അദ്ദേഹം ഉപാസിച്ചിട്ടുണ്ടു്. അത്ര വളരെ സ്നേഹിതന്മാർ ഉണ്ടായിരുന്ന ഒരു സാഹിത്യകാരൻ വേറെയില്ല. അത്ര വളരെ ജ്ഞാനദൃഷ്ടിയോടുകൂടി യാവജ്ജീവം ഒരു വിദ്യാർത്ഥിയായിത്തന്നെ കഴിഞ്ഞുകൂടുന്നതിനും അദ്ദേഹത്തെപ്പോലെ അധികംപേർക്കു കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ സരസനായ അമ്പാടി നാരായണപ്പൊതുവാൾ അദ്ദേഹത്തെപ്പറ്റി “തല നിറച്ചു കുടുമ, ഉള്ളു നിറച്ചു പഴമ, ഒച്ചപ്പെടാത്ത വാക്ക്, പുച്ഛം കലരാത്ത നോക്ക്, നനുത്ത മെയ്യ്, കനത്ത ബുദ്ധി, നാടൊക്കെ വീടു്, നാട്ടുകാരൊക്കെ വീട്ടുകാരു്” എന്നു പ്രസ്താവിച്ചിട്ടുള്ളതു പ്രത്യക്ഷരം പരമാർത്ഥമാണു്.
സ്വർഗ്ഗതി
അങ്ങനെ തമ്പുരാൻ തദേകതാനനായി സാഹിതീദേവിയെ പ്രകൃഷ്ടമായ ഭക്തിപാരവശ്യ ത്തോടുകൂടി ആരാധിച്ചുപോന്നു. 1088-ാമാണ്ടു ധനുമാസം 29-ാം൹ അല്പം ദഹനക്ഷയം തോന്നി. അതു പെട്ടെന്നു അതിസാരമായി പരിണമിച്ചു. രോഗം വിഷമാവസ്ഥയിൽ എത്തിയതായിക്കണ്ടു മഹാകവിയും മഹാവൈദ്യനുമായ കൊച്ചുണ്ണിത്തമ്പുരാൻ കുഞ്ഞിക്കുട്ടനു സുഖക്കേടു് ഉടനേ മാറുവാൻ വേണ്ടി ഭഗവതിയെ സ്മരിച്ചു ശ്ലോകങ്ങളുണ്ടാക്കൂ എന്നുപദേശിച്ചു. ആ ഉപദേശമനുസരിച്ച് ആറേഴു് അനുഷ്ടിപ്പുശ്ലോകങ്ങൾ ശരീരത്തിനു് അശേഷം ശക്തിയില്ലായിരുന്നുവെങ്കിലും കഷ്ടിച്ചു കുറിച്ചു. ആ സംഭവം നടന്നതു് മകരം 7-ാം൹ യോ മറ്റോ ആയിരുന്നു. അവയിൽ രണ്ടു ശ്ലോകങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നവർക്കു വായിക്കുവാൻ കഴിഞ്ഞുള്ളു; അദ്ദേഹത്തിന്റെ കൈ അത്രമാത്രം കുഴഞ്ഞിരുന്നു. ആ ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു.
“ലോകമാതാവിനിസ്സർവലോകമാം സ്വന്തസന്തതി
അവിടത്തേയ്ക്കു പിഴചെയ്തിവിടെക്കിട്ടുമോ സുഖം?
സ്വന്തസന്താനങ്ങൾതമ്മിൽച്ചന്തംവിട്ടേറ്റെതിർക്കുകിൽ
ഹന്ത! ദൂരസ്ഥർ ദുഃഖിച്ചു സ്വാന്തസ്ഥർ സുഖമെന്നിയേ”.
മകരം 10-ാം൹ വെളുത്ത വാവുദിവസം മധ്യാഹ്നത്തിൽ ആ മഹാനുഭാവൻ കൈരളിയെ കദനസമുദ്രത്തിൽ തള്ളി പരഗതിയെ പ്രാപിച്ചു. അന്നു് ആ പുണ്യശ്ലോകനു 48 വയസ്സേ തികഞ്ഞിരുന്നുള്ളു. എന്തുചെയ്യാം? നമ്മുടെ സുകൃതക്ഷയം. പുത്രശോകം ബാധിച്ച അദ്ദേഹത്തിന്റെ മാതാവു് ഒരുമാതിരി ചിത്തഭ്രമത്തിനു വിധേയയായി അഞ്ചാറു കൊല്ലംകൂടി ജീവിച്ചിരുന്നു.
കൃതികൾ
ഇവിടെനിന്നു മുന്നോട്ടു കടക്കുന്നതിനുമുമ്പായി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കൃതികളുടെ ഒരു പട്ടിക കുറിക്കേണ്ട ആവശ്യമുണ്ടു്. അതു വലരെ ക്ലേശകരമായ ഒരു ഉദ്യമമാണു്. തമ്പുരാന്റെ വാങ്മയങ്ങളിൽ പലതും നശിച്ചുപോയിട്ടുണ്ടു്. ചിലതിന്റെയെല്ലാം പേരുമാത്രമേ കേട്ടിട്ടുള്ളു. ചിലതു പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. ചിലതു മനോലയിൽ മാത്രം അവ്യക്തരൂപത്തിൽ കുറിച്ചിരുന്നതുമാണു്. ആരു് ഏതുമാതിരി കവിത വേണമെന്നാവശ്യപ്പെട്ടാലും ഉടനേ ചൊല്ലിക്കൊടുക്കുകയായിരുന്നുവല്ലോ പതിവു്. പിന്നെ അവയൊന്നും പ്രസിദ്ധീകരിക്കുവാൻ പലപ്പോഴും ശ്രദ്ധിക്കാറില്ലായിരുന്നു. അറിയാവുന്നിടത്തോളമുള്ള കൃതികളുടെ പേരുകൾ കുറിക്കാം. എഴുതിയതോ പ്രസിദ്ധീകരിച്ചതോ ആയ കൊല്ലത്തെക്കുറിച്ചു് അറിവുണ്ടെങ്കിൽ അതും എടുത്തുകാണിക്കാം.
സംസ്കൃതം
(1) ജരാസന്ധവധം, (2) കിരാതർജ്ജുനീയം, (3) സുഭദ്രാഹരണം, (4) ദശകുമാരചരിതം (അപഹാരവർമ്മചരിതംവരെ) എന്നീ നാലു വ്യായോഗങ്ങൾ, (5) ബഭ്രുവാഹനവിജയം, (6) ശ്രീശങ്കരഗുരുചരിതം എന്നീ രണ്ടു ഖണ്ഡകാവ്യങ്ങൾ, (7) ആര്യാശതകം, (8) സ്വയംവരമന്ത്രാക്ഷരമാല, (9) കിരാതരുദ്രസ്തവം എന്നീ സ്തോത്രങ്ങൾ, (10) കൃതജ്ഞസ്തുരുഷ്കഃ, (11) വിളംബിതമഞ്ജുഷാ ഇവയാണു് മഹാകവിയുടെ സംസ്കൃതകൃതികൾ. ഇവയിൽ പലതും 1070-ൽ തമ്പുരാൻ കോട്ടയ്ക്കൽ താമസം തുടങ്ങിയതിനുമേൽ അവിടെ സംസ്കൃത ഭാഷാപോഷണത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ വളർന്നുവന്ന ഗീർവാണീസഭ എന്ന സമാജത്തിന്റെ ആവശ്യത്തെ പുരസ്കരിച്ചു രചിച്ചിട്ടുള്ളതാണു്. ശങ്കരഗുരുചരിതം ആ കൂട്ടത്തിൽപ്പെട്ടതല്ല. അതു പുരാണച്ഛായയിൽ കിരാങ്ങോട്ടുമനയ്ക്കൽ ശങ്കരൻനമ്പൂരിപ്പാട്ടിലെ അപദാനങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ഒരു കൃതിയാണു്. രണ്ടാം സർഗ്ഗം 8-ാമത്തെ ശ്ലോകത്തിനുമേലുള്ള ഭാഗം എഴുതിയോ എന്നു സംശയമുണ്ടു്. നാലു അഞ്ചും ഏഴു മുതൽ പതിനൊന്നു വരെയുമുള്ള കൃതികൾ ഞാൻ കണ്ടിട്ടില്ല. ഗുരുവായൂപുരേശസ്തവം, പ്രാർത്ഥനാ, കാലടിക്ഷേത്രം എന്നിങ്ങനെ ചില ലഘുകൃതികളും ഒട്ടുവളരെ കത്തുകളുംകൂടി തമ്പുരാൻ സംസ്കൃതത്തിൽ എഴുതിയിട്ടുണ്ടു്. “ധനശാസ്ത്രകാരികാ” എന്ന പേരിൽ 27 അനുഷ്ടുപ്പുശ്ലോകങ്ങൾ എഴുതി അവ ഭാഷയിൽ വിവർത്തനം ചെയ്തിട്ടു ള്ളതായും കാണുന്നു.
ഭാഷ
ഭാഷയിൽ തമ്പുരാൻ സഞ്ചരിക്കാത്തതും വിജയം നേടാത്തതുമായ കവനസരണികൾ വിരളങ്ങളാണു്. ആദ്യമായി അവയെ (A) സ്വതന്ത്രങ്ങളെന്നും (B) ഭാഷാന്തരീകൃതങ്ങളെന്നും രണ്ടു് ഇനങ്ങളായി വിഭജിക്കാം. ഒന്നാമത്തെ ഇനത്തിൽ (I) കാവ്യങ്ങൾ, (II) രൂപകങ്ങൾ, (III) ഗാഥകൾ, (IV) ശാസ്ത്രഗ്രന്ഥങ്ങൾ എന്നിങ്ങനെ നാലു് അവാന്തരവിഭാഗങ്ങൾ അന്തർഭവിക്കുന്നു. പലവകയിൽ ഖണ്ഡകാവ്യങ്ങൾക്കുപുറമേ അനവധി അമൃതനിഷ്യന്ദികളായ കത്തുകളും മുക്തകങ്ങളും ചേർക്കേണ്ടതുണ്ടു്. എഴുത്തുകളിൽ പതിനായിരം ശ്ലോകങ്ങളോളം ഉൾപ്പെടുമെന്നാണു് അഭിജ്ഞന്മാരുടെ ഗണന. മുക്തകങ്ങൾക്കു സംഖ്യയില്ല.ഗദ്യകൃതികൾ പ്രായേണ രസികരഞ്ജിനി, മംഗളോദയം തുടങ്ങിയ നിരവധി മാസികകളിലും, കോഴിക്കോടൻ മനോരമ മുതലായ പത്രങ്ങളിലും വിപ്രകീർണ്ണങ്ങളായിക്കിടക്കുന്നു. പടിഞ്ഞാറേടത്തു കുഞ്ഞൻതമ്പുരാൻ എന്ന വ്യാജനാമത്തിൽ വിവിധവിഷയങ്ങളെപ്പറ്റി പല ഗദ്യലേഖനങ്ങളും അക്കൊല്ലത്തെ വൃത്താന്തപത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്.
49.18(A) സ്വതന്ത്രഭാഷാകൃതികൾ
(I) കാവ്യങ്ങൾ
(12) കവിഭാരതം (1062), (13) അംബോപദേശം, (14) ദക്ഷയാഗശതകം (1065), (15) നല്ല ഭാഷ (1066), (16) മദിരാശിയാത്ര (1066), (17) പാലുള്ളിചരിതം (1067), (18) തുപ്പല്ക്കോളാമ്പി (1068), (19) ഹംസസന്ദേശം (1072), (20) കംസൻ, (21) കൃതിരത്ന പഞ്ചകം-നാരായണാസ്ത്രദാനം, ഭീമയോഗം, യാത്രാദാനം, ഭീഷ്മസമാധി, യുധിഷ്ഠിര ശമം എന്നീ അഞ്ചു കൃതികൾ, (22) കേരളം ഒന്നാം ഭാഗം (1087), (23) ദ്രോണാചാര്യൻ (ഒടുവിലത്തെ ഭാഷാകാവ്യം; അപൂർണ്ണം).
(II) രൂപകങ്ങൾ
(24) ലക്ഷണാസംഗം (1065), (25) നളചരിതം (1066), (26) ചന്ദ്രിക-നാടിക (1066), (27) സന്താനഗോപാലം (1066), (28) സീതാസ്വയംവരം, (29) ഗംഗാവതരണം (1067), (30) ശ്രീമാനവിക്രമവിജയം (1074), (31) മാർത്താണ്ഡവിജയം (മൂന്നാമങ്കം മാത്രം തീർന്ന ഗാനസങ്കുലിതമായ ഒരു നാടകം, അപൂർണ്ണം), (32) മധുസൂദനവിജയം (കൊട്ടാരത്തിൽ ശങ്കുണ്ണി വായിച്ചിട്ടുള്ളതു്; ഇപ്പോൾ അലഭ്യം) ആട്ടക്കഥ:–(33) ഘോഷയാത്ര.
(III) ഗാഥകൾ
(34) അയോധ്യാകാണ്ഡം (അഞ്ചുകളം), (35) ആത്മബോധം പാന, (36) ചൊവ്വര കൃഷ്ണൻ പാന, ഏറ്റുമാനൂരപ്പൻ പാന, ഭൂതപുരത്തപ്പൻ പാന, വൈക്കത്തപ്പൻ പാന, വേട്ടയ്ക്കൊരു മകൻ പാന എന്നിങ്ങനെ ഭഗവൽസ്തുതിപരങ്ങളായ അഞ്ചു പാനകൾ, (37) പട്ടാഭിഷേകം പാന, (38) ദോഷവിചാരം കിളിപ്പാട്ടു്, (39) രാധാമാധവയോഗം വഞ്ചിപ്പാട്ടു്, (40) ഷഷ്ടിപൂർത്തിമങ്ഗളം വഞ്ചിപ്പാട്ടു്, (41) കൊടുങ്ങല്ലൂർ ഭഗവതി കുറത്തിപ്പാട്ടു്, (42) മയൂരധ്വജചരിതം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (43) പലവക പാട്ടുകൾ-ഇവയിൽ പതിനൊന്നെണ്ണം പി.വി.കൃഷ്ണവാരിയർ പ്രസിദ്ധീകരിച്ച കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സിലെ കൃതികൾ ആറാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്.
(44) ഖണ്ഡകൃതികൾ:– ഇവ സംഖ്യാതീതങ്ങളാണു്. (1) കുലുക്കമില്ലാവൂര്, (2) എരുവയിൽ അച്യുതവാരിയർ, (3) കൂടൽമാണിക്യം, (4) ഒരു കരാർ, (5) ഒരു ചരിത്രകഥ, (6) ഗർവശമനം, (7) ഉദയസിംഹൻ, (8) ഒരിന്ദ്രജാലം, (9) ബ്രഹ്മരക്ഷസ്സ്, (10) ഒടി തുടങ്ങിയ കഥകളും; (11) ഒരു സായങ്കാലം, (12) ഒരായാസം, (13) ഒരു ശതാബ്ദത്തിനപ്പുറം, (14) മടി, (15) കാലടി മുതലായ വർണ്ണനാത്മകങ്ങളും ചിന്താപരങ്ങളുമായ കൃതികളും; (16) പരശുരാമാഷ്ടകം, (17) വെണ്മണി യക്ഷിസ്തവം, (18) ഭദ്രകാള ്യഷ്ടകം, (19) ദേവീഭുജങ്ഗസ്തോത്രം ഇത്തരത്തിലുള്ള സ്തോത്രങ്ങളും ഈ വകുപ്പിൽ ഉൾപ്പെടുന്നു.
(IV) ശാസ്ത്രഗ്രന്ഥങ്ങൾ
(45) കരപ്പൻ (ബാലചികിത്സ), (46) മലയാളശബ്ദശാസ്ത്രം ഒടുവിലത്തെ ആറു പ്രകരണങ്ങൾ (1074), (47) ശബ്ദാലങ്കാരം.
(B) തർജ്ജമകൾ
ഇതിഹാസപുരാണങ്ങൾ
(48) മഹാഭാരതം (ഹരിവംശസഹിതം) (1079–1081), (49) ശ്രീമദ്ഭാഗവതം (ചതുർത്ഥ സ്കന്ധംവരെ), (50) ഹരിശ്ചന്ദ്രോപാഖ്യാനം (1083).
കാവ്യങ്ങൾ
(51) കാദംബരീകഥാസാരം (1073), (52) ശങ്കരാചാര്യചരിതം (1073), (53) ശുകസന്ദേശം (1078), (54) കോകിലസന്ദേശം, (55) ഭാരതമഞ്ജരി (ദ്രോണപർവം) (1078), (56) ശ്രീസ്തുതി (ഒടുവിലത്തെ വിവർത്തിതകാവ്യം).
രൂപകങ്ങൾ
(57) വിക്രമോർവശീയം (1067), (58) ആശ്ചര്യചൂഡാമണി (1068), (59) ചന്ദ്രികാവീഥി, (60) ഹാംലെറ്റു് (1071), (61) ഒഥെല്ലോ (രണ്ടാമങ്കം ഏതാനും ഭാഗംവരെ; അപൂർണ്ണം), (62) അഭിജ്ഞാനശാകുന്തളം, ഇവ കൂടാതെ (1) അത്ഭുതരാമായണം കിളിപ്പാട്ടു് (1066-ൽ ആരംഭിച്ചതു്), (2) മാണിക്യസാരം എന്ന പേരിൽ പാശ്ചാത്യരീതിയിൽ ശോകപര്യവസായിയായ നാടകം, (3) അർത്ഥാലങ്കാരം എന്നീ ഗ്രന്ഥങ്ങളും തുടങ്ങിവച്ചിരുന്നു.
49.19തമ്പുരാന്റെ കവിതാനിർമ്മാണം; ദ്രുതകവിത
ഇത്ര വളരെ ഗ്രന്ഥങ്ങൾ തമ്പുരാന്നു രചിക്കുവാൻ സാധിച്ചതിനു പല കാരണങ്ങളുണ്ടു്. വാസനയും വൈദൂഷ്യവും അവയുടെ പരമമായ കാഷ്ഠയിൽ പരിലസിച്ചിരുന്ന ഒരു അനുഗ്രഹീതനായ പുരുഷനായിരുന്നു അദ്ദേഹമെന്നു നാം കണ്ടുവല്ലോ. അവയിലുമധികമായി പ്രത്യക്ഷീഭവിച്ചിരുന്നു അദ്ദേഹത്തിന്റെ വ്യവസായസന്നദ്ധത. മുറുക്കുക, കവിതയെഴുതുക, ചതുരംഗം വയ്ക്കുക, വെടി പറയുക ഇത്രയും കാര്യങ്ങളിൽ മാത്രമേ അദ്ദേഹത്തിനു് അതിരറ്റ ഉത്സാഹമുണ്ടായിരുന്നുള്ളു. വെടിവട്ടത്തിൽ കൂടുകകൊണ്ടു വിജ്ഞാനവിതരണവും വിജ്ഞാനസമ്പാദനവും അദ്ദേഹം ഒന്നുപോലെ സാധിച്ചിരുന്നു. ഭാഷയുടെ പരിപോഷണത്തിനുവേണ്ടി തന്റെ ജീവിതത്തിലെ ഓരോ ദിവസവും അദ്ദേഹം സമർത്ഥമായും സഫലമായും സമർപ്പണം ചെയ്തുവന്നു. എങ്കിലും അത്യന്തം മഹനീയമായ അത്തരത്തിലുള്ള സാഹിത്യസപര്യ അദ്ദേഹത്തിനു സാധ്യമായതു ദ്രുതകവനത്തിലുള്ള അദൃഷ്ടപൂർവമായ നൈപുണ്യംനിമിത്തമായിരുന്നു എന്നുള്ളതിനു സംശയമില്ല.സ്യമന്തകം, നളചരിതം, സന്താനഗോപാലം,സീതാസ്വയംവരം, ഗംഗാവതരണം എന്നീ നാടകങ്ങളും ദക്ഷയാഗം, തുപ്പല്ക്കോളാമ്പി തുടങ്ങിയ കാവ്യങ്ങളും സമയം മുൻകൂട്ടി ക്ലപ്തപ്പെടുത്തി അതിനകം എഴുതിത്തീർത്തിട്ടുള്ളവയാണു്. 1067-ാമാണ്ടു് വൃശ്ചികമാസാം 13-ാം൹ കോട്ടയത്തുവച്ചു നടന്ന സമ്മേളനത്തിൽ അഞ്ചു മണിക്കൂറും എട്ടു മിനിട്ടും കൊണ്ടു തമ്പുരാൻ രചിച്ച ഗംഗാവതരണം നാടകത്തെത്തന്നെ ആ വിഷയത്തിൽ അദ്ദേഹത്തിന്നുണ്ടായിരുന്ന അത്ഭുതാവഹമായ സരസ്വതീപ്രസാദത്തിനു് ഉദാഹരണമായി ഗ്രഹിക്കാം. 101 ശ്ലോകങ്ങളും ഇടയ്ക്കു് ആവശ്യമുള്ള ഗദ്യവും ആ കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്.
“ഒട്ടേറെ നാളിഹ കൊതിച്ചു കൊതിച്ചിരിക്കെ
പ്പൊട്ടിപ്പൊടിച്ചൊരു സുരദ്രുമവല്ലി മെല്ലെ
കഷ്ടിച്ചു കായ്ക്കവതിനായ്ത്തുനിയുന്നനേരം
വെട്ടിക്കളഞ്ഞവിധമായി മമ പ്രയത്നം”
എന്നിത്തരത്തിൽ പ്രസന്നമധുരങ്ങളായ പദ്യങ്ങളാണു് അതിൽ പ്രായേണ കാണുന്നതു്. തമ്പുരാൻ പറഞ്ഞുകൊടുത്തു കൂനേഴുത്തു പരമേശ്വരമേനോനെക്കൊണ്ടു് എഴുതിക്കയായിരുന്നു ആ നാടകം. ആ കാഴ്ച അടുത്തുനിന്നു കണ്ടുകൊണ്ടിരുന്ന പി.കെ. കൊച്ചീപ്പൻതരകൻ പ്രസ്തുത സംഭവത്തെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. “കുഞ്ഞിക്കുട്ടൻതമ്പുരാൻ അതാ ആളുമാറിയിരിക്കുന്നു.അദ്ദേഹത്തിന്റെ കൂർത്ത മുഖത്തെ വീർത്തുരുണ്ട കണ്ണുകൾ രണ്ടു രക്തപിണ്ഡങ്ങളായി. ആ ഉഗ്രമൂർത്തി കണ്ണടച്ചു് അല്പനേരം ധ്യാനിച്ചിരുന്നു. അടുത്തിരുന്ന കൂനേഴത്തു പരമേശ്വരമേനോനോടു് എഴുതിക്കൊള്ളുന്നതിനാജ്ഞാപിച്ചു. പിന്നത്തെ കഥകൾ ഞാൻ എന്താണു് പറയേണ്ടതു്? അദ്ദേഹത്തിന്റെ പരദേവതയായ കൊടുങ്ങല്ലൂർ ഭദ്രകാളി അദ്ദേഹത്തിൽ ആവേശിച്ചു എന്നാണു് പരമേശ്വരമേനോൻ എന്നോടു പറഞ്ഞതു്. എന്നെപ്പോലെ പലരും ഭ്രമിച്ചുവശായി”. കൊടുങ്ങല്ലൂരെ കവിതാമത്സരപ്പരീക്ഷകളിൽ തമ്പുരാനു തുടരെത്തുടരെ സിദ്ധിച്ചുവന്ന വിജയത്തെപ്പറ്റിയുള്ള കേൾവി വെറും ഭൂതാർത്ഥകഥനമാണെന്നു് അന്നാണു് കേരളീയർക്കു പരക്കെ ബോധ്യമായതു്. അതിനുമുൻപു ചിലർ അദ്ദേഹത്തിനു വൃത്തഭംഗം വരുമെന്നുപോലും ശങ്കിച്ചിരുന്നു. 1066-ൽ മലയാള മനോരമയിൽ മാവേലിക്കര ഉദയവർമ്മത്തമ്പുരാൻ
“കുഞ്ഞിക്കുട്ടകവിപ്രവീര ഭവതോ വാടാതെയിത്യാദിയാം
മഞ്ജുശ്ലോകമതിൽക്കുറച്ചപകടം കണ്ടിട്ടു ചൊല്ലുന്നു ഞാൻ
ചേരാനക്ഷരമൊന്നു വേണമതുതാൻ സൂക്ഷിച്ചുനോക്കാതെക
ണ്ടാരും കണ്ടുപിടിക്കയില്ലതിനെനിക്കില്ലേതുമേ കില്ലെടോ”
എന്നൊരു ശ്ലോകം തട്ടിമൂളിച്ചു. അതിന്നു തമ്പുരാനെഴുതിയ മറുപടി താഴെ കാണുന്ന വിധത്തിലായിരുന്നു.
“ശ്രീവാനോർപുരവാമദേവവനിതാവാത്സല്യവായ്പേല്ക്കയാ
ലാവാമെൻകൃതി കണ്ടറിഞ്ഞ,തറിയപ്പോന്നോരറിഞ്ഞീടവേ
മാവേലിക്കരമന്ന, മാന്യതയെഴും മന്നാടിയാരേ! നമു
ക്കീ വേലക്കൊരബദ്ധമച്ചുപിഴയിൽപ്പെട്ടേ പെടുള്ളു ദൃഢം”.
വാസ്തവത്തിൽ ആ ശ്ലോകത്തിൽ ഒരക്ഷരം വിട്ടുപോയതു മുദ്രാലയക്കാരുടെ അനവനാധാനതകൊണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കവിസമാജത്തിലെ നാടകനിർമ്മാണപ്പരീക്ഷയിൽ പ്രഥമസ്ഥാനത്തിനു് അർഹമായതു ഗംഗാവതരനമാണു്. ശുകസന്ദേശത്തിലെ സുപ്രസിദ്ധമായ
“തത്സേവാർത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാ
സ്താമ്യന്മധ്യാഃ സ്തനഭരനതാസ്താരഹാരാവലീകാഃ
താരേശാസ്യാസ്തരളനയനാസ്തർജ്ജിതാംഭോദകേശ്യ
സ്തത്രസ്ഥാഃ സ്യുഃ സ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ”
എന്ന ശ്ലോകം അതുപോലെ വൃത്ത്യനുപ്രാസസുന്ദരമായും പ്രത്യങ്ഗവർണ്ണനത്തിൽ പ്രക്രമഭങ്ഗം വരുത്താതെയും തമ്പുരാൻ ഒന്നൊന്നരമിനിട്ടുനേരത്തേയ്ക്കുമാത്രമുള്ള ആലോചനയുടെ ഫലമായി തർജ്ജമചെയ്തതിനു പി.വി.കൃഷ്ണവാരിയർ സാക്ഷിയാണു്. ആ ശ്ലോകം ചുവടേ ചേർക്കുന്നു.
“കാന്തന്മാരൊത്തു കാൽത്താർ, കുടി കടുകളവിൽ
ക്ലാന്തമധ്യം, കനത്തിൽ
ക്കാന്തിപ്പിട്ടുള്ള കൊങ്കക്കുട, മഴകുകല
ർന്നാടിടും കമ്രഹാരം,
കാന്തത്തിങ്കൾപ്രഭാഢ്യം, കളിയുടയ കയൽ
ക്കണ്ണു, കാർകൂന്ത, ലേവം
കാന്ത്യാ കല്യാണിമാർ കൈവിശറിയൊടവിടെ
ദ്ദേവസേവയ്ക്കു കൂടും”.
വിശ്വഗുണാദർശചമ്പുവിലെ
“ശ്രീരാജീവാക്ഷവക്ഷസ്ഥലനിലയരമാ
ഹസ്തവാസ്തവ്യലോല
ല്ലീലാബ്ജാന്നിഷ്പതന്തീ മധുരമധുഝരീ
നാഭിപദ്മേ മുരാരേഃ
അസ്തോകം ലോകമാത്രാ ദ്വിയുഗമുഖശിശോ
രാനനേഷ്വർപ്പ്യമാണം
ശംഖപ്രാന്തേന ദിവ്യം പയ ഇതി വിബുധൈ
ശ്ശങ്ക്യമാനാ പുനാതു”
എന്ന വിവർത്തനാസഹമായ ശ്ലോകം കൃഷ്ണവാരിയർ തർജ്ജമചെയ്തു കിട്ടണമെന്നുള്ള അപേക്ഷയോടുകൂടി ഒരവസരത്തിൽ ചൊല്ലുകയും അതു് ഒരിക്കൽകൂടി അദ്ദേഹത്തെക്കൊണ്ടു ചൊല്ലിച്ചിട്ടു തമ്പുരാൻ അടുത്ത നിമിഷത്തിൽ താഴെക്കാണുന്നവിധത്തിൽ ഭാഷപ്പെടുത്തുകയും ചെയ്തതായി അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടു്.
“നാളീകാക്ഷന്റെ മാറത്തരുളിനരമതൻ
കയ്യിലാടുന്ന കേളീ
നാളീകത്തിങ്കലെത്തേൻ ഹരിയുടെ തിരുനാ
ഭിക്കകം വീണിടുമ്പോൾ
നാളീകാവാസനാകും ശിശുവിനിവൾ ദരം
കൊണ്ടു പാൽ നല്കിടുന്നെ
ന്നാളീടുന്നാദരാൽ ദേവകൾ കരുതുമിതേ
കട്ടെ നമ്മൾക്കു ശുദ്ധം”.
ആശ്ചര്യചൂഡാമണിയിലെ
“അശങ്കിതാ ശിഥിലയ പാണ്ഡുധൂസരം
സ്തനാംശുകം ശുകഹരിതം ശുകാലപേ
വിശോഷിതാധരകമലം വിസർപ്പിതാ
തരങ്ഗിതം തവ മുഖഗന്ധവാഹിനാ”
എന്ന ശ്ലോകത്തിലുള്ള തമ്പുരാന്റെ “മെച്ചമറ്റഥ കുറച്ചു ധൂളി പതറിച്ചുവന്നു മധുരം” എന്നിങ്ങനെയുള്ള തർജ്ജമ മതിയായില്ലെന്നു് ഒരിക്കൽ കൃഷ്ണവാരിയർ അഭിപ്രായപ്പെട്ടപ്പോൾ അതു തന്നെ വേറെ ഇരുപതു പ്രകാരത്തിൽ ഇരുപതു വൃത്തങ്ങളിൽ ഒരിക്കൽ ഉപയോഗിച്ച ശബ്ദങ്ങൾ മറ്റൊരിയ്ക്കൽ ഉപയോഗിക്കാതെ വിവർത്തനംചെയ്തു കാണിച്ചുകൊടുത്തു എന്നും, ആ പണിയെല്ലാം അതിവേഗത്തിൽ കഴിഞ്ഞു എന്നും പറഞ്ഞിരിക്കുന്നു. ഇനിയും ഈ വിഷയത്തെസ്സംബന്ധിച്ചു് എത്ര രേഖകൾ വേണമെങ്കിലും പ്രദർശിപ്പിക്കാവുന്നതാണു്. കൊച്ചുണ്ണിത്തമ്പുരാനുമാത്രമേ കഥാനായകനെപ്പോലെയും, അപൂർവം ചില അവസരങ്ങളിൽ അദ്ദേഹത്തെപ്പോലും അതിശയിക്കത്തക്ക വിധത്തിലുള്ള കവനവൈഭവം ഉണ്ടായിരുന്നുള്ളു. എന്നാൽ കൊച്ചുണ്ണിത്തമ്പുരാന്റെ ദ്രുതകവിത വായിച്ചാൽ അതു് ഭാവുകന്മാർക്കു ദ്രുതകവിതയാണെന്നു ചിലപ്പോൾ തോന്നും; കുഞ്ഞിക്കുട്ടൻതമ്പുരാന്റേതിനു് ആ വൈകല്യം ഉണ്ടായിരിക്കുകയില്ല. അതാണു് പ്രകൃതത്തിൽ അവർക്കുതമ്മിലുണ്ടായിരുന്ന വ്യത്യാസം. പരദേവത ആവേശിച്ചതിന്റെ ഫലമായാലും അല്ലെങ്കിലും കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിതയ്ക്കുള്ള അഭൗമമായ വിജയത്തിന്റെ മുഖ്യകാരനം ഈ സിദ്ധിവിശേഷം തന്നെയായിരുന്നുവെന്നു് ആവർത്തിച്ചു പറഞ്ഞുകൊള്ളട്ടെ. ആദ്യകാലത്തു വെണ്മണി മഹന്റെ രീതിയിൽ ‘അതു’ തുടങ്ങിയ അപൂർവ്വം ചില നിരർത്ഥകപദങ്ങൾ തമ്പുരാന്റെ കൃതികളിൽ കടന്നുകൂടിയിരുന്നുവെങ്കിലും പിന്നീടു് അവയെ നിശ്ശേഷം പരിഹസിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.
കവിതയെഴുതുന്ന മാതിരി
തമ്പുരാനു മുറുക്കും, അതോടുകൂടി പറഞ്ഞുകൊടുക്കുന്നതു് എഴുതാൻ ഒരാളും ആവശ്യമായിരുന്നു; ആ ലേഖകൻ കവികൂടിയായിരുന്നാൽ ഉത്തമമായി. ആരും കൂടെയില്ലെങ്കിൽ നിലത്തു കുനിഞ്ഞുകിടന്നെഴുതും; പക്ഷേ ഒരു മിനിട്ടുകൊണ്ടു് ആലോചിച്ചതു് എഴുതുവാൻ അഞ്ചു മിനിട്ടു വേണം; അത്ര പതുക്കയേ കയ്യോടിയിരുന്നുള്ളു. വേദവ്യാസൻ വിഘ്നേശ്വരനെക്കൊണ്ടു മഹാഭാരതം എഴുതിച്ചതുപോലെ ആ മഹാഗ്രന്ഥത്തിന്റെ തർജ്ജമ തമ്പുരാനും പലരെക്കൊണ്ടു് എഴുതിക്കയായിരുന്നു പതിവു്. അദ്ദേഹത്തിന്റെ ആദ്യകാലത്തെ ലേഖകൻ കൂനേഴത്തു പരമേശ്വരമേനോനായിരുന്നുവെന്നു നാം കണ്ടുവല്ലൊ. പിന്നെ പി.വി.കൃഷ്ണവാരിയർ, തേലപ്പുറത്തു നാരായണൻനമ്പി തുടങ്ങിയ വേറെ ചില കവികളും ആ സ്ഥാനം കയ്യേറ്റു. മഹാഭാരതം തർജ്ജമചെയ്യുന്നതിനിടയ്ക്കു നാരായണൻനമ്പിയ്ക്കു് ഒരു നമ്പർകാര്യത്തിനായി കുറെ ദിവസം തമ്പുരാനെ വിട്ടുപിരിയേണ്ടിവന്നു. അപ്പോൾ കൃഷ്ണവാരിയർക്കു മഹാകവി ഇങ്ങനെ എഴുതുകയുണ്ടായി.
“ഒൻപതുമണിവരെയെഴുതീട്ടൻപതു പദ്യത്തിലധികമായീല;
ഒരു മണി മുട്ടുമ്പോഴേയ്ക്കൊരു വരവിങ്ങോട്ടു കൂടിയേ കഴിയൂ. കാലത്തു താങ്കടെ തിരക്കു നിനച്ചു ഞാൻ തൽ
ക്കാലത്തുതാൻ തനതു കയ്യു മയക്കിനോക്കി;
ശീലക്കുറച്ചിൽ മമ കൈവിറയെന്നിവറ്റിൻ
മേലക്ഷരങ്ങളുടനോടി നടക്കയില്ല. അതുകൊണ്ടൊരു മണി മുട്ടുന്നതുകണ്ടു ഭവാൻ വരുംവരയ്ക്കും ഞാൻ
കുതുകമൊടു കാത്തിരിക്കും കൊതുകടിയുംകൊണ്ടു കട്ടിലിൽത്തന്നെ”.
എഴുത്തുകാരന്റെ സാമർത്ഥ്യമനുസരിച്ചായിരിക്കും കവനത്തിന്റെ വേഗം; തനിക്കാണെങ്കിൽ ആലോചനയ്ക്കു സമയമേ വേണ്ട; അത്രമാത്രം അദ്ദേഹത്തിനു വാഗ്ദേവത വശ്യയായിരുന്നു.
സാഹചര്യങ്ങൾ
കൊടുങ്ങല്ലൂരെ കവിതക്കളരിയിൽ കച്ചകെട്ടി കയ്യും മെയ്യും വേണ്ടവിധത്തിൽ ഉറച്ചതിനുമേൽ 1065-ാമാണ്ടോടുകൂടിയേ തമ്പുരാൻ കുവനസമുദ്രത്തിൽ നിരന്തരമായി വിഹരിച്ചുതുടങ്ങിയുള്ളു. 1065 തുലാമാസത്തിൽ സി.പി. അച്യുതമേനോന്റെ ആധിപത്യത്തിൽ തൃശ്ശൂരിൽനിന്നു വിദ്യാവിനോദിനി മാസിക പുറപ്പെട്ടുതുടങ്ങി. സി.പി.യും തമ്പുരാനും സുഹൃത്തുക്കളായിരുന്നു. തമ്പുരാന്റെ കൃതികൾ ഓരോന്നായി ആ മാസികയിൽ പ്രസിദ്ധീകൃതങ്ങളാകുകയും ചെയ്തു. ആ കൊല്ലം മീനം 10൹യാണു് കോട്ടയത്തുനിന്നു കണ്ടത്തിൽ വറുഗീസുമാപ്പിള മലയാള മനോരമ പ്രചരിപ്പിച്ചു തുടങ്ങിയതു്; അതിൽ ഒഴിച്ചിട്ടിരുന്ന കവിതാപങ്ക്തി തമ്പുരാന്റെ ശ്ലോകങ്ങൾകൊണ്ടാനു് അധികവും അലംകൃതങ്ങളായിക്കൊണ്ടിരുന്നതു്. ആ പങ്ക്തിയിൽ ശ്ലോകങ്ങളെഴുതുന്നതിനു് അദ്ദേഹം അക്കാലത്തെ സകല കവികളെയും പ്രോത്സാഹിപ്പിച്ചു. ആ പ്രോത്സാഹനം പ്രതീക്ഷയിലധികം ഫലവത്തായി. മനോരമയിലെ കവിതാപങ്ക്തി ആ പത്രത്തെ അന്വർത്ഥമാക്കി. 1067 വൃശ്ചികത്തിൽ കവിസമാജവും അതിനെത്തുടർന്നു ഭാഷാപോഷിണിസഭയും സ്ഥാപിക്കുവാൻ പ്രയത്നിച്ചവരിൽ തമ്പുരാനു് അവിസ്മരണീയമായ ഒരു മാന്യസ്ഥാനത്തിനവകാശമുണ്ടു്. 1079-ാമാണ്ടു മനോരമയിൽ പദ്യപങ്തി തദനന്തരം വേണ്ടെന്നു നിശ്ചയിച്ചപ്പോൾ അദ്ദേഹം അതിൽ “സങ്കടപഞ്ചകം” എന്നൊരു കൃതി പ്രസിദ്ധീകരിച്ചു. അതിൽനിന്നു് ഒരു ശ്ലോകമാണു് ചുവടെ ചേർക്കുന്നതു്.
“പണ്ടത്തെ പ്രതിപത്തിവിട്ടു പരമപ്പത്രാധിപൻ ഞങ്ങൾതൻ
കണ്ടത്തെ പ്രതിപക്ഷികൾക്കു നിയമിച്ചേല്പിച്ചുറപ്പിച്ചതിൽ
കിണ്ടത്തിൽപ്പിണയുന്ന ഞങ്ങൾ മുറപോലന്യായവും മറ്റുമായ്
ക്കൊണ്ടെത്തീട്ടുജയിക്കുമപ്പോളൊഴിയും വല്ലാത്തൊരിസ്സങ്കടം”.
കൊച്ചി അപ്പൻതമ്പുരാൻ 1078 ചിങ്ങത്തിൽ രസികരഞ്ജിനി മാസിക ആരംഭിച്ചപ്പോൾ അതിന്റെ ആധിപത്യം വഹിക്കുവാൻ അപേക്ഷിച്ചതു തമ്പുരാനോടായിരുന്നു. നാലു കൊല്ലവും നാലു മാസവും കാലമേ ആ മാസിക നിലനിന്നുള്ളു. ഒട്ടേറെ ഗദ്യപദ്യലേഖനങ്ങൾകൊണ്ടു തമ്പുരാൻ അതിനെ അലങ്കരിച്ചുകൊണ്ടു് അവസാനംവരെ ആ സ്ഥാനത്തിൽ തുടർന്നു. 1084-ാമാണ്ടു വൃശ്ചികമാസത്തിലായിരുന്നു തൃശ്ശൂരിൽനിന്നു നമ്പൂരിമാരുടെ ഉടമസ്ഥതയിൽ മംഗളോദയം മാസിക പുറപ്പെട്ടു തുടങ്ങിയതു്. അതിനും വേണ്ട ലേഖനങ്ങൾ അദ്ദേഹം മുക്തഹസ്തമായി ദാനം ചെയ്തു. മാളിയമ്മാവിൽ കുഞ്ഞുവറിയതു് 1081-ൽ ഏതാനും വർഷം തൃശ്ശൂർ പൂരക്കാലത്തു നടത്തിവന്ന ഭാരതവിലാസം സഭയുടേയും ജീവനാഡി തമ്പുരാൻതന്നെയായിരുന്നു. 1070 മുതൽ കോട്ടയ്ക്കൽ കോവിലകത്തുണ്ടായ താമസവും അദ്ദേഹത്തിന്റെ സാഹിത്യവ്യവസായത്തിനു് ഉത്തേജകമായിബ്ഭവിച്ചു. 1085-ൽ പി.വി.കൃഷ്ണവാരിയർ കവനകൗമുദി മാസിക കോട്ടയ്ക്കൽനിന്നു സ്ഥിരമായി പ്രസിദ്ധീകരിച്ചു തുടങ്ങിയതു പ്രധാനമായി തമ്പുരാന്റെ പിൻബലംകൊണ്ടായിരുന്നു. താനുള്ള കാലം കൗമുദിയ്ക്കു ലേഖനങ്ങളില്ലാതെ ബുദ്ധിമുട്ടു വരികയില്ലെന്നു കൃഷ്ണവാരിയർക്കു നല്കിയിരുന്ന വാഗ്ദാനം അദ്ദേഹം ആയുരന്തംവരെ അഭങ്ഗുരമായി പരിപാലിച്ചു. കംസൻ, കൃതിരത്നപഞ്ചകം തുടങ്ങിയ കൃതികൾ ആ മാസികയുടെ ആവശ്യത്തിനുവേണ്ടി എഴുതിയവയാണു്. അങ്ങനെ അത്യന്തം അനുകൂലമായ പരിതഃസ്ഥിതിയിലാണു് കഥാനായകനു സാഹിത്യസേവനം ചെയ്യാൻ അവസരം ലഭിച്ചതു്.
പച്ചമലയാളം
സാഹിത്യവിഷയത്തിൽ ഇനി തമ്പുരാന്റെ ചില പുതിയ വ്യവസായങ്ങളെപ്പറ്റി അല്പം ഉപന്യസിക്കാം. സംസ്കൃതപദങ്ങളുടെ സാഹായം കൂടാതെ ഒന്നോ രണ്ടോ ശ്ലോകങ്ങളല്ലാതെ ഒരു കാവ്യം മുഴുവൻ രചിക്കുവാൻ സാധിക്കുകയില്ലെന്നു സി.പി. അച്യുതമേനോനും, സാധിക്കുമെന്നു് അദ്ദേഹവും ഒരവസരത്തിൽ വാദിച്ചു. ആ വാദത്തിൽ ജയിക്കുവാനാണു് “നല്ല ഭാഷ” എന്ന കാവ്യം അദ്ദേഹം നിർമ്മിച്ചു് 1066-ൽ വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചതു്. ആകെ വിവിധ വൃത്തങ്ങളിലായി അതിൽ 52 ശ്ലോകങ്ങളുണ്ടു്. കൊച്ചിയിൽ പെരുവനത്തിനടുത്തുള്ള ഒരില്ലത്തെ നമ്പൂരി സാമൂതിരിയുടെ നാട്ടിൽ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. അദ്ദേഹം പെരുവനത്തു പൂരത്തിനു കൊല്ലംതോറും ചെല്ലും. അവിടെ താൻ ഒരമ്പലത്തിൽ കഴിച്ചുവച്ചിരുന്ന സമ്പാദ്യം മുഴുവൻ മോഷണം പോയി. സാമൂതിരിയോടു് ആവലാതി പറഞ്ഞപ്പോൾ അവിടുന്നു കാര്യം ഒരുമാതിരി മനസ്സിലാക്കി ഒരു ചെപ്പു പുഴുകു നമ്പൂരിയുടെ കയ്യിൽക്കൊടുത്ത് അതു് അദ്ദേഹത്തിന്റെ രണ്ടാംവേളിക്കു സമർപ്പിക്കുവാൻ ഉപദേശിച്ചു. അതേ പുഴുകുള്ള മറ്റൊരു ചെപ്പു കൊച്ചി മഹാരാജാവിന്റെ കയ്യിൽ ഏല്പിക്കുവാനും ചട്ടംകെട്ടി. അടുത്തുവന്ന പെരുവനത്തു പൂരത്തിനു കൊച്ചിത്തമ്പുരാൻ ആ പുഴുകു പൂശിയുംകൊണ്ടു നമ്പൂരിയോടുകൂടി അവിടത്തേയ്ക്കു പോയി. അതേ പുഴുകു പൂശിക്കൊണ്ടു കാഴ്ചകാണുവാൻ വന്ന രണ്ടാംവേളിയുടെ ജാരനെ കണ്ടുപിടിച്ചു തൊണ്ടിയെടുത്തു നമ്പൂരിയെ ഏല്പിക്കുകയും ചെയ്തു. രണ്ടു രാജാക്കന്മാരും അതിബുദ്ധിമാന്മാരായിരുന്നു. അവർ തമ്മിൽ ശത്രുതയിലാണു് വർത്തിച്ചിരുന്നതെങ്കിലും നമ്പൂരിയുടെ മുതൽ വീണ്ടെടുത്തുകൊടുക്കുന്നതിൽ രണ്ടുപേരും ജാഗരൂകന്മാരായിരുന്നു. ഇതാണു് നല്ലഭാഷയിലെ ഇതിവൃത്തം. ഒരു ശ്ലോകം ഉദ്ധരിക്കാം.
“ആരോടെല്ലാം പറഞ്ഞു പണമിവിടെയിരി
പ്പുള്ള,താരോടുമില്ലേ;
നേരോ? നേരാണു്; ചൊവ്വല്ലിതു ചെറിയൊരക
ത്താളൊടുവ്വായിരിക്കാം;
പോരും; നേരാണിതെന്നാൽപ്പറവതു വെറുതേ;
പോയതോ പോയിടട്ടേ;
പൂരത്തിൻനാൾ വരൂ നോക്കൊരുമയോടൊരു വേ
ളയ്ക്കു വേലയ്ക്കു പോകാം”.
എത്ര ഹൃദയങ്ഗമമായിരിക്കുന്നു ഈ ശ്ലോകം! ഇതുപോലെ തന്നെയാണു് മറ്റു ശ്ലോകങ്ങളും. “ഒടി” എന്നൊരു ചെറിയ കൃതിയും തമ്പുരാൻ ഈ ജാതിയിൽ നിർമ്മിച്ചിട്ടുണ്ടു്. പച്ച മലയാളത്തിൽ പില് ക്കാലത്തു “കോമപ്പൻ” മുതലായ കാവ്യങ്ങളെഴുതി മെച്ചം നേടിയ കുണ്ടൂർ നാരായനമേനോനു് അദ്ദേഹമായിരുന്നു ആ വിഷയത്തിൽ ആചാര്യൻ. കോമപ്പനിലെ ആദ്യത്തെ 25 ശ്ലോകം അദ്ദേഹം പരിശോചിച്ചു തിരുത്തിക്കൊടുത്തിട്ടുള്ളതാണു്. പച്ചമലയാളം എന്ന ഈ നവീനകാവ്യ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു തമ്പുരാൻതന്നെയാണു്. അതു കേവലം ഒരു സാഹിത്യവിനോദമെന്നല്ലാതെ സംസ്കൃതപദങ്ങളെ ഭാഷാകവിതയിൽനിന്നു ബഹിഷ്കരിക്കണമെന്നു് ആഗ്രഹമുണ്ടായിരുന്നില്ല. ആ വസ്തുത അറിയാതെ ചില നിരൂപകമ്മന്യന്മാർ “ഉണക്കമലയാളം” എന്നും മറ്റും അക്കാലത്തു് അതിനെ അധിക്ഷേപിക്കുകയുണ്ടായി എന്നുള്ളതും പ്രകൃതത്തിൽ പ്രസ്താവയോഗ്യമാണു്.
ഭാരതം കിളിപ്പാട്ടു്
മഹാഭാരതത്തിൽ തമ്പുരാന്നുള്ള പ്രതിപത്തി അന്യാദൃശമായിരുന്നു. കവിഭാരതമാണല്ലോ അദ്ദേഹം ആദ്യമായി പ്രസിദ്ധീകരിച്ച ഭാഷാകൃതി. 1066-ൽ സി.പി. അച്യുതമേനോനും ചാത്തുക്കുട്ടിമന്നാടിയാരും കൂടി മഹാഭാരതം ഹരിവംശസഹിതം അഞ്ചുവർഷംകൊണ്ടു തർജ്ജമ ചെയ്വാൻ ഒരു പദ്ധതി രൂപവൽക്കരിച്ചു. അതിനെപ്പറ്റി നടുവത്തച്ഛന്നുള്ള ഒരെഴുത്തിൽ തമ്പുരാൻ
“കൊച്ചുണ്ണിക്ഷോണിപാലൻ, കൊടിയൊരു കവി കാ
ത്തുള്ളി,യെന്നല്ലഹോ ഞാ
നച്ഛൻനമ്പൂരിയാമ,ങ്ങയി തവ തനയൻ,
കൊച്ചുകുഞ്ഞുണ്ണിരാജൻ,
സ്വച്ഛൻ മദ്ദേശികക്ഷ്മാപതി, ശുഭമതി കു
ണ്ടൂ,രഹോ സി.പി.സാക്ഷാൽ
മെച്ചം ചേരുന്നൊരാ വെണ്മണികവിമണി കൂ
നേഴനും പേരു പോരേ? പോരൊന്നിനി ഹരിവംശം പോരൊടു മന്നാടിയാരുമെഴുതട്ടെ;
തീരട്ടേ പാട്ടിലതും; തീരട്ടേ ഗ്രന്ഥദുർഭിക്ഷം”.
എന്നെഴുതിക്കാണുന്നു. ആദിപർവവും ഭീഷ്മപർവവും കൊച്ചുണ്ണിത്തമ്പുരാൻ; വനപർവവും ശല്യപർവവും ശാന്തിപർവവും കുഞ്ഞിക്കുട്ടൻതമ്പുരാൻ; വിരാടപർവവും സ്ത്രീപർവവും സി.പി; കർണ്ണപർവം നടുവത്തച്ഛൻ-ഇങ്ങനെ പർവ്വങ്ങളും അവരവർക്കു വീതിച്ചു കൊടുത്തു. കൊച്ചുണ്ണിത്തമ്പുരാൻ ആദിപർവവും കുഞ്ഞിക്കുട്ടൻതമ്പുരാൻ വനപർവത്തിൽ ഏതാനും ഭാഗവും തർജ്ജമ ചെയ്തു. ശേഷമുള്ളവരുടെ അസൗകര്യംകൊണ്ടു് ആ ഉദ്യമം സഫലമായില്ല.
സംസ്കൃതകാവ്യവിവർത്തനം
1078-മാണ്ടിടയ്ക്കു സംസ്കൃതകാവ്യങ്ങൾ ഭാഷപ്പെടുത്തുന്നതിനു തമ്പുരാന്റെ ആധ്യക്ഷ്യത്തിൽ ഒരു സമിതി ആവിർഭവിച്ചു; തർജ്ജമയോഗക്കമ്മിറ്റി എന്ന പേരിൽ തത്സംബന്ധ മായി ഒരു കമ്മിറ്റിയും രൂപവൽക്കരിച്ചു. പലരും അതിൽ അങ്ഗങ്ങളായിരുന്നു. അല്പം ചിലതെല്ലാം നടന്നു.
ദ്രാവിഡകാവ്യവിവർത്തനം
തമിഴിലെ ചില പ്രധാന കാവ്യങ്ങൾ മലയാലത്തിൽ തർജ്ജമചെയ്തുകിട്ടണമെന്നുള്ളതു തമ്പുരാന്റെ മറ്റൊരാഗ്രഹമായിരുന്നു. ആ പ്രയത്നവും പുരോഗമനം ചെയ്തില്ല.
പുരാണതർജ്ജമ
മഹാഭാരതം തർജ്ജമ അവസാനിപ്പിച്ചതിനുമേൽ പതിനെട്ടു പുരാണങ്ങളും തർജ്ജമചെയ്തു പ്രസിദ്ധീകരിക്കണമെന്നു തമ്പുരാൻ നിശ്ചയിച്ചു. 1081-ാമാണ്ടു കൊട്ടാരത്തിൽ ശങ്കുണ്ണിക്കു മഹാകവി എഴുതിയ ഒരെഴുത്തിലെ ചില ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“പതിനെട്ടുപുരാണങ്ങളും തുടങ്ങാ
മതിനൊട്ടല്ല കണക്കു നാലു ലക്ഷം;
അതിസാഹസമാണിതെന്നൊരാൾ ഞാൻ
മുതിരുന്നാകിൽ മുടിക്കുവാൻ പ്രയാസം. പല സൽകവിവര്യരൊത്തുകൂടി
പ്പലനാൾ വേലയെടുക്കിലങ്ങൊടുക്കം
ഫലവത്തരമാം പെരുത്തു പുണ്യം
ഫല,മെന്നല്ലറിവും ഹൃദിസ്ഥമാക്കാം. ആരും തുണയ്ക്കില്ലിതിനെന്നു വന്നാൽ
ച്ചേരുംവിധം ഞാൻ കഴിയുന്നപോലെ,
താരുണ്യഗർവാൽപ്പറയുന്നതല്ല,
നേരുള്ളതോതാം, പടുവേലചെയ്യും. പ്രയത്നിക്കമാത്രം നമുക്കുള്ള കൃത്യം;
പ്രയത്നം ഫലിപ്പിക്കലാദ്ദൈവകൃത്യം;
സ്വയം ചെയ്യണം നാം മനുഷ്യപ്രയത്നം,
സ്വയത്നം പരാശക്തി സിദ്ധാർത്ഥമാക്കും.”
എന്തൊരു പൗരുഷപാരമ്യം; എന്തൊരു ഭാഷാപോഷണവൈയഗ്ര്യൈം! ശങ്കുണ്ണിയെ ഏല്പിച്ച പുരാണം ഗാരുഡമായിരുന്നു. സ്കാന്ധപുരാണമായിരുന്നു മഹാകവി തനിക്കു തിരഞ്ഞെടുത്തതെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാൽ അതിലെ ഒരു ഭാഗമാണു് 65 അധ്യായങ്ങളടങ്ങിയ ഹരിശ്ചന്ദ്രോപാഖ്യാനം. ആ വ്യവസായവും മുന്നോട്ടു നീങ്ങിയില്ലെങ്കിലും ആ വഴിക്കുള്ള പ്രചോദനത്തിന്റെ ശക്തിയാലാണു് കണ്ടിയൂർ മഹാദേവശാസ്ത്രി ദേവീഭഗവതവും, പെരുവനത്തു കെ.എസ്. കൃഷ്ണയ്യർ ഭവിഷ്യപുരാണവും, ഇരിങ്ങാലക്കുട നാരായണപ്പിഷാരടി വിഷ്ണുപുരാണവും മറ്റും വൃത്താനുവൃത്തമായി ഭാഷപ്പെടുത്തിയതു്.
പുരാണപുരുഷന്മാർ
1086-ൽ ഇതിഹാസപുരാണങ്ങളിലെ നായകന്മാരുടെ ജീവചരിത്രം ഗദ്യരൂപത്തിൽ രചിക്കുവാൻ തമ്പുരാൻ പി.വി. കൃഷ്ണവാരിയരോടും മറ്റും ആലോചിച്ചു പലരോടും അപേക്ഷിച്ചു. വലിയ കോയിത്തമ്പുരാൻ ശ്രീമാൻ, വള്ളത്തോൾ നാരായണമേനോൻ ലക്ഷ്മണൻ, എം. രാജരാജവർമ്മത്തമ്പുരാൻ സുയോധനൻ എന്നിങ്ങനെയാണു് അദ്ദേഹത്തിന്റെ പട്ടികയുടെ പോക്കു്. അതിൽ സുയോധനൻ മാത്രമേ പ്രസിദ്ധീകൃതമായുള്ളു. വലിയ കോയിത്തമ്പുരാൻ പ്രായാധിക്യംകൊണ്ടു് ആ ഭാരം കയ്യേറ്റില്ല.
മലയാളത്തിലെ ഗ്രന്ഥദാരിദ്ര്യത്തിന്റെ പരിഹാരത്തിന്നു തമ്പുരാൻ എത്രവളരെ മാർഗ്ഗങ്ങളിൽക്കൂടിയാണു് ശ്രമിച്ചതെന്നു് ഈ പ്രസ്താവനകളിൽനിന്നു പ്രകടമാകുന്നുണ്ടല്ലോ.
സംസ്കൃതകൃതികൾ
ഇനി തമ്പുരാന്റെ ഏതാനും ചില കൃതികളെപ്പറ്റിമാത്രം സ്വല്പം ഉപന്യസിക്കാം. വിസ്ത രിച്ചുള്ള പ്രതിപാദനം ഒരു വലിയ പുസ്തകംകൊണ്ടല്ലാതെ സാധിക്കുന്നതല്ല. വീരരസവർണ്ണനത്തിലായിരുന്നു അദ്ദേഹത്തിനു വിശേഷപ്രതിപത്തി. ഓജഃപ്രധാനമായിരുന്നു അദ്ദേഹത്തിന്റെ സ്വാഭാവികമായ കാവ്യശൈലി. ലക്ഷണാസങ്ഗം തന്റെ ആദ്യത്തെ നാടകത്തിനു് ഇതിവൃത്തമായി തിരഞ്ഞെടുത്തതും ഭാരതമഞ്ജരിയിൽ ദ്രോണപർവം തർജ്ജമയ്ക്കു സ്വീകരിച്ചതും ആ കലാപ്രവണതയ്ക്കു് ഉദാഹരണങ്ങളാണു്. തമ്പുരാന്റെ കവിതയ്ക്കു ശൃങ്ഗാരരസത്തിൽ പ്രവേശമില്ലെന്നുള്ള അപവാദം നിർമ്മാർജ്ജനം ചെയ്യുന്നതിനുവേണ്ടിയാണു് ചന്ദ്രിക എന്ന ഭാഷാനാടിക രചിച്ചതു്.
“അങ്ഗേശൻ മുതലായനേകമരിവീരന്മാരടുത്താലെടു
ത്തങ്ങേശും ഭുജശാക്തിയാലെയർവരെത്തട്ടിപ്പറപ്പിക്കിലും തുങ്ഗശ്രീ വിജയന്നു കൃഷ്ണസഹജാകൃഷ്ണാദിസങ്ഗങ്ങളിൽ
ശ്ശൃങ്ഗാരക്കുറവുണ്ടതെന്നു വരുമോ കാര്യം വിചാരിക്കെടോ.”
എന്ന ശ്ലോകം നോക്കുക. ആ കാരണത്താൽത്തന്നെയാണു് അദ്ദേഹത്തിന്റെ ബുദ്ധി വ്യായോഗനിർമ്മിതിയിൽ ആസക്തമായതു്. “ഹാസ്യശൃങ്ഗാരശാന്തേഭ്യ ഇതരേത്രാങ് ഗിനോ രസാഃ” എന്നും മറ്റുമാണല്ലോ ആ മാതിരി രൂപകത്തിന്റെ ലക്ഷണം. മഹാകവിക്കു സംസ്കൃതകവിതയും ഭാഷാകവിതയും, ഭാഷാകവിതയിൽ സ്വതന്ത്രകവനവും വിവർത്തനവും ഒന്നുപോലെ സ്വാധീനമായിരുന്നു. ഏതു് ഏതിൽ കവിഞ്ഞു നില്ക്കുന്നു എന്നു പരിച്ഛേദിച്ചു പറയുവാൻ നിർവാഹമില്ലതന്നെ. സംസ്കൃതകവനത്തിന്റെ രീതി കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“അയം സമരജാംഘികസ്സുദൃഢഗൂഢസന്ധിക്രമഃ
കൃശോദരമനോഹരോ വിതതപീവരോരഃസ്ഥലഃ
സുവൃത്തകഠിനായതസ്ഥിരവൃഷാംസബാഹുദ്വയോ
ഗഭീരവദനേക്ഷണോ ദിശാതി മേ മുദം മാധവഃ”.
(ജരാസന്ധവധം) “ഗർത്തേഷ്ടച്ചൈരടന്തീ, ഘനതുഹിനശിലാപൃഷ്ഠമധ്യാശ്രയന്തീ,
നിമ്നേഷുപ്രസ്ഖലന്തീ, നിബിഡതരുതതേരന്തരാ നിഷ്പതന്തീ,
സത്ത്വൗഘം സംഹരന്തീ, പ്രചലദസിലതാമേചകാ, യാമുനീവ
സ്രോതോവൃദ്ധിവിർധത്തേ ശബരഭടഘടാ കാനനാഭോഗ പൂർത്തിം”.
(കിരാതാർജ്ജുനീയം) “ഏഷ ത്വാം വിശിഖവിശീർണ്ണവർഷ്മഖണ്ഡ
പ്രത്യഗ്രസ്രുതരുധിരാർദ്രമാംസപിണ്ഡം
ആലഭ്യ പ്രിയപിശിതോപഹാരചര്യാം
കൈരാതീം നനു വനഭൈരവീം ധിനോമി”.
(കിരാതാർജ്ജുനീയം) “കിം കിം പ്രാഹ ഭവാൻ സ ഭീമസഹജോ
ഗാന്ഡീവധന്വാ യതി
വ്യാജാന്നശ്ഛലയന്നഥാപഹൃതവാൻ
കന്യാം സുഭദ്രാമിതി?
നോ ശോചാമി കരൂൻ; ന സൗഹൃദഭിദഃ
കുന്തീസുതാൻ; നാർജ്ജുനം;
കിന്ത്വേനാം മൃതപുരുഷാദുപനതാം
ദൂയേ സ്മരൻ ദാരികാം”.
(സുഭദ്രാഹരനം) “ശ്രീമാനവിക്രകവീന്ദ്രമുഖാരവിന്ദ
മാധ്വീരസാതിമദമന്ഥരരാജഹംസീ
ചൂതാടവീതടലസത്സവിലാസയാതാ
ജേജീയതേ മദനമർദ്ദനഭാഗ്യവൃദ്ധിഃ”.
(മാനവിക്രമഏട്ടൻതമ്പുരാനു് ഒരെഴുത്തു്) “ജലാർദ്രപവനാലോലസസ്യസാരസ്യശാലിനീ
നിമ്നാപ്യുന്നതിമാധത്തേ യത്ര ക്ഷേത്രക്ഷിതിർന്നൃണാം.
തപസ്സ്വാധ്യായ സംസിദ്ധഭൂദേവപദചിഹ്നിതാഃ
യത്രോന്നതാ അപി ഭൂവോ ദർശയന്തീവ നമ്രതാം”.
(ശ്രീശങ്കരഗുരുചരിതം)
49.20ധനശാസ്ത്രകാരിക
ഇതു് കെ.സി. മാനവിക്രമരാജാ ഡി.സി.യും പി.വി. കൃഷ്ണവരിയരും കൂടി നടത്തിവന്ന ലക്ഷ്മീവിലാസം മാസികയിൽ ചേർക്കുന്നതിനു 1081-ാമാണ്ടു് അവരുടെ ആവശ്യമനുസരിച്ചു രചിച്ചതാണു്. വിഷയഗ്രഹണത്തിനു രാജാവിന്റെ തത്സംബന്ധമായുള്ള ഗദ്യലേഖനങ്ങളെ ആശ്രയിച്ചിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങളും അവയുടെ ഭാഷാനുവാദവും പകർത്തുന്നു.
“തഥാഹ്യുത്സർഗ്ഗതസ്സർവ്വേ ലോകേർത്ഥാഃ കിന്തു കേവലം
ക്രയശക്ത്യാത്മകം മൂല്യം യത്ര സോർത്ഥ ഇഹേഷ്യതേ”. “അർത്ഥമല്ലാതെ ലോകത്തിലില്ലൊരെണ്ണവുമെങ്കിലും
ഇതിൽ വാങ്ങാൻ തക്കവിലയുള്ളതേ അർത്ഥമായ്വരൂ”. “യഥാ ക്വചിച്ഛീർണ്ണപത്രഭസ്മപങ്കാദയോപി വാ
മൂല്യസമ്പാദകതയാ സമ്പദ്ഭാവം വ്രജന്തി ഹി”. “ചിലേടം പാഴിലകളും വെണ്ണീറും ചേറുമെന്നിവ
വിലയുണ്ടാകയാൽ സമ്പത്തായിത്തീരുന്നതില്ലയോ?”
49.21ഭാഷാകൃതികൾ-കവിഭാരതം
കവിഭാരതത്തിൽ പാണ്ഡവപക്ഷമെന്നും കൌരവപക്ഷമെന്നും രണ്ടു ഖണ്ഡങ്ങളുണ്ടു്. ഏതാനും കവികളുടെ പേരുകൾ മാത്രമേ കൊള്ളിച്ചിട്ടുള്ളു. കവിക്കു് അന്നു പറയത്തക്ക ബാഹ്യലോകപരിചയമില്ലായിരുന്നു.
“ഓർക്കുമ്പോളിനിയോർമ്മ പോര; കവിത
ക്കാരുണ്ടനേകം തരം പാർക്കുമ്പോൾ കരുവീരരാർക്കുക; നിറു
ത്തുന്നേൻ പൊറുത്തിന്നു ഞാൻ”.
എന്നു പറഞ്ഞു കവി ഒഴിയുകയാണു് ചെയ്തിട്ടുള്ളതു്.
കൊച്ചുണ്ണിത്തമ്പുരാൻ അർജ്ജുനൻ, വലിയകോയിത്തമ്പുരാൻ ഭീമസേനൻ, വെണ്മണി അച്ഛൻനമ്പൂരി ഹനുമാൻ, ഒറവങ്കര നീലകണ്ഠൻനമ്പൂതിരി സാത്യകി, വെണ്മണി മഹൻ ദ്രോണർ, നടുവത്തച്ഛൻ കൃപൻ, കൈക്കുളങ്ങര രാമവാരിയർ കർണ്ണൻ, കറുത്തപാറ ദാമോദരൻ നമ്പൂരി ശല്യൻ എന്നും മറ്റുമാണു് അദ്ദേഹം നിർദ്ദേശിക്കുന്നതു്. തനിയ്ക്കു കൌരവപക്ഷത്തിൽ കൃതവർമ്മാവിന്റെ സ്ഥാനമേ കല്പിച്ചിട്ടുള്ളു.
“ഊനത്വം പിണയാതെ രാജകവിയോടൊട്ടൊട്ടടുക്കുന്നൊരീ
ഞാനത്രേ കവിസംഘസംഗരമതുണ്ടായെങ്കിൽ മായം വിനാ
മാനത്താൽപ്പൊരുതുന്ന ചാരുകൃതവർമ്മാവെന്നൊരാ യാദവ
സ്ഥാനത്തിന്നനുരൂപനെന്നു മതമിദ്ദിക്കിൽച്ചിലർക്കൊക്കെയും”
എന്നതാണു് സ്വന്തം സ്ഥാനത്തെപ്പറ്റിയുള്ള ശ്ലോകം. വറുഗീസുമാപ്പിള പില്ക്കാലത്തു് അതു വിപുലമാക്കണമെന്നു് അപേക്ഷിച്ചപ്പോൾ തമ്പുരാൻ ആ അപേക്ഷ അംഗീകരിച്ചില്ല. ആ കൃതി കേവലം ബാലചാപല്യമെന്നുമാത്രമേ അദ്ദേഹം അന്നു കരുതിയുള്ളു.
49.22ദക്ഷയാഗശതകം
ദക്ഷയാഗശതകം യൗവനോദയത്തിലെ ഒരു ദ്രുതകവിതയായിട്ടും അതിൽപ്പോലും തമ്പുരാന്റെ കവനകലാവൈഭവം അതിന്റെ വികസ്വരരൂപത്തിൽ കാണ്മാനുണ്ടു്.
“ചാർച്ചക്കാരാണു ചന്ദ്രൻ പിതൃപതി മുതലാ
യുള്ള വാനോർകളേറെ
ച്ചേർച്ചക്കാരായിരിപ്പുണ്ടനവധി മുനിമാർ
നിത്യമിങ്ങത്രയല്ല,
കാഴ്ചയ്ക്കും പാരമോരോ വിവിധതരവിശേ
ഷങ്ങളുണ്ടെങ്കിലും മേൽ
വീഴ്ചക്കായ് വന്നുകൂടും വിഭൂവിനൊടു വിരോ
ധിച്ച ദുർമ്മോഹമെല്ലാം”.
എന്നതു് അതിലെ ഒരു ശ്ലോകമാണു്.
49.23പാലുള്ളിചരിതം
ഈ കാവ്യത്തിൽ മഹാകവി ഒരൈതീഹ്യത്തെ ആസ്പദമാക്കി പാലുള്ളിനമ്പൂരിയുടെ സമരവൈദഗ്ദ്ധ്യത്തേയും നായികയായ മാധവിയുടെ ചാരിത്രനിഷ്ഠയേയും വർണ്ണീക്കുന്നു. താഴെക്കാണുന്ന ശ്ലോകങ്ങളുടെ മാധുര്യം പരിശോധിക്കുക; ആദ്യത്തേതു് സ്വഭാവോക്തി സുഭഗമാണു്.
“പട്ടും പട്ടുറുമാലുമേറെ വിലയേറീടുന്ന കുപ്പായവും
മൊട്ടച്ചാത്തലമൂടു മൂടിയ പകിട്ടേറുന്ന നൽത്തൊപ്പിയും
വട്ടത്താടി വളർത്തു തുമ്പു സമമായ് വെട്ടീട്ടെഴും വക്ത്രവും
മട്ടും ചേർന്നു നടുക്കു കണ്ടിതവരന്നക്കുഞ്ഞുവീരാനെയും” “ഇതി പലതുമകക്കാമ്പിങ്കലോർത്തിട്ടു പിന്നെ
ക്ഷിതി കിടുകിടയാകുംമട്ടു കാൽവെച്ചു കേറി
ചതിയുടയൊരു മുത്തിത്തള്ള രോഷാഗ്നിദേവാ
ഹുതിയതിനു ഹവിസ്സാംമട്ടു നോക്കീട്ടു ചൊന്നാൾ”
നല്ല ഭാഷ, പാലുള്ളിചരിതം, തുപ്പല്ക്കോളാമ്പി മുതലായവയാണു് ഭാഷയിൽ നിർമ്മിതങ്ങളായ ആദ്യത്തെ ലഘുകാവ്യങ്ങൾ.
49.24മദിരാശിയാത്ര
ഇതു കൊച്ചി രാജകുടുംബത്തിലെ കുഞ്ഞുണ്ണിത്തമ്പുരാൻ മദിരാശിയിൽ ബി.ഏ. പരീക്ഷയ്ക്കു വായിച്ചുകൊണ്ടിരുന്നപ്പോൾ അവിടുത്തെ സംസ്കൃതം പഠിപ്പിക്കുവാൻ അവിടെ താമസിച്ച കാലത്ത് എഴുതിയതാണു്. കൊടുങ്ങല്ലൂർ നിന്നു മദിരാശി വരെയും മദിരാശിയിലും കണ്ട കാഴ്ചകളെ തമ്പുരാൻ സൂക്ഷ്മദൃക്കായ ഒരു കവിയുടെ നിലയിൽ സ്വഭാവോക്തിസുഭഗമായ രീതിയിൽ ഇതിൽ വർണ്ണിക്കുന്നു.
“വട്ടത്തൊപ്പിയിലാടിടുന്ന കുനുപീലിപ്രൗഢിയും, ബൂട്സതിൽ
ത്തട്ടീട്ടങ്ങുരസുംവരയ്ക്കടിവരെത്തൂങ്ങുന്ന കുപ്പായവും
കട്ടിക്കാലുറയും കരത്തിലൊരു നൽക്കാറ്റാടിയുംവച്ചുകൊ
ണ്ടൊട്ടേറെക്കളിയാടീടുന്നൊരു ദൊരപ്പൈതങ്ങളെക്കണ്ടു ഞാൻ”.
എന്ന പദ്യം ഈ കൃതിയിൽ ഉൾപ്പെടുന്നു.
49.25തുപ്പല്ക്കോളാമ്പി
തുപ്പല്ക്കോളാമ്പി തമ്പുരാൻ ഒരിക്കൽ ഗുരുവായൂർക്കു തൊഴാൻ പോയപ്പോൾ അവിടെ പെട്ടരഴിയം രാമനിളയതിന്റെയും മറ്റും അപേക്ഷയനുസരിച്ചു് ഒരു രാത്രികൊണ്ടെഴുതിയ അതിമനോഹരമായ ഒരു കാവ്യമാണു്. കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ അങ്ഗരക്ഷകരായിരുന്ന കിളിക്കോട്ടു പണിക്കന്മാരുടെ കുടുംബത്തിൽ പണ്ടൊരിക്കൽ ഒരു സ്ത്രീ ധൂർത്തയായിരുന്നു. ആ സ്ത്രീയുടെ ഭര്ത്താവായ നമ്പൂരി അവളെ ജാരനോടുകൂടി ശയനഗൃഹത്തിൽ കാണുകയും, ഉടൻ ക്രോധാവിഷ്ടനായി അടുത്തു നിറച്ചു മുറുക്കിത്തുപ്പിവച്ചിരുന്ന കോളാമ്പിയെടുത്തു് അവളെ അഭിഷേകം ചെയ്കയും ചെയ്തു. തന്റെ കുറ്റം മറയ്ക്കുന്നതിനായി അവൾ ആ വേഷത്തിൽത്തന്നെ ഓടിച്ചെന്നു തന്റെ സമരശൂരന്മാരായ സഹോദരന്മാരോടു പരാതിപ്പെടുകയും, അവർ നമ്പൂരിയെ കൊല്ലുകയും ചെയ്തു. ധർമ്മിഷ്ഠനായ രാജാവു് ആ ഭടപ്രമാണികളെ, അവർ തന്നെ പല യുദ്ധങ്ങളിലും സഹായിച്ചിരുന്നു എങ്കിലും, ഉടൻതന്നെ നാടുകടത്തി. ഈ പുരാവൃത്തമാണു് തമ്പുരാൻ പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. കേരളത്തിലെ ഐതീഹ്യങ്ങളെ ആസ്പദമാക്കി ഖണ്ഡകാവ്യങ്ങൾ രചിക്കുവാൻ മഹാകവിക്കു് അതിരും എതിരുമില്ലാത്ത നൈപുണ്യമുണ്ടായിരുന്നു; തുപ്പല്ക്കോളാമ്പിയിൽ ആ നൈപുണ്യം അതിന്റെ അഗ്രകക്ഷ്യയിൽ പ്രത്യക്ഷീഭവിക്കുന്നു. ഒന്നുരണ്ടു ശ്ലോകങ്ങൾ പകർത്താം.
“നില്ക്കട്ടേ ജാരനായ് നീയതുമിതുമുരചെ
യ്തിട്ടു ഞാൻ കേട്ട,തെന്ന
ല്ലിക്കട്ടിന്മേൽകിടക്കുന്നവനെയരികിൽ ഞാൻ
കണ്ടതും കൂട്ടീടേണ്ട;
ധിക്‍കഷ്ടം! ദുഷ്ടശീലേ! പറക പറക നീ;
നിന്റെ കോളാമ്പിയിൽത്താ
നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാ
നെന്തഹോ! ഹന്ത! ബന്ധം? ഞാൻതന്നെ തുപ്പിയിതിലിന്നു നിറച്ചുതാണു;
കാന്തന്നു മറ്റൊരു വിചാരമുദിച്ചിടേണ്ട;
എന്തെന്നിലിക്കടുതയെന്നവൾ ചൊല്ലിടുമ്പോ
ളെന്തെന്നു നിഷ്ഠുരമുരച്ചു ചൊടിച്ചു വിപ്രൻ. ഇപ്പച്ചപ്പേച്ചുരയ്ക്കുന്നതു ശഠഹൃദയമേ!
നല്ല സാമർത്ഥ്യമുള്ളി
ത്തുപ്പൻനമ്പൂരിയോടോ? മതി മതിയറിയും
നിന്നെ ഞാൻ പണ്ടുതന്നെ;
ഇപ്പോൾകാട്ടിത്തരാമെന്നവളുടെ തലയിൽ
ത്തൽക്ഷണം ചെയ്തു വിപ്രൻ
തുപ്പൽക്കോളാമ്പികൊണ്ടിട്ടരിയൊരു കുലടാ
രാജ്യപട്ടാഭിഷേകം”.
49.26കംസൻ
കംസന്റെ ജീവചരിത്രത്തെപ്പറ്റി വളരെ വിസ്തരിച്ചെഴുതീട്ടുള്ള ഒരു കാവ്യമാണു് ഈ ഗ്രന്ഥം. ശ്രീമദ്ഭാഗവതത്തിൽ കാണുന്ന കഥ മാത്രമല്ല ഇതിൽ അനുർഭവിച്ചിട്ടുള്ളതു്. അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽ ആദ്യത്തേതു ജരാസന്ധന്റെ കൊമ്പനാനയുടെ നേർക്കു കംസനും, രണ്ടാമത്തേതു കംസന് അദ്ദേഹത്തിൽനിന്നു സമ്മാനമായി കിട്ടിയ അതേ ആനയുടെ നേർക്കു് ശ്രീകൃഷ്ണനും പ്രദർശിപ്പിക്കുന്ന പരാക്രമമാണു്. ആ കൊലകൊമ്പനാണു് കുവലയാപീഡം.
“മലച്ചുനില്ക്കാത്തവനാശു വാൽ പിടി
ച്ചുലച്ചു ചുറ്റിച്ചു മറിച്ചുവിട്ടതിൽ
ബലച്ചുരുക്കം വെളിവാക്കി മണ്ണിൽ വീ
ണലച്ചു വൻപേറിന കൊമ്പനാനയും”. “പൊടിച്ചു മുന്നോട്ടു കുതിയ്ക്കുമാന, യാ
ഞ്ഞടിച്ചു പിന്നോട്ടു തിരിയ്ക്കുമച്യുതൻ;
പിടിച്ചുകുത്താൻ കരി നോക്കു, മൂക്കൊടൊ
ത്തിടിച്ചു ചാടും ഹരി സിംഹവിക്രമൻ”.
49.27കൃതിരത്നപഞ്ചകം
ഈ പുസ്തകത്തിലെ അഞ്ചു കൃതികളും ഭാരതാന്തർഗ്ഗലങ്ങളായ കഥകളെ ആസ്പദമാക്കി എഴുതീട്ടുള്ളവയാണു്. ഇവയെല്ലാം ഒന്നുപോലെ വിശിഷ്ടങ്ങളായിരിക്കുന്നു.
“ഉടൽ വീർത്തു വിയർത്തു ചോരപാഞ്ഞുൽ
ക്കടമൂക്കിട്ടു പിടിച്ചുപൊക്കിയാലും
സ്ഫുടമാപ്പുകൾകൊണ്ട ചക്രമങ്ങോ
ർക്കിടയായീല കുറച്ചുമൊന്നനക്കാൻ”
എന്നതു നാരായണാസ്ത്രദാനത്തിലെ ഒരു ശ്ലോകമാകുന്നു. അടുത്തതായി കാണുന്നതു യാത്രാദാനത്തിലെ ഒരു ശ്ലോകമാണു്.
“ഉലച്ചുവീശും കരി ശൃംഖലച്ചു
റ്റലച്ചു ചീറുന്നൊരു ചീറ്റലിന്നും
ബലം കെടുമ്മാറലറുന്നു യുദ്ധ
സ്ഥലം കുലുങ്ങുംപടി മർക്കടത്താൻ”.
49.28കേരളം
ഈ ഗ്രന്ഥം കേരളത്തിലെ പ്രാചീനചരിത്രത്തെ, ഐതിഹ്യം പ്രധാനമായി ആശ്രയിച്ചു കൂലങ്കഷമായി വിശദീകരിക്കുന്ന ഒരു കാവ്യമാകുന്നു. ഇതിന്റെ നിർമ്മിതിക്കുവേണ്ട കരുക്കൾ ശേഖരിക്കുവാൻ കവി വളരെക്കാലം, വളരെയധികം, ക്ലേശിച്ചിട്ടുണ്ടു്; മുപ്പതുസർഗ്ഗങ്ങൾകൊണ്ടു മുഴുമിപ്പിക്കണമെന്നു സങ്കല്പിച്ചിരുന്നു; പതിനൊന്നു സർഗ്ഗങ്ങളേ തീർന്നുള്ളു. അതിലും ആദ്യത്തെ അഞ്ചു സർഗ്ഗങ്ങളേ പുസ്തകാകൃതിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ആറാം സർഗ്ഗം കൈരളി മാസിക വഴിക്കു പുറത്തുവന്നു. ഏഴു മുതലുള്ള സർഗ്ഗങ്ങൾ എവിടെപ്പോയിയെന്നു് ആർക്കും രൂപമില്ല. ഒന്നാം സർഗ്ഗത്തിൽ കേരളപ്രതിഷ്ഠയും, രണ്ടാം സർഗ്ഗത്തിൽ നമ്പൂരിരജ്യഭരണവും, മൂന്നാം സർഗ്ഗത്തിൽ പെരുമാൾഭരണവും, നാലാം സർഗ്ഗത്തിൽ ഏറാട്ടുപെരുമ്പടപ്പുവാഴ്ചയും, അഞ്ചാം സർഗ്ഗത്തിൽ കൂറുമത്സരവുമാണു് പ്രതിപാദ്യം. ആ സർഗ്ഗത്തിൽത്തന്നെ ശങ്കരാചാര്യ സ്വാമികളുടെ ഒരു ചരിത്രസംക്ഷേപവും ഉൾപ്പെടുന്നു.
49.29രൂപകങ്ങൾ
ഇവയിൽ പലതും നിമിഷകൃതികളാണെന്നു പറഞ്ഞുവല്ലോ. എന്നാൽ അതുകൊണ്ടു് ഇവയ്ക്കു് ആസ്വാദ്യതാംശത്തിൽ കുറവൊന്നും വന്നിട്ടില്ല. പത്തു് അങ്കത്തിൽ രചിച്ച നളചരിതം എവിടെപ്പോയി എന്നറിഞ്ഞുകൂടാ. ചന്ദ്രവർമ്മമഹാരാജാവു ചന്ദ്രികയെ പാണീഗ്രഹണം ചെയ്യുന്നതാണു് ചന്ദ്രികാനാടികയിലെ ഇതിവൃത്തം. സാമൂതിരിപ്പാടും കൊച്ചി മഹാരാജാവും തമ്മിൽ നടന്ന ശണ്ഠയാണു് ശ്രീമാനവിക്രമവിജയത്തിൽ വിവരിച്ചിരിക്കുന്നതു്. മങ്ങാട്ടച്ചൻ, പാലിയത്തച്ചൻ തിരുനാവായയോഗക്കാർ, തൃശ്ശൂർയോഗക്കാർ ഇവരെപ്പറ്റിറ്റിയുള്ള ചരിത്രശകലങ്ങളും ഇതിൽ ഭംഗിയായി ഇണക്കിക്കോർത്തിട്ടുണ്ടു്. ശ്രീമാനവിക്രമവിജയവും മാർത്താണ്ഡവിജയവും ചരിത്രകഥകളെ അവലംബിച്ചും, ചന്ദ്രിക ഒരു കല്പിതമായ ഇതിവൃത്തത്തെ ആസ്പദീകരിച്ചും എഴുതീട്ടുള്ളവയാണു്. എല്ലാ കൃതികളും ഓരോ പ്രകാരത്തിൽ ഹൃദയാവർജ്ജകങ്ങളായിട്ടുണ്ടു്. ഏതാനും ചില ശ്ലോകങ്ങൾ ഈ രൂപകസമുച്ചയത്തിൽനിന്നു പകർത്താം.
“മേനിക്കണ്ടപ്പരായിപ്പലരുമവനിയിൽ
പ്പാർത്തുപോരുന്നതു മാനംകെട്ടോരു കയ്യിൽപ്പണമുടയവരിൽ
ത്തന്നെ ധാരാളമുണ്ടാം;
നൂനം ഭൂപാലരായീടുകിലിനിയുരചെ
യ്യേണ്ടതുണ്ടോ? നൃപാല
സ്ഥാനം കേറുന്നതായാലറിവുടയവനും
മൗഢ്യമുണ്ടാകുമല്ലോ”. (സന്താനഗോപാലം) “താരേശാസ്യത്തിലോമന്മുകിൽമുടി ചെറുകാ
റ്റേറ്റുചിന്നിക്കരത്തിൽ
ച്ചേരും നൽപ്പുസ്തകത്തെച്ചെറുമുലകളണി
ച്ചട്ടമേൽച്ചേർത്തുവെച്ചു്
നേരേ നോക്കുന്ന ബാലത്തരുണികൾനടുവിൽ
ബ്ബാലികാപാഠശാലാ
ദ്വാരേ നാണിച്ചുനിന്നോരഴകൊഴുകിന പെൺ
പൈതലേതായിരിക്കും?” (ചന്ദ്രിക) “ചോരത്തിളപ്പും ചൊടിയിൽച്ചുമപ്പും
മാറിൽത്തരിപ്പുള്ള മുലപ്പൊടിപ്പും
ദാരിദ്ര്യവായ്പ്പും നടുവിൽക്കിടപ്പു
ള്ളോരർദ്ദയാശക്തി ജയിച്ചിടട്ടേ”. (സീതാസ്വയംവരം) “കൂടെക്കൂടെയുറക്കെയൊച്ചയിടുമാ
റെന്തിനു തർക്കിപ്പതീ
മാടക്ഷോണിപനിന്നിരുന്നു പുലരും
വെണ്മാടമിക്കാണ്മതിൽ
കേടൊക്കാതൊരു മണ്ഡലത്തിനകമേ
ശൈലാബ്ധിനാഥന്റെകാ
ല്പാടേല്ക്കാതെയിരിക്കിലന്നുമുതലി
പ്പൂണൂലിടുന്നില്ല ഞാൻ”. (ശ്രീമാനവിക്രമവിജയം)
സ്ഥലദൗർല്ലഭ്യത്താൽ ഗാഥയേയോ, പാട്ടുകളേയോ ഖണ്ഡകൃതികളേയോ പറ്റി ഇവിടെ ഒന്നും പറയുന്നില്ല.
49.30മലയാളശബ്ദശാസ്ത്രം
ഈ ഗ്രന്ഥം കൊച്ചുണ്ണിത്തമ്പുരാന്റെ പുരസ്കർത്താവായിരുന്ന കൊച്ചി ഇളയതമ്പുരാന്റെ ആജ്ഞയനുസരിച്ചു് ആ മഹാകവിയും, കുഞ്ഞുരാമവർമ്മൻതമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനുംകൂടി എഴുതിയതാണു്. അക്ഷരം, സന്ധി, ദ്വിത്വം, സുബന്തം, സർവനാമം, അവ്യയം, സ്ത്രീപ്രത്യയം, വിഭക്ത്യർത്ഥം, സമാസം, തദ്ധിതം, ധാതു, ശുദ്ധക്രിയ, നാമക്രിയ, അവ്യയക്രിയ, വാചകരീതി എന്നിങ്ങനെ പതിനാറു പ്രകരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ആദ്യത്തെ നാലു പ്രകരണങ്ങൾ കൊച്ചുണ്ണിതമ്പുരാനും, അഞ്ചുമുതൽ പത്തുവരെ കുഞ്ഞുരാമവർമ്മൻതമ്പുരാനും, ഒടുവിലത്തെ ആറു പ്രകരണങ്ങൾ കുഞ്ഞിക്കുട്ടൻതമ്പുരാനും രചിച്ച വിഷയസ്വരൂപം കാരികയായും, ഓരോ കാരികയുടേയും വ്യാഖ്യാനം ഗദ്യമായും എഴുതിയിരിക്കുന്നു. ഒരു ഭാഷാവൈയാകരണന്റെ ദൃഷ്ടിയിൽ പ്രസ്തുത കൃതിക്കു പറയത്തക്ക മെച്ചമൊന്നുമില്ലെങ്കിലും, ഇതിലും ഗ്രാഹ്യങ്ങളായ അംശങ്ങൾ പലതുമുണ്ടു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ രചിച്ച ഭാഗത്തിനു് ഉത്തരാർദ്ധമെന്നു പേർ കൊടുത്തിരിക്കുന്നു. അദ്ദേഹം കാരിതാകാരിതധാതുക്കൾക്കു് യഥാക്രമം നല്കിയിരിക്കുന്ന സംജ്ഞകൾ കറുത്ത ധാതുവെന്നും വെളുത്ത ധാതുവെന്നുമാണു്. കറുത്ത രേഫം എന്നൊരു പേർ റ എന്ന അക്ഷരത്തിനു നമ്പൂരിമാർ പണ്ടേകാലത്തു കൊടുത്തിരുന്നുവെന്നും, അതിനെ അനുകരിച്ചാണു് താൻ പ്രസ്തുത സംജ്ഞകൾ സൃഷ്ടിച്ചതെന്നും അദ്ദേഹം പറയുന്നു. ’വാചകരീതി’ എന്ന പ്രകരനത്തിൽനിന്ന് ഒരു ഭാഗം ഉദ്ധരിക്കാം.
കാരിക:
“സ്വന്തമായ് മലയാളത്തിൽച്ചേരും വാചകരീതിയെ
ഉപയോഗിച്ചുകൊള്ളാവൂ വാക്യഭങ്ഗി വരുത്തുവാൻ”.
വ്യാഖ്യാനം
“വാക്യഭംഗി വരുത്തുന്നതിനു മലയാളഭാഷയ്ക്കു സ്വന്തമായ വാക്യരീതിയല്ലാതെ മറ്റു ഭാഷകളുടെ വാചകരീതിയെ ഉപയോഗിച്ചുകൂടാ. ഉദാഹരണം: ഈ മനുഷ്യൻ തന്നൂ ഇനിക്കൊരു പുസ്തകം ഇന്നലെ; അതിൽ ഞാൻ കണ്ടു കോമാളിത്വം ഒരു വിഡ്ഢിയുടെ എന്നു് ഇംഗ്ലീഷ് വാചകരീതിയെ അനുസരിച്ചോ ആ കുട്ടിയാൽ അപ്രകാരം പ്രയത്നം ചെയ്യപ്പെട്ടു എന്നും മറ്റും സംസ്കൃതവാചകരീതിയെ അനുസരിച്ചോ വാചകമെഴുതിയാൽ ഭങ്ഗിയില്ലാതെ തീരുമെന്നല്ല, വളരെ അഭങ്ഗിയുമാകും”.
49.31ശബ്ദാലങ്കാരം
ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാഷാഭൂഷണമെന്ന അലങ്കാരശാസ്ത്രഗ്ര ന്ഥം പുറത്തുവന്നപ്പോൾ അതിലെ ശബ്ദാലങ്കാരപ്രകരണം തമ്പുരാനു് അത്ര സമഞ്ജ സമായി തോന്നിയില്ല. അതുനിമിത്തമാണു് പ്രസ്തുത കൃതി അദ്ദേഹം രചിച്ചതു്.
“മലമങ്കയ്ക്കു കുമ്പിട്ടു ചില പിച്ചളവാക്കിൽ ഞാൻ
അലങ്കാരംപണിക്കുള്ള നിലവച്ചച്ചുകൊത്തിടാം”.
എന്നു മഹാകവി തന്റെ ഉദ്യമത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നു. വിവിധരീതികളിലുള്ള യമകങ്ങൾ, ബന്ധങ്ങൾ, അനുപ്രാസങ്ങൾ, സമസ്യകൾ ഇവയ്ക്കെല്ലാം ഉദാഹരണങ്ങൾ അക്ലിഷ്ടമനോഹരങ്ങളായ ശ്ലോകങ്ങളിൽ അദ്ദേഹം ഈ കൃതിയിൽ രചിച്ചുചേർത്തിട്ടുണ്ടു്.
49.32മഹാഭാരതം
മഹാകവി മലയാളഭാഷയുടെ ഉൽക്കർഷത്തിനു വേണ്ടി ചെയ്തിട്ടുള്ള അത്ഭുതകൃത്യങ്ങളിൽ പലതും മനസ്സുവെച്ചാൽ മറ്റു ചിലർക്കും കഷ്ടിച്ചു കഴിയുമായിരിക്കാം. എന്നാൽ ലക്ഷത്തിരുപത്തയ്യായിരം ഗ്രന്ഥങ്ങളടങ്ങിയ മഹാഭാരതം-ഭാരതീയരുടെ പഞ്ചമവേദം-പൂർത്തിയാക്കുവാൻ വ്യാസമഹർഷിക്കുതന്നെയും മൂന്നുകൊല്ലം വേണ്ടിവന്ന ലോകത്തിലെ ബൃഹത്തായ ഗ്രന്ഥം-ഇങ്ങുമങ്ങും ഗ്രന്ഥിജടിലം-സ്വച്ഛന്ദം എന്ന കവിവചനത്താൽ സൂചിതമായ 874 ദിവസംകൊണ്ടു തർജ്ജമചെയ്വാൻ തമ്പുരാനെക്കൊണ്ടുമാത്രമല്ലാതെ സാധിക്കുമായിരുന്നുവോ? ഒരിക്കലുമില്ല. അതിലാണു് അദ്ദേഹത്തിന്റെ അമാനുഷമായ പ്രഭാവം അതിന്റെ പരമകാഷ്ഠയിൽ അധിഷ്ഠിതമായിരിക്കുന്നതു്.
ഭാരതം കിളിപ്പാട്ടായി തർജ്ജമചെയ്യുവാൻ പലരേയും ഏല്പിച്ചുവെങ്കിലും ആ ഉദ്യമം ഫലവത്തായില്ലെന്നു പറഞ്ഞുവല്ലോ. ഭാരതമഞ്ജരിയുടെ തർജ്ജമകൊണ്ടു ഭാരതത്തിന്റെ തർജ്ജമ നിറവേറിയതായി സമാധാനപ്പെടുവാനും നിവൃത്തി കണ്ടില്ല. എന്നാൽ പിന്നെ മറ്റൊരാളെയും കൂട്ടുപിടിക്കാതെ താൻ ഒറ്റയ്ക്കുതന്നെ വിശ്വോത്തരമായ ആ ഇതിഹാസം വിവർത്തനം ചെയ്താലെന്തെന്നു തമ്പുരാൻ വിചാരിച്ചു. തർജ്ജമയ്ക്കു് ആരംഭിക്കുന്നതിനു മുമ്പിലത്തെ ദിവസം തദ്വിഷയകമായി താഴെക്കാണുന്ന ഒരു സംഭാഷണം അദ്ദേഹവും അദ്ദേഹത്തിന്റെ സ്യാലനായ കെ.സി.വീരരായൻരാജാ ബി.ഏ.യും തമ്മിൽ നടന്നു. വീരരായൻരാജാവു് ആ സംഭാഷണം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘എന്താണു് കോവിലു്?’ എന്നു ഞാൻ ചോദിച്ചു. അതിനുത്തരമായി ‘സമുദ്രം ചാടിക്കടക്കുവാനുറച്ചു മഹേന്ദ്രപർവ്വതത്തിന്റെ മുകളിൽ കയറിനിന്നു് അപാരമായ സമുദ്രം ഒന്നു നോക്കിക്കണ്ട സമയം ഹനുമാനുണ്ടായ വിചാരമെന്തായിരിക്കുമെന്നു് ഒന്നൂഹിച്ചു പറയുവാൻ സാധിക്കുമോ കുഞ്ഞേട്ടനു്?’ എന്നാണു് അദ്ദേഹം ചോദിച്ചതു്. ‘ഇല്ല’ എന്നു ഞാൻ പറഞ്ഞു. ‘എന്നാൽ ആ ഹനുമാന്റെ നിലയാണു് എന്റെ ഇപ്പോഴത്തെ നില. നോക്കിയാൽ അറ്റം കാണുന്നില്ല’ എന്നു മാത്രം പറഞ്ഞു. പിറ്റേ ദിവസം കാലത്തു് ആറു മണിക്കു ഭാരതം തർജ്ജമ ചെയ്തുതുടങ്ങി. ആറു മുതൽ ഒൻപതു മണിവരെയുള്ള സമയം ആ കൃത്യത്തിലേക്കു പതിവായി വിനിയോഗിക്കും. ആദ്യകാലത്തു അൻപതു ശ്ലോകങ്ങൾ വീതമേ ദിവസംതോറും വിവർത്തനം ചെയ്യുവാൻ കഴിഞ്ഞിരുന്നുള്ളു. പിന്നീടു് അതു നൂറായി; അനന്തരം നൂറ്റൻപതായി. അതുപോലെ ആദ്യകാലത്തു മൂലം വായിക്കുക, ആലോചിക്കുക, ഭാഷപ്പെടുത്തുക ഈ മൂന്നു കർത്തവ്യങ്ങളും ഒന്നിനപ്പുറം മറ്റൊന്നെന്ന ക്രമത്തിൽ അനുഷ്ഠിക്കേണ്ടിവന്നിരുന്നു; കുറേ കഴിഞ്ഞപ്പോൾ അവയെല്ലാം ഒന്നിച്ചു തന്നെ ചെയ്തുതീർക്കുന്നതിനുവേണ്ട ശക്തികിട്ടി. ആരംഭത്തിൽ തൃശ്ശൂർ ഭാരതവിലാസം അച്ചുക്കൂട്ടത്തിൽനിന്നു ഭാഷാഭാരതം മാസികയായി പുറപ്പെട്ടു. പിന്നീടു് അതിന്റെ പ്രസിദ്ധീകരണത്തിനായി കോട്ടയ്ക്കൽ ഭാരതം എന്ന പേരിൽ പ്രത്യേകം ഒരു മുദ്രാലയം തന്നെ സ്ഥാപിതമായി. ഭൂരിഭാഗവും തർജ്ജമചെയ്തതു കോട്ടയ്ക്കൽവെച്ചു തന്നെയായിരുന്നു. 1081-ൽ പുസ്തകം സമാപ്തമായി; തമ്പുരാൻ കൃതകൃത്യനുമായി. 1069-ൽ കോട്ടയ്ക്കലെ ഒരു വിദ്യാലയത്തിൽനിന്നു തനിയ്ക്കു സമർപ്പിച്ച മംഗളപത്രത്തിന്റെ മറുപടിയിൽ
“ശക്തിയ്ക്കൊത്തവിധത്തിൽ ഞാനതുമിതും വല്ലെങ്കിലും വല്ലതും
യുക്തിക്കേടൊടു മിക്കിമൂളിയെഴുതികൂട്ടാറുമുണ്ടിപ്പൊഴും;
പക്ഷേ വേണ്ടതുപോലെ മേലിലുപകാരത്തിന്നുപോരുന്നതായ്
ശിക്ഷയ്ക്കൊന്നുമിതേവരെയ്ക്കുമെഴുതിത്തീർപ്പാൻ കഴിഞ്ഞില്ല മേ. ഓരോ നാടകഭേദമോ, ചെറുകഥാബന്ധങ്ങളോ, ശ്ലോകമോ
നേരമ്പോക്കിനെഴുത്തുകുത്തുകളതോ, പത്രങ്ങളിൽച്ചേർത്തതോ
നേരായിട്ടൊരു ഭാഷ പുഷ്ടിവരുവാൻ മാത്രം പുലർന്നീടുമോ?
സാരത്തിൽസ്സരസോപദേശവിശദഗ്രന്ഥങ്ങൾ നിർമ്മിയ്ക്കണം”.
എന്നു് അനുശോചിച്ചിരുന്നു. ആ അനുശോചനം ഭാഷാഭാരതത്തോടുകൂടിയേ ആവശ്യകമല്ലെന്നു് അദ്ദേഹത്തിനു് തോന്നിയിരുന്നുള്ളു. തർജ്ജമയിൽ പല ഭാഗങ്ങളും അമൃതസ്യന്ദികളാണു്. മാതൃക കാണിക്കുവാൻ രണ്ടു ശ്ലോകങ്ങൾ മാത്രം പകർത്താം.
മൂലം:
“സുലഭാ: പുരുഷാ രാജൻ സതതം പ്രിയവാദിനഃ
അപ്രിയസ്യ ച പഥ്യസ്യ വക്താ ശ്രോതാ ച ദുർല്ലഭഃ”.
തർജ്ജമ:
“ആളേറെയുണ്ടാം രാജാവേ! നിത്യം സേവപറഞ്ഞിടാൻ
സേവ വിട്ടു ഹിതം ചൊൽവോൻ കേൾക്കുവോനും ചുരുക്കമാം”.
മൂലം:
“ക്ലൈബ്യം മാ സ്മ ഗമഃ പാർത്ഥ! നൈതത്ത്വയ്യു പപ്ദ്യതേ
ക്ഷുദ്രം ഹൃദയദൗർബ്ബല്യം ത്യക്ത്വോത്തിഷ്ഠ! പരന്തപ!”
തർജ്ജമ:
“ക്ലീബത്വമേല്ക്കൊലാ പാർത്ഥ! നിനക്കൊക്കില്ലതൊട്ടുമേ
തുച്ഛമിച്ചിത്തദൗർബ്ബല്യം വിട്ടെല്ക്കുക പരന്തപ!”
49.33മറ്റു തർജ്ജമകൾ
ഹരിശ്ചന്ദ്രോപാഖ്യാനം ചെറുശ്ശേരി ചാത്തുമേനോന്റെ അപേക്ഷയനുസരിച്ചു രചിച്ചതാണു്. കാദംബരീസാരം കാശ്മീരകനായ അഭിനന്ദമഹാകവിയുടെ തന്നാമധേയമായ കൃതിയുടെ തർജ്ജമയാണു്. അതിൽ ആകെ എട്ടു സർഗ്ഗങ്ങളടങ്ങിയിരിക്കുന്നു. ശങ്കരാചാര്യചരിതം കേരളീയനായ ഗോവിന്ദാനന്ദന്റെ ആ പേരിലുള്ള കൃതിയുടെ ഒരു സ്വതന്ത്രവിവർത്തനമാണു്. ശുകസന്ദേശവും ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശവും പ്രസിദ്ധങ്ങളാണല്ലോ. അവയാണു് തമ്പുരാന്റെ ഭാഷാനുവാദത്തിനു വിഷയീഭവിച്ച രണ്ടു സന്ദേശങ്ങൾ. ഈ നാലു കൃതികളും തോട്ടയ്ക്കാട്ടു കുഞ്ഞുകൃഷ്ണമേനോൻ ബി. ഏ. യുടെ അപേക്ഷയനുസരിച്ചു രചിച്ച വാങ്മയങ്ങളാണു്. ശ്രീസ്തുതി ശങ്കരഭഗവൽപാദരുടെ അതേ നാമധേയത്തിലുള്ള (കനകധാരാസ്തവം എന്നും പറയും) ഒരു വിശിഷ്ടസ്തോത്രത്തിന്റെ തർജ്ജമയാകുന്നു. ഈ കൃതികളെല്ലാം ഉത്തമകക്ഷ്യയിൽ സ്ഥിതിചെയ്യുന്നു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“നില്ക്കട്ടേ പേറ്റുനോവിൻ കഥ; രുചികുറയും
കാലമേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടീടേണ്ടാ മലമതിലൊരു കൊ
ല്ലം കിടക്കും കിടപ്പും;
നോക്കുമ്പോൾ ഗർഭമാകും വലിയ ചുമടെടു
ക്കുന്നതിൻ കൂലിപോലും
തീർക്കവല്ലെത്ര യോഗ്യൻ മകനു, മതു നില
യ്ക്കുള്ളൊരമ്മേ! തൊഴുത്തേൻ”.
(ശങ്കരാചാര്യചരിതം)
അങ്ങേബ്ഭാഗത്തു ശാസ്ത്രം, കുലമുറ, പെരുതാം
ലജ്ജ, താതാദിയിൽബ്ഭീ
യിങ്ങേബ്ഭാഗത്തു മാരൻ, മധു, മുതുവിരഹം,
മൃത്യുവിൽപ്പെട്ട പേടി;
മങ്ങീ ഞാനെന്തു വേണ്ടൂ വിഷമമിഹ വിമോ
ഹത്തിലായ് ബ്രഹ്മഹത്യ
യ്ക്കിങ്ങീയുള്ളോൾക്കു തീരാഞ്ഞൊരു കടുനരകം
പറ്റിടാതായ്വരട്ടേ”.
(കാദംബരീകഥാസാരം)
പിന്നെപ്പൂർവാചലത്തിൻ കൊടുമുടിനിരയിൽ
ക്കാട്ടുതീയെന്നമട്ടിൽ
ത്തന്നെത്താൻ നല്ലശോകപ്പുതുമലർനിറമാ
ർന്നർക്കഭാസ്സങ്കുരിച്ചാൽ ഒന്നേറ്റെൻതോഴർ കാലത്തുടനഥ നടകൊ
ണ്ടീടുകിഷ്ടോപചാര
ത്തിന്നെന്നാൽ ബുദ്ധിമുട്ടും പരമൊരു സുഖമാം
നിൻതരക്കാർക്കു നൂനം”.
(ശുകസന്ദേശം)
“രണ്ടാളും നമ്മൾ പാർപ്പാനൊരു ധരണിയിലാ
ണെന്തു വിശ്ലേഷമോർക്കു
ന്നുണ്ടാ മാരന്റെ കുറ്റം പറയുമിരുവരെ
ന്നുണ്ടു സല്ലാപസൌഖ്യം
കൊണ്ടാടിത്തിങ്കൾ രാവിൽക്കുളുർകരമിരുപേർ
മെയ്യിലും തുല്യമേറ്റു
ന്നുണ്ടാക്കാര്യം നിനച്ചാൽകരിവരഗമനേ!
സിദ്ധമാശ്ലേഷതോഷം”.
(കോകിലസന്ദേശം)
“മൊട്ടിട്ട പച്ചിലമരത്തിലണഞ്ഞ വണ്ടിൻ
മട്ടിൽക്കുരുംകുളിർ മുളച്ച മുകുന്ദമെയ്യിൽ
തട്ടിച്ച ഭൂതിമയമങ്ഗളദേവതാക്ഷി
ത്തട്ടിപ്പെനിക്കു പുരുമങ്ഗളമേകിടട്ടേ”.
(ശ്രീസ്തുതി)
49.34രൂപകവിവർത്തനങ്ങൾ
തമ്പുരാന്റെ വിവർത്തിത രൂപകങ്ങളിൽ അതിപ്രധാനമായുള്ളതു് ആശ്ചര്യചൂഡാമണി യാണു്. അതിനോളം തന്മയത്വമുള്ള ഒരു തർജ്ജമ ഭാഷാനാടകങ്ങളുടെയിടയിൽ വേറേയുണ്ടെന്നു തോന്നുന്നില്ല. വിക്രമോർവശീയത്തിനു് അതിന്റെ ഗുണത്തിൽ പകുതിപോലുമില്ലാത്തതു് അതു വൃത്താനുവൃത്താനുവാദമാണെന്നുള്ളതിനു പുറമേ വീരരസപ്രധാനമല്ലാത്തതുകൊണ്ടുകൂടിയല്ലയോ എന്നു സംശയിക്കുവാൻ മാർഗ്ഗമുണ്ടു്. അഭിജ്ഞാനശാകുന്തളം വലിയകോയിത്തമ്പുരാൻ തർജ്ജമചെയ്തതു വങ്ഗീയപാഠമനുസരിച്ചാണു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ കേരളീയപാഠം അങ്ഗീകരിച്ചു് അതിനു മറ്റൊരു തർജ്ജമ നിർമ്മിച്ചിരുന്നു എന്നുള്ളതിനു സംശയമില്ല. അതു് ഇപ്പോൾ എവിടെപ്പോയി എന്നറിഞ്ഞുകൂടാ. മലയാളത്തിലെ ഗ്രന്ഥദാരിദ്ര്യം തീർക്കുന്നതിനുള്ള അത്യുത്സാഹം നിമിത്തമാണു് അദ്ദേഹം ഹാംലെറ്റും ഒതെല്ലോയും തർജ്ജമ ചെയ്തതു്. മദിരാശി പ്രവിശ്യയിൽ ഒരു വലിയ ഉദ്യോഗസ്ഥനായിരുന്ന ഏ. രാമച്ചൻനെടുങ്ങാടിയുടെ സാഹായം അക്കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നു.
“ഏ. രാമച്ചൻനെടുങ്ങാടിയെ വലിയ സഹാ-
യത്തിനായ് വച്ചമാന്തം
ചേരാതേ വേലചെയ്തിട്ടുപചിതകുതുകം
രണ്ടു മാസത്തിനുള്ളിൽ”
ഹാംലെറ്റു ഭാഷപ്പെടുത്തിയതായി അദ്ദേഹം കുത്താമ്പള്ളി രാമൻനമ്പ്യാർക്കയച്ച ഒരെഴുത്തിൽ പ്രസ്താവിയ്ക്കുന്നു.
“എല്ലാറ്റിലും പുറമെയൊന്നിതു നീ നിനക്കു
നല്ലോരു സത്യപരനാകണമെന്നുമെന്നാൽ
അല്ലിന്റെപിൻപു പകലെന്നതുപോലെ ചൊല്ലാ
മില്ലീഷൽ നീ ചതിയനായ് വരികില്ലൊരാൾക്കും”
എന്നിത്തരത്തിലാണു് തർജ്ജമയുടെ ഗതി. ഒതെല്ലോവിലുള്ളതാണു് അധോലിഖിതങ്ങളായ പദ്യങ്ങൾ.
“ചരടു തനതെന്നമട്ടിൽപ്പെരിയ പണസ്സഞ്ചി കയ്യിൽ വയ്ക്കും നീ
പരമിതറിഞ്ഞിങ്ങെന്നൊടു പറയാത്തതു വലിയ കഠിനനിലയല്ലോ”.
“കേട്ടാലും ചെറുപുഞ്ചിരിയിട്ടാൽക്കെട്ടവനിൽനിന്നു കവരുന്നു
കിട്ടപ്ഫലമതിലിണ്ടൽപ്പെട്ടാളാത്മാപഹാരിയാകുന്നു”.
ഹാംലെറ്റിനെപ്പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണിക്കയച്ച ഒരെഴുത്തിൽ തമ്പുരാൻ
“ആകപ്പാടെ നമുക്കതത്ര ശരിയായ്ത്തൃപ്തിപ്പെടുന്നീലെടോ
ശ്ലോകപ്പാടുമതിന്റെ ഗദ്യരചനാഭേദങ്ങളേർപ്പാടുമേ
ലോകത്തിൽജ്ജനസമ്മതത്തിനുതകാത്തിംഗ്ലീഷുനാമങ്ങളും
പാകത്തിൽപ്പെടുകില്ല ശുദ്ധമലയാളക്കാർക്കതെന്നേ വരൂ. എന്നാലിമിംഗ്ലീഷറിയും ജനങ്ങൾ
നന്നായിയെന്നായ്പ്പറയും ചിലേടം
ഒന്നാണെനെക്കീയിതിൽ മെച്ച, മിംഗ്ലീ
ഷിൻനാറ്റമേല്ക്കാതിതു ചെയ്തുവല്ലോ”.
എന്നും മറ്റും എഴുതുന്നുണ്ടെങ്കിലും വാസ്തവത്തിൽ അതു ഭാഷയിലെ ഒരൊന്നാന്തരം വിവർത്തനനാടകമായി പരിണമിച്ചിട്ടുണ്ടു്. അത്തരത്തിൽ ഒരു തർജ്ജമ എത്രയോ ആംഗ്ലേയപണ്ഡിതന്മാരായ മഹാകവികൾ കേരളത്തിൽ ആവിർഭവിച്ചിട്ടും ഏതൽക്കാലപര്യന്തം ഉണ്ടായിട്ടില്ലല്ലോ. ഇനി ചൂഡാമണിയിൽനിന്നുമാത്രം ഒരു ശ്ലോകം പകർത്താം.
“മുറയ്ക്കു ദശകണ്ഠനാമിവനെ വെന്നൊരോരായിരം
കരങ്ങളെഴുമർജ്ജുനക്ഷിതിതലേന്ദ്രനെത്താപസൻ
വെറും ചമത വെട്ടിടും പരശുകൊണ്ടു പോരിൽത്തടു
ത്തറുത്തതറിവില്ലയോ തരു മുറിച്ചുതള്ളും വിധം?”
49.35എഴുത്തുകൾ
കുഞ്ഞുക്കുട്ടൻതമ്പുരാൻ നിരവധി സുഹൃത്തുക്കൾക്കു് ഇടതടവില്ലാതെ അയച്ചുകൊണ്ടിരുന്ന പദ്യലേഖനങ്ങളിൽനിന്നാണു് നമുക്ക് അദ്ദേഹത്തിന്റെ അനഹങ്കാരവും, അസൂയാരാഹിത്യവും, പരഹിതൈഷിത്വവും, അഭിപ്രായധീരതയും, സാഹിത്യപോഷണൗത്സുഖ്യവും, ഫലിതമാർമ്മികതയും മറ്റും അവയുടെ സമഗ്രമായരൂപത്തിൽ ആസ്വാദ്യമാകുന്നതു്. എത്രയെത്ര കൃതികളാണു് അദ്ദേഹം അവരുടെ മുമ്പാകെ മറിപ്പുകിടന്നു് എഴുതിച്ചിട്ടുള്ളതു്. കൊട്ടാരത്തിൽ ശങ്കുണ്ണിക്കുള്ള ഒരു കത്തിൽ ഇങ്ങനെ കാണുന്നു.
“മുറയ്ക്കു താൻ ഗ്രന്ഥമിരുന്നുതീർക്കു
കുറയ്ക്കുകെന്നാകിലറച്ചിടട്ടെ;
ഉറയ്ക്കണം വേണ്ടതിൽ വേണ്ടപോലെ
യിരിക്കണം; വന്നതു വന്നു പിന്നെ. ജനിച്ചിടുമ്പോൾ കവിവര്യനായി
ജ്ജനിച്ചൊരാളിഹ പാരിടത്തിൽ?
നിനയ്ക്കുകുത്സാഹസുധാരസത്താൽ
നിനയ്ക്കിൽ നേരേ വളരാത്തതുണ്ടോ? തുടങ്ങണം കാര്യമതൊന്നിടയ്ക്കു
മുടങ്ങിയാലന്നു മുടങ്ങിടട്ടേ:
നടുങ്ങിടാതായതിലേതുമേ പിൻ
മടങ്ങിടാഞ്ഞാലൊരുനാൾ ജയിക്കും”.
പിന്നൊരിക്കൽ നടുവത്തച്ഛൻനമ്പൂരിയോടു താഴെക്കാണുന്നവിധം നിവേദനം ചെയ്യുന്നു.
“വല്ലെങ്കിലും നാടകമൊന്നെടുക്കൂ
തെല്ലെങ്കിലും തർജ്ജമചെയ്തുനോക്കൂ
ഇല്ലം കുലുങ്ങില്ലതുകൊണ്ടു ഹേ! ന
ന്നല്ലെങ്കിലപ്പോൾക്കളയാം നമുക്കും”.
തന്റെ സ്നേഹിതന്മാരിൽ പ്രഥമഗണനീയനായ ശങ്കുണ്ണിപോലും ഒരിക്കൽ “പോകുന്നഹോ” എന്നു പ്രയോഗിച്ചപ്പോൾ
“അപ്പൂർണ്ണക്രിയയ്ക്കുള്ളൊരസ്സന്ധി ശുദ്ധം
സപൂർണ്ണക്രിയയ്ക്കും ഭവാൻ തട്ടിവീക്കും”
എന്നു് അദ്ദേഹത്തോടു പറയുവാൻ തമ്പുരാനു സങ്കോചം തോന്നുന്നില്ല. മലയാളശബ്ദശാ സ്ത്രത്തിൽ കൊച്ചുണ്ണിത്തമ്പുരാന്റെ മധുരമങ്ഗലത്തിൽനിന്നു് ഒരു ശ്ലോകാർദ്ധം ഉദാഹരിച്ചു് അതിലെ ദോഷം ചൂണ്ടിക്കാണിക്കുവാൻ മുതിരുന്നു. പി.ജി. രാമയ്യരുടെ ശാകുന്തളം തർജ്ജമ പുറത്തുവന്നപ്പോൾ അതു കേരളീയപാഠാനുസൃതമല്ലായ്കയാൽ തദ്വിഷയകമായ ഉദ്യമം ശ്ലാഘ്യമല്ലെന്നു പ്രസ്താവിച്ചുകൊണ്ടു്
“ശിഷ്യരുടെ സാഹസത്തിൽ വി
ശിഷ്യ ഗുരുക്കൾക്കു ശാസനം ചെയ്യാം;
പശ്യ, ഭവാനൊടു ഞാനുമ
വശ്യമതേവിധമുരച്ചതാണിതെടോ”
എന്നു് അദ്ദേഹത്തെ സമാശ്വസിപ്പിക്കുന്നു.
ഓരോ എഴുത്തിലും ഓരോ സരസമായ മങ്ഗളശ്ലോകവും കാണും. ഈ ഇനത്തിൽപ്പെട്ട ഒരു സംസ്കൃതശ്ലോകവും ഒരു ഭാഷാശ്ലോകവും പ്രദർശിപ്പിക്കാം.
“പാലയതു സൗഹൃദം വഃ പാശാംകുശപരശുശൂലകലിതകരം
പാടലകിരണനിമഗ്നം പാവകജാപത്യമാദിജാമ്പത്യം”. “കണ്ണിൽക്കണ്ട കിടാങ്ങളോടു വെറുതേ മല്ലിട്ടെതിർത്തിട്ടു ത
ല്ലെണ്ണിക്കൊണ്ടു കൊടുത്തുമേറ്റുമിടയിൽത്തോറ്റോടിടും നേരവും
തിണ്ണം പുഞ്ചിരിപൂണ്ടു കണ്ടുപഹസിക്കും രാധതന്നിൽച്ചതി
ക്കണ്ണിട്ടങ്ങനെ നോക്കിടുന്ന പശുപക്കുഞ്ഞിന്നു കൂപ്പുന്നു ഞാൻ”.
49.36ഭാഷാശൈലി
തമ്പുരാന്റെ ഭാഷാശൈലി ഏറ്റവും പ്രസന്നമധുരമാണു്. ജീവനുള്ള ഭാഷാപദങ്ങൾ അത്ര ധാരളമായി പ്രയോഗിച്ചിട്ടുള്ള ഒരു കവി കുഞ്ചൻനമ്പിയാർക്കിപ്പുറം ജനിച്ചിട്ടില്ല; ഔചിത്യദീക്ഷ നമ്പിയാരെക്കാൾ തമ്പുരാനു കൂടുകയും ചെയ്യും.
“നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ
ക്രമക്കണക്കേ ശരണം; ജനങ്ങൾ
സമസ്തരും സമ്മതിയാതെകണ്ടി
സ്സമർത്ഥനോതില്ലൊരു വാക്കുപോലും. എന്നാണു കൊച്ചുണ്ണി മഹീമഹേന്ദ്ര
നെന്നോടു ചെയ്തോരുപദേശസാരം;
എന്നാലതങ്ങേക്കുമെടിത്തിടേണ്ട
തെന്നോർത്തു ഞാൻ ചൊല്ലിയതാണിതെല്ലാം”
എന്നു് ഒരവസരത്തിൽ അദ്ദേഹം ശങ്കുണ്ണിയെ ഉപദേശിക്കുന്നു. വാസ്തവത്തിൽ എഴുത്തച്ഛന്റേതിനേക്കാൾ പതിന്മടങ്ങു ലളിതകോമളമാണു് അദ്ദേഹത്തിന്റെ എഴുത്തുകളിലെ ശൈലി. നോക്കുക, പി.വി.കൃഷ്ണവാരിയരോടു് ഒരു പെൻസിലിനു് ആവശ്യപ്പെടുന്നതു്.
“പെരുമാൾച്ചെട്ടിപ്പെൻസിലി
നറുതിയിതാ വന്നു ഭാരതാപ്പീസിൽ;
ഒരു കോലയച്ചുതരണം
വെറുതേ കരുതിക്കിടന്നിടും വകയിൽ”.
തമ്പുരാൻ ശ്ലോകത്തിലെ കത്തെഴുതൂ; അതിനു മറുപടി ഗദ്യത്തിലയയ്ക്കരുതെന്നു് അദ്ദേഹം പ്രത്യേകമായി നിർബന്ധിച്ചിരുന്നു; ഈമാതിരി കത്തിടപാടുകളിൽ എന്തു കവിതയാണു് ഉള്ളതെന്നു ചില അരസികന്മാർ ചോദിക്കാം; ഇവയിലുമുണ്ടു് കവിതാംശം എന്നറിയുവാൻ വേണ്ട സഹൃദയത്വം അവർക്കില്ല. അതേയുള്ളു വൈഷമ്യം. മുൻപു് ഉദ്ധരിച്ച ശ്ലോകത്തിലെ “വെറുതേ കരുതിക്കിടന്നിടും വകയിൽ” എന്ന വാചകം അനുസന്ധാനക്ഷമമല്ലെന്നു പറയുവാൻ ആർക്കു കഴിയും?
ഗദ്യവും ഗവേഷണവും
തമ്പുരാൻ വളരെ മുൻപുതന്നെ ധാരാളം ഗദ്യം എഴുതിയിരുന്നുവെങ്കിലും അദ്ദേഹത്തിനു് ആ ശാഖയിൽ ഒരു നല്ല ശൈലി കൈവശമായതു രസികരഞ്ജിനിയുടെ ആധിപത്യം സിദ്ധിച്ചതിനുമേലായിരുന്നു. ’പ്രസന്ന പ്രൗഢരസപ്രസങ്ഗങ്ങൾ’ അതിൽ നിറഞ്ഞിരിക്കണമെന്നു് അദ്ദേഹത്തിനു് അഭിലാഷമുണ്ടായിരുന്നു.
“പ്രാചീനകേരളചരിത്രനവീനഗദ്യ
കാവ്യപ്രശസ്തതരശാസ്ത്രകഥാവിനോദൈഃ
അന്യൈശ്ച നാടകപുരാതനപദ്യജാല
ഗാഥാദിഭിശ്ശബളിതാവതു മാസികൈഷാ”.
എന്ന ശ്ലോകത്തിൽ ആ മാസികയിൽ ഏതെല്ലാം വിഷയങ്ങൾ അടങ്ങിയിരിക്കണമെന്നും അദ്ദേഹം നിർണ്ണയിച്ചു; പ്രാചീന കേരളചരിത്രത്തെ പരാമർശിക്കുന്ന ലേഖനങ്ങളാണു് അദ്ദേഹം പ്രായേണ എഴുതിവന്നതു്. രസികരഞ്ജിനിയിലെ “തൃക്കണാമതിലകം” മങ്ഗളോദയത്തിലെ “വെള്ള” മുതാലായ ഉപന്യാസങ്ങൾ അദ്ദേഹത്തിനു് ആ വഴി ലഭിച്ചിട്ടുള്ള അഗാധമായ വിജ്ഞാനത്തിന്റെ നിദർശനങ്ങളായിരുന്നു. 1078-ൽ ശങ്കുണ്ണിക്കു തമ്പുരാൻ ഗവേഷണസംബന്ധമായി ഒരു കത്തെഴുതീട്ടുണ്ടു്. അതിൽപ്പെട്ടതാണു് ചുവടേ കുറിക്കുന്ന ശ്ലോകങ്ങൾ.
“എന്നാൽച്ചരിത്രവിഷയത്തിൽ നമുക്കു ലക്ഷ്യം
നന്നായ്ത്തിരഞ്ഞു പല വൃദ്ധഗൃഹങ്ങൾ തോറും
തന്നാൽപ്പെടുന്നപടി പിട്ടുപറഞ്ഞിളക്കൂ;
തന്നാൽപ്പെരുത്തുഗുണമാം കിടയായ്കിൽ വേണ്ടാ. കൂറുള്ളിലുള്ളൊരു ഭവാൻ തരമൊടു തെക്കും
കൂറിള്ളിളാപതിഗൃഹത്തിലുമൊന്നു ചെല്ലൂ
പേരുള്ള വല്ല വരിയോല കിടയ്ക്കുമെങ്കിൽ
പ്പോരുള്ള കാലവിഷയത്തെളിവിന്നുകൊള്ളാം. നേരായിണങ്ങി, യതുപോലൊരു പോക്കു ദേവ
നാരയണപ്രഭുഗൃഹത്തിലുമൊത്തവണ്ണം
ആരാൽ നടത്തുകയി! ’ഭട്ടതിരി’ സ്ഥലത്തു
മാരാഞ്ഞുനോക്കുക, കിടച്ചതു ലാഭമല്ലേ? കേട്ടുള്ളവണ്ണമിവർ നമ്മുടെ കൊച്ചി-കോഴി
ക്കോട്ടുള്ള മന്നവൻ നടത്തിയ പോർക്കളത്തിൽ
പെട്ടുള്ള യോഗ്യർ നിയതം പഴമയ്ക്കു ചേർച്ച
പെട്ടുള്ള വല്ല കഥയും കിടയാതെയാമോ?
ഇടപ്രഭുക്കൾക്കുടയോരു വീട്ടിൽ
പ്പിടപ്പുഴുക്കുത്തു പിടിച്ച മട്ടിൽ
കിടപ്പതാം ഗ്രന്ഥവരിക്കുറിപ്പു
കിടപ്പതിന്നങ്ങു തുനിഞ്ഞിരിപ്പൂ”.
എന്തൊരു സർവങ്കഷമായ സദുപദേശം!
ഉപസംഹാരം
അങ്ങനെയെല്ലാമായിരുന്നു കുഞ്ഞിക്കുട്ടൻതമ്പുരാന്റെ സർവതോമുഖമായ സാഹിതീവ്യവസായം, ജീവിതത്തിന്റെ അസ്ഥിരതയെപ്പറ്റി അറിവില്ലാത്ത ഒരാളല്ലായിരുന്നു അദ്ദേഹം. 1068-ൽ ശങ്കുണ്ണിക്കയച്ച അധോലിഖിതമായ പദ്യം അതിന്നു സാക്ഷ്യം വഹിക്കുന്നു.
“ഞാനോ മാനിനിമാർക്കു മന്മഥനഹോ
ശാസ്ത്രത്തിലെന്നോടെതി
ർപ്പാനോ പാരിലൊരുത്തനില്ല; കവിത
യ്ക്കൊന്നാമനാകുന്നു ഞാൻ;
താനോരോന്നിവയോർത്തുകൊണ്ടു ഞെളിയേ
ണ്ടെൻചിത്തമേ, നിശ്ചയം
താനോ ജീവനൊരസ്ഥിരത്വമതിനാൽ
നിസ്സാരമാണൊക്കെയും”.
എന്നു് ആ മഹാത്മാവു ഗാനം ചെയ്തു. മരണത്തെക്കുറിച്ചു തന്നെ അദ്ദേഹം ഒരവസരത്തിൽ വികാരോത്തേജകമായ ഒരു വിംശതി നിർമ്മിച്ചിട്ടുണ്ടു്. അതിലെ ചരമശ്ലോകം അടിയിൽ ചേർക്കുന്നതാണു്.
“മൂഢന്നും പണ്ഡിതന്നും പെരിയ ധനികനും
പിച്ചതെണ്ടുന്നവന്നും
പ്രൗഢന്നും പ്രാകൃതന്നും പ്രഭുവിനിടയനും
കണ്ട നായ്ക്കും നരിയ്ക്കും
ബാഢം വ്യാപിക്കുമാറായ്പ്പകലുമിരവിലും
ലോകമോർക്കാതെ മായാ
ഗൂഢക്കയ്യാൽ മയക്കും മഹിതമരണമേ!
നിന്റെ ഘോഷം വിശേഷം”.
നിസ്സങ്ഗനും നിർല്ലേപനുമായ ഒരു ഋഷികല്പന്റെ നിലയിലാണു് അദ്ദേഹം ലോകയാത്ര ചെയ്തതു്. മൂർത്തിമത്തായ ഉത്സാഹം എന്നു് ആ കവികുലഗുരുവിനെ വർണ്ണിക്കാം. ഇന്നു നാം കാണുന്ന ഭാഷാഗദ്യത്തിന്റെ അടിസ്ഥാനം ഉറപ്പിച്ചതു വലിയകോയിത്തമ്പുരാനാണെങ്കിൽ പദ്യത്തിന്റെ അസ്തിവാരം ബലപ്പെടുത്തിയതു കുഞ്ഞിക്കുട്ടൻതമ്പുരാനുമാണു്. അവരെ വിസ്മരിക്കുന്ന ആധുനിക സാഹിത്യകാരന്മാർ തല മറന്നു് എണ്ണതേയ്ക്കുകയാണു് ചെയ്യുന്നതു്.
അദ്ധ്യായം 50 - കേരളവർമ്മ വലിയകോയിത്തമ്പുരാൻ (1020–1090)
“യന്മാതാപിതരൗ തു കേരളധരാവിഖ്യാതവിദ്യാധരൗ;ലക്ഷ്മീര്യസ്യ വശംവദാ വിജയതേ ശ്രീവഞ്ചിസാമ്രാജ്യഭൂഃ;
കീർത്തിഃ കേരളവർമ്മണോസ്യ കവിതാശ്രീകല്പവല്ലീഫലാ
സ്വാദാവിഷ്കൃതസൗമനസ്യമഹസഃ കേനൈവ നാകർണ്ണിതാ?”
(മാനവിക്രമ ഏട്ടൻതമ്പുരാൻ)
ഉപക്രമം
ആധുനിക സാഹിത്യചക്രവർത്തിയായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ സഹസ്രമുഖമായ സരസ്വതീസേവനത്തെപ്പറ്റി പ്രസ്താവിക്കുന്നതിനുള്ള അവസരം ഇപ്പോൾ സന്നിഹിതമായിരിക്കുന്നു. അൻപതു കൊല്ലത്തിലധികം കാലം അവിടുന്നു ഗൈർവാണിയേയും കൈരളിയേയും അത്യത്ഭുതമായ ഭക്തിയോടും ശ്രദ്ധയോടും കൂടി സജീവമായി ആരാധിച്ചു. ഇന്നു ഭാഷാസാഹിത്യത്തിനു സിദ്ധിച്ചു കാണുന്ന സമുൽക്കർഷത്തിനു പ്രധാനമായ നിദാനം ആ അവതാര പുരുഷന്റെ അനുസ്യൂതവും അനന്യസാധ്യവുമായ പ്രയത്നമാണു്. “പൂർവാപരൗ വാരിനിധീ വഗാഹ്യ” എന്നു കാളിദാസൻ പറയുന്നതുപോലെ പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിലും ഉത്തരാർദ്ധത്തിലും അവിടുത്തെ അനുഗ്രഹം കേരളീയർക്കു ലഭിച്ചു. അത്തരത്തിൽ ഒരു പരമോപകർത്താവിനെ കേരള സാഹിത്യം അതിനു മുൻപും പിൻപും ഒരിക്കലും നിരീക്ഷിച്ചിട്ടില്ല.
കുടുംബം
തെക്കേ മലബാറിൽ പരപ്പൂർ എന്ന പേരിൽ പ്രാചീനമായ ഒരു രാജകുടുംബമുണ്ടു്. ആ കുടുംബത്തിന്റെ രണ്ടു ശാഖകളാണു് വേപ്പൂരും (ബേപ്പൂർ) പരപ്പനാടും. വേപ്പൂർ ശാഖയിൽനിന്നു പിരിഞ്ഞുപോന്നവരാണു് കിളിമാനൂർ കോയിത്തമ്പുരാക്കന്മാൻ. ചങ്ങനാശ്ശേരി കോയിത്തമ്പുരാക്കന്മാർ പരപ്പനാട്ടുശാഖയിൽപ്പെട്ടവരാണു്. ആ ശാഖയ്ക്കു് ആലിയക്കോടെന്ന പേരിലായിരുന്നു ആദ്യകാലത്തു തിരുവിതാംകൂറിൽ പ്രശസ്തി. 941-ൽ ഹൈദർഅലി ആക്രമിച്ച കാലത്തു് ആ ശാഖയിലെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി തന്റെ അഞ്ചു സ്ത്രീസന്താനങ്ങളോടു കൂടി ധർമ്മരാജാവിനെ അഭയംപ്രാപിച്ചു തിരുവനന്തപുരത്തു താമസിച്ചു. 960-ൽ മൂത്ത മകൾ ഇട്ടോട്ടിയമ്മയും കുഞ്ഞുങ്ങളും മാവേലിക്കര കണ്ടിയൂരിൽ മാറിപ്പാർക്കുകയും 982-ൽ ഗ്രാമത്തിൽക്കൊട്ടാരം പണികഴിച്ചു് അവിടെ താമസം തുടങ്ങുകയും ചെയ്തു. രണ്ടാമത്തെ മകൾ ഇട്ടിയങ്കളയമ്മ അവരുടെ സന്തനങ്ങളോടുകൂടി 969-ൽ തിരുവല്ലാ പാലിയക്കരക്കൊട്ടാരത്തിലേക്കു താമസം മാറ്റി. മൂന്നാമത്തെ മകൾ ഞാഞ്ഞിയമ്മയും കുട്ടികളും 973 മുതൽ ജ്യേഷ്ഠത്തിയോടൊന്നിച്ചു പാലിയക്കരക്കൊട്ടാരത്തിൽത്തന്നെ പാർത്തുതുടങ്ങി. നാലാമത്തെ മകൾ ആനിയമ്മയും സന്താനങ്ങളും 970 മുതൽ കോട്ടയം പള്ളത്തു സർക്കാർവക എടത്തിൽ താമസിച്ചു. അഞ്ചാമത്തെ മകൾ ഇഞ്ഞഞ്ഞിയമ്മയേയും സന്താനങ്ങളേയും ധർമ്മരാജാവു് പണ്ടു തെക്കുംകൂർ രാജാക്കന്മാരുടെ വാസസ്ഥാനമായിരുന്ന ചങ്ങനാശ്ശേരി നീരാഴിക്കെട്ടുകൊട്ടാരത്തിൽ പ്രതിഷ്ഠിച്ചു. ആ ഉപശാഖയാണു് ചങ്ങനാശ്ശേരി കോയിത്തമ്പുരാക്കന്മാരുടെ കുടുംബം. അച്ഛൻകോയിത്തമ്പുരാനു വേണ്ടി അവിടുത്തെ പ്രിയപത്നിയായ റാണി ഗൗരിലക്ഷ്മീബായി 987-ൽ പണിയിച്ചുകൊടുത്തതാണു് ലക്ഷ്മീപുരത്തുകൊട്ടാരം എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. നീരാഴിക്കെട്ടിൽനിന്നു് ആ കുടുംബം അപ്പോൾ അങ്ങോട്ടു മാറി. ടിപ്പുവിന്റെ ചേലക്കലാപത്തിനു ശേഷം ബ്രിട്ടീഷുകാർ മലബാർ പിടിച്ചടക്കി അവിടത്തെ രാജാക്കന്മാരെയെല്ലാം മാലിഖാൻ കൊടുത്തു പിരിച്ചുവിട്ടു ഭരണാധികാരം കരസ്ഥമാക്കി. അതിനാൽ പരപ്പനാട്ടുനിന്നു തിരുവിതാംകൂറിലേക്കു പോന്ന ശാഖോപശാഖകൾ അങ്ങോട്ടു മടങ്ങിയില്ല. ചിലർ പരപ്പനാട്ടു വലൂർ പുതിയകോവിലകത്തു താമസിച്ചിരുന്നു.ആ ഉപശാഖയിൽ സന്തതിവിച്ഛേദം വരുമെന്നു കണ്ടപ്പോൾ, 994-ാമാണ്ടു ലക്ഷ്മീപുരത്തുനിന്നു രണ്ടു സ്ത്രീകളേയും മൂന്നു പുരുഷന്മാരേയും അവിടത്തേക്കു ദത്തെടുത്തു. അവരിൽ ഒരാളൊഴിച്ചു ശേഷം നാലുപേർ 1005-ൽ അവിടെ നിന്നു പരപ്പനാട്ടെ മറ്റൊരു ഉപശാഖയായ കുറിയിടത്തുകോയിക്കലും ദത്തുകേറി. അങ്ങനെ ചങ്ങനാശ്ശേരിക്കുടുംബത്തിലേക്കു പരപ്പനാട്ടെ ദേശാധിപത്യവും വസ്തുവകകളും മാലിഖാനും കിട്ടി. നീരാഴിക്കെട്ടുകൊട്ടാരത്തിൽ താമസിച്ചിരുന്ന തമ്പുരാട്ടിക്കു് അച്ഛൻകോയിത്തമ്പുരാൻ, കൊച്ചപ്പൻകോയിത്തമ്പുരാൻ, ചെറുണ്ണികോയിത്തമ്പുരാൻ എന്നീ മൂന്നു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു സന്താനങ്ങൾ. ആ പുത്രിക്കു ലക്ഷ്മി, കുഞ്ഞിക്കുട്ടി, കുഞ്ഞി എന്നു മൂന്നു പുത്രിമാരും, ഇത്തമ്മർ എന്നൊരു പുത്രനുമുണ്ടായിരുന്നു. കുഞ്ഞിത്തമ്പുരാട്ടി പ്രസവിച്ചില്ല. അച്ഛൻകോയിത്തമ്പുരാനും മറ്റും കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ ശാഖയിൽപ്പെട്ടവരായിരുന്നു. ലക്ഷ്മിത്തമ്പുരാട്ടിയുടെ ശാഖയിൽപ്പെട്ടയാളാണു് ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ പിതാവും വലിയകോയിത്തമ്പുരാന്റെ മാതുലനുമായ രാജരാജവർമ്മകോയിത്തമ്പുരാൻ.
ജനനം
കേരളവർമ്മ വലിയകോയിത്തമ്പുരാൻ ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ വടക്കേത്തളത്തിൽ 1020-ാമാണ്ടു കുംഭമാസം 10-ാം൹ പൂയം നക്ഷത്രത്തിൽ ജനിച്ചു. “രാമവർമ്മാ” എന്നായിരുന്നു ആചാര്യദത്തമായ നാമധേയം. രാജരാജവർമ്മ കോയിത്തമ്പുരാന്റെ നേരേ സഹോദാരിയായിരുന്നു മഹാകവിയുടെ മാതാവായ ദേവ്യംബ (ദേവിയമ്മ). ആ തമ്പുരാട്ടിക്കു് ഇട്ടിയങ്കള എന്നു് ഒരു ഓമനപ്പേരുണ്ടായിരുന്നു. ആ തമ്പുരാട്ടി 999-ാമാണ്ടു കന്നിമാസത്തിൽ പൂരംനക്ഷത്രത്തിൽ ജനിച്ചു. ബാല്യത്തിൽ സംസ്കൃതം അഭ്യസിച്ചു് ഇതിഹാസപുരാണങ്ങളിൽ വൈദൂഷ്യം നേടി. പന്ത്രണ്ടാമത്തെ വയസ്സിൽ തളിപ്പറമ്പു മുല്ലപ്പള്ളി നാരായണൻനമ്പൂതിരിയുടെ പത്നിയായി. അദ്ദേഹം ശ്രുതിസ്മൃതികളിലും ജ്യോതിഷത്തിലും വിഷവൈദ്യത്തിലും അഭിജ്ഞനായിരുന്നു. സീമന്തപുത്രനായ രാജരാജവർമ്മ (ചെറുണ്ണി) കോയിത്തമ്പുരാനെ 1013-ാമാണ്ടു തുലാമാസം 9-ാം൹ മകംനക്ഷത്രത്തിൽ പ്രസവിച്ചു. അഭിനവവാഗ്ഭടൻ എന്ന ബിരുദത്താൽ പില്ക്കാലത്തു വിശ്രുതനായിത്തീർന്ന അദ്ദേഹത്തെക്കുറിച്ചു് ഉപരി പ്രസ്താവിക്കും. അവിടുത്തെ കനിഷ്ഠസഹോദരനാണു് കേരളവർമ്മദേവൻ. അവിടുത്തെ കനിഷ്ഠസഹോദരനായ രാജരാജവർമ്മകോയിത്തമ്പുരാൻ ഇംഗ്ലീഷിലും, അദ്ദേഹത്തിന്റെ അനുജനായ രവിവർമ്മകോയിത്തമ്പുരാൻ സംസ്കൃതത്തിലും—പ്രത്യേകിച്ചു വ്യാകരണത്തിൽ—നിപുണന്മാരായിരുന്നു.
പ്രാഥമികവിദ്യാഭ്യാസം
കേരളവർമ്മദേവൻ ബാല്യത്തിൽ കുലഗുരുവായ തിരുവാർപ്പിൽ രാമവാരിയരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചു. ഒൻപതാമത്തെ വയസ്സുവരെ ആ അഭ്യസനം അങ്ങനെ തുടർന്നു. കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ പുത്രൻ രാമവർമ്മകോയിത്തമ്പുരാൻ അവിടുത്തെ സതീർത്ഥ്യനായിരുന്നു. അദ്ദേഹമാണു് പരപ്പനാട്ടു് രാമവർമ്മത്തമ്പുരാൻ എന്ന പേരിൽ അനന്തരകാലത്തിൽ പ്രസിദ്ധനായിത്തീർന്നതു്. ആ തമ്പുരാന്റെ ജനനം 1018-ാമാണ്ടു് ഇടവമാസത്തിലാണു്. നമ്മുടെ കഥാനായകന്റെ വിദ്യാഭ്യാസത്തിലും സ്വഭാവസംസ്കരണത്തിലും മാതാപിതാക്കന്മാരുടെ ശ്രദ്ധ സവിശേഷമായി പതിഞ്ഞിരുന്നു. മാതാവിനെ ഹനുമദുത്ഭവം ആട്ടക്കഥയുടെ ഉപോൽഘാതത്തിൽ മഹാകവി ഇങ്ങനെ വർണ്ണനം ചെയ്യുന്നു.
“വിരക്തിമാർഗ്ഗേ ഹൃദയം തതാന യാ
സമസ്തസൗഭാഗ്യസമൃദ്ധിമത്യപി
അനന്യനാരീസുലഭോല്ലസദ്ഗുണാ
ദദാതു മാതാ മമ സാപ്യനുഗ്രഹം.”
കൈരളീപ്രശസ്തിയിൽ
“ഭൂപത്വമാർന്നിതരരുള്ളവർതൻകുലത്തിൽ
ദീപങ്ങളായവതരിച്ചൊരു നാരിമാരിൽ
പാപപ്രസങ്ഗമണയാത്ത മദീയമാതാ
ശ്രീപർപ്പരാജ്ഞി വിദുഷീമണിമൗലിയത്രേ”
എന്നും അവിടുന്നു് ആ സുപരിചിതയെ സ്തുതിച്ചിട്ടുണ്ടു്.
പിതൃവന്ദനമാണു് ചുവടെ ചേർക്കുന്നതു്. അതും ഹനുമദുത്ഭവത്തിലുള്ള ഒരു ശ്ലോകംതന്നെ.
“യഃ പ്രേയാൻ ജനകോ മമാഖിലജനശ്ലാഘാസ്പദം സമ്പദം
സർവാം ബിഭൂദപി പ്രരൂഢപരമജ്ഞാനോദയാനന്ദഥുഃ
ഹിത്വാ ദന്തുരകർമ്മസന്തതിമഭൂൽ കർമ്മന്ദിവൃന്ദാരകോ
വന്ദേ കന്ദവിഹാരമന്ദിരപതിം തം ഭൂമിവൃന്ദാരകം.”
മാതുലനും ഭാഗിനേയനും
തിരുവനന്തപുരത്തു ലക്ഷ്മീറാണിയുടെ ഭർത്താവായിരുന്ന ചങ്ങനാശ്ശേരി രാജരാജവർമ്മ കോയിത്തമ്പുരാനെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചതുശ്ശാസ്ത്രപണ്ഡിതനായ അദ്ദേഹം 1025-ൽ ത്തന്നെ കഥാനായകന്റെ ജ്യേഷ്ഠനായ ചെറുണ്ണി കോയിത്തമ്പുരാനെ തന്റെ വാസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി സംസ്കൃതത്തിൽ ഉൽഗ്രന്ഥങ്ങൾ പഠിപ്പിച്ചു. അതോടുകൂടി ഇംഗ്ലീഷ്, വൈദ്യം, സങ്ഗീതം എന്നീ വിഷയങ്ങളിലും അദ്ദേഹം അവഗാഹം നേടി. മഹാകവി അദ്ദേഹത്തെ
“കവികുലമഹനീയോ ഹൂണഭാഷാരഹസ്യം
പണിനജമുനിതന്ത്രം സാധുസങ്ഗീതതീരം
ബഹുഫലകരമായുർവേദശാസ്ത്രഞ്ച വിദ്വാൻ
ജയന്തി മമ മഹാത്മാ സോദരോ രാജരാജഃ”
എന്നു മേൽസ്മരിച്ച ഉപോദ്ഘാതത്തിൽ പ്രശംസിച്ചിരിക്കുന്നു. ആ മാതുലന്റെ അന്തേവാസിയായിത്തീരുന്നതിനുള്ള ഭാഗ്യം 1030-ാമാണ്ടു കന്നിമാസത്തിൽ അവിടുത്തേക്കും സിദ്ധിച്ചു. ആ കൊല്ലത്തെ വിദ്യാരംഭദിനത്തിൽ പ്രസ്തുത ഗുരുശിഷ്യബന്ധം ആരംഭിച്ചു. അവിടെവെച്ചു് ആദ്യമായി പഠിച്ച ഗ്രന്ഥം കിരാതാർജ്ജുനീയമാണു്. 1033-ാമാണ്ടു കന്നിമാസം 11-ാം൹ 22-ാമത്തെ വയസ്സിൽ നാടുനീങ്ങിയ തന്റെ പ്രിയപത്നിയെ ഗുരുനാഥൻ 1034 മീനമാസത്തിൽ അനുഗമിക്കുകയാൽ നാലരക്കൊല്ലമേ ആ ഛാത്രത്വം നീണ്ടുനിന്നുള്ളുവെങ്കിലും അപ്പോഴേക്കു കേരളവർമ്മദേവൻ പല വിഷയങ്ങളിലും–പ്രത്യേകിച്ചു വ്യാകരണത്തിൽ–പ്രശംസാപരിധിയെ അതിലംഘിക്കുന്ന പാണ്ഡിത്യം സമ്പാദിച്ചുകഴിഞ്ഞിരുന്നു. വെളുപ്പാൻകാലത്തു നാലുമണി മുതൽ രാത്രി പത്തുമണിവരെയായിരുന്നു പഠിത്തം. സംസ്കൃതത്തോടുകൂടി ഇംഗ്ലീഷും, വൈദ്യവും, സങ്ഗീതവും അക്കാലത്തുതന്നെ അവിടുന്നും അഭ്യസിച്ചുതുടങ്ങി. മാതുലന്റെ പേരിൽ മരുമകന്നുള്ള ഭക്തിപ്രകർഷത്തെ അവിടുന്നു തന്റെ പല ആദ്യകാലകൃതികളിലും പ്രകീർത്തിച്ചിട്ടുണ്ടു്. ഹനുമദുത്ഭവത്തിന്റെ പ്രാരംഭത്തിൽ കാണുന്ന “അജ്ഞാനസ്ഫുരൽ” എന്ന ശ്ലോകം അന്യത്ര ഉദ്ധരിച്ചിട്ടുണ്ടല്ലോ. 1036-ൽ രചിച്ച തിരുനാൾപ്രബന്ധത്തിലും 1041-ൽ ഉണ്ടാക്കിയ നക്ഷത്ര മാലയിലും “ശ്രീമന്മാതുലരാജരാജകരുണാസാരസ്ഫുരത്സാഹിതീ വൈചക്ഷണ്യതൃണാങ്കുരേണ” എന്നും 1043-ൽ നിർമ്മിച്ച ശൃംങ്ഗാരമഞ്ജരീഭാണത്തിൽ “നിജമാതുലസ്യ വിബുധരാജരാജശേഖരസ്യ രാജരാജവർമ്മണഃ കരുണാസാരൈസ്സമുല്ലസിത കവിതാബാലവല്ലരീകേണ” എന്നും അവിടുന്നു തന്നെപ്പറ്റി പ്രശ്രയാവനതനായി പ്രസ്താവിച്ചുകാണുന്നു.
50.1വലിയ കോയിത്തമ്പുരാൻ
ലക്ഷ്മീറാണിയുടെ സ്വർഗ്ഗാരോഹണത്തോടുകൂടി തിരുവിതാംകൂർ രാജകുടുംബത്തിൽ സ്ത്രീകൾ ഇല്ലാതെയായിത്തീരുകയാൽ ഉത്രംതിരുനാൾ മഹാരാജാവു് 1033-ാമാണ്ടു ധനുമാസം 8-ാം൹ മാവേലിക്കരക്കൊട്ടാരത്തിൽനിന്നു രണ്ടു രാജകുമാരിമാരെ ദത്തെടുത്തു. അവരിൽ ജ്യേഷ്ഠസഹോദരിയായ റാണി ലക്ഷ്മീബായി ആറ്റുങ്ങൽ മൂത്തതമ്പുരാനെ കഥാനായകൻ 1034-ാമാണ്ടു മേടമാസം 13-ാം൹ പള്ളിക്കെട്ടുകഴിച്ചു് ‘വലിയ കോയിത്തമ്പുരാൻ’ എന്ന മഹനീയ പദവിയിൽ ആരൂഢനായി. സർവാങ്ഗസുന്ദരിയും സൽഗുണ സമ്പന്നയും സങ്ഗീതാദികലാഭിജ്ഞയുമായ ആ മഹാരാജകുമാരിയ്ക്കു സകലപുരുഷസിദ്ധികളുടേയും സങ്കേതസൗധവും സാഹിതീപാരദൃശ്വാവുമായ ഒരു വീരക്ഷത്രൈയകുമാരനെ ഭർത്താവായി ലഭിക്കുക എന്നുള്ളതിനേക്കാൾ എന്തൊരു സൌഭാഗ്യമാണു് കൈവരാനുള്ളതു്? അതുപോലെ തന്നെ മറിച്ചും. മാതുലന്റെ തദ്വിഷയകമായ ചരമപ്രാർത്ഥന മാത്രമല്ല അവിടത്തെക്കൊണ്ടു ലക്ഷ്മീരാജ്ഞിയെ വിവാഹംചെയ്യിക്കുന്ന വിഷയത്തിൽ മഹാരാജാവിനു പ്രേരകമായി ഭവിച്ചതു്. ആ ആകാരസൗഷ്ഠവം, ആ മേധാബലം, ആ വൈദുഷ്യപ്രകർഷം, ആ സൗശീല്യസമ്പത്തു് ഇത്യാദി മനോവാക്കായശക്തികൾ അവിടുത്തേയ്ക്കു മറ്റൊരു രാജകുമാരനിൽ സമീക്ഷിക്കുവാൻ ശക്യമായിരുന്നില്ല. ദ്വിതീയാശ്രമപ്രവേശംകൊണ്ടു കേരളവർമ്മദേവന്റെ ജ്ഞാനം ശിഥിലീഭവിക്കുന്നതിനു പകരം ദ്വിഗുണീഭവിക്കുകയാണു് ചെയ്തതു്.
ഉപരി ശാസ്ത്രാഭ്യാസം
ഉത്രംതിരുനാൾ മഹാരാജാവിന്റെയും ആയില്യം തിരുനാൾ മഹാരാജാവിന്റെയും കാലത്തു തിരുവനന്തപുരത്തെ വിദ്വത്സദസ്സ് ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടുവന്നിരുന്നു. ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ഉത്രം തിരുനാൾ മഹാരാജാവിന്റെ രാജ്യഭരണദശയിൽ ആ സദസ്സിനെ അലങ്കരിച്ചിരുന്ന ചില പണ്ഡിത പ്രവേകന്മാരെപ്പറ്റി കീർത്തിവിലാസചമ്പുവിൽ വർണ്ണിക്കുന്നുണ്ടെന്നു ഞാൻ മറ്റൊരവസരത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. കഥാനായകൻ അവരിൽ സുബ്ബാദീക്ഷിതർ, ശീനു അയ്യങ്കാർശാസ്ത്രികൾ ഇവരിൽനിന്നു വ്യാകരണശാസ്ത്രവും, പണ്ഡിതർ രാമ സ്വാമിശാസ്ത്രികളിൽനിന്നു തർക്കശാസ്ത്രവും, ഇലത്തൂർ രാമസ്വാമിശാസ്ത്രകളിൽനിന്നു വേദാന്തശാസ്ത്രവും അഭ്യസിച്ചു. ആദ്യത്തെ മൂന്നു ചതുശ്ശാസ്ത്രപണ്ഡിതന്മാരേയും പറ്റി ഇലത്തൂർ കീർത്തിവിലാസത്തിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“സ്നാനം പാതഞ്ജലാബ്ദൗ വിദധദവിരതം
മന്ദയൻ മന്ദരാദ്രിം
ശേഷാശേഷാസ്യനിര്യദ്ഭണിതിനിപുണവാ
ഗ്വാദസങ്ഗ്രാമകാലേ
ഗങ്ഗാഭങ്ഗാഭിരാമാതുലവിശദയശാഃ
സാർവവൈദ്യാഗ്രയായീ
ധാത്രീരാത്രീശ്വരസ്യാഭജത മണിസഭാം
സുബ്ബയാഖ്യോ ബുധേന്ദ്രഃ.”
(സുബ്ബാസീക്ഷിതർ)
“പ്രാണാഃ കാണാദവാണീദൃഷദുപനിഷദാം
വാദയുദ്ധേ ബുധാനാം
വേലാദോലായമാനാംബുധിവിമലതര
ങ്ഗാഭവാഗ്ദ്ധോരണീകഃ
വേഗാദാഗാദഗാധാഗമജലധിമഹാ
മന്ദരോദാരബുദ്ധി
ഗ്ഗോത്രാഗോത്രാരിഗോഷ്ഠിം ചടുകൃതിചതുരഃ
ശ്രീനിവാസഃ കവീന്ദ്രഃ.”
(ശീനു അയ്യങ്കാർശാസ്ത്രികൾ)
“ഘോടീധാടീപടീയഃപ്രവചനഗഹനൈഃ
കർക്കശൈസ്തർക്കജാലൈ
സ്സർവം ഖർവം പ്രകുർവൻ സദസി ബഹുവിദാം
വാദിനാം വാദകേള ്യാം
ക്ഷീരാംഭോരാശിവീചീചയവിമലയശഃ
പ്രാപിതാശാവകാശോ
രാമസ്വാമീതി വിത്തോ ഭജത നൃപസഭം
മണ്ഡിതം പണ്ഡിതാനാം.”
(പണ്ഡിതർ രാമസ്വാമിശാസ്ത്രികൾ)
ഇലത്തൂർ തന്നെപ്പറ്റി വിവരിയ്ക്കുന്ന “പാടീരദ്രവസിക്ത” എന്ന ശ്ലോകം മുൻപു് ഉദ്ധരിച്ചിട്ടുള്ളതാണു്. ശീനുഅയ്യങ്കാർ ശാസ്ത്രികളുടെ പ്രധാനശാസ്ത്രം തർക്കമായിരുന്നു എങ്കിലും കേരളവർമ്മദേവൻ അദ്ദേഹത്തിൽനിന്നു് അഭ്യസിച്ചതു വ്യാകരണം തന്നെയായിരുന്നു. വേദാന്തത്തിനു പുറമേ സാഹിത്യവിഷയത്തിലും അവിടത്തേക്കു ഗുരുനാഥനായിരുന്നതു് ഇലത്തൂർ ഗോമതീദാസനാണു്. “ബ്രഹ്മവിദ്യോപദേഷ്ടാരം സ്വസ്യസാഹിത്യദേശികം” എന്നു് അദ്ദേഹത്തെ വിശാഖവിജയം ചതുർത്ഥസർഗ്ഗത്തിൽ മഹാകവി ഉപശ്ലോകനംചെയ്യുന്നു. യൗവനത്തിൽത്തന്നെ അവിടുന്നു പരാശ്ക്തിയുടെ ഉപാസകനായി; ആ വിഷയത്തിലും അവിടത്തെ സമ്പ്രദായഗുരു ഇലത്തൂരായിരുന്നു. ത്രിശത്യന്തരത്തിന്റെ ആരംഭത്തിൽ സപത്നീകനായ ആ ഗുരുവിനെ
“മദനാനന്ദനാഥായ കരവൈ ഗുരുവേ നമഃ
മോദിന്യംബാസമേതായ മോഹാന്ധതമസച്ഛിദേ”
എന്ന ശ്ലോകത്തിൽ വന്ദിക്കുന്നു. മദനാനന്ദനാഥനെന്നും മോദിന്യംബ എന്നുമുള്ള സംജ്ഞകൾ ശാക്തസമ്പ്രദായസിദ്ധങ്ങളായിരുന്നു.
ഇതരഭാഷാഭ്യാസം
കേരളവർമ്മദേവനെ തിരുവനന്തപുരത്തുവെച്ചു് ആദ്യമായി ഇംഗ്ലീഷ് അഭ്യസിപ്പിച്ചതു മാതുലൻ തന്നെയാണു്. അക്കാലത്തെ ഡർബാർ ഫിസിഷണരായിരുന്ന ഡോക്ടർ വെയറിങ്ങായിരുന്നു പിന്നത്തെ ഗുരുനാഥൻ. ഒടുവിൽ മാധവരായർദിവാൻജിയുടെ അനന്തരവനായ അണ്ണാജിരായരും കുറെക്കാലം പഠിപ്പിച്ചു. എങ്കിലും രാജധാനിയിൽ യൂറോപ്യന്മാരുമായുള്ള ഗാഢസമ്പർക്കവും, ആയില്യംതിരുനാൾ മഹാരാജാവിന്റെ അനുജൻ വിശാഖംതിരുനാൾ ഇളയതമ്പുരാനും മാധവരായർ ദിവാൻജിയുമായുള്ള സന്തതസാഹചര്യവും സർവോപരി നിയതമായ സ്വപ്രയത്നവും തന്നെയാണു് അവിടത്തേക്കു് ആ ഭാഷയിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം നേടുവാൻ കാരണഭൂതമായതു്. ഭാരതീയഭാഷകളിൽ സംസ്കൃതത്തിനും മലയാളത്തിനും പുറമേ, ഹിന്ദുസ്ഥാനിയിലും തമിഴിലും നിഷ്ക്കൃഷ്ടവും, തെലുങ്കിലും മഹാരാഷ്ട്രയിലും മറ്റും പ്രായോഗികവുമായ ജ്ഞാനം കൂടി അവിടുന്നു സമ്പാദിച്ചു.
സംഗീതം
വലിയ കോയിത്തമ്പുരാൻ നിസ്തന്ദ്രമായ സാധനകൊണ്ടു വീണവായനയിലും വിദഗ്ദ്ധനായിത്തീർന്നു. ആ കലയിൽ അവിടുത്തെ ആദ്യകാലത്തെ ഗുരു ജ്യേഷ്ഠൻ തന്നെയായിരുന്നു. 1036-ാമാണ്ടിടയ്ക്കു് ആസ്ഥാനവിദ്വാനായ വെങ്കടാദ്രിഭാഗവതരുടെ അന്തേവാസിത്വം സ്വീകരിച്ചു.കാലാന്തരത്തിൽ കല്യാണകൃഷ്ണഭാഗവതർ ആസ്ഥാനത്തിൽ ഉപവിഷ്ടനായി. എങ്കിലും ആ വിഷയത്തിൽ അവിടത്തെ പ്രധാനാചാര്യ പ്രേയസിയായ റാണി ലക്ഷ്മീബായിതന്നെയായിരുന്നു. അതിനു പകരം അവിടുന്നു പ്രേയസിയെ സാഹിത്യത്തിൽ നിപുണയാക്കി. എന്തൊരു ഹൃദയംഗമമായ വിദ്യാ വിനിമയം! വീണാവാദനം അവിടുന്നു യാവജ്ജീവം ഒരു നിത്യകർമ്മം പോലെ സമയം തെറ്റാതെ ആചരിച്ചുപോന്നു.
മറ്റു വ്യാപാരങ്ങൾ
കായികാഭ്യാസങ്ങളിലും മഹാ കവി നിരന്തരമായി ശ്രദ്ധ പതിപ്പിച്ചുകൊണ്ടിരുന്നു. മല്ലയുദ്ധം, കുതിരസ്സവാരി, ആയുധപ്രയോഗം, മൃഗയാവിനോദം, ചതുരംഗക്രീഡ തുടങ്ങിയ വിനോദവിഷയങ്ങളിൽ അവിടുന്നു ദിവസംതോറും പരിശീലനം ചെയ്തു. ലക്ഷ്യവേധത്തിൽ അവിടത്തെ വൈദഗ്ദ്ധ്യം അദ്വിതീയമായിരുന്നു. നളികപ്രയോഗവിദ്യയിൽ പല രഹസ്യങ്ങളും കിളിമാനൂർ ഗോദവർമ്മ കോയിത്തമ്പുരാൻ, കുഞ്ഞുണ്ണികോയിത്തമ്പുരാൻ എന്നീ ആചാര്യന്മാരിൽനിന്നു ഗ്രഹിച്ചു. കടുന്തുടിയേറു മുതലായ മറ്റു ചില വിദ്യകളിലും അവിടുന്നു സമർത്ഥനായിരുന്നു.
ആദ്യത്തെ സംസ്കൃതകൃതി
വലിയകോയിത്തമ്പുരാന്റെ പ്രധാന സംസ്കൃതകൃതികളുടെ ഗണനയിൽ ആദ്യത്തേതെന്നു പറയേണ്ടതു തിരുനാൾ പ്രബന്ധത്തെയാണു്. 1036-ാമാണ്ടു മീനമാസത്തിൽ ആയില്യം തിരുനാൾ മഹാരാജാവു് സിംഹാസനാരൂഢനായതിനുമേലുള്ള അവിടുത്തെ പ്രഥമ ജന്മർക്ഷം ആഘോഷിക്കേണ്ട അവസരം നേരിട്ടു. അക്കാലത്തു കഥാപുരുഷനു പതിനാറുവയസ്സുമാത്രമേ തികഞ്ഞിരുന്നുള്ളൂ. പന്തളത്തു പാർവതീപുരത്തു രേവതിതിരുനാൾ കേരളവർമ്മത്തമ്പുരാനോടു് താനും ആ വിഷയത്തെക്കുറിച്ചു് ഒരു പ്രബന്ധം രചിച്ചിട്ടുണ്ടെന്നു നേരമ്പോക്കായി പറഞ്ഞവാക്കുസത്യാപനം ചെയ്യുന്നതിനു് ഒരു ദിവസം രാത്രിയിൽ മൂന്നു നാലു മണിക്കൂർകൊണ്ടു് അറുപത്തഞ്ചു പദ്യങ്ങളും ഒൻപതു ഗദ്യങ്ങളും ഘടിപ്പിച്ചു രചിച്ചതാണു് പ്രസ്തുത കൃതി. അവിടുന്നു് ആ നിമിഷകൃതിയിൽ കേരളവർമ്മദേവൻ വശ്യവാക്കുകളായ മഹാകവികൾക്കും പ്രക്രിയാമർമ്മജ്ഞന്മാരായ വൈയാകരണന്മാർക്കും അലഭ്യമായ ഒരു മഹോന്നതപദവി അതിനു മുൻപുതന്നെ സ്വാധീനമാക്കിക്കഴിഞ്ഞിരുന്നതായി തെളിയിക്കുന്നു.
“ദൃപ്യൽപ്രത്യർത്ഥിപൃഥ്വീപരിവൃഢമദസ
ന്ദോഹനീഹാരധാരാ
സംഹാരാർക്കപ്രകാശായിതബഹുളഭുജാ
ഗൗരവാടോപശാലീ
ക്ഷീരാംഭോരാശിവീചീവിസൃമരകരുണാ
തുന്ദിലാപാംഗവീക്ഷാ
മധുര്യോദ്രേകദൂരീകൃതനതകദനോ
രാജതേ രാമരാജഃ”
എന്നും
“വൈമാനികാധിപതിധാമാ മനോജ്ഞഗുണധാമാ ഖിലാംബുജമുഖീ
കാമാർത്തിദായകനികാമാഭിരാമരുചിസീമാതിമോഹനതനുഃ
ശ്രീമാനമേയതരഭൂമാ സമേത്യ ഖലു രാമാലയം രഘുപതിം
ശ്യാമാബ്ദസുന്ദരമഥാമാനുഗൈരപി നനാമാവനീപരി വൃഢഃ”
എന്നും ഷോഡശവയസ്കനായ ഒരു ബാലൻ അതിനുമുൻപു് എപ്പോഴെങ്കിലും എഴുതീട്ടുണ്ടോ എന്നും ഉണ്ടെങ്കിൽത്തന്നെ ദ്രുത കവനസംരംഭത്തിൽ അതു സാധ്യമാണോ എന്നും ഏതു സഹൃദയനും സംശയിക്കാവുന്നതാണു്. അത്രയ്ക്കുണ്ടു് ആ പദ്യങ്ങളുടെ–എന്നെന്തിനു പറയുന്നു? ആ ചമ്പുവിന്റെ–രാമണീയകം. എന്താണു് ഈ അത്ഭുതത്തിന്റെ രഹസ്യം? മഹാപുരുഷന്മാരായ ചിലർ ഭൂമിയിൽ അപൂർവമായി അങ്ങിങ്ങവതരിക്കാറുണ്ടു്. പ്രാഗ്ജന്മങ്ങളിൽ സമാർജ്ജിച്ച പരിപൂർണ്ണമായ വിദ്യാസംസ്കാരത്തോടുകൂടി ജനിക്കുന്ന അവർക്കു “സ്ഥിരോപദേശാമുപദേശകാലേ പ്രപേദിരേ പ്രാക്തനജന്മവിദ്യാ:” എന്നു കാളിദാസൻ പാർവതീദേവിയെപ്പറ്റി പറയുന്നമാതിരി, ആചാര്യന്റെ സാമീപ്യത്തേയോ സകൃൽപ്രവചനത്തേയോ മാത്രം നിമിത്തീകരിച്ചു സകലസിദ്ധികളും ഉത്തരക്ഷണത്തിൽ ഉന്മീലനം ചെയ്യുന്നു.
50.2ആയില്യംതിരുനാൾ മഹാരാജാവും വലിയ കോയിത്തമ്പുരാനും—പൂർവ്വദശ
ആയില്യം തിരുനാൾ മഹാരാജാവിന്റെ അനേകമുഖമായ അഭിജ്ഞതയെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവിടത്തേക്കു കഥാപുരുഷന്റെ പേരിൽ ആദികാലത്തു് അത്യന്തം സ്നേഹബഹുമാനങ്ങളുണ്ടായിരുന്നു. മഹാരാജാവു് അവിടത്തെ വശ്യവചസ്ത്വം പല അവസരങ്ങളിലും നിഷ്ക്കൃഷ്ടമായി പരിശോധിച്ചു തൃപ്തിപ്പെടുകയുണ്ടായിട്ടുണ്ടു്. ഒരിയ്ക്കൽ കടല്പുറത്തു സവാരി എഴുന്നള്ളിയെ അവസരത്തിൽ അവിടുന്നു വലിയകോയിത്തമ്പുരാനെ ശംഖിൻ മുഖത്തു മണൽക്കുന്നിനു സമീപം ഒരു ചണ്ടിക്കുതിരയുടെ പുറത്തു കയറ്റി ഒരു മൈൽമാത്രമകലെയുള്ള സമുദ്രതീരത്തിൽ തൻ തന്റെ സാറട്ടുവണ്ടിയിൽ എത്തുന്നതിനുമുൻപു സമുദ്രവർണ്ണനരൂപത്തിൽ രണ്ടു ശ്ലോകങ്ങൾ നിർമ്മിച്ചു തന്നെ ചൊല്ലിക്കേൾപ്പിക്കുണമെന്നാജ്ഞാപിച്ചു. അന്നു മഹാകവിക്കു് ഇരുപത്തിമൂന്നു വയസ്സിനുമേൽ കഴിഞ്ഞിരുന്നില്ല. എങ്കിലും മഹാരാജാവിന്റെ ആ അഗ്നിപരീക്ഷയിൽ അവിടുന്നു് ഉത്തീർണ്ണനാകുകതന്നെ ചെയ്തു. താഴെക്കാണുന്നവയാണു് ആ ശ്ലോകങ്ങൾ.
“സംക്ഷുഭ്യന്മാരുതാനർത്തിതതരളതരോ
ത്തുംഗവിഭ്രാജമാന
ഭ്രാമ്യൽകല്ലോലപാളീ വലയിതശഫരീ
ജാലഹേലാജടാലഃ
തീരാന്തശ്രാന്തമീനപ്രവരകളകള
പ്രോല്ലസന്മന്ദ്രനാദ
പ്രേംഖദ്വീചിച്ഛടാശീകരനികരസമു-
ദ്ഭാസമുദ്രസ്സമുദ്രഃ.”
“ഝംഝാമാരുതപൂർണ്ണഗർഭബഹളപ്രേംഖോളശംഖാവലീ
ഝങ്കാരദ്വിഗുണീകൃതാരവമഹാകല്ലോലഹല്ലോഹലഃ
രന്ധ്രാലോകിവലത്തിമിംഗലഗിലപ്രേക്ഷാഭയാകമ്പിത
ഭ്രാമ്യന്മദ്ഗുരപോതവല്ഗിതശതൈരുജ്ജാഗരസ്സാഗരഃ”
അനുലോമവും പ്രതിലോമവുമായി വായിച്ചാൽ യഥാക്രമം ദേവീപരവും മഹാരാജപരവുമായ അർത്ഥം ലഭിക്കുന്ന അധോലിഖിതമായ ശ്ലോകവും ആയിടയ്ക്കുതന്നെ രണ്ടു മണിക്കൂർകൊണ്ടു മഹാരാജാവിന്റെ കല്പനയ്ക്കു വഴിപ്പെട്ടു രചിച്ചു.
“ധീരാനുത്യാസമഗ്രാമയനിവഹഭിദ
സ്താപനിഷ്ടാനദീനോ
ച്ചാലോകശ്രീസമസ്താഘനദയഹരിരി
ഷ്ടാദുരന്തായജാരാ
ഹീനാരിർഘോരദുശ്ചാരഹതിരതിഗരി
ഷ്ഠാനിരസ്താനയോമാ
താപാനര്യാവിഹന്താമദപരഹതചി
ന്താമനസ്ഥാവരാസാ”
1043-ൽ രചിച്ച ശൃംഗാരമഞ്ജരീഭാണത്തിൽ മേലുദ്ധരിച്ച സമുദ്രശ്ലോകങ്ങളും 1044-ൽ രചിച്ച ചിത്രശ്ലോകാവലിയിൽ ‘ധീരാനുത്യാ’ ദിപദ്യവും ചേർത്തുകാണുന്നു. വലിയകോയിത്തമ്പുരാൻ ആ രണ്ടു കൃതികൾക്കും തിരുനാൾപ്രബന്ധത്തിനും പുറമേ നക്ഷത്രമാല, തുലാഭാരശതകം, പാദാരവിന്ദശതകം എന്നു മൂന്നു കാവ്യങ്ങൾകൂടി നിർമ്മിച്ചു് അടിയറവച്ചു തന്റെ സുദൃഢമായ സ്വാമിഭക്തി പദേ പദേ പ്രകടിപ്പിച്ചികൊണ്ടിരുന്നു. സഹൃദയധുരീണനായ മഹാരാജാവു് അവയെ അംഗീകരിച്ചു മഹാകവിയെ ഉചിതങ്ങളായ സമ്മാനങ്ങൾകൊണ്ടു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
മഹാരാജാവിന്റെ ചില ആനുകൂല്യങ്ങൾ
ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ 1034-നുമേലുണ്ടായ കുടുംബഛിദ്രംനിമിത്തം മാതാവും സന്താനങ്ങളും അവിടെനിന്നു മാറിത്താമസിക്കേണ്ടതായിവന്നു. ഭർത്താവായ മുല്ലപ്പള്ളിനമ്പൂരി 1037-ൽ കാശിയിൽപ്പോയി അവിടെ സന്യാസാശൃമം സ്വീകരിച്ചു കുറേക്കാലം വേദാന്തവിചാരത്തിൽ നിമഗ്നനായി 1043-ാമാണ്ടു ബ്രഹ്മജ്യോതിസ്സിൽ വിലയം പ്രാപിച്ചു. 1040-ാമാണ്ടു വലിയകോയിത്തമ്പുരാന്റെ കുടുംബം കാർത്തികപ്പള്ളീക്കോയിക്കൽ താമസം തുടങ്ങി. 1046-ൽ അതിനടുത്തുതന്നെ സുപ്രസിദ്ധമായ അനന്തപുരത്തുകൊട്ടാരം പണിയിച്ചപ്പോൾ അങ്ങോട്ടേക്കു മാറി. അങ്ങനെ ആ ഛിദ്രം അവസാനിച്ചു. അതിനെല്ലാം കാരണം മഹാരാജാവിന്റെ കാരുണ്യപാത്രമായ മഹാകവിയുടെ ജ്യേഷ്ഠന്റെ നയകോവിദതയും കർമ്മകുശലതയുമായിരുന്നു. അദ്ദേഹം കുടുംബഭരണക്ലേശം വഹിച്ചതുകൊണ്ടു് അവിടത്തേക്കു് ആ കാര്യത്തിൽ അധികമൊന്നും ശ്രദ്ധിക്കേണ്ടിവന്നില്ല. വിശാഖം തിരുനാൾ ഇളയതമ്പുരാന്റേയും മാധവരായൻ ദിവാൻജിയുടേയും പ്രാണസുഹൃത്തായിരുന്നു വലിയ കോയിത്തമ്പുരാൻ എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. മഹാരാജാവിനോടൊപ്പം ഇളയതമ്പുരാന്നും മാധവരായർക്കും ഭാഷാഗദ്യസരണി പരിഷ്കരിച്ചു വിപുലീകരിക്കുന്നതിനു് ഏറ്റവും ഔത്സുക്യമുണ്ടായിരുന്നു. താൻ പുത്തനായി 1041-ാമാണ്ടു സ്ഥാപിച്ച മലയാളം പള്ളിക്കൂടങ്ങളുടെ ആവശ്യത്തിലേക്കു വേണ്ട ഗദ്യപുസ്തകങ്ങൾ രചിക്കുന്നതിനു മാധവരായർ 1042-ാമാണ്ടു ഒരധ്യക്ഷനും മൂന്നങ്ഗങ്ങളുമടങ്ങിയ ഒരു സമിതിയെ സംഘടിപ്പിച്ചു. അതിൽ ആദ്യം ഒരംങ്ഗമായി അവിടുന്നുകൂടി നിയമിതനാകുവാനുള്ള കാരണം അധ്യക്ഷനായ അണ്ണാജിയർക്കു ഇംഗ്ലീഷും മറ്റു രണ്ടങ്ഗങ്ങളായ സുബ്ബാദീക്ഷിതർക്കും കോളേജ് മുൻഷി രാമൻതമ്പിക്കും യഥാക്രമം സംസ്കൃതവും മലയാളവും മാത്രമേ പരിചയം ഉണ്ടായിരുന്നുള്ളു എന്നുള്ളതാണു്. കേവലം നാലുപേരിൽ ഒരാൾക്കുമാത്രമായിരുന്ന അവിടുത്തേക്കുതന്നെയാണു് തന്നിമിത്തം കമ്മിറ്റിയുടെ ആവിർഭാവംമുതല്ക്കു സ്വയം പുസ്തകങ്ങൾ നിർമ്മിക്കുകയും, ചിലപ്പോൾ മറ്റുള്ളവരെക്കൊണ്ടു നാമമാത്രമായി എഴുതിച്ചു് അവയുടെ അലകം പിടിയും മറ്റി മുദ്രാപണാർഹമാക്കുകയും ചെയ്യേണ്ടി വന്നതു്. 1039-ൽ ഒന്നാമത്തെ ഭാഷാകൃതിയായ ഹനുമദുത്ഭവം കഥകളി അവിടുന്നു രചിച്ചു; അതു പദ്യ്സാഹിത്യശാഖയിലാണല്ലോ ഉൽപ്പെടുന്നതു്. തിരുവനന്തപുരത്തു മലയാളം പള്ളിക്കൂടങ്ങൾ ഏർപ്പെടുത്തിയപ്പോൾ വിശാഖംതിരുനാളോടൊപ്പം വലിയകോയിത്തമ്പുരാനും അവിടങ്ങളിൽ പോയി പ്രസങ്ഗങ്ങൾ ചെയ്തുവന്നു. 1042-ൽ ഗദ്യപുസ്തകരചന തന്റെ പ്രഥമകർത്തവ്യങ്ങളിൾ ഒന്നായി അവിടുന്നു കരുതി അതിലേക്കു സ്ഥിരപ്രയത്നം ചെയ്തുതുടങ്ങി. 1043-ൽ അവിടുന്നു രചിച്ച സന്മാർഗ്ഗസംഗ്രഹവും വിജ്ഞാനമഞ്ജരിയും ഭാഷാ വിദ്യാലയങ്ങളിൽ പഠിപ്പിച്ചിരുന്നതായി കാണുന്നു. ആ കൊല്ലം കർക്കടകമാസം 15-ാം൹ അവിടുന്നു കമ്മിറ്റിയുടെ അധ്യക്ഷനായി. ധനതത്വനിരൂപണം, രണ്ടാംപാഠം, മൂന്നാംപാഠം ഇവയെല്ലാം 1043-നു മുമ്പു് അച്ചടിപ്പിച്ചുകഴിഞ്ഞിരുന്നു. 1048 ചിങ്ങം 24-ാം൹ വരെയേ മഹാകവി ആ സ്ഥാനത്തിലിരുന്നുള്ളു. 1048-ൽ മാധവരായർ ഇംഗ്ലീഷിൽ എഴുതിയ തിരുവിതാംകൂർ ചരിത്രത്തിന്റെ തർജ്ജമയും 1049-ൽ ഇൻഡ്യാചരിത്രവും പ്രസിദ്ധീകരിച്ചു.
50.3ആയില്യംതിരുനാൾ മഹാരാജാവും, വലിയ കോയിത്തമ്പുരാനും—ഉത്തരദശ
അങ്ങനെ ഒരു വ്യാഴവട്ടക്കാലം കേരളവർമ്മദേവന് അഭിജ്ഞാഗ്രിമനായ വഞ്ചീശ്വരന്റെ ആദരാതിശയം; ആ തിരുമേനിയുടെ സഹൃദയധുരീണനായ കനിഷ്ഠഭ്രാതാവിന്റെ സൗഹാർദ്ദപാരമ്യം; സകലകലാകശലയായ പ്രിയതമയുടെ സരസപരിചരണം; സർവതന്ത്രസ്വതന്ത്രന്മാരും കവികൂടസ്ഥന്മാരുമായ നിരവധി സരസ്വതീദാസന്മാരുടെ നിത്യസമ്പർക്കം; സമുന്നതമായ സ്ഥാനത്തിനു് അനുഗുണമായ സൽക്കീർത്തിസിദ്ധി-എന്നുവേണ്ട, ഉത്ഥാനശീലനായ ഒരു പുരുഷനു സ്പൃഹണീയങ്ങളായി ലോകത്തിൽ ഏതെല്ലാം വസ്തുക്കളുണ്ടോ അവയെല്ലാം യൗവനത്തിൽത്തന്നെ അധീനങ്ങളായിത്തീർന്നു. അക്കാലത്തു് “കേരളത്തിൽ ആരാണു് അത്യന്തം ഭാഗ്യവാൻ?” എന്ന ചോദ്യത്തിനു “കേരളവർമ്മ വലിയകോയിത്തമ്പുരാൻ” എന്നല്ലാതെ ആർക്കും ഉത്തരം പറയുവാൻ തോന്നുമായിരുന്നില്ല. അവിടത്തെ ജീവിതത്തിലെ പ്രഥമഘട്ടം അങ്ങനെ കഴിഞ്ഞു. അടുത്തതു ദ്വിതീയഘട്ടമാണു്.
വിധിവൈപരീത്യം
കാലം മാറി; കാർമേഘപടലങ്ങൾകൊണ്ടു് അന്തരീക്ഷം ഇരുണ്ടു. 1048-ാമാണ്ടു ധനുമാസം 6-ാം൹ മഹാരാജാവു് ദീർഘമായ ഭാരതപര്യടനം കഴിഞ്ഞു വലിയ കോയിത്തമ്പുരാനോടൊന്നിച്ചു രാജധാനിയിൽ തിരിച്ചെഴുന്നള്ളി. മഹാരാജാവിനു കുറേക്കാലമായി മാധവരായരോടുള്ള നീരസം വർദ്ധിച്ചുവരികയായിരുന്നു. അതിന്റെ ഫലമായി അദ്ദേഹം 1047-ാമാണ്ടു മേടം 31-ാം൹ ഉദ്യോഗത്തിൽ തിന്നൊഴിഞ്ഞു. ഇടവം 10-ാം൹ ശേഷയ്യ്യശാസ്ത്രികൾ ദിവാൻജിയായി. ശേഷയ്യ്യശാസ്ത്രികൾ മാധവരായരുടെ സഹപാഠിയും സുഹൃത്തുമായിരുന്നു. മാധവരായർക്കും വിശാഖം തിരുനാൾ തമ്പുരാന്നും, വലിയകോയിത്തമ്പുരാന്നും തമ്മിലുള്ള സൗഭ്രാത്രനിർവിശേഷമായ സൗഹാർദ്ദപ്രകർഷം അനുവാചകന്മാർ ഓർമ്മിക്കുമല്ലോ. ആയില്യംതിരുനാൾ മഹാരാജാവിന്റെ രാജ്യഭാരത്തിലെ ഉത്തരഭാഗം പൂർവഭാഗത്തെപ്പോലെ അനവദ്യമായിരുന്നില്ല; ശേഷയ്യ്യശാസ്ത്രികൾ തിരുമനസ്സിലെ പല ആജ്ഞകളും അനുവർത്തിക്കുവാൻ വിസമ്മതിച്ചു. 1048-ൽത്തന്നെ അവിടുത്തേക്കു മഹാകവിയുടെ പേരിൽ രസക്ഷയം അങ്കുരിച്ചു കഴിഞ്ഞിരുന്നു. അവർ മൂന്നുപേരും തന്റെ ശത്രുക്കളും തനിക്കെതിരായി തിരുവനന്തപുരത്തു സംഘടിപ്പിച്ചിരുന്ന ഒരു പ്രബലമായ ഉപജാപകസംഘത്തിന്റെ നേതാക്കന്മാരുമാണെന്നു മഹാരാജാവു തെറ്റിദ്ധരിച്ചു. വിശ്വവിദിതനായ വിശാഖം തിരുനാളിന്റേയോ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റേയോ നേർക്കു തന്റെ ക്രോധം ഫലിക്കുകയില്ലെന്നു ബുദ്ധിശാലിയായ അവിടുത്തേക്ക് അറിവുണ്ടായിരുന്നു. തന്നിമിത്തം താരതമ്യേന അശരണനായ വലിയകോയിത്തമ്പുരാനെ ലക്ഷ്യമാക്കി അവിടത്തെ വൈര നിര്യാതനാസക്തി അതിന്റെ പ്രചണ്ഡരൂപത്തിൽ പാഞ്ഞു. ഉദാത്തമായ സൗഹാർദ്ദം ഉൽക്കടമായ വിദ്വേഷമായി രൂപം മാറി, എന്തിനു വളരെ? 1050-ാമാണ്ടു കർക്കടമാസം 21-ാമാണ്ടു കർക്കടകമാസം 21-ാം ൹ മഹാരാജാവു അവിടുത്തെ രാജദ്രോഹക്കുറ്റം ചുമത്ത ബന്ധനസ്ഥനാക്കി ആലപ്പുഴക്കൊട്ടാരത്തിൽ താമസിപ്പിച്ചി പതിനഞ്ചുമാസത്തേയ്ക്കു നീണ്ടുനിന്ന ആ കാരാഗൃഹത്തിലെ ഏകാന്തവാസത്തിനു മേൽ 1052-ാമാണ്ടു വൃശ്ചികമാസത്തിൽ അരിപ്പാട്ടു സ്വഗൃഹത്തിൽപ്പോയി താമസിച്ചുകൊള്ളുവാൻ കല്പനകിട്ടി. അങ്ങനെ അവിടുത്തെ ബന്ദിശാല അല്പംകൂടി വിശാലമായി. അവിടെ താമസിക്കുമ്പോളാണു് സാഹിത്യമാർഗ്ഗത്തിൽക്കൂടി ആ ഏകശാസകനെ ഉപസർപ്പണംചെയ്തു കാരുണ്യപ്രാർത്ഥനമൂലം അവിടുത്തെ അശ്മഹൃദയത്തെ അലിയിച്ചു ബന്ധവിമോചനം സമ്പാദിക്കാമെന്നുള്ള പ്രത്യാശയിൽ ക്ഷമാപണസഹസ്രം എന്ന കരുണാമയമായ കാവ്യതല്ലജം രചിച്ചു കഥാനായകൻ മഹാരാജസന്നിധിയിലേയ്ക്കു് അയച്ചുകൊടുത്തതു്. അവിടുത്തെ കവിതയുടെ ശക്തിയെപ്പറ്റി നല്ല അറിവുണ്ടായിരുന്ന മഹാരാജാവാകട്ടെ അതിൽ ആദ്യത്തെ രണ്ടു മൂന്നു ശ്ലോകങ്ങൾക്കപ്പുറം അതു വായിച്ചുനോക്കിയതുപോലുമില്ല. ആ പരിദേവനം ഫലശൂന്യമെന്നു കണ്ടപ്പോൾ ശ്രീപത്മനാഭനോടായി അവിടുത്തെ ആക്രന്ദനം. ശത്രുസംഹാരസാധകങ്ങളെന്നു തനിക്കു തോന്നിയ വിവിധസ്തോത്രങ്ങൾ അവിടുന്നു് ആ അവസരത്തിൽ നിർമ്മിച്ചിട്ടുള്ളവയിൽ അഗ്രപൂജയ്ക്കു് അർഹമായിട്ടുള്ളതു് യമപ്രണാമശതകമാണു്.
അരിപ്പാട്ടെ ഇതരകൃത്യങ്ങൾ
കഥാപുരുഷൻ അസ്വതന്ത്രനായി അരിപ്പാട്ടു താമസിക്കുമ്പോൾ കാവ്യരചനയിൽൽ മാത്രമല്ല വ്യാപൃതനായിരുന്നതു്. സംസ്കൃതഗ്രന്ഥങ്ങൾ മനോഹരമായ സ്വന്തം കയ്പടയിൽ പകർത്തുക എന്നതു് അവിടുത്തേക്കു ബാല്യംമുതല്ക്കുതന്നെ പ്രിയമായ ഒരു സാഹിത്യവ്യവസായമായിരുന്നു. ആ പരിപാടി ഉപസ്ഥിതിക്കു വളരെ പ്രയോജനപ്പെടുന്നതാണെന്നു പറയേണ്ടതില്ലല്ലോ. 1053-ാമാണ്ടു ധനുമാസം ഒടുവിലത്തെ ദിവസം മേല്പത്തൂർ ഭട്ടതിരിയുടെ പ്രക്രിയാസർവസ്വം പകർത്തിത്തുടങ്ങുകയും അതിൽ അങ്ങിങ്ങു ചില പംക്തികൾക്കു് ഒരു ലഘുടിപ്പണീ രചിക്കുകയും ചെയ്തു. 1057-ൽ വേമഭൂപാലചരിതം, നവസാഹസാങ്കചരിതം എന്നീ ഗദ്യപദ്യകാവ്യങ്ങൾ തിരുവനന്തപുരത്തു തിരിയെപ്പോയതിനുമേലും ലേഖനം ചെയ്തതായി കാണുന്നു. 1058-ൽ ധാതുകാവ്യം, ശബ്ദകൗസ്തുഭം മുതലായ ഗ്രന്ഥങ്ങളും പകർത്തി. ബന്ധനത്തിനുമുൻപു തിരുവനന്തപുരത്തുവെച്ചു ചിലരെ സംസ്കൃതത്തിൽ ശാസ്ത്രഗ്രന്ഥങ്ങൾ അവിടുന്നു പഠിപ്പിക്കാറുണ്ടായിരുന്നു. അരിപ്പാട്ടുവച്ചു തന്റെ പ്രിയഭാഗിനേയനായ കൊച്ചപ്പക്കോയിത്തമ്പുരാൻ (ഏ. ആർ. രാജരാജവർമ്മ), തുറവൂർ നാരായണശാസ്ത്രികൾ, അനുജൻ രവിവർമ്മകോയിത്തമ്പുരാൻ മുതലായവരെ വ്യാകരണം അഭ്യസിപ്പിച്ചു. അവരെല്ലാം പിൽക്കാലത്തു മഹാവൈയാകരണന്മാരായിത്തീരുകയും രാജരാജവർമ്മ കോയിത്തമ്പുരാൻ പിൽക്കാലത്തു പ്രൊഫസറായീ സംസ്കൃതത്തിലും ഭാഷയിലും മഹനീയങ്ങളായ പല ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. മഹാമേധാവിയായ ആ ഭാഗിനേയനെ അവിടുന്നു സംസ്കൃതത്തിനുപുറമേ ഇംഗ്ലീഷിലും പഠിപ്പിച്ചു. ഈ ദ്വിതീയഘട്ടത്തിൽനിന്നു് ഇനി നമുക്ക്‍ തൃതീയഘട്ടത്തിലേയ്ക്കു നീങ്ങാം.
തിരിയെ തിരുവനന്തപുരത്തു്
1055-ാമാണ്ടു് ഇടവമാസം 19-ാം൹ ആയില്യം തിരുനാൾ മഹാരാജാവു നാടുനീങ്ങി. ആ മാസം 31-ാം൹ വിശാഖംതിരുനാൾ ഇളയ തമ്പുരാൻ സിംഹാസനാരോഹണംചെയ്തു. അതിനുമുൻപു തന്നെ അവിടുന്നു വലിയ കോയിത്തമ്പുരാനെ തിരുവനന്തപുരത്തേക്കു ആനയിച്ചുകഴിഞ്ഞിരുന്നു. താൻ പകർത്തിയെഴുതിയ പ്രക്രിയാസർവസ്വം അവിടുത്തേക്കു് 1056-ാമാണ്ടു അടിയറ വച്ചപ്പോൾ
“യസ്യോച്ചൈർദ്ദയയൈവദുർഗ്ഗതിമയസ്തീർണ്ണോമയാർണ്ണോനിധി
സ്തുർണ്ണം പൂർണ്ണമനോരഥേന ച പുനർല്ലബധാഗതിഃ ശ്രേയസീ”
എന്നു കഥാനായകൻ ആ അനുഗ്രഹത്തെ സ്മരിച്ചിട്ടുണ്ടു്. മഹാരാജാവും 1065-ാമാണ്ടു് അവിടത്തേക്കു മദിരാശി വിശ്വവിദ്യാലയത്തിൽനിന്നു് എഫ്.എം.യു.എന്ന സ്ഥാനം നല്കിയപ്പോൾ
“ന കേവലം മോചിതവാൻ ഗ്രാഹഗ്രസ്തമിഭം ഹരിഃ
നിരുപാധികൃപാപൂർണ്ണസ്സാരൂപ്യമപി ദത്തവാൻ”
എന്നു തനിക്കു് ആ വിഷയത്തിലുണ്ടായിരുന്ന പങ്കിനെപ്പറ്റി സൗഹാർദപുരസ്സരം അറിയിച്ചിട്ടുണ്ടു്. മഹാരാജാവിനു് അതിനു മുൻപുതന്നെ ആ ബഹുമതി ലഭിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അങ്ങനെ കഥാപുരുഷന്റെ പത്നീവിരഹദുഃഖം അവസാനിച്ചു. തന്റെ ബഹിശ്ചരപ്രാണനായ വിശാഖം തിരുനാൾ മഹാരാജാവിന്റെ സഹവാസസൗഖ്യം വീണ്ടും ലബ്ധമായി. 1056-ാമാണ്ടു കുംഭമാസം 25-ാം൹ സി. ഐ. എന്ന ബിരുദം ഭാരതചക്രവർത്തിനി പ്രേയസിക്കു സമ്മാനിച്ചു. എങ്കിലും അതിനുമുൻപുണ്ടായ വിധിയുടെ കഠിനപ്രഹരം അവിടുത്തേക്കു് അനുനിമിഷം മർമ്മഭേദകമായിത്തന്നെ അവശേഷിച്ചു. ബന്ധനത്തിനുമുൻപു ജീവിച്ച ആനന്ദമയനെയല്ല, ആതങ്കമയനായ മറ്റൊരു പുരുഷനെയാണു് ബന്ധമോക്ഷം ലഭിച്ച അവസരത്തിൽ ലോകം കണ്ടതു്. “തേജോവധഃ പ്രാണവധാദ്ഗരീയാൻ” എന്നുണ്ടല്ലോ.
വീണ്ടും ബുക്കുകമ്മിറ്റി
1049-ാമാണ്ടുമുതൽ മൃതപ്രായമായിക്കഴിഞ്ഞിരുന്ന ബുക്കുകമ്മിറ്റിയെ മഹാരാജാവു സമുദ്ധരിച്ചു വലിയ കോയിത്തമ്പുരാനെ വീണ്ടും അതിന്റെ അദ്ധ്യക്ഷനായി നിയമിച്ചു. പിന്നെയും പല നല്ല ഗദ്യപുസ്തകങ്ങൾ അവിടുന്നു് ആ നിലയിൽ ഇരുന്നുകൊണ്ടു രചിച്ചു പ്രസിദ്ധീകരിച്ചു. അക്‍ബർ, മഹച്ചരിതസംഗ്രഹം എന്നീരണ്ടു പ്രധാന ഗ്രന്ഥങ്ങളുടെ നിർമ്മിതി അക്കാലത്താരംഭിച്ചതാണു്. സന്മാർഗ്ഗവിവരണം, സന്മാർഗ്ഗപ്രദീപം, ലോകത്തിന്റെ ശൈശവാവസ്ഥ മുതലായ പുസ്തകങ്ങൾ ആ ഘട്ടത്തിൽ നിർമ്മിതങ്ങളായി. ആദ്യത്തെ രണ്ടു ഗ്രന്ഥങ്ങളും മഹാരാജാവിന്റെ പ്രത്യേകമായ അഭിലാഷമനുസരിച്ചാണു് എഴുതിയതു്. വോണ്‍ലീംബർഗ്ഗ്ബ്രൗവർ എന്ന ഡച്ചുകാരൻ ‘അക്‍ബർ ക്രി.പി. 1872-ൽ ഡച്ചുഭാഷയിൽ രചിച്ചു; അതിന്റെ ഒരു ആംഗലേയഭാഷാനുവാദം 1879-ൽ പുറപ്പെട്ടു. പ്രസ്തുത ഗ്രന്ഥം മഹാരാജാവു 1880 ജൂലൈ 5-ാം൹ “ആ ആഖ്യായിക മുഴുവൻതന്നെ ഭാഷാന്തരീകരിക്കത്തക്ക യോഗ്യതയുള്ളതാകുന്നു” എന്ന അഭിപ്രായത്തോടുകൂടി വലിയകോയിത്തമ്പുരാന് അയച്ചുകൊടുത്തു. 1057-ാമാണ്ടു് അവിടുന്ൻ ആ തർജ്ജമ ആരംഭിച്ചു. എങ്കിലും ഇടയ്ക്കുവെച്ചു് ആ പ്രയത്നം മുടങ്ങിപ്പോയി. പിന്നീടു് 1069-ാമാണ്ടാണു് അതു മുഴുവനാക്കി അച്ചടിപ്പിച്ചതു്. മഹച്ചരിതസംഗ്രഹം മോണ്ഡർ (Maunder) സായിപ്പിന്റെ മഹച്ചരിതഭണ്ഡാഗാരം (Treasury of Biography) എന്നവിശിഷ്ടപുസ്തകത്തിലടങ്ങിയവയും അതിൽ ഉൾപ്പെടാത്തവയുമായ അനേകം മഹച്ചരിത്രങ്ങളുടെ സമുച്ചയമാണു്. അവയിൽ അലക്സാണ്ടർ, ആൽഫ്രഡ്, ആർക്കമീഡസ്, അരിസ്റ്റോട്ടിൽ, ബേക്കൺ എന്നീ അഞ്ചു മഹാന്മാരുടെ ചരിത്രം തിരുമനസ്സുകൊണ്ടുതന്നെ രചിച്ചതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥം പൂരിപ്പിക്കുവാൻവേണ്ട നിർദ്ദേശങ്ങളോടു കൂടി 1880 ജൂണ്‍ 4-ാം൹ ഒരു തിരുവെഴുത്തു് വലിയ കോയിത്തമ്പുരാന്നയച്ചു. കഥാപുരുഷൻ ആ അഞ്ചും താൻ എഴുതിയ ഒൻപതും ചരിത്രങ്ങൾ വിദ്യാവിലാസിനി മാസികയിൽ പ്രസിദ്ധീകരിച്ചു. ആകെ 107 പേരുടെ ചരിത്രങ്ങൾ പ്രസ്തുത പുസ്തകത്തിൽ ഉൾക്കൊള്ളുന്നുണ്ടു്. അവയിൽ 40 എണ്ണം അവിടുന്നുതന്നെ എഴുതിയതും ശേഷമുള്ളവ ബുക്കുകമ്മിറ്റിയിലെ മറ്റംഗങ്ങളെക്കൊണ്ടു എഴുതിച്ചു് അനല്പമായ ശ്രമം ചെയ്തു പരിശോധിച്ചു വാചകരീതിക്കു് ഐകരൂപ്യം വരിത്തീട്ടുള്ളതുമാണു്.” 1070-ലായിരുന്നു മഹച്ചരിതസംഗ്രഹത്തിന്റെ പ്രസിദ്ധീകരണം. 1072-ൽ അക്കാലത്തെ ഗവണ്‍മെന്റു ബുക്കുകമ്മിറ്റിയുടെ പ്രവൃത്തി മണ്ഡലം സങ്കുചിതമാക്കി പുതിയ പുസ്തകങ്ങളുടെ നിർമ്മിതി ആവശ്യമില്ലെന്നു് തീർച്ചപ്പെടുത്തി. 1073-ൽ മറ്റൊരു പ്ദ്ധതി ഉൽഘാടിതമായി. എങ്കിലും അതനുസരിച്ചും കാര്യക്ഷമമായ കൈരളീകൈങ്കര്യത്തിനു പറയത്തക്ക സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഏതദ്ദേശീയഭാഷകൾ സംബന്ധിച്ചു ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവു് എന്നൊരു സ്-ഥാനം അവിടുത്തേക്കു് ആജീവനാന്തം നല്കപ്പെട്ടിരുന്നു.
പദ്യസാഹിത്യം
ഗദ്യസാഹിത്യത്തിൽ മാത്രമല്ല കോയിത്തമ്പുരാൻ അക്കലത്തു പ്രവർത്തിച്ചിരുന്നതു്. അവിടുത്തെ അതിപ്രധാനകൃതികളിലൊന്നായ വിശാഖവിജയം മഹാകാവ്യം ആരംഭിച്ചതു് അക്കാലത്താണു്. ആദ്യത്തെ പതിന്നാലു സർഗ്ഗങ്ങൾ മാത്രമേ മഹാരാജാവിന്റെ സ്വർഗ്ഗാരോഹണത്തിനുമുൻപു് പൂർത്തിയായുള്ളൂ; ശേഷം ആറു സർഗ്ഗങ്ങൾ പിന്നീടു എഴുതിച്ചേർത്തതാണു്. കാളിദാസന്റെ അഭിജ്ഞാനശാകുന്തളനാടകം 1056-ാമാണ്ടു മകരം 20-ാം ൹ തർജ്ജമചെയ്യുവാൻ ആരംഭിച്ചു. കേരളീയ ഭാഷാശാകുന്തളം എന്ന പേരിൽ ആ തർജ്ജമ വിദ്യാവിലാസിനിയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. 1058 തുലാം 20-ാം൹ അതു പുസ്തകാകൃതിയിൽ പുറത്തുവന്നു. അനന്തരകാലത്തു് അനവധി നാടകങ്ങൾക്കു് ആ പുസ്തകം മാർഗ്ഗദർശകമായി പരിണമിച്ചു എന്നുള്ള വസ്തുത എല്ലാവർക്കും അറിവുള്ളതാണല്ലോ. കേരളമൊട്ടുക്കു പല സ്ഥലങ്ങളിൽ തിരുവട്ടാർ നാരായണപിള്ള മുതലായ നടപ്രമാണികൾ അതു് അഭിനയിക്കുകയും ചെയ്തു.
വലിയകൊട്ടാരം ഗ്രന്ഥപ്പുര
സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തിനുമേൽ വലിയകൊട്ടാരം ഗ്രന്ഥപ്പുരയുടെ പരിഷ്ക്കരണത്തിൽ ശ്രദ്ധ പതിപ്പിച്ചതു വിശാഖം തിരുനാളാണു്. അവിടുന്നു പണ്ഡിതൈകസാധ്യമായ ആ കർത്തവ്യനിർവഹണത്തിനും കോയിത്തമ്പുരാനെത്തന്നെ ചുമതലപ്പെടുത്തി. വലിയ കോയിത്തമ്പുരാൻ ഒട്ടു വളരെ ഗ്രന്ഥങ്ങൾ വെളിയിൽനിന്നു സമ്പാദിച്ചും ദ്രവിച്ചു പൊടിയാറായവ പകർത്തിയെഴുതിച്ചും, ചിലതെല്ലാം പ്രസിദ്ധീകരിച്ചും അതിന്റെ കാര്യകാരിതയെ പോഷിപ്പിച്ചു സംസ്കൃതത്തിൽ മഹാരാജാവിന്റെ നിർദേശമനുവർത്തിച്ചു് ഒരു ലഘുടിപ്പണിയോടുകൂടി ശുകസന്ദേശവും, അതുകൂടാതെ മേല്പുത്തൂരിന്റെ മാടരാജപ്രശസ്തിയും, ഭാഷയിൽ രാമപുരത്തുവാരിയരുടെ അഷ്ടപദി, നൈഷധചമ്പു, ഭാരതചമ്പു, ചെല്ലൂർമാഹാത്മ്യം ചമ്പു, രാമായണചമ്പുവിൽ പല ഭാഗങ്ങൾ ഈ കൃതികളും അവിടുന്നു് ഒരേ കാലത്തു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആയില്യം തിരുനാൾ മഹാരാജാവിന്റെ ഗദ്യകൃതികൾ അച്ചടിപ്പിച്ചതും അവിടുന്നുതന്നെയാണു്. ഗ്രന്ഥപ്പുരയുടെ പര്യവേക്ഷകത്വം അവിടുന്നു് ആജീവനാന്തം വഹിച്ചുകൊണ്ടിരുന്നു.
ചില വിയോഗങ്ങൾ
1060-ാമാണ്ടു കർക്കടകം 21-ാംനു മഹാരാജാവു നാടുനീങ്ങി. പിന്നീടു സിംഹാസനാരൂഢനായ ശ്രീമൂലംതിരുനാൾ മഹാരാജാവു് മഹാകവിയുടെ മാതുലപുത്രനാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. ആ മഹാരാജാവും അവിടുത്തെ പേരിൽ സൗഹാർദ്ദാദരങ്ങളോടുകൂടിത്തന്നെയാണു് വർത്തിച്ചുപോന്നത്ത് 1062-ാമാണ്ടു കർക്കടകം 32-ാം൹ ഗുരുനാഥനായ ഗോമതീദാസൻ ശിവസായൂജ്യം പ്രാപിച്ചു. ആ രണ്ടു ദാരുണങ്ങളായ വിയോഗങ്ങൾക്കപ്പുറം വിശാഖംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തുതന്നെ അവിടുത്തെ മുഖപ്രസാദത്തിന്റെ അടിയിൽ ദൃശ്യമാനമായിരുന്ന മ്ലാനത ഒന്നുകൂടി വർദ്ധിച്ചു. അതിൽപ്പിന്നീടു് 1063-ൽ ചെങ്ങന്നൂർ വഞ്ഞിപ്പുഴപ്പണ്ടാരത്തിലെ പ്രാർത്ഥനയനുസരിച്ചു ശോണാദ്രീശ സ്തോത്രമല്ലാതെ മറ്റൊരു സംസ്കൃതിയും രചിച്ചില്ല. 1063-ൽ അവിടുത്തെ ഏകസഹോദരിയുടെ ശിശുപ്രായത്തിലുള്ള പുത്രിയും 1065-ൽ ആ സഹോദരിയും മരിച്ചു. തദനന്തരം വ്യസനാക്രാന്തയായ മാതാവു് അനന്തപുരത്തു കൊട്ടാരത്തിനടുത്തുതന്നെ അവിടുത്തെ ആവശ്യത്തിലേക്കു പ്രത്യേകം പണികഴിപ്പിച്ചുകൊടുത്തിരുന്ന ശ്രീമൂലവിലാസം കൊട്ടാരത്തിൽ പ്രത്യേകമായി താമസിച്ചു. ഭഗവദ്ധ്യാനത്തിൽ ലീനയായി കാലയാപനം ചെയ്ത് 1073-ാമാണ്ടു കർക്കിടകം 18-ാംനു ആ മഹതി സ്വർഗ്ഗാരൂഢയായി. ഈ സംഭവങ്ങളെല്ലാം ആനുഷങ്ഗികമായി ഇവിടെ പ്രസ്താവിച്ചു എന്നേയുള്ളൂ. വാസ്തവത്തിൽ 1063-ൽ ഗുരുനാതന്റെ നിര്യാണത്തിനുമേൽത്തന്നെ കഥാപുരുഷന്റെ ജീവിതത്തിലെ ചതുർത്ഥഘട്ടം ആരംഭിക്കുന്നു.
സംസ്കൃത പാഠശാല
അത്തരത്തലുള്ള മഹാപുരുഷന്മാർക്കു വിശ്രമത്തിനു് ഒരിക്കലും അവസരം കിട്ടുന്നതല്ലല്ലോ. 1064-ൽ തിരുവിതാംകൂറിൽ ഇദംപ്രഥമമായി നിയമ നിർമ്മാണസംവിധാനം ചെയ്തപ്പോൾ അതിലെ ഒരങ്ഗമായി മഹാരാജാവു് അവിടുത്തേയും നിയമിച്ചു. ആ കൊല്ലം മേടമാസം 21-ാം൹ തിരുവനന്തപുരത്തു മഹാരാജാവു് ഒരു സംസ്കൃതപാഠശാല സ്ഥാപിച്ചു് അതിന്റെ ഭരണാധികാരം വലിയകോയിത്തമ്പുരാനു നല്കി; 1065 കർക്കടകത്തിൽ ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ആ പാഠശാലയുടെ പരിശോധകനായി. വളരെക്കാലം അതിന്റെ ചുമതലകളെല്ലാം വഹിച്ചുവന്നതു കഥാപുരുഷൻതന്നെയായിരുന്നു. പിന്നീടു് അവിടത്തെ ആശ്രിതനായ മഹാമഹോപാധ്യായൻ റ്റി. ഗണപതി ശാസ്ത്രികൾ പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളുടെ പ്രകാശനത്തിനു ഗവർമ്മെന്റിനാൽ നിയുക്തനായപ്പോഴും അതിന്റെ സൂത്രധാരത്വം മുഴുവൻ വഹിച്ചതും അവിടുന്നല്ലതെ മറ്റാരുമായിരുന്നില്ല.
ഭാഷാപോഷണം
കണ്ടത്തിൽ വറുഗീസുമാപ്പിള്ള
അക്കാലത്തെ ചില സംഭവവികാസങ്ങൾ വലിയകോയിത്തമ്പുരാനെ തന്റെ ആയുശ്ശേഷം മുഴുവൻ ഭാഷാപോഷണത്തിനു മാത്രമായി വിനിയോഗിക്കുന്നതിനു പ്രേരിപ്പിച്ചു. 1065-ാമാണ്ടു തുലാമാസത്തിൽ കി.പി. അച്യുതമേനോൻ തൃശ്ശൂരിൽ നിന്നു വിദ്യാവിനോദിനി മാസികയും മീനമാസത്തിൽ കണ്ടത്തിൽ വറുഗീസുമാപ്പിള കോട്ടയത്തുനിന്നു മലയാള മനോരമപ്പത്രവും പ്രചരിപ്പിച്ചു തുടങ്ങി. അപ്പോൾ അവയെ സഹായിക്കേണ്ട ഭാരം വലിയകോയിത്തമ്പുരാനു് ഏറ്റെടുക്കാതെ നിവൃത്തിയില്ലെന്നായി. വിശേഷിച്ചും വറുഗീസുമാപ്പിളയും അവിടുന്നുമായി ഗാഢമായ സൗഹാർദ്ദബന്ധം ഉണ്ടായതു ഭാഷയുടെ ബഹുവിധമായ ഉൽക്കർഷത്തിനു് അത്യന്തം പ്രയോജകീഭവിച്ചു. 1067-ൽ വറുഗീസുമാപ്പിള കോട്ടയത്തു് ഒരു കവിസമാജം നടത്തുകയും അതിനെത്തുടർന്നു ഭാഷാപോഷിണിസഭ സ്ഥാപിക്കുകയും ചെയ്തു. ആ സഭയുടെ അധ്യക്ഷസ്ഥാനത്തിൽ വലിയ കോയിത്തമ്പുരാൻ ആരൂഢനായി. അതിന്റെ രസനയായ ഭാഷാപോഷിണി എന്ന പത്രഗ്രന്ഥത്തിന്റെ സാഹിത്യനായകനും അവിടുന്നുതന്നെയായിരുന്നു. 1079-ാമാണ്ടു മിഥുനം 13-ാം൹ വറുഗീസുമാപ്പിള മരിക്കുന്നതുവരെ എല്ലാ വിദ്യാവിഷയങ്ങളായ പ്രവർത്തനങ്ങളിലും അവിടത്തെ കർമ്മസചിവൻ എന്നു പറയേണ്ടതു് അദ്ദേഹത്തെയാണു്. മനോരമയുടെ ആവിർഭാവകാലത്തുത്തന്നെ അദ്ദേഹം ഒരു കവിതാപംക്തി സംവിധാനം ചെയ്തു് അതിന്റെ പ്രസാധകനായി കൊട്ടാരത്തിൽ ശങ്കുണ്ണിയെ നിയമിച്ചു. ആ വഴിക്കും ഭാഷാപോഷിണിയുടെ വാർഷികസമ്മേളനങ്ങൾ വഴിക്കും ഭാഷാപോഷിണിയുടെ വാർഷികസമ്മേളനങ്ങൾ വഴിക്കും കേരളത്തിന്റെ ഒരറ്റംമുതല്ക്കു മറ്റേയറ്റംവരെയുള്ള വിദ്വാന്മാരും കവികളും സമ്പർക്കം പുലർത്തി. സകല കേരളീയ സാഹിത്യകാരന്മാരും ഒരേ തറവാട്ടിലെ അങ്ഗങ്ങളും വലിയകോയിത്തമ്പുരാൻ ആ തറവാട്ടിലെ കാരണവരുമായി. വറുഗീസുമാപ്പിള മരിച്ചതിനുമേലും ഭാഷാപോഷിണീമാസിക കുറേക്കാലം പ്രചരിച്ചു കൊണ്ടിരുന്നു. പ്രസ്തുത സഭയുടെ ഒരു സമ്മേളനം 1086 കന്നിമാസത്തിൽ വൈക്കത്തുവെച്ചു നടക്കുകയും അതിൽ മഹാകവി തന്നെ അഗ്രാസനാധിപത്യം വഹിക്കുകയും ചെയ്തു. അതായിരുന്നു ആ സമതിയുടെ ഒടുവിലത്തെ സമ്മേളനം.
ലേഖകത്വവും ഗ്രന്ഥപരിശോധനയും
കാലക്രമേണ പത്രങ്ങളും മാസികകളും പെരുത്തു; സുഹൃത്തുക്കളുടേയും പരിചിതന്മാരുടേയും സംഖ്യ വർദ്ധിച്ചു. അഖിലഭാരതീയ പ്രശസ്തി അതിനുമുൻപുതന്നെ സിദ്ധിച്ചുകഴിഞ്ഞിരുന്നതിനാൽ പല വിദേശീയപണ്ഡിതന്മാരുടെ സ്നേഹബഹുമാനങ്ങളും ലഭിച്ചു. അവരുമായി കത്തിടപാടുകൾ നടത്തുക, പത്രങ്ങൾക്കും മറ്റും കവിതകൾ അയയ്ക്കുക, ഉത്തിഷ്ഠമാനന്മാരായ ഗ്രന്ഥകാരന്മാരുടെ കൃതികൾ പരിശോധിച്ചു് അഭിപ്രായം രേഖപ്പെടുത്തുക മുതലായവ ആ സാഹിത്യചക്രവർത്തിക്കു് ഒഴിച്ചുകൂടാത്ത മുതലായവ ആ സാഹിത്യചക്രവർത്തിക്കു് ഒഴിച്ചുകൂടാത്ത നിത്യകർമ്മങ്ങളായിത്തീർന്നു. ഈ പുതിയ ഭാരങ്ങളെ വ്യഞ്ജിപ്പിച്ചുകൊണ്ടു് 1067 മീനം 13-ാം൹ അവിടുന്നു കുഞ്ഞിക്കുട്ടൻതമ്പുരാനു് എഴുതിയ ഒരെഴിത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു.
“വിരളവിരളകാവ്യാലാപകേളീപ്രസങ്ഗാഃ
പ്രചുരതരപരാർത്ഥോദ്യോഗനിത്യപ്രവൃത്ത്യാ
കിമപി കിമപി നാനാകാര്യവൈയഗ്ര്യമധ്യേ
കുതുകതരളിതോഹം സാഹിതീം ശീലയാമി.”
1074-ൽ ചന്തുമേനോനു് അയച്ച ഒരു കത്തിൽ “വാസ്തവം പറയുന്നതായാൽ ഇപ്പോൾ ഞാൻ നടത്തിവരുന്ന സാഹിത്യവ്യവസായംപോലെ മറ്റൊന്നും എന്നെ മുഷിപ്പിക്കുന്നില്ല. അഭിപ്രായത്തിനും പരിശോധനയ്ക്കും വന്നുചേരുന്ന പുസ്തകങ്ങൾക്കു് അവസാനമില്ല. പലപ്പോഴും അവയ്ക്കു് അവതാരിക എഴുതുന്നതിനും ശല്യപ്പെടുത്തുന്നുണ്ടു്. ഒരുകാലത്തു് ഇതെല്ലാം ഉന്മേഷകരമായ വ്യവസായമായി എനിക്കു തോന്നിയിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ കുന്നുപോലെ വന്നുകിടക്കുന്ന കയ്യെഴുത്തുപ്രതികൾ നോക്കി എന്റെ മനസ്സു മുട്ടി.” എങ്കിലും അവിടുന്നു് ആ അരോചകമായ കർത്തവ്യവും അത്യന്തം ക്ഷമയോടു കൂടി ആയുരന്തം നിർവഹിച്ചുപോന്നു.
കാവ്യനിർമ്മിതി
വലിയകോയിത്തമ്പുരാന്റെ ഒരു പ്രേഷ്ഠസുഹൃത്തായിരുന്നു ചന്തുമേനോൻ. 1064-ാമാണ്ടു് അങ്കുരിതമായ ആ സൗഹാർദ്ദബന്ധം 1074-ൽ അദ്ദേഹം മരിക്കുന്നതുവരെ ഉത്തരോത്തരം വർദ്ധിച്ചുപോന്നു. ചന്തുമേനോന്റെ പത്നിയുടെ അഭീഷ്ടപൂർത്തിക്കായിട്ടാണു് അവിടുന്നു് 1068-ൽ അമരുകശതകം ഭാഷപ്പെടുത്തിയതു്.
“സുമതികൾമണി ചന്തുമേനവൻതൻ
കമനി മനീഷിണിതന്റെയിച്ഛപോലെ
അമരുകശതകം മണിപ്രവാളം
കിമപി ചമച്ചതു ഞാനയച്ചീടുന്നേൻ”
എന്നു മഹാകവി ആ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ടു്. 1069-ൽ പല കൃത്യാന്തരങ്ങൾക്കിടയിൽ 48 ദിവസംകൊണ്ടു വറുഗീസു മാപ്പിളയ്ക്കു ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി മയൂരസന്ദേശം രചിച്ചു.
വിധുരത
എഫ്. എം. യൂ. എന്ന പദവിക്കുപുറമേ വേറേയും പല ബഹുമതികൾ അവിടുത്തെ സ്ഥാനോന്നതിക്കും സാഹിത്യസേവനത്തിനും അനുരൂപമായി അവിടുത്തേക്കു ലഭിച്ചു. 1070-ൽ അവയ്ക്കെല്ലാം മകുടീഭൂതമായ സി. എസ്.ഐ. എന്ന ഉന്നതബിരുദവും സിദ്ധിച്ചു. അക്കാലത്തു റാണി ലക്ഷ്മീബായിയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരികയായിരുന്നു. അനപത്യതാദുഃഖത്തിന്റെ ദാരുണത ഏതുതരത്തിലുള്ളതാണെന്നു് അനുഭവിച്ച മാതാപിതാന്മാർക്കേ അറിഞ്ഞുകൂടൂ. തന്റെ പത്നിക്കു സന്താനയോഗമില്ലെന്നുള്ള വസ്തുത ഉദ്ദേശം പത്തുകോല്ലത്തിനുമുൻപുതന്നെ അവിടുന്നു ഗ്രഹിച്ചിരുന്നു. “രാജന്യസ്ത്രീമണിയുടെ ഗുണൗഘങ്ങളന്യാദൃശങ്ങൾ” എന്നു മയൂരസന്ദേശത്തിൽ ആ സുകൃതിനിയെപ്പറ്റി മഹാകവി കീർത്തനം ചെയ്തിട്ടുള്ളതു പരമാർത്ഥമാണു്. “കസ്മിംശ്ചിദന്യ വിഷയേ കഥമുത്സുകാ സ്യാദുത്സൃജ്യ കേരളമസംശയമേവ ലക്ഷ്മീഃ?” എന്നു വിശാഖവിജയത്തിൽ അവിടുന്നു സൂചിപ്പിച്ചിട്ടുള്ളതു് അക്കാലത്തു് ആ മനസ്വിനിക്കു് അഭിമുഖീകരിക്കേണ്ടിവന്ന പ്രലോഭനത്തേയും ബിഭീഷികയേയും ഉദ്ദേശിച്ചാണു്. താൻ പുത്രനിർവിശേഷമായി ലാളിച്ചുവളർത്തിയ റാണി പാർവതീബായിയുടെ കനിഷ്ഠപുത്രൻ അശ്വതിതിരുനാൾ 1076-ാമാണ്ടു കന്നിമാസം 25-ാം൹ തീപ്പെട്ടതോരുകൂടി മഹാരാജ്ഞിയുടെ രോഗം വർദ്ധിച്ചു. ആ കൊല്ലം മിഥുനം 2-ാംനു അവിടുന്നു പരലോകപ്രാപ്തയുമായി. ആ മർമ്മഘാതം ഏൽക്കുവാനുള്ള ശക്തി മഹാകവിക്ക്‍ ഒരുതരത്തിലും ഉണ്ടായിരുന്നില്ല. ഈ സംഭവത്തോടുകൂടി നാം അവിടുത്തെ ജീവിതത്തിന്റെ പഞ്ചമഘട്ടത്തിലേക്കു പ്രവേശിക്കുന്നു.
ജീവിതസായാഹ്നം
1076 ചിങ്ങം 16-ാം൹ മഹാരാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട മഹാറാണി സേതുപാർവ്വതീബായിയുടേയും സർവതോമുഖമായ പരിപോഷണത്തിനു ശ്രീമൂലംതിരുനാൾ മഹാരാജാവു് മഹാകവിയെയാണു ചുമതലപ്പെടുത്തിയതു്. അത്യന്തം ആത്മാർത്ഥമായി അതുല്യമായ ഭക്തിയോടുകൂടി അവിടുന്നു് ആ കൃത്യവും നിർവഹിച്ചു. 1080-ൽ അവിടത്തെ ഷഷ്ട്യബ്ദപൂർത്തി ആഘോഷത്തോടുകൂടി സകല കേരളീയരും കൊണ്ടാടി. പല പ്രശസ്തിഗ്രന്ഥങ്ങൾ സംസ്കൃതത്തിലും മലയാളത്തിലും തത്സംബന്ധമായി പ്രാദുർഭവിച്ചു. 1088 തുലാം 22-ാം൹ ഇന്നു നാടുവാണരുളുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മമഹാരാജാവു തിരുമേനി ഭൂജാതനായപ്പോൾ ആ സംഭവത്തിൽ അവിടുന്നു ചരിതാർത്ഥനായി. ആ പഞ്ചമഘട്ടത്തിൽ കോയിത്തമ്പുരാൻ ശാരീരികമായ ശക്തിവൈകല്യം കൊണ്ടും മാനസികമായ ഉന്മേഷക്ഷയംകൊണ്ടും സാഹിത്യ വ്യാപാരങ്ങളിൽനിന്നു് ഉത്തരോത്തരം വിരമിച്ചു് അന്തർമ്മുഖനായി. വൈരാഗ്യധനനായി ആയുശ്ശേഷം നയിക്കുകയായിരുന്നു. 1077-ൽ നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം വിവർത്തനം ചെയ്തു. സ്വ്വാതിതിരുനാൾമഹാരാജാവു് അതിലെ പദ്യങ്ങൾക്കു് അവതാരികയും സ്വമാതുലൻ രാജരാജവർമ്മ കോയിത്തമ്പുരാൻ അവയിൽ നാല്പതിലധികം ശ്ലോകങ്ങൾക്കു വ്യാഖ്യാനവും നിർമ്മിച്ചിരുന്നു എന്നുള്ളതു് അവിടുത്തേക്കു ആ കൃതിയുടെനേർക്കുള്ള ആദരാതിശയത്തിനു ഹേതുഭൂതമായിത്തീർന്നു. അത്തരത്തിൽ സജാതീയദ്വിതീയാക്ഷരപ്രാസം സകല ശ്ലോകങ്ങളിലും ദീക്ഷിച്ചുകൊണ്ടു് ഒരു കാവ്യം അവിടുന്നുണ്ടാക്കിയപ്പോൾ ആ വിഷയത്തിൽ ഭിന്നമതാനുവർത്തിയായിരുന്ന ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ “പ്രാസപ്രയോഗ നിയമത്തയൊഴിച്ചു നവ്യം കാവ്യം” ഒന്നു രചിക്കണമെന്നു് അപേക്ഷിക്കുകയും, ആ അപേക്ഷയ്ക്കു വശംവദനായി ദൈവയോഗം എന്ന ലഘുകൃതി നിർമ്മിക്കുകയും ചെയ്തു. പിന്നീടു് അവിടുന്നു ഭാഷയിൽ ശ്രീപത്മനാഭശതകവും ഒടുവിൽ സ്തുതിശതകവും നിബന്ധിച്ചു. ഈ രണ്ടു കൃതികളും അക്കാലത്തു മഹാകവിയുടെ മനോവൃത്തി എന്തായിരുന്നു എന്നു നമുക്കു കരതലാമലകംപോലെ കാണിച്ചുതരുന്നു. 1088-ൽ താൻ പിതൃതുല്യനായി ആരാധിച്ചിരുന്ന ജ്യേഷ്ഠൻ യശശ്ശരീരനായി; പരപ്പനാട്ടു വലിയ രാജാവു് എന്ന സ്ഥാനം തന്നിമിത്തം അവിടത്തേക്കു സിദ്ധിച്ചു.
സ്വർഗ്ഗാരോഹണം
1090-ാമാണ്ടു ചിങ്ങമാസം അവസാനത്തിൽ പതിവുപോലെ വൈക്കത്തു പോയി പെരുംതൃക്കോവിലപ്പനെ തൊഴുതതിനുശേഷം കഥാപുരുഷൻ അനന്തപുരത്തുകൊട്ടാരത്തിൽ എത്തി അരിപ്പാട്ടു സുബ്രഹ്മണ്യസ്വാമിയേയും വന്ദിച്ചുകൊണ്ടു കന്നി 4-ാം൹ തിരുവനന്തപുരത്തേക്കു മടങ്ങി. വഴിക്കു കായംകുളത്തിനു സമീപം അവിടുന്നു കയറിയിരുന്ന മോട്ടോർകാർ മറിഞ്ഞു. കൂടെയുണ്ടായിരുന്ന എ.ആർ.രാജരാജവർമ്മകോയിത്തമ്പുരാൻ ആ ആഘാതത്താൽ ഹൃദയത്തിൽ ക്ഷതമേറ്റു് അവശനായിത്തീർന്നിരുന്ന അവിടത്തെ പല്ലക്കിൽ കയറ്റി മാവേലിക്കരകൊട്ടാരത്തിലേക്കു കൊണ്ടുപോയി. 6-ാം൹ ആ മഹാത്മാവു് ഇഹലോകവാസം വെടിഞ്ഞു് ആത്മാവിനെ സച്ചിദാനന്ദജ്യോതിസ്സിൽ ലയിപ്പിച്ചു.
സംസ്കൃതശൈലി
വലിയകോയിത്തമ്പുരാനു സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളും ഒന്നുപോലെ സ്വാധീനമായിരുന്നു. അവ മൂന്നിലും അവിടുന്നു പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു. എങ്കിലും ഗൈർവാണിയാണു് അവിടുത്തെ പട്ടമഹിഷി. ആ ഭാഷയിൽ കവനം ചെയ്യുവാൻ അവിടുന്നു 17-ാമത്തെ വയസ്സിൽപ്പോലും ആർജ്ജിച്ചിരുന്ന ഹസ്തലാഘവത്തിന്റെ സ്വരൂപം എന്തെന്നു തിരുനാൾ പ്രബന്ധത്തിൽനിന്നു നാം കണ്ടുകഴിഞ്ഞു; പല പൂർവസൂരികളോടും മഹാകവി പല വിഷയങ്ങളിൽ കടപ്പെട്ടിരുന്നുവെങ്കിലും സർവോപരി അവിടുത്തെ മാർഗ്ഗദർശികളായിരുന്നുവെന്നു് എനിക്കു തോന്നീട്ടുള്ളതു് രണ്ടേ രണ്ടു കവിസാർവഭൗമന്മാർ മാത്രമാണു്-പാരേതന്മാരിൽ മേല്പത്തൂരും സമകാലികന്മാരിൽ ഇലത്തൂരും. മേല്പത്തൂരിന്റെ അപൂർവം ചില ശ്ലോകങ്ങൾ പറയത്തക്ക വൈചിത്ര്യമൊന്നും കണ്ടില്ലെന്നു വരാം: ഇലത്തൂരിന്റെ ചില ശ്ലോകങ്ങൾ നാളികേരപാകത്തിൽ വിരചിതങ്ങളുമാണു്. എന്നാൽ വലിയകോയിത്തമ്പുരാന്റെ ഓരോ കൃതിയും പ്രതിശ്ലോകം പ്രസന്നപ്രൗഢസരസമാണു്. എല്ലാ ശ്ലോകങ്ങളും ഒന്നുപോലെ ധ്വനിപ്രധാനങ്ങളല്ല; എന്നാൽ എല്ലാത്തിലേയും വിവക്ഷിതാർത്ഥപ്രതിപാദകമായ പദവ്യന്യാസം വിസ്മയനീയമായിരിക്കുന്നു. ഒരൊറ്റ ശബ്ദത്തിന്റെ സ്ഥാനത്തിൽ മറ്റൊന്നു വിനിവേശിപ്പിക്കുവാൻ ഒരിക്കലും സാധിക്കുന്നതല്ല. ഗൗഡീരീതിയാണു് അവിടത്തേക്കു് അഭിമതം; ഓജസ്സും കാന്തിയും ഓളംവെട്ടുന്നതാണു് ഓരോ ശ്ലോകവും. അക്കാലത്തു് അവിടത്തേക്കാൾ മഹനീയനായ ഒരു സംസ്കൃതകവി ഭാരതഭൂമിയിൽ ജീവിച്ചിരുന്നില്ലെന്നുള്ളതു് എല്ലാ സഹൃദയന്മാരും സമ്മതിച്ചിട്ടുള്ളതാണു്.
ഭാഷാപദ്യശൈലി
ഭാഷാപദ്യസാഹിത്യം സംബന്ധിച്ചിടത്തോളം വലിയ കോയിത്തമ്പുരാനെ ഒരാചാര്യനും അധ്വദർശകനുമായാണു് പരിഗണിയ്ക്കേണ്ടതു്. ആദ്യത്തെ ഭാഷാനാടകം രചിച്ചതു അവിടുന്നാണെന്നു പറയേണ്ടതില്ലല്ലോ. അതിനുമുൻപുതന്നെ 1042-ാമാണ്ടു് ആൽഫ്രെഡ് എന്ന പേരിൽ ഒരു ചെറിയ ഏകാങ്കനാടകം അവിടുന്നു രചിച്ചതു വിജ്ഞാനമഞ്ജരിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പിന്നീടു് വളരെക്കാലത്തേയ്ക്കു ഭാഷാനാടകങ്ങൾഅവിടുത്തെ ശകുന്തളത്തെ മാതൃകയായി വച്ചുകൊണ്ടു ഇതരകവികൾ എഴുതി. സംഗീതനാടകങ്ങളാണു് ആ സമ്പ്രദായത്തിനു ഒരു മാറ്റം വരുത്തിയതു്. മയൂരസന്ദേശം ഭാഷയിലെ ഒന്നാമത്തെ സന്ദേശകാവ്യമല്ലെങ്കിലും അതെഴുതിയ കാലത്തു് അങ്ങനെയായിരുന്നു ജനങ്ങളുടെ ധാരണ. പ്രാചീനകൃതികളായ ഉണ്ണുനീലിസന്ദേശവും കോകസന്ദേശവും പിന്നീടു കണ്ടെടുത്തവയാണു്. മയൂരസന്ദേശത്തെ അനുകരിച്ചും പല സന്ദേശങ്ങൾ ഭാഷയിൽ ആവിർഭവിച്ചിട്ടുണ്ടു്. മണിപ്രവാളശൈലിയുടെ ഒടുവിലത്തെ പ്രാണപ്രിയനായി അവിടുത്തെ കരുതാം. വെണ്മണിപ്രസ്ഥാനം അവിടുന്നു് അങ്ഗീകരിച്ചില്ല. തന്നിമിത്തം ചില രചനാവൈകല്യങ്ങൾ അവിടത്തെ ആദ്യകൃതികളിലുണ്ടു്. കാലാനുസൃതമായ രുചിഭേദം അവിടത്തേക്കു് അദൃശ്യമായിരുന്നില്ല; പക്ഷേ, താൻ ദീർഘകാലം സ്വച്ഛന്ദമായി വിഹരിച്ചുവന്ന ശൃങ്ഗാഗ്രത്തിൽനിന്നു പെട്ടെന്നു താഴോട്ടിറങ്ങുവാൻ അവിടത്തേക്കു സാധ്യമല്ലായിരുന്നു. എങ്കിലും ക്രമേണ ഓരോ പടിയായി അവിടത്തെ കവിത ജനതാമധ്യത്തിലേയ്ക്കു അവരോഹണം ചെയ്യുകതന്നെ ചെയ്തു. ശാകുന്തളത്തോളം സംസ്കൃതപക്ഷപാതം അമരുകശതകത്തിലില്ല. മയൂരസന്ദേശത്തിൽ അതിനു പിന്നേയും കുറേ കുറവു വന്നിട്ടുണ്ടു്. എങ്കിലും അന്യാപദേശശതകത്തിലും ശ്രീപത്മനാഭശതകത്തിൽപ്പോലും ആ പക്ഷപാതത്തിന്റെ നിഴലാട്ടം കാണാം. എന്നാൽ പരേങ്ഗിതജ്ഞനായ അവിടുന്നു സംസ്കൃതപണ്ഡിതന്മാരല്ലാത്ത കവികളുമായി കത്തിടപാടു നടത്തുമ്പോൾ അവരുടെ ശൈലിതന്നെ കഴിയുന്നതും സ്വീകരിച്ചുവന്നിരുന്നു. താഴെക്കാണുന്ന ശ്ലോകങ്ങളിൽ ആദ്യത്തേതു് നടുവത്തച്ഛൻ നമ്പൂരിക്കും രണ്ടാമത്തേതു് തരവത്തു് അമ്മാളുഅമ്മയ്ക്കും അയച്ചതാണു്.
“പട്ടില്ല നല്ലതിവിടങ്ങളി, ലൊന്നു പിന്നെ
ക്കിട്ടി ക്ഷിതീശ്വരി മമ പ്രിയതൻ പ്രസാദാൽ
കെട്ടിപ്പൊതിഞ്ഞമരുകത്തൊടതിന്നയച്ചേൻ
പൊട്ടിച്ചുനോക്കിയിതമെങ്കിലെടുത്തുകൊൾക.”
“അമ്മാവിനുള്ള തളിർ നവ്യവസന്തലക്ഷ്മി
സമ്മാനമേകുവതു തിന്നു കഴിഞ്ഞിടുമ്പോൾ
അമ്മാ! പുറപ്പെടുമിളംകുയിലിന്റെ പാട്ടു
മമ്മാളുവമ്മയുടെ സൂക്തിയുമൊന്നുപോലെ.”
“കൊള്ളിച്ചുവച്ചു കനകത്തിലുമബ്ജയോനി
പുള്ളിക്കുരങ്ഗമിഴിമാരിലുമായനർത്ഥം
ഉള്ളിൽത്തദാശ പെരുകീട്ടു വിവേകമെല്ലാം
തള്ളിജ്ജനങ്ങൾ ബഹുധാ കലഹിച്ചിടുന്നു.”
എന്ന ശ്ലോകം ഏട്ടൻതമ്പുരാന്റെ നിർദ്ദേശമനുസരിച്ചു എഴുതിയ വൃദ്ധകവിപ്രശ്നോത്തരത്തിലുള്ളതാണു്. സ്തുതിശതകം ഒരു ശുദ്ധഭാഷാകൃതിയാണെന്നു പറയാം. പ്രാസമില്ലാതെ തീർത്ത ദൈവയോഗത്തിൽ
“കൈക്കാണമേകിയവരായതു വാങ്ങുമെന്നു
ലോകപ്രസിദ്ധമതു തെല്ലുമബദ്ധമല്ല
ഏറെപ്പറഞ്ഞുഫലമെന്തപരാധിയായി
ജ്ജേലിൽക്കിടന്നു ജളനീച്ചരപിള്ള ചത്തു.”
“മാൻകണ്ണിയാൾ മലിനമായൊരു തോർത്തുമുണ്ടു
മാറത്തുചേർത്തു മുലമൊട്ടുമറച്ചിരുന്നു;
പാരം പഴക്കമൊന്നരയൊന്നു ചെമ്പൊൽ
ച്ചേലൊത്ത മുട്ടുവരെ മൂടിയുടുത്തിരുന്നു”
ഇത്യാദിപദ്യങ്ങളിൽ അവിടത്തെ കവിതാമഹാരാജ്ഞി കൊട്ടാരത്തിൽനിന്നു കുടിലിൽതന്നെ ഇറങ്ങിവന്നിരിക്കുന്നു. വലിയ കോയിത്തമ്പുരാന്റെ ഭാഷാകാവ്യങ്ങൾക്കു പ്രത്യേകമായി ഒരു തന്റേടവും തറവാടിത്തവും സാരസ്യവും സങ്ഗീതാത്മകതയുമുണ്ടു്. അവയൊന്നും മറ്റുള്ളവരുടെ കാവ്യങ്ങളിൽ അത്ര പ്രകടമായി കാണുന്നതല്ല. അഭിജ്ഞാനശാകുന്തളം എത്രയോ കവികൾ അവിടത്തേതിനേക്കാൾ നന്നാക്കണമെന്നുള്ള അത്യാവശയോടുകൂടി തർജ്ജമചെയ്തു. എന്നിട്ടെന്തായി ഫലം? അവിടത്തെ തർജ്ജമതന്നെയാണു് കാലംകൊണ്ടെന്നപോലെ കമനീയതകൊണ്ടും ഒന്നാമതായി നില്ക്കുന്നതു്.
ഭാഷാഗദ്യശൈലി
ഭാഷാഗദ്യം സംബന്ധിച്ച നോക്കുകയാണെങ്കിൽ വലിയ കോയിത്തമ്പുരാനു പലതരത്തിലുള്ള ശൈലികളുണ്ടായിരുന്നു.അക്‍ബറിലെ ഭാഷ കടിച്ചാൽ പൊട്ടാത്തതാണെന്നു് അതിലെ ഒന്നാമധ്യായത്തിലെ “അസ്തപർവതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തിൽനിന്നും അംബരമധ്യത്തിൽ വിസൃമരങ്ങളായ ബന്ധു കബന്ധുരങ്ങളായ കിരണകന്ദളങ്ങൾ” ഇത്യാദി പ്രഥമവാക്യംമാത്രം വായിച്ചോ മറ്റുള്ളവർ പറഞ്ഞുകേട്ടോ വിധികല്പിക്കുന്നവർ “ഉപക്രമം കണ്ടു ബുദ്ധിക്ഷയത്താൽ പുസ്തകം വലിച്ചെറിഞ്ഞുകളയാതെ അല്പം ക്ഷമയോടുകൂടി വായിച്ചു നോക്കിയാൽ അങ്ങോട്ടങ്ങോട്ടു സംസ്കൃതപദപ്രയോഗം കുറവാണെന്നു കാണുന്നതുകൂടാതെ തങ്ങളുടെ ശ്രമം നിഷ്പ്രയോജനമായി എന്ന പശ്ചാത്താപത്തിനു യാതൊരുവിധത്തിലും ഇടയില്ലെന്നു് അവർക്കു് ഒടുവിൽ നിശ്ചയമായി ബോധപ്പെടുന്നതുമാണ്” എന്നു ഗ്രന്ഥത്തിന്റെ അവതാരികയിൽ അവിടുന്നു നല്കീട്ടുള്ള ഉപദേശമനുസരിച്ചു പ്രവർത്തിക്കുന്നതു നന്നായിരിക്കും. അക്‍ബറിലേയും, മഹച്ചരിതസംഗ്രഹത്തിലേയും ഭാഷയെക്കാൾ ലളിതമാണു് സന്മാർഗ്ഗവിവരണത്തിലേയും ഭാഷ; അതിലും കുറേക്കൂടി ലളിതമായ ഒരു ഗദ്യശൈലിയാണു് വിജ്ഞാനമഞ്ജരിയിലും സന്മാർഗ്ഗപ്രദീപത്തിലും അങ്ഗീകരിച്ചുകാണുന്നതു്. സ്വാനുഭവങ്ങളെ വിവരിക്കുന്ന മൃഗയാസ്മരണകളിൽ സർവസാധാരണമായ മലയാളംതന്നെ പ്രയോഗിച്ചിരിക്കയും ചെയ്യുന്നു. “ എന്നാൽ അവരുടെ ഉപദേശങ്ങളെ പരീക്ഷിച്ചുനോക്കീട്ടുള്ളതു് എത്രയും അപൂർവമായിട്ടു മാത്രമേയുള്ളു. ഉണ്ടയിട്ടു ഒരുത്തന്റെ നെഞ്ചിൽ വെടിവെച്ചാൽ ആ ഉണ്ട അവന്റെ നെഞ്ചിൽ തട്ടി താഴെ വീഴുന്ന സമ്പ്രദായം ആ വിധത്തിൽ പരീക്ഷിക്കുവാൻ എനിക്കു ധൈര്യമില്ലാതെ ഒരു മുണ്ടു മടക്കി ചുമരിൽ ഇട്ടു വെടി വെച്ചുനോക്കിയപ്പോൾ ഉണ്ട ആ മുണ്ടിൽ തട്ടി യാതൊരു കെടുതലും ചെയ്യാതെ അതിൽ തട്ടി താഴത്തു വീണു” എന്നിത്തരത്തിലാണു് ആ ഉപന്യാസത്തിലെ വാക്യങ്ങളുടെ ഗതി. താഴത്തെ ക്ലാസ്സുകളിലെ ആവശ്യത്തിനുവേണ്ടി എഴുതിയ രണ്ടാംപാഠത്തിലേയും മൂന്നാംപാഠത്തിലേയും വാചകരീതി ആ ക്ലാസ്സുകൾക്കു യോജിച്ച വിധത്തിൽ കോമളമാക്കിയിരിക്കുന്നു. “കേശവൻ കഞ്ഞിയും കൂട്ടാനും വാങ്ങിക്കൊണ്ടു വീട്ടിൽ വന്നു തീ കത്തിച്ചു കഞ്ഞിക്കു കുറച്ചു ചൂടു പിടിപ്പിച്ചു് അതു രണ്ടു കിണ്ണങ്ങളിലാക്കി, ഒരു പീഠം പിടിച്ചു കട്ടിലിന്റെ അരികിലിട്ടു് ആ കിണ്ണം രണ്ടും, കൂട്ടാൻ രണ്ടു കുത്തിലയിൽ ആക്കി അതുംകൂടി, പീഠത്തിന്റെ മുകളിൽ വെച്ചു” എന്നിപ്രകാരമാണു് ആ പുസ്തകങ്ങളിലെ ഭാഷ, പ്രകരണത്തിനൊത്ത ഭാഷാരീതിയാണു് ആ വശ്യവാക്കു എല്ലാ അവസരങ്ങളിലും പ്രയോഗിച്ചിരുന്നതു്. ഒരു വസ്തുത നാം വിശേഷിച്ചും ഓർമ്മിക്കേണ്ടതുണ്ടു്. മലയാളത്തിലെ ഗദ്യശാഖയ്ക്കു് അവിടത്തെ പാണിസ്പർശമേല്ക്കുന്നതുവരെ പറയത്തക്ക സാധുത്വമോ സൗഷ്ഠവമോ ഉണ്ടായിരുന്നില്ല. അപരൂപമായിരുന്ന ആ ശാഖയ്ക്കു ആകർഷകത വർദ്ധിപ്പിച്ചതു അവിടുന്നാണു്. ആ മഹാപുരുഷൻ വെട്ടിത്തുറന്നു സംസ്കാരപൂതവും ചമൽക്കാരപൂർണ്ണവുമാക്കിയ സരണിയിൽക്കൂടിത്തന്നെയാണു് ഭാഷഗദ്യകാരന്മാർ ഇപ്പോഴും സഞ്ചരിയ്ക്കുന്നതു്. ഇന്നു ഭാഷയിൽ പ്രചുരപ്രചാരങ്ങളായ പല സജീവശബ്ദങ്ങളും ആദ്യമായി പ്രയോഗിച്ചതു് അവിടുന്നാണെന്നു അനേകം പേർ അറിഞ്ഞിരിക്കുകയില്ല. ഭാഷാഗദ്യത്തിനു കേരളമൊട്ടുക്കു ഐകരൂപ്യം വരുത്തുവാൻ സഹായിച്ചതും അവിടത്തെ കൃതികൾ തന്നെയാണു്.
കൃതികൾ—സംസ്കൃതം
(1) തിരുനാൾ പ്രബന്ധം (1036), (2) നക്ഷത്രമാല (1041), (3) ഗുരുവായുപുരേശസ്തവം (1041), (4) ശൃംഗാരമഞ്ജരീഭാണം (1043), (5) ചിത്രശ്ലോകാവലി (1044), (6) കംസവധചമ്പു (1044), (7) തുലാഭാരശതകം (1045), (8) പാദാരവിന്ദശതകം (1045), (9) ലളിതാംബാദണ്ഡകം (1050), (10) ക്ഷമാപണസഹസ്രം (1053-54), (11) യമപ്രണാമശതകം (1055), (12) ശത്രുസംഹാരപ്രാർത്ഥനാഷ്ടകം, (13) ക്ഷമാപണാഷ്ടകം, (14) ത്രിശത്യന്തരം; ലളിതാംബാസ്തോത്രം, (15) ദണ്ഡനാഥാസ്തോത്രം, (16) ചങ്ഗണാദ്രീശ്വരീസ്തോത്രം, (ഇവയെല്ലാം 1052-നും 55-നും ഇടയ്ക്കു്), (17) സ്കന്ദശതകം, (18) നാരദീയമഹിമാനുവർണ്ണനം, (19) നാരായണപഞ്ചാശത്തു്, (20) നരസിംഹാവതാരം, (21) വഞ്ചിപതിശതകം, (22) അമൃതമഥനം (ഇവ നാലും ബാല്യകാലകൃതികൾ), (23) ശ്രീവിശാഖവിജയം മഹാകാവ്യം (1055-നുമേൽ), (24) വിക്ടോറിയാചരിതസംഗ്രഹം (1062), (25) വ്യാഘ്രാലയേശശതകം (1063), (26) ശാകുന്തളപാരമ്യം, (27) ശോണാദ്രീശസ്തോത്രം അഥവാ ആര്യാസ്തോത്രം (1085) എന്നിവയാകുന്നു വലിയ കോയിത്തമ്പുരാന്റെ സംസ്കൃതകാവ്യങ്ങൾ. ഇവ കൂടാതെ 1050-നും 1055-നും ഇടയ്ക്കു, (28) പ്രക്രിയാസർവസ്വത്തിനും, 1058-ൽ, (29) ശുകസന്ദേശത്തിനും ഓരോ ലഘുടിപ്പണികളും എഴുതി. ദാവാനലവർണ്ണനത്തിൽ നാലു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. അവ മാനവിക്രമ ഏട്ടൻ രാജാവിന്റെ ആവശ്യമനുസരിച്ചു രചിച്ചതാണു്. അവയ്ക്കു പ്രത്യേകിച്ചു് അക്കം കൊടുക്കണമെന്നു തോന്നുന്നില്ല. (30) സന്മാർഗ്ഗസംഗ്രഹം ആദ്യം ഇംഗ്ലീഷിൽനിന്നു മലയാളത്തിലും പിന്നീടു് നീതിസാരസർവസ്വം എന്ന പേരിൽ സംസ്കൃതത്തിലും വിവർത്തനം ചെയ്തു. ഇവ കൂടാതെ പഞ്ചഗ്രാമാഷ്ടകം (അഞ്ചില്ലത്തു ശ്രീകൃഷ്ണനെപ്പറ്റി) ഷഡങ്കുരേശാഷ്ടകം (ആറന്മുളത്തേവരെപ്പറ്റി) ഇങ്ങനെ വേറെയും പല ചില്ലറ സ്തോത്രങ്ങളുണ്ടു്. ജാതിനിരൂപണവും മറ്റും സംസ്കൃതത്തിൽ അവിടുന്നു രചിച്ച ഉപന്യാസങ്ങളാണു്.
അവയുടെ സ്വരൂപം
ആദ്യമായി അവിടത്തെ സംസ്കൃതകൃതികളെപ്പറ്റിത്തന്നെ പ്രസ്താവിക്കാം. അവയിലാണല്ലോ അവിടത്തെ കവിസാർവഭൗമയശസ്സു സർവ്വോപരി അധിഷ്ഠിതമായിരിക്കുന്നതു്. തിരുനാൾപ്രബന്ധത്തെക്കുറിച്ചു പ്രതിപാദിച്ചുകഴിഞ്ഞു. നക്ഷത്രമാല 27 ശ്ലോകങ്ങളടങ്ങിയതും ആയില്യം തിരുനാൾ മഹാരാജാവിനു ജി.സി.എസ്.ഐ. എന്ന ബിരുദം ലഭിച്ചപ്പോൾ മഹാകവി സമർപ്പണം ചെയ്തതുമായ ഒരു സ്തോത്രമാണു്. ഗുരുവായുപുരേശസ്തവത്തിൽ അകാരാദിക്രമത്തിനു് ‘അ’ മുതൽ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങളിൽ ആരംഭിയ്ക്കുന്ന 51 ശ്ലോകങ്ങളാണുള്ളതു്. മേദിനിയിലും നാനാർത്ഥരത്നമാലയിലും കാണുന്ന അർത്ഥവത്തുക്കളായ ഏകാക്ഷരശബ്ദങ്ങൾ ആ ആവശ്യത്തിനു സ്വീകരിച്ചിട്ടുണ്ടു്. തന്നെ ബാധിച്ച രക്തവാതത്തിന്റെ ഉപശാന്തിക്കുവേണ്ടിയാണു് അവിടുന്നു പ്രസ്തുത സ്തോത്രം രചിച്ചതു്. ശൃങ്ഗാരമഞ്ജരീഭാണവും കംസവധചമ്പുവുമേയുള്ളു ദേവതാപരങ്ങളോ രാജപരങ്ങളോ അല്ലാത്ത കൃതികൾ. അനുഷ്ടുപ്പുവൃത്തത്തിൽ 12 ശ്ലോകങ്ങൾമാത്രം ഉൾക്കൊള്ളുന്ന ശാകുന്തളപാരമ്യത്തെ ഒരു ചെറിയ അലങ്കാരശാസ്ത്രനിബന്ധമെന്നു വേണം പറയുവാൻ.
“വേണീവീരചരിത്രാദി വീരേ പ്രാശസ്ത്യമർഹതി;
മാലത്യാദി തു ശൃംഗാരേ; ക്ഷുദ്രമന്യദ്രസാന്തരേ;
അനുപ്രവിശ്യ ഖേലദ്ഭിസ്സർവചേതോഹരം രസം
ശ്ലാഘ്യേഷു പര്യവസ്യദ്ഭിരുപദേശേഷു ഭൂരിഷു
അന്യുനാധികൈ(?)വസ്തുസ്വാഭാവ്യൈകാവമർശിഭിഃ
അത്യക്തരചനൗചിത്യൈസ്സ്വാദിമതിശയാന്വിതൈഃ
യതോഭിരാമം വ്യാഹാരൈശ്ശാകുന്തളമതോ വയം
സർവരൂപകസാമ്രാജ്യപദത്വം തസ്യ മന്മഹേ.”
എന്നീ ശ്ലോകങ്ങളിൽ മഹാകവി ശാകുന്തളത്തിന്റെ പരമൗൽകൃഷ്ട്യം സ്ഥാപിക്കുന്നു. ശൃംഗാരമഞ്ജരിയിൽ ഔദ്ധത്യപരിഹാരരൂപത്തിൽ ആദ്യവും അനുവാചകന്മാർക്കു് ഉപദേശരൂപത്തിൽ അവസാനത്തിലും ഓരോ ശ്ലോകമുണ്ടു്. അവ പ്രകൃതത്തിൽ ഉദ്ധരിക്കുന്നതു സമീചീനമായിരിക്കും.
‘തഥാ ന പ്രൗഢത്വം ന ഭവതി തഥാ വാ മധുരതാ
തഥാന്യൈരക്ഷുണ്ണാ ഗരിമഭരിതാർത്ഥാ ന ച ഗിരഃ
യഥാ ഗംഭീരേഷു പ്രഥിതകവിഗുംഫേഷു, തദപി
സ്ഫുരദ്വാത്സല്യാസ്താം ശൃണുത ഭണിതിം നൂതനകവേഃ.”
“സാഹിത്യാമൃതവാരിധേരസദൃശീം ഗംഭീരതാം മാനവാ
വിജ്ഞായൈവ ഭൂജംഗപുംഗവ ഗവീസിദ്ധാന്തസാരാനപി
ദൂരോത്സാരിതമത്സരാഃ കവിഗിരാം ഗർഹാസ്തുതീ കുർവതാ
മേതദ്ദൃഷ്ടമദുഷ്ടമേതദിതി ന സ്വച്ഛന്ദമുദ്ഘുഷ്യതാം.”
ചിത്രശ്ലോകാവലിയും ആയില്യംമഹാരാജാവിനെപ്പറ്റിയുള്ള ഒരു സ്തോത്രംതന്നെ. അതിൽ ഏകാക്ഷരം, ഗോമൂത്രികാബന്ധം, ചക്രബന്ധം, ഖഡ്ഗബന്ധം, നാഗബന്ധം, പത്മബന്ധം മുതലായ ശബ്ദചിത്രശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അതുപോലെ ക്ഷമാപണസഹസ്രത്തിലെ 47-ാമത്തെ വിംശതിയിലും പല ശബ്ദചിത്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ടു്. മഹാകവിയുടെ വശ്യവചസ്ത്വവും പാണ്ഡിത്യപാരമ്യവും അവ രണ്ടിൽ നിന്നും ഗ്രഹിക്കാം. ആയില്യം തിരുനാൾ മഹാരാജാവിന്റെ തുലാഭാരോത്സവത്തെ അധികരിച്ചു് അവിടുന്നു് രചിച്ച തുലാഭാരശതകംതന്നെ 1060-ാമാണ്ടു വിശാഖംതിരുനാൾ മഹാരാജാവിന്റെ തുലാഭാരോത്സവത്തിലും ചില ഭേദഗതികൾ വരുത്തി സമർപ്പിച്ചു. തുലാഭാരശതകത്തിന്റെ പ്രഥമദശകത്തിൽ തുലാപുരുഷദാനമാഹാത്മ്യവും, ദ്വിതീയദശതകത്തിൽ രാജധാനിയിൽ വന്നുചേരുന്ന ജനസമൂഹത്തിന്റെ സൽക്കാരവും എന്നിങ്ങനെ ഓരോ ദശകത്തിൽ ഓരോ വിഷയമാണു് വർണ്ണിച്ചിരിക്കുന്നതു്. മൂന്നാമത്തേയും ഒൻപതാമത്തേയും ദശകങ്ങൾ ചിത്രശ്ലോകമയങ്ങളും അഞ്ചാമത്തെ ദശകം യമകവുമാണു്. ആറാമത്തെ ദശകത്തിൽ ഗായകന്മാരുടേയും ഏഴാമത്തെ ദശകത്തിൽ പണ്ഡിതന്മാരുടേയും സദസ്സുകളെ വിവരിക്കുന്നു.
പാദാരവിന്ദശതകം ആയില്യംതിരുനാൾ മഹാരാജാവിന്റെ പാദപത്മങ്ങളുടെ മഹിമാതിശയത്തെ വിഷയീകരിച്ചു നിർമ്മിച്ച ഒരു കൃതിയാണു്. അതു തന്നെ അല്പം പരിഷ്കരിച്ചു ശ്രീമൂലകരാമവർമ്മമഹാരാജപാദപത്മശതകം എന്ന പേരിൽ പ്രസിദ്ധീകരിച്ചു് ശ്രീമൂലംതിരുനാൾമഹാരാജാവിനും കാഴ്ച വച്ചു. ലളിതാംബാദണ്ഡകം ബന്ധനസ്ഥനാകുന്നതിനു സ്വല്പം മുൻപു പ്രേയസിയുടെ അപേക്ഷയനുസരിച്ചു ഉണ്ടാക്കിയതാണു്. ക്ഷമാപണസഹസ്രത്തേയും യമപ്രണാമശതകത്തേയും (പ്രണാമശതകമെന്നും പറയും) വിശാഖവിജയത്തേയുംപറ്റി മേൽ പ്രസ്താവിക്കാം. ശത്രുസംഹാരപ്രാർത്ഥനാഷ്ടകത്തിൽ വലിയകോയിത്തമ്പുരാൻ കാത്യായനീദേവിയേയും ക്ഷമാപണാഷ്ടകത്തിൽ കാമാക്ഷീദേവിയേയും അഭിസംബോധനംചെയ്തു തന്റെ ബന്ധമോക്ഷത്തിനായി പ്രാർത്ഥിക്കുന്നു. ത്രിശത്യന്തരം മന്ത്രശാസ്ത്രസമ്പ്രദായത്തിൽ രചിച്ചിട്ടുള്ള ഒരു സ്തോത്രമാണു്. സുപ്രസിദ്ധമായ പുരാതനത്രിശതിയാണു് അതിന്റെ മാതൃക.
“ജനാ നിന്ദന്തു ജനനി സ്തവമേനം സ്തുവന്തു വാ
യദി പ്രസന്നാ ഭവതീ കൃതാർത്ഥസ്താവതാസ്മ്യഹം.
സത്സമാജാസ്തോത്രമിദം ന നിന്ദേയുഃ കഥഞ്ചന
സമാജാ യദി നിന്ദേയുഃ കിമനേനാസ്യ ഹീയതേ?”
എന്നു കവി സമാധാനപ്പെടുന്നു. 117 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ലളിതാംബാസ്തോത്രത്തിൽ ലളിതാസഹസ്രനാമത്തിലെ ക്രമമനുസരിച്ചുള്ള ദേവീസംജ്ഞകളെല്ലാം ഘടിപ്പിച്ചിട്ടുണ്ടു്. കാരാഗൃഹവാസിയായ വസുദേവൻ ലളിതാംബികയുടെ പ്രീതിക്കായി നിർമ്മിച്ചതാണു് ആ സ്തോത്രമെന്നു പീഠികയിൽ പറയുന്നുണ്ടെങ്കിലും പ്രകൃതത്തിൽ കവിതന്നെയാണു് ആ വ്യക്തി. ദണ്ഡനാഥ ലളിതാദേവിയുടെ സേനനായികയാണല്ലോ; ആ ദേവതയോടു ശത്രുസംഹാരാർത്ഥമായുള്ള പ്രാർത്ഥനയാണു് ദണ്ഡനാഥാസ്തോത്രം. സ്കന്ദശതകം കുലദേവതയായ ഹരിപ്പാട്ടു സുബ്രഹ്മണ്യനെപ്പറ്റിയുള്ളതാണു്. വിക്ടോറിയാചരിത സങ്ഗ്രഹം വിക്ടോറിയാ ചക്രവർത്തിനിയുടെ സ്ഥാനാരോഹണം സംബന്ധിച്ചുള്ള സുവർണ്ണജൂബിലി 1062-ാമാണ്ടു കുംഭമാസം 5-ാംനു ഭാരതമെങ്ങും ആഘോഷിച്ച അവസരത്തിൽ മഹാകവി നിർമ്മിച്ചു. “വിക്ടോറിയാ വിജയതാം ശരദാം ശതം സാ” എന്നാണു് അതിലെ ഓരോ ശ്ലോകത്തിലും ചതുർത്ഥപാദം ഘടിപ്പിച്ചിരിക്കുന്നതു്. 1063-ൽ വയ്ക്കത്തു കുംഭമാസാഷ്ടമിക്കു തൊഴാൻ പോയപ്പോൾ അവിടുന്നു് ഒരു സഹസ്രകലശമടിയന്തിരം നടത്തുകയും ഓരോ ദിവസം പത്തു ശ്ലോകങ്ങൾ വീതം പത്തു ദിവസംകൊണ്ടു രചിച്ചു് അവ മുഖമണ്ഡപത്തിൽവെച്ചു ചൊല്ലിക്കയും ചെയ്തു അതാണു് വ്യാഘ്രാലയേശശതകസ്തവം. ശോണാദ്രീശസ്തോത്രം ചെങ്ങന്നൂർ പാർവതീ ദേവിയെപ്പറ്റിയുള്ള ഒരു സ്തവമാണു്. അതിന്റെ ഉത്ഭവത്തിനുള്ള കാരണം മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ.
ചില ശ്ലോകങ്ങൾ
ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു് ഈ കൃതികളിലെ കവനശൈലി പ്രദർശിപ്പിക്കാം.
“കല്പാന്തോൽക്കടനാട്യധൂർജ്ജടിജടാജൂടോദരത്വങ്ഗിത
സ്വർഗ്ഗങ്ഗാജലധവളീമദഭിദാചഞ്ചുഃ കഥം കഥ്യതാം
ഹാരസ്യാസ്യ ദിഗങ്ഗനാകുചതടീപാടീരപീയൂഷരുക്‍
പത്രാളീമകരീകരിഭൂമകരീ ഹീരപ്രഭാമഞ്ജരീ.”
(നക്ഷത്രമാല)
“ഏതേ ജാഗ്രതി വാതപോതലളിതവ്യാതോദദോലായിതാഃ
പുഷ്യത്സൗരഭകേതകീസമുദയാംഃ പാന്ഥാശയോദ്വേജയാഃ
ഊരീകൃത്യ വിയോഗിഘാതദുരിതം ഭൃങ്ഗച്ഛലേന സ്ഥിതാൻ
മന്യേ മന്മഥമത്തഹസ്തിരദനാങ്കൂരാൻ കരാളാനിമാൻ.”
(ശൃങ്ഗാരമഞ്ജരി, കൈതപ്പൂക്കൾ)
പ്രാചീനാശാധുരീണദ്വിരദപരിവൃഢോ
ത്തുങ്ഗകുംഭോപദിഗ്ദ്ധ
സ്ഫായൽസിന്ദൂരപാംസുവ്യതികരവിലസ
ന്മണ്ഡലശ്ചണ്ഡഭാനുഃ
താവജ്ജൈവാതൃകാംശുഗ്ലപിതകമലിനീ
ജീവനാഗണ്യപുണ്യ
വ്യാപാരപ്രാപ്തലക്ഷ്മീഭരമധുരമഹോ
മേദുരഃ പ്രാദുരാസീൽ.”
(കംസവധചമ്പു, സൂര്യോദയം)
“ശ്രീമാനാനമ്രഭൂമീപതിമകുടതട
പ്രോതമാണിക്യമാലാ
സീമാതിക്രാന്തകാന്തിപ്രഗുണിതചരണാം
ഭോരുഹാരുണ്യഭൂമാ
ഭൂമാവാചന്ദ്രതാരം ജയതു സിതയശോ
രാശിനീശാരിതാശോ
ഭീമാരാതിച്ഛിദാകോവിദഭുജഗരിമോ
ഡ്ഡാമരോ രാമരാജഃ.”
(തുലാഭാരശതകം)
സന്ധ്യാകാന്ത്യനുബന്ധബന്ധുരലസദ്ബന്ധൂ കപുഷ്പപ്രഭാ
ബാഹൂബാഹവിമേദുരാഹവകലാധൗരന്ധരീം ബിഭൂതീ
ശ്രീവഞ്ചിക്ഷിതിപാകശാസന! ഭവൽപാദാരവിന്ദദ്യുതി
ശ്രേണീശോണിമകന്ദളീ വിജയതേ വിഭ്രാജയന്തീ ദിശഃ.”
(പാദാരവിന്ദശതകം)
മന്ദാരദ്രുമദുർമ്മദം ദമയതേ വന്ദാരുകാമാർപ്പണൈ
രിന്ദാവാനനശോഭയാ വിദധതേ നിന്ദാവദാഭിഖ്യതാം
കുന്ദാഹംകൃതിഹാരമന്ദഹസിതസ്യന്ദായ ലോകത്രയീ
കന്ദായേശ്വരനന്ദനായ ഭവതു സ്കന്ദായ തുഭ്യം നമഃ.”
(സ്കന്ദശതകം)
“അഭുദ്ഗച്ഛദഖണ്ഡശീതകിരണാഹങ്കാരസർവങ്കഷ
സ്ഫായന്മഞ്ജിമസമ്പദാനനഗളൽകാരുണ്യമന്ദസ്മിതം
ഖദ്യോതായുകോടിനിസ്തുലമഹസ്സന്ദോഹപാരമ്പരീ
ഖദ്യോതീകരണപ്രവീണസുഷമം വാതാലയേശം ഭജേ.”
(ഗുരുവായുപുരേശ്സ്തവം)
വ്യാഘ്രാലയേശശതകത്തിലെ ദശമദശകം നാരയണീയം ദ്വിതീയ ദശകത്തോടു സമസ്കന്ധമായി പരിലസിക്കുന്നു.
“ചൂഡാമണീകൃതതുഷാരമയൂഖലേഖം
ഭസ്മീകൃതത്രിപുരഭാസുരഫാലനേത്രം
ഭക്താശുഭക്ഷപണദക്ഷകൃപാകടാക്ഷ
മക്ഷാമധാമതിലപുഷ്പസദൃക്ഷനാസം.
സ്ഫാരദ്യുതിസ്ഫടികദർപ്പണദർപ്പഹാരി
ഗണ്ഡോല്ലസദ്ഭുജഗകുണ്ഡലലോഭനീയം
ബിംബാധരച്ഛവികരംബിതദന്തപങക്തി
കാന്തിച്ഛടാച്ഛുരിതസുന്ദരമന്ദഹാസം;
വിശ്വാവനവ്യസനഭക്ഷിതകാളകൂട
ക്ഷ്വേളാങ്കമേളനസകാളിമകണ്ഠനാളം
വ്യാളാവലീവലയപാളിലസൽകുഠാര
സാരങ്ഗകാഭയവരാങ്കിതബാഹുദണ്ഡം;
ശൈലാധിരാജതനയാകുചകുങ്കുമാങ്ക
വക്ഷഃകവാടഘടിതാഹിവരോപവീതം
അശ്വത്ഥപത്രസദൃശോദരമേദുരാഭ
മാവർത്തഭങ്ഗിഭരഭങ്ഗുരനാഭിഗർത്തം”
ഇത്യാദി ശ്ലോകങ്ങൾ ഏതു സഹൃദയന്റെ ഹൃദയത്തെയാണു് അപഹരിക്കാത്തത്.
1071-ൽ ശേഷയ്യാശാസ്ത്രികൾക്കു് എഴുതിയ ഒരു കത്തിൽ “ഒരു കാലത്തു സരസ്വതീദേവി ഞാൻ വിചാരിക്കുമ്പോൾ എന്റെ മുന്നിൽ ആവിർഭവിക്കുമായിരുന്നു. എന്നാൽ ഇപ്പോഴാകട്ടേ കാറ്റു മാറിവീണിരിക്കുകയാണു്. സംസ്കൃതകവനവാസന അഭ്യാസത്തിന്റെ അഭാവംകൊണ്ടു തീരെ നിരുന്മേഷയായിത്തീർന്നിരിക്കുന്നു” എന്നു മഹാകവി വിലപിക്കുന്നുവെങ്കിലും അവിടത്തെ സാരസ്വതസൗരഭം പണ്ടത്തെ നിലയിൽത്തന്നെ പ്രസരിച്ചിരുന്നു എന്നു കാണിക്കുവാൻ ശോണാദ്രീശസ്തോത്രത്തിൽനിന്നു രണ്ടു ശ്ലോകം പകർത്തിക്കാണിക്കാം. ആ കൃതി പല ഭാഗങ്ങളിലും മൂകപഞ്ചശതിയിലെ ആര്യാശതകത്തെ അനുസ്മരിപ്പിക്കുന്നു.
“അരുണഗിരിസ്ഥേമവതീ വിസൃമരഘുസൃണാഭിരാമധാമവതീ
പ്രഥമപതിപ്രേമവതീ പ്രദിശതു മേ കാമിതാനി ഹൈമവതീ”
“അലയാമോദമനന്യജകലയാമോദിതശിവാം മഹാമായാം
കലയാമോരുണഭൂഭൃന്നിലയാമോങ്കാരകലശസിന്ധുസുതാം.”
ക്ഷമാപണസഹസ്രം
ക്ഷമാപണസഹസ്രംപോലെ ഹൃദയദ്രവീകരണചണമായ ഒരു കാവ്യം ഇതരഭാഷകളിലില്ല.
ലക്ഷ്മീം ദദ്യാദ്ദയാലുസ്സരസിജനയനഃ
കാശ്യപീവല്ലഭോ മേ
ഭക്താഭീഷ്ടപ്രദായീ വിബുധസമുദയ
സ്തുയമാനാപദാനഃ
നാരീണാം പ്രീതിദാതാ മദനജനയിതാ
സംശ്രിതാഹീനഭോഗോ
ദേവസ്സന്താപഹാരീ സകലസുമനസാ
മുത്തമഃ പൂരുഷാണാം”
എന്ന പ്രഥമശ്ലോകം ശ്രീപത്മനാഭനേയും മഹാരാജാവിനേയും പരാമർശിക്കുന്നു. തനിക്ക് തന്റെ ‘ലക്ഷ്മി’യെ തിരിയെ കിട്ടണം എന്നാണു് കവിയുടെ പ്രാർത്ഥന.
“ലോകാനാമസി ബാന്ധവസ്ത്വമനിശം സന്മാർഗ്ഗമാസേവസേ
ത്വത്തോ ധർമ്മസമുദ്ഭവോഥ കമലോല്ലാസോ ഭവന്മൂലകഃ
ത്വാം പ്രത്യക്ഷമുദീക്ഷ്യ ദേവ മുദിതം ദോഷാന്തരായച്ഛിദം
ചക്രസ്യേവ മമ പ്രിയാധിഗമനം സ്യാദേവ മോദാവഹം”
എന്ന ഒടുവിലത്തെ ശ്ലോകത്തിലും അതുപോലെ രണ്ടർത്ഥം-ആദിത്യപരമായും മഹാരാജപരമായും-ഉണ്ടു്. ‘പ്രിയാധിഗമനം’ എന്ന പദം ഭാവഗർഭമയമായാണു് പ്രയോഗിച്ചിരിക്കേണ്ടതെന്നു പറയേണ്ടതില്ലല്ലോ. പ്രസ്തുത കൃതി അൻപതു വിംശതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു; ഓരോ വിംശതിയിലും വൃത്തത്തിനു ഭേദമുണ്ടു്. തന്നെ മഹാരാജാവു ശിക്ഷിച്ചതിൽ താൻ വ്യസനിക്കുന്നില്ലെന്നു കവി നിവേദനം ചെയ്യുന്നു.
“ദൂയേഹം കിയദപി നൈവ സാപരാധോ
ദണ്ഡോഭൂന്മയി വിഹിതസ്ത്വയേതി മത്വാ
യദ്ബ്രൂതേ മനുരപി രാജ്ദണ്ഡിതാനാം
പാപൗഘക്ഷയകൃതനാകലോകലാഭം.”
പക്ഷേ, ദുർജ്ജനങ്ങളുടെ അസൂയനിമിത്തമാണു് തനിക്കു് ആ ആപത്തു വന്നതു്.
“ഉൽക്കർഷം ഭവദനുവർത്തിനോ മമോച്ചൈ
രാലോക്യ വ്യഥിതമഭൂന്മനഃ ഖലാനാം
അശ്രാന്തം മനസി പരോദയാസഹാനാം
ദുഷ്ടാനാമുദയതി ദുസ്ത്യജാ ഹ്യസൂയാ.”
ആലപ്പുഴക്കൊട്ടാരത്തിൽ താമസിക്കുമ്പോൾ സർക്കാരുദ്യോഗസ്ഥന്മാർ ആഹാരംപോലും മുട്ടിച്ചു തന്നെ പലവിധത്തിൽ കഷ്ടപ്പെടുത്തി.
“അബിഭരുരധികാരിണസ്ത്വദീയാ
മയി നിതരാമധികാരിതാം തദാനീം
അപി വിവിധമുപദ്രവം ദിശന്തോ
ദ്ധുരതിമാത്രമഥാധികാരിതാം മേ.”
“അനുദിനമശനാർത്ഥമിഷ്ടദാനം
നിഖിലമഭ്രദ്ഭവതാ നിയുക്തമേവ
യദി പുനരധികാരിഭിസ്സ്വകുക്ഷിം
ഭരിഭിരിദം ന കൃതം കു ഏഷ ദോഷഃ?”
ശിക്ഷയ്ക്കു് ഒരു കാലാവധി കല്പിയ്ക്കാത്തതാണു് തനിയ്ക്കു് അത്യന്തം മർമ്മഭേദകമായി തോന്നിയിട്ടുള്ളതു്.
“ഉചിതസ്യാപി ദണ്ഡസ്യ ഭവതാ രചിതസ്യ മേ
അപരിച്ഛിന്നതാ ധൈര്യമർമ്മഭേദായ സാജനി.”
കാരാഗൃഹബന്ധനത്തിൽനിന്നു മോചിപ്പിച്ച തന്നെ ഗൃഹബന്ധനത്തിൽനിന്നു കൂടി മോചിപ്പിയ്ക്കാത്തതു് ഒന്നു നോക്കിയാൽ അധികസങ്കടത്തിന്നു കാരണമാണു്.
“കാരാഗാരേ തത്ര വസൻ നാന്യമവിന്ദം
ഖേദം ദത്താദ്ദൃഷ്ടജനൈസ്ത്വദ്വിനിയുക്തൈഃ
ആഹാരാദ്യം സർവമഭൂത്തത്ര വിതീർണ്ണം
നൈതസ്യാർത്ഥേ കോപി തദാ ക്ലേശ ഉദീതഃ”
“ദാരിദ്ര്യാംഭോരാശിനിമഗ്നേത്ര കുടുംബേ
വാസാന്നിത്യം ക്ലേശമഹം ഭൂരി ഭുരാമി
ന സ്വാതന്ത്ര്യം ഗന്തുമിതോ മേ ബഹിരന്യം
ദേശം യത്ര സ്വൈരമഹം ജീവനകൃത്സ്യാം.”
“പ്രാഗ്വദ്ബന്ധേ ക്ഷേപയ വാ ക്ഷിപ്രമമുഷ്മാദ്
ഗേഹക്ലേശാന്മോചയ വാ, മാരയ വാസ്മാൻ.”
“പ്രദേഹി മേ ബന്ധനമിന്ധനം വാ.”
“ഗളിതകളങ്കപൂർണ്ണകലശീതഗഭസ്തിരുചി
പ്രചയകചാകചിപ്രധനചുഞ്ചുയശഃപ്രകരൈഃ
ക്ഷിതിവലഭേദനാതിധവളീകൃതദ്വിഗ്വലഭേ
ന തവ ലഭയേ നാഥ! കിമഹം കരുണാകണികാം?”
എന്നും മറ്റും വാഗ്ദേവതയുടെ മഞ്ജീരശിഞ്ജിതം ഭാവുകന്മാർക്കു പ്രകടമായി കേൾക്കാവുന്ന നിരവധി പദ്യങ്ങൾ ഈ കൃതീയിലുണ്ടു്. രസനിർഭരങ്ങളായ ആ പദ്യങ്ങൾക്കു പുറമേ എത്ര ചിത്രശ്ലോകങ്ങൾ, എത്ര മുദ്രാലംകൃതപദ്യങ്ങൾ, എത്ര ശ്ലിഷ്ടകല്പനകൾ, എത്ര ദ്വാദശപ്രാസഘടനകൾ, എന്നുവേണ്ട വിദ്വൽപ്രിയങ്ങളായ എത്ര വിഭിന്നരീതികളിലുള്ള കാവ്യ ശില്പങ്ങൾ ഈ ബൃഹന്നിബന്ധത്തിലുണ്ടെന്നു പരിച്ഛേദിച്ചു പറയുക പ്രയാസം തന്നെ.
യമപ്രണാമശതകം
“സാധുവൈധുര്യകൃൽകം സബാധിതാ മാഥുരാ ജനാഃ
യമപ്രണാമശതകം കിമപ്യതേ വിതേനിരേ”
എന്ന പീഠികയോടുകൂടിയാണു് ഈ കൃതി ആരംഭിക്കുന്നതെങ്കിലും ഇതിന്റെ നിർമ്മാണോദ്ദേശം സുവിദിതമാണെന്നു സൂചിപ്പിച്ചുകഴിഞ്ഞു. പ്രസ്തുത ശതകത്തിലെ ഓരോ ശ്ലോകവും ഓരോ വജ്രായുധമാണു്. ഗൗഡീരീതിയുടെ പ്രചണ്ഡതാണ്ഡവമാണു് നാം അതിൽ ആപാദചൂഡം ഭയചകിതരായി നിരീക്ഷിക്കുന്നതു്. ഒരു ശ്ലോകം മാത്രം പകർത്തിക്കാണിക്കാം.
“ഖട്വാരൂഢേഷു കട്വാചരണവിരഹിതഃ
കഷ്ടമിഷ്ടേഷു ഖട്വാ
മാരൂഢാൻ ബാഢമുദ്വേജയതി വിഷമധീ
രേഷു വൈരായമാണഃ
ദോർദ്ദണ്ഡോദ്യന്മുസൃണ്ഠീപടുതരഹതിഭിഃ
പിണ്ഡിപിണ്ഡീതി പിണ്ഡീ
ബ്രാധ്നേ! മൂർദ്ധാനമസ്യാവനിഭൃദപശദ
സ്യാഞ്ജസൈഷ പ്രണാമഃ.”
ശ്രീവിശാഖവിജയം
വിശാഖം തിരുനാൾ മഹാരാജാവിന്റെ ജീവിതത്തേയും രാജ്യഭരണത്തേയും വിഷയീകരിച്ചു വിരചിച്ചിട്ടുള്ളതാണു് പ്രസ്തുതമഹാകാവ്യം. 1060-ാമാണ്ടു മഹാരാജാവു നിർവഹിച്ച തുലാപുരുഷദാനത്തോടുകൂടി ആ കൃതി സമാപ്തമാകുന്നു. ആകെ 20 സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. അതു് ഒരു ‘വിജയ’കാവ്യമാകയാൽ സ്വർഗ്ഗാരോഹണവൃത്താന്തം ചേർത്തിട്ടില്ല. വിശാഖവിജയത്തിന്റെ വിവിധഗുണഗനങ്ങളെ വിശകലനം ചെയ്യുവാനുള്ള അവസരം ഇതല്ല; സഹൃദയന്മാർ അവ അറിയനമെങ്കിൽ ആ കാവ്യം സമഗ്രമായിത്തന്നെ വായിക്കനം. ഒരു ശ്ലോകം ഉദ്ധരിച്ചു മാതൃക കാണിക്കാം.
“ഹാലശോ (?) ഷ്ണീഷശോഭാപരിഗതനിടിലഃ
പദ്മപത്രായതാക്ഷ
സ്തുംഗഭ്രാജിഷ്ണുനാസസ്തുലിതപരിണമദ്-
ബിംബകമ്രാധരോഷ്ഠഃ
കുംബുഗ്രീവഃ കവാടപ്രതിഭടവികടോ
രസ്തടശ്ശാതകുക്ഷി:
കുക്ഷിൽ സുക്ഷത്രിയോ മേ കിരതി സഖി! ദൃശോ
രേഷ പീയൂഷവർഷം.”(സപ്തമസർഗ്ഗം)
വിശാഖം തിരുനാൾ മഹാരാജാവു് കാണികളുടെ നയനങ്ങളിൽ എന്നപോലെ പ്രസ്തുതകാവ്യം ഭാവുകന്മാരുടെ ശ്രവണങ്ങളിൽ പീയൂഷവർഷം ചെയ്യുന്നു. ആയില്യം തിരുനാൾ മഹാരാജാവിനോടു കഥാപുരുഷനു് അതികഠിനമായ വിദ്വേഷത്തിനു കാരണമുണ്ടായിരുന്നു. എങ്കിലും അവിടത്തെപ്പറ്റിയുള്ള ആദരാതിശയം വിശാഖ വിജയത്തിൽ വേണ്ടവിധത്തിൽ പ്രകടീകരിച്ചിട്ടുണ്ടു്. ആസന്നമരണനായ അവിടുന്നു തന്റെ പ്രഥമ ശത്രുവായി കരുതിയിരുന്ന വിശാഖം തിരുനാൾ യുവരാജാവിനെ അടുക്കൽ വിളിച്ചു് ഇങ്ങനെ അരുളിച്ചെയ്യുന്നു.
“ആയുസ്സുദീർഘമനപായമനാമയത്വ
മൈശ്വര്യമക്ഷയമനന്തമഭീഷ്ടയോഗം
വിദ്യാമവദ്യരഹിതാം വിപുലാഞ്ച കീർത്തിം
പുഷ്ണാതു വത്സ! സതതം തവ പദ്മനാഭഃ.
ധന്യോഹമദ്യ പരചിന്മയമേമി ധാമ
കർമ്മക്ഷമേ ത്വയി സമർപ്പിതരാജ്യഭാരഃ
ധർമ്മോസ്മദീയകുലദൈവതമിത്യവേത്യ
നീത്യാ പ്രശാധി പൃഥിവീം കുലശേഖരസ്ത്വം.
ദുർമ്മന്ത്രിണോത്ര ബഹവസ്തവ ധാർമ്മികസ്യ
ധീഭേദമാരചയിതും നിയതം യതേരൻ
കാമാന്ന ജാതു ന ഭയാന്ന ച ലോഭതോ വാ
കർമ്മ സ്വകീയമവധീരയ ധീരവര്യ.”
യമപ്രണാമശതകംകൊണ്ടു വല്ല അപരാധവും അവിടുന്നു് ആചരിച്ചുപോയിട്ടുണ്ടെങ്കിൽ അതിനു് മേലുദ്ധരിച്ച ശ്ലോകങ്ങളെക്കൊണ്ടും മറ്റും പര്യാപ്തമായ പരിഹാരവും നേടീട്ടുണ്ടു്.
പ്രക്രിയാസർവ്വസ്വടിപ്പണി
പ്രക്രിയാസർവ്വസ്വത്തിനു മഹാകവി വലിയ ടിപ്പണിയൊന്നും രചിച്ചിട്ടില്ല. “പ്രക്രിയാസർസ്വം ശ്രീനാരായണഭട്ടവിരചിതം ക്വചിദ്വലയാങ്കിതൈഷ്ടിപ്പണൈസ്സൂത്രാങ്കാദിവഭിശ്ച കേരളവർമ്മണാ പരിഷ്കൃതം” എന്നേ അവിടുന്നു് ആ ഉദ്യമത്തെപ്പറ്റി പറയുന്നുള്ളു. ഇരുപതാമത്തെ ഖണ്ഡമായ ഛാന്ദസം “ബഹുസ്ഥലേഷു ഗവേഷിതോപ്യേതാവൽപര്യന്തം നാധിഗതഃ” എന്നു പറഞ്ഞിട്ടുണ്ടു്. ഭട്ടതിരി യങ്ലുക്‍ഖണ്ഡത്തിന്റെ അവസാനത്തിൽ
“നിത്യം സ്യാമ യുഷം, യുഷാനിഹ കഥാ ശ്രോതും
യുഷാഭിശ്ച ന
സംവാസോസ്തു നമോ യുഷഭ്യമനിശം, കോന്യോ ഹി
ധന്യോ യുഷാൽ?
ദുസ്സാധം ന യുഷാകമസ്തി യുഷ വൈ മർത്ത്യസ്യ മുക്തിഃ കരേ
യുഷ്യാ തുഷ്യാതി സജ്ജനേന ഭുവനം ഹേ കൃഷ്ണ ലീലാഭ്രമാഃ”
എന്നൊരു കഠിനമായ ശ്ലോകം ചേർത്തിട്ടുണ്ടു്. വലിയകോയിത്തമ്പുരാൻ അതിനു ടിപ്പണി, താഴെ ചേർക്കുന്നവിധത്തിൽ എഴുതിയിരിക്കുന്നു. “യുഷ്മാനാചഷ്ട ഇതി ണിചി, ക്വപി, യുഷം ഇത്യാദീനി രൂപാണി, യുഷ്മാനാചക്ഷാണ ഇത്യാദി രർത്ഥഃ, യുഷ, യുഷ്മാനാചക്ഷാണസ്യ മർത്ത്യസ്യ മുക്തിഃ കരേ വൈ ഇതി നിശ്ചയാർത്ഥകമവ്യയം. യുഷ്യാ, യുഷ്മാനാചക്ഷാണേന സജ്ജനേന ഭുവനം തുഷ്യതി. ഏഷാം പ്രക്രിയാസ്ത്വേ തദനന്തരസുബന്തധാതുഖണ്‍ഡേ വക്ഷ്യന്തേ.”
ഭാഷാപദ്യം
ഭാഷയിൽ (31) ഹനുമദുത്ഭവം, (32) ധ്രുവചരിതം, (33) മത്സ്യവല്ലഭവിജയം, (34) പ്രലംബവധം, (35) പരശുരാമവിജയം, (36) സോമവാരവ്രതം ഉത്തരഭാഗം എന്നീ ആറു് ആട്ടക്കഥകൾ, (37) കേരളീയഭാഷാശാകുന്തള നാടകം (തർജ്ജമ), (38) അമരുകശതകം (തർജ്ജമ), (39) മയൂരസന്ദേശം, (40) അന്യാപദേശശതകം (തർജ്ജമ), (41) ദൈവയോഗം, (42) ശ്രീപദ്മനാഭപദപത്മശതകം, (43) സ്തുതിശതകം എന്നിവയാണു് അവിടത്തെ പ്രധാനങ്ങളായ പദ്യകൃതികൾ. ഇവ കൂടാതെ (44) കൈരളീപ്രശസ്തി, (45) അഷ്ടമിരോഹിണീമാഹാത്മ്യം കൈകൊട്ടിക്കളിപ്പാട്ടു് ഇങ്ങനെയും ചില ലഘുകൃതികൾ അവിടുന്നു രചിച്ചിട്ടുണ്ടു്.
ആട്ടക്കഥകൾ
ഇവയിൽ സോമവാരവ്രതം ഉത്തരഭാഗം കണ്ടുകിട്ടീട്ടില്ല. അതു 1050-ാമാണ്ടു് ഒടുവിലാണു് ആരംഭിച്ചതെന്നും, യമുനയിൽ തോണി മുങ്ങി ചന്ദ്രാങ്ഗദൻ അദൃശ്യനായപ്പോൾ സീമന്തിനി “വിധവത വഹിച്ചു” എന്നവസാനിക്കുന്ന ഒരു ദണ്ഡകംവരെ എഴുതിയപ്പോഴാണു് അവിടത്തെ ബന്ധനത്താൽ മഹാരാജ്ഞിയ്ക്കു വൈധവ്യകല്പമായ ദു:ഖം സംഭവിച്ചതെന്നും കാണുന്നു. 1055-ൽ അരിപ്പാട്ടു താമസിക്കുമ്പോൾ ആ കഥ പൂരിപ്പിക്കണമെന്നുള്ള മാതാവിന്റേയും ജ്യേഷ്ഠന്റേയും ആജ്ഞയ്ക്കു് വിധേയനായി അങ്ങനെ ചെയ്തു. അതുകഴിഞ്ഞു് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ ദമ്പതിമാർക്കു പുനസ്സമാഗമവും സിദ്ധിച്ചു. ആട്ടക്കഥകളിൽ അവിടുത്തേയ്ക്കു അഭിരുചി ജനിപ്പിച്ചതും ഗുരുഭൂതനായ അമ്മാവൻതന്നെയായിരുന്നു. 1039-ാമാണ്ടു ഹനുമദുത്ഭവം ലക്ഷദീപാവസരത്തിൽ ഇദംപ്രഥമമായി അഭിനയിയ്ക്കപ്പെട്ടു. അടുത്തതായി രചിച്ചതു മത്സ്യവല്ലഭവിജയമാണു്. അതിന്റെ നിർമ്മിതി 1040-1042 എന്നീ കൊല്ലങ്ങൾക്കിടയിലാണു്. ധ്രുവചരിതം 1043 ധനു 17-ാംനു മുതൽ 26-ാംനുവരെയുള്ള പത്തുദിവസംകൊണ്ടു മറ്റു കൃത്യശതങ്ങൾക്കിടയിൽ നിർമ്മിച്ചതായിക്കാണുന്നു. അതിൽ പദങ്ങളിൽ സാർവത്രികമായി അന്ത്യപ്രാസം ഘടിപ്പിച്ചിട്ടുണ്ടു്. ആദ്യത്തെ കൃതികൾ രണ്ടും കിളിമാനൂർ കോയിത്തമ്പുരാന്റേയും മൂന്നാമത്തേതു് അവനവഞ്ചേരി (ഹരിഹരഭാഗവതരുടേയും) നിർദ്ദേശമനുസരിച്ചു് ഉണ്ടാക്കീട്ടുള്ളതാണു്. അവ മൂന്നും ഗായകദൃഷ്ട്യാ പരിശോധിച്ചതും ഹരിഹരഭാഗവതർതന്നെയാണു്. പ്രലംബവധം ജ്യേഷ്ഠന്റെ നിയോഗമനുസരിച്ചു നിർമ്മിച്ചു. അദ്ദേഹംതന്നെയാണു് കഥ തീർച്ചപ്പെടുത്തുകയും രങ്ഗവിഭാഗം വ്യവസ്ഥപ്പെടുത്തുകയും പദങ്ങളുടെ മട്ടും മറ്റും നിശ്ചയിക്കുകയും ചെയ്തതു്. ആ ആട്ടക്കഥയും ഏതാനും ദിവസങ്ങൾകൊണ്ടു രചിച്ചതാണു്. പരശുരാമവിജയം അത്തംതിരുനാൾ കൊച്ചുതമ്പുരാന്റെ ആവശ്യപ്രകാരം ഒന്നരദിവസംകൊണ്ടുണ്ടാക്കി.അത്തംതിരുനാളിന്റെ ജനനം 1030-ാമാണ്ടും മരണം 1053-ാമാണ്ടുമായിരുന്നതിനാൽ 1046-നുമേൽ 1050-ാമാണ്ടിനകമാണു് ആ കഥയുടെ രചന എന്നൂഹിക്കാം. മഹാകവിയുടെ ആട്ടക്കഥകൾക്കു് അവ എഴുതിയ കാലത്തു നല്ല പ്രചാരമുണ്ടായിരുന്നു എങ്കിലും ഇപ്പോൾ അവയെ അഭിനേതാക്കൾ രങ്ഗത്തിൽ വളരെ വിരളമായിട്ടേ പ്രയോഗിക്കുന്നുള്ളു. അതിന്നുള്ള മുഖ്യകാരണങ്ങളായി അവയുടെ നവ്യത്വത്തേയും സംസ്കൃതജടിലമായ ശൈലിയേയും ഗണിക്കാം. പ്രലംബവധം തുടങ്ങിയുള്ള കഥകൾ അവയ്ക്കു മുൻപുള്ളവയേക്കാൾ സരളങ്ങളാണു്. സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ അവയെല്ലാം ഉത്തമകക്ഷ്യയിൽത്തന്നെ നിലകൊള്ളുന്നു.
“കല്പാന്തോച്ചണ്ഡചണ്ഡീശ്വരപടുനടനാരംഭചഞ്ചൽപദാഗ്ര
പ്രൗഢാഘാതപ്രഭിന്നസ്ഫടികഗിരിതടസ്ഫാരഗംഭീരനാദഃ”
(ഹനുമദുത്ഭവം)
എന്നും,
“ദാഢാകോടിദൃഢോപലഗ്നകരടിപ്രൗഢാസ്ഥികൂടച്ഛടാ
ഗാഢാപൂരിതവക്ത്രകോടരഗഭീരാഢൗകിതക്ഷ്വേളിതാ”
(പ്രലംബവധം)
എന്നും മറ്റുമുള്ള ശ്ലോകങ്ങളുടെ പ്രൗഢി പ്രശംസനീയമായിരിക്കുന്നു.
“നീവാരാൻ വാരനാരീകരസരസിരുഹാൽ
സാദരം സ്വീകരോതി
ഗ്രീവാമുന്നമ്യ യസ്മിൻ കുവലയരമണോ
ത്സംഗശായീ കരംഗഃ
ദേവാധീശഃ പുരാന്യാസുലഭശതമഖീ
പുണ്യനിർവാഹധന്യോ
യാവൽ പാദാരവിന്ദാനതസകലസുധാ
ദീദിവിർദ്ദേദിവീതി”
ഇത്യാദി ശ്ലോകങ്ങളിലെ അർത്ഥചാതുര്യവും ആസ്വാദ്യമാണു്. മത്സ്യവല്ലഭവിജയത്തിലെ “അംഗജതുല്യമനോജ്ഞമൂർത്തേ-സുര-പുംഗവഭാസുരഭൂരികീർത്തേ” എന്നു തുടങ്ങുന്ന കുമ്മിയും, “ധരണീധരേന്ദ്രനുടെ പരിണാഹവർണ്ണനേ” എന്നാരംഭിക്കുന്ന പർവതവർണ്ണനവും മറ്റും അനുവാചകന്മാരുടെ ഹൃദയത്തെ അത്യന്തം ചമൽക്കരിക്കുന്നു. ശൃംഗരരസപ്രതിപാദകങ്ങളായ പദങ്ങളുടെ മാധുര്യവും സാമാന്യമല്ല. ധ്രുവചരിതത്തിൽ ഉത്താനപാദൻ സുരുചിയെ അനുനയിപ്പിക്കുന്ന അധോലിഖിതമായ പദം പരിശോധിക്കുക.
“കാമിനി നിശമയ മാമകവാണീം കാറണിവേണിമണേ!
താമരസായതബന്ധുരനയനേ! സാമജപരിവൃഢമന്ഥരഗമനേ!
(കാമി)
ചന്ദനശൈലസമീരൻ ശശിമുഖി ചാലിതഭംഗകിശോരൻ
തുന്ദിലസൗരഭസാരൻ സുന്ദരി തോദിതവിരഹിശരീരൻ
മന്ദമണഞ്ഞുവരുന്നു മനോഹരകുന്ദരദേ! പരിദീപിതമാരൻ
(കാമി)
വിലസതി ഹിമകരബിംബം സമ്പ്രതി വിഹസതി കുമുദകദംബം
ചലമിഴിയരുതു വിളംബം ദിശ മമ ചാരു തവാധരബിംബം കളമൊഴി
മന്മഥപരവശനാം മമ കാമിനി ഭവൽകൃപതാനവലംബം
(കാമി)
ശീതകരോപമവദനേ! നാമിഹ ശീതളവല്ലീസദനേ
മേദുരകൗസുമശയനേ തുടരുക മന്മഥകേളികളുടനേ
ഭീതചമൂരുകിശോരവിലോചനഭർത്സനപടുതമമഞ്ജിമനയനേ
(കാമി)”
ഇതു് ഏതാട്ടക്കഥയിലെ ഏതു ശൃംഗാരപദത്തോടും കിടനില്ക്കുന്നതാണു്.
കേരളീയഭാഷാശാകുന്തളം
1056-ലും 1057-ലുമായി രചിച്ചതാണു് ഈ നാടകം എന്നു പറഞ്ഞുവല്ലോ. അതിന്റെ ആമുഖോപന്യാസത്തിൽ ആ തർജ്ജമയിൽ സംസ്കൃതപദപ്രയോഗം അല്പം ബഹുലീഭവിച്ചിട്ടുണ്ടെന്നും ഔത്തരാഹന്മാർക്കു് അഭംഗി എന്നു തോന്നുന്ന ശൈലീഭേദം അങ്ങിങ്ങു കാണാമെന്നും അവിടുന്നു സമ്മതിച്ചിട്ടുണ്ടു്. എല്ലാ ശ്ലോകങ്ങൾക്കും “കണ്ഠനാളമഴകിൽത്തിരിച്ചു്”, “ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ”, മേദസ്സറ്റു മെലിഞ്ഞു “കുക്ഷി ലഘുവാം”, “നാലുകെട്ടിലധികാരമുദ്രയായ്”, “മാനോടൊത്തുവളർന്നു”, “ഭക്ത്യാസേവിക്ക പൂജ്യാൻ”, “മാനോടൊത്തുവളർന്നു”,“ഭക്ത്യാസേവിക്കപൂജ്യാൻ”, “മുന്നേ ഞാൻ നിരൂപിച്ചുപോൽ” മുതലായവയെപ്പോലുള്ള സാരള ്യമില്ല. “ശമധനരായ മാമുനിജനേഷു”, “ശാലയെച്ചൂഴവേ ക്ലപ്തധിഷ്ണ്യാഃ”, “ശശി കുമുദാനേവ” ഇത്യാദി ശ്ലോകങ്ങൾ ഏറ്റവും കഠിനങ്ങൾ തന്നെ. ഈ രണ്ടു ന്യൂനതകളുടേയും പരിഹാരത്തിനുവേണ്ടിയാണു് പഴയകൃതി ആവശ്യമെന്നു തോന്നിയിടത്തോളം പരിഷ്കരിച്ചു “മണിപ്രവാളശാകുന്തളം” എന്ന പേരിൽ 1087-ൽ വീണ്ടും പ്രസിദ്ധീകരിച്ചതു്. എങ്കിലും അതും സംസ്കൃതജ്ഞന്മാരല്ലാത്ത സാധാരണകേരളീയർക്കു സുഗ്രഹമല്ല. ഏ.ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ ആയിടയ്ക്കു മലയാളശാകുന്തളം എന്നപേരിൽ മറ്റൊരു തർജ്ജമ പ്രസിദ്ധീകരിച്ചു. എന്നാൽ അവയ്ക്കു രണ്ടിനും തമ്മിൽ വലിയ അന്തരമുണ്ടു്. വലിയകോയിത്തമ്പുരാന്റെ ശ്ലോകങ്ങളുടെ സംഗീതമാധുരി അനന്യസുലഭമാണെന്നുള്ളതു സർവസമ്മതമാണു്. മൂലശ്ലോകങ്ങളുടെ അർത്ഥം ഏറ്റക്കുറച്ചിൽ കൂടാതെ ഭാഷയിൽ സംക്രമിപ്പിക്കുന്നതിനു വലിയകോയിത്തമ്പുരാനുള്ള വൈദഗ്ദ്ധ്യത്തെക്കുറിച്ചും ആർക്കും ഭിന്നാഭിപ്രായമില്ല. കേരളീയഭാഷാശാകുന്തളം ആവിർഭവിച്ച കാലത്തു് അതിലെ പല ശ്ലോകങ്ങളും വണ്ടിക്കാർക്കുപോലും മനഃപാഠമായിരുന്നു. അത്ര ധാരാളമായി അഭിനയഭാഗ്യം സിദ്ധിച്ച മറ്റൊരു ഭാഷാനാടകവും (സംഗീത നാടകങ്ങൾ ഒഴിച്ചുനോക്കിയാൽ) കേരളത്തിൽ നാളതുവരെ ഉണ്ടായിട്ടില്ലെന്നുള്ളതും പ്രത്യേകിച്ചു വക്തവ്യമാണു്.
അമരുകശതകം
അമരുകശതകത്തെക്കാൾ മഹനീയമായ ഒരു ശൃംഗാരകാവ്യം സംസ്കൃതത്തിലില്ല; അതു ശരിക്കു തർജ്ജമ ചെയ്യണമെങ്കിൽ വലിയ കോയിത്തമ്പുരാനെപ്പോലെയുള്ള ഒരു പണ്ഡിതപ്രവേകനും അനുഭവരസികനും സഹൃദയധുരീണനും മഹാകവിമൂർദ്ധന്യനുമല്ലാതെ സാധിക്കുന്നതുമല്ല. അത്രയ്ക്കു് ഉൽക്കൃഷ്ടമാണു് ആ കാവ്യത്തിന്റെ ധ്വന്യാത്മകത്വവും രസനിർഭരതയും. ആ ഭാരമേറിയ കൃത്യം അവിടുന്നു് അനായാസമായി നിർവഹിച്ചിരിക്കുന്നു. രചനസംബന്ധിച്ചു നോക്കുകയാണെങ്കിൽ കേരളീയഭാഷാശാകുന്തളത്തിലെ ചില വൈകല്യങ്ങൾ അതിലും അല്പാല്പം കടന്നുകൂടീട്ടുണ്ടു്. എങ്കിലും പല ശ്ലോകങ്ങൾ ആ വിഷയത്തിലും അനവദ്യങ്ങളാണു്. അധോലിഖിതങ്ങളായ പദ്യങ്ങൾ നോക്കുക.
“ജാതാലസ്യം തിരിഞ്ഞും കിമപി മുഹൂരട
ഞ്ഞും പ്രിയത്താലലിഞ്ഞും
ഹ്രീതാരള ്യം നിറഞ്ഞും ക്ഷണമെതിരെയണ
ഞ്ഞും നിമേഷം വെടിഞ്ഞും
വീതാശങ്കം ഹൃദന്തർഗ്ഗതമതു വെളിവാ
ക്കുന്നപോലുള്ള ദൃഷ്ട്യാ
നീതാൻ മുഗ്ദ്ധേ! കഥിക്കേതൊരു സുകൃതിയെയാ
ണിന്നു വീക്ഷിച്ചിടുന്നു?”
“കാന്തൻ പോയ്വന്നശേഷം കഥമപി പകലുൽ
കണ്ഠയോടേ കഴിച്ചി
ട്ടന്തർഗ്ഗേഹത്തിലെത്തിജ്ജഡസഖികൾ കഥാ
വിസ്തരം ചെയ്തിടുമ്പോൾ
എന്തോ എന്നെക്കടിച്ചെന്നധികവിവശയായ്
ച്ചൊല്ലി വസ്ത്രം കുടഞ്ഞ
പ്പൂന്തേൻനേർവാണിയേറ്റം രതിരഭസഭരം
പൂണ്ടു ദീപം കെടുത്തി.”
മയൂരസന്ദേശം
മയൂരസന്ദേശംപോലെ ഹൃദയദ്രുവീകരണപ്രഭാവമുള്ള ഒരു ഭാഷാസന്ദേശകാവ്യം അതിൽപ്പിന്നീടു് ആരും രചിച്ചിട്ടില്ല. അന്യത്ര ദർശനീയങ്ങളല്ലാത്ത പല വൈശിഷ്ട്യങ്ങളും അതിനുണ്ടു്. മേഘസന്ദേശം അതിനു് അർദ്ധാസനം നല്കണമെന്നു് ഒരു സഹൃദയനും വാദിക്കുന്നതല്ല. എന്നാൽ ഇതിവൃത്തത്തെസ്സംബന്ധിച്ചിടത്തോളം കാളിദാസകൃതി കേരളവർമ്മകൃതിയ്ക്കു പുറകിൽനിന്നേ മതിയാകൂ. ആദ്യത്തേതിൽ ഒരു യക്ഷൻ മേഘത്തെ തന്റെ സന്ദേശഹരനാക്കുന്നു; രണ്ടാമത്തേതിൽ കവിതന്നെയാണു് മയൂരത്തെ പ്രിയതമയുടെ സന്നിധിയിലേയ്ക്കു് അയയ്ക്കുന്നതു്. ഉഗ്രമായ രാജശാസനം നിമിത്തം വലിയകോയിത്തമ്പുരാൻ അരിപ്പാട്ടു ബന്ധനസ്ഥനായി താമസിക്കുകയായിരുന്നു എന്നതു വാസ്തവത്തിൽ നടന്ന ഒരു സംഭവമാണു്. യക്ഷന്റെ പ്രഭാസം ഒരു വർഷത്തേയ്ക്കു നീണ്ടുനിന്നതായി കാളിദാസൻ ഉപന്യസിച്ചാൽമാത്രമേ അദ്ദേഹത്തിന്റെ കാവ്യം പുരോഗമിക്കുകയുള്ളു. ഒന്നു സങ്കല്പചിത്രം; മറ്റേതു സ്വാനുഭവചിത്രം. തദനുരോധേന മയൂരസന്ദേശത്തിനുള്ള മഹിമാതിശയം അനുക്തസിദ്ധമാകുന്നു. കേരളവർമ്മ ദേവനെ വിധി പതിപ്പിച്ച പങ്കത്തിൽനിന്നു് ഒരു ജഗന്മോഹനമായ ചെന്താമരപ്പൂ വിരിഞ്ഞു. അതാണു് പ്രസ്തുത സന്ദേശം. അതിന്റെ കലാശില്പത്തിൽ കവി കരുതിക്കൂട്ടിക്കൊണ്ടു സ്വഭാവോക്തിസുന്ദരമായ വസ്തുവർണ്ണനത്തിനു പ്രാധാന്യം നല്കിയിരിക്കുന്നു. അരിപ്പാട്ടുനിന്നു തിരുവനന്തപുരത്തേയ്ക്കുള്ള മാർഗ്ഗവിവരണത്തിന്റെ തന്മയത്വം 1053-മാണ്ടിടയ്ക്കാണു് ആ സന്ദേശം കവി അയച്ചിരിയ്ക്കുന്നതായി സങ്കല്പിച്ചിട്ടുള്ളതു് എന്നനുസ്മരിച്ചു് അന്നത്തെ സ്ഥിതിഗതികൾ ഗ്രഹിച്ചു വായിക്കുന്നവർക്കു് വിശിഷ്യ അനുഭവദേദ്യമായിരിക്കും. ഔചിത്യയുക്തമായല്ലാതെ ഒരു ശബ്ദവും അവിടുന്നു് ആ കൃതിയിൽ പ്രയോഗിച്ചിട്ടില്ല. നിഷ്പക്ഷബുദ്ധിയോടുകൂടി അന്തഃപ്രവേശം ചെയ്യുന്ന ഭാവുകന്മാർക്കു് അതു ക്ഷണത്തിൽ ബോധപ്പെടുകയും ചെയ്യും. അഭിജ്ഞാനവാക്യമായി ആ കാവ്യത്തിൽ ഘടിപ്പിച്ചിരിക്കുന്ന
“ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാൻ
നീലാപാങ്ഗേ! കമപി നിഹനിച്ചീടിനേൻ നീഡജത്തെ;
മാലാർന്നാരാൽ മരുവുമിണയെക്കന്റു നീ താം ച നേതും
കാലാഗാരം സപദി കൃപയാ കാതരേ! ചൊല്ലിയില്ലേ!”
എന്ന ശ്ലോകത്തിൽ “പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോന്നീടു”മെന്നുള്ളതിനു സഹൃദയഹൃദയം തന്നെയാണു് സാക്ഷി. “ഭൂയശ്ചാഹ ത്വമസി ശയനേ കണ്ഠലഗ്നാ പുരാമേ” എന്നിത്തരത്തിലുള്ള ഒരു വാക്യമല്ലല്ലോ അതു്. പ്രകൃതത്തിനു് അധികം ഉപയോഗപ്പെടുന്നതു മയൂരസന്ദേശത്തിലെ പ്രബോധനമാണെന്നു് എനിക്കു തോന്നുന്നു. ഏതു വൈകടികൻ ഏതു നികഷോപലത്തിൽ മാറ്റുരച്ചുനോക്കിയാലും ആ ശ്ലോകം പത്തരമാറ്റു തങ്കമായിത്തന്നെ പരിലസിക്കുന്നതാണു്.
ഇതരകൃതികൾ
അന്യാപദേശശതകത്തേയും ദൈവയോഗത്തേയും കുറിച്ചു മുമ്പു പറഞ്ഞുകഴിഞ്ഞു. ദൈവയോഗത്തിലെ ഇതിവൃത്തഘടനയും പ്രതിപാദനരീതിയും പദപ്രയോഗസമ്പ്രദായവും എല്ലാംതന്നെ വലിയകോയിത്തമ്പുരാന്റെ സാധാരണ സരണിയിൽനിന്നു വിഭിന്നമാണു്. എങ്കിലും അവിടുന്നു് ആ മാതിരി കൃതികൾ രചിക്കുന്നതിനും പ്രഗത്ഭനാണെന്നു് അതിൽ തെളിയിച്ചിരിക്കുന്നു. ഐഹികസുഖങ്ങളിൽ വിരക്തി തോന്നിയ ഒരു വയോധികനായ മുമുക്ഷുവിന്റെ വിചാരധാരയാണു് ശ്രീപത്മനാഭപദപത്മശതകത്തിൽ നാം സമീക്ഷിക്കുന്നതു്. അതിൽ ഉത്തരാർദ്ധം സംബോധനാരൂപത്തിൽ വിരചിതമായിരിക്കുന്നു. രണ്ടു ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
“നാലഞ്ചു ഭാഷകൾ മുഷിഞ്ഞു വൃഥാ പഠിച്ചേൻ,
പാലഞ്ചിടുംമൊഴിയുമായ്പ്പലനാൾ കഴിച്ചേൻ,
കാലം ചതിച്ചു; കരുണാകര! ഞാനിനിത്തൃ
ക്കാലഞ്ചുവൻ കരുണയോടയി കാത്തുകൊൾക.”
“പാരം ദയാകര! ഭവച്ചരണാരവിന്ദ
മാരന്ദധാര നുകരും മമ ചിത്തഭൃങ്ഗം
പൗരന്ദരോന്നതപദത്തെയുമിന്ദിരേശ!
ദൂരം ദരിദ്രതയിൽ മജ്ജിതമായ് നിനയ്ക്കും.”
സ്തുതിശതകത്തിൽ ഓരോ ദശകത്തിൽ ഓരോ ദേവതയെ വന്ദിച്ചിരിക്കുന്നു. താഴെ കാണുന്ന വന്ദനം ഭൂതനാഥപരമാണു്.
“ശരചാപധരൻ, നവീനധാരാ
ധരചാരുദ്യുതി,ധാർമ്മികാഗ്രഗണ്യൻ,
സുരചാരണസേവ്യനാശ്രയം മേ
വരചാമീകരഭൂഷനാര്യദേവൻ”
കൈരളീപ്രശസ്തി ഒരു ചെറിയ കൃതിയാണു്. അതിൽ കേരളത്തിലെ വിദുഷിമാരെ കവി പ്രശംസിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തിന്റെ പോഷണത്തിൽ ഏറ്റവും ജാഗരൂകനായിരുന്നു വലിയ കോയിത്തമ്പുരാൻ.
അഷ്ടമിരോഹിണീമാഹാത്മ്യം പത്തു വൃത്തങ്ങളിലായി ബ്രഹ്മാണ്ഡപുരാണാന്തർഗ്ഗതമായ ഒരു ഉപാഖ്യാനത്തെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള ഒരു കൈകൊട്ടിക്കളിപ്പാട്ടാണു്. കവിയുടെ കുടുംബപരദേവതയായ പരപ്പനാട്ടു നിറങ്കൈതക്കോട്ട (നൈടുംകൈതക്കോട്ട) ശാസ്താവിനെ ആ കൃതിയിൽ വന്ദിച്ചിരിക്കുന്നു. ആരംഭത്തിൽ അരിപ്പാട്ടു സുബ്രഹ്മണ്യസ്വാമിയേയും വന്ദിച്ചിട്ടുള്ളതുകൊണ്ടു് 1046-നുമേലാണു് അതു് ഉണ്ടാക്കിയതെന്നു് അനുമാനിക്കാം. വിശാഖംതിരുനാൾ മഹാരാജാവിനെ സ്തുതിക്കുന്നുവെങ്കിലും അവിടത്തെ വാഴ്ചക്കാലത്തു് എഴുതിയതാണോ ആ കൃതി എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബാല്യകാലത്തു രചിച്ച ഒരു കൃതിയുടെ ഗുണമേ അതിനുള്ളു.
കേരളപ്രാസം
ദ്വിതീയാക്ഷരപ്രാസം വളരെക്കാലമായി ഭാഷാകവികൾ പ്രയോഗിച്ചുവന്നിരുന്ന ഒരു ശബ്ദാലങ്കാരമാണു്. ഇതരദ്രാവിഡസാഹിത്യങ്ങളിൽ-പ്രത്യേകിച്ചു തമിഴ് സാഹിത്യത്തിൽ അതിനു് അഭ്യർഹിതവും അനുപേക്ഷണീയവുമായ ഒരു സ്ഥാനമാണുള്ളതു്. കേരളീയഭാഷാശാകുന്തളവും അമരുകശതകവും രചിക്കുമ്പോൾ വലിയ കോയിത്തമ്പുരാൻ സ്വരവ്യഞ്ജനങ്ങൾക്കു ദ്വിതീയാക്ഷരപ്രാസത്തിൽ സാർവത്രികമായ ഐകരൂപ്യം ദീക്ഷിച്ചിരുന്നില്ല. 1066-ൽ ദ്വിതീയാക്ഷരപ്രാസം വേണമോ വേണ്ടയോ എന്നൊരു വാദം മനോരമയിൽ ആരംഭിച്ചു. ആ പ്രാസം അത്യാവശ്യമാണെന്നുള്ള പക്ഷക്കാരനായിരുന്നു വലിയകോയിത്തമ്പുരാൻ. അവിടുന്നു് അതു കൈരളീദേവിയുടെ മണിമഞ്ജീരമാണെന്നു് ഉപപാദിച്ചപ്പോൾ മരുമകനായ ഏ.ആർ.രാജരാജവർമ്മകോയിത്തമ്പുരാൻ പാദശൃങ്ഖലയാണെന്നു് എതിർവാദം ചെയ്തു. ആ മതവൈരുദ്ധ്യം അങ്ങനെ തുടർന്നുപോയി. മരുമകൻ മേഘസന്ദേശവും കുമാരസംഭവവും പ്രസ്തുതപ്രാസം നിശ്ശേഷം പരിത്യജിച്ചാണു് തർജ്ജമ ചെയ്തതു്. അമ്മാവനാകട്ടെ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി ദ്വിതീയാക്ഷരപ്രാസം പ്രതിശ്ലോകം പ്രയോഗിച്ചു മയൂരസന്ദേശവും രചിച്ചു. 1077-മാണ്ടു ഭാഷാഭൂഷണം പ്രസിദ്ധീകരിച്ചപ്പോൾ മരുമകൻ ആ പ്രാസത്തെ വീണ്ടും ഉപാലംഭനം ചെയ്തു. അതു കഴിഞ്ഞു് ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്യാപദേശശതകം പ്രസിദ്ധീകരിച്ച അവസരത്തിൽ അമ്മാവൻ അതിന്റെ പ്രസ്താവനയിൽ “ദ്രാവിഡന്മാരും കേരളീയന്മാരുമായ പ്രാചീനഭാഷാകവികൾ അവ്യഭിചാരേണ ആരംഭിച്ചിരുന്നതായ ദ്വിതീയാക്ഷരപ്രാസത്തെ തീരെ ഉപേക്ഷിക്കുന്നതിനെക്കാൾ അതിൽ യഥാശക്തി സ്വരവ്യഞ്ജനങ്ങൾക്കു സാരൂപ്യം ഉണ്ടാക്കുവാൻ ശ്രമിക്കയാണു് ആധുനികഭാഷാകവികളിൽ ശക്തിമാന്മാർ ചെയ്യേണ്ടതു്” എന്നുള്ള തന്റെ അഭിപ്രായത്തെ ഒന്നുകൂടി ഉറപ്പിച്ചു പറയുകയും തന്റെ ആ “അസാമാന്യമായ നിർബന്ധത്തെ ഉപേക്ഷിക്കാതെതന്നെ ഒരു സരസകാവ്യം നിർമ്മിക്കാവുന്നതല്ലയോ” എന്നു പരീക്ഷിക്കുവാനാണു് താൻ ആ കാവ്യം തർജ്ജമ ചെയ്തതെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴത്തേയ്ക്കു് അവിടത്തെ മതത്തിനു പ്രാമാണികന്മാരായ സകല കേരളീയകവികളുടേയും സമ്മതം കിട്ടി. കുഞ്ഞിക്കുട്ടൻതമ്പുരാനും അനുയായികളും ആ പക്ഷത്തിൽ ചേർന്നു. കേ.സി.കേശവപിള്ള ഷഷ്ടിപൂർത്തിഷഷ്ടി രചിച്ചതും ജഗന്നാഥപണ്ഡിതരുടെ കരുണവിലാസം തർജ്ജമ ചെയ്തതും ആ പ്രാസരീതിയെ അങ്ഗീകരിച്ചുതന്നെയായിരുന്നു. 1080-നു മേൽ അദ്ദേഹം മരുമകന്റെ പക്ഷത്തിലേയ്ക്കു മാറി. 1083-ൽ കാളേജു മലയാളസമാജത്തിന്റെ വാർഷികയോഗത്തിൽ അമ്മാവനെ അധ്യക്ഷപീഠത്തിൽ ഉപവേശിപ്പിച്ചുകൊണ്ടു മരുമകന്റെ സന്നിധിയിൽ ആ കവിമുഖ്യൻ പ്രസ്തുത പ്രാസത്തിന്റെ ദീക്ഷകൊണ്ടു ഭാഷാകവിതയ്ക്കു സംഭവിക്കാവുന്ന ദോഷങ്ങളെ വിവരിച്ചു. അമ്മാവൻ അവിടെവെച്ചുതന്നെ ആ അപവാദത്തിലെ വാദമുഖങ്ങളെ ഖണ്ഡിച്ചു. പിന്നീടു കുറേക്കാലത്തേയ്ക്കു് ആ വിഷയം അതിപ്രചണ്ഡമായ ഒരു വാദപ്രതിവാദകോലാഹലത്തിനു നിദാനീഭവിച്ചു. കേ.സി.കേശവപിള്ളയും, വി.സി.ബാലകൃഷ്ണപ്പണിക്കരും ഒഴികെ മറ്റുള്ള വാസനക്കാരായ കവികൾ ആരും മരുമകന്റെ പാർശ്വത്തിൽ ചേർന്നില്ല.
“വാസന്തീമധുവാർന്ന വാക്കിനു സജാ
തീയ ദ്വിതീയാക്ഷര
പ്രാസം തീർപ്പതു കൈരളീമഹിളതൻ
മങ്ഗല്യമാണോർക്കണം;
ഹാ! സംസത്തിലയസംശയം പഴയതിൽ
പ്പാഴായ്പ്പറഞ്ഞാൽ പരീ
ഹാസം സത്തുക്കളുൾത്തടത്തിലതിയായ്
ചെയ്യുന്നതാശ്ചര്യമോ?”
എന്നു വലിയകോയിത്തമ്പുരാനും
“പ്രായേണ ദ്രാവിഡച്ചൊല്കളിലിടകലരും
പ്രാസസൗഭാഗ്യമുണ്ടെ
ന്നായേ ലോകം രസിക്കൂ; കവിതയിലതിനാൽ
ഭൂടിപക്ഷത്തെ നോക്കി
ചായേണം നമ്മളങ്ങോ,ട്ടതിനിടയിൽ വെറും
വാഗ്വിവാദം തുടങ്ങി
പ്പോയേച്ചാൽ കാര്യമുണ്ടോ?”
എന്നു കുഞ്ഞിക്കുട്ടൻതമ്പുരാനും അവരുടെ നിഷ്കൃഷ്ടമായ അഭിപ്രായം രേഖപ്പെടുത്തി. ആ വാദത്തിൽ ഞാൻ പ്രാസപ്രേമികളുടെ പ്രതിനിധിയായിരുന്നു. ഒടുവിൽ മരുമകൻ ഇരുകൂട്ടർക്കും സമ്മതമായ ഒരു സന്ധി എഴുതിയുണ്ടാക്കുകയും അതു് എല്ലാവരും അങ്ഗീകരിക്കുകയും ചെയ്തു. അതിലെ ചില വാക്യങ്ങളാണു് അടിയിൽ കാണുന്നതു്.
“നാട്ടുനടപ്പുപേക്ഷിക്കുന്നതു ശരിയല്ലെന്നും കഴിയുന്നതും അതു വൃത്തിയായി അനുസരിക്കണമെന്നുമുള്ള അഭിപ്രായത്തിൻപേരിലാണു് എന്റെ ഗുരുവായ മാതുലപാദർ ദ്വിതീയാക്ഷരപ്രാസത്തിൽ സ്വരവ്യഞ്ജനൈകരൂപ്യം ചെയ്യാൻ തുടങ്ങിയതു്. കേശവപിള്ളപ്രഭൃതികൾക്കു പരിഷ്കാരികളാകുവാൻ പരിഭ്രമമാണെങ്കിൽ പ്രകൃതപ്രാസത്തെ അവർ നിശ്ശേഷം ഉപേക്ഷിച്ചുകൊള്ളട്ടെ. പരമേശ്വരയ്യർ മുതൽപേർക്കു് ഈ പ്രാസം രസിക്കുന്നപക്ഷം അവർ അതിനെ പരിഷ്കരിച്ച മട്ടിൽത്തന്നെ ഉപയോഗിച്ചുകൊള്ളുകയും ചെയ്യട്ടെ.” ചുരുക്കത്തിൽ പറയുകയാണെങ്കിൽ നിരർത്ഥകപദങ്ങൾ ദ്വിതീയാക്ഷരപ്രാസം സാർവത്രികമായി ദീക്ഷിച്ചാൽ കടന്നുകൂടുമെന്നുള്ളതുകൊണ്ടു് ആ നിർബന്ധം വേണ്ടെന്നുവെയ്ക്കുകയാണു് നല്ലതെന്നു് ഒരു കൂട്ടർ; അർത്ഥത്തെ ബലികഴിച്ചു പ്രാസം പ്രയോഗിക്കുന്നതു ശരിയല്ലെങ്കിലും ആ ദോഷംകൂടാതെ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി ആ പ്രാസം ഘടിപ്പിക്കുന്നതു ശ്രവണസുഖം വർദ്ധിപ്പിക്കുമെന്നുള്ളതിനാൽ അങ്ങനെ ചെയ്യുവാൻ ശക്തന്മാരായ കവികൾ ശ്രമിക്കണമെന്നു മറ്റേകൂട്ടർ. ഇത്രമാത്രമായിരുന്നു ഇരുകക്ഷികളുടേയും വീക്ഷണഗതികൾക്കു തമ്മിലുള്ള വ്യത്യാസം; അതൊരു വ്യത്യാസമാനെന്നു പറയുവാൻ പാടുള്ളതുമല്ല. “കൃതിസമുചിതമട്ടിൽ പ്രാസമൂന്നി പ്രയോഗിപ്പതിനു കഴിയുവോനെങ്ങർത്ഥഭങ്ഗപ്രസങ്ഗം?” എന്നുള്ള വസ്തുതത്വം അനപലപനീയമായിത്തന്നെ അവശേഷിച്ചു. ഈ വാദം മുഴുവൻ സംസ്കൃതവൃത്തങ്ങളിൽ നിബന്ധിക്കുന്ന ശ്ലോകങ്ങളെപ്പറ്റി മാത്രമായിരുന്നു. ഭാഷാവൃത്തങ്ങളിൽ ദീക്ഷിക്കുന്ന ദ്വിതീയാക്ഷരപ്രാസത്തിൽ സ്വരവ്യഞ്ജനൈകരൂപ്യം വേണമെന്നില്ല. സംസ്കൃതച്ഛന്ദസ്സുകളിൽത്തന്നെ അനുഷ്ടുപ്പു്, ഉപജാതി, ആര്യ ഇവയിൽ അത്തരത്തിലുള്ള പ്രാസമുപേക്ഷിച്ചു ശ്ലോകാർദ്ധംതോറും ആദ്യക്ഷരപ്രാസങ്ങൾക്കു സാരൂപ്യം വരുത്തിയാൽ മതി; ഒരു ഗുരുവോടോ ഒന്നിലധികം ലഘുക്കളോടോ ആരംഭിക്കുന്ന ഇതരവൃത്തങ്ങളിലും അതു വേണമെങ്കിൽ ഒഴിച്ചുനിർത്താം. എന്നാൽ വസന്തതിലകം, ശാർദ്ദൂലവിക്രീഡിതം, സ്രഗ്ദ്ധര മുതലായി ദീർഘാക്ഷരംകൊണ്ടു് ആരംഭിക്കുന്ന വൃത്തങ്ങളിൽ സജാതീയദ്വിതീയാക്ഷരപ്രാസം സർവഥാ അനുപേക്ഷണീയംതന്നെ. തർജ്ജമയിൽ ദ്വിതീയാക്ഷരപ്രാസം കഴിയുന്നിടത്തോളം പ്രയോഗിച്ചാൽ മതി. ഇവയെല്ലാമാണു് ഇന്നു ഭാഷാകവിപ്രമുഖന്മാരുടെ ഇടയിൽ ഈ വിഷയം സംബന്ധിച്ചുള്ള സർവസമ്മതങ്ങളായ നിയമങ്ങൾ.
ഭാഷാഗദ്യം
വലിയകോയിത്തമ്പുരാന്റെ ഭാഷാഗദ്യകൃതികൾ എല്ലാം ബുക്കുകമ്മിറ്റിയുടെ അധ്യക്ഷനെന്നനിലയിൽ അവിടുന്നു സ്വയം രചിക്കുകയോ മറ്റംഗങ്ങളെക്കൊണ്ടു നക്കലെഴുതിച്ചു പരിശോധിച്ചു പരിഷ്കരിക്കുകയോ ചെയ്തിട്ടുള്ളതാനെന്നു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അധോലിഖിതങ്ങളായ പുസ്തകങ്ങൾ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.
(46) ഒന്നാംപാഠം, (47) രണ്ടാംപാഠം, (48) മൂന്നാംപാഠം, (49) വിജ്ഞാനമഞ്ജരി, (50) ഇംഗ്ലണ്ടുചരിത്രം, (51) ഇൻഡ്യാചരിത്രം, (52) തിരുവിതാംകൂർ ചരിത്രം, (53) ധനതത്വനിരൂപണം, (54) സന്മാർഗ്ഗസങ്ഗ്രഹം. തിരുവിതാംകൂർ ചരിത്രം മാർത്താണ്ഡവർമ്മമഹാരാജാവിനേയും രാമവർമ്മമഹാരാജാവിനേയും വിഷയീകരിച്ചു മാധവരായർ ദിവാൻജി ഇംഗ്ലീഷിൽ രചിച്ച ഒരു പാഠപുസ്തകത്തിന്റെ തർജ്ജമയാണു്. ബന്ധനത്തിനു മുൻപുള്ള കൃതികളുടെ കൂട്ടത്തിൽ ഇൻഡ്യാവിവരണം ഒന്നും രണ്ടും ഭാഗങ്ങളും, കണക്കുപുസ്തകം ഒന്നും രണ്ടും ഭാഗങ്ങളും, ക്ഷേത്രവ്യവഹാരം ഒന്നാംഭാഗവും, ഭൂവിവരണവും കൂടി ഉൾപ്പെടുത്തേണ്ടതുണ്ടു്. 1056-ൽ കമ്മിറ്റി പുനരുദ്ധൃതമായതിനുമേൽ രചിച്ചതാണു് (55) സന്മാർഗ്ഗപ്രദീപം, (56) സന്മാർഗ്ഗവിവരണം, (57) ലോകത്തിന്റെ ശൈശവാവസ്ഥ, (58) ആരോഗ്യരക്ഷോപായം, (59) യുവാക്കന്മാരോടുള്ള ഉപദേശങ്ങൾ, (60) മഹച്ചരിതസങ്ഗ്രഹം, (61) അക്‍ബർ എന്നീ കൃതികൾ. ഇവയെപ്പറ്റിയൊന്നും ഇവിടെ വിസ്തരിക്കുവാൻ സമയമില്ല. ചോദ്യോത്തരരൂപത്തിൽ രചിക്കുന്ന സന്മാർഗ്ഗസങ്ഗ്രഹത്തിലെ ഭാഷയുടെ രീതി സർവഗുണസമ്പൂർണ്ണമാകുന്നു. നോക്കുക സന്മാർഗ്ഗബോധത്താൽ എന്തെന്നുള്ള പ്രശ്നത്തിനു് ഉത്തരം. “അതു നമുക്കു സ്വഭാവജന്യമായ ഒരു ജ്ഞാനവിശേഷമാകുന്നു. ഇതരപ്രാണികൾക്കു് ഇല്ലാത്തതായ ആ ജ്ഞാനവിശേഷത്താലാകുന്നു ഇന്നതു ഗുണം, അതിനാൽ അതു ഗ്രാഹ്യമാണു്; എന്നും ഇന്നതു ദോഷം അതിനാൽ അത് ത്യാജമാണു്; എന്നും മറ്റും നാം ഗുണദോഷങ്ങളെ വിവേചിച്ചറിയുന്നതു്. ഏതന്മൂലമായിട്ടാകുന്നു നമുക്കു ഗുണദോഷങ്ങളിൽ സ്നേഹദ്വേഷങ്ങൾ തോന്നുന്നതു്. ഈശ്വരനാൽ മനുഷ്യജാതിക്കുമാത്രം ദത്തമായിരിക്കുന്ന ഈ ജ്ഞാനം പഠിത്തംകൊണ്ടു പ്രബലീഭവിക്കുകയും ശാസ്ത്രാദികളാൽ ദൃഢീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതിൽനിന്നാകുന്നു സന്മാർഗ്ഗങ്ങൾ ഉത്ഭവിക്കുന്നതു്.” ഏകദേശം എണ്പതുകൊല്ലത്തോളം പഴക്കമുള്ളതാണു് പ്രസ്തുത ഗ്രന്ഥം. ഇന്നും അതിൽക്കാണുന്നതുതന്നെയാണു് ഭാഷയിലെ ഉപന്യാസശൈലി. അതുവരെ അത്തരത്തിൽ സൂക്ഷ്മവും ഊർജ്ജസ്വലവുമായ ഗദ്യരീതി മലയാളം കണ്ടിരുന്നില്ല. സന്മാർഗ്ഗവിവരണം കുറേക്കൂടി ഉയർന്ന ക്ലാസ്സുകളിലേയ്ക്കുള്ള പുസ്തകമാണു്. പ്രായേണ സന്മാർഗ്ഗപരങ്ങൾതന്നെയാണു് അതിലെയും വിഷയങ്ങൾ. സന്മാർഗ്ഗപ്രദീപത്തിലെ പ്രതിപാദ്യവും അതിൽനിന്നു് അധികം വിഭിന്നമല്ല. വിജ്ഞാനമഞ്ജരിയിൽ ആവിയന്ത്രം, കൂലി തുടങ്ങിയ ഇതരവിഷയങ്ങളേയും സ്പർശിച്ചിട്ടുണ്ടു്. ആദ്യകാലത്തു ധാരളം സംസ്കൃതപദങ്ങൾ അവിടുന്നു പ്രയോഗിച്ചുകൊണ്ടിരുന്നു എന്നുള്ളതു പരമാർത്ഥംതന്നെ; പക്ഷേ ഭാഷയിലെ ശബ്ദകോശം തന്നിമിത്തം പരിപുഷ്ടമായി എന്നുള്ള വസ്തുതയും നാം വിസ്മരിക്കരുതു്. കാലം നീങ്ങുംതോറും അവിടത്തെ ശൈലിയ്ക്കുള്ള സാരള ്യവും കൂടിവന്നു. അവിടുന്നു് ആ പരിവർത്തനത്തെക്കുറിച്ചു് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. “എങ്ങനെയായാലാണു് പ്രതിപാദ്യമായ വിഷയം വായിക്കുന്നവർക്കു വിരസതയും ക്ലേശവും കൂടാതെ സുഗ്രഹമായി ഭവിക്കുന്നതു് അങ്ങനെയുള്ള രീതിയിൽ വാചകമെഴുതണമെന്നു മാത്രമേ ഇപ്പോൾ ഞാൻ മുഖ്യമായി കരുതാറുള്ളു. എന്നാൽ ശബ്ദസൗഷ്ഠവത്തെയും വാചകഭങ്ഗിയേയും വാചകശുദ്ധിയേയും കേവലം അനാദരിച്ചു. വിഷയവിശദീകരണത്തെ മാത്രം ഉദ്ദേശിച്ചു ശുദ്ധജലപ്രായമായ വാചകമെഴുതുന്നതു് അത്ര നന്നല്ലെന്നാണു് എന്റെ അഭിപ്രായം.” മുൻനിർദ്ദേശിച്ച ഗ്രന്ഥങ്ങൾക്കുപുറമെ ഭാഷാപോഷിണീ സഭാസമ്മേളനങ്ങളിലും മറ്റും അവിടുന്നു് അനേകം സാരഗർഭങ്ങളായ പ്രസങ്ഗങ്ങളും ചെയ്തിട്ടുണ്ടു്.
മുക്തകങ്ങൾ
സംസ്കൃതത്തിലും ഭാഷയിലും ലേഖന രൂപത്തിലും മറ്റും അനേകം ശ്ലോകങ്ങൾ മഹാകവി രചിച്ചിട്ടുണ്ടു്. അവയിലും അവിടത്തെ കാവ്യങ്ങളുടെ ഗുണങ്ങൾ പ്രായേണ നിരീക്ഷിക്കാവുന്നതാണു്. രണ്ടു ശ്ലോകങ്ങൾ എടുത്തു കാണിക്കാം. ആദ്യത്തേതു ഏട്ടൻതമ്പുരാന്നും രണ്ടാമത്തേതു കൈകുളങ്ങര രാമവാരിയർക്കും അയച്ചതാണു്.
“ഹാരാ ഇവ ശ്വപചയൗവതകാചദാമ്നി
താരാ ഇവാവിലനഭസ്യനഭോവിഭാഗേ
ഹംസാ ഇവോദ്ധതബകാവലിസിന്ധുതീരേ
ശ്ലോകാ അലക്ഷിഷത കേരളപത്രികായാം.”
“അമന്ദരയമന്ദരഭൂമണഘൂർണ്ണമാനാർണ്ണവ
പ്രസൃത്വരസുധാരസോത്തരതരങ്ഗഭങ്ഗാവഹൈഃ
അനർഗ്ഗളവിനിർഗ്ഗളത്സരസവൈഖരീവിഭ്രമൈ
സ്സുധീജനമനോഹരോ ജയതി വാമദേവസ്തവഃ.”
ഉപസംഹാരം
ഉന്നതമായ പ്രഭുത്വം, ഉൽക്കൃഷ്ടമായ ഐശ്വര്യം, അനുരൂപമായ ദാമ്പത്യം, അനന്യസുലഭമായ പാണ്ഡിത്യം, പ്രശസ്യമായ കവിത്വം, പ്രഭൂതമായ യശസ്സു് ഇത്യാദി വിവിധാനുഗ്രഹങ്ങൾ ഈശ്വരൻ യൗവനാരംഭത്തിൽത്തന്നെ സമ്മാനിച്ചിരുന്ന കേരളവർമ്മദേവനു വേണമെങ്കിൽ അവകൊണ്ടുതന്നെ ജന്മസാഫല്യം സിദ്ധിച്ചതായി കരുതി യാതൊരു കായക്ലേശവും കൂടാതെ കാലയാപനം ചെയ്യാമായിരുന്നു. എന്നാൽ അവിടുന്നു സ്വജീവിതത്തെ ഭോഗസാധനമായല്ല പരിഗണിച്ചതു്. അതിനു ധാർമ്മികമായ ഒരു സന്ദേശ വാഹകത്വമുള്ളതായി ബാല്യത്തിൽത്തന്നെ ധരിച്ചു; ആ ധാരണയ്ക്കനുസരിച്ചു ദിനകൃത്യങ്ങൾ അനുഷ്ഠിച്ചു. ഓരോ ദിവസവും തനിക്കു ലഭിക്കുന്ന ഓരോ നിമിഷകലയും ആ സുഗൃഹീതനാമാവു പരാർത്ഥമായി വിനിയോഗിച്ചു. “സന്ദേഹം വേണ്ട പരനുപകാരത്തിനാകാത്തതെങ്കിൽ കിംദേഹംകൊണ്ടൊരു ഫലമിഹ പ്രാണിനാം ക്ഷോണിതന്നിൽ?” എന്ന സദാചാരവാക്യം അവിടുന്നു മയൂരസന്ദേശത്തിൽ ഉച്ചരിച്ചതു് ഒരു അനുഭവസ്ഥന്റെ നിലയിലാണു്. ആ വിനയം, ആ ആർജ്ജവം, ആ മിതഭാഷിത്വം, ആ ഹൃദയാവർജ്ജനപാടവം, ആ അകുതോഭയത, ആ ആഡംബരവൈമുഖ്യം, ആ പരഗുണകാംക്ഷ, ആ ലോകോപകാര വ്രതം തുടങ്ങിയ അവിടുത്തെ ഗണനാതീതങ്ങളായ മനോഗുണങ്ങളെ എത്ര പ്രശംസിച്ചാലാണു് മതിയാകുക? ധനത്തിന്റെ സമ്പാദനത്തിലല്ല സംവിഭാഗത്തിലാണു് അവിടുന്നു് ആനന്ദിച്ചതു്. കലാപോഷണത്തിനുവേണ്ടി കടം വാങ്ങിയും ധനവ്യയം ചെയ്യുവാൻ അവിടുന്നു് മടിച്ചിരുന്നില്ല. സാഹിത്യത്തിന്റെ സമുൽക്കർഷത്തിനുവേണ്ടി സ്വാത്മാവിനെപ്പോലും ബലികഴിപ്പാൻ ആ മഹാത്മാവു സദാ സന്നദ്ധനായിരുന്നു. കേരളസാഹിത്യത്തിനു എവിടെയെങ്കിലും സ്ഥാനമുണ്ടെങ്കിൽ അവിടെ കേരളവർമ്മദേവനും സ്ഥാനമുണ്ടു്.
50.4റാണി ലക്ഷ്മീബായി സി.ഐ. (1023–1076)
മാവേലിക്കരകൊട്ടാരം
വടക്കേ മലബാറിലെ കോലസ്വരൂപം ആദികാലത്തു് ഉദയമങ്ഗലത്തുകോവിലകമെന്നും പള്ളിക്കോവിലകമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. പള്ളിക്കോവിലകത്തിനു പള്ളി എന്നും പുതുപ്പള്ളി എന്നും രണ്ടു ഉപശാഖകളുണ്ടായിരുന്നു. അവയിൽ പള്ളിക്കോവിലകം കാലാന്തരത്തിൽ ചിറയ്ക്കൽ, ചെങ്ങൽ (ചെങ്കൽ), കോണിശ്ശേരി, തേവണങ്കോടു്, പടിഞ്ഞാറു് എന്നു് അഞ്ചും കുടുംബങ്ങളായി വേർപെട്ടു. പുതുപ്പള്ളിക്കോവിലകത്തിലെ ഒടുവിലത്തെ അങ്ഗങ്ങൾ 1030-ാമാണ്ടു തിരുവിതാംകൂറിൽ കാർത്തികപ്പള്ളിയിൽവെച്ചു അന്യംനിന്നു. 1010-ാമാണ്ടു തേവണങ്കോടു ചെങ്ങക്കോവിലകത്തിൽ ലയിച്ചു. ചെങ്ങക്കോവിലകത്തിന്റെ പ്രശാഖകളാണു് ഇന്നു തിരുവിതാംകൂറിൽ സ്ഥാപിതങ്ങളായിക്കാണുന്ന മാവേലിക്കര, പ്രായിക്കര, എണ്ണക്കാടു് എന്നീ മൂന്നു കൊട്ടാരങ്ങൾ. ആദ്യത്തെ രണ്ടിന്റേയും സന്നിവേശം മാവേലിക്കരത്താലൂക്കിലും മൂന്നാമത്തേതിന്റേതു തിരുവല്ലാത്താലൂക്കിലുമാണു്. ഉദയമങ്ഗലത്തു കോവിലകവും മേത്തല, കുഞ്ഞി, നടുവിൽ, ചെറിയ എന്നു നാലായി പിരിഞ്ഞു. കുഞ്ഞിക്കോവിലകം 665-ാമാണ്ടുതന്നെ കുറ്റിയറ്റുപോയി. നടുവിലെക്കോവിലകക്കാരും ചെറിയ കോവിലകക്കാരും തിരുവല്ലാത്താലൂക്കിൽ ആറന്മുളയിൽ താമസിക്കുന്നു. മേത്തലെ ഉപശാഖ കൊട്ടാരക്കര, മറിയപ്പള്ളി, തിരുവല്ലാ എന്നീ മൂന്നു സ്ഥലങ്ങളിൽ കുടിയേറിപ്പാർത്തു. മറിയപ്പള്ളിക്കാർ ആദ്യം താമസിച്ചുവന്നതു ചങ്ങനാശ്ശേരി തെക്കേകൊട്ടാരത്തിലാണു്. കൊട്ടാരക്കര 1029-ലും തിരുവല്ലാ 1068-ലും അവസാനിച്ചു. മറിയപ്പള്ളി മാത്രമേ ആ വകയിൽ അവശേഷിക്കുന്നുള്ളു. കൊട്ടാരക്കര എന്നു് ഇവിടെ പറഞ്ഞതു മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തു് അസ്തമിതമായ പഴയ കൊട്ടാരക്കരക്കോവിലകമല്ലെന്നു പറയേണ്ടതില്ലല്ലോ. പുതുപ്പള്ളിക്കോവിലകക്കാർ മുഴുവൻ കൊല്ലം അഞ്ചാശതകത്തിൽ തന്നെ തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ ആ ശാഖയിൽനിന്നു ദത്തെടുക്കപ്പെട്ടപ്പോൾ കൂടെപ്പോന്നു് ആദ്യം നെടുമങ്ങാട്ടും കാലാന്തരത്തിൽ കാർത്തികപ്പള്ളിയിലും താമസിച്ചു. ചെറിയ കോവിലകക്കാരും തിരുവിതാംകൂറിലേയ്ക്കു പോന്നതു് ഒരു ദത്തിനെ പ്രതീക്ഷിച്ചായിരുന്നു. 920-നും 930-നും ഇടയ്ക്കാണു് അവരുടെ ആഗമനം; ആ പ്രതീക്ഷ ഫലിക്കാത്തതുകൊണ്ടു് അവർ ആറന്മുളയിൽ താമസമുറപ്പിച്ചു. പിന്നീടു ടിപ്പുവിന്റെ ചേലക്കലാപകാലത്താണു് ബാക്കിയുള്ള കുടുംബക്കാർ സ്വഗൃഹങ്ങളിൽനിന്നു പലായനം ചെയ്തു ധർമ്മരാജാവിനെ അഭയം പ്രാപിച്ചതു്. ഇതാണു് തിരുവിതാംകൂറിലെ കോലത്തിരി രാജാക്കന്മാരുടെ സംക്ഷിപ്തചരിത്രം.
ജീവിതചരിത്രം
കേരളവർമ്മദേവന്റെ പ്രേയസിയായ റാണി ലക്ഷ്മീബായി മാവേലിക്കര കൊട്ടാരത്തിൽ 1023-ാമാണ്ടു കർക്കടമാസം 10-ാംനു ഭരണി നക്ഷത്രത്തിൽ ജനിച്ചു. മാതാവു മഹാപ്രഭത്തമ്പുരാട്ടിയും പിതാവു പള്ളത്തുകൊട്ടാരത്തിൽ രവിവർമ്മകോയിത്തമ്പുരാനുമായിരുന്നു. ബാല്യത്തിൽ മാതാവു തന്നെയാണു് സംസ്കൃതത്തിലെ പ്രാഥമിക പാഠങ്ങൾ അഭ്യസിപ്പിച്ചതു്. അതോടുകൂടി സങ്ഗീതം, ചിത്രമെഴുത്തു് മുതലായ കലകളിലും നിപുണമായി പരിശീലനം ചെയ്തു.1033-ാമാണ്ടു കന്നിമാസം 11-ാംനു തിരുവിതാംകൂർമഹാരാജകുടുംബത്തിലെ ഏകവംശവർദ്ധിനിയായിരുന്ന ലക്ഷ്മീറാണി 24-ാമത്തെ വയസ്സിൽ പരഗതിയെ പ്രാപിച്ചപ്പോൾ ഉത്രം തിരുനാൾ മഹാരാജാവു മാവേലിക്കരകൊട്ടാരത്തിൽനിന്നു സഹോദരികളായ രണ്ടു രാജകുമാരികളെ ആ കൊല്ലം ധനു 14-ാംനു ദത്തെടുത്തു. അവരിൽ ജ്യേഷ്ഠസഹോദരിയായിരുന്നു റാണി ലക്ഷ്മീബായി. ദത്തോടുകൂടി ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്ന മഹോന്നതമായ സ്ഥാനവും അവിടുത്തേയ്ക്കു ലബ്ധമായി. 1034 മേടം 13-ാംനു കേരളവർമ്മദേവൻ അവിടുത്തെ പള്ളിക്കെട്ടു കഴിച്ചു വലിയകോയിത്തമ്പുരാൻ എന്ന പദവിയെ അധിരോഹണം ചെയ്തു എന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. സംസ്കൃതത്തിൽ ഉൽക്കൃഷ്ടഗ്രന്ഥങ്ങൾ ഭർത്താവു പത്നിയേയും സങ്ഗീതശാസ്ത്രരഹസ്യങ്ങൾ പത്നി ഭർത്താവിനേയും പഠിപ്പിച്ചു. സങ്ഗീതത്തിൽ അവിടത്തേയ്ക്കുള്ള വാസനയും അഭ്യാസവും അസാധാരണമായിരുന്നു; വെങ്കടാദ്രിഭാഗവതരുടേയും അനന്തരം കല്യാണകൃഷ്ണഭാഗവതരുടേയും ശിക്ഷയിൽ ആ വിജ്ഞാനസമ്പത്തു് അത്യധികം ഉൽക്കർഷത്തെ പ്രാപിച്ചു. വായ്പാട്ടിലും വീണാവദനത്തിലും ഒന്നുപോലെ വിദഗ്ദ്ധയായിരുന്നു അവിടുന്നു്. സ്ത്രീജനങ്ങൾക്കു പ്രത്യേക നൈപുണ്യം സമ്പാദിക്കാവുന്ന ചിത്രമെഴുത്തു്, തയ്യൽ മുതലായ പല കലാവിദ്യകളിലും പ്രാവീണ്യം നേടുവാൻ അവിടത്തേയ്ക്കു് ഒരു പ്രയാസവുമുണ്ടായില്ല. 1056-ൽ ആ സുചരിതയ്ക്കു ലഭിച്ച സി.ഐ. ബിരുദത്തെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. 1076-ാമാണ്ടു മിഥുനമാസം 2-ാംനു യായിരുന്നു അവിടത്തെ സ്വർഗ്ഗാരോഹണം. അതിനുമുൻപു മഹാരാജകുടുംബത്തിൽ പല ആപത്തുകൾ സംഭവിച്ചു. കനിഷ്ഠസഹോദരിയായ ഭരണിതിരുനാൾ റാണി പാർവതീബായി ആറ്റിങ്ങൽ ഇളയതമ്പുരാൻ 1069 കന്നി 31-ാംനുയും അവിടത്തെ പുത്രന്മാരായ രേവതിതിരുനാൾ കേരളവർമ്മ 1071 വൃശ്ചികം 21-ാംനുയും ചതയംതിരുനാൾ രാമവർമ്മ 1076 ഇടവം 24-ാംനുയും അശ്വതിതിരുനാൾ മാർത്താണ്ഡവർമ്മ ബി.ഏ. 1076 കന്നി 25-ാംനുയും നാടുനീങ്ങിക്കഴിഞ്ഞിരുന്നു. രാജ്ഞിക്കു തന്റെ പൂർവ്വ കുടുംബമായ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽനിന്നു രണ്ടു രാജകുമാരിമാരെ ദത്തെടുത്തു കാണണമെന്നുള്ള ആഗ്രഹം 1076-ാമാണ്ടു ചിങ്ങമാസം 16-ാംനു സഫലമായി. ആ കുമാരിമാരാണു് ഇന്നു തിരുവിതാംകൂർ മഹാരാജവംശത്തെ അലങ്കരിക്കുന്ന മഹാറാണി സേതുലക്ഷ്മീബായി സി.ഐ.യും, മഹാറാണി സേതു പാർവതീബായിയും.
ചില വിശിഷ്ടഗുണങ്ങൾ
“യത്രാകൃതിസ്തത്ര ഗുണാ വസന്തി” എന്ന ആപ്തവാക്യത്തിന്റെ പാരമാർത്ഥികതയ്ക്കു പ്രത്യക്ഷനിദർശനമായിരുന്നു റാണി ലക്ഷ്മീബായി. ആ ആകാരസുഷമ, ആ ബുദ്ധിവൈശിഷ്ട്യം, ആ വിവിധകലാകുശലത, ആ പരോപകാരതല്പരത ഇങ്ങനെ പല അപൂർവ്വ സിദ്ധികൽകൾക്കു് അവിടുന്നു കേൾവിപ്പെട്ടിരുന്നു. എന്നാൽ അവിടത്തെ മനോധൈര്യമാണു് അവയിലെല്ലാം അതിശയിച്ചു പ്രശോഭിച്ചതു്. ആയില്യം തിരുനാൾ മഹാരാജാവു് തന്റെ ഭാഗിനേയി, ഭർത്താവു ബന്ധനസ്ഥനായപ്പോൾ, മറ്റൊരു വരനെ സ്വീകരിക്കാതെയിരിക്കയില്ലെന്നു ദൃഢമായി വിശ്വസിച്ചു. അതിനെപ്പറ്റി വിശാഖവിജയത്തിൽ കേരളവർമ്മ ദേവൻ ഇങ്ങനെ പ്രസ്താവിക്കുന്നു.
“സോഢാ കിയച്ചിരമിയം സുമസായകാർത്തിം?
മൂഢാ ഭജേൽ കമപി കാമുകമന്യമേവ
ഏവം വിചിന്ത്യ സ ദിനാനി ഭജങ്ഗതാര
ജന്മാ നിനായ കുലശേഖരരാമവർമ്മാ.
നാഹം കദാപി പുരുഷാന്തരമാശ്രയിഷ്യേ
മോഹം വിഹായ നൃപതിർമ്മഹതാം മതേന
ബന്ധാദ്വിമോച്യ ദയിതം ദയയാ മയാ തം
സന്ധാസ്യതീതി സഹിതാശമൂവാസ രാജ്ഞീ.
ഗൃഷ്ണാതി യാവദിതരം കമിതാരമേഷാ
യോഷാസ്വഭാവസുലഭേന കുതൂഹലേന
മുഞ്ചാമി താവദഗതിം പതിമേതദീയം
ബന്ധാതിദി ക്ഷിതിപതിർമ്മതിമാബബന്ധ.”
ആ മഹാകാവ്യത്തിലെ ചതുർത്ഥസർഗ്ഗം വായിച്ചാലറിയാം ഭർത്താവിനെ രക്ഷിക്കുന്നതിന്നും ഗത്യന്തരമില്ലെങ്കിൽ അനുഗമിക്കുന്നതിന്നും ആ വീരക്ഷത്രിയ അനുഷ്ഠിച്ച പുളകപ്രദമായ കൃത്യപരിപാടി. വെറുതേയല്ല വലിയകോയിത്തമ്പുരാൻ മയൂരസന്ദേശത്തിൽ
“ധീരത്വത്താലനതിശയിതേ! പൂരുഷന്മാരുമന്ത
സ്സാരത്താൽ നിൻസദൃശത കലർന്നേറെയിപ്പാരിലില്ല;
നേരത്രേ ഞാന്നിരുപമഗുണേ! നിന്റെ ധൈര്യത്തെയാണി
ന്നേരത്തോർക്കുന്നതു ദൃഢതരാലംബമായംബുജാക്ഷി!”
എന്നു് ആ മഹതിയെ വാഴ്ത്തീട്ടുള്ളതു്.
കൃതികൾ
സങ്ഗീതത്തിൽ മാത്രമല്ല സാഹിത്യത്തിലും അവിടത്തേയ്ക്കു നല്ല വാസനയുണ്ടായിരുന്നു. എങ്കിലും ചില സ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളുമല്ലാതെ അവിടുന്നു മറ്റൊന്നും രചിച്ചതായി കാണുന്നില്ല. അവിടത്തെ ഗാനങ്ങൾക്കു സവിശേഷമായ മാധുര്യമുണ്ടു്. (1) നളചരിതം പതിന്നാലുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (2) ഗോപികാവസ്ത്രാപഹരണം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (3) മഹിഷമർദ്ദിനീസ്തോത്രം, (4) പാർവതീസ്തോത്രം രണ്ടെണ്ണം, (5) ഗോപികാഗീത, (6) മാരൻപാട്ടിന്റെ മട്ടിൽ ഒരു വിരഹിണീപ്രലാപം, (7) ഒരു വാതിൽതുറപ്പാട്ടു് എന്നീ മലയാളം പാട്ടുകളും (8) ശാകുന്തളം എന്ന ഒരു തമിഴ് പാട്ടും ആ കൃതികളുടെ കൂട്ടത്തിൽ ഞാൻ വായിച്ചിട്ടുണ്ടു്. അവയിൽ നളചരിതം മാത്രമേ അച്ചടിച്ചിട്ടുള്ളു. ശാകുന്തളം ദ്രാവിഡബ്രാഹ്മണസ്ത്രീകൾക്കു പാടിക്കളിക്കുവാൻ ഉണ്ടാക്കിക്കൊടുത്തതാണു്.
“ചന്തിരരാകിയ ദുഷ്ഷന്തർ തമ്മുടെ
ചന്തിരികയാകും കീർത്തിതന്നെ
പാരിടമെങ്കും പരക്കവേ വിട്ടു
പാലിത്തിരുന്താർ മഹാരാജർ.
അന്തസമയത്തിൽ വേട്ടയിലേയാശൈ
വന്തുടനേയന്ത രാശാവും
സേനയും തേരുംവരവഴൈത്തു അവ
രാനന്തമാകവേ യാനം ചെയ്താർ.
കാട്ടാളർകൾ വന്തു കുമ്പിട്ടു മിന്നാലെ
കൂട്ടമാകവെ നടന്തുവിട്ടാർ.
ചാപശരങ്കൾ തരിത്തുകൊണ്ടു അവാൾ
ശ്വാക്കളുടനേ വനത്തിൽ വന്തു.”
എന്നീ വരികൾ പ്രഥമവൃത്തത്തിലുള്ളവയാണു്.
ഗോപികാഗീത
ഈ കൃതി
“ജയ ജഗന്മയി! ജന്മമോചനി!
ജയ ജഗൽക്കൃതേ! ജീവദായിനി!
ജയ സുലോചനേ! സുന്ദരാനനേ!
ജയ സുരാർച്ചിതേ! സൂനസായകേ!
ജയ ശശാങ്കചൂഡാങ്കുവാസിനി!
ജയ ശമാശ്രയേ! ശ്രീധരാനുജേ!
ജയ മഹാമനസ്സങ്കടാപഹേ!
ജയമനോഹരേ! മഞ്ജുഭാഷിണീ!”
എന്നിങ്ങനെ പോകുന്നു.
വിരഹിണീപ്രലാപം
ഭർത്താവിന്റെ വിപ്രയോഗദുഃഖം അസഹനീയമായപ്പോൽ അതിന്റെ ഉപശാന്തിക്കായി ശ്രീപത്മനാഭനെ പ്രാർത്ഥിച്ചു് അഭീഷ്ടസിദ്ധി വരുത്തുവാൻ രാജ്ഞി സഖിയോടു് അഭ്യർത്ഥിക്കുന്നതാണു് ഇതിലെ വിഷയം.
“ജ്ഞാനലോചനങ്ങാലെപ്പോഴും ദയിതന്റെ
ആനന്ദജനകമാം രൂപവുമോർത്തു നിത്യം
സ്നാനപാനാദിയിലുമാശയെന്നിയേ ഹന്ത!
ഞാനേവം വാണീടുമ്പോളില്ലയോ ദയാലേശം?
കാനനമതിലാകിലുമെന്നുടെ
കനവനോടു രമിച്ചു വസിപ്പാൻ
കാറണികുഴലികളണിയുന്നൊരു
മൗക്തികമേ! നീ ചെയ്ക യത്നം.
കാൽക്ഷണംപോലും നാഥം വേർവിടാതോരു ഞാനും
രൂക്ഷമാം വിയോഗമിതെങ്ങനെ സഹിപ്പതു?
വീക്ഷണമെന്നിലൊന്നു ജാതമായീടുന്നാകി
ലിക്ഷണമഖിലവും ലഭ്യമെന്നറിഞ്ഞാലും.”
നളചരിതം
നളചരിതത്തിൽ ദമയന്തിയുടെ പാർവ്വതീസ്തോത്രം വളരെ നന്നായിട്ടുണ്ടു്.
കല്യാണീ രാഗം:
“പാഹി പാഹി മാമുമേ വിധേഹി കുശലമാശു മേ!
സാഹമശരണാ ഭവാനി മോഹവിരഹിതാ ഭവാനി!(പാഹി)
ഭവതു സപദി തേ ദയാ ഭവാനി! മേ കൃതോദയാ
ഭർഗ്ഗമഹിഷി! ഭജനനിരതഭാഗ്യജലധിചന്ദ്രികാസി(പാഹി)
വിതര ഭർത്തൃദർശനം വിഷാദവിതതികർശനം
ഇതരദൈവതദ്വിശേഷമില്ലയോ തവേശമഹിഷി?”(പാഹി)
50.5അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ (1013–1088)
ജനനവും വിദ്യാഭ്യാസവും
അനന്തപുരത്തു രാജരാജവർമ്മ കോയിത്തമ്പുരാൻ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ജ്യേഷ്ഠസഹോദരനായിരുന്നു എന്നു പ്രസ്താവിച്ചിട്ടുണല്ലോ. അവിടത്തെ മൂലകുടുംബത്തെക്കുറിച്ചും മാതാപിതാക്കന്മാരെക്കുറിച്ചുമുള്ള വിവരങ്ങളും ആ പ്രകരണത്തിൽത്തന്നെ രേഖപ്പെടുത്തീട്ടുണ്ടു്. രാജരാജവർമ്മ കോയിത്തമ്പുരാൻ 1013-ാമാണ്ടു തുലാമാസം 9-ാംനു മകം നക്ഷത്രത്തിൽ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ ജനിച്ചു. ചെറുണ്ണി എന്നായിരുന്നു ഓമനപ്പേർ. ബാല്യത്തിൽ തിരുവാർപ്പിൽ രാമവാരിയരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ അന്തേവാസിയായിത്തീർന്നു. അവിടുന്നു മരുമകനെ സംസ്കൃതത്തിനുപുറമെ ഇംഗ്ലീഷും പഠിപ്പിച്ചു. 1024 ചിങ്ങമാസത്തിൽ ഗുരുനാഥൻ തിരുവനന്തപുരത്തു റാണിലക്ഷ്മീബായിയെ പള്ളിക്കെട്ടു കഴിച്ചു തിരുവനന്തപുരത്തു താമസം തുടങ്ങിയപ്പോൽ മരുമകനും കൂടെപ്പോന്നു. അവിടെ ഉത്രംതിരുനാൾ മഹാരാജാവിന്റെ പുത്രന്മാരെ ഇംഗ്ലീഷുപഠിപ്പിച്ചുകൊണ്ടിരുന്ന കല്ലപ്പാറ ശങ്കരമേനോനോടു് ആ ഭാഷ നല്ലപോലെ പരിശീലിച്ചു. സംസ്കൃതത്തിൽ വ്യാകരണം പഠിപ്പിച്ചതു മാതുലൻ തന്നെയായിരുന്നു. 1027 മുതൽ 1029 വരെ ചങ്ങനാശ്ശേരിയിൽ താമസിച്ചു. 1029-ൽ വീണ്ടും തിരുവനന്തപുരത്തേയ്ക്കു പോന്നു. രണ്ടുകൊല്ലം പണ്ഡിതർ രാമസ്വാമിശാസ്ത്രികളോടു തർക്കം പഠിച്ചു. 1031 വൃശ്ചികം 26-ാംനു മാവേലിക്കര ചതയം നാൾ ഭാഗീരഥിഅമ്മ തമ്പുരാനെ വിവാഹം ചെയ്തു. അതുവരെ ചങ്ങനാശ്ശേരിയിൽ സ്വശാഖയുടെ കാര്യങ്ങൾ ഒന്നും അദ്ദേഹത്തിനു പ്രത്യേകമായി അന്വേഷിക്കേണ്ടിവന്നില്ല. ആയിടയ്ക്കു കുടുംബത്തിൽ കാരണവനും അച്ഛൻതമ്പുരാന്റെ അനുജനുമായിരുന്ന കൊച്ചപ്പക്കോയിത്തമ്പുരാൻ മരിച്ചു. അടുത്ത മൂപ്പനും പ്രസിദ്ധമീമാംസകനുമായിരുന്ന ഇത്തമ്മൻ കോയിത്തമ്പുരാൻ മാവേലിക്കര കൊട്ടാരത്തിൽ വിവാഹം ചെയ്തു് അവിടെ താമസിച്ചുകൊണ്ടിരുന്നതല്ലാതെ അനന്തരവരോടുള്ള രസക്ഷയം നിമിത്തം ലക്ഷ്മീപുരത്തുകൊട്ടാരത്തിലെ യോഗക്ഷേമത്തിൽ ശ്രദ്ധ പതിപ്പിച്ചില്ല. മറുശാഖയിൽപ്പെട്ട ആളായിരുന്നു രാജരാജവർമ്മകോയിത്തമ്പുരാൻ. തന്നിമിത്തം വിശേഷിച്ചും ആ ശാഖയുടെ കാര്യങ്ങൾ താൻതന്നെ നോക്കാതെ നിർവ്വാഹമില്ലെന്നുള്ള സ്ഥിതി വന്നുചേർന്നു. എങ്കിലും വീണ്ടും പല അവസരങ്ങളിലുമായി തിരുവനന്തപുരത്തു പോയി അമ്മാവൻ ബാല്യത്തിൽ പഠിപ്പിച്ചിരുന്ന വീണവായനയിൽ വെങ്കിടാദ്രി ഭാഗവതരുടെ ശിഷ്യനായി പ്രാവീണ്യം നേടുകയും മഹാവൈദ്യൻ വൈക്കത്തു പാച്ചുമൂത്തതിനോടു് ആയൂർവ്വേദശാസ്ത്രം സാങ്ഗോപാങ്ഗമായി അഭ്യസിച്ചു് അതിൽ അനന്യസുലഭമായ പ്രയോഗവിജ്ഞാനം സ്വായത്തമാക്കുകയും ചെയ്തു. ഇംഗ്ലീഷുഭാഷയിൽ നല്ല അറിവുണ്ടായിരുന്നതുകൊണ്ടു പാശ്ചാത്യവൈദ്യസമ്പ്രദായംകൂടി പരിചയിച്ചു ശസ്ത്രക്രിയയിലും ഏറെക്കുറെ വിദഗ്ദ്ധനായിത്തീർന്നു.
അനന്തരകാലജീവിതം
1034-ൽ അമ്മാവൻ മരിച്ചതോടുകൂടി കുടുംബച്ഛിദ്രം മുത്തു ലക്ഷ്മീപുരത്തുകൊട്ടാരം തന്റെ ശാഖയ്ക്കു വാസയോഗ്യമല്ലാതെ തീരുകയാൽ 1040-ാമാണ്ടു കാർത്തികപ്പള്ളിക്കോയിക്കലേയ്ക്കു മാറിത്താമസിച്ചു. 1046-ൽ അനന്തപുരത്തു കൊട്ടാരം അതിനടുത്തു തന്നെ പണിയിച്ചു് അവിടെ ആ ശാഖയെ പ്രതിഷ്ഠിച്ചു. ഈ സംഭവം ഞാൻ അന്യത്ര രേഖപ്പെടുത്തീട്ടുണ്ടു്. ആയൂർവ്വേദത്തിൽ തനിക്കു സിദ്ധിച്ചിരുന്ന അവഗാഹം അന്യരിലും സങ്ക്രമിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി പരോപകാരനിരതനായ അദ്ദേഹം പലരേയും ആ ശാസ്ത്രം നിഷ്കർഷിച്ചു പഠിപ്പിച്ചു് അതിൽ പ്രായോഗികപരിശീലനവും നല്കി. ജാതിമതഭേദംകൂടാതെയായിരുന്നു ആ അധ്യാപനം. ആ വിഷയത്തിൽ കേരളത്തിലെ ഒന്നാമത്തെ ഭിഷഗാചാര്യനായി ആഢ്യനും അഭിജ്ഞനുമായ അദ്ദേഹത്തെ പരിഗണിക്കണം. എണ്ണയ്ക്കാട്ടു വേലുവൈദ്യനും കണ്ണമങ്ഗലം കൊച്ചുകൃഷ്ണൻവൈദ്യനുമായിരുന്നു പ്രഥമശിഷ്യന്മാർ. സ്വന്തം മേൽനോട്ടത്തിലും ഒരു അഷ്ടാങ്ഗഹൃദയം വൈദ്യശാല അരിപ്പാട്ടു് ഏർപ്പെടുത്തി അതു പ്രശംസനീയമായ രീതിയിൽ നടത്തി.ആയുരന്തംവരെ തിരുവിതാംകൂർഗവർമ്മെന്റിനു വൈദ്യസംബന്ധമായുള്ള വിഷയങ്ങളിൽ അദ്ദേഹം വിദഗ്ധോപദേഷ്ടാവായിരുന്നു. 1056 തുലാമാസത്തിൽ ഇത്തമ്മർകോയിത്തമ്പുരാൻ ചരമഗതിയെ പ്രാപിച്ചപ്പോൾ പരപ്പനാട്ടു വലിയരാജാവു് എന്ന സ്ഥാനം മൂപ്പുമുറയ്ക്കു് അദ്ദേഹത്തിനു സിദ്ധിച്ചു. 1072-ാമാണ്ടു വൃശ്ചികമാസം 25-ാംനു പത്നി മരിച്ചു. പ്രിയവക്‍തൃത, കൃത്യനിഷ്ഠ മുതലായ പല സൽഗുണങ്ങളും കഥാപുരുഷനിൽ വിശേഷിച്ചു ശോഭിച്ചിരുന്നു. 1088-ാമാണ്ടു മകരമാസം 19-ാംനു അതിസാരരോഗം മൂർച്ഛിച്ചു ചരമഗതിയെ പ്രാപിച്ചു. ഭാഷാപോഷണവ്യഗ്രനായ മാവേലിക്കര ഉദയവർമ്മകോയിത്തമ്പുരാൻ ബി.ഏ.അദ്ദേഹത്തിന്റെ സീമന്തപുത്രനായിരുന്നു. അനന്തപുരത്തുകൊട്ടാരം അത്യന്തം സമ്പത്സമൃദ്ധവും പണ്ഡിതമണ്ഡിതവുമാക്കിത്തീർത്തതിനുമേലായിരുന്നു കഥാപുരുഷന്റെ പരലോകപ്രാപ്തി.
കവിത
19-ാമത്തെ വയസ്സുമുതൽ കുടുംബഭരണത്തിൽ വ്യാപൃതനായിത്തീർന്ന മൂത്തകോയിത്തമ്പുരാനു സാഹിത്യസേവനത്തിനുള്ള സൗകര്യം ഏറ്റവും വിരളമായിരുന്നു. ബാല്യത്തിൽതന്നെ കവിതാ വിഷയത്തിലുണ്ടായിരുന്ന വാസന 11-ാമത്തെ വയസ്സിൽ താഴെക്കാണുന്ന ശ്ലോകരൂപത്തിൽ പ്രകടീഭവിച്ചു.
“ശീതം മാം ബാധതേ രാത്രൗ ശീതാംശുസദൃശാനന!
അർത്ഥയേ തന്നിവൃത്ത്യർത്ഥം നിചോളം ദാതുമർഹസി.”
ആ സംഭവത്തെപ്പറ്റി 1027-ാമാണ്ടിടയ്ക്കു ഉത്രംതിരുനാൾ മഹാരാജാവു തന്റെ ജ്യേഷ്ഠപുത്രനായ ശ്രീപത്മനാഭൻതമ്പിയുടെ മുഖത്തുനിന്നു കേട്ടപ്പോൾ അതു ഭാഷപ്പെടുത്തി വാങ്ങിക്കൊണ്ടു ചെല്ലാൻ ആജ്ഞാപിക്കുകയും അതനുസരിച്ചു കോയിത്തമ്പുരാൻ രണ്ടു ഭാഷാശ്ലോകങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. അവയിൽ രണ്ടാമത്തെ ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
“സകലാസു കലാസു നൈപുണ്യംകൊ
ണ്ടഖിലാനന്ദവിധായിധന്യശീല!
ചകലാസു പുതച്ചു സൗഖ്യമേല്പാ
നഭിലാഷം വളരുന്നു സത്യമത്രേ.”
അതിനുമുൻപുതന്നെ 1025-ാമാണ്ടു് ഉത്രംതിരുനാളിന്റെ തുലാഭാര മഹോത്സവം സംബന്ധിച്ചു് ഒരു രഥബന്ധശ്ലോകം അവിടത്തേയ്ക്കു സമർപ്പിച്ചുകഴിഞ്ഞിരുന്നു. 1034-ാമാണ്ടു് അവിടുന്നും, 1069-ാമാണ്ടു ശ്രീമൂലംതിരുനാളും ഓരോ വീരശൃങ്ഖല സമ്മാനിക്കുകയുണ്ടായി.
കൃതികൾ
1027 മുതൽ 29 വരെ ഒന്നര വർഷം ചങ്ങനാശ്ശേരിയിൽ താമസിക്കുന്നതിന്നിടയ്ക്കാണു് കോയിത്തമ്പുരാൻ (1) പാലാഴിമഥനം, (2) സതീവിവാഹം, (3) സ്യമന്തകചരിതം എന്നീ മൂന്നു കൈകൊട്ടിക്കളിപ്പാട്ടുകളും (4) സർവ്വജ്ഞവിജയം ആട്ടക്കഥയും നിർമ്മിച്ചതു്. 1053-ൽ തന്റെ പുത്രന്മാരെ മാവേലിക്കരക്കൊട്ടാരത്തിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്ന കണ്ടിയൂർ നാരായണപ്പിഷാരടിയുടെ ആവശ്യത്തെ പുരസ്കരിച്ചു് അഗസ്ത്യഭട്ടന്റെ ബാലഭാരതമഹാകാവ്യത്തിലെ ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾക്കു “ലളിതാ” എന്നൊരു വിശിഷ്ടമായ വ്യാഖ്യാനം സംസ്കൃതത്തിലും രചിച്ചിട്ടുണ്ടു്.
സർവ്വജ്ഞവിജയം ആട്ടക്കഥ
കേരളത്തിലെ നൃത്യകലയിൽ കോയിത്തമ്പുരാനു സർവ്വതോമുഖമായ വിജ്ഞാനവും അതിന്റെ പരിപോഷണത്തിൽ സാമാന്യാധികമായ ആസക്തിയും ഉണ്ടായിരുന്നു. സർവ്വജ്ഞവിജയത്തിലെ ഇതിവൃത്തം കല്പിതമാണു്. ആടിക്കാണാൻ കൊള്ളാവുന്ന ഒരു നല്ല പ്രബന്ധമാണതു്.
“നിശ്ചിത്യൈവം സ വിശ്വത്രുടനപടുതരാ
ടോപധാടീധുരീണൈ
ർദ്ദൈത്യോ ഘോരാട്ടഹാസൈർഝടിതി വിഘടിതാ
നേകശൈലേന്ദ്രശാഖഃ
വക്ത്രാന്തർവ്യക്തദംഷ്ട്രാപ്രകടിതവികട
പ്രോതഹര്യക്ഷരൂക്ഷഃ
പ്രക്ഷുഭ്യോക്ഷുദ്രസത്വഃ ക്ഷിതിപതിതിലകം
ചാപവാനാപപാത”
എന്ന ശ്ലോകവും “തിങ്കളണിഞ്ഞ തിരുമുടിഭങ്ഗിയും” എന്നു തുടങ്ങുന്ന ശിവന്റെ കേശാദിപാദാന്തവർണ്ണനവും മറ്റും വളരെ നന്നായിട്ടുണ്ടു്.
ബാലഭാരതവ്യാഖ്യ
ലളിതയിൽ കോയിത്തമ്പുരാനു സാഹിത്യം, അലങ്കാരം, വ്യാകരണം, സ്മൃതികൾ മുതലായ വിഷയങ്ങളിലുള്ള അവഗാഹം തെളിഞ്ഞുകാണാം. പ്രസ്തുതകാവ്യത്തിനു വിജയനഗരസാമ്രാജ്യം ക്രി.പി.1509-1530 ഈ വർഷങ്ങൾക്കിടയിൽ ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ മന്ത്രി സാലുവതിമ്മദണ്ഡനാഥൻ രചിച്ച മനോഹരാ എന്ന വ്യാഖ്യാനം അദ്ദേഹം വായിച്ചിരുന്നു; എങ്കിലും സ്വകീയങ്ങളായ ആശയങ്ങളും അവിടവിടെ ആവിഷ്കരിച്ചിട്ടുണ്ടു്. “ബംഹീയസീം വൃദ്ധിമുപൈതി വാർദ്ധിഃ” എന്ന പാഠമാണു് സമീചീനമെന്നും, ബഹീയസീം എന്ന പാഠാന്തരം അസത്താണെന്നും ചൂണ്ടിക്കാണിക്കുന്നു. “തതോംബികാം ബാലികയോസ്സ പാണിമഗ്രാഹയദ്ഭ്രാത രമാപഗേയഃ” എന്ന ശ്ലോകാർദ്ധത്തിൽ ഗ്രഹിധാതുവിനു ദ്വികർമ്മകത്വം സാധൂകരിക്കുവാൻ പ്രൗഢമനോരമയും മറ്റും പ്രമാണ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഉദ്ധരിക്കുന്നു.
അദ്ധ്യായം 51 - ചില വൃത്താന്തപത്രങ്ങളും മാസികകളും
51.1ചെങ്കളത്തു വലിയ കുഞ്ഞിരാമൻമേനോൻ (1033–1111)
ജീവിതചരിത്രം
ചെങ്കളത്തു വലിയ കുഞ്ഞിരാമൻമേനോനെ കേരളീയർ പരക്കെ അറിയുന്നതു സി. കുഞ്ഞിരാമൻമേനോൻ എന്ന പേരിലാണു്. ‘വലിയ കുഞ്ഞിരാമൻമേനോൻ’ എന്നു പറഞ്ഞതു് അദ്ദേഹത്തിന്റെ ഭാഗിനേയനും സുപ്രസിദ്ധ കാഥികനുമായ എം. ആർ. കെ. സി. യിൽ നിന്നു് അദ്ദേഹത്തെ വേർതിരിക്കുന്നതിനു വേണ്ടിയാകുന്നു. ‘ചെങ്കളം’ എന്ന മലബാറിലെ ഒരു പ്രശസ്തമായ തറവാട്ടിൽ കഥാപുരുഷൻ 1033-ാമാണ്ടു ജനിച്ചു. മദിരാശിയിൽ പോയി ബി. ഏ. പരീക്ഷ ജയിച്ചതിനുശേഷം കോഴിക്കോട്ടു ബി. ജി. എം. ഹൈസ്ക്കൂളിൽ ഒരധ്യാപകനായി. ആ ഹൈസ്ക്കൂളാണു് പിൽക്കാലത്തു മലബാർ ക്രിസ്ത്യൻകോളേജായി വികസിച്ചതു്. അവിടെനിന്നു മാറിയതിനുമേൽ കുറേക്കാലം സാമൂതിരിക്കോളേജിൽ പണിനോക്കി. അതിനുശേഷം വീണ്ടും ബി. ജി. എം. ഹൈസ്ക്കൂളിൽത്തന്നെ ഒരധ്യാപകനായി. പത്രപ്രവർത്തനം മാർഗ്ഗമായും മറ്റുമുള്ള ലോകസേവനത്തിൽ അത്യന്തം ഔത്സുക്യം തോന്നിയിരുന്ന അദ്ദേഹത്തിനു സർക്കാർ ഉദ്യോഗമൊന്നും കാമ്യമായിരുന്നില്ല. അന്നു കേരളത്തിൽ ഗണനീയങ്ങളായ മലയാളപത്രങ്ങളൊന്നുമില്ലായിരുന്നു. 1059-ലാണു് അദ്ദേഹം ഡിഗ്രിവാങ്ങിയതു്. ആ വർഷത്തിൽത്തന്നെ ബി. ജി. എം. ഹൈസ്ക്കൂളിലെ ഹെഡ്മാസ്റ്റർ റ്റി. ജി. വറുഗീസ് ബി.എ. (പിന്നീടു ഡെപ്യൂട്ടികളക്ടറും റാവുബഹദൂറും) അവിടെ മറ്റൊരു ഉപാധ്യായനായിരുന്ന റ്റി.എം. അപ്പുനെടുങ്ങാടി (പിന്നീടു കുന്ദലതാകർത്താവു്, റാവു ബഹദൂർ, മലബാർ കളക്ടരാഫീസിലെ മലയാളം ട്രാൻസ്ലേറ്റർ) മൂളിയിൽ രാമൻ (ഡിസ്ത്രിക്ട് കോടതി ട്രാൻസ്ലേറ്റർ, കാട്ടുകണ്ടി) വട്ടാമ്പോയിൽ ചാത്തുക്കുട്ടിവൈദ്യൻ, കണ്ണമ്പറ കൃഷ്ണനുണ്ണിനായർ മുതലായവരുടെ സഹായത്തോടുകൂടി “കേരള പത്രിക” എന്ന പത്രം കാളഹസ്തിയപ്പമുതലിയാരുടെ വിദ്യാവിലാസം അച്ചുക്കൂടത്തിൽനിന്നു പുറപ്പെടുവിച്ചു. മേനോൻ തന്നെയായിരുന്നു പത്രാധിപർ. അക്കാലത്തു് ഒരിക്കൽക്കൂടി സാമൂതിരിക്കോളേജി അധ്യാപകനായി എങ്കിലും ആ ഉദ്യോഗം കഴിയുന്ന വേഗത്തിൽ രാജിവെച്ചു. അതിനുമുമ്പു തിരുവിതാംകൂറിൽ പ്രചരിച്ചുകൊണ്ടിരുന്ന “സന്ദിഷ്ടവാദി” മാധവരായർദിവാൻജിയുടെ കാലത്തുതന്നെ നിന്നുപോകയും 1054-ൽ തിരുവനന്തപുരത്തുനിന്നു് ആരംഭിച്ച “കേരള ചന്ദ്രിക” ശൈശവത്തിൽത്തന്നെ മരണം പ്രാപിക്കുകയുമാണു് ചെയ്തതു്. ആ പൂർവകാല കഥകളൊന്നും മേനോനെ അധൈര്യപ്പെടുത്തിയില്ല. ആദ്യംമുതല്ക്കുതന്നെ അദ്ദേഹത്തെ രാഷ്ട്രീയ ലേഖനങ്ങൾകൊണ്ടു സഹായിക്കുവാൻ വേങ്ങയിൽ കുഞ്ഞിരാമൻനായനാരും (കേസരി എന്നു തൂലികാനാമം) സന്നദ്ധനായി. കേസരി ഗണപതിക്കു കുറിച്ചതു കേരളചന്ദ്രികയിലായിരുന്നു. എങ്കിലും കേരളപത്രികയിലാണു് അദ്ദേഹം സ്വച്ഛന്ദമായി വിഹരിച്ചതു്. പത്രിക പുറപ്പെട്ടതിനു് അടുത്ത കൊല്ലം ബാംബയിൽ ഇൻഡ്യൻ നാഷണൽ കാണ്‍ഗ്രസ്സ് സ്ഥാപിതമായി. ആ പേർ “ഭാരതമഹാജനസഭ” എന്നു തർജ്ജമ ചെയ്തതു മേനോനാണു്. അന്നുമുതൽ പത്രിക കേരളത്തിലെ കാണ്‍ഗ്രസ്സുപത്രമായി. അദ്ദേഹത്തിന്റെ നിഷ്പക്ഷമായ പ്രവർത്തനം സർക്കാരിന്റേയും പൊതുജനങ്ങളുടേയും ബഹുമാനത്തെ ആർജ്ജിച്ചു. ബ്രിട്ടീഷ് ഗവർമ്മെന്റ് അദ്ദേഹത്തിനു റാവുസാഹിബ് എന്ന ബിരുദം നല്കുകയും ജോർജ്ജ് പഞ്ചമൻ ചക്രവർത്തിക്കു ഡെൽഹിയിൽവെച്ചു നടന്ന കിരീടധാരണത്തിനു ക്ഷണിക്കപ്പെട്ട പത്രാധിപന്മാരുടെ പട്ടികയിൽ അദ്ദഹത്തെക്കൂടി ഉൾപ്പെടുത്തുകയും ചെയ്തു. കോഴിക്കോട്ടു ഡിസ്ത്രിക്ട് ബോർഡ്, താലൂക്ക് ബോർഡ്, മുൻസിപ്പൽ കൗണ്‍സിൽ എന്നീ പ്രാദേശിക ഭരണകൂടങ്ങളിലെല്ലാം അദ്ദേഹം അങ്ഗമായി പൊതുജനങ്ങളെ സേവിച്ചിട്ടുണ്ടു്. കുഞ്ഞിരാമൻമേനോൻ 1111-മാണ്ടു ചിങ്ങമാസം 11-ാംനു യശശ്ശരീരനായി.
കേരളപത്രിക
കേരളപത്രികയുടെ ആവിർഭാവത്തെക്കുറിച്ചു മുമ്പു പ്രസ്താവിച്ചുവല്ലൊ. ആ പത്രം മേനോനു ശരിക്കു നടത്തിക്കൊണ്ടുപോകുവാൻ വളരെ പ്രയാസമുണ്ടായിരുന്നു. അതിനെസ്സംബന്ധിച്ചു് അദ്ദേഹംതന്നെ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ടു്. “സാധാരണ ജനങ്ങൾക്കെന്നുവേണ്ട, സംസ്കൃതത്തിലും നാട്ടുഭാഷയിലും ഒരു വിധം പാണ്ഡിത്യമുണ്ടായിരുന്നവർക്കുംകൂടി വർത്തമാനപ്പത്രങ്ങളെക്കൊണ്ടുണ്ടാകുന്ന ഉപകാരം എന്താണെന്നു നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ടു പത്രിക ആരംഭിച്ച ആദ്യകാലത്തു് എനിക്കും എന്റെ സഹായികൾക്കും ഉണ്ടായ ബുദ്ധിമുട്ടു് അല്പമൊന്നുമല്ലായിരുന്നു. നാട്ടിൻപുറങ്ങളിൽനിന്നു വർത്തമാനങ്ങളും ലേഖനങ്ങളും എഴുതുവാൻ തക്ക ആളുകളില്ലാത്തതുകൊണ്ടാണു് അധികം ബുദ്ധിമുട്ടുണ്ടായതു്. ഇംഗ്ലീഷ് പഠിച്ചവരിൽ ചിലർക്കു നാട്ടുഭാഷയിലുള്ള പത്രങ്ങൾ വായിക്കുന്നതും അവയിലേയ്ക്കു വല്ലതുമെഴുതുന്നതും തങ്ങളുടെ അവസ്ഥയ്ക്കു കുറവാണെന്നൊരു വിചാരംകൂടിയുണ്ടായിരുന്നു. ചിലർ നാട്ടുഭാഷയിൽ എന്തെങ്കിലും എഴുതുവാൻ ശീലമില്ലാത്തവരുമായിരുന്നു. ഇംഗ്ലീഷ് പഠിക്കാത്തവരും നാട്ടുഭാഷയിലോ സംസ്കൃതത്തിലോ സാമാന്യം അറിവുള്ളവരുമായ ആളുകൾ-കോടതിയിൽ ശീലിച്ചവരും ആധാരമെഴുത്തുകാരുമൊഴികെ-കവിതകൾ, എന്നുവെച്ചാൽ പദ്യരൂപമായ കവിതകൾമാത്രം, എഴുതി ശീലിച്ചവരായിരുന്നതിനാൽ ഗദ്യമെഴുതാൻ ഒട്ടുംതന്നെ ശീലമുള്ളവരായിരുന്നില്ല. കോടതിക്കാരുടെ വാചകരീതി പത്രങ്ങൾക്കു വളരെ പറ്റിയതുമായിരുന്നില്ല.ഈവക കാരണങ്ങളാൽ ആദ്യകാലത്തു ലേഖകദൗർല്ലഭ്യം കൊണ്ടും ഞാൻ സാമാന്യം ബുദ്ധിമുട്ടീട്ടുണ്ടു്,” ഈ വാക്യങ്ങൾ മേനോന്റെ ഋജുവും പ്രസന്നവുമായ ശൈലിയേയും ഉദാഹരിയ്ക്കുന്നു. അതോടുകൂടി അപ്പുനെടുങ്ങാടിയുടെ ഗൗരവമുള്ള വാക്യരീതിയും കേസരിയുടെ ഫലിതം അങ്ങോളമിങ്ങോളം ഓളംവെട്ടുന്ന വാചകസമ്പ്രദായവും സമ്മേളിച്ചപ്പോൾ പത്രികയ്ക്കു ത്രിമൂർത്തികളുടെ അനുഗ്രഹം സിദ്ധിച്ച അവസ്ഥ കൈവന്നു. ഡാക്ടർ റ്റി. എം. നായർ എഡിൻബറോ നഗരത്തിൽ നിന്നു് അവിടത്തെ വൈദ്യവിദ്യാലയത്തിലെ പഠനക്രമം, ഭക്ഷണപരിപാടി മുതലായ വിഷയങ്ങളെ അധികരിച്ചു മലയാളത്തിൽ ഒരു ലേഖനപരമ്പര എഴുതി അതിൽ പ്രസിദ്ധീകരിച്ചു. 1069-ാമാണ്ടിടയ്ക്കു വാണിജ്യം സംബന്ധിച്ചുള്ള ചില കാര്യങ്ങൾക്കായി ഇംഗ്ലണ്ടിലേയ്ക്കു പോകേണ്ടിവന്ന അവസരത്തിൽ അനുജൻ കോമുമേനോനാണു് പകരം പത്രാധിപത്യം വഹിച്ചതു്. കോമുമേനോൻ പുഷ്പഗന്ധനാടകത്തിന്റെ പ്രണേതാവും ഒരു സാഹിത്യരസികനുമായിരുന്നു.അദ്ദേഹത്തിന്റെ ഭരണകാലത്താണു് വലിയ കോയിത്തമ്പുരാന്റെ അമരുകശതകത്തിൽ വൃത്തഭങ്ഗമുണ്ടെന്നു് ഒരു വാദം പത്രികയിൽ അജ്ഞാതനാമാവായ ഒരു വിമർശകൻ ആരംഭിച്ചതു്. ആ ലേഖകനു വൃത്തഭങ്ഗത്തിനും യതിഭങ്ഗത്തിനും തമ്മിലുള്ള ഭേദം അറിവില്ലായിരുന്നു. പ്രസ്തുതവാദം കുറേക്കാലത്തേയ്ക്കു വലിയ ഒച്ചപ്പാടുണ്ടാക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാർക്കും സ്വാർത്ഥലുബ്ധന്മാരായ ജനപ്രതിനിധികൾക്കും മേനോന്റെ പത്രത്തെപ്പറ്റി വളരെ ഭയമുണ്ടായിരുന്നു. അങ്ങനെ കേരളപത്രിക കുറേക്കാലം പുരോഗമിച്ചപ്പോൾ സാമ്പത്തികമായ വൈഷമ്യംനിമിത്തം അതു മുടങ്ങി; 1078-ാമാണ്ടു വിദ്യാവിലാസം വിട്ടു് സ്പെക്ടേറ്റർ അച്ചുക്കൂടത്തിൽനിന്നു വീണ്ടും ഉദയം ചെയ്തു. 1085-ാമാണ്ടിടയ്ക്കു പത്രത്തിന്റെ പ്രചാരം പിന്നെയും മന്ദീഭവിച്ചു. ആയിടയ്ക്കു ചെങ്കളത്തു ചെറിയ കുഞ്ഞിരാമൻമേനോനെ പത്രം സംബന്ധിച്ചുള്ള ഭാരം ഏല്പിച്ചു കഥാപുരുഷൻ വിശ്രമം നേടി. 1087-ൽ പുതിയ പത്രാധിപർക്കു തൃശ്ശൂരിലേയ്ക്കു പോകേണ്ടിവരികയാൽ വലിയ കുഞ്ഞിരാമൻമേനോന്റെ പുത്രന്മാർ അതു സ്വല്പകാലം നടത്തി. പിന്നീടു കെ.വി. അച്യുതൻനായരുടേയും അനന്തരം ദീപത്തിന്റെ ഉടമസ്ഥൻ സി. തോമസ്സിന്റേയും കൈകളിലേയ്ക്കുമാറി. അച്യുതൻനായരുടെ കാലത്തു എം.ആർ. നായരും (സഞ്ജയൻ) തോമസ്സിന്റെ കാലത്തു കോയിപ്പള്ളി പരമേശ്വരക്കുറുപ്പുമായിരുന്നു അതിന്റെ സാഹിത്യഭാരവാഹികൾ. കേരളപത്രിക ഈയിടയ്ക്കു മാത്രമാണു് നിന്നുപോയതു്. ഇന്നു് ആ പേരിൽ കൊച്ചിയിൽനിന്നു് ഒരു വാരിക പ്രചരിക്കുന്നുണ്ടു്. മലബാറിലെ രാഷ്ട്രീയവും സാമുദായികവുമായ ഉൽഗതിയുടെ വിഷയത്തിൽ ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞും സ്വല്പകാലത്തേയ്ക്കുകൂടി ജീവിയ്ക്കുവാൻ യോഗമുണ്ടായ പ്രസ്തുത പത്രത്തിനു മറ്റേതു പത്രത്തിനെയുംകാൾ വലിയ പങ്കുണ്ടായിരുന്നു എന്നുള്ള വസ്തുത ആർക്കും വിസ്മരിക്കുവാൻ പാടുള്ളതല്ല. ആനുഷങ്ഗികമായി മലബാറിലെ യുവാക്കന്മാർക്കു ലളിതമായ ഗദ്യരചന ശീലിക്കുന്നതിനും അതു പ്രയോജകീഭവിച്ചു.
51.2കണ്ടത്തിൽ വറുഗീസ്മാപ്പിള (1033–1079)
ഉപക്രമം
മലയാളക്കരയിൽ കണ്ടത്തിൽ വറുഗീസ് മാപ്പിളയെപ്പോലെ ശയോധനനായ ഒരു പത്രമുടമസ്ഥനും പത്രാധിപരും ഉണ്ടായിട്ടില്ല. അദ്ദേഹത്തിൽനിന്നു ഭാഷാസാഹിത്യത്തിനു ലഭിച്ചിട്ടുള്ള സാഹായ്യം അനന്തവും അപരിമേയവുമാകുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാനു് അദ്ദേഹത്തെപ്പോലെ കർമ്മകുശലനായ ഒരു അനുയായിയേയും ആജ്ഞാകാരനേയും കിട്ടിയതു ഭാഷയുടെ പരമഭാഗ്യങ്ങളിൽ ഒന്നായിക്കരുതേണ്ടതാണു്. 1065 മുതൽ 1079 വരെയുള്ള 14 വർഷത്തെ പ്രയത്നംകൊണ്ടു് അദ്ദേഹം മലയാളത്തിനു ഭാരതീയ ഭാഷകളുടെ ഇടയിൽ മഹനീയമായ ഒരു നില കൈവരുത്തി. മറ്റൊരാളെക്കൊണ്ടു സാധിക്കാവുന്നതല്ല അത്ഭുതാവഹമായ ആ കാര്യം.
ജനനവും വിദ്യാഭ്യാസവും
വറുഗീസ്മാപ്പിള തിരുവിതാംകൂർ തിരുവല്ലാത്താലൂക്കിൽ നിരണത്തു കറുത്തനല്ലൂർ ഈപ്പന്റേയും അയിരൂർ ചെറുകരക്കൂടംബശാഖയിൽപ്പെട്ട സാറാമ്മയുടേയും കനിഷ്ഠപുത്രനായി 1033-ാമാണ്ടു ജനിച്ചു. സാറാമ്മയെ കുഞ്ഞാണ്ടമ്മയെന്നും വിളിച്ചുവന്നു. ഈപ്പന്റെ ജനനം 992-ആണ്ടും മരണം 1072-ാമാണ്ടുമായിരുന്നു. മധ്യ തിരുവിതാംകൂറിൽ സുപ്രസിദ്ധമായ കണ്ടത്തിൽ എന്ന കുടുംബത്തിന്റെ ഒരു ശാഖയാണു് കറുത്തനല്ലൂർ. യാക്കോബായ വിഭാഗത്തിൽപ്പെട്ടതാണു് ധനാഢ്യമായ ആ ക്രൈസ്തവകുടുംബം. ഈപ്പൻ ഒരു താലൂക്കുമുതല്പിടിക്കാരനായിരുന്നു. അന്നത്തെക്കാലത്തു് ആ ഉദ്യോഗം മാന്യകുടുംബങ്ങളിലെ അങ്ഗങ്ങൾക്കു മാത്രമേ ലഭിച്ചിരുന്നുള്ളു. “കറത്താലിലെ വലിയ മുതല്പിടിക്കാരൻ” എന്ന പേരിലാണു് അദ്ദേഹം ജനങ്ങളുടെയിടയിൽ അറിയപ്പെട്ടിരുന്നതു്. അടുത്തുള്ള ഒരു നാട്ടാശാന്റെ എഴുത്തുപള്ളിയിൽ മലയാളത്തിൽ പ്രാഥമിക പാഠങ്ങൾ അഭ്യസിച്ചു; അന്നുതന്നെ പുസ്തകപാരായണത്തിൽ അഭിരുചി പ്രദർശിപ്പിയ്ക്കുകയും, എഴുത്തച്ഛൻ, കുഞ്ചൻനമ്പിയാർ തുടങ്ങിയ മഹാകവികളുടെ കൃതികൾ നിരന്തരമായി വായിച്ചു ഭാഷാസാഹിത്യത്തിൽ പ്രായത്തിൽക്കവിഞ്ഞുള്ള പരിചയം സമ്പാദിക്കുകയും ചെയ്തു. പിന്നീടു കോട്ടയത്തു സി.എം.എസ്. സ്ക്കൂളിൽ പോയി ഇംഗ്ലീഷ് പഠിത്തം ആരംഭിച്ചു. വറുഗീസ്മാപ്പിളയ്ക്കു ഹൈന്ദവസാഹിത്യത്തിന്റെയും സംസ്കൃതഭാഷയുടെയും നേർക്കു അളവറ്റ ബഹുമാനമുണ്ടായിരുന്നു; സംസ്കൃതത്തിൽ സാമാന്യജ്ഞാനംകൂടാതെ ഭാഷാപോഷണം സുകരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അവഗാഢമായ അഭിപ്രായം. തന്നിമിത്തം സംസ്കൃതഭാഷയിലും യഥാശക്തി പരിചയം സമ്പാദിക്കുവാൻ അദ്ദേഹം ശ്രമിച്ചു. കോട്ടയത്തു മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു തിരുവനന്തപുരത്തു ഗവർമ്മെന്റു കോളേജിൽ എഫ്. ഏ. ക്ലാസ്സിൽ ചേർന്നു. അക്കാലത്തു കുറേ കവിത എഴുതുമായിരുന്നതിനാൽ ‘കവിതക്കാരൻ’ എന്നൊരു നർമ്മബിരുദം സഹപാഠികൾ അദ്ദേഹത്തിനു നല്കി. എഫ്.ഏ. ജയിക്കാതെ തിരിയെ വീട്ടിലേയ്ക്കു മടങ്ങി. അവിടെ താമസിക്കുമ്പോൾ വില്വട്ടത്തു രാഘവൻനമ്പിയാരോടു കുറേക്കൂടി സംസ്കൃതം പഠിച്ചു. ആ ഘട്ടത്തിൽ ദർപ്പവിച്ഛേദനം ആട്ടക്കഥയും ക്രിസ്കുമതസംബന്ധമായുള്ള ചില കൃതികളും ഉണ്ടാക്കി.
വറുഗീസുമാപ്പിളയും കേരളമിത്രവും
ഭാഷയേയും നാട്ടിനേയും ഒരേ സമയത്തിൽ സേവിക്കുന്നതിനുള്ള ഏകമാർഗ്ഗം പത്രപ്രവർത്തനമാണെന്നു കണ്ടുപിടിക്കുവാൻ ബുദ്ധിശാലിയായ വറുഗീസ്മാപ്പിളയ്ക്കു ഒരു പ്രയാസവുമുണ്ടായില്ല. ആ ഉദ്ദേശത്തോടുകൂടി കൊച്ചിയിൽ പോയി ദേവജിഭീമജിയെക്കണ്ടു് അദ്ദേഹത്തെ ഉത്സാഹിപ്പിച്ചു “കേരളമിത്രം” എന്ന പേരിൽ ഒരു സപ്തദൈനികപത്രം 1056-ൽ (1881 ജനുവരി 1-ാംനു) പുറപ്പെടുവിച്ചു് അതിന്റെ അധിപരായി ജോലി നോക്കിത്തുടങ്ങി. അദ്ദേഹത്തിനു സർവഥാ യോജിച്ച ഒരു പണിയായിരുന്നു പത്രാധിപത്യം. കൊച്ചിരാജ്യകാര്യങ്ങളെയാണു് പ്രധാനമായി വിമർശിച്ചിരുന്നതു് എങ്കിലും അതു സഭ്യമായ ഭാഷയിലും, ശകലംപോലും വ്യക്തിവിദ്വേഷം സ്പർശിക്കാത്ത രീതിയിലുമായിരുന്നതിനാൽ പൊതുജനങ്ങൾക്കെന്നതുപോലെ ഗവർമ്മെന്റിനും കേരളമിത്രത്തിൽ പ്രീതി വർദ്ധിച്ചു. കൊച്ചിയിൽനിന്നു് എറണാകുളത്തേയ്ക്കു കൂടെക്കൂടെ പോയി അവിടത്തെ സാഹിത്യരസികന്മാരുമായി പരിചയപ്പെടുകയും, അവരുടെയിടയിൽ ഭാഷ ഭംഗിയായി എഴുതുവാൻ വശമുള്ള യുവാക്കന്മാരിൽനിന്നു ലേഖനങ്ങൾ വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. പുസ്തകനിരൂപണവും ആ പത്രംവഴിക്കു കഥാപുരുഷൻ നടത്തി. കേരളവർമ്മ വലിയകോയിത്തമ്പുരാനുമായി ആദ്യം പരിചയപ്പെടുവാൻ ഇടവന്നതു കേരളമിത്രത്തിലെ പുസ്തകവിമർശനംമൂലമാണു്.
താലൂക്കുമുതല്പിടിക്കാരൻ
രണ്ടു വർഷത്തോളം ആ പണിനോക്കിയതിനുശേഷം വയോധികനായ പിതാവിന്റെ നിരന്തരമായ നിർബ്ബന്ധം നിമിത്തം വറുഗീസ്മാപ്പിള കൊച്ചിയിൽനിന്നു തിരുവല്ലായ്ക്കു തിരിയെ പോരികയും 1060-ാമാണ്ടു് അദ്ദേഹത്തിന്റെ താലൂക്കുമുതല്പിടിവേല സ്വീകരിക്കുകയും ചെയ്തു. ചെങ്ങന്നൂരായിരുന്നു ജോലിസ്ഥലം. തനിക്കു തെല്ലും രസിക്കാത്തതും തന്നെ പരീക്ഷയിൽ പരാജയപ്പെടുത്തിയതുമായ ഒരു വിഷയമായിരുന്നു കണക്കു്. പ്രതിദിനം അതുകൊണ്ടു കൈകാര്യം ചെയ്യുവാൻ ഇടവരുത്തിയ ദുര്യോഗത്തെ അദ്ദേഹം ശപിച്ചു.
“കണ്ടത്തിൽക്കാളപൂട്ടും കിളയുമിതുകളെക്കൊണ്ടു കാലം കഴിപ്പോൻ
മുണ്ടൻകൊട്ടിന്നു പോമ്പോലിഹ ബഹുവിഷമക്കുണ്ടിതാകണ്ടിടുന്നു”
എന്നും
“ചെങ്ങന്നൂർച്ചെന്നു രണ്ടായിരമതിലധികം
രൂപയും ജാമ്യമേകീ–
ട്ടങ്ങുന്നന്മാരരങ്ങത്തനിശമൊരു കരി–
ക്കച്ചയും സഞ്ചിതോറും
എങ്ങുന്നോ വന്ന നാനാവകയിലൊരു പണം
ചെപ്പടിക്കോപ്പു കാട്ടി–
ത്തങ്ങുന്നൂ മാസമേതാകിലുമൊരു പതിന–
ഞ്ചത്ര നാണം കെടുത്തി”
എന്നും മറ്റും അന്നത്തെ ജീവിതത്തെപ്പറ്റി ആ സ്വാതന്ത്ര്യകാംക്ഷി പരിതപിച്ചിട്ടുണ്ടു്. പരോപകാരപ്രദമായ ഏതെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ ആ സങ്കടത്തിനു ശമനമുണ്ടാകുമെന്നുള്ള വിചാരത്തോടുകൂടി 1061-ൽ സദാചാരസഹോദര സംഘം എന്നൊരു സമാജം സംഘടിപ്പിച്ചു. ആ സംഘം ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ സ്ഥാപിച്ച പള്ളിക്കൂടമാണു് കാലാന്തരത്തിൽ ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്ക്കൂളായി ഉയർന്നതു്. കഴിയുന്ന വേഗത്തിൽ മുതല്പിടിവേല രാജികൊടുത്തു കോട്ടയത്തുപോയി സി.എം.എസ്. കോളേജിൽ ഒരു മലയാളമുൻഷിപ്പണി സ്വീകരിച്ചു. അവിടേയും കവിയൂർ നാരായണൻനമ്പിയാരോടു സംസ്കൃതത്തിൽ ചില കാവ്യങ്ങൾകൂടി പഠിച്ചു. അവിടെ താമസിക്കുമ്പോഴാണു് അദ്ദേഹത്തിനു സ്വതന്ത്രമായ ഒരു വൃത്താന്തപത്രം തുടങ്ങുന്നതിന്നുള്ള സൗകര്യം ലഭിച്ചത്. കോട്ടയത്തുള്ള ധനികന്മാരും സാഹിത്യകാരന്മാരും ജാതിമതഭേദമെന്യേ അദ്ദേഹത്തെ ആ സദുദ്യമത്തിൽ സൗഹാർദ്ദപുരസ്സരം സഹായിച്ചു.
മലയാളമനോരമ
വറുഗീസ്മാപ്പിള മലയാളമനോരമക്കമ്പനി ക്ണുപ്തം എന്ന പേരിൽ ഒരു കമ്പനി 1064-ാമാണ്ടു് കുംഭമാസത്തിൽ അവിടെ സ്ഥാപിച്ചു് 1065-ാമാണ്ടു് മീനമാസം 15-ാംനു മലയാളമനോരമ എന്ന പത്രം ആ കമ്പനിവകയായി പ്രചരിപ്പിച്ചു തുടങ്ങി. പ്രസ്തുത സംജ്ഞ വലിയ കോയിത്തമ്പുരാനാണു് നിർദ്ദേശിച്ചതു്.
“മലയാളവുമിംഗ്ലീഷും പല വൈചിത്ര്യമോടുടൻ
നലമായച്ചടിച്ചീടും മലയാളമനോരമ
മലയാളത്തിലേയ്ക്കേറ്റം വില താണുള്ള പത്രിക
വിലസീടുന്നു വിഖ്യാതാ മലയാളമനോരമ”
എന്നീ രണ്ടു ശ്ലോകങ്ങൾ പാർശ്വമുദ്രകളായി അണിഞ്ഞുകൊണ്ടായിരുന്നു ആ പത്രത്തിന്റെ പുറപ്പാട്. ഒന്നാമത്തെ ലക്കത്തിലുള്ള ഒരു വിജ്ഞാപനംകൂടി ഇവിടെ ചേർക്കാം.
“മലയാളഭാഷയുടെ അഭിവൃദ്ധിക്കായി തങ്ങളുടെ വാസനാ വൈഭവത്തെ സാരമായി ഉപയോഗപ്പെടുത്തുന്ന കവികൾ അവിഹിതമല്ലാത്ത ഏതെങ്കിലും പ്രകൃതത്തെക്കുറിച്ച് ഉണ്ടാക്കി അയയ്ക്കുന്ന ഒറ്റശ്ലോകങ്ങളും സമസ്യകൾ മുതലായവയും അപ്പോഴപ്പോൾ പ്രസിദ്ധപ്പെടുത്തുന്നതിനായി, വേണ്ടിവന്നാൽ ഒരു പ്രത്യേകപംക്തിതന്നെ വിട്ടുകൊടുക്കാവുന്നതാണു്.” ആ ലക്കത്തിൽത്തന്നെ “വാക്കിൽത്തോറ്റവരില്ല, മൂക്കിനകമേ പോയോരുമില്ലോർക്കണം”, “നാഴിക്കകത്തോരിരുനാഴിപോലെ”, “ആറും പിന്നെയൊരാറുമുണ്ടിഹ നിനച്ചീടുമ്പൊഴേഴായ്വരും” എന്ന മൂന്നു സമസ്യകൾ പൂരണത്തിനായി ചേർത്തിരുന്നു. മലയാളമനോരമ തിരുവിതാംകൂറിൽ രണ്ടാമതായി രജിസ്റ്റർചെയ്ത കമ്പനിയാണു്; അതിനു മുൻപു പുനലൂർ കടലാസ്യന്ത്രക്കമ്പനിമാത്രമേ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നുള്ളു. പ്രസാധനകലയുടെ സകലമർമ്മങ്ങളും സാങ്ഗോപാങ്ഗമായി കേരളമിത്രം നടത്തി ഗ്രഹിച്ചിരുന്ന കഥാനായകനു മനോരമ പ്രചരിപ്പിക്കുന്നതിനു യാതൊരു വൈഷമ്യവും തോന്നിയില്ല. കോട്ടയത്തു വിദ്വൽകേസരിയായ വയസ്കര ആര്യൻ നാരായണൻമൂസ്സതിന്റേയും അദ്ദേഹത്തിന്റെ അന്തേവാസികളായ പന്തളം കൃഷ്ണവാരിയർ മുതൽ പേരുടേയും തന്റെ ഗുരുനാഥനും അന്നു സി.എം.എസ് കോളേജ് മലയാളം മുൻഷിയുമായിരുന്ന വില്വട്ടത്തു രാഘവൻ നമ്പിയാരുടേയും ഒരു സാഹിത്യപ്രേമിയും ശോഭരാജവിജയം, കൃപാവതി എന്ന നാടകങ്ങളുടെ പ്രണേതാവുമായ നിധീരിക്കൽ മാണിക്കത്തനാരുടേയും ആനുകൂല്യം അദ്ദേഹത്തിനു് ആവശ്യപ്പെടാതെതന്നെ ലഭിച്ചു. വലിയകോയിത്തമ്പുരാന്റെ അനുഗ്രഹം പരിപൂർണമായി ഉണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. മറ്റു സാഹിത്യകാരന്മാരായ സുഹൃത്തുക്കളുടെ സഹകരണവും സ്വല്പമായിരുന്നില്ല. അങ്ങനെയുള്ള ഒരു പരിതഃസ്ഥിതിയിൽ മനോരമ നാൾതോറും വളർന്നുയർന്നു വാച്ചുതഴച്ചതിൽ ആശ്ചര്യത്തിന്നവകാശമില്ലല്ലോ. ആദ്യം ശനിയാഴ്ചതോറും പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ആ പത്രം കാലാന്തരത്തിൽ വാരത്തിൽ ബുധൻ, ശനി എന്നീ രണ്ടു ദിവസങ്ങളിലും, പിന്നീടു് ഒന്നിടവിട്ടു മൂന്നു ദിവസങ്ങളിലും ഒടുവിൽ ഞായറാഴ്ചയൊഴികെ ബാക്കിയുള്ള ആറു ദിവസങ്ങളിൽ ഒരു ദിനപ്പത്രത്തിന്റെ രൂപത്തിലും വികസിച്ചു വിഖ്യാതി നേടി. രാജ്യകാര്യങ്ങളെപ്പറ്റി ധീരമായും നിഷ്പക്ഷമായും തന്നെ വിമർശിച്ചിരുന്നു എങ്കിലും പണ്ടു കേരളമിത്രം നടത്തിയപ്പോൾ എന്നപോലെ നയത്തിലും സ്വരത്തിലും വറുഗീസ് മാപ്പിള അവലംഭിച്ച സൗമ്യത “പ്രസാദയന്തീ ഹൃദയാന്യപിദ്വിഷാം” എന്ന മട്ടിൽ ആരേയും വശീകരിക്കുവാൻ പ്രയാപ്തമായിത്തീർന്നു. കേവലം രാഷ്ട്രീയകാര്യങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾമാത്രമല്ല മനോരമയിൽ ചേർത്തിരുന്നതു്. ഏതു സരണിയിലുള്ള വായനക്കാർക്കും രസിക്കുന്നതിനുവേണ്ടി പ്രകരണവൈവിധ്യത്തിൽ പത്രാധിപർ പ്രത്യേകം ദൃഷ്ടിവച്ചിരുന്നു. പിന്നീടുണ്ടായ പല പത്രങ്ങൾക്കും മാർഗ്ഗദർശനം നല്കിയതു മനോരമയാണു്.
കവിതാപങ്ക്തി
ഭാഷാപോഷണംകൂടി പത്രദ്വാരാ നിർവ്വഹിക്കണമെന്നു വറുഗീസ്മാപ്പിളയ്ക്കു് അതിയായ മോഹമുണ്ടായിരുന്നു. ഭാഗ്യവശാൽ അതിനു പറ്റിയ ഒരു സഹപ്രവർത്തകനെ അദ്ദേഹത്തിനു് ആ ഘട്ടത്തിൽ കിട്ടി. അതു കൊട്ടാരത്തിൽ ശങ്കുണ്ണിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ശങ്കുണ്ണി വെണ്മണിപ്രസ്ഥാനത്തിൽ-പ്രായേണ നടുവത്തച്ഛന്റെ രീതിയിൽ-കവിത എഴുതി പരിചയിച്ച ഒരു സരസ്വതീദാസനായിരുന്നു. അദ്ദേഹത്തെ കൂട്ടിനു കിട്ടിയപ്പോൾ നാലുവശംമാത്രമുള്ള മനോരമയിൽ ഒരു വശത്തോളം ഭാഷാവിഷയങ്ങൾക്കായി വിനിയോഗിക്കുന്നതിനും അതിലെ ഭൂരിഭാഗവും പദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പത്രാധിപർക്കു ധൈര്യമുണ്ടായി. സമസ്യാപൂരണം, ഭാഷാന്തരീകരണം, വർണ്ണനം, ചിത്രപ്രശ്നോത്തരം ഈ ക്രമമനുസരിച്ചു് ഏതെങ്കിലും ഒരു വിഷയത്തെ അധികരിച്ചുള്ള ശ്ലോകങ്ങൾക്കു പ്രസ്തുത പങ്ക്തിയിൽ പതിവായി പ്രവേശനം ലഭിച്ചു. കേരളത്തിന്റെ ഒരറ്റം തുടങ്ങി മറ്റേയറ്റംവരെയുള്ള കവികളെല്ലാം ആ വിനോദത്തിൽ ഭാഗഭാക്കുകളായി; അവരുടെ ബുദ്ധിയിൽ വിജിഗീഷ വർദ്ധിച്ചു; അവർ തമ്മിൽ പല സംഗതികളെപ്പറ്റിയും ശ്ലോകരൂപത്തിലുള്ള സംഭാഷണം നടത്തി അനുവാചകന്മാരെ രസിപ്പിച്ചു. പിഴതിരുത്തുപണി ശങ്കുണ്ണിയുടേതായിരുന്നു, ചില തെറ്റുൾ പൊതുജനങ്ങളുടെ അറിവിനായി ചുവടേ ചൂണ്ടിക്കാണിക്കുവാനും പത്രാധിപർ മടിച്ചില്ല. ചിലപ്പോൾ ചില വാക്കലഹങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അവയിൽ വെണ്മണിമഹന്നും കോടശ്ശേരി കുഞ്ഞൻതമ്പാനും തമ്മിലുണ്ടായ സമരം പ്രസിദ്ധമാണു്. പരമോത്സാഹിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ മനോരമയിലെ കവിതാ പങ്ക്തിയുടെ ജീവനാഡിയായി ആദ്യംതന്നെ രങ്ഗപ്രവേശം ചെയ്തു. കുറേദിവസം വലിയകോയിത്തമ്പുരാൻ ആ പങ്ക്തിയിൽ ഒന്നും എഴുതാതെയിരുന്നപ്പോൾ ആ മഹാ പുരുഷൻ
“ഗിരിജലധിപനേട്ടൻ തമ്പുരാൻ കണ്‍മിഴിച്ചൂ;
ഗിരിജവമെഴുമോരോ വീരർ വിത്തും വിതച്ചൂ;
വിരവൊടു കവി കോവിൽത്തമ്പുരാൻമാത്രമെന്തി–
ന്നൊരു വിരുതുമെടുക്കാതത്ര പിൻവാങ്ങിടുന്നു?”
എന്നു കലശൽകൂട്ടി. 1065 മേടം 18- ാംനു യിലെ ലക്കത്തിൽ കണ്ട ആ എഴുത്തിനു മറുപടിയായി ഇടവം 22ാംനു യിലെ ലക്കത്തിൽ രണ്ടു ശ്ലോകങ്ങൾ വലിയകോയിത്തമ്പുരാനും പ്രസിദ്ധപ്പെടുത്തി. കുറേ കഴിഞ്ഞപ്പോൾ പത്രാധിപർ ഇടയ്ക്കിടയ്ക്കു് ഇംഗ്ലീഷ്പദ്യങ്ങളും തർജ്ജമചെയ്തു ചേർക്കുന്നതിനു വേണ്ട ഏർപ്പാടു ചിട്ടപ്പെടുത്തി. 1078-ാമാണ്ടിടയ്ക്കു കവിതാ പങ്ക്തി മുടങ്ങിയപ്പോൾ കുഞ്ഞിക്കുട്ടൻതമ്പുരാൻ സങ്കട പഞ്ചകം എന്ന പേരിൽ അഞ്ചു ശ്ലോകങ്ങൾ മനോരമയിൽ പ്രസിദ്ധീകരിക്കുകയും തദ്വാരാ ആ പങ്ക്തി പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. തിരുവല്ലാക്കാരൻ ഒരാൾ കോട്ടയത്തുപോയി അത്തരത്തിൽ ഒരു പത്രം വിജയകരമായി നടത്തുന്നതു കണ്ട ചില അസൂയാലുക്കൾ അവിടെത്തന്നെ “മലയാളവിനോദിനി” എന്ന പേരിൽ മറ്റൊരു പത്രം കവിതാപങ്ക്തിയോടുകൂടി നടത്തിയെങ്കിലും ആ സംരംഭം പരാജയത്തിലാണു് പര്യവസാനിച്ചതു്.
ഭാഷാപോഷിണീസഭ
സ്വല്പകാലം കഴിഞ്ഞപ്പോൾ കവിതാപങ്ക്തികൊണ്ടു മാത്രം ഭാഷയ്ക്കു സാർവത്രികമായ ഐകരൂപ്യം വരുത്തുക എന്ന തന്റെ പരമോദ്ദേശം സാധിക്കുന്നതല്ലെന്നും ഭാഷാപോഷണത്തിനു പ്രത്യേകമായി ഒരു സമിതിയും ആനുകാലികപത്രികയും വേണമെന്നും വറുഗീസ്മാപ്പിളയ്ക്കു ബോധ്യമായി. അതിലേയ്ക്കായി കുമാരമങ്ഗലത്തു നീലകണ്ഠൻനമ്പൂരിപ്പാടിന്റേയും മറ്റും ഉത്സാഹത്തിൽ കവിസമാജം എന്ന പേരിൽ ഒരു യോഗം 1067-ാമാണ്ടു് വൃശ്ചികം 11, 12, 13 ഈ മൂന്നു തീയതികളിലായി കോട്ടയത്തു സംഘടിപ്പിച്ചു. ആദ്യത്തെ ദിവസം ഘടികാവിംശതിപരീക്ഷയും, രണ്ടാമത്തെ ദിവസം കവിതാചാതുര്യപരീക്ഷയും, മൂന്നാമത്തെ ദിവസം നാടകപരീക്ഷയും നടത്തി. ഘടികാവിംശതിപരീക്ഷയിലും, കവിതാചാതുര്യപരീക്ഷയിലും കേ.സി. കേശവപിള്ളയും നാടകപരീക്ഷയിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനും പ്രഥമസമ്മാനത്തിനു് അർഹരായി ജയിച്ചു. ഓരോ ദിവസവും ഓരോ പൊതു സമ്മേളനവും നടന്നു. ഒന്നാം ദിവസം ഏ.ആർ. രാജരാജവർമ്മ കോയിത്തമ്പുരാനും, രണ്ടാം ദിവസം പുന്നശ്ശേരി നീലകണ്ഠശർമ്മാവും, മൂന്നാം ദിവസം കുഞ്ഞിക്കുട്ടൻതമ്പുരാനും ആധ്യക്ഷ്യം വഹിച്ചു. സഭയ്ക്കു “ഭാഷാ പോഷിണി” എന്നു പേർ നിശ്ചയിക്കുകയും, അതിന്റെ ഉദ്ദേശങ്ങൾ (1) മലയാളത്തിൽ പദ്യങ്ങൾക്കും ഗദ്യങ്ങൾക്കും സാർവത്രികമായ ഒരു ഐകരൂപ്യം വരുത്തുക, (2) ഉത്തമരീതിയിലും അധികം ഉപയോഗമുള്ളവയായിട്ടും കഴിയുന്നതും ഗദ്യ കൃതികളായിട്ടുമുള്ള പുസ്തകങ്ങൾ നടപ്പാക്കുക, (3) പഴയ ഗ്രന്ഥങ്ങൾ ശേഖരിച്ചു സൂക്ഷിക്കുകയും പരിശോധിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക ഇവയാണെന്നു വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. ആ ഉദ്ദേശസിദ്ധിക്കുള്ള പ്രവൃത്തിമാർഗ്ഗങ്ങളായി (1) ഭാഷാപരിഷ്കാരത്തെ ഉദ്ദേശിച്ചുള്ള പ്രസംഗങ്ങളും പുതിയ പുസ്തകങ്ങൾ പരിശോധിച്ചുള്ള അഭിപ്രായങ്ങളും മറ്റും അടങ്ങിയതായി പുസ്തകാകൃതിയിൽ ഒരു പത്രം നടത്തുക, (2) ആണ്ടിൽ ഒരു പ്രാവശ്യത്തിൽക്കുറയാതെ കേരളത്തിൽ ഓരോ പ്രധാന സ്ഥലത്തുവെച്ചും യോഗം നടത്തുക, (3) ഉത്തമരീതിയിലും ഉപയോഗമുള്ളവയായിട്ടും പുതിയ പുസ്തകങ്ങൾ ഉണ്ടാക്കുന്ന വർക്കു യഥായോഗ്യം ഇനാമോ പ്രശംസാപത്രമോ കൊടുക്കുന്നതു കൂടാതെ അതുകളെ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തുന്നതിനും വേണ്ടതെല്ലാം ചെയ്ക, (4) മലയാളത്തിൽ വിദ്യാലയങ്ങളും വൃത്താന്തപത്രങ്ങളും അച്ചുക്കൂടങ്ങളും ഉത്തമരീതിയിലും അഭിവൃദ്ധിയായും നടക്കുന്നതിന്നു വേണ്ട സഹായങ്ങൾ ചെയ്ക ഇവയാണെന്നു നിർദ്ദേശിച്ചു. വലിയകോയിത്തമ്പുരാനെയാണു് സഭാനാഥനായി വരിച്ചിരുന്നതെങ്കിലും അവിടത്തേയ്ക്കു് ഏതോ അവിചാരിതമായ വിഘ്നംനിമിത്തം സ്ഥലത്തു ചെന്നെത്തുവാൻ സാധിച്ചില്ല. അവിടത്തെ പ്രതിനിധിയായാണു് ഭാഗിനേയനും ശിഷ്യനുമായ ഏ.ആർ.തന്നെ ഒന്നാമത്തെ ദിവസം ആ സ്ഥാനം അലങ്കരിച്ചതു്. കോട്ടയത്തെ യോഗത്തിൽ വലിയകോയിത്തമ്പുരാൻതന്നെ ഐകകണ്ഠ്യേന സഭയുടെ സ്ഥിരാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പോഷിണിയുടെ ദ്വിതീയയോഗം 1067 മേടമാസം 22- ാംനു മുതൽ മൂന്നു ദിവസം സി. പി. അച്യുതമേനോന്റെ ഉത്സാഹത്തിൽ തൃശ്ശൂർവെച്ചു നടന്നു. 1068-ൽ (1893 മാർച്ച് 20-ാംനു) വറുഗീസ്മാപ്പിള മദിരാശിയിൽ പോയി സഭോദ്ദേശ്യങ്ങളെ വിവരിച്ചു സാരവത്തായ ഒരു പ്രസങ്ഗം ചെയ്തു. തൃതീയയോഗം 1069 തുലാമാസം 25- ാംനു മുതൽ മൂന്നു ദിവസം ഏട്ടൻതമ്പുരാന്റെ പ്രോത്സാഹനത്തിൽ കോഴിക്കോട്ടുവെച്ചും, ചതുർത്ഥ സമ്മേളനം 1070 കന്നി 18- ാംനു മുതൽ മൂന്നു ദിവസം വലിയ കോയിത്തമ്പുരാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തിരുവനന്തപുരത്തുവച്ചും ആഘോഷിക്കപ്പെട്ടു. ആണ്ടിൽ മൂന്നു ലക്കം വീതമായി പ്രസിദ്ധീകരിച്ചിരുന്ന ആ പത്രഗ്രന്ഥം തിരുവനന്തപുരത്തെ യോഗത്തിനുശേഷം സി. പി. അച്യുതമേനോൻ താൻ അന്നു തൃശ്ശൂരിൽനിന്നു പുറപ്പെടുവിച്ചുകൊണ്ടിരുന്ന വിദ്യാവിനോദിനി മാസികയാക്കി പ്രസിദ്ധീകരിക്കാമെന്നു വാഗ്ദാനംചെയ്തു സഭയ്ക്കായി ഒഴിഞ്ഞുകൊടുത്തു പ്രസാധനം ഏല്ക്കുകയും വറുഗീസ്മാപ്പിളയിൽനിന്നു സഭയുടെ കാര്യദർശിസ്ഥാനം അദ്ദേഹത്തിൽ സങ് ക്രമിക്കുകയും ചെയ്തു. പക്ഷേ ഒന്നിലധികം കാരണങ്ങളാൽ മേനോനു് അദ്ദേഹത്തിന്റെ ആ പ്രതിജ്ഞയനുസരിച്ചു പ്രവർത്തിക്കുവാൻ സാധിച്ചില്ല. അദ്ദേഹം സഭവകയാക്കിയ മാസിക സഭവകയായില്ല. യോഗങ്ങൾ വിളിച്ചുക്കൂട്ടുകയോ സഭവക നടപടികൾ പ്രസിദ്ധപ്പെടുത്തുകയോ ഉണ്ടായില്ല. അച്യുതമേനോൻ തൃശ്ശൂർ വിട്ടു് എറണാകുളത്തു പോയി ചുമതലയേറിയ ദിവാൻസെക്രട്ടറിയുദ്യോഗത്തിൽ നിയമിതനാകുകയും ചെയ്തു. തന്നിമിത്തം പൊതുജനങ്ങളുടെ അപേക്ഷയനുസരിച്ചു വറുഗീസു്മാപ്പിളതന്നെ സഭയുടെ കാര്യദർശിത്വം വീണ്ടും അങ്ഗീകരിച്ചു് 1072 കന്നി മുതൽ ഭാഷാപോഷിണി മാസികാരൂപത്തിൽ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചുതുടങ്ങി. 1073 വൃശ്ചികമാസത്തിൽ കോട്ടയത്തുവച്ചു സഭയുടെ പഞ്ചമയോഗവും 1075 ധനുമാസത്തിൽ തിരുവനന്തപുരത്തുവച്ചു ഷഷ്ഠയോഗവും കൊണ്ടാടി. 1079-ാമാണ്ടു് ചിങ്ങമാസത്തിൽ കടത്തനാട്ടു് ഉദയവർമ്മ ഇളയതമ്പുരാന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽവച്ചു സപ്തമസമ്മേളനം അത്യന്തം ആഡംബരപൂർവമായി നടന്നു. അതായിരുന്നു വറുഗീസ്മാപ്പിളയുടെ കാര്യദർശിത്വത്തിൽ നിർവ്യൂഢമായ ഒടുവിലത്തെ സഭായോഗം. പിന്നെയും 1081 ധനുമാസത്തിൽ തിരുവനന്തപുരത്തുവച്ചു് അതിന്റെ അഷ്ടമസമ്മേളനവും 1086 കന്നി 17, 18 ഈ തീയതികളിൽ വൈക്കത്തു സന്മാർഗ്ഗപോഷിണിയുടെ ആഭിമുഖ്യത്തിൽ നവമസമ്മേളനവും നടന്നു. പിന്നീടു സമ്മേളനങ്ങൾ ഒന്നും നടന്നില്ല. എങ്കിലും വറുഗീസ്മാപ്പിളയുടെ സഹോദരപുത്രനും അദ്ദേഹത്തിന്റെ മരണാനന്തരം മനോരമയുടെ പത്രാധിപരുമായ കെ.സി. മാമ്മൻമാപ്പിളയുടേയും ഇരുവനാട്ടു് കെ.സി. നാരായണൻനമ്പിയാരുടേയും കാര്യദർശിത്വത്തിലും, അനന്തരവൻ പി. കെ. കൊച്ചീപ്പൻതരകൻ മുതലായ ഭാഷാഭിമാനികളുടെ സമർത്ഥമായ കൈങ്കര്യത്തിലും വളരെക്കാലം മാസിക നിർവിഘ്നമായി പ്രചരിച്ചു. ഒടുവിൽ ക്രമേണ ശോഷിച്ചു കുറേക്കൊല്ലത്തേയ്ക്കു വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ പ്രധാനമായി പുരസ്കരിച്ചു നടന്നുവന്ന ആ മാസിക ഇപ്പോൾ അപ്രത്യക്ഷമായിത്തീർന്നിരിക്കുന്നു.
ഭാഷാപോഷിണിസഭകൊണ്ടുള്ള നേട്ടങ്ങൾ
ഭാഷാപോഷിണിസഭകൊണ്ടും അതിന്റെ ജിഹ്വയായ മാസികകൊണ്ടും ഭാഷയ്ക്കു സിദ്ധിച്ച ലാഭങ്ങൾ വാചാമഗോചരങ്ങളാണു്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ സാഹിത്യകാരന്മാർക്കു തമ്മിൽ സന്ദർശനത്തിനും, സല്ലാപത്തിനും, സഭവക യോഗങ്ങൾ അവസരമുണ്ടാക്കിക്കൊടുത്തു് അവരിൽ അപരിചിതന്മാരെ പരിചിതന്മാരും, പരിചിതന്മാരെ സുഹൃത്തുക്കളുമാക്കി, സമഗ്രമായ സാഹോദര്യബോധം അവരുടെയിടയിൽ ജനിപ്പിച്ചു. വിജ്ഞേയങ്ങളും വിനോദകരങ്ങളുമായ വിവിധവിഷയങ്ങളെ അധികരിച്ചു പല നല്ല ഉപന്യാസങ്ങളും മാസികയിൽ പ്രകാശിതങ്ങളായി. സാഹിത്യഭാഷയ്ക്കു ക്രമോന്നതമായ ഐകരൂപ്യം അനായാസേന ലഭിച്ചു. പന്ത്രണ്ട് കൊല്ലത്തോളം വറുഗീസ് മാപ്പിള പ്രസ്തുത സഭയുടെ ഉൽഗതിക്കായി തന്റെ ശരീരവും ബുദ്ധിയും സമ്പത്തും സ്വാധീനതയും തദേകതാനതയോടുകൂടി സമർപ്പണം ചെയ്തു. അദ്ദേഹത്തിനു ഭാഷയും ഭാഷയ്ക്കു് അദ്ദേഹവും ഉൽക്കർഷം വളർത്തി. ക്രിസ്ത്യാനികളുടെയിടയിൽ ഭാഷാപോഷണവ്യഗ്രത വളർത്തി അവർക്കും വാസനയും അഭ്യാസവുമുണ്ടെങ്കിൽ വിശിഷ്ടസാഹിത്യകാരന്മാരാകുവാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം പൊതുവിൽ അങ്കുരിപ്പിച്ചതു് അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ പ്രധാനഫലങ്ങളിൽ ഒന്നാണു്. ഭാഷാപോഷിണിവഴിക്കു പല നല്ല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്; അവയിൽ കണ്ണശ്ശരാമായണം ബാലകാണ്ഡവും അയോദ്ധ്യാകാണ്ഡത്തിന്റെ ആദ്യഭാഗവും വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശവും കെ.സി. കേശവപിള്ളയുടെ ഭാഷാനാരായണീയവും പ്രത്യേകസ്മരണയെ അർഹിക്കുന്നു. മനോരമക്കമ്പനിയും നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു പ്രകാശനം ചെയ്യുന്നതിൽ സദാ ജാഗരൂകമായിരുന്നു. വലിയകോയിത്തമ്പുരാന്റെ കേരളീയ ഭാഷാശാകുന്തളം ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു് ആ മുദ്രാലയത്തിൽനിന്നായിരുന്നു.
വറുഗീസ്മാപ്പിളയും വിദ്യാപ്രചാരണവും
മനോരമ, ഭാഷാപോഷിണി എന്നീ പത്രികകൾസംബന്ധിച്ചുള്ള ജോലി പിടിപ്പതും അതിലധികവും ഉണ്ടായിട്ടും വറുഗീസ്മാപ്പിള മറ്റനേകം ജനോപകാരപ്രദങ്ങളായ കാര്യങ്ങളിൽക്കൂടി ശ്രദ്ധചെലുത്തുകയും അവയിലെല്ലാം ഒന്നുപോലെ വിജയം നേടുകയും ചെയ്തു. കോട്ടയത്തു മാർദീവന്നാസ്യോസ് (എം.ഡി) സിമ്മനാരി സ്ഥാപിച്ചു് അതിനെ ആദ്യകാലങ്ങളിൽ വളർത്തിക്കൊണ്ടുപോന്നതു് അദ്ദേഹമാണു്. തിരുവല്ലാ എം.ഡി. ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനും അദ്ദേഹത്തിന്റെ അത്യുത്സാഹവും ആലോചനാപടുതയും പ്രയോജകീഭവിച്ചിട്ടുണ്ടു്. സ്ത്രീവിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്കായി തിരുവല്ലായിൽ അദ്ദേഹം സ്ഥാപിച്ചതാണു് തിരുമൂലപുരം ബാലികാമഠം. പൊതുജനങ്ങളിൽനിന്നു പണം പിരിച്ചു മദിരാശി സർവകലാശാലയിൽ ബി. എയ്ക്കു മലയാളത്തിൽ പ്രശസ്തമായ വിജയം നേടുന്നവർക്കു കേരളവർമ്മ മെഡൽ എന്ന പേരിൽ ഒരു കീർത്തി മുദ്ര കൊല്ലന്തോറും സമ്മാനിക്കുന്നതിനു ആവശ്യമുള്ള മൂലധനം ഏല്പിച്ചതും അദ്ദേഹമല്ലാതെ മറ്റാരുമായിരുന്നില്ല. യാക്കോബായസഭയുടെ അഭ്യുദയത്തിനുവേണ്ടിയും അദ്ദേഹം പല സൽക്കൃത്യങ്ങളും അനുഷ്ഠിച്ചിട്ടുണ്ടു്. അവയെ ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ലല്ലോ. ശ്രീമൂലംതിരുനാൾ മഹാരാജാവിനു വറുഗീസ്മാപ്പിളയുടെ പേരിൽ അനല്പമായ വാത്സല്യവും അദ്ദേഹത്തിന്റെ കർമ്മകുശലതയിലും സത്യസന്ധതയിലും അചഞ്ചലമായ വിശ്വാസവുമുണ്ടായിരുന്നതിനാൽ കോട്ടയം എം.ഡി. സിമ്മനാരിയുടേയും തിരുമൂലപുരം മഠത്തിന്റേയും സ്ഥാപനത്തിനു് ഓരോ ഷോഡതി നടത്തിക്കൊള്ളുവാൻ അനുവാദം നല്കിയതു് അദ്ദേഹത്തിന്റെ തദ്വിഷയകമായ ക്ലേശത്തെ ലഘൂകരിച്ചു. ആ മഹാരാജാവു് അദ്ദേഹത്തിനു് ആദ്യം രത്നഖചിതമായ ഒരു മോതിരവും പിന്നീടു് ഒരു വീരശൃങ്ഖലയും സമ്മാനിക്കുകയുണ്ടായി എന്നുള്ള വസ്തുതയും പ്രകൃതത്തിൽ പ്രസ്താവനീയമാണു്.
നിര്യാണം
ഇങ്ങനെ സ്വഭാഷയ്ക്കും സ്വരാജ്യത്തിനും പൊതുജനങ്ങൾക്കുംവേണ്ടി ഊണും ഉറക്കവും ഒഴിച്ചു് ഇരവും പകലും വിശ്രമമെന്നൊന്നറിയാതെ പലപ്രകാരത്തിൽ പരിശ്രമിച്ചുകൊണ്ടിരുന്ന വറുഗീസ്മാപ്പിളയ്ക്കു തന്റെ ഏകപുത്രിയുടെ അകാലമരണത്തോടുകൂടി പൂർവാധികം ശരീരം ക്ഷീണിച്ചു. കോട്ടയത്തുവെച്ചു നാട്ടുചികിത്സയും തിരുവനന്തപുരത്തുപോയി ഇംഗ്ലീഷ്ചികിത്സയും ചെയ്തുനോക്കിയതിൽ പറയത്തക്ക ഉപശാന്തിയൊന്നും കിട്ടിയില്ല. 1079-ൽ അത്യധികമായി അനാരോഗ്യം ബാധിച്ചു് ആ കൊല്ലം മിഥുനമാസം 13-ആംനു ചരമഗതിയെ പ്രാപിച്ചു.
ചില പ്രധാനസിദ്ധിവിശേഷങ്ങൾ
വറുഗീസ്മാപ്പിളയ്ക്കു പതിന്നാലുവർഷംകൊണ്ടു് ഇത്ര വളരെ നല്ല കാര്യങ്ങൾ ഇത്ര നിപുണമായി ചെയ്തുതീർക്കുവാൻ എങ്ങനെ സാധിച്ചു വെന്നു പലർക്കും അത്ഭുതം തോന്നിയേയ്ക്കാമെങ്കിലും അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കു് അതിനുള്ള കാരണങ്ങൾ സ്പഷ്ടമായി കാണാമായിരുന്നു. അദ്ദേഹം ബാല്യത്തിൽത്തന്നെ ഉത്തമപുരുഷന്മാർ പരാർത്ഥജീവികളാണെന്നു മനസ്സിലാക്കുകയും വിശ്വസിക്കുകയും അവരെ കഴിയുന്നതും അനുകരിക്കുന്നതിനു നിസ്തന്ദ്രമായി പരിശ്രമിക്കുകയും ചെയ്തു. ഭാഷാപോഷണം തന്റെ ജീവിതവ്രതമായി സ്വീകരിച്ച അദ്ദേഹത്തിന്റെ നിഘണ്ടുവിൽ വിഘ്നഭയം എന്നൊരു പദത്തിനു പ്രവേശമേ ഇല്ലായിരുന്നു. ഉദ്യമംകൊണ്ടു സാധിക്കുവാൻ പാടില്ലാത്തതായി യാതൊന്നുംതന്നെ ലോകത്തിലുണ്ടെന്നു് അദ്ദേഹത്തിനു തോന്നിയില്ല. സ്വാർത്ഥരാഹിത്യം അദ്ദേഹത്തിന്റെ മുഖ്യഗുണങ്ങളിൽ ഒന്നായിരുന്നു. ധനാർജ്ജനത്തിനോ യശോലാഭത്തിനോവേണ്ടി അദ്ദേഹം യാതൊന്നും ചെയ്തില്ല. നിർമ്മലഹൃദയനായ അദ്ദേഹത്തിനു മൂന്നു നാലു വാക്കുകളുടെ ഉച്ചാരണംകൊണ്ടു ശത്രുക്കളേയും മിത്രങ്ങളായി പരിവർത്തനം ചെയ്യിക്കുവാൻ കഴിയുമായിരുന്നു. അദ്ദേഹം സകലസാഹിത്യകാരന്മാരുടേയും സൗഹാർദ്ദം ഒന്നുപോലെ സമ്പാദിച്ചു. മനോരമയേയും ഭാഷാപോഷിണിയേയും സഹായിക്കേണ്ടതു തങ്ങളുടെ ധർമ്മമാണെന്നു തോന്നി അവരിൽ ഓരോരുത്തരും അഹമഹമികയാ അതിലേയ്ക്കു് ഉദ്യമിച്ചു. ഭാവിയിൽ ഭാഷാപോഷകന്മാരായിത്തീരുവാൻ കഴിവുള്ള യുവാക്കന്മാരെ അദ്ദേഹം അന്തർന്നേത്രംകൊണ്ടെന്നപോലെ കണ്ടുപിടിച്ചു് അവരിൽ പ്രശംസിക്കേണ്ടവരെ പ്രശംസിച്ചും ധനം വേണ്ടവർക്കു് അതു നല്കിയും ആർക്കും യാതൊരു പ്രകാരത്തിലും ആശാഭങ്ഗംവരാതെയും എല്ലാവരേയും യേനകേന പ്രകാരേണ സന്തോഷിപ്പിച്ചും കാലാന്തരത്തിൽ സമർത്ഥമായ സാഹിതീസപര്യയ്ക്കു ഒട്ടുവളരെ ഉത്തിഷ്ഠമാനന്മാരെ സജ്ജീകരിച്ചു. വറുഗീസ്മാപ്പിള നാടു തഴയ്ക്കുന്നതിനു തക്ക നല്ല സ്വപ്നങ്ങൾ നാൾതോറും കാണും; കണ്ടാൽ അവയ്ക്കു നാമരൂപങ്ങൾ നല്കി കഴിയുന്ന വേഗത്തിൽ പ്രാണപ്രതിഷ്ഠ നടത്തും; പ്രായോഗികങ്ങളായ സകലപക്ഷങ്ങളേയും പറ്റി കൂലംകഷമായി പരിചിന്തനം ചെയ്തു സാധാകോപായങ്ങൾ കണ്ടുപിടിച്ചു ഫലോദയംവരെ സമർത്ഥമായി പ്രയത്നിക്കും;അങ്ങനെയുള്ള അവസരങ്ങളിൽ അദ്ദേഹത്തെ ജനങ്ങൾ ഒന്നിനു പകരം പത്തു വ്യക്തികളായി നിരീക്ഷിക്കും; ആ പത്തു വ്യക്തികൾക്കു പിന്നിൽ നൂറു് അനുയായികൾ അണിനിരന്നു നില്ക്കുന്നതായും അവർക്കു ബോധപ്പെടും. അത്തരത്തിലാണു് ആ പുണ്യശ്ലോകൻ തന്റെ കൃത്യശതകങ്ങൾ അനുഷ്ഠിച്ചുപോന്നതു്. ആർജ്ജവം അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു. പരഗുണകാംക്ഷ അവയിൽ സ്ഫടികസ്ഫുടമായി പ്രതിഫലിച്ചിരുന്നു. അത്തരത്തിലുള്ള സിദ്ധിവിശേഷങ്ങൾ നിമിത്തമാണു് അദ്ദേഹത്തിനു തന്റെ ബഹുമുഖങ്ങളായ ബൃഹദ്വ്യവസായങ്ങളിൽ സമ്പൂർണ്ണമായ വിജയം ലഭിക്കുവാൻ സാധിച്ചതു്.
കൃതികൾ
വറുഗീസ്മാപ്പിള ഒരു വിശിഷ്ടനായ ഗദ്യകാരനായിരുന്നു. സരളവും എന്നാൽ അതേസമയംതന്നെ ശക്തിമത്തുമായ ഒരു ശൈലിയാണു് അദ്ദേഹം സ്വാധീനമാക്കിയിരുന്നതു്. അദ്ദേഹത്തിന്റെ മുഖലേഖനങ്ങൾ ആരെയും ആകർഷിക്കത്തക്കവയായിരുന്നു. മറ്റുള്ളവരെക്കൊണ്ടു പുസ്തകങ്ങൾ എഴുതിച്ചതിനു പുറമേ സ്വയം ഗ്രന്ഥങ്ങൾ നിർമ്മിച്ചും അദ്ദേഹം ഭാഷയെ സഹായിച്ചിട്ടുണ്ടു്. (1) ദർപ്പവിച്ഛേദനം ആട്ടക്കഥ, (2) യോഷാഭൂഷണം, (3) വിസ്മയജനനം പത്തുവൃത്തം, (4) എബ്രായ്ക്കുട്ടി നാടകം, (5) കലഹനീദമനകം നാടകം, (6) സച്ചരിത്രശതകം, (7) കീർത്തനമാല എന്നിവയാണു് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ. (8) ഷേക്‍സ്പീയറുടെ ഒതെല്ലോ നാടകവും ഉത്താലൻ എന്ന പേരിൽ കുറേതർജ്ജമ ചെയ്തിട്ടുണ്ടു്. ദർപ്പവിച്ഛേദനത്തിലെ ഇതിവൃത്തം രാമാനുകരണമാണു്. ഹിന്ദുമതഗ്രന്ഥങ്ങളോടു് അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിപത്തിക്കും സംസ്കൃതഭാഷയിൽ അദ്ദേഹം സമ്പാദിച്ചിരുന്ന പരിചയത്തിനും അതു സാക്ഷ്യംവഹിക്കുന്നു. ആ കഥകളിക്കു യദുകുലരാഘവം എന്നും നാമാന്തരമുണ്ടു്. ഇംഗ്ലീഷ്നാടകങ്ങളെ അനുകരിച്ചു രങ്ഗവിഭാഗം നിർദ്ദേശിച്ചും മറ്റും രചിച്ചിട്ടുള്ള പ്രസ്തുതനൃത്യപ്രബന്ധം തിരുവല്ലാമാലിയിൽ നാരായണപിള്ളയും മറ്റുമുൾപ്പെട്ട ഒരു കഥകളിയോഗക്കാർ ഗ്രന്ഥകാരന്റെ വസതിയിൽവച്ചു് അഭിനയിക്കുകയുണ്ടായി. അതിൽ കുമ്മിയും ദണ്ഡകവും ഘടിപ്പിച്ചിട്ടുണ്ടു്.
“നന്ദകുമാരമുകുന്ദഗോപൻ നന്ദനീയഗുണപൂർണ്ണദേവൻ
സുന്ദരരൂപൻ ധന്യനരവിന്ദസൂനാഭൻ സുരുചിര–
മന്ദഹാസാഭൻ വിധിമുഖ–
വൃന്ദാരകവൃന്ദൈരഭിവന്ദ്യൻ ബഹുമാന്യൻ തവ
മന്ദസ്മിതത്തെക്കൊതിച്ചിടുന്നു.”
എന്നതു കുമ്മിയിലെ ചില വരികളാണു്. യോഷാഭൂഷണം ബൈബിൾമുഖേന നാം അറിയുന്ന മൂന്നു മഹിളാരത്നങ്ങളുടെ കഥകളെ ആസ്പദമാക്കി എഴുതീട്ടുള്ള ഒരു ഗേയകൃതിയാകുന്നു. വിസ്മയജനനം പത്തുവൃത്തം ക്രിസ്തുവിന്റെ ജനനത്തെ അധികരിച്ചു രചിച്ചിരിക്കുന്നു.
“അതുനേരം കന്നിമേരിയതുലപ്രഭയെഴുന്ന
മൃദുലകോമളഗാത്രി നടന്നു വേഗം
മതിമോദമൊടുമെലിസബത്തിനെക്കാണ്മാനുള്ളൊ–
രതിമോഹംകൊണ്ടു തന്വി തളർന്നു പാരം.”
എന്നീ വരികൾ അതിൽ ഉൾപ്പെടുന്നതാണു്. ഈ മൂന്നു കൃതികളും വറുഗീസ്മാപ്പിള തിരുവല്ലായിൽ താമസിക്കുമ്പോൾ നിർമ്മിച്ചവയാണെന്നറിയുന്നു. ക്രിസ്ത്യൻബാലികമാർക്കു പാടുന്നതിനുവേണ്ടി എഴുതീട്ടുള്ള മതസംബന്ധമായ 51 പ്രാർത്ഥനാ ഗാനങ്ങളുടെ സമാഹാരമാണു് കീർത്തനമാല. അതിൽ “സ്മരസദാ മാനസ” എന്ന മട്ടിൽ എഴുതീട്ടുള്ള “പരമതാതാ വിഭോ! വരദ നമോസ്തു തേ” എന്നും മറ്റുമുള്ള പാട്ടുകൾ നന്നായിട്ടുണ്ടു്. പ്രസ്തുത കൃതി കവി തിരുമൂലപുരം ബാലികാമഠം സ്ഥാപിച്ച കാലത്തോടടുത്തു പ്രസിദ്ധീകരിച്ചതാണു്.
നാടകങ്ങൾ
നാടകനിർമ്മാണഭ്രമം നാടെങ്ങും പടർന്നുപിടിച്ചിരുന്ന 1067-1068 ഈ കൊല്ലങ്ങളിൽ വറുഗീസുമാപ്പിള രചിച്ചതാണു് എബ്രായ്ക്കുട്ടിയും കലഹിനീദമനകവും. എബ്രായ്ക്കുട്ടിയിലെ ഇതിവൃത്തം ബൈബിളിൽ നിന്നു സ്വീകരിച്ചതാകുന്നു. അതു പഴയ സമ്പ്രദായത്തിൽ ഗദ്യപദ്യസങ്കലിതമായി എഴുതീട്ടുള്ള ഒരു കൃതിയാണു്. ഒരു ശ്ലോകം പകർത്തുന്നു.
“ക്രമാലേതും സാധിപ്പതിനു ചെറുതും നാസ്തി വിഷമം
ക്ഷമാശീലം കാര്യങ്ങളിലഖിലമോർക്കുമ്പൊഴുചിതം
സമാധാനം കണ്ടാലതിനഥ തുടങ്ങേണമുടനേ–
യമാന്തം പിന്നീടും കരുതുക കണക്കല്ല നിയതം.”
കലഹിനീദമനകമാണു് അദ്ദേഹത്തിന്റെ കൃതികളിൽ അഗ്രപൂജയ്ക്കു് അർഹമായിട്ടുള്ളതു്. ഷേക്‍സ്പിയറുടെ സുപ്രസിദ്ധമായ Taming of the Shrew എന്ന നാടകത്തിന്റെ ഒരു സ്വതന്ത്രമായ അനുവാദമാണതു്. പാത്രങ്ങളുടേയും സ്ഥലങ്ങളുടേയും മറ്റും പേരുകൾ ഭാരതീയീകരിച്ചിട്ടുണ്ടു്. ആ പ്രസ്താവനയിലേയും ഭരതവാക്യത്തിലേയും രണ്ടു മൂന്നു ശ്ലോകങ്ങൾ ഒഴിച്ചാൽ ആദ്യന്തം ഗദ്യരൂപത്തിലാണു് വിവർത്തനം. കല്ലൂർ ഉമ്മൻ പിലിപ്പോസിന്റെ ‘ആൾമാറാട്ടം’ കഴിഞ്ഞാൽ അടുത്ത ഗദ്യനാടകം അതാണെന്നു പറയാം. കലഹിനീദമനകത്തിലെ ശൈലി ഹൃദയങ്ഗമമാണു്. ചില വാക്യങ്ങൾ ചുവടേ പകർത്തുന്നു.
“നിന്റെ ഭർത്താവായ കർത്താവിനെ വ്യസനിപ്പിക്കുന്ന വണ്ണം ആ കണ്ണുകൾകൊണ്ടിങ്ങനെ ഹാസ്യമായി നോക്കുകയും ഒരിക്കലും നീ ചെയ്തുകൂടാ. ഇതു് ഇടിയേറ്റ വൃക്ഷംപോലെ നിന്റെ സൗന്ദര്യത്തെ ഉണക്കുകയും ചുഴലിക്കാറ്റു നല്ല പൂമൊട്ടുകളെ വല്ലാതെയാക്കുന്നതുപോലെ നിന്റെ യശസ്സിനെ നശിപ്പിക്കുകയും ചെയ്യുന്നു. കോപിച്ച സ്ത്രീയും കുത്തിക്കലക്കിയ കുളവും ഒന്നുപോലെയാണു്. ചേറു നിറഞ്ഞിരിക്കും; കണ്ടാൽ അറയ്ക്കും. സൗന്ദര്യം വേർപെട്ടിരിയ്ക്കും. ആ സ്ഥിതിയിൽ ദാഹംകൊണ്ടു മരിക്കാറായവനും അതിൽനിന്നു് ഒരു തുള്ളികൊണ്ടു തന്റെ നാവിനെ നനയ്ക്കുവാൻ തുനിയുകയുമില്ല. നിന്റെ ഭർത്താവു നിന്റെ കർത്താവാണു്. നിന്റെ ജീവനും നിന്റെ ഇടയനും നിന്റെ തലയും നിന്റെ രാജാവുംതന്നെ. നിനക്കും നിന്റെ ഉപജീവനത്തിനുംവേണ്ടി ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരാളാണു്; കരയ്ക്കും വെള്ളത്തിലും പകലും രാത്രിയും അദ്ദേഹം തന്റെ ശരീരംകൊണ്ടു കഠിനമായി അധ്വാനിക്കുന്നു. ആ സമയം ഒക്കെയും നീ സുഖമായും അപകടഭയം കൂടാതെയും വീട്ടിൽ സ്വസ്ഥമായിരിക്കുകയും ചെയ്യുന്നു.”
സച്ചരിത്രശതകം
യേശുക്രിസ്തുവിന്റെ ജീവിത ചരിത്രത്തെ വിഷയീകരിച്ചു വറുഗീസു്മാപ്പിള വിഭിന്നവൃത്തങ്ങളിൽ രചിച്ചിട്ടുള്ള നൂറു ശ്ലോകങ്ങൾ ഈ കാവ്യത്തിൽ അടങ്ങിയിരിക്കുന്നു. ഭക്തിഭാവം പരിപൂർണ്ണമായി ഓരോ ശ്ലോകത്തിലും നിരീക്ഷിക്കാവുന്നതാണു്. ഒരു ശ്ലോകംമാത്രം ഉദ്ധരിക്കാം.
“തെറ്റിപ്പോകുന്നു തെല്ലും തിരിവിവരിലുദി–
യ്ക്കായ്കയാൽത്താത! കോപം
പറ്റീടല്ലേ ഭവാന്നെ(?)വരുടയ നട–
ത്തയ്ക്കു ചേർന്നേറ്റമുള്ളം
മുറ്റി പ്രാർത്ഥിച്ചുമാണിപ്പഴുതുകൾവഴിയായ്–
ച്ചോര ചോർന്നും വിഷാദാ–
ലിറ്റിക്കണ്ണീരൊലിച്ചും മരുവിനൊരുരുവുൾ–
പ്പൂവിൽ മേ മേവിടേണം.”
51.3കെ. എം. കൊച്ചീപ്പൻമാപ്പിള (1041–1111)
വറുഗീസു്മാപ്പിളയുടെ ആജ്ഞാകരനും അന്തേവാസിയുമായിരുന്ന കെ.എം. കൊച്ചീപ്പൻമാപ്പിളയെപ്പറ്റി അല്പമൊന്നു് സ്മരിക്കുവാൻ ഇതാണു് അവസരം. കൊച്ചീപ്പൻമാപ്പിള വറുഗീസു്മാപ്പിളയുടെ പിതാവിന്റെ പ്രഥമപൗത്രനായിരുന്നു. അദ്ദേഹത്തെ വറുഗീസു്മാപ്പിള കോട്ടയത്തു കൂട്ടിക്കൊണ്ടുപോയി കുറേയെല്ലാം സംസ്കൃതമഭ്യസിപ്പിച്ചു കൈരളീകൈങ്കര്യത്തിൽ ശ്രദ്ധാലുവാക്കി. 1067-ൽ കോട്ടയത്തു സമ്മേളിച്ച കവിസമാജത്തിൽ കവിതാവേഗപരീക്ഷയ്ക്കു ചേർന്ന കൊട്ടാരത്തിൽ ശങ്കുണ്ണിക്കു് അദ്ദേഹമായിരുന്നു ലേഖകൻ. 1041-ാമാണ്ടിടയ്ക്കു ജനിക്കുകയും 1111-ാമാണ്ടു് ചിങ്ങമാസം 31- ാംനു മരിക്കുകയുംചെയ്തു. അക്കാലത്തെ ക്രൈസ്തവകവികളുടെ ഇടയിൽ അദ്ദേഹത്തിനും ഒരു സ്ഥാനമുണ്ടായിരുന്നു. ഗ്രന്ഥമൊന്നും രചിച്ചിട്ടില്ലെങ്കിലും മനോരമാപങ്ക്തികളിലും മറ്റും നല്ല ശ്ലോകങ്ങൾ എഴുതിക്കണ്ടിട്ടുണ്ടു്. വറുഗീസു് മാപ്പിളയുടെ നിര്യാണത്തിൽ ശോകാകുലനായി പ്രസിദ്ധീകരിച്ച ഒരു വിലാപത്തിൽനിന്നു രണ്ടു ശ്ലോകങ്ങൾ പ്രദർശിപ്പിയ്ക്കാം.
“നാടെല്ലാം പൊടിപാറിടുംപടി യശസ്സോടിപ്രകാശിച്ചു ചാ–
ഞ്ചാടട്ടേ;ധനനാഥതുല്യധനനായ്ത്തീരട്ടെ; വിദ്വത്ത്വവും
കൂടട്ടേ ബഹുധാ;വിശേഷവിധിയായ് സൗഭാഗ്യവും ഭാഗ്യവും
നേടട്ടേ; ഫലമെന്തുവാ,നൊരു ശവംതാനായ്ക്കലാശിയ്ക്കയോ?
…………………………………………
ഏവം തത്ത്വങ്ങളോർത്താൽക്കദനമൊഴിയുവാൻ
ന്യായമുണ്ടെങ്കിലും ഞാൻ
ഭൂവിൽപ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസി–
ക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം
ദുഃഖമുണ്ടാക്കിടുന്നു–
ണ്ടാവൂ ഞാനെന്തു ചെയ്വൂ? സഹനപടുതയി–
ല്ലാതെ വല്ലാതെയായേൻ.”
51.4സി. പി. അച്യുതമേനോൻ (1037–1112)
ജനനവും വിദ്യാഭ്യാസവും
984-ൽ ബ്രിട്ടീഷുകാർക്കു വിരോധമായി ലഹളയുണ്ടാക്കിയ പാലിയത്തു ഗോവിന്ദൻ വലിയച്ചൻ ബന്ധനസ്ഥനായി മദിരാശി മലയാംതോപ്പിലേയ്ക്കു നിഷ്കാസനം ചെയ്യപ്പെട്ടു. അദ്ദേഹത്തിനു തൃശ്ശൂർ വടക്കേക്കുറുപ്പത്തു കുഞ്ഞൻമേനോൻ എന്നൊരു പുത്രനുണ്ടായിരുന്നു. വലിയ കുഞ്ഞൻമേനോൻ എന്ന പേരിലാണു് അദ്ദേഹത്തിനു പ്രസിദ്ധി. പാലിയത്തു് ഒരു പ്രധാനമായ ഉദ്യോഗം സ്വീകരിച്ചു് അദ്ദേഹം 1034-ൽ ചങ്ങരംപൊന്നത്തു പാർവതിയമ്മയെ വിവാഹം ചെയ്തു. ചങ്ങരംപൊന്നത്തുഭവനം സ്ഥിതിചെയ്തിരുന്നതു് തൃശ്ശൂർ വെളിയന്നൂർദേശത്തു കോളശ്ശേരിക്ഷേത്രത്തിനു സമീപമായിരുന്നു. പിന്നീടു വടക്കുന്നാഥക്ഷേത്രത്തിനു വടക്കുകിഴക്കായി ഒരു സ്ഥലം വാങ്ങി കുഞ്ഞൻമേനോൻ അവിടെ പാർവതിയമ്മയ്ക്കു് ഒരു വീടു പണിയിച്ചുകൊടുത്തു. ആ ദമ്പതികളുടെ പുത്രനായി അച്യുതമേനോൻ 1037-ാമാണ്ടു് മേടമാസം ഉത്രട്ടാതിനക്ഷത്രത്തിൽ ജനിച്ചു. സർക്കാരെഴുത്തുകുത്തുകളിൽ അദ്ദേഹം സി. അച്യുതമേനോൻ എന്ന പേരിലാണു് അറിയപ്പെട്ടുവന്നതെങ്കിലും സാഹിത്യകാരന്മാർക്കിടയിൽ സി. പി. അച്യുതമേനോൻ എന്ന സംജ്ഞയാണു് പ്രസിദ്ധമായതു്. സംസ്കൃതത്തിൽ ബാലപാഠങ്ങൾ പഠിച്ചതു് അമ്മിച്ചാമുക്കിൽ കി്ട്ടുവാരിയരോടായിരുന്നു. പത്താമത്തെ വയസ്സിൽ ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. ആദ്യം തൃശ്ശൂർ സർക്കാർസ്ക്കൂളിൽ ചേർന്നു. 1048-ൽ അമ്മ മരിച്ചതിനുമേൽ എറണാകുളം കോളേജിൽ പ്രവേശിച്ചു് അവിടെ അച്ഛന്റെ അനന്തരവനായ അമ്മുണ്ണിമേനോനോടു കുറേക്കൂടി സംസ്കൃതം അഭ്യസിച്ചു. പിന്നീടു കോഴിക്കോട്ടു കേരളവിദ്യാശാലയിൽ പഠിച്ചു മട്രിക്യുലേഷനും എഫ്.ഏ.യും പരീക്ഷകൾ ജയിച്ചു. അവിടെ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. നായനാരോടു് അദ്ദേഹം തനിക്കു കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്രണ്ടാകണമെന്നും മലയാളത്തിൽ ഒരു മാസിക നടത്തണമെന്നും പറയാറുണ്ടായിരുന്നുവത്രേ. തദനന്തരം മദിരാശി പ്രസിഡൻസികോളേജിൽ പഠിച്ചു. ബി.എ. പരീക്ഷ ഉയർന്ന നിലയിൽ ജയിക്കുകയും, സംസ്കൃതത്തിൽ ഒന്നാം ക്ലാസ്സിൽ ഒന്നാമനായി ഉത്തീർണ്ണനാകുന്ന അധ്യേതാവിനു ലഭിക്കുന്ന ശ്രീഗോദാവരീസമ്മാനത്തിനു് അർഹനായിത്തീരുകയും ചെയ്തു. ആ കൊല്ലത്തിൽ അച്ഛൻ മരിച്ചു.
ആദ്യകാലത്തെ ഉദ്യോഗങ്ങൾ
ബി. ഏ. ജയിച്ചതിനു മേൽ സ്വല്പകാലത്തേയ്ക്കു സി. പി. മദിരാശി പച്ചയ്യപ്പാകോളേജിൽ മലയാളപണ്ഡിതനായി ജോലിനോക്കി. തിരിയെ കൊച്ചിയിൽ എത്തിയപ്പോൾ ഗവർമ്മെന്റു് 1061 ഇടവമാസം 20-ാംനു അദ്ദേഹത്തെ കൊച്ചുതമ്പുരാക്കന്മാരുടെ അധ്യാപകനായി നിയമിച്ചു. സംസ്കൃതത്തിലും ഇംഗ്ലീഷിലും ഒന്നുപോലെ അവഗാഹമുണ്ടായിരുന്നതിനാലാണു് അദ്ദേഹത്തിനു് ആ സ്ഥാനം ലഭിച്ചതു്. വാഴ്ചയൊഴിഞ്ഞ രാജർഷി രാമവർമ്മ വലിയതമ്പുരാനെക്കൂടി ആ അവസരത്തിൽ അദ്ദേഹം ഇംഗ്ലീഷിൽ ചില ഉപരിപാഠങ്ങൾ പഠിപ്പിച്ചു. രണ്ടുമൂന്നു കൊല്ലം കഴിഞ്ഞപ്പോൾ തോട്ടയ്ക്കാട്ടു ഗോവിന്ദമേനോൻ ദിവാൻജി കൊച്ചിയിൽ മലയാളം പള്ളിക്കൂടങ്ങൾ ഏർപ്പെടുത്തി. പ്രാഥമികവിദ്യാഭ്യാസം പ്രവൃദ്ധമാക്കുന്നതിനുവേണ്ടി ഒരു പുതിയ വകുപ്പു രൂപവൽക്കരിക്കുകയും അതിന്റെ സൂപ്രണ്ടായി സി. പി.യെ നിയമിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ പ്രാഥമികവിദ്യാഭ്യാസപദ്ധതി നേരിട്ടു കണ്ടുമനസ്സിലാക്കുവാൻ വേണ്ടി ആ അവസരത്തിൽ അദ്ദേഹം തിരുവനന്തപുരത്തു വരികയും അവിടെവെച്ചു കേരളവർമ്മ വലിയകോയിത്തമ്പുരാനുമായി പരിചയപ്പെടുകയുംചെയ്തു. പുതിയ വകുപ്പു സ്ഥാപിച്ചതു തൃശ്ശൂരിലായിരുന്നതിനാൽ ചരിത്രനായകനു് അങ്ങോട്ടു മാറിത്താമസിക്കുവാൻ സൗകര്യം കിട്ടി. 1065 ഇടവത്തിൽ മണ്ണത്താഴത്തുവീട്ടിൽ കുട്ടിപ്പാറു അമ്മയെ വിവാഹം ചെയ്തു. സൂപ്രണ്ടുദ്യോഗം വഹിച്ചകാലത്തു സി. പി. ആണ്‍ കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ വിദ്യാലയങ്ങൾ ധാരാളമായി ഉൽഘാടനംചെയ്കയും പ്രൈവറ്റുവിദ്യാലയങ്ങൾക്കു ഗ്രാന്റു കൊടുക്കുകയും അധ്യാപകന്മാരുടെ പരിശീലനത്തിനു ഒരു ശിക്ഷാക്രമപാഠശാല സ്ഥാപിക്കുകയും ചെയ്തു് പലപ്രകാരത്തിൽ ദേശഭാഷാപോഷണത്തിനായി പ്രയത്നിച്ചു. 1066-ൽ ദിവാൻ തിരുവെങ്കടാചാരിയുടെ ഭരണകാലത്തു ഗവർമ്മെന്റു് അദ്ദേഹത്തെ 1891-ലെ സെൻസസ്റിപ്പോർട്ടു മറ്റു ജോലികൾക്കു വിഘ്നംകൂടാതെ തയ്യാറാക്കുവാൻ നിയമിച്ചു. അതു കഴിഞ്ഞു കൊച്ചിയിലെ പഴയ ശിലാലിഖിതങ്ങൾ പകർത്തിയെടുത്തു് അവയെപ്പറ്റി റിപ്പോർട്ടുചെയ്യേണ്ട ജോലിയും അദ്ദേഹം കൈയേറ്റു. അങ്ങനെ 1065 മുതൽ 1071 വരെ തൃശ്ശൂരിൽ താമസിച്ചു ഗൗരവമേറിയ പല ഔദ്യോഗിക കൃത്യങ്ങളിലും വ്യാപൃതനായിരുന്ന കാലഘട്ടത്തിലാണു് സി. പി. സജീവമായ സാഹിത്യസേവനത്തിലും ഏർപ്പെട്ടതു്. 1071-ാമാണ്ടു് ചിങ്ങമാസം 27 ാംനു അന്നത്തെ വലിയ തമ്പുരാൻ തീപ്പെടുകയും ആ സ്ഥാനത്തിൽ സി. പി.യുടെ ശിഷ്യനായ രാമവർമ്മ മഹാരാജാവു് ആരൂഢനാകുകയും ചെയ്തു. ആ കൊല്ലം വൃശ്ചികമാസം 5-ആംനു ചരിത്രനായകൻ ദിവാൻ സെക്രട്ടറിയായി ഉയർന്നു് എറണാകുളത്തേയ്ക്കു പോന്നു. 1065 മുതൽ 1070 വരെയുള്ള ആറു കൊല്ലങ്ങൾക്കിടയിൽമാത്രമേ മലയാളഭാഷയെ സേവിക്കുവാൻ അദ്ദേഹത്തിനു സാധിച്ചുള്ളു. പക്ഷേ, എത്ര മഹനീയമായ ഒരു സേവനമായിരുന്നു അതു്.
51.5വിദ്യാവിനോദിനിയും സുന്ദരയ്യരും
സി. പി. യ്ക്കു തന്റെ രണ്ടു് ആഗ്രഹങ്ങളും ഏകദേശം ഒരേകാലത്തുതന്നെ സഫലമായി. 1058-ആണ്ടു് ഏറ്റവും എളിയനിലയിൽ തൃശ്ശൂരിൽ പുസ്തകവ്യാപാരം ആരംഭിച്ച ഒരാളാണു് ഇന്നു കേരളമെങ്ങും സുപ്രസിദ്ധമായ വി. സുന്ദരയ്യർ ആന്റ് സണ്‍സു് എന്ന കമ്പനിയുടെ കൂടസ്ഥനെന്നു പറയേണ്ട വി: സുന്ദരയ്യർ. അദ്ദേഹത്തിന്റെ സീമന്തപുത്രൻ വിശ്വനാഥയ്യർ എഫ്. ഏ. പരീക്ഷ ജയിച്ചു് ഒരു സ്ക്കൂൾമാസ്റ്റരായി അച്ഛനോടൊന്നിച്ചു താമസിക്കുമ്പോൾ അവർ വിദ്യാവിനോദിനി എന്നൊരച്ചുക്കൂടം 1062-ൽ സ്ഥാപിച്ചു. അച്യുതമേനോനും വിശ്വനാഥയ്യരും സുഹൃത്തുക്കളായിരുന്നു. മേനോൻ ഒരു പുതിയ മാസിക പുറപ്പെടുവിക്കുവാൻ നിശ്ചയിച്ചപ്പോൾ അതിനു് ആ സൗഹാർദ്ദത്തെ പുരസ്കരിച്ചു വിദ്യാവിനോദിനി എന്നു നാമകരണം ചെയ്യുകയും അതിന്റെ മാനേജരായി ചുമതല വഹിച്ചുകൊള്ളാമെന്നു് ഏല്ക്കുകയും ചെയ്തു. 1065-ാമാണ്ടു് തുലാമാസത്തിൽ ആ മാസികയുടെ ഒന്നാമത്തെ ലക്കം പ്രസിദ്ധീകൃതമായി. അച്ചടിച്ചതു കേരളകല്പദ്രുമം അച്ചുക്കൂടത്തിലാണു്. 1070-ൽ അതു ഭാഷാപോഷിണിസഭയ്ക്കു വിട്ടുകൊടുക്കുവാൻ സി. പി. നിശ്ചയിച്ചു എങ്കിലും ആ നിശ്ചയം ഫലിച്ചില്ലെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 1071-ാമാണ്ടു് അദ്ദേഹത്തിനു് അതിൽനിന്നു പിരിയേണ്ടിവന്നു. അപ്പോൾ റ്റി. കെ. കൃഷ്ണമേനോനും പിന്നീടു റ്റി.എം. അപ്പുനെടുങ്ങാടിയും ഒടുവിൽ പള്ളിയിൽ ഗോപാലമേനോനും അതിന്റെ അധിപന്മാരായി. 1077-ൽ ആ മാസിക മുടങ്ങി. 1078 ചിങ്ങത്തിൽ അപ്പൻതമ്പുരാൻ തന്റെ രസികരഞ്ജിനി പുറപ്പെടുവിക്കുകയും ചെയ്തു. അങ്ങനെ ഒരു വ്യാഴവട്ടക്കാലം ഭാഷയ്ക്കു് പലപ്രകാരത്തിൽ അഭ്യുദയം വർദ്ധിപ്പിക്കുവാൻ സാധിച്ച ഒരു മാസികയുടെ ജനയിതാവും പ്രഥമപ്രവർത്തകനെന്നുമുള്ള നിലയിലാണു് ഭാഷാഭിമാനികൾ സി. പി.യെ ഐദംപര്യേണ ആദരിക്കുന്നതു്.
വിദ്യാവിനോദിനിമാസികയുടെ പ്രത്യേകതകൾ
തിരുവനന്തപുരത്തെ വിദ്യാവിലാസിനിയായിരുന്നു ഭാഷയിലെ ഒന്നാമത്തെ മാസിക എന്നു നാം കണ്ടുവല്ലോ. അതിൽ വിഷയ വൈവിധ്യം കുറവായിരുന്നു. പുസ്തകനിരൂപണം ഉണ്ടായിരുന്നില്ല. വിദ്യാവിനോദിനിയിൽ എല്ലാ വിഷയങ്ങളെപ്പറ്റിയും ഉപന്യാസങ്ങൾ വേണമെന്നും, ഗ്രന്ഥവിമർശനത്തിനു പ്രാധാന്യം നല്കണമെന്നും സി. പി. നിശ്ചയിച്ചു. അദ്ദേഹത്തെ സഹായിയ്ക്കുവാൻ പല സാഹിത്യനായകന്മാരും സന്നദ്ധരായി. വലിയ കോയിത്തമ്പുരാൻ രാമപുരത്തു വാരിയരുടെ ഭാഷാഷ്ടപദി അയത്തുകൊടുത്തു. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടൻതമ്പുരാനും കുണ്ടൂർ നാരായണമേനോനും കവിതകൾ പ്രസിദ്ധീകരിച്ചു. ചരിത്രസംബന്ധമായുള്ള ലേഖനങ്ങൾ എഴുതിയതു പ്രായേണ കെ.പി. പത്മനാഭമേനോനാണു്. വി.കെ. രാമൻമേനോൻപേഷ്കാർ ഒരു സഹപത്രാധിപരെപ്പോലെതന്നെ ക്ലേശിച്ചു പണിനോക്കി. സംസ്കൃതജ്ഞാനമില്ലാത്ത കേരളീയർക്കു് അന്നുവരെ സാഹിത്യശാസ്ത്രത്തെപ്പറ്റിയാതൊന്നും അറിയുവാൻ മാർഗ്ഗമുണ്ടായിരുന്നില്ല. അവർക്കുവേണ്ടി നായകാദിലക്ഷണം, നായികാലക്ഷണം, ശൃങ്ഗാരരസം, ഹാസ്യാദിരസങ്ങൾ, രസോദാഹരണങ്ങൾ തുടങ്ങിയ ശീർഷകങ്ങളിൽ പല വിശിഷ്ടോപന്യാസങ്ങൾ സി. പി. തന്നെ രചിച്ചു. ഉദാഹരണങ്ങൾ മിക്കവാറും അക്കാലത്തെ കവികളുടെ കൃതികളിൽനിന്നായിരുന്നു. അവയ്ക്കുപുറമേ ധന ശാസ്ത്രസംബന്ധമായും പാശ്ചാത്യഗ്രന്ഥങ്ങളെ ഉപജീവിച്ചും പല ഉപന്യാസങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പുതിയ പുസ്തകങ്ങളെ അദ്ദേഹംതന്നെയാണു് പതിവായി വിമർശിച്ചു വന്നതു്. ആദ്യകാലംമുതല്ക്കു് ഓരോ പുതിയ നാടകം വിദ്യാവിനോദിനിവഴിക്കു പുറപ്പെടുവിക്കുക എന്നൊരു വ്യവസ്ഥകൂടി ചെയ്തു. കുണ്ടൂരിന്റെ മാളവികാഗ്നിമിത്രം കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ലക്ഷണാസങ്ഗം, കൊച്ചുണ്ണിത്തമ്പുരാന്റെ ഫല്ഗുനവീര്യം, കിളിമാനൂർ രാമവർമ്മകോയിത്തമ്പുരാന്റെ വേണീസംഹാരം, കുഞ്ഞിക്കുട്ടൻതമ്പുരാന്റെ വിക്രമോർശീയം, കൂനേഴത്തു പരമേശ്വരമേനോനും നടുവം മഹനുംകൂടി തർജ്ജമചെയ്ത മുദ്രാരാക്ഷസം, സി. ഗോവിന്ദനെളേടത്തിന്റെ സുനന്ദസരസവീരം തുടങ്ങിയ നാടകങ്ങൾ അങ്ങനെ പുറപ്പെട്ടവയാണു്. ഏതെങ്കിലും ഒരു പുതിയ വിഷയത്തെ അധികരിച്ചു വർണ്ണനാത്മകമായി മൂന്നു ശ്ലോകങ്ങൾ എഴുതിച്ചു മാസികയിൽ ചേർക്കുന്നതിനും അദ്ദേഹം ഉദ്യമിച്ചു; ആ ഉദ്യമം കുറേക്കാലത്തേയ്ക്കു് ഫലിച്ചു; വേങ്ങയിൽ കുഞ്ഞിരാമൻനായരുടെ സഹപത്രാധിപത്യവും വിനോദിനിക്കു് ഏതാനും കൊല്ലത്തേയ്ക്കു ലഭിച്ചു. അദ്ദേഹം പല ഫലിതവാങ്മയങ്ങളായ ഉപന്യാസങ്ങളും ചെറുകഥകളും ആ മാസികയ്ക്കു സംഭാവന ചെയ്തിട്ടുണ്ടു്. കേരളകല്പദ്രുമത്തിലെ ലിപികളുടെ സൗഷ്ഠവവും അച്ചടിയുടെ ഭംഗിയുംകൂടി ആ മാസികയുടെ ആകർഷകതയ്ക്കു അശേഷം അപ്രധാനമല്ലാത്ത ഒരു കാരണമായിരുന്നു.
സി. പി.യും വലിയ ഉദ്യോഗങ്ങളും
സി. പി. സെക്രട്ടറിയായി നിയമിതനായപ്പോൾ വി. സുബ്രഹ്മണ്യപിള്ളയായിരുന്നു ദിവാൻ. 1072 ധനു 4- ാംനു അദ്ദേഹം ഉദ്യോഗത്തിൽനിന്നു പിരിഞ്ഞപ്പോൾ മഹാരാജാവു പി. രാജഗോപാലാചാരിയെ (പിന്നീടു സർ) ദിവാനായി വരുത്തി. അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധി അവസാനിച്ചതിനുമേൽ എൻ പട്ടാഭിരാമരായരായിരുന്നു ആ സ്ഥാനം വഹിച്ചതു്. അദ്ദേഹം 1072 ചിങ്ങം 21- ാംനു മുതൽ 1082 മീനം 6- ാംനു വരെ ജോലി നോക്കി. ആ മൂന്നു ദിവാൻജിമാർക്കും പ്രത്യേകിച്ചു പട്ടാഭിരാമരായർക്കും അച്യുതമേനോന്റെ പേരിലുണ്ടായിരുന്ന സ്നേഹ വിശ്വാസങ്ങൾക്കു് അളവില്ലായിരുന്നു. മഹാരാജാവിനും അദ്ദേഹത്തിന്റെ കാര്യപ്രാപ്തിയിലും, കുശാഗ്രബുദ്ധിയിലും, ലേഖനനൈപുണ്യത്തിലും വലിയ മതിപ്പാണുണ്ടായിരുന്നതു്. എങ്കിലും പട്ടാഭിരാമരായരുടെ കാലത്തുതന്നെ പുരാണവസ്തുഗവേഷണം സംബന്ധിച്ചു് ഒരു റിപ്പോർട്ടു സമർപ്പിക്കുവാൻ അദ്ദേഹം വിശേഷാൽ ജോലിയിൽ നിയുക്തനായി. ആ ജോലി 1081-ാമാണ്ടു് കന്നിമാസം 1- ാംനു കയ്യേറ്റു. പിന്നീടു പെൻഷൻ പറ്റുന്നതുവരെ ഓരോരോ വിശേഷാൽപണി ഗവർമ്മെന്റു് അദ്ദേഹത്തെക്കൊണ്ടു യാതൊരു പ്രോത്സാഹനവും നല്കാതെ നിർവഹിപ്പിച്ചു. ആദ്യമായി കൊച്ചിയിലെ വ്യവസായങ്ങളേയും അവയെ പരിഷ്കരിയ്ക്കേണ്ട പണിയേയും കുറിച്ചു് ഒരു റിപ്പോർട്ടു്; പിന്നീടു കോവിലകം വകയും സർക്കാർ വകയുമായുള്ള ദേവസ്വങ്ങളെയെല്ലാം ഒരുദ്യോഗസ്ഥന്റെ ഭരണത്തിലാക്കി അവയുടെ ആയവ്യയങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രത്യേക റിപ്പോർട്ടു്; അതിനുമേൽ ജന്മികുടിയാൻ ബന്ധത്തെപ്പറ്റി മൂന്നാമതൊരു റിപ്പോർട്ടു്; നാലമതു കൊച്ചിസ്റ്റേറ്റു മാനുവൽ; അതിനപ്പുറം ഗവർമ്മെന്റു സ്റ്റാൻഡിംഗു് ആർഡേഴ്സ്, ലാൻഡ് റവന്യൂമാനുവൽ; എൻജിനീയറിംഗു് ഡിപ്പാർട്ടുമെന്റുകോഡു്, പരസ്പരസഹായസംഘസ്ഥാപനത്തെപ്പറ്റിയുള്ള റിപ്പോർട്ടു്; ഇവ ഇംഗ്ലീഷിലും, വില്ലേജ് ഉദ്യോഗസ്ഥന്മാരുടെ നടപടിക്രമങ്ങൾ മലയാളത്തിലും എഴുതി. സ്റ്റേറ്റുമാനുവലിന്റെ തർജ്ജമ സ്വന്തം മേൽനോട്ടത്തിൽ എഴുതിച്ചു. അങ്ങനെ ഉപ്പുതൊട്ടു കർപ്പൂരംവരെ സ്വദേശത്തിനു പല നേട്ടങ്ങളും നേടിക്കൊടുത്ത അദ്ദേഹം യാതൊരു ഉൽഗതിയും ആശിക്കുവാൻ നിർവാഹമില്ലാതെ തീർന്ന ദശയിൽ വയസ്സു് അമ്പതേ ആയുള്ളുവെങ്കിലും 1087-ാമാണ്ടു് കർക്കടകം 29-ാംനു പെൻഷൻപറ്റി പിരിഞ്ഞു. സ്റ്റേറ്റുമാനുവലാണു് അദ്ദേഹത്തിന്റെ പ്രഥമഗണനീയമായ ഗ്രന്ഥം എന്നു പറയേണ്ടതില്ലല്ലോ. പട്ടാഭിരാമരായരുടെ അനന്തരഗാമിയായ (പിന്നീടു് സർ) ഏ. ആർ. ബാനർജ്ജിക്കും അദ്ദേഹത്തെക്കുറിച്ചു് വളരെ ബഹുമാനമുണ്ടായിരുന്നു. പെൻഷൻപറ്റിയതിനു ശേഷവും സി. പി. തന്റെ മഹാരാജാവിന്റെ വിശ്വസ്ത സേവകനായിത്തന്നെ ജീവിതം നയിക്കുകയും “രാമവർമ്മാ ചില സ്മരണകൾ” (ഷഷ്ടിപൂർത്തിസ്മാരകം) എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. കേരളചരിത്രസംബന്ധമായി അദ്ദേഹം സമ്പാദിച്ചിരുന്ന വിശ്വതോമുഖവും അതലസ്പർശിയുമായ വിജ്ഞാനം പല ഗവേഷകന്മാർക്കും സന്ദേഹപരിഹാരത്തിനു പ്രയോജകീഭവിച്ചിട്ടുണ്ടു്. ഏ. ഗാലെറ്റി അദ്ദേഹത്തിന്റെ The Dutch in Malabar എന്ന പുസ്തകത്തിന്റെ രചനയിൽ പല ഘട്ടങ്ങളിലും സി. പി. യുടെ സാഹായ്യം ആവശ്യപ്പെട്ടിരുന്നതായി കാണാം. 1090 മുതൽ പാലിയം എസ്റ്റേറ്റിലെ ചീഫ് മാനേജരായി അദ്ദേഹം മൂന്നുകൊല്ലം ജോലിനോക്കി. ശങ്കവാരിയർ, ശങ്കുണ്ണിമേനോൻ എന്നീ ദിവാൻജിമാരെപ്പറ്റി ഓരോ ജീവചരിത്രം ഇംഗ്ലീഷിൽ എഴുതി. മലയാളത്തിൽ യാതൊരു ഗ്രന്ഥവും നിർമ്മിച്ചില്ല. സി. പി.യുടെ ഇംഗ്ലീഷിനുള്ള ഒരു പാകവും പരിമളവും പ്രസിദ്ധമാണു്. അതിനെപ്പറ്റി ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ലല്ലോ. 1112 -ാമാണ്ടു് മീനമാസം 21- ാംനു ആയിരുന്നു ആ മഹാപുരുഷന്റെ സ്വർഗ്ഗതി.
സി. പി.യും മന്നാടിയാരും-ഉത്തരരാമചരിതം
സി. പി. ബാല്യകാലം മുതല്ക്കുതന്നെ പദ്യരചനയിൽ വാസനയുള്ള ഒരു സഹൃദയനായിരുന്നു. വെണ്മണിപ്രസ്ഥാനത്തിന്റെ സകല മർമ്മങ്ങളും അദ്ദേഹം ശരിക്കു ധരിച്ചിരുന്നു. ശ്രവണോദ്വേഗകരമായ യാതൊരു പ്രയോഗവും അദ്ദേഹത്തിനു സഹ്യമായിരുന്നില്ല. വെണ്മണിനമ്പൂരിപ്പാടന്മാരുടെ കൃതികൾ കൂനേഴത്തു പരമേശ്വരമേനോനെക്കൊണ്ടു സമാഹാരിപ്പിച്ചു ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചതു് അദ്ദേഹമാണു്. റ്റി. കെ. കൃഷ്ണമേനോന്റെ പ്രസാധകത്വത്തിൽ വിരചിതമായ പ്രാചീനാര്യാവർത്തം, കൊച്ചുണ്ണിത്തമ്പുരാന്റെ ഭദ്രോൽപത്തി കിളിപ്പാട്ടു്, കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ആശ്ചര്യചൂഡാമണി നാടകം മുതലായ പ്രശസ്തപുസ്തകങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പ്രകാശിതങ്ങളായി. പ്രാചീനാര്യാവർത്തത്തിലെ ചില അധ്യായങ്ങൾ അദ്ദേഹംതന്നെ വിവർത്തനം ചെയ്തതാണെന്നും കേട്ടിട്ടുണ്ടു്. കൊടുങ്ങല്ലൂർത്തമ്പുരാക്കന്മാർ അദ്ദേഹത്തെയും അക്കാലത്തെ കവികളുടെ കൂട്ടത്തിൽ പരിഗണിച്ചിരുന്നു. പക്ഷേ ആ പദ്ധതിയിൽ സഞ്ചരിക്കുന്നതിനുള്ള സമയദൗർല്ലഭ്യംനിമിത്തം കവിയശസ്സിനു് അദ്ദേഹം ആശിച്ചില്ല. വിദ്യാവിനോദിനിയുടെ ആധിപത്യം ഏറ്റതു മുതൽ ആ തമ്പുരാക്കന്മാരുമായി വളരെയധികം ഇടപഴകുവാൻ അദ്ദേഹത്തിനു സാധിച്ചു. ഭാരതം കിളിപ്പാട്ടായി തർജ്ജമ ചെയ്യുന്ന ഭാരത്തിൽ ഒരു പങ്കു് അദ്ദേഹവും വഹിക്കാമെന്നേറ്റു. വിദ്യാവിനോദിനി ആരംഭിച്ച കാലത്തു ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ തൃശ്ശൂരിൽ അഭിഭാഷകനായിരുന്നു. അവർതമ്മിൽ അത്യന്തം സ്നേഹമായിട്ടാണു് കുറേക്കാലത്തേയ്ക്കു കഴിഞ്ഞുകൂടിയതു്. 1066-ൽ ഭാരതം കിളിപ്പാട്ടാക്കുവാൻ അവർ രണ്ടുപേരുംകൂടിയാണു് പ്രഥമസജ്ജീകരണങ്ങളിൽ ഏർപ്പെട്ടതു്. 1067-ൽ ആ ഗാഢമായ സൗഹാർദ്ദബന്ധത്തിനു് അവിചാരിതമായി ഒരു ശൈഥില്യം നേരിട്ടു. അന്നു ജാനകീപരിണയം തർജ്ജമചെയ്തതിനുമേൽ വിവർത്തനവിഷയത്തിൽ കയ്യുംമെയ്യും ഉറച്ച മന്നാടിയാർ ഉത്തരരാമചരിതം ഭാഷാന്തരീകരിക്കുകയായിരുന്നു. രണ്ടുപേർക്കും നാടകാഭിനയത്തിൽ സമോന്യമൊന്നുമല്ലായിരുന്നു ഭ്രമം. വലിയകോയിത്തമ്പുരാന്റെ ശാകുന്തളം തിരുവട്ടാർ നാരായണപിള്ള സംഘടിപ്പിച്ച യോഗക്കാർ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും അഭിനയിച്ചു പ്രേക്ഷകന്മാരുടെ അഭിനന്ദനം സമാർജ്ജിച്ചു. തിരുവട്ടാർ നാരായണപിള്ള പിന്നീടു മലയാളിയുടെ ആധിപത്യം വഹിച്ചുവന്നതിനാൽ കൊല്ലം നാരായണപിള്ള എന്നും അദ്ദേഹത്തെ പറയാറുണ്ടു്. അനുഗൃഹീതനായ ഒരു നടനായിരുന്നു അദ്ദേഹം. സംഗീതരീതിയിൽ ശ്ലോകങ്ങൾ ചൊല്ലുന്നതിൽ അദ്ദേഹത്തിന്നു അസാമാന്യമായ പാടവം ഉണ്ടായിരുന്നു. ശാകുന്തളത്തിന്റെ “കണ്ഠനാളമഴകിൽത്തിരിച്ചു്”, “അന്തഃകീരങ്ങൾ വാഴും” ഇത്യാദി പദ്യങ്ങളിലെ ആശയം വ്യക്തമാക്കി അഭിനയിക്കുന്ന വിഷയത്തിൽ അദ്ദേഹം നേടിയ യശസ്സ് അപരിമിതമായിരുന്നു. ഒന്നുമുതൽ മൂന്നുവരെ അങ്കങ്ങളിലെ ദുഃഷന്തനായും നാലാമങ്കത്തിലെ കണ്വനായും ആറാമങ്കത്തിലെ മുക്കുവനായും അദ്ദേഹം ഒന്നുപോലെ രംഗസ്ഥിതന്മാരെ അപഹൃതചിത്തവൃത്തികളാക്കിത്തീർത്തിരുന്നു. അദ്ദേഹത്തിന്റെ ‘മനോമോഹനം’ എന്ന പേരിൽ പ്രസിദ്ധമായ നാടകക്കമ്പനിയുമായി എറണാകുളത്തു പോയി ശാകുന്തളം അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ തൃശ്ശൂർ രാമഞ്ചിറമഠത്തിൽ കാവമ്മയുടെ ക്ഷണമനുസരിച്ചു് അവിടെയും പോയി ആ നാടകം കളിച്ചു. കാവമ്മയ്ക്കു സംഗീതത്തിലും അഭിനയത്തിലും അസാമാന്യമായ പ്രാഗല്ഭ്യമുണ്ടായിരുന്നു. ആ അമ്മയുടെ നിർദ്ദേശമനുസരിച്ചാണു് പിന്നീടു അവരുടെ സഹോദരനായ റ്റി. സി. അച്യുതമേനോൻ സങ്ഗീതനൈഷധം രചിച്ചതു്. നാരായണപിള്ളയുടെ അഭിനയം കണ്ടു് അച്യുതമേനോനും മന്നാടിയാരുംകൂടി തൃശ്ശൂരിലും അത്തരത്തിൽ ഒര നാടകയോഗം ഘടിപ്പിച്ചു് അതിനു ‘വിനോദചിന്താമണി’ എന്നു നാമകരണം ചെയ്തു. മന്നാടിയാരുടെ ജാനകീപരിണയം ആ യോഗക്കാരെക്കൊണ്ടു കളിപ്പിച്ചു. കുറേക്കഴിഞ്ഞപ്പോൾ അവർക്കു പുതിയ നാടകം എന്തെങ്കിലും കിട്ടിയാൽക്കൊള്ളാമെന്നു് ആഗ്രഹമുണ്ടാകുകയും അതു മന്നാടിയാരെ അറിയിച്ചപ്പോൾ അദ്ദേഹം താൻ തർജ്ജമചെയ്തുവെച്ചിരുന്നിടത്തോളമുള്ള ഉത്തരരാമചരിതം കൊടുക്കുകയും അതു പഠിച്ചുതീരുമ്പോഴത്തേയ്ക്കു ശേഷംകൂടി എഴുതിക്കൊടുക്കാമെന്നു് ഏല്ക്കുകയും ചെയ്തു. ആ അവസരത്തിൽ തൃശ്ശൂരിലുണ്ടായിരുന്ന കൊച്ചി വീരകേരളവർമ്മ (കൊച്ചുണ്ണി)ത്തമ്പുരാനോടു് അതിനെപ്പറ്റി ചിലർ പറയുകയും ആ നാടകം തനിക്കു് അഭിനയിച്ചുകാണണമെന്നു തമ്പുരാൻ മന്നാടിയാരെ വിളിച്ചു് ആജ്ഞാപിക്കുകയും ചെയ്തു. താനും സി. പി.യുംകൂടി അതു വിനോദചിന്താമണിക്കാരെകൊണ്ടു കളിപ്പിക്കുവാൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞു എന്നു മന്നാടിയാർ അറിയിച്ചപ്പോൾ സി. പി.യോടു കാരണാന്തരാൽ രസക്ഷയം ഉണ്ടായിരുന്ന അവിടത്തേയ്ക്കു് അതു രുചിച്ചില്ല. മന്നാടിയാർക്കുതന്നെ അതു അഭിനയിപ്പിക്കരുതേ എന്നു് അവിടന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിനു് ആവാമെന്നല്ലാതെ പറയുവാൻ നിർവ്വാഹമില്ലാതെ തീരുകയും അതിലേയ്ക്കുവേണ്ടി രസികരഞ്ജിനി എന്നൊരു പുതിയ കമ്പനി അദ്ദേഹം രൂപവൽക്കരിക്കുകയും ചെയ്തു. ധീരനായ സി. പി.ക്കു് അതു കേട്ടപ്പോൾ വാശി വർദ്ധിച്ചു. “അന്യമിന്ദ്രം കരിഷ്യാമി” എന്നു വിശ്വാമിത്രമഹർഷി പറഞ്ഞതുപോലെ മന്നാടിയാർ ഉത്തരരാമചരിതം ശേഷം ഭാഗവുമെഴുതി അഭിമയിപ്പിക്കുന്നതിനു മുമ്പായി താൻ അതു മറ്റു വല്ലവരേയുംകൊണ്ടു തർജ്ജമചെയ്യിച്ചു വിനോദചിന്താമണിക്കാരെക്കൊണ്ടുതന്നെ കളിപ്പിക്കുമെന്നു അദ്ദേഹവും പ്രതിജ്ഞചെയ്തു. കൊച്ചുണ്ണിത്തമ്പുരാൻ വീര കേരളവർമ്മത്തമ്പുരാന്റെ ആശ്രിതനായിരുന്നതിനാൽ അദ്ദേഹത്തെ ആ വിഷയത്തിൽ ബലമായി സമീപിക്കുവാൻ നിവൃത്തിയില്ലായിരുന്നു. എന്നാൽ ജ്യേഷ്ഠന്റെ ആ പരാധീനത കുഞ്ഞിക്കുട്ടൻതമ്പുരാനെ ബാധിച്ചില്ല. അദ്ദേഹം സി. പി.യുടെ അഭീഷ്ടം സാധിക്കാമെന്നു് ഏറ്റു. സി. പി.യും എടമന കൃഷ്ണനെമ്പ്രാന്തിരിയും ഒന്നാമങ്കവും, രണ്ടാമങ്കത്തിന്റെ വിഷ്കംഭം മനസ്സിലാമനസ്സോടെ കൊച്ചുണ്ണിത്തമ്പുരാനും, ശേഷം കുഞ്ഞിക്കുട്ടൻതമ്പുരാനും നടുവംമഹനും കൂനേഴത്തു പരമേശ്വരമേനോനും, ഒരു ശ്ലോകംമാത്രം വെണ്മണിമഹനും, മൂന്നാമങ്കം കുഞ്ഞിക്കുട്ടൻതമ്പുരാനും, നാലാമങ്കം നടുവത്തച്ഛനും കുഞ്ഞിക്കുട്ടൻതമ്പുരാനും ഒറവങ്കരരാജനും, അഞ്ചാമങ്കം കാത്തുള്ളിയും നടുവംമഹനും കൂനേഴവും, ആറാമങ്കം സി. പി., കൃഷ്ണനെമ്പ്രാന്തിരി, നടുവംമഹൻ, കൂനേഴം, കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നിവരും, ഏഴാമങ്കം കുണ്ടൂരും തർജ്ജമചെയ്തു. ഒന്നാമങ്കത്തിലുള്ള ഗദ്യഭാഗങ്ങൾ സി. പി.യും മറ്റുള്ള അങ്കങ്ങളിലുള്ളവ നടുവംമഹനും കൂനേഴവുമാണു് പരാവർത്തനം ചെയ്തതു്. “,സീതാദേവി കനിഞ്ഞു” എന്ന ശ്ലോകത്തിന്റെ കർത്താവു നടുവംമഹനല്ലെന്നും കുഞ്ഞിക്കുട്ടൻതമ്പുരാനാണെന്നും ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. ആ വിവരം വീരകേരള വർമ്മത്തമ്പുരാൻ തന്റെ സതീർത്ഥ്യനായ ഭട്ടൻതമ്പുരാനെ അറിയിക്കുകയും ഭട്ടൻതമ്പുരാൻ പുതിയ നാടകം പിടിച്ചുവാങ്ങി പെട്ടിക്കകത്തുവെച്ചു പൂട്ടുകയും ചെയ്തു.
“മന്നാടിയാരുടയ തർജ്ജമ തീർന്നതച്ചിൽ
വന്നാലുടൻ തരുവനെന്നു പറഞ്ഞുകൊണ്ടു്
നന്നായൊളിച്ചിവിടെ വച്ചുവരുന്നു കാട്ടി–
ത്തന്നാൽച്ചതിക്കുമിവരെന്നൊരു ഭാവമോടും.”
എന്നാണു് 1067-ാമാണ്ടു് കുംഭമാസം 29-ാംനു കുഞ്ഞിക്കുട്ടൻ തമ്പുരാൻ നടുവത്തച്ഛന്നു് അതിനെപ്പറ്റി എഴുതിക്കാണുന്നതു്. പക്ഷെ സി. പി. അതുകൊണ്ടും പിന്മാറിയില്ല.
“സി. പി.യിതുകൊണ്ടൊഴിച്ചീ–
ലാപീനോത്സാഹമോടു പിന്നീടും
ആപാതഭങ്ഗിയോടെതിർ–
കോപാലൊപ്പിച്ചിടുന്നു തർജ്ജമയെ”
എന്നു് ആ കത്തിൽത്തന്നെ കുഞ്ഞിക്കുട്ടൻതമ്പുരാൻ അതിനെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു. പിന്നീടു് ഭട്ടൻതമ്പുരാൻ ആ ഗ്രന്ഥം മടക്കിക്കൊടുത്തു. എട്ടുപത്തു ദിവസംകൊണ്ടു് എഴുതിയ ആ നാടകം 1067-ാമാണ്ടു് മീനം 20-ാംനു പ്രസിദ്ധീകരിച്ചു;സി. പി. വിനോദചിന്താമണിക്കാരേക്കൊണ്ടുതന്നെ അതു് അഭിനയിപ്പിക്കുകയും ചെയ്തു. ദ്രുതഗതിയിൽ പലരും കൂടി എഴുതിയ ആ കൃതിക്കു മന്നാടിയാരുടേതിന്റെ മേന്മവന്നിട്ടില്ലെങ്കിലും അപൂർവ്വം ചില ശ്ലോകങ്ങൾ ആ വിവർത്തനത്തിലുള്ളവയേക്കാൾ നന്നായിട്ടുണ്ടു്. അതേ കൊല്ലത്തിൽത്തന്നെ ഇടവത്തിലോ മറ്റോ മന്നാടിയാരുടെ തർജ്ജമയും പുറത്തു വന്നു. അതു കളിച്ചതു രസികരഞ്ജിനിയോഗക്കാരായിരുന്നു. മന്നാടിയാർ എതിർകക്ഷികളോടു തന്റെ തർജ്ജമയുടെ കൈയെഴുത്തുപ്രതി മടക്കിത്തരണമെന്നു ചോദിച്ചപ്പോൾ അവർ അതു കൊടുത്തു എങ്കിലും പഠിക്കുവാൻ എഴുതിയെടുത്ത പകർപ്പു് അവരുടെ കൈയിൽത്തന്നെ ഇരുന്നു. അതു് അവർ ഉപയോഗിച്ചേയ്ക്കും എന്നു് ഒരു ശങ്ക അദ്ദേഹത്തിനു സ്വാഭാവികമായിത്തോന്നി. അതിനെപ്പറ്റിയാണു് തന്റെ നാടകത്തിലെ
“സീതാദേവിയെ രാക്ഷസേന്ദ്രനതുപോ–
ലിഗ്രന്ഥവും വ്യാജമാ–
യേതാനും ചിലരോടു ചേർന്നൊരു പുമാൻ
തൻകൈക്കലാക്കീടിനാൻ;
പിന്നെത്തന്നുടെയാക്കുവാൻ നിജപദം
ചേർത്തീടിലോ നിന്ദ്യമാ–
യെന്നും സീതയെയെന്നപോലിതിനെയും
ശങ്കിക്കുമല്ലോ ജനം.”
എന്ന ശ്ലോകത്തിൽ സൂചിപ്പിച്ചിട്ടുള്ളതു്. ആ സംഭവത്തിനു ശേഷം “വിനോദചിന്താമണി” സി. പി. യുടെ നാടകയോഗമായി. ആ യോഗക്കാർ മന്നാടിയാരുടെ നാടകങ്ങൾ പിന്നീടു് അഭിനയിച്ചില്ല. അവർ കളിച്ചുവന്നതു ശാകുന്തളം, സി. പി.യുടെ ഉത്തരരാമചരിതം, നടുവത്തച്ഛന്റെ ഭഗവദ്ദൂതു്, തോട്ടയ്ക്കാട്ടിക്കാവമ്മയുടെ സുഭദ്രാർജ്ജുനം, മാക്കോത്തു കൃഷ്ണ മേനോന്റെ ചണ്ഡകൗശികം എന്നീ നാടകങ്ങളായിരുന്നു. സമദർശിയായ കുഞ്ഞിക്കുട്ടൻതമ്പുരാൻ അവസാനത്തിൽ ഈ സാഹിത്യമത്സരം വളരെ വെറുപ്പുണ്ടാക്കിയെന്നു നടുവത്തച്ഛൻ അദ്ദേഹമെഴുതിയ അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽനിന്നു വെളിപ്പെടുന്നതാണു്.
“പോട്ടേയിക്കഥ- സി. പി. തർജ്ജമ-ഭവാൻ-നാരായണൻ-ഞാൻ-ബുധ–
ശ്രേഷ്ഠൻ ഭട്ട-നതല്ല വീരധരണീപാകാരി-മന്നാടിയാർ
വാട്ടം വിട്ടിതുപോലനേകവിരുതന്മാർ വന്നകപ്പെട്ടു വൻ–
കൂട്ടം ഭൂമികുലുക്കിടുന്നു സുകവേ! നിന്നില്ല കമ്പം, സഖേ!”
“കമ്പം നാടകമാട്ടവും ലഹളയും ഭാഷാന്തരം ചെയ്യുവാൻ
മുമ്പും പിൻപുമതിന്നിടച്ചിലുമതല്ലന്യായവും ന്യായവും
ഡംഭും ഗോഷ്ഠിയുമാണവർക്കു വെളിവില്ലോർക്കുമ്പൊഴമ്പമ്പ! ഭൂ–
കമ്പംതന്നെ മുറയ്ക്കു ‘പോഷിണി’യിതിൽപ്പോഷിക്കുവാൻ ദുർഘടം.”
ഇതിൽ പറയുന്ന ‘പോഷിണി’ അക്കൊല്ലം മേടമാസത്തിൽ തൃശ്ശൂരിൽവെച്ചു ദ്വിതീയസമ്മേളനം ആഘോഷിക്കുവാൻ തീർച്ചെപ്പെടുത്തിയിരുന്ന ഭാഷാപോഷിണിയാണു്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ സി. പി.യേയും മന്നാടിയാരേയും രഞ്ജിപ്പിക്കുവാൻ വളരെ പ്രയത്നിച്ചു.
എന്നാലുമായതിനിടയ്ക്കു കടന്നുകൂടി
നന്നായ വാക്കുകൾ പറഞ്ഞു പരം മെരുക്കി
മന്നാടിയാരെയുമതല്ലഥ സി. പി. യേയു–
മൊന്നായിണക്കുവതിനായ് വളരെ ശ്രമിച്ചേൻ”
എന്നു് അദ്ദേഹം എഴുതിയിരിക്കുന്നു. തന്നിമിത്തവും മറ്റും അവർ തങ്ങളിലുള്ള രസക്ഷയം ഒട്ടൊന്നു ശാന്തമായി എങ്കിലും പണ്ടുണ്ടായിരുന്ന സൗഹാർദ്ദം പുനഃസ്ഥാപിതമായില്ല. അന്നത്തെ കവിപുങ്ഗവന്മാരുടെ മേൽ സി. പി.ക്കുണ്ടായിരുന്ന അത്യത്ഭുതമായ പ്രേരണാശക്തി ഈ ഉപാഖ്യാനത്തിൽ നിന്നു വെളിപ്പെടുന്നു.
സി. പി.യുടെ പുസ്തകനിരൂപണവും ഗദ്യശൈലിയും
“ശാസ്ത്രീയവിഷയങ്ങളെ കാഠിന്യം കളഞ്ഞു ലളിതപ്പെടുത്തി കവിസൂക്തിസുലഭമായ മാധുര്യത്തോടുകൂടി എഴുതുന്നതിൽ അച്യുതമേനോനു വിശേഷസാമർത്ഥ്യമുണ്ടു്” എന്നു വലിയ കോയിത്തമ്പുരാനും, “പുസ്തകപരിശോധന മുതലായ ചില ഘട്ടങ്ങളിൽ അച്യുതമേനോൻ ‘മെക്കോളേ’ എന്ന ആംഗ്ലേയ ഗ്രന്ഥകർത്താവിനെ പലപ്പോഴും അനുകരിച്ചിട്ടുള്ളതായി ഞാൻ ഓർക്കുന്നുണ്ടു്. ആ അവസരങ്ങളിൽ അച്യുതമേനോൻ പുറപ്പെട്ടു എന്നല്ലാതെ മെക്കോളെ പുറപ്പെട്ടു എന്നു് ഒരിക്കലും തോന്നീട്ടില്ല” എന്നു് അപ്പൻതമ്പുരാനും പ്രസ്താവിച്ചിട്ടുള്ളതു വസ്തുസ്ഥിതികഥനം മാത്രമാകുന്നു. അത്യന്തം ഊർജ്ജസ്വലവും ഫലിതസമ്പൂർണ്ണവും ബഹിരന്തഃസ്ഫുരദ്രസവുമായിരുന്നു സി. പി.യുടെ ഗദ്യശൈലി; അതു സവിശേഷമായി പ്രകാശിച്ചതു ദോഷഭൂയിഷ്ഠങ്ങളായ കൃതികളെ വിമർശനം ചെയ്യുമ്പോളുമായിരുന്നു. ഗുണോൽഘോഷണത്തിൽ അദ്ദേഹം പ്രകൃത്യാ അല്പം വാചംയമനായിരുന്നു; ദോഷോൽഘാടനത്തിലായിരുന്നു അദ്ദേഹത്തിനു വാസനയും വൈദഗ്ദ്ധ്യവും. എന്നാൽ അവിടെ യാതൊരു പക്ഷഭേദവും പ്രദർശിപ്പിച്ചിരുന്നില്ല. സ്ഥാനോന്നതിയും സ്വാധീനശക്തിയും നോക്കി സ്വരം മയപ്പെടുത്തുക എന്നുള്ള സാധാരണനയം അദ്ദേഹം ഒരവസരത്തിലും സ്വീകരിച്ചില്ല. രതിസുന്ദരീകർകത്താവായ വാസുദേവപ്രഭുവും മനോരമാവിജയകർത്താവായ വയസ്കര മൂസ്സതും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ക്ഷുദ്രകൃതികളുടെ നിർമ്മാണത്തിനു് ഒന്നുപോലെ ശിക്ഷാർഹരായിരുന്നു.
ഉദാഹരണങ്ങൾ
സി. പി.യുടെ വിമർശനരീതി കാണിക്കുവാൻ ചില വാക്യങ്ങൾ ഉദ്ധരിക്കാം. “മനോരമാ വിജയത്തെപ്പോലെയുള്ള കവനങ്ങലെ ഒരു പ്രസിദ്ധനായ ഇംഗ്ലീഷ്ഗ്രന്ഥകാരൻ തുർക്കിരാജ്യത്തുണ്ടാകുന്ന കമ്പിളിയോടു് ഉപമിച്ചിരിക്കുന്നതു വളരെ ശരിയായിട്ടുള്ളതാകുന്നു. ആ കമ്പിളിയിലുള്ള ചായം വേറെ ഒരു വിധത്തിൽ വിന്യസിക്കുന്നതുകൊണ്ടു കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും മറ്റും എഴുതുന്ന ചിത്രംപോലെ ഒരു ചിത്രമുണ്ടാക്കാം. അതുപോലെതന്നെ മനോരമാവിജയത്തിലെ പദങ്ങളെ വേറെ ഒരു വിധത്തിൽ വിന്യസിച്ചാൽ എഴുത്തച്ഛന്റേയും മറ്റും കൃതികളെപ്പോലെ ഒരു കൃതിയുമുണ്ടാക്കാം. ഇതിലധികമായ ഒരു പ്രശംസയ്ക്കു് ഈ ഗ്രന്ഥത്തിനു് അർഹതയുണ്ടെന്നു ഞങ്ങൾക്കു തോന്നുന്നില്ല.” (മനോരമാവിജയത്തിന്റെ വിമർശനം) പണ്ഡിതവരേണ്യനും പ്രാബല്യശാലിയുമായ മൂസ്സതിന്റെ ആജ്ഞാകരനായിരുന്നു മനോരമാനായകനായ വറുഗീസ്മാപ്പിളയെന്നും ഗ്രന്ഥത്തിലെ വിഷയം മനോരമയുടെ വിജയമായിരുന്നുവെന്നും നാം ഓർമ്മിക്കുമ്പോളാണു് നിർഭീകനായ സി. പി.യുടെ വിമർശകധർമ്മാചരണത്തെക്കുറിച്ചു നമുക്കു വിശേഷബഹുമാനം തോന്നുന്നതു്.
ഇനി “മദിരാശി ഹൈക്കോടതിയിലെ ഭാഷാന്തരകാരനും സർവ്വകലാശാലയിലെ മലയാളപരീക്ഷകനു” മായ എൻ. ശങ്കുണ്ണിവാരിയർ ബി. ഏ.യുടെ കഥാമഞ്ജരിയെപ്പറ്റി പറയാം. അതിനേക്കാൾ സ്ഖലിതജടിലമായ ഒരു പുസ്തകം മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നും അതുപോലെ ഏതെങ്കിലും ഒരു ഭാഷാകൃതിയെ സി. പി. യേക്കാൾ കർക്കശമായി ആരെങ്കിലും നിരൂപണം ചെയ്തിട്ടുണ്ടോ എന്നും സംശയമാണു്. ആ നിരൂപണത്തിലെ ചില വാക്യങ്ങളാണു് ചുവടേ പകർത്തുന്നതു്. “ശരീരത്തിനും മനസ്സിനും അസ്വാസ്ഥ്യമുള്ള സമയങ്ങളിൽ അപൂർവ്വമായി ചിലപ്പോഴുണ്ടാകുന്ന ഗാഢനിദ്രയിൽ സുഖസ്വപ്നപരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കേ, പെട്ടെന്നു് ഉണരുമ്പോളുണ്ടാകുന്ന കഠിനമായ മനശ്ശല്യം വായനക്കാർ അനുഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കു മയൂരസന്ദേശത്തിൽനിന്നു് കഥാമഞ്ജരിയിൽ പ്രവേശിയ്ക്കുമ്പോൾ ഉണ്ടാകുന്ന മനോവികാരത്തിന്റെ സ്വഭാവം അറിയാവുന്നതാകുന്നു. ‘ആട്ടക്കഥകളുടെ ഭാഷാസംക്ഷേപ’മായ ഈ ചെറിയ പുസ്തകത്തിൽ വിദ്യാവിനോദിനിയുടെ പകുതി വലിപ്പത്തിൽ എഴുപത്തഞ്ചു ഭാഗങ്ങളേ ഉള്ളു എങ്കിലും അതിന്റെ ഗ്രന്ഥകാരനായ എൻ. ശങ്കുണ്ണിവാരിയർ അവർകൾ അതിൽ തിക്കിക്കൊള്ളിച്ചിരിക്കുന്ന സ്ഖലിതങ്ങളുടേയും അനുപപത്തികളുടേയും സംഖ്യ നോക്കിയാൽ ആർക്കും ആശ്ചര്യം തോന്നുന്നതാണു്. ഒൻപതു വരിയിൽ പല മാതിരിയായി ഒൻപതു തെറ്റുകൾ വരുത്തുക എന്ന അത്ഭുതകർമ്മം സാമാന്യന്മാരാൽ അസാധ്യമായിട്ടുള്ളതാണു്. വ്യാകരണവും നിഘണ്ടുവും അലങ്കാരവും പരിഷ്കരിച്ചതുകൊണ്ടുമാത്രം ശങ്കുണ്ണിവാരിയരവർകൾക്കു തൃപ്തിയായില്ല. അദ്ദേഹം പുരാണകഥകളിലും ഇരുപതിൽച്ചില്വാനം പരിഷ്കാരങ്ങൾ വരുത്തീട്ടുണ്ടു്. കല്യാണസൗഗന്ധികത്തിൽ ഭീമസേനനെ മാറ്റി അർജ്ജുനനെ നായകനാക്കി. ഭദ്രകാളിക്കും വീരഭദ്രന്നും അഭേദം കല്പിച്ചു. ബകവധത്തെ പാണ്ഡവന്മാരുടെ അജ്ഞാതവാസകാലത്തേയ്ക്കു നീക്കിവെച്ചു. യാദവന്മാരിൽ പ്രാധാന്യം പ്രദ്യുമ്നനു കൊടുത്തു. മുചുകുന്ദന്റെ പിതൃത്വം ‘മാന്ധാത്രി’ക്കും, ദുഷ്ഷന്തന്റെ പിതൃത്വം ‘അനില’ രാജാവിനും, രാവണന്റെ പിതൃത്വം ‘വൈശ്രവണ’രാജാവിനും കൊടുത്തു. പരിഷ്കാരമാണു് ഈ കാലത്തിന്റെ പ്രധാന ലക്ഷണം. പുരാണകഥകളെ മാത്രം അതിൽനിന്നു് ഒഴിച്ചു വിടാൻ പാടില്ലെന്നു് അദ്ദേഹം വിചാരിക്കുന്നതിൽ യുക്തിയില്ലെന്നു പറയുവാൻ പാടില്ല. മഹാന്മാർക്കു പക്ഷപാതമില്ലെന്നുള്ളതിനെ ഈ ഗ്രന്ഥകാരൻ ദൃഷ്ടാന്തപ്പെടത്തീട്ടുണ്ടു്. തന്റെ വാചകങ്ങളിലുള്ള ചമൽക്കാരങ്ങളെ ആട്ടക്കഥകളിൽ നിന്നു് ഉദാഹരിച്ചിട്ടുള്ള ചരണങ്ങളിലും വരുത്തീട്ടുണ്ടു്.”
രതിസുന്ദരീനിരൂപണത്തിൽനിന്നുകൂടി ഒരു ഭാഗം വായിക്കേണ്ടതാണു്. ‘പരിഷ്കാരപ്രിയന്മാരായ മഹാജനങ്ങൾ ഈ രതിസുന്ദരി എന്റെ കല്പിതമാണെന്നു് അഭിപ്രായപ്പെടുകയും കഥാഭാഗങ്ങളിൽനിന്നു വല്ല പീയൂഷരസങ്ങളെ അനുഭവിപ്പാൻ സംഗതിവരികയും ചെയ്യുമെങ്കിൽ ഞാൻ കൃതാർത്ഥനായി എന്നു മാത്രം പറയുന്നു.’ അങ്ങനെയാണെങ്കിൽ വാസുദേവപ്രഭുവിന്നു കൃതാർത്ഥതയ്ക്കു ധാരാളം വകയുണ്ടു്. ഇതു് അദ്ദേഹത്തിന്റെ കല്പിതകഥയല്ലെന്നു് ആരെങ്കിലും അഭിപ്രായപ്പെടുമോ? പിന്നെ വല്ലവരുടേയുമാണെന്നു പറഞ്ഞാൽ ഒരു മാനനഷ്ടക്കേസ്സിൽ പ്രതിയാകാൻ സംഗതിയില്ലേ. പീയൂഷരസങ്ങളും ധാരാളമായിട്ടുണ്ടു്. പക്ഷേ കയ്പുകൊണ്ടു വായിൽ വെയ്ക്കാൻ പാടില്ലെന്നുമാത്രമേയുള്ളു. മനുഷ്യന്റെ ജീവിതകാലം വളരെ പരിമിതവും ദുഃഖഭൂയിഷ്ഠവുമാണു്. അതിൽ ഏതാനും ഭാഗം ഇതുപോലെയുള്ള പുസ്തകങ്ങൾ വായിക്കുക എന്ന ക്ലേശാനുഭവത്തിൽ ദുർവ്യയം ചെയ്യിക്കുന്നതിൽ പാപമുണ്ടോ എന്നു സജ്ജനങ്ങളുടെ മനസ്സാക്ഷിയും നിയമപ്രകാരം കുറ്റമുണ്ടോ എന്നു വക്കീൽമാരും തീർച്ചയാക്കട്ടേ.”
എന്തൊരു ഭയങ്കരമായ കൊല്ലാക്കൊല! പക്ഷേ ആ ദണ്ഡനം മുഴുവൻ ഗ്രന്ഥകാരൻ അനുഭവിക്കുമ്പോൾ അദ്ദേഹം അതിന്നു സർവഥാ അർഹനാണെന്നു് അറിയുന്ന നമുക്കു് അങ്ങോട്ടു ലേശംപോലും അനുകമ്പ തോന്നുന്നില്ല. സി. പി.തന്നെ ആ വിഷയത്തിൽ താൻ അനുഷ്ഠിച്ചുവന്ന അസിധാരാവ്രതത്തെപ്പറ്റി അടിയിൽ കാണുന്നവിധത്തിൽ ഉപന്യസിക്കുന്നു.
“പുതിയ പുസ്തകങ്ങളിൽ ദോഷങ്ങൾ ഗുണങ്ങളെ അതിശയിച്ചിരിക്കുന്നതുകൊണ്ടു് അവയെക്കുറിച്ചു നിർദ്ദാക്ഷിണ്യമായും നിഷ്പക്ഷപാതമായും അഭിപ്രായം പറയുന്നതിൽ ദോഷപ്രഖ്യാപനം കുറേ കടന്നുപോകാതെ നിർവ്വാഹമില്ലല്ലോ. ഇങ്ങനെ ദോഷങ്ങൾ പറയുകയും അതിനാൽ പലർക്കും മനസ്താപം ഉണ്ടാക്കുകയും ചെയ്യേണ്ടിവരുന്നതിൽ ഞങ്ങൾക്കു നിർവ്യാജമായ വ്യസനമുണ്ടു്. എങ്കിലും ഭാഷാസാഹിത്യത്തിൽ ഞങ്ങൾക്കുള്ള പ്രതിപത്തി ഈ വ്യസനത്തെക്കാൾ എത്രയോ പ്രബലമായിരിക്കുന്നതുകൊണ്ടു് അങ്ങനെ ചെയ്യാതിരിപ്പാൻ നിവൃത്തിയില്ലാതെ വന്നിരിക്കുന്നു.”
ഭാഷയിൽ സജീവവും സമീചീനവുമായ സാഹിത്യവിമർശനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് എന്നു സി. പി. അച്യുതമേനോനെ നിസ്സംശയമായി പറയാം; അതിൽത്തന്നെയാണു് ഭാഷയെസ്സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ശാശ്വതമായ യശസ്സും അധിഷ്ഠിതമായിരിക്കുന്നതു്.
51.6പരവൂർ കേശവനാശാൻ (1034–1092)
ജനനവും വിദ്യാഭ്യാസവും
കേശവനാശാൻ 1034-ാമാണ്ടു് കുംഭമാസത്തിൽ തിരുവിതാംകൂർ കൊല്ലംതാലൂക്കിൽ പരവൂർ എന്ന സ്ഥലത്തു ജനിച്ചു. പിതാവായ വൈരവൻ വൈദ്യൻ ഒരു ധനാഢ്യനും അവിടത്തെ ഈഴവസമുദായത്തിന്റെ നേതാവുമായിരുന്നു. പരവൂർ തയ്യിൽ കുഞ്ഞുകുറുമ്പയായിരുന്നു മാതാവു്. കേശവനാശാൻ പല സ്ഥലങ്ങളിൽ താമസിച്ചു പല വിദ്യകൾ അഭ്യസിച്ചു. ആദ്യം പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനോടും പിന്നീടു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളോടും അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമിശാസ്ത്രികളോടും സംസ്കൃതം അഭ്യസിച്ച് ആ ഭാഷയിൽ പാണ്ഡിത്യം സമ്പാദിച്ചു. അതിനുപുറമേ ആയുർവ്വേദവും ജ്യോതിഷവും പഠിച്ചു് ആ ശാസ്ത്രങ്ങളിലും അഭിജ്ഞനായി.
പത്രപ്രവർത്തനം
കണ്ടത്തിൽ വറുഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ചു് 1065-ൽ ആ കമ്പനിവകയായി ഒരു പത്രം പുറപ്പെടുവിച്ചപ്പോൾ പൊതുക്കാര്യപ്രസക്തനായ ആശാന്നും അതുപോലെ പരോപകാരപ്രദമായ ഒരു വ്യവസായത്തിൽ ഏർപ്പെടുന്നതിനു് ഔത്സുക്യമുണ്ടായി. അതിനുമുൻപുതന്നെ വൈദ്യനെന്നും ജോത്സ്യനെന്നുമുള്ള നിലകളിൽ സ്വസമുദായത്തിൽ മാത്രമല്ല, പൊതുജനങ്ങളുടെ ഇടയിലും അദ്ദേഹത്തിനു ബഹുമതി സിദ്ധിച്ചുകഴിഞ്ഞിരുന്നു. ഈഴവർക്കു് അക്കാലത്തു രാഷ്ട്രീയമായും വിദ്യാഭ്യാസസംബന്ധമായും മറ്റും, പല അവശതകളുമുണ്ടായിരുന്നു. ആ അവശതകൾക്കു പരിഹാരം നേടുവാൻ അവരുടെ വകയായി ഒരു പത്രം ഉണ്ടായിരിക്കുന്നതു നല്ലതാണെന്നു് അദ്ദേഹത്തിനു തോന്നി. 1066-ൽ പതിനായിരം ഉറുപ്പിക മൂലധനത്തിൽ “കേരളഭൂഷണക്കമ്പനി ക്ണുപ്തം” എന്ന പേരിൽ ഒരു കമ്പനി ഏർപ്പെടുത്തി. 1067-ൽ ആ കമ്പനിവകയായി ‘സുജനാനന്ദിനി’ എന്നൊരു വൃത്താന്തപത്രം ആരംഭിച്ചു. ഭാഷാകവിതയുടെ അഭിവൃദ്ധിയെ ഉദ്ദേശിച്ചു് ‘സുജനാനന്ദിന്യുപപത്രം’ എന്ന പേരിൽ ഒരു ഉപപത്രം ഓരോ ലക്കത്തോടുംകൂടി പ്രത്യേകമായി പ്രസിദ്ധീകരിക്കുകയും അതിൽ മനോരമയിലെ പരിപാടിയനുസരിച്ചു സമസ്യാപൂരണവും മറ്റും ചേർക്കുകയും ചെയ്തുവന്നു. ആ ഉപപത്രത്തേയും അക്കാലത്തെ കവികൾ വേണ്ടപോലെ ലാളിച്ചു് അവരുടെ ശ്ലോകങ്ങൾകൊണ്ടു് അലങ്കരിച്ചു. യുവകവികളെ പ്രോത്സാഹിപ്പിക്കുന്നതിന്നും അവരുടെ സ്ഖലിതങ്ങൾ തിരുത്തുന്നതിന്നും ശങ്കുണ്ണിയെപ്പോലെതന്നെ ആശാനും പ്രാഗല്ഭ്യമുണ്ടായിരുന്നു. ചില വാദപ്രതിവാദങ്ങൾക്കും അതിൽ സ്ഥലമനുവദിച്ചിരുന്നു. അവയിൽ വളരെ രസകരമായിരുന്നതു സി.എസ്. സുബ്രഹ്മണ്യൻപോറ്റിയും, മൂലൂർ എസ്. പത്മനാഭപ്പണിക്കരും തമ്മിലുണ്ടായ ‘പണിക്കർ-പണിക്കൻ’ വാദമാണു്. ഇടയ്ക്കു കുറെക്കാലം നിന്നുപോയെങ്കിലും 1078-ൽ പത്രം പുനരുദ്ധരിച്ചു് 1082-ാമാണ്ടു് വരെ നിർവിഘ്നമായി നടത്തി. ആശാന്റെ ഗദ്യരീതിയും വരുഗീസ് മാപ്പിളയുടേതുപോലെ സ്വരത്തിൽ മൃദുലമെങ്കിലും സാരാംശത്തിൽ ശക്തിമത്തായിരുന്നു. തിരുവിതാംകൂറിലെ ജനങ്ങൾക്കു പൊതുവേയും ഈഴവസമുദായത്തിനു പ്രത്യേകമായും ആ പത്രപ്രവർത്തനം പല കാര്യങ്ങളിലും പ്രയോജകീഭവിച്ചിട്ടുണ്ടു്.
ഇതരവ്യവസായങ്ങൾ
വൈദ്യത്തിലും ജ്യോത്സ്യത്തിലും കേശവനാശാൻ അസാമാന്യമായ കീർത്തിക്കു പാത്രീഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സാസാമർത്ഥ്യത്തെ ഡാക്ടർ പുന്നൻ തുടങ്ങിയ ഭിഷഗ്വരന്മാർ അഭിനന്ദിച്ചിരുന്നു. പുന്നനും അദ്ദേഹവും തമ്മിൽ ഗാഢമായ സൗഹാർദ്ദമാണു് പുലർത്തിയിരുന്നതു്. ആശാൻ ഗജചികത്സയിലും ആയുർവ്വേദവിധിയനുസരിച്ചുള്ള ശസ്ത്രപ്രയോഗത്തിലുംകൂടി വിദഗ്ദ്ധനായിരുന്നു എന്നു കേട്ടിട്ടുണ്ടു്. ജോത്സ്യത്തിലും ഫലഭാഗത്തിൽ അദ്ദേഹത്തിനു സർവ്വസമ്മതമായ ഒരു സ്ഥാനമുണ്ടായിരുന്നു. വൈദ്യം, ജ്യോതിഷം, സംസ്കൃതം ഇവ പഠിക്കുന്നതിന്നു പലരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി പരവൂരിൽ താമസിച്ചിരുന്നു. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ആദ്യമായി സംസ്കൃതം അഭ്യസിച്ചതു് അദ്ദേഹത്തിൽനിന്നാണു്. കേശവപിള്ള ആ വസ്തുത
“ചൊല്പൊങ്ങും വൈദ്യശാസ്ത്രം ഗണിതവുമതുപോൽ
സാഹിതീതന്ത്രവും കൊ–
ണ്ടെപ്പേർക്കും മോദമേകും മമ ഗുരുവിലസീ–
ടുന്നു വീ. കേശവാഖ്യൻ.”
എന്ന ശ്ലോകാർദ്ധത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. സ്വസമുദായത്തിന്റെ നായകന്മാരിൽ ഒരാളായി ഉയർന്നു് അദ്ദേഹം ഈഴവരുടെ ഇടയിലുണ്ടായിരുന്ന അനാചാരങ്ങളെ ഉന്മൂലനം ചെയ്വാനും സജീവമായി പ്രയത്നിച്ചു. ആശാന്റെ പരിശ്രമഫലമായാണു് 1080-ൽ പരവൂരിൽ ഒരു സമുദായസമ്മേളനം വിളിച്ചുകൂട്ടി അതിൽ താലികെട്ടുകല്യാണം നിറുത്തൽചെയ്യുന്നതിനും പരിഷ്കൃതരീതിയിലുള്ള വിവാഹസമ്പ്രദായം നടപ്പിലാക്കുന്നതിനുമുള്ള ഒരു പ്രമേയം അംഗീകൃതമായതു്. വളരെ ഹൃദയശുദ്ധിയും പരോൽക്കർഷകാംക്ഷയുമുള്ള ഒരുസദ്വ്യത്തനായിരുന്നു ആശാൻ. 1092-ാമാണ്ടു് ധനുമാസം 27- ാം ആയിരുന്നു അദ്ദേഹത്തിന്റെ മരണം. കിളികൊല്ലൂർ കാമനാട്ടു കുഞ്ഞുകുഞ്ഞമ്മയെ 1053- ാംനു 1058-ൽ അവർ മരിച്ചതിനുമേൽ പരവൂർ കൊച്ചുകടകത്തു് അമ്മക്കുഞ്ഞമ്മയെ (കുന്നത്തു കുഞ്ഞുകുഞ്ഞമ്മയെ) 1058-ാമാണ്ടും വിവാഹം ചെയ്തു.
കൃതികൾ
കേശവനാശാനു സംസ്കൃതത്തിലും ഭാഷയിലും കവനംചെയ്യുവാൻ കെല്പുണ്ടായിരുന്നുവെങ്കിലും വളരെ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുകനിമിത്തം അധികമൊന്നും എഴുതുവാൻ സാധിച്ചില്ല. (1) പാതാളരാമായണം ആട്ടക്കഥ, (2) പതിവ്രതാധർമ്മം കിളിപ്പാട്ടു്, (3) കല്യാണസൗഗന്ധികം അമ്മാനപ്പാട്ടു് എന്നീ കൃതികൾ അദ്ദേഹം ആദ്യകാലത്തു രചിച്ചു. മാധവനിദാനത്തിന്നു സാരചന്ദ്രിക എന്നൊരു ഭാഷാവ്യാഖ്യാനം നിർമ്മിച്ചതിനുപുറമേ പണ്ടാരത്തു നാരായണപിള്ള ആശാന്റെ വൈദ്യസംഗ്രഹത്തിനു് ഒരു ലഘുടിപ്പണിയും എഴുതിട്ടുണ്ടു്. അമ്മാപ്പാട്ടിലെ വന്ദനശ്ലോകങ്ങളിൽ ഒന്നു് ഉദ്ധരിക്കാം.
“സാകൂതാലോകചാരുസ്മിത, വിധിഹൃദയാ–
നന്ദസന്ദോഹദാത്രീ,
ചഞ്ചദ്ധമ്മില്ലധൂതാഖിലഘനപടലീ,
മുക്തശീതാംശുവക് ത്രാ,
കാരുണ്യം മേ വിധത്താമതിമധുരസുധാ–
സാധുസൈവർണ്ണവാണീ
വാണീ, ചക്ഷുജ്ജിതൈണീ, ഭുജതലവിധൃതാം–
ഭോജകീരാക്ഷമാല്യാ.”
സാരചന്ദ്രിക ഏറ്റവും വിശിഷ്യമായ ഒരു വ്യാഖ്യാനമാണു്. “ഭൂമി തുടങ്ങിയ അഖിലജഗത്തുക്കളേയും സൃഷ്ടിക്കയും രക്ഷിക്കയും സംഹരിക്കയും ചെയ്യുന്നവനും. സ്വർഗ്ഗത്തേയും മോക്ഷത്തേയും പ്രാപിപ്പിക്കുന്നവനും, ഭുവനത്രയത്തിന്റെ ചേതനങ്ങളായും അചേതനങ്ങളായും ഇരിക്കുന്ന അഖിലപദാർത്ഥങ്ങളുടേയും രക്ഷിതാവും ആയ പരമേശ്വരനെ ഏറ്റവും നമസ്കരിച്ചിട്ടു് ത്രൈകാലികജ്ഞാനികളായ എല്ലാ മഹർഷിമാരുടെ വാക്കുകളേയും പ്രമാണിച്ചും നല്ല വൈദ്യന്മാരുടെ ആജ്ഞയെ അനുസരിച്ചും ഉപദ്രവം, മരണം, ഹേതു, ലിംഗം ഇതുകളോടും രോഗങ്ങളുടെ വിശേഷമായ നിശ്ചയത്തോടുംകൂടിയ ഈ ഗ്രന്ഥം സംക്ഷേപമായി ഇപ്പോൾ രചിക്കപ്പെടുന്നു” എന്നിങ്ങനെയാണു് ആ ഗ്രന്ഥം ആരംഭിക്കുന്നതു്. മൂലശ്ലോകങ്ങൽകൊണ്ടു വിഷയവ്യാപ്തി മതിയാകാത്ത ഭാഗങ്ങളിൽ ചരകൻ, സുശ്രുതൻ മുതലായ പ്രാചീനാചാര്യന്മാരുടെ മതങ്ങൾകൂട്ടി ഉദ്ധരിച്ചു് അർത്ഥവിവരണം ചെയ്തിട്ടുണ്ടു്.
ശാർങ്ഗധരസംഹിത, ഭൈഷജ്യരത്നാവലി, ഭാവപ്രകാശം എന്നീ വൈദ്യകഗ്രന്ഥങ്ങൾക്കും അദ്ദേഹം വ്യാഖ്യാനങ്ങൾ എഴുതുവാൻ ആരംഭിച്ചിരുന്നു. അവ ഒന്നും പൂർണ്ണമായതായി അറിവില്ല.
51.7കോഴിക്കോട്ടു മാനവിക്രമ ഏട്ടൻതമ്പുരാൻ (1020–1090)
ഉപക്രമം
പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കേരളസാഹിത്യസൗധം താങ്ങിനിന്നതു മൂന്നു കാഞ്ചനസ്തംഭങ്ങളായിരുന്നു. അവയിൽ ഒന്നു തിരുവനന്തപുരത്തും മറ്റൊന്നു കോഴിക്കോട്ടും വേറിട്ടൊന്നു കടത്തനാട്ടുമാണു് പരിലസിച്ചിരുന്നതു്. കേരളവർമ്മ വലിയകോയിത്തമ്പുരാനെയും കോഴിക്കോട്ടു മാനവിക്രമ എട്ടൻതമ്പുരാനെയും കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാനെയുമാണു് ഞാൻ സൂചിപ്പിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. അവരിൽ വലിയ കോയിത്തമ്പുരാനെക്കുറിച്ചു് ഉപന്യസിച്ചുകഴിഞ്ഞു. ശേഷം രണ്ടു പേരെയും കുറിച്ചു പ്രസ്താവിക്കേണ്ടതുണ്ടു്.
ജനനം
നെടിയിരിപ്പുസ്വരൂപം സൗകര്യത്തിനുവേണ്ടി മൂന്നു ശാഖകളായി പിരിഞ്ഞു താമസിക്കുന്നു. ആ കോവിലകത്തു സന്തതിവിച്ഛേദം വരാതെയിരിക്കുവാൻ 881-ആണ്ടു മകരമാസം 16- ാംനു അന്നത്തെ സാമൂതിരിപ്പാടു നീലേശ്വരത്തു കോയിക്കൽനിന്നു രണ്ടു സ്ത്രീകളേയും മൂന്നു പുരുഷന്മാരെയും ദത്തെടുത്തു് അവരിൽ ജ്യേഷ്ഠത്തിയെ കിഴക്കേക്കോവിലകത്തും അനുജത്തിയെ പുതിയ കോവിലകത്തും താമസിപ്പിച്ചു. ആറേഴു കൊല്ലം കഴിഞ്ഞപ്പോൾ ആ രണ്ടുപേരുടെ ജ്യേഷ്ഠത്തിയും കൂടി നീലേശ്വരത്തുനിന്നു കോഴിക്കോട്ടേയ്ക്കു പോന്നു. ആ രാജ്ഞിക്കുവേണ്ടി പണിയിച്ചതാണു് പടിഞ്ഞാറെക്കോവിലകം. ഈ വിവരങ്ങൾ മനോരമത്തമ്പുരാട്ടിയെപ്പറ്റിയുള്ള പ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുള്ളവയാണല്ലോ. ടിപ്പുവിന്റെ കലാപകാലത്തു് ആ മൂന്നു ശാഖകളിലെ സ്ത്രീകളും തിരുവിതാംകൂറിൽ പോയി രക്ഷപ്പെട്ടു; ധർമ്മരാജാവു പിടിഞ്ഞാറേക്കോവിലകത്തേയും പുതിയ കോവിലകത്തെയും രാജ്ഞിമാരെ കുന്നത്തൂരിലും കിഴക്കേക്കോവിലകത്തെ രാജ്ഞിമാരെ എണ്ണയ്ക്കാട്ടും താമസിപ്പിച്ചു. മറ്റു ശാഖകൾ തിരിയെപ്പോയപ്പോഴും പടിഞ്ഞാറെക്കോവിലകത്തുകാർ കുന്നത്തൂരിൽ പാർത്തതേയുള്ളു. അവിടെ 997-ാമാണ്ടു് കുംഭമാസം അവിട്ടം നക്ഷത്രത്തിൽ ജനിച്ച ശ്രീദേവിതമ്പുരാട്ടിയാണു് ഏട്ടൻതമ്പുരാന്റെ മാതാവു്. ആ തമ്പുരാട്ടി മറ്റംഗങ്ങളോടുകൂടി 1004-ാമാണ്ടു് കോഴിക്കോട്ടേയ്ക്കു മടങ്ങി അവരുടെ വക മാങ്കാവിൽക്കോവിലകത്തു താമസമായി. പുതിയ കോവിലകത്തുകാർ തിരുവണ്ണൂരിലും കിഴക്കേക്കോവിലകത്തുകാർ വെങ്കടക്കോട്ട (കോട്ടയ്ക്കൽ)യിലും താമസിച്ചു. ആ തമ്പുരാട്ടിയുടെ സീമന്തപുത്രനായി ഏട്ടൻ രാജാവു് 1020-ാമാണ്ടു് മകരമാസം 29-ാംനു പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. തൃശ്ശൂർ തോട്ടപ്പായ ഇല്ലത്തെ ഒരു നമ്പൂരിയായിരുന്നു പിതാവു്. പടിഞ്ഞാറേക്കോവിലകത്തു് അനുജൻതമ്പുരാനും അമ്മാമൻതമ്പുരാനും അവിടുത്തെ കനിഷ്ഠസഹോദരന്മാരായിരുന്നു. അവരുടെ ജനനം 1024, 1029 ഈ കൊല്ലങ്ങളിലാണു്. അമ്മാമൻതമ്പുരാൻ ഇന്ദുമതീസ്വയംവരം എന്നും കാദംബരിയെന്നും രണ്ടു ഗദ്യകഥകൾ രചിച്ചു. കാദംബരിയിലെ പ്രതിപാദ്യം “വെനിസ്സിലെ വ്യാപാരി” എന്ന ഷേക്‍സ്പീയരുടെ നാടകത്തിലെ ഇതിവൃത്തത്തിന്റെ സംഗ്രഹമാണു്.
വിദ്യാഭ്യാസം
ഏട്ടൻരാജാവു ബാല്യത്തിൽ കുറേക്കാലം വിദ്യാസമ്പാദനത്തിൽ പരാങ്മുഖനായിരുന്നുവെങ്കിലും പിന്നീടു് ആ വൈകല്യം തീരത്തക്കവണ്ണം ദേശമങ്ഗലത്തു് ഇക്കണ്ടവാരിയരുടെകീഴിൽ നിഷ്കർഷിച്ചു പഠിക്കുകയും സിദ്ധാന്തകൗമുദി പൂർവ്വാർദ്ധംവരെ അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചതിനുമേൽ ഉത്തരാർദ്ധവും വ്യാകരണത്തിലും അലങ്കാരത്തിലും ചില ഉൽഗ്രന്ഥങ്ങളും തന്റെ മാതുലനും സർവതന്ത്രസ്വതന്ത്രനുമായ കുഞ്ഞനുജൻതമ്പുരാന്റെയടുക്കൽനിന്നു വായിച്ചു് ആ ഭാഷയിൽ അടിയുറച്ച വ്യുൽപത്തി സ്വായത്തമാക്കുകയും ചെയ്തു. പഠനകാലത്തുതന്നെ കവനത്തിലും പരിശീലനം നേടി. തന്റെ മാതാവു് 1046 മുതല്ക്കുതന്നെ പടിഞ്ഞാറേക്കോവിലകംവക കാര്യങ്ങൾ നേരിട്ടു് അന്വേഷിച്ചുതുടങ്ങിയിരുന്നതിനാൽ പരോപകാരം ചെയ്യുന്നതിനുവേണ്ട സമ്പത്സമൃദ്ധി അവിടുത്തേയ്ക്കു യൗവനത്തിൽത്തന്നെ സഞ്ജാതമായി. ശിഷ്യന്മാരെ സംസ്കൃതം പഠിപ്പിക്കുക, വിദ്വാന്മാരെ എല്ലാ പ്രകാരത്തിലും പ്രോത്സാഹിപ്പിക്കുക, അർഹന്മാരായ അർത്ഥികൾക്കു ദ്രവ്യസഹായം ചെയ്യുക മുതലായ സൽപ്രവൃത്തികളിൽ അപ്പോൾത്തുടങ്ങി അവിടുന്നു വ്യാപൃതനായി. അതിനു മുൻപുതന്നെ ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി തുടങ്ങിയ മറ്റു ഭാഷകളുംകൂടി പഠിച്ചുകഴിഞ്ഞിരുന്നു.
അനന്തരജീവിതം
1070-ൽ ശ്രീദേവിത്തമ്പുരാട്ടി അമ്പാടി (ഘോഷപുരി എന്നു സംസ്കൃതത്തിൽ)ക്കോവിലകത്തു വലിയതമ്പുരാട്ടിയായി. മൂന്നു ശാഖകളിലുംവച്ചു് വയസ്സുമൂപ്പുള്ള രാജ്ഞിക്കാണു് ആ സ്ഥാനം ലഭിക്കുന്നതു്. അതിന്നു പ്രത്യേകം മാലിഖാനവുമുണ്ടു്. 1077-ാംമാണ്ടു ധനുമാസം 26-ആംനുയായിരുന്നു ആ സുചരിതയുടെ നിര്യാണം. ഏട്ടൻ രാജാവു് 1068-ൽ അമ്പാടിക്കോവിലകത്തു വലിയതമ്പുരാനും, 1078 മേടം 21-ാംനു നെടുത്രാപ്പാടും (അഞ്ചാംമുറ) 1079 മേടം 3-ാംനു എടത്രാപ്പാടും (നാലാംമുറ) 1082 തുലാം 7-ാംനു മൂന്നാർപ്പാടും (മൂന്നാംമുറ) 1085 കന്നി 19-ാംനു ഏറാൾപ്പാടും (ഇളയ തമ്പുരാൻ) ആയി ക്രമേണ ഉയർന്നു. 1088 വൃശ്ചികം 28-ാംനു കിഴക്കേക്കോവിലകത്തു കുട്ടിയനുജൻതമ്പുരാൻ തീപ്പെട്ടപ്പോൾ ധനു 13-ാംനു സാമൂതിരിപ്പാടെന്ന മഹനീയമായ സ്ഥാനത്തിൽ ആരൂഢനായി. അവിടുത്തെ വാഴ്ചക്കാലത്തു സ്വരൂപംവക ദേവാലയങ്ങൾ, വിദ്യാശാലകൾ, ധർമ്മസ്ഥാപനങ്ങൾ ഇവയിലെ കാര്യങ്ങളെല്ലാം വളരെ ഭങ്ഗിയായി നിർവഹിക്കപ്പെട്ടിരുന്നു. സ്വരൂപത്തിന്റെ ഭരണം പൂർവാധികം കാര്യക്ഷമമാക്കുന്നതിനുവേണ്ടി അതു കോർട്ട് ഓഫ് വാർഡ്സിലേയ്ക്കു വിട്ടുകൊടുത്തു. കൊച്ചിയും കോഴിക്കോടും തമ്മിലുള്ള കുടുംബ വൈരം പ്രസിദ്ധമാണല്ലോ. ഏട്ടൻതമ്പുരാൻ താൻതന്നെ രാജർഷിയായ കൊച്ചിമഹാരാജാവിന്റെ അതിഥിയായി തൃപ്പൂണിത്തുറയ്ക്കു പോയി ആ വൈരം എന്നെന്നേയ്ക്കുമായി ശമിപ്പിച്ചു. രണ്ടുപേരും വിദ്വാന്മാരായിരുന്നതുകൊണ്ടാണു് ശോഭനമായ ആ പരിണാമം സാധ്യമായതു്. 1031-ൽ തീപ്പെട്ട സാമൂതിരിപ്പാടു് അതിനുമുൻപു തൃശ്ശൂരിലേയ്ക്കു പോയെങ്കിലും അതു മഹാരാജാവിന്റെ ആനുകൂല്യത്തോടുകൂടിയല്ലായിരുന്നു. ഒന്നിലധികം തവണ കാശിക്കു പോയി ഗങ്ഗാസ്നാനം ചെയ്കയുണ്ടായി. ഒടുവിൽ പോയതു് 1071-ലാണു്. 1090-ാംമാണ്ടു കർക്കടകമാസം 16-ആംനു കാസശ്വാസം ബാധിച്ചു തീപ്പെട്ടു. പെരിന്തൽമണ്ണയിൽ അമ്പലക്കാട്ടു ലക്ഷ്മിയമ്മയായിരുന്നു പത്നി.
വിദ്വൽപ്രോത്സാഹനം
ഏട്ടൻതമ്പുരാനു് അഭിമുഖസംഭാഷണം വഴിക്കോ കത്തിടപാടുമുഖേനയോ പരിചയമില്ലാത്ത സംസ്കൃതപണ്ഡിതന്മാർ അക്കാലത്തു ഭാരതത്തിൽ ഇല്ലായിരുന്നു എന്നുതന്നെ പറയാം. പിന്നീടു ബാംബേ പ്രവിശ്യയിൽ ക്രതുകോടി ശങ്കരാചാര്യപദത്തിൽ പ്രവേശിച്ച പരിഷ്കൃതാശയനായ ലിങ്ഗേശമഹാശയൻ അവിടുത്തെ പരമസുഹൃത്തുക്കളിൽ അന്യതമനായിരുന്നു. ധോല്പൂർ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്മാർ, കാളഹസ്തി മുതലായ സംസ്ഥാനങ്ങളിലെ ഇടപ്രഭുക്കന്മാർ ഇവരെല്ലാം അവിടുന്നുമായി സംസ്കൃതത്തിൽ ലേഖനവിനിമയം ചെയ്തുകൊണ്ടിരുന്നു. വലിയകോയിത്തമ്പുരാനും അവിടുന്നും തമ്മിലുള്ള സൗഹാർദ്ദം സൗഭ്രാത്രനിർവിശേഷമായിരുന്നു. അനവധി വിദേശപണ്ഡിതന്മാർ അവിടത്തെ തൃക്കയ്യിൽനിന്നു യഥോചിതം പാരിതോഷികങ്ങൾ വാങ്ങിയിരുന്നു. അവിടുത്തെ കീർത്തി സർവത്ര പ്രസരിച്ചു വിദ്വാനെന്നും കവിരാജകുമാരനെന്നും കേരളഭോജരാജനെന്നും പല ബിരുദങ്ങൾ സരസ്വതീവല്ലഭന്മാരിൽനിന്നു് അവിടുത്തേയ്ക്കു ലഭിച്ചു. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ അവിടുത്തെ ബഹിശ്ചരപ്രാണനായിരുന്നു. ആ സുഗൃഹീതനാമാവിന്റെ സകലവിദ്യാപ്രവർത്തനങ്ങളിലും ഏട്ടൻതമ്പുരാൻ തന്നെയായിരുന്നു അദ്ദേഹത്തിനു താങ്ങും തണലും. അദ്ദേഹം 1062-ൽ ആരംഭിച്ച “വിജ്ഞാനചിന്താമണി” പത്രികയേയും അതിനടുത്തകൊല്ലത്തിൽ തുടങ്ങിയ “സാരസ്വതോദ്യോതിനീ” സംസ്കൃത പാഠശാലയേയും അവിടുന്നു മുക്തഹസ്തമായി പോഷിപ്പിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടുകൂടി സഹൃദയസമാഗമം എന്ന പേരിൽ കോവിലകത്തുവെച്ചു് ഒരു സഭ നടത്തി അതുമുഖേന വിദ്വാന്മാരെ ബിരുദദാനംകൊണ്ടും മറ്റും പ്രോത്സാഹിപ്പിച്ചു. ആർ.വി. കൃഷ്ണമാചാര്യർക്കു് അഭിനവബാണഭട്ടശബ്ദതർക്കാലങ്കാരവിദ്യാഭൂഷണൻ എന്ന ബിരുദം അവിടെനിന്നാണു് ലഭിച്ചതു്. അദ്ദേഹം പില്ക്കാലത്തു മഹാമഹോപാധ്യായനായി. ആ മഹാവിദ്വാൻ കോഴിക്കോട്ടു താമസിക്കുമ്പോൾ മലയാളം നിഷ്കർഷിച്ചു പഠിച്ചു് ആ ഭാഷയിലും പദ്യഗദ്യങ്ങൾ രചിക്കുകയും ചാരുചര്യാശതകം മലയാളത്തിൽ വിവർത്തനംചെയ്യുകയും ചെയ്തിട്ടുണ്ടു്. നമ്പിയെപ്പറ്റി 1077-ൽ അവിടുന്നയച്ച ഒരെഴുത്തിൽ ഇങ്ങനെ പറയുന്നു.
“ശ്രീനീലകണ്ഠശർമ്മാ സോയം സചിവഃ കദാചിദിഹവൈദ്യഃ
കുത്രിചിദാദൃതമിത്രം കുഹചിജ്ജ്യോതിർവിദന്യദാ തു സഖാ;
ആസ്ഥാനപണ്ഡിതത്വം പ്രായസ്സോയം ബിഭർത്തി നസ്സുകവിഃ
ഏവം നാനാവസ്ഥാമിഹ സർവജ്ഞോ യഥോചിതം വഹതി.”
നമ്പിയും അവിടത്തെ സ്വർഗ്ഗാരോഹണാവസരത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു. “ന കിലൈതാദൃശം കിഞ്ചിൽ പുണ്യായതനം ക്ഷേത്രം, യന്നാസേവിതമേതൈരാസിന്മഹാരാജൈഃ, ന ചതാദൃശാഃ കേപി സ്വദേശമഹാരാജാഃ പ്രഭവഃ പണ്ഡിതാ വായേ ന മഹാരാജാനാമേഷാം പരിചിതാഃ, നാപി താദൃക്ഷാകാചന സഭാ പത്രികാ പാഠശാലാ വാ പരേഷാം സാഹായ്യമപേക്ഷമാണാ, യയാ നാലാഭി മഹാരാജാനാമേഷാം കരതലാദനർഘാഭ്യവത്തിപിശുനം യൽകിഞ്ചിൽ സാഹായ്യധനം.” ചുരുക്കത്തിൽ ഒരു വിദ്വത്സങ്കേതമെന്ന നിലയിൽ അക്കാലത്തു കേരളത്തിൽ പേരും പെരുമയും പുലർത്തിയതു മറ്റാരെയുംകാൾ അവിടുന്നുതന്നെയായിരുന്നു.
കൃതികൾ—സംസ്കൃതം
ഏട്ടൻതമ്പുരാൻ സംസ്കൃതത്തിലും മലയാളത്തിലും അനവധി കൃതികളുടെ നിർമ്മാതാവാണു്. അവിടുത്തെ സംസ്കൃതകവിതയ്ക്കു ലാളിത്യവും പ്രസാദവുമുണ്ടു്. സംസ്കൃതത്തിൽ (1) ലക്ഷ്മീകല്യാണനാടകം, (2) ശൃങ്ഗാരമഞ്ജരി, (3) ശൃങ്ഗാരമഞ്ജരീമണ്ഡനം, (4) കേരള വിലാസം, (5) ധ്രുവചരിതം, (6) ദീനദയാപരചമ്പു, (7) വൈരാഗ്യതരങ്ഗണി (അഷ്ടപദി), (8) രണശിംഗുരാജ ചരിതം, (9) ഓദനവനേശ്വരവിജയം, (10) ശ്രീകൃഷ്ണാഷ്ടപദി, (11) കിരാതാഷ്ടപദി, (12) വിശ്ണുകേശാദിപാദാഷ്ടപദി, (13) പ്രശ്നോത്തരമാല, (14) ഉപദേശമുക്താവലി, (15) വിശാഖ വിജയോല്ലാസം, (16) പ്രേതകാമിനി തുടങ്ങിയ കൃതികളാണുൾപ്പെടുന്നതു്. ഗണേശാഷ്ടകം, സരസ്വത്യഷ്ടകം, ശ്രീരാമനാഥനവരത്നമാല, ശ്രീകൃഷ്ണസ്തവരത്നമാലിക, ശ്രീരാമഭക്തി സേവാസ്തവം, ധന്യാധന്യവിവേചിനി, ഭിക്ഷുഗീതാസ്തവം, ജനനീസ്തവം, ദാവാനലനവരത്നമാലിക, പ്രതിശ്രുതദശകം മുതലായി വേറെയും പല ചെറിയ കവിതകൾ അവിടുന്നു രചിച്ചിട്ടുണ്ടു്. കത്തുകൾക്കും സമസ്യാപൂരണാദിശ്ശോകങ്ങൾക്കും കണക്കില്ല. ലേഖമാല എന്ന പേരിലും മറ്റും അവയിൽ പലതും അച്ചടിപ്പിച്ചിട്ടുണ്ടു്. (17) സ്വമാതാവിന്റെ മരണത്തെപ്പറ്റി അവിടുന്നു വലിയകോയിത്തമ്പുരാനു മകരം 16-ാംനു എഴുതിയ പദ്യലേഖനത്തെ പ്രത്യേകം ഒരു കൃതിയായിത്തന്നെ കണക്കൂകൂട്ടാം. അതിൽ അമ്പത്തഞ്ചു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. “മുഹുരിഹ നതയസ്സന്തുതസ്യൈ ജനന്യൈ” എന്നവസാനിക്കുന്ന അതിലെ എട്ടു ശ്ലോകങ്ങൾ ‘ജനനീസ്തവം’ എന്ന പേരിൽ അവിടത്തെ സ്തോത്രങ്ങളുടെ കൂട്ടത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
സംസ്കൃതകൃതികളുടെ സ്വരൂപം
ലക്ഷ്മീകല്യാണം ആ ശീർഷകത്തിൽ കെ.സി. കേശവപിള്ള ഉണ്ടാക്കിയ ഭാഷാ നാടകത്തിന്റെ സംസ്കൃതാനുവാദമാണു്. ശൃങ്ഗാരമഞ്ജരി എന്ന പേരിൽ അവിടുന്നു് ഒരു കാവ്യം രചിച്ചപ്പോൾ അതിൽ അനേകം ദോഷങ്ങൾ ചില പുരോഭാഗികളായ പണ്ഡിതന്മാർ ഉത്ഭാവനം ചെയ്തു. അവരുടെ മുഖമുദ്രണത്തിനായി രചിച്ചതാണു് ശൃങ്ഗാരമഞ്ജരീമണ്ഡനം.
“നോ സന്ത്യത്ര പുരാവദേവ കവയോ നോ ദൃശ്യതേ താദൃശീ
പ്രൗഢാർത്ഥാ കവിതാ ച നാപി രസികാസ്സാരസ്യജീവാതവഃ
കിന്ത്വേതേ കലികാലവൈഭവബലാദല്പാവശേഷാഃ പുന–
ർവാഗ്ദേവീം വിലുനന്തി ഹന്ത! ശതശഃ സ്പർദ്ധാമദവ്യാകുലാഃ.
ശൃങ്ഗാരമഞ്ജരി, കദാപി മനോവിഷാദം
മാ മാ ഭജസ്വ കഥമദ്യ സതീവ്രതം മേ
ഉന്മൂല്യമാനമവിവേകിഭിരക്രമാന്നോ
ഭിദ്യേത സന്തി കവയഃ ഖലു തേ മഹാന്തഃ”
എന്നും മറ്റും കവി തന്റെ ആശങ്കയും സമാധാനവും പ്രസ്തുത മണ്ഡനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നു. വാസ്തവത്തിൽ ഏറ്റവും മധുരമാണു് ശൃങ്ഗാരമഞ്ജരി. അതിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
“ഭർത്തൃത്വേ കേരളാനാം മണിതവിലസിതേ
പാണ്ഡ്യഭൂപണ്ഡിതാനാം
ചോളാനാം ചാരുഗീതേ യവനകുലഭുവാം
ചുംബനേ കാമുകാനാം
ഗൗഡാനാം സീൽകൃതേഷു പ്രതിനവവിവിധാ–
ലിങ്ഗനേ മാളവാനാം
ചാതുര്യം ഖ്യാതമേതത്ത്വയി സകലമിദം
ദൃശ്യതേ വല്ലഭാദ്യ.”
കേരളവിലാസം ‘കേരളോൽപത്തിയെ’ ഉപജീവിച്ചുരചിച്ചിട്ടുള്ള ഒരു കൃതിയാണു്. ശ്രീപരശുരാമൻ ഉദ്ധരിച്ച അവസരത്തിൽ കേരളത്തിന്റെ സ്ഥിതിയെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“ഏകത്ര ഘോരമകരീകുഹാരാന്തരാള–
നിര്യൽകുമാരമകരപ്രകരാഭിരാമം;
അന്യത്ര പങ്കതലസങ്കുലമീനഗൃധ്നു–
കങ്കാങ്കിതം കമഠകോടികഠോരപീഠം;
തത്രാപരത്ര നവരത്നവിരാജമാന–
നക്ഷത്രരാജിലസദംബരഡംബരേഷു
നാഗാ മുഹുഃ പരിലുഠന്തി ഹി ജീവനാന്തം
പ്രാപ്യാപി ചിത്രമിഹ തജ്ജലജീവിനോമീ.”
രണ്ടു വിലാസങ്ങൾ ഉൾക്കൊള്ളുന്ന രണശിംഗുരാജചരിതത്തിലെ കഥാരംഭം താഴെ കാണുന്ന വിധത്തിലാണു്.
“ആസീദസീമഗുണമണ്ഡനമണ്ഡിതായാ–
മാസേതുലാളിതയശോമഹിമോജ്ജയിന്യാം
രാജാ പ്രജാസു കുശലൈകപരോ മഹാത്മാ
ഭോജാധിരാജസദൃശോ രണശിംഗുനാമാ.”
“സീമാതിരിക്തകരുണാരസരഞ്ജിത”യാണു് ആ കൃതിയെന്നു കവി പറയുന്നു. ഓദനവനേശ്വരവിജയം ഒരു നാടകമാണത്രേ;ഞാൻ വായിച്ചിട്ടില്ല. പത്തുമുതൽ പതിമ്മൂന്നുവരെ അക്കമിട്ടിട്ടുള്ള കൃതികൾ അഷ്ടപദികളായി നിർമ്മിച്ചിരിക്കുന്നു. വൈരാഗ്യതരംഗിണിയിൽ പന്ത്രണ്ടു് അഷ്ടപദിക ഉൾപ്പെടുന്നു.
“ശ്രീവാസിഷ്ഠപുരാണസാരജലധേർഗ്ഗാധേതരോല്ലോഡിതാൽ
ശ്രീകണ്ഠശ്രുതമാതുലാര്യകരുണാവിശ്രാന്തരജ്വൌജസാ
അസ്മന്മാനസമന്ദരേണ കഥമപ്യദ്വൈതഗീതാമൃതം
ലബ്ധം ഹന്ത! ബുധാസ്തദസ്തു ഭവതാം തോഷായ നശ്ചാശിഷേ”
എന്നതു് അതിലെയും
മന്ദസ്മേത്മുഖാരവിന്ദമകരന്ദാസ്വാദലോലസ്ഫുര–
ദ്വേണുസ്യന്ദിതനിസ്വനാമൃതരസാസ്പന്ദാക്ഷഗോപീജനം
മന്ദീഭൂതജഗദ്വിലാസമധുരം വന്ദാമഹേ നന്ദജം
ശ്രീവൃന്ദാവനപുണ്യപൂരവിഭവം കാരുണ്യവാരാന്നിധിം”
എന്നതു ശ്രീകൃഷ്ണാഷ്ടപദിയിലെയും ഓരോ ശ്ലോകമാണു്. പ്രശ്നോത്തരമാലയിൽ ഒരു യോഗീശ്വരൻ തന്നെ ശരണം പ്രാപിക്കുന്ന മുമുക്ഷുവിനു ജ്ഞാനോപദേശം നല്കുന്നതാണു് വിഷയം. ശാന്തരസപ്രധാനമായ ആ കാവ്യത്തിനു പ്രത്യേകം ഒരാസ്വാദ്യതയുണ്ടു്. ആകെ 103 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.
“സംസാരസാഗരോദ്യത്തുംഗതരംഗാഭിഘാതവിവശമതിഃ
പാരം പരം തിതീർഷുഃ പൃച്ഛതി ഗുരുമാത്മനോ ഹിതം സുമതിഃ”
“ശ്രീമംസ്ത്വന്മുഖപാർവണോന്ദുവിഗളദ്വാണീസുധാധോരണീ–
സാന്ദ്രാസേചനശീതളേ മമ ഗുരോ! ചേതോമരുക്ഷ്മാതലേ
അദ്യോന്മസ്തകസദ്വിവേകലതികാ വിധ്വസ്തതാപാഽഭവൽ
കാലേ ചാരുഫലോജ്ജ്വലാസ്തു ഭഗവൻ! യുഷ്മദ്വിതീർണ്ണാശിഷാ”
എന്നീ ശ്ലോകങ്ങളിൽനിന്നു് ആ ഗ്രന്ഥത്തിലെ ശൈലി മനസ്സിലാക്കാവുന്നതാണു്. ഉപദേശമുക്താവലിയിൽ മുപ്പതു ശ്ലോകങ്ങളുണ്ടു്. ഓരോന്നും ഓരോ സദാചാരത്തെ ദൃഷ്ടാന്തരൂപേണ പ്രദർശിപ്പിക്കുന്നു. ഓരോ ശ്ലോകത്തിനും മലയാളത്തിൽ ഒരവതാരികയും, മലയാളത്തിലും ഇംഗ്ലീഷിലും തർജ്ജമയും കാണുന്നു. ഇംഗ്ലീഷിൽ ദൃഷ്ടാന്തകഥയും സംഗ്രഹിച്ചിരിക്കുന്നു. വിശാഖവിജയോല്ലാസം വലിയകോയിത്തമ്പുരാന്റെ വിശാഖവിജയകാവ്യത്തിനു് ഏട്ടൻതമ്പുരാൻ എഴുതീട്ടുള്ള ഒരു മണ്ഡനോപന്യാസമാണു്. ശൃംഗാരമഞ്ജരീമണ്ഡനത്തിലും വിശാഖവിജയോല്ലാസത്തിലും കവിക്കു് അലങ്കാരശാസ്ത്രത്തിലുള്ള അസാമാന്യമായ വൈദുഷ്യം സ്ഫുടീഭവിക്കുന്നു. പ്രേതകാമിനിയാണു് അവിടുന്നു് ഒടുവിൽ എഴുതിയ കൃതി. അതു 1089-ൽ രചിച്ചതായിക്കാണുന്നു. വിവാഹം ചെയ്യുന്നതിനു മുൻപായി കാശിയിൽവച്ചു മരിച്ചുപോയ ഒരു കന്യക തന്റെ പ്രിയതമനായി മനസ്സുകൊണ്ടു വരിച്ചിരുന്ന മദനൻ എന്ന വിദ്യാർത്ഥിയെ ശയ്യാഗൃഹത്തിൽ അർദ്ധരാത്രിതോറും ജീവദ്രൂപത്തിൽ പ്രവേശിച്ചു് ആ കാമുകനുമായി വളരെക്കാലം രാത്രി കാലങ്ങളിൽ രമിക്കുകയും ആ വൃത്താന്തം ഒടുവിൽ പരസ്യമാകുകയും ചെയ്ത കഥയാണു് പ്രസ്തുതകൃതിയിലെ പ്രതിപാദ്യം. “വെങ്കിടേശ്വരസമാചാരം” എന്ന ഹിന്ദുസ്ഥാനിപത്രത്തിൽ ആ കഥ ഒരു വാസ്തവസംഭവമാണെന്നു പല പരിശോധനകളും കഴിഞ്ഞു പ്രസിദ്ധീകരിക്കപ്പെട്ടു. അതിനെ ഉപജീവിച്ചു് രണ്ടുമൂന്നു ദിവസംകൊണ്ടു ഗീതിവൃത്തത്തിൽ 171 ശ്ലോകങ്ങളിൾ നിർമ്മിച്ച ആ കാവ്യം അത്യന്തം ഹൃദയംഗമമാകുന്നു. അധോലിഖിതങ്ങളായ ശ്ലോകങ്ങൾ നോക്കുക.
“ശരദിന്ദുസുന്ദരാസ്യേ! ദയനീയോഹം തവേതി മദ്വചനം
അപഹൃതമദ്യ ഭവത്യാ തത്ത്വാം ദണ്ഡ്യാം ക്ഷിപാമി ഹൃന്നിഗളേ.
ത്വദ്വിരഹവാർത്തയൈവ പ്രേയസി! സർവാ ദിശശ്ച ദൃശ്യന്തേ
അന്ധീഭൂതാ, രജനീ ഭാതി പ്രാപ്തേവ സുഭ്രു! മായാ ഹി.
യാതായാം ത്വയി മദനഃ കുപിതോയം നാമധേയസാമ്യേന
മഹ്യം ദ്രുഹ്യേന്നിതരാമസഹായായേതി സാമ്പ്രതം മന്യേ.”
ഭാഷ
ഭാഷയിൽ ഏട്ടൻതമ്പുരാൻ (18) ശൃങ്ഗാരപദ്യമാല, (19) അവിവേകചരിതം നാലുവൃത്തം, (20) കേരള ചരിത്രഗീതം നാലുവൃത്തം, (21) രാസക്രീഡ, (22) പാർവതീസ്വയംവരം, (23) രമണീസന്ദേശം ഈ കൈകൊട്ടിക്കളിപ്പാട്ടുകൾ, (24) സുഭാഷിതതരങ്ഗിണി എന്നീ കൃതികൾ പദ്യത്തിലും, (25) അത്ഭുതരാമായണകഥാസംഗ്രഹം, (26) കാശിയാത്രാചരിതം ഒന്നാംഭാഗം, (27) വിശ്രുതചരിതം ഇവ ഗദ്യത്തിലും രചിച്ചിട്ടുണ്ടു്. (28) വാമനഭട്ടബാണന്റെ പാർവതീ പരിണയത്തിലെ ഗദ്യഭാഗങ്ങൾമാത്രം മലയാളത്തിൽ തർജ്ജമ ചെയ്തിരിക്കുന്നതിനാൽ അതിനെയും ഒരു ഗദ്യകൃതിയായിത്തന്നെ ഗണിക്കാം. കൂടാതെ മലയാളത്തിൽ അവിടുത്തെ പദ്യലേഖനങ്ങൾ, പ്രസങ്ഗങ്ങൾ, മുതലായവ സമാഹരിച്ചു ഭാഷാലേഖനമാല, അനുമോദനമാല എന്നും മറ്റുമുള്ള ശീർഷകങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പദ്യകൃതികളെക്കുറിച്ചു വിശേഷിച്ചു് ഒന്നും പ്രസ്താവിക്കേണ്ടതില്ല. ശബ്ദങ്ങൾക്കു സാരൂപ്യമോ ആശയങ്ങൾക്കു സൗരഭ്യമോ അവയിൽ കണ്ടെത്തുവാൻ പ്രയാസമുണ്ടു്. ഗദ്യകൃതികളാണു് തമ്മിൽ ഭേദം. വിശ്രുത ചരിതം ദശകുമാരചരിതം ഉത്തരപീഠികയിലെ ചരമോച്ഛ ്വാ സകഥയുടെ വിവരണമാകുന്നു. ഏട്ടൻതമ്പുരാന്റെ ഒരു നല്ല കൃതിയായി എനിക്കു തോന്നീട്ടുള്ളതു കാശിയാത്രാചരിതമാണു്. അതിൽ തമ്പുരാൻ 1071-ൽ ജ്യേഷ്ഠൻ പുതിയകോവിലകത്തു കൃഷ്ണരാജാവൊന്നിച്ചുള്ള തന്റെ ദേശസഞ്ചാരത്തെ വിവരിക്കുന്നു. ഭാരതത്തിലെ പല തീർത്ഥക്ഷേത്രങ്ങളേയും അവയെ സംബന്ധിച്ചുള്ള ഐതിഹ്യങ്ങളേയും - ചരിത്രശകലങ്ങളേയും അതിൽ പ്രതിപാദിച്ചിട്ടുള്ളതുകൊണ്ടു് ആ യാത്രാവിവരണത്തിനുള്ള ആകർഷകത ഇരട്ടിക്കുന്നു. തമ്പുരാൻ കാശിയിൽ ചെന്നുചേരുന്നതുവരെയുള്ള വിവരങ്ങളേ ഒന്നാം ഭാഗത്തിൽ രേഖപ്പെടുത്തീട്ടുള്ളു. രണ്ടാം ഭാഗം എഴുതിയതായി അറിവില്ല. തമ്പുരാന്റെ ഗദ്യത്തിനു നല്ല അടുക്കും വെടുപ്പും ഉണ്ടു്. താഴെക്കാണുന്നതു ബോംബെയിലെ മഹാലക്ഷ്മീവീഥിയെപ്പറ്റിയുള്ള വർണ്ണനത്തിലെ ഒരു ഭാഗമാണു്.
“ഞങ്ങൾ താമസിച്ചിരുന്ന ബംഗ്ലാവിൽ കുഴൽവെള്ളത്തിനുപുറമെ കരിങ്കൽപടവുകെട്ടി അതിമനോഹരമായ ഒരു തടാകവുമുണ്ടായിരുന്നതുകൊണ്ടു ജലസൗകര്യം നല്ലവണ്ണം ഉണ്ടായിരുന്നു. എന്നുമാത്രമല്ല, പാർക്കുന്ന ബങ്കളാവിലും മറ്റും ഗാസ്ലൈറ്റ് എന്ന പ്രസിദ്ധമായ ദീപപ്രകാശം വഴിപോലെ ഉണ്ടായിരുന്നു. ഈ മഹാലക്ഷ്മി എന്ന പ്രദേശം സമുദ്രതീരത്തിലാകകൊണ്ടു ശീതമാരുതസൗലഭ്യവും, വലിയ പട്ടണത്തിൽനിന്നു കുറേ ദൂരത്തിലാകയാൽ നാനാജനസമ്മർദ്ദവൈകല്യവും, അതിധനികന്മാരായ വൃന്ദാവനദാസശേട്ടു മുതലായ ചില യോഗ്യന്മാരുടെ വാസസ്ഥാനമായതുകൊണ്ടു സുജനസമൃദ്ധിയും, മഹാലക്ഷ്മീ ക്ഷേത്രമുള്ളതുകൊണ്ടു സാത്വികപുഷ്ടിയും മറ്റും വഴിപോലെ ഉണ്ടായിരുന്നതുകൊണ്ടു ഞങ്ങൾക്കു് ഈ സ്ഥലം എത്രയും തൃപ്തിയെ നല്കിയിരിക്കുന്നു.”
അവിടുത്തെ സംസ്കൃതകൃതികൾ പ്രായേണ പുന്നശ്ശേരി നമ്പിയും ഭാഷാകൃതികൾ മനോരമപ്പത്രാധിപർ പുളിയമ്പറ്റ കുഞ്ഞിക്കൃഷ്ണമേനോനുമാണു് അച്ചടിപ്പിച്ചിട്ടുള്ളതു്.
51.8കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ (1040–1082)
ഉപക്രമം
കടത്തനാട്ടിനു സംസ്കൃതത്തിൽ ഘടോൽക്കചക്ഷിതി എന്നും ഭൈമിക്ഷിതി എന്നും പേരുകളുണ്ടു്. ഭീമന്റെ പുത്രനാണല്ലോ ഘടോൽക്കചൻ; തന്നിമിത്തം ആ ഭൂമി ഭൈമിയായി. എന്നാൽ വാസ്തവത്തിൽ കടത്തുനാടിന്റെ രൂപഭേദമായ കടത്തനാടു സംസ്കൃതീകരിച്ചതാണു് ഘടോൽക്കചക്ഷിതി. പോലനാട്ടിലെ രാജാക്കന്മാരെ ക്രി.പി. 1564-ആണ്ടിടയ്ക്കു സാമൂതിരിപ്പാടു് അവിടെനിന്നു നിഷ്കാസനം ചെയ്തപ്പോൾ അവർ കോലത്തിരിയെ അഭയം പ്രാപിക്കുകയും അന്നത്തെ തെക്കിളംകുറുതമ്പുരാൻ അവരിൽ ഒരു രാജകുമാരിയെ വിവാഹം ചെയ്കയും ആ തമ്പുരാൻ കാന്ദിശീകമായ ആ രാജകുടുംബത്തിനു കൊല്ലത്തുനാടിന്റെ തെക്കേയറ്റത്തുള്ള ഏതാനും ദേശങ്ങൾ സമ്മാനിക്കുകയും ചെയ്തു. അതാണു് കടത്തനാടു്. സാമൂതിരിയുടേയും കോലത്തിരിയുടേയും രാജ്യങ്ങൾക്കു് അവിടം കടന്നുപോകേണ്ടിയിരുന്നതിനാൽ അതിനു കടത്തുനാടെന്നു പേർ വന്നു. പോലനാട്ടിലെ രാജാക്കന്മാർ എന്ന പേരും കൈവിട്ടില്ല. തദനുരോധേന അവർ പോർളാതിരിമാരുമായി. കടത്തനാട്ടുള്ള കുടുംബം ആയഞ്ചേരി എന്നും എടവലത്തെന്നും രണ്ടു ശാഖകളായി പിരിഞ്ഞു താമസിക്കുന്നു. രണ്ടു ശാഖകളിലുംകൂടി വയസ്സുമൂപ്പുള്ള ആളാണു് കടത്തനാട്ടു വലിയതമ്പുരാനാകുന്നതു്. സദ്രത്നമാലയുടെ കർത്താവായ ശങ്കരവർമ്മത്തമ്പുരാന്റെ ഭാഗിനേയനായി മറ്റൊരു ശങ്കരവർമ്മത്തമ്പുരാനുണ്ടായിരുന്നു. അദ്ദേഹം 1060-ആണ്ടിനു മുൻപു മരിച്ചു. ഖാണ്ഡവദാഹം എന്നൊരു ആട്ടക്കഥയാണു് അദ്ദേഹത്തിന്റെ കൃതി.
ജനനവും വിദ്യാഭ്യാസവും
കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ 1040-ആണ്ടു കർക്കടകമാസം അവിട്ടംനക്ഷത്രത്തിൽ ആയഞ്ചേരിക്കോവിലകത്തു ജനിച്ചു. മാതാവു ശ്രീദേവിത്തമ്പുരാട്ടിയും പിതാവു കുറ്റിപ്പുറം സ്റ്റേഷനു സമീപമുള്ള കക്കാട്ടില്ലത്തു നാരായണൻനമ്പൂരിയുമായിരുന്നു. ബാല്യത്തിൽ കാവ്യനാടകങ്ങൾ കടത്തനാട്ടു കുന്നമങ്ഗലത്തു പരമേശ്വരൻനമ്പൂരിയുടെ കീഴിൽ പഠിച്ചു. പിന്നീടു തന്റെ ജ്യേഷ്ഠസഹോദരനും ശാസ്ത്രജ്ഞനുമായ ആയഞ്ചേരിക്കോവിലകത്തു കൃഷ്ണവർമ്മത്തമ്പുരാന്റെ ശിഷ്യനായി വ്യാകരണവും അലങ്കരവും അഭ്യസിച്ചു. അനന്തരകാലത്തിൽ കടത്തനാട്ടു കൊച്ചുതമ്പുരാക്കന്മാരെ വിദ്യാഭ്യാസം ചെയ്യിച്ചിരുന്ന ചണ്ഡമാരുതാചാര്യരോടു കുറേ തർക്കവും വശമാക്കി. ആ ആചാര്യൻ ഒരു ശ്രീവൈഷ്ണവബ്രാഹ്മണനായിരുന്നു. ഇംഗ്ലീഷുഭാഷ സ്വപ്രയത്നംകൊണ്ടു മട്രിക്കുലേഷൻ പരീക്ഷയ്ക്കു ചേരത്തക്കവണ്ണം പഠിച്ചു എങ്കിലും ആ പരീക്ഷയ്ക്കു കൂടിയില്ല. അദ്ദേഹത്തിന്റെ ഭാഷാത്രയവൈദുഷ്യത്തെപ്പറ്റി ഇരുവനാട്ടു കെ.സി. നാരായണൻനമ്പിയാർ ഉദയാലങ്കാരത്തിൽ ഇങ്ങനെ പ്രശംസിച്ചിരിക്കുന്നു.
“കാരുണ്യംപൂണ്ടു ബാല്യം മുതിരുമമലയാം
കൈരളിപ്പെണ്ണിനേയും
താരുണ്യംകൊണ്ടു ലോകം മുഴുവനുമമളി–
പ്പിക്കുമാ ഹൗണിയേയും
ചാരുശ്രീവൃദ്ധഗൈർവാണിയെയുമുദയഭൂ–
നാഥനിന്നാനനത്തിൽ–
പ്പാരുഷ്യം വിട്ടിരുത്തുന്നിതു പരമുരചെ–
യ്തീടുമച്ചാരുവാക്കാൽ.”
പൊതുക്കാര്യപ്രസക്തി
1072-ആണ്ടു കൃഷ്ണവർമ്മത്തമ്പുരാൻ കടത്തനാട്ടു വലിയതമ്പുരാനായപ്പോൾ കഥാനായകൻ ഇളയതമ്പുരാനായി. 1094-ലാണു് കൃഷ്ണവർമ്മ മരിച്ചതു്. 22-ആമത്തെ വയസ്സുമുതല്ക്കുതന്നെ ഉദയവർമ്മത്തമ്പുരാൻ തന്റെ ജീവിതം ലോകസേവനത്തിനായി സമർപ്പിച്ചു. 1070-ആണ്ടു കടത്തനാട്ടു രാജാസ് ഹൈസ്ക്കൂൾ എന്ന ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചുച്; അതു് ഇന്നും ആശാസ്യമായ രീതിയിൽ നിലനിന്നുപോരുന്നു.
പത്രപ്രവർത്തനൽ–
ഉദയവർമ്മത്തമ്പുരാൻ 1065-ആണ്ടിടയ്ക്കു പാലക്കാട്ടുനിന്നു് ഒരു അച്ചുക്കൂടം വിലയ്ക്കു വാങ്ങി. 1066 കന്നിമാസത്തിൽ അതിൽനിന്നു ജനരഞ്ജിനി എന്ന പേരിൽ ഒരു മാസിക പുറപ്പെടുവിച്ചു. തമ്പുരാൻ അതിന്റെ ഉടമസ്ഥനും, അവിടത്തെ ആശ്രിതനും നിത്യസഹചാരിയുമായ കെ.സി. നാരായണൻനമ്പിയാർ പത്രാധിപരുമായിരുന്നു. 1069-ൽ തോട്ടയ്ക്കാട്ടു് ഇക്കാവമ്മയ്ക്കു നമ്പിയാർ എഴുതിയ ഒരെഴുത്തിൽ
“ഞാനെന്നാൽ ജനരഞ്ജിനിക്കധിപരാം നാരായണൻ നമ്പിയാ–
രാണല്ലോ പതിനെണ്‍വയസ്സു തികയുന്നിക്കർക്കടംതന്നിലും.”
എന്നു പറഞ്ഞിരിക്കുന്നു. നമ്പിയാരുടെ ജനനം 1048 കർക്കടകത്തിലാണു്. കടത്തനാട്ടു് ഇളയതമ്പുരാന്മാർക്കു പ്രത്യേകമായി താമസിക്കുന്നതിനു പുറമേരി എന്നൊരു കോവിലകമുണ്ടു്. അതിനടുത്തുള്ള ആറോട്ടുമഠത്തിലാണു് പ്രസ്തുതമുദ്രാലയം സ്ഥാപിച്ചതു്. ജനരഞ്ജിനിയിൽ സമസ്യാപൂരണവും ചിത്രപ്രശ്നവും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. അതാണു് വടക്കേ മലബാറിലെ ഒന്നാമത്തെ പത്രഗ്രന്ഥം. അഞ്ചാറുകൊല്ലം അതു് അങ്ങനെ പ്രചരിച്ചുകൊണ്ടിരുന്നപ്പോൾ തമ്പുരാനു അതുകൊണ്ടു പോരെന്നും പ്രാചീനങ്ങളും അർവാചീനങ്ങളുമായ ഭാഷാകൃതികളുടെ പ്രസിദ്ധീകരണത്തിനു തക്കവണ്ണം അതിനെ വികസിപ്പിക്കണമെന്നും തോന്നി. അതിന്റെ ഫലമായാണു് ജനരഞ്ജിനി അസ്തമിക്കുകയും കവനോദയം ഉദിക്കുകയും ചെയ്തതു്. ആദ്യം കുറേക്കാലം ജനരഞ്ജിനി അച്ചുക്കൂടത്തിൽത്തന്നെ അതു് അച്ചടിപ്പിച്ചുവന്നിരുന്നുവെങ്കിലും അതിലെ ലിപികൾ പഴക്കംകൊണ്ടും മറ്റും വിരുപങ്ങളായിരുന്നതിനാൽ പിന്നീടുള്ള മുദ്രാപണം കോഴിക്കോട്ടു സ്പെക്ടറ്റർ അച്ചുക്കൂടത്തിലേയ്ക്കു മാറ്റി. പതിനാറു കൊല്ലങ്ങൾക്കിടയിൽ നാല്പതോളം പുസ്തകങ്ങൾ അവിടുന്നു പ്രസിദ്ധീകരിച്ചു. പ്രാചീനകൃതികളിൽ ചെല്ലൂർമാഹാത്മ്യം (ചെല്ലൂരനാഥോദയം) ഭാരതചമ്പു എന്നീ പ്രബന്ധങ്ങളും ചന്ദ്രോത്സവം കാവ്യവും നവീനകൃതികളിൽ കടത്തനാട്ടു കൃഷ്ണവാരിയരുടെ ഭാഷാരാമായണചമ്പുവും, നാരായണൻനമ്പിയാരുടെ ഉദയാലങ്കാരവും, തേലപ്പുറത്തു നാരായണൻനമ്പിയുടെ യയാതിചരിതം, കറുത്ത പാറ ദാമോദരൻനമ്പൂരിയുടെ അക്ഷയപാത്രം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പാഞ്ചാലധനഞ്ജയം, ജാനകീപരിണയം, വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഇന്ദുമതീസ്വയംവരം, നാണു അയ്യാശാസ്ത്രികളുടെ പ്രബോധചന്ദ്രോദയം, മണന്തല നീലകണ്ഠൻമൂസ്സത്തിന്റെ അത്ഭുതരാമായണം എന്നീ നാടകങ്ങളും മറ്റും അതുവഴിക്കു പുറത്തുവന്നതാണു്. ഗദ്യഗ്രന്ഥങ്ങളുടെ ആവിഷ്കരണത്തിലും അവിടുന്നുൽസുകനായിരുന്നു. ജാനകീ പരിണയംതന്നെ ഒരു ഗദ്യനാടകമാണു്. തേലപ്പുറത്തു നാരായണൻനമ്പിയുടെ ജാനകി എന്ന നോവലും അതിൽത്തന്നെയാണു് പ്രസിദ്ധംചെയ്യപ്പെട്ടതു്. ഭാഗവതപൗരാണികൻ അയ്യാത്തുരശാസ്ത്രിയുടെ വേദാന്തദർപ്പണം, മുത്തുലക്ഷ്മി തുടങ്ങിയ ഗദ്യപുസ്തകങ്ങളേയുംകൂടി ഇവിടെ സ്മരിക്കേണ്ടിയിരിക്കുന്നു. കൂക്കയിൽ കണിയാരുടെ പ്രശ്നരീതി, കാരാട്ടു നമ്പൂരിയുടെ ജ്യോത്സ്നിക (വിഷവൈദ്യം) ഇവയും തദ്വാരാ പ്രകാശിതങ്ങളായ ഗ്രന്ഥങ്ങളാണു്. തമ്പുരാനു പ്രസ്തുതവിഷയത്തിൽ മാർഗ്ഗദർശകമായിരുന്നതു ബോംബെയിൽനിന്നു പ്രചരിച്ചിരുന്ന കാവ്യമാല എന്ന സംസ്കൃതത്രൈമാസികമാണെന്നു പറയേണ്ടതില്ലല്ലോ. അതിലെ പരിപാടിയനുസരിച്ചു് ഓരോ ഗ്രന്ഥത്തോടു ചേർത്തു ഗ്രന്ഥകാരനെപ്പറ്റി അറിവുള്ള വിവരങ്ങളും പ്രകാശിപ്പിച്ചിരുന്നു. കഥാനായകനും അനേകം സ്വകീയ കൃതികൾകൊണ്ടു കവനോദയത്തെ അലങ്കരിച്ചിരുന്നു. സാരോദയം എന്നൊരു പത്രവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ കുറേക്കാലം പ്രചരിച്ചിരുന്നതായി അറിവുണ്ടു്.
കവിസംഘം
ഏട്ടൻതമ്പുരാനെന്നതുപോലെ ഉദയവർമ്മത്തമ്പുരാന്നും ഒരു നല്ല കവിസംഘം സാഹിത്യവിനോദത്തിനും സഹപ്രവർത്തനത്തിനും സന്നദ്ധമായി സമീപത്തുണ്ടായിരുന്നു. കടത്തനാട്ടു കൃഷ്ണവാരിയർ, ഇരുവനാട്ടു നാരായണൻനമ്പിയാർ, മണന്തല നീലകണ്ഠൻ മൂസ്സതു്, നല്ലൂർക്കണ്ടി നാരായാണൻ നമ്പൂരി, ചെറുവറ്റ ഗോവിന്ദൻനമ്പൂരി ഇവർ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. നമ്പിയാരും കൃഷ്ണവാരിയരുമായിരുന്നു കവനോദയത്തിന്റെ ആധിപത്യം വഹിച്ചതു്. 1064-ൽ പ്രസിദ്ധീകരിച്ച ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം രണ്ടാംഭാഗത്തിൽ ഉദയവർമ്മത്തമ്പുരാനെ “ഉത്തരകേരളത്തിലെ വിദ്വജ്ജനങ്ങൾക്കു് ഒരാശ്രയമായ പ്രഭു” എന്നു പറഞ്ഞിരിക്കുന്നു. അങ്ങനെ ചരിത്രകാരൻ വർണ്ണിക്കുന്ന കാലത്തു് അദ്ദേഹത്തിനു വയസ്സ് 23-ൽ കവിഞ്ഞിരിക്കയില്ല.
വിവിധമായ സാഹിത്യപോഷണം
‘ഭാഷാപോഷണാഭിലാഷി’ എന്ന വിനയദ്യോതകമായ വിശേഷണംമാത്രമേ തമ്പുരാൻ തന്റെ പേരുമായി ഘടിപ്പിച്ചുവന്നുള്ളു എങ്കിലും പല ഗ്രന്ഥങ്ങളുടേയും കർത്താവും കാരയിതാവും പ്രസാധകനുമെന്നും, പല വിദ്വാന്മാരുടേയും കവികളുടേയും പുരസ്കർത്താവെന്നുമുള്ള നിലയിൽ അദ്ദേഹത്തിനു് അതിസമുന്നതമായ ഒരു പദവിയാണു് സമകാലികന്മാരായ സഹൃദയന്മാർ നല്കിയിരുന്നതു്. ആദ്യംമുതല്ക്കുതന്നെ കാവ്യമാലയുടെ പ്രശസ്തബന്ധുക്കളിൽ അന്യതമനായിരുന്ന അദ്ദേഹം മേല്പുത്തൂർ ഭട്ടതിരിയുടെ സ്വാഹാസുധാകരവും കോടിവിരഹവും അതിൽ പ്രസിദ്ധീകരിച്ചു. നിരവധി സംസ്കൃതകവികളുടെ ചരിത്രം കവനോദയത്തിൽ ‘കവികലാപം’ എന്ന പുസ്തകത്തിൽ ആവിഷ്കരിച്ചു. 1079-ആണ്ടു തലശ്ശേരിയിൽവച്ചു നടന്ന ഭാഷാപോഷിണിയുടെ സപ്തമസമ്മേളനത്തിന്റെ ചെലവു മുഴുവൻ അദ്ദേഹം മാത്രമായി വഹിച്ചുവെന്നുമാത്രമല്ല അവിടെക്കൂടിയിരുന്ന ഭാഷാ ബന്ധുക്കളെ കടത്തനാട്ടേയ്ക്കു ക്ഷണിച്ചുകൊണ്ടുപോയി അവർക്കു് ഓണപ്പുടവയും സമ്മാനിച്ചു. ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരി പല കവികൾക്കുമായി വീതിച്ചുകൊടുത്തു് അവരെക്കൊണ്ടു ഭാഷാന്തരീകരിപ്പിച്ചു. അതിൽ ശങ്കുണ്ണി തർജ്ജമ ചെയ്തതു് ഹരിവംശമാണു്.
പരഗതി
തന്റെ മാതുലനായിരുന്ന ആയഞ്ചേരിക്കോവിലകത്തു കുഞ്ഞുണ്ണിത്തമ്പുരാന്റെ പുത്രിയായിരുന്നു ഉദയവർമ്മത്തമ്പുരാന്റെ സഹധർമ്മിണി. 1082-മാണ്ടു ചിങ്ങമാസം 24-ാംനു ആ ഉദാരചരിതൻ പരഗതിയെ പ്രാപിച്ചു.
കൃതികൾ
ഉദയവർമ്മതമ്പുരാൻ സംസ്കൃതത്തിൽ (1) രസികഭൂഷണം ഭാണവും, ഭാഷയിൽ (2) കുചശതകം, (3) ഹർഷദേവന്റെ രത്നാവലി, (4) പ്രയദർശിക, (5) സുന്ദരരാജാചാര്യരുടെ വൈദർഭീവാസുദേവം എന്നീ മൂന്നു നാടകങ്ങളുടെ തർജ്ജമ, (6) സരസനാടകം, (7) സദ്വൃത്തമാല, (8) കവിതാഭരണം, (9) കവികലാപം എന്നീ കൃതികളും രചിച്ചുകാണുന്നു.
കാവ്യഗ്രന്ഥങ്ങൾ
ഭാണത്തിലെ ശ്ലോകങ്ങൾക്കു് ഭങ്ഗിയുണ്ടു്.
“മുകരനികരരമ്യം പൂർണ്ണിമാപൂർണ്ണചന്ദ്ര–
ച്ഛവിധവളസുധാഭിർദ്ധൗതഭിത്തിപ്രദീപ്തം
മൃഗമദഹിമതോയൈർവാസിതം വാസഗേഹം
ജനയതി കമലാക്ഷ്യാഃ കാമുകാനാം പ്രസാദം”
എന്നിങ്ങനെ കവി അതിൽ ഒരു വേശ്യാഗൃഹത്തെ വർണ്ണിക്കുന്നു, കുചശതകം സ്ത്രീകളുടെ കുചത്തെപ്പറ്റി പല ഉല്ലേഖങ്ങൾ കോർത്തിണക്കി ഗീതിവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു കാവ്യമാണു്. മാതൃകയ്ക്കായി ഒരു ശ്ലോകം പകർത്താം.
“നാരങ്ങയ്ക്കുള്ളൊരു നൽച്ചാരുത മോഷ്ടിച്ചു മുലക,ളല്ലെങ്കിൽ
പാരം ത്രപയോടെന്തിനു ചേരുന്നൂ മുണ്ടിനുള്ളിലൊളിവായി?”
ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ യഥാക്രമം രത്നാവലിയിലും പ്രിയദർശികയിലുമുള്ള ഉദാഹരണങ്ങളാണു്.
“ചില്ലീവില്ലൊട്ടു കോടീടിലുമവളുടനേ
താഴ്ത്തിനാൾ വക് ത്രപത്മം;
ചൊല്ലീലാ മുള്ളുവാക്കെന്നൊടു ചെറുതു കുനി–
പ്പിച്ചു മന്ദം ചിരിച്ചാൾ;
ഉള്ളിൽബ്ബാഷ്പത്തൊടൊക്കും നയനമതു മിഴി–
ച്ചങ്ങനേ നോക്കിയില്ലാ;
കൊള്ളിച്ചൂ കോപമേവം കമനി; വിനയമോ
വിട്ടതില്ലൊട്ടുമപ്പോൾ.”
“കണ്ണിപ്പോളിവൾ ചിമ്മടുന്നു; പരമീദ്ദിക്കിങ്ങെനിയ്ക്കന്ധമായ്;
പെണ്ണിൻ തൊണ്ടയടച്ചു; വാക്കു പറവാൻ വയ്യാതെയായ്വന്നു മേ;
ശ്വാസം നിന്നിതവൾക്കു; കഷ്ടമിവനോ നിശ്ചേഷ്ടനായീ; വിഷം
കൂസാതേശുകയാലതാണഖിലവും ദുഃഖം നമുക്കോർക്കുകിൽ.”
സരസനാടകം കവി വിനോദത്തിനായി എഴുതിയ ഒരു ഏകാങ്കനാടകമാണു്. ഒരു സരസനും അദ്ദേഹത്തിന്റെ വിദൂഷകനും കൂടി ഒരു പട്ടണം ചുറ്റി സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകൾ മാത്രമാണു് അതിൽ വിവരിച്ചിരിക്കുന്നതു്.
മറ്റു ഗ്രന്ഥങ്ങൾ
തമ്പുരാന്റെ രണ്ടു ശാസ്ത്രഗ്രന്ഥങ്ങളിൽ സദ്വൃത്തമാലിക ഛന്ദസ്സുകളെപ്പറ്റിയും കവിതാഭരണം കാവ്യശിക്ഷയെപ്പറ്റിയും പ്രതിപാദിക്കുന്നു. അതിൽ സംസ്കൃതവൃത്തങ്ങൾക്കു മാത്രമല്ല ഭാഷാവൃത്തങ്ങൾക്കും ലക്ഷണലക്ഷ്യങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ഉദാഹരണങ്ങളെല്ലാം കുലദേവതയായ ലോകമലയാർകാവിലെ പാർവതീദേവിയുടെ സ്തോത്രരൂപത്തിലാണു് രചിച്ചിരിക്കുന്നതു്. ആകെ നാലധ്യായങ്ങളുണ്ടു്. 1075-ആണ്ടു നിർമ്മിച്ച പ്രസ്തുതകൃതി ഏ.ആർ.രാജരാജവർമ്മകോയിത്തമ്പുരാൻ 1080-ൽ പ്രസിദ്ധീകരിച്ച വൃത്തമഞ്ജരിയുടെ പൂർവഗാമിയാണെന്നു പറയേണ്ടതില്ലല്ലോ. ശിഖരിണീവൃത്തത്തിനുള്ള ഉദാഹരണമാണു് ചുവടേ കാണുന്നതു്.
“മഹീഭൃത്തിൻകന്യേ! മഹിതതരസൗജന്യനിലയേ!
മഹാദേവപ്രേമപ്രസവനിലമാമങ്ഗലതയിൽ
മഹാരമ്യം രോമാവലിലത വിളങ്ങുന്നിതു നിന–
ച്ചഹോ! മുങ്ങീടുന്നൂ വിബുധജനമാശ്ചര്യജലധൗ.”
അത്തരത്തിൽ ഒരു ഛന്ദശ്ശാസ്ത്രഗ്രന്ഥം ഭാഷയിൽ അതിനുമുൻപു് ആവിർഭവിച്ചിട്ടില്ല. കവിതാഭരണത്തിലും നാലധ്യായങ്ങൾ അടങ്ങിയിരിയ്ക്കുന്നു. ഒന്നാമധ്യായത്തിൽ കാവ്യസ്വരൂപത്തേയും, രണ്ടാമധ്യായത്തിൽ കവിതാഭ്യാസ സമ്പ്രദായത്തേയും, മൂന്നാമധ്യായത്തിൽ കവിവിജ്ഞേയങ്ങളായ കാവ്യസാമഗ്രികളേയും, നാലാമധ്യായത്തിൽ പൂർവകവിസങ്കേതങ്ങളേയും വിവരിക്കുന്നു. വെണ്മണിമഹൻ തുടങ്ങിയ അർവാചീനകവികളുടെ കൃതികളിൽനിന്നു് അനേകം ഉദാഹരണങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. കവിയശഃപ്രാർത്ഥികൾക്കു വളരെ പ്രയോജനമുള്ള ഒരു ഗ്രന്ഥമാണു് ഇതെന്നു സമഷ്ടിയായി പറയാം.
51.9കടത്തനാട്ടു രവിവർമ്മത്തമ്പുരാൻ (1047–1089)
ചരിത്രം
കടത്തനാട്ടു രാജകുടുംബത്തിൽ രവിവർമ്മത്തമ്പുരാൻ എന്ന ഒരു സംസ്കൃതകവികൂടി അക്കാലത്തു ജീവിച്ചിരുന്നു. അദ്ദേഹം വെട്ടത്തു വാവേരി ഇല്ലത്തെ കേശവൻ ഓതിക്കോൻ നമ്പൂരിയുടേയും ഇടവലത്തു കോയിക്കൽ കുഞ്ഞിയെന്ന ലക്ഷ്മിത്തമ്പുരാട്ടിയുടേയും പുത്രനായി 1047-ആണ്ടു കർക്കടകമാസം 1-ാംനു ജനിച്ചു. ബാല്യകാലത്തെ ഗുരു ഒഞ്ചിയത്തു മാധവവാരിയരായിരുന്നു. പിന്നീടു പാലക്കാട്ടു ശേഖരീപുരം ഗ്രാമത്തിൽ വെങ്കടേശ്വരശാസ്ത്രികളുടെ പുത്രൻ ശേഷശാസ്ത്രികളോടു കാവ്യനാടകങ്ങളിൽ ഉപരിഗ്രന്ഥങ്ങളും കാഞ്ചീപുരം ചണ്ഡമാരുതാചാര്യരോടു വ്യാകരണം, തർക്കം, വേദാന്തം എന്നീ ശാസ്ത്രങ്ങളും സാഹിത്യവും അഭ്യസിച്ചു. 1089-ആണ്ടു് ഇടവമാസം 23-ആംനു വിശാഖം നക്ഷത്രത്തിലായിരുന്നു മരണം,
കൃതികൾ
(1) അന്യാപദേശശതകം, (2) പത്മാവതി (രൂപകം), (3) വിധുരവിലാപം, (4) പദ്യപേടിക എന്നിവയാണു് രവിവർമ്മത്തമ്പുരാന്റെ കൃതികൾ. വിധുരവിലാപത്തിനു ചണ്ഡമാരുതശാസ്ത്രികൾ ഒരു ടീക രചിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ അവിടുന്നു വിശിഷ്ടനായ ഒരു കവിയായിരുന്നു. അന്യാപദേശശ്ലോകങ്ങളും സമസ്യാപൂരണങ്ങളും മറ്റും രചിക്കുന്നതിൽ വിശേഷവാസന പ്രകടിപ്പിച്ചിരുന്നു. പദ്യപേടികയിൽ അദ്ദേഹത്തിന്റെ പല ചെറിയ കൃതികളും സ്തോത്രങ്ങളും സമസ്യാപൂരണങ്ങളും ലേഖനങ്ങളും മറ്റും അടങ്ങിയിരിക്കുന്നു. മാതൃക കാണിക്കുവാൻ മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“അനർഘനവമൗക്തികഗ്രഥിതമാലയാലംകൃത–
സ്തനോതു മമ സാഹിതീം വിജിതശംഖസംഘോ ഗളഃ
വിളംബകണികാം വിനാ വിനതിസക്തഭക്തേഷ്ടദേ!
മനോഭവരിപുപ്രിയേ! ജഗദഗാധിനാഥേ! ശിവേ!”
(ലോകാംബാവിംശതി)
“പര്യാപ്തൈഃ പരിചാരകൈഃ സമമിതഃ കാശീം പ്രകാശീ–
പ്രാലേയാംശുകലാകലാപമുകുടീയോഷാവിശേഷാദരാം [കൃത–
പുണ്യൈരേവ പുരാതനൈഃ പുരുതരൈർഗ്ഗച്ഛൻ യഥേച്ഛം ഭവാ–
നാഗച്ഛത്വതിലോകമാതൃകരുണാവീക്ഷാമപേക്ഷാമഹേ.”
(ഉദയവർമ്മത്തമ്പുരാൻ കാശിക്കു പുറപ്പെട്ടപ്പോൾ സമർപ്പിച്ചതു്)
“അങ്ഗാനാം യോങ്ഗനാനാം കലയതി വിഗതാ–
ശങ്കമേവാങ്കപാളീം
യത്താദൃഗ്വക് ത്രപങ്കേരുഹമഹഹ മുഹു–
ശ്ചുംബതി പ്രീതിപൂർവ്വം
ഊരു ചാരുഹ്യ യോ വാശതി(?)ഭൃശമുരോ–
ജാഗ്രമാഗ്രേണ പാണേ–
ശ്ചിത്രം നൂനം യുവാനം പുനരനുകുരുതേ
പ്രായശോ ബാലിശോയം.”(സമസ്യാപൂരണം)
51.10കടത്തനാട്ടു ലക്ഷ്മിത്തമ്പുരാട്ടി (1020–1084)
ജീവിതചരിത്രം
ലക്ഷ്മിത്തമ്പുരാട്ടി കടത്തനാട്ടു് ഇടവലത്തു കോയിക്കൽ 1020-ാം മാണ്ടു് ഇടവമാസത്തിലെ പൂയം നക്ഷത്രത്തിൽ ജനിച്ചു. അമ്മ ആ കോവിലകത്തെ പാർവതിത്തമ്പുരാട്ടിയും അച്ഛൻ വെട്ടത്തു വാവേരി ഓതിക്കോൻ നമ്പൂരിയുമായിരുന്നു. വെള്ളോളങ്ങരമനയ്ക്കൽ വലിയ മാധവവാരിയരാണു് കാവ്യനാടകാലങ്കാരങ്ങൾ പഠിപ്പിച്ചതു്. പാലക്കാട്ടു ശേഖരീപുരം ശേഷുശാസ്ത്രിയുടെ അടുക്കൽ തർക്കവും അഭ്യസിച്ചു. ഭർത്താവു ചെറുവണ്ണൂരിനടുത്തുള്ള മടങ്ങാളിയില്ലത്തെ വാസുദേവൻനമ്പൂരിയായിരുന്നു. വളരെക്കാലം ഭഗവൽ ഭജനത്തിലും അധ്യാത്മചിന്തയിലും കഴിച്ചുകൂട്ടി. 1084-ാമാണ്ടു് ഇടവമാസം 19-ാംനു മരിച്ചു.
കൃതികൾ
തമ്പുരാട്ടി സംസ്കൃതത്തിൽ (1) സന്താനഗോപാലം (2) ഭാഗവതസംക്ഷേപം എന്നീ രണ്ടു കാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. രണ്ടാമത്തേതു് അച്ചടിപ്പിച്ചിട്ടില്ല. വലിയ കോയിത്തമ്പുരാൻ കേരളീപ്രശസ്തിയിൽ ആ വിദുഷിയെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു.
“ധീമജ്ജനാവസഥമായ കടത്തനാട്ടിൽ
സാമർത്ഥ്യശാലിനി മനീഷിണിയായ ലക്ഷ്മി
കേമത്തമാർന്ന കവിവര്യരെയും സ്വപദ്യൈ–
രാമഗ്നരാക്കി പരമത്ഭുതസാഗരത്തിൽ.”
സന്താനഗോപാലം കാവ്യം
ഈ കാവ്യത്തിൽ ലളിതമധുരങ്ങളായ മൂന്നു സർഗ്ഗങ്ങൾ അടങ്ങിയിരിയ്ക്കുന്നു. യമകാലംകൃതമാണു് തൃതീയസർഗ്ഗം. രവിവർമ്മനാമധേയനായ തന്റെ പുത്രന്റെ അപേക്ഷയനുസരിച്ചാണു് തമ്പുരാട്ടി ഇതു നിർമ്മിച്ചതെന്നു അധോലിഖിതമായ ശ്ലോകത്തിൽനിന്നു കാണാവുന്നതാണു്.
“രോഗാർത്തയാപി രവിവർമ്മകുമാരകസ്യ
ജാതാദരേണ മനസാ വചസി പ്രകാമം
മൗർഖ്യം സ്വമപ്യവിഗണയ്യ കൃതം മയൈതൽ
കാവ്യം മുദാ ബുധവരാഃ പരിശോധയന്തു.”
മാതൃക കാണിക്കുവാൻ രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“കാലേന കശ്ചന സുതോപി ച തസ്യ ജാതഃ
കാലസ്യ ഹന്ത! വശതാം സ തദൈവ യാതഃ
ആദായ തന്മൃതശരീരമുപേത്യ ശൗരിം
ശോകാതുരോ ബഹുതരം വിലലാപ വിപ്രഃ.”(പ്രഥമസർഗ്ഗം)
“അഥ തദാ ഹരിലോകവിലോകനാ–
ദുദിതതത്ത്വധിയാ സ ധനഞ്ജയഃ
കൃതഹരിസ്തുതിരസ്തമദോവിശദ്
ദ്വിജഗൃഹേ! ജഗൃഹേ ച പരാം മുദം.”(തൃതീയസർഗ്ഗം)
അദ്ധ്യായം 52 - വെണ്മണിപ്രസ്ഥാനം (തുടർച്ച)
കൊടുങ്ങല്ലൂർത്തമ്പുരാക്കന്മാരുടെ ചില അനുയായികളും മറ്റും
52.1നടുവത്തച്ഛൻനമ്പൂരി (1016–1088)
ജനനവും വിദ്യാഭ്യാസവും
കൊച്ചിരാജ്യത്തിൽ ചാലക്കുടി തീവണ്ടിയാപ്പീസിനു സമീപം നടുവം എന്നൊരില്ലമൂണ്ടു്. ആ ഇല്ലത്തിൽ 1016-ാമാണ്ടു മീനമാസത്തിൽ മകംനക്ഷത്രത്തിൽ അച്ഛൻനമ്പൂരി ജനിച്ചു. പിതാവു ദിവാകരൻനമ്പൂരിയും മാതാവു് ആര്യാന്തർജ്ജനവുമായിരുന്നു. പിതാവിന്റെ പേർതന്നെയാണു് പുത്രന്നും ലഭിച്ചതു്. ഉണ്ണി പിറന്നു നാലാമത്തെ മാസത്തിൽ പിതാവു് നാല്പതാമത്തെ വയസ്സിൽ അന്തരിച്ചു. അക്കാലത്തു നടുവത്തില്ലം അത്യന്തം ദരിദ്രമായിരുന്നു. ആവട്ടത്തൂർ എന്ന സ്ഥലത്തു കുട്ടപ്പള്ളീ എന്ന ഇല്ലമായിരുന്നു കവിയുടെ അമ്മാത്തു്. ഉപനയനം ചാലക്കുടിക്കു് അഞ്ചുനായിക വടക്കുള്ള കൊടകര മരുത്തോമ്പിള്ളീയില്ലത്തും സമാവർത്തനം നെല്ലായിക്കുന്നത്തില്ലത്തുമായി കഴിഞ്ഞുകൂടി. ആ ഇല്ലക്കാർ സ്വജനങ്ങളായിരുന്നു. നടുവത്തു് ആ ക്രിയകൾ നിർവ്വഹിക്കുന്നതിനു പോലും മുതലുണ്ടായിരുന്നില്ല. കൂട്ടിവായന കഴിഞ്ഞ ക്ഷണത്തിൽ കഥാനായകനു തുള്ളൽക്കഥകൾ വായിക്കുന്നതിലും പകർത്തിയെഴുതുന്നതിലും അളവറ്റ അഭിരുചിയുണ്ടായി. അങ്ങനെ ഭാഷാസാഹിത്യത്തോടു ബാല്യത്തിൽത്തന്നെ അദ്ദേഹം സമ്പർക്കം പുലർത്തിത്തുടങ്ങി. മരുത്തോമ്പിള്ളി തെക്കേ പുഷ്പകത്തു വാസുനമ്പിയാരോടു ശ്രീകൃഷ്ണവിലാസം പഠിച്ചു. 1031-ാമാണ്ടിടയ്ക്കു തൃപ്പൂണിത്തുറയ്ക്കു പോയി അന്നു് അവിടെ താമസിച്ചിരുന്ന പാലപ്പുറത്തു ഗോവിന്ദൻനമ്പിയാരുടെ ശിഷ്യനായി. കൈക്കുളങ്ങര രാമവാരിയർ അച്ഛൻമമ്പൂരിയുടെ സതീർത്ഥ്യനായിരുന്നു. 1038 വരെ ഗോവിന്ദൻ നമ്പിയാരുടെ കിഴിൽ സംസ്കൃതം പഠിച്ചുവെങ്കിലും ദാരിദ്ര്യബാധകൊണ്ടു കാര്യമായി ഒന്നും അഭ്യസിക്കുന്നതിനു സാധിച്ചില്ല. സാമാന്യം ലോകവ്യുൽപത്തി മാത്രമേ ലഭിച്ചുള്ളു; എന്നാൽ ഭാഷാകവിതയിൽ അക്കാലത്തും പരിശ്രമിച്ചിരുന്നു. അന്നു കഥാനായകൻ എഴുതിയ ശ്ലോകങ്ങളും പാട്ടുകളും തിരുത്തിക്കൊടുത്തു് അദ്ദേഹത്തിനു വേണ്ട സദുപദേശങ്ങൾ നല്കി പ്രോത്സാഹിപ്പിച്ചതു പൂന്തോട്ടത്തു് അച്ഛൻനമ്പൂരിയായിരുന്നു.
തിരിയെ ഇല്ലത്തേക്കു്
1039-ാമാണ്ടിടയ്ക്കു ചാലക്കുടിക്കടുത്തുള്ള വടക്കാഞ്ചേരി ഇല്ലത്തുനിന്നു വിവാഹം ചെയ്തു. ആ വിവാഹത്തിൽ നാരായണൻനമ്പൂരി 1043-ലും,അദ്ദേഹത്തിന്റെ അനുജൻ ശങ്കരൻനമ്പൂരി 1052-ലും, ഒരു പുത്രി 1047-ലും ജനിച്ചു. നാരായണനാണു് പില്ക്കാലത്തു് നടുവത്തു മഹൻനമ്പൂരി എന്ന പേരിൽ പ്രസിദ്ധനായിത്തീർന്ന കവി. കുറ്റിയറ്റുപോകാറായിരുന്ന വടക്കഞ്ചേരിയില്ലത്തെ 50,000 ഉറുപ്പിക വിലവരുന്ന വസ്തുവകകൾ കൊച്ചിമഹാരാജാവിന്റെ തീട്ടൂരമനുസരിച്ചു് അച്ഛനു കിട്ടി. അതിനെത്തുടർന്നു് ഇരിങ്ങാലക്കുടയ്ക്കു് സമീപം അന്യംനിന്നുപോയ തത്തമ്പിള്ളി, നെടുംപിള്ളി എന്നീ രണ്ടില്ലങ്ങളിലെ സ്വത്തുക്കൾക്കുകൂടി മഹാരാജാവു് അദ്ദേഹത്തെ അവകാശിയാക്കി. അങ്ങനെ കവിയുടെ ഭാഗ്യ ദേവത തെളിഞ്ഞു; സാഹിതീസേവ നിർവിഘ്നമായി നടത്താനുള്ള സൗകര്യവും വന്നു. 1040-ൽത്തന്നെ ഇളേടത്തു തൈക്കാട്ടു നാരായണൻമൂസ്സതിന്റേയും, അദ്ദേഹത്തിന്റെ മരണാനന്തരം അനുജൻ ഇട്ടീരിമൂസ്സതിന്റേയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ചു വൈദ്യശാസ്ത്രത്തിൽ നിഷ്ണാതനായി ആ വഴിക്കും ധനം സമ്പാദിച്ചു.
അനന്തരജീവിതം
നടുവത്തച്ഛൻ വെണ്മണി അച്ഛനുമായുള്ള വേഴ്ച നിമിത്തം കൊടുങ്ങല്ലൂർക്കോവിലകത്തു കൂടെക്കൂടെ പോകാറുണ്ടായിരുന്നു. അവിടെവെച്ചു കുഞ്ഞിരാമവർമ്മൻ തമ്പുരാനും, കൊച്ചുണ്ണിത്തമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനും അദ്ദേഹത്തിന്റെ പ്രേഷ്ഠസുഹൃത്തുക്കളായി. അവരുമായി നിരന്തരമായ കത്തിടപാടുനടത്തിയും താനുണ്ടാക്കുന്ന കൃതികൾ അവരെക്കൊണ്ടു പരിശോധിപ്പിച്ചും അദ്ദേഹം കൊടുങ്ങല്ലൂർ കവിസമാജത്തിലെ ഒരങ്ഗമെന്നപോലെതന്നെ കൈരളിയെ ഉപാസിച്ചു. നടുവം മഹനെ കുഞ്ഞിരാമവർമ്മൻതമ്പുരാനോടു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അഭ്യസിക്കുവാൻ കൊടുങ്ങല്ലൂരിൽ താമസിപ്പിച്ചതു് ആ സൗഹാർദ്ദം പൂർവ്വാധികം ദൃഢീഭവിക്കുന്നതിനു കാരണമായി. 1055 മുതൽ 1064 വരെ അതിനുമുൻപു കൊച്ചിഗവർമ്മെണ്ടിന്റെ ഭരണത്തിലിരുന്ന കൊടശ്ശേരികയ്യളുടെ വക കാര്യസ്ഥനായി പണിനോക്കി. 1066 മേടമാസം വിശാഖംനക്ഷത്രത്തിൽ പുത്രനെ സമ്പന്നനും യശസ്വിയുമായിക്കണ്ടു് ആനന്ദത്തോറ്റുകൂടി മാതാവു മരിച്ചു. 1075-ൽ ഗൃഹഭരണത്തിലുള്ള സാമർത്ഥ്യംനിമിത്തം ‘മിടുക്കൻ’ എന്നു് അതിനു മുമ്പുതന്നെ പേരുകേട്ടിരുന്ന ശങ്കരൻനമ്പൂരി അന്തരിച്ചു. ആ സംഭവവും 1080-ൽ മകളുടെ അപ്രതീക്ഷിതമായ നിര്യാണവും കവിയെ ഏറ്റവുമധികം അസ്വസ്ഥനാക്കി. 1085-ൽ കാലിന്മേൽ നീരുവന്നു കഷ്ടപ്പെട്ടപ്പോൾ വലിയകോയിത്തമ്പുരാൻ തുടങ്ങി കേരളത്തിലെ ഗണനീയന്മാരായ കവികളെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ടു ശ്ലോകങ്ങളുണ്ടാക്കി. അവ ശേഖരിച്ചു് “ആരോഗ്യസ്തവം” എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അനേകം രോഗങ്ങൾ ഓരോ കാലത്തു ബാധിച്ചു കൊണ്ടിരുന്ന അദ്ദേഹം ദിനചര്യയിലുള്ള നിരതിശയമായ നിഷ്ഠ നിമിത്തമാണു് അവയിൽനിന്നെല്ലാം വിമുക്തനായതു്. 1088 വൃശ്ചികം 23-ആംനു-യായിരുന്നു ആ പുണ്യശ്ലോകന്റെ സ്വർഗ്ഗതി. അചഞ്ചലമായ ഈശ്വരഭക്തി, അന്യാദൃശമായ ആചാരശ്ലക്ഷ്ണത, അകളങ്കമായ ഹൃദയശുദ്ധി, ആശ്ചര്യകരമായ പരാവർജ്ജനപാണ്ഡിത്യം ഇത്തരത്തിലുള്ള പല സഹജസിദ്ധികളും അദ്ദേഹത്തിൽ പരിലസിച്ചിരുന്നു. “നടുവധരണീ ഗീർവാണനത്യന്തശാന്തൻ” എന്നു ഭഗവദ്ദൂതിൽ തന്നെപ്പറ്റി അദ്ദേഹം ചെയ്തിട്ടുള്ള പ്രസ്താവന പരമാർത്ഥമാണു്.
കൃതികൾ
അച്ഛൻനമ്പൂരി അധികം കൃതികൾ എഴുതീട്ടില്ല. (1) അംബോപദേശം, (1061), (2) ഭഗവൽസ്തുതി, (3) ഭഗവദ്ദൂതുനാടകം (1067), (4) ശൃങ്ഗേരിയാത്ര, (5) അഷ്ടമീയാത്ര എന്നീ അഞ്ചു വാങ്മയങ്ങളേ പൂർണ്ണങ്ങളായിട്ടുള്ളൂ. വിദ്യാഭ്യാസകാലത്തിൽ എഴുതിയ ബാല്യുത്ഭവം എട്ടുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും അക്കൂട്ടത്തിൽച്ചേരും. ഇവയ്ക്കു പുറമേ, (7) കുമാരസംഭവം ദ്വിതീയസർഗ്ഗം, (8) അക്രൂര ഗോപാലം നാടകം (രണ്ടങ്കത്തോളം), (9) ഭാരതം കർണ്ണപർവം കിളിപ്പാട്ടു് (അഞ്ചാമധ്യായത്തോളം) എന്നീ അപൂർണ്ണകൃതികളും, (10) ചില ചെറിയ ഖണ്ഡകൃതികളും, (11) കുറേയധികം എഴുത്തുകളുംകൂടിയുണ്ടു്.
കവിതാരീതി
ശുദ്ധഭാഷാപദങ്ങൾ സുഗമമായ രീതിയിൽകൂട്ടിയിണക്കി ശ്രവണസുഖം നല്കുവാൻ പര്യാപ്തമായ ഒരു കവനശൈലിയാണു് അച്ഛനു സ്വാധീനമായിരുന്നതു്. ഒരിയ്ക്കൽ കേട്ടാൽ അർത്ഥബോധമുണ്ടാകാത്ത ശ്ലോകങ്ങൾ അദ്ദേഹം രചിച്ചിട്ടില്ലെന്നുതന്നെ പറയാം. ഇരുത്തിച്ചിന്തിപ്പിക്കുന്ന കവിതയൊന്നും ആ കവി എഴുതീട്ടില്ല. ഉൽക്കടങ്ങളായ വികാരങ്ങളെക്കൊണ്ടു ഹൃദയം തരളിതമാകുമ്പോൾ, അലങ്കാരാദ്യാഡംബരങ്ങളുടെ സാഹായ്യ്യം കൂടാതെ സ്വഭാവസുന്ദരങ്ങളായ ഖണ്ഡകൃതികൾ നിർമ്മിക്കുന്നതിനും അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. 1075-ൽ മകന്റെ മരണത്തിൽ സങ്കടപ്പെട്ടു രണ്ടു തവണകളിലായി ഇരുപതു ശ്ലോകങ്ങൾ അദ്ദേഹം മലയാളമനോരമയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അവയിൽനിന്നു രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കാം.
“കാണാതെ കാൽക്ഷണമിരിക്കുകിലപ്പൊഴേറെ–
ക്കേണീടുമങ്ങനെയിരുന്ന കുമാരനിപ്പോൾ
പ്രാണൻ വെടിഞ്ഞു പരലോകമണഞ്ഞു; ഞാനോ
ഞാണറ്റ വില്ലിനു കിടയ്ക്കു കിടന്നിടുന്നു.
പുത്രാർത്തിമൂലമധികം കൃശയായുലഞ്ഞു
കത്രാപി വാണു ശിവരാമ! ഹരേ! മുരാരേ!
ഇത്യാദി നാമജപമോടമരുന്ന ജായാ–
വൃത്താന്തമെങ്ങനെ പറഞ്ഞറിയിച്ചിടേണ്ടൂ?”
ഒന്നാംതരം വിലാപകൃതിയായി ഈ വിംശതിയെ പരിഗണിക്കാം. “ഭാഷാരീതിപ്പഴക്കത്തിനു നടുവം” എന്നു പറഞ്ഞു വരുന്നതു് അദ്ദേഹത്തിന്റെ കവിതകളിലെ പ്രസാദാദിഗുണങ്ങളെ ആസ്പദമാക്കിയാണു്.
ഭഗവദ്ദൂതു്
ഏഴങ്കത്തിലുള്ള ഈ നാടകം വളരെ പ്രചാരമുള്ള ഒരു കൃതിയാണു്. ഭക്തിഭാവം വർണ്ണിക്കുവാൻ അച്ഛന്നുള്ള പ്രാഗല്ഭ്യം തികച്ചും ഇതിൽ പ്രകടീഭവിക്കുന്നുണ്ടു്. ഈ നാടകം തന്നെയാണു് അദ്ദേഹത്തിനു ഭാഷാകവികളുടെയിടയിൽ ഗണനീയമായ ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുത്തതും. രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
“ആരാണെൻനാഥനോടിന്നഹിതമതു തുട–
ങ്ങുന്നതെന്നൊന്നു ഘോഷി–
ച്ചാരാൽ നാരായണാക്ഷൗഹിണീയൊടുമുടനേ
തന്റെ സൈന്യങ്ങളോടും
കൂറെല്ലാം ദൂരെവച്ചാക്കുരുകുലമഖിലം
കൂസൽകൂടാതെ കൊല്വാൻ
പോരും ഞാനെന്നടുത്തു ധൃതിയൊടു കൃതവ–
ർമ്മാവു വില്ലും കുലച്ചു്.”
“അക്കാലത്തുഗ്രഭൂതപ്രവരപരിഷയോ–
ടൊത്തുടൻ പത്തു ദിക്കും
വെക്കം ഞെട്ടിത്തെറിക്കുംപടി ഘടിതകഠോ–
രാട്ടഹാസം മുഴക്കി
മുഷ്കാളും മൂർഖ! ദുര്യോധന! ശഠ! ശകുനേ!
നില്ക്ക നില്ക്കെന്നു മൂന്നാം
തൃക്കണ്ണല്പം തുറന്നാപ്പുരരിപു ഹൃദയ–
ത്തട്ടിൽനിന്നിട്ടു ചാടി.”
മറ്റു കൃതികൾ
അംബോപദേശം അക്കാലത്തെ കവിസമ്പ്രദായമനുസരിച്ചു നടുവത്തച്ഛനും എഴുതിയെന്നേയുള്ളു.
“അമ്മൂമ്മ ചൊല്ലി പുനരിങ്ങനെയെങ്കിലും താ–
നമ്മട്ടിലമ്മകൾമനസ്സു പതിഞ്ഞതില്ല;
ധർമ്മത്തിലുള്ള രതികൊണ്ടവൾ സർവ്വലോക–
സമ്മാന്യയായ് സകലസൗഖ്യമൊടൊത്തു വാണാൾ”
എന്ന ശ്ലോകത്തിൽ അദ്ദേഹം അത്തരത്തിലുള്ള അമ്മായി ശ്ലോകോപദേശം സ്ത്രീകൾക്ക് അങ്ഗീകാരയോഗ്യമല്ലെന്നു ചൂണ്ടിക്കാണിക്കുന്നു. അതിനുശേഷമാണു്
“നേരേയംബോപദേശം നിരവധി നിലവി–
ട്ടോർത്തു തീർത്തോരു നേരം
നേരമ്പോക്കിന്നുവേണ്ടിപ്പലവിധമുരചെ–
യ്തുള്ള പാപം നശിപ്പാൻ”
ഭഗവൽസ്തുതി എന്ന പേരിൽ ഒരു ശ്രീകൃഷ്ണസ്തോത്രം രചിച്ചതു്. രണ്ടു കൃതികളും ഒരേ പുസ്തകത്തിൽ ചേർത്തുതന്നെ അച്ചടിപ്പിക്കുകയും ചെയ്തു. സ്നേഹിതനായ മരുത്തോമ്പിള്ളി നമ്പൂരി ശൃങ്ഗേരിമഠത്തിൽ പോയി ശങ്കരാചാര്യരോടു് ഉപദേശം വാങ്ങിവന്ന വർത്തമാനമാണു് ശൃങ്ഗേരിയാത്രയിൽ വർണ്ണിച്ചിരിക്കുന്നതു്. കവിതന്നെ പോയി അതിൽ പറയുന്ന സംഭവങ്ങളെല്ലാം കണ്ടതുപോലെയുള്ള പ്രതീതിയാണു വായനക്കാർക്കുണ്ടാകുന്നതു്. മരുത്തോമ്പിള്ളി ആചാര്യസ്വാമികളെ കാണുന്ന ഭാഗം പ്രത്യേകിച്ചും മധുരമായിട്ടുണ്ടു്.
“ബ്രഹ്മജ്ഞൻ ഗുണവാൻ നിത്യബ്രഹ്മചാരി സനാതനൻ;
സമ്മതൻ സജ്ജനങ്ങൾക്കു കല്മഷംതീർന്ന പൂരുഷൻ;
ഊഴിവാനവനാമെന്റെ തോഴരിൽക്കൃപയുള്ളവൻ
ആഴിയോളം മനക്കാമ്പിന്നാഴമുള്ള യതീശ്വരൻ”
എന്നും മറ്റുമുള്ള ശ്ലോകങ്ങൾ കോൾമയിർക്കൊള്ളാതെ വായിക്കാവുന്നതല്ല. അതുപോലെതന്നെയാണു് അഷ്ടമീയാത്രയിൽ കവി വയ്ക്കത്തുവച്ചു വലിയ കോയിത്തമ്പുരാനുമായി സംഭാഷണം ചെയ്യുന്ന ഭാഗവും. ഖണ്ഡകൃതികളിൽ ചാലക്കുടിപ്പുഴ പ്രത്യേകിച്ചു നന്നായിട്ടുണ്ടു്.
എഴുത്തുകൾ
കുഞ്ഞിക്കുട്ടൻതമ്പുരാന്റെ എഴുത്തുകൾക്കുള്ള ഗുണമില്ലെങ്കിലും അച്ഛന്റെ എഴുത്തുകളും കൊള്ളാവുന്നവയാണു്. മലയാളമനോരമയിലും മറ്റും വളരെപ്പേർക്കു് അദ്ദേഹം കത്തുകൾ എഴുതിക്കൊണ്ടിരുന്നു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“ഓടക്കുഴൽക്കളരവം തെളിവോടു കേട്ടി–
ട്ടോടിക്കഴഞ്ഞരികിൽ വന്ന നതാങ്ഗിമാരെ
കൂടുന്ന മോദമൊടു ലക്ഷ്മി വസിച്ചിടും മാ–
റോടൊത്തുചേർത്ത മധുസൂദനനെത്തൊഴുന്നേൻ.”
(ശ്രീകൃഷ്ണവന്ദനം)
“പെട്ടെന്നു പെൺകുട്ടികളെക്കരങ്ങൾ
കൊട്ടിക്കളിപ്പിച്ചു കണക്കിലാക്കാൻ
പിട്ടല്ല പാരിൽബ്ഭരതന്നു തുല്യം
കിട്ടില്ലൊരാളെക്കിഴുമേൽ മറിഞ്ഞാൽ.”
(ഭരതൻഭാഗവതർക്കു്)
“ഒരിടത്തെന്നെദ്ദൂരത്തൊരിടത്തയ്യോ! ഭവാനെയും ദൈവം
ഇരിയെന്നിങ്ങനെ മാനകമെരിയുംവണ്ണം കടുക്കിലിട്ടല്ലോ.”
(കണ്ടൂർ നാരായണമേനോനു്)
52.2നടുവത്തു മഹൻനമ്പൂരി (1043–1119)
ജനനവും വിദ്യാഭ്യാസവും
നടുവത്തു മഹൻ (നാരായണൻ) നമ്പൂരി 1043-ാമാണ്ടു മേടമാസം 17-ആംനു- തിരുവോണംനക്ഷത്രത്തിൽ ജനിച്ചു. നടുവത്തച്ഛൻ, വൈലൂർ ഈശ്വരവാരിയർ, ഇളമന ഇളയതു എന്നിവരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ കൊടുങ്ങല്ലൂരേക്കു പോയി. അവിടത്തെ കെങ്കത്തമ്പുരാട്ടി എന്ന വിദുഷിയോടു കാവ്യനാടകാലങ്കാരങ്ങളും കുഞ്ഞിരാമവർമ്മൻതമ്പുരാനോടു വ്യാകരണവും പഠിച്ചു. സാമാന്യം നല്ല വൈദൂഷ്യം ആ ഭാഷയിൽ സമ്പാദിച്ചു.
മുൻഷിപ്പണി
പഠിത്തം കഴിഞ്ഞപ്പോൾ കൊടുങ്ങല്ലൂർ സർക്കാർപള്ളികൂടത്തിൽ മുൻഷിയായി മഹൻ നിയമിക്കപ്പെട്ടു. കൊടുങ്ങല്ലൂർക്കവിതക്കളരിയിൽ അതിനുമുൻപുതന്നെ പയറ്റു മുറകൾ അഭ്യസിച്ചിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി സി.പി. അച്ചുതമേനോൻ മന്നാടിയാർക്കെതിരായി പ്രസിദ്ധീകരിച്ച ഉത്തരരാമചരിതത്തിലെ ഒരു ഭാഗമായിരുന്നു. അക്കാലത്തുതന്നെയായിരുന്നു മുദ്രരാക്ഷസം നാടകവും തർജ്ജമ ചെയ്തതു്. സി.പി. യും കുണ്ടൂർ നാരായണമേനോനുമായിരുന്നു ആ തർജ്ജമയുടെ ഭാരം കൈയേറ്റതു്. എങ്കിലും അവർ മറ്റു പല കവികളെക്കൂടി ആ ഉദ്യമത്തിൽ ഭാഗഭാക്കുകളാക്കി. ആ സംഭവത്തെക്കുറിച്ചു മേൽ പ്രസ്താവിക്കാം. വെണ്മണി മഹനെയാണു് നടുവം തന്റെ കവിതാവിഷയത്തിൽ പ്രധാന ഗുരുനാഥനായി കരുതിവന്നതു്. 1073-ൽമാത്രമാണു് അദ്ദേഹം ഗുമാനി കവിയുടെ ഉപദേശശതകത്തിനു സാരോപദേശം എന്ന പേരിലുള്ള ഭാഷാനുവാദം പ്രസിദ്ധപ്പെടുത്തിയതു്. എങ്കിലും വെണ്മണിമഹൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ അതെഴുതി എന്നുള്ളതിനു
“കല്യൻ നിർമ്മലനായ വെണ്മണി മഹൻനമ്പൂതിരിപ്പാടെനി–
ക്കുല്ലാസാൽ കവിതയ്ക്കു ഗുണമേകീടേണമേ ദൈവമേ.”
എന്ന അതിലെ ഒരു ശ്ലോകാർദ്ധം ജ്ഞാപകമാണു്. 1070-ൽ കൊടുങ്ങല്ലൂർനിന്നു നമ്മുടെ കവിയെ പഴയന്നൂരേക്കു മാറ്റി. അവിടെ അഞ്ചുകൊല്ലം പണി നോക്കി. 1075-ൽ അനുജൻ മരിച്ചപ്പോൾ അച്ഛന്റെ ശുശ്രൂഷയ്ക്കും കുടുംബസ്വത്തുക്കളുടെ ഭരണത്തിനുമായി ഇല്ലത്തേക്കു തിരിച്ചുപോന്നു. നടുവത്തു നിന്നു് ഒരു നാഴിക അകലെയുള്ള പെരഞ്ചേരി വീട്ടിൽനനാനിക്കുട്ടിഅമ്മയായിരുന്നു അദ്ദേഹത്തിന്റെ പത്നി.
അനന്തരജീവിതം
കുടുംബഭരണത്തിൽ മഹൻ ഏറ്റവും സമർത്ഥനായിരുന്നു. 1078-ൽ ആവട്ടത്തൂർ (അഗസ്ത്യപുത്തൂർ) ശിവക്ഷേത്രത്തിന്റെ സാമ്പത്തികസ്ഥിതി നന്നാക്കുവാൻ വേണ്ടി അതിന്റെ ഭരണംകൂടി ഏറ്റെടുക്കുകയും, 1097 വരെ ആ ഭാരം സ്തുത്യർഹമായി നിർവഹിച്ചു പ്രസ്തുത ക്ഷേത്രത്തെ ഋണബാധയിൽനിന്നു നിശ്ശേഷം വിമുക്തമാക്കി, പുതുക്കിപ്പണിയിച്ചു് അവിടെ ധ്വജപ്രതിഷ്ഠ കഴിപ്പിക്കുകയും ചെയ്തു. “ആവട്ടത്തൂരിൽ വാഴും പുരഹരൻ” നടുവത്തില്ലത്തെ ഗ്രാമപരകദേവതയാണു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ, ശീവൊള്ളി നാരായണൻനമ്പൂരി മുതലായ കവികളുമായി ആദ്യകാലം മുതല്ക്കുതന്നെ കത്തിടപാടു നടത്തിക്കൊണ്ടിരുന്നതിനുപുറമെ പഴയന്നൂരിൽ താമസമായിരുന്നപ്പോഴും പല കൃതികൾ രചിച്ചു വന്നു. മലയാളമനോരമ തുടങ്ങിയ പത്രങ്ങളിലും, രസിക രജ്ഞിനി കവനോദയം മുതലായ മാസികകളിലും അനേകം ലഘുകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1119 മേടം 27-ആംനു- പരലോകപ്രാപ്തനായി. അദ്ദേഹത്തിന്റെ അപ്ഫന്റെ മകൻ നടുവത്തു ശങ്കരൻനമ്പൂരിയും ഒരു നല്ല കവി എന്നു പേരെടുത്തിട്ടുണ്ടു്.
കൃതികൾ
(1) ഉത്തരരാമചരിതം തർജ്ജമ മൂന്നാമങ്കം (1067), (2) രുദ്രാരാക്ഷസം (കൂനേഴവുമായി കൂട്ടുചേർന്നു് -1068), (3) സാരോപദേശശതകം (പ്രകാശനം 1073-ൽ), (4) ഘോഷയാത്രാനാടകം (1071), (5) അംബാസ്തവം (1073), (6) ഗുരുവായൂരപ്പന്റെ കഥ, (7) സ്തവമഞ്ജരി (1100), (8) കാവ്യശകലങ്ങൾ (1101), (9) സന്താനഗോപാലം കാവ്യം (1101), (10) മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, (11) മഹിഷമർദ്ദനം വഞ്ചിപ്പാട്ടു് (1081), (12) ഗുരുവായൂരപ്പൻ കൈകൊട്ടിക്കളിപ്പാട്ടു്, (13) ഭക്തിലഹരി ഇവയാണു് വടുവംമഹന്റെ പ്രധാന കൃതികൾ. ഇവയിൽ ഒന്നും മൂന്നും കൃതികളെപ്പറ്റി പ്രസ്താവിച്ചു കഴിഞ്ഞു. വിശാഖദത്തന്റെ മൂലകൃതിയുടെ ഭഷാനുവാദമാണു് മുദ്രാരാക്ഷസം. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
“മാറിൽത്തച്ചിട്ടു പൊട്ടീടിന മണിവലയം
ഭ്രഷ്ടമാമുത്തരീയം
പാരം ഹാഹേതി ദീനസ്വരമവനിരജോ–
രൂക്ഷമാം ചൂർണ്ണകേശം
പാരാതെന്നമ്മുമാർക്കീവിധമഴലിലെഴു–
ന്നോരവസ്ഥാന്തരം ഞാൻ
വൈരിസ്ത്രീകൾക്കു ചേർത്തേ ഗുരുവിനിനി നിവാ–
പോദകം നല്കയുള്ളൂ.”
“ശൂരർക്കു ചേരുമൊരു ഭാരമെടുത്തെതിർത്തു
പോരിട്ടു താതഗതമാം വഴി പോകയെന്നോ,
പാരാതെ മാതൃനയനങ്ങളിൽനിന്നു ബാഷ്പം
വൈരിപ്രിയാക്ഷികളിലേക്കു നയിക്കയോതാൻ.”
മുദ്രാരാക്ഷസം 1068-ൽ എഴുതിത്തീർന്നു. അതിൽ മഹന്റെ സഹപ്രവർത്തകനായിരുന്ന കൂനേഴത്തു പരമേശ്വരമേനോൻ വിവിധവിഷയങ്ങളിൽ വൈദൂഷ്യമുള്ള ഒരു പണ്ഡിത പ്രവേകനും കവിയുമാണു്.
കവിതാരീതി
നടുവം മഹൻ നല്ല നിഷ്കർഷയോടുകൂടിയാണു് കവിതകൾ എഴുതിക്കൊണ്ടിരുന്നതു്. ശബ്ദസുഖം ധാരാളമുണ്ടു്. നിരർത്ഥകപദങ്ങൾക്കു പ്രവേശമില്ല; വെണ്മണി മഹന്റേയും, അതിൽ കുറേക്കൂടി കവിഞ്ഞ ശീവൊള്ളിയുടേയും രീതിയിൽ ഫലിതം തട്ടിവിടും; രസഭാവങ്ങളിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കും; ചിലപ്പോൾ മൃദുലമായും മറ്റു ചിലപ്പോൾ ഗംഭീരമായും സന്ദർഭാനുഗുണമായി തൂലിക വ്യാപരിപ്പിക്കും; ഇങ്ങനെ ശ്ലാഘനീയമായ ഒരു കവിതാപദ്ധതിയിലാണു് അദ്ദേഹം സ്വച്ഛന്ദമായി സഞ്ചരിച്ചിരുന്നതു്.
സ്തവമഞ്ജരി
മഹന്റെ സ്തോത്രങ്ങൾക്കു പ്രത്യേകം ഒരു ആകർഷണശക്തിയുണ്ടു്. വാർദ്ധക്യത്തിലെ കൃതിയായ ഭക്തിലഹരി ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഒരു സ്തോത്രമാണു്. അതിൽ ശാർദ്ദൂലവിക്രീഡിതത്തിൽ രചിച്ച 173 ശ്ലോകങ്ങളുണ്ടു്. സ്തവമഞ്ജരിയിൽ കൃഷ്ണപരങ്ങളായും ദേവീപരങ്ങളായുമുള്ള സ്തുതികൾക്കുപുറമേ ഓരോ അവസരത്തിൽ നേരിട്ട കുടുംബദുഃഖങ്ങളുടെ ശമനത്തിനായി വിവിധ ദേവതകളെ പ്രാർത്ഥിക്കുന്ന ‘ദിനാക്രന്ദനസ്തവങ്ങ’ളുമുണ്ടു്. ഈ സ്തവങ്ങൾ വിശേഷിച്ചും ഹൃദയങ്ഗമങ്ങളാണു്. കവിയുടെ പത്നിയ്ക്കു നേരിട്ട കർണ്ണരോഗത്തെപ്പറ്റി അനുവാചകന്മാരെ ആകമാനം കരയിക്കുന്ന ഒരു വിലാപം അദ്ദേഹം എഴുതീട്ടുണ്ടു്. അതിലെ ഒരു ശ്ലോകമാണു് താഴെ കാണുന്നതു്.
“പൊട്ടിച്ചിന്നുന്നു ധൈര്യം പുരമഥന! വിഭോ!
കൂരിരുട്ടാർന്നു മൂടും–
മട്ടിൽക്കാണുന്നു ലോകം; ഹൃദയമിഹ വിറ–
യ്ക്കുന്നു; വേർക്കുന്നു ദേഹം;
തട്ടിപ്പോതുന്നതല്ലീനിലയിലടിയനെ–
ന്തൊക്കെയോ; ദേവ! നാനി–
ക്കുട്ടിക്കീ വന്ന ദീനം പരമരനിമിഷം–
കൊണ്ടു മാറ്റിത്തരേണം.”
കാവ്യശകലങ്ങൾ
ഇതും ചില ഖണ്ഡകൃതികളുടെ സമുച്ചയമാണു്. പല കൂട്ടുകവിതകൾക്കും, മുകുന്ദപുരത്തു കൊറ്റനല്ലൂർ കുട്ടപ്പിള്ളിമന കൃഷ്ണൻനമ്പൂരിയുടെ ദേഹവിയോഗത്തെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ‘കൃഷ്ണപ്പ’നും പുറമെ മഹന്റെ ഉൽക്കൃഷ്ടകൃതികളിൽ ഒന്നായ ‘കിഞ്ചിച്ഛേഷവും’ ഇതിൽ അടങ്ങിയിരിക്കുന്നു. കിഞ്ചിച്ഛേഷത്തിൽനിന്നു പുതുമോടികളെ അവഹേളനം ചെയ്യുന്ന ഘട്ടത്തിലുള്ള ഒരു മനോഹരമായ ശ്ലോകം ചുവടേ ചേർക്കാം.
“മാറത്തു കൂന്തൽ, മുടിവെട്ടൽ മനസ്സിരുത്തു–
ന്നേരത്തു കൈകടി, തനിച്ചു മുഖംവടിക്കൽ,
ദാരങ്ങളൊത്തു പല വീമ്പുപറഞ്ഞു സന്ധ്യ–
നേരത്തെ ലാത്തലിവ വൈദികവൃത്തിയിപ്പോൾ.”
നിരവധി സാരോപദേശങ്ങൾ ഈ കൃതിയിൽ കവി ഉൾക്കൊള്ളിച്ചിട്ടുണ്ടു്.
സന്താനഗോപാലം
ഇതു കവി അഞ്ചു സർഗ്ഗങ്ങളിൽ രചിച്ചിട്ടുള്ള ഒരു സരസകാവ്യമാണു്. പുരാണകഥ വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ടു്. ഒരു ശ്ലോകം ഉദ്ധരിക്കാം.
“ഇള്ളക്കിടാവിളകി; കണ്ണിനു പറ്റി; നോവോ
പിള്ളയ്ക്കു തട്ടി;യൊരു മുക്കിനിയത്രയായി;
വെള്ളം തളിപ്പതിനൊരുക്കുക,യെന്നകായി–
ലുള്ളപ്പരിഭ്രമവചസ്സുകൾ കേട്ടു വിപ്രൻ.”
ആശ്രമപ്രവേശം
മഹാത്മാഗാന്ധി തന്റെ സഹധർമ്മിണിക്കു നൽകുന്ന സദുപദേശമാണു് ഈ കാവ്യത്തിലെ വിഷയം. പല പുരാണകഥകളേയും മറ്റും ഇതിൽ സംക്ഷിപ്തമായും എന്നാൽ സമഞ്ജസമായും പ്രതിപാദിച്ചിരിക്കുന്നു. അനേകം വേദാന്തതത്വങ്ങളും എടുത്തുകാണിച്ചിട്ടുണ്ടു്. നോക്കുക ഒരു വേശ്യയുടെ ചിത്രം.
“വീട്ടിൽപ്പുലർന്ന പുതുപുഞ്ചിരിയും, കഴുത്തു
വെട്ടിക്കലും, തല ചെരിഞ്ഞു കനിഞ്ഞ നില്പും,
തട്ടിപ്പു കൂടിയ കടാക്ഷമിടയ്ക്കിടയ്ക്കു
തട്ടിക്കൊടുക്കുമടവും, കിടയറ്റമെയ്യും.
മുട്ടിൽക്കവിഞ്ഞകരിവാർകുഴലും, വിശേഷ–
മട്ടിൽച്ചമഞ്ഞൊരഴകും, ചൊടിയും, വെടിപ്പും,
പട്ടിട്ടു മൂടിയ കുചങളുമാർന്ന തങ്ക–
ക്കുട്ടിക്കുരങ്ഗമിഴി മാരനെയും മയക്കും.”
മഹിഷമർദ്ദനം വഞ്ചിപ്പാട്ടു്
രസികരഞ്ജിനീ മാസികയിൽ വള്ളത്തോൾ നാരായണമേനോന്റെ തപതീസംവരണം, ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ അജാമിളമോക്ഷം, നടുവം മഹന്റെ മഹിഷമർദ്ദനം എന്നീ മൂന്നു വഞ്ചിപ്പാട്ടുകൾ തുടരെത്തുടരെ പ്രസിദ്ധീകരിക്കുകയുണ്ടായി. മൂന്നും നന്നായിട്ടുണ്ടു്. മഹിഷമർദ്ദനംതന്നെയാണു് വളരെ മാറ്റമൊന്നുംകൂടാതെ പിഷാരിയിക്കൽ അമ്മ എന്ന പേരിൽ ഗുരുവായൂരപ്പൻ എന്ന തിരുവാതിരപ്പാട്ടോടുചേർത്തു മുദ്രിതമായിട്ടുള്ളതു്. ഗുരുവായൂരപ്പനെപ്പറ്റി വിശേഷവിധിയായി ഒന്നും പ്രസ്താവിക്കേണ്ടതില്ല. ഗുരുവായൂരപ്പന്റെ കഥയിൽ ഗുരുവായൂരപ്പന്റെ ആഗമനത്തെസ്സംബന്ധിച്ചുള്ള ഐതിഹ്യങ്ങൾ 101 ശ്ലോകങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. മഹിഷമർദ്ദനത്തിന്റെ അവസ്ഥ അതല്ല; ഭാഷയിലെ വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ അതിനു് അഭ്യർഹിതമായ ഒരു സ്ഥാനമുണ്ടു്. ചില വരികൾ വായിക്കുക.
“കടലിലെത്തിര വന്നിങ്ങടിച്ചേറുന്നതുപോലെ
നടന്നേറും ‘ചതുരങ്ഗം’ നയിച്ചൊരുക്കി
ഇടയ്ക്കിടെച്ചെറുഞാണിൻ രടിതത്താലൂലകുകൾ
പിടിപ്പിച്ചാ മഹിഷനും പിടിച്ചുകേറി.
പല്ലുകൂട്ടിക്കടിച്ചുച്ചം നില്ലുനില്ലെന്നുരച്ചവൻ
വില്ലും കത്തിക്കുലച്ചസ്ത്രം വിട്ടുവിട്ടെത്തി.
‘തുല്ലുതുല്ലെ’ന്നോതിയോതിപ്പുല്ലുപോലേ പറപ്പിച്ചു
ചൊല്ലുകൂടും ഭഗവതി തുറിച്ചുനോക്കി.
വിട്ടിടുന്ന ശരം മെയ്യിൽത്തൊട്ടിടാഞ്ഞു കരം കൊട്ടി–
ക്കുട്ടിത്തിങ്കളെതിർദംഷ്ട കുതിച്ചുചാടി.
വെട്ടിടുന്ന പുത്തിടിയും ഞെട്ടിപ്പോകും മട്ടിലവൻ
തട്ടി നാലഞ്ചട്ടഹാസം തകൃതികൂട്ടി.”
ഫലിതം
മഹൻനമ്പൂരിയുടെ ഫലിതപ്രയോഗത്തെക്കുറിച്ചു പറഞ്ഞുവല്ലോ. അതിനുകൂടി രണ്ടുദാഹരണങ്ങൾ കാണിക്കാഞ്ഞാൽ പ്രകരണം പൂർണ്ണമാകുന്നതല്ല. സർക്കാരിലേക്കു തീവണ്ടിയ്ക്കായെടുത്ത കുടുംബവസ്തുവിനു പൊന്നുംവില കിട്ടാനുള്ള താമസത്തെപ്പറ്റി പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചനു് അയച്ച ഒരു കത്തിൽ കവി ഇങ്ങനെ എഴുതുന്നു.
“കണ്ടം കണ്ടതെടുത്തിടും വില തരാനാരെങ്കിലും ചൊല്ലിയാൽ
ശണ്ഠയ്ക്കെത്തിടുമെന്തുപദ്രവ,മിതാർക്കാനും സഹിക്കാവതോ?
മിണ്ടീടാൻ വഴിയില്ല, കഷ്ടമിവരീവണ്ണം തുടർന്നാൽ വിശ–
മിണ്ടീടാൻ വഴിയില്ല, കഷ്ടമിവരീവണ്ണം തുടർന്നാൽ വിശ–
പ്പുണ്ടായാലതടങ്ങുമോ? കവിമണേ! തീവണ്ടി തിന്നാവതോ?”
“രാവല്പം ബുദ്ധിമുട്ടാം മറുപടിയെഴുതി–
ത്തള്ളിടാമെന്നുവെച്ചാൽ
ഭാവം മാറും പികാലാപിനി ചൊറി പറയും
പേന തട്ടിപ്പറിയ്ക്കും
ആ വട്ടപ്പോർമുലപ്പെൺകൊടിയിലധികമായ്
പ്രേമമുണ്ടപ്രിയം ഞാൻ
ജീവൻ പോയാലുമോതില്ലവളുടെ കനിവി–
ല്ലെങ്കിലൊക്കെക്കുഴക്കം.”
മഹിഷമർദ്ദനത്തിന്റെ അവസാനത്തിൽ ഒറവങ്കരക്കൃതികളുടേയും ശീവൊള്ളിക്കൃതികളുടേയും ഛായയിലുള്ള ഒരു പ്രാർത്ഥന കൂടി കാണ്മാനുണ്ടു്. അതാണു് താഴെച്ചേർക്കുന്നതു്.
“ചിത്തരംഗം കലിധർമ്മം വിറ്റെടുപ്പാൻ വിധിയുണ്ടെ–
ന്നെത്തീടുന്നു മായയെന്നോരാമീനുമായി;
ജപ്തിചയ്തു ലേലം വിറ്റി വസ്തു സന്നതാക്കിക്കാതെ–
ന്നത്താൽ തീർക്ക ജഗത്തിന്റെ ജഡിജിയമ്മേ!”
52.3കാത്തുള്ളിൽ അച്യുതമേനോൻ (1026–1085)
ജനനവും വിദ്യാഭ്യാസവും
കൊടുങ്ങല്ലൂർത്തലൂക്കിൽ മേത്തല അംശത്തിൽ കാത്തുള്ളി എന്നൊരു പ്രസിദ്ധമായ ഗൃഹമുണ്ടു്. ആ ഗൃഹത്തിൽ കല്യാണിയമ്മയുടേയും കൊടുങ്ങല്ലൂർ പുല്ലുറ്റംശം മാമ്പറയില്ലത്തെ നാരായണൻനമ്പൂരിയുടേയും പുത്രനായി അച്യുതമേനോൻ 1026-ാമാണ്ടു മകരമാസം 8-ആംനു- ഭരണി നക്ഷത്രത്തിൽ ജനിച്ചു. അക്കാലത്തു കാരണവരായ ഇട്ടിരാരിച്ച മേനോന്റെ ഭരണത്തിൽ ആ തറവാടു സമ്പത്സമൃദ്ധമായിത്തീർന്നു. അച്യുതമേനോനെ പ്രഥമപാഠങ്ങൾ പഠിപ്പിച്ചതു് ചിങ്ങപുരത്തു് അച്യുതവാരിയരായിരുന്നു. അന്നു തന്നെ നമ്മുടെ കവിക്കു ഭാഷാസാഹിത്യത്തിൽ ഉണ്ടായിരുന്ന അഭിരുചി തന്റെ മാതാവു് എഴുത്തച്ഛൻപാട്ടുകൾ കർണ്ണാനന്ദകരമായി വായിക്കുന്നതിൽ നിപുണയായിരുന്നതിനാൽ തദ്വാരാ ഒന്നുകൂടി വർദ്ധിച്ചു. ജൈമിനീയാശ്വമേധം കിളിപ്പാട്ടിൽ ആ സുചരിതയെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“ബാലത്വം പൂണ്ടുള്ള നാളന്തികേ വിളിച്ചെനി–
ക്കാലസ്യം തീരും സിതാപക്വാദിഭക്ഷ്യങ്ങളെ
പ്രേമപൂർവകം തന്നു പാട്ടിലങ്ങിരുത്തീട്ടു
താമസിക്കാതെ കിളിപ്പാട്ടുപുസ്തകങ്ങളെ
നേരോടേ വിലോകിപ്പിച്ചുള്ളിലായീടുംമട്ടി–
ലോരോരോ പദം ചൊല്ലിത്തന്നു താൻ വായിപ്പിച്ചു
ഗോഷ്ടികൂടാതെ ഭാഷാഗ്രന്ഥങ്ങൾതോറും നല്ല
കൂട്ടിവായന പഠിപ്പിച്ചൊരെൻ പെറ്റമ്മയെ.”
അനന്തരം വിദ്വാൻ കുഞ്ഞിരാമവർമ്മൻതമ്പുരാന്റെ ശിഷ്യനായി സംസ്കൃതം അഭ്യസിച്ചുതുടങ്ങി. എന്നാൽ കാവ്യനാടകാലങ്കാരങ്ങൾ പഠിച്ചുകഴിഞ്ഞപ്പോൾ തറവാട്ടിലേക്കു പരമ്പരയായി സിദ്ധിച്ചിരുന്ന അംശംമേനോൻപണി നോക്കേണ്ടിവന്നതിനാൽ ശാസ്ത്രാഭ്യാസത്തിനു് സൗകര്യം ലഭിച്ചില്ല. തനിക്കു തീരെ അഭിമതമല്ലാത്ത ആ പണിയിൽനിന്നു കഴിയുന്ന വേഗത്തിൽ പിരിഞ്ഞു സ്വാതന്ത്ര്യം നേടി എന്നു പറഞ്ഞാൽ കഴിഞ്ഞുവല്ലോ.
സാഹിത്യജീവിതം
കൊടുങ്ങല്ലൂർക്കോവിലകത്തു് ഒരു ‘നിത്യ’നെപ്പോലെ കഴിഞ്ഞുകൂടിയിരുന്ന അച്യുതമേനോനു് അവിടത്തെ മഹാകവികളുമായി നിരന്തരസമ്പർക്കം പുലർത്തുന്നതിനും കവിതാപരീക്ഷകളിൽ മത്സരിക്കുന്നതിനും ലഭിച്ച അവസരം അദ്ദേഹം നിഷ്പ്രയോജനമാക്കിയില്ല. ശബ്ദാലങ്കാര പ്രയോഗത്തിൽ അദ്ദേഹത്തിനു് അത്യധികമായ പ്രതിപത്തിയുണ്ടായിരുന്നു. “അതിപ്രാസമെണ്ണിപ്പെറുക്കി-ശ്ശോഷിച്ചീടാതെ കുത്തിത്തിരുകിവിടുവതിന്നച്യുതൻ” എന്നും മറ്റുമുള്ള പ്രശംസകളാണു് അദ്ദേഹം സഹചാരികളിൽനിന്നു സമാർജ്ജിച്ചിരുന്നതു്. കൊച്ചുണ്ണിത്തമ്പുരാന്റെ പത്നിയായ ജാനകി അമ്മ അച്യുതമേനോന്റെ വൈമാത്രേയിയായ ഒരു കനിഷ്ഠസഹോദരിയായിരുന്നു എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ ബന്ധവും അദ്ദേഹത്തിന്റെ കവിതാനിർമ്മാണത്തിനു് ഉത്തേജകമായി. എങ്കിലും ആകസ്മികമായി വന്നുചേർന്ന കുടുംബചിഛിദ്രം നിമിത്തം ഏതാനും കൊല്ലത്തേക്കു് അദ്ദേഹം സാഹിതീസേവനത്തിൽനിന്നു വിരമിക്കേണ്ടിവന്നു. തറവാട്ടിനു് ആ ഛിദ്രംനിമിത്തം സാരമായ സമ്പൽക്ഷയമുണ്ടായി. വീണ്ടും കൊച്ചുണ്ണിത്തമ്പുരാന്റേയും കുഞ്ഞിക്കുട്ടൻ തമ്പുരാന്റേയും ഉപദേശമനുസരിച്ചു കവിതാനിർമ്മാണത്തിൽ ഏർപ്പെടുകയും യാവജ്ജീവം ആ കൃത്യം നിർവിഘ്നമായി അനുഷ്ടിക്കുകയും ചെയ്തു. മലയാളമനോരമയുടെ ആവിർഭാവകാലംമുതല്ക്കുതന്നെ അച്യുതമേനോൻ പത്രങ്ങളിലും മാസികകളിലും കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. 1095 തുലാമാസം 15-ആംനു- യശശ്ശരീരനായി.
സ്വഭാവവും കവിതാരീതിയും
അച്യുതമേനോൻ പ്രകൃത്യാ ശാന്തനും വിനീതനുമായിരുന്നു. വെണ്മണിമഹൻ കലശലായി എതിർത്തതുകൊണ്ടു തന്റെ കവിപുഷ്പമാല പ്രസിദ്ധീകരിക്കുകയുണ്ടായില്ല. അദ്ദേഹത്തെപ്പോലെതന്നെ അനേകം കൃതികൾ ആരംഭിച്ചുവെങ്കിലും അവയിൽ പലതും പൂർത്തിയാക്കാതെ വിട്ടുകളഞ്ഞു. ഏതു സാഹിത്യസമിതിയിൽച്ചെന്നാലും അദ്ദേഹത്തിനു ബഹുമാന്യമായ ഒരു സ്ഥാനമുണ്ടായിരുന്നു. കവിതാവിഷയത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധ അധികമായി ശബ്ദസൗഷ്ഠവത്തിലാണു് പതിഞ്ഞതു്. സംസ്കൃതവൃത്തങ്ങളെ അപേക്ഷിച്ചു ഭാഷാവൃത്തങ്ങളാണു് അദ്ദേഹത്തിനു കൂടുതൽ വശംവദങ്ങളായിരുന്നതു് എന്നും പറയേണ്ടതുണ്ടു്.
കൃതികൾ
അച്യുതമേനോന്റെ കൃതികളിൽ അതിപ്രധാനമായുള്ളതു്. (1) ജൈമിനീയാശ്വമേധം കിളിപ്പാട്ടാണു്. അതിനും പുറമേ, (2) രുക്മിണീസ്വയംവരം കാവ്യം പൂർവഭാഗം, (3) സതീനിദർശനം കാവ്യം, (4) നാഗാനന്ദം നാടകം (തർജ്ജമ), (5) കവിപുഷ്പമാല, (6) പ്രതാപമുകുടചരിതം കാവ്യം, (7) ആനന്ദരാമായണം കിളിപ്പാട്ടു്, (8) വിക്രമാദിത്യചരിതം കിളിപ്പാട്ടു്, (9) കുലടാഗഹണം കാവ്യം എന്നീ ഗ്രന്ഥങ്ങൾ കൂടി അദ്ദേഹത്തിന്റെ വകയായുണ്ടു്. സതീനിദർശനത്തിൽ സീതാദേവിയുടെ ചാരിത്രത്തെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമാണു് വിഷയം. രുക്‍മിണീസ്വയംവരം ഒടുവിലത്തെ കൃതിയാണു്. അതിന്റെ മധ്യോത്തരഭാഗങ്ങൾ കൊച്ചുണ്ണീത്തമ്പുരാൻ രചിച്ചതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ കൃതിക്കു പ്രത്യേകമായ ആകർഷകത്വമൊന്നുമില്ല. വെണ്മണിമഹന്റെ ഭൂതിഭൂഷചരിതത്തെ അനുകരിച്ചു് എഴുതിയ ഒരുദീർഘകാവ്യമാണു് പ്രതാപമകുടചരിതം. അതിൽ ഏതാനും ചില ശ്ലോകങ്ങൾ കണ്ടുകിട്ടീട്ടുള്ളു. ആകെ മൂവായിരം ശ്ലോകങ്ങളുള്ളതായി കൊച്ചുണ്ണിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുണ്ടു്. നാഗാനന്ദം വൃത്താനുവൃത്തമായാണു് തർജ്ജമ ചെയ്തിരിക്കുന്നതു്. അതിലെ
“സിരാമുഖത്തൂറിവരുന്നു രക്ത–
മിറച്ചിയുണ്ടിപ്പൊഴുമെന്റെ മെയ്യിൽ
പരം ഗരുത്മൻ! തവ തൃപ്തി കണ്ടി–
ല്ലിരിപ്പതെന്തിന്നിഹ തിന്നിടാതെ?”
എന്ന ശ്ലോകം പ്രസിദ്ധമാണു്. ആറുമുതല്ക്കുള്ള ഗ്രന്ഥങ്ങൾ പൂർണ്ണങ്ങളല്ലെന്നു തോന്നുന്നു. അവകൂടാതെ അച്യുതമേനോൻ ഒട്ടുവളരെ കൈകൊട്ടിക്കളിപ്പാട്ടുകളും ഉണ്ടാക്കിയിട്ടുണ്ടു്. അവയെപ്പറ്റി ഇവിടെ പ്രസ്താവിക്കുന്നില്ല.
ജൈമിനീയാശ്വമേധം
കാത്തുള്ളിയുടെ യശസ്സിനെ കല്പാന്തസ്ഥായിയാക്കുവാൻ ജൈമിനീയാശ്വമേധം കിളിപ്പാട്ടു് ഒന്നുമാത്രം മതി. എഴുത്തച്ഛന്റെ മഹാഭാരതത്തോടു് ഏറെക്കുറെ കിടനില്ക്കുകയും പദഘടനയിൽ അതിനേക്കാൾ ഉൽക്കൃഷ്ടം എന്നു പറയേണ്ടതുമായ ഒരു ശുകഗാനാമാണു് പ്രസ്തുതകൃതി. ദൈർഘ്യത്തിൽ അതിനു സമമായ കിളിപ്പാട്ടു് വേറെ ഒന്നുമില്ല. 1065-ൽത്തന്നെ കവി ആ മഹാവ്യവസായത്തിൽ ഏർപ്പെട്ടിരുന്നതായി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഒരെഴുത്തിൽനിന്നറിയുന്നു. വ്യാസഭാരതത്തിനുപുറമേ ജൈമിനിമഹർഷിയും ഒരു ഭാരതം എഴുതി എന്നാണു് ഐതിഹ്യം. എന്നാൽ അതിൽ അശ്വമേധപർവ്വം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. അതിന്റെ ഒരു തമിഴുതർജ്ജമ ഒരു ശാസ്ത്രിയുടെ സഹായത്തോടുകൂടി വായിച്ചു മനസ്സിലാക്കി. ആ ഗ്രന്ഥമാണു് കവി ആദ്യം ഭാഷപ്പെടുത്തുവാൻ തുടങ്ങിയതു കുഞ്ഞിക്കുട്ടൻതമ്പുരാൻ അതറിഞ്ഞപ്പോൾ സംസ്കൃതത്തിലുള്ള മൂലഗ്രന്ഥംതന്നെ വരുത്തിക്കൊടുക്കുകയും, അതിനു മുൻപെഴുതിയ ഭാഗങ്ങൾ കാത്തുള്ളി അതിനെ ആസ്പദമാക്കി പരിഷ്കരിക്കുകയും ചെയ്തു. കുഞ്ഞിക്കുട്ടൻതമ്പുരാൻ കാത്തുള്ളിയുടെ തർജ്ജമ കൂടെക്കൂടെ പരിശോധിച്ചു തിരുത്തുകയും അപ്പോഴപ്പോൾ വേണ്ട ഉപദേശങ്ങൾ നല്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ വളരെക്കാലത്തെ പ്രയത്നത്തിന്റെ ഫലമാണു് ആ കാവ്യകൗസ്തുഭം. തെലുങ്കുഭാഷയിൽ പിന്നവീരഭദ്രയ്യാ ക്രി.പി. പതിനഞ്ചാം ശതകത്തിലും കർണ്ണാടകഭാഷയിൽ ലക്ഷ്മീശൻ പതിനെട്ടാം ശതകത്തിലും ആ കൃതി തർജ്ജമ ചെയ്തിട്ടുണ്ടു്.കവിയശസ്സിൽ അശേഷം കാംക്ഷയില്ലാതിരുന്നതുകൊണ്ടു കാത്തുള്ളി അതു തന്റെ ജീവിതകാലത്തിൽ പ്രസിദ്ധീകരിച്ചില്ല. അദ്ദേഹത്തിന്റെ മരണാനന്തരം 1097-ൽ കൊച്ചുണ്ണിത്തമ്പുരാൻ ആ കാവ്യം വീണ്ടും പരിശോധിച്ചു പ്രകാശനം ചെയ്യിച്ചു. ജൈമിനിമഹർഷി ജനമേജയമഹാരാജാവിനോടു് ആഖ്യാനം ചെയ്തതാണു് ആ ഇതിഹാസമാന്നു് ഉപക്രമത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ആകെ അഞ്ചു ഭാഗങ്ങൾ അടങ്ങീട്ടുണ്ടു്. വ്യാസഭാരതത്തിൽ ഇല്ലാത്ത പല കഥകളും അതിൽ വായിക്കാവുന്നതാണു്. അനേകം ഭക്തന്മാരുടെ ചരിത്രങ്ങൾ വളരെ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. സുപ്രസിദ്ധമായ ചന്ദ്രഹാസചരിതം ആ ഗ്രന്ഥത്തിലുള്ളതാണു്. കാത്തുള്ളിയുടെ കമനീയമായ കാവ്യശൈലി. ഏതാനും ഈരടികൾ പകർത്തി പ്രദർശിപ്പിക്കാം.
“നിബിഡഘനരുചിചികരരേവുമതിൽ മിന്നുന്ന
നിർമ്മലശ്രീ ചേർന്ന പൊന്നിൻകിരീടവും
ശിശിരകരശിശുസദൃശകുടിലനിടിലാന്തരേ
ചിത്രോർദ്ധ്വപുണ്ഡ്രവും ചില്ലീവിലാസവും
കമലദളസമലളിതനയുഗവുംദയാ
കമ്രകേളീകടാക്ഷാവലീഭങ്ഗിയും
മുകരനിറമുടയ കവിളിണയിൽ നിഴലിച്ചെഴും
മുഗ്ദ്ധശോഭം മീനകുണ്ഡലദ്വന്ദ്വവും
മധുരതരകരലസിതസിതകിരണനഞ്ചിടും
മന്ദഹാസപ്രസന്നാനനാംഭോജവും
സുഭഗദരദരജനകഗളതലവുമായതിൽ–
സ്സുന്ദരശ്രീകൗസ്തുഭോദാരരത്നവും–
ജലജമരിദരഗദകളിതുകളഴകോടെഴും
ജാജ്വല്യമാനങ്ങൾ നാലു ബാഹുക്കളും
വലിയ മണികലിതമണിവലയകടകാദിയും
വജ്രാങ്ഗുലീയാദിഭൂഷാവിശേഷവും
മഹിമയെഴുമുരസി പരമുരസി വിലസും മഹാ–
മാണിക്യമുക്താഫലാദിമാല്യങ്ങളും
പരമപരിമളമിളകുമരിയ വനമാലയും
സ്പഷ്ടപ്രകാശമാം ശ്രീവത്സചിഹ്നവും
…………………………………………
അതുലമതുകളിലുപരി കളമൃദുരവം പൊഴി–
ച്ചന്നങ്ങൾപോലുള്ള പൊൻന്നൂപുരങ്ങളും
വളരുമൊരു മഹിമയൊടു കലരുമതിദുർല്ലഭം
വൈഷ്ണവാകാരം തെളിഞ്ഞുകണ്ടർജ്ജുനൻ
…………………………………………
വലിയ ശുഭസഭയിലകമലിയുമളവേ വലം
വച്ചു സാഷ്ടാങ്ഗം നമസ്കരിച്ചീടിനാൻ.”
ഇനി രണ്ടുമൂന്നു മുക്തകങ്ങൾമാത്രം എടുത്തുകാണിക്കാനുണ്ടു്.
ഫലിതം
ഒരിക്കൽ പായ്ക്കാട്ടു നമ്പൂരിപ്പാടു് എന്ന കവിമ്മന്യൻ അച്യുതമേനോനു് ഒരു ശ്ലോകമെഴുതി അയച്ചതിൽ പൂർവാർദ്ധം വസന്തതിലകവും ഉത്തരാർദ്ധം ശാർദ്ദൂലവിക്രീഡിതവുമായിപ്പോയി. അതിനു മേനോന്റെ മറുപടിയാണു് താഴെക്കുറിക്കുന്നതു്.
“പദ്യം ഭവാനെഴുതിവിട്ടതു ഹന്ത! മാസ–
സ്സദ്യയ്ക്കു തുല്യമതിവിസ്മയനീയമോർത്താൽ
വിദ്യാനിധേ! വലിയ വൃത്തവുമുണ്ടു, നല്ല
ഹൃദ്യാഭമാം ചെറിയ വൃത്തവുമുണ്ടതിങ്കൽ.”
ഉമാരമാസംവാദം:
“നന്നോ മെയ്യണവാനുമേ! ഫണി? രമേ! മെത്തയ്ക്കു
കൊള്ളാം; കണ–
ക്കെന്നോ കാളയിതേറുവാനനുദിനം? മേച്ചീടുവാനുത്തമം;
എന്നാലെന്നുമിരന്നിടുന്നതഴകോ? കക്കുന്നതിൽബ്ഭേദമാ–
ണെന്നാക്കുന്നലർമങ്കമാരുടെ കളിച്ചൊല്ലിങ്ങു താങ്ങാ–
കണം.”
സമസ്യാപൂരണം:
“തിണ്ണം ചെന്നിട്ടു തീയിൽത്തെളിവിനോടു തിള–
യ്ക്കുന്ന പാലൊട്ടു പൊന്നിൻ–
കിണ്ണംകൊണ്ടമ്മ കാണാതടവിലുടനുടൻ
മുക്കി മൂക്കിൽപ്പതുങ്ങി
കർണ്ണം പാർത്തങ്ങു നിന്നായതു ചൊടിയിണകൊ–
ണ്ടൂതിയൂതിക്കുടിക്കും
കണ്ണൻ കല്യാണപൂർണ്ണൻ കളകമലദള–
ക്കണ്ണനെൻ കണ്ണിലാമോ?”
ഇതിൽ ചതുർത്ഥപാദമാണു് സമസ്യ.
52.4ഒറവങ്കര നീലകണ്ഠൻനമ്പൂരി (1032–1092)
ജനനവും വിദ്യാഭ്യാസവും
കൊച്ചിരാജ്യത്തു കല്ലൂർ മുതലായ മനകളെപ്പോലെ മന്ത്രവാദത്തിനു പ്രാചീനകാലം മുതല്ക്കു തന്നെ കേൾവിപ്പെട്ടതായി കോശ്ശാപ്പിള്ളീ എന്നൊരില്ലമുണ്ടായിരുന്നു. ആ ഇല്ലം അന്യംനിന്നപ്പോൾ-ആ ഇല്ലത്തെ ഒരു നമ്പൂരി തന്റെ സുഹൃത്തായ കണ്ടാരത്തു നമ്പൂരിയെ രക്ഷിക്കുവാൻ ചോറ്റാനിക്കര ഭഗവതിയെക്കൊണ്ടു് ഒരു യക്ഷിയെ സംഹരിച്ചു എന്നും അതിന്റെ ഫലമായാണു് ആ ഇല്ലം അന്യംനില്ക്കുവാൻ ഇടയായതെന്നും ഒരൈതിഹ്യമുണ്ടു്-പ്രസ്തുത കുടുംബത്തിലെ വസ്തുവകകൾ മുകുന്ദപുരം താലൂക്കിൽ കല്ലൂരംശം വത്തിശ്ശേരിയിൽ ഒറവങ്കര ഇല്ലത്തേക്കു് ഒതുങ്ങി;അതോടു കൂടി മന്ത്രവാദത്തിൽ വൈദഗ്ദ്ധ്യവും ആ കുടുംബത്തിലേക്കു സംക്രമിച്ചു. നീലകണ്ഠൻനമ്പൂരി ഒറവങ്കര ശങ്കരൻനമ്പൂരിയുടെ ആദ്യത്തെ വേളിയിൽ ജനിച്ച പ്രഥമപുത്രനായിരുന്നു. രണ്ടാമത്തെ വേളിയിൽ അതിനു കുറേ മുമ്പു ശങ്കരൻ നമ്പൂരി എന്നൊരു പുത്രൻ കൂടി ജനിച്ചിരുന്നു. നമ്മുടെ കവിയുടെ ജനനം 1032-ാമാണ്ടു് ഇടവമാസം 25-ആംനു- തൃക്കേട്ട നക്ഷത്രത്തിലായിരുന്നു. സംസ്കൃതത്തിൽ പ്രാഥമിക പാഠങ്ങൾ ശങ്കരൻനമ്പൂരിയിൽനിന്നുതന്നെയാണു് അഭ്യസിച്ചതു്. പിതാവിൽനിന്നു കുറെ മന്ത്രവാദവും ഗ്രഹിച്ചു. 1049 കർക്കടകത്തിൽ കൊടുങ്ങല്ലൂരിലേക്കു പോയി വിദ്വാൻ കുഞ്ഞിരാമവർമ്മൻതമ്പുരാന്റെ കീഴിൽ ആറേഴു കൊല്ലം നിഷ്കർഷിച്ചു സംസ്കൃതം പഠിച്ചു. സിദ്ധാന്തകൗമുദി പൂർവഭാഗവും തർക്കസംഗ്രഹവും വായിച്ചു. 1056-ൽ ഒരു കൊല്ലം കാവിൽ ഭദ്രകാളിയെ ഭജിച്ചു. അതു കഴിഞ്ഞപ്പോൾ ഒന്നാംതരം കവിയും മന്ത്രവാദിയുമായി. കുഞ്ഞിക്കുട്ടൻതമ്പുരാന്റെ സന്തതസഹചാരിയായി പല കവിതാപരീക്ഷകളിലും ചേർന്നു വിജയം നേടി. ഫലിതപ്രയോഗത്തിലായിരുന്നു വാസന അധികം. “ഫലിതമധികമായ് രാജവിപ്രൻ ചമയ്ക്കും” എന്നു കൊച്ചുണ്ണിത്തമ്പുരാനും, “ഫലിതത്തിനു രാജാവും” എന്നു വെണ്മണി മഹനും ആ വിഷയത്തിൽ അദ്ദേഹത്തിനു പ്രശംസാപത്രം നല്കീട്ടുണ്ടു്. അവർ രണ്ടുപേരുമായിരുന്നു അദ്ദേഹത്തിന്റെ കവിതാഗുരുക്കന്മാർ.
അനന്തരജീവിതം
1056-ാമാണ്ടിടയ്ക്കു് ഒറവങ്കര ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. ഒരു സംവത്സരം കഴിഞ്ഞപ്പോൾ ആ സാധ്വി പരേതയായി. കുറേക്കാലം നമ്മുടെ കവി കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ പുരസ്കർത്താവായ കൊച്ചി വീര കേരളവർമ്മത്തമ്പുരാന്റേയും വിഷവൈദ്യൻ കൊച്ചുണ്ണിത്തമ്പുരാന്റേയും ഈശ്വരസേവക്കാരനായിരുന്നു. അതു് 1063-ൽ അമ്മ മരിച്ചു ദീക്ഷ കഴിഞ്ഞതിനുശേഷമാണു്. 1068-ൽ അന്ന മനട കിഴക്കേ പോട്ടയിൽ ഇച്ചിക്കുട്ടി പൊതുവാൾസ്യാരുടെ ഭർത്താവായി. മന്ത്രവാദം സംബന്ധിച്ചു പല ദേശങ്ങളിലും സഞ്ചരിക്കുകയും ആ വഴിക്ക് ആവശ്യത്തിനുവേണ്ട ധനം സമ്പാദിക്കുകയും ചെയ്തുവന്നിരുന്നു. 1082-ൽ ഒരു വലിയ വ്യവഹാരത്തിൽ ഏർപ്പെട്ടു. അതിന്റെ ഫലമായി സമ്പത്തും ആരോഗ്യവും ക്ഷയിച്ചു. 1092 ചിങ്ങം 12-ആംനു- പരഗതിയെ പ്രാപിച്ചു. ആ കവിവര്യൻ ശാന്തനും മിതഭാഷിയും സരസനും പരോപകാരിയുമയിരുന്നു.
രാജൻ
നീലകണ്ഠൻനമ്പൂരിയെ ‘രാജൻ’ എന്ന പേരിലാണു് സഹൃദയന്മാർ അറിയുന്നതു്. ആ രാജശബ്ദത്തിന്റെ ആഗമത്തെപ്പറ്റി അദ്ദേഹം തന്നെ മലയാളമനോരമയിൽ പ്രസിദ്ധീകരിച്ച ശ്ലോകങ്ങൾ അനുവാചകന്മാർക്കു കൗതുകപ്രദമായിരിക്കും. താഴെ ഉദ്ധരിക്കുന്നവയാണു് ആ ശ്ലോകങ്ങൾ.
“നേരോടിന്നെന്റെ രാജാഭിധയുടെ വിവരം
ചൊല്ലിടാം തെല്ലുകേൽപ്പിൻ
നേരമ്പോക്കുണ്ടൊരണ്ണൻ മമ മഹിതകവേ!
മുന്നമുണ്ടായിരുന്നു;
പാരം ഭ്രാന്തായി രാജാവഹമിദമുരചെ–
യ്തക്രമത്തെത്തുടർന്നൂ;
കാരാഗാരേ കിടന്നൂ ചില ദിന;മൊടുവിൽ–
ദേവലോകേ നടന്നൂ.
ചാലേ തദ്രാജശബ്ദം തദവരജതയാ
പിൻതുടർച്ചാവകാശ–
ത്താലേ വന്നൂ നമുക്കെന്നിഹ ചില പരിഹാ–
സജ്ഞരോതിത്തുടങ്ങി;
മാലോകർക്കുള്ളൊരിഷ്ടത്തിനു ശമഗുണവാ–
നായ ഞാൻ സമ്മതിച്ചു;
കാലത്താൽപ്പേരുറച്ചു കവിവര! ഗുണമാ–
യെന്നു ഞാനും നിനച്ചു.”
കവിതാരീതി
ഒറവങ്കരയുടെ കൃതികൾക്കു കൊടുങ്ങല്ലൂർക്കളരിയിലെ മറ്റു കവികളുടെ കൃതികളിൽനിന്നു ചില ഗണനീയങ്ങളായ വ്യത്യാസങ്ങളുണ്ടു്. ആ കളരിയിൽ അഭ്യസിക്കുമ്പോൾ അദ്ദെഹം കവിതാവേഗപരീക്ഷകളിൽ ഏർപ്പെടാറുണ്ടായിരുന്നു. അവയിൽ ഒന്നിന്റെ ഫലത്തെക്കുറിച്ചു് അദ്ദേഹം ഇങ്ങനെ വർണ്ണിക്കുന്നു.
“മഞ്ജുത്വം കയ്ക്കലാക്കീ കവികുലതിലകൻ
കൊച്ചുകൊച്ചുണ്ണിഭൂപൻ;
കുഞ്ഞിക്കുട്ടക്ഷിതീശൻ ദ്രുതതരകവിതാ–
വൈഭവം കൊണ്ടുപോയീ;
രഞ്ജിക്കുമ്മാറു തീർത്താൽ കൃതികളെയഖിലം
കുഞ്ഞിരാമക്ഷിതീശൻ;
ഭജ്ഞിക്കാതേ കടിഞ്ഞൂൽപ്രസവസദൃശമായ്
ഞാനുമൊപ്പിച്ചുമാറീ.”
എന്നാൽ ക്ഷണത്തിൽ നിർമ്മിക്കുന്ന കൃതികളുടെ മേന്മ സാമാന്യകവികളുടെ വിഷയത്തിൽ ക്ഷണടംഗുരമാണെന്നു് ആ സൂക്ഷ്മഗ്രാഹി ദൃഢമായി വിശ്വസിച്ചിരുന്നു. തന്നിമിത്തം തന്റെ ഓരോ ശ്ലോകവും കഴിവുള്ളിടത്തോളം ചേതസ്സമാകർഷകമാക്കുന്നതിനു സ്വശക്തി അതിന്റെ പരമാവധിവരെ വിനിയോഗിക്കുന്നതിൽ ആ ഔചിത്യവേദി ബദ്ധശ്രദ്ധനായിരുന്നു. ശബ്ദത്തിൽ അദ്ദേഹത്തിനു് അത്യധികമായ നിഷ്കർഷയുണ്ടായിരുന്നു; എന്നാൽ അതോടുകൂടിത്തന്നെ അർത്ഥത്തിലും തത്തുല്യമായ ജാഗരൂകത വ്യാപരിപ്പിച്ചിരുന്നു. അതുകൊണ്ടു് അദ്ദേഹത്തിന്റെ കൃതികൾ പ്രായേണ ആശയഗംഭീരങ്ങളാണു്. “പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോ”ന്നുന്ന ശ്ലോകങ്ങൾ ഭാഷയിൽ ചമ്പുകാരന്മാരുടെ കാലത്തിനിപ്പുറം ആദ്യമായി രചിച്ചുതുടങ്ങിയതു് അദ്ദേഹമാണെന്നു പറയാം. നമ്പൂരി ദീർഘമായ കൃതി യാതൊന്നുംതന്നെ രചിച്ചിട്ടില്ല. രചിച്ചിട്ടുള്ള കൃതികളിൽത്തന്നെ പലതും അപൂർണ്ണമായും ചിലതെല്ലാം നഷ്ടശിഷ്ടമായും കിടക്കുന്നു. എണ്ണംകൊണ്ടും വണ്ണം കൊണ്ടുമല്ല, ഗുണംകൊണ്ടാണു് അദ്ദേഹം ഒന്നാംകിടയിലുള്ള ഒരു കവിയെന്ന യശസ്സു നേരിയതു്. “ഉൽപതന്തി പഥം വ്യോമ കേചിൽ പ്രാപ്തപദത്രയാഃ” എന്ന വർണ്ണനം അദ്ദേഹത്തിനു യോജിക്കും. അദ്ദേഹത്തിന്റെ ദേവീസ്തോത്രങ്ങൾക്കുള്ള മാഹാത്മ്യം അന്യാദൃശമാണു്. ഭാഷയിൽ അത്തരത്തിലുള്ള സ്തോത്രങ്ങൾ ഒരു കവിയും ഉണ്ടാക്കീട്ടില്ല. അവയിൽ ചിലതിലെല്ലാം അദ്ദേഹത്തിനു മന്ത്രശാസ്ത്രത്തിലുള്ള അഗാധ വിജ്ഞാനം പ്രദർശിപ്പിച്ചിട്ടുണ്ടു്. അപൂർവ്വം ചില ശ്ലോകങ്ങൾക്കു സൗന്ദര്യലഹരിയിലെ ശ്ലോകങ്ങളുടെ മാധുര്യമുണ്ടെന്നുപോലും പറയാവുന്നതാണു്. അർത്ഥാലങ്കാരവിനിവേശത്തിൽ കൊച്ചുണ്ണിത്തമ്പുരാനേയും ഫലിതപ്രയോഗത്തിൽ വെണ്മണി മഹനേയുമാണു് അനുകരിച്ചതെങ്കിലും രാജന്റെ ഓരോ വാങ്മയത്തിലും സ്പഷ്ടമായ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ടെന്നുള്ളതു സഹൃദയന്മാർക്കു സമീക്ഷിക്കുവാൻ പ്രയാസമില്ല.
കൃതികൾ
ഒറവങ്കരയുടെ കൃതികളിൽ, (1) ബാലോപദേശം ഒന്നു മാത്രമേ പൂർണ്ണമായി കിട്ടീട്ടുള്ളൂ. മൂന്നു ഭാഗങ്ങൾ അടങ്ങിയിരിക്കുന്ന ആ കാവ്യം വിദ്യാർത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു രചിച്ചിട്ടുള്ളതാണു്. (2) കുചേലവൃത്തം ഓട്ടൻതുള്ളലാണു് മറ്റൊരു കൃതി. അതിലെ ചില വരികൾ പൊടിഞ്ഞുപോയിട്ടുള്ള ഒന്നാംകളം മാത്രമേ കിട്ടീട്ടുള്ളൂ. ബാക്കി എഴുതിയോ എന്നറിവില്ല. (3) ഭൈമീപരിണയം എന്നു് അഞ്ചങ്കത്തിൽ ഒരു നാടകം എഴുതിയതായി കേൾവിയുണ്ടു്. അതിലേയും, 200 ശ്ലോകങ്ങളോളം എഴുതിയതായി പറയുന്ന (4) ദേവീമാഹാത്മ്യത്തിലേയും, (5) ശ്രീനാരദോപാഖ്യാനം കാവ്യത്തിലെയും ഏതാനും ശ്ലോകങ്ങൾ ലഭിച്ചിട്ടുണ്ടു്. (6) വെണ്മണിപ്രസ്ഥാനത്തിലെ പരിപാടിയനുസരിച്ചു നൂറു ശ്ലോകങ്ങൾ ഒരു അംബോപദേശം നമ്പൂരിയും നിർമ്മിച്ചിരുന്നു. അതും സമ്പൂർണ്ണമായി കിട്ടീട്ടില്ല. ഇവ നീക്കിയാൽ പ്രധാനമായി അവശേഷിക്കുന്നതു ചില ദേവീപരങ്ങളായ സ്തോത്രങ്ങളാണു്. അവയിൽ രണ്ടുമൂന്നു ദേവീസ്തോത്രങ്ങൾ (9) ദേവീവ്യപാശ്രയസ്തോത്രം, (10) ലക്ഷ്മീസ്തവം, (11) അനാഗസ്തോത്രം, (12) കൃഷ്ണാവനാഷ്ടകം മുതാലായ സ്തോത്രങ്ങൾ പ്രധാനങ്ങളാണു്. (13) പലവകയിൽ ചില പാട്ടുകളും എഴുത്തുകളും സമർപ്പണ ശ്ലോകങ്ങളും ശൃങ്ഗാര ശ്ലോകങ്ങളും മറ്റും ഉൾപ്പെടുന്നു.
ചില ശ്ലോകങ്ങൾ
രാജന്റെ വിശങ്കടമായ സരസ്വതീ പ്രസാദത്തിനു് ഉദാഹരണങ്ങളായി ചില്ല ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“സൽപാത്രത്തിലൊഴിച്ചതില്ലൊരു തവി–
ത്തോയം; ഗുരുശ്രീപദ–
പ്പൊൽപ്പൂവൊന്നു തലോടിയില്ല; സമയേ
ചെയ്തീല സന്ധ്യാർച്ചനം;
കെല്പേറും യമരാജകിങ്കരഖര
വ്യാപാരഘോരാമയം
നില്പാനുള്ള മരുന്നു ഞാൻ കരുതിയി–
ല്ലമ്മേ! ഭയം മേ പരം.”
(ദേവീവ്യപാശ്രയസ്തോത്രം)
“ബ്രഹ്മാവിന്റെയുമന്തകന്റെയുമഹോ!
ഡിപ്പാർട്ടുമെന്റിൽക്കിട–
ന്നമ്മേ! ഞാൻ തിരിയുന്നതെത്ര യുഗമാ,
യെന്നാണിതിൻ മോചനം?
ധർമ്മാധർമ്മപരീക്ഷണത്തിനിമേൽ
കാലന്റെ കച്ചേരിയിൽ–
ച്ചെമ്മേ ഹാജരെനിക്കിളച്ചുതരണേ!
തദ്ദർശനം കർശനം.”
[ദേവീ(ഗൗരീ)സ്തവം]
“മൽപാപൗഘമശേഷമിന്നൊരു നമോ–
വാക്കാലറുത്തീപ്സിതം
ക്ഷിപ്രം തന്നു പുലർത്തുവാൻ മടി നിന–
ക്കെന്നാൽ മനംപോലെയാം;
മുപ്പാർവേരുകൾ മൂന്നു മൂർത്തികൾമുത–
ല്ക്കേവർക്കുമാലംബമാം
ത്വൽപാദത്തിനകീർത്തി പറ്റരുതതേ
നോക്കേണ്ടു; കാക്കേണ്ട മാം.”(മേല്പടി)
പിച്ചക്കാരൻ കുബേരൻ;പിതൃപതി സുകൃതാ–
ഘാനഭിജ്ഞൻ; വിരൂപൻ
പച്ചക്കാമൻ; പതങ്ഗൻ പകൽമതി; പരവാൻ
പത്മാനാഭാഗ്രജാതൻ;
അർച്ചിഷ്മാപ്രഭാങ്ഗൻ; ധിഷണനധിഷണൻ;
നിന്റെ പാദാംബുജത്താ–
രർച്ചിക്കും മർത്ത്യനെക്കണ്ടറിയുമവനുമേ!
പാപനിഷ്ഠൻ വസിഷ്ഠൻ.”
[മറ്റൊരു ദേവീ(ഗൗരീ)സ്തോത്രം]
“പൂമാതല്ലേ കളത്രം? ചപലകളിലവൾ–
ക്കഗ്രഗണ്യത്വമില്ലേ?
പൂമെയ് പാമ്പിന്മെലല്ലേ? വിഷമെഴുമവനൊ–
ന്നൂതിയാൽ ഭസ്മമല്ലേ?
ഭീമഗ്രാഹാദിയാദോഗണമുടയകട–
ല്ക്കുള്ളിലല്ലേ നിവാസം?
സാമാന്യംപോലെയെന്തുള്ളതു പറക നിന–
ക്കത്ര പൂർണ്ണത്രയീശ!”(വിഷ്ണുസ്തോത്രം)
മർത്ത്യാകാരേണ ഗോപീവസനനിര കവ–
ർന്നോരു ദൈത്യാരിയെത്തൻ–
ചിത്തേ ബന്ധിച്ച വഞ്ചീശ്വര! തവ നൃപനീ–
തിക്കു തെറ്റില്ല പക്ഷേ,
പൊൽത്താമർമാതാവിതാ തൻകണവനെ വിടുവാ–
നാശ്രയിക്കുന്നു ദാസീ–
വൃത്ത്യാ നിത്യം ഭവാനെ;ക്കനിവവളിലുദി–
ക്കൊല്ല കാരുണ്യരാശേ!”
(ശ്രീമൂലംതിരുനാൾമഹാരാജാവിനു സമർപ്പിച്ചതു്)
“അഴിഞ്ഞിട്ടോ നമ്മിൽക്കലരുമൊരു കെട്ടാസകലവും,
കൊഴിഞ്ഞിട്ടോ പൂർവാചരിതസുകൃതത്തിൻ ഫലഗണം,
വഴിഞ്ഞിട്ടോ വൈരം; വിഷമവിശിഖന്നായ് നരബലി–
ക്കുഴിഞ്ഞിട്ടോ നമ്മെത്തരുണി! തടവതെന്തേ തഴുകുവാൻ?”
(സ്ത്രീചാടു)
ഒറ്റവങ്കര മരിക്കുന്നതിനു നാലു ദിവസം മുൻപു് ഒടുവിലത്തേതായി ഉണ്ടാക്കിയ പദ്യമാണു് അടിയിൽ കാണുന്നതു്.
“എന്തംഹസ്സുളവാകിലും കെടുവതിന്നല്ലോ ജനം സന്തതം
നിൻതൃക്കാലിണയാശ്രയിപ്പതു;പുകഴ്ന്നീടും ജഗന്നായികേ!
എന്തിക്കാണ്മതു മേ! മദീയതനുവിൽ? ക്ഷിപ്രം പ്രസീദാമയം
ചിന്തിപ്പാനരുതേ ഭയം മനസി മേ വായ്ക്കുന്നു; വേർക്കുന്നു ഞാൻ.”
ദ്രാവിഡവൃത്തങ്ങളും ആ വശ്യവാക്കിനു സംസ്കൃതവൃത്തങ്ങൾ പോലെതന്നെ സ്വാധീനമായിരുന്നു. നോക്കുക കുചേലവൃത്തം തുള്ളലിലെ ചില ഈരടികൾ.
“നാളും തിഥിയും ശരവും ശകുനവുമാളും തരവും ധനികന്മാരുടെ
റൂളും നോക്കിപ്പിച്ചയ്ക്കണികുഴലാളുമിരന്നു വശംകെട്ടുടനേ
നീളും നിശ്വാസത്തൊടു പുനരരിവാളുമെടുത്തു നടന്നുതുടങ്ങീ;
ആളും ജഠരകൃശാനുവിനിരയാത്താളും തകരയുമായവസാനം;”
52.5കണ്ടൂർ നാരായണമേനോൻ (1036–1111)
ജനനചരിത്രം
കണ്ടൂർ നാരായണമേനോൻ കോമത്തു കൃഷ്ണമേനോൻ താസിൽദാരുടേയും കല്യാണിഅമ്മയുടേയും പുത്രനായി 1036-ാമാണ്ടു മിഥുനമാസം 11-ആംനു- ജനിച്ചു. തറവാട്ടുപേരാണു് കുണ്ടൂർ. അതു തൃശ്ശൂർനിന്നു് ആറുമൈൽ തെക്കുള്ള ഊരകംദേശത്തു സ്ഥിതിചെയ്യുന്നു. നാരായണമേനോന്റെ പിതാമഹൻ തൃശ്ശൂർ വടക്കേക്കുറുപ്പത്തു സ്രാമ്പിക്കൽ കൊച്ചുകൃഷ്ണമേനോനും ഒരു താസിൽദാരായിരുന്നു. ഊരകത്തു ഭഗവതിയെ കവി പലകൃതികളിലും വന്ദിച്ചിരിക്കുന്നതായി കാണാം. ബാല്യത്തിൽത്തന്നെ അസാധാരണമായ കവിതാവാസന പ്രദർശിപ്പിച്ചിരുന്ന അദ്ദേഹം മദിരാശിയിൽ പ്രസിഡൻസി കോളേജിൽനിന്നു് 1058-ൽ ബി.എ. പരീക്ഷ ജയിച്ചു. ഐച്ഛികഭാഷ മലയാളമായിരുന്നു എങ്കിലും തന്നത്താൻ പരിശ്രമിച്ചു സംസ്കൃതത്തിലും പരിനിഷ്ഠിതമായ ലോകവ്യുൽപത്തി സമ്പാദിച്ചു. കാളിദാസന്റെ കൃതികളിലാണ് സഹൃദയധുരീണനായ അദ്ദേഹത്തിനു് അനന്യസാമാന്യമായ അഭിരുചി അങ്കുരിച്ചതു്. ബി.ഏ. ജയിച്ചതിനു മേൽ കോഴിക്കോട്ടു പോലീസ്ട്രെയിനിംഗ് സ്ക്കുളിൽ ജോർജ്ജ് ഗന്തറുടെ കീഴിൽ ആ തുറയിലേക്കു വേണ്ട പ്രായോഗിക പരിശീലനം നേടി; കൊച്ചി പോലീസ് സൂപ്രണ്ടിന്റെ ആഫീസിൽ ഹെഡ്ക്ലാർക്കായി. അവിടെനിന്നു പിതൃപിതാമന്മാരാൽ മുമ്പു് അലംകൃതമായ താസിൽദാർപണിയിലേക്കു നിയുക്തനായി. സ്വരാജ്യത്തു മിക്കവാറും എല്ലാതാലൂക്കുകളിലും ആ പണി നോക്കി. ആ നിലയിൽത്തന്നെ പെൻഷൻപറ്റി. സർക്കാർജോലി അത്ര വളരെ അഭികാമ്യമായി അദ്ദേഹത്തിനു് ഒരിക്കലും തോന്നിയിരുന്നില്ല.
“യക്ഷാധിനാഥനിധിയും യമനുള്ള ശിക്ഷാ–
രക്ഷാധികാരവുമിതെന്തിനെനിക്കു വേണ്ട.”
എന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ശിശു, കവിത, ചതുരങ്ഗം, മാമ്പഴം ഇവ നാലുകൂട്ടമേ തന്നെ ആകർഷിച്ചിരുന്നുള്ളു എന്നു് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. തന്നിമിത്തം മേലുദ്യോഗസ്ഥന്മാർക്കു കണ്ടൂർ ബുദ്ധിമാനും സത്യസന്ധനുമാണെന്നു് അറിവുണ്ടായിരുന്നു എങ്കിലും അവർ അദ്ദേഹത്തിൽ അലസത തുടരെത്തുടരെ ആരോപിച്ചു. ദിവാൻ രാജഗോപാലാചാര്യരുടെ കാലത്തു് ഒരു മാസത്തെ ശമ്പളം അദ്ദേഹത്തിനു പിഴയിട്ടു; അപ്പോൾ തന്റെ ഫലിതശൈലി വിടാതെ അദ്ദേഹം പറഞ്ഞതു്: “ആകട്ടെ, കൈയിൽനിന്നു് ഒന്നും കൊടുക്കേണ്ടിവന്നില്ലല്ലോ” എന്നാണു്. ദിവാൻ ബാനർജ്ജിയുടെ കാലത്തു് 55 വയസ്സു തികയുന്നതിനുമുൻപു തന്നെ ഉദ്യോഗം രാജിവെച്ചു. പിന്നീടു് കുറേക്കാലം പാലിയം മാനേജരായിരുന്നു. തൃശ്ശൂരിൽ ഒരു ഗൃഹം പുത്തനായി പണിയിച്ചു് അവിടെ താമസമാക്കി. ആ ഗൃഹത്തിൽവച്ചു് 1111-ാമാണ്ടു കർക്കടമാസം 4-ആം നു- യശശ്ശരീരനായി. മരിക്കുന്നതുവരെ പല കവിതകളും രചിച്ചുകൊണ്ടിരുന്നു. പല്ലശ്ശേരി കോമത്തു കുട്ടിപ്പാറുഅമ്മയെയാണു് കുണ്ടൂർ വിവാഹം ചെയ്തതു്. ആ സുചരിത 1121-ൽ മരിച്ചു. ആദ്യത്തെ ബി.ഏ.ക്കാരനായ ഭാഷാകവി കുണ്ടൂരായിരുന്നു. 1065-ൽ വിദ്യാവിനോദിയുടെ ആവിർഭാവംമുതല്ക്കാണു് നിരന്തരമായ സാഹിത്യസേവനത്തിൽ ഏർപ്പെട്ടതു്. സി. പി. അച്യുതമേനോനും അദ്ദേഹവും സുഹൃത്തക്കളായിരുന്നു. 1066-ൽ കൊടുങ്ങല്ലൂർ താസിൽദാരായിരുന്ന കാലത്തു വെണ്മണി മഹൻ, കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ തുടങ്ങിയ മഹാകവികളുമായി സമ്പർക്കം പുലർത്തുന്നതിനുള്ള ഭാഗ്യമുണ്ടായി. അതിനുമുൻപുതന്നെ അദ്ദേഹം വെണ്മണിപ്രസ്ഥാനത്തിൽ കവനം ചെയ്തു പേരെടുത്തു കഴിഞ്ഞിരുന്നു. കൊടുങ്ങല്ലൂരിൽ ചില കവിതാവേഗപരീക്ഷകൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്നിട്ടുണ്ടു്. അവയിലൊന്നിലാണു് കുഞ്ഞിക്കുട്ടൻതമ്പുരാൻ കോട്ടക്കോവിലകത്തുവെച്ചു സന്താനഗോപാലം നാടകം നിർമ്മിച്ചതു്. ശബ്ദത്തിലും അർത്ഥത്തിലും കുണ്ടൂരിനു നല്ല നിഷ്കർഷയുണ്ടായിരുന്നു. പച്ചമലയാളത്തിൽ കവനംചെയ്യുന്ന വിഷയത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാനുപോലും അദ്ദേഹത്തിനു തുല്യമായിരുന്നില്ല. “നല്ലഭാഷ” തിരിയാണെങ്കിൽ “കോമപ്പൻ” അതിൽനിന്നു കൊളുത്തിയ പന്തമാണു്. ഭാഷയിൽ സരസമായ യമകപ്രയോഗത്തിനു് അദ്ദേഹത്തിന്റെ സമീപത്തുപോലും ചെല്ലാവുന്ന ഒരു കവി നാളതുവരെ ജനിച്ചിട്ടില്ല. സംസ്കൃതഗ്രന്ഥങ്ങൾ തർജ്ജമചെയ്യുന്നതിനും അദ്ദേഹത്തിനുള്ള പാടവം അസാധാരണമായിരുന്നു. സജാതീയദ്വിതീയാക്ഷരപ്രാസം സാർവ്വത്രികമായി ദീക്ഷിച്ചു രഘുവംശം തുടങ്ങിയ കൃതികൾ അദ്ദേഹം വിവർത്തനംചെട്തിട്ടുള്ളതു് ആശ്ചര്യകരമായിരിക്കുന്നു. അവയിൽ ചിലതെല്ലാം വൃത്താനുവൃത്തമായാണു് വിവർത്തനംചെയ്തിട്ടുള്ളതു്. അദ്ദേഹത്തെ ശ്ലാഘിക്കേണ്ടതു് മനോഗുണത്തിനാണു്. അത്രമാത്രം അഹങ്കാരരഹിതനായി ഗുണൈകലബ്ധനായി ജീവിച്ചിരുന്ന അദ്ദേഹത്തെ നടുവത്തച്ഛന്റെ മരണാനന്തരം കേരളീയകവികൾ അവരുടെ തറവാട്ടുകാരണവരായി ബഹുമാനിച്ചുവന്നതിൽ അത്ഭുതത്തിനവകാശമില്ല. ഗദ്യരചനയിലും ഗവേഷണത്തിലും തനിക്കുള്ള നൈപുണ്യം അദ്ദേഹം ചെറുശ്ശേരിഭാരതത്തെപ്പറ്റി എഴുതിയ വിപുലമായ നിരൂപണത്തിൽ വെളിപ്പെടുത്തുകയുണ്ടായിട്ടുണ്ടു്. മദിരാശിയിൽവെച്ചു തീപ്പെട്ട കൊച്ചി വലിയതമ്പുരാൻ 1094-ാമാണ്ടു കന്നിമാസത്തിൽ നടത്തിയ ഷഷ്ടിപൂർത്തി ഡർബ്ബാറിൽ, (1)കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ കവി സാർവഭൗമൻ, (2) പന്തളത്തു കേരളവർമ്മത്തമ്പുരാൻ, (3) വള്ളത്തോൾ നാരായണമേനോൻ, (4)കൊട്ടാരത്തിൽ ശങ്കുണ്ണി, (5) കുണ്ടൂർ നാരായണമേനോൻ, (6) ഇതു് എഴുതുന്ന ആൾ, (7) വരവൂർ ശാമുമേനോൻ ഇവർക്കു കവിതിലകൻ, (8) രാമവർമ്മ അപ്പൻതമ്പുരാൻ, (9) സി.വി. രാമൻപിള്ള, (10) റ്റി.കെ.കൃഷ്ണമേനോൻ, (11) സി. പി. അച്യുതമേനോൻ, (12)എം. ശേഷഗിരിപ്രഭു ഇവർക്കു സാഹിത്യകുശലൻ, (13) തരവത്തു് അമ്മാളുഅമ്മ, (14) റ്റി.സി. കല്യാണിഅമ്മ(മിസിസ്സ് റ്റി.കെ. കൃഷ്ണമേനോൻ,ഇവർക്കു സാഹിത്യസഖി എന്നീ ബിരുദങ്ങൾ സമ്മാനിക്കുകയുണ്ടായി.
കൃതികൾ
(1) കോമപ്പൻ, (2) കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, (3) പാക്കനാർ, (4)കണ്ണൺ, (5) അജാമിള മോക്ഷം, (6) സാംബൻ, (7) മറുകത്തു്, (8) ഒരു രാത്രി, (9) അകവൂർ ചാത്തൻ, (10) നാറാണത്തുഭ്രാന്തൻ, (11) വടുതല നായർ, (12) ഒരു വിദ്യ എന്നീ കാവ്യങ്ങളും, (13)കിരാതം പതിന്നാലുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (14) പൂതനാമോക്ഷം വഞ്ചിപ്പാട്ടു്, (15) സുന്ദോപസുന്ദോപാഖ്യാനം വഞ്ചിപ്പാട്ടു് എന്നീ ഗാനങ്ങളും കുണ്ടൂരിന്റെ സ്വതന്ത്രകൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. കൂടാതെ ചിറ്റൂർ വാസുദേവൻനമ്പൂതിരിപ്പാടു്, പ്രമദ്വരാചരിതം, ഉപകോശ, കുശനാഭകന്യാദാനം, ദ്രൗപദീഹരണം, രത്നാവലി എന്നിങ്ങനെ നിരവധി കൂട്ടുകവിതകളുടെ നിർമ്മാണത്തിലും പങ്കുകൊണ്ടിട്ടുണ്ടു്. ഇത്തരത്തിലുള്ള സാഹിത്യവിഷയകമായ സംഭൂയസമുത്ഥാനത്തിൽ അക്കാലത്തെ കവികളിൽ വേറേയും ചില പ്രമുഖന്മാർ ഭാഗഭാക്കുകളായിരുന്നിട്ടുണ്ടു്. എങ്കിലും കുണ്ടൂർക്കൃതികൾ അക്കൂട്ടത്തിലും പ്രായേണ മികച്ചുനില്ക്കുന്നു. കുണ്ടൂർ ഭാഷാന്തരീകരിച്ചിട്ടുള്ള സംസ്കൃതഗ്രന്ഥങ്ങളും വളരെയുണ്ടു്. കാളിദാസന്റെ വാങ്മയങ്ങൾ തർജ്ജമ ചെയ്യുന്നതിൽ അദ്ദേഹം പലപ്പോഴും വ്യാപൃതനായിരുന്നു. അതിന്റെ ഫലമായി (16)മാളവികാഗ്നിമിത്രം നാടകം, (17) കുമാരസംഭവം, (18)രഘുവംശം, (19) മേഘസന്ദേശം, (20) ധനഞ്ജയവിജയവ്യായോഗം, (21)ദൂതഘടോൽകചവ്യായോഗം എന്നീ കൃതികൾ നമുക്കു കിട്ടീട്ടുണ്ട്. അഭിജ്ഞാനശാകുന്തളവും അദ്ദേഹം വിവർത്തനംചെയ്തിരുന്നതായി ചിലർ പറയുന്നു. അതു ശരിയാണെന്നു തോന്നുന്നില്ല. (22) പുഷ്പബാണവിലാസം, (23) അധ്യാത്മരാമായണം ഈ ഗ്രന്ഥങ്ങളും അദ്ദേഹം തർജ്ജ്മചെയ്തിട്ടുണ്ടു്. അധ്യാത്മരാമായണം വൃത്താനുവൃത്തമായാണു് വിവർത്തനം ചെയ്തിട്ടുള്ളതു്. അച്ചടിപ്പിച്ചിട്ടില്ല. ഒടുവിലത്തെ കൃതിയാണു് ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഭാഷാനുവാദം. ഇത്രയും ഗ്രന്ഥങ്ങളുടെ പേർ ഇവിടെ കുറിച്ചുവെന്നേയുള്ളു. ഇനിയും പലതും ഒട്ടനേകം മാസികകളിലായി ചിന്നിച്ചിതറിക്കിടക്കുന്നു. അവ സമാഹൃതങ്ങളായി കാണുവാൻ സഹൃദയന്മാർക്കുള്ള ആഗ്രഹം അല്പമൊന്നുമല്ല.
പച്ചമലയാളകൃതികൾ
കോമപ്പൻ തുടങ്ങിയ ആദ്യത്തെ നാലു കൃതികളും ഒന്നിച്ചുചേർത്തു നാലു ഭാഷാകാവ്യങ്ങൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. പുരാണകഥകളെ ഉപജീവിക്കാതെ വടക്കൻപാട്ടുകളിലും മറ്റും കാണുന്ന കേരളത്തിലെ ചില ഐതിഹ്യാംശങ്ങളെ വിഷയീകരിച്ചു കുണ്ടൂർ നിർമ്മിച്ചിട്ടുള്ള ഈ കാവ്യങ്ങളിൽ വേണം അദ്ദേഹത്തിന്റെ അസുലഭമായ സരസ്വതീപ്രസാദം അതിന്റെ സർവാങ്ഗസുന്ദരമായ ആകൃതിയിൽ ദർശിക്കുവാൻ. സംസ്കൃതത്തിന്റെ സാഹായ്യ്യം കൂടാതെ തനിമലയാളത്തിനു് എത്ര ദൂരം ഉയരാമെന്നും അതിലെ പദങ്ങൾക്കു് എത്രമാത്രം ഊക്കും ഉശിരും അഴകും അന്തസ്സുമുണ്ടെന്നും ഇവ നമുക്കു കരതലാമലകംപോലെ കാണിച്ചുതരുന്നു. ചില ശ്ലോകങ്ങൾ നോക്കുക.
“തേടിക്കയർത്തു പടയിൽപ്പലർകൂടി വന്നാൽ–
ക്കൂടിക്കരുത്തുടയ കയ്യിതു കുസുകില്ല;
മോടിക്കുവേണ്ടിയരവാളിതെടുത്തതല്ല;
പേടിക്കവേണ്ട പിടമാൻമിഴി തെല്ലുപോലും”
“കയ്യും കണക്കുമറിയാതെ കനത്ത മാരി
പെയ്യുംകണക്കുടലുവിട്ട കരിമ്പുവില്ലൻ
എയ്യും കണയ്ക്കു മറുകയ്യറിവില്ലൊരാൾക്കും;
നിയ്യും കണയ്ക്കുമവനോടിവനേറ്റു തോറ്റു.
പുല്ലാണെനിക്കു പടയാളികൾ നിൻ കടക്കൺ–
തല്ലാണു തേന്മൊഴി! തടത്തിടുവാൻ ഞെരുക്കും;
തെല്ലകയാൽത്തെളിവിയന്നു തുണയ്ക്കണം നീ–
യല്ലായ്കിലാങ്ങളകൾതൻപണി പെങ്ങൾ ചെയ്യും”
(കോമപ്പൻ)
“ഉണ്ടോ നേരത്തുടുക്കും തളിരൊടമടി–
ക്കും ചൊടിക്കും, ചൊടിക്കും
കൊണ്ടല്ലേറെക്കടുക്കുന്നഴകൊരു മിടു–
ക്കും മുടിക്കും മുടിക്കും
കണ്ടാലുൾക്കാമ്പടിക്കുന്നഴലു കിടപിടി–
ക്കും പിടിക്കും പിടിക്കും
കൊണ്ടാടേണ്ടും നടയ്ക്കും മുടിയഴിയുമിട–
യ്ക്കൊന്നടിക്കുന്നടിക്കും.”(പാക്കനാർ)
“കാർകൊണ്ടലൊത്ത കരികൂന്തലുലഞ്ഞു കണ്ണു–
നീർകൊണ്ടു നൽക്കവിൾ നനഞ്ഞുടലും വിറച്ചു്
പേർകൊണ്ട പെണ്ണു തളിർതേടിയ തള്ളതന്റെ
വേർകണ്ട ചുണ്ടു നെടുവീർപ്പിൽ വരണ്ടു വാണു.”
“തല്ലിൽപ്പറക്കുമൊരു തീപ്പൊരികൊണ്ടു വല്ലാ–
ത്തല്ലിൽപ്പരക്കുമൊരിരുട്ടവരൊട്ടകറ്റി,
ചൊല്ലിത്തിരിക്കു കുറവാക്കരുതെന്നു വീണ്ടും
ചൊല്ലിത്തിരിക്കു കുറവായ് കരുതീട്ടെതിർത്തു.”
(ശക്തൻതമ്പുരാൻ)
“തോരാതുലഞ്ഞടിതൊടുംപടി നീണ്ട കൂന്തൽ
പാരാതെ കൈവിരലുകൊണ്ടവൾ വേർപെടുക്കേ
നീരാർന്നു മിന്നലിടചേർന്നു മഴയ്ക്കൊരുങ്ങും
കാറാണിതെന്നു കരുതും കരൾതന്നിലാരും.”(കണ്ണൻ)
ഈ കാവ്യങ്ങൾ ഓരോന്നിലും നൂറിനുമേൽ ശ്ലോകങ്ങളുണ്ടു്. 175 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന കണ്ണനാണു് ഏറ്റവും ദീർഘം. നാലു കാവ്യങ്ങളും ഒന്നുപോലെ മനോഹരങ്ങളാണു്. ശക്തൻ തമ്പുരാനിലെ കായൽവർണ്ണനത്തിന്റേയും മറ്റും ഹൃദ്യത പറഞ്ഞറിയിക്കുവാൻ പ്രയാസമുണ്ടു്. കണ്ടൂരൂരിന്റെ സദ്യശസ്സുസ്ഥായിയായി നില്ക്കുന്നതു് ഈ കാവ്യങ്ങളിൽത്തന്നെയാണു്.
മറ്റു സ്വതന്ത്രകൃതികൾ
ഇവയെല്ലാം പ്രായേണ ലഘുകൃതികളാണു്. അജാമിളമോക്ഷമാണു് കവിയുടെ ഒന്നാമത്തെ സ്വതന്ത്രകാവ്യം. അതിൽത്തന്നെ അദ്ദേഹത്തിന്റെ കവനകലാവൈഭവം തികച്ചും പ്രകടിപ്പിച്ചിരിക്കുന്നു. ഒരു ശ്ലോകം നോക്കുക.
“വളഞ്ഞോരച്ചില്ലിക്കൊടിയുടനിളക്കിപ്പരമകം
തെളിഞ്ഞപ്പോളൂഴീസുരനൊടുരചെയ്താൾ വിധുമുഖി;
വളം ഞാൻ നല്കുന്നൂ വിഷമവിസിഖന്നെങ്കിലുടനേ
കളഞ്ഞാലും നന്നായധരമധുനാ താപമധുനാ.”
“സാംബൻ” വള്ളത്തോൾ നാരായണമേനോന്റെ “ബന്ധനസ്ഥനായ അനിരുദ്ധ”ന്റെ രീതി പിടിച്ചു് എഴുതീട്ടുള്ളതാണു്. വള്ളത്തോളിന്റെ രുക്മിയുടെ കത്തിനു രുക്മിണിയുടെ മറുപടി എന്ന നിലയിലാണു് മറുകത്തു നിർമ്മിച്ചിരിക്കുന്നതു്. കുന്നത്തു ജനാർദ്ദനമേനോൻ ദ്വിതീയാക്ഷരപ്രാസംകൂടാതെ എഴുതിയ ഒരു കൃതിതന്നെ ആ പ്രാസം സമഞ്ജസമായി ഘടിപ്പിച്ചു് പുതുക്കിയെഴുതിയതാണു് ഒരു രാത്രി. അകവൂർ ചാത്തൻ, നാറാണത്തു ഭ്രാന്തൻ, വടുതല നായർ എന്നിവർ പറയിപെറ്റ പന്തിരുകുലത്തിലെ മൂന്നു സഹോദരന്മാരാണല്ലോ. ഇവരെപ്പറ്റിയുള്ള ഓരോ ഐതിഹ്യത്തെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാണു് ഒൻപതുമുതൽ പതിനൊന്നുവരെയുള്ള കൃതികൾ. ഒരു ഐന്ദ്രജാലികന്റെ ഹസ്തലാഘവമാണു് ‘ഒരു വിദ്യ’യിൽ പ്രദർശിപ്പിച്ചിരിക്കുന്നതു്. എല്ലാ കൃതികളിലും കണ്ടൂരിന്റെ വ്യക്തിത്വം സ്ഫുടമായി കാണാം. സാംബനിൽനിന്നുമാത്രം ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
“മായാമയം പെരിയ പാരി, തതിന്നു ബീജ–
മായാമയങ്ങൾ വിളയുന്ന മനസ്സുതന്നെ;
നീയാ മയക്കുവൊരതിൻനില കാണ്കിലല്ലൽ
മായാ, മയയ്ക്കുരുതതിന്നിഹ കാടുകെട്ടാൻ.”
തർജ്ജമകൾ
തർജ്ജമകളിൽ മാളവികാഗ്നിമിത്രമാണു് ഒന്നാമത്തെ കൃതി. അതു് 1065-നു മുൻപുതന്നെ രചിച്ചു. വൃത്താനുവൃത്തമായാണു് ഭാഷാന്തരീകരണം.
“കല സൽപാത്രം ചേർന്നാൽ കലരും മുൻകൈ–
വരാത്തൊരന്യഗുണം;
ജലദജലം ചിപ്പിയിൽ മുൻനില പോയ്
മുത്തായിടുംപോലെ.”
പ്രിയാശ്ലേഷം വിട്ടെൻതനിവിതു ചടയ്ക്കട്ടെ; മിഴിയീ–
ന്നിയന്നോട്ടേ കണ്ണീരവളെയിഹ കാണാത്തതുവശാൽ;
വിയോഗംകൂടാതെ മൃഗമിഴിയുമായ്ക്കാലമനിശം
നയിക്കും നീയെന്തിന്നിഹ പരിതപുക്കുന്നു മനമേ?”
എന്നിങ്ങനെ വിശിഷ്ടങ്ങളായ ശ്ലോകങ്ങൾ അതിലുണ്ടു്.
കുമാരസംഭവം അഞ്ചാം സർഗ്ഗം ആദ്യം മലിനീവൃത്തത്തിൽ തർജ്ജമചെയ്തു; പിന്നീടു് ആ കാവ്യം മുഴുവൻ, എട്ടാം സർഗ്ഗത്തിനുമേൽ പതിനേഴാം സർഗ്ഗംവരെ മറ്റേതോ അപ്രഗല്ഭനായ ഒരു കവി വികൃതമായി എഴുതിച്ചേർത്ത ഭാഗം ഉൾപ്പെടെ, വിവർത്തനം ചെയ്തപ്പോൾ ആ സർഗ്ഗം വംശസ്ഥവൃത്തത്തിൽ മാറ്റിയെഴുതി. രഘുവംശവും ആദ്യന്തം-പത്തൊൻപതാം സർഗ്ഗത്തിന്റെ അവസാനംവരെ-ഭാഷപ്പെടുത്തീട്ടുണ്ടു്. സജാതീയദ്വിതീയാക്ഷരപ്രാസത്തിൽ കഴിയുന്നതും ശ്രദ്ധപതിപ്പിച്ചും, കുമാരസംഭവം പത്താം സർഗ്ഗത്തിലും രഘുവംശം ഒമ്പതാം സർഗ്ഗത്തിലും യമകപ്രാസം നിലനിറുത്തിയുമാണു് തർജ്ജമ. മേഘസന്ദേശം മന്ദാക്രാന്തയിൽത്തന്നെ ഭാഷാന്തരീകരിച്ചു് അതിലും ആ അസിധാരാവ്രതം വിജയപൂർവ്വമായി അനുഷ്ഠിച്ചിരിക്കുന്നു. ഓരോ കാവ്യത്തിൽനിന്നും ഓരോ ശ്ലോകം പകർത്താം.
“മറക്കര കടന്നവൻ ഗുരുവിനേകുവാൻ വിത്തമൊ–
ട്ടിരക്കുവതു നല്കുവാൻ രഘുവിനാവതല്ലായ്കയാൽ
മുറയ്ക്കതിനിരന്നു മറ്റൊരു വദാന്യനോടെന്നിതേ–
വരയ്ക്കുമറിയാത്തതായെഴുമകീർത്തി പറ്റൊല്ല മേ.”
(രഘുവംശം 5-ആം സർഗ്ഗം)
“കാലിക്കു ലജ്ജകലരും കരളിൽക്കുറച്ചെ–
ന്നാലിക്കുലാദ്രിമകൾതൻ കരികൂന്തൽ കാണ്കേ
മേലിൽപ്പെടാപ്പടി ദൃഢം വിലകെട്ടു തന്റെ
വാലിൽ പ്രിയം ചമരി കൈവിടുമായിരുന്നു.”
(കുമാരസംഭവം 1-ആം സർഗ്ഗം)
“ആകാശത്തങ്ങണകിലളകം പൊക്കി വിശ്വാസമോടും
മാഴ്കാതേറെപ്പഥികവനിതാമണ്ഡലം നിന്നെ നോക്കും;
കാർ കാണുമ്പോൾ വിരഹവിധുരസ്ത്രീയെയും വിട്ടു ദൂരെ–
പ്പോകാ ലോകം; പരനൊരു പരാധീനനില്ലെന്റെമട്ടിൽ.”
(മേഘസന്ദേശം-പൂർവ്വഭാഗം)
ഒടുവിലത്തെ പാദത്തിൽ “ന സ്യാദന്യോപ്യമിവ ജനോ യഃ പരാധീനവൃത്തിഃ” എന്ന മൂലത്തിന്റെ തർജ്ജമ പന്തിയായിട്ടില്ലെന്നു സമ്മതിക്കാം. ധനഞ്ജയവിജയം രചിച്ചതു് പന്ത്രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന കാഞ്ചനാചാര്യനാണു്. ദൂതഘടോൽക്കചം തിരുവനന്തപുരത്തുനിന്നു ഭാസനിർമ്മിതമെന്നു സങ്കല്പിച്ചു പ്രസിദ്ധപ്പെടുത്തീട്ടുള്ള ഒരു രൂപകമാണു്. ഗിതാഞ്ജലി മഞ്ജരീവൃത്തത്തിലാണു് ഭാഷപ്പെടുത്തിയിരിക്കുന്നതു്. അതെഴുതുന്ന കാലത്തു ഭാഷാവൃത്തങ്ങൾക്കു പ്രാധാന്യം കൂടിക്കഴിഞ്ഞിരുന്നു. മറ്റു കൃതികളെപ്പറ്റി സ്ഥല ദൗർല്ലഭ്യംനിമിത്തം ഒന്നും പ്രസ്താവിക്കുവാൻ നിർവാഹമില്ലാതെയിരിക്കുന്നു.
52.6ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ (1045–1091)
കുഞ്ഞികൃഷ്ണമേനോൻ കൊച്ചിതലപ്പിള്ളിത്താലൂക്കിൽ വടക്കാഞ്ചേരി ഏങ്കക്കാടു് അംശത്തിൽ ഒടുവു് എന്ന തറവാട്ടിൽ 1045-ാമാണ്ടു തുലാമാസം 10-ആംനു- തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. പിതാവു് ആലത്തൂർ ജനാർദ്ദനൻനമ്പൂതിരിപ്പാടും മാതാവു് ഒടുവിൽ കുഞ്ഞിക്കുട്ടിയമ്മയുമായിരുന്നു. ജനാർദ്ദനന്നമ്പൂരിപ്പാടു കുഞ്ഞുണ്ണി എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണു് ആലത്തൂർ അനുജൻനമ്പൂരിപ്പാടു്. ജനാർദ്ദനൻനമ്പൂരിപ്പാടു് ആ രണ്ടു വിവാഹങ്ങൾക്കും പുറമേ പാലിയത്തു് ഒരു സംബന്ധവും ചെയ്തിരുന്നു. ആ വിവാഹത്തിലാണു് പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചന്റെ ജനനം. കുഞ്ഞിക്കൃഷ്ണമേനോനെപ്പോലെ അവരും കവികളായിരുന്നു. കുഞ്ഞിക്കൃഷ്ണമേനോന്റെ കനിഷ്ഠസഹോദരനായി 1059-ൽ ജനിച്ച ശങ്കരൻകുട്ടിമേനോനും കവികളുടെ ഗണനയിൽ സ്ഥാനമുണ്ടു്.
വിദ്യാഭ്യാസം
കുഞ്ഞിക്കൃഷ്ണമേനോന്റെ തറവാടു ധനപുഷ്ടിയുള്ളതായിരുന്നില്ല. തന്നിമിത്തം അദ്ദേഹത്തിനു വിദ്യാഭ്യാസവിഷയത്തിൽ വളരെ ക്ലേശം സഹിക്കേണ്ടിവന്നുവെങ്കിലും സ്വാശ്രയശക്തികൊണ്ടു് സകല പ്രതിബന്ധങ്ങളേയും തട്ടിനീക്കി അദ്ദേഹം ധൈര്യപൂർവ്വം പുരോഗമനംചെയ്തു. 1061-ൽ ആദ്യം എറണാകുളത്തും പിന്നീടു മദിരാശിയിലും പഠിച്ചു് 1096-ൽ എഫ്. ഏ. പരീക്ഷ ജയിച്ചു്, അന്നു പ്രൈമറിസ്ക്കൂളിൽനിന്നു മിഡിൽസ്ക്കൂളായി ഉയർന്നിരുന്ന വടക്കാഞ്ചേരി ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ഹെഡ്മാസ്റ്റരായി രണ്ടു കൊല്ലം പണിനോക്കി. തിരുവനന്തപുരത്തു രാജകീയ കോളേജിൽ ചേർന്നു പഠിച്ചു് 1073-ൽ ബി.ഏ.പാസ്സായി. അക്കാലത്തു മലയാളമനോരമയ്ക്കു പല ലേഖനങ്ങളുമെഴുതി വറുഗീസുമാപ്പിളയുടെ ധനസാഹായ്യ്യം സമ്പാദിച്ചതിനു പുറമേ തിരുവനന്തപുരത്തു ശങ്കരയ്യർ എന്ന പുസ്തകവ്യാപാരിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച “രാമരാജൻ” എന്ന പത്രത്തിന്റെ ആധിപത്യം വഹിച്ചു് ആ വഴിക്കും അല്പം ആദായമുണ്ടാക്കി. സാധാരണന്മാരാരും ആ പരിതഃസ്ഥിതിയിൽ അത്ര വളരെ ഉയരാറില്ല.
സർക്കാർസേവനവും ഗാർഹസ്ഥ്യവും
ഒടുവു് ബി.ഏ. ജയിച്ചു തിരിയെ കൊച്ചിയിൽ ചെന്നപ്പോൾ അദ്ദെഹത്തിനു ഹജൂരാപ്പീസിൽ ഒരു ഗുമസ്തന്റെ ജോലി കിട്ടി. പിന്നീടു സംപ്രതിയായി ചിറ്റൂർ, തലപ്പിള്ളി, തൃശ്ശിവപേരൂർ എന്നീ താലൂക്കുകളിൽ സേവനമനുഷ്ഠിച്ചു് ആ നിലയിൽനിന്നു യഥാകാലം ഉയർന്നു കൊടുങ്ങല്ലൂർ തഹശീൽമജിസ്ട്രേട്ടായി. അതിനു മുൻപുതന്നെ വെണ്മണിപ്രസ്ഥാനമനുസരിച്ചു കവിതകൾ രചിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു് അപ്പോൾ മാത്രമാണു് കൊടുങ്ങലൂർ തമ്പുരാക്കന്മാരുമായി സൗഹാർദ്ദബന്ധത്തിൽ ഏർപ്പെടുവാൻ സാധിച്ചതു്. പിന്നീടു് ഇരിങ്ങാലക്കുട, കൊച്ചി, എറണാകുളം എന്നീ താലൂക്കുകളിൽ മജിസ്ട്രേട്ടായിരുന്നു. എറണാകുളത്തുവച്ചു പ്രമേഹരോഗം മൂർച്ഛിച്ചു് 1091 ഇടവം 5-ആംനു- യശശ്ശ്രീരനായി. കുഞ്ഞിക്കൃഷ്ണമേനോൻ വാഴ്ചയൊഴിഞ്ഞ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലെ പത്നിയുടെ കനിഷ്ഠസഹോദരിയായ ഇട്യാണത്തു മൂകാംബിഅമ്മയെ 1073-ൽ വിവാഹം ചെയ്തു. 1080-ൽ ആ സാധ്വി മരിച്ചു. അനന്തരം ഭഗവൽഗീത, ബാലവതീരാമകുമാരം മുതലായ കൃതികളുടെ പ്രണേതാവായ സബ്ജഡ്ജി റ്റി.വി. അനന്തൻനായർ ബി.ഏ. എല്ലിന്റെ ദ്വിതീയപുത്രി തൃശ്ശൂർ ആളത്തു പുരുതൽ വീട്ടിൽ ചിന്നമ്മുഅമ്മയെന്ന നാരായണിഅമ്മയെ ഭാര്യയായി സ്വീകരിച്ചു. ആ യുവതി ഒരു സാഹിത്യരസികയായിരുന്നു. ചിന്നമ്മുഅമ്മ 1086-ൽ പരേതയായതിനുമേൽ പഴയന്നൂർ ആച്ചാട്ടിൽ കൊച്ചുകുട്ടിഅമ്മയുടെ ഭർത്താവായി.
സാഹിത്യസേവനം
കുഞ്ഞിക്കൃഷ്ണമേനോൻ ഭാഷാസാഹിത്യത്തെ ബഹുമുഖമായി സേവിച്ചിട്ടുണ്ടു്. ഒരു കവി, ലഘുകഥാകാരൻ, പത്രപ്രവർത്തകൻ, ഗ്രന്ഥവിമർശകൻ, എന്നിങ്ങനെ പല നിലകളിൽ, അദ്ദേഹം ഉന്നതമായ ഒരു പദവി സ്വായത്തമാക്കി.
കവി
ഒടുവു് വളരെ ബാല്യത്തിൽത്തന്നെ കവിത എഴുതിശ്ശീലിച്ചു് അസുലഭമായ വാസനനിമിത്തം അക്കാലത്തുതന്നെ ആ വഴിക്കു യശസ്സു് ആർജ്ജിക്കുവാൻ ആരംഭിച്ചു. സംസ്കൃതത്തിൽ പറയത്തക്ക പാണ്ഡിത്യം നേടുവാൻ അദ്ദേഹത്തിനു് ഒരിക്കലും സൌകര്യം ലഭിച്ചില്ല. എങ്കിലും പ്രതിഭയുടെ പരിപൂർണ്ണമായ പ്രകാശത്താൽ അനവദ്യമായ ലക്ഷ്യശുദ്ധി സിദ്ധിച്ചു്, ഒരു പണ്ഡിതപ്രവേകന്റെ നിലയിൽ പരിലസിക്കുവാൻ അദ്ദേഹത്തിനു കഴിവുണ്ടായി. 1068-ൽ കോഴിക്കോട്ടു നടന്ന ഭാഷാപോഷിണീസഭയുടെ സമ്മേളനത്തിൽ മത്സരിച്ചു സമ്മാനം വാങ്ങി. എറണാകുളത്തു് എഫ്. ഏ. ക്ലാസ്സിൽ പഠിക്കുന്നകാലത്തു് എഴുതിയ താഴെ കാണുന്ന ഒരു വർണ്ണനാശ്ലോകത്തിൽ അദ്ദേഹത്തിന്റെ കവനസംബന്ധമായ സിദ്ധികളിൽ പലതും അവയുടെ അങ്കുരാവസ്ഥയിൽ കാണാം.
“എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ!
ചുണ്ണാമ്പുചോറും പുഴു–
ക്കൂട്ടം തത്തിടുമുപ്പിലിട്ടതുമഹോ!
കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയിൽ മോരൊഴിച്ചു വഷളാ–
ക്കിത്തീർത്തകൂട്ടാനുമീ–
മട്ടിൽബ്ഭക്ഷണമുണ്ടു ഛർദ്ദിവരുമാ
റെർണ്ണാകുളം ഹോട്ടലിൽ.”
അദ്ദേഹം ദീർഘകാവ്യങ്ങൾ ഒന്നും രചിച്ചിട്ടില്ല. എങ്കിലും വൻകിടയിലുള്ള ഒരു കാവ്യകാരനായാണു് അദ്ദേഹത്തെ ലോകം ബഹുമാനിച്ചുവരുന്നതു്. കറകളഞ്ഞതും കരടറ്റതും ശബ്ദാലങ്കാരമധുരവുമായ ഭാഷാശൈലിയും, വക്തവ്യമായ ആശയം വളച്ചുകെട്ടുകൂടാതെ നവനവോല്ലേഖങ്ങൾ ഘടിപ്പിച്ചു് ആവിഷ്കരിക്കുന്നതിനുള്ള പാടവവും അദ്ദേഹത്തിനു് ഏതവസരത്തിലും സ്വാധീനങ്ങളായിരുന്നു. നിരർത്ഥകപദങ്ങൾ ഒരിടത്തും കടന്നുകൂടീട്ടില്ല. ഫലിതംകൊണ്ടു കടുകുവറുക്കുന്ന വിദ്യ അദ്ദേഹത്തെപ്പോലെ പ്രദർശിപ്പിച്ചിട്ടുള്ള കവികൾ അപൂർവ്വമാണു്. ഒടുവിന്റെ പൊടിക്കൈകൾ സുപ്രസിദ്ധങ്ങളാണല്ലോ. ഏതെങ്കിലും ഒരുവിധത്തിൽ അനുവാചകന്മാരെ രസിപ്പിക്കുന്നതിനു പര്യാപ്തമല്ലാത്ത ഒരൊറ്റ ശ്ലോകമോ, ഈരടിയോ അദ്ദേഹം എഴുതീട്ടില്ലെന്നുതന്നെ പറയാം. പൂർവ്വസൂരികളുടെ പന്ഥാവിനെത്തന്നെയാണു് അദ്ദേഹം അനുവർത്തിച്ചതെങ്കിലും പാശ്ചാത്യവിദ്യാഭ്യാസജന്യമായ സംസ്കാരത്തിന്റെ പ്രതിഫലനവും അദ്ദേഹത്തിന്റെ കവിതകളിൽ പല ഘട്ടങ്ങളിലും സമീക്ഷിക്കുവാൻ കഴിയും. ചുരുക്കിപ്പറയുകയാണെങ്കിൽ സരസകവി എന്ന ബിരുദത്തിനു് അദ്ദേഹത്തെക്കാൾ അർഹനായി ആരും കേരളത്തിൽ ആധുനികകാലത്തിൽ ജീവിച്ചിരുന്നിട്ടില്ല.
പദ്യകൃതികൾ
(1) വിനോദിനി, (2) ലക്ഷ്മീവിലാസശതകം, (3) അന്തർജ്ജനത്തിന്റെ അപരാധം, (4) ഒരു പോലീസ് ഇൻസ്പെക്ടറുടെ വധം, (5) ഒരു പതിവ്രതയുടെ കഥ, (6) കുംഭകോണയാത്ര, (7) മദിരാശിക്കടൽക്കര എന്നിവയാണു് ഒടുവു് സംസ്കൃതച്ഛന്ദസ്സുകളിൽ രചിച്ചിട്ടുള്ള പ്രധാന കൃതികൾ. ദ്രാവിഡവൃത്തങ്ങളിലുള്ള കൃതികളിൽ, (8) അജാമിളമോക്ഷം വഞ്ചിപ്പാട്ടു് അഗ്രാസനത്തെ അർഹിക്കുന്നു. (9) കല്യാണീകല്യാണം എന്നൊരു പ്രഹസനവുമുണ്ടു്. മറ്റു കവികളുമായി കൂട്ടുചേർന്നു് എഴുതീട്ടുള്ളതാണു് ഉപകോശ, ചിറ്റൂർ വാസുദേവൻനമ്പൂരിപ്പാടു്, പഞ്ചാങ്ഗി, ചണ്ഡാലീമോക്ഷം തുടങ്ങിയ കൃതികൾ. ഇവയിൽ ഒടുവിന്റെ സരസ്വതീപ്രസാദം അതിന്റെ പരിപൂർണ്ണാവസ്ഥയിൽ പ്രകാശിക്കുന്നു. പ്രത്യേകിച്ചും ചണ്ഡാലീമോക്ഷത്തിൽ അദ്ദേഹമെഴുതിയ നാലാംസർഗ്ഗം അമൃതമയംതന്നെ. ഒടുവിന്റെ ദേവീസ്തോത്രങ്ങളും നന്നായിട്ടുണ്ടു്. ഇവയ്ക്കുപുറമേ ഹനുമാൻ, സാരജ്ഞൻ തുടങ്ങിയ അനേകം വ്യാജനാമങ്ങളിൽ അദ്ദേഹം ഇതര കവികളിൽ പലരുമായി പത്രരങ്ഗങ്ങളിൽ നർമ്മകലഹം നടത്തീട്ടുണ്ടു്. കവിരാമായണം സംബന്ധിച്ചു മുല്ലൂർ എസ്. പത്മനാഭപ്പണിക്കരുമായി നടത്തിയ വിവാദത്തിൽ സ്വീകരിച്ച പേരാണു് ഹനുമാൻ. താല്ക്കാലികമായ ഒരു വിനോദത്തിനുവേണ്ടിമാത്രമാണു് അത്തരത്തിലുള്ള മാർഗ്ഗങ്ങളിൽക്കൂടി അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചതു്. അല്ലാതെ പരിശുദ്ധഹൃദയനായ അദ്ദേഹത്തിനു് ആരോടും വിരോധമുണ്ടായിട്ടല്ല. ഇനി ഒടുവിന്റെ കവിതാരീതി എന്തെന്നു ചില ഉദാഹരനങ്ങൾകൊണ്ടു സ്പഷ്ടമാക്കാം.
കുംഭകോണയാത്ര
ശാർദ്ദൂലവിക്രീഡിതത്തിൽ നൂറ്റൊന്നു ശ്ലോകങ്ങൾ അടങ്ങിയ കുംഭകോണയാത്രയെ ഒടുവിന്റെ പ്രഥമഗണനീയമായ കാവ്യമായി അങ്ഗീകരിക്കുന്നതിൽ അപാകമില്ല. വെണ്മണിഅച്ഛന്റെ രാമേശ്വരയാത്ര മുതൽ പലരും യാത്രാവർണ്ണനാത്മകങ്ങളായ പദ്യഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും പ്രസ്തുതകൃതി അവയെയെല്ലാം അതിശയിക്കുന്നു. തന്റെ ശ്വശൂരൻ അനന്തൻനായർ 1084-ൽ കുംഭകോണം സബ്ജഡ്ജിയായിരുന്നപ്പോൾ അദ്ദേഹത്തെ സന്ദർശിച്ചതിനേയും അവിടെ ഏതാനും ദിവസം താമസിച്ചതിനേയും കുറിച്ചാണു് കവി അതിൽ വിവരിച്ചിരിക്കുന്നതു്. രണ്ടു ശ്ലോകങ്ങൾ നോക്കുക.
“അച്ഛിന്നം കരശക്തിയാലെ മലയാളത്താർ കൃഷിക്കർകളു–
ക്കിച്ഛിക്കിന്റപടിക്കു നീരുതവിചെയ്യാമൽത്തപിക്കുൻറ്റീർ;
സ്വച്ഛിദ്രപ്പണിയെങ്കളണ്ടെ നടവാതെന്നോതി മാർത്താണ്ഡനെ–
പ്പുച്ഛിക്കുംപടി പച്ചയോടു തലയിട്ടാട്ടുന്നു നെല്ലദ്ദിശി.”
“മാമാങ്കക്കുളമുണ്ടതിന്നരികിലായ്ബ്ബാലാമണിപ്പെണ്ണുതൻ
കാമാങ്കക്കളമെന്നപോലെ വിലസും വന്മേടയുണ്ടത്ഭുതം;
ശ്രീമാനാദ്യമുരച്ചതിൽസ്സുകൃതസമ്പൂർത്തിക്കു മുങ്ങുന്നു; തൻ
ശ്രീമാനാദ്യമിളച്ചു മൂഢനപരേ മുങ്ങിക്കുഴങ്ങുന്നുതേ.”
ഒരു പോലീസ് ഇൻസ്പെക്ടരുടെ വധം:
“‘വന്നില്ലാ മൂപ്പരെന്തോ കഥ’ ‘വരുമുടനേ’
‘തന്റെയീയൊച്ച’ ‘യങ്ങോർ’
തന്നില്ലേ വേണ്ടൊരക്കല്പന?’‘തടിമടലൻ
കൂർക്കമായ് പോർക്കുപോലെ’
‘നന്നിത്തക്കം’ ‘വിളക്കെന്തിനു?’ ‘ശനിയെയുണ–
ർത്തേണ്ട’ ‘വാൾ കയ്യിലില്ലേ?’
എന്നിത്ഥം ഹന്ത! പൊല്ലീസ്പ്രജകൾ കുശുകുശെ–
പ്പേശിനാരത്തരത്തിൽ.”
ഇൻസ്പെക്ടർ പണസ്സഞ്ചിയോടുകൂടി ഒരു പാന്ഥനെ സ്റ്റേഷനിൽ അടച്ചു് അയാളെ വധിക്കുവാൻ അനുചരന്മാർക്കു് ആജ്ഞ നൽകുന്നു. പാന്ഥൻ അവിടെനിന്നു തെറ്റി; ഇൻസ്പെക്ടർ മുൻകൂട്ടി വന്നു് ആ മുറിയിലുള്ള കട്ടിലിൽക്കിടന്നുറങ്ങുന്നു; പോലീസുകാർ പാന്ഥനാണെന്നു തീർച്ചപ്പെടുത്തി ആ ഉദ്യോഗസ്ഥന്റെ തല വീശുന്നു. ഇതാണു് കഥ.
മദിരാശി കടൽക്കര
പച്ചമലയാലത്തിൽ കവി രചിച്ചിട്ടുള്ള ഈ കൃതിയിൽ ഇരുപത്തിമൂന്നു ശ്ലോകങ്ങളേ ഉള്ളു എങ്കിലും അവ ഓരോന്നും വിശിഷ്ടമാണു്.
“വെടിപ്പൊടുമുടുപ്പുമാ വലിയ തൊപ്പിയും നാൾക്കുനാൾ
വടിക്കുമൊരു താടിയും തിരുകിവെച്ച മേൽമേശയും
കടിച്ചോരു ചുരുട്ടുമായ് വടികൾ വീശി വന്നെത്തിനാർ
ചൊടിപ്പൊടു ചെറുപ്പമാം ധ്വരകൾ നൂറുനൂറ്റൻപതായ്.”
അന്തർജ്ജനത്തിന്റെ അപരാധം
ഇതു വടക്കാഞ്ചേരിക്കു സമീപമുള്ള ഒരു നമ്പൂരിയില്ലത്തെ അടുക്കളദോഷത്തെക്കുറിച്ചുള്ള വിവരണമാണു്.
“ഊക്കിട്ടശോകവിശിഖൻ ശരമാരി പെയ്തു
ലാക്കിൽപ്പെടുത്തിയൊരുപാടു ജനത്തെയെന്നാൽ
ചാക്കിന്നു നോക്കി മരുവും ബഹുവമ്പനാകു–
‘മോക്കി’ദ്വിജന്റെ കഥയാണിതിൽവച്ചു കഷ്ടം.”
“വേദംവഴിക്കുമഥ ശാസ്ത്രവഴിക്കുമെന്തു
വാദം ഭവിക്കിലുമൊഴിപ്പതി’നോക്കി’ വേണം;
കാദംബിനീകബരിയാൾക്കവനെത്തൊടാനായ്
ഖേദം ഭവിച്ചതൊരു പദ്യമുരച്ചൊഴിച്ചു.”
ചണ്ഡാലീമോക്ഷം
താഴെക്കാണുന്ന രണ്ടു ശ്ലോകങ്ങൾ ചണ്ഡാലിയുടെ രൂപവർണ്ണനത്തിൽപ്പെട്ടതാണു്.
“കറുകറനെയിരുണ്ടിരുട്ടുഭൂതം
പെറുമൊരു നൂതനമായ പൈതൽപോലെ
തുറുകവികൾ, പതിമൂക്കു, നല്ല വയ്ക്കോൽ
ത്തുറുവയ, റിത്തരമാണു വേഷഘോഷം.
ഇരുമിഴികളുമില്ല; മെയ്യിലെല്ലാ–
മൊരു വിരലിൻകനമുണ്ടു കുഷ്ഠബീജം;
പെരുമുറ കരയും കിടാവജസ്രം
പുരുദുരിതപ്പുളിനീർ പൊതിഞ്ഞപോലെ.”
അവളുടെ പൂർവ്വജന്മത്തിലേയും ഇഹജന്മത്തിലേയും അവസ്ഥാന്തരം വർണ്ണിക്കുന്ന ഘട്ടത്തിലുള്ളതാണു് ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ.
“കഴുകി മിനുസമാക്കി മുൻപു പച്ച–
പ്പുഴു പനിനീരൊടണിഞ്ഞ കൊങ്കയുഗ്മം
കഴുകിനവസരം വരായ്കമൂലം
പുഴു, പനി, നീരിടചേർന്നു തത്തിടുന്നു.
ഹിതമെഴുമൊളിപുരുഷൻ വരുമ്പോൾ
കതകിനുവെച്ചൊരു സാക്ഷയാശു നീക്കാൻ
ഉതകിന വിരലൊക്കെയറ്റു ചോര–
പ്പത ചലമൊത്തൊഴുകുന്നമട്ടിലായി.
ഒളിവരനനുവേലമാസ്വദിക്കും
തളിർമൃദുവാം ചോരിവായ്ക്കിദാനീം.
ഒളിമുഴുവന വ്രണത്തിൽ–
ക്കളിയെഴുമീച്ചകളാർത്തടുത്തിടുന്നു.
വിടുവിടരെ വഴിക്കുവെച്ചു കണ്ടാൽ–
ച്ചടുലത പൂണ്ടു കളിച്ച ചാരുനേത്രം
കടുതരദുരിതക്കഠാരി കേറ്റി–
പ്പടുകുഴിയായ്പ്പാരമേഷ്ഠി തീർത്തു പണ്ടേ.”
അജാമിളമോക്ഷം
ചുവടേ കാണുന്നതു യമഭടന്മാരെപ്പറ്റിയുള്ള വർണ്ണനമാണു്.
“വട്ടക്കണ്ണിട്ടുരുട്ടിത്തീക്കട്ട ചുറ്റും പറപ്പിച്ച
കട്ടിത്തിങ്കൾ വടിവാർന്ന ദംഷ്ട്രങ്ങൾ കാട്ടി;
അസ്ഥിമാല കുടൽമാല മസ്തകങ്ങൾ കോർത്ത മാല–
യിത്തരങ്ങൾ ചാർത്തീട്ടുള്ള കഴുത്തിട്ടാട്ടി;
പാറയെക്കാൾ കട്ടികൂടികാറിനേക്കാൾക്കറുപ്പുള്ള
ഘോരമെയ്യിൽച്ചോരവസ്ത്രം ചേരവേ ചുറ്റി;
ദണ്ഡമോങ്ങിശ്ശൂലം നീട്ടി വണ്ണമേറും പാശം വീശി–
ച്ചണ്ഡമാമിരിമ്പുലക്ക ചുഴറ്റിക്കാട്ടി;
ദന്തിസംഹവ്യാഘ്രാദിയാം ജന്തുക്കലെക്കുത്തിക്കോർത്ത
കുന്തമാകാശത്തിൽ മുട്ടുംപന്തിയായ്പ്പൊക്കി;
തീമയയായ് വായിൽനിന്നു ധൂമമേറ്റം വമിച്ചയ്യോ!
ധൂമകേതുക്കളെപ്പോലെ ഭീമമൂർത്തികൾ
പൊട്ടിച്ചിരിച്ചായുധങ്ങൾ തട്ടിമുട്ടിശ്ശബ്ദം കൂട്ടി–
ക്കെട്ടിക്കൊണ്ടുപോവാനവർ വട്ടവുംകൂട്ടി.”
മറ്റു കൃതികളെപ്പറ്റി പ്രത്യേകമായി ഒന്നും പ്രസ്താവിക്കുന്നില്ല. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ഷഷ്ടിപൂർത്തിസ്സംബന്ധിച്ചു നിർമ്മിച്ചതാണു് ലക്ഷ്മീവിലാസം. കല്യാണീകല്യാണത്തിൽ ഒരു നായർതറവാട്ടിൽ അമ്മാവനും മരുമകനും തമ്മിലുണ്ടായ സ്വൈരക്കേടിനെ ചിത്രീകരിച്ചിരിക്കുന്നു. ഹൂണഭാഷാപ്രണയികളായ സദസ്യരുടെ രുചിക്കുതക്കവണ്ണം നാലു രങ്ഗങ്ങൾമാത്രം ഉൾക്കൊള്ളിച്ചാണു് ആ രൂപകം എഴുതിയിരിക്കുന്നതു്.
പങ്കീപഞ്ചകം
ഇതിലെ ഒരു ശ്ലോകത്തിലേക്കുകൂടി വായനക്കരുടെ ശ്രദ്ധയെ ആകർഷിക്കാം.
“തങ്കക്കണ്ണാടി നോക്കിത്തലമുടിയെ വക–
ത്തിട്ടു കയ്യാലൊതുക്കി–
ത്തിങ്കൾക്കീറൊത്ത നെറ്റിത്തടമതിലഴകിൽ–
ക്കുങ്കുമപ്പൊട്ടു കുത്തി
കൊങ്കക്കണ്ണൊന്നു നോക്കിജ്ഝടിതി തല കുലു–
ക്കുമ്പൊൾ മാർഗ്ഗത്തിൽനിന്നോ–
രെങ്കൽക്കണ്ണിട്ടടിച്ചോരടി ബഹുകഠിനം
പങ്കി! പങ്കേരുഹാക്ഷി!”
കഥാകാരൻ
1066-ാമാണ്ടു മുതല്ക്കാണു് ഭാഷയിൽ ചെറുകഥകൾ പ്രസിദ്ധീകൃതങ്ങളായതെന്നു തോന്നുന്നു. സി. പി. അച്യുതമേനോന്റെ വിദ്യാവിനോദിനിയിൽ പ്രകാശിതമായ ‘വാസനാവികൃതി’ ഒരപസർപ്പകകഥയാണു്. അതിനെത്തുടർന്നു ‘മേനോക്കിയെക്കൊന്നതാരാണു്’, ‘ദ്വാരക’, ‘പാതാളരാജാവു്’ (വേങ്ങയിൽ കുഞ്ഞിരാമൻനായർ) ‘എന്റെ ആദ്യത്തെ പീസ്’ മുതലായ കഥകളും ആ മാസികവഴിക്കുതന്നെയാണു് പുറപ്പെട്ടതു്. ഭാഷാപോഷിണി മാസികയായി 1073-ൽ പ്രചരിച്ചുതുടങ്ങിയപ്പോൾ അതിലും ചില ചെറുകഥകൾ ഉദയംചെയ്തു. എന്നാൽ നല്ല ചെറുകഥകൾ മാത്രമേ പ്രസിദ്ധപ്പെടുത്താവൂ എന്ന നിഷ്കർഷ രസികരഞ്ജിനിയിലാണു് ഇദംപ്രഥമമായി പ്രത്യക്ഷീഭവിച്ചതു്. സാമുദായികച്ഛായയിൽ ആദ്യമായി കഥകൾ എഴുതിത്തുടങ്ങിയതു് ഒടുവാണു്. പാത്രസൃഷ്ടിയിലും ആഖ്യാനരീതിയിലും അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല.ശോകാന്തങ്ങളല്ല അദ്ദേഹത്തിന്റെ കഥകൾ എന്നുള്ളതുകൊണ്ടുമാത്രം അവയ്ക്കു് അപകർഷം കല്പിക്കുന്നതു ശരിയല്ല. അക്കാലത്തെ സഹൃദയന്മാരെ ചില വിശേഷ സംഭവങ്ങൾ വിവരിച്ചു് വിനോദിപ്പിക്കുന്നതിൽക്കവിഞ്ഞു് അന്നത്തെ ചെറുകഥാകാരന്മാർക്കു് ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. ഒടുവിന്റെ കഥകൾക്കു ചില വൈകല്യങ്ങൾ ഇല്ലാതില്ല. എന്നാൽ അന്നു് ആ ഇനത്തിലുള്ള സാഹിത്യം അത്ര മാത്രമേ വികസിച്ചിരുന്നുള്ളു എന്നു നാം ഓർമ്മിക്കേണ്ടതാണു്. എട്ടധ്യായത്തിലുള്ള മാലതി എന്ന കഥയാണു് ഏറ്റവും ദീർഘം. കല്യാണിക്കുട്ടി, ജാനു, നാരായണിക്കുട്ടി, കേളുണ്ണി മൂപ്പിൽനായർ എന്നിവ സമുച്ചയിച്ചു ‘നാലു കഥകൾ’ എന്നപേരിൽ ഒരു പുസ്തകം മുദ്രാപിതമായിട്ടുണ്ടു്. സരോജിനീഭായി, വിചാരം തെറ്റി, ഒരു രാത്രി, സത്യം തെളിഞ്ഞു, കൗമുദി മുതലായി വേറെയും പല കഥകൾ ഒടുവു് ഓരോ അവസരത്തിൽ എഴുതീട്ടുണ്ടു്. അവ അക്കാലത്തെ മാസികകളിൽ മറഞ്ഞുകിടക്കുന്നു. വേങ്ങയിൽ നായനാരുടെ അടുത്ത അനന്തരഗാമിയായി ഒരു കാഥികനെന്ന നിലയിൽ ഭാഷാസാഹിത്യമണ്ഡലത്തിൽ രങ്ഗപ്രവേശം ചെയ്തതു് അദ്ദേഹമായിരുന്നു.
ഇതരപ്രവർത്തനങ്ങൾ
രാമരാജനെന്ന പത്രം ഒരു കൊല്ലത്തോളം ഉൽക്കൃഷ്ടമായ രീതിയിൽ ഒടുവു് തിരുവനന്തപുരത്തു പഠിക്കുമ്പോൾ നടത്തിക്കൊണ്ടിരുന്നുവെന്നു സൂചിപ്പിച്ചുവല്ലോ. മലയാളമനോരമയെ അനുകരിച്ചു് അതിൽ ഒരു കവിതാപങ്ക്തി ഏർപ്പെടുത്തി അതിൽ പല കവികളെക്കൊണ്ടും ശ്ലോകങ്ങൾ എഴുതിച്ചിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ രാജാ കേശവദാസൻ തുടങ്ങിയ കൃതികളെപ്പറ്റി വിജ്ഞേയങ്ങളായ നിരൂപണങ്ങളും ആ പത്രത്തിൽത്തന്നെ പ്രസിദ്ധീകരിച്ചു. സാഹിത്യകാരന്മാരെ രാമരാജൻ അത്യന്തം ആകർഷിച്ചു. പത്രലേഖകൻ എന്ന നിലയിലും അദ്ദേഹത്തിനു സ്പൃഹണീയമായ ഒരു സ്ഥാനമുണ്ടായിരുന്നു. ‘കോരപ്പപ്രഭു’ എന്ന പേരിൽ ആദ്യന്തം ഫലിതമായി കൊച്ചി രാജ്യകാര്യങ്ങളെപ്പറ്റി അദ്ദേഹം എഴുതിയിരുന്ന ലേഖനപരമ്പരകൊണ്ടു മനോരമയുടെ പ്രചാരം സാമാന്യമൊന്നുമല്ല വർദ്ധിച്ചതു്. തത്തുല്യനെന്നു പറയാവുന്ന ഒരു ലേഖകൻ ആ പത്രത്തിനു കെ.സി.നാരായണൻനമ്പിയാർ മാത്രമായിരുന്നു.
52.7ശീവൊള്ളി നാരായണൻനമ്പൂരി (1044–1081)
ജനനവും വിദ്യാഭ്യാസവും
നാരായണൻനമ്പൂരി തിരുവിതാംകൂറിൽ പറവൂർതാലൂക്കു് അയിരൂർപകുതി വയലാദേശത്തു ശീവൊള്ളി വടക്കേടത്തു മഠത്തിൽ ഹരീശ്വരൻ നമ്പൂരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും തൃതീയപുത്രനായി 1044-ാമാണ്ടു ചിങ്ങമാസം 24-ആംനു കാർത്തികനക്ഷത്രത്തിൽ ജനിച്ചു. ശീവൊള്ളി എന്നതു ശിവംപള്ളിയുടെ ഒരു സങ്കുചിതരൂപമാണു്. “ശിവംപള്ളിയെന്നാലംബിക്കുമതിന്നു പേർ” എന്നു കവി തന്നെ ആ വസ്തുത ഒരെഴുത്തിൽ വ്യക്തമാക്കീട്ടുണ്ടു്. ശിവംപള്ളി ഇല്ലത്തു ജനിച്ചതിനാൽ ‘ശിവൻ’ എന്നും കവിയെ വിളിക്കാറുണ്ടായിരുന്നു. “മാനംചേർന്നമരും മഹാകവി ശിവൻ നാരായണൻ” എന്നു ദുസ്പർശാ നാടകത്തിൽ ഒരു പ്രസ്താവനയുണ്ടു്. മലയാറ്റൂർ മുരിയാടത്തു നമ്പിയാരോടു് 1053 മുതൽ 1058 വരെ സംസ്കൃതം പഠിച്ചു കാവ്യനാടകാദികളിൽ പാണ്ഡിത്യം സമ്പാദിച്ചു. കവിതാവാസന ജന്മസിദ്ധമായിരുന്നതിനാൽ എട്ടാമത്തെ വയസ്സിൽത്തന്നെ ശ്ലോകങ്ങൾ രചിച്ചുതുടങ്ങി. പിന്നീടു തൃപ്പുണിത്തുറയ്ക്കു പോയി കൊച്ചുണ്ണിത്തമ്പുരാന്റേയും നടുവത്തച്ഛന്റേയും ഗുരുനാഥനായ എളേടത്തു തൈക്കാട്ടു് ഇട്ടീരിമൂസ്സതിനോടു വൈദ്യശാസ്ത്രം നിഷ്കർഷിച്ചു പഠിക്കുകയും ആ ഭിഷഗ്വരനോടുകൂടി പല സ്ഥലങ്ങളിലും സഞ്ചരിച്ചു് ആ വിദ്യയിൽ പര്യാപ്തമായ പ്രായോഗിക വിജ്ഞാനം നേടുകയും ചെയ്തു. “രവിവിമലാകാരൻ” എന്നു് അദ്ദേഹത്തെ ദുസ്പർശാനാടകത്തിൽ വന്ദിച്ചിട്ടുണ്ടു്. കുറേ ജ്യോത്സ്യം ബാല്യത്തിൽത്തന്നെ പഠിച്ചിരുന്നു. അതിനുപുറമേ ചെപ്പടിക്കളിയും ചിത്രമെഴുത്തുംകൂടി കാലാന്തരത്തിൽ അഭ്യസിക്കുകയുണ്ടായി. കർണ്ണാടകം, ഇംഗ്ലീഷ് മുതലായി വേറെയും ചില ഭാഷകൾ ഗ്രഹിച്ചു.
അനന്തരജീവിതം
വൈദ്യനായിരുന്നു ശീവൊള്ളിയുടെ ജീവിതവൃത്തി. 1070-ൽ സ്വദേശത്തേയ്ക്കു പോന്നു. 1071 മേടത്തിൽ അതിനു സമീപമുള്ള വരിക്കശ്ശേരി കുഞ്ചിയമ്മയെ വിവാഹം ചെയ്തു. 1072 വൃശ്ചികം 1-ആംനു അയിരൂരിൽ ഒരു വൈദ്യശാല സ്ഥാപിച്ചു് അതു യാവജ്ജീവം വിജയപ്രദമായ രീതിയിൽ നടത്തി. ശീവൊള്ളിക്കു വൈദ്യനെന്ന നിലയിൽ കേരളത്തിലും വിദേശങ്ങളിലും വലിയ പ്രശസ്തിയാണുണ്ടായിരുന്നതു്. 1078 കന്നിയിൽ അമ്മ മരിച്ചു. അർബുദമായിരുന്നു (Internal Tumour) കവിയുടെ മരണത്തിനു ഹേതുവായ വ്യാധി. ആ വ്യാധിക്കു നാലഞ്ചുകൊല്ലം ചികിത്സിച്ചതിൽ യാതൊരു ഫലവും കാണായ്കയാൽ 1081 വൃശ്ചികം 7-ആംനു മദിരാശിക്കു പോകുകയും അവിടെ ആസ്പത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായി 15-ആംനു ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. മരിക്കുന്നതിനു് അല്പസമയം മുമ്പു ജ്യേഷ്ഠൻ കേശവൻനമ്പൂരിയെ ഏൽപിക്കുന്നതിനു് എഴുതിക്കൊടുത്ത അധോലിഖിതമായ ശ്ലോകം പ്രസിദ്ധമാണു്.
“കിം മേ സ്വർഗ്ഗേണ യസ്മാൽ പതതി ഹരിഹയോ–
പ്യാത്മകർമ്മാനുവൃത്ത്യാ;
കിംവാ സത്യാദിലോകൈർഭുവനവിലയനേ
യേപി നാശം വ്രജന്തി;
യന്നിത്യം നിസ്തമസ്കം വിലസതി പുനരാ–
വൃത്തിഹീനം പദം തദ്
ബ്രഹ്മധ്യാനാവദഗ്ദ്ധാഖിലകലുഷചയോ
യാമി സർവം വിഹായ.”
കവിതാരീതി
ദ്രോണാചാര്യർക്കു് ഏകലവ്യൻ എന്നപോലെ വെണ്മണി മഹൻനമ്പൂരിപ്പാട്ടിലേക്കു് ഒരു വിനീതശിഷ്യൻ എന്ന നിലയിൽ നേരിട്ടുള്ള പരിചയം കുറവാണെങ്കിലും വളർന്നുയർന്ന ഒരു കവിയാണു് ശീവൊള്ളി. പല വിഷയങ്ങളിലും അവർക്കു തമ്മിൽ സാദൃശ്യമുണ്ടു്. നിരങ്കുശമായ ഫലിതപ്രയോഗം, മനോമോഹനമായ രചനാസമ്പ്രദായം, ആന്തരമായ ഭാവത്തെക്കാൾ ബാഹ്യമായ രൂപത്തെ ചിത്രണംചെയ്യുന്നതിന്നുള്ള വൈഭവം, ആരംഭിച്ച അനേകം കൃതികൾ അവസാനിപ്പിക്കാതെ ഇരിക്കത്തക്ക മനോവൃത്തി ഇവയിൽ ആ ആചാര്യന്റെ അനുയായിതന്നെയാണു് നമ്മുടെ കവി. അസ്ഥാനത്തു ഫലിതം തട്ടിവിടുന്നതിൽ അദ്ദേഹം ചില അവസരങ്ങളിൽ ഗുരുവിനേയും അതിശയിക്കുന്നുണ്ടു്. ഹാസ്യം, ബീഭത്സം എന്നീ രസങ്ങൾ വർണ്ണിക്കുന്നതിനാണു് അദ്ദേഹത്തിനു് അധികം നൈപുണ്യം. ആദ്യകാലത്തു മദനകേതനചരിതവും മറ്റും എഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു സാമാന്യകവി എന്ന നിലയ്ക്കേ അദ്ദേഹത്തെ പരിഗണിക്കുവാൻ സാധിച്ചിരുന്നുള്ളു. പിന്നീടു പെട്ടെന്നു് അത്ഭുതാവഹമായ ഒരു കയറ്റം അദ്ദേഹത്തിൽ ഭാവുകന്മാർ കണ്ടു. മലബാറിൽ നിന്നു പ്രചരിച്ചുകൊണ്ടിരുന്ന കേരളചന്ദ്രികയിൽ ശ്ലോകങ്ങൾ എഴുതിത്തുടങ്ങിയതുമുതല്ക്കാണു് അതു പ്രസ്പഷ്ടമായതു്. സാരോപദേശശതകംകൊണ്ടു തനിക്കു ലഭിച്ച നൂതനസ്ഥാനം അദ്ദേഹം ഉറപ്പിച്ചു; അതിന്റെ നിർമ്മിതി 1072-ലായിരുന്നു. ‘ഒരു കഥ’യിലെ ചില ശ്ലോകങ്ങളുടെ ശബ്ദമാധുര്യം അന്യാദൃശമാണെന്നു മാത്രമേ പറയേണ്ടതുള്ളു. അർത്ഥചമൽക്കാരമുള്ള പദ്യങ്ങൾ കുറയും. ശീവൊള്ളി വളരെയൊന്നും എഴുതീട്ടില്ല. പക്ഷേ, എഴുതീട്ടുള്ളതുകൊണ്ടുതന്നെ അദ്ദേഹത്തിനു സാഹിത്യലോകത്തിൽ ശാശ്വതമായ പ്രതിഷ്ഠ സിദ്ധിച്ചിട്ടുണ്ടു്. ഓരോ കൊല്ലം ചെല്ലുംതോറും അദ്ദേഹത്തിന്റെ കവിത ഓരോ പടവു് ഉയരുകയായിരുന്നു. 37-ാമത്തെ വയസ്സിൽ മരിച്ചില്ലെങ്കിൽ ഇന്നു കാണുന്നവയെക്കാൾ അത്യധികം ഉൽകൃഷ്ടങ്ങളായ കൃതികൾ അദ്ദേഹത്തിനു നിർമ്മിക്കുവാൻ കഴിഞ്ഞിരുന്നേനേ.
കൃതികൾ
ശീവൊള്ളിയുടെ പ്രധാന കൃതികൾ (1) മദനകേതനചരിതം, (2) സാരോപദേശശതകം (1072), (3) ദാത്യൂഹസന്ദേശം (1072), (4) ഒരു കഥ (1074), (5) ദുസ്പർശാനാടകം (1075), (6) ഘോഷയാത്ര ഓട്ടൻതുള്ളൽ (1073-ലും 1078-ലും) ഇവയാണു്. ഈ കൃതികളിൽ പത്തുശ്ലോകങ്ങൾ മാത്രം അടങ്ങിയ സാരോപദേശവും, ഇരുപതു ശ്ലോകങ്ങളിൽ കൂടുതലില്ലാത്ത ദാത്യൂഹസന്ദേശവുമേ സമ്പൂർണ്ണങ്ങളായിട്ടുള്ളു. ബാക്കിയെല്ലാം അസമഗ്രങ്ങളാണു്. മദനകേതനചരിതം കൊടിയ വിരഹത്തെ അനുസരിച്ചു് എഴുതുവാൻ തുടങ്ങിയ ഒരു പഴയ കഥയാണു്. 142 ശ്ലോകങ്ങൾ മാത്രമേ അതിൽ കവി രചിച്ചിട്ടുള്ളു. സുപ്രസിദ്ധമായ സാരോപദേശശതകം സന്മാർഗ്ഗപ്രതിപാദകമാണു്. ദാത്യുഹസന്ദേശത്തിൽ ഒരു “കിഴവച്ചാലിയച്ചാർ” പാലപ്പിള്ളിമലങ്കാട്ടിൽനിന്നു കൊടുങ്ങല്ലൂരിൽ താമസിക്കുന്ന തന്റെ “ചാലിയപ്പെണ്കിടാ”വിനു് ഒരു നത്തു മുഖേന അയയ്ക്കുന്ന സന്ദേശമാണു് വിഷയം. സന്ദേശ കാവ്യങ്ങളെ പൊതുവേ അവഹേളനം ചെയ്യുന്നതിനുവേണ്ടിയാണു് ശീവൊള്ളി ആ കാവ്യം നിർമ്മിച്ചതു്. ആ ഉദ്ദേശം വേണ്ടപോലെ ഫലിച്ചിട്ടുമുണ്ടു്. ബീഭത്സമാണു രസം. ‘ഒരു കഥ’ ഭൂതിഭൂഷചരിതത്തിന്റെ രീതി പിടിച്ചു് എഴുതീട്ടുള്ളതാണു്. ഭൂതിഭൂഷചരിതത്തിൽ ഒരു ദീർഘമായ പീഠികയുള്ളതുപോലെ അതിലുമുണ്ടു്. കനകാകുരമെന്ന പട്ടണത്തിൽ ധനശേഖരൻ എന്നൊരു രാജാവുണ്ടായിരുന്നു എന്നാണു കഥാഭാഗത്തിന്റെ ആരംഭം. അതു പൂർത്തിയാക്കാത്തതു നന്നായി. വാരിയേടത്തു രാമൻനമ്പൂരി യമരാജധാനി കണ്ടു തിരിയെ വരുന്നതാണു് പീഠികയിലെ പ്രതിപാദ്യം. അതു വളരെ സരസമായിട്ടുണ്ടു്. ദുസ്പർശാനാടകം എഴുതിയതു നാടകങ്ങളെ പൊതുവെ അപഹസിക്കുന്നതിനാണു്. മണ്ഠനായി അമ്പലത്തിലെ അടിച്ചുതളിക്കാരി ദുസ്പർശ (കൊടുത്തുവ) നായിക; ആനക്കാരൻ ഭല്ലാതകൻ നായകൻ; കരിങ്കുറിഞ്ഞിയും പെരുങ്കുറുമ്പയും സഖിമാർ; തുവരകൻ വയസ്യൻ-ഇങ്ങനെയാണു് പാത്രങ്ങൾ. വിരഹിണിയായ നായികയെ മുൻപറഞ്ഞ രണ്ടു തോഴിമാരുംകൂടി ചാണകത്തിൽ മുക്കിയ പാളവിശറികൊണ്ടു വീശുന്നു. ദുസ്പർശ പാളമുറിയിൽ കരിക്കഷണംകൊണ്ടു പ്രിയതന്റെ ചിത്രം വരയ്ക്കുന്നു. കവിയുടെ പേർതന്നെ ‘ചിത്തേത്തു് അറപ്പൻ’ എന്നാണുപോലും.ബീഭത്സമാണു് അങ്ഗിയായ രസം; ഹാസ്യം അങ്ഗവും. ഹാസ്യവിഡംബനമല്ല കവി പ്രധാനമായി ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു. ഭാഷാപദങ്ങളിൽ സംസ്കൃതപ്രത്യയങ്ങൾ ചേർക്കുന്നതു ശീവൊള്ളിക്കു വളരെ അരോചകമാണെന്നു് അനേകം പദ്യങ്ങളിൽ കാണിച്ചിരിക്കുന്നു. മൂന്നാമങ്കം പകുതിയിൽവെച്ചു് ഈ കൃതി മുറിഞ്ഞുപോകുന്നു. ഘോഷായാത്ര ഓട്ടൻതുള്ളലിൽ കുഞ്ചൻനമ്പിയാരുടെ പാദമുദ്രകളെ പിൻതുടരുകയും ആ ഉദ്യമത്തിൽ കുറേയെല്ലാം വിജയം നേടുകയും ചെയ്തിരിക്കുന്നു. ദുര്യോധനൻ പാണ്ഡവസന്നിധിയിലേക്കു ഘോഷയാത്രയായി പുറപ്പെടുന്നതുവരെയുള്ള കഥാംശമേ കവി വർണ്ണിച്ചിട്ടുള്ളു. ശീവൊള്ളിയുടെ എഴുത്തുകൾ, മുക്തകങ്ങൾ, സമസ്യാപൂരണങ്ങൾ മുതലായവയ്ക്കുള്ള ആസ്വാദ്യത അല്പമൊന്നുമല്ല; സംസ്കൃതത്തിൽ കവനംചെയ്യുന്നതിനും കവിക്കു സാമാന്യപരിചയമുണ്ടായിരുന്നു. ആ ഭാഷയിൽ, (7) 1064-ൽ മൂകാംബിസ്ഥലമാഹാത്മ്യവും, (8) 1074-ൽ പാർവതീവിരഹം കാവ്യവും രചിച്ചു. അവയ്ക്കു വൈശിഷ്ട്യമൊന്നും കല്പിക്കുവാനില്ല. അവകൂടാതെ അതേ രീതിയിൽ ദേവീമാഹാത്മ്യം (കോലേശ്വരീമാഹാത്മ്യം) എന്നൊരു കൃതിയും ഇരുപതു ദശകങ്ങളിൽ നിർമ്മിച്ചിട്ടുണ്ടു്.
ചില ഉദാഹരണങ്ങൾ
ഇനി ശീവൊള്ളിയുടെ ഭാഷാകവിതയുടെ സ്വരൂപമെന്തെന്നു ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു പ്രദർശിപ്പിക്കാം.
യമഭടന്മാർ:
“കക്കിച്ചൻതാടി, ചെമ്പൻതലമുടി, തുറിയൻ–
കണ്ണു, മാക്കാച്ചിമൂക്കാ–
ക്കക്കപ്പല്ലാ, ക്കുരങ്ങിൻമുകർ, കയറു, വടി–
ക്കമ്പു, വൻകുമ്പചാട്ടം,
പൊയ്ക്കാലൻകാൽ, കരിങ്കാറെതിർനിറ, മിവ മേ–
ല്പട്ടുമേല്പട്ടുപോയോ–
രക്കോലം കണ്ടുപോയാലതു മതി ചുടല–
പ്പൊട്ടനും ഞെട്ടിവീഴും.”(ഒരു കഥ)
“ചിന്തൂരം തൊട്ടു, ചിന്തും പ്രഭയുടയ മണി–
ക്കോപ്പണി,ഞ്ഞാളിമാരോ–
ടെന്തോ ചെന്താമരക്കൺമുന ചെറുതു ചെരി–
ച്ചുച്ചരിച്ചും, ചിരിച്ചും,
ചെന്താരമ്പൻ ചെറുക്കുന്നതിനു ചെറുതിര–
ച്ചില്ലി ചിന്നിച്ചുമത്തൻ–
ചന്തിക്കെട്ടും ചലിപ്പിച്ചൊരു തരുണി വരും–
പിട്ടു നേരിട്ടു കണ്ടേൻ.”(ഒരു കഥ)
“ദായാദപുത്രഗൃഹഭൃത്യധനാഭിമാന–
ജായാദിയിൽക്കൊതി വളർക്കുമൊരിപ്രപഞ്ചം
മായാവിലാസമയമെന്നു മനസ്സിലായി–
പ്പോയാൽക്കഴിഞ്ഞു പുനരായതു പുല്ലുപോലെ.”
(സാരോപദേശശതകം)
“മദ്യച്ചാറിൻ മദമൊടൊരുനാൾ നമ്മളന്യോന്യമങ്ഗം
മർദ്ദിച്ചേന്തും മദനസമരത്തിങ്കൽ നീ തിങ്കളാസ്യേ!
വർദ്ധിച്ചീടും മണമൊടൊരധോവായു വിട്ടോരുനേരം
ഛർദ്ദിച്ചില്ലേ തവ തനുവിൽ ഞാൻ കള്ളകത്തുള്ളതെല്ലാം?”
(ദാത്യുഹസന്ദേശം)
“ഇരുപതു പട്ടിണി രണ്ടേകാദശി
മറുദിനമെഴുമുപവാസവുമായി
ഒരുമാസത്തിൽപ്പിറ്റേദ്ദിവസം
തരമായ്വന്നാലന്നേദ്ദിവസം
ഉരിയോ നാഴിയുഴക്കോ വീതം
വരിയോ കാട്ടുകിഴങ്ങോ കായോ
തരമായെന്നാൽത്തിന്നുന്നവരൊരു
ശരമേല്ക്കുമ്പോൾച്ചത്തുകിടക്കും.”(ഘോഷയാത്ര)
“സാധിച്ചോ സാധുചിന്താമണിമഹിതമഹാ–
മന്ത്രസാരം മുറയ്ക്കാ–
രാധിച്ചോ നീ നിതാന്തം തുഹിനകരകലാ–
ചൂഡകാന്താപദാന്തം,
ബോധിച്ചോ വെണ്മണിക്ഷ്മാസുരവരകവിതൻ
ബ്രഹ്മരക്ഷസ്സുകേറി–
ബ്ബാധിച്ചോ ബാധവിട്ടിങ്ങനെ കവിതയിലീ–
മട്ടു തേ കിട്ടിടുന്നു?”(ഒരു കവയിത്രിക്കു്)
“ആയതുപോലെ ഭവാനെന്നായതബുദ്ധേ!പിശുക്കനാണെങ്കിൽ
ആയതു മതി മതി; ഞാനീ വായ തുറന്നില്ല; മിണ്ടിയതുമില്ല.”
(മലയാളപത്രാധിപർക്കു്)
“ഇനിക്കുമില്ലത്തഖിലർക്കുമെന്മാ–
നിനിക്കുമില്ലത്തലൊരിത്തിരിക്കും;
തനിക്കുമാ തങ്കഗിരീന്ദ്രപീന–
സ്തനിക്കുമാതങ്കമതില്ലയല്ലീ?”(പി. രാമൻ ഇളയതിനു്)
“കാലാരാതി കനിഞ്ഞിടുന്നതുവരെക്കാളും തപംചെയ്തു തൽ–
ക്കോലംപാതി പകുത്തെടുത്തൊരു കുളിർകുന്നിന്റെ കുഞ്ഞോമനേ!
കാലൻവന്നു കയർത്തുനിന്നു കയറെൻ കാലിൽക്കടന്നിട്ടിടും–
കാലത്താക്കഴുവേറിതൻ കഥ കഴിക്കേണം മിഴിക്കോണിനാൽ”
(ദേവീസ്തുതി-മുക്തകം)
“കുന്നിക്കും കുറയാതെ കുന്നൊടു കുശുമ്പേറും കുചം പേറിടും
കുന്നിൻനന്ദിനി! കുന്ദബാണനു കുലക്കേസ്സൊന്നു പാസായതിൽ
ഒന്നാംസാക്ഷിണിയായ നീ കനിവെഴുംവണ്ണം കടക്കണ്ണെടു–
ത്തൊന്നെന്നിൽപ്പെരുമാറണേ!പെരുമനത്തപ്പന്റെ തൃപ്പെണ്കൊടി”
(ദേവീസ്തുതി)
വെള്ളം വെണ്ണീർ വിഷം വെണ്മെഴു വരകരിതോ–
ലാര്യവിത്താധിപൻ തൊ–
ട്ടുള്ളോരീ നൽക്കൃഷിക്കോപ്പുകളഖിലമധീ–
നത്തിലുണ്ടായിരിക്കേ
പള്ളിപ്പിച്ചയ്ക്കെഴുന്നള്ളരുതു പുരരിപോ!
കാടു വെട്ടിത്തെളിച്ചാ–
വെള്ളിക്കുന്നിൽക്കൃഷിച്ചെയ്യുക പണിവതിനും
ഭൂതസാർത്ഥം സമൃദ്ധം.”
“ശുദ്ധവിഢ്യാൻപറമ്പതിവനെന്നൊരു പേരു കിട്ടും”, “സ്വാധ്യായക്കിണ്ടികൊണ്ടാ വികൃതിയുടെ തലയ്ക്കൊന്നു താങ്ങിക്കൊടുത്തു”, “അരവിന്ദബാണകലഹാപ്പീസിൽ കമാനാപ്സരായ്”, “ജലരുഹാവാസന്റെ മാസംവരെ”, “കലാശം-കുന്തം പിടിച്ചു കുതികുത്തി മറിഞ്ഞുപോയി”, “ഉണ്ടൊരു വെറുംതെങ്ങെൻപുറം താങ്ങുവാൻ”, “ഓട്ടത്തിലരമാകാണി നോട്ടം കണ്ടു നടന്നു ഞാൻ” തുടങ്ങിയ അടക്കിയാലടങ്ങാതെ തുള്ളിച്ചാടുന്ന പൊടിക്കൈകളെപ്പറ്റി ഇവിടെ വിസ്തരിക്കുന്നില്ല. അക്കാര്യത്തിൽ അദ്ദേഹം ഒരു കുട്ടിവെണ്മണിമഹൻതന്നെ.
52.8തൃശ്ശൂർ തൈക്കാട്ടു നാരായണൻമൂസ്സതു് (1046–1083)
കുടുംബം
കേരളമെങ്ങും കേളികേട്ടിട്ടുള്ള അഷ്ടവൈദ്യകുടുംബങ്ങളിലൊന്നാണു് പഴനെല്ലിപ്പുറത്തുതൈക്കാടു്. ആ കുടുംബക്കാർ ആദ്യകാലത്തു താമസിച്ചിരുന്നതു ബ്രിട്ടീഷ് മലബാറിൽ എടക്കുളം തീവണ്ടിയാപ്പീസിനു സമീപമുള്ള പഴനെല്ലിപ്പുറം എന്ന സ്ഥലത്തായിരുന്നു 981-ാമാണ്ടു തീപ്പെട്ട കൊച്ചി ശക്തൻതമ്പുരാൻ അന്നത്തെ പഴനെല്ലിപ്പുറത്തു മൂസ്സതിനെ സ്വന്തം ആവശ്യങ്ങൾക്കായി തൃശ്ശൂരിൽ വരുത്തി താമസിപ്പിച്ചു. ആ വഴിക്കാണു് തൃശ്ശൂർ തൈക്കാട്ടു് എന്ന ഇല്ലപ്പേർ അവർക്കു സിദ്ധിച്ചതു്. ഇളയിടത്തു തൈക്കാടു് എന്നതു് മറ്റൊരു അഷ്ടവൈദ്യകുടുംബമാകുന്നു.
ചരിത്രം
നാരായണൻമൂസ്സതു തൃശ്ശൂർ തൈക്കാട്ടില്ലത്തിൽ 1046-ാമാണ്ടു കന്നിമാസത്തിൽ രോഹിണീനക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവായ വാസുദേവൻമൂസ്സതു് അയൂർവ്വേദത്തിലെന്നപോലെ തർക്കശാസ്ത്രത്തിലും നിഷ്ണാതനായിരുന്നു. അദ്ദേഹത്തിന്റെ കനിഷ്ഠസഹോദരന്മാരായ കുഞ്ഞുണ്ണിമൂസ്സതിനും പരമേശ്വരൻമൂസ്സതിനുമുള്ള ചികിത്സാപാടവവും ഒട്ടും കുറവായിരുന്നില്ല. അവർമൂന്നുപേരും 1049-ാമാണ്ടു മേടമാസത്തിൽ മസൂരിദീനത്താൽ മരിച്ചുപോയതിനാൽ ശിശുവായ നാരായണൻമൂസ്സതു കേവലം അനാഥനായിത്തീർന്നു. താനും തന്റെ ഒന്നരവയസ്സുമാത്രം പ്രായമുള്ള കനിഷ്ഠസഹോദരിയും മാതാവും പിതാമഹിയുമല്ലാതെ ഇല്ലത്തു വേറെ ആരും ഉണ്ടായിരുന്നില്ല. കുടുംബമോ ഋണബാദ്ധ്യതയിൽപ്പെട്ടു നട്ടംതിരിയുകയുമായിരുന്നു. ആ അശരണാവസ്ഥയിൽനിന്നു അവരെയെല്ലാം രക്ഷിച്ചതു അവരുടെ ബന്ധുവായ അന്നത്തെ പിലാമന്തോൾ മൂസ്സതായിരുന്നു. ആ മൂസ്സതു് 1078-ലാണു് മരിച്ചതു്. അദ്ദേഹം അവരെ സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടു പോയി നാരായണൻമൂസ്സതിന്റെ വിദ്യാഭ്യാസത്തിനുവേണ്ട ഏർപ്പാടു ചെയ്തു. ചേന്ത്രവാരിയർ എന്നൊരാളായിരുന്നു ബാലപാഠങ്ങൾ പഠിപ്പിച്ചതു്. പിന്നീടു് കുട്ടഞ്ചേരി അപ്ഫൻമൂസ്സതു ചില മഹാകാവ്യങ്ങളും ഉപനയനാന്തരം അഷ്ടാങ്ഗഹൃദയവും അഭ്യസിപ്പിച്ചു. 1056 മകരത്തിൽ മാതാവു മരിച്ചു. 1062-ാമാണ്ടു വയസ്കര ആര്യൻ നാരായണൻ മൂസ്സതിന്റെ പ്രഥമപുത്രിയെ പരിഗ്രഹിച്ചു തൈക്കാട്ടില്ലത്തു കൊണ്ടുപോയി കുടിവച്ചു. പിന്നീടു നാരായണൻമൂസ്സതു സ്വഗൃഹത്തിൽത്തന്നെ സ്ഥിരമായി താമസിച്ചു വൈദ്യവൃത്തിയിൽ ഏർപ്പെട്ടു. വളരെ വേഗത്തിൽ അദ്ദേഹത്തിനു കേരളത്തിലെ വിശിഷ്ടവൈദ്യന്മാരുടെ കൂട്ടത്തിൽ ഒരു സ്ഥാനം ലബ്ധമായി. അതോടുകൂടി ഒരു ശാസ്ത്രിയെ ഇല്ലത്തു താമസിപ്പിച്ചു് അലങ്കാരശാസ്ത്രഗ്രന്ഥങ്ങളും സിദ്ധാന്തകൗമുദിയും പഠിച്ചു. പലരേയും മൂസ്സതു വൈദ്യശാസ്ത്രം അഭ്യസിപ്പിച്ചിട്ടുണ്ടു്. നല്ല ഒരു വൈദ്യനും കവിയുമായിരുന്ന പി.കെ. നാരായനൻനമ്പീശനും കീരംകുളങ്ങര ചക്രപാണിവാരിയരും മറ്റും അദ്ദേഹത്തിന്റെ ശിഷ്യകോടിയിൽ ഉൾപ്പെടുന്നു. 1075-ാമാണ്ടു മകരത്തിൽ ആര്യൻ നാരായണൻമൂസ്സതിന്റെ ദ്വിതീയപുത്രിയേയും വിവാഹം ചെയ്തു. 1083-ാമാണ്ടു കന്നിമാസം 24-ആംനു ലൂതവിഷബാധ നിമിത്തം മരിച്ചു.
കൃതികൾ
മൂസ്സതു സംസ്കൃതത്തിൽ (1) യാദവദാനവീയം കാവ്യവും, ഭാഷയിൽ (2) സിന്ദൂരമഞ്ജരി, (3) കപോതസന്ദേശം, (4) നളചരിതം എന്നീ കാവ്യങ്ങളും, (5) ശൃങ്ഗാരമണ്ഡനം ഭാണവും, (6) വിരാധവധം ആട്ടക്കഥയും രചിച്ചിട്ടുണ്ടു്. ഇവയിൽ ചിലതെല്ലാം അപൂർണ്ണങ്ങളാണു്. (7) കവിതാവലി, (8) അത്തച്ചമയം കുറത്തിപ്പാട്ടു്, (9) സംബന്ധവിലാസം തുള്ളൽ ഈ കൃതികൾ പ്രധാനങ്ങളല്ല. സിന്ദൂരമഞ്ജരി ഒരു വൈദ്യഗ്രന്ഥമാണു്. അതിൽ വെള്ളി, ചെമ്പു്, ഇരുമ്പു്, ഗന്ധകം, അഭ്രം, രസം മുതലായവ നീറ്റിയെടുത്തു ചൂർണ്ണമാക്കി ഉപയോഗിക്കുന്നതിനുള്ള വിധികൾ പ്രതിപാദിച്ചിരിക്കുന്നു. മൂസ്സതിന്റെ ഭാഷാകവിതയ്ക്കു പൊതുവേ നല്ല പ്രസാദവും ഒഴുക്കും, വേണ്ട ദിക്കിൽ ഗാംഭീര്യവുമുണ്ടു്. ഭാണത്തിൽനിന്നുമാത്രം രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം. ഒരു കൊമ്പനാന:
“ചാഞ്ചല്യം കലരുന്ന പുഷ്കരസഹാ–
യത്താൽ നളോൽപാടനം
താൻ ചെയ്യാൻ തുനിയുന്നു; ഹന്ത! കലിയോ?
നാലുണ്ടു പാദങ്ങളും
തഞ്ചും പ്രാസവുമുണ്ടു പാർക്കിലധുനാ
നല്പദ്യമോ? വൈദ്യനോ
വാഞ്ഛിക്കുംപടി ബൃഹണം പുനരിതാ
ചെയ്യുന്നു ദന്താവളം.”
ഒരു സുന്ദരി:
“കൂറോടുർവശി വാശി വിട്ടടി തൊഴും, രംഭയ്ക്കെഴും ഡംഭുടൻ
തീരും; മേനകതന്റെ മേനി കുറയും; നാണിച്ചിടും വാണിയും;
മാരപ്രേയസിമത്സരം വെടിയു;മഗ്ഗൗരിക്കെഴും ഗൗരവം
തീരെപ്പോയിടു; മാഴിമാതഴൽ മുഴുത്താഹന്ത! കേഴും ദൃഢം.”
ഒരു സംസ്കൃതശ്ലോകം:
“ദേവി! പ്രാജ്ഞാഃ പ്രിയസ്തേ പശുപതിരിതി ശം–
സന്തി നേദം പ്രമാദാ–
ദാദായാർദ്ധം തു യസ്യാസ്മ്യഹമിഹ കൃതകൃ–
ത്യേതി യന്മന്യസേ ത്വം
സർവസ്വം സർവഥാപി പ്രണയിന ഉപഗൃ–
ഹ്ണാതി മുഗ്ദ്ധേ! വിദഗ്ദ്ധേ–
ത്യുക്തേ ശ്രീനാരദേന ക്ഷിതിധരദുഹിതുഃ
പാതു സവ്രീഡഹാസഃ.”
52.9കറുത്തപാറ ദാമോദരൻ നപൂരി (1021–1073)
കുടുംബം
ദാമോദരൻനമ്പൂരിയുടെ മൂലകുടുംബം മലബാറിൽ വെട്ടത്തുനാടു പൊന്നാനിത്താലൂക്കിൽ തൃപ്രങ്ങോട്ടംശം പൊയിലിശ്ശേരി ദേശത്തു് ആലത്തൂർഗ്രാമത്തിൽപ്പെട്ട കറുത്തപാറയില്ലമാണു്. ഈ ഇല്ലം ഇപ്പോൾ ഭാഗംപിരിഞ്ഞു രണ്ടായി നിലനിന്നുപോരുന്നു. തെക്കേടത്തു ഭട്ടതിരിപ്പാട്ടിലെ കുടുംബത്തിൽ സ്മാർത്തക്രിയകൾ നടത്തുന്നതിനുവേണ്ടി കാർത്തികതിരുനാൾ മഹാരാജാവു വെട്ടത്തുനാട്ടുനിന്നു കറുത്തപാറ, പുത്തൂർ എന്നീ രണ്ടില്ലങ്ങളിലെ നമ്പൂരിമാരെ വരുത്തി അവർക്കു കുടമാളൂരിൽ ഗൃഹങ്ങളും കരമൊഴിവായി വസ്തുക്കളും ദാനംചെയ്തു. അതോടുകൂടി തെക്കേടത്തുമനയ്ക്കലെ ഈശ്വരസേവയും കറുത്തപാറയില്ലത്തേക്കു സിദ്ധിച്ചു. ആ വഴിക്കാണു് ദാമോദരൻനമ്പൂരി കുടമാളൂരിൽ താമസിക്കാൻ ഇടയായതു്. അദ്ദേഹത്തിന്റെ ഒരു പൂർവപുരുഷനെ കറുത്തപാറ അനുഷ്ഠാനം എന്ന പ്രസിദ്ധമായ സ്മാർത്തഗ്രന്ഥത്തിന്റെ പ്രണേതാവെന്ന നിലയിൽ നമുക്കറിവുണ്ടു്.
ജനനവും വിദ്യാഭ്യാസവും
ദാമോദരൻനമ്പൂരി കുടമാളൂരുള്ള കറുത്തപാറയില്ലത്തിൽ 1021-ാമാണ്ടു മിഥുനമാസത്തിൽ ജനിച്ചു. പിതാവു രാമൻചോമാതിരിയും മാതാവു സാവിത്രി അന്തർജ്ജനവുമായിരുന്നു. കറുത്തപാറ ഇല്ലക്കാർ ഋഗ്വേദികളും ആശ്വലായനസൂത്രാനുവർത്തികളുമാണു്. രാമൻ നമ്പൂരിയുടെ പത്നി സാവിത്രി അന്തർജ്ജനത്തിന്റെ ഗൃഹം കുടമാളൂർ കറുത്തേടത്തുമനയ്ക്കലാണു്. ദാമോദരൻനമ്പൂരിയുടെ പല കൃതികളിലും താഴെ ഉദ്ധരിക്കുന്ന ശ്ലോകം കാണാം.
“സൌമിത്രിശ്രീഹനുമത്സഹിതരഘുവരൻ
കാത്തുവാഴും ദ്വിജേന്ദ്ര–
ഗ്രാമത്തിൽപ്പെട്ട കൃഷ്ണോപലനിലയസമുൽ–
ഭൂതി ദാമോദരാഖ്യൻ
സാവിത്രീരാമകർമ്മിപ്രിയസുതനവനീ–
ദേവനംഭോജചക്ഷു–
ർദ്ദേവശ്രീപാദസേവാകൃതമതി കവിതാ–
കാമിനീകാമുകൻപോൽ.”
ബാല്യത്തിൽ കാവ്യങ്ങൾ തൃപ്രങ്ങോട്ടു കിഴക്കേപ്പുല്ലത്തു ശങ്കരൻമൂസ്സതിനോടു് അഭ്യസിച്ചു. അക്കാലത്തു തെക്കേടത്തുമനയ്ക്കൽ നാരായണൻ ഭട്ടതിരിപ്പാടു് എന്നു് ഒരു പ്രസിദ്ധപണ്ഡിതൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്തേവാസിയായി തർക്കവും വേദാന്തവും പടുതോൾ നമ്പൂരിപ്പാട്ടിലെ സന്നിധിയിൽനിന്നു വ്യാകരണവും പഠിച്ചു. ഋഷിനമ്പൂരി മറ്റൊരു ഗുരുവായിരുന്നു. ഇതിഹാസപുരാണങ്ങളിൽ അസാധാരണമായ ജ്ഞാനം നേടി. പുരാണപാരായണം, കവിതാനിർമ്മാണം ഇവയായിരുന്നു ദൈനംദിനകൃത്യങ്ങൾ. ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പ്രധാനസേവകന്മാരിൽ ഒരാളായിരുന്ന കുടമാളൂർ വിളായിക്കോട്ടില്ലത്തു് ഇരവി നമ്പൂരിയുടെ പൗത്രിയെന്നാണു് വിവാഹംചെയ്തതു്. ഒരു സ്ത്രീസന്താനമേ ആ ദാമ്പത്യഫലമായി ജനിച്ചുള്ളു. വന്ധ്യയായ ആ അന്തർജ്ജനം ഇന്നും ജീവിച്ചിരിക്കുന്നതായി അറിയുന്നു.
അനന്തരജീവിതം
ദാമോദരൻനമ്പൂരി ഒരു സഞ്ചാരപ്രിയനായിരുന്നു. കേരളത്തിലെ പല രാജകുടുംബങ്ങളുടേയും സൽക്കാരം സ്വീകരിച്ചു് ആ കുടുംബാംഗങ്ങളുടെ പ്രീതിക്കു പാത്രമായി ഓരോ ദിക്കിൽ താമസിച്ചിട്ടുണ്ടു്. കോഴിക്കോട്ടു മാനവിക്രമ ഏട്ടൻതമ്പുരാൻ അദ്ദേഹത്തിന്റെ ഒരു മുഖ്യപുരസ്കർത്താവായിരുന്നു. അദ്ദേഹം സഹൃദയസമാഗമം എന്ന പേരിൽ നടത്തിക്കൊണ്ടിരുന്ന വിദ്വത്സദസ്സിൽ കറുത്തപാറയും ഒരംഗമായിരുന്നു. “അധീതതർക്കവ്യാകരണാലങ്കാരപ്രകരണഃ” എന്നു് ആ സദസ്സിന്റെ ഒരു സമ്മേളനവിവരണത്തിൽ പ്രസ്താവിച്ചു കാണുന്നു. പുതിയകോവിലകത്തു കുട്ടിയേട്ടൻതമ്പുരാനും നമ്പൂരിയുടെ പേരിൽ വളരെ വാത്സല്യമുണ്ടായിരുന്നു. താഴെക്കാണുന്ന ശ്ലോകത്തിന്റെ ചതുർത്ഥപാദം പുന്നശ്ശേരി നമ്പിയും പ്രഥമപാദം വാസുണ്ണിമൂസ്സതും ദ്വിതീയപാദം ഏട്ടൻതമ്പുരാനും തൃതീയപാദം നമ്മുടെ കവിയും പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു്.
“ഗേയാതിനിർമ്മലയശോയുതകൃഷ്ണഭൂപ–
മായാവിഹീനവചനാമൃതപാനലോഭാൽ
ഛായാസമേതമണിമഞ്ചവിലോകനാദ്വാ
ഭൂയാനയം ന വിദിതസ്സമയാതിപാതഃ.”
കൊച്ചി മഹാരാജകുടുംബത്തിൽ അന്നു രണ്ടാംമുറയായിരുന്ന മങ്കുഅമ്മത്തമ്പുരാട്ടിയുടെ ആജ്ഞയനുസരിച്ചാണു് രുക്‍മിണീസ്വയംവരം മണിപ്രാളകാവ്യവും അക്ഷയപാത്രവ്യായോഗവും രചിച്ചതു്. “എൻമങ്കുത്തമ്പുരാൻതന്നുടയ ബഹുലമാം കല്പനാവൈഭവത്താൽ” എന്നു് ഇവയിൽ ആദ്യത്തെ കൃതിയിലും “പൂമാനിനിയ്ക്കു ശരിയായൊരു മങ്കുരാജ്ഞിക്കീമാതിരി പ്രഭുചരിത്രമഭീഷ്ടമല്ലോ” എന്നു രണ്ടാമത്തെ കൃതിയിലും പ്രസ്താവിച്ചുകാണുന്നു. കുടമാളൂരിൽവെച്ചാണു് വെണ്മണിമഹനുമായി പരിചയപ്പെടുവാൻ ഇടവന്നതു്. 1057-ൽ മുറജപക്കാലത്തു തിരുവനന്തപുരത്തു പോയി മുറജപപ്രബന്ധം രചിച്ചു രാജസമ്മാനം വാങ്ങുകയുണ്ടായി. മരണം 1073-ാമാണ്ടു കർക്കടകമാസം 10-ആംനുയായിരുന്നു.
കൃതികൾ
ദാമോദരൻനമ്പൂരി സംസ്കൃതത്തിലും മലയാളത്തിലും കൃതികൾ രചിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ (1) അക്ഷയപാത്രവ്യായോഗം, (2) കുലശേഖരവിജയം നാടകം, (3) മന്ദാരമാലികാവീഥി, (4) വിഷ്ണുഭുജംഗപ്രയാതം എന്നിവയും, ഭാഷയിൽ (5) രുക്‍മിണീസ്വയംവരം മണിപ്രവാളകാവ്യം, (6) മുറജപപ്രബന്ധം (സംസ്കൃതവും മലയാളവും ചേർന്നതു്), (7) അക്ഷയപാത്രവ്യായോഗം, (8) അഭിമന്യുത്ഭവം നാടകം, (9) കൃഷ്ണാർജ്ജുനം അഥവാ കംസനാടകം, (10) ബാലധ്രുവചരിതം നാടകം, (11) അജാമിളമോക്ഷം നാടകം, (12) രുക്‍മിണീപരിണയം നാടകം, (13) കാമാക്ഷീശേഖരം നാടകം എന്നിവയേയും കുറിച്ചു് അറിയാം. ഇവകൂടാതെ ചെമ്പകശ്ശേരി രാമൻതമ്പുരാനും അദ്ദേഹവും ചേർന്നു ദൂതഘടോൽക്ക്കചം എന്നൊരാട്ടക്കഥ ഉണ്ടാക്കാൻ തുടങ്ങി. അതു് അപൂർണ്ണമാണു്. അക്ഷയപാത്രം സംസ്കൃതത്തിലും മലയാളത്തിലും രചിച്ചിട്ടുണ്ടെന്നു് ഈ പട്ടികയിൽനിന്നു ഗ്രഹിക്കാവുന്നതാണല്ലോ. ആ വ്യായോഗത്തിന്റെ പ്രസ്താവനയിൽ സൂത്രധാരൻ നടിയോടു ദാമോദരകവി സംസ്കൃതത്തിലും ഭാഷയിലും പ്രസ്തുതഗ്രന്ഥം നിർമ്മിച്ചിരിക്കെ “അപ്രധാനമായ ഭാഷാനാടകത്തെ ആദ്യമായി പ്രസിദ്ധം ചെയ്യുവാൻ എന്താണു് കാരണം?”എന്നു ചോദിക്കുകയും അതിനു സൂത്രധാരൻ,
“തന്വംഗിമാർകുലമണേ! യജമാനനെക്കാൾ
മുന്നം നടപ്പതു മുറയ്ക്കൊരു ശിഷ്യനല്ലേ?
എന്നല്ല സൂര്യഭഗവാനുടെ മുൻപു പൊന്നിൻ–
കുന്നിന്നുമേലരുണനെത്തുക നിത്യമല്ലേ?”
എന്നു മറുപടി പറയുകയും ചെയ്യുന്നു. ഏഴോളം ഭാഷാരൂപകങ്ങൾ എഴുതീട്ടുണ്ടെങ്കിലും അവയൊന്നും വളരെ മെച്ചമെന്നു പറയുവാനില്ല. എന്നാൽ ചില ശ്ലോകങ്ങൾക്കു് അനിതരസുലഭമായ സ്വാരസ്യം കാണ്മാനില്ലെന്നുമില്ല. സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ നല്ല ഓജസ്സോടും ഒഴുക്കോടുംകൂടി കവനംചെയ്യുവാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു; എന്നാൽ വേണ്ടിടത്തോളം നിഷ്ക്കർഷ അവയിൽ ചെലുത്തീട്ടില്ല. ആദ്യകാലത്തെ ഒരു കൃതിയാണു് രുക്‍മിണീസ്വയംവരംകാവ്യം. അതിൽ സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങൾ അധികമായി പ്രയോഗിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശ്ലോകം നോക്കുക:
“കൃഷ്ണാപായവിശങ്കുകൊണ്ടുടനുടൻ ഞെട്ടിക്കരഞ്ഞെത്രയും
കഷ്ണിക്കും പ്രണയാന്ധതാതജനനീമാതാമഹാദീൻ ക്രമാൽ
വൃഷ്ണീനൊട്ടൊഴിയാതെകണ്ടു മൊഴികൊണ്ടാശ്വാസ്യ നീലാംബരൻ
ദോഷ്ണാലിംഗ്യ വിയോഗകാതരമതിം ചൊന്നാനിദം രേവതീം.”
പിന്നീടു് ആ ഭ്രമം ക്രമേണ കുറഞ്ഞു ബാലധ്രുവചരിതവും മറ്റും എഴുതുമ്പോൾ ഏകദേശം പുതിയരീതിയിലുള്ള ഭാഷാശൈലിതന്നെ സ്വീകരിച്ചു. അതിൽ അങ്ങിങ്ങു വെണ്മണിച്ഛായ കാണുന്നുണ്ടു്. എങ്കിലും തനി വെണ്മണിരീതിയെന്നുപറയുവാൻ നിർവാഹമില്ല. ആകെക്കൂടി നോക്കുമ്പോൾ അക്കാലത്തെ മേലേക്കിടയിലുള്ള കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിനും ഒരു സ്ഥാനത്തിനവകാശമുണ്ടെന്നുള്ളതിനു സംശയമില്ല.
ചില ശ്ലോകങ്ങൾ
ഇനി കറുത്തപാറയുടെ ചില ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
“ഹരേ! കൃഷ്ണ! ഗോവിന്ദ! വൈകുണ്ഠ! വിഷ്ണോ!
മുരാരേ! സദാനന്ദ! ഗോവിന്ദമൂർത്തേ!
പരാധീനവൃത്തർക്കു തൃപ്പാദമല്ലാ–
തൊരാധാരമില്ലേ നമസ്തേ! നമസ്തേ!”
(അജാമിളമോക്ഷം)
“ഘോരാപസ്മാരഭൂതപ്രകൃതിവികൃതിയാം
പൂതനാഖ്യപ്പിശാചിൻ
ധാരാളം വീർത്തുകുത്തും മൂലകളിലുരുളും
ക്ഷ്വേളസാരങ്ങളെല്ലാം
നേരേ വൻകാട്ടുതീയാം ചെറിയൊരു വയറിൽ–
ച്ചേർത്തവൻ ധൂർത്തനീയാ–
ളാരാകും കാറണിഞ്ഞോൻ കൊടിയ കടുനലോ
ധൂമകേതുക്കിടാവോ?”
(കംസനാടകം-മുഷ്ടികൻ കൃഷ്ണനെക്കണ്ടിട്ടു്)
“കാലിൽപ്പൊന്നിൻചിലമ്പിട്ടരമണിയുമണി–
ഞ്ഞങ്ങുമിങ്ങും നടപ്പും
ബാലത്വം വിട്ടു തായയ്ക്കുടയ കുളുർമുല–
ക്കെട്ടിലൊട്ടിക്കിടപ്പും
പീലിക്കെട്ടിൻപൊടിപ്പും മധുരമധരബിം–
ബത്തിലേറും തുടിപ്പും
ലീലാപാംഗപ്പടിപ്പും കനകമയഞെറി–
പ്പട്ടുടപ്പും വെടിപ്പും.”(കംസനാടകം)
“എളുപ്പം ചമയ്ക്കുന്ന മായാപ്രപഞ്ച–
ക്കളിപ്പന്തടിക്കുന്ന ലീലാമനുഷ്യൻ
കുളിർക്കുന്ന കാരുണ്യനീർകൊണ്ടു നിങ്ങൾ–
ക്കിളക്കം വരാതിഷ്ടമേകീടുമെന്നും.”
(ബാലധ്രുവചരിതം)
“മോടിക്കൊട്ടല്ല ചഞ്ചജ്ജടമുടി ഭസിതം
ഗോപിയും നല്ല വെള്ള–
ത്താടിക്കെട്ടും തരത്തിൽക്കടിപിടി കലഹി–
പ്പിക്കുവാൻ മാർഗ്ഗമോർത്തും
കൂടെക്കൂടെ ത്രിലോകം മുഴുവനരമണി–
ക്കൂറിനുള്ളിൽ ക്രമത്താ–
ലോടിച്ചാടിക്കടക്കും മുനിയുടെ വരവു–
ണ്ടിദ്ദിനം ദുർദ്ദിനം മേ.”
(അക്ഷയപാത്രം-നാരദനെപ്പറ്റി കൗണ്ഡിന്യൻ)
“പടുതരനരകാന്ധകൂപമധ്യേ
ചടപടധീം മറിയാതെകണ്ടിരിപ്പാൻ
കടലൂടെ മകളായ കുട്ടിയെച്ചെ–
ന്നടവൊടു വേട്ടവനെബ്ഭജിക്കെടോ താൻ.”
(മുറജപപ്രബന്ധം)
ഒരു സംസ്കൃത മുക്തകം
ഇതു കവി 15-ാമത്തെ വയസ്സിൽ തീവണ്ടിയെക്കുറിച്ചു് ഉണ്ടാക്കിയതാണു്.
“അദ്രാക്ഷം ചക്രവാതപ്രദലിതവസുധാ–
മണ്ഡലം, ഡിണ്ഡിമോദ്യ–
ദ്ധ്വാനം ഹൂണീമുഖാദ്യാരുണനളിനമഹാ–
ദാമപുഷ്യദ്ഗവാക്ഷം,
അന്യോന്യോദ്യത്സളാഗീബഹുമതിരചിതാ–
ഡംബരോദരഹൂണം
സാമോദം ധൂമയന്ത്രപ്രകടിതശകുടം
നാമ ഭൗമം വിമാനം.”
52.10പെട്ടരഴിയത്തു വലിയ രാമനിളയതു് (1042–1110)
ജീവചരിത്രം
പെട്ടരഴിയത്തില്ലം മുൻപു സ്ഥിതിചെയ്തിരുന്നതു് മലബാറിൽ പൊന്നാനിത്താലൂക്കു് ഇടക്കുഴിയുരംശത്തിലായിരുന്നു. രാമനിളയതിന്റെ അച്ഛൻ വാസുദേവനിളയതായിരുന്നു കുടുംബത്തിലെ കാരണവർ. അദ്ദേഹം തൃശ്ശിവപേരൂർ കണിമങ്ഗലത്തിനടുത്തുള്ള വെമ്പള്ളിയില്ലത്തു് ഇട്ടിവാസു ഇളയതിന്റെ പ്രഥമപുത്രിയായ ഉണ്ണിമായ അന്തർജ്ജനത്തെ വിവാഹം ചെയ്തു. അവരുടെ ആദ്യത്തെ പുത്രനായ രാമനിളയതു് ആ ഇല്ലത്തിൽ 1042-ാമാണ്ടു കർക്കടകമാസത്തിൽ പൂയം നക്ഷത്രത്തിൽ ജനിച്ചു. വാസുദേവനിളയതു് 1047-ൽ ചാവക്കാട്ടു ‘ചക്കക്കണ്ട’ക്കടവിനടുത്തു് ഒരു പുതിയ ഗൃഹം പണിയിച്ചു പെട്ടരഴിയത്തു കുടുംബത്തെ അവിടെ മാറ്റിത്താമസിപ്പിച്ചു. പഴയരീതിയിലുള്ള പ്രാഥമികവിദ്യാഭ്യാസവും പള്ളിക്കൂടത്തിൽ വളരെ താണ ക്ലാസ്സുകളിൽനിന്നു കിട്ടാവുന്ന കഷ്ടിപിഷ്ടി പഠിത്തവുമല്ലാതെ മറ്റു യാതൊരു തരത്തിലുള്ള വിജ്ഞാനവും ഗുരുമുഖത്തുനിന്നു നമ്മുടെ കവിക്കു ലഭിച്ചിട്ടില്ല. അപ്പോഴേക്കു നല്ല കാര്യസ്ഥനെന്നു പൊതുജനസ്സമ്മതി നേടിയിരുന്ന വാസുദേവനിളയതിനു കടം വർദ്ധിച്ചു് അതിന്റെ ഫലമായി കാരാഗൃഹവാസം അനുഭവിയ്ക്കേണ്ടിവരികയും തന്നിമിത്തം നമ്മുടെ രാമനിളയതിനു യൗവനാരംഭത്തിൽത്തന്നെ കുടുംബത്തിന്റെ സംരക്ഷണഭാരം കൈയേല്ക്കേണ്ടിവരികയും ചെയ്തു. 1062 മുതൽ മരണംവരെ ഏറെക്കുറെ ദാരിദ്ര്യദുഃഖം അനുഭവിച്ചു ലോകയാത്ര ചെയ്യേണ്ട ദുർവിധിയാണു് അദ്ദേഹത്തെ അഭിമുഖീകരിച്ചതു്. എന്നാൽ ആ വിഷാദാത്മകത യാതൊന്നും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലോ രചിക്കുന്ന കൃതികളിലോ പ്രതിഫലിക്കാതെയിരിക്കത്തക്ക ശാന്തമായ മനോവൃത്തി അദ്ദേഹത്തിനുണ്ടായിരുന്നു. ഫലിതമായിരുന്നു അദ്ദേഹത്തിന്റെ രസനയുടേയും തൂലികയുടേയും വ്യാപാരം. തന്നിമിത്തം ഒട്ടുവളരെ പുരസ്കർത്താക്കന്മാരേയും സുഹൃത്തുക്കളേയും അദ്ദേഹത്തിനു സമ്പാദിയ്ക്കുവാൻ സാധിച്ചു. ലോകപരിചയം വർദ്ധിപ്പിയ്ക്കുന്നതിനുവേണ്ടി അദ്ദേഹം ഉത്സവാഘോഷങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സന്നിഹിതനായി. തൃശ്ശൂർപൂരം, പെരുവനത്തുപൂരം, ആറാട്ടുപുഴപൂരം, കൊടുങ്ങല്ലൂർ താലപ്പൊലി മുതലായ വിശേഷസന്ദർഭങ്ങളിൽ അദ്ദേഹം ഏതാണ്ടു നിത്യനെപ്പോലെ കടന്നുകൂടും. അവിടങ്ങളിൽ ചെന്നുചേരുന്ന പണ്ഡിതന്മാരേയും കവികളേയും സരസകൃതികൾകൊണ്ടും സംഭാഷണചാതുരികൊണ്ടും വശീകരിയ്ക്കും. അങ്ങനെയാണു് അദ്ദേഹം കൊടുങ്ങല്ലൂർ കവീശ്വരന്മാരുടെ-പ്രത്യേകിച്ചു കുഞ്ഞിക്കുട്ടൻതമ്പുരാന്റെ-വിശേഷവാത്സല്യത്തിനു പാത്രീഭവിച്ചതു്. നാടകഭ്രമം കലശലായിരുന്ന കാലത്തു ശാകുന്തളം, ഉത്തരരാമചരിതം മുതലായ നാടകങ്ങളിൽ സ്ത്രീവേഷംകെട്ടി നിപുണമായി അഭിനയിച്ചിട്ടുണ്ടു്. ഇളയതിന്റെ പുരശ്ചാരികളിൽ പ്രഥമഗണനീയനായിരുന്നു വളരെക്കാലം ഗുരുവായൂർ ദേവസ്വം മാനേജരായിരുന്ന മേലേപ്പുറത്തു കോന്തിമേനോൻ. അദ്ദേഹത്തെ ആശ്രയിച്ചു പത്തൊൻപതുകൊല്ലം ഗുരുവായൂരിൽ താമസിച്ചു. 1099-ാമാണ്ടാണു് കോന്തിമേനോൻ മരിച്ചതു്. ഇളയതു് 1062-ാമാണ്ടിടയ്ക്കു് തൃപ്പറയാറ്റുക്ഷേത്രത്തിൽനിന്നു് ആറുനാഴിക തെക്കുള്ള കൈപ്പമംഗലം എന്ന ദേശത്തു കണ്ണംകുളത്തു ബ്ലാഹയില്ലത്തു വാസുദേവനിളയതിന്റെ മകൾ സാവിത്രി എന്ന കന്യകയെ വേളികഴിച്ചു. ആ ഇളയതിന്റെ അച്ഛന്റെ അമ്മാത്തുമുത്തച്ഛനായിരുന്നു സാക്ഷാൽ മച്ചാട്ടിളയതു്. ആ ദമ്പതികളുടെ ദ്വിതീയപുത്രനാണു് ചെറിയ രാമനിളയതു്. അദ്ദേഹം 1015-ൽ ജനിച്ചു. പിതാവിന്റെ കവനപാരമ്പര്യം പ്രശസ്തമായ രീതിയിൽ പാലിച്ചിരുന്നു. 1110-മാണ്ടു കർക്കടമാസം 6-ആംനുയായിരുന്നു വലിയ രാമനിളയതിന്റെ നിര്യാണം. വാതമാണു് മരണഹേതുകമായിത്തീർന്ന രോഗം.
കവിതാരീതി
ഒരു യഥാർത്ഥകവിക്കു വാസനാവൈഭവംകൊണ്ടുമാത്രം സമഞ്ജസമായ രീതിയിൽ സഹൃദയഹൃദയാഹ്ലാദനംചെയ്യുവാൻ സാധിക്കുമെന്നുള്ളതിനു മറ്റൊരു മകടോദാഹരണമാണു് വലിയ രാമനിളയതിന്റെ സാഹിതീവ്യവസായം. സംസ്കൃതം അദ്ദേഹം അഭ്യസിച്ചിട്ടില്ലെന്നു നാം കണ്ടുവല്ലോ. എങ്കിലും അദ്ദേഹത്തിന്റെ കവിത വായിച്ചാൽ അതു് ആരും ഗ്രഹിക്കുകയില്ല. അക്കാലത്തെ കവിമുഖ്യന്മാരുടെയിടയിൽ അദ്ദേഹത്തിനു് ആർക്കും അഭികാമ്യമായ ഒരു സ്ഥാനമാണുണ്ടായിരുന്നതു്. കവിതാവിഷയത്തിൽ അദ്ദേഹത്തിന്റെ മാർഗ്ഗദർശി എന്നു പറയേണ്ടതു കുഞ്ഞിക്കുട്ടൻതമ്പുരാനെയാണു്. സമുചിതങ്ങളായ ഭാഷാപദങ്ങളുടെ സന്നിവേശനത്തിൽ ഇളയതു് തമ്പുരാനു് ഏറെക്കുറെ സമസ്ക്കന്ധനായിരുന്നു. ശയ്യാസുഖം അദ്ദേഹത്തിന്റെകൃതികൾക്കു അഭംഗുരമായുണ്ടു്.ദ്രുതകവിതയിലും അദ്ദേഹം പിന്നോക്കമായിരുന്നില്ല. മലയാളവാക്കുകളെക്കൊണ്ടു ശേഷാലങ്കാരം പൊടിപാറ്റുന്നതിനുള്ള ഒരു വിരുതു് അദ്ദേഹത്തിനു പ്രത്യേകിച്ചും സ്വാധീനമായിരുന്നു. നിരർത്ഥകപദങ്ങൾകൊണ്ടു് അദ്ദേഹത്തിനു കൈകാര്യംചെയ്യേണ്ടിവന്നിട്ടില്ലെന്നു പ്രത്യേകം പറയേണ്ടതുണ്ടു്. ഏതാനും ചില ചില്ലറക്കൃതികളും കുറേ മുക്തകങ്ങളുമല്ലാതെ അദ്ദേഹം ഒന്നും എഴുതീട്ടില്ല. അവയിൽത്തന്നെ പലതും സൂക്ഷിച്ചുവയ്ക്കണമെന്നു നിർബന്ധമില്ലായിരുന്നതിനാൽ നശിച്ചുപോയിട്ടുണ്ടു്. ബാക്കിയുള്ളവയിൽനിന്നാണു് നമുക്കു് അദ്ദേഹത്തിന്റെ പ്രഭാവം നിർണ്ണയിക്കേണ്ടിയിരിക്കുന്നതു്. പക്ഷേ അതുകൊണ്ടു് നമ്മുടെ ആവശ്യം ധാരാളം നിറവേറുന്നതുമാണു്.
കൃതികൾ
(1) അംബോപദേശം, (2) ഒരു സ്വപ്നം, (3) ഒരു മിടുക്കൻ, (4) കുചേലവൃത്തം എന്നീ ലഘുകാവ്യങ്ങളും, (5) ശംബരവധം, (6) പാഞ്ചാലീവസ്ത്രാക്ഷേപം എന്നീ വഞ്ചിപ്പാട്ടുകളും, (7) വസ്ത്രാപഹരണം കൈകൊട്ടിക്കളിപ്പാട്ടുമാണു് ഇളയതിന്റെ മുൻകൃതികൾ. ശേഷമെല്ലാം പലവകയിൽ ഉൾപ്പെടുത്താം. കുചേലവൃത്തമാണു് ഇവയിൽ ഏറ്റവും വിശിഷ്ടമായിട്ടുള്ളതു്. പക്ഷേ, അതു് ഒരപൂർണ്ണകൃതിയാണു്. ആദ്യത്തെ 48 ശ്ലോകങ്ങളിൽ കുചേലൻ ദ്വാരകയ്ക്കു പുറപ്പെടുവാൻ ഒരുങ്ങുന്നതുവരെയുള്ള ഭാഗംമത്രമേ അടങ്ങുന്നുള്ളു. അതിനപ്പുറം കവി ആ ഗ്രന്ഥരചന തുടർന്നുകൊണ്ടുപോയതായി കാണുന്നില്ല. ഇളയതിന്റെ അംബോപദേശത്തിനു മറ്റു കവികളുടെ ആ പേരിലുള്ള കൃതികളിൽനിന്നു് ഒരു അഭിനന്ദനീയമായ വ്യത്യാസമുള്ളതു് അതിൽ വേശ്യാവൃത്തിയല്ല, സദാചാരമാണു് പ്രതിപാദ്യം എന്നുള്ളതാണു്. ഒരു സ്വപ്നത്തിൽ നായിക, നായകൻ പരസ്ത്രീസക്തനാണെന്നു സ്വപ്നം കാണുന്നതും ഉണർന്നപ്പോൾ തന്റെ ഭ്രമം നിർമ്മൂലമാണെന്നറിഞ്ഞു ലജ്ജിക്കുന്നതുമാണു് വിഷയം. ‘ഒരു മിടുക്കൻ’ എന്ന കൃതിയിൽ നടുമുല്പാട്ടുനമ്പൂരി എന്ന വിരുതൻ ഒരു അറുപിശുക്കൻ നമ്പൂരിയെ തക്കിടിവിദ്യകൊണ്ടു പേടിപ്പെടുത്തി അദ്ദേഹത്തിൽനിന്നു് ഒരു നേരത്തെ ആഹാരം പിടിച്ചുവാങ്ങുന്നു. ‘വസ്ത്രാപഹരണം ബാലകൃഷ്ണനേയും ഗോപികമാരേയും കുറിച്ചുള്ള സുപ്രസിദ്ധമായ ഭാഗവതോപാഖ്യാനത്തെ ഉപജീവിച്ചു് എഴുതീട്ടുള്ളതാണു്. ഇളയതിന്റെ പാട്ടുകൾക്കു സംസ്കൃതവൃത്തങ്ങളിൽ രചിച്ചിട്ടുള്ള കൃതികളുടെ മെച്ചം കൈവന്നിട്ടില്ല. പ്രാസദന്തുരമായ പാഞ്ചാലീവസ്ത്രാക്ഷേപമാണു് ഉള്ളതിൽ ഭേദം.
ഉദാഹരണങ്ങൾ:
“വാട്ടം തരുന്ന കടുവാർത്ത ചെവിക്കകത്തു
കേട്ടമ്പരന്നു മമ കണ്ണിണ മഞ്ഞളിച്ചു
കോട്ടം പിണഞ്ഞു കരളി,ന്നതു പോര; ചോര–
യോട്ടം മുടങ്ങി;യടിയൻ പിടിയാതെയായി.”
(ആരോഗ്യസ്തവം)
“പേരിന്നുപോലുമുരിനെല്ലിനു പോന്ന കണ്ടം
പേരിൽപ്പതിഞ്ഞറിവു ഭൂസുരനില്ല പണ്ടേ;
പാരിന്നകത്തു പൊറുതിക്കൊരു മാർഗ്ഗമില്ലാ–
ത്തോരിൽക്കുചേലനെതിരന്നൊരു മർത്ത്യനില്ല.
കാത്തോളുമക്കമലലോചനനെന്നുറച്ചു
കാൽത്തോരയും തടവു വന്നുപെടാതെ നിത്യം
ഓത്തോതി നൽത്തനു മെലിഞ്ഞധികം ചുളിഞ്ഞു–
ള്ളാത്തോലൊടൊത്തുമവനീവിബുധൻ വസിച്ചു.
മാറ്റിത്രയുള്ളൊരു പവിത്രത കഷ്ടമീറൻ
മാറ്റില്ലതിന്നൊരു മുറിത്തുണിപോലുമില്ല;
മാറ്റിത്തമെന്തു പറയേണ്ടതു്? രണ്ടു നേര–
മാറ്റിൽക്കുളിക്കു,മതുതന്നെ പിഴിഞ്ഞുടുക്കും.
ചോറ്റിന്നെഴുന്ന രുചിയോർമ്മയിലല്ല; വാട്ട–
മേറ്റിട്ടുഴക്കരി പചിച്ചുടനുച്ചയാമ്പോൾ
ഊറ്റിപ്പിടിച്ചു തനയർക്കു കൊടുത്തു, വെള്ള–
മാറ്റിക്കുടിപ്പതിനു ദമ്പതിമാർ കൊതിച്ചു.”
(കുചേലവൃത്തം)
താഴെക്കാണുന്ന ശ്ലോകം ഒ. ചന്തുമേനോന്റെ അപേക്ഷയനുസരിച്ചു പെട്ടെന്നുണ്ടാക്കി ചൊല്ലിയതാണു്.
“കൂറ്റൻകൊമ്പും കുളമ്പും കുടമതിനുമകം
കാഞ്ഞിടും കൂഞ്ഞയും താ–
നേറ്റെന്തും കാച്ചിവിട്ടീടുവനിതി കരളിൽ–
ക്കൊണ്ട ഡംഭും കുറുമ്പും
ഏറ്റം മോദേന ഗങ്ഗാപതി കയറുമൊരാ–
ക്കാളയെക്കാല്ക്കൽ വീഴ്ത്തി–
ക്കാറ്റാക്കീടുന്ന കാന്തിപ്രചുരിമ കലരും
കാളയെക്കണ്ടുകൊൾക.”
“കാമിനീകായകാന്താരേ” എന്ന സംസ്കൃതശ്ലോകത്തിന്റെ ഭാഷാനുവാദം നോക്കുക.
“നടക്കാൻ ഞെരുക്കം കൊടുക്കും കുചക്കു–
ന്നിടയ്ക്കാർന്ന തന്വങിതൻ മെയ്വനത്തിൽ
കടക്കൊല്ല നീയെൻമനഃപാന്ഥ! നന്നായ്–
ക്കിടപ്പുണ്ടതിൽക്കാമനാം കാട്ടുകള്ളൻ.”
ഒരു ശ്ലോകംകൂടി പകർത്താം.
“വേറിടുമ്പോളിഷ്ടമല്പം മാറിക്കാണുന്നതെന്തഹോ?
കൂറിടും സഞ്ചിതൻ മൂടു കീറിയോ? മടി കേറിയോ?”
(കണ്ടൂരിനു് ഒരു കത്തു്)
“കണ്ടന്നേ കട്ടു നീയെൻകരളതു തിരിയെ–
ത്തന്നതില്ലെന്നതല്ലീ–
ക്കണ്ടുള്ളോനെക്കടക്കൺകടുതരവികട–
ച്ചങ്ങലയ്ക്കിട്ടു പൂട്ടി;
കണ്ടിക്കാർകേശി! പന്നീടിത മദനമഹാ–
രാജനേല്പിച്ചു; കഷ്ടേ!
കണ്ടും കേട്ടിട്ടുമില്ലീവക; തലയിലെഴു–
ത്തോർക്കിലിന്നാർക്കു മായ്ക്കാം?”(സ്ത്രീചാടു)
“കുറ്റക്കാറതിലും കറുപ്പു കലരും കണ്ണാണു; കെട്ടിപ്പിടി–
ച്ചൊറ്റക്കയ്യിലൊതുക്കുകില്ലൊരുവരും;
മാറിൽക്കവിഞ്ഞീടുമേ;
തെറ്റെന്നാശയതാരിലാശയെവനും കേറ്റിച്ചുരുണ്ടാണു നിൻ
കുറ്റം വിട്ടിടതൂർമ്മയുള്ള കുചവും കാർകൂന്തലും വല്ലഭേ.”
(സ്ത്രീചാടു)
“തോലും മുപ്പിരികൂട്ടിയ നൂലും ചേലാർന്ന കേളിതൻവായ്പും
കോലുംശീലയുമീവകകോലുന്നീയുണ്ണി ചെണ്ടയോടൊക്കും.”
(ഉപനയിച്ച ഉണ്ണി)
“പാരാകും നല്ലരങ്ങിൽപ്പലവക വലയും
ജീവജാലത്തെ വേഷ–
ക്കാരാക്കിച്ചേർത്തു വേണ്ടുന്നഭിനയവിരുതോ–
രോന്നു കാട്ടിക്കൊടുത്തും
നേരായ്ക്കണ്ടും രസിച്ചീടിന നവരസവി–
ജ്ഞാനി വാതാലയത്തിൽ–
പ്പേരാണ്ടുള്ളോരു നാരായണനടരസിക–
സ്വാമി കാമം തരട്ടേ.” (മങ്ഗളാശംസ)
52.11മാപ്രാണം നാരായണപ്പിഷാരടി (1057–1116)
ജീവിതചരിത്രം
കൊച്ചിരാജ്യത്തു് ഇരിങ്ങാലക്കുടയ്ക്കു നാലുമൈൽ വടക്കുകിഴക്കുള്ള മാടായിക്കോണംദേശത്തിലെ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനടുത്തു പുത്തൻപിഷാരം എന്നൊരു ഗൃഹമുണ്ടു്. മാടായിക്കോണം അംശം മാപ്രാണംദേശത്തിൽ ഉൾപ്പെട്ടതാണു്. കൂടൽമാണിക്കംക്ഷേത്രത്തിൽ ഉത്സവക്കാലത്തു കൂത്തുവിളക്കുക എന്നൊരു കുലവൃത്തി ആ കുടുംബത്തിലേക്കുള്ളതു ദൂരെ താമസിച്ചുകൊണ്ടു പോയി നടത്തുവാൻ സാധിക്കാത്തതിനാൽ 1021-ാമാണ്ടിടയ്ക്കു് ആ ക്ഷേത്രത്തിനു സമീപമായി ഒരു ഭവനം പണിയിച്ചു് അതിനു് ഇരിങ്ങാലക്കുട പുത്തൻ പിഷാരം എന്നു പേരിട്ടു് അതിലും ആ കുടുംബക്കാർ താമസിച്ചുവന്നു. നാരായണപ്പിഷാരടി ശ്രീകൃഷ്ണപുരം പുത്തൻ പിഷാരത്തിൽ കുഞ്ഞിക്കുട്ടിപ്പിഷാരസ്യാരുടേയും കിഴുപ്പള്ളിക്കരെ ചെറുമുക്കില്ലത്തു പരമേശ്വരൻനമ്പൂരിയുടേയും പുത്രനായി 1057-ാമാണ്ടു ധനുമാസം ഉത്രംനക്ഷത്രത്തിൽ ജനിച്ചു. ബാല്യത്തിൽ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അക്കാലത്തെ ഒരു പ്രസിദ്ധ ദൈവജ്ഞനായിരുന്ന ഇരിങ്ങാലക്കുട തെക്കേവാരിയത്തു കുട്ടൻവാരിയരോടു ജ്യോതിശ്ശസ്ത്രം നിഷ്കർഷിച്ചു പഠിക്കുകയും തദന്തരം കൊടുങ്ങല്ലൂർക്കുപോയി അവിടെ വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ ശിഷ്യനായി താമസിച്ചു് ആ ശാസ്ത്രത്തിലെ ഉൽഗ്രന്ഥങ്ങളിൽ അവഗാഹവും പ്രായോഗികപദ്ധതിയിൽ പരിശീലനവും സമ്പാദിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ മഹാകവികളുടെ സ്നേഹവും ആ അവസരത്തിൽ അദ്ദേഹത്തിനു ലഭിച്ചുവെങ്കിലും കവിതാവിഷയത്തിൽ അവരെ അദ്ദേഹം പൂർണ്ണമായി അനുകരിച്ചു എന്നു പറയാവുന്നതല്ല. അപ്പോഴേയ്ക്കു സംസ്കൃതത്തിൽ ഒരുമാതിരി ലോകവ്യുൽപ്പത്തി ഉറപ്പിച്ചുകഴിഞ്ഞിരുന്നു. സംസ്കൃതവും ജ്യോതിഷവും പഠിപ്പിക്കുവാൻ സമർത്ഥനായ ഒരധ്യാപകനെ കിട്ടണമെന്നു പാഴൂർ പടിപ്പുരയ്ക്കലെ കുഞ്ഞിരാമൻ കണിയാർ അപേക്ഷിക്കുകയാൽ വലിയ കൊച്ചുണ്ണിത്തമ്പുരാൻ പിഷാരടിയെ അങ്ങോട്ടയച്ചു. 1079 മുതൽ മൂന്നു കൊല്ലം അദ്ദേഹം അവിടെ ആ പണി നോക്കി. പിന്നീടു് എറണാകുളം കോൺവെന്റു ഹൈസ്കൂളിൽ ഭാഷാപണ്ഡിതനായി നിയമിതനാകുകയാൽ താമസം അങ്ങോട്ടേയ്ക്കു മാറ്റി. പതിന്നാലു കൊല്ലത്തോളം ആ സ്കൂളിൽ അധ്യാപകനായിരുന്നതിനുശേഷം പരീക്ഷായോഗ്യത ഇല്ലെന്ന കാരണത്താൽ പിരിച്ചുവിടപ്പെടുകയാൽ ജ്യോതിഷവിദ്യയും സംസ്കൃതാധ്യാപനവും കാലക്ഷേപമാർഗ്ഗമാക്കിക്കൊണ്ടു നാലഞ്ചുകൊല്ലം കുമാരനല്ലൂരിലും രണ്ടുമൂന്നു കൊല്ലം കോട്ടയ്ക്കലും പിന്നീടു ഗുരുവായൂരിലും താമസിച്ചു. പേരുകേട്ട ഒരു ദൈവജ്ഞനായിരുന്നു എങ്കിലും അതിനനുസരിച്ചുള്ള ആദായമോ, വാസനാസമ്പന്നനായ ഒരു കവിയായിരുന്നുവെങ്കിലും അതിന്നനുഗുണമായ യശസ്സോ അദ്ദേഹത്തിന്നു നേടുവാൻ സാധിച്ചില്ല. കാരണം അന്യരോടു് ഇണങ്ങിപ്പെരുമാറുവാൻവേണ്ട നയമില്ലായ്മയാണു്. ആരോടും ഏതപ്രിയവും മുഖത്തുനോക്കി പറയും; മുൻകോപം ധാരാളമുണ്ടു്; ഇത്തരത്തിലുള്ള സ്വഭാവവൈകല്യങ്ങളാണു് അദ്ദേഹത്തിന്റെ ജീവിതത്തെ പരാജയപ്പെടുത്തിയതു്. ആദ്യം സ്വജാതിയിലുണ്ടായിരുന്ന ഭാര്യയെ ഉപേക്ഷിച്ചു് കുടമാളൂർവച്ചു് ഒരു നായർസ്ത്രീയെ സംബന്ധം ചെയ്തു. ഗുരുവായൂരിൽ വച്ചു വീണ്ടും ഞാറയ്ക്കാട്ടു കുടുംബത്തിലെ ഒരു പിഷാരസ്യാരെ ഭാര്യയായി സ്വീകരിച്ചു. ആകെക്കൂടി ഭാഗ്യഹീനരായ കേരളീയ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തെയും കൂട്ടാവുന്നതാണു്. ഗുരുവായൂരിൽ താമസിക്കുന്ന കാലത്തു് 1116-ൽ വയനാട്ടു് ഒരു ഇല്ലത്തെ ആവശ്യത്തിലേയ്ക്കു പ്രശ്നത്തിനായി പോകുകയും അവിടെവച്ചു് ഹൃദയസ്തംഭനംമൂലം 1116 മേടം 24-ആംനു മകം നക്ഷത്രത്തിൽ മരിക്കുകയും ചെയ്തു.
കൃതികൾ
പിഷാരടി വളരെയൊന്നും എഴുതീട്ടില്ല. (1) സങ്ഗമേശ്സ്തവം, (2) വിഷ്ണുപുരാണം ഭാഷ, (3) വിശ്വരൂപം, (4) ഉദയാദുദയാന്തം, (5) നാരായണീയം ഭാഷ എന്നിവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. (6) ജാതകാദേശവും തർജ്ജമ ചെയ്തിട്ടുണ്ടു്. (7) നമ്പൂരിമാരോടു് എന്നൊരു കൃതിയും കുടമാളൂർ താമസിക്കുമ്പോൾ ഉണ്ടാക്കി. വിഷ്ണുപുരാണം അതേപേരിലുള്ള മൂലഗ്രന്ഥത്തിന്റെ വൃത്താനുവൃത്തരൂപത്തിലുള്ള പരിഭാഷയാണു്. അതു് ഇരിങ്ങാലക്കുട കൂടൽമാണിക്കം അച്ചുക്കൂടത്തിൽനിന്നു മാസികയായി പ്രസിദ്ധീകരിച്ചു. ഏഴു ലക്കങ്ങൾ പുറപ്പെട്ടതിനുശേഷം മുടങ്ങിപ്പോയി.
“ശ്രീവിഷ്ണോ! നിൻപുരാണത്തെബ്ഭാവിഭവ്യം ഭവിക്കുവാൻ
ഭാവിക്കുന്നേൻ ഭാഷയാക്കാൻ; ഭാവിതാത്മൻ! തുണയ്ക്കണേ”
എന്ന മങ്ഗളപ്രാർത്ഥനയോടുകൂടിയാണു് ആ തർജ്ജമ ആരംഭിക്കുന്നതു്. വി.സി. ബാലകൃഷ്ണപ്പണിക്കർ ദ്വിതീയാക്ഷരപ്രാസവാദം പരിത്യജിച്ചു ‘വിശ്വരൂപം’ എന്ന കാവ്യമെഴുതിയപ്പോൾ അതിനെത്തന്നെ ആ പ്രാസത്തോടുകൂടി വിവർത്തനം ചെയ്യുകയാണു് പിഷാരടി തന്റെ വിശ്വരൂപംകൊണ്ടു സാധിച്ചിട്ടുള്ളതു്. പണിക്കരുടെ
“അങ്ങോട്ടു നോക്കുക; ചുവപ്പു, വെളുപ്പു പച്ച–
യെന്നീ നിറങ്ങളിടതിങ്ങിയൊരംബരാന്തം
ചെന്താരുമാമ്പലുമൊരേസമയം വിരിഞ്ഞു
പൊന്തുന്ന പൊയ്കയുടെ ചന്തമിയന്നിടുന്നു.”
എന്ന ശ്ലോകം
“ഒന്നിങ്ങയയ്ക്ക മിഴി; ചോപ്പു, വെളുപ്പു, പച്ച–
യെന്നീ നിറങ്ങൾ കലരും വിയദേകദേശം
ഒന്നിച്ചു പൊൻകമലവെൺകുമുദങ്ങൾ തിങ്ങി–
നിന്നിട്ടു മിന്നുമൊരു പൊയ്കയെ വെന്നിടുന്നു.”
എന്നു മാറ്റിയിരിക്കുന്നു. വിശ്വരൂപത്തിന്റെ രീതിപിടിച്ചു നിർമ്മിച്ചിട്ടുള്ള ഒരു സ്വതന്ത്രകാവ്യമാണു് ഉദയാദുദയാന്തം.
“ശ്രീരങ്ഗമംബരമരാജകമായിടുന്നു;
ഭൂരങ്ഗവാസികളുയർന്നുതുടങ്ങിടുന്നു;
താരങ്ങളും പരമതുങ്ഗപദങ്ങൾ നഷ്ട–
സാരങ്ങൾപോലെ തിരിയുന്നു; നിറം കെടുന്നു”
എന്ന ശ്ലോകംകൊണ്ടു് ആരംഭിക്കുന്ന ഈ കാവ്യത്തിൽ കവി പല വിശിഷ്ടമനോധർമ്മങ്ങളും പ്രയോഗിച്ചിരിക്കുന്നു. ഒരു ശ്ലോകംകൂടി എടുത്തുകാണിക്കാം.
“ശ്രീ കാളുമിപ്പല നിറം കളമിട്ടതെങ്കിൽ
ഭാകാരമാകെയരി വാരിയെറിഞ്ഞതെങ്കിൽ
രാകാളികോമരമൊഴിഞ്ഞ മൃഗാങ്കനെങ്കി–
ലാകാശമല്ലിതൊരു തുള്ളിയൊഴിഞ്ഞ കാവാം.”
പിഷാരടിയുടെ ഈ കൃതി താമതമ്യേന പ്രസാദശൂന്യവും ശ്ലേഷജടിലവുമാകയാൽ സാധാരണന്മാർക്കു സുഗ്രഹമല്ല. ഭാഷാനാരയണീയം മുഴുവനായിട്ടുണ്ടോ എന്നു നിശ്ചയമില്ല. അധോലിഖിതമായ ശ്ലോകം ആദ്യത്തേതാണു്.
“ഉന്നിദ്രാമോദബോധാകൃതിയിലൊരെതിരി–
ല്ലാതെയെന്നേതു കാല–
ത്തെന്നില്ലാതൊക്കെ വിട്ടീത്തനുവിനുപനിഷൽ–
കോടിയയ്ത്തത്വമായി
മുന്നിൽക്കാണാത്തതേതോ ഗുരുപവനപുര–
ത്തിങ്കലാ ബ്രഹ്മമല്ലോ
മിന്നിക്കാണുന്നു സാക്ഷാലമൃതമതിശയം
തന്നെയീ മർത്ത്യഭാഗ്യം.”
1105-ൽ ഒരു സാഹിത്യപരിഷത്സമ്മേളനത്തിൽ വായിച്ച ഒരു പ്രബന്ധത്തിൽനിന്നുകൂടി ഒരു ശ്ലോകം ചേർക്കാം.
“ചൊല്ലാളും കവിയായ ഭർത്തൃഹരിയാ
ലങ്ഗത്തിൽ മങ്ങീ സുവാ–
ക്കെല്ലാമെന്നു സമുക്തമായതു വിചാ–
രിച്ചാൽത്തുതോം വാസ്തവം;
നല്ലാരും നരരും നമുക്കുടയൊരീ
നൽഭാഷയും നാടുമെ–
ന്നല്ലാ നമ്മുടെ സർവവും നവപരി–
ഷ്കാരഗ്രഹഗ്രസ്തമായ്.”
അദ്ധ്യായം 53 - ചില തിരുവിതാകൂർക്കവികൾ
പതിനൊന്നാം ശതകം, ഉത്തരാർദ്ധം
53.1രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാൻ (1018–1078)
ചരിത്രം
രാജരാജവർമ്മ കോയിത്തമ്പുരൻ കിളിമാനൂർക്കൊട്ടാരത്തിൽ 1018 മേടമാസം സ്വാതിനക്ഷത്രത്തിൽ ജനിച്ചു. അച്ഛൻ ഏറ്റിക്കട നാരായണൻനമ്പൂരിയും അമ്മ കുഞ്ഞിക്കാവുകുട്ടിയമ്മത്തമ്പുരാട്ടി എന്ന ഓമനപ്പേരോടുകൂടിയുള്ള ദേവിയമ്മ അനിഴംതിരുനാൾ തമ്പുരാട്ടിയുമായിരുന്നു. രണ്ടുപേർക്കും സംസ്കൃതത്തിൽ വൈദുഷ്യമുണ്ടായിരുന്നു. സ്വാതിതിരുനാൾ മഹാരാജാവിന്റെ അഭിനന്ദനത്തിനു പാത്രീഭൂതനായിരുന്ന അച്ഛൻ തന്നെയായിരുന്നു കോയിത്തമ്പുരാനെ പ്രാഥമികപാഠങ്ങൾ പഠിപ്പിച്ചതു്. അദ്ദേഹം 32-ാമത്തെ വയസ്സിൽ 1028-ാമാണ്ടു മരിച്ചുപോയി. അമ്മയുടെ ജീവിതകാലം 1001 മുതൽ 1055 വരെയാണു്. 1025-ൽ ജനിച്ചു് 1111-ൽ അന്തരിച്ച ഇത്തമ്മർ രവിവർമ്മ മൂത്തകോയിത്തമ്പുരാൻ രാജരാജവർമ്മകോയിത്തമ്പുരാന്റെ നേരേ അനുജനായിരുന്നു. അദ്ദേഹം ശ്രീമൂലരാജഷഷ്ടിപൂർത്തി, സുകന്യാചരിതം നാടകം മുതലായ ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ബാല്യത്തിൽ കാസശ്വാസത്തിന്റെ ഉപദ്രവമുണ്ടായിരുന്നുവെങ്കിലും കഥാപുരുഷൻ വ്യാകരണത്തിൽ ദൃഢമായ വ്യുൽപത്തിയും ജ്യോതിഷത്തിലും ആയുർവ്വേദത്തിലും അഗാധമായ വിജ്ഞാനവും സമ്പാദിച്ചു. അമ്മാവനായ ഗോദവർമ്മ വലിയകോയിത്തമ്പുരാനാണു് വൈദ്യം പഠിപ്പിച്ചതു്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ വ്യാകരണപാണ്ഡിത്യത്തെ ഏറ്റവും ബഹുമാനിച്ചിരുന്നു. പാർവതീബായി ആറ്റിങ്ങൽ ഇളയതമ്പുരാനെ പള്ളിക്കെട്ടുകഴിച്ച തിരുവോണംനാൾ കേരളവർമ്മകൊച്ചുകോയിത്തമ്പുരാൻ 1048-മാണ്ടു കന്നിമാസത്തിൽ മരിച്ചു. അദ്ദേഹം 1023 ചിങ്ങമാസത്തിൽ ജനിച്ചു; 1037 മേടത്തിൽ പള്ളിക്കെട്ടു കഴിച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠനായിരുന്നു രാജരാജവർമ്മ. അനുജന്റെ മരണാന്തരം രാജ്ഞിയുടെ കൂട്ടിരിപ്പിനായി 1048-ാമാണ്ടു മേടമാസത്തിൽ രാജരാജവർമ്മ തിരുവനന്തപുരത്തേയ്ക്കു് ആനയിക്കപ്പെട്ടു. അങ്ങനെയാണു് അദ്ദേഹം കൊച്ചുകോയിത്തമ്പുരാനായതു്. അവിടെ ശ്രീപാദം കൊട്ടാരത്തിൽ താമസിച്ചുകൊണ്ടു പല വിദ്യാർത്ഥികളേടും വ്യാകരണവും അഷ്ടാങ്ഗഹൃദയവും പഠിപ്പിച്ചു. അശ്വതിതിരുനാൾ മാർത്താണ്ഡവർമ്മ കൊച്ചുതമ്പുരാന്റെ വിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ആശ്രദ്ധയും അവിടുന്നു ബി. ഏ. പരീക്ഷ ജയിയ്ക്കുന്നതിനുള്ള ഒരു പ്രധാനകാരണമായിരുന്നു. 1069-ൽ പാർവതീബായി നാടുനീങ്ങി. അശ്വതിതിരുനാൾ കൊച്ചുതമ്പുരാൻ 1076-മാണ്ടു കന്നിമാസം 25-ാം ൹ തീപ്പീട്ടു. പിന്നീടു തിരുവന്തപുഅരത്തു് അദ്ദേഹത്തിനു കുടുംബപരമായ പ്രധാനകർത്തവ്യം ഒന്നുംതന്നെ ഇല്ലായിരുന്നുവെങ്കിലും പൊതുക്കാര്യപ്രസക്തിനിമിത്തം അവിടെത്തന്നെ താമസം തുടർന്നു. ശ്രീപാദത്തു മാളികയായിരുന്നു അദ്ദേഹത്തിന്റെ വാസസ്ഥാനം. തന്നിമിത്തം മാളികക്കോയിപ്പണ്ടാല എന്നൊരു സംജ്ഞാന്തരം. ‘കുളപ്പുരക്കോയിപ്പണ്ടാല’ എന്നതു കേരളവർമ്മ വലിയകോയിത്തമ്പുരാൻ എന്നപോലെ, അദ്ദേഹത്തിനു സിദ്ധിച്ചു. അനേകം ശിഷ്യന്മാരെ പഠിപ്പിച്ചുവന്നതിനുപുറമേ രാജധാനിയിൽ ടൗണ്‍ഹൈസ്ക്കൂൾ എന്ന പേരിൽ വിഖ്യാതമായിരുന്ന ആങ്ഗലേയവിദ്യാലയത്തിന്റെ ഉടമസ്ഥനെന്ന നിലയിൽ അതിന്റെ ഭരണം സമർത്ഥമായ രീതിയിൽ നടത്തുന്നതിനും അദ്ദേഹം തന്റെ സമയത്തിൽ ഒരു ഗണ്യമായ അംശം പ്രതിദിനം വിനിയോഗിച്ചു കൊണ്ടിരുന്നു. ശാന്താത്മാവും സഹൃദയധുരീണനും വിവിധ വിദ്യാവിചക്ഷണനുമായിരുന്ന അവിടുന്നു് 1078 മീനമാസം 10-ാം൹ ചരമഗതിയെ പ്രാപിച്ചു.
രാസക്രീഡ
സദാ ഗ്രന്ഥപാരായണത്തിൽ നിമഗ്നനായിരുന്ന രാജരാജവർമ്മ കോയിത്തമ്പുരാൻ രാസക്രീഡ ആട്ടക്കഥയല്ലാതെ മറ്റൊരു ഗ്രന്ഥവും രചിക്കുകയുണ്ടായില്ല. ആ കഥകളി പ്രസിദ്ധമാണു്. അതിൽനിന്നു രണ്ടു ശ്ലോകങ്ങളും ഒരു പദത്തിൽ ഏതാനും ചരണങ്ങളും മാത്രം ഉദ്ധരിക്കാം.
“ശൗടീര്യാക്രാന്തലോകസ്തദനു കുടിലധീ
ശ്ശംഖചൂഡാഖ്യായക്ഷഃ
പാടിരോദ്ഗാരിഗന്ധപ്രകടസുരഭിലോ
ദ്യാനചാരീ മഹാത്മാ
ശാടീഭൂഷാദിശോഭാപ്രഗുണിതസുഷമാം
ചാരുസരസ്യലീലാ
വാടീം സോരീരമൽ സ്വാം രുചിജിതസകല
സ്വർവധൂടീം വധൂടീം.”
“ജിതകലേശകലേശകുടുംബിനീം സുമതനൂമതനൂരുപ
യോധരാം
പ്രമദഭാമദഭാരയുതാമസൗ ധൃതരസാന്തരസാ വിപിനേ ജഹൗ.”
“ആര്യ! ഭവാനുടെ കാലിണ ഞാനിത
ശൗര്യഗുണാകര! വന്ദേ!
സുമധുരപാവനവൃന്ദാവനമിതു
ശമിതസുപവോർദ്യാനവിലാസം
സമമിതു കണ്ടിഹ മനതാരിങ്കൽ
സമധിഗതം മമ ലീലാകുതുകം.(ആര്യ)
കാളിന്ദിയുടേ ജലമിതു ഹംസമ
രാളീരുചിഭരരാജിതമോർത്താൽ
മേളിതനീലദുകൂലഭവത്ത൹
കേളികളനുകുരുതേ സിതമൂർത്തേ!(ആര്യ)
……………………………………
ഗോവർദ്ധനമിതു കാണുക സുമതേ!
കാമർദ്ധിപ്രദകാനനനികരം
ആനദ്ധാഞ്ചിതജലധരമകുടം
താവദ്ധരതേ നഹി തേ ഹൃദയം? (ആര്യ)”
53.2മാവേലിക്കര പുത്തൻകൊട്ടാരത്തിൽ ഉദയവർമ്മത്തമ്പുരാൻ (1019–1096)
ജീവചരിത്രം
മാവേലിക്കരപുത്തൻക്കൊട്ടാരത്തിൽ ഉദയവർമ്മത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ മീമാൻസകൻ ഇത്തമർ കോയിത്തമ്പുരാന്റേയും മാവേലിക്കരക്കൊട്ടാരത്തിൽ ഉമാദേവിത്തമ്പുരാട്ടുയുടേയും പുത്രനായി 1019-ാണ്ടു മകരമാസത്തിൽ ജനിച്ചു. സംസ്കൃതത്തിൽ വ്യാകരണം, തർക്കം, എന്നീ ശാസ്ത്രങ്ങളിലും ജ്യോതിഷത്തിലും അയുർവേദത്തിലും വിചക്ഷണനായിരുന്നതിനുപുറമേ സങ്ഗീതകലയിലും നൈപുണ്യം സമ്പാദിച്ചു. വ്യാകരണത്തിൽ അദ്ദേഹത്തിന്റെ നപുണ്യം അപാരമായിരുന്നു. ആസ്തികനായിരുന്ന അദ്ദേഹം സ്വഗൃഹത്തിൽത്തന്നെ താമസിച്ചതല്ലാതെ വിദേശങ്ങളിൽ സഞ്ചരിക്കുവാൻ ഔത്സുക്യം പ്രദർശിപ്പിച്ചിരുന്നില്ല. എല്ലാ ദിവസങ്ങളിലും കണ്ടിയൂർ ശിവക്ഷേത്രത്തിൽ പോയി തൊഴണമെന്നുള്ള നിഷ്കർഷ ആയുരന്തരംവരെ അഭങ്ഗുരമായി പരിപാലിച്ചു. ഈശ്വരഭജനം നീക്കി ശേഷിച്ച സമയങ്ങളിൽ ഗ്രന്ഥനിർമ്മാണം, സങ്ഗീതപരിശീലനം,ശിഷ്യാധ്യാപനം ഇത്യാദി കൃത്യങ്ങളിൽ വ്യാപൃതനായിരുന്നു.പാണ്ഡിത്യത്തിനു് അനുഗുണമായ പ്രശസ്തി അദ്ദേഹത്തിന്നു ലഭിച്ചില്ല. അങ്ങനെയൊന്നു വേണമെന്നു് അദ്ദേഹം ഒരിക്കലും ആശിച്ചതുമില്ല. 1096 കന്നിമാസത്തിൽ 1-ാം ൹ മരിച്ചു. കണ്ടിയൂർ മഹാദേവശാസ്ത്രി, കണ്ടിയൂർ ശിവരാമപ്പിഷാരടി ഇവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.
കൃതികൾ
(1) അംബോപദേശം, (3) നളകഥാസാരം, (3) തപതീപരിണയം, (4) വാസവദത്താപഹരണം, (5) യയാതിചരിതം, (6) അഹല്യാമോക്ഷം, (7) രഘുവിജയം, (8) ശാകുന്തളം, (9) ബലഭദ്രവിക്രമം, (10) രാമാഭിഷേകം, (11) കൃഷ്ണാഭിഷേകം, (12) തിലോത്തമാവാസവം, (13) രാവണനിപാതസഖ്യം, (14) രാമനാമാവലി, (15) കൃഷ്ണനാമാവലി, (16) ദേവീനാമാവലി, (17) കൃഷ്ണലീലാസ്തുതി, (18) ആനന്ദപഞ്ജരം, (19) അന്യാപദേശശതകം, (20) ഭാഷാഭാണം, (21) വാഗീശീസ്തവം, (22) താതോപദേശാം, (23) പദ്യാവലി മുതലായ കൃതികൾ തമ്പുരാൻ രചിച്ചിട്ടുണ്ടു്. രണ്ടു മുതൽ പതിമ്മൂന്നു വരെയുള്ള കൃതികൾ ആട്ടക്കഥകളാണു്. 14 മുതൽ 18 വരെയുള്ളവ സംസ്കൃതഭാഷയിൽ നിർമ്മിച്ചിരിക്കുന്നു. പല കൃതികളും നശിച്ചുപോയി. അംബോപദേശവും നളകഥാസാരവും മാത്രമേ അച്ചടിപ്പിച്ചിട്ടുള്ളു. രാവണപാതസഖ്യം കണ്ടുകിട്ടീട്ടുണ്ടു്. ഉണ്ണായിവാരിയരുടെ നളചരിതം നാലുദിവസത്തെ ആട്ടക്കഥയിലെ ഇതിവൃത്തം സംക്ഷേപിച്ചും ഏതാനും പാത്രങ്ങളെക്കൂടി ചേർത്തും ഒരു ദിവസംകൊണ്ടു് ആടത്തക്കവണ്ണം രചിച്ചിട്ടുള്ളതാണു് നളകഥാസാരം. രാവണനിപാതസഖ്യം 1076 കന്നിയിൽ സമാപ്തമായി. പലവക ഒറ്റശ്ലോകങ്ങൾ പദ്യാവലിയിൽ ചേർത്തിരിക്കുന്നു. തമ്പുരാന്റെ ഭാഷാകവിതയ്ക്കു ഗുണം പോര; സംസ്കൃതകവിത ഒരുവിധം കൊള്ളാം. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“ശൂരസ്സൂരഖരോരുഗുർദ്ദനുജനുരാജോ ഭൂജാതല്ലജ
ജ്യോതീരാജിവിജിത: കുടിലധീകോട്യഗ്രഗണ്യസ്തദാ
ആഖ്യന്മുഖ്യതമാമസംഖ്യലലനാരത്നേ സ്വകീയാം പ്രിയാം
ശ്രീവല്ലീം സ്മരഭല്ലഭഗ്നഹൃദയസ്സസ്നേഹമോഹസ്പൃഹം.”
“ശസ്ത്രാശസ്ത്ര്യഥ രാജ്ഞോ ബാഹൂബാഹവി തലാതലി
പ്രബലേ
മുഷ്ടീമുഷ്ടി കലഹേ കേശാകേശ്യേത്യ തൗ ജഗൗ ഹംസ:.”
“ആകണ്ഠ പ്രചലൽകർപദ്ദ ഭഗവൻ ദാസോ ഗദേനേദൃശാ
വൈകുണ്ഠാംബുജസംഭവേന്ദ്രനിയമിസ്തോമാർച്ച ്യാ ദൂയേ ഭൃശം
ശ്രീകണ്ഠീപുരനാഥ കിന്ന്നു കൃണുമ:? കാരുണ്യസംപൂർണ്ണത
ന്മാ കുണ്ഠോ ഭവതാദ്ഭവാൻ മമ പരിത്രാണേ ജഗന്നായക!”
പൃഥ്വ്യാം പ്രഖ്യാപയേയു: കവനമിദമുമാ
വാമദേവാംബുജാക്ഷാ
സ്സൗരഭ്യോദ്രിക്തകാശ്മീരഭസിതരജോ
ഗോപികാഭൂഷിതാങ്ഗാ:
ഹര്യക്ഷേന്ദ്രോപക്ഷിപ്രകരവരമഹാ
വാഹനാസ്സപ്രഹർഷം
നിത്യം ചിത്തൈകരങ്ഗസ്ഥലകൃതലളിത
ക്രീഡനാമ്രേഡനാ മേ.”
“ശശാങ്കചൂഡോപ്യധികൗഷ്ണ്യശാലീ
ത്യുദീര്യതേ താപസപുങ്ഗവൈസ്ത്വം
തദ്യുക്തമേവേശ്വര കാമദാതു:
കാമപ്രഹർത്തുശ്ച തവാദ്ഭൂതാത്മൻ.”
ഒരു ഭാഷാശ്ലോകം:
ഒളിക്കയും കോപരസേന നെറ്റി
ചുളിക്കയും ഭാരതി! ചെയ്തിടാതെ
കളിക്ക നൽപ്പുഞ്ചിരിവേരി വാരി
ത്തളിച്ചു നീയെപ്പൊഴുമെന്റെ നാവിൽ.”
53.3ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാൻ (1028–1091)
ജനനവും വിദ്യാഭ്യാസവും
ഹൈദരാലി മലബാർ ആക്രമിച്ച കാലത്തു തിരുവിതാംകൂറിൽ ഓടിയെത്തി ധർമ്മരാജാവിനെ അഭയംപ്രാപിച്ചു പരപ്പനാട്ടു കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ മൂത്ത പുത്രി തിരുവല്ലാത്താലൂക്കിൽ ചെങ്ങന്നൂർഗ്രാമത്തിൽപ്പെട്ട ഒരു സ്ഥലത്തു് ഒരു ഭവനം പണിയിച്ചു് അവിടെ 982-ൽ പാർത്തുതുടങ്ങിയതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ശാഖയിലെ അംബികാദേവിത്തമ്പുരാട്ടിയുടേയും തളിപ്പറമ്പത്തു് അരൂർ മാധവൻഭട്ടതിരിയുടേയും പുത്രനായി രാമവർമ്മകോയിത്തമ്പുരാൻ 1028-ാമാണ്ടു മിഥുനമാസം ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചു. മാതാവു വിദുഷിയും ബാലചികിത്സയിൽ വിദഗ്ദ്ധയുമായിരുന്നു. ബാല്യത്തിൽ ചില പ്രാഥമികപാഠങ്ങൾ പപ്പുപിള്ള എന്നൊരാശാൻ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, കോയിത്തമ്പുരാന്റെ വലിയമ്മാവന്റെ മകനും വിദ്വാനുമായ തിരുവല്ലാ നെടുമ്പുറത്തുകൊട്ടാരത്തിൽ വരികയും, കഥാനായകന്റെ ധിഷണാവൈഭവം കണ്ടു സന്തുഷ്ടനായി സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ആ താലൂക്കിൽപ്പെട്ട ചെറുകോൽ ചേക്കോട്ടു കൊച്ചുപിള്ള ആശാനെ കാവ്യങ്ങൾ അഭ്യസിപ്പിക്കുന്നതിനു നിയമിക്കുകയും ചെയ്തു. ആ ആശാനു നൈഷധം പഠിപ്പിക്കുന്നതിനു പ്രത്യേകം സാമർത്ഥ്യമുണ്ടായിരുന്നു. അദ്ദേഹത്തിൽനിന്നു കാവ്യങ്ങൾ മാത്രമേ അഭ്യസിച്ചുള്ളു. എങ്കിലും കോയിത്തമ്പുരാൻ ആ ആശാനോടുള്ള ഭക്തി അപാരമായിരുന്നു; കൊല്ലന്തോറും ഓരോ പവൻ പ്രസ്തുത ഗുരുനാഥനു മരിക്കുന്നതുവരെ ദക്ഷിണയായി കൊടുത്തുകൊണ്ടിരുന്നു എന്നു കേട്ടിട്ടുണ്ടു്. അനന്തരം സമീപത്തുള്ള എണ്ണയ്ക്കാട്ടുകൊട്ടാരത്തിൽപ്പോയി അവിടെ കൊച്ചനുജൻ എന്ന പേരിൽ പ്രസിദ്ധനായ കാർത്തികതിരുനാൾ കേരളവർമ്മത്തമ്പുരാനോടു നാടകാലങ്കാരങ്ങളും, തർക്കം, വ്യാകരണം, വേദാന്തം എന്നീ ശാസ്ത്രങ്ങളും ശില്പവിദ്യയും അഭ്യസിച്ചു സമകാലികന്മാരുടെയിടയിൽ ഒരു നല്ല സംസ്കൃതപണ്ഡിതനെന്നു പേർ നേടി. കൊച്ചനുജൻതമ്പുരാൻ അൻപതു വയസ്സോളം ജീവിച്ചിരുന്നു. 1058-ൽ മരിച്ചു. വടക്കേ മലയാളത്തിൽ ചിറയ്ക്കൽക്കോവിലകത്തു താമസിച്ചുകൊണ്ടു് അവിടത്തെ അമ്പുരാജാവിനോടു ജ്യോതിശ്ശാസ്ത്രം വശമാക്കി. അനന്തപുരത്തു മൂത്തകോയിത്തമ്പുരാനോടാണു് അഷ്ടാങ്ഗഹൃദയം പഠിച്ചതു്. മൂകാംബിയിലും മധുരയിലും പോയി ദേവിയെ ഭജിച്ചു് ഒരു അനുഗൃഹീതനായ കവിയായും ഉയർന്നു. സംഗീതത്തിൽ നൈസർഗ്ഗികമായുള്ള വാസന സ്വയം പരിശ്രമിച്ചു പരിപുഷ്ടമാക്കി വീണവായനയിൽ വിദഗ്ദ്ധനായി. പാലക്കാട്ടു രാമസ്വാമിശാസ്ത്രികളെ കൊട്ടരത്തിൽ വരുത്തി അദ്ദേഹത്തിൽനിന്നു യോഗാഭ്യാസ പരിപാടിയും ശീലിച്ചു. അങ്ങനെ വിപുലമായ ഒരു വിജ്ഞാനഭണ്ഡാഗാരം അദ്ദേഹം പല കൊല്ലത്തെ പരിശ്രമംകൊണ്ടു സ്വായത്തമാക്കി.
അനന്തരകാലജീവിതം
കോയിത്തമ്പുരാൻ ഒരു സഞ്ചാരപ്രിയനായിരുന്നു. പലപ്പോഴും എണ്ണയ്ക്കാടു്, ആറന്മുള, അനന്തപുരം, ലക്ഷ്മീപുരം, മറിയപ്പള്ളി, ചിറയ്ക്കൽ എന്നീ കൊട്ടാരങ്ങളിൽ താമസിക്കുകയും അവിടങ്ങളിലെ സാഹിത്യരസികന്മാരും സംഗീതജ്ഞന്മാരുമായി സമ്പർക്കം പുലർത്തുകയും ചെയ്തു വന്നു. എണ്ണയ്ക്കാട്ടു് ഉമ്മുക്കുട്ടിത്തമ്പുരാട്ടിയേയും, ആറന്മുളചെമ്പകശ്ശേരിക്കൊട്ടാരത്തിൽകൊച്ചുകുഞ്ഞിത്തമ്പുരാട്ടിയേയും, മറിയപ്പള്ളി പങ്കിത്തമ്പുരാട്ടിയേയും പരിഗ്രഹിച്ചു. ഇവരിൽ ആദ്യം നാമനിർദ്ദേശം ചെയ്ത രണ്ടു തമ്പുരാട്ടിമാരുടേയും മരണാനന്തരം 1068-ൽ കണ്ടിയൂർ ഓണമ്പള്ളിവീട്ടിൽ മാധവിയമ്മയെ വിവാഹം ചെയ്തു. ആ യുവതിക്കു സങു്ഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെ നൈപുണ്യമുണ്ടായിരുന്നു. ഗ്രാമത്തു കൊട്ടാരത്തിൽ താമസിക്കുമ്പോൾ ആയിക്കുടി സുബ്രഹ്മണ്യശാസ്ത്രി, വൈക്കത്തു രവിവർമ്മത്തമ്പുരാൻ തുടങ്ങി പലരേയും സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അഭ്യസിപ്പിച്ചിട്ടുണ്ടു്. മാതാവു് 1075-ാമാണ്ടും മരിച്ചു. അമ്മാവന്റെ മരണത്തിനുശേഷം കുടുംബത്തിലെ കാരവണവരായി. അഞ്ചു കൊല്ലം ആ സ്ഥാനത്തെ അലങ്കരിച്ചു. 1091-ാമാണ്ടു കന്നിമാസം 22-ാം ൹ അത്തം നക്ഷത്രത്തിൽ യശശ്ശരീരനായി. അദ്ദേഹം ഒരു ഈശ്വരഭക്തനായിരുന്നു. ധനതൃഷ്ണ, ആഡംബരഭ്രമം മുതലായ ദോഷങ്ങൾ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല.
കൃതികൾ
(1) മീനകേതനചരിത്രം ചമ്പു, (2) കുചേലവൃത്തം മണിപ്രവാളം, (3) അന്യാപദേശമാല, (4) ഭാഷാഗീതഗോവിന്ദം, (5) ബ്രസീതാനാടകപൂരണം, (6) രസസ്വരൂപനിരൂപണം, (7) ഋതുവർണ്ണനം, (8) ജ്യോതിഷപ്രദീപം ഇവയാണു് രാമവർമ്മകോയിത്തമ്പുരാന്റെ മുഖ്യകൃതികൾ. ചില നല്ല മുക്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. ഗീതാഗോവിന്ദത്തിന്റെ തർജ്ജമകണ്ടുകിട്ടീട്ടില്ല. ഭാഷയിൽ ശ്ലേഷകല്പനയ്ക്കു് അസാമാന്യമായ പാടവമുണ്ടായിരുന്നു. ജ്യോതിഷപ്രദീപം ബാലന്മാർക്കുവേണ്ടി എഴുതിയ ഒരു കൃതിയാണു്. അദ്ദേഹത്തിന്റെ ഏതു ശ്ലോകത്തിലും പ്രായേണ ഏതെങ്കിലും ഒരു പുതുമ കാണാതിരിക്കുകയില്ല. ജലപ്രായമായി കവനംചെയ്യുന്നതു് അദ്ദേഹത്തിനു് അഭിമതമായിരുന്നില്ല. അർത്ഥഗൗരവത്തിലാണു് അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞതു്. രചനയ്ക്കു നിഷ്കർഷക്കുറവുണ്ടു്. ഏതായാലും സമകാലികന്മാരുടെയിടടിൽ “ഗ്രാമത്തിൽക്കവി രാമവർമ്മനൃവര”നു് അഭ്യർഹിതമായ നിലയാണുണ്ടായിരുന്നതു്.
മീനകേതനചരിത്രം ചമ്പു
ഒമ്പതാം ശതകത്തിന്റെ അവസാനത്തോടുകൂടി ഉത്സന്നമായ ഭാഷാചമ്പുപ്രസ്ഥാനം ഗ്രാമത്തിൽ കോയിത്തമ്പുരാൻ വീണ്ടും ഉത്ഥാപനം ചെയ്തു. മീനകേതനചരിത്രം എന്ന പേരിൽ ആയില്യം തിരുനാൾ മഹാരാജാവു് ഒരു ഗദ്യകാവ്യം നിർമ്മിച്ചു എന്നും വിശാഖം തിരുനാൾ മഹാരാജാവിന്റെ കാലത്തു് അതു വലിയ കോയിത്തമ്പുരാൻ പരിശോധിച്ചു പ്രസിദ്ധീകരിച്ചു എന്നും മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ആ പുസ്തകം വായിച്ചു് അതിന്റെ ചൂടു് ആറുന്നതിനുമുൻപു് എഴുതിയതാണു് പ്രസ്തുത ചമ്പു. അതിനു ഭാഷാമഞ്ജരിയെന്നും അതിലെ ഓരോ ഭാഗത്തിനും കലികയെന്നും കവി വിശേഷണം ചെയ്തിരിക്കുന്നു. ആകെ അഞ്ചു ഭാഗങ്ങളേ കിട്ടീട്ടുള്ളു. ഗ്രന്ഥം പൂർണ്ണമായെന്നു തോന്നുന്നില്ല. രണ്ടാം കലികയുടെ അവസാനത്തിൽ
“ശ്രീവഞ്ചീശാവിശാഖഭൂമിരരമണൻ കാൽത്താമരത്താരിനെ
ച്ചൂടീടുന്നൊരു രാമവർമ്മകവിനാ ചമ്പൂപ്രബന്ധാത്മനാ
സമ്യങ്നിർമ്മിതമീനകേതനചരിത്രാഭിഖ്യയായീടുമീ
ബ്ഭാഷാമഞ്ജരിയിൽ ദ്വീതീയകലികാ സമ്പൂർണ്ണയായ്
മങ്ഗളം”
എന്നൊരു പദ്യം കാണുന്നു. ഗദ്യങ്ങങ്ങൾ വൃത്തഗന്ധികളായും അല്ലതെയും ഘടിപ്പിച്ചിട്ടുണ്ടു്. വൃത്തഗന്ധിയില്ലാത്ത ഗദ്യസരണി പുനത്തിന്റെ കാലം തുടങ്ങി ബഹിഷ്കരിക്കപ്പെട്ടിരുന്നതു കോയിത്തമ്പുരാൻ വീണ്ടും അങ്ഗീകരിച്ചു. അത്തരത്തിലുള്ള അതിപ്രാചീനങ്ങളായ ചമ്പൂഗദ്യങ്ങൾ അദ്ദേഹം വായിച്ചിരിക്കുവാൻ ഇടയില്ലാത്തതുകൊണ്ടു് ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നാണു് അദ്ദേഹത്തെ വളരെക്കാലത്തേക്കു സഹൃദയന്മാർ കരുതിയിരുന്നതു്.
കുചേലവൃത്തം മണിപ്രവാളം
വിഭിന്നവൃത്തങ്ങളിൽ നൂറ്റിരണ്ടു ശ്ലോകങ്ങൾ അന്തർഭവിക്കുന്ന ഒരു ഖണ്ഡകാവ്യമാണു് കുചേലവൃത്തം. ആരംഭത്തിൽ
“ചൊല്ലാന്നുള്ളർത്ഥജാലം പൊഴിയണമതുത
ന്നല്ല കേൾക്കുന്നനേര
ത്തുല്ലാസം മാനസത്തിൽ സഹൃദയജനത
ക്കേറ്റമുണ്ടായ് വരേണം;
നല്ലോണം ചേർന്നുവന്നീടണമിഹ വഴിപോ
ലുള്ള സന്ദർഭവും തൃ
ക്കൊല്ലാഖ്യാദ്രൗ വസിക്കും ഭഗവതി!യതിനായ്
നിൻപദം കുമ്പിടുന്നേൻ.”
എന്ന ശ്ലോകത്തിൽ മൂകാംബികാഭഗവതിയേയും
“പീലിക്കാർകൂന്തൽകെട്ടിത്തിരുകിയതിൽ മയിൽ
പ്പീലിയും ഫാലദേശേ
ചാലേ തൊട്ടുള്ള ഗോപിക്കുറിയുമഴകെഴും
മാലയും മാർവിടത്തിൽ
തോളിൽച്ചേർത്തുള്ളൊരോടക്കുഴലുമണികരേ
കാലിമേയ്ക്കുന്ന കോലും
കോലും ഗോപാലവേഷം കലരുമുപനിഷ
ത്തിന്റെ സത്തേ! നമസ്തേ!”
എന്ന ശ്ലോകത്തിൽ ഗ്രാമത്തിൽ ശ്രീകൃഷ്ണനേയും കവി നമസ്കരിക്കുന്നു.
അന്യാപദേശമാല
ചങ്ങനാശ്ശേരി മൂത്ത കോയിത്തമ്പുരാനോടു താൻ വായ്പ വാങ്ങിയിരുന്ന കുറേ ഉറുപ്പിക ഉടനേ മടക്കിത്തരണമെന്നു് ആവശ്യപ്പെട്ടുകൊണ്ടു് അദ്ദേഹം ഒരിക്കൽ ഒരു അനുചരനെ ഗ്രാമത്തിലേക്കു് അയച്ചു. തൽക്കാലം ഉറുപ്പിക കൈവശമില്ലാതിരുന്നതിനാൽ താഴെ ചേർക്കുന്ന ശ്ലോകമെഴുതി കവി അതിനു പകരമായി കൊടുത്തു.
“വല്ലപ്പോഴുമൊരിക്കലിത്തിരി ഭവൽപാകത്തെ നോക്കീടുവോ
ർക്കെല്ലാർക്കും ബഹുധോപകാരകരമായീടും ഫലം നല്കിലും
തെങ്ങേ! നിന്നുടെ തുങ്ഗതയ്ക്കനുസരിച്ചുൾക്കാതലുണ്ടായിരു
നെന്നാലിത്ഥമുലച്ചികച്ചെറുസമീരൻകൊണ്ടുവന്നീടുമോ?”
അതു വായിച്ചുനോക്കി ഉത്തമർണ്ണന്റെ ഭാഗിനേയനായ ചെറുണ്ണികോയിത്തമ്പുരാൻ ആ രീതിയ്ൽ ഒരു കാവ്യം ഉണ്ടാക്കണമെന്നു് അപേക്ഷിക്കുകയും കവി ആ അപേക്ഷയനുസരിച്ചു് അൻപതുശ്ലോകങ്ങൾ അടങ്ങിയ അന്യാപദേശമാല രചിക്കുക്കയും ചെയ്തു. രണ്ടു ശ്ലോകങ്ങൾ ആ ഭാവഗംഭീരമായ കാവ്യത്തിൽനിന്നു് ഉദ്ധരിക്കാം.
“ആ മന്ദാരമരങ്ങളാണു തനയന്മാരായ നാലഞ്ചുപേർ
പൂമാതാ മകളെന്നുമല്ല ഭൂവനത്രാതാവു നാരായണൻ
ജാമാതാവുമെടോ നിനക്കു കടലേ! നീതന്നെ രത്നാകരം;
ശ്രീമത്ത്വം കുറവില്ലലച്ചിലിനിയും നിന്നില്ലതാണത്ഭുതം.”
ചൂരൽക്കാടായ്ച്ചമച്ചും പുരയിടമഖിലം
ചിത്രകൂടം രചിച്ചും
നൂറും പാലും കഴിച്ചും ചില ബലി ബലമായ്
ഭക്തിയോടാചരിച്ചും
ആരാധിക്കുന്നവർക്കും തലയിലടികൾകൊ
ണ്ടാക്രമിക്കുന്നവർക്കും
പാരതൊപ്പം കൊടുക്കുന്നുരഗവര! ഭവാൻ
നല്ലൊരാശിസ്സു മേന്മേൽ.”
ആശിസ്സിനു പാമ്പിന്റെ വിഷപ്പല്ലെന്നും അർത്ഥമുണ്ടു്.
ബ്രസീതാനാടകപൂരണം
ക്രിസ്തുമതചരിത്രത്തിലെ ഒരു ഇതിവൃത്തത്തെ ആസ്പദമാക്കി ബ്രസീതാ എന്ന പേരിൽ ഒരു നാടകം ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു രവിവർമ്മ കോയിത്തമ്പുരാൻ സ്ഥലത്തെ ചില കത്തോലിക്കാക്രിസ്ത്യാനികളുടെ അഭ്യർത്ഥനയനുസച്ചു് 1074-ാമാണ്ടിടയ്ക്കു രചിക്കുവാൻ ആരംഭിച്ചു. മൂന്നങ്കത്തോളം എഴുതിയപ്പോൾ അദ്ദേഹത്തിനു കായികവും മാനസികവുമായ അസ്വാസ്ഥ്യം നേരിട്ടതിനാൽ ആ ഉദ്യമത്തിൽനിന്നു വിരമിക്കേണ്ടിവന്നു. തന്നിമിത്തം ബാക്കി ഭാഗംകൂടി നിർമ്മിക്കുവാൻ ആ കൃതി കവി ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാന്നയച്ചുകൊടുത്തു. രാമവർമ്മകോയിത്തമ്പുരാൻ ആ മൂന്നങ്കങ്ങളിലും രസസ്ഫൂർത്തിക്കുവേണ്ടി അവിടവിടെ ഏതാനും ചില ശ്ലോകങ്ങൾകൂടി എഴുതിച്ചേർക്കുകയും നാലാമങ്കം ആരംഭിച്ചു് അതിലും സ്വല്പഭാഗം രചിക്കുകയും ചെയ്തു. പിന്നീടു് എന്തു കാരണത്താലോ ആ വ്യവസായം അദ്ദേഹവും തുടർന്നില്ല. താഴെക്കാണുന്ന ശ്ലോകം രസസ്വരൂപനിരൂപണത്തിൽ ‘ലളിതം’ എന്ന ശൃങ്ഗാരചേഷ്ടയ്ക്കു ഉദാഹരണമായി കവി ഘടിപ്പിച്ചിടൂള്ളതു ബ്രസീതാ രണ്ടാമങ്കത്തിലും എടുത്തുചേർത്തിരിക്കുന്നു.
“ചഞ്ചൽപ്പോർകൊങ്കമേൽനിന്നഴിയുമൊരു
മുലക്കച്ചമേൽ വച്ചിടങ്കൈ
തഞ്ചത്തിന്നൊത്തു വീശിത്തരിവളകൾ കിലു
ങ്ങുന്ന മറ്റേക്കരത്തെ
ചാഞ്ചാടിക്കൊഞ്ചിയാടിച്ചരണകിസലയം
മെല്ലവേ വച്ചുവച്ചീ
മാൻചേൽക്കണ്ണാൾ നടക്കും വഴിയിലൊരു രജ
സ്സാകിൽ ഹാ! ഞാൻ കൃതാർത്ഥൻ.”
അധോലിഖിതമായ ശ്ലോകം നാലാമങ്കത്തിൽപ്പെട്ടതാണു്.
“കീറിപ്പറിഞ്ഞു വഷളായി മുഷിഞ്ഞിരിക്കു
ന്നീറൻപഴന്തുണിയുടുത്തു ശരീരമാകെ
ചേറുംപുരണ്ടൊരുവനീ നടയിൽക്കിടന്നു
മാറത്തടിച്ചു മുറയിട്ടു കരഞ്ഞിടുന്നു.”
രസസ്വരൂപനിരൂപണം
തമ്പുരാന്റെ കൃതികളിൽ അതിപ്രധാനമായി ഞാൻ ഗണിക്കുന്നതു രസസ്വരൂപനിരൂപണത്തെയാണു്. എ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ 1077-ൽ പ്രസിദ്ധീകരിച്ച ഭാഷാഭൂഷണം എന്ന അലങ്കാരഗ്രന്ഥത്തിലെ രസപ്രകരണത്തിൽ സഞ്ചാരിഭാവങ്ങൾക്കു് ഉദാഹരണങ്ങളും മറ്റും പ്രസ്തുതകൃതിയിൽനിന്നു് ഉദ്ധരിച്ചിട്ടുള്ളതായി കാണുന്നതിനാൽ ആ കൊല്ലത്തിനു മുമ്പാണു് അതിന്റെ രചന എന്നു വ്യക്തമാകുന്നു. കവിയുടെ അലങ്കാരശാസ്ത്രജ്ഞതയ്ക്കും സഹൃദയത്വത്തിനും കവിതാപാടവത്തിനും രസസ്വരൂപനിരൂപണം ഉത്തമനിദർശനമായി പരിലസിക്കുന്നു. തന്റെ കുടുംബത്തെ ചേലക്കലാപത്തിൽനിന്നു രക്ഷിച്ച ധർമ്മരാജാവിന്റെ വിശ്വോത്തരങ്ങളായ അപദാനങ്ങളെയാണു് കവി ഉദാഹരണശ്ലോകങ്ങളിൽ വർണ്ണിക്കുന്നതു്.വിഷയവിവരണത്തിനു ഗദ്യം ഉപയോഗിക്കുന്നു. അതിലെ ശൈലി ആകർഷകമാണു്. താഴെക്കാണുന്ന വാക്യങ്ങൾ പരിശോധിക്കുക.
“രസം ലൗകികമെന്നും അലൗകികമെന്നും രണ്ടുതരത്തിലുണ്ടു്. അവയിൽ ആദ്യത്തേതു കദളിപ്പഴം മുതലായതു തിന്നുമ്പോഴുണ്ടാകുന്ന ആനന്ദംപോലെ താല്ക്കാലികം മാത്രമാകുന്നു. രണ്ടാമത്തേതു സ്ഥിരമാണു്. ആദ്യത്തേതു നായകനിഷ്ഠവും രണ്ടാമത്തേതു സാമാജികനിഷ്ഠവുമാകുന്നു എന്നു ധരിക്കേണ്ടതുണ്ടു്. സാമാജികന്മാരാകട്ടേ ലൗകികന്മാരായ നായികാനായകന്മാരുടെ അനുരാഗികളുടെ അനുമാനംകൊണ്ടു സംസ്കരിക്കപ്പെട്ട സഹൃദയത്വത്തോടുകൂടിവരായിട്ടു നാടകാദികളിലെ ശാബ്ദീകശക്തിനിമിത്തം രാമാദിനായകന്മാരെ പ്രത്യക്ഷന്മാരാക്കി സങ്കല്പിക്കുന്നു. അങ്ങനെ ഭാവന ചെയ്യുന്ന സാമാജികന്മാരുടെ മുന്നിൽ ആ നായകന്മാർ സ്വസ്വരൂപേണ എന്ന പോലെ സ്ഥിതിചെയ്യുന്നു. അതുപോലെതന്നെയാണു് ലൗകികങ്ങളായ രത്യാദികളും സ്ഥായിഭാവങ്ങളായിത്തീരുന്നതു്.” രണ്ടു ശ്ലോകങ്ങൾകൂടി പകർത്തിക്കണിക്കാം.
“ശൃംങ്ഗാരത്തിന്റെ നാമ്പോ, രസികതയൊഴുകി
പ്പോകുവാനുള്ള തൂമ്പോ,
സൌന്ദര്യത്തിന്റെ കാമ്പോ, മദനരസചിദാ
നന്ദപൂന്തേൻകുഴമ്പോ,
ബ്രഹ്മാവിൻ സൃഷ്ടിവൻപോ, നയനസുഖ
ലതയ്ക്കൂന്നു നല്കുന്ന കമ്പോ,
കന്ദർപ്പൻ വിട്ടൊരമ്പോ, ത്രിഭുവനവിജയ
ത്തിന്നിവൻ? തോഴിയമ്പോ!”(വിസ്മയം)
“കൊഞ്ചിപ്പിഞ്ചിരിതൂകി നൽപ്പുരികവി
ല്ലല്പം വളച്ചാമയം
നെഞ്ചിൽത്തഞ്ചിടുമാറു ചെഞ്ചൊടി നന
ച്ചെന്നോമനത്തോഴിയാൾ
ചെഞ്ചേമ്മേ തുടരുന്ന ചഞ്ചലമിഴി
ത്തെല്ലിന്റെ തല്ലേല്ക്കയാൽ
വഞ്ചിക്ഷോണിപനാസ്ഥയീയിടെ മനോ
രാജ്യത്തിൽ മാത്രത്തിലായ്.”
(ഉദ്ദീപനവിഭാവം)
ഋതുവർണ്ണനം
ഇതിൽ വർഷത്തുവിനേയും ഹേമന്തർത്തുവിനേയും പറ്റിയുള്ള വർണ്ണനമേ കാണുന്നുള്ളൂ. ശേഷം ഭാഗങ്ങൾ നിർമ്മിച്ചിട്ടുള്ളതായി തോന്നുന്നില്ല. ആദ്യത്തേതു ഭാഷയിലും രണ്ടാമത്തേതു സംസ്കൃതത്തിലുമാണു് രചിച്ചിരിക്കുന്നതു്.
“പ്രമദമാർ മദമാർന്നു മണാളരേ
നിപുണരായ് പ്പുണരായ്കനിമിത്തമായ്
സ്മരനുതാനിടയാനിടയാകുമെ
ന്നളികളോർത്തു വിളമ്പി വിളംബരം.”(വർഷർത്തു)
“ആകർഷൻ വസനാഞ്ചലം തനുലതാം ശ്ലിഷ്യൻ മുഹുർന്നിർദ്ദയം
വ്യാലുമ്പൻ കുചകുങ്കമം വികസയൻ രോമോദ്ഗമൈ രങ്ഗകം
സീൽക്കാരം പരിശീലയൻ വിദലയൻ ബിംബാധരംസുഭ്രുവാം
യദ്വായൂർമൃഗനാഭിഗന്ധസുഭഗോ വാതി പ്രഭാതാഗമേ.”
(ഹേമന്തർത്തു)
രണ്ടു മുക്തകങ്ങൾ
കോയിത്തമ്പുരാന്റെ ചില മുക്തകങ്ങൾ പ്രസിദ്ധങ്ങളാണു്.
“പിദധാതി പയേധരാംബരം
ചരമന്തു പ്രഥമം കദാപി നോ
ഇതി സോനുഭവോസ്തമേതു മേ
കേപയാ ദർശിതയാ മയി ത്വയാ.”(സ്ത്രീചാടു)
“മോറങ്ങേറെ വിയർക്കിണോ വിശറിണോ
വിശ്വാളണോ വീശണോ
ഏർനേരായി വിശക്ണതില്ലയോ വൃഥാ
കുത്രിക്‍ണതെന്തേ ഭവാൻ?
നാർണ്ണോനൂണിനു ചോറണോഥ കറിണോ
കണ്യാങ്ങണോ കപ്ലണോ
നേരേ ചൊല്ക മറച്ചിടാതിതി മുഴുൻ
മാഴ്കാതെ നല്കീടുവാൻ.”
(വടക്കേ മലയാളത്തിലെ വ്യവഹാരഭാഷയെപ്പറ്റി അവഹേളനം)
53.4ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ (1037–1075)
കുടുംബവും ജനനവും
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽനിന്ന് ഒരു ശാഖ അരിപ്പാട്ടേക്കു താമസം മാറ്റിയതിനെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയും ആ തമ്പുരാട്ടിയുടെ സന്താനങ്ങളും ലക്ഷ്മീപുരത്തുതന്നെ പാർത്തു. കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിക്കു ശക്തൻ രവിവർമ്മകോയിത്തമ്പുരാനെന്നും പരപ്പനാട്ടു രാമവർമ്മരാജാവെന്നും പ്രസിദ്ധന്മാരായ രണ്ടു പുത്രന്മാരും അവരുടെ ജ്യേഷ്ഠത്തിയായി ലക്ഷ്മിത്തമ്പുരാട്ടി എന്നൊരു പുത്രിയും ഉണ്ടായിരുന്നു. ആ ലക്ഷ്മിത്തമ്പുരാട്ടിയുടേയും മേക്കാട്ടു നമ്പൂതിരിയുടേയും പുത്രനായി രവിവർമ്മകോയിത്തമ്പുരാൻ 1037 മകരം 17-ാം൹ മകം നക്ഷത്രത്തിൽജനിച്ചു. ‘കുഞ്ഞുണ്ണി’ എന്ന ഓമനപ്പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിനു് ആയില്യം തിരുനാൾ കേരളവർമ്മ കോയിത്തമ്പുരാൻ (ചെറുണ്ണി) എന്നും രാമവർമ്മകോയിത്തമ്പുരാനെന്നും രണ്ടു ജ്യേഷ്ഠന്മാരുണ്ടായിരുന്നു. അവരിൽ കേരളവർമ്മ വ്യാകരണം, ന്യായം, മീമാംസ എന്നീ ശാസ്ത്രങ്ങളിൽ വ്യുൽപന്നനും ഒരു നല്ല സംസ്കൃതത്തിൽ പിന്നോക്കമായിരുന്നില്ല. കേരളവർമ്മ ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ കാശിയാത്രസംബന്ധിച്ചു മങ്ഗളപ്രാർത്ഥനാശതകം എന്ന പേരിൽ ഒരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ട്. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ എടുത്തു കാണിക്കാം.
“ലക്ഷ്മീവക്ഷോരുഹഭരപരീരംഭസമ്മോദമൂർച്ഛാ
മാച്ഛാദ്യൈവം സ്വപിഷി കിമിതി ച്ഛത്മനാ പദ്മനാഭ!
വാരാണസ്യാം പരഗുണനിധിർവഞ്ചിരാജഃ പ്രയാസ്യൻ
വാഞ്ച്ഛന്നാസ്തേ ഭവദനുമതിം പശ്യ വിശ്വൈകനാഥ!
കാരുണ്യാബ്ധേ! കമലനയന! ത്വൽപദാംഭോജദാസം
വാസം യോഗ്യം സുഗുണവിതതേർവാസവം വഞ്ചിഭൂമേഃ
ശശ്വൽ പശ്യന്നുചിതമനുജാനീഹി ഭൂജാനിമൗലിം
പ്രേമോദഞ്ചൽപ്രചുരകരുണാഭ്യുക്ഷിതൈരക്ഷിപാതൈഃ.”
വിദ്യാഭ്യാസം
കുലഗുരുവായ തിരുവാർപ്പിൽ രാമവാരിയരാണു് രവിവർമ്മകോയിത്തമ്പുരാനെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചതു്. പിന്നീടു മൂത്ത ജ്യേഷ്ഠൻ കാവ്യനാടകങ്ങൾ നിഷ്കർഷിച്ചു പ്ഠിപ്പിച്ചു. ഒടുവിൽ മണ്ണടിക്കാരൻ ഒരു ശാസ്ത്രിപ്പോറ്റിയോടു സിദ്ധാന്തകൗമുദിയും അനന്തപുരത്തു മൂത്തകോയിത്തമ്പുരാനോടു് ആയൂർവേദവും ഗ്രഹിച്ചു. അനന്തപുരത്തു മൂത്ത കോയിത്തമ്പുരാന്റേയും കേരളവർമ്മ വലിയ കോയിത്തമ്പുരാന്റേയും മാതൃഷ്വസേയനായിരുന്നു അദ്ദേഹം എന്നു പറയേണ്ടതില്ലല്ലോ. അവരെപ്പറ്റി അദ്ദേഹത്തിനുള്ള ഭക്തിക്കു് അളവുണ്ടായിരുന്നില്ല. ഒരവസരത്തിൽ മൂത്തകോയിത്തമ്പുരാനെക്കുറിച്ചു്
“വാണീമാതിന്റെ നൽപ്പോർമുലകളിലൊഴുകും
സ്തന്യപീയൂഷസാരം
കേണീടാതാസ്വദിച്ചിട്ടനുദിനമതുല
പ്രീതിനേടും മഹാത്മാ
വാണീരുന്നൂഴിതന്നിൽപ്പുതുപുകൾ നിറയും
പുണ്യവാനായ പർപ്പ
ക്ഷോണീമാണിക്യഭൂഷാമണി ഗുരുനിധിയാം
രാജരാജക്ഷിതീശാൻ”
എന്നും മദനമഞ്ജരീവിലാസം ഭാണത്തിൽ വലിയകോയിത്തമ്പുരാനെക്കുറിച്ചു്
“ചൊല്പേറീടുന്ന വിദ്യാനടകുലമടുവാ
ർക്കങ്ങു മങ്ഗല്യരത്നം.
നല്പൂന്തേൻ ചോർന്നൊലിക്കും മൃദുതരകവിതാ
കല്പവല്ലിക്കുപഘ്നം,
കെല്പോടിപ്പുണ്യവാനെന്നറിക സുമുഖി! തൽ
സോദരൻ മോദമോടി
ന്നിബ്ഭാണത്തെച്ചമച്ചു ഗുണനിധി രവിവ
ർമ്മാവനീപാലബാലൻ”
എന്നും പ്രസ്താവിച്ചുകാണുന്നു. ബാല്യം മുതല്ക്കുതന്നെ കഥാനായകൻ ഒരുതരം ത്വഗ്രോഗത്തിനു വശംവദനായിരുന്നു; അതിന്റെ അങ്ഗങ്ങളായി പനിയും മറ്റു ചില ശരീരാസ്വാസ്ഥ്യങ്ങളും അദ്ദേഹത്തെ കൂടെക്കൂടെ ബാധിച്ചുകൊണ്ടിരുന്നു. എങ്കിലും അവയ്ക്കൊന്നും അദ്ദേഹത്തിന്റെ ഉത്സാഹശക്തിയേയോ, ജ്ഞാനസമ്പാദനതൃഷ്ണയേയോ കവിതാവ്യാപാരാസക്തിയേയോ മ്ലാനീഭവിപ്പിക്കുന്നതിനു സാധിച്ചില്ല. യാവജ്ജീവം അദ്ദേഹം ഒരു വിദ്യാർത്ഥിയായിത്തന്നെ കാലയാപനം ചെയ്തു. ജ്യോതിഷത്തിലും ഇംഗ്ലീഷിലും പ്രായോഗികമായ പരിജ്ഞാനം നേടി. 1052-ാമാണ്ടിടയ്ക്കായിരുന്നു ഇംഗ്ലീഷു പഠിച്ചതു്. കാലന്തരത്തിൽ അഷ്ടാവധാനം ചെയ്യുന്നതിനുള്ള ഐകാഗ്ര്യവും അദ്ദേഹത്തിന്നധീനമായിത്തീർന്നു. സമകാലികന്മാരായ സാഹിത്യകാരന്മാർക്കെല്ലാം അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെപ്പറ്റി പ്രകൃഷ്ടമായ ബഹുമാനമാണുണ്ടായിരുന്നതു്.
അനന്തരകാലജീവിതം
യൗവനാരംഭത്തിൽത്തന്നെ തന്റെ മാതുലനും അക്കാലത്തു ലക്ഷ്മീപുരത്തെ കാരണവനുമായിരുന്ന ശക്തൻ രവിവർമ്മകോയിത്തമ്പുരാന്റെ ആജ്ഞാനുസാരം ധനാഢ്യമായ സ്വകുടുംബത്തിലെ കാര്യാന്വേഷണഭാരം കൂടി കവിക്കു വഹിക്കേണ്ടതായിവന്നുകൂടി. തന്നിമിത്തം സാഹിത്യരചനയ്ക്കു വിനിയോഗിച്ചിരിയ്ക്കാവുന്ന സമയത്തിൽ ഒരു ഭാഗം നഷ്ടമായി. അങ്ങനെ ഉൽക്കടമായ അനാരോഗ്യത്തിനും ക്ലേശകരമായ കുടുംബഭരണത്തിനും ഇടയ്ക്കു നിന്നുകൊണ്ടാണു് അദ്ദേഹം സരസ്വതീദേവിയെ ഉപാസിച്ചതു്. പ്രൊഫസർ കെ. പരമപിള്ളയുടെ സഹോദരി നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. സഹോദരന്മാർ മൂന്നുപേരും അത്യത്ഭുതമായ സൗഭ്രാത്രം പുലർത്തിപ്പോന്നു. രാമവർമ്മകോയിത്തമ്പുരാനും അദ്ദേഹവും സന്തതസഹചാരികളായിരുന്നു. മൂത്ത ജ്യേഷ്ഠന്റെ നേർക്കു് അവർ അനന്തരവരുടെ രീതിയിലും പെരുമാറി. ഇളയ സഹോദരന്മാർക്കു ചതുരങ്ഗത്തിലും കലശലായ ഭ്രമമുണ്ടായിരുന്നു. ക്രമേണ ശരീരാസ്വാസ്ഥ്യം വർദ്ധിക്കുകയാൽ തിരുവനന്തപുരത്തു താമസിച്ചു ചികിത്സ നടത്തിയെങ്കിലും അതുകൊണ്ടു പറയത്തക്ക പ്രയോജനമൊന്നുമുണ്ടായില്ല. ഒടുവിൽ അതു് ഉദരരോഗാത്തിൽ കലാശിക്കുകയും 1075 ഇടവം 5-ാംനു ആ കവിപുങ്ഗവൻ പ്രപഞ്ചരങ്ഗത്തിൽനിന്നു തിരോധാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിഷ്യപരമാണുക്കളിൽ ഒരുവനാണു് ഈ ഗ്രന്ഥകാരൻ. മഹാനുഭാവനായ ആ ഗുരുനാഥന്റെ ശിക്ഷാസാമാർത്ഥ്യവും അനുഗ്രഹവിശേഷവും നിമിത്തമാണു് ഇവന്നുംകൂടി ഒരെളിയ സാഹിത്യകാരനാകുവാൻ സാധിച്ചതു്.
കവിതാരീതി
രവിവർമ്മകോയിത്തമ്പുരാനു ബാല്യം മുതല്ക്കുതന്നെ കവനകലയിൽ അസാമാന്യമായ വാസനയും അവിച്ഛിന്നമായ അഭ്യാസവുമുണ്ടായിരുന്നു. ബാല്യത്തിൽ വലിയ കോയിത്തമ്പുരാനെയും ജ്യേഷ്ഠനേയും അനുകരിച്ചു സംസ്കൃതകവികൾ രചിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു കാലക്രമത്തിൽ കറുത്തപാറ ദാമോദരൻനമ്പൂരിയും, ഗ്രാമത്തിൽ രാമവർമ്മത്തമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനും സുഹൃത്തുക്കളും ഉപദേശകന്മാരുമായി; അപ്പോളാണു് അവരോടൊപ്പം ഭാഷാകാവ്യങ്ങൾ നിർമ്മിക്കുവാൻ ഉത്സാഹം തോന്നിയതു്. വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളവും മഴമങ്ഗലത്തിന്റെ നൈഷധവും കൊടിയവിരഹംചമ്പുവും വായിച്ചപ്പോൾ ആ ഉത്സാഹം ദ്വിഗുണീഭവിച്ചു. കേവലം ഫലിതപ്രധാനവും അർത്ഥചമൽക്കാരവിരളവുമായ വെണ്മണിപ്രസ്ഥാനത്തിൽ അദ്ദേഹത്തിനു് അധികമൊന്നും ആഭിമുഖ്യമുണ്ടായിരുന്നില്ല. അതിലെ പദവിന്യാസരീതിമാത്രം അദ്ദേഹം അങ്ഗീകരിക്കുവാൻ ശ്രമിച്ചു. കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിത പല അംശങ്ങളിലും വെണ്മണിമഹന്റേതിന്റെ പരിഷ്കരിച്ച പതിപ്പായിരുന്നു. അതുകൊണ്ടും അദ്ദേഹത്തിനു തൃപ്തിവന്നില്ല. ഗ്രാമത്തിൽ കോയിത്തമ്പുരാൻ അർത്ഥത്തിൽ വേണ്ട നിഷ്കർഷയുണ്ടായിരുന്നുവെങ്കിലും പദഘടനാപാടവം പ്രശംസനീയമായിരുന്നില്ല. ശബ്ദത്തിലും അർത്ഥത്തിലും ഒന്നുപോലെ ശ്രദ്ധ പതിപ്പിച്ചുവേണം ഭഷാകാവ്യങ്ങൾ രചിക്കുവാൻ എന്നു കോയിത്തമ്പുരാൻ തീർച്ചപ്പെടുത്തി. അത്തരത്തിലുള്ള ആധുനികഭാഷാപ്രബന്ധങ്ങളുടെ ഉപജ്ഞാതാവായി അദ്ദേഹത്തെ പരിഗണിക്കുന്നതിൽ അനൗചിത്യമുണ്ടെന്നു തോന്നുന്നില്ല. ഭാഷാശ്ലേഷപ്രയോഗത്തിൽമാത്രമേ അദ്ദേഹം ഗ്രാമത്തിൽ കോയിത്തമ്പുരാനെ അനുകരിച്ചുള്ളു.
കൃതികൾ
സംസ്കൃതത്തിൽ (1) പൂതനാമോക്ഷം ചമ്പു, (2) ലളിതാംഭാദണ്ഡകം, (3) നക്ഷത്രമാലാ സ്തോത്രം, (4) കാത്യായന്യഷ്ടകം എന്നീ നാലും, ഭാഷയിൽ (5) ഉഷാകല്യാണം ചമ്പു, (6) ഗൗരീപരിണയം ചമ്പു, (7) മദനമഞ്ജരീവിലാസം ഭാണം, (8) കവിസഭാരഞ്ജനം നാടകം, (9) ബ്രസീതാനാടകം-ആദ്യത്തെ മൂന്നങ്കങ്ങൾ, (10) ചന്ദ്രഗുപ്തവിജയം നാടകം, (11) ആര്യാശതകം, (12) ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ടു്, (13) ഒരു താലോലംപാട്ടു്, (14) അംബാഷ്ടകം, (15) പാലാഴിമഥനം, (16) ചില ശൃങ്ഗാരശ്ലോകങ്ങൾ, (17) തുലാഭാരശ്ലോകങ്ങൾ, (18) ശ്രീമൂലവിലാസം, (19) കാദംബരീകഥാസാരം ഗദ്യം എന്നിങ്ങനെ പതിനഞ്ചും കൃതികൾ രവിവർമ്മകവി രചിച്ചിട്ടുണ്ടു്. പല നല്ല മുക്തകങ്ങളുടെ പ്രണേതാവെന്ന നിലയിലും അദ്ദേഹം ശാശ്വതമായ യശസ്സു സമാർജ്ജിക്കുകയുണ്ടായി. അഷ്ടാങ്ഗഹൃദയത്തിനു സംസ്കൃതത്തിലും ഭാഷയിലുമായി ഒരു വ്യാഖ്യാനം തുടങ്ങിവെച്ചതേയുള്ളു. ഇവയിൽ ചന്ദ്രഗുപ്തവിജയം നാടകം, ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ടു്, ലളിതാംബികാദണ്ഡകം, നക്ഷത്രമാലാസ്തോത്രം എന്നീ കൃതികൾ കണ്ടുകിട്ടീട്ടില്ല. പാലാഴിമഥനം ഇരുപത്തിരണ്ടു ശ്ലോകങ്ങൾമാത്രമുള്ള ഒരു ചെറിയ കവിതയാണു്. താലോലംപാട്ടു് ഒരു മരുമകളുടെ രക്ഷയ്ക്കായി വൈകുണ്ഠപുരത്തപ്പനോടു കവി ചെയ്യുന്ന പ്രാർത്ഥനയാകുന്നു.
“സന്താനശാഖിയാമസ്മൽകുടുംബത്തിൽ
സന്താനമേകും ശ്രീവൈകുണ്ഠേശൻ
സന്താനഗോപാലമൂർത്തിയെൻപൈതലെ
സ്സന്തതം രക്ഷിച്ചുകൊള്ളണമേ”
എന്ന് ആ പാട്ടു് ആരംഭിക്കുന്നു. 1067-ാമാണ്ടു ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ തുലാഭാരമഹോത്സവത്തിൽ കവി അടിയറവച്ചതാണു് തുലാഭാരശ്ലോകങ്ങൾ. കാദംബരിയിലെ ഇതിവൃത്തം വളരെ സംക്ഷേപിച്ചു കാദംബരീകഥാസാരം എഴുതി. അതു് ഒരു അപൂർണ്ണകൃതിയാകുന്നു. മറ്റു ഗ്രന്ഥങ്ങളെപ്പറ്റി സ്വല്പം ഉപന്യാസിക്കാം.
പൂതനാമോക്ഷം ചമ്പു
1060-ാമാണ്ടിടയ്ക്ക് എഴുതിയ പ്രസ്തുതചമ്പുവാണു് തമ്പുരാന്റെ പ്രഥമകൃതി. അതിനു മുൻപുതന്നെ ജ്യേഷ്ഠൻ കേരളവർമ്മകോയിത്തമ്പുരാൻ രചിച്ച വേദാക്ഷരമാലയിൽ അദ്ദേഹവും ചില ശ്ലോകങ്ങൾ നിർമ്മിച്ചു ചേർത്തിട്ടുണ്ടു്. അവയിൽ ഒന്നാണു് ചുവടെ കാണുന്നതു്.
“ഘസൃണതിലകകാന്തിശ്ലക്ഷ്ണനീലാളകശ്രീ
വ്യതികരിതരുചിസ്തേ ഫാലബാലേന്ദുരേഷഃ
തിമിരനികരസന്ധ്യാരാഗസമ്പർക്കകാന്താ
മമൃതകിരണഗേഖാമാക്ഷിപത്യദ്രികന്യേ.”
നമ്മുടെ കവിക്കു ഭാഷാകവിതപോലെ തന്നെ സംസ്കൃത കവിതയും സ്വയമേവാഗതയായിരുന്നു. മേല്പത്തൂർ ഭട്ടതിരിയുടെ ചമ്പുക്കളിൽ അദ്ദേഹത്തിനു ബാല്യത്തിൽത്തന്നെ തോന്നിയിരുന്ന ആദരാതിശയമാണു് പൂതനാമോക്ഷം രചിക്കുവാൻ പ്രേരകമായിത്തീർന്നതു്. മൂന്നു ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം. ശ്രീകൃഷ്ണാവതാരത്തിൽ ദേവന്മാരുടെ ആനന്ദം:
“പപാത കല്പപ്രസവസ്തദാനീം
കംസസ്യ കീർത്തിപ്രസവൈസ്സഹൈവ
ധരാതലേ നീരദവർഷധാരാ
പ്യാനന്ദബാഷ്പൈസ്സുരസുന്ദരീണാം.”
വസുദേവന്റെ പുത്രമുഖദർശനം:
“സാക്ഷാദ്വീക്ഷ്യസരോരുഹാക്ഷമമലൈഃ പുണ്യോത്തരൈ
ര്യോഗിനാം
ചിത്തൈരപ്യനവാപ്യമാപ്ലതതനുഃ പീയൂഷവർഷൈരിവ
സാന്ദ്രാനന്ദനിരുദ്ധഗദ്ഗദവചാസ്തുഷ്ടാവ ദൃഷ്ടിദ്വയീ
പീയൂഷാഞ്ജനമഞ്ജനദ്യുതിധരം ദേവം സ ശൂരാത്മജഃ.”
പൂതന ഗോവർദ്ധനപർവതം കാണുന്നതു്:
“തസ്യോപാന്തേ തരുണജലദശ്യാമഭൃംഗാഭിരാമം
ഹൃഷ്ടോന്മീലൽപരിമളരസൈഞ്ചിതം ചന്ദനൗഘൈഃ
ലക്ഷ്മീജാനേർന്നഖരപദസംഗേന സംഭാവ്യമാനം
മുഗ്ദ്ധാപശ്യൽ സ്തനമിവ ഭുവസ്തത്ര ഗോവർദ്ധനാദ്രിം.”
ലളിതാബാദണ്ഡകം
“ജയ ജയ ജഗദംബ! ലോലംബമാലാമലശ്യാമള ശ്രീമദങ്ഗപ്രഭാപുരസംപൂരിതാശേഷദിങ്മണ്ഡലേ! പാദസംസേവനാസക്തദേവാംഗനാമണ്ഡലേ!” ഇത്യാദി.
കാത്യായന്യഷ്ടകം
“അസ്തു കാത്യായനീ മുദേ” എന്നു് ഓരോ ശ്ലോകത്തിലേയും ആദ്യത്തെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിച്ചാൽ കാണാവുന്ന എട്ടു വസന്തതിലകപദ്യങ്ങൾ അടങ്ങിയ ഒരു ചെറിയ സ്തോത്രമാണു് കാത്യായന്യഷ്ടകം. കവി തന്റെ ഇഷ്ട്ദേവതയായ കുമാരനല്ലൂർ കാത്യായനീദേവിയെ അതിൽ സ്തുതിക്കുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം.
“അർദ്ധേന്ദുഭൂഷിതമനർഘമണിപ്രകാശ
നിർദ്ധൂതമാഘവതചാപമിദം കിരീടം
ആബിഭൂതീമഭിനവാഭൂസമാനശോഭാ
മാരാധയേ ഹൃദി കുമാരപൂരീശ്വരി! ത്വം.”
ഉഷാകല്യാണം ചമ്പു
187 പദ്യങ്ങളും 16 ഗദ്യങ്ങളും ഉൽക്കൊള്ളുന്ന ഉഷാകല്യാണത്തിനു മാർഗനിർദ്ദേശം ചെയ്തതു ഗ്രാമത്തിൽ കോയിത്തമ്പുരാന്റെ മീനകേതനചരിത്രമാണെങ്കിലും അതിനെക്കാൾ എന്നു വേണ്ട, ആധുനികകാലത്തെ മറ്റേതു ഭാഷാചമ്പുവിനേയുംകാൾ പതിന്മടങ്ങു ഗുണഭൂയിഷ്ഠമാണതു്. ശൃംഗാരരസത്തിന്റെയും വീരരസത്തിന്റെയും സമഞ്ജസമായ സമ്മേളനംകൊണ്ടും ശബ്ദാർത്ഥനിഷ്ഠങ്ങളായ സകലകാവ്യഗുണങ്ങളുടേയും സമഗ്രമായ സമ്പത്തികൊണ്ടും സവിശേഷം പ്രശോഭിക്കുന്ന ഒരു കാവ്യമാണു് ഉഷാകല്യാണം എന്നു സങ്കോചംകൂടാതെ സമർത്ഥിക്കാം. ഗദ്യങ്ങളിൽ ഒന്നിനുമാത്രമേ ഗാനഗന്ധിത്വമുള്ളു. ചില ശ്ലോകങ്ങൾ പരിശോധിക്കുക.
ഉഷയുടെ നവയൗവനം:
“കർണ്ണേ താപിഞ്ച്ഛപുഷ്പസ്തബകരുചികളെ
ക്കണ്‍മുനത്തെല്ലണച്ചൂ:
തിണ്ണെന്നപ്പുഞ്ചിരിക്കൊഞ്ചലുമണിമുലയിൽ
ത്താരഹാരാഭ ചേർത്തൂ;
അർണ്ണോജം കൂപ്പുമോമൽപ്പദതളിരിൽ നഖ
ശ്രീ പരം ഭംഗി ചേരും
വണ്ണം ലാക്ഷാരസത്തിൽ രുചിയെയുമുചിതം
ചേർത്തു കല്യാണഗാത്ര്യാഃ.”
അനിരുദ്ധനെ കൊണ്ടുചെന്നിട്ടു ചിത്രലേഖ ഉഷയോടു്:
“കന്നൽക്കണ്ണാളണിഞ്ഞീടിന മകുടമണേ!
ഗൂഢമായ് നിന്റെ ചിത്തം
മുന്നം കൈക്കൊണ്ടുപോയ്ക്കൊണ്ടൊരു തരുണനെ ഞാൻ
തമ്പി! കൊണ്ടിങ്ങുപോന്നേൻ
എന്നാൽ നിൻകഒകളാകുന്നുചിതലതകൾകൊ
ണ്ടിന്നു ബന്ധിച്ചു കൊങ്ക
ക്കുന്നിന്മേൻച്ചേർത്തു താർത്തേൻമൊഴിമണി!
വഴിപോലിന്നി മർദ്ദിച്ചുകൊൾക.”
ശ്രീകൃഷ്ണന്റെ പുറപ്പാടു്:
“മുഷ്ക്കാളും ദാനവന്മാരുടെ ഗളരുധിര
ത്തിങ്കലുത്തുങ്ഗമോദാൽ
മുക്കാലും മുങ്ങി മങ്ങാതഴകൊടു കളിയാ
ടുന്ന ചക്രായുധത്തെ
തൃക്കയ്യിൽച്ചേർത്തു ചീർത്തീടിന മുദമോടുടൻ
പാഞ്ചജന്യം മുഴക്കി
ത്തക്കത്തിൽത്താനൊരുങ്ങീ സുതരിപുവൊടു വൻ
പോരിനംഭോരൂഹാക്ഷൻ.”
ആര്യാശതകം
ആര്യാശതകം കുമാരനല്ലൂർ ഭഗവതിയെപ്പറ്റി കേശാദിപാദവർണ്ണനം ഉൾക്കൊള്ളിച്ചു തമ്പുരാൻ ഗീതിവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു സ്തോത്രരത്നമാകുന്നു. ഉഷാ കല്യാണത്തിന്റെ മുദ്രാപണത്തിനായി കവി ഒരുമ്പെട്ടപ്പോൾ ആദ്യമായി അച്ചടിപ്പിയ്ക്കുന്ന കൃതി ഈശ്വരസ്തോത്രമായിരിക്കണമെന്നു മൂത്ത ജ്യേഷ്ഠൻ അനുശാസിച്ചതിനാൽ ഒരു ദിവസം രാത്രിയിൽ മൂന്നു മണിക്കൂർകൊണ്ടു് എഴുതിത്തീർത്തതാണു്. ആ കാവ്യത്തിന്റെ രീതി അടിയിൽ ചേർക്കുന്ന ശ്ലോകങ്ങളിൽ നിന്നു ഗ്രഹിക്കാവുന്നതാണു്.
“മനമേ! ഭജിക്ക നന്നായ്ക്കനമേറും കഠിനകുചഭരാവനതം
ഘനമേചകരുചികലരും ധനമേകും സതതമങ്ഗജാരാതേഃ.”
“അഞ്ജനമണിയും തിരുമിഴി ഖഞ്ജനമോ, കമ്രമായ കരിമീനോ
കഞ്ജശരാസനശരമോ, മഞ്ജുകൃപാവർഷമാർന്ന നീരദമോ?”
“മായേ! മോഹതമോമയമായേറെ വളർന്ന കടൽ കടന്നീടാൻ
തായേ! വരമിന്നടിയനു തായേ! തരുണേന്ദു ചൂടുവോൻജായേ!”
ഗൗരീപരിണയം
തമ്പുരാന്റെ ഗൗരീപരിണയ ചമ്പു അപൂർണ്ണമാണു്. കുമാരസംഭവം അഞ്ചുമുതൽ ഏഴുവരെയുള്ള സർഗ്ഗങ്ങളിലെ കഥ അതിൽ പ്രതിപാദിയ്ക്കണമെന്നാണു് കവി ഉദ്ദേശിച്ചിരുന്നതെങ്കിലും 97 പദ്യങ്ങളും 6 ഗദ്യങ്ങളും ഘടിപ്പിച്ചിട്ടുള്ള ഒന്നാം സ്തബകത്തിൽ നിറുത്തി അഞ്ചാം സർഗ്ഗത്തിലെ കഥമാത്രം വിവരിച്ചിരിക്കുന്നു. രണ്ടാം സ്തബകം ആരംഭിച്ചില്ല. കാളിദാസന്റെ ആശയങ്ങൾ പലതും സ്വായത്തമാക്കി രചിച്ചിരിക്കുന്ന പ്രസ്തുതകൃതിക്കു് ഉഷാകല്യാണത്തിന്റെ മാധുര്യമില്ല. രണ്ടു ശ്ലോകങ്ങൾ എടുത്തുചേർക്കാം.
“നീലക്കാർകാന്തികോലും പുരികുഴൽനിരതൻ
മേന്മ നന്മൈലുകൾക്കും
നീളെത്തൂകും മധൂളീമധുരകളവചോ
ഭങ്ഗി പെണ്‍കുയ്ലുകൾക്കും
ലീലാചാതുര്യമോന്നഭിനവലതകൾ
ക്കും കടംനല്കി മെല്ലേ
നീലക്കണ്ണാൾ തപസ്സിന്നുചിതത തടവീ
ടുന്ന വേഷം ധരിച്ചാൾ.”
“കളഞ്ഞു മാത്സര്യം മൃഗത്തികൾ; മുന്നേതിലധികം
തെളിഞ്ഞു ശാഖാഗ്രം പൃഥുലഫലപൂമഞ്ജരികളാൽ;
വിളഞ്ഞൂ നീവാരാദികളുമതിയാ,യന്നുടനുടൻ
തെളിഞ്ഞു പുണ്യശ്രീഗിരിമകൾ തപിക്കുന്ന വിപിനം.”
ശ്രീമൂലവിലാസം
ഈ കാവ്യത്തിനു ശ്രീമൂലരാജസ്തവമെന്നും പേരുണ്ടു്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിൽ കവിക്കു ഗാഢമായ ഭക്തിയുണ്ടായിരുന്നു. അവിടത്തേക്കു് അദ്ദേഹം ഒരവസരത്തിൽ സമർപ്പിച്ചതാണു്,
“അന്തർഭാഗത്തു ചേർത്തമ്മുരമഥനനെ,യ
മ്മട്ടു നാട്ടാർ രസംചേ
ർന്നന്തംകൂടാതണഞ്ഞും, ജനഹിതമതിനായ്
വേലയിൽത്താനിരുന്നും
ചന്തംപൂണ്ടുല്ലസിക്കും നൃപതിവര! ഭവാൻ
സിന്ധുവിന്നൊപ്പമത്രേ
കിംതു ശ്രീമൻ! ഭവാനിൽ ക്ഷിതിധവ! നിലയി
ല്ലായ്കയെന്നുള്ളതില്ല.”
ശ്രീമൂലവിലാസം എന്നു സുപ്രസിദ്ധമായ ഈ ശ്ലോകം. വിഭിന്ന വൃത്തങ്ങളിൽ പത്തു ദശകങ്ങളായി നിർമ്മിക്കണമെന്നായിരുന്നു തമ്പുരാന്റെ അഭിസന്ധിയെങ്കിലും അതു സാധിച്ചില്ല. നാലു ദശകങ്ങളേ തീർന്നുള്ളു. ദ്വിതീയദശകം ഇങ്ങനെ ആരംഭിക്കുന്നു:
“ശ്രീപത്മനാഭചരണാംബുരുഹത്തിൽ നിത്യ
മാമഗ്നമാനസനസീമഗുണാഭിരാമൻ
ആമൂലചൂഡമുലകിൽപ്പുകൾ തിങ്ങിവിങ്ങും
ശ്രീമൂലവഞ്ചിനൃവരൻ വിജയിച്ചിടുന്നു.”
അംബാഷ്ടകം
ദ്രുതവിളംബിതവൃത്തത്തിൽ യമകപ്രാസം ഘടിപ്പിച്ചു രചിച്ചിട്ടുള്ള ഒരു കൃതിയാണു് അംബാഷ്ടകം. 1070-ാമാണ്ടു ചിങ്ങത്തിലോ മറ്റോ ആയിരുന്നു അതിന്റെ നിർമ്മിതി. “ഉരുതരജ്വരപീഡിതനാകയാ,ലൊരു ദിനം രവിവർമ്മനൃപാലകൻ ഗിരിസുതാർച്ചനയായ്” കൃതി ചെയ്തതാണു് ആ കീർത്തനമെന്നു കവി പറയുന്നുണ്ടു്.
“അവിരളാർത്തി വളർത്തു കിളിർത്തിടും
വിവിധരോഗമകന്നു സുഖിക്കുവാൻ
ശിവകുടുംബിനി! നിൻകരുണാമൃതിൻ
കുബലമേ ബലമേണവിലോചനേ!”
എന്നതു് അതിലെ ഒരു ശ്ലോകമാണു്.
മദനമഞ്ജരീവിലാസം
വളരെ നിഷ്കർഷിച്ചെഴുതിയ പ്രസ്തുത ഭാണവും പൂർത്തിയായിട്ടില്ല. രണ്ടു ശ്ലോകങ്ങൾകൊണ്ടു മാതിരി മനസ്സിലാക്കാം.
“കണ്ഠാശ്ലേഷം കണക്കല്ലിതിൽ വിഷമിയലു
ന്നുണ്ടയേ! ചുംബനത്തി
ന്നുണ്ടാകുന്നൂ ഭയം മേ ഗരളമൊഴുകുമി
ക്കുണ്ഡലം കാണ്കമൂലം
കൊണ്ടാടിക്കൊണ്ടിവണ്ണം ഗിരിമകൾ, പരിരം
ദാദിലീലയ്ക്കിരുങ്ങും
തണ്ടാർബാണാരിതന്നോടരുളിന പരിഹാ
സോക്തി പാലിച്ചിടട്ടേ.”
“ചാരത്തൻപോടണഞ്ഞും മധുരകളനിനാ
ദങ്ങൾ നീളെച്ചൊരിഞ്ഞും
പാരം പൂന്തേൻ നുകർന്നും പലപല ലതയിൽ
ച്ചേർന്നു വാഴുന്നു ഭൃങ്ഗം
ഓരോരോ വാരനാരീമണിമയഭവനം
തോറുമാത്താനുരാഗം
കേറി ക്രീഡിച്ചു മോദം തടവിന വിടനെ
പ്പോലവേ നീലവേണി.”
കവിസഭാരഞ്ജനം
1067-ാമാണ്ടു വൃശ്ചികമാസത്തിൽ കോട്ടയത്തുവെച്ചു നടന്ന കവിസമാജത്തെ വിഷയീകരിച്ചു കവി നിർമ്മിച്ചിട്ടുള്ളതാണു് അഞ്ചങ്കംകൊണ്ടു പൂർണ്ണമാകുന്ന പ്രസ്തുത നാടകം. 1065 മുതൽ 1075 വരെയുള്ള പത്തു കൊല്ലങ്ങൾക്കിടയിൽ ഭാഷയിൽ നിരവധി നാടകങ്ങൾ പ്രകാശിതങ്ങളായി എങ്കിലും അവയിൽ സ്വകപോലകല്പിതങ്ങളായ ഇതിവൃത്തങ്ങളാൽ ശോഭിക്കുന്നവ വളരെ വിരളങ്ങളും അവയിൽത്തന്നെ ഗുണോത്തരങ്ങളായുള്ളവ അത്യന്തം വിരളങ്ങളുമാണു്. കവിസഭാരഞ്ജനത്തിന്നു പല അഭിനന്ദനീയങ്ങളായ വൈശിഷ്ട്യങ്ങളുമുണ്ടു്. ഒന്നാമതു ആ നാടകം ഇതിഹാസപുരാണങ്ങളെ ആശ്രയിക്കുന്നില്ല. രണ്ടാമതു നാടകീയമായ പ്രതിപാദനത്തിനു വഴങ്ങിക്കൊടുക്കാത്ത ഒരു സാധാരണസംഭവത്തെ വിഷയീകരിക്കുന്നു. മൂന്നാമതു പദ്യത്തിലും ഗദ്യത്തിലുമുള്ള സംഭാഷണം കഴിവുള്ളിടത്തോളം അതാതു പാത്രങ്ങളുടെ കവിതാരീതിയിൽത്തന്നെ രചിക്കുന്നു. നാലാമതു കവിയും ആ കൂട്ടത്തിൽ ഒരു പാത്രമാണു്. അത്തരത്തിലൊരു നാടകം മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടെന്നു തോന്നുന്നില്ല. 1067-ൽത്തന്നെയാണു് പ്രസ്തുതകൃതിയുടേയും നിർമ്മിതി. അതിനു കവിസഭാരഞ്ജനഭാഷ്യം എന്ന പേരിൽ ഒരു മണ്ഡനോപന്യാസം ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ രചിച്ചിട്ടുണ്ടു്. നാടകത്തിലെ അങ്ഗിയായ രസം വീരമാണെന്നും വീരരസത്തിനു അനേകം വകഭേദങ്ങളുള്ളതിൽ ആരംഭവീരമെന്നോ കാര്യവീരംഭമെന്നോ അതിനെ വ്യപദേശിക്കാമെന്നും ആ മഹാപണ്ഡിതൻ സമർത്ഥിച്ചിരിക്കുന്നു. കണ്ടത്തിൽ വറുഗീസ്മാപ്പിളയാണു് നായകൻ. വില്വട്ടത്തു രാഘവൻനമ്പിയാരാണു് ഫലിതം പൊട്ടിച്ചു് അംഗമായ ഹാസ്യരസം ഉത്ഥാപനംചെയ്യുന്നതു്. അവർക്കുപുറമേ കുമാരമങ്ഗലത്തു നീലകണ്ഠൻനമ്പൂതിരിപ്പാട്, മറിയപ്പള്ളി വലിയകോയിത്തമ്പുരാൻ, നിധിയിരിക്കൽ മാണിക്കത്തനാർ, കൊട്ടാരത്തിൽ ശങ്കുണ്ണി, പന്തളം കൃഷ്ണവാരിയർ, വയക്കര മൂസ്സത്, കുഞ്ഞിക്കുട്ടൻതമ്പുരാൻ, വെണ്മണി മഹൻ, ഏ.ആർ. രാജരാജവർമ്മ, ചങ്ങനാശ്ശേരി രാമവർമ്മ കോയിത്തമ്പുരാൻ ബി.ഏ., മാവേലിക്കര രവിവർമ്മത്തമ്പുരാൻ എം.ഏ. മുതലായവരും ആ നാടകത്തിലെ പാത്രങ്ങളാണു്. രണ്ടു ശ്ലോകങ്ങൾ പകർത്തുന്നു.
“നന്നല്ലിബ്ഭാഷയേതും നലമൊടു വിബുധ
ന്മാരു വാഴ്ത്തുംവിധത്തിൽ
ക്കുന്നിക്കും ഭങ്ഗിതേടും പല പുതിയ പരി
ഷ്കാരവും ചേർത്തിടേണം
എന്നെല്ലാമോതി നന്നായ് സഖികളുടനല
ങ്കാരമോരോന്നു ചേർക്കും
കുന്നിൻ പെണ്‍പൈതലാൾതന്നുടെ കുളുർപുതുമെയ്
പേർത്തുമിന്നോർത്തിടേണം.”
ഇതിൽ ശ്ലേഷപ്രയോഗംകൊണ്ടു ലഭിക്കുന്ന അർത്ഥചാതുര്യം ആലോചനാമൃതംതന്നെ. അടുത്ത ശ്ലോകം വെണ്മണി മഹന്റെ മുഖത്തുനിന്നു പുറപ്പെടുന്ന രീതിയിൽ കവി നിർമ്മിച്ചിട്ടുള്ളതാണു്.
“പാരാവാരം കടന്നിട്ടധികമകലെയു
ള്ളന്തരീക്ഷത്തിലുണ്ടാ
മോരോ വൃത്താന്തമെല്ലാമരഞൊടിയിടകൊ
ണ്ടിന്നു നന്നായ് ഗ്രഹിപ്പാൻ
വേറെ മറ്റെന്തുമാർഗ്ഗം? ശിവശിവശിവനേ
വമ്പെഴും കമ്പിതന്നിൽ
ച്ചേരും വേഗം നിനയ്ക്കുന്നളവിലിഹ മനോ
വേഗവും തോറ്റുപോകും.”
ഈ ശ്ലോകത്തിനു നല്ല തന്മയത്വമുണ്ടു്.
ബ്രസീതാ
ബ്രസീതാനാടകത്തിന്റെ ഉത്ഭവത്തിനും മറ്റുമുള്ള കാരണങ്ങളെപ്പറ്റി മുൻപു പ്രസ്താവിച്ചുകഴിഞ്ഞു. തമ്പുരാൻ രചിച്ച ഭാഗത്തിൽനിന്നു് ഒരു ശ്ലോകംമാത്രം എടുത്തു ചേർക്കാം.
“തന്മേനിക്കൊത്തവണ്ണം പല നിലയിലല
ങ്കാരമോരോന്നു ചേർത്തും
ചെമ്മേ ചാതുര്യമേറുംപടി മൃദുലപദം
വച്ചുനിച്ഛാനുകൂലം
ഉന്മേഷത്തോടുകൂടിസ്സഭയിലൊരുവിധം
തൃപ്തി കൈക്കൊണ്ടിറങ്ങാൻ
മെന്മേൽ നന്മാന്മിഴിക്കും കവികളുടെ മൊഴിക്കും
ജനിക്കും വിളംബം.”
ശൃംഗാരശ്ലോകങ്ങൾ
ഇവ തിരുവനന്തപുരത്തു ചികിത്സയിൽ താമസിക്കുമ്പോൾ എഴുതിയതാണു്. പതിനാറു ശ്ലോകങ്ങളേ കിട്ടീട്ടുള്ളു. ഗ്രന്ഥം മുഴുവനായിട്ടില്ല. രണ്ടു ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
“താണുള്ളോരോമനപ്പൊയ്കയിലഴകൊഴുകും
നല്ക്കരിമ്പായൽമീതെ
വാണുല്ലാസേന കോകദ്വിയമഭിമുഖമായ്
നോക്കി നന്ദിക്കവണ്ണം
ചേണൂറ്റും ചന്ദ്രബിംബം ചിതമൊടുസവിധേ
ചേർത്തു ചെന്താർശരൻതാൻ
കാണിക്കും മോടിവിദ്യപ്പുതുമ മതിമയ
ക്കുന്നതാശ്ചര്യമല്ല.”
“കല്ലോലം കൈതൊഴും നിൻ ചടുലതരചല
ച്ചില്ലി, നല്ലിന്ദ്രനീല-
ക്കല്ലോടൊക്കുന്ന തൃക്കണ്‍മുന, മുഴുമതി തോ
ല്ക്കുന്ന വക്ത്രാരവിന്ദം.
നല്ലോമൽപ്പോർമുലക്കുന്നുകൾ, നലമിയലും
നാഭിയെന്നേവമോരോ
ന്നല്ലോ മന്മാനസത്തിന്നിതു പൊഴുതുവിനോ
ദങ്ങളെൻ മങ്ഗളാങ്ഗി!”
ഇക്കൂട്ടത്തിൽപ്പെട്ട ചില ശ്ലോകങ്ങൾ ഭാണത്തിലും കാണ്മാനുണ്ടു്.
ഒരു മുക്തകം
ചുവടേ ചേർക്കുന്ന മുക്തകം സുപ്രസിദ്ധവും കവിയുടെ മനോധർമ്മപ്രസരത്തിനു് ഒരുത്തമനിദർശനവുമാകുന്നു.
“നന്നായുള്ളോരലങ്കാരവുമകലെ വെടി
ഞ്ഞർത്ഥമെല്ലാമുപേക്ഷി
ച്ചൊന്നായ്പ്പാകാദി കൈവിട്ടിഹ പരമപദം
ചേരുവാൻ മോഹമാർന്നു
ഇന്നിക്കാണുന്ന ഭാഷാകവികുലമഖിലം
താപസപ്രായമാകു
ന്നെന്നാൽ മൗനവ്രതംതാനിനിയിവർ തുടരു
ന്നാകിൽ നന്നായിരിക്കും.”
53.5എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാൻ (1028–1092)
ജനനവും വിദ്യാഭ്യാസവും
എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാൻ 1028-ാമാണ്ടു കുംഭമാസത്തിൽ കാർത്തിക നക്ഷത്രത്തിൽ ജനിച്ചു. പിതാവു് മലബാർ വേപ്പൂർക്കോവിലകത്തെ ഒരു ശാഖയായ വടക്കേമഠം രാജരാജവർമ്മവലിയകോയിത്തമ്പുരാനും മാതാവു് എണ്ണ്യ്ക്കാട്ടു കൊട്ടാരത്തിലെ മഹാപ്രഭത്തമ്പുരാട്ടിയുമായിരുന്നു. കുഞ്ഞാരു എന്ന ഓമനപ്പേരിലാണു് ചരിത്രനായകനെ കേരളീയർ അറിയുന്നതു്. സംസ്കൃതത്തിൽ ബാലപാഠങ്ങൾ കുട്ടമ്പേരൂർ കുഞ്ഞുവാരിയറിനിന്നു പഠിച്ചതിനുമേൽ അമ്മാവനും ഗ്രാമത്തിൽ കോയിത്തമ്പുരാന്റെ ഗുരുനാഥനുമായ എണ്ണയ്ക്കാട്ടു കൊച്ചനുജൻ എന്ന കേരളവർമ്മത്തമ്പുരാനോടും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ രാമവർമ്മത്തമ്പുരാനോടും കാവ്യനാടകാലങ്കാരങ്ങൾ അഭ്യസിച്ചു. രാമവർമ്മത്തമ്പുരാൻ കൊച്ചനുജന്റേയും ഗുരുവായിരുന്നു. തദനന്തരം കേരളവർമ്മ കോയിത്തമ്പുരാന്റെ അന്തേവാസിയായി തിരുവനന്തപുരത്തും അരിപ്പാട്ടും താമസിച്ചു വ്യാകരണവും ഇംഗ്ലീഷും പഠിച്ചതിനുപുറമേ അനന്തപുരത്തു രാജരാജവർമ്മ മൂത്ത കോയിത്തമ്പുരാന്റെ അടുക്കൽനിന്നു് ആയുർവേദവും വയ്ക്കത്തു മഠം നമ്പൂരിയിൽനിന്നു തച്ചുശാസ്ത്രവും മൈസൂർ ശൃങ്ഗേരിമഠത്തിലെ സുബ്രഹ്മണ്യശാസ്ത്രികളെ കൊട്ടാരത്തിൽ വരുത്തി അദ്ദേഹത്തോടു് തർക്കശാസ്ത്രവും ഗ്രഹിച്ചു് അക്കാലത്തെ ഒരു വിദ്വൽപ്രമുഖനെന്ന കീർത്തി സമാർജ്ജിച്ചു. സങ്ഗീതകലയിലും ജ്യോതിശാസ്ത്രത്തിലും കൂടി അദ്ദേഹത്തിനു് അഭിനിവേശമുണ്ടായിരുന്നു. നല്ല ഒരദ്ധ്യാപകന്റേയും വാഗ്മിയുടേയും നിലയിലും ഉയർന്ന ഒരു സ്ഥാനം സമ്പാദിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പ്രഥമഗണനീയൻ പരവൂർ കെ. സി. കേശവപിള്ളയാണു്. പരവൂർ പടിഞ്ഞാറേവീട്ടിൽ ലക്ഷ്മിഅമ്മയാണു് ആദ്യത്തെ ഭാര്യ. ആ സാധ്വിയുടെ സഹോദരി കല്യാണിഅമ്മയെ കെ.സി.യും പരിഗ്രഹിച്ചു. സ്വദേശത്തു ഹൈക്കോടതി ജഡ്ജി കെ.ജി. പരമേശ്വരമേനോന്റെ സഹോദരി ജാനകിയമ്മയും അദ്ദേഹത്തിന്റെ സഹധർമ്മിണിയായിരുന്നു. കേശവപിള്ളയ്ക്കു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അദ്ദേഹത്തിൽനിന്നു പഠിക്കുവാൻ ഇടവന്നതു് ആ ബന്ധം നിമിത്തമാണു്. ഒടുവിൽ തിരുവനന്തപുരത്തു രുക്‍മിണിഅമ്മ എന്നൊരു യുവതിയേയും പരിഗ്രഹിക്കുകയുണ്ടായി. രാജരാജവർമ്മത്തമ്പുരാൻ 1092-ാമാണ്ടു മിഥുനമാസം 22-ാംനു യശശ്ശരീരനായി.
കൃതികൾ
രാജരാജവർമ്മത്തമ്പുരാൻസംസ്കൃതത്തിൽ (1) കൃഷ്ണകേശാദിപാദസ്തവം, (2) ലക്ഷണാസ്വയംവരം ചമ്പു, (3) വൈയാകരണ സിദ്ധാന്തസംഗ്രഹം, (4) ശ്രീമൂലകാപദാനസ്തവം എന്നീ കൃതികളും, ഭാഷയിൽ (5) അലങ്കാരദീപിക, (6) രുക്‍മിണീസ്വയംവരം നാടകം, (7) സ്വപ്നവാസവദത്തം നാടകം (തർജ്ജമ), (8) മേഘസന്ദേശം (തർജ്ജമ), (9) വിരൂപാക്ഷപഞ്ചാശിക (തർജ്ജമ), ഈ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടു്. ഇവയിൽ പ്രധാനങ്ങളായി പരിഗണിക്കേണ്ടതു വൈയാകരണസിദ്ധാന്തസംഗ്രഹത്തേയും അലങ്കാരദീപികയേയുമാണു്. സ്വപ്നവാസവദത്തവും വിരൂപാക്ഷപഞ്ചാശികയും ഒടുവിലത്തെ കൃതികളാണു്. തമ്പുരാന്റെ സംസ്കൃതകവികൾക്കേ ആസ്വാദ്യതയുള്ളു. ഭാഷാകൃതികളിൽ അലങ്കാരദീപികയൊഴികെ മറ്റുള്ളവ പ്രായേണ ഗുണവികലങ്ങളാണു്. രുക്‍മിണീസ്വയംവരം ഞാൻ വായിച്ചിട്ടില്ല.
വൈയാകരണ സിദ്ധാന്തസങ്ഗ്രഹം
സിദ്ധാന്തകൗമുദി മുഴുവൻ സംസ്കൃതത്തിൽ അനുഷ്ടുപ്പുശ്ലോകങ്ങളായി സങ്ഗ്രഹിച്ചിരിക്കുന്ന ഈ കൃതി ഏറ്റവും വിശിഷ്ടവും തമ്പുരാന്റെ വ്യാകരണപാണ്ഡിത്യത്തിനു മകടോദാഹരണവുമാകുന്നു. ഈ ഗ്രന്ഥത്തിന്റെ അവസാനത്തിൽ കാണുന്നവയാണു് അധോലിഖിതങ്ങളായ ശ്ലോകങ്ങൾ.
“ശ്രീരാജരാജരചിതഃ സൈഷ സിദ്ധാന്തസങ്ഗ്രഹഃ
ബോഭവീതു ഗുരുപ്രീത്യൈ സദാ സർവോപകാരകഃ
ശബ്ദാഗമാംബുരാശിഃ ക്വാസൗ ഗഹനശ്ച? മന്ദധീഃ ക്വാഹം?
അതരം ദുസ്തരമപി തം ശ്രീകേരളവർമ്മനാമഗുരുകൃപയാ.
ആസീജ്ജഗൽപ്രദീപഃ കോലമഹീപാലവംശമുകുടമണിഃ
ശ്രീശങ്കരോപി ഭക്ത്യാ കഥയതി തം ഹന്ത! കോലയോഗീന്ദ്രം.
തദ്വംശജഃ കശ്ചിദുദഗ്രതേജാ
നൃപോദ്വിതീയഃ സ്വകുലേ ദ്വിതീയഃ
ശ്രീരാമവർമ്മാ സ വിചാര്യ തൈലാ
രാമേ ചകാര സ്വകുലപ്രതിഷ്ഠാം.
വംശേ തസ്യ പവിത്രേ സമജനി ദേവീ മഹാപ്രഭാ കാചിൽ
മൂർത്തിമതീവ ഭവാന്യാഃ കരുണാ സ്നേഹാടവീവിഹാരിണ്യാഃ.
പാരിജാതപുരേശശ്രീരാജരാജകുടുംബിനീ
സാ ബഭൗ രാജരാജോഹമന്തിമസ്തനയസ്തയോഃ.
മാതുലാവതുലൗ യസ്യ സമസ്തഗുണശാലിനൗ
രാമകേരളവർമ്മാഖ്യാവിവാന്യൗ രാമലക്ഷ്മണൌ.
ആബാല്യതഃ സ്നേഹപരിപ്ലുതാഭ്യാം
താഭ്യോം സ കാവ്യാദിഷു ശിക്ഷിതോഽഥ
യശ്ശബ്ദശാസ്ത്രാധ്യായനായ നീതഃ
ശ്രീവഞ്ചിരാജ്ഞീരമണോപകണ്ഠം.
ചുളുകിതശാസ്ത്രാംബുധിനാ ശ്രീകേരളവർമ്മണാ ച ഗുരുണാ യഃ
അചിരാദമുനാ ഭാവ്യം മഹിതാ കവിനേതി ഹൃഷ്യതാഭാണി.
സോഹം സമസ്തകവിപുംഗവമൗലിമാലാ
നിര്യന്മധുദ്രവരസാർദ്രപദസ്യ തസ്യ
പർപ്പക്ഷിതീശിതുരിമാം കൃതിമാത്മബന്ധോഃ
പാദോപദാം ഗുരുവരസ്യ സമർപ്പയാമി.”
ഈ ശ്ലോകങ്ങളിൽ കവിയുടെ ജീവിതചരിത്രത്തിലെ പല സംഭവങ്ങളും പ്രസ്താവിച്ചുകാണുന്നു. പ്രസ്തുത ഗ്രന്ഥത്തിന്റെ നിർമ്മിതിക്കു പ്രേരിപ്പിച്ചതു വലിയ കോയിത്തമ്പുരാനായിരുന്നുവെന്നു ചുവടേ ചേർക്കുന്ന വന്ദനശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു.
“യഥോവദ്ഗുരുപാദാബ്ജം സമാരാധ്യ തദാജ്ഞയാ
വൈയാകരണസിദ്ധാന്തസങ്ഗ്രഹോയം വിരച്യതേ.
വൈയാകരണസിദ്ധാന്താഃ ക്വാമീ? ക്വാഹം ച മന്ദധീഃ?
അസ്മദ്ഗുരുകൃപൈവാത്ര ജല്പാകയതി ഹന്ത! മാം.”
“മാഹേശ്വരാണാം സൂത്രാണാമന്ത്യാ ഇത ഇതീരിതാഃ
ണകൗ ങചൗ ടണമഞാഷ്ഷശൗ വയരലാഃ ക്രമാൽ.”
എന്നിങ്ങനെയാണു് ഗ്രന്ഥത്തിന്റെ ആരംഭം.
കൃഷ്ണകേശാദിപാദസ്തവം
ശങ്കരഭഗവൽപാദരുടെ വിഷ്ണു്പാദാദികേശാന്തസ്തോത്രത്തെ അനുകരിച്ചും ഉപജീവിച്ചും സ്രഗ്ദ്ധരാവൃത്തഘടിതങ്ങളായ 45 ശ്ലോകങ്ങളിൽ തമ്പുരാൻ രചിച്ചിട്ടുള്ള ഒരു സ്തുതിയാണു് പ്രസ്തുതകൃതി. അതിനു ശബ്ദാർത്ഥസൗന്ദര്യം ധാരാളമുണ്ടു്. ഒരു ശ്ലോകം പകർത്തിക്കാണിക്കാം.
“സംവർത്തപ്രജ്ജ്വലിഷ്യജ്ജ്വലനസമുദയ
ദ്ധൂമവല്ലീകരാളഃ
കാളാഭസ്സിന്ധുകന്യാകലിതസമുചിത
സ്നേഹലേപോ നിശാതഃ
ദൃപ്യദ്രക്ഷോസുരോഗ്രസ്ഥവിരഗളഗള
ദ്രക്തധാരാക്തധാരഃ
സാരസ്സർവായുധാനാം ക്ഷപയതു ദുരിതം
നന്ദകോ നന്ദസൂനോഃ.”
ലക്ഷണാസ്വയംവരം ചമ്പു
പ്രസ്തുത ചമ്പു പൊതിയിൽ നാരായണൻചാക്കിയാർക്കു കഥാപ്രവചനത്തിനുവേണ്ടി എഴുതിക്കൊടുത്തതാണു്. അതിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം.
“ലക്ഷണാപരവശീകൃതചിത്താ-
നാവിദൻ ക്ഷിതിഭൃതോധ്വനി വൃത്തം
ഹന്ത! തേ ബുബുധിരേ ന കഥം വാ
സ്വാഭിലാഷവിഷയാനുപപത്തിം?”
അലങ്കാരദീപിക
അർത്ഥാലങ്കാരങ്ങളെ ലക്ഷ്യലക്ഷണങ്ങൾ പ്രദർശിപ്പിച്ചു വിവരിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണു് അലങ്കാരദീപിക. കവലയാനന്ദത്തിലെ 100 അലങ്കാരങ്ങളേയും സ്വീകരിച്ചിട്ടുണ്ടു്. കാരികകൊണ്ടു ലക്ഷണവും ഉദാഹരണവും കാണിക്കയും വ്യാഖ്യാനംകൊണ്ടു അവയുടെ അർത്ഥം വിസ്തരിക്കുകയും ചെയ്യുന്നു. ഓരോ അലങ്കാരത്തിനും രണ്ടാമത്തെ ഉദാഹരണശ്ലോകം രചിച്ചിട്ടുള്ളതു പ്രായേണ വലിയ വൃത്തങ്ങളിലാണു്.
“ഒരുപോലെ കരുത്തുള്ള രണ്ടെണ്ണങ്ങൾക്കു തങ്ങളിൽ
വിരോധം സംഭവിച്ചാകിലലങ്കാരം വികല്പമാം.
വിശ്വംഭരിക്കും നീയെന്നെക്കൂടെ നന്നായ്ഭരിക്കയോ
വിശ്വത്തിൽനിന്നു വെളിയിലാക്കയോ വേണമച്യുത!”
(വികല്പാലങ്കാരം)
“ശേഷാങ്കത്തിൽശ്ശയിക്കുന്നവനെയവനിയിൽ
സ്സൂതികാശയ്യതന്നിൽ
ഘോഷത്തിൽച്ചെന്നു വാഴ്ത്തീടണമിതി വിബുധ
സ്ത്രീകളൊത്തങ്ങുകൂടി
വേഷം നന്നായ്ച്ചമഞ്ഞങ്ങനെ വരുമളവിൽ
ഗ്ഗൂഢനായെങ്കിലും താൻ
ഘോഷത്തിൽത്തന്നെ തന്നെപ്പരിചിനൊടവരെ
ക്കാട്ടി യുക്തം മുകുന്ദൻ.”(സമാലങ്കാരം)
ശ്രീകൃഷ്ണപരങ്ങളാണു് എല്ലാ ഉദാഹരണങ്ങളും. തമ്പുരാൻ ഒരു മികച്ച കൃഷ്ണഭക്തനായിരുന്നു.
വിരൂപാക്ഷപഞ്ചാശിക
കാശ്മീരത്തിൽ പ്രസിദ്ധമായ പ്രത്യഭിജ്ഞാദർശനമാണു് മൂലഗ്രന്ഥത്തിലെ വിഷയം. അതിലെ “ദേഹേ സ്ഥിതയാ യദ്വൽ” എന്ന ശ്ലോകം കവി ഇങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
“ദേഹത്തിലെന്നപോലീയഹമഭിമാനം ജഗത്തിലും വച്ചാൽ
ഈഹാമാത്രത്താൽജഡബാഹുക്കൾകണക്കുഗിരികളുംതുള്ളും”
മേഘസന്ദേശം
“ഛന്നോപാന്തഃ” ഇത്യാദി ശ്ലോകത്തിന്റെ ഭാഷാനുവാദമാണു് താഴെ കാണുന്നതു്.
“തഞ്ചും പക്വമിയന്ന ചുതനിരയെത്താൻ ചുറ്റുമുള്ളദ്രിയ
പ്പൂഞ്ചായൽപ്രഭയാണ്ട നീ വിരവിലത്തുഞ്ചത്തിരിക്കുംവിധൗ
അഞ്ചും പാണ്ഡിമ ചുറ്റുമാണ്ടു നടുവിൽക്കിഞ്ചിൽക്കറുത്തുംധരാ
നെഞ്ചിൽപ്പോർമുലപോൽ നിലിമ്പമിഥുനം ചിന്തിക്കു
മാറായ്വരും.”
സ്വപ്നവാസവദത്തത്തിന്റെ വിവർത്തനം സുഷ്ഠൃവല്ല.
രണ്ടു മുക്തകങ്ങൾ
വലിയ കോയിത്തമ്പുരാനോടു സംസ്കൃതം പഠിച്ചുകൊണ്ടിരുന്നപ്പോൾ കൊച്ചനുജൻതമ്പുരാന്റെ ഒരു ശിഷ്യൻ “പീതാ കിയന്മാത്രമഹോ വിഭക്തിഃ?” എന്നു ചോദിച്ചതിനു കവി നല്കിയ ഉത്തരമാണു് ചുവടേ കുറിക്കുന്നതു്.
“പീതാപി തൃഷ്ണാവശതോ നിതാന്തം
ചേതോഹരാ നാന്തമുപാഗതാഭൂൽ
സാ കൗമുദീ ചിത്തചകോരപോതേ
നാസ്മാകമത്യർത്ഥതമോപഹന്ത്രീ.”
തകഴിയിൽ ശാസ്താവിനെക്കുറിച്ചുണ്ടാക്കിയ ഒരു ശ്ലോകംകൂടി പകർത്താം.
“വിശ്വാധീശം ഗിരീശം കതിചിദഭിജഹുഃ
കേശവം കേചിദാഹു
സ്കേഷ്വിത്യന്യോന്യവാദവ്യതികരവിവശേ
ഷ്വന്തരുദ്യദ്ദയാർദ്രഃ
യസ്സാക്ഷാദ്ഭൂയ സാക്ഷാദുപദിശതി പരം
തത്ത്വമദ്വൈതമാദ്യം
സോയം വിശ്വൈകവന്ദ്യോ ഹരിഹരതനയഃ
പൂരയേന്മങ്ഗ്ഗളം വഃ.”
53.6കോട്ടയത്തു് അനിഴംതിരുനാൾ കേരളവർമ്മത്തമ്പുരാൻ (1028—1082)
ജീവചരിത്രം
ടിപ്പുവിന്റെ ആക്രമണകാലത്തു വടക്കൻകോട്ടയത്തെ രാജവംശവും തിരുവിതാംകൂറിലേക്കു് ഓടിപ്പോരിപ്പോരികയും ധർമ്മരാജാവു് ആ വംശത്തെ ചങ്ങനാശ്ശേരിത്താലൂക്കിൽ വാഴപ്പള്ളിയിൽ ഒരു സ്ഥലത്തു താമസിപ്പിക്കുകയുംചെയ്തു. അവർ താമസിച്ച ഗൃഹം കോട്ടയത്തുമഠം എന്ന പേരിൽ അറിയപ്പെടുന്നു. മലബാറിൽ സമാധാനം പുനഃസ്ഥാപിതമായപ്പോൾ അവരിൽ ഒരു ശാഖയൊഴിച്ചു ബാക്കിയുള്ളവരെല്ലാം അങ്ങോട്ടേക്കു തിരിയെപ്പോയി. ആ ശാഖക്കാർമാത്രം കോട്ടയത്തുമഠത്തിൽ താമസിച്ചു. ആ മഠത്തിലെ കുഞ്ഞുലക്ഷ്മിയമ്മത്തമ്പുരാട്ടിയുടേയും കിടങ്ങൂർ ചെറുശ്ശേരി നമ്പൂരിയുടേയും പുത്രനായി കേരളവർമ്മത്തമ്പുരാൻ 1028-ാമാണ്ടു മേടമാസത്തിൽ അനിഴംനക്ഷത്രത്തിൽ ജനിച്ചു. തിരുവല്ലാ ശങ്കരവാരിയരോടാണു് അദ്ദേഹം സംസ്കൃതം അഭ്യസിച്ചതു്.ചില അവസരങ്ങളിൽ മൂലകുടുംബമായ കോട്ടയം കിഴക്കേക്കോവിലകത്തേക്കു പോകുകയും അവിടെവെച്ചു് ഒരവസരത്തിൽ ഇരുവനാട്ടു ചന്ത്രോത്തു നമ്പിയാരുടെ മരുമകളെ സംബന്ധംചെയ്കയും ചെയ്തു. പിന്നീടു വാഴപ്പള്ളി തൂമ്പായിവീട്ടിലും ഒരു യുവതിയെ പരിഗ്രഹിച്ചു. 1053-ൽ ദൂതവാക്യം ആട്ടക്കഥ നിർമ്മിച്ചു. 1063-ാമാണ്ടു ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ ശക്തൻ രവിവർമ്മകോയിത്തമ്പുരാൻ ആഘോഷിച്ച മാതാവിന്റെ മാസമടിയന്തിരത്തെ അവഹേളനം ചെയ്തു ‘രവിവർമ്മചരിതം ശീതങ്കൻതുള്ളൽ’ എന്ന പേരിൽ ഒരു ദുഷ്കൃതി രചിച്ചു. ആ പാപത്തിനു് ഒരു പരിഹാരമെന്ന മട്ടിൽ അതിൽത്തന്നെ കുചേലകഥകൂടി അന്തർഭവിപ്പിക്കുകയും ചെയ്തു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ തുലാപുരുഷദാനത്തെപ്പറ്റി സംസ്കൃതത്തിൽ “രാജാ ചിരം ജയതു വഞ്ചിമഹീമഹേന്ദ്രഃ” എന്നു് ഓരോ ശ്ലോകവും അവസാനിക്കുന്ന ഒരു സംസ്കൃതകൃതി എഴുതി അടിയറവച്ചു. 1068-ൽ കോട്ടയം രാജസ്വരൂപത്തിൽ മൂപ്പു കിട്ടുകയാൽ വടക്കോട്ടു പോയി അവിടെ താമസമുറപ്പിച്ചു. അതിനുമേൽ ഒന്നും എഴുതിയില്ല. പതിന്നാലു വർഷത്തെ കുടുംബഭരണത്തിനുശേഷം 1082-ാമാണ്ടു മിഥുനമാസം 14-ാംനു ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തോടുകൂടി കോട്ടയത്തുമഠത്തിൽ താമസിച്ചിരുന്ന ശാഖ കുറ്റിയറ്റുപോയി. സാമാന്യം നല്ല ഒരു കവിയായി അദ്ദേഹത്തെ സമകാലികന്മാർ ഗണിച്ചിരുന്നു.
കൃതികൾ
(1) ദൂതവാക്യം ആട്ടക്കഥ, (2) കുചേലകഥ കൂടിയുള്ള രവിവർമ്മചരിതം ശീതങ്കൻതുള്ളൽ, (3) തുലാഭാരവർണ്ണനം എന്നിവയാണു് അദ്ദേഹത്തിന്റെ കൃതികൾ എന്നു പറഞ്ഞുവല്ലോ. ദൂതവാക്യത്തിൽനിന്നു് ഒരു ശ്ലോകം താഴെച്ചേർക്കുന്നു.
“കാളാംഭോദാഭിരാമാ കലിതഖലസുരാരാതിപാളീവിരാമാ
ഫാലാക്ഷിശ്രീലലാമാ പദകമലനമദ്ദത്തനിസ്സീമകാമാ
കാളീതി ഖ്യാതനാമാ ഗളതലവിലസദ് ഭീമകാപാലദാമാ
കല്യാണം ഭൂരിധാമാ കലയതു രണവാപീതടാരാമധാമാ.”
അടുത്ത ശ്ലോകം തുലാഭാരവർണ്ണനത്തിലുള്ളതാണു്.
“പദ്മാലയഃ പരമഹംസഗതിം പ്രപന്ന
സ്സത്യസ്ഥിതഃ സരസവാക്‍ചതുരാനനോ യഃ
സാമ്യം വിധേസ്സമുപഗമ്യ വിഭാതി സോയം
രാജാ ചിരം ജയതു വഞ്ചിമഹീമഹേന്ദ്രഃ.”
കുചേലകഥ തുള്ളലിൽനിന്നുകൂടി ചില വരികൾ ഉദ്ധരിക്കാം.
“മുട്ടി ഹരികൃപകൊണ്ടെങ്കിലും നെല്ലു
മുഷ്ടി പിടിച്ചവൻ ശ്രീകൃഷ്ണസേവയിൽ
മുട്ടാതെ നിത്യവും ദാനധർമ്മങ്ങളും
തുഷ്ടിപൂണ്ടൻപോടു ചെയ്തിത്രിഭുവനം
വട്ടംതിരിയ്ക്കുന്ന വൈകുണ്ഠദേവനെ
വട്ടത്തിലാക്കീ കുചേലനും ഭക്തിയാൽ.
ആഴക്കരികൊണ്ടൊരഞ്ചാറുജീവനെ
വാഴിച്ച പത്തനാടിക്കു ജനങ്ങളെ
പാഴിലയച്ചുകൂടെന്നല്ല നൽത്തിരു
വാഴിയുംകൂടിക്കൊടുത്തുതുടങ്ങിനാൾ.”
ആദ്യത്തെ വരി രാമപുരത്തുവാരിയരുടെ ശൈലി സ്വായത്തമാക്കിയതാണു്.
53.7വയക്കര ആര്യൻ നാരായണൻമൂസ്സതു് (1017–1077)
കുടുംബം
പണ്ടൊരിക്കൽ ഒരു തെക്കുംകൂർ രാജാവു് വടക്കു് താമസിക്കുമ്പോൾ രോഗബാധിതനായി. അഷ്ടവൈദ്യന്മാരിൽ ഒരാളായ ആലത്തൂർ നമ്പിയുടെ ഇല്ലത്തിൽ പോകുകയും നമ്പിയുടെ ചികിത്സകൊണ്ടു് അദ്ദേഹത്തിന്റെ രോഗം മാറുകയും ചെയ്തു. സ്വദേശത്തു നല്ല വൈദ്യന്മാരില്ലാതിരുന്നതുകൊണ്ടു നമ്പികൂടി പോരണമെന്നു രാജാവു നിർബന്ധിച്ചു; നമ്പിക്കു സ്വഗൃഹം വിട്ടു പോകുവാൻ നിർവാഹമില്ലാതിരുന്നതിനാൽശിഷ്യനും നല്ല വൈദ്യനുമായ ഒരു പോറ്റിയെ അദ്ദേഹം രാജാവിനോടുകൂടി അയച്ചുകൊടുത്തു. പോറ്റി ചമ്രവട്ടത്തു് അയ്യപ്പനെ പതിവായി ഭജിച്ചുവന്നു; അതിനു വിഘ്നം വരാതെയിരിക്കണമെന്നു് ആ ദേവനെ പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം രാജാവിനെ അനുഗമിച്ചു. രാജാവു് അദ്ദേഹത്തെ കോട്ടയത്തു വയക്കര (വയല്ക്കര)യിൽ താമസിപ്പിച്ചു ധാരാളം വസ്തുവകകൾ ദാനംചെയ്യുകയും പോറ്റി സ്വപ്നത്തിൽ കണ്ട വിധത്തിൽ ഒരു കൊന്നമരവും അതിനു കിഴക്കായി ഒരു പാറയുമുള്ള സ്ഥലത്തു് അദ്ദേഹത്തിന്റെ ഇഷ്ടദേവതയുടെ ക്ഷേത്രം പണിയിക്കുവാൻ വേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. 965-ാമാണ്ടിടയ്ക്കു വയക്കരയില്ലത്തു പോറ്റിക്കു് ഒരു സ്ത്രീസന്താനമേ ഉണ്ടായിരുന്നുള്ളു. അക്കാലത്തു് മറ്റൊരു അഷ്ടവൈദ്യഗൃഹമായ മലബാറിൽ പിലാമന്തോളിലെ ശങ്കുണ്ണിമൂസ്സതു തിരുവിതാംകൂറിൽ അഭയംപ്രാപിച്ചു കോട്ടയത്തു നെട്ടാശ്ശേരി പുഴയിൽഇല്ലത്തു സകുടുംബം താമസിക്കുകയായിരുന്നു. കുടമാളൂർ മുതലായ സ്ഥലങ്ങളിലെ നമ്പൂരിമാർ തങ്ങൾക്കു് ഒരു ഭിഷഗ്വരനെ കിട്ടിയാൽ കൊള്ളാമെന്നുള്ള ആഗ്രഹത്തോടുകൂടി വയക്കര ഇല്ലത്തെ അന്തർജ്ജനത്തെ ശങ്കുണ്ണിമൂസ്സതിനെക്കൊണ്ടു സർവസ്വദാനമായി വിവാഹം കഴിപ്പിച്ചു് അവിടെ ദത്തുപൂകിച്ചു. അതാണു് പിലാമന്തോളിനും വയക്കരയ്ക്കും തമ്മിലുള്ള ബന്ധത്തിന്റെ ആഗമം. ആ ദമ്പതികളുടെ പുത്രനായ നാരായണൻമൂസ്സതു ശങ്കുണ്ണിമൂസ്സതിനേക്കാൾ മഹത്തരനായ ഒരു വൈദ്യനായി ഉയർന്നു. അദ്ദേഹം മറ്റൊരു അഷ്ടവൈദ്യകുടുംബത്തിൽപ്പെട്ട കുട്ടഞ്ചേരി മൂസ്സതിന്റെ പുത്രിയെ വിവാഹം ചെയ്തു. അവരുടെ ഏകപുത്രനായി 1017-ാമാണ്ടു വൃശ്ചികമാസം 27-ാംനു വിശാഖം നക്ഷത്രത്തിൽ നമ്മുടെ ചരിത്രനായകൻ ജനിച്ചു.
പേരും വിദ്യാഭ്യാസവും
വയക്കര മൂസ്സതിന്റെ പിതൃദത്തമായ നാമധേയം ശങ്കരൻ എന്നായിരുന്നു. ശങ്കുഞ്ഞൻ എന്നും, ശങ്കുണ്ണി എന്നുമുള്ള ഓമനപ്പേരുകൾകൂടി അദ്ദേഹത്തിനു ബാല്യത്തിൽ ഉണ്ടായിരുന്നു. ശങ്കരൻ എന്നായിരുന്നുവല്ലോ മുത്തച്ഛന്റെ പേർ. എങ്കിലും യൗവനാരംഭത്തിൽത്തന്നെ പിതാവിന്റെ ശരീരാസ്വാസ്ഥ്യം നിമിത്തം കുടുംബഭരണം അദ്ദേഹത്തിൽ നിക്ഷിപ്തമാവുകയും കുടുംബത്തിലെ മാറാപ്പേരായ ആര്യൻനാരായണൻ എന്ന സംജ്ഞതന്നെ അദ്ദേഹവും എഴുത്തുകുത്തുകളിൽ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെയാണു് ശങ്കരൻമൂസ്സതു് ആര്യൻ നാരായണൻമൂസ്സതായതു്. അഞ്ചാമത്തെ വയസ്സിൽ സംസ്കൃതത്തിൽ ബാലപാഠങ്ങൾ അച്ഛന്റെ ശിഷ്യനായ മണർക്കാട്ടു് അച്യുതവാരിയരോടും കുമാരസംഭവം ഒരു സർഗ്ഗംമാത്രം അച്ഛനോടും പഠിച്ചു. ഒരു അധ്യേതാവെന്ന നിലയിൽ അത്യത്ഭുതമായ ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിച്ച മകനോടു് അച്ഛൻ ശേഷമുള്ള സർഗ്ഗങ്ങൾ തന്നത്താൻ വായിച്ചുകൊള്ളുകയും വല്ല സംശയവുമുണ്ടെങ്കിൽ തന്നോടു ചോദിക്കുകയും ചെയ്താൽ മതിയെന്നുപദേശിച്ചു. കുറേക്കഴിഞ്ഞപ്പോൾ ബാക്കി ഭാഗം വായിച്ചില്ലേ എന്നും സംശയം പരിഹരിക്കാത്തതു് എന്തുകൊണ്ടാണെന്നും അച്ഛൻ ചോദിച്ചതിനു മുഴുവൻ പഠിച്ചുതീർന്നു എന്നും സംശയമൊന്നും തോന്നിയില്ലെന്നുമായിരുന്നു മകന്റെ മറുപടി. അത്രമാത്രമേ ഗുരുമുഖത്തുനിന്നു അഭ്യസിച്ചുള്ളു. എങ്കിലും മൂസ്സതിന്റെ വിഷയത്തിൽ അതിനപ്പുറം യാതൊന്നും തന്നെ വേണ്ടിവന്നിരുന്നില്ല. പിന്നീടു വ്യുൽപത്തി ഉറപ്പിക്കുകയും വ്യാകരണാദിശാസ്ത്രങ്ങളിൽ പ്രാവീണ്യം സമ്പാദിക്കുകയും ചെയ്തതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ സബ്രഹ്മചാരിയായ മണർക്കാട്ടു ശങ്കുവാരിയരുമായുള്ള സഹവാസംകൊണ്ടും നിസ്തന്ദ്രമായ സ്വപരിശ്രമംകൊണ്ടുമാണു്. കവിയുടെ നക്ഷത്രവൃത്താവലിക്കു വ്യാഖ്യാനമെഴുതിയതു ശങ്കുവാരിയരാണു്.
“അസ്തീഹ ശങ്കരാഖ്യഃ പാരശവഃ പന്തളേശിതുശ്ശിഷ്യഃ
രാമസ്വാമിസതീർത്ഥ്യോ മദ്ഗുരുശിഷ്യാച്യുതാവരജഃ.
അനേന വിദ്വന്മണിനാ കൃതാ മേ
നക്ഷത്രവൃത്താവലിസംജ്ഞികായാഃ
പ്രബന്ധികായാ വിവൃതി, സ്തയൈതാം
പ്രഭോ! സഹാലിഖ്യ സമർപ്പയാമി”
എന്നു് ആ ഗ്രന്ഥത്തിന്റെ സമർപ്പണത്തിൽ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ശങ്കുവാരിയർ 84-ാമത്തെ വയസ്സിൽ 1074 മകരത്തിൽ മരിച്ചു. മണർക്കാട്ടുവാരിയം കോട്ടയത്തുനിന്നു് ഉദ്ദേശം ആറുനാഴിക കിഴക്കുള്ള വിജയപുരം പകുതിയിലാണു് സ്ഥിതിചെയ്യുന്നതു്. പ്രകൃതത്തിൽ കവി സ്മരിക്കുന്ന മണർക്കാട്ടു അച്യുതവാരിയർ മൂസ്സതിന്റെ ഗുരുക്കന്മാരിൽ അന്യതമനും ശങ്കുവാരിയരുടെ ജ്യേഷ്ഠനുമായിരുന്നു. പൈവള്ളിക്കൽ സുബ്രഹ്മണ്യൻപോറ്റിയും വില്വട്ടത്തു രാഘവൻനമ്പിയാരുമായുള്ള ഒരു വാക്‍സമരത്തിൽ പോറ്റി കുറേ പ്രാകൃതശ്ലോകങ്ങളുണ്ടാക്കി നമ്പിയാർക്കയച്ചു് അദ്ദേഹത്തിന്റെ മുഖമുദ്രണത്തിനു ശ്രമിച്ചു. നമ്പിയാർ മൂസ്സതിനെ അഭയംപ്രാപിച്ചു. മൂസ്സതിനു് അന്നുവരെ പ്രാകൃതത്തിൽ ജ്ഞാനമുണ്ടായിരുന്നില്ലെങ്കിലും ശങ്കുവാരിയരുടെ സാഹായ്യ്യത്തോടുകൂടി ഒരു രാത്രികൊണ്ടു് ആ ഭാഷ പഠിച്ചു് അതിൽ 12 യമകശ്ലോകങ്ങളുണ്ടാക്കി നമ്പിയാർക്കു കൊടുക്കുകയും അതു നമ്പിയാർ പോറ്റിക്കയച്ചു് അദ്ദേഹത്തെ വിസ്മയിപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ ആ ശ്ലോകങ്ങൾ ആരുണ്ടാക്കിയതാണെന്നു പോറ്റിക്കു മനസ്സിലാക്കുവാൻ യാതൊരു വൈഷമ്യവുമുണ്ടായില്ല. മൂസ്സതിന്റെ സംസ്കൃതകൃതികൾ വായിച്ചാൽ അവയിൽനിന്നു് അദ്ദേഹത്തിനു വ്യാകരണത്തിലുണ്ടായിരുന്ന വിസ്മയനീയമായ അവഗാഹം വ്യക്തമാകുന്നതാണു്. അതോടുകൂടി തർക്കം, വേദാന്തം, ശില്പം എന്നീ ശാസ്ത്രങ്ങളും സ്വാധീനമാക്കി.
പ്രാണാചാര്യൻ
പന്ത്രണ്ടാമത്തെ വയസ്സിനു മുൻപുതന്നെ അഷ്ടാങ്ഗഹൃദയവും സങ്ഗ്രഹവും അച്ഛ നോടു നിഷ്കർഷിച്ചു പഠിച്ചു. ചരകം, സുശ്രുതം തുടങ്ങിയ വൈദ്യശാസ്ത്രത്തിലെ ഉപരിഗ്രന്ഥങ്ങൾ സ്വയമേവ അഭ്യസിക്കുകയാണ് ചെയ്തതു്. പതിനാറുവയസ്സു തികയുന്നതിനുമുൻപുതന്നെ കുലവിദ്യകൊണ്ടു കൈകാര്യം ചെയ്യുന്നതിന്നു വേണ്ട ശാസ്ത്രീയവും പ്രായോഗികവുമായ പരിജ്ഞാനം സമ്പാദിച്ചു. അച്ഛൻ രോഗാതുരനായിത്തീരുകയാൽ ഏതു വലിയ ചികിത്സയ്ക്കും മഹനെത്തന്നെയാണു് അയച്ചുവന്നതു്. അതുകൊണ്ടു് വ്യാധിതർ തൃപ്തിപ്പെട്ടുമിരുന്നു. തിരുവിതാംകൂർ ഉത്രംതിരുനാൾ മഹാരാജാവിനു് 1036-ാമാണ്ടു മരണഹേതുകമായ രോഗം പിടിപെട്ടപ്പോൾക്കൂടിയും ഉണ്ണിമൂസ്സതുതന്നെയാണു് ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു പോയതു്. രോഗം അസാധ്യമെന്നു കണ്ടു രണ്ടുമൂന്നു ദിവസത്തേക്കു ഒരു കഷായംമാത്രം സേവിക്കുവാൻ ഉപദേശിച്ചിട്ടു തിരിയെ കോട്ടയത്തേക്കു പോരുകയും, വൈദ്യൻ കോട്ടയത്തു് എത്തുന്നതിന്നുമുൻപു മഹാരാജാവു തീപ്പെടുകയും ചെയ്തു. ഒരു വൈദ്യൻ എന്ന നിലയിൽ ചരിത്രനായകൻ ആർജ്ജിച്ച യശസ്സു് അഭൗമമായിരുന്നു. അച്ഛൻ തന്നെ വിശ്രുതനായ ഒരു വൈദ്യനായിരുന്നുവെന്നും, അച്ഛൻ മുത്തച്ഛനെ ആ വിഷയത്തിൽ ജയിച്ചു എന്നും മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ആ അച്ഛനെയും-എന്നു് എന്തിനു പറയുന്നു?-അന്നു കേരളത്തെ അലങ്കരിച്ചിരുന്ന സകല വൈദ്യന്മാരെയും അനായാസേന കീഴടക്കി പ്രാണാചാര്യഭദ്രാസനത്തിൽ ഏകച്ഛത്രാധിപതിയായി പൊതുജനങ്ങളാൽ അഭിഷിക്തനായി ചക്രവർത്തിപദത്തിൽ വാഴുന്നതിനു് അദ്ദേഹത്തിന്നു വളരെക്കാലമൊന്നും വേണ്ടിവന്നില്ല.അദ്ദേഹത്തെക്കാൾ ഗ്രന്ഥപരിചയം ചിലർക്കു് ഉണ്ടായിരുന്നു; പക്ഷേ അവരാരും അത്രമാത്രം കുശാഗ്രീയമായ ബുദ്ധിശക്തികൊണ്ടു് അനുഗൃഹീതന്മാരായിരുന്നില്ല. രോഗിയെ കാണുന്ന നിമിഷത്തിൽ രോഗമെന്തെന്നു കണ്ടുപിടിക്കുക; സാധാരണങ്ങളായ ഔഷധങ്ങൾകൊണ്ടും പലപ്പോഴും ഔഷധാപേക്ഷ കൂടാതെയും എത്ര വൻതരത്തിലുള്ള വ്യാധിയും ഭേദമാക്കുക; ഭേദമാകാത്ത രോഗമാണെങ്കിൽ ഇത്ര ദിവസത്തിനകം രോഗി മരിക്കുമെന്നു നിർണ്ണയിക്കുക; ഇത്തരത്തിലുള്ള അപൂർവസിദ്ധികളാണു് അദ്ദേഹത്തിന്നു സ്വായത്തങ്ങളായിരുന്നതു്. വെറുതേയല്ല ദക്ഷിണഭാരതത്തിലെ വിവിധദേശങ്ങളിൽനിന്നു ദിവസംതോറും ഓരോ വലിയ ജനസമൂഹം വയക്കരയില്ലത്തിൽ എത്തിച്ചേർന്നു കൃതകൃത്യരായിക്കൊണ്ടിരുന്നതു്. ചികിത്സയ്ക്കു പണം ചോദിക്കുക എന്ന വൈദ്യനിയമത്തിൽനിന്നു് അദ്ദേഹം നിശ്ശേഷം വിമുക്തനായിരുന്നു. പാവപ്പെട്ടവർക്കു് ആ മഹാത്മാവ്വ് പ്രത്യേകിച്ചും ഒപ്രു പാരിജാതമായി പരിലസിച്ചു. അത്രദൂരം ദ്രവ്യാപേക്ഷയില്ലാത്തതായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ചികിത്സാസമ്പ്രദായവും.
കുടുംബജീവിതം
വയക്കര മൂസ്സതു് 1038-ാമാണ്ടു കൊച്ചിയിൽ ഒല്ലൂർ ഇളേടത്തു തൈക്കാട്ടു മൂസ്സതിന്റെ ഇല്ലത്തുനിന്നു പാർവ്വതി അന്തർജ്ജനത്തെ വിവാഹം ചെയ്തു. 1043-ാമാണ്ടു മകരമാസത്തിൽ അച്ഛൻ മരിച്ചു. മൂസ്സതിനു് ആ വേളിയിൽ മൂന്നു പുത്രന്മാരും മൂന്നു പുത്രികളുമുണ്ടായി എങ്കിലും ആ മൂന്നു പുരുഷസന്താനങ്ങളും പ്രഥമപുത്രിയും ബാല്യത്തിൽത്തന്നെ ചരമഗതിയെ പ്രാപിച്ചു. 1058-ാമാണ്ടു സഹധർമ്മിണിയും അവരെ അനുഗമിച്ചു. 1068-ാമാണ്ടു തുലാമാസം 21-ാംനു വീണ്ടും കാടമുറിയിൽ ചോഴിക്കാട്ടു താമരശ്ശേരി ഇല്ലത്തിനിന്നു സാവിത്രി അന്തർജ്ജനത്തിന്റെ പുത്രി ഉമ അന്തർജ്ജനത്തെ വിവാഹം ചെയ്തു. അതിൽ മൂന്നുണ്ണികൾ ഉണ്ടായി. 1077-ാമാണ്ടു മീനം 7-ാംനുയായിരുന്നു മൂസ്സതിന്റെ സ്വർഗ്ഗതി. സമചിത്തൻ, പരോപകാരി, ധർമ്മനിഷ്ഠൻ എന്നിങ്ങനെ പല നിലകളിൽ അദ്ദേഹം സകലജനങ്ങളുടേയും സ്നേഹബഹുമാനങ്ങൾക്കു് പാത്രീഭവിച്ചിരുന്നു.
കൃതികൾ
മൂസ്സതിന്റെ സാഹിത്യസേവനത്തെക്കുറിച്ചാണല്ലോ നമുക്കു് ഇവിടെ പരചിന്തനം ചെയ്യുവാനുള്ളതു്. അദ്ദേഹം ഒരു വിദ്വൽപ്രിയനും കവിയും ഭാഷാപോഷണവ്യഗ്രനുമായിരുന്നു. മനോരമയുടേയും ഭാഷാപോഷിണിയുടേയും പ്രവർത്തനത്തിൽ വറുഗീസ് മാപ്പിളയ്ക്കു് അദ്ദേഹത്തിൽനിന്നു പല സാഹായ്യ്യങ്ങളും ഉണ്ടായിട്ടുണ്ടു്. വെണ്മണി മഹൻ അദ്ദേഹത്തിന്റെ ഒരു വിശിഷ്ടസുഹൃത്തും, പന്തളം കൃഷ്ണവാരിയർ, കൊട്ടാരത്തിൽ ശങ്കുണ്ണി, കവിയൂർ രാമൻനമ്പിയാർ മുതലായ കവികൾ ആജ്ഞാകരന്മാരുമായിരുന്നു. സംസ്കൃതത്തിൽ അദ്ദേഹം (1)ശ്യേനസന്ദേശം, (2) നക്ഷത്രവൃത്താവലി, (3) ശാസ്തൃസ്തുതി എന്നീ കാവ്യങ്ങളും, ഭാഷയിൽ (4) വൈശാകമാഹാത്മ്യം, (5) ദുര്യോധനവധം എന്നീ ആട്ടക്കഥകളും, (6) മോഹിനീമോഹനം, (7) രാവണാർജ്ജുനം, (8) മനോരമാവിജയം എന്നീ നാടകങ്ങളും ഉണ്ടാക്കുകയും, (9) ഭട്ടതിരിയുടെ നിരനുനാസികപ്രബന്ധം തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ടു്. വൈശാഖമാഹാത്മ്യമാണു് ആദ്യത്തെ കൃതി; 1047-ൽ ദുര്യോധനവധം എഴുതി. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ കവി പിലാമന്തോൾ ഇല്ലത്തെ കുലദേവതകളായ രുദ്രനേയും ധന്വന്തരീമൂർത്തിയേയും വയക്കര ഇല്ലത്തെ ശാസ്താവിനേയും ഇങ്ങനെ വന്ദിച്ചിരിക്കുന്നു. ആദ്യത്തെ രണ്ടു മൂർത്തികളേയും ഒരേ ശ്ലോകത്തിൽത്തന്നെയാണു് സ്തുതിക്കുന്നതു്.
“ഭൂയാസ്താം ഭൂരിഭൂത്യൈ സ്ഫുരദമൃതകരാ
വാദ്യവൈദ്യാവവിദ്യാ
ദുഃഖച്ഛേദൈകക്ഷാവരിദരകമലാ
ദ്യുല്ലസൽപഞ്ചശാഖൗ
നിത്യൗ വേദാന്തവേദ്യൗ ശുഭതരപനസാ
ന്ദോളികാഖ്യാലയസ്ഥൗ
സന്താപാന്താവനന്തോരഗകലിതതനൂ
രുദ്രധന്വന്തരീ നഃ.
അംഭോജേക്ഷണശംഭുഡിംഭമുരുഭം സംഭഗ്നജംഭദ്വിഷ
ഡ്ഡംഭം ഭൂതപതിം പ്രഭേശമൃഷിഹൃച്ഛൃംഭൽപദാംഭോരുഹം
സാംഭോഭോദനിഭം ത്രിലോകഭവനാരംഭപ്രിയം ഭാവുക
സ്തംഭം ഭദ്രവയസ്കരായതനമസ്തംഭായ സംഭാവയേ.”
വയക്കര സംസ്കൃതീഭവിച്ച രൂപമാണു് വയസ്കര. ശ്യേനസന്ദേശവും, മോഹിനീമോഹനവും, രാവണാർജ്ജുനവും അപൂർണ്ണകൃതികളാണു്. ശാസ്തൃസ്തുതി ചില ചിത്രശ്ലോകങ്ങൾകൊണ്ടു നിർവഹിച്ചിരിക്കുന്നു.
ശ്യേനസന്ദേശം
വയക്കരക്ഷേത്രത്തിനു സമീപമുള്ള സർപ്പക്കാവിൽ നിന്നിരുന്ന ഒരു വലിയ പാല വെട്ടിക്കളയണമെന്നു വിചാരിച്ചുകൊണ്ടു കിടന്നുറങ്ങിയ സമയത്തു കവി ഒരു സ്വപ്നം കണ്ടു. ആ പാലയെ അധിവസിച്ചിരുന്ന ഒരു ശാപഗ്രസ്തനായ ഗന്ധർവൻ തിരുമാന്ധാംകുന്നിൽ താമസിച്ചിരുന്ന തന്റെ പ്രേയസിക്കു് ഒരു പരുന്തുമുഖേന സന്ദേശമയയ്ക്കുന്നതാണു് കാവ്യത്തിലെ വിഷയം. കോട്ടയം മുതൽ കൊച്ചി വരെയുള്ള സ്ഥലങ്ങൾ, എഴുതിത്തീർന്നിടത്തോളമുള്ള മുപ്പത്തെട്ടുശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
“ഏതൽ സ്മൃത്വാ മഹദൂപകൃതം നൈവ യാതും വയസ്കൃൽ
പ്രാണാചാര്യപ്രവരകുലദൈവസ്യ ചാരസ്യ ഭക്തം
ത്യക്ത്വാ നാലം ചിരവിരഹിതാം പ്രേയസീമപ്യപശ്യ
ന്നത്ര സ്ഥാതും; തദിഹ വിഷമാമാപ്തവാനസ്മ്യവസ്ഥാം.”
“ഹേലാസർവങ്കഷ....(?) കരീഷങ്കഷക്രൂരവാത്യാ
ലോലൽകൂലങ്കഷഗുരുതരങ്ഗാഹതാഭൂങ്കഷദ്രും
കോലാഖേലൽകരതലലസജ്ജാലദാശാളിബിഭ്യ
ദ്യാദോജാലാകുലജലമകൂപാരമാലോകയാലം.”
നക്ഷത്രവൃത്താവലി
ഇതു വിശാഖം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഒരു കൃതിയാണു്. രാജപരമായും ചന്ദ്രപരമായും രണ്ടു് അർത്ഥവും അതാതു് ശ്ലോകത്തിൽ അശ്വതി തുടങ്ങിയ ഓരോ നക്ഷത്രത്തിന്റെയും വൃത്തത്തിന്റെയും പേരുകളും ഘടിപ്പിച്ചാണു് ഈ കൃതി രചിച്ചിരിക്കുന്നതു്. പ്രഥമപാദത്തിൽ നക്ഷത്രസംജ്ഞയും ചരമപാദത്തിൽ വൃത്തസംജ്ഞയും കാണാം. അത്യന്തം ദുഷ്കരമായ ഒരു സാഹിത്യവ്യവസായമാണു് ഇതെന്നു പറയേണ്ടതില്ലല്ലോ. ആദ്യത്തെ ശ്ലോകമാണു് അടിയിൽ കാണുന്നതു്.
“അശ്വിന്യാ സേനയോദ്യൻ വിമലരുചിവിശാഖാ
ഭിപൂർണ്ണോദയശ്രീ
രാഗഃ സ്രോതഃ പരാഗാവൃതമിഹിരമഹാ
ഹന്ത! രാജൻ പ്രജാനാം
ബാഹുല്യേനാപ്രദൃശ്യഃ സ്വഗുണഗുരുതമോ
വഞ്ചിനാഥപ്രഥാവാ
നാമോദോദ്ദാമവൃത്ത്യാ കലിതകവലയ
സ്രഗ്ദ്ധരാപഃപ്രഭായാഃ.”
ഒരു ശ്ലോകംകൂടി നോക്കുക,
“ശ്രവണോപപാതിനയനാംബുജദ്വയേ
ഹരിണോപനിഷ്ഠിതഗരിഷ്ഠമണ്ഡലേ
ത്വയി സൂര്യനുത്തമതമോഹരദ്ഗവീ
ഭൂവി ഭക്തിരസ്തു മമ മഞ്ജുഭാഷിണീ.”
ശങ്കുവാരിയർ പ്രസ്തുതകാവ്യത്തിനു് ഒരു വ്യാഖ്യാനം രചിച്ചിട്ടുള്ളതു് ഒരു വലിയ അനുഗ്രഹമാണു്.
നാടകങ്ങൾ
മൂസ്സതു് ആദ്യമായി എഴുതിയ ഒരു ചെറിയ നാടകമാണു് മനോരമാവിജയം. വറുഗീസ് മാപ്പിളയുടെ മനോരമ ഉയരുന്നതുകണ്ടു് അസൂയാലുക്കളായിത്തീർന്ന ചില കോട്ടയത്തുകാർ തുടങ്ങിയ മലയാളവിനോദിനിയുടെ പരാജയവും മറ്റുമാണു് പ്രതിപാദ്യം. ഒടുവിൽ അനന്തപുരിയിലെ രാജാവിന്റെ ഹരിക്കാരൻ അവിടുന്നു കൊടുത്തയച്ച പട്ടബന്ധം ചാർത്തിച്ചു മനോരമയെ അഭിഷേകം ചെയ്യുന്നു. കഥാഗുംഫനത്തിലാകട്ടേ കവിതാനിർമ്മിതിയിലാകട്ടേ യാതൊരു ചമൽക്കാരവുമില്ലാത്ത പ്രസ്തുത കൃതി സി.പി. അച്യുതമേനോന്റെ പരുഷമായ അവഹേളനത്തിനു പാത്രീഭവിച്ചതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മൂസ്സതു് 1066-ൽ രചിച്ചതാണു് ഈ നാടകം. മനോരമയുടെ ആവിർഭാവത്തോടുകൂടിയേ അദ്ദേഹം ഭാഷാകവിതയിൽ പരിശ്രമിച്ചുതുടങ്ങിയുള്ളു. പിന്നീടു രചിച്ച നാടകങ്ങളിൽ മനോരമാവിജയത്തിലെ വൈകല്യങ്ങൾ കടന്നുകൂടാതെയിരിയ്ക്കുവാൻ കവി കഴിയുന്നതും ശ്രമിച്ചിട്ടുണ്ടെന്നുള്ളതു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നതാണു്.
“രാഗദ്വേഷാദി രോധിപ്പതിനു വിഷമമാ
ണെങ്കിലും മുൻകിളിർക്കും
വേഗത്തിൽപ്പെട്ടു പെട്ടെന്നൊരു വകയുമഹോ!
ചെയ്തിടാനോതിടാനും
യോഗം വന്നീലയെന്നാലവനതിഗുണമായ്
ത്തീരുമല്ലെങ്കിലെന്നും
സ്വാഗസ്സോർത്തുള്ളുവെന്തങ്ങനെ മരുവിടുമാ
ജീവിതാന്തം നിതാന്തം.”
(മോഹിനീമോഹനം)
“വിമാനനാക്ലേശവുമർത്ഥനാശവും
വിമാനമായുണ്ടിതിലെന്നു കാണ്കിലും
അമാനവന്മാർക്കുമൊഴിപ്പതല്ലെടോ
സമാനധർമ്മാക്കളോടുള്ള സൗഹൃദം.”
(രാവണാർജ്ജുനം)
നിരനുനാസികപ്രബന്ധം
മേല്പത്തൂരിന്റെ നിരനുനാസികപ്രബന്ധം നിരനുനാസികമായിത്തന്നെയാണു് തർജ്ജമ ചെയ്തിരിക്കുന്നതു്. 1069-ലാണു് അതിന്റെ രചന.
“വാവിട്ടലച്ചഥ സദസ്സു കുലുങ്ങവേ വീ
ണാവിഷ്ടയായ് ക്ഷതജമഗ്നഭയങ്ഗരാങ്ഗീ
ആ വിഗ്ര ശൂർപ്പണഖ വിട്ടനുനാസികത്തെ
യാവിഗ്നഭൃത്യവൃതരാവണനോടു ചൊന്നാൾ.”
എന്നു് ഗ്രന്ഥം ആരംഭിക്കുന്നു.
ദുര്യോധനവധം
ദുര്യോധനവധം പോലെ പ്രചുരപ്രചാരമായ ഒരു കഥകളി ആധുനിക നൃത്യപ്രബന്ധങ്ങളുടെ കൂട്ടത്തിലില്ല. രാജസൂയത്തിനുശേഷമുള്ള മഹാഭാരതകഥ മുഴുവൻ ഈ കൃതിയിൽ കവി സങ്ഗ്രഹിച്ചിട്ടുണ്ടു്. ഭാരതത്തിൽ ദുര്യോധനവധത്തിനു് ആദ്യംമുതല്ക്കു സാധകങ്ങളായ കഥാംശങ്ങൾക്കു മാത്രം രങ്ഗപ്രവേശം നല്കുകകൊണ്ടാണു് കവിക്കു സഭാപർവം മുതല്ക്കുള്ള ഇതിഹാസം ഒരു ആട്ടക്കഥയുടെ പരിമിതമായ പരിധിയിൽ ഒതുക്കുവാൻ സാധിച്ചതു്. യുദ്ധത്തിന്റെ അവസാനത്തിൽ “ഭൂതാളിവേതാളി”കളെ പ്രവേശിപ്പിച്ചു് അവരെക്കൊണ്ടു് ഒരു പ്രാകൃതപദം ചൊല്ലിയാടിച്ചിരിക്കുന്നതു “കരി” വേഷങ്ങളുടെ അഭാവം പരിഹരിക്കുന്നതിനാണു്. ആടിക്കാണാനും പാടിക്കേൾക്കാനും പറ്റിയ ഒരു കഥതന്നെയാണു് ദുര്യോധനവധം. അതിൽനിന്നു് രണ്ടു ശ്ലോകങ്ങൾ മുൻപു് ഉദ്ധരിച്ചുകഴിഞ്ഞു. ഒരു പദത്തിൽനിന്നു ചില ചരനങ്ങൾകൂടി പകർത്താം.
“കൃഷ്ണ കൃഷ്ണ! കൃപാനിധേ! മമ കൃത്യമാശ്വഭിധേഹി
വൃഷ്ണിവീര! വിഹങ്ഗവാഹന! വിശ്വനായക! പാഹി
ജയജയ ജനാർദ്ദന! ഹരേ!
ഗോരസപ്രിയ ഗോപവിഗ്രഹ! ഗോപികാകുലജാര!
ഘോരസംസൃതിദുഃഖനാശന! ഘോഷനാഥകുമാര! ജയജയ
വാസുദേവ! വരപ്രദാമല! വാസവോപലദേഹ!
വാസവാനുജ! സർവസദ്ഗുണവാസ! വാരിധിഗേഹ! ജയജയ
നന്ദനന്ദന! നന്ദനീയ! സന്ദനാർച്ചിത! ശൗരേ!
ഇന്ദിരാവരമന്ദിരാങ്ഗ! മുകുന്ദ! നാഥ! മുരാരേ! ജയജയ
പങ്കജേക്ഷണ! സർവവിഷ്ടപപാലനൈകവിനോദ!
പങ്കനാശന! പത്മജാകര! പത്മലാളിതപാദ! ജയജയ
സൂദിതാരികുലാദിപൂരുഷ! സുമുഖ! രാസവിലാസ!
മോദിതാഖിലഗോപികാകുല! മുനിജനാശയവാസ! ജയജയ
ശ്രീമദണ്ഡജകൂർമ്മകോലനൃസിംഹവാമനരാമ!
രാമരാമ! മുരാരികല്കിശരീര! ജഗദഭിരാമ! ജയജയ”
ഒരു മുക്തകം
താഴെക്കാണുന്ന ശ്ലോകം കവി വിശാഖം തിരുനാൾ മഹാരാജാവിനു് ഒരവസരം അടിയറവെച്ചതാണു്.
“ഭാസാനേഷ കലാനിധിശ്ച വിമതപ്ലോഷക്രിയാങ്ഗാരകഃ
സൗമ്യസ്സത്സു തഥാ ഗുരുശ്ച സുകവിഃ കാലോസതാം നിസ്തമാഃ
ഭൂഭൃൽകേതുരിതീഡ്യരാശിചരിതേ വഞ്ചീശ്വരേ സുഗ്രഹേ
യോഗക്ഷേമകൃതീ ക്ഷിതൗ വിയദലങ്കാരായ സൂരാദയഃ.”
53.8പന്തളം കൃഷ്ണവരിയർ (1035–1107)
ജനനവും വിദ്യാഭ്യാസവും
പന്തളം കൃഷ്ണവാരിയരെ നാം സ്മരിക്കുന്നതു് ഒരു വലിയ സാഹിത്യകാരൻ എന്ന നിലയിലല്ല. പ്രത്യുത, പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു പ്രസിദ്ധപണ്ഡിതന്റേയും മനോരമയുടേയും ഭാഷാപോഷിണിയുടേയും പ്രവർത്തനത്തിൽ സജീവമായി പങ്കുകൊണ്ടിരുന്ന ഒരു ഭാഷാപോഷകന്റേയും നിലയിലാണു്. അദ്ദേഹം ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ സതീർത്ഥ്യനും മഹാവിദ്വാനുമായ കോട്ടയത്തു മണർക്കാട്ടു ശങ്കുവാരിയരുടേയും കൈപ്പുഴ വടക്കേക്കര പകുതിയിൽ കൈപ്പുഴയിൽ പടിഞ്ഞാറേവാരിയത്തു ലക്ഷ്മിവാരസ്യാരുടേയും പുത്രനായി 1035 കന്നി 3-ാംനു ജനിച്ചു. മാതാവു് തിരുവല്ലാക്ഷേത്രത്തിനു സമീപമുള്ള കൈപ്പുഴവാരിയത്തിലെ ഒരങ്ഗമായിരുന്നു. ബാല്യത്തിൽത്തന്നെ ഒരു കാലിനു സ്വല്പമായ പങ്ഗുത്വം സംഭവിച്ചു; വളരെക്കാലം ചികിത്സിച്ചിട്ടും അതു ഭേദപ്പെട്ടില്ല. പിന്നീടാണു് സംസ്കൃതത്തിൽ നിഷ്കൃഷ്ടമായ വിദ്യാഭ്യാസം ആരംഭിച്ചതു്. അച്ഛൻ പന്തളത്തു കൊച്ചുതമ്പുരാക്കന്മാരുടെ ഗുരുനാഥനായിരുന്നതിനാൽ ബാലപാഠങ്ങൾ അമ്മതന്നെ പഠിപ്പിച്ചു. അച്ഛനും രഘുവംശം തുടങ്ങിയ ചില കാവ്യങ്ങൾ പരിശീലിപ്പിക്കുകയുണ്ടായി. ശങ്കരവാരിയർക്കു് മണർക്കാട്ടു് അച്യുതവാരിയർ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നുവെന്നു പറഞ്ഞുവല്ലോ. അദ്ദേഹം 1043-ാമാണ്ടു മരിച്ച വയക്കര അച്ഛൻമൂസ്സതിന്റെ ശിഷ്യനും അദ്ദേഹത്തിന്റെ പുത്രൻ ആര്യൻ നാരായണൻമൂസ്സതിന്റെ ഗുരുനാഥനുമായിരുന്നു എന്നുംകൂടി പ്രസ്താവിച്ചുകഴിഞ്ഞു. വയക്കര ഇല്ലത്തിനടുത്തു താൻ തീർപ്പിച്ച കുന്നത്തുവാരിയത്തിലായിരുന്നു അച്യുതവാരിയരുടെ താമസം. അച്ഛൻ മൂസ്സതിന്റേയും അച്യുതവാരിയരുടേയും മരണാനന്തരം ആര്യൻ നാരായണൻമൂസ്സതു് ശങ്കുവാരിയരെ ക്ഷണിച്ചുവരുത്തി അവിടെ താമസിപ്പിച്ചു. അതു് 1046-ാമാണ്ടായിരുന്നു. കൃഷ്ണവാരിയർ അച്ഛനോടുകൂടി കോട്ടയത്തേയ്ക്കുപോയി കാവ്യനാടകങ്ങളും വൈദ്യവും മൂസ്സതിനോടും, ജ്യോതിഷം, അലങ്കാരം, തർക്കം, വ്യാകരണം മുതലായ വിഷയങ്ങൾ അച്ഛനോടും അഭ്യസിച്ചു. മൂസ്സതിന്റെ കീഴിൽ പതിനെട്ടുകൊല്ലം വൈദ്യം പഠിക്കുകയും പരിശീലിക്കുകയും ചെയ്തു് ആയുർവ്വേദചികിത്സയിൽ അതിവിദഗ്ദ്ധനായി. തച്ചുശാസ്ത്രത്തിലും നല്ല പണ്ഡിത്യം തന്നത്താൻ പരിശ്രമിച്ചു സമ്പാദിച്ചു.
അനന്തരകാലജീവിതം
1066-ൽ വറുഗീസ്മാപ്പിള കൃഷ്ണവാരിയരെ മാർദീവാന്യാസ്യോസ് സിമ്മനാരിയിൽ വ്യാകരണാധ്യാപകനായി നിയമിച്ചു. വയക്കര മൂസ്സതിന്റെ മരണാനന്തരം 1087-ാമാണ്ടു മകരമാസത്തിൽ കിരീടധാരണവൈദ്യശാല എന്ന പേരിൽ ഒരു വൈദ്യശാല തിരുനക്കരച്ചന്തയ്ക്കു സമീപം സ്ഥാപിച്ചു് അതിന്റെ പര്യവേക്ഷകത്വം പ്രശസ്തമായ രീതിയിൽ നിർവഹിച്ചു. ശങ്കുവാരിയർ 1074-ൽ മരിച്ചു. അദ്ദേഹത്തിന്റെ പത്നിയുടെ ദേഹവിയോഗം 1081-ലായിരുന്നു. 1107-ാമാണ്ടു മേടം 16-ാംനു കൃഷ്ണവാരിയർ യശശ്ശരീരനായി.
കൃതികൾ
കൃഷ്ണവാരിയർ മലയാളത്തിൽ (1) 1066-ൽ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ ഗൈർവാണീവിജയം നാടകം പട്ടാമ്പി വിജ്ഞാനചിന്താമണി അച്ചുക്കൂട്ടത്തിൽനിന്നു പ്രസിദ്ധീകരിച്ചപ്പോൾ അതു തർജ്ജമചെയ്യുകയും, (2) കിളിരൂർ കൃഷ്ണവാരിയരുടെ അപേക്ഷ അങ്ഗീകരിച്ചു കിളിരൂർ കുന്നിന്മേൽ ഭഗവതിയെക്കുറിച്ചു് പരമേശ്വരീസ്തവം എന്ന പേരിൽ ഒരു ശതകവും രചിച്ചിട്ടുള്ളതിനും പുറമേ, സംസ്കൃതത്തിൽ (3) പരേതയായ, ആര്യൻ നാരായണൻ മൂസ്സതിന്റെ അമ്മയുടെ പന്ത്രണ്ടാം മാസത്തെ വിഷയീകരിച്ചു് 1077-ൽ മാനസ്സോല്ലാസം എന്നൊരു പ്രബന്ധവും, (4) വയക്കര ശാസ്താവിനെപ്പറ്റി ഒരു സ്തോത്രവും നിർമ്മിച്ചിട്ടുണ്ടു്. ശിവാനന്ദലഹരിയും വിവർത്തനം ചെയ്തതായി അറിയാം. കവിതാരീതി കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“പ്രേമാധിക്യമോടേതു കാണുമളവോ കാമാന്തകന്നുള്ളിലെ
ക്കാമാംഭോധിയിൽ വേലിയേറ്റമുളവായീടുന്നതെന്നും ശിവേ!
ആ മന്ദസ്മിതമാം നിലാവൊടു വിളങ്ങും നിൻമുഖത്തിങ്കളി
ങ്ങാമോദത്തൊടു കണ്ടു ഞങ്ങൾ കിളിരൂരമ്മേ! തൊഴും
നിത്യവും.”(പരമേശ്വരീസ്തവം)
“രാകേന്ദുശ്രീനിരസനകരൈഃ പർപ്പടൈഃ കല്പിതാസ്യാ
കല്യാണീയം സരസമദനോല്ലാസമാപൂരയന്തീ
വ്യക്തം ഭക്തൈർവിഹിതവിലസന്മൗക്തികാമോദരീതിം
ദത്തേ ചിത്തേ നവനവരസം സാംപ്രതം സാ സജഗ്ധിഃ.”
(മാനസോല്ലാസം)
“ദൂരം ഗതം തവ കടാക്ഷകലാനിവൃത്തം
ഘോരാമയാഃ പ്രതിദിനം പ്രതിയാന്ത്യഭീക്ഷ്ണം!
നക്തന്ദിവം പരിചരൻ പദപങ്കജം തേ
ചിത്രം തജാപരവശോത്ര ഹി കോപി ശേതേ.”
(ശാസ്തൃസ്തോത്രം)
ഒരു മുക്തകം
“ഭാജിതമിഹിരാം വന്ദേ രാജമുഖീം രാജരാജബന്ധുസുതാം
സുരരാജമൗലിരാജന്മണിരാജിവിരാജിതാംഘ്രിരാജീവം.”
(പള്ളിപ്പുറത്തു കാവിൽ ഭദ്രകാളിയെപ്പറ്റി)
ഗൈർവാണിയായിരുന്നു കവിക്കു കൈരളിയേക്കാൾ സ്വാധീനം. ഗദ്യരചനയ്ക്കും അദ്ദേഹത്തിനു നല്ല പാടവമുണ്ടായിരുന്നു. വിജ്ഞേയങ്ങളായ വിവിധവിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഭാഷാപോഷിണിയില്ല്അനേകം ഉപന്യാസങ്ങളും പ്രസിദ്ധപ്പെടുത്തിവന്നിരുന്നു.
53.9കവിയൂർ രാമൻനമ്പിയാർ (1044–1077)
ജീവചരിത്രം
രാമൻനമ്പിയാർ തിരുവല്ലാ ശങ്കരനാരായണൻ ചാക്യാരുടേയും കവിയൂർ നമ്പിയാർ മഠത്തിൽ കുഞ്ഞിക്കുട്ടിനങ്ങിയാരുടേയും പുത്രനായി 1044-ാമാണ്ടു മീനമാസം 19-ാംനു വിശാഖംനക്ഷത്രത്തിൽ ജനിച്ചു. ബാലപാഠങ്ങൾ കഴിഞ്ഞു് ഒൻപതാമത്തെ വയസ്സിൽ കോട്ടയത്തു പോയി മണർക്കാട്ടു ശങ്കു വാരിയരോടു ശിഷ്യപ്പെട്ടു സംസ്കൃതത്തിൽ സിദ്ധാന്തകൌമുദിവരെ അഭ്യസിച്ചു. 16-ാമത്തെ വയസ്സിൽ വയക്കര മൂസ്സതിനോടു് അഷ്ടാംഗഹൃദയവും പഠിച്ചു. സുമാർ മൂന്നുകൊല്ലം വൈദ്യശാസ്ത്രം അഭ്യസിച്ചതിനുമേൽ പതിനെട്ടാമത്തെ വയസ്സിൽ മിഷണറിയായിരുന്ന പാമർസായിപ്പിനെ മലയാലം പഠിപ്പിക്കുന്നതിനായി ആലപ്പുഴയ്ക്കു പോയി; ആ സായിപ്പിനോടുകൂടി തൃശ്ശൂരേയ്ക്കു പോയി അവിടേയും താമസിച്ചു് അദ്ദേഹത്തിന്റെ അധ്യാപകനായി തുടർന്നു. അങ്ങനെ ഒന്നരക്കൊല്ലം കഴിച്ചുകൂട്ടിയതിനുമേൽ ഇരുപതാമത്തെ വയസ്സിൽ ചെങ്ങന്നൂർ മലയാളം സ്കൂളിൽ സംസ്കൃതാധ്യാപകനായി. എട്ടരവർഷം ആ പണി നോക്കി. പിന്നീടു കോട്ടയത്തു സി.ഐ.എൻ.ഇൻസ്റ്റിട്യൂട്ടിൽ മലയാളപണ്ഡിതരായി നിയമിക്കപ്പെട്ടു. വറുഗീസുമാപ്പിളയുടേയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടേയും മറ്റും പ്രിയസുഹൃത്തായി നാലുകൊല്ലം ഭാഷാസാഹിത്യത്തെ പോഷിപ്പിച്ചു.
കൃതികൾ
നമ്പിയാർ (1) കുലശേഖരവർമ്മാവിന്റെ സുഭദ്രാധനഞ്ജയം നാടകം, (2) മഴമങ്ഗലഭാണം, (3) ശ്രീകൃഷ്ണവിലാസം കാവ്യം എന്നീ കൃതികൾ തർജ്ജമചെയ്യുകയും, (4) നാമാനുശാസനം എന്ന പേരിൽ അമരകോശത്തിനു് ഒരു ഭാഷാനുവാദം എഴുതിത്തുടങ്ങുകയും ചെയ്തു. ശ്രീകൃഷ്ണവിലാസം പത്താം സർഗ്ഗം തർജ്ജമ ചെയ്യുമ്പോൾ അല്പായുസ്സായി മരിച്ചുപോയി. അമരകോശത്തിലെ മനുഷ്യവർഗ്ഗമാണു് ആദ്യം ഭാഷപ്പെടുത്തുവാൻ തുടങ്ങിയതു്. അതുതന്നെയും മുഴുമിപ്പിച്ചു എന്നു തോന്നുന്നില്ല. ഒരു അനുഗൃഹീതനായ വിവർത്തകനായിരുന്നു നമ്പിയാർ. 1067-ൽ വിവർത്തകനായിരുന്നു നമ്പിയാർ. 1067-ൽ സുഭദ്രാധനഞ്ജയവും 1068-ൽ ഭാണവും അച്ചടിപ്പിച്ചു. അപൂർണ്ണങ്ങളായ മറ്റു രണ്ടു കൃതികളും വറുഗീസ് മാപ്പിളയുടെ ഉപദേശമനുസരിച്ചു് എഴുതിയതാണു്. അക്കാലത്തെ മറ്റുരണ്ടു് പരിഭാഷകപ്രമുഖന്മാരായ കുഞ്ഞിക്കുട്ടൻതമ്പുരാന്റെയും ചാത്തുക്കുട്ടിമന്നാടിയാരുടേയും സമസ്കന്ധനായാണു് നമ്പിയാരെ മർമ്മജ്ഞരായ സഹൃദയന്മാർ മാനിച്ചിരുന്നതു്.
സുഭദ്രാധനഞ്ജയം
“നന്നായ്പ്പോർകൊങ്ക ഞെങ്ങാതെയുമഭിനവമാം
ചേർച്ചയാൽ ലജ്ജവാച്ചും
കുന്നിച്ചും പ്രേമമേറ്റം പുളകമിളകിയും
ലോചനം തെല്ലടഞ്ഞും
കന്ദർപ്പക്രീഡചെയ്വാൻ പ്രനയമൊടു തുട
ങ്ങും രമാകേശവന്മാർ
തന്നാദ്യാശ്ലേഷകർമ്മം ശുഭമതിനെ വള
ർത്തട്ടെ നിങ്ങൾക്കു മെന്മേൽ.”
“ചന്ദ്രമസ്സൊടു നിലാവുമർക്കനൊടു ഭാസ്സുമഭ്രമൊടു മിന്നലും
വഹ്നിയോടു ഹവിരാഹുതിം സുരഭിമാസമോടു സുമശോഭയും
ചിന്നുമാട കമലാകുരത്തിനൊടുമങ്ങു ചേർത്ത വിധിയോടുമി
ന്നിന്ദ്രപുത്രനൊടു ഭദ്രയെസ്സപദി ചേർത്ത ഞാൻ
സദൃശനായഹോ!”
മഴമങ്ഗലഭാണം
“പാരെല്ലാം സംഹരിപ്പാൻ മുതിരുമൊരു ഹരൻ
തന്റെ ഫാലാക്ഷിവഹ്നി
സ്ഫാരാർച്ചിസ്സോടെതിർക്കും കിരണനിരകളാൽ
ധാത്രിയെത്തപ്തയാക്കി
പാരം പാലിച്ചു ഭൃങ്ഗങ്ങളെ നളിനിയെ നാള
ത്തിനോളം വിടുർത്തി
പ്പാരാതേ ഭാസ്കരൻതാനിതുസമയമഹോ!
വ്യോമമധ്യത്തിലായി.”
“അരുണനഖമയൂഖം പൂണ്ടെഴും പേലവം നിൻ
വിരലിതു മണിചേരും മോതിരത്തോടു ചേർന്നു്
വിരവൊടു കവരട്ടേ കാണികൾക്കുള്ളൊരുൾക്കാ
മ്പരിയ മലരൊടൊക്കും വല്ലിതൻ പല്ലവംപോൽ.”
“ചെറുതൊന്നു വീർത്ത വയറും പരം കറു
ത്തൊരു ചൂചുകങ്ങളെഴുമാക്കുചങ്ങളും
അരിയോരു ചേലയുടെ തുമ്പുകൊണ്ടു നീ
ശരിയായ് മറയ്ക്കുകയി! മഞ്ജുഭാഷിണി!”
വിടനുമാത്രമേ രങ്ഗപ്രവേശത്തിനു് അധികാരമുള്ളു എന്നും മറ്റു പാത്രങ്ങളോടു് ആ പാത്രത്തിനു് ആകാശഭാഷിതരീതിയിലേ സംസാരിക്കാവൂ എന്നുമുള്ള സംസ്കൃതഭാണനിയമം കവി പ്രകൃതത്തിൽ ഉപേക്ഷിച്ചു് ആ പാത്രങ്ങളേയും പ്രേക്ഷകന്മാരുടെ സന്നിധിയിൽ നയിക്കുന്നു. അതിനു് ആവശ്യമുണ്ടായിരുന്നില്ല.
ശ്രീകൃഷ്ണവിലാസം
ശ്രീകൃഷ്ണവിലാസത്തേക്കാൾ ഹൃദയങ്ഗമമായി തർജ്ജമ ചെയ്തിട്ടുള്ള ഒരു സംസ്കൃതമഹാകാവ്യം ഭാഷയിൽ ഇല്ലെന്നാണു് ഏന്റെ വിശ്വാസം. കവിയുടെ തദ്വിഷയകമായ ഹസ്തലാഘവം ഓരോ സർഗ്ഗവും അവസാനിക്കുമ്പോൾ ഒന്നിനൊന്നു വർദ്ധിക്കുന്നതായി ഭാവുകന്മാർക്കു കാണാം.
“തരളനുരകളാകും ചാമരം ലോലശംഖാ
ഭരണമിതുകൾ ചേരും സാഗരശ്രീകരീന്ദ്രൻ
തരമൊടു തടഘാതക്രീഡചെയ്യുന്നു ചെന്നാ
പ്പുരിയുടെ മികവേറും കോട്ടമേൽക്കോട്ടമെന്യേ.
ഗഗനതലമുരുമ്മും സൗധജാലം സമുദ്രോ
ദകമതിൽ നിഴലിക്കുന്നൊരു നൽക്കാരണത്താൽ
ഫണിവരപുരിയേയും വിണ്ടലത്തേയുമേക
ക്ഷണമതിലതു വെൽവാനുന്നിടുന്നെന്നു തോന്നും.”
(ദ്വാരകാവർണ്ണന)
ഇവ പത്താം സർഗ്ഗത്തിലുള്ള ശ്ലോകങ്ങളാണു്. അതിനുമുമ്പുള്ള സർഗ്ഗങ്ങളിലെ ശ്ലോകങ്ങളും അഭിരാമങ്ങൾതന്നെ.
“ആ വർത്തമാനമഥ ഗോപഗണങ്ങൾ കേട്ടാ
ശ്രീവാസുദേവനമരുന്നൊരു ദിക്കു നോക്കി
ദൈവത്തിനെപ്പഴിപറഞ്ഞുടനോടിയെത്തി
മേൽവസ്ത്രവും മുടിയുമങ്ങഴിയുംവിധത്തിൽ.
ദൈത്യാരിയെബ്ഭുജഗവേഷ്ടനമോടു കണ്ടി
ട്ടുൾത്താരിലങ്ങഖിലദുർഭരദുഃഖഭാരാൽ
ആർത്തസ്വരത്തൊടൊരുമിച്ചഥ ഗോപഗോപീ
സാർത്ഥം മുതിർന്നിതു കയത്തിലെടുത്തുചാടാൻ.
താലാങ്കനങ്ങവരെയാസകലം തടുത്തു
നീലാളിവർണ്ണനുടെ ചാരുമുഖത്തിൽ നോക്കി
മാലേറ്റമേകിടുവതെന്തിനു ഹന്ത ഞങ്ങൾ
ക്കീ ലീല കൃഷ്ണ! മതിയാക്കുകയെന്നു ചൊന്നാൻ.”
(കാളിയമർദ്ദനം)
ഈ ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു് അഞ്ചാം സർഗ്ഗത്തിൽനിന്നാണു്.
നാമാനുശാസനം
മനുഷ്യവർഗ്ഗം ഇങ്ങനെ ആരംഭിക്കുന്നു.
“മനുഷ്യൻ മാനുഷ്യൻ മർത്ത്യൻ മനുജൻ മാനവൻ നരൻ
പുരുഷൻ പൂരുഷൻ പഞ്ചജന, നവ്വണ്ണമേ പൂമാൻ
ഇവ മർത്ത്യന്റെ പേരുത്തരാർദ്ധമാണിന്റെയെന്നുമാം.
യോഷിത്തു നാരി വനിത യോഷ പ്രമദ മാനിനി
സ്ത്രീ കാന്ത വാമ ലലന സീമന്തിനി മഹേളയും
പ്രതീപദർശിനി വധൂമഹിളാബാലമാർകളും
സാമാന്യസ്ത്രീകൾ, ഭേദങ്ങൾ വരവർണ്ണിനി സുന്ദരി.”
ഇടയ്ക്കു നിന്നു രണ്ടു ശ്ലോകങ്ങൾ കൂടി പകർത്താം.
“ഗൗരി നഗ്നീകയീ രന്റും തിരാളാതുള്ള പെൺകൊടി
യുവതി ശ്യാമ തരുണി മൂന്നും യൗവനമായവൾ
പലിക്‍നി വൃദ്ധയീ രണ്ടും കിഴവിക്കുള്ള പേരുകൾ
അഭിസാരിക ഭർത്താവെക്കാമിച്ചങ്ങോട്ടു പോമവൾ.”
അമരകോശത്തിലെ എല്ലാ പര്യായങ്ങളും തർജ്ജമയിൽ എടുത്തു ചേർത്തിട്ടില്ല. മഹേള, ശ്യാമ മുതലായ ശബ്ദങ്ങൾ പുതിയതായി ചേർത്തിട്ടുമുണ്ടു്. മഹേള, ശ്യാമ മുതലായ ശബ്ദങ്ങൾ പുതിയതായി ചേർത്തിട്ടുമുണ്ട്. പ്രമദയും മാനിനിയും ലലനയും സാമാന്യസ്ത്രീപര്യായങ്ങളാണെന്നു പറഞ്ഞിരിയ്ക്കുന്നതു് അനവധാനതമൂലമാണെന്നു തോന്നുന്നു.
53.10മറിയപ്പള്ളി ഉദയവർമ്മത്തമ്പുരാൻ (1012–1107)
കോലത്തു സ്വരൂപത്തിലെ മേത്തല എന്ന ഉപശാഖയുടെ ഒരു പ്രശാഖയിൽപ്പെട്ടതാണു് മറിയപ്പള്ളി തമ്പുരാക്കന്മാരുടെ കുടുംബം എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഉദയവർമ്മത്തമ്പുരാൻ 1012-ാമാണ്ടു ചിങ്ങമാസം 1-ാംനു ഉത്രംനക്ഷത്രത്തിൽ ചങ്ങനാശ്ശേരി തെക്കേക്കൊട്ടാരത്തിൽ ജനിച്ചു. അന്നു കോട്ടയത്തെ മറിയപ്പള്ളിക്കൊട്ടാരം ഉണ്ടായിരുന്നില്ല. തെക്കേക്കൊട്ടാരം സ്ഥിതിചെയ്തിരുന്നതു കുമാരമങ്ഗലത്തു മനവക കാവിൽക്ഷേത്രത്തിനു സമീപമായിരുന്നു. പിതാവ്വ് ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിന്റെ പ്രതിഷ്ഠാപകനായ അച്ഛൻകോയിത്തമ്പുരാന്റെ അനുജൻ കൊച്ചപ്പക്കോയിത്തമ്പുരാനാണു്. അദ്ദേഹത്തിന്റെ യഥാർത്ഥനാമധേയം രാമവർമ്മ എന്നായിരുന്നു. തിരുവല്ലാ നെടുംപുറത്തുകൊട്ടാരത്തിലെ ഒരു തമ്പുരാനായിരുന്നു അമ്മാവൻ. ആ തമ്പുരാൻ വിശാഖം തിരുനാൾ കൊച്ചുതമ്പുരാനെ കുറേക്കാലം നൈഷധം പഠിപ്പിച്ചുകൊണ്ടിരുന്നു. 1023-ാമാണ്ടു് അദ്ദേഹത്തോടുകൂടി ഉദയവർമ്മത്തമ്പുരാനും തിരുവനന്തപുരത്തേക്കു പോയി അവിടെ താമസിച്ചു സംസ്കൃതത്തിൽ സാമാന്യമായ ജ്ഞാനം സമ്പാദിച്ചു. 1037-ാമാണ്ടു് അമ്മാവൻ മരിക്കുന്നതുവരെ നെടുമ്പുറത്തുതന്നെയായിരുന്നു താമസം. പിന്നീടു മറിയപ്പള്ളിക്കു പോയി 1054-ൽ ജ്യേഷ്ഠൻ മരിച്ചപ്പോൾ അവിടത്തെ കാരണവനായി. അതിൽപ്പിന്നെ മറിയപ്പള്ളി വലിയതമ്പുരാൻ എന്ന പേരിലാണു് അദ്ദേഹം സാഹിത്യകാരന്മാരുടെയിടയിൽ അറിയപ്പെടുന്നതു്. 1107 ധനുമാസത്തിൽ മരിച്ചു. ഒരു വലിയ കവിയല്ലെങ്കിലും അക്കാലത്തെ പ്രമുഖനായ ഒരു സാഹിത്യപ്രണയിയായിരുന്നു തമ്പുരാൻ. കോട്ടയത്തെ കവിസമാജത്തിനും അതിൽനിന്നു് ഉത്ഭിന്നമായ ഭാഷാപോഷിണിസഭയ്ക്കും അദ്ദേഹത്തിൽനിന്നു പല ആനുകൂല്യങ്ങളും ഉണ്ടായിട്ടുണ്ടു്. 1066-ൽ മദിരാശി ഗവർണ്ണർ വെൻലോക്കു് പ്രഭുവിന്റെ തിരുവിതാംക്കുർ സന്ദർശനത്തെ വിഷയീകരിച്ചു് ഒരു ശതകം ഉണ്ടാക്കി. 1083-ൽ ലളിതാപുരാണം വൃത്താനുവൃത്തമായി ഭാഷപ്പെടുത്തുകയും അതിനെത്തന്നെ മാവേലിക്കരയിലെ ചില കൊച്ചുതമ്പുരാട്ടിമാരുടെ അപേക്ഷയനുസരിച്ചു് ഒരു പാനയാക്കി രചിക്കുകയും ചെയ്തു. 1084-ൽ ഹിതോപദേശത്തിലെ മിത്രലാഭപ്രകരണം തർജ്ജമചെയ്തു. 1084-ൽ കാന്തിപ്രതാപചരിതം എന്നു് ഇരുപത്തിമൂന്നു് അധ്യായത്തിലും 1086-ൽ ബാലഭാരതി എന്നു് പത്തൊൻപതു് അധ്യായത്തിലും രണ്ടു ഗ്രന്ഥങ്ങൾ എഴുതി. അവ അച്ചടിപ്പിച്ചിട്ടില്ല. താഴെക്കാണുന്ന ശ്ലോകങ്ങൾ ലളിതാപുരാണം ഭാഷയിലുള്ളതാണു്.
“വാഴ്ത്തിയേവം സുരന്മാരാൽ പ്രാർത്ഥിക്കപ്പെട്ട മന്മഥൻ
പോയാനവന്റെ നാശത്തിന്നായിട്ടാ ഹിമവത്തടെ.
തപിച്ചീടും ശിവനെയും ഗന്ധപുഷ്പങ്ങളാദരാൽ
ശുശ്രൂഷിക്കും ഗൗരിയേയും കണ്ടാൽ കാമൻ മഹാബലൻ.
ആരും കാണാതെ മറവിലാരാൽ വന്നവനഞ്ജസാ
മോഹനാസ്ത്രമെടുത്തിട്ടാ ശ്രീഹരൻ മെയ്യിലെയ്തുതേ.”
അടുത്തതായി പാനയിൽനിന്നുകൂടി ചില വരികൾ ഉദ്ധരിക്കാം.
“ഭദ്രമായ കൊല്ലൂരിതെന്നതാ
മദ്രിതന്നിൽക്കുടികൊണ്ടു ലോകരിൽ
ഭദ്രമേകുവാൻ തൃക്കണ്ണയച്ചിടും
രുദ്രവല്ലഭേ! പാഹിമാമംബികേ!
ദക്ഷയാഗം മുടക്കിപ്പുരഹരൻ
ദക്ഷപുത്രിയാം കാന്തയെവിട്ടുതാൻ
ഉക്ഷവാഹനൻ ഭർഗ്ഗൻ വിരക്തനാ
യക്ഷമാലാദി ധാരിയായ്ത്തൽക്ഷണം
സർവസങ്ഗവും വിട്ടു ഹിമാദ്രിയാം
പർവതേശ്വരൻ തന്നുടെ സാനുവിൽ
സർവമാമുനിമാരുമായൊത്തുപോയ്
ശർവനും തപംചെയ്തു വസിച്ചുതേ.”
53.11മുരിങ്ങൂർ ശങ്കരൻപോറ്റി (1018–1080)
ജീവിതചരിത്രം
വയക്കര മൂസ്സതിന്റെ ദുര്യോധനവധംപോലെ ഒരു കാലത്തു് പ്രചുരപ്രചാരമായിരുന്ന ഒരു ആട്ടക്കഥയാണു് മുരിങ്ങൂരിന്റെ കുചേലവൃത്തം. ആ കഥയ്ക്കു കുചേലോദയം എന്നാണു് കവി നല്കിയ നാമധേയം. അതു് ഇപ്പോഴും പലസ്ഥലങ്ങളിലും ആടിവരുന്നുണ്ടു്. ശങ്കരൻപോറ്റി തിരുവല്ലാ വടക്കേക്കരപ്പകുതിയിൽ ചെങ്ങന്നൂർ കീഴ്ചേരി മേൽ മുറിയിൽ മുരിങ്ങൂർ മഠത്തിൽ 1018-ാമാണ്ടു മകരമാസം മകയിരംനക്ഷത്രത്തിൽ ജനിച്ചു. പിതാവായ പുരുഷോത്തമൻപോറ്റിയും മാതാവായ ശ്രീദേവി അന്തർജ്ജനവും ബാല്യത്തിൽത്തന്നെ മരിച്ചുപോയി. പോറ്റി സംസ്കൃതം പഠിച്ചതു നാരായണൻ എന്നു പേരുള്ള ഒരു ഗുരുവിനോടാണെന്നു് അദ്ദേഹം തന്റെ കുചേലവൃത്തത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗുരുവിനെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല.
“കുംഭീന്ദ്രാനനമിന്ദുശേഖരസുതാം
വാണീം വിരിഞ്ചപ്രിയാ
മംഭോജാശുഗനാശനം പശുപതിം
ശേഷാചലാധീശ്വരം
ഗൗരീം ലോഹിതശൈലചൈത്യവസതിം
നാരായണാഖ്യം ഗുരും
വന്ദേ ശ്രദ്ധതടാകകൂലനിലയാ
ധീശം നൃകണ്ഠീരവം.”
എന്ന ശ്ലോകം നോക്കുക. അടിമിറ്റത്തുമഠത്തിൽനിന്നായിരുന്നു പോറ്റിയുടെ വിവാഹം. ആ വിവാഹത്തിൽ സന്താനങ്ങളൊന്നും ഉണ്ടായില്ല. 1080-ാമാണ്ടു ധനുമാസത്തിൽ അശ്വതിനക്ഷത്രത്തിൽ അദ്ദേഹം മരിച്ചു.
കൃതികൾ
മുരിങ്ങൂരിന്റെ പ്രധാനകൃതികൾ (1) വല്ക്കലവധം, (2) കുചേലവൃത്തം, (3)മലയവതീസ്വയംവരം എന്നീ മൂന്നാട്ടക്കഥകളാകുന്നു. ഇവ കൂടാതെ രുക്‍മാങ്ഗദചരിതത്തെ വിഷയീകരിച്ചു് ഒരു നാടകവും കാവ്യവും കൂടി ഉണ്ടാക്കീട്ടുള്ളതായി ചിലർ പറയുന്നു. പത്രദ്വാരാ അനേകം ഉക്തിപ്രത്യുക്തികളിലും പങ്കുകൊണ്ടുകാണുന്നു. അവയിൽ വില്വട്ടത്തു രാഘവൻനമ്പിയാരുമായുള്ള വാദത്തെപ്പറ്റി മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. വില്വാട്ടം ആയിടയ്ക്കു പത്രങ്ങളിൽ ഒന്നുമെഴുതാതിരുന്നതു് എന്തുകൊണ്ടാണെന്നും “മല്ലീന്നായ് ശിഗ്രുവിപ്രോത്തമനണയുമിതെന്നോർത്തനങ്ങതിരിപ്പോ” എന്നും പോറ്റി ചോദിച്ചതിനാണു് സമരകുതുകിയായ വില്വട്ടം “വില്വട്ടം വൃദ്ധനായീ വിരവൊടിവനുമായൊന്നടുക്കാം പിടിക്കാം” എന്നും മറ്റും മറുപടിയെഴുതിയതു്. ഒടുവിൽ “തേക്കിനോടോ മുരിങ്ങേ?” എന്നുകൂടി ആ വൃദ്ധ കവി ചോദിക്കുവാൻ മടിച്ചില്ല. വല്ക്കലവധത്തിൽ സാല്വവധം, ദന്തവക്ത്രവധം, സൂതനിഗ്രഹം എന്നീ ഉപാഖ്യാനങ്ങളും അന്തർഭവിച്ചിട്ടുണ്ടു്. അതു കുചേലവൃത്തത്തിന്റെ പൂർവഭാഗമാണെന്നു ചിലർ പറയുന്നതു ശരിയല്ല. വല്ക്കലവധം “അശ്വമേധത്രയമാശു കൃത്വാ സ ദ്വാരകാം പ്രാപ്യസുഖം ന്യവാത്സീൻ” എന്ന ശ്ലോകത്തോടുകൂടി അവസാനിക്കുകയും, കുചേലവൃത്തം “കാലേസ്മിൻ സദനേ മുനേർമ്മുരഭിദസ്സാന്ദീപനേസ്സാദരം” എന്ന ശ്ലോകത്തോടുകൂടി ആരംഭിക്കുകയും ചെയ്യുന്നു. കുചേലവൃത്തം രചിച്ചതു ചെങ്ങന്നൂരെ പ്രഭുസത്തമനായ വഞ്ഞിപ്പുഴപ്പണ്ടാരത്തിലെ നിദേശത്തിനു വഴിപ്പെട്ടാണെന്നു കവി താഴെച്ചേർക്കുന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്നു.
“ശ്രീമദ്വഞ്ചുളവാഹിനീനിലയഭൂദേവസ്യ വഞ്ചീശ്വരാ
വാപ്താനേകവിധപ്രതാപവിതതേർവാചാ കുചേലോദയം
അക്ഷീബാലയഭൂസുരേണ രചിതം നാട്യപ്രബന്ധം മയാ
സന്തസ്സന്തതമന്തരന്വിതദയാസ്സംശോധ്യ ഗൃഹ്ണന്ത്വിമം.”
ഒരു ശ്ലോകവും ഒരു പദത്തിലെ ഏതാനും ചരണങ്ങളുംകൂടി പ്രദർശിപ്പിക്കാം.
“പ്രപാവരണമന്ദുരാചതുരഹർമ്മ്യഗോപാനസീ
തടാകതടവാടികാശരണഗോപുരാഗ്രോജ്ജ്വലാം
വിശാലവിഹൃതിസ്ഥലീസുഖനിഷണ്ണലോകാം പുരീം
വിലോക്യ പഥി ഭൂസുരോ ഹരിപുരഭൂമാദഭൂമീൽ.”
(കുചേലവൃത്തം)
“മൃധായ വാടാ രേരേ മൃധായ വാടാ
വൃഥാ നീ യാദവകുടില രണാന്തേ
ക്രുധാ സമം ചില ഭീരുജനത്തെ
വധിച്ചുകൊണ്ടൊരു മദമുണ്ടെന്നാ
ലതിന്നു തീർക്കുവനരക്ഷണം ഞാൻ
(മൃധായ)
കരുത്തു പെരുകിയ ഹരിപ്രവീരൻ
കരപ്രതാപം വിട്ടൊരു ദുർബ്ബല
ഖരത്തെ നിധനം ചെയ്തെന്നാലതു
പരക്കുമോ ഭുവി? ധരിക്ക കുമതേ!
(മൃധായ)
കകുപ്പിലോരോ പുല്ക്കൊടിസമ രേ
വികല്പമെന്യേ വിരവൊടു സമരേ
ഹനിച്ചുവിരുതുകൾ ലഭിച്ചതെല്ലാം
നിനക്കു മാമകശരേണ തീരും.”(മൃധായ)
(വല്ക്കലവധം)
53.12കൊട്ടാരത്തിൽ ശങ്കുണ്ണി (1030–1112)
ജനനവും വിദ്യാഭ്യാസവും
കോട്ടയത്തു “കൊട്ടാരത്തിൽ” എന്ന പേരിൽ തീയാട്ടുണ്ണീമാരുടെ ഒരു ഭവനമുണ്ടു്. ചെമ്പകശ്ശേരി പൂരംതിരുനാൾ ശക്തൻതമ്പുരാന്റെ കാലത്തു് അതിലെ അങ്ഗങ്ങൾ മന്ത്രവാദത്തിൽ പ്രസിദ്ധന്മാരായിരുന്നു. ശങ്കുണ്ണിയുടെ മൂലകുടുംബം അമയന്നൂർ എന്ന ദേശത്താണു്. പണ്ടു കോട്ടയത്തു കോടിമതക്കടവിൽ ഉത്സവക്കാലത്തു് ഒരു ദിവസം കുമാരനല്ലൂർ ഭഗവതിയെ ആറാടിക്കുക പതിവുണ്ടായിരുന്നു. തത്സംബന്ധമായി ചില ആവശ്യങ്ങൾ നിർവഹിക്കുന്നതിനു ശങ്കുണ്ണിയുടെ കുടുംബക്കാർക്കു് കോട്ടയത്ത് താമസിക്കേണ്ടിവരികയും അവർ കോടിമതയിൽ ഒഴിഞ്ഞുകിടക്കുന്ന ദേവസ്വം കൊട്ടാരത്തിൽ താമസമാക്കുകയും ചെയ്തു. ആ വഴിക്കാണു് കൊട്ടാരത്തിൽ എന്ന പേർ ആ ഭവനത്തിനു സിദ്ധിച്ചതു്. ശങ്കുണ്ണീ പ്രസ്തുത കുടുംബത്തിലെ വാസുദേവനുണ്ണിയുടേയും വൈക്കത്തിനു് ആറു നാഴിക അകലെയുള്ള മൂടായിക്കുന്നത്തു മടിയപ്പള്ളി എന്ന ഗൃഹത്തിലെ ഒരു സ്ത്രീരത്നത്തിന്റേയും ദ്വിതീയപുത്രനായി 1030-ാമാണ്ടു മീനമാസം 23-ാംനു ജനിച്ചു. നമ്മുടെ കവിക്കു രണ്ടു സഹോദരന്മാരുണ്ടായിരുന്നവരിൽ ഒന്നു ജ്യേഷ്ഠനും ഒന്നു് അനുജനുമാണു്. അച്ഛൻ മന്ത്രവാദത്തിനു പുറമെ സങ്ഗീതത്തിലും നിഷ്ണാതനായിരുന്നു. ശങ്കുണ്ണിയുടെ പിതൃദത്തമായ നാമധേയവും വാസുദേവൻ എന്നുതന്നെയായിരുന്നു. ആ പേർ ഭർത്തൃനാമമാകയാൽ മാതാവു് ശൈശവത്തിൽ തങ്കം എന്ന ഓമനപ്പേരിലാണു് നമ്മുടെ കവിയെ വിളിച്ചുവന്നതു്. തങ്കം തങ്കുവായും ശങ്കുവായും ക്ഷണത്തിൽ രൂപഭേദപ്പെട്ടു. ജാതിപ്പേർകൂടി ഒടുവിൽ ചേർന്നപ്പോൾ തങ്കുണ്ണി ശങ്കുണ്ണിയുമായി. ഏഴു വയസ്സു മുതൽ പത്തു വയസ്സു വരെ ഒരു നാട്ടാശാന്റെ കീഴിൽ പഠിച്ചു് കഷ്ടിച്ചു മലയാളം എഴുതുവാനും വായിക്കുവാനും മനസ്സിലാക്കി. പിന്നെ പതിനാറാമത്തെ വയസ്സുവരെ യാതൊരു വിദ്യയും അഭ്യസിച്ചില്ല. സമവയസ്കന്മാരായ മറ്റു ചിലരുടെ വിദ്യാസമ്പാദനരീതി നേരിട്ടു കാണുകയും മറ്റും ചെയ്തപ്പോൾ തനിക്കും പഠിത്തം വേണമെന്നുള്ള വിചാരം അങ്കുരിച്ചു. മണർക്കാട്ടു ശങ്കു വാരിയരുടെ ശിഷ്യനായി സിദ്ധരൂപവും രഘുവംശവും പ്രഥമസർഗ്ഗത്തിലെ ചില ശ്ലോകങ്ങളും പഠിച്ചുകഴിഞ്ഞപ്പോൾ ശങ്കുവാരിയർ പന്തളത്തു സ്ഥിരതാമസമാക്കുകയാൽ ശങ്കുണ്ണിക്കു മറ്റൊരു ഗുരുവിനെ അന്വേഷിക്കേണ്ടി വന്നു. അന്നു വയക്കര ആര്യൻ നാരായനൻമൂസ്സതു് കോട്ടയത്തുണ്ടായിരുന്നതുകൊണ്ടു് കവിയുടെ ആഗ്രഹം തൽക്ഷണം തന്നെ സഫലമായി. വയക്കര ഇല്ലത്തു് ഒരു നിത്യനെന്നപോലെ പറ്റിക്കൂടി മാഘനൈഷധാദി മഹാകാവ്യങ്ങളും, സഹസ്രയോഗം, ചികിത്സാക്രമം, അഷ്ടാങ്ഗഹൃദയം എന്നീ ഗ്രന്ഥങ്ങളും നിഷ്കർഷിച്ചു പഠിച്ചു. 1047-ാമാണ്ടു മിഥുനമാസത്തിൽ ആരംഭിച്ച ആ പഠിത്തം 1057 വരെ നിർവിഘ്നമായി നടന്നു. ശിഷ്യന്റെ ബുദ്ധിശക്തിയെക്കുറിച്ചും വാസനാവൈഭവത്തെക്കുറിച്ചും മൂസ്സതിനു വലിയ മതിപ്പുണ്ടായിരുന്നു. അച്ഛന്റെ വാർദ്ധക്യവും ജ്യേഷ്ഠന്റെ കുടുംബഭരണവൈമുഖ്യവും നിമിത്തം ശങ്കുണ്ണി തന്നെ ആ ഭാരം വഹിക്കേണ്ടിവരിക കൊണ്ടാണു് സാഹിത്യാഭ്യാസം 1057-ൽ മുടങ്ങിയതു്. എങ്കിലും ശങ്കുണ്ണി സ്വയമേവ പല ഗ്രന്ഥങ്ങളും വായിച്ചു തന്റെ സംസ്കൃതവ്യുൽപ്പത്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
വിവാഹങ്ങൾ
1048 തുലാമാസത്തിൽ മാതാവു് മരിച്ചു. ജ്യേഷ്ഠന്റെ പത്നി വന്ധ്യയാനെന്നു് കണ്ടതിനാൽ അദ്ദേഹത്തിനു വിവാഹബന്ധത്തിൽ ഏർപ്പെടേണ്ടിവന്നു. 1056 മകര മാസത്തിലാണു് ആ വിവാഹം നടന്നതു്. 1057-ാമാണ്ടു ചിങ്ങം 17-ാംനു ആ സാധ്വി മരിച്ചുപോയി. 1061 മകരത്തിൽ പിതാവു് പരഗതിയെ പ്രാപിച്ചു. സന്തത്യഭാവം പരിഹരിക്കുന്നതിന്നായി 1062-ൽ കവി വീണ്ടും വിവാഹം ചെയ്തു. അവരും പ്രസവിക്കുന്നതല്ലെന്നു വൈദ്യന്മാർ ഖണ്ഡിച്ചുപറയുകയാൽ 1081 മിഥുനത്തിൽ മൂന്നാമതായി ഒന്നുകൂടി ദാരസംഗ്രഹം ചെയ്തു. ഏവൂർ പനവേലി ഇല്ലത്തെ ശ്രീദേവിഅമ്മയും തിരുവല്ലാ നെടുമ്പുറത്തു പനവേലിയിൽനിന്നു് ലക്ഷ്മിയമ്മയും തൃപ്പുണിത്തുറ പെങ്ങാലി തെക്കേടത്തുനിന്നും ദേവകിയമ്മയുമാണു് അദ്ദേഹത്തിന്റെ പത്നിമാർ. ദ്വിതീയപത്നി 1083 മേടത്തിൽ പരേതയായി. മൂന്നാമത്തെ വിവാഹത്തിലും സന്താനമുണ്ടായില്ല. 1090 മേടത്തിൽ ഏവൂർ പനവേലി കൃഷ്ണശർമ്മാവിന്റെ ഒരു പുത്രനെ ദത്തെടുത്ത് ആ പുത്രനെക്കൊണ്ടു് 1101 മേടത്തിൽ വിവാഹം ചെയ്യിച്ചു. 1074-ൽ അനുജനെക്കൊണ്ടു വിവാഹം ചെയ്യിച്ചിരുന്നുവെങ്കിലും അദ്ദേഹം 1077 മകരത്തിലും നിസ്സന്താനനായ അദ്ദേഹത്തിന്റെ പത്നി 1080 ഇടവത്തിലും കാലധർമ്മം പ്രാപിച്ചുകഴിഞ്ഞിരുന്നു.
ശങ്കുണ്ണിയും വറുഗീസ് മാപ്പിളയും
1065-ാമാണ്ടു മീനമാസത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു മലയാളമനോരമ ആരംഭിച്ചപ്പോൾ അദ്ദേഹം ശങ്കുണ്ണിയെ അതിലെ കവിതാ പംക്തിയുടെ പ്രസാധകനായി നിയമിച്ചു. തത്സംബന്ധമായി അദ്ദേഹം അനുഷ്ഠിച്ച സേവനത്തെ ആസ്പദമാക്കി മനോരമയുടെ ആട്ടപ്പിറന്നാൾലക്കത്തിൽ മനോരമ ശങ്കുണ്ണിയെ ഒരിക്കലും മറക്കുന്നതല്ല എന്നു വറുഗീസ്മാപ്പിള പ്രസ്താവിക്കുകയുണ്ടായി.
“ഓരോ മാന്യകവീന്ദ്രരിൽപ്പലരെയും
പ്രോത്സാഹനംചെയ്തു തൽ
പ്പേരോരോന്നു മനോരമയ്ക്കു മകുട
ക്കല്ലാക്കി വയ്പിച്ചതും
കൂറോടൊട്ടുമൊഴിച്ചിടാതതിനെ ഞാൻ
പിൻതാങ്ങിയെന്നുള്ളതും
നേരോടെന്റെ മനോരമയ്ക്കുമതെനി
യ്ക്കും വിസ്മരിക്കാവതോ?”
എന്നു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനും ആ സേവനത്തെ പ്രശംസിച്ചു. അതിനുമുൻപുതന്നെ നാലഞ്ചു സായിപ്പന്മാരെ മലയാളം പഠിപ്പിച്ചു അക്കാര്യത്തിൽ നല്ല പരിചയം സമ്പാദിച്ചിരുന്ന അദ്ദേഹം ആയിടയ്ക്കു ബെല്ലർബി എന്ന മിഷണറിയെയും ആ ഭാഷ പഠിപ്പിക്കുന്നതിന്നു നിയുക്തനായി. ആ ജോലി കാലത്ത് ഏഴുമണി മുതൽ പത്തുമണിവരെ മാത്രമായിരുന്നതിനാൽ മനോരമയാപ്പീസിലെ പണിക്കു അതു ബാധകമായില്ല. മനോരമയും ഭാഷാപോഷിണിയും സംബന്ധിച്ചുള്ള പല ചുമതലകളും അദ്ദേഹത്തിനു വഹിക്കുവാനുണ്ടായിരുന്നു. ബെല്ലർബി സ്ഥലം മാറി പള്ളത്തേയ്ക്കു പോയപ്പോൾ ശങ്കുണ്ണിയേയും കൂട്ടി കൊണ്ടുപോകണമെന്നു് ആഗ്രഹിച്ചുവെങ്കിലും വറുഗീസ് മാപ്പിള അതു സമ്മതിച്ചില്ല. 1068 മകരത്തിൽ മാർ ദിവന്നാസ്യോസ് (എം.ഡി.)ഹൈസ്കൂൾ സ്ഥാപിച്ചപ്പോൾ അതിലെ മലയാളപണ്ഡിതനായി ശങ്കുണ്ണിയെ തെരഞ്ഞെടുത്തു. മനോരമയാപ്പീസിലും സ്കൂളിലും അദ്ദേഹത്തിനു ലഭിച്ച വേതനം സ്വല്പമായിരുന്നുവെങ്കിലും ആദായത്തെപ്പറ്റിയുള്ള ചിന്ത അദ്ദേഹത്തിനു് ഒരിക്കലും ഉണ്ടായിരുന്നില്ല. ഗദ്യരചനയ്ക്കു് അദ്ദേഹത്തെ ശക്തനാക്കിയതു് വറുഗീസ് മാപ്പിളയായിരുന്നു. ശങ്കുണ്ണി വേഗത്തിൽ ഒരു മാതൃകാധ്യാപകനായി ഉയർന്നു. പിന്നെയും പന്ത്രണ്ടുകൊല്ലത്തോളം കോട്ടയത്തു വന്നുചേർന്ന വിദേശീയരായ മിഷണറിമാരെ മലയാളം പഠിപ്പിക്കുന്നതിനും അദ്ദേഹം ആ ഗൗരവമേറിയ പണികൾക്കിടയിൽ സമുയമുണ്ടാക്കി.
ചില സുഹൃത്തുക്കൾ
വറുഗീസ് മാപ്പിളയ്ക്കും വയക്കരമൂസ്സതിനും പുറമേ വേറേയും പല വിശിഷ്ടന്മാരുടെ സൗഹാർദ്ദം സമ്പാദിക്കുവാൻ ശങ്കുണ്ണീയെ പരിതഃസ്ഥിതി സഹായിച്ചു. ശങ്കുണ്ണിയുമായി സാഹിത്യവിഷയങ്ങളെപ്പറ്റി കത്തിടപാടു നടത്താത്ത കവികൾ വളരെ ചുരുക്കമായിരുന്നു. ഭാഷാപോഷിണിസഭയുടെ അദ്ധ്യക്ഷനായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ പുരസ്കർത്താക്കന്മാരിൽ അഗ്രഗണ്യനായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കുഞ്ഞിക്കുട്ടൻതമ്പുരാനു് അദ്ദേഹം ബഹിശ്ചരപ്രാണനായിരുന്നു. 1067-ലെ കവിസമാജ സമ്മേളനത്തിലാണു് അവർതമ്മിൽ ആദ്യമായി കണ്ടതു്; എങ്കിലും അതിനുമുൻപുതന്നെ അവർതമ്മിലുള്ള സൗഹാർദ്ദബന്ധം ഗാഢമായിക്കഴിഞ്ഞിരുന്നു. 1066 കന്നിമാസത്തിൽ വെണ്മണിമഹൻ കോട്ടയത്തു തന്റെ അമ്മാത്തായ പുലപ്പാഭട്ടതിരിയുടെ ഇല്ലത്തും വയക്കരയില്ലത്തും ഏതാനും ദിവസം താമസിച്ചപ്പോൾ ശങ്കുണ്ണിക്കു അദ്ദേഹത്തെ നേരിട്ടറിയുവാനുള്ള ഭാഗ്യമുണ്ടായി. മഹന്റെ അനുയായിയും ആരാധകനുമായിരുന്നു നമ്മുടെ കവി. ഭാഷാപോഷിണിസഭയുടെ സമ്മേളനങ്ങളിലെല്ലാം പ്രായേണ സന്നിഹിതനായി സകല കേരളീയ സാഹിത്യകാരന്മാരുടേയും സ്നേഹബഹുമാനങ്ങൾ ആർജ്ജിച്ചു. രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും കുടുംബങ്ങളിലെ അങ്ഗങ്ങൾ അദ്ദേഹത്തെ അകമഴിഞ്ഞാദരിച്ചു. അവരിൽ അനേകംപേർ അദ്ദേഹത്തിന്നു സമ്മാനങ്ങൾ നൽകി. മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി വലിയ തമ്പുരാൻ മറ്റുചില കവികളോടൊപ്പം അദ്ദേഹത്തിനും ‘കവിതിലകൻ’ എന്ന ബഹുമതി ദാനംചെയ്തു.
ചില കവിതാപരീക്ഷകൾ
1067-ലെ കവിസമ്മേളനത്തിൽ നടന്ന ഘടികാവിംശതിപരീക്ഷയിലും കവിതാചാതുര്യപരീക്ഷയിലും നാടകനിർമ്മാണപരീക്ഷയിലും നമ്മുടെ കവി ചേരുകയും അവ മൂന്നിലും പ്രശംസാപ്രത്തിന്നു അർഹനാവുകയും ചെയ്തു. നാടകപരീക്ഷയിൽ വേറെയും രണ്ടു കവികൾ ചേർന്നു; എങ്കിലും കുഞ്ഞിക്കുട്ടൻതമ്പുരാനും ശങ്കുണ്ണിയും മാത്രമേ ഉത്തരം പൂരിപ്പിച്ചുള്ളു. ഗങ്ഗാവതരണമായിരുന്നു വിഷയം എന്നു് അന്യത്ര സൂചിപ്പിച്ചിട്ടുണ്ടല്ലോ. അഞ്ചു മണിക്കൂറും ഏഴു മിനിട്ടും കൊണ്ടു തമ്പുരാനും എട്ടു മിനിട്ടുകൂടി കഴിഞ്ഞ് ശങ്കുണ്ണിയും അവരവരുടെ കടലാസു് എഴുതിക്കൊടുത്തു. 1067 മേടത്തിൽ തൃശ്ശൂർവച്ചു നടന്ന ഘടികാവിംശതി പരീക്ഷയിലും അദ്ദേഹത്തിന്നു രണ്ടാംസമ്മാനം കിട്ടി. അങ്ഗദസന്ദേശമായിരുന്നു വിഷയം. ശങ്കുണ്ണിയുടെ ദ്രുതകവനത്തിന്റെ സ്വരൂപം ആ വിംശതിയിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിച്ചു കാണിക്കാം.
“ചിക്കെന്നൂക്കുപെരുത്ത കീശനൊരുവൻ
ചേലാർന്നൊരീലങ്കയിൽ
പ്പുക്കെല്ലാം പൊടിഭസ്മമാക്കിയതു ചെ
റ്റുൾക്കാമ്പിലോർക്കുന്നുവോ?
ദിക്കെല്ലാം പുകഴും ഭഗവാന്റെ സുതനാ
മക്ഷന്റെ വക്ഷസ്സിടി
ച്ചക്കെങ്കേമനഹോ! പൊടിച്ചു ശമന
ക്കാഴ്ചയ്ക്കയച്ചീലയോ?”
നാണിച്ചും വ്യസനിച്ചുമദ്ദശമുഖൻ പാർത്തീടവേ കൊഞ്ഞനം
കാണിച്ചങ്ങു കുതിച്ചുചാടിയവിടം വിട്ടാശു രുഷ്ടാശയൻ
പ്രീണിച്ചുന്നതനാം കപീന്ദ്രനുടനേ ശ്രീരാമപാദാന്തികേ
വീണിച്ഛയ്ക്കു നമിച്ചു വാർത്തയഖിലം ചൊന്നാനമന്ദാദരം.”
1070-ാമാണ്ടു കന്നിമാസത്തിൽ തിരുവനന്തപുരത്തു ഭാഷാപോഷിണീയോഗത്തിലേക്കു ശങ്കുണ്ണിയും ഒരു ആസന്നമരനന്റെ അന്തർഗ്ഗതശതകം എഴുതി. അതിൽ മൂന്നാംസമ്മാനമേ ശങ്കുണ്ണിക്കു ലഭിച്ചുള്ളുവെങ്കിലും സ്വതന്ത്രനാടകമായ ദേവീവിലാസത്തിനു് ഒന്നാംസമ്മാനംതന്നെ ഭാരവാഹികൾ കൊടുത്തു.
മരണവും സ്വഭാവവും
ആയുരന്തംവരെ ശങ്കുണ്ണി പല സാഹിത്യപ്രവർത്തനങ്ങളിലും ഏർപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ സ്വല്പകാലത്തേക്കു മാത്രമേ ശരീരാസ്വാസ്ഥ്യം അദ്ദേഹത്തെ ബാധിച്ചുള്ളു. സകല സാഹിത്യസമ്മേളനങ്ങളിലും സന്നിഹിതനാകുക; അവിടെ സാഹിത്യവിഷയങ്ങളെ അധികരിച്ചു പ്രസങ്ഗിക്കുക; ഇവയെല്ലാം കഴിവുള്ളിടത്തോളം മുടക്കം വരുത്താതെ അദ്ദേഹം നടത്തി. സല്ലാപങ്ങളിലും പ്രഭാഷണങ്ങളിലും ശങ്കുണ്ണിയുടെ ഫലിതം ഗഹനവും മർമ്മസ്പൃക്കുമായിരുന്നു. അനൗദ്ധത്യം, ഹൃദയനൈർമ്മല്യം, സമയപരിപാലനം, കൃത്യനിഷ്ഠ, പരോപകാരതല്പരത, അല്പഭാഷണം, മിതവ്യയം എന്നിങ്ങനെ വിവിധഗുണങ്ങൾക്കു് അദ്ദേഹം വിളനിലമായിരുന്നു. ഒട്ടുവളരെ കവികളെ മനോരമമുഖേനയും അല്ലാതെയും അദ്ദേഹം നേർവഴിക്കു നടക്കുവാൻ ശക്തരായി. ഏതുകാര്യവും തുടങ്ങിയാൽ മുടങ്ങരുതു് എന്ന നിഷ്കർഷയിലായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനം. പല പത്രങ്ങൾക്കും മാസികകൾക്കും അദ്ദേഹം നിരന്തരമായി ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. അവയിൽ മനോരമയും ഭാഷാപോഷിണിയും കഴിഞ്ഞാൽ പ്രത്യേകഗണനയെ അർഹിക്കുന്നതു തൃശ്ശൂർനിന്നു വെള്ളായ്ക്കൽ നാരായണമേനോൻ സ്ത്രീകൾക്കുവേണ്ടി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ലക്ഷ്മീഭായി മാസികയാണു്. ശങ്കുണ്ണിക്കു താൻ സഞ്ചരിക്കുന്ന സ്ഥലങ്ങളിലുള്ള ഐതീഹ്യങ്ങൾ ശേഖരിക്കുന്നതിന്നു അനന്യസാമാന്യമായ പ്രാഗല്ഭ്യമുണ്ടായിരുന്നു. ആ വ്യവസായത്തിന്റെ ഫലമായി നമുക്കു ലഭിച്ചിട്ടുള്ള ഒരു അപൂർവസമ്പാദ്യമാണു് ഐതീഹ്യമാല എന്ന ഗ്രന്ഥപരമ്പര. 1112-ാമാണ്ടു കർക്കടകമാസം 7-ാംനുയായിരുന്നു ആ ജനകീയകവിയുടെ ദേഹവിയോഗം. 1066 മുതലേ സാഹിത്യമാർഗ്ഗങ്ങളിൾ സഞ്ചരിച്ചുള്ളു. എങ്കിലും നാല്പതിൽചില്വാനം കൊല്ലങ്ങൾ അതിലേയ്ക്കുതന്നെ രാപ്പകൽ വിനിയോഗിച്ചു വിജയം നേടിയ ഒരു അക്ലിഷ്ടകർമ്മാവാണു് അദ്ദേഹം.
കൃതികൾ
താഴെ കാണുന്നവയാണു് ശങ്കുണ്ണിയുടെ കൃതികൾ. (1) സുഭദ്രാഹരണം (ശതകത്രയം), (2) രാജാകേശവദാസചരിതം (നാലധ്യായങ്ങൾ), (3) ആസന്നമരണചിന്താശതകം, (4) കേരളവർമ്മശതകം, (5) ലക്ഷ്മീഭായിശതകം, (6) മാടമഹീശശതകം, (7) യാത്രാചരിതം, (8) അത്തച്ചമയസപ്തതി, (9) മുറജപചരിതം എന്നീ ലഘുകാവ്യങ്ങൾ; (10) കുചേലഗോപാലം, (11) സീമന്തിനീചരിതം, (12) ഗങ്ഗാവതരണം, (13) പാഞ്ചാലധനഞ്ജയം, (14) വിക്രമോർവശീയം, (15) മാലതീമാധവം, (16) രവിവർമ്മാ, (17) ജാനകീപരിണയം, (18) ദേവീവിലാസം എന്നീ നാടകങ്ങൾ; (19) ഹരിവംശസങ്ഗ്രഹം, (20) അധ്യാത്മരാമായണം എന്നീ രണ്ടു പുരാണാനുവാദങ്ങൾ, (21) കിരാതസൂനുചരിതം, (22) ശ്രീരാമാവതാരം, (23) സീതാവിവാഹം, (24) ശ്രീരാമപട്ടാഭിഷേകം, (25) ഭൂസുരഗോഗ്രഹണം എന്നീ അഞ്ചു ആട്ടക്കഥകൾ; (26) നിവാതകവചവധം (ഇരുപത്തിനാലുവൃത്തം), (27) ശ്രീമൂലരാജവിലാസം (പത്തുവൃത്തം), (28) വിക്ടോറിയാ ചരിതം (പന്ത്രണ്ടുവൃത്തം), (29) ധ്രുവചരിതം (പതിനാറുവൃത്തം), (30) ശോണാദ്രീശ്വരീമാഹാത്മ്യം (ഏഴുവൃത്തം) എന്നീ കൈകൊട്ടിക്കളിപ്പാട്ടുകൾ; (31) ഭദ്രോൽപത്തി (പാന), (32) ശ്രീമൂലരാജഷഷ്ടിപൂർത്തിമഹോത്സവം, (33) ശ്രീഭൂതനാഥോത്ഭവം എന്നീ രണ്ടു തുള്ളലുകൾ; (34) കല്യാണോത്സവം വഞ്ചിപ്പാട്ടു്, (35) വിനായകമാഹാത്മ്യം കിളിപ്പാട്ടു്, (36) ഭാഷഗൗളിശാസ്ത്രം (പദ്യം), (37) വിക്രമോർവശീയകഥാനാടകസങ്ഗ്രഹം, (38) നൈഷധം, (39) വിശ്വാമിത്രചരിതം, (40) അർജ്ജുനൻ, (41) ശ്രീകൃഷ്ണൻ, (42) ഐതീഹ്യമാല എട്ടുഭാഗങ്ങൾ, (43) കേരളകവികൾ, (44) ക്ഷേത്രമാഹാത്മ്യം, (45) സ്മരണാവലി എന്നീ ഗദ്യ പ്രബന്ധങ്ങൾ.
അവയുടെ ഉള്ളടക്കം (പദ്യം)
സാരള ്യവും പ്രസാദവുമാണു് ശങ്കുണ്ണിയുടെ കാവ്യങ്ങൾക്കുള്ള മുഖ്യഗുണങ്ങൾ. അവയിൽ സ്ഫുരിക്കുന്ന ശബ്ദഭംഗിയും ശയ്യാസുഖവും അപൂർവം ചിലരിലേ കാണുകയുള്ളു. ഒരിക്കൽ കേട്ടാൽ അർത്ഥാവബോധമുണ്ടാകാത്ത ശ്ലോകങ്ങൾ ഒന്നും തന്നെ അദ്ദേഹം രചിച്ചിട്ടില്ല. മാലതീമാധവത്തിൽ യതിഭങ്ഗദോഷം ബാധിച്ചിട്ടില്ല. ചുരുക്കത്തിൽ അദ്ദേഹം വെണ്മണിപ്രസ്ഥാനത്തിലെ പദഘടനാവിധികളെ അക്ഷരംപ്രതി അനുവർത്തിച്ചിരുന്നു. പ്രാസവിന്യാസത്തിലുള്ള പ്രതിപത്തി കലശലായിരുന്നു. സ്രഗ്ദ്ധര, ശാർദ്ദൂലവിക്രീഡിതം, മാലിനി മുതലായ വൃത്തങ്ങളുടെ ഒടുവിലത്തെ യതിയിൽ ആദ്യത്തെ മൂന്നക്ഷരങ്ങൾക്കും രണ്ടാമത്തെ മൂന്നക്ഷരങ്ങൾക്കും ഐകരൂപ്യം വരുത്തുന്നതിൽ അദ്ദേഹം പ്രത്യേകിച്ചും ശ്രദ്ധാലുവായിരുന്നു. “ആഹവോൽ സാഹമോടേ”, “കണ്ടെത്തി കണ്ഠേതരം”, “വീണുതേ ക്ഷോണിതന്നിൽ”, “വേട്ടാക്കി വാട്ടം വിനാ”, “ചിക്കെന്നു നിഷ്കൈതവം” എന്നിങ്ങനെയാണു് ആ പ്രാസത്തിന്റെ ഗതി. അതിനെ ‘ശങ്കുണ്ണിപ്രാസ”മെന്നു ചിലർ പറയാറുണ്ടു്. അതിനുവേണ്ടി എത്ര അർത്ഥപരിത്യാഗവും ചെയ്വാൻ അദ്ദേഹം സന്നദ്ധനായിരുന്നു. ശങ്കുണ്ണിയുടെ കവിത പ്രായേണ ഭാവഗർഭമോ അലങ്കാരോജ്ജ്വലമോ അല്ല; ആ വിഷയത്തിൽ അദ്ദേഹത്തെ നടുവത്തച്ഛനോടുപമിക്കാം. ശങ്കുണ്ണിയുടെ കവിതയ്ക്കു പ്രായേണ ദ്രവീകരണശക്തി കുറവാണു്. നിരർത്ഥകപദങ്ങൾ അദ്ദേഹത്തെപ്പോലെ അത്ര ധാരാളമായി വിശിഷ്ടകവികൾ ആരും പ്രയോഗിച്ചിട്ടില്ല.
“പന്തിരണ്ടഥ കഴിഞ്ഞു വയസ്സാ
ഹന്ത! ഹന്ത! ബത! കേശവനപ്പോൾ
അന്തരങ്ഗമതിലന്നവനിത്ഥം
ചിന്തചെയ്തു ചിതമോടതിവേഗാൽ”
എന്ന ശ്ലോകത്തിൽ അത്തരത്തിലുള്ള എത്ര പദങ്ങളാണു് കുത്തിത്തിരുകിയിരിക്കുന്നതു്. ശങ്കുണ്ണീയെപ്പോലെ വാസനാസമ്പന്നനായ ഒരു കവിക്കു് ഈ ന്യൂനത വന്നതു നിഷ്കർഷയുടെ വൈകല്യംകൊണ്ടാണെന്നേ തോന്നുന്നുള്ളു. ആ ദോഷങ്ങൾ മികച്ച കാവ്യഗഡുക്കൾതന്നെ. എങ്കിലും മറ്റു ചില ഗുണങ്ങൾ ഉള്ളതുകൊണ്ടു ശങ്കുണ്ണിയുടെ കൃതികൾ സഹൃദയശ്ലാഘ്യങ്ങളായിത്തീരുന്നു. ഗദ്യത്തിനു് ആ കുഴപ്പമൊന്നും ഉണ്ടാകുവാൻ തരമില്ലല്ലോ. കുഞ്ഞിക്കുട്ടൻതമ്പുരാനുമായി പരിചയപ്പെടുന്നതുവരെ നമ്മുടെ കവി ചില മുറിശ്ലോകങ്ങൾ മാത്രമേ ഉണ്ടാക്കിയിരുന്നുള്ളു. സുഭദ്രാഹരണമാണു് ആദ്യത്തെ കൃതി എന്നു പറഞ്ഞുകഴിഞ്ഞു. മൂന്നു ശതകങ്ങളിലായി 300 ശ്ലോകങ്ങൾ അതിൽ ഉൾപ്പെടുന്നു. ആ ഗ്രന്ഥം എഴുതിയ കാലത്തു തന്നെ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ സന്ദേശബാണങ്ങളേറ്റു് ഇരിക്കപ്പൊറുതിയില്ലാതെവന്നപ്പോളാണു് വളരെ പണ്ടേക്കാലത്തേക്കു് ആ പന്ഥാവിൽ സഞ്ചരിക്കുവാൻ ആത്മവിശ്വാസമില്ലാതെയിരുന്ന അദ്ദേഹം അരങ്ങത്തു കയറിയതു്. 1065 കർക്കടകം 8-ാംനു എഴുതിയ ഒരെഴുത്തിൽ തമ്പുരാൻ ഇങ്ങനെ പറയുന്നു.
“സാഹിത്യംപോലെയൊന്നും സഹൃദയഹൃദയാ
ഹ്ലാദമേകും കൃതിക്കു
ത്സാഹത്തിൽത്തെല്ലുമില്ലേ കുറവറിക നമു
ക്കെന്നുമോരോന്നിവണ്ണം
ഹേ! ഹസ്തത്തിൽക്കിടക്കും കവനപടുത കാ
ട്ടാതെ പിട്ടും പറഞ്ഞി
ദ്ദേഹത്തെപ്പാട്ടിലാക്കാമിതി മനസി നിന
യ്ക്കുന്നിതോ? നന്നിതോർത്താൽ.”
താഴെ കാണുന്നതു കവിവാക്യമാണു്.
“ഒട്ടുക്കീ ലോകമെല്ലാം പുകൾപെരിയ പൂമാൻ
കോടിലിങ്ഗേശകുഞ്ഞി
ക്കട്ടാഖ്യക്ഷോണിപാലൻ പരിചിനൊടരുളി
ച്ചെയ്കയാൽ വൈകിടാതെ
തുഷ്ടിക്കായിട്ടു തീർക്കുന്നൊരു കൃതിയധുനാ
മന്ദനാകുന്ന ഞാനി
ന്നൊട്ടൊക്കെത്തെറ്റു പറ്റീടിലുമതു സതതം
സജ്ജനം തീർത്തിടേണം.”
അതിൽപ്പിന്നീടു് ഒരിക്കലും വറ്റാത്ത ശങ്കുണ്ണിയുടെ പേനയിൽനിന്നു് ഒരുപടി കൃതികൾ അവിച്ഛിന്നധാരമായി പ്രവഹിച്ചുതുടങ്ങി. രാജാകേശവദാസചരിത്രവും കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഉപദേശമനുസരിച്ചു നിർമ്മിച്ചതാണു്. അതിൽ നാലു് അധ്യായങ്ങൾ അടങ്ങിയിട്ടുണ്ടു്. ഒന്നാമധ്യായത്തിൽ എണ്പത്തിനാലും, രണ്ടാമത്തേതിൽ നൂറ്റൊന്നും, മൂന്നാമധ്യായത്തിൽ നൂറ്റിരണ്ടും, നാലാമധ്യായത്തിൽ തൊണ്ണൂറ്റേഴും ശ്ലോകങ്ങൾ അന്തർഭവിക്കുന്നു. അന്നു് 1068-ാമാണ്ടു കുഞ്ഞിക്കുട്ടൻതമ്പുരാന്റെ നിർദ്ദേശംമൂലം വിദ്യാഭ്യാസവകുപ്പിൽ ഇൻസ്പെക്ടറായിരുന്ന അയ്യപ്പൻപിള്ള ബി.ഏ, ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു ഉപന്യാസത്തെ ഉപജീവിച്ചാണു് അതു് എഴുതീട്ടുള്ളതു്. തമ്പുരാൻ ഒരു കത്തിൽ ശങ്കുണ്ണിക്കു് ഇങ്ങിനെ എഴുതി.
“മുൻപേ നമ്മുടെ കേരളത്തിലധികം
കൂർകൊണ്ടു മാലോകരിൽ
തൻപേർ കൊണ്ടുനടന്ന യോഗ്യർ ചിലരി
ങ്ങുണ്ടായിരുന്നില്ലയോ?
അൻപേറുന്നവരിൽക്കൃതജ്ഞതയൊടൊ
ത്തീ നമ്മളാ മാന്യരേ
വൻപേറുന്ന ചരിത്രചിത്രമെഴുതി
ക്കാണിക്കുവാൻ നോക്കണം.
ഭൂജനിക്കനുരൂപമന്ത്രിമണിയായ് നാട്ടാരിലിഷ്ടപ്പെടും
രാജാകേശവദാസനെന്നൊരു മഹാനുണ്ടായിരുന്നില്ലയോ?
വ്യാജാപേതമവന്റെ ജീവചരിത്രം ശ്ലോകപ്പടിക്കങ്ങു താൻ
ഹേ! ജാത്യത്തൊടു വിസ്തരിച്ചെഴുതടോ സാരസ്യസാരാം ബുധേ!”
വലിയകോയിത്തമ്പുരാന്റെ ഷഷ്ട്യബ്ദപൂർത്തി പ്രമാണിച്ചു രചിച്ച ഒരു കൃതിയാണു് കേരളവർമ്മശതകം. അവിടത്തെ പ്രിയതമയുടെ ജീവിതചരിത്രം, ലക്ഷ്മീഭായിശതകത്തിൽ പ്രതിപാദിതമായിരിക്കുന്നു. തലശ്ശേരിയിൽ ഭാഷാപോഷിണീസമ്മേളനത്തിനു കോട്ടയത്തുനിന്നു വറുഗീസ്മാപ്പിളയൊന്നിച്ചു താൻ പോയ സംഭവത്തെ ആസ്പദമാക്കിയാണു് യാത്രാശതകം നിർമ്മിച്ചിരിക്കുന്നതു്. ലക്ഷ്മീഭായി മാസികയുടെ മാഹാത്മ്യവും അതിൽ ആനുഷങ്ഗികമായി വർണ്ണിച്ചുകാണുന്നു. നാടകഭൂമകാലത്തു കവി രചിച്ച ഒന്നാമത്തെ രൂപകമാണു് കുചേലഗോപാലം. പാഞ്ചാലധനഞ്ജയത്തിലെ കഥ ധനുർവേദപാഠാവസാനത്തിൽ ദ്രോണാചാര്യന്റെ ആഗ്രഹമനുസരിച്ചു് അർജ്ജുനൻ ദ്രുപദമഹാരാജാവിനെ യുദ്ധത്തിൽ ജയിച്ചു പിടിച്ചുകെട്ടി കാഴ്ചവയ്ക്കുന്നതാണു്. വിക്രമോർവശീയം ശങ്കുണ്ണി, കുഞ്ഞിക്കുട്ടൻതമ്പുരാൻ അതേ കൃത്യത്തിൽ ഏർപ്പെട്ടിരുന്ന വസ്തുത അറിയാതെ എഴുതിയതാകുന്നു. തമ്പുരാന്റെ തർജ്ജമയെക്കാൾ ശങ്കുണ്ണിയുടെ തർജ്ജമയ്ക്കു ഗുണം കൂടും. ശങ്കുണ്ണിയുടെ തദ്വിഷയകമായ വ്യവസായത്തെപ്പറ്റി വിശാലമനസ്കനായ തമ്പുരാന്ൻ പ്രസ്താവിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.
“കൈയോടു താങ്കളുടെ നല്ലൊരു വിക്രമോർവ
ശീയോത്തമപ്രഥിതതർജ്ജമബുക്കു കിട്ടി;
അയ്യോ! നമുക്കതറിയാതെ പിണഞ്ഞബദ്ധ
ക്കയ്യോർത്തു നാണമുളവായതു ചൊല്ലവല്ലേ.
വൃത്തം മാറ്റാതെയായ്ത്തർജ്ജമയെഴുതണമെ
ന്നെന്റെ ദുർമ്മോഹമാം ദുർ
വൃത്തം മാറാനിതേറ്റം ഗുണമെഴുമുപദേ
ശോക്തിയായ്ത്തന്നെ തീർന്നു;
സത്യം ചൊല്ലാം ഭവാൻതൻ കൃതിയിതു മുഴുവൻ
നോക്കിയപ്പോളസൂയാ
കൃത്യം ഞാനും പഠിച്ചേൻ; കുറവിതിനു പറ
ഞ്ഞീടുവാനും ശ്രമിച്ചേൻ.
തെറ്റീ തിരഞ്ഞിട്ടുമതിന്നു കുറ്റം
പറ്റീല കാണ്മാൻ കവിവീരമൗലേ!
ചെറ്റീടുമിക്കാവ്യരസാമൃതാബ്ധി
വറ്റീട്ടുമുങ്ങീട്ടുയരാതെയായ് ഞാൻ.”
നോക്കുക, ഇതല്ലേ യഥാർത്ഥമായ സൗഹാർദ്ദം! മാലതീമാധവം റ്റി.കെ കൃഷ്ണമേനോന്റെ അപേക്ഷയ്ക്കു വിധേയമായി കവി ഭവഭൂതിയുടെ മൂലകൃതി തർജ്ജമചെയ്തതാണു്. മൂലകൃതിയുടെ ധൃഷ്ടത നോക്കിയാൽ അതിന്റെ തർജ്ജമയ്ക്കു് ആർക്കും ഉദ്യമിക്കുവാൻ ധൈര്യമുണ്ടാകുകയില്ല. ശങ്കുണ്ണിയുടെ വാസനാസമ്പത്തിനും മനോധൈര്യത്തിനും പ്രത്യക്ഷനിദർശനമായ ആ രൂപകം അദ്ദേഹത്തിന്റെ വിവർത്തിതകൃതികളിൽ പ്രഥമഗണനീയമാണെന്നു പറയാം. ജാനകീപരിണയം ഒരു സ്വതന്ത്രനാടകമാണു്. സാമുദായികമാണു് ഇതിവൃത്തം. അതും പാഞ്ചാലധനഞ്ജയവും കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാന്റെ ആജ്ഞയനുസരിച്ചു് എഴുതി കവനോദയത്തിൽ പ്രസിദ്ധീകരിച്ചു. ദേവീവിലാസത്തിലെ കഥാവസ്തു മിക്കവാറും ബൈബിളിലെ ജനോവാപർവത്തിൽനിന്നു സംഗ്രഹിച്ചിട്ടുള്ളതാണു്. എങ്കിലും ഗർഭിണിയായ പത്നിയെ ഉപേക്ഷിക്കുന്ന ഘട്ടത്തിൽ ഉത്തരരാമചരിതത്തേയും മൂന്നാമങ്കത്തിൽ നായകനായ ചന്ദ്രകേതുവും നർമ്മസചിവനായ ശാരദനും തമ്മിലുള്ള സംഭാഷണത്തിൽ വിക്രമോർവശീയത്തേയും മറ്റും കവി ഉപജീവിച്ചിട്ടുണ്ടു്. ശങ്കുണ്ണിയുടെ നാടകങ്ങളിൽ ഒന്നാമതായി നില്ക്കുന്നതു ദേവീവിലാസംതന്നെയാണു്. ഇശൈത്തമിഴ്പ്പുലവർ എന്ന ബിരുദനാമത്താൽ സുവിദിതനായ റ്റി. ലക്ഷ്മണൻപിള്ള ബി.ഏ.യുടെ ആ പേരിലുള്ള ഉൽക്കൃഷ്ടമായ തമിഴ്നാടകത്തിന്റെ തർജ്ജമയാണു് രവിവർമ്മാ. കൊല്ലത്തെ സംഗ്രാമധീര രവിവർമ്മചക്രവർത്തിയുടെ അപദാനങ്ങളെ പ്രതിപാദിക്കുന്നതോടുകൂടി, അദ്ദേഹവും വള്ളിയൂരിലെ രാജകുമാരിയായ കല്പകവല്ലിയും തമ്മിലുള്ള വിവാഹവും പ്രസ്തുതനാടകത്തിൽ വർണ്ണിച്ചിട്ടുണ്ടു്. ഹരിവംശസംഗ്രഹം ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരിയിൽ ഹരിവംശഘട്ടത്തിൽ പിതൃകല്പംവരെയുള്ള 181 ശ്ലോകങ്ങളുടെ തർജ്ജമയാണു്. അദ്ധ്യാത്മരാമായണത്തിന്റെ വൃത്താനുവൃത്തവിവർത്തനമാണു് അദ്ധ്യാത്മരാമായണം ഭാഷ. അതിന്റെ ആവിർഭാവം 1087-ലാകുന്നു. അഞ്ചാട്ടക്കഥകളിൽ ആദ്യത്തെ നാലും കീഴണിപ്പുറത്തു സ്വാമിയാരുടെ ആജ്ഞയനുവർത്തിച്ചു രചിച്ചു. ഭൂസുരഗോഗ്രഹണം കൊച്ചി നാലാംകൂർ കുഞ്ഞിക്കിടാവു (കേരളവർമ്മ) തമ്പുരാൻ ആവശ്യപ്പെടുകയാൽ എഴുതി. അവിടുന്നു തീപ്പെട്ടതു് 1088-ലാണു്. അധോലിഖിതങ്ങളായ ശ്ലോകങ്ങൾ നോക്കുക.
“സന്ത്യജ്യാധോവിഭൂഷാപുരമിതി വിദിതം
ഹന്ത! പൂർവാശ്രമം യഃ
സമ്പ്രാപ്തസ്സൻ തുരീയാശ്രമമമൃതകരം
ശ്രീകരാരണ്യധാമ്നി
തസ്യാജ്ഞാപുഷ്പമാല്യം ശിരസി കലയതാ
ചാരു ശങ്കുണ്ണിനാമ്നാ
വൃത്തം കൈരാതസൂനോർവിരചിതമമലം
ഹന്ത! സന്തഃ പുനന്തു.”
(കിരാതസൂനുചരിതം)
അധോവിഭൂഷാപുരം എന്നാൽ കീഴണിപ്പുറമെന്നും, ശ്രീകരാരണ്യമെന്നാൽ തൃക്കൈക്കാടെന്നുമാണു് അർത്ഥം.
“ചൊല്കൊള്ളുന്നൊരു കീഴണിപ്പുറമതാം പൂർവാശ്രമം വിട്ടഹോ!
തൃക്കൈക്കാട്ടുമഠത്തിൽ വാനരുളീടും വന്ദ്യൻ യതീന്ദ്രോത്തമൻ
ഇക്കാലത്തരുളീട്ടു സന്മതികളേ! ശങ്കുണ്ണി നിർമ്മിച്ചതാ
മിക്കാവ്യം പരിശുദ്ധമാക്കുവിനലം രാമാവതാരാഭിധം.”
ഈ ശ്ലോകംതന്നെ, പുസ്തകത്തിൽ പേർമാത്രം മാറ്റി രണ്ടുമുതൽ നാലുവരെയുള്ള ആട്ടക്കഥകളിലും പകർത്തീട്ടുണ്ടു്.
“ശ്രീമാടഭൂപവരവംശമണിസ്തുരീയോ
ലോകേത്ര യോ ജയതി കേരളവർമ്മനാമാ
തസ്യാജ്ഞയാ വിരചിതന്തു പുനന്തു കാവ്യം
കേനാപി ഗോഗ്രഹനസംജ്ഞമിദം ബുധേന്ദ്രഃ.”
അർജ്ജുനനു പാശുപതാസ്ത്രം സമ്മാനിക്കുവാൻ ശ്രീപരമേശ്വരൻ പാർവതീദേവിയുമായി കാട്ടിൽച്ചെന്ന അവസരത്തിൽ ആദിദമ്പതിമാരുടെ പുത്രനായി ജനിച്ച ഒരു ദേവനാണു് വേട്ടക്കൊരുമകൻ (വേട്ടക്കരുമൻ), ആ ദേവൻ വക്രദംഷ്ട്രനെന്ന രാക്ഷസനെ വധിച്ചു് മഹാവിഷ്ണു്വിനോടു് പൊൻചുരിക വാങ്ങി പാല (ബാല)ശ്ശേരിക്കോട്ടയെ അധിവസിക്കുന്നതാണു് കിരാതസൂനുചരിതത്തിലെ ഇതിവൃത്തം.ഇന്ദ്രപ്രസ്ഥത്തിലെ ഒരു ബ്രാഹ്മണഗൃഹത്തിൽനിന്നു പശുക്കളെ മോഷ്ടിച്ചുകൊണ്ടുപോയ ദുഷ്ടന്മാരിൽനിന്നു് അർജ്ജുനൻ വീണ്ടെടുത്തു് ഉടമസ്ഥനു കൊടുക്കുന്നതാണു് ഭൂസുരഗോഗ്രഹണത്തിലെ കഥാവസ്തു. ഈ ആട്ടക്കഥകളെല്ലാം ഉണ്ടാക്കിയതു് 1080-ന്നുമേലാണു്. സ്കാന്ദപുരാണത്തിൽ ഗണപതിയുടെ മാഹാത്മ്യത്തെ പ്രകീർത്തനം ചെയ്യുന്നതായി പതിനാറധ്യായങ്ങൾ അടങ്ങിയ ഒരു ഉപാഖ്യാനമുണ്ടു്. ആ ഗ്രന്ഥത്തിന്റെ തർജ്ജമ അഞ്ചു പാദങ്ങൾ ഉൾക്കൊള്ളൂന്ന ഒരു കിളിപ്പാട്ടായി ലക്ഷ്മീഭായിപത്രാധിപർ വെള്ളായ്ക്കൽ നാരായണമേനോന്റെ അപേക്ഷയനുസരിച്ചു് 1087-ൽ നിർമ്മിച്ചു.
ഗദ്യം
ഗദ്യകൃതികളിൽ പ്രാധാന്യം ഐതീഹ്യമാലയ്ക്കാണെന്നു പറയേണ്ടതില്ലല്ലോ. ക്ഷേത്രപ്രതിഷ്ഠ, ദേശചരിത്രം, മഹച്ചരിതം തുടങ്ങി ഒട്ടനേകം വിഷയങ്ങളെപ്പറ്റി ആ ഗ്രന്ഥാവലിയിൽ പ്രതിപാദിക്കുന്നുണ്ടു്. പ്രായേണ എല്ലാ പ്രതിപാദ്യവും കേരളീയംതന്നെ. അതിൽനിന്നു ക്ഷേത്രസംബന്ധമായ എട്ടു് ഉപന്യാസങ്ങൾ തിരഞ്ഞെടുത്തു് 1104-ൽ പ്രസിദ്ധീകരിച്ചതാണു് ക്ഷേത്രമാഹാത്മ്യം. ചില കേരളീയ കവികളെപ്പറ്റിയുള്ള ഐതീഹ്യങ്ങളെയാണു് കേരളകവികൾ എന്ന ഗ്രന്ഥത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്. വിശ്വാമിത്രചരിത്രത്തിലെ കഥ ഹരിശ്ചന്ദ്രോപാഖ്യാനമാണു്. സ്മരണാവലിയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ, കൊടുങ്ങല്ലൂൻ കുഞ്ഞിക്കുട്ടൻതമ്പുരാൻ, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, വറുഗീസ്മാപ്പിള എന്നീ സാഹിത്യനായകന്മാരെക്കുറിച്ചും മനോരമയെക്കുറിച്ചുമുള്ള സ്മരണകൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇനി അദ്ദേഹത്തിന്റെ കവിതാരീതി കാണിക്കാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ഖണ്ഡകാവ്യങ്ങൾ—സുഭദ്രാഹരണം
“കോടക്കാറുമിരുട്ടടച്ച മഴയും കെല്ലാർന്ന കാറ്റും കളി
ച്ചാടിക്കേകികളാർത്തിടുന്ന രവവും കൊണ്ടങ്ങു വീണ്ടും പരം
കൂടിക്കൂടിവരുന്ന താപമതിനാൽപ്പാർത്ഥൻ തദാ പിന്നെയും
മോടിക്കൊത്തു മുരാന്തകന്റെ വരവും പ്രാർത്ഥിച്ചു പാർത്തീടി
നാൻ.”
ഈ കൃതിയിൽ കവി മേല്പത്തൂരിന്റെ സുഭദ്രാഹരണപ്രബന്ധത്തിൽനിന്നു പലതും സ്വായത്തമാക്കീട്ടുണ്ടു്. ഭാഷാകവിതയിൽ അദ്ദേഹം അക്കാലത്തുതന്നെ ഹസ്തലാഘവം പ്രാപിച്ചിരുന്നതായി ഈ കൃതി തെളിയിക്കുന്നു.
രാജാകേശവദാസചരിതം
“കിഞ്ചിൽക്കുഴഞ്ഞ മൊഴിയും മിഴിയും ഹൃദന്തം
വഞ്ചിക്കുമാച്ചിരിയുമാസ്യവുമാശു കണ്ടാൽ
നെഞ്ചിൽക്കുരുത്ത കുതുകത്തൊടടുത്തു വേഗാൽ
കൊഞ്ചിക്കനിഞ്ഞവനൊരുമ്മ കൊടുക്കുമാരും.”
“വക്കാണത്തിനു വൈരിവർഗ്ഗമിഹ വ
ന്നെന്നാകിലന്നാൾ സഹാ
യിക്കാമെന്നു പറഞ്ഞിരുന്നു ബത! നി
സ്സന്ദേഹമെന്നാകിലും
അക്കാലത്തതുപോലെയഗ്ഗവർണരാം
ഹോലണ്ടു ചെയ്യായ്കയാൽ
മുഷ്കാളുന്നൊരു ഠിപ്പുവിന്നു തരമ
ന്നുണ്ടായി വേണ്ടോളവും.”
കേശവദാസചരിതം ശങ്കുണ്ണിയുടെ നൈസ്സർഗ്ഗികമായ കവിതാവാസനയെ പ്രദർശിപ്പിക്കുന്ന ഒരു മോഹനദർപ്പണമാണു്. അദ്ദേഹത്തിന്റെ ലഘുകാവ്യങ്ങളിൽ അതിനു അഗ്രപൂജയ്ക്കവകാശമുണ്ടു്.
കേരളവർമ്മശതകം
“ദൈവം നേരേ തിരിഞ്ഞൂ; ദയ നരവരനിൽ
ത്തെല്ലുമില്ലാതെ മാഞ്ഞൂ;
ശ്രീവഞ്ചീശൻ മുഷിഞ്ഞൂ; ചിലരുടനവിടേ
ക്കേഷണിക്കാരണഞ്ഞൂ;
സേവക്കെല്ലാം പറഞ്ഞൂ; സകലരുമവിടെ
ക്കോപമേറിച്ചമഞ്ഞൂ;
ഭാവം പാരം മറിഞ്ഞൂ; പരമിനി വരുവാൻ
പോന്നതന്നാരറിഞ്ഞൂ?”
ലക്ഷ്മീഭായിശതകം
“കാണിയ്ക്കു കഷ്ടമെവനും നിജസൽഗുണൗഘം
കാണിക്കുവാൻ കഠിനതാപമുദിച്ചിടേണം;
ഘ്രാണിക്കുവാൻ മണമുയർത്തണമെങ്കിലോ സാ
മ്പ്രാണിക്കു തീയതു പിടിക്കണമെന്നു നൂനം.”
കുചേലഗോപാലം
കുചേലഗോപാലം സാമാന്യം നല്ല ഒരു നാടകമാണു്.
“കല്ലും നെല്ലും കരിക്കട്ടകൾ കരടുകളും
കാണുമി,ക്കൂരിരുട്ട
ത്തല്ലേ കല്യാകൃതേ! ഞാനിതു സപദി വറു
ത്തിട്ടിടിച്ചിട്ടിവണ്ണം
എല്ലാം വലാതെയായിട്ടൊരുവിധമുപഹാ
രത്തെയിന്നത്ര തീർത്തേൻ;
ചൊല്ലാനല്ലാതെയെന്തുണ്ടിതു ബത! തിരുമു
ല്ക്കാഴ്ചയായ് വച്ചുകൊൾക.”
“മാകന്ദപല്ലവസമാധരി! മന്ദമെന്യേ
പോകുന്നു ഞാൻ പരമപൂരുഷനോടിതെല്ലാം
ആകുന്നവണ്ണമറിയിച്ചളിവർണ്ണനേതാ-
നേകുന്നതാകിലതു വാങ്ങിവരാം ക്ഷണത്തിൽ.”
ഗങ്ഗാവതരണം
ഗങ്ഗാവതരണം ഒരു ദ്രുതകവിതയാനെന്നു മുമ്പു പറഞ്ഞുവല്ലോ.
“നേത്രം രണ്ടുമടച്ചുമഞ്ജലിപുടം മൂർദ്ധാവിൽവച്ചും ബലാൽ
ഗാത്രം തെല്ലു ചലിച്ചിടാതെയൊരു കാൽമാത്രം നിലത്തൂന്നിയും
ഗോത്രാധീശസുതാവരാംഘ്രികമലം ഹൃത്താരിലോർത്തുംമഹാൻ
ഗോത്രാധീശനമർന്നിടുന്നു വലുതാം കുറ്റിക്കുതുല്യം സദാ.”
പാഞ്ചാലധനഞ്ജയം
ഇതും തരക്കേടില്ല. അഞ്ചങ്കത്തിൽ രചിച്ചിട്ടുള്ള ഒരു ചെറിയ നാടകമാണിതു്. ശ്ലോകങ്ങൾ ഇതര നാടകങ്ങളെ അപേക്ഷിച്ചു് കുറവാണു്.
“കയ്യറ്റും കാൽമുറിഞ്ഞും കരളൊടു കുടലും
കണ്ഠവും കണ്ടമായും
മെയ്യറ്റും ചത്തുവീണോർക്കഹഹ! ശിവ മഹാ
സങ്കടം സംഖ്യയില്ലേ
പൊയ്യല്ലഞ്ഞൂറു ലക്ഷം ഗജരഥതുരഗ
വ്രാതവും സുതനുംവീ
ണയ്യയ്യോ! ഭസ്മമായീ ഞൊടിയിടയിലഹോ
ഹസ്തിയും പത്തു ലക്ഷം.”
ജാനകീപരിണയം
ഇതു് ഏഴങ്കത്തിലുള്ള ഒരു നാടകമാണു്. കഥാഗുംഫനത്തിൽ കവിക്കു് ഒരുമാതിരി വിജയം സിദ്ധിച്ചിട്ടുണ്ടു്. ജാനകിക്കുട്ടി നായികയും രാമൻമേനോൻ നായകനുമാണു്.
“അത്യന്തം ഭക്തി വേണം നൃപതിയിലിഹ തൻ
വേലയിൽ ശ്രദ്ധ വേണം
സത്യം തൻവാക്കു ചിത്തം തൊഴിലിവയിലലം
കാത്തിടാനോർത്തിടേണം
വ്യത്യാസം വന്നുപോയീടരുതതിനൊരു കാ
ലത്തിലും ചിത്തതാരിൽ
ക്കൃത്യാകൃത്യങ്ങളോർക്കാതനവധി ധനമു
ണ്ടാക്കുവാനോർക്കൊലാ നീ.”
ദേവീവിലാസം
ഭാഷയിലെ ഒരു നല്ല നാടകമായി ദേവീവിലാസത്തെ പരിഗണിക്കാം.
“സത്യം രക്ഷിച്ചുപോരും സതികളെയെവിടെ
പ്പോകിലും ശോകഹീനം
നിത്യം രക്ഷിച്ചുകൊൾവാൻ നിരുപമകരുണാ
രാശിയാമീശനില്ലേ?
കൃത്യം തെറ്റാതെ കാക്കും കമനികളിലെഴു
ന്നോരു ചാരിത്രശുദ്ധി
ക്കെത്തും മാഹാത്മ്യമോർത്താലതു മതിയവരെ
ക്കാത്തിടാനാർത്തികാലേ.”
“അന്ധകാരചികുരം ചുരുക്കി മൃദുചന്ദികാസ്മിതമൊലിക്കവേ
ചന്തമാർന്ന ശശിയാം മുഖത്തെയഴകോടുയർത്തിയതികൌതുകാൽ
സന്ധ്യയാകുമൊരു ചേടിയെസ്സപദി മുൻനിറുത്തിനിശയായിടും
ബന്ധുരാങ്ഗി വരവായീടുന്നിതഭിസാരികാസദേശമഞ്ജസാ.”
ശങ്കുണ്ണിയുടെ അർത്ഥചമൽക്കാരമുള്ള ഒരു ശ്ലോകമാണിതു്. അതിലെ കല്പനയ്ക്കു പുതുമയുണ്ടെന്നു പറയുന്നില്ല.
വിക്രമോർവശീയം
ഇതിന്റെ തർജ്ജമ ഗുണോത്തരമാണെന്നു സൂചിപ്പിച്ചുവല്ലോ. ഈ നാടകത്തിലെ കഥാവസ്തു ചുരുക്കി എഴുതീട്ടുള്ള ഒരു ഗദ്യപുസ്തകമണ് വിക്രമോർവശീയം നാടകകഥാസംഗ്രഹം. മൂലത്തിലെ നാന്ദീശ്ലോകം ഇങ്ങനെ വിവർത്തനംചെയ്തിരിക്കുന്നു.
“വേദാന്തങ്ങളിലാരെയേകനഖിൽ
വ്യാപീതി ചൊല്ലുന്നു; നി
ർവാദം സാർത്ഥകമാരിലീശ്വരപദം
ചേരുന്നനന്യാശ്രയം;
മോദാലേവനെ യോഗിവർഗ്ഗമകുമേ
തേടുന്നു മോക്ഷേച്ഛയാ
ലാ ദേവൻ ഭവതാമഭീഷ്ടഫലദൻ
ശ്രേയസ്സിനായ്ത്തീരണം.”
ഒരു ശ്ലോകംകൂടി പകർത്തുന്നു.
“അസ്വാതന്ത്ര്യേ വിയോഗം സുലഭമെവനവ
ന്നിഷ്ടമെല്ലാമസാധ്യം
സ്വാസ്വാമ്യാദേശമോർത്തിന്നതു പരമനുവ
ർത്തിച്ചു വർദ്ധിക്കെടോ നീ;
വത്സൻ ത്വൽപുത്രനാ മൂസ്സിവനിലവനിതൻ
ഭാരമേല്പിച്ചിദാനീം
നിസ്സന്ദേഹം ഗമിപ്പൻ മൃഗനിര നിറയും
കാനനേ ഞാനുമാര്യേ!”
മാലതീമാധവം
“ചൊല്ലാവല്ലാത്തതായി, ച്ചെറുതുമിഹ പരി
ച്ഛേദ്യമല്ലാത്തതായി
തെല്ലിജ്ജന്മത്തിലിന്നാൾവരെയുമനുഭവി
ക്കാത്തതായ് സദ്വിവേകം
എല്ലാം പോയ് വാച്ച മോഹാൽ ഗഹനതരവുമാ
യുള്ളൊരെന്തോ വികാരം
വല്ലാതെന്മാനസത്തിൽജ്ജഡതയുമതിസ
ന്തോഷവും ചേർത്തിടുന്നു.”
“ചിത്തം പൊട്ടുന്നിതയ്യോ! ശിഥിലതരമതാ
കുന്നു മേ സന്ധിബന്ധം;
കത്തിക്കാളുന്നിതുൾക്കാമ്പിഹ ഭുവനമഹോ!
ശൂന്യമായ്ത്തോന്നീടുന്നു;
മെത്തും ധ്വാന്തത്തിൽ മുങ്ങുന്നിതു വിവശമതാ
യന്തരാത്മാവു; മോഹം
നിത്യം മൂടുന്നു ചുറ്റും പരമിവനതിനി
ർഭാഗ്യനിന്നെന്തു ചെയ്വൂ?”
രവിവർമ്മാ
ഈ നാടകത്തിൽ പദ്യങ്ങൾ കുറവാണു്. തർജ്ജമയ്ക്കു് ആസ്വാദ്യതയുണ്ടു്.
“കർണ്ണങ്ങൾക്കു പരം കഠോരതരമാം
കട്ടാരിയൊട്ടേറ്റമാം
ദണ്ഡം നെഞ്ചിനിയറ്റിടുന്ന വിശിഖം
സ്നേഹത്തെവെട്ടുന്ന വാൾ;
തിണ്ണം കേട്ടിതു വിശ്വസിപ്പതിനഹോ!
തോന്നുന്നതില്ലേതുമ
വ്വണ്ണം വാച്ച ഗുണങ്ങളിത്രനിമിഷം
തേഞ്ഞങ്ങുമാഞ്ഞീടുമോ?”
“വിത്തിട്ടു വെള്ളവുമൊഴിച്ചു വളർത്തി മെച്ചം
മെത്തിച്ചൊരാച്ചെടി തളിർത്തഥ പൂത്തിടുമ്പോൾ
അത്തിങ്ങിടും കുസുമസൗരഭമാസ്വദിപ്പാൻ
ഹൃത്തിൽപ്പരം കുതുകമാണ്ടെഴുമാൾ വരണ്ടേ?”
അധ്യാത്മരാമായണം
ഈ തർജ്ജമയും മെച്ചപ്പെട്ടതാണു്.
“ഘോരം കലിയുഗം വന്നുചേരുമ്പോൾ പുണ്യഹീനരായ്
ദുരാചാരരതന്മാരായ് പരം സന്ത്യക്തസത്യരായ്,
പരാപവാദരതരായ്പ്പരദ്രവ്യാഗ്രഹാന്ധരായ്
പരഹിംസാപരന്മാരായ്പ്പരസ്ത്രീജനസക്തരായ്.
ആത്മാവു ദേഹമെന്നോർക്കും മൂധരായ്, മൃഗതുല്യരായ്,
നാസ്തികന്മാരുമായ്, മാതൃപിതൃദ്വേഷികളായ്, സദാ
കേവലം ഭൂതലേ നാരീദേവന്മാരായ് ഭവിച്ചഹോ
നരന്മാരാകവേ നിത്യം സ്മരകിങ്കരരായ് വരും.”
ആട്ടക്കഥകൾ
ശങ്കുണ്ണിയുടെ അഞ്ച്ചു് ആട്ടക്കഥകളും ഏകദേശം ഒരേ കക്ഷ്യയിൽത്തന്നെ സ്ഥിതിചെയ്യുന്നു. സാഹിത്യഗുണം വളരെയില്ലെങ്കിലും അഭിനയിക്കുവാൻ കൊള്ളാം.
“കാലാനുകൂലമനുഭൂയ സുഖം വസന്തം
ലീലാലയേ ഹരിസുതഃ പ്രിയയാ വസന്തം
കാലാത്മജം പദനതഃ കലയൻ മുദന്തം
ലോലാശയോ നൃഗദഭേത്യ ഗവാമുദന്തം.”
(ഭൂസുരഗോഗ്രഹണം)
“സത്വഗുണസമ്പൂർണ്ണ ശശിവദന! രാമ!
സത്തമ! സരോജനയന!
രാത്രിചരഘോരവനദഹന! വീര!
ഗാത്രവരകാന്തിജിതമദന!
നിന്നുടയ തത്വമതു വിദിതം, എന്നാൽ
ത്വം നനു മുരാരി ഹരി നിയതം
എന്നിലയി! ധാമ തവ നിഹിതം മുന്നം;
ഇന്നതു ഹൃതം സപദി മഹിതം.” (സീതാസ്വയംവരം പദം)
പാട്ടുകൾ
ഓരോ പാട്ടിനെപ്പറ്റിയും എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ. താഴെ കാണുന്ന വരികൾ ശോണാദ്രീശ്വരീമാഹാത്മ്യത്തിലുള്ളതാണു്.
“പുരഹരപ്രിയജായേ! സുരുചിരകരതായേ!
ഗിരിവരസുതേ! വരമരുളുക തായേ!
ചരനം താവകം ധന്യേ! ശരനം മേ ഗിരി കന്യേ!
ഒരു ഗതി ദേവിയെന്യേ പരമിന്നു നഹി, അന്യേ.”
(അഞ്ചാം വൃത്തം)
“പട്ടാളജാലം വരുന്നതു കണ്ടു;
പടുതയെഴുമവരുടയ നടപടികൾ കണ്ടു;
പോലീസുകാരുടെ കൂട്ടവും കണ്ടു;
പൊതുവിലൊരു ലഹളയതുമവിടെയഥ കണ്ടു;
വേലയ്ക്കുവേണ്ടും വിലങ്ങരെക്കണ്ടു;
വെറിപെരിയ ഭടരുടയ പൊടിയുമഥ കണ്ടു.”
(ശ്രീമൂലമഹാരാജഷഷ്ടിപൂർത്തിമഹോത്സവം തുള്ളൽ)
ഒരു കൊച്ചുപൂച്ച
ഇതു ശങ്കുണ്ണി മഞ്ജരീവൃത്തത്തിൽ രചിച്ചിട്ടുള്ളതും ഫലിതസമ്പൂർണ്ണവുമായ ഒരു ചെറിയ കൃതിയാകുന്നു. പട്ടികയിൽ ഉൾപ്പെടുത്തത്തക്കവണ്ണം ദൈർഘ്യമില്ല.
“എന്തിനീപൂച്ചയെ വാഴ്ത്തുന്നുവെന്നുള്ളിൽ
ചിന്തിച്ചു ചെറ്റും ചിരിക്കേണ്ടാരും.
സൂക്ഷ്മം വിചാരിച്ചു നോക്കുമ്പോളീപ്പൂച്ച
സാക്ഷാൽ പരബ്രഹ്മം തന്നെയല്ലോ.
രൂപമില്ലല്ലോ പരബ്രഹ്മത്തിന്നൊരു
രൂപവും പൂച്ചയ്ക്കുമില്ലതന്നെ.
എല്ലാ സ്ഥലങ്ങളുമെല്ലാജ്ജനങ്ങളും
കില്ലില്ല പൂച്ചയ്ക്കു തുല്യമത്രേ.
ദേവാലയങ്ങളും ചണ്ഡാലഗേഹവും
കേവലം തുല്യമീപ്പൂച്ചയ്ക്കോർത്താൽ.
സർവ്വത്ര പോകുമിപ്പൂച്ച ഭുജിച്ചിടും
ഗർവ്വമറ്റന്നമാരേകിയാലും.
തീണ്ടിക്കുളിയില്ല; തൊട്ടുകുളിയില്ല;
തീണ്ടാരിയായാലുമൊന്നുമില്ല.
ആഢ്യന്മാരെന്നാലുമാത്തേന്മാരാകിലും
ശാഠ്യമില്ലിപ്പൂച്ച ശുദ്ധംതന്നെ.”
ഇതുപോലെ വേറെയും ചില കൃതികൾ അദ്ദേഹം നിർമ്മിച്ചിരുന്നുവെങ്കിൽ.
ഭൂതനാഥോത്ഭവം
മനോഹരമായ ഒരു ശീതങ്കൽതുള്ളലാണു് ഭൂതനാഥോത്ഭവം. കവിയുടെ അക്ലിഷ്ടമായ പദപ്രയോഗപാടവത്തിനു് 1084-ൽ പ്രസിദ്ധീകരിച്ച ഈ കൃതി സാക്ഷ്യം വഹിക്കുന്നു.
“പുരികുഴലഴകും ശ്രീ പെരുകും പൊൻകിരീടവും
കുറവറ്റലലാടവും കുറുനിടനികരവും
മുറുക്കും കാഞ്ചിയൊത്തേലുമരക്കെട്ടും മുഴങ്കാലും
പുരുഭങ്ഗിയെഴും പൊൻരൂപുരവും മാനസതാരിൽ
അരുണപങ്കജമൊക്കും ചരണയുഗ്മവും തോന്നായ്
വരണമായതിന്നായിത്തരണം മേ വരം സ്വാമിൻ!
കരുണാബ്ധേ! ഭവൽപാദം ശരണം മേ സദാകാലം
പരചിത്തേ! നമസ്കാരം! പരിചിൽ തേ നമസ്കാരം!”
വിനായകമാഹാത്മ്യം
വിശിഷ്ടമായ ഒരു കിളിപ്പാട്ടാണു് വിനായകമാഹാത്മ്യം.
“വിരവിനൊടു വിപിനഭുവി വിവശമതിയായ മാം
വിട്ടുപിരിഞ്ഞെങ്ങു പോയി നീ മാമുനേ?
കരിനികരമഹിഷവൃകഹരിണഹരിസങ്കലം
കാനനം ഭീതിദം കാരുണ്യവാരിധേ!
ദുരിതനിധി കുടിലമതിയൊരു ഖലനഹോ! യമ
ദൂതനെപ്പോലെ പിടിച്ചിഴയ്ക്കുന്നു മാം.
യമസദൃശനിവനറിക വിജനമിതനാഥായാ
മേകാകിനീം മാം വിടുവിപ്പതാരഹോ?
അപരമൊരു ശരണമിഹ നഹിനഹി മഹാവനേ
യാശു മാം രക്ഷിച്ചുകൊൾക നീ മാമുനേ!
അതിചപലനദയനിവനനുചിതവിധം ബലാ
ലാചരിപ്പാൻ തുടങ്ങീടുന്നു ദുർന്നയൻ.”(തൃതീയപാദം)
ഗദ്യകൃതികൾ
ഗദ്യകൃതികളിൽ ഗണനീയമായുള്ളതു് ഐതീഹ്യമാലയാണു്. അതിന്റെ രചനയ്ക്കു വേണ്ട വിവരങ്ങൾ ശേഖരിക്കുവാൻ ശങ്കുണ്ണി വളരെ ക്ലേശിച്ചിരിക്കണം. അത്തരത്തിൽ ഒരു പുസ്തകം ഭാഷയിൽ വേറെയില്ല. പാറ്റിക്കൊഴിച്ചെടുത്താൽ കിട്ടുന്ന മണി ചരിത്രഗവേഷകന്മാർക്കു വിലവേറില്ലാത്ത മണിതന്നെയായിരിക്കും. പഴങ്കഥകൾ പറഞ്ഞുകേൾപ്പിക്കുന്നതിനു പ്രത്യേകം പറ്റിയ ഒരു ഭാഷാരീതി നമ്മുടെ കവിക്കു വശപ്പെട്ടിരുന്നു. നോക്കുക താഴെക്കാണുന്ന വാക്യങ്ങൾ.
“പാതായിക്കര എന്ന ഇല്ലം അങ്ങാടിപ്പുറംദേശത്താണു്. ആ ഇല്ലത്തു് ഒരു കാലത്തു് അതിശക്തന്മാരും ജ്യേഷ്ഠാനുജന്മാരുമായി രണ്ടു നമ്പൂരിമാരുണ്ടായിരുന്നു. ഇവർക്കു പ്രതിദിനം രണ്ടുനേരവും ഭക്ഷണത്തിനു് ഓരോ പന്തിരുനാഴി (പന്ത്രണ്ടേകാലിടങ്ങഴി അരി) വീതമായിരുന്നു പതിവു്. ഇവർ കൂട്ടാനും മോരും കൂട്ടി ഊണുകഴിക്കുക പതിവില്ലായിരുന്നു. അതിനു പകരം തേങ്ങാപ്പാലാണു് അവർ കൂട്ടിവന്നതു്. ജ്യേഷ്ഠനും അനുജനും പന്ത്രണ്ടേകാൽവീതവും ജ്യേഷ്ഠന്റെ അന്തർജ്ജനത്തിനു മുന്നാഴിയും ഇങ്ങനെ ഇരുപത്തഞ്ചേകാൽ ഇടങ്ങഴി ആ അന്തർജ്ജനം വെച്ചുവാർത്തു് അതിൽ തനിക്കുള്ള മുന്നാഴിയരിയുടെ ചോറു് എടുത്തുകൊണ്ടു ശേഷമുള്ളതു് പപ്പാതി രണ്ടുപേർക്കും വിളമ്പിക്കൊടുക്കുകയും രണ്ടുപേരുടേയും ഇടത്തുവശത്തു പൊതിക്കാത്ത പന്ത്രണ്ടു തേങ്ങാവീതം കൊണ്ടുചെന്നുവയ്ക്കുകയും ചെയ്യും. അങ്ങിനെയായിരുന്നു അവിടത്തെ പതിവ്വ്.”
ഈ ലാളിത്യം ഭാഷയിൽഒരു ഗദ്യകാരനും കിട്ടീട്ടില്ല. ഇനിയും ലക്ഷ്മീഭായി വായനശാല (ഗദ്യം), ഭർത്തൃസാന്നിധ്യം (ഗദ്യം), പുരാണേതിഹാസതർജ്ജമ (ഗദ്യം), ചതുരോക്തികൾ (ഗദ്യം), രാമായണപാരായണം (ഗദ്യം) ഇങ്ങനെ പല വാങ്മയങ്ങളും മാസികകളിലും മറ്റുമായി ചിതറിക്കിടക്കുന്നു. അവ സമുച്ചയിക്കേണ്ടതു് ആവശ്യകമാണു്.
ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു കൊട്ടാരത്തിൽ ശങ്കുണ്ണി സാഹിത്യപോഷണത്തിൽ എത്ര സജീവമായും സഫലമായും പ്രവർത്തിച്ചിരുന്നു എന്നു് അനുവാചകന്മാർക്കു ഗ്രഹിക്കാവുന്നതാണു്. അദ്ദേഹവും കേരളീയരുടെ സാദരസ്മരണത്തെ നിസ്സംശയമായി അർഹിക്കുന്നു.
അദ്ധ്യായം 54 - കൊച്ചിയിലെ ചില കവികളും കവയിത്രികളും
54.1ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ (1032–1080)
ജനനം
കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളത്തെ പിന്തുടർന്നു് ഒന്നാമതായി ഭാഷയിൽ വിവർത്തിതമായ നാടകം ജാനകീപരിണയമാകുന്നു. അതിന്റെ പ്രണേതാവെന്ന നിലയിലും മറ്റും ചാത്തുക്കുട്ടി മന്നാടിയാരുടെ നാമധേയം കേരളീയർക്കു സുപരിചിതമാണു്. മന്നാടിയാർ കൊച്ചിരാജ്യത്തു ചിറ്റൂർത്താലൂക്കിൽ ആഭിജാത്യത്തിനും ഐശ്വര്യത്തിനും പേരുകേട്ട ചമ്പത്തുതറവാട്ടിൽ 1032-ാണ്ടു മീനമാസം 5-ാം൹ ജനിച്ചു. മാതാവായ അമ്മു മന്നാടിശ്യാർ കവിക്കു മൂന്നു വയസ്സായപ്പോൾ മരിച്ചുപോകയാൽ മാതൃസഹോദരിയായ കാളുമന്നാടിശ്യാരാണു് വളർത്തിയതു്. പിതാവു പാലക്കാട്ടു് എലപ്പുള്ളിയംശത്തിൽ ഒരു വലിയ ജന്മിയായ കേനാത്തുവീട്ടിൽ ചാമുമേനോനായിരുന്നു. കവിക്കു ഗോവിന്ദമന്നാടിയാർ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു. മാതാപിതാക്കന്മാരെയും ജ്യേഷ്ഠനെയും പറ്റി അദ്ദേഹം ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടിൽ താഴെക്കാണുന്നവിധത്തിൽ സ്മരിച്ചിരിക്കുന്നു.
“എത്രയോ പണിപ്പെട്ടു ഗർഭത്തിൽ വളർത്തഥ
പുത്രനാമെന്നെ മഹാദുഃഖേന പെറ്റു പിന്നെ
മൂത്രവും പുരീഷദുർഗ്ഗന്ധവുമഹോ! തന്റെ
ഗാത്രത്തിൽ വഹിച്ചതിമാത്രലാളനയോടും
നന്മുലപ്പാലുമൂട്ടിശ്ശൈശവേ വളർത്തിയോ–
രമ്മുനാകികയാകുമമ്മയ്ക്കു നമസ്കാരം.
……………………………………
എത്രയും സ്നേഹിച്ചു തൻപുത്രനെപ്പോലെയെന്നെ–
യിത്രനാളും വളർത്ത ധാത്രിക്കും നമസ്കാരം.
സൽപുരുഷാഗ്രേസരൻ സൽഗുണാംബുധി കേനാ–
ത്തുൽപന്നനായോരച്ഛൻ ശ്രീചാമുനാമാ ശ്രീമാൻ
പ്രീതനായനുഗ്രഹം നല്കുവാൻ വണങ്ങുന്നേൻ
താതപദാനുഗ്രഹം സർവ്വസിദ്ധിദമല്ലോ.
……………………………………
ധീമതാം വരൻ ശാന്തമാനസൻ ഗോവിന്ദാഖ്യ–
ശ്രീമദഗ്രജൻ തുണച്ചീടണമത്രയല്ല
സമ്പദാലയജാതമാതുലാഗ്രജരെല്ലാ–
മമ്പോടു തുണയ്ക്കണം മറ്റുള്ള മഹാന്മാരും”
ഗോവിന്ദമന്നാടിയാർ ചിത്രമെഴുത്തിലും മറ്റും വിദഗ്ദ്ധനായിരുന്നു.
വിദ്യാഭ്യാസം
ബാല്യത്തിൽ രോഗഗ്രസ്തനായിരുന്നതിനാൽ ഒൻപതാമത്തെ വയസ്സിലേ കഥാപുരുഷൻ കാര്യമായി എന്തെങ്കിലും പഠിക്കുവാൻ ആരംഭിച്ചുള്ളു. ചിറ്റൂർ പൊലപ്പുള്ളി കോതാത്തു് അപ്പു എഴുത്തച്ഛൻ എന്ന പേരിൽ സുവിദിതനായ രാമൻനായരായിരുന്നു പ്രഥമഗുരു. അദ്ദേഹം ഒരു നല്ല സംസ്കൃതപണ്ഡിതനും ദൈവജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലം 1008-നും 1056-നും ഇടയ്ക്കാണു്. അദ്ദേഹത്തെയും കവി ഹാലാസ്യമാഹാത്മ്യത്തിൽ ഇങ്ങനെ വർണ്ണിച്ചിട്ടുണ്ടു്.
“കരുണാബ്ധിയാം രാമഗുരുനാഥന്റെ ദിവ്യ–
ചരണാംബുജദ്വയം ശരണം സദാ മമ.
സ്മരണം യസ്യ ശാസ്ത്രവരുണാലയങ്ങളെ–
ത്തരണം ചെയ്വതിന്നു തരണിയായീടുന്നു.
വരണം ചെയ്വാൻതന്നെ വരണം കവിതയാം
തരുണിയതിന്നു മേ തരണം ഗുരു കൃപാം.”
ശരീരാസ്വാസ്ഥ്യംനിമിത്തം ആ ഗുരു ഏഴു കൊല്ലം പഠിപ്പിച്ചുവെങ്കിലും വളരെയൊന്നും അഭ്യസിക്കുവാൻ ശിഷ്യനു സാധിച്ചില്ല. സംസ്കൃതത്തിൽ ഒരുവിധം കാവ്യവ്യുൽപത്തിമാത്രം സ്വാധീനമാക്കി ഉപരിവിദ്യാഭ്യാസത്തിനായി തൃശ്ശൂരിൽ ചെന്നു വെങ്കടാദ്രിശാസ്ത്രികളുടെ അന്തേവാസിയായി ആ ഭാഷയിൽ പാണ്ഡിത്യം നേടി. രാമൻനായർ മന്നാടിയാരുടെ മേധയും പ്രതിഭയും കണ്ടു് ആ ശിഷ്യൻ ഒരു കാലത്തു യശസ്സ്വിയായിത്തീരുമെന്നു ദീർഘദർശനം ചെയ്തിട്ടുണ്ടു്. അതു ശരിയാണെന്നു സഹൃദയന്മാർക്കു ബോധ്യപ്പെടുവാൻ അധികകാലതാമസം വേണ്ടിവന്നില്ല.
അനന്തരകാലജീവിതം
പിന്നീടു മന്നാടിയാർ തിരിയെ സ്വഗൃഹത്തിലേക്കു പോയി രാമനെഴുത്തച്ഛന്റെ ഉപദേശത്തിനു വിധേയനായി തിരുവിതാംകൂറിൽ അക്കാലത്തു പുത്തനായി ഏർപ്പെടുത്തിയ വക്കീൽപ്പരീക്ഷയിൽ ജയിച്ചു. അതു് 1053-ാണ്ടായിരുന്നു. അതു കഴിഞ്ഞു തിരുവനന്തപുരത്തു ചെന്നു് ആയില്യംതിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുകയും “ധീര ശ്രീനൃപതേ! ഭവാന്റെ ഗുണമാലംബിച്ചു” എന്നും മറ്റും ചില ശ്ലോകങ്ങൾ അടിയറവെയ്ക്കുകയും ചെയ്തു. അന്നു വലിയകോയിത്തമ്പുരാൻ തിരുവനന്തപുരത്തുണ്ടായിരുന്നില്ല. അവർ തമ്മിൽ ഒരിക്കൽ തൃശ്ശൂർവച്ചുകണ്ടിട്ടുള്ളതേയുള്ളു. 1055-ാണ്ടു മകരമാസം മുതൽ രണ്ടു കൊല്ലം മൂവാറ്റുപുഴ മുൻസിഫ്കോടതിയിൽ അഭിഭാഷകവൃത്തി നോക്കി. അപ്പോഴേക്കു കൊച്ചിയിലെ വക്കീൽപ്പരീക്ഷയിലും വിജയിയായി. അവിടെ അപ്പീൽക്കോടതിയിൽ വ്യവഹരിക്കുന്നതിനുള്ള സന്നതു വാങ്ങി 1057 ഇടവമാസം മുതൽ തൃശ്ശൂരിൽ സ്ഥിരമായി താമസിച്ചു് അതേ വൃത്തി തുടർന്നു. ബുദ്ധിമാനും വാഗ്മിയുമായ അദ്ദേഹത്തിനു് ഒരു നല്ല വക്കീൽ എന്ന നിലയിൽ പേരു കേൾക്കുവാൻ എളുപ്പത്തിൽ സാധിച്ചു. 1063-ൽ തൃശ്ശൂരിൽനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന കേരളനന്ദിനി എന്ന പത്രത്തിന്റെ ആധിപ്ത്യം രണ്ടുമൂന്നു മാസത്തേക്കു വഹിച്ചു. സി.പി. അച്യുതമേനോൻ തൃശ്ശൂരിൽ താമസം തുടങ്ങിയപ്പോൾ അവർ തമ്മിൽ ഗാഢമായ സൗഹാർദ്ദം അങ്കരിച്ചു. അതിനു ഭങ്ഗം വന്നതു് ഉത്തരരാമചരിതം നാടകത്തിന്റെ അഭിനയകാര്യത്തിലുണ്ടായ മത്സരം നിമിത്തമാണെന്നു് അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ. മന്നാടിയാരുടെ ആദ്യത്തെ പത്നി ചിറ്റൂർ അമ്പാട്ടു ജാനകിയമ്മയായിരുന്നു. പിന്നീടു തൃശ്ശൂർ കോരപ്പുറത്തു കൊച്ചുകുട്ടിയമ്മയേയും കുറേക്കാലം കഴിഞ്ഞു് 1075-ാണ്ടു് ആ സാധ്വിയുടെ സമ്മതത്തോടുകൂടി പിതാവിന്റെ ഭാഗിനേയിയായ കേനാത്തു കല്യാണിക്കുഞ്ചിയമ്മയേയും പരിഗ്രഹിച്ചു. അദ്ദേഹം ഒരു ഉൽപതിഷ്ണുവായ സമുദായപരിഷ്കാരിയായിരുന്നു. സങ്ഗീതത്തിലും ചതുരങ്ഗത്തിലുമുള്ള അവഗാഹവും സാമാന്യമായിരുന്നില്ല. അവസാനത്തിൽ രണ്ടുമൂന്നു കൊല്ലം പ്രമേഹരോഗിയായിത്തീരുകയും 1080-ാണ്ടു വൃശ്ചികമാസം 14-ാം൹ ആ രോഗം മൂർച്ഛിച്ചു യശശ്ശരീരനാവുകയും ചെയ്തു.
കൃതികൾ
മന്നാടിയാരുടെ കൃതികൾ എണ്ണത്തിൽ അധികമില്ല. ഭാഷയിൽ 1 ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടും, 2 ജാനകീപരിണയം നാടകവും, 3 ഉത്തരരാമചരിതം നാടകവും, 4 സംസ്കൃതത്തിൽ പുഷ്പഗിരീശസ്തോത്രവും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഇവ കൂടാതെ ഒരു താരാട്ടും ചില മുക്തകങ്ങളും കൂടി അദ്ദേഹത്തിന്റെ വകയായി കാണുന്നു. സങ്ഗീതശാകുന്തളം ഒന്നുരണ്ടങ്കങ്ങൾ എഴുതിയതായി കേട്ടിട്ടുണ്ടു്. തടാതകാ പരിണയം തിരുവാതിരപ്പാട്ടു് എന്നൊരു കൃതി അദ്ദേഹം നിർമ്മിച്ചിട്ടുള്ളതായി ചിലർ പറഞ്ഞിട്ടുള്ളതു തീരെ അടിസ്ഥാനരഹിതമാണു്. അതിലുള്ളതാണെന്നു് അവർ ചൂണ്ടിക്കാണിക്കുന്ന വരികൾ ഹാലാസ്യമാഹാത്മ്യം എട്ടാമധ്യായത്തിലുള്ളതാണു്. മലയധ്വജപാണ്ഡ്യന്റെ പുത്രിയായി തടാതക എന്ന പേരിൽ അവതരിക്കുന്ന മീനാക്ഷിദേവിയെ ഹാലാസ്യനാഥൻ വിവാഹം ചെയ്യുന്നതാണു് ആ അധ്യായത്തിലെ കഥാവസ്തു. മന്നാടിയാർ വളരെ നിഷ്കർഷിച്ചാണു് തന്റെ ഓരോ കൃതിയും രചിച്ചിട്ടുള്ളതു്. ക്രമേണ അദ്ദേഹത്തിന്റെ കവനകലാപാടവം അഭിവൃദ്ധമായിക്കൊണ്ടിരുന്നു. വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളത്തിലെ ചില ശ്ലോകങ്ങൽ സാമാന്യജനങ്ങൾക്കു് അനഭിഗമ്യങ്ങളായിരുന്നു. എന്നാൽ മന്നാടിയാരുടെ ജാനകീപരിണയം ആപാദചൂഡം ആർക്കും സുഗ്രഹമായ ഭാഷയിലാണു് പുറത്തു വന്നതു്. അതുകൊണ്ടു് അതിനു കേരളമെങ്ങും അതിവേഗത്തിൽ പ്രചാരം ലഭിച്ചു. ഭാഷാകാവ്യനിർമ്മാണത്തിനു സംസ്കൃതകാവ്യനിർമ്മാണത്തേക്കാൾ പ്രയാസം കൂടുമെന്നുള്ള പക്ഷക്കാരനായിരുന്നു അദ്ദേഹം. ആ വസ്തുത അദ്ദേഹം ജാനകീപരിണയത്തിന്റെ പ്രസ്താവനയിൽ
“ഒന്നായ്ചേർക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേർത്തിടാം
പിന്നിൽച്ചേർത്ത വിശേഷണങ്ങളുടെ മുൻ ചേർക്കാം വിശേഷ്യങ്ങളെ
പിന്നെ പ്രാസവുമത്ര വേണ്ട വളരെക്കിട്ടും പദം സംസ്കൃതേ;
എന്നാൽക്കേരളഭാഷയിങ്കലതുപോലല്ലായ്കയാൽ ദുർഘടം”
എന്ന ശ്ലോകംകൊണ്ടു വിശദീകരിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ മൂന്നു ഭാഷാകാവ്യങ്ങളും വിവർത്തിതങ്ങളാണെന്നുള്ളതു ശരിതന്നെ. എന്നാൽ അവയ്ക്കു് അതുകൊണ്ടു പ്രത്യേകിച്ചൊരപകർഷമൊന്നും സംഭവിച്ചിട്ടില്ല. ഉത്തരരാമചരിതം വിശിഷ്യ ഗുണോത്തരമാണു്.
ഹാലാസ്യമാഹാത്മ്യം
ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടിൽ ആകെ 71 അധ്യായങ്ങൾഅടങ്ങിയിരിക്കുന്നു. മധുരയിലെ സുന്ദരേശ്വരസ്വാമിയുടെ ചതുഷ്ഷഷ്ടിലീലകളെയാണു് അതിൽ പ്രപഞ്ചനം ചെയ്തിരിക്കുന്നതു്. ആദ്യത്തെ അറുപതോളം അധ്യായങ്ങൾ തജ്ജമ ചെയ്തതു മൂവാറ്റുപുഴെ താമസിക്കുന്ന കാലത്തായിരുന്നു. പിന്നീടു കുറേക്കാലത്തേക്കു് ആ പ്രവൃത്തി തുടർന്നില്ല. 1063-ാണ്ടു കന്നിമാസം മുതൽ ജാനകീപരിണയം ഭാഷാന്തരപ്പെടുത്തുകയും “ഭൂസുരശ്രേഷ്ഠ ജാത്യം” എന്ന കലിവാചകത്തിൽ സൂചിതമായ ആ കൊല്ലം മേടമാസം 1-ാം൹ ആ കൃതി പൂർത്തിയാക്കുകയും ചെയ്തു. പിന്നീടു ഹാലാസ്യമാഹാത്മ്യത്തിലെ അവശിഷ്ടങ്ങളായ അഞ്ചധ്യായങ്ങളും അവതാരികയും കൂടി എഴുതി 1064 മകരം 15-ാം൹ ആ ഗ്രന്ഥവും അവസാനിപ്പിച്ചു. അന്നത്തെ കലിവാചകം “ഭൂതേശരുദ്രജായാ” എന്നു കാണിച്ചിട്ടുണ്ടു്. താഴെ കാണുന്ന വരികളിൽ കവിയുടെ “ചാത്തുക്കുട്ടിമന്നാടിയാർ” എന്ന പേർ നാലാമത്തെ അക്ഷരങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നു.
“കവിതാചാതുര്യമില്ലെങ്കിലുമിപ്പുസ്തകം
ഭുവി സത്തുക്കൾക്കതിമുത്തിനായ്ഭവിക്കണം.
വല്ലതും കുറ്റമുണ്ടാമിതിലെന്നാലുമതു
ചൊല്ലി മുട്ടിക്കാമെന്നു കരുതീടരുതാരും.
തെറ്റുകൾ മഹേശന്റെ മാഹാത്മ്യം കഥിക്കുമ്പോൾ
ചെറ്റു വന്നാലുമതിനാലെന്തു ഹാനിയുള്ളു?
അങ്കകൗടില്യജാഡ്യാദികളാം ദോഷങ്ങളു–
ണ്ടെങ്കിലും യാമിനീശനതിനാൽ നിന്ദ്യനാമോ?
കവിതാരസമത്ര കാര്യമായ് നിനയ്ക്കേണ്ട.”
തുഞ്ചത്തെഴുത്തച്ഛന്റെ സമാധികൊണ്ടു പവിത്രമായ കിഴക്കൻ ചിറ്റൂരിൽ ജനിച്ച ഒരു കവിക്കു കിളിപ്പാട്ടുണ്ടാക്കുവാൻ അഭിരുചി ജനിച്ചതു് അസ്വാഭാവികമല്ല; പോരെങ്കിൽ ഭാഗവതം ഏകാദശസ്കന്ധം എഴുവത്തു നാണുക്കുട്ടിമേനോൻ ഏതാനും കൊല്ലങ്ങൾക്കുമുമ്പുമാത്രമാണല്ലോ നിർമ്മിച്ചതു. അതെല്ലാം കവിക്കു പ്രസ്തുത വിഷയത്തിൽ പ്രചോദകമായിരുന്നിരിക്കണം. കവിതാരീതി കാണിക്കുവാൻ ചില വരികൾകൂടി ഉദ്ധരിക്കാം.
“ഒരു കാൽ പൊക്കിബ്ഭവാനിങ്ങനേ നടേശ്വര!
ചിരകാലമായല്ലോ താണ്ഡവം ചെയ്തീടുന്നു.
വളരെദ്ദുഃഖമൊരു കാൽ പൊക്കി നൃത്തംചെയ്കിൽ
കളവല്ലനുഭവിച്ചറിഞ്ഞേൻ മുന്നമേ ഞാൻ.
അതിനാലിപ്പോൾ ഭവാൻ പൊക്കിയ പാദമൂന്നി
മതിശേഖര! മറ്റേക്കാൽ പൊക്കി നൃത്തം ചെയ്ക.
ഇന്നിപ്പോൾ ഭവാനേവം നർത്തനം ചെയ്തില്ലെങ്കി–
ലെന്നുടെ ശിരസ്സു ഞാൻ വാൾകൊണ്ടു വെട്ടും ദൃഢം.
മന്നവനേവം ചൊല്ലി വാളെടുത്തുറയൂരി–
ത്തന്നുടെ ദേഹസ്നേഹം വെടിഞ്ഞു നിന്നനേരം
ഊന്നിയ വലത്തുകാൽ പൊക്കിയും നടേശ്വര–
നൂന്നിയുമിടത്തുകാലേറ്റവും മനോജ്ഞമായ്
തദ്ധിമിദ്ധിമിദ്ധിമിതാന്തിമിദ്ധിമിയെന്നു
വ്യത്യസ്തനൃത്തം ചെയ്താനത്ഭുതമത്യത്ഭുതം!
സത്വരം ഹരിവിരിഞ്ചാദിഗീർവാണന്മാരു–
മെത്തിനാരവിടത്തിലപ്സരസ്ത്രീവർഗ്ഗവും.
പാടുന്നു ഗന്ധർവന്മാ; രപ്സരസ്ത്രീജനങ്ങ–
ളാടുന്നു; ചിലരപ്പോൾ മദ്ദളമടിക്കുന്നു;
തേടുന്നു പരാനന്ദം; പുഷ്പങ്ങൾകൊണ്ടീശനെ
മൂടുന്നു, ചിലരപ്പോൾത്താളങ്ങൾ പിടിക്കുന്നു.”
ഒരു താരാട്ടു്
മന്നാടിയാരുടെ ഒരു താരാട്ടിൽനിന്നു കൂടി ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം.
“ഓമനയെൻകൊച്ചുകുട്ടി നിന്റെ ഹേമമയമല്ലോ തൊട്ടി
ഭൂതലേ വിസ്തൃതം പാരം തവ താതന്റെ രാജാധികാരം
എന്മിഴിപ്പീയൂഷധാരേ തവ തിന്മകളോ ബഹുദൂരേ
മന്ദം മിഴികളെച്ചീമ്പിക്കൊണ്ടു നന്നായുറങ്ങുറങ്ങുണ്ണീ!
ഈശ്വരദൃഷ്ടിയാൽമാത്രം പരിദൃശ്യന്മാരായഹോരാത്രം
നിന്നാലജ്ഞാതരായ്ത്തീരേ വാനിൽ നിന്നുടെ തൊട്ടിക്കുനേരേ
അമ്പുള്ള ദിവ്യന്മാർ നോക്കിക്കൊണ്ടു കുമ്പിട്ടുനില്ക്കുന്നു തിക്കി
മന്ദം മിഴികളെച്ചീമ്പി………” ഇത്യാദി.
ജാനകീപരിണയം
മഹാകവി രാമഭദ്രദീക്ഷിതരുടെ ജാനകീപരിണയം നാടകം വിവർത്തനത്തിനു് എളുപ്പത്തിൽ വഴങ്ങിക്കൊടുക്കുന്ന ഒന്നല്ല. ആകെ 440-നു മേൽ ശ്ലോകങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ആ കാവ്യം ആരും വ്യാഖ്യാനിച്ചിട്ടില്ല. രസാനുഗുണമാണു് അദ്ദേഹത്തിന്റെ പദവിന്യാസം. തന്നിമിത്തം ചില ശ്ലോകങ്ങൾ ദീർഘസമാസജടിലങ്ങളായിത്തീർന്നിട്ടുണ്ടു്.
“ആന്ദ്രാകല്പവലൽപയോധരഭരവ്യാവിദ്ധമേഘച്ഛടാ–
സൃക്വസ്ഥാമിഷഗൃധ്നുഗൃധ്രഗരുദാസ്ഫാലോല്ലസന്മൂർദ്ധജാ”
“ശശ്വദ്രഥ്യാശ്വഹേഷാസഹവനമഹിഷോ–
ദ്ധൂതശൃങ്ഗപ്രശീര്യ–
ദ്വല്മീകോന്മീലദാശീവിഷപരുഷവിഷോ–
ദ്ഗാരഫൂൽകാരഭീമാഃ”
ഇത്യാദിഭാഗങ്ങൾ ഭാഷാന്തരീകരിക്കുന്നതിനുള്ള ക്ലേശം ആ വഴിയിൽ സഞ്ചരിക്കുന്ന കവികൾക്കേ അറിഞ്ഞുകൂടു. അത്തരത്തിലുള്ള ഒരു നാടകം ഏഴു മാസംകൊണ്ടു തർജ്ജമചെയ്ത മന്നാടിയാരുടെ വശ്യവചസ്ത്വത്തെ ആരുതന്നെ അഭിനന്ദിക്കുകയില്ല?
“വിണ്ണോർനാരികളെപ്പിടിച്ചു ബലമായ്–
ക്കാരാഗൃഹം ചേർപ്പതാ–
ണുണ്ണിപ്രായമതിങ്കൽ മണ്ണുകളിയ–
വ്വണ്ണം വിളങ്ങും പ്രഭു
തിണ്ണം ജാനകിതന്നെയന്തപഹരി–
പ്പാനായ് നിനയ്ക്കാഞ്ഞു മു–
ക്കണ്ണൻ തന്നുടെ ഭക്തനെന്നു ജനകൻ
തന്നിൽ പ്രിയം മൂലമോ?”
“ഹാരമറ്റുടനുതിർന്ന മുത്തുകൾകണക്കെ വീണ നയനാംബുവിൻ–
ധാരയാൽ മുല നനച്ചു കണ്ണിണ തുടച്ചഹോ മലിനചേലയാൽ
ചാരുചിത്രമതിലുള്ള വല്ലഭനെ നോക്കിയങ്ങനെ കഴിച്ചുതേ
സാരസാക്ഷി ബത! മാസമേഴുമിഹ ശിംശപാതരുതലത്തിലായ്”
ഇത്യാദി പദ്യങ്ങൾ വിശിഷ്ടങ്ങളായിരിക്കുന്നു.
ഉത്തരരാമചരിതം
ഉത്തരരാമചരിതം അതു പ്രസിദ്ധീകരിച്ച 1067-ാണ്ടുതന്നെ സഹൃദയന്മാരുടെ മുക്തകണ്ഠമായ ശ്ലാഘയ്ക്കു പാത്രീഭവിച്ചു; ഇന്നും അതിന്റെ അത്യുച്ചമായ നിലയ്ക്കു യാതൊരു ഭംഗവും വന്നിട്ടില്ല. ഭാഷയിൽ ഉത്തമമായ രീതിയിൽ വിവർത്തിതങ്ങളായ നാടകങ്ങൾ അധികമില്ല. അഭൗമമഹിമാവായ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ആശ്ചര്യചൂഡാമണിക്കു സമശീർഷമായി മന്നാടിയാരുടെ ഉത്തരരാമചരിതം നിലകൊള്ളുന്നു. “ഒരു ഗ്രന്ഥം തർജ്ജമചെയ്യാൻ പുറപ്പെടുന്നതിനുമുമ്പു് അതിന്റെ കിട്ടാവുന്നിടത്തോളമുള്ള വ്യാഖ്യാനങ്ങളോടുകൂടി നാലഞ്ചു പ്രാവശ്യമെങ്കിലും പഠിക്കണം. എന്നതിന്റെ ശേഷംവേണം തർജ്ജമചെയ്യാൻ പുറപ്പെടാൻ” എന്നു് ഒരവസരത്തിൽ അദ്ദേഹം പ്രസ്താവിച്ചതായി സി.എസ്. ഗോപാലപ്പണിക്കർ രേഖപ്പെടുത്തീട്ടുണ്ടു്. കവി ഉത്തരരാമചരിതം വളരെ മനസ്സിരുത്തിയണു ഭാഷപ്പെടുത്തീട്ടുള്ളതു. മൂലത്തിലെ “ലോലോല്ലോലക്ഷുഭിതകരുണോജ്ജൃംഭണസ്തംഭനാർത്ഥം” ഇത്യാദി ശ്ലോകമോ അതിന്റെ തർജ്ജമയായ
“തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ–
ത്തെല്ലൊതുക്കുന്നതിന്നാ–
യുള്ളത്തിൽത്തൽക്ഷണം ഞാൻ പലവിധമിഹ ചെ–
യ്തള്ള യത്നത്തെയെല്ലാം
വെള്ളത്തിൻ വേഗമേറും ഗതി മണലണയെ–
ത്തട്ടിനീക്കുന്നപോലേ
തള്ളിത്തള്ളിപ്പരക്കുന്നിതു ബത! വലുതാ–
യുള്ള ചേതോവികാരം”
എന്ന ശ്ലോകമോ ഹൃദ്യതരം എന്നു് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയുവാൻ പ്രയാസമുണ്ടു്. അതുപോലെതന്നെയാണു് “കണ്ഡൂലദ്വിപഗണ്ഡപിണ്ഡകഷണാകമ്പേന” എന്ന ശ്ലോകത്തിന്റെ ഭാഷയായ
“ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലർനിരയെ മദി–
ച്ചാന ഗണ്ഡങ്ങൾ തേച്ചി–
ട്ടാടുമ്പോളാശു ഗോദാവരിയിലിഹ പൊഴി–
ക്കുന്നു തീരദ്രുമങ്ങൾ
കൂടേറി പ്രാവുപൂംകോഴികൾ കരയുമിവ–
റ്റിന്റെ തൊലിൽച്ചരിക്കും
കീടത്തെച്ചെന്നു കൊത്തുന്നിതു നിഴലിലിരു–
ന്നൂഴിമാന്തും ഖഗങ്ങൾ.”
എന്ന ശ്ലോകത്തെപ്പറ്റിയും എന്റെ അഭിപ്രായം. “സ്മരസി സുതനു! തസ്മിൻ പർവതേ” എന്നും “പൂരോൽപീഡേ തടാകസ്യ” എന്നുമുള്ള ശ്ലോകങ്ങൾ എത്ര ഹൃദയംഗമമായി തർജ്ജമ ചെയ്തിരിക്കുന്നു എന്നു നോക്കുക.
“അക്കാലം സുഖമോടുമഗ്ഗിരിയിൽ നാം
സൗമിത്രി ചെയ്യുന്ന നൽ–
സ്സൽക്കാരത്തെ വഹിച്ചുകൊണ്ടു ബഹുനാൾ
വാണുള്ളതോർക്കുന്നുവോ?
മൽക്കാന്തേ! മധുരാംബു ചേർന്നൊഴുകമി–
ഗ്ഗോദാവരീ സിന്ധുവും
തൽക്കൂലങ്ങളിൽ നാം കളിച്ചതുമയേ!
മയ്ക്കണ്ണിയോർക്കുന്നുവോ!”
“കരകൾ കവിയുമാറായ് വെള്ളമേന്തും കുളത്തി–
ന്നൊരു വഴി പരിരക്ഷയ്ക്കോവു വയ്ക്കുന്നതല്ലോ;
തെരുതെരെയഴൽ തിങ്ങും മാനസത്തിന്നുറക്കെ–
ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു.”
ഭാഷാസാഹിത്യത്തിനു് ഒരു മികച്ച നേട്ടംതന്നെയാണു് ഉത്തരരാമചരിതം. അദ്ദേഹത്തിന്റെ രസികരഞ്ജിനീനാടകസഭയേയും മറ്റും പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്.
പുഷ്പഗിരീശസ്തോത്രം
മദിരാശിയിലെ അഭിഭാഷക നേതാവായിരുന്ന റ്റി. ആർ. രാമചന്ദ്രയ്യർ തൃശ്ശൂരിനു സമീപമുള്ള പൂങ്കുന്നു് (പുഷ്പഗിരി) എന്ന സ്ഥലത്തെ ശ്രീരാമസ്വാമിയുടെ ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാമായണകഥ സങ്ഗ്രഹിച്ചു ഗീതിവൃത്തത്തിൽ നൂറ്റിരുപതു ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചു മന്നാടിയാർ രചിച്ച ഒരു കൃതിയാണു് പുഷ്പഗിരീശസ്തോത്രം. അതിനു് ആര്യാശതകം എന്നും പേരുണ്ടു്. പ്രസാദമധുരമാണു് അതിലെ ശൈലി. അദ്ദേഹത്തിനു കവനവിഷയത്തിൽ ഭാഷയെന്ന പോലെ സംസ്കൃതവും സ്വാധീനമായിരുന്നു എന്നു് ആ സ്ത്രോത്രം തെളിയിക്കുന്നു. താഴെക്കാണുന്ന പദ്യങ്ങൾ പരിശോധിക്കുക.
“വാല്മീകികൃതസ്തോത്രം വലശാസനനീലശകലരുചിഗാത്രം
വാരിജദലസമനേത്രം വന്ദേഹം ശ്രിതപവിത്രസുമഗോത്രം.”
“ശ്രിതഗുഹസാരസസൂരം ശിഷ്ടഭരദ്വാജസൽകൃതമുദാരം
ശിവദം നൗമി സദാരം ശ്രീപുഷ്പഗിരീശ്വരം മഹാവീരം.”
“സീതാവിവാഹലോലം സ്വീകൃതലോലംബരമ്യസൂമമാലം
ആലംബിതസുമശൈലം കാലം ദ്വിഷതാം നമാമി രഘുബാലം.”
സ്തോത്രം ആരംഭിക്കുന്നതു്
“ചിരകാലകൃതൈസ്സുകൃതൈർദൃശ്യോ വിശ്വൈകനായകസ്സാക്ഷാൽ
സുന്ദരപാവനമൂർത്തിസ്സുമശൈലേ ലസതി ജാനകീജാനിഃ”
എന്ന പദ്യംകൊണ്ടാകുന്നു.
ജാനകീപരിണയവും ഉത്തരരാമചരിതവും തർജ്ജമചെയ്തകവിക്കു് അത്തരത്തിൽ ഒരു ശ്രീരാമസ്തോത്രവുംകൂടി രചിക്കുവാൻ ഇടവന്നതു് ഒരു ആകസ്മികസംഭവമാണെന്നു് ആസ്തികന്മാർക്കു തോന്നുകയില്ല.
രണ്ടു മുക്തകങ്ങൾ
ചുവടേ ചേർക്കുന്ന ശ്ലോകം രാമഞ്ചിറ മഠത്തിൽ കാവമ്മയെക്കുറിച്ചെഴുതിയതാണു്.
“മാരാരാധനചെയ്യുവാൻ മലയജം വയ്ക്കുന്ന പാത്രങ്ങളോ
ധീരന്മാരുടെ ധൈര്യമങ്ങു കളവാനുള്ളോരു സൂത്രങ്ങളോ
പാരം ഭങ്ഗിയൊടും വിടർന്നുവിലസും നീലാബ്ജപത്രങ്ങളോ
ഹാ! രാമഞ്ചിറമന്ദിരത്തിലമരും കാവിന്റെ നേത്രങ്ങളോ?”
“ചുറ്റും ചിന്നിക്കിടക്കും ചെരുചുരുൾമുടി ചേ–
ർന്നാസ്യമല്പം ചരിച്ചി–
ട്ടിറ്റിറ്റോലുന്ന ലാലാജലമൊടുമധികം
മന്ദഹാസം പൊഴിച്ചും
തെറ്റോടീടുന്ന നാരായണിയുടെ പുറകേ
പാദവിന്യാസമല്പം
തെറ്റിത്തെറ്റിഗ്ഗമിക്കും തവ സുതനനിശം
ക്ഷേമമുണ്ടായിടട്ടേ.”
54.2സി. ഏ. നാണുവയ്യാശാസ്ത്രി (1025–1088)
ചരിത്രം
നാണുവയ്യാശാസ്ത്രി 1025-ാണ്ടു മേടമാസത്തിൽ അശ്വതി നക്ഷത്രത്തിൽ കൊച്ചിശ്ശീമ ചിറ്റൂർ തെക്കേ ഗ്രാമത്തിൽ അനന്തരാമയ്യരുടെ പുത്രനായി ജനിച്ചു. മാതാവു പാലക്കാട്ടു കുളിമുട്ടം ഗ്രാമത്തിൽ അനന്താംബയായിരുന്നു. ആ ദമ്പതിമാർക്കു നാലു പുത്രന്മാരുണ്ടായിരുന്നതിൽ കനിഷ്ഠനാണു് ശാസ്ത്രി. എഴുത്തച്ഛൻമഠത്തിനടുത്തായിരുന്നു ഗൃഹം. ബാല്യത്തിൽ ചിറ്റൂർ അനന്തേശ്വരശാസ്ത്രികളുടെ അടുക്കൽ സംസ്കൃതം അഭ്യസിച്ചതിനുമേൽ കോയമ്പത്തൂരിൽ പോയി ഇംഗ്ലീഷും തമിഴും പഠിച്ചു. സംഗീതത്തിലും നല്ല വാസനയുണ്ടായിരുന്നതിനാൽ ത്യാഗരാജന്റെയും മറ്റും കൃതികളുടെ അർത്ഥാവബോധത്തിനുവേണ്ടി കുറേ തെലുങ്കും അതോടുകൂടി ഹിന്ദുസ്ഥാനിയും ശീലിച്ചു. ആദ്യം സ്വദേശത്തു സർക്കാർ മിഡിൽസ്ക്കൂളിൽ ഒരധ്യാപകനായിരുന്നു. ചിറ്റൂരിൽ ഒരു ഭജനസമിതി സംഘടിപ്പിച്ച് ആ നിലയിൽ അതിന്റെ ആവശ്യത്തിനായി അനേകം ഗാനങ്ങൾ എഴുതിക്കൊടുത്തു. അവയിൽ ചില പാട്ടുകൾക്കു നല്ല പ്രചാരം സിദ്ധിച്ചിട്ടുണ്ടു്. എരുവയിൽ എം. ചക്രപാണിവാരിയരുടെ ഹരിശ്ചന്ദ്രചരിതം നാടകത്തിൽ അദ്ദേഹത്തിന്റെ “സംസാരപരിതാപേ” എന്നാരംഭിക്കുന്ന ഗാനം ഒരു പാട്ടിന്റെ മാതൃകയായി ചേർത്തുകാണുന്നു. പിന്നീടു ചിറ്റൂരിൽ മുൻസിഫ്കോടതി വക്കീലായി വ്യവഹരിച്ചു. അക്കാലത്തു താൻ സംസ്കൃതത്തിലും മലയാളത്തിലും തമിഴിലും രചിച്ച ചില പാട്ടുകളും പദ്യങ്ങളും തൃശ്ശൂർ ഡിസ്ട്രിക്‍റ്റ് ജഡ്ജിയും അദ്ദേഹം ‘കവീശൻ’ എന്ന ബഹുമതി നല്കുകയും ചെയ്തു. സംസ്കൃതപണ്ഡിതനും ഭാഷാകവിയുമായിരുന്ന ആചാര്യർ ആ സ്ഥാനത്തുനിന്നു യഥാകാലം കൊച്ചി ദിവാൻജിയായി ഉയർന്നു. വക്കീലായിരുന്നപ്പോൾ ശാസ്ത്രി ചില സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അവയിൽ ഭീമമായ നഷ്ടം നേരിടുകയും ചെയ്കനിമിത്തം കഠിനമായ മനക്ലേശത്തിനു വിധേയനാകുകയും ചെയ്തു. പിന്നീടാണു് കൊല്ലങ്കോട്ടു ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായതു്. 1066 മുതൽ അഞ്ചാറു കൊല്ലം തൃശ്ശിനാപ്പള്ളി എസ്.പി.ജി. കോളേജിൽ സംസ്കൃതത്തിലും മലയാളത്തിലും പ്രഭാഷകനായി നിയമിക്കപ്പെട്ടു് ആ പണി നോക്കി. അവിടെവെച്ചു് 1088 തുലാമാസം കൃഷ്ണപക്ഷചതുർത്ഥിനാളിൽ മരിച്ചു. പത്നി നല്ലേപ്പള്ളിഗ്രാമത്തിലെ ഈശ്വരാംബയായിരുന്നു. അലമ്മേനകാനാടകം തുടങ്ങിയ ചില കൃതികളുടെ പ്രണേതാവും തിരുവനന്തപുരത്തു ഗവർമ്മെന്റു കോളേജിൽ സീനിയർ മലയാളം ലക്‍ചറ്റുമായിരുന്ന സി.എൻ.ഏ രാമയ്യാശാസ്ത്രി അദ്ദേഹത്തിന്റെ സീമന്തപുത്രനാണു്. അദ്ദേഹം 1054 ധനുമാസത്തിൽ ജനിച്ചു. 1121 ധനുമാസത്തിൽ പരേതനായി.
കൃതികൾ
ശാസ്ത്രിയുടെ കൃതികളിൽ (1) പ്രബോധ ചന്ദ്രോദയം ഭാഷാനാടകത്തിനാണു് പ്രസിദ്ധി അധികം. അതിനുമുൻപു കോന്നനാത്തു ശങ്കുണ്ണിമേനോൻ എന്നൊരു കവി 1068-ാണ്ടിടയ്ക്കു് ആ നാടകം തർജ്ജമചെയ്തിട്ടുണ്ടായിരുന്നു. ശാസ്ത്രിയുടെ തർജ്ജമ കവനോദയത്തിൽ പ്രകാശിതമായതു് 1077-ാണ്ടാണു്. അതിനുപുറമേ, (2) ഭജനഗാനമഞ്ജരി, (3) ജീവാദിശ്ലോകമഞ്ജരി, (4) വർണ്ണസ്തവമഞ്ജരി, (5) വിനോദപദ്യമഞ്ജരി, (6) വിവിധപദ്യമഞ്ജരി, (7) സഹൃദയദർപ്പണം, (8) ഭക്തിച്ഛായാദർപ്പണം, (9) മാണിക്യസൂത്രദർപ്പണം, (10) സ്ത്രീചിത്തദർപ്പണം, (11) അലങ്കാരദർപ്പണം, (12) സമാസദർപ്പണം, (13) ദൈവവൈചിത്യം എന്നീ മലയാള കൃതികളും, (14) സുബ്രഹ്മണ്യക്കടവുൾപതികം, (15) തീപ്പാട്ടു്, (16) ശ്രീരങ്ഗനാഥത്താരാട്ടു്, (17) ഉച്ചിപ്പിള്ളൈയാർപതികം എന്നീ തമിഴ്കൃതികളും ശാസ്ത്രികൾ രചിച്ചിട്ടുണ്ടു്. തനിക്കു് ഇടക്കാലത്തു നേരിട്ട ആപത്തുകലെ വിവരിക്കുന്നതാണു് രണ്ടാമത്തെ പുസ്തകം. രണ്ടു മഞ്ജരികളിലും അദ്ദേഹം സംസ്കൃത പദ്യങ്ങളും തമിഴ്പദ്യങ്ങളുംകൂടി സംഘടിപ്പിച്ചിട്ടുണ്ടു്. ദർപ്പണകൃതികളെല്ലാം മലയാളത്തിൽത്തന്നെ രചിച്ചിരിക്കുന്നു. ദൈവവൈചിത്യം എന്ന ഗദ്യകൃതി അപൂർണ്ണമാണു്. അതിൽ അദ്ദേഹത്തിന്റെ കുടുംബചരിത്രമാണു് പ്രതിപാദിച്ചിരിക്കുന്നതു്. ഗാനങ്ങളോളം ഗുണം ശ്ലോകങ്ങൾക്കില്ല. പ്രബോധചന്ദ്രോദയത്തിൽനിന്നു് ഒരു ശ്ലോകംമാത്രം ഉദ്ധരിക്കാം.
“ധനം കിട്ടാം; പക്ഷേയതിനു പുനരേറെക്കുറവതായ്
വിനാശം വന്നാൽപ്പോമൊരുതവണയായോ പലതിലോ;
ധനാഭാവം നന്നോ, പറക ധനമുണ്ടായ് വിലയമോ;
ധനാഭാവത്തെക്കാളുടയതു നശിച്ചാൽ വ്യഥ തുലോം.”
54.3മാക്കോത്തുകൃഷ്ണമേനോൻ (1022—1090)
ജനനവും വിദ്യാഭ്യാസവും
കൃഷ്ണമേനോൻ കൊച്ചിയിൽ കിഴക്കൻ ചിറ്റൂരിൽ മാക്കോത്തുവീട്ടിൽ 1022-ാണ്ടു കന്നിമാസം തിരുവോണം നക്ഷത്രത്തിൽ ജനിച്ചു. പിതാവു കുറിച്ചിയത്തു ഗോവിന്ദമേനോനും മാതാവു ലക്ഷ്മിയമ്മയുമായിരുന്നു. കുറിച്ചിയത്തു് എന്ന ഭവനം സ്ഥിതിചെയ്യുന്നതു് ഇരിങ്ങാലക്കുടയ്ക്കു് ഏഴു നാഴിക കിഴക്കുള്ള കൊടകരദേശത്തിലാണു്. മാക്കോത്തുവീട്ടുകാരുടെ മൂലകുടുംബംപാലക്കാട്ടിനു് ആറുമൈൽ തെക്കു കൊടുവായൂരംശം കുളവരമ്പത്താണു്. അക്കാലത്തു മാക്കോത്തുതറവാടു ദാരിദ്ര്യബാധിതമായിരുന്നതിനാൽ കൃഷ്ണമേനോനു വിദ്യാഭ്യാസസംബന്ധമായി വളരെ ക്ലേശങ്ങൾ അനുഭവിക്കേണ്ടിവന്നു. പ്രസിദ്ധവിദ്വാനും കവിയുമായ പാലക്കാട്ടു കോമ്പിഅച്ചനായിരുന്നു ആദ്യത്തെ ഗുരുനാഥൻ. കോമ്പിഅച്ചൻ യൗവനാരംഭത്തിനുമുൻപുതന്നെ ലോകവ്യുൽപത്തി ഉറയ്ക്കത്തക്കവണ്ണം അദ്ദേഹത്തെ സംസ്കൃതം അഭ്യസിപ്പിച്ചു.
അനന്തരകാലജീവിതം
പിന്നീടു കൃഷ്ണമേനോൻ പാലക്കാട്ടുനിന്നു് ആറു നാഴിക അകലെയുള്ള പള്ളത്തീരി കപ്പടത്തു വീട്ടിൽ ഒരെഴുത്തച്ഛന്റെ നിലയിൽ വളരെ ശിഷ്യന്മാരെ പഴയ രീതിയിൽ വിദ്യാഭ്യാസം ചെയ്യിച്ചുകൊണ്ടു താമസിച്ചു. അങ്ങനെയിരിക്കവേ അവിടത്തെ മുൻസിഫ്കോടതിയിൽ ഒരു ആമീൻപണി കിട്ടി. ആ പണിയിൽ ഇരുന്നുകൊണ്ടു കോടതിക്കാര്യങ്ങൾ മനസ്സിലാക്കി കൊച്ചിയിലെ ജില്ലാക്കോടതി വക്കീൽപ്പരീക്ഷയിൽ ജയിച്ചു തൃശ്ശൂരിൽച്ചെന്നു് അഭിഭാഷകവൃത്തിയാരംഭിച്ചു. ഒരു നല്ല വക്കീലെന്ന നിലയിൽ പേർ കേൾക്കുവാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. ആദ്യം പാലക്കാട്ടു മാടമ്പത്തുവീട്ടിൽനിന്നു് ഒരു യുവതിയേയും അവരുടെ മരണാനന്തരം കൊടുവായൂർ കുളവരമ്പത്തു കുഞ്ചിയമ്മയേയും വിവാഹം ചെയ്തു. ആ സാധ്വിയും കൃഷ്ണമേനോനു മുൻപുതന്നെ ചരമഗതിയെ പ്രാപിക്കുകയാണുണ്ടായതു്. ജ്യോതിശ്ശാസ്ത്രത്തിലും അദ്ദേഹത്തിനു നല്ല പരിജ്ഞാനമുണ്ടായിരുന്നു. 1090-ാണ്ടു വൃശ്ചികമാസം അത്തംനക്ഷത്രത്തിൽ മരിച്ചു. വരവൂർ ശാമുമേനോനും കപ്പടത്തു ശങ്കരമേനോനും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. തോട്ടയ്ക്കാട്ടു് ഇക്കാവമ്മയ്ക്കും അദ്ദേഹത്തിന്റെ ശിഷ്യത്വമുണ്ടു്.
കൃതികൾ
കൃഷ്ണമേനോൻ സംസ്കൃതത്തിൽനിന്നു് (1) ക്ഷേമേശ്വരന്റെ ചണ്ഡകൗശികം, (2) ജയദേവന്റെ പ്രസന്നരാഘവം എന്നീ രണ്ടു നാടകങ്ങളും, (3) ലളിതോപാഖ്യാനവും തർജ്ജമ ചെയ്തിട്ടുള്ളതിനുപുറമെ, തോട്ടയ്ക്കാട്ടു് ഇക്കാവമ്മയുടെ അപേക്ഷയനുസരിച്ചു്, (4) വടക്കുനാഥക്ഷേത്രമാഹാത്മ്യം എന്നൊരു കിളിപ്പാട്ടും, (5) മരണദൂതലക്ഷണം എന്ന കിളിപ്പാട്ടും, (6) സാവിത്രീചരിതം, (7) ധ്രുവചരിതം എന്നീ രണ്ടാട്ടക്കഥകളും, (8) സീതാവിവാഹം തുള്ളലും രചിച്ചിട്ടുണ്ടു്. മരണദൂതലക്ഷണം സ്കാന്ദസംഹിതയിൽനിന്നു തർജ്ജമ ചെയ്തിട്ടുള്ള ഒരു ചെറിയ കൃതിയാണു്. 1068-ാണ്ടാണു് ചണ്ഡകൗശികം പ്രസിദ്ധീകരിച്ചതു്. 1083-ൽ അച്ചടിപ്പിച്ച ലളിതോപാഖ്യാനം കിളിപ്പാട്ടിൽ മുപ്പത്തിനാലധ്യായങ്ങൾ അടങ്ങിയിരിയ്ക്കുന്നു. അതുതന്നെയാണു് അദ്ദേഹത്തിന്റെ പ്രധാനകൃതി. താഴെ കാണുന്ന ശ്ലോകം ചണ്ഡകൗശികത്തിലുള്ളതാണു്.
“മുന്നിൽക്കാണുമരക്ഷണം ഞൊടിയിടെ
ക്കാണാതെയാം മായിപോ–
ലെന്നെദ്ദൂരെ ഹരിച്ചിടുന്നു കുതുകാ–
ലല്ലേ വരാഹാധമ!
ഇന്നെൻകണ്ണിലകപ്പെടും നിമിഷമെ–
ന്നാകിൽ ഭവാനിന്നിമേ–
ലെന്നും നീ ശഠ! പത്മിനീവിദളനം
ചെയ്യില്ല കില്ലില്ല മേ.”
54.4വരവൂർ ശാമുമേനോൻ (1050–1102)
ജനനവും വിദ്യാഭ്യാസവും
ചാത്തുക്കുട്ടിമന്നാടിയാരേയും മാക്കോത്തുകൃഷ്ണമേനോനേയുംപോലെ വരവൂർ ശാമുമേനോനും കൊച്ചി കിഴക്കൻചിറ്റൂരിലെ ഒരു കവിയാകുന്നു. ചിറ്റൂർ ഭഗവതീ ക്ഷേത്രത്തിൽ “വെളിച്ചപ്പാടു്” എന്ന സ്ഥാനം വരവൂർകുടുംബത്തിലേക്കു പരമ്പരയാ സിദ്ധിച്ചിട്ടുള്ളതാണു്. ആ കുടുംബത്തിലെ ഏമുഅമ്മയുടേയും ചിറ്റൂർ പട്ടഞ്ചീരി അംശത്തിൽപ്പെട്ട മണിയിൽവീട്ടിൽ നാണുനായരുടേയും പുത്രനായി ശാമുമേനോൻ 1050-ാണ്ടു മിഥുനം 12-ാം൹ പൂരുരുട്ടാതിനക്ഷത്രത്തിൽ ജനിച്ചു. അവിടത്തെ ഭഗവതിയുടെ കാരുണ്യം നമ്മുടെ കവിക്കു പരിപൂർണ്ണമായി ഉണ്ടായിരുന്നു. ആ അനുഗ്രഹശക്തികൊണ്ടു പില്ക്കാലത്തു് അനേകംപേരുടെ ബാധോപദ്രവങ്ങൾ അദ്ദേഹം ശമിപ്പിച്ചിട്ടുണ്ടു്. ശ്രീശങ്കരവിജയത്തിന്റെ അവസാനത്തിൽ ശാമുമേനോൻ തന്റെ കുലദേവതയെ താഴെക്കാണുന്നവിധത്തിൽ വന്ദിക്കുന്നു.
“പാരൊക്കെയും കാത്തുരക്ഷിച്ചിരിക്കുന്ന
കാരുണ്യമേറിടുമെൻകുലദൈവമേ!
ദാരുകൻതന്നെയും ദുർബുദ്ധിയേറ്റവും
ചേരുന്ന കൊങ്ങനാം രാജാവുതന്നെയും
ഭക്തരെപ്പാലനംചെയുവാൻ വധിച്ചൊരു
ഭക്തപ്രിയേ! ഭുക്തിമുക്തിപ്രദായിനി!
തായേ! ഭയങ്കരകായേ! പരാശക്തി!
നീയേ ഗതി മഹാമായേ! നിരാമയേ!”
ബാല്യത്തിൽ ഭൂരിഭാഗവും പിതൃഗൃഹത്തിൽത്തന്നെയാണു് കഴിച്ചുകൂട്ടിയതു്. കൊടുവായൂർ താച്ചുമേനോൻ ബാലപാഠങ്ങൾ പഠിപ്പിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ പിതാവു മരിക്കുകയാൽ സ്വഗൃഹത്തിലേയ്ക്കു തന്നെ പോന്നു. അമ്മാവന്റെ കൃഷിസ്ഥലമായ വേലാന്താവളത്തിലേക്കു് അദ്ദേഹത്തോടൊന്നിച്ചു പോകേണ്ടിവന്നതിനാൽ തൽക്കാലം വിദ്യാഭ്യാസത്തിനു സൌകര്യമൊന്നും ലഭിച്ചില്ലെങ്കിലും തരമുള്ളപ്പോഴെല്ലാം അവിടെനിന്നു് ആറു നാഴിക അകലെയുള്ള നല്ലെപ്പള്ളിയിൽ മാതുലപുത്രന്മാരെ സംസ്കൃതം പഠിപ്പിച്ചിരുന്ന ഒരു ശാസ്ത്രിയോടു ശിഷ്യപ്പെട്ടു സംസ്കൃതത്തിൽ ചില ലഘുകാവ്യങ്ങൾ വായിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ഏതോ കാരണവശാൽ കാരണവനുമായി പിരിഞ്ഞപ്പോൾ സ്വശാഖയെ സംരക്ഷിക്കേണ്ട ഭാരം ആ ബാലൻതന്നെ വഹിക്കേണ്ടതായിവന്നു. എങ്കിലും ജ്ഞാനവാസിഷ്ഠത്തിൽ അദ്ദേഹത്തെ കവി വളരെ കൃതജ്ഞതയോടുകൂടിയാണ് സ്മരിക്കുന്നതു്.
“ഗങ്ഗ മുതലായ ദിവ്യതീർത്ഥങ്ങളിൽ
മങ്ങാതെ മജ്ജനംചെയ്തഘമറ്റൊരു
രാമഭക്തൻ ജിതകാമൻ യതികളെ
സ്സാമോദമന്വഹം സേവിച്ചിടും മഹാൻ
ധീമാനധുനാ വിദേഹനെന്നുള്ളൊരു
നാമധേയത്തെദ്ധരിച്ച ഗുണാകരൻ
എന്നെക്കുറിച്ചേറെ വാത്സല്യമേറുന്ന
ധന്യൻ കരുണാകരാഖ്യനെൻ മാതുലൻ
ചൊല്ലിലുത്സാഹം ജനിപ്പിക്കകാരണം
ചൊല്ലാർന്ന വാസിഷ്ഠമേഷ ഞാനീവിധം
ഭാഷയാക്കീടിനേൻ…” എന്ന വരികൾ നേക്കുക.
ആധാരമെഴുത്തു തൊഴിലാക്കിക്കൊണ്ടു് ആദ്യകാലത്തു് ഒരുവിധം നിത്യവൃത്തി കഴിച്ചു. അക്കാലത്താണു് ചിറ്റൂർ തേലക്കാട്ടു ഗോപാലമേനോന്റെ ശിഷ്യനായി ബൃഹൽകാവ്യങ്ങൾ പഠിച്ചതു്. അങ്ങനെ ഗുരുമുഖത്തിൽനിന്നു ലഭിച്ച വിദ്യ അത്യന്തം പരിമിതമാണെങ്കിലും പ്രതികൂലമായ പരിതഃസ്ഥിതിയിൽനിന്നു സ്വയം പരിശ്രമിച്ചും ചിറ്റൂരിലെ ഇതരകവികളുമായി ഇടപഴകിയും കാലക്രമത്തിൽ ഒരു നല്ല സംസ്കൃതപണ്ഡിതനായി ഉയരുവാൻ അദ്ദേഹത്തിനു സാധിച്ചു. മന്ത്രശാസ്ത്രം, വേദാന്തം എന്നീ വിഷയങ്ങളിൽ അദ്ദേഹം വിശിഷ്യ വിജ്ഞാനായിരുന്നു.
അനന്തരകാലജീവിതം
17-ാമത്തെ വയസ്സിൽ കൃഷ്ണാ വിവാഹശതകം എന്നൊരു കൃതി കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാന്റെ കവനോദയത്തിൽ പ്രസിദ്ധീകരിച്ചതോടുകൂടി ശാമുമേനോനെ ഒരു കവിയെന്ന നിലയിൽ ജനങ്ങൾ അറിഞ്ഞു തുടങ്ങി. 24-ാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ഒന്നായ അത്ഭുതരാമായണം അച്ചടിപ്പിച്ചു. 25-ാമത്തെ വയസിനുമുൻപു് അദ്ദേഹത്തെ അന്നു ചിറ്റൂർ മജിസ്ട്രേട്ടായിരുന്ന കുണ്ടൂർ നാരായണമേനോൻ തന്റെ കോടതിയിൽ ഒരു പകർപ്പുഗുമസ്തനായി നിയമിച്ചു. അതിൽപ്പിന്നീടായിരുന്നു മാതാവിന്റെ മരണം. തന്നിമിത്തം ഉണ്ടായ ദുഃഖത്തിന്റെ ലഘൂകരണത്തിനായി ‘ലഘുയോഗവാസിഷ്ഠം’ പാരായണംചെയ്തു് ആ ഗ്രന്ഥം ‘ജ്ഞാനവാസിഷ്ഠം’ എന്ന പേരിൽ തർജ്ജമചെയ്തു. അതു് 1078-ൽ അച്ചടിപ്പിച്ചു. അതിനുമേൽ കൊച്ചി ക്രിമിനൽ വക്കീൽപ്പരീക്ഷയിൽ ജയിച്ചു ചിറ്റൂർ മജിസ്ട്രേട്ടുകോടതിയിൽ വ്യവഹരിച്ചു തുടങ്ങി. അതോടുകൂടി അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയും നന്നായി. പിന്നെയും ഓരോ കാലത്തായി പല ഗ്രന്ഥങ്ങളും പലരുടേയും അപേക്ഷയനുസരിച്ചു രചിച്ചു. ഒടുവിലത്തെ കൃതിയാണു് ത്രിപുരാരഹസ്യം കിളിപ്പാട്ടു്. അതു് 1100 മീനം 28-ആം തിയ്യതി ആരംഭിച്ചു് 1101 മകരം 13-ആം തിയ്യതി പൂർത്തിയാക്കി. 1095-ൽത്തന്നെ പ്രമേഹരോഗം അദ്ദേഹത്തെ ബാധിച്ചുകഴിഞ്ഞിരുന്നു. ആ രോഗം അപായകരമായ നിലയിൽ മൂർച്ഛിച്ചു് 1102-ാണ്ടു മകരമാസം 11-ആം തിയ്യതി തെങ്കുറുശ്ശിയിലുള്ള പത്നീഗൃഹത്തിൽവച്ചു ചരമഗതിയെ പ്രാപിച്ചു. തെങ്കുറിശ്ശി തൊളക്കംപാടത്തു മാധവിയമ്മ എന്നായിരുന്നു പത്നിയുടെ പേരു്. ശാമുമേനോനു പല ശിഷ്യന്മാരുമുണ്ടായിരുന്നു. അവരിൽ പ്രമുഖന്മാർ ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ അനുജൻ ശങ്കരൻകുട്ടിമേനോനും തന്റെ അനുജൻ വരവൂർ നാരായണമേനോനുമായിരുന്നു.
കൃതികൾ
മുൻപിലത്തെ ഖണ്ഡികയിൽ നിർദ്ദേശിച്ച (1) കൃഷ്ണാവിവാഹശതകം, (2) അത്ഭുതരാമായണം കിളിപ്പാട്ടു്, (3) ജ്ഞാനവാസിഷ്ഠം കിളിപ്പാട്ടു്, (4) ത്രിപുരാരഹസ്യം കിളിപ്പാട്ടു് എന്നിവയ്ക്കുപുറമേ, ശാമുമേനോൻ (5) ശ്രുതിഗീത കിളിപ്പാട്ടു്, (6) കുചേലവൃത്തം (എട്ടുവൃത്തം) കൈകൊട്ടിക്കളിപ്പാട്ടു്, (7) ദേവീസ്തവം (കാളിയാക്കു്), (8) ശിവപാദാദി കേശാന്തസ്തവം ഭാഷ, (9) ശങ്കരവിജയം കിളിപ്പാട്ടു് (1085-88), (10) രാജയോഗം-നക്ഷത്രമാല (1092), (11) ദേവീഭാഗവതം കിളിപ്പാട്ടു് (1093-94), (12) ശ്രീരാമവർമ്മ വിജയം ഭാഷാഗാനം (1094), (13) ഭാഷാമൃച്ഛകടികം (1096) എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടു്. (14) കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു ഭാരതമഞ്ജരിയിലെ ശാന്തിപർവവും അദ്ദേഹം പരിഭാഷപ്പെടുത്തി. (15) ശ്രീകൃഷ്ണ ചൈതന്യസ്വാമികൾ എന്ന പേരിൽ ചൈതന്യന്റെ ചരിത്രം ഗദ്യരൂപത്തിൽ 1092-ൽ പ്രസിദ്ധീകരിച്ചു. പദ്യംപോലെ ഗദ്യവും എഴുതുവാൻ അദ്ദേഹം പരിചയിച്ചിരുന്നു. വിവിധ വൃത്തങ്ങളിൽ നൂറ്റൊന്നു പദ്യങ്ങളടങ്ങിയ കൃഷ്ണാവിവാഹശതകം 17-ാമത്തെ വയസ്സിൽ ഉണ്ടാക്കിയ ഒരു കൃതിയാണെന്നു പറഞ്ഞുവല്ലോ. വയഃക്രമമനുസരിച്ചുള്ള വാസന അതിൽ പ്രതിഫലിക്കുന്നുണ്ടു്.
“കാരുണ്യത്തോടുമപ്പോൾ മുരഹരനവരോ–
ടോതിനാനെന്റെ ഭക്ത–
ന്മാരായ് മേവുന്ന നിങ്ങൾക്കൊരു കുറവുമൊരേ–
ടത്തുമുണ്ടാകയില്ല;
പാരാതേയിന്നി വേണ്ടുന്നതുമഴകൊടു ചെ–
യ്തീടുവിൻ നിങ്ങളെല്ലാ
നേരത്തും കൂടെയുണ്ടെന്നറിയുക ഭവതാം
ഞാനതിന്നില്ല ഭേദം.”
എന്നതു് അതിലെ ഒരു ശ്ലോകമാണു്. ആ പുസ്തകത്തെ നിരൂപണം ചെയ്ത വിദ്യാവിനോദിനീ പത്രാധിപർ “ചെറുപ്പക്കാരനായ ഈ ഗ്രന്ഥകർത്താവു് ഒരു കാലത്തു നല്ല കവിയായിത്തീരും” എന്നഭിപ്രായപ്പെട്ടതു തെറ്റിയില്ല. 1094-ൽ മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി മഹാരാജാവു കുണ്ടൂരിനെയും മറ്റുമെന്നപോലെ അദ്ദേഹത്തെയും ‘കവിതിലകൻ’ എന്ന സ്ഥാനം നല്കി ബഹുമാനിച്ചു. ശ്രീമദ്ഭാഗവതം ഏകാദശസ്സന്ധത്തിലുള്ള ശ്രുതിഗീത അതിനുമുൻപു് ആരും കിളിപ്പാട്ടായി തർജ്ജമ ചെയ്തിരുന്നില്ല. ആ വിവർത്തനം എഴുതിയതു ഭാരത വിലാസം അച്ചുക്കൂടം ഉടമസ്ഥനായ മാളിയമ്മാവിൽ കുഞ്ഞുവറിയതിനുവേണ്ടിയാണു്. ചിറ്റൂർ ഭഗവതിയെപ്പറ്റിയുള്ള ഒരു സ്ത്രോത്രമാണു് കാളിയാർക്കു്. അത്തരത്തിൽ ഒരു കൃതി എഴുവത്തു നാണുക്കുട്ടിമേനോനും എഴുതിയതായി നാം ധരിച്ചിട്ടുണ്ടല്ലോ. ശങ്കരവിജയം തർജ്ജമ ചെയ്തതു തെങ്കുറിശ്ശി ജസ്റ്റിസ് ശങ്കരൻനായർ വായനശാലയുടെ കാര്യദർശിയായ വി.ഒ.എം. മാധവമന്നാടിയാരുടെ അപേക്ഷയനുസരിച്ചാണു്. ആ തർജ്ജമയ്ക്കു, മാധവാചാര്യരുടേതെന്നു ചില പഴമക്കാർ വിശ്വസിച്ചുപോരുന്ന ശങ്കരവിജയമഹാകാവ്യത്തേയും ചിദ്വിലാസയതിയുടെ ശങ്കരവിജയത്തേയുമാണു് കവി ആശ്രയിച്ചിരിക്കുന്നതു്. ആ വസ്തുത അദ്ദേഹംതന്നെ ഗ്രന്ഥാവസാനത്തിൽ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ടു്.
“മാധവാചാര്യനും ശ്രീചിദ്വിലാസനാം
സാധുവും ലോകരിൽക്കൂടും കൃപയൊടും
വേദാന്തദേശികൻതൻകഥ ചൊല്ലിനാർ;
സാദരം ഞാനതു രണ്ടും സമീക്ഷിച്ചു
പാവനമായുള്ള ദേശികവൃത്താന്ത–
മീവണ്ണമിന്നഗ്ഗുരുകടാക്ഷത്തിനാൽ
ഭാഷയായ്ച്ചൊല്ലിനേൻ……”
ശ്രീരാമവർമ്മവിജയം മദിരാശിയിൽനിന്നു തീപ്പെട്ട കൊച്ചി വലിയതമ്പുരാനെപ്പറ്റിയുള്ള ഒരു കൃതിയാണു്. മൃച്ഛകടികം തർജ്ജമചെയ്തതു കവിയും അദ്ദേഹത്തിന്റെ അനുജനും കൂടിയാണെങ്കിലും അതിലെ ഗദ്യാംശവും ഏതാനും പദ്യങ്ങളും മാത്രമേ അനുജന്റേതായി ഉള്ളു. ത്രിപുരാരഹസ്യം ഭാഷപ്പെടുത്തിയതു പ്രസിദ്ധ സാഹിത്യപോഷകനായ റ്റി.കെ. കൃഷ്ണമേനോന്റെ ആവശ്യപ്രകാരമാണു്. ശാമുമേനോന്റെ കവിത അത്ഭുതരാമായണം എഴുതിയ കാലത്തുതന്നെ ആകർഷകമായിരുന്നു. ആ ആകർഷകത കാലം ചെല്ലുന്തോറും ഒന്നിനൊന്നു് അഭിവൃദ്ധിയെ പ്രാപിച്ചുവന്നു. വേദാന്തവിഷയകങ്ങളായ ഗ്രന്ഥങ്ങൾ ഭാഷപ്പെടുത്തുന്നതിൽ അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ള പാടവം അന്യകവികൾക്കു വളരെ വിരളമായേ കൈവന്നിട്ടുള്ളു. തുഞ്ചത്തെഴുത്തച്ഛനെ അത്രമാത്രം വിജയപൂർവമായി അനുഗമിച്ചിട്ടുള്ള ഒരു കവി വേറെ ഉണ്ടെന്നു തോന്നുന്നില്ല. ബൃഹൽ ഗ്രന്ഥങ്ങൾ വിവർത്തനത്തിനായി തിരഞ്ഞെടുക്കുന്നതിലും അവയെ മനോമോഹനമായ ശൈലിയിൽ തർജ്ജമ ചെയ്യുന്നതിലും അദ്ദേഹം തന്റെ ആസ്തികത്വത്തേയും ഔചിത്യബോധത്തേയും ക്ലേശസഹിഷ്ണുതയേയും വൈദുഷ്യസമ്മിളിതമായ വാസനാവൈഭവത്തേയും പദേപദേ പ്രകാശിപ്പിച്ചിട്ടുണ്ടു്. ചില ഉദാഹരണങ്ങൾകൊണ്ടു് ഈ വസ്തുത വെളിപ്പെടുത്താം.
ജ്ഞാനവാസിഷ്ഠം
ജ്ഞാനവാസിഷ്ഠത്തിൽ വൈരാഗ്യപ്രകരണം, മുമുക്ഷുപ്രകരണം, ഉൽപത്തിപ്രകരണം, സ്ഥിതി പ്രകരണം, ഉപശമപ്രകരണം, നിർവാണപ്രകരണം എന്നിങ്ങനെ ആറു പ്രകരണങ്ങളും നാല്പത്താറു സർഗ്ഗങ്ങളും അടങ്ങിയിരിക്കുന്നു. ശാമുമേനോന്റെ അതിപ്രധാനമായ ഒരു കൃതിയാണിതു്. ആ കൃതി ദാമോദരൻകർത്താവും തർജ്ജമ ചെയ്തിട്ടുള്ളതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനെക്കാൾ ഹൃദ്യമാണു് ശാമുമേനോന്റെ ഭാഷാനുവാദം. മൂലഗ്രന്ഥം ഒരു ശാസ്ത്രമാണെങ്കിലും ഉത്തമോത്തമമായ കാവ്യമാണു്. താഴെച്ചേർക്കുന്ന ഈരടികൾ പരിശോധിക്കുക.
“ഏറിയ സംവത്സരമീവണ്ണം കഴിയുമ്പോൾ
താരുണ്യം പൊട്ടക്കുളത്തിങ്കലെജ്ജലംപോലേ
പോകുമെന്നതു നൂനം; വന്നീടും മരണവും
പാകംവന്നുള്ള ഫലം വീണീടുന്നതുപോലേ.
സരസീരുഹത്തിങ്കൽ നീഹാരമെന്നപോലേ
ജരയും വന്നുകൂടുമില്ല സംശയമേതും.
സതതം പോകുന്നതുണ്ടായുസ്സു പാർത്തുകണ്ടാ–
ലുദകം കരതലത്തിങ്കൽനിന്നെന്നപോലേ.
തഴച്ചേറ്റവും വളർന്നീടുന്നു തൃഷ്ണമാത്രം
മഴക്കാലത്തിൽച്ചൂരവള്ളിയെന്നതുപോലേ.
വില്ലിങ്കൽനിന്നു വിട്ട ബാണമെന്നതുപോലേ
ചൊല്ലാർന്ന സുഖങ്ങളുമോടിപ്പോയീടുന്നിതു.
വാഴയ്ക്കു ഭവിയ്ക്കുന്ന ഗർഭമെന്നതുപോലേ
പാഴാകും വ്യവഹാരമേറ്റവും വിരാഗദം.”
ശ്രുതിഗീത
“നിഗമാർത്ഥത്തെച്ചിന്തിച്ചീടുങ്കിൽച്ചില ദിക്കിൽ
മഘവാവിന്നും മറ്റുമേന്തുന്ന മാഹാത്മ്യത്തെ
പറഞ്ഞീടുന്നതായിത്തോന്നുന്നുണ്ടിതു തമ്മിൽ
വിരുദ്ധമായിട്ടുള്ളതല്ലല്ലോ തെല്ലുപോലും.
കാണപ്പെടുന്നതെല്ലാം ബ്രഹ്മസ്വരൂപനായി
വാണുകൊണ്ടീടുന്നൊരു നിന്തിരുവടിയത്രേ.
എന്നുള്ളതറിഞ്ഞീടാം സർവവും മറഞ്ഞാലും
നന്നായ് നിൻതിരുവടി ശേഷിക്കുന്നതുമൂലം.
മണ്ണിൽനിന്നുണ്ടായ്വന്നതായുള്ള ഘടാദികൾ
മണ്ണിൽത്താൻ ലയംപ്രാപിച്ചീടുന്നിതെന്നപോലേ
അല്പവും വികാരമില്ലാത്തതാം ബ്രഹ്മത്തിങ്ക–
ലുൽപ്പത്തിലയങ്ങളുണ്ടാകുന്നിതെല്ലാറ്റിനും.”
ശങ്കരവിജയം
ശങ്കരവിജയത്തിൽ ആകെ ഇരുപതധ്യായങ്ങൾ അടങ്ങിയിട്ടുണ്ടു്. ചുവടേ ചേർക്കുന്ന വരികൾ എട്ടാമധ്യായത്തിലുള്ളവയാണു്.
“പ്രിയദർശന! നോക്കൂ നല്ലോരു ശരത്തിനാ–
ലയി! നിർമ്മലമായുള്ളാകാശം വിളങ്ങുന്നൂ.
ബ്രഹ്മവിദ്യയാലേറ്റം തെളിഞ്ഞു വിളങ്ങീടും
ബ്രഹ്മാത്മൈക്യമാകുന്ന തത്വമെന്നതുപോലെ.
വാരിദങ്ങളും സന്യാസീന്ദ്രരും നല്പാനീയ–
ധാരയുമുപദേശവാരിയും ചൊരിഞ്ഞുടൻ
നല്ലൊരോഷധികൾക്കും കൂടെച്ചെല്ലുന്നവർക്കു–
മുല്ലാസം നല്കിയിപ്പോൾ സ്വൈരം സഞ്ചരിക്കുന്നു.
……………………………………
ശ്രീയൊഴിയുന്നതില്ലാ, ഭുവനങ്ങളുണ്ടുള്ളിൽ
നീയോർക്ക ചക്രമുണ്ടു മത്സ്യകച്ഛപമായി;
ഹരിതൻമൂർത്തിപോലെയിത്തരങ്ഗിണിയിപ്പോൾ
പരഹംസൗഘങ്ങളാൽസ്സേവിക്കപ്പെടുന്നിതു.
……………………………………
പൂരേണുഭസ്മത്തോടും പത്രമാം വസ്ത്രത്തോടും
ചാരുപൂമൊട്ടാകുന്ന പാനീയപാത്രത്തോടും
വണ്ടുകളാകും ജപമാലകളോടുമിന്നി–
ക്കണ്ടിടും മരങ്ങളും സന്യാസിമാരും സമം.”
ആ ഗാനത്തിലെ മങ്ഗലാചരണംതന്നെ എത്ര മനോഹരമായിരിക്കുന്നു!
“ആദിനായകനാനന്ദാത്മകനാത്മാരാമ–
നാദികാരണഭൂതനാശിതാഭീഷ്ടപ്രദൻ
ആദിമധ്യാന്തഹീനനാമ്നായപ്പൊരുളിന്ദ്രാ–
ദ്യാദിതേയാർച്ചിതാംഘ്രിപങ്കജദ്വയൻ ശിവൻ
വേദാന്തവേദ്യനാദ്യനദ്രിജാമനോഹരൻ
ഖേദാന്തം കൈകൂപ്പുവോർക്കേകുന്ന കൃപാകരൻ
മോദിച്ചു മൃഡൻ മഹാമോഹാദിശത്രുക്കളെ–
ച്ഛേദിച്ചു നിത്യമെന്റെ ചേതസ്സിൽ ദ്യോതിക്കണം:
എന്നിത്തരത്തിലാണു് അതിന്റെ ഗതി.
ത്രിപുരാരഹസ്യം
ദത്താത്രേയമഹർഷിയും ഭാർഗ്ഗവരാമനും തമ്മിലുള്ള ത്രിപുരാതത്ത്വപ്രതിപാദകമായ സംവാദമാണു് പ്രസ്തുതകൃതിയിലെ പ്രതിപാദ്യം. ഇരുപത്തിരണ്ടധ്യായങ്ങളടങ്ങിയ അതിൽ അവശ്യവിജ്ഞേയങ്ങളായ അനവധി ശ്രീവിദ്യാരഹസ്യങ്ങൾ ഉൾക്കൊള്ളുന്നു. ചില വരികൾ പകർത്തിക്കാണിക്കാം.
“ചെറുതും സ്വാത്മഭൂതമാകിയ മഹാസുഖ–
മറിയുന്നതേയില്ല മൂഢന്മാരൊരിക്കലും,
സ്വസ്വരൂപത്തിൽനിന്നു വിഭിന്നമാണിതെന്നു
വിശ്വസിക്കുന്നൂ ഹന്ത! വ്യഞ്ജകവിഭേദത്താൽ.
ദർപ്പണം പ്രതിബിംബഗ്രഹണസമർത്ഥമെ–
ന്നുൾപ്പൂവിൽ നന്നായ് ബോധമുണ്ടാകുന്നതുവരെ
പ്രതിബിംബാത്മകങ്ങളായ ഭാവങ്ങളെല്ലാം
മതിമൻ! തത്ഭിന്നങ്ങൾതന്നെയാണെന്നേ തോന്നൂ.
കണ്ണാടിയാണിതെന്നും പ്രതിബിംബങ്ങളാണി–
തെന്നുമുള്ളൊരു ഭേദമുണ്ടായിവന്നാൽപ്പിന്നെ
മുന്നം കണ്ടതുപോലെ കണ്ടാലും പ്രതിബിംബം
കണ്ണാടിതന്നിൽനിന്നു ഭിന്നമായ്ത്തോന്നില്ലേതും.”
മൂച്ഛകടികം
മൃച്ഛകടികത്തിന്റെ തർജ്ജമയിൽനിന്നു ശാമുമേനോനു ദ്രാവിഡവൃത്തങ്ങൾപോലെ സംസ്കൃതവൃത്തങ്ങളും അധീനങ്ങളായിരുന്നുവെന്നു കാണാം. ഗ്രന്ഥകാരൻ സംസ്കൃത വൃത്തങ്ങൾക്കു പകരം അനേകം ഭാഗങ്ങളിൽ ദ്രാവിഡവൃത്തങ്ങൾ കൊണ്ടാണു് കൈകാര്യം ചെയ്യുന്നതെന്നൊരു പുതുമ ആ തർജ്ജമയിൽ വരുത്തീട്ടുണ്ടു്. രണ്ടു ശ്ലോകങ്ങൾ മാത്രം എടുത്തു കാണിക്കാം.
“നാരീരത്നം ചെറുപ്പം നഗരമതിനു നൽ–
ഭൂഷണം വേശ്യ കുറ്റം
തീരെച്ചെയ്യാതെ വാഴുന്നവളരിയ കുല–
സ്ത്രീസമം പ്രേമമുള്ളോൾ
ആരോർക്കും കൊല്ലുവാനിസ്സുമുഖിയെയഹമി–
ന്നിക്കടുംകയ്യു ചെയ്താൽ
നേരിട്ടീടും മഹാപാതകതടിനി കട–
ന്നീടുവാൻ തോണിയുണ്ടോ?”
“ബന്ധപ്പെട്ടവളല്ല ഞാനിതുവരയ്ക്കേതൊന്നുകൊണ്ടും നിന–
ക്കെന്തിന്നിഗ്ഘനസിംഹനാദകഠിനധ്വാനം മുഴക്കുന്നു നീ?
കാന്തൻ കാത്തു വസിച്ചിടുന്നിതവിടേയ്ക്കാണെന്റെ പോക്കിപ്പൊളെൻ–
പന്ഥാവിമ്മഴയിൽത്തടുപ്പതു പെരുത്തന്യായമാണോർക്കണം.”
54.5ചെറുശ്ശേരി ചാത്തുമേനോൻ (1038–1141)
ജീവിതചരിത്രം
ചാത്തുമേനോൻ കൊച്ചി ചിറ്റൂർത്താലൂക്കിൽ തത്തമങ്ഗലം ചെറുശ്ശേരിവീട്ടിൽ വള്ളിയമ്മയുടേയും പാലക്കാട്ടു പള്ളത്തീരി മുള്ളത്തുവീട്ടിൽ ചാമുനായരുടേയും പുത്രനായി 1038-ാണ്ടു കുംഭമാസത്തെ ചതയംനക്ഷത്രത്തിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം പാലക്കാട്ടു കൊടുവായൂരിൽ കണിയാൻ പേപ്പഞ്ചുപ്പണിക്കരുടെ അടുക്കൽ സംസ്കൃതത്തിൽ ചില ഉപരികാവ്യങ്ങളും ജ്യോതിഷവും പഠിച്ചു. കുത്തനൂരിലെ ഒരു ശാസ്ത്രിബ്രാഹ്മണനാണു് നാടകാലങ്കാരങ്ങൾ അഭ്യസിപ്പിച്ചതു്. ഇരുപത്തഞ്ചാമത്തെ വയസ്സിനകം ഒരു നല്ല വ്യുൽപ്പന്നനെന്നും ദൈവജ്ഞനെന്നുമുള്ള പേർ സമ്പാദിച്ചു. പിന്നീടു സ്വദേശത്തിൽ ഒരു നാട്ടെഴുത്തുപള്ളി സ്ഥാപിച്ചു. ആ വഴിക്കു ചാത്തുഎഴുത്തച്ഛനെന്നാണു് അദ്ദേഹത്തെ സമീപസ്ഥന്മാർ വിളിച്ചുവന്നതു്. ബാല്യത്തിൽ ദാരിദ്ര്യദുഃഖം ധാരാളം അനുഭവിക്കേണ്ടിവന്നുവെങ്കിലും തദനന്തരം ജ്യോതിഷവൃത്തികൊണ്ടു് അതു പരിഹരിച്ചു. തത്തമങ്ഗലത്തു ചോണാട്ടുവീട്ടിൽ കുഞ്ചിയമ്മയെ വിവാഹംചെയ്തു. 1114-ാണ്ടു കുംഭമാസം 4-ആംതിയ്യതി പരഗതിയെപ്രാപിച്ചു. അദ്ദേഹത്തിന്റെ പുത്രന്മാരാണു് സാഹിത്യലോകത്തിൽ പ്രസിദ്ധന്മാരായ തത്തമങ്ഗലം എം. നടേശമേനോൻ ബി.ഏ.യും, എം. സുന്ദരേശമേനോൻ എം. ഏ.യും.
കൃതികൾ
ചാത്തമേനോൻ വളരെ കൃതികൾ എഴുതീട്ടില്ല. എന്നാൽ ദേവീഭാഗവതം കിളിപ്പാട്ടുരീതിയിൽ തർജ്ജമ ചെയ്തു് ഒരു വിശിഷ്ടകവി എന്നു വിഖ്യാതി നേടുകയും ചിറ്റൂർത്താലൂക്കിനു തദ്വിഷയകമായുള്ള പാരമ്പര്യം അഭിനന്ദനീയമായ വിധത്തിൽ പുലർത്തുകയുംചെയ്തു. ആ പുരാണത്തിലെ ആദ്യത്തെ ആറു സ്കന്ധങ്ങൾ 1082-ാണ്ടും ഒടുവിലത്തെ ആറു സ്കന്ധങ്ങൾ 1111-ാണ്ടും പ്രസിദ്ധീകരിച്ചു. അതുകൂടാതെ 1068-ൽ ഹരിശ്ചന്ദ്രപുരാണം കിളിപ്പാട്ടും 1082-ൽ ചന്ദ്രമതീസ്വയംവരം ഒൻപതുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും ഉണ്ടാക്കി അച്ചടിപ്പിച്ചു. രണ്ടിലേയും വിഷയം ഒന്നുതന്നെ. അദ്ദേഹത്തിന്റെ സ്ഥായിയായ യശസ്സിനു് അവലംബം ദേവീഭാഗവതമാണു്. ശങ്കരനാഥജ്യോത്സ്യനും ആറ്റുകാൽ ശങ്കരപ്പിള്ളയുംകൂടി രചിച്ച കിളിപ്പാട്ടിനെ അപേക്ഷിച്ചു് അതു വളരെ നന്നായിട്ടുണ്ടെന്നു പറയണം. 1069-ാണ്ടിടയ്ക്കാണു് അദ്ദേഹം ആ മഹാവ്യവസായം ആരംഭിച്ചതു്. 1075-ൽ വിനോദമാലിയ നടത്തിക്കൊണ്ടിരുന്ന റ്റി. പി. അനന്തനാരായണയ്യർ ആദ്യത്തെ മൂന്നു സ്കന്ധങ്ങൾ ആ മാസികയിൽ പ്രസിദ്ധപ്പെടുത്തി. പിന്നീടാണു് ആദ്യത്തെ ആറു സ്കന്ധങ്ങൾ മാളിയമ്മാവിൽ കുഞ്ഞുവറീതു ഭാരതവിലാസം അച്ചുക്കൂടത്തിൽനിന്നു് അച്ചടിപ്പിച്ചതു്. കാക്കക്കുറിശ്ശിയിലെ ശിവനായിരുന്നു കവിയുടെ കുലദേവത. ആ ദേവനെ അദ്ദേഹം പ്രാരംഭത്തിൽ വന്ദിക്കുന്നുണ്ടു്. അനന്തനാരായണയ്യർ നല്കിയ ഉത്തേജനത്തേയും താഴെ കാണുന്ന വിധത്തിൽ വർണ്ണിച്ചിരിക്കുന്നു.
“കൊല്ലമൊരായിരത്തിമുപ്പത്തൊൻപതിൽ വന്ന
ചൊല്ലാർന്ന മകരമെന്നുള്ളൊരു മാസത്തിങ്കൽ
സ്വർഗ്ഗാരോഹണമായ മാടഭൂപതി സർവ–
സൽഗുണനിധി വിദ്യാവിനയജലനിധി
വിമലാശയൻ കാമകമനീയാങ്ഗൻ ധീരൻ
കമലാകാന്തപാദഭക്തിമാനതിധീമാൻ
നാടു പാലിക്കുംകാലം ഭൂപസർവാധികാര–
മോടും വാണൊരു പരമേശ്വരനാമാ ദ്വിജൻ
പണ്ടു ചെയ്തൊരു പുണ്യസഞ്ചയം പുത്രരൂപ–
മാണ്ടിഹ വന്നു ജനിച്ചെന്നു തോന്നീടുംവണ്ണം
വിദ്യയും വിനയവും രൂപവുമൗദാര്യവും
ഹൃദ്യമാം സത്സംഗവും സമ്പത്തുമിവ ചേർന്നു
വാണീടുമനന്തനാരായണനെന്നു പേരാം
ക്ഷോണീദേവേന്ദ്രൻതന്റെ പ്രേരണകൊണ്ടിന്നു ഞാൻ
വിദ്യാപാടവമൊട്ടുമില്ലെന്നാകിലും ബ്രഹ്മ–
വിദ്യയായ് വിളങ്ങുന്ന ദേവിതൻ ചരിത്രത്തെ
ഭാഷാഗാനത്തിലാക്കിത്തീർക്കുവാനാരംഭിച്ചേൻ;
ദൂഷണംചെയ്തീടുകയില്ലല്ലോ വിദ്വജ്ജനം.
ദോഷൈകദൃഷ്ടികളാം ദുർജ്ജനം ചെയ്യും ദൂഷ്യ–
ഭാഷണത്തിങ്കൽ ഭയമില്ലെനിക്കല്പംപോലും.”
ചാത്തുമേനോന്റെ കവിതാരീതി ഈ ഈരടികളിൽനിന്നു മനസ്സിലാക്കാവുന്നതാണെങ്കിലും ചില വരികൾകൂടി ഉദ്ധരിച്ചു് അതിന്റെ സാമഞ്ജസ്യം സ്പഷ്ടമാക്കാം.
“ഒരുനാളിന്ദ്രജിതനായോരു മഹാബലി
ഖരരൂപവും പൂണ്ടു ശൂന്യമന്ദിരം തന്നിൽ
നില്ക്കുന്നനേരമമരാധിനായകൻ കണ്ടു
ധിക്കരിച്ചവൻതന്നെത്താഡിച്ചു ചോദിച്ചിതു.
അത്യന്തനിന്ദ്യമായ ഗർദ്ദഭരൂപം ധരി–
ച്ചത്ര നീ വസിക്കുവാനെന്തൊരു മൂലം ചൊല്ക?
സർവലോകങ്ങളെയും കീഴാക്കിയിരുന്നോരു
പൂർവദേവാഗ്രഗണ്യനല്ലോ നീ മഹാമതേ!
താണതായുള്ള ഖരരൂപം പൂണ്ടിരിക്കുവാൻ
നാണമില്ലയോ നിനക്കസുരകുലേശ്വര!
ഇങ്ങനെ ശക്രൻ ചൊന്ന വചനം കേട്ടു ദൈത്യ–
പുംഗവനായ മഹാബലിയുമുരചെയ്തു.
ഇതിലെന്തൊരു ഖേദമുള്ളതു ശചീപതേ!
വിധിതൻ ഗതിയാർക്കു തടുത്തുകൂടുന്നതും?
മത്സ്യകൂർമ്മാദിരൂപം വിഷ്ണു പൂണ്ടതുപോലെ
കുത്സിതഖരരൂപം ധരിച്ചേൻ കാലയോഗാൽ.
ബ്രഹ്മഹത്യയാൽ നീയും പീഡിതനായി മുന്ന–
മംബുജപത്രത്തിങ്കലൊളിച്ചു വാണപോലെ;
ഇന്നു ഞാൻ ഖരരൂപം ധരിച്ചു വാഴുന്നിതു
വൃന്ദാരകേശ! ദൈവാധീനനായുള്ളവന്നു
സുഖമെന്തോന്നുള്ളതും ദുഃഖമെന്തോന്നുള്ളതും?
സകലം കാലബലം കൊണ്ടുളവായീടുന്നു.”
54.6ഒടുവിൽ ശങ്കരൻകുട്ടിമേനോൻ (1059–1120)
ജീവിതം
ശങ്കരൻകുട്ടിമേനോൻ ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ കനിഷ്ഠസഹോദരനായി 1059 മിഥുനത്തിൽ കൊച്ചി വടക്കാഞ്ചേരിയിൽ ഒടുവിൽഭവനത്തിൽ ജനിച്ചു. തീയതി തിട്ടമില്ല. അമ്മയെക്കുറിച്ചു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. പിതാവു കോന്നനാത്തു ശങ്കരമേനോനായിരുന്നു. ശങ്കരൻകുട്ടി ജന്മനാ അന്ധനായിരുന്നു. എങ്കിലും പൂർവജന്മസംസ്കാരം നിമിത്തം അസാധാരണബുദ്ധിശക്തിയും സാഹിത്യാസക്തിയും ബാല്യത്തിൽത്തന്നെ പ്രദർശിപ്പിച്ചുതുടങ്ങി. ജ്യേഷ്ഠൻ ഓരോ പദ്യങ്ങൾ ചൊല്ലിക്കൊടുത്തു് അക്കാലത്തു് അദ്ദേഹത്തെ പഠിപ്പിച്ചുവന്നു. കുഞ്ഞിക്കൃഷ്ണമേനോൻ സംപ്രതിയായി ചിറ്റൂർത്താലൂക്കിലേക്കു പോയപ്പോൾ ശങ്കരൻകുട്ടിയെക്കൂടി കൊണ്ടുപോയി വരവൂർ ശാമുമേനോന്റെ ശിഷ്യത്വത്തിൽ കാവ്യനാടകങ്ങൾ പരിശീലിപ്പിച്ചു. പാഠമെല്ലാം കേട്ടുപഠിത്തമായിരുന്നുവെങ്കിലും ശിഷ്യന്റെ മേധാബലംകൊണ്ടു് അതൊക്കെയും അദ്ദേഹത്തിന്റെ ഹൃദയത്തിൽ ശിലാരേഖപോലെ പതിഞ്ഞു. ചിറ്റൂർ വെങ്കടരാമശാസ്ത്രികളായിരുന്നു ജ്യോതിഷം അഭ്യസിപ്പിച്ചതു്. കല്ക്കിപുരാണത്തിൽ അദ്ദേഹം ജ്യേഷ്ഠനേയും ശാമുമേനോനേയും താഴെ ഉദ്ധരിക്കുന്ന വരികളിൽ വന്ദിക്കുന്നു.
“എത്രയോ കുട്ടിയായ് ഞാൻ വാണിടും കാലംമുത–
ല്ക്കുൾത്തിങ്ങും സഹോദരവാത്സല്യംനിമിത്തമായ്
മലയാളത്തിലുള്ള ചെറുപദ്യങ്ങളോരോ–
ന്നലസാതോതിത്തന്നും നല്ല വാക്കുരചെയ്തും
അല്പല്പം ഭാഷാജ്ഞാനമിങ്ങുളവാക്കിത്തന്ന
സൽപ്പുമാൻ സർവലോകസമ്മതൻ സൽക്കവീന്ദ്രൻ
പുരുമാഹാത്മ്യം ചേരുമിംഗ്ലീഷിൽ ബി. ഏ.യെന്ന
ബിരുദും ഭാഷതന്നിലൊന്നാം സ്ഥാനവുമാർന്നോൻ
ഗിരിജാദേവിതന്നിൽസ്സന്തതാർപ്പിതചിത്തൻ
പരിചിൽപ്പരകാര്യതൽപരൻ ശാന്തശീലൻ
എന്നുടെ ജ്യേഷ്ഠനാകും കുഞ്ഞിക്കൃഷ്ണാഖ്യൻ ധീമാൻ–
തന്നുടെ പദപത്മം ഞാനിതാ വണങ്ങുന്നേൻ.
അറിവല്പവുമില്ലാതന്ധനായേവമുള്ളും
പുറവും തമസ്സാർന്നു മരുവീടുന്നോരെന്നിൽ
വളരും ദയാപൂർവമല്പമെന്നാലുമുള്ളിൽ
വെളിവുണ്ടാക്കിവയ്പാൻ ശ്രമമാർന്നൊരു ധീമാൻ
ഗുരുകാരുണ്യയുക്തൻ സൽഗുണഗണാലയൻ
വരവൂർ ശാമുമേനോൻ സർവലോകൈകമാന്യൻ
പാരിടത്തിങ്കലൊക്കെശ്ശുഭ്രകീർത്തിയെച്ചേർത്ത
സാരജ്ഞൻ കവികുലസത്തമൻ ശുദ്ധശീലൻ
എന്നുടെ ഗുരുനാഥൻതന്നുടെ പാദങ്ങളി–
ലിന്നിതാ നമസ്കാരം സാഷ്ടാങ്ഗം ചെയ്തീടുന്നേൻ.”
രാമശാസ്ത്രി എന്നൊരു ദൈവജ്ഞനായിരുന്നു പിന്നീടു ജ്യോതിഷം പഠിപ്പിച്ചതു്. അദ്ദേഹത്തേയും പിതാവായ കോന്നനാത്തു ശങ്കരമേനോനേയുംകൂടി കവി ആ കൃതിയിൽ നമസ്കരിക്കുന്നുണ്ടു്. കുഞ്ഞിക്കൃഷ്ണമേനോൻ കൊടുങ്ങല്ലൂർ തഹശീൽദാരായിരുന്ന കാലത്തു് അവിടത്തെ വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ അടുക്കൽ അല്പം ശില്പശാസ്ത്രം അഭ്യസിച്ചു. കൊച്ചിമഹാരാജാവു കവിതിലകൻ എന്ന സ്ഥാനം സമ്മാനിച്ചു അവിടുന്നും തിരുവിതാംകൂർ മഹാരാജാവും മാസികവേതനവും നല്കി അനുഗ്രഹിച്ചു. 1120-ാണ്ടു വടക്കാഞ്ചേരിയിൽ സ്വഗൃഹത്തിൽവച്ചു മരിച്ചു. എറണാകുളത്തിനടുത്തു് എളങ്കുളം താന്നിക്കൽ ഗൗരിക്കുട്ടി അമ്മയായിരുന്നു ഭാര്യ.
കൃതികൾ
ശങ്കരൻകുട്ടിമേനോന്റെ പ്രധാനകൃതികൾ (1) സ്കാന്ദപുരാണം, (2) കല്ക്കിപുരാണം, (3) രാമായണമഞ്ജരി എന്നീ കിളിപ്പാട്ടുകളാണു്. പതിനെട്ടു പുരാണങ്ങളിൽ വച്ചും ദീർഘതമമാണു് സ്കാന്ദം. മൂലഗ്രന്ഥത്തിൽ മാഹേശ്വര ഖണ്ഡം, വൈഷ്ണവഖണ്ഡം, ബ്രഹ്മഖണ്ഡം, കാശീഖണ്ഡം, അവന്തീഖണ്ഡം, നാഗരഖണ്ഡം, പ്രഭാസഖണ്ഡം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങൾ അടങ്ങീട്ടുണ്ടു്. കാശീഖണ്ഡാവസാനംവരെ മേനോൻ തർജ്ജമ ചെയ്തിട്ടുള്ള ഭാഗങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. അഞ്ചും ആറും ഖണ്ഡങ്ങൾകൂടി വിവർത്തനം ചെയ്തിട്ടുണ്ടെന്നു ചിലർ പറയുന്നു. ഏതായാലും തർജ്ജമ പൂർത്തിയായിട്ടില്ലെന്നു തീർച്ചതന്നെ. ഈ അസാധ്യകല്പമായ–കുഞ്ഞിക്കുട്ടൻതമ്പുരാന്റെ മഹാഭരതവിവർകത്തനംപോലെ കരുതേണ്ട–ഒരു സാഹിത്യപ്രവർത്തനത്തിൽ നയനവികലനായ ഒരു കവി ഏർപ്പെട്ടു എന്നും ആ മാർഗ്ഗത്തിൽ ബഹുദൂരം സഞ്ചരിച്ചു എന്നുമുള്ള വസ്തുത കേരളത്തിന്നു തികച്ചും അഭിമാനഹേതുകമാണു്. ശാമുമേനോന്റെ കിളിപ്പാട്ടുകളോടു തുല്യമായ മാധുര്യം അതിനു മുണ്ടു്. ഒരു ഭാഗം ചുവടേ പകർത്തുന്നു.
“ഇന്ദ്രസേനജൻതാനും സ്നേഹിതന്മാരും കൂടി–
ച്ചെന്നഥ കളിപ്പാനായ്ക്കേറിനാർ തോന്നിതന്നിൽ.
പാട്ടുകൾ പാടിക്കൊണ്ടു കൈവർത്തവീരന്മാരും
കൂട്ടമായ്ത്തുഴഞ്ഞിതു തോണിയെഗ്ഗതഭയം.
നദിതൻ മധ്യത്തിങ്കൽത്തോണിയുമെത്തീടവേ
പതിവില്ലാത്തമട്ടിലുണ്ടായീ കൊടുങ്കാറ്റും.
കാറിനാലിരുണ്ടിതു വല്ലാതെ നഭഃസ്ഥലം
പാരമായുണ്ടായ്വന്നിതോളവും കാളിന്ദിയിൽ.
തോണിയുമഗാധമാം ചുഴിയിൽപ്പെട്ടു കഷ്ടം
കാണികൾ കണ്ടുനില്ക്കെപ്പെട്ടെന്നു മുങ്ങിപ്പോയീ.
ചത്തിതു ചിലർ മുങ്ങിത്തൽക്ഷണം, നക്രഗ്രസ്ത–
ഗാത്രരായ് ഭവിച്ചിതു കഷ്ടമേ ചിലരെല്ലാം.
മുങ്ങിയ ചില ഭൂപപുത്രന്മാരുടെ ദേഹ–
മെങ്ങുമേ കണ്ടതില്ല സങ്കടമെന്നേ വേണ്ടു.”
മറ്റു കൃതികളും അപൂർണ്ണങ്ങളാണു്. കല്ക്കിപുരാണം പതിനെട്ടു് ഉപപുരാണങ്ങളിൽ ഒന്നാണു്. അതു ചിറ്റൂരിൽവെച്ചു് എഴുതി. ശാമുമേനോൻ ശങ്കരവിജയവും ശങ്കരൻകുട്ടിമേനോൻ കല്ക്കിപുരാണവും പൂർത്തിയാക്കിയതു് ഒരേ ദിവസമാണെന്നുള്ളതു് രണ്ടു കൃതികളിലും കാണുന്ന “മോഹമിന്നെല്ലാം ദയാ-” എന്ന കലിവാക്യത്തിൽനിന്നു നാം അറിയുന്നു. അതു് 1086-ാമാണ്ടു മകരം 1-ആംനുയാണു്. അന്നുതന്നെ ശങ്കരൻകുട്ടിമേനോന്റെ കവനകലാപാടവും അത്യുച്ചമായിക്കഴിഞ്ഞിരുന്നു. നോക്കുക. കളകാഞ്ചിയിലുള്ള അദ്ദേഹത്തിന്റെ ചില ഈരടികൾ.
“നിജമനസി പലതുമിതി കരുതിയഴലുൾക്കൊണ്ടു
നില്ക്കുന്ന പത്മതൻ ചിന്തിതം സർവ്വവും
തരമൊടതുപൊഴുതു സുരവരസഹജനീശ്വരൻ
സ്ഥാവരജങ്ഗമരൂപൻ ധരിക്കയാൽ
തിരുമനസി വളരുമൊരു കൃപയൊടുമെഴുന്നേറ്റു
തൃക്കണ്ണയിച്ചിതു കാന്തയാം പത്മയിൽ.
മധുമഥനനികടഭുവി മരുവുമൊരു മാനിനീ–
മാണിക്യമായുള്ള പൂമകൾപോലെയും
നിഖിലജനനികരഹൃദി നിരവധികമോഹങ്ങൾ
നിത്യവും ചേർക്കും മഹാമായപോലെയും
കളിചിതറുമണിവദനമതു ചെറുതു താഴ്ത്തിയു–
മോമൽക്കടാക്ഷങ്ങൾ തൂമയിൽത്തൂകിയും
വരതരുണിമണികൾ നിജസഖികളൊടു കൂടവേ
വന്നുനിന്നീടുന്ന ദേവിയെക്കണ്ടുടൻ
കമലശരകടുകദനദഹനകലിതാശയൻ
കല്ക്കിയാം ദേവൻ കഥിച്ചിതു ഭങ്ഗിയിൽ.”
ക്ഷേമേന്ദ്രമഹാകവി രാമായണമഞ്ജരിയെന്നും ഭാരതമഞ്ജരിയെന്നും ബൃഹൽകഥാമഞ്ജരിയെന്നും മൂന്നു സുധാമധുരങ്ങളായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. അവയിൽ ശൃംഗാരപ്രധാനമായ ബൃഹൽകഥാമഞ്ജരി ഏതൽക്കാലപര്യന്തം ആരും ഭാഷപ്പെടുത്തീട്ടില്ല. ഭാരതമഞ്ജരി പല കവികളെയുംകൊണ്ടു കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ തർജ്ജമചെയ്യിച്ച വിവരം മുൻപു പ്രസ്തുതാവിച്ചിട്ടുണ്ടു്. മറ്റൊരു ഭാഷാപോഷകനും പുസ്തകപ്രസാധകനുമായ തോമസ്പോൾ ബി.എ. ശങ്കരൻകുട്ടി മേനോനെക്കൊണ്ടു രാമായണമഞ്ജരിയും വിവർത്തനം ചെയ്യിച്ചു. അതിൽനിന്നുകൂടി ചില വരികൾ പ്രദർശിപ്പിക്കേണ്ടിയിരിക്കുന്നു. താടകാവധമാണു് പ്രകൃതം.
“പുഷ്കലാവർത്തമേഘജാലങ്ങളനവധി–
യുൽക്കടാരവത്തോടുംകൂടവേ കല്പാന്തത്തിൽ
ഒന്നിച്ചുകൂടുന്നേരം ലോകത്തിലാകപ്പാടെ
ചേർന്നിടും ഭയങ്കരവൻതമസ്സിനെക്കാളും
ഭീകരച്ഛവി പൂണ്ടതായിടുമുടൽ പൂണ്ടു
ലോകഭീഷണകരാളോഗ്രമാം നാവും നീട്ടി
കോപപാവകജ്വാല ചിന്നിടും മുഖമാർന്നു
വാപിളർന്നടുത്തിതു താടക സാട്ടഹാസം.
നേരിട്ടു വന്നീടുന്ന നീലമാമലയെന്നാ–
യാരുമേ ശങ്കിച്ചീടും രാക്ഷസിതന്നെക്കണ്ടാൽ.
ദീർഘമായെല്ലാടത്തും വ്യാപിച്ചുനിന്നീടുന്ന
തൽക്കരദ്വിതീയങ്ങളാകിയ വൃക്ഷങ്ങളെ
കാണ്കിലോ കാലൻതന്റെ യാത്രയ്ക്കു തോരണങ്ങൾ
സംഘടിപ്പിപ്പാൻ നാട്ടും സ്തംഭങ്ങളെന്നു തോന്നും.”
അന്നത്തെ ഭാഷാഗാനങ്ങളിൽ ചില നല്ല വ്യുൽപന്നന്മാരുടെ കൃതികളിൽപ്പോലും ചില സ്ഖലിതങ്ങൾ കാണാവുന്നതാണു്. ആകപ്പാടെ നമ്മുടെ കവിക്കു കിളിപ്പാട്ടു് ഉണ്ടാക്കുന്നതിനു് അസുലഭമായ പാടവമുണ്ടായിരുന്നുവെന്നു് ആർക്കും സമ്മതിക്കാതെ നിർവാഹമില്ല.
ഒരു മുക്തകം
അധോലിഖിതമായ ശ്ലോകം നമ്മുടെ കവി ഒരിക്കൽ ഗുരുവായൂരപ്പനെ തൊഴാൻ പോയ അവസരത്തിൽ നടയിൽനിന്നു പെട്ടെന്നുണ്ടാക്കി ചൊല്ലിയതാണു്.
“പക്ഷിശ്രേഷ്ഠധ്വജ! ശ്രീരമണ! നവശിലാ–
വിഗ്രഹം കാണുവാനു–
ള്ളക്ഷിദ്വന്ദ്വം മുഖാലംകൃതമതു ലഭിയാ–
ഞ്ഞല്ലലില്ലല്പവും മേ;
സാക്ഷിത്വം സർവലോകത്തിനുമുടയ ഭവ–
ഭ്രൂപമക്ഷാമതേജ–
സ്സീക്ഷിപ്പാൻ ജ്ഞാനനേത്രം തരിലതു മതി മേ
മാരുതാഗാരനാഥ!”
സംസ്കൃതവൃത്തങ്ങളിൽ ദ്രുതകവനത്തിനും അദ്ദേഹത്തിനു പാടവമുണ്ടായിരുന്നു എന്നു പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ടു്. ശങ്കരൻകുട്ടിമേനോനെപ്പറ്റി കാത്തുള്ളിൽ അച്യുതമേനോൻ നിർമ്മിച്ച ഒരു ഛായാശ്ലോകംകൂടി ചുവടേ ചേർക്കാം.
“നീലക്കണ്ണട നിത്യവെള്ളവസനം രുദ്രാക്ഷമാല്യം സദാ
പാലഞ്ചുംമൊഴി പുസ്തകം പലതരം ഭസ്മക്കുറിപ്പാടുകൾ
കോലത്തിൻവടിവാ മുടിപ്രഭ ജപംതൊട്ടുള്ള കോപ്പൊക്കെയീ
ശ്രീലന്നൊത്തവതന്നെ തൻമെതിയടിജ്ജോടും സദാ ചേർച്ചയാം.”
54.7നാലുകെട്ടിൽ കൃഷ്ണമേനോൻ (1033–1102)
ചരിത്രം
കൃശ്ണമേനോൻ പ്രസിദ്ധമായ തൃശ്ശൂർ വടക്കേക്കുറുപ്പത്തു തറവാട്ടിലെ ഒരു ശാഖയായ നാലുകെട്ടുവീട്ടിൽ 1033-ാണ്ടു മേടമാസം ഉത്രാടംനക്ഷത്രത്തിൽ ജനിച്ചു. മാതാവു നാരായണിയമ്മയും പിതാവു വെള്ളാരപ്പള്ളി അച്യുതൻനമ്പൂരിയുമായിരുന്നു. തൃപ്പൂണിത്തുറക്കോവിലകത്തു സംഗീതാധ്യാപികയായിരുന്നു നാരായണിയമ്മ. തൃശ്ശൂർ കൊമരത്തു് അമ്മുണ്ണിമേനോൻ സംസ്കൃതം അഭ്യസിപ്പിച്ചു. അമ്മുണ്ണിമേനോൻ നല്ല ആലങ്കാരികനും ദൈവജ്ഞനും വടക്കുംനാഥക്ഷേത്രമാഹാത്മ്യം കിളിപ്പാട്ടിന്റെ പ്രണേതാവുമായിരുന്നു. അമ്പാടി മാധവിയമ്മയായിരുന്നു പത്നി. 1102-ാണ്ടു മകരമാസം 16-ാം൹ മരിച്ചു.
കൃതികൾ
കൃഷ്ണമേനോൻ (1) മേല്പുത്തൂർഭട്ടതിരിയുടെ നാരായണീയവും, (2) കാളികാപുരാണവും കിളിപ്പാട്ടായി തർമ്മജ ചെയ്തിട്ടുണ്ടു്. (3) രാമായണം എന്ന പേരിൽ ഒരു നാടകവും എഴുതിയതായി അറിയാം. കവിതയ്ക്കു പറയത്തക്ക ആസ്വാദ്യതയില്ല. ഭാഷാനാരായണീയത്തിൽ നിന്നുമാത്രം ചില വരികൾ പകർത്തിക്കാണിക്കാം.
“നാരായണന്റെ കഥ കീർത്തനം ചെയ്കമൂലം
നാരായണാഖ്യൻ കവിയായൊരാരണന്നപ്പോൾ
പ്രത്യക്ഷമായിപ്പുരോഭാഗത്തിൽക്കാണായ്വന്നു–
ള്ളക്ഷയാനന്ദനീലമേഘശ്യാമളരൂപം
കേശാദിപാദംവരെ വർണ്ണിച്ചുള്ളൊരു കഥ
ലേശവും ചുരുക്കാതെ ചൊല്ലുവാൻ ശ്രമിപ്പുതിൽ
ക്ലേശമൊന്നുമേ മമ സംഭവിക്കാതിരിപ്പാൻ
കേശവനായ ഗുരുവായുനാഥന്റെ പാദം
ആശയം തന്നിൽ ശ്രദ്ധയോടു ഞാനുറപ്പിച്ചു
പേശൂവാൻ തുടങ്ങുന്നു; കേട്ടാലും സജ്ജനങ്ങൾ.”
“ഇപ്രകാരം ഗോപനാരിമാർക്കേവർക്കു–
മുൾപ്രമോദം ജനിപ്പിച്ചുകൊണ്ടു ഭവാൾ
വാണരുളും നാളിലേകദാ നന്ദാദി–
ഗോപരൊന്നിച്ചുചെന്നംബികാകാനനം
തന്നിലുള്ളംബികാകാമുകക്ഷേത്രത്തി–
ലന്നു നല്ലുത്സവദർശനാനന്തരം
തത്ര കിടന്നുറങ്ങുമ്പോൾ പിതൃപാദ–
മെത്രയും കുറ്റനാം പാമ്പു വിഴുങ്ങിനാൻ.”
54.8കൊച്ചി വലിയ ഇക്കഅമ്മത്തമ്പുരാൻ (1019–1096)
ജനനം
കൊച്ചി മഹാരാജകുടുംബത്തിലെ രാജ്ഞിമാരുടെ വൈദുഷ്യവും, ഭഗവൽഭക്തിയും, സദാചാരനിഷ്ഠയും സുപ്രസിദ്ധമാണല്ലോ. ആ കുടുംബത്തിൽ ഇക്കുഅമ്മത്തമ്പുരാൻ 1019-ാണ്ടു മേടമാസം 12-ആം തിയ്യതി മകയിരംനക്ഷത്രത്തിൽ അവതരിച്ചു. അവിടത്തെ മാതാവു് 1055-ാണ്ടു മീനമാസം 2-ആംതിയ്യതി തീപ്പെട്ട കുഞ്ഞമ്മത്തമ്പുരാനും, പിതാവു കൂടലാറ്റുപുറത്തു കുഞ്ചുനമ്പൂരിപ്പാടുമായിരുന്നു. അവരുടെ ദ്വിതീയപുത്രിയാണു് ഇക്കഅമ്മത്തമ്പുരാൻ. “ഇക്കു” എന്നതു് ഓമനപ്പേരാണു്. സംസ്കാരലബ്ധമായ നാമധേയം സുഭദ്ര എന്നായിരുന്നു. യുദ്ധകാണ്ഡം പാനയുടെ ആരംഭത്തിൽ അവിടുന്നു മാതാവിനെ
“മഞ്ജുത്വമുള്ള നിജ വാക്കുകൾകൊണ്ടു ലോക–
രഞ്ജിപ്പു ചേർത്തധികവിശ്രുതയായ്ച്ചരിച്ച
കുഞ്ഞമ്മരാജ്ഞി” എന്നു വർണ്ണിക്കുന്നുണ്ടു്.
വിദ്യാഭ്യാസം
നമ്മുടെ കവയിത്രിയുടെ പ്രഥമഗുരു മൂഴിക്കുളത്തു കുഞ്ഞുണ്ണിനമ്പിയാരായിരുന്നു. പിന്നീടു തൃപ്പൂണിത്തുറക്കോവിലകത്തു പള്ളിവായനയ്ക്കായി വരുത്തിയിരുന്ന പണ്ഡിതവരേണ്യനായ പാലപ്പുറത്തു പുതിയേടത്തു ഗോവിന്ദൻനമ്പിയരോടു നാടകാലങ്കാരങ്ങളും, തദനന്തരം പടുതോൾ വിദ്വാൻ നമ്പൂരിപ്പാട്ടിലെ അടുക്കൽനിന്നു തർക്കസംഗ്രഹവും, എടപ്പലത്തു നമ്പൂരിയോടു ശിഷ്യപ്പെട്ടു വ്യാകരണവും പഠിച്ചു. വ്യാകരണമാണു് മുഖ്യമായി അഭ്യസിച്ച ശാസ്ത്രം. വിദ്യാഭ്യാസഘട്ടത്തിൽത്തന്നെ വിവാഹവും നടന്നു. 1032-ാണ്ടു വൃശ്ചികമാസം 1-ആംതിയ്യതി ചേന്നാസ്സുനമ്പൂരി അവിടത്തെ പരിഗ്രഹിച്ചു. തന്ത്രത്തിനും മന്ത്രത്തിനും കേൾവിക്േട്ട ആ കുടുംബത്തിലെ കുലവിദ്യകൾക്കുപുറമേ അദ്ദേഹത്തിനു സംസ്കൃതത്തിലും പരിനിഷ്ഠിതമായ ജ്ഞാനമുണ്ടായിരുന്നു.
അനന്തരകാലജീവിതം
ഇക്കു അമ്മത്തമ്പുരാന്റെ ദാമ്പത്യജീവിതം സർവഥാ ഭാഗ്യപൂർണ്ണമായിരുന്നു. അവിടത്തെ ഒരു പുത്രനാണു് ഇതിനുമുൻപു കൊച്ചി മഹാരാജസിംഹാസനം അലങ്കരിച്ചിരുന്ന മഹാമഹിമശ്രീ കേരളവർമ്മത്തമ്പുരാൻ ബി.ഏ. അവിടത്തെ കനിഷ്ഠസഹോദരൻ രവിവർമ്മത്തമ്പുരാൻ ബി. ഏ. ബി. എൽ മദിരാശിപ്രവിശ്യയിൽ ഒരു സബ്ജഡ്ജിയായിരുന്നു പെൻഷൻ പറ്റിയിരിക്കുന്നു. തമ്പുരാട്ടിയുടെ പുത്രിയായ മങ്കുഅമ്മത്തമ്പുരാൻ ‘തൃപ്പൂണിത്തുറ ഉത്സവം’ എന്ന പേരിൽ ഒരു വഞ്ചിപ്പാട്ടുണ്ടാക്കീട്ടുണ്ടു്. ഇക്കുഅമ്മത്തമ്പുരാൻ തൃപ്പൂണിത്തുറക്കോവിലകത്തെ രാജകുമാരിമാരെ സംസ്കൃതം അഭ്യസിപ്പിച്ചും, ഉത്തമഗ്രന്ഥങ്ങൾ പാരായണം ചെയ്തും, ഭഗവദ്വിഷയകങ്ങളായ കാവ്യങ്ങളും മറ്റും രചിച്ചും ശാന്തയായി, പൂർണ്ണത്രയീശന്റെ ഉപാസനത്തിൽ നിരന്തരം വ്യാപൃതയായി കാലയാപനം ചെയ്തു. ഭാഷാസാഹിത്യത്തെ പോഷിപ്പിച്ചിട്ടുള്ള കേരളീയമഹിളകളിൽ സംസ്കൃതപാണ്ഡിത്യം നോക്കുമ്പോൾ ആ മഹതി തന്നെയാണു് അഗ്രഗണ്യ. 1096-ാണ്ടു മീനമാസം 7-ആംതിയ്യതിയായിരുന്നു അവിടത്തെ സ്വർഗ്ഗാരോഹണം.
കൃതികൾ
ഇക്കുഅമ്മത്തമ്പുരാൻ സംസ്കൃതത്തിൽ (1) സൗഭദ്രസ്തവം, (2) ഭഗവത്യഷ്ടകം, (3) പൂർണ്ണത്രയീശകേശാദിപാദവർണ്ണനം, (4) ശിവകേശാദിപാദവർണ്ണനം, (5) ഭഗവതീകേശാദി പാദവർണ്ണനം, (6) വഞ്ചുളേശസ്തവം എന്നീ ഗ്രന്ഥങ്ങളും ഭാഷയിൽ (7) യുദ്ധകാണ്ഡം പാന, (8) പൂർണ്ണത്രയീശനെപ്പറ്റി ഒരു പാന, (9) ധർമ്മനിർണ്ണയം പാന, (13) അഷ്ടമിരോഹിണീമാഹാത്മ്യം കിളിപ്പാട്ടു്, (11) കംസവധം ശീതങ്കൻതുള്ളൽ, (12) ഭിക്ഷുഗീത ശീതങ്കൻതുള്ളൽ, (16) അമൃതാഹരണം പറയൻതുള്ളൽ, (14) പൂതനാമോക്ഷം (പതിനെട്ടുവൃത്തം) കൈ കൊട്ടിക്കളിപ്പാട്ടു്, (15) തൃണാവർത്തവധം (പന്ത്രണ്ടുവൃത്തം) കൈകൊട്ടിക്കളിപ്പാട്ടു്, (16) അറുപത്തിരണ്ടു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഗജേന്ദ്രമോക്ഷം, (17) മുപ്പത്തഞ്ചു ശ്ലോകങ്ങളുള്ള വിശ്വരൂപദർശനം എന്നീ കൃതികളും രചിച്ചിട്ടുണ്ടു്. ഭക്തിമാർഗ്ഗപ്രദർശകങ്ങളായ പ്രസ്തുതവാങ്മയങ്ങളിൽ കവയിത്രി അർത്ഥ കല്പനകൾകൊണ്ടു് അനുവാചകന്മാരെ ക്ലേശിപ്പിക്കുന്നില്ല. “അനലംകൃതി പുനഃ ക്വാപി” എന്ന ലക്ഷണമാണു് അവയ്ക്കു പ്രായേണ യോജിക്കുന്നതു്. ഇവയ്ക്കുപുറമേ അനേകം കീർത്തനങ്ങളും അവിടുന്നു നിർമ്മിച്ചിട്ടുണ്ടു്.
സൌഭദ്രസ്തവം
ഈ സ്തോത്രത്തിൽ കവയിത്രി ശ്രീമദ്ഭാഗവതത്തിലെ പ്രതിപാദ്യം മുഴുവൻ നാല്പതു ശ്ലോകങ്ങളിൽ സംഗ്രഹിച്ചിരിക്കുന്നതു കണ്ടാൽ ആരും ആശ്ചര്യപ്പെട്ടുപോകും. ഓരോ ശ്ലോകവും “പാഹി പൂർണ്ണത്രയീശ” എന്ന വാക്യംകൊണ്ടു് അവസാനിക്കുന്നു. ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
“ഹത്വാ ലങ്കാധിപം യസ്സുതസഹജഭടാ–
മാത്യയുക്തം ച യുദ്ധേ
സീതാമാദായ പൂതാം ജ്വലനപതനതഃ
പുഷ്പകം ചാധിരുഹ്യ
രാജ്യം ഗത്വാഥ പൂജ്യൈർമ്മ നിഭിരഥ കൃത–
സ്വാഭിഷേകസ്സവകീയൈ–
സ്സാർദ്ധം തത്രാവസസ്ത്വം ജനമനുരമയൻ
പാഹി പൂർണ്ണത്രയീശ.”
അടുത്ത ശ്ലോകം ഗ്രന്ഥാവസാനത്തിലുള്ളതാണു്.
“അനേകാഗോയുക്താ ഭവനിഗളബദ്ധാ ദൃഢതരം
ഭവൽപാദാംഭോജം ശരണമുപയാതാ ഹ്യഭയദ!
യഥാ ചോരം രാജാ ദമയതി ച തദ്വദ്ദമയ മാം
ഭവഗ്രന്ഥിം ഛിന്ധി പ്രചുരകരുണാലോകവിശിഖൈഃ.”
അതു കഴിഞ്ഞു രണ്ടു പ്രാർത്ഥനാശ്ലോകങ്ങളുമുണ്ടു്. രണ്ടാമത്തേതിൽ പാഞ്ചരാത്രസിദ്ധാന്തമനുസരിച്ചു വാസുദേവാദി ചതുർവ്യൂഹങ്ങളേയും സമഷ്ടിരൂപനായ ശ്രീനാരായണനേയും ഇങ്ങനെ സ്തുതിക്കുന്നു.
“ചിത്തം മേ വാസുദേവ! പ്രചുരകരുണയാ
ശോധയ പ്രീതിപൂർവം
നിത്യം സങ്കർഷണാഹങ്കരണജപരിതാ–
പാംശ്ച ദൂരീകുരുഷ്വ
ബുദ്ധേഃ പ്രദ്യുമ്ന! സക്തിം ഹര ഭവവിഷയാം
മാനസം ചാനിരുദ്ധ!
ത്വത്തത്ത്വജ്ഞാനയുക്തം കുരു; നിഖിലസുഖം
ദേഹി നാരായണ! ത്വം”
ഭഗവത്യഷ്ടകം
എട്ടു ശ്ലോകങ്ങൾകൊണ്ടു ദേവീമാഹാത്മ്യകഥയെ ഈ സ്തോത്രത്തിൽ തമ്പുരാട്ടി സംക്ഷേപിച്ചിരിക്കുന്നു. ഓരോ ശ്ലോകത്തിന്റെയും ചതുർത്ഥപാദം “മായാം സാപോഹ്യ പായാസ്സദയമയി! പുരാണാലയാധീശ്വരി! ത്വം” എന്നു കുടുംബപരദേവതയായ പഴയന്നൂർ ഭഗവതിയോടുള്ള പ്രാർത്ഥനയോടുകൂടിയാണു് അവസാനിക്കുന്നതു്.
“ആയാന്തം മായിനം തം സ്വസൃസുതനിധനാ–
ജ്ജാതമന്യും നിസുംഭം
സുംഭം ജംഭാരികമ്പപ്രദമപി ച രണേ
ദാരുണേ മാരയിത്വാ
മോദേനാരാധിതാ ത്വം നുതിഭിരദിതിജൈ–
സ്തേഷു ദത്താഭയാ യാ
മായാം സാപോഹ്യ പായാസ്സദയമയി! പുരാ–
ണാലായാധീശ്വരി! ത്വം”
എന്നതു് അതിലെ ഒരു ശ്ലോകമാണു്.
“സരിജ്ജലജടാജാലകിരീടേന്ദുകലാന്വിതം
ശിരശ്ശങ്കര! തേ സർവസുരസേവ്യം സദാ ഭജേ.”
മതി. ഇനി ഭാഷാകൃതികളിലേയ്ക്കു കടക്കാം.
യുദ്ധകാണ്ഡം പാന
984-ൽ വെള്ളാരപ്പള്ളിയിൽ നിന്നു തീപ്പെട്ട കൊച്ചി രാമവർമ്മമഹാരാജാവിന്റെ സുന്ദരകാണ്ഡം പാനയെക്കുറിച്ചു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. അതിന്റെ തുടർച്ചയായി യുദ്ധകാണ്ഡപ്രതിപാദിതമായ ശ്രീരാമപട്ടാഭിഷേകംവരെയുള്ള കഥ ഈ പാനയിൽ തമ്പുരാട്ടി ഗാനം ചെയ്യുന്നു. ആ വസ്തുത അവിടുന്നുതന്നെ ആരംഭത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“പണ്ടു മാമകമാതാമഹിയാകും
കൊണ്ടൽവേണിയാൾതന്നുടെ മാതുലൻ
ഉണ്ടാക്കീട്ടുള്ള കാണ്ഡത്തിൻശേഷം ഞാൻ
കൊണ്ടാടിക്കൊണ്ടു വർണ്ണനംചെയ്യുന്നേൻ”
എന്നീ വരികൾ നോക്കുക. ഒടുവിൽ
“നാരായണ! ത്വദവതാരകഥാവിരാജൽ–
സ്തോത്രസ്വരൂപസുതമാപ്തവതീ പുരാദ്യ
രാമാഭിഷേകവരഭൂഷണശോഭമാന–
പാനാഭിധാനതനയാം ച തവ പ്രസാദാൽ”
എന്നൊരു ശ്ലോകമുണ്ടു്. ഇവിടെ “ത്വദവതാരകഥാ” എന്നു പറഞ്ഞതു് അഷ്ടമിരോഹിണീമാഹാത്മ്യം കിളിപ്പാട്ടിനെ ഉദ്ദേശിച്ചായിരിക്കാമെന്നു തോന്നുന്നു. തമ്പുരാട്ടി രാമാവതാരത്തെ വിഷയീകരിച്ചു് ഒരു ഗ്രന്ഥവും രചിച്ചതായി അറിവില്ല. ‘നാരായണ’ എന്ന പദംകൊണ്ടു് ഏതവതാരത്തിനും യോജിക്കുന്ന വിധത്തിലാണു് മഹാവിഷ്ണുവിനെ അഭിസംബോധനം ചെയ്തിരിക്കുന്നതും. ദീർഘവും രമണീയവുമായ ഒരു കൃതിയാണു് യുദ്ധകാണ്ഡം പാന. ഒരു ഭാഗം പകർത്തിക്കാണിക്കാം.
“അശ്രുതപൂർവമാകുന്ന വാക്കുകൾ
വിശ്വവാസികളൊക്കെയും കേൾക്കവേ
നിശ്ശങ്കം രാമൻ ചൊന്നതു കേട്ടപ്പോ–
ളശ്രുപൂർണ്ണവദനനായ് സീതയും
പാരം സങ്കടത്തോടേ വദനത്തെ–
ക്കരംകൊണ്ടു തുടച്ചു പണിപ്പെട്ടു
വരനാകുന്ന രാമനോടന്നേരം
പറഞ്ഞാളിടത്തൊണ്ട വിറച്ചേവം.
എന്തയ്യോ! ഭവാനീവണ്ണം ശ്രോത്രത്തിൽ–
ച്ചെന്തീക്കട്ട ചൊരിയുമ്പോലുള്ളൊരു
സന്താപത്തെ വളർക്കുന്ന വാക്കിനെ
ഹന്ത! ചൊല്ലുന്നു നിസ്സാരനെപ്പോലെ?
നിന്തിരുവടിതന്നുടെ മാനസേ
ചിന്തിക്കുംപോലെ വാണവളല്ല ഞാൻ
കാന്ത! ചാരിത്രരക്ഷ വഴിപോലെ
സന്തതമിഹ ചെയ്തല്ലോ വാണതും.
സതിയല്ലാത്തവളല്ല ഞാനെന്നതും
മതിയിൽത്തവ നിശ്ചയമില്ലയോ?”
കംസവധം ശീതങ്കൻതുള്ളൽ
കംസൻ അക്രൂരനെ രാമകൃഷ്ണന്മാരുടെ ആനയനത്തിനു ഗോകുലത്തിലേക്കയയ്ക്കുന്നതു മുതല്ക്കുള്ള ഭാഗവതകഥയാണു് ഈ തുള്ളലിൽ പ്രതിപാദിച്ചിരിയ്ക്കുന്നതു്.
“പുത്രനാകും രവിവർമ്മന്റെ നിർബ്ബന്ധ–
മോർത്തുകൊണ്ടെത്രയും ക്ലേശിച്ചൊരുവിധം
ധൂർത്തനാം കംസന്റെ നിഗ്രഹമാം കഥ
തീർത്തേൻ…”
എന്നു ഗ്രന്ഥനിർമ്മിതിക്കുള്ള കാരണം നിർദ്ദേശിച്ചിരിക്കുന്നു. ഈ കവിതയും നന്നായിട്ടുണ്ടു്. ഒരു ഭാഗം നോക്കുക.
“പങ്കജദളനയനാ! പരിവൃഢഗുണസദനാ!
പന്നഗവരശയനാ! പരവനദവദഹനാ!
പാർവണശശിവദനാ! പശുപവധൂമദനാ!
പാലയ മധുമഥനാ! പരിചൊടു മാമധുനാ.
ശങ്കരശുഭകരണാ! ശതമഖനുതചരണാ!
ശം കുരു ജലശരണാ! ശകലിതഘനകിരണാ!
നന്ദിതനന്ദമുഖാ! നതജനജനിതസുഖാ!
നന്ദജ! വിജയസഖാ! നതമവ മാമനഘാ!
നിർമ്മിതജഗദണ്ഡാ! നിരുപമഭുജദണ്ഡാ!
നിർമ്മലതരഗണ്ഡാ! നിയമിതരിപുഷണ്ഡാ!
കൃഷ്ണ നമോ മഹതേ! കൃതയദുകുലവസതേ!
കൃച്ഛറവിമോചന തേ! കൃപയൊടു ലസിതമതേ!
നന്ദജ! തവ ചരണം നരവര! ബഹുകരുണം
നന്മയൊടിഹ ശരണം നലമൊടു മമ വരണം.”
ഇതര കൃതികളെ ഇവിടെ പരാമർശിക്കുന്നില്ല.
54.9നാഗരുകോവിലിൽ കല്യാണിക്കുട്ടി അമ്മച്ചി (1014–1084)
ജനനവും ബാല്യകാലവും
കൊച്ചിരാജ്യത്തെ ഒടുവിലത്തെ സർവാധികാര്യക്കാരും മക്കോള റിസിഡണ്ടിന്റെ വിശ്വസ്ത സേവകനുമായിരുന്ന മുകുന്ദപുരം താലൂക്കു വെള്ളൂർക്കരപ്പകുതിയിൽ നടവരമ്പുദേശത്തു ചെറുപറമ്പിൽ കുഞ്ഞുകൃഷ്ണമേനോനെപ്പറ്റി വായനക്കാർ കേട്ടിരിക്കുമല്ലോ. അദ്ദേഹത്തിന്റെ പത്നി അതേ ദേശത്തു് മാതൃപ്പള്ളിവീട്ടിൽ കുഞ്ഞുലക്ഷ്മിയമ്മയായിരുന്നു. ആ ദമ്പതികളുടെ ദ്വിതീയ സന്താനമായി കല്യാണിക്കുട്ടിയമ്മ 1014-ാണ്ടു കർക്കടകമാസത്തിൽ മൂലംനക്ഷത്രത്തിൽ ജനിച്ചു. മാതൃപ്പള്ളിവീട്ടുകാരുടെ മൂലകുടുംബം കൊച്ചിയിൽ ചേരാനല്ലൂർദേശത്താണു്. അച്ഛൻ കല്യാണിക്കുട്ടിയമ്മയെ ബാല്യത്തിൽത്തന്നെ മലയാളത്തിനു പുറമെ സംസ്കൃതവും സങ്ഗീതവും അഭ്യസിപ്പിച്ചു. സങ്ഗീതാധ്യാപകൻ ശിവരാമഭാഗവതരായിരുന്നു. 1036-ാണ്ടു് കർക്കടകത്തിൽ കുഞ്ഞുകൃഷ്ണമേനോൻ മരിച്ചു.
വിവാഹവും അനന്തരജീവിതവും
തിരുവിതാംകൂർ ആയില്യംതിരുനാൾ മഹാരാജാവിന്റെ പ്രഥമപത്നി അവിടത്തെ മാതുലനായ ഉത്രംതിരുനാൾമഹാരാജാവിന്റെ പുത്രി തിരുവട്ടാറ്റമ്മവീട്ടിൽ പാനപ്പിള്ള മാധവി ലക്ഷ്മിയമ്മയായിരുന്നു. 1029-ാണ്ടു് ആയില്യംതിരുനാൾ പരിഗ്രഹിച്ച ആ യുവതി 1037 ഇടവത്തിൽ മരിച്ചു. തന്മൂലം വിഗതഭാര്യനായിത്തീർന്ന അവിടുന്നു് 1038-ാണ്ടു തുലാമാസത്തിൽ മാതൃപ്പള്ളി കല്യാണിക്കുട്ടിയമ്മയെ പട്ടുംപരിവട്ടവുമിട്ടു് അമ്മച്ചിയായി സ്വീകരിച്ചു. അവിടത്തെ മാതുലന്റേയും അവിടത്തേയും ആശ്രിതനായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാരാണു് ആ വിവാഹം ഘടിപ്പിച്ചതു്. കുഞ്ഞുകൃഷ്ണമേനോനും ഈശ്വരപിള്ളയും പരമസുഹൃത്തുക്കളായിരുന്നു. 1040-ൽ അമ്മച്ചി നാഗരുകോവിൽ അമ്മവീട്ടിലേയ്ക്കു ദത്തെടുക്കപ്പെട്ടു. തിരുവനന്തപുരത്തു നാഗരുകോവിലെന്നും, അരുമനയെന്നും തിരുവട്ടാറെന്നും, വടശ്ശേരിയെന്നും പേരുകളിൽ നാലു സുപ്രസിദ്ധങ്ങളായ രാജദാരഗൃഹങ്ങളുണ്ടു്. അവ ധർമ്മരാജാവു് സ്ഥാപിച്ചതെന്നാണു് ഐതിഹ്യം. ആ കുടുംബങ്ങളിൽ ഏതെങ്കിലും ഒന്നിൽ അമ്മച്ചിമാർ ജനിക്കുകയോ ദത്തെടുക്കപ്പെടുകയോ ചെയ്യണമെന്നു് ഒരു വെയ്പുണ്ടു്. 1043-ൽ അമ്മച്ചിയുടെ വലിയമ്മയുടെ (അമ്മയുടെ ജ്യേഷ്ഠത്തി) പുത്രിമാരായ കുഞ്ഞുലക്ഷ്മിയമ്മയേയും കാത്യായനിയമ്മയേയുംകൂടി അതേ അമ്മ വീട്ടിൽത്തന്നെ ദത്തുകേറ്റി. അവരിൽ കുഞ്ഞുലക്ഷ്മിത്തങ്കച്ചിയുടെ പുത്രിയായ അനന്തലക്ഷ്മിപ്പൊന്നമ്മയാണു് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രഥമപത്നി. 1052-ൽ അമ്മച്ചിയുടെ മാതാവു മരിച്ചു. സർവ്വകലാവല്ലഭനായ ആയില്യം തിരുനാൾ മഹാരാജാവിന്റെ പ്രേയസിയാകുന്ന യുവതിക്കു് സാഹിത്യത്തിലും സങ്ഗീതത്തിലും എത്രമാത്രം അഭിനിവേശ മുണ്ടായിരിക്കണമെന്നു പറയേണ്ടതില്ലല്ലോ. അമ്മച്ചി നിരന്തര വ്യവസായംകൊണ്ടു തന്റെ സംസ്കൃതപാണ്ഡിത്യം വർദ്ധിപ്പിക്കുകയും കല്യാണകൃഷ്ണഭാഗവതർ മുതലായ ആസ്ഥാനവിദ്വാന്മാരുടെ ശിക്ഷണത്തിൽ വീണവായനയിലും വായ്പാട്ടിലും വിസമയനീയമായ വിദഗ്ദ്ധത സമ്പാദിക്കുകയും ചെയ്തു. അമ്മച്ചി പ്രസവിച്ചില്ല. 1055-ൽ ആയില്യംമഹാരാജാവു തീപ്പെട്ടു. 1084 മകരമാസം 6-ആംനുയായിരുന്നു ആ മഹതിയുടെ മരണം. അമ്മച്ചി ഈശ്വരഭക്തിയും സുചരിതയും ഉദാരമനസ്കയുമായിരുന്നു. തന്റെ ആദ്യത്തെ സങ്ഗീതദേശികനായ ശിവരാമഭാഗവതർക്കു് ഒരു വീരശൃങ്ഖല പ്രിയതമനെക്കൊണ്ടു സമ്മാനിപ്പിച്ചതു് ആ സ്ത്രീരത്നത്തിന്റെ കൃതജ്ഞതയ്ക്കു നിദർശനമാണു്.
കൃതികൾ
കല്യാണിക്കുട്ടിഅമ്മച്ചിക്കു ഭാഷാകവനത്തിൽ ശ്ലാഘനീയമായ പാടവമുണ്ടായിരുന്നു. ഗാനങ്ങൾ രചിക്കുന്ന വിഷയത്തിലായിരുന്നു കൂടുതൽ വാസന. ആ സാധ്വി (1) രാസക്രീഡ, (2) അംബരീഷചരിതം, (3) പാർവതീസ്വയംവരം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, (4) സ്തവമാലിക, (5) പാതിവ്രത്യപഞ്ചകം, (6) ഗണപഞ്ചകം, (7) സത്യപഞ്ചകം എന്നീ കൃതികളും ഉണ്ടാക്കീട്ടുണ്ടു്. സ്തവമാലികയിൽ പദ്യസരമെന്നും ഗാനസരമെന്നും രണ്ടു വിഭാഗങ്ങളുണ്ടു്. ഗാനസരത്തിൽ മുപ്പത്തിമൂന്നു പാട്ടുകൾ അടങ്ങിയിരിക്കുന്നു. ചില ശ്ലോകങ്ങളും ഒരു പാട്ടും പ്രദർശിപ്പിക്കാം.
“സദാ തേ പദാംഭോജഭക്തിം മഹാത്മൻ!
മുദാ ദേഹി കാമാദിശത്രൂൻ നിഹത്യ
യദാ ത്വൽകൃപാ മയ്യമോഹാ ഭവേൽ സാ
തദാഹം കൃതാർത്ഥാ ഹരേ! പത്മനാഭ!”(സ്തവമാലിക)
“ജാതിശ്രേഷ്ഠത കുമ്പിടുന്നു; വഴി തൂത്തീടുന്നു സൗന്ദര്യവും;
ഖ്യാതിപ്പെണ്മണി പൊൻപിടിക്കുട പിടിച്ചീടുന്നു കൂടും മുദാ;
ഭൂതിക്കാറണിവേണി കല്പനകൾ കേട്ടീടുന്നു; പെണ്‍നാട്ടിലീ–
പ്പാതിവ്രത്യമഹാമഹേശ്വരിയെഴുന്നള്ളിജ്ജയിക്കുന്നഹോ!”
(പാതിവ്രത്യപഞ്ചകം)
“യദുകുലനായക! ജഗദീശ!
വ്രജവനിതാജനഹൃദയസരോരുഹ–
ദിനകര മാമവ ജലജാഷ!(യദുകുല)
തവ ചരിതാമൃതപാനരതിർമ്മമ
ഭവതു സദാമരനുതപാദ!(യദുകുല)
വിഹരതു മമ ഹൃദി താവകചരണം
ദിനമനു ദീനജനൈകശരണ്യം.(യദുകുല)
ശമയ ഗദം മമ ശമലവിഭഞ്ജന!
ത്വാമനിശം പ്രണമാമി ദയാലോ!”(യദുകുല)
(സ്തവമാലിക-ഗാനസരം)
54.10തോട്ടയ്ക്കാട്ടു് ഇക്കാവമ്മ (1039–1091)
ജനനവും വിദ്യാഭ്യാസവും
ഇക്കാവമ്മ എറണാകുളത്തെ സുപ്രസിദ്ധമായ പടിഞ്ഞാറേ തോട്ടയ്ക്കാട്ടുവീട്ടിൽ 1039-ാണ്ടു മകരമാസം 28-ാം൹ പൂരുരുട്ടാതിനക്ഷത്രത്തിൽ ജനിച്ചു. പിതാവു് ഇരിങ്ങാലക്കുട നന്തിക്കരവീട്ടിൽ ചാത്തുപ്പണിക്കരും മാതാവു തോട്ടയ്ക്കാട്ടുവീട്ടിൽ കുട്ടിപ്പാറുവമ്മയുമായിരുന്നു. സംഗീതത്തിലും സാഹിത്യത്തിലും ശില്പശാസ്ത്രത്തിലും പില്ക്കാലത്തു നിപുണനായിത്തീർന്ന ചാത്തുപ്പണിക്കർ തൃപ്പൂണിത്തുറക്കോവിലകത്തു പോയി അവിടത്തെ കഥകളിയോഗത്തിൽ ചേർന്നു് ഒരു നല്ല നടനെന്നു പേരു സമ്പാദിച്ചു. പിന്നീടു സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചു തഹശീൽമജിസ്ത്രേട്ടായി ഉയർന്നു. ആ ദമ്പതിമാരുടെ ദ്വിതീയ പുത്രിയാണു് ഇക്കാവമ്മ. സുഭദ്രാർജ്ജുനം നാടകം, ഇക്കാവമ്മ സമർപ്പിച്ചിരിക്കുന്നതു കുട്ടിപ്പാറുവമ്മയ്ക്കാകുന്നു.
“അത്യന്തശുദ്ധിയൊടുമീശ്വരപാദപത്മം
നിത്യം ഭജിച്ചു മരുവുന്ന മദീയമാതഃ”
എന്നാണു് ആ ഘട്ടത്തിൽ കവയിത്രി സ്വമാതാവിനെ അഭിസംബോധനം ചെയ്തിരിക്കുന്നതു്. ചാത്തുപ്പണിക്കർ 1050-ാണ്ടും, കുട്ടിപ്പാറുവമ്മ 1079-ാണ്ടും അന്തരിച്ചു. ഇക്കാവമ്മയുടെ പ്രഥമഗുരു അച്ഛൻതന്നെയായിരുന്നു. അച്ഛന്റെ മരണാനന്തരം വെന്നിമല ഉഴുത്തിരവാരിയരോടു ചില കാവ്യങ്ങളും പഞ്ചാംഗഗണനവും പിന്നീട് അച്ചൻകണ്ടത്തു വാസുനമ്പിയാരുടെയടുക്കൽ നാരായണീയവും നൈഷധവും തദനന്തരം മാക്കോത്തു കൃഷ്ണമേനോനോടു ചില നാടകങ്ങളും ചമ്പുക്കളും പഠിച്ചു. അങ്ങനെ ലഭിച്ച വ്യുൽപത്തികൊണ്ടു സംതൃപ്തയാകാതെ സ്വപരിശ്രമംകൊണ്ടുതന്നെ അതു വർദ്ധിപ്പിച്ചു് ആ ഭാഷയിൽ സാമാന്യം നല്ല പാണ്ഡിത്യവും കവനത്തിനു വേണ്ട വൈദഗ്ദ്ധ്യവും സമ്പാദിച്ചു. ഇക്കാവമ്മയുടെ പ്രതിഭാസമ്പത്തും ധാരണാശക്തിയും ഗുരുക്കന്മാരെ വിസ്മയിപ്പിച്ചിരുന്നു.
ദാമ്പത്യജീവിതം
ഇക്കാവമ്മയെ 14-ാമത്തെവയസ്സിൽ കാരക്കാട്ടു നാരായണമേനോൻ ബി. എ. വിവാഹംചെയ്തു. അദ്ദേഹം കൊച്ചി ഗവർമ്മെന്റു സർവീസ്സിൽ പേഷ്കാരുദ്യോഗം വരെ വഹിച്ചു് 1077-ൽ മരിച്ചു. അവരുടെ ആണ്മക്കളും പെണ്മക്കളും ഉന്നതസ്ഥാനത്തിൽ എത്തീട്ടുള്ളവരാണു്. പ്രഥമപുത്രിയെ കൊല്ലങ്കോട്ടു വാസുദേവരാജാവും ദ്വിതീയപുത്രിയെ അദ്ദേഹത്തിന്റെ അനുജൻ മാധവരാജാവും വിവാഹം ചെയ്തു. മറ്റൊരു പുത്രിയും കവയിത്രിയുമായ ഗൗരിക്കെട്ടിലമ്മയുടെ ഭർത്താവു പണ്ഡിതനും കവിയുമായ കടത്തനാട്ടു ശങ്കരവർമ്മത്തമ്പുരാനാണു്. സാഹിത്യകുശലൻ റ്റി.കെ. കൃഷ്ണമേനോൻ കവിയത്രിയുടെ കനിഷ്ഠസഹോദരനാണെന്നുകൂടി പറയേണ്ടതുണ്ടു്. 1091-ാണ്ടു മേടമാസം 21-ാം൹ ഇക്കാവമ്മ ചരമഗതിയെ പ്രാപിച്ചു.
കൃതികൾ
ഇക്കാവമ്മ ഇരുവത്തിരണ്ടാമത്തെ വയസ്സിൽ കവിത എഴുതിത്തുടങ്ങി. പ്രധാനകൃതികൾ (1) സന്മാർഗ്ഗോപദേശം ഓട്ടൻതുള്ളൽ, (2) രാസക്രീഡ കുറത്തിപ്പാട്ടു്, (3) പുരാണശ്രവണമാഹാത്മ്യം കിളിപ്പാട്ടു് (തർജ്ജമ), (4) സുഭദ്രാർജ്ജുനം നാടകം, (5) കല്ക്കിപുരാണം കിളിപ്പാട്ടു്, (6) നളചരിതം നാടകം, (7) ആര്യാശതകം എന്നിവയാണു്. ഇവയിൽ കല്ക്കിപുരാണമൊഴികെ ബാക്കിയുള്ള കൃതികൾ അച്ചടിച്ചിട്ടുണ്ടു്. നളചരിതം പൂർത്തിയായിട്ടില്ല. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും സാഹിത്യപോഷണത്തിൽ ഭാഗഭാക്കുകളാകുവാൻ അവകാശമുണ്ടെന്നും മനസ്സുവച്ചാൽ അവർക്കും ആ വഴിക്കു സഹൃദയന്മാരെ സമഗ്രമായി ആഹ്ലാദിപ്പിക്കുവാൻ സാധിക്കുമെന്നും നമ്മുടെ കവയിത്രി ദൃഢമായി വിശ്വസിച്ചിരുന്നു. സ്ത്രീകളുടെ അഭിമാനസംരക്ഷണത്തിലും ആ സുചരിത ബദ്ധശ്രദ്ധയായിരുന്നു. ഒരിക്കൽ തൃശ്ശൂരിലെ കേരളനന്ദിനി എന്ന പത്രത്തിൽ “അരുതരുതതിസഖ്യം സ്ത്രീകളോടൊട്ടുമാകാ” എന്നു് ഒരു സമസ്യ പ്രസിദ്ധീകരിച്ചിരുന്നു. അതു് ഒരു കവിപൂരിപ്പിച്ചതു് സ്ത്രീകളെ തരം താഴ്ത്തിയായിരുന്നതിനാൽ ഇക്കാവമ്മ പ്രക്ഷുബ്ധയായി അതിനു് ഒരു മറുപടിയെഴുതി. ആ മറുപടിയിലുള്ള രണ്ടു ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“അരുതരുതൊരുനാളും നിന്ദയീ സ്ത്രീജനത്തിൽ–
പ്പുരുഷരിലഖിലർക്കും സൽഗുണം സിദ്ധമാമോ?
കരുതുകിലതിമാത്രം ദുഷ്ടരത്രേ പുമാന്മാർ
വരനെ വിപിനദേശേ ഭൈമിതാനോ ചതിച്ചു?
വൻകാട്ടിൽസ്സന്ത്യജിച്ചാൻ രഘുകുലവരനാം
രാമചന്ദ്രൻ വിശങ്കം
തങ്കൽ പ്രേമം പെരുക്കും ജനകനൃപതിതൻ
പുത്രിയാം സീതതന്നെ;
തൻകാര്യം കൈവരുത്താൻ ശിവശിവ മടിയി–
ല്ലെന്തു ചെയ്വാനുമിന്നീ–
വങ്കന്മാരോടു സഖ്യം, പറക, തരുണിമാ–
ർക്കെങ്ങനേ സംഭവിക്കും?”
സുഭദ്രാർജ്ജുനത്തിലെ
“മല്ലാക്ഷീമണിയായ ഭാമ സമരം
ചെയ്തീലയോ? തേർതെളി–
ച്ചില്ലേ പണ്ടു സുഭദ്ര, പാരിതു ഭരി
ക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികൾക്കു പാടവമിവ
യ്ക്കെല്ലാം ഭവിച്ചീടുകിൽ–
ച്ചൊല്ലേറും കവിതയ്ക്കുമാത്രമിവരാ
ളല്ലെന്നു വന്നീടുമോ?”
എന്ന വീരവാദം സുപ്രസിദ്ധമാണല്ലോ.
കവിതാരീതി
സാരള ്യവും സാമഞ്ജസ്യവും തുള്ളിത്തുളുമ്പുന്നവയാണു് ഇക്കാവമ്മയുടെ കൃതികൾ. ആ സാധ്വിയുടെ അതിപ്രധാനകൃതിയായ സുഭദ്രാർജ്ജുനത്തെപ്പറ്റി അവസാനത്തിൽ പ്രസ്താവിക്കാം. മറ്റു കൃതികളിൽനിന്നു് ആദ്യമായി ചില ഭാഗങ്ങൾ ഉദ്ധരിക്കട്ടേ.
“പരന്നൂ ചന്ദ്രിക പാരിൽ വരുന്നൂ ശൈത്യസൗഗന്ധ്യം
കലർന്നൂ മന്ദമായ് വാതം കവർന്നുകൊള്ളുവാൻ ധൈര്യം;
നിരന്നൂ പൂക്കളിൽച്ചെന്നങ്ങിരുന്നൂ ഭൃംഗജാലങ്ങൾ;
(സന്മാർഗ്ഗോപദേശം)
“സൽക്കഥാശ്രവണത്താൽച്ചിത്തവും വിശുദ്ധമാം
വെക്കമാശ്ശുദ്ധചിത്തേ സിദ്ധമാം സുദ്ധജ്ഞാനം
ധ്യാനത്താലഖിലപാപങ്ങളും നശിച്ചു നി–
ത്യാനന്ദപദം പ്രാപിക്കുന്നിതു സുകൃതികൾ.”
(പുരാണശ്രവണമാഹാത്മ്യം)
“സ്മരനെച്ചുട്ടുകരിച്ചൊരു പുരരിപുതൻ പാതിമെയ്യടക്കീടും
പെരുതാം തവ മതിചതുരത കരുതീടുകിലംബികേ! മഹാശ്ചര്യം.”
(ആര്യാശതകം)
“പാനീയം സ്ഫടികോപമം; പരിമളം
തിങ്ങുന്ന പങ്കേരുഹം;
ചേണാർന്നോരളിസഞ്ചയം; പുളിനമ–
വ്വണ്ണം മനോമോഹനം;
ഞാനെന്തിന്നധികം പറഞ്ഞു സമയം
പോക്കുന്നു? ചിന്തിക്കിലീ–
സ്ഥാനംതാൻ രസികർക്കു യോഗ്യതരമാ–
യീടും വിഹാരസ്ഥലം.”
(നളചരിതം)
“പാരിൽച്ചന്ദ്രിക ശശിയെദ്ദൂരെ വെടിഞ്ഞാ രവിക്കു വശയാമോ?
ആരിന്നനർഘരത്നം പോരെന്നു നിനച്ചു കനലു കാമിക്കും?”
(നളചരിതം)
സുഭദ്രാർജ്ജുനം
അക്കാലത്തെ സ്വതന്ത്രഭാഷാനാടകങ്ങളുടെ ഇടയിൽ സുഭദ്രാർജ്ജുനത്തിനു തികച്ചും അഭ്യർഹിതമായ സ്ഥാനത്തിനവകാശമുണ്ടു് മഹാകവികളായ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ മാത്രമേ അതിനുമുമ്പു് അത്തരത്തിലുള്ള നാടകങ്ങൾ രചിച്ചിരുന്നുള്ളു. അതിനു് ഒരു വ്യത്യസ്തമായി പറയേണ്ടതു കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ അജ്ഞാതവാസത്തെമാത്രമാണു്. സ്ത്രീകൾ നിർമ്മിച്ച നാടകങ്ങളിൽ രണ്ടാമത്തേതാണു് സുഭദ്രാർജ്ജുനം. അതു് 1066 ഒടുവിൽ പ്രസിദ്ധീകൃതമായി. ആ നാടകം സകലഭാവുകന്മാരുടേയും അഭിനേതാക്കളുടേയും ആദരത്തിനു പാത്രീഭവിച്ചു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
“ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാർത്ഥമാ–
യിക്കാവമ്മ ചമച്ചതോർത്തു മുഴുകുന്നുള്ളത്ഭുതാംഭോനിധൗ”
എന്നു് അതിനെ പ്രശംസിച്ചു. “സുഭദ്രാർജ്ജുനം എന്ന ഭാഷാനാടകം ‘ഒരു സ്ത്രീ ഉണ്ടാക്കിയതുകൊണ്ടു്’ എന്ന വിശേഷണം കൂടാതെതന്നെ വളരെ നന്നായി എന്നുപറയേണ്ടതായിരിക്കുന്നു” എന്നാണു് സി.പി. അച്യുതമേനോൻ അഭിപ്രായപ്പെട്ടതു്. ഒരു സംശയാലു ഉപരിപ്ലവമായി,
“ഒന്നാമതായ് സുമുഖി! ബുക്കു പകുത്തെടുത്തു
നന്നായി നോക്കി ‘നടുതൊട്ടൊടു’ വാകുവോളം
എന്നാലിതിന്റെ നവരീതിയിലെന്മനസ്സു
മന്നാടിയാരുടെയതെന്നൊരു ശങ്കതേടി.”
എന്നു പ്രസ്താവിച്ചതിൽ അദ്ദേഹം തന്നെ പിന്നീടു പരിതപിച്ചിരിക്കും. ഇക്കാവമ്മയുടേയും മന്നാടിയാരുടേയും കവന ശൈലികൾ വിഭിന്നങ്ങളാണു്. നാലാമങ്കത്തിൽ സുഭദ്രയുടെ മുന്നിൽ അർജ്ജുനൻ തന്റെ കാമപാരവശ്യം വെളിപ്പെടുത്തിയതു ദ്രുതഗതിയിലായിപ്പോയി എന്നൊരപവാദം ചില വിമർശകന്മാർ അക്കാലത്തു് ഉത്ഥാപനം ചെയ്യുകയുണ്ടായി. അവരും ഇതരഭാഗങ്ങളിൽ രസഭാവാദികൾക്കു വേണ്ടത്തക്ക പരിപുഷ്ടിവന്നിട്ടുണ്ടെന്നു സമ്മതിക്കുകയാണു് ചെയ്തതു്. ചില ശ്ലോകങ്ങൾ ഏറ്റവും ഹൃദയഹാരികളാണു്.
“മെല്ലെച്ചെന്നു ലതാഗൃഹത്തിലുതിരും പൂരേണുഭസ്മം ധരി–
ച്ചുല്ലാസാലണയുന്ന ഭൃംഗനിരയാം രുദ്രാക്ഷമാല്യത്തൊടും
നല്ലാമോദമിയന്ന മാധവസഖൻ മന്ദാനിലൻ ഗുഢമായ്–
ച്ചെല്ലുന്നൂ യതിപോലെ മാധവിയെയൊന്നാലിങ്ഗനം ചെയ്യുവാൻ.”
“എടുത്തു മുസലത്തെ ഞാൻ ഝടിതിയോടിയെത്തീട്ടുടൻ
തടുത്തഥ കിരീടിതന്നുടലടിച്ചുടച്ചിക്ഷണം
തുടുത്തു തുടരെത്തിളച്ചൊഴുകുമക്കടുംചോരയാൽ–
ക്കെടുത്തുവനെരിഞ്ഞിടും കഠിനമായ കോപാഗ്നിയെ.”
“ഭുജവീര്യാതിശയത്താൽ പ്രജകളെ രക്ഷിച്ചുവാഴ്ക ബഹുകാലം
വിജയസുഭദ്രാപ്തിസുഖം നിജഭാഗ്യംകൊണ്ടു സംഭവിച്ചീടും.
“പുഷ്പായുധന്നു സമരത്തിനു രാത്രിയിങ്ക–
ലല്പേതരം കതുകമോടു തുണച്ചമൂലം
കെല്പുള്ളതൊക്കെയകലത്തു വെടിഞ്ഞിദാനീം
സ്വല്പപ്രഭം തുഹിനരശ്മി ഗമിച്ചിടുന്നു.”
ഇവ ആ കൂട്ടത്തിൽപ്പെടുന്നു. സുഭദ്രാർജ്ജുനത്തിനു ലഭിച്ചിട്ടുള്ള മറ്റൊരു ഭാഗ്യം അതു സംസ്കൃതഭാഷയിൽ വിവർത്തിതമായിട്ടുണ്ടു് എന്നുള്ളതാണു്. പ്രശസ്തപണ്ഡിതനായിരുന്ന തിരുവനന്തപുരം കരമന കേശവശാസ്ത്രിയാണു് വിവർത്തകൻ. ആ ഭാഗ്യം മറ്റൊരു ഭാഷാനാടകത്തിനും കൈവന്നിട്ടില്ല. ഏട്ടൻ രാജാവു കെ. സി. കേശവപിള്ളയുടെ ലക്ഷ്മീകല്യാണത്തിലെ ഗദ്യാംശം മാത്രമേ തർജ്ജമചെയ്തിട്ടുള്ളുവല്ലോ. എങ്ങനെ നോക്കിയാലും വാസന തികഞ്ഞ ഒരു കവയിത്രിതന്നെയായിരുന്നു ഇക്കാവമ്മ. കേരളവർമ്മ വലിയകോയിത്തമ്പുരാൻ കേരളീയപ്രശസ്തിയിലെ താഴെയുദ്ധരിക്കുന്ന ശ്ലോകത്തിൽ ആ വസ്തുത സ്പഷ്ടമായി രേഖപ്പെടുത്തീട്ടുണ്ടു്.
“ഇക്കാലമിന്ദുമുഖിമാർ പലരും കവിത്വ–
വക്കാണമാർന്നു മരുവുന്നു; തദേതദാസ്താം;
ഇക്കാവുപണ്ഡിത പരം മകരന്ദധാരാ–
ധിക്കാരിവാങ്മധുരിമാധുരി മാനനീയാ.”
54.11സി. ഗോവിന്ദൻ എളേടം (1040–1104)
ജീവിതചരിത്രം
ഗോവിന്ദനെളേടം കൊച്ചി കണയന്നൂർത്താലൂക്കു പള്ളുരുത്തി അംശത്തിൽ ചെളായി എന്ന കുലീനമായ നായർ കുടുംബത്തിൽ ജനിച്ചു. മാതാവു നാരായണിയമ്മയും പിതാവു ശിവരാമയ്യരുമായിരുന്നു. എറണാകുളം സർക്കാർ ഹൈസ്ക്കൂളിലും കോഴിക്കോട്ടു സാമൂതിരികോളേജിലും വിദ്യാഭ്യാസം ചെയ്തു. പടിഞ്ഞാറേ തോട്ടയ്ക്കാട്ടു പാറുക്കുട്ടിയമ്മയായിരുന്നു പത്നി. 1067-ാണ്ടു കുംഭമാസത്തിൽ കൊച്ചി ഹജൂരാപ്പിസിൽ ഒരു ഗുമസ്തനായി നിയമിക്കപ്പെട്ടു. ഒടുവിൽ എറണാകുളം കോളേജിൽ പ്രധാനമലയാളപണ്ഡിതനായി പണി നോക്കി, 1095-ൽ ഉദ്യോഗത്തിൽനിന്നു പിരിഞ്ഞു. 1104 മിഥുനത്തിൽ മരിച്ചു.
കൃതികൾ
(1) ഭക്തിസംവർദ്ധനം അഥവാ മുകുന്ദശതകം, (2) ശിഷ്ടാചാരം ലഘുകാവ്യം, (3) സുനന്ദാസരസവീരം നാടകം, (4) ചന്ദ്രഹാസൻ നാടകം ഇവയാണു് എളേടത്തിന്റെ കൃതികൾ. അവയിൽ സുനന്ദാസരസവീരം നാടകത്തിന്റെയും ചന്ദ്രഹാസൻ നാടകത്തിന്റെയും പ്രണേതാവു് എന്ന നിലയിലാണു് കേരളീയർ അദ്ദേഹത്തെ അറിയുന്നതു്. സുനന്ദാസര സവീരം ഷേക്സ്പീയരുടെ വിശ്വവിശ്രുതമായ ‘ടെമ്പെസ്റ്റ്’ (Tempest) എന്ന നാടകത്തിന്റെ ഒരു സ്വതന്ത്രവിവർത്തനമാണു്. അതു 1069-ൽ പ്രസിദ്ധീകരിച്ചു. പാത്രങ്ങൾക്കു ഭാരതീയമാനധേയങ്ങൾ കൊടുത്തു പ്രസ്താവനയും ഭരതവാക്യവും മറ്റും കൂട്ടി ആദ്യമായി ഒരു ഇംഗ്ലീഷ് നാടകം ഭാഷാന്തരീകരിച്ചതു് അദ്ദേഹമാണെന്നു നാം ഓർമ്മിക്കേണ്ടതാണു്. എളേടത്തിനു ഭാഷാകവികളുടെ കൂട്ടത്തിൽ ഗണനീയമായ സ്ഥാനം നല്കുവാൻ നിർവ്വാഹമില്ല; എന്നാൽ തീരെ വിസ്മരണീയമാണു് അദ്ദേഹത്തിന്റെ സാഹിത്യസേവനം എന്നു പറയുവാനും തരമില്ല. റ്റി. കെ. കൃഷ്ണമേനോൻ രചിച്ച ചന്ദ്രഹാസൻ എന്ന നോവലിൽ കുറേ ഭാഗം അദ്ദേഹവും എഴുതീട്ടുണ്ടു്. നാടകത്തിൽനിന്നു് ഒരു ശ്ലോകം താഴെ ചേർക്കുന്നു.
“നേരിട്ടെന്നോടടുക്കും കുടിലമിഴികളി–
ട്ടൊടുരുട്ടും കുരങ്ങ–
ന്മാരെപ്പോലേ ചിലയ്ക്കും ചപലതയതിനാൽ
ക്കൊഞ്ഞനം കാട്ടുമേറ്റം
നേരേ മാർഗ്ഗത്തിൽ വീണെൻ പദഗതിയെ മുട–
ക്കും കടുംക്രോധമോടും
ക്രൂരന്മാരായ് ദ്വിജിഹ്വാകൃതിയിലുടനുടൻ
ചീറ്റുമെന്നെക്കടിക്കും.”
54.12കോടശ്ശേരി കുഞ്ഞൻതമ്പാൻ (1022–1080)
ജീവിതചരിത്രം
കോടശ്ശേരി കുഞ്ഞൻതമ്പാൻ മലയാള മനോരമയുടെ ആരംഭകാലത്തു സാമാന്യം പ്രസിദ്ധനായ ഒരു കവിയായിരുന്നു. “ഉഴത്തിൽക്കൊള്ളാഞ്ഞാൽക്കളമതിൽ വഴക്കില്ലറിയണം” എന്ന തമ്പാന്റെ സമസ്യ വെണ്മണിമഹനെ സാമാന്യത്തിലധികം ക്ഷോഭിപ്പിച്ചതും കോടശ്ശേരിയുടെ കവിതാപിശാചികയെ ഉച്ചാടനം ചെയ്യുവാൻ ആ മഹാകവി മാന്ത്രികനായി തൂലിക ചലിപ്പിച്ചതും മറ്റും പ്രസിദ്ധമാണല്ലോ. കൊച്ചിയിൽ ചാലക്കുടിക്കു സമീപമാണു് കോടശ്ശേരി എന്ന ചരിത്രപ്രഖ്യാതമായ കുടുംബത്തിന്റെ സന്നിവേശം. കർത്താക്കന്മാരെന്നാണു് ആ കുടുംബത്തിലെ പുരുഷന്മാരെ പറയുന്നതു്. തമ്പാൻ എന്നു പുരുഷന്മാരേയും തമ്പായി എന്നു സ്ത്രീകളേയും ബഹുമാനസൂചകമായി വിളിക്കാറുണ്ടു്. കുഞ്ഞൻതമ്പാൻ ആ കുടുംബത്തിലെ കുഞ്ഞിക്കാവുതമ്പായിയുടേയും ചാലക്കുടി കൂടപ്പുഴ മരുത്തോമ്പള്ളിയില്ലതെ കൃഷ്ണൻ നമ്പൂരിയുടേയും പുത്രനായി 1922-ാണ്ടു മീനമാസത്തിലെ പൂരാടം നക്ഷത്രത്തിൽ കോടശ്ശേരി കിഴക്കേ മഠത്തിൽ ജനിച്ചു. മരുത്തോമ്പള്ളി തെക്കേ പുഷ്പകത്തു വാസുനമ്പിയാരുടെ കീഴിൽ സംസ്കൃതം പഠിച്ചു കാവ്യങ്ങളിൽ സാമാന്യം വ്യുൽപത്തി സമ്പാദിച്ചു. കൊടുങ്ങല്ലൂരിനു സമീപമുള്ള പയ്യാക്കൽ വീട്ടിലെ പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. തന്നിമിത്തം കൊടുങ്ങല്ലൂരെ കവിതക്കളരി കാണുന്നതിനും ആ വഴിക്കു സാഹിത്യസംബന്ധമായി ചിലതെല്ലാം പഠിക്കുന്നതിനും സംഗതിവന്നു. നടുവത്തച്ഛനാണു് അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ നോക്കുവാൻ നിയുക്തനായതു്. അതുകൊണ്ടു് അങ്ങനെയും ചില കവിമുഖ്യന്മാരുമായി പഴകുന്നതിനു സൈകര്യം ലഭിച്ചു. “ചേകിതാനനൃപനാം കർത്താവു കുഞ്ഞൻപ്രഭു” എന്നു് അദ്ദേഹത്തെ കവിഭാരതത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ സ്മരിക്കുന്നുണ്ടു്. ഒടുവിൽ ചിത്തഭ്രമത്തിനു വിധേയനായി 1080-ാണ്ടു മിഥുനമാസം 4-ാം൹ മരിച്ചു.
കൃതികൾ
കുഞ്ഞൻതമ്പാൻ അഞ്ചങ്കത്തിൽ കല്യാണസൗഗന്ധികം എന്നൊരു നാടകം 1069-ൽ ഭാഷാനാടകനിർമ്മാണത്തിന്റെ ബഹളകാലത്തുണ്ടാക്കി. അതിനു പറയത്തക്കഗുണമില്ലെങ്കിലും ശ്ലോകങ്ങൾക്കു് ഒഴുക്കുണ്ടു്. സംഗമേശശതകം എന്നൊരു കൃതികൂടി അദ്ദേഹം രചിച്ചതായി കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഒരു ശ്ലോകംമാത്രം ഉദ്ധരിക്കാം.
“അത്യുച്ചം സാഗരാക്രന്ദിതഭയദമഹാ–
ശബ്ദമോടും തമസ്സാ–
മത്യുഗ്രാകാരവേഷത്തൊടുമതിവിപുലാ–
കാശവക്ത്രത്തിലേറ്റം
പ്രത്യുൽപാതം തടിദ്ദംഷ്ട്രയുമുഡുരദന–
ക്കൂട്ടവും കാട്ടി നന്നായ്
പ്രത്യക്ഷപ്പെട്ടുവന്നാൾ ഹഹഹ! രജനിയാം
രാക്ഷസീ രൂക്ഷരൂപാ.”
54.13പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചൻ (1056–1118)
ജീവിതചരിതം
ചെറിയ കുഞ്ഞുണ്ണിയച്ചൻ കൊച്ചി രാജ്യത്തെ അഭിജാതവും വിഭവസമ്പന്നവുമായ ചേന്നമങ്ഗലം പാലിയത്തു കുടുംബത്തിൽ 1056-ാണ്ടു് ഇടവമാസം 7-ാം൹ തിരുവോണം നക്ഷത്രത്തിൽ ജനിച്ചു. അമ്മ പാലിയത്തു കാവുകുഞ്ഞമ്മയും പിതാവു് ആലത്തൂർ അച്ഛൻ ജനാർദ്ദനൻനമ്പൂരിപ്പാടുമായിരുന്നു. പുതുക്കുടി നാരായണൻ ഇളയതിന്റെ അടുക്കൽ കാവ്യനാടകങ്ങളും ചേന്നമങ്ഗലം അയ്യാശാസ്ത്രികളുടെ അടുക്കൽ സ്വല്പം വ്യാകരണവും അഭ്യസിച്ചു. 1085-ാണ്ടുവരെ കാവ്യാധ്വാവിൽ സഞ്ചരിച്ചു യശസ്സു നേടി. പിന്നീടു പത്രപ്രവർത്തകനും പ്രവക്താവുമായി പരിണമിച്ചു. ഒരേകാലത്തു ചക്രവർത്തി, ഭജേകേരളം എന്നീ പത്രങ്ങളും ഒടുവിൽ സനാതനി എന്ന പത്രവും നടത്തി. 1090-ാണ്ടു മുതൽ നാലു കൊല്ലത്തോളം അദ്ദേഹം പ്രചരിപ്പിച്ച ഒരു വിശിഷ്ടമാസികയാണു് കേരളകേസരി. ഭാരതത്തിന്റെ സ്വാതന്ത്ര്യം, സമുദായങ്ങളുടെ ഐകമത്യം ഇവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യങ്ങൾ. അവ സാധിക്കുന്നതിനു് അദ്ദേഹം പതിനഞ്ചു കൊല്ലത്തോളം നിപുണമായും നിസ്തന്ദ്രമായും നിർവ്യളീകമായും പ്രയത്നിക്കുകയുണ്ടായി. പ്രസങ്ഗവേദികളിലും പത്രപങ്ക്തികളിലും അദ്ദേഹം അധർമ്മത്തോടു് ഇടവിടാതെ പോരാടി. രാജ്യകാര്യങ്ങളെ നിർഭയമായി വിമർശിച്ചു. അദ്ദേഹത്തിന്റെ ഭാഷാരീതിക്കു് ഒരോജസ്സും ദീപ്തിയും പ്രത്യേകതയുമുണ്ടു്. സനാതനധർമ്മത്തിലും ബിംബാരാധനയിലും അദ്ദേഹത്തിനു് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. തന്നിമിത്തമാണു് അദ്ദേഹം സഗുണോപാസനം എന്ന മഹാഗ്രന്ഥം 1100-ൽ പ്രസിദ്ധീകരിച്ചതും അന്ത്യകാലത്തിൽ സനാതനി എന്ന പത്രത്തിന്റെ ആധിപത്യം വഹിച്ചതും. ഒരൊന്നാന്തരം വാഗ്മിതന്നെയായിരുന്നു അദ്ദേഹം. അവർണ്ണരുടെ ക്ഷേത്രപ്രവേശനത്തിനു പ്രതികൂലമായ ഒരു പരിതഃസ്ഥിതി സൃഷ്ടിക്കുന്നതിനുവേണ്ടിയായിരുന്നു സനാതനിയുടെ ആവിർഭാവം. അതിൽ പണ്ടത്തെ സർവസമത്വകാംക്ഷിയായ കുഞ്ഞുണ്ണിയച്ചനെയല്ല നാം കാണുന്നതെങ്കിലും അദ്ദേഹത്തിന്റെ തദ്വിഷയകമായ ആർജ്ജവത്തെ അക്കാലത്തു് ആരും അപലപിച്ചിരുന്നില്ല. കേരളത്തിൽ ദേശാഭിമാനത്തെ ഉദ്ദീപിപ്പിയ്ക്കുന്നതിനും ഏകയോഗക്ഷേമത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനും അദ്ദേഹം നടത്തിയ കേരളകേസരിയും മറ്റും ധാരാളം പ്രയോജകീഭവിച്ചിട്ടുണ്ടു്.
“അരുതരുതു വിരോധം ഭിന്നവർഗ്ഗങ്ങളെല്ലാ–
മൊരു ചരടിലിണക്കിക്കോർത്ത പുഷ്പങ്ങളല്ലോ.
പൊരുളിതു വെളിവാക്കിക്കേരളത്തിന്റെ നന്മ–
യ്ക്കൊരുമയൊടിനി യത്നം ചെയ്യുവിൻ നാട്ടുകാരേ!”
എന്ന സുപ്രസിദ്ധമായ ശ്ലോകത്തിന്റെ പ്രണേതാവു് അദ്ദേഹമാണു്. അദ്ദേഹത്തിന്റെ പൗരഗീതയിലുള്ള ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾകൂടി പ്രകൃതത്തിൽ ഉദ്ധരിക്കേണ്ടതുണ്ടു്.
“കേരളീയത്വവും നോക്കു ഭാരതീയത്വവും സമം
ഇത്തത്ത്വമോർത്തുറച്ചൊപ്പം പ്രയത്നിക്കുക പൗരരേ!
കൃഷ്ണനും ബുദ്ധനും ക്രിസ്തു നബി സോറോസ്റ്റരെന്നിവർ
കാണിച്ച ധർമ്മമാർഗ്ഗങ്ങൾ പിന്തുടർന്നു നടക്കുവിൻ.
ആ മൈത്രിയൊന്നാണൈശ്വര്യം പരാരാധനമേ ധനം
സ്വാതന്ത്ര്യമൊന്നേ സായുജ്യമെന്നു പാടിനടക്കുവിൻ.
ആഹാരമറിവീ രണ്ടുമില്ലാതേറെപ്പരുങ്ങലായ്
പാവങ്ങളുണ്ടാറു കോടിയവരിൽദ്ദയ കാട്ടുവിൻ.
സ്വപ്രത്യയം സ്വാഭിമാനമാത്മത്യാഗം സ്വതന്ത്രത
ഇവയെപ്പറ്റി നാടൊക്കെ പ്രസങ്ഗിച്ചു നടക്കുവിൻ.
എഴുന്നേല്പിൻ കൺ മിഴിപ്പിൻ കൈകൾ കോർത്തു പിടിക്കുവിൻ
സ്നേഹപൂർവം പ്രയത്നിപ്പിൻ സ്വരാജ്യത്തെയുയർത്തുവിൻ.”
കേരളത്തിൽ ഒന്നാമതായി രാഷ്ട്രീയകൃതികൾ രചിച്ചതു് അദ്ദേഹമാണു്. ചെറിയ കുഞ്ഞുണ്ണിയച്ചൻ 1118-ാണ്ടു ചിങ്ങമാസത്തിൽ മണലിപ്പുഴവക്കത്തുള്ള തൃക്കൂർ പാലിയത്തുഭവനത്തിൽവച്ചു ചരമഗതിയെ പ്രാപിച്ചു.
കൃതികൾ
(1) കാശിയാത്ര, (2) മഹാവീരചരിതം, (3) ശുക്രനീതി എന്നീ പദ്യകൃതികളും, മുൻപു ഞാൻ ചൂണ്ടിക്കാണിച്ച (4) സഗുണോപാസനവുമാണു് അച്ചന്റെ പ്രധാനവാങ്മയങ്ങൾ. ഇവയിൽ കാശിയാത്ര 1077-ലും മഹാവീരചരിതം 1082-ലും ശുക്രനീതിയിലെ ആദ്യത്തെ രണ്ടധ്യായങ്ങൾ 1082-ലും പ്രസിദ്ധീകരിച്ചു. രണ്ടാമത്തേയും മൂന്നാമത്തേയും കൃതികൾ തർജ്ജമകളാണെന്നു പറയേണ്ടതില്ലല്ലോ. കാശിയാത്ര മാത്രമേ സ്വതന്ത്രകാവ്യമായുള്ളു. ചെറുപ്പത്തിൽ മാതാവിനോടൊന്നിച്ചു് അച്ചനു കാശിക്കു പോകുവാൻ ഭാഗ്യമുണ്ടായി. ആ സഞ്ചാരത്തെ ആസ്പദമാക്കി അച്ചൻ വെണ്മണിച്ഛായയിൽ എഴുതിയ പ്രസ്തുത കൃതി നന്നായിട്ടുണ്ടു്. മഹാവീരചരിതത്തിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കാം.
“ആറ്റുവഞ്ചികളിലാർത്തു പൈങ്കിളികൾ വാഴ്കയാലലർ
കൊഴിഞ്ഞു വീ–
ണേറ്റവും പുതുമണം പുലർന്ന തെളിവാർന്ന നല്ല കുളിർനീരൊടും
ചെറ്റു കായകൾ പഴുത്തിരുണ്ട നിറമാർന്നഞാവലുകൾ തൻമുടി–
ക്കേറ്റു ചോലകളിരമ്പലോടവിടെയങ്ങുമിങ്ങുമൊഴുകുന്നിതാ.”
ഇവിടെ ഭവഭൂതിയുടെ “ഇഹ സമദശകുന്താക്രാന്തവാനീരപുഷ്പ” എന്ന ശ്ലോകം പച്ചമലയാളത്തിൽ കവി എത്ര സുഗമമായി തർജ്ജമചെയ്തിരിക്കുന്നു എന്നു നോക്കുക.
സഗുണോപാസനം
മുപ്പത്താറധ്യായങ്ങളിൽ അച്ചൻ രചിച്ചിരിക്കുന്ന ഈ ഗദ്യഗ്രന്ഥം അദ്ദേഹത്തിന്റെ അചഞ്ചലമായ ആസ്തികത്വത്തിനും അതലസ്പർശിയായ മതവിജ്ഞാനത്തിനും അനന്തമായ ഗ്രന്ഥപരിചയത്തിനും മകുടോദാഹരണമാകുന്നു. ഇംഗ്ലീഷിലേയും സംസ്കൃതത്തിലേയും പല പ്രമാണ ഗ്രന്ഥങ്ങളെ ആശ്രയിച്ചാണു് അദ്ദേഹം സ്വപക്ഷം സ്ഥാപിക്കുന്നതു്. അതിന്റെ അവസാനത്തിലുള്ള ചില വാക്യങ്ങൾ ചുവടേ പകർത്തുന്നു: “ഒരവസരത്തിൽ കാണുന്ന സ്വപ്നങ്ങളാണു് മറ്റൊരു കാലത്തു പരമാർത്ഥങ്ങളായി പരിണമിക്കുന്നതു് എന്നുള്ള ആധ്യാത്മികതത്വപ്രകാരം അടുത്ത കാലത്തെങ്കിലും ഈ സ്വപ്നം ഫലിച്ചാൽ നാം ചരിതാർത്ഥരായി; കേരളം അനുഗൃഹീതമായി; ഹിന്ദുമതം ജീവിച്ചു; ഹിന്ദുക്കൾ യോജിച്ചു; ഭാരതഭൂമി കണ്‍ മിഴിച്ചു; വിദേശീയർ യാത്രതിരിച്ചു; സ്വരാജ്യം ലഭിച്ചു; പ്രണവാങ്കിതമായ വേദാന്തമതധ്വജത്തിന്റെ അഗ്രഭാഗങ്ങളിൽ മൈത്രീനിബദ്ധമായ സ്വരാജ്യവൈജയന്തി സമാധാനമന്ദമാരുതനേറ്റു് ആടിക്കളിച്ചു; മഹാത്മജിയുടെ ജീവിതിം ഫലിച്ചു; നാം നമ്മുടെ സ്വധർമ്മത്തെ ബഹുമാനപൂർവം നിർവഹിച്ചു; നാം ജയിച്ചു.”
54.14ആലത്തൂർ അനുജൻനമ്പൂരിപ്പാടു് (1057–1118)
ജനനവും വിദ്യാഭ്യാസവും
അനുജൻനമ്പൂരിപ്പാടു കൊച്ചി വടക്കാഞ്ചേരി ആലത്തൂർ ജനാർദ്ദനൻനമ്പൂരിപ്പാട്ടിലെ പുത്രനായി 1057-ാണ്ടു മേടമാസം 12-ാം൹ ചോതി നക്ഷത്രത്തിൽ ജനിച്ചു. മാതാവിന്റെ പേർ വ്യക്തമായി അറിയുന്നില്ല. ജനാർദ്ദനൻനമ്പൂരിപ്പാടുതന്നെയാണു് പാലിയത്തു ചെറിയകുഞ്ഞുണ്ണിയച്ചന്റേയും പിതാവു്. സംസ്കാരസിദ്ധമായ നാമധേയം കൃഷ്ണൻ എന്നായിരുന്നു. മാതാപിതാക്കന്മാർ സംസ്കൃതത്തിൽ വ്യുൽപത്തിയുള്ളവരായിരുന്നതുകൊണ്ടു് അവരുടെ മേൽനോട്ടത്തിൽ ആ ബാലന്റെ വിദ്യാഭ്യാസം ആശാസ്യമായ രീതിയിൽ പുരോഗമിച്ചു. മുത്തപ്ഫൻ പരമേശ്വരൻ നമ്പൂരിപ്പാടായിരുന്നു ആദ്യകാലത്തെ ഗുരു. ഉപനയനാനന്തരം കിരാങ്ങാട്ടുമനയ്ക്കൽ പോയി വേദം അഭ്യസിച്ചു. സ്വജാതിയിൽ വേളികഴിച്ചില്ല. 1080-ൽ പാലിയത്തു കാവുകുഞ്ഞമ്മയുടെ ഒടുവിലത്തെ മകൾ കൊച്ചുകുട്ടിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. അവിടത്തെ താമസം ഉപരിപഠനത്തിനു വേണ്ട സൗകര്യം നല്കി. പാലിയത്തെ പുരോഹിതനും പണ്ഡിതനുമായ പുതുക്കുടി നാരായണൻ ഇളയതിനോടു കാവ്യനാടകാലങ്കാരങ്ങളും, ശാബ്ദികതിലകൻ ചേന്നമംഗലം അയ്യാശാസ്ത്രികളോടു വ്യാകരണവും, അവിടത്തെ വൈദ്യൻ നാരായണൻനമ്പിയാരോടു് ആയുർവേദവും, കൊച്ചി മഹാരാജകുടുംബത്തിലെ കൊച്ചുണ്ണിത്തമ്പുരാനോടു വിഷവൈദ്യവും അഭ്യസിച്ചു. 1087-ൽ പഠിത്തം നിറുത്തി. ആറേഴു കൊല്ലം കൊണ്ടു പല വിഷയങ്ങളിൽ ജ്ഞാനം സമ്പാദിച്ചു എന്നു ചുരുക്കത്തിൽ പറയാം.
അനന്തരജീവിതം
പിന്നീടു നമ്പൂരിപ്പാടു സാഹിത്യസേവനം, പത്രപ്രവർത്തനം, ബാലചികിത്സ എന്നീ കാര്യങ്ങളിൽ ഏർപ്പെട്ടു് എല്ലാത്തിലും വിജയം നേടി. കുറേക്കാലം ഉണ്ണിനമ്പൂരിമാസികയുടെ പത്രാധിപത്യം വഹിച്ചു. 1083-ൽ ആരംഭിച്ച യോഗക്ഷേമസഭയുടെ അഭ്യുദയത്തിന്നുവേണ്ടി വളരെക്കാലം നമ്പൂരിമാരുടെ സർവതോമുഖമായ പുരോഗമനത്തെ ലക്ഷ്യമാക്കി അദ്ദേഹം നിപുണമായി പ്രയത്നിച്ചു. പരിഷ്കൃത വിദ്യാഭ്യാസം, പരിവേദനം, സജാതീയവിവാഹം തുടങ്ങിയ പ്രധാനവിഷയങ്ങളെസ്സംബന്ധിച്ചു പല സദസ്സുകളിൽ പ്രസംഗിക്കുകയും, പല പത്രങ്ങളിൽ പ്രകൃഷ്ടോപന്യാസങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാരസ്യം തുളുമ്പുന്ന സംഭാഷണം ആരെയും ആകർഷിച്ചിരുന്നു. വിഷവൈദ്യത്തിലും അദ്ദേഹത്തിനു ഗണനിയമായ നൈപുണ്യമുണ്ടായിരുന്നു. സ്വന്തമായി ഒരു വൈദ്യശാല സ്ഥാപിച്ചു രോഗികളെ ചികിത്സിച്ചുവന്നതിനുപുറമേ ചില പുതിയ ഔഷധങ്ങൾ കണ്ടുപിടിച്ചു് അവ തന്റെ പേരിൽ രജിസ്റ്റർ ചെയ്യിക്കുകയും ചെയ്തു. 1118-ാണ്ടു ധനുമാസം 23-ാം൹ മരിച്ചു. കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കിരാതാർജ്ജുനീയവ്യായോഗം തർജ്ജമ ചെയ്തു പാലിയത്തു് ഓമനക്കുഞ്ഞമ്മ അദ്ദേഹത്തിന്റെ പുത്രിയാണു്.
കൃതികൾ
നമ്പൂരിപ്പാട്ടിലേക്കു ഭാഷയിൽ പദ്യവും ഗദ്യവും ഒന്നുപോലെ എഴുതുന്നതിനു വേണ്ട വാസനയും അഭ്യാസവുമുണ്ടായിരുന്നു. കിരാങ്ങാട്ടുമനയ്ക്കൽ വേദപഠനത്തിനു താമസിക്കുന്ന കാലത്തുതന്നെ അദ്ദേഹം തന്റെ തദ്വിഷയകമായ ശക്തി പ്രദർശിപ്പിച്ചുവന്നു. 22-ാമത്തെ വയസ്സിൽ (1) ബ്രഹ്മനന്ദവിലാസം കാവ്യവും, (2) വേളീമഹോത്സവം തുള്ളലും എഴുതിത്തീർത്തു. അവയിൽ ആദ്യത്തേതിൽ കിരാങ്ങാട്ടു സ്വാമിയാരുടെ ജീവചരിത്രത്തേയും രണ്ടാമത്തേതിൽ വടക്കിനിയേടത്തില്ലത്തു നടന്ന ഒരു വിവാഹത്തേയും വർണ്ണിക്കുന്നു. ഉണ്ണിനമ്പൂരി, കവനകൗമുദി മുതലായ മാസികകളിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ചില ഗദ്യപദ്യലേഖനങ്ങൾ (3) സാഹിത്യ സൗരഭം എന്ന പേരിൽ 1098-ൽ പ്രസിദ്ധീകരിച്ചു. അതു കഴിഞ്ഞു് ഉടൻതന്നെ പുറപ്പെട്ടതാണു് അദ്ദേഹത്തിന്റെ (4) റാണിഗംഗാധരലക്ഷ്മി എന്ന പ്രസിദ്ധമായ ചരിത്രാഖ്യായിക, (5) ഭർത്തൃഹരിസുഭാഷിതം കിളിപ്പാട്ടും, (6) ശ്രീമൂലശതകം കാവ്യവും അദ്ദേഹത്തിന്റെ മറ്റു രണ്ടു കൃതികളാണു്. ഭർത്തൃഹരിസുഭാഷിതത്തിൽ നീതിശതകം മാത്രമേ വിവർത്തനം ചെയ്തിട്ടുള്ളു. സാമുദായികകഥയായ വിഷ്ണുനമ്പൂരി പൂർത്തിയായിട്ടില്ല. അതിലെ ആദ്യത്തെ അധ്യായങ്ങൾ കേരളവ്യാസനിൽ പ്രസിദ്ധീകരിച്ചിരുന്നു.
സാഹിത്യസൗരഭം
സാഹിത്യസൗരഭത്തിൽ ഉൾപ്പെടുത്തീട്ടുള്ള പദ്യകൃതികളിൽ (1) ശാപഗ്രസ്തയായ ശകുന്തള, (2) പണയത്തിൽപ്പെട്ട പാഞ്ചാലി, (3) മധ്യസ്ഥയായ മണ്ഡോദരി, (4) അശോകോദ്യാനത്തിലെ സീത ഇവ നന്നായിട്ടുണ്ടു്. അലങ്കാരശാസ്ത്രത്തെ പരാമർശിക്കുന്നതാണു് ഗദ്യലേഖനങ്ങൾ. കവിക്കു പ്രസ്തുത വിഷയത്തിലുള്ള നിഷ്ണാതതയെ ആ ലേഖനങ്ങൾ വിശദീകരിക്കുന്നു. ഉദാഹരണമായി ചേർത്തിട്ടുള്ള ശ്ലോകങ്ങൾ സ്വകീയങ്ങളാണു്. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“കുവലയമിഴി സീത ചൊന്ന വാക്കാ–
ലവനരിശത്തൊടടുത്തു കയ്യിളക്കി
അവളുടെ ഗളനാളമുറ്റുനോക്കി–
ശ്ശിവശിവ! വാളുമയക്കുവാനൊരുങ്ങി.
പലവഴി പതറിപ്പടർന്ന കോപ–
ജ്വലനനെരിഞ്ഞു പുകഞ്ഞു കണ്ണുരുട്ടി
ഖലനവനരവാൾ വലിച്ചു വായ്ക്കും
ബലമൊടു ജാനകിതന്റെ നേർക്കു ചാടി.”
(മധ്യസ്ഥയായ മണ്ഡോദരി)
“ചേണമ്പും കാന്തി കാന്തേ! കടുകിനു കുറയാ–
നില്ല ജാക്കറ്റിതെന്തി–
ന്നാണയ്യോ! വച്ചുകെട്ടിക്കൃശതനു! വിഷമി–
ക്കുന്നു? ഞാനൂരിവയ്ക്കാം
പ്രാണപ്രേയാനിവണ്ണം പരിചിനൊടരുളി–
ത്തൂശി തപ്പുന്നനേരം
നാണത്താലൊന്നൊതുങ്ങിക്കിളിമൊഴി കുളിർമെയ്–
കൊണ്ടു തെല്ലൊന്നടുത്താൾ.”
“ആരാലെത്തുന്നതുണ്ടോ പ്രിയതമനലിവാ–
ർന്നൊന്നു മുൻപോട്ടി, തെല്ലാ–
മാരാനും കാണുമോയെന്നുടനടി തിരിയെ,–
പ്പിന്നെ, മുൻപോട്ടുതന്നെ,
നേരായെന്തേ വാനരികിലിനിയുമെ–
ന്നൊന്നു മേല്പോട്ടിതേമ–
ട്ടാരാമം മുറ്റുമപ്പെണ്കൊടിയുടെ നയനം
പമ്പരം പാഞ്ഞു രണ്ടും.”
(ഉദാഹരണശ്ലോകങ്ങൾ)
ഏറ്റവും മനോഹരങ്ങളാണു് ഈ ശ്ലോകങ്ങൾ.
54.15റാണി ഗംഗാധരലക്ഷ്മി
കൊച്ചി ഇളയതാവഴിയിൽപ്പെട്ട ഗംഗാധരലക്ഷ്മി ചരിത്രപ്രഖ്യാതയായ ഒരു രാജ്ഞിയാണു്. മൂത്ത താവഴിക്കാരെ രാജ്യഭ്രഷ്ടന്മാരാക്കി ഇളയ താവഴിക്കാർ 150 കൊല്ലത്തോളം ആ രാജ്യം ഭരിച്ചു. ആ താവഴി അന്യം നില്ക്കാറായപ്പോൾ ഗംഗാധരലക്ഷ്മിതന്നെ ചാഴിയൂർത്താവഴിയിൽനിന്നു വീരകേരളവർമ്മാവിനെ രാജാവാക്കിവാഴിച്ചു. അദ്ദേഹമാണു് നോവലിലെ കഥാനായകൻ. തൂശത്തുവീട്ടിൽ കൈമളുടെ മരുമകളായ ഉണ്ണിമായ നായികയും. വെട്ടത്തു നിന്നു ദത്തെടുത്തവരിൽ നാലാമനായ ഗോദവർമ്മത്തമ്പുരാനാണു് പ്രതിനായകൻ. ലന്തക്കാർ പറങ്കികളെ തോല്പിച്ചു കൊടുങ്ങല്ലൂരിലേയും കൊച്ചിയിലേയും കോട്ടകൾ പിടിച്ചടക്കിയ കൊല്ലം ഒൻപതാംശതകം പൂർവാർദ്ധത്തിലെ ചരിത്രമാണു് പശ്ചാത്തലം.
54.16ഇളമന കല്യാണിയമ്മ
തൃപ്പൂണിത്തുറയിലെ സുപ്രസിദ്ധവും വിഭവസമ്പന്നവുമായ ഒരു നായർഗൃഹമാണു് ഇളമനമഠം. ഒന്നിലധികം കൊച്ചിമഹാരാജാക്കന്മാർ ആ കുടുംബത്തിൽനിന്നു ദാരസങ്ഗ്രഹം ചെയ്തിട്ടുണ്ടു്. 944-ാണ്ടു് ആ ഭവനത്തിലെ കുഞ്ചിയമ്മയെ അന്നത്തെ ഇളയതമ്പുരാൻ (പിന്നീടു രാജ്യംഭരിച്ചു യഥാകാലം തീപ്പെട്ട വലിയതമ്പുരാൻ) വിവാഹംചെയ്തു. ആ ദമ്പതിമാരുടെ ഏകപുത്രിയായ ലക്ഷ്മിയമ്മയാണു് 1007-ാണ്ടു വൃശ്ചികമാസം 7-ാം൹ ഭൂജാതയായ കല്യാണിയമ്മയുടെ മാതാവു്. പിതാവു കോടനാട്ടു നമ്പൂരിപ്പാടായിരുന്നു. കല്യാണിയമ്മ സങ്ഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെ വിഖ്യാതയായിത്തീർന്നു. ആ സ്ത്രീരത്നത്തിന്റെ ഭർത്താവു വെള്ളാരപ്പള്ളി മൂരിയത്തുമനയ്ക്കൽ രാമൻഭട്ടതിരിയായിരുന്നു. കല്യാണിയമ്മ ഏറ്റുമാനൂർസ്തോത്രം എന്നൊരു ചെറിയ കൃതി രചിച്ചിട്ടുണ്ടു്. അതു്
“അന്തകാന്തക! നിൻപദപങ്കജം
സ്വാന്തത്തിൽ നിനച്ചെപ്പൊഴും കൂപ്പുന്നേൻ
സന്തതമടിയങ്ങളെ രക്ഷിക്ക
ഏറ്റുമാനൂരമരും പുരാന്തക!”
എന്നാരംഭിക്കുന്നു. ഓരോ സംസ്കൃതശ്ലോകവും ഭാഷാശ്ലോകവുംകൂടി ചേർക്കാം.
“തത്സ്വംപ്രേഷിതപത്രികാ സഹൃദയൗഘാനന്ദസന്ദായിനീ
നാനാലംകൃതിസങ്ഗിനീ മൃദുപദന്യാസാ മനോഹാരിണീ
സംപ്രാപ്താ തരസാ മദീയനികടം സൗജന്യപാഥോനിധേ!
സൗഖ്യം സന്തതമാതനോതി നിതരാം സീമന്തിനീവാദരാൽ.”
ഇതു സാമൂതിരിക്കോവിലകത്തെ ഒരു തമ്പുരാട്ടിയുടെ കത്തിനെഴുതിയ മറുപടിയാണു്. കിളിമാനൂരെ ഒരു തമ്പുരാട്ടിയുമായിട്ടും പദ്യത്തിൽ കത്തിടപാടുനടത്തീട്ടുണ്ടു്.
“വില്ലും കുലച്ചു വിരുതുള്ളൊരു മാരനെന്നെ–
ക്കൊല്ലുന്നതിന്നു മുതിരുന്നിതു പല്ലവാങ്ഗി!
തെല്ലെങ്കിലും തവ മനസ്സിനിളക്കിമില്ലേ?
വല്ലെങ്കിലും വലിയ ദുർഘടമായിവന്നു.”
ഇതൊരു സമസ്യാപൂരണമാണു്.
54.17കല്ലറയ്ക്കൽ കുട്ടപ്പമേനോൻ (1047–1100)
കല്യാണിയമ്മയുടെ മൂത്ത പുത്രനായ കുട്ടിക്കൃഷ്ണമേനോൻ തൃപ്പൂണിത്തുറയ്ക്കു സമീപം മേക്കരദേശത്തു കല്ലറയ്ക്കൽവീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. അവരുടെ പുത്രനായി കുട്ടപ്പമേനോൻ 1047-ാണ്ടു മിഥുനമാസം രേവതീനക്ഷത്രത്തിൽ ജനിച്ചു. യഥാർത്ഥനാമധേയം കൃഷ്ണൻ എന്നായിരുന്നു. കുട്ടിക്കൃഷ്ണമേനോൻ 1054 കുംഭത്തിൽ മരിച്ചു. കല്യാണിയമ്മയുടെ പ്രഥമപുത്രിയായ കുഞ്ചിയമ്മയെ ചൊവ്വരനിന്നു തീപ്പെട്ട കൊച്ചി രാമവർമ്മവലിയതമ്പുരാൻ പരിഗ്രഹിച്ചു. കുട്ടപ്പമേനോന്റെ പേരിൽ കല്യാണിയമ്മയ്ക്കു വളരെ വാത്സല്യമുണ്ടായിരുന്നു. ആ വിദുഷിതന്നെയാണു് നമ്മുടെ കവിയെ സംസ്കൃതം പഠിപ്പിച്ചതു്. ഭാഷാകവിതയ്ക്കു വേണ്ട സംസ്കൃതജ്ഞാനം അദ്ദേഹം ആ വഴിക്കു സമ്പാദിച്ചു. ബാല്യംമുതല്ക്കു് ഇളമനമഠത്തിൽത്തന്നെയാണു് താമസിച്ചുവന്നതു്. ത്വഗ്രോഗത്തിനു വിധേയനായ നമ്മുടെ കവി 1100-ാണ്ടു തുലാമാസം 4-ാം൹ മരിക്കുകയും ചെയ്തു. അദ്ദേഹം ദാരസംഗ്രഹം ചെയ്തിരുന്നില്ല.
കൃതികൾ
(1) ഹരിശ്ചന്ദ്രചരിതം, (2) മോഹനതുല എന്നീ രണ്ടു ഭാഷാനാടകങ്ങളും, (3) തിരുപ്പതിമാഹാത്മ്യം, (4) ക്രിസ്തുചരിതം എന്നീ രണ്ടു കിളിപ്പാട്ടുകളും, (5) വാരാണസീഗമനം, (6) വ്യാസോത്ഭവം, (7) മിശിഹാവിലാസം എന്നിങ്ങനെ മൂന്നു തുള്ളൽക്കഥകളും, (8) മാടമഹീശകാശിയാത്ര, (9) ശൂർപ്പകവധം എന്നിങ്ങനെ രണ്ടു വഞ്ചിപ്പാട്ടുകളും, (10) രാധാമാധവസംവാദം, (11) ശ്രീഗൗരീസംവാദം എന്നിങ്ങനെ രണ്ടു കുറത്തിപ്പാട്ടുകളുമാണു് കുട്ടപ്പമേനോന്റെ പ്രധാന കൃതികൾ. വാരാണസീഗമനം ശീതങ്കൻതുള്ളൽ വീരകേരളവർമ്മത്തമ്പുരാന്റെ കാശിയാത്രയെ വർണ്ണിച്ചു് എഴുതീട്ടുള്ളതാണു്. തന്റെ പുരസ്കർത്താവായ രാമവർമ്മത്തമ്പുരാൻ ഒരവസരത്തിൽ തിരുപ്പതിക്ഷേത്രം സന്ദർശിച്ചു മടങ്ങിവന്നപ്പോൾ ‘തിരുവെങ്കടാചലയാത്തിരൈ’ എന്നും ‘വെങ്കിടാചലസ്ഥലപുരാണം’ എന്നും പേരുള്ള രണ്ടു തമിഴുപുസ്തകങ്ങൾ കുട്ടപ്പമേനോന്റെ കൈയിൽ കൊടുത്തു് അവയെ ഉപജീവിച്ചു ഭാഷയിൽ ഭക്തിസംവർദ്ധകമായ ഒരു കിളിപ്പാട്ടു് എഴുതണമെന്നാജ്ഞാപിച്ചു.
“ഇളാതലമിതു പരിപാലിച്ചീടു–
മിളയ തമ്പുരാനരുളിയമൂലം
പരമം വെങ്കടാചലപുരാണത്തെ–
പ്പരിഭാഷയാക്കിച്ചുരുക്കിച്ചൊല്ലിനേൻ.”
എന്നു് ആ വസ്തുത കവിതന്നെ സൂചിപ്പിച്ചിട്ടുണ്ടു്. 1094-ലാണു് ആ കൃതിയുടെ പ്രകാശനം.
മൂന്നു കൃതികളിൽനിന്നുമാത്രം ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
“തരുക്കൾ പലതരം തളിർത്തും പൂത്തും തത്ര
നിരക്കെ നില്ക്കുന്നതും വല്ലികൾ ബഹുവിധം
പരന്നുപടർന്നതിൽപ്പക്ഷികളഹോ! മദി–
ച്ചിരുന്നു പാടുന്നതുമെത്രയും മനോഹരം!
സിംഹവാരണവ്യാഘ്രഭല്ലൂകവൃകാദിക–
ളാഹന്ത! ജാതിവൈരം വെടിഞ്ഞുകളിപ്പതും
നിർമ്മലജലംകൊണ്ടു പൂർണ്ണമാം സരസ്സുക–
ളംബുജനിരകളാൽത്തെളിഞ്ഞു ശോഭിപ്പതും
ഹംസഷൾപദാദികളുല്ലസൽപുഷ്പങ്ങളിൽ
സംസരിപ്പതും മറ്റുമീക്ഷിച്ചു വൈനതേയൻ
തിരിച്ചു വൈകുണ്ഠത്തിൽഗ്ഗമിച്ചു ഭഗവാനെ
സ്ഫുരിച്ച ഭക്ത്യാ നമിച്ചുണർത്തീ സമസ്തവും.”
(തിരുപ്പതിമാഹാത്മ്യം)
“പടുതയോടപ്പോളവന്റെ പുച്ഛ–
മിടതുകൈകൊണ്ടു പിടിച്ചു നാഥൻ
വടിവൊടു തൽഫണേ മാറി മാറി–
യുടനുടൻ ചാടി നടനമാടി.
പരമഹിവീരമദമടങ്ങി
അരിനിധനാഗ്രഹം ദൂരെ നീങ്ങി
ഉരുതരമുൾത്താരിൽബ്ഭീതി പൊങ്ങി
ഉരഗം വൻതാപാബ്ധൈ താണുമുങ്ങി.
ഹരിപദപങ്കജം മൗലിഭാഗേ
വിരവൊടു വീഴുന്ന നേരത്തിങ്കൽ
പെരിയൊരു പർവതമെന്നു തോന്നി
പരവശനായിപ്പകർന്നു ഭാവം.”(കാളിയമർദ്ദനം എട്ടുവൃത്തം)
ആദ്യം കവി രചിച്ച ഹരിശ്ചന്ദ്രചരിതം കരുണരസപ്രധാനമാകയാൽ തന്റെ മാതാവു് അതു വായിക്കുകയേ ഉണ്ടായില്ലെന്നും ആ സാധ്വിയുടെ പ്രീതിക്കുവേണ്ടിയാണു് മോഹനതുല നിർമ്മിച്ചതെന്നും കവി പ്രസ്താവിക്കുന്നു. സത്യഭാമയുടെ ഗർവഭങ്ഗമാണു് പ്രതിപാദ്യം. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
“ഇളമനയുളവായിക്കീർത്തിയാൽപ്പാർത്തലത്തെ–
ത്തെളിവിനൊടു വിതാനിപ്പോരു വീരാഗ്രഗണ്യൻ
കവികുലമണി കുട്ടിക്കൃഷ്ണമേനോൻ മഹാത്മാ–
വവർകളുടയ പുത്രൻ തീർത്തതാണിച്ചരിത്രം.”
താഴെക്കാണുന്ന വരികൾ വാരാണസീഗമനത്തിൽ ഉള്ളവയാണു്.
“വെള്ളപ്പളുങ്കിന്റെ ഭള്ളു കുറയ്ക്കുന്ന
വെള്ളിഗ്ഗിരിയുടെയുള്ളിൽത്തെളിവൊടും
പള്ളിവാസംചെയ്തുകൊള്ളുന്നൊരീശ്വരൻ
വെള്ളമണിയുന്ന തമ്പുരാൻതന്നുടെ
ഉള്ളം കവർന്നങ്കഭാഗേ സദാ കുടി–
കൊള്ളും ജഗദേകസുന്ദരി! ശങ്കരി!”
(വാരാണസീഗമനം തുള്ളൽ)
54.18കെ.പി. കറുപ്പൻ (1060–1113)
ജനനവും വിദ്യാഭ്യാസവും
കേരളത്തിലെ ഒരവശസമുദായമായ ധീവര (വാല)വർഗ്ഗത്തിൽ ജനിച്ചു സാഹിത്യസോപാനത്തിൽ ‘കുടിലിൽനിന്നു കൊട്ടാരം’വരെ ഉയർന്ന ഒരനുഗൃഹീതകവിയാണു് കെ.പി. കറുപ്പൻ. അദ്ദേഹം കൊച്ചിയിൽ ചേരാനല്ലൂർ ദേശത്തു കണ്ടത്തിൽപ്പറമ്പു് എന്ന ഗൃഹത്തിൽ 1060-ാണ്ടു് ഇടവമാസം 12-ാം൹ ജനിച്ചു. അയ്യനും കൊച്ചുപെണ്ണുമായിരുന്നു യഥാക്രമം അച്ഛനും അമ്മയും. അവർ ഈശ്വരഭക്തരായിരുന്നതിനാൽ മകനും ഒരു ആസ്തികനായി വളർന്നു. ചേറായി എം. കെ. കൃഷ്ണൻ എന്നൊരാൾ സംസ്കൃതത്തിലെ പ്രാഥമികപാഠങ്ങൾ അഭ്യസിപ്പിച്ചു. പിന്നീടു് അന്നമനട രാമപ്പുതുവാൾ, കൊടുങ്ങല്ലൂർ വലിയ കൊച്ചുണ്ണിത്തമ്പുരാൻ, മഹാമഹോപാധ്യായൻ കൊടുങ്ങല്ലൂർ ഗോദവർമ്മത്തമ്പുരാൻ, അദ്ദേഹത്തിന്റെ ശിഷ്യൻ കണ്ണൻനായർ, സഹൃദയതിലകൻ രാമപ്പിഷാരടി മുതലായി പല പണ്ഡിതമൂർദ്ധന്യന്മാരുടെ ശിഷ്യനായി ആഭാഷയിൽ ഉൽഗ്രന്ഥങ്ങളും കുറെയെല്ലാം തർക്കവും വ്യാകരണവും പഠിച്ചു. വാഴ്ചയൊഴിഞ്ഞ രാജർഷി കൊച്ചി വലിയ തമ്പുരാനു കുറുപ്പന്റെ പേരിൽ അസാമാന്യമായ വാത്സല്യമുണ്ടായിരുന്നു. അവിടുത്തെ പ്രത്യേകശ്രദ്ധയിലാണു് അദ്ദേഹം സംസ്കൃതം പഠിച്ചതു്. വ്യാകരണം അഭ്യസിച്ചതു രാമപ്പിഷാരടിയുടെ കീഴിലായിരുന്നു. പരിതഃസ്ഥിതികൾ സർവഥാ പ്രതികൂലങ്ങളായിരുന്നിട്ടും അവയെല്ലാം തട്ടിത്തകർത്തുകൊണ്ടു സാഹിത്യമാർഗ്ഗത്തിൽ സ്വച്ഛന്ദസഞ്ചാരം ചെയ്യുന്നതിനുള്ള സാമർത്ഥ്യം വിനീതമായ ചര്യകൊണ്ടും വിശ്രമരഹിതമായ വ്യവസായം കൊണ്ടും നമ്മുടെ കവി സമ്പാദിച്ചു. അത്യാവശ്യത്തിനുവേണ്ട ആങ്ഗലേയഭാഷാജ്ഞാനവും സ്വന്തം പരിശ്രമംകൊണ്ടു നേടി. യൗവനത്തിൽത്തന്നെ കൊച്ചിയിലെ ഭാഷാപോഷകന്മാരിലും അധഃസ്ഥിതോദ്ധാരകന്മാരിലും അഗ്രഗണ്യനായ സാഹിത്യകുശലൻ റ്റി. കെ. കൃഷ്ണമേനോൻ അദ്ദേഹത്തെ സഹോദരനിർവിശേഷമായ സൗഹാർദ്ദത്തോടുകൂടി പ്രോത്സാഹിപ്പിക്കുകയും പുരോഗമിപ്പിക്കുകയും ചെയ്തു. ആ സൗഹാർദ്ദം കറുപ്പനു് ആജീവനാന്തം നിലനിന്നു. പറമ്പുകാട്ടു ജൂതൻ (ചൂതം) പറമ്പിൽ കുഞ്ഞമ്മയെയാണു് കവി വിവാഹം ചെയ്തതു്.
അനന്തരകാലജീവിതം
കറുപ്പൻ സർക്കാരുദ്യോഗത്തിലും പടിപ്പാടിയായി ഉയർന്നു. 1086-ൽ കൊച്ചി മത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റിലെ ഒരു ഗുമസ്തനായി സർവ്വീസ്സിൽ പ്രവേശിച്ചു. 1087-ൽ തൃശ്ശൂർ ശിക്ഷാക്രമപാഠശാലയിൽ പണ്ഡിതനായി. 1102-ൽ വിദ്യാഭ്യാസവകുപ്പിൽത്തന്നെ അധഃസ്ഥിതോപസംരക്ഷകനായി നിയമിക്കപ്പെട്ടു. ആ സ്ഥാനത്തിരുന്നുകൊണ്ടു് അവശസമുദായാങ്ഗങ്ങൾക്കു പല ഉപകാരങ്ങളും ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചു. അവിടെനിന്നു പ്രാഥമികവിദ്യാഭ്യാസപരിഷ്കരണക്കമ്മിറ്റിയുടെ കാര്യദർശിയായി ഉയർന്നു. കൊച്ചി ഗവർമ്മെന്റു്, ആ കമ്മിറ്റിയുടെ പണി അവസാനിച്ചപ്പോൾ നാട്ടുഭാഷാസൂപ്രണ്ടുസ്ഥാനം അദ്ദേഹത്തിനു നല്കി. ആ തസ്തിക നിറുത്തൽചെയ്തപ്പോൾ എറണാകുളം രാജകീയമഹാപാഠശാലയിൽ അമ്മാമൻതമ്പുരാന്റെ കീഴിൽ ഭാഷാപണ്ഡിതനായി. 1104-ാണ്ടിടയ്ക്കു കുറേക്കാലം കൊച്ചി നിയമസഭയിൽ അങ്ഗമായിരുന്നു. മദിരാശിയിൽവെച്ചു തീപ്പെട്ട കൊച്ചി വലിയതമ്പുരാൻ ‘കവിതിലകൻ’ എന്ന ബിരുദം അദ്ദേഹത്തിനു നല്കി. ഭാഷാപണ്ഡിതനായി ജോലി നോക്കിവന്ന കാലഘട്ടത്തിൽ 1112 വൃശ്ചികമാസത്തിൽ പാർശ്വശൂല (Pleuracy) എന്ന രോഗത്തിനു വിധേയനായി. അവധിയെടുത്തു കോയമ്പത്തൂരിലും മറ്റും പോയി ചികിത്സിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആ ദശാസന്ധിയിലും അമ്മാമൻതമ്പുരാനുമായി ശ്ലോകത്തിൽ കത്തുകൾ എഴുതിക്കൊണ്ടിരുന്നു. 1113-ാണ്ടു മീനമാസം 10-ാം൹ എറണാകുളത്തു സ്വഗൃഹമായ സാഹിത്യകുടീരത്തിൽവെച്ചു മരിച്ചു.
കൃതികൾ
(1) കാളിയമർദ്ദനം ഓട്ടൻതുള്ളൽ, (2) എഡ്വർഡ്വിജയം സംഗീതനാടകം, (3) ഭാഷാഭൈമീപരിണയം നാടകം, (4) ബാലാകലേശം നാടകം, (5) ലളിതോപഹാരം കിളിപ്പാട്ടു്, (6) ആചാരഭൂഷണം, (7) ശകുന്തള അഥവാ നിരാകൃതയായ നായിക, (8) ശാകുന്തളം വഞ്ചിപ്പാട്ടു് ഒന്നാം ഭാഗം, (9) ഉദ്യാനവിരുന്നു്, (10) ജീതിക്കുമ്മി, (11) ദീനസ്വരം, (12) തിരുനാൾക്കുമ്മി, (13) കൈരളീകൗതുകം മൂന്നു ഭാഗം, (14) ബാലോദ്യാനം മൂന്നു ഭാഗം, (15) ചിത്രാലങ്കാരം ആറുഭാഗം, (16) ജൂബിലിഗാനം മൂന്നു ഭാഗം, (17) ഒരുതാരാട്ടു്, (18) സാമുദായികഗാനകലകൾ മുതലായ പല കൃതികൾ നമ്മുടെ കവി രചിച്ചിട്ടുണ്ടു്. ഇവ കൂടാതെ (19) ധ്രുവചരിതം, സൗദാമിനി, പഞ്ചവടി, ശാകുന്തളം ഉത്തരഭാഗം എന്നീ സംഗീതനാടകങ്ങൾ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾക്കു് അഭിനയിക്കുന്നതിനായി ഓരോ അവസരത്തിൽ എഴുതിക്കൊടുത്തിട്ടുള്ളതായും കാണുന്നു. ആ നാടകങ്ങളൊന്നും അച്ചടിപ്പിച്ചിട്ടില്ല. മനുസ്മൃതി കുറേഭാഗം കിളിപ്പാട്ടായിട്ടും തർജ്ജമ ചെയ്തിട്ടുണ്ടു്. 1, 2, എന്നീ കൃതികൾ ബാല്യകാലത്തു രചിച്ചിട്ടുള്ളവയാണു്. അവ കവി നശിപ്പിച്ചുകളഞ്ഞു. ബാലാകലേശമാണു് ആദ്യമെഴുതിയ മുദ്രിതനാടകം. അതു വാഴ്ചയൊഴിഞ്ഞ കൊച്ചി വലിയതമ്പുരാന്റെ ഷട്യ്ബ്ദപൂർത്തി സംബന്ധിച്ചു കവി രചിച്ചതും മത്സരപരീക്ഷയിൽ റാവുസാഹിബ്നമ്പെരുമാൾച്ചെട്ടിയുടെ സമ്മാനത്തിനു പാത്രീഭവിച്ചതുമാണു്. വൈശ്രവണന്റെ പുത്രിയായ ബാലാദേവിയെയാണു് പഴയന്നൂർക്ഷേത്രത്തിൽ പ്രതിഷ്ഠച്ചിരിക്കുന്നതെന്നും ആ ബാലാശബ്ദം ഭാഷയിൽ കൊച്ചിയായിത്തീർന്നതാണെന്നും കവി വിഭാവനം ചെയ്യുന്നു. മൂന്നങ്കങ്ങൾകൊണ്ടു പ്രസ്തുതരൂപകം അവസാനിക്കുന്നു. ഭൈമീപരിണയത്തിൽ കറുപ്പനു് ഒരു വിവർത്തകന്റെ സ്ഥാനേയുള്ളു. മൂലഗ്രന്ഥം യശശ്ശരീരനായ മൈസൂർ ശ്രീകൃഷ്ണരാജ ഉടയാർ മഹാരാജാവിന്റെ ആസ്ഥാന പണ്ഡിതന്മാരിൽ അഗ്രേസരനായിരുന്ന മണ്ടിക്കൽ രാമശാസ്ത്രിൾ 1089-ാണ്ടു നിർമ്മിച്ചതും നളവിജയം എന്നുകൂടി പേരുള്ളതുമായ ഭൈമീപരിണയമാകുന്നു. വിവർത്തനാസഹമായ ആ കൃതി നമ്മുടെ കവി നിപുണമായി തർജ്ജമ ചെയ്തിരിക്കുന്നു. ഈ രണ്ടു നാടകങ്ങളാണു് അദ്ദേഹത്തിന്റെ മുഖ്യകൃതികൾ. ആചാരഭൂഷണം അധഃസ്ഥിതസമുദായങ്ങളുടെ സാന്മാർഗ്ഗികമായ അഭ്യുന്നതിയെ ലക്ഷീകരിച്ചു രചിച്ച ഒരു ഗദ്യപദ്യാത്മകമായ ഗ്രന്ഥമാകുന്നു. ശകുന്തള നാലു ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു കാവ്യമാണു്. കൈരളീകൗതുകം തുടങ്ങിയ നാലു ഗ്രന്ഥസമുച്ചയങ്ങൾ സ്ക്കൂൾകുട്ടികൾക്കു കഥനത്തിനു വേണ്ടി സ്വകീയങ്ങളും പരകീയങ്ങളുമായ ലളിതകാവ്യഖണ്ഡങ്ങൾ ഉൾക്കൊള്ളിച്ചു പ്രസിദ്ധീകരിച്ചവയാണു്. അവയിൽ ആദ്യത്തെ രണ്ടു സമുച്ചയങ്ങളിലെ കൃതികൾ മൂന്നാമത്തേതിലും ചേർത്തിട്ടുണ്ടു്. കൊച്ചിയിലെ തുറമുഖംപണി ആരംഭിച്ചപ്പോൾ കായലിലെ ചില ഊന്നുകുറ്റികൾ പിഴുതുകളയേണ്ട ആവശ്യം അധികൃതന്മാർക്കു നേരിട്ടു. തന്നിമിത്തം സ്വസമുദായത്തിനു വരാവുന്ന ദോഷങ്ങളെ വിവരിച്ചു് എഴുതിയ കൃതിയാണു് ഒരു താരാട്ടു്. അതും മുദ്രണം ചെയ്തിട്ടില്ല.
അധഃസ്ഥിതോന്നമനവും കവിതയും
1101-ാണ്ടു തുലാമാസത്തിൽ ഘോഷൻപ്രഭു സംസ്ഥാനാതിഥിയായി കൊച്ചി സന്ദർശിച്ചപ്പോൾ കൊച്ചിമഹാരാജാവു് അദ്ദേഹത്തിനു ഒരു ഉദ്യാനവിരുന്നു നല്കി. അക്കാലത്തു കവി ധീവരസമുദായത്തിന്റെ പ്രതിനിധിയെന്ന നിലയിൽ നിയമസഭയിലെ അംഗമായി ദേശസേവനം അനുഷ്ഠിക്കുകയായിരുന്നു. കൊച്ചി ഗവർമ്മെന്റു് ആ സൽക്കാരത്തിൽ പങ്കുകൊള്ളുവാൻ മറ്റു നിയമസഭാസാമാജികന്മാരെയെല്ലാം ക്ഷണിക്കുകയുണ്ടായെങ്കിലും കവിയെ ആ കൂട്ടത്തിൾ ഉൾപ്പെടുത്തിയില്ല. അതു ജാതിക്കു ശുമ്പുനിമിത്തമാണെന്നു് അദ്ദേഹത്തിനു തോന്നി മനസ്സു ചുട്ടുതൂവൽ കണ്ണുനീരിൽ മുക്കി എഴുതിയതാണു് ഉദ്യാനവിരുന്നു് അഥവാ ഒരു ധീവരന്റെ ആവലാതി എന്ന കൃതി. ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ 25 ശ്ലോകങ്ങൾ മാത്രമേ അതിൽ അടങ്ങീട്ടുള്ളു. എങ്കിലും അവയുടെ ഹൃദയദ്രവീകരണശക്തി അന്യാദൃശമാണു്. ജാതിക്കുമ്മി ബാലാകലേശത്തിൽ എടുത്തു ചേർത്തിട്ടുണ്ടു്. അതും ദീനസ്വരവും ജാതിയുടെ അർത്ഥശൂന്യതയെ പ്രഖ്യാപിക്കുന്നു.
സാമുദായികഗാനങ്ങൾ
കേരളത്തിലെ പഴയ പാട്ടുകൾ ശേഖരിക്കുന്നതിൽ കറുപ്പൻ വളരെക്കാലം വ്യാപൃതനായിരുന്നു. അത്യന്തം ഹൃദ്യങ്ങളായ ആ ഗാനങ്ങളെ ഉദാഹരണസഹിതം വിവരിച്ചു് അവയുടെ നേർക്കു് അനുവാചകന്മാരെ ഉന്മുഖീകരിക്കുന്ന ഒരു പ്രബന്ധമാണു് സാമുദായികഗാനങ്ങൾ എന്ന പുസ്തകം. ചെറുമൻപാട്ടുമുതൽ വിവിധസമുദായങ്ങളുടെയിടയിൽ ഇന്നും പ്രചരിക്കുന്ന പതിന്നാലു തരത്തിലുള്ള പാട്ടുകൾ അതിൽ ഗ്രന്ഥകാരൻ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ആ പാട്ടുകളും പ്രത്യേകിച്ചു വഞ്ചിപ്പാട്ടും കറുപ്പൻ പാടിയാൽ കേൾക്കാനുള്ള സുഖം ആർക്കും അക്കാലത്തു് അനുഭവൈകവേദ്യമായിരുന്നു.
കവിതാമാതൃകകൾ
കറുപ്പന്റെ കൃതികൾ പ്രായേണ പ്രസന്നപ്രൗഢസരസങ്ങളാണു്. ഉജ്ജ്വലമാണു് സാമാന്യമായി അദ്ദേഹത്തിന്റെ ശൈലി. ശയ്യാഗുണമില്ലാത്ത പദ്യങ്ങൾ വളരെ വളരെ ചുരുങ്ങും. അതിവാസനക്കാരനായ ഒരു കവിയെയാണു് ഓരോ കൃതിയിലും നിരീക്ഷിച്ചിരിക്കുന്നതു്. ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു് എന്റെ ആശയം വ്യക്തമാക്കാം.
“ആലസ്യം വിട്ടു നിത്യം പതിപരിചരണം
ചെയ്യണം, ക്രോധമാം മ–
ട്ടാലംബിക്കാതെ വർത്തിക്കണ, മനിശമസൂ–
യാദിയെക്കൈവിടേണം;
ശീലം കാലം കുലം സജ്ജനതതിയിവയെ–
ച്ചിന്തകൊണ്ടും നികാമം
നീ ലംഘിക്കാതിരുന്നീടണമയി മകളേ!
ഭർത്തൃഗേഹം ഗമിച്ചാൽ.”(ഭൈമീപരിണയം)
“ഭദ്രാംഗിത്തയ്യലാളാം നളിനിയുടെ വരൻ
രാവൊളിക്കംബളത്തെ–
സ്സദ്രാഗശ്രീ കളിക്കും മൃദുലതരകരം–
കൊണ്ടു നീക്കുന്നനേരം
മുദ്രാഹീനപ്രകാശം തടവി വിലസുമീ
മേദിനീമൗലിരത്നം
നിദ്രാഭംഗപ്രസംഗം ഹിമകണപുളകം
പൂണ്ടു കാണിച്ചിടുന്നു.”(ബാലാകുലേശം)
“തളിരാകിയ ചുണ്ടിനുള്ളിലോമ–
ന്മിളിതാഭം സുമദന്തപംക്തി കാട്ടി–
അളികാമുകനെ ക്ഷണിച്ചു വല്ലി–
ക്കിളിനേർവാണികൾ കൂത്തടിച്ചിടുന്നു.”(ബാലാകലേശം)
“ആവിധം പ്രിയകൃതാവധീരണാ–
ദാവവഹ്നിയിലെരിഞ്ഞ ഹൃത്തൊടും
പൂവലംഗികൾ തൊഴും ശകുന്തളാ–
ദേവി രാജസഭ വിട്ടിറങ്ങിനാൾ.
അന്യയെന്നരചനൂഢയെന്നു തൻ–
വന്യബന്ധുജനവും ത്യജിക്കയാൽ
ദൈന്യവാർദ്ധിയിലുഴന്നു മേനകാ–
കന്യ, നാവികരൊഴിഞ്ഞ തോണിപോൽ.”(ശകുന്തള)
“കാറില്ലാത്തതുമൂലമോ പുകളെഴുന്നൗദ്യോഗികാദായമ–
ഞ്ഞൂറില്ലാത്തതുമൂലമോ പഴയതാം പേരേടിലില്ലായ്കയോ
വേറില്ലാളുകൾ കുറ്റിലെന്ന ധൃതിയോ മൂലം മനഃപൂർവമായ്–
ക്കുറില്ലാതെ വെടിഞ്ഞുപോലടിയനെക്കാരുണ്യവാരാന്നിധേ!”
(ഉദ്യാനവിരുന്നു്)
“കാളിന്ദീനദിയിങ്കലന്നു കമലപ്പൂമ്പൈതൽ കൂപ്പുന്നൊര–
ക്കാളിപ്പെണ്ണു സലീലമത്തരണിയിൽത്തൃക്കാലണയ്ക്കായ്കിലോ
കേളിപ്പെട്ട പരാശരന്നഭിനവദ്വീപിൽ പ്രകാശോദയം
മേളിക്കും ഭുവനൈകവന്ദ്യതനയൻ സഞ്ജാതനായീടുമോ?”
(ഉദ്യാനവിരുന്നു്)
“ആ ലാവണ്യപയോധിയാകുമരയപ്പെണ്ണിന്നൊരുണ്ണിക്കിടാ–
വാ ലാക്കിൽ സ്പൃഹണീയവെണ്മണലണി ദ്വീപിൽപ്പിറക്കായ്കിലോ
നൂലാമാലകൾ തീർത്തു മാമറകളെദ്ദോഷജ്ഞർവാഴ്ത്തും വിധം
നാലായിട്ടു പകുക്കുവാനിതരനാരുണ്ടായിരുന്നൂ വിഭോ?”(ഉദ്യാനവിരുന്നു്)
ആ ഉപാലംഭം സമർപ്പിച്ച കവിയിൽ മഹാരാജാവിനു സന്തോഷമേ തോന്നിയുള്ളു. ആ മാതിരി അവസരങ്ങളിൽ അധികൃതന്മാർക്കുള്ള വർഗ്ഗീയചിന്ത അതോടുകൂടി നാമാവശേഷമായി.
ജാതിക്കുമ്മി
ശങ്കരഭഗവൽപാദരുടെ മനീഷാപഞ്ചകത്തിന്റെ ഒരു വിവൃതമായ പരിഭാഷയാണു് ജാതിക്കുമ്മി.
“ശ്രീശങ്കരാചാര്യസ്വാമി മുന്നം
കാശിയിൽവച്ചു കുളികഴിഞ്ഞു്
ഈശനെ ധ്യാനിക്കാൻ പോയപ്പോളുണ്ടായ
പേശലിതു കേൾക്ക യോഗപ്പെണ്ണേ! അതു
മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണേ!
തിങ്കൾത്തലയൻ പറയനുമായ്
ശങ്കരിയന്നു പറച്ചിയുമായ്
ശങ്കരാചാര്യൻ വരുന്ന വഴിമധ്യേ
ശങ്കയെന്ന്യേ നിന്നു യോഗപ്പെണ്ണേ! തെല്ലൊ–
രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണേ!”
എന്നിങ്ങനെയാണു് ആ കുമ്മിയുടെ ആരംഭം. താൻ പ്രസിദ്ധീകരിച്ച സ്ക്കൂൾ പുസ്തകങ്ങളിലും കവി സ്വകീയങ്ങളായ അനേകം നല്ല കാവ്യശകലങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. അവയ്ക്കു് ഇവിടെ മാതൃക കാണിക്കണമെന്നുദ്ദേശിക്കുന്നില്ല.
അദ്ധ്യായം 55 - ചില തിരുവിതാംകൂർക്കവികൾ (തുടർച്ച)
55.1അഴകത്തു പത്മനാഭക്കുറുപ്പ് (1044–1107)
ജനനം
പത്മനാഭക്കുറുപ്പു് 1044-ാമാണ്ടു കുംഭമാസം 5-ാം൹ കരുനാഗപ്പള്ളിത്താലൂക്കിൽ ചവറ തെക്കുംഭാഗത്തുള്ള സുപ്രസിദ്ധമായ അഴകത്തുകുടുംബത്തിൽ ജനിച്ചു. പിതാവു നാരായണൻ എമ്പ്രാന്തിരിയും മാതാവു കൊച്ചുകുഞ്ഞുകുഞ്ഞമ്മയുമായിരുന്നു. ഈ പത്മനാഭക്കുറുപ്പു് എന്ന പേരിലാണു് അദ്ദേഹം അറിയപ്പെടുന്നതു്. അഴകത്തുകുടുംബത്തിലെ അംഗങ്ങൾക്കു് ഈശ്വരൻ എന്നൊരു മാറാപ്പേരുണ്ടു്. ആ ഈശ്വരശബ്ദത്തെയാണു് ‘ഈ’ എന്ന അക്ഷരം സൂചിപ്പിയ്ക്കുന്നതു്. കുടുംബത്തിലെ കാരണവനു ‘ശ്രീകരണം പള്ളിയാടി’ എന്നും, മറ്റംഗങ്ങൾക്കു ‘കണക്കു പള്ളിയാടി’ എന്നും സ്ഥാനമാനങ്ങളുണ്ടു്. അതനുസരിച്ചു് ‘അഴകത്തു കണക്കു പള്ളിയാടി ഈശ്വരൻപത്മനാഭൻ’ എന്നാണു് കവിയുടെ സംപൂർണ്ണമായ നാമധേയം. ആ തറവാട്ടിലേയ്ക്കു തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ചുള്ള അധികാരങ്ങളെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുള്ളതാണല്ലോ.
വിദ്യാഭ്യാസം
കുറുപ്പിന്റെ അച്ഛനു മാതൃഭാഷയായ കർണ്ണാടകത്തിനുപുറമേ തമിഴു്, ഹിന്ദുസ്ഥാനി എന്നീ ഭാഷകളിലും അറിവുണ്ടായിരുന്നു. പത്തുവയസ്സിനകം രഘുവംശം പ്രഥമസർഗ്ഗംവരെ കുറുപ്പു സംസ്കൃതം അഭ്യസിച്ചു. പിന്നീടു തിരുവനന്തപുരത്തു താമസിച്ചിരുന്ന അമ്മാവന്റെ മേൽനോട്ടത്തിൽ അവിടത്തെ ഫോർട്ടു ഹൈസ്ക്കൂൾ വിദ്യാലയത്തിൽ ആറു കൊല്ലം ആംഗലേയഭാഷ പഠിച്ചു. അക്കാലത്തും സംസ്കൃതം അഭ്യസിക്കുന്നതിലാണു് ആ ബാലൻ ആസക്തി പ്രദർശിപ്പിച്ചിരുന്നതു്. അവിടെവെച്ചു പതിനഞ്ചാമത്തെ വയസ്സിൽ ഇലത്തൂർ രാമസ്വാമിശാസ്ത്രികളെ കാണുവാൻ ഇടവരികയും, ആ മഹാ കവി സരസ്വതീവന്ദനരൂപത്തിൽ ഒരു ശ്ലോകം ഉണ്ടാക്കുവാൻ നിയോഗിച്ചപ്പോൾ
“അഹം സരസ്വതീം വന്ദേ സ്വച്ഛസ്ഫടികസന്നിഭാം
പാദാരവിന്ദം ഭജതാം സർവവിദ്യാപ്രദായിനീം”
എന്നു ശ്ലോകം നിർമ്മിച്ചുചൊല്ലുകയും ചെയ്തു. മേലും സംസ്കൃതം തുടർന്നു പഠിക്കണമെന്നു് അദ്ദേഹം വാത്സല്യപൂർവ്വം ഉപദേശിച്ചു. പതിനേഴാമത്തെ വയസ്സിൽ കാരണവൻ അന്തരിക്കുകയാൽ സ്വഗൃഹത്തിലേക്കു തിരിയെപ്പോയി. അദ്ദേഹത്തിനു രണ്ടു ജ്യേഷ്ഠന്മാരും ഒരനുജത്തിയുമുണ്ടായിരുന്നു. മൂത്ത ജ്യേഷ്ഠൻ കരണത്താക്കുറുപ്പായി തിരുവനന്തപുരത്തു താമസിച്ചു; ഇളയ ജ്യേഷ്ഠൻ ഇരണിയലുള്ള കുടുംബവസ്തുക്കളുടെ സംരക്ഷണത്തിനായി അങ്ങോട്ടു പോയി. അദ്ദേഹം തിരുക്കുറൾ മലയാളത്തിൽ വിവർത്തനം ചെയ്ത ഒരു പണ്ഡിതനായിരുന്നു. കുടുംബത്തിലെ ഭരണം പത്മനാഭക്കുറുപ്പും ഏറ്റെടുക്കേണ്ടിവന്നു. എങ്കിലും അവിടെയും കുറെക്കാലം പുതുക്കാട്ടുമഠത്തിൽ കൃഷ്മനാശാൻ എന്ന പണ്ഡിതന്റെ കീഴിൽ നാടകാലങ്കാരങ്ങളും ജ്യോതിഷവും പഠിച്ചു. കൃഷ്ണനാശാനെ ഗന്ധർവവിജയം ആട്ടക്കഥയിൽ താഴെ കാണുന്നവിധത്തിൽ വർണ്ണിച്ചിട്ടുണ്ടു്.
“മനീഷിപങ്കേരുഹകർമ്മസാക്ഷിണം
മനോജസങ്കാശശരീരശോഭിതം
സമുദ്രഗംഭീരമതീവ പേശലം
ഗുരും ഭജേ സംപ്രതി കൃഷ്ണനാമകം.”
55.2പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ
പ്രസ്തുത പണ്ഡിതനെപ്പറ്റി സ്വല്പം ഈ ചരിത്രത്തിൽ പ്രസ്താവിക്കേണ്ടതുണ്ടു്. കൃഷ്ണനാശാൻ അഴകത്തു വിദ്വാൻ കുറുപ്പിന്റെ പുത്രനും ചവറയിൽ പുതുക്കാട്ടുമുറിയിൽ മഠത്തിൽ വീട്ടിലെ ഒരു അംഗവുമായിരുന്നു. അദ്ദേഹം 1024 മേടത്തിൽ അശ്വതിനക്ഷത്രത്തിൽ ജനിച്ചു. മാതാവു് തറവാട്ടിലെ ഇടിക്കാളിയമ്മയായിരുന്നു. മാതാപിതാക്കന്മാർ ബാല്യത്തിൽത്തന്നെ മരിച്ചുപോയി. ആദ്യകാലത്തു് അച്ഛനും പിന്നീടു് ഓച്ചിറ തട്ടുപുരയ്ക്കൽവീട്ടിൽ രാമൻപിള്ളയാശാനും സംസ്കൃതം പഠിപ്പിച്ചു. പിന്നീടു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ ശിഷ്യനായി ശാസ്ത്രാഭ്യാസം ചെയ്തു. വ്യാകരണം, തർക്കം, ജ്യോതിഷം, വൈദ്യം, മന്ത്രം എന്നീ ശാസ്ത്രങ്ങളിൽ നല്ല അവഗാഹമുണ്ടായിരുന്ന ആശാന്റെ ശിഷ്യസമ്പത്തു് ഏകദേശം കുമ്മൻപള്ളി രാമൻപിള്ളയുടേതുപോലെ വിപുലമായിരുന്നു. പരവൂർ കേശവനാശാൻ അദ്ദേഹത്തിന്റെ ഛാത്രനായിരുന്നുവെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചവറ പുതുക്കാട്ടുമുറിയിൽ കടവൂർ കാലാപടിഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞമ്മയെ വിവാഹം ചെയ്തു. 1091-ാമാണ്ടു ചിങ്ങമാസത്തിൽ മകയിരംനക്ഷത്രത്തിൽ മരിച്ചു. വൈദ്യമഞ്ജരി എന്നൊരു ശാസ്ത്രഗ്രന്ഥവും പരശുരാമവിജയം ആട്ടക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ടു്. വൈദ്യമഞ്ജരിമാത്രമേ അച്ചടിപ്പിച്ചിട്ടുള്ളു.
അനന്തരകാലജീവിതം
പത്മനാഭക്കുറുപ്പു ഹിന്ദുസ്ഥാനിയിലും സാമാന്യജ്ഞാനം സമ്പാദിച്ചിരുന്നു. ആ ഭാഷ പഠിച്ചതു് അച്ഛനിൽനിന്നായിരുന്നു. കുന്നത്തൂർ പള്ളിക്കൽ പകുതിയിൽ ചാങ്ങയിൽ പുതിയ വീട്ടിലെ വീട്ടിലെ ഭാഗീരഥിക്കുഞ്ഞമ്മയായിരുന്നു പത്നി. അങ്ങനെ പതിനേഴാമത്തെ വയസ്സിൽ കുടുംബശാഖയുടെ ഭരണം കിട്ടിയ നമ്മുടെ കവി ഇരുപത്തൊന്നു കൊല്ലം ആ ഭരണം അനുസ്യൂതമായി തുടർന്നു. മിതവ്യയം കൊണ്ടും കാര്യശേഷികൊണ്ടും അതിലെ സമ്പത്തു വർദ്ധിപ്പിച്ചു. 1067-ൽ അമ്മ മരിച്ച അവസരത്തിൽ ജ്യേഷ്ഠനോടുകൂടി ഒരു കൊല്ലം തിരുവനന്തപുരത്തു താമസിച്ചുകൊണ്ടിരുന്നു. ആ ഒരു കൊല്ലത്തിനിടയ്ക്കു കരമന കേശവശാസ്ത്രിയുടെ കീഴിൽ സിദ്ധാന്തകൗമുദി പൂർവാർദ്ധം നിഷ്കർഷിച്ചുപഠിച്ചു; പിന്നീടു സ്വപ്രയത്നം കൊണ്ടു തത്സംബന്ധമായ ജ്ഞാനത്തിനു ദാർഢ്യം വരുത്തി. ആ കൊല്ലത്തിൽത്തന്നെയാണു് കവിതാനിർമ്മാണവും ആരംഭിച്ചതു്. ആദ്യത്തെ വാങ്മയം പ്രതാപരുദ്രയശോഭൂഷണത്തിലുള്ള നാടകപ്രകരണമായ പ്രതാപരുദ്രകല്യാണം എന്ന അഞ്ചങ്കത്തിലുള്ള നാടകത്തിന്റെ തർജ്ജമയാണു്. അക്കാലത്തു ഗോപാലമേനോൻ എന്നൊരു വക്കീൽ തിരുവനന്തപുരത്തു താമസിച്ചിരുന്നു. അദ്ദേഹം മറ്റു ചില കവികളുടെ സഹായത്തോടുകൂടി മൃച്ഛകടികം തർജ്ജമചെയ്തു വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചു. അതിലെ നാലും അഞ്ചും ആറും അങ്കങ്ങൾ വിവർത്തനംചെയ്തതു കുറുപ്പാണു്. 1084 അവസാനത്തിൽ കുടുംബഭരണത്തിൽനിന്നൊഴിഞ്ഞു ശാന്തശീലനായ കുറുപ്പു തന്റെ ചെലവിലേക്കായി തിരിച്ചുവച്ച ഏതാനും വസ്തുക്കളിലെ ആദായത്തിനുമാത്രം അവകാശിയായി പ്രത്യേകം താമസമാരംഭിച്ചു. ആ ആദായം ചെലവിനു തികയാത്തതിനാൽ 1093-ൽ ചവറ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ മലയാളപണ്ഡിതനായി പണി നോക്കിത്തുടങ്ങി. 1104-ൽ കാസരോഗം ബാധിച്ചു. തന്മൂലം 1107-ാമാണ്ടു തുലാമാസം 20-ാം൹ യശശ്ശരീരനായി. അന്ത്യശ്വാസംവരെ സാഹിത്യ നിർമ്മിതിയിൽ ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം തുലാം 19-ാം൹ പോലും ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കിരീടധാരണം സംബന്ധിച്ചു ചവറ ഇംഗ്ലീഷ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കു ഗാനം ചെയ്യുന്നതിനു് ഒരു വഞ്ചിപ്പാട്ടു് എഴുതിക്കൊടുക്കകയുണ്ടായി. കുറുപ്പു തികഞ്ഞ ഒരു ശ്രീരാമഭക്തനായിരുന്നു. തുളസീദാസന്റെ ഹിന്ദിരാമായണം വായിച്ചപ്പോളാണു് അദ്ദേഹത്തിനു തദ്വിഷയകമായ ഭക്തി ഉറച്ചതു്. 1070 മുതൽ അദ്ധ്യാത്മരാമായണം നിത്യപാരായണത്തിനുപയോഗിച്ചുവന്നു. രാമചന്ദ്രവിലാസം മഹാകാവ്യത്തിന്റെ രചനയ്ക്കും അതുതന്നെയായിരുന്നു പ്രധാനമായ പ്രേരകശക്തി.
കൃതികൾ
പത്മനാഭക്കുറുപ്പു മുൻപു ചൂണ്ടിക്കാണിച്ച (1) പ്രതാപരുദ്രകല്യാണം നാടകത്തിനുപുറമേ, (2) മീനകേതനചരിത്രം നാടകം, (3) കുംഭനാസവധം ആട്ടക്കഥ (4) ഗന്ധർവ വിജയം ആട്ടക്കഥ, (5) തുലാഭാരശതകം തർജ്ജമ, (6) വ്യാഘ്രാലയേശസ്തവം തർജ്ജമ, (7) രാമചന്ദ്രവിലാസം മഹാകാവ്യം, (8) പ്രഭുശക്തി എന്ന ഖണ്ഡകാവ്യം, (9) ശ്രീഗണേശപുരാണം കിളിപ്പാട്ടു്, (10) മാർക്കണ്ഡേയപുരാണം കിളിപ്പാട്ടു്, (11) ചാണക്യശതകം എന്നീ കൃതികൾ രചിച്ചിട്ടുണ്ടു്. കുവലയാശ്വീയം എന്നു് അഞ്ചധ്യായങ്ങളിൽ ഒരു കിളിപ്പാട്ടു് 1090-ൽ പ്രസിദ്ധീകരിച്ചു. അതു മാർക്കണ്ഡേയപുരാണത്തിലെ ഒരു ഭാഗമാണു്. മീനകേതനചരിതം ആയില്യംതിരുനാൾ മഹാരാജാവിന്റെ അതേ പേരിലുള്ള ഗദ്യപുസ്തകത്തെ ഉപജീവിച്ചു് 1068-ാണ്ടിടയ്ക്കു നിർമ്മിച്ചു. തുലാഭാരശതകത്തിന്റെയും വ്യാഘ്രാലയേശസ്തവത്തിന്റെയും മൂലഗ്രന്ഥങ്ങൾ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ വാങ്മയങ്ങളാണു്. 1069-ലാണു് രാമചന്ദ്രവിലാസം ആരംഭിച്ചതു്. കൊല്ലത്തുനിന്നു പുറപ്പെട്ടിരുന്ന മലയാളിപത്രത്തിൽ ഗ്രന്ഥകാരൻ അതു ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുവന്നു. ഒൻപതു സർഗ്ഗംവരെ രചിച്ചതിനുമേൽ കുറേക്കാലം കാര്യഗൗരവത്തെ പരിഗണിച്ചു് അതിൽ നിന്നു വിരമിച്ചുവെങ്കിലും അനേകം സുഹൃത്തുക്കളുടെ അഭ്യർത്ഥനയും പ്രോത്സാഹനമുംകൊണ്ടു് അതു ക്രമേണ ഇരുപത്തൊന്നു സർഗ്ഗങ്ങളിൽ മുഴുമിപ്പിച്ചു. കൊല്ലം 9-ആം ശതകത്തിൽ തിരുവിതാംകൂറിൽ നടന്നതായി ഐതിഹ്യവേദികൾ പറയുന്ന ഒരു കഥയെ ആസ്പദമാക്കി 1089-ൽ തൃശ്ശൂർ ലക്ഷ്മീഭായി മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ഖണ്ഡകാവ്യമാണു് പ്രഭുശക്തി. അതിൽ മൂന്നു സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. സംസ്കൃതത്തിൽ നിന്നു പുരാണങ്ങൾ കിളിപ്പാട്ടുരീതിയിൽ തർജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തുന്നതിനായി കേരളപൗരാണികൻ എന്നൊരുമാസിക ആർ. മാധവനുണ്ണിത്താന്റെ നേതൃത്വത്തിൽ പ്രചരിപ്പിച്ചു. രണ്ടു കൊല്ലവും ആറു മാസവുമേ അതു നടന്നുള്ളു. അതിലാണു് ഗണേശപുരാണത്തിന്റെയും മാർക്കണ്ഡേയപുരാണത്തിന്റെയും ആദ്യഭാഗങ്ങൾ ആവിർഭവിച്ചതു്. 1103-ൽ അപൂർണ്ണമായിക്കിടന്ന ഗണേശപുരാണത്തിന്റെ വിവർത്തനം വീണ്ടും തുടങ്ങി. 1105-ൽ ആ ഗ്രന്ഥം സംപൂർണ്ണമാക്കി. മാർക്കണ്ഡേയ പുരാണത്തിന്റെ തർജ്ജമ പൂർത്തിയാക്കുവാൻ പിന്നീട് ഉദ്യമിച്ചുവെങ്കിലും ഒടുവിലത്തെ പതിനഞ്ചധ്യായങ്ങൾ സ്പർശിക്കുവാൻ സാധിച്ചില്ല. അവ കൂടാതെ കവിയുടെ ജ്യേഷ്ഠൻ നാരായണക്കുറുപ്പിന്റെ തിരുക്കുറൾ ഗദ്യതർജ്ജമയും കേരളപൗരാണികനിൽ മുദ്രിതമായി. മുക്തികോപനിഷദ്വാഖ്യാനവും സ്വല്പം ആരംഭിച്ചു. ചാണക്യശതകം സംസ്കൃതത്തിലെ ചാണക്യശതകം എന്ന ലഘുവായ നീതികാവ്യത്തിന്റെ തർജ്ജമയാണു്.
കവിതാരീതി
ഭാഷാകവികളുടെ കൂട്ടത്തിൽ അഭ്യർഹിതമായ ഒരു സ്ഥാനമാണു് പത്മനാഭക്കുറുപ്പിനു നല്കേണ്ടതു്. അദ്ദേഹത്തിന്റെ രണ്ടു പ്രധാന കൃതികളാണു് രാമചന്ദ്രവിലാസവും പ്രഭുശക്തിയും. അദ്ദേഹം ശബ്ദാലങ്കാരജടിലമായ തുലാഭാരശതകം തർജ്ജമചെയ്തു ചിത്രശ്ലോകനിർമ്മാണത്തിൽ വിദഗ്ദ്ധനായിത്തീർന്നിരുന്നതിനു രാമചന്ദ്രവിലാസത്തിൽ ലക്ഷ്യമുണ്ടു്. അതിലെ എട്ടാം സർഗ്ഗം യമകാലംകൃതവും ഇരുപതാം സർഗ്ഗം ചിത്രശ്ലോകഗഹനവുമാണു്. ഭാഷയിലെ ഒന്നാമത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ പ്രണേതാവെന്ന നിലയിൽ കവി നമ്മുടെ സവിശേഷമായ ബഹുമാനത്തെ അർഹിയ്ക്കുന്നു. അതിൽ അനേകം സംസ്കൃതകവികളുടെ സൂക്തികൾ സംക്രമിച്ചിട്ടുണ്ടു് എന്നുള്ള വസ്തുത അദ്ദേഹംതന്നെ അവതാരികയിൽ സമ്മതിച്ചിട്ടുള്ളതാണു്. താൻ പ്രധാനമാതൃകയായി സ്വീകരിച്ചിട്ടുള്ളതു ഭോജചമ്പുവിനെയാണെന്നും അദ്ദേഹം ഏറ്റു പറയുവാൻ മടിച്ചിട്ടില്ല. മനസ്സുവെച്ചാൽ പരോപജീവനം കൂടാതെതന്നെ അദ്ദേഹത്തിനു് ആ കാവ്യം ആമൂലാഗ്രം രചിക്കാമായിരുന്നു. പ്രഭുശക്തിയാണു് സഹൃദയന്മാർക്കു് ഒന്നുകൂടി രസനിഷ്യന്ദിയായിത്തോന്നുന്നതു്. ഇനി കുറുപ്പിന്റെ കൃതികളിൽ ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
ഗന്ധർവവിജയം
ഈ ആട്ടക്കഥയ്ക്കു വൈശിഷ്ട്യമൊന്നുമില്ല. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
“വിജിഗീഷുരാശു വിജയോഥ ഖേചരാൻ
സഹജം പ്രണമ്യ സ ഹി ജാതകൗതുകഃ
മനുതേ സ്മ വായുതനയം കപീശ്വരം
രജനീചരൗഘരജനീദിനേശ്വരം”
രാമചന്ദ്രവിലാസം
“സൗധങ്ങൾ മേല്പെട്ടു വളർന്നു നമ്മെ–
ബ്ബാധിക്കുമെന്നുള്ളൊരു സംശയത്താൽ
ധാതാവു പണ്ടേ നിജലോകവാസം
സാധിച്ചതല്ലീ സകലത്തിനുംമേൽ?”(പ്രഥമസർഗ്ഗം)
“ചുള്ളച്ചെങ്കല്ലു കെട്ടിച്ചുമരു മുഴുവനും
വെള്ളവെച്ചാ മുറിയ്ക്കും
പുള്ളിപ്പോർമാന്റെ പള്ളയ്ക്കെഴുമൊരു മുടികൊ–
ണ്ടുള്ളൊരാ പ്ലാൻതുണിയ്ക്കും
ചുള്ളിക്കൂട്ടങ്ങൾ തീയിട്ടെരിയുമളവുയ–
ർന്നീടുമൂറ്റൻപുകയ്ക്കും
പൊള്ളിച്ചീടും ചിരട്ടക്കനലുടയ നെരു–
പ്പോടിനും നന്മവന്നു.”(അഷ്ടമസർഗ്ഗം)
ഒടുവിൽ രാമചന്ദ്രപരമായ ഒരു പ്രാർത്ഥനാനവകംകൂടി കവി ചേർത്തിട്ടുണ്ടു്. അതിൽനിന്നു് ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
“ത്വൽക്കാരുണ്യം ലഭിക്കുന്നതിനധികധനം–
കൊണ്ടു സംതൃപ്തനാക്കാൻ
ശക്തിപ്പെട്ടില്ല വൈരോചനിയു;മൊരു മുറി–
ക്കീര നല്കീട്ടൊരിക്കൽ
നില്ക്കാൻ മേലാത്തൊരാപത്തിലുമപകടമി–
ല്ലാതെ പാഞ്ചാലി നിന്നാൾ;
ഭക്തിക്കങ്ങുന്നു വശ്യൻ പരമതിവനു ന–
ല്കീടണം ഭവ്യരാശേ!”
പ്രഭുശക്തി
ഇതു രചിച്ചകാലത്തു കവിയുടെ പാടവം എത്രമാത്രം ഉയർന്നിരുന്നു എന്നു താഴെക്കാണുന്ന ശ്ലോകങ്ങൾ വിശദീകരിക്കുന്നു. പറയത്തക്ക യാതൊരു രചനാവൈകല്യവും ആ ഖണ്ഡകാവ്യത്തിലില്ല. നവനവോല്ലേഖങ്ങൾ അവിടെയവിടെ പ്രകാശിക്കുന്നുണ്ടു്.
“ആരോടുമില്ലവനൊരുൾക്കനിവാത്മദേശ–
ക്കാരോടുമുണ്ടു ദിവസേന മുഴുത്ത ശല്യം
കാരോട്ടുകിണ്ടിയിലിരുന്നു ദുഷിച്ച കന്നിൻ
മോരോടവന്റെ പരിചാരകർ പങ്കുചേരും.”
“അന്തിക്കു കൂരിരുളടഞ്ഞിതു ദിക്കിലെല്ലാം
മർന്തിക്കുരങ്ങിനെതിരാം മഷിവർണ്ണമോടേ
ഉന്തിക്കുതിച്ചുയരുമഞ്ജനപർവതം പോൽ
പൊന്തിക്കുടുക്കമൊടു കാർമുകിലും നിരന്നു.
ഉന്മദമോടരിയ ദുഷ്ടരടുത്തു വന്നാൽ
തന്മാനഹാനിയെ നിനച്ചെതിരിട്ടിടാതെ
പിന്മാറ്റമുള്ള സുജനങ്ങൾകണക്കൊളിച്ചു
സന്മാർഗ്ഗവീഥികളിലുള്ളൊരു താരകാളി.”
“പത്തൻപതായുധമെടുത്ത ജനങ്ങളോടു–
മൊത്തങ്ങു വന്നു ശഠനിന്നലെ രാത്രിയിങ്കൽ
ചിത്തം മറന്ന പടനായകനോടെതിർത്താൻ
മത്തദ്വിപത്തൊടു മറുത്തു കടന്നൽപോലെ.”
കുവലയാശ്വീയം
“ഉണ്ടാക്കും പണിപ്പെട്ടു വിത്തത്തെപ്പുരുഷന്മാർ
കൊണ്ടുപോയ്വയ്ക്കുംതാനും തന്നുടെ ഗൃഹങ്ങളിൽ.
നഷ്ടമായ്പ്പോകും ഭാര്യയാലെന്നാൽ ധനമതു
ദുഷ്ടയാം കുടുംബിനി പാർക്കിലും നശിച്ചുപോം.
കാമദേവനെക്കണികാണുകില്ലസത്തായ
രാമയെ വേട്ടോൻ ധർമ്മപത്നിയെ വേൾക്കാത്തോനും.
ദമ്പതിമാർക്കു തമ്മിൽ പ്രീതിപൂർവ്വകമായ
സമ്പർക്കംനിമിത്തമായ്ക്കൈവരും ത്രയീധർമ്മം.
തന്നുടെ കളത്രത്താലല്ലാതെ പുരുഷനു
നന്ദനരുണ്ടാവാനും വേറെയില്ലൊരുവഴി.
തന്നുടെ പിതൃക്കളെപ്പുത്രരെക്കൊണ്ടും പുന–
രന്നസാധനംകൊണ്ടുമതിഥിജനങ്ങളെ
പതിവായ് നിലിമ്പരെപ്പൂജിച്ചും പുലർത്തുന്ന
സതിയാം ഗൃഹിണിയെപ്പുരുഷൻ രക്ഷിക്കുന്നു.
തന്നുടെ പതിയോടു കൂടാതേ തരുണിക്കും
വന്നിടാ ധർമ്മാർത്ഥകാമങ്ങളെന്നറിഞ്ഞാലും.
ആകയാൽ ത്രിവർഗ്ഗമെന്നുള്ളൊരീയർത്ഥം മൂന്നും
ലോകത്തിൽദ്ദാമ്പത്യത്തെയാശ്രയിച്ചിരിക്കുന്നു.”
55.3കരയംവെട്ടത്തു സുകുമാരപിള്ള (1043–1118)
ബാല്യം
സുകുമാരപിള്ള പടിഞ്ഞാറേക്കൊല്ലത്തു കുന്നിന്മേൽച്ചേരിയിൽ കരയംവെട്ടത്തുവീട്ടിൽ 1043-ാമാണ്ടു മകരമാസം 24-ാം൹ ജനിച്ചു. അമ്മ ഗോവിന്ദഗുരു എന്നൊരു സിദ്ധന്റെ പുത്രിയായ നങ്ങേലിയമ്മയും അച്ഛൻ കരുനാഗപ്പള്ളി വടക്കുന്തല വലിയവീട്ടിൽ ഇളയ ആശാൻ എന്നുകൂടി അറിയപ്പെട്ടിരുന്ന ഗണപതി കേളുക്കുറുപ്പുമായിരുന്നു. ശിവരാത്രിമാഹാത്മ്യം ആട്ടക്കഥയുടെ ആരംഭത്തിൽ സ്വപിതാവിനെ
“ആശാനുണ്ണി കുറുപ്പിതി പ്രഥിതമാം നാമത്രയം പൂണ്ടു ഭൂ–
മീശൻ നല്കിയ വീരശൃംഖല കലർന്നാനന്ദവാരാശിയായ്
ക്ലേശം ചേർന്ന ജനോപകാരകരനായ്ക്കീർത്ത്യാ വടക്കുന്തല–
ദ്ദേശത്താർന്നൊരു വല്യ വീട്ടിലെഴുമെന്നച്ഛൻ പ്രസാദിക്കണം”
എന്നു വന്ദിച്ചിരിക്കുന്നു. അവരുടെ ഏകപുത്രനായിരുന്നു സുകുമാരപിള്ള. കേശവൻ എന്നായിരുന്നു യഥാർത്ഥ നാമധേയം. അപ്പി എന്ന ഓമനപ്പേരിലാണു് ബാല്യത്തിൽ അറിയപ്പെട്ടിരുന്നതു്. അപ്പിആശാൻ പിന്നീടു് അതിച്ചമ്മൻനായരെന്നും തദനന്തരം സുകുമാരപിള്ളയെന്നും തന്റെ പേരു മാറ്റി. വിഷ്ണുദാസൻ എന്ന ഉപനാമംകൂടി ആ പേരിനുമുമ്പു കുറേക്കാലം എഴുതിക്കൊണ്ടിരിക്കുകയും ഒടുവിൽ ആ വിശേഷണം മാത്രം സ്വനാമധേയമായി ഉപയോഗിക്കുകയും ചെയ്തുവന്നു. അച്ഛൻ പതിനാറാമത്തെ വയസ്സിലും അമ്മ ഇരുപതാമത്തെ വയസ്സിലും മരിച്ചു. അമ്മാവനായ അയ്യപ്പനാശാൻ ഏഴാമത്തെ വയസ്സിൽത്തന്നെ അന്തരിച്ചുപോയി.
വിദ്യാഭ്യാസം
ഇരുപതാമത്തെ വയസ്സുവരെ കാര്യമായി ഒന്നും പഠിച്ചില്ല. അപ്പോഴേയ്ക്കു കവിതാഭ്രമം മൂക്കുകയാൽ സംസ്കൃതം നിഷ്കൃഷ്ടമായി അഭ്യസിക്കണമെന്നു നിശ്ചയിച്ചു. അന്നു ധ്രുവചരിതം നാടകത്തിന്റെ പ്രണേതാവും ഹരിനാമകീർത്തനത്തിന്റെ വ്യാഖ്യാതാവുമായ എസ്. ശ്രീനിവാസയ്യങ്കാർശാസ്ത്രി കൊല്ലത്തു ജില്ലാക്കോടതി വക്കീലായിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ ഒരു കൊല്ലംകൊണ്ടു മാഘം പ്രഥമസർഗ്ഗത്തോളം പഠിച്ചു. തദനന്തരം വ്യാകരണത്തിലും വേദാന്തത്തിലും നിഷ്ണാതനായിരുന്ന കൊല്ലം ഇംഗ്ലീഷു ഹൈസ്ക്കൂൾ സംസ്കൃതപണ്ഡിതൻ ലക്ഷ്മീനാരായണശാസ്ത്രിയോടു മാഘം പതിമ്മൂന്നാം സർഗ്ഗം വരെയും നൈഷധം ആറാം സർഗ്ഗം വരെയും വായിച്ചു. ലക്ഷ്മീനാരായണശാസ്ത്രിക്കു തിരുവനന്തപുരം രാജകീയമഹാപാഠശാലയിലേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ അദ്ദേഹത്തിനുപകരം കൊല്ലത്തു നിയമിതനായ ആപദുദ്ധാരണശാസ്ത്രികളുടെ ശിഷ്യനായി നാടകാലങ്കാരങ്ങളും സിദ്ധാന്തകൗമുദിയും പഠിച്ചു. ആ ശാസ്ത്രി കൊല്ലത്തുവെച്ചു തന്നെ കാലധർമ്മം പ്രാപിച്ചു. പിന്നീടു ചെങ്കോട്ട സീതാരാമശാസ്ത്രി കൊല്ലം ഹൈസ്ക്കൂളിലെ സംസ്കൃതാദ്ധ്യാപകനായി. അദ്ദേഹത്തിൽനിന്നു പ്രത്യേകമായൊരു ഗ്രന്ഥവും പഠിച്ചില്ലെങ്കിലും ആ ശാസ്ത്രിയുടെ പേരിലും കവിക്കു ഗുരുനിർവിശേഷമായ ബഹുമാനമുണ്ടായിരുന്നു. ഈ “അന്തണേന്ദ്രഗുരുത്തമന്മാരെ” അദ്ദേഹം ശിവരാത്രിമാഹാത്മ്യം ആട്ടക്കഥയുടെ ആരംഭത്തിൽ വന്ദിച്ചിട്ടുണ്ടു്. സുകുമാരപിള്ള എന്ന പേർ ലക്ഷ്മീനാരായണ ശാസ്ത്രികൾ സമ്മാനിച്ചതാണു്. ആയുരന്തംവരെ നിലനിന്നതും അതുതന്നെയാണു; വിഷ്ണുദാസൻ എന്ന പേർ ഉറച്ചില്ല. അക്കത്തൂട്ടു ദാമോദരൻ കർത്താവായിരുന്നു വൈദ്യശാസ്ത്രത്തിൽ ഗുരു; കുറേ സംഗീതവും അഭ്യസിക്കികയുണ്ടായി.
വിവാഹവും മറ്റും
വിദ്യാഭ്യാസം കഴിഞ്ഞു സുകുമാരപിള്ള വൈദ്യവൃത്തിയിൽ ഏർപ്പെട്ടു. അതുതന്നെയായിരുന്നു മുഖ്യമായ ഉപജീവനമാർഗ്ഗം. കേരളവർമ്മവിലാസിനി എന്ന പേരിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു് അതിൽ കുറേക്കാലം വിദ്യാർത്ഥികളെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നു. ഇരുപതാമത്തെ വയസ്സിൽ കരുനാഗപ്പള്ളി പടനായർകുളങ്ങരയിൽ കുറുപ്പമ്പളത്തു കിഴക്കേവീട്ടിൽ നാണിയമ്മയെ വിവാഹം ചെയ്തു. ആ ബന്ധം ഉറച്ചില്ല. തന്നിമിത്തം 30-ാമത്തെ വയസ്സിൽ പടിഞ്ഞാറെക്കൊല്ലത്തു പുത്തൻവീട്ടിൽ ലക്ഷ്മിയമ്മയെ വിവാഹം ചെയ്യുകയും ആ യുവതി രണ്ടു കൊല്ലം കഴിഞ്ഞു മരിച്ചപ്പോൾ, മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അവരുടെ അനുജത്തി നാരായണിയമ്മയെ പരിഗ്രഹിക്കുകയും ചെയ്തു. ആ ദാമ്പത്യവും ശിഥിലമായി. നാല്പത്തിമൂന്നാമത്തെ വയസ്സിലാണു് ഒടുവിലത്തെ പത്നിയായ പടിഞ്ഞാറെക്കൊല്ലത്തു മങ്ഗലത്തുവീട്ടിൽ ലക്ഷ്മിയമ്മയെ സംബന്ധം ചെയ്തതു്. അവർ 1100-ൽ മരിച്ചു. ഈശ്വരഭക്തിയാണു് സുകുമാരപിള്ളയിൽ സർവോപരി പരിലസിച്ചിരുന്ന ഗുണവിശേഷം. വട്ടയ്ക്കാട്ടുനായർസമുദായത്തിന്റെ ഉന്നമനത്തെ ലക്ഷീകരിച്ചു പലതും പ്രയത്നിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ തറവാടു് പൂർവ്വകാലത്തു് ഇടപ്പള്ളിയിൽനിന്നു കൊല്ലത്തേക്കു പോന്നതാണു്. അന്നു് അതു് ഒരു ഇല്ലത്തുനായർക്കുടംബമായിരുന്നുവെന്നും പിന്നീടു തന്റെ പൂർവ്വന്മാർ ഒന്നുരണ്ടുചക്കാലനായർസ്ത്രീകളെ സംബന്ധംചെയ്തു എന്നും തന്നിമിത്തം അവിടത്തുകാർ തന്റെ കുടുംബക്കാരെ ആ അവാന്തരജാതിയിൽപ്പെട്ടവരായി ഗണിക്കുന്നതിനു് ഇടവന്നു എന്നും മറ്റുമുള്ള പൂർവചരിത്രം 1108-ൽ പ്രസിദ്ധീകരിച്ച തൃക്കടവൂർ ഭഗവൽ സ്തോത്രം എന്ന പുസ്തകത്തിന്റെ മുഖവുരയിൽ അദ്ദേഹം വിവരിച്ചിട്ടുണ്ടു്. 1118-ാണ്ടുചിങ്ങമാസം 18-ാം൹ മരിച്ചു. അദ്ദേഹത്തിന്റെ മകൻ എസ്. പുരുഷോത്തമൻനായരും ഒരു സാഹിത്യകാരനാണു്.
കൃതികൾ
സുകുമാരപിള്ള ആകെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ടു്. അവയിൽ പലതും ചെറുതും സ്തോത്രരൂപങ്ങളുമാണു്. (1) ശതമുഖരാവണവധം ആട്ടക്കഥ, (2) ശിവരാത്രിമാഹാത്മ്യം ആട്ടക്കഥ, (3) സ്യമന്തകം ആട്ടക്കഥ, (4) ലക്ഷണാസ്വയംവരം ആട്ടക്കഥ, (5) സതീവിവാഹം കിളിപ്പാട്ടു്, (6) ഹരിഹരപുത്രചരിതം കിളിപ്പാട്ടു്, (7) സ്വർഗ്ഗാരോഹണശതകം, (8) ശ്രീവിഷ്ണുസ്തോത്രം (സംസ്കൃതം), (9) സർവദേവനമസ്കാരം (സംസ്കൃതം), (10) ശോണാദ്രീശ്വരിസ്തോത്രം (സംസ്കൃതം), (11) തൃക്കടവൂർ ഭഗവൽസ്തോത്രം (സംസ്കൃതശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളും ഇടകലർന്നതു്), (12) ശ്രീപത്മനാഭപ്രണതി (പാട്ടുകൾ) ഇവ അദ്ദേഹത്തിന്റെ വാങ്മയങ്ങളുടെ കൂട്ടത്തിൽ പെടുന്നു. ആനന്ദവല്ലീശതകം, ഹിതോക്തിമുക്താവലി, ഛായാവിലാസിനി തുടങ്ങിയ കൃതികൾ അച്ചടിച്ചിട്ടില്ല. സ്വർഗ്ഗാരോഹണശതകം ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ചരമഗതിയെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ഒരു കാവ്യമാകുന്നു. മണലിൽക്ഷേത്രത്തിലെ ശിവനെ കവി ഒന്നിലധികം കൃതികളിൽ വന്ദിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ കവിതാരീതി കാണിക്കുവാൻ ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
“കരധൃതസരസിജമാലാ വിരചിതലോകാനുകൂലഗുണജാലാ
ദലിതനതാഖിലശമലാ കലയതു കല്യാണമന്വഹം കമലാ.”
(ശതമുഖരാവണവധം)
“ധർമ്മക്ഷാമാപാലകത്വം ത്രിഭുവനപതിയാം
പത്മനാഭന്റെ ദാസ്യം
ശർമ്മം മർത്ത്യർക്കു ചേർക്കും പ്രകൃതി ജിതസുര
ക്ഷ്മാരുഹത്വം മഹത്വം
നിർമ്മായം ചേർന്ന നിത്യോത്സവജിതസുരലോ–
കത്വമിത്യാദിയാലേ
മർമ്മജ്ഞൻ മൂലകക്ഷ്മാവരമണി സുരലോ–
കേന്ദ്രജിത്തായ് ഭവിച്ചു.”
“ശിഷ്ടാചാരവരിഷ്ഠ തുഷ്ടിദ വിഭോ സ്രഷ്ടുഃ പ്രഹൃഷ്ടാശയേ
തിഷ്ഠൻ നിഷ്ഠുരമുഷ്ടിഘട്ടനഹതാരിഷ്ടപ്രപുഷ്ടപ്രഭ
ഇഷ്ടാനിഷ്ടദ കഷ്ടനാശന നതാഭീഷ്ടപ്രദാഷ്ടാക്ഷരം
സ്പഷ്ടം മേ വദതോ ഹരേ! ഹര ഗദക്ലിഷ്ടത്വമിഷ്ടപ്രിയ!”
(ശ്രീവിഷ്ണുസ്തോത്രം)
“സൂര്യകോടിവിലസൽകിരീട നിടിലാഞ്ചിതോർദ്ധ്വതിലക സ്ഫുരൽ–
കൗസ്തുഭാബ തുളസീസ്രഗുജ്ജ്വല ദരാരിസാരസഗദാധര
സ്വർണ്ണസന്നിഭദുകുല പദ്മദളനേത്ര നീലജലദദ്യുതേ
പദ്മനാഭ കമലാപതേ ഗരുഡവാഹന പ്രദിശമങ്ഗലം.”
(ശ്രീവിഷ്ണുസ്തോത്രം)
“പുരഹര ഹര ശിവ ശങ്കര! പരമേശ്വര പാർവതീശ ഭൂതേശ!
ദുരിതാർണ്ണവതരണത്തിനു തിരുവടിയാകുന്നു പോതമഭവ, ഭവ!”
(തൃക്കടവൂർ ഭഗവൽസ്തോത്രം)
“അളകാളിലലാമലസന്നിടിലേ
ഹരദൃങ്മധുപാദൃതപുഷ്പലതേ
തരുണേന്ദുസഹസ്രവിലാസലസ–
ന്മുഖി! പാർവതി! തേ ചരണം ശരണം.”
(ശോണാദ്രീശ്വരീസ്തോത്രം)
55.4കല്ലമ്പള്ളി വിഷ്ണുനമ്പൂരി (1040–1112)
ചരിത്രം
ഒരു കാലത്തു മനോരമാപങ്ക്തികളിലും മറ്റും ധാരാളം ശ്ലോകങ്ങലെഴുതി സാമാന്യം പ്രസിദ്ധി നേടിയ ഒരു കവിയാണു് കല്ലമ്പള്ളി വിഷ്ണുനമ്പൂരി. അദ്ദേഹത്തിന്റെ കവിതയ്ക്കു ചമൽക്കാരം കുറയുമെങ്കിലും കഷ്ടിച്ചു് അദ്ദേഹത്തേയും ഈ പുസ്തകത്തിൽ ഉൾപ്പെടുത്താവുന്നതാണു്. വിഷ്ണുനമ്പൂരി 1040-ാമാണ്ടു കുംഭമാസം 8-ാം൹ തോട്ടുപുഴ കല്ലമ്പള്ളിമനയ്ക്കൽ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ വൈദ്യവിശാരദനായിരുന്ന കല്ലമ്പള്ളി ശങ്കരൻപോറ്റിയായിരുന്നു. അമ്മ കോലത്തു നാട്ടുകാരിയാണു്. സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ പിതാവിൽനിന്നു പഠിച്ചതിനുമേൽ പതിമ്മൂന്നാമത്തെ വയസ്സിൽ ഇരിങ്ങാലക്കുട തരണനല്ലൂർ നമ്പൂരിപ്പാട്ടിലെ ഗൃഹത്തിൽ താമസിച്ചു നാലു കൊല്ലംകൊണ്ടു് ആ ഭാഷ നല്ലപോലെ വശമാക്കി. ഇരുപതാമത്തെ വയസ്സിൽ തോട്ടുപുഴ ഏറ്റത്തുവാരിയത്തിൽ ലക്ഷ്മിക്കുട്ടിവാരസ്യാരെ വിവാഹം ചെയ്തു. തോട്ടുപുഴ മജിസ്ത്രേട്ടുകോടതിയിൽ ക്രിമിനൽ വക്കീലായി മുപ്പത്തേഴു കൊല്ലം വ്യവഹരിച്ചു. ആയുർവേദചികിത്സയിലും പ്രത്യേകിച്ചു വിഷചികിത്സയിലും നിപുണനായിരുന്നു. 1112-ാമാണ്ടു കർക്കടകമാസം 22-ാം൹ മരിച്ചു.
കൃതികൾ
(1) ഹരിശ്ചന്ദ്രചരിതം നാടകം, (2) ഭക്തിസംവർദ്ധനം കിളിപ്പാട്ടു്, (3) പഞ്ചാക്ഷരമാഹാത്മ്യം, (4) സീമന്തിനീചരിതം, (5) ഭാഷാശിവാനന്ദലഹരി, (6) അന്തർഗ്ഗതശതകം, (7) ബാലോപദേശം, (8) മാഗധവധം ആട്ടക്കഥ, (9) ലളിതോത്സവശതകം, (10) മംഗളപ്രാർത്ഥനാശതകം, (11) മുറജപമഞ്ജരി ഇവയാണു് വിഷ്ണുനമ്പൂരിയുടെ കൃതികൾ. ഇവയെപ്പറ്റി ഒന്നും വിസ്തരിച്ചു പ്രതിപാദിക്കാനില്ല. ഹരിശ്ചന്ദ്രചരിതം പത്തങ്കത്തിലുള്ള ഒരു നാടകമാണു്. അതിൽനിന്നു മാത്രം ഒരു ശ്ലോകം പകർത്തുന്നു.
“നന്നായിന്ദ്രാശയാകും യുവതിമണിമുഖാം–
ഭോജമിപ്പോൾ വിളങ്ങീ;
പിന്നെപ്പത്മം വിടർന്നൂ; ശ്രവണസുഖദമാം
ശംഖനാദം മുഴങ്ങീ;
ചന്ദ്രൻ ചെന്നസ്തമിച്ചൂ; കുമുദനിരകളും
മങ്ങിയേറ്റം മയങ്ങീ;
തന്വംഗിക്കൂട്ടമെല്ലാം പ്രിയരുടെ വിരഹ–
ക്ലേശമൂലം കുഴങ്ങീ.”
55.5ഏറ്റത്തു് അച്യുതവാരിയർ (1066–1103)
വിഷ്ണുനമ്പൂരിയുടെ മൂത്ത പുത്രനായിരുന്നു ഏറ്റത്തു കെ. അച്യുതവാരിയർ. അദ്ദേഹം 1066-ാമാണ്ടു കുംഭമാസം 20-ആം നു ജനിച്ചു. ഒരു ഗവർമ്മെന്റുസ്ക്കൂൾ അദ്ധ്യാപകനായി കാലയാപനം ചെയ്തു. 1103-ാമാണ്ടു മരിച്ചു. പർപ്പഭൂമീശശതകമെന്നും വഞ്ചീശവിജയമെന്നും ഭാർഗ്ഗവീയമെന്നും മൂന്നു കൃതികൾ അദ്ദേഹവും പ്രസിദ്ധീകരിക്കുകയുണ്ടായി. പർപ്പഭൂമീശശതകം അനന്തപുരത്തു മൂത്തകോയിത്തമ്പുരാനെപ്പറ്റിയുള്ള ഒരു കാവ്യവും വഞ്ചീശവിജയം ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ അപദാനങ്ങളെ വാഴ്ത്തുന്ന ഒരു നഞ്ചിപ്പാട്ടുമാണു്.
55.6കുമ്മനം ഗോവിന്ദപ്പിള്ള (1051–1117)
ചരിത്രം
കുമ്മനം കെ. ഗോവിന്ദപ്പിള്ള 1051-ാമാണ്ടു ചിങ്ങമാസം ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചു. തിരുവിതാംകൂർ കോട്ടയംതാലൂക്കീൽ അയ്മനം പക്തിയിൽ കമ്മനംകരയിൽ മൂത്തേടത്തുവീടാണു് തറവാടു്. അച്ഛൻ കണ്ണമല പത്മനാഭപിള്ള ആദ്യം പാർവത്യാരും പിന്നീട് ആഴ്വാഞ്ചേരിമനയ്ക്കുലെ കാര്യസ്ഥനുമായിരുന്നു. ശക്തിയെന്നാണു് അമ്മയുടെ പേരു്. മലയാളത്തിൽ പല സാഹിത്യഗ്രന്ഥങ്ങളും നിഷ്കർഷിച്ചു പഠിച്ചതിനുമേൽ കോട്ടയം സി.എം.എസ്. ഹൈസ്ക്കൂളിൽ അധ്യായനം ആരംഭിച്ചു. ഒളശ്ശയിൽ വിഷ്ണുമൂസ്സതിന്റെ സാഹചര്യത്തിൽ സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു. ആദ്യം കോട്ടയം ഡിവിഷൻ കച്ചേരിയിലും പിന്നീടു് കുറേക്കാലം സ്ക്കൂൾ ഇൻസ്പെക്ടരുടെ ആഫീസിലും ജോലി നോക്കി. ഒടുവിൽ ഒരു മലയാളം മിഡിൽസ്ക്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. അക്കാലത്തു കുട്ടൻപിള്ള എന്ന പേരിലാണു് അദ്ദേഹം അധികമായി അറിയപ്പെട്ടിരുന്നതു്. പിന്നീടു പൊതുക്കാര്യങ്ങളിൽ പങ്കകൊള്ളുന്നതിന്നുവേണ്ടി ഏറ്റുമാനൂർ മജിസ്ത്രേട്ടു കോടതിയിൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. അതോടുകൂടി അന്നു മാന്നാനത്തുനിന്നു പ്രചരിച്ചുകൊണ്ടിരുന്ന നസ്രാണി ദീപികയുടെ പത്രാധിപസമിതിയിൽ ഒരംഗമായും ചേർന്നു. തെങ്ങുമൂട്ടിൽ വറുഗീസ്മാപ്പിള ആ സമിതിയിലെ മറ്റൊരംഗമായിരുന്നു. 1088-ാണ്ടിടയ്ക്കു അവർ അതിനെ ആഴ്ചയിൽ രണ്ടുവീതമാക്കി പ്രചരിപ്പിച്ചുതുടങ്ങി. ഏറ്റുമാനൂരിലെ എല്ലാ പൊതുക്കാര്യങ്ങളിലും അദ്ദേഹം സജീവമായ നേതൃത്വം വഹിച്ചിരുന്നു. ഒരു കാലത്തു പ്രശസ്തമായിരുന്ന പുന്നത്തുറ പഞ്ചസാരക്കമ്പനിയുടെ സ്ഥാപകൻ അദ്ദേഹമാണു്. 1117-ാമാണ്ടു ഹൃദയസ്തംഭനംമൂലം മരിച്ചു.
കൃതികൾ
(1) ശ്രീചിത്രോദയമഹാകാവ്യമാണു് ഗോവിന്ദപ്പിള്ളയുടെ കൃതികളിൽ അതിപ്രധാനമായിട്ടുള്ളതു്. അതു് 1111-ൽ അച്ചടിപ്പിച്ചു. അതു കൂടാതെ (2) അനർഘരാഘവം നാടകം (തർജ്ജമ), (3) നാഗാനന്ദം കാവ്യം, (4) ശ്രീമൂലരാജ വിജയം അഷ്ടോത്തരശതകം, (5) കുമാരനെല്ലൂർ ദേവീസ്തോത്രം, (6) ഹരിണപുരേശ്വര (ഏറ്റുമാനൂർ) സ്തോത്രം, അവ കൂടാതെ ഒരു സംസ്കൃതകൃതിയും അദ്ദേഹം രചിച്ചിട്ടുണ്ടു്. ശ്രീചിത്രോദയം അത്യന്തം ദീർഘമായ ഒരു മഹാകാവ്യമാണു്. അതിൽ ആകെ 33 സർഗ്ഗങ്ങളുണ്ടു്. ആദ്യകാലംമുതൽക്കുള്ള വഞ്ചിരാജ്യത്തിന്റെ ചരിത്രമാണു് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നതു്. 27-ാമത്തെ സർഗ്ഗത്തിലേ ശ്രീചിത്തിരതിരുനാൾ മഹാരാജാവു തിരുമനസ്സിലെ രാജ്യഭരണവൃത്താന്തം ആരംഭിയ്ക്കുന്നുള്ളു. സംസ്കൃതത്തിലും ഭാഷയിലും ലുപ്തപ്രചാരങ്ങളായ അനേകം വൃത്തങ്ങളിൽ അദ്ദേഹം ഈ കാവ്യത്തിൽ ശ്ലോകങ്ങൾ എഴുതിച്ചേർത്തിരിയ്ക്കുന്നു. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിയ്ക്കാം.
“പോരിൽജ്ജയിച്ചു വിരുതോടു തിരിച്ചുവന്നു–
ചേരുന്നതിന്നു പരദേവതമാർ തുണയ്ക്കും
പോരായ്കയാണു മകനേ! പുറകും മുറിഞ്ഞു
പോരുന്നവന്റെ തറവാടിനതോർത്തുകൊൾക.”
(പ്രഥമസർഗ്ഗം)
“പ്രാണൻ പോയാൽത്തൃമ,മിവിടെ നാം ധർമ്മരക്ഷയ്ക്കുവേണ്ടി–
ക്കാണിക്കേണം കളരിവിരുതും ശൗര്യവും ധൈര്യപൂർവം
ആണത്തത്തോടരികളെയരിഞ്ഞപ്പുറം തള്ളി വഞ്ചി–
ക്ഷോണീജൈത്രക്കൊടികളുയരെക്കെട്ടുവിൻ!കൊട്ടിയാർപ്പിൻ!”
(ത്രയോദശസർഗ്ഗം)
“ഇവിടെ മഴചുരുങ്ങീ; വാപിയൊട്ടൊട്ടുണങ്ങീ;
ദിവി ബഹുപൊടി പൊങ്ങീ; ഭാനുമാൻ കൂടി മങ്ങീ;
വിവശതയൊടു തെങ്ങിൻകൂമ്പുപോലും വഴങ്ങീ;
ശിവ! ശിവ! കൃഷി മങ്ങീ; കർഷകന്മാർ കുഴങ്ങീ.”
(ത്രയസ്ത്രിംശൽസർഗ്ഗം)
55.7പന്തളത്തു കേരളവർമ്മത്തമ്പുരാൻ (1054–1094)
പന്തളത്തു രാജകുടുംബം
പന്തളത്തു രാജകുടുംബത്തിലെ അഞ്ചു പണ്ഡിതന്മാരെക്കുറിച്ചു നാല്പത്തിമൂന്നാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ കുടുംബം സംസ്കൃതപാണ്ഡിത്യത്തിനും ശാസ്ത്രാധ്യാപനത്തിനും രണ്ടു ശതവർഷക്കാലത്തേയ്ക്കു കീർത്തിപ്പെട്ടിരുന്നു. 1100-ാണ്ടോടുകൂടിയാണു് ആ കീർത്തി അസ്തപ്രായമായിപ്പോയതു്. കൊടുങ്ങല്ലൂരും പന്തളവും ഏകദേശം ആ വിഷയത്തിൽ സമസ്കന്ധങ്ങളായിരുന്നു. അമാനുഷന്മാരായ മൂന്നു മഹാകവികളുടെ ജനനംകൊണ്ടാണു് കൊടുങ്ങല്ലൂർ പ്രശസ്തമായതു്. അത്തരത്തിൽ ഒരു മേന്മ പന്തളത്തിനു് അവകാശപ്പെടാവുന്നതല്ലെങ്കിലും ആ കുടുംബത്തിലും ഒരു മഹാകവി ഉണ്ടായി; അദ്ദേഹമാണു് നമ്മുടെ സ്മരണയ്ക്കു് ഈ ഘട്ടത്തിൽ വിഷയീഭവിയ്ക്കുന്ന കേരളവർമ്മത്തമ്പുരാൻ. തർക്കത്തിലും വ്യാകരണത്തിലും ആ കുടുംബത്തിലെ പല അംഗങ്ങളും പാരംഗതത്വം പ്രാപിച്ചിരുന്നു. ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ ബാല്യത്തിൽ സംസ്കൃതം അഭ്യസിച്ചതു് അവരിലൊരാളുടെ അടുക്കൽനിന്നായിരുന്നു എന്നൊരു മെച്ചവും അതിനു വിശേഷവിധിയായുണ്ടു്. കേരളവർമ്മത്തമ്പുരാന്റെ ജീവിതത്തോടു് അനുബന്ധിച്ചു സ്മരിയ്ക്കേണ്ട അവിടത്തെ മറ്റു ചില തമ്പുരാക്കന്മാരെപ്പറ്റിയും ഭൂമികാരുപത്തിൽ പ്രാസങ്ഗികമായി സ്വല്പം ഉപന്യസിക്കേണ്ടിയിരിക്കുന്നു.
55.8 മാളികത്താഴെ ഭരണിനാൾ കേരളവർമ്മത്തമ്പുരാൻ
അദ്ദേഹം 998 കന്നിമാസത്തിൽ ജനിച്ചു. 1058 കന്നിമാസത്തിൽ മരിച്ചു. രാമസ്വാമിശാസ്ത്രികളുടെ സതീർത്ഥ്യനും സുപ്രസിദ്ധനായ ഒരു ജ്യോത്സ്യനും വൈയാകരണനുമായിരുന്നു. മഹാകവി ജനിച്ചപ്പോൾ “ഈ ശിശു ഒരു കാലത്തു അതിപ്രസിദ്ധനായിത്തീരും” എന്നു ദീർഘദർശനം ചെയ്തതു് ഈ തമ്പുരാനായിരുന്നു.
55.9 വടക്കേക്കൊട്ടാരത്തിൽ തിരുവാതിരനാൾ രാജരാജവർമ്മ വലിയ തമ്പുരാൻ
നീരാഴിക്കെട്ടിൽ പൂരുരുട്ടാതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ അനന്തിരവനായ ഇദ്ദേഹം ഒരു വിശിഷ്ടനായ വൈയാകരണനും കവിയുമായിരുന്നു. (1) ധർമ്മശാസ്തൃശതകം, (2) കൃഷ്ണലീല, (3) ദേവീസ്തോത്രം, (4) ശബരിഗിരീശസ്തോത്രം, (5) പന്തള മഹാദേവശതകം ഇത്യാദി കൃതികൾ രചിച്ചു.
“കരധൃതവരകരവാലം പദനതസൗവർഗ്ഗവർഗ്ഗരിപുകാലം
ശബരഗിരിവിഹൃതിലോലം ഹരിഹരബാലം ഭജേഹമനുവേലം.”
(ധർമ്മശാസ്തൃശതകം)
“നിഹതാമരാരിവർഗ്ഗാം നിർദ്ധൂതനമജ്ജനാരിഷഡ്വർഗ്ഗാം.
കലയേഹം വനദുർഗ്ഗാംകാരുണ്യസുധാർദ്രലോചനോത്സർഗ്ഗാം.”
(ദേവീസ്തോത്രം)
“പുരന്ദരസഹോദരദ്രുഹിണവജൂപാണിപ്രഭൃ–
ത്യമർത്ത്യതതിമൗലിസംശ്രിതപദാരവിന്ദോദരം
ധരാധരവരാത്മജാസുകൃതഡംബരം ശങ്കരം
സ്മരാമി ഹരിദംബരം പ്രഥിതപന്തളാധീശ്വരം.”
(പന്തളമഹാദേവശതകം)
രാജരാജവർമ്മത്തമ്പുരാൻ 992 മീനത്തിൽ ജനിച്ചു. യഥാകാലം പന്തളത്തെ വലിയ രാജാവായി. 1077-ൽ മരിച്ചു. അദ്ദേഹവും രാമസ്വാമിശാസ്ത്രികളുടെ സഹപാഠിയായിരുന്നു. നമ്മുടെ ചരിത്രനായകന്റെ വ്യാകരണപഠനത്തിലും കാവ്യരചനാപരിശീലനത്തിലും ഇദ്ദേഹം പ്രത്യേകപ്രതിപത്തി പ്രദർശിപ്പിച്ചിരുന്നു.
55.10 തെക്കേക്കെട്ടിൽ കൊട്ടാരത്തിൽ അത്തം നാൾ ഗോദവർമ്മ വലിയ തമ്പുരാൻ
ഇദ്ദേഹം 1015-ാമാണ്ടു മീനമാസത്തിൽ ജനിച്ചു. വ്യാകരണത്തിൽ അസാമാന്യമായ വൈദുഷ്യം സമ്പാദിച്ചിരുന്ന ഈ പണ്ഡിതനായിരുന്നു കവിയെ ആ ശാസ്ത്രം പഠിപ്പിച്ചതു്. ഗോദവർമ്മത്തമ്പുരാനും പന്തളത്തെ വലിയ രാജാവായതിനു മേലേ 1086-ൽ യശശ്ശരീരനായുള്ളു. പല സ്ഥലങ്ങളിൽനിന്നും ഏടുകൾ ശേഖരിച്ചു പന്തളത്തെ ഗ്രന്ഥഭണ്ഡാഗാരം ഈ പണ്ഡിതൻ പരിപുഷ്ടമാക്കി.
ഇനിയും ചിലരെക്കുറിച്ചുകൂടി വഴിയെ പ്രതിപാദിച്ചു കൊള്ളാം.
മഹാകവിയുടെ ജനനം
പന്തളംകൊട്ടാരം വലിയ കോയിക്കലെന്നും കൊച്ചികോയിക്കലെന്നും രണ്ടു ശാഖകളായി വേർതിരിഞ്ഞിരിക്കുന്നു. കുടുംബത്തിലെ മൂപ്പുസ്ഥാനത്തിനു രണ്ടു ശാഖകൾക്കും വയഃക്രമമനുസരിച്ചു് അവകാശമുണ്ടു്. പിന്നീടു് വലിയകോയിയ്ക്കൽശാഖ തെക്കേടത്തു കോയിക്കലെന്നും വടക്കേടത്തു കോയിക്കലെന്നും രണ്ടുപശാഖകളായിപ്പിരിഞ്ഞു. വടക്കേടത്തായിരുന്നു വിദ്വാന്മാരധികം. നമ്മുടെ കവിയും ആ ഉപശാഖയിലെ ഒരങ്ഗം തന്നെ. അദ്ദേഹത്തിന്റെ മാതാവായ അശ്വതിനാൾ തന്വങ്ഗിത്തമ്പുരാട്ടി തന്റെ രണ്ടു ജ്യേഷ്ഠസാഹോദരിമാരോടുകൂടി ആദ്യകാലത്തു പുത്തൻകോയിക്കൽ കൊട്ടാരത്തിൽ താമസിച്ചു വന്നു. അവിടെ കഥാനായകൻ 1054-ാമാണ്ടു മകരമാസം 10-ാം൹ മകയിരം നക്ഷത്രത്തിൽ ജനിച്ചു. പിന്നീടു് അവർ നെയ്തല്ലൂർക്കോയിക്കലേക്കു താമസം മാറ്റി. മൂത്ത ജ്യേഷ്ഠത്തിക്കു കേരളവർമ്മത്തമ്പുരാനെന്നും വീരകേരളവർമ്മത്തമ്പുരാനെന്നും രണ്ടു പുത്രന്മാരും ഇളയ ജ്യേഷ്ഠത്തിക്കു രാമവർമ്മത്തമ്പുരാൻ എന്നൊരു പുത്രനും അതിനുമുമ്പുതന്നെ ജനിച്ചിരുന്നു. തന്വങ്ഗിത്തമ്പുരാട്ടി ഒരു നല്ല വിദുഷിയും സാഹിതീരസഞ്ജയുമായിരുന്നു. മഹാകവിയുടെ പിതാവായ പുതുപ്പള്ളി തൃക്കോണമങ്ഗലം ദേശത്തു പെരിഞ്ചേരിയില്ലത്തെ വിഷ്ണു നമ്പൂരിക്കു് ഒരു മന്ത്രവാദി എന്ന നിലയിലായിരുന്നു അധികം പ്രശസ്തി. രണ്ടുപേരും അവരുടെ പുത്രനെ അത്യന്തം ആശാസ്യമായ വിധത്തിൽ വളർത്തിക്കൊണ്ടുവരുവാൻ ശ്രദ്ധിച്ചുവന്നു. കഥാപുരുഷന്റെ വൈമാത്രേയന്മാരായ രണ്ടു സഹോദരന്മാരെക്കുറിച്ചും ഇവിടെ കുറഞ്ഞൊന്നു പ്രസ്താവിക്കേണ്ടതുണ്ടു്. രാമവർമ്മത്തമ്പുരാൻ ഒരു നല്ല താർക്കികനും നൃത്തകലാവിദഗ്ദ്ധനുമായിരുന്നു. ഗ്രന്ഥങ്ങളൊന്നും രചിച്ചതായി അറിവില്ല.
55.11 നെയ്തല്ലൂർക്കോയിക്കൽ മകയിരംനാൾ കേരളവർമ്മത്തമ്പുരാൻ
ഒരു പ്രശസ്തകവിയായ ഇദ്ദേഹം 1021-ാമാണ്ടു വൃശ്ചികത്തിൽ ജനിക്കുകയും 1065 മകരത്തിൽ മരിക്കുകയും ചെയ്തു. ഭൂതനാഥോത്ഭവം തുള്ളൽക്കഥയും ആട്ടക്കഥയും ആർദ്രാമഹോത്സവചമ്പുവും (സംസ്കൃതത്തിൽ) രചിച്ചിട്ടുണ്ടു്. താഴെ കാണുന്ന ശ്ലോകങ്ങൾ ചമ്പുവിലുള്ളതാണു്.
“പായാദ്ദിവ്യസ്രവന്തീകുചയുഗളപരി–
ഷ്വങ്ഗസക്താരുണാഭം
നിഹ്നോതും നൂനമങ്ഗേ ഘുസൃണമനുദിനം
ലിപ്യതേ യേന ഭസ്മ;
ഗൗരീനിധ്യാനഭീതേർഗ്ഗതജനനിവഹേ
ദത്തദൃഷ്ടിഃപ്രമോദാൽ
സോയം ശ്രീപന്തളേശോ ഹതഗദനിചയോ
നശ്ചിദാനന്ദരൂപഃ.”
“കുര്യാൽ കാസരദൈത്യകർക്കശശിരോനിഷ്പേഷണാനർഗ്ഗള–
പ്രോദ്ഗച്ഛദ്രുധിരൗഘകാന്തിനികരൈർബാലാർക്കവദ്ഭാസുരം
വിഘ്നധ്വാന്തനിവാരണം വിധിമുഖാമർത്ത്യൗഘനിത്യസ്തുതം
മൃത്സാപാദവിഹാരഗേഹവസതേർദ്ദേവ്യാഃ പദാബ്ജദ്വയം.”
മൃത്സാപാദമെന്നാൽ മണ്ണടി എന്നർത്ഥം. ചുവടേ ചേർക്കുന്നതു് ഒരു മുക്തകമാണു്.
“ഭഗീരഥകുമാരികാരതിനിരീക്ഷണേർഷ്യാസ്ഫുര–
ന്മഹീധരകിശോരികാപ്രണയകോപശാന്ത്യുത്സുകഃ.
ദശാനനഭുജാബലപ്രചലിതസ്വകീയാചല–
ത്രസത്തദുപഗുഹനപ്രമുദിതോ ഹരഃ പാതു വഃ.”
55.12 നെയ്തല്ലൂർക്കൊട്ടാരത്തിൽ തൃക്കേട്ടനാൾ വീരകേരളവർമ്മത്തമ്പുരാൾ
പൂർവോക്തനായ കേരളവർമ്മത്തമ്പുരാന്റെ കനിഷ്ഠസഹോദരനാണു് ഇദ്ദേഹം. 1033-ാമാണ്ടു മീനമാസത്തിൽ ജനിച്ചു. 1082 തുലാമാസത്തിൽ മരിച്ചു. വീരകേരളവർമ്മത്തമ്പുരാനു കാവ്യനാടകാലങ്കാരങ്ങളിലും വിശിഷ്യ ന്യായശാസ്ത്രത്തിലും അഗാധമായ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. കവിയെ തർക്കം അഭ്യസിപ്പിച്ചതു് ആ പണ്ഡിത മൂർദ്ധന്യനാണു്. ഇദ്ദേഹം മഹാറാണി സേതുലക്ഷ്മീബായി തിരുമനസ്സിലെ മാതാവായിരുന്ന ആയില്യം നാൾ അമ്മത്തമ്പുരാനെ കാവ്യനാടകങ്ങളും പ്രത്യേകിച്ചു നൈഷധവും പഠിപ്പിക്കുകയുണ്ടായി. മാവേലിക്കര സ്പെഷ്യൽസ്ക്കൂളിലെ സംസ്കൃത പണ്ഡിതനായിരുന്നു. രുക്‍മാങ്ഗദചരിതം കാവ്യം, ബാണയുദ്ധം ചമ്പു എന്നീ രണ്ടു സംസ്കൃതകൃതികൾ രചിച്ചിട്ടുണ്ടു്. സ്ഥാനത്യാഗം ചെയ്ത കൊച്ചി മഹാരാജാവിനു് അദ്ദേഹം സമർപ്പിച്ച ഒരു ശ്ലോകമാണു് അടിയിൽ കാണുന്നതു്.
“ദ്വാരേഷു കഞ്ചുകിഗണാസ്സതതം വസന്തി;
വ്യാപ്താനി കുണ്ഡലിചയൈശ്ച നികേതനാനി;
സൗധാശ്ചകാസതിതരാം ഖലു ഭോഗിവൃന്ദൈ;–
ശ്ചിത്രം തഥാപ്യഹിഭയം ഭവതോ ന രാജൻ.”
അടുത്തതു് ഒരു പ്രഭാതവർണ്ണനശ്ലോകമാണു്.
“വിസൃത്വരദിവാകരപ്രസൃതരശ്മിസമ്മാർജ്ജനീ–
വിമൃഷ്ടതിമിരോൽകരൈസ്സമമുലൂകലോകാ ഇമേ
വിശന്തി ഗിരിഗഹ്വരം കലിതവൈരനിര്യാതനൈഃ
കുടുധ്വനിതഭീഷണൈഃ കരടസഞ്ചയൈഃ പീഡിതാഃ.”
മഹാകവിയുടെ വിദ്യാഭ്യാസം
കേരളവർമ്മത്തമ്പുരാനെ സംസ്കൃതത്തിലെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചതു് പന്തളത്തു് അച്യുതവാരിയരായിരുന്നു. ശ്രീരാമോദന്തം കാവ്യം മാത്രമേ ആ ഗുരുവിനു പഠിപ്പിക്കുവാൻ സാധിച്ചുള്ളു. തമ്പുരാനു് ഏഴു വയസ്സായപ്പോൾ അദ്ദേഹം മരിച്ചുപോയി. പന്തളത്തെ അവിട്ടംനാൾ രാമവർമ്മത്തമ്പുരാനായിരുന്നു അടുത്ത ഗുരു; അദ്ദേഹം മറ്റൊരു ശാഖയിൽപ്പെട്ട ജ്യേഷ്ഠനായിരുന്നു. ആ ഗുരുഭൂതൻ ശ്രീകൃഷ്ണവിലാസം, കിരാതാർജ്ജുനീയം. നൈഷധീയചരിതം എന്നീ കാവ്യങ്ങൾ പഠിപ്പിച്ചു. ആ കാലങ്ങളിലെല്ലാം മകന്റെ വിദ്യാഭ്യാസകാര്യങ്ങളിൽ മാതാവിന്റെ നിപുണമായ പര്യവേക്ഷണമുണ്ടായിരുന്നു. ഒരിക്കൽ തമ്പുരാൻ നൈഷധം പഠിച്ചുകൊണ്ടിരുന്ന അവസരത്തിൽ
“ആനന്ദജാശ്രുഭിരനുസ്രിയമാണമാർഗ്ഗാൻ
പാക്‍ശോകനിർഗ്ഗമിതനേത്രപയഃപ്രവാഹാൻ
ചക്രേ സ ചക്രനിഭചംക്രമണച്ഛലേന
നീരാജനാം ജനയതാം നിജബാന്ധവാനാം”
എന്ന ശ്ലോകത്തിൽ ശ്രീഹർഷൻ “ആനന്ദജാശ്രുഭിരനുസ്രിയ മാണമാർഗ്ഗാൻ” എന്നു് ഏകസമസ്തപദത്തിനുപകരം അതിനെ രണ്ടു പദങ്ങളായി പിരിച്ചു പ്രയോഗിച്ചതു സമീചീനമായോ എന്നു് അമ്മ ചോദിക്കുകയും “ആനന്ദജാശ്രുസമനുസ്രിയമാണമാർഗ്ഗാൻ” എന്നു പ്രയോഗിച്ചിരുന്നാൽ ഒന്നുകൂടി ഭംഗിയായിരുന്നേനെ എന്നു് ആ ചോദ്യത്തിനു മകൻ മറുപടി പറഞ്ഞു് ആ മനീഷിണിയെ ആനന്ദിപ്പിക്കുകയും ചെയ്തു. 14-ാമത്തെ വയസ്സിൽ ഉപനയനാനന്തരം ശാസ്ത്രപാഠം ആരംഭിച്ചു. തൃക്കേട്ടനാൾ വീരകേരളവർമ്മത്തമ്പുരാൻ തർക്കവും അത്തംനാൾ ഗോദവർമ്മത്തമ്പുരാൻ വ്യാകരണവും നിഷ്കർഷിച്ചു പഠിപ്പിക്കുകയാൽ 21-ാത്തെ വയസ്സിനകം കഥാനായകൻ ആ രണ്ടു ശാസ്ത്രങ്ങളിലും പ്രകൃഷ്ടമായ പാണ്ഡിത്യം സമ്പാദിച്ചു. വിവിധ ഗ്രന്ഥങ്ങൾ നിരന്തരമായി സ്വയം പാരായണം ചെയ്തു പല പ്രകാരത്തിൽ ആ പാണ്ഡിത്യം വർദ്ധിപ്പിക്കുകയും ചെയ്തു. പഞ്ചമഹാകാവ്യങ്ങളിൽ അദ്ദേഹത്തിനു് അത്യന്തം ആകർഷകമായിത്തോന്നിയതു മാഘമായിരുന്നു. ഒരു വൈയാകരണഹൃദയത്തെ സർവോപരി ആവർജ്ജിക്കുന്നതിനുള്ള ശക്തി അതിനോളം അന്യകാവ്യങ്ങൾക്കില്ലല്ലോ. പശ്ചാൽക്കാലങ്ങളിൽ തമ്പുരാൻ പ്രദർശിപ്പിച്ചിരുന്ന പ്രശംസനീയമായ പദഘടനാ പാടവത്തിനു് ആ ഗ്രന്ഥത്തിന്റെ ഉപസ്ഥിതിയും ഒരു കാരണമായിത്തീർന്നു.
ബാല്യകാലകവിത
ബാല്യത്തിൽത്തന്നെ കഥാനായകനു വാഗ്ദേവത വശ്യയായിത്തീർന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ നെയ്തല്ലൂർക്കോയിക്കൽ കേരളവർമ്മത്തമ്പുരാൻ മരിച്ചപ്പോൾ അദ്ദേഹമുണ്ടാക്കിയതാണു് അടിയിൽ കുറിക്കുന്ന ശ്ലോകം.
“കവിത്വകീർത്തിപ്രഥമാനദീധിതി–
ച്ഛടാം കിരൻ കേരളവർമ്മഭൂമിപഃ
സുധാകരഃ പണ്ഡിതകൈരവാവലീം
വികാസയന്നസ്തമവാപ; കാ കഥാ?”
14-ാത്തെ വയസ്സിൽ ധർമ്മശാസ്തൃപരമായി ഒരഷ്ടകവും ഒരു ചെറിയ ശ്രീകൃഷ്ണസ്തോത്രവും രചിച്ചു. താഴെ ഉദ്ധരിക്കുന്ന ശ്ലോകം ശ്രീകൃഷ്ണസ്തോത്രത്തിലുള്ളതാണു്.
“ലക്ഷ്മീകുചോജ്ജ്വലിതകുങ്കുമപങ്കപാളീ–
ശോണായമാനവിപുലോരസമഭ്രകാന്തിം
വന്ദാമഹേ വലനിഷൂദനമുഖ്യദേവ–
വൃന്ദാദിവന്ദിതപദം ഭഗവന്തമാദ്യം.”
പന്തളത്തുകൊട്ടാരത്തിൽ യുവാക്കന്മാരായ പല വിദ്വാന്മാരും കവികളും അക്കാലത്തുണ്ടായിരുന്നതിനാൽ അവരെയെല്ലാം കൂട്ടിച്ചേർത്തു തമ്പുരാൻ ഒരു സാഹിത്യസമാജം സ്ഥാപിക്കുകയും അതിന്റെ ആഭിമുഖ്യത്തിൽ കവിതാവേഗപരീക്ഷയിലും മറ്റും ദൃഢമായ പരിശീലനം സമ്പാദിക്കുകയും ചെയ്തു. ആദ്യകാലത്തെ കൃതികൾ സംസ്കൃതത്തിലായിരുന്നു രചിച്ചിരുന്നതെന്നു പറയേണ്ടതില്ലല്ലോ. ശബരിമല ശാസ്താവിനെപ്പറ്റി ഒരു കേശാദിപാദവും രാസവിലാസം എന്നൊരു ഭാണവും അദ്ദേഹത്തിന്റെ അക്കാലത്തെ സംസ്കൃതകൃതികളുടെ കൂട്ടത്തിൽപ്പെടുന്നുണ്ടു്.
ഗൃഹഭരണം
ഗുരുനാഥനായ അവിട്ടംനാൾ രാമവർമ്മത്തമ്പുരാൻ 1076-ൽ മരിച്ചു. നെയ്തല്ലൂർക്കോയിക്കൽ താമസിച്ചുവന്ന താവഴിയിൽ മൂത്ത ജ്യേഷ്ഠനായ വീരകേരളവർമ്മത്തമ്പുരാൻ മാവേലിക്കര സ്പേഷ്യൽസ്ക്കൂൾ സംസ്കൃതപണ്ഡിതനായി നിയമിക്കപ്പെടുകയാൽ അദ്ദേഹത്തിനു പന്തളത്തു താമസിക്കുവാൻ സൗകര്യമില്ലാതായിത്തീരുകയും തന്നിമിത്തം അവിടുത്തെ ഭരണം കഥാനായകൻതന്നെ ആയിടയ്ക്കു് ഏറ്റെടുക്കേണ്ടതായി വന്നുകൂടുകയും ചെയ്തു. 1073-ലേ ഭാഷാകവിത കാര്യമായി എഴുതിത്തുടങ്ങിയുള്ളു. ഏതാനും വർഷങ്ങൾകൊണ്ടു വലിയ കോയിത്തമ്പുരാൻ ഒരവസരത്തിൽ പ്രസ്താവിച്ചതുപോലെ ആ ‘അതി പ്രതിഭാശക്ത’നു ശതപത്രസുഹൃത്തമനായി പ്രകാശിക്കുവാൻ സാധിച്ചു.
കവനകൗമുദി
ചില കൊല്ലങ്ങൾകൂടി കഴിഞ്ഞപ്പോൾ തമ്പുരാനു ഭാഷാകവിതയുടെ ഉന്നമനത്തെ ലക്ഷീകരിച്ചു അശ്രുതപൂർവ്വമായ ഒരു ബൃഹദ്വ്യവസായത്തിൽ ഏർപ്പെടണമെന്നുതോന്നി. അക്കാലത്തു പല വർത്തമാനപ്പത്രങ്ങളിലും മാസികകളിലും പദ്യകാരന്മാർക്കായി കുറേ സ്ഥലം അധികൃതന്മാർ നീക്കിവെച്ചിരുന്നു. എങ്കിലും അതു് അവരുടെ ആവശ്യത്തിനു പര്യാപ്തമായിരുന്നില്ല. ആപാദചൂഡം പദ്യമായി-ഗദ്യത്തിന്റെ ഛായപോലും തട്ടാതെ-ഒരു പ്രതിപക്ഷപത്രിക പ്രസിദ്ധീകരിച്ചാലെന്തെന്നു കഥാനായകൻ അന്തരാത്മാവിനോടു ചോദിച്ചു. അനുകൂലമായ മറുപടിയാണു് അവിടെ നിന്നു കിട്ടിയതു്. 1080-ാമാണ്ടു വൃശ്ചികമാസം 1-ാം൹ മുതൽ കവനകൗമുദി എന്ന പേരിൽ ആ പത്രിക ആരംഭിച്ചു എന്നു പറഞ്ഞാൽക്കഴിഞ്ഞുവല്ലോ. ഒരു ധീരോചിതമായ മഹാസാഹസം തന്നെയായിരുന്നു ആ സദുദ്യമം. തമ്പുരാന്റെ ഒരു സുഹൃത്തായിരുന്ന കുറൂർ പി.കെ. നാരായണൻനമ്പൂരിയുടെ പ്രസാധകത്വത്തിൽ കായങ്കുളം സുവർണ്ണരത്നപ്രഭ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു പന്തളത്തുനിന്നു പ്രചരിപ്പിച്ച ആ പത്രത്തിൽ വർത്തമാനക്കത്തുകൾ, പുസ്തകനിരൂപണങ്ങൾ എന്നുവേണ്ട, പരസ്യങ്ങൾപോലും പദ്യത്തിൽത്തന്നെ വേണമെന്നു നിർബ്ബന്ധമുണ്ടായിരുന്നു.
“പണമിടപെട്ടൊരെഴുത്തുകളന്നുവും തെറ്റാതപേക്ഷയും മറ്റും
അടിയിൽക്കാണും പേർ വച്ചുടനിവിടെത്തിച്ചുകൊള്ളണം നിയതം.”
എന്നായിരുന്നു പ്രസാധകന്റെ നോട്ടീസ്. പരദേവതാ പ്രാർത്ഥനയും ഉദ്ദേശവിവരണവുമാണു് താഴെ കാണുന്ന ശ്ലോകങ്ങളിൽ കാണുന്നതു്.
“പുരുതരമഭിലാഷം സാധ്യമാക്കുന്നതിങ്കൽ
സുരതരുവൊടു കപ്പം വാങ്ങുവാൻ കെല്പിയന്നോൻ
ഹരിഹരസുതനാര്യൻ ഭൂരികാരുണ്യഭൂമാ
ചിരതരമിഹ കാമം പൂർത്തിയായ്ച്ചേർത്തിടട്ടേ.”
“എന്നും തീയതി മാസത്തിലൊന്നിലും പതിനഞ്ചിലും
മന്നിൽ പ്രസിദ്ധിചെയ്തീടും മാന്യാ കവനകൗമുദീ.”
ശബരിമല ശാസ്താവു പന്തളത്തു രാജാക്കന്മാരുടെ കുടുംബപരദേവതയാണെന്നു പറയേണ്ടതില്ലല്ലോ. പ്രസ്തുതപത്രത്തിന്റെ പ്രസിദ്ധീകരണംകൊണ്ടു കഥനായകനു് ധനസംബന്ധമായി നോക്കുമ്പോൾ നഷ്ടമാണുണ്ടായതെങ്കിലും അതു കേരളത്തിലെ എല്ലാ പണ്ഡിതന്മാരേയും കവികളേയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാക്കുന്നതിനും അവരുമായി ലേഖസമ്പർക്കം പുലർത്തുന്നതിനും സഹായിച്ചു. തദ്വാരാ അഖിലകേരള പ്രശസ്തി അദ്ദേഹത്തിനു് അതിവേഗത്തിൽ സംസിദ്ധമായി. രണ്ടു കൊല്ലം പന്തളത്തുനിന്നും അതിനടുത്ത കൊല്ലം തൃശ്ശൂർ കേരളകല്പദ്രുമം അച്ചുക്കൂടത്തിൽനിന്നും അച്ചടിപ്പിച്ചു പ്രചരിപ്പിച്ച കൗമുദി നാലാമത്തെ കൊല്ലം മുതൽ മാസികയായി. അഞ്ചാമത്തെ കൊല്ലം സ്വല്പകാലം വീണ്ടും പന്തളത്തു നിന്നു പ്രസിദ്ധീകരിക്കേണ്ടിവന്നു. ആദ്യത്തെ മൂന്നു കൊല്ലവും പത്രാധിപർത്തന്നെയാണു് പ്രായേണ എല്ലാ പങ്ക്തികളും സ്വകൃതികളെക്കൊണ്ടു പൂരിപ്പിച്ചുവന്നതു്. അഞ്ചാംസഞ്ചിക ഏഴാമത്തെ ലക്കംമുതൽ സഹൃദയോത്തമനും സതതോത്ഥായിയുമായ പി.വി. കൃഷ്ണവാരിയർ അതിന്റെ പ്രസാധകത്വം ഏറ്റെടുക്കുകയാൽ മലബാറിൽ കോട്ടയ്ക്കൽനിന്നു് 1085 കുംഭം മുതൽ ആ മാസിക പുറപ്പെട്ടു തുടങ്ങി. പ്രാരംഭദശയിലെ ക്ലേശങ്ങൾ അതോടുകൂടി ഒരു മാതിരി നീങ്ങി. തമ്പുരാൻ പിന്നീടും കൗമുദിയുടെ പ്രസാധകത്വം തുടർന്നുകൊണ്ടു് ആജീവനാന്തം അതിൽ സ്വകീയങ്ങളായ പല കൃതികളും പ്രസിദ്ധീകരിച്ചു. അറുപതോളം ഖണ്ഡകാവ്യങ്ങൾ കൗമുദി മാസികയായതിൽപ്പിന്നീടു് അതിന്റെ ആവശ്യത്തിലേക്കായി എഴുതി. ആദ്യത്തെ മൂന്നു കൊല്ലങ്ങളിൽ വൃത്താന്തപത്രമായിരുന്ന കാലത്തു ചേർത്തവയും നാല്പതിനു മേൽവരും. 1106 കന്നിവരെ അനുസ്യൂതമായി സ്വച്ഛന്ദസഞ്ചാരം ചെയ്ത കൗമുദിയുടേയും അതിലെ വാർഷികസഞ്ചികകളുടേയും ആവിർഭാവം ഭാഷാസാഹിത്യത്തെ എത്രമാത്രം പോഷിപ്പിച്ചിട്ടുണ്ടെന്നു പരിച്ഛേദിക്കാവുന്നതല്ല; അത്രമാത്രം മഹത്താണു് തമ്പുരാൻ അനുഷ്ഠിച്ചിട്ടുള്ള തദ്വിഷയകമായ സേവനം.
ചില സംഭവങ്ങൾ
1076-ൽ മാതൃഷ്വസ്ത്രേയനായ രാമവർമ്മത്തമ്പുരാൻ മരിച്ചതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. 1079-ൽ മാതാവും 1080-ൽ പിതാവും അന്തരിച്ചു. 1080-ൽത്തന്നെയാണു് തമ്പുരാൻ ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ കനിഷ്ടസഹോദരി അമ്മുക്കുട്ടിഅമ്മയെ വിവാഹം ചെയ്തതു്. ഒടുവും കഥാനായകനും തമ്മിൽ കവനകൗമുദി വഴിക്കു വർദ്ധിച്ച സഹാർദ്ദമാണു് ആ സംബന്ധത്തിന്റേ മുഖ്യകാരണം. 1082 തുലാത്തിൽ വീരകേരളവമ്മത്തമ്പുരാൻ ചരമഗതിയെ പ്രാപിച്ചു. ആ കൊല്ലം മീനത്തിൽ ആ തമ്പുരാന്റെ അമ്മയും നിര്യാതയായി. തന്മാത്രശേഷനായി നെയ്തല്ലൂർക്കോയിക്കൽ താമസിക്കുന്നതിനു മഹാകവി ഇഷ്ടപ്പെട്ടില്ല. 1089-ാമാണ്ടിടയ്ക്കു തിരുവനന്തപുരം ഗവമ്മെന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ ഭാഷാപണ്ഡിതനായി നിയമിയ്ക്കപ്പെട്ടു. അവിടെ കൈതമുക്കെന്ന സ്ഥലത്തായിരുന്നു താമസം. അതിനുമുൻപുതന്നെ ശ്രീമൂലംതിരുനാൾ മഹാരാജാവു് അദ്ദേഹത്തിന്റെ വൈദുഷ്യത്തെ അഭിനന്ദിക്കുകയും പ്രതിമാസം ഒരു വർഷാശനം വലിയകൊട്ടാരത്തിൽനിന്നു നല്കുകയും രാജകീയവിദ്വത്സദസ്സിൽ അദ്ദേഹത്തെ ഒരങ്ഗമായി സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. കവിതിലകൻ എന്ന ബിരുദം മറ്റുചിലരോടൊപ്പം മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി വലിയ തമ്പുരാൻ അദ്ദേഹത്തിനു സമ്മാനിച്ചു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. 1094 ഇടവം 24-ാംനു ആ മഹാപുരുഷൻ അത്യന്തം അപ്രതീക്ഷിതമായി കാലയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തു. അക്കാലത്തു ബാംബേപ്പനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരുതരം ജ്വരമായിരുന്നു മരണകാരണമായി പരിണമിച്ചതു്. ആജീവനാന്തം ഒരു വിദ്യാർത്ഥിയായി കുഴിഞ്ഞുകൂടിയ അദ്ദേഹം തിരുവനന്തപുരത്തു താമസിയ്ക്കുന്ന കാലത്താണു എന്നോടുകൂടി വലിയ കോയിത്തമ്പുരാന്റെ ശിഷ്യനും മഹാവൈയാകരണനുമായ തുറവുർ നാരായണശാസ്ത്രികളുടെ ശിഷ്യനായി മഹാഭാഷ്യവും അലങ്കാരത്തിൽ ചില ഉല്കൃഷ്ടഗ്രന്ഥങ്ങളും വായിച്ചത്. വിദ്യയുടെ ആദാനത്തിലെന്നപോലെ ദാനത്തിലും അദ്ദേഹം സദാ സമുത്സുകനായിരുന്നു. ഒറവങ്കര ശങ്കരൻനമ്പുരി, വെബ്ലിയസ് ലക്ഷ്മണൻ നമ്പൂരി, ചേപ്പാട്ടു് അച്യുതവാരിയർ മുതലായവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. മഹാകവിയുടെ ആജ്ഞാകാരനും ലേഖകനുമായിരുന്ന പന്തളം പറവേലി രാമൻപിള്ളയ്ക്കും തെല്ലൊരു വ്യുൽപത്തിച്ഛായയും കവിതാനൈപുണ്യവും സംസർഗ്ഗശക്തികൊണ്ടു ലബ്ധമായി.
കൃതികൾ
കേരളവമ്മത്തമ്പുരാൻ രചിച്ചിട്ടുള്ള കൃതികൾക്കു സംഖ്യയില്ല. നൂറോളം ഖണ്ഡകാവ്യങ്ങൾ കൗമുദിയിൽത്തന്നെ പ്രസിദ്ധപ്പെടുത്തീട്ടുണ്ടെന്നു പ്രസ്താവിച്ചുവല്ലോ. അദ്ദേഹത്തിന്റെ സംസ്കൃതകൃതികളേയും ഇതിനുമുമ്പു സ്മരിച്ചിട്ടുണ്ട്. 1073 മുതൽ ഭാഷാകൃതികൾ രചിച്ചുവെങ്കിലും 1080-ൽ കവനകൗമുദി പുറപ്പെടുവിച്ച കാലം മുതല്ക്കാണു് ആ വ്യവസായത്തിൽ നിരന്തരവ്യാപൃതനായതു്. പതിനഞ്ചുകൊല്ലങ്ങൾക്കിടയിൽ ഇത്രവളരെ ഉത്തമഗ്രന്ഥങ്ങൾ രചിക്കുവാൻ സാധിച്ച അദ്ദേഹത്തിനു സമകാലികന്മാരിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനെ മാത്രമേ തനിക്കുമുന്നിൽ പ്രവേശിപ്പിക്കേണ്ടതായി കാണുന്നുള്ളു, (1) സുംഭനിസുംഭവധം മണിപ്രവാളം, (2) ഭുജങ്ഗസന്ദേശം, (3) വഞ്ചീശശതകം (1085), ഭാഗീരഥി വഞ്ചിപ്പാട്ട്, (5) രുക്മാങ്ഗദചരിതം മഹാകാവ്യം (1089), (6) മാത്താണ്ഡദേവോദയം (1099), (7) സൂക്തിമാല (1090), (8) കഥാകൗമുദി (1099), (9) വിജയോദയം കാവ്യം (2090), (10) വേണീസംഹാരം നാടകം (1092), (11) ശ്രീമൂലരാജവിജയം ഓട്ടൻതുള്ളൽ (1092), (12) ശബരിമലയാത്ര, (13) ശ്രീമൂലപ്രകാശിക (1093), (14) ഭാഷാദൂതവാക്യം വ്യായോഗം (1094) എന്നീ കൃതികൾ അദ്ദേഹത്തിന്റെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. ഓരോന്നിനും അടുത്തു കാണിച്ചിട്ടുള്ള ആണ്ടുകൾ പ്രസിദ്ധീകരണകാലത്തെയല്ലാതെ നിർമ്മാണകാലത്തെ സൂചിപ്പിക്കുന്നില്ല. ഇവകൂടാതെ (15) മുദ്രാരാക്ഷസം നാടകവും, (16) കരന്ധമോപാഖ്യാനം എന്ന പേരിൽ ഒരു കിളിപ്പാട്ടും അദ്ദേഹം രചിക്കുവാൻ ആരംഭിച്ചു. ആ കൃതികൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല. മുദ്രാരാക്ഷസം നാലങ്കത്തോളം തർജ്ജമചെയ്തിട്ടണ്ടു്. കരന്ധമോപാഖ്യാനം ആരംഭിച്ചതേയുള്ളു. അതിപ്രധാനങ്ങളായ കൃതികൾ രുക്മാങ്ഗദചരിതം മഹാകാവ്യവും വിജയോദയം കാവ്യവും ഭാഷാവേണീസംഹാരം നാടകവുമാണു്. കഥാകൗമുദിയിലെ സഭദ്രനിര്യാണം, ഭീമപ്രഭാവം, ഊർമ്മിള എന്നീ ഖണ്ഡകാവ്യങ്ങളും ആകൃതികൊണ്ടല്ലെങ്കിലും പ്രകൃതികൊണ്ടു് അവയ്ക്കു തുല്യമായി പരിലസിക്കുന്നു. പതിനഞ്ചോളം കൂട്ടുകവിതകളും തമ്പുരാൻ നിർമ്മിച്ചിട്ടണ്ടു്. അവയെല്ലാം ഓരോ പ്രകാരത്തിൽ രമണീയങ്ങളാണു്. ആ പരിപാടിയനുസരിച്ചു് അത്ര വളരെ കവിതകൾ കുണ്ടൂർ മാത്രമേ എഴുതീട്ടുള്ളു.
കവനശൈലി
ഈ കൃതികളെക്കുറിച്ചു് ഉപന്യസിക്കുന്നതിനുമുമ്പായി തമ്പുരാന്റെ കവനശൈലിയെപ്പറ്റി അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിനു കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി പല പ്രകാരത്തിലും സാമ്യമുണ്ടായിരുന്നു; ആ അന്യാദൃശമായ സംസ്തൃതപാണ്ഡിത്യം, ആ വീരരൗദ്രരസങ്ങൾ വർണ്ണിക്കുന്നതിനുള്ള വിശേഷസാദൃശ്യം, ആ നിരങ്കുശമായ ദ്രുതകവനവൈഭവം, ആ അത്യുൽക്കടമായ ഭാഷാപോഷണവ്യഗ്രത ഈ ഉപാധികൾ രണ്ടുപേക്കും തുല്യങ്ങളാണു്. അർത്ഥചമൽക്കാരത്തോടൊപ്പംതന്നെ ശബ്ദസൗന്ദര്യം കവികൾ പാലിക്കേണ്ടതാണെന്നുള്ള മതവും അവക്കു രണ്ടുപേക്കും ഉണ്ടായിരുന്നു. കേരളവർമ്മത്തമ്പുരാന്റെ ഏതദ്വിഷയകമായ ആശയം അധോലിഖിതമായ പദ്യത്തിൽനിന്നു വെളിപ്പെടുന്നതാണു്.
“ഉള്ളിൽപ്പരം ഗുണമിയന്നതുകൊണ്ടുമാത്രം
കൊള്ളില്ല, കാന്തി പുറമേ ലവവും പെടാഞ്ഞാൽ
തുള്ളിക്കുമാഭ കലരാതെ ശമാദിചേരും
പുള്ളിക്കുരങ്ഗമിഴി കൗതുകമാർക്കുമേകാ.”
കുഞ്ഞിക്കുട്ടൻതമ്പുരാന്റേതോളം ലളിതമല്ല കഥാനായകന്റെ ശൈലി; പക്ഷേ അദ്ദേഹത്തിന്റെ ഗംഭീരമായ ശബ്ദപ്രവാഹം തനിക്കു് അഭിമതമായ പ്രകടനത്തിനു് ഒന്നുകൂടി ഉപകാരപ്രദമായിരുന്നു എന്നു ചില അവസരങ്ങളിൽ തോന്നിപ്പോകും. രണ്ടുപേരും നിരവധി സജീവമായ ശബ്ദങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. കുഞ്ഞിക്കുട്ടൻതമ്പുരാൻ കഥാനായകനെപ്പോലെ സംസ്കൃതശബ്ദങ്ങൾ കൊണ്ടല്ല ഭാഷാശബ്ദങ്ങൾകൊണ്ടാണ് വിവക്ഷിതാത്ഥപ്രതിപാദനം സാധിച്ചിരുന്നതു് എന്നൊരു മെച്ചം അദ്ദേഹത്തിനുണ്ടു്. ഫലിതത്തിലും വിജയം അദ്ദേഹത്തിനു തന്നെയാണു്. ഏതായാലും കാവ്യസരണിയിൽ ആ മഹാകവിമൂർദ്ധന്യന്റെ കനിഷ്ഠസഹോദരനായി പരിഗണിക്കപ്പെടുന്നതിനു വേണ്ട യോഗ്യത കേരളവർമ്മത്തമ്പുരാനുണ്ടായിരുന്നു എന്നു പറയുന്നതിൽ അപാകമില്ല. സ്വഭാവനൈർമ്മല്യത്തിലും രണ്ടുപേരും സമശീർഷന്മാരായിരുന്നു. രണ്ടുപേർക്കും സ്വന്തം കൈയ്പടയ്ക്കു വേഗമുണ്ടായിരുന്നില്ലെന്നുകൂടി പറയേണ്ടതാണു്.
ആദ്യകാലകൃതികൾ: സുംഭനിസുംഭവധവും ഭുജംഗസന്ദേശവും
ഇവ രണ്ടും 1073-ാമാണ്ടിടയ്ക്കു് എഴുതിയ കൃതികളാണ്. തമ്പുരാൻ ഇവയ്ക്കു സ്വാരസ്യം പോരെന്നു വെച്ച് അച്ചടിപ്പിച്ചില്ല. പന്തളത്തുകാരനായ ഒരു യുവാവു വൈക്കത്തു ക്ഷേത്രത്തിൽ ഭജനം ചെയ്യുമ്പോൾ ശിവഭൂഷണമായ ഭുജങ്ഗത്തെ കാണുകയും അതിനെ വിരഹാർത്തയായി സ്വദേശത്തു താമസിക്കുന്ന തന്റെ പ്രിയതമയുടെ വസതിയിലേക്കു ഒരു സന്ദേശവാഹകനാക്കുകയും ചെയ്യുന്നു. വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശത്തെ കവി ധാരാളമായി ഉപജീവിച്ചിട്ടുണ്ട്, രണ്ടു കൃതികളിൽനിന്നും ഓരോ ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
“വരനാരിമൗലിമണി തന്റെ ചാരുവാം
കരതാരിലുള്ള കനകകാങ്ഗദാദിയും
പുരുകാന്തിചേർന്ന രുചിരാംബരാഭയും
വിരുതർക്കുമോർക്കിലുരചെയ്യുവാൻ പണി.”(സുംഭനിസുംഭവധം)
“മുമ്പിൽപ്പോകുന്നൊരു രുചിരമാം ബോട്ടിനോടൊത്തിടാനായ്
പിൻപേ പോകും കരബലമെഴും ബോട്ടുകാരൊട്ടനേകം
അൻപിൽത്തണ്ടങ്ങനെ തെരുതെരെച്ചാണ്ടിടും തോയമധ്യേ
തുമ്പില്ലാതുള്ളവരുമൊരുവൻ താഴെ വീഴുന്നതല്ല.”(ഭജംഗസന്ദേശം)
കവനകൗമുദിയിലെ മുഖലേഖനങ്ങൾ
കവനകൌമുദിയിൽ തമ്പുരാൻ ആദ്യകാലത്തെഴുതിവന്ന മുഖലേഖനങ്ങളിൽ അദ്ദേഹം ഒരു ധീരനായ ദേശാഭിമാനിയും സ്ഥിരചിത്തനായ പ്രജാക്ഷേമകാംക്ഷിയുയമായി നമ്മുടെ മുമ്പിൽ പ്രത്യക്ഷീഭവിയ്ക്കുന്നു. താഴെക്കാണുന്ന ശ്ലോകം ഉദ്യോഗസ്ഥന്മാരെപ്പററിയുള്ളതാണു്.
“മെച്ചംകൂടുന്ന കച്ചേരികളുടെ നടുവിൽച്ചെന്നു കാൽവെച്ചു കാൽമേൽ–
പ്പച്ചപ്പേക്കുത്തു കാട്ടിച്ചിലതു ‘കശുപിശ’പ്പേശിയാൽത്തന്നെ പോരാ;
പിച്ചക്കാരന്നുമീയുള്ളവനടിമപെടാനുള്ളവൻതന്നെയെന്നോർ–
ത്തുച്ചത്തിൽക്കൃത്യവർഗ്ഗങ്ങളെയുടനുടനേ തീക്കണം തർക്കമെന്യേ.”
വിദേശീയരായ മന്ത്രിമാർ തിരുവിതാംകൂറിനു വേണ്ടെന്നായിരുന്നു തമ്പുരാന്റെ പക്ഷം.
“ഇന്നാടു കാത്തുകൊൾവാനിന്നാരും നാട്ടുകാരിലില്ലാഞ്ഞോ
അന്യായമന്യദേശാദന്യാഹ്വാനം ദിവാൻജിപദവിക്കായ്?’
എന്നു് അദ്ദേഹം ചോദിക്കുന്നു. രാജധർമ്മത്തെക്കുറിച്ചു് അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായമെന്തെന്നുകൂടി നോക്കാം.
“ഇവനിഹ പരമെന്റെ സേവ,നെല്ലാ–
മിവനു കൊടുക്കണ,മേല്ക്കണം പ്രമോദം
അവനവുമിവനൊത്തപോലെയാവാ–
മിവ നിനവാ ക്ഷിതിപന്നു യോഗ്യമല്ല.’
“ധ്വരയുടെ വരവെത്ര കേമമാക്കീ?
പരമിതിലെത്ര പണം തൃണീകരിച്ചു?
പുരമതിലുകളൊക്കെ വെള്ളയിട്ടു?
സ്ഥിരമിതുകൊണ്ടു മഹത്വമെന്തു കിട്ടീ?”
അക്കാലത്തെ സ്ഥിതിക്കും പ്രത്യേകിച്ചു തമ്പുരാന്റെ നിലയ്ക്കും അത്തരത്തിലുള്ള ആശയ പ്രകടനങ്ങൾ വിപ്ലവാത്മകങ്ങളായിരുന്നു എന്നുപോലും സമത്ഥിക്കാവുന്നതാണു”.
രാജപ്രശസ്തികൾ
വഞ്ചീശശതകം, ശ്രീമൂലരാജവിജയം, ശ്രീമൂലപ്രകാശിക ഇവ ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ അപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്ന മൂന്നു കൃതികളാണു്. 1085-ൽ രചിച്ച വഞ്ചീശശതകത്തിൽ തമ്പുരാന്റെ സകലകവനസിദ്ധികളം അവയുടെ സമ്പൂർണ്ണരൂപത്തിൽ പ്രകാശിക്കുന്നു.
“ദിലീപമാന്ധാതൃഭഗീരഥാദ്യരാം
കുലീനരാജന്യരൊടൊപ്പമെപ്പൊഴും
സലീലമിക്ഷോണി ഭരിച്ചു കംസഭി –
ന്നിലീനചിത്തൻ നൃവരൻ ജയിക്കണം.”
“സമുചിതവഞ്ചിധരാതലസമുദിതസൽപൂർണ്ണ പുണ്യപരിണതിയോ?
സമുദഞ്ചിതശുഭജനതാസമുദയസൗഭാഗ്യഭാഗ്യകന്ദളമോ?”
ഈ ശ്ലോകങ്ങൾ പ്രസ്തുത കൃതിയിൽ ഉൾപ്പെടുന്നു. ജയദേവകവിയുടെ ചന്ദ്രാലോകത്തിൽ വിവരിച്ചിട്ടുള്ള നൂറലങ്കാരങ്ങൾക്കും കാരികാരൂപത്തിൽ ലക്ഷണം കാണിച്ചു് അവയ്ക്കു് ഓരോന്നിനും ശ്രീമൂലകമഹാരാജപരമായ ലക്ഷ്യം പ്രദർശിപ്പിക്കുകയാണു കവി ശ്രീമൂലപ്രകാശികയിൽ അനുഷ്ഠിച്ചിട്ടുള്ള കൃത്യം.ഒരുദാഹരണം കാണിക്കാം. ഉല്ലേഖം:
“ഉല്ലേഖം പലമട്ടായിച്ചൊന്നിനെപ്പലർ കാണ്മതും
വിഷയത്തിന്റെ ഭേദത്താൽ പലതെന്നേകനോർപ്പതും”(ലക്ഷണം)
“ശ്രീമന്മൂലനൃപാലനെ ശ്രിതജനം ശ്രീകാന്തനെന്നും ബുധ–
സ്തോമം സ്വർദ്രുമമെന്നു,മന്യരമൃതാർച്ചിസ്സെന്നുമോർക്കുന്നുതേ;
ഓമൽക്കീർത്തിയിലർജ്ജുനൻ ഗുരു ഗഭീരാലാപകാലത്തിലുൾ–
ക്കാമം ചേർപ്പൊരു ദർമ്മരാജ്യഭൃതിയിൽ ധർമ്മാത്മഭൂവിമ്മഹാൻ”
മാർത്താണ്ഡദേവോദയവും സൂക്തിമാലയും
മഹാനുഭാവനായ വീരമാത്താണ്ഡവർമ്മമഹാരാജാവിന്റെ ചരിത്രത്തെ ചുരുക്കത്തിൽ വർണ്ണിക്കുന്ന ഒരു കൃതിയാണ് മാർത്താണ്ഡദേവോദയം. അതിൽ ഇന്ദ്രവജ്രാവൃത്തത്തിൽ 127 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു. സൂക്തിമാല ചില ഖണ്ഡകാവ്യങ്ങളുടെ സമുച്ചയമാണ്. ശരൽക്കാലത്തിലെ പുഴ, പ്രഭാതവായു, വർഷാകാലത്തിലെ നദി. ഇത്തരത്തിൽ വർണ്ണനാത്മകങ്ങളായ കൃതികളാണ് അവയിലധികവും. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“ദ്രുതഗതി കലുഷസ്വഭാവമാത്മാ–
ശ്രിതതടമദ്ദനമെന്നിതൊക്കെയും നീ
ധൃതതരമകലെക്കളഞ്ഞതത്രേ
ചിതമിയലും നദി! സൽപ്രസാദഹേതു.”(ശരൽക്കാലത്തിലെ പുഴ)
“സുരഭിലസുമജാലസന്മധൂളീ–
സുരധുനിയിൽസ്സുഖമജ്ജനം നടത്തി
സരസിരുഹപരാഗഭൂതി ചാർത്തി–
സ്സരഭസമിങ്ങണയുന്നു കാല്യവാതം.”(പ്രഭാതവായു)
കഥാകൗമുദി
അതിവിശിഷ്ടമായ ഒരു ഖണ്ഡകാവ്യസമാഹാരമാണു് കഥാകൗമുദി എന്നു പ്രസ്താവിച്ചുവല്ലോ. അതിൽ മുൻപു നിദ്ദേശിച്ച മൂന്നു കൃതികൾക്കുപുറമേ ഒരു പുരാവൃത്തം, ചേലപ്പറമ്പു്, പുരുഷസ്യ ഭാഗ്യം എന്നീ കൃതികൾകൂടി അടങ്ങുന്നു. തമ്പുരാന്റെ ഭാവാവിഷ്കരണശക്തി ഇവയിലും അപ്രത്യക്ഷമല്ല. അഭിമന്യുവിന്റെ യുദ്ധവൈദഗ്ദ്ധ്യമാണു് സൗഭദ്രനിര്യാണത്തിലെ പ്രതിപാദ്യം. ലക്ഷ്മണന്റെ പത്നിയായ ഊർമ്മിളയുടെ വ്യക്തിമാഹാത്മ്യത്തെ സമഞ്ജസമായ ഭാവനകൊണ്ടു മഹാകവി തികച്ചും അറിയുകയും ചമൽക്കാരകാരിയായ വണ്ണനംകൊണ്ടു നമ്മെ അറിയിക്കുകയും ചെയ്യുന്നു. രൗദ്രരസപ്രധാനമായ ഒരു ഖണ്ഡകൃതിയാണു് ഭാരതയുദ്ധത്തിൽ ഭീമനും ദുശ്ശാസനനും തമ്മിൽ നടന്ന മല്ലയുദ്ധത്തെ വിവരിക്കുന്ന ഭീമപ്രഭാവം. ആ കൃതിക്കു ഭാഷാസാഹിത്യത്തിൽ ശാശ്വതമായ പ്രതിഷ്ഠയ്ക്കവകാശമുണ്ടു്. ഭൂജങ്ഗപ്രയാത വൃത്തത്തിൽ അതുപോലെ ഒരു മല്ലയുദ്ധം കൊച്ചുണ്ണിത്തമ്പുരാനും പാണ്ഡവോദയം മഹാകാവ്യത്തിൽ ചിത്രണം ചെയ്തിട്ടുണ്ടു്. രണ്ടും ഒന്നുപോലെ ആകർഷകമായാണു് എനിക്കു തോന്നീട്ടുള്ളതു്. ചില ശ്ലോകങ്ങൾ ഈ മൂന്നു കൃതികളിൽ നിന്നും ചുവടേ ചേക്കുന്നു.
“ചട്ടറ്റ ഫല്ഗുനശരങ്ങൾ തറയ്ക്കുകൊണ്ടു
വട്ടംകറങ്ങി നിപതിക്കുമിഭവ്രജത്താൽ
പെട്ടെന്നു മറ്റു പല ജീവികളും പതിച്ച
ഘട്ടത്തിലന്തകഭടർക്കു കുഴപ്പമായി.
കൂർത്തുള്ള ഫല്ഗുനസുതോഗ്രശരപ്രകാണ്ഡം
കോർത്തുള്ളിലുള്ള കുടൽമാല വെളിക്കു ചാടി
പേർത്തും പിടയ്ക്കുമതിഭീമശവങ്ങൾ ഭീതി
ചേത്തുൽക്കടാഭമവിടത്തിൽ നിരന്നിതപ്പോൾ.
(സൗഭദ്രനിര്യാണം)
“രാമായണത്തിലൊരു നായികയാക്കിടേണ്ടും
ശ്രീമാന്യയായ് വിലസുമൂർമ്മിളയെ പ്രകാമം
ധീമാൻ മുനിപ്രവരനാദികവീന്ദ്രനെന്തേ
സാമാന്യരീതിയിലുമേതുമുരച്ചിടാഞ്ഞു?
“കാന്താരസീമ്നി ഗതനാം കണവനന്റെ കഞ്ജ–
കാന്താനനത്തെ നിരുപിച്ചു നിതാന്തതാപാൽ
താന്താശയത്തൊടെടെഴുമൂർമ്മിള വീരപത്നി
താൻ താദൃശാർത്തിഭരമേറ്റു സഹിച്ചുവല്ലോ. ”
“കല്യാണവേളയിലൊരിക്കൽ വെളിക്കു കാട്ടി–
ക്കല്യാശയൻ കവി മറയ്ക്കിലുമില്ല ദോഷം
കല്യാണഗാത്രികളണിഞ്ഞിടുമിന്ദ്രനീല–
ക്കല്ലായൊരൂർമ്മിളയെയാരുമനാദരിക്കാ.(ഊർമ്മിള)
“ചൊടിച്ചുഗ്രമാം കണ്ണു തിണ്ണെന്നുരുട്ടി–
ത്തടിച്ചുള്ള കൈയിൽഗ്ഗദാദണ്ഡമേന്തി
പിടിച്ചൂക്കുകൂടുന്നൊരഭ്യാസി പല്ലും
കടിച്ചാശു ഭീമൻ രണാഗ്രത്തിലെത്തി.
ഉടുത്തുള്ള പട്ടൊന്നു മേല്പോട്ടൊതുക്കി–
ത്തിടുക്കെന്നരക്കെട്ടു ധൃഷ്ടം മുറുക്കി
മിടുക്കോടിടങ്കൈ മടക്കീട്ടു മുട്ടിൽ–
ക്കടുക്കുന്ന കോപത്തൊടൊന്നാഞ്ഞടിച്ചു”
എന്നു തുടങ്ങുന്ന ഭീമപ്രഭാവത്തിലെ ഓരോ ശ്ലോകവും പുളകപ്രദമാണു്. ഒരു ശ്ലോകം കൂടി പകർത്തിക്കാണിക്കാം.
“ഇരമ്പിക്കയർത്തേറ്റു തുങ്ഗസ്വനോദ്യ–
ത്തരങ്ഗങ്ങളാം രണ്ടു സിന്ധുക്കൾ പോലെ
പരം ഘോരഘോരാട്ടഹാസങ്ങളാൽ ഭീ–
ഭരം ചേർത്തെതിർത്താരമിത്രാർത്തിദന്മാർ.
ഭാഗീരഥി
കവിക്കു കല്പിതമായ ഏതെങ്കിലും വൃത്തത്തെ അധികരിച്ചു ഭ്രാവിഡ വൃത്തത്തിൽ ഒരു കാവ്യമുണ്ടാക്കുവാൻ സാധിക്കുമോ എന്നു് ഒരു സുഹൃത്തു പരീക്ഷിച്ചുനോക്കി. ആ പരീക്ഷയിൽ പ്രശംസനീയമായ വിജയം ഭാഗീരഥി എന്ന വഞ്ചിപ്പാട്ടു് എഴുതി അദ്ദേഹം നേടി. എങ്കിലും സംസ്തൃതവൃത്തങ്ങളിലുള്ളിടത്തോളം സ്വാധീനത ഭാഷാവൃത്തങ്ങളിൽ അദ്ദേഹത്തിനു് അക്കാലത്തു ലഭിച്ചുകഴഞ്ഞിരുന്നില്ല. ചില വരികരൾ പകർത്താം.
“കാളകൂടം കുടിക്കുന്നു കാള തന്നിൽച്ചരിക്കുന്നു
കാളികൂളികളോടൊത്തു കേളിയാടുന്നു,
പത്തിനീട്ടും പാമ്പുകളും വൃത്തി കെട്ടോരസ്ഥികളും
മുത്തണിമാലകളാക്കിയൊത്തിണക്കുന്നു.
കടുവാത്തോലുടുക്കുന്നു ചുട്ട ചാമ്പലണിയുന്നു
കടുപാറപ്പുറമേറിക്കിടന്നീടുന്നു.
ഭിക്ഷ തെണ്ടിനടക്കുമത്ര്യക്ഷനെ നീ വരിപ്പാനോ
ഇക്ഷിതിയിൽത്തപിപ്പതുമിക്ഷുനേർവാണീ?
മതിമുഖി! നിന്റെ മോഹമതിരസമെന്നേ വേണ്ടു
മതി കെട്ടുള്ളൊരിത്തൊഴിൽ മതിയാക്കേണം.
വടുതന്റെ വടിവായിപ്പടവാമീശനുമേവം
തടവറ്റു വദിച്ചപ്പോൾത്തടില്ലതാങ്ഗി
പല്പിറുമ്മിപ്പാർവതിയും ചില്ലിയല്പം ചുളിച്ചുടൻ
മല്പടിച്ചുവിട്ട നോട്ടമല്ലൽ നീക്കട്ടേ.”
രുൿമാംഗദചരിതം
ഇനി നമുക്കു തമ്പുരാന്റെ രുൿമാങ്ഗദചരിതം മഹാകാവ്യത്തിലേക്കു് കടക്കാം. 1088-ലാണു് അതു മുദ്രിതമായതു്. എങ്കിലും 1083-ൽത്തന്നെ എഴുതിത്തീർന്നിരുന്നു. ഭാഷാസാഹിത്യത്തിലെ മാഘം എന്നാണു് അതിനെ ഭാവുകന്മാർ വാഴ്ത്താറുള്ളതു്. ആ ശബ്ദധാടി, ആ പാണ്ഡിത്യപ്രകർഷം ഇവ രണ്ടു കാവ്യങ്ങളിലും കാണാം. രണ്ടിലേയും ആറാം സർഗ്ഗം യമകഭൂഷിതമാണു്. മാഘം പത്തൊൻപതാം സർഗ്ഗം പോലെ രുക്മാങ്ഗദചരിതം പതിനൊന്നാം സർഗ്ഗവും ചിത്രശ്ലോകജടിലമായിരിക്കുന്നു. ഭാഷാകാവ്യങ്ങളിൽ ശബ്ദചിത്രണത്തിനു രുൿമാങ്ഗദചരിതംതന്നെയാണു് പ്രഥമസ്ഥാനം അർഹിക്കുന്നതു്.
“മന്ദരാഗത കൈവിട്ടു മന്ദരാഗതടം നൃപൻ
കന്ദരാഗതധാതു ശ്രീകന്ദരാഗമണഞ്ഞുതേ”
എന്ന ശ്ലോകംകൊണ്ടാണു് ആ സർഗ്ഗം ആരംഭിക്കുന്നതു്. ഈ വിദ്യയിൽ കവി എത്രമാത്രം അക്ലിഷ്ടകർമ്മാവാണെന്നു് ഓരോ ശ്ലോകവും വായിച്ചാലേ ബോധ്യമാകയുള്ള. “പദങ്ങളെക്കൊണ്ടു പന്താടുന്ന പന്തളം” എന്ന പ്രശസ്തി മഹാകവി സമ്പാദിച്ചതു പ്രസ്തുതകാവ്യത്തിന്റെ നിർമ്മിതിനിമിത്തമാകുന്നു. വ്യുൽപിത്സുക്കൾക്കു രുക്മാങ്ഗദചരിതത്തോളം പ്രയോജകീഭവിക്കുന്ന മറ്റൊരു മഹാകാവ്യം ഭാഷയിലില്ല. ആകെ പത്തൊൻപതു സർഗ്ഗങ്ങൾ അന്തർഭവിക്കുന്നു. ചില ശ്ലോകങ്ങൾ കാണണ്ടേ?
“മാനത്തൽ തേടുമലസാക്ഷികളിൽക്കവിഞ്ഞ
മാനത്തെ വേരൊടു പിടുങ്ങിയെടുത്തിടാനായ്
മാനത്തിൽ വന്നുയരുമിന്ദു തദാ നഭസ്സാ–
മാനത്തലയ്ക്കു പതിയുന്നൊരു പൊട്ടുപോലായ്.”(അഞ്ചാംസർഗ്ഗം)
“വദനമിതു സുധാംശുതന്നെ; ശോഭാ–
സദനമിതിൽസ്സുധ ഹന്ത! ദന്തചേലം;
അദനമിതു കഴിക്കിലമ്മനോഭൂ–
കദനമൊരല്പവുമാർക്കുമേല്ക്കയില്ല. ”(പന്ത്രണ്ടാം സർഗ്ഗം)
“അപാപനാം പുത്രനെ വാദ്ധകത്തിൽ
നൃപാലനാക്കേണ്ടവനാകുമീ ഞാൻ
കൃപാലവം വിട്ടു തദീയകണ്ഠ–
വിപാടനത്തിന്നു തുനിഞ്ഞിടുന്നു.
പവിത്രഗാത്രൻ സുതനോ മമാസി–
പവിക്കു ലാക്കായ് സ്ഥിതിചെയ് വതിപ്പോൾ?
ഭുവി പ്രഭോ! മാധവ! ഭക്തരായാൽ
ഭവിച്ചിടേണ്ടും സ്ഥിതിയേവമെന്നോ?”(പത്തൊൻപതാം സർഗ്ഗം)
വിജയോദയം
വിജയോദയം എട്ടു സർഗ്ഗത്തിലുള്ള ഒരു കാവ്യമാണു്. കിരാതാർജ്ജുനീയോപാഖ്യാനമാണു് പ്രതിപാദ്യം. ആ കാവ്യം ഏററവും മനോമോഹനമായിട്ടുണ്ടു്. അടിയിൽ ചേർക്കുന്ന കിരാതഭർത്സനത്തിലെ ചില ശ്ലോകങ്ങൾ പരിശോധിക്കുക.
“കാചം മണിപ്രകരമോടിടചേർന്നപോലെ
വാചംയമാദിമുനികൾക്കിടയിൽക്കടുപ്പം
നീ ചഞ്ചലത്വമിയലാതെ കടന്നിവണ്ണം
നീചപ്രവൃത്തി തുടരുന്നതു നീതിയാമോ?
പന്നിക്കിയന്നിടുമിറച്ചി ഭജിച്ചിടാനാ–
ണിന്നിച്ഛയെങ്കിലതു വേണ്ടതു ഞങ്ങൾ നല്കാം;
മുന്നിട്ടു പാഞ്ഞിടുമരണ്യമൃഗത്തെയേവം
കൊന്നിട്ടിടേണ്ട കുഹനാമുനിവേഷനാം നീ.
സർവാല്പജീവിവനജന്തുവിഹിംസചെയ്തു
ഗർവാഭിവേശമിയലും ഖലവൃത്തിയാം നീ
ദുർവാശി പൂണ്ടു സമരത്തിനു നമ്മൊടേറ്റാൽ
സ്വർവാരഭാമിനിയൊരുത്തി കൃതാർത്ഥയാകും.
രൂപകങ്ങൾ
തമ്പുരാന്റെ വേണീസംഹാരം നാടകം കേരളവ്യാസന്റെ ആശ്ചര്യചൂഡാമണിയും മറ്റും പോലെ ഒന്നാംകിടയിൽ നില്ക്കുന്ന ഒരു തർജ്ജമയാണു്. വേണീസംഹാരം അദ്ദേഹത്തിനു മുൻപു കിളിമാനൂർ കാർത്തികതിരുനാൾ രാമവർമ്മ കോയിത്തമ്പുരാൻ എന്നൊരു പണ്ഡിതൻ വിവർത്തനം ചെയ്തു വിദ്യാവിനോദിനീമാസികയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിനു യാതൊരു വിധത്തിലുള്ള ഗുണവുമില്ല. അദ്ദേഹം 1031 കർക്കടകത്തിൽ ജനിച്ചു; 1074 കക്കടകത്തിൽ മരിച്ചു. ഭട്ടനാരായണമഹാകവിയുടെ പ്രൗഢോദാരങ്ങളായ പദ്യഗർജ്ജനങ്ങളെ അതേ നിലയിൽ ഭാഷയിൽ പരാവർത്തനം ചെയ്യണമെങ്കിൽ വീരരൗദ്രരസങ്ങളെ ആവിഷ്കരിക്കുന്നതിൽ വിശേഷപാടവം സംസിദ്ധമായ ഒരു കവികേസരിക്കല്ലാതെ കഴിയുന്നതല്ല. അതുകൊണ്ടാണു് പ്രസ്തുതനാടകവും അതിനുമേൽ മുദ്രാരാക്ഷസവും തജ്ജമചെയ്യുണമെന്നു തമ്പുരാനോടു ഞാൻ അപേക്ഷിച്ചതു്. തമ്പുരാനല്ലാതെ അതിനുവേണ്ട ശക്തി തർജ്ജമ ചെയ്യുന്ന കാലത്തു മറ്റാർക്കും ഇല്ലെന്നായിരുന്നു എന്റെ ബോധം. മഹാകവി പ്രതീക്ഷയിൽക്കവിഞ്ഞു് ആ കൃത്യനിർവഹണത്തിൽ വിജയം പ്രാപിച്ചിരിക്കുന്നു. രണ്ടു ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“ശസ്ത്രത്തെശ്ശൂരനാമെൻജനകനിനിയെടുക്കില്ല നന്നെന്നുറച്ചി–
ട്ടത്രസ്തൻ നിർവിശങ്കം കരമിഹ ഗുരുവിൻ മൌലിയിൽച്ചേർത്തനേരം
വിശ്വത്തിൽപ്പാർത്ഥപാഞ്ചാലകനിഖിലചമൂമർദ്ദിയായ്ച്ചാപഭൃത്താ–
മശ്വത്ഥാമാവു വാഴുന്നൊരു കഥ വഴിപോലുള്ളിലോർത്തില്ലയോ നീ?”
“നാളെക്കാലത്തു കൈയിൽപ്പെടുമൊരു ഗദയാലൂരു തട്ടിത്തകർത്തി–
ട്ടാളെല്ലാം നോക്കി നില്ക്കെക്കഠിനത കലരും നിൻശിരസ്സിൽച്ചവിട്ടി
ചാലേ നീ മുൻപരാകും സഹജരുടെ കടുഞ്ചോരയാം ചന്ദനത്താൽ–
ക്കോലം കാണാതെ കേശംമുതലടിവരെയും ധാടിയിൽപ്പൂശുവൻ ഞാൻ.”
ഭാസന്റേതെന്നു ചിലർ ഊഹിക്കുന്ന ദൂതവാക്യവ്യായോഗം ചെറുതെങ്കിലും അതിന്റെ വിവർത്തനവും നന്നായിട്ടുണ്ട്. ഒരു ശ്ലോകം എടുത്തു കാണിക്കാം.
“പോരാടീടിലുമസ്സമീരഭഗവാൻ ഭീമസ്വരൂപത്തൊടും
പേരാളും വനമാലി പാർത്ഥവടിവായ് നേരിട്ടെതിർത്തീടിലും
ക്രുരാഭാഷണദക്ഷ! നിന്റെ മൊഴി കേട്ടീ ഞങ്ങൾ വീര്യത്തിനാൽ
നേരായ്ക്കാപ്പൊരു താതരാജ്യമതിലിങ്ങേകാ തൃണം കൂടിയും.”
മുദ്രാരാക്ഷസം
അപൂർണ്ണവും അപ്രകാശിതവുമായ ഈ കൃതിയിൽ നിന്നു കൂടി ഒരു ശ്ലോകം ഉദ്ധരിക്കട്ടേ.
“ആദ്യത്തിൽത്താൻ തുടർന്നും ക്രിയ ചെറുതുമതിൽ–
പ്പിന്നെയും വിസ്തരിപ്പാ–
നോർത്തുൾച്ചേന്നുള്ള ബീജോത്തരഫലമൊളിവായ്–
ക്കാട്ടിയും തദ്വിമർശം
ഹൃത്താൽച്ചെയ്തും ശുഭത്തോടഖിലമവ നിവ–
ർത്തിച്ചുമന്നാടകത്തിൻ
കർത്താവും ഹൃത്തിലെൻമാതിരിയെഴുമവനും–
ക്ലേശമൊപ്പം സഹിപ്പൂ.”
നാല്പതാമത്തെ വയസ്സിൽ ഈ കവിപുങ്ഗവൽ പരഗതിയെ പ്രാപിക്കാതെയിരുന്നുവെങ്കിൽ നിരവധി കൃതികൾ ഇദ്ദേഹത്തിൽനിന്നു പിന്നീടും ഭാഷയ്ക്കു ലഭിയ്ക്കുമായിരുന്നു. വിധി അതിനു വിപരീതമായിരുന്നു. എങ്കിലും അതുവരെ രചിച്ച വാങ്മയങ്ങൾകൊണ്ടുതന്നെ ഈ സുഗൃഹീതനാമാവ് അനശ്വരമായ യശഃകായം സൃഷ്ടിച്ചതിനുമേലാണ് പരലോകത്തിലേക്കു പ്രയാണം ചെയ്തതു് എന്നോർത്തു കേരളീയക്കു സമാശ്വസിക്കാം.
55.13പന്തളത്തു രാഘവവർമ്മത്തമ്പുരാൻ (1049–1116)
രാഘവവർമ്മത്തമ്പുരാൻ 1049-ാമാണ്ടു മകരമാസത്തിൽ കാത്തികനക്ഷത്രത്തിൽ പന്തളത്തു ചവുക്കയിൽക്കൊട്ടാരത്തിൽ ജനിച്ചു. അച്ഛൻ കോട്ടയം താലൂക്കിൽ പനച്ചക്കാട്ടുകരയിൽ കീഴ് പ്പുറത്തില്ലത്തു വാസുദേവൻനമ്പൂതിരിയും അമ്മ കൊച്ചുകോയിക്കൽ അറപ്പുരശ്ശാഖയിൽ രേവതിനാൾ തന്വങ്ഗിത്തമ്പുരാട്ടിയുമായിരുന്നു. കാവ്യനാടകങ്ങളും വ്യാകരണവും കൊച്ചുകോയിക്കൽ മകയിരംനാൾ കേരളവർമ്മത്തമ്പുരാന്റെ അടുക്കലും തർക്കം കവിതിലകൻതമ്പുരാന്റെ ജ്യേഷ്ഠൻ വീരകേരളവർമ്മത്തമ്പുരാന്റെ അടുക്കലും പഠിച്ചു് ആ രണ്ടു ശാസ്ത്രങ്ങളിലും ഉറച്ച പാണ്ഡിത്യം സമ്പാദിച്ചു. തന്റെ മാതുലന്റെ പുത്രിയായ പന്തളം മുത്തീലേത്തുവീട്ടിൽ കാത്യായനിയമ്മയായിരുന്നു പത്നി. ഗ്രന്ഥപാരായണം, കാവ്യരചന, സംസ്കൃതാധ്യാപനം എന്നീ കാര്യങ്ങളിൽ മാത്രമേ അദ്ദേഹം വ്യാപൃതനായിരുന്നുള്ളു. വലിയകോയിക്കൽ രേവതിനാൾ കേരളവർമ്മത്തമ്പുരാനും, പി.സി. രാമവർമ്മത്തമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 1116-ാമാണ്ടു് ഇടവമാസം 10-ാംനു മരിച്ചു.
കൃതികൾ
തമ്പുരാൻ വാഴ്ചയൊഴിഞ്ഞ കൊച്ചി വലിയ തമ്പുരാന്റെ അപദാനങ്ങളെ വർണ്ണിച്ചു (1) മാടഭൂപാലചരിത്രം എന്നൊരു കാവ്യവും (2) കൃത്തികാഭാണവും സംസ്കൃതത്തിലും, (3) പാഞ്ചാലീഹരണം, (4) ജയദ്രഥവധം എന്നീ രണ്ടു് ആട്ടക്കഥകളും (5) രത്നപ്രഭ എന്ന മഹാകാവ്യവും ഭാഷയിലും രചിച്ചിട്ടുണ്ടു്. ഇവയിൽ രത്നപ്രഭയ്ക്കുമാത്രമേ പ്രസിദ്ധിയുള്ളു. സംസ്തൃതഭാഷയിൽ കവനം ചെയുന്നതിനായിരുന്നു കവിക്കു് അധികം വാസന. താഴെക്കാണുന്ന ശ്ലോകം മാടഭൂപാലചരിത്രത്തിൽ ഉൾപ്പെടുന്നു.
“അനുപമൈർവിവിധൈസ്സഹിതോ ഗുണൈർ–
ന്നരവരോ വിരരാജ പുരോദരേ
പ്രണതകല്പതരോഃ കമലാപതേർ–
ഭജനതോ ജനതോഷമുദഞ്ചയൻ.”
രത്നപ്രഭ
പന്ത്രണ്ടു സർഗ്ഗങ്ങൾ അന്തർഭവിക്കുന്ന ഈ കാവ്യത്തിലെ കവിത പണ്ഡിതന്മാർക്കാണു് അധികം ആസ്വാദ്യമായിക്കാണുന്നതു്. എങ്കിലും സാമാന്യന്മാർക്കു വായിച്ചു രസിക്കാവുന്ന ഭാഗങ്ങളും ധാരാളമായുണ്ടു്. മാതൃകാരൂപത്തിൽ ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“അടിമുടി വിറപുണ്ടു ചാഞ്ഞു മിന്ന–
ല്ക്കൊടിയെതിർഗാത്രി ഘനാഘനാരവത്താൽ
ചൊടി തടവിടുമംബുപൂരമേറ്റി–
ട്ടടിയിളകും തരുമൂലവല്ലിപോലെ.”
“ആ വാമലോചന വിയോഗിനി ഭീമസിംഹ–
ഭൂവാസവാത്മജ തനിച്ചൊരു വാസരത്തിൽ
ആവാസനിഷ്കുടമണഞ്ഞു നിജാന്വവായ–
ദൈവാർച്ചനത്തിനു സുമോൽക്കരമാനയിക്കാൻ.”(ഒൻപതാം സർഗ്ഗം)
പന്തളത്തെ മററു ചില തമ്പുരാക്കന്മാരെക്കുറിച്ചുകൂടി ഇനിയും ഉപന്യസിക്കുവാനുണ്ടെങ്കിലും സ്ഥലദൌർല്ലഭ്യം അതിനു പ്രതിബന്ധമായി നില്ക്കുന്നു.
55.14മുലൂർ എസ്. പത്മനാഭപ്പണിക്കർ (1044–1106)
കുടുംബവും ജനനവും
തിരുവല്ലാത്താലുക്കിൽ കടപ്രപ്പകുതിയിൽ പനയന്നാർകാവു് എന്ന പേരിൽ പ്രസിദ്ധമായ ഒരു ഭദ്രകാളിക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിനടുത്തു തെക്കുവശത്തായി കാവിൽ എന്ന ഒരീഴവഗൃഹം സ്ഥിതിചെയ്യുന്നു. ആ കുടുംബത്തിനു പ്രസ്തൃതക്ഷേത്രത്തിലെ മതപരങ്ങളായ ചില ആവശ്യങ്ങൾ നിർവഹിക്കേണ്ടതായുണ്ടു”. അതുകൊണ്ടു പനയന്നാർകാവുക ഭഗവതി ഈഴവർ എന്നു” അതിലെ പുരുഷന്മാരെ പറഞ്ഞുവരുന്നു. കാവിൽ വെളുത്ത കുഞ്ഞമ്മ എന്ന യുവതിയെ ചെങ്ങന്നൂർ ഇടനാട്ടിൽ മൂലൂർ ശങ്കരൻവൈദ്യർ വിവാഹം ചെയ്തു. ആ ദമ്പതിമാരുടെ ഏകപുത്രനായി പത്മനാഭപ്പണിക്കർ 1 044-ാമാണ്ടു കുംഭം 277-ംനു ജനിച്ചു. ശങ്കരൻവൈദ്യർ ഒരു സംസ്തൃതപണ്ഡിതനും പേരുകേട്ട ഭിഷഗ്വരനുമായിരുന്നു. പുത്രനു് അഞ്ചു വയസ്സുകഴിഞ്ഞപ്പോൾ മാതാവു മരിച്ചുപോകയാൽ പിതാവിന്റെ സംരക്ഷണത്തിൽ മാത്രമാണു് പുത്രനു വളരേണ്ടിവന്നതു്.
വിദ്യാഭ്യാസം
നമ്മുടെ കവി അച്ഛന്റെ അടുക്കൽനിന്നു സംസ്കൃതത്തിൽ ബാലപഠങ്ങൾ അഭ്യസിച്ചതിനുമേൽ പ്രസിദ്ധപണ്ഡിതനും പ്രശസ്തവൈദ്യനുമായിരുന്ന ആറന്മുള മാലക്കര കൊച്ചുരാമൻപിള്ള ആശാന്റെ കീഴിൽ കാവ്യപഠനം ആരംഭിച്ചു. കുമാരസംഭവം, നൈഷധം തുടങ്ങിയ അനേകം കാവ്യങ്ങളും ചില നാടകാലങ്കാരഗ്രന്ഥങ്ങളും ആ ഗുരുനാഥൻ അഭ്യസിപ്പിച്ചു. അദ്ദേഹം ഒരു നല്ല സംസ്തൃതകവിയുമായിരുന്നു. എട്ട വയസ്സു മുതൽ പതിനെട്ടു വയസ്സുവരെ പത്തുകൊല്ലത്തോളം അദ്ദേഹത്തിന്റെ ശിഷ്യത്വത്തിൽ കഴിച്ചുകൂട്ടിയപ്പോൾ ഭാഷയിൽ അടിയുറച്ച വ്യുൽപത്തി കിട്ടി. കവിരാമായണത്തിന്റെ പ്രാരംഭത്തിൽ ശിഷ്യൻ ആ ഗുരുവിനെ താഴെ കാണുന്ന ശ്ലോകത്തിൽ വന്ദിച്ചിരിക്കുന്നു.
“സ്രക്തീരവാസിനം ബാലരാമാമയഹരം ഗുരും
വിദ്വത്സരോജപടലീമിഹിരം മുഹുരാശ്രയേ.”
കുമാരസംഭവം പഠിച്ചുകൊണ്ടിരുന്ന കാലത്തു തോട്ടത്തിൽ കേശവൻവൈദ്യനും 1057-ാമാണ്ടിടയ്ക്കു നൈഷധം പഠിച്ചുകൊണ്ടിരുന്നപ്പോൾ അന്നു കുമ്മമ്പള്ളി രാമൻപിള്ളയാശാന്റെ ശിഷ്യന്മാരായിരുന്ന ശ്രീനാരായണഗുരുസ്വാമിയും പെരുന്നെല്ലി കൃഷ്ണൻ വൈദ്യനും ആ ധിഷണാശാലിയായ ബാലനെ നേരിൽ ചെന്നു കണ്ട് അനുഗ്രഹിക്കുകയുണ്ടായി. അഷ്ടാങ്ഗഹൃദയം മുതലായ വൈദ്യഗ്രന്ഥങ്ങൾ അഭ്യസിച്ചതു് അച്ഛനോടുതന്നെയായിരുന്നു. 1057 മുതല്ക്കു കവിതയെഴുത്തു തുടങ്ങി. വിദ്യാസമ്പാദനത്തിൽ മകനു ശ്രദ്ധ പോരെന്നു തോന്നി ഒരിയ്ക്കൽ അച്ഛൻ ആ ബാലനെ ശാസിക്കുകയുണ്ടായി. അപ്പോൾ രണ്ടു ശ്ലോകങ്ങൾ എഴുതി അച്ഛനു സമർപ്പിച്ചു. അവയിൽ ഒന്നാണു് ചുവടേ ചേക്കുന്നതു്.
“ഇഷ്ടത്തോടു പഠിക്കയോ ശിശുഗുണം തന്നെപ്പഠിപ്പിക്കയോ
പുഷ്ടാമോദമഹം വിധാതുമിനിയും ചൊല്ലീടുകിൽച്ചെയ്യുവൻ
അല്ലാതേ ഗൃഹജോലിതന്നിൽ മമ സാമർത്ഥ്യങ്ങളില്ലാതെയായ്;
കല്യാത്മൻ, മമ ഭാഗധേയപിഴയാലെന്നങ്ങറിഞ്ഞീടണം.”
അന്നു പണിക്കർ കവിതാമാർഗ്ഗത്തിൽ പിച്ചവെച്ചുതുടങ്ങിയിരുന്നതേയുള്ള.
അനന്തരകാലജീവിതം
പണിക്കർ വൈദ്യമോ വേറെ ഏതെങ്കിലും തൊഴിലോ ഉപജീവനത്തിനായി സ്വീകരിച്ചില്ല. അതിന്നുള്ള ആവശ്യവും അദ്ദേഹത്തിനു് അത്രയൊന്നുമില്ലായിരുന്നു. സാഹിത്യം, സമുദായം, സംസ്ഥാനം ഇവയുടെ ഉന്നമനത്തിനായി തന്റെ ആയുശ്ശേഷം മുഴുവൻ വിനിയോഗിച്ചു ആ പ്രവൃത്തിപഥങ്ങൾ ഓരോന്നിലും വിസ്മയാവഹമായ വിജയം നേടി. 1065-ാമാണ്ടു തുലാമാസം 29-ാംനു അയത്തിൽ കുഞ്ഞുശങ്കരൻ തണ്ടാരുടെ സഹോദരി കുരുംബയമ്മയെ പരിഗ്രഹിച്ചു. അയത്തിൽക്കുടുംബം വിശ്രുതവും വിഭവസമ്പന്നവുമാണു”. 1066-ാമാണ്ടു് അച്ഛന്റെ അനുമതിയോടുകൂടി പന്തളം വടക്കേക്കര ഇലന്തിട്ടയിലേയയ്ക്കു താമസം മാറ്റി. അവിടെ അയത്തിൽക്കുടുംബം വകയായ ഒരു പുരയിടം ഒറ്റിയൊഴിപ്പിച്ച് അതിൽ ഒരാട്ടക്കളരി സ്ഥാപിച്ചു. അതാണു് പണിക്കരുടെ സ്ഥിരവസതിയായി പിന്നീടു പരിണമിച്ചതു്. ആയിടയ്ക്കാണല്ലോ വറുഗീസ് മാപ്പിള മലയാളമനോരമ ആരംഭിച്ചതു്. അദ്ദേഹത്തിന്റെ അച്ഛൻ വലിയ മുതൽപിടിക്കാരനും മൂലൂരിന്റെ അച്ഛനും ചിരന്തനസുഹൃത്തുക്കളായിരുന്നതിനാൽ മൂലൂർ അതിൽ മുറയ്ക്കു ശ്ലോകങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി. പറവൂർ കേശവനാശാന്റെ സുജനാനന്ദിനി മുതലായ ഇതരപത്രങ്ങളിലും അദ്ദേഹത്തിന്റെ തൂലിക നൈരന്തര്യേണ വ്യാപരിച്ചു. ഓജസ്സും ഗാംഭീര്യവും തുള്ളിത്തുളുമ്പുന്നവയായിരുന്നു ആ ശ്ലോകങ്ങളെല്ലാം. തന്നിമിത്തം അദ്ദേഹത്തിനു് അനായാസേന അഖിലകേരളപ്രശസ്തി വളരെ വേഗത്തിൽ സമ്പാദിക്കുവാൻ കഴിഞ്ഞു. സാഹിത്യസംബന്ധമായി നമ്മുടെ കവിക്കു് അനേകം വാദ പ്രതിവാദങ്ങളിൽ ഏർപ്പെടേണ്ടിവന്നു; അവയെക്കുറിച്ചു പിന്നീടു പ്രസ്താവിക്കാം. ആ വാദങ്ങളിൽ അദ്ദേഹത്തിന്റെ കവിതാപരാക്രമം അതിന്റെ അത്യുച്ചകോടിയിൽ പ്രകാശിച്ചു. 1070-ാമാണ്ട ഭാഷാപോഷിണീസഭയുടെ ഒരു സമ്മേളനം തിരുവനന്തപുരത്തുവച്ചു നടക്കുന്ന അവസരത്തിൽ ‘ആസന്നമരണചിന്താശതകം’ എന്ന ശീർഷകത്തിൽ നൂറു ശ്ലോകങ്ങൾ അയച്ചുകൊടുക്കുന്ന കവികളിൽ പ്രഥമഗണനീയന്മാർക്കു പാരിതോഷികം നല്കുന്നതാണെന്നു ഭാരവാഹികൾ ഒരു പരസ്യം പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ പവിജ്ഞാപനമനുസരിച്ചു കവിത സമർപ്പിച്ചവരിൽ പറവൂർ കെ. സി. കേശവപിള്ള പ്രഥമസമ്മാനത്തിനും പത്മനാഭപ്പണിക്കർ ദ്വിതീയസമ്മാനത്തിനും അർഹരായിത്തീന്നു. 1071-മാണ്ടു മകരമാസം 18-ാംനു അച്ഛൻ മരിച്ചു. 1080-ാമാണ്ടു ശ്രീനാരായണധമ്മപരിപാലനയോഗം അതിന്റെ ദ്വിതീയസമ്മേളനം കൊല്ലത്തുവെച്ചു നടത്തി. അതുവരെ പ്രധാനമായി സാഹിത്യമാർഗ്ഗത്തിൽകൂടി സ്വസമുദായത്തെ സേവിച്ചുകൊണ്ടിരുന്ന കവി അന്നു മുതൽ അതിനെ തന്റെ ദിനകൃത്യങ്ങളിൽ അതിപ്രധാനമായി പരിഗണിച്ചു ഗുരുദേവന്റെ വിശ്വസ്തനും വിനീതനുമായ ഒരനുയായിയായി പല സൽക്കൃത്യങ്ങളിലും ഏർപ്പെട്ടു. സ്വദേശത്തും സ്വസമുദായത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പ്രേരകശക്തി അന്യാദൃശമായിരുന്നു. പല നിരത്തുകളും ചന്തകളും പള്ളിക്കൂടങ്ങളും അദ്ദേഹത്തിന്റെ അക്ഷീണപരിശ്രമത്തിന്റെഫലമായി ഉൽഘാടനം ചെയ്യപ്പെട്ടു. പന്തളം വടക്കേക്കരയിൽ മെഴുവേലി എന്ന സ്ഥലത്തു് ആനന്ദഭൂതേശ്വരം എന്നൊരു ക്ഷേത്രം സ്ഥാപിച്ചു. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ 1088-ാമാണ്ടു കുംഭമാസം 1-ാംനു നടന്നു. 1089-ാമാണ്ടു് ആ ദേശാഭിമാനിയായ സമുദായസേവകനെ തിരുവിതാംകൂർ ഗവർമ്മെന്റ് ശ്രീമൂലം പ്രജാസഭയിലെ ഒരങ്ഗമായി നിയമിച്ചു. പിന്നീടും പല കൊല്ലങ്ങളിൽ അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചു ജനോപയുക്തങ്ങലായ വിവിധവിഷയങ്ങളെപളപ്പറ്റി നിവേദനം ചെയ്തിട്ടുണ്ടു്. പണിക്കരുടെ പ്രജാസഭാപ്രസംഗങ്ങൾക്കുള്ള സാരസ്യം പല സഹൃദയന്മാരുടേയ്യം ഹൃദയങ്ഗമമായ പ്രശംസയ്ക്കു പാത്രമാകുകയുണ്ടായി. മിതവും ഹിതവും എന്നാൽ അതേസമയം തന്നെ നിശിതവും മർമ്മസ്പൃക്കുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണരീതി. ആനന്ദഭൂതേശ്വരക്ഷേത്രത്തിനു വടക്കുവശത്തുള്ള ഇംഗ്ലീഷ് പള്ളിക്കൂടം പണിക്കരുടെ ഉത്സാഹത്തിൽ ആ ക്ഷേത്രയോഗക്കാർ സ്ഥാപിച്ചു് അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷിച്ച അവസരത്തിൽ എസ്.പി.പി. മെമ്മോറിയൽ സ്കൂൾ എന്നു് അതിനു നാമധേയം നല്കി. 1102-ാമാണ്ടു സാഹിത്യവിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതിനായി പ്രബുദ്ധസിംഹളൻ എന്നൊരു മാസിക പുറപ്പെടുവിച്ചു. അതിന്റെ ഏതാനും ലക്കങ്ങളേ പ്രസിദ്ധീകരിക്കുവാൻ സാധിച്ചുള്ളു. ഇങ്ങനെ പല പ്രവൃത്തിമണ്ഡലങ്ങളിൽ സമർത്ഥമായും സ്വാർത്ഥരഹിതമായും സേവനം നടത്തിക്കൊണ്ടിരുന്ന നമ്മുടെ കവി 1106-ാമാണ്ടു മീനമാസം 9-ാം നു യശശ്ശരീരനായി. മരണഹേതുകമായ രോഗം മസൂരിയായിരുന്നു. ശയ്യാവലംബിയാകുന്നതുവരെ സാഹിത്യവ്യവസായത്തിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഒടുവിലത്തെ ലേഖനങ്ങളാണു ഭാഷാപോഷിണിയിൽ എഴുതിക്കൊണ്ടിരുന്ന ‘കുമാരനാശാൻ സ്മരണകൾ’.
കൃതികൾ
(1) ശ്രീപരീക്ഷിദുത്ഭവം (2) നളചരിതം, (3) കൃഷ്ണാർജ്ജുനവിജയം, (4) കിരാതം എന്നീ നാല് അമ്മാനപ്പാട്ടുകളാണു് പണിക്കരുടെ ആദ്യകാലത്തെ കൃതികൾ. ഇവയിൽ കിരാതം 1064-ാമാണ്ടും മററു മൂന്നും അതിനു മുൻപുമാണു് രചിച്ചത്. (5) 1067-ൽ കുചേലശതകം നിമ്മിച്ചു. (6) 1068-ൽ മേൽപ്പത്തൂർ ഭട്ടതിരിയുടെ കോടിവിരഹം തജ്ജമചെയ്തു. (7) 1069–ൽ കവിരാമായണം നിമ്മിച്ചു. (8) 1070-ൽ വേങ്കടാധ്വരിയുടെ വിശ്വഗുണാദർശചമ്പുവിൽ ഏതാനും ഭാഗം വിവർത്തനം ചെയ്തു. അതു പൂർണ്ണമാക്കീട്ടില്ല. ആ കൊല്ലത്തിൽത്തന്നെ (9) ഭാഷാപോഷിണീസഭ സമ്മാനം നല്കിയ ആസന്നമരണചിന്താശതകം നിർമ്മിച്ചു. (10) കവിരാമായണത്തിന്റെ ഛായയിൽ കേരളദർപ്പണം പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ളയുടെ അപേക്ഷയനുസരിച്ചു ഗരുത്മാൻ എന്ന വ്യാജനാമത്തിൽ പത്രാധിപഭാരതം എന്നൊന്നും, (11) അതേ രീതിയിൽ കഥകളിയിലെ പ്രസിദ്ധനടന്മാരെ പാത്രങ്ങളാക്കി നടമൃഗമാല എന്നും രണ്ടു ഖണ്ഡകാവ്യങ്ങൾ എഴുതിയതു് 1075-1079 എന്നീ ആണ്ടുകളിലാണു്. 1072-ൽ പ്രതാപരുദ്രീയത്തിന്റെ രീതി പിടിച്ചും പി.കെ. കൃഷ്ണൻ വൈദ്യന്റെ അപൂർണ്ണമായ പദദോഷപ്രകരണത്തെ മാതൃകയാക്കിയും പദദോഷപ്രകരണം എന്ന അലങ്കാരഗ്രന്ഥം നിർമ്മിച്ചു. ആകെ പതിനേഴു പദദോഷങ്ങളെയാണല്ലോ വിദ്യാനാഥൻ പരാമശിച്ചിരിക്കുന്നതു്. ആ ദോഷങ്ങളെപ്പറ്റിത്തന്നെ പണിയ്ക്കുരും പ്രതിപാദിച്ചിരിക്കുന്നു. ആ കൊല്ലം തന്നെയാണ് പാലാഴിമഥനം എന്ന അഞ്ചാമത്തെ അമ്മാനപ്പാട്ടും എഴുതിയതു്. (14) 1076-ൽ കവികളടെ കൃതികളിലെ രസങ്ങളെ ആഹാരപദാത്ഥങ്ങളോടുപമിച്ചുകൊണ്ടു കവിതാനിരൂപണം എന്ന പേരിൽ രസവേദി എന്ന നാമം സ്വീകരിച്ചു കവിരാമായണത്തിന്റെ രീതിയിൽത്തന്നെ വടക്കൻകവികളെ കൂടുതലായി ഉൾപ്പെടുത്തി മറ്റൊരു കൃതിയും പ്രസിദ്ധീകരിച്ചു. (15) 1079-ൽ കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥയെഴുതി. വാരണപ്പള്ളി കൊച്ചുകൃഷ്ണപ്പണിക്കരുടെ പുത്രനും ഒരു നല്ല നടനുമായിരുന്ന വള്ളിക്കോട്ടു കൊച്ചുപിള്ള ആശാന്റെ നിർദ്ദേശമനുസരിച്ചായിരുന്നു അതിന്റെറ നിർമ്മിതി എന്നതിനു്
“നാട്യപ്രചാരപരദന്തിവിഹാരനാഥ–
പുത്രസ്യ ബാലശിശുനാമനടസ്യ വാചാ
മൂലാഖ്യമന്ദിരപതേസ്തനയോ വ്യധത്ത
കൃഷ്ണാർജ്ജുനീയവിജയം നടനപ്രബന്ധം.”
എന്ന ശ്ലോകം തെളിവാകുന്നു. ഈ കൊച്ചുപിള്ള ആശാന്റെ പിതൃകുടുംബം വാരണപ്പള്ളിയാണു്. (16) അതേ കൊല്ലത്തിൽത്തന്നെ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ സന്മാർഗ്ഗ സംഗ്രഹം എന്ന ഗദ്യപുസ്തകം സന്മാർഗ്ഗചന്ദ്രിക എന്ന പേരിൽ 400 പദ്യങ്ങളായി വിവർത്തനംചെയ്തു. (17) 1080-ൽ കോകില സന്ദേശം എന്ന ശീഷകത്തിൽ നൂറിലധികം ശ്ലോകങ്ങളടങ്ങിയ ഒരു സന്ദേശകാവ്യം നിർമ്മിച്ചു. സ്വര്യാതനായ പി.കെ. കൃഷ്ണൻ വൈദ്യനു് ഒരു കുയിൽമുഖേന കവി അയയ്ക്കുന്ന സന്ദേശമാണതു്. അമ്പലപ്പുഴ മാധവപ്പൊതുവാൾ വെണ്മണിക്കായിതം എന്നൊരു സന്ദേശം വെണ്മണിമഹനു അയയ്ക്കുന്ന ഭാവത്തിൽ അതിനു് അല്പകാലംമുൻപു് എഴുതി. അതിന്റെ ഒരു ഉജ്ജ്വലമായ പ്രത്യാഖ്യാനമാണു് കോകിലസന്ദേശം
“നാകേ നാകിജനങ്ങളോടു സതതം സംക്രീഡതങ്കീടുമോ–
പ്പീ. കേ. കൃഷ്ണഭിഷഗ്വരിഷ്ഠനൊടു മത്സന്ദേശമിന്നോതുവാൻ
ലോകേ പാടവമേവനുള്ളു സുമതേ! നീയിങ്ങിരിക്കുംവിധൗ?
രാകേന്ദുപ്രഭ വിഷ്ഫുരിക്കുമളവിൽത്താരം പ്രകാശിക്കുമോ?”
ഇത്തരത്തിൽ അതിലെ ശ്ലോകങ്ങൾ മധുരഗംഭാരങ്ങളായി പ്രകാശിക്കുന്നു. (18) തന്റെ മൂന്നു് ഇളയ ആണ്മക്കൾക്കുവേണ്ടി എഴുതിയ ഒരു കൃതിയാണു് മൂന്നു താരാട്ടുകൾ. (19) 1082-ൽ രചിച്ച അവരോക്തിമാല കവിയുടെ പ്രധാനകൃതികളിൽ ഒന്നാണു്. അതു പൂർവ്വഖണ്ഡമെന്നും ഉത്തരഖണ്ഡമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉത്തരഖണ്ഡത്തിന്റെ ഗതി അകാരാദിക്രമത്തിലാണു്. ആകെ ആയിരത്തിൽപ്പരം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. അവയിൽ ഭൂരിഭാഗവും സംസ്കൃതത്തിൽനിന്നു വിവർത്തിതമാണു്. (20) 1084-ൽ ഭജനകീർത്തനമാലയും, (21) 1089-ൽ സന്ധ്യാനാമകീർത്തനം എന്നുകൂടി പേരുള്ള മറ്റൊരു ഭജനകീർത്തനമാലയും ഗാനവാസനയുള്ള ചില ശിഷ്യന്മാർക്കുവേണ്ടി എഴുതി. പണിക്കർക്കു സംഗീതകൃതികൾ എഴുതുന്നതിനും സാമർത്ഥ്യമുണ്ടായിരുന്നു എന്നു് ഈ രണ്ടു കൃതികളും വിശദീകരിക്കുന്നു. ആദ്യത്തെ മാലയിൽ ഗണപതി, സരസ്വതി, ഹനൂമാൻ, സുബ്രഹ്മണ്യൻ, ശിവൻ, പാർവതി, ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ അവതാരപുരുഷന്മാരേയും ദേവതകളേയും കുറിച്ചുള്ള ഗാനങ്ങളും, രണ്ടാമത്തേതിൽ രാമായണകഥാസംക്ഷേപരൂപത്തിലുള്ള ഗാനങ്ങളുമാണ് അടങ്ങിയിരിക്കുന്നതു്. (22) 1086-ൽ കുചേലവൃത്തം കഥകളിയുണ്ടാക്കി. (23) 1087-ൽ കൃഷ്ണൻ വൈദ്യന്റെ സുഭദ്രാഹരണം സംഗീതനാടകമായി മാറ്റിയെഴുതി. പണിക്കരുടെ രണ്ടു അത്യുൽക്യഷ്ടക്യതികലാണു (24) ഹരിശ്ചന്ദ്രോപാഖ്യാനം കിളിപ്പാട്ടും, (25) ധർമ്മപദം കിളിപ്പാട്ടും. ഹരിശ്ചന്ദ്രോപാഖ്യാനം സ്കന്ദപുരാണാന്തർഗ്ഗതമായ മൂലകൃതിയുടെ പരിഭാഷതന്നെ. അതു് 1082-ൽ ആരംഭിച്ചു. 1090-ാമാണ്ടു ധനുമാസം 6-ാംനു പൂരിപ്പിച്ചു. കവിയുടെ അന്തിമപുത്രിയായ കാത്യായനിയമ്മയ്ക്കു ഗാനംചെയ്യുന്നതിനുവേണ്ടിയാണു് അതു രചിച്ചതെന്നു്
“മകളേ! കാത്യായനി! നിനക്കു ഗാനംചെയ്യാൻ
സ്വകൃതിയിപ്രകാരമുപസംഹരിപ്പു ഞാൻ”
എന്ന ഗ്രന്ഥാവസാനത്തിലെ വരികളിൽനിന്നു നാം ധരിക്കുന്നു. കുറേ ഭാഗം ഭാഷാപോഷിണിവഴിക്കു പ്രസിദ്ധീകരിച്ചു. സുപ്രസിദ്ധബുദ്ധമതഗ്രന്ഥമായ ധമ്മപദത്തിന്റെ തർജ്ജമ 1092-ൽ തുടങ്ങി. 1101-ൽ അവസാനിച്ചു. അനുസ്യൂത മായല്ല അദ്ദേഹം ആ രണ്ടു കിളിപ്പാട്ടുകളം എഴുതിക്കൊണ്ടിരുന്നതു്. (26) രാഹുവിന്റെ അയിത്തം അഥവാ തീണ്ടൽഗാഥ എഴുതിയതു് 1097- ലാണു്. വളരെച്ചെറിയ ഒരു കൃതിയാണെങ്കിലും അതിലും കവിയുടെ കലാകൌശലം നിരീക്ഷിക്കാ വുന്നതാണു്.
“തേജസ്സുണ്ടെങ്കിലും നെഞ്ചിൽക്കളങ്കത്തെ
ഭ്രാജിപ്പിച്ചങ്ങു വസിക്കമൂലം
ഓജസ്സു പോയ കുടിലനാമിദ്വിജ–
രാജനെത്തീണ്ടുന്ന സൈംഹികേയ!
വർണ്ണമില്ലാത്ത നീയിന്നസ്സവർണ്ണനെ–
ച്ചെന്നങ്ങു തീണ്ടുന്നതൗചിതിയോ?
നിന്നെത്തമസ്സെന്നു വിദ്വാന്മാർ ചൊല്ലുന്ന–
തിന്നതു ഹേതുവാലായിരിക്കാം.
നിന്നെത്താൻ സ്വർഭാനുവെന്നും പറയുന്നു
പണ്ഡിതർ നിഷ്പക്ഷപാതരത്രേ.
സിംഹികയാകുന്ന സിംഹളസ്ത്രീ പെറ്റ
മാഹാത്മ്യക്കേടിരിക്കുന്നതിനാൽ
ദേവവർത്മത്തിൽ നിനക്കു ചരിക്കുവാ൯
കേവലം സ്വാതന്ത്ര്യമില്ലപോലും.”
ഈഴവരുടേയും മററും ക്ഷേത്രപ്രവേശനവാദംകൊണ്ടു് അന്തരീക്ഷം മുഖരിതമായ ഒരു കാലമായിരുന്നു അതെന്നു പറയേണ്ടതില്ലല്ലോ. ഇവ കൂടാതെ ബാലബോധനം, നീതിസാരസമുച്ചയം, പരിഷ്കൃതവിവാഹവിധി, തീവ്രരോദനം (കരമാരനാശാന്റെ അകാലചരമത്തെപ്പററി), ഗുരുസ്വാമികീർത്തനം, പൂപ്പടപ്പാട്ട്, സന്ദേശഗീത (മദ്യവർജ്ജനത്തെപ്പററി), ചരമാനുശയം (കേരളവമ്മ വലിയകോയിത്തമ്പുരാന്റെ ദേഹവിയോഗത്തെപ്പറ്റി), കളഹംസം (തനിക്കു മനഃക്ഷോഭം വരുത്തിയ സ്വസമുദായാംഗങ്ങളെപ്പറ്റി) ഇങ്ങനെ പല ചെറിയ പദ്യകൃതികളും ലഘുകഥാരത്നാവലി എന്നൊരു ചെറിയ ഗദ്യകൃതിയും പണിക്കരുടെ വകയായുണ്ടു്. അവയുടെയെല്ലാം നാമ നിർദ്ദേശത്തിനുപോലും സ്ഥലസൌകര്യമില്ലാതെയിരിക്കുന്നു. സാഹിത്യവിഷയത്തിൽ തനിക്കു സിദ്ധിച്ച അഭ്യുദയങ്ങൾക്കു പ്രധാനഹേതുഭൂതനായി സരസകവിസ്ഥാനം നല്കി തന്നെ അനുഗ്രഹിച്ച വലിയകോയിത്തമ്പുരാന്റെ പേരിൽ നമ്മുടെ കവിക്കു് അപാരമായ ഭക്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമായി കളരിക്കൽ വീട്ടിന്റെ മുൻവശത്തു കേരളവർമ്മസൗധം എന്ന പേരിൽ ഒരു മന്ദിരം പണിയിച്ചു് അവിടെയാണു് പണിക്കർ ഒടുവിൽ താമസിച്ചുവന്നതു്. അങ്ങനെ കളരിക്കൽ വീടു കേരളവർമ്മസൗധമായി. ആ മന്ദിരത്തിൽ
“യഃ കാളിദാസോഭിനവോ ബഭൂവ
പർപ്പക്ഷമാപാലശിഖാകലാപഃ
തസ്യ പ്രഭോഃ സ്മാരകരൂപ ഏഷ
ജേജീയതേ കേരളവർമ്മസൗധഃ
എന്നൊരു ശ്ലോകം പണിക്കർതന്നെ എഴുതിവെച്ചിട്ടുണ്ടു്.
ചില വാദപ്രതിവാദങ്ങൾ
പണിക്കർ ചില വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. അവയിൽ പണിക്കർവാദം, കവിരാമായണവാദം സ്ത്രീ പുരുഷദൂഷണവാദം ഇവ പ്രധാനങ്ങളാണു്. ഒരു കാലത്തു് വളരെ ഒച്ചപ്പാടുണ്ടാക്കിയ ഈ വാദങ്ങളെപ്പറ്റി പ്രകൃതത്തിൽ കുറഞ്ഞൊന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
പണിക്കർ വാദം: മനോരമയുടെ പ്രാരംഭകാലത്തു് പത്മനാഭശൗണ്ഡികൻ എന്ന പേരിലായിരുന്നു അതിൽ ശ്ലോകങ്ങൾ പ്രസിദ്ധപ്പെടുത്തിവന്നതു്. ആലപ്പുഴ മട്ടാഞ്ചേരി ഗോവിന്ദൻ വൈദ്യൻ എന്നൊരു പണ്ഡിതൻ ആ പ്രയോഗം ശരിയല്ലെന്നു വാദിച്ചു. അദ്ദേഹത്തിന്റെ ആ വാദം അബദ്ധമാണെന്നു തോട്ടത്തിൽ കേശവൻ വൈദ്യനും മറ്റും സമർത്ഥിച്ചുവെങ്കിലും അഭിപ്രായഭിന്നതയെ ആദരിച്ചു മൂലൂർ തനിക്കു കുടുംബസിദ്ധമായ ‘പണിക്കർ’ എന്ന സ്ഥാനപ്പേർതന്നെ സ്വന്തം പേരോടുചേർത്തു് എഴുതിത്തുടങ്ങി. മനോരമയിലെ ഏതോ ഒരു സരസൻ പണിക്കരെ പണിക്കനാക്കി അദ്ദേഹത്തിന്റെ പേർ മുദ്രണം ചെയ്യിച്ചു. അങ്ങനെയിരിക്കേ ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ ആ പേർ എന്തു കാരണത്താലാണു് മൂലൂർ ഉപയോഗിച്ചുതുടങ്ങിയതു് എന്നു മനോരമ വഴിക്കു ചോദിക്കുകയും അതിനു കവി
“എക്കാലത്തെന്നറിഞ്ഞീടരുതു കരുതുകെൻ
വംശ്യരാരോ പുരാ നാ–
ടക്കാലം വാണ ഭൂപാലകനൊടു നലമേ–
റുന്നൊരീ സ്ഥാനവുമേറ്റു;
ഉൾക്കോലും മാനമോടിങ്ങളുമുതലിവരിൽ–
പ്പിന്നെയുണ്ടായ ഞങ്ങൾ–
ക്കിക്കാണും നാമമുണ്ടായിതു സുകവീമണേ!
കള്ളമില്ലെള്ളിടയ്ക്കും”
എന്നു മറുപടി എഴുതുകയും ചെയ്തു. എന്നാൽ അതോടുകൂടി ആ വാദം അവസാനിച്ചില്ല. പരവൂർ കേശവനാശാന്റെ സുജനാനന്ദിനിയിൽ അതു മറെറാരു രൂപത്തിൽ പൊട്ടിപ്പുറപ്പെട്ടു. പണിക്കനു് എങ്ങനെ പണിക്കരാവാം എന്നു കെ.എസ്.പി. എന്ന പേരിൽ ഒരു കവി മൂലൂരിനോടു ചോദിച്ചു. കന്നിമേൽ മഠത്തിൽ സുബ്രഹ്മണ്യൻപോറ്റി (പിന്നീടു പ്രസിദ്ധ ഗദ്യകാരനായ സി.എസ്. സുബ്രഹ്മണ്യൻപോറ്റി എം.ഏ.) ആയിരുന്നു ആ പ്രശ്നം ഉന്നയിച്ചത്. അതിനു മൂലൂർ തന്റെ പൌരുഷം ശകലവും വിടാതെ
“തണ്ടാർ ചാന്നാരു രണ്ടിങ്കലുമിവിടൊരുപോ–
ലിപ്രയോഗങ്ങൾ കാണ്മാ–
നുണ്ടല്ലോ ഹേ! പണിക്കക്കിദമസുലഭമാ–
യീടുവാനെന്തു ബന്ധം?
പണ്ടത്തെപ്പാക്കനാരോടറിക പുലയനാ–
രോടുമീ ലേഖമൂന്നി–
ശ്ശണ്ഠയ്ക്കോരുന്നുവോ താൻ ഹൃദയമതിമിടു–
ക്കേറുമെൻ സുത്രധാര!
ഭീഷ്മൻ ഭീഷ്മരുമാം കൃപൻ കൃപരുമാം
ദ്രോണൻ തഥാ ദ്രോണരാം
വൈദ്യൻ വൈദ്യരുമാം വരൻ വരരുമാം
ഭോ! വാരിയൻ വാര്യരാം
ചാന്നാർ, നായർ, പണിക്കരയ്യരതുപോ–
ലാചാര്യരെന്നൊക്കെയുംക
ചൊന്നീടാമതു ഹേ! മഹാരസിക! താ–
നോർക്കാതിരിക്കുന്നുവോ?”
എന്നും മറ്റും ഉത്തരമെഴുതി. പണിക്കർ കവിതാകേസരി എന്നും പോറ്റി കവിതാകിരാതൻ എന്നുമുള്ള കുഹനാനാമങ്ങളിൽ ആ യുദ്ധം തുടന്നുകൊണ്ടുപോയി. ഒടുവിൽ പത്രാധിപർ കിരാതന്റെ ശ്ലോകങ്ങൾ ചേർത്തു വാദമവസാനിപ്പിച്ചു. കേസരി ഇച്ഛാഭംഗത്തോടുകൂടി സുജനാനന്ദിനിക്കു്
“ഞാനും കൂട്ടരുമയ്യോ! മാനംകെട്ടോരിലാദ്യരായ്ത്തീർന്നു;
ഊനം പെട്ടിഹ നിന്നിൽ സ്ഥാനം തട്ടാൻ കരേറുകില്ലിനിമേൽ”
എന്നും മറ്റും ഒരു ലേഖനമയച്ചു് ആ വാദത്തിൽനിന്നു വിരമിച്ചു.
കവിരാമായണവാദം: കവിഭാരതത്തിൽ കഞ്ഞിക്കുട്ടൻതമ്പരാൻ പല കവികളേയും ചേർക്കാതിരുന്നതു് ആ വിഷയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അജ്ഞതനിമിത്തമാണെന്നു അന്യത്രചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ആ കൃതി പരിഷ്കരിക്കുന്നതിനു നിശ്ചയിച്ചിരിക്കുന്നു എന്നു് അദ്ദേഹം 1068-ൽ ഒരു വിജ്ഞാപനം വറുഗീസ് മാപ്പിളയ്ക്കുവേണ്ടി മനോരമയിൽ പ്രസിദ്ധപ്പെടുത്തി. അതിൽ തോട്ടത്തിൽ കേശവൻ വൈദ്യനേയും ശിരീനാരായണഗുരുസ്വാമിയേയും പി.കെ. കൃഷ്ണൻ വൈദ്യനേയും ഉൾപ്പെടുത്തണമെന്നു പണിക്കർ അവകാശവാദം ചെയ്തു. തമ്പുരാൻ അതിനു്
“കല്യശ്രീ കലരും കവീന്ദ്രരെ മരിച്ചാലും സ്മരിച്ചീടുവാൻ
ചൊല്ലും മൽക്കവിഭാരതത്തിൽ വിവരിച്ചാശ്ശൗണ്ഡികനമാരെയും
ചെല്ലും മാതരി ചേത്തിടാതെ വിടുമോ? മുൻപേ കടന്നീവിധം
സോല്ലാസം പറയുന്നതെന്തിനു ഭവാൻ ഹേ! പത്മനാഭാധുനാ?”
എന്നു പ്രത്യുക്തി നല്കി. എന്നാൽ ഒരു കാര്യംകൂടി അദ്ദേഹം അതോടൊപ്പം വ്യക്തമാക്കുവാൻ ഒരുമ്പെട്ടു.
“സാരം ചേർന്ന സമസ്യയൊന്നു സരസം പത്രങ്ങളിൽക്കാണുകിൽ
ചേരും മാതിരി മൂന്നു പാദമുഴറിക്കഷ്ടിച്ചുപിഷ്ടിച്ചുതാൻ
ഏറെത്തന്നെ മുഷിഞ്ഞൊരാഴ്ചയിടകൊണ്ടൊപ്പിച്ചു മാറീടുവാ–
നാരുള്ളൂ പടുവായിടാതെ? കവിയാകില്ലീ പ്രയോഗത്തിനാൽ”
അത്തരത്തിലുള്ള കഷ്ടിപിഷ്ടിക്കാരുടെ നാമനിർദ്ദേശം പണിക്കർ ചെയ്യാതിരുന്ന സ്ഥിതിക്ക് അത്രപരുഷമായ ഒരു മറുപടിക്കു പ്രകൃതത്തിൽ ഔചിത്യമുണ്ടായിരുന്നില്ല. സത്യത്തിൽ ശുദ്ധഹൃദയനായ തമ്പുരാനെ അറിയുന്നവർ ആ പ്രസ്താവന ‘കലവറ’വെച്ചുകൊണ്ടാണെന്നു ധരിക്കയുമില്ല. പുനരാലോചനയിൽ അദ്ദേഹത്തിനു കവിഭാരതത്തിന്റെ പരിഷ്കാരം ആശാസ്യമായിത്തോന്നിയില്ല. പണിക്കർ കവിരാമായണമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ
“കണ്ടേൻ കവിരാമായണമുണ്ടേതാണ്ടിനു കവനസാമർത്ഥ്യം
കണ്ടേടംകൊണ്ടു നമുക്കുണ്ടേ ബോധ്യംവരാത്ത വിഷയങ്ങൾ”
എന്നുപക്രമിച്ചുകൊണ്ടു കൃഷ്ണൻവൈദ്യൻ വളരെ ചെറുപ്പമാണെന്നും അദ്ദേഹത്തെ കവിരാമായണത്തിൽ ഹനൂമാനാക്കിയതു നന്നായില്ലെന്നും അതിനു തക്കവണ്ണമുള്ള കൃതികളൊന്നും അദ്ദേഹം രചിച്ചിട്ടില്ലെന്നും, മറ്റും ചില അഭിപ്രായങ്ങൾ ഖണ്ഡനരൂപത്തിൽ പ്രസ്താവിച്ചു. പണിക്കർക്കു് അതു സഹ്യമായില്ല.
“അക്കൃഷ്ണനാമഗദഹാരി തുലോം ചെറുപ്പം
കൈക്കൊണ്ടൊരക്കുറവു പാരമിരിക്കകൊണ്ടോ
ഇക്കണ്ട സിംഹളകുലത്തിലുദിക്കകൊണ്ടോ
ചൊല്ക്കൊണ്ട മാരുതി പദത്തിനനർഹനായി?”
എന്നു് അദ്ദേഹം തിരിഞ്ഞുകേറിച്ചോദിക്കയും ഉക്തിപ്രത്യുക്തികൾക്കിടയിൽ കവിഭാരതത്തിലെ ചില അസാങ്ഗത്യങ്ങൾ ചുണ്ടിക്കാണിക്കുകയും ചെയ്തു.
“എല്ലാം തെറ്റെന്നു കല്പിച്ചരുളകിൽ മറുക–
ത്തിന്നെറാനെന്നുമാത്രം
ചൊല്ലാമല്ലാതെയിങ്ങൊന്നിനുമിവിടെയൊരു–
ങ്ങീടുവാനാവതല്ല;
കല്യാണാംഭോനിധേ! നിൻതിരുവടിയിനിയ–
ശ്ശാഠ്യമോതിക്കഴിക്കു–
മല്പന്മാരേ നിയോഗിക്കരുതു പടയിടാ–
നല്പനാമിക്കിടാവിൽ”
എന്നു പണിക്കർ എഴുതുകയും അതിനു തമ്പുരാൻ
“അഥ കവിരാമായണഗുണ–
കഥയല്ലാതതിനു ദോഷമോതാ ഞാൻ;
അതുമല്ലെന്നുടെ ഗണവും
കുതുകാൽക്കുറവോതുകില്ലിനിപ്പോരേ?”
എന്നു് അദ്ദേഹത്തെ അല്പമൊന്നു് ആശ്വസിപ്പിക്കുവാൻ തുനിയുകയും ചെയ്തു. വാസ്തവത്തിൽ തമ്പുരാൻ ആരംഭത്തിൽത്തന്നെ “ഓരോരോ കവിപുങ്ഗവർക്കുചിതമായൊപ്പിച്ചു പേരിട്ടിടാൻ പോരോർത്താൽ കവിഭാരതാദികവിയാം ഞാനും ഭവാനും ദൃഢം” എന്നു് അദ്ദേഹത്തിന്റെ നിഷ്കൃഷ്ടമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. കുറേക്കഴിഞ്ഞു തമ്പുരാൻ സമരരങ്ഗത്തിൽനിന്നു് അപ്രത്യക്ഷനായി. സാക്ഷാൽ ഹനൂമാൻതന്നെ ആ സ്ഥാനത്തു കയറുകയും ചെയ്തു. അതു നർമ്മകലഹപ്രസിദ്ധനായ ഒടുവല്ലാതെ മറ്റാരുമായിരുന്നില്ല.
“ഞാനല്ലേ ദക്ഷിണാംഭോനിധി ഞൊടിയിടയിൽ–
ച്ചാടിയോൻ സൂക്ഷ്മമോർത്താൽ?
ഞാനല്ലേ സേതു ബന്ധിച്ചവനടലിൽ നിശാ–
ടാന്വയം സുന്നമാക്കാൻ?
ഞാനല്ലേ ഹേതു പിന്നത്തതിൽ മരണമെനി–
ക്കെന്നുമില്ലാത്തതാമെൻ–
സ്ഥാനം നീ ചത്ത കൃഷ്ണാഭിധശിശുവിനു ക–
ല്പിച്ചതും പിച്ചുതന്നെ.”
എന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ ഗർജ്ജനങ്ങൾ. അദ്ദേഹത്തിന്റെ വാദങ്ങളെ പണിക്കർ ജാംബവാനെന്ന പേരി നിർഭീകനായി ഖണ്ഡിച്ചു. ഹനൂമാനെ സഹായിക്കുവാൻ ഭദ്രകാളി എന്ന നാമത്തിൽ കെ. രാമകൃഷ്ണപിള്ളയും മറ്റനേകം പേരുകളിൽ വേറെ പല കവികളും പുറപ്പെട്ടു. അവരോടെല്ലാം പണിക്കർ ഉറച്ച ഉശിരോടുകൂടിത്തന്നെ പരസഹായം കൂടാതെ പടവെട്ടി. ഭദ്രകാളിക്കയച്ച ശ്ലോകങ്ങളിൽ ഒന്നാണു് ചുവടേ ചേർക്കുന്നതു്.
“രേ! മുഷ്കേ! പിശിതാതിചർവണകഷായാസ്യേതിഹാസ്യേ ഭവൽ
ക്കാമക്കൈകളയോഗ്രഘട്ടനകളാൽത്തീർക്കാൻ ശ്രമിക്കാമഹം;
ജാമിത്രേ തവ സിംഹികാതനയനോ ഭ്രപുത്രനോ മന്ദനോ
ഹാ മുല്പുക്കു തടുത്തിടുന്നതു ശഠേ! ചൊല്ലമ്പടീ! ശംഭളീ!”
ഒടുവിൽ, കുഞ്ഞിക്കുട്ടൻതമ്പുരാൻതന്നെ വീണ്ടും രംഗപ്രവേശം ചെയ്തു് ആ വാക്സമരം സമാപിപ്പിച്ചു.
“അയ്യോ കഷ്ടം! ഹനൂമാനൊരുവനപരനോ
ജാംബവാനെന്നിവണ്ണം
പൊയ്യോടും പേരു മാറ്റിപ്പുനരിവർ കലഹി–
ച്ചിട്ടു മല്ലിട്ടിടുന്നു;
ഇയ്യോരോ യോഗ്യർതമ്മിൽത്തെറി പറയുകയാ–
ണിന്നു കച്ചോടമമ്പോ!
വയ്യോതാനേതു രാമായണമതിലിതുമ–
ട്ടീ മഹാന്മാർ പിണങ്ങി?”
എന്നും മറ്റും അദ്ദേഹം ചോദിച്ചു് ഇരുകൂട്ടരേയും ലജ്ജിപ്പിച്ചു. പിന്നെയും ആ സമരം ഒന്നുകൂടി പ്രകാരാന്തരേണ വളർന്നുയർന്നു. കുഞ്ഞിക്കൃഷ്ണമേനോൻ കവിമൃഗാവലി എഴുതി വിദ്യാവിനോദിനിയിൽ പ്രസിദ്ധപ്പെടുത്തി. അതിൽ
“അപ്പത്രപംക്തികൾ തകർത്തമരുന്ന മൂലൂർ
പപ്പുപ്പണിക്കർ തടിയൻ കിടിയാണു നൂനം”
എന്നു നമ്മുടെ കവിയെ വർണ്ണിച്ചിരുന്നു. തത്സംബന്ധമായി പണിക്കർ ഒരു കവിയെന്നും ഒടുവു വേറെരു കവിയെന്നും പേർവെച്ചു കേരളചന്ദ്രികയിൽ വീണ്ടും യുദ്ധമാരംഭിച്ചു. മൂലൂരിന്റെ വന്ദനശ്ലോകം
“കൂലങ്കഷാഹംകൃതി പൂണ്ട ദൈത്യ–
സ്ഥൂലാധമൻതന്നുടെ മാറു കീറി
ഭൂലോകമത്തേറ്റയിലുദ്ധരിച്ച
കോലാധിനാഥൻ കുശലം തരട്ടേ.”
എന്നും ഒടുവിന്റേതു്
“മുക്കണ്ണൻതൻ മുടിച്ചെഞ്ചിടമുതലടിയോ–
ളം മുറയ്ക്കുള്ളിലാക്കി–
ത്തീക്കുണ്ഡത്തിൽത്തപം ചെയ്യളവതിനു തട–
സ്ഥത്തിനായ് നേർത്ത ധൂർത്തൻ
മൂക്കും മുഷ്കാർന്ന മൂകാസുരമുതുമുരടൻ
പന്നിയാപ്പന്നിയെക്കൊ–
ന്നൂക്കാൽദ്ദിക്കെട്ടുമിട്ടാട്ടിയ വിജയശര–
ക്കാറ്റകറ്റേണമൂനം”
എന്നുമായിരുന്നു. ആദ്യത്തെ കവിരാമായണം പണിക്കർ രണ്ടാമതു പരിഷ്കരിച്ചു് അതിൽ പേർവിട്ടപോയ ചിലരെക്കൂടി ചേർത്തു. മുൻപിലത്തെ വാദിപ്രതിവാദികളിൽ പലരുംഅതിനിടെ സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. രാമകൃഷ്ണപിള്ള അദ്ദേഹത്തെക്കൊണ്ടു് ഒന്നിലധികം കൃതികൾ എഴുതിച്ചു. ആ തരത്തിലുള്ള സമരങ്ങൾകൊണ്ടു് ഈഴവർക്കു സവർണ്ണഹിന്ദുക്കളോടൊപ്പം സാഹിത്യമണ്ഡപത്തിൽ ശാശ്വതമായ സ്ഥാനംലഭിച്ചു. അവരുടെ ആത്മവിശ്വാസം പൂർവാധികമായി വിജൃംഭിച്ചു. അങ്ങനെയും സ്വസമുദായത്തെ നിപുണമായി ഉപാസിക്കുവാൻ നമ്മുടെ കവിക്കു സാധിച്ചു എന്നുള്ളതു സൂരണീയമായ ഒരു പരമാർത്ഥമാണു്. പുലയരുടേയും മറ്റും ഉന്നമനത്തിനു പണിക്കർ യാവജ്ജീവം അക്ഷീണമായി പ്രയത്നിച്ചു. കുറുമ്പൻദൈവത്താനെ ആ സമുദായത്തിന്റെ നേതൃത്വത്തിനു് അർഹനാക്കി. ആവക കാര്യങ്ങൾക്കു സ്വാനുഭവവും സ്വല്പം പ്രചോദനം നല്കിയിരുന്നു.
സ്ത്രീപരുഷദൂഷണവാദം: 1084-ൽ മൂർക്കോത്തു കുമാരന്റെ പ്രസാധകത്വത്തിൽ പ്രചരിച്ചിരുന്ന മിതവാദി എന്ന പത്രികയിൽ പ്രസിദ്ധപണ്ഡിതനായ എം. കോരപ്പൻ ഗുരുക്കൾ വിശിഷ്ടരസ്ത്രീയെന്നും മൂലൂർ വിശിഷ്ടപുരുഷനെന്നും മറ്റുമുള്ള പേരുകളിൽ പുരുഷദോഷങ്ങളേയും സ്ത്രീദോഷങ്ങളേയും യഥാക്രമം വണ്ണിച്ചു കുറേക്കാലം ഒരു വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ മൂലൂരിന്റെ വാഗ്ധോരണിയിൽപ്പെട്ടവയാണു്.
“മെത്തും രുഷാ പരുഷമായ് മുടിയാൻ പിരാകും
മുത്തശ്ശിമാരുടയമാതിരി നിങ്ങളെന്നെ
ക്രുദ്ധിച്ചു സംപ്രതി ശപിച്ചതിലെന്തു ലാഭം?
കത്താ കിണറ്റിലൊരു കൊള്ളി വലിച്ചെറിഞ്ഞാൽ.”
“മധ്യത്തിൽ മല്ലുമഥ വേണ്ടുകിൽ വീണ്ടുമാവാം
സദ്യയ്ക്കു ഹാനി വരുമോ തവിയൊന്നൊടിഞ്ഞാൽ?
തത്തൽപ്രസങ്ഗഗതികൊണ്ടിനിയത്തെ മേളം
ശ്രദ്ധേയമായ്വരണമായതിനുണ്ടപേക്ഷ.”
ഈ പ്രകരണത്തിൽ ഉദ്ധരിച്ച ശ്ലോകങ്ങളിൽ നിന്നു കവിയുടെ നിരർഗ്ഗളമായ വാസനാവൈഭവം ആർക്കും വ്യക്തമാകുന്നതാണല്ലോ. അതുകൊണ്ടു മറ്റു കൃതികളിൽനിന്നു് ഉദാഹരണങ്ങൾ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല; എങ്കിലും ചില വരികൾ എടുത്തുകാണിക്കാതെ മുന്നോട്ടുപോകുന്നതു യുക്തമല്ലെന്നു തോന്നുന്നു.
കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ
“സോമബിംബാനനമാരേ നമ്മൾ
ശ്രീമധുസൂദനൻതന്റെ മുൻപിൽ
പ്രേമവിലോലം–ഗാനംചെയ്തു
കാമാനുകൂലം–കളിക്കുക,
താമസശീലം വെടിഞ്ഞഭി–
രാമേ! മമ ഭാമേ! ശുഭകാമേ! സഖി വാമേ! ഗുണ–
സ്തോമം ഹരിക്കു ഭവിച്ചിടേണം.”(കുമ്മിയിൽനിന്നു്)
അവസരോക്തിമാല
“ദൈവസ്മരണമൊന്നത്രേ ഭവമൃത്യുവിനാശനം;
വനവഹ്നി കെടുത്തീടാൻ ഘനങ്ങൾക്കാണു പാടവം;
ചാരത്തുമേവുകിൽപ്പൂജ്യന്മാരെയും കൂപ്പിടാ ജനം;
ഗങ്ഗ സംശുദ്ധയെന്നാലുമങ്ങുള്ളോർ കുമ്പിടുന്നുവോ?
സത്തിൻ ഗുണങ്ങൾ വർണ്ണിക്കാൻ സത്തിനത്രേ സമർത്ഥത;
തിന്മാൻ കോകിലമാണർഹം തേന്മാവിൻ നവപല്ലവം.”
ഹരിശ്ചന്ദ്രചരിതം
“വിപ്രാലയങ്ങൾ നിറയുമാ ഗ്രാമത്തിൽ
വിപ്രനേകൻ വന്നു പാർപ്പൂ ചിരതരം;
വേദാധ്യയനൈകതൽപരൻ, സംസാരി–
സാധു, സൽക്കർമ്മി, ശ്രുതിബന്ധുനാമവാൻ,
നിർദ്ധനൻ, മക്കളധികമായുള്ളവ,–
നർത്ഥമാർജ്ജിക്കാൻ വഴിയറിയാത്തവൻ,
വക്കറ്റ വസ്ത്രമുടുത്തോത്തു ചൊല്ലുവോ–
നക്കുടുംബത്തിൻ വിചാരമില്പാത്തവൻ.
മുഷ്ടിമാത്രം ചോറെടുത്തതു വെള്ളത്തി–
ലിട്ടു കലക്കീട്ടവന്റെ കുടുംബിനി
കുട്ടികൾക്കായിക്കൊടുക്കു, മതുകൊണ്ടു
കഷ്ടമയ്യോ! പശി മാറുന്നതെങ്ങനെ?
കട്ടക്കിടാങ്ങൾ വിശന്നമ്മതൻമുഖം
കഷ്ടമേ! നോക്കിക്കരഞ്ഞു കരഞ്ഞുടൻ
‘അമ്മേ! തരിക നീ, ഞങ്ങൾക്കു ചോറെ’ന്നു
വിമ്മിപ്പറഞ്ഞു കേഴുന്നു ദിനേ ദിനേ.”
ചില ചില്ലറക്കൃതികൾ
“പടിമ പലതു തേടിപ്പൈങ്കിളിപ്പാട്ടു പാടി–
ക്കൊടിയുലകിടമെങ്ങും നാട്ടി വിഖ്യാതി തേടി
നെടിയ നില സമാർജ്ജിച്ചോരു തുഞ്ചന്റെ പൂഞ്ചേ–
വടിയുടെ പൊടി പേനത്തുമ്പിനേകട്ടെ ധാടി.”
(കടമററത്തു കത്തനാരും യക്ഷിയും)
“നീയേകനധ്വഗനനാലയനർത്ഥശൂന്യൻ
ന്യായാസനൈകവികലൻ വരടാസഹായൻ
ഹാ,യീ മഹാഖഗപരിഷ്കരണാർത്ഥമിങ്ങോ–
ട്ടായാതനോ? മുടവനാർക്കു പയറ്റിൽ മോഹം!”(കളഹംസം)
അദ്ധ്യായം 56 - മലബാറിലെ ചില കവികൾ
56.1 വെള്ളാനശ്ശേരി വാസ്സുണ്ണിമൂസ്സതു് (1030–1089)
തെക്കേ മലബാറിൽ സംസ്കൃതവിദ്യാഭ്യാസത്തിന്റെ പ്രചാരത്തിനുവേണ്ടി 11ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ തീവ്രമായി പ്രയത്നിച്ച മൂന്നു പണ്ഡിതന്മാരിൽ ഒരാളാണ് വാസുണ്ണിമുസ്സത്. മാനവിക്രമ ഏട്ടൻതമ്പുരാനും പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാവുമായിരുന്നു മറ്റു രണ്ടുപേർ. അവർ മൂന്നുപേരും പല വിഷയങ്ങളിൽ സഹപ്രവർത്തകന്മാരായിരുന്നു. വെട്ടത്തുനാട്ടിൽപ്പെട്ട പൊന്നാനിത്താലൂക്കിൽ കുറ്റൂർ എന്ന സ്ഥലത്തു വെള്ളാനശ്ശേരി എന്നൊരില്ലമുണ്ട്. ആ ഇല്ലത്തിൽ ദാമോദരൻമുസ്സതിന്റേയും ഉണ്ണിമായ മനയമ്മയുടേയും പുത്രനായി നമ്മുടെ ചരിത്രനായകൻ 1030-ാമാണ്ടു കംഭമാസം 10-ാംനു മൂലം നക്ഷത്രത്തില്‍ ജനിച്ചു. മൂസതിന്റെ കുടുംബം സമ്പൽക്ഷയംകൊണ്ടു സങ്കടമനുഭവിച്ചു വന്ന ഒരു കാലഘട്ടമായിരുന്നു അതു്. കോപ്പറമ്പത്തു പാലയ്ക്കൽ കൃഷ്ണൻനായർ എന്നൊരാൾ നിലത്തെത്തും കൂട്ടിവായനയും പഠിപ്പിച്ചു. ഉപനയനം കഴിയുന്നതുവരെ മാറ്റൊന്നും അഭ്യസിച്ചില്ല.
ഉപരിവിദ്യാഭ്യാസം
സമാവർത്തനാനന്തരം കവി തന്റെ അമ്മാവൻ വാസുദേവൻ മൂസ്സതു് നടത്തിവന്ന കഥകളിയോഗത്തിൽ ചേർന്നു കിർമ്മീരവധത്തിലേയും നരകാസുരവധത്തിലേയും ലളിത, ബാലിവിജയത്തിലെ നാരദൻ മുതലായ വേഷങ്ങൾ കെട്ടി ഒരു നല്ല നടനെന്നു വിദ്യാതി നേടി. 1945-ൽ തിരുവില്ലാമല ശങ്കുണ്ണിനീശന്റെ കിഴിലാണ് കച്ച കെട്ടി കൈയും മെയ്യും സ്വാധീനമാക്കിയത്. 1947 വരെ അങ്ങനെ അഭിനയവിദ്യയുമായി കഴിഞ്ഞുകൂടി. അപ്പോഴാണ് തൃപ്രങ്ങോട്ടു കിഴക്കേപ്പുല്ലത്തു മുസ്സതന്മാരുടെ ഇല്ലത്തിൽ ഒരു കളിക്കായി പോവുകയും അവിടെവച്ച 'ദ്വിത്ര്യംഗുലപരീണാഹജിഹാചലനഭീരവ" ഇത്യാദി ശ്ലോകം കഞ്ഞുണ്ണി മൂസതിന്റെ മുഖത്തുനിന്നുകേൾക്കുകയും ചെയ്‌തതു്. അതോടുകൂടി വാസുണ്ണിയുടെ ജീവിതത്തിൽ ഒരു വലിയ പരിവർത്തനം സംഭവിച്ച അദ്ദേഹം വീണ്ടും വിദ്യാർത്ഥിയായി കുഞ്ഞുണ്ണിമുസ്സതിന്റെ അടുക്കൽ സംസ്കൃതം പഠിച്ചുതുടങ്ങി. രണ്ടു കൊല്ലക്കാലത്തേക്കേ ആ പഠിത്തം തുടർന്നുകൊണ്ടുപോകുവാൻ സാധിച്ചുള്ളുവെങ്കിലും അതുകൊണ്ടുതന്നെ അടിയുറച്ച വ്യൽപത്തി സിദ്ധമായി. പിന്നീടു നാലുകൊല്ലം തൃക്കണ്ടിയൂരിനു സമീപമുള്ള കോടിരി ഇല്ലത്തു മാധവൻനമ്പൂരിയോട് അലങ്കാരവും മറ്റും അഭ്യസിച്ചു. അനന്തരം ആ അഭ്യാസത്തിനു പൂർത്തിവരുത്തിയതു സ്വപരിശ്രമം കൊണ്ടായിരുന്നു.
അനന്തരജീവിതം
അത്രയുമായപ്പോൾ അന്നു വെട്ടത്തു നാടു സബ്ജഡ്‌ജിയായിരുന്ന ഉള്ളാട്ടിൽ അച്യുതൻനായരുടെ പരിചയം സമ്പാദിച്ച് അദ്ദേഹത്തിന്റെ ഭവനത്തിൽ സംസ്കൃതാധ്യാപകനായിത്തീർന്നു. കാര്യമായി പഠിപ്പിച്ചതു അച്യുതൻ നായരുടെ ഭാര്യാസഹോദരിയുടെ പുത്രിയായ പരുവക്കാട്ട് അമ്മുക്കുട്ടിയമ്മയെയായിരുന്നു. അമ്മുക്കുട്ടിയമ്മ ഗോഗ്രഹണം മണിപ്രവാളമെഴുതി ഒരു കവയിത്രി എന്ന നിലയിൽ പില്ക്കാലത്തു യശസ്വിനിയായി. 1055-ാമാണ്ടോടുകൂടി വാസുണ്ണിമുസ്സതു കറ്റുരുള്ള സ്വഗൃഹത്തിലേക്കു പോന്നു. അവിടെ ഒരു മലയാളം പ്രാഥമികവിദ്യാലയം സ്ഥാപിച്ച് അതിൽ ജയിക്കുന്ന വിദ്യാർത്ഥികളെ സംസ്കൃതം പഠിപ്പിച്ചു; ആ വിദ്യാലയം പിന്നീടു് ഒരു സംസ്കൃതപാഠശാലയായി വികസിപ്പിച്ചു. വിദ്യാർത്ഥിചിന്താമണി എന്നായിരുന്നു അതിന്റെ പേരു്. 1062-ൽ വിഞ്ജാനചിന്താമണി എന്ന പത്രം ആരംഭിച്ച് അതിൽ സംസ്കൃതമയൂഖമെന്നും കേരളമയൂഖമെന്നും രണ്ടു ഖണ്ഡങ്ങൾ ഉൾപ്പെടുത്തുകയും സംസ്കൃതമയൂഖത്തിൽ സംസ്കൃതത്തിലും കേരളമയൂഖത്തിൽ മലയാളത്തിലും ഗദ്യപദ്യലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. അച്ചടിപ്പിച്ചതു കുന്നംകുളം അക്ഷരരത്നപ്രകാശിക അച്ചുക്കൂടത്തിലായിരുന്നു. അതു് അന്നു കുഞ്ഞുണ്ണിമൂസ്സതിന്റെ കീഴിൽ വ്യാകരണം പഠിച്ചുകൊണ്ടിരുന്ന പുന്നശ്ശേരി നമ്പി നിലകണ്ഠശർമ്മാവിന്റേയും തന്റേയും നേതൃത്വത്തിൽ സമാരംഭിച്ച സാരസ്വതോദ്യോതിനിസംഘത്തിന്റെ ആഭിമുഖ്യത്തിലാണു് പ്രചരിപ്പിച്ചതു്. ഭരതപ്പിഷാരടി എന്നൊരു പണ്ഡിതന്റെ ചുമതലയിലായിരുന്നു പ്രസിദ്ധീകരണം. മൂന്നു കൊല്ലം കഴിഞ്ഞതിനുമേൽ രണ്ടു കൊല്ലത്തേക്കു് അതു മുടങ്ങിപ്പോയി. പിന്നീടു നമ്പിതന്നെ പത്രത്തിന്റെ എല്ലാ ചുമതലയും കൈയേറ്റു. വിജ്ഞാനചിന്താമണികൊണ്ടു കേരളത്തിൽ സംസ്കൃതത്തിനും ഭാഷയ്ക്കും ആദ്യകാലത്തു സിദ്ധിച്ച ഉത്തേജനം സാമാന്യമല്ല. തത്സംബന്ധമായ ബഹുമതിയിൽ ഒരംശത്തിനു് അതിന്റെ പ്രഥമപ്രവർത്തകനായ വാസുണ്ണിമൂസ്സതും പാത്രീഭവിക്കുന്നു. സാഹിത്യരത്നാവലി എന്ന പേരിൽ പട്ടാമ്പിയിൽനിന്നു കുറേക്കാലം പ്രചരിപ്പിരുന്ന സംസ്കൃതഗ്രന്ഥമാലയുടെ പ്രസിദ്ധീകരണത്തിലും അദ്ദേഹം പുന്നശ്ശേരിനമ്പിയുടെ സഹചാരിയായി പ്രയത്നിച്ചിട്ടുണ്ട്.
ഇതരപ്രവർത്തനങ്ങൾ
ചരിത്രനായകനു വൈദ്യത്തിലും ജ്യോതിഷത്തിലും സാമാന്യം നൈപുണ്യമുണ്ടായിരുന്നതിനാൽ ആ വിഷയങ്ങളും വിദ്യാർത്ഥികളെ പഠിപ്പിച്ചുവന്നു. സ്വദേശത്ത് ആരോഗ്യചിന്താമണി എന്ന പേരിൽ ഒരു വൈദ്യശാല സ്ഥാപിച്ചു. 1077-ൽ ആ വൈദ്യശാലയിൽ സമ്മേളിച്ച സഭയാണു് പിന്നീടു് ആര്യവൈദ്യസമാജമായി പരിണമിച്ചതു്. തന്റെ വിദ്യാലയത്തെ അഭിവൃദ്ധിപ്പെടുത്തി ഒരു മധ്യമപാഠശാലയാക്കി ഇതരസംസ്കൃതപാഠശാലകൾക്കു മാതൃകയായി ശോഭിക്കത്തക്കവണ്ണം അതിനു പരിപോഷണം നല്കി. 1074 മുതൽ 1078 വരെ പല മരാമത്തുപണികൾ നടത്തി ഇല്ലവും അതോടടുത്ത 'പേരില്ലാത്തപ്പൻ' എന്ന പരദേവതാക്ഷേത്രവും നവീകരിച്ചു. കൊല്ലന്തോറും ധനു 1-ാംനു മുതൽ 12-ാം വരെ ആ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ച് അതിനോടു അനുബന്ധിച്ച് ഒരു കവിസമ്മേളനവും നടത്തി. 1085- ൽ കേരളത്തിലെ പണ്ഡിതന്മാരെയെല്ലാം ക്ഷണിച്ചുവരുത്തി പ്രസ്തുതപാഠശാലയിൽവെച്ച് ഒരു വിദ്വത്സമ്മേളനവും നിർവഹിച്ചു. ഇത്തരത്തിലുള്ള പല വൻകാര്യങ്ങൾ അദ്ദേഹം സാധിച്ചതു് ഉത്സാഹശക്തി ഒന്നുകൊണ്ടുമാത്രമാണു്. 1089- മാണ്ടു വൃശ്ചികമാസം 3-ാംനു വാസുണ്ണിമൂസ്സതു കാലഗതിയെ പ്രാപിച്ചു. റ്ററ്റാനസ് (Tetanus) എന്നു് ഇംഗ്ലീഷിൽ പറയുന്ന വ്രണായാമരോഗം അദ്ദേഹത്തെ കുറേക്കാലമായി ബാധിച്ചിരുന്നു.
“കത്തുന്നു വസ്തുമുഖമാസകലം കലാശ-
മെത്തുന്നമാതിരി ഹരേ! കരുണാപയോധേ!
തത്തുന്ന താവകകൃപാകലിതാവലോക-
മെത്തുന്നതാകിലകലും നിഖിലാമയം മേ"
എന്നും മറ്റും അദ്ദേഹം അതിനെപ്പറ്റി വിലപിക്കുകയും ഉണ്ടായിട്ടുണ്ടു്. മരണത്തിനു കാരണം കാലിന്മേൽ ഒരു മുള്ളുകത്തി അതു പഴുത്തതാണ്. 1096-ാമാണ്ടു കർക്കടക മാസം 16-ാനു നൂറാമത്തെ വയസ്സിലാണു് അദ്ദേഹത്തിന്റെ മാതാവ് അന്തരിച്ചത്.
കൃതികള്‍
മുസ്സതിനു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ അനർഗ്ഗളമായും അനായസമായും ആകർഷകമായും കവനം ചെയ്യുന്നതിനു ശക്തിയുണ്ടായിരുന്നു. ഗദ്യമെഴുത്തിലും അദ്ദേഹം പിന്നോക്കം നിന്നിരുന്നില്ല. (1) ശ്രീപാദാദികേശ പഞ്ചാശിക, (2) ശ്രീ മാനവിക്രമ സാമൂതിരിമഹാരാജചരിതം, (3) മായാസ്തവം, (4) സാരൂപ്യസാമ്രാജ്യം, (5) വൃത്തരത്നമാല എന്നീ സംസ്കൃതകൃതികളും, (6) ജനരഞ്ജിനീവിജയം, (7) ഓണവൃത്തം, (8) തിരുമാസം എന്നീ ഭാഷാകൃതികളും നമ്മുടെ കവി രചിച്ചിട്ടുള്ളതിനു പുറമേ, (9) ജാനകി, (10) സരള എന്നീ രണ്ടു നോവലുകളും എഴുതീട്ടുണ്ട്. (11) പലർക്കും അയച്ച പദ്യലേഖനങ്ങളുടെ സമാഹാരമാണു് കൃതിമാല. (12) പഞ്ചബോധത്തിനു് ഒരു ഭാഷാവ്യാഖ്യാനവും എഴുതീട്ടുണ്ട്. കറുത്തപാറ ദാമോദരൻ നമ്പൂരിയായിരുന്നു കവിയുടെ പ്രധാന സാഹിത്യഗുരു.
56.2 ശ്രീപാദാദികേശപഞ്ചാശികയും മായാസ്തവവും
ഈ സ്തോത്രങ്ങളിൽ ആദ്യത്തേതു ലക്ഷ്മീപരവും രണ്ടാമത്തേതു പാർവതീപരവുമാണു്. ശ്രീസ്തവത്തിൽ അൻപതും മായാസ്തവത്തിൽ അറുപത്തൊന്നും ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. രണ്ടു കൃതികളിൽനിന്നും യഥാക്രമം ഓരോ ശ്ലോകം ഉദ്ധരിക്കാം.
"ദൂരികരോതു പരിതാപഭരം മദീയ-
മൂരികൃതാമിതകൃപാലഹരിവിനോദാ
മായേ! സദാച്യുതമനഃ കതുകാംബുവർഷ
കാദംബിനി തവ കടാക്ഷവിലാസലക്ഷ്മിഃ."
"സരോരുഹവിലോചനം സരസിജാസനാരാധിതം
സരീസൃപവിഭൂഷണപ്രമഥനോത്സുകാപാങ്ഗകം
കരോതു ദുരിതക്ഷയം കരുണയാ മമാത്യദ്ഭുതം
പുരാണപുരുഷപ്രിയം കിമപി വസ്തു മോക്ഷപ്രദം."
56.3 സാരൂപ്യസാമ്രാജ്യം
ഇത് ആഴ്‍വാഞ്ചേരിമനയ്ക്കലെ രണ്ടു തമ്പ്രാക്കന്മാർ തലേന്നും പിറ്റേന്നുമായി മരിച്ചുപോയതിനെപ്പറ്റി എഴുതിയ ഒരു ചെറിയ ചമ്പുവാകുന്നു. കവിത വളരെ നന്നായിട്ടുണ്ട്. അവർക്കു വിഷ്ണുസായൂജ്യംലഭിച്ച വൃത്താന്തം നാരദൻ ദേവേന്ദ്രനെ പറഞ്ഞുകേൾപ്പിക്കുന്നതായാണു് കാവ്യവസ്തുവിന്റെ ഘടന. ഒരു ശ്ലോകം മാത്രം പകർത്താം.
"സാമോദം വലമാനമന്ദപവമാനാചാര്യസഞ്ചാലിതം
രങ്ഗേ നന്ദനനാമ്‌നി കോകിലകളാരാവേണ ഗീതാന്വിതം
ചഞ്ചൽപല്ലവപാണിതാളമധുരം മന്ദാരവീരുന്നടി-
നൃത്യം വൃത്രരിപുർവിലോക്യ സഫലീചക്രേ സഹസ്രാക്ഷതാം."
56.4 മാനവിക്രമ സാമൂതിരിമഹാരാജചരിതം
മാനവിക്രമ ഏട്ടൻതമ്പുരാന്റെ അപദാനങ്ങളെ വർണ്ണിച്ചു രചിച്ചിട്ടുള്ള ഒരു മഹാകാവ്യമാണു് പ്രസ്തുതകൃതി. അപൂർണ്ണാവസ്ഥയിൽ ഇരിക്കുന്ന ആ കാവ്യം തന്നെയാണു് മൂസ്സതിന്റെ വാങ്‌മയങ്ങളിൽ പ്രഥമഗണനയ്ക്ക് അർഹമായിട്ടുള്ളത്. ഒരു സർഗ്ഗം ചിത്രശ്ലോകഘടിതമാണു്. കവിയുടെ കലാകൗശലം താഴെ കാണുന്ന ശ്ലോകത്തിൽ നിന്നു സഹൃദയന്മാർക്കു സ്‌പഷ്ടമായി ഗ്രഹിക്കുവാൻ കഴിയും.
"ശ്രീകേരളാഭിധാ ഭാതി കാപി നീവൃന്മതല്ലികാ
ഭാർഗ്ഗവാനർഗ്ഗളപ്രോദ്യൽപ്രഭാവമുകരസ്ഥലീ.
പായയിത്വാ പയസ്തസ്യ സന്താനാന്യന്തരാന്തരാ
ലാളയന്തീ പ്രിയാളിവ യാം പ്രാവൃദനുവർത്തതേ.
രാജതേ സുമനോരാജരംഭാചിന്താമണീയുതാ
സദാ സുരഭിഗോശ്രീകാ ശ്രീനാകനഗരീവ യാ.
യത്ര മന്ദാനിലോദ്ധൂ തമൗലയഃ പുഗസഞ്ചയാഃ
ശ്ലാഘന്ത ഇവ താംബൂലവല്ലീസംശ്ശേഷജം സുഖം."
ഏട്ടൻതമ്പുരാൻ ഏറാൾപ്പാടായപ്പോൾ കരിമ്പുഴയ്ക്കു കൊട്ടിച്ചെഴുന്നള്ളത്തു നിർവഹിച്ച അവസരത്തെ കവി വർണ്ണിക്കുന്ന ഘട്ടത്തിലുള്ളതാണു് അധോലിഖിതമായ ശ്ലോകം.
"ചചാര മാരുതസ്തത്ര ഹൈമകങ്കണഭൂഷിതഃ
അനുകവർന്നിവ ശ്രീമദ്യുവഭൂപാലസേവകാൻ.”
താഴെക്കാണുന്നതു പടിഞ്ഞാറേ കോവിലകത്തിന്റെ വർണ്ണനമാണു്.
"ഏതാസാം രാജധാനീനാം തിസൃണാം പശ്ചിമാഭിധാ
യഥാ ശ്രുതീനാമൃക്‌ശാഖാ ശ്ലാഘമത്യന്തമർഹതി.
യസ്യാസ്സാദൃശ്യമാപ്‍നോതി കഥം നാമാമരാവതീ
അശോകസംഗമജൂഷഃ ശതമന്യുനിവാസഭൂഃ?
യത്സൗധാഗ്രജൂഷോ ബാലാ വിലോക്യാധോഗതാൻ ഗജാൻ
മക്കുണാൻ പശ്യ പശ്യേതി മാതുഃ കർഷതി കഞ്ചുകം."
പൂനാനഗരത്തെ വർണ്ണിക്കുന്ന ഒരു ശ്ലോകംകൂടി കുറിക്കാം.
"നാനാധനാധിപസമാനജനൈർവിരാജ-
മാനാമനാദൃതമഹേന്ദ്രപുരാഭിമാനാം
പൂനാമനാരതരസേന നിരീക്ഷമാണാ-
വേനാവിനാവചരതാമഭിതോഭിജാതൗ."
56.5 വൃത്തരത്നമാല
ഇതു വൃത്തശാസ്ത്രം സംബന്ധിച്ചുള്ള ഒരു ഗ്രന്ഥമാണു്. പ്രസ്തുതമാലയിൽ 13 രത്നങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. ലക്ഷണനിർവചനം ഗദ്യംകൊണ്ടും ഉദാഹരണപ്രദർശനം പദ്യംകൊണ്ടുമാണു് നിർവഹിച്ചിരിക്കുന്നതു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
"ശിഷ്യായ കവിതാപാണിഗ്രഹണായ യിയാസവേ
ദാതവ്യേതി മയാ വൃത്തരത്നമാലാ വിരച്യതേ."
56.6 ഭാഷാകൃതികൾ
ജനരഞ്ജിനീവിജയം വയക്കര മൂസ്സതിന്റെ മനോരമവിജയംപോലെയുള്ള ഒരേകാങ്കനാടകമാണു്. കടത്തനാട്ട് ഉദയവർമ്മത്തമ്പുരാന്റെ ആധിപത്യത്തിൽ പ്രചരിച്ചു വന്ന ജനരഞ്ജിനിയുടെ പ്രശസ്തിയെ അതിൽ കവി വിഷയീകരിക്കുന്നു. ഓണക്കാലത്തു കേരളത്തിൽ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചു വിവരിക്കുന്ന ഒരു ഗ്രന്ഥമാണു് ഓണവൃത്തം. അതിൽനിന്നു് ഒരു ശ്ലോകം ചുവടേ ചേർക്കാം.
“പറഞ്ഞാലൊരെള്ളോളമുള്ളിൽക്കടക്കി-
ല്ലറിഞ്ഞിട്ടു ചെയ്യുന്നതോ പിന്നെയല്ലേ?
അരഞ്ഞാളു തീർപ്പിച്ചു നല്‌കായമൂലം
കരഞ്ഞാളുമാടല്പ്പെടുന്നൂ കുമാരി."
ഇന്ദ്രാണിയോട് ഓണത്തിന്റെ വിശേഷങ്ങൾ ഒരു തത്ത പറഞ്ഞുകേൾപ്പിക്കുന്നതായാണു് കവിയുടെ ഭാവന. ആഴ്‌വാഞ്ചേരി മനയ്ക്കൽ ആഘോചിച്ച ഒരു പന്ത്രണ്ടാം മാസത്തെപ്പറ്റി പരമേശ്വരൻ പാർവതിയെ വിവരിച്ചു കേൾപ്പിക്കുന്നതാണു് തിരുമാസം. അതിലെ ശ്ലോകങ്ങൾക്ക് അസ്സൽ വെണ്മണിച്ഛായയുണ്ടു്. നോക്കുക ഒരു ശ്ലോകം.
"സ്വാധ്യായക്കിണ്ടി ഭാണ്ഡം കട കുടവയറും കൂനുമല്പം കഷണ്ടി-
ചുറ്റും ചുറ്റിപ്പിടിക്കും നരയുമൊരു കുറുംകുട്ടിയാം പൂണുനൂലും
ശുണ്ഠിത്തം കൂത്തടിക്കുന്നൊരു മുഖരസവും ബ്രഹ്മതേജസ്സുമോലു-
ന്നച്ഛൻനമ്പൂരിമാരെപ്പലരെയുമവിടെക്കണ്ടു കൊണ്ടാടിനേൻ ഞാൻ."
മാസസ്സദ്യ കഴിഞ്ഞു സ്വഗൃഹങ്ങളിലേക്കു തിരിയെപ്പോകുന്ന അന്തർജ്ജനങ്ങളോടു തുണക്കാരായ നായർസ്തീകൾ ഇങ്ങനെ പറയുന്നു.
"യാഹൈ, നല്ല പഴപ്രതോനടിയനി,
യ്യാഹൈ, പഴംപള്ളയിൽ-
ക്കൊള്ളാഞ്ഞിട്ടു വലഞ്ഞതെന്തു വിടകൊ
ണ്ടിടേണ്ടു കുഞ്ഞാത്തലേ?
കുട്ടിക്കാവടിയന്റെ പെണ്ണിനു കുറേ
പഞ്ചാര, യാഹൈ, പഴ-
ങ്കയ്യിൽക്കോരിയൊഴിച്ചതൊക്കെയവളാ-
കാരിക്കുമമ്മാത്തലേ.'
മുസ്സതിന്റെ നോവലുകളിൽ 'ജാനകി'യുടെ ആദ്യഭാഗങ്ങൾ കവനോദയത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രസകരമായ ഒരു ഗദ്യശൈലി അദ്ദേഹത്തിനു സ്വാധീനമായിരുന്നു.
56.7 ഒരു മുക്തകം
സമുദ്രവർണ്ണനപരമായ ഒരു ശ്ലോകമാണു് താഴെ ചേർക്കുന്നതു്.
“സുമിത്രാനന്ദനാസക്തമമും ഭൂപമവേക്ഷ്യ വാ
അഥവാംഗുഷ്ഠകായം മാം സിന്ധുരാക്രോശതീദൃശം."
മുസ്സതു് എന്തെഴുതിയാലും അതിനു പ്രത്യേകമായ ഒരു ആസ്വാദ്യതയുണ്ടെന്നുള്ളതിനു് ഈ ശ്ലോകവും സാക്ഷ്യം വഹിക്കുന്നു.
56.8 കെവിഅവിനാശിഎഴുത്തച്ഛൻ (1039–1084)
ജീവിതചരിത്രം
അവിനാശി എഴുത്തച്ഛൻ തെക്കേമലബാറിൽ ചെർപ്പുളശ്ശേരിക്കടുത്തുള്ള കരുമാനാംകുറിശ്ശിദേശത്തു കരുത്തിക്കടവത്തു വാഴയിൽ എന്ന ഭവനത്തിൽ 1039-ാമാണ്ടു മിഥുനമാസം പുണർതം നക്ഷത്രത്തിൽ ജാതനായി. അവിനാശിയുടെ പിതാവായ ചെല്ലു എഴുത്തച്ഛൻ ഒരു ജ്യോത്സ്യനായിരുന്നു. പ്രഥമഗുരുവായ അദ്ദേഹം ശിഷ്യന്റെ പതിനൊന്നാമത്തെ വയസ്സിൽ മരിച്ചുപോയി. പിന്നീടു് എറിശ്ശേരി പുത്തൻ വീട്ടിൽ നാരായണപ്പണിക്കരോടു ചില കാവ്യങ്ങൾ പഠിച്ചതിനുമേൽ കൈക്കുളങ്ങര രാമവാരിയരുടേയും മറ്റും ശിഷ്യനായി സംസ്കൃതത്തിൽ സാമാന്യവ്യൽപത്തി സമ്പാദിച്ചു. കാരമ്പള്ളി വലിയ കുഞ്ചുക്കുറുപ്പും ഒളപ്പമണ്ണ എം. പരമേശ്വരൻനമ്പൂരിപ്പാടും അദ്ദേഹത്തിന്റെ പുരസ്കർത്താക്കന്മാരായിരുന്നു. 1067-ാമാണ്ടിടക്ക് എഴുത്തച്ഛൻ പാലക്കാട്ടു ഭാരതി ആപ്പീസിൽ ഒരു പരിഭാഷകനായിച്ചേർന്നു. ഹിന്ദുമതപ്രസംഗം എന്നൊരു പുസ്തകം പ്രസിദ്ധീകരിക്കുകയും ഹിന്ദുമതപരിഷ്കാരത്തെ വിഷയീകരിച്ചു പല ദിക്കുകളിലും പ്രസംഗിക്കുകയും ചെയ്തു. അനന്തരം ഒറ്റപ്പാലം ഹൈസ്ക്കൂളിൽ സീനിയർ മലയാളപണ്ഡിതരായി. കുറേക്കാലം കഴിഞ്ഞപ്പോൾ അനാരോഗ്യംമൂലം ആ പണിയിൽനിന്നു പിരിഞ്ഞു. ആയുസ്സിന്റെ അവശിഷ്ടമായ അംശം കാരമ്പള്ളിയിലും സ്വദേശമായ കരുമാനാംകുറിശ്ശിയിലുമായി കഴിച്ചുകൂട്ടി. 1084 കർക്കടകമാസം 14-ാം മരിച്ചു. പ്രമേഹമായിരുന്നു രോഗം.
കൃതികള്‍
അവിനാശിയുടെ പ്രധാന സംസ്കൃതകൃതികൾ (1) ശ്രീ മുകാംബികാസ്തോത്രവും, (2) ഗുരുവായുപരേശസ്തവവുമാണു്. മൂകാംബികാസ്തോത്രം 'അ' മുതൽ 'ക്ഷ' വരെയുള്ള വർണ്ണങ്ങളിൽ യഥാക്രമം ആരംഭിക്കുന്ന നാല്പത്തെട്ടു ശ്ലോകങ്ങൾ കൊണ്ടു നിർമ്മിച്ചിരിക്കുന്നു. ഗുരുവായുപുരേശസ്തവത്തിൽ ഏഴു ദശകങ്ങൾ അടങ്ങിട്ടുണ്ട്. കവി ഗുരുവായൂരപ്പന്റെ ഒരു ഉറച്ച ഭക്തനായിരുന്നു. രണ്ടു ശ്ലോകങ്ങൾ മുകാംബികാസ്തോത്രത്തിൽനിന്നുദ്ധരിക്കാം.
"ചാരുശാരദസരോജസോദവിലോചനേ! ദുരിതമോചനേ!
വേദസാരമണിദീപികേ! പികവിഡംബകാരിമധുരസ്വനേ!
ദേവി! ദേവഗണപൂജിതേ! ജിതതടിൽപ്രഭേ! വിതര ശങ്കര-
പ്രാണധാരണമഹൗഷധേ! തവ കടാക്ഷവീക്ഷണമിഹൈകദാ."
"ഋക്‍സാമാദിസമസ്തനൈഗമവചസ്സാരോദകാന്തഃസ്ഥിതാ
ദൃക്‍സാരള്യജിതാംബുജാ ബുധജനൈരാരാധിതാംഘ്രിദ്വയാ ശ്യാമാംഭോദകദംബദുന്തളതമിസ്രാന്ധീകൃതത്രീക്ഷണാ
മൂകാംബാ ഹൃദി നിർവ്യളീകമചിരാദേവാസ്തു ദേവസ്തുതാ."
ഭാഷയിൽ പുഷ്‌പബാണവിലാസവും മേഘസന്ദേശവും തർജ്ജമ ചെയ്യാൻ ആരംഭിച്ചു. അവ പൂർണ്ണമായിട്ടില്ല. കിട്ടിട്ടുള്ള ഭാഗങ്ങൾ അത്ര നന്നായിട്ടുമില്ല. പുഷ്‌പബാണവിലാസമാണു് തമ്മിൽ ഭേദം, ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
“പാടിടിൽക്കർണ്ണരന്ധ്രത്തിനു ബത! കടുവായ്
വന്നിടും വീണ; പിന്നെ-
ത്തേടീടും മന്ദഹാസം പൊഴികിലവളഹോ!
ചന്ദ്രികാ കൃഷ്ണവർണ്ണം;
വാടിടും കണ്ണു കണ്ടാൽപ്പുതിയ കമലവും
കാന്തി കാണുന്നനേര-
ത്തീടേറും മിന്നലിന്നും പ്രഭ കുറയുമതി-
ന്നില്ല സന്ദേഹമേതും."
കാളിദാസചരിതമെന്നും വൈഷ്ണവസ്തുവമഞ്ജരിയെന്നും രണ്ടു കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളതു ഞാൻ വായിച്ചിട്ടില്ല. കാമദേവശകാരം ഞാൻ, ഇന്നത്തെ ലോകം എന്നിവ ചെറിയ കൃതികളാണു്. അവയിൽ 'ഞാൻ' നന്നായിട്ടുണ്ട്. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ ചേർക്കുന്നു.
"ഞാനല്ല കണ്ടതുമറിഞ്ഞതുമോർത്തിടുമ്പോ-
ളൂനം വരാതെയതിലൊക്കെയുമുൾക്കലർന്നും
താനേ തെളിഞ്ഞു സകലത്തിനുമപ്പുറത്തും
മാനംവെടിഞ്ഞു മരുവുന്നൊരു വസ്തുവാം ഞാൻ."
“എന്നെത്തിരഞ്ഞു വഴിപോലെയറിഞ്ഞുവെന്നാൽ
പിന്നെ പ്രമാദമവനില്ലവനില്ല ദുഃഖം,
എന്നും നശിപ്പൊരുവനല്ലഹമാ വിശേഷാ-
ലെന്നെപ്പറഞ്ഞുവരുമി'ങ്ങവിനാശി'യെന്നും."
56.9 കപ്പടത്തു ശങ്കരമേനോൻ (1029–1104)
ചരിത്രം
ശങ്കരമേനോൻ പാലക്കാട്ടു താലൂക്കു പള്ളത്തേരി അംശം കപ്പടത്തു് എന്ന ഭവനത്തിൽ 1029-ാമാണ്ടു മകരമാസത്തിൽ പുരാടം നാളിൽ ജനിച്ചു. മാതാവ് നാണിയമ്മയും പിതാവു് അതേ അംശത്തിൽ മണ്ണിൽ നാണുനായരുമായിരുന്നു. അക്കാലത്തു കപ്പടുത്ത് ഒരാശാന്റെ നിലയിൽ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന മാക്കോത്തു കൃഷ്ണമേനോനാണു് ശങ്കരമേനോന്റെയും ഗുരു. അദ്ദേഹത്തിന്റെയടുക്കൽ വിദ്യാഭ്യാസത്തിനായി കൊണ്ടുചെന്നാക്കിയതു ജ്യേഷ്ഠനായ നാരായണമേനോനായിരുന്നു. അവരെപ്പറ്റി കവി കാശിമാഹാത്മ്യം കിളിപ്പാട്ടിൽ ഇങ്ങനെ പറയുന്നു.
"അല്പജ്ഞനായോരെന്നെശ്ശൈശവേ ഗുരുതങ്ക-
ലർപ്പിച്ച വിദ്യാഭ്യാസം ചെയ്യിച്ച മഹാഭാഗൻ
സർപ്പേന്ദ്രശായിയായ മാരുതഗേഹേശന്റെ
നല്പാദാംഭോജേ ലയിച്ചിടിന മമാഗ്രജൻ
കെല്പോടുമനുഗ്രഹം ചെയ്തുകൊണ്ടെന്നുള്ളത്തി
ലെപ്പോഴും വിളങ്ങേണമതിനായ്തൊഴുന്നു ഞാൻ.
ചിത്രപത്തനവാസിയാകുമെൻ ഗുരുനാഥ-
നുത്തമോത്തമൻ ശ്രീകൃഷ്ണാഭിധാനാലുംകൃതൻ
ശാസ്താർത്ഥതത്ത്വവേദിതൻചരണാഭോരുഹ-
മാർത്തി തീർത്തകതാരിൽ വിളങ്ങിടണം സദാ.”
1069-ാമാണ്ടു ചിറ്റൂർ അച്ചോത്തുവീട്ടിൽ അയിച്ചിയമ്മയെ വിവാഹംചെയ്തു. ഗുരുനാഥന്റെ അനുഗ്രഹത്തിനുപുറമേ ചാത്തുക്കുട്ടിമന്നാടിയാർ, ശാമുമേനോൻ മുതലായവരുടെ സ്നേഹവും സമ്പാദിക്കുന്നതിനു് ഇടവന്നതിനാൽ ശങ്കരമേനോൻ ഒരു നല്ല ഭാഷാകവിയായി കിളിപ്പാട്ടുകൾ രചിച്ചുതുടങ്ങി. ചിറ്റൂരുമായി ബന്ധമുള്ള കവികൾ ശുകഗാനനിർമ്മാതാക്കളായിത്തീരുന്നതു് അസാധാരണമല്ലല്ലോ. 1104-മാണ്ടു മിഥുനമാസം 1-ാം വസൂരി ബാധിച്ചു പരേതനായി.
കൃതികൾ
(1) അരുണാചലമാഹാത്മ്യം, (2) കാശി മാഹാത്മ്യം, (3) ഹരിണാലയമാഹാത്മ്യം എന്നീ മൂന്നു കിളിപ്പാട്ടുകളും, (4) ശിവതത്ത്വസുധാനിധി എന്നൊരു വേദാന്ത ഗ്രന്ഥവും ശങ്കരമേനോൻ ഉണ്ടാക്കീട്ടുണ്ടു്. 1082-ാമാണ്ടു പ്രസിദ്ധീകരിച്ച കാശിമാഹാത്മ്യത്തിൽനിന്നു ചില ഈരടികൾ ഉദ്ധരിച്ചു കവിതാരീതി കാണിക്കാം. പദ്‌മപുരാണത്തിൽ അന്തർഭൂതമാണു് മൂലം; അതിൽ അഞ്ചധ്യായങ്ങളും ആകെ 655 ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. അരുണാചല മാഹാത്മ്യത്തിനു പിന്നിടാണു് അതിന്റെ നിർമ്മിതി.
"ഘോരമായുള്ള വിന്ധ്യാകാന്താരം ബഹുനാൾകൊ-
ണ്ടാറാത ദുഃഖത്തോടും ചെന്നുചേർന്നൊരുശേഷം
ദോഷത്താൽ ചലിതമായൽക്ഷിപ്തമായങ്ങതി-
ഭീഷണമായ ലാംഗുലത്തോടു സമേതമായ്
വിദ്രുതം മൃഗയൂഥവിമർദ്ദിയായീടുന്ന
ശാർദ്ദൂലശായുബഥത്താൽ സദാ നിഷേവിതം
വാരണവീരനിനാദങ്ങളാൽച്ചിലേടത്തും
ഭൈരവമഹിഷഹുങ്കാരത്താൽച്ചിലേടത്തും
പാരമാകുലം വിശ്വഭീഷണം മഹാവനം."
56.10 തേലപ്പുറത്തു നാരായണൻനമ്പി (1051–1099)
ജനനവും വിദ്യാഭ്യാസവും
കവി, കഥാകൃത്ത്, ഗ്രന്ഥവിമർശകൻ, പത്രപ്രവർത്തകൻ, ജ്യോത്സ്യൻ എന്നിങ്ങനെ പലനിലകളിൽ പ്രഖ്യാതനായ തേലപ്പുറത്തു നാരായണൻനമ്പി 1051 മീനമാസത്തിലെ സ്വാതിനക്ഷത്രത്തിൽ നാരായണൻ നമ്പിയുടേയും ഫറോക്കിനടുത്തുള്ള ചെറുവണ്ണൂർ ദേവകി ബ്രാഹ്മണിയുടേയും പുത്രനായി ജനിച്ചു. പ്രകൃതത്തിൽ നമ്പി എന്നതു് ഒരു സ്ഥാനപ്പേരല്ല. തെക്കേ മലബാറിൽ ചില സ്ഥലങ്ങളിൽ നമ്പീശന്മാർ തമ്മിൽ കാണുമ്പോൾ അവരുടെ നാമധേയത്തോടു ചേർത്തു നമ്പി എന്നു വിളിക്കുന്ന സമ്പ്രദായമുണ്ട്. ഏറനാട്ടു തൃപ്പനച്ചി ഗ്രാമത്തിൽ തേലപ്പുറം എന്ന ഭവനത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മഞ്ചേരിയിൽനിന്നു് ആറേഴു നാഴിക പടിഞ്ഞാറാണു് തൃപ്പനച്ചി ഗ്രാമം. അദ്ദേഹത്തിന്റെ അച്ഛൻ നാരായണൻനമ്പി ഒരു നല്ല പണ്ഡിതനും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്നു. ആ നാരായണൻനമ്പി ധർമ്മഗുപ്തവിജയം എന്നൊരാട്ടക്കഥ ഉണ്ടാക്കിട്ടുണ്ട്. അപ്‌ഫൻ രാമൻനമ്പി തദധികനായ ഒരു സംസ്കൃതജ്ഞനും ജ്യോതിർവിത്തുമായിരുന്നതിനു പുറമേ അദ്വൈതവേദാന്തത്തിലും നിഷ്ണാതനായിരുന്നു. സാഹിത്യചിന്താമണി എന്ന മാസിക 1080-ൽ നടത്തിയതു രാമൻനമ്പിയും കവിയും കൂടിയായിരുന്നു. രാമൻനമ്പി 1099-ാമാണ്ടു കന്നിയിൽ തിരുവാതിരനക്ഷത്രത്തിലാണു് അന്തരിച്ചതു്. ആറാമത്തെ വയസ്സിൽ അമ്മ മരിച്ചുപോയി. കവി അച്ഛന്റേയും അപ്‌ഫന്റേയും സംരക്ഷണത്തിൽ വളർന്നു. അവർതന്നെയായിരുന്നു അദ്ദേഹത്തിനു സംസ്കൃതത്തിലും ജ്യോതിസത്തിലും ഗുരുനാഥന്മാർ. 24-ാമത്തെ വയസ്സിൽ വള്ളുവനാട്ടുതാലൂക്കിൽ കരിമ്പുഴ പടിഞ്ഞാറേ പുഷ്പകത്തു നാരായണൻനമ്പീശന്റെ പുത്രി നങ്ങയ്യ ബ്രാഹ്‌മണിയെ വിവാഹം ചെയ്തു. അപ്പോഴേയ്ക്ക് അദ്ദേഹം സംസ്കൃതത്തിലും ഭാഷയിലും ഒരു ഗണനീയനായ കവിയും ദൈവജ്ഞനുമായി വികസിച്ചുകഴിഞ്ഞിരുന്നു.
അനന്തരജീവിതം
നമ്പി ആദ്യകാലത്തു ചില പ്രഭു ഗൃഹങ്ങളിൽ താമസിച്ച് ആ ഗൃഹങ്ങളിലെ ബാലന്മാരെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നു. 1075-നുശേഷം മഞ്ചേരിക്കോവിലകത്ത് അന്നു മണ്ണാർമല രാജാവായിരുന്ന അപ്പുക്കുട്ടൻതമ്പുരാന്റെ ആശ്രിതനായി രണ്ടുമൂന്നു കൊല്ലം സംസ്കൃതാദ്ധ്യാപകനെന്ന നിലയിൽ കഴിച്ചുകൂട്ടി. മഞ്ചേരിക്കോവിലകത്തെ അഞ്ചാംമുറത്തമ്പുരാനാണു് മണ്ണാർമല എന്ന സ്ഥാനത്തിന്നവകാശി. 1980- ൽ പത്രപ്രവർത്തനം ആരംഭിച്ചു. സാഹിത്യചിന്താമണി എന്ന മാസികയെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ആ മാസിക അപ്പുക്കുട്ടൻതമ്പുരാന്റെ ഉടമസ്ഥതയിൽ പട്ടാമ്പിയിൽ നിന്നാണു് പ്രസിദ്ധീകരിച്ചതു്. ഒരു കൊല്ലവും ഏതാനും മാസവുമേ അതു പ്രചരിച്ചുള്ളു. അതിനുമുൻപു തന്നെ നമ്പിയുടെ പാണ്ഡിത്യവും കവിത്വവും മാനവിക്രമ ഏട്ടൻ തമ്പുരാന്റെ ഹൃദയത്തെ വശീകരിക്കുകയും ആ വിദ്വൽ പ്രിയൻ അവിടത്തെ 'സഹൃദയസമാഗമ'മെന്ന സമാജത്തിൽ അദ്ദേഹത്തിനും സമ്മേളിച്ചു സാഹിത്യസേവനം ചെയ‌്‍വാൻ സൗകര്യം നല്‌കുകയും ചെയ്തു. പുന്നശ്ശേരിനമ്പിയുടെ വിജ്ഞാന ചിന്താമണിമാസികയിൽ നമ്പി അക്കാലത്തു ധാരാളം സംസ്കൃതപദ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിൽപ്പിന്നീടു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോട്ടയ്ക്കല്‍ വച്ചു മഹാഭാരതം തർജ്ജമചെയ്തുകൊണ്ടിരുന്ന അവസരത്തിൽ നമ്പി അദ്ദേഹത്തിന്റെ ലേഖകനായി മൂന്നു കൊല്ലത്തോളം പ്രവൃത്തിനോക്കി. അന്നു് ഒരിക്കൽ നമ്പിക്ക് ഒരു കോർട്ടുകാര്യമായി സ്ഥലം വിടേണ്ടിവന്നപ്പോൾ തമ്പുരാൻ പി.വി. കൃഷ്ണവാരിയർക്കു്
“നാരായണൻ നമ്പൂയെ നമ്പരിന്നായ്
നേരായയച്ചിട്ടെഴുതാൻ തുടങ്ങി;
നാരായണൻ ചക്രമെടുത്തു ചാടു-
ന്നോരാ സ്ഥലം വൃത്തവിചിത്രമത്രേ"
എന്നൊരു കത്തിൽ എഴുതിക്കാണുന്നു. അക്കാലത്തോടടുപ്പിച്ചാണു് കടത്തനാട്ട് ഉദയവർമ്മത്തമ്പുരാന്റെ കവനോദയത്തിൽ കവി കല്യാണസൗഗന്ധികം ഖണ്ഡകാവ്യവും യയാതിചരിതം നാടകവും സ്വാത്മനിരൂപണം എന്ന വേദാന്തഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയതു്.
1088 മുതൽ നിലമ്പൂർ അപ്പുക്കുട്ടൻതമ്പുരാനെന്ന മാനവിക്രമരാജാവിന്റെ കുട്ടികളെ പഠിപ്പിക്കുവാൻ അവിടെ താമസിച്ചു. അക്കാലത്താണു്, ആ പ്രഭു 1086-ൽ മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ സഹായത്തോടുകൂടി ഇംഗ്ലീഷുഭാഷ പഠിച്ച് അതിലും നല്ല അറിവു സമ്പാദിച്ചു ബങ്കിമചന്ദ്രചതോപാദ്ധ്യായന്റെ ചന്ദ്രശേഖരൻ എന്ന നോവലിനെ മലയാളത്തിൽ വിവർത്തനം ചെയ്‌തത്. 1086-നുമേൽ നാലു കൊല്ലത്തോളം കോട്ടയ്ക്കൽ പി.വി.കൃഷ്ണവാരിയരുടെ ലക്ഷ്‌മീ സഹായം അച്ചുക്കൂടത്തിൽ ജോലി നോക്കി. അന്നു് ആ മുദ്രാലയത്തിൽ നിന്നു ധന്വന്തരി, ലക്ഷ്മീവിലാസം, ജന്മി, കവന കൗമുദി എന്നീ നാലു മാസികകൾ പ്രസിദ്ധീകരിച്ചുവന്നിരുന്നു. നമ്പിയുടെ അനേകം ലഘുകൃതികൾ കവനകൗമുദിയിൽ പ്രകാസിതങ്ങളായിട്ടുണ്ട്. അക്കാലത്താണു് സുപ്രസിദ്ധമായ ധർമ്മപദം എന്ന ബുദ്ധമതഗ്രന്ഥം ഭാഷാന്തരീകരിച്ചതു്. 1090-ൽ വീണ്ടും നിലമ്പൂരിൽ താമസം തുടങ്ങി. 1096-ൽ തൃശ്ശൂരിൽവെച്ച് അന്തരിച്ച നിലമ്പൂർ വലിയരാജാവിന്റെ കട്ടികളെ ഇംഗ്ലീഷും സംസ്കൃതവും പഠിപ്പിക്കുകയായിരുന്നു പണി. ആയിടയ്ക്കു രമേശചന്ദ്രകത്തന്റെ മാധവീകങ്കണം മലയാളത്തിൽ വിവർത്തനം ചെയ്തു. 1096-ലെ മാപ്പിളലഹളക്കാലത്ത് അവിടം വിട്ടു കോഴിക്കോട്ടു പുളിയമ്പറ്റ കുഞ്ഞി കൃഷ്ണമേനോൻ നടത്തിവന്ന മനോരമപ്പത്രത്തിന്റെ സഹപത്രാധിപരായി. പിന്നീടു് അവിടെത്തന്നെ പ്രസിദ്ധ ബുദ്ധമതാനുയായിയായ സി. കൃഷ്ണന്റെ ഉടമസ്ഥതയിൽ പ്രചരിച്ച മിതവാദിപ്പത്രത്തിന്റെ സഹപത്രാധിപരായിക്കൂടി. അതിനു് അദ്ദേഹത്തിന്റെ ഭാഷാധർമ്മപദം സഹായമായി ഭവിച്ചു. 1099-ാമാണ്ടു മകരമാസത്തിൽ വസൂരിരോഗം നിമിത്തം കൃഷ്ണന്റെ ചേവായൂരുള്ള ബംഗ്ലാവിൽ വച്ചു വിശാഖം നാളിൽ നിര്യാതനായി. അങ്ങനെ ഒരു കാൽശതാബ്‌ദത്തോളം കാലം അദ്ദേഹം ഭാഷയേയും സാഹിത്യത്തേയും അവിജ്ഞാതവിശ്രമനായി സേവിച്ചു. ഒരു ജ്യോത്സ്യൻ എന്ന നിലയിലും അദ്ദേഹത്തിനു ജനമധ്യത്തിൽ സമുന്നതമായ സ്ഥാനമുണ്ടായിരുന്നു. സംസ്കൃതം, ഇംഗ്ലീഷ് ഈ ഭാഷകൾക്കു പുറമേ നമ്പി പാലിയിലും തമിഴിലും കൂടി സാമാന്യമായ ജ്ഞാനം സമ്പാദിച്ചിരുന്നു. ഒരു പത്രപ്രവർത്തകനായും അദ്ദേഹം ശോഭിച്ചു.
കൃതികള്‍
(1) സ്വാഹാസുധാകരം, (2) ആർദ്രാപ്രബന്ധം, (9) കല്യാണസൌഗന്ധികം, (10) ശ്രീബുദ്ധൻ എന്നീ കാവ്യങ്ങളും, (5) യയാതിചരിതം, (6) സുമംഗലീചരിതം, (7)ശാര്‍ങ്ഗധരചരിതം എന്നീ നാടകങ്ങളും, (8) സ്വാത്മനിരൂപണം എന്ന വേദാന്തശ്ലോകാവലിയും, (9) ധർമ്മപദം, (10) ബുദ്ധമതദർപ്പണം, (11) ചന്ദ്രശേഖരന്‍, (12) മാധവീകങ്കണം, (13) നീതിബോധകഥകൾ, (14) സുകുമാരി, (15) ആനന്ദപുരം, (16) വനജം എന്നീ ഗദ്യഗ്രന്ഥങ്ങളും നമ്പിയുടെ വാങ്‌മയസമുച്ചയത്തിൽ ഉൾപ്പെടുന്നു. ഇവകൂടാതെ അനെകം ഗദ്യപദ്യകൃതികൾ പത്രങ്ങളിലും മാസികകളിലും ചിന്നിച്ചിതറിക്കിടക്കുന്നു. മാപ്പിളലഹളക്കാലത്തെ ചില സംഭവങ്ങളെ അനുസ്‌മരിച്ചുകൊണ്ടെഴുതിയ വനജം പിന്നീടു പ്രസിദ്ധീകരണാർഹമല്ലെന്നു തോന്നുകയാൽ പരിത്യജിച്ചു. സ്വാഹാസുധാകരവും ആർദ്രാപ്രബന്ധവുമാണു് ആദ്യത്തെ കൃതികൾ, നീതിബോധകഥകൾ ബുദ്ധമതസാഹിത്യഗ്രന്ഥങ്ങളിൽനിന്നു സംഗ്രഹിച്ചിട്ടുള്ളവയാകുന്നു. സാഹിത്യചിന്താമണിയിലും മറ്റും അദ്ദേഹം എഴുതിയ ചില ചെറുകഥകൾ സമാഹരിച്ചു പുസ്തകരൂപത്തിൽ അച്ചടിപ്പിച്ചിട്ടുണ്ട്. ബുദ്ധമതദർപ്പണം ജിനരാജദേവന്റെ ഇംഗ്ലീഷുകൃതിയുടെ പരിഭാഷയാണു്. നമ്പി ആദ്യകാലത്ത് എഴുതിയ ഒരു ചെറിയ നോവലാണു് സുകുമാരി. ആനന്ദപുരം ഒരു സമുദായ വിഷയമായ നോവലാകുന്നു. ശാർങ്ഗധരചരിത്രം ഒരു സംഗീതനാടകമാണു്. സ്വാത്മ നിരൂപണത്തിൽ 156 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു. അതു തെങ്ങാളിമഠത്തിൽ രാമൻനമ്പിയാരുടെ വ്യാഖ്യാനത്തോടുകൂടി കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യയാതിചരിതവും ആ തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു രചിച്ചതാണു്. "സൗജന്യാദിഗുണങ്ങളുടെ നിവാസഭൂമിയായ കടത്തനാട്ട് ഉദയവർമ്മ ഇളയതമ്പുരാൻ തിരുമനസ്സിലെ കല്പന പ്രകാരം നാനാദേശങ്ങളിൽനിന്നും വന്നുചേർന്ന വിദ്വാൻമാരുടെ ഈ സദസ്സു കേമം തന്നെ” എന്നു സൂത്രധാരൻ അതിൽ പ്രസ്താവിച്ചുകാണുന്നു. യയാതിചരിതത്തിനു പിന്നീടെഴുതിയ സുമംഗലീചരിതം അതിനെക്കാൾ നന്നായിട്ടുണ്ടു്. നമ്പിക്കു കഥാഗുംഫനത്തിൽ പ്രശംസനീയമായ പാടവമുണ്ടായിരുന്നു എന്നുള്ള വസ്തുതയും ഈ ഘട്ടത്തിൽ അനുസ്‌മരണീയമാണു്. നമ്പിയുടെ സരളമായ കവിതാരീതി ഗ്രഹിക്കുവാൻ മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
"വല്ലാതുള്ള വലിപ്പമില്ലങ്ങനെ പറഞ്ഞല്ലോ ഭവാനോടുഞാൻ;
പുല്ലാണെന്നു നടിച്ചു ഹന്ത! മനസാ മാന്യൻ മദീയാഗ്രജൻ;
എല്ലാമിന്നു പൊറുത്തിടേണമറിവില്ലാതുള്ള പൈതങ്ങൾതാൻ
വല്ലായ്മക്കൊരുമുക്കിലും ഗുരുജനം മെല്ലെ ക്ഷമിക്കില്ലയോ?"
(കല്യാണസൗഗന്ധികം)
“ഏറും ജോലിയെടുത്തലഞ്ഞിവർ മെഴുക്കൊട്ടും പിരട്ടായ്കയാൽ
നാറും തൻമുടിയൊക്കെ നാലു പുറവും പാരിപ്പറപ്പിച്ചഹോ!
ചേറും മെയ്യിലണിഞ്ഞുകൊണ്ടൊരു പഴംപന്നാസ്സതാകുംതുണി-
ക്കീറും ചുറ്റി വരുന്നിതീ നില നിരൂപിച്ചാൽ മഹാസങ്കടം."
(യയാതിചരിതം)
"നാമൂഹിച്ചതു യുക്തമെന്നു സുമതേ! തോന്നുന്നു ദുഷ്ടറിടു-
ന്നാ മൂന്നാളുകൾ വന്നിടുന്ന സമയം ദൈവേച്ഛയാൽ നിശ്ചയം
ആമൂലാഗ്രമിതാ! വിറച്ചു തനുവിൽപ്പെൺകുട്ടി തങ്കം ഭയാൽ
ധീ മൂർച്ഛിച്ചു വിഷണ്ണയായ്ജ്ജനകനെച്ചാരുന്നു ചാർവംഗിയാൾ.
(സുമംഗലീചരിതം)
56.11 മണ്ണന്തല നീലകണ്ഠൻമൂസ്സതു് (1043—1121)
ജീവിതചരിത്രം
നീലകണ്ഠൻമുസ്സതു കടത്തനാട്ടു കോവിലകങ്ങൾക്കു പടിഞ്ഞാറു മുന്നു നാഴിക അകലെയുള്ള ഇരിങ്ങണ്ണൂരംശത്തിൽ മണന്തല ഇല്ലത്തു കേശവൻമുസ്സിന്റേയും തിരുനാവായ കല്പകശ്ശേരി മൂസ്സതിന്റെ മകൾ ശ്രീദേവിമനയമ്മയുടേയും മൂത്ത പുത്രനായി 1043-ാമാണ്ടു ധനുമാസം 9-ാംനൂ ജനിച്ചു. ബാല്യത്തിൽത്തന്നെ അത്യന്തം മേധാവിയായിരുന്ന തന്റെ മകനെ അച്ഛൻ സംസ്കൃതവിദ്യാഭ്യാസത്തിനായി കിഴക്കേപ്പല്ലത്തു കുഞ്ഞുണ്ണിമൂസ്സതിന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. അന്നു വെള്ളാനശ്ശേരിയും പുന്നശ്ശേരി നീലകണ്ഠ ശർമ്മാവും അവിടെ വ്യാകരണം പഠിച്ചുകഴിഞ്ഞിരുന്നു. കുറേക്കാലംകൊണ്ടു കാവ്യനാടകാലങ്കാരങ്ങളിലും വ്യാകരണശാസ്ത്രത്തിലും നല്ല അറിവു കിട്ടി. തർക്കശാസ്ത്രവും സാമാന്യമായി അഭ്യസിച്ചു. വൈദ്യം, ജ്യോതിഷം എന്നീ വിദ്യകൾകൂടി നിപുണമായി പഠിക്കുകയും അവകൂടി കാലാന്തരത്തിൽ ജീവികാമാർഗ്ഗങ്ങളാക്കിത്തീർക്കുകയും ചെയ്തു. വിദ്യാഭ്യാസാനന്തരം സ്വഗൃഹത്തിലേയ്ക്കു മടങ്ങി ഏതാനുംകൊല്ലം അവിടെവച്ചു പിപഠിഷുകളെ അലങ്കാരം, തർക്കം, വ്യാകരണം, വൈദ്യം, ജ്യോതിഷം എന്നീ വിഷയങ്ങൾ അഭ്യസിച്ചുകൊണ്ടിരുന്നു. പിന്നീടു കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാന്റേയും മറ്റും ആശ്രിതനായിക്കൂടി. 1077-ാമാണ്ടു തലശ്ശേരി ബ്രന്നൻകോളേജിൽ സംസ്കൃതപണ്ഡിതനായി നിയമിക്കപ്പെട്ടു. അവിടെ വളരെക്കാലം ആ പണി നിർവഹിച്ചതിനുമേൽ വീണ്ടും സ്വഗൃഹത്തിലേക്കു പോയി വൈദ്യവൃത്തിയിൽ ഏർപ്പെട്ടു. 1121-ാമാണ്ടു മേടമാസം 21-ാം മരിച്ചു. വൈദ്യരത്നം തൃപ്രങ്ങോട്ടു ശങ്കരൻ മുസ്സതിന്റെ പുത്രി നങ്ങയ്യ മനയമ്മയെയായിരുന്നു വിവാഹം ചെയ്തിരുന്നത്.
നീലകണ്ഠൻ മൂസ്സതു സംസ്കൃതത്തിലും ഭാഷയിലും ഒട്ടുവളരെ ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അധ്യേതാവായിരുന്ന കാലത്ത് എഴുതിയ ഒരു കൃതിയാണു് (1) കുമാരകണ്ഠാഭരണം. സ്വഗൃഹത്തിൽ സംസ്കൃതാധ്യാപകനായിരുന്ന ഘട്ടത്തിൽ (2) നീലകണ്ഠശതകം. (8) ശ്രീരാമപഞ്ജരം, (4) വിജയവിംശതി മുതലായ സ്തോത്രങ്ങളും, (5) ശൃങ്ഗാരശൃങ്ഗകം എന്നൊരു ഖണ്ഡകാവ്യവും രചിച്ചു. കടത്തനാട്ടു താമസിച്ചിരുന്ന കാലത്താണു് സാഹിത്യസാരാവലി എന്നൊരു സംസ്കൃത പത്രിക പ്രചരിപ്പിച്ചതു്. അതേ കാലത്തുതന്നെ (6) ശബ്‌ദ ശാസ്ത്രക്രമം എന്ന ബാലവ്യൽപത്തികാരകമായ ഒരു ചെറിയ വ്യാകരണഗ്രന്ഥവും, (7) ലഘുകൗമുദീപ്രകാശം എന്ന പേരിൽ ലഘുകൗമുദിക്ക് ഒരു ഭാഷാവ്യാഖ്യാനവുമെഴുതി. ഉദയവർമ്മത്തമ്പുരാനാണു് അദ്ദേഹത്തിന്റെ സാഹിത്യസേവനം ഭാഷയിലേയ്ക്കു തിരിച്ചുവിട്ടത്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് (8) രാമായണം എന്ന പേരിൽ ഒരാട്ടക്കഥയും, (g) അത്ഭുതരാമായണം ഭാഷാനാടകം, (10) കമലം എന്നൊരു നോവലും ഉണ്ടാക്കി. ബ്രന്നൻകോളേജ് പണ്ഡിതരായിരുന്ന കാലത്തായിരുന്നു. (11) കല്യാണോദയം എന്ന മഹാകാവ്യത്തിന്റേ യും, (12) കൃഷ്ണവർന്തപ്രശസ്തി എന്ന ചമ്പുവിന്റേയും, (18) ഭൈമീഭൂപവിജയം എന്ന നാടകത്തിന്റേയും നിർമ്മാണം. അത്ഭുതരാമായണം പൂർത്തിയാക്കിയതും അവിടെവെച്ചുതന്നെയാണു് കല്യാണോദയത്തിൽ ആകെ എട്ടു സർഗ്ഗങ്ങള്‍ അടങ്ങിയിരിക്കുന്നു. ഏഴാമത്തേതു ചിത്രസർഗ്ഗമാണു്. കടത്തനാട്ടു പോർളാതിരി കൃഷ്ണവര്‍മ്മത്തമ്പുരാന്റെ ജീവിതചരിത്രമാണു് ഇതിവൃത്തം. (14) ശാസ്താവിനെപ്പറ്റി ധര്‍മ്മപ്രശാസ്തൃശതകം എന്നൊരു സ്തോത്രം 1085-ൽ പ്രസിദ്ധീകരിച്ചു. (15) ആരോഗ്യസങ്കേതസങ്ഗ്രഹം, (16) ജാതികല്പം, (17) ഭാരതസാമ്രാജ്യം എന്നീ മൂന്നു കൃതികളും കൂടി അദ്ദേഹത്തിന്റെ വകയായുണ്ട്. ആര്യസങ്കേതസങ്ഗ്രഹം ഹിന്ദു മതതത്ത്വത്തെ അധികരിച്ചു രചിച്ചതാണു്. മൂസ്സതിന്റെ സംസ്കൃത കവിതയ്ക്കാണു് ഭാഷാകവിതയെക്കാൾ മെച്ചം. ചില ശ്ലോകങ്ങൾ മാതൃക കാണിക്കുന്നതിനുവേണ്ടി മാത്രം ഉദ്ധരിക്കാം.
"ശ്ലഥനീലവിലോലസാന്ദ്രദിർഘ-
പ്രചുരസ്നിഗ്ദ്ധസുഗന്ധികേശപാശം
ശശിഖണ്ഡവിശേഷഖണ്ഡിഫാലം
സ്‌ഫുരദിന്ദീവരകർണ്ണികാരനാസം;
സ്‍മരകാർമ്മുകഹാസിസുന്ദരഭൂ
പ്രഹിതാപാങ്ഗവിലോളിതത്രിലോകം
ധവളസ്മിതഭിന്നശോണദന്ത-
ച്ഛദശോഭാജിതഹീരപദ്‌മരാഗം;
കചകംഭവിനിർജ്ജിതേന്ദ്രകംഭി-
പ്രഭുകുംഭം സുഭുജാലതാഭിരാമം
സുഭഗോദരരാജിരോമരാജി
ഗുണസംസൂചിതയൗവനപ്രകാശം."
(ധർമ്മപ്രശാസ്ത്രശതകം; വിഷ്ണുമായാവതരണം)
'കാന്തേ! നിൻ കേശപാശത്തൊടു പടപൊരുതും
കാളമേഘങ്ങൾ പോയീ
സന്തസ്താപം തവാസ്യപ്രഭയുടെ ഗുണമോ-
ർത്തുല്ലസിക്കുന്നു ചന്ദ്രൻ
ചിന്തും നൈർമ്മല്യമൂലം നദികളുമധുനാ
നിന്മനംപോലെയായീ
പന്തൊക്കും കൊങ്കയാളേ! ശരദൃതുസമയം
വന്നതോർക്കുന്നതുണ്ടോ?"
(അത്ഭുതരാമായണം)
56.12 എം കുഞ്ഞൻവാരിയർ (1047—1118)
ജനനവും വിദ്യാഭ്യാസവും
തെക്കേ മലബാറിൽ പൊന്നാനിത്താലൂക്കു മേഴത്തൂരംശത്തിൽ മങ്കുളങ്ങര എന്ന ദേശത്തു മങ്കുളങ്ങര പടിഞ്ഞാറേ വാരിയത്തായിരുന്നു കുഞ്ഞൻവാരിയരുടെ ജനനം. തറവാടിന്റെ പഴയ പേർ മാരായമംഗലം എന്നാണു്. 1047 ഇടവമാസത്തിൽ പുണർതം നാളിലാണു് ജനനം. തൃത്താല ക്ഷേത്രത്തിൽനിന്നു തെക്കോട്ടു ഗുരുവായൂർക്കുപോകുന്ന നിരത്തിൽക്കൂടി ഒരു നാഴിക ചെന്നാൽ മങ്കുളങ്ങരയായി. മാതാവ് മാധവിവാരസ്യാരും പിതാവ് ഇരട്ട ഇല്ലത്തെ ഒരു നമ്പൂരിയുമായിരുന്നു. ആ നമ്പൂരിയുടെ പൂർവന്മാരിൽ ഒരാൾക്കു ശുചീന്ദ്രപ്രത്യയത്തിനു വിധേയനായി രണ്ടു കൈയും തിളയ്ക്കുന്ന എണ്ണയിൽ മുക്കേണ്ടിവന്നു. ആ വഴിക്കാണ് ഇരട്ട എന്ന സംജ്ഞയുടെ ആഗമം. കുഞ്ഞൻവാരിയരുടെ യഥാർത്ഥനാമധേയം ഉഴുത്തിരന്‍ (രുദ്രാദാസൻ) എന്നായിരുന്നു. മങ്കുളങ്ങര വാരിയത്തുനിന്നു സുമാർ ഒന്നര നാഴിക പടിഞ്ഞാറായി വൈദ്യമഠം എന്നൊരു സുപ്രസിദ്ധമായ വൈദ്യഗൃഹമുണ്ടു്. ആ ഇല്ലക്കാർ അഷ്ടവൈദ്യന്മാരുടെ കൂട്ടത്തിൽ പെട്ടവരല്ലെങ്കിലും അവരെപ്പോലെതന്നെ ആയൂർവേദ ചികിത്സയിൽ വിഖ്യാതന്മാരാണു്. ആ ഇല്ലത്തിലാണു് കുഞ്ഞൻവാരിയർ സംസ്കൃതവും വൈദ്യവും പഠിച്ചതു്. ആ വസ്തുത ദേവീസ്തവമാലികയിൽ കവിതന്നെ അധോലിഖിതമായ് പദ്യത്തിൽ വെളിപ്പെടുത്തീട്ടുണ്ട്.
"ശ്രീമാട്രഭൂമിശപദോപസേവീ
ശിഷ്യോ വിഭോർവൈദ്യമാദ്വിജസ്യ
എം. കുഞ്ഞനാമാ വിതനോതി ദേവീ-
സ്തവാഖ്യമാലാമിഹ രുദ്രദാസഃ."
വിദ്യാഭ്യാസം കഴിഞ്ഞ് ഒരു കൊല്ലം ശുകപുരത്തു ദക്ഷിണമൂർത്തിയെ ഭജിച്ചു. ഗുരൂപദേശത്തിനുപുറമേ ഗ്രന്ഥപാരായണം കൊണ്ടും സംസ്കൃതത്തിൽ ദൃഢമായ വ്യുൽപത്തി സമ്പാദിച്ചതിനു പുറമേ സമർത്ഥനായ ഒരു വൈദ്യനെന്നും പേരു കേൾപ്പിച്ചു.
അനന്തരജീവിതം
അനന്തരം വാരിയർ കൊച്ചി രാജകുടുംബത്തിലെ ഒരു രാജകുമാരനെ സംസ്കൃതം പഠിപ്പിക്കുന്നതിനു നിയുക്തനായി തൃപ്പൂണിത്തുറ താമസം തുടങ്ങി. അവിടെ വച്ച് ഇക്കണ്ടത്തു കുഞ്ഞൻ വാരിയരുടെ അടുക്കൽനിന്നു തർക്ക ശാസ്ത്രം പഠിച്ചു. പിന്നീടു് അക്കാലത്തു കലൿ്‌ടരായിരുന്ന കോഴിക്കോട്ടു മാനവേദൻരാജാവിന്റെ പ്രഥമപുത്രനായ മുള്ളത്തു വിക്കരവെള്ളോടിയെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നതിനു വേണ്ടി ആ രാജാവിന്റെ ഗൃഹത്തിൽ ഒരു കൊല്ലം കഴിച്ചുകൂട്ടി. വീണ്ടും തൃപ്പൂണിത്തുറയ്ക്കു പോയി അവിടത്തെ ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായി. അതിനുമേൽ ഇരിങ്ങാലക്കുട, ഒല്ലൂർ, കുന്നംകുളം എന്നീ ഹൈസ്ക്കൂളുകളിലും അതേ പണി നോക്കി. അങ്ങനെ പതിനാറു കൊല്ലത്തിനുമേൽ സർക്കാർസേവനം അനുഷ്ഠിച്ച് ഒടുവിൽ അനാരോഗ്യംമൂലം 55 വയസ്സു തികയുന്നതിനുമുൻപുതന്നെ ജോലിയിൽനിന്നു പിരിഞ്ഞു. കാലക്ഷേപത്തിനുവേണ്ടി വീണ്ടും വൈദ്യവൃത്തിയിൽത്തന്നെ ഏർപ്പെട്ടു. ആദ്യം ചെറുതുരുത്തി ആയൂർവേദവൈദ്യശാലയിൽ കുറേക്കാലം പണി നോക്കി; പിന്നീടു കോഴിക്കോട്ടു് ആര്യവൈദ്യശാലയിലും പത്തു കൊല്ലത്തിലധികം പ്രവൃത്തിയെടുത്തു. ഒടുവിൽ സ്വദേശമായ തൃത്താലയിൽത്തന്നെ ഒരു വൈദ്യശാല സ്ഥാപിച്ചു വൈദ്യവൃത്തി നടത്തി. തൃപ്പൂണിത്തുറെ കൂടെക്കൂടെ പോകുകയും അവിടത്തെ തമ്പുരാക്കന്മാരുടെ വാത്സല്യപൂർവമായ സംസർഗ്ഗത്തിനു പാത്രീഭവിക്കുകയും ചെയ്തിരുന്നു. ശാലീനനും സഹൃദയധുരീണനും സംഭാഷണചതുരനുമായ അദ്ദേഹത്തിനു പരിചിതന്മാരെല്ലാം സുഹൃത്തുക്കളായിരുന്നു. 1118-ാമാണ്ടു വൃശ്ചികമാസം 14-ാം ഹൃദയസ്തംഭനംമൂലം യശശ്ശരീരനായി.
കുഞ്ഞൻവാരിയരുടെ ആദ്യത്തെ ഭാര്യ കരിമ്പുഴ പുതിയ വാര്യത്തു കുട്ടിവാരസ്യാരായിരുന്നു. കുറേക്കാലം കഴിഞ്ഞു ആ സംബന്ധം വേർപെടുത്തിക്കൊണ്ടു ഗുരുവായൂർ വടക്കേപ്പാട്ടുവാരിയത്തെ അമ്മുക്കുട്ടിവാരസ്യാരെ വിവാഹം ചെയ്തു. ആ ദാമ്പത്യവും വിച്ഛിന്നമായി. മൂന്നാമത്തെ ഭാര്യ പാലക്കാട്ടുതാലൂക്കിൽ കോങ്ങാടിനടുത്തുള്ള മുണ്ടൂർ വാരിയത്തു പാരുക്കുട്ടിവാരസ്യാരായിരുന്നു. ആ സ്ത്രീ വസൂരിയിൽ മരിച്ചതിനുമേൽ ദാരസംഗ്രഹം ചെയ്തില്ല.
കൃതികൾ
കുഞ്ഞൻവാരിയർ സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ അക്ലിഷ്ടമധുരങ്ങളായ അനേകം കൃതികൾ രചിച്ചിട്ടുണ്ട്. ഭാഷാകവനത്തിൽ അദ്ദേഹത്തിനു പ്രശസ്യമായ പാടവമുണ്ടായിരുന്നു. അതു സ്വതന്ത്രകാവ്യങ്ങളിലും വിവർത്തിതകാവ്യങ്ങളിലും അദ്ദേഹം സമസ്ഥിയിൽത്തന്നെ പ്രകടീകരിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ (1) ശ്രീരാമവർമ്മവിജയം കാവ്യമാണു്. (2) ദേവീസ്തവമാലിക എന്നും ആ ഭാഷയിൽ അദ്ദേഹം മേഴത്തോളംശത്തിലുള്ള കോടനാട്ടുമനയ്ക്കൽ പ്രതിഷ്ഠിതയായ കൊടിക്കുന്നത്തു ഭഗവതിയെപ്പറ്റി ഒരു സ്തോത്രം നിർമ്മിച്ചിട്ടുണ്ട്. 1086-ലാണു് ആ സ്ലോത്രത്തിന്റെ പ്രസിദ്ധീകരണം. അതു് അദ്ദേഹം കുന്നംകുളം ഹൈസ്ക്കൂളിൽ പണ്ഡിതനായിരിക്കുമ്പോളായിരുന്നു. 1105-ാമാണ്ടിടയ്ക്കാണു് ശ്രീരാമവർമ്മവിജയം അച്ചടിപ്പിച്ചതു്. (3) ഒടുവിലത്തെ കൃതിയായ മാനവേദചമ്പുവിന്റെ ഭാഷാനുവാദം 1115-ൽ പ്രസിദ്ധപ്പെടുത്തി. (4) 1109-ലാണു് അദ്ദേഹത്തിന്റെ സ്വതന്ത്ര ഭാഷാകാവ്യങ്ങളിൽ മുഖ്യമായ ദക്ഷിണയാത്രയുടെ പ്രകാശനം, ഇവ കൂടാതെ (5) ജനകോപദേശം, (6) ഒരു പ്രാർത്ഥന, (7) ഷഷ്ടിപൂർത്തി ഗാഥ, (8) ബാലകൃഷ്ണസങ്കീർത്തനം (കർണ്ണപർവരീതി), (9) വിശ്വംഭരവിലാസം, (10) കൊച്ചിക്കുള്ള മെച്ചം, (11) കനക ധ്വജോത്സവം ഓട്ടൻതുള്ളൽ, (12) ആര്യവൈദ്യശാലാജൂബിലിവിജയം, (13) ശ്രീമാന്ധാതൃശൈലേശ്വരീസ്തവം, (14) മുക്തിസ്ഥലവിലാസം, (15) ഉത്തരയാത്ര. (16) ശ്രീരാമഹരി എന്നീ കൃതികളും അദ്ദേഹത്തിന്റെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. ഒരു പിതാവു പുത്രിക്കു നല്കുന്ന ഉപദേശങ്ങളാണു് ജനകോപദേശം. സദാചാരപരമായ ഈ ഗ്രന്ഥത്തിനും അസാന്മാർഗ്ഗികങ്ങളായ വെണ്മണിയുടേയും മറ്റും അംബോപദേശങ്ങൾക്കും തമ്മിൽ പകലും രാവും പോലെയുള്ള അന്തരമുണ്ടു്. കൊച്ചി ഇക്കുഅമ്മത്തമ്പുരാട്ടിയുടെ ഷഷ്ടിപൂർത്തിയാണു് ഷഷ്ടിപൂർത്തിഗാഥയിലെ വിഷയം. ബാലകൃഷ്ണസങ്കീർത്തനത്തിലും വിശ്വംഭരവിലാസത്തിലും ഗുരുവായൂരപ്പനെ സ്കോത്രംചെയ്യുന്നു. വിശ്വംഭരവിലാസം ഗീതിവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ശതകമാണെന്നു മാത്രമേ വ്യത്യാസമുള്ളു. മാന്ധാതൃശൈലേശ്വരി തിരുമാന്ധാംകുന്നിലെ ദേവിയാണു്. മുക്തിസ്ഥലവിലാസത്തിൽ കവി മുക്കോല ഭഗവതിയുടെ അപദാനങ്ങളെ വർണ്ണിക്കുന്നു. കനകധ്വജോത്സവം തൃപ്പൂണിത്തുറക്ഷേത്രത്തിൽ സ്വർണ്ണധ്വജം സ്ഥാപിച്ച അവസരത്തിൽ എഴുതിയതാണു്. ഉത്തരയാത്ര കൊച്ചി മഹാരാജാവിന്റെ ഉത്തരദേശസഞ്ചാരത്തെ വിഷയീകരിച്ചുള്ള ഒരു കൃതിയാകുന്നു. ഇനി മൂന്നുനാലു പ്രധാന കൃതികളെക്കുറിച്ചു സ്വല്പം വിസ്തരിക്കാം.
56.13 ശ്രീരാമവർമ്മവിജയം
ഇതു പത്തു സർഗ്ഗങ്ങളിൽ കൊച്ചി രാജർഷി രാമവർമ്മമഹാരാജാവിന്റെ അപദാനങ്ങളെ വർണ്ണിക്കുന്ന ഒരു മനോഹരമായ മഹാകാവ്യമാണു്. അവിടത്തെ ഷഷ്ട്യബ്ദപൂർത്തിവരെയുള്ള ജീവിതചരിത്രം ഈ കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ചില ശ്ലോകങ്ങൾ നോക്കുക.
"യസ്യാ മധ്യേധികമുന്നതാഗ്രോ
ജാഗർത്തി ഘണ്ടാഞ്ചിതസൗധ ഏകഃ
യേന സ്വനാദൈർദ്ദിവിഷജ്ജനോപി
വിജ്ഞപ്യതേ കാലകലാവിഭാഗാൻ.”
(പ്രഥമസർഗ്ഗം)
“യത്രാങ്ഗനാനാം നവരൂപലക്ഷ്മീ-
ർന്നിത്യം ഹരത്യാശു മനാംസി യൂനാം
ആസാം തു ചേതാംസി വിധൂതപാപാ
പൂർണ്ണത്രയീശാംഘ്രിസരോജഭക്തി."
(പ്രഥമസർഗ്ഗം)
"കാഞ്ചിൽ പുനഃ സ്വജനനികരുണാകടാക്ഷ
പാത്രായിതാമിഹ ചിരാജ്ജരഠാഞ്ച ശൂദ്രീം
ആനായ്യമാതരമിവൈവ കൃതാദരോസൗ
ഗംഗാക്ഷമാല്യപരിപൂതതനും വ്യതാനിൽ."
(ഷഷ്ഠസർഗ്ഗം)
56.14 ദക്ഷിണയാത്ര
ദക്ഷിണയാത്രയിൽ വിവിധവൃത്തങ്ങളിലായി 415 ശ്ലോകങ്ങൾ അടങ്ങിട്ടുണ്ട്. കവി പാളയംകോട്ട, മധുര, സേതു, രാമേശ്വരം, ശുചീന്ദ്രം, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ഇരിങ്ങാലക്കുട, ഗുരുവായൂർ മുതലായ സ്ഥലങ്ങളെ വർണ്ണിക്കുകയും അവിടങ്ങളിലെ ദേവന്മാരെ വന്ദിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില കവികളെ സന്ദർശിച്ച വിവരവും പ്രസ്താവിച്ചിട്ടുണ്ട്. ചില ശ്ലോകങ്ങൾ പകർത്തി ഈ കൃതിയേയും അനുവാചകന്മാർക്കു പരിചയപ്പെടുത്തേണ്ടതുണ്ട്.
"വഴിയിലിരുപുറത്തും നില്ലൊരാ വേപ്പുവൃക്ഷ-
ച്ഛടയുടെ ഹരിതശ്രീവർണ്ണകാന്തിപ്രകർഷം
ചരമരവിമയൂഖം തട്ടി മിന്നുന്നനേര-
അതുലരുചി വളർത്തും കാഴ്‌ചയൊന്നെത്ര രമ്യം!"
“ഇത്തിരുമുടിയും തിലകവുമിത്തിരിയോർക്കിൽസ്സുഖം തരും മിഴിയും
കത്തിയ തീയെതിരാം മൂക്കുത്തിയൊഴുക്കും ശുഭപ്രഭാഝരിയും
വഞ്ചിതഹരമതിധൃതി പുതുപുഞ്ചിരിയും പൂർണ്ണചന്ദ്രസാദൃശ്യം
തഞ്ചിന തിരുമുഖവും പരമഞ്ചിത സൗഭാഗ്യകാന്തികന്ധരയും
പൊങ്ങിടുമിരുമലകൾക്കിട തിങ്ങിയുദിക്കും നവാർക്കബിംബമുടൻ
മങ്ങിടുമാറു കുചാന്തേ തങ്ങിലസിക്കും പതക്കരത്നമിതും
ആലോലവരണമാലാലീലോദഞ്ചൽകരാഞ്ചലപ്രഭയും
മാലോടു കൂപ്പുവോരെത്താലോലിപ്പോരഭിതിമുദ്രികയും."
(കന്യാകുമാരിശ്വരീകേശാദിപാദം)
"അങ്ങോട്ടു പോകമ്പൊഴുതെന്റെ പെട്ടി
സൂക്ഷിച്ചൊരാ വിപ്രഗൃഹം തദാനീം
പൂട്ടിക്കിടക്കുന്നു; വഴിയ്ക്കുനിന്നു
മോട്ടാർ വിളിക്കുന്നു; കഴക്കിലായ് ഞാൻ."
56.15 ജനകോപദേശം
ഇതിൽ 106 നല്ല ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു. അവയിൽ രണ്ടെണ്ണം താഴെച്ചേർക്കാം.
"ഞാനോ മദീയവധുവിന്നറിവുള്ളതെങ്കി-
ലേനോനിവൃത്തി വരുവാനതുലപ്രയത്നം
മാനോന്നതീച്ഛയൊടു ചെയ്തു ചിരം; ഹലാപ്തി-
ഹീനോദ്യമത്വമതിലേറ്റധികം വിഷണ്ണൻ."
"ചേലഞ്ചുമാറിതുവിധം ശിഖയെ സ്തുതിച്ചും
നാലഞ്ചു നാളിനകമേ തുലയുന്ന ദേഹം
മാലങ്കരിക്കുമൊരുദിർന്നിലമെന്നുറച്ചും
കാലം കഴിക്കു മകളേ! പുകളേറെയുണ്ടാം."
56.16 കൃഷ്ണാട്ടം
മാനവേദകൃതി മലയാളത്തിൽ തർജ്ജമ ചെയ്ക എന്നുള്ളതു സാമാന്യകവികളെക്കൊണ്ടു് ഒരു പ്രകാരത്തിലും സാധ്യമല്ല. കുഞ്ഞൻവാരിയരുടെ ഈ കൃതിക്കു മറ്റേതു വിവർത്തിതഗ്രന്ഥങ്ങളോടും കിടനില്ക്കുവാൻവേണ്ട ഗുണ പൗഷ്കല്യമുണ്ട്. ചില ശ്ലോകങ്ങൾ പരിശോധിക്കുക.
"വീര്യത്താൽ സർവശത്രുക്ഷിതിപരെ വിജയി-
ച്ചുള്ളൊരാ വിക്രമോർവീ-
പാലൻതൻ ഭാഗിനേയൻ ഹരീകഥയിൽ മന-
സ്സാണ്ടൊരി മാനവേദൻ
വർണ്ണിച്ചീടുന്നു വൃഷീശ്വരനുടെ ചരിതം
വിശ്വതാപം ഹരിപ്പാൻ
വിണ്ണോർഭാഷാപദംകൊണ്ടിതിൽ വിബുധജനം
തുഷ്ടിയേല്ക്കട്ടെ നിത്യം."
"ഗോപാലർ തന്ന പുതുവെണ്ണ കരത്തിലേന്തി-
ക്കണ്ഠത്തിലപ്പുലിനഖാഭവിഭൂഷ ചാർത്തി
തെല്ലങ്കരിച്ച ചെറുപല്ലണിയും മുഖത്തു
മന്ദസ്മിതം പൊടിയുമങ്ങയെ ഞാൻ തൊഴുന്നേൻ."
"സ്മ്‌രാസ്ത്രംകൊണ്ടേറ്റം പരവശത പൂണ്ടന്യവധുവിൻ
ഭുജാകാണ്ഡം ഭോഗിപ്രവരസുഭഗം തൻഗളതലേ
ദൃഢം ചുറ്റി; പോകാൻ തുടരുമസുവായുക്കളെയുടൻ
പണിപ്പെടും നിർത്തുന്നതിനു മുതിരുന്നെന്നതുവിധം."
ഈ ശ്ലോകങ്ങൾപോലെതന്നെ പ്രസ്തുതകൃതിയിലെ ഗീതങ്ങളും ഹൃദയംഗമങ്ങളാണു്.
56.17 കെ സി നാരായണൻനമ്പിയാർ (1048—1097)
ജനനം
വാസനാസമ്പന്നനായ നിമിഷകവി, ഫലിതമുർത്തിയായ ഗദ്യകാരന്‍, സരസനായ വാഗ്‌മി, ഊർജ്ജസ്വലനായ പത്രപ്രവർത്തകൻ, പരോപകാരിയായ സമുദായസേവകൻ എന്നിങ്ങനെ പല കക്ഷ്യകളിൽ പ്രഖ്യാതനായിരുന്ന ഇരുവനാട്ടു കെ. സി. നാരായണൻനമ്പിയാരെപ്പറ്റി കേട്ടിട്ടില്ലാത്ത ഭാഷാഭിമാനികൾ ഉണ്ടായിരിക്കയില്ല. വടക്കേ മലബാറിൽ മയ്യഴിപ്പുഴയ്ക്ക് ഇടത്തും വലത്തുമായി കിടക്കുന്ന രണ്ടു ദേശങ്ങളാണു് കടത്തനാടും ഇരുവനാടും. ഒരുകാലത്ത് ഇവയിൽ രണ്ടാമത്തെ നാടു് ഇരുവനാട്ടു നമ്പിയാരന്മാർ എന്ന പ്രഭുക്കന്മാരാൽ ഭരിക്കപ്പെട്ടുവന്നിരുന്നു. അവരിൽ ഒരു ശാഖയിൽപ്പെട്ടവരാണു് 'കൂറ്റേരി കേളോത്ത് അച്ഛൻ' എന്ന സ്ഥാനപ്പേരോടു കൂടിയ നാലുവീട്ടുനമ്പിയാരന്മാർ. കെ.സി. നാരായണൻ നമ്പിയാർ ഈ നാലുവീടുകളിൽ ഒന്നായ കുന്നിന്മേൽത്തറവാട്ടിലെ ഒരംഗമായിരുന്നു. ധനാഢ്യമായിരുന്ന ആ കുടുംബം 1048-ൽ മരിച്ച ഒരു കാരണവന്റെ സ്വജനദ്രോഹം നിമിത്തം പൊട്ടിപ്പുറപ്പെട്ട സിവിൽവ്യവഹാരത്തിന്റെ ഫലമായി അത്യന്തം ശോചനീയമായ ദാരിദ്ര്യദുഃഖത്തിൽ അധഃപതിച്ചു. ആയിടയ്ക്ക് 1048-ാമാണ്ടു കർക്കടകമാസത്തിലെ അനിഴം നാളിലായിരുന്നു നമ്പിയാരുടെ ജനനം. കുന്നിന്മേൽഭവനത്തിലെ സ്ത്രീകളെ ഓരോ കാലത്തു കടത്തനാട്ടു രാജാക്കന്മാരിൽ പലരും പരിഗ്രഹിച്ചിട്ടുണ്ട്. നമ്പിയാരുടെ മുത്തശ്ശിയുടെ അച്ഛൻ 1007-ൽ തീപ്പെട്ട കടത്തനാട്ടു തമ്പുരാനായിരുന്നു. 1055-ാമാണ്ടു വൃശ്ചികമാസത്തിൽ ഇളമസ്ഥനത്തിൽ ഇരുന്നു തീപ്പെട്ട ശങ്കരവർമ്മത്തമ്പുരാനായിരുന്നു അമ്മയുടെ അച്ഛൻ. ആ തമ്പുരാന്റെ പ്രഥമപുത്രിയായിരുന്ന പാർവതിയമ്മയെ 1058-ൽ മരിച്ച ആയഞ്ചേരിക്കോവിലകത്തു മൂന്നാംമുറ രാമവർമ്മതമ്പുരാൻ വിവാഹംചെയ്തു. അദ്ദേഹം അക്കാലത്തെ ഒരു പ്രസിദ്ധനായ ദൈവജ്ഞനായിരുന്നു. അവരുടെ നാലാമത്തെ മകനായ കെ.സി. ശങ്കരവർമ്മത്തമ്പുരാൻ സമ്പാദിച്ചു കൊടുത്ത വസ്തുക്കളിൽനിന്നുള്ള ആദായംകൊണ്ടായിരുന്നു പ്രയേണ കുന്നിന്മേൽക്കാരുടെ കാലക്ഷേപം. ആ ഭവനത്തിനു സ്വല്പം തെക്കുള്ള പുലിക്കോട്ടുമഠം എന്ന ഗൃഹത്തിലാണു് നമ്പിയാർ ജനിച്ചതു്. കടത്തനാട്ട് ഇളമസ്ഥാനക്കാർക്കു് പുറമേരി എന്നൊരു കോവിലകമുണ്ടു്. ശങ്കരവർമ്മത്തമ്പുരാനു് സുമുഖനും ഓജസ്വിയുമായ ദൗഹിത്രന്റെ പേരിൽ അപാരമായ വാത്സല്യമുണ്ടായിരുന്നതിനാൽ പുറമേരിയിൽത്തന്നെയാണു് നമ്മുടെ കവി വളർന്നത്.
വിദ്യാഭ്യാസം
നമ്പിയാരുടെ പതിനൊന്നാമത്തെ വയസ്സിൽ അച്ഛൻ മരിച്ചു. ഗുരുമുഖത്തുനിന്നു് വളരെയൊന്നും ഗ്രഹിക്കുവാൻ അതിനുമുൻപും അതിൽപ്പിന്നീടും അദ്ദേഹത്തിനു് ഇടവന്നില്ല. കീഴലിൽവളപ്പിൽ ചക്രപാണിവാരിയർ എന്ന ഒരു ജ്യോത്സ്യനാണു് എഴുത്തിനിരുത്തിയത്. മുത്തച്ഛൻ മരിച്ചതിനുമേൽ അച്ഛൻ സ്വല്പകാലം ഒറ്റമലക്കോവിലകത്തും അതിൽപ്പിന്നീടു് ആറോട്ടുമഠത്തിലും താമസമാക്കി. എട്ടാമത്തെ വയസ്സിൽ കോളിയോട്ട മാധവവാരിയരുടെ അടുക്കൽ ഗണാഷ്ടകം പഠിച്ചു. അന്നു തന്നെ കവിതയിൽ ഭ്രമം തുടങ്ങി.
"ആനത്തലവനായുള്ള ഗണനാഥന്നു വന്ദനം;
അവലിങ്ങു നിവേദിക്കാം കവിതയ്ക്കു തുണയ്ക്കണം."
എന്നും മറ്റും ചില നാല്ക്കാലികൾ കുത്തിക്കുറിച്ചു. അതു് ഒൻപതാമത്തെ വയസ്സിലാണു്. അക്കാലത്തുതന്നെ ഗണാഷ്ടകത്തെ അനുകരിച്ച് ഒരു നാണാഷ്ടകം ഉണ്ടാക്കി.
“മുത്തശ്ശിക്കുള്ള വാത്സല്യമത്രയും നാണനപ്പയിൽ
അത്ര മറ്റാരിലും നാസ്സി പുത്രന്മാരെന്നിരിക്കിലും.
അമ്മയ്ക്കും കുഞ്ഞിയമ്മയ്ക്കുമമ്മാവന്മാർക്കുമങ്ങിനെ
സമ്മതം സകലന്മർക്കും സമ്മാനങ്ങളുമങ്ങിനെ.”
ഈ രണ്ടു ശ്ലോകങ്ങളും അതിലുള്ളതാണു്. അച്ഛന്നു മകനെ ഗണിതം പഠിപ്പിക്കണമെന്നാഗ്രഹമുണ്ടായിരുന്നുവെങ്കിലും അതു ഫലിച്ചില്ല. ഇംഗ്ലീഷിലും അപ്പർ പ്രൈമറിക്ലാസ്സുവരെയേ പഠിച്ചുള്ളൂ. ഭാഗ്യശാൽ ഭാഷാപോഷണവ്യഗ്രനായ കടത്തനാട്ട് ഉദയവർമ്മ ഇളയതമ്പുരാന്റെ ദയാദൃഷ്ടി അക്കാലത്ത് ആ ബാലനിൽ പതിഞ്ഞു. ആ തമ്പുരാന്റേയും അദ്ദേഹത്തിൻറെ ആശ്രിതന്മാരായ പണ്ഡിതന്മാരുടേയും കവികളുടേയും സാഹചര്യംകൊണ്ടു് ഒരുമാതിരി ലോകവ്യൽപത്തി നേടുന്നതിനും കാവ്യാധ്വാവിൽ സ്വച്ഛന്ദം സഞ്ചാരംചെയ്യുന്നതിനും സാധിച്ചു. കവി തന്റെ ബാല്യകാലസ്മരണകളിൽ ഇങ്ങനെ പറയുന്നു: "പ്രൈമർ ഏതാണ്ടു മുഴുവനേ പഠിച്ചു. പക്ഷേ ഒന്നുകൂടി അധികം പഠിച്ചിട്ടുണ്ടു്. അതു മറ്റൊന്നുമല്ല. പഠിക്കുംതോറും മറന്നുകളവാൻമാത്രമാണു്." തന്റെ അക്കാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ചു കന്യാകുമാരീപ്രാർത്ഥനയിൽ താഴെച്ചേർക്കുന്ന പ്രസ്താവനയും കാണ്മാനുണ്ടു്.
"അച്ഛിന്നകീർത്തി കലരുന്ന കുടത്തനാട്ടു-
ള്ളച്ഛൻ മദീയനവനിപതി രാമവർമ്മൻ
സ്വച്ഛന്ദമദ്ദിവി ഗമിച്ചൊരു കാലമീ ഞാൻ
കൊച്ചൻ മഹാമടിയനിപ്പൊഴുമുല്പലാക്ഷി!
എന്നാലുമമ്മയുടെ ചാരുകൃപാവിശേഷാൽ
തന്നാലെതന്നെ മലയാളമതും പഠിച്ചു:
പിന്നാലെ നല്ലുദയവർമ്മനൃപാലകന്റെ
പിന്നാലെ കൂടിയൊരുമാതിരിയാക്കിവച്ചു."
"മാതൃപ്രിയം മനസി കണ്ടതുകാലമെന്റെ
പൈതൃഷ്വസേയനുദയക്ഷിതിപാലകേന്ദ്രൻ
ദാതൃത്വമോടിവനു വിദ്യ വിളിച്ചുതന്നു
ധാതൃപ്രതാപമതുമിത്തിരിയസ്തമിച്ചു."
എന്നു ഗോകർണ്ണപ്രാർത്ഥനയിലെ ഒരു ശ്ലോകത്തിലും ആ വസ്തുതയുടെ സൂചനയുണ്ട്.
ഉദയവർമ്മത്തമ്പുരാനും കൂട്ടാളി കുഞ്ഞിക്കമ്മാരൻനമ്പിയാരും
ഉദയവർമ്മത്തമ്പുരാൻ 1065-ൽ നമ്പിയാരെക്കൊണ്ട് ഒരു മുദ്രാലയം വാങ്ങിച്ച് അതിൽനിന്നു് 1066-ൽ ജനരഞ്ജിനി എന്ന പേരിൽ ഒരു പത്രം പുറപ്പെടുവിച്ച വിവരം ഞാൻ മറ്റൊരവസരത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ക്ഷണത്തിൽ നമ്പിയാർ തമ്പുരാന്റെ ബഹിശ്ചരപ്രാണനായിത്തീർന്നു. അഞ്ചുകൊല്ലത്തോളം കാലം ആ മാസിക നല്ല നിലയിൽ നടന്നു. ആയിടയ്ക്ക് ഒന്നരമാസത്തോളംകാലം ചണ്ഡമാരുതാചാര്യരുടെ അടുക്കൽ തർക്കസംഗ്രഹം വായിച്ചു. ഉടനേ അതു തർജ്ജമ ചെയ്യുവാനുള്ള തിടുക്കമായി. അങ്ങനെ ആ ഉത്സാഹവും അവസാനിച്ചു. ആ കാലഘട്ടത്തില്‍ത്തന്നെ തമ്പുരാൻ നമ്പിയാരെ തന്റെ കോവിലകത്തെ പ്രധാനകാര്യസ്ഥനായി നിയമിച്ചു. തന്റെ കാശിയാത്രയിൽ കൂടെക്കൊണ്ടുപോയി. കവനോദയം എന്ന പത്രഗ്രന്ഥം ആരംഭിച്ചപ്പോൾ അതിന്റേയും സൂത്രധാരത്വം വഹിപ്പിച്ചു. അങ്ങനെ 1082-ൽ ആ പുണ്യശ്ലോകൻ അന്തരിക്കുന്നതുവരെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി കാലയാപനം ചെയ്തു. നമ്പിയാർക്കും തമ്പുരാന്റെ പേരിലുള്ള ഭക്തിക്ക് അതിരുണ്ടായിരുന്നില്ല.
"സത്സാഹിതീവിദിതചിത്രചരിത്രനായ
മത്സ്വാമിയാമുദയവർമ്മമഹീമഹേന്ദ്രൻ"
എന്നും മറ്റും അദ്ദേഹത്തെ പല അവസരങ്ങളിലും പുകഴ്ത്തിയിട്ടുള്ളതിനു പുറമേ പ്രതാപരുദ്രീയത്തിന്റെ രീതിപിടിച്ച് ഉദയാലങ്കാരം എന്ന പേരിൽ ഒരലങ്കാരഗ്രന്ഥവും കവനോദയത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. അതു സംപൂർണ്ണമായിട്ടില്ല. ഇരുവനാട്ടു ചന്ദ്രോത്തുതറവാടു് ഇരുവനാട്ടു പ്രഭുകുടുംബത്തിലെ നാലു വീടുകളിൽ ഒന്നാണു്. ആ തറവാട്ടിലെ ഒടുവിലത്തെ കാരണവനായിരുന്ന കുഞ്ഞിച്ചന്തുനമ്പിയാർ നമ്മുടെ കവിയെ സ്വന്തം അനന്തരവനെയെന്നപോലെ സ്നേഹിക്കുകയും സ്വകുടുംബത്തിലേക്കു ദത്തെടുത്തു മാലിഖാനയെസ്സംബന്ധിച്ചുള്ള അവകാശം നല്കുകയും ചെയ്യണമെന്നു നിശ്ചയിച്ച് ഒരു ദാനപ്രമാണം എഴുതി; എന്നാൽ അതു രജിസ്റ്റർ ചെയ്യുന്നതിനുമുമ്പു് അദ്ദേഹം അന്തരിച്ചുപോയി. ആ വഴിക്കാണു് കുന്നിന്മേൽ നാരായണൻ നമ്പിയാർ കുന്നിന്മേൽചന്ദ്രോത്തു (കെ.സി.) നാരായണന്നമ്പിയാരായത്. കുഞ്ഞിച്ചന്തുനമ്പിയാർ മരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ദ്വിതീയപുത്രൻ ചന്ദ്രോത്തു കൂടാളി താഴത്തുവീട്ടിൽ കുഞ്ഞിക്കമ്മാരൻനമ്പിയാരുമായുള്ള സൗഭ്രാത്രനിർവിശേഷമായ സൗഹാർദ്ദം കവിയുടെ നിര്യാണം വരെ അഭംഗുരമായി നിലനിന്നു. പലതരത്തിലുള്ള സാഹായങ്ങളും അദ്ദേഹം കവിക്കു നല്‌കുകയുണ്ടായി.
അനന്തരജീവിതം
ഉദയവർമ്മത്തമ്പുരാൻ മരിച്ചതിനുമേൽ നമ്പിയാർ കോട്ടയത്തെ മനോരമയുടേയും ഭാഷാപോഷിണിയുടെയും സഹപത്രാധിപരായി നിയമിക്കപ്പെട്ടു. അതിനു മുൻപുതന്നെ അദ്ദേഹം തിരുവനന്തപുരത്തുവച്ച് 1070-ൽ നടന്ന ഭാഷാപോഷിണീസഭയിൽ സന്നിഹിതനായി തന്റെ കവനശലതയേയും ഗവേഷണമർമ്മജ്ഞതയേയും പ്രകാശിപ്പിച്ചിരുന്നു. മനോരമയിൽ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന ഗദ്യപദ്യസമ്മിളിതമായ മലബാർക്കാര്യങ്ങൾ എന്ന ലേഖനപരമ്പര ആ പത്രത്തിന്റെ പ്രശസ്തിക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു. മലബാർക്കാര്യങ്ങളെയെല്ലാം അദ്ദേഹം ആ കത്തുകളിൽ നിർഭയമായും നിഷ്‌കളങ്കമായും വിമർശിച്ചുവന്നു. അതിനു മുൻപുതന്നെ അഞ്ചാറുകൊല്ലം മലബാറിൽ ഡിസ്‌ട്രിക്‌ട് ബോർഡ് മെമ്പറായി രാജ്യസേവനം ചെയ്‌തിരുന്നതുകൊണ്ടു് അദ്ദേഹത്തിനു പൊതുക്കാര്യങ്ങളെപ്പറ്റി ധാരാളം പ്രായോഗികപരിജ്ഞാനമുണ്ടായിരുന്നു. ആ കത്തുകളിൽ നമ്പിയാർ അനുസ്യൂതമായി വാരിക്കോരി വിളമ്പിയിരുന്ന ഫലിതങ്ങൾ ആരെയും പൊട്ടിച്ചിരിപ്പിക്കുമായിരുന്നു. ആ സ്‌മരണമാധുര്യം നിമിത്തമാണു് മനോരമയുടെ ഭാരവാഹികൾ അദ്ദേഹത്തെ അവിടേയ്ക്കു ക്ഷണിച്ചത്. നമ്പിയാരെ അതിനുമുൻപു തന്നെ ഒരു വലിയ ദുശ്ശീലം ബാധിച്ചിരുന്നു. അതു വാരുണീസേവയില്ലാതെ മറ്റൊന്നുമല്ല. ആ ദോഷം പരസ്യമായി സമ്മതിക്കുന്നതിനു് അദ്ദേഹത്തിനു് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. കുഞ്ഞിക്കമ്മാരൻനമ്പിയാർ ഒരിയ്ക്കൽ ആ വിഷയത്തിൽ ഗുണദോഷിച്ചപ്പോൾ കിട്ടിയ മറുപടി താഴെക്കാണുന്നശ്ലോകമായിരുന്നു.
“ഏണാക്ഷീമണിയായ കാന്തയരികത്തില്ലെങ്കിൽ വല്ലാതെയായ്-
ക്കാണാതുള്ളൊരു താങ്കളെത്ര വിഷമിക്കുന്നുണ്ടതേമാതിരി
പ്രാണാധീശ്വരിയായനേകദിനമായ് ലാളിച്ച മദ്യാഖ്യയാം
വീണാലാപിനി വിട്ടിരിപ്പതു സഹിക്കാവല്ലെനിക്കൊട്ടുമേ."
അനേകം സാഹിത്യകാരൻമാർ മദിരാശികളായിരുന്നു. അവരിൽ ചുരുക്കം ചിലരേ ആ വസ്തുത സമ്മതിച്ചിട്ടുള്ളു. കവിയുടെ ധനം പോയി; മാനം പോയി; ആരോഗ്യം പോയി, ആകാരസൗഷ്ഠവം പോയി; 'നമ്പ്യാരു നല്ല ചുണയുള്ളൊരു കട്ടി' എന്നു് എല്ലാവരും വാഴ്ത്തിവന്ന ആ പഴയ കാലം പോയി. തന്റേതെന്നു് പറയത്തക്ക വണ്ണം യാതൊന്നുമില്ലാതെയായി. 1072-നു മുൻപുതന്നെ ദാരിദ്ര്യം അല്പമായി അദ്ദേഹത്തെ വലയംചെയ്തുകഴിഞ്ഞിരുന്നുവെന്നു് ആ കൊല്ലത്തിൽ തീപ്പെട്ട കടത്തനാട്ടു വലിയതമ്പുരാനു അടിയറവെച്ച ചില ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നു. അവയിൽ ഒന്നാണു് താഴെച്ചേർക്കുന്നത്.
"ഇക്കാലം നൃപസേവകൊണ്ടുമധികം കൈക്കൂലികൊണ്ടും
പരം മുക്കാലും ബത! കട്ടുമൊട്ടു പണമുണ്ടാക്കുന്നു ലാക്കുള്ളവർ;
കക്കാനും വശമില്ല; സേവ പറവാനാവില്ല; കൈക്കൂലിയായ്
മുക്കാലും വരവില്ലിവന്റെ കഥയത്തുക്കാലുരയ്ക്കും ദൃഢം."
മനോരമയാപ്പീസിൽ അഞ്ചെട്ടു കൊല്ലം പണി നോക്കി; ആ പത്രത്തിന്റെ ഉടമസ്ഥന്മാർ അദ്ദേഹത്തിനു സകലസൗകര്യങ്ങളും ഉണ്ടാക്കിക്കൊടുത്തു. എങ്കിലും അവിടെയും ഇരിപ്പുറച്ചില്ല.
"പക്ഷം രണ്ടു പുറത്തുമുണ്ടു കഴിവില്ലാർക്കും പിടിക്കാനഹോ!
ലക്ഷം ദിക്കു പറന്നുകാണുമധികം കൊണ്ടാടുമെല്ലാടവും
ഭക്ഷിപ്പാൻ വകയേറെയില്ലെവിടേയും കൂസില്ല നാരായണ-
പ്പക്ഷിക്കും ബത നമ്പിയാർക്കുമൊരുപോലൊക്കും വളയ്ക്കും ഭ്രമം."
എന്ന് അദ്ദേഹംതന്നെ തന്റെ അത്തരത്തിലുള്ള പരക്കംപാച്ചിലിനെപ്പറ്റി വർണ്ണിച്ചിട്ടുണ്ട്.
1087-ൽ തിരിയെ കടത്തനാട്ടേക്കുതന്നെ പോരുകയും അവിടെയും ചന്ത്രോത്തുമായി കഴിഞ്ഞുകൂടുകയും ചെയ്തു. 1091-ൽ നായർസമുദായപരിഷ്കാരി എന്നൊരു മാസിക ഉത്തര കേരളീയരായ നായന്മാരുടെ അഭ്യന്നതിയെ ലക്ഷീകരിച്ചു വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്‌മാരകമായി കുഞ്ഞിക്കമ്മാരൻനമ്പിയാരുടേയും മറ്റും നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ നമ്പിയാരാണ് അതിന്റെ ആധിപത്യം പ്രധാനമായി വഹിച്ചതു്. ആ മാസികയുടെ ജീവിതം ഹ്രസ്വമായിരുന്നു. അതിനുമുൻപും 1079-ാമാണ്ടിടയ്ക്കു ഭാരതകേസരി എന്നൊരു പത്രം അദ്ദേഹം നടത്തിയിരുന്നു. ഒടുവിൽ ചന്ദ്രോത്തു താമസിച്ചുകൊണ്ടു പല പ്രകാരത്തിൽ തന്നെ ബാധിച്ചിരുന്ന രോഗങ്ങൾക്കു ചികിത്സ നടത്തുകയും അതൊന്നും ഫലപ്പെടാതെ 1097-ാമാണ്ടു മേടമാസം 11-ാം മരിക്കുകയും ചെയ്തു. ആയഞ്ചേരി അംശത്തിൽ കോമത്തു വീട്ടിൽ നാരായണിയമ്മയായിരുന്നു പത്നി.
കവിതാരീതി
ഏറ്റവും വശീകരണശക്തിയുള്ളതാണു് നമ്പിയാരുടെ കവിത. ഒഴുക്കും ഫലിതവുമാണു് അതിന്റെ ലക്ഷണങ്ങൾ. ഒരു കൂസലില്ലായ്‌ക ഏതു വിഷയത്തെപ്പറ്റി എഴുതുമ്പോഴും കാണാം. ദ്രുതകവനത്തിലാണു് അധികം വാസന. അപശബ്ദങ്ങൾ അങ്ങിങ്ങു പ്രയോഗിക്കും. വൃത്തനിയമംപോലും അപൂർവമായി ലംഘിക്കും. ആരെങ്കിലും ആക്ഷേപിച്ചാൽ താൻ പ്രയോഗിച്ചതു ശരിയാണെന്നു കഴിയുന്നിടത്തോളം വാദിച്ചുനോക്കും. നില്ക്കക്കള്ളിയില്ലാതെ വന്നാൽ സ്വതസ്സിദ്ധമായ നർമ്മോക്തി കൗശലത്തിൽ പിടിച്ചുനിന്നു "നാരായണപ്രയോഗാൽ സാധുഃ" എന്നു പറഞ്ഞുകൊണ്ടു് ഒഴിഞ്ഞുമാറുകയും ചെയ്യും. എങ്കിലും ആ നിരങ്കശതയും അദ്ദേഹത്തിന്റെ കവിതയ്ക്ക് ഒരലങ്കാരമായിത്തന്നെ അവശേഷിക്കുന്നു. ഉത്തരകേരളത്തിൽ അതിവാസനക്കാരായ മൂന്നു ഫലിതമാർമ്മികന്മാർ ഈ അടുത്ത കാലത്തു ജീവിച്ചിരുന്നു. അവരിൽ ഒരാളാണു് നമ്പിയാർ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും എം.ആർ.നായരുമാണ് മറ്റു രണ്ടു പേരെന്നു പറയേണ്ടതില്ലല്ലോ.
കൃതികള്‍
നാരായണൻനമ്പിയാർ ദീർഘകൃതികളായി യാതൊന്നും ഉണ്ടാക്കിട്ടില്ല. (1) അപൂർണ്ണമായ ഉദയാലങ്കാരം, (2) പുളിച്ചിങ്ങോത്തു അമ്മുണ്ണി അമ്മ എന്ന വ്യാജനാമം ധരിച്ചു പ്രസിദ്ധീകരിച്ച വടക്കൻ ചക്കീചങ്കരം നാടകം, (3) ഒൻപതധ്യായത്തിൽ എഴുതിയ കല്യാണികല്യാണം കാവ്യം-ഈ വാങ്‌മയങ്ങൾമാത്രമേ ആ കൂട്ടത്തിൽ പെടുന്നുള്ളൂ. ഇവ കൂടാതെ (4) മുകാംബാസ്തോത്രം, (5) ഭാരതവ്യവഹാരം, (6) മുൻസിപ്പുഭാരതം, (7) കന്യാകുമാരിപ്രാർത്ഥന, (8) ഗോകർണ്ണപ്രാർത്ഥന, (9) തപതീസംവരണം കാവ്യം, (10) ഇന്ദുലേഖാ നാടകം, (11) ശിന്നമ്മു, (12) അസംബന്ധം, (13) ശുദ്ധമേകമ്പം, (14) പ്ലേഗുവധം കഥകളി, (15) പരിഷ്കരിച്ച കവിതാ രാമായണം എന്നീ കൃതികളും, ചെണ്ട, ഗീതം, ചെറുനാരങ്ങ, പപ്പടം, സങ്ഗീതം, പുതിയ പരിഷ്കാരം മുതലായ വിഷയങ്ങളെപ്പറ്റി മുമ്മൂന്നു ശ്ലോകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും അടിയറവെച്ച ശ്ലോകങ്ങൾക്കും മറ്റും സംഖ്യയില്ല. ഓണപ്പാട്ടു്, പരാശക്തി ഇത്യാദി കൃതികൾ ദ്രാവിഡവൃത്തങ്ങളിലും എഴുതിട്ടുണ്ട്.
ഉദയാലങ്കാരം
ഉദയാലങ്കാരത്തിൽ പ്രതിപാദ്യമെന്തെന്നു മുൻ സൂചിപ്പിച്ചുകഴിഞ്ഞു. ഗതാനുഗതികന്യായേന നായകനായ ഉദയവർമ്മതമ്പുരാനേയും മറ്റും ഉദാഹരണശ്ലോകങ്ങളിൽ വർണ്ണിക്കുന്ന ആ അലങ്കാരഗ്രന്ഥം അനൗചിത്യജടിലമാണു്. പക്ഷേ അത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാമൊപ്പിച്ച് ഒരു ശാസ്ത്രപുസ്തകം നിർമ്മിക്കണമെങ്കിൽ അതല്ലാതെ മാർഗ്ഗവുമില്ല. അതിൽ ശ്ലോകങ്ങളെല്ലാം നമ്പിയാരുടേതു തന്നെയാണു്. മുകാംബാസ്തോത്രത്തിലെ ചില പദ്യങ്ങൾ ആ കൂട്ടത്തിൽ കാണ്‌മാനുണ്ട്. എന്നാൽ ലക്ഷണവിവരണ വിഷയത്തിൽ അദ്ദേഹത്തിനു് ഉദയവർമ്മസദസ്സിലെ മറ്റു ചില പണ്ഡിതന്മാരുടെ സാഹായമുണ്ടായിരുന്നു എന്നു് അനുമാനിക്കുന്നതിൽ അപാകമില്ല. നമ്പിയാർക്കു ശാസ്ത്ര വ്യൽപത്തി എത്രമാത്രമുണ്ടായിരുന്നു എന്നു നാം കണ്ടു വല്ലോ. അദ്ദേഹംതന്നെ ഗോകർണ്ണപ്രാർത്ഥനയിൽ
"ഭേഷായിരിക്കുമൊരു സംസ്കൃതമിങ്കിലീഷു-
ഭാഷാദിയിൽപ്പരിചയം കലരാതിവണ്ണം
ഭോഷാഗ്യനായൊരു വിധേന പിടിച്ചുകേറി-
ബ്ഭാഷാകവിപ്രവരനായിവനത്ര പോരേ?"
എന്നു് ഏറ്റു പറഞ്ഞിട്ടുണ്ട്. ഉദയാലങ്കാരത്തിലെ രസപ്രകരണവും മറ്റും വായിച്ചാൽ അദ്ദേഹം ഒരു വലിയ ആലങ്കാരികനായിരുന്നു എന്നേ തോന്നുകയുള്ളു. കവി പ്രതാപരുദ്രീയത്തെ അവലംബിച്ചിട്ടുണ്ടെങ്കിലും അതിനു അടിമപ്പെട്ടിട്ടില്ല. കാരികകളും ഉദാഹരണങ്ങളും പ്രായേണ മനോഹരങ്ങളാണ്. നാടകപ്രകരണം സ്‌പർശിച്ചിട്ടില്ല; അർത്ഥാലങ്കാരപ്രകരണം പൂർത്തിയാക്കിയോ എന്നു സംശയവുമുണ്ട്. താഴെക്കാണുന്ന ശ്ലോകങ്ങളിൽനിന്നു പ്രസ്തുത കാവ്യത്തിലെ ശൈലി ഗ്രഹിക്കാവുന്നതാണു്.
"മല്ലിട്ടാദ്ദേവലോകപ്രഭയൊടു പൊരുതും
മഞ്ചമധ്യേ കപോത-
ക്കല്ലിന്മേൽചേർന്നു പൂവൻ പിടയുടെ മൃദുവാം
മേനി ചുംബിച്ചിരിക്കേ
അല്ലിത്താരമ്പനമ്പും രസമൊടു വിലസും
കൂജിതംകൊണ്ടു തമ്മിൽ
ത്തല്ലിക്കും പ്രാക്കളെക്കണ്ടുദയനൃപതിതാൻ
തെല്ലുനോക്കിച്ചിരിച്ചു."
"രേ! സാമൂരി! യങ്ങേക്കൊരു മദമതിയാ-
യുണ്ടു പണ്ടേയതല്ലേ
നേരേ കോരപ്പുഴയ്ക്കിപ്പുറമിഹ വരുവാ-
നന്തകാസ്യത്തിലെത്തി?
തീരക്കേട്ടിലയെന്നോ കൊടിയ രിപുമഹാ-
ഭൂതസംഹാരിയായി-
പ്പേരെന്തും നാമസപ്താക്ഷരിയുദയനരാ-
ധീശനെന്നുള്ള മന്ത്രം?"
56.18 ചക്കീചങ്കരം നാടകം
അന്തവും ചന്തവുമില്ലാതെ അനേകം ഭാഷാനാടകങ്ങൾ കേരളത്തിൽ എങ്ങും തലപൊക്കിത്തുടങ്ങിയപ്പോൾ ആ ദുഷിച്ച സാഹിത്യത്തിനു് അവസാനമുണ്ടാക്കുന്നതിനുവേണ്ടി കവി രചിച്ചതാണു് ചക്കിചങ്കരം. പുളിച്ചിങ്ങോത്ത് അമ്മുണ്ണിയമ്മ എന്ന പേരിൽ കവി അതു് 1069 കന്നിയിൽ പ്രസിദ്ധീകരിച്ചു. പി.രാമക്കുറുപ്പ് അതേ ഉദ്ദേശത്തോടുകൂടി ഉണ്ടാക്കിയ ചക്കീചങ്കരത്തെ തെക്കനെന്നും ഇതിനെ വടക്കനെന്നും പറഞ്ഞുവരുന്നു. നമ്പിയാരുടെ നാടകത്തിലെ നായിക ചക്കിയും നായകൻ ചങ്കരച്ചാരുമാണു്. ഇണ്ഠിണ്ഠീം നായ്ക്കരബ്‌ഭൻ പ്രതിനായകനും. ഒരു ശ്ലോകംമാത്രം ഉദ്ധരിക്കാം.
"ചക്കിപ്പെണ്ണേ! ചടുലനയനേ! ചത്തു ഞാനെന്നിവണ്ണം
ദുഃഖിക്കൊല്ലേ! ചതിയരുടെയച്ചപ്പടാച്ചിക്കു ചെറ്റും
തർക്കംവച്ചും തകൃതി പറകിൽതാമസിക്കാതെകണ്ടാ-
ത്തക്കംനോക്കി പ്രിയതമയെ ഞാൻ വേൾക്കുവൻ കേൾക്കബാലേ!"
ഇതിൽ അവതാരികയുടെ തലക്കെട്ട് 'ഒരു പൊടിക്കയ്യ്' എന്നാണ്, അതിൽ നിന്നുതന്നെ നമ്പിയാരുടെ നർമ്മോക്തി കിർമ്മീരിതമായ ഗദ്യശൈലിയുടെ സ്വഭാവം കാണിക്കാൻ കുറേ വാക്യങ്ങൾ പകർത്തുന്നത് അനുചിതമായിരിക്കുകയില്ലല്ലോ.
"ചക്കീചങ്കരം എന്ന ഈ നാടകം ഉണ്ടാക്കണമെന്നു ഞാൻ കഴിഞ്ഞ ജന്മത്തിൽ സ്വപ്നം കണ്ടതാണു്. ചക്കി=ശക്തി, ചങ്കരൻ=ശങ്കരൻ എന്നാണു് ഇതിന്റെ ധാതു.
“ശിവശ്ശക്ത്യാ യുക്തോ' എന്നുമുണ്ടല്ലോ. ഇതു് ഒന്നാമതു ഞാൻ ഒരേ ഇരുത്തത്തിൽ എഴുതിയതല്ലാതെ രണ്ടാമതു ഒന്നു വായിച്ചുനോക്കുകകൂടി ചെയ്തിട്ടില്ല. എന്നല്ല ആ സമയം മറ്റു പല ജോലികളുമുണ്ടായിരുന്നു. കാവ്യദോഷങ്ങൾക്കും കാവ്യഗുണങ്ങൾക്കും ഉദാഹരിക്കാവുന്ന നിലയിൽ ഇതിലുള്ള കവിതയുടെ സ്ഥിതി വായനക്കാർ തന്നെ അവിടവിടെ കണ്ടുപിടിച്ചുകൊള്ളേണ്ടതാണു്. നാടകലക്ഷണപരിപൂർത്തിക്കായി ഞാൻ കഴിയുമ്പോലെ ഉത്സാഹിച്ചിട്ടുണ്ട്. 'ശാകുന്തളേ ചതുർത്ഥോങ്കഃ' എന്ന പ്രമാണപ്രകാരമാണു് നാലങ്കമായി വിഭജിച്ചത്. നൂറു ശ്ലോകം കണക്കായെങ്കിലേ മതിയായുള്ളുവെന്നുവച്ച് അങ്ങനെ തന്നെ ആക്കീട്ടുമുണ്ട്. ഒരങ്കത്തിൽ രങ്ഗവിഭാഗം ചെയ്‌തതു് ആ വകക്കാർക്കു രസിപ്പാൻവേണ്ടിമാത്രമാണു്. ആ പത്തു പന്ത്രണ്ടു ശ്ലോകം അരങ്ങത്തുവച്ച് ഒരാളെക്കൊണ്ടു ചൊല്ലിക്കേണ്ടെന്നുവച്ച് ആ ഭാഗം അണിയറയ്ക്കു നീക്കിയിരിക്കുന്നു. എന്നാൽ പലർക്കുംകൂടി ചൊല്ലാമല്ലോ. പ്രഭാതം, സന്ധ്യ, മധ്യാഹ്‌നം ഇതൊക്കെയും രണ്ടാമത്തെ അങ്കത്തിന്റെ അവസാനം ഒന്നായി വർണ്ണിച്ചിട്ടുണ്ട്. അവിടവിടെ ചേർത്തിട്ടുള്ള അലങ്കാരങ്ങളും മറ്റും കണ്ടുതന്നെ അറിയേണ്ടതാണു്. ഇതിനു് ഒരു ശുദ്ധപത്രം ചേർത്താലോ എന്നു ഞാൻ ആദ്യത്തിൽ വിചാരിച്ചിരുന്നു. പക്ഷേ അതു വായനക്കാർതന്നെ ചെയ്തോട്ടേ എന്നു ഞാൻ സമ്മതിച്ചിരിക്കുന്നു. കഠിനപദങ്ങൾക്കു ശരിയായി ഒരു വ്യാഖ്യാനവം കൊടുത്തിട്ടുണ്ട്. പൊന്നുണ്ണിത്തമ്പാൻ, ശങ്കരവാര്യർ, ഇട്യാർശമേനോൻ മുതലായവരുടെ സർട്ടിഫിക്കറ്റുകൾ സ്ഥലചുരുക്കത്താൽ നിർത്തിവെച്ചിരിക്കയാണു്.”
വ്യാഖ്യാനത്തിൽ ഏഴു പദങ്ങൾ ഉൾപ്പെടുത്തിട്ടുണ്ട്. "താങ്ങീടട്ടെ-ഈകാരാന്തസ്ത്രീലിങ്ഗം സപ്തമ്യേകവചനം. ഇരിക്‌ണു-ഇല്ലാത്ത നിഘണ്ടുവിലെ 105-ാം ഭാഗം നോക്കുക. ഒക്കേനും-സർവേഷാം; (For all)" ഇതാണു് അതിന്റെ മാതൃക.
56.19 ഇന്ദുലേഖാനാടകം
ഇതും നാടകകൃത്തുകളേയും നോവലെഴുത്തുകാരേയും പരിഹസിക്കുവാൻവേണ്ടി 1071-ൽ എഴുതിയ ഒരു കൃതിയാണു്. ഇതിൽ പ്രസ്താവന മാത്രമേയുള്ളു. കവിയുടെ പൊണ്ണത്തം വർണ്ണിക്കുന്ന ഒരു ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
"ചെറുപ്രായം പാർത്താൽ കവിത രസികൻഭാഷയിലഹോ!
ചുറുക്കേറുംപോലും; പരമസരസൻ, പണ്ഡിതവരൻ,
പരക്കെക്കൊണ്ടാടും ജനത ബഹുമാനിച്ച പുരുഷൻ,
പരിഷ്ക്കാരക്കാരൻ, പലപല ഗുണം ചേർന്നൊരു മഹാൻ".
താഴെക്കാണുന്നതു ഭാരതവാക്യമാണു്.
"നല്ലനല്ല ഗുണമുള്ള സൽക്കഥ വളച്ചുകെട്ടി വഷളാക്കിയും
നല്ല നാടകമതെന്നുവച്ച ചില ബുക്കടിച്ചതു പരത്തിയും
സൊല്ലയാക്കി മരുവുന്ന യോഗ്യരെ ഹസിച്ചിടട്ടെ യുവതീജനം
നല്ലവണ്ണവുമുളുപ്പോരല്പമുളവായിടട്ടെയിനി മേൽക്കുമേൽ".
56.20 കല്യാണീകല്യാണം
നമ്പിയാരുടെ സകല കൃതികളിലുംവച്ച് ഉത്തമമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളതു് ഈ കാവ്യമാണു്. 1092-ൽ ചന്ദ്രോത്തു കുഞ്ഞിക്കമ്മാരൻ നമ്പിയാരുടെ അപേക്ഷയനുസരിച്ചു രചിച്ച പ്രസ്തുതകൃതി വടക്കേ മലബാറിലെ നായർകുടുംബങ്ങളിൽ അക്കാലത്തു നടപ്പിലിരുന്ന താലികെട്ടുകല്യാണത്തിന്റെ അർത്ഥശൂന്യതയെ വിശദീകരി ക്കുന്നതിനും അതിന്റെ കാലോചിതമായ പരിഷ്കാരത്തിനു് അനുവാചകന്മാരെ പ്രേരിപ്പിക്കുന്നതിന്നും പ്രയോജകീഭവിച്ചു. ഏതു ഭാഷാകവിയുടെ എത്ര അധുരമായ കാവ്യത്തോടും കിടനില്ക്കുന്നതുവേണ്ട ഗുണപൗഷ്കല്യം അതിനുണ്ട്. ചില ശ്ലോകങ്ങൾ എടുത്തു കാണിക്കാം.
"പവിഴനിറമെഴുന്ന പുണ്ടുമോമൽ
കവിളിണയും തെളിവുള്ള കൊച്ചുപല്ലും
അവികലമൃദുമന്ദഹാസവായ്‌പും
ഭൂവി സകലർക്കുമമന്ദമോദമേകും.
തെളിവു വളരെയുള്ള കണ്ണിലോമൽ-
ക്കളികൾ നിറഞ്ഞ വിലാസഭംഗി കണ്ടാൽ
നളിനമിഴിയെയൊന്നെടുത്തു ലാളി-
ച്ചളികമതിങ്കലൊരുമ്മ വയ്ക്കുമാരും".
“നെറ്റിത്തടത്തിലൊരു നീലിമയുള്ള പൊട്ടു
പറ്റിച്ചു കണ്ണെഴുതിയമ്മിണി നന്മ ചേർത്തു
ചുറ്റിത്തിരിപ്പതിനു ശക്തിയെഴും കടാക്ഷം
ചെറ്റിത്തിരിക്കവളിൽ വന്നു മയങ്ങി നിന്നു".
ഇതരകവികൾ
മറ്റു കൃതികളെപ്പറ്റി വിസ്മരിക്കുവാൻ സ്ഥലം അനുവദിക്കുന്നില്ല. മഹാഭാരതകഥയെ ഒരു സിവിൽക്കേസ്സിന്റെ സമ്പ്രദായത്തിൽ ചുരുക്കി എഴുതിട്ടുള്ളതാണു് 'ഭാരതവ്യവഹാരം'. മലബാറിലെ മുൻസിഫന്മാരെ മഹാഭാരതത്തിലെ പാത്രങ്ങളായി വർണ്ണിക്കുന്ന ഒരു ചെറിയ കാവ്യമാണു് മുൻസിഫുഭാരതം. മൂലൂർ പത്മനാഭപ്പണിക്കരുടെ കവിരാമായണത്തിൽ വിപ്രതിപത്തിതോന്നി അതിന്റെ പരിഷ്കരണത്തിനാണു് നമ്പിയാർ തന്റെ കവിരാമായണത്തിൽ ഉദ്ദേശിച്ചത്. അതു കവിഭാരതത്തെക്കാൾ സംക്ഷിപ്തമാണു്. ഉദ്ദേശം ഫലിച്ചിട്ടുമില്ല. പുന്നശ്ശേരി നമ്പി നിലകണ്ഠശർമ്മ ഒരിക്കൽ നമ്പിയാരുടെ നിമിഷകവിത കാണണമെന്നും കഥ തപതീസംവരണമാകട്ടേ എന്നും പറഞ്ഞപ്പോൾ പെട്ടെന്നു് ആ കഥയെ വിഷയീകരിച്ച് നമ്പിയാർ അറുപതു ശ്ലോകങ്ങൾ രണ്ടു മണിക്കൂറിനുള്ളിൽ എഴുതി ആ ശ്ലോകങ്ങളിൽ ഒന്നാണു് അടിയിൽ കാണുന്നത്.
"നീലക്കാർമേഘമമ്പും തലമുടി നിടില-
പ്പൊട്ടു രൂക്ഷം കടാക്ഷം
ബാലപ്പോർകൊങ്ക ബിംബാധരമധുരവിലാ-
സങ്ങളും മെയ്ത്തിളപ്പും
ചേലേലും ചേലയെന്നീവക നരപതി ക-
ണ്ടിട്ടു മിണ്ടാതെയേറ്റം
മാലോകം മാരബാണപ്പുതുമയുടെ പുരാ-
ണങ്ങൾ വാഴ്ത്തിസ്തുതിച്ചു”.
പരാശക്തി
പരാശക്തിയുടെ മഹിമയെ വർണ്ണിക്കുന്ന ഈ പാട്ടിനു പ്രത്യേകമൊരു മാധുര്യമുണ്ടു്.
"ഒന്നും തിരിയുന്നതില്ല പുന-രൊന്നുമറിയാവതല്ല
എന്നും പറയാവതല്ല പുന-രെന്നുള്ളിലുണ്ടതു ചൊല്ലാം.
ആദ്യന്തമെന്നുള്ളതില്ല പിന്നെ-ച്ചോദ്യത്തിനും വകയില്ല
ഏതൊന്നൊരാൾക്കുമറിയാ ഇതു-യാതൊന്നുകൊണ്ടുമറിയാ
അങ്ങനെയുള്ളൊരു നിന്നെയിവ-നെങ്ങനെ കാണുന്നു പിന്നെ?"
ഇത്തരത്തിലാണ് ആ ചെറിയ താരാട്ടിന്റെ രീതി.
ചില മുക്തകങ്ങൾ
1. ശ്രീമൂലംതിരുനാൾ മഹാരാജാവിനു് അടിവറവച്ചതു്.
"ആമൂലധ്വംസനത്തിന്നുഴറിയധികമായ്
ടിപ്പു തട്ടിപ്പു കാട്ടി-
സ്സാമൂരിപ്പാടുമുൻപായ് പലരുമിഹ കലാ-
പത്തിലാപത്തിലായി
ശ്രീമൂലക്ഷോണിപാലേശ്വര! സകലനരാ-
ധീശ! വഞ്ചിശവംശ-
രീമൂലം രക്ഷ കിട്ടീ പരമിതു മലബാർ-
ജില്ലതൻ നല്ല കാലം".
2. കടത്തനാട്ടു കോവിലകത്ത് ഒരിക്കൽ കവിക്കു പക്കച്ചോറു കൊടുത്തതിനെപ്പറ്റി പരാതി
"അച്ഛൻ തമ്പായി മുന്നം നിജഗണിതവഴി-
ക്കാക്കുവാൻ നോക്കിയെന്നെ-
ത്തുച്ഛന്‍ ഞാനന്നമാന്തിച്ചതിലൊരു കഴി-
വുണ്ടായതില്ലായതാട്ടെ
അച്ഛന്നം പാചകന്മാരുടെയൊരു കൃപയാ-
ലിന്നു പഞ്ചാംഗഭാഗം
സ്വച്ഛന്ദം ഞാൻ ഗ്രഹിച്ചേൻ നരവര! കളിയ-
ല്ലഞ്ചിലൊന്നഞ്ചലെന്യേ"
1. ചെണ്ടയെപ്പറ്റി:
"അയ്യയ്യോ! രണ്ടുപാടും പ്രഹരമനുദിനം
കോലുകൊണ്ടെത്രകൊള്ളും?
നിയ്യപ്പോളൊച്ച മൂപ്പിച്ചഹഹ! കരകിലും
നീ കലാശിക്കുവോളം
തെയ്യാറായ്‍കേട്ടു മന്ദസ്‌മിതമൊടു തലകൊ-
ണ്ടാട്ടിയേറ്റം രസിക്കു-
ന്നിയ്യാൾക്കാർക്കെന്തു ദണ്ഡം? ശിവ ശിവ! ദയതി-
പാരിലിന്നാരു കണ്ടു?"
ആകെക്കൂടി നോക്കുമ്പോൾ സർവോപരി വാസനയുടെ തള്ളിച്ചുകൊണ്ടുമാത്രം ഉയർന്ന കേരളീയകവികളിൽ കെ.സി.നാരായണൻനമ്പിയാരെ പ്രഥമഗണനീയനായി കരുതേണ്ടതാണു്. അദ്ദേഹം താനുണ്ടാക്കണമെന്നു സങ്കല്പിച്ച ഒരു കിളിപ്പാട്ടിന്റെ ഗണപതിയിൽ സരസ്വതിയോട്ട്
"താണിട്ടിരുന്നു നയത്തോടുമക്കടി-
ഞ്ഞാണിട്ടിളക്കിത്തെളിക്കും ദശാന്തരേ
പോണിക്കുതിരകളോടും കണക്കിനേ
വാണിക്കൊഴുക്കും വരുത്തേണമീശ്വരി!"
എന്നു ചെയ്തിട്ടുള്ള പ്രാർത്ഥന ആ ദേവി തികച്ചും സഫലീകരിച്ചതായി ഭാവുകന്മാർക്കു ബോധ്യമാകാതെയിരിക്കയില്ല.
56.21 കടത്തനാട്ടു കൃഷ്ണവാരിയർ (1043–1111)
ജീവിതചരിത്രം
കടത്തനാട്ട് ഉദയവർമ്മത്തമ്പുരാന്റെ ആസ്ഥാനകവികളിൽ അഗ്രഗണ്യനായിരുന്ന കടത്തനാട്ടു കൃഷ്ണവാരിയരെപ്പറ്റിയാണു് ഇനി പ്രസ്താവിക്കേണ്ടത്. കൃഷ്ണവാരിയർ കടത്തനാട്ട ലോകമലയാർകാവിനു സമീപം കീഴൂർദേശത്തു കോളിയോട്ടുവാരിയത്തിൽ പാർവതിവാരസ്യാരുടേയും താഴത്തുമഠത്തി ചക്രപാണിവാരിയരുടേയും പു ത്രനായി 1043-ാമാണ്ടു കർക്കടകമാസം 16-ാ൦ ജനിച്ചു. ചക്രപണിവാരിയർ ഒരു ഉറച്ച സംസ്കൃതപണ്ഡിതനും വൈദ്യത്തിലും ജ്യോതിശ്ശാസ്ത്രത്തിലും നിഷ്ണാതനുമായിരുന്നു. 1094-ൽ മരിച്ച കടത്തനാട്ടു വലിയ രാജാവിന്റെ ഗുരുവും കൂടിയായിരുന്നു അദ്ദേഹം. ദ്വാരകാപ്രവേശം എന്നൊരാട്ടക്കഥ അദ്ദേഹം രചിച്ചിട്ടുണ്ട്. കെ. സി. നാരായൻ നമ്പിയാർ അദ്ദേഹത്തിനു തന്റെ കവിരാമായണത്തിൽ സുമന്ത്രസ്ഥാനം നല്‌കിക്കാണുന്നു. അദ്ദേഹം കടത്തനാട്ടു കോവിലകത്തെ കാര്യസ്ഥനും കൂടിയായിരുന്നതിനാൽ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞതിനുമേൽ കൃഷ്ണവാരിയർ പന്ത്രണ്ടാമത്തെ വയസ്സിൽ അദ്ദേഹത്തോടുകൂടി കോവിലകത്തു താമസിച്ചുതുടങ്ങി. അച്ഛനിൽനിന്നും അവിടത്തെ ഇതരപണ്ഡിതന്മാരിൽനിന്നും സംസ്കൃതം അഭ്യസിച്ചു് ആ ഭാഷയിൽ പ്രാവീണ്യം സമ്പാദിച്ചു. ഉദയവർമ്മത്തമ്പുരാന്റെ ഒരു പ്രധാനാശ്രിതനായി വിനീതനും വിദ്യാസമ്പന്നനുമായ ആ യുവകവി പരിണമിച്ചതു് ആശ്ചര്യമല്ലല്ലോ. 1072-ൽ ആ തമ്പുരാന്റെ മുക്തിയാർ കാര്യസ്ഥനായി പുറമേരിക്കോവിലകത്തു പാർപ്പുറപ്പിച്ചു. കാവ്യരചനയും കാവ്യാധ്യാപനവുമായിരുന്നു മുഖ്യദിനകൃത്യങ്ങൾ. കവനോദയത്തിന്റെ പ്രസാധനഭാരം അദ്ദേഹമാണു് വഹിച്ചതു്. കടത്തനാട്ട് ഏ.കെ.ശങ്കരവർമ്മത്തമ്പുരാനെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടു്. 1094-ൽ അന്തനാട്ടു വലിയതമ്പുരാന്റെ അമ്മയുടെ മാസമടിയന്തിരത്തെസ്സംബന്ധിച്ച് ഒരു പ്രബന്ധമെഴുതി അദ്ദേഹത്തില്‍നിന്നു വീരശൃംഖല സമ്മാനമായി വാങ്ങി. 1111-ൽ മേടമാസം 24-ാം മരിച്ചു. തുണ്ടിയില്‍ ഇട്ടിച്ചിരി എന്നുകൂടി പേരുള്ള പാപ്പിവാരസ്യാരായിരുന്നു അദ്ദേഹത്തിന്റെ പത്നി.
കൃതികൾ
കൃഷ്ണവാരിയർ സംസ്കൃതത്തിലും ഭാഷയിലും സമർത്ഥമായി സാഹിത്യസേവനം ചെയ്തിരുന്നു. സംസ്കൃതത്തിൽ, മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി രാമവർമ്മമഹാരാജാവിന്റെ സിംഹാസനാരോഹണത്തെ അധികരിച്ച് (1) ശ്രീരാമവർമ്മമഹാരാജാഭിഷേകം എന്ന പേരിൽ ഒരു കാവ്യം നാലു സർഗ്ഗത്തിൽ പ്രസിദ്ധീകരിച്ചു. (2) ഭാഷയിൽ അദ്ദേഹത്തിന്റെ പ്രധാനകൃതി ഭാഷാരാമായണചമ്പുവാണു്. അതിനുപുറമെ, (3) സീമന്തിനീചരിതം കാവ്യം, (4) ചൊവ്വരവച്ചു തീപ്പെട്ട കൊച്ചി രാമവർമ്മമഹാരാജാവിന്റെ ഷഷ്ട്യബ്‌ദപൂർത്തിയെ വിഷയീകരിച്ച് 1097-ൽ രചിച്ച ഷഷ്ടിപൂർത്തി കാവ്യം എന്നീ കൃതികളും അദ്ദേഹം ഉണ്ടാക്കീട്ടുണ്ട്. (5) ഭക്തിസംവർദ്ധനശതകത്തിന്റേയും (6) കോടിവിരഹത്തിന്റെയും തർജ്ജമകൾകൂടി അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു.
56.22 ഭാഷാരാമായണചമ്പു
രാമായണചമ്പുവും കോടിവിരഹവും സീമന്തിനീചരിതവും ഉദയവർമ്മത്തമ്പുരാന്റെ ആജ്‌ഞയനുസരിച്ചു നിർമ്മിച്ച കൃതികളാണു്. അവ കവനോദയത്തിൽ പ്രസിദ്ധീകരിച്ചു. ഭോജരാജാവിന്റെ സുന്ദരകാണ്ഡാവസാനംവരെയുള്ള രാമായണചമ്പുവിലെ അഞ്ചുകാണ്ഡങ്ങളും ലക്ഷ്മണകവിയുടെ യുദ്ധകാണ്ഡവും കവി തർജ്ജമചെയ്തിട്ടുണ്ടു്. അദ്ദേഹം ആ കൃതിയുടെ അവസാനത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു.
"ശ്രീമത്താം ഭോജകാവ്യം ശുചി, രഘുപതിതൻ
സച്ചരിത്രം വിചിത്രം,
സോമശ്രീകീർത്തി ചേർന്നോരുദയയുവനൃപാ-
ലാജ്‌ഞയാലജ്‌ഞനാം ഞാൻ
ഈമട്ടിൽക്കേരളീയർക്കൊരുവിധമുപകാ-
രത്തിനെത്തേണമെന്നുൾ-
കാമത്താൽ ഭാഷയാക്കി; കശലമരുളണം
രാമനും സീതതാനും".
എത്ര മനോഹരമാണു് ഈ കൃതി എന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമുണ്ട്. പില്ക്കാലത്തു ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ ഭാരതചമ്പു തർജ്ജമചെയ്യുന്നതിനു മാർഗ്ഗദർശകമായിത്തീർന്ന ഒരു വാങ്‌മയമാണു് അതു് എന്നുകൂടി പറഞ്ഞറിയിക്കേണ്ടതുണ്ട്. ചില ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
"ഏണീജാലഗളം കുടിക്കുമളവിൽപ്പൊട്ടുന്ന നാനാസിരാ-
ശ്രേണീനിർഗ്ഗതശോണിതാരുണമുഖം ചേരുന്ന ചെന്നായ്ക്കുലം
വാണീടും വനസീംനി മൽപ്രിയതമേ! നെന്മേനിതൻ മാർദ്ദവം
താണീടും മൃദുമേനിയെങ്ങനെ വലയ്ക്കുമ്പോൾ സഹിക്കുന്നു ഞാൻ?"
“പാരാതേ ഭൂരിജന്മാർജ്ജിതസുകൃതവശാൽ
ദൃശ്യനാം രാമനെത്തെ-
ന്നാരാൽക്കണ്ടും ജനിത്രീവരയുഗളവശാ-
ലാത്തയാം വൃത്തി കേട്ടും
സാരാത്മാവാം നിഷാദപ്രഭുവിനു ഒരുതാം
ശൈത്യവും ചൂടുമേന്തും
ധാരാളം ഹർഷശോകോദിതനയനജലം-
കൊണ്ടു വസ്ത്രം നനഞ്ഞു".
"ദേവന്മാരും മനുജന്മാരും വാഴ്ത്തുമസ്ത്രങ്ങൾകൊണ്ടും
ദ്യോവും ഭൂവും വിരവിലണയും വിക്രമപ്രൗഢികൊണ്ടും
നീക്കിക്കൂടാതൊരു ജര മദംഗത്തിലെത്തിപ്പിടിച്ചു
പാർക്കിൽപ്ഫുല്ലാംബുജതതിയിലാ വെണ്ണിലാവെന്നപോലേ".
56.23 സീമന്തിനീചരിതം
സീമന്തിനീചരിതവും നല്ല ഒരു കാവ്യമാണ്. അതിലുള്ളവയാണു് അധോലിഖിതങ്ങളായ ശ്ലോകങ്ങൾ.
"സോമലേഖാകലാപന്റെ വാമഭാഗമഹർന്നിശം
കോമളാഭമെനിക്കേറ്റം കാമലാഭം തരേണമേ".
"വാടീരസാലാഗതവായൂസംഗാ-
ലാടീ രസാലാശു ലതാവധൂടി
പാടീ രസാലാശ്രിതകോകിലാളി
പാടീ രസാലംബിവിയോഗിപാളി".
“പ്രിയനെക്കുലചെയ്ത വൻനദീ-
സൂയമൻപോടടർചെയ്തടക്കുവാൻ
നയനാഞ്ജനമോലുമശ്രുവാൽ
സ്വയമായന്നദിയൊന്നു തീർത്തുവോ?"
അന്യകൃതികളെക്കുറിച്ചു വിസ്മരിക്കുന്നില്ല.
56.24 കോളിയോട്ടു മാധവവാരിയർ
കോളിയോട്ടു മാധവവാരിയർ കൃഷ്ണവാരിയരുടെ ജ്യേഷ്ഠനായിരുന്നു. 1030-ാമാണ്ടാണു് ജനനം. ഖാണ്ഡവദാഹമെന്ന പേരിൽ ഒരു കഥകളിയും, ദേവീമാഹാത്മ്യം ഭാഷാകാവ്യവും, പാർവതീസ്വയംവരം പതിനെട്ടുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും ഉണ്ടാക്കീട്ടുണ്ടു്. ഒരു നല്ല വൈദ്യനായിരുന്നു.
56.25 മീത്തലമഠം ശങ്കരവാരിയർ (1015–1056)
കൃതികള്‍
ഇദ്ദേഹം കടത്തനാട്ടു മീത്തലമഠത്തിൽ 1015-ാമാണ്ടു ജനിച്ചു. കടത്തനാട്ട് ആസ്ഥാനപണ്ഡിതനായിരുന്ന ചിറ്റപ്പാശാസ്ത്രികളുടെ അടുക്കൽ തർക്കം നിഷ്കർചിച്ചു പഠിച്ചു. 1056 കർക്കടകമാസം 13-ാംനു മരിച്ചു. (1) ഉദയചരിത്രം, (2) മഹാമൃത്യഞ്ജയചരി ത്രം എന്നീ രണ്ടു സംസ്കൃതകാവ്യങ്ങളും, (3) ദേവയാനീചരിതം ആട്ടക്കഥയുമാണു് കൃതികൾ. ഉദയ ചരിത്രത്തിലെ നായകൻ 1056-ൽ തീപ്പെട്ട കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാനാണു്. അധോലിഖിതമായ പദ്യം അതിൽ നിന്നു പകർത്തുന്നു.
"കവിജനപദവീദുരാസദേയം
മമ ധിഷണാതിലഘീയസീ തഥാപി
തദനുപമഗുണൗഘനുന്നഭാവാ-
ദുദയചരിത്രമിദം ബ്രവീമി കാവ്യം”.
താഴെക്കാണുന്ന മുക്തകം കവി ആ തമ്പുരാനു സമർപ്പിച്ചതാണു്.
“പാണ്ഡിത്യേന ബൃഹസ്‌പതേസ്സുരതരോർവിശ്രാണനേനാധുനാ
സൗഭാഗ്യേന മനോഭവസ്യ ധനദസ്യാർത്ഥേന പൂർണ്ണേന ച
ഭൈമിശോണിഭൃദോജസാ ച യശസ നിർമ്മൂലയന്തം സദാ
സമ്മാനം തരണേരജന്യധിപതേ: കസ്ത്വാമതിക്രാമതി?"
"സമ്മാനം തരണേ" എന്ന പ്രാർത്ഥനകൂടി ഈ ശ്ലോകത്തിൽ സംക്രമിപ്പിട്ടുണ്ട്.
56.26 നീലഞ് ചേരി ശങ്കരൻനായർ (1050–1109)
ജനനവും വിദ്യാഭ്യാസവും
ശങ്കരൻനായർ തലശ്ശേരിക്കു സമീപമുള്ള നാരങ്ങാപ്പുറത്തു നീലഞ്ചേരിവീട്ടിൽ നാരായണിയമ്മയുടേയും വി. ഗോവിന്ദൻനായർ എന്ന മാന്യന്റേയും പുത്രനായി 1050- മാണ്ടു ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞതിനുമേൽ ചുരലാട്ടുമഠത്തിൽ ഗോവിന്ദൻഗുരുക്കളുടെ കീഴിൽ സംസ്കൃതത്തിൽ ചില കാവ്യങ്ങളും നാടകങ്ങളും പഠിച്ചു. ആ ഗുരുവിന്റെ പേരിൽ നമ്മുടെ കവിക്കുണ്ടായിരുന്ന ഭക്തിപ്രകർഷത്തെ
"ഗോവിന്ദാചാര്യകാരുണ്യധാരാപ്രക്ഷാളിതാത്മനാ
മയാ കൃതമിദം നിദ്രാഭംഗം ജേജീയതാം പരം"
എന്നു നിദ്രാഭംഗത്തിലും
"ആവിധമനുകരിച്ചഭ്യസിപ്പിച്ച ഗുരു
ഗോവിന്ദപാദാംബുജമാശ്രയം വിശേഷിച്ചും"
എന്നു കേരളമാഹാത്മ്യം കിളിപ്പാട്ടിലും അദ്ദേഹം രേഖപ്പെടുത്തിട്ടുണ്ട്. സാഹിത്യത്തിലെന്നപോലെതന്നെ സംഗീതത്തിലും ശങ്കരൻനായർക്കു വാസനയുണ്ടായിരുന്നു. കുറേക്കാലം കുഞ്ഞിരാമൻനായർ എന്ന സംഗീതജ്‌ഞന്റെ അടുക്കൽ ഫിഡിൽവായന അഭ്യസിച്ചു.
അനന്തരജീവിതം
വിദ്യാഭ്യാസാനന്തരം കടത്തനാട്ട് ഉദയവർമ്മത്തമ്പുരാന്റെ മേൽനോട്ടത്തിൽ ആരംഭിച്ച സാരോദയം മാസികയുടെ പ്രസാധകനായി. പിന്നീടു കല്ലാട്ടു രാഘവന്റെ പ്രസ്സുമാനേജരായി കോഴിക്കോട്ടു താമസം തുടങ്ങി. കുറേക്കാലം അങ്ങനെ കഴിഞ്ഞു. അതിനുമേൽ കല്ലാട്ടു രാഘവന്റെ ഉടമസ്ഥതയിലും കെ. സി. നാരായണൻനമ്പിയാരുടെ പ്രസാധകത്വത്തിലും തലശ്ശേരിയിൽനിന്നു പ്രചരിച്ച ഭാരതകേസരിപ്പത്രത്തിന്റെ സഹപ്രവർത്തകനായി. 1079-ൽ കോട്ടയം കിഴക്കേക്കോവിലകത്തു വീരവർമ്മ ഇളയതമ്പുരാന്റേയും മറ്റും ആശ്രിതനായി ആ സ്ഥലത്തേക്കു പോയി. അവിടെനിന്നു 1082-ൽ ആ തമ്പുരാൻ പുറപ്പെടുവിച്ച സുജനവിനോദിനി എന്ന മാസികയുടെ ആധിപത്യം സമർത്ഥമായി വഹിച്ചു. സുജനവിനോദിനി മാർഗ്ഗമായാണു് ശങ്കരൻനായരുടെ യശസ്സുയർന്നതു്. കൂത്തുപറമ്പിൽ മേരിമെമ്മോറിയൽ പ്രസ്സ് എന്ന പേരിൽ ആ തമ്പുരാൻ സ്ഥാപിച്ച മുദ്രാലയത്തിന്റെ മാനേജരും നായർ തന്നെയായിരുന്നു. അതിനുമുൻപുതന്നെ നാടകഭ്രമം അദ്ദേഹത്തെ ബാധിച്ചു. 1079-ൽ മമ്പ്രം എന്ന സ്ഥലത്ത് ഒരു നാടകയോഗം സ്വരൂപിച്ച് അതിലെ അംഗങ്ങൾക്കു കളിക്കുവാൻ രാഘവമാധവം എന്നൊരു സംഗീതനാടകം എഴുതിക്കൊടുത്തു. അദ്ദേഹം ഒന്നാമതായി അച്ചടിച്ച വാസന്തികാപരിണയം എന്ന സംഗീതനാടകം 1086-ൽ സുജനവിനോദിനിയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ആ മാസിക സ്വല്പകാലമേ പ്രചരിച്ചുള്ളു. പിന്നീടും വളരെക്കാലം കോട്ടയം കോവിലകം മാനേജരായി ജോലി നോക്കി. ആയിടയ്ക്കു നവകേരളം എന്ന പത്രത്തിന്റെ ആധിപത്യവും വഹിക്കുകയുണ്ടായി. സമുദായദീപിക എന്നൊരു പത്രവും അദ്ദേഹത്തിന്റെ പ്രസാധകത്വത്തിൽ പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ട്. 1105-ാമാണ്ടു ശരീരാസ്വാസ്ഥ്യം നിമിത്തം സകല പ്രവർത്തനങ്ങളിൽനിന്നും ഒഴിഞ്ഞു. 1109-ാമാണ്ടു മീനമാസം 23-ാംനു മരിച്ചു. മരിക്കുന്നതിനുമുൻപു ഭാഗിനേയനായ നാരായണൻനായരെ വിളിച്ചു താഴെക്കാണുന്ന ശ്ലോകം ഒസ്യത്തെന്ന രീതിയിൽ ചൊല്ലിക്കൊടുത്തു.
"സാഹിത്യകൃഷിയിൽപ്പഴുത്തു വിളവായ്
ക്കൊയ്തിട്ടതില്ലെങ്കിലും
തൂറ്റിപ്പാറ്റിയളന്നു നോക്കുക; കചേലോപായനപ്രായമായ്
ഉണ്ടാം വല്ലതു;മില്ല മറ്റു ധനഭൂസ്വത്തുക്കളിക്കാണുവ
യെല്ലാം നീയധികാരിതന്നെ; ശരിയായ്
ക്കൈകാര്യമൊപ്പിച്ചു ഞാൻ".
കൃതികള്‍
ശങ്കരൻനായരുടെ കൃതികളിൽ, ഭൂരിഭാഗവും സങ്ഗീതനാടകങ്ങളാണു്. ഭാഷയിൽ ആ മാതിരി നാടകങ്ങൾ ആദ്യമായി രചിച്ച തൃശ്ശൂർ രാമഞ്ചിറമഠത്തിൽ ടി. സി. അച്യുതമേനോനെപ്പറ്റി അന്യത്ര പ്രസ്താവിക്കാം. ഉത്തരകേരളത്തിലെ എണ്ണപ്പെടേണ്ട ഒരു സങ്ഗീതനാടകകാരനായിരുന്നു ശങ്കരൻനായർ. (1) രാഘവമാധവം, (2) പാലാഴിമഥനം, (3) സുഭദ്രാഹരണം, (4) ദുതഗോപാലം, (5) വാസന്തികാപരിണയം, (6) സീതാപഹരണം, (7) ഉഷാനിരുദ്ധം, (8) ദമയന്തീസ്വയംവരം, (9) ജീവകാരുണ്യം എന്നീ സങ്ഗീതനാടകങ്ങൾ അദ്ദേഹം ഉണ്ടാക്കീട്ടുണ്ടു്. (10) സതിതാര, (11) നിദ്രാഭങ്‌ഗം ഇങ്ങനെ രണ്ടു് ഖണ്ഡകാവ്യങ്ങളും, (12) രാമഗീതയും, (13) കേരളമാഹാത്മ്യം കിളിപ്പാട്ടും ചില തുള്ളലുകളും മറ്റും കൂടി അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു. അവയ്ക്കൊന്നും പറയത്തക്ക പ്രചാരമില്ല. നിദ്രാഭങ്ഗം കുംഭകർണ്ണന്റെ പ്രബോധനത്തെ വിഷയീകരിച്ചെഴുതീട്ടുള്ളതാണു്. കേരളമാഹാത്മ്യം പൂർത്തിയായിട്ടില്ല. ജീവകാരുണ്യത്തിലെ ഇതിവൃത്തം കുമാരനാശാന്റെ കരുണയിലേതു തന്നെയാണു്. ശങ്കരൻനായരുടെ നാടകങ്ങൾ പ്രായേണ അഭിനയയോഗ്യങ്ങളാണു്. വാസന്തികാപരിണയമാണ് അവയിൽ പരക്കെ അറിയപ്പെടുന്നതു്. ഗാനങ്ങൾ സാമാന്യേന സരളങ്ങളാണു്.
"ഹന്ത! വിധിവൈഭവമോ കിന്തു ചെയ്‌വതയ്യോ സ്വാമിൻ?
ബന്ധമില്ലിതിനൊന്നുമേ ബന്ധുവാരിന്നെനിക്കുള്ളു? (ഹന്ത)
ന്യായമായ് നടന്നോരെന്നിൽ മായമുണ്ടെന്നോർത്തു കഷ്ടം!
കായനാശം വരുത്തുന്നു തോയജാക്ഷ! രക്ഷിച്ചാലും (ഹന്ത)
നിശ്ചലാത്മാവായ് വിളങ്ങും സച്ചിദാനന്ദരൂപനേ!
വിശ്വസിച്ചിരിക്കുന്നവർക്കിച്ചതി പെടുത്തിടാമോ? (ഹന്ത)
സത്യമെന്നൊന്നുണ്ടെന്നാകിൽ നിത്യനിഷ്കളസ്വരൂപ!
കൃത്യമായതിൻഫലം നീ മിഥ്യയാകാതേകിടേണം. (ഹന്ത)”
ഈ പാട്ട് അവയുടെ ഒരു മാതൃകയായി സ്വീകരിക്കാം.
ചില ശ്ലോകങ്ങൾ
"നിശാചരാധീശനശേഷവിദ്യാ-
വിശാരദൻ രാവണനന്നൊരുനാൾ
പ്രശാന്തസുസ്മേരവിലാസരമ്യം
കൃശാങ്‌ഗിയോടെങ്ഗിതമേവമോതി".
(അശോകവനികയിലെ സീത)
"ദണ്ഡം തീർന്നൊരുമട്ടു നല്ല നിലയിൽ
കാൽവയ്ക്കുമക്കൈരളി-
പ്പെണ്ണയ്യോ ചരടറ്റു തൻതല ചിര-
യ്ക്കാറായിരക്കാറുമായ്
കണ്ണുംപൊട്ടിയലംകൃതിപ്പെരുമപോയ്
തർക്കം കുതർക്കത്തിലായ്
തിണ്ണം വ്യാകരണം പഴിച്ചൊരു പഴ-
മ്പാട്ടായിരിപ്പായി ഹാ!"
(എം.കെ.കോരപ്പൻഗുരുക്കളുടെ മരണത്തെപ്പറ്റി)
56.27 കുട്ടമത്തു് കുഞ്ഞുണ്ണിക്കുറുപ്പ് (988–1060)
കുടുംബം
ദക്ഷിണകർണ്ണാടകത്തിൽപ്പെട്ട കാസർകോഡ് താലൂക്കിൽ മലയാളികളാണു് ഭൂരിപക്ഷം ജനങ്ങളും എന്നുള്ള വസ്തുത വായനക്കാർക്കു് അശ്രുതപൂർവമല്ലല്ലോ. അവിടെ കുട്ടമത്തു ദേശത്തു കന്നിയൂർ എന്ന പേരിൽ ഒരു സുപ്രസിദ്ധമായ നായർ ഗൃഹമുണ്ടു്. അവിടെയും മലബാറിൽ കുറുമ്പ്രനാട്ടു താലൂക്കിൽ കോവുക്കൽ കന്നിയൂർ എന്ന ഗൃഹത്തിലുമായി ഉണിച്ചിക്കണ്ടക്കുറുപ്പ് എന്ന ഒരു മാന്യപുരുഷൻ തന്റെ തറവാടു സ്ഥാപിച്ചു ഭാഗിനേയന്മാർക്കു പ്രശസ്യമായ ധനസമ്പത്തിയും വൈദൂഷ്യവിഭവവും നല്കി. ആ കുറുപ്പ് 1036-ാമാണ്ടു മകരമാസത്തിലെ കാർത്തികനാളിൽ അന്തരിച്ചു. കന്നിയൂർക്കുടുംബം അനേകം പണ്ഡിതന്മാരേയും കവികളെയും ജനിപ്പിച്ചിട്ടുണ്ട്. അവരിൽ ആദ്യത്തെ ആളാണു് കുഞ്ഞുണ്ണിക്കുറുപ്പ്. അദ്ദേഹത്തിന്റെ ഭാഗിനേയനായ ചെറിയരാമക്കുറുപ്പിനെ കേരളത്തിലെ പ്രഥമഗണനീയന്മാരായ കവികളുടെ കൂട്ടത്തിൽപ്പെടുത്തണം. ആ കവിയുടെ അനുജൻ കുഞ്ഞിക്കേളുക്കുറുപ്പ്, അവരുടെ ഭാഗിനേയന്മാരായ കുഞ്ഞമ്പുക്കുറുപ്പ്, ഗോവിന്ദക്കുറുപ്പ്, കുഞ്ഞിക്കൃഷ്ണക്കുറുപ്പ് ഇങ്ങനെ ആറുസാഹിത്യകാരന്മാരെപ്പറ്റി നമുക്കു പ്രസ്താവിക്കുന്നതുണ്ട്. അവരിൽ 'മഹാകവി കുട്ടമത്തു്' എന്ന നാമാന്തരത്തിൽ സുവിദിതനായിരുന്ന കുഞ്ഞിക്കൃഷ്ണക്കുറുപ്പ് ഏറ്റവും മഹനീയനായ ഒരു ഭാഷാകവിയായിരുന്നു.
ജീവിതചരിത്രം
കുഞ്ഞുണ്ണിക്കുറുപ്പു സദ്രത്നമാലാകർത്താവായ ശങ്കരവർമ്മത്തമ്പുരാന്റേയും കന്നിയൂർ ശ്രീദേവികെട്ടിലമ്മയുടേയും പുത്രനായി 988-ാമാണ്ടു ജനിച്ചു. പിതാവിന്റെ വൈദൂഷ്യം അനുവാചകന്മാർക്കു പരിചിതമാണല്ലോ. മാതാവും ഒരു വിദുഷിയായിരുന്നു. ആ സുചരിത ഭർത്താവിനു് ഒരവസരത്തിൽ അയച്ചതാണു് താഴെക്കാണുന്ന ശ്ലോകം.
"ശ്രീദേവിയെന്ന തരുണിമണി കയ്യെഴുത്തി-
തെൻജീവനാഥനറിയേണ്ടുമവസ്ഥയെന്നാൽ
സന്ദേശപത്രമിതു കണ്ടുടനേ വരാഞ്ഞാൽ
സന്ദേഹമില്ല, മരണം മമ വന്നുകൂടും".
അച്ഛനെപ്പോലെ അദ്ദേഹവും യഥാകാലം ഒരു ജ്യോതിസൂന്ത്രജ്‌ഞനായി വികസിച്ചു. അച്ഛൻ തന്നെയായിരുന്നു പ്രധാന ഗുരു. നമ്പിയാരെഴുത്തച്ഛൻ എന്ന മറ്റൊരു പണ്ഡിതനും അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ട്. ജ്യോതിഷം മുഴുവൻ അഭ്യസിച്ചതു പിതാവിനോടുതന്നെയായിരുന്നു. കമ്മാരപ്പൊതുവാൾ എന്ന സമകാലികനായ ഒരു ദൈവജ്‌ഞൻ
“തത്താദൃഗ്ഗണരത്നപൂർണ്ണജലധിഃ കുഞ്ഞുണ്ണിനാമോദഭൂൽ
പുത്രോതീവ വിശിഷ്ടഗോളഗണിതാദ്യാധാരഭൂർവിശ്രുതഃ
കോലാധീശ്വരഭൈമിരാട് പ്രഭൃതിസന്മാന്യൈസ്സുസമ്മാനിതഃ
ശ്രീവിദ്യാചരണാബ്ജമത്തമധുപഃ ശാന്താന്തരാത്മാത്മദൃക്"
എന്നും മറ്റും അദ്ദേഹത്തെ പ്രശംസിച്ചുകാണുന്നു. ഗോളക്രിയ എന്ന അതിസൂക്ഷ്മമായ തന്ത്രം അക്കാലത്തു് നിശ്ചയമുണ്ടായിരുന്നതു കഞ്ഞുണ്ണിക്കുറിപ്പിനുമാത്രമായിരുന്നു. ഹിംസകാര്യ പ്രഹൃഷ്ടഃ എന്ന കലിവാക്യത്താൽ സുചിതമായ 1060- മാണ്ടു മേടം 1-ാംനു യായിരുന്നു കുഞ്ഞുണ്ണിക്കുറുപ്പിന്റെ സ്വർഗ്ഗതി. അദ്ദേഹത്തിന്റെ മാതാവു് 1061-ാമാണ്ടു കന്നിമാസത്തിൽ 95-ാമത്തെ വയസ്സിൽ മരിച്ചു.
കൃതികൾ
കുഞ്ഞുണ്ണിക്കുറുപ്പിന്റെ കൃതികളെല്ലാം സംസ്കൃതത്തിലാണു്. (1) ദേവീമാഹാത്മ്യം, (2) കപോതസന്ദേശം, (3) വ്യാസോൽപത്തി എന്നിവ ആ കൂട്ടത്തിൽപ്പെടുന്നു.
56.28 ദേവീമാഹാത്മ്യം
ദേവീമാഹാത്മ്യത്തിലെ ഉപാഖ്യാനത്തെ വിഷയീകരിച്ചുകൊണ്ടു നിർമ്മിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിൽ ആകെ പന്ത്രണ്ടു സർഗ്ഗങ്ങളും ഇരുപതു പദ്യങ്ങളുള്ള ഒന്നാം സർഗ്ഗമൊഴിച്ചു ബാക്കിയുള്ള സർഗ്ഗങ്ങളിൽ സാമാന്യേന പതിപ്പത്തു ശ്ലോകങ്ങളും ഉൾക്കൊള്ളുന്നു. കോലത്തുനാട്ടു രാജകുടുംബത്തിന്റെ പരദേവതയായ മാടായിക്കുന്നിലെ (തിരുവർകാട്) ഭഗവതി (ഭദ്രകാളി)യെയാണു് കവി സ്തോത്രംചെയ്യുന്നതു്. പ്രസ്തുതകൃതിയുടെ നിർമ്മിതി സമാപ്‌തമായതു് 1121-ാംമാണ്ടു മിഥുനമാസം 13-ാംനൂ യായിരുന്നു.
“കിഞ്ചിൽ കാലദിഗാദ്യമേയമുപമോപാധ്യാദിഹീനം പരം
സത്താമാത്രമതീന്ദ്രിയം ഭവതി യർ പൂർണ്ണം സുഖം ശാശ്വതം
യച്ഛക്ത്യാ ബഹുധാതുവിശ്വപരിണാമത്രേന ഭാത്യേവ ത-
ത്താവത്താം പ്രണതോസ്‌മി ശംഭുമഹിഷി! ത്വാം ദേവി! മായാമയീം"
എന്നതാണു് പ്രഥമശ്ലോകം, മറ്റൊരു ശ്ലോകംകൂടി പകർത്താം.
"തിര്യഗ്ധൃത്വാഥ ശൂലം പൃഥുരുധിരസമാ-
ക്തോഗ്രധാരം കരാഭ്യാം
പശ്ചാൽകൃത്വൈകപാദം കിമപി ച നമയി-
ത്വാ തനും രക്തസിക്താം
സുംഭേ പ്രാണപ്രയാണേ ഭുവി ലുഠതി സരോ-
ഷം സ്ഥിതാ ബദ്ധദൃഷ്ടിഃ
സാ മാം രുദ്രാണ്യവ ത്വം ത്രിദശമുനിഗണൈ-
സ്സംഭ്രമാൽ സ്തുയമാനാ"
കുറുപ്പു കളാർണ്ണവാദിതന്ത്രഗ്രന്ഥങ്ങളിൽ നിഷ്ണാതനായ ഒരു ശ്രീവിദ്യോപാസകനായിരുന്നു.
56.29 കപോതസന്ദേശം
ഇതിലെ ഏതാനും ശ്ലോകങ്ങളേ കണ്ടുകിട്ടിട്ടുള്ളു. ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
“പദ്യാം സൂര്യാദരതരപുരസ്കാരമാന്യാം പ്രപദ്യ
സ്വൈരോൽപാതിന്യപി ഭവതി തദ്വാസവാക്ഷേപമൂഹേ;
കോ വാ ഹർത്തും ഗരുഡവദസൗ യാതി പീയൂഷസാരം
വിദ്വേഷീ സ്യാദിഹ ഖലു ജളോ യഃ പരൗന്നത്യസേർഷ്യഃ".
56.30 വ്യാസോൽപത്തിസംക്ഷേപം
ഇതിൽ 36 ശ്ലോകങ്ങളേ അന്തർഭവിക്കുന്നുള്ളൂ. ഏറ്റവും ലളിതമാണു് ശൈലി.
"നൗകാദണ്ഡം സുലളിതഗതം സംഭ്രമാന്മാർഗ്ഗയന്തീം
പാന്ഥാലോലപ്രഹിതനയനാമാശ്ലഥന്നീവികേശാം
നാഭീമൂലോൽ ക്രമതനുതനൂല്ലക്ഷ്യരോമാളിമുദ്യ-
ദ്വക്ഷോജാമപ്യയമൃഷിരഭൂദ്വീക്ഷ്യ താം കാമതന്ത്രഃ"
56.31 ഒരു ഭാഷാശ്ലോകം
യമകകവനത്തിനു കന്നിയൂർ കുടുംബം വിശേചിച്ചു കീർത്തിപ്പെട്ടതാണെന്നു് അനുവാചകന്മാർ ഇതിനുമേൽ അറിയും. താഴെക്കാണുന്നതു കുഞ്ഞുണ്ണിക്കുറുപ്പിന്റെ യമകങ്ങളിൽ ഉൾപ്പെടുന്നു.
"കൊടെടാ വരം പറയാ-
ലളന്നു കളവെത്ര വാരം പറയാം?
വാശിയടക്കം കോരാം
നെല്ലറയിൽനിന്നു പയ്യാടക്കം കോരാ"
'പയ്യാടക്കം കോരാ'യെന്നതു പാട്ടമളക്കേണ്ട കുടിയാന്റെ പേരാണു്.
56.32 കുട്ടമത്തു ചെറിയ രാമക്കുറുപ്പ് (1022–1081)
ജനനവും വിദ്യാഭ്യാസവും
കുഞ്ഞുണ്ണിക്കുറുപ്പിന്റെ കനിഷ്ഠസഹോദരിയായ ലക്ഷ്മിയമ്മയുടേയും പാച്ചഇല്ലത്തു വിഷ്ണുനമ്പൂരിയുടേയും പുത്രനായി ചെറിയ രാമക്കുറുപ്പ് 1022-ാമാണ്ടു കർക്കടകമാസം ഉത്രാടം നക്ഷത്രത്തിൽ ജനിച്ചു. കാവ്യനാടകാലങ്കാരങ്ങളിൽ കുഞ്ഞുണ്ണിക്കുറുപ്പുതന്നെയായിരുന്നു ഗുരുനാഥൻ. വ്യാകരണത്തിലും നമ്മുടെ കവി പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ കൃതികൾ സാക്ഷ്യം വഹിക്കുന്നു. മറ്റൊരമ്മാവനായിരുന്ന കൃഷ്ണക്കുറുപ്പിന്റെ കീഴിൽ വൈദ്യശാസ്ത്രം അഭ്യസിച്ചു് ഒരു ഉത്തമഭിഷക്കെന്ന യശസ്സു നേടി. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ കൂട്ടത്തിൽ കുഞ്ഞമ്പുക്കുറുപ്പും കുഞ്ഞിക്കൃഷ്ണക്കുറുപ്പും ഉൾപ്പെടുന്നു. മാതാപിതാക്കന്മാരുടെ പേരിൽ ചെറിയ രാമക്കുറുപ്പിനു് അപാരമായ ഭക്തിയുണ്ടായിരുന്നു. 'ഗോവിന്ദകേളി' സംസ്കൃത സ്തോത്രത്തിൽ
"ലക്ഷ്മീർമ്മമാനേകഗുണൈവ മാതാ
വിഷ്ണുഃ പിതാ വേദവിദാം നിഷേവ്യഃ
ആസ്തേ ച രക്ഷാം കൃപയാസ്യ ലക്ഷ്മീ-
വിഷ്ണു ക്രിയാസ്താം ന കഥം സദാ മേ?"
എന്ന ശ്ലോകത്തിൽ കവി അവരെ വന്ദിച്ചിരിക്കുന്നു. കവിയുടെ കാലഗതി 1081- മാണ്ടു ചിങ്ങമാസം 21-ാം യായിരുന്നു.
കൃതികൾ
രാമക്കുറുപ്പു സംസ്കൃതത്തിൽ (1) സുഭദ്രാഹരണംകാവ്യവും, (2) ഗോപാലകേളി, (8) ഗോവിന്ദശതകം എന്നീ പ്രധാന സ്തോത്രങ്ങളും, ഇവ കൂടാതെ (4) ആനന്ദജനനി, സാരസ്വതം, ലക്ഷ്മീപ്രശസ്തി, ഗിരികന്യാഷ്ടകം, ദേവീസ്തോത്രം, മഹാബലാഷ്ടകം, ശിവസ്തോത്രം, ധാന്വന്തരം, മൃത്യഞ്ജയമുകുന്ദ സ്തോത്രം എന്നിങ്ങനെ പല ലഘുസ്തോത്രങ്ങളും, (5) രുക്മിണീ സ്വയംവരം, (6) സീതാസ്വയംവരം എന്നീ യമകകാവ്യങ്ങളും (7) സർവഗരളപ്രമോചനം എന്ന വിഷവൈദ്യഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഗോവിന്ദശതകം 1055-ൽ ഉണ്ടാക്കിയതാണു്. സർവഗരളപ്രമോചനം 12 അധ്യായങ്ങലടങ്ങിയ ഒരു ബൃഹദ് ഗ്രന്ഥമാകുന്നു. ഭാഷയിൽ (8) കേശിവധം, (9) കംസവധം, (10) ശ്രീരാമാവതരം എന്നീ മൂന്നു് ആട്ടക്കഥകളും, (11) കൃഷ്ണാവതാരം, (12) പൂതനാമോക്ഷം, (13) അഹല്യാമോക്ഷം എന്നിങ്ങനെ മൂന്നു് ഓട്ടൻതുള്ളലുകളും നിർമ്മിച്ചിരിക്കുന്നു. ശ്രീരാമാവതാരമാണു് ഒടുവിലത്തെ കൃതി. അദ്ദേഹത്തെ കുഞ്ഞമ്പുക്കുറുപ്പും ഉഷാനിരുദ്ധനാടകത്തിൽ
"ഭൂമിക്ഷോഭഭയാലിളയ്ക്കുമുരഗസ്വാമിക്കൊഴിഞ്ഞന്യരാം
കേമന്മാർക്കു തലയ്ക്കണയ്പൊരു വചസ്സാമർത്ഥ്യമേറും കൃതി
നാമം കേൾക്കുകിലും ഗദങ്ങളകലും ധീമാൻ ഭിഷക്കർമ്മാൻ
രാമാഖ്യൻ കനിയേണമെന്നിലമിതപ്രേമാതുലൻ മാതുലൻ"
എന്നു വന്ദിച്ചിരിക്കുന്നു. രാമക്കുറുപ്പിന്റെ കൃതികൾ പ്രായേണ യമകാലംകൃതങ്ങളും പാണ്ഡിത്യമണ്ഡിതങ്ങളുമാണു്. പട്ടത്തു വാസുഭട്ടതിരിയുടെ വാസനാവൈഭവം അദ്ദേഹത്തിന്റെ കൃതികളിലും അമ്ലാനമായി പ്രകാശിക്കുന്നു. ആ വാസനയുടെ
ബീജം മാതുലന്റെ ദേവീമാഹാത്മ്യത്തിൽത്തന്നെ കാണ്മാനുണ്ടു്. ഭാരതത്തിലെ ഇതരദേശങ്ങളെ അപേക്ഷിച്ചു കേരളം യമകകവികൾക്കു കീർത്തിപ്പെട്ടതാണു്. ആ കവികളുടെയിടയിൽ അപശ്ചിമമായ ഒരു സ്ഥാനം രാമക്കുറുപ്പിനും നല്കേണ്ടതാണു്. അദ്ദേഹമാണു് കേരളത്തിൽ അത്തരത്തിലുള്ള ഒടുവിലത്തെ സംസ്കൃതകവി. അദ്ദേഹത്തിന്റെ കൃതികളിൽനിന്നു ചില ശ്ലോകങ്ങൾ പകർത്താം.
സുഭദ്രാഹരണം കാവ്യം
“നാനാർത്ഥജാലമിശ്രസ്യ സാധ്യാ സാപി മഹീയസഃ
ജഗാഹേ രസനാതര്യാ പാരം വിദ്യാസരസ്വതഃ".
സ്തോത്രങ്ങൾ
“ഹൃഷികേശഃ കേശവ്രജകലിതപിഞ്‌ഛോ ഹൃദി സതാം
കൃതാവാസോ വാസോരുചിവിജിതവിദ്യുദ്ദിശതു മേ
പരാം ലക്ഷ്മീം ലക്ഷ്മീം ദധദുരസി വിശ്വാവനവിധൗ
സദാ ലോലോ ലോലോജ്ജ്വലദമലവിസ്തീർണ്ണനയനഃ”.
(ഗോവിന്ദശതകം)
ശബ്ദചിത്രജടിലങ്ങളാണു് ഗോവിന്ദശതകത്തിലെ പല ശ്ലോകങ്ങളും. താഴെക്കാണുന്ന ശ്ലോകത്തിൽ പന്ത്രണ്ടു മാസങ്ങളുടെ പേരുകളും ശ്ലിഷ്ടരൂപത്തിൽ ഘടിപ്പിച്ചിരിക്കുന്നു.
"യദ്വക്ത്രം ചന്ദ്രഭം യോ ധൃതമകരമണീ-
കുണ്ഡലോ യോതിഗോമാം
ശാർങ്‌ഗം ചാപം ദധദ്യോ മിളദളിവനമാ-
ലോജഹര്യാശ്രിതോ യഃ
യോ ദേവോങ്ഗശ്രിയാപ്തോ ഝഷദൃഗളിതുലാം
രാധികോരോജകുംഭാ-
ശ്ലേഷി യസ്സ്യാന്മുദേ വോ ബുധശരണപദ-
സ്സോഖിലക്ഷേമരാശിഃ".
(ഗോവിന്ദശതകം)
“സുധാധാരാധാമ്നി സ്ഥിതവതി! സഹസ്രച്ഛദധരേ
ഷഡാധാരാണാമപ്യുപരി പരിദീപ്തേ സരസിജേ
ലസന്തീമസ്പഷ്ടാം പരമശിവജ്രഷ്ടാം കതിചന
സ്മരന്തി ത്വാം ധന്യാഃ പരചിദമൃതാനന്ദലഹരീം”.
(ആനന്ദജനനി)
"ധീമച്ചിത്താബ്ജവാടീവിഹരണവരടീ-
ഭാവഭാഗംബരാടീ-
കോടീകോടീരകോടീമണിഘൃണിപരിദീ-
പ്താംഘ്രിരാംനായവാടീ
പാടീരപ്രൗഢഗന്ധിജ്വലിതകുചതടീ-
ലംബിതാനർഘശാടീ
കൂടിഭൂതാ ശ്രിയാം മേ ധൃതവിധുമകുടീ
ഭാതു ധാതുർവധൂടീ".
(ദേവീസ്തോത്രം)
മഹാബലൻ എന്നതു ഗോകർണ്ണക്ഷേത്രത്തിലെ ശിവനാണു്. മൃത്യഞ്ജയമുകുന്ദസ്തോത്രത്തില്‍ ഏഴു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ഓരോന്നിനും ശിവപരമായും വിഷ്ണുപരമായും അർത്ഥകല്പനചെയ്യാം. ഒരു ശ്ലോകം പകർത്താം.
“ശ്രിയോ നിവാസോ ജഗതാം പതിര്യ-
സ്സ ചന്ദ്രകോല്ലാസികലാപമൗലിഃ
അഘസ്യ കുവന്നുപരോധമസ്മാൻ
മൃത്യഞ്ജയോ വ്യാദഥവാ മുകുന്ദഃ".
56.33 രുക്‍മിണീസ്വയംവരം
ഈ യമകകാവ്യമാണു് രാമക്കുറുപ്പിന്റെ വാങ്‌മയങ്ങളിൽ അത്യുത്തമമായി പ്രശോഭിക്കുന്നതു്. അതിൽ ആകെ മൂന്നു സർഗ്ഗങ്ങളും 201 ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. ചില ശ്ലോകങ്ങളിൽ കവി പ്രദർശിപ്പിച്ചിട്ടുള്ള പദഘടനാവൈചിത്ര്യം പരിശോധിക്കുക.
"വിഹരൻ വൃന്ദാവനതഃ കപടശിശുര്യോ മനീഷിവൃന്ദാവനതഃ
യമുനാതോയേ നാഗഃ പൃഥുലോ മഥിതശ്ചിരം ധൃതോ യേനാഗഃ"
"മായാവിനാഥ ഹരിണാകഥി സാരസേന-
പുത്രീപ്രപൂജ്യവദനേ സ്‌ഫുടസാരസേന;
ഹാ ദ്വേഷപാത്രമഹമസ്‌മ്യരുസാരസേന-
ഭൂമീഭൃതാം ത്വയി പരം തമസാ രസേന".
56.34 സീതാസ്വയംവരം
അതു മറ്റൊരു യമകാവ്യമാണെന്നു പറഞ്ഞുവല്ലോ. ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
"ആസേവേമഹി മധുരം സദാ മുകുന്ദം പരോദയന്മഹിമധുരം
ഹാടകരുചിപരലസിതം സ്‌മിതം ദധാനം ശശിപ്രഭാപടല സിതം"
56.35 ആട്ടക്കഥകൾ
ഇവയിൽ ശ്രീരാമാവതാരമാണു് പ്രധാനം. അതിലെ ശ്ലോകങ്ങൾക്കും പദങ്ങൾക്കും ആസ്വാദ്യതയുണ്ടു്. അനേകം ശ്ലോകങ്ങളും പദങ്ങളും യമകഭൂഷിതങ്ങളാണു്.
"സ്വച്ഛം സ്വച്ഛന്ദചേഷ്ടാവ്യഥിതജഗദഥാ
ശോകനീപാമ്രജാതീ-
മല്ലീമല്ലീയമാനഭൂമരപികകുലം
പങ്ക്തികണ്ഠഃ കദാചിൽ
ലങ്കാലങ്കാരഭൂതം ലളിതമുപവനം
ജായയാ സാർദ്ധമച്ഛൻ
ലീലാലീലായതസ്താം മയദനുജസുതാ-
മബ്രവീൽ കർബുരേന്ദ്രഃ"
എന്നതു് അതിലെ ഒരു ശ്ലോകമാകുന്നു.
56.36 കുട്ടമത്തു കുഞ്ഞിക്കേളുക്കുറുപ്പ് (1038–1090)
ജീവിതചരിത്രം
കുഞ്ഞിക്കേളുക്കുറുപ്പ് ചെറിയരാമക്കുറുപ്പിന്റെ കനിഷ്ഠസഹോദരനായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ ഗുരുനാഥൻ ചെറിയ രാമക്കുറുപ്പു തന്നെയായിരുന്നു. കുഞ്ഞിക്കേളുക്കുറുപ്പും ഒരു വൈദ്യനെന്നനിലയിൽ അത്യന്തം പ്രശസ്തനായിത്തീർന്നു. 52-ാമത്തെ വയസ്സിൽ 1090-ാമാണ്ടു മീനമാസം 23-ാം യായിരുന്നു മരണം. ജനനദിവസം ഏതെന്നു സൂക്ഷ്മമായറിയുന്നില്ല.
കൃതികൾ
കുഞ്ഞിക്കേളുക്കുറുപ്പിനു സാഹിത്യത്തിൽ തുള്ളൽപ്രസ്ഥാനത്തോടായിരുന്നു അധികം പ്രതിപത്തി. സ്വന്തമായി ഒരു തുള്ളൽക്കളിയോഗം അദ്ദേഹംതന്നെ സംഘടിപ്പിച്ചിരുന്നു. (1) ഖരവധം, (2) സീമന്തിനീസ്വയംവരം, (3) സീതാസ്വയംവരം, (1) കുചേലഗോപാലം, (5) ശങ്കരാചാര്യചരിതം, (6) രാധാമാധവം എന്നീ ഓട്ടൻതുള്ളലുകൾ ആ കവി രചിച്ചിട്ടുണ്ടു്. വാക്കിനു നല്ല ഫലിതമുള്ള ഒരു സരസൻതന്നെയായിരുന്നു കുറുപ്പ്. പാട്ടുകളും ധാരാളമായി ഉണ്ടാക്കീട്ടുണ്ടു്. ദേശ്യപദപ്രയോഗം കുറേ അധികമുണ്ടു്.
“കാട്ടുമൃഗങ്ങടെ മാറത്തുടനടി കട്ടിച്ചോരതുളുമ്പി വിളങ്ങിന
ദംഷ്ട്രായുഗവും കരിമലസമമധരോഷ്ഠം താഴ്ത്തും കൊന്തൻപല്ലും
വിട്ടതികോമളമാക്കിയതോർത്താലൊട്ടെങ്കിലുമതു ചൊല്‌വാൻ മേലാ.
നീളംപൂണ്ടു കനത്ത കരിമ്പനയോളം നീണ്ട കറുത്തകുജങ്ങളെ
താലഫലത്തിനു തുല്യത നല്‌കിത്താലോലിച്ചുടനൊന്നു കുലുക്കി
മാലിന്യം പെരുതാം പല മൃഗകുടൽമാലകൾകൊണ്ടു ഭയങ്കരമാകും
മാറും വയറും കണ്ടാൽപ്പുരുഷർ മാറും പേടി മുഴുത്തൊരു ഭാഗേ,
ചേറും ചോരകളുംകൊണ്ടധികം നാറും തുണിയതു നോക്കുന്നേരം
തേറുന്നാളുകളില്ലെന്നാലഥ കാറും കണ്ടവർ; സംശയമില്ല".
(ഖരവധം)
"ജന്മികൾ നിജനിജകുടിയാന്മാരിൽ മർമ്മക്ലേശമുദിക്കുന്നവിധം
പാട്ടം പതിവിലതിക്രമമായിത്തോട്ടങ്ങൾക്കു ചുമത്തുന്നില്ല.
ശീക്കാശുമിടക്കോഴകളിവ ശീലക്കേടാൽ വാങ്ങുന്നവരെ
മൂലയ്ക്കാക്കിവിടുന്നു മഹാശയൻ ചൂലേപ്പോലതിനിന്ദിതരാക്കി
കുടിയന്മാരല്ലാതെ വസിക്കും കുടിയാന്മാർ നിജഭൂസ്വത്തുക്കളിൽ
കുടികടമൊട്ടു ചുമത്തീടാതേ കുടിപാർക്കുന്നു കൃഷിത്തൊഴിലോടും.
... ... ... ... ... ... ... ... ... ... ...
എങ്ങും രാഗദ്വേഷവിഷാദികൾ പൊങ്ങും മൂർഖമനുഷ്യാഹികളാ-
ലില്ല ഭയവ്യസനാദികളവിടെസ്സൊല്ലയകന്നു സുഖിക്കാനാർക്കു 676/686ം
(സീമന്തിനീസ്വയംവരം)
"മൂർഖന്മാരതിധനവാന്മാരായാക്കംകൂടാതുണ്ടൊരുപോലെ
നോക്കുമ്പോൾ നല്ലാളുകൾതന്നെ വാക്കും മധുരതചേർത്തുരചെയ്യും.
ആർക്കാനും ജലപാനംപോലും പാർക്കുകിൽ നല്‌കുകയില്ലവരാരും.
ക്ഷുത്തു സഹിപ്പാൻ കഴിയാതേ ബത! ചത്തുമറിഞ്ഞു പതിച്ചീടുകിലും
വിത്തം ചിലവിടുവാനായിട്ടൊരു ചിത്തം വയ്ക്കുകയില്ലെന്നല്ല
സത്തുക്കളെയവമാനിപ്പതിലുമസത്തുകളേറ്റം മോദിക്കുന്നു".
(കുചേലഗോപാലം)
56.37 കുട്ടമത്തു കുഞ്ഞമ്പുക്കുറുപു് (1032–1086)
ചരിത്രം
ചെറിയരാമക്കുറുപ്പിന്റെ ഭാഗിനേയനാണു് കുഞ്ഞമ്പുക്കുറുപ്പെന്നു നിർദ്ദേശിച്ചിട്ടുണ്ടല്ലോ. അദ്ദേഹം 1032-ാമാണ്ടു കന്നിമാസം മകംനക്ഷത്രത്തിൽ ജനിച്ചു. നല്ല സംസ്കൃതപണ്ഡിതനും വൈദ്യനുമായി ഉയർന്നു. 1086-ാമാണ്ട് ഇടവമാസം 23-ാം മരിച്ചു.
കൃതികൾ
(1) കീർത്തിഭൂഷണചരിത്രം കാവ്യവും, (2) ഉഷാനിരുദ്ധം, (3) വൈദർഭീവാസുദേവം, (4) അംശുമതീധർമ്മഗുപ്തം എന്നീ മൂന്നു നാടകങ്ങളുമാണു് കുറുപ്പിന്റെ വാങ്‌മയങ്ങൾ. ആദ്യത്തെ രണ്ടു നാടകങ്ങളും 1060 മുതൽ 70 വരെ നീണ്ടുനിന്ന നാടകനിർമ്മാണ ബഹളക്കാലത്തു് എഴുതിയതാണു്. 1069-ലാണു് വൈദർഭീവാസുദേവത്തിന്റെ പ്രസിദ്ധീകരണം. 1081 മുതൽ അഞ്ചുകൊല്ലം അംശുമതിധർമ്മഗുപ്തം രചിക്കുവാൻ വിനിയോഗിച്ചു. സോമവാരവ്രതമാഹാത്മ്യം കഥയാണു് പ്രതിപാദ്യം. ആ നാടകം ഗാനസംഘടിതമാണു്. തന്റെ ഭാഗങ്ങളിലായി പത്തങ്കങ്ങൾ അടങ്ങീട്ടുണ്ട്. തന്റെ അനുജൻ കുഞ്ഞിക്കൃഷ്ണക്കുറുപ്പിന്റെ ദേവയാനീചരിതം നാടകം കണ്ടപ്പോൾ അതിനെ അനുകരിച്ചു നിർമ്മിച്ചതാണു് ആ കൃതി. കവിക്കു സംഗീതത്തിൽ വാസനയുണ്ടോ എന്നു നടി സൂത്രധാരനോടു ചോദിക്കുകയും അതിനു സൂത്രധാരൻ ഇങ്ങനെ മറുപടി പറയുകയും ചെയ്യുന്നു.
"ധിമാന്മാർ മുടി ചൂടിടും പടുവച-
സ്കോമപ്രസൂനോത്ഭവാ-
രാമാഭൻ, ഭവബന്ധമറ്റു പരചി-
ദ്ധാമാശ്രയം ചെയ്തവൻ
രാമാഖ്യൻ ഗുരു മാതുലന്റെ കനിവാൽ
പ്രേമത്തൊടീ മർത്ത്യനിൽ-
സ്സാമാന്യം കൃതി മിക്കവാറുമണയും
താനേ സുധാനേർമൊഴി!"
ഈ നാടകത്തിൽ ചില സംസ്കൃതശ്ലോകങ്ങളുംകൂടി ചേർത്തിട്ടുണ്ട്. ഗാനങ്ങൾക്കാണു് ശ്ലോകങ്ങളേക്കാൾ അധികം സ്വാരസ്യം. പതിവുപോലെ ചില ശ്ലോകങ്ങൾ മാതൃകയായി ഉദ്ധരിക്കാം.
“കണ്ടാൽ പ്രതിഭടരോടും ഭയങ്കരത്വം പെരുത്തതൻ ഭടരോടും
ഷണ്മുഖനാണ്മയിലേറി സ്‌ഫുരിപ്പവൻ വരുവതാണിതാണ്മയിലേറി".
(ഉഷാനിരുദ്ധം)
“ചുണ്ടിൻപുറത്തിളകുമാറു കറുത്തു നില്ക്കും
നീണ്ടുള്ള പല്ലുമൊരു കോണു തിരിഞ്ഞ കണ്ണും
കണ്ടുള്ള രണ്ടു കവിളും ചുളിവുള്ള മെയ്യും
കണ്ടാലറയ്ക്കുമൊരു മുത്തിയിതേതൊരുത്തി?"
"വരുണദയിതയാം ദിശാമുഖത്തി-
ന്നരുണലലാമമലങ്കരിച്ചപോലെ
വിരവൊടു വിലസുന്നു സൂര്യബിംബം
വിരഹിയിലേറ്റിന ചൂടൊടൊത്തിദാനീം".
(വൈദർഭീവാസുദേവം)
"ഗിരിവരസുതേ! നാഥേ! പാദേ പതിക്കുമെനിക്കു നീ
ഹരിയെ വരനായ്ക്കാട്ടിക്കൂട്ടിത്തരും വരമേകണം
ഒരുവനധികം ദുഃഖം സൗഖ്യം പര,ന്നിവയൊക്കെ നിൻ
കരിമിഴിയിണത്തെല്ലാലല്ലാതെ വന്നിടുമോ ശിവേ?”
(വൈദർഭീവാസുദേവം)
"കിഴവനെ യുവാവാക്കും വാക്കും, തിലപ്രസവപ്രഭ-
യ്ക്കുഴലനുദിനം മൂക്കും മുക്കും മിനുത്തൊരു ഗന്ധവും
മിഴികളടിയാലാക്കും ലാക്കും തകർപ്പൊരു കാറണി-
ക്കുഴലിയിവൾതൻ നോക്കും നോക്കും തരുന്നൊരു കൗതുകം".
(അംശുമതിധർമ്മഗുപ്തം)
56.38 ഒരു ഭാഷാശ്ലോകം
വാതിലിന്റെ മറവിൽനിന്നുകൊണ്ടു കുശലപ്രശ്നം ചെയ്‌ത ഒരു സ്ത്രീയോടു്
"ശോണാധരികുലമണേ! ഭവദീയഭർത്തൃ-
പ്രാണാധികപ്രണയമാർന്നൊരു സേവകൻ ഞാൻ
കാണാമെനിക്കു ഭവദാസ്യമതല്ലയായ്കി-
ലേണാങ്കബിംബമിതു കണ്ടു രസിച്ചുകൊള്ളാം.”
56.39 കുട്ടമത്തു കുഞ്ഞിക്കൃഷ്ണക്കുറുപ്പ് (1056–1119)
ജനനം
ഈ അടുത്ത കാലത്തെ കേരളീയഭാഷാകവികളിൽ അത്യുന്നതമായ ഒരു സ്ഥാനത്തിലാണു് കട്ടമത്തു കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് ആരൂഢനായിരുന്നതു്. കുഞ്ഞമ്പുക്കുറുപ്പിന്റെ അനുജനായ അദ്ദേഹം 1056-ാമാണ്ടു കന്നിമാസം 27-ാം ഉത്രാടം നക്ഷത്രത്തിൽ ജനിച്ചു. മാതാവു് ദേവകിയമ്മയും പിതാവു പ്രസിദ്ധനായ ശങ്കരനാഥജ്യോത്സ്യരുടെ ഭാഗിനേയൻ വങ്ങാട്ടു് ഉദയവർമ്മൻ ഉണിത്തിരിയുമായിരുന്നു. 'ബാലഗോപാലൻ' നാടകത്തിലെ ഒരു സമർപ്പണശ്ലോകത്തിൽ കവി ആ മാതാവിനെ
"അമ്മേ! ദേവകി! ദേവി! തന്നരുളി നീ നൽബാലഗോപാലനിൽ
ശം മേ നേർന്ന സുശീലപോൽ മയി മുലപ്പാലും മുകുന്ദേച്ഛയും;
ഉന്മേഷത്തൊടിവന്നു ഹന്ത!ഭഗവാൻ പ്രത്യക്ഷനായി കനി-
ഞ്ഞെന്മേൽ വെച്ചതു തൽക്കഥാപരിമളംമാത്രം ജഗന്നായകൻ"
എന്നു സൂചിപ്പിച്ചിരിക്കുന്നു. 1079-ലായിരുന്നു ദേവകിയമ്മയുടെ മരണം.
വിദ്യാഭ്യാസം
കുറുപ്പിനെ അഞ്ചാമത്തെ വയസ്സിൽ എഴുത്തിനിരുത്തിയതു പിതാവിന്റെ ഭാഗിനേയനായ നാരു ഉണിത്തിരിയായിരുന്നു. പിതൃഗൃഹത്തിനു സമീപമുള്ള കരിവള്ളൂർ ഗ്രാമവിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ നാരുഉണിത്തിരിയുടെ അടുക്കൽ സംസ്കൃതവും അഭ്യസിച്ചു. പത്താമത്തെ വയസ്സിനുമേൽ ഇംഗ്ലീഷു പഠിച്ചു തുടങ്ങിയെങ്കിലും അതു് ഒരു കൊല്ലം കഴിഞ്ഞപ്പോൾ മുടക്കേണ്ടി വന്നു. കാലാന്തരത്തിൽ സ്വപ്രയത്നംകൊണ്ടു് ആ ഭാഷ കുറേക്കൂടി അഭ്യസിച്ചു. പിന്നീടു് കുന്നിയൂർ ഭവനത്തിലേക്കു താമസം മാറ്റി. അവിടെ കവിയുടെ മാതുലനും കവിപുങ്ഗവനുമായ ചെറിയ രാമക്കുറുപ്പിന്റേയും അദ്ദേഹത്തിന്റെ അനുജൻ ഗോവിന്ദക്കുറുപ്പിന്റേയും കീഴിൽ തന്റെ ജ്യേഷ്ഠൻ കുഞ്ഞിച്ചിണ്ടക്കുറുപ്പിന്റെ മേൽനോട്ടത്തിൽ സംസ്കൃതവിദ്യാഭ്യാസം തുടർന്നു. കാവ്യനാടകാലങ്കാരങ്ങളിലും സാമാന്യമായി വ്യാകരണത്തിലും അറിവു നേടി. അപ്പോൾ ഇരുപതു വയസ്സായി. പിന്നീടും ചെറിയ രാമക്കുറിപ്പിന്റെ അന്തേവാസിയായി 1081 വരെ കഴിച്ചുകൂട്ടി, വൈദ്യശാസ്ത്രത്തിലും നിഷ്ണാതനായി. സാഹിത്യത്തിലുണ്ടായ സാമാന്യാധികമായ അഭിനിവേശം നിമിത്തം വൈദ്യവൃത്തി ഒരു തൊഴിലായി സ്വീകരിച്ചില്ല. എങ്കിലും അളർക്കാദിവിഷചികിത്സയിലും ബാലചികിത്സയിലും ആവശ്യംപോലെ സമർത്ഥമായി പ്രവർത്തിച്ചുവന്നു. നമ്മുടെ കവി ആദ്യകാലത്തു കീചകവധം എന്നൊരോട്ടൻതുള്ളലും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഗോവിന്ദക്കുറുപ്പുമായിച്ചേർന്നു കുട്ടമത്തു ഭഗവതീക്ഷേത്രത്തിൽ കൊല്ലംതോറും നടത്തിവരാറുള്ള ഉത്സവത്തെ അധികരിച്ച് ഉത്സവചരിതം എന്നൊരു കാവ്യവും രചിച്ചു. ആ ക്ഷേത്രം കാസർകോഡിലെ ഒരു മലയാളകുടുംബമായ താഴയ്ക്കാട്ടുമനവകയാണു്.
അനന്തരജീവിതം
കുറുപ്പിന്റെ പ്രശസ്യങ്ങളായ കൃതികളിൽ ആദ്യത്തേതു കാളിയമർദ്ദനം യമകകാവ്യമാകുന്നു. അതു് 1074-ൽ കവിക്കു 18 വയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോൾ നിർമ്മിച്ചതാണു്. അദ്ദേഹത്തിന്റെ അത്യത്ഭുതമായ കവനവൈഭവം സഹൃദയന്മാർക്കു തദ്വാരാ ബോധ്യമായി. അതു ചെറിയ രാമക്കുറുപ്പിന്റെ രുൿമിണീസ്വയംവരം സംസ്കൃത യമകകാവ്യത്തെ അനുകരിച്ചു ഭാഷയിലെഴുതിയതാണു്. രാമക്കുറുപ്പു താനുണ്ടാക്കിയ കൃതികൾ ആ ശിഷ്യനേക്കൊണ്ടു് എഴുതിക്കുകയും കവനരീതി വഴിപോലെ ഉപദേശിക്കുകയും ചെയ്തുവന്നു. കുഞ്ഞിക്കൃഷ്ണക്കുറുപ്പിനു സാഹിത്യത്തിലെന്നപോലെ സംഗീതത്തിലും അവഗാഹമുണ്ടായിരുന്നു. അടുത്ത കൃതിയായ ദേവയാനീചരിതം എന്ന സംഗീതനാടകം 1083-ൽ മാത്രമേ വിരചിതമായുള്ള. 1091-ൽ കിരാതഭില്ലി എന്നു മഞ്ജരിവൃത്തത്തിൽ ഒരു ഖണ്ഡകാവ്യം പ്രസിദ്ധീകരിച്ചു. അതു പിന്നീടു് അമൃതരശ്മി പഞ്ച്‌ചമകലയിൽ ചേർത്തിട്ടുണ്ടു്. 1086-ൽ അദ്ദേഹവും അദ്ദേഹത്തിന്റെ പ്രിയസുഹൃത്തും പണ്ഡിതകവിയുമായ പി. കെ. കൃഷ്ണൻനമ്പിയാരും കരിപ്പത്തു കുഞ്ഞിരാമപ്പൊതുവാളും ചേർന്നു യോഗവാസിഷ്ഠത്തിന്റെ ഒരു വൃത്താനുവൃത്തമായ ഭാഷാനുവാദം പ്രസിദ്ധീകരിച്ചുതുടങ്ങി. അതിന്റെ പത്തു ലക്കങ്ങളേ പുറത്തു വന്നുള്ളു. 1099-ാമാണ്ടു കണ്ണൂരിലെ ആയുർവ്വേദവൈദ്യശാലയുടേയും മറ്റും ഉടമസ്ഥനായ എം. കെ. കുഞ്ഞിരാമൻവൈദ്യൻ പുതുതായി ആരംഭിച്ച കേരളചന്ദ്രിക എന്ന മാസികയുടെ പ്രസാധകനായി. ആ മാസിക ഒന്നരകൊല്ലത്തിനുമേൽ പ്രചരിച്ചില്ല. അതുവരെ കുറുപ്പ് അധികമൊന്നും എഴുതാതെയാണിരുന്നതു്. 1101-ാമാണ്ടു മനസ്സിനു നേരിട്ട കഠിനമായ അസ്വാസ്ഥ്യത്തിന്റെ നിവാരണത്തിനായി മുകാംബികയിൽ ഭജനത്തിനു പോകുകയും വിദ്യാരൂപിണിയായ അവിടത്തെ ദേവി പ്രത്യക്ഷീഭവിച്ചതായി കവിക്കു തോന്നുകയുംചെയ്തു. തിരിയെ സ്വഗൃഹത്തിലേക്കു പോന്നപ്പോൾ കാവ്യനിർമ്മിതിയിൽ പൂർവ്വാധികമായ ഔത്സുക്യവും ശക്തിയുമുണ്ടായി. തദനന്തരമുള്ള പതിനെട്ടു വർഷങ്ങളിലാണു് അദ്ദേഹം നിരന്തരമായി സാഹിത്യവ്യവസായം ചെയ്തതു്. ഏറ്റവും ഫലഭൂയിഷ്ഠമായിരുന്നു ആ വ്യവസായം. 1102-ൽ നീലേശ്വരം രാജകീയഹൈസ്ക്കൂളിലെ മലയാളപണ്ഡിതനായി പ്രവൃത്തി ആരംഭിച്ചപ്പോൾ അതിനു് അത്യന്തം അനുകൂലമായ പരിതഃസ്ഥിതിയും കിട്ടി. 1092-ൽ അഞ്ചാംരംഗമായ ഭഗവൽപ്രത്യക്ഷംവരെ എഴുതിയിരുന്ന 'ബാലഗോപാലൻ' നാടകം 1095-ൽ പൂരിപ്പിച്ച് ആ സ്കൂളിലെ വിദ്യാർത്ഥികൾക്കു് അഭിനയിക്കുന്നതിനായി അതിനു മുൻപുതന്നെ കൊടുത്തിരുന്നു. 1115 വരെ ആ പണി തുടർന്നുകൊണ്ടുപോയി. പണ്ഡിതരായതിനു മേൽ 1102-ൽ നചികേതസ്സ്, 1111-ൽ ധ്രുവമാധവം, 1113-ൽ വിദ്യാശംഖധ്വനി, 1115-ൽ ഹരിശ്ചന്ദ്രൻ എന്നീ സംഗീതനാടകങ്ങൾ എഴുതി അവയേയും ആ സ്കൂളിൽത്തന്നെ അതാതുകൊല്ലത്തെ വാർഷികോത്സവാവസരത്തിൽ രംഗപ്രവേശം ചെയ്യിച്ചു. 1107-ൽ ആരംഭിച്ചു പൂർണ്ണമാക്കാത്ത അത്ഭുതപാരണ എന്ന സംഗീത നാടകവും 1114-ൽ പൂർണ്ണമാക്കി അരങ്ങേറ്റം കഴിപ്പിച്ചു. 1116-ൾ അറുപതാമത്തെ വയസ്സ് തികഞ്ഞതോടുകൂടി അധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു. 1117-ൽ ചിറക്കൽക്കോവിലകത്തു രാമവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി ദിനത്തിൽ കുറുപ്പിനു 'മഹാകവി' എന്ന ബിരുദം സമ്മാനിച്ചു. തദനന്തരം ചരിത്രനായകന്റെ ഓജസ്സു ക്രമേണ ക്ഷയിക്കുകയും, 1119-ാമാണ്ടു കർക്കടകമാസത്തിൽ വാതാദിരോഗങ്ങൾ മൂർച്ഛിച്ച് അദ്ദേഹം ഐഹികവാസം ത്യജിക്കുകയും ചെയ്തു. ശ്രീവിദ്യോപാസനയും യോഗാഭ്യാസവും അദ്ദേഹത്തിന്റെ ദൈനംദിനചര്യയിൽ ഉൾപ്പെട്ടിരുന്നു. ഏണാടൻ വീട്ടിൽ ശ്രീദേവിഅമ്മയായിരുന്നു അദ്ദേഹത്തിന്റെ സഹധർമ്മിണി.
കുട്ടമത്തു തറവാടു നൂറുകൊല്ലത്തിനുമേലായി നിലനിന്നുപോരുന്ന സാഹിത്യപാരമ്പര്യം ഇന്നും ഏറെക്കുറെ പരിലസിപ്പിച്ചുപോരുന്നു. കുഞ്ഞിക്കൃഷ്ണക്കുറുപ്പിന്റെ അനുജൻ നാരായണക്കുറുപ്പ് ഗോവർദ്ധനാരാധനം എന്ന സംഗീതനാടകത്തിന്റെ പ്രണേതാവാണു്. അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണു്. 'കുട്ടമത്തുഗ്രന്ഥസമുച്ചയം' എന്ന പേരിൽ കുഞ്ഞുണ്ണിക്കുറുപ്പു തുടങ്ങിയുള്ള കവിവര്യന്മാരുടെ വങ്മയങ്ങൾ പ്ര സിദ്ധീകൃതങ്ങളായത്.
കൃതികൾ
ഞാൻ മുൻപു നാമനിർദ്ദേശം ചെയ്‌ത (1) കാളിയമർദ്ദനം യമകകാവ്യം, (2) യോഗവാസിഷ്ഠം, (3) ദേവയാനീചരിതം, (4) ബാലഗോപാലൻ, (5) നചികേതസ്സ്, (6) ധ്രുവമാധവം, (7) ഹരിശ്ചന്ദ്രൻ, (8) അത്ഭുതപാരണ എന്നീ സംഗീതനാടകങ്ങൾ, (9) കെ. കേളപ്പന്റെ അപേക്ഷയനുസരിച്ചെഴുതിയ ചിത്രാന്തരങ്ങൾ (ചില ചെറിയ ഗദ്യദൃശ്യങ്ങൾ), (10) കൂത്താളിനായരുടെ മകൻ സി.അപ്പുക്കുട്ടൻനമ്പിയാരുടെ ആവശ്യം പ്രമാണിച്ചു് അദ്ദേഹത്തിന്റെ രാധാകൃഷ്ണകലാലയം കഥകളി യോഗത്തിലേയ്ക്കുവേണ്ടി 1103-ൽ എഴുതിയ ബാലഗോപാലൻ ആട്ടക്കഥ, (11) തിരുവല്ലാ രാമകൃഷ്ണാശ്രമപ്രവർത്തകന്മാരുടെ ആഗ്രഹപൂർത്തിക്കുവേണ്ടി രചിച്ച ശ്രീരാമകൃഷ്ണഗീത, (12) മുകാംബികാപുരാണം കിളിപ്പാട്ട്, (13) കപിലോപാഖ്യാനംകിളിപ്പാട്ട്, (14) ഇളന്തളിരുകൾ, (15) അമൃതരശ്‌മി എന്നപേരിൽ പത്തു കലകളായി (ഭാഗങ്ങൾ) പ്രസിദ്ധീകരിച്ച ഖണ്ഡകൃതികൾ, (16) സുദർശനൻ എന്ന ഗദ്യകഥ ഇങ്ങനെ പല വാങ്‌മയങ്ങളുടെ ജനയിതാവാണു് അദ്ദേഹം. കീചകവധം തുള്ളലിനേയും ഉത്സവചരിതം തുള്ളലിനേയും കണക്കിൽ കൂട്ടേണ്ടതില്ല. സംസ്കൃതത്തിൽ അദ്ദേഹം (17) മൂകാംബികാഷോഡശീ, (18) അനുഭൂതിമഞ്ജരീ എന്നിങ്ങനെ രണ്ടു സ്തോത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. (19) ഗീതഗോവിന്ദത്തിന്റെ രീതിയിൽ വേങ്ങയിൽ ഗോവിന്ദൻനായനാരുടെ ആവശ്യപ്രകാരം എഴുതുവാനാരംഭിച്ച ശ്രീദേവീചരണാമൃതം അഥവാ അമൃതാനന്ദൻ എന്ന ഭാഷാകൃതിയും, (20) ശ്രീരാമകൃഷ്ണ ഭാഗവതവും പൂർത്തിയായിട്ടില്ല.
കവിതാരീതി
കുട്ടമത്തു തികഞ്ഞ ഒരു ആസ്തികനും ദേവിഭക്തനും ശ്രീകൃഷ്ണോപാസകനുമായിരുന്നു. ഭാഗവതവും ഭഗവദ്ഗീതയും അദ്ദേഹം പതിവായി പാരായണം ചെയ്തുവന്നു. വിവിധവിഷയങ്ങളിൽ അദ്ദേഹം സമാർജ്ജിച്ചിരുന്ന വിസ്‌മയനീയമായ വിജ്ഞാനം അദ്ദേഹത്തിന്റെ കവിതകളിൽ തെളിഞ്ഞുകാണാവുന്നതാണു്. ആ ശിശുകോമളമായ ഹൃദയത്തിൽനിന്നു സ്ഫടികനിർമ്മലങ്ങളായ ചിന്തകളല്ലാതെ ബഹിർഗ്ഗമിച്ചിരുന്നില്ല. പ്രാചീനങ്ങളും നവീനങ്ങളുമായ ആശയങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ സമഞ്ജസമായി സമ്മേളിച്ചിരുന്നു. ആധുനികകേരളത്തിലെ ഭക്തകവി എന്നു് അദ്ദേഹത്തെ പറയാറുണ്ടു്. അതു പരമാർത്ഥവുമാണു്. എന്നാൽ ഭക്തൻ മാത്രമല്ലായിരുന്നു അദ്ദേഹം. ദേശാഭിമാനം, ഭാഷാഭിമാനം, സമുദായാഭിമാനം ഇത്യാദി വിശിഷ്ടഗുണങ്ങൾ ആ സുഗൃഹീത നാമാവിൽ പ്രകൃഷ്ടമായി പ്രകാശിച്ചിരുന്നു. രാമകൃഷ്ണപരമഹംസന്റെ ഒരു വിനീതാനുയായിയായാണു് അദ്ദേഹം തന്റെ ജീവിതം നയിച്ചു വന്നതു്. ഒരു സൽക്കാവ്യത്തിനുവേണ്ട രസഭാവങ്ങളും ശബ്‌ദാർത്ഥാലങ്കാരങ്ങളും മറ്റും അദ്ദേഹത്തിന്റെ ഏതു കൃതിയിലും സുലഭമായി നിരീക്ഷിക്കാവുന്നതാനു്. നാലഞ്ചു വാക്കു് അദ്ദേഹവുമായി സംസാരിച്ചാൽ ആരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിത്തീരും. അത്രയ്ക്കു ശാന്തവും വിനീതവും മധുരോദാരവുമായിരുന്നു ആ സാത്വികന്റെ പെരുമാറ്റം. പണ്ഡിതപ്രിയമായ കാളിയമർദ്ദനത്തിൽനിന്നു സർവജനപ്രിയമായ അമൃതരശ്മിവരെ അദ്ദേഹത്തിനു് ഉൽപാദിപ്പിക്കുവാൻ സാധിച്ചു. നിസർഗ്ഗജമായ വാസനാവൈഭവത്തെ നിരന്തരമായ ഉത്സാഹംകൊണ്ടും നിസ്തന്ദ്രമായ പരിശ്രമം കൊണ്ടും എത്രമാത്രം പോഷിപ്പിക്കാമെന്നു് അദ്ദേഹത്തിന്റെ സാഹിത്യജീവിതം പ്രഖ്യാപനംചെയ്യുന്നു.
56.40 കാളിയമർദ്ദനം
സംസ്കൃതത്തിൽ ധാരാളം യമകകാവ്യങ്ങൾ ഉണ്ടെങ്കിലും ഭാഷയിൽ മുക്തകങ്ങളേയുള്ളു. യമകശബ്ദം ഞാൻ ഇവിടെ ആര്യാഗീതിവൃത്തത്തിൽ സംഘടിതമായ യമകം എന്ന സങ്കുചിതാർത്ഥത്തിലാണു് പ്രയോഗിക്കുന്നത്. ആ ന്യൂനത ആദ്യമായി പരിഹരിച്ചതു് കുഞ്ഞിക്കൃഷ്ണക്കുറുപ്പാണു്. മറ്റൊരു കവി അദ്ദേഹത്തിന്റെ ആ സരണിയിൽ സഞ്ചരിക്കുവാൻ ഇതഃപര്യന്തം ഒരുമ്പെട്ടിട്ടില്ല. അത്രയ്ക്കു പ്രയാസമേറിയതാണു് ആ പണി. പതിനെട്ടു വയസ്സു മാത്രമുള്ള ഒരു ബാലപ്രായൻ പദങ്ങളെക്കൊണ്ടു് എങ്ങനെ പന്താടുന്നു എന്നു നാലു സർഗ്ഗങ്ങളിൽ 127 ശ്ലോകങ്ങളടങ്ങിയ ആ കൃതിയിൽ പ്രസ്പഷ്ടമായി ഭാവുകന്മാർക്കു നിരീക്ഷിക്കാവുന്നതാണു്.
"പാലയ മാമലമങ്കേ ഗണപതിതന്നെദ്ധരിച്ച മാമലമങ്കേ!
തവ പദനിലയേ വിലയേറീടുന്നതു കൃഷ്ണഭദ്രനിലയേ! വിലയേ".
കുട്ടമത്തിന്റെ സംസ്കൃതീകൃതരൂപമാണു് കൃഷ്ണഭദ്രം.
"അഭ്രത്തോളം തുള്ളിക്കൂട്ടം പൊങ്ങിക്കളിച്ചിതോളം തുള്ളി
പ്രിയയൊടു സംഭോഗിക്കും പൊഴുതിതിനാൽ ഞെട്ടി മാനസം ഭോഗിക്കും".
56.41 സംഗീതനാടകങ്ങൾ
സംഗീതനാടകങ്ങൾ
കുട്ടമത്തിന്റെ ഏഴു സംഗീതനാടകങ്ങളെപ്പറ്റി പ്രസ്താവിച്ചുവല്ലോ. അവയിൽ 'ബാലഗോപാല'നാണു് പ്രഥമഗണനീയമെങ്കിലും മറ്റു നാടകങ്ങളും ഉൽകൃഷ്ടങ്ങൾതന്നെ. നചികേതസ്സു കഠോപനിഷത്തിലെ കഥയേയും വിദ്യാശംഖധ്വനി സാന്ദീപനിയുടെ സന്നിധിയിൽ ശ്രീകൃഷ്ണന്റെ ഗുരുകുലവാസത്തേയും അത്ഭുതപാരണദുർവാസസ്സിനു ദ്രൗപദി നല്കിയ ആതിഥ്യത്തേയും വിഷയീകരിച്ചു രചിച്ചിരിക്കുന്നു. എല്ലാ നാടകങ്ങളും അഭിനയയോഗ്യങ്ങളാണു്. പദ്യങ്ങൾ ചുരുങ്ങും. ഗാനങ്ങൾ ധാരാളമുണ്ടു്. അവയ്ക്കുതന്നെയാണു് അധികം ഭംഗിയും. ബാലഗോപാലനിലെ ആറാം രങ്ഗത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം. അതിനെ പദ്യകോടിയിലാണു് കവി ഉൾപ്പെടുത്തുന്നതു്.
"ദേവകദംബഹിതത്തിനുവേണ്ടി നിരാലംബം ജഗദാലംബം
ദേവകിദേവിയിൽനിന്നു പിറന്ന നിരാകാരം മധുരാകാരം
താവകവിഗ്രഹമഞ്ജനഖണ്ഡലസദ്വർണ്ണം ജഗദാപൂർണ്ണം
സേവകതിമിരശമപ്രദമീശ്വര! വന്ദേഹം ഗതസന്ദേഹം”.
താഴെക്കാണുന്നത് ഒരു പാട്ടിലെ ചില വരികളാണു്.
“ഫണിഫണദന്തുരങ്ഗതലം ഫണമണിഗണമയദീപകുലം
ക്ഷണസുരതാഡിതവാദ്യകുലം ക്വണിതവിപഞ്ച്‌ചികസുരമഹിളം
ഝണഝണനിനദിതകിങ്കിണികളകളരണിതകനകമണി നൂപുരകടകം
കമ്രവിസർപ്പണഘർമ്മപയഃകണരമ്യസുദർപ്പണഗണ്ഡതലം
താമ്രപദാർപ്പണനമ്രബൃഹൽഫണനിർമ്മഥിതോല്ബണ സർപ്പബലം".
അടിയിൽ ചേർക്കുന്നതു് അതിലെ ഒരു ശ്ലോകമാണു്.
"ദാരിദ്ര്യമോ വിദുഷി! നിൻ ഗുരു? നിന്റെ പാഠം
വൈരാഗ്യമോ? തവ ധനം ഹരിഭക്തിതാനോ?
സ്വരാജ്യമങ്ങു ഹരിവിഗ്രഹമോ? കൊടുത്താൽ-
ത്തീരാത്ത ഭാഗ്യനിധി നിൻ സുതനോ സുശീലേ?"
56.42 ബാലഗോപാൽ ആട്ടക്കഥ
ഈ ആട്ടക്കഥയുടെ അരങ്ങേറ്റം 1104-ലായിരുന്നു. 'ബാലഗോപാലൻ' നാടകത്തിൽ ബാലഗോപാലൻ എന്നൊരുണ്ണിയെ വിധവയായ ആ ഉണ്ണിയുടെ അമ്മ സുശീല എന്ന ഗോപസ്ത്രീ പാഠശാലയിലേയ്ക്ക് അയയ്ക്കുന്നതുമുതലുള്ള കഥ ആരംഭിക്കുന്നു. സുശീല ഒരു ദരിദ്രയെങ്കിലും ചാരിത്രവതിയായ ഒരു സ്ത്രീരത്നമായിരുന്നു. ഭക്തശാലിനിയായ ആ സാധ്വിയുടെ ഉപദേശത്താൽ മകന്റെ മുന്നിൽ ഭഗവാൻ ബാലഗോപാലൻതന്നെ പ്രത്യക്ഷീഭവിക്കുന്നു. ആ ഭക്തവത്സലൻ അക്ഷയപാത്രരൂപത്തിൽ ഒരു നെയ്‍ക്കുടം ബാലന്റെ കൈയ്യിൽ കൊടുക്കുന്നു. ഇത്തരത്തിലാണു് അതിലെ ഇതിവൃത്തത്തിന്റെ പുരോഗതി. ആ രൂപത്തില്‍ ആട്ടക്കഥയ്ക്കുവേണ്ട പലമാറ്റങ്ങളും വരുത്തിയാണു് പ്രസ്തുതകൃതിയുടെ നിബന്ധനം. ദേവേന്ദ്രന്‍, ഇന്ദ്രാണി, നാരദൻ, ധൂമ്രാക്ഷി (കരി), സുദർശനം (ചുവന്നതാടി), ജാംബവാൻ (വെള്ളത്താടി) ഈ പാത്രങ്ങളെ സമുചിതമായ രീതിയിൽ അതാതു സ്ഥാനത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ശ്ലോകങ്ങളിൽ അധികവും ഭാഷയാണു്. പദങ്ങൾ പ്രായേണ ആകർഷകങ്ങളായിട്ടുണ്ടു്.
"പൈന്തേൻവാണി! പറകെന്താണീപ്പാഴ്മാലിന്ദ്രാണീ!
ശാന്തേ! ശാരദശശധരവദനേ!
കാന്തേ! നിർജ്ജരകുലനിധാനേ! (പൈന്തേൻ)
മഞ്ഞു പൊഴിഞ്ഞഴലേറ്റതിവേലം
മഞ്ജുളകമലംപോലിതുകാലം
കുഞ്ജരഗാമിനി! നിൻമുഖമതുലം
കുണ്ഠതയേല്പാനെന്തൊരു മൂലം? (പൈന്തേൻ)
ഇത്യാദി ഭാഗങ്ങൾ പരിശോധിക്കുക.
56.43 കിളിപ്പാട്ടുകൾ
മുകാംബികാപുരാണത്തിലെ പ്രതിപാദ്യം മുകാംബികാക്ഷേത്രമാഹാത്മ്യംതന്നെ. അതിൽ മൂന്നധ്യായങ്ങൾ ഉൾക്കൊള്ളുന്നു. കപിലോപാഖ്യാനത്തിലെ വിഷയം ഭാഗവതം തൃതീയസ്കന്ധത്തിൽ അന്തർഭൂതവും കർദ്ദമപ്രജാപതിയുടെ പുത്രനായ കപിലമഹർഷി സ്വായംഭുവമനുവിന്റെ പുത്രിയും തന്റെ മാതാവുമായ ദേവഹൂതിക്കു നൽകുന്ന ജ്ഞാനോപദേശവുമാണു്. അതിൽ പന്ത്രണ്ടു് അധ്യായങ്ങളുണ്ടു്. ഒന്നാമധ്യായത്തിൽനിന്നാണു് ചുവടേ ചേർക്കുന്ന വരികൾ ഉദ്ധരിക്കുന്നതു്.
"ഓരോരോ വ്യക്തികൾക്കുമുണ്ടല്ലോ നിജസ്വാത-
ന്ത്യാരോഹണത്തിന്നിച്ഛ ചിന്തിക്കിൽ പ്രപഞ്ചത്തിൽ.
ഉറുമ്പുമതിനേക്കാൾച്ചെറുകിടങ്ങൾപോലും
കുറുമ്പു കാണിച്ചു തൽസ്വാതന്ത്ര്യവിഘാതത്തിൽ.
സ്വാതന്ത്ര്യത്തിന്നു കീഴായിച്ഛയുമിച്ഛയ്ക്കൊത്ത
പൂതസൗഖ്യവും കിട്ടാൻ യന്തിപ്പൂ ജന്തുവൃന്ദം.”
56.44 അമൃതരശ്മി
അമൃതരശ്മി എന്ന ഗ്രന്ഥപരമ്പര കുട്ടമത്തിന്റെ ഖണ്ഡകൃതികളുടെ സമാഹാരമാണു്. അതിൽ സംസ്കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും വർണ്ണനാത്മകങ്ങളായും തത്ത്വോപദേശങ്ങളായും പ്രാചീനരീതിയിലും നവീനരീതിയിലും കവി പല അവസരങ്ങളിലുമായി രചിച്ചിട്ടുള്ള ഒട്ടു വളരെ കൃതികൾ ഉൾപ്പെടുന്നു. ആകെ എട്ടു ഭാഗങ്ങളേ ഇതുവരെ പുറത്തു വന്നിട്ടുള്ളു. വിഷയവൈവിധ്യം കൊണ്ടെന്നപോലെ വിശിഷ്ടഭാവനാപരമ്പരകൊണ്ടും ഓരോ ഭാഗവും സഹൃദയന്മാരെ ആനന്ദിപ്പിക്കുന്നു. അനേകം ദേശീയഗാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എല്ലാമാതിരിയിലുമുള്ള കവനങ്ങൾക്കു് ഉദാഹരണങ്ങൾ എടുത്തുകാണിക്കുവാൻ നിവൃത്തിയില്ലെങ്കിലും രണ്ടുമൂന്നു ഭാഗങ്ങൾ പ്രദർശിപ്പിക്കാം.
“ഹാ! ഭാരതം നമ്മുടെ മാതൃഭൂമി
കരഞ്ഞതാരാരെ നിനച്ചുകൊണ്ടോ
പരേതരാ നാലു മഹാശയന്മാർ
താരങ്ങളായ് നില്പിതു വാനിടത്തിൽ.
കുതിച്ചു ഞാനങ്ങു പുറത്തിറങ്ങി
കണ്ണിന്നുമുൻപേ കരൾ വാനിലെത്തി,
നഭസ്സിൽ നിന്നീടിനൊരാൾത്തിരക്കി-
ലന്നാലുപേരെത്തിരയാൻ തുടങ്ങീ."
(നാലു നക്ഷത്രങ്ങൾ)
ആ നാലു പേർ സെൻഗുപ്‌ത, ആനിബസന്റ്, റ്റി.എം. നായർ, വിട്ടൽഭായി എന്നീ മഹാശയന്മാരാണു്.
"തരുനിരകളുയർന്നു വാനിൽ മുട്ടി-
പ്പുരുഷത വിട്ടു വിടർന്നു പന്തലായി,
ഒരുമയൊടു വിരിച്ചു നല്ല തങ്ക-
ക്കുറികളെയും നിഴലായ നീലവസ്ത്രം.
അലിവൊടു ചെറുതൈകളെത്തലോടീ
വലിയ മരങ്ങൾ തളിർത്ത ശാഖയാലേ,
കലിതകുതുകമശ്രുപോലെ പുഷ്പാ-
വലികളുതിർത്തു പുണർന്നു ഗാഢഗാഢം.
ചുണയെഴുമിളമാൻകിടാവിനെപ്പോയ്-
പ്പുണരുകയായ് പുലി ജാതിവൈരമെന്യേ,
തൃണതതികളിൽ മേഞ്ഞിടുന്നൊരേണീ-
ഗണമൊടു ചേരുകയായ് നരിക്കിടാങ്ങൾ".
(ഗരുഡവാഹനൻ)
“നൂതനമാമനാസക്തിയോഗത്താൽ
ഗീതയിൽച്ചേർന്നൊരർത്ഥം വെളിവാക്കി;
പൂതമാക്കി 'ഹരിജന' നാമത്താൽ
നാഥൻ ഗാന്ധിയധഃകൃതവർഗ്ഗത്തെ.
മാമുനിമാരും കൂപ്പി സ്തുതിക്കുന്ന
മാധവി തവ ക്ഷേത്രത്തിലേറുവാൻ
മാനസികമാം സംസ്ക്കാരശുദ്ധിതാൻ
മാനവർക്കു മണിവിളക്കെപ്പൊഴും.
അത്ര സംസ്കാരശുദ്ധി കലർന്നവ-
രെത്രയുണ്ടായധഃകൃതവർഗ്ഗത്തിൽ!
നന്ദനെന്ന പറയൻ ചിദംബരം-
തന്നിലീശനെക്കണ്ടില്ലയോ പുരാ?"
(പതിതപാവനൻ)
ആർഷസംസ്കാരത്തിൽ അടിയുറച്ച വിശ്വാസവും അളവറ്റ ആദരവും കുറിപ്പിനുണ്ടായിരുന്നു. ആ സംസ്കാരത്തിന്റെ മർമ്മം ശരിക്കു ഗ്രഹിച്ചതുകൊണ്ടുതന്നെയാണു് അദ്ദേഹത്തിനു നമ്മുടെ പൂർവന്മാരുടെ പുരോഗമനംതന്നെ.
“മുന്നോട്ടു പോകു നാം മുന്നോട്ടു പോക നാം
മുന്നോട്ടു പോക നാം ലോകരേ! നിർഭയം.
കുന്നോ കുഴികളോ മാർഗ്ഗങ്ങളിൽക്കണ്ടു
പിന്നോക്കമേതും തിരിക്കേണ്ട നാം പദം".
എന്നു് ഏറ്റുപാടുവാൻ യാതൊരു വൈമുഖ്യവും തോന്നാത്തതു് കിരാതഭില്ലി കിളിമാനൂർ ചിത്രമെഴുത്തു കോയിത്തമ്പുരാന്റെ ഒരു ചിത്രം കണ്ടു് എഴുതിയതാണു്. അതിൽ അർജ്ജുനനു പാശുപതാസ്ത്രം ദാനംചെയ്യുവാൻ ആവിർഭവിച്ച കിരാതരുദ്രന്റേയും ത്വരിതാദേവിയുടേയും പ്രത്യങ്ഗവർണ്ണനയും കിരാതകഥാകഥനവും അടങ്ങീട്ടുണ്ട്.
56.45 മൂകാംബികാകടാക്ഷമാല
അകാരാദിക്രമത്തിൽ ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ കവി അവസാനകാലത്തു രചിച്ച ഈ സ്തോത്രം ലകാരംകൊണ്ടു് ആരംഭിക്കുന്ന നാല്പത്തിമൂന്നാം ശ്ലോകം കഴിഞ്ഞു മുന്നോട്ടു നീങ്ങിട്ടില്ല. അതിൽനിന്നുകൂടി ഒരു ശ്ലോകം ചേർക്കാം.
"ഫാലം ചാരു ലലന്തികാവിലസിതം ബാലേന്ദുമൗലിസ്ഥലം
ലോലംബാളകചുംബികങ്കമലസൽകസ്തൂരികാസുന്ദരം
നീലത്താമരലോചനം നിഖിലനിർമ്മാണത്തിൽ നിഷ്ണാതമാം
ഭൂലാസ്യങ്ങളുമംബ! കാണണമെനിക്കാനന്ദസന്ദായകം."
56.46 യോഗവാസിഷ്ഠം
കട്ടമത്തും കൂട്ടുകാരായ രണ്ടു സുഹൃത്തുക്കളും ചേർന്നു വൃത്താനുവൃത്തമായി തർജ്ജമ ചെയ്തുതുടങ്ങിയതു വരവൂർ ശാമുമേനോനും മറ്റും വിവർത്തനം ചെയ്തിട്ടുള്ള ലഘുയോഗവാസിഷ്ഠമല്ല; ബൃഹദ്യോഗവാസിഷ്ഠംതന്നെയാണു്. അതിനെ വാസിഷ്ഠമഹാരാമായണം എന്നും പറയാറുണ്ടു്. ഉൽപത്തിപ്രകരണത്തിലെ അൻപത്തൊന്നാം സർഗ്ഗത്തിന്റെ അവസാനംവരെയേ ആ തർജ്ജമ പുരോഗമിച്ചിട്ടുള്ളു.
ഭാഗം 5
അദ്ധ്യായം 57 - അമ്പത്തേഴാമധ്യായം
57.1കോമത്തു കുഞ്ഞുപണിക്കൻ (1037–1095)
ചരിത്രം
സമകാലികന്മാരായ കവികളുടെ ഇടയിൽ സാമാന്യം പ്രസിദ്ധനായിരുന്ന കോമത്തു കുഞ്ഞുപണിക്കനെപ്പറ്റിയും സ്വല്പം ഈ ഘട്ടത്തിൽ പ്രസ്താവിക്കേണ്ടതുണ്ടു്. കുഞ്ഞുപണിക്കന്റെ തറവാടു മാവേലിക്കര മുട്ടത്തു കോമത്തുവീടാണു്. അദ്ദേഹം ആ ഗൃഹത്തിലെ വെളുമ്പിയമ്മയുടേയും വിഭവപൂർണ്ണമായ ആലുമ്മൂട്ടിൽ തറവാട്ടിലെ കഞ്ഞുശങ്കരൻ ചാന്നാരുടേയും പുത്രനായി 1037-ാമാണ്ടു കർക്കടകമാസം 30-ാം൹ ജനിച്ചു.
“വിശ്വത്തിൽ വിത്തമതിനായ് ധനദന്നു തുല്യ–
നശ്വത്ഥമൂലനിലയാധിപനാപ്പുമാൻ”
എന്നു കവി ഒരവസരത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നു. മാതാവും പിതാവും ബാല്യത്തിൽ മരിച്ചുപോകയാൽ ജ്യേഷ്ഠൻ കേശവപ്പണിക്കരുടെ സംരക്ഷണത്തിലാണു് ആ ബാലൻ വളർന്നതു്. ആ വസ്തുത കവി തന്റെ ഒന്നിലധികം കൃതികളുടെ ആരംഭത്തിൽ നിവേദനം ചെയ്തിട്ടുണ്ട്.
“കട്ടിക്കാലത്തുതന്നെൻ ജനകജനനിമാർ
ഭൂമിവാസം വെടിഞ്ഞെ–
ന്നിട്ടക്കാലംമുതല്ക്കേ പ്രിയതയൊടിഹ മാം
കാത്തുമാത്താനുകമ്പം
തുഷ്ട്യാ രക്ഷിച്ചുപോരും ഗുണഗണനിധിയാ–
യുള്ളൊരക്കേശവാഖ്യൻ
ജ്യേഷ്ഠൻതൻപാദപത്മേ പരിചൊടിതു സമ–
ർപ്പിച്ചിടുന്നിച്ഛയാ ഞാൻ”
എന്ന സമർപ്പണശ്ലോകം ഹരിശ്ചന്ദ്രശതകത്തിലും രുക്മിണീസ്വയംവരം നാടകത്തിലും കാണ്മാനുണ്ടു്. ഭാഷാകൃതികൾ നിഷ്കർഷിച്ചു വായിച്ചുള്ള സംസ്കാരമല്ലാതെ സംസ്കൃതം പറയത്തക്ക നിലയിൽ അഭ്യസിച്ചിട്ടുണ്ടായിരുന്നതായി തോന്നുന്നില്ല. പ്രശസ്യമായ രീതിയിൽ കവിതാവാസന പ്രദർശിപ്പിച്ചിരുന്നു. അതിനെക്കുറിച്ചും രുക്മിണീസ്വയംവരത്തിൽ വിനയപുരസ്സരം ഉപന്യസിക്കുന്നുണ്ടു്.
“ഭൂലോകേ പുകഴാർന്ന സൂരിവരരിന്നെല്ലാരുമുല്ലാസമാർ–
ന്നാലോചിച്ചൊരുമിച്ചു ഭാഷ പരിശോധിക്കും സദസ്സാകയാൽ
മാലെന്യേയവർ തെറ്റു തീർക്കുമതിനാൽ നന്നാകുമിന്നാകവേ
മേലാലിക്കവിയും പ്രസിദ്ധതരനാമെന്നോർപ്പിതെന്നോമലേ.”
പിന്നെ നല്ല കവിതാവാസനയും പഠിത്തവുമുള്ളവർ കവിതയുണ്ടാക്കുന്നതിനെക്കുറിച്ചു് ഒരത്ഭുതമായി വിചാരിക്കാനില്ല. അതൊന്നുമില്ലാത്തവർ ഞെരുക്കിപ്പിടിച്ചു വലതും കെട്ടിയുണ്ടാക്കിയാൽ അതല്ലേ അത്ഭുതം? അതിനെക്കുറിച്ചു സജ്ജനങ്ങൾ അഭിനന്ദിക്കയല്ലാതെ ഒരിക്കലും നിന്ദിക്കയില്ല” എന്നു സൂത്രധാരൻ പറയുന്നതു നോക്കുക. അമ്മക്കുഞ്ഞമ്മയായിരുന്നു പത്നി. 1095-ാമാണ്ടു ധനുമാസം 15-ാം൹യായിരുന്നു കവിയുടെ ദേഹവിയോഗം.
കൃതികൾ
കുഞ്ഞുപണിക്കൻ. (1) ഹരിശ്ചന്ദ്രശതകം, (2) രുക്മിണീസ്വയംവരം നാടകം, (3) ജനോവാനാടകം, (4) താതോപദേശം എന്നീ പദ്യകൃതികളും, (5) വിദ്യുല്ലതിക എന്ന ഒരു ഗദ്യകഥയും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിത ഉത്തരോത്തരം ഉൽക്കർഷത്തെ പ്രാപിച്ചുവരികയായിരുന്നു. ഒടുവിലത്തെ കൃതിയായ താതോപദേശത്തിൽ ഒരു പിതാവു പുത്രിക്കുനല്കുന്ന ഉപദേശമാണു് വിഷയം. ആകെ 136 ശ്ലോകങ്ങളുണ്ടു്. ചക്കുകളങ്ങര ഓ. കല്യാണിക്കുട്ടി എന്ന തന്റെ മകൾക്കുവേണ്ടിയാണു് കവി അതെഴുതിയതു് 1084-ൽ ആകാവ്യം പ്രസിദ്ധീകൃതമായി. ജനോവാനാടകത്തിലെ ഇതിവൃത്തം സുവിദിതമാണല്ലോ.
കുഞ്ഞുപണിക്കന്റെ കവിതാരീതി താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു വായനക്കാർക്കു വിശദമാകുന്നതാണു്.
“കള്ളഗ്ഗോപകുമാര! ഗോരസമിതല്ലോർക്കേണമുൾക്കാമ്പിലി–
പ്പുള്ളിക്കേഴമൃഗാക്ഷിയെശ്ശഠമതേ! പിട്ടല്ല കിട്ടില്ല തേ;
കൊള്ളാം നല്ലൊരു കൗശലം! നൃപതിമാർക്കുള്ളോരുനൽക്കന്യയെ–
ബ്ഭള്ളേറും പശുപൻ കൊതിച്ചിതു ധരിക്കുമ്പോൾച്ചിരിക്കും ജനം.”
(രുക്മിണീസ്വയംവരം)
“മാണിക്യകങ്കണകലാപമലങ്കരിക്കും
പാണിക്കു വൻകഠിനമായ വിലങ്ങുവച്ചോ?
പ്രാണപ്രിയേ! സമുഖി! നിന്നെ വലച്ചിഴച്ചി–
ക്കോണിൽക്കരേറ്റിയവനൂണു മുടക്കിയെന്നോ?”(ജനോവാനാടകം)
“നീതിക്കു ചേന്ന നിലയിൽപ്പെരുമാറിടും സ്ത്രീ
ജാതിക്കു വിശ്വജനവും വടുവേല ചെയ്യും;
ധാതാവു ശൗരി ശിവനെന്നിവർ കാന്തമാർക്കു
ചേതസ്സു ചേർന്നടിമയായമരുന്നതില്ലേ?”(താതോപദേശം)
“കള്ളം കഥിക്ക, ഭയമേറ്റുക, ഗോഷ്ടി കാണി–
ച്ചുള്ളം നടുക്കുക, മനസ്സിലുറപ്പു ചേർക്ക,
കൊള്ളാത്ത വാക്കുകളുരയ്ക്ക,യിതൊക്കെയോർത്താൽ–
പ്പിള്ളയ്ക്കു മേലിൽ വലുതാകിയ ദോഷമേകും.”(താതോപദേശം)
57.2റ്റി. സി. അച്യുതമേനോൻ (1045–1117)
അച്യുതമേനോനും സങ്ഗീതനാടകങ്ങളും
റ്റി. സി. അച്യുതമേനോൻ ഗുരുവായൂരിനു സമീപമുള്ള കോട്ടപ്പടിദേശത്തു നടുക്കാട്ടു കൃഷ്ണൻനമ്പൂരിയുടേയും തൃശ്ശൂർ തെക്കേക്കുറുപ്പത്തു രാമഞ്ചിറമഠത്തിൽ പാറുക്കുട്ടിയമ്മയുടേയും പുത്രനായി 1045-ാമാണ്ടു കന്നിമാസത്തിൽ മൂലം നക്ഷത്രത്തിൽ ജനിച്ചു. ബാല്യംമുതല്ക്കുതന്നെ സാഹിത്യത്തെക്കാളധികം സംഗീതത്തിലായിരുന്നു വാസന. അദ്ദേഹത്തിന്റെ മാതൃസഹോദരിയായ കാവമ്മ ഒരു സങ്ഗീതവിദുഷി എന്നതിനുപുറമേ കേരളത്തിലെ ഭാഷാനാടകങ്ങളിൽ ആദ്യത്തെ നടിയുമായിരുന്നു. ആ കലാകുശല കാലകേയവധം കഥകളിയിൽ ഉർവ്വശിയുടെ വേഷം കെട്ടി ആടിയിരുന്നതായി ചില പഴമക്കാർ പറയുന്നതിൽ പരമാർത്ഥമുണ്ടോ എന്നു നിശ്ചയമില്ല. ഏതായാലും അച്യുതമേനോന്റെ സങ്ഗീതനൈഷധത്തിൽ നളന്റെ ഭാഗം അഭിനയിച്ചിരുന്നു എന്നുള്ളതു സൂക്ഷ്മമാണു്. ആ പരിസരത്തിൽ വളർന്ന അച്യുതമേനോൻ യൗവനാരംഭത്തിൽത്തന്നെ സങ്ഗീതജ്ഞനായ കവിയായി വികസിച്ചത് ആശ്ചര്യമല്ല. 23-ാമത്തെ വയസ്സിൽ തൃശ്ശൂർ അമ്പാടി പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. കൊല്ലം നാരായണപിള്ളയും കൂട്ടുകാരും ഒരവസരത്തിൽ എറണാകുളത്തെത്തി അഭിജ്ഞാനശാകുന്തളം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ കാവമ്മ അവരെ തൃശ്ശൂരിലേക്കു ക്ഷണിച്ചുകൊണ്ടുപോയി. ഗാനസമ്മിളിതമല്ലാത്ത അവരുടെ നാടകാഭിനയം അവർക്കു സമഞ്ജസമായി തോന്നിയില്ല. തന്നിമിത്തം അച്യുതമേനോൻ സങ്ഗീതനൈഷധം എന്നൊരു പുതിയ നാടകം പാട്ടുകൾ ഇടകലർത്തി രചിച്ചു. 1067-ാമാണ്ടിടയ്ക്കു് അതു അഭിനയിച്ചവരിൽ കാവമ്മക്കുപുറമേ അമ്പാടിയിൽ ഗോവിന്ദമേനോൻ ദമയന്തിയുടേയും ഗ്രന്ഥകാരൻ തന്നെ കാട്ടാളന്റേയും ഭൂമികകളിൽ രങ്ഗപ്രവേശം ചെയ്തു. ആ നൈഷധമാണു് മലയാളത്തിലെ ഇദംപ്രഥമമായ സംഗീതനാടകം. തന്നിമിത്തം അച്യുതമേനോനെ കേരളത്തിലെ സങ്ഗീതനാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് എന്ന നിലയിൽ കേരളീയർ ബഹുമാനിക്കുന്നു. സങ്ഗീതനൈഷധം അതിവേഗത്തിൽ നാടെങ്ങും പ്രചരിച്ചു. 1106-ൽ 18-ാമത്തെ പതിപ്പു് അച്ചടിപ്പിക്കേണ്ടിവരികയും അതോടുകൂടി 33,800 പ്രതികൾ മുദ്രിതങ്ങളാകയും ചെയ്തു. അപ്പോഴേക്കു തമിഴ്നാടകങ്ങളുടെ പ്രകാശത്തിൽ മലയാള നാടകങ്ങൾ അസ്തപ്രഭങ്ങളായിത്തീരുകയാൽ വീണ്ടും ഒരു പതിപ്പിന്റെ ആവശ്യം നേരിടുകയുണ്ടായില്ല. അച്യുതമേനോൻ നൈഷധത്തിനു പുറമേ സങ്ഗീതഹരിശ്ചന്ദ്രചരിതം എന്നും ഒരു നാടകമെഴുതി. നൈഷധം ഏഴങ്കത്തിലുള്ള ഒരു നാതിവിസ്തരമായ നാടകമാണ്. പത്തങ്കത്തിലുള്ള ഹരിശ്ചന്ദ്രചരിതത്തിനു് അതിലിരട്ടിയിലധികം വലുപ്പംവരും. രണ്ടിലും അങ്കങ്ങളിൽ രങ്ഗവിഭാഗമില്ല. ഹരിശ്ചന്ദ്രചരിതത്തിൽ നൈഷധത്തെക്കാൾ ശ്ലോകങ്ങൾ കുറയും. ആദ്യത്തെ മൂന്നങ്കങ്ങൾ ഒന്നാം ദിവസവും, നാലും അഞ്ചും അങ്കങ്ങൾ രണ്ടാം ദിവസവും, ആറാമങ്കം മൂന്നാം ദിവസവും, ഏഴുമുതൽ പത്തുവരെ അങ്കങ്ങൾ നാലാം ദിവസവും അഭിനയിക്കുന്നതു് ആശാസ്യമായിരിക്കുമെന്നാണു് ഗ്രന്ഥകാരന്റെ ഉപദേശം. ആദ്യം അഞ്ചങ്കങ്ങൾ മാത്രമേ എഴുതിയുള്ളു. പിന്നീടു് ബാക്കിയുള്ള അങ്കങ്ങളുംകൂടി എഴുതി 1088 കുംഭം 10-ാം൹ പ്രസിദ്ധീകരിച്ചു. രണ്ടു നാടകങ്ങളിലേയും ഗാനങ്ങൾ സൗന്ദർഭോചിതങ്ങളായിരിക്കേണ്ട വിഷയത്തിൽ കവികഴിയുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ സങ്ഗീതം ശരിക്ക് അഭ്യസിച്ചവർക്കല്ലാതെ പാടി ഫലിപ്പിക്കുവാൻ സാധിക്കുന്നതല്ല. സ്വാമിനാഥയ്യർ എന്നൊരു ഭാഗവതർ അദ്ദേഹത്തിന്റെ ശിക്ഷയിൽത്തന്നെ ആ പാട്ടുകൾ അഭ്യസിച്ചു് അവയെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പറവൂർ, തുറവൂർ മുതലായ സ്ഥലങ്ങളിൽ പ്രചരിപ്പിക്കുകയുണ്ടായി. 1117-ാമാണ്ടു മിഥുനമാസം 25-ാം൹യായിരുന്നു അച്യുതമേനോന്റെ മരണം.
മറ്റു ചില സങ്ഗീതനാടകങ്ങൾ
റ്റി. സി. അച്യുതമേനോൻ ഉൽഘാടനം ചെയ്ത മാർഗ്ഗത്തിൽ അനേകം ഗായകകവികൾ അദ്ദേഹത്തെ അനുഗമിച്ചു. അവരിൽ പ്രധാനന്മാർ തിരുവിതാംകൂറിൽ പരവൂർ കെ.സി. കേശവപിള്ളയും, എരുവയിൽ എം. ചക്രപാണിവാരിയരും, തെക്കേ മലയാളത്തിൽ പി.എസ്. വാരിയരും, വടക്കേ മലയാളത്തിൽ നീലഞ്ചേരി ശങ്കരൻനായരും, കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പുമാണു്. ചാത്തുക്കുട്ടി മന്നാടിയാർ വലിയകോയിത്തമ്പുരാന്റെ ശാകുന്തളം ഒന്നാമങ്കത്തിലെ ശ്ലോകങ്ങൾക്കു പകരം പാട്ടുകൾ ഉണ്ടാക്കി. അദ്ദേഹത്തിന്റെ മരണാനന്തരം 1088-ൽ ചക്രപാണിവാരിയർ അതിനുമേലുള്ള ശ്ലോകങ്ങൾക്കുപകരം ഗാനങ്ങൾ നിർമ്മിച്ചു് ആ ഗ്രന്ഥം പൂർത്തീകരിച്ചു. ഏകദേശം 1067-ാമാണ്ടിടയ്ക്കുതന്നെ തമിഴ് നാടകക്കാർ ധാരാളമായി കേരളത്തിൽ പ്രവേശിച്ചുതുടങ്ങി. തിരുവനന്തപുരത്തു വന്ന കല്യാണരാമയ്യർസെറ്റും, രാമഡുസെറ്റും ആ കൂട്ടത്തിൽ പ്രധാനങ്ങളായിരുന്നു. എറണാകുളത്തു് ഒരു ശാമിഅയ്യർ സെറ്റും വന്നുചേർന്നു. ചക്രപാണിവാരിയർ വർഷീയാനാണെങ്കിലും ഇന്നും അരോഗദൃഢഗാത്രനായി വിശ്രമിക്കുന്നു. അദ്ദേഹത്തിന്റെ മുഖ്യ സംഗീതനാടകങ്ങൾ ഹരിശ്ചന്ദ്രചരിതവും (1068) രുക്മാംഗദചരിതവും (1078–80) വള്ളിയമ്മാൾ ചരിത്രവും (1080–85) ആണു്. ആ കൃതികൾ അഭിനയിക്കുന്നതിനാണു് ബബ്ബലൻ എന്ന പേരിൽ പ്രസിദ്ധനായ ഒരു ഗൗഡസാരസ്വതബ്രാഹ്മണനടൻ കായങ്കളത്തു് ഒരു യോഗം സംഘടിപ്പിച്ചതു്. അതിൽ കുട്ടീശ്വരൻ മുതലായ മറ്റു ചില നടന കലാകുശലന്മാരും ഉൾപ്പെട്ടിരുന്നു. കേശവപിള്ളയുടെ സംഗീതനാടകങ്ങളിൽ അതിപ്രധാനം സദാരാമയാണു്. അതിനെപ്പറ്റി ഉപരി പ്രസ്താവിക്കും. തൃപ്പൂണിത്തുറയിലെ എമ്പ്രാന്മാർ പാണ്ടിയിൽനിന്നു നരസിങ്ഗറാവു എന്നൊരു നടശ്രേഷ്ഠനെ വരുത്തി അനേകം നാടകങ്ങൾ അഭിനയിപ്പിച്ചു. അവിടത്തെ ഗൗഡസാരസ്വതബ്രാഹ്മണരും രാമപ്പൈസെറ്റു് എന്ന പേരിൽ ഒരു സംഘമായി സമ്മേളിച്ചു. അതിൽ ശങ്കരത്തു നീലകണ്ഠൻപണിക്കർ ഒരങ്ഗമായിരുന്നു. തമിഴ് നാടകങ്ങളിൽ കഥാപാത്രങ്ങൾ സംഭാഷണം ചെയ്യുമ്പോൾ അവരവരുടെ മനോധമ്മംപോലെ പൊതുവിൽ ഉപയോഗിക്കുന്നതിനു പഠിച്ചിട്ടുള്ള പാട്ടുകളാണല്ലോ പ്രായേണ പാടാറുള്ളതു്. ആ ആവശ്യം നിറവേറ്റുന്നതിനും ചക്രപാണിവാരിയർ കുറേപാട്ടുകൾ ഉണ്ടാക്കി അവയെ സമാഹരിച്ചു് ആപൽബ്ബന്ധു എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പാലക്കാട്ടിനു സമീപമുള്ള ചില ഗാനവാസനയുള്ള ബാലന്മാർ തമിഴ്നാടക സ്സെറ്റുകളിലും ചേർന്നു. അവരിൽ അത്യന്തം പ്രശസ്തനായിത്തീർന്ന കുയിൽനാദം വേലുനായർ, അനുവാചകന്മാർക്കു അശ്രുതപൂർവ്വനല്ലല്ലോ. തിരുവിതാംകൂറിൽപ്പെട്ട ചെങ്കോട്ടയിൽ നിന്നു വെളിയിൽ പോയി വിശ്രുതനായ ഒരു നടനാഗ്രേസരനായിരുന്നു കിട്ടപ്പാ. ഇന്നത്തെ ഹാസ്യാഭിനയ കോവിദന്മാരിൽ അഗ്രഗണ്യനായ എൻ.എസ്. കൃഷ്ണന്റെ സ്വദേശം നാഗരുകോവിലാണെന്നും നാം സാഭിമാനം സ്മരിക്കേണ്ടതുണ്ടു്.
അച്യുതമേനോന്റെ ഇതരപ്രവർത്തനങ്ങൾ
ഒരു പത്രപ്രവർത്തകൻ എന്ന നിലയിലും അച്യുതമേനോൻ പേരെടുക്കുകയുണ്ടായി. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്നു സപ്തദൈനികപത്രികകൾ അദ്ദേഹം നടത്തി. സുപ്രഭാതത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനം കൊച്ചിയിലെ പത്രപ്രവർത്തനചരിതത്തിൽ ഒന്നാമത്തെ അപകീർത്തിക്കേസ്സിനു കാരണമായിത്തീർന്നു; അതിൽ അദ്ദേഹത്തിനു കോടതി നിശ്ചയിച്ച പിഴ പൊതുജനങ്ങൾതന്നെ പണം പിരിച്ച് ഒടുക്കി. കഥകളിയോടു മേനോനു വളരെ പ്രതിപത്തിയുണ്ടായിരുന്നു. ആ പ്രാചീനപ്രസ്ഥാനത്തിൽ യാതൊരു പരിഷ്കാരവും കടന്നുകൂടരുതെന്നു് അദ്ദേഹം ആയുരന്തംവരെ നിർബ്ബന്ധിച്ചു. അദ്ദേഹത്തിന്റെ ഭദ്രോത്സവം ആട്ടക്കഥ കൊച്ചിയിൽ പല സ്ഥലങ്ങളിലും ആടിച്ചിരുന്നു.
കൃതികൾ
മേനോന്റെ കൃതികളിൽ (1) സങ്ഗീതനൈഷധം, (2) സങാഗീതഹരിശ്ചന്ദ്രചരിതം, (3) ജനോവാപർവ്വം, (4) അവസാനപ്രസ്താവന എന്നീ നാലു രൂപകങ്ങൾ മാത്രമേ അച്ചടിപ്പിച്ചിട്ടുള്ളു. അവ കൂടാതെ മദനികാമന്മഥം, പത്മവ്യൂഹഭഞ്ജനം, കുചേലഗോപാലം, രുക്മിണീസ്വയംവരം, ബാലഗോപാലൻ എന്നീ രൂപകങ്ങളും അദ്ദേഹത്തിന്റെ വകയായുണ്ട്. അവ അച്ചടിപ്പിച്ചിട്ടില്ല. അവയ്ക്കുപുറമേ, (5) ഭദ്രോത്സവം, (6) ഹരിഹരചരിതം എന്നീ രണ്ടാട്ടക്കഥകൾ കൂടി അദ്ദേഹം രചിച്ചിട്ടുള്ളതായി കാണുന്നു. ആട്ടക്കഥകൾക്കു ഗുണം വളരെ കുറയും. അവസാനപ്രസ്താവനയിൽ അദ്ദേഹം സാധാരണ നാടകങ്ങളിൽ കാണുന്ന അർത്ഥശൂന്യങ്ങളായ ദീർഘപ്രസ്താവനകളെ നിശിതമായി അവഹേളനം ചെയ്യുന്നു. ശ്ലോകങ്ങൾക്കു പ്രായേണ ഗുണം കുറയും. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
“മന്ദത്വം വിട്ടു നെറ്റിത്തിരുമിഴിയുടയോൻ
കാന്തനായ്ത്തീർന്നുവെന്നാ–
യുന്നിക്കും തോഷമോടഗ്ഗിരിസുതയരികിൽ–
ച്ചെന്നുടൻ ചേർന്നുനില്ക്കേ
കുന്നൊക്കും കൊങ്ക തങ്കക്കരതളിരതിനാൽ
ശംഭുതാൻ തൊട്ടനേരം
കുന്നിക്കും പ്രേമഭാരാലിളകിന പുളകം
നിങ്ങളെക്കാത്തിടട്ടെ.”
(സങ്ഗീതനൈഷധം)
പിട്ടുകളാൽപ്പാട്ടിൽപ്പെട്ടു
കെട്ടുപോകും പെണ്ണല്ല ഞാൻ.
പിട്ടല്ലെടി! നിന്നിഷ്ടമെല്ലാ–
മൊട്ടും വൈകാതേകാം വാടി!
പൊട്ടശ്ശീല ചേല കെട്ടി–
പ്പട്ടണത്തിൽ ഞാൻ വട്ടം ചുറ്റി.
കെട്ടേണ്ടടി അങ്ങു ചെന്നാലുടൻ
പട്ടുചേല നല്കാം വാടി!
പളപള മിന്നും തോടകളം
വളകളും വാങ്ങിത്തരുമോടാ?
വളകളം കാപ്പും തോടകളും
കളവാണി! വാങ്ങാം വാടി!
ബുല്ലാക്കും നന്മുത്തുഞാത്തും കൂടെ
നല്ലതരം വാങ്ങിത്തരുമോടാ?
എല്ലാമോരോന്നായ്ച്ചൊല്ലണമോ?
എല്ലാമേകാം പോകാം വാടി!”
(സങ്ഗീതഹരിശ്ചന്ദ്രചരിതത്തിലെ ഒരു പാട്ട്)
“വൃത്തത്തിൽപ്പിഴയും കുസന്ധികുളമെന്നല്ലർത്ഥമില്ലായ്ക്കയും
പേർത്തോലും യതിഭങ്ഗവും കവിതയിൽക്കാണാമതെന്നാകിലും
താർത്തേൻവാണി! യഭങ്ഗുരന്റെ കവിതാഗ്രന്ഥങ്ങളല്ലാതെയി–
ല്ലോർത്താൽ വിറ്റഴിയാത്തതെന്നു പലരും ചൊല്ലുന്നു കില്ലെന്നിയേ.”
(അവസാനപ്രസ്താവന)
തടിൽപ്രഭകണക്കു തൻനികടഭൂ കടന്നങ്ങുപോ–
യിടുന്നൊരു നതാങ്ഗിമാർമകടഹീരമാം മോഹിനീം
അടുത്തഥ തടുത്തു തദ്വിപുലസൗഷ്ഠവം കാണ്കയാൽ
കടുത്ത മദനാതുരൻ ദിതിജനേവമോതീടിനാൻ.”
(ഹരിഹരചരിതം ആട്ടക്കഥ)
57.3രായിരങ്കണ്ടത്തു ഗോവിന്ദമേനോൻ (1035–1105)
ചരിത്രം
ഗോവിന്ദമേനോൻ കൊച്ചിയിൽ നെമ്മാറ ദേശത്തു രായിരങ്കണ്ടത്തു വീട്ടിൽ ലക്ഷ്മിയമ്മയുടേയും പാലക്കാട്ടു മാഞ്ഞാളൂർ ഏറത്തു കരുണാകരൻനായരുടേയും പുത്രനായി 1035-ാമാണ്ടു തുലാമാസം 19-ാം൹ ജനിച്ചു. ബാല്യത്തിൽ സംസ്കൃതഭാഷ നെമ്മാറ അയ്യാശാസ്ത്രികളുടേയും മറ്റും കീഴിൽഅഭ്യസിച്ചു് അതിലും ജ്യോതിശ്ശാസ്ത്രത്തിലും ഗണനീയമായവിജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷിലും സ്വപരിശ്രമംകൊണ്ടു സാമാന്യമായ അറിവു നേടിയതിനുമേൽ നെമ്മാറയിൽത്തന്നെ ഒരു ക്രിമിനൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. 1064-ൽ സ്വദേശത്തു് ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു്. 1072-ൽ അതിനെ ഒരു ലോവർ സെക്കണ്ടറി സ്കൂളായും 1081-ൽ ഹൈസ്കൂളായും ഉയർത്തി. 1096 മുതൽ അതു സർക്കാർ ഹൈസ്കൂളായിത്തീർന്നു. അതിനുപുറമേ അദ്ദേഹം പല പൊതുക്കാര്യങ്ങളിലും സജീവമായി പ്രവർത്തിച്ചു ജനസമ്മതം സമാർജ്ജിച്ചു. 1105-ാമാണ്ടു് ഇടവമാസം 25-ാം൹ മരിച്ചു. പിതാവിന്റെ ഭാഗിനേയി പാർവ്വതിയമ്മയായിരുന്നു പത്നി.
കൃതികൾ
ഗോവിന്ദമേനോൻ കേരളീയകുവലയാനന്ദം എന്നും, ദത്താത്രേയതന്ത്രം എന്നും രണ്ടു കൃതികൾ ഭാഷയിൽ രചിച്ചിട്ടുണ്ട്. ജാലവിദ്യാവിഷയകമാണു് രണ്ടാമത്തെ ഗ്രന്ഥം. 1064-ൽ പ്രസിദ്ധീകരിച്ച കേരളീയകുവലയാനന്ദം നമ്മുടെ വിശേഷശ്രദ്ധയ്ക്കു പാത്രീഭവിക്കേണ്ടതാണു്. അതിനുമുൻപു ചിറ്റൂർ നാണുഅയ്യാശാസ്ത്രികൾ ചന്ദ്രാലോകം 1058-ാമാണ്ടിടയ്ക്കു പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും അതു സവ്യാഖ്യാനമായിരുന്നില്ല. പ്രസ്തുത പുസ്തകത്തിൽ ചന്ദ്രാലോകകാരൻ വ്യവസ്ഥാപനം ചെയ്യുകയും അപ്പയ്യദീക്ഷിതർ പില്ക്കാലത്തു വ്യാഖ്യാനിക്കുകയും ചെയ്തിട്ടുള്ള നൂറലങ്കാരങ്ങളും ഇരുപത്താറു ഛന്ദസ്സുകളിലായി പ്രയോഗിച്ചുകാണാറുള്ള എഴുപത്തിമൂന്നുവൃത്തങ്ങളും സമാസചക്രവും പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്. ലക്ഷണലക്ഷ്യങ്ങൾ കാരികകളായി പ്രദർശിപ്പിച്ചിരിക്കുന്നു. അവയ്ക്കു ഭാഷാപ്രവേശിക എന്ന പേരിൽ വിശദമായ വ്യാഖ്യാനം ഗദ്യരൂപത്തിലും എഴുതിച്ചേർത്തിട്ടുണ്ടു്. നല്ല ഓജസ്സുള്ളതാണു് ആ പണ്ഡിതന്റെ ഗദ്യശൈലി. ചുവടേ പകർത്തുന്ന വാക്യങ്ങൾ അവതാരികയിൽനിന്നെടുത്തതാണു്.
“ചതുഷ്ഷഷ്ടികലാവിദ്യകളിൽ പ്രധാനഭൂതയാകുന്ന സാഹിത്യവിദ്യയാകുന്ന ഒരവയവി തർക്കശാസ്ത്രമാകുന്ന ഉടലോടും വ്യാകരണശാസ്ത്രമാകുന്ന കരചരണാദ്യവയവങ്ങളോടും കൂടിയതാകുന്നു. ഒരു ദേഹം അതിസൗന്ദര്യമുള്ളതായിരുന്നാലും വസ്ത്രാദ്യലങ്കാരവിഹീനമായിരുന്നാൽ ശോഭിക്കാത്തപോലെ തർക്കവ്യാകരണാദികളുടെ ജ്ഞാനം എത്രതന്നെ ഉണ്ടായിരുന്നാലും അലങ്കാരശാസ്ത്രജ്ഞാനമുണ്ടാകാതെ സാഹിത്യവിദ്യ ശോഭിക്കാത്തതിനാൽ തർജ്ജിജ്ഞാസുക്കൾക്കു് അലങ്കാരജ്ഞാനം അത്യാവശ്യമാകുന്നു.”
1064-ാമാണ്ടത്തെ ഗദ്യമാണു് ഇതെന്നു നാം സ്മരിക്കുമ്പോൾ രചയിതാവിനെപ്പറ്റി നമുക്കുള്ള ബഹുമാനം വർദ്ധിക്കുന്നു. ഇനി കാരികയ്ക്കും വ്യാഖ്യാനത്തിനും ഒരു ഉദാഹരണം കാണിക്കാം.
കാരിക
“കൈമർത്ഥ്യമുപമാനത്തിന്നുണ്ടായാലും പ്രതീപമാം;
കാന്താമുഖത്തെ വീക്ഷിച്ചാലെന്തു ചന്ദ്രാംബുജങ്ങളാൽ?”
വ്യാഖ്യാനം
“ഉപമാനംകൊണ്ടുള്ള പ്രയോജനം ഉപമേയംകൊണ്ടുതന്നെ ഉള്ളതിനാൽ ഉപമാനം നിഷ്പ്രയോജനമാണെന്ന വർണ്ണനവും പ്രതീപാലങ്കാരം. ഉദാഹരണം: കാന്തയുടെ മുഖം കണ്ടാൽ ചന്ദ്രനെക്കൊണ്ടും പത്മത്തെക്കൊണ്ടും ഫലമെന്തു്? (ഒന്നുമില്ല). ഇവിടെ കാന്തയുടെ മുഖം കാണുന്ന സമയത്തിൽ ചന്ദ്രപത്മങ്ങളെക്കൊണ്ടുണ്ടാകുന്ന ആനന്ദം ഉള്ളതുകൊണ്ടു ചന്ദ്രപത്മങ്ങളെക്കൊണ്ടു പ്രയോജനമില്ലെന്നു വർണ്ണിക്കയാൽ പ്രതീപം.”
57.4കെ. സി. കുഞ്ഞൻവൈദ്യൻ (1043–1087)
വാരണപ്പള്ളിക്കുടുംബം
മധ്യതിരുവിതാംകൂറിൽ പ്രധാനവും പ്രസിദ്ധവുമായി വാരണപ്പള്ളി എന്നൊരീഴവകടുംബമുണ്ടു്. കരുനാഗപ്പള്ളിയിൽ കൃഷ്ണപുരത്തു് ഓച്ചിറ ക്ഷേത്രത്തിനു സമീപമുള്ള “ആനയടി” എന്ന തറവാടാണു് ആ കുടുംബത്തിനുകൂടസ്ഥിതമായിട്ടുള്ളതു്. അതിൽ നിന്നു കരുനാഗപ്പള്ളി പുതുപ്പള്ളിയിലും കാർത്തികപ്പള്ളി മുതുകുളത്തും വാരണപ്പള്ളി എന്ന പേരിൽ രണ്ടു ശാഖകൾ അങ്കുരിച്ചു. കുഞ്ഞൻവൈദ്യൻ 1043-ാമാണ്ടു വൃശ്ചികമാസം ഓച്ചിറയ്ക്കു സമീപമുള്ള ആനയടിവീട്ടിൽ കൊച്ചിക്കാവമ്മയുടേയും തിരുവല്ലാ മാന്നാറു പാവുക്കര കുറക്കോട്ടുവഞ്ചിയിൽ കൊച്ചുകൃഷ്ണനന്റേയും പുത്രനായി ജനിച്ചു.
പുതുപ്പള്ളി വാരണപ്പള്ളി വീട്ടിലെ ചില കവികൾ
പുതുപ്പള്ളി വാരണപ്പള്ളിത്തറവാട്ടിലെ പല അങ്ഗങ്ങളും സാഹിത്യരസികന്മാരും കലാപോഷകന്മാരുമായിരുന്നു. അവരിൽ വാരണപ്പള്ളി കുഞ്ഞുകൃഷ്ണപ്പണിക്കർ വാരണപ്പള്ളി എസ്. ഗോവിന്ദർപ്പണിക്കർ എന്നിവരെക്കുറിച്ചു് ഒന്നോരണ്ടോ വാക്കു് ഇവിടെ പ്രസ്താവിക്കുന്നതു് അസങ്ഗതമായിരിക്കയില്ല. കുഞ്ഞുകൃഷ്ണപ്പണിക്കർ 1035-ാമാണ്ടു് ആറാട്ടുപുഴ കല്ലിശ്ശേരിവീട്ടിൽ വേലായുധപ്പണിക്കരുടെ പുത്രനായി ജനിച്ചു. 1077-ാമാണ്ടു കന്നിമാസത്തിൽ മരിച്ചു. തനിക്കു പരിചിതന്മാരായ പല പ്രഭുക്കന്മാരുടേയും ഗുണദോഷങ്ങൾ നിരൂപണം ചെയ്യുന്ന രീതിയിൽ ശതഗുണം എന്നൊരു കാവ്യം രചിച്ചു. അദ്ദേഹത്തിന്റെ അനുജൻ ഗോവിന്ദർപ്പണിക്കർ 1036-ാമാണ്ടു വൃശ്ചികമാസത്തിൽ പിതൃകുടുംബമായ ആനസ്ഥാനത്തു ജനിച്ചു. കേശവപ്പണിക്കർ എന്നായിരുന്നു അച്ഛന്റെ പേർ. ബാല്യത്തിൽ പിതൃവ്യനായ വെളുമ്പൻപണിക്കരുടെ കീഴിൽ സംസ്കൃതം പഠിച്ചുതുടങ്ങി; വെളുമ്പൻ പണിക്കർ 1027-ൽ ജനിച്ചു; 1082-ൽ മരിച്ചു. ഗോവിന്ദർപ്പണിക്കർ 1050-ൽ അച്ഛൻ മരിച്ചപ്പോൾ സ്വഗൃഹത്തിലേക്കു പോന്നു. അവിടെ കുമ്മമ്പള്ളി രാമൻപിള്ളയുടെ ശിഷ്യനായി കാവ്യനാടകാലങ്കാരങ്ങളും ജ്യോതിഷവും അഭ്യസിച്ചു. 1055-ാമാണ്ടിടയ്ക്കു മാത്തൂർ കുടുംബത്തിലെ അന്നത്തെ കാരണവർ എരുവയിൽ പട്ടയത്തു കുടംബത്തിൽ നിന്നു വിവാഹംചെയ്തു് അവിടെ താമസിച്ചുവന്നിരുന്നു. അദ്ദേഹത്തിൽ നിന്നു് അഷ്ടാങ്ഗഹൃദയവും പ്രവേശകത്തിൽ (വ്യാകരണം) ഏതാനും ഭാഗവും പഠിച്ചു. അക്കാലത്തെ പല പത്രങ്ങളിലും ശ്ലോകങ്ങൾ എഴുതിക്കൊണ്ടിരുന്നു. പാഞ്ചാലീസ്വയംവരം കുറത്തിപ്പാട്ട് അദ്ദേഹത്തിന്റെ കൃതിയാണു്.
കുഞ്ഞൻവൈദ്യന്റെ വിദ്യാഭ്യാസം
വൈദ്യൻ സ്വപിതാവിൽ നിന്നു ബാലപാഠങ്ങൾ അഭ്യസിച്ചതിനു മേൽ താമരക്കുളം പരമേശ്വരൻപിള്ളയുടെ കീഴിൽ ശ്രീകൃഷ്ണവിലാസവും പതിമ്മൂന്നാമത്തെ വയസ്സിൽ പുതുപ്പള്ളി വാരണപ്പള്ളിവീട്ടിൽ താമസിച്ചു കുമ്മമ്പള്ളി രാമൻപിള്ളയോടു് ഉപരികാവ്യങ്ങളും നാടകാലങ്കാരങ്ങളും പഠിച്ചു. അതിനു മേൽ തിരുവനന്തപുരത്തു നാലു കൊല്ലം താമസിച്ചു വെളുത്തേരികേശവൻ വൈദ്യന്റെയും പി. കെ. കൃഷ്ണൻവൈദ്യന്റേയും ശിഷ്യനായി അഷ്ടാങ്ഗഹൃദയവും അഭ്യസിച്ചു. തിരുവനന്തപുരത്തു താമസിച്ച കാലത്തു് പേട്ടയിൽ രാമൻപിള്ള ആശാൻ മലയാളിസഭയുടെ ആഭിമുഖ്യത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്ന മലയാളിപ്പത്രത്തിൽ പി. വേലായുധൻ ബി. ഏ. യുടേയും മറ്റും ഉപദേശമനുസരിച്ചു ഗദ്യലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു.
അനന്തരജീവിതം
വൈദ്യൻ തിരുവനന്തപുരത്തെ പഠിത്തം കഴിഞ്ഞു തിരിച്ചു കായംകുളത്തു ചെന്നു് ഒരു വൈദ്യശാല സ്ഥാപിച്ചു. ആയിടയ്ക്കായിരുന്നു മനോരമയുടെ ആവിർഭാവം. മനോരമ, സുജനാനന്ദിനി തുടങ്ങിയ പല പത്രങ്ങളിലും ഗദ്യപദ്യങ്ങൾ എഴുതി പ്രസിദ്ധപ്പെടുത്തി. 1074-ൽ കൊല്ലത്തുനിന്നു നടത്തിവന്നിരുന്ന ചന്ദ്രിക എന്ന മാസികയുടെ ഉപപത്രാധിപരായി. 1076-ൽ വനംവക ഡിപ്പാർട്ടുമെന്റിൽ ഒരു ചെറിയ ജോലി സ്വീകരിച്ചു് ഒന്നുരണ്ടു വർഷം കഴിച്ചുകൂട്ടി. 1078-ൽ കൊല്ലം സർക്കാർ ഇംഗ്ലീഷ് ഹൈസ്കൂളിൽ സംസ്കൃതപണ്ഡിതനായി നിയമിക്കപ്പെട്ടു. അവിടെ പിന്നീടു മലയാളപണ്ഡിതനായും ജോലി നോക്കീട്ടുണ്ടു്. സുജനാനന്ദിനിയിൽ കോകിലം എന്നും ചന്ദ്രികയിൽ കനകമങ്ഗലം എന്നുമുള്ള വ്യാജനാമങ്ങളിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. ചന്ദ്രികയിലെ ലേഖനപരമ്പര ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാഷാകുമാരസംഭവത്തെ വിഷയീകരിച്ചുള്ളതാണു്. 1082-ാമാണ്ടോടുകൂടി കൃഷ്ണപുരത്തുതന്നെ സ്ഥിരമായി താമസിച്ചു് അവിടെ നല്ല നിലയിൽ ഒരു വൈദ്യശാല സ്ഥാപിച്ചു നടത്തി ആ വൃത്തിയിൽ യശസ്സുനേടി. സമുദായസംബന്ധമായും വിദ്യാവിഷയകമായുമുള്ള പല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പൊതുജനസേവനം അനുഷ്ഠിച്ചു. മരണം 1087-ലായിരുന്നു.
കൃതികൾ
വൈദ്യന്റെ കവിത വിശിഷ്ടമാണെന്നു പറയുവാൻ പാടുള്ളതല്ല; എങ്കിലും തീരെ മോശവുമല്ല. അദ്ദേഹം പതിന്നാലാമത്തെ വയസ്സിൽ (1) അഹല്യാമോക്ഷം ഊഞ്ഞാൽപ്പാട്ടും, (2) പതിനഞ്ചാമത്തെ വയസ്സിൽ ശംബരവധം അമ്മാനപ്പാട്ടും എഴുതി. (3) 1067-ാമാണ്ടു രചിച്ച വാസവദത്ത എന്ന ഖണ്ഡകാവ്യം കുഞ്ഞിക്കുട്ടൻതമ്പുരാനെക്കൊണ്ടു തിരുത്തിച്ചു് 1074-ൽ പ്രസിദ്ധീകരിച്ചു. നൂറ്റൊന്നുശ്ലോകങ്ങൾ അടങ്ങിയ ആ കൃതി വാസവദത്ത എന്ന സംസ്കൃതാഖ്യായികയിലെ ഇതിവൃത്തം സംക്ഷേപിച്ചു രചിച്ചിട്ടുള്ളതാണു്. (4) രുക്മിണീസ്വയംവരം ഉഞ്ഞാൽപ്പാട്ടും, (5) കുചേലഗോപാലം അമ്മാനപ്പാട്ടും കൊല്ലത്തു താമസിക്കുമ്പോൾ ഉണ്ടാക്കി. (6) 1084-ൽ മൂന്നു ഖണ്ഡകാവ്യങ്ങൾ എന്ന പേരിൽ ഒരു ചെറിയ പുസ്തകം പ്രസിദ്ധപ്പെടുത്തി. അതിൽ ശങ്കരീസ്തോത്രവും ഹർമ്മ്യപഞ്ചകവും നിസ്സാരങ്ങളാണെങ്കിലും, തന്റെ പുത്രൻ ബാലകൃഷ്ണന്റെ അകാലചരമത്തെ വിഷയീകരിച്ചു് അൻപത്തിമൂന്നു ശ്ലോകങ്ങളിൽ രചിച്ചിട്ടുള്ള വിലാപകാവ്യം നമ്മുടെ ശ്രദ്ധയെ ആവർജ്ജിക്കുന്നു. വസന്തതിലകം ഭാണവും ഋതുസംഹാരകാവ്യവും തർജ്ജമ ചെയ്യുവാൻ ആരംഭിച്ചുവെങ്കിലും അവ മുഴുവനായിട്ടില്ല. വാസവദത്ത, എന്റെ പുത്രൻ എന്നീ കൃതികളിൽ നിന്നുമാത്രം ഓരോ ഉദാഹരണം ഉദ്ധരിക്കാം.
വാസവദത്ത
“സന്ധ്യാകാലം സമീക്ഷിച്ചണയുമൊരളവിൽ–
സ്സന്തതം വെന്തുനീറും
ചെന്തീയിൻകട്ടപോൽത്തൻ കരളുരുകി മഹാ–
കാമിയായ് ഭൂമിപാലൻ
എന്തൊക്കെക്കാട്ടിയെന്നും ചിതമൊടു പറവാ–
നിന്നെനിക്കാവതല്ലേ
സന്താപം കണ്ടൊരസ്സാക്ഷിണി സുമമയിയാ–
യുള്ളൊരശ്ശയ്യതന്നെ.”
എന്റെ പുത്രൻ
“സ്വർണ്ണവർണ്ണമിയലുന്നൊരു ചുണ്ടും
കർണ്ണികാരസുഷമം തവ മുക്കും
എണ്ണിയെണ്ണിയിവനൊന്നു നുകർന്നി–
ല്ലുണ്ണി! മണ്ണിനിരയായി മറഞ്ഞോ?”
57.5പുതുപ്പള്ളി പി. കെ. പണിക്കർ (1061–1098)
ജനനം
പി. കുഞ്ഞുപണിക്കർ 1061-ാണ്ടു കന്നിമാസം24-ാം൹ മാതൃഗൃഹമായ കൊല്ലം പേരൂർ കളിയലഴികത്തുവീട്ടിൽ ജനിച്ചു. മാതാവായ കാത്യായനിയമ്മയുടെ മൂലകുടുംബം കുന്നത്തൂർത്താലുക്കിൽ ഇളങ്ങമങ്ഗലത്തു് അകത്തയ്യടിയാണു്. ഇളമ്പിലാശ്ശേരി കൃഷ്ണനാശാൻ എന്ന ഭാഷാഭിമാനിയുടെ ദ്വിതീയപുത്രിയായ ആ സുചരിതയ്ക്കു സാമാന്യമായ വൈദുഷ്യമുണ്ടായിരുന്നു. പുതുപ്പള്ളി വാരണപ്പള്ളികുടുംബത്തിലെ ഒരങ്ഗവും ആട്ടപ്പാട്ടുകാരുടെ ഇടയിൽ വിശ്രുതനുമായിരുന്ന പത്തേഴത്തു കിഴക്കേതിൽ കുഞ്ഞുകുഞ്ഞുപണിക്കരായിരുന്നു അച്ഛൻ. അദ്ദേഹം ആറാട്ടുപുഴ വേലായുയധപ്പണിക്കരുടെ മകനാണു്.
വിദ്യാഭ്യാസം
ബാല്യത്തിൽ പിതൃവ്യനായ വാരണപ്പള്ളി കുഞ്ഞുകൃഷ്ണപ്പണിക്കരുടെ അടുക്കലും തദനന്തരം പിതൃഭാഗിനേയനായ കുഞ്ഞുപണിക്കരുടെ അടുക്കലും സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ വാരണപ്പള്ളി വെളുമ്പൻ പണിക്കുരുടെ അടുക്കലും ചില കാവ്യങ്ങൾ വായിച്ചു. 1078 മുതൽ കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ അന്തേവാസിയായി നൈഷധവും നാടകാലങ്കാരങ്ങളും തർക്കസങ്ഗ്രഹവും സിദ്ധാന്തകൗമുദിയിലെ ചില പ്രകരണങ്ങളും ജ്യോത്സ്യവും അഭ്യസിച്ചു. അപ്പോഴേക്കു് ഇരുപത്തിരണ്ടു വയസ്സായി. അതോടുകൂടി പുതുപ്പള്ളിയിൽ വിജ്ഞാനസന്ദായിനി എന്ന പേരിൽ ഒരു സംസ്കൃതപാഠശാല സ്ഥാപിച്ചു് അതു നല്ല നിലയിൽ നടത്തിത്തുടങ്ങി. 1088-ൽ അമ്മ മരിച്ചു. 1089-ൽ വാരണപ്പള്ളി ശാന്താദേവിയെ വിവാഹംചെയ്തു. ജന്മം കൊണ്ടു തന്റെ സമുദായത്തോടു ചിലർ പ്രദർശിപ്പിച്ചിരുന്ന അവജ്ഞ അദ്ദേഹത്തെ വളരെക്കാലമായി ദുഃഖിതനും പ്രക്ഷുബ്ധനുമാക്കിത്തീർത്തിരുന്നു. ആ അസമത്വബോധത്തിൽനിന്നു മുക്തനാകുന്നതിനുവേണ്ടി 1095-ാമാണ്ടുമേടമാസം 17-ാംനു- കൽക്കട്ടാബ്രഹ്മസമാജത്തിലെ ഒരങ്ഗമായിച്ചേർന്നു. ബ്രഹ്മവിദ്യാസംഘത്തിലെ ഒരു മിഷണറിയായ ഹേമചന്ദ്രസർക്കാർ അദ്ദേഹത്തിനു ബ്രഹ്മവിദ്യാഭൂഷൺ എന്ന ബിരുദം സമ്മാനിച്ചു. ജാതിമതാദികളുടെ തത്ത്വത്തെപ്പറ്റി പല സ്ഥലങ്ങളിലും ഉജ്ജ്വലമായി പ്രസങ്ഗിച്ചുകൊണ്ടിരുന്നു. 1098-ാമാണ്ടു മേടമാസം 31-ാം൹ പണിക്കർ ജ്വരാതിസാരം ബാധിച്ചു് അകാലമരണം പ്രാപിച്ചു.
കൃതികൾ
പണിക്കർ തനിക്കു ലഭിച്ച സംസ്കൃതപാണ്ഡിത്യം നിരന്തരമായ ഗ്രന്ഥപാരായണം കൊണ്ടു വളരെ വർദ്ധിപ്പിച്ചു. അദ്ദേഹം ഭാഷയ്ക്കു രണ്ടു വിലയേറിയ രത്നങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അവയിൽ ആദ്യത്തേതു കുലശേഖരവർമ്മ രചിതമായ തപതീസംവരണം നാടകത്തിന്റെ തർജ്ജമയും, രണ്ടാമത്തേതു കേദാരഭട്ടന്റെ വൃത്തരത്നാകരത്തിനു രചിച്ച സവ്വാർത്ഥസുബോധിനി എന്ന കൂലങ്കഷമായ വ്യാഖ്യാനവുമാണു്. ആ വ്യാഖ്യാനം 1091-ൽ മാത്രമേ അച്ചടിച്ചുള്ളു എങ്കിലും 1086- ലായിരുന്നു അതു മുഴുമിപ്പിച്ചതെന്നു ഗ്രന്ഥാവസാനത്തിൽ കാണുന്നു. രാമൻപിള്ള ആശാൻ അതു പരിശോധിച്ചിട്ടുണ്ട്. തപതീസംവരണവും 1090-നുമുൻപു് എഴതിയതാണു്. ആ നാടകം കവി സമഞ്ജസമായ രീതിയിൽ തർജ്ജമ ചെയ്തിരിക്കുന്നു. ഉത്തരരാമചരിതം, ആശ്ചര്യചൂഡാമണി മുതലായവയുടെ കൂട്ടത്തിൽ അതിനേയും ചേർക്കാം. ആ രണ്ടു കൃതിക്കും പുറമേ സ്വഭാര്യയുടെ മാതുലൻ മജിസ്ത്രേട്ട് എസ്സ്. പത്മനാഭപ്പണിക്കരുടെ അകാലചരമത്തെ വിഷയീകരിച്ച് (3) പ്രിയവിയോഗം എന്നൊരു വിലാപകാവ്യവും (4) സാഹിത്യമഞ്ജുഷ ഒന്നാംഭാഗവും കൂടി അദ്ദേഹം പ്രസിദ്ധപ്പെടത്തീട്ടുണ്ട്. സാഹിത്യമഞ്ജുഷ നവീനസമ്പ്രദായത്തിൽ രചിച്ചിട്ടുള്ള ഏതാനും ഖണ്ഡകാവ്യങ്ങളുടെ സമുച്ചയമാണു്. സാഹിത്യദർപ്പണം വിവർത്തനം ചെയ്യാൻ ആരംഭിച്ചുവെങ്കിലും ആ പണി പൂത്തിയായില്ല. താഴെ കാണുന്ന ശ്ലോകങ്ങൾ കൊണ്ടാണു് വൃത്തരത്നാകരം ഉപസംഹരിച്ചിരിക്കുന്നതു്.
“യസ്യാംബാ സുഗുണൗഘവാസവസതിഃ കാത്യായനീ യസ്യവൈ
താതോ ഹസ്തിവിഹാരമന്ദിരഭവശ്ശ്രീബാലബാലാഹ്വയഃ
യസ്യാചാര്യവരസ്തു പണ്ഡിതപതിശ്ശ്രീരാമദാസോ മഹാൻ
തേനേയം വിവൃതിർമ്മയാ വിരചിതാ വൃത്താഗമോല്ലാസിനീ.
രസനാഗനഭശ്ചന്ദ്രമിതേ കോളംബകേ രവൗ
മിഥുനേ പ്രഥമാംശസ്ഥേ സമാപ്തേയഞ്ച പഞ്ചികാ.
കൈലാസനാഥപാദാബ്ജേ ഭ്രമദ്ഭൃംഗായതേ മനഃ
യസ്യു തം ഭാവയേ ഭക്ത്യാ രാമദാസഗുരും സദാ.”
മറ്റു കൃതികളിൽനിന്നു ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
തപതീസംവരണം
“ഭംഗ്യാ പൊങ്ങിയ നാസ, പീവരഗളം, കുന്നിക്കുമംസങ്ങളിൽ–
ത്തങ്ങീടും മണികുണ്ഡലങ്ങൾ വിലസും കർണ്ണങ്ങൾ, മുട്ടോളവും
തൂങ്ങീടുന്ന കരങ്ങൾ, തങ്കനിറമങ്ങായാമമീമട്ടിലായ്
മങ്ങാതാരുടെ രൂപമിങ്ങു ജനതക്കേകുന്നു സന്തുഷ്ടിയെ.”
“ഏറും ഗുല്ഗുലുധൂപമാർന്നസിതമായ് നീർത്തുള്ളിയാൽ ശുഭ്രമാ–
യാരാൽ കങ്കമരേണു ചേർന്നരുണമായ് കർപ്പൂരപൂർണ്ണാഢ്യമായ്,
സൗരഭ്യാഹൃതമത്തഭൃംഗയുതമായ് മാർഗ്ഗക്ലമച്ഛേദിയായ്,
സ്വൈരം വീശി വനാന്തവായു കവരുന്നുണ്ടത്ര നാസാപുടം”
സാഹിത്യമഞ്ജുഷ
“പൊൽത്താമരപ്പുതുമണത്തെയെടുത്തുഷസ്സി–
ലെത്തും മനോമദനനാകിയ മന്ദവായു
ഉൾത്തൂർന്നിടം ഫലദലങ്ങളെയാവഹിച്ചി–
ട്ടത്യന്തഭംഗിയൊടു നിന്നുലയും തരുക്കൾ.”(ശിശു)
ഈ സമുച്ചയത്തിൽ ഏറ്റവും വികാരോദ്ദീപകമായി എനിക്കു തോന്നീട്ടുള്ളതു് ഒരു ദയനീയസംഭവം എന്ന കൃതിയാണു്. അതിൽനിന്നു മൂന്നു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.
“വരികെന്റെ ചെറുമക്കളെ! നിരാ–
ശ്രയരേ! നിങ്ങൾ സമാശ്വസിക്കുവിൻ
ഹഹ! നിങ്ങളുഴന്നിടുന്നൊരീ
നില കണ്ടുള്ളു തകർന്നിടുന്നു മേ.
അഴൽ നിങ്ങൾ പരിത്യജിക്കുവിൻ!
ശുഭഭാവിക്കിതു ഹേതുവോർക്കുവിൻ!
ഭഗവാനലിവാർന്നിതാ കൃപാ–
മൃതബിന്ദുക്കൾ പൊഴിപ്പു നിങ്ങളിൽ.
എരിയും കഠിനാതപം നരർ–
ക്കുരുതാപത്തെയണഴ്ക്കുമെങ്കിലും
അതിശീതളവർഷധാരകൾ–
ക്കതുതാൻ കാരണമായിടുന്നിതേ.”
57.6കവിയുർ വെങ്കടാചലമയ്യർ (1050–1116)
ചരിത്രം
കവിയൂർ വെങ്കടാചലമയ്യരുടെ കുടുംബം ടിപ്പുവിന്റെ ചേലക്കലാപകാലത്തു പാലക്കാട്ടു നിന്നു് ഓടിവന്നു തിരുവിതാംകൂറിൽ കവിയൂർദേശത്തു താമസമറപ്പിച്ചതാണു്. കവിയുടെ പിതാവു നാരായണയ്യരും മാതാവു പാർവ്വതിഅമ്മാളുമായിരുന്നു. ജനനദിവസം 1050-ാമാണ്ടു മിഥുനമാസം 8-ാം൹യാണു്. മകനു നാലു വയസ്സു പ്രായമായപ്പോൾ അച്ഛൻ മരിച്ചുപോകയാൽ അമ്മയുടെ പോഷണത്തിൽ ആ ബാലൻ വളർന്നു. പാർവ്വതിഅമ്മാളുടെ സ്വദേശം തിരുനെൽവേലി ജില്ലയിൽപ്പെട്ട അംബാസമുദ്രം ഗ്രാമമാണു്. കവി തിരുവല്ല മലയാം പള്ളിക്കൂടത്തിൽ ചേർന്നു പഠിച്ചു. തെങ്കാശി രാമസ്വാമിശാസ്ത്രികൾ എന്ന പണ്ഡിതനാണ് സംസ്കൃതം പഠിപ്പിച്ചതു്. അനന്തപുരത്തുപോയി കുറേക്കാലം താമസിച്ചു് അവിടെയും ആ ഭാഷ അല്പം അഭ്യസിച്ചു. പിന്നീടു സംസ്കൃതത്തിൽ നേടിയ വിജ്ഞാനമെല്ലാം സ്വപരിശ്രമത്തിന്റെ ഫലമായിരുന്നു. പതിനാറാമത്തെ വയസ്സിൽത്തന്നെ മലയാളം പള്ളിക്കൂടത്തിൽ ഒരു ഉപാധ്യായനും പിന്നീടു പ്രധാനാധ്യാപകനുമായി. ആയിടക്കു പുത്തില്ലത്തിൽ നാരായണൻപോറ്റിയുടെ ആവശ്യമനുസരിച്ച് അഞ്ചങ്കത്തിൽ മോഹിനീവിഭ്രമം എന്ന നാടകം എഴുതി 1068-ൽ കോട്ടയം മനോരമ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു. അതുകണ്ടു് ആനന്ദ ഭരിതനായ കെ.ഐ. വറുഗീസ് മാപ്പിള കോട്ടയത്തു് എം.ഡി. ഹൈസ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുകയാൽ വാധ്യാർവേല രാജികൊടുത്തു് 1069-ൽ ആ ഹൈസ്കൂളിൽ പഠിത്തം ആരംഭിച്ചു. അവിടെ മട്രിക്കുലേഷൻ ക്ലാസ്സുവരെ എത്തിച്ചേർന്നുവെങ്കിലും രോഗം നിമിത്തം പരീക്ഷയിൽ ചേരുവാൻ സാധിച്ചില്ല. വീണ്ടും മലയാളം സ്കൂളിൽ അധ്യാപകവൃത്തി അംഗീകരിച്ചു. 25-ാമത്തെ വയസ്സിലായിരുന്നു അതു്. കുന്നത്തുനാടു കൂവപ്പടി അഗ്രഹാരത്തിൽ ലക്ഷ്മിയമ്മാളെ വിവാഹം ചെയ്തു. 1106-ൽ അടുത്തൂൺപറ്റി സ്വദേശത്തുപോയി. 1116-മാണ്ടു വൃശ്ചികമാസം 24-ാം൹ ഒരു മോട്ടോർവണ്ടി കയറിയതിന്റെ ഫലമായി മരണം പ്രാപിച്ചു.
കൃതികൾ
വെങ്കടാചലമയ്യർ (1) മോഹിനീവിദ്രമം നാടകത്തിനുപുറമേ, (2) മൂലകാസരവധം അഥവാ സീതാവിജയം, (3) ദ്രൗപദീപരിണയം എന്നീ രണ്ടു് ആട്ടക്കഥകളും, (4) ഉഷാകല്യാണം സംഗീതനാടകവും, (5) ലക്ഷ്മീകേരളം, (6) രുക്മിണീസ്വയംവരം എന്നീ രണ്ടു കാവ്യങ്ങളും, (7) ഭാഷാഭാരതചമ്പു ആദ്യത്തെ മൂന്നു സ്തബകങ്ങളും, (8) വിവിധ വിഷയങ്ങളെക്കുറിച്ച് അന്യാപദേശരൂപത്തിൽ കുസുമമഞ്ജരീവൃത്തത്തിൽ 100-ൽപ്പരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിതത്ത്വം എന്ന കാവ്യവും, (9) അശ്രുകിരണം എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുടെ സമാഹാരവും, (10) ആഞ്ജനേയസ്തവം എന്നപേരിൽ സംസ്കൃതത്തിൽ ഒരു ശതകവും നിർമ്മിച്ചിട്ടുണ്ടു്. അവയിൽ പ്രധാനങ്ങൾ ഭാരതചമ്പുവും പ്രകൃതിതത്ത്വവുമാണു്. ഭാരതചമ്പുവിന്റെ ഭാഷാനുവാദം പ്രശംസാർഹമാണെന്നുള്ളതിനു സംശയമില്ല. അതു മുഴുമിപ്പിക്കാത്തതു ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ ആ പണിയിൽ ഏർപ്പെട്ടിട്ടണ്ടെന്നു് അറിഞ്ഞതുകൊണ്ടാണു്. പ്രകൃതിതത്ത്വത്തിൽ 102 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അതു സംസ്കൃതത്തിലോ ഇതരഭാഷയിലോ ഉള്ള ഒരു മൂലഗ്രന്ഥത്തിന്റെ തർജ്ജമയല്ല; എന്നാൽ ആശയങ്ങൾ മിക്കവാറും പരകീയങ്ങളാണു്. രചനാരീതി പരിശോധിച്ചാൽ വലിയകോയിത്തമ്പുരാന്റെ അന്യാപദേശശതകത്തിന്റെ കനിഷ്ഠസഹോദരസ്ഥാനത്തിനു് അതു് അവകാശിയാണെന്നു കാണാം. പ്രതിപാദ്യവൈചിത്ര്യം കൊണ്ടും ആ ഖണ്ഡകാവ്യം പ്രശംസീനമായിരിക്കുന്നു. അശ്രുകിരണത്തിലെ വിഷയം ദമയന്തിയുയടേയും ദശരഥന്റേയും ആക്രന്ദനമാണു്. കവിയൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിതന്മാരായ ദേവന്മാരിൽ ഹനുമാനു് അന്യാദൃശമായ പ്രാധാന്യമുണ്ടല്ലോ. ആ ദേവനെ ഉദ്ദേശിച്ചു രചിച്ചിട്ടുള്ളതാണു് ആഞ്ജനേയസ്തവം. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“നിങ്ങൾക്കേകട്ടെ ഭദ്രം കവിളിലൊഴുകിടും
ദാനതോയത്തിനെത്തും
ഭൃംഗൗഘത്തിൻ സ്വനത്താൽ ദിശകളിലഖിലം
ശബ്ദമുണ്ടാക്കിടുന്നോൻ
ഭംഗം കൂടാതെയാടും ചെവിയുടെയടിയാൽ
ജാതമാം കാറ്റശിപ്പാൻ
ഭംഗിക്കാസ്യം പിളർന്നിട്ടമരുമഹികളെ–
ത്താങ്ങുമാദ്യൻ ഗജാസ്യൻ.”(ഭാരതചമ്പു)
“അംബരത്തിൽ മരുവും ഗ്രഹങ്ങളുടെ നായകൻ, കിരണപാളിതൻ
ഡംബരാതിശയമാർന്നു പാരുകൾ ഭരിച്ചിടുന്ന ദിവസേശ്വരൻ
ശംബരാധിപതിതന്റെ മുന്നിൽ വിഗതാഭനായുഴറി നീറ്റിലെ–
ബ്ബിംബമോടു കിടയായ്ച്ചമഞ്ഞിടുവതിങ്ങ സർവവിദിതംപരം.”
(പ്രകൃതിതത്ത്വം)
“കരുണാമയ! ചിത്സരൂപ! നീ–
യരുമപ്പൈതലിനാർത്തിയേകൊലാ;
ഒരുനാളുമധമ്മചര്യയെ–
ക്കരുതീട്ടില്ല കിനാവിലും സുതൻ.”(അശ്രുകിരണം)
“പരുഷത കലരും നൃപാലർ പോറ്റും
പുരുസഭയൊന്നു കുലുക്കുവാൻ തരിമ്പും
കുരുടനിവനു മോടിയേതു? പക്ഷം
കുരുവി കുലുക്കുകിലാടുമോ സമുദ്രം?”(ഒരു മുക്തകം)
“കുരംഗശാബങ്ങൾ തൊഴുന്ന മാധുരീ–
തരംഗിതാപാംഗമെറിഞ്ഞു രുദ്രനെ
കുരങ്ങനാക്കും സതിയെന്റെയുള്ളമാ–
മരങ്ങിലേറീട്ടു കളിക്ക സർവദാ.”(ഒരു സ്തോത്രപദ്യം)
57.7ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ (1040–1111)
കുടുംബവും ജനനവും
സംസ്കൃതപാണ്ഡിത്യത്തിനും ആയുർവേദ ജ്യൗതിഷാദിവിദ്യാവൈദഗ്ദ്ധ്യത്തിനും വളരെക്കാലം പേരുകേട്ടിരുന്ന ഒരു കുടുംബമാണ് മാവേലിക്കരത്താലൂക്കിൽ നൂറനാട്ടു ചുനക്കരപ്പുകുതിയിൽ സ്ഥിതിചെയ്യുന്ന അയിരൂർവാരിയം. കവിയുടെ മാതാമഹൻ കൊച്ചുകൃഷ്ണവാരിയർ ടിപ്പുവിന്റെ മലബാറാക്രമണകാലത്തു തിരുവിതാംകൂറിലേക്കു പലായനം ചെയ്ത് എണ്ണക്കാട്ടുകൊട്ടാരത്തിൽ താമസിച്ചിരുന്ന കോഴിക്കോട്ടു മനോരമത്തമ്പുരാട്ടിയുടെ അടുക്കൽനിന്നു പ്രൗഢമനോരമവരെ വ്യാകരണം പഠിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു. തമ്പുരാട്ടി കോട്ടയ്ക്കൽ കിഴക്കേക്കോവിലകത്തേക്കു മടങ്ങിയപ്പോൾ തന്റെ സന്താനങ്ങളെ സംസ്കൃതം അഭ്യസിപ്പിക്കുന്നതിനായി കൊച്ചുകൃഷ്ണവാരിയരെക്കൂടി കൊണ്ടുപോയി. അവിടെ കുറേക്കാലം താമസിച്ചതിനുമേൽ അദ്ദേഹം തിരിയെ ചുനക്കരക്കു പോന്നു. പിതാമഹൻ ശങ്കര (ശങ്കു) വാരിയരും ഒരു ന്യായശാസ്ത്രപടുവും സംസ്കൃതപണ്ഡിതനും അനന്തപുരത്തു കൊട്ടാരത്തിൽ സംസ്കൃതാധ്യാപകനുമായിരുന്നു. ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ബാല്യകാലത്തെ ഗുരുക്കന്മാരിൽ അന്യതമനാണു് അദ്ദേഹം. പുരാണങ്ങളിലും തർക്കത്തിലും പണ്ഡിതനായിരുന്ന അയിരൂർവാരിയത്തു ശൂലപാണിവാരിയരുടെയും ആ വാരിയത്തെ മാധവിവാരസ്യാരുടേയും പുത്രിയായ കുഞ്ഞുലക്ഷ്മിവാരസ്യാരെ താന്ത്രികനായ സുബ്ബരായൻപോറ്റി വിവാഹം ചെയ്തു. ആ ദമ്പതികളിൽനിന്നു കഥാനായകനായ ഉണ്ണിക്കൃഷ്ണവാരിയർ 1040-ാമാണ്ട് മീനമാസം 14-ാം൹ ജനിച്ചു. അദ്ദേഹത്തിനു മാധവിവാരസ്യാർ എന്നൊരനുജത്തിയും യഥാകാലം ജാതയായി. തിരുവനന്തപുരത്തു രാജകീയമഹാവിദ്യാലയത്തിൽ അധ്യാപകനായിരുന്ന ശൂലപാണി വാരിയർ കുഞ്ഞുലക്ഷ്മിവാരസ്യാരുടെ ജ്യേഷ്ഠനായിരുന്നു.
വിദ്യാഭ്യാസം
സാമാന്യം കാവ്യവ്യുൽപത്തി സമ്പാദിച്ചിരുന്ന മാതാവുതന്നെയായിരുന്നു ഉണ്ണിക്കൃഷ്ണവാരിയരുടെ ആദ്യത്തെ ആചാര്യ. കളിയിക്കൽ കുഞ്ഞുരാമൻനായർ അന്നത്തെ പാഠപദ്ധതിയനുസരിച്ചു മലയാളവും പഠിപ്പിച്ചു. പിന്നീടു കൊച്ചുകൃഷ്ണവാരിയരുടെ കീഴിൽ കാവ്യനാടകാലങ്കാരങ്ങളും പ്രൗഢമനോരമാന്തം വ്യാകരണവും തർക്കസംഗ്രഹവും അഭ്യസിച്ചു. തദനന്തരം പിതാമഹൻ ശങ്കുവാരിയർ അനന്തപുരത്തുകൊട്ടാരത്തിൽ അധ്യാപകനായിരുന്നതിനാൽ അവിടെ 1060-ാമാണ്ടു ചെന്നുചേരുകയും വീണ്ടും സംസ്കൃതത്തിൽ ചില ഉൽഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ അടുക്കലും ആയുർവ്വേദം അനന്തപുരത്തു രാജരാജവർമ്മകോയിത്തമ്പുരാന്റെയടുക്കലും പഠിക്കുകയും ചെയ്തു. ശങ്കുവാരിയർ സംസ്കൃതം അഭ്യസിച്ചതു പന്തളത്തുകൊട്ടാരത്തിൽ ചെന്നാണു്. അദ്ദേഹത്തിന്റെ മരണാനന്തരം അനന്തപുരത്തുകൊട്ടാരത്തിൽ ബാലികാബാലന്മാരെ സംസ്കൃതം അഭ്യസിപ്പിക്കുവാൻ ഉണ്ണിക്കൃഷ്ണവാരിയർ നിയമിതനായി. അതു് 1063-ലാണു്. ആ വഴിക്കു് എട്ടൊൻപതു കൊല്ലം ആയുവ്വേദം സാംഗോപാംഗമായി അഭ്യസിക്കുന്നതിനും ചികിത്സാപദ്ധതി പരിചയിക്കുന്നതിനും സാധിക്കുകയാൽ ഒരു നല്ല വൈദ്യനായിത്തീർന്നു.
അനന്തരജീവിതം
1071-ൽ ഏവൂർവാരിയത്തു ഗോവിന്ദവാരിയരുടെ മകൾ പാർവ്വതിവാരസ്യാരെ വിവാഹം ചെയ്തു. 1073-ൽ അതികഠിനമായ ബാധിര്യബാധയ്ക്കു വിധേയനായി. ചികിത്സയൊന്നും ഫലിച്ചില്ല. അതുകൊണ്ടു് അനന്തപുരത്തെ അധ്യാപകവൃത്തിയിൽ നിന്നു വിരമിച്ചു് 1074-ൽ സ്വഗൃഹത്തിലേക്കുതന്നെ പോന്നു. അനന്തപുരത്തുവച്ചാണു് കേരളവർമ്മകോയിത്തമ്പുരാനെ ആദ്യമായി കണ്ടതു്. സ്വഗൃഹത്തിലും സംസ്കൃതാധ്യാപനവും ആയുവ്വേദചികിത്സയുംതന്നെയായിരുന്നു കാലയാപനമാർഗ്ഗങ്ങൾ. പ്രസിദ്ധവൈദ്യന്മാരായ അരിപ്പാട്ടു ചക്രപാണിവാരിയരും ആറന്മുള നാരായണപിള്ളയും അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരായിരുന്നു. അരിപ്പാട്ടുകൊട്ടാരത്തിൽ കാർത്തികനാൾ അംബാദേവിത്തമ്പരാട്ടിയേയും മറ്റും അദ്ദേഹം സംസ്കൃതം പഠിപ്പിച്ചിട്ടുണ്ട്. ചുനക്കരയ്ക്കു തിരിയെ പോന്നതിനുശേഷം അനുജൻ ബാലകൃഷ്ണവാരിയരും ഭാഗിനേയന്മാരായ ശൂലപാണിവാരിയരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. കവനകൗമുദി കോട്ടക്കൽനിന്നു പ്രചരിച്ചു തുടങ്ങിയപ്പോൾ പല ചമ്പുക്കൾ പി. വി. കൃഷ്ണവാരിയരുടെ പ്രേരണയ്ക്കു വശംവദനായി വിവർത്തനം ചെയ്തു് ആ മാസികയിൽ പ്രസിദ്ധീകരിച്ചു. 1094-ൽ പിടിപെട്ട പക്ഷപാതത്തിൽ നിന്നു വിമുക്തനായെങ്കിലും പിന്നെയും പലതരത്തിലുള്ള അസ്വാസ്ഥ്യങ്ങൾക്കു ശരീരം വിധേയമായിരുന്നു. 1111-ാമാണ്ടു മിഥുനമാസം 14-ാം൹ യാണു് കവിയുടെ ചരമദിനം. മരണഹേതുകമായ രോഗം അതിസാരമായിരുന്നു.
കൃതികൾ
ഉണ്ണിക്കൃഷ്ണവാരിയരെപ്പോലെ അത്ര വളരെ സംസ്കൃതചമ്പുക്കൾ ഭാഷയിൽ വിവർത്തനംചെയ്ത കവികൾ വേറെയില്ല. എല്ലാ തർജ്ജമകളം ഒന്നുപോലെ നന്നായിട്ടുമുണ്ടു്. വാരിയരുടെ യശസ്സു് ആ ഗ്രന്ഥങ്ങളിൽ സ്ഥിരപ്രതിഷ്ഠിതമായിരിക്കുന്നു; അതിനു കാലപ്പഴക്കം കൊണ്ടൊരുമ്ലാനത ഒരിക്കലും ഉണ്ടാകുന്നതുമല്ല. അസാമാന്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ തദ്വിഷയകമായ വൈദഗ്ദ്ധ്യം. പ്രത്യേകിച്ചു് അനന്തഭട്ടന്റെ വിവർത്തനാസഹമായ ഭാരതചമ്പു പന്ത്രണ്ടുസ്തബകങ്ങളും തർജ്ജമചെയ്യുന്നതിൽ അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ള കൃതഹസ്തത ആരെയും ആശ്ചര്യപരതന്ത്രരാക്കുവാൻ പര്യാപ്തമാണു്. (1) വാസന്തികസ്വപ്പം നാടകം (2) സൗരന്ദര്യലഹരി, (3) കേരളീയഭാഷാകംസവധചമ്പു, (4) ഭാഷാരഘുവംശം എന്നിവയാണു് ആദ്യകാലത്തെ കൃതികൾ. അവയിൽ ഒന്നാമത്തേതു് A Midsummer Night’s Dream എന്ന ഷേൿസ്പീയറുടെ പ്രസിദ്ധമായ നാടകം ആർ. കൃഷ്ണമാചാര്യർ എം. ഏ. സംസ്കൃതീകരിച്ചിട്ടുള്ളതിന്റെ തർജ്ജമയാണു്. കംസവധചമ്പുവിന്റെ മൂലം കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ വാങ്മയം തന്നെ. വാസന്തികസ്വപ്നം 1078-ലും, സൗന്ദര്യലഹരി 1081-ലും, കംസവധം 1083-ലും രഘുവംശം 1085-ലും രചിച്ചു. രഘുവംശത്തിലെ ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾ മാത്രമേ കവി തർജ്ജമചെയ്തിട്ടുള്ളു. വാരിയരെപ്പോലെ വാസനാസമ്പന്നനും പണ്ഡിതപ്രവേകനുമായ ഒരു കവി തന്റെ ഒന്നാമത്തെ കൃതി 38-ാമത്തെ വയസ്സിലേ പ്രസിദ്ധീകരിക്കയുണ്ടായുളള എന്നുള്ള വസ്തുത പലക്കും വിസ്മയജനകമായി തോന്നാം; എന്നാൽ പരിണതപ്രജ്ഞനായതിനുമേലല്ലാതെ ആർക്കും കാവ്യാധ്വാവിൽ സഞ്ചരിക്കുവാൻ അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പിന്നീട് (5) ഭാരതചമ്പു (1093), (6) അഷ്ടമീപ്രബന്ധം (1094), (7) നിരനുനാസികം (1098), (8) കിരാതം (1100), (9) ദൂതവാക്യം (1100), (10) കൈലാസവർണ്ണനം (1101), (11) നൃഗമോക്ഷം (1101), (12) രാജസൂയം (1103), (13) പാഞ്ചാലീസ്വയംവരം (1104), (14) ദ്രൗപദീപരിണയം (1104), (15) കുചേലവൃത്തം (1105), (16) സ്വാഹാസുധാകരം, (17) അജാമിളമോക്ഷം, (18) സുഭദ്രാഹരണം, (19) ഭക്തിസംവർദ്ധനശതകം (1105), (20) സന്താനഗോപാലം, (21) കാർത്തവീര്യവിജയം, (22) ശ്രീപാർവ്വതീവിരഹം, (23) ഭോജചമ്പു, (24) നാരദമോഹനം എന്നീ കൃതികളും നിർമ്മിച്ചു. ആറുമുതൽ പതിനെട്ടുവരെയുള്ള ചമ്പുക്കൾ മേല്പുത്തൂരിന്റേയും ഇരുപതും ഇരുപത്തൊന്നും അശ്വതിതിരുനാൾ ഇളയതമ്പുരാന്റേയും കൃതികളാണെന്നു പറയേണ്ടതില്ലല്ലോ. ശ്രീപാർവ്വതീവിരഹത്തിന്റെ മൂലം ശീവൊള്ളി നാരായണൻ നമ്പൂതിരിയുടെ ഒരു ഖണ്ഡകാവ്യമാകുന്നു. നാരദമോഹനത്തിലെ ഇതിവൃത്തം പുരാണാന്തർഗ്ഗതമാണു്. അതൊന്നേ കവിയുടെ സ്വതന്ത്രകൃതിയായി ഉള്ളു. പക്ഷേ, മുഴുമിപ്പിക്കുവാൻ സാധിച്ചില്ല. ആദ്യത്തെ രണ്ടു ഭാഗങ്ങളേ എഴുതിയുള്ളു. സ്വാഹാസുധാകരവും, ഇരുപത്തൊന്നുമുതലുള്ള നാലു കൃതികളും അച്ചടിപ്പിച്ചിട്ടില്ല. വാസന്തികസ്വപ്നത്തിൽ ചില ഗാനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സൌന്ദര്യലഹരി കിളിപ്പാട്ടായി തർജ്ജമ ചെയ്തിരിക്കുന്നു. കംസവധത്തിൽ പഴയ ഭാഷാചമ്പുക്കളിലെ സംസ്കൃതപ്രധാനമായ ശൈലിയാണു് സ്വീകരിച്ചിരിക്കുന്നതു്. അഷ്ടമീപ്രബന്ധത്തിലെ ചില പദ്യങ്ങൾ കിളിപ്പാട്ടുരീതിയിൽ വിവർത്തനം ചെയ്തിരിക്കുന്നു. ഗദ്യമായ കൈലാസവർണ്ണന മുഴുവൻ കിളിപ്പാട്ടായിത്തന്നെ ഭാഷാന്തരീകരിച്ചിരിക്കുകയാണു്. നിരനുനാസികത്തിൽ അനുനാസികാക്ഷരങ്ങൾ കഴിവുള്ളിടത്തെല്ലാം ചുരുക്കീട്ടുണ്ടെന്നല്ലാതെ മുഴുവൻ പരിത്യജിച്ചിട്ടില്ല.
ഉദാഹരണങ്ങൾ
ഇനി നമ്മുടെ കവിപുങ്ഗവന്റെ കാവ്യശൈലി ഗ്രഹിക്കുവാൻ ഉതകുന്ന ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
“എന്തോ മാനസമായ കാരണമദിപ്പിക്കുന്നു രാഗത്തിനെ–
സ്സന്തോഷം വെളിവായ ഗുണങ്ങളെ വിചചാരിക്കാറുമില്ലേകദാ
വൻതോഷേണ വിരിഞ്ഞിടുന്നു കമലം സൂര്യൻ പ്രകാശിക്കവേ
ഹന്തോദിത്വരചന്ദ്രവേളയിലലിഞ്ഞീടുന്നു ചന്ദ്രോപലം.”
(വാസന്തികസ്വപ്നം)
“ധന്യന്മാർ യാവചില സത്തുക്കളരുണയായ്–
ത്തന്നെസ്സൽകവിചിത്തപങ്കജവനങ്ങൾക്കു
ബാലസൂര്യന്റെ കാന്തി പൂണ്ടൊരു ഭവതിയെ–
ബ്ബാലേന്ദുചൂഡപ്രിയേ! സേവിക്കുന്നനുവേലം,
ആയവർ നാന്മുഖന്റെ ജായയിൽനിന്നു ഭങ്ഗ്യാ
പായുന്ന ശൃങ്ഗാരത്തിൻ ചാരുവാം പ്രവാഹംപോൽ
ആയതമായ വാക്യപങ്ക്തിയാൽ ജനങ്ങളെ
മായമെന്നിയേ സദാ രഞ്ജിപ്പിക്കുന്നു പാരം.”
(സരന്ദര്യലഹരി)
“സുരവരസമനുൽപതാകയാകും
പുരിയിലണഞ്ഞു ജനാഭിനന്ദ്യമാനൻ
അഹിവരസമസാരമായ കയ്യിൽ–
പ്പുനരപി ഭൂമി ഭരം കരേറ്റി വാണാൻ.”(രഘുവംശം)
രഘുവംശം എഴുതിയ കാലത്തു കവിയുടെ കലാകുശലത അതിന്റെ സമ്പൂർണ്ണരൂപത്തിൽ പ്രകാശിച്ചുകഴിഞ്ഞിരുന്നു. ദ്രാവിഡവൃത്തങ്ങളെക്കൊണ്ടു കൈകാര്യം ചെയ്യുവാൻ അത്രതന്നെ സാമത്ഥ്യമുണ്ടായിരുന്നില്ല. എല്ലാ ചമ്പുക്കളിൽനിന്നും ഉദാഹരണങ്ങൾ ഉദ്ധരിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടു് ഏതാനും ചില ശ്ലോകങ്ങൾ മാത്രം കാണിക്കാം.
“എന്തൗദാസ്യമയേ! കുമാര! യുവഭൂപന്മാർ ഹരിക്കുന്നു നിൻ
സ്വന്തം ഗോക്കളെയൊക്കെ; നിൻഭുജബലഖ്യാതിക്കിതത്രേതരം;
പോരിൽക്കേകയപുത്രി ദേവിയെ മഹാവീരപ്രസൂവാക്കണം;
തേരിൽക്കേറുക; വില്ലെടുക്കുക; പരന്മാരോടെതിർത്തീടുക.”
(ഭാരതചമ്പു)
“ഇക്കാടാകിയ രാജ്യമൊക്കെയൊരുവൻ താനേ ഭരിക്കുന്നു. ത–
ന്നൂക്കേറും ഭുജകൊണ്ടു രാക്ഷസകുലാധീശൻ ഹിഡിംബാഭിധൻ;
ചാക്കേകുന്നതിനാളുകൾക്കു യമനോടർദ്ധാം ശഭുക്കത്രയ–
ല്ലിക്കാണുന്നൊരു തുല്യനാമപദയെൻ ഭ്രാതാവുമാണായവൻ.”
(ഭാരതചമ്പു)
“കയർത്തു രണ്ടാളുമെതിർത്തിടിച്ചും
രയം വഹിച്ചും രടനം നിറച്ചും
ഭയം ത്യജിച്ചും വിജയം കൊതിച്ചും
നിയുദ്ധശില്പം നിപുപണം നടത്തി” (ഭാരതചമ്പു)
“യത്നത്താലാർന്ന രത്നം തരുണരവിനിറം
ചേർന്നു മിന്നും സുവർണ്ണം
പിന്നെക്കാരെള്ളുകാളം കളമനിരകളാൽ–
ക്കാർനിറം പൂണ്ട കണ്ടം
ഭോഗ്യം വായ്ക്കുന്ന ഗേഹം കരി കുതിര രഥം
കന്യകാരത്നജാലം
യോഗ്യന്മാർ വൈദികന്മാർക്കിവയനവധിയ–
ന്നിച്ഛപോലേകിനേൻ ഞാൻ.”
(നൃഗമോക്ഷം)
“ക്ഷോണീപാലർ നമിച്ചു ധർമ്മസുതനെദ്ധർമ്മാത്മജൻ വിപ്രരെ–
ക്കാണാൻ വന്നവർ ഭൂപനെ ദ്വിജരെയും ഭൂപാലരേയും തഥാ;
ഒന്നിച്ചാഗതനാരദാദി കമുനി സ്തോമങ്ങളെബ്ഭൂപനും
മന്നോരന്തണരും വണങ്ങി; ഹരിയെക്കുമ്പിട്ടിതെല്ലാവരും.”
(രാജസൂയം)
“മുന്നം പാർത്ഥന്നുവേണ്ടി ദ്രുപദനൃപതിതൻ
യാഗകുണ്ഡത്തിൽനിന്നീ
മന്നിൽ പ്രേഷ്ഠത്വമേറുന്നഴകുടയവളായ്–
ക്കന്യയൊന്നുത്ഭവിച്ചാൾ;
പിന്നീടപ്പാണ്ഡവന്മാർ ജതുഭവനമണ–
ഞ്ഞിട്ടു കാണായ്കമൂലം
മന്നൻ കല്പിച്ചുപോലും പരനസുകരമാം
ലാക്കറുക്കുന്ന ശുല്ക്കം.”
(പാഞ്ചാലീസ്വയംവരം)
“സന്തോഷമാർന്നു വധുവന്നെരിതീനടുക്കാ–
യേതൊന്നു ലാജകപടത്തൊടു ഹോമമാക്കി?
ദുര്യോധനാദ്യരുടെ കീർത്തികണങ്ങളാണോ?
വൈരിക്ഷിതീശ്വരികൾ തൻ സ്മയലക്ഷ്മിയാണോ?
(ദ്രൗപദീപരിണയം)
“ഗാഢം വൈദേഹിയാളിൻ പെരിയ കുളുർമുല–
ക്കുന്നു മദ്ദിച്ചുപുല്കും
ക്രീഡാകാലത്തു മാറിൽത്തടവിന വിലസൽ–
ക്കുങ്കുമച്ചാറണിഞ്ഞും
കൌസല്യാഭാഗ്യമായും ഹരിമണിരുചിയായ്
ക്കോമളാകാരനായും
ഹാ! സച്ചിന്മാധ്വി ചോർത്തിപ്പുതിയ പരിമളം
പുണ്ടുമേകൻ ജയിപ്പൂ.”
(അഷ്ടമീചമ്പു)
“മുക്തിക്കാവാസമായോൻ മുനിജനഹൃദയേ
പാർക്കുവോൻ മെയ്പെടാത്തോ–
നൊക്കും പോലുള്ള നാനാകൃതിയെഴുമതുലൻ
ഭൂരിവീര്യപ്രഭാവൻ
നിഷ്കാമൻ നിർവ്വികല്പൻ നിരവധിവിഭവൻ
നിർമ്മലൻ നീ ജഗത്തി–
ന്നൊക്കെത്താങ്ങായിരിപ്പോൻ പരമപുരുഷ! ഞാ–
നോർത്തിടുന്നങ്ങയെത്താൻ.”
(ഭക്തിസംവർദ്ധനശതകം)
“ചേലാളുന്നമരീമുഖത്തിനെതുതാൻ നിർമ്മിച്ചു നീരാജനം
നീലാഭ്രങ്ങളൊഴിഞ്ഞ വാനിലുമലം വായ്പിച്ചു മിന്നല്ക്കുലം
ബാലാഗ്രോത്ഥിതമാസ്ഫുലിങ്ഗനിവഹം വാടാതെയൗർവ്വാനല–
ജ്ജ്വാലാഡംബരമാഴിയിൽ പ്രകടമായ്ക്കാണിച്ചുമൂന്നാലുനാൾ.”
(ഭോജചമ്പു–സുന്ദരകാണ്ഡം)
“ധിഗ്ധിഗ് രാക്ഷസരാജ! ദുഷ്പരിഭവം
വായ്പിച്ചു നിൻദോർബ്ബലം
വിദ്യുജജിഹ്വവിപത്തി മാത്രമെളുതാ–
മങ്ങേയ്ക്കു നീചപ്രഭോ!
കഷ്ടം! നിസ്ത്രപ! നോക്കു; കണ്ണിരുപതും
ചേർക്കൂ; വെറും താപസൻ
കുട്ടിക്രീഡയിൽ വാളിളക്കിയതിനാൽ
നിൻപെങ്ങളീ മട്ടിലായ്.”
(നിരനുനാസികം)
എത്രമാത്രം അക്ലിഷ്ടമധുരമാണു് പണ്ഡിതകവിയായ വാരിയരുടെ വിവർത്തനരീതിയെന്നു് അനുവാചകന്മാർക്കു ഗ്രഹിക്കുവാൻ ഇത്രയും ശ്ലോകങ്ങൾ മതിയാകുന്നതാണല്ലോ.
രണ്ടു മുക്തകങ്ങൾ
വാരിയർ രചിച്ച ഒരു സംസ്കൃതശ്ലോകവും ഒരു ഭാഷാശ്ലോകവും കൂടി പകർത്തുന്നു.
“മഹിതേ ഗിരിജാസഹിതേ നിഹിതേ കാമാദിഹീനമുനിഹൃദയേ
അഹികുലനിലയേ തേജസി വിഹിതരതിർമ്മാനസി ഭവത്വീഹാ.”
(ശിവനെപ്പറ്റി)
“മാടോടൊപ്പം ധനത്തെക്കരുതുമവരുമി–
ക്കാലചക്രത്തിരിപ്പാൽ
നാടോടി ക്ഷാമദുർദ്ദേവതയുടെ പിടിയിൽ–
പെട്ടു കഷ്ടപ്പെടുന്നു;
വീടോടൊട്ടുക്കു നിത്യച്ചെലവിനു തികയാ–
ത്താളുകൾക്കിന്നു പിന്നെ–
ക്കാടോടിക്കായ്ക്കൾ തിന്നാതുദരദഹനശാ–
ന്തിക്കു മറ്റെന്തു മാർഗ്ഗം?”
(വലിയകോയിത്തമ്പുരാന്നു സമർപ്പിച്ചതു്)
57.8ചുനക്കര ബാലകൃഷ്ണവാരിയർ (1044–1111)
ഉണ്ണിക്കൃഷ്ണവാരിയരുടെ ഭാഗിനേയിയായ പാർവ്വതിവാരസ്യാരുടെ മകനായിരുന്നു ബാലകൃഷ്ണവാരിയർ. ഭാരതത്തിലെ കിരാതാർജ്ജുനീയകഥയെ ആസ്പദമാക്കി ശങ്കരവിജയം എന്നൊരു ആട്ടക്കഥയും, നളചരിതം, അംബരീഷചരിതം എന്നീ നാടകങ്ങളും മറ്റും ഉണ്ടാക്കി. നാടകവേദിയിൽ ഒരു നല്ല നടനെന്ന പേരു നേടി. 1111 കന്നിയിൽ മരിച്ചു.
ചുനക്കര രാമവാരിയർ
ചുനക്കര രാമവാരിയർ ഉണ്ണിക്കൃഷ്ണവാരിയരുടെ സഹോദരിയായ മാധവിവാരസ്യാരുടെ പുത്രനായിരുന്നു. വളരെക്കാലം മാന്നാർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ പണ്ഡിതനായി ജോലിനോക്കി. തന്റെ മാതുലനും ഗുരുവുമായ ഉണ്ണിക്കൃഷ്ണവാരിയരെ വിഷയീകരിച്ചു “ചുനക്കര ആശാൻ” എന്നൊരു ചെറിയ സംസ്കൃതകൃതി രചിച്ചിട്ടുണ്ട്.
57.9മാവേലിക്കര ഉദയവർമ്മതമ്പുരാൻ (1044–1119)
ചരിത്രം
ഉദയവർമ്മതമ്പുരാൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ജ്യേഷ്ഠൻ അനന്തപുരത്തു രാജരാജവർമ്മകോയിത്തമ്പുരാന്റെയും മാവേലിക്കര ചതയംനാൾ ഭാഗീരഥിഅമ്മതമ്പരാട്ടിയുടെയും സീമന്തപുത്രനായി 1044-ാമാണ്ടു് ഇടവമാസം അശ്വതിനക്ഷത്രത്തിൽ ജനിച്ചു. ജ്യോത്സ്യൻ കണ്ടിയൂർ നാരായണപ്പിഷാരടിയായിരുന്നു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിപ്പിച്ചത്. മാവേലിക്കര ഹൈസ്ക്കൂളിൽനിന്നു മട്രിക്കുലേഷൻ ജയിച്ചതിനുമേൽ തിരുവനന്തപുരത്തു രാജകീയ മഹാപാഠശാലയിൽ ചേർന്നു് 1066-ൽ ബി. ഏ. പരീക്ഷയിൽ ഉത്തീർണ്ണനായി. അവിടെ തന്റെ ഭാഗിനേയനും പിന്നീട് എം. ഏ. പരീക്ഷ ഒന്നാം ക്ലാസിൽ ജയിച്ചു ബ്രിട്ടീഷ് സവ്വീസിൽ പ്രവേശിച്ചു് ഉയന്ന ഉദ്യോഗങ്ങൾ വഹിച്ച എം. രവിവർമ്മതമ്പുരാൻ, വിവിധ വിശിഷ്ടഗ്രന്ഥങ്ങളുടെ പ്രണേതാവും തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായിരുന്നു പെൻഷൻപറ്റി ഇപ്പോഴും സാഹിത്യസേവനം അനുഷ്ഠിക്കുന്ന മഹാശയനുമായ മാവേലിക്കര മണ്ണൂർമഠം കൊട്ടാരത്തിൽ രാജരാജവർമ്മതമ്പരാൻ എം. ഏ. ബി. എൽ. എന്നിവരും അദ്ദേഹത്തിന്റെ സതീത്ഥ്യന്മാരായിരുന്നു. നാടകാലങ്കാരങ്ങളിൽ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാനായിരുന്നു ഗുരുനാഥൻ. മാവേലിക്കരയിൽ ക്ഷത്രിയർക്കുള്ള സ്പെഷ്യൽസ്ക്കൂളിൽ നാലു കൊല്ലം പ്രഥമാദ്ധ്യാപകനായി പണിനോക്കി. പിന്നീട് ഒട്ടുവളരെ അംഗങ്ങളുള്ള സ്വകുടുംബത്തിലെ കാരണവസ്ഥാനത്തിൽ ആരൂഢനാകേണ്ടിവരികയാൽ ആ ജോലിയിൽ നിന്നു വിരമിച്ചു. ആ വലിയ തറവാട് എല്ലാവർക്കും തൃപ്തികരമായ രീതിയിൽ ആജീവനാന്തം ഭരിക്കുവാൻ പരേങ്ഗിതജ്ഞനും സ്വാർത്ഥചിന്താരഹിതനുമായ അദ്ദേഹത്തിനു് അനായാസേന സാധിച്ചു. സാഹിത്യവ്യവസായത്തിനുള്ള സൗകര്യം തന്നിമിത്തം വളരെ വിരളമായിത്തീർന്നുവെങ്കിലും തദ്വിഷയകമായ ഔത്സുക്യം അദ്ദേഹത്തെ ഒരിക്കലും വിട്ടപിരിഞ്ഞില്ല. ചരിത്രപരമായ ഗവേഷണത്തിലും അദ്ദേഹം പ്രഗല്ഭനായിരുന്നു എന്നു് അനേകം വിജേഞയങ്ങളായ ഉപന്യാസങ്ങൾ മൂലം തെളിയിച്ചിട്ടുണ്ട്. ഒടുവിൽ ഹിന്ദിഭാഷ നിഷ്കർഷിച്ചു പഠിക്കുകയും, സ്വഗൃഹത്തിൽ ഒരു ഹിന്ദിവായനശാല സ്ഥാപിച്ചു ആ ഭാഷയുടെ പ്രചാരത്തെ പലപ്രകാരത്തിൽ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തു. 1119-ാമാണ്ടു കന്നിമാസം 24–ാം൹ യശശ്ശരരീരനായി. ആദ്യത്തെ ഭാര്യയായിരുന്ന കീരക്കാട്ടു വട്ടപ്പറമ്പിൽ കല്യാണിയമ്മ മരിച്ചതിനുമേൽ 1077-ൽ ഇടശ്ശേരിവീട്ടിൽ ലക്ഷ്മിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1094-ൽ പരേതയായി.
കൃതികൾ
1. ലക്ഷ്മീശാല എന്നൊരു പദ്യകൃതിയും, 2. മുദ്രാരാക്ഷസനാടകത്തിന്റെ തർജ്ജമയും, 3. അതിരൂപചരിതം എന്നൊരു ചെറിയ ഗദ്യപുസ്തകവും, 4. പ്രവേശിക എന്നൊരുശാസ്ത്രഗ്രന്ഥത്തിന്റെ ഭാഷാനുവാദവുമാണു് ഉദയവർമ്മതമ്പുരാന്റെ പ്രധാനകൃതികൾ. 1066-ൽത്തന്നെ മനോരമയിൽ “വാടാതേ നാലുവട്ടം നലമൊടുമൊരു മാസത്തിൽ” എന്നാരംഭിക്കുന്ന കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഒരു ശ്ലോകം ‘നലമൊടൊരുമാസത്തിൽ’ എന്നു തെറ്റിച്ചു് അച്ചടിച്ചു കണ്ടപ്പോൾ
“കഞ്ഞിക്കുട്ടകവിപ്രവീര! ഭവതോ വാടാതെയെന്നാദിയാം
മഞ്ജുശ്ലോകമതിൽക്കുറച്ചപകടം കണ്ടിട്ടു ചൊല്ലുന്നു ഞാൻ
ചേരാനക്ഷരമൊന്നു വേണമതുതാൻ സൂക്ഷിച്ചുനോക്കാതെക–
ണ്ടാരും കണ്ടുപിടിക്കയില്ലതിനെനിക്കില്ലേതുമേകില്ലെടോ”
എന്നു് ആ പത്രത്തിൽ ചൂണ്ടിക്കാണിച്ചതും അതിനു് ആ മഹാകവി മൂർദ്ധന്യൻ സമുചിതമായി മറുപടി എഴുതിയതും അന്യത്രസൂചിപ്പിച്ചിട്ടുണ്ടല്ലോ. അതു് അക്കാലത്തെ സാഹിത്യസംരംഭത്തിൽ ഉദയവർമ്മതമ്പരാൻ സജീവമായി പങ്കെടുത്തിരുന്നു എന്നുള്ളതിനു് ഒരു തെളിവാണു്. ലക്ഷ്മീശാലയിൽ ആകെ 97 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു; അതു റ്റെനിസൺ എന്ന ആങ്ഗലേയമഹാകവിയുടെ ലോക്സിലിഹാൾ (Loksley Hall) എന്ന കാവ്യത്തിന്റെ വിവർത്തനമാണു്. മുദ്രാരാക്ഷസം വിശാഖദത്തന്റെ തത്സംജ്ഞമായ നാടകത്തിന്റെ തർജ്ജമയാകുന്നു. 1106-ൽ മുദ്രിതമായ ആ നാടകമാണു് തമ്പുരാന്റെ ഒടുവിലത്തെ കൃതി. അദ്ദേഹത്തിന്റെ പദ്യകൃതികൾ ഗുണോത്തരങ്ങളെന്നു പറയുവാൻ പ്രയാസമുണ്ടു്. ഒരു ഗദ്യകാരനെന്നനിലയിലാണു് അദ്ദേഹം സമർത്ഥമായി സാഹിത്യസേവനം ചെയ്തിട്ടുള്ളതു്. ഡോക്ടർ കെ. കൃഷ്ണൻപണ്ടാലയും റ്റി. കെ. കൃഷ്ണമേനോനും കൂടി മലയാള ലഘുശാസ്ത്രപാഠാവലി എന്ന പേരിൽ ഒരു പുസ്തകപരമ്പര പ്രസിദ്ധീകരിച്ചുതുടങ്ങി. അതിലെ മൂന്നാമത്തെ സഞ്ചികയായാണു് ഉദയവർമ്മതമ്പുരാന്റെ പ്രവേശിക പ്രാദുർഭവിച്ചതു്. ഡോക്ടർ പണ്ടാല രസതന്ത്രത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണു് മറ്റൊരു സഞ്ചിക. അതു 1069-ൽ അച്ചടിപ്പിച്ചു. പ്രൊഫസർ ഹൿസ്ലിയുടെ ഇൻട്രൊഡൿറ്ററി പ്രൈമർ (Introductory primer) എന്ന ശാസ്ത്രീയ പുസ്തകത്തിന്റെ ഭാഷാനുവാദമാണതു്. 1074-ലാണു് തമ്പുരാൻ ആ ഗ്രന്ഥം തർജ്ജമചെയ്യുവാൻ ആരംഭിച്ചതെങ്കിലും 1088-ലേ അതു പ്രസിദ്ധീകൃതമായുള്ളു. ഇംഗ്ലണ്ടിലെ ശാസ്ത്രീയ ശബ്ദങ്ങൾക്കു ഭാഷയിൽ സാങ്കേതി കപര്യായങ്ങൾ (രണ്ടു പുസ്തകങ്ങൾക്കും) ഉണ്ടാക്കിക്കൊടുത്തതു സർവ്വതന്ത്രസ്വതന്ത്രനായ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനായിരുന്നു. പിന്നീടു ഡോക്ടർ ഫോസ്റ്റരുടെ ലഘുശരീരശാസ്ത്രം കൂടി തർജ്ജമചെയ്യുവാൻ തുടങ്ങിയെങ്കിലും അതു മുഴുപ്പിച്ചിട്ടില്ല. പ്രവേശികയിൽനിന്നു ചില വാക്യങ്ങൾ ചുവടെ ഉദ്ധരിക്കുന്നു.
“സൂര്യൻ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നു. ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്തിൽക്കൂടെ ചരിക്കുന്നു. കാറ്റടങ്ങിയ കാലവും കൊടുങ്കാറ്റുള്ള കാലവും ശീതവും ഉഷ്ണവും മാറിമാറി വരുന്നു. കാറ്റു് അവ്യവസ്ഥമായ വേഗത്തോടെ അടിക്കുയും അടങ്ങുകയും ചെയ്യുന്നതിനെ അനുസരിച്ചു സമുദ്രം ക്ഷോഭിക്കയും ശാന്തമാകയും ചെയ്യുന്നു. പ്രകൃതിയിലുള്ള വലുതായ ഓരോ സംഭവങ്ങളുടെ പ്രൗഢഗതിയിൽ നമ്മുടെ അധികാരത്തെ അല്പംപോലും ചെലുത്താൻ പാടില്ലാത്ത വിധത്തിൽ അനേകം ചെടികൾ ഉണ്ടാകയും നശിക്കയും ചെയ്യുന്നു. വലിയ കൊടുങ്കാറ്റുകൾ ഭൂമിയുടെ ഒരു ഭാഗത്തെ നശിപ്പിക്കുന്നു. ഭൂകമ്പങ്ങൾ മറ്റൊരു ഭാഗത്തെ ധ്വംസിക്കുന്നു. അഗ്നിപർവ്വതങ്ങളുടെ ഉദ്ഗമങ്ങൾ ഇനിയൊരു ഭാഗത്തെ ശുദ്ധശൂന്യമാക്കുന്നു. വെയിൽ, മഴ മുതലായതിന്റെ സമ്യക്യോഗം ഒരു സ്ഥലത്തു് ഐശ്വര്യത്തേയും സുഭിക്ഷതയേയും തൂകുന്നു. ദീർഗ്ഘമായ അനാവൃഷ്ടി മറ്റൊരു സ്ഥലത്തു് സാംക്രമികരോഗത്തേയും ക്ഷാമത്തേയും കടത്തിവിടുന്നു.”
പദ്യകൃതികളിൽനിന്നുകൂടി ഓരോ ശ്ലോകം എടുത്തു കാണിക്കാം,
“ചോരത്തിളപ്പിബ്ഭുവനത്തിനെന്നു–
മിരിക്കിലും ബാലകനിർവ്വിശേഷം
ഒട്ടും ഫലം ബാല്യമനോരഥത്താൽ–
ക്കിട്ടാത്തവന്നെന്തതുകൊണ്ടു സാധ്യം?”(ലക്ഷ്മീശാല)
“തടസ്സം പേടിച്ചിട്ടധമനൊരു കാര്യത്തിനണയാ;
മുടക്കം വന്നീടും പൊഴുതിലൊഴിയും മധ്യമനുടൻ;
കടുക്കും വിഘ്നൗഘം പലവുരു തടഞ്ഞാലുമതിനാ–
ലടങ്ങാതേ വീണ്ടും തൂടരുമതുതാനുത്തമജനം.”(മുദ്രാരാക്ഷസം)
57.10വൈക്കം സി. എൻ. രാമൻപിള്ള (1053–1101)
ചരിത്രം
സി. എൻ. രാമൻപിള്ള വൈക്കത്തു ചെമ്മനത്തുകരയിൽ പെരയിലായ എളന്താശ്ശേരിവീട്ടിൽ 1053-ാമാണ്ടു തുലാമാസം അത്തം നക്ഷത്രത്തിൽ ജനിച്ചു. മാതാവു പാർവ്വതിഅമ്മയും പിതാവു വയലൂർ പറമ്പത്തുവീട്ടിൽ ആദിപത്മനാഭപിള്ളയുമായിരുന്നു. വൈക്കത്തു സർക്കാർ മലയാളം പള്ളിക്കൂടത്തിൽ പഠിച്ചു പരീക്ഷ ജയിച്ചതിനുമേൽ കുറേക്കാലം സമീപസ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളിൽ വാധ്യാരായി ജോലിനോക്കി. 1074-ൽ മജിസ്ത്രേട്ടുപരീക്ഷയിൽ ജയിച്ചു. ക്രിമിനൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. അദ്ദേഹത്തിനു ജോത്സ്യത്തിലും നല്ല അറിവുണ്ടായിരുന്നു. 1090–ാമാണ്ടുമുതൽ ആത്മീയചിന്തകളിൽ നിമഗ്നനായി. അനിർവ്വചനീയമായ ഏതോ ഒരു സിദ്ധി നേടി അതിന്റെ പ്രഭാവത്താൽ മഴപെയ്യിക്കുന്നതിനും നിറുത്തുന്നതിനും കഴിഞ്ഞിരുന്ന അദ്ദേഹത്തെ ആവശ്യക്കാർ പല സ്ഥലങ്ങളിലും വിളിച്ചുകൊണ്ടുപോയി അവരവരുടെ അഭീഷ്ടം സാധിപ്പിക്കാറുണ്ടായിരുന്നു എന്നു് അനുഭവസ്ഥന്മാർ പറയുന്നു. 1101-ാമാണ്ടു തുലാമാസം 27-ാം൹ യശശ്ശരീരനായി. വയലൂർപ്പറമ്പിൽ നാരായണി അമ്മയായിരുന്നു ഭാര്യ.
കൃതികൾ
‘നാലു ഭാഷാന്തരങ്ങൾ’ എന്ന ഒരു കൃതിയേ അദ്ദേഹം പുസ്തകാകൃതിയിൽ പ്രധാനമായി പ്രസിദ്ധീകരിച്ചുള്ളു. സഹസ്രകലശം ശീതങ്കൻതുള്ളലും എഴുതീട്ടുണ്ട്, മറ്റു പല ഖണ്ഡകൃതികളും അനേകം പത്രങ്ങളിലും മാസികകളിലും വിപ്രകീർണ്ണങ്ങളായിരിക്കുന്നു, നാലു ഭാഷാന്തരങ്ങളിൽ ക്ഷേമേന്ദ്രന്റെ ബൃഹൽകഥാമഞ്ജരിയിലെ അഞ്ചാമത്തെ ലംബകമായ ചതുർദ്ദാരികാചരിതം, ഗുമാനിയുടെ ഉപദേശശതകം, കുസുമദേവനന്റെ ദൃഷ്ടാന്തകലികാശതകം, വീരേശ്വരന്റെ അന്യാപദേശശതകം ഇവയുടെ വിവർത്തനങ്ങളാണു് അടങ്ങിയിരിക്കുന്നതു്. ചതുർദ്ദാരികാചരിതം കഥ സംക്ഷേപിച്ചു് എഴുതീട്ടേയുള്ളു. രാമൻപിള്ളയുടെ കവിതപ്രഥമകക്ഷ്യയിൽപ്പെടുന്നതല്ലെങ്കിലും ചില അവസരങ്ങളിൽ അതിനടുത്തപടിയിൽ നില്ക്കും. ചിലശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“കുടൽമാലകളാൽക്കുറുക്കനത്യുൽ–
ക്കടസന്ധ്യാബലി ചെയ്തിടുന്നു മോദാൽ;
ഇടവിട്ടിടവിട്ടുയർന്നുടൻ പ–
ട്ടടയിൽത്തീയെരിയുന്നു ഘോരമായി.”(ചതുർദ്ദാരികാചരിതം)
“നിൻപത്രം മൃദുകോമളം; മധുരമാണല്ലോ ഫലം വാസനാ–
സമ്പത്താർന്നു സുവർണ്ണഭംഗി കലരും നിൻകേസരം സുന്ദരം;
വൻപൊക്കും തനുകാന്തിയും നളിനമേ! യോഗ്യൻ ഭവാനെങ്കിലും
ജൃംഭിക്കുന്നൊരു കണ്ടകം നിറയുമിത്തണ്ടിണ്ടൽ ചേർക്കുന്നു മേ.”
(അന്യാപദേശശതകം)
“പുലി മൂത്തു കുറേച്ചടയ്ക്കിലും ചു–
ണ്ടെലിയായ്ത്തീരുക കേട്ടുകേൾവിയുണ്ടോ?
കലി വൈകൃതരീതി കൊണ്ടു രത്നാ–
വലി പാറക്കഷണങ്ങളായിടാമോ?”(മൂക്കുകണ്ണാടി)
“നിറച്ചു തങ്കപ്പറ വച്ചു പാലം
കുറച്ചുകാണിച്ചു വടിച്ചപോലെ
പുറത്തുനിന്നും വയൽ നോക്കുവോർക്കു
നിറപ്പെടും നെൽകൃഷി മേനികൂട്ടി.”
“മണ്ണായും മത്സ്യമായും മഹിയിലഹിനഗ–
ക്രോഡരൂപങ്ങളായും
പെണ്ണായും പേർപെടും പൂമരനിരകൾ സരി–
ത്സാഗരാഭ്രങ്ങളായും
എണ്ണാൻ വയ്യാത്ത മട്ടിൽപ്പലവകകൾ വിള–
ങ്ങുന്നു വിജ്ഞാനഭൂത–
ക്കണ്ണാടിക്കാർക്കതെല്ലാമപരിമിതപര–
ബ്രഹ്മഭാഗങ്ങൾതന്നെ.”(ഗുരുത്വം)
57.11ഓടാട്ടിൽ കേശവമേനോൻ (1051–1121)
ചരിത്രം
കേശവമേനോന്റെ കുടുംബം ബ്രിട്ടീഷ് മലബാറിൽ ഒറ്റപ്പാലത്തുനിന്നു പത്തു നാഴിക വടക്കുള്ള ചെർപ്പുളശ്ശേരിക്കു സമീപമുള്ള ഓടാട്ടാണു്. ഓടാട്ടു കുടുംബവും ഒറ്റപ്പാലത്തിനു സമീപമുള്ള മുല്ലശ്ശേരി കടുംബവും തമ്മിൽ പുരാതനകാലം മുതല്ക്കേ ബന്ധുത്വമുണ്ടു്. കേശവമേനോന്റെ പിതാവു മുല്ലശ്ശേരിത്തറവാട്ടിലെ ഒരങ്ഗവും മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ വക്കീലുമായിരുന്ന കവളപ്പാറ ഗോവിന്ദമേനോനായിരുന്നു. ജനനം 1051-ാമാണ്ടു മീനമാസം 28-ാം൹യാണു്. ബാല്യത്തിൽത്തന്നെ അച്ഛൻ മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ കൊച്ചമ്മയുടെ മകനും കോട്ടയം ജില്ലാക്കോടതിവക്കീലുമായിരുന്ന കുമാരമേനോന്റെ സംരക്ഷണത്തിൽ വളർന്നു. കോട്ടയത്തുവച്ചാണു് ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതു്. അതിനുമുമ്പുതന്നെ അച്ഛന്റെ കീഴിൽ സംസ്കൃതം പഠിച്ചിരുന്നു. കെ. പി. എസ്. മേനോന്റെയും മറ്റും പിതാവായ കുമാരമേനോനെപ്പറ്റി വായനക്കാർ കേട്ടിരിക്കുമല്ലോ. ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സൗകര്യം ഇല്ലാതിരുന്നതിനാൽ തിരുവനന്തപുരത്തു പോയി ലോക്കോളേജിൽ ചേർന്നു പ്ലീഡർഷിപ്പു പരീക്ഷ ജയിച്ചു മുവാറ്റുപുഴയിൽ വക്കീലായി വ്യവഹരിച്ചു തുടങ്ങി. കുമാരമേനോന്റെ ഭാഗിനേയി മുല്ലശ്ശേരി ലക്ഷ്മിയമ്മയായിരുന്നു പത്നി. സാഹിത്യത്തിലെന്നതുപോലെ സങ്ഗീതത്തിലും അദ്ദേഹത്തിനു നല്ല വാസനയുണ്ടായിരുന്നു. 1121-ാമാണ്ടു മിഥുനമാസം 24-ാം൹ കവളപ്പാറ വച്ചു മരിച്ചു.
കൃതികൾ
കേശവമേനോൻ (1) ടിപ്പുവും മലയാളരാജ്യവും, (2) കപോതസന്ദേശം എന്നീ കൃതികളടെ പ്രണേതാവാണു്. ഇവയിൽ ആദ്യത്തേതു് 1087-ലും രണ്ടാമത്തേതു് 1101-ലും പ്രസിദ്ധീകരിച്ചു. ഇവ കൂടാതെ സ്തവരത്നമാല എന്ന പേരിൽ അനേകം പ്രാചീനസംസ്കൃതസ്തോത്രങ്ങൾ ഭാഷാവ്യാഖ്യാനസഹിതം 1089-ൽ താൻ നടത്തിത്തുടങ്ങിയ പത്രഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ചു. പ്രാർത്ഥന എന്ന ശീർഷകത്തിൽ കുറേ ശ്ലോകങ്ങൾ മാത്രമേ സ്വകീയങ്ങളായുള്ളു. ടിപ്പുസുൽത്താന്റെ കേരളാക്രമണത്തെ വിഷയീകരിച്ചെഴുതിയ ഒരു കാവ്യമാണു് ടിപ്പുവും മലയാളരാജ്യവും. അതു് ഒരു മത്സരപരീക്ഷയിൽ കവിക്കു് അർഹമായ സമ്മാനം നേടിക്കൊടുത്തു. ഒന്നാമത്തെ ലോകമഹായുദ്ധകാലത്തു ജർമ്മനിയിലെ മ്യൂനിച്ചു പട്ടണത്തിൽ സഞ്ചാരസൗകര്യം കിട്ടാതെ കുടുങ്ങിപ്പോയ ഒരു കേരളീയൻ ഒരു മാടപ്രാവു മുഖേന തൃശ്ശൂരിൽ വിരഹാർത്തയായി താമസിക്കുന്ന തന്റെ പത്നിക്കു് അയയ്ക്കുന്ന സന്ദേശമാണു് കപോതസന്ദേശത്തിലെ വിഷയം. യൂറോപ്പിലെ പല സ്ഥലങ്ങൾ, ആൽപ്സുപർവ്വതം, മെഡിറ്ററേനിയൻ സമുദ്രം, ചെങ്കടൽ, ബാംബേ മുതലായ ഭാരതത്തിലെ പട്ടണങ്ങൾ ഇത്യാദി പല വിഷയങ്ങളേയും ഹൃദയങ്ഗമമായ രീതിയിൽ വർണ്ണിക്കുന്ന പൂർവ്വഭാഗത്തിൽ 147-ം, തൃശൂർനഗരത്തിന്റെ സമഗ്രമായ ചിത്രണവും സന്ദേശവും അന്തർഭവിക്കുന്ന ഉത്തരഭാഗത്തിൽ 87-ം പദ്യങ്ങളണ്ടു്. ആകെക്കൂടി കപോതസന്ദേശത്തിൽ ആകർഷകമായ ഒരു പുതുമ ഭാവുകന്മാർക്കു നിരീക്ഷിക്കാവുന്നതാണു്. അക്ലിഷ്ടമനോഹരങ്ങളാണു് കേശവമേനോന്റെ കൃതികൾ. ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം.
“മാലായിത്തീർന്നു നാലാലൊരുവിധവുമവർ–
ക്കുള്ള സംഭ്രാന്തി തീർപ്പാൻ
മേലാതായ് വന്നു; മേലാൽ ശരണമൊരുവരി–
ല്ലെന്നു കഷ്ടപ്പെടുമ്പോൾ
പാലാഴിപ്പെണ്മണാളൻ തിരുവടിയരുളാൽ–
പ്പാരിടം കാത്തു ധർമ്മ–
ശ്രീലാഭം പൂണ്ട വേണാട്ടധിപതിയഭയം
നല്കുമെന്നാശ്വസിച്ചു.”
(ടിപ്പുവും മലയാളരാജ്യവും)
“വഞ്ചിച്ചോ പോരടിച്ചോ ധരണി മുഴുവനും
കീഴടക്കേണമിപ്പോൾ
വഞ്ചിക്ഷ്മാപാലനഞ്ചി ദ്രുതമടിയിലടി–
ഞ്ഞീടുമെന്നോർത്തു സുൽത്താൻ
നെഞ്ചിൽത്തുള്ളിത്തിളയ്ക്കും മദമൊടഖിലവും
കൊള്ളയിട്ടീടുവാനായ്–
ക്കിഞ്ചിൽക്കൂസാതെ കല്പിച്ചളവതു വളമായ്–
ത്തീർന്നു സൈന്യത്തിനെല്ലാം.”
(ടിപ്പുവും മലയാളരാജ്യവും)
“കുത്തിച്ചാടിശ്ശിലകളിലടിച്ചഛധാവള ്യമെങ്ങും
മെത്തിച്ചാരുപ്രകൃതിവിലസദ്വാഹിനീവ്യൂഹമാരാൽ
ചെത്തിച്ചേർത്തുള്ളഴകൊഴുകുമാറദ്രിതൻകീർത്തി വർണ്ണി–
ച്ചെത്തിച്ചീടാനുഴറിയുദധിക്കെട്ടിലേക്കോടിടുന്നു.”
ആരാധിച്ചൊട്ടകമലർ തെളിഞ്ഞാശ്വസിച്ചാശു രാകാ–
താരാധീശപ്രതിമമുഖിതാൻ യാത്രയാകുന്നനേരം
മാരാരാതിപ്രഭുവിനെ നിനച്ചാ വടക്കേ നടയ്ക്കൽ–
ച്ചേരാമല്ലോ; സുദതി പതിവായാവഴിക്കേ തിരിക്കൂ.”
(കപോതസന്ദേശം)
57.12കണ്ടിയൂർ മഹാദേവശാസ്ത്രി (1041–1109)
ചരിത്രം
മഹാദേവശാസ്ത്രി മാവേലിക്കരത്താലുക്കിൽ കണ്ടിയൂർ ശിവക്ഷേത്രത്തിനു സമീപമുള്ള വലിയമഠത്തിൽ രാമയ്യരുടേയും സുന്ദരപാണ്ഡ്യപുരത്തു സീതാംബാളുടേയും പുത്രനായി 1041-ാമാണ്ടു കുംഭമാസം 8-ാം൹- രേവതീ നക്ഷത്രത്തിൽ ജനിച്ചു. കണ്ടിയൂർ കുഞ്ഞുവാരിയരുടെ കീഴിൽ കാവ്യങ്ങളും മാവേലിക്കര പുത്തൻകൊട്ടാരത്തിൽ ഉദയവർമ്മതമ്പുരാന്റെ കീഴിൽ നാടകാലങ്കാരങ്ങളും പഠിച്ചതിനുമേൽ സ്വല്പകാലം തിരുവനന്തപുരത്തു താമസിച്ചു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ വ്യാകരണവും മന്ത്രശാസ്ത്രവും അഭ്യസിച്ചു. വിദ്യാഭ്യാസാനന്തരം മജിസ്ത്രേട്ടു പരീക്ഷ ജയിച്ചു ക്രിമിനൽക്കോടതി വക്കീലായി പതിനഞ്ചു കൊല്ലം വ്യവഹരിച്ചു. പിന്നീടു് ഒരു പ്രൈവറ്റു ഹൈസ്ക്കൂളിലും മാവേലിക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിലും മലയാളം പണ്ഡിതനായി ഇരുപതിലധികം കൊല്ലം അദ്ധ്യാപകവൃത്തിയിൽ കഴിച്ചുകൂട്ടി. ബാല്യത്തിൽത്തന്നെ ഇലത്തൂരിന്റെ സന്നിധിയിൽനിന്നു ലഭിച്ചിരുന്ന മന്ത്രശാസ്ത്രജ്ഞാനം മാവേലിക്കരവെച്ചു നിരന്തരമായ സാധനകൊണ്ടു ദശഗുണീഭവിപ്പിച്ചു. കുറേക്കാലം യോഗാഭ്യാസവും ശീലിച്ചു വശമാക്കി. അടുത്തൂൺ പറ്റിയതിനു ശേഷം ദേവതാരാധന, പുരാണാദിഗ്രന്ഥപാരായണം, ദേവീപരങ്ങളായ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനനിർമ്മിതി എന്നീ കൃത്യങ്ങളിൽ ഇടതടവില്ലാതെ വ്യാപൃതനായി ആ വഴിക്കു ഭാഷയെ സമർത്ഥമായി പോഷിപ്പിച്ചു. 1109-ാമാണ്ടു തുലാമാസം 19-ാം൹ നിര്യാതനായി; കൊട്ടാരക്കര കുഞ്ചിഅമ്മാളായിരുന്നു പത്നി.
കൃതികൾ
(1) ശൂരപത്മാസുരവധം ആട്ടക്കഥ, (2) അതിരൂപചരിതം, (3) രംഭാപ്രവേശം, (4) കിരാതാർജ്ജുനീയം എന്നീ നാടകങ്ങൾ, (5) കുചേലചരിത്രം, (6) ജയദേവചരിത്രം, (7) ഭൂലോകവിനോദകഥകൾ എന്നീ ഗദ്യഗ്രന്ഥങ്ങൾ ഇവ ശാസ്ത്രിയുടെ ആദ്യകാലത്തെ കൃതികളാണു്. നാടകങ്ങളിൽ അവസരോചിതമായി ഗാനങ്ങളും സംഘടിപ്പിച്ചിട്ടുണ്ടു. അവയിൽ രംഭാപ്രവേശത്തിനുമാത്രമേ. ഗണനീയമായ പ്രചാരം സിദ്ധിച്ചുള്ളു. ഗദ്യപുസ്തകങ്ങളെല്ലാം, തമിഴിൽനിന്നു വിവർത്തനം ചെയ്തിട്ടുള്ളതും അവയിൽ ആദ്യത്തെ രണ്ടും ഭക്തമാലയിൽ നിന്നു തിരഞ്ഞെടുത്തിട്ടുള്ളതുമാണു്. ഈ കൃതികളിലല്ല ശാസ്ത്രിയുടെ ശാശ്വതമായ കീർത്തി പ്രതിഷ്ഠിതമായിരിക്കുന്നതു്. ദേവീപരങ്ങളായ അനേകം വിശിഷ്ടഗ്രന്ഥങ്ങൾ അദ്ദേഹം സംസ്കൃതത്തിൽനിന്നു വ്യാഖ്യാനസഹിതം ഭാഷാന്തരീകരിച്ചു. ആ കൂട്ടത്തിൽ (8) ലളിതാസഹസ്രനാമം (ഭാസ്കരരായപണ്ഡിതന്റെ സൗഭാഗ്യഭാസ്കരം എന്ന സർവ്വസംശയച്ഛേദിയായ വ്യാഖ്യാനത്തോടുകൂടിയതു്), (9) ലളിതാത്രിശതി (ശാങ്കരഭാഷ്യത്തോടുകൂടിയതു്), (10) സൌന്ദര്യലഹരി (ഭാഷാവ്യാഖ്യാനസഹിതം), (11) വരിവസ്യാരഹസ്യം (ഭാഷാവ്യാഖ്യാനസഹിതം), (12) ഭാവനോപനിഷത്തു് (ഭാഷാവ്യാഖ്യാനസഹിതം), (13) ശ്രീസ്തുതി അഥവാ ബാലാവിംശതി (ഭാഷാവ്യാഖ്യാനസഹിതം), (14) ദേവീമാഹാത്മ്യം (വിസ്തൃതമായ ഭാഷ്യത്തോടുകൂടിയതു്) എന്നീ കൃതികളും, സർവ്വോപരി പന്ത്രണ്ടു സ്കന്ധങ്ങളിൽ പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ദേവീഭാഗവതമെന്ന മഹാപുരാണത്തിന്റെ വൃത്താനുവൃത്തമായുള്ള ഭാഷാനുവാദവും അതിവിശിഷ്ടങ്ങളും പരാശക്തിയുടെ ഉപാസകന്മാർക്കു പരമാനുഗ്രഹപ്രദങ്ങളുമാകുന്നു. ദേവീമാഹാത്മ്യം വ്യാഖ്യാനിക്കുന്നതിനു ദുർഗ്ഗാപ്രദീപം, ഗുപ്തവതി, ചതുർദ്ധരി, ശാന്തനവി, നാഗോജീഭട്ടി, ദംശോദ്ധാരം, ജഗച്ചന്ദ്രചന്ദ്രിക എന്നിങ്ങനെ ഏഴു പൂർവ്വടീകകളെ ആശ്രയിച്ചിട്ടുണ്ട്. സൗന്ദര്യലഹരിയിലെ നൂറു ശ്ലോകങ്ങൾക്കും ഉപാസനാർത്ഥമുള്ള യന്ത്രങ്ങളുടെ പടങ്ങൾകൂടി കാണിച്ചിരിക്കുന്നു. ഓരോ പുസ്തകവും വ്യാഖ്യാനിക്കുന്നതിനു് ഒട്ടുവളരെ ഗ്രന്ഥങ്ങൾ പരിശോധിക്കുകയും ഒട്ടധികം സമയം അസ്ഖലിതമായ അർത്ഥം സമഗ്രമായി ഗ്രഹിക്കുന്നതിനു വിനിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നു് അഭിജ്ഞന്മാർക്കു കാണാവുന്നതാണു്. എത്രമാത്രം ക്ലേശാവഹമായ ഒരു കവികർമ്മമാണു് ദേവീഭാഗവതവിവർത്തനം എന്നു പറയേണ്ടതില്ലല്ലോ. അതു് 1085-ാമാണ്ടിടയ്ക്കു് ഒരു മാസികയായി പ്രസിദ്ധീകരിച്ചുതുടങ്ങി; രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ചു. തർജ്ജമ ലളിതവും പ്രസന്നവുമായിട്ടണ്ടു്. 1099-ാമാണ്ടു തുലാം 2-ാം൹യാണു് സൗന്ദര്യലഹരിയുടെ ഭാഷ്യം പൂർണ്ണമായതു്. 1101-ൽ ദേവീമാഹാത്മ്യം അച്ചടിപ്പിച്ചു.
ചില ഉദാഹരണങ്ങൾ
“സ്വൈരം പുരന്ദരവധൂപരിഗീയമാന–
ഭൂരിപ്രഭാവനഹമെന്നൊരു ഗർവിവങ്കൽ
ചേരുന്നുവെങ്കിലുമിവന്നു മദംഘ്രിഭക്തി–
ഭാരം പരം സരസിജാക്ഷി! ഗിരാം വിദൂരം.”
(കിരാതാർജ്ജുനീയനാടകം)
“സുദ്യുമ്നനെന്ന രാജാവു സത്യവാദി ജിതേന്ദ്രിയൻ
സിന്ധുദേശാശ്വമേറീട്ടു കാട്ടിൽപ്പോയ് വേട്ടയാടുവാൻ.
മന്ത്രിമാരോടൊത്തു ചട്ടയിട്ടു കുണ്ഡലധാരിയായ്
എടുത്തു കൊമ്പുകൊണ്ടുള്ള വില്ലും നല്ല ശരങ്ങളും
സഞ്ചരിച്ചാൻ വനം തോറും കൊന്നുകൊണ്ടു മൃഗങ്ങളെ.
മുയൽ പോത്തുകളേണങ്ങൾ പന്നിയെട്ടടിമാനുകൾ
കാട്ടുകോഴികൾ വണ്ടാരംകോഴി നാനാമൃഗത്തെയും
രാജാവു കൊന്നുകൊന്നെത്തീ കുമാരവനമെന്നതിൽ
മേരുവിന്നടിവാരത്തിൽ മന്ദാരങ്ങൾ വിളങ്ങിയും
അശോകലത ശോഭിച്ചുമിലഞ്ഞിപ്പൂ മണത്തുമേ
ചമ്പകം മരുതും പ്ലാവും പനയും മാവിലുപ്പയും
കടമ്പും നൽക്കുരുക്കുത്തി മുല്ല വള്ളിക്കുടിൽകളും
അന്നവും നീർക്കാക്കകളും മുഴങ്ങും മുളവർഗ്ഗവും
കയിലിന്നൊച്ചയും പൂവും നിറഞ്ഞ മരപങ്ക്തിയും
വണ്ടിൻമൂളലുമാനന്ദമേകും പുങ്കാവനങ്ങളും
കണ്ടാനന്ദിച്ചു രാജാവു സുദ്യമ്നൻ മന്ത്രിമാരുമായ്
അതിൽക്കടന്നാനുടനേയൊരു സുന്ദരിയാ, യവൻ.”
(ദേവീഭാഗവതം പ്രഥമസ്കന്ധം)
57.13കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള (1034–1112)
ജനനവും വിദ്യാഭ്യാസവും
പ്രാചീനവും പ്രശസ്തവുമായ പകലോമറ്റം എന്ന ക്രിസ്തീയകുടുംബത്തിന്റെ ഒരു ശാഖയാണു് മീനച്ചിൽത്താലൂക്കിൽ പാലായങ്ങാടിക്കടുത്തുള്ള കട്ടക്കയം. ചെറിയാൻമാപ്പിള കട്ടക്കയത്തുവീട്ടിൽ 1034-ാമാണ്ടു കുംഭമാസം 13-ാം൹ ഉലഹന്നാന്റേയും ഭരണങ്ങാനത്തു പിലാന്തോട്ടത്തു സിസിലിയമ്മയുടേയും സീമന്തപുത്രനായി ജനിച്ചു. ആസ്തിക്യയവും ആചാരശ്ലക്ഷ്ണതയുമുള്ള ഒരു സുറിയാനിക്കത്തോലിക്കാ കുടുംബമായിരുന്നു അതു്. അങ്ങനെയുള്ള പരിസരത്തിൽ വളർന്ന ചെറിയാൻമാപ്പിളയിൽ ആ ഗുണങ്ങൾ അതിശയേന സംക്രമിച്ചു എന്നതിൽ ആശ്ചര്യത്തിന്നവകാശമില്ലല്ലോ. പതിന്നാലാമത്തെ വയസ്സു മുതൽ അദ്ദേഹം അനേകം സംസ്കൃതകാവ്യങ്ങൾ മീനച്ചിൽ ഞാവൽക്കാട്ടു ദാമോദരൻകർത്താവിന്റെ അടുക്കൽനിന്നു് അഭ്യസിച്ചു. നാലുകൊല്ലമേ ഗുരുമുഖേനയുള്ള വിദ്യാഭ്യാസം നീണ്ടുനിന്നുള്ളു. പിന്നീട് ആ ഭാഷയിൽ നിരന്തരമായി സ്വപ്രയത്നംകൊണ്ടു തന്നെ പരിശീലിച്ചു. ഏതാനും കൊല്ലം കൊണ്ടു് ഒരു വിശിഷ്ടഭാഷാകവിയായി വികസിക്കുന്നതിനു വേണ്ട വ്യുൽപത്തിസ്വാധീനമാക്കി. 1051-ൽ പിതാവു മരിച്ചുപോകയാൽ കുടുംബഭരണം ഏറ്റെടുക്കേണ്ടി വന്നു. അതുകൊണ്ടാണു് ഗുരുശിഷ്യബന്ധം വിച്ഛിന്നമായതു്.
അനന്തരജീവിതം
1056-ാമാണ്ടുമുതൽതന്നെ ചെറിയാൻമാപ്പിള കവിത എഴുതിത്തുടങ്ങി. 1062 മുതൽ നസ്രാണിദീപികയിൽ ചില ശ്ലോകങ്ങൾ അപ്പോഴപ്പോൾ പ്രസിദ്ധീകരിച്ചു. എങ്കിലും കണ്ടത്തിൽ വറുഗീസ്മാപ്പിള 1065-ൽ മലയാളമനോരമയിൽ കവിതാപംക്തി ഉൽഘാടനം ചെയ്തുതിനുമേലാണു് അദ്ദേഹം കവനത്തിൽ അക്ഷീണമായ വ്യവസായം ആരംഭിച്ചതു്. ഭാഷാകവിതയിൽ പ്രവേശനാനുവാദം സവർണ്ണഹിന്ദുക്കൾക്കുമാത്രമുള്ളതല്ലെന്നും ആർക്കും അതിനുവേണ്ട അധികാരിഭാവമുണ്ടെങ്കിൽ അവിടെ കടന്നുചെല്ലാവുന്നതാണെന്നുമുള്ള വസ്തുത വറുഗീസ്മാപ്പിള നല്ലപോലെ ഗ്രഹിച്ചു. തന്നിമിത്തം വാസനക്കാരായ ക്രിസ്തീയകവികളെ അദ്ദേഹം വിശേഷിച്ചു പ്രോത്സാഹിപ്പിച്ചുപോന്നു. അവരുടെ കൂട്ടത്തിൽ ഏതു നിലയിൽ നോക്കിയാലും പ്രഥമഗണനീയനായി കാണപ്പെട്ടതു ചെറിയാൻമാപ്പിളയായിരുന്നു. ഹിന്ദുക്കളുടെ രീതി അനുകരിച്ചു പത്രങ്ങളിൽ കവിത എഴുതുന്ന ക്രിസ്ത്യാനികൾ തങ്ങളുടെ പേരോടുകൂടി ‘മാപ്പിള’ എന്ന വർഗ്ഗനാമം ചേർക്കുന്നതു് അഭിലഷണീയമാണെന്നുള്ള വറുഗീസ് മാപ്പിളയുടെ ഉപദേശത്തെ അക്കാലത്തെ ക്രിസ്തീയകവികൾ അനുകൂലിച്ചതിന്റെ ഫലമായിട്ടാണു ബാല്യകാലത്തെ ചെറിയാൻ അനന്തരകാലത്തെ ചെറിയാൻമാപ്പിളയായതു്. 1067-ലെ കവി സമാജപരീക്ഷയിൽ അദ്ദേഹവും ചേരുവാൻ ധൈര്യപ്പെട്ടു. വറുഗീസ്മാപ്പിളയുടെ പേരിൽ തനിക്കുള്ള കടപ്പാട് അദ്ദേഹം ആ ഭാഷാപോഷണധുരീണന്റെ ചരമത്തെ അനുസ്മരിച്ചു് എഴുതിയ ഒരു ശ്ലോകത്തിൽ വിനയപൂർവ്വമായി സൂചിപ്പിചിട്ടുണ്ട്.
“അല്ലജ്ഞനാകുമിവരനും കവിവേഷമേന്തി–
ക്കെല്പാർന്ന സൽക്കവികൾതന്നിടയിൽക്കടന്നു്
അപ്പപ്പൊഴായച്ചില മഹാവികൃതിത്തമേതാ–
ണ്ടൊപ്പിച്ചതും സുമതി നിൻപതിമൂലമത്രേ.”
അങ്ങനെ ഒരു വശത്തു സാഹിത്യവിഷയത്തിലെന്നപോലെ മറ്റൊരു വശത്തു കൃഷികാര്യത്തിലും വ്യാപൃതനായി രണ്ടു വിഭിന്നമാർഗ്ഗങ്ങളിലും സമനൈപുണ്യത്തോടുകൂടി പുരോഗമനം ചെയ്തു. കർഷകവൃത്തിയിൽ അത്യധികം ശ്രദ്ധ പതിപ്പിക്കേണ്ടിയിരുന്നതുമൂലം ഇടയ്ക്കു സ്വല്പകാലം മനോരമയിൽ ശ്ലോകങ്ങൾ എഴുതുവാൻ സാധിച്ചില്ല. എല്ലാ കവിമുഖ്യന്മാർക്കും അദ്ദേഹത്തോടു് അളവറ്റ സ്നേഹമുണ്ടായിരുന്നു. അവരിൽ അദ്ദേഹത്തിന്റെ അസന്നിധാനത്തിൽ പരിതപിച്ചു നടുവത്തച്ഛൻനമ്പൂരി
“കോട്ടം വിനാ തൻകവിതാമൃതത്തെ–
പ്പെട്ടെന്നൊഴുക്കാതെ ജഗത്തിലെങ്ങും
കഷ്ടം! വസിക്കുന്നതിനെന്തു ബന്ധം?
കട്ടക്കയം തെല്ലു നികന്നുപോയോ?”
എന്നും, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ
“ചട്ടറ്റിടുന്ന നറുഭൂഷകൾ നിൻകഴുത്തിൽ–
ക്കെട്ടിച്ചു പണ്ടു വളരെപ്പുകളാണ്ടെ വിദ്വാൻ
കട്ടക്കയത്തിലമരുന്ന കവീന്ദ്രനാമെ–
ന്നിഷ്ടന്നു നല്ല സുഖമോ ശുകവാണിയാളേ!”
എന്നും മനോരമയിൽ ചോദിച്ചു. അതിനു മറുപടിയായി കട്ടക്കയം അതേ പത്രത്തിൽത്തന്നെ
“പാലായിൽനിന്നു മയിലഞ്ചു കിഴക്കു ഞാനെൻ–
സ്യാലത്രയം സഹജനെന്നിവരോടുകൂടി
ബാലേ! വിലയ്ക്കു നിലമിത്തിരി വാങ്ങിയിപ്പോൾ
ചാലുണ്ടതിൻ നട്ടവിലെന്നു ധരിച്ചിടേണം.
ചാലൊക്കെയും സമനിരപ്പു വരുത്തി നല്ല
ചേലാക്കി, നെൽക്കൃഷിയതിന്നുപയുക്തമാക്കി
ചാലിൻകരെക്കമുകു, തെങ്ങു, പിലാവു വാഴ,
കോലും മുദാ മരിചമെന്നിവ നട്ടിടുന്നു.”
എന്നു മറുപടി എഴുതി. 1075 മുതൽ 1085 വരെ പത്തു കൊല്ലത്തോളം കൊണ്ടൂർപ്പകുതിയിൽ അഞ്ഞൂറ്റിമംഗലം ചേരിക്കലിൽ ആ വൃത്തി അനുസ്യൂതമായി തുടന്നു് ഒരു മാതൃകാകർഷകനെന്ന ഖ്യാതിക്കു പാത്രീഭവിച്ചു ധനാർജ്ജനം ചെയ്തു. അതിനിടയ്ക്കു സാഹിത്യവ്യവസായം തുടർന്നുകൊണ്ടുപോയി. മാർപ്പാപ്പാ അദ്ദേഹത്തിന്റെ സമുന്നതമായ സാഹിത്യസേവനത്തെ അഭിനന്ദിച്ചു് ഒരു കീർത്തിമുദ്ര അയച്ചുകൊടുത്തു. 1086-ൽ മീനച്ചിൽ റബ്ബർക്കമ്പനി സ്ഥാപിച്ചു് അതിന്റെ ഡയറക്ടരായും പത്തു കൊല്ലം ജോലി നോക്കി. ഒടുവിൽ കുറേക്കാലം വാതരോഗം ബാധിച്ചതോടുകൂടി വാർദ്ധക്യത്തിൽ ദുർന്നിവാരങ്ങളായ വേറേയും ചില ശരീരാസ്വാസ്ഥ്യങ്ങൾക്കു് അദ്ദേഹത്തിനു വിധേയനാകേണ്ടിവരികയും അവയുടെ പീഡനിമിത്തം 1112-ാമാണ്ടു വൃശ്ചികമാസം 14-ാം൹ യശശ്ശരീരനാകുകയും ചെയ്തു. കൊട്ടുകാപ്പള്ളിവീട്ടിൽ ജനിച്ചു് അവകാശവഴി പാലാ കുടക്കച്ചിറവീട്ടിലെ അംഗമായ മറിയാമ്മയായിരുന്നു പത്നി. മാതാവു് 1079 കുംഭം 15-ാം൹ മരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ജോൺ ഒരു സാഹിത്യരസികനും മരുമകൻ ജെ. ജോൺ ഗദ്യപദ്യാത്മകങ്ങളായ അനേകം സൽഗ്രന്ഥങ്ങളുടെ പ്രണേതാവുമാണു്. രണ്ടുപേരും- മലംകൃഷിയിലും വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു.
കൃതികൾ
ചെറിയാൻമാപ്പിള (1) യുദജീവേശ്വരി, (2) വില്ലാൾവെട്ടം, (3) സാറാവിവാഹം, (4) കലാവതി എന്നീ രൂപകങ്ങളും, (5) ഒലിവേർവിജയം അട്ടക്കഥയും, (6) മാർത്തോമ്മാചരിതം, (7) വനിതാമണി, (8) തിരഞ്ഞെടുക്കപ്പെട്ട പാത്രം എന്നീ ഖണ്ഡകാവ്യങ്ങളും രചിച്ചിട്ടുണ്ട്. എങ്കിലും കേരളത്തിലെ ഒന്നാംകിടക്കാരായ കവികളുടെ കൂട്ടത്തിൽ അദ്ദേഹം ഗണനാർഹനായിത്തീർന്നതു് ഇരുപത്തിനാലു സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന (9) ശ്രീയേശുവിജയം എന്ന മഹാകാവ്യത്തിന്റെ പ്രണയനം കൊണ്ടാകുന്നു. യൂദജീവേശ്വരി കവിസമാജത്തിലെ നാടകപരീക്ഷയ്ക്കു് എഴുതുവാൻ ഉദ്യമിച്ചതും അവിടെവെച്ചു രണ്ടങ്കത്തോളം തീർത്തതുമാണു്. പിന്നീടു് അതു് 141 ശ്ലോകങ്ങൾ ഉൾപ്പെടുത്തി അഞ്ചങ്കങ്ങളിൽ പുർത്തിയാക്കി 1068-ാമാണ്ടിടയ്ക്കു പ്രസിദ്ധീകരിച്ചു. എസ്തർ രാജ്ഞിയുടെ ചരിത്രമാണു് അതിലെ പ്രതിപാദ്യം. വില്ലാൾവെട്ടം 1069-ാമാണ്ടാണു് അച്ചടിപ്പിച്ചതു്. അതിലെ ഇതിവൃത്തം കല്പിതമാകുന്നു. പണ്ടു് ഉദയംപേരൂരിൽ വില്ലാൾ വെട്ടം എന്ന പേരിൽ ഒരു നസ്രാണി രാജകുടുംബം ഉണ്ടായിരുന്നു എന്നുള്ള ഐതിഹ്യത്തെ ആസ്പദമാക്കി ആ പശ്ചാത്തലത്തിൽ കവി ഒരു കഥ നാടകോചിതമായ രീതിയിൽ ഘടിപ്പിച്ചിരിക്കുന്നു. സ്വാമിഭക്തനും രാജ്യസ്നേഹിയുമായ ആ രാജ്യത്തിലെ മന്ത്രിയെ അവിടത്തെ സേനാനായകൻ രാജാവിനെ തെറ്റിദ്ധരിപ്പിച്ചു നിഷ്കാസനം ചെയ്യിക്കുന്നു. എന്നാൽ മന്ത്രി അവിടെത്തന്നെ ഗൂഢമായി താമസിച്ചുകൊണ്ടു രാജാവിന്റെനേർക്ക് ആ രാജ്യദ്രോഹി അനുഷ്ടിക്കുന്ന ദ്രോഹകൃത്യങ്ങളെ വിഫലീകരിക്കുന്നു. അതാണു് കഥയുടെ സംക്ഷേപം. പഴയ നിയമത്തിൽ തോബിയാസ്സിന്റെ ചരിത്രത്തെ വിഷയീകരിച്ചു പാലാ മനോവിനോദിനീ നാടകസഭയുടെ അപേക്ഷയനുസരിച്ചു രചിച്ച സാറാവിവാഹം നാടകം 1077-ൽ പ്രസിദ്ധപ്പെടുത്തി. കലാവതി നാലങ്കത്തിലുള്ള ഒരു നാടികയാണു്. ഗദ്യമൊഴിച്ചാൽ ഇരുപത്തിമൂന്നു ശ്ലോകങ്ങളും ഒരു പാട്ടും മാത്രമേ അതിൽ ഉൾപ്പെടുന്നുള്ളു. ആംഗലേയ മഹാകവിയായ റ്റെനിസന്റെ ഒരു പ്രതിപാദ്യം കേട്ടു മനസ്സിലാക്കി എഴുതിയതാണു് ആ രൂപകം. സാറാവിവാഹം കഴിഞ്ഞാണു് അതിന്റെ നിർമ്മിതി. അതു് അച്ചടിപ്പിച്ചിട്ടില്ല. 1070-ാമാണ്ടിടയ്ക്കു പാലായിൽ സ്ഥാപിക്കപ്പെട്ടിരുന്ന ഒരു കഥകളിയോഗത്തിനു് അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് ഒലിവേർവിജയം ആട്ടക്കഥ. കാറൾമാൻ ചക്രവർത്തിയുടെ ചരിത്രമാണു് അതിലെ വിഷയം. സെൻറ് തോമസ്സിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി 300 ശ്ലോകങ്ങളിൽ എഴുതിയ മാർത്തോമ്മാചരിതം 1082-ൽ അച്ചടിപ്പിച്ചു. ചാസർ എന്ന. ആംഗലേയമഹാകവിയുടെ The Clerk’s Tale എന്ന ഒരു കാൻറർബറിക്കഥയാണു് വനിതാമണി എന്ന കാവ്യത്തിലെ, വിഷയം. ആ കാവ്യത്തിലെ നായികയായ ഗ്രിസെൽഡാ സാവിത്രിക്കു സമയായ ഒരു പതിവ്രതയാകുന്നു. ഒടുവിലത്തെ തിരഞ്ഞെടുക്കപ്പെട്ട പാത്രം എന്ന കൃതി മാത്രമേ ചെറിയാൻമാപ്പിള ദ്രാവിഡവൃത്തത്തിൽ രചിച്ചിട്ടുള്ളു. പൌലോസ് അപ്പോസ്തലന്റെ മതപരിവർത്തനമാണു് അതിലെ വിഷയം. ഇവകൂടാതെ ഭാഷാപോഷിണിവകയായി നടത്തിയ മത്സരപരീക്ഷയ്ക്കു് ആസന്നമരണന്റെ അന്തർഗ്ഗതം എന്നൊരു ഖണ്ഡകാവ്യവും എഴുതിയയച്ചു. എങ്കിലും അതു മുദ്രിതമായിട്ടില്ല. ശ്രീയേശുവിജയം മഹാകാവ്യത്തിലാണു് മഹാകവിയുടെ സർവ്വസിദ്ധികളും അവയുടെ സമഗ്രമായ രൂപത്തിലും പരിമാണത്തിലും പ്രതിഭാസിക്കുന്നതു്. അത്യന്തം ദീർഘമാണു് അതിലെ ഓരോ സർഗ്ഗവും. സജാതീയദ്വിതീയാക്ഷരപ്രാസം ഓരോ ശ്ലോകത്തിലും സമർത്ഥമായി ഘടിപ്പിച്ചിട്ടുണ്ടു്. പ്രസന്നവും മധുരവുമാണു് അദ്ദേഹത്തിന്റെ കാവ്യശൈലി. നിഷ്കൃഷ്ടമായ സന്മാർഗ്ഗബോധം ഓരോ കൃതിയിലും ആദ്യന്തം പ്രതിഫലിക്കുന്നു. രചനാവൈകല്യം ലേശം പോലുമില്ല. ഭാഷാസാഹിത്യത്തിന്റെ ശാശ്വതസമ്പാദ്യങ്ങളിൽ ഒന്നായി പ്രസ്തുത കാവ്യരത്നത്തെ പരിഗണിക്കാം. പഴയനിയമത്തിലെ ഇതിവൃത്തം സംക്ഷിപ്തമായും പുതിയ നിയമത്തിലേതു സവിസ്തരമായും പ്രതിപാദിക്കുന്നു. ലോകോൽപ്പത്തി തുടങ്ങി കോൺസ്റ്റന്റൈൻ എന്ന റോമൻചക്രവത്തി ക്രിസ്തുമതം സ്വീകരിക്കുന്നതുവരെയുള്ള കഥകൾ ഔചിത്യദീക്ഷയോടുകൂടി അന്തർഭവിപ്പിച്ചിട്ടുണ്ട്. 1100-ാമാണ്ടാണു് പ്രസ്തുത മഹാകാവ്യം പ്രസിദ്ധീകരിച്ചതു്. ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു ചെറിയാൻമാപ്പിളയുടെ കവനരീതി അനുവാചകന്മാരെ ഗ്രഹിപ്പിക്കാം.
“അസ്താദ്രൗ ചെന്നണഞ്ഞു ദ്യുമണി; സരസിജ–
ശ്രേണിതൻ ശോഭ തേഞ്ഞൂ;
മുത്തത്യർത്ഥം കുറഞ്ഞൂ മധുപനിരയതി;–
ന്നാമ്പലെല്ലാം വിരിഞ്ഞൂ;
ആർത്ത്യാ കോകം പിരിഞ്ഞൂ; ദിവി രുചി ചിതറി–
ത്താരസാർത്ഥം നിറഞ്ഞു;
ചിത്രം ദീപം തെളിഞ്ഞു; ദിശി ദിശി തിമിര–
ക്കൂട്ടമെത്തിക്കഴിഞ്ഞു.”(യൂദജീവേശ്വരി)
“ഇഷ്ടത്തിന്നൊത്തവണ്ണം സകലമവിരതം
തന്നുമെന്തോതിയാലും
തുഷ്ട്യാ കൈക്കൊണ്ടുമയ്യോ! കടിലതരമതേ!
നിന്നെ ലാളിക്കമൂലം
കഷ്ടം മാല്യഭ്രമത്താൽക്കഠിനവിഷമെഴും
പാമ്പിനെത്തൻകഴുത്തിൽ–
പ്പുഷ്ടാനന്ദേന ചാർത്തും മടയനൊരിണയായ്–
ത്തീർന്നു നിന്ദാർഹനായ് ഞാൻ.”(വില്ലാൾവെട്ടം)
“കണ്ടാലിത്ര മനോജ്ഞയാം യുവതി പണ്ടുണ്ടായതില്ലെങ്ങുമേ;
വീണ്ടുണ്ടാകയുമില്ലിവണ്ണമവളെക്കണ്ടിട്ടു പാരൊക്കെയും
കൊണ്ടാടുന്നതുമൂലമാത്തരുണിതൻ സൗന്ദര്യപൂരം ക്രമാൽ
വേണ്ടുംവണ്ണമകക്കുരുന്നിലഖിലം ബോധിച്ചിടാമേവനും.”
(സാറാവിവാഹം)
“പേടിച്ചരണ്ടു ചെറുതായ മൃഗം ജവം പൂ–
ണ്ടോടിക്കിതപ്പൊടു പടർപ്പിലണഞ്ഞിടുമ്പോൾ
കൂടിൻപടിക്കജഗരം കണിവച്ച വായിൽ–
ച്ചാടിത്തനിക്കപകടത്തെ വരുത്തിടുന്നു.”
(ശ്രീയേശുവിജയം)
“ദന്തം ഞെരിച്ചു വിരലാഞ്ഞു നിലത്തിലൂന്നി–
പ്പന്തംകണക്കു മിഴിഭീഷണമാക്കി രോഷാൽ
അന്തം വെടിഞ്ഞ പകയോടിരുകൂട്ടരും വാൾ
കുന്തം തുടങ്ങിയവയാൽപ്പെരുമാറ്റമായി.”
(ശ്രീയേശുവിജയം)
“കെടുക്കുമിപ്പഞ്ഞമിവണ്ണമൻപൊടും
തടുക്കുവോക്കാരഴൽ ചേർത്തിടും പ്രഭോ?
അടുക്കലെത്തും പഥികർക്കു വിശ്രമം
കൊടുക്കുമാശാഖി മുറിക്കുമോ ജനം?”
(ശ്രീയേശുവിജയം)
“കൂരമ്പാൽ മാർപിളർന്നും കൊടിയൊരു കുരിശിൽ
ത്തൂക്കിയും തോലുരിഞ്ഞും
ക്രൂരൻ സിംഹത്തിനൂണായരുളിയുമസിയാൽ
ക്കണ്ഠനാളം മുറിച്ചും
നീരത്തിൽ താഴ്ത്തിയും മെയ് മുഴുവനുമടിയാൽ–
ക്കീറിയും തീയിലിട്ടും
പാരം മാൽ ചേർത്തു യോധാധമരനവധിയായ്
ക്രിസ്ത്യരേ നിഗ്രഹിച്ചു.”
“ഇന്നാർക്കല്ലലശേഷമില്ല സുഖമാണാനന്ദമാണീവിധം
നന്നായിപ്പരമാർത്ഥമേതുമറിയാതേകണ്ടു ചൊല്ലും ചിലർ;
എന്നാലാ നരനോടടുത്തു പരിശോധിക്കുന്നതായാലുടൻ–
തന്നേ ദൈന്യത പാരമുണ്ടു സുഖമില്ലെന്നോതുമെല്ലാവരും.”
(കലാവതി)
“മാരി നിലച്ചൂ; ശരൽക്കാലം വന്നെത്തി;
നീരിന്നു നൈർമ്മല്യമേറെയുണ്ടായ്;
വാരിവാഹം വാനിലെങ്ങുമില്ലാതെയായ്;
പാരിൽത്തെളിവെങ്ങുമുത്ഭവിച്ചു.
വാനിൽ പ്രസന്നനായ്ത്തിങ്കളദിച്ചോമൽ–
പ്പൂനിലാവെങ്ങും ചൊരിഞ്ഞുനിന്നു.
വിണ്ണിലനുദിനം താരങ്ങളേവർക്കും
കണ്ണിന്നു കൗതുകം ചേർത്തു മിന്നി.”
(തിരഞ്ഞെടുക്കപ്പെട്ട പാത്രം)
ക്രിസ്തീയയുവകവികൾക്കു മഹത്തായ പ്രചോദനമാണ് കട്ടക്കയം ശ്രീയേശുവിജയം വഴിയ്ക്കു നല്കിയിരിക്കുന്നതു്. അദ്ദേഹത്തിന്റെ പാവനങ്ങളായ പാദമുദ്രകളെ പ്രകാശദീപങ്ങളാക്കി പുരോഗമനംചെയ്തു വിജയം നേടുവാൻ അവരിൽ വാസനാസമ്പന്നരായ പലർക്കും നിരന്തരമായ വ്യവസായാസക്തിയും ഉദാത്തമായ ഉൽക്കർഷേച്ഛയുമുണ്ടെങ്കിൽ സാധിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല.
57.14കെ. വി. സൈമൺ (1058–1118)
ചരിത്രം
തിരുവല്ലാത്താലൂക്കിൽ പമ്പാനദിയുടെ തെക്കേക്കരയിൽ ആറന്മുള ക്ഷേത്രത്തിൽ നിന്നു് അല്പം പടിഞ്ഞാറു മാറി ഇടയാറന്മുള എന്നൊരു ഗ്രാമമുണ്ട്. അവിടെ കുന്നുംപുറം എന്ന കുടുംബത്തിൽ വറുഗീസിന്റെ പുത്രനായി കെ. വി. സൈമൺ 1058-ാമാണ്ടു മകരമാസം 27-ാം൹ ജനിച്ചു. തന്റെ മാതാപിതാക്കന്മാരുടെ ദശമസന്താനമായിരുന്നു അദ്ദേഹം. ജ്യേഷ്ഠസഹോദരൻ കെ. വി. ചെറിയാന്റെ അടുക്കലാണു് പ്രധാനമായി സംസ്കൃതം അഭ്യസിച്ചതു്. ചെറിയാൻ സംസ്കൃതജ്ഞനായിരുന്നതിനു പുറമേ ഇംഗ്ലീഷിലും തമിഴിലുംകൂടി പ്രായോഗികപരിചയം സമ്പാദിച്ചിരുന്നു. 1075-ൽ അദ്ദേഹം മരിച്ചു. അപ്പോഴേയ്ക്കും തനിക്കു സിദ്ധിച്ചുകഴിഞ്ഞിരുന്ന ലോകവ്യുൽപത്തി സൈമൺ സ്വപ്രയത്നംകൊണ്ടു് അഭിവൃദ്ധമാക്കി. ബാല്യംമുതല്ക്കുതന്നെ അദ്ദേഹം കവിതാനിർമ്മാണത്തിലും വിവിധഭാഷാപഠനത്തിലും ഉത്സുകനായിരുന്നു. കാലക്രമത്തിൽനിസ്തന്ദ്രമായ വ്യവസായം കൊണ്ടു സംസ്കൃതത്തിൽ സാമാന്യമായ വ്യുൽപത്തി സമ്പാദിക്കുകയും അതോടുകൂടി തമിഴ്, തെലുങ്കു്, കർണ്ണാടകം, ഹിന്ദി, ഇംഗ്ലീഷ് മുതലായ ഭാഷകളും സാമാന്യമായി ഗ്രഹിക്കുകയും ചെയ്തു. കെ. വി. ചെറിയാൻ നടത്തിക്കൊണ്ടിരുന്ന ഒരു പ്രാഥമിക വിദ്യാലയത്തിൽ ഇരുപത്തൊന്നു കൊല്ലം അദ്ധ്യാപകനായി പണിനോക്കി. സങ്ഗീതത്തിലും അദ്ദേഹത്തിനു വാസനയുണ്ടായിരുന്നു. ക്രമത്തിൽ അദ്ദേഹത്തിന്റെ മനസ്സ് ആത്മീയചിന്തയിലേയ്ക്കു തിരിയുകയും അതിന്റെ ഫലമായി അദ്ദേഹം വളരെക്കാലം ദക്ഷിണാപഥം മുഴുവൻ പര്യടനം ചെയ്തു ക്രിസ്തുമതപരമായി പ്രസങ്ഗങ്ങൾ ചെയ്യുകയും ചെയ്തു. വിവിധ മതഗ്രന്ഥങ്ങൾ ശ്രദ്ധാപൂർവ്വം പാരായണം ചെയ്തിരുന്ന ആ വിശാലഹൃദയൻ ഒരു മതത്തെയും ദുഷിച്ചില്ല. സ്വരമാധുര്യം ശബ്ദസൗഷ്ഠവം, ഗാനകുശലത, വാഗ്മിത്വം മുതലായ സിദ്ധികളെക്കൊണ്ടു് ഏതു സദസ്സിനേയും വശീകരിക്കുവാനുള്ള ശക്തി അദ്ദേഹത്തിനു് അധീനമായിരുന്നു. 1118-ാമാണ്ടു കുംഭമാസം 8–ാം൹ രക്തസമ്മർദ്ദം നിമിത്തം പരഗതിയെ പ്രാപിച്ചു.
കൃതികൾ
സൈമൺ (1) വേദവിഹാരം, (2) നല്ല ശമര്യൻ എന്നീ പദ്യകൃതികളും, (3) സങ്ഗീതരത്നാവലി എന്ന ഗാനപുസ്തകവും, (4) ഉത്തമഗീതാവ്യാഖ്യ എന്നൊരു ഗദ്യപുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല ശമര്യൻ ബൈബിളിലെ ലൂക്കോസ് സുവിശേഷത്തിൽ ഉൾപ്പെട്ട A Good Samaritan എന്ന ഉപാഖ്യാനത്തെ ആസ്പദമാക്കി രണ്ടു ഭാഗങ്ങളിലായി എഴുതീട്ടുളള ഒരു ഖണ്ഡകാവ്യമാണു്. ഭക്തിഭാവപ്രധാനങ്ങളായ 300-ൽപ്പരം ഗാനങ്ങളുടെ സമാഹാരമാകുന്നു സങ്ഗീതരത്നാവലി. ബൈബിളിലെ Song of Songs എന്ന യോഗാത്മകഭാഗത്തിന്റെ ഒരു ഭാഷ്യമാണ് ഉത്തമഗീതാവ്യാഖ്യ. ഇവ കൂടാതെ (5) 1089-ാമാണ്ടു ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ നിശാകാലം എന്ന പേരിൽ ഒരു ചെറിയ സംസ്കൃതകാവ്യവും നിർമ്മിച്ചിട്ടുണ്ടു്. ഇവയെല്ലാം സാധാരണകൃതികളായേ സഹൃദയന്മാർ ഗണിക്കുകയുള്ളു. സൈമണെ ഒരു ഉൽക്കൃഷ്ടകവി എന്നു കേരളീയർ കൊണ്ടാടുന്നതും കൊണ്ടാടേണ്ടതും വേദവിഹാരം എന്ന വിശിഷ്ടകാവ്യത്തെ പുരസ്കരിച്ചുകൊണ്ടാണു്. വേദവിഹാരം പഴയ നിയമത്തിൽ മോശയുടെ ഒന്നാം പുസ്തകം എന്നു പറയുന്ന Genesis അഥവാ ലോകോൽപ്പത്തിയുടെ വിവൃതമായ പരാവർത്തനമാണു്. പഴയ നിയമത്തിൽ ആകെ 39 പുസ്തകങ്ങളുണ്ട്. അവയിൽ ആദ്യത്തെ അഞ്ചു പുസ്തകങ്ങളാണു് മോശയുയടേതായി അറിയപ്പെടുന്നതു്. അവയിൽ ആദ്യത്തെ പുസ്തകം മാത്രമേ സൈമൺ തന്റെ വാങ്മയത്തിനു് ഉപയോഗിച്ചിട്ടിള്ളു. കിളിപ്പാട്ടുരീതിയിൽ രചിച്ചിട്ടുള്ളതും ആകെ 50 അധ്യായങ്ങൾ അടങ്ങിയതുമായ പ്രസ്തുതകാവ്യം ഭാഷയ്ക്കു് അമൂല്യമായ ഒരാഭരണമായി പ്രശോഭിക്കുന്നു. കൃച്ഛ്രസാധ്യമായ ആ സാഹിത്യവ്യവസായത്തിൽ കവി അഭിനന്ദനീയമായവിധം വിജയം നേടീട്ടുണ്ടു്.
ഉദാഹരണങ്ങൾ
വേദവിഹാരത്തിൽനിന്നുമാത്രം ചില ഈരടികൾ ഉദ്ധരിക്കാം.
“ഭയജനകരജനിയിതുവിധമവർ കഴിച്ചിട്ടു
ഭാനൂദയത്തിലുയർന്നുകൊള്ളും വിധൗ
ഗതകരുണമഖിലജഗദധിപതി നഭസ്സീന്നു
ഗന്ധകമഗ്നിയും വർഷിച്ചു ഘോരമായ്.
ഗഗനപഥമിതിനുടയ നാന്ദിയായിട്ടഹോ!
ഗംഭീരശബ്ദം മുഴക്കി ഭൂവെങ്ങുമേ.
ജ്വലനഘനഘടകളുടെ നടുവിലിടിവാളുകൾ
ജാതരോഷം പരന്നാകാശവീഥിയിൽ.
പ്രളയമതിലുയരുമൊരു ചണ്ഡവാതങ്ങളും
പ്രത്യുൽഗമിച്ചു, നിഷ്പ്രത്യൂഹമാംവിധം.
……………………………………
വിഷയവിഷസർപ്പമേ! നിന്നെ വിട്ടോടിലും
വിദ്രുതം നീ പാഞ്ഞു ദംശിപ്പു മർത്ത്യരെ.
മഹിളയുടെ മനതളിരിലമിതവിഷയാശതാൻ
മാരണഹേതുവായ് മങ്ങിക്കിടന്നതും.
ഹൃദയമതിലണുവളവു ലിപ്സയുണ്ടെങ്കിലോ
സംയമിതാനും സ്ഖലിക്കും സ്വനിഷ്ഠയിൽ.
മുനിയുടെ മനം കരണ്ടൂർദ്ധ്വമാക്കീടുന്ന
മൂഷികനത്രേ വിഷയാശ നിർണ്ണയം.”
57.15കൊങ്ങോട്ടു കൃഷ്ണൻനായർ (1059–1119)
ചരിത്രം
കൃഷ്ണൻനായർ മലബാറിൽ കൊല്ലങ്കോട്ട കാമ്പ്രത്തു് ഈശ്വരമേനോന്റേയും മഞ്ഞപ്ര കൊങ്ങോട്ടു തില്ലുഅമ്മയുടേയും പുത്രനായി 1059-ാമാണ്ടു് ഇടവമാസം അത്തംനക്ഷത്രത്തിൽ ജനിച്ചു. ധനികനും അംശമധികാരിയുമായിരുന്ന ഇരശ്വരമേനോൻ താരകാസുരവധം ആട്ടക്കഥയുടേയും തോരണ യുദ്ധം മൂന്നു ദിവസത്തെ തുള്ളൽക്കഥയുടേയും പ്രണേതാവായിരുന്നു. കൊല്ലങ്കോട്ടു ഹൈസ്ക്കൂളിൽ മെട്രിക്കുലേഷൻ ക്ലാസ്സുവരെ പഠിച്ചു. ആദായകരമായ പ്രവൃത്തിയിലൊന്നും ഏർപ്പെട്ടില്ല. വിഭവസമ്പന്നയായ ജേഷ്ഠത്തിയുടെ, കുടുംബകാര്യങ്ങൾ അന്വേഷിച്ചുകൊണ്ടു കൊല്ലങ്കോട്ടു തന്നെ താമസിച്ചു. മാതാവു മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മരിച്ചു. കൃഷ്ണൻനായർ സംസ്കൃതത്തിലും ഇംഗ്ലീഷിലും അഭിജ്ഞനായിരുന്നതിനു പുറമേ ജ്യോതിഷത്തിലും ഹസ്തരേഖാശാസ്ത്രത്തിലും നിപുണനും ചരിത്രസംബന്ധമായുള്ള ഗവേഷണത്തിൽ സദാ വ്യാപൃതനുമായിരുന്നു. 1119-ാമാണ്ടു വൃശ്ചികമാസം സ്വാതിനക്ഷതരത്തിൽ ദേഹവിയോഗം ചെയ്തു. മരണസമയം മുൻകൂട്ടി അറിഞ്ഞിരുന്നു.
കൃതികൾ
കൃഷ്ണൻനായർ (1) ശ്രീദേവീഹരണം ഭാഷാനാടകം, (2) ഋതുമഞ്ജരി, (3) വീരരവിവർമ്മചക്രവത്തി, (4) ഭാവകുതൂഹലം എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ ഭാഷാവ്യാഖ്യാനം, (5) വ്യവഹാരഭ്രമം അഥവാ കണ്ടൻമേനോന്റെ ഒസ്യത്തു് എന്നീ അഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലബാറിലെ രണ്ടു പ്രസിദ്ധ രാജവംശങ്ങളായ നെടിയിരിപ്പു സ്വരൂപത്തിന്റേയും കോലസ്വരൂപത്തിന്റേയും പരസ്പരബന്ധവും നീലേശ്വരം രാജകുടുംബത്തിന്റെ ഉൽപ്പത്തിയുമാണു് ഏഴങ്കമുള്ള ശ്രീദേവീഹരണം നാടകത്തിലെ ചരിത്രപരമായ പശ്ചാത്തലം. ഇതിവൃത്തം ആ പശ്ചാത്തലത്തിൽ കവി കെട്ടിപ്പടുത്തതുതന്നെ. ഋതുമഞ്ജരി എന്ന കൃതിയിൽ കാളിദാസകൃതമായ ഋതുസംഹാരകാവ്യം മഞ്ജരീവൃത്തത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു. വീരരവിവർമ്മചക്രവത്തി, ക്രി. പി. പതിന്നാലാം ശതകത്തിന്റെ അവസാനത്തിൽ കൊല്ലത്തു നാടുവാണിരുന്ന സങ്ഗ്രാമധീര രവിവർമ്മ ചക്രവത്തിയെ വിഷയീകരിച്ചുള്ള മറ്റൊരു നാടകമാണു്. ദാരിദ്ര്യത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്നായ വ്യവഹാരഭ്രമം നിമിത്തം ഉണ്ടാകുന്ന ദോഷങ്ങളെ വിവരിക്കുന്ന ഒരു ചെറിയ ഗദ്യകഥയാണു് കണ്ടൻമേനോന്റെ ഒസ്യത്തു്. ഒന്നുരണ്ടുദാഹരണങ്ങൾ കാണിക്കാം.
“നാനാവിലാസരസലീലകൾ കൊണ്ടിവന്റെ
മാനം നിറഞ്ഞ ഹൃദയം പ്രഥമം കവർന്നൂ;
സാനന്ദവിഭ്രമപരമ്പര കൊണ്ടിണക്കി–
ത്താനേ പിടിച്ചു വശമാക്കി മനോഹരാങ്ഗി.”(ശ്രീദേവീഹരണം)
“മന്ദാനിലൻ വന്നു തട്ടുന്നനേരത്ത–
ങ്ങുന്നതശാഖകളാടിക്കൊണ്ടും
പുക്കമിക്കാലത്തിലഗ്രഭാഗത്തെല്ലാം
നോക്കുമ്പോൾ പല്ലവം തിങ്ങിക്കൊണ്ടും
മത്താളിവൃന്ദം മരന്ദമുണ്ടും കൊണ്ടു
വൃത്തത്തിൽ നില്ക്കുന്ന മന്ദാരവും
ആരുടെ ചിത്തവും ഭേദിക്കുവാനൊത്ത
ധീരതയുണ്ടെന്നു ഭാവിക്കുന്നു.”
(ഋതുമഞ്ജരി)
57.16കരുവാ എം. കൃഷ്ണനാശാൻ (1043–1111)
ചരിത്രം
കരുവാ എം. കൃഷ്ണനാശാൻ 1043-ാമാണ്ടു കുംഭമാസം 9-ാം൹ കൊല്ലത്തു് ഏറത്തു വീട്ടിൽ ജനിച്ചു. മാധവനാശാനായിരുന്നു അച്ഛൻ. വെളുത്തേരിൽ കേശവൻവൈദ്യൻ, ആറ്റുപുറത്തു് ഇമ്പിച്ചൻഗുരുക്കൾ, കൊല്ലത്തു് അധ്യാപകന്മാരായിരുന്ന സുബ്രഹ്മണ്യശാസ്ത്രികൾ, ആപദുദ്ധാരണശാസ്ത്രികൾ ഇവരായിരുന്നു ആദ്യകാലത്തെ ഗുരുക്കന്മാർ. ഹിന്ദുമതത്തിന്റെ മൂലതത്ത്വങ്ങൾ നിഷ്കർഷിച്ചു പഠിക്കുകയും വിഗ്രഹാരാധനത്തിലും ഭസ്മധാരണത്തിലും മറ്റും വിശ്വസിക്കുകയും അത്തരത്തിലുള്ള പൂർവ്വാചാരങ്ങളെ എതിർക്കുന്നവരോടു വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. പരമതഖണ്ഡനശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനും, ജ്ഞാനോദയസാരം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പ്രണേതാവുമായ കോയമ്പത്തൂർ വെങ്കിടഗിരിശാസ്ത്രികളുടേയും കുഞ്ഞൻപിള്ള ചട്ടമ്പിസ്വാമികളടേയും സവ്വോപരി നാരായണഗുരുസ്വാമികളുടേയും അന്തേവാസിയായി വളരെക്കാലം കഴിഞ്ഞുകൂട്ടുകനിമിത്തമാണു് അത്തരത്തിലുള്ള ഒരു ജീവിതം അദ്ദേഹത്തിനു നയിക്കുവാനിടവന്നതു്. വൈദ്യത്തിലും നല്ല വൈദുഷ്യം സമ്പാദിച്ചു. കേരളവർമ്മവിദ്യാമന്ദിരം എന്നൊരു സംസ്കൃതവിദ്യാലയവും രാജരാജവിലാസം അച്ചുക്കൂടവും കരുവായിൽ സ്ഥാപിച്ചു. വിദ്യാവിലാസിനി എന്ന പേരിൽ ഒരു മാസിക 1073-ാമാണ്ടു മേടമാസം മുതൽ കുറേക്കാലം സ്യാലനായ കൊല്ലം പെരിനാട്ടു ചന്തിരഴികത്തു് എസ്. പത്മനാഭനാശാന്റെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സദസ്സുകളിൽ പ്രഭാഷകൻ എന്ന നിലയിൽ വിഖ്യാതി നേടി. 1111-ാമാണ്ടു വൃശ്ചികമാസം 17-ാം൹ മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ വലിയവീട്ടിൽ കൊച്ചുണ്ണിയായിരുന്നു ആദ്യത്തെ ഭാര്യ. ആ സാധ്വിയുടെ മരണാനന്തരം 1083-ൽ ചവറ തെക്കുംഭാഗത്തു പൈന്തൊടി തെക്കേതിൽ പുത്തൻമഠത്തിൽ കെ. കൊച്ചുപെണ്ണിനെ പരിഗ്രഹിച്ചു.
കൃതികൾ
ആശാൻ സാഹിത്യസംബന്ധമായും മതപരമായും ആയുർവ്വേദവിഷയകമായും ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ശാകുന്തളത്തിനു് അദ്ദേഹം രചിച്ചിട്ടുള്ള തർജ്ജമയിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
“തണ്ടാരിന്നഴകല്ലയോ ചുഴലവും ചേരും കരിമ്പായലും?
കണ്ടാലെന്തു ഹിമാംശുവിന്നുമഴകാണല്ലോ കറുത്തങ്കവും?
വണ്ടാർവേണിയിവൾക്കുമേറ്റമഴകാണീ വല്ക്കലം പോലുമേ;
കൊണ്ടാടേണ്ടുമൊരാകൃതിക്കഴകിനായ്ത്തീരാത്തതെന്തോന്നുതാൻ?”
തർജ്ജമയ്ക്കു വൈശിഷ്ട്യമുണ്ടെന്നു പറയാൻ പാടില്ല. മതപരങ്ങളായ പുസ്തകങ്ങൾ ഉപന്യാസരൂപത്തിലുള്ളവയും അന്യമതസിദ്ധാന്തങ്ങളെ ഖണ്ഡിക്കുവാൻ ശ്രമിക്കുന്നവയുമായ ചെറിയ കൃതികളാണു്. വിജയധ്വജം, ആര്യജയഭേരി മുതലായവ ആ കൂട്ടത്തിൽ ഉൾപ്പെടും. അർക്കുപ്രകാശം, ചികിത്സാക്രമകല്പവല്ലി, വൈദ്യമനോരമ എന്നീ വൈദ്യഗ്രന്ഥങ്ങൾ തർജ്ജമ ചെയ്തിട്ടുണ്ടു്.
അദ്ധ്യായം 58 - ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ (1038–1093)
58.1ശൈശവം
ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ 1038-ാമാണ്ടു കുംഭമാസം 9-ാം൹ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ ജനിച്ചു. കൊച്ചപ്പൻ എന്നായിരുന്നു ഓമനപ്പേർ. അമ്മ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മാതാവായ ദേവിഅമ്മത്തമ്പുരാട്ടിയുടെ സഹോദരീപുത്രി ഭരണിതിരുനാൾ അംബാലികത്തമ്പുരാട്ടിയും അച്ഛൻ കിടങ്ങുർ ഓണന്തുരുത്തി പാറ്റിയാൻ ഇല്ലത്തിൽ വാസുദേവൻ നമ്പൂരിയുമായിരുന്നു. ആ നമ്പൂരി ഒരു വേദജ്ഞനും ജ്യോതിർവ്വിത്തുമായിരുന്നുവത്രേ. ചങ്ങനാശ്ശേരിയിലെ കടുംബച്ഛിദ്രം നിമിത്തം വലിയകോയിത്തമ്പുരാന്റെ ശാഖയ്ക്കു് 1040-ാമാണ്ടു ലക്ഷ്മീപുരം വിട്ടൊഴിഞ്ഞു കാർത്തികപ്പള്ളിക്കോവിലകത്തു താമസിക്കേണ്ടിവന്ന കഥ ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടണ്ടല്ലോ. അന്നു കേവലം ശിശുവായിരുന്ന കൊച്ചപ്പനേയുംകൊണ്ടു മാതാവു് ആ ശാഖയിലെ മറ്റംഗങ്ങളോടൊന്നിച്ചു കാർത്തികപ്പള്ളിയിലേയ്ക്കു പോയി. ആ തമ്പുരാട്ടി ഐഹികകാര്യങ്ങളിൽ പ്രായേണ അനാസക്തയായിരുന്നതിനാൽ ആ സാധ്വിയുടെ ജ്യേഷ്ഠസഹോദരി ചിത്തിരതിരുനാൾ അംബികത്തമ്പുരാട്ടിയാണു് കുമാരനെ ലാളിച്ചു വളർത്തിയതു്. ബാല്യത്തിൽ കോയിത്തമ്പുരാൻ മൂകനായിരുന്നു എന്നു ചിലർ പറയുന്നതു പരമാർത്ഥമല്ലെങ്കിലും ബുദ്ധിക്കു കുറേ മാന്ദ്യമുള്ളതായി ചിലപ്പോൾ തോന്നിയിരുന്നു. അതു നീങ്ങിയതു് അച്ഛൻ പനച്ചിക്കാട്ടു ദേവീക്ഷേത്രത്തിൽ മകനെ എന്നും കൂട്ടിച്ചുകൊണ്ടുപോയി തൊഴിയിച്ചതിന്റെ ഫലമായിരുന്നു എന്നു് ആസ്തികന്മാർ വിശ്വസിക്കുന്നു. 1046-ാമാണ്ടു് അരിപ്പാട്ട് അനന്തപുരത്തുകൊട്ടാരം കാരണവർ പണിയിച്ചപ്പോൾ കുടുംബം മുഴുവൻ അവിടെ മാറിത്താമസിച്ചുതുടങ്ങി. ആ വഴിക്കാണ് അദ്ദേഹം ഏ. (അരിപ്പാടു്) ആർ. (രാജരാജവർമ്മ കോയിത്തമ്പുരാന്റെ അനന്തരവൻ) രാജരാജവർമ്മയായതു്.
58.2വിദ്യാഭ്യാസം
ആദ്യമായി ചുനക്കര അച്യുതവാരിയരോടു ചില ബാലപാഠങ്ങൾ പഠിക്കുകയും അദ്ദേഹം രോഗാർത്തനായി സ്വഗൃഹത്തിലേയ്ക്കു പോയപ്പോൾ ആ വാര്യത്തെ ഒരു പ്രസിദ്ധ സംസ്കൃതപണ്ഡിതനായ ചുനക്കര ശങ്കരവാരിയരുടെയടുക്കൽ സംസ്കൃതത്തിൽ കാവ്യനാടകങ്ങൾ അഭ്യസിക്കുകയും ചെയ്തു. ശങ്കരവാരിയരെപ്പറ്റി ഞാൻ മറ്റൊരു ഘട്ടത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആ രണ്ടുപേരേയും അധ്യാപകന്മാരായി വരുത്തി കൊട്ടാരത്തിലെ ബാലന്മാരെയും ബാലികമാരെയും പഠിപ്പിക്കുവാൻ നിയോഗിച്ചതു് അഭിജ്ഞോത്തമനായ മൂത്തകോയിത്തമ്പുരാനായിരുന്നു. ശങ്കരവാരിയരുടെ കീഴിൽ അധികകാലം സംസ്കൃതം അഭ്യസിക്കേണ്ട ആവശ്യം കുമാരനു നേരിട്ടില്ല. എന്തുകൊണ്ടെന്നാൽ 1052-ാമാണ്ടു വൃശ്ചികമാസത്തിൽ വലിയകോയിത്തമ്പുരാനു് ആലപ്പുഴനിന്നു് സ്വഗൃഹത്തിൽ പോയി താമസിച്ചു കൊള്ളുവാൻ രാജാജ്ഞ കിട്ടി. അതു് അനന്തരവനു പഠനവിഷയത്തിൽ ഒരു പരമാനുഗ്രഹമായി പരിണമിച്ചു. കുശാഗ്രബുദ്ധിയായ ഒരധ്യേതാവിനെ കൂലങ്കഷ വൈദുഷ്യനായ ഒരധ്യാപകനു കിട്ടുക എന്നുള്ളതു് ഇരുകൂട്ടർക്കും ചാരിതാർത്ഥ്യജനകമായ ഒരു ഭാഗ്യവിശേഷമാണു്. അക്കാലത്തു കഥാപുരുഷന്നു 14 വയസ്സേ തികഞ്ഞിരുന്നുള്ളവെങ്കിലും അന്നുതന്നെ അദ്ദേഹം സംസ്കൃതത്തിൽ വിസ്മയനീയമായ പാണ്ഡിത്യവും കവിതാപരിചയവും സമ്പാദിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തെ വലിയകോയിത്തമ്പുരാൻ സംസ്കൃതത്തിനുപുറമെ ഇംഗ്ലീഷും കണക്കും ചരിത്രവും മറ്റുംകൂടി പഠിപ്പിച്ചു. ഇതരശിഷ്യന്മാർ സംസ്കൃതം മാത്രമേ പഠിച്ചിരുന്നുള്ള. അവരിൽ തുറവൂർ നാരായണശാസ്ത്രികൾ, ഗുരുനാഥന്റെ കനിഷ്ഠസഹോദരൻ രവിവർമ്മകോയിത്തമ്പുരാൻ ചെംപ്രോൽമഠത്തിൽകൊട്ടാരത്തിൽ കേരളവർമ്മ കോയിത്തമ്പുരാൻ എന്നിവരുടെ പേരുകൾ പ്രത്യേകം സ്മരണീയങ്ങളാണു്. ആലപ്പുഴവച്ചു തന്നെ അവിടത്തെ ആശ്രിതനായിക്കൂടി കാലാന്തരത്തിൽ മഹാവൈയാകരണനെന്ന ഖ്യാതി ദിഗന്തരങ്ങളിൽപ്പോലും വ്യാപിപ്പിച്ച നാരായണശാസ്ത്രികൾ യാവജ്ജീവം കഥാപുരുഷന്റെ ബഹിശ്ചരപ്രാണനായിരുന്നു. വലിയകോയിത്തമ്പുരാൻ 1056-ൽ തിരുവനന്തപുരത്തേയ്ക്കു പോന്നപ്പോൾ രവിവർമ്മകോയിത്തമ്പുരാൻ അനന്തപുരത്തു കൊട്ടാരത്തിലെ ബാലന്മാരുടേയും ബാലികമാരുടേയും സംസ്കൃതാധ്യാപകനായിത്തീർന്നു. അമരകോശംപോലെ അഷ്ടാധ്യായിയും അക്കാലത്തു കുട്ടികളെ ഉപാധ്യായന്മാർ കാണാപ്പാഠമായി പഠിപ്പിക്കാറുണ്ടായിരുന്നു. ആ രീതിതന്നെയാണു് രവിവർമ്മകോയിത്തമ്പുരാനും തുടർന്നുകൊണ്ടുപോയതു്. കേരളവർമ്മകോയിത്തമ്പുരാനും വ്യാകരണത്തിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം നേടി. ആ ഘട്ടത്തിൽ മരുമകൻ മാതുലന്റെ കീഴിൽ പ്രധാനമായി പഠിച്ചതു നൈഷധീയചരിതം, മാലതീമാധവം, കുവലയാനന്ദം, മാനവേദചമ്പു എന്നീ സാഹിത്യഗ്രന്ഥങ്ങളും സിദ്ധാന്തകൗമുദിയുമായിരുന്നു.
അക്കാലത്തെ കവനപാടവം
രണ്ടു വർഷം കൗമുദി പഠിപ്പിച്ചതിനുമേൽ ഒരവസരത്തിൽ ഗുരുനാഥൻ ശിഷ്യന്മാരോടു ഗണേശപരമായി അവരവർക്കു് ഇഷ്ടമുള്ള വൃത്തത്തിൽ പിറ്റേദിവസം വൈകുന്നേരം ഓരോ അഷ്ടകമുണ്ടാക്കിക്കൊണ്ടു ചെല്ലണമെന്നാജ്ഞാപിച്ചു. വിദ്യാഭ്യാസത്തെക്കാൾ വിഹാരചേഷ്ടയിലായിരുന്നു കൊച്ചപ്പനു് അധികം അഭിരുചി. അതുകൊണ്ടു നിശ്ചിതസമയത്തിനു് അരമണിക്കൂർ മുമ്പുവരെ ആ കാര്യത്തെപ്പറ്റി ഓർത്തില്ല. ഒടുവിൽ നിമിഷകവിതാരൂപത്തിൽ ഒരഷ്ടകമെഴുതി സമർപ്പിച്ചു. ഗുരുനാഥനും ഒന്നെഴുതിവെച്ചിരുന്നു. ശിഷ്യന്റെ അഷ്ടകത്തിലെ ഒരു ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
“സകലസുരാസുരാദി ശരണീകരണീയപദഃ
കരിവദനഃ കരോതു കരുണാജലധിഃ കുശലം
പ്രബലതരാന്തരായതിമിരഘനിരാകരണ
പ്രസൃമരചന്ദ്രികായിതനിരന്തരദന്തരുചിഃ.”
ആ അഷ്ടകം മഹാകവിയെ ദ്വേധാ ആനന്ദവിവശനാക്കി. കേവലം ഷോഡശവയസ്കനായ ഒരു ശിഷ്യൻ അത്തരത്തിൽ ഒരു സ്തോത്രമെഴുതുവാൻ ശക്തനായല്ലോ എന്നും, ആ സ്തോത്രത്തിൽ ശിഷ്യൻ ശബ്ദാർത്ഥഘടനയിൽ തന്റെ നൈസർഗ്ഗികമായ കവനശൈലിയെ അനുവാചകന്മാർക്ക് അഭേദപ്രതീതി ജനിപ്പിക്കത്തക്ക വിധത്തിൽ അത്ര പരിപൂർണ്ണമായി അനുകരിച്ചുവല്ലോ എന്നുമുള്ള വസ്തുതകളാണു് ആ ആനന്ദത്തിന്റെ കാരണങ്ങൾ. പ്രസ്തുതശ്ലോകത്തിന്റെ ഉത്തരാർദ്ധം വലിയ കോയിത്തമ്പുരാന്റേതല്ലെന്നു് ആർക്കും തോന്നുകയില്ലല്ലോ. അത്രമാത്രം അതിനു തന്മയീഭാവം വന്നിട്ടുണ്ടു്. മറ്റു ശിഷ്യന്മാരാകട്ടേ മേല്പുത്തൂർ പാഞ്ചാലീസ്വയംവരത്തിൽ പറയുന്നതുപോലെ
“അസ്പൃഷ്ട്വാ ചാപമേകേ ബത! നിവവൃതിരേ തീവ്രസമ്മർദ്ദഖിന്നാഃ
കേചിൽ പ്രോദ്ധർത്തുകാമാ മഥിതളജബലാസ്സത്രപം സന്നിവൃത്താഃ”
എന്നും മറ്റുമുള്ള നിലകളിൽ നിന്നതേയുള്ളു. വേറിട്ടൊരു സുമുഹൂർത്തവും ആയിടയ്ക്കു വന്നുചേർന്നു. ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ വലിയ കോയിത്തമ്പുരാനെ സന്ദശിക്കുവാൻ അനന്തപുരത്തു കൊട്ടാരത്തിൽ ചെന്നു. അദ്ദേഹം അവിടത്തെ വിദ്യാർത്ഥികളുടെ സഹൃദയത്വം നിപുണമായി പരീക്ഷിച്ചു. കുവലയാനന്ദത്തിലെ
“അദ്യാപി തിഷ്ഠതി ദൃശോരിദമുത്തരീയം
ധർത്തും പുനഃ സ്തനതടാൽ പതിതും പ്രവൃത്തം
വാചം നിശമ്യ നയനം നയനം മമേതി
കിഞ്ചിത്തദാ യദകരോൽ സ്മിതമായതാക്ഷീ”
എന്ന ഭാവികാലങ്കാരത്തെ ഉദാഹരിക്കുന്ന ശ്ലോകം പ്രഷ്ടാവിന്റെ പ്രതീക്ഷയിൽ കവിഞ്ഞ പ്രാഗല്ഭ്യത്തോടുകൂടി കൊച്ചപ്പൻ വ്യാഖ്യാനിച്ചതു കേട്ടു് ആ സഹൃദയമൂർദ്ധന്യൻ വിസ്മയാവിഷ്ടനായി “യുക്തം ബാലകവേ! യുക്തം” എന്നുച്ചരിച്ചുപോയി. ആയിടയ്ക്കുതന്നെ കവി രചിച്ച ഒരു ലഘുസ്തോത്രമാണു് ദേവീമങ്ഗലം.
“നീരജാക്ഷാദിനിശ്ശേഷനിലിമ്പോദ്ഭൂതതേജസാം
സമഷ്ടിശക്തിരൂപായ സർവ്വമൂലായ മങ്ഗലം.”
“ദുഷ്ടാസുരേന്ദ്രദൃഷ്ടാന്തഹൃഷ്ടാന്തഃകരണൈസ്സുരൈഃ
പുഷ്ടാദരമഭിഷ്ടൂയമാനായായസ്തുമങ്ഗലം”
ഇത്യാദി ശ്ലോകങ്ങൾ ആ പഞ്ചദശീസ്തവത്തിൽ അടങ്ങിയിരിക്കുന്നു.
വിദ്യാഭ്യാസം തിരുവനന്തപുരത്തു്
1056-ൽ വലിയകോയിത്തമ്പുരാൻ ബന്ധവിമുക്തനായി തിരുവനന്തപുരത്തു തിരിയെ താമസം തുടങ്ങിയപ്പോൾ ഭാഗിനേയനും അവിടത്തെ അനുഗമിച്ചു രാജകീയമഹാപാഠശാലയിൽ നാലാം ക്ലാസ്സിൽ ചേർന്നു. ഇന്നത്തെ നാലാം ഫോറമാണു് അന്നത്തെ നാലാം ക്ലാസ്സ്. ആ ക്ലാസ്സിൽ കഥാപുരുഷൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ വിശാഖംതിരുനാൾ മഹാരാജാവു് ഒരവസരത്തിൽ കാളേജിൽ എഴുന്നള്ളി ആങ്ഗലേയ മഹാകവിയായ പോപ്പിന്റെ An honest man’s the noblest work of God എന്ന ആഭാണകത്തെ ആസ്പദമാക്കി ‘ദേവസ്യ പരമോൽകൃഷ്ടാ സൃഷ്ടിഃ ഖലു ശുചിർന്നരഃ’, ‘ദുർല്ലഭോ ഹി ശുചിർന്നരഃ’ എന്നീ രണ്ടു വിഷയങ്ങളിൽ ഒന്നിനെ അധികരിച്ചു് എട്ടു വശങ്ങളിൽ കുറയാതെ സംസ്കൃതത്തിൽ ഉത്തമോപന്യാസം എഴുതിയയയ്ക്കുന്ന വിദ്യാർത്ഥിക്കു് 25 ഉറുപ്പിക സമ്മാനം നല്കുന്നതാണെന്നു പ്രഖ്യാപനം ചെയ്തു. ആ മത്സരപരീക്ഷയിൽ അനായാസേന വിജയം പ്രാപിച്ചതു കേവലം നാലാം ക്ലാസ്സുവിദ്യാർത്ഥിയായ ഏ. ആർ. ആയിരുന്നു. ഉപന്യാസത്തിന്റെ ഗുണപൌഷ്കല്യം കണ്ടുസന്തോഷിച്ചു മഹാരാജാവു പാരിതോഷികം 25-ൽനിന്നു 50 ഉറുപ്പികയാക്കി. അഞ്ചാം ക്ലാസ്സിൽ പരീക്ഷയ്ക്കു മാത്തമാറ്റിക്സിൽ തോറ്റുപോയെങ്കിലും വിദ്യാലയാധികൃതർ അദ്ദേഹത്തെ ഇതരവിഷയങ്ങളിലുള്ള സാമർത്ഥ്യം കണ്ടു തൃപ്തരായി മട്രിക്കുലേഷൻ ക്ലാസ്സിലേയ്ക്കു കയറ്റിവിടുകതന്നെ ചെയ്തു. 1059-ൽ മാതാവു മരിച്ചു. തത്സംബന്ധമായുള്ള സംവത്സരദീക്ഷയുടെ നിർവ്വഹണത്തിനുവേണ്ടി വിശാഖം തിരുനാൾ തന്റെ പുത്രൻ അരുമന ശ്രീനാരായണൻതമ്പിയോടൊന്നിച്ചു് എഫ്. ഏ. പരീക്ഷയ്ക്കു പ്രൈവറ്റായി പഠിക്കുവാൻ അദ്ദേഹത്തിനുംകൂടി അനുവാദം നല്കി. 1061-ൽ ആ പരീക്ഷയിൽ വിജയിയായി. അന്നത്തെ ഗുരുക്കന്മാരിൽ കെ. കുഞ്ഞുണ്ണിമേനോന്റെയും (പിന്നീട് ഡിസ്ത്രിക്ട് ജഡ്ജി) കെ. ചിദംബരവാധ്യാരുടേയും പേരുകൾ പ്രസ്താവയോഗ്യങ്ങളാണു്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുകൂടി വ്യാകരണത്തിൽ ഉൽഗ്രന്ഥങ്ങൾ മാതുലനോടും ജ്യോതിശ്ശാസ്ത്രത്തിൽ ഉപരിഭാഗങ്ങൾ കിളിമാനൂർ രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാനോടും നിപുണമായി അഭ്യസിക്കുകയും സംസ്കൃതകവിതാരചനയിൽ നിരന്തരമായി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.
തുലാഭാരപ്രബന്ധം
1060-ാമാണ്ടു വിശാഖംതിരുനാൾ മഹാരാജാവിന്റെ തുലാഭാരമഹോത്സവം സമാഗതമായി. അനവധി പണ്ഡിതകവികളെക്കൊണ്ടു നിറഞ്ഞിരുന്ന തിരുവനന്തപുരത്തു് ആ മഹോത്സവം പല വിശിഷ്ടകൃതികളുടേയും ജനനത്തിന് അവസരം ഉണ്ടാക്കിയതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ. അവരുടെ കൂട്ടത്തിൽ കേവലം വിദ്യാർത്ഥിയായ കഥാനായകനും ‘ശ്രീവിശാഖതുലാഭാരപ്രബന്ധം’ എന്ന പേരിൽ ഒരു ചമ്പ രചിച്ചു് അടിയറവച്ചു. ആ ശുഭകർമ്മത്തിന്റെ അവസാനത്തിൽ മഹാരാജാവു വലിയകോയിത്തമ്പുരാൻ തടങ്ങിയ എല്ലാ കവികൾക്കും സമുചിതമായ പാരിതോഷികം നല്കി. കൊച്ചപ്പനെമാത്രം ക്ഷണിക്കുകയുണ്ടായില്ല. തന്റെ പ്രബന്ധം പൊട്ടയായിപ്പോയി എന്നും താൻ സഹൃദയധുരീണനായ മഹാരാജാവിന്റെ അപ്രീതിക്കു പാത്രീഭവിച്ചു എന്നും ആദ്ദേഹം തീർച്ചപ്പെടുത്തി വ്യസനാക്രാന്തനായിത്തീർന്നു. കുറേ ദിവസം കഴിഞ്ഞു ആ മഹാരാജാവു് അദ്ദേഹത്തെ ആളയച്ചു വരുത്തി താൻ അദ്ദേഹത്തിനു കൊടുക്കുവാൻ തയാറാക്കിവെച്ചിരുന്ന സമ്മാനം പ്രബന്ധത്തിന്റെ വൈശിഷ്ട്യം കണ്ടപ്പോളേ തീരെ അപര്യാപ്തമെന്നു തോന്നിയതിനാൽ സമുചിതമായ് ഒരു പാരിതോഷികം മദിരാശിയിൽനിന്നു വരുത്തുന്നതിനുണ്ടായ കാലദൈർഗ്ഘ്യമാണു് ആ വിളംബത്തിനു കാരണമെന്തെന്നു കല്പിച്ചുകൊണ്ടു വളരെ വിലപിടിച്ച ഒരു ജോഡി വൈരക്കല്ലുകടുക്കൻ സംഭാവനചെയ്തു. അതു തൃക്കയ്യിൽനിന്നു വാങ്ങിയപ്പോഴാണു കാര്യത്തിന്റെ ഉള്ളുകള്ളി മനസ്സിലായതു്. ആ കടുക്കൻ രണ്ടും അദ്ദേഹം ആജീവനാന്തം ശ്രവണാലങ്കാരമായി ധരിച്ചിരുന്നു.
ഉപരിപരീക്ഷകൾ–ദാമ്പത്യം
ബി.ഏ.-യ്ക്കു് ഐച്ഛികമായി സ്വീകരിച്ചിരുന്ന വിഷയം രസതന്ത്രമായിരുന്നു. 1064-ാമാണ്ടു് ആ വിഷയത്തിൽ മാത്രം കവിക്കു് ഉത്തീർണ്ണനാകുവാൻ സാധിച്ചില്ല. ആ പരാജയത്തെ അധികരിച്ചു നക്ഷത്രമാലാരൂപത്തിൽ ഭങ്ഗവിലാപം എന്ന പേരിൽ ഒരു ഖണ്ഡകാവ്യം അദ്ദേഹം രചിച്ചു. ഒടുവിലുള്ള മങ്ഗലപദ്യമുൾപ്പെടെ 28 ശ്ലോകങ്ങൾ അടങ്ങിയ ആ കൃതിയുടെ രസനിർഭരത അനിർവ്വചനീയമാണു്. വിദ്യാർത്ഥിജീവിതത്തോടു് അനുബദ്ധമാകയാൽ അതിൽനിന്നു ചില ശ്ലോകങ്ങൾ ഇവിടെത്തന്നെ പകർത്തിക്കാണിക്കാം.
“വിജയോത്സവവൈജയന്തികാ
നിഭമന്ദസ്മിതമീഷദുച്ഛ്രിതം
അവലേപവിലേപസുന്ദരം
മുഖമീക്ഷേ സഹപാഠിനാം കഥം?” “നിയതിർജ്ജയതീഹ കേവലാ
ജഗതി സ്ഥാവരജങ്ഗമാത്മകേ
നിജസർവ്വപഥീനചേഷ്ടിതേ
പ്രതിബന്ധം ന കദാപി വേദയാ.” “ദ്വിഷതാം ഹൃദി മോദമീയുഷാ
മപി ബന്ധുച്ഛലമേത്യ ശോചതാം
അവഹേലവിഷോഷ്മളാ ഗിരോ
വിഷഹേതാം ശ്രവസീ കഥം മമ?” “സ്വയമാതപതാപശോഷിണീം
മൃദു സംപോഷ്യ ശിരീഷവല്ലരീം
കുസുമോദ്ഗമവാസരേ പുനഃ
കധിയോപി ക്വ ലുനന്ത്യശങ്കിതം?” “ചിരചോരിതചാരുദക്ഷിണ
സ്തനകുംഭോ ദയിതാജനസ്യ മേ
അയമദ്യ പരഞ്ച വാഞ്ഛതീ
ത്യയി വൈരം മമ മാ കൃഥാ വിധേ!”
സംസ്കൃതത്തിലെന്നല്ല ഇതരഭാഷകളിൽപ്പോലുമുള്ള സമപരിമാണമായ ഏതു വിലാപകാവ്യത്തോടും കിടനില്ക്കുവാൻ വേണ്ട സ്വരൂപയോഗ്യത ഭങ്ഗവിലാപർത്തിനുണ്ടു്. ‘ചിരചോരിത’എന്ന ശ്ലോകത്തിൽനിന്നു കവി അക്കാലത്തു വീണവായനയും അഭ്യസിച്ചുകൊണ്ടിരുന്നു എന്നു കാണാവുന്നതാണു്. 1062-ൽത്തന്നെ തദ്വിഷയകമായ പരിശീലനം ആരംഭിച്ചതായി വീണാഷ്ടകം എന്ന കൃതിയിൽനിന്നു നാം അറിയുന്നു. ആ കൊല്ലത്തിൽത്തന്നെയാണു് അദ്ദേഹം മാതുലപുത്രിയും ഉദയവർമ്മതമ്പുരാന്റെ സഹോദരിയുമായ മാവേലിക്കര സ്വാതിതിരുനാൾ മഹാപ്രഭത്തമ്പുരാട്ടിയെ വിവാഹം ചെയ്തതു്. 1065-ൽ വീണ്ടും ബി. ഏ. പരീക്ഷയ്ക്കു ചേർന്നു ജയിക്കുകയും അതിനെത്തുടർന്ന് 1067-ൽ സംസ്കൃതം ഐച്ഛികമായി തിരഞ്ഞെടുത്തു “മേല്പത്തൂർ നാരായണഭട്ടതിരിയും അദ്ദേഹത്തിന്റെ കൃതികളും” എന്ന ശീർഷകത്തിൽ ഒരു പ്രൗഢോപന്യാസം സമർപ്പിച്ചു് എം. ഏ. പരീക്ഷയിൽ മദിരാശി പ്രവിശ്യയിൽ ഒന്നാമനായി ജയിക്കുകയും പരീക്ഷകനായ എം. ശേഷഗിരിശാസ്ത്രികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിക്കുകയും ചെയ്തു. മേല്പത്തൂർഭട്ടതിരി വലിയകോയിത്തമ്പുരാന്റെ നിത്യാരാധനയ്ക്കു പാത്രമായിരുന്നു എന്നു പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. സ്വാതിത്തമ്പുരാട്ടി ഒരു സ്ത്രീസന്താനത്തെ 1065-ൽ പ്രസവിച്ചു. ആ കുമാരിയാണു ഭാഗീരഥി അമ്മത്തമ്പുരാട്ടി എന്ന പേരിൽ പിന്നീടു സാഹിത്യലോകത്തിൽ പ്രസിദ്ധയായി ഒരു സരസഗദ്യകർത്ത്രി എന്ന നിലയിൽ പിതാവിന്റെ പ്രത്യേകവാത്സല്യത്തെ ആർജജിച്ചതു്.
58.3ഏ. ആറും രാജകീയസംസ്കൃതപാഠശാലയും
1064-ാമാണ്ടു മേടമാസം 21-ാം൹ വലിയകോയിത്തമ്പുരാന്റെ ചിരപ്രയത്നത്തിന്റെ ഫലമായി തിരുവനന്തപുരം കോട്ടയ്ക്കുകത്തു വലിയകോയിക്കൽ മാളികയിൽ ഗവർമ്മെൻറ് ഇദംപ്രഥമമായി ഒരു സംസ്കൃതപാഠശാല സ്ഥാപിച്ചു. 1065 തുലാം 15-ാം൹ മുതൽ കഥാനായകൻ മാവേലിക്കര സ്പെഷ്യൽ സ്ക്കൂൾ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ആ കൊല്ലം കർക്കടകമാസം 29-ാം൹ അദ്ദേഹം സംസ്കൃതപാഠശാലയുടെ ഇൻസ്പെക്ടരായി. അതിനുള്ള വേതനം ആണ്ടിൽ 200 ഉറുപ്പികമാത്രമായിരുന്നു എങ്കിലും സംസ്കൃതഭാഷാപോഷണത്തിലുള്ള അത്യാസക്തിനിമിത്തം വലിയകോയിത്തമ്പുരാൻ ആ ഉദ്യോഗം സ്വീകരിക്കണമെന്ന് ഉപദേശിക്കുകയും ഏ. ആർ. ആ ഉപദേശത്തിനു വഴിപ്പെടുകയും ചെയ്തു. 1069-ൽ ആ വിദ്യാലയം ഒരു കാളേജായി വികസിച്ചപ്പോഴും അദ്ദേഹം അതിന്റെ പ്രിൻസിപ്പാൾ സ്ഥാനത്തിൽ ആരൂഢനായി. 1071-ൽ ആ കാളേജിന്റെ സമൂലപരിഷ്കൃതിക്കുതകുന്ന വിശദവും വിപുലവുമായ ഒരു നിർദ്ദേശപദ്ധതി ഗവർമ്മെന്റിലേയ്ക്കു് സമർപ്പിച്ചു. 1074-ൽ തിരുവനന്തപുരത്തെ ഗവർമ്മെന്റ് ആങ്ഗലേയമഹാപാഠശാലയിൽ നാട്ടുഭാഷാ സൂപ്രണ്ട് എന്ന ഉദ്യോഗത്തിൽ നിയമിക്കപ്പെട്ടു. 1087-ൽ സംസ്കൃത-ദ്രാവിഡഭാഷകളുടെ പ്രൊഫസർ എന്ന അഭികാമ്യമായ പദവിയിലേക്കുയർന്നു. മദിരാശി യൂണിവേഴ്സിറ്റിക്കും, തിരുവിതാംകൂർ ഗവർമ്മെന്റിനും, സർക്കാർ ആങ്ഗലേയമഹാപാഠശാല, സംസ്കൃതമഹാപാഠശാല, പാഠ്യപുസ്തകസമിതി, പബ്രിൿലൈബ്രറി, പബ്ലിൿ ലൿചർകമ്മിറ്റി മുതലായ സ്ഥാപനങ്ങൾക്കും കഥാനായകന്റെ നിശിതമായ ബുദ്ധിശക്തി, നിസ്തന്ദ്രമായ വ്യവസായസന്നദ്ധത ഇത്യാദി സിദ്ധികൾ നിമിത്തം അനുസ്യൂതമായി ലഭിച്ചുകൊണ്ടിരുന്ന സാഹായ്യയങ്ങളെപ്പറ്റിഇവിടെ പ്രപഞ്ചനം ചെയ്യുവാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല. ആ വക കാര്യങ്ങളിലെല്ലാം മാതുലന്റെഅനുഗ്രഹവും ഉപദേശവും അദ്ദേഹത്തിനു വേണ്ടവിധത്തിൽ ലഭിച്ചിരുന്നു. 1089-ാമാണ്ട കന്നിമാസത്തിൽ കാളേജുഡേ ആഘോഷത്തിൽ അദ്ദേഹം ചെയ്ത അധ്യക്ഷപ്രഭാഷണം വിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹത്തെപ്രസ്പഷ്ടമാക്കുവാൻ പര്യാപ്തമായിരുന്നു. കറേക്കാലത്തേക്കു് ആങ്ഗലേയമഹാപാഠശാലയിൽ ആക്ടിംഗ് പ്രിൻസിപ്പൽജോലിയും നോക്കീട്ടുണ്ടു്. വലിയകോയിത്തമ്പുരാന് അത്രമാത്രം പ്രതിഭാശാലിയായ ഒരു ഭാഗിനേയനെ അന്തേവാസിയായി ലഭിക്കുക; അദ്ദേഹത്തെ സംസ്കൃതവ്യാകരണം അഭ്യസിപ്പിക്കുന്നതിനു് അനിദംപൂർവ്വമായ ഒരു സൗകര്യം ഉണ്ടാകുക; അവിടത്തെ അനുയായിയായും പ്രതിനിധിയായും അദ്ദേഹത്തിനു പല വിദ്യാസ്ഥാപനങ്ങളേയും അലങ്കരിക്കുന്നതിനുള്ളസാഹചര്യങ്ങൾ തുടരെത്തുടരെ വന്നുചേരുക; സാഹിത്യത്തിലെന്നതുപോലെ ശാസ്ത്രത്തിലും പൗരസ്ത്യവിദ്യയിലെന്നതുപോലെ പാശ്ചാത്യവിദ്യയിലും അദ്ദേഹം പാരങ്ഗതനായിത്തീരുക; അമ്മാവനു് അപരിചിതങ്ങളായ അനേകം മാർഗ്ഗങ്ങളിൽക്കൂടി മാതൃഭാഷയെ പോഷിപ്പിക്കുവാൻ അവിടത്തെ വ്യവസായപൂരകൻ എന്ന നിലയിൽ മരുമകൻ പരികരബന്ധനംചെയ്തു് ആ അഭിനന്ദനീയമായ പരിശ്രമത്തിൽ വിജയംനേടുക; ഓദ്യോഗികവൃത്തിയും പരിതഃസ്ഥിതിയും അതിനുസ്ർവ്വഥാ ആനുകൂല്യം നല്ക; ഈ ഭാവുകപരമ്പര കാകതാലീയന്യായേന സംഭവിച്ചതാണെന്നു ഞാൻ കരുതുന്നില്ല. കൈരളിയുടെ സർവ്വതോമുഖമായ സമുന്നമനത്തിനായി അവതരിച്ച രണ്ടു അതിമാനുഷന്മാരാണു് അവർ എന്നേ ഭാവനാകുശലന്മാർക്കു തോന്നുകയുള്ളു. 1093-ാമാണ്ടു മിഥുനമാസം 4-ാം൹ ആ സർവ്വതന്ത്രസ്വതന്ത്രൻ കേരളത്തെ ആകമാനം കദനസമുദ്രത്തിൽ നിമഗ്നമാക്കി പരഗതിയെ പ്രാപിച്ചു. സന്നിപാതജ്വരമായിരുന്നു മരണഹേതുകമായ രോഗം. അദ്ദേഹത്തിനു തിരുവനന്തപുരത്തു പാല്ക്കുളങ്ങരയിൽ അയ്മനമെന്നും മാവേലിക്കര ശാരദാലയമെന്നും രണ്ടു ഭവനങ്ങളുണ്ടായിരുന്നു. ശാരദാലയത്തിൽവച്ചായിരുന്നു സ്വർഗ്ഗതി.
58.4സംസ്കൃതകൃതികൾ
ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെവാങ്മയങ്ങളെ സംസ്കൃതമെന്നും ഭാഷയെന്നും അവയിൽത്തന്നെ സാഹിത്യമെന്നും. ശാസ്ത്രമെന്നും പദ്യമെന്നും ഗദ്യമെന്നും ആറു വകുപ്പുകളായി വിഭജിക്കേണ്ടതുണ്ടു്. സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില കൃതികൾ സങ്ഗ്രഹിച്ചു സാഹിത്യകുതൂഹലം എന്ന പേരിൽ ഒരു ചെറിയ പുസ്തകം തുറവൂർ നാരായണശാസ്ത്രികളുടെ ടിപ്പണിയോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മുമ്പു ഞാൻ വിവരിച്ച (1) ദേവീമങ്ഗലം (1055), (2) ഭങ്ഗവിലാപം (1064), (3) സരസ്വതീസ്തവം (10 65), ഇവ കൂടാതെ (4) വീണാഷ്ടകം (1062), (5) രാഗമുദ്രാസപ്തകം (1064), (6) വിമാനാഷ്ടകം (1066), (7) മേഘോപാലംഭം (1064), (8) ഹിന്ദുപദവ്യുൽപ്പത്തി (1065), (9) ചിത്രശ്ലോകങ്ങൾ, (10) പിതൃപ്രലാപം (1067), (11) ശ്രീപത്മനാഭപഞ്ചകം എന്നീ ലഘുകാവ്യങ്ങളും, (12) ഗൈർവ്വാണീവിജയം (1065) എന്ന ഏകാങ്കനാടകവും, (13) ദേവീദണ്ഡകം എന്ന ദണ്ഡകവും, (14) ഉദ്ദാലചരിതം എന്ന ഗദ്യഗ്രന്ഥവും അടങ്ങിയിരിക്കുന്നു. അവയ്ക്കു പുറമേ (15) ഋഗ്വേദകാരികയും, അനന്തരകാലങ്ങളിൽ (16) വിടവിഭാവരി എന്ന ഖണ്ഡകാവ്യവും (17) ആങ്ഗലസാമ്രാജ്യം എന്ന മഹാകാവ്യവും കൂടി അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. (18) ശ്രീവിശാഖതുലാഭാരപ്രബന്ധത്തെപ്പറ്റി മുൻപു സുചിപ്പിച്ചിട്ടുണ്ടല്ലോ. (19) ചിത്രനക്ഷത്രമാലിക എന്ന മറ്റൊരു പദ്യകൃതിയും അദ്ദേഹം നിബന്ധിച്ചതായി കാണുന്നു. ശാസ്ത്രസംബന്ധമായുള്ള ഗ്രന്ഥങ്ങളിൽ പ്രാധാന്യം വ്യാകരണത്തിനാണെങ്കിലും ജ്യോതിഷത്തിൽ അനേകം ഗംഭീരങ്ങളായ ഉപന്യാസങ്ങളും അദ്ദേഹം രചിച്ചിരിക്കുന്നു. (20) ലഘുപാണിനീയം, (21) ലഘുപാണിനീയം ഉത്തരകാണ്ഡം, (22) കരണപരിഷ്കരണവും പഞ്ചാങ്ഗശുദ്ധിപദ്ധതിയും എന്നീ മുന്നു കൃതികൾ ആ ഇനത്തിൽപ്പെടുന്നു. രസതന്ത്രതത്വങ്ങളെ അധികരിച്ചും മറ്റും വേറെ ഉപന്യാസങ്ങളും അദ്ദേഹത്തിന്റെതൂലികയിൽനിന്നു വിനിർഗ്ഗമിച്ചിട്ടുണ്ടു്.
സംസ്കൃതകവിതാരീതി
കോയിത്തമ്പുരാന്റെ സംസ്കൃതകവിത സർവ്വഗുണസമ്പന്നവും ഭിന്നരുചികളായ സഹൃദയന്മാരെയെല്ലാം ഒന്നുപോലെ ആനന്ദതുന്ദിലന്മാരാക്കുന്നതിനു പര്യാപ്തമാണു്. കേരളത്തിലെ അതിപ്രമുഖന്മാരായ സംസ്തതകവികളുടെ മധ്യത്തിൽ അദ്ദേഹത്തിനും അഭ്യർഹിതമായ ഒരു സ്ഥാനത്തിനവകാശമണ്ടു്. സമകാലികന്മാരായ സരസ്വതീ വല്ലഭന്മാരുടെ ഇടയിൽ അമ്മാവന്റെ മുന്നിൽ മാത്രമേഅദ്ദേഹം അല്പമൊന്നു് അവനതശീർഷനായി നില്ക്കേണ്ട ആവശ്യമുണ്ടായിരുന്നുള്ളു. കരുണരസപ്രസ്ഥാനത്തിൽ അദ്ദേഹത്തിനുള്ള വൈദഗ്ദ്ധ്യം അമാനുഷമായി പരിലസിക്കുന്നു. ശൃങ്ഗാരരസവർണ്ണനത്തിലും അദ്ദേഹം പ്രഗല്ഭൻതന്നെയാണു്.
സാഹിത്യകതൂഹലം
സരസ്വതീസ്തവത്തിൽ പ്രന്ത്രണ്ടു ശ്ലോകങ്ങളണ്ടു്. ശിഷ്യന്മാർക്കു ഭങ്ഗ്യന്തരപരിവർത്തനം പ്രദർശിപ്പിക്കുന്നതിനുവേണ്ടി ഒരേ ആശയം അതിൽ ശ്ലോകം തോറും വിഭിന്നപദങ്ങൾകൊണ്ട് ആവിഷ്കരിച്ചിരിക്കുന്നു. “മമ തിഷ്ഠതു ജിഹ്വാഗ്രേ” എന്നു് ആദ്യത്തെ ശ്ലോകവും “മമ ജിഹ്വാഗ്രമാതിഷ്ഠേൽ” എന്നു് രണ്ടാമത്തെ ശ്ലോകവും ആരംഭിക്കുന്നു. ഒരു ആശുകവിതയായ വീണാഷ്ടകത്തിൽ കവിയുടെ കവനപാടവം തികച്ചും പ്രതിഫലിക്കുന്നുണ്ടു്.
“വീണേയമേണനയനാകുചകുംഭതുങ്ഗ
കാഠിന്യസാക്ഷിസമവർത്തുളപൃഥ്വലാബൂഃ
നൂനം തദീയഗളനാളസമുജജിഹാനാ
ന്മഞ്ജുസ്വരാൽ സ്വരഗുണാനനഘാനധീതേ.” “യോ യഃ കലാസു കുശലഃ കളനാദലോഭാ
ദങ്കേ നിധായ കുരുതേ നഖലാളനാനി
രാഗേണ തം തമുചിതേന വിമോഹയന്തീ
വേശാങ്ഗനാവിലസിതം തനുതേ വിപഞ്ചീ”
ഇത്യാദി ശ്ലോകങ്ങളുടെ ഭങ്ഗി നോക്കുക. രാഗമുദ്രാസപ്തകം രഘുപതി ഭാഗവതർ മുതലായ ആസ്ഥാനഗായക പ്രമുഖന്മാരുടെ അപേക്ഷയനുസരിച്ചു വിവിധരാഗങ്ങളുടെ പേരുകൾ ഇടകലർത്തി രചിച്ചിട്ടുള്ള ഒരു സരസമായ ഈശ്വരസ്തോത്രമാകുന്നു. സ്പെൻസർ എന്ന ധ്വര മദിരാശിയിൽ ഒരു വിമാനത്തിൽ പറന്ന സംഭവത്തെ വർണ്ണിച്ചു് എഴുതിയതാണു് വിമാനാഷ്ടകം. അതിൽനിന്നു് ഒരു ശ്ശോകം ഉദ്ധരിക്കാം.
“മന്ദാന്ദോളിതസാന്ദ്രസൂത്രപടലീപക്ഷപ്രപഞ്ചഃ ക്ഷണം
സ്ഥിത്വാ സത്വരസംഭൃതോൽപ്ലു തിരസഃ ക്ഷിപ്രോജ്ഝിതോർവ്വീതലഃ
വിസ്മേരൈരനുധാവ്യമാനസരണിഃ കൃച്ഛ്രേണ ലോകേക്ഷണൈഃ
പക്ഷീ സോയമനണ്ഡജസ്ത്രുടിലവൈരാകാശമാക്രാമതി.”
ഹിന്ദുശബ്ദം സംസ്കൃതത്തിലുള്ളതല്ലെന്നു സ്ഥാപിക്കുകയാണു് ഹിന്ദുവ്യുൽപത്തിയിൽ നിരുക്തപചണ്ഡിതനായ കവി ചെയ്യുന്നതു്. അദ്ദേഹം പറയുന്നു:
“ഭാഷാ സർവ്വാപി ഗൃഹ്ണാതി ശബ്ദാൻ ഭാഷാന്തരസ്ഥിതാൻ
സരിദ്ഭ്യോ നീരമാദത്തേ സംപൂർണ്ണോപ്യംഭസാം നിധിഃ.” “അപ്രയുക്തചരം പൂർവൈരാസ്മാകഗ്രന്ഥകർത്തൃഭിഃ
പ്രയുജ്യതേ ച ബഹുശഃ പാരസീകൈരിദം പദം. പാശ്ചാത്യപണ്ഡിതോന്നീതരീത്യാ ഹിന്ദുപദം തതഃ
പാരസീകജനോപജ്ഞം ഭവേദേവേതി മന്മതം.”
അതു “ബ്രഹ്മവിദ്യാ” എന്ന പത്രഗ്രന്ഥത്തിന്റെ പ്രവർത്തകനായിരുന്ന ശ്രീനിവാസശാസ്ത്രികളുടെ അനുജനും മഹാകവിയുമായ ഭട്ടശ്രീനാരായണശാസ്ത്രികളുടെ ജിജ്ഞാസ ശമിപ്പിക്കുന്നതിന് എഴുതിയ ഒരു ലേഖനമാണു്. പിതൃപ്രലാപം ഏറ്റവും മഹനീയമായ ഒരു കാവ്യരത്നമാണു്. ആകെ ഇരുപത്തിമൂന്നു ശ്ലോകങ്ങളേ ഉള്ളുവെങ്കിലും അവയിൽ ഓരോന്നിന്റേയും ഹൃദയദ്രവീകരണചണത അന്യാദൃശമായിരിക്കുന്നു. 1067-ൽ ജനിച്ചു മുന്നു നാലു ദിവസത്തിനകം മരിച്ചുപോയ സ്വപുത്രിയെപ്പറ്റിയുള്ള അനുശോചനമാണു് വിഷയം. ആദ്യത്തെ പന്ത്രണ്ടു ശ്ലോകങ്ങൾ പിതൃവചനമായും, അടുത്ത പത്തു ശ്ലോകങ്ങൾ മാതൃവചനമായും ഒടുവിലത്തേതു് ഉഭയവചനമായും ഗ്രഥിച്ചിരിക്കുന്നു. ആ കൃതിയുടെ സ്വാരസ്യം പരിപൂർണ്ണമായി ആസ്വദിക്കണമെങ്കിൽ അതു സമഗ്രമായിത്തന്നെ പാരായണം ചെയ്യണം. മാതൃകയായി ചില ശ്ലോകങ്ങൾ പകർത്താം.
“തവ കഷ്ടമരിഷ്ടശയ്യയാ
ദയിതേ! ധൂസരശൂന്യപൃഷ്ഠയാ
ചമരാങ്ഗനയേവ വിദ്യതേ
നിയതം ചോരിതചാരുബാലയാ.” “അയി ഹാ! ദുഹിതസ്ത്വരാവതാ
കുത ഏവ പ്രഹിതാസി വേധസാ?
ത്രിദിവം കരജാനുചംക്രമേ
പ്യപടുസ്ത്വം കഥമാരുരുക്ഷസി?” (പിതൃവചനം) “ഉര ഇവ ഹൃതകൗസ്തഭം മുരാരേഃ
കര ഇവ നഷ്ടകമണ്ഡലുർവിധാതുഃ
ശിര ഇവ മുഷിതേന്ദു ചന്ദ്രമൗലേഃ
ശയനമിദം മമ ഹാ! ക്ഷണേന ജാതം.” “ഗണയതി ഗണകസ്സുദീർഘമായുർ-
ഗ്ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിർമ്മിഷതാമഥോഭയേഷാം.”(മാതൃവചനം)
ദേവീദണ്ഡകം കുമാരനല്ലൂർക്കാരൻ പുനംനമ്പുരിയുടെ പ്രാർത്ഥനയനുസരിച്ചു രചിച്ച ഒരു കാത്യായനീസ്തോത്രമാണു്.
ഗൈർവാണീവിജയം
ഗൈർവാണീവിജയം പ്രത്യേകമായ പരിഗണനയെ അർഹിക്കുന്നു. വിജ്ഞാനചിന്താമണിപത്രിക ആദ്യമായി ആരംഭിച്ചതു വെള്ളാനശ്ശേരി വാസുണ്ണിമൂസ്സതായിരുന്നുവെന്നും രണ്ടു വർഷം തികയുന്നതിനുമുമ്പു് അതു സാരസ്വതോദ്യോതിനീസഭയിൽനിന്നു പ്രചരിപ്പിക്കുന്നതിനായി ആ സഭയുടെ കാര്യദർശി ഭരതപ്പിഷാരോടിക്കു വിട്ടുകൊടുത്തു എന്നും നാലാമത്തെ വർഷത്തിൽ ആ പത്രിക അദ്ദേഹത്തിനു തുടർന്നു നടത്തുവാനുള്ള പ്രയാസം കണ്ടു പുന്നശ്ശേരിനമ്പിതന്നെ ഏറ്റെടുത്തു പ്രസിദ്ധീകരിച്ചുതുടങ്ങി എന്നും മറ്റൊരു ഘട്ടത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. നമ്പിയുടെ ആവശ്യമനുസരിച്ചു് അഞ്ചാറു ദിവസംകൊണ്ടു കോയിത്തമ്പുരാൻ 1064-ൽ രചിച്ചതാണു് ആ ഏകാങ്കനാടകം. 1064-ൽത്തന്നെ തിരുവനന്തപുരത്തു സംസ്കൃതപാഠശാല സ്ഥാപിതമായിക്കഴിഞ്ഞിരുന്നതിനാൽ ആ സംഭവവും അതിൽ സൂചിപ്പിച്ചിട്ടുണ്ടു്. ഗൈർവാണിയും ഹൗണിയും തമ്മിലുള്ള ആദർശഭിന്നതയും ഹൗണിക്കു ഗൈർവാണിയെ കീഴടക്കുന്നതിനുള്ള അത്യൗത്സുക്യവുമാണു് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നതു്. ഭാരതീദേവി സ്വപുത്രിയായ ഗൈർവ്വാണിയുടെ ആധുനികാവസ്ഥയെപ്പറ്റി താഴെക്കാണുന്ന വിധത്തിൽ പ്രലപിക്കുന്നു.
“ശാലാസു ശോഭനതരാസു ചിരം ചരന്തീ
ഭദ്രാസനേ പരമശേത പുരാ ചിരം യാ
സൈഷാ കഥം തമസി ഹന്ത! മലീമസേഷു
താളീദലേഷ ഘുണദംശസഹാസ്ത വത്സാ?”
ഗൈർവാണി ഹൗണിയെ ഇങ്ങനെ ദുഷിക്കുന്നു:
“കഥയതി മദമൂഢാ ശ്ലേഷമൂലാൻ മമാല
ങ്കൃതിവിവിധവിശേഷാനാരകൂടോപകപ്താൻ
അനിശമതിശയോക്തിം ദേവ! മേ കണ്ഠസൂത്രം
പരിഹസതി ഹതാശാ കാചമാലേതി ചോച്ചൈഃ”
ചുവടേ ചേർക്കുന്ന ശ്ലോകത്തിൽ ആങ്ഗലേയഭാഷയിലെ അക്ഷരമാലയുടെ ന്യൂനതകൾ സരസമായി വർണ്ണിച്ചിരിക്കുന്നു.
ഗൈർവാണി ഹൗണിയെ അപവദിക്കുകയാണു്.
“ബാലാനാം ഭീഷകോയം, ദിശി ദിശി വിശദവ്യാപ്ത്യതിവ്യാപ്തിദോഷൈർ
വ്വർണ്ണാഭാസൈഃ പ്രകീർണ്ണസ്സഹജനിജരുചിച്ഛാദകസ്സ്വാംഗകാനാം
സർവാങ്ഗീണസ്സുജീർണ്ണഃ ക്വചന ഭൃശമപര്യാപ്തിമാൻ ഹ്രസ്വഭാവാ
ല്ലംബശ്ചാന്യത്ര ദൈർഘ്യാജ്ജയതി യുവമനോവഞ്ചകഃ കഞ്ചുകസ്തേ.”
അതോടുകൂടി ആങ്ഗലേയഭാഷയ്ക്കുള്ള ഗുണാംശങ്ങളെന്തെന്നും കവി നമ്മെ ഗ്രഹിപ്പിക്കുന്നുണ്ട്.
“വക്തവ്യാംശം സ്പൃശതി നിഖിലം പ്രസ്തൃതാന്ന പ്രമാദ്യ
ത്യുച്ചൈഃ പ്രൗഢിം പ്രഥയതി പദാഡംബരം നാപ്നുതേ തു
സ്പഷ്ടാർത്ഥത്വം ഭജതി കുരുതേ നൈവ കിഞ്ചിൽ പ്രപഞ്ചം
കിഞ്ചൌദ്ധത്യം വഹതി വിനയം നോ പുനർന്യക്കരോതി.”
ഒടുവിൽ ബ്രഹ്മാവു് ആ രണ്ടു സഹോദരിമാരും തമ്മിലുള്ള കലഹം ശമിപ്പിക്കുവാൻ അധോലിഖിതമായ ഉപദേശം നല്കുന്നു.
“കനീയസ്യാമസ്യാം സ്വസരി ഭരമാരോപ്യ നിഖിലം
വിനീതായാം സ്വൈരം വിഹര രമമാണാ സ്വരമണൈഃ
ഇയഞ്ച ജ്യായസ്യാസ്തവ കുശലസമ്പാദനപരാ
സദാ വത്സ്യത്യുച്ചൈർവിനയബഹുമാനാദരഭരാ.”
ശ്രീപത്മനാഭപഞ്ചകം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലിസ്വാമിയാരുടെ അഭ്യർത്ഥന അംഗീകരിച്ചു രചിച്ച ഒരു വിഷ്ണുപാദാദി കേശാന്തവർണ്ണനമാണു്. ആ ശ്ലോകങ്ങളിലെ ശബ്ദമാധുര്യം അത്ഭുതാവഹമായിരിക്കുന്നു.
“കൌമോദകീകമലകാർമ്മുകകംബുചുംബി
പാണിം പയോധിതനയാപരിഗൂഢകണ്ഠം
കർണ്ണസ്ഫുരന്മകരകുണ്ഡലകമ്രഗണ്ഡം
കാരുണ്യമന്ദഹസിതോച്ഛ ്വസിതാധരോഷ്ഠം.”
എന്നിത്തരത്തിലുള്ള അവയുടെ ശൈലി അമ്മാവന്റെ കവിതാരീതിയെ ബഹുദൂരം അനുഗമിക്കുന്നുണ്ടു്.
ഋഗ്വേദകാരിക
കുറേക്കാലം പുതുക്കോട്ടയിൽനിന്നു പ്രചരിച്ചിരുന്ന സംസ്കൃതമാസികയുടെ പ്രവർത്തകന്മാർ ആവശ്യപ്പെടുകയാൽ കവി ഋഗ്വേദസൂക്തങ്ങളെ അനുഷ്ടുപ്പുവൃത്തത്തിൽ പരാവർത്തനം ചെയ്തുതുടങ്ങി. ആ കൃതിയിൽ പ്രഥമമണ്ഡലത്തിലെ പ്രഥമാനുവാകമേ ഞാൻ കണ്ടിട്ടുള്ള. അതിനുമേൽ പ്രസ്തുതകൃതി പുരോഗമിച്ചതായി അറിവില്ല.
“യോയമൃത്വിൿ ച ഹോതാ ച ദേവതാ ച പുരോഹിതഃ
യജ്ഞസ്യ തം ദേവമഗ്നിമീഡേ രത്നൗഘപോഷകം.
യഥാ പ്രാചീനഋഷിഭിസ്തഥൈവാദ്യതനൈരപി
ഈഡനീയസ്തദൈവാഗ്നിസ്സദേവാ നവഹിത്വിഹ”
എന്നിങ്ങനെ അത്യന്തം ലളിതമായ രീതിയിലാണു് അതിന്റെ രചന.
വിടവിഭാവരി
ഏ. ആറിന്റെ സംസ്കൃതകാവ്യങ്ങളിൽവെച്ചു് എന്നെ സവിശേഷം ആനന്ദിപ്പിച്ചിട്ടുള്ള ഒരു കൃതിയാണ് വിടവിഭാവരി. രാധാമാധവന്മാരുടെ സമാഗമത്തെ ഓരോ യാമത്തിനു് ഓരോ സർഗ്ഗം എന്ന കണക്കിൽ നാലുസർഗ്ഗങ്ങളിലായി വണ്ണിക്കുന്ന ആ ശൃംഗാരകാവ്യത്തിനു മാവേലിക്കര ഉദയവർമ്മതമ്പുരാൻ ബി.എ. ചന്ദ്രിക എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ആ വ്യാഖ്യാനം കവി തന്നെ പരിശോധിച്ചിരിക്കാൻ ഇടയുള്ളതായിത്തോന്നുന്നു. വ്യാകരണം, കോശം തുടങ്ങിയ ഗ്രന്ഥസമുച്ചയങ്ങളിൽ അദ്ദേഹത്തിനുള്ള അപാരമായ വിജ്ഞാനം പ്രസ്തുതകാവ്യത്തിൽ അങ്ങിങ്ങു സ്പഷ്ടമാക്കീട്ടുണ്ടെങ്കിലും മധുരകോമളകാന്തപദാവലി കൊണ്ടുതന്നെയാണു് അതു് ആദ്യന്തം ഘടിതമായിരിക്കുന്നതു്. ചില ശ്ലോകങ്ങൾ നോക്കുക.
“അസ്തശൈലശിഖരാഗ്രമണ്ഡനം
മണ്ഡലം വഹതി ചണ്ഡരോചിഷഃ
പാശപാണിപുരഗോപരസ്ഫുര
ച്ഛാതകുംഭമയകുംഭവിഭ്രമം. മാനിനീഹൃദയമാനഭേദനോ
മാമകേഷ്വചദയമാനമാനസഃ
വാതി ഗന്ധവഹ ഏഷ മന്ഥരം
ജാതിഗന്ധവഹനശ്രമാലസഃ സാമിസംകുചിതപദ്മലോചനാ
ഹീയമാനകളഹംസകസ്വനാ
ഉന്മഖീ സ്വപിതി പദ്മിനീ ശനൈഃ
കാമിനീവ സുരതക്ലമാലസാ.” “സീമലംഘനവിശൃംഖലോച്ചല
ന്മീനലാഞ്ഛനരസൗഘപൂരിതാ
കിം കരിഷ്യതി ധുനീ ച കാമിനീ
സ്വപ്രിയാഭിസരണോദ്യമാദൃതേ?” (പ്രഥമസർഗ്ഗം)“ആശ്ലിഷ്യാശ്ലിഷ്യ ഗാത്രം പുളകിതമസകൃദ് ഗാഢയൻ ബാഹുബന്ധാ
നാചുംബ്യാചുംബ്യ വക്ത്രം മുഹുരധരസുധാപൂരപാഥേയഹാരീ
ആപൃച്ഛ ്യാപൃച്ഛ ്യ ഭൂയഃ പ്രണയമസൃണിതൈർ ഗ്ഗദ്ഗദൈരശ്രു വർഷൻ
മന്ദം മന്ദം മൃഗാക്ഷീം ഹരിരകൃത സഖീഹസ്തനിക്ഷേപമേവ.”
(ചതുർത്ഥസർഗ്ഗം)
ഒടുവിൽ ഇങ്ങനെ ഒരു പ്രാർത്ഥനയുണ്ടു്.
“സർവ്വജ്ഞചൂഡാമണിലാള ്യയമാനാ
സുര്യാദരാലോകസുഖപ്രതീക്ഷാ
വിലാസിമോദായ വിഭാവരീയം
ജീയാച്ചിരം ദുരവിഭാതശോഭാ.”
ആംഗലസാമ്രാജ്യം
ആംഗലസാമ്രാജ്യം 23 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാകാവ്യമാകുന്നു. കൊല്ലവർഷം 1072-ൽ വിക്ടോറിയാ ചക്രവത്തിനിയുടെ വജ്രജുബിലി മഹോത്സവം സമാഗതമായപ്പോൾ കോയിത്തമ്പുരാനു ബ്രിട്ടീഷുകാരുടെ ഭാരതീയഭരണത്തെ അധികരിച്ചു് ഒരു മഹാകാവ്യം രചിക്കണമെന്നു് ആഗ്രഹമുണ്ടായി. ജൂബിലിക്കു് ഏകദേശം മുന്നാഴ്ചയ്ക്കു മുൻപു് ആ ഗ്രന്ഥം ആരംഭിക്കുകയും രണ്ടു കൊല്ലവും ഏതാനും ദിവസവും കൊണ്ടു് അവസാനിപ്പിക്കുകയും ചെയ്തു. 1076-ൽ റ്റി. ഗണപതിശാസ്ത്രികളുടെ ടിപ്പണിയോടുകൂടി പ്രസിദ്ധീകരിച്ചു. ലണ്ടൻ നഗരത്തിന്റെ വിസ്തൃതമായ വണ്ണനത്തോടുകൂടിയാണു് കാവ്യം തുടങ്ങുന്നതു്. വിക്ടോറിയ ചക്രവത്തിനീപദം സ്വീകരിച്ചു ഭാവിഭാരത ഭരണപരിപാടി ഒരു വിളംബരംമൂലം പ്രഖ്യാപനം ചെയ്യുന്നതുവരെയുള്ള വൃത്താത്തങ്ങൾ 22-ാം സർഗ്ഗം സമാപ്തമാകുന്നതുവരെയുള്ള ഭാഗത്തിലും അതിനുശേഷം വജ്രജുബിലിമഹോത്സവത്തിന്റെ ആഘോഷങ്ങൾ വരെയുള്ള സംഭവങ്ങൾ ചുരുക്കി ഒടുവിലത്തെ സർഗ്ഗത്തിലും പ്രതിപാദിച്ചിരിക്കുന്നു. രണ്ടാം സർഗ്ഗത്തിൽ ഹിന്ദു-മുഹമ്മദീയഭരണ കാലങ്ങളിലെ ചരിത്രം സംഗ്രഹിച്ചിട്ടുണ്ട്. പതിനൊന്നാം സർഗ്ഗത്തിൽ ടിപ്പുസുൽത്താന്റെ കേരളാക്രമണം സവിസ്തരമായി വണ്ണിച്ചിരിക്കുന്നു. അതു സ്വദേശാഭിമാനത്താൽ പ്രേരിതനായ കവിയുടെ കർത്തവ്യമാണല്ലോ. ഇരുപതാം സർഗ്ഗം യമകാലംകൃതമായി കാണുന്നു. “അന്നത്തെ ഇൻഡ്യാചരിത്രത്തിൽ ചില അവാസ്തവപ്രസ്താവനകളുള്ളതായി” ഭാരതീയചരിത്രകാരന്മാർ ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ളതു കവിയുടെ വാങ്മയത്തിനു് ഒരു ദോഷമായി ഭാവുകന്മാർ ആരും കരുതുന്നതല്ല. എല്ലാംകൊണ്ടും ഏറ്റവും മോഹനമായിട്ടുള്ള ഈ കൃതിയിൽനിന്നു ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“യത്രാഗ്നിയാനാനി സുരുംഗികാഭിർ
വ്വീഥീഷ്വധസ്താല്ലഘു പര്യടന്തി,
ഗൃഹപ്രണാളോദരഖേലദാഖു
വിചേഷ്ടിതാനീവ വിഡംബയന്തി. ധുമം വമന്തശ്ശിഖിനം ഗിലന്തോ
വേതാളവീരാ ഇവ യന്ത്രരാജാഃ
ശില്പാനി യത്രാദ്ഭൂതദുഷ്കരാണി
നിഷ്പാദയന്തി ശ്രമമന്തരേണ.”
(ലണ്ടൻനഗരം പ്രഥമസർഗ്ഗം)
“സാംയാത്രികാസ്തേഥ മഹാസമുദ്രാൻ
ദിങ്മൂലകൂലങ്കഷവാരിമുദ്രാൻ
ഝാങ്കാരിഝംഝാനിലനൃത്യരംഗാൻ
ദുർദ്ദാന്തജന്തുവ്രജന്തുരാംഗാൻ
ക്വചിന്നിലീനൈഃ പുളിനൈർദ്ദുരാപാൻ
ക്വചിദ്ഗഭീരോദരമേദുരാപാൻ
ക്വചിൽ കുഹേളീകൃതകായമാനാൻ
ക്വചിൽ പ്രചണ്ഡാതപപീയമാനാൻ
കുത്രാപി മധ്യേംബരരന്ധ്രബദ്ധ
ത്വംഗത്തരംഗാചലതുംഗശൃംഗാൻ
അന്യത്ര വൃത്തഭൂമദംബുപിണ്ഡ
പ്രവർത്തി താവർത്തവിചിത്രഗർത്താൻ
ഇതസ്തതോ നൗചരചൗവീരൈ
ശ്ചഞ്ചൂര്യമാണൈശ്ചിരരുദ്ധമാർഗ്ഗാൻ
നാനാവിധദ്വീപനിവേശചിത്രാ
നുത്തേരുരുദ്വീക്ഷികയേക്ഷമാണാഃ.”
(മഹാസമദ്രങ്ങൾ-പ്രഥമസർഗ്ഗം)
“ഗുളികാവിസരസ്സ സാരശൂന്യോ
പ്യലമുത്ത്രാസയതി സ്മ ശത്രുസൈന്യം
ഗജയൂഥമീവാശ്മഖണ്ഡഷണ്ഡോ
വിപിനേ വ്യാധകുമാരഹസ്തമുക്തഃ
“xxxxxx പടീകടീരമാരാ
xxxxxxxxx സാലാൽ
ഹതശൃംഗ ഇവ ശ്വസൻ മഹോക്ഷോ
വ്രജവാടം കൃഷകന്യകാളമീനാൽ.”
(ടിപ്പുവിന്റെ പലായനം-ഏകാദശസർഗ്ഗം)
“ക്രിസ്തോർമ്മതേ ബഹുമതേ ദൃഢഭാവബന്ധാ
പ്യന്യൽ സമാദ്രിയത ഏവ മതം മതിർന്നഃ
വാചംയമാ വയമഗർഹ്യജുഷാം പ്രജാനാ
മാചാരപദ്ധതിഷു കേവലവൈദികീഷു.
അത്ര പ്രജാകശലമേവ ഭവേദ്ബലം ന
സ്തൽപ്രീതിരേവ ഖലു ഗുപ്തിരഥാസ്മദീയാ
താസാം കൃതജ്ഞമനസാമനുരാഗ ഏവ
സർവ്വോത്തരം പ്രതിഫലഞ്ച ഭവത്യഥോ നഃ.”
(ഭാരതചക്രവർത്തിനിയുടെ വിളംബരം)
തുലാഭാരപ്രബന്ധം
1060-ൽ രചിച്ച തുലാഭാരപ്രബന്ധത്തെപ്പറ്റി മുൻപു സൂചിപ്പിച്ചുവല്ലോ. വലിയകോയിത്തമ്പുരാന്റെ തുലാഭാരശതകത്തിൽ പദ്യങ്ങൾ മാത്രമേ ചേത്തിട്ടുള്ള. രാജരാജവർമ്മ കോയിത്തമ്പുരാന്റെ കൃതിയും ഒരു ശതകം തന്നെ. എന്നാൽ ആ ശതകത്തിൽ ഗദ്യങ്ങൾകൂടി ഉൾപ്പെടുന്നു. വലിയകോയിത്തമ്പുരാന്റെ ശതകത്തിനുള്ള ഗുണം പ്രസ്തുതകൃതിക്കില്ലെങ്കിലും അതിലും പല വൈചിത്ര്യങ്ങൾ കവി പ്രദർശിപ്പിച്ചിരിക്കുന്നു.
“ലക്ഷ്മീം ക്ഷ്മാമപി സദ്ഗുണൈകജലധാവാധായ യസ്മിൻ ജഗ
ദ്രക്ഷാദക്ഷഭുജേ ഭുജംഗമശയോ വിശ്രാമ്യതി ശ്രീപതിഃ
സോയം വഞ്ചിവസുന്ധരേശ്വരകലാലങ്കാരമുക്താമണിർ
വ്വിദ്യാസാരനിധിർവ്വിശാഖവസുധാജാനിർവ്വിജേജീയതേ”
എന്നതാണു് പ്രഥമശ്ലോകം.
“താദൃൿപ്രൗഢമനഃ പ്രമോദജനകേപ്യസ്മിൻ മഹത്യുത്സവേ
സർവ്വൈരേവ ജനൈശ്ചിരായ വിധിവൽ സന്ധാര്യതേ കൗതുകം
ഇത്യാലോച്യ സ വഞ്ചിരാഡപി തദാ ദേധേ സ്വയം കൌതുകം
ലോകാനാമനുവർത്തനം ഹി മഹതാമേതാദൃശാനാം വ്രതം.”
“ചിത്രം തദാനീമവതീശ്വരസ്യ
വിശ്വംഭരാഭാരധുരന്ധർസ്യ
സാമ്യം ഹ്യനിച്ഛൻ കനകവ്രജോഭൂ
ന്നമ്രഃ പ്രകാമം ദൂഢയാ ഹ്രിയേവ.”
“ഗുണവൃദ്ധിവിധിര്യസ്മിന്നത്ഭുതം വ്യഞ്ജനേഷ്വശ്രുൻ
യദ്വാ വ്യാകരണജ്ഞാനം കേവലം പാചകേ കഥം?”
ഇവ മറ്റു ചില ശ്ലോകങ്ങളാണു്. “അയം ഖലു നിഖിലജനസംഭാവനീയജംഭാരിതുല്യമഹിതാനുഭാവവിലാസഃ കലാസമഗ്രശരദിന്ദുസരന്ദര്യനിന്ദാവിധായിനിജയശഃ പ്രകാശവിശദീതലോകത്രയീവിലോകനസമുപജാതകലശാംബുരാശി ശങ്കാകുലകലിതനിദ്രകമലനാഭമുദ്രിതനിജനഗരോപകണ്ഠഃ കണ്ഠകദളീകാണ്ഡഖണ്ഡനാത്യാഹിതാതിദ്രുതാദ്രുതപ്രചുരതിമിരഗാഢോപഗൂഢതരമഹാടവീഗതവിടപി കോടരകുടീരനിലീനരിപുജനപടലീവിഫലീകൃത സംഗ്രാമയാത്രാപ്രസംഗഃ” ഇത്യാദി ഗദ്യവും സഹൃദയാഹ്ലാദകമായിട്ടുണ്ടു്. ശിഷ്യൻ 94 വരെയുള്ള ഗദ്യപദ്യങ്ങൾ രചിച്ചു കൃതി പൂർണ്ണമാക്കിയപ്പോൾ ആറു ശ്ലോകങ്ങൾ കൂടി ഒടുവിൽ എഴുതിച്ചേർത്തു ഗുരുനാഥൻ അതു മഹാരാവിനു സമർപ്പിക്കയാണു് ചെയ്തതു്.
ചിത്രനക്ഷത്രമാല
ചിത്രനക്ഷത്രമാല മുഴുവൻ ചിത്രശ്ലോകങ്ങളെക്കൊണ്ടു ഗ്രഥിച്ചിരിക്കുന്നതായാണു് കേട്ടിട്ടുള്ളതു്. ഇപ്പോൾ അതു സമഗ്രമായി കണ്ടുകിട്ടുന്നില്ല. രണ്ടു ശ്ശോകങ്ങുൾ പകർത്തുന്നു.
“രമാദാസസദാമാര മാവസാര രസാവമാ
ദാസാവസാസാവസാദാ സരസാനനസാരസ”
(സർവ്വതോഭദ്രം)
“ഭാസതേനവമാതീവ രസാഭാസപിനാകിനാ
നാകിനാപിസഭാസാരവതീമാവനതേ സഭാ”
(അനുലോമപ്രതിലോമസമം)
ഉദ്ദാലചരിതം
ഉദ്ദാലചരിതം ഷേൿസ്പീയർ മഹാകവിയുടെ ഒഥെല്ലോ എന്ന നാടകത്തിലെ കഥാവസ്തു സംക്ഷേപിച്ചെഴുതിയ ഒരു ചെറിയ ഗദ്യഗ്രന്ഥമാണു്. താണ ക്ലാസ്സുകളിലെ സംസ്കൃതവിദ്യാർത്ഥികൾക്കു പാഠ്യപുസ്തകമാക്കുവാൻ തക്കവിധം അത്രമാത്രം ലളിതമായ രീതിയിലാണു് അതു് നിർമ്മിച്ചിരിക്കുന്നതു്. “അസ്തി വിനിശാ നാമ വിശ്രുതവിഭവാ നഗരീ. തത്ര രാജകീയ മന്ത്രസഭാസാമാജികസ്യ വ്രജബന്ധോരാസീദ് ദോഷദമനാ നാമ കുമാരീ; യസ്യാഃ കിലാന്യാദൃശീ ലാവണ്യലക്ഷ്മീരതിവിപുലാ വിഭവസമൃദ്ധിശ്ചാനേകേഷാം കുലീനാനാം പ്രഭുകുമാരാണാം മനാംസ്യഹരത” എന്നിങ്ങനെ ആ കൃതി ആരംഭിക്കുന്നു. സംസ്കൃതഭാഷയ്ക്കു യോജിക്കത്തക്കവണ്ണം ഒഥെല്ലോയെ ഉദ്ദാലനായും കാഷ്യോയെ കാശികനായും എമിലിയായെ അമീലിതയായും ഡെസ്ഡിമോണയെ ദോഷദമനയായും ഇയാഗോയെ അയാഗനായും ബ്രബൻഷ്യോയെ വ്രജബന്ധുവായും വെനീസ്സിനെ വിനിശയായും മറ്റും രൂപാന്തരപ്പെടുത്തിയിരിക്കുന്നു.
ലഘുപാണിനീയം
സംസ്കൃതമഹാപാഠശാലയിലെ പ്രിൻസിപ്പലും സംസ്കൃതഭാഷാപരീക്ഷകനുമായിരുന്നു് വിദ്യാർത്ഥികൾക്ക് സംസ്കൃതവ്യാകരണം പഠിക്കുന്ന വിഷയത്തിൽ നേരിടുന്ന ക്ലേശങ്ങൾ കോയിത്തമ്പുരാൻ നല്ലപോലെ ഗ്രഹിച്ചു. “വൃത്തൗ ചാരുന രൂപസിദ്ധിഘടനാ” എന്നും മറ്റും പ്രക്രിയാസർവ്വസ്വത്തിന്റെ ഉപക്രമത്തിൽ ഭട്ടതിരിതന്നെ ആ ക്ലേശങ്ങളെപ്പറ്റി അനുശോചിച്ചിട്ടുണ്ടല്ലോ. കാശികാദി ഗ്രന്ഥങ്ങളിലെ പാണിനീയസൂത്രക്രമമനുസരിച്ചുള്ള വ്യാഖ്യാനരീതിയും രൂപാവതാരകൗമുദ്യാദിഗ്രന്ഥങ്ങളിലെ രൂപസിദ്ധ്യർത്ഥമുള്ള പൗർവ്വാപര്യവ്യതിക്രമസമ്പ്രദായവും കഴിയുന്നേടത്തോളം വർജ്ജിച്ചു സമ്മിശ്രമായ ഒരു മാർഗ്ഗം കണ്ടുപിടിച്ചു് അതിൽക്കൂടി സഞ്ചരിക്കുകയാണു് ആചാര്യൻ ലഘുപാണിനീയത്തിൽ ചെയ്തിട്ടുള്ളതു്.
“വ്യാകരണദുർഗ്ഗമാർഗ്ഗേഷ്വപ്രഢാൻ ബാലകാൻ പ്രചാരയിതും
ലഘുപാണിനീയമേതൽ പ്രണീയതേ രാജരാജേന”
എന്നു് അദ്ദേഹം ഗ്രന്ഥാരംഭത്തിൽ പ്രതിജ്ഞചെയ്യുന്നു. അന്യർക്കു സാഹസികമായി തോന്നാവുന്ന ഈ സമുദ്യമം പൗരസ്ത്യവും പാശ്ചാത്യവുമായ ശബ്ദശാസ്ത്രപദ്ധതികളിൽ ഒന്നുപോലെ അഭിജ്ഞനായ ഗ്രന്ഥകാരൻ അനായാസേന സാധിച്ചിരിക്കുന്നു. അപ്രധാനങ്ങളായ സൂത്രങ്ങളെ അണുലിപികളിൽ പ്രകാശിപ്പിക്കുക; വിരളപ്രയോഗങ്ങളായ ചില സൂത്രങ്ങളെ മിശ്രപ്രകരണം എന്നൊരു പ്രത്യേകവിഭാഗമുണ്ടാക്കി അതിൽ ചേർക്കുക; ഏതാനും ചില സൂത്രങ്ങൾ വിട്ടിട്ടു് അഷ്ടാധ്യായിയിലെ 2978 സുത്രങ്ങൾ 1959 ആക്കി ചുരുക്കുക; പ്രക്രിയാജടിലങ്ങളായ ഭാഗങ്ങളിൽ ഭട്ടതിരിയുടെ രീതി പിടിച്ചു കാരികകൾ എഴുതിച്ചേർക്കുക; കൃത്തദ്ധിതസമാസപ്രകരണങ്ങൾ സമുചിതമായി സംക്ഷേപിക്കുക എന്നിങ്ങനെ പല ഉപായങ്ങൾ തന്റെ ഉദ്ദേശസിദ്ധിക്കു് ഏ. ആർ. അങ്ഗീകരിച്ചിരിക്കുന്നു. ഗ്രന്ഥാവസാനത്തിലെ പ്രസ്താവനയിൽ നിന്നാണു് ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു്.
“യേ ശബ്ദശുദ്ധ്യൈ പരമാചരന്തി
സമാപ്ലവം വ്യാകരണാംബുരാശൗ
സുഖാവഗാഹക്ഷമ ഏഷ തേഷാം
മയേഹ സോപാനപഥോ നിബദ്ധഃ
സമുദ്ധൃയതം, നാഖിലമേവ സൂത്രം
സമുദ്ധൃതേഷ്വപ്യനതിസ്ഫുടസ്യ
ബാലാനുരോധേന യഥാശ്രുതാർത്ഥ
വ്യാഖ്യാനമേവാചരിതം മയാത്ര.”
“അപൂർവ്വസംജ്ഞാപരിഭാഷഗുപ്തേ
സാലാതുരീയസ്യ വചോരഹസ്യേ
പ്രവേശനദ്വാരമിദം യദി സ്യാ
ദവന്ധ്യമേവാത്ര പരിശ്രമോ മേ.
ആയുർമ്മിതം ജ്ഞേയമിഹാമിതം ച
തന്ത്രസ്ത്വപാരഃ പണിഗോത്രജസ്യ
വ്യുൽപത്തയേ ധ്യേയമിദഞ്ച സർവ്വൈ
രിതി പ്രണീതം ലഘുപാണിനീയം”
1087-ൽ ലഘപാണിനീയവും 1089-ൽ അതിന്റെ ഉത്തരഖണ്ഡവും പ്രസിദ്ധീകരിച്ചു. വൈദികകാണ്ഡം, സ്വരകാണ്ഡം, തന്ത്രപ്രതിഷ്ഠ, ഭാഷാചരിത്രം എന്നു നാലു ഭാഗങ്ങളിൽ പ്രപഞ്ചനം ചെയ്തിരിക്കുന്ന ഈ ഖണ്ഡത്തിന്റെ മൂന്നും നാലും ഭാഗങ്ങളിൽ ഭാഷയെസ്സംബന്ധിച്ചു പൗരസ്ത്യന്മാരും പാശ്ചാത്യന്മാരുമായ വൈയാകരണന്മാർ പ്രകാശിപ്പിച്ചിട്ടുള്ള ചർച്ചകൾ ക്രോഡീകരിച്ചു സമന്വയിപ്പിക്കുവാൻ ആചാര്യൻ ചെയ്തിരിക്കുന്ന പ്രയത്നം തികച്ചും സഫലീഭവിച്ചിട്ടണ്ടു്. ഇരു കൂട്ടർക്കും ആ ഭാഗങ്ങൾ അവശ്യം അധ്യേതവ്യങ്ങളാണു്. എല്ലാം കൊണ്ടും കോയിത്തമ്പുരാന്റെ വിശ്വോത്തരമായ വിജയസ്തംഭം തന്നെയാണു് ഉത്തരഖണ്ഡസഹിതമായ പാണിനീയം.
ജ്യൗതിഷോപന്യാസങ്ങൾ
ശൃംഗേരിയിലെ ജഗൽഗുരുഅഭിനവനരസിംഹഭാരതി സ്വാമികൾ കാലടിയിൽ ശാരദാംബാദിദേവപ്രതിഷ്ഠയ്ക്കായി 1085-ൽ സന്നിധാനംചെയ്ത അവസരത്തിൽ ഏ. ആറും അവിടെ ആഹൂതന്മാരായ പണ്ഡിതവരേണ്യന്മാരുടെ കൂട്ടത്തിൽ പോയിരുന്നു. പല ജ്യൗതിഷപ്രസ്ഥാനങ്ങൾ പ്രചരിച്ചുവരുന്നവയിൽ ഏതാണു് സമാദരണീയമെന്നു നിർണ്ണയിക്കുവാൻ സ്വാമികളുടെ ആജ്ഞാനുസരണം ആ അവസരത്തിൽ ജ്യോതിർവ്വിത്തുകളുടെ ഒരു സമ്മേളനം നടന്നു. ആ സദസ്സിൽ കോയിത്തമ്പുരാൻ വായിച്ച രണ്ടു പ്രൗഢോപന്യാസങ്ങളാണു് കരണപരിഷ്കരണവും പഞ്ചാംഗശുദ്ധിപദ്ധതിയും. ആദ്യത്തേതിൽ പഞ്ചാംഗങ്ങൾ ബഹുവിധങ്ങളാകുന്നതിനുള്ള കാരണങ്ങളും അവ ഓരോന്നിനുമുള്ള ദോഷങ്ങളും നിരൂപിതങ്ങളായിരിക്കുന്നു. രണ്ടാമത്തേതിൽ ആദോഷങ്ങളുടെ പരിഹാരത്തിനു് അംഗീകരിക്കേണ്ട മാർഗ്ഗങ്ങൾ നിദ്ദേശിച്ചിരിക്കുന്നു. നമ്മുടെ ആചാര്യനു ജ്യോതിശ്ശാസ്ത്രത്തിലുള്ള അനന്യസുലഭമായ അവഗാഹവും സൂക്ഷ്മമായ ശാസ്ത്രചിന്തനത്തിലുള്ള ജന്മസിദ്ധമായ പ്രാഗല്ഭ്യവും ഈ രണ്ടുപന്യാസങ്ങളിൽനിന്നും സ്ഫുടമായി പ്രത്യക്ഷീഭവിക്കുന്നു.
58.5ഭാഷാകൃതികൾ
(23) കേരളപാണിനീയം (1071), (24) കേരളപാണിനീയം പരിഷ്കരിച്ച പതിപ്പു് (1092), (25) ഭാഷാഭൂഷണം (1077), (26) വൃത്തമഞ്ജരി, (27) സാഹിത്യസാഹ്യം (1086), (28) മണിദീപിക (1084), (29) ശബ്ദശോധിനി, (30) മധ്യമവ്യാകരണം, (31) പ്രഥമവ്യാകരണം എന്നിങ്ങനെ ഒൻപതു ശാസ്ത്രഗ്രന്ഥങ്ങൾ കോയിത്തമ്പുരാൻ ഭാഷയിൽനിബന്ധിച്ചിട്ടുണ്ടു്. (32) മലയാളശാകുന്തളം (33) മാളവികാഗ്നിമിത്രം (1091), (34) ചാരുദത്തൻ (1092), (35) സ്വപ്നവാസവദത്തം എന്നീ നാലു നാടകങ്ങൾ, (36) ഭാഷാമേഘദൂതം (1070), (37) ഭാഷാകുമാരസംഭവം (1073) എന്നീ രണ്ടു കാവ്യങ്ങൾ, (38) മലയവിലാസം, (39) പ്രസാദമാല (1094) എന്നീ രണ്ടു സ്വതന്ത്രകാവ്യങ്ങൾ ഇവയാണു് സാഹിത്യകൃതികളിൽ പ്രാധാന്യത്തെ അർഹിക്കുന്നവ. അവിടത്തെ പതിനാറു ഗദ്യോപന്യാസങ്ങൾ സമാഹരിച്ചു് 1112-ാമാണ്ടു 40 പ്രബന്ധസംഗ്രഹം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകൃതമായി. അതിൽ ഉൾപ്പെടാതെ കവിസഭാരഞ്ജനഭാഷ്യം മുതലായി വേറെയും ചില ഉപന്യാസങ്ങൾ പഴയ പത്രഗ്രന്ഥങ്ങളിൽ കാണാം. (41) നമ്മുടെ മഹാന്മാർ എന്നൊരു ലഘുകൃതിപരമ്പര പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വലിയകോയിത്തമ്പുരാനെപ്പറ്റിയുള്ള ഉപന്യാസം രചിച്ചതു് ഏ. ആറാണു്. ഒരു വ്യാഖ്യാതാവെന്നനിലയിലും അദ്ദേഹം കേരളീയക്കു നിത്യസ്മരണീയനാണു്. 42 ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയ്ക്കു കാന്താരതാരകം (1088), (43) വലിയകോയിത്തമ്പുരാന്റെ കേരളഭാഷാശാകുന്തളത്തിനു വ്യാഖ്യ, (44) മയൂരസന്ദേശത്തിനു മർമ്മപ്രകാശം (1070) എന്നീ വ്യാഖ്യാനങ്ങളെ പ്രകൃതത്തിൽ പരിഗണിക്കേണ്ടതുണ്ടു്. അദ്ദേഹത്തെ, ഭാഷയെസ്സംബന്ധിച്ചിടത്തോളം ഒരുശാസ്ത്രകാരനെന്ന നിലയിലാണു് കേരളീയർ പൊതുവേ അത്യധികമായി ആരാധിക്കുന്നതും ആരാധിക്കേണ്ടതും. സാഹിത്യകൃതികൾ മിക്കവാറും വിവർത്തിതങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. എങ്കിലും അവയെത്തന്നെ ആദ്യമായി വിമർശിക്കാം.
മേഘദൂതം
സംസ്കൃതത്തിലെന്നപോലെ ഭാഷയിൽ ആദ്യകാലങ്ങളിൽ കവനം ചെയ്യുന്നതിൽ ഏ. ആർ. പരിചയിച്ചിരുന്നില്ല. അക്കാലത്തു സംസ്കൃതത്തിൽ കവിയശസ്സു ലഭിക്കുമെന്നുള്ള നിശ്ചയമുള്ളവരിൽ പത്തിനു് ഒൻപതുപേരും ഭാഷാകവികളാകുവാൻ അവരുടെ സമയം വ്യയം ചെയ്തിരുന്നില്ലെന്നുള്ള വസ്തുത നാം വിസ്മരിക്കരുതു്. വിജ്ഞാനചിന്താമണി, ബ്രഹ്മവിദ്യ മുതലായ പത്രികകളെ നിരന്തരമായി ഗദ്യപദ്യങ്ങളെക്കൊണ്ടു് അലങ്കരിച്ചു് അഖിലഭാരതപ്രശസ്തി നേടുവാൻ അതിനുമുൻപുതന്നെ കഴിഞ്ഞിരുന്ന അദ്ദേഹം തന്റെ ആദ്യത്തെ ഭാഷാശ്ലോകമായി പ്രസിദ്ധീകരിച്ചതു ഭരത്തൃഹരിയുടെ ‘ആബദ്ധകൃത്രിമസടാ’ എന്ന ശ്ലോകത്തിന്റെ തർജ്ജമയായിരുന്നു,
“കൃത്വാ കൃത്രിമകേസരം സടകളും സ്കന്ധത്തിൽ ബന്ധിച്ചുടൻ
ജോഷം വേഷമൊരുക്കിയൊക്കവെ ഹരിസ്ഥാനത്തിരുത്തീടുകിൽ
നിത്യം മത്തഗജേന്ദ്രമസ്തകതടം പെട്ടെന്നുപൊട്ടിക്കുമ
പ്പാരീന്ദ്രൻ ചൊരിയുംപടിക്കു ശുനകൻ സർജ്ജിക്കുമോ ഗർജ്ജനം?”
എന്നതാണു് ആ തർജ്ജമ. ദ്വിതീയാക്ഷരപ്രാസം പരിത്യക്തമായി എന്നല്ലാതെ ആ ശ്ശോകത്തിൽ മറ്റൊരു വിശേഷവും ഭാവുകന്മാർക്കു നിരീക്ഷിക്കുവാൻ സാധിച്ചില്ല. മലയാള മനോരമയിൽ 1066-ാമാണ്ടാണു് അതിന്റെ ആവിർഭാവം. അതുസംബന്ധിച്ചു് കടത്തനാട്ടു് ഉദയവർമ്മതമ്പുരാനു് എഴുതിയ ഒരു മറുപടിയിൽ
“ആഴം ദീർഗ്ഘത ദർഗ്ഘടങ്ങൾ പലതും കൂടുന്ന ഗൈർവ്വാണമാ
മാഴിക്കുള്ളിലിറങ്ങിയേറിയൊരുനാൾ നീന്തിത്തുടിച്ചീടിലും
ദൂരം ഗാധതമൂലമോളമധികം കോലുന്ന ഭാഷാസരഃ
പൂരത്തിൽക്കുഴയുന്നു ഞാനൊരു കരം പ്രാസം മുടക്കീടവേ.”
എന്ന ശ്ലോകത്തിൽ കോയിത്തമ്പുരാൻ തന്റെ തദ്വിഷയകമായ അന്തർഗ്ഗതം വെളിപ്പെടുത്തി. “വാസന തികവുള്ള ഭവാൻ പ്രാസമുപേക്ഷിച്ചതെന്തൊരാവശ്യം?” എന്നും മറ്റും നടുവത്തച്ഛൻ മുതൽപേർ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. ആയിടയ്ക്കുതന്നെ മനോരമയിൽ ദ്വിതീയാക്ഷരപ്രാസം ഭാഷാകവിതയിൽ അനുപേക്ഷണീയമല്ലെന്നു കൃത്യകൃത്തു് എന്ന വ്യാജനാമത്തിൽ ഒരു ലേഖകൻ വാദിച്ചുതുടങ്ങി. ആ മതം ശരിയല്ലെന്നു കൃത്യവിത്തു് എന്ന പേരിൽ മറ്റൊരു ലേഖകൻ അതിനു മറുപടി എഴുതി. “കവിതാവാസനയില്ലാത്തവർ കവിതയ്ക്കു് ആരംഭിക്കരുതാത്തതുപോലെ പ്രാസം പ്രയാസംകൂടാതെ പ്രയോഗിക്കുന്നതിനു സാമർത്ഥ്യമില്ലാത്തവർ അതിനു പുറപ്പെടരുതാത്തതാകുന്നു” എന്നു വലിയകോയിത്തമ്പുരാനും “പ്രാസമെന്നതുഭാഷാകവിതയുടെ പദ്ധതിയിൽ ദുർഗ്ഗംപോലെ ഒരു പ്രതിബന്ധമായിത്തീന്നിട്ടുണ്ടെന്നാണു് എന്റെയും അഭിപ്രായം” എന്നും “ദ്വിഃപ്രാസം ഭാഷയ്ക്കു് അത്യാവശ്യമാണെന്നു് അഭിപ്രായപ്പെടുന്നതു് വെളുത്ത ആളുകൾക്കേ സൗന്ദര്യമുള്ളു എന്നു വാദിക്കുന്നതുപോലെയാണു്” എന്നും ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനും ആ വാദത്തിൽ അവരുടെ മതം രേഖപ്പെടുത്തി. അങ്ങനെ 1066-ൽത്തന്നെ സ്പഷ്ടീഭവിച്ചതാണു് അമ്മാവനും മരുമകനും തമ്മിൽ ആ വിഷയത്തിലുള്ള പ്രബലമായ അഭിപ്രായവ്യത്യാസം. ആ അങ്കുരം പതിനാറു വർഷം വർളന്നു വൃക്ഷരൂപം കൈക്കൊണ്ടതിനുമേലാണു് 1083-ലെ പുതിയ ദ്വിതീയാക്ഷരപ്രാസവാദം അതിന്റെ ഉച്ചകോടിയിലെത്തിയതു്. സ്വപക്ഷസാധനവ്യഗ്രനായി ഏ. ആർ. എഴുതിയ ഒന്നാമത്തെ കാവ്യമായിരുന്നു മേഘദൂതം. അതിന്റെ മുഖവുരയിൽ വിവർത്തകൻ ഇങ്ങനെ പറയുന്നു. “ഇക്കാവ്യത്തിൽ ദ്വിതീയാക്ഷരപ്രാസം ചെയ്യാത്തതിന് എനിക്കു സ്വഭാവേന അതിന്റെ നേരേയുള്ള ഉദാസീന ബുദ്ധി മാത്രമല്ല തർജ്ജമകളിൽ ഇതൊട്ടും ആവശ്യകമല്ലെന്നുള്ള വിചാരവും കാരണമാകുന്നു.” പിന്നെയും ചിലതെല്ലാം അതിനെക്കുറിച്ചു പ്രസ്താവിച്ചിട്ടണ്ടു്. “ദ്വിതീയാക്ഷരപ്രാസം മണിപ്രവാളത്തിനു് ഒരു ഭങ്ഗിയാണെന്നുള്ളതിൽ” തനിക്കുലേശം വിവാദമില്ലെന്നും എന്നാൽ താൻ സംസ്കൃതസുപ്തിങ് പ്രത്യയപ്രയോഗം മേഘദൂതത്തിൽ നിശ്ശേഷം തിരസ്കരിച്ചിട്ടുള്ളതുകൊണ്ടു് ആ ന്യായം ശുദ്ധമലയാളകാവ്യമായ അതിനു സംബന്ധിപ്പിക്കാവുന്നതല്ലെന്നും ഒരു വിശദീകരണവും നല്കികാണുന്നു. ആ തിരസ്ക്കാരം കൂടാതെ അതിനു വളരെ മുൻപുതന്നെ വെണ്മണിപ്രസ്ഥാനക്കാർ ഭാഷയിൽ കവനംചെയ്തു വിജയം നേടിക്കഴിഞ്ഞിരുന്നു എന്നു നമുക്കു് അറിവുള്ളതാണല്ലോ. വാസ്തവത്തിൽ ദ്വിഃപ്രാസരാഹിത്യമല്ല മേഘദൂതത്തിന്റെ പ്രധാനവൈകല്യം. ദേശ്യപദപ്രയോഗബാഹുല്യമാണു് അതിലെ മുഖ്യദൂഷ്യം. മുഖത്തിനു മുകറെന്നും മറ്റുമുള്ള പര്യായപദസ്വീകരണവും, മുക്കണ്ണന്റണിതിങ്കൾ, വർഷിച്ചിഹ (വർഷിച്ചു ഇഹ) ഇത്യാദി കുസന്ധിപ്രാചുര്യവുമാണു് അതിന്റെ ആകർഷകതയെ പ്രതിബന്ധിക്കുന്നതു്. ഭാഷാശ്ലോകങ്ങളിൽ പ്രയോഗിക്കുന്നതു കഴിയുന്നതും ഭാഷാപദങ്ങളായിരിക്കണമെന്നും ആ ലക്ഷ്യപ്രാപ്തിക്കു ദേശ്യപദപ്രയോഗവും ഒരു ഉപായമായി സ്വീകരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ചില നല്ല ശ്ലോകങ്ങളുമുണ്ടു്.
“കൈത്തണ്ടിൽത്തടയാഞ്ഞു പൊൻവള വെടിഞ്ഞേറ്റം വിയോഗാർത്തിയോ
ടേതാനും ദിവസങ്ങളമ്മലകളിൽ ചുറ്റിക്കഴിച്ചിട്ടവൻ
ആടിത്തിങ്കൾ പിറന്ന നാളിലരികേ പാർത്താൻ പെരുമ്പാറയാൽ
ക്കൂത്താടുന്നൊരു കൊമ്പനോടു കിടയാം പുത്തൻകൊടുങ്കാറ്റിനെ.”
എന്നാൽ അത്തരത്തിൽപ്പെടാത്ത ശ്ലോകങ്ങളും ധാരാളമുണ്ടെന്നു പറയാതെ നിർവ്വാഹമില്ല.
“വേടപ്പേടമൃഗാക്ഷിമാർകളികളും കണ്ടൊന്നിരുന്നിട്ടുടൻ
ശേഷിക്കും മഴപെയ്തു തീത്തു. തരസാ ദൂരം കടന്നീടവേ
വെണ്ണീറിൻകുറി വൻകരീന്ദ്രമുതുകിൽത്തുക്കെപ്പരക്കുംവിധം
കാണാം കല്ലു കഴന്ന വിന്ധ്യകഴലിൽക്കേഴും നദീ നർമ്മദാ”
എന്ന ശ്ലോകത്തെ പ്രത്യുദാഹരണമായി സ്വീകരിക്കാവുന്നതാണു്. ഭാഷാകവിതയിൽ ദ്വിതീയാക്ഷരപ്രാസത്തിനു തൃതീയാക്ഷരപ്രാസത്തേയും മറ്റും കവിഞ്ഞ ഒരു ശ്രവണസുഖം ഇല്ലെന്നു തുടങ്ങിയുള്ള ചില രുചിഭേദമാത്രനിഷ്ഠങ്ങളായ വാദമുഖങ്ങൾ ഉന്നയിച്ചു് ആ പ്രാസത്തിന്റെ അനാവശ്യകതയേയും അതു ദീക്ഷിച്ചാൽ കവിക്കു നേരിടാവുന്ന അപകടങ്ങളേയും പറ്റി അദ്ദേഹം ദീർഘകാലം പ്രചാരണം നടത്തി. ദ്വിതീയാക്ഷരപ്രാസപക്ഷപാതികളെ
“പാദം നാലിലുമൊത്തുവെന്നു വരണം രണ്ടാമതാമക്ഷരം
വൃത്തം പൂർത്തിവരായ്കിലോ വിടവടച്ചീടാം നിരർത്ഥോക്തിയാൽ
യത്നിക്കേണ്ട യതിയ്ക്കു സംസ്കൃതപദം കുത്തിച്ചെലുത്താം മുറ
യ്ക്കർത്ഥം ചേർന്നുവരും മുറയ്ക്കു തനിയേ ശ്ലോകം ചമച്ചേയ്ക്കണം”
എന്ന ശ്ലോകത്തിൽ അവഹേളനംചെയ്തു. സൽക്കവികളുടെ ലക്ഷ്യം എന്തായിരിക്കണമെന്നു് അദ്ദേഹത്തിന്റെ അനുയായിയായ കെ. സി. കേശവപിള്ള
“അന്യൂനാനതിരിക്തമായ് വിലസണം ശബ്ദങ്ങളർത്ഥങ്ങളും
പ്രാസാദ്യാഭരണങ്ങൾ വാങ്ങുവതിനായർത്ഥം കളഞ്ഞീടൊലാ
ദോഷം നീക്കി വളച്ചുകെട്ടുകളൊഴിച്ചൗചിത്യമോർത്തോതണം
സൽക്കാവ്യോചിതമായ വസ്തു വിവിധം വ്യങ്ഗ്യം വിളങ്ങുംവിധം”
എന്നു മറ്റൊരു ശ്ലോകത്തിൽ പ്രസ്പഷ്ടമാക്കുകയും ചെയ്തു. രണ്ടാമത്തെ ശ്ലോകത്തിലെ ആശയത്തെപ്പറ്റി. ആർക്കും വിപ്രതിപത്തിയുണ്ടാകുവാൻ മാർഗ്ഗമില്ല. അതു് ഒരു മർമ്മജ്ഞനായ സാഹിത്യകാരന്റെ ഉപദേശമായി ഏതു കവിയും സ്വീകരിക്കുകയും ചെയ്യും. പൂർവ്വസൂരികളുടെ മതം തന്നെയാണ് അതു് സങ്ഗ്രഹിച്ചിരിക്കുന്നതു്. എന്നാൽ “പാദം നാലിലുമൊത്തുവെന്നു വരണം രണ്ടാമതാമക്ഷരം” എന്ന ശ്ലോകത്തിൽ കാണുന്നതുപോലെയുള്ളതാണോ ദ്വിതീയാക്ഷരപ്രാസവാദികളുടെ ആദർശം? കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുണ്ടൂർ തുടങ്ങിയ കവിപുങ്ഗവന്മാരുടെ കവിത ആ അധിക്ഷേപത്തെ ഒരു പ്രകാരത്തിലും അർഹിക്കുന്നില്ലല്ലോ. ദ്വിഃപ്രാസം ദീക്ഷിച്ചതുകൊണ്ടു് ഉത്തമകവികൾക്കു് യാതൊരു ക്ഷതിയും വരുവാനില്ല; അതു പരിവർജ്ജിച്ചതു കൊണ്ടുമാത്രം മറ്റുള്ളവക്കു് ഒരു മെച്ചവും സിദ്ധിക്കുവാനുമില്ല. അതാണു സൂക്ഷ്മമായ വസ്തുതത്വം.
ഭാഷാകുമാരസംഭവം
ഭാഷാകുമാരസംഭവത്തിൽ “രതിവിലാപം” എന്ന ചതുർത്ഥസർഗ്ഗം വിട്ടു് ആദ്യത്തെ എട്ടുസർഗ്ഗങ്ങളിൽ ബാക്കിയുള്ള ഏഴും തർജ്ജമചെയ്തിരിക്കുന്നു. അതിനുമേലുള്ള ഭാഗം കാളിദാസകൃതമല്ല. രതിവിലാപം അമങ്ഗലസൂചകമാണെന്നുള്ള വിശ്വാസത്താൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താറുമില്ല. അതുകൊണ്ടാണു് മുൻനിദ്ദേശിച്ച ഏഴു സർഗ്ഗങ്ങൾ മാത്രം വിവർത്തനം ചെയ്യാൻ ഇടവന്നതു്. 1069 ഇടവം 3-ാം൹ ആരംഭിച്ച ആ വ്യവസായം 1070 ഇടവം 26-ാം൹ പരിസമാപ്തിയെ പ്രാപിച്ചു. മേഘദൂതത്തിലെ രചനാവൈകല്യങ്ങൾ പലതും അതിലും ഉണ്ടായിരുന്നു എന്നു കവിക്കുതന്നെ അതിന്റെ അഞ്ചാം പതിപ്പു പ്രസിദ്ധീകരിച്ച 1091-ാമാണ്ടിനുമുൻപു ബോധ്യമായി എന്നു് ആ പതിപ്പിനു് എഴുതിയ മുഖവുരയിൽനിന്നു വെളിപ്പെടുന്നു. ഒന്നാമത്തെ പതിപ്പിൽ
“ഉണ്ടങ്ങു ദേവകലയാണ്ട വടക്കുദിക്കിൽ
ച്ചൊല്ലാർന്നു മാമല ഹിമാലയനാമധേയൻ
ഈരാഴികൾക്കു നടുവേ നിലകൊൾകയാലീ
യൂഴിക്കരയ്ക്കളവുകോലു പതിച്ചപോലെ”
എന്നിരുന്ന പ്രഥമസർഗ്ഗത്തിലെ പ്രഥമശ്ലോകം പിന്നീടു്
“ഉണ്ടുത്തരാശയതിലങ്ങൊരു ദേവതാംശ
മാണ്ടുള്ള മാമല ഹിമാലയനാമധേയൻ
ആഴിക്കു രണ്ടിനുമിടയ്ക്കിഹ നില്ക്കയാലീ
യൂഴിക്കരയ്ക്കളവുകോലു പതിച്ച പോലെ”
എന്നു മാറ്റി. അതിലും ചില അസ്വാരസ്യങ്ങളുള്ളതായി ഒടുവിൽ വിശ്വാസം വന്നു. കവി പറയുകയാണു്: “ഇതിൽ ‘ഉണ്ടു്’ എന്നുള്ള ആരംഭം അർത്ഥത്തിനു പുഷ്ടി കൊടുക്കുമെങ്കിലും ആ രൂപം ദുർബ്ബലമായ ഒര, ക്രിയാപദമാകയാൽ കർണ്ണസുഖം മതിയാകുന്നില്ല. ‘ഉത്തരാശയിൽ ഉണ്ടു്’ എന്നു വിഭക്തി പിരിച്ചതുകൊണ്ടുള്ള ശൈഥില്യപ്രതീതി സുസഹമാണെങ്കിലും ‘ആണ്ടു്’ എന്നതു ദൂരപ്രതീതി വരുത്തുവാനാണെന്നു സമാധാനപ്പെടാമെങ്കിലും ‘ഉത്തരാശ’ എന്ന സമാസത്തിനു വിവക്ഷിതാർത്ഥപ്രതീതി ഉണ്ടാകുന്നില്ല. ‘ആണ്ടുള്ള’ എന്നതു ‘ആണ്ടിട്ടുള്ള’ എന്നാക്കിയാലേ വൈയാകരണൻ തൃപ്തിപ്പെടുകയുള്ളു. ‘ഇഹ’ ഒരുവക നിരർത്ഥകപദമാണു്. ‘പതിച്ചപോലെ’ ‘പതിച്ചതുപോലെ’ എന്നായാൽ അധികം നന്നു്. ഈ മാതിരിയിലാണു് അസ്വാരസ്യങ്ങൾ തോന്നുക.” പന്ത്രണ്ടാം ശ്ലോകത്തിൽ ‘കാക്കുന്നിവൻ’ (കാക്കുന്നു ഇവൻ എന്നതു) കുസന്ധികളുടെ കൂട്ടത്തിൽ ഗണിക്കേണ്ടതാണെന്നും സമ്മതിക്കുന്നു. പ്രഥമശ്ലോകം ആ പതിപ്പിൽ ഇങ്ങനെ വീണ്ടും ഭേദപ്പെടുത്തി.
“ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
മേവുന്നു മാമല ഹിമാലയനാമധേയൻ
ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ
യൂഴിക്കരയ്ക്കളവുചങ്ങലയെന്നപോലെ.”
കുമാരസംഭവം വിശിഷ്ടമായ ഒരു ഭാഷാകാവ്യമാണു്. ‘അതു്’ തുടങ്ങിയ ചില നിരർത്ഥകപദങ്ങളും ‘ശിരസ്സീന്നു’ മുതലായ ചില സങ്കുചിതപദപ്രത്യയാങ്ഗഭങ്ഗങ്ങളും ‘മുതക്കിടി’ ഇത്യാദി ദേശ്യപദങ്ങളും ‘പിന്നാർക്കുമാകാത്ത പ്രവൃത്തി’ എന്ന ഹതവൃത്തപ്രയോഗവും വേറെയും പല അഭങ്ഗികളും വർജ്ജിച്ചിട്ടില്ലെങ്കിലും ചില അംശങ്ങളിൽ അത്ര ഗുണോത്തരമായ ഒരു വിവർത്തിതകാവ്യം ഭാഷയിൽ വേറെയുണ്ടോ എന്നു സഹൃദയന്മാർ സംശയിച്ചുപോകും. താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ പരിശോധിക്കുക.
“ഫണാമണികൾ മിന്നിച്ചിട്ടവനെക്കാത്തു രാത്രിയിൽ
വാടാവിളക്കായ് വാഴുന്നു വാസുകിപ്രമുഖോരഗർ. കല്പവൃക്ഷങ്ങളർപ്പിക്കുമനർഗ്ഘാഭരണങ്ങളാൽ
പ്രഭവിൻ പ്രീതി നേടുന്നു കാര്യസിദ്ധിക്കു ശക്രനും. ഇച്ചൊന്നതൊക്കെച്ചെയ്തിട്ടും ദ്രോഹിക്കുന്നു മഹാസുരൻ
ഇണക്കം ദുഷ്ടരിൽപ്പറ്റാ പിണക്കംതാൻ ഫലപ്പെടും. ദേവസ്ത്രീകൾ കനിഞ്ഞെന്യേ തളിർ നുള്ളാത്ത ശാഖികൾ
വെട്ടേറ്റു വീഴ്വതിൻ സ്വാദിന്നറിഞ്ഞൂ നന്ദനത്തിലും.
(ദ്വിതീയസർഗ്ഗം) “വിൺഗങ്ഗയിൽച്ചെന്നു പറിച്ചുണക്കി
ക്കോർത്തോരു തണ്ടാർമണിമാലയപ്പോൾ
ഓമൽക്കരത്തിങ്കലെടുത്തു ഗൗരി
തപസ്വിയാം ദേവനു കാഴ്ചവച്ചാൾ. ഗിരീശനും ഭക്തജനപ്രിയത്താ
ലൊരുങ്ങി സൽക്കാരമതേറ്റുകൊൾവാൻ
കെല്പോടു മുപ്പാരുമയക്കിയെന്ന
നൽബ്ബാണമാദ്ദർപ്പകനും തൊടുത്താൻ. ചന്ദ്രോദയം പാർത്തെഴുമാഴിപോലെ
യന്നേരമൊന്നുള്ളമലിഞ്ഞു ദേവൻ
പാരിച്ച ബിംബാധരകാന്തി കോലു.
മുമാമുഖം കണ്ണുകളാൽ നുകർന്നാൻ.”
(തൃതീയസർഗ്ഗം)
മലയവിലാസം
മലയവിലാസത്തിൽ രണ്ടു ഭാഗങ്ങളിലായി ഇരുപത്തിരണ്ടു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. മലയപർവ്വതത്തിന്റെ വർണ്ണനമാണു് വിഷയം. ഇതു കവി എന്നെഴുതി എന്നു നിശ്ചയമില്ല. അതിലെ ചില ശ്ലോകങ്ങൾ ഭാഷാഭൂഷണത്തിൽ ഉദാഹരിച്ചു കാണുന്നതിനാൽ 1077-ാമാണ്ടിനു മുൻപാണെന്നു മാത്രം പറയാം. ഏ. ആറിന്റെ സംസ്കൃതകവിതയിലെ കല്പനാസുഭഗമായ കാവ്യരീതിയാണു മലയവിലാസത്തിൽ പ്രതിഫലിക്കുന്നതു്.
“ജലേശ്വരൻതന്നുടെ രാജധാനിയിൽ.
ബ്ബലത്തിനായ്ത്തീർത്തൊരു കോട്ടതാനിതോ
അതിങ്കലിസ്സന്ധ്യയുമർക്കമൂർത്തിയാൽ
പ്പതിച്ചിടുന്നോ പുതുതാഴികക്കുടം? നിനച്ചിടുമ്പോൾ നിജനാട്ടിലെപ്പൊഴും
പൊഴിച്ചിടേണം ജലമെന്നൊരാശയാൽ
കരുത്തനാം ഭാർഗ്ഗവനന്നു ശേഖരി
ച്ചെടുത്തു സൂക്ഷിച്ചൊരു മേഘമാലയോ?”
പ്രസാദമാല
ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി മഹോത്സവം 1093-ാമാണ്ടു് കന്നി മാസത്തിൽ സമാഗതമായപ്പോൾ കേരളത്തിലെ പല കവികളും തത്സംബന്ധമായി ഗ്രന്ഥങ്ങൾ എഴുതി അവിടത്തേക്കു് ഉപായനീകരിച്ചു. പ്രൊഫസർ കോയിത്തമ്പുരാൻ ആ അവസരത്തിൽ രചിച്ച ഒരു ദേവതാസ്തോത്രരൂപമായ കാവ്യമാണു് പ്രസാദമാല. അതിലെ സമർപ്പണ ശ്ലോകങ്ങളിൽ ഒന്നാണു് അടിയിൽ ചേർക്കുന്നതു്.
“ഓരോ ദേവതമാരെയും മഹിതമാമൃഗ്വേദസൂക്തങ്ങൾ തൊ
ട്ടാരാഞ്ഞുൽക്കടഭക്തിയോടരുളിനേൻ സൽപ്പദ്യപുഷ്പാഞ്ജലി;
ആരാധിച്ചു സുമങ്ങൾകൊണ്ടു സരവും ഗുലുങ്ങളും തീർത്തിതാ
ഹാരംപോലെ ചമച്ച മാലിക സമർപ്പിക്കുന്നു തൃക്കയ്യിൽ ഞാൻ.”
പ്രസ്തുതമാലയിൽ വൈദികഗുച്ഛുകം, പൗരാണികഗുച്ചുകം, ആചാര്യപ്രാത്ഥന എന്നു മൂന്നു ഗുച്ഛുകങ്ങളും അവയിൽ ആദ്യത്തെ ഗുച്ഛകത്തിൽ പൃഥ്വീസ്ഥാനദേവതാപ്രാർത്ഥന, അന്തരീക്ഷ സ്ഥാനദേവതാപ്രാർത്ഥന, ദ്യുസ്ഥാനദേവതാപ്രാർത്ഥന എന്നു മൂന്നു സരങ്ങളും രണ്ടാമത്തേതിൽ സ്വസ്ഥാനദേവതാപ്രാർത്ഥന, ജ്യോതിർമ്മയദേവതാപ്രാർത്ഥന, അവതാരദേവതാപ്രാർത്ഥന എന്നു മൂന്നു സരാന്തരങ്ങളും അടങ്ങിയിരിക്കുന്നു. ഒടുവിലത്തെ ഗുച്ഛകത്തിൽ അവൈദികമതസ്ഥാപകന്മാരായ ബുദ്ധൻ, ജിനൻ, ക്രിസ്തു, മുഹമ്മദ് എന്നിവരുടെ അനുഗ്രഹത്തിനും കവി പ്രാർത്ഥിക്കുന്നുണ്ടു്. അനുസ്യൂതമായ ഒരു കഥാവസ്തവിന്റെ അഭാവം കവിത്വപ്രദർശനത്തിനു ബാധകമാകയാൽ അതിലേക്കു് അദ്ദേഹം ഉദ്യമിക്കുന്നില്ല. ചില ഉദാഹരണങ്ങൾകൊണ്ടു ശൈലി വെളിപ്പെടുത്താം.
“ഇരുളാം കൂപത്തിൽക്കുഴയും ലോകരെ
ക്കരജാലം നീട്ടിക്കരകേറ്റി വിതതവിശ്വത്തിൻ വിവിധവൈചിത്ര്യം
പുതുതാക്കിക്കാട്ടി പ്രിയമേകാൻ കുതുകക്കാതലാം കതിർ കോലും കോല
മെതിരെ കാണിക്കും രവിയെത്താൻ നിലയും കാലവും ക്രിയയുും നോക്കീട്ടു
പലതാക്കിച്ചൊന്നാർ പഴമക്കാർ അതിലോരോ പേരും പെരുതാം മംഗളം
ക്ഷിതിപന്നേകണം സദൃശംപോൽ.”
(വിഷ്ണു-ദ്യുസ്ഥാനദേവതു) “തൃക്ഷാത്മജാതനമൃതാഹൃതിചെയ്ത വീരൻ
പക്ഷാനിലോച്ചരിതപാവനസാമഗാനൻ
പക്ഷീശ്വരൻ ഗരുഡനിക്ഷിതിരക്ഷിതാവി-
ന്നക്ഷീണമേകുക പരാക്രമപൗരുഷങ്ങൾ.”
(ഗരുഡൻ-സ്വസ്ഥാനദേവത)
58.6ദൃശ്യകാവ്യങ്ങൾ
മലയാളശാകുന്തളം
വലിയ കോയിത്തമ്പുരാന്റെ കേരളീയഭാഷാശാകുന്തളം തര്‍ജ്ജമയിൽ സംസ്കൃതപദപ്രയോഗം വളരെ അധികമായിപ്പോയി എന്ന കാരണത്താൽ രാജരാജവർമ്മകോയിത്തമ്പുരാൻ കുറേയധികം ഭേദങ്ങൾ വരുത്തി വീണ്ടും അതേപേരിൽത്തന്നെ അവിടുത്തേക്കൊണ്ടു പ്രസിദ്ധീകരിപ്പിച്ചു. മരുമകന്റെ പാാഠഭേദങ്ങൾ മുഴുവൻ മാതുലൻ സ്വീകരിച്ചില്ല. ഇരുകൂട്ടർക്കും അതു സമുചിതമായി തോന്നാത്തതിനാൽ മാതുലൻ അതുതന്നെ വീണ്ടും അല്പം പരിഷ്കരിച്ചു മണിപ്രവാളശാകുന്തളം എന്ന പേരിൽ 1087-ലും മരുമകൻ പുത്തനായി ഒരു തർജ്ജമ എഴുതിയുണ്ടാക്കി മലയാളശാകുന്തളം എന്ന പേരിൽ 1088-ലും പ്രചരിപ്പിച്ചു. ദാക്ഷിണാത്യപാഠമായിരുന്നു വലിയകോയിത്തമ്പുരാൻ പ്രായേണ അംഗീകരിച്ചിരുന്നതു്. എങ്കിലും ഔത്തരാഹപാഠത്തിന്റെ കലർപ്പുകൂടി അതിൽ അങ്ങിങ്ങു കാണാവുന്നതാണു്. അഭിരാമനാൽ ദർശിതമായ ശുദ്ധദാക്ഷിണാത്യപാഠത്തെ ആസ്പദമാക്കിയാണു് രാജരാജവർമ്മകോയിത്തമ്പുരാന്റെ പരിഭാഷയുടെ ഗതി. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം അഭിരാമന്റെ മർമ്മസ്പൃക്കായ വ്യാഖ്യാനത്തോടുകൂടി ഏ. ആര്‍. തന്നെ 1088-ൽ പ്രകാശിപ്പിക്കുകയുണ്ടായി. ആ മുന്നു തർജ്ജമകളടേയും പ്രസാധകൻ തിരുവനന്തപുരത്തു ബി. വി. ബുക്കുഡിപ്പോ ഉടമസ്ഥൻ കുളക്കുന്നത്തു് എസ്. രാമൻമേനോനായിരുന്നു. തന്റെ പുതിയ പരിഭാഷയുടെ പ്രയോജനം മരുമകൻ സമർപ്പിച്ച സമർപ്പണശ്ലോകത്തിൽ നിർദ്ദേശിച്ചിട്ടണ്ടു്.
“മണേർമ്മഹാർഘസ്യ ഗുണാനഭിജ്ഞൈഃ
പ്രവാളഭൂയിഷ്ഠപദപ്രയോഗം
ഗ്രന്ഥസ്യ തസ്യാഭിനവം വിവർത്ത
മഭ്യർത്ഥിതോഽഹം യദജല്പമേവം.”
അതിനെ വലിയകോയിത്തമ്പുരാൻ
“വ്യാഖ്യാനഭേദാദപി പാഠഭേദാ
ദനേകഭേദം യദി മൂലമേവ
പ്രസ്ഥാനഭേദാദ്രുചിഭേദതശ്ച
ഭേദാവകാശസ്സുതരാം വിവർത്തേ. അതോ നവീനേ പരിവർത്തനേസ്മിൻ
കൃതശ്ശ്രമോ നൈവ പിനഷ്ടി പിഷ്ടം
ശാകുന്തളാർത്ഥാമൃതപാനപാത്ര
മേകം നവം കൈരളി! തേദ്യ ലബ്ധം”
എന്നും മറ്റുമുള്ള ശ്ലോകങ്ങൾകൊണ്ടു ശിഷ്യനെ സന്തോഷിപ്പിച്ചു സ്വീകരിക്കുകയും ചെയ്തു. മൂന്നാമത്തേയും നാലാമത്തേയും പരിഭാഷകളുടെ സമഗ്രതാരതമ്യവിവേചനം പ്രകൃതത്തിൽ അസംഗതമാണു്. രണ്ടിൽനിന്നും ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ ഉദ്ധരിച്ചുകാണിക്കാം.
“ധാതാവാദൗ ചമച്ചോരുദകമഥ ഹവിർവ്വാഹിയാം വീതിഹോത്രൻ
ഹോതാതാനും ദിനേശൻ നിശയുടെ പതിയും നാദലക്ഷ്യം നഭസ്സും
ഭൂതാളിക്കാകെയേകപ്രകൃതി പൃഥിവിയും പ്രാണദൻ മാരുതൻതാ
നേതാവദ്വ്യക്തമൂർത്ത്യഷ്ടകനുലകുടയോൻ നിങ്ങളെക്കാത്തിടട്ടേ.”
(മണിപ്രവാളശാകുന്തളം)“ആദ്യത്തെസ്സൃഷ്ഠി, ഹോതാ, വഥ വിധിഹുതമായുള്ള ഹവ്യം വഹിപ്പോ
നാ ദ്വന്ദം കാലമാനാസ്പദമുലകു നിറഞ്ഞോരു ശബ്ദാശ്രയംതാൻ
വിത്തെല്ലാത്തിന്നുമേകപ്രകൃതി ചരജഗൽപ്രാണനാം തത്ത്വമെന്നീ
പ്രത്യക്ഷം മൂർത്തിയെട്ടാർന്നൊരു ജഗദധിപൻ
നിങ്ങളെക്കാത്തുകൊൾവൂ.” (മലയാളശാകുന്തളം) “വിജ്ഞന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ
നല്ല ശിക്ഷ കഴിച്ചോർക്കുമില്ല വിശ്വാസമാത്മനി.”
(മണിപ്രവാളശാകുന്തളം)“വിദ്യ ശരിയെന്നുറയ്ക്കാൻ വിദ്വൽപ്രീതിക്കു പാത്രമായ് വരണം;
നന്നായ്പ്പഠിച്ചവന്നും തന്നിൽ വരുന്നില്ല നല്ല വിശ്വാസം.”
(മലയാളശാകന്തളം)
58.7ഇതരനാടകങ്ങൾ
ഓരോ കൊല്ലം ഓരോ നാടകം, ഭാഷയിൽ വിവർത്തനം ചെയ്യുകയും അതു യഥാസൌകര്യം അഭിനയിപ്പിക്കുകയും ചെയ്യുക എന്നൊരു ക്രിയാപരിപാടി കോയിത്തമ്പുരാൻ ഒടുവിൽ അനുഷ്ഠിച്ചു. ആ പരിപാടിയനുസരിച്ചു മാളവികാഗ്നിമിത്രം 1091-ലും അതിൽപ്പിന്നീട് ചാരുദത്തനും ഒടുവിൽ സ്വപ്നവാസവദത്തം 1092-ലും പരിഭാഷപ്പെടത്തി. മാളവികാഗ്നിമിത്രത്തിന്റെ അവതാരികയിൽ കവി ഇങ്ങനെ പറയുന്നു: “കാടും പടലും വെട്ടിക്കളഞ്ഞു് ഒറ്റയടിപ്പാതയെങ്കിലും തെളിക്കാതെ ഉള്ളിൽ പ്രവേശിക്കാൻ പാടില്ലാത്ത വ്യാകരണകാന്താരത്തിൽ ചാടിക്കടന്നു ക്ലേശിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയത്തിനു സ്വൈരസഞ്ചാരയോഗ്യമായ നാടകപ്പൂങ്കാവനത്തിൽ ചെന്നുകേറി അല്പനേരമെങ്കിലും ഒരു വിശ്രമസുഖം അനുഭവിക്കുന്നതിനുള്ള കൗതുകം തടുത്താൽ നില്ക്കാത്തവിധം അതിക്രമിച്ചു; ആ കൌതുകത്തിന്റെ ഫലമാണു് ഈ തർജ്ജമ.”
ചാരുദത്തന്റെ ആമുഖത്തിൽ “ഉത്ഭവപ്രകാരം ചാരുദത്തൻ മാളവികയുടെ അനുജനും കലാവിലാസനാടകസംഘക്കാരുടെ വക നാടകാവലിയിൽ മൂന്നാമത്തെ പുസ്തകവുമാകുന്നു” എന്നു പറയുന്നു. ഭാസനാടകത്തിന്റെ അനുപദഭാഷാനുവാദമല്ല ചാരുദത്തൻ. “ഭാസനാടകത്തെ ഏതുവിധത്തിലുള്ള പ്രപഞ്ചനംകൊണ്ടു ശൂദ്രകൻ വൃഥാസ്ഥൂലമാക്കിത്തീർത്തുവോ ആ വിധം ശുദ്രകന്റെ ബാക്കിയുള്ള ആറങ്കങ്ങളെ തക്ഷണംകൊണ്ടു കൃശീകരിക്കുകയാണു ഞാൻ ചെയ്തതു്” എന്നും പ്രസ്താവിക്കുന്ന. അതു് ആ നാടകം അഭിനയോചിതമാകുന്നതിനുവേണ്ടി ചെയ്ത വ്യതിയാനമാണു്. ചാരുദത്തനിലെ പല ഭാഗങ്ങളും ഒരു സ്വതന്ത്രകൃതിപോലെയായിട്ടുണ്ട്. സംസ്ഥാനകൻ പ്രാകൃത സമ്പ്രദായത്തിലുള്ള നാടോടിബ്ഭാഷയിലാണു് സംസാരിക്കുന്നതു്. മേളക്കൊഴുപ്പിനു ചില ഗാനങ്ങളും ഇടകലർത്തീട്ടുണ്ട്. മാളവികാഗ്നിമിത്രവും ചാരുദത്തനും ഉത്തമകോടിയിൽ പരിലസിക്കുന്ന രണ്ടു നാടകങ്ങളാണ്. സ്വപ്നവാസവദത്തം അവയ്ക്കു് അടുത്തപടിയിലേ നില്ക്കുന്നുള്ളു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“സരസോജ്ജ്വലരാഗമോമലാളിൻ
ചരണാബ്ജത്തിൽ വരച്ച രേഖ നോക്കൂ
ഹരവീക്ഷണമേറ്റു നീറിനില്ക്കും
സ്മരവൃക്ഷത്തിൽ മുളച്ച നാമ്പുപോലെ.” (മാളവികാഗ്നിമിത്രം) “സരസപല്ലവകോമളമായ നിൻ
ചരണതാരിണ ചഞ്ചലലോചനേ!
പരുപരുത്ത മരത്തിലണയ്ക്കയാൽ
പ്പറക ചെറ്റൊരു വേദന പറ്റിയോ?”
(മാളവികാഗ്നിമിത്രം)“സംസത്തിൽ സ്വാവമാനോദ്യതനൃപഭടരോടാത്തരോഷൻ സ്വവീര്യം
ശംസിക്കും സാധുപൗരപ്പരിഷയിലലിവാർന്നുന്മിഷന്മന്ദഹാസൻ
അംസത്തിൽച്ചന്ദ്രലേഖാവിമലകുവലയാ പീഡദന്തങ്ങളേന്തി
ക്കംസധ്വംസത്തിനോങ്ങും മുരരിപു ഭഗവാൻ നിങ്ങളെക്കാത്തുകൊൾക.” (ചാരുദത്തൻ)“ദാരിദ്യത്തിലണഞ്ഞവന്റെ വചനം കൈക്കൊണ്ടിടാ ബന്ധുവും
പാരം ശീലശശിക്കു മങ്ങലുളവാമന്തസ്സഹോ! ഹാസ്യമാം
കെല്പില്ലാതെ കുഴങ്ങിയുറ്റവരൊതുങ്ങീടും വിപത്തേറെയാ
മേല്പിക്കും പഴിയിങ്ങവന്റെ തലയിൽക്കുററം പരൻചെയ്കിലും.”
(ചാരുദത്തൻ)“ഭിന്നിപ്പിച്ചു രിപുക്കളെ; പ്രജകളിൽ ത്വത്ഭക്തിയാശ്വാസവും
കുന്നിപ്പിച്ചു; ഭവാന്നു പാര്‍ഷ്ണിബലവും സജ്ജിച്ചു യാത്രക്കു ഞാൻ;
സന്നദ്ധം രിപുനിഗ്രഹത്തിനുചിതം സംഭാരമോരോന്നുമേ;
സൈന്യം ഗംഗ കടന്നുതീർന്നു; വഴിയേ നിൻകൈക്കലാം രാജ്യവും.”
(സ്വപ്നവാസവദത്തം)
ഈ നാടകങ്ങൾ രചിച്ച കാലത്തു കോയിത്തമ്പുരാന്റെ ഭാഷാകവിത വളരെ വളരെ ഉയർന്നുകഴിഞ്ഞിരുന്നു.
58.8ശാസ്തകൃതികൾ
കേരളപാണിനീയം പഴയപതിപ്പ്
ഭാഷയ്ക്കു സർവ്വസമ്മതവും സമ്പൂർണ്ണവുമായ ഒരു വ്യാകരണം നിർമ്മിക്കണമെന്നുള്ള ആഗ്രഹം കോയിത്തമ്പുരാനു് 1058-ൽ സർക്കാര്‍ ഹൈസ്ക്കൂളിൽ അധ്യയനം ആരംഭിച്ചപ്പോൾത്തന്നെ അങ്കരിച്ചുകഴിഞ്ഞിരുന്നു. ആ ആഗ്രഹം സഫലമാക്കുന്നതിന്നുവേണ്ടി അന്നു നിലവിലിരുന്ന (1) ഗുണ്ഡർട്ടിന്റെ വ്യാകരണം, (2) ഗാർത്തുവെയിറ്റിന്റെ വ്യാകരണം ചോദ്യോത്തരം, (3) പീറ്ററിന്റെ വ്യാകരണം, (4) ഗീവറുഗീസ് മാത്തന്റെ വ്യാകരണം, (5) കോവുണ്ണിനെടുങ്ങാടിയുടെ കേരളകൗമുദി, (6) പാച്ചുമൂത്തതിന്റ വ്യാകരണം, എന്നീ പുസ്തകങ്ങൾ നിഷ്കർഷിച്ചു പഠിച്ചതിനുപുറമേ തമിഴുവ്യാകരണത്തിലും തെലുങ്കുവ്യാകരണത്തിലും കൂടി അത്യാവശ്യത്തിനുവേണ്ട അറിവു സമ്പാദിച്ചു. സൗകര്യം കിട്ടിയപ്പോൾ നവീനരീതിയിൽ ഒരു മലയാളവ്യാകരണം എഴുതിത്തുടങ്ങി. മറ്റു ജോലികൾക്കിടയിൽ നാലിലധികം സംവത്സരം വിനിയോഗിച്ചു് അതു പൂർത്തിയാക്കി; 1071-ൽ പ്രസിദ്ധീകരിച്ചു. തന്റെ വ്യാകരണഗുരുവായ വലിയകോയിത്തമ്പുരാന്നാണ് ആ ഗ്രന്ഥം സമർപ്പിച്ചതു്.
“സാലാതുരീയമുനിമന്ദരമഥ്യമാനഃ
കാത്യായനാമരസരിജ്ഝരപൂര്യമാണഃ
ശ്രീമൽപതഞ്ജലിഘടോ്ഭവചൂഷ്യമാണ
ശ്ശബ്ദാനുശാസനമഹാജലധിശ്ചകാസ്തി.
തസ്യൈതസ്യ സമന്തതോപി ഹരിതാംകൂലങ്കഷസ്യാംബുധേഃ
കല്ലോലേഷു കുതൂഹലാകുലതയാ നിഷ്ണാതവദ്ഭിശ്ചിരം
ശ്രീമദ്ഭിർഭഗിനീസുതപ്രണയിഭിർവ്വീചീഷു സഞ്ചാരിതഃ
സോയം കിഞ്ചിദുപാഹരാമി ഭവതാം സംയാത്രയാത്രാർജ്ജിതം.
യദ്വാലം കഥിതൈരഹോ നു ഖലു ഭോഃ സുൂത്രാണി സംസീവ്യതാ
രീതിം കേരളവൈഖരീയസമുദാചാരോചിതാം ഗൃഹ്ണതാ
ശബ്ദാനാമനുശിഷ്ടിരാപദശിഖം സംവണ്ണിതേയം മയാ
ബദ്ധാ കേരളവർമ്മണൈവ ഗുരുണേത്യാനീയതാമാദരാൽ.”
ഇവ ആ സമർപ്പണശ്ലോകങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു. സൂത്ര–വൃത്തി–ഭാഷ്യാത്മകമായി ആഭ്യൂഹികപ്രസ്ഥാനത്തിൽ രചിച്ചിട്ടള്ള ഒരു വ്യാകരണഗ്രന്ഥമാണു് കേരളപാണിനീയം. സൂത്രങ്ങൾ പാണിനിയുടേതുപോലെ അത്യന്തം ഹ്രസ്വങ്ങളാണു്. വൃത്തിയുടെ സാഹായ്യം കൊണ്ടു വേണം അവയുടെ അർത്ഥം ഗ്രഹിക്കുവാൻ. “ഇപ്പുസ്തകത്തിൽ ശരീരഭൂതമായതു വൃത്തി എന്ന ഭാഗമാകുന്നു. അതിലെ വാചകങ്ങൾക്കു കഴിയുന്നതും സാരള ്യം വരുത്താൻ ശ്രമിച്ചിട്ടുണ്ട്. സൂത്രം എന്നതു തുടരെത്തുടരെ ഓമ്മിക്കുന്നതിനുതകുന്ന ഒരു നൂലെന്നേയുള്ള. ഭാഷ്യം പ്രായേണ അധ്യാപകന്മാരുടെ ദൃഷ്ടിക്കുമാത്രമായി ഉദ്ദേശിക്കപ്പെട്ടതാണു്” എന്നു ഗ്രന്ഥകാരൻ ഓരോ. ഭാഗത്തിന്റേയും ഉപയോഗം വിശദീകരിക്കുന്നു. വ്യാകരണത്തിന്റെ വിഷയത്തെ ശിക്ഷ, പരിനിഷ്ഠ, ആകാംക്ഷ, നിരുക്തി എന്നു നാലു വകുപ്പുകളിലായി പിരിച്ചു് ഓരോന്നിനു് ഓരോ കാണ്ഡം വീതം വിനിയോഗിക്കുക, പൂർവ്വവൈയാകരണന്മാര്‍ അങ്ഗീകരിച്ചിരുന്ന ഛന്ദസ്സ്, അലങ്കാരം ഈ വിഷയങ്ങളെ വ്യാകരണബാഹ്യങ്ങളാകയാൽ വിട്ടുകളയുക, സംസ്കൃതവ്യാകരണവും ഭാഷാവ്യാകരണവും തമ്മിൽ കൂട്ടിക്കുഴയ്ക്കാതിരിക്കുക, നാമം, കൃതി, ഭേദകം, നിപാതം, അവ്യയം എന്നിങ്ങനെ ശബ്ദങ്ങളെ അഞ്ചു വിഭാഗങ്ങളായി വേര്‍തിരിക്കുക, ഗതികൾ, അനുപ്രയോഗങ്ങൾ, വിഭക്ത്യാഭാസങ്ങൾ ഇത്തരത്തിൽ ചില ശബ്ദസമുഹങ്ങൾ ഉണ്ടെന്നു വ്യവസ്ഥാപനം ചെയ്യുക എന്നിങ്ങനെ ആശാസ്യങ്ങളായ പല പരിഷ്കാരങ്ങളും വരുത്തി ഭാഷാവ്യാകരണത്തിന്റെ സമഞ്ജസവും സസമ്പൂണ്ണവുമായ സ്വരൂപം ഇദംപ്രഥമമായി പ്രദർശിപ്പിച്ചിട്ടള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ മാഹാത്മ്യം വാക്കുകളെക്കൊണ്ടു പരിച്ഛേദിക്കാവുന്നതല്ല. ആ സൂര്യോദയത്തിൽ അതിനുമുൻപുള്ള വ്യാകരണതാരങ്ങൾ എല്ലാം അസ്തപ്രഭങ്ങളായതിൽ ആശ്ചര്യമില്ലല്ലോ. ആ പുസ്തകത്തിന്റെ ആവിർഭാവത്തിനു മേലാണു കേരളീയര്‍ ആ മഹാപുരുഷനെ “കേരളപാണിനി” എന്ന ബിരുദനാമം നല്കി അഭിവാദനം ചെയ്തുതുടങ്ങിയതു്. അതിനെത്തുടർന്നു ബാലവിദ്യാർത്ഥികളുടെ ആവശ്യത്തിനായി അതിലെ സിദ്ധാന്തങ്ങളെത്തന്നെ അടിസ്ഥാനപ്പെടുത്തി (1) പ്രാഥമികവ്യാകരണം, (2) മധ്യമവ്യാകരണം, (3) ശബ്ദശോധിനി എന്നിങ്ങനെ ഉത്തരോത്തരം വിവൃതങ്ങളായ മൂന്നു പുസ്തകങ്ങൾകൂടി പ്രസിദ്ധീകരിച്ചു. കേരളപാണിനീയത്തെപ്പറ്റി തനിക്കു തോന്നിയ ചില അഭിപ്രായഭേദങ്ങൾ മറ്റൊരു വൈയാകരണനായ എം. ശേഷഗിരിപ്രഭു ഭാഷാപോഷിണീ മാസികയിൽ തുടർച്ചയായി പ്രദർശിപ്പിക്കുകയുണ്ടായെങ്കിലും 1079-ൽ തലശ്ശേരിയിൽവച്ചു നടന്ന ഭാഷാപോഷിണിസഭയുടെ സമ്മേളനത്തിൽ “കേരളപാണിനീയം ഇപ്പോൾ സ്ക്കൂളുകളിൽ ഉപയോഗിച്ചുവരുന്ന പുസ്തകങ്ങളിൽവച്ചു പല സങ്ഗതികളിലും നല്ലതായിരിക്കുന്നു. ഭാഷാശാസ്ത്രം ആധാരമാക്കി മലയാള ഭാഷയുടെ സ്വരൂപത്തേയും ഘടനയേയും ഗോത്രത്തേയും നിശ്ചയിച്ചു ഭാഷാശാസ്ത്രം കാട്ടിക്കൊടുക്കുന്ന മാർഗ്ഗങ്ങളിൽ വ്യാകരണവിഷയങ്ങളെ ഉപപാദിച്ചു്, നൈയായികരീതിയിൽ സംജ്ഞകളെ നിർവ്വചിച്ചു് അഭിപ്രായഭേദങ്ങളുള്ള ദിക്കുകളിൽ സിദ്ധാന്തത്തെ കാണിച്ചുകൊടുക്കുന്ന ഒരു ശാസ്ത്രീയവ്യാകരണം കേരളപാണിനീയം മാത്രമേയുള്ളു. പാണിനി, പതഞ്ജലി മുതലായ സംസ്കൃതവൈയാകരണന്മാരുടെ രീതിയേയും സൂക്ഷ്മമായ വ്യാകരണതത്ത്വങ്ങളേയും കാണിക്കുന്നുണ്ടു്” എന്നാണു് അദ്ദേഹത്തിന്റെ പ്രസങ്ഗത്തിൽ പ്രസ്താവിച്ചതു്. അക്കാലത്തെ വൈയാകരണമൂർദ്ധന്യന്മാരിൽ അന്യതമനായിരുന്നരായം പേട്ട ആര്‍.വി. (പിന്നീടു മഹാമഹോപാധ്യായൻ) കൃഷ്ണിമാചാര്യരും ആ അവസരത്തിൽ കേരളപാണിനീയത്തെപ്പറ്റി ശ്ലാഘിക്കുകയുണ്ടായി. കൃഷ്ണമാചാര്യർക്കു മലയാളത്തിലും നല്ല ജ്ഞാനമുണ്ടായിരുന്നു. ചാരുചര്യാശതകം അദ്ദേഹം തർജ്ജമ ചെയ്തിട്ടണ്ടു്.
കേരളപാണിനീയം പരിഷ്കരിച്ച പതിപ്പ്
കാരികാവൃത്ത്യാദ്യാത്മകമായി ആഗമികപ്രസ്ഥാനത്തിൽ കേരളപാണിനി രചിച്ച സർവ്വങ്കഷമായ ഒരു വ്യാകരണഗ്രന്ഥമാണു് 1092-ൽ മുദ്രിതമായ പ്രസ്തുത പുസ്തകം. അതിന്റെ മുഖവുരയിൽ ആചാര്യൻ ഇങ്ങനെ പറയുന്നു. ആഭ്യൂഹികവ്യാകരണം രാജാധിപത്യത്തിന്റെയും ആഗമികവ്യാകരണം പൗരാധിപത്യത്തിന്റെയും സ്ഥാനം വഹിക്കുന്നു. ആകൃതിയിലും പ്രകൃതിയിലും മാത്രമല്ല, വേഷത്തിലും വിഷയത്തിലും കൂടി കേരളപാണിനീയത്തിന്റെ മുദ്രണത്തിൽ പറയത്തക്ക ഭേദഗതികൾ ചെയ്യേണ്ടിവന്നിട്ടുണ്ടു്. അഹർമ്മാനവും യോഗ്യാദിയും എല്ലാം കഴിച്ചാൽ കേരളപാണിനീയം എന്ന പേര്‍ മാത്രമേ ശേഷിക്കയുള്ള. അതിനാൽ പ്രകൃതപുസ്തകം 1071-ൽ പ്രസിദ്ധപ്പെടുത്തിയ കേരളപാണിനീയത്തിന്റെ രണ്ടാം പതിപ്പാണെന്നു പറഞ്ഞറിയിക്കതന്നെ വേണ്ടിയിരിക്കുന്നു!” അതിന്റെ ആരംഭത്തിൽ എഴുതിച്ചേത്തിട്ടുള്ള ദീർഘമായ പീഠിക അദ്ദേഹത്തിന്റെ ധിഷണാസമ്പത്തിനെയും പാണ്ഡിത്യപൗഷ്കല്യത്തെയും പ്രഖ്യാപനം ചെയ്യുന്നു. പുതിയ കേരളപാണിനീയത്തിന്റെ ബഹുമുഖങ്ങളായ വൈശിഷ്ഠ്യങ്ങളെപ്പറ്റി നാമനിർദ്ദേശം ചെയുന്നതിനുപോലും സ്ഥലം അനുവദിക്കുന്നില്ല. മറ്റൊരു പുസ്തകം അതുപോലെ എഴുതുവാൻ യാതൊരു ഭാഷാപണ്ഡിതനും നാളതുവരെ ഉദ്യമിച്ചിട്ടില്ലെന്നുള്ളതുതന്നെ അതിന്റെ അന്യാദൃശമായ മഹിമയ്ക്കു നിദർശനമാകുന്നു.
മണിദീപിക
കേരളപാണിനീയത്തിൽ സംസ്കൃതവ്യാകരണത്തിലെ വിഷയങ്ങൾ പ്രതിപാദിച്ചിട്ടില്ലെന്നു പറഞ്ഞുവല്ലോ. സംസ്കൃതവ്യാകരണത്തിന്റെ ഒരു സ്ഥൂലമായ ജ്ഞാനമെങ്കിലും ഇല്ലാതെ മണിപ്രവാളകവിത ശരിക്കു് ആസ്വദിക്കുവാൻ സാധിക്കുന്നതല്ല എന്നുള്ളതിനുപുറമേ, ഏതെങ്കിലും ഒരു പുതിയ അർത്ഥത്തെ കുറിക്കുന്നതിനു് ഒരു പുതിയ ശബ്ദം ആവശ്യപ്പെട്ടാൽ അതിനു സംസ്കൃതത്തെ ആശ്രയിക്കാതെ ഗത്യന്തരമില്പാത്തതും, അതു സുശബ്ദമായിരിക്കണമെങ്കിൽ കൃത്തദ്ധിതാദിപ്രകരണങ്ങളിൽ പ്രയോക്താവിനു സാമാന്യ പരിചയമെങ്കിലും ഉണ്ടായിരിക്കേണ്ടതുമാണു്. ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കു സംസ്കൃതവ്യാകരണത്തിന്റെ ഒരു ലഘുവായ പരിചയം സമ്പാദിക്കുന്നതിനു പ്രവേശികാരൂപത്തിൽ കാരികാവൃത്ത്യാത്മകമായ മലയാളത്തിൽ രചിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണു് മണിദീപിക. ‘മണിപ്രവാള’ ശബ്ദത്തിലെ മണിക്കു സംസ്കൃതം എന്നാണല്ലോ അർത്ഥം. മണിക്കു ദീപിക സ്ഥാനീയമാകുക നിമിത്തം പ്രസ്തുത പുസ്തകത്തിനു മണിദീപിക എന്ന സംജ്ഞ അർത്ഥവത്തായിരിക്കുന്നു. ഗ്രന്ഥാവസാനത്തിൽ അതിന്റെ പ്രയോജനത്തെപ്പറ്റി ഗ്രന്ഥകാരൻ ഇങ്ങനെ ഉപന്യസിക്കുന്നു.
“മണിപ്രവാളത്തിൽ വിളങ്ങിടുന്ന
മണിപ്രഭേദങ്ങളെടുത്തുകാട്ടാൻ
കൊളുത്തിനേൻ ദീപികയൊന്നിവണ്ണം
കോളൊത്ത മുന്യഷ്ടകദീപയഷ്ടേഃ. കൃതഃ പുരാ കേരളപാണിനീയേ
യതഃ പ്രവാളസ്യ വിശോധനായാം
മണേര്‍വിമർശോ മണിദീപികേയം
മണിം പ്രവാളഞ്ച വിശോധയധ്വം.”
ആകെ 702 കാരികകൾകൊണ്ടു വക്തവ്യം മുഴവൻ സങ്ഗ്രഹിച്ചിരിക്കുന്നുവെന്നുള്ളതു വിസ്മയാവഹമാണു്. 1084-ൽ രചിച്ച ആ ഗ്രന്ഥവും വലിയകോയിത്തമ്പുരാനുതന്നെയാണു് സമർപ്പിച്ചിരിക്കുന്നതു്.
“പുരാർപ്പിതം കേരളപാണിനീയം
സഹ പ്രജാഭിസ്തിസൃഭിസ്സമിന്ധേ
കനീയസീയം മണിദീപീകാസ്യ
നിവേദ്യതേ സംപ്രതി കൗതുകേന. പഥ്യാം പാണിനിസുത്രതിക്തഗുളികാപാളിം ഗളഗ്രാഹിണീം
ശുഷ്കത്വാൽ കഥമപ്യഹോ! നിഗിലതോവിജ്ഞാനസമ്പത്തയേ
യന്മാധ്വീ ഗുളജിഹ്വികാമകൃത മേ തസ്മിൻ പദാബ്ജേർപ്പയേ
തസ്യാസ്സാരകലാമിമാം വിതുഷിതാം വീതാനുബന്ധത്വതഃ”
എന്ന ആ ഘട്ടത്തിലെ രണ്ടു ശ്ലോകങ്ങൾ പ്രകൃതത്തിൽ അനുസ്മരണീയങ്ങളാണു്.
ഭാഷാഭൂഷണം
ഭാഷാഭൂഷണം ഭാഷയിൽ സാഹിത്യശാസ്ത്രത്തിലെ മിക്ക വിഷയങ്ങളേയും സ്പർശിക്കുന്ന ഒരു അലങ്കാരഗ്രന്ഥമാണു്. അതു കോളേജുവിദ്യാർത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു് എഴുതീട്ടുള്ളതുതന്നെ. അലങ്കാരപ്രകരണം, ദോഷപ്രകരണം, ഗുണപ്രകരണം, ശബ്ദാർത്ഥപ്രകരണം, ധ്വനിപ്രകരണം, ഗുണീഭൂതവ്യംയംഗ്യപ്രകരണം എന്നിങ്ങനെ ആറു പ്രകരണങ്ങൾ ഉൾപ്പെടുത്തീട്ടുണ്ടു്. നായകപ്രകരണം, നാടകപ്രകരണം, ഇത്യാദികൾ വിട്ടിരിക്കുന്നു. സംസ്കൃതത്തിലുള്ള എല്ലാ അലങ്കാരഗ്രന്ഥങ്ങളേയും പരിശോധിച്ചു് ഓരോ അംശത്തിൽ ഓരോ പൂർവ്വാചാര്യന്മാരുടെ മതം അംഗീകരിച്ചിട്ടുണ്ട്. “അർത്ഥാലങ്കാരങ്ങളെ അതിശയോക്തി, സാമ്യോക്തി, ശ്ലേഷോക്തി, വാസ്തവോക്തി എന്നു നാലിനങ്ങളായി പിരിച്ചിരിക്കുന്നതു കാവ്യാലങ്കാരകാരനായ രുദ്രടന്റെ സിദ്ധാന്തമനുസരിച്ചാകുന്നു. അവയുടെ സംഖ്യ ചുരുക്കിയതിൽ അലങ്കാരശേഖരകാരനായ കേശവമിത്രന്റെ പക്ഷത്തെ അനുകരിച്ചിരിക്കുന്നു. അങ്ങനെ പലരോടും കടപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ചിലേടത്തു സ്വന്തമതംതന്നെ സ്ഥാപിക്കേണ്ടതായും വന്നിട്ടില്ലെന്നില്ല. ഭാഷാഭേദം മറ്റുചില ദിക്കുകളിൽ ഭേദഗതികൾക്കു കാരണമായിത്തീർന്നിട്ടുണ്ടു്. സംസ്കൃതത്തിൽ മാത്രം സംഭവിക്കുന്ന ചില ദോഷങ്ങളേയും മറ്റും ഉപേക്ഷിക്കുകയും സംസ്കൃതത്തിലില്ലാതെ ഭാഷയ്ക്കുമാത്രം വരുന്ന മറ്റു ചിലതുകളെ പുതുതായി കല്പിക്കുകയും ചെയ്തിരിക്കുന്നു” എന്നു ഗ്രന്ഥകാരൻ ചുണ്ടിക്കാണിക്കുന്നു. ആകെക്കൂടി നോക്കുമ്പോൾ ആചാര്യന്റെ ഉദ്ദേശം ഫലിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ ആവശ്യത്തിനു ഭാഷാഭൂഷണം ഒരുവിധമെല്ലാം മതിയാകുന്നതാണെന്നും പറയാം. സംപൂർണ്ണമായ ജ്ഞാനം സമ്പാദിക്കണമെങ്കിൽ സംസ്കൃതത്തിലെ സാഹിത്യശാസ്ത്രപ്രതിപാദകങ്ങളായ ഉപരിഗ്രന്ഥങ്ങൾതന്നെ പഠിക്കേണ്ടതാണെന്നു പറയേണ്ടതില്ലല്ലോ.
വൃത്തമഞ്ജരി
ഭാഷയിൽ സർവ്വസ്പർശിയായ ഒരു വൃത്തശാസ്ത്രഗ്രന്ഥം വൃത്തമഞ്ജരി മാത്രമേയുള്ള. അതിന്റെ മുഖവുരയിൽ ആചാര്യൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഭാഷാഭൂഷണം പോലെ വൃത്തമഞ്ജരിയും ക്ലാസ്സിലെ ഉപയോഗത്തിനുവേണ്ടി എഴുതിയിരുന്ന നോട്ടുകളിൽ പോരാത്ത ഭാഗം ചേർത്തു പുസ്തകാകൃതിയിൽ വരുത്തീട്ടുള്ളതാകുന്നു… ഈ പുസ്തകത്തിൽ വിശേഷമായി ഒന്നു ചെയ്തിട്ടുള്ളതു ഭാഷാവൃത്തങ്ങൾക്കു സംജ്ഞാലക്ഷണകല്പനയാകുന്നു. സംസ്കൃതത്തിലെപ്പോലെ ഭാഷയിൽ ഗണ്യമായ വൃത്തശാസ്ത്രം ഇതേവരെ ആരും ഏർപ്പെടുത്തിക്കണ്ടില്ല… പ്രാചീനന്മാര്‍ സംജ്ഞകൾ ചെയ്തിടത്തു് അതുകളെത്തന്നെ സ്വീകരിച്ചും, ഇല്ലാത്തിടത്തു പുതിയ സംജ്ഞകളെ സൃഷ്ടിച്ചുമാണു് ഇതിൽ ഭാഷാവൃത്തപ്രകരണം എഴുതീട്ടുള്ളതു്.”
സാഹിത്യസാഹ്യം
സാഹിത്യയസാഹ്യവും ഭാഷാഭൂഷണംപോലെ ഭാഷാപോഷണത്തിനു പ്രയോജകീഭവിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാകുന്നു. കൊച്ചി രാമവർമ്മ അപ്പൻതമ്പുരാൻ അതിന്റെ അവതാരികയിൽ പറയുന്നതുപോലെ “കേരളപാണിനീയം ശബ്ദനിയമങ്ങളെ സ്ഥാപിച്ചു. പദ്യകൃതികളെ നിയമനംചെയ്തുകൊണ്ടു ഭാഷാഭൂഷണം പിൻതുടർന്നു… സാഹിത്യസാഹ്യംകൊണ്ടു ഗദ്യകൃതികൾക്കും പുരോഗതിയുണ്ടായി.” സാഹിത്യത്തിന്റെ പുറമേയുള്ള വേഷത്തെ ആസ്പദമാക്കി ഗദ്യം, പദ്യം, മിശ്രം എന്നു മൂന്നായിട്ടും, ഉദ്ദേശ്യത്തിന്റെ സ്വഭാവമനുസരിച്ച് ഉപദേശം, വിനോദം എന്നു രണ്ടായിട്ടും, രൂപം പ്രമാണിച്ചു്, ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നു നാലായിട്ടും വിഭജിച്ചു സാഹിത്യത്തിന്റെ സ്വരൂപം ഗ്രന്ഥകാരൻ ആദ്യമായി കാണിച്ചതിനുമേൽ ഗദ്യശാഖയെ സംബന്ധിച്ചിടത്തോളം ഈ നാലു രൂപങ്ങളേയും പ്രപഞ്ചനം ചെയ്യുന്നു. ഇതു പൂർവ്വഭാഗത്തിലെ പ്രതിപാദ്യമാണു്. കൃതിപ്രണയനം എന്ന ഉത്തരഭാഗത്തിൽ പദം, വാക്യം, ഖണ്ഡിക എന്നിങ്ങനെ കെട്ടിച്ചമയ്ക്കുവാനുള്ള മൂന്നു സാധനങ്ങളിൽ ഓരോന്നിനേയും സംബന്ധിച്ചു് എല്ലാവരും അറിഞ്ഞിരിക്കേണ്ടതും എന്നാൽ പലക്കും അറിവില്ലാത്തതുമായ പല ശുദ്ധിനിയമങ്ങളേയും വിവരിച്ചിരിക്കുന്നു. നല്ല ഗദ്യകാരന്മാരാകണമെന്നു് ആഗ്രഹിക്കുന്നവര്‍ സാഹിത്യസാഹ്യം നിഷ്കർഷിച്ചു പഠിക്കുകയും അതിൽ നിർദ്ദിഷ്ടങ്ങളായ വ്യവസ്ഥകൾ ആകുന്നിടത്തോളം അനുസരിക്കുകയും ചെയ്യേണ്ടതാണു്. പ്രകൃതഗ്രന്ഥത്തിന്റെ നിർമ്മിതിയിൽ പ്രൊഫസര്‍ കോയിത്തമ്പുരാൻ വിശിഷ്യ അനുമോദനീയനാകുന്നു. എന്തുകൊണ്ടെന്നാൽ അത്തരത്തിൽ ഒരു ഗ്രന്ഥം മാർഗ്ഗദർശകമായി അക്കാലത്തുണ്ടായിരുന്നില്ലല്ലോ. “ഇംഗ്ലീഷ് സാഹിത്യശാസ്ത്രകാരന്മാര്‍ ചെയ്തിട്ടുള്ള വ്യവസ്ഥകളിൽ സ്വഭാഷയ്ക്കു യോജിക്കുന്നിടത്തോളം ഭാഗം അതേവിധം പകർത്തുകയും, ആ ഛായ പിടിച്ചു ചിലതു യഥാമതി കൂട്ടിച്ചേർക്കകയും” ആണു് ഗ്രന്ഥകാരൻ ചെയ്തിട്ടുള്ളതു്. അതു് ഏറ്റവും ക്ലേശസാധ്യമായ ഒരു പ്രയത്നമാണെന്നു പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഇംഗ്ലീഷുകാരുടെ മാനദണ്ഡംകൊണ്ടു പ്രാസംഗികമായി ഭാരവിപ്രമുഖന്മാരായ സംസ്കൃതമഹാകവികളെ തുലനം ചെയ്തിട്ടുള്ളതു സ്ഥാനസ്ഥമാണെന്നു സമർത്ഥിക്കുവാൻ പ്രയാസമുണ്ടു്.
വ്യാഖ്യാനങ്ങൾ
ഏ. ആറിന്റെ ഭാഷാവ്യാഖ്യാനങ്ങളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു കാന്താരതാരകമാകുന്നു. ഉണ്ണായിവാരിയര്‍ കല്പിച്ചുകൂട്ടി നളചരിതം ആട്ടക്കഥയിൽ കെട്ടിത്തള്ളീട്ടുള്ള കുരുക്കുകൾ അഴിക്കുവാൻ വ്യാഖ്യാതാവു ചെയ്തിട്ടുള്ള തീവ്രമായ പ്രയത്നം പ്രായേണ ഫലിച്ചിരിക്കുന്നു. അതുകൂടാതെ ഏ. ആര്‍. തന്റെ മിക്ക ഗ്രന്ഥങ്ങൾക്കും അവതാരിക എഴുതീട്ടുണ്ട്. വ്യാഖ്യാനങ്ങളുടെ വിഷയത്തിലും ആ പരിപാടിതന്നെയാണു് സ്വീകരിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ അവതാരികകൾ ഏതു നിലയിൽ നോക്കിയാലും അത്യുൽക്കൃഷ്ടങ്ങളാണു്. അവ സങ്കുചിതങ്ങളല്ല; വൃഥാസ്ഥൂലങ്ങളുമല്ല. ഓരോ ഗ്രന്ഥത്തെയും പറ്റി അനുവാചകന്മാർക്കു് എന്തെല്ലാം ഗ്രഹിക്കണമോ അതെല്ലാം ഒന്നുപോലും വിടാതെ സ്ഫടികസ്ഫുടമായ ഭാഷയിൽ സംശയച്ഛേദിയായ രീതിയിൽ പ്രതിപാദിക്കുവാൻ അദ്ദേഹത്തിനുള്ള പാടവം അന്യർക്കു ലഭിച്ചിട്ടില്ല. അവതാരിക വായിച്ചുകൊണ്ട് ഗ്രന്ഥത്തിലേക്കു കടന്നാൽ അതിലെ സഞ്ചാരം ഏതു പംഗുവിനും സുഖകരമായിരിക്കും. ആ ആനന്ദം അനുഭവിക്കണമെന്നുള്ളവര്‍ കാന്താരതാരകമോ മാളവികാഗ്നിമിത്രത്തിന്റെയോ മറ്റോ ഭൂമികയോ വായിച്ചുനോക്കട്ടെ.
58.9ഗദ്യം
ഏ. ആറിന്റെ ഗദ്യരീതി എത്രമാത്രം ഹൃദയാവർജ്ജകമാണെന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമുണ്ടു്. അതിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ അനന്യലഭ്യമായ വ്യക്തിമുദ്ര പതിഞ്ഞിട്ടുള്ളതു ഭാവുകന്മാർക്കു പ്രത്യക്ഷത്തിൽ കാണാം. വിഷയത്തെ വേണ്ടവിധം വിശകലനം ചെയ്തു പണ്ഡിതോചിതവും എന്നാൽ പാമരന്മാർക്കുകൂടി സുഗ്രഹവുമായ ഭാഷയിൽ മിതമായും സാരമായും വിവക്ഷിതാർത്ഥ പ്രതിപാദകമായുമുള്ള പദവിന്യാസംകൊണ്ടു വാചയിതാക്കൾക്കു് അറിവും ആനന്ദവും ഒരേസമയത്തു നല്കി, സാഹിത്യവീഥിയിൽ ജൈത്രയാത്ര ചെയ്യുന്ന ആ അനുഗൃഹീതപുരുഷന്റെ ഗദ്യോപന്യാസങ്ങൾക്കുള്ള അടുക്കും അഴകും ആഴവും അന്തസ്സും അവ വായിച്ചുതന്നെ അറിയേണ്ടതാണു്. അലങ്കാരവും അഗ്രാമ്യമായ ഫലിതവുംകൊണ്ടു് ആവശ്യമുള്ള ഭാഗങ്ങളിൽ അവയ്ക്കു മാറ്റുകൂട്ടീട്ടുമുണ്ടു്. ആ സമഞ്ജസമായ ശൈലി അദ്ദേഹത്തിനു യൗവനത്തിൽത്തന്നെ സ്വാധീനമായിക്കഴിഞ്ഞിരുന്നു എന്നും നാം പ്രകൃതത്തിൽ അനുസ്മരിക്കേണ്ടതുണ്ടു്. രണ്ടുദാഹരണങ്ങൾകൊണ്ടു് ഈ വസ്തുത വ്യക്തമാക്കാം. ആദ്യത്തേതു് 1068-ൽ എഴുതിയ കവിസഭാരഞ്ജനഭാഷ്യത്തിലുള്ളതാണു്. രണ്ടാമത്തേതു വളരെക്കാലം കഴിഞ്ഞു ഗദ്യമാലികയിൽ ചേർക്കുവാൻ രചിച്ചതുമാണ്. ഒന്നിനൊന്നു് അദ്ദേഹത്തിന്റെ ഗദ്യരചനാവൈഭവം ഉയർന്നുകൊണ്ടിരുന്നു.
“ഈ നാടകത്തിൽ അങ്ഗിയായതു വീരരസമാകുന്നു. ദാനവീരം, ദയാവീരം, ഇത്യാദി വീരരസത്തിനു് അനേകം ഭേദങ്ങളള്ളതിൽ ഇതിലെ വീരത്തിനു് ആരംഭവീരമെന്നോ കാര്യവീരമെന്നോ പേരു പറയാം. സമാജം നടത്തുന്ന വിഷയത്തിലുള്ള സ്ഥായിയായ ഉത്സാഹമാകുന്നു വീരരസമായിത്തീരുന്നതു്. പത്രാധിപരാകുന്ന ധീരനായകനിൽ വർത്തിക്കുന്നതും സമാജനിർവ്വഹണത്തെ ആലംബിക്കുന്നതുമായ ഉത്സാഹസ്ഥായിഭാവം മഹാരാജസാഹായ്യാദിവിഭാവങ്ങളാൽ ഉദ്ദീപിതവും ‘എരിതീയിലാശു ചാടാം’ ഇത്യാദി വീരവാദങ്ങളാകുന്ന അനുഭാവങ്ങളാൽ അവഗാഢീകൃതവും സഭ കൂടി ആലോചന ‘ബഞ്ചും മേശകളും കസാലകളുമിങ്ങന്യൂന’ ഇത്യാദി സാധനസാമഗ്രി സമ്പാദിക്കുന്നതിലുള്ള വൈയഗ്ര്യം ‘വിത്തിട്ടന്നു തുടങ്ങി വിങ്ങിയ ഇരു’ ഇത്യാദി വിഘ്നങ്ങളിൽ നിന്നുള്ള ശങ്ക, ‘അറ്റംകൂടാതുള്ള യത്നം പലതു’ ഇത്യാദി ചിന്ത ‘ഇതൊന്നുംകൊണ്ടും മറ്റും ശാല അലംകൃതമായി എന്നു് അടിയൻ വിചാരിക്കന്നില്ല’ ഇത്യാദി ഒത്സുക്യം ഇങ്ങനെയുള്ള വ്യഭിചാരികളാൽ പരിപോഷ്ഠിതവുമായിട്ടുണ്ടു്; നമ്പ്യാരുടെ ഫലിതങ്ങളാൽ ഉത്ഥാപിതമായ ഹാസ്യരസം; ആപണശാലാദ്യാലംബിതമായ അത്ഭുതരസം ഇങ്ങനെയുള്ള അംഗങ്ങളാൽ പരിപൂർണ്ണതയെ പ്രാപിച്ചു നിഖിലനിബന്ധവ്യാപിയായിത്തീർന്നു വ്യാഖ്യാതൃശ്രോതാക്കളുടെ ഹൃദയത്തിൽ ബ്രഹ്മാനന്ദനിർവ്വിശേഷമായ ഒരു നിര്‍വൃതിവിശേഷത്തെ ജനിപ്പിക്കുന്നു.”
ഇതു് ആലങ്കാരികവിഷയമാണു്. അടുത്തതായി തത്ത്വ ചിന്താപരമായ ‘ജീവിതസ്നേഹം’ എന്ന ഉപന്യാസത്തിലെ ചില വാക്യങ്ങൾ പ്രദർശിപ്പിക്കാം.
“എന്നാൽ അനുഭവങ്ങളും ഇന്ദ്രിയങ്ങളും ചെയ്യുന്ന പ്രവൃത്തി വ്യർത്ഥംതന്നെ. അതു രണ്ടിനെക്കാളും ബലവത്തരമായ ആശ, ദൂരമായ ഉദർക്കത്തെ, സങ്കല്പകല്പിതമായ സൗന്ദര്യത്തോടുകൂടെ പുരോഭാഗത്തിൽ സജ്ജീകരിക്കുന്നു; ഏതോ ഒരാനന്ദം ഇനിയും അതിദൂരത്തിൽനിന്നു് അങ്ങോട്ടു ചെല്ലാൻ എന്നെ സംജ്ഞാപനം ചെയ്യുന്നു. ഒരു തോല്ക്കുന്ന ചൂതുകളിക്കാരനെപ്പോലെ ഓരോ തോൽവിയും എനിക്കു ദ്യൂതാസക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.”
സാങ്കേതികശബ്ദങ്ങൾ
ആങ്ഗലഭാഷയിൽനിന്നു ശാസ്ത്രീയഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുന്നവരുടെ ആവശ്യമനുസരിച്ചു ഭാഷയിൽ സാങ്കേതികശബ്ദങ്ങൾ നിർമ്മിച്ചുകൊടുക്കുന്നതിൽ നമ്മുടെ ഈ മഹാപണ്ഡിതൻ സദാ ജാഗരൂകനായിരുന്നു. കേരളപാണിനീയം തുടങ്ങിയ സ്വകീയഗ്രന്ഥങ്ങളിലും അത്തരത്തിലുള്ള അനേകം ശബ്ദങ്ങൾ സംക്രമിപ്പിച്ചിട്ടുണ്ടു്. അദ്ദേഹമാണു് സർവ്വസംപ്രതിപന്നമായ സാങ്കേതികശബ്ദകോശം ആദ്യമായി ഭാഷയിൽ സൃഷ്ടിച്ചതു് എന്നുള്ളതിനു സംശയമില്ല. ഡാക്ടര്‍ കൃഷ്ണൻപണ്ടാലയുടെ രസതന്ത്രനിർമ്മാണകാലം മുതൽ ആയുരന്തംവരെ അദ്ദേഹം ആ വിഷയത്തിൽ സമർത്ഥമായി പ്രയത്നിച്ചു. “നൂതന സാങ്കേതികശബ്ദങ്ങളെ ആവശ്യം പോലെ അടിച്ചെടുക്കുന്നതിൽ ഞാൻ ചെറിയ തോതിൽ ഒരു കമ്മട്ടം ഏർപ്പെടുത്തീട്ടുണ്ട്” എന്നു സാഹിത്യസാഹ്യത്തിൽ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഭാഷയിലെ ശബ്ദദാരിദ്ര്യം പരിഹരിക്കുന്നതിനായി ഓക്സ്ഫോർഡു് ഇംഗ്ലീഷ്നിഘണ്ടു തർജ്ജമചെയ്യാൻ നിശ്ചയിച്ചു് അതിൽ ആദ്യത്തെ കുറേ ഭാഗം വിവർത്തനംചെയ്തു. അതിനു് ഒരു ചെറിയ സമിതിയേയും സംഘടിപ്പിച്ചിരുന്നു. എന്നാൽ അതു മുഴുമിപ്പിക്കുവാൻ വിധി സമ്മതിച്ചില്ല.
ഉപസംഹാരം
കേരളപാണിനി ഒരു വശ്യവചസ്സായ കവിയുടേയും സർവ്വതന്ത്രസ്വതന്ത്രനായ ശാസ്ത്രകാരന്റേയും നിലയിൽ സംസ്കൃതത്തിനും ഭാഷയ്ക്കും ചെയ്തിട്ടുള്ള സഹസ്രമുഖമായ സാഹായ്യത്തെസ്സംബന്ധിച്ചു ദിങ്മാത്രമായി ചിലതെല്ലാം ഈ ഘട്ടത്തിൽ പ്രസ്താവിച്ചുവെന്നേയുള്ള. ഇനിയും പലതും നിവേദനീയമായുണ്ടു്. അതു പ്രത്യേകമൊരു പുസ്തകംകൊണ്ടല്ലാതെ സാധ്യമല്ല. മറ്റുള്ളവര്‍ ഭാഷാസാഹിത്യസാധത്തിന്റെ ഭിത്തികളിൽ ചിത്രപ്പണികൾ ചെയ്തുകൊണ്ടിരുന്നപ്പോൾ ഈ സ്ഥപതി മൂദ്ധന്യൻ അതിന്റെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ചു് അതിനു ശാശ്വതപ്രതിഷ്ഠ നല്കി കേരളീയരെ ആകമാനം അനുഗ്രഹിച്ചു. ആ ശില്പകർമ്മത്തിലാണ് അദ്ദേഹത്തിന്റെ യശസ്സ് ആചന്ദ്രതാരം അചലസ്ഥായിയായി നിലകൊള്ളന്നതു്. ഒന്നു ഞാൻ തീർച്ചയായി പറയാം; അദ്ദേഹത്തെപ്പോലെ സൂക്ഷ്മദർശിയും ഉചിതജ്ഞനും പ്രതിഭാസമ്പന്നനും വ്യവസായശീലനുമായ ഒരു മഹാനുഭാവൻ ഈ നവയുയഗത്തിൽ കേരളത്തിൽ ജനിച്ചിട്ടില്ല. അത്തരത്തിലുള്ള അതിമാനുഷന്മാരുടെ അവതാരം ഏതു ദേശത്തും ഏതു കാലത്തും അത്യന്തം വിരളമായിരിക്കുവാനല്ലാതെ മാർഗ്ഗവുമില്ല.
58.10കെ. സി. കേശവപിള്ള (1043–1089)
ജനനവും ബാല്യവും
കൊല്ലം പരവൂരിൽ വാഴവിള എന്നൊരു ഗൃഹമുണ്ട്. ആ ഗൃഹത്തിലെ ഒരങ്ഗമായ ശങ്കരപ്പിള്ള വേലുത്തമ്പിദളവയുടെ കാലത്തു് ആലപ്പുഴ സർവ്വാധികാര്യക്കാരായിരുന്ന അവസരത്തിൽ ബാലരാമവർമ്മ മഹാരാജാവു് അദ്ദേഹത്തിനു ‘ചെമ്പകരാമൻ’ എന്ന സ്ഥാനം സമ്മാനിച്ചു. കേശവപിള്ളയുടെ മാതാവായ ലക്ഷ്മിയമ്മ 1017-ാമാണ്ടു ജനിച്ചു. 1036-ാമാണ്ടു പരവൂര്‍ വലിയവെളിച്ചത്തുവീട്ടിൽ രാമൻപിള്ളയുടെ പത്നിയായി. ആ ദമ്പതിമാരുടെ പുത്രനായി കേശവപിള്ള വാഴവിളവീട്ടിന്റെ ഒരു ശാഖയായ കോതേത്തുവീട്ടിൽ 1043-ാമാണ്ടു മകരമാസം 22-ാം൹ രോഹിണീനക്ഷത്രത്തിൽ ഭൂജാതനായി. സ്തവരത്നമാലികയിൽ കവി ഇവരെയെല്ലാം ചുവടേ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ വന്ദിച്ചിരിക്കുന്നു.
“ലക്ഷ്മീമം ഭോജനാഭസ്മരണഗതശുചം മാതരം മാന്യശീലാ
മക്ഷീണശ്രീവിലാസാലയമപി ജനകം രാമസംജ്ഞം മനോജ്ഞം
സേവേഹം ഭാഗധേയോദ്ധരണവിധിസമാസാദിതസ്ഫാരകീർത്തിം
വഞ്ചിക്ഷേശസ്യ ധീരം സവിനയമതുലം മാതുലം ശങ്കരാഖ്യം.”
പരവൂര്‍ മലയാളം പള്ളിക്കൂടത്തിൽ അഞ്ചാമത്തെ വയസ്സിൽ വിദ്യാഭ്യാസം ആരംഭിച്ചു. അഞ്ചു കൊല്ലത്തോളം ആ പഠിത്തം തുടർന്നു. പരവുരിൽ അതിനുമേൽ പഠിക്കുവാൻ സൗകര്യമില്ലാതിരുന്നതിനാൽ വിദ്യാലയാധ്യയനം അവിടെവച്ചു നിറുത്തി. പിന്നീടു് അധ്യാത്മരാമായണം, ഭാഗവതം മുതലായ കിളിപ്പാട്ടുകൾ വായിച്ചു പഠിച്ചു് അവയിലെ രസം അനുഭവിച്ചു സ്വതസ്സിദ്ധമായ സങ്ഗീതവാസനയോടുകൂടി അവയെ പാടിക്കേൾപ്പിക്കുന്നതിൽ ഉത്സുകനായിത്തീർന്നു. അതോടുകൂടി കഥകളിയിൽ അസാമാന്യമായ അഭിനിവേശമുണ്ടായി. ഏതാനും വയസ്യന്മാരെ കൂട്ടിച്ചേർത്തു കുട്ടിത്തരത്തിൽ ഒരു കളിയോഗം സംഘടിപ്പിച്ചു ദുര്യോധനവധം ആട്ടക്കഥ ബാലോചിതമായ വേഷവിധാനത്തോടുകൂടി അഭിനയിച്ചു. ചെണ്ടകൊട്ടും പാട്ടും ഹനൂമാന്റെ അഭിനയവുമാണു കവിക്കു് അന്നു് അനുഷ്ടിക്കേണ്ടിവന്ന കൃത്യപരിപാടി. കയ്യിൽ കിട്ടുന്ന ആട്ടക്കഥകൾ നിവൃത്തിയുള്ളേടത്തോളം പകർത്തിപ്പഠിച്ചു് ആ സാഹിത്യവിഭാഗത്തിൽ വിപുലമായ വിജ്ഞാനം നേടി. പതിനഞ്ചാമത്തെ വയസ്സിൽ സിദ്ധരൂപത്തിന്റെ ജ്ഞാനം പോലുമില്ലാതിരുന്ന ആ ഉത്തിഷ്ഠമാനൻ പ്രഹ്ലാദചരിതം എന്ന പേരിൽ ഒരു പുതിയ ആട്ടക്കഥതന്നെ എഴുതി. അതിലെ ഒരു ശ്ലോകം അന്നു പരവൂര്‍ മലയാളം പള്ളിക്കൂടം വാധ്യാരായിരുന്ന ഇടത്തറെ പരമു ആശാൻ കണ്ടു “കേശവനു കവിയായാൽ കൊള്ളാമെന്നു മോഹമണ്ടു് അല്ലേ? പക്ഷേ അതിനു പഠിച്ചെങ്കിലേ ഒക്കൂ” എന്നു് അതിനെ നിശിതമായ രീതിയിൽ വിമർശനം ചെയ്തു. തന്റെ ആ പ്രഥമകൃതി പരിശോധിക്കുവാൻ പരവൂര്‍ കേശവനാശാനെ സമീപിച്ചപ്പോൾ “അവിടുന്നു സംസ്കൃതംകൂടി കുറേ വായിക്കണം. വായിച്ചാൽ ഇതിനെ സ്വയമേവ തിരുത്തുന്നതിനു ശക്തനായിത്തീരും” എന്നു് ഉപദേശിച്ചു. രണ്ടു പ്രസ്താവനകളടേയും സാരം ഒന്നുതന്നെയായിരുന്നു. ഭാഷ മാത്രമേ വ്യത്യസ്തമായിരുന്നുള്ളു.
ഉപരിപഠനം
ഉടനടി കേശവനാശാനെത്തന്നെ തന്റെ പ്രഥമ സംസ്കൃതഗുരുവായി വരിച്ചു കവി ആ ഭാഷയിൽ പഠനം ആരംഭിച്ചു. കാവ്യനാടകാലങ്കാരങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽനിന്നു് അഭ്യസിച്ചു. അത്യന്തം ശ്രദ്ധയോടുകൂടിയാണു് കേശവപിള്ള സംസ്കൃതം പഠിച്ചതു്. അതുകൊണ്ടു ചുരുങ്ങിയ കാലത്തിനുള്ളിൽ മാഘം നൈഷധം മുതലായ കാവ്യങ്ങളിലും, ശാകുന്തളം ഉത്തരരാമചരിതം ഇത്യാദിനാടകങ്ങളിലും, മേഘസന്ദേശത്തിലും, കുവലയാനന്ദം തുടങ്ങിയ ചില അലങ്കാരഗ്രന്ഥങ്ങളിലും അദ്ദേഹം അഗാധമായ ജ്ഞാനം സ്വായത്തമാക്കി. കാവ്യങ്ങളിൽ അദ്ദേഹത്തിനു് അത്യന്തം പരിചിതമായിരുന്നതു മാഘമാണെന്നുള്ളതിനു് അദ്ദേഹത്തിന്റെ പശ്ചാൽക്കാലത്തെ പ്രയോഗവൈചിത്ര്യങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. വ്യുൽപ്പത്തിക്ക് ആ മഹാകാവ്യമാണല്ലോ അധികം പ്രയോജനപ്പെടുന്നതും. പ്രഹ്ലാദചരിതം അടുത്ത കൊല്ലത്തിൽ ഹിരണ്യാസുരവധം എന്ന പേരിൽ മാറ്റിയെഴുതി.
“കല്യാണോദധി നിർജ്ജരാന്വയവരൻ മല്ലാരിഭക്തോത്തമൻ
സ്വര്‍ല്ലോകാധിപനംബുസംഭവസുതാകാന്താഗ്രജൻ താൻനിജ
കല്യാണാംഗികളായ വല്ലഭകളോടുല്ലാസമോടാശു താൻ
സ്വര്‍ല്ലോകേ സുഖമോടു വാണിതു മനസ്സന്തോഷമാർന്നേറ്റവും”
എന്ന അതിലെ ആദ്യകാലത്തെ ശ്ലോകം,
“ശ്രീമാൻ മഹോച്ഛ്രായസഹോ ജിതാരിഃ
ശ്രീനാഥസേവൈകരതോ മഹാത്മാ
നാകേ നിജാഭിസ്സുരസുന്ദരീഭി
സ്സാകും സുരേശസ്സസുഖം ന്യവാത്സീൽ”
എന്നാണു് രൂപഭേദം കൈക്കൊണ്ടതു്. കേശവനാശാന്റെ ശിക്ഷാസാമർത്ഥ്യം കേശവപിള്ളയുടെ പരിശ്രമോന്മിഷിതമായ് പ്രതിഭാവിശേഷത്തോടു സമ്മേളിച്ചപ്പോൾ സഞ്ജാതമായ ഫലം വിസ്മയനീയമായിരുന്നു എന്നേ പറയേണ്ടതുള്ളു. ഒരിക്കൽ ആശാന്റെ ഗൃഹത്തിൽ ഗോപസ്ത്രീസമേതനായ ബാലഗോപാലന്റെ ഒരു പടം വച്ചിരുന്നതു കണ്ടു സന്ദർശകന്മാരിൽ ഒരാളുടെ അഭിമതമനുസരിച്ചു പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു് അധോലിഖിതമായ ശ്ലോകം.
“മഹാരത്നഭ്രാജൽകനകവലയശ്രീകരധൃതോ
ജജ്വലദ്വേണൂദഞ്ചൽസുമധുരമനോമോഹനരവഃ
വിഭാത്യേഷ ശ്രീമൽപശുപവനിതാലോചനമധു
വ്രതശ്രേണീപത്മായിതവരതനുശ്ശ്രീമധുരിപുഃ”
ആ ശ്ലോകം പിന്നീടു സ്തവരത്നമാലികയിൽ ഉൾപ്പെടത്തീട്ടുണ്ടു്. ആശാനെ കവി ഹിരണ്യാസുരവധത്തിൽ ഇങ്ങനെ സ്മരിക്കുന്നു.
“വിബുധാനന്ദസന്ദായീ വിദ്യാകേളിവിശാരദഃ
വിഭാതു ഹൃദയേ നിത്യം ദേശികഃ കേശവാഹ്വയഃ.”
വ്യാകരണം അഭ്യസിപ്പിച്ചതു കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശിഷ്യനും, സിദ്ധാന്തകൌമുദി കാരികാരൂപത്തിൽ പരാവർത്തനം ചെയ്ത പ്രശസ്ത പണ്ഡിതനുമായ എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാനായിരുന്നു. അദ്ദേഹം കേശവപിള്ള 1065-ൽ പരിഗ്രഹിച്ച പരവൂര്‍ പടിഞ്ഞാറേ വീട്ടിൽ കല്യാണിയമ്മയുടെ ജ്യേഷ്ഠത്തിയായ ലക്ഷ്മിയമ്മയുടെ ഭർത്താവായിരുന്നു എന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. ആ തമ്പുരാനെ കവി കൊല്ലം പ്രദർശനവർണ്ണനത്തിൽ താഴെക്കാണുംവിധം അഭിവാദനം ചെയ്യുന്നു.
“ശ്രീരാജമാനതരതൈലവനാവനീശ
ശ്രീരാജരാജഗുരുപാദപദാരവിന്ദം
പാരിച്ച ഭക്തിഭരമാർന്ന മദീയചിത്ത
താരിൽ പ്രസന്നത കലർന്നു വിളങ്ങിടേണം.”
ഈ ശ്ലോകം 1067-ൽ രചിച്ചതാണെങ്കിലും അതിനുമുൻപു തന്നെ അവര്‍ തമ്മിലുള്ള ഗുരുശിഷ്യബന്ധം ആരംഭിച്ചിരിക്കണം. തമ്പുരാനുപുറമെ കൊല്ലത്തു് 1063-ൽ ഒരു വൈദ്യവിദ്യാശാലയിൽ സംസ്കൃതാധ്യാപകനായിരുന്ന കാലത്തോമറ്റോ അവിടെ സർക്കാര്‍ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായിരുന്ന ഒരു ശാസ്ത്രികളോടും അദ്ദേഹം വ്യാകരണത്തിൽ ചില പ്രകരണങ്ങൾ പഠിക്കുകയുണ്ടായി. ഏതായാലും അപ്പോഴേയ്ക്കും ആ ഭാഷയിൽ വ്യുൽപ്പത്തി നല്ലപോലെ ഉറച്ചുകഴിഞ്ഞിരുന്നു എന്നു് അതിലെ വന്ദനശ്ലോകങ്ങൾ തെളിയിക്കുന്നു. ചുരുക്കത്തിൽ ഏതാനും കൊല്ലത്തെ നിഷ്കൃഷ്ടമായ അധ്യയനംകൊണ്ടു സംസ്കൃതത്തിൽ സരസമായി കവനം ചെയ്യുന്നതിനും അതിൽ പണ്ഡിതൈകസാധ്യങ്ങളായ ചില പ്രയോഗവിശേഷങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമുള്ള പാടവം അദ്ദേഹത്തിനു ലഭിച്ചു. എന്നാൽ സംസ്കൃതപഠനംകൊണ്ടുമാത്രം ആ ഉൽക്കഷേച്ഛു തൃപ്തനായില്ല. കുറേക്കാലം ഗുരുമുഖത്തിൽനിന്നും പിന്നീടു സ്വയം പരിശ്രമിച്ചും ഇംഗ്ലീഷിലും പ്രായോഗികമായ പരിചയം സമ്പാദിച്ചു. ആ വിവിധമണ്ഡലങ്ങളിലുള്ള വ്യവസായസന്നദ്ധതയെ ശ്ലാഘിച്ചു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടൻതമ്പുരാൻ 1077-ൽ ഇങ്ങനെ പ്രസ്താവിക്കുന്നു.
“അധിപാഠകശാലമീയുഷാ
വിധിവൽ പാഠകതാം ചിരായുഷാ
ഭവതാ കൃതഹൂണവാൿതൃഷാ
സ്വവയസ്യാഃ കിമു വിസ്മൃതാ മുഷാ?” “കൊല്ലം ഹൈസ്ക്കൂളിൽ മുൻഷിപ്പണിയുടയ തിരക്കിന്നുമസ്സുംസ്തതത്തിൽ
ക്കൊല്ലംതോറും വിശേഷജ്ഞത വളരുമൊരാ പ്രക്രമപ്രൌഢിമയ്ക്കും
മെല്ലെന്നിംർഗ്ഗീഷു ശീലിപ്പതിനുമധികമായ് വിഘ്നമാകാത്തമട്ടിൽ
കില്ലെന്ന്യേ സ്വന്തഭാഷാകവിതയുമിടയിൽ താങ്കൾ താങ്ങുന്നു ധീരൻ.”
1077-ാമാണ്ടു മകരമാസത്തിൽ തിരുവനന്തപുരത്തു വലിയ കൊട്ടാരത്തിൽ അദ്ധ്യാപകനായതിനുമേൽ ഏ. ആര്‍. രാജരാജവർമ്മ കോയിത്തമ്പുരാൻ മുതലായ മഹാപണ്ഡിതന്മാരുടെ സാഹചര്യംകൊണ്ടു് അദ്ദേഹത്തിന്റെ സംസ്കൃതജ്ഞാനം പിന്നെയും പ്രവൃദ്ധമായി. അതോടുകൂടി ആംഗലഭാഷാജ്ഞാനവും ഉറച്ചു. മരണംവരെ ഒരു വിദ്യാർത്ഥിയുടെ ജീവിതമാണു് അദ്ദേഹം നയിച്ചുവന്നിരുന്നതു്.
പശ്ചാൽക്കാലചരിത്രം
കേശവനാശാന്റെ കീഴിലുള്ള സംസ്കൃതാഭ്യസനം കഴിഞ്ഞു കവി കുറേക്കാലം പാര്‍വത്യാരായിരുന്ന അച്ഛനെ കണക്കെഴുത്തിലും മറ്റും സഹായിച്ചുകൊണ്ടിരുന്നു. 1063 മുതൽ കൊല്ലത്തു് ഒരു വൈദ്യവിദ്യാശാലയിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞുവല്ലോ. പിന്നീടു കൊല്ലം പെരിനാട്ട് ഒരു സംസ്കൃതവിദ്യാലയം നടത്തി; 1066-ൽ അതായതു മലയാളമനോരമ തുടങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോൾ അതു പരവുരേക്കുമാറ്റി. 1072-ൽ കൊല്ലം മലയാളം പള്ളിക്കൂടത്തിൽ ഒരധ്യാപകനായും 1076-ൽ അവിടത്തെ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായും നിയമിതനായി. 1077 മകരത്തിൽ തിരുവനന്തപുരത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പുത്രനായ ശ്രീവേലായുധൻതമ്പിയുടെ അദ്ധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു. മരണംവരെ തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. 1065-ൽ കവി കല്യാണിയമ്മയെ വിവാഹം ചെയ്തതായി പറഞ്ഞുകഴിഞ്ഞു. 1067 ധനുമാസത്തിൽ ആ സാധ്വി മരിച്ചു. 1069 മിഥുനത്തിൽ അച്ഛന്റെ അനന്തരവൾ നാണിക്കുട്ടിയമ്മയെ പരിഗ്രഹിച്ചു. അച്ഛൻ 1086 ചിങ്ങം 20-ാം൹ യശശ്ശരീരനായി. കേശവപിള്ളയുടെ അപ്രതീക്ഷിതമായ ചരമഗതി 1089-ാമാണ്ടു ചിങ്ങമാസം 20-ാംനു യായിരുന്നു. മധുര അമേരിക്കൻ കോളേജിൽ മലയാളം ശാഖയുടെ പര്യവേക്ഷകനും സംഗീതസാഹിത്യ രസികനുമായ ഗോപാലപിള്ള, എം. ഏ. അദ്ദേഹത്തിന്റെ പുത്രനാകുന്നു.
കൃതികൾ
കേശവപിള്ള സംസ്കൃതത്തിൽ (1) കേരളവർമ്മവിലാസം (1071) എന്നൊരു ശതകം രചിച്ചിട്ടണ്ടു്. കോയിത്തമ്പുരാനു് അൻപതു വയസ്സു തികഞ്ഞ അവസരത്തിൽ എഴുതിയതാണു് ആ കൃതി. ഭാഷയിൽ താഴെ കാണുന്ന വാങ്മയങ്ങൾ അദ്ദേഹം നിർമ്മിച്ചിരിക്കുന്നു. (2) ഹിരണ്യാസുരവധം (1058), (3) ശൂരപത്മാസുരവധം (1062), (4) ശ്രീകൃഷ്ണവിജയം (1063) എന്നീ മൂന്നു് ആട്ടക്കഥകൾ; 1057-ൽ എഴുതിയതും അച്ചടിപ്പിക്കാത്തതുമായ (5) പാവ്വതിസ്വയംവരം അമ്മാനപ്പാട്ടു് (6) രുക്മിണീസ്വയംവരം കമ്പടികളിപ്പാട്ട്, (7) വൃകാസുരവധം വഞ്ചിപ്പാട്ട് എന്നീ മൂന്നു ബാല്യകൃതികൾ; (8) സുരതവിധി പാന (1059-അഷ്ടാംഗഹൃദയത്തിൽ ഒരു ഭാഗത്തിന്റെ തർജ്ജമ), (9) അധ്യാത്മരാമായണാന്തഗ്ഗതമായ ലക്ഷ്യണോപദേശത്തിനു തത്വബോധിനി എന്ന വ്യാഖ്യാനം (1061), (10) അജാമിളമോക്ഷോപാഖ്യാനം കിളിപ്പാട്ട് (1060), (11) രാസക്രീഡ ഈഞ്ഞാൽപ്പാട്ടു് (1062), (12) സ്തവരത്നാവലി (1063), (13) സംഗീതമഞ്ജരി (1065) എന്നീ രണ്ടു് ഈശ്വരസ്തോത്രപരങ്ങളായ ഗാനങ്ങൾ; (14) ഭാഷാനാരായണീയം (1067), (15) കവിസമാജയാത്രാശതകം (1067), (16) കൊല്ലം പ്രദർശനവർണ്ണനം (1067), (17) രാഘവമാധവം നാടകം, (18) ലക്ഷ്മികല്യാണം നാടകം, (19) ഇരശ്വരസ്തോത്രം ഗാനകൃതി (1069), (20) ആസന്നമരണചിന്താശതകം (1070), (21) ശ്രീകാശിയാത്ര, (22) ശാന്തിവിലാസം (1073), (23) ഗാനമാലിക ഒന്നാം ഭാഗം (ഈശ്വരസ്തുതിപരങ്ങളായ ഗാനങ്ങൾ- 1073), (24) സുഭാഷിതരത്നാകരം (1075), (25) ശ്രീമൂലരാജവിജയം ഗാനകൃതി (1075), (26) മങ്ഗല്യധാരണം തുള്ളൽപ്പാട്ട് (1078), (27) സദാരാമസങ്ഗീതനാടകം (1079), (28) ആംഗലസാമ്രാജ്യം (1079), (29) ഷഷ്ടിപൂർത്തിഷഷ്ടി (1080), (30) പള്ളിക്കെട്ടുവർണ്ണനം തുള്ളൽപ്പാട്ടു് (1081), (31) മാനസോല്പാസം (1082), (32) വിക്രമോർവ്വശീയം സംഗീതനാടകം (1083), (33) കല്യാണദർപ്പണം (1085), (34) ഗാനമാലിക രണ്ടാം ഭാഗം (1086), (35) അഭിനയമാലിക (1086) (36) സംഗീതപ്രവേശിക, (37) സംഗീതമാലിക ഗാനകൃതി (1087), (38) കേശവീയം മഹാകാവ്യം (1088).
ചില കവിതാപരിക്ഷകൾ
1065 മുതൽ മലയാളമനോരമയുടെ കവിതാപംക്തിയിൽ കേശവപിള്ള ഒരു പ്രധാനകവിയായി വറുഗീസുമാപ്പിളയെ സഹായിച്ചുവന്നു. കവിസമാജയാത്രാശതകത്തിൽ 1067-ൽ കോട്ടയത്തു സമ്മേളിച്ച കവിസമാജത്തിനു കവിയുടെ യാത്രയും അവിടെ നടന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ പരവൂരേക്കുള്ള പ്രത്യാഗമനവും വർണ്ണിച്ചിരിക്കുന്നു. വെണ്മണിമഹന്റേയും മറ്റും രീതി പിടിച്ചു ഭർത്താവു ഭാര്യയോടു നിവേദനം ചെയ്യുന്ന മാതിരിയിലാണു് ആ കവിതയുടെ ഗതി.
“കൊട്ടാരത്തിലെഴുന്ന വിശ്രുതനതാം ശങ്കണ്ണിയേയും പരം
തുഷ്ട്യാ കണ്ടു രസിച്ചു പിന്നവരൊടും ചേന്നിട്ട വിപ്രാലയേ
പെട്ടെന്നെത്തിയുടൻ സുഖാശനമതും ചെയ്തെന്നതോർത്തീടുകെൻ
മട്ടോലും മൊഴിമാർക്കു വാര്‍കുഴലതിൽച്ചേർക്കേണ്ട മുക്താമണേ!”
എന്നതു് ആ കൃതിയിലെ ഒരു ശ്ലോകമാണു്. കവിസമാജത്തിലെ ഘടികാവിംശതിപരീക്ഷയിലും കവിതാചാതുര്യ പരീക്ഷയിലും കേശവപിള്ളയാണു് പ്രഥമസമ്മാനത്തിനു് അർഹനായതു. തെക്കരും വടക്കരുമായ അനേകം കവികളും പണ്ഡിതന്മാരും സന്നിഹിതരായിരുന്ന ആ സദസ്സിൽ ‘സരസദ്രുതകവികിരീടമണി’ എന്ന ബഹുമതിബിരുദത്താൽ സർവ്വത്ര വിദിതനായ കുഞ്ഞിക്കുട്ടൻതമ്പുരാനെക്കാൾ ഉപരിയായ ഒരു സ്ഥാനം പ്രസ്തുതപരീക്ഷകൾകൊണ്ടു നേടിയ നമ്മുടെ കവിയെ കേരളീയര്‍ അന്നുമുതൽ ഒരു കവിശ്രേഷ്ഠനായി കൊണ്ടാടിയതു് അത്ഭുതമല്ലല്ലോ. പക്ഷേ കുഞ്ഞിക്കുട്ടൻതമ്പുരാൻ അവിടെവച്ചുതന്നെ നടന്ന നാടകപരീക്ഷയിൽ തന്റെ വിശ്വരൂപം പ്രദർശിപ്പിക്കാതെയിരുന്നില്ല. ആ പരീക്ഷയിൽ കേശവപിള്ള സംബന്ധിക്കുകയുണ്ടായില്ല. 1070-ൽ തിരുവനന്തപുരത്തു നടന്ന ഭാഷാപോഷിണിസഭയുടെ ചതുർത്ഥയോഗത്തിലും കവിതാചാതുര്യയപരീക്ഷയിൽ ഒന്നാം സമ്മാനം അദ്ദേഹത്തിനുതന്നെ കിട്ടി.
“അങ്കത്തിങ്കലലം കളങ്കരഹിതം സംക്രാന്തമായീടുമ
ത്തങ്കപ്പങ്കജമങ്കതൻ കുളുര്‍മുലപ്പങ്കേരുഹത്തിങ്കലേ
തങ്കം കുങ്കുമപങ്കസങ്കലനയാലങ്കാരസങ്കാരമാ
മങ്കം പങ്കഹരം കലർന്നൊരുടൽ മേ സങ്കേതമാം കേവലം.”
“ഉൾക്കാമ്പിനേറീടിന ബാധ നല്കും
ചിക്കെന്നു ശയ്യയ്ക്കതിദോഷമേകും
തീക്കായ്ക്കിൽ വേഗത്തിൽ വളർന്നുകൂടും
ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ”
എന്നീ ശ്ലോകങ്ങൾ ആ പരീക്ഷയിൽ എഴുതിയവയാണു്. രണ്ടാമത്തേതിൽ നാലാം പാദം സമസ്യയാണ്. ആസന്നമരണചിന്താശതകവും ഭാഷാപോഷിണീഭാരവാഹികൾ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയ തദ്വിഷയകങ്ങളായ കവിതകളിൽ പ്രഥമസമ്മാനത്തിനു യോഗ്യമെന്നു നിണ്ണയിച്ചതാണു്. കേരളഭാഷാനാരായണീയത്തിനു നാല്പതുറുപ്പിക പാരിതോഷികവും ആ വിദ്വത്സമിതിയിൽനിന്നുതന്നെ ലഭിച്ചു. ലക്ഷ്മികല്യാണത്തിലെ ഇതിവൃത്തം ഉൽപ്പാദ്യമാകുന്നു. അതും ഭാഷാപോഷിണീധുരന്ധരന്മാരുടെ ഒരു പരസ്യമനുസരിച്ചുണ്ടാക്കിയതാണു്. അതിനു പ്രശംസാപത്രം മാത്രമേ ലഭിച്ചുള്ളു. പ്രഥമസമ്മാനം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ദേവീവിലാസത്തിനാണു് കിട്ടിയതു്. ലക്ഷ്മീകല്യാണം കോഴിക്കോട്ടു മാനവിക്രമഏട്ടൻതമ്പുരാൻ സംസ്കൃതത്തിലേക്കു വിവർത്തനം ചെയ്ത വസ്തുത മുൻപു രേഖപ്പെടത്തീട്ടുണ്ട്. അദ്ദേഹത്തിന്റെ കാശിയാത്ര എന്ന ഭാഷാഗദ്യകൃതി കേശവപിള്ളയും പദ്യരൂപത്തിൽ പരാവർത്തനം ചെയ്തു. ആ വിനിമയത്തെ അവര്‍ തമ്മിൽ ഭാഷാപോഷിണി മുഖേന സംപുഷ്ടമായ സൌഹാർദ്ദത്തിന്റെ ലക്ഷ്യമായി കരുതാവുന്നതാണു്.
കേരളവർമ്മ വലിയകോയിത്തമ്പുരാനും കേശവപിള്ളയും
ബാല്യംമുതല്ക്കുതന്നെ നമ്മുടെ കവിയ്ക്കു വലിയ കോയിത്തമ്പുരാന്റെ വാത്സല്യഭാജനമാകുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചു. 19-ാമത്തെ വയസ്സിൽ എഴുതിയ ശൂരപത്മാസുരവധം ആട്ടക്കഥയെ അവിടുന്നു് “അദ്യതനയുവകവികളിൽവച്ചു് അഗ്രഗണ്യനായ പരവൂര്‍ കേശവപിള്ളയുടെ കൃതിയായ ശൂപത്മാസുരവധം ആട്ടക്കഥ ഞാൻ വായിച്ചുനോക്കി. കവിതാഗുണങ്ങൾ പലതും ഇതിൽ ഉള്ളതുകൂടാതെ ആടിക്കാണുന്നതിനും ഈ കഥ വളരെ നന്നായിരിക്കുമെന്നു തോന്നുന്നു” എന്നു് ഏറ്റവും പ്രോത്സാഹകമായ ഒരു പ്രശംസാപത്രം കൊണ്ടു് അനുഗ്രഹിച്ചു. അതിന്റെ പ്രണേതാവു് 1065-ൽ മനോരമയിലെ കവിതാപംക്തിയിൽ ഒരാദ്യവസാന വേഷക്കാരനായി പ്രത്യക്ഷപ്പെട്ടപ്പോൾ ആ വാത്സല്യം ദ്വിഗുണീഭവിച്ചു. ഭാഷാപോഷിണിവകയായുള്ള മത്സരപരീക്ഷകളിൽ തുടരെത്തുടരെ വിജയം നേടിക്കണ്ടപ്പോൾ അദ്ദേഹത്തെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടുവന്ന താൻ ചരിതാർത്ഥനായി എന്നു് അവിടത്തേക്കു തോന്നി. ആ വാത്സല്യപാരമ്യത്തിനു് അനുഗുണമായ ഭക്തിപ്രകർഷം കേശവപിള്ളയ്ക്കുമുണ്ടായിരുന്നു. 1070-ൽ അവിടത്തേക്ക് അൻപതു വയസ്സുതികഞ്ഞ അവസരത്തിൽ രചിച്ച കേരളവർമ്മവിലാസം എന്ന സംസ്കൃതകാവ്യത്തിനുപുറമേ ഷഷ്ട്യബ്ദപൂർത്തിമഹോത്സവം സംബന്ധിച്ചു ഷഷ്ടിപൂർത്തിഷഷ്ടി എന്നൊരു ഭാഷാകാവ്യവും നിർമ്മിച്ചു. പ്രാസവാദം സംബന്ധിച്ചു് അല്പകാലത്തേക്കു് ആ ബന്ധത്തിനു ശൈഥില്യമുണ്ടായില്ലെന്നില്ല. 1083 മീനത്തിൽ ആരംഭിച്ച ആ വാദം 1085 വൃശ്ചികത്തോടുകൂടി അവസാനിച്ചപ്പോൾ അതു പിന്നെയും ദൃഢീഭവിച്ചു. മഹാന്മാരുടെ നില എക്കാലത്തും അങ്ങനെയുള്ളതാണല്ലോ. “ജാതഃ കോപോ ന ഭൃത്യേഷു; ജാതോപി ന നിഗൂഹിതഃ; നിഗൂഹിതോപി ന ചിരമാസ്പ ചിത്തേഽസ്യ കോമളേ” എന്നു ഭഗീരഥവർണ്ണനയിൽ നീലകണ്ഠദീക്ഷിതര്‍ പറയുന്നു. ഈ ശ്ലോകത്തിലെ ‘ഭൂത്യേഷു” എന്ന പദം ‘മിത്രേഷു’ എന്നു പ്രകൃതത്തിൽ മാറ്റാം. ആദ്യം ‘സരസഗായകകവി’ എന്നു് അവിടുന്നു് കഥാനായകനു നല്കിയിരുന്ന ബിരുദം 1087-ൽ സംഗീതമാലിക സമർപ്പിച്ചപ്പോൾ ‘സരസഗായകകവിമണി’ എന്നു് ഒന്നുകൂടി സമഞ്ജസമായി വികസിപ്പിച്ചു. കേശവപിള്ള അവിടത്തെ കേശവീയം വായിച്ചുകേൾപ്പിച്ചു തിരുത്തിക്കുന്നതു് ഇതെഴുതുന്ന ആൾ നേരിട്ടു കണ്ടിട്ടുള്ളതാണു്.
മറ്റു ചില കൃതികളിലെ ഉള്ളടക്കം
1067-ാമാണ്ടു മകരമാസം 24-ാം൹ കൊല്ലം ഡിവിഷൻ കച്ചേരിവളപ്പിൽ ഗവമ്മെണ്ടിന്റെ ആഭിമുഖ്യത്തിൽ ഒരു കൃഷിവ്യവസായപ്രദർശനം ആഘോഷിക്കപ്പെട്ടു. അതിനെസ്സംബന്ധിച്ചു നാല്പത്തഞ്ചു ശ്ലോകങ്ങളിൽ കേശവപിള്ള എഴുതിയ ഒരു ലഘുകാവ്യമാണു് കൊല്ലം പ്രദർശനവർണ്ണനം.
“ഈടേറുന്നഭിവൃദ്ധിയും പല പരിഷ്കാരങ്ങളും മേല്ക്കുമേൽ
കൂടിക്കൂടി വളർന്നുവന്നിടുവതിന്നുള്ളോരു സൽസൂത്രമായ്
നാടാകെപ്പരമെൿസിബിഷ്യണിതി ഹൗണ്യോക്ത്യാ സമാഖ്യാതമാ
യീടും കാഴ്ചയിതിൻ മഹത്വമഖിലം വർണ്ണിപ്പതിന്നാവതോ?”
എന്നതു പ്രസ്തൃതകൃതിയിലെ മൂന്നാമത്തെ ശ്ലോകമാണു്. ഈശ്വരസ്തോത്രം വറുഗീസുമാപ്പിളയുടെ അപേക്ഷയനുസരിച്ചു് എല്ലാ മതാനുയായികൾക്കും പാരായണം ചെയ്യാവുന്ന വിധത്തിൽ രചിച്ചിട്ടുള്ള ചില ഗാനങ്ങളുടെ സമാഹാരമാണു്. ശാന്തിവിലാസം നീലകണ്ഠദീക്ഷിതരുടെ തന്നാമധേയമായ മൂലകൃതിയുടെ ഭാഷാനുവാദമാകുന്നു. അതു തര്‍ജ്ജമചെയ്തതു കെ. ചിദംബരവാധ്യാരുടെ ആവശ്യമനുസരിച്ചാണു്. മങ്ഗല്യധാരണം തുള്ളൽപ്പാട്ടു് 1076-ൽ തിരുവിതാംകൂര്‍ മഹാരാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട രാജകുമാരിമാരുടെ മങ്ഗല്യധാരണമഹോത്സവത്തെ പുരസ്കരിച്ചു രചിച്ചു. പള്ളിക്കെട്ടുവർണ്ണനം, അവരിൽ ആറ്റിങ്ങൽ മൂത്തകോയിത്തമ്പുരാനു 1081 മേടം 24-ാം൹ നടന്ന പള്ളിക്കെട്ടു സംബന്ധിച്ചു് ഏഴുതിയ മറ്റൊരു തുള്ളൽപ്പാട്ടാണു്. കല്യാണദർപ്പണം, 1085–ാമാണ്ടു മീനമാസം 10-ാം൹ നടന്ന വടശ്ശേരി ഭഗവതിപ്പിള്ളക്കൊച്ചമ്മയുടെ താലികെട്ടുകല്യാണം പ്രമാണിച്ചെഴുതിയ ഒരു കാവ്യമാണു്. അതിൽ 170 ശ്ലോകങ്ങളും ചില ഗാനങ്ങളും ഉൾപ്പെടുന്നു. മാനസോല്ലാസത്തിൽ അടങ്ങിയിരിക്കുന്ന പതിനേഴ് ലഘുകാവ്യങ്ങളിൽ ഗുരുഭക്തിയൊഴികെ പതിന്നാലെണ്ണം ഇംഗ്ലീഷ് കൃതികളടെ തര്‍ജ്ജമയാണു. കൂപ്പര്‍, മാക്കേലൗവൽ, ഹീമാൻസ്, ടെനിസണ്‍, കാമ്പ്ബെൽ, ഷേൿസ്പിയര്‍ മുതലായ കവിശ്രേഷ്ഠന്മാരുടെ കൃതികളാണു് വിവർത്തനത്തിനു തിരഞ്ഞെടുത്തിട്ടുള്ളതു്. ഗുരുഭക്തിയിൽ രഘുവംശം ദ്വിതീയസർഗ്ഗത്തിലെ ഉപാഖ്യാനം സംഗ്രഹിച്ചിരിക്കുന്നു. നാഴികമണിയെന്നും പ്രസൂനവാദമെന്നും രണ്ടു സ്വതന്ത്രകൃതികൾക്കും പ്രസ്തുത പുസ്തകത്തിൽ സ്ഥാനം അനുവഭിച്ചിട്ടുണ്ട്. സാഹിത്യവിലാസം കവിയുടെ സുര്യൻ, ശിവദശകം, ഒരു വിലാപം, കൃഷ്ണൻകുന്നു് മുതലായ ഒന്നാം കിടയിലുള്ള കൃതികൾ ഉൾക്കൊള്ളന്ന ഒരു ഖണ്ഡകാവ്യസമുച്ചയമാണു്. ഇനി പ്രത്യേക ഗണനയെ അർഹിക്കുന്ന ചില കൃതികളെപ്പറ്റി സ്വല്പം വിസ്തരിക്കാം.
കേരളവര്‍മ്മവിലാസം
വളരെ നല്ല ഒരു സംസ്കൃതകൃതിയാണു കേരളവർമ്മവിലാസം. 1072-ലേ അതു് അച്ചടിച്ചതായി കാണുന്നുള്ളു. മുന്നു ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“ഹൂണപ്രവീണനികടാധ്യയനേന സോയം
സ്വീയശ്രമേണ ച മഹാപ്രതിഭാദ്ഭൂതാത്മാ
രച്ഛാസ്ത്രസഞ്ചയമയാതിവിശാലസിന്ധു
മുഷ്ടിയിന്ധയത്വമപി ഹന്ത! ദുരാപമാപ. ഗൈര്‍വാണ്യപി സ്വയമമന്ദരസാ വൃണാതാം
ലക്ഷ്മീശ്ച സാധു യമശേഷഗുണാഭിരാമം
തം ചേദ്ഭവേദവസരഃ കിമു ചാരുവാണീ
ഹാണീ ജഹാതി നവയരവനജൃംഭമാണാ?”
(തൃതരീയദശകം)“യന്നാമശ്രവണേ സതാം ബഹുമതിസ്സദ്യോ ജരീജൃംഭതേ
യസ്യാസേചനകാങ്ഗവീക്ഷണവിധാ ലോകാസ്സമുൽക്കണ്ഠിതാഃ
യദ്വാണീമമൃതസ്രു തേസ്സഹചരീം ശ്രോതും മിതാം സമ്മുഖം
വാഞ്ചന്ത്യദ്യമനീഷിണശ്ചസുകൃതീ സോയംവിജേജീയതാം.”
(ദശമദശകം)
മൂന്നാട്ടക്കഥകൾ
കേശവപിള്ളയുടെ ആട്ടക്കഥകൾ മൂന്നും നന്നായിട്ടുണ്ടെങ്കിലും ആദ്യത്തെ കൃതിയായ ഹിരണ്യാസുരവധത്തെക്കാൾ ശൂരപത്മാസുരവധത്തിനും തദപേക്ഷയാ ശ്രീകൃഷ്ണവിജയത്തിനും കൂടുതൽ മേന്മ കല്പിക്കേണ്ടതുണ്ട്. ഈ കൃതികളെപ്പറ്റി “എനിക്കു കവിതയിൽ ഒരു വിധം പഴക്കമോ പരിചയമോ സിദ്ധിക്കുന്നതിനു മുമ്പാണു് ഈ മൂന്നു കഥകളും എഴുതുന്നതിന്നിടയായതെന്നു സ്പഷ്ടമാണല്ലോ. അതിനാൽ ഇപ്പോൾ നോക്കുന്ന സമയങ്ങളിൽ ഇവയിൽ പല ഭാഗങ്ങളും ‘പോര’, ‘നന്നായില്ല’ എന്നൊക്കെ എനിക്കു തോന്നാറുണ്ടു്. എങ്കിലും കാലഭേദത്താൽ പലർക്കും കഥകളിയിൽ തോന്നിത്തുടങ്ങീട്ടുള്ള വൈമുഖ്യം നിമിത്തം ഇവയെ പരിഷ്കരിച്ചു് അച്ചടിപ്പിക്കുന്നതിനോ വീണ്ടും ആട്ടക്കഥകളെ നിർമ്മിക്കുന്നതിനോ എനിക്കു് ഉത്സാഹമുണ്ടായില്ല” എന്നു കവി പറയുന്നു. ഇരയിമ്മൻതമ്പിക്കിപ്പുറം സങ്ഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെ അഭിജ്ഞനായി കേരളത്തിനു ലഭിച്ചിട്ടുള്ള ഏകമഹാകവിയാണു് കേശവപിള്ള. അതുകൊണ്ടു് അദ്ദേഹം പരിണതപ്രജ്ഞനായതിനുമേൽ ഒരു ആട്ടക്കഥ രചിച്ചിരുന്നുവെങ്കിൽ അതു സർവ്വഗുണസമ്പന്നമായി പ്രശോഭിക്കുമായിരുന്നു. എങ്കിലും ഇരുപതാമത്തെ വയസ്സിനുമുമ്പുതന്നെ അദ്ദേഹം നേടിത്തന്ന ഈ സ്വത്തുകൊണ്ടും നമുക്കു സന്തോഷിക്കാവുന്നതാണു്. ചില ശ്ലോകങ്ങളം ഒരു പദത്തിൽനിന്നു് ഏതാനും ഭാഗവും പകർത്തുന്നു.
“ദൈത്യുാത്തംസോ നഭസ്സൂദ്ഭുജകമലവിധുഃ പദ്മജാനുഗ്രഹോദ്യൽ
പ്രഖ്യാതപ്രൗഢതേജാഃ സ്മരഹൃതഹൃദയഃ പ്രോല്ലസൽപത്രവല്ലീം
പ്രേക്ഷാനന്ദപ്രദാത്രീം സുരഭിലകസുമാലംകൃതാം സുനവാടീം
പ്രാഹ സ്വാധീരനേത്രാം സരസമിതി മഹാവീര്യശാലീ ഹിരണ്യഃ”
(ഹിരണ്യാസുരവധം) “അസ്മിൻ ഗതേ സതി സഭാം സ്വയമാവിരാസീ
ദസ്യാമസീമരുചി ഹേമമയഞ്ച കിഞ്ചിൽ
ഭദ്രാസനം സപദി തത്ര മുദൈഷ തസ്ഥാ
വസ്ത്യസ്ഥിതിഃ ക്വ നു സതാമദുരധ്വഗാനാം?”
(ശൂരപത്മാസുരവധം) “നാനാനനാനൂനനാനാ നനാനൂനാനനാനനു
നാനാനനാനോനനേനാ നനാനേനനനേനനുഃ”
എന്ന ഏകാക്ഷരശ്ലോകം ഈ കഥയിലുള്ളതാണു്. ഇതു സ്തവരത്നാവലിയിലെ വന്ദനശ്ലോകങ്ങളുടെ കൂട്ടത്തിലും ഉൾപ്പെടുത്തീട്ടുണ്ടു്.
“ഉക്ത്വൈതാവിതി സത്വരം പ്രതിഭയപ്രധ്വാനനിർദ്ധാവിത
പ്രത്യത്ഥിപ്രകരപ്രവൃദ്ധപൃതനൗ ഭൂജാതദേവാന്തകൗ
ഗത്വാ മാഗധഭൂപകഞ്ജരമതിപ്രോഛ്രായശൗര്യം മഹാ
സംസ്ഫോടസ്ഫുരിതസ്പൃഹാവിതി വചഃ പ്രോച്ചൈര്‍ബ്രു വാതേ സ്മതം.”
(ശ്രീകൃഷ്ണവിജയം) “അലര്‍ശരസമാകാര! അയി മമ ജീവനാഥ!
സുലഭമായ് മമ കാമം സദ്തീമനോഹരാങ്ഗ! വിലസിതയായ നിന്റെ വരതനുവിനെയോർത്തു
അലസയായിഹ വാണേനമല! ഞാനിന്നയോളം, പരിണതശശിബിംബം പരിചിൽക്കാണ്മതിനായി
പരമാശ ഹൃദി പൂണ്ടു മരുവും ചകോരി പോലെ. അന്നു ജന്മസാഫല്യം തന്നു നീയെനിക്കായി
കുന്ദസായകൻതദനുമന്നേയെൻ വൈരിയായി. മന്ദഹാസമധുരം സുന്ദര! തവ മുഖ
മൊന്നു കണ്ടവര്‍ പിന്നെയന്യമോത്തീടുന്നുണ്ടോ?”
(ശ്രീകൃഷ്ണവിജയം–സൈരന്ധ്രി ശ്രീകൃഷ്ണനോട്)
സ്തവരത്നാവലി
പുത്തൻ ഭജനകീത്തനങ്ങൾ എന്നു കൂടി പേരുള്ള സ്തവരത്നാവലിയിൽ രണ്ടു ഹാരാവലികൾ അടങ്ങീട്ടുണ്ട്. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ദുർഗ്ഗ തുടങ്ങിയ ദേവതകളെ ഏറ്റവും മനോമോഹനങ്ങളായ ഗാനങ്ങളിൽ കവി സ്തോത്രം ചെയ്യുന്നു. കവിയുടെ പാണ്ഡിത്യ പാരീണതയ്ക്കു മൂർദ്ധാഭിഷിക്തോദാഹരണങ്ങളായ ചില വന്ദനശ്ലോകങ്ങളും ഗ്രന്ഥാരംഭത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. അവയിൽ ചില ശ്ലോകങ്ങൾ ശബ്ദചിത്രങ്ങളാണു്. തമിഴുപാട്ടുകളെ അനുകരിച്ചു ‘കൊഞ്ചമേ’ “എന്റു” മുതലായി അപൂർവ്വം ചില തമിഴുവാക്കുകളം ഇടകലർത്തിയിരിക്കുന്നു. ഒരു പാട്ടിൽനിന്നു സ്വല്പം ചുവടേചേർക്കുന്നു.
“കോടി ദിവാകരശോഭയെഴും തവ
കോമളതനുമീഡേ–രാമ!
ഹാടകനിർമ്മിതമകുടലസിത! രിപു
പാടവാതിശയപാടനപടുതമ!(കോടി)
......................
കനകവസന! മഘവോപലനീല!
കാമിതഫലതതിവിതരണലോല!
ഘനകരുണാമലപദനതപാല!
കാമകോടി സുഭഗാത്ഭുതലീല!”(കോടി)
കേരളീയഭാഷാനാരായണീയം
മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ നാരായണീയം ഭാഷാന്തരീകരിക്കുവാൻ ഒരു കവിക്കു സമഗ്രങ്ങളായ ശക്തിനൈപുണ്യാഭ്യാസങ്ങൾക്കു പുറമേ ഭക്തിപ്രാചുര്യത്തിൽനിന്നും പരോപകാരപ്രവണതയിൽനിന്നും ജനിക്കുന്ന മനോനിശ്ചയവും ആവശ്യമുണ്ടു്. മൂലത്തിന്റെ ഗാംഭീര്യസാരങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ അത്ര വളരെ ക്ലേശാവഹമാണു് ആ സാഹിതീവ്യവസായം. കേശവപിള്ളയുടെ കേരളീയഭാഷാനാരായണീയം ആ സ്തോത്രരത്നതത്തിന്റെ ആദ്യത്തെ ഭാഷാനുവാദമാണെന്നുമാത്രമല്ല, മറ്റൊരു തര്‍ജ്ജമകൂടി പിന്നീടും ആവിർഭവിച്ചിട്ടുണ്ടെങ്കിലും അതിനെക്കാൾ പതിന്മടങ്ങു വിശിഷ്ടവുമാണു്. രചനയിൽ വന്നിട്ടുള്ള ന്യൂനതകളെ തന്നിമിത്തം അത്ര കാര്യമായി വിചാരിക്കുവാനില്ല. ചില നല്ല ശ്ലോകങ്ങളാണു് ചുവടേ കാണുന്നതു്.
“നിവ്വ്യാപാര! ഭവാന്റെയീക്ഷണമതാം നിർമ്മൂലയാം ചേഷ്ടയാൽ
ചേർന്നില്ലാത്തതുപോലെഴും പ്രകൃതിയുണ്ടാകുന്നു കല്പങ്ങളിൽ
ശുദ്ധം സത്ത്വമൊരംശമൻപൊടതിൽനിന്നുദ്ധാരണംചെയ്തു നീ
സർവ്വോൽക്കൃഷ്ട! വഹിച്ചിടുന്നു മഹിതം ലീലാസ്വരൂപം വിഭോ!”
(ഒന്നാം ദശകം)“പിന്നെത്താമരനാളമൊക്കെ വിധിതാൻ നന്നായ്ത്തിരഞ്ഞാർത്തനായ്
തന്നെത്താനൊരു നൂറുവത്സരമഹോ! ചെന്നെത്തിയില്ലൊന്നിലും
പിന്നെത്താൻ സുഖമോടിരുന്നതിലുടൻ ഭിന്നത്വമെന്യേവിഭോ!
നിന്നെത്തന്നെ സമാധിശക്തിയൊടുമങ്ങുന്നിത്തപിച്ചീടിനാൻ.”
(ഒൻപതാം ദശകം)“പ്രകാശിക്കും ശ്രീമന്മഹിതപരമാനന്ദലഹരീ
പ്രവാഹത്താലേറ്റം നിറയുമൊരു കൈവല്യജലധൗ
ചിരംനന്നായന്നാൾ മുഴുകിയൊരു ഗോപാലരെ വിഭോ!
ഹരേ നീതാൻ പിന്നെപ്പരിചിനൊടുയർത്തീ മുരരിപോ!”
(അറുപത്തിനാലാം ദശകം) “വ്യാപിക്കും കൗസ്തുഭശ്രീയൊടുമധുരമിളം ചോപ്പെഴും കണ്ഠവും തേ
ശ്രീവത്സം ചേർന്നു ശോഭിച്ചിളകമമലഹാരാഞ്ചിതം നെഞ്ചുമേറ്റം
നാനാവർണ്ണപ്പുതുപ്പൂന്തളിരിവയിളകും വണ്ടിനോടൊത്തു മാറിൽ
ബ്ഭാസിക്കും മാലയും ചേലിയലിന മണിമാല്യത്തെയും പാർത്തിടുന്നേൻ.”
(നൂറാം ദശകം)
58.11നാലു നാടകങ്ങൾ
രാഘവമാധവം
ശ്രീ കൃഷ്ണൻ രുക്മിണിയുടേയും ഗരുഡന്റേയും അഹങ്കാരത്തെ ശമിപ്പിക്കുന്നതാണ് രാഘവമാധവത്തിലെ പ്രതിപാദ്യം. ഭാഗവതാന്തർഗ്ഗതമായ ആ ഉപാഖ്യാനംകൊണ്ടു പല കവികളും കൈകാര്യം ചെയ്തിട്ടുണ്ടു്. വറുഗീസുമാപ്പിളയുടെ ദർപ്പവിച്ഛേദം ആട്ടക്കഥയിലെ കഥാവസ്തുവും അതുതന്നെയാണെന്നു വായനക്കാരെ ഗ്രഹിപ്പിച്ചിട്ടുണ്ടല്ലോ. രണ്ടാമത്തെ പതിപ്പിൽ കേശവപിള്ള അഭിനേതാക്കളുടെ രുചിയനുസരിച്ചു സംഗീതനാടകമായി രൂപഭേദപ്പെടുത്തി അതിനു സംഗീതരാഘവമാധവം എന്നു പേരു കൊടുത്തു. ആ നാടകത്തിൽനിന്നു് ഒരു ശ്ലോകംമാത്രം ഉദ്ധരിക്കുന്നു.
“അതിപരിചയമൂലം ഹന്ത! വൈരാഗ്യമാർക്കും
മതിയതിലുളവാകും സംശയം ലേശമില്ല;
മതിമുഖി! മൃഗനാഭിക്കുള്ള സൗരഭ്യമേല്പാൻ
കൊതിയതു പെരുമാറും വാണിജന്നോർക്കിലുണ്ടോ?”
ലക്ഷ്മീകല്യാണം
ഇതും രാഘവമാധവംപോലെ അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. ഇതിവൃത്തം പ്രഖ്യാതമല്ലാത്തതിനാൽ കൂടുതൽ ആകർഷകമാണു്. കാലോചിതങ്ങളായ സമുദായപരിഷ്കാരപദ്ധതികളെ സ്വാഗതം ചെയ്യുന്നതിൽ കവി ശ്രദ്ധാലുവായിരുന്നു. കൊച്ചുകുഞ്ഞുപിള്ള തന്റെ പുത്രിയായ ഗൌരിയെ അനന്തരവനായ കൃഷ്ണപിള്ളയെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നു നിശ്ചയിക്കുന്നു. പരിഷ്കൃതഹൃദയനായ കൃഷ്ണപിള്ളയ്ക്കു് അനഭ്യസ്തവിദ്യയായ ഗൗരിയിൽ അനുരാഗമില്ല; അദ്ദേഹം പിച്ചകശ്ശേരി കൊച്ചുലക്ഷ്മി എന്ന യുവതിയിൽ ആകൃഷ്ടനാകകയും ഒടുവിൽ കൊച്ചുകുഞ്ഞുപിള്ളതന്നെ ആ വിവാഹത്തിനു സമ്മതം നല്കുകയും ചെയ്യുന്നു. പ്രശ്നം, ശകുനം, മന്ത്രവാദം ഇവയിലുള്ള അന്ധവിശ്വാസത്തെ കവി പ്രാസങ്ഗികമായി നിശിതരീതിയിൽ അവഹേളനം ചെയുന്നു. ഏട്ടൻതമ്പുരാന്റെ തര്‍ജ്ജമയിൽ കൃഷ്ണപിള്ള ബാലകൃഷ്ണമേനോനും കൊച്ചുലക്ഷ്മി ബാലലക്ഷ്മിയും മറ്റുമായി മാറീട്ടുണ്ടു്. രണ്ടു ശ്ലോകങ്ങൾ താഴെ ചേർക്കുന്നു.
“കുപ്പായം നിത്യമുണ്ടക്കരകരിയതിലേ മിക്കവാറും വസിക്കൂ;
ചൊല്പൊങ്ങും സാരമേറും പഴയ കഥകൾ ചൊല്ലീടുവാൻ വാഞ്ഛയില്ല;
വയ്പിന്നും പോകയില്ലാ; പുതിയ കവിത വായിക്കുവാനായ് മിനക്കെ
ട്ടെപ്പോഴും വാണുകൊള്ളം; ചില കുറി വെറുതേ പാടി നേരങ്ങൾ പോക്കും.” “പ്രാണാന്തത്തോളമെത്തും സുഖവുമസുഖവും പങ്കുകൊണ്ടങ്കരിക്കും
പ്രാണപ്രേമം കലർന്നങ്ങനെ വരസഖിയായ് ബുദ്ധിയെത്താത്ത ദിക്കിൽ
വേണുമ്പോൽ വല്ലഭന്നായ് വിനയമൊടുപദേശങ്ങൾ ചൊല്ലി പ്രഭാവാൽ
വാണീടാനുള്ള ഭാര്യയ്ക്കറിവകമതിലില്ലെങ്കിലെന്താണു സൗഖ്യം?”
സദാരാമ
തമിഴുനാടകക്കാര്‍ അഭിനയിക്കാറുള്ള കഥകളിൽ അതിപ്രധാനമായ ഒരു സ്ഥാനം സദാറാംചരിത്രത്തിനുണ്ട്. ആ കഥയിൽ ചില പരിഷ്കാരങ്ങൾ വരുത്തി, കേരളീയർക്കു രുചിക്കുന്ന വിധത്തിൽ അഞ്ചങ്കങ്ങളിൽ ഓരോന്നിലും രങ്ഗവിഭജനംചെയ്തു രചിച്ചിട്ടുള്ള ഒരു നാടകമാണു് സദാരാമ. അതിന്റെ മുഖവുരയിൽ കവി ഇങ്ങനെ പ്രസ്താവിക്കുന്നു. “ഇതിൽ ശ്ലോകങ്ങളെക്കാൾ ഗാനങ്ങളെയാണു് ഞാൻ അധികമായി ചേർത്തിട്ടുള്ളതു്. അഭിനയത്തിൽ ശ്ലോകങ്ങളേയോ ഗാനങ്ങളേയോ സങ്ഗീതരീത്യാ പ്രയോഗിക്കുമ്പോഴം രങ്ഗസ്ഥിതന്മാര്‍ സങ്ഗീതരസത്തിൽ മുഴുകിപ്പോകുന്നതിനാൽ അവക്കു കഥാബന്ധത്തെക്കുറിച്ചുള്ള പര്യാലോചനയും തജ്ജന്യമായ സാക്ഷാൽ നാടകീയരസത്തിന്റെ അനുഭവവും ഉണ്ടാകുന്നില്ലെന്നു് ഒരഭിപ്രായമുണ്ട്. വാസ്തവത്തിൽ സ്വരവൈചിത്ര്യങ്ങളെ പ്രദർശിപ്പിക്കാനായി ഗാനാംശങ്ങളെ ക്രമത്തിലധികം ആവർത്തിക്കുന്ന ഭാഗവതര്‍ മറ്റു നാടകാഭിനയത്തിൽ കഥയുടെ രസധാരയ്ക്കു വിച്ഛേദം വരുത്തുന്നതാകയാൽ ത്യാജ്യം തന്നെയാകുന്നു. എന്നാൽ സങ്ഗീതത്തിലും സാഹിത്യത്തിലും വൈദുഷ്യവും ഒചിത്യബോധവുമുള്ള ‘സമർത്ഥനായ’ ഒരു നടനു സങ്ഗീതസാഹിത്യരസങ്ങളെ ക്ഷീരനീരന്യായേന യോജിപ്പിച്ചു തദുഭയ രസികന്മാരെ ഏകകാലത്തിൽത്തന്നെ ആസ്വദിപ്പിക്കുവാൻ കഴിയുമെന്നാണു് എന്റെ അഭിപ്രായം.” ഈ അഭിപ്രായമനുസരിച്ചാണു് കവി പ്രസ്തുത ദൃശ്യകാവ്യം നിബന്ധിച്ചിരിക്കുന്നതു്. സദാരാമയ്ക്കു വളരെ വേഗത്തിൽ പൊതുജനങ്ങളുടെ ഹൃദയപൂർവ്വമായ അഭിനന്ദനം സിദ്ധിച്ചു. അതിലെ ചില പാട്ടുകൾ അക്ഷരജ്ഞാനമില്ലാത്ത ഗ്രാമീണര്‍പോലും മൂളിപ്പാടി ആനന്ദിച്ചു. ഒട്ടു വളരെ പ്രതികൾ ഏഴെട്ടു കൊല്ലങ്ങൾക്കിടയിൽ വിറ്റഴിഞ്ഞു. വാസ്തവത്തിൽ സദാരാമയിലെ ഗാനങ്ങൾ എല്ലാംതന്നെ മനോഹരങ്ങളാകുന്നു. അതെഴുതുന്ന കാലത്തു് അപരിമേയമായ വാസനാവൈഭവംകൊണ്ടും അനേകം ഭാഗവതരന്മാരുമായുള്ള സമ്പർക്കംകൊണ്ടും ഒരു ഗാനസാഹിത്യകാരൻ എന്ന നിലയിൽ കവി എത്രമാത്രം സമുന്നതിയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നു ഭാവുകന്മാക്ക് അനുമാനിക്കാവുന്നതാണു’. ഒരു ഗാനം ചുവടേ ചേർക്കുന്നു.
“കാ–മ–പാ–ലാ
കാ–മപാ–ലഭൂ–മിപാ–ലാ
കാ–മ–പാ–ലാ–ഭൂ–മി–പാ–ലാ
കാമ–പാലാ–ജയ ഭൂമി–പാലാ സോമസ–മാനന–കാമിത–ദായക(കാമ)
കരുണാ–ശരണാ–തരുണാ–ഭരണാ(കാമ)
പാവനശീല–പാലനലോല
പരഗണകാല–പുരുഗുണജാല(കാമ)
കൈവരുമാദര–ഭാവരസത്തൊടു
ഭൂവരരേവരുമേ–പണിയുന്നൊരു(കാമ)
അസമാ–നസമാ–ഹിതമാ–നസമാ(കാമ)
നിനിമാ–മതിമാ–നദമാ–നസമാ(കാമ)
രണമതിലെതിരിടടുമരികളെ യമപുര
മണവതിനതിബലസഹിതമയപ്പൊരു”(കാമ)
വിക്രമോര്‍വശീയം
കാളിദാസകൃതമായ വിക്രമോർവ്വശീയനാടകത്തിലെ ശ്ലോകങ്ങളെ ഗാനങ്ങളാക്കി രചിച്ചിട്ടുള്ളതാണു് ഈ സങ്ഗീതനാടകം. ഒരു ഗാനം ഉദ്ധരിക്കുന്നു.
“ആരാവാം–ഓരുമ്പൊഴു–തിവളടെയുടൽ
തീർത്ത വിരുത-നാരാവാം?
ആരാജിതസുഷമാനിധി
താരാപതിതാനോ? പുന–(രാരാവാം)
ശൃങ്ഗാരരസാംബുനിധി
സുമസായകനോ? സുമകല
സങ്ഗാഭിരാമമായ
സുരഭിയാകുമൃതുവോ? പുന–(രാരാവാം)
വേദങ്ങളെയുരുവിട്ടിഹ
വിഷയങ്ങളിൽ മുഷിവേന്തിയ
കിഴവൻമുനിയഴകീവിധ
മുളവാക്കുവതെളുതോ? പുന–(രാരാവാം)
വിക്രമോവ്വശീയത്തിനു സദാരാമയ്ക്കെന്നപോലെയുള്ള പ്രചാരം ലഭിച്ചില്ല.
സുഭാഷിതരത്നാകരം
സുഭാഷിതരത്നാകരത്തിൽ രണ്ടു പ്രകരണമങ്ങൾ അടങ്ങിയിരിക്കുന്നു. വിഷയങ്ങൾ അകാരാദിക്രമത്തിലാണു് രണ്ടിലും വിഭജിച്ചിരിക്കുന്നതു്. ‘ചില നീതിവാക്യങ്ങൾ’ എന്ന തലക്കെട്ടിൽ കേശവപിള്ള അനേകം സദാചാരപദ്യങ്ങൾ ഭാഷാപോഷിണിയിൽ എഴുതിക്കൊണ്ടിരുന്നു. സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും തർജ്ജമ ചെയ്തിട്ടുള്ള ശ്ലോകങ്ങൾക്കുപുറമേ ചില സ്വകീയങ്ങളായ ശ്ലോകങ്ങളും ഇതിൽ കാണാവുന്നതാണു്. പരക്കെ ഏതുതരത്തിലുള്ള അനുവാചകന്മാർക്കും പ്രയോജകീഭവിക്കുന്ന ഈ ഗ്രന്ഥത്തിൽ നിന്നു രണ്ടു ശ്ലോകങ്ങൾ പകർത്തുന്നു.
“കാതിൽക്കുത്തുന്ന കാന്തിപ്രചുരിമ കലരും തോടയോ, മോടിയാടി-
ക്കോതി ബ്ബന്ധിച്ച കൂന്തൽക്കുലമതിൽ വിലസും മാലതീമാലതാനോ
പാതിത്തിങ്കൾപ്രകാശം തടവുമളികമോ കാന്തിയേന്തുന്നതില്ല
പ്പാതിവ്രത്യാഖ്യമാകും സുമഹിതമണിതാൻ ഭൂഷണം യോഷമാരിൽ.”
(പാതിവ്രത്യം–സ്വകീയം)“ശീലിപ്പിക്കണമന്യദുഃഖമനുശോചിക്കുന്നതിന്നും കനി
ഞ്ഞാലോകിച്ചിടുമന്യദോഷമൊളിവായ് വയ്പാനുമെന്നെ പ്രഭോ
ചാലേയന്യജനങ്ങളിൽസ്സതതമീ ഞാനിങ്ങു കാണിച്ചിടും
പോലുള്ളോരലിവെന്നിലും വിശദമായ്ക്കാണിക്കവേണം ഭവാൻ.”
(സാമാന്യസ്തുതി–പോപ്പിന്റെ ഇംഗ്ലീഷ് കൃതിയിൽനിന്നു്)
ആംഗലസാമ്രാജ്യം
ഏ. ആര്‍. രാജരാജവർമ്മകോയിത്തമ്പുരാന്റെ ആങ്ഗലസാമ്രാജ്യം മഹാകാവ്യത്തിന്റെ ഭാഷാനുവാദമാണു് ഈ കൃതി. കോയിത്തമ്പുരാന്നും കേശവപിള്ളയും തമ്മിൽ 1067-ലെ കവിസമാജസമ്മേളനത്തിൽവെച്ചുണ്ടായ പരിചയം ക്രമേണ രൂഢമൂലമായി സൗഹാർദ്ദാവസ്ഥയിൽ ഉയർന്നു. 1085-ലായിരുന്നു ഈ തർജ്ജമ അച്ചടിപ്പിച്ചുതു്. തർജ്ജമ നന്നായിട്ടുണ്ട്. നാരായണീയം വിവർത്തനം ചെയ്തുകഴിഞ്ഞപ്പോൾ സിദ്ധിച്ച പാടവം ഇതിന്റെ രചനയക്കു ധാരാളം പ്രയോജകീടവിച്ചിട്ടുണ്ട്. ചില ശ്ലോകങ്ങൾ നോക്കുക.
“ആൾ തിങ്ങിടും തെരുവുകൾക്കിടയിൽത്തുരന്ന
മാർഗ്ഗങ്ങളുടെയിവിടെപ്പുകവണ്ടിജാലം
വീട്ടിന്റെയോവുകളിൽ മുഷികരെന്നപോലെ
വാട്ടം വെടിഞ്ഞനിശമങ്ങനെ മണ്ടിടുന്നു.”
(ഒന്നാംസർഗ്ഗം) “ഘോരഘോരമവര്‍ ചെയ്തിടുന്നൊരി
പ്പോരുകാണ്മതിനശക്തിയാർന്നപോൽ
ധുമികാമയപടം വിടർത്തതി
ന്നുള്ളിലാശകൾ മറച്ചു തന്മുഖം.”
(പത്തൊൻപതാംസർഗ്ഗം) “നല്കുന്നവങ്കലധമർണ്ണഗുണത്തിനാലും
വാങ്ങുന്നവങ്കലുരുസൽഫലവൃദ്ധിയാലും
മോദം വളർത്തിടുമൊരീയൃണബന്ധനീതി
ലോകർക്കു ചേർത്തു നൃപഭക്തിയെയേറ്റമന്നാൾ.”
(ഇരുപതാം സർഗ്ഗം)“ബ്രഹ്മാനന്ദൈകഖണ്ഡം ധരണിയുടെ ധനങ്ങൾക്കെഴും മാനദണ്ഡം
സാമ്രാജ്യത്തിൻ പ്രകർഷം പ്രഭുതതിയുടെ നൽപ്രേമസമ്പൂർണ്ണവർഷം.
സംസാരത്തിന്റെ സാരം സകലരുടെയുമുത്സാഹഘോഷാവതാരം
ഭാസിച്ചിടുന്നു പാരം മഹിതമിഹ മഹാരാജ്ഞിതൻ കീർത്തിപൂരം.”
(ഇരുപത്തിമൂന്നാം സർഗ്ഗം)
ഷഷ്ടിപൂർത്തിഷഷ്ടി
ഷഷ്ടി പൂർത്തിഷഷ്ടിയിൽ ഗീതിവൃത്തത്തിൽ രചിച്ച അറുപതു ശ്ലോകങ്ങൾ ഉൾപ്പെടുന്നു. ദ്വിതീയാക്ഷരം സ്വരവ്യഞ്ജനൈകരൂപ്യംകൊണ്ടു സുന്ദരമാക്കി രചിച്ചിട്ടുള്ളതാണു് ഓരോ ശ്ലോകവും. ചില ശ്ലോകങ്ങൾ നോക്കുക.
“ശ്രീമാൻ കേരളവർമ്മാ ധീമാൻ പർപ്പാവനീശവംശമണിഃ
സീമാവിരഹിതകീർത്തി സ്തോമാലയമായതാ! വിളങ്ങുന്നു.” “താപം പാത്രത്തിനുമൊരു ലോപം സ്നേഹത്തിനും വരുത്താതെ
ശ്രീ പകലും രാവുമെഴും ദീപമിതന്യാദൃശം നിനച്ചോളം.” “മതിമാൻ പണ്ടൊന്നിച്ചൊരു കുതിരയെയും കവിതയായ വനിതയെയും
അതിചിത്രപദക്രമമായ് ഗതിചെയ്യിച്ചെന്നതെത്ര മഹനീയം.” “വ്യായാമവിശേഷഭവശ്രീയാർന്നിടുമിമ്മഹാനൊടേറ്റീടിൽ
കായാഭ്യാസിജനത്തിനനായാസം ധരണിയെപ്പുണർന്നീടാം.”
സാഹിത്യവിലാസം
സാഹിത്യവിലാസത്തിൽ പല നല്ല ഖണ്ഡകൃതികളം അന്തര്‍ഭവിക്കുന്നുവെന്നു മുൻപു നിർദ്ദേശിച്ചിട്ടുണ്ടല്പോ. ചില ശ്ലോകങ്ങൾ പരിശോധിക്കുക.
“ചൊല്ലാർന്നിടുന്ന ഭവദാഗമവേളയോർത്തി
ട്ടുല്ലാസമോടു പതഗാവലി പാടിടുമ്പോൾ
കല്യത്വമിങ്ങണയുമാറണയും വിഭോ! നിൻ
കല്യാണകാന്തി ഭരകന്ദളമെത്ര രമ്യം!” (സുര്യൻ) “അസിതമായ ഗളത്തിലുമുജജ്വലൽ
ഭസിതമാം തിരുമേനിയിലും പ്രഭോ!
ഹസിതമായ നിലാവിലുമേറ്റമു
ല്ലസിതമാകണമെന്നുടെ മാനസം.”(ശിവദശകം)
ഒരു വിലാപം എന്ന കൃതിയിൽ ജഗന്നാഥപണ്ഡിതരുടെ സുപ്രസിദ്ധമായ കരുണവിലാസത്തിലെ മിക്ക ശ്ലോകങ്ങളും ഭാഷാന്തരീകരിച്ചിട്ടുണ്ട്. മൂലത്തിൽനിന്നു തർജ്ജമയ്ക്കു യാതൊരപകർഷവും സജാതീയമായ ദ്വിതീയാക്ഷരപ്രാസനിർബ്ബന്ധം നിഷ്കൃഷ്ടമായി പരിപാലിക്കുന്ന ഈ ശ്ലോകങ്ങളിൽ നിരീക്ഷിക്കുവാൻ സാധിക്കുന്നതല്ല.
“നർമ്മങ്ങളോടു ചില നാളിഹ വാണു വിദ്യ
ദ്ധർമ്മം കലർന്നൊരു മഹേന്ദ്രസുഖങ്ങളേകി
നിർമ്മന്ത്രനാം നൃപനെ ലക്ഷ്മികണക്കു പുണ്യ
കർമ്മം തുലഞ്ഞപൊഴുതെന്നെ വെടിഞ്ഞുവോ നീ?
ഭൂവിങ്കൽ വാണു മധുരരോക്തികൾ ചൊല്ലിയെന്നെ
ദ്യോവിങ്കലാക്കിയ മനോഹരയായ നീതാൻ
ദ്യോവിങ്കലിപ്പൊഴുതു പോയളവെന്നെയേവം
ഭൂവിങ്കലെപ്പൊടിയിൽ വീഴ്ത്തുവതെന്തു ബാലേ?
താപിഞ്ഛവേണി! ബത നിദ്രയിലും പരങ്കൽ
പ്രാപിച്ചതില്ല തവ മാനസമാശയോടേ
നീ പിന്നെ നിര്‍ഗ്ഗണതയാർന്ന പരൻപുമാനെ
പ്രാപിച്ചിടുന്നതിനു സമ്പ്രതി പോയതെന്തേ?”
എന്തൊരു കര്‍ണ്ണാമൃതം!
സംഗീതമാലിക
സംഗീതപ്രവേശികയും സംഗീതമാലികയും ഒരേ പുസ്തകമായാണു് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്. രാഗലക്ഷണങ്ങളെപ്പറ്റി പ്രവേശികയിൽ പ്രസ്താവിക്കുന്നു.
“അവയവവൃത്തികൾമൂലം ശ്രവണസുഖം നല്കിടും സ്വരാവലിയോ
അതിൽനിന്നുണ്ടായീടും വ്യക്തിയതോ രാഗമെന്നു ചൊല്ലുന്നു.
ശ്രുതിയുടെ പിറകേ വഴിപോൽ ശ്രുതിസദൃശാംശം ജനിച്ചിടും ശബ്ദം
സ്വത ഏവ രഞ്ജകത്വാൽ സ്വരമെന്നു പറഞ്ഞിടുന്നു വിദ്വാന്മാര്‍”
എന്നിങ്ങനെയാണു് ആ കൃതി ആരംഭിക്കുന്നതു്. ആകെ ഇരുപതു ശ്ലോകങ്ങളേ അതിൽ ഉള്ളു. സങ്ഗീതമാലികയിൽ 42 പാട്ടുകൾ ഉൾപ്പെടുന്നു. അവയിൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലം മുതല്ക്കു ജീവിച്ചിരുന്ന പല കവികളും നിർമ്മിച്ചതായി ഇരുപത്തഞ്ചും കേശവപിള്ളയുടെ കൃതികളായി പതിനേഴും കാണുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിൽ ഒന്നു പകർത്തുന്നു.
“പരിപാവനി–ദേവി—പരിപാവനി!
കരുണാവതി! പാഹി മഹേശ്വരി!(പരി)
തരുണാംഭോജായതാക്ഷി!
ആമയനാശിനി!—സാമജഗാമിനി!
ശ്രീമതി തവ പാദമാകലയാമി
കാമിതദായിനി! കരുണാമയി!
കാമവിനാശന—മാനസമോഹിനി!”(പരി)
58.12കേശവീയം
1066-ൽ മനോരമയിൽ ആരംഭിച്ച ദ്വിതീയാക്ഷരപ്രാസവാദത്തെപ്പറ്റി ഞാൻ ഒന്നിലധികം ഘട്ടങ്ങളിൽ പ്രസ്താവിച്ചുകഴിഞ്ഞിട്ടുള്ളതിനാൽ അതിനെ വീണ്ടും വിസ്തരിക്കുന്നില്ല. ആ വാദത്തിനുമേൽ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി ദ്വിതീയാക്ഷരപ്രാസം സ്വീകരിക്കുന്നതു ശ്രവണസുഖം നല്കുവാൻ സവിശേഷം പ്രയോജകീഭവിക്കുന്നതാണെന്നുള്ള വലിയ കോയിത്തമ്പുരാന്റെ മതം ഭൂരിപക്ഷം കവികളും അംഗീകരിക്കുകയും, “ദ്വിതീയാക്ഷരപ്രാസത്തെ ഭാഷാകവികൾ തങ്ങളുടെ കവിതാവനിതയ്ക്കു് ഒരു തിരുമംഗല്യമെന്നു വിചാരിച്ചു പോരുകയും ചെയ്യുന്നു. വേറേ അലങ്കാരങ്ങൾ എത്രതന്നെ ഇരുന്നാലും ദ്വിതീയാക്ഷരപ്രാസമില്ലെങ്കിൽ ശ്ലോകമേ അല്ല എന്നു കൂടി ശഠിക്കുവാൻ അവര്‍ മടിക്കുന്നില്ല. ഈ നാലക്ഷരങ്ങളെ രക്ഷിക്കുവാൻവേണ്ടി കവികുഞ്ജരന്മാര്‍ കാട്ടിക്കൂട്ടന്ന ഗോഷ്ടികൾ കാണുമ്പോൾ കോപത്തിലും തുലോം താപമാണുണ്ടാകുന്നതു്. ചിലർ യതികളെയെല്ലാം നിശ്ശങ്കം ഗളഹസ്തം ചെയ്യുന്നു; മറ്റു ചിലര്‍ സാധുക്കളായ ശബ്ദങ്ങളുടെ കഴുത്തറുക്കുന്നു; എന്നുവേണ്ട കോലാഹലം പലതും കാണാം. ഈ പ്രാസത്തെ ഉപേക്ഷിച്ചാലല്ലാതെ നിരർത്ഥകശബ്ദപ്രയോഗം ഭാഷയിൽനിന്നു് ഒഴിഞ്ഞുനീങ്ങുന്നതല്ല” എന്നു് 1076-ൽത്തന്നെ ഏ. ആര്‍. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷാഭൂഷണത്തിൽ തദ്വിഷയകമായി ചെയ്തിരുന്ന നിശിതമായ വിമർശനം ദ്വിഃപ്രാസപക്ഷപാതികളായ ക്ഷുദ്രകവികളെമാത്രം ബാധിക്കുന്നതാകയാൽ ആ ഉപദേശം ശക്തിമാന്മാരുടെ വിഷയത്തിൽ കാര്യകാരിയല്ലെന്നു പ്രദർശിപ്പിക്കുകയും ചെയ്തു. 1083-ൽ കേശവപിള്ള രാജരാജവർമ്മകോയിത്തമ്പുരാന്റെ ആശയം വിശദീകരിക്കുന്നതിനു് ‘ഭാഷാകവിത’ എന്ന ഒരു ഉപന്യാസം തിരുവനന്തപുരം കാളേജുസമാജത്തിന്റെ ആ കൊല്ലത്തെ വാര്‍ഷികസമ്മേളനത്തിൽ അമ്മാവന്റെ അധ്യക്ഷതയിലും അനന്തരവന്റെ സന്നിധാനത്തിലും ഏഴുതി വായിക്കുകയും പിന്നീട് അതു ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയുംചെയ്തു. തത്സംബന്ധമായുള്ള വാക്കലഹം 1085-ൽ അവസാനിച്ചതിനുമേലാണു് കല്യാണദർപ്പണം രചിച്ചതു്. അതിൽ കേരളപ്രാസം എല്ലാ ശ്ലോകങ്ങളിലും പരിത്യജിച്ചിട്ടില്ല; ആദ്യത്തെ മൂന്നു ശ്ലോകങ്ങളിൽ അതിന്റെ ദീക്ഷയുണ്ടു്.
“ശർമ്മം ജനങ്ങളിൽ വിളങ്ങുവതിന്നു വേണ്ടും
കർമ്മങ്ങൾതന്നെ നിയതം നിറവേറ്റി നന്നായ്
ധർമ്മവ്രതത്തൊടു വസിച്ചിടുമിന്നരേന്ദ്രൻ
ഭർമ്മപ്രഭൻ ഭുവനപുണ്യഫലായിതൻതാൻ.”
ഈ പശ്ചാത്തലത്തിൽ വേണം കേശവീയത്തെപ്പറ്റി ചർച്ചചെയ്യുവാൻ. പൂർവ്വകവികളാൽ ബഹുധാ ക്ഷുണ്ണമായ സ്യമന്തകോപാഖ്യാനത്തെ ഉപജീവിച്ചു പന്ത്രണ്ടു സർഗ്ഗങ്ങളിൽ രചിച്ചിട്ടുള്ള ഒരു മഹാകാവ്യമാണതു്. കാളിദാസന്റെ കവനശൈലിയിലാണു് അതു രചിച്ചിട്ടുള്ളതെന്നു കേശവപിള്ളയും, ഭാഷയിൽനിന്നു വളരെക്കാലം മുൻപുതന്നെ അന്തർദ്ധാനം ചെയ്തിരുന്ന വൈദർഭമാർഗ്ഗത്തിനു പുനഃപ്രതിഷ്ഠ ലഭിച്ചതു ആ കാവ്യത്തിനാലാണെന്നും മറ്റും ഏ. ആറും അവകാശപ്പെടുന്നു.
“രാജരാജാഖ്യനായോരഗ്ഗുരുവിന്റെ കൃപാരസം
എന്മൊഴിക്കുള്ളഴുക്കെല്ലാം കഴുകിക്കളയേണമേ.
തദുപജ്ഞം മതം നവ്യം സാമഞ്ജസ്യമനോഹരം
ഒരുക്കിയെന്നെയിക്കാവ്യരചനാസാഹസത്തിനായ്.
കാളിദാസകവീന്ദ്രന്റെ കാൽനഖേന്ദുമരീചികൾ
കാവ്യാധ്വാവിൽസ്സഞ്ചരിക്കുമെനിക്കു വഴി കാട്ടണം”
എന്നു കേശവപിള്ള; പ്രസ്തുതകാവ്യത്തിനു നല്കിയ പ്രശംസാപത്രത്തിൽ
“പാദാഗ്രേഷു പുനഃ പുനഃ പ്രഹരതാ പ്രാസേന പംഗുകൃതാ
ഗാഡീയേക്ഷരഡംബരേണ വിഷമേ മാർഗ്ഗേ സ്ഖലന്തീ ചിരാൽ
ബാലാ കേരളസാഹിതീ സമതയാ രമ്യേ സദർത്ഥോജ്ജ്വലേ
വൈദർഭാധ്വനി മോചിതാദ്യ ഭവതാ കൃച്ഛ്രാൽ സുഖം നൃത്യതു”
എന്നു കോയിത്തമ്പുരാൻ. കേശവീയം സമഞ്ജസമായ ഒരു മഹാകാവ്യമാണെന്നുള്ളതിൽ ആക്കും അഭിപ്രായഭേദമില്ല. പക്ഷേ, പ്രാസത്താൽ പംഗുകൃതനാകാതെ കാവ്യാധ്വാവിൽ സ്വച്ഛന്ദസഞ്ചാരം ചെയ്യുന്ന ഒരു കവിക്കു് ആ ത്യാഗംകൊണ്ടു കിട്ടിയ വിശേഷലാഭമെന്തെല്ലാം എന്നുകൂടി പ്രകൃതത്തിൽ പരിശോധിക്കേണ്ടതുണ്ടല്ലോ. അതു ചെയ്യുന്നതു പുരോഭാഗിത്വംകൊണ്ടല്ല, വാചയിതാക്കന്മാരെ വസ്തുസ്ഥിതി ഗ്രഹിപ്പിക്കുന്നതിനുവേണ്ടി മാത്രമാണു്.
“കനിഞ്ഞു മാധവൻ പോറ്റും വൃഷത്തിന്റെ വിഹാരവും
ശിവധാമത്വവും ശ്രീമദ്വിനായകവിലാസവും നന്ദിയാളുന്ന ഭൂതൗഘമളകാപുരസഖ്യവും
മഹാസേനാഭയും പാർത്താലിതു കൈലാസമേ ദൃഢം.” “അനീതിബാധയില്ലാതെ മാധവൻ നാടു വാഴവേ
അനീതിബാധാകുലമായഹോ! ശോഭിച്ചു ഭൂതലം.” “കൃഷ്ണശബ്ദാത്ഥമായുള്ള സത്താനന്ദങ്ങൾ സർവ്വദാ
കലർന്നു ലോകര്‍ ഭൂപാലന്നനുരൂപത തേടിനാര്‍.” “ഗദത്തിൻഗന്ധമേ നാട്ടിലാഗമിച്ചില്ലയെങ്കിലും
ദ്വിധാ മുകുന്ദപാര്‍ശ്വത്തിലുളവായി ഗദാഗമം” “ശൗല്ബികാദികൾ കൈവിട്ടു മൃഷാനാമിക വേശ്യയാൾ
കാദാചിൽകം കാവ്യകര്‍ത്തൃകടാക്ഷം പൂണ്ടു കേവലം.” “സുവർണ്ണം സുഷ്ഠുവായുയള്ള വർണ്ണത്താലെന്നപോലവേ
സത്യമായ് ഭാസ്സിനാൽ മായാമവളന്വർത്ഥതാൻ ഹരേ!”
ഈ ശ്ലോകങ്ങളെല്ലാം പ്രഥമസർഗ്ഗത്തിലുള്ളവയാണു്. ഇവയിൽ ചിലതിനു ചമൽക്കാരം ഇല്ലെന്നല്ല വാദം; ഇതു കാളിദാസന്റെ പന്ഥാവല്ലെന്നുമാത്രമാണു്.
“പത്മാകരംതന്നിൽ വസിക്കയാലും
മിത്രാവനംകൊണ്ടു ലസിക്കയാലും
പാഥോജസാദൃശ്യമിരിക്കവേ താൻ
യാതൊന്നു രാജാദരമാർന്നിരുന്നു”
എന്നു് ആറാം സർഗ്ഗത്തിൽ മറ്റൊരു ശ്ലോകമുണ്ടു്. അതിലും ശ്ലേഷോത്ഥാപിതമായാണു് അലങ്കാരത്തിന്റെ സന്നിവേശം. “വിഭാവസുത്വം ദൃഢമിങ്ങുമുണ്ട്” ഇത്യാദി പാണ്ഡിത്യമാത്രദ്യോതകങ്ങളായ ശ്ലോകങ്ങൾ വേറെയും കാണാം. ഏഴാം സർഗ്ഗം ആറാം ശ്ലോകത്തിൽ രണ്ടാം. പാദം “തിരുവുടലിൽത്തിരളുന്ന കാന്തി കണ്ടു” എന്നു വിനയെച്ചത്തിൽ അവസാനിപ്പിച്ചിരിക്കുന്നു. ‘ഇഹ’ ‘അഥ’ മുതലായ നിരർത്ഥകശബ്ദങ്ങളും അങ്ങിങ്ങു സ്ഥലം പിടിച്ചിട്ടണ്ടു്. പന്ത്രണ്ടാം സർഗ്ഗത്തിൽ
“സിന്ധുജാവതരമായ് വിളങ്ങുമ
സ്സിന്ധുജാനനയമർന്ന തേരിനെ
സിന്ധുജാശ്വനിവഹം വഹിച്ചുടൻ
സിന്ധുശായിവസതിക്കു മണ്ടിനാര്‍”
എന്നൊരു ശ്ലോകമുണ്ട്. അവതരം എന്ന ശബ്ദം അവതാരത്തിന്റെ പര്യായമായി മാഘനും ശ്രീഹർഷനും പ്രയോഗിച്ചിട്ടുണ്ടെങ്കിലും അതിനു കാളിദാസകൃതികളിലോ ഭാഷാസാഹിത്യത്തിലോ പ്രചാരമില്ല. സിന്ധുജശബ്ദം ചന്ദ്രൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതും വ്യാഖ്യാഗമ്യമാണു്. പ്രാസദീക്ഷകൊണ്ടാണു് പ്രസ്തുതശ്ശോകം ഇങ്ങനെ രചിക്കേണ്ടിവന്നതു് എന്നു ടിപ്പണത്തിൽ പറഞ്ഞുകാണുന്നുമില്ല. ‘പാദാഗ്രേഷു’ എന്ന ശ്ലോകത്തിന്റെ പൂർവ്വാര്‍ദ്ധത്തിൽ ഇതരഭാഷാകാവ്യങ്ങളെപ്പറ്റി ചെയ്തിട്ടുള്ള ഉപാലംഭവും ഉത്തരാർദ്ധത്തിൽ കേശവീയത്തെപ്പറ്റി ചെയ്തിട്ടുള്ള പ്രശംസയും ഉപപത്തിയുക്തങ്ങളല്ലെന്നു തെളിയിക്കുവാനാണു് ദിങ്മാത്രമായി ചില വൈകല്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചതു്. കരുണവിലാസം തർജ്ജമ ചെയ്ത കവിക്കു ദ്വിതീയാക്ഷരപ്രാസത്യാഗംകൊണ്ടു യാതൊരു ലാഭവും കിട്ടേണ്ടതായിട്ടില്ല, കിട്ടീട്ടുമില്പ എന്നു വായനക്കാര്‍ ചുരുക്കത്തിൽ മനസ്സിലാക്കിയാൽ മതി. കേശവീയത്തിൽ അനേകം ഹൃദയാവർജ്ജകങ്ങളായ വർണ്ണനകളും ചിന്തകളുമണ്ടു്. ഒരു ഉദാഹരണം മാത്രം പ്രദർശിപ്പിക്കാം. പരേതനായ പ്രസേനനെ കണ്ടു ശ്രീകൃഷ്ണൻ തത്വവിചാരത്തിൽ മഗ്നനാകുന്നതാണു് പ്രകരണം.
“സുരഭിലസുമശയ്യയിൽസ്സുഖിപ്പാൻ
സുകൃതമെഴും സുകുമാരനിക്കുമാരൻ
ഇതുവിധമിവിടെക്കിടപ്പതോർത്താൽ
വിധിഗതി വിസ്മയനീയമേവ നൂനം. ക്ഷണികതയുമനേകമട്ടിലെത്തും
പിണികളുമൊന്നു മുതിർന്നു ചിന്തചെയ്താൽ
മനുജനുടയ ജീവിതത്തിനുള്ളോ
രനുപമശോച്യത നല്ലപോലെ കാണാം. ഉലകിൽ നിരഭിസന്ധിയായ ഹാർദ്ദം
സുവിരമളമെന്നുമനേകസംഭവത്താൽ
അവനവനുടെ മിത്രമായതെല്ലാ
മവനവനെന്നുമവൻ ഗ്രഹിച്ചിടുന്നു. അഹമഹമിക പുണ്ടു ചിന്തയോരോ
ന്നനിശമണഞ്ഞു ബലാൽ മനസ്സിനേയും
അഥ ബത! ജരതൻ വികാരമോരോ
ന്നുടലിനെയും ശിഥിലീകരിച്ചിടുന്നു. തദനു തനയാദരഗേഹവസ്തു
പ്രകരവിയോഗവിചാരമദഗ്ദ്ധചിത്തൻ
അവനഴലൊടു ഭൂതപഞ്ചകത്തി
ന്നുടൽവിധി പോലെ പകുത്തു നല്കിടുന്നു.
ആസന്നമരണചിന്താശതകം
കേശവപിള്ളയുടെ കൃതികളിൽ ഗുണംകൊണ്ടു പ്രഥമപീഠത്തെ അലങ്കരിക്കുന്ന ഒരു കാവ്യതല്ലജമാണു് ആസന്നമരണചിന്താശതകം. ശാർദ്ദൂലവിക്രീഡിതത്തിൽ 104 ശ്ലോകങ്ങളടങ്ങിയ ഈ കൃതിയിൽ ആസന്നമരണനായ ഒരു ഗൃഹസ്ഥാശ്രമിക്കു് ഉണ്ടാകുന്ന വിചാരങ്ങളും വികാരങ്ങളും ഏതു ശ്രോതാവിന്റേയും ഹൃദയത്തെ ദ്രവിപ്പിക്കുമാറുള്ള കവിധർമ്മമർമ്മജ്ഞതയോടുകൂടി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. തദ്വിഷയകമായി അത്ര മനോഹരമായ ഒരു കാവ്യം ഭാഷയിൽ ഏതാവൽപര്യന്തം യാതൊരു കവിയും രചിച്ചിട്ടില്ലെന്നു് ഉറപ്പിച്ചുപറയാവുന്നതാണു്. ചില ശ്ലോകങ്ങൾ നോക്കുക.
“അമ്മേ! വന്നിടുകെന്നു ചൊന്നു കരവും കാലും കുടഞ്ഞാർത്തിപൂ
ണ്ടമ്മിഞ്ഞയ്ക്കു കരഞ്ഞുകൊണ്ടുഴലുമെൻ പൊന്നോമനക്കുഞ്ഞിനെ
ചെമ്മേ ചെന്നുടനുമ്മവെച്ചു വരികെന്നോതിപ്പുണർന്നിട്ടെടു
ത്തമ്മയ്ക്കുള്ള കരത്തിലേകുവതിനിച്ചെയ്യാവതോ ദൈവമേ?” “സ്വച്ഛാഭം ശയനാന്തരത്തിൽ നിശയിൽത്തങ്കുന്നൊരെൻ കുഞ്ഞണ
ഞ്ഞച്ഛാ! വന്നിടുകെന്നു നോക്കുമളവിൽക്കാണാഞ്ഞു കേണേറ്റവും
ഇച്ഛാഭങ്ഗമിയന്നിടുന്ന സമയം കച്ചേൽമുലത്തയ്യലാൾ
വിച്ഛായാനനമാർന്നു ഞാനിവിടെയെന്തോതേണ്ടതെന്നോർത്തിടും.” “കാലൻ കോപമിയന്നു വന്നു കയറാൽപ്പെട്ടെന്നു കെട്ടീടുമെ
ക്കാലത്തിങ്കലണഞ്ഞിടുന്നു മൃതിയെന്നോതുന്നു സാധാരണം
കാലാഹ്വാനസമാനനായൊരു പുമാനുണ്ടോ പുരാണങ്ങളിൽ
കാലത്തെച്ചിലര്‍ കാലനെന്നുചിതമായ് ഖണ്ഡിച്ചു വർണ്ണിച്ചതോ?” “സുര്യൻതന്നുടെ സൂനുവാണു സുമനസ്സാകുന്നൊരക്കാലനെ
ന്നാര്യന്മാരതി ദീർഘദർശികൾ പറഞ്ഞിട്ടുണ്ടതിസ്പഷ്ടമായ്
കാര്യം നേരതു രാത്രിയും പകലുമുണ്ടാക്കുന്നതോർക്കുമ്പൊഴ
സ്സൂര്യൻ കാലമതിന്നെഴും ജനകനാണെന്നുംവരുന്നില്ലയോ?” “എന്തിന്നച്ചച്ഛനെയീവിധത്തിലിവിടെക്കെട്ടിപ്പൊതിഞ്ഞൊട്ടുപേ
രെന്താണിന്നു കഴിപ്പതെന്നു പറ നീയെന്നേവമെൻ ബാലകൻ
ചന്തച്ചുണ്ടപൊളിച്ചുകൊണ്ടരുളവേ പെണ്ണുങ്ങൾ കണ്ണിൽപ്പരം
ചിന്തിച്ചിന്തിയൊലിക്കുമശ്രുനിരയേ പ്രത്യുക്തിയായ്ത്തീർത്തിടും.” “എല്ലാവർക്കുമിവണ്ണമന്ത്യഗതിതാൻ വന്നീടുമെന്നുള്ളതി
ന്നില്ലാ സംശയമാകയാൽ സകലരും സന്മാർഗ്ഗകർമ്മങ്ങളിൽ
ഉല്പാസേന മനസ്സുവച്ചു ജഗതീസന്താനമാം ശാന്തിയാൽ
നല്ലാനന്ദമിയന്നമന്ദമഹിതശ്രീ പൂണ്ടു മേവീടണം.”
ഉപസംഹാരം
ഇത്രമാത്രമുള്ള വിവരണത്തിൽനിന്നു ബഹുമൂല്യമായ ഒരു സാഹിത്യസമ്പത്താണു് നമുക്കു കേശവപിള്ളയിൽനിന്നു ലഭിച്ചിട്ടുള്ളതെന്നു കാണാം. സരസവും ധാരാവാഹിയുയമായ ഒരു ഗദ്യരീതിയും അദ്ദേഹത്തിനു സ്വാധീനമായിരുന്നു. സാമുദായികവിഷയങ്ങളിൽ അദ്ദേഹത്തിന്റെ പരിഷ്കൃതമായ ആശയഗതി നാം ലക്ഷ്മീകല്യാണം നാടകത്തിൽനിന്നു കണ്ടുവല്ലോ. 1069-ലെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘ശകുനവിശ്വാസം’ എന്ന ഉപന്യാസത്തിൽപ്പോലും “ശകുനവിശ്വാസത്താൽ ഉണ്ടാകുന്നവയും കേവലം മനോരാജ്യത്തിൽ സ്ഥിതിചെയ്യുന്നവയുമായ സുഖദുഃഖങ്ങളെ അനുഭവിക്കുന്നതു വളരെ ദയനീയമായിട്ടുള്ളതാണെന്നു പ്രത്യക്ഷപ്പെട്ടുവല്ലോ” എന്നു് ആ വിഷയത്തിൽ സ്വമതം ആവിഷ്കരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഹസ്തലിഖിതത്തെപ്പറ്റിക്കൂടി ഒരു വാക്കു പ്രസ്താവിക്കേണ്ടതുണ്ടു്. അത്രമാത്രം കണ്ണും കരളും കവരുന്ന കൈപ്പടയിൽ എഴുതാവുന്ന കവികൾ അത്യന്തം വിരളമായിരുന്നു. സതതോത്ഥാനസുഭഗവും പരോപകാരനിരതവുമായ ഒരു ജീവിതമാണു് അദ്ദേഹം നയിച്ചതു്. ആ മഹാകവിയെ സബഹുമാനവും സാഭിമാനവുമായല്ലാതെ സ്മരിക്കുവാൻ ആർക്കും സാധിക്കുന്നതല്ല.
അദ്ധ്യായം 59 - അമ്പത്തൊമ്പതാമധ്യായം
59.1പി. രാമക്കുറുപ്പ് (1023–1073)
നനവും വിദ്യാഭ്യാസവും
രാമക്കുറുപ്പിന്റെ മൂലകുടുംബം കൊടുങ്ങല്ലൂർ കിളിക്കോട്ടുതറവാടാണു്. അവിടെനിന്നു കൊച്ചിമഹാരാജാവു് ആ കുടുംബക്കാരെ നിഷ്കാസനം ചെയ്തപ്പോൾ അവർ ചേർത്തലകാട്ടൂരെന്ന സ്ഥലത്തു നെയ്ശ്ശേരിവീട്ടിൽ താമസമായി. പില്ക്കാലത്തു് അംഗങ്ങൾ വർദ്ധിച്ച അവസരത്തിൽ ആ തറവാട്ടിലെ ഒരു ശാഖ ആലപ്പുഴ കൈതവനക്കരയിൽ പിലാമ്പറമ്പുവീട്ടിൽ പാർത്തുതുടങ്ങി. ആ ഭവനത്തിൽ കൊച്ചുഅമ്മയുടേയും ചേർത്തല മാരാരിക്കുളത്ത് ഉഴുത്തുവേലിയിൽ രാമക്കയ്മളുടേയും പുത്രനായി രാമക്കുറുപ്പ് 1023-മാണ്ടു് ഇടവമാസത്തിൽ അവിട്ടം നക്ഷത്രത്തിൽ ജനിച്ചു. ജനനാൽത്തന്നെ കുഞ്ഞിനുകാഴ്ച കുറവായിരുന്നു. ആ വസ്തുത അദ്ദേഹം “അതിസൂക്ഷ്മദൃക്കുലപയഃപയോരാശി കൗസ്തുഭായമാനനായിരിക്കുന്ന പ്ലാമ്പറമ്പിൽ രാമക്കുറുപ്പ്” എന്ന ഒരു വിശേഷണംകൊണ്ടു ചക്കീചങ്കരത്തിൽ വിശേഷിപ്പിച്ചിരിക്കുന്നതിൽനിന്നു വ്യക്തമാകുന്നു. അക്കാലത്തു പൂർവ്വകുടുംബത്തിൽ കേശവക്കുറുപ്പ് എന്നൊരു കവി കൊടുങ്ങല്ലൂരുണ്ടായിരുന്നു. അദ്ദേഹം
“ശ്രീമൻ! മനോരമയിൽ നിങ്ങടെ മൂലമെന്തെ–
ന്നാമോദമോടു വിവരിച്ചറിയിച്ചിടേണം”
എന്നു് 1070-ാമാണ്ടിടയ്ക്കു മലയാളമനോരമ മുഖേന അപേക്ഷിച്ചതിനു രാമക്കുറപ്പു് എഴുതിയ മറുപടിയിൽ പൂർവ്വചരിത്രത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു.
“ഞാനാലപ്പുഴയുള്ള കൈതവനയാണുണ്ടായതെൻ വീട്ടുപേ–
രൂനം വിട്ട പിലാമ്പറമ്പവിടെയുണ്ടായെണ്പതായ്പത്സരം;
നൂനം ചേർത്തല മുഖ്യമായ ഗൃഹമാക്കാട്ടുരുനെയ്ശ്ശേരി പി–
ന്നാനന്ദത്തൊടനേകവീടുകളിലായാളുണ്ടു വേണ്ടോളവും.
“എന്നാൽ വടക്കൻവഴിപോക്കർ വന്നാൽ
നന്നായ്ക്കിളിക്കോട്ടെ വിശേഷമെല്ലാം
അന്നന്നു ചോദിക്കുമറിഞ്ഞതെല്ലാം
നന്ദിക്കുമെൻവീട്ടിലെയമ്മമാരു്.”
“കേട്ടിട്ടുണ്ടവർ ചൊല്ലി ഞാനുമിരുനൂറ്റാണ്ടേയ്ക്കുമുൻപേ കിളി–
ക്കോട്ടേക്കോമനയായ് വയസ്സു പതിനാറായോരു പെൺകുട്ടിയെ
കൂട്ടിക്കൊണ്ടു തിരിച്ചു കൂറുപെരുകും ഭ്രാതാക്കളാച്ചേർത്തലെ–
കാട്ടുരെത്തിയിരുന്ന നാരിയവൾതാൻ മൂലം കുലത്തിന്നു മേ.”
ഈ ഐതിഹ്യത്തെ ആസ്സദമാക്കിയാണു് കുഞ്ഞിക്കുട്ടൻതമ്പുരാൻ തുപ്പല്ക്കോളാമ്പി രചിച്ചതു്.
രാമക്കുറുപ്പിന്റെ അമ്മ അദ്ദേഹത്തിന്റെ നാലാമത്തെ വയസ്സിൽ മരിച്ചുപോകുകയാൽ പിലാമ്പറമ്പിൽ അമ്മാവൻ പപ്പുക്കുറുപ്പിന്റെ സംരക്ഷണത്തിൽ പിന്നീട് കുറേക്കാലം വളർന്നു. കഥാപുരുഷനു വിദ്യാഭ്യാസം ഈ പപ്പുക്കുറുപ്പാണു് ആരംഭിപ്പിച്ചതു്. അദ്ദേഹത്തെ ചക്കീചങ്കരത്തിൽ താഴെക്കാണുന്ന വിധത്തിൽ പ്രശംസിച്ചിരിക്കുന്നു.
“നേരേ നാടകകാവ്യവൈദ്യഗണിതാലങ്കാരസംഗീതമെ–
ന്നോരോന്നില്ല ഖലു മന്ത്രശാസ്ത്രമിതിഹാസത്തിൽപ്പുരാണത്തിലും
സാരഗ്രാഹി പിലാമ്പറമ്പിലൊരു കാലം വാണു കീർത്ത്യാ ഗുരുർ–
ദ്ധീരൻ മുപ്പതൊടഞ്ചു വർഷമമലൻ പപ്പുക്കുറുപ്പാം കവിഃ.”
അദ്ദേഹത്തിന്റെ കീഴിൽ രാമക്കുറുപ്പു കുറേക്കാലം സംസ്തൃതം പഠിച്ചു. 1035-മാണ്ടു മകരമാസത്തിൽ അദ്ദേഹവും പരഗതിയെ പ്രാപിച്ചപ്പോൾ കഥാപുരുഷൻ കേവലം അശരണനായിത്തീർന്നു. എങ്കിലും സഹജമായ വിദ്യാസമ്പാദനതൃഷ്ണ വിട്ടുമാറിയില്ല: പതിനെട്ടാമത്തെ വയസ്സുവരെ സംസ്കൃതം തന്നെ അഭ്യസിച്ചു. പിന്നീടു് ആലപ്പുഴ ഇംഗ്ലീഷുപള്ളിക്കൂടത്തിൽച്ചേർന്നു മൂന്നുനാലു വർഷംകൊണ്ടു മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. അതിനുമേൽ കോളേജുവിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്കു പോയി. അവിടെ പുത്തൻചന്ത സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ശാന്തിക്കാരൻ രാമകൃഷ്ണൻപോറ്റി എന്നൊരു സൗജന്യശാലിയുടെ സാഹായും അദ്ദേഹത്തിനു ഭക്ഷണവിഷയത്തിൽ ഉണ്ടായി. അന്നു് ഇളയതമ്പുരാനായിരുന്ന വിശാഖം തിരുനാൾ മഹാരാജാവിന്റെ കാരുണ്യവും ബാല്യത്തിൽതന്നെ സാഹിത്യരസികനായ അദ്ദേഹത്തിനു നേടുവാൻ കഴിഞ്ഞു. അവിടുന്നു് അദ്ദേഹത്തിനു ഒരു സ്വർണ്ണാംഗുലീയം അക്കാലത്തു കൊടുക്കുകയുണ്ടായി. ഗ്രന്ഥരചനയിലുള്ള വൈമുഖ്യത്തിനു പ്രധാനകാരണം നയനവൈകല്യമായിരുന്നു എങ്കിലും വേറേയും ചില ചിന്തകൾ അദ്ദേഹത്തെ ആ ഉദ്യമത്തിൽനിന്നു വിരമിപ്പിച്ചിരുന്നു എന്നു വിചാരിക്കുവാൻ ന്യായമുണ്ട്. ഒരിക്കൽ മനോരമയിൽ ശ്ലോകമെഴുത്തു നിറുത്തിയതു് എന്തെന്നു കിളിക്കോട്ടു കേശവപ്പണിക്കർ ചോദിച്ചതിനു് താഴെക്കാണുന്ന ഉത്തരമാണു് അദ്ദേഹം നല്കിയതു്.
“പണ്ടേയുണ്ടാക്കിയിട്ടുള്ളൊരു കവിതകൾ പീ–
യൂഷതുല്യങ്ങളിപ്പോ–
ളുണ്ടല്ലോ വേണ്ടുവോളം പുനരവകൾ സഹ–
സ്രാംശമിന്നാരറിഞ്ഞു?
ഇണ്ടൽപ്പെട്ടെന്തിനിപ്പോൾ ഗുണലവമണയാ–
തുള്ള പദ്യങ്ങൾ ഞാൻകൂ–
ടുണ്ടാക്കുന്നെന്നു വച്ചിട്ടൊരു മടിയുളവാ–
യായതോ പോയിതിപ്പോൾ.”
ചക്കീചങ്കരത്തിന്റെ അവതാരികയിൽ ഇങ്ങനെയും പറഞ്ഞിരിക്കുന്നു. “ഞാൻ ഒരു മഹാകവിയാണെങ്കിലും ആ വിവരം മറ്റാരെയും ഗ്രഹിപ്പിക്കാതെ കാലം കഴിച്ചുകൂട്ടണമെന്ന സ്ഥിരവ്രതത്തോടുകൂടി എന്റെ പാട്ടിനു് ഇവിടെ ഇരിക്കുമ്പോൾ വന്നുചേർന്ന ഏതോ ചില നാടകങ്ങളെ കണ്ടിട്ടു് അഞ്ചങ്കത്തിൽ ഒരു താൾക്കടുദാസിനകത്തു സമ്മാനിക്കുകയുണ്ടായി.” വളരെ ക്ലേശങ്ങൾ അനുഭവിച്ചാണ് ബി. ഏ. പരീക്ഷ പഠിച്ചു ജയിച്ചതു്. 1050-ാമാണ്ടു കോവുണ്ണിനെടുങ്ങാടി വേറെ ജോലിയിൽ നിയമിതനാകുകയാൽ കോളേജിലെ മലയാളപണ്ഡിതസ്ഥാനം രാമക്കുറുപ്പിനു കിട്ടി.
അധ്യാപകൻ
ഏകദേശം ഇരുപത്തിമൂന്നു കൊല്ലത്തോളം കഥാനായകൻ ആ ഉദ്യോഗംതന്നെ നോക്കി. വേതനം സ്വല്പമായിരുന്നുവെങ്കിലും അതിൽ വിഷാദിച്ചില്ല. 1054-മാണ്ടിടയ്ക്കു തമ്പാനൂർ മണ്ണുവിളയിൽ ആനന്ദമമ്മയെ വിവാഹം ചെയ്തു. അസാമാന്യമായ മേധാബലംകൊണ്ടു മിക്ക പാഠ്യപുസ്തകങ്ങളം പ്രത്യകിച്ച് ആട്ടക്കഥകളും അദ്ദേഹത്തിനു പുസ്തകം നോക്കാതെതന്നെ പഠിപ്പിക്കുവാൻ സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മലയാളംക്ലാസ്സ് അഭിനയചാതുര്യംകൊണ്ടും ഫലിതധോരണി കൊണ്ടും മറ്റും ഒരു പ്രഹസനരങ്ഗമായി പ്രതിദിനം രൂപമെടുത്തു. ആരെയും ചിരിപ്പിക്കുന്ന നർമ്മോക്തികൾ നിരർഗ്ഗളമായി ആ അനുഗൃഹീതരസനയിൽ നിന്നു പുറപ്പെട്ടുകൊണ്ടിരുന്നു. “ഞെളിയുന്ന ജനങ്ങളെ ഞെരിപ്പാൻ” ഒരു വാസന അദ്ദേഹത്തിനു പ്രത്യേകിച്ചുണ്ടായിരുന്നു. എത്ര വലിയ നിലയിലുള്ളവരായാലും അവർ അഹങ്കാരികളാണെങ്കിൽ വെറുതേ വിടുകയില്ല. ഓരോ വ്യാജനാമത്തിൽ പലരേയും പത്രംമുഖേന അദ്ദേഹം കൊട്ടയാട്ടീട്ടുണ്ടു്. എന്നാൽ അതെല്ലാം സഭ്യവും ശത്രുക്കൾക്കുപോലും സന്തോഷപ്രദവുമായ ഭാഷയിലായിരുന്നു. തുഞ്ചത്തെഴുത്തച്ഛനെപ്പറ്റി മാത്രമേ അദ്ദേഹത്തിനു പരിപൂർണ്ണമായ ബഹുമാനമുണ്ടായിരുന്നുള്ളു. “മനുഷ്യരാശിയുടെ പുരോഹിതൻ” എന്നാണു് ആ കവികുലഗുരുവിനെ അദ്ദേഹം പുകഴ്ത്താറുണ്ടായിരുന്നതു്. അധ്യാത്മരാമായണംപോലെ അദ്ദേഹത്തെ ആകർഷിച്ച ഭാഷാകൃതി മറ്റൊന്നില്ല. 1072 കുംഭത്തിൽ പ്രാണസുഹൃത്തായ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാർ രക്തസമ്മർദ്ദം നിമിത്തം പെട്ടെന്നു മരിച്ചപ്പോൾ അദ്ദേഹം അടുക്കലുണ്ടായിരുന്നു. ആകസ്മികമായ ഏതോ ഒരശനിപാതത്തിന്റെ അഭിഘാതം ഹൃദയത്തിൽ ഏറ്റതുപോലെയുള്ള ഒരു സംഭ്രമത്തിനു് അദ്ദേഹം അന്നു മുതൽ വിധേയനായി. അതുവരെ വിശ്രമം എന്തെന്നറിയാതിരുന്ന അദ്ദേഹം ശരീരാസ്വാസ്ഥ്യംനിമിത്തം മിഥുനം, കർക്കടകം എന്നീ മാസങ്ങളിൽ അവധിയെടുത്തു. തിരിയെ ജോലിക്കു പോയി എങ്കിലും വീണ്ടും അവധിയിൽ പ്രവേശിച്ചു. 1073-ാമാണ്ടു കന്നിമാസം 8-ാം൹ ഏകാദശിനാളിൽ ചരമഗതിയെ പ്രാപിച്ചു. ആനന്ദമമ്മ ആരോഗ്യഭാഗ്യങ്ങളോടുകൂടി വളരെക്കാലം ജീവിച്ചിരുന്നു് 1119-ാമാണ്ടു വൃശ്ചികമാസം 15-ാം൹ കഥാവശേഷയായി.
കവിത
രാമക്കുറുപ്പു് അദ്ദേഹത്തിന്റെ വാസനാസമ്പന്നതയ്ക്കുനുസരിച്ചു വളരെ ഗ്രന്ഥങ്ങളൊന്നും നിർമ്മിച്ചിട്ടില്ല. എഴുത്തച്ഛൻ, തച്ചുശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ച് ഓരോ പ്രസംഗവും ചക്കീചങ്കരം നാടകവും മാത്രമാണു് അദ്ദേഹത്തിന്റെ വാങ്മയങ്ങൾ. പക്ഷേ ചക്കീചങ്കരം ഒന്നുകൊണ്ടു തന്നെ അദ്ദേഹം കേരളീയരുടെ കൃതജ്ഞതാപൂർവ്വമായ സ്മരണത്തിനു് അവകാശിയായിട്ടുണ്ട്. വാസ്തവത്തിൽ അദ്ദേഹത്തിനു് ആ വിഷയത്തിൽ ഒരു നാടകം ആക്ഷേപമായി ഉണ്ടാക്കണമെന്നു് അതിനുമുൻപുതന്നെ തോന്നി. “ആ വിവരവും കൂടി അപ്പോൾ ഞാൻ മനോരമാപത്രാധിപർക്ക് അയയ്ക്കുവാൻ എഴുതിക്കൊണ്ടിരുന്ന ഒരു കത്തിൽ രഹസ്യവർത്തമാനശേഖരത്തിൽ പ്രസ്താവിച്ചു. അതിനെ എന്റെ പ്രിയശിഷ്യനും ഇഷ്ടമിത്രവുമായ ടി. പത്രാധിപർ വറുഗീസുമാപ്പിള അവർകൾ പത്രം മുഖേന പരസ്യംചെയ്തുകളഞ്ഞു. ചക്കീചങ്കരമെവിടെ? ചക്കീചങ്കരമെവിടെ? എന്നിങ്ങനെ ആളുകളുടെ ഉപദ്രവം കലശലായിത്തീർന്നിട്ടു മനസ്സിലിരിപ്പെല്പാം ഇതാ വെളിയിലേക്കു എടുത്തെറിയുന്നു. ഒന്നിൽച്ചില്വാനം വർഷംകൊണ്ടേ ഇതു പൂർണ്ണമായി വന്നുള്ളു. പരമാർത്ഥത്തിൽ ഒരു മുപ്പതു മണിക്കൂറിലധികം ഞാൻ നാടകനിർമ്മാണത്തിൽ ശ്രമിച്ചിട്ടില്ല. എനിക്കു വേറെ പിടിപ്പതു ജോലിയുണ്ടുതാനും” എന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നു. കുറുപ്പിന്റെ ശ്ലോകങ്ങൾ പ്രായേണ രചനാവിഷയത്തിൽ നിർദ്ദോഷങ്ങളല്ലെന്നും ഇവിടെ പറയേണ്ടതുണ്ടു്.
ചക്കീചങ്കരം
1068-ാമാണ്ടിടയ്ക്കു രചിച്ച ചക്കീചങ്കരത്തിന്റെ മുഖ്യോദ്ദേശ്യം അപണ്ഡിതന്മാരായ ഗ്രന്ഥകാരന്മാരേയും—പ്രത്യേകിച്ചു നാടകനിർമ്മാതാക്കളേയും—അവഹേളനം ചെയ്യുക എന്നുള്ളതാണെങ്കിലും അതിൽ ആത്മകഥയുടേയും അന്നത്തെ സമുദായദോഷങ്ങളുടേയും അംശവും ഇടകലത്തീട്ടുണ്ടു്. ചക്കി, ചങ്കരൻ ഇവർ പ്രധാന പാത്രങ്ങളെന്നുപോലും സമർത്ഥിക്കാം. അത്രയ്ക്കു ഹാസ്യപ്രധാനമാണു് ആപാദചൂഡം ആ കൃതി. കല്പിതാങ്കോടെന്നു തിരുവിതാംകൂറിനും വാസുകിപുരമെന്നു തിരുവനന്തപുരത്തിനും നാമകരണം ചെയ്തുകൊണ്ടാണു് നാടകത്തെ കവി പുരോഗമിപ്പിക്കുന്നതു്. അക്കാലത്തെ—എന്നുവയ്ക്കേണ്ട, ഏതു കാലത്തേയും ഉദ്യോഗക്കയറ്റത്തിനുള്ള ഉപായം താഴെച്ചേർക്കുന്ന ശ്ലോകത്തിൽ പൂർവ്വപക്ഷച്ഛായയിൽ വിവരിച്ചിരിക്കുന്നു.
വേലച്ചെയ്തെല്ലൊടിഞ്ഞാലതിനുടെ ഫലമാ–
ഹന്ത! കർത്താവിനില്ല–
ക്കൂലിക്കായ് കൈനിവർക്കുന്നതു പുനരപരൻ;
ശ്ലാഘകൂടില്ലവന്നു്;
കാലത്തേ കാത്തുകാത്തങ്ങവിടവിടെ നട–
ന്നുള്ള പൊയ്യും പറഞ്ഞി–
ട്ടേലാനാകുന്നു കേചിൽച്ചില വലിയ പണി–
ക്കാളെടുക്കുന്ന കാലം.”
ചുവടേ കാണുന്ന മൂന്നു ശ്ലോകങ്ങൾക്കു് ആ ശ്ലോകംപോലെ ഇന്നും തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും പ്രസിദ്ധിയുണ്ട്.
“ആൾജിബ്രാ മാഞ്ഞുപോയി; മമ ഹൃദി മരുവു–
ന്നില്ല യൂക്ലിഡ്ഡു കുഞ്ഞേ!
മാജിയ്ക്കായ്ത്തീർന്നു മന്മാനസമതിനൊരു പെ–
ണ്ണെന്തു ചെയ്യേണ്ടു ഞാനും?
ലോജിക്കും ഞാൻ മറന്നൂ; ലവമപി ലവണം
വല്ല കാമ്പൌണ്ടിൽനിന്നും
യോജിപ്പിച്ചിട്ടെടുപ്പാനവശത പെരുതായ്–
പ്പോയിതയ്യോ! കെമിസ്ത്രി.”
“കേസേ, പീസേ, വഴക്കേ, കുടിലത കുറയും
കക്ഷിയേ, സാക്ഷിയേ, കൈ–
ലേസേ മൂക്കത്തു കോപത്തൊടു മരുവിടുമെൻ
കോർട്ടുകാരേ, കസേരേ!
മാസംതോറും പണം കിട്ടണമതിനു കടാ–
ക്ഷിക്കണേ നിങ്ങൾ തോന്ന്യാ–
വാസം കാട്ടൊല്ല; നഷ്ടത്തിനുമിട തരികിൽ–
ക്കാട്ടുവൻ രണ്ടു ചാട്ടം.”
“മരച്ചീനി വെയ്പാനരയ്ക്കട്ടെ തേങ്ങാ;
പെരുക്കാലനും വന്നിരിക്കട്ടെ തിന്മാൻ;
ഉരിക്കാടിയിൽത്തെല്ലരിദ്ധൂളിയിട്ടാൽ
തെരുക്കെത്തിളപ്പിച്ചൊരിക്കൽക്കുടിക്കാം.”
“ചക്കിക്കുള്ളൊരു ചട്ടിമുഞ്ഞി പലനാൾ കണ്ടേൻ വെളിച്ചത്തു ഞാൻ
മൂക്കും താണുകുഴിഞ്ഞ കണ്ണു കവിളും പപ്രച്ഛമാം കേശവും;
ഒക്കപ്പാടു വെറുപ്പു തോന്നി; നിറമോ കാക്കുയ്ക്കു തുല്യം; മണം
മുക്കോത്തിക്കെതിരേതു നായ്ക്കളിവളെക്കണ്ടാൽക്കുരയ്ക്കാത്തതും?”
“ചക്കിക്കും ചങ്കരന്നും സരസിജശരമാ–
ലേറ്റമേറ്റുന്ന കൂഴ–
ച്ചക്കയ്ക്കും ചേമ്പിനും താളിനുമപി തകര–
യ്ക്കും മരച്ചീനികൾക്കും
മുക്കോന്മാർ പൂർണ്ണചന്ദ്രോദയസമയമപാ–
രാർണ്ണവേ പോയ് നിതാന്തം
തക്കത്തിൽക്കൈക്കലാക്കും ഝഷമതിനുമെവൻ
ഹേതു; സോവ്യാച്ഛിവോ വഃ.”
മജിസ്ത്രേട്ടിനേയും വിട്ടിട്ടില്ല.
“കീർത്ത്യാ പാരേഴുരണ്ടും കരിയുടെ പൊടിയാൽ
പല്ലു മുപ്പത്തിരണ്ടും
വൃത്ത്യാ വീട്ടിന്റെ തൂണും ചുമരുമഥ വെളു–
ത്തേടനെക്കൊണ്ടു മുണ്ടും
നിത്യം ഭസ്മേന നെറ്റിത്തടമപിച നഖം
നാപിതൻകത്തിയാലും
സത്യം പാരം വെളുപ്പിച്ചിയലിനൊരു മജി–
സ്ത്രേട്ടു പാലിച്ചിടട്ടേ.”
കല്പിതാംകോട്ടസംസ്ഥാനത്തിലെ ഒരു മജിസ്ത്രേട്ടാണു് അച്യുതമേനോൻ. അദ്ദേഹത്തിന്റെ പുത്രനായ സുകുമാരന്റേയും, ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയുടെ സഹോദരന്റെ പുത്രിയായ മാധവിക്കുട്ടിയമ്മയുടേയും വിവാഹവേളയിൽ പല നാടക സെറ്റുകാർ അഭിനയാർത്ഥികളായി അവരുടെ ഗൃഹത്തിൽ വന്നുചേർന്നു. അച്യുതമേനോന്റെ അരിവെയ്പുകാരനായ ചങ്കരന്റെയും മാധവിക്കുട്ടിയമ്മയുടെ അരിവെയ്പുകാരിയായ ചക്കിയുടേയും വിവാഹവും ആ മുഹൂർത്തത്തിൽത്തന്നെയാണു് നടക്കുന്നതു്. അവരിൽ ഒരു നാടകസെറ്റുകാരുടെ മാനേജർ കരിങ്കൽമണ്ഡപത്തിന്റെ പ്രശംസാപത്രം ഹാജരാക്കുന്നു. അതാണു് അടിയിൽ ചേർക്കുന്നതു്.
“ചൊല്ലേറും കുമ്പളങ്ങാഹ്വയസരസമഹാ–
നാടകം കണ്ടശേഷം
ചെല്ലുന്നില്ലല്ലൊട്ടുമേ ചോറൊരു പനി കുളിരും
കൂടിയുണ്ടായെനിക്കു്;
ഇല്ലിപ്പാരിങ്കലിപ്പോളിതിനൊടു സമമാം
നാടകം പാർത്തുകണ്ടാ–
ലെല്ലാരും സമ്മതിച്ചീടണമിഹ ബൃഹതി–
പ്പിള്ളതാൻ കാളിദാസൻ”
ഈ ഘട്ടത്തിൽ കാശിനു കൊള്ളാത്ത നാടകങ്ങളെഴുതുന്ന ദുഷ്ടകവികളെ തർജ്ജനം ചെയ്യുവാൻ ശിവപാർഷദനായ കുംഭാണ്ഡൻ രങ്ഗപ്രവേശം ചെയുന്നു.
“രേരേ! നേരേ വരുവിൻ! കേരളഭൂഭാരനാടകക്കാരേ!
ഓരോന്നിതുകൊണ്ടേറ്റാൽ നേരേ വരുമിന്നു നിങ്ങളെല്ലാരും”
എന്നു് അലറി ആർത്തടുക്കുന്ന ആ ഭൂതം
“പണ്ടത്തെക്കൃതി ഭാഷയാക്കിയവരെത്തല്ലീടവോനല്ല ഞാൻ;
വേണ്ടുന്നോരറിവോടു നാടകമെഴുത്തായാലടിക്കില്ല ഞാൻ;
വീണ്ടും വൈദുഷിയുണ്ടു തെറ്റുമെഴുതിപ്പോയെങ്കിലും പോട്ടെടാ;
വണ്ടിക്കാളകണക്കു വന്ന കവിമണ്ടന്മാർക്കു മണ്ടയ്ക്കടി”
എന്നു് ഒരുമാതിരി എഴുതാവുന്ന കവികളെ ആശ്വസിപ്പിക്കുകയ്യും ചെയ്യുന്നു. അപ്പോൾ ദുഷ്ടകവികൾ
“അയ്യയ്യോ ഞങ്ങളെത്തല്ലല്ലേ കൊല്ലല്ലേ!
പാവങ്ങളാണേ പരമേശ്വരാ!
പുരപ്പാട്ടുണ്ടാക്കി നേരം ചിലവിടാം
പോരുമിശ്ശൂത്വം ഞങ്ങളോടേ!
നാരായണാ ഹരേ! നാരായണാ ഹരേ!
ആരാണ്ടോ ഞങ്ങളെത്തല്ലിടുന്നേ!
അല്പജ്ഞന്മാരായ നാടകക്കാർ ഞങ്ങൾ
കല്പിതാംകോട്ടീന്നു പൊയ്ക്കൊള്ളാമേ”
എന്നു നിലവിളിച്ചുകൊണ്ടു് ഓടുന്നു. “വിദ്യാഭ്യാസം വിനാനാടകമിനിയെഴുതിക്കൂട്ടുമോ നിങ്ങളെല്ലാം?” എന്നു. കുംഭാണ്ഡൻ പിന്നെയും ഗർജ്ജിച്ചു് ഇല്ലെന്നു് അവരെക്കൊണ്ടു സത്യം ചെയ്യിക്കുന്നു. ചക്കിയും ചങ്കരനും തമ്മിലുള്ള പ്രണയം ഹാസ്യഫലിതം വഴിഞ്ഞൊഴുകുന്ന പല ബീഭത്സരസങ്ങൾ വിജൃംഭിക്കുമാറു വർണ്ണിക്കുന്നു. വേറെയും പല രസകരങ്ങളായ ഭാഗങ്ങൾ ചക്കീചങ്കരത്തിലുണ്ടു്. ചുവടേ ചർേക്കുന്നതു ലക്ഷ്മികുട്ടിയമ്മയുടെ രാമായണമാണു്.
“മയ്യേൽക്കണ്ണാൾ മനോജ്ഞാകൃതി മിഥിലസുതാ
രാമനെക്കേട്ടു മാര–
ത്തീയ്യിൽച്ചാടിച്ചിരം വെന്തഴലൊടുമൊരുനാ–
ളുച്ചയായോരുനേരം
പയ്യെപ്പയ്യെപ്പതുങ്ങീ രഘുവരഭവനം
തേടിയോടീയിടത്തേ–
ക്കയ്യിൽ ത്രൈയംബകം മറ്റതിലൊരു മഴുവും
കൊണ്ടയോധ്യയ്ക്കുനേരേ.”
അതു നങ്ങേലിയമ്മ എന്നൊരു സ്ത്രീ ഉണ്ടാക്കിയതാണെന്നും അതിനു് ആ സ്ത്രീക്കുള്ള സമാധാനം “ഇതിഹാസത്തിൽ കണ്ടതുപോലെ എഴുതിയാൽ നാടകമായില്ല. അതുകൊണ്ടു സീതതന്നെ അയോധ്യയ്ക്കു വന്നുവെന്നു പറഞ്ഞാലാണു് അധികം രസം.‘സ്വയമേവാഗതാവരാ’ എന്നല്ലേ രസജ്ഞന്മാർ പറയുന്നതു്?” എന്നുമാണത്രേ ലക്ഷ്മിക്കുട്ടിയമ്മ വാദിക്കുന്നതു്. താഴേക്കാണുന്നതു് ഒരു നാടകത്തിലെ ശ്ലോകമാണു്.
“കൈലാസമന്ദ്രമതിലേക്രൂവയസ്സുമൂപ്പും
ശേഷക്രിയാദികൾ കഴിപ്പതിന്നു വയോധികത്വോം
ദാരിദ്ര്യമായ ജലധിയിൽക്കിടന്നു നീന്തുവാനും
സൃഷ്ടിച്ചിതു ചതൃമുഖൻ ധരണീതലത്തിൽ
നമസ്തുഭ്യായസ്തുഭ്യം നമഃ.”
കുഞ്ചൻനമ്പ്യാർ കഴിഞ്ഞു ഭാഷയിലെ ഒന്നാമത്തെ ഫലിത സാമ്രാട്ടു് രാമക്കുറുപ്പുതന്നെയാണെന്നു പറയാം. ഇരുവനാട്ടു നാരായണൻനമ്പിയാർക്കും ആ പീഠത്തിൽ അർദ്ധാസനത്തിനു് അവകാശമുണ്ടു്. അദ്ദേഹത്തിന്റെ ചക്കീചങ്കരവും ആയിടയാണല്ലോ ആവിർഭവിച്ചതു്. നിശിതവും നിർഭീകവും നിരങ്കുശവും നിരനുക്രോശവുമാണു് രാമക്കുറുപ്പിന്റെ ഫലിതം. അദ്ദേഹം പ്രശംസാപത്രങ്ങൾ ആർക്കു കൊടുത്താലും. അതിൽ ആത്മവഞ്ചനയുടെ കണികപോലും കാണാനുണ്ടായിരുന്നില്ല. അവയിലെല്ലാം അന്തർഭാഗത്തു മറ്റൊരർത്ഥംകൂടി കാണും.
രാമക്കുറുപ്പിന്റെ ചില അഭിപ്രായങ്ങൾ
ആങ്ഗലഭാഷാഭ്യസനംകൊണ്ടു സിദ്ധിക്കുന്ന ഫലങ്ങൾ ഗുണദോഷസമ്മിശ്രമായിരിക്കുമെന്നും ദോഷങ്ങളിൽ പ്രധാനം ഈശ്വരവിശ്വാസം ഇല്ലാതെയാകുന്നതാണെന്നും രാമക്കുറുപ്പിനു തോന്നിയിരുന്നു. ചക്കീചങ്കരത്തിലെ നാലാമങ്കത്തിൽ അദ്ദേഹം ഇന്ദുലേഖയിലെ മാധവനേയും ഇന്ദുലേഖയേയും രങ്ഗത്തു പ്രവേശിപ്പിച്ചു് അവരെക്കൊണ്ടു് ഇങ്ങനെ പറയിക്കുന്നു.
മാധവൻ: “ഹാ കഷ്ടം! പ്രാണനാഥേ! മതവിഷയവിചാ–
രങ്ങളും നിന്റെ വാക്കും
ലോകേ സ്വീകാരയോഗ്യം പലതിവയകലെ–
ത്തള്ളിയല്ലോ പുരാ ഞാൻ.”
ഇന്ദുലേഖ: “ആകട്ടേ ഹൂണഭാഷാപരിചയജനിതം
സൽഗുണംമാത്രമിപ്പോൾ
സ്തോകം ദോഷം വിനാ ചേർന്നിതു ഭവതി;
നമുക്കിന്നിമേൽ ഭാഗ്യമല്ലോ.”
ആട്ടമാണു് നാടകത്തെക്കാൾ ആസ്വാദ്യമെന്നു് അദ്ദേഹം സുദൃഢമായി വിശ്വസിച്ചു.
“ആട്ടത്തിൽഗ്ഗോഷ്ടിയുണ്ടെങ്കിലുമടി തുടയിൽ–
പ്പെട്ടു പൊട്ടിപ്പഠിച്ചാ–
ലൊട്ടേറെക്കാലമായാലഭിനയവിഷയ
ചെറ്റു സാമർത്ഥ്യമുണ്ടാം
ചാട്ടം നോട്ടം കലാശം തിരിവൊടു ചരിവും
ഹന്ത! താളത്തിൽ വേണം
പാട്ടും കൊട്ടും നിനച്ചാടണമതിനൊടു നേ–
രാകുമോ നാടകൗഘം?”
59.2അമ്പലപ്പുഴ മാധവപ്പുതുവാൾ (1040–1123)
ചരിത്രം
മാധവപ്പുതുവാൾ അമ്പലപ്പുഴ വടക്കേമഠത്തിൽ കുഞ്ഞിക്കുട്ടിപ്പുതുവാൾസ്യാരുടേയും വടക്കൻപറവൂർ വന്നത്തു തേക്കുംകാട്ടിൽ ഒരിയിൽ വക്കീൽ രാമപ്പുതുവാളിന്റേയും ദ്വിതീയപുത്രനായി 1040-ാമാണ്ടു മേടമാസത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന് അച്യുതപ്പുതുവാൾ എന്നൊരു ജ്യേഷ്ഠൻ ഉണ്ടായിരുന്നു. രാമപ്പുതുവാൾ വൈക്കത്തു തെക്കുംഭാഗത്തിൽ താമസമായിരുന്നതിനാൽ മാധവപ്പുതുവാളും അദ്ദേഹത്തോടുകൂടിത്തന്നെയ്രാണു് പാർത്തിരുന്നതു്. അവിടെ നിന്നു് അരിപ്പാട്ടു പോയി രാജരാജവർമ്മ മൂത്തകോയിത്തമ്പുരാനോടു കാവ്യനാടകാലങ്കാരങ്ങൾ പഠിച്ചു. തിരിയെ വന്നതിനുമേൽ കുറേക്കാലം തരണനല്ലൂരില്ലത്തെ കാര്യസ്ഥനും തിരുവല്ലായിലെ ഒരു പ്രൈമറി സ്ക്കൂളിൽ അദ്ധ്യാപകനുമായിരുന്നു. ഒടുവിൽ വൈക്കത്തായിരുന്നു അദ്ധ്യാപകവൃത്തിനോക്കിയിരുന്നത്. 1070-ാമാണ്ടു തിരുവനന്തപുരത്തു നടന്ന ഭാഷാപോഷിണിസഭായോഗത്തിൽ കവിതാവേഗപരീക്ഷയിൽ രണ്ടാം സമ്മാനത്തിനർഹനായി. പുതുവാൾ പരിഗ്രഹിച്ചതു മൂഴിക്കുളത്തു തേക്കുംകാട്ടിൽ എന്നുകൂടി പേരുള്ള പുത്തനറയ്ക്കൽ മഠത്തിൽ പാവ്വതിപ്പുതുവാൾസ്യാരെയായിരുന്നു. അവരെ പാപ്പി എന്നു ബന്ധുക്കൾ വിളിച്ചുവന്നു. 1123 കർക്കടകം 23-ാം൹യായിരുന്നു പുതുവാളിന്റെ മരണം.
കൃതികൾ
വലിയ പഠിത്തമൊന്നുമില്ലെങ്കിലും വാസനയുള്ള ഒരു കവിയായിരുന്നു പുതുവാൾ. 1 വെണ്മണിക്കായിതം, 2 സഹസ്രകലശം ശീതങ്കൻതുള്ളൽ ഉത്തരഭാഗം, 3 ദുഷ്ഷന്തൻ 4 സന്താനപ്രാർത്ഥന ഇവയാണു് പ്രധാനകൃതികൾ. വെണ്മണിക്കായിതം പേരുവയ്ക്കാതെ മലയാളമനോരമയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അതു് അക്കാലത്തു വലിയ ഒച്ചപ്പാടുണ്ടാക്കി. പലരേയും പരോക്ഷമായി അധിക്ഷേപിച്ചിട്ടുള്ള അതിന്റെ പ്രണേതാവു് ആരെന്നു കണ്ടുപിടിക്കാൻ അനേകം കവികൾ ശ്രമിച്ചു. “പാല്പായസമധുരിമ കോലുന്ന പദ്യപ്രവാഹം” ആണു് അതെന്നു സൂക്ഷ്മഗ്രാഹിയായ കുഞ്ഞിക്കുട്ടൻതമ്പുരാൻ എഴുതിയപ്പോൾ അവരുടെ സംശയം തീർന്നു. സ്വര്യാതനായ വെണ്മണി മഹൻനനമ്പൂരിപ്പാട്ടിലേക്കുള്ള ഒരു കത്തിന്റെ രൂപത്തിലാണു് അതു രചിച്ചിട്ടുള്ളതു്. അതിൽ ഈഴവർക്കു് അഭിമാനഭഞ്ജകമായി ഒരു പ്രയോഗമുണ്ടെന്നു മൂലൂർ പത്മനാഭപ്പണിക്കർക്കു തോന്നി. അദ്ദേഹം പരേതനായ പി. കെ. കൃഷ്ണൻവൈദ്യന്നും ഒരു കത്തെഴുതി. “ആമൂലാഗ്രമബദ്ധ സംഘടിതമാമിക്കായിതം” എന്നു പുതുവാളിന്റെ കവിതയെ പണിക്കർ ഭർത്സിച്ചിട്ടുണ്ട്. വെണ്മണിക്കായിതം പുസ്തകമായി പ്രസിദ്ധപ്പെടത്തീട്ടില്ല. സന്താനപ്രാർത്ഥന തനിക്കു് ഒരു പുത്രി ജനിക്കുവാൻ വേണ്ടി എഴുതിയ ഒരു പ്രാർത്ഥനാശതകമാണു്. കവിതയുടെ രീതി കാണിക്കുവാൻ സഹസ്രകലശത്തിൽനിന്നു് ഏതാനും വരികൾ ഉദ്ധരിക്കാം.
“വൈക്കത്തു മേവുന്ന മുക്കണ്ണനാം പെരും–
തൃക്കോവിലപ്പന്നു പാവ്വതീദേവിയിൽ
ചിക്കെന്നു രണ്ടായിരത്തിലുമപ്പുറം
മക്കളുണ്ടായവരൊക്കെഗ്ഗണപതി–
ക്കൊക്കുന്ന മട്ടിലായ് കുമ്പ വീർത്തുള്ളവ–
രിക്കണ്ട ഭൂസുരരെന്നു കാണുന്നവർ–
ക്കുൾക്കുരുന്നിൽപ്പരം സന്ദേഹമുണ്ടാക്കി–
വയ്ക്കുംവിധം കിഴക്കും വടക്കുംകൂടി
വെക്കം വെളിയിലേക്കൈകഴുകീടുവാൻ
തിക്കിത്തിരക്കിപ്പുറപ്പെട്ടിടുന്നതാ–
മിക്കാഴ്ച കാണുവാൻ സാധിച്ചിടാത്തതാ–
മക്കണ്ണു കണ്ണല്ല സന്ദേഹമില്ല മേ.
ഇക്കാലമില്ലൊഴിവുദ്യോഗമേകുവാൻ
നില്ക്കേണ്ട പോകെന്നു ചൊല്ലുന്ന നിർദ്ദയൻ
പേഷ്കാരുതന്നുടെ പിന്നൂടൊഴിക്കാതെ
പോയ്ക്കാത്തുനില്ക്കുന്ന മാലോകരെപ്പോലെ
മൂക്കു മുട്ടെബ് ഭുജിച്ചെന്നതു കാരണ–
മോർക്കിലാമാശയം പക്വാശയത്തിലും
തർക്കമില്ലിപ്പോൾക്കടന്നുകൊൾവാനെന്നു
തർക്കിച്ചിടത്തുപുറത്തുള്ള കോപ്പുകൾ
ഒക്കെയുമന്തണാധീശ്വരന്മാരുയ്ക്കു പോയീടുവാൻ
ലാക്കുനോക്കിക്കൊണ്ടിരിക്കുന്നതെന്നതു
നോക്കുന്നവർക്കൊരു ശങ്കയയണ്ടായ് വരും.”
59.3വി. കൃഷ്ണൻതമ്പി (1065–1113)
കടംബവും ജനനവും
തിരുവനന്തപുരത്തു പാൽക്കുളങ്ങരയിൽ കൈപ്പള്ളി എന്ന പേരിൽ സുപ്രസിദ്ധമായ ഒരു നായർഭവനമുണ്ടു്. വീരമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തുതന്നെ ബഹുമാന്യമായ ഒരു നിലയിൽ എത്തിയിരുന്ന ആ ഭവനത്തിലെ ലക്ഷ്മിക്കുട്ടിയമ്മ എന്ന സ്ത്രീയെ നാഗരുകോവിൽ അമ്മവീട്ടിൽ കല്യാണിക്കുട്ടിയമ്മച്ചിയുടെ ആഗമനത്തോടുകൂടി ഇരിങ്ങാലക്കുട നടവരമ്പത്തുനിന്നു തിരുവനന്തപുരത്തേക്കു പോന്ന കൃഷ്ണൻനായർ വിവാഹം ചെയ്തു. കൃഷ്ണൻനായർ കൃഷ്ണപിള്ള എന്ന പേരിൽ ആ അമ്മവീട്ടിലെ വിചാരിപ്പുകാരനായിത്തീർന്നു. ആ ദാമ്പത്യബന്ധത്തിന്റെ ഫലമായി കാത്യായനിയമ്മ, കല്യാണിയമ്മ, ഭാഗീരഥിയമ്മ എന്നു മൂന്നു സ്ത്രീസന്താനങ്ങളും ഒടുവിൽ ഒരു പുരുഷസന്താനവും ജനിച്ചു. 1065-ാമാണ്ടു ധനുമാസം ആയില്യം നക്ഷത്രത്തിൽ ജനിച്ച ആ ആൺകുട്ടിയാണു കൃഷ്ണൻ തമ്പി, കുട്ടൻ എന്ന പേരിലായിരുന്നു ബാല്യത്തിൽ അദ്ദേഹത്തെ വിളിച്ചിരുന്നതു്.
ബാല്യവും വിദ്യാഭ്യാസവും
1074-ാമാണ്ടു മൂത്ത ജ്യേഷ്ഠത്തി ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ പത്നിയായതോടുകൂടി കൈപ്പള്ളിക്കുടുംബത്തിലെ അംഗങ്ങളെല്ലാം പൂർവ്വാചാരമനുസരിച്ചു വടശ്ശേരി അമ്മവീട്ടിലേക്കു ദത്തെടുക്കപ്പെട്ടു. അങ്ങനെ നമ്മുടെ കഥാപുരുഷൻ വടശ്ശേരി (വി) കൃഷ്ണൻതമ്പിയായി. രംഗയ്യങ്കാർ ശാസ്ത്രിയായിരുന്നു ആദ്യത്തെ ഗുരു. ഗൃഹത്തിൽ മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുന്നതിനു രാമകൃഷ്ണപിള്ള എന്ന മറ്റൊരു അദ്ധ്യാപകനുണ്ടായിരുന്നു. മൂന്നാം ഫാറംവരെ തിരുവനന്തപുരത്തു നേറ്റീവ് ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് പഠിച്ചതിനുശേഷം ഗവർമ്മെന്റ് ഹൈസ്ക്കൂളിൽ ചേർന്നു. മഹാരാജാവിന്റെ പുത്രൻ ശ്രീവേലായുധൻതമ്പിയെ സംസ്കൃതം പഠിപ്പിക്കുവാൻ 1077-ൽ കെ.സി. കേശവപിള്ള നിയുക്തനായി എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ഗുരുനാഥനിൽനിന്നു സാഹിത്യവും സംഗീതവും അഭ്യസിക്കുവാനുള്ള ഭാഗ്യം കൃഷ്ണൻതമ്പിക്കു സിദ്ധിച്ചു. അവ രണ്ടിലും അസുലഭമായ വാസന തമ്പി കുട്ടിക്കാലംമുതല്ക്കുതന്നെ പ്രദർശിപ്പിച്ചുവന്നിരുന്നു എന്നുള്ള വസ്തുത പ്രകൃതത്തിൽ വക്തവ്യമാണു്. അഞ്ചാം ഫാറത്തിൽ പഠിക്കുമ്പോൾ വെങ്കടരാമയ്യങ്കാർ രാമകൃഷ്ണപിള്ളയ്ക്കുപകരം തമ്പിയുടെ ഗൃഹാധ്യാപകനായി. 1078-ൽ അച്ഛൻ മരിച്ചു. 1083-ൽ മെട്രിക്കുലേഷൻ പരീക്ഷയിൽ വിജയിയായി. അതിനുമുൻപുതന്നെ ആ കൊല്ലത്തിൽ കന്യാകുമാരിക്കു പോയിരുന്നപ്പോൾ അവിടത്തെ ദേവിയെ സ്തുതിച്ചു് ഒരു കുമ്മി അദ്ദേഹം രചിച്ചിട്ടുണ്ട്.
“കന്യാകുമാരിയിൽ മേവിടുന്ന
ധന്യേ! ഭഗവതി! ലോകനാഥേ!
സുരജനവന്ദ്യേ! ഭുവി ദുഷ്ട–ഹരേ! ഹരകന്യേ!
പരമുരുദുരിതമെന്യേ ഞങ്ങളെ നീ
പരിപാലയ പരമപാവനി
പരിതാപമതൊരു കാലവു–
മരികിലണഞ്ഞീടാതുള്ളവണ്ണം—നന്നായ്
പെരുകിയ മോദേന കാത്തിടേണം”
എന്നതു് ആ കുമ്മിയിലെ ഒരു ചരണമാണു്. എഫ്. ഏ. പരീക്ഷയിൽ ഒരു കൊല്ലം പരാജിതനായെങ്കിലും അടുത്ത കൊല്ലം അതിനു പകരം ഏർപ്പെടുത്തിയ ഇൻടർമീഡിയേറ്റു പരീക്ഷയിൽ പ്രശസ്തമായ വിജയം നേടി വിദ്യാർത്ഥിവേതനത്തിനു് അർഹനായി. പരിഷ്കരിച്ച പാഠപദ്ധതിപ്രകാരമുള്ള ആദ്യത്തെ ബി. ഏ. പരീക്ഷയിൽ സംസ്കൃതവും മലയാളവും ഐച്ഛികവിഷയങ്ങളായി സ്വീകരിച്ചു ജയിച്ചു. തദനന്തരം 1088-ൽ ആ വിദ്യാലയം വിട്ടു. 1086-ൽ തമ്പി തിരുവട്ടാറ്റമ്മവീട്ടിലെ രുൿമിണിപ്പിള്ളക്കൊച്ചമ്മയെ വിവാഹം ചെയ്തു.
വിദേശയാത്ര
ബി. ഏ. ബിരുദം സമ്പാദിച്ചതിനുമേൽ സ്വല്പകാലം ഹജൂരാപ്പീസിൽ ഗുമസ്തനായി പണി നോക്കി. അതിനുമേൽ 1090-ൽത്തന്നെ ഉന്നതവിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. അക്കാലത്തു് ഐർലാൻഡിൽ സ്വാതന്ത്ര്യത്തിന്നുവേണ്ടിയുള്ള പ്രക്ഷോഭണം തീവ്രമായി നടന്നുകൊണ്ടിരുന്നു. സ്വാതന്ത്ര്യകാംക്ഷിയും സാധുജനാനുകമ്പിയുമായ തമ്പി താൻ അധ്യയനം തുടർന്നുകൊണ്ടിരുന്ന ഓക്സ്ഫോഡ് ബേലിയൽകാളേജ് വിട്ടു് 1091-ൽ സമരരംഗത്തിലേക്കു കുതിച്ചുപാഞ്ഞു. തന്നിമിത്തം 1092-ൽ ഇംഗ്ലണ്ടിലെ പഠിത്തം വിട്ടു ബിരുദമൊന്നുംകൂടാതെ തിരിയെപ്പോരേണ്ടിവന്നു എന്നു ചുരുക്കത്തിൽ പറഞ്ഞാൽ മതിയാകുന്നതാണല്ലോ. ബിരുദഭൂഷിതനല്ലെങ്കിലും വിജ്ഞാനസമ്പന്നനായിത്തന്നെയാണ് ആ ധിഷണാശാലി മടങ്ങിവന്നതു്.
ഔദ്യോഗികജീവിതം
കൈപ്പള്ളിയിൽ വീണ്ടും താമസം തുടങ്ങിയതിനുമേൽ വാല്മീകിരാമായണം നിത്യപാരായണം ചെയ്യുന്നതിൽ തമ്പി ഉത്സുകനായിത്തീർന്നു. സംസ്കൃതത്തിന്റെ അഭ്യുന്നതിയിൽ അത്യധികം അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം 1093-ൽ ഗവർമ്മെന്റ് സംസ്കൃതമഹാപാഠശാലയുടെ അധ്യക്ഷപദത്തിൽ നിയമിക്കപ്പെട്ടു. അതു തമ്പിക്കും കാളേജിനും ഒരുപോലെ ഉൽക്കർഷത്തിനുള്ള മാർഗ്ഗമായി പരിണമിച്ചു. ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ അതിനു മുൻപുതന്നെ ഗവർമ്മെന്റിലേക്കു സമർപ്പിച്ചിരുന്ന പുതിയ പദ്ധതി തമ്പി നടപ്പിലാക്കി. ഇംഗ്ലീഷ്, ചരിത്രം, രസതന്ത്രം, ക്ഷേത്രഗണിതം മുതലായ പാശ്ചാത്യ വിദ്യാവിഷയങ്ങൾകൂടി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനു് അതിൽ വേണ്ട വ്യവസ്ഥയുണ്ടായിരുന്നു. ശുഷ്കശാസ്ത്രിമാർ എന്നുള്ള അവഹേളനത്തിനു പാത്രീഭവിച്ചു് അവർ ജീവിതമത്സരത്തിൽ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതിനു തമ്പി നിപുണമായി ശ്രമിച്ചു പ്രതിവിധി ഉണ്ടാക്കി. കോട്ടയ്ക്കകത്തുനിന്നു കാളേജുതന്നെ മാറ്റി വെളിയിൽ സ്ഥാപിച്ചു. ജാതി മതഭേദംകൂടാതെ അതിൽ എല്ലാ അധ്യേതാക്കന്മാർക്കും പ്രവേശനം നല്കി. തിരുവിതാംകൂറിൽ പല സ്ഥലങ്ങളിലും സംസ്തൃതപാഠശാലകൾ ഉത്ഭവിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രചോദനമായിരുന്നു. കൈപ്പള്ളിയിൽ താമസിക്കുമ്പോൾ കെ. സാംബശിവശാസ്ത്രിയുടെ അടുക്കൽ സംസ്തൃതവ്യാകരണത്തിലെ ചില ഉൽഗ്രന്ഥങ്ങൾ പഠിച്ചു. പാഠശാലയിൽ അധ്യാപകന്മാരായിരുന്ന മറ്റു ചില ശാസ്ത്രരിമാരുമായുള്ള സമ്പർക്കംകൊണ്ടു് അദ്ദേഹത്തിന്റെ വൈദുഷ്യം വർദ്ധിച്ചു. 1096-ൽ രുൿമിണിപ്പിള്ളക്കൊച്ചമ്മ മരിച്ചപ്പോൾ ആ സാധ്വിയുടെ സഹോദരി ഭഗവതിപ്പിള്ളക്കൊച്ചമ്മയെ പരിഗ്രഹിച്ചു. ആ അമ്മ ഭവാനി എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1099-ൽ ശ്രീമൂലംതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ടു നാടുനീങ്ങി. 1100-ാമാണ്ടു മാതാവും പരഗതിയെ പ്രാപിച്ചു. 1102-ൽ കടൽപ്പുറത്തു ശംഖിൻ മുഖത്തു് ഒരു ഗൃഹം പണിയിച്ച് അവിടെ താമസം തുടങ്ങി. 1109-ൽ തമ്പി ഗവർമ്മെന്റ് ആർട്ട്സ്കാളേജിലെ പൗരസ്ത്യ ഭാഷാപര്യവേക്ഷകനായി നിയമിക്കപ്പെട്ടു. ആ സ്ഥാനലാഭത്തിനുമേൽ തമിഴും ശാസ്ത്രീയരീതിയിൽ പഠിച്ചു. പല ശുഭപ്രതീക്ഷകളോടുകൂടിയാണു് അദ്ദേഹത്തിന്റെ ആ നൂതന പദവിയെ സകലഭാഷാഭിമാനികളും ഉറ്റുനോക്കിക്കൊണ്ടിരുന്നതു്. എന്നാൽ ഈശ്വരേച്ഛ മറിച്ചായിരുന്നു, 1113-ാമാണ്ട് കുംഭമാസം 22-ാം൹ താൻ ജീവിതതുല്യമായി സ്നേഹിച്ച തന്റെ കാളേജിൽ ഒരു വിദ്യാർത്ഥിസമ്മേളനത്തിൽ പ്രസങ്ഗിച്ചുകൊണ്ടുനില്ക്കുന്ന അവസരത്തിൽ രക്തസമ്മർദ്ദം നിമിത്തം കഥാവശേഷനായിത്തീരുകയാണു് ചെയ്തതു്. ഒടുവിൽ എട്ടുകൊല്ലത്തോളം അദ്ദേഹത്തിന്റെ ഹൃദയം അന്തർമ്മുഖമായി വികസിച്ചിരുന്നു എന്നുള്ളതിനു ചില ലക്ഷ്യങ്ങൾ അദ്ദേഹം അക്കാലത്തുണ്ടാക്കിയ കൃതികളിൽ കാണ്മാനുണ്ടു്.
സ്വഭാവം
കൃഷ്ണൻതമ്പിയുടെ സ്വഭാവഗുണത്തെപ്പറ്റി സ്വല്പമൊന്നു് ഉപന്യസിക്കുന്നതിനു് ഇതാണല്ലോ അവസരം. വിജ്ഞാനസമ്പാദനത്തിൽ അദ്ദേഹത്തേക്കാളധികം ശ്രദ്ധാലുവായിരുന്ന ഒരു പ്രഭുകുമാരനെ കാണുവാൻ വളരെ പ്രയാസമുണ്ടു്. അദ്ദേഹത്തിന്റെ അഭിനന്ദനീയമായ സ്വാതന്ത്ര്യേച്ഛയെപ്പറ്റി സൂചിപ്പിച്ചുകഴിഞ്ഞു. എത്ര ധനം വേണമെങ്കിലും സഞ്ചയിക്കുവാൻ അദ്ദേഹത്തിനു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നാൽ അതിലേക്കു് അദ്ദേഹം ഒരിക്കലുംയാതൊരു പരിശ്രമവും ചെയ്തിരുന്നില്ല. ഒരാളോട് ഒന്നു ചോദിച്ചു വാങ്ങുക എന്നതു് അദ്ദേഹത്തിനു പാരതന്ത്ര്യത്തിന്റെ പ്രകാരാന്തരമായി തോന്നിയിരുന്നു. തന്റെ കൈവശം വന്നുചേരുന്ന ധനം അന്യാർത്ഥമായി വിനിയോഗിച്ച് അദ്ദേഹം ചരിതാർത്ഥനായി; ആ വിഷയത്തിൽ ‘നാളത്തെക്കാര്യമോ’ എന്നുള്ള പ്രശ്നം അദ്ദേഹത്തിന്റെ ഹൃദയത്തെ പീഡിപ്പിച്ചതേയില്ല. എത്ര എളിയ നിലയിലുള്ള ആളുകളോടും സമഭാവനയിൽ പെരുമാറുവാൻ നിർമ്മലഹൃദയനായ അദ്ദേഹത്തിനുണ്ടായിരുന്ന വൈഭവം ജന്മസിദ്ധമെന്നുതന്നെ പറയണം. ആദ്യംമുതല്ക്കുതന്നെ അദ്ദേഹത്തിന്റെ പ്രവണത സ്ഥിതിസമത്വത്തിലേക്കു് (സോഷ്യലിസം) ആയിരുന്നുവെങ്കിലും അദ്ദേഹം ഉയർന്നവരെ അധഃപതിപ്പിക്കുകയല്ല, അധഃസ്ഥിതരെ ഉയർത്തുകയാണു് അതിന്റെ ശാശ്വതസ്ഥാപനത്തിനുള്ള മാർഗ്ഗമെന്നു ദൃഢമായി വിശ്വസിച്ചിരുന്നു.
കലാപോഷണം
കൃഷ്ണൻതമ്പിയെ നാം ഒരു കവി, വാഗ്ഗേയകാരൻ, പ്രഹസനപ്രണേതാവു്, ഗദ്യകർത്താവു്, കലാപ്രവർത്തകൻ എന്നിങ്ങനെ പല നിലകളിൽ സാഭിമാനം സ്മരിക്കേണ്ടതുണ്ട്. കേരളീയദൃശ്യകലകളെ കാലാനു കൂലമായി പരിഷ്കരിച്ചു പോഷിപ്പിക്കുന്നതിനു് അദ്ദേഹം അനവരതം ബദ്ധശ്രദ്ധനായിരുന്നു. ശീമയിൽനിന്നു തിരിയെ വന്നതിൽപ്പിന്നീട് അതു് അദ്ദേഹത്തിന്റെ ജീവിതവ്രതമായിത്തീർന്നു. കലാവിലാസം എന്നൊരു സമാജം അതിലേക്കുവേണ്ടി ഏർപ്പെടുത്തി. പിന്നീടു കഥകളി ക്ലബ്ബ് സ്ഥാപിച്ചു. രാത്രി ആറുമണിമുതൽ ഒൻപതു മണിവരെയുള്ള സമയംമാത്രമേ ഓരോ ദിവസത്തെ കഥകളിക്കു വിനിയോഗിച്ചിരുന്നുള്ള. ഒന്നിലധികം കഥകളിൽനിന്നു ചില രങ്ഗങ്ങൾമാത്രം ചില ദിവസങ്ങളിൽ പ്രദർശിപ്പിച്ചുള്ളു. അങ്ങനെ ഓരോ കഥയും ചുരുക്കി പ്രശസ്തരായ നടന്മാരെയും മറ്റുള്ള മേളക്കാരെയയും വരുത്തി താൻതന്നെ ആദ്യവസാനം അണിയറയിൽനിന്നുകൊണ്ടു വേണ്ട ഉപദേശങ്ങൾ നല്കി തമ്പി കഥകളിയുടെ മാഹാത്മ്യത്തെ കൃത്യാന്തരവ്യാപൃതരായ പൊതു ജനങ്ങൾക്കും അവരിൽ അസംസ്കൃതമതികൾക്കും കൂടി ആകർഷകമായി തോന്നത്തക്കവിധത്തിൽ ചിട്ടപ്പെടുത്തി. അതിലേക്കുള്ള കായക്ലേശത്തെയോ ധനവ്യയത്തെയോ സാരമായി ഗണിച്ചില്ല. ആ പുരാതനദൃശ്യകലയുടെ പുനരുദ്ധാരണത്തിൽ തമ്പിക്കും ഒരു മഹനീയമായ സ്ഥാനത്തിനവകാശമുണ്ടു്. കഥകളിക്ലബ്ബ് ഇന്നും അദ്ദേഹത്തിന്റെ സ്മാരകമായി തിരുവനന്തപുരത്തെ കലാപ്രണയികൾ ഒരുത്സവംപോലെ ആഘോഷിക്കുന്നുണ്ട്. 1111-ൽ സഹൃദയ എന്നൊരു മാസിക തുടങ്ങിച്ച് അതു് ഉൽക്കൃഷ്ടമായ രീതിയിൽ കറേക്കാലം നടത്തിച്ചു.
കൃതികൾ
കൃഷ്ണൻതമ്പി സംസ്കൃതത്തിലും മലയാളത്തിലും പദ്യമയമായും ഗദ്യമയമായും പദ്യഗദ്യോഭയമയമായും പല കൃതികൾ രചിച്ചിട്ടുണ്ട്. അവയിൽ ചിലതു് അച്ചടിച്ചിട്ടില്ല. താഴെ കുറിക്കുന്ന വാങ്മയങ്ങൾ അദ്ദേഹം ഉണ്ടാക്കിയവയാണു്. 1 ലളിത, 2 അജ്ഞാതവാസം, 3 പേടികാസന്യാസി, 4 ദ്രൗപദീവിജയം എന്നീ നാലു് ഏകാങ്കങ്ങളും, 5 ശ്രീരാമകൃഷ്ണചരിതം ഗേയപ്രബന്ധവും (1106), 6 പാദുകാപട്ടാഭി ഷേകവും സംസ്കൃതകൃതികളാകുന്നു. 7 മുദ്രാരാക്ഷസനാടകത്തെ സംക്ഷേപിച്ചു തൎജ്ജമ ചെയ്തിട്ടുള്ള ഒരു ഭാഷാകൃതിയാണു് ചാണക്യൻ (1096). 8 ഷഷ്ടിപുർത്തിദപ്പണം (1093) ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി സംബന്ധിച്ചു രചിച്ചിട്ടുള്ള ഒരു ഗാനകാവ്യമാകുന്നു. 9 ഭാഷയിൽ ഹരികഥാകാലക്ഷേപത്തിനുവേണ്ടി രചിച്ച ഗദ്യഗേയ സമ്മിളിതമായ ഒരു കൃതിയാണു് ധ്രുവചരിതം. 10 വല്ലീകുമാരം, 11 ചുഡാമണി, 12 താടകാവധം ഇവ അദ്ദേഹത്തിന്റെ മൂന്നു് ആട്ടക്കഥകളാണു്. 13 കപാലകണ്ഡല, 14 സൗദാമിനി ഇവ നോവലുകളാകുന്നു. ബങ്കിമചന്ദ്രചതോപാധ്യായൻ ബംഗാളിയിൽ രചിച്ച സുപ്രസിദ്ധമായ മൂലഗ്രന്ഥത്തിന്റെ ആംഗലഭാഷാനുവാദം വായിച്ചു കഥാവസ്തു ഗ്രഹിച്ചു നിർമ്മിച്ച ഒരു സ്വതന്ത്രകൃതിയാണതു്. തമ്പി ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകവും അതുതന്നെയാണു്. 15 വിധി യന്ത്രത്തിരിപ്പ്, 16 കമലത്തിന്റെ കന്നിക്കേസ്, 17 മരതകമാല, 18 ഭാരതിക്കുട്ടി, 19 പ്രതിക്രിയ, 20 മൃണാളിനി, അഥവാ ഇന്നത്തെ വനിത ഇവയെല്ലാം പ്രഹസനങ്ങളാകുന്നു. തമ്പി സംസ്തൃതപാഠശാലാധ്യാപകനായതുമുതൽ കൊല്ലന്തോറും ഓരോ പ്രഹസനം എഴുതുകയും അതു വിദ്യാർത്ഥികളെക്കൊണ്ടു് അഭിനയിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. 21 ഉർവ്വശി, വിക്രമോർവ്വശീയം കഥയിൽ സ്വല്പം വ്യത്യാസം വരുത്തി കേകാവൃത്തത്തിൽമാത്രം പദ്യങ്ങൾ ഘടിപ്പിച്ചു. പാശ്ചാത്യരീതിയിൽ ഗദ്യത്തിന്റെ സ്പർശം കൂടാതെ എഴുതീട്ടുള്ള ഒരു നവീന നാടകമാകുന്നു. അതിൽ നാലു രംഗങ്ങളേ ഉള്ളു. 22 നളിനി ഒരു ചെറുകഥയാണ്. ആദ്യം സംസ്കൃതത്തിൽ എഴുതിയ ലളിത തമ്പി പിന്നീടു് ഇംഗ്ലീഷിലും മലയാളത്തിലുംകൂടി തൎജ്ജമ ചെയ്തിട്ടുണ്ടു്. അക്ബറുടെ സേനാനിയായ മാനസിംഹൻ കലധർമ്മമായ വേശ്യാവൃത്തിയിൽ വിമുഖിയായ ലളിതയെ ലോകാപവാദത്തിൽ ചകിതനായി വിവാഹം ചെയ്യാത്തതിനാൽ ആ നായിക പ്രാണത്യാഗം ചെയ്യുന്നു.
“ആചാരമാം സ്മൃതികുലോജ്ജ്വലരാജമാർഗ്ഗ–
മെത്തിസ്സധൈര്യമുലകിൽപ്പെരിയോർ ഗമിപ്പൂ;
കീടങ്ങൾ പാദഹതിയേറ്റു നുറുങ്ങിയേതാ–
നെന്നാകിലാർക്കു പഴിയാർക്കു ഗുണാപകർഷം?”
എന്ന പാഠമാണു് കവി നമ്മെ ഈ ഏകാങ്കനാടകത്തിൽനിന്നു പഠിപ്പിക്കുന്നതു്. ശ്രീരാമകൃഷ്ണചരിതംപോലെ 23 ധ്രുവചരിതവും, 24 ശ്രീകൃഷ്ണാവതാരവും ഹരികഥാകാലക്ഷേപക്കാർക്കുവേണ്ടി എഴുതിയ വാഗ്ഗേയങ്ങളുമാകുന്നു. ചില പുസ്തകങ്ങളെപ്പറ്റി മാത്രം അല്പം പ്രസ്താവിക്കാം.
സംസ്കൃതകൃതികൾ—ശ്രീരാമകൃഷ്ണചരിതം
എനിക്കു വളരെ ബോധിച്ചിട്ടുള്ള ഒരു കൃതിയാണു് ശ്രീരാമകൃഷ്ണചരിതം. കവി ശങ്കരഭഗവൽപാദരുടെ സ്വാദിഷ്ഠങ്ങളായ വാങ്മയങ്ങൾ ആസ്വദിച്ച് അദ്വൈതവേദാന്തത്തിൽ നിഷ്ണാതനായി ശ്രീരാമകൃഷ്ണപരമഹംസന്റെ ഉപദേശപദ്ധതിയിൽ ഉന്മുഖനായതിനുമേൽ രചിച്ച ഒരു ഗേയകാവ്യമാണു് പ്രസ്തുത കൃതി എന്നുള്ളതിനു സംശയമില്ല. അദ്ദേഹത്തിനു സംസ്കൃത ഭാഷയിലുണ്ടായിരുന്ന പാണ്ഡിത്യത്തിനും കവിത്വത്തിനും പരമോദാഹരണമായും അതു പ്രകാശിക്കുന്നു. നോക്കുക ചില ഭാഗങ്ങൾ.
“ശശ്വദ്യാപ്രിയമാണസ്യ പ്രാരംഭശതശാലിനഃ
ന കിഞ്ചിൽ കുർവ്വതോ ഹന്ത! ദ്വാത്രിംശന്മേ ഗതാസ്സമാഃ.
കാലേന വഹതാ നീതഃ പ്ലവമാന ഇതസ്തതഃ
കാര്യമാണോവശഃ കർമ്മ സഹസ്രമനയം വയഃ.
കരോതു കിം വാ കോ വാത്ര സംസാരേ പരവാൻ നരഃ
യത്ര ഭോക്താ ച ഭക്തം ച ഭോജനഞ്ചാപി ഭംഗുരം.
ചൂർണ്ണീഭവന്തി ജ്യോതീംഷി ച്യവന്തേതിമഹാന്ത്യപി
ആപദ്യതേ വ്യയസ്സിന്ധോർഗ്ലാനിസ്സുമനസാമപി.
ഓജസ്തേജസ്സൗകുമാര്യം സൗജന്യം വാ ന ജാതു ചേൽ
കാലാഭി ഭവതോ ഗുപ്തം സംസാരേ കസ്യ വാ രതി.”
(ആമുഖം)
“അതുലാ കില ശിശുകേളികലാ-ഖില”
ജനതാവിസ്മയഭൂരതിവിമലാ
കലയതി പരിതോ ബാലകദംബം
രചയതി സ മൃദാ വിവിധം ബിംബം.
ഗുംഫതി മാലാഃ കുസുമകലാപൈർ–
ഗ്ഗായതി നൃത്യതി ചാർച്ചതി ദീപൈഃ.(അതുലാ)
ശൃണോതി സതതം കഥകൈഃ കഥിതം
മധുരിപുചരിതം മധുരസഭരിതം
കുരുതേ സമുചിതപാത്രവിധാനം
രൂപയതേസൗ സകലമധീനം. (അതുലാ)”
താഴെക്കാണുന്ന ഗാനം പേടികാസന്യാസിയിൽ ഉള്ളതാണു്.
“ഭവതു സുഖീ നു കഥം നരോ ഭുവി
ഭവതു സുഖീ നു കഥം?
കാലേ കലയൻ ഘനമഭിമാനം
ക്ലേശശതാകുലിതോ നരോ ഭുവി(ഭവതു)
ഭൂസുരപഞ്ചമപണ്ഡിതപാമര–
ഭേദവിചാരപരോ നരോ ഭുവി(ഭവതു)
സ്മാരം സ്മാരം സ്ത്രൈണം ജനനീം
യോ മനുതേ ന സദാ നരോ ഭുവി. (ഭവതു)”
സംസ്കൃതത്തിൽ ശ്ലോകവും ഗാനവുംപോലെ, ഗദ്യവും തമ്പിക്കു സമഞ്ജസമായി രചിക്കുവാൻ സാധിക്കുമായിരുന്നു. ദ്രൗപദീ വിജയത്തിലെ ചില വാക്യങ്ങൾ ഉദ്ധരിച്ച് ഈ വസ്തുത തെളിയിക്കാം.
“ദുര്യോധനഃ
ജാതാന്ധ്യേന യദർദ്ധം രാജ്യം താതേന പാണ്ഡവേഭ്യോ ദത്തം?
ദുശ്ശാസനഃ
(സദന്തഘട്ടനം) ജാനാമ്യാര്യ, ജാനാമി. തസ്യഗോകുലാധമസ്യ ഐന്ദ്രജാലികസ്യ കുടിലതന്ത്രസ്യ കൃഷ്ണസ്യ ഭീഷണവചനാദ്ഭീതസ്താതഃ. തസ്മാല്ലഘുതരപഹൃതം അർദ്ധരാജ്യം പാണ്ഡുപുത്രൈഃ. ഹാ! കിമദ്ധരാജ്യമിതി സർവ്വമപി പൗരുഷം ഹൃതം കരൂണാം.
ദുര്യോ
സാധുക്തം വത്സ! അധീശ്വരത്വം നാമ അവിഭാജ്യം വസ്തു. തത്രാർദ്ധേ ഗതേ സർവ്വം ഗതം. തത ഏവാഹം ശോചാമി. (സശോകം) കാ ഗതിഃ?
ദൃശ്ശാ
ഹാ! മഹദത്യാഹിതമാപതിതം കുരുവംശസ്യ, അന്ധേന നീതഃ കുരുമഹാരാജഃ; തേനാസ്മ്യഹം നീതേഃ (കപിതഃ) കാ ഗതിഃ?”
ഭാഷാകൃതികൾ—ചാണക്യൻ
മൂലകൃതിയായ മുദ്രാരാക്ഷസത്തിലെ കഥാസംഗ്രഹത്തിലും അതിന്റെ വിവർത്തനത്തിലും തമ്പി വിജയം പ്രാപിച്ചിട്ടുണ്ടു്. രണ്ടു ശ്ശോകങ്ങൾ ചുവടേ ചേർക്കുന്നു.
“മങ്ങാതൈശ്വര്യമാളം പതിയെയുലക സേ–
വിക്കുമർത്ഥാശമൂലം;
താങ്ങാറുണ്ടാം വിപത്തിൽച്ചിലരവനുദയം
മേൽ വരാമെന്നുറച്ചും;
എങ്ങാനുണ്ടോ ഭവാൻപോൽ കൃതമുപകൃതിയോർ–
ത്താസ്ഥയാ സ്വാർത്ഥലേശം
പൊങ്ങാതേ നാഥകാര്യാകുലത കലരുവോൻ
നാഥനിര്യാണശേഷം?”
“കുതിക്കുന്നൂ ബന്ധിച്ചൊരു ശിഖയുതിർപ്പാൻ കരമിതാ;
കൊതിക്കുന്നൂ വീണ്ടും ശപഥപഥചര്യയ്ക്കു ചരണം;
മുതിർന്നൂ നീ നന്ദപ്പരിഷയടെ വെണ്ണീറിൽ മുഴുകി–
പ്പതിഞ്ഞോരെൻകോപജ്വലനനെയുണർത്താൻ വിധിവശൻ.”
ഭാഷാവാഗ്ഗേയങ്ങൾ
“വിലസീടുന്നുതേ സുന്ദരം മധുരാപുരം
വിജിതസുരേന്ദ്രമന്ദിരം
വിശ്വവിശ്രുതിചേരും യാദവവീരരാൽ
വിഗതകല്മഷം പരിപാലിതം പാവനം(വിലസീ)
സതതഹേഷിതൂതുരഗപാളീകരിവരാളിനിഷേവിതം
ശ്രുതിവിശാരദമുഖരിതം സുരസുന്ദരീസദനായിതം
നയനമോഹനലളിതനർത്തനമൃദുളമദ്ദളനിനാദിതം
മലയമാരുതസതതകമ്പിതമഞ്ജുകുഞ്ജാവലിപരീതം
(വിലസീ)”
(ശ്രീകൃഷ്ണാവതാരം)
ഏറ്റവും ഹൃദയാകർഷകമായ ഒരു കൃതിയാണു് ധ്രുവചരിതം. ഒരു പാട്ടിൽ ചില ചരണങ്ങൾ പകർത്തുന്നു.
“കണ്ടുകൊണ്ടേനേ ഞാൻ
ജന്മകോടിയെപ്പുണർന്ന കൂരിരുൾ
നഖമരീചിയാലകറ്റുമടിയിണ(കണ്ട)
നന്മയെന്തു തിന്മയെന്തിനി മമ
ദുഃഖമെന്തു സുഖവുമെന്തു? കഴൽ തവ(കണ്ടു)
ദ്വന്ദ്വവാസനകൾ വെന്തടിഞ്ഞ പൊടി
ചിന്തിടും വിമലപാദസരോരുഹം(കണ്ടു)
ശമിതഭവതാപം, ഖലജനദുരാപം
നവജലദശോഭം പദയുഗളം(കണ്ടു)
തദനു യമുനാശീകരാർദ്രമന്ദാനിലോല്ലോലിതകളായ്,
വികസിതസുമസ്മേരസർവ്വാങ്ഗ–
സൗന്ദര്യകല്ലോലിതകളായ്,
ഇന്ദിരാകാന്തന്റെ കായകാന്തിച്ഛടാവിഭ്രാന്തി
ചിന്തുന്നൊരിന്ദിന്ദിര–
നിര പോന്നൂ നിരന്തരം തേൻ നുകർന്നിടാനലർന്നിര
ന്നാർത്തടുത്തീടവേ,
രുചിരതരസാരസ്യലാസ്യയാദി–
ലീലാരസോത്ഭാസിതോല്ലാസിതകളായി”
എന്നിങ്ങനെ പോകുന്ന ഒരു ദണ്ഡകവും അതിൽ ഘടിപ്പിച്ചിട്ടുണ്ട്. കഥാപ്രവചനത്തിനു ദീപ്തി വളർത്തുന്നതാണല്ലോ അത്തരത്തിലുള്ള ദണ്ഡകം. വൃന്ദാവനത്തിനു പോകുവാൻ ആജ്ഞാപിച്ച സുരുചിയെ തന്റെ ഒരാചാര്യയായാണു് ധ്രുവൻ പ്രസ്തൃതകൃതിയിൽ വിഭാവനം ചെയ്യുന്നതു്. തമ്പിയുടെ ഗാനങ്ങളിൽ സർവ്വഥാ വിശിഷ്ടമായ ഒരു പാട്ടുകൂടി ഈ കൃതിയിൽനിന്നു് എടുത്തു കാണിക്കേണ്ടതുണ്ടു്.
“നിനദം-സുഖദമേ
മുരളീനിനദം–സുഖദമേ
മധുരമുരളീനിനദം-സുഖദമേ
വിധുരമധുരിപുമധുരമുരളീനിനദം–സുഖദമേ
സുമശരവി ധുരമധുരിപുമധുരമുരളീനിനദം–സുഖദമേ
ചതുരസുമശരവിധുരമധുരിപുമധുരമുരളീനിനദം–സുഖദമേ
ശൃണുതം-ശ്രവണേ-സതതം-വിഗതകദനം–നിനദം–സുഖദമേ.”
ഉർവശി
ഈ നാടകം ആരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.
ചിത്രലേഖ:
“ആർക്കുപോൽ വാനിലൂടെ തേർവഴി തെളിഞ്ഞുള്ള–
താർക്കുപോലാനുകൂല്യം സ്വർവ്വധുജനത്തോടും
നേർക്കേണമപ്പുണ്യവാൻ നീലകേശിയോടിങ്ങു,
ചേർക്കേണമെങ്ങൾക്കേകജീവനാമുർവ്വശിയെ”
പുരൂരവസ്സ്: (പർവ്വതത്തിന്റെ ചുവട്ടിലായി പ്രവേശിച്ചു്)
“പോരുമേ പരിതാപം സുരസുന്ദരിമാരേ!
പോരുന്നൂ പുരൂരവസ്സാർത്തരക്ഷണത്തിന്നു്”
(നീലകേശിയെ നോക്കി വില്ലു കുലച്ചുകൊണ്ടു)
“നില്ലെടാ നാരീചോര! തീവ്രബാണങ്ങളാൽ നി–
ന്നുല്ക്കടഗർവ്വമാകെശ്ശാന്തമാക്കീടട്ടെ ഞാൻ”
ഒടുവിൽ ഉർവ്വശി പുരൂരവസ്സിനെ പിരിഞ്ഞു സ്വർഗ്ഗത്തേക്കു പോകുന്ന അവസരത്തിൽ “ഓതുകെന്തൊരു ഗതി മേലെനിക്കുള്ളതെന്നും” എന്നു പുരൂരവസ്സു ചോദിക്കുകയും അതിനു് ആ ദേവസ്ത്രീ
“സർവ്വഭൂതങ്ങൾക്കും നീ പ്രിയനാംമാറു വാഴ്ക,
സർവ്വരാഗാദ്യങ്ങളിൽനിന്നു നിർമ്മുക്തനാക,
സ്വർഗ്ഗവും തുച്ഛമാകും ലോകങ്ങൾ വിശാലങ്ങൾ
സന്തതാനന്ദദങ്ങൾ സുലഭങ്ങളാം തവ”
എന്നുപദേശം നല്കുകയും ചെയ്യുന്നു. ഈ കവിതയ്ക്കു വൈശിഷ്ട്യമില്ല.
ആട്ടക്കഥകൾ
പ്രഹതമായ പദ്ധതിയിൽ അഭിനയിക്കുന്നതിനായി രചിച്ചിട്ടുള്ള ഒരാട്ടക്കഥയാണു് വല്ലീകുമാരം.
“കൈലാസേ കില കാലകാലമകുടപ്രോദ്ഭാസി ചന്ദ്രോജജ്വലേ
സിദ്ധസ്ത്രീകരചാരുചാമരമരുത്സംസേവ്യമാനസ്സുഖീ
ആസ്തേസൗ സമുപാസിതസ്സുരവരൈരാധ്മാതശംഖൈഃ പുരഃ
പ്രേംഖൽപ്രോദ്ധതബർഹിണോ വരഗുണാധാരഃ കുമാരഃ പുരാ”
എന്നതു് ഈ കൃതിയിലെ പ്രഥമശ്ലോകമാണു്. കവിത നന്നായിട്ടുണ്ട്. താടകാവധത്തിൽ കവി താടകയെ ഒരു കാമുകിയായ യുവതിയാക്കിയാണു് ചിത്രീകരിക്കുന്നതു്. ആര്യന്മാരോടു് ആ അനാര്യയുടെ വർഗ്ഗക്കാർക്കു് ഉണ്ടായിരുന്ന ശത്രുതയുടെ കാരണം അവർ “ഗോനിധനാദിതന്ത്രങ്ങൾ—ശുദ്ധതരദുൎമ്മന്ത്രങ്ങൾ” ഉച്ചരിച്ചു ചത്ത പശുവിന്റെ വാൽ പിടിച്ചു സ്വൎഗ്ഗത്തിൽ കേറുന്നതായിരുന്നുവത്രേ. അങ്ങനെ ഒരു വലിയ പുതുമ കഥാവസ്തുവിൽ അദ്ദേഹം വരുത്തിയിരിക്കുന്ന. കാളിദാസൻ രഘുവംശത്തിൽ
“രാമമന്മഥശരേണ താഡിതാ
ദുസ്സഹേന ഹൃദയേ നിശാചരീ
ഗന്ധവദ്രുധിരചന്ദനോക്ഷിതാ
ജീവിതേശവസതിം ജഗാമ സാ”
എന്നു് ആ രാക്ഷസിയുടെ മരണത്തെ വർണ്ണിച്ചിട്ടുണ്ടല്ലോ. ആ വർണ്ണുനമാണു് തമ്പിക്ക് അവളെ രാമനിൽ അനുരാഗിണിയാക്കുന്നതിനു മാർഗ്ഗദർശകമായി പരിണമിച്ചതു്.
“കമനീയാങ്ഗനിതാരോ കവരുന്നു കണ്ണിണ
കാനനനീലിമയിൽ പൂനിലാവൊളി പൂശി
നീരദനികരനിലീനനവോദിത–
പൂർണ്ണുസോമസാർവ്വഭൗമസദൃശാതിശോഭിതതനു(കമനീ)
കാകപക്ഷസുന്ദരം ബിംബാധരമധുരം
ഗന്ധമുകുരോജ്ജ്വലം മന്ദസ്മേരവദനം
കോദണ്ഡശ്രീമഞ്ജുളം സിംഹസംഹതഗാത്രം
രൂപം നിരുപമം ദുരാപമിതവനിയിൽ
പണ്ടു കണ്ടുമില്ല തെല്ലുമിവനോടു തുല്യരുചി
മുദിതമെന്മാനസമതങ്ഗജമതിലേറ്റി
മദനമഹാവിജയമഹമഹിമ കൊണ്ടാടി
മരുവുകിലൊരുകുറി മമ തനുജീവിത–
മഖിലമിന്നു സഫലമെന്നു കരുതുന്നു ഞാൻ സപദി
(കമനീ)”
നോവലുകൾ
തമ്പിയുടെ കപാലകുണ്ഡലയെപ്പോലെ സൗദാമിനിയും മുഗൾചരിത്രത്തെ സ്പർശിക്കുന്ന ഒരു ആഖ്യായികയാണു്. ആഖ്യായികകളിൽ അദ്ദേഹം സ്വീകരിച്ചിട്ടുള്ള ശൈലി സംസ്തൃതപ്രധാനമായി കാണുന്നു. എന്നാൽ കേരളപാണിനി പറയുന്നതുപോലെ ആ സംസ്കൃതം “ഒരിടത്തും അസ്ഥാനത്തിലോ അസങ്ഗതമോ ആയിട്ടില്ലെന്നു” സമാധാനപ്പെടകയും ചെയ്യാം. വാക്കിനു പ്രസാദഗുണം സർവ്വത്ര കാണുന്നുണ്ടു്; ശൈലീഭങ്ഗം ഒരിടത്തും പതിച്ചിട്ടില്ല എന്ന വസ്തുതയും നാം ഓർമ്മിക്കേണ്ടതാണു്.
പ്രഹസനങ്ങളും മറ്റും
മറ്റു കൃതികളെപ്പോലെ വിസ്തരിക്കുവാൻ സൗകര്യമില്ല. രാമൻമേസ്ത്രി എന്ന പേരിൽ സംസ്കൃതപാഠശാലയിൽ അഭിനയിക്കുവാൻ എഴുതിയ ഒരു പ്രഹസനമാണു് പിന്നീടു് മൃണാളിനി അഥവാ ഇന്നത്തെ വനിത എന്ന പേരിൽ പ്രസിദ്ധീകൃതമായതു്. പുതിയ ആദർശങ്ങളെ പുരസ്കരിച്ചു സന്മാർഗ്ഗോപദേശം ചെയ്തു സമുദായത്തിൽ ദക്ഷിണപക്ഷത്തിലും വാമപക്ഷത്തിലും നിരീക്ഷിക്കാവുന്ന മാലിന്യങ്ങളെ ദൂരീകരിച്ചു് അതിനെ ആശാസ്യവും അഭ്യുദയപ്രാപകവുമായ ലക്ഷ്യത്തിൽ എത്തിക്കുക എന്നുള്ളതാണു് ഇത്തരത്തിലുള്ള പുസ്തകങ്ങളുടെ നിർമ്മിതികൊണ്ടു തമ്പി ഉദ്ദേശിച്ചിരിക്കുന്നതു്. അതു സാമാന്യം ദീർഘമായ മൃണാളിനിയിൽ സവിശേഷം ഫലിച്ചിട്ടുണ്ടു്. ആശ്ലീലമായി ഒരു വാക്കുപോലും അദ്ദേഹത്തിന്റെ പ്രഹസനങ്ങളിൽ കടന്നു കൂടീട്ടില്ല. മൃണാളിനിയെ ഇന്നത്തെ ശാലീനകളല്ലെങ്കിലും സദാചാരനിഷ്ഠകളായ വനിതകളുടെ ഒരു മാതൃകയായി പരിഗണിക്കാവുന്നതാണു്. തിരുവനന്തപുരത്താണു് പ്രഹസനങ്ങളുടെ ആവിർഭാവം; സി. വി. രാമൻപിള്ളയാണല്ലോ ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു്. അദ്ദേഹത്തിന്റെ പാദമുദ്രകളെ പിൻതുടർന്ന ഒന്നാമത്തെ ഗ്രന്ഥകാരനായി കൃഷ്ണൻതമ്പിയെ കരുതാം. ഇക്കാലത്തു പലരും ആ പന്ഥാവിൽ സഞ്ചരിച്ചു വിജയം നേടീട്ടുണ്ടു്.
59.4പട്ടം എൻ. കൊച്ചുകൃഷ്ണപിള്ള (1061–1097)
ചരിത്രം
എൻ. കൊച്ചുകൃഷ്ണപിള്ള തിരുവനന്തപുരം പട്ടത്തു കുറുങ്ങാനൂർ മഠത്തുവിളവീട്ടിൽ അനന്തുഅമ്മയുടേയും ജ്യോത്സ്യൻ നെയ്യാറ്റിൻകര ഏണിത്തോട്ടത്തു പത്മനാഭപിള്ളയുടേയും പുത്രനായി 1061–ാമാണ്ടു മേടമാസം ചിത്തിരനക്ഷത്രത്തിൽ ജനിച്ചു. തിരുവനന്തപുരത്തു ഗവർമ്മെൻറുകോളേജിൽ മട്രിക്കുലേഷൻപരീക്ഷ ജയിച്ചതിനുമേൽ തൃശ്ശിനാപ്പള്ളി സെന്റ്ജോസഫ് കോളേജിൽനിന്നു് ഇന്റർമീഡിയറ്റിലും തിരുവനന്തപുരം കോളേജിൽനിന്നു ബി. ഏ. യിലും ഉത്തീർണ്ണനായി. പ്രിന്നീട പ്രൈവറ്റായി പഠിച്ച് എം. ഏ. പരീക്ഷയിലും വിജയം നേടി. ആദ്യം ഹജ്ജൂർസെക്രറേററിയറ്റിൽ ഒരു ക്ലാർക്കായി പ്രവേശിച്ച അദ്ദേഹം എക്സൈസ് ഇൻസ്പെക്ടരായി ഉയർന്നു. 1092-ാമാണ്ടു മകരമാസം 27-ാം൹ ഒരു നല്ല കവയിത്രിയായ തെക്കേക്കുന്നത്തു കല്യാണിക്കുട്ടിയമ്മയെ വിവാഹം ചെയ്ത. പുനലൂർനിന്നു പ്രചരിച്ചിരുന്ന ശാരദ എന്ന മാസികയുടെ ആധിപത്യം വഹിച്ചതു കല്യാണിക്കുട്ടിയമ്മയായിരുന്നു. അതിൽ അനേകം ഉപന്യാസങ്ങൾ കൊച്ചുകൃഷ്ണപിള്ള പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കല്യാണിക്കുട്ടിയമ്മ തന്റെ കൃതികൾ സാഹിത്യസൗന്ദര്യം ഒന്നാം ഭാഗം എന്ന പേരിൽ 1121-ൽ അച്ചടിപ്പിക്കുകയുണ്ടായി. ആ സാധ്വിയയുടെ പിതാവു് എറണാകുളം ചീഫ് കോർട്ടുവക്കീൽ കോഴിക്കോട്ടു കൃഷ്ണമേനോൻ ബി. ഏ. യും മാതാവു തെക്കേക്കുന്നത്തു മാധവിയമ്മയുമായിരുന്നു. കൊച്ചി ചേന്നമങ്ഗലത്താണു് തെക്കേക്കുന്നത്തുഭവനം. 1097-ാമാണ്ടു് ഇടവമാസം 15-ാം൹ സന്നിപാതജ്വരംനിമിത്തം കൊച്ചുകൃഷ്ണപിള്ള അല്പായുസ്സിൽ മരിച്ചുപോയി.
കൃതികൾ
കൊച്ചുകൃഷ്ണപിള്ള വൃത്താനുവൃത്തമായും കേരളപ്രാസം സാർവ്വത്രികമായി ദീക്ഷിച്ചും മേഘസന്ദേശം ഭാഷയിൽ വിവർത്തനം ചെയ്തിട്ടുണ്ടു്. സ്കൂൾകുട്ടികളെ ഉദ്ദേശിച്ച് എഴുതീട്ടുള്ള ‘ബാലസാഹിത്യ’ത്തെപ്പുറ്റി ഇവിടെ ഗണിക്കേണ്ടതില്ല. ബാല്യത്തിൽത്തന്നെ കവിതയിൽ നല്ല വാസനയുണ്ടായിരുന്നു. പതിന്നാലാമത്തെ വയസ്സിൽ രചിച്ച സരസ്വതീ പഞ്ചകത്തിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം.
“തുരാലുതുമ്പെന്നിവ ബോധിയാത്ത ഞാ–
നൊരാഗ്രഹത്താൽക്കവിതക്കൊരുങ്ങിനേൻ
വരാളകേ! വാണി! വചോഭിവൈഭവം
വരാനുടൻ വന്നു വസിക്ക നാവിൽ നീ.”
മേഘസന്ദേശത്തിൽ നിന്നുകൂടി രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
“മാഴ്കാതീയുള്ളവനെ നിരുപിച്ചാശു പോകം ഭവാനൊ–
ട്ടാകാംക്ഷിക്കാം കുടജസുരഭിക്കുന്നിലെല്ലാമിരിക്കാൻ
കേകാരാവക്കളവൊടു മയിൽക്കൂട്ടവും സൽക്കരിച്ചെ–
ന്നാകാമെന്നാലൊഴികഴിവുരച്ചേഷ്ക്കുണം വല്ലമട്ടും.”
“ഭദ്രാഭീകേ! ഭഗിനി! ഭവദാത്മേശനാൽ പ്രേഷിതൻ ഞാൻ
ത്വദ്രാഗാർത്തന്നുടെ മൊഴികളോതീടുവാനത്ര വന്നേൻ
ഉദ്രാവത്താലയി! വഴിയിൽനിന്നാശു കാന്താപ്രവേണീ–
മുദ്രാമോക്ഷോത്സുകരെ വസതിക്കാക്കുമാക്കൊണ്ടലീഞാൻ.”
59.5ഏ. ഗോവിന്ദപ്പിള്ള (1024–1100)
ജനനവും ബാല്യവും
ഏ. ഗോവിന്ദപ്പിള്ള തിരുവനന്തപുരത്തു് ആറ്റുകാൽ എന്ന ദേശത്തിൽ ചെറുകരവീട്ടിൽ കല്യാണിയമ്മയുടെ തൃതീയപുത്രനായി 1024-ാമാണ്ടു മീനമാസം 30-ാം൹ ജനിച്ചു. പിതാവു കുറേക്കാലം പട്ടാളത്തിൽ പരിഭാഷകനും പിന്നീടു കൊട്ടാരം സംപ്രതിയുമായിരുന്ന ശങ്കരൻപണ്ടാലയായിരുന്നു. പണ്ടാല യാതൊരു സഞ്ചാരസൗകര്യവും ഇല്ലാതിരുന്ന ആ കാലത്തു രണ്ടുതവണ കാശിക്കു പോയ ഒരു ഈശ്വരഭക്തനായിരുന്നുവെന്നറിയുന്നു. ഗോവിന്ദപ്പിള്ളയുടെ മൂത്ത ജ്യേഷ്ഠൻ കൊച്ചുകൃഷ്ണപിള്ള കാലക്രമത്തിൽ ഗവർമ്മെന്റിന്റെ സാനിട്ടറി വകുപ്പിൽ ഒരുദ്യോഗസ്ഥനായി. രണ്ടാമത്തെ ജ്യേഷ്ഠനായ നാരായണപിള്ള അല്പായുസ്സായിരുന്നു. കഥാപുരുഷന്റെ ശൈശവത്തിൽത്തന്നെ അച്ഛൻ മരിച്ചു പോയി. കുടുംബത്തിൽ പറയത്തക്ക സ്വത്തൊന്നുമില്ലാതിരുന്നതിനാൽ വളരെ അരിഷ്ടിച്ചാണു് ബാല്യം കഴിച്ചുകൂട്ടേണ്ടി വന്നതു്. അമ്മയുടെ ഗൃഹഭരണസാമർത്ഥ്യം ഒന്നുമാത്രമായിരുന്നു ആ ദശാസന്ധിയിൽ കുടുംബത്തിന്റെ അവലംബം. ഗോവിന്ദപ്പിള്ളയുടെ പ്രഥമഗുരു ജ്യേഷ്ഠൻ കൊച്ചുകൃഷ്ണപിള്ളയായിരുന്നു. പത്താമത്തെ വയസ്സോടുകൂടി മലയാളം എഴുതുവാനും, വായിക്കുവാനും ശീലിച്ച് അന്നു് ഉത്സവമഠം മൂത്തപിള്ളയായിരുന്ന അപ്പാവുപിള്ളയോടുകൂടി ആ തുറയിൽ കണക്കെഴുതുവാൻ പോയി. അങ്ങനെ പാഴാക്കിക്കളയേണ്ട ഒരു ജീവിതമല്ല അദ്ദേഹത്തിന്റേതു് എന്നു മാതാവിനും നരസിംഹൻപിള്ള മുതലായ മറ്റു ചില ബന്ധുക്കൾക്കും തോന്നിയതിന്റെ ഫലമായി കൊച്ചുകൃഷ്ണപിള്ളയുടെ കീഴിൽത്തന്നെ ഇംഗ്ലീഷു പഠിക്കുവാനാരംഭിച്ചു. 1035-ാമാണ്ടു സർക്കാർ ഫ്രീസ്കൂളിൽ പ്രവേശനം കിട്ടി. അവിടത്തെ ക്ലാസ്സുകളിലെല്ലാം പഠിച്ചു ജയിക്കുന്നതിനു മുന്നു കൊല്ലത്തിലധികം വേണ്ടിവന്നില്ല. അക്കാലത്തു് അവിടെ അധ്യാപകനായിരുന്ന ശങ്കരസുബ്ബയ്യരുടെ ശുപാർശപ്രകാരം ഒരു വിദ്യാർത്ഥി വേതനത്തോടുകൂടി കഥാനായകൻ മദിരാശി പ്രസിഡൻസി കോളേജിൽ ഉപരിപഠനാർത്ഥം നിയുക്തനായി. 1045-ൽ ആ കോളേജിൽ നിന്നു തന്നെ ബി. ഏ. പരീക്ഷ ജയിച്ചു.
ഒദ്യോഗികജീവിതം
തിരുവനന്തപുരത്തേക്കു മടങ്ങി വന്നപ്പോൾ ഗോവിന്ദപ്പിള്ളയ്ക്കു തന്റെ പഴയ ഹൈസ്ക്കൂളിൽ ഒരു അധ്യാപകന്റെ പണി കിട്ടി. 1049-ൽ തിരുവനന്തപുരം ലാക്കാളേജിൽനിന്നു ബി. എൽ. പരീക്ഷ ജയിച്ചു. ആ വർഷത്തിൽത്തന്നെ 100 ഉറുപ്പിക ശമ്പളത്തിൽ അദ്ദേഹത്തെ നാഗരുകോവിൽ അഡീഷണൽ മുൻസിഫായി നിയമിച്ചു. 1057-ൽ പറവൂർ ജില്ലാജഡ്ജിയായിരുന്നപ്പോൾ കൈക്കു വാതരോഗം ബാധിക്കയാൽ ഗവർമ്മെൻറു താരതമ്യേന എഴുത്തുവേല കുറവുള്ള ദിവാൻപേഷ്കാരുദ്യോഗത്തിൽ അദ്ദേഹത്തെ മാറ്റി, വീണ്ടും സ്വല്പകാലം ജില്പാജഡ്ജിയായി തിരുവനന്തപുരത്തു ജോലി നോക്കിവന്നപ്പോൾ ലാക്കാളേജിൽ പ്രൊഫസർസ്ഥാനം ലഭിച്ചു. 1071-ൽ ഹൈക്കോടതിയിൽ പ്യൂണിജഡ്ജിയായിരിക്കവേ 1084-ൽ സർവ്വീസ്സിൽനിന്നു പിരിഞ്ഞു. 1086-ൽ ദിവാൻബഹദമൂർ എന്ന ബഹുമതി ഇൻഡ്യാ ഗവർമ്മെന്റു നല്കി. അരോഗദൃഢഗാത്രനായി പിന്നെയും വളരെക്കാലം ജിവിച്ചിരുന്നു. സമർത്ഥമായി പൊതുജനസേവനം നിർവ്വഹിച്ചുകൊണ്ടിരിക്കവേ 1100-ാമാണ്ടു ധനുമാസം 15-ാം൹ യശശ്ശരീരനായി. സന്നിപാതജ്വരമായിരുന്നു മരണഹേതുകമായ രോഗം. ഇരുപത്തിരണ്ടാമത്തെ വയസ്റ്റിൽ അദ്ദേഹം കാലടി നെല്പിക്കാവിളാകത്തുവീട്ടിൽ കാത്യായനിയമ്മയെ വിവാഹംചെയ്തു. ആ സുചരിത 1109-ൽ ഭത്താവിനെ അനുഗമിച്ചു.
സ്വഭാവം
ഗോവിന്ദപ്പിള്ള തിരുവിതാംകൂർ ഗവൎമ്മെന്റ് സർവ്വീസിലെ ഏറ്റവും സത്യസന്ധനായ ഒരുദ്യോഗസ്ഥനായിരുന്നു. അഴിമതിയും അക്രമവും കീഴുദ്യോഗസ്ഥന്മാരിൽ കണ്ടാൽ അവയുടെ മൂലനാശം വരുത്തുന്നതിനു് അദ്ദേഹത്തെപ്പോലെ ക്ലേശിച്ചിട്ടുള്ളവരെ കണ്ടുകിട്ടാൻ വളരെ പ്രയാസമുണ്ടു്. സ്ഫടികനിർമ്മലമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. മനസ്സിനും വാക്കിനും പ്രവൃത്തിക്കും ഐകരൂപ്യം വരുത്തുന്നതിൽ അദ്ദേഹം സദാ ശ്രദ്ധാലുവായിരുന്നു. വലിയ കാര്യങ്ങളിലെന്നപോലെ ചെറിയ കാര്യങ്ങളിലും ആത്മാർത്ഥമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണവും പ്രവർത്തനവും. അനൗദ്ധത്യം ആ കർമ്മയോഗിയുടെ മറ്റൊരു ഗുണവിശേഷമായിരുന്നു. കാലത്തും സന്ധ്യയ്ക്കും വളരെ ദൂരം നടക്കും. കച്ചേരിയിൽനിന്നു കരമന നെടുങ്കാട്ടുള്ള സ്വഗൃഹത്തിലേക്കു പോകുന്നതുതന്നെ കാൽനടയായിട്ടായിരുന്നു. ആ വീടു് 1063 ചിങ്ങം 9-ാം൹ പാലു കാച്ചി. 1075-ൽ അവിടെ ഒരു മാളിക പണിയിച്ച് അതിനു ടൌവർ വ്യൂ (Tower view) എന്നു പേരു കൊടുത്തു. പാദസഞ്ചാരിയായ അദ്ദേഹത്തെ സ്വന്തം ഇരട്ടക്കുതിരവണ്ടി പി൯തുടരുകയായിരുന്നു വൈകുന്നേരത്തെ പതിവു്. വഴിയിൽ ഏതു് എളിയ നിലയിലുള്ള പരിചിതരെക്കണ്ടാലും സുസ്മേരവദനനായി കുശലപ്രശ്നം ചെയ്യും. സമയവ്യവസ്ഥ അദ്ദേഹത്തെപ്പോലെ പരിപാലിച്ചിരുന്നവർ ഇല്ലെന്നുതന്നെ പറയാം. സഭായോഗങ്ങാക്കു് അധ്യക്ഷനായി വരണമെന്നു് അപേക്ഷിച്ചാൽ വരും. കാര്യപരിപാടി ആരംഭിക്കുവാൻ അഞ്ചു മിനിട്ടെങ്കിലും താമസിച്ചാൽ ഉടൻ തന്നെ തിരിയെപ്പോവുകയും ചെയും. അദ്ദേഹത്തിന്റെ ദിനചര്യാക്രമത്തിൽനിന്നു മറ്റുള്ളവൎക്കു പല നല്ല പാഠങ്ങളും പഠിക്കുവാൻ ഉണ്ടായിരുന്നു.
പൊതുജനസേവനം
പെൻഷൻ പറ്റി പിരിഞ്ഞതിൽപ്പിന്നീടും ചൈതന്യപൂർണ്ണവും പരോപകാരപ്പരവുമായ ഒരു ജീവിതമാണു് അദ്ദേഹം നയിച്ചതു്. ഗവർമ്മെന്റു് അദ്ദേഹത്തെ പല കമ്മിറ്റികളുടേയും അദ്ധ്യക്ഷനായി നിയമിച്ചു. മരുമക്കത്തായംകമ്മിറ്റി, നാട്ടുഭാഷാവിദ്യാഭ്യാസക്കമ്മിറ്റി മുതലായ സമിതികളിൽ അദ്ദേഹത്തിന്റെ സേവനം ഫലപ്രദമായിത്തീർന്നു. 1088-ലെ നായർറഗുലേഷൻ ആവിർഭവിച്ചതു് അവയിൽ ആദ്യത്തെ കമ്മിറ്റിയുടെ റിപ്പോർട്ടിനെ ആസ്പദമാക്കിയാണു്. 1100-ൽ ആ നിയമം പരിഷ്കരിക്കുന്നതിലും അദ്ദേഹം ഉള്ളഴിഞ്ഞു സഹായിച്ചു. എട്ടും ഒൻപ്പതും ക്ലാസ്സുകളോടുകൂടിയ നാട്ടുഭാഷാഹൈസ്കൂളുകളുടെ സ്ഥാപനം രണ്ടാമത്തെ റിപ്പോർട്ടിലെ ശിപാർശയനുസരിച്ചാണു്. ഹിന്ദുമതാനുയായികളായ അധഃസ്ഥിതജനങ്ങളുടെ ഉന്നമനം. അദ്ദേഹത്തിന്റെ നിത്യവ്രതങ്ങളിൽ ഒന്നായിരുന്നു. ആ കാര്യത്തിനായി അദ്ദേഹം ധാരാളം സമയവും വ്യയം ചെയ്തിട്ടുണ്ട്. ‘പുലയ’ക്കുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കുകയും അതിൽ ചിലപ്പോൾ താൻതന്നെ പോയി വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്തുവന്നിരുന്നു. സ്വസമുദായത്തിന്റെ അഭ്യുന്നതിയെ ലക്ഷീകരിച്ചു പലതും പ്രവർത്തിച്ച അദ്ദേഹം ഇതര സമുദായങ്ങളുടെ ഉൽക്കർഷത്തിലും ജാഗരൂകനായിരുന്നു. എല്ലാ മതങ്ങളേയും സമഭാവനയോടുകൂടി വീക്ഷിച്ചു് അവയുടെ തത്ത്വങ്ങൾ അതാതു മതാനുവർത്തികളെ ഗ്രഹിപ്പിക്കുന്നതിലും അദ്ദേഹം വ്യാപൃതനായി. എന്നുവേണ്ട, തിരുവനന്തപുരത്തെ ഏതു പൊതുയോഗങ്ങളിലും തന്റെ സാന്നിദ്ധ്യം ഒരാവശ്യവും അലങ്കാരവുമായി തീരത്തക്കവിധം അവയുമായി അദ്ദേഹം ഗാഢസമ്പർക്കം പുലർൎത്തി. അങ്ങനെ സംഭവബഹുലമായ ഒരു ലോകയാത്രയാണു് അദ്ദേഹത്തിനു വാർദ്ധക്യത്തിലും അഭിമതമായിത്തോന്നിയതു്.
കൃതികൾ
സംസ്തൃതത്തിലും തമിഴിലും ഗേവിന്ദപ്പിള്ളയ്ക്കു സാമാന്യമായ ജ്ഞാനമുണ്ടായിരുന്നു. ഇംഗ്ലീഷ്ഭാഷയിൽനിന്നു പല സൽഗ്രന്ഥങ്ങളും മലയാളത്തിൽ വിവർത്തനം ചെയുന്നതിനു് അദ്ദേഹം ഭാഷാപോഷണംമാത്രം പ്രതിഫലമായിക്കരുതി തീവ്രമായി യത്നിച്ചു. ഒടുവിൽ ബംഗാളി പഠിച്ചു ടാഗോർ മഹാകവി രചിച്ച ഗീതാഞ്ജലിയുടെ തർജ്ജമയ്ക്കും ഒരുമ്പെട്ടു. താഴെ കുറിക്കുന്നവയാണു് അദ്ദേഹത്തിന്റെ മുഖ്യകൃതികൾ. അവയിൽ സ്മൈൽസിന്റെ കാരെക്റ്റർ (Character) എന്ന പുസ്തകത്തിന്റെ രീതി അനുസരിച്ച് എഴുതീട്ടുള്ള ശീലം മാത്രമേ ഗദ്യമായുള്ളു. 1 ഭഗവൽഗീതം, 2 മനുസ്മൃതിയിലെയും യാജ്ഞവല്ക്ക്യസ്മൃതിയിലെയും വ്യവഹാരവിഷയശ്ലോകങ്ങൾ, 3 സനൽസുജാതീയം, 4 അനുഗീത, 5 അഭിജ്ഞാനശാകുന്തളം, 6 തിരുക്കുറൾ, 7 ഷേൿസ്പീയർമഹാകവിയുടെ ലീയർ, 8 മാക്ബത്ത്, 9 ഹാംലെറ്റു്, 10 ഒഥെല്ലോ, 11 വെനിസ്സിലെ വ്യാപാരി, 12 സൊഫോക്ലിസ്സിന്റെ ഈഡിപ്പസ്, 13 നവരത്നമാലിക, 14 മരുമക്കത്തായസങ്ഗ്രഹം, 15 മാധവീനാടകം, 16 മുൻപു പറഞ്ഞ ശീലം, ഇവ കൂടാതെ 17 ഭർത്തൃഹരിനീതിശതകം, 18 ഗീതാഞ്ജലി, 19 പോൾഡ്യൂസന്റെ പ്രാഥമികവേദാന്തശാസ്ത്രം (Elements of Metaphysics by Paul Deussen). ഹിതോപദേശം തൎജ്ജമ ചെയ്തിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടേയുള്ള. ചില കൃതികൾ അച്ചടിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. സനൽസുജാതീയം മഹാഭാരതം ഉദ്യോഗപർവ്വത്തിലും അനുഗീത അശ്വമേധപർവ്വത്തിലും അന്തർഭവിക്കുന്നു. തിരുവള്ളുവരെന്ന ദ്രാവിഡമഹാകവിയുടെ സുപ്രസിദ്ധമായ തമിഴ് കൃതിയാണു് കുറൾ. ഏഴുമുതൽ പതിനൊന്നുവരെയുള്ള കൃതികൾ ഷേക്സ്പിയർ രചിച്ച ചില പ്രധാന നാടകങ്ങളാണു്. സൊഫോക്ലിസ് ഗ്രീസിലെ അതിപ്രാചീനനായ ഒരു നാടകകൃത്താണു്. ദുഃഖപര്യവസായികളാണു് അദ്ദേഹത്തിന്റെ നാടകങ്ങൾ. നവരത്നമാലികയിൽ ഒൻപതു് ഇംഗ്ലീഷ് കവികളുടെ ഖണ്ഡകൃതികൾ വിവർത്തനത്തിനു വിഷയീഭവിച്ചിരിക്കുന്നു. മരുമക്കത്തായസങ്ഗ്രഹവും മാധവീനാടകവും സ്വതന്ത്രകൃതികളാണു്. ഒന്നാമത്തേതിൽ മരുമക്കത്തായ നിയമത്തെപ്പറ്റിയുള്ള ഹൈക്കോർട്ടുവിധികളും മറ്റും ശ്ലോകരൂപത്തിൽ സങ്ഗ്രഹിച്ചിരിക്കുന്നു. സ്ത്രീപ്രശംസയാണു് രണ്ടാമത്തെ കൃതിയിലെ വിഷയം. ഗോവിന്ദപ്പിള്ളയുടെ കൃതികൾക്കു ചില വൈകല്യങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയേയും ഭാഷാപോഷണ വൈയഗ്ര്യയത്തേയും ക്ലേശസഹിഷ്ണതയേയും ആരും അഭിനന്ദിക്കും. എന്നാൽ ആ വ്യവസായപാരമ്യത്തിനു് അനുസൃതമായുള്ള ഫലം കൈരളിക്കു സിദ്ധിച്ചിട്ടില. അതിന് പല കാരണങ്ങളുമുണ്ട്. പ്രായേണ പ്രസാദരഹിതമാണു് അദ്ദേഹത്തിന്റെ കവിത. അപ്രസിദ്ധങ്ങളും നിഘണ്ടുമാത്രനിഷ്ഠങ്ങളുമായ പദങ്ങളെക്കൊണ്ടുള്ള പെരുമാറ്റം, അസാധുക്കളായ ചില പദങ്ങളുടെ പ്രയോഗം, ഇവയും ആ കൃതിയുടെ ഭംങ്ഗി കുറയ്ക്കുന്നുണ്ടു്. ഇംഗ്ലീഷ്നാടകം തൎജ്ജമ ചെയ്യുമ്പോൾ ഇംഗ്ലീഷിലെന്നപോലെ മലയാളത്തിലും ബ്ലാങ്ക് വെഴ്സിന്റെ രീതിയിൽ വിരാമംവരാതെയുള്ള ഒരു പുതിയ വൃത്തം പ്രചരിപ്പിക്കേണ്ട്തു് ആവശ്യമാണെന്നു് അദ്ദേഹത്തിനു തോന്നി. ആ ഉദ്യമം ആശാസ്യമാണു്. പക്ഷേ അദ്ദേഹം തിരഞ്ഞെടുത്ത ഉപജാതിവൃത്തം അതിനു പറ്റിയതല്ല. താഴെ കാണുന്ന വരികൾ ലീയറിൽ ഉള്ളവയാണു്.
“ഇടയ്ക്കുമന്തൎ ഗ്ഗതമിങ്ങു ചൊല്ലാ–
മെടുക്കയബ്ഭൂപടമെന്റെ രാജ്യം
അടക്കി മൂന്നാക്കി വയസ്സുകാലേ
വിടിർത്തുവൻ ഭൂഭരണോദ്യമത്തെ
അടുക്കുമന്ത്യത്തിലൊഴിച്ചു ഭാരം
കൊടുക്കുവൻ യൗവനമുള്ളവർക്കായ്
മമേഷ്ടനാമാത്മജ, കേൾക്ക കാർൺവാൾ
സമേഷ്ടനാമാമബിതാനുമെന്റെ
കുമാരികൾക്കോഹരികൾ തിരിപ്പാൻ
മമാശയാം മേൽക്കലഹം വരായ്വാൻ.”
പദവിന്യാസത്തിന്റെ ഉച്ഛ ്യങ്ഖലതയ്ക്കു് ഒരുദാഹരണം വംശസ്ഥവൃത്തത്തിൽ തൎജ്ജമ ചെയ്തിരിക്കുന്ന ടാഗുറിന്റെ ഗീതാഞ്ജലിയിൽനിന്നു് കാണിക്കാം. അതാണു് ഗോവിന്ദപ്പിള്ളയുടെ ഒടുവിലത്തെ കൃതി.
“മദീയജീവസ്വരശുന്യകർക്കശം
പതിഞ്ഞതെല്ലാമുരുകി സ്വരാജ്യമായ്
ത്വദർച്ചനയ്ക്കുള്ള വിരിക്കുവൻ മുദാ
ഛദം പതത്തബ്ദി തരിക്കുവാൻ യഥാ.”
ഇത്രതന്നെ ദോഷം ബാധിക്കാത്ത പദ്യങ്ങളും പ്രസ്തുതകൃതിയിലുണ്ടു്.
“എനിക്കു നിൻഗീതിയൊടൊത്തു പാടുവാൻ
സ്വനം ലഭിക്കാതെഴുമുദ്യമം വൃഥാ
വദിക്കുവാനാശയൊടുച്ചരിച്ചിടും
മദുക്തി പാട്ടായൊഴുകുന്നതില്ലയോ”
എന്നതിനെ ഭേദപ്പെട്ട ഒരു പദ്യമായി കരുതാം. സാമാന്യം നല്ല കൃതികളുടെ കൂട്ടത്തിൽ പരിഗണിക്കേണ്ടവയാണു് ഭഗവൽഗീത, തിരുക്കുറൾ, നവരത്നമാലിക എന്നിവ. ഭഗവൽഗീതയിൽനിന്നു രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.
“തന്നത്താൻ താനിഴിക്കൊല്ല തന്നെത്താൻ താനുയർത്തണം;
തനിക്കു ബന്ധു താൻതന്നെ താനത്രേ തന്റെ ശത്രുവും;
തന്നാൽത്താൻ ജിതനാകുമ്പോൾ തന്നെത്താൻ തന്റെ ബന്ധുവും
തന്നെത്താനോടടുക്കാഞ്ഞാൽ പിന്നെത്താൻ തന്റെ ശത്രുവാം.”
“ചെയ്യാനുള്ളതിനെസ്സക്തി കൈവിട്ടെന്നും നടത്തുക
അവ്വണ്ണം ചെയ്കയാലല്ലോ ചൊവ്വേ മോക്ഷം വളർന്നീടൂ”
ഭർത്തൃഹരിയുടെ ഭാഷാന്തരത്തിൽനിന്നു് ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
“നിന്ദിച്ചിടട്ടേ നയബോധി പഴിച്ചിടട്ടെ,
വന്നാൎന്നിടട്ടെ ധനദേവി ഗമിച്ചിടട്ടെ.
ഇന്നോ വരട്ടെ മൃതിയന്യയുഗത്തിലോവാൻ
തൻന്യായമായ വഴി വിട്ടിളകില്ല ധീരൻ.”
തിരുക്കുറളിൽനിന്നു ചില ശ്ലോകാർദ്ധങ്ങൾകൂടി കാണിക്കട്ടെ.
“താഴുമെന്നും മഹാനല്പൻതന്നെപ്പൊക്കിപ്പുകഴ്ത്തുവോൻ.
അഹങ്കാരം മഹാന്മാർക്കില്ലല്പന്മാർ വിടുകില്ലതു്.
പരദോഷം മഹാൻ മൂടുമതേയല്പൻ പരത്തിടൂ.”
(98-ാമധ്യായം)
കുറളിലെ ശൃംഗാരമയമായ കാമപ്പാൽ എന്ന ഭാഗം തൎജ്ജമ ചെയ്തിട്ടില്ല. One thousand and one gems of English poetry എന്ന ലഘുകാവ്യസമുച്ചയത്തിൽനിന്നെടുത്തതാണു് നവരത്നമാലികയിലെ ഒൻപതു രതങ്ങളും. അവയിൽ പാർണലിന്റെ ഹെർമിറ്റു് (Parnell’s Hermit) എന്ന കാവ്യത്തിന്റെ തൎജ്ജമയിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
“വാക്കിന്നൊത്തതിർവാക്കുരച്ചുമുചിതം ചോദ്യോത്തരം ചൊല്ലിയും
മാർഗ്ഗം പോയതറിഞ്ഞതില്ലവർ വയോവ്യത്യാസമേറീടിലും
ചെറ്റും വേർപിരിയാതെ സപ്രിയമിളംപൂവല്ലി തൻപാദപേ
ചുറ്റിത്തമ്മിലണഞ്ഞിടുന്നതുകണക്കുള്ളൊത്തുചേർന്നോരവർ.”
അഭിജ്ഞാനശാകുന്തളം
വംഗദേശീയപാഠമാണു് ഗോവിന്ദപ്പിള്ള തന്റെ തൎജ്ജമയ്ക്കു തിരഞ്ഞെടുത്തിരിക്കുന്നതു്.
“പദ്യങ്ങൾക്കു വൃത്തഭേദങ്ങളെ കാളിദാസൻ സ്വീകരിച്ചിട്ടുള്ളതു് അതതു പ്രകരണത്തിന്റെ സ്വഭാവം അനുസരിച്ചാണെന്നു തോന്നുകയാൽ ഭാഷാന്തരം മൂലാനുസാരി വൃത്തങ്ങളിൽത്തന്നെ തൎജ്ജമ ചെയ്യുവാൻ ശ്രമിച്ചിട്ടുള്ളതാകുന്നു”
എന്നും അദ്ദേഹം പറയുന്നു. രണ്ടു ശ്ലോകങ്ങൾ പകർത്താം.
“പ്രതികലമളിചുംബിതമായ്
മൃദുകേസരശിഖയെഴും ശിരീഷത്തെ
യുവതിജനം പ്രിയപൂർവ്വം
ശ്രവണത്തിൽബ്ഭൂഷയായണിവൂ.”
“ശുശ്രൂഷിക്ക ഗുരുക്കളെ, ക്കണവനാലാക്ഷിപ്തയായീടിലും
തച്ചിത്തത്തെ മറുക്കൊലാ, ചൊരിക നീ സ്നേഹം സപത്നീജനേ,
അത്യയന്താദരമാൾക നീ പരിജനേ, ഗർവ്വിച്ചിടൊല്ലാ ശുഭേ,
ഇത്ഥം വാഴചകിലന്നു നീ ഗൃഹിണിയാം, വംശാധിയാമന്യഥാ.”
59.6ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള (1040–1121)
ജനനവും വിദ്യാഭ്യാസവും
ജി. പത്മനാഭപിള്ള 1040-ാമാണ്ടു വൃശ്ചികം 12-ാം൹ ചിത്തിരനക്ഷത്രത്തിൽ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു കുളവറ വിളാകത്തുവീട്ടിൽ ജനിച്ചു. പിതാവു മേൽകങ്ങാണം അമീനാദാരായിരുന്ന ശ്രീകണ്ഠേശ്വരം പരുത്തിക്കാട്ടു നാരായണപിള്ളയും മാതാവു ഭാഷാചരിത്രകർത്താവായ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടെ മൂത്ത സഹോദരി നാരായണിയമ്മയുമായിരുന്നു. പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞു പേട്ടയിൽ രാമൻപിള്ള ആശാൻ സ്ഥാപിച്ച പള്ളിക്കൂടത്തിൽ ഇംഗ്ലീഷു പഠിച്ചുതുടങ്ങി. രാമക്കുറുപ്പ മുൻഷി, അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ഹൈസ്ക്കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന പുരുഷോത്തമൻപിള്ള മുതൽപേരുടെ പ്രോത്സാഹനം ആ ബാലനു സിദ്ധിച്ചു. ആയിടയ്ക്കുതന്നെ പഴവങ്ങാടി വാഞ്ചേശ്വരശാസ്ത്രികളുടെ കീഴിൽ സംസ്കൃതവും, കവിയൂർ പരമേശ്വരൻമുസ്സതിന്റെ കീഴിൽ വൈദ്യവും പഠിച്ചുതുടങ്ങി. എങ്കിലും അതിലൊന്നും പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിക്കുവാൻ ഇടവന്നില്ല. ആദ്യകാലത്തു കഞ്ചൻനമ്പിയാരുടെ തുള്ളലുകളിലായിരുന്നു അദ്ദേഹത്തിനു ഭൂമം. ചാലക്കമ്പോളത്തിൽ കിട്ടുന്നിടത്തോളം തുള്ളൽക്കഥകൾ വാങ്ങി ശേഖരിക്കുകയും അവ നിഷ്കർഷിച്ച് പഠിച്ചു് അതിബാല്യത്തിൽത്തന്നെ അങ്കുരിച്ച സാഹിത്യവാസനയെ പോഷിപ്പിക്കുകയും ചെയ്തു. പിന്നീടു് ആ ഭൂമം ആട്ടക്കഥകളിലേക്കു സംക്രമിച്ചു. കെ. സി. കേശവപിള്ളയെപ്പോലെ അദ്ദേഹവും ദുര്യോധനവധം കഥ ചില വയസ്യന്മാരോട ചേർന്നു് ഒരു ശിവരാത്രിദിവസം അഭിനയിച്ചു. രാമക്കുറുപ്പായിരുന്നുവത്രേ അന്നു ചെണ്ടകൊട്ടി ആ കുട്ടികൾക്കു് ഉത്തേജനം നല്കിയതു്. സർവ്വാധികാര്യക്കാരുടെ അനന്തിരവൻ എന്ന നിലയിൽ പത്മനാഭപിള്ള കുറുപ്പിന്റെ വിശേഷപ്രീതിക്കു പാത്രീഭവിച്ചതിൽ ആശ്ചര്യമില്ലല്ലോ. മെട്രിക്കുലേഷൻപരീക്ഷ ഒരു കുറി തോറ്റതിനുമേൽ അച്ഛൻ മരിച്ചു പോകുകയാൽ പഠിത്തം ആ നിലയിൽ അവസാനിപ്പിക്കേണ്ടി വന്നു.
അനന്തരജീവിതം
ഗ്രന്ഥനിർമ്മിതിയിലേക്കായി പിന്നീടുള്ള ഉദ്യമം. ബാലിവിജയം എന്ന തുള്ളൽ അതിനുമുൻപു തന്നെ എഴുതിയതാണു്. അതു് അച്ചടിപ്പിച്ചിടില്ല. ശിവപുരാണം കിളിപ്പാട്ടിലെ സോമവാരവ്രതമാഹാത്മ്യം കഥയെ ആശ്രയിച്ചു ധർമ്മഗുപ്തവിജയം ആട്ടക്കഥ 1061-ൽ ഉണ്ടാക്കി സ്വഭവനത്തിൽവച്ചു അരങ്ങേറ്റം കഴിപ്പിച്ചു. ആ പുസ്തകത്തിന്റെ ആരംഭത്തിൽ അമ്മാവനെ കവി താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ വന്ദിച്ചിരിക്കുന്നു.
“സ്യാനന്ദൂരപുരേ സമസ്തവിഭവൈരൗദാര്യശീലൈർഭൃശം
സാനന്ദം നിജസർവ്വമാനുഷഗണാൻ രക്ഷാഭിവൃദ്ധ്യൈ സദാ
നിർവ്വ്യാജം പരിരക്ഷചെയ്തരുളുമിക്ഷോണീപതേർദ്ദാസനാം
ഗോവിന്ദം മമ മാതുലം പ്രതിദിനം വന്ദേ വിവേകാംബുധിം.”
1063-ൽ കനകലതാസ്വയംവരം നാടകവും സുന്ദോപസുന്ദ യുദ്ധം ആട്ടക്കഥയും ആരംഭിച്ചു. 1067-ൽ മാത്രമേ കനകലതാസ്വയംവരം പൂർണമായുള്ളു. അതിലെ ഇതിവൃത്തം കല്പിതമാണു്. 1068-ൽ പാണ്ഡവവിജയം എന്ന പേരിൽ മറ്റൊരു നാടകവും പ്രസിദ്ധീകരിച്ചു. അക്കാലത്തു കവിക്കു കണ്ടെഴുത്തുവകുപ്പിൽ ഒരു ചില്പറ പണിയുണ്ടായിരുന്നു. 1073-ൽ മജിസ്രേട്ടുപരീക്ഷ ജയിച്ചപ്പോൾ ആ ജോലിയിൽ നിന്നു തൽക്കാലം വിരമിച്ചു തിരുവനന്തപുരത്തു- ക്രിമിനൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടം പഴയ ജോലിതന്നെ സ്വീകരിക്കേണ്ടിവന്നു. ആയിടക്കു സുന്ദോപസുന്ദയുദ്ധവും പൂർത്തിയാക്കി. കനകലതാ സ്വയംവരം ഒന്നിലധികം നാടകക്കമ്പനിക്കാർ അഭിനയിച്ചു. കൈതമുക്കിൽ വാറുവിളാകത്തുവീട്ടിൽ ഗൗരിയമ്മയെ 1077 മേടമാസം 2-ാം൹ വിവാഹം ചെയ്തു. 1072–ാമാണ്ടു കുംഭമാസത്തിലാണു് മലയാളത്തിൽ ഒരു നിഘണ്ടു നിർമ്മിക്കണമെന്ന മോഹം ഉദിച്ചതു്. ആ ഉദ്യമത്തിൽ അതിനുമുൻപുതന്നെ അദ്ദേഹത്തിന്റെ സാഹിത്യപരിശ്രമങ്ങളെ അഭിനന്ദിച്ചിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനും ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാനും വേണ്ട പ്രോത്സാഹനം നല്കി. 20 കൊല്ലംകൊണ്ടു പ്രസ്തുതവ്യവസായം പൂർത്തിയാക്കി. 1081-ൽ കണ്ടെഴുത്തിലെ ജോലി രാജി കൊടുത്തു നെയ്യാറ്റിൻകരെ ക്രിമിനൽ വക്കീലായി. അപ്പോഴും നിഘണ്ടു നിർമ്മിതിതന്നെയായിരുന്നു പ്രധാനമായ കൃത്യം. ആയിടക്കു മദനകാമചരിതം എന്നൊരു സംഗീതനാടകമെഴുതി. 1085-ൽ ഭാഷാവിലാസം എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു് ഒരു കൊല്ലം നടത്തി. പിന്നെ കുറേക്കാലം വർക്കല മജിസ്ത്രേട്ടുകോടതിയിൽ വക്കീലായിരുന്നു. 1098-ാമാണ്ടു് ഇടവം 8-ാം൹ അദ്ദേഹത്തിന്റെ സാഹിത്യപോഷണത്തെ അനുമോദിച്ചു ശ്രീമുലംതിരുനാൾ മഹാരാജാവു് ഒരു വിരശൃംഖല സമ്മാനിച്ചു. ഒടുവിൽ കൈതമുക്കിലുള്ള സ്വഭവനത്തിലായിരുന്നു താമസം. സാഹിത്യാഭരണം നിഘണ്ടു അവിടെവെച്ചാണു് എഴുതിക്കൊണ്ടിരുന്നതു്. അതു പൂർണ്ണമായില്ല. 1121-ാമാണ്ടു കുംഭമാസം 21-ാം൹ യശശ്ശരീരനായി.
കൃതികൾ
ഇതിനുമുൻപു നാമനിർദ്ദേശംചെയ്ത 1 ധർമ്മ ഗുപ്തവിജയം, 2 സുന്ദോപസുന്ദയുദ്ധം എന്നീ ആട്ടക്കഥകൾക്കും, 3 കനകലതാസ്വയംവരം, 4 പാണ്ഡവവിജയം, 5 മദനകാമ ചരിതം എന്നീ നാടകങ്ങൾക്കും പുറമെ, പത്മനാഭപിള്ള 6 കീചകവധം തുള്ളൽ, 7 കേരളവർമ്മചരിതം, 8 കുഞ്ചൻ നമ്പിയാർ, 9 കാളിയമർദ്ദനം എന്നീ ലഘുകാവ്യങ്ങൾ, 10 ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടു്, 11 ലക്ഷ്മീരാജ്ഞി, 12 നമ്മുടെ മഹാരാജാവു് എന്നീ ഗദ്യകൃതികൾ മുതലായി അനേകം പുസ്തുകങ്ങൾ രചിച്ചിട്ടുണ്ട്. എന്നാൽ 13 ശബ്ദതാരാവലി എന്ന ബൃഹൽകോശമാണു് അദ്ദേഹത്തെ ഭാഷയുടെ പരമോപകർത്താക്കളിൽ അന്യതമനായി പ്രദർശിപ്പിക്കുന്നതു്. 14 സാഹിത്യാഭരണം നിഘണ്ടുവിനെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഊഞ്ഞാൽപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ തുടങ്ങിയ ചില്ലറ ഗ്രന്ഥങ്ങൾ ഇവിടെ പരിഗണിക്കേണ്ടതില്ല.
ആട്ടക്കഥകൾ
താഴെ കാണുന്നതു ധർമ്മഗുപ്തവിജയത്തിലെ ഒരു ശ്ലോകമാണ്
“കാടകത്തിലുടനീടെഴുന്നൊരതിപാടവേന കളിയാടിയും
പാടി തോടിയിവ പാടിയാടി ബഹുമോടിയോടുമിടകൂടിയും
ഊഢമോദമൊടു പേടമാൻമിഴികൾ ചൂടുമംശുമതി ചേടിമാ–
രോടടുത്തു ശശിചൂഡഭക്തപദതാരിടത്തിൽ വടിവോടുടൻ.”
ഇതിനെക്കാൾ ഒരു നല്ല കൃതിയാണു് സുന്ദോപസുന്ദയുദ്ധം.
“മാലകൾ താലി വളയെടുത്തോ-നല്ല
ചേലൊടു ചേല ഞൊറിഞ്ഞുടുത്തോ
മാലിനി പോരാ പാദസരം കാലിന്നു ചേരാ തലയിൽപ്പൂ–
മാലയിതാരാ ചൂടി നിന്റെ കാലത്തും തീരാ നിൻ
ഗോഷ്ടികൾ;
ചേലൊത്തൊരു ബാലത്തരുണീലിത്തിരുമേനിക്കൊരു
കാലത്തുമാശ ജനിക്കയില്ലേ നിന്റെ
കോലത്തെയീമട്ടിൽക്കാണിക്കൊല്ലേ”
എന്നീ വരികൾ അതിലെ കമ്മിയിലുള്ളവയാണു്.
നാടകങ്ങൾ
രണ്ട ശ്ലോകങ്ങൾ നാടകങ്ങളിൽനിന്നു കൂടി ഉദ്ധരിക്കാം.
“അമ്മേ നീ പെറ്റിവണ്ണം സരസമരിമയോ–
ടെന്നെയെന്നും വളർത്തി–
സ്സമ്മോദാൽ ലാളനംചെയ്തരികിലനുദിനം
തങ്കമേയെന്നണച്ചും
നിർമ്മായം വച്ചുസുക്ഷിച്ചതുലമഹാ–
പാപിയിമ്മൂർഖനെന്നെ–
ത്തിന്മാനോ ഹന്ത! കഷ്ടം ജനകനെവിടെ? മാം
കാത്തുകൊൾകാരതമോദം.”
(കനകലതാസ്വയംവരം)
മണ്ടയിടികൊണ്ടു തലമണ്ട പിളരുന്നെ–
ന്നിണ്ടലിവൾ കണ്ടഴലുകൊണ്ടു വലയുന്നു;
വേണ്ട പനിയുണ്ടു കുളിരുണ്ടു ജലദോഷം
രണ്ടു ദിനമുണ്ടതൊഴിയാണ്ടിഹ വശായി.”
(പാണ്ഡവവിജയം)
നാലു സർഗ്ഗങ്ങളിൽ എഴുതീട്ടുള്ള കാളിയമർദ്ദനം കാവ്യത്തിൽ നിന്നുകൂടി ഒരു ശ്ലോകം എടുത്തു കാണിക്കാം.
“ആപത്തുകൊണ്ടഴലിൽ മുങ്ങിടുമുറ്റവർക്കുൾ–
ത്താപത്തെ നീക്കുവതിനായ് ജഗദേകനാഥൻ
കോപത്തൊടന്നുടൽ കുടഞ്ഞഥ ചുറ്റിവിട്ടി–
ട്ടാബദ്ധഖേദമരവം തല ചുറ്റി വീണു”
ആകെക്കൂടി നോക്കുമ്പോൾ അദ്ദേഹത്തിന്റെ കവിത ഗുണോത്തരമാണെന്നു പറയുവാൻ പാടുള്ളതല്ല.
ശബ്ദതാരാവലി
പി. ഗോവിന്ദപ്പിള്ള 1064-ൽ മലയാളഭാഷാഗ്രന്ഥചരിത്രത്തിന്റെ രചന അവസാനിച്ചപ്പോൾ “വെസ്റ്റർ സായ്പിന്റെ ഇംഗ്ലീഷ് നിഘണ്ടുവിൽ ചേർത്തിട്ടുള്ള ഇംഗ്ലീഷ് വാക്കുകൾക്കു് അത്രയും മലയാള അർത്ഥത്തോടുകൂടി ഒരു ഇംഗ്ലീഷ്—മലയാളനിഘണ്ടു ഞാൻ ഇപ്പോൾ തയ്യാർചെയ്വാൻ പോകുന്നു” എന്നൊരു നോട്ടീസ് പരസ്യം ചെയ്തു എങ്കിലും അതു് എഴുതിയതായി അറിവില്ല. 1072-ലാണു് ശബ്ദതാരാവലി രചിക്കുവാൻ ആരംഭിച്ചതു് എന്നു പറഞ്ഞുവല്ലോ. ഏഴു കൊല്ലം തുടർച്ചയായി ആ പണിയിൽ ഏർപ്പെട്ടിട്ടും പിന്നെയും പത്തുപതിനഞ്ചു കൊല്ലം കൊണ്ടേ അതു പൂർത്തിയാകുകയുള്ളു എന്നു കണ്ടു ബുദ്ധിക്കു വലിയ മടുപ്പു തോന്നി ഏതാനും ശബ്ദങ്ങൾ മാത്രം തിരഞ്ഞെടുത്തു കീശാനിഘണ്ടു എന്ന പേരിൽ ഒരു ചെറിയ ഭാഷാകോശം പ്രസിദ്ധീകരിച്ചു. 1092-ൽ ഇരുപതു കൊല്ലത്തെ പ്രയത്നംകൊണ്ടു ശബ്ദതാരാവലി പരിസമാപ്തമായി. “ശീലാവതി തുടങ്ങി മഹാഭാഗവതംവരെ എല്ലാ ഗ്രന്ഥങ്ങളുടേയും അനേകം വ്യാഖ്യാനങ്ങളടേയും പ്രത്യേകം പ്രത്യേകമുള്ള അകാരാദി തുടർച്ചയായിത്തന്നെ തയാറാക്കിയ മുഖ്യസംഗതിയാണു് അതു മുഴുമിപ്പിക്കുന്നതിനു സഹായിച്ചതു്” എന്നു മുഖവുരയിൽ ഗ്രന്ഥകാരൻ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്. അങ്ങനെ പല കാര്യങ്ങളും മുൻകൂട്ടി ചെയ്തവെച്ചില്ലെങ്കിൽ അത്തരത്തിലുള്ള ഒരു ഗ്രന്ഥം പുരോഗമിക്കുകയില്ലല്ലോ. ശബ്ദതാരാവലി ശബ്ദങ്ങൾക്കുമാത്രം അർത്ഥനിർദ്ദേശം ചെയ്യുന്ന ഒരു കോശഗ്രന്ഥമല്ല. ഒട്ടുവളരെ പുസ്തകങ്ങളിൽനിന്നു പല ശബ്ദങ്ങളടേയും പ്രയോഗത്തിനു് ഉദാഹരണം എടുത്തുകാണിച്ചിട്ടണ്ടു്. പുരാണ പുരുഷന്മാരെപ്പറ്റിയുള്ള കഥകൾ അതാതു വാക്കുകൾക്കിടയിൽ ചേർത്തിരിക്കുന്നുവെന്നുള്ളതു പ്രസ്തുതഗ്രന്ഥത്തിന്റെ മറ്റൊരു വൈശിഷ്ട്യമാണു്. ഒരുദാഹരണം കാണിക്കാം.
“മൈത്രേയൻ:—കഷാരുവിന്റെ മകനും പരാശരന്റെ ശിഷ്യനുമായ ഋഷി. (ഓരോ മന്വന്തരത്തിൽ ഓരോ മഹർഷി വ്യാസപദവിയെ കൈക്കൊള്ളുന്നു. ഹിന്ദുമതം സ്ഥാപിച്ച വ്യാസൻ കൃഷ്ണദ്വൈപായനൻ എന്ന മഹർഷി ആയിരുന്നു. കൃഷ്ണദ്വൈപായനന്റെശേഷം വ്യാസപദത്തെ സ്വീകരിച്ചതു മൈത്രേയനാണു്. വ്യാസപദം വഹിക്കുന്ന മഹർഷിമാർ വിഷ്ണവിന്റെ അംശമാകുന്നു. പാണ്ഡവരോടു കലഹിക്കരുതെന്നു ധൃതരാഷ്ട്രരെ ഉപദേശിച്ചവരിൽ മൈത്രേയമഹർഷിയുമുണ്ടു്. അദ്ദേഹം ഇപ്പോൾ ബദരികാശ്രമത്തിനു സമീപം സ്വന്തം ആശ്രമത്തിൽ വസിക്കുന്നു. ഇപ്പോഴും വ്യാസപൗർണ്ണമി ദിവസം ശാർങ്ഗവനത്തിൽവെച്ച് ഒരു ഉപന്യാസം ഈ ധീമാൻ ചെയ്യാറുണ്ടുപോലും.)”
ഓരോ ശബ്ദത്തിന്റെ വ്യുൽപത്തിയെപ്പറ്റിക്കൂടി പ്രതിപാദിച്ചിരുന്നു എങ്കിൽ ഈ നിഘണ്ടു തികച്ചും സർവ്വങ്കഷമാകമായിരുന്നു. സർവ്വഥാ പ്രതികൂലമായ പരിതഃസ്ഥിതിയിൽ, അനന്യാശ്രയനായി ഇങ്ങനെ വിലപേറില്ലാത്ത ഒരു രത്നാഭരണം കൈരളിക്കു സമർപ്പിച്ച ഈ സുഗൃഹീതനാമാവിന്റെ വിധിപ്രകാരത്തിലുള്ള വിജ്ഞാനസമ്പത്തിയേയും വ്യവസായ സന്നദ്ധതയേയും ഭാഷാസേവനാസക്തിയേയും കേരളീയർ ഏതു കാലത്തും ഉള്ളഴിഞ്ഞു് അഭിനന്ദിക്കാതെയിരിക്കയില്ല. സർവ്വഥാ ചരിതാർത്ഥംതന്നെയാണു് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മം. “ദൈവം നിഹത്യ കുരു പരരുഷമാത്മശക്ത്യാ” എന്ന ആപ്തവാക്യത്തിനു് ഒരു ഉത്തമനിദർശനമായി അദ്ദേഹത്തിന്റെ ജീവിതം പ്രശോഭിക്കുന്നു.
59.7ചെമ്പ്രോൽക്കൊട്ടാരത്തിൽ അംബാദേവിത്തമ്പുരാട്ടി (1065–1103)
ചരിത്രം
ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ നിന്നു് അരിപ്പാട്ടു ചെമ്പ്രോൽക്കൊട്ടാരത്തിൽ താമസം തുടങ്ങിയ ചങ്ങനാശ്ശേരിയിലെ മറ്റൊരു ശാഖയിൽ 1065 മേടമാസത്തിൽ സ്വാതിനക്ഷത്രത്തിൽ അംബാദേവിത്തമ്പുരാട്ടി ജനിച്ചു. അനന്തപുരവും ചെമ്പ്രോലും ഭിന്നശാഖകളായിരുന്നുവെങ്കിലും അവയിലെ അംഗങ്ങൾ ഏകശാഖയിൽപ്പെട്ടവരെപ്പോലെയാണു് പെരുമാറിവന്നതു്. 1040-ാമാണ്ട് അരിപ്പാട്ടു താമസം തുടങ്ങിയ ദേവിഅമ്മത്തമ്പുരാട്ടിയുടെ നേരേ അനുജത്തിയാണു് ചെമ്പ്രോൽക്കൊട്ടാരത്തിൽ ഒന്നാമതായി പാർത്തതു്. അമ്മ കുഞ്ഞിക്കുട്ടിത്തമ്പരാട്ടിയം പിതാവു കോട്ടയം നാട്ടകത്തു് എളങ്ങളളൂർ കൃഷ്ണൻനമ്പൂതിരിയുമായിരുന്നു. കുഞ്ഞു് എന്ന ഓമനപ്പേരിലാണു് അംബാദേവിയെ സ്വജനങ്ങൾ വിളിച്ചുവന്നതു്. ചേപ്പാട്ട രാമവാരിയരുടെ കീഴിൽ ബാലപാഠങ്ങൾ പഠിച്ചു. പിന്നീടു് നങ്ങ്യാർകുളങ്ങര കല്ലമ്പള്ളിയില്ലത്തു വിഷ്കണുനമ്പൂരി എന്ന ദൈവജ്ഞനെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹത്തോടു കാവ്യനാടകാലങ്കാരങ്ങളും വ്യാകരണവും അഭ്യസിച്ചു. ബാല്യം മുതല്ക്കുതന്നെ ഭാഷാകവനത്തിൽ അഭിരുചിയുണ്ടായിരുന്നുവെന്നുള്ളതു താഴെക്കാണുന്ന ശ്ലോകംകൊണ്ടു് ഉദാഹരിക്കാം.
“അവനിയിലതിമൂഢന്മാർക്കപോലും ക്ഷണത്തിൽ
ധ്രുവമരിയ കവിത്വം നല്കുമെൻ വാണിയാളേ!
അവശത കവനത്തിൽപ്പെട്ടു മുട്ടുന്നൊരെന്നെ–
ജ്ജവമൊടു മതിമാന്ദ്യം മാറ്റി നീ പോറ്റിടേണം.”
പതിനെട്ടാമത്തെ വയസ്സിൽ പരിണീതയായി, ബ്രിട്ടീഷ് മലബാറിൽ പട്ടാമ്പിദേശത്തു് അണ്ടലാടി ദിവാകരൻനമ്പുരി എന്ന താന്ത്രികനായിരുന്നു ഭർത്താവു്. ഭർത്തൃശൂശ്രൂഷയുടേയും ബാലപരിചരണത്തിന്റേയും ഇടയിലും ആ സുചരിത പുസ്തകപാരായണത്തിലും ഗ്രന്ഥനിൎമ്മിതിയിലും വ്യാപൃതയായിരുന്നു. 1103–ഠമാണ്ടു മകരമാസം 26-ാം൹ മരിച്ചു.
കൃതികൾ
തമ്പരാട്ടി 1 ശ്രീഭൂതനാഥോദയം, 2 അഷ്ടമീ ചമ്പുഭാഷ, 3 ദശകുമാരചരിതം ഭാഷ എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങൾ രചിച്ചിട്ടള്ളതിനു പുറമേ സംസ്കൃതത്തിലും ഭാഷയിലും ചില ഭഗവൽ സ്തോത്രങ്ങളും എഴുതീട്ടുണ്ട്. ദശകുമാര ചരിതം മാനവിക്രമൻ ഏട്ടൻ തമ്പരാന്റെ ആ പേരിലുള്ള ഭാഷാഗദ്യപ്രബന്ധം അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സംസ്തൃതീകരിച്ചതാണു്. അതു് അച്ചടിപ്പിച്ചിട്ടില്ല. അഷ്ടമീചമ്പു മേല്പത്തൂർ ഭട്ടപാദന്റെ തന്നാമധേയമായ സംസ്കൃതപ്രബന്ധത്തിന്റെ ഭാഷാനുവാദമാകുന്നു. തമ്പുരാട്ടിയുടെ കവിതാരീതി കാണിക്കുവാൻ അതിൽനിന്നുമാത്രം രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം. കവയിത്രിയുടെ വിസ്മയനീയമായ പാണ്ഡിത്യവും പദ്യരചനാവൈദഗ്ദ്ധ്യവും അതിൽനിന്നു ഗ്രഹിക്കാവുന്നതാണു്.
“ദ്യോവോളമെത്തി വിലസീടിന കേതുദണ്ഡം
ദേവാഗ്രഭാഗമതി ലേറ്റമുയർന്നിടുന്നു;
കാൽത്താരു നിത്യയമൊരുപോലെ ഭജിപ്പവൎക്കു
നാകത്തിലേറുവതിനുള്ളൊരു കോണിപോലെ.”
“വൈദേഹീദേവിയാൾതൻ ദൃഢതരവിപുലോ–
ത്തുങ്ഗവക്ഷോജഗാഢാ–
ശ്ലേഷാൽ സമ്മിശ്രമാകും ഘുസൃണരസലസൽ–
സുന്ദരോരഃപ്രദേശം
കൗസല്യാപുണ്യപൂരം പരിമൃദുലവപു–
സ്സാന്ദ്രനീലോപലാഭം
നന്നായ് സച്ചിന്മരന്ദപ്പുതുരസലഹരീ–
ഗന്ധമൊന്നുല്ലസിപ്പൂ.”
തമ്പുരാട്ടിയുടെ ഒരു സംസ്തൃതശ്ലോകം:
“ശ്രീമൻ ഹേ! മഹനീയചാരുചരിതെഃ പുത്രൈശ്ച മിത്രൈർന്നിജൈർ–
ഭ്രാജദ്ഭക്തിപുരസ്സരം സവിനയം ശുശ്രൂഷമാണാ സദാ
സൽക്കർമ്മോജ്ത്സിതകല്മഷാ ദിവിഷദാം ലോകം ഗതാ യാ വധൂ–
സ്സൈവേയം ജനനീ ച തേ സുകൃതിനീ; കസ്യാപി നോ സംശയഃ.”
59.8സി. പി. ഗോവിന്ദപ്പിള്ള (1052–1114)
ചരിത്രം
സി. പി. ഗോവിന്ദപ്പിള്ള ചിറയിൻകീഴ് കരിങ്ങാടത്തുവീട്ടിൽ കല്യാണിക്കുട്ടിയമ്മയുടെ പുത്രനായി 1052-ാമാണ്ടു് ഇടവമാസം 8-ാം൹ ജനിച്ചു. പിതാവു വർക്കല കടവറത്തൂർവീട്ടിൽ പരമേശ്വരൻപിള്ളയായിരുന്നു. ബാല്യംമുതല്ക്കു തന്നെ ഭാഷയിൽ ഗദ്യപദ്യങ്ങൾ എഴുതുന്നതിൽ അഭിരുചി പ്രദർശിപ്പിച്ചു. ചിറയിൻകീഴ് പി. ഗോവിന്ദപ്പിള്ള എന്ന പേരിലാണു് അക്കാലത്തു് അദ്ദേഹം അറിയപ്പെട്ടിരുന്നതു്. ആദ്യം ഒരു പത്രപ്രവർത്തകനായി രങ്ഗപ്രവേശംചെയ്തു് 1077–നുമുൻപു കേരളപഞ്ചികയും മറ്റും നടത്തി. പിന്നീടു വക്കത്തുനിന്നു പുറപ്പെടുവിച്ച സ്വദേശാഭിമാനിയുടെ ആധിപത്യം വഹിച്ചു. 1081-ൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന കെ. രാമകൃഷ്ണപിള്ള അതിന്റെ പ്രസാധകത്വം സ്വീകരിച്ചപ്പോൾ അവിടെനിന്നു മാറി. ഭാഷാപോഷിണിക്കു നിരന്തരം ലേഖനമയച്ചു സഹായിച്ചു. വറുഗീസുമാപ്പിളയുടെ സുഹൃത്തും ആ വഴിക്കു വലിയകോയിത്തമ്പുരാന്റെ ആശ്രിതനുമായി. ആ മഹാന്റെ ശിപാർശകൊണ്ടു ഗോവിന്ദപ്പിള്ളയ്ക്കു സർക്കാർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ മലയാളം പണ്ഡിതനാകുവാൻ സാധിച്ചു. പേരു് സി. പി. ഗോവിന്ദപ്പിള്ളയെന്നു മാറ്റി. പല സ്ഥലങ്ങളിൽ ആ ഉദ്യോഗത്തിൽത്തന്നെ പണിനോക്കി. അതിനിടയ്ക്കു തെക്കൻ തിരുവിതാംകൂറിലും മറ്റും പ്രചരിയ്ക്കുന്ന പല വില്ലടിച്ചാൻ പാട്ടുകളും ഇരണിയൽ മുതൽ കൊല്ലംവരെയുള്ള സ്ഥലങ്ങളിൽ നടപ്പിലുള്ള മറ്റു നാടോടിപ്പാട്ടുകളം നിപുണമായ ഗവേഷണത്തിന്റെ ഫലമായി സഞ്ചയിച്ചു മലയാളത്തിലെ പഴയ പാട്ടുകൾ ഒന്നാം ഭാഗം എന്ന പേരിൽ 1093-ൽ പ്രസിദ്ധീകരിച്ചു. 1114-ാമാണ്ടു മീനമാസം 20-ാം൹ തിരുവനന്തപുരത്തു തമ്പാനൂരുള്ള സ്വഗൃഹത്തിൽവച്ചു മരിച്ചു. മരിക്കുന്നതുവരെക്കും പലതരത്തിൽ സാഹിത്യസേവനം ചെയ്തുകൊണ്ടിരുന്നു. ഇടക്കാലത്തു ജ്യോതിഷത്തിലും നല്ല അറിവു സമ്പാദിച്ചു. ആദ്യം ചിറയിൻകീഴ് അണ്ണാർവിളാകത്തുവീട്ടിൽ പാർവ്വതിയമ്മയേയും, 1085-ൽ ആ സാധ്വിയുടെ മരണാനന്തരം തമ്പാനൂർ കുഞ്ചുവീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയേയും വിവാഹം ചെയ്തു.
കൃതികൾ
1 മലയാളത്തിലെ പഴയ പാട്ടുകടൾ ഒന്നാം ഭാഗം, 2 കൃഷ്ണകാന്തന്റെ പത്രിക, 3 മാലതി, 4 സാഹിത്യസുധാകരം, 5 നാടകകഥാചതുഷ്ടയം, 6 കാളിദാസചരിത്രം, 7 ക്രിസ്റ്റഫർ കൊളംബസ്, 8 വാസ്കോഡിഗാമാ, 9 ചന്ദ്രസേനൻ, 10 ആര്യഭൂഷണം, 11 പുരാണപ്രഭാവം, 12 ജാതകഫലബോധം ഇവയാണു് ഗോവിന്ദപ്പിള്ളയുടെ പ്രധാനകൃതികൾ. കൃഷ്ണകാന്തന്റെ പത്രിക എന്ന കൃതി ബങ്കിമചന്ദ്രചതോപാധ്യായന്റെ Krishnakanta’s Will എന്ന സുപ്രസിദ്ധമായ ബംഗാളി ആഖ്യായികയുടെ ഭാഷാനുവാദമാകുന്നു. വേറെയും ഒരു തൎജ്ജമ അതിനു ഭാഷയിലുണ്ട്. സാഹിത്യ സുധാകരത്തിൽ ശാകുന്തളം ഉത്തരരാമചരിതം എന്നീ രണ്ടു സംസ്കൃത നാടകങ്ങളിലെ കഥകൾ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. അതാതു ഭാഷാനാടകത്തിൽനിന്നു് ആവശ്യമുള്ള ഭാഗങ്ങൾ അവസരോചിതമായി ഉദ്ധരിച്ചിട്ടുമുണ്ട്. മാലതി മഞ്ജരീവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു കാവ്യമാകുന്നു. കവിതയിലും ഗോവിന്ദപ്പിള്ളയ്ക്കുണ്ടായിരുന്ന സാമർത്ഥ്യത്തിനു് ആ കൃതി നിദർശനമാണു്. ഇതിവൃത്തത്തിന്റെ അന്ത്യഭാഗത്തിനു കുമാരനാശാന്റെ ലീലയുടെ ഛായ അല്പമുണ്ടു്.
നമ്മെപ്പരസ്പരം ദാമ്പത്യബന്ധത്താൽ
നന്മയ്ക്കായെന്നുമേ ചേർത്തിണക്കാൻ
അമ്മയ്ക്കൊരാഗ്രഹമുണ്ടായിരുന്നതു
കൎമ്മപ്പിഴയാൽ മറിഞ്ഞുപോയി.
തൊട്ടിലിൽക്കൈകാൽ കുടഞ്ഞു കരയുന്ന
കുട്ടിയായ് നിന്നെ ഞാൻ കണ്ട കാലം
കുട്ടിക്കരണം മറിഞ്ഞു തറയിൽ മെയ്
തട്ടിപ്പതിച്ചു കളിച്ചിരുന്നു.
അന്നുതൊട്ടിന്നോളമെന്റെ സഹോദരി–
യെന്നുറച്ചൊന്നായ്പ്പുലർന്നു നമ്മൾ.
ഇന്നതിന്നെങ്ങനെ ഭങ്ഗം വരുത്തുന്നി–
തൊന്നുമറിയാതെ ഞാൻ കുഴങ്ങി.”
മലയാളത്തിലെ പഴയ പാട്ടുകൾ
ഭാഷാപോഷകൻ എന്ന നിലയിൽ സി. പി. ഗോവിന്ദപ്പിള്ളയുടെ സദ്യശസ്സു ശാശ്വതമായി പരിലസിക്കുന്നതും പരിലസിക്കുമെന്നുള്ളതും ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണംകൊണ്ടാണു്. ഒടിഞ്ഞും പൊടിഞ്ഞും കിടക്കുന്ന താളിയോലഗ്രന്ഥങ്ങളെ കൈകൊണ്ടു തൊടണമെങ്കിൽത്തന്നെ സാമാന്യത്തിലധികം ശ്രമക്ഷമത ഉണ്ടായിരിക്കണം. മങ്ങിയും മാഞ്ഞും കാണുന്ന അവയിലെ അക്ഷരങ്ങളിൽ കണ്ണു് പതിയണമെങ്കിൽ ഭാഷാഭഗവതിയുടെനേർക്ക് അളവറ്റ ഭക്തിയുണ്ടായിരിക്കണം. ആ അക്ഷരങ്ങൾ വായിച്ചുനോക്കി കാര്യം ഗ്രഹിക്കണമെങ്കിൽ ഒന്നിലധികം ഭാഷകളുമായി സമീപപരിചയം സിദ്ധിച്ചിരിക്കണം. താളിയോലയിലല്ല പ്രായേണ നാടോടിപ്പാട്ടുകൾ പകത്തിവെച്ചിട്ടുള്ളതു് എന്നോർമ്മിക്കുമ്പോൾ അവ ശേഖരിക്കുവാൻ പുറപ്പെടുന്നവക്കുണ്ടാകാവുന്ന ക്ലേശത്തെപ്പറ്റി വായനക്കാർക്കു് കൂടുതലായി അനുമാനിക്കാവുന്നതാണു്. അനേകം പാട്ടുകൾ അക്ഷരജ്ഞാനം പോലുമില്പാത്ത ചില ഗ്രാമീണഗായകന്മാരുടെ രസനാഞ്ചലത്തെമാത്രം വാസസ്ഥാനമാക്കീട്ടണ്ടു്. ഈ പ്രതിബന്ധങ്ങൾ കടന്നുവേണം ആർക്കെങ്കിലും വല്ലതും സാധിക്കുവാൻ. ഇതെല്ലാം ആലോചിക്കുമ്പോൾ ഗോവിന്ദപ്പിള്ളയടെ ഏതദ്വിഷയകമായ വ്യവസായത്തെപ്പറ്റി നമുക്കു് അന്യഥാതന്നെ ജനിക്കാവുന്ന ബഹുമാനം ദ്വിഗുണീഭവിക്കുന്നു. തമ്പുരാൻപാട്ടുതുടങ്ങി പല പാട്ടുകളെക്കുറിച്ചും ഗ്രന്ഥകാരൻ ഇതിൽ സരസമായും സോദാഹരണമായും പ്രതിപാദിച്ചിട്ടുണ്ട്. ഓരോ കേരളീയനും അവശ്യം വിജ്ഞാനലബ്ധിക്കുവേണ്ടി ശ്രദ്ധിച്ചു പഠിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണു് ഇതെന്നു ചുരുക്കത്തിൽ പറയാം.
59.9കെ. സി. കുട്ട്യപ്പനമ്പ്യാർ (1057–1114)
ചരിത്രം
കട്ട്യപ്പനമ്പ്യാർ ഉത്തരകേരളത്തിൽ ചിറയ്ക്കൽ താലൂക്കിൽ മക്രേരിഅംശത്തിൽ കടലാ ചാത്തോത്തു ശ്രീദേവിയമ്മയുടെ പുത്രനായി ജനിച്ചു. ആ ഭവനം സ്ഥിതിചെയ്യുന്നതു കണ്ണുരിൽനിന്നു് എട്ടൊൻപതു നാഴിക കിഴക്കു മാറിയാണു്. ജനനം 1057-ാമാണ്ടിടയ്ക്കാണു്. അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥൻ വി. ഒ. കുഞ്ഞിരാമൻനമ്പ്യാർ എന്ന പണ്ഡിതനായിരുന്നു. 38-ാമത്തെ വയ്യസ്സിൽ കോഴിക്കോട്ടു സാമൂതിരിക്കോളേജിൽ മലയാളപണ്ഡിതനായി നിയമിക്കപ്പെട്ടു. ഇരുപതുകൊല്ലക്കാലം ആ കോളേജിൽ ജോലിനോക്കി. അവിടെവച്ചു പലരേയും സംസ്കൃതം അഭ്യസിപ്പിച്ചിട്ടുണ്ട്. സർവ്വീസിൽ നിന്നു പിരിയുന്നതിനുമുൻപു നിര്യാതനായി. 1114-ാമാണ്ടു കുംഭമാസത്തിൽ (1939 മാർച്ച് 26) മരിച്ചു. 42-ാമത്തെ വയസ്സിൽ കോട്ടയിൽ കൂലോത്തു മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. അദ്ദേഹത്തിനു കവിമണി എന്ന സ്ഥാനം ഇടപ്പള്ളി കൃഷ്ണരാജാവു സമ്മാനിച്ചതാണു്.
കൃതികൾ
നമ്പിയാരുടെ കൃതികൾ എല്ലാം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. അച്ചടിപ്പിച്ചിട്ടുള്ളവയിൽ പ്രധാനങ്ങൾ, 1 വിഘ്നരാജോത്ഭവം ആട്ടക്കഥ, 2 സാഹിതീ വിലാസം (ഖണ്ഡകൃതികൾ) മൂന്നു ഭാഗങ്ങൾ, 3 ഗദ്യകുമാരസംഭവം എന്നിവയാകുന്നു. നമ്മുടെ കവി ദ്രാവിഡവൃത്തങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യുമായിരുന്നുവെങ്കിലും സംസ്കൃതവൃത്തങ്ങളിലായിരുന്നു കൂടുതൽ കൃതഹസ്തത. നാടൻമട്ടിൽ ഒതുങ്ങിയതും പ്രശസ്തിയിൽ കാംക്ഷയില്ലാത്തതുമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചതു്. ചില ശ്യോകങ്ങൾ ഉദ്ധരിക്കാം
“പ്രരഢപ്രസന്നതരമാം മധുരസ്വരത്തിൽ
ശ്രീമന്മുകുന്ദചരിതങ്ങളെടുത്തുപാടി
ആമഞ്ജുഭാഷിണികൾ തൈർ കടയുന്നനേരം
കാമം മുഴങ്ങുമതുലധ്വനിഭംഗികൊണ്ടും;
ലോലംബനീലരുചി പൈതലുമായ്ക്കളിക്കും
കാലം രസാൽപ്പരിചയിച്ചതുപോലെതന്നെ
കാലത്തുണർന്നു ചെറുകുട്ടികൾ മന്ദമൂതും
ചേലഞ്ചിടും മുരളിതൻനിനദങ്ങൾകൊണ്ടും;
കീരങ്ങൾ കൂടുകളിൽനിന്നു മുകന്ദഗാഥാ–
സാരങ്ങൾ പാടുമതിമുഗ്ദ്ധരവങ്ങൾകൊണ്ടും
താരങ്ങളാം സുരഭികണ്ഠമണിപ്രണാദ–
പൂരങ്ങൾകൊണ്ടുമരുണോദയവേളയിങ്കൽ;
നന്മയ്ക്കു നല്ല വിളഭൂമി മുകുന്ദമായാ–
ജന്മസ്ഥലം പ്രകൃതിതൻ കളകേളിരംഗം
സന്മംഗളൈകനിധി ഗോകുലമാകമാന–
മുന്മത്തനിർവൃതചരാചരമായ് വിളങ്ങി.”
(ഉദ്ധവന്റെ ഗോകുലയാത്ര)
ഒരു ശ്ലോകംകൂടി പകർത്തുവാൻ തോന്നുന്നു.
“ലോകം സുഖാസുഖമയം കരുതുന്നതായാൽ
ശോകത്തിനില്ല വഴി ശാശ്വതമല്ലിതൊന്നും
നാകത്തിലുണ്ടു നരകം നരകത്തിലുണ്ടാം
നാകം മനഃകലിതമിസ്സുഖദഃഖഭേദം.”
59.10കെ. എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ (1052–1122)
ജിവിതം
ബ്രിട്ടീഷ് മലബാറിൽ കോട്ടയം താലുക്കിൽ ഒളവിലംശത്തിൽ കണ്ണാരത്തു മല്ലോളിൽ എന്ന തറവാട്ടിൽ കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ 1052-ാമാണ്ടു മേടമാസത്തിൽ രോഹിണി നക്ഷത്രത്തിൽ ജനിച്ചു. പിതാവു് അക്കാലത്തെ ഒരു പേരുകേട്ട അഭിഭാഷകനായിരുന്ന കൊയ്യോടൻകുന്നത്തു കണ്ണൻനമ്പിയാരും മാതാവു ലക്ഷ്മിയമ്മയുമായിരുന്നു. മാതാപിതാക്കന്മാർ കഞ്ഞുലക്ഷ്മിയുടെ വിദ്യാഭ്യാസത്തിൽ സവിശേഷമായ ശ്രദ്ധപതിപ്പിച്ചു. അന്നു വടക്കേ മലബാറിലെ ഒരു പണ്ഡിതമശ്രേഷ്ഠനായിരുന്ന കൊല്ലച്ചേരി കുഞ്ഞിരാമക്കുറുപ്പായിരുന്നു ബാലികയുടെ ഗുരുനാഥൻ. അദ്ദേഹത്തോടു കാവ്യനാടകങ്ങളും അലങ്കാരവും അഭ്യസിച്ചു. ശിവടക്തനായിരുന്ന ആ ഗുരു തന്റെ ശിഷ്യവർഗ്ഗത്തോടു് ഒരവസരത്തിൽ ഒരു ശിവസ്തോത്രം ഉണ്ടാക്കണമെന്നാജ്ഞാപിച്ചു. അപ്പോൾ രചിച്ചതാണു് സദാശിവസ്തോത്രം. അതു് ഓടാട്ടിൽ കേശവമേനോന്റെ സ്തവരത്നമാലികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠിച്ചുകൊണ്ടിരുന്ന കാലത്തു് ആചാര്യൻ പറഞ്ഞു ഭാഷയിലും ശിവസ്തുതിപരമായ ഒരു പദ്യമെഴുതി: അതു താഴെ കാണുന്നതാണു്.
“നാളീകായുധനെക്കണ്ണിൽപ്പാളിടും തീയിലിട്ടവൻ
കേളീജിതകൃതാന്തൻ ശ്രീകാളീകാമുകനാശ്രയം.”
19-ാമത്തെ വയസ്സിൽ കവയിത്രിയെ ഇരുവനാട്ടു പ്രഭുക്കുന്മാരിൽ പ്രഥമഗണനീയനായ കിഴക്കേടത്തുചന്ദ്രോത്തു കുഞ്ഞിയനന്തൻ വലിയനമ്പിയാർ വിവാഹം ചെയ്ത. അതിൽപ്പിന്നീടം ആ സ്ത്രീരത്നം തന്റെ സംസ്തൃതവിജ്ഞാനത്തിനു വൈപുല്യവും അഗാധതയും വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. കുറേക്കഴിഞ്ഞു സ്വകുടുംബവും ഭർത്തൃകടുംബവും തമ്മിൽ പല വ്യവഹാരങ്ങളും ഉണ്ടാകയും അതിന്റെ ഫലമായി ആ വിവാഹബന്ധം വിച്ഛിന്നമാകയും ചെയ്തു. പിന്നീടു് ഏതാനും വർഷങ്ങൾക്കുമേൽ ഉത്തരകേരളത്തിലെ പ്രശസ്തവും ധനാഢ്യയവുമായ താഴക്കാടു് എന്ന നമ്പുരികുടുംബത്തിലെ അന്നത്തെ മൂപ്പുനായിരുന്ന നീലകണ്ഠൻതിരുമുൻപു് കവയിത്രിയെ വിവാഹം ചെയ്ത. ‘തിരുമുൻപു്’ എന്നതു സ്ഥാനപ്പേരാണ്. അന്നുമുതല്ക്കാണു് നമ്മുടെ ചരിത്രനായിക കെട്ടിലമ്മയായതു്. ആ വിവാഹത്തിൽ ഒരു പുത്രനും ഒരു പുത്രിയും ജനിച്ചു. അതിനുമുമ്പിലത്തെ വിവാഹത്തിൽ ഒരു പുരുഷപ്രജയും ജനിച്ചിരുന്നു. കുട്ടമത്തു കുഞ്ഞിക്കൃഷ്ണക്കുറുപ്പു കെട്ടിലമ്മയടെ അയത്പക്കക്കാരനായിരുന്നു. അതിനാൽ അദ്ദേഹവുമായയള്ള സഹവാസത്തിനു സംഗതി വന്നുചേരുകയും അതു കെട്ടിലമ്മയുടെ കവനപാടവത്തെ വളരെ വർദ്ധിപ്പിക്കുകയും ചെയ്തു. 1096-ൽ ഭർത്താവു മരിച്ചു. അതിനെത്തുടർന്നു സ്വപുത്രിയായ പത്മിനിക്കെട്ടിലമ്മയുടെ ഭർത്താവായ കടത്തനാട്ട് ഇടവലത്തു കോവിലകത്തു കുഞ്ഞിശ്ശങ്കരവർമ്മത്തമ്പുരാന്റെ നിര്യാണവും സംഭവിച്ചു. ഈ കുടുംബദുഃഖങ്ങൾ കഞ്ഞിലക്ഷ്മിക്കെട്ടിലമ്മയുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം വരുത്തി. മുമ്പുതന്നെ വിനീതയും ഭഗവൽഭക്തയും പരോപകാരപ്രവണയുമായ ആ മനസ്വിനി ബഹിർമ്മുഖങ്ങളായ വ്യാപാരങ്ങളിൽനിന്നു പ്രായേണ വിരമിച്ചു. ഒട്ടവിൽ വാതരോഗം ബാധിച്ച് 1122-ാമാണ്ടു ഇടവമാസം 283-ാം൹ യശശ്ശരീരയായി.
കൃതികൾ
കെട്ടിലമ്മയുടെ കൃതികളിൽ സംസ്കൃതത്തിൽ 1 പ്രാർത്ഥനാഞ്ജലിയും, ഭാഷയിൽ 2 സാവിത്രീവൃത്തം കൈകൊട്ടിക്കളിപ്പാട്ടം, 3 കൗസല്യാദേവി, 4 പുരാണചന്ദ്രിക എന്നീ കാവ്യങ്ങളും, 5 ഗോകർണ്ണപ്രതിഷ്ഠ, കടാംകോട്ടു മാക്കം കിളിപ്പാട്ട് എന്നീ കൂട്ടുകവിതകളം പ്രസിദ്ധീകരിച്ചിട്ടണ്ടു്. ഇനിയും കവനകൗമുദിയിലെ ആഴ്വാഞ്ചേരിത്തമ്പ്രാക്കളും, ആത്മപപോഷിണിയിലെ കേളനും, സമുദായദീപികയിലെ ഏലക്കൻകോരനും, ശാരദയിലെ ഒരൈതിഹ്യവും, ദക്ഷിണ ദീപത്തിലെ ഒരത്ഭുതവൃത്തവും മറ്റും അപ്രകാശിതങ്ങളായി കിടക്കുന്നു.
കൗസല്യാദേവി
കാസല്യാദേവി അഥവാ ‘വിധിബലം’ എന്ന കാവ്യം പ്രശസ്തമാണു്. അതിൽ പൂർവ്വം, മധ്യം, ഉത്തരം എന്നിങ്ങനെ മുന്നു ഖണ്ഡങ്ങളിലായി 107 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. സഹൃദയന്മാർക്കു ചമൽക്കാര ജനകങ്ങളായ പുതിയ കല്പനകളം അനുസ്യൂതമായ രചനാചാതുര്യവും കെട്ടിലമ്മയുടെ കവിതക്കുള്ള വിശേഷഗുണങ്ങളാണു്. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ നോക്കുക.
“ഭൂരിപ്രതാപഗരിമാർണ്ണവ, മുമ്പർനാട്ടിൻ
ദാരിദ്രയയബീജ, മബലാജനധൂമകേതു,
വൈരിപ്രമത്തഗജതാമൃഗരാ, ട്ടരക്ക–
ന്മാരിൽ പ്രമാണി, വിജയിച്ചിതു പംക്തികണ്ഠൻ.”
“ഉത്തുങ്ഗവിക്രമമിളാധിപതിത്വമേറും
സ്വത്തുല്ലസൽപ്പുകളരോഗവപുസ്സിതെല്ലാം
ഒത്തുള്ളവർക്കമൊരു മേൽവിധിയുള്ളതേതു–
മെത്തുന്നതില്ല വിഷയോർക്കടസക്തിമൂലം.”
“പരിതോഷസമൃദ്ധഭൂതകാലം
പരിതാപാത്മകമായ വർത്തമാനം
ഹരിയോ ഹരി ഹന്ത! മൽഭവിഷ്യ–
ച്ചരിതത്തിൻഗതിയാരറിഞ്ഞിടുന്നു?”
പുരാണചയന്ദ്രിക
ഇതു സാമാന്യം ദീർഘമായ ഒരു കവിതയാണു്. 1 മഹദ്ദർശനഫലം, 2 ഗർവ്വിഷ്ഠനായ പാർത്ഥൻ, 3 ശ്രീരാമനീതി, 4 ഭരതപ്രതീക്ഷ, 5 ഫൽഗുനശമം, 6 ഗുഹൻ അഥവാ രാമനാമം, 7 കൈകേയിയുടെ കൌമാരം, 8 ആഞ്ജനേയശമം, 9 മണ്ഡോദരി എന്നിങ്ങനെ ഒൻപതു ഖണ്ഡങ്ങളിൽ പ്രസ്തൃതപുസ്തകം വിഭക്തമായിരിക്കുന്നു. കവിത വളരെ നന്നായിട്ടുണ്ടു്. സംസ്തൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തണ്ടളിലും രചിച്ചിട്ടുള്ള ഭാഗങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
“കളവില്ല കടുപ്പമില്ല നാട്ടാർ–
ക്കുളവും തൂക്കവുമെങ്ങുമൊപ്പമായി
കള നീങ്ങിയ നെൽക്കൃഷിക്കു തുല്യം
വിളയാടുന്നിതു വൈശ്യവൃത്തിയെങ്ങും.”
“ആറും ധനഞ്ജയനു ദുൎമ്മദമപ്പെൊഴപ്പോ–
ളേറും മനസ്സിലതു വിട്ടൊഴിയാതെ വീണ്ടും
മാറുന്നു ഭാസ്കരനുദിക്കുകിലെങ്കിലും ക–
യ്യേറുന്നു രാത്രിയിലിരുൾപ്പടയെന്നപോലെ.
നേരറ്റിടം പ്രകൃതിയാം ജനയിത്രിതന്റെ
നീരന്ധ്രനീലഘനകുന്തളമെന്നപോലെ
പാരം പടർന്നിരുളെഴും ഗഹനങ്ങളും ക–
ണ്ടാ രമ്യശീലരൊരു ശൈലതടത്തിലേറി.”
“ആദിനായകൻ നിത്യൻ നിഷ്കളൻ നാരായണ–
നാദിതേയാരാധിതപാദപങ്കജദ്വയൻ
പള്ളികൊള്ളുന്നതെന്നുമെന്മടിയിങ്കലാണെ–
ന്നുള്ളിലുള്ളഹമ്മതി തള്ളിവന്നീടംപോലെ
തച്ചലച്ചിരമ്പീട്ടും തത്തിയും തുളുമ്പിയു
മച്ഛശോഭനം ദുഗ്ദ്ധസാഗരം വിളങ്ങുന്നു.”
കൂട്ടുകവിതകൾ
നാലു സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന ഗോകർണ്ണപ്രതിഷ്ഠയിൽ നാലാമത്തെ സർഗ്ഗമാണു് കെട്ടിലമ്മയുടേതു്. മാതൃകയായി ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
“തമീമുഖാവേശമദാന്തതാ ഹരേ!
നിമീലിതാർദ്ധത്തിലുദിച്ചു പാവകൻ
സമീക്ഷണത്തിൽപ്പല ചിത്രസംഭവം
ക്രമീകരിക്കും വിധുമായ വിസ്മയം.”
ഗോകൎണ്ണുത്തിലെ ശിവപ്രതിഷ്ഠയ്ക്കു കാരണഭൂതമെന്നു് ആസ്തികന്മാർ വിശ്വസിക്കുന്ന ഒരൈതിഹ്യമാണു് ഇതിവൃത്തം. കടാങ്കോട്ടു മാക്കത്തെപ്പറ്റിയുള്ള പുരാവൃത്തം ഉത്തരകേരളത്തിൽ സുപ്രസിദ്ധമാണ്. ത്രിവിധകരണങ്ങളാലും ദുരിതസ്പർശം സംഭവിക്കാത്ത മാക്കം എന്ന സാധ്വിയെ സഹോദരന്മാർ സംശയഗ്രസ്തരായി ചാപ്പൻ എന്നൊരുത്തനെക്കൊണ്ടു വധിപ്പിക്കുന്ന ഈ കഥ ഏറ്റവും ഹൃദയദ്രവീകരണചണമാണെന്നു പറയേണ്ടതില്ലല്ലോ. ആകെ മൂന്നു ഖണ്ഡങ്ങളള്ളതിൽ ആദ്യത്തേതാണു് കെട്ടിലമ്മയുടെ കൃതി. സന്തത്യുൽപാദനത്തിനു വിശേഷമായി കരുതി ഉത്തരകേരളത്തിൽ മാക്കംതിറ എന്നൊരു വഴിപാട് കഴിക്കാറുണ്ട്. താഴെ കാണുന്ന വരികൾ നമ്മുടെ കവയിത്രിയുടെ കവിതാഖണ്ഡത്തിൽപ്പെട്ടതാണു്.
“നലമോടിവൾതൻ കൈമണിമോതിരംപോലെ
വിലസും കടത്തനാടെന്ന ഭൂഖണ്ഡത്തിങ്കൽ
ഉണ്ടായിവന്നു കടാങ്കോടെന്നു പാരിൽ വിളി–
കൊണ്ട നായർവീടൊന്നു സമ്പത്തിൻവിളനിലം.
അക്കുലമണിമാലാനടുനായകക്കല്പായ്
ചേല്ക്കണ്ണാളൊരുവളുണ്ടായി പണ്ടൊരുകാലം.
സൽക്രിയാവിധാനത്താലുത്തമാന്തണരുടെ
തൃക്കൽപ്പവല്ലവങ്ങൾ ജനനീജനകന്മാർ
അപ്രതിമാനഭക്ത്യാ സുചിരം സേവിച്ചതിൻ
സൽഫലമൊരു പെണ്ണു കുഞ്ഞായ് വന്നതുപോലെ,”
പ്രാർത്ഥനാഞ്ജലി
വിവിധദേവന്മാരെപ്പറ്റിയുള്ള സംസ്തൃതസ്തോത്രങ്ങളും ഒരു ഭാഷാസ്തോത്രവും ഇതിൽ അന്തർഭവിക്കുന്നു.
“ലക്ഷ്മീകോമളപാണിലാളിതലസൽപാദാംബുജം മന്മഥ–
പ്രധ്വംസിപ്രമുഖാമരസ്തുതമഖണ്ഡാനന്ദസച്ചിന്മയം
സീമാതീതകൃപാരസാർദ്രനയനം സർപ്പേന്ദ്രപര്യങ്കഗം
സ്യാനന്ദൂരപുരാധിനാഥമനിശം ശ്രീപത്മനാഭം ഭജേ.”
വൻകിടയിലുള്ള ഒരു ഭാഷാകവയിത്രിയായി കെട്ടിലമ്മയെ നാം പരിഗണിക്കേണ്ടതാണെന്നു് ഇത്രയുംകൊണ്ടു വെളിവാകുന്നുണ്ടല്ലോ.
59.11പരുത്തിക്കാട്ടു ഗോപാലപിള്ള (1073–1117)
പരുത്തിക്കാട്ടു ഗോപാലപിള്ളയുടെ തറവാടു തിരുവല്ലയ്ക്കു രണ്ടര മൈൽ അകലെ പടിഞ്ഞാറുള്ള ചാത്തങ്കരിയിൽ പരുത്തിക്കാട്ടുവീടാണു്. ഹജൂർ ഹെഡ് രായസം തിരുവല്ലാ കൃഷ്ണപിള്ള അച്ഛനും ലക്ഷ്മിയമ്മ അമ്മയുമായിരുന്നു. ജനനം 1073-ാമാണ്ടു മേടമാസത്തിലാണു്. തിരുവനന്തപുരത്തു കോളേജിൽ പഠിച്ചു ബി. ഏ. പരീക്ഷ ജയിച്ചു. കുറേക്കാലം തിരുവിതാംകൂർ കർഷ്കമാസികയുടെ ആധിപത്യം വഹിച്ചു. പിന്നീടു തിരുവിതാംകൂർ ദേവസ്വം ഡിപ്പാർട്ടുമെന്റിൽ ഗ്രൂപ്പു സൂപ്രണ്ടുപണി നോക്കിക്കൊണ്ടിരിക്കവേ 1117-ആമാണ്ടു മിഥുനം 3-ാം൹ മരിച്ചു. ഇംഗീഷ് കാവ്യങ്ങളെ വിവർത്തനം ചെയ്കയും അനുകരിക്കയും ചെയ്യുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വകയായി മല്ലിക എന്നൊരു കാവ്യം 1096-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽനിന്നു ചില വരികളാണു് ചുവടേ ഉദ്ധരിക്കുന്നതു്.
“ശീലവും രൂപവും തമ്മിലിണങ്ങീടു–
മാളുകളാരേയുമാകർഷിക്കും
മാധവൻതാനും മതി മറന്നെത്രയും
സാധു സ്വഭാവയാം മല്ലികയെ
പ്രേമമാം ദേവിയെ വന്ദിപ്പതിന്നുള്ള
കോമളക്ഷേത്രമായോർത്തു പാരം.
അന്തികമാളാനിടയാകുമ്പോഴെല്ലാ–
മന്തരംഗത്തിലീ രണ്ടപേർക്കും
അങ്കരിച്ചീടും വികാരത്തിരക്കിനാൽ
സങ്കടം കേവലം ദുസ്സഹമായ്.
കഷ്ടം കിടന്നു മയങ്ങുന്ന വേളയി–
ലിഷ്ടജനരൂപം ദൃഷ്ടമാകും.
ഞെട്ടിയുണർന്നീടും പൊട്ടിക്കരഞ്ഞീടും
ചുട്ടുതപിക്കുമുൾത്തട്ടന്നേരം.
ഓരോ നിമിഷവുമേറുമനുരാഗ–
ഭാരം നിമിത്തമത്തന്വിയുടെ
പേരു കേൾക്കുന്നതും കൎണ്ണപീയൂഷമായ്,
സ്വൈരത ചിത്തത്തിലസ്തമിച്ചു.
പാടത്തുവെയ് ലിൽപ്പണിപ്പെട്ടു വേലചചെ–
യ്താടൽപ്പെടുമ്പോഴുമന്തി നേരം
കൂട്ടാളരൊന്നിച്ചു വിശ്രമാർത്ഥം ചെന്നു
തോട്ടങ്ങളിൽത്തെന്നലേല്ക്കുമ്പോഴും
താനുറങ്ങുമ്പോഴും താനുണരുമ്പോഴും
താനുഴന്നന്യത്ര പോകുമ്പോഴും
ആനന്ദമാകാരമാർന്നപോൽ മിന്നുമി–
മ്മാനിനീമൗലിതൻ മാനസത്തിൽ,”
കഥാബന്ധത്തിൽ കീറ്റ്സിന്റെ ഇസബൈല്ലയുടേയും മാത്യു ആർണോൾഡിന്റെ സോറാബും റസ്റ്റവും എന്ന കൃതിയുടേയും അനുരണനം കോൾക്കുവാനുണ്ടു്. “ഉറങ്ങിക്കിടക്കുന്ന ഒരു ശിശുവിനോടു്” എന്ന ചെറിയ കാവ്യത്തിൽനിന്നെടുത്തതാണു് താഴെക്കാണുന്നതു്.
“സുജനാക്ഷികളിൽക്കുളർത്തിടും
സുധ തൂകും തനു പൂണ്ട പൈതലേ!
സുമകോമളതല്പമാർന്നു നീ
സുഖനിദ്രാവശനായ്ച്ചമഞ്ഞുവോ?
എരിയും തിരി പൊൻവിളക്കിലും
വിരിയും നന്മലർ പിച്ചകത്തിലും
തെളിയുംപടി നിന്നെയമ്മതൻ
മടിയിൽക്കണ്ടതുമിപ്പൊഴല്പയോ?
ഉണരുന്നതു കാത്തു കാത്തു നി–
ന്നരികത്തീയിവനെത്ര നേരമായ്,
മരുവുന്നു! വിളിച്ചുണർത്തുകി–
ല്ലജനാലംബമുറങ്ങുറങ്ങു നീ.”
മല്ലിക കൂടാതെ 2 ഹൈമവതി എന്നൊരു നാടകവും, 3 ഉപദേശപാദങ്ങൾ, 4 പത്മാകരം, 5 ലോകസ്വഭാവം എന്നീ ഗ്രന്ഥങ്ങളം കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൈക്കാട്ടു ദേവകീപുരം എൻ. ലക്ഷ്മിക്കുട്ടിയമ്മയെയാണു് വിവാഹം ചെയ്തതു്. ആ സുചരിതയുടെ സഹോദരനാണു് റിട്ടയാർഡു ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പി. എസ്. ശങ്കരൻനായർ.
59.12വി. കെ. ജോസഫ് മാപ്പിള (1049–1120)
വി. കെ. ജോസഫ് മാപ്പിള തൃപ്പൂണിത്തുറെനിന്നു രണ്ടര നാഴിക തെക്കു കണിയാപ്പള്ളി എന്ന ദേശത്തു വേമ്പനാട്ടു വീട്ടിൽ 1049-ാമാണ്ടു ജനിച്ചു. ചെറുപ്പത്തിലേ ഒരു സമുദായ പ്രവർത്തകനായിത്തീർന്നു. കൊച്ചിയിലെ ജന്മികുടിയാൻ നിയമം മുതലായ പല നല്ല നല്ല കാര്യങ്ങൾക്കുവേണ്ടി അക്ഷീണമായി പരിശ്രമിച്ചു. അക്കാലത്തു് എഴുതിയ ഒരു തിരുനാൾമങ്ഗളശ്ലോകമാണു് ചുവടേ ചേക്കുന്നതു്.
“കാണത്തിന്നുടെ നാലിരട്ടിയവകാശം മാങ്ങ തേങ്ങാ പെരു–
ത്തോണക്കാഴ്ച, തിരണ്ടിടുംപൊഴുതിടിക്കാൻ നെല്ലതില്ലങ്ങളിൽ
കാണംകൊണ്ടവർ വച്ചു കൈതൊഴുകിലും ദ്വേഷിച്ചു ചെയ്യുന്ന മേൽ–
ക്കാണച്ചാർത്തു നിറുത്തി മാടധരണീപാലൻ ജയിച്ചീടണം.”
പദ്യത്തിലായാലും ഗദ്യത്തിലായാലും തനിക്കു തോന്നിയതു തുറന്നുപറയുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെറ വ്രതം. തുളച്ചുകയറി ഹൃദയത്തിലേക്കു പായുന്ന ഒരു മാതിരി ഫലിത ശൈലി അദ്ദേഹത്തിനു സ്വാധീനമായിരുന്നു. പരമാർത്ഥമായി ജീവിതം നയിച്ച ഒരു ഗ്രാമീണനായ കർഷ്കനാണു് അദ്ദേഹമെന്നു പറയാം. വില്ലാൾവട്ടം ചക്രവർത്തി, യൂദകുലദീപിക, അത്ഭുതപ്രസവം, വേദമണിഗാഥ, സംഗീതരൂപമാല, ചോദ്യാദിപാന, സാറാമ്മ മുതലായി പത്തുപന്ത്രണ്ടു പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1120–ാമാണ്ടു വൃശ്ചികമാസം 11-ാം൹ മരിച്ചു. അദ്ദേഹത്തിന്റെ ഒരു കൃതിയെപ്പറ്റിമാത്രം അല്പം പ്രസ്താവിക്കാം.
സാറാമ്മ
ജോസഫ് മാപ്പിള ഒരു നല്ല കവിയാണെന്നു പറയുവാൻ നിർവ്വാഹമില്ലെങ്കിലും ഗദ്യനാടകങ്ങൾ എഴുതുന്നതിൽ നിപുണനായിരുന്നു. പാത്രസൃഷ്ടിയിലാണു് അദ്ദേഹത്തിന്റെ ശക്തി പ്രത്യേകമായി കാണുവാൻ കഴിയുന്നതു്. കനകമങ്ഗലത്തു തറവാട്ടിലെ മൂപ്പൻ വൎക്കിയച്ചനു സ്വഗൃഹത്തിൽ ഭാര്യയ്ക്കുപുറമേ കുഞ്ഞുമറിയമെന്നും അവറാച്ചനെന്നും രണ്ടു സന്താനങ്ങൾകൂടിയുണ്ടു്. കനകമങ്ഗലത്തിനു സമീപം ചന്ദ്രൻകുന്നേൽ എന്നൊരു ഗൃഹവും ആ ഗൃഹത്തിൽ കുഞ്ഞുമാത്തൻ എന്നൊരാളുമുണ്ടു്. അയാളുടെ മകൻ കുര്യച്ചൻ വളരെ ദ്രവ്യം അന്യായമായി സമ്പാദിച്ച ഒരു കടുത്ത മുതലാളിയാണു്. കലാൽകുത്തക പിടിച്ചു ചെത്തുകാരുമായി പിണങ്ങുക നിമിത്തം പുലിക്കുന്നത്തു നീലകണ്ഠൻ എന്ന ചെത്തുകാരൻ അയാളെ കൊലപ്പെടുത്തി. വർക്കിയച്ചൻ കുര്യച്ചനുവേണ്ടി ജാമ്യം നിന്നിരുന്നതിനാൽ ആ കുടുംബത്തിലെ സ്വത്തും നശിച്ചു വർക്കിയച്ചൻ മരിച്ചു. കുടുംബഭരണം അവറാച്ചൻ ഏറെറടുക്കേണ്ടി വന്നു. അപ്പോൾ കന്യാസ്ത്രീമഠത്തിൽ പഠിച്ചിരുന്ന സാറാമ്മ എന്ന അഭ്യസ്തവിദ്യയായ ഒരു യുവതിയെ പരിഗ്രഹിക്കുവാൻ സങ്ഗതിവന്നു. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ വ്യാപിച്ചിരുന്ന ആഭരണഭ്രമം, മദ്യപാനം, കസവുവസ്ത്രധാരണം, ദുൎവ്വ്യവഹാരം എന്നീ ആചാരവൈകല്യങ്ങളെ ഗ്രന്ഥകാരൻ ഫലിതസമ്പൂർണ്ണമായ ഭാഷയിൽ നിൎദ്ദയമായി പരിഹസിക്കുന്നു. കുഞ്ഞുമറിയം വീട്ടിലിരുന്നു പഠിച്ചിട്ടുള്ളവളും സാറാമ്മ ഇംഗ്ലീഷ് അഭ്യസിച്ചിട്ടള്ളവളമാണു്. വസ്ത്രാഭരണാദ്യാഡംബരങ്ങളിൽ കുഞ്ഞുമറിയം കിടന്നു മറിയുയമ്പോൾ സാറാമ്മയ്ക്കു് അവയിലൊന്നും ആസക്തിയില്ല. ഇങ്ങനെ പോകുന്നു ഇതിവൃത്തം. നാടകീയങ്ങളായ നിയമങ്ങൾ അനുസരിച്ചു പരിശോധിക്കുമ്പോൾ ജോസഫ് മാപ്പിളയുടെ കൃതികൾ അനവദ്യങ്ങളല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
59.13കല്ലന്മാരുതൊടിയിൽ രാമുണ്ണിമേനോൻ (1079–1126)
കല്ലന്മാരുതൊടിയിൽ രാമുണ്ണിമേനോൻ പുസ്തകമായി ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അദ്ദേഹം കവന കൗമുദിയിലും മാതൃഭൂമിയിലും മറ്റും ചില ലഘുകൃതികൾ പ്രകാശിപ്പിച്ചിട്ടുണ്ടു്. അവയെല്ലാം അദ്ദേഹത്തെ ഒരു നല്ല കവിയായി പ്രദർശിപ്പിക്കുന്നു. പുന്നശ്ശേരി നീലകണ്ഠശർമ്മാവിന്റെ കീഴിൽ പട്ടാമ്പി മഹാപാഠശാലയിലാണു് സംസ്കൃതഭാഷ പ്രധാനമായി അഭ്യസിച്ചതു്. കുറേക്കാലം ചില ഡിസ്ത്രിക്ട് ബോർഡ് സ്ക്കൂളുകളിലും ഒറ്റപ്പാലം ഹൈസ്കൂളിലും മലയാളപണ്ഡിതനായിരുന്നു. 1105-ാമാണ്ടിടയ്ക്കു ഖദർ ധരിക്കുന്ന വിഷയത്തിൽ വിദ്യാഭ്യാസാധികൃതന്മാർ കൈക്കൊണ്ട നയത്തെ പ്രതിഷേധിച്ചു് ഉദ്യോഗം രാജിവെച്ചു. 1098 മുതല്ക്കുതന്നെ അദ്ദേഹം ഒരു കോൺഗ്രസ്സുകാരനായിരുന്നു. 1105 മുതൽ സത്യാഗ്രഹസമരത്തിൽ സജീവമായി പങ്കെടുത്തു. വള്ളുവനാട്ടു താലൂക്കുബോർഡിലും മലബാർ ഡിസ്ത്രിക്ട് ബോർഡിലും അങ്ഗമായിരുന്നിട്ടുണ്ട്. ഒടുവിൽ വയറ്റിൽ ഒരു പഴുപ്പുണ്ടായി മാന്നന്നൂർ എന്ന സ്ഥലത്തു് അദ്ദേഹത്തിന്റെ സഹോദരിയുടെ ഗൃഹത്തിൽവച്ചാണു് മരിച്ചതു്. ആദ്യകാലത്തു സംസ്കൃതവൃത്തങ്ങളിലും പിന്നീടു പ്രായേണ ഭാഷാവൃത്തങ്ങളിലും ഭാവാത്മകങ്ങളായ കവിതകൾ എഴുതിക്കൊണ്ടിരുന്നു. ദേശീയമായ പ്രബുദ്ധത അവയിൽ പ്രായേണ തെളിഞ്ഞുകാണാവുന്നതാണു്.
“എന്തൊരു ദുഃഖം സഹിക്കേണ്ടിവന്നാലും ശരി
പിന്തിരിഞ്ഞോടാതെ ഞാൻ യത്നിക്കുമാജീവാന്തം.
നിശ്ചിതസ്ഥലത്തെത്തിച്ചേരുവാനെനിക്കാ—വോ
നിശ്ചയമില്ല—സാധിച്ചീടുമോ? ദൈവം കണ്ടു”
എന്ന വരികൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ മുദ്രാവാക്യമാണെന്നു പറയാവുന്നതാണു്.
“രത്നപീഠവും സ്വർണ്ണമേടയുമെല്ലാം വെറും
സ്വപ്നനിർമ്മിതങ്ങളാണെന്നു മേ ബോധപ്പെട്ടു.
തൽക്കാലമെന്തോ പൂർവ്വജന്മവാസനകൊണ്ടെ–
ന്നുൾക്കാമ്പിലേവം ചില ചിന്തകളങ്കുരിച്ചു.
ബന്ധമെന്തിവിടത്തിലെത്തുവാനെന്റെ മൂല–
മന്ദിരം നിത്യാനന്ദനന്ദനപ്പുങ്കാവല്ലോ.
കേവലം മൃഗപ്രായമായ ജീവിതം പൂണ്ടു
പാവനമാമീ മർത്ത്യജന്മത്തിൻ പൂന്തൊത്തിലും
ദുഷ്കർമ്മരന്ധ്രങ്ങളെപ്പൂരിച്ചീ നരകീടം
സ്വർഗ്ഗക്കട്ടുറുമ്പിന്റെ കൂട്ടാളിയായീടുന്നോ?
മഞ്ജുളമാകും കള്ളപ്പുഞ്ചിരി തൂകിത്തൂകി–
ക്കൊഞ്ചി വന്നയ്യോ മായാ രാക്ഷസി മോഹം ചേർത്തു.
ധർമ്മവൃത്തിക്കുപോലും സ്വാതന്ത്ര്യം നല്കാനെന്റെ
ജന്മത്തിൻ പകുതിയും വിഴുങ്ങിക്കളഞ്ഞല്ലോ.”
(ഞാൻ കണ്ട വൈകുണ്ഠം)
“കാമമുൾക്കുളിരേകുമിശ്യാമള–
കോമളനാരോ? പഞ്ചമനാണത്രേ!
ബാധയില്ലതുകൊണ്ടിങ്ങ ഹാ! കൊച്ചു–
സോദരനെന്തോ തീണ്ടലുമുണ്ടത്രേ.
ഇല്ല, നിർണ്ണയം ഞാനീ മരതക–
ക്കല്ലിലൊന്നുമേ കണ്ടീല മാലിന്യം.
കണ്ടവരെന്തോ നിന്നു പഴിക്കട്ടെ
മണ്ടിച്ചെന്നൊന്നെടുത്തു മുകർന്നാലോ?”
(ഒന്നു മുകർന്നാലോ)
അദ്ധ്യായം 60 - അറുപതാമധ്യായം
60.1വി. സി. ബാലകൃഷ്ണപ്പണിക്കർ (1064–1090)
ജനനവും വിദ്യാഭ്യാസവും
ബ്രിട്ടീഷ്മലബാറിൽ ഏറനാട്ടു താലൂക്കിൽ ഊരകം അംശത്തിൽ വെള്ളാട്ടു ചെമ്പലശ്ശേരി വീട്ടിൽ 1064-ാമാണ്ടു കുംഭമാസം ചതയംനക്ഷത്രത്തിലായിരുന്നു ബാലകൃഷ്ണപ്പണിക്കരുടെ ജനനം. പിതാവു കപ്പേടത്തു കൃഷ്ണനുണ്ണിനായരായിരുന്നു.
കുലീനമെങ്കിലും ദരിദ്രമായ ഒരു കുടുംബമായിരുന്നു അക്കാലത്തു ചെമ്പലശ്ശേരി. തന്റെ മകൻ അത്യന്തം പ്രതിഭാശാലിയാണെന്നുള്ള വസ്തുത കൃഷ്ണനുണ്ണി നായർ എളുപ്പത്തിൽ ഗ്രഹിച്ചു് ആ ഗ്രാമത്തിൽ ഒരു നാട്ടെഴുത്തച്ഛനായ കറുപ്പൻ പൂശാരി എന്നൊരാളെക്കൊണ്ടു സംസ്കൃതത്തിൽ പ്രാഥമിക പാഠങ്ങൾ അഭ്യസിപ്പിച്ചു. ഭാഗ്യവശാൽ പണിക്കർക്കു് 1075-ാമാണ്ടു ചിങ്ങമാസത്തിൽ കേരളഭോജരാജനെന്നു പ്രസിദ്ധനായ പടിഞ്ഞാറെക്കോവിലകത്തു് ഏട്ടൻതമ്പുരാനെ സന്ദർശിക്കുന്നതിനു് ഇടവരികയും ശിഷ്യനെന്ന നിലയിൽ കൂടെത്താമസിച്ചുകൊള്ളുവാൻ അദ്ദേഹത്തിന്റെ അനുവാദം ലഭിക്കുകയും ചെയ്തു. തനിക്കു കിട്ടിയ ആ ശുഭാവസരം കവി പാഴാക്കിയില്ല. കാവ്യനാടകാലങ്കാരങ്ങളും കൗമുദിയിൽ ഏതാനും ഭാഗവും അതോടുകൂടി നിത്യോപയോഗത്തിനുവേണ്ട ഇംഗ്ലീഷും അവിടെവച്ചു വശമാക്കി. മലയാളത്തിൽ ഗദ്യവും പദ്യവും ഒന്നുപോലെ സരസമായും സമുജ്ജ്വലമായും എഴുതിശ്ശീലിച്ചു. കൈരളീദേവിയുടെ സമഗ്രമായ സപര്യയ്ക്കു വേണ്ട അഭ്യാസപാടവം സമ്പാദിച്ചതും അക്കാലത്തുതന്നെയാണു്. ഒന്നാമത്തെ കൃതി ഗുരുദക്ഷിണയുടെ രൂപത്തിൽ ഏട്ടൻതമ്പുരാനു സമർപ്പിച്ച മാനവിക്രമീയം എന്ന അലങ്കാരഗ്രന്ഥമായിരുന്നു. അന്നു കവിക്കു പതിന്നാലോ പതിനഞ്ചോ വയസ്സായിരുന്നതേ ഉള്ളു. ആ ഗ്രന്ഥം ഞാൻ വായിച്ചിട്ടില്ല.
അനന്തരജീവിതം
അപ്പോഴേക്കും പണിക്കരുടെ ദാരിദ്ര്യശക്തിയും സ്വാതന്ത്ര്യാസക്തിയും അദ്ദേഹത്തെ വിദ്യാഭ്യാസം സമാപിച്ചു പത്രപ്രവർത്തനത്തിലേക്കു നയിച്ചു. അന്നു കോഴിക്കോട്ട് ഏട്ടൻതമ്പുരാന്റെ പ്രധാനാശ്രിതനായ പുളിയമ്പറ്റ കുഞ്ഞിക്കൃഷ്ണമേനവൻ മനോരമ എന്ന പത്രം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്രാധിപത്യം കൊണ്ടു വേണം ലോകസേവനം ചെയ്വാൻ എന്നു് അതിനുമുമ്പു തന്നെ തീർച്ചപ്പെടുത്തിക്കഴിഞ്ഞിരുന്ന പണിക്കർ കുഞ്ഞിക്കൃഷ്ണമേനവനെ ആ തൊഴിലിൽ തന്റെ ഗുരുനാഥനായി വരിച്ചു് ഏതാനും മാസം ആ വിദഗ്ദ്ധന്റെ കീഴിൽ പത്രപ്രവർത്തനരഹസ്യങ്ങൾ മനസ്സിലാക്കി. അപ്പോഴേക്കു തൃശ്ശൂരിൽനിന്നു പി.ഐ. കൃഷ്ണൻ എന്ന പ്രശസ്തനായ പുസ്തകവ്യാപാരി തന്റെ ചുമതലയിൽ ‘കേരളചിന്താമണി’ എന്ന പേരിൽ പ്രതിമാസം മൂന്നു തവണ പ്രചരിക്കുന്ന ഒരു പത്രം ആരംഭിക്കണമെന്നു നിശ്ചയിക്കുകയും അതിന്റെ ആധിപത്യം വഹിക്കുവാൻ പണിക്കരെ തിരഞ്ഞെടുക്കുകയും ചെയ്തു. 1080-ാമാണ്ടു കുംഭമാസത്തിൽ നമ്മുടെ കവി ആ പത്രത്തിന്റെ അധിപനായി. അന്നു പതിനാറാമത്തെ വയസ്സിൽ അദ്ദേഹം കാലുകുത്തുന്നു; അത്രേ ആയുള്ള കായികമായി നോക്കുമ്പോൾ അദ്ദേഹത്തിന്റെ വളർച്ച. എന്നാൽ മനോവികാസം കൊണ്ടു് അതിനുമുമ്പു തന്നെ അദ്ദേഹം ഒരു പരിണതപ്രജ്ഞനായി വിജൃംഭിച്ചിരുന്നു. മൂന്നു കൊല്ലത്തോളം ചിന്താമണിയുടെ അധിപരായിരുന്നതിനുശേഷം കോഴിക്കോട്ടു മലബാറി എന്ന വാരികയുടെ നായകത്വം സ്വീകരിച്ചു് അങ്ങോട്ടു പോയി. അതിൽപ്പിന്നീട് ബ്രിട്ടീഷ്കൊച്ചിയിൽ ചക്രവർത്തി എന്ന പത്രത്തിന്റെ അധിപരായി. കുറേ കൊല്ലങ്ങൾക്കുമുമ്പു തന്നെ ബാധിച്ചിരുന്ന ക്ഷയരോഗം അതിനിടയിൽ ക്രമേണ വർദ്ധിക്കുകയും തന്നിമിത്തം 1090-ാമാണ്ടു പരലോകപ്രാപ്തനാകുകയും ചെയ്തു.
കൃതികൾ
ബാലകൃഷ്ണപ്പണിക്കരുടെ പ്രധാനകൃതികൾ താഴെക്കുറിക്കുന്നവയാണു്. (1) മാനവിക്രമീയം, (2) കുമാരസ്തോത്രമാല, (3) കുമാരചരിത്രം നാടകം, (4) നാഗാനന്ദം, (5) സൂക്തിമുക്താമണിമാല, (6) മീനാക്ഷി—ഒരു മലയാളതരുണി, (7) ഇന്ദുമതീസ്വയംവരം നാടകം, (8) സാമ്രാജ്യഗീത, (9) മങ്കിഗീത, (10) ദുർഗ്ഗാഷ്ടകം, (11) ചില നീതിസാരങ്ങൾ, (12) ദേവീസ്തവം, (13) ഒരു നിശ, (14) ഒരു വിലാപം, (15) വിശ്വരൂപം, (16) മാലതീദേവി. ഇവയിൽ മാലതീദേവി ബംഗാളിയിലെ ഒരു ആഖ്യായികയെ അല്പമെല്ലാം ഉപജീവിച്ചു രചിച്ചിട്ടുള്ള ഒരു കഥയാണു്. ഇരുവനാട്ടു നാരായണൻനമ്പിയാരുടെ ഉദയാലങ്കാരംപോലെ പണിക്കരുടെ മാനവിക്രമീയവും പ്രതാപരുദ്രീയത്തെ മാതൃകയാക്കി രചിച്ച ഒരു കൃതിയാണെന്നു മുൻപു സൂചിപ്പിച്ചുകഴിഞ്ഞു. സൂക്തിമുക്താമണിമാല ഏട്ടൻ തമ്പുരാന്റെ ഒരു സംസ്കൃതകൃതിയുടെ തർജ്ജമയാണു്. ആകെ 125 ശ്ലോകങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. അതെഴുതുന്ന കാലത്തു പണിക്കർക്കു പതിനഞ്ചു വയസ്സേ തികഞ്ഞിരുന്നുള്ളു. അതിനുപുറമേ (17) നീതിസാരങ്ങൾ എന്നൊരു കൃതിയും അദ്ദേഹം പില്ക്കാലത്തു രചിച്ചിട്ടുണ്ട്. രണ്ടും മൂന്നുമായി അക്കമിട്ട ഗ്രന്ഥങ്ങൾ കണ്ടുകിട്ടീട്ടില്ല. മീനാക്ഷിയിൽ വസന്തതിലകവൃത്തത്തിൽ എഴുതിയ 32 ശ്ലോകങ്ങൾ ഉൾപ്പെടുന്നു. ഒരു യുവതിയുടെ കേശാദിപാദവർണ്ണനപരമായി രചിച്ചിട്ടുള്ള ആ കാവ്യവും ഒരു ബാല്യകാലകൃതിതന്നെ. അതോടടുപ്പിച്ചു നിർമ്മിച്ചതാണ് അഞ്ചു് സർഗ്ഗങ്ങളടങ്ങിയ നാഗാനന്ദം ഭാഷാ കാവ്യം. ഇന്ദുമതീസ്വയംവരം നാടകം ഉണ്ടാക്കിയതും ആയിടയ്ക്കുതന്നെ. നാഗാനന്ദവും അതും 1080-ാമാണ്ടിടയ്ക്കു കവനോദയത്തിൽ പ്രസിദ്ധീകരിച്ചുകാണുന്നു. സാമ്രാജ്യഗീത ഡൽഹി ഡർബാർസ്മാരകമായി പണിക്കർ രചിച്ച ഒരു പുസ്തകമാണു്. അതിൽ ഭൂപാലമംഗളം (ഉപജാതിവൃത്തത്തിൽ പതിനഞ്ചു ശ്ലോകങ്ങൾ) സാമ്രാജ്യഗാഥ (കിളിപ്പാട്ട്) ഹാനോവർ വംശാവലി (മന്ദാക്രാന്താവൃത്തത്തിൽ ഇരുപത്തഞ്ചു ശ്ലോകങ്ങൾ) ഈ മൂന്നു കൃതികൾ ഉൾപ്പെടുന്നു. ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം 1083-മാണ്ടിടയ്ക്കാണു്. മങ്കിഗീതയുടെ മൂലം മഹാഭാരതം ശാന്തിപർവ്വത്തിലെ ഒരുപാഖ്യാനമാണു്. അതുതന്നെ ശ്രീമദ്ഭാഗവതം ഏകാദശസ്കന്ധത്തിൽ ഭിക്ഷുഗീത എന്ന പേരിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മങ്കിഗീതയുടെ രചനയും ഏകദേശം അക്കാലത്തുതന്നെയാണു്. വിശ്വരൂപമാണു് ഒടുവിലത്തെ കൃതി. വിലാപത്തിൽ ഇരുപത്തേഴും വിശ്വരൂപത്തിൽ അൻപത്താറും ശ്ലോകങ്ങളുണ്ട്.
കവിതാരീതി
അത്ര ബാല്യത്തിൽ അത്ര വിശിഷ്ടങ്ങളായ ശ്ലോകങ്ങളെഴുതി സഹൃദയാഹ്ലാദം നല്കിയ ഒരു ഭാഷാകവിയെ കേരളം അറിയുന്നില്ല. സർവ്വഥാ നിർദ്ദോഷവും ഗുണോത്തരവുമായല്ലാതെ ഒരൊറ്റ വരിപോലും പണിക്കരുടെ തൂലികയിൽനിന്നു നിഷ്ക്രമിച്ചിട്ടില്ല. മനോരമയിൽ ചേരുന്നതിനു മുൻപെഴുതിയ കൃതികളെ ബാല്യത്തിലെ കൃതികളെന്നും അതിനപ്പുറമുള്ളവയെ യൗവനത്തിലെ കൃതികളെന്നും രണ്ടിനമായി വേണമെങ്കിൽ തരംതിരിക്കാം. കാലം ചെല്ലുന്തോറും ലോകപരിചയംനിമിത്തം സിദ്ധിക്കുന്ന കവികർമ്മനൈപുണ്യം അദ്ദേഹത്തിന്റെ വിഷയത്തിലും ഒന്നിനൊന്നുയർന്നുവെന്നുള്ള വസ്തുത ഞാൻ വിസംവദിക്കുന്നില്ല. പക്ഷേ, അങ്ങനെ വളരെയൊന്നും ഉയരേണ്ട നിലയിലല്ല അദ്ദേഹത്തിന്റെ ശക്തി പരിസ്ഫുരിച്ചതു്. ചില ഉദാഹരണങ്ങൾ കൊണ്ടു് എന്റെ ആശയം വിശദീകരിക്കാം.
സൂക്തിമുക്താമണിമാല
“ഇന്നാസ്വദിച്ചിടുക സാഹിതിയാം സമുദ്ര
ത്തിന്നുത്ഭവിച്ച കവിതാസുധയെബ്ബുധന്മാർ,
എന്നാൽ ജരാമരണമറ്റതിപൂജ്യഭാവം
ചിന്നുന്ന കീർത്തിമയഗാത്രമതേകിടുന്നു.”
ഈ കൃതിയിൽ ചില നിസ്സാരങ്ങളായ വൈകല്യങ്ങൾ കാണ്മാനുണ്ട്. അവ നാഗാനന്ദത്തിൽ മിക്കവാറും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.
നാഗാനന്ദം
“ഇക്കണ്ടിടുന്ന തനുതൊട്ട പദാർത്ഥജാത–
മൊക്കെബ്ഭവക്കടലിലെത്തിരമാലയല്ലോ;
ചൊല്ക്കൊള്ളുമെൻജനക! ലക്ഷ്മിയുമേറെയൊന്നും
നില്ക്കുന്നതല്ല നരരിൽപ്പുതുസഡ്യപോലെ.”
ശ്രീഹർഷദേവന്റെ സുപ്രസിദ്ധമായ നാഗാനന്ദം നാടകത്തിലെ പ്രതിപാദ്യത്തെത്തന്നെയാണു് കവി ഈ നിബന്ധത്തിനു് ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നതു്.
വാസുദേവാഷ്ടകം
താഴെക്കാണുന്നതു് അക്കാലത്തെഴുതിയ വാസുദേവാഷ്ടകത്തിലെ ഒരു ശ്ലോകമാണു്.
“സുവ്യക്തനായ്, സുസുഖിയായ്, സുഖമായ് സുരർക്കു
മവ്യക്തനാ, യധികനാ, യണുവായമന്ദം
ഭവ്യപ്രദീപ്തിയൊടു ദിക്കഖിലം വിളക്കും
ഭവ്യപ്രദായക! ഭവാൻ ഭവികം തരേണം.”
മീനാക്ഷി
നാഗാനന്ദത്തെക്കാൾ നന്നായിട്ടുണ്ട് മീനാക്ഷി.
“ആ വൻപെഴുന്ന ചെറുപുഞ്ചിരിയോ വിളങ്ങും
ഹാവങ്ങളോ കവിളിണയ്ക്കിയലും. തുടുപ്പോ
ഭ്രൂവല്ലിയോ ചെറിയ തോടകളോ കടാക്ഷ
പ്പൂവല്ലിയോ മതിയിലോർത്തു മദിച്ചിടേണ്ടൂ?” “സൂനാശുഗന്റെ വിജയക്കൊടിയോ വിലാസ
ശ്രീനാടകത്തിനൊരലംകൃതമാമരങ്ങോ
മാനാതിശായി മനതാരിലെഴും മഹസ്സെൻ
മീനാക്ഷിയോ മധുരസാർദ്രമനോജ്ഞവാണി.”
ഇന്ദുമതീസ്വയംവരം
ഇന്ദമതീസ്വയംവരം നാടകത്തിൽ നാം പണിക്കരെ ഒരു പ്രൗഢകവിയായി നിരീക്ഷിക്കുന്നു.
“പുതിയൊരുവിധമിച്ചരിതം മതിമാൻ നേതാവു വത്സയുവരാജൻ
കൃതിമണി വിക്രഭൂമീപതിശിഷ്യൻ കവിയു, മൊത്തു ഗുണമഖിലം”
എന്നു പ്രസ്താവനയിൽ കവി പറഞ്ഞിട്ടുണ്ടെങ്കിലും ഏതു വത്സരാജകഥയെയാണു് ഇവിടെ സൂചിപ്പിച്ചിരിക്കുന്നതെന്നു വ്യക്തമാകുന്നില്ല. വത്സരാജ്യത്തിലെ യുവരാജാവായ രത്നപ്രഭനാണു് നായകൻ. സിംഹളദ്വീപിലെ രാജകുമാരിയായ ഇന്ദുമതി നായികയും. ഇടയ്ക്കു ശാപത്താൽ അശ്വരൂപനായിപ്പോയ ഒരു യക്ഷന്റെ സ്വാമിയായ കേരളരാജാവിനേയും രംഗപ്രവേശം ചെയ്യിക്കുന്നുണ്ടു്. ചില ശ്ലോകങ്ങൾ കാണണ്ടേ?
“വെള്ളക്കണ്ണാടി പോലുള്ളവളുടെ കവിളിൽക്കൈകളെച്ചേർത്തുവെന്നാ–
ലുള്ളത്തിൽപ്പേടിമൂലം കിടുകിട വിറയാലൊന്നു ചുംബിച്ചതില്ല
വെള്ളത്തിൽച്ചാടിയപ്പോളവളുടെയധരം തൊട്ടു ഞാനൊട്ടതിങ്കൽ
ക്കള്ളം കൂടാതെയോലും പുതുസുധയെ നുകർന്നില്ല ദുർദ്ദൈവയോഗാൽ.” “മാനങ്ങോട്ടു പറന്നിടട്ടെ വെടി വെച്ചീടേണ്ട നേരത്തു ഞാൻ
മാനം നേടുവനൊന്നയയ്ക്കു കടിഞാണങ്ങുന്നു വേണ്ടുംവിധൗ
ഊനം വിട്ടു ഭവാനൊടിങ്ങിനെയഹോ! ഹേഷാരവംകൊണ്ടുര
ച്ചാനന്ദത്തൊടു പാർത്തിടുന്നുവലുതാമശ്വം ത്രിവിശ്വശ്രുതൻ.”
ത്രിവിശ്വശ്രുതൻ എന്നതു കേരളരാജാവിന്റെ പൂർവ്വസൂചിതമായ അശ്വത്തിന്റെ പേരാകുന്നു.
“വന്നീടട്ടേ കടുപ്പം കലരുമൊരു കരം തന്നിലാ വജ്രമേന്തീ–
ട്ടിന്നീടാർന്നീടുമിന്ദ്രൻ പടയിലറിക ഞാനിട്ടു വട്ടം തിരിക്കാം
പിന്നീടാരാണു പോരിൽപ്പരമരനിമിഷംപോലുമെൻമുമ്പിലയ്യോ!
നിന്നീടാൻ തക്ക മർത്ത്യൻ പരനൃപപടുകീടങ്ങളിങ്ങെന്തു സാരം?” “പാരം ഗണ്ഡം വിളർത്തും പനിമതിസമമാമാസ്യമേറ്റം കരിഞ്ഞും
സാരം പൂമേനി വാടിസ്സരസിജബിസമെന്നുള്ളവണ്ണം കുഴഞ്ഞും
താരമ്പൻ തട്ടി വിട്ടീടിന കടുകണകൾക്കൊക്കയും ലക്ഷ്യമായി
സ്വൈരം കൂടാതെതാനെൻ പ്രിയരമണി കിടക്കുന്നു പൂമെത്തയിന്മേൽ.”
മങ്കിഗീത
മങ്കി എന്ന മഹർഷി താൻ അന്യായമായി ആർജ്ജിച്ച ധനം മുഴുവൻ തന്ന്യായേനതന്നെ നശിച്ചപ്പോൾ നിർവ്വേദത്തെ പ്രാപിക്കുന്നതാണു് ഈ കൃതിയിലെ ഇതിഹാസം.
“പ്രഹായ കാമം ലോഭഞ്ച സുഖം പ്രാപ്തോസ്മി സാമ്പ്രതം
നാദ്യ ലോഭവശേ പ്രാപ്തോ ദുഃഖം പ്രാപ്സ്യാമ്യനാത്മവാൻ.”
എന്നതാണു് അതു് ഉപദേശിക്കുന്ന സദാചാരപാഠം. തർജ്ജമ കിളിപ്പാട്ടിലാണെന്നു സൂചിപ്പിച്ചുവല്ലോ. അതിൽ ആദ്യത്തെ ഭാഗം കേകയിലും രണ്ടാമത്തേതു കാകളിയിലും എഴുതിയിരിക്കുന്നു. ദ്രാവിഡവൃത്തങ്ങളെക്കൊണ്ടും കൈകാര്യം ചെയ്യുന്നതിനു പണിക്കർ വിദഗ്ദ്ധനായിരുന്നു എന്നു് ഈ കൃതിയിൽ നിന്നു തെളിയുന്നുണ്ടു്. ചില ഈരടികൾ പരിശോധിക്കുക.
കാമമേ! നിന്നുള്ളുരുക്കിന്റെ കട്ടിയാൽ–
ക്കേമമായുണ്ടാക്കിവച്ചതത്രേ ദൃഢം!
നൂറുവിധത്തിലനർത്ഥമേറ്റാകിലും
നൂറായ്ത്തകർന്നു തെറിക്കുന്നതില്ല നീ.
കാമമേ! നിന്നെശ്ശരിക്കറിഞ്ഞേൻ നിന്റെ
കാമമെന്തെന്നും ധരിച്ചിരിക്കുന്ന ഞാൻ.
നിന്നിഷ്ടമാടുവാനായിത്തുനിഞ്ഞേവ
മെന്നാത്മസൌഖ്യം നശിച്ചുപോയീ സഖേ!
സങ്കല്പമാണു നിൻമൂലമെന്നുള്ളതും
സങ്കല്പയോനേ, ധരിച്ചിരിക്കുന്നു ഞാൻ.
നിന്നെക്കുറിച്ചിനിസ്സങ്കല്പമില്ല മേ
പിന്നെ നീ വേരറ്റുപോകുമെന്നെന്മതം.”
ദേവീസ്തവം
വിശ്വോത്തരമായ ഈ സ്തോത്രത്തിൽ നിന്നു രണ്ടു ശ്ലോകങ്ങൾമാത്രം എടുത്തുകാണിക്കാം.
“കാലാഗ്നിജ്വാലപോലേ കരുമന കളിയാടുന്ന കൈവാളുലച്ചും
ഹേലാഹുങ്കാരമാർന്നും മൃദുലമണിമയപ്പൊൻചിലമ്പൊച്ച പൂണ്ടും
നീലാളിപ്പൂംകഴല്ക്കെട്ടണിമലർ വിതറും മട്ടു യുദ്ധക്കളത്തിൽ
ച്ചേലായ് നൃത്തം ചവിട്ടും നടവരദയിതേ! ദേഹി മേ ദേഹസൗഖ്യം.” “പ്രാണായാമാദിനാനാവിധവിധികളൊടും നാസികാഗ്രത്തിലക്ഷി
ക്കോണാക്കും സംയതാത്മാക്കളിലിരുളറുമാറർക്കഭാസ്സായിരിക്കേ
വീണാലാപേ! വിശിഷ്ടപ്രതിഭയുമറിവും നല്കുവാൻ വന്ന നിന്നെ
ക്കാണാമത്രേ നിലാവിൻപടി തിരുവടിതൻ തത്ത്വമെന്താരറിഞ്ഞു?”
ഈ സ്തോത്രത്തിൽ ഒറവങ്കരതൊട്ടുള്ള പൂർവ്വകവികളുടെ കൃതികൾ കുറെയെല്ലാം കവിക്കു മാർഗ്ഗദർശകമായിട്ടുണ്ടു്.
ഒരു നിശ
ആകൃതികൊണ്ടു ഹ്രസ്വമെങ്കിലും പ്രകൃതി കൊണ്ടു ബൃഹത്തായ ഒരുത്തമ ഖണ്ഡകാവ്യമാണു് ഇതു്. നോക്കുക പണിക്കരുടെ കമനീയമായ കല്പനാവൈഭവം.
“സതീജനത്തിൻ വ്രതവും ഹൃദന്തവും
വിടപ്രഭാവത്തിലിടിഞ്ഞിടുന്നതും
പ്രതിക്രിയാമൂഢത പൂണ്ടു കർക്കശൻ
കഠാരിയിൽച്ചോര പുരട്ടിടുന്നതും കവർച്ചയിൽക്കണ്ണു തെളിഞ്ഞ കശ്മലൻ
കവാടഭങ്ഗത്തിനു കയ്യിടുന്നതും
നിധിക്കുവേണ്ടിദ്ദുരമൂത്ത ദുർഭഗൻ
കിളച്ചുനോക്കിക്കഷണിച്ചിരിപ്പതും വിലോലനീലായതലോചനങ്ങളെ
ക്കലക്കിയുണ്ടാക്കിയ കണ്ണുനീരിനാൽ
വിയോഗിനീപാണ്ഡുരഗണ്ഡഭിത്തിയിൽ
സ്മരവ്യഥാചിത്രമണച്ചിടുന്നതും നിരാശനാം കാമുകനാർത്തി പൂണ്ടു വീർ
ത്തുപായമില്ലാതുരുകുന്നൊരുള്ളൊടും
കവിൾക്കു കയ്യൊന്നു കൊടുത്തു കാമനെ–
ക്കഠോരനെക്കോപമൊടേ ശപിപ്പതും.”
മറ്റും നിശാപിശാചികയുടെ വാഴ്ചക്കാലത്താണെന്നു കവി സമീചീനമായി ഇതിൽ സമർത്ഥിച്ചിരിക്കുന്നു.
രണ്ടു പ്രശസ്തകൃതികൾ
ഇനി പണിക്കരെ മഹാകവിപദത്തിലേക്കുയർത്തുന്ന രണ്ടു മനോഹരകൃതികളെക്കുറിച്ചു മാത്രമേ പ്രസ്താവിക്കേണ്ടതുള്ളു. സാമ്രാജ്യഗീത എഴുതിയ അദ്ദേഹംതന്നെയാണു് രാഷ്ട്രീയകാര്യങ്ങളിൽ ലോകമാന്യതിലകന്റെ ഒരനുയായി എന്ന നിലയിൽ സാമ്രാജ്യദുഷ്പ്രഭുത്വത്തെ പത്രപംക്തികളിലും പ്രസംഗവേദികളിലും നിഷ്ഠുരമായി എതിർത്തുകൊണ്ടിരുന്നതു്. എന്നാൽ അക്കാലത്തു് ഇന്നത്തെപ്പോലെ ആ രണ്ടു ചിന്താഗതികൾക്കും തമ്മിൽ സാമാനാധികരണ്യത്തിന്റെ അഭാവം അത്രമാത്രം പ്രകടമായിക്കഴിഞ്ഞിരുന്നില്ല.
ഒരു വിലാപം
വിശ്വസാഹിത്യത്തിലെ ഏതു ഖണ്ഡകാവ്യത്തോടും കിടനില്ക്കത്തക്ക മാഹാത്മ്യം വിലാപത്തിനുണ്ട്. ആ ശബ്ദസൌന്ദര്യം, ആ അർത്ഥസമൃദ്ധി, ആ തത്വഗഹനത, ആ ഭാവഗാംഭീര്യം, ആ രസനിർഭരത ഇങ്ങനെ ഒരു സരസകാവ്യത്തിനു വേണ്ട സർവ്വഗുണങ്ങളും തികഞ്ഞ ഒരു വാങ്മയം ഭാഷയിൽ ഉണ്ടോ എന്നു സംശയമാണു്. അതു രചിക്കുമ്പോൾ പണിക്കർക്കു വാഗ്ദേവത ഏതോ ഒരു പ്രത്യേകവിധത്തിൽ മുക്തഹസ്തമായി അനുഗ്രഹവർഷം ചെയ്തുകൊണ്ടിരുന്നു എന്നു തോന്നിപ്പോകും. വിഷൂചികയിൽ പെട്ടെന്നു മരിച്ചുപോയ തന്റെ പ്രിയതമയുടെ സമീപത്തിരുന്നുകൊണ്ടു് ഒരു യുവാവു കരുണകരുണമായി വിലപിക്കുന്നതാണു് വിഷയം. പ്രസ്തുത കാവ്യത്തിന്റെ പരമോൽക്കൃഷ്ടത ആദ്യന്തം വായിച്ചു് അനേകം തവണ അനുസന്ധാനം ചെയ്താൽമാത്രമേ ഭാവുകന്മാർക്കു സമഗ്രമായി ആസ്വദിക്കുവാൻ സാധിക്കുകയുള്ള. എങ്കിലും ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാതെ മുന്നോട്ടു കടക്കുവാൻ നിർവ്വാഹമില്ല.
“നാട്ടാരെല്ലാം വിഷൂചീലഹളയിലുതിരും
കാലമദ്ദീനമായ്ത്തൻ
കൂട്ടാളയ്യോ! പിരിഞ്ഞീടിന കഥ, വലുതാ–
യുള്ള വർഷാനിശീഥം,
കേട്ടാലാരും ഭയംകൊണ്ടിളകിമറിയുമീ
വേളയിൽക്കഷ്ടമായാൾ
നീട്ടാനുംകൂടി വയ്യാതെരിയുമൊരു വിള–
ക്കിന്റെ നേരിട്ടിരുന്നു.” “സ്വാതന്ത്ര്യത്തോടുകൂടി സ്വയമുയരുമൊരീ
നിന്റെ ജീവൻ, ക്രമത്തിൽ–
ക്കൈതന്നുംവച്ചു വാനോർവനിതകളരുളീ–
ടുന്നൊരഗ്രാസനത്തിൽ
ആതങ്കം വിട്ടു മിന്നിക്കിളികളിളകുമാ
നന്ദനത്തോപ്പിലേന്തും
ഗീതത്തോടൊത്തു പുത്തൻമണമണിയുമിള–
ങ്കാറ്റു തെല്ലേറ്റിടട്ടേ.” “ലാവണ്യംകൊണ്ടിണങ്ങും പുതുമ, കവിതകൊ–
ണ്ടുള്ള സൽക്കീർത്തി, വിദ്വ–
ത്ഭാവംകൊണ്ടുള്ള മാന്യസ്ഥിതി, രണപടുതാ–
മൂലമാം വൻപ്രതാപം
ഈവണ്ണം വർണ്ണനീയം ഗുണമഖിലമൊരേ
വാതിലിൽത്തട്ടിമുട്ടി–
ജജീവത്താമാദിമൂലപ്രകൃതിയിലൊടുവിൽ–
ച്ചെന്നു ചേരുന്നുവല്ലോ.” “പാതിവ്രത്യപ്രതാപക്കൊടിയുടെ ചരടേ,
ദുർവ്വിധിക്കാറ്റു തട്ടി–
പ്പാതിത്യം വന്ന നിന്മെയ്യിളകുവതിനിനി
സ്സാധ്യമല്ലെന്നിരിക്കേ,
പാതിപ്പെട്ടും ഭവച്ചങ്ങലവലിയിലക–
പ്പെട്ടു കാലാലയത്തിൻ
വാതില്ക്കൽപ്പോയി മുട്ടിത്തിരിയെ വരുമൊരെൻ
ജീവിതം ഭാരഭൂതം.” “ഞാനോ നീർകെട്ടി മൂടുന്നൊരു നയനതടം
വിങ്ങിമങ്ങിക്കുഴങ്ങി–
പ്പീനോൽക്കണ്ഠാപരീതൻ വിരഹവിധുരതാ–
ധൂസരാങ്ഗങ്ങളോടേ,
മാനോടും കണ്ണി! മുള്ളും ചരലുമിടകലർ–
ന്നുള്ള മാർഗ്ഗം ചവിട്ടി
ത്താനോരോ ജീവിതായോധനമുറിവുകളേ–
റ്റോടി വാടേണ്ടിവന്നു.” “വാതവ്യാസങ്ഗമൂലം വിറയുടയ പുരാ
രാമവല്ലീകുലത്തെ
സ്ഫീതസ്നേഹം തലോടിപ്പലപൊഴുതു പയോ–
ധാര താനേ നടത്തി
ആതങ്കം മാറ്റുമയ്യോ! തവ തനുഭവമാ–
യുള്ള വെണ്ണീർ കിടക്കെ
പ്രേതക്കാട്ടിൽക്കടത്തും കരവുമഫലമ–
ല്ലോഷധീശന്നു മേലിൽ.” “സാനന്ദം സുപ്രഭാതോദയമഹിമ പുക
ഴ്ത്തുന്ന പക്ഷിവ്രജത്തിൻ
ഗാനത്താലോ ഗവാക്ഷംവഴി ദിനമണി തൻ–
കൈകളാൽപ്പുല്കയാലോ
തേനഞ്ചുംവാണിയാളേ! ചുടലയൊടു സമീ
പിച്ച നിൻ ദീർഘനിദ്ര
യ്ക്കൂനം പറ്റില്ല, നിൻകണ്ണുകൾ നിയതിനിയോ
ഗത്തിനാൽ മുദ്രിതങ്ങൾ.”
25 വയസ്സു തികയാത്ത ഒരു ബാലപ്രായനാണു് ഈ രസികരസായനത്തിന്റെ പ്രണേതാവെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
വിശ്വരൂപം
കോഴിക്കോട്ടെ കടൽപ്പുറത്തു പതിവുപോലെ ഒരു ദിവസം സായാഹ്നത്തിൽ ഏകാകിയായി നില്ക്കുമ്പോൾ പണിക്കരുടെ ഉള്ളിൽ സമുദിതമായ വിചാരപരമ്പരയാണു് പ്രസ്തുത കൃതിയിലെ പ്രതിപാദ്യം. അന്നു ദ്വിതീയാക്ഷരപ്രാസവാദത്തിന്റെ കോലാഹലം കേരളത്തിൽ എങ്ങുമെവിടെയും മാറ്റൊലിക്കൊണ്ടുകൊണ്ടിരുന്നു. ആ പ്രാസത്തിന്റെ അപേക്ഷകൂടാതെ ഭാഷയിൽ ഒരു വിശിഷ്ടകാവ്യം നിർമ്മിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് അതിൽ പ്രതിഫലിപ്പിച്ചിരിക്കുന്നതു്. വിധിനിഷേധങ്ങൾ പണിക്കരെപ്പോലെയുള്ള അതിമാനുഷവ്യക്തികൾക്കു് ഒരിക്കലും ബാധകമാകുന്നതല്ലെന്നു പറയേണ്ടതില്ലല്ലോ. അവർ എന്തിനെപ്പറ്റിയും എന്തെഴുതിയാലും എങ്ങനെ എഴുതിയാലും അതെല്ലാം ഒന്നാംകിടയിലല്ലാതെ നിലകൊള്ളുകയില്ലതന്നെ. വിശ്വരൂപം ആദ്യന്തം ഉല്ലേഖകല്ലോലിതമാണു്. അപൂർവ്വം ചില കല്പനകൾമാത്രം ശ്ലേഷാനുപ്രാണിതങ്ങളായിപ്പോയിട്ടുണ്ടു്. അവയ്ക്കു പ്രായേണ പ്രകൃതോപയോഗിത്വവും കുറയും. അവയെ തള്ളിനോക്കിയാലും ഒരു വരിഷ്ഠമായ ഖണ്ഡകാവ്യമായി പ്രസ്തുത കൃതി പരിലസിക്കുന്നു.
“ചിത്രാംശുവെന്നു പുകളേറിയ ചിത്രകാരൻ
മുൻപേ കുറിച്ച ഘനചിത്രപടത്തെയെല്ലാം
ആകാശഭിത്തിയിലെടുത്തു നിവർത്തി നേരേ
ചായം കൊടുത്തു മിഴിവേകി മിനുക്കിടുന്നോ?”
എന്നതാണു് പ്രഥമപദ്യം. വേറെ ചില പദ്യങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“കല്ലോലമാലകളടിച്ചടിവിട്ടുയർന്നു
വാരാശിഗുപ്തനവരത്നനിറക്കുടങ്ങൾ
വാനത്തടിഞ്ഞുടലുടഞ്ഞുതിരുന്നനേരം
ജാജ്വല്യമാനമണിരാശി പരന്നതാമോ?” “വിജ്ഞാനശാസ്ത്രവിധി പൂർവ്വകവീക്ഷണങ്ങ–
ളാകാശയാനഗതസൂക്ഷ്മപരീക്ഷണങ്ങൾ
വിദ്യുൽപ്രയോഗമിവയാലുമക്ണുപ്തമുദ്രം
ജ്യോതിസ്സമൂഹമിതനാവിലമുജ്ജ്വലിപ്പൂ.” “ആകാശവീഥിയിലലക്ഷ്യതനുപ്രകാശ–
മോരോന്നനനുക്രമമുദിച്ചുഡുരാജി മിന്നി
രാജാവുതൻ വരവു നോക്കി വഴിക്കു നില്ക്കും
രക്ഷാഭടേന്ദ്രരുടെ പൊന്മകുടങ്ങൾപോലെ.” “അങ്ങോട്ടു പോകിലതിരില്ലതിരാകുവോള–
മന്വേഷണത്തിനൊരു മാർഗ്ഗവുമില്ലതെല്ലും
ഊഹിക്കയോ വലിയ ദുർഘടമാണു പിന്നെ
യാകാമിതൊക്കെ വിരമിക്കുകയാണു ഭേദം.” “മന്നിൽക്കോളാർന്നിരമ്പും ജലനിധി,
മുകളിൽച്ചാരുതാരാസമൂഹം
ചിന്നിക്കാണും നഭോമണ്ഡല, മതിനു നടു
ക്കുജ്ജ്വലിക്കുന്ന ചന്ദ്രൻ
എന്നിസ്സർവ്വേശസൃഷ്ടിക്രമമഹിമ കുറി–
ക്കുന്ന വസ്തുക്കളെല്ലാ
മൊന്നിച്ചാഹന്ത! കാണ്കെക്കരളിടയിലഹം
ബുദ്ധി നില്ക്കുന്നതാണോ?” “പാരാവാരം കരേറിക്കരകൾ മുഴുവനും
മുക്കി മൂടാത്തതെന്തോ?
താരാവൃന്ദങ്ങൾതമ്മിൽ സ്വയമുരസി മറി
ഞ്ഞത്ര വീഴാത്തതെന്തോ?
നേരായാരാഞ്ഞുനോക്കീടുക മദമിയലും
മർത്ത്യരേ! നിങ്ങളെന്നാ–
ലാരാൽക്കണ്ടെത്തുമെല്ലാറ്റിനുമുപരി വിള
ങ്ങുന്ന വിശ്വസ്വരൂപം.”
ഒരു മുക്തകം
പ്രാസവാദകാലത്തു കാര്യവശാൽ വലിയ കോയിത്തമ്പുരാൻ തനിക്കു വന്നുകൊണ്ടിരുന്ന മലബാറിയും പണിക്കരുടെ ബഹിശ്ചരപ്രാണനായിരുന്ന കുന്നത്തു ജനാർദ്ദനമേനോന്റെ (ഇന്നു കണ്ണൻ ജനാർദ്ദനൻ) സുദർശനവും നിറുത്തുകയുണ്ടായി. അപ്പോൾ തങ്ങൾക്കു തന്നിമിത്തമുണ്ടായ സങ്കടം പണിക്കർ താഴെക്കാണുന്ന ശ്ലോകത്തിൽ നിവേദനം ചെയ്തു.
“മൂന്നാണങ്ങേയ്ക്കു പണ്ടേ ദയിതകളവരിൽ
സ്വസ്ഥയായേക കഷ്ടം!
പിന്നീടുള്ളോൾ പുകൾപ്പെണ്ണവളപരപുരാ
ന്തങ്ങളിൽസ്സഞ്ചരിപ്പൂ
ഭാഷായോഷിത്തു പെറ്റിപ്രജകൾ വളരെയാ
യങ്ങനർത്ഥത്തിലായീ
വാർദ്ധക്യം കൊണ്ടവറ്റിൽച്ചിലതിനു ചിലവേ
കാനുമാകാതെയായോ?”
എടവട്ടിക്കാടിന്റെ “ലക്ഷ്മീഃ കീർത്തിഃ കൃപാണീ” എന്ന പ്രസിദ്ധപദ്യത്തിന്റെ ഒരു അനുകരണകച്ഛായ ഈ ശ്ലോകത്തിൽ കാണാമെങ്കിലും ആദ്യത്തേതിനെ രണ്ടാമത്തേതു പ്രകടമായി ഉപജീവിച്ചിട്ടുണ്ടെന്നു പറയാവുന്നതല്ല.
ഉപസംഹാരം
പണിക്കരുടെ ഗദ്യത്തിനും അസാമാന്യമായ ശക്തിയും സൗഷ്ഠവവുമുണ്ടായിരുന്നെന്നു സൂചിപ്പിച്ചിട്ടുണ്ടു്. ഊർജ്ജസ്വലനും കർമ്മധീരനുമായ ഒരു പത്രാധിപർ, വികാരതരളനായ ഒരു ഭാരതീയദേശാഭിമാനി, ഏതു സദസ്സിനെ ആകർഷിക്കുവാനും പരിപൂർണ്ണമായ പാടവമുള്ള ഒരു സരസോജ്വലവാഗ്മി, ഇങ്ങനെ അനേകം ഇതരസിദ്ധികളും അദ്ദേഹം സമ്പാദിച്ചിരുന്നുവെന്നുള്ളതിനു പല തെളിവുകളുമുണ്ടു്. ആയുരാരോഗ്യൈശ്വര്യങ്ങൾകൊണ്ടുമാത്രം വിധി അദ്ദേഹത്തെ അനുഗ്രഹിച്ചില്ല. സാമ്പത്തികവൈഷമ്യങ്ങളിൽനിന്നു വിമുക്തി നേടുവാൻ അദ്ദേഹം നിത്യവും പകലും രാവും പണിപ്പെടേണ്ടിവന്നു. ആംഗ്ലേയകവിവര്യനായ കീറ്റ്സിനെപ്പോലെ അദ്ദേഹത്തിനും സ്വല്പകാലത്തേക്കു മാത്രമേ സാഹിത്യനഭോമണ്ഡലത്തിൽ തന്റെ ഉൽക്കോപമമായ പ്രകാശം നിലനിറുത്തുവാൻ കഴിഞ്ഞുള്ളു. കൈരളിയുടെ ഭാഗ്യഹീനത എന്നല്ലാതെ എന്തു പറയട്ടെ. “നിയതിഃ കേന ലംഘ്യതേ?” എന്നുണ്ടല്ലോ.
60.2വള്ളത്തോൾ കെ. ഗോപാലമേനവൻ (1057–1115)
ചരിത്രം
ബ്രീട്ടീഷ് മലബാറിൽ വെട്ടത്തുനാടു പൊന്നാനിത്താലൂക്കിൽ മങ്ഗലം അംശത്തിൽപ്പെട്ട പുല്ലുണി ദേശത്തു വള്ളത്തോൾ എന്നൊരു പ്രാചീനവും പ്രസിദ്ധവുമായ നായർത്തറവാടുണ്ടു്. ഒടുവിലത്തെ വെട്ടത്തുനാട്ടുരാജാവിന്റെ മന്ത്രിയായ കോന്തിമേനവൻ കാര്യക്കാർ ആ തറവാട്ടിലെ ഒരങ്ഗമായിരുന്നു. പ്രസ്തുതകുടുംബത്തിൽപ്പെട്ട വെള്ളറക്കാടു പള്ളിയത്തുശാഖയിൽ നാണിയമ്മയുടേയും കറുത്തേടത്തു വിഷ്ണുനമ്പൂതിരിയുടേയും പുത്രനായി ഗോപാലമേനവൻ 1057-ാമാണ്ട് ഇടവമാസം തിരുവാതിരനക്ഷത്രത്തിൽ ജനിച്ചു. മഹാകവി വള്ളത്തോൾ കെ. നാരായണമേനവൻ ആ ശാഖയുടെ മൂലകടുംബത്തിലെ ഒരങ്ഗമാണു്. ആ കുടുംബത്തിൽ പാർവ്വതിയമ്മയുടേയും കൊച്ചിശ്ശീമയിൽ എയ്യാൽപ്രദേശത്തു കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരനിളയതിന്റേയും പുത്രനായ അദ്ദേഹത്തിൻറ ജനനം 1054-ാമാണ്ടു തുലാമാസം 1-ാം൹യാണല്ലോ. ഗോപാലമേനവന്റെ പിതാവു ശൈശവത്തിൽത്തന്നെ മരിച്ചുപോയി; മാതാവു 1088–ാമാണ്ടു മകരത്തിൽ അമ്പത്തേഴാമത്തെ വയസ്സിൽ പരേതയായി. ആ സംഭവത്തെക്കുറിച്ചു 36 ശ്ലോകങ്ങളടങ്ങിയ ‘ഒരു വിലാപം’ എന്ന കാവ്യത്തിൽ കവി
“ജനയിത്രി! സദാ ഭവദ്വിലോ–
കനകൗതൂഹലലോലനായിതാ
തനയൻ മരുവുന്നു താവകാ–
നനമൊന്നൻപൊടു കാട്ടിടേണമേ. മനതാർ മലിനപ്പെടുത്തിടും
നിനവേലാത്ത വിശുദ്ധിശാലിനി
അനപായതപനസ്സുസാദ്ധ്യമാ–
മനഘം ചിൽപദമാർന്നിരിക്കയാം. അഴകാർന്നുയരം കുറഞ്ഞു പൊൻ–
നിറമാം മെയ്യൊളി മിന്നുമാനനം
ശരിയായൊരു ശാന്തഭാവമി–
പ്പരിചുള്ളമ്മയെയെന്നു കാണ്മനോ?”
എന്നും മറ്റും പരിദേവനം ചെയ്തിട്ടുണ്ട്. കടുംബത്തിനു നേരിട്ട ചില ദുരിതങ്ങൾനിമിത്തം പത്തുപന്ത്രണ്ടു വയസ്സായതിനുമേലേ ഗോപാലമേനവനെ എഴുത്തിനുതന്നെ ഇരുത്തിയുള്ളു. പള്ളിയത്തെ ഒരു പ്രാഥമിക വിദ്യാലയത്തിൽ രണ്ടു കൊല്ലം പഠിച്ചു. തദനന്തരം കൊല്ലങ്കോട്ടു ഹൈസ്കൂളിൽ വിദ്യാഭ്യാസം ചെയ്യണമെന്നായിരുന്നു മോഹം. എങ്കിലും ചില കാരണങ്ങളാൽ അതു സാധിച്ചില്ല. വെട്ടത്തു പുതിയങ്ങാടി മുൻസിഫുകോടതിയിൽ ഗുമസ്തനായിച്ചേരണമെന്നായിരുന്നു വിധിയുടെ കല്പന. അതു ഫലിക്കുകയും ചെയ്തു. അതിനപ്പുറം പ്രതിഭാശാലിയായ ആ ബാലൻ ദാമോദരനിളയതിന്റെ ദൃഷ്ടിയിൽപ്പെട്ടു. സംസ്കൃതം പഠിക്കുകയും അഭിനയകല ശീലിക്കുകയും ചെയ്യണമെന്നുള്ള അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു മഹാകവിയുടെ മാതുലനും ഗുരുനാഥനുമായിരുന്ന രാമുണ്ണി മേനവന്റേയും പിന്നീടു നേരിട്ടു വള്ളത്തോളിന്റേയും കീഴിൽ രണ്ടുമൂന്നു കാവ്യങ്ങളിൽ ഏതാനും സർഗ്ഗങ്ങളും കുറേ അഷ്ടാങ്ഗഹൃദയവും അഭ്യസിക്കുകയും ചെയ്തു. 1079 കർക്കടകത്തിൽ ഇളയതു മരിച്ചു. മഹാകവി കേരളകല്പദ്രുമം അച്ചുക്കൂടത്തിന്റെ മാനേജരായി തൃശ്ശൂർക്കുപോയി. ഗോപാലമേനവൻ പള്ളിയത്തു നാരായണൻനായർ നടത്തിവന്ന ഒരു പാഠശാലയിൽ അദ്ധ്യാപകനുമായി. സ്വല്പകാലത്തേക്കുമാത്രമേ അദ്ദേഹം സംസ്കൃതം പഠിച്ചുള്ളുവെങ്കിലും മഹാകവിയുടെ വാത്സല്യപൂർണ്ണമായ ശിക്ഷണത്തിൽ അതിന്റെ ഫലം പതിന്മടങ്ങായി വർദ്ധിച്ചു. 1083-ൽ അദ്ദേഹം മഹാകവിയുടെ പത്നിയുടെ അനുജത്തി ചിറ്റഴിനാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1096-ാമാണ്ടു തുലാം 15-ാം൹യായിരുന്നു ആ സുചരിതയുടെ അപ്രതീക്ഷിതമായ ദേഹവിയോഗം. 1083 മുതൽ മഹാകവിയുടെ അനുചരനും ആജ്ഞാനുവർത്തിയും ശിഷ്യനുമായി ജീവിതം നയിച്ചു. 57-ാമത്തെ വയസ്സിൽ 1115-ാമാണ്ടു ചിങ്ങമാസം ഉത്രംനക്ഷത്രത്തിലാണ് യശശ്ശരീരനായതു്. അത്യന്തം അനാഡംബരവും ശാന്തവുമായിരുന്നു അദ്ദേഹത്തിന്റെ ലോകയാത്ര.
കൃതികൾ
വളരെ വിരളമായി മാത്രം ചില ഖണ്ഡകൃതികളെഴുതി വരിഷ്ഠമായ കീർത്തിക്കു പാത്രീഭവിച്ച ഒരു കവിശ്രേഷ്ഠനാണു് ഗോപാലമേനവൻ. 1081-ൽ പഞ്ചതന്ത്രം മണിപ്രവാളകാവ്യം എന്ന പേരിൽ ഒരു പുസ്തകം മഹാകവിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഗോപാലമേനവനും കുറ്റിപ്പുറത്തു കേശവൻനായരും കിട്ടുണ്ണിനായരുംകൂടി പ്രസിദ്ധീകരിച്ചു. കിട്ടുണ്ണിനായർ കേശവൻനായരുടെ ശാഖാന്തരത്തിൽപ്പെട്ട അനുജനും, കഥാസരിത്സാഗരത്തിന്റെ വിവർത്തകനുമാണു്. അദ്ദേഹം വളരെക്കാലമായി ഒന്നും എഴുതാറില്ല. രണ്ടും നാലും തന്ത്രങ്ങൾ തർജ്ജമചെയ്തതു ഗോപാലമേനവനാണു്. അന്നുതന്നെ അവരുടെയെല്ലാം കവനകലാപാടവം പ്രായേണ അതിന്റെ അത്യുച്ചകക്ഷ്യയിൽ പ്രകാശിച്ചിരുന്നു. ഗോപാലമേനവൻ എഴുതിയ രണ്ടു ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
“അലകളലറിയേറിത്തത്തുമാഴിക്കകം പു–
ക്കലഘുസുഖമിരിക്കും ജന്തുവൃന്ദങ്ങൾപോലും
ചിലപൊഴുതു കടുക്കും കാലദോഷം നിമിത്തം
വലകളിലടിപെട്ടിട്ടാശു ചാകുന്നതില്ലേ? പുതുമയൊടു ജഗത്തിൽച്ചേർന്ന ജന്തുക്കളെല്ലാ–
മതുലവിഷയഘോരത്തീയിൽ വീഴുന്നതില്ലേ?
ഇതു മമ സുഖമെന്നും ദുഃഖമെന്നും നിനയ്ക്കു–
ന്നതു നിഖിലഗുണാബ്ധേ! നിഷ്ഫലംതന്നെയത്രേ.”
അവർ നാലുപേർക്കുംകൂടി വള്ളത്തോൾക്കമ്പനി എന്ന ഒരു ബഹുമതി അക്കാലത്തെ സഹൃദയന്മാർ നല്കുകയുണ്ടായി. വിഷയത്തിലും ശബ്ദത്തിലും പ്രതിപാദനത്തിലും അർത്ഥത്തിലും യൗഗപദ്യേനയുള്ള ശ്രദ്ധ അതിനുമുമ്പുള്ള കവികളാരും അതിലധികം പരിപാലിച്ചിരുന്നില്ല. ഗോപാലമേനവൻ വളരെയൊന്നും എഴുതിയിട്ടില്ലെന്നു പറഞ്ഞുവല്ലോ. എഴുതിയതിൽത്തന്നെ ചിലതെല്ലാം ഇനിയും പത്രങ്ങളിൽനിന്നും മാസികകളിൽനിന്നും പകർത്തി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയാലല്ലാതെ അവ പൊതുജനങ്ങൾക്കു സുലഭമാകയില്ല. എങ്കിലും “കരിണീ ചിരേണ സൂതേ സകലമഹീ പാലലാളിതം തനയം” എന്ന ന്യായത്തിൽ മുദ്രിത കൃതികൾ കൊണ്ടുമാത്രംതന്നെ അദ്ദേഹം മോഹനമായ ഒരു യശസ്തംഭം സ്ഥാപിച്ചിരിക്കുന്നു. ഭാഷാകവിതയുടെ നവോത്ഥാനത്തിനു കാരണഭൂതന്മാരായ വാണീവല്ലഭന്മാരിൽ ഒരു സ്പൃഹണീയമായ സ്ഥാനത്തെ അദ്ദേഹം അലങ്കരിക്കുന്നു. അദ്ദേഹത്തിന്റെ പ്രകാശിതങ്ങളായ പുസ്തകങ്ങൾ 1 മധുമഞ്ജരി ഒന്നാം ഭാഗവും, 2 ഗോപാലകൃഷ്ണനുമാണു്. മധുമഞ്ജരിയിൽ 16 കൃതികളും ഗോപാലകൃഷ്ണനിൽ മറ്റു രണ്ടു കൃതികളും സഞ്ചയിച്ചിട്ടുണ്ട്. ഇന്നത്തെ ലോകം, ഒരു സ്ത്രീയുടെ ക്രൌര്യം മുതലായ കൃതികൾ കവനകൗമുദിയിലും മറ്റുമായി ചിതറിക്കിടക്കുന്നു. ഗോപാലമേനവന്റെ എല്ലാ കൃതികളും പത്തിനൊൻപതും സ്വാനുഭവത്തിൽനിന്നു് ഉടലെടുത്തവയാകയാൽ അവയിലെ ആസ്വാദ്യതയ്ക്കു മാറ്റുകൂടും. ചില ഭാഗങ്ങളിലേക്കു് അനുവാചകന്മാരുടെ ഹൃദയത്തെ ആകർഷിക്കാം.
മധുമഞ്ജരി
1096-ൽ ഭാര്യ മരിച്ച അവസരത്തിൽ എഴുതിയ “എന്റെ പൊയ്പോയ പ്രാണൻ” എന്ന കവിതയിലുള്ള ചില ശ്ശോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“മധുരാമൃതപൂർണ്ണമായ നിൻ–
മണികുംഭത്തൊടണയ്ക്ക പുത്രിയെ
തുടുവായ്മലരാലതിന്നുമേൽ
പവിഴക്കീറണിയട്ടെ പൈതലാൾ. പ്രിയതന്റെ തണുത്തെ ചേവടി–
ത്തളിർ വിട്ടിങ്ങു പതിച്ച പാപി നീ
മമ ജീവിതപാന്ഥ! ചുറ്റുകീ–
ച്ചുടലപ്പാരിൽ നിരാശനായ്ച്ചിരം. മൃതിയെസ്സതിയേതുമട്ടു ചെ–
ന്നെതിരേല്ക്കുന്നതിനാഗ്രഹിച്ചിതോ
അതുപോലെ കഴിഞ്ഞു കാര്യവും
ചരിതം തേ ചരിതാർത്ഥതാവഹം.”
“തുരുമ്പുപിടിച്ച വാൾ” വീരരസത്തിന്റെ ചില ഉൽക്കടഭാവങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഒരു കൃതിയാണു്.
“മുൻപാഞ്ഞു ചീറിയൊരുപാടുയിരാക്രമിച്ച
വൻപാർന്ന വാളുറയിലിപ്പൊഴടങ്ങിവാഴ്വൂ
തൻപാർപ്പളയ്ക്കകമണഞ്ഞു കിടന്നുറങ്ങും
വൻപാമ്പുപോലിതു ഭയങ്കരമൂർത്തിതന്നെ! ധാടിപ്പെടും തവ പരാക്രമപാടവങ്ങൾ
പാടിപ്പുകഴ്ത്തുവതിനുള്ള പദങ്ങളേതോ?
പേടിച്ചരണ്ടൊരിവരക്കഥയോർപ്പതിന്നും–
കൂടിക്കരുത്തു കലരാത്ത വെറും പുഴുക്കൾ.”
ദൈവത്തിന്റെ കുറ്റക്കാർ
ദരിദ്രന്മാർ കഷ്ടപ്പെടുന്നതു ദൈവവിധിയാണെന്നും അവരെ സഹായിച്ചാൽ നമ്മോടും ദൈവം കോപിക്കുമെന്നും ഒരു വക്കീൽ ഗർജ്ജനംചെയ്തു കൃതാർത്ഥത നേടുന്നതാണു് ഈ കൃതിയിലെ വിഷയം. കണ്ണുനീർ വാർക്കാതെ വായിക്കുവാൻ നിർവ്വാഹമില്ലാത്ത പല കാവ്യങ്ങൾ ഗോപാലമേനവൻ എഴുതിയിട്ടുണ്ടെങ്കിലും അവയിലൊന്നും പ്രകടമല്ലാത്ത ഒരു ഗുണഭൂയിഷ്ഠത പ്രസ്തുതകൃതിയിൽ കാണുന്നുണ്ടു്.
“പിച്ചയ്ക്കു കെഞ്ചുന്നോരെത്തൽക്ഷണം തൽഭൃത്യന്മാർ
തച്ചാട്ടിപ്പുറത്താക്കി വാതിലും തഴുതിട്ടു.
താനെന്തോ വലുതായ നല്ലൊരു കാര്യം ചെയ്തു
ള്ളാനന്ദം പൂണ്ടമ്മഹാനേറ്റുലാത്തുകയായി.
കയ്യു പിന്നോക്കം കെട്ടിനിന്നയാൾ പറയുന്നു:
‘ചെയ്യരുതിക്കൂട്ടർക്കു നാമൊരു സഹായവും.
ദൈവത്തിൻകുറ്റക്കാരാമിവരെത്തുണച്ചെന്നാൽ
ദൈവകോപത്തിനിരയായീടുമല്ലോ നാമും
കുറ്റത്തിലകപ്പെട്ട കൂട്ടരെത്തുണപ്പോരും
കുറ്റക്കാരാണെന്നല്ലോ നിയമം പറയുന്നു.’
വക്കീലേ! ശരി ശരി, നിയമജ്ഞനാമങ്ങു
വിക്കിയോതുവതെല്ലാം വിരുതിൻ നിയമങ്ങൾ.
പണക്കാരെല്ലാവരും ദൈവത്തിൻ മര്യാദക്കാർ
പണമില്ലാത്തോരെല്ലാം ദൈവത്തിൻ കുറ്റക്കാരും;
വയറു വീർപ്പിപ്പവർ ദൈവത്തിന്നിഷ്ടപ്പെട്ടോർ,
വയറൊട്ടിയ കൂട്ടർ ദൈവത്തിൻ വിരോധികൾ.”
പിന്നാമ്പുറം അഥവാ നമ്മുടെ ബാല്യം
ഇതിൽ കവി തന്റെ ചില ബാല്യകാലസ്മരണകളെ സരസമായി ചിത്രണം ചെയ്തിരിക്കുന്നു.
“തിരിഞ്ഞുനോക്കീടുക നാമിതാ പരി
സ്ഫുരിപ്പു പാരിങ്കലെഴുന്ന നന്ദനം
ശരിക്കിളന്തേൻ ചൊരിയുന്ന പൂക്കളാൽ
ചിരിപ്പു ചിത്തം കുളുർമപ്പെടുംവിധം. അനാവിലപ്രേമലതാവിതാനിതം
കിനാവിലും ദുർല്ലഭകാമ്യദർശനം
ജനാദൃതപ്രാകൃതരാമണീയകം
സനാതനാനന്ദമരന്ദസുന്ദരം.”
ഇവയെല്ലാം മധുമഞ്ജരിയിൽപ്പെട്ട കൃതികളാണു്.
ഗോപാലകൃഷ്ണൻ
ശ്രീകൃഷ്ണന്റെ രണ്ടു ബാലലീലകൾ ഇതിൽ വർണ്ണിച്ചുകാണുന്നു.
“ചേലത്തലപ്പിനെച്ചിത്രിതമാക്കീടും
പേലവത്തൃക്കരമൊട്ടു രണ്ടും
നമ്രവദനയാമമ്മ കനിഞ്ഞുതൻ
കമ്രകരത്തളിർത്തൊത്തിലാക്കി
വാരിയെടുത്തുടൻ വാരിജനേത്രനെ
വാരുറ്റുയർന്ന തൻമാറിൽച്ചേർത്തു
സ്വേദാംബു മിന്നുമക്കന്നൽക്കാർവർണ്ണനെ
മോദാകുലയായ് മുകർന്നുനില്ക്കേ
മന്യുവാം നേരിയ കാറാർന്ന മാതാവിൻ
മഞ്ജുമുഖത്തൊരു മിന്നലുണ്ടായ്.
പുഞ്ചിരിക്കുള്ളോരു ഗൗരവഭാഷയിൽ
പഞ്ചാരവാണിയാൾ ചോദിക്കുന്നു.”
ഇനി ഈ പുസ്തകങ്ങളിൽ ചേരാത്ത രണ്ടു കൃതികളിൽനിന്നുകൂടി സ്വല്പം പകർത്താം.
“ഞാൻ കേമനാണെന്നതു സമ്മതിക്കാം
ഞാനേ മഹാനെന്നതബദ്ധവാദം;
അവാസ്തവത്വത്തിലവാസ്തവത്തെ
ക്കുത്തിച്ചെലുത്തുന്നിതു ലോകമേ! നീ. അമ്മിഞ്ഞ നല്കീടിന തായയാൾതൻ
പൊൻപോർമുലക്കച്ച വലിച്ചുചീന്തി
വേശ്യാംഗനാപാംസുലപാദപാംസു
തുടപ്പു നാം നീചരിൽവച്ചു നീചർ.” (ഇന്നത്തെ ലോകം) “ആലസ്യമോടുമവളാ വണിഗാലയത്തിൽ
വേലയ്ക്കുനിന്നു പുലരുന്നവളായിരുന്നു;
ചേലഞ്ചിടും മണിവിഭൂഷകൾ ചാർത്തിയാലാ
നീലത്തഴക്കുഴലി നീരലർമങ്കതന്നെ!” “ഭൂരിപ്രശസ്തഗുണജാലമശേഷമിന്നി–
പ്പാരിൽദ്ധനത്തിലടിയൂന്നിയുറച്ചുനിൽപ്പൂ;
ദാരിദ്ര്യമാം പെരിയ ചങ്ങല കാല്ക്കുപെട്ട്
പേരിജ്ജഗത്തിൽ വിജയത്തോടടുപ്പതില്ല.”
(ഒരു സ്ത്രീയുടെ ക്രൌര്യം)
എല്ലാം ആകർഷകമെന്നേ നമ്മുടെ കവിയുടെ കൃതികളെക്കുറിച്ചു സമഷ്ടിയായി പറയേണ്ടതുള്ളു. ആധുനികമായ ഉത്തമകവിതയുടെ പാര്യന്തികമായ ഫലവും ഇതുതന്നെയാണു്. അദ്ദേഹത്തിന്റെ ഭാവനയ്ക്കു ദുഷ്പ്രവേശമായി ഒന്നുമില്ല. ഏതിനെ സ്പർശിച്ചാലും അതിനെ പത്തരമാറ്റു തങ്കമാക്കി മാറ്റുന്നതിനുള്ള ശക്തിവിശേഷവും അതിനുണ്ടായിരുന്നു.
60.3എൻ. കുമാരനാശാൻ (1048–1099)
ജനനവും ബാല്യകാലവും
ചിറയിൻകീഴു് താലൂക്കിൽ കടയ്ക്കാവൂർ പകുതിയിൽ ഒട്ടുവളരെ ഈഴവകുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന കായിക്കര എന്നൊരു പ്രദേശമുണ്ടു്. അവിടെ തൊമ്മൻവിളാകത്തുവീട്ടിൽ കൊച്ചുപെണ്ണു് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാളിയമ്മയുടേയും നാരായണന്റേയും ദ്വിതീയപൃത്രനായി 1049-ാമാണ്ടു് മേടമാസം 1-ാം൹ ചിത്രാപൗർണ്ണമാസിനാളിൽ കുമാരനാശാൻ ജനിച്ചു. അച്ഛനു മലയാളത്തിനുപുറമേ തമിഴിലും അറിവുണ്ടായിരുന്നതോടുകൂടി സംഗീതത്തിലും സാമാന്യമായ ജ്ഞാനമുണ്ടായിരുന്നു. ഏഴാമത്തെ വയസ്സിലാണു് അദ്ദേഹം കുമാരുവിനെ എഴുത്തിനിരുത്തിയതു്. ആദ്യത്തെ സംസ്കൃതഗുരു കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ ശിഷ്യനായ ഉടയാൻകുഴി കൊച്ചുരാമൻവൈദ്യനായിരുന്നു. എട്ടാമത്തെ വയസ്സിൽ ശ്രീകൃഷ്ണവിലാസം പഠിച്ചുകൊണ്ടിരുന്നപ്പോൾ കൊച്ചുരാമൻവൈദ്യൻ അദ്ധ്യാപകവൃത്തിയിൽനിന്നു നിവൃത്തനാകയാൽ നമ്മുടെ കവിക്കു ഉപരിവിദ്യാഭ്യാസത്തിനു തരം കിട്ടാതെ കുറേക്കാലം വിഷമിക്കേണ്ടിവന്നു. പിന്നെ പിതാവിന്റെ പരിശ്രമത്താൽ സ്വദേശത്തു് ഒരു സർക്കാർപള്ളിക്കൂടം സ്ഥാപിതമാകുകയും അവിടെ പതിന്നാലാമത്തെ വയസ്സുവരെ പഠിച്ചതിനുശേഷം ഒരു ഉപാധ്യായനാകുകയും ചെയ്തു. സർക്കാർസർവ്വീസിൽ ചേരുന്നതിനുവേണ്ട വയസ്സു തികയാതിരുന്നതിനാൽ ആ പണി തുടർന്നുകൊണ്ടുപോകുവാൻ സാധിച്ചില്ല. ഗത്യന്തരമില്ലാത്തതിനാൽ സമീപത്തുള്ള ഒരു കച്ചവടക്കാരന്റെ കണക്കെഴുത്തുപിള്ളയായി ജോലിനോക്കി. കവിയുടെ അച്ഛനും ഒരു കച്ചവടക്കാരനായിരുന്നു എന്നു് ഇവിടെ ഓർമ്മിക്കേണ്ടതുണ്ടു്. കുമാരുവിന്റെ 16-ാമത്തെ വയസ്സിൽ മണമ്പൂർ ഗോവിന്ദനാശാൻ എന്ന ഒരു പണ്ഡിതൻ അവിടെ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. ഗോവിന്ദനാശാൻ പരിസരപ്രദേശങ്ങളിൽ വൈദുഷ്യത്തിനും കവിത്വത്തിനും സാമാന്യം വിശ്രുതനായിരുന്നു.
“വിദ്യോതിക്കുംപ്രകാരം നവനവകൃതി തീർത്തങ്ങു സർവ്വത്രമേവും
വിദ്വാന്മാരേ രസിപ്പിച്ചമലതരയശഃപുഞ്ജമാർജ്ജിച്ചു മുറ്റും
വിദ്യാനൈപുണ്യമേന്തും വിശദമതി മണമ്പൂരുഗോവിന്ദനാശാൻ”
എന്നു് അദ്ദേഹത്തെ മൂലൂർ എസ്. പത്മനാഭപ്പണിക്കർ 1080-ൽ അച്ചടിപ്പിച്ച കവിരാമായണത്തിൽ, വർണ്ണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ മാഘം, നൈഷധം, ഭോജചമ്പു, ശാകുന്തളം, കുവലയാനന്ദം തുടങ്ങിയ സംസ്കൃതഗ്രന്ഥങ്ങൾ ഒന്നുരണ്ടു കൊല്ലം വായിച്ചു് ഒരുവിധം ലോകവ്യുൽപത്തി നേടി. പിന്നെ അത്തരത്തിൽ പഠിക്കാവുന്ന ഗ്രന്ഥങ്ങളില്ലാതിരുന്നതിനാൽ ഗുരുമുഖേനയുള്ള വിദ്യാഭ്യാസം അവിടെ നിറുത്തി. എങ്കിലും അതിനുമുൻപുതന്നെ അദ്ദേഹം ഏർപ്പെടുത്തിയ കവിതാമത്സരപരീക്ഷകളിൽ വിജയിയായി ആ സരണിയിൽ ജന്മസിദ്ധമായി തനിക്കുണ്ടായിരുന്ന വാസനയ്ക്കു് ഉന്മീലനം നല്കിക്കൊണ്ടിരുന്നു. ആദ്യം എഴുതിയതു വെണ്മണിച്ഛയയിലുള്ള ചില ശൃംഗാരശ്ലോകങ്ങളാണു്.
ശ്രീനാരായണഗുരുവും കുമാരനാശാനും
ആയിടയ്ക്കു് ഒരിക്കൽ, പില്ക്കാത്തു ‘ശ്രീനാരായണഗുരുദേവൻ’ എന്ന പേരിൽ ജഗൽപ്രസിദ്ധനായ ഒരു യതിവര്യനായിത്തീർന്ന അരുവിപ്പുറത്തു നാണുഗുരു തന്റെ ഒരു പര്യടനത്തിൽ കായിക്കരെ ചെന്നുചേരുകയും കുമാരുവിന്റെ അച്ഛൻ അദ്ദേഹത്തെ തന്റെ ഗൃഹത്തിൽ അതിഥിയായി സ്വീകരിക്കുകയും ചെയ്തു. കുമാരുവിന്റെ ബുദ്ധിശക്തിയും കവിതാവാസനയും കണ്ടു വിസ്മിതനായ അദ്ദേഹം ശൃംഗാരശ്ലോകങ്ങൾ എഴുതരുതെന്ന് ആ ബാലനെ ഉപദേശിക്കുകയും അയാളുടെ സംസ്കൃതവിദ്യാഭ്യാസത്തിൽ പൂർവ്വാധികം നിഷ്കർഷിക്കണമെന്നു് അച്ഛനെ അനുശാസിക്കുകയും ചെയ്തു. ബാലന്റെ കവിത ഭക്തിമാർഗ്ഗത്തിലേക്കു തിരിഞ്ഞു; സംസ്കൃതത്തിലും തമിഴിലും ഭഗവദ്വിഷയങ്ങളായ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. സ്വദേശത്തു് ഈഴവസമുദായത്തിന്റെ വകയായി ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിൽത്തന്നെ കുറേക്കാലം താമസിച്ചു ശാന്തിക്കാരന്റെ നിലയിൽ പൂജ ചെയ്യുകയും ഗുരൂപദേശത്തിനു് അധികാരിയാകത്തക്ക നിലയിൽ ശമദമാദികൾ പരിശീലിക്കുകയും ചില വിദ്യാർത്ഥികളെ സംസ്കൃതം പഠിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകനായതിനാൽ കുമാരു ‘കുമാരു ആശാൻ’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. അന്നു വയസ്സു പതിനെട്ടു കഴിഞ്ഞിരിക്കും. ആയിടയ്ക്കു് എഴുതിയ കൃതികളാണു് ശങ്കരശതകം, സുബ്രഹ്മണ്യശതകം മുതലായവ. ഭാവഗഹനതയില്ലെങ്കിലും കർണ്ണസുഖം നല്കുവാൻ പര്യാപ്തങ്ങളാണവ. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
“ഘോരാകാരാട്ടഹാസപ്രകടിതകലഹം മൃത്യു വന്നെത്തിനോക്കും
നേരം നാരീജനത്തിൻകളികളുമിളിയും നോക്കുമൂക്കുള്ള വാക്കും
പോരാ പോരിൽത്തടുപ്പാൻ പരമശിവപദാംഭോജരേണു പ്രസാദം
പോരും പോരും കൃതാന്തപ്രതിഭയമകലത്താക്കുവാനാർക്കുമെന്നും.”
വിദേശവാസം
കുമാരനാശാന്റെ അത്രമാത്രമുള്ള പുരോഗമനംകൊണ്ടു നാണുഗുരു തൃപ്തനായില്ല. ആ കുട്ടി ഒരു ശാസ്ത്രജ്ഞനായിത്തീരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിസന്ധി. അതോടുകൂടി അരുവിപ്പുറത്തു താമസിക്കുവാൻ ആദ്യമായി ആജ്ഞാപിക്കുകയും, അനന്തരം ശിഷ്യനാക്കി ചില ഉപദേശങ്ങൾ നല്കുകയും ചെയ്തു. വേദാന്തപരിശീലനത്തിനും യോഗാഭ്യാസത്തിനുമായാണു് അവിടെ കിട്ടിയ സമയം ആശാൻ വിനിയോഗിച്ചതു്. മൂന്നു കൊല്ലം ആ നിലയിൽ കഴിഞ്ഞു. 1071-ൽ മൈസൂർരാജ്യത്തിലെ മെഡിക്കൽ വകുപ്പിൽ ഒരു വലിയ ഉദ്യോഗസ്ഥനായിരുന്ന പേട്ടയിൽ തച്ചക്കുടിയിൽ പി. പല്പുവിന്റെ അടുക്കൽ ആശാനെ കൂടുതൽ സംസ്കൃതം പഠിപ്പിക്കണമെന്നുള്ള നിർദ്ദേശത്തോടുകൂടി അങ്ങോട്ടയച്ചു. പല്പു റാവുബഹദ്ദർ പി. വേലായുധന്റെ കനിഷ്ഠ സഹോദരനാണു്. ആശാൻ തർക്കശാസ്ത്രം ഐച്ഛികമായി എടുത്തു ‘ന്യായവിദ്വാൻ’ എന്ന പരീക്ഷക്കു ബാംഗളൂർ സംസ്കൃതവിദ്യാലയത്തിൽച്ചേർന്നു പഠിത്തവും ആരംഭിച്ചു. പ്ലേഗുനിമിത്തം ആ വിദ്യാലയം ദീർഘകാലത്തേക്കു പൂട്ടുകയാൽ പരീക്ഷയ്ക്കു ചേരുവാൻ തരപ്പെട്ടില്ല. ഉപരിപഠനത്തിനായി ഡോക്ടർ പല്പു ശീമയ്ക്കു പോവുകയും ചെയ്തു. അവിടെ താമസിക്കുമ്പോഴാണു് സൗന്ദര്യലഹരി തർജ്ജമചെയ്തതു്. അക്കാലത്തു് ഈഴവരുടെ വകയായി വിദ്യാവിലാസിനി എന്ന പേരിൽ ഒരു മാസിക കൊല്ലത്തുനിന്നു പ്രചരിച്ചിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിൽ ആദ്യമായി പ്രസിദ്ധീകരിച്ച സൗന്ദര്യലഹരി 1076-ൽ ‘അരുവിപ്പുറം നാണുഗുരുസ്വാമികളടെ ശിഷ്യൻ കുമാരു ആശാൻ ഉണ്ടാക്കി’ എന്ന വിവരണത്തോടുകൂടി പുസ്തകരൂപത്തിൽ പ്രകാശിതമായി. അക്കാലത്തു് ആശാനു സംസ്കൃതകവിതയും സ്വാധീനമായിക്കൊണ്ടിരുന്നു എന്നു ഭാഷാസൌന്ദര്യലഹരിയിലെ അധോലിഖിതമായ അവതരണികാപദ്യം തെളിയിക്കും.
“വിശുദ്ധാ വാഗ്വേണീ വിഹിതസുകൃതാ ശങ്കരഗുരോർ–
ഗ്ഗഭീരാ ഗൂഢാർത്ഥൈർഭൂവി ഗഗനഗംഗേവ ലസതി
തദീയേയം ഭാഷാ മമ ഭവതു സൗന്ദര്യലഹരീ
യഥാ ദൈവി മൂർത്തിഃ പരിണമതി മൃത്സ്നാപ്രതി കൃതിഃ.”
സംസ്കൃതപഠനത്തിലുള്ള തൃഷ്ണ ആശാനു വർദ്ധിച്ചുവന്നതിനാൽ ബാംഗളൂരിൽനിന്നു മദിരാശിയിലേക്കു പോയി, അവിടെയും ആറു മാസം ആ ഭാഷ പഠിച്ചു. അനന്തരം ഡോക്ടർ പല്പുവിന്റേയും മറ്റും ഉത്സാഹത്തിലും ചിലവിലും കല്ക്കത്തയിൽപ്പോയി മഹാമഹോപാദ്ധ്യായ കാമാഖ്യനാഥതർക്കവാഗീശൻ എന്ന പണ്ഡിതന്റെ കീഴിൽ ഉൽഗ്രന്ഥങ്ങൾ പരിശീലിക്കുകയും തർക്കതീർത്ഥപരീക്ഷയ്ക്കു ചേരുവാൻ സജ്ജനാകുകയും ചെയ്തു. 1075-ൽ കല്ക്കത്തയിലും പ്ലേഗിന്റെ ഭയങ്കരമായ ബാധയുണ്ടാകയാൽ നാട്ടിലേക്കുതന്നെ മടങ്ങി. കല്ക്കത്തയിൽ ആശാൻ തന്റെ സംസ്കൃതവിജ്ഞാനം വിപുലീകരിച്ചതിന്നു പുറമേ ഇംഗ്ലീഷിൽ സാമാന്യമായ അറിവും ആ ഭാഷയിലെ സാഹിത്യഗ്രന്ഥങ്ങൾ ആസ്വദിക്കുന്നതിനുവേണ്ട ശക്തിയും സമ്പാദിച്ചു. വംഗദേശത്തെ സ്വതന്ത്രവായു ശ്വസിച്ചു അവിടത്തുകാരുടെ ഉൽക്കടമായ ദേശീയാഭിമാനത്തെയും ഭാഷാഭക്തിയെയും നേരിട്ടു കണ്ടു വികാരഭരിതനായി, പണ്ഡിതന്മാരുമായി ഇടപഴകി, സഹൃദയത്വത്തിനു വിശാലത വർദ്ധിപ്പിച്ചു. പ്രകൃതിയെ അതിന്റെ വിവിധമായ ഭാവത്തിൽ നിരീക്ഷണംചെയ്തു തന്മയീഭവിക്കുവാൻ വേണ്ട പാടവം നേടി തിരിയെ എത്തിയ ആശാൻ 1071-ൽ ബാംഗളൂരിലേക്കു പോയ കുമാരു ആശാനാണോ എന്നു സംശയിക്കത്തക്കവിധത്തിൽ അദ്ദേഹത്തിന്റെ സിദ്ധികൾ മൂന്നരക്കൊല്ലംകൊണ്ടു് അത്രമാത്രം വികാസത്തെ പ്രാപിച്ചിരുന്നു. പിന്നെയും ബംഗാളിലേക്കു പോകണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല. 1077 മേടത്തിൽ വിദ്യാവിലാസിനിയിൽ മേഘസന്ദേശം തർജ്ജമ ചെയ്തു പ്രസിദ്ധപ്പെടത്തിത്തുടങ്ങിയപ്പോൾ ‘വംഗദേശീയൻ’ എന്നും 1078-ൽ അതിൽത്തന്നെ പ്രസിദ്ധീകരിച്ച ‘ഒരു രസകരമായ ഐതിഹ്യം’ എന്ന ഉപന്യാസത്തിൽ ‘കാമാഖ്യനാഥതർക്കവാഗീശഭട്ടശിഷ്യൻ’ എന്നും എഴുതിക്കാണുന്നു. മേഘസസന്ദേശത്തിന്റെയുയം പ്രബോധചന്ദ്രോദയത്തിന്റെയും തർജ്ജമകളും, വിചിത്രവിജയം, മൃത്യുഞ്ജയനാടകം എന്നീ നാടകങ്ങളും 1080-നു മുൻപു് എഴുതിയവയാണെന്നു് ഊഹിക്കാം. അവയിൽ മേഘസന്ദേശവും വിചിത്രവിജയവും ആരംഭിച്ചതു് 1077-ൽത്തന്നെയാണു്.
ശ്രീനാരായണധർമ്മപരിപാലനയോഗം
തിരിയെപ്പോന്നതു് അരുവിപ്പുറത്തേക്കു ശ്രീനാരായണഗുരുദേവന്റെ സന്നിധാനത്തിലേക്കുതന്നെയാണു്. പണ്ഡിതനും പ്രതിഭാശാലിയും കവിയും കാര്യജ്ഞനുമായ ഒരു യുവാവിനെ തന്റെ വശവർത്തിയായി ലഭിക്കുക എന്നതു് അദ്ദേഹത്തിനു് ഒരു വലിയ ലാഭമായിരുന്നു. ആശാനും ആ സാത്വികസമ്പർക്കം തന്റെ സമുൽക്കർഷത്തിനു ഒരു രാജരഥ്യയായിരുന്നു. ആ ഗുരുഭക്തൻ കുറേക്കാലം അരുവിപ്പുറത്തുതന്നെ താമസിച്ചുകൊണ്ടു സ്വാമിയെ ശുശ്രൂഷിക്കുകയും, അധ്യേതാക്കളെ സംസ്കൃതം പഠിപ്പിക്കുകയും വേദാന്തവിചാരത്തിൽ മഗ്നനാകുകയും ചെയ്തുവന്നു. ആ അവസരത്തിലാണു് അരുവിപ്പുറത്തു നാമമാത്രമായി നടന്നുവന്നിരുന്ന വാവൂട്ടുയോഗം ഇക്കാലത്തു ലോകപ്രസിദ്ധി നേടീട്ടുള്ള ശ്രീനാരായണധർമ്മപരിപാലനമായി (എസ്.എൻ.ഡി.പി.) വികസിച്ചതു്. 1078-ൽ അതു് ആരംഭിച്ചപ്പോൾ പന്ത്രണ്ട് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 1079-ൽ ആ യോഗം രജിസ്റ്റർ ചെയ്യപ്പെട്ടു. ആയിടയ്ക്കുതന്നെയാണു് യോഗത്തിന്റെ രസനയായ വിവേകോദയം മാസികയുടേയും ഉത്ഭവം. സമുദായോദ്ധാരകനായ ഗുരുദേവന്റെ ആശയങ്ങളെ സ്വജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചു് അവയ്ക് അവരുടെ ആനുകൂല്യവും സഹകരണവും സമ്പാദിക്കുവാൻ ആശാൻ പല പ്രാവശ്യം കേരളമെങ്ങും സഞ്ചരിച്ചു. ചിലപ്പോൾ സ്വാമികളോടുകൂടിയും ചിലപ്പോൾ തനിച്ചുമുള്ള നിരന്തരമായ ആ പര്യടനം കൊണ്ടു് ആശാൻ യോഗത്തിനുവേണ്ടി പലതും സാധിച്ചു. കൂടുതൽ അംഗങ്ങളെ ചേർക്കുക, സമാജങ്ങൾ സ്ഥാപിക്കുക, ആചാരപരിഷ്കരണവിഷയത്തിലും വിദ്യാഭ്യാസനവിഷയത്തിലും സ്വസമുദായത്തെ ഉൽബുദ്ധമാക്കുക എന്നിങ്ങനെ പല കാര്യങ്ങൾ അന്നത്തെ കർത്തവ്യപരിപാടിയിൽ ഉൾപ്പെട്ടിരുന്നു. അവയിലെല്ലാം ഗുരുദേവന്റെ എന്നപോലെ ശിഷ്യന്റേയും ശ്രദ്ധ നിപുണമായി പതിഞ്ഞു. യോഗീശ്വരനായ ശ്രീകൃഷ്ണനും ധനുർദ്ധരനായ അജ്ജുനനും എന്ന വിധത്തിലാണു് അവർ തമ്മിൽ അക്കാലത്തു പുലർത്തിവന്ന ബന്ധം. ഹെഡ്ഓഫീസിലെ ജോലി വർദ്ധിച്ചതോടുകൂടി തിരുവനന്തപുരത്തുതന്നെ താമസമാക്കി; യോഗത്തിന്റെ കാര്യദർശിയും വിവേകോദയത്തിന്റെ പ്രസാധകനും അദ്ദേഹമായിരുന്നു. 1095-ൽ മാത്രമാണു് അദ്ദേഹം കാര്യദർശി സ്ഥാനത്തിൽനിന്നൊഴിഞ്ഞതു്. ആ സ്ഥാനത്തിരുന്നുകൊണ്ടു അദ്ദേഹം യോഗത്തിനുവേണ്ടി ചെയ്തിട്ടുള്ള ബഹുമുഖമായ സേവനത്തിന്റെ മഹിമ വാചാമഗോചരമാണു്. തിരുവിതാംകൂർ നിയമസഭയിൽ തിരുവിതാംകൂർ ഗവർമ്മെണ്ടു് അദ്ദേഹത്തെ അംഗമായി നിയമിക്കുകയും അവിടെയും ആ അനുഗൃഹീതപുരുഷൻ തന്റെ വ്യക്തിമാഹാത്മ്യം അന്യാദൃശമായ പ്രഭാവത്തോടുകൂടി വിശദീകരിക്കുകയും ചെയ്തുവന്നിരുന്നു. അത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഈ പുസ്തകത്തിൽ പ്രപഞ്ചനം ചെയ്യുവാൻ സ്ഥലസൗകര്യം ഇല്ലാതിരിക്കുന്നു.
ചില ഗാർഹികസംഭവങ്ങളും മരണവും
ശ്രീനാരായണഗുരുവിന്റെ സ്ഥാനത്തെ അദ്ദേഹത്തിന്റെ സമാധിക്കുമേൽ അലങ്കരിക്കേണ്ട ആ സുഗൃഹീതനാമാവിനെ 1080-ാമാണ്ടു മുതൽ സ്വസമുദായാംഗങ്ങൾ ‘ചിന്നസ്വാമികൾ’ എന്ന ബിരുദനാമം നല്കി ബഹുമാനിച്ചതിൽ ആശ്ചര്യത്തിനു് അവകാശമില്ലല്ലോ. കവിരാമായണത്തിൽ മൂലൂർ അദ്ദേഹത്തെ
“അത്യന്തപ്രതിഭാബലം കവനസംബന്ധാൽ ദിഗന്തംവരെ–
യ്ക്കുൾത്തൂർന്നീടിന കീർത്തി പൂരമിതുകൾക്കൊക്കയ്ക്കുമന്യാദൃശം
ആസ്ഥാനത്വമിയന്ന ഭാഗ്യനിധിയാമാത്തർക്കവാചാസ്പതി–
ച്ഛാത്രൻ ഹന്ത! കുമാരയോഗി സുമുഖൻ സുത്രാമജിത്താണു താൻ”
എന്നു പ്രശംസിച്ചിരിക്കുന്നു. 1086-ൽ അമ്മ മരിച്ചു. 1074-ാമാണ്ടിടയ്ക്കു ബാംഗളൂരിൽ താമസിച്ചുകൊണ്ടിരുന്ന അവസരത്തിലായിരുന്നു അച്ഛന്റെ നിര്യാണം. മണിമാലയിൽചേർത്തു പ്രസിദ്ധപ്പെടത്തീട്ടുള്ള ഒരനുതാപം എന്ന ദശശ്ലോകിയിൽ കവി ഇങ്ങനെ വിലപിച്ചിരിക്കുന്നു.
“അച്ചൻ നന്ദനവത്സലൻ സുചരിതൻ ദ്യോവേറിയസ്സംഭവം
തച്ചീലീവിധമെന്നെയന്നിളയ കാലത്തും പ്രവാസത്തിലും,
അച്ഛിന്നം വളരും പ്രിയങ്ങൾ പരിബാധിക്കാം അതല്ലമ്മയിൽ
സ്വച്ഛന്ദം തനയർക്കെഴും സഹജമാം കൂറൊന്നു വേറൊന്നുമാം.
ശോകത്താലിഹ ‘യോഗസംഗതി’ സമാധാനം തരുന്നീലെനി–
ക്കേകുന്നീല ചിരാനുഭൂതരസമിന്നദ്ധ്യാത്മബോധം സുഖം
ഹാ! കഷ്ടം സുഖമല്ലതാൻ സുഖവുമില്ലൈകാന്തികം സൗഖ്യമീ
ലോകപ്രീതി ദശാനിബന്ധിനിയുപാസിക്കുന്നു ദുഃഖത്തെ ഞാൻ.”
1093-ാമാണ്ടുചിങ്ങമാസത്തിലാണു് ആശാൻ തിരുവനന്തപുരം കുന്നുകുഴിയിൽ വയലിൽ വീട്ടിൽ ഭാനുമതിയമ്മയെ വിവാഹംചെയ്തതു്. അതു സമുദായത്തിൽ പല കോളിളക്കങ്ങളുമുണ്ടാക്കി; ഓരോ കാരണവശാൽ വിരോധമുള്ളവർക്ക് അപവാദങ്ങൾ പ്രയോഗിക്കുന്നതിനു് ഒരവസരവും ഉൽപ്പാദിപ്പിച്ചു. മഹാത്മാവായ ഗുരുദേവന്റെ പൂർണ്ണാനുമതിയോടുകൂടിത്തന്നെയാണു് അദ്ദേഹം ഗൃഹസ്ഥാശ്രമം സ്വീകരിച്ചതു് എന്നുള്ള വസ്തുത അവർ ധരിച്ചിരുന്നില്ല. അങ്ങനെ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഒരു കൃതിയാണു് കുയിൽകുമാരൻ. അതു് ആശാനു മർമ്മഭേദകമായി തോന്നിയതിനാൽ അതിനൊരു മറുപടി എന്ന നിലയിൽ ’ഗ്രാമവൃക്ഷത്തിലെ കയിൽ’ എന്ന പേരിൽ ഒരു കൃതി 1094-ൽ പ്രസിദ്ധീകരിച്ചു. ഒരു ഗ്രാമത്തിലെ മാവിൽ പാടിക്കൊണ്ടിരുന്ന കുയിലിനെ ഒരു ദേവൻ ആശ്വസിപ്പിക്കുന്നു. കുയിൽ ആശാൻതന്നെയാണു്.
“ഖേദിച്ചിടൊല്ല കളകങ്ങു വിയത്തിൽ നോക്കി
രോദിച്ചിടൊല്ല രുജയേകുമതിജ്ജനത്തിൽ
വേദിപ്പതില്ലിവിടെയുയണ്മ തമോവൃതന്മാ
രാദിത്യലോകമറിയുന്നിതു നിൻഗുണങ്ങൾ. ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു
ധാവള്യമേറിയ ഭവൽഗുണമുജ്ജ്വലിക്കും
ദൈവം പരന്റെ നുണ കേൾക്കുകയില്ല സൗമ്യ!
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ.”
ഇവ ഈ കാവ്യത്തിലെ രണ്ടു ശ്ലോകങ്ങളാണു്. അക്കാലത്തെ ഇതരകൃതികളുടെ മാധുര്യം കുയിലിനുമുണ്ടു്. അതിന്റെ പ്രതിപാദ്യം ആത്മകഥാംശമാകയാൽ, അത്രതന്നെ പ്രചാരമില്ലെന്നേയുള്ളു. 1097-ൽ വെയിത്സിലെ രാജകുമാരൻ അദ്ദേഹത്തിനു മദിരാശിയിൽവെച്ചു് ഒരു കേരളീയമഹാകവി എന്ന നിലയിൽ പട്ടും വളയും സമ്മാനിച്ചു. ആയിടയ്ക്കുതന്നെ തിരുവനന്തപുരത്തുനിന്നു സുമാർ പന്ത്രണ്ടു നാഴിക വടക്കു തോന്നക്കൽ എന്ന സ്ഥലത്തു് ഒരു പുരയിടം വാങ്ങി ഗൃഹം പണിയിച്ചു് അവിടെ സ്ഥിരതാമസമാക്കി. ആ സ്ഥലത്തു തന്റെ പുസ്തകങ്ങളുടെ പ്രചരണത്തിനും പ്രചാരത്തിനുമായി ‘ശാരദാ ബുക്കുഡിപ്പോ’ എന്ന പേരിൽ ഒരു പുസ്തകശാലയും സ്ഥാപിച്ചു. കുറേക്കാലം ആലുവായിൽ യോഗംവക അദ്വൈതാശ്രമത്തിലെ കാര്യങ്ങളുടെ ഊർജ്ജിതമായ പര്യവേക്ഷണത്തിനായി സകുടുംബം താമസിക്കുകയും ഉണ്ടായിട്ടുണ്ട്. 1099-ാമാണ്ടു മകരമാസം 3-ാം൹ തൃക്കുന്നപ്പുഴക്കു് അല്പം വടക്കുള്ള പല്ലനയാറ്റിൽ റെഡിമർ എന്ന ബോട്ടപകടത്തിൽപെട്ടു് ഭാഷാകവിതയുടെ ആ പരമോപകർത്താവു പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തു. മരിക്കുന്നതുവരെ നാട്ടിനേയും സമുദായത്തേയും സവ്വോപരി സാഹിത്യത്തേയും പകലും രാവും നിസ്തന്ദ്രമായി സേവിച്ചുകൊണ്ടിരുന്നു.
കൃതികൾ
1083 വൃശ്ചികത്തിൽ പാലക്കാട്ടു സഞ്ചരിച്ചിരുന്നപ്പോൾ ആശാൻ ‘ഒരു വീണ പൂവു്’ എന്ന തലക്കെട്ടിൽ 41 ശ്ലോകങ്ങളടങ്ങിയ ഒരു ഖണ്ഡകാവ്യം കോഴിക്കോട്ടുനിന്നു പുറപ്പെട്ടകൊണ്ടിരുന്ന മിതവാദിയിൽ പ്രസിദ്ധീകരിച്ചു. ഭാഷാപോഷിണിയിൽ 1084-ാമാണ്ടു തുലാം-വൃശ്ചികം ലക്കത്തിൽ സി.എസ്. സുബ്രഹ്മണ്യൻപോറ്റി അതു വീണ്ടും പ്രകാശനം ചെയ്തു. അതുമുതല്ക്കു് അദ്ദേഹത്തിന്റെ കൃതികളിൽ അദൃഷ്ടപൂർവ്വങ്ങളായ പല ഗുണവിശേഷങ്ങൾ ഭാവുകന്മാർ കണ്ടു. അതുകൊണ്ടു വീണപുവു വരെ ആശാൻ രചിച്ച നിബന്ധങ്ങളെ അദ്ദേഹത്തിന്റെ പൂർവ്വകാലകൃതികളായും വീണപൂവ മുതലുള്ളവയെ ഉത്തരകാലകൃതികളായും പരിഗണിക്കുന്നതിൽ പാകപ്പിഴയില്ല. പൂർവ്വകാലകൃതികളുടെ പേരുകൾ നിർദ്ദേശിച്ചിട്ടുണ്ട്. (1) ശാങ്കരശതകം, (2) സുബ്രഹ്മണ്യശതകം, (3) സൗന്ദര്യലഹരി തർജ്ജമ, (4) മേഘസന്ദേശം തർജ്ജമ, (5) വിചിത്രവിജയം നാടകം, (6) പ്രബോധചന്ദ്രോദയം നാടകം (തർജ്ജമ), (7) മുത്യഞ്ജയനാടകം (കണ്ടുകിട്ടാത്തതു്), ഇവയും ചില സംസ്കൃതശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളും ആ ഇനത്തിൽപ്പെടും. (8) ഒരു വീണപൂവു് (1083), (9) ഒരു സിംഹപ്രസവം (1084), (10) നളിനി (1087), (11) ലീല (1086), (12) ശ്രീബുദ്ധചരിതം കിളിപ്പാട്ടു് (1090), (13) ബാലരാമായണം 1092), (14) ഗ്രാമവൃക്ഷത്തിലെ കുയിൽ, (15) പ്രരോദനം (1094), (16) ചിന്താവിഷ്ടയായ സീത (1095), (17) പുഷ്പവാടി (1097), (18) ദുരവസ്ഥ, (19) ചണ്ഡാലഭിക്ഷുകി (1098), (20) കരുണ, (21) മണിമാല, (22) വനമാല എന്നീ പദ്യകൃതികളാണു് ഉത്തരകാലകൃതികളിൽ പ്രധാനങ്ങൾ, ഇവ കൂടാതെ (23) രാജയോഗം (1090), (24) മൈത്രേയി, (25) മനശ്ശക്തി, (26) ദൈവികമായ പ്രതികാരം എന്നീ ഗദ്യകൃതികളമുണ്ടു്. വിവേകാനന്ദസ്വാമികൾ ഇംഗ്ലീഷിൽ എഴുതീട്ടുളള ഒരു പുസ്തകത്തിന്റെ ഭാഷാനുവാദമാണു് രാജയോഗം. ശ്രീബുദ്ധചരിതം ഒന്നും രണ്ടും കാണ്ഡങ്ങൾ ആദ്യവും മൂന്നും നാലും കാണ്ഡങ്ങൾ പിന്നീടും പ്രസിദ്ധപ്പെടുത്തി. അഞ്ചാം കാണ്ഡത്തിന്റേയും കരുണയുടേയും പ്രകാശനം ആശാന്റെ മരണാനന്തരമാണു്. പുഷ്പവാടി, വനമാല, മണിമാല എന്നി മൂന്നു കൃതികൾ കാദാചിൽക്കങ്ങളായ കാവ്യഖണ്ഡങ്ങളുടെ സമാഹാരങ്ങളാണു്. ഇവയിൽ ഒടുവിലത്തെ രണ്ടു ഗ്രന്ഥങ്ങളും ആശാന്റെ മരണശേഷം ഭാനുമതിയമ്മ സഞ്ചയിച്ചു. ഉത്തരകാലത്തിലും ചില സംസ്കൃതശ്ലോകങ്ങൾ എഴുതീട്ടുണ്ടു്.
ആശാന്റെ കവിതാരീതി
അഗാധമായ തത്വചിന്ത, അനന്യസുലഭമായ ആശയസമ്പത്തി, അചുംബിതമായ ഉല്ലേഖനബാഹുല്യം, അതിസൂക്ഷ്മമായ പ്രകൃതിനിരീക്ഷണം ഇവയോടുകൂടിയ ഒരു മഹാകവി ജാതികൃതമായ പാരതന്ത്ര്യത്തിൽ നിന്നു സ്വദേശത്തെ വിമുക്തമാക്കുവാനായി ചെയ്യുന്ന നിപുണമായ സേവനത്തിന്റെ വൈപുല്യത്തിന്റേയും വൈമല്യത്തിന്റേയും അനുരണനം നമുക്കു് ആശാന്റെ മിക്ക കൃതികളിലും കാണാവുന്നതാണു്. കാവ്യകാരന്റെ കലാശില്പം അതിന്റെ അത്യുന്നതമായ സൗവർണ്ണശിഖരത്തെ ആരോഹണം ചെയ്തു് അംബരചുംബിയായി പരിലസിക്കുന്നതും നമുക്കു നിരീക്ഷിക്കാം. ആശാനെ സ്നേഹഗായകൻ എന്നു ചിലർ വർണ്ണിക്കുന്നതു ശരിതന്നെ. എന്നാൽ അതു കേവലം വൈഷയികമായ കാമമല്ല. “ധ്രുവമിഹമാംസനിബദ്ധമല്ല രാഗം” എന്നു് അദ്ദേഹംതന്നെ ലീലയിൽ ആ വസ്തുത ഗാനംചെയ്തിട്ടണ്ടു്. അദ്ദേഹത്തിന്റെ ഏതു കൃതിയിലും ആത്മീയമായ ഒരു സന്ദേശം അനുഭവഗോചരമാണു്. ആദ്യം ശിവൻ, സുബ്രഹ്മണ്യൻ തുടങ്ങിയ ഹൈന്ദവദേവതകളെ ഉപാസിച്ചിരുന്ന അദ്ദേഹം ബുദ്ധചരിതം എഴുതിത്തുടങ്ങിയ 1090-ാമാണ്ടുമുതല്ക്കു ബുദ്ധമതതത്വങ്ങളിൽ ലീനചിത്തനായി. ചണ്ഡാലഭിക്ഷുകിയിലേയും കരുണയിലേയും ഇതിവൃത്തം ബുദ്ധമതഗ്രന്ഥങ്ങളിൽനിന്നു് എടുത്തതാണ്. ദുരവസ്ഥ പ്രഥമശ്രവണത്തിൽ വിപ്ലവപരമായി തോന്നാമെങ്കിലും അതിന്റെ പശ്ചാത്തലത്തിൽ മനസ്സിരുത്തുമ്പോൾ നമുക്കു് ആ തോന്നൽ അബദ്ധമാണെന്നു പ്രതിഭാസിക്കാതിരിക്കയില്ല. ഏതെങ്കിലും ഒരു കുറവു പറയുവാനുണ്ടെങ്കിൽ അതു സംസ്കൃതവൃത്തങ്ങളിൽ അദ്ദേഹം രചിച്ചിട്ടുള്ള കൃതികളിൽ അപൂർവ്വം ചില ഭാഗങ്ങൾക്കു ശബ്ദമാധുര്യം കുറയുമെന്നുള്ളുതാണു്. അതിന്റെ കാരണം എന്റെ അറിവിലും അനുമാനത്തിലും പെട്ടിടത്തോളം അതിലുള്ള അശ്രദ്ധയാണു്. അർത്ഥപരമ്പര തള്ളിക്കേറി പ്രവാഹരൂപത്തിൽ പാഞ്ഞുവരുമ്പോൾ അതിനെ ശബ്ദസേതുകൊണ്ടു നിയന്ത്രിക്കുന്നതു സമീചീനമല്ലെന്നായിരിക്കണം അദ്ദേഹത്തിന്റെ മനോഗതി. അല്ലാതെ 1079 വരെ അനുസ്യൂതമായി സാമാന്യേന നിലനിന്നുപോന്ന ശ്രവണസുഖം 1083-ൽ പെട്ടെന്നു തിരോഭവിച്ചുവരുന്നതു സാധാരണമല്ലല്ലോ. ദ്രാവിഡവൃത്തങ്ങളിൽ ഗ്രഥിതങ്ങളായ കൃതികൾക്കു് ഈ ന്യൂനതയൊട്ടില്ലതാനും. ആശാനെ കേരളത്തിലെ ഒരു പ്രഥമഗണനീയനായ കവിയായി നാം കൊണ്ടാടുന്നതു് ഏതു പ്രകാരത്തിൽ നോക്കിയാലും സമുചിതംതന്നെ. അദ്ദേഹത്തിന്റെ കൃതികളോളം വിമർശകന്മാരുടെ മണ്ഡനത്തിനും ഖണ്ഡനത്തിനും വിഷയീഭവിച്ചിട്ടുള്ള കാവ്യങ്ങൾ വേറെയില്ല. അദ്ദേഹത്തിന്റെ ചില നായികമാരിൽ ഹൃദയദൗർബ്ബല്യവും നായകന്മാരിൽ ഹൃദയകാർക്കശ്യവും ആരോപിക്കുന്നവർ കുറേക്കൂടി നിഷ്കർഷിച്ചു് ഉദ്ദേശ്യം ഗ്രഹിച്ചു പ്രസ്തുതകൃതികൾ അനുസന്ധാനം ചെയ്യേണ്ടതാണ്. ഇനി ചില വാങ്മയങ്ങളെപ്പറ്റി സ്വല്പം ഉപന്യസിക്കാം.
പൂർവ്വകാലകൃതികൾ
“ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലംചെയ്യുവാൻ ശക്തനാകു
ന്നല്ലെന്നാൽച്ചെറ്റനങ്ങുന്നതിനുമറികിലദ്ദേവനാളല്ലയല്ലോ;
മല്ലാക്ഷൻ ശംഭുമുൻപാം മഹിതവിബുധരാൽമാന്യയാം നിന്നെ വാഴ്ത്തി
ച്ചൊല്ലാനും കുമ്പിടാനും ജനനി! പുനരിതാർക്കാവു പുണ്യം പെറാഞ്ഞാൽ.”
(സൌന്ദര്യലഹരി)“ദേവൻതൻ ക്രോധമാകും ദഹനശിഖകളിൽദ്ദേഹമാഹന്ത! വെന്താ–
പ്പൂവമ്പൻ വന്നുവീണാൻ ഝടിതി ഭവതിതൻ നാഭിയാം വാപിതന്നിൽ
ആവിശ്ശ്യാമാഭമപ്പോൾച്ചെറിയ പുക പുറപ്പെട്ടു മേൽപ്പോട്ടതിന്നും
ഭാവിച്ചിടുന്നു ലോകം ജനനി! ഭവതിതൻ രോമദാമാഭയെന്നും.”
(സൗന്ദര്യലഹരി) “കാണപ്പെട്ടുള്ള കൃത്യസ്ഖലനമതിനൊരാണ്ടാർന്നു കാന്താവിയോഗം
ക്ഷീണശ്രീയാകുമാറാദ്ധനദനുടെ കടുംശിക്ഷയാൽ യക്ഷനേകൻ
വാണാൻ വൈദേഹി നീരാടിയ മഹിമയെഴും വാരിയും ഭൂരിവൃക്ഷ–
ശ്രേണിച്ഛായാഭിരാമാങ്ഗണനിരയുമെഴും രാമഗിര്യാശ്രമത്തിൽ.”
(മേഘസന്ദേശം) “കത്തും വൻകാട്ടുതീയിൽക്കഠിനമഴ പൊഴിക്കുന്ന നീ ചെന്നണഞ്ഞാ–
ലധ്വക്ലേശം കെടുക്കും നിജശിരസി വഹിച്ചാമ്രകൂടാദ്രിയപ്പോൾ
അത്യല്പൻപോലുമേതെങ്കിലുമുപകൃതിചെയ്തുള്ള മിത്രം വരുമ്പോൾ
പ്രത്യേകം പൂജചെയ്യുന്നതി ലഭിമുഖനാം പിന്നെയെന്താ മഹാത്മാ?”
(മേഘസന്ദേശം)“ഏറെക്കല്പമിരുന്നിടുന്ന വിധിയോടിന്ദ്രാദിവൃന്ദാരക
ന്മാരും മറ്റു മനുക്കളം മുനികളം മണ്ണാ മഹാംഭോധിയും
നീരിൽപ്പോളകൾപോലിരുന്നു നിധനം പ്രാപിക്കവേ പിന്നെയി–
പ്പാരിൽ ഭൗതികപിണ്ഡനാശമതിലിന്നെന്തുള്ളു ചിന്തിക്കുവാൻ?”
(പ്രബോധചന്ദ്രോദയം)“ഞെട്ടിപ്പോകുന്ന ഘോരാകൃതി പുരുഷകപാലങ്ങളാൽക്കർണ്ണപൂരം
പൊട്ടും മിന്നൽപ്പൊരി പ്രേക്ഷണമനലകഡാരാഭമാക്കേശപാശം
ദംഷ്ട്രാ വക്രേന്ദുമധ്യേ രസനയിഴയുയമാബ്ഭൈരവീരൂപമോർക്കിൽ–
പ്പെട്ടെന്നുള്ളം നടുങ്ങുന്നിളയ കദളിതൻകന്നുപോലിന്നുമയ്യാ!”
(പ്രബോധചന്ദ്രോദയം)“രാവിൽപ്പണ്ടതിരമ്യസൗധമതിൽ നാം മഞ്ചത്തിൽ മന്ദസ്മിതം
തൂവിത്തൂവി രമിക്കുവാൻ പുതുനിലാവെന്നും കൊതിച്ചില്ലയോ?
ഈവണ്ണം കടുടകാളരാത്രിയതുപോലേകുന്നിതിപ്പോൾ ഭയം
ഭാവിപ്പാനരുതാർക്കുമിബ്ഭുവനഭോഗത്തിൻവിവർത്തം പ്രിയേ!”
(വിചിത്രവിജയം)“ഇന്നാളല്ലിയിരുണ്ടൊരാ മിഴിയയച്ചുൾപ്രേമസംവിഗ്നയായ്–
ച്ചൊന്നാൾ ജീവിതമെന്റെ ദർശനമിതൊന്നത്രേ നിനക്കെന്നു നീ?
മന്ദൻ ഞാൻ കനിവെന്നിയേയതു മറന്നീടുന്നു ഭർത്സിക്കൊലാ
സന്ദർഭങ്ങളിലേതകൃത്യവുമഹോ! ചെയ്യും മനുഷ്യൻ ശുഭേ!”
(വിചിത്രവിജയം)
അഞ്ചങ്കത്തിലുള്ള ഈ സ്വതന്ത്രനാടകം പ്രബോധചന്ദ്രോദയത്തെക്കാൾ ഹൃദ്യമാണു്. പ്രബോധചന്ദ്രോദയംതന്നെ ആ നാടകത്തിന്റെ മറ്റു മലയാളതർജ്ജമകളെക്കാൾ വളരെ മേലേക്കിടയിലാണു് നില്ക്കുന്നതെന്നും പറയേണ്ടതുണ്ടു്.
ചില സംസ്കൃതശ്ലോകങ്ങൾ
ആശാൻ സംസ്കൃതത്തിൽ ഏതാനും ശ്ലോകങ്ങളേ എഴുതീട്ടുള്ളു. എന്നാൽ അവയും ആസ്വാദ്യങ്ങളായിട്ടുണ്ടു്. അധോലിഖിതമായ ശ്ലോകം ഭാഷാ മേഘസന്ദേശത്തിന്റെ ആരംഭത്തിൽ കാണുന്നു.
“ക്വ വാ വ്യാസഃ പ്രാചേതസ ഇതി ച ശാന്തോ മുനിജനഃ?
പുരാവൃത്താരംഭഃ ക്വ ച വിതതവീരോജ്ജ്വലരസഃ?
കവീന്ദ്രോക്തിവ്യാഖ്യാവിധിഷുയ ജഹി ജിഹ്വേ വിമുഖതാം
വിചിത്രവ്യാപാരാ ഖലു വിഹിതസംഗേ വിധിസുതാ.” “വിശ്വോത്തരോസി ഭഗവൻ! ഖലു ദശനീയ–
സ്ത്വഞ്ചാപ്തയഞ്ച ഗുഹ! വാഹപരിഗ്രഹസ്തേ
ചിത്രം തനോതി ഘടനാ യുവയോർമ്മമേയം
ബാലാർക്കപൂർവ്വധരയോരിവ ലോകരമ്യം.”
(ശിഖിവാഹനധ്യാനദശകം– 1081) “സേവേ ഭവന്തമനിശം ഹൃദയസ്ഥ! കിഞ്ചി
ന്നാഭ്യർത്ഥയേ സ്വയമവിജ്ഞതയാ ഹി തസ്യ
യച്ഛ്രേയസേ മമ കുരുഷ്വ യതഃ പ്രപദ്യേ
ത്വാം ദേവ! താരകജിതം ജിതസർവ്വലോകം.”
(ശിഖിവാഹനധ്യാനദശകം)
1087-ൽ വലിയ കോയിത്തമ്പുരാന്റെ മയൂരസന്ദേശം സംസ്കൃതത്തിലേക്കു വിവർത്തനം ചെയ്യുവാൻ ആരംഭിച്ചതായി അറിയാം. അതിലെ ആദ്യത്തെ ശ്ലോകംമാത്രമേ കണ്ടുകിട്ടീട്ടുള്ളു.
“ശ്രീമാൻ വഞ്ചിക്ഷിതിഭൃദുരഗർക്ഷോദ്ഭവോ ഭാഗിനേയീം
ലക്ഷ്മീം വിശ്വോത്തരഗുണഗണൈസ്താം സ തൈസ്തൈർഗ്ഗരിഷ്ഠാം
ആർത്താം കുർവ്വൻ പ്രണയവസതേഃ പ്രേയസോ വിപ്രയോഗാ–
ച്ചിക്ഷേപേ തം ബത നിരവധൌ കേരളം ദുഃഖസിന്ധൗ.”
ഒരു വീണപൂവും ഒരു സിംഹപ്രസവവും
താഴെ വീണു കിടക്കുന്ന ഒരു പൂവിനെക്കണ്ടു് ഒരു സമസൃഷ്ടസ്നേഹിയായ ഉത്തമകവി തനിക്കു് ഉള്ളിൽ കുതിച്ചുപൊങ്ങുന്ന വികാരപരമ്പരയെ ‘ഒരു വീണ പൂവിൽ’ തദുചിതങ്ങളായ ഭാവങ്ങളുടെ ഉന്മീലനനിമീലനങ്ങളെക്കൊണ്ടു സകലസഹൃദയന്മാരുടേയും ഹൃദയങ്ങളെ ആകർഷിക്കുമാറു ചിത്രണം ചെയ്തിരിക്കുന്നു.
“ഹാ! പുഷ്പമേ! അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ?
ശ്രീ ഭൂവിലസ്ഥിരയസംശയമിന്നു നിന്റെ–
യാ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?
എന്ന ശ്ലോകത്തിൽ ആരംഭിച്ചു്
“കണ്ണേ! മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാകെ
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി സാധ്യമെന്തു
കണ്ണീരിനാൽ? അവനിവാഴ്വു കിനാവു കഷ്ടം!”
എന്ന ശ്ലോകത്തിൽ അവസാനിക്കുന്നു. ആയുസ്സിനെ ക്ഷണഭംഗുരതയെപ്പറ്റി ആർക്കും ബോധമുണ്ടാകുവാൻ ഈ ഒരു ഖണ്ഡകാവ്യം വായിച്ചാൽ മതി. തിരുവനന്തപുരത്തു കാഴ്ചബംഗ്ലാവിലെ തോട്ടത്തിൽ ഒരു സിംഹം പ്രസവിച്ചുകിടക്കുന്നതു കണ്ടപ്പോൾ എഴുതിയതാണു്. മുപ്പത്താറു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഒരു സിംഹപ്രസവം. ഏതു ക്രൂരജന്തുവിനും അപത്യസ്നേഹമുണ്ടെന്നും അന്യഥാ സർക്കാരിന്റെ മേൽനോട്ടത്തിൽ സുഖമായിക്കഴിഞ്ഞുകൂടുന്നവർക്കും പാരതന്ത്ര്യം സന്താപഹേതുകമാണെന്നും മറ്റും കവി ലോകത്തെ ഈ കൃതിയിൽ ഉപദേശിക്കുന്നു.
“കരളിൽക്കനിവാർന്നിടുന്നുതേ
ഖരകണ്ഠീരവിതാനുമീവിധം;
ഒരു ജന്തുവിനും സ്വപുത്രരിൽ–
പ്പരുഷത്വം വിധിയേകിയില്ലതാൻ.”
സിംഹശാബകങ്ങളെ നോക്കി ആ ഭാവനാകുശലൻ പറയുകയാണു്
“ജനവാതിലിലൂടെ കാട്ടിയീ–
യനഘോദ്യാനമസാരമെങ്കിലും
ജനയിത്രിയുദാഹരിച്ചിടാം
ഘനഗംഭീരമഹാടവീതടം. മലയും ഗുഹയും മൃഗങ്ങൾതൻ
കുലവും കാടുമടക്കിവാണതും
പലതമ്മ പറഞ്ഞു കേട്ടിടാം
കുലകൂടസ്ഥപരാക്രമക്രമം.”
നളിനി
നളിനിയാണു് ആശാന്റെ കൃതികളിൽ അത്യുൽക്കൃഷ്ടമെന്നു ചിലർ പറയാറുണ്ടു്. അദ്ദേഹത്തിന്റെ വാങ്മയങ്ങളെ അങ്ങനെ തരംതിരിക്കുന്നതു് എളുപ്പമല്ല. എന്നാൽ അദ്ദേഹത്തിന്റെ അലൗകികമായ ശൃംഗാരരസത്തിന്റെ ആവിഷ്കരണത്തിനു് അതിനെ ഒരു പരമമാതൃകയായി പരിഗണിക്കാം. നളിനിക്കു തന്റെനേരെയുള്ള പരിശുദ്ധമായ പ്രേമവും അതിലേക്കുവേണ്ടിയുള്ള സർവ്വസ്വാർപ്പണവും ശരീരത്യാഗവും ദിവാകരൻ എന്ന യോഗിവര്യന്റെ അശ്മകർക്കശമായ ഹൃദയത്തിനെക്കൂടി അല്പനേരത്തേക്ക് അലിയിക്കുന്നു.
“ആരറിഞ്ഞു തനുഭൃത്തുകൾക്കു നി–
സ്സാരമേവമസുബന്ധമെന്നഹോ?
നാരി നിന്നിളവയസ്സിതേതു ഹൃ
ത്താരിയന്ന പരിപാകമേതയേ? ഹന്ത! സാധ്വി! മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ!
എന്തു നാണമിയലാം ഭവജ്ജിതൻ
ജന്തുഭീകരകരൻ ഖരൻ യമൻ! ആകുലത്വമിയലില്ല യോഗി ഞാൻ
ശോകമില്ലിനി നിനക്കുമേതുമേ
നീ കുലീനഗുണദീപികേ! വിടും
ലോകമാണു ദയനീയമെൻപ്രിയേ!”
എന്നും മറ്റുമാണു് തന്റെ തോളിൽത്തന്നെ ചാഞ്ഞുവീണു മരിച്ച ആ തപസ്വിനിയെപ്പറ്റി അദ്ദേഹം വിലപിക്കുന്നതു്. ഒന്നുരണ്ടു ശ്ലോകങ്ങൾകൂടി പ്രദർശിപ്പിക്കാം.
“ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു; സാധ്വിയാൾ
ഗേഹവും സുഖവുമൊക്കെ വിട്ടു തൻ
സ്നേഹമോതിയതു ചെയ്തതാണിവൾ.” “സ്നേഹമാണഖിലസാരമൂഴിയിൽ;
സ്നേഹസാരമിഹ സത്യമേകമാം;
മോഹനം ഭവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാൻ.”
ഇതു ദിവാകരൻ നളിനിക്കു നല്കുന്ന ഉപദേശമാണു്. നളിനിയെ ഒരവതാരികകൊണ്ടു് അലങ്കരിച്ചതു് ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനാണെന്നുകൂടി ഇവിടെ സ്മരണീയമാണു്.
ലീല
ലെയ്ലാ, മജ്ജുൻ എന്നിവരെ യഥാക്രമം നായികാനായകന്മാരാക്കിക്കൊണ്ടു ഹാഫീസ് എന്ന പാരസീക മഹാകവി ഒരു കാവ്യം നിർമ്മിച്ചിട്ടണ്ട്. അതുതന്നെയാണു് ലീലയിലേയും കഥാവസ്തു എങ്കിലും ആശാൻ അതിന്റെ ഒരു സംക്ഷേപം ഒരു ഇംഗ്ലീഷ് മാസികയിൽ ഒരിക്കൽമാത്രമേ വായിച്ചിരുന്നുള്ളു. നളിനിയെക്കാൾ ലീലയിൽ ലൗകിക സംഭവങ്ങളുടെ പ്രതിഫലനവും അധികമായി കാണാം. ലീലയും മദനനും പ്രണയബദ്ധരാകുന്നതും ലീലയെ ബന്ധുക്കൾ ധനവാനായ ഒരു വണിക്കിനെക്കൊണ്ടു വിവാഹം ചെയ്യിക്കുന്നതും തന്നിമിത്തം മദനൻ ഉന്മാദത്തിനു വശംവദനായി “ലീലേ! ലീലേ!” എന്നു നർമ്മദാതീരത്തിലെ വനങ്ങളിൽ വിലപിച്ചുകൊണ്ടു് അലഞ്ഞുതിരിയുന്നതും ഒടുവിൽ ലീല വിധവയായതിനുമേൽ തന്റെ പ്രാണനാഥൻ ജീവിച്ചിരിക്കുന്നുണ്ടെന്നു തോഴി മാധവിമുഖേന മനസ്സിലാക്കി അങ്ങോട്ടു പാഞ്ഞുചെല്ലുന്നതും ഒരു നിമിഷത്തെ സമാഗമത്തിനുശേഷം അവിടെനിന്നോടിപ്പോയി മദനൻ നർമ്മദയിൽ ആത്മഹത്യചെയ്യുന്നതും അനന്യശരണയായ ലീല അവിടെത്തന്നെ താനും ചാടിമരിച്ചു കൃതകൃത്യയാകുന്നതും കവി അന്യാദൃശമായ കവിധർമ്മജ്ഞതയോടുകൂടി ചിത്രണം ചെയ്തിരിക്കുന്നു. സുക്ഷ്മദേഹം ലഭിച്ച ആ ദമ്പതിമാർ മാധവിക്കു നല്കുന്ന തത്വോപദേശമാണു് കാവ്യത്തിന്റെ സാരസർവ്വസ്വം.“നളിനിയിലെ നായികാനായകന്മാർ രാജസം മിക്കവാറും വിട്ടു സാത്വികാവസ്ഥയിൽ എത്തിനില്ക്കുന്ന പുണ്യാത്മാക്കളാണു്. അതിനുമുൻപുള്ള അവസ്ഥകളിലാണല്ലോ ജീവിതത്തിന്റെ കഷ്ടതകളം മാനസികരഹസ്യങ്ങളും അധികം അടങ്ങിയിരിക്കുന്നതു്. അതുകൊണ്ടു നളിനിയിലെ പാത്രങ്ങളുടെ അടുത്ത താണപടിയിൽ എത്തീട്ടുള്ള ജീവിതങ്ങളെപ്പറ്റിയാണു് പിന്നെ എഴുതേണ്ടതായി തോന്നിയതു്” എന്നു കവിതന്നെ അതിനുള്ള കാരണത്തെപ്പറ്റി പ്രതിപാദിക്കുന്നുമുണ്ട്. പ്രസ്തുതതത്വോപദേശം താഴെച്ചേർക്കുന്നു.
“ആരും തോഴീ! യുലകിൽ മറയുന്നില്ല, മാംസം വെടിഞ്ഞാൽ–
ത്തീരുന്നില്ലീ പ്രണയജടിലം ദേഹിതൻ ദേഹബന്ധം
പോരും ഖേദം പ്രിയസഖി! ചിരം വാഴ്ക മാഴ്കാതെ വീണ്ടും
ചേരും നാം കേൾ വിരതഗതിയായില്ല സംസാരചക്രം.”
ഇതാ മറ്റു ചില ശ്ലോകങ്ങൾ;
“ക്ഷിതിയിലഹഹ! മർത്ത്യജീവിതം
പ്രതിജനഭിന്നവിചിത്രമാർഗ്ഗമാം
പ്രതിനവരസമാമതോർക്കുകിൽ
കൃതികൾ മനുഷ്യകഥാനുഗായികൾ.” “അപഥമതിലവൻ നടന്നതി–
ല്ലപരയെയോർത്തതുമില്ല നാരിയായ്
അപകൃതനവളോടു വൈരമി–
ല്ലപചയമാർന്നതുമില്ല സൗഹൃദം.” “കുസുമിതവനകാന്തിയാത്മകാന്ത–
വ്യസനിനി ലീല വിചാരിയാതെ പോയാൾ
അസുലഭമണി തേടുവോർ ഗണിക്കി–
ല്ലസദൃശമാകരമാർന്ന ധാതുഭംഗി.” “കുരുതുവതിഹ ചെയ്യവയ്യ; ചെയ്വാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം;
പരമഹിതമറിഞ്ഞുകൂടയായുഃ–
സ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം.” “ദയയൊടവൾ തലോടിയുമ്മവച്ചാൾ
ദയിതനെ രാഗമിരുന്ന ഹൃത്തടത്തിൽ
നിയതമഴൽ ചുടുന്ന നെറ്റിമേലും
പ്രിയതമ, പൈതലെയമ്മയെന്നപോലെ.”
പ്രരോദനം
1093-ൽ ഏ.ആർ. രാജരാജവർമ്മ കോയിത്തമ്പുരാന്റെ അപ്രാപ്തകാലമായ ദേഹവിയോഗത്തിൽ ഹൃദയം നീറി ആശാൻ രചിച്ച ഒരു മനോജ്ഞമായ വിലാപകാവ്യമാണു് പ്രരോദനം. നിരവധി പ്രപഞ്ചതത്വരഹസ്യങ്ങൾ ഈ കൃതിയിലും നമുക്കു ദർശിക്കാം.
“വ്യോമത്തിൻ മലിനത്വമേറ്റിയവിടെപ്പൊങ്ങുന്നതെന്തോ മഹാ–
ഭീമത്വം കലരുന്ന കാലഫണിതൻ ജിഹ്വാഞ്ചലംപോലവേ
ശ്രീമൽഭാസുരശാരദാലയമഹാദീപം കലാശിച്ചെഴും
ധൂമത്തിൻ നികരുംബമല്ലി? വസുധേ! കേണീടു കേണീടു നീ.” “കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീതനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലൻ
സ്പഷ്ടം മാനുഷഗർവ്വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നിതി–
ങ്ങിഷ്ടന്മാർ പിരിയുന്നു ഹാ! ഇവിടമാണധ്യാത്മ വിദ്യാലയം!” “വത്സേ! കൈരളി! യാശ്വസിക്ക വിധിസങ്കല്പത്തെ മാനിക്ക നിൻ
ഹൃത്സേതുക്കൾ തകർത്ത മോഹനദി വിട്ടേറീടുകെൻ പൈതലേ!
സത്സേവ്യേ! സഖി! കേരളാവനി! കുഴഞ്ഞീടായ്ക ദുഃഖങ്ങളിൽ
ചിത്സേകച്യുതമോഹനായ ഭഗവൽപാദന്റെ മാതാവു നീ.”
“ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമാ
യീ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഃഖീകരിക്കുന്നതാ–
മേകാന്താദ്വയശാന്തിഭൂവിനു നമസ്കാരം നമസ്കാരമേ.”
ചിന്താവിഷ്ടയായ സീത
സഗർഭയായ സീതാദേവിയെ പ്രജാരഞ്ജനത്തിനുവേണ്ടി ശ്രീരാമചന്ദ്രൻ അരണ്യത്തിൽ പരിത്യജിച്ച ഇതിഹാസമാണല്ലോ ഉത്തരരാമായണത്തിലെ ഇതിവൃത്തം. അങ്ങനെ അവിടെ താമസിക്കുന്നകാലത്തു് ഒരു ദിവസം ആ സതീരത്നത്തിന്റെ ഹൃദയകുഹരത്തിൽനിന്നു പ്രവഹിച്ച വിവിധ വികാരങ്ങളെയാണു് കവി പ്രസ്തതകൃതിയിൽ പ്രതിഫലിപ്പിക്കുന്നതു്. അതു് ധർമ്മപത്നി മരിച്ചുപോയിരിക്കാമെന്നുള്ള വിചാരത്തിൽ ആ ദേവിയുടെ കാഞ്ചനപ്രതിമ മുന്നിൽ വച്ചുകൊണ്ടു ശ്രീരാമചന്ദ്രൻ അശ്വമേധയാഗം നടത്തുവാൻ തീർച്ചപ്പെടുത്തിയ അവസരം. വാല്മീകിമഹർഷിയോടുകൂടി സീത ആ യാഗത്തിൽ സന്നിഹിതയായി. എന്നാൽ
“മിണ്ടാതന്തികമെത്തിയൊന്നനുശയകാന്താസ്യനാം കാന്തനെ–
ക്കണ്ടാൾ പൗരസമക്ഷമന്നിലയിലീ ലോകം വെടിഞ്ഞാൾ സതി!”
എന്നതായിരുന്നു ഉത്തരക്ഷണത്തിലെ സംഭവം. സീതയുടെ ചില ചിന്തകൾ സ്വല്പം പരുഷങ്ങളായിട്ടുണ്ടെങ്കിൽ കവിയുടെ ഭാവനയിൽ പൊന്തിവരുന്നത് ഒരു ദിവ്യവനിതയല്ല, ഒരു മാനുഷിയാണെന്നു സമാധാനപ്പെട്ടുകൊണ്ടാൽ മതി. പോരെങ്കിൽ
“ക്ഷുഭിതേന്ദ്രിയ! ഞാൻ ഭവാനിലി–
ന്നുപദർശിച്ച കളങ്കരേഖകൾ
അഭിമാനിനിയാം സ്വകാന്തയിൽ–
ക്കൃപയാൽ ദേവ! ഭവാൻ ക്ഷമിക്കുക.” “നിരുപിക്കുകിൽ നിന്ദ്യമാണു മ–
ച്ചരിതം ഞാൻ സുചരിത്രയെങ്കിലും
ഉരുദഃഖനിരയ്ക്കു നല്കിനേ–
നിരയായിപ്പലവാറു കാന്തനെ.”
എന്നും മറ്റും ദേവിതന്നെ ക്ഷമായാചനാരൂപത്തിൽ ആ പ്രലാപം അവസാനിപ്പിക്കുന്നുണ്ടെന്നുള്ള വസ്തുതയുംവിസ്മരണീയമല്ലല്ലോ.
“മുടിയിൽക്കൊതി ചേർത്തു പുത്രനെ–
ജ്ജടിയാക്കും ചിലർ; തൽകുമാരരോ
മടി വിട്ടു മഹാവനത്തിലും
വെടിയും ദോഹദമാർന്ന പത്നിയെ.” “സമദൃഷ്ടി സമർത്ഥചിന്തനം
ക്ഷമയന്യോന്യഗുണാനുരാഗിത
ക്രമമായിവയെക്കരണ്ടിടാം
ശ്രമമറ്റാന്തരഗർവ്വമൂഷികൻ.” “പറവാൻ പണി, തൻപ്രിയ്ക്കൊരാൾ
കുറ ചൊന്നാൽ സഹിയാ കുശീലനും
കറയെന്നിലുരപ്പതുത്തമൻ
മറപോലെങ്ങനെ കേട്ടു മന്നവൻ?” “വിഷയാധിപധർമ്മമോർത്തഹോ!
വിഷമിച്ചിങ്ങനെ ചെയ്തതാം നൃപൻ
വിഷസംക്രമശങ്കമൂലമായ്
വിഷഹിക്കും ബുധരങ്ഗകൃന്തനം.”
ഇവ ഈ കാവ്യത്തിലെ മറ്റു ചില ശ്ലോകങ്ങളാണു്. ലീലയെപ്പോലെ അലങ്കാരോജ്ജ്വലമല്ല സീത; അതിന്റെ ഹൃദയഹാരിത്വം പ്രായേണ സ്വഭാവോക്തിയിലും അർത്ഥാന്തരന്യാസത്തിലും മറ്റും അധിഷ്ഠിതമായിരിക്കുന്നു.
ദുരവസ്ഥ
ഇതുവരെ നാം വിവരിച്ച കാവ്യങ്ങൾ സംസ്കൃതവൃത്തങ്ങളിലാണല്ലോ നിബന്ധിച്ചിരിക്കുന്നതു്. ഇനിയത്തെ മൂന്നു കാവ്യങ്ങളും, അതായതു ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ ഇവ, നിർമ്മിച്ചിരിക്കുന്നതു ദ്രാവിഡവൃത്തങ്ങളിലാണു്. ശ്രീബുദ്ധചരിതം നാലു കാണ്ഡങ്ങൾ എഴുതിയതിനുമുൻപുതന്നെ കേകാദിമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്നതിനു വേണ്ട കൃതഹസ്തത കവി സമ്പാദിച്ചുകഴിഞ്ഞിരുന്നു. ജാതികൃതങ്ങളും ആചാരോൽപന്നങ്ങളുമായ അസമത്വയാതനകളിൽനിന്നു് അധഃസ്ഥിതജനങ്ങളെ സമുദ്ധരിക്കുക എന്നുള്ളതാണു് ഇവയിൽ ആദ്യത്തെ രണ്ടു കൃതികളേയുംകൊണ്ടു കവി സാധിക്കുവാൻ ഉദ്യമിക്കുന്നതു്. വർത്തമാനകാലത്തു വായനക്കാരുടെ മുൻപിൽ നടന്ന ഒരു സങ്കല്പസംഭവത്തെ ആസ്പദമാക്കി ആശാൻ ദുരവസ്ഥ മാത്രമേ രചിച്ചിട്ടുള്ളു. ബ്രിട്ടീഷ്മലബാറിലെ ഒരന്തർജ്ജനം മാപ്പിളലഹളക്കാലത്തു തന്റെ ഇല്ലം കൊള്ളക്കാർ ആക്രമിച്ചപ്പോൾ പ്രാണരക്ഷയ്ക്കായി അവിടം വിട്ട് ഓടിപ്പോയി ചാത്തൻ എന്ന ഒരു പുലയയുവാവിന്റെ ചാളയിൽ ചെന്നു ചേർന്നു. ആ യുവതിയെ നാട്ടിലേക്കു മടങ്ങിയാൽ സ്വജനങ്ങൾ ജാതിഭൂഷ്ടയായല്ലാതെ കരുതുകയില്ലല്ലോ. അതിനാൽ അവൾക്കു ഭാവിജീവിതം അന്ധകാരമയമായിത്തോന്നി. കരണീയമെന്തെന്നുള്ള ഉപരിചിന്തയിൽ തന്നെ സ്നേഹിക്കുന്ന ഒരു പുരുഷനെങ്കിലും–അതായതു ചാത്തൻ തന്നെ –ഭൂമിയിലുണ്ടല്ലോ എന്നു കണ്ടു് ആ സാധ്വി സമാശ്വസിച്ചു. ആ സാത്വികനിൽ ആദ്യമായുണ്ടായ അനുകമ്പ പടവുകൾ കയറി ഗാഢമായ അനുരാഗമായി പരിണമിച്ചു. ഒടുവിൽ അവർ അഗ്നിസാക്ഷിയായി വിവാഹംചെയ്തു് ഭാര്യാഭർത്താക്കന്മാരായിത്തീന്നു. ഉൽക്കൃഷ്ടമായ ഒരു ധർമ്മാദർശത്തെ പുരസ്കരിച്ചുള്ള കൃത്യബോധത്താൽ പ്രേരിതനായാണു് താൻ ആ കവിത എഴുതുന്നതു് എന്നു് ആശാൻ പറഞ്ഞിട്ടുള്ളതു പരമാർത്ഥമാണു്. സാവിത്രിക്കു സംഭവിച്ച ആ കുടുംബസംബന്ധമായ ദുരവസ്ഥയുടെ പരിപാകം അങ്ങനെയല്ലാതെ വരുവാൻ മാർഗ്ഗമില്ല; അങ്ങനെതന്നെ വരികയും വേണം. കാലക്രമത്തിൽ ജാതിമതവ്യത്യാസങ്ങൾ ഭൂമുഖത്തിൽ നാമാവശേഷങ്ങളാകും. അപ്പോൾ അത്തരത്തിലുള്ള ഒരു പശ്ചാത്തലത്തിന്റെ ആവശ്യകത താദൃശമായ ഒരു വിവാഹത്തിനു് ഉണ്ടാകുന്നതുമല്ല. ചില ഈരടികൾ പകർത്താം.
ദുരവസ്ഥയിലെ പുലമാടം
“അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം
മങ്ങിപ്പതിഞ്ഞ പാഴ് പുല്ലുമാടം കാണാം ചെറുതായകലെ നിന്നാലൊരു
കൂണെന്നപോലെ വയൽവരമ്പിൽ. അന്തികത്തിൽച്ചെല്ലന്തോറുമൊരു ചൊവ്വും
ചന്തവുമില്ലക്കുടിലു കണ്ടാൽ. വൃത്തവും കോണും ചതുരവുമില്ലതി–
ലെത്തി നോക്കീട്ടില്ല ശില്പിതന്ത്രം. വണ്ണം കുറഞ്ഞൊരു രണ്ടു ചാൺ പൊക്കത്തിൽ
മണ്ണുചുവരുണ്ടകത്തു ചുറ്റും. കോണും മുഴകളും തീർത്തിട്ടില്ലായതിൽ–
ക്കാണുന്നു കൈവിരൽപ്പാടുപോലും. മുറ്റും കിഴക്കായി വീതി കുറഞ്ഞൊരു
മുറ്റമതിന്നുണ്ടതിൽ മുഴുവൻ പറ്റിക്കറുകയും പർപ്പടകപ്പുല്ലും
മറ്റു തൃണങ്ങളും മങ്ങിനില്പൂ. പൊട്ടക്കലമൊന്നിൽ നീരുമൊരു കരി–
ച്ചട്ടിയും കാണാം വടക്കരുകിൽ, കന്നുകടിച്ചില പോയിത്തല ചാഞ്ഞു
നിന്നിടും തൈവാഴതൻചുവട്ടിൽ.”
കവിയുടെ തത്വോപദേശം
“ഉദ്യാനപാലകരേ! ഭവാന്മാരുണർ–
ന്നുദ്യമിപ്പിൻ പുഷ്പകാലമായി. ഉച്ചാവചങ്ങളാമോമൽസ്സുമങ്ങളാൽ
മെച്ചമേറീടുമീയാരാമത്തിൽ
ദേവൻ വനമാലിക്കാനന്ദമേകാത്ത
പൂവൊന്നുമില്ലെന്നതോത്തുകൊൾവിൻ. എല്ലാസ്സുമവുമവന്റെയിച്ഛയ്ക്കൊത്തു
മെല്ലേ വളന്നു തൻപൂർണ്ണതയിൽ
ചെല്ലാനുഴറുകയാണഗ്ഗതിയാരും
തല്ലിനിർത്താതെ സൂക്ഷിച്ചുകൊൾവിൻ. ഭവ്യമാം തെന്നലും ഭാനുമരീചിയും
ദിവ്യമാം തൂമഴനിരും നിത്യം
നവ്യരസമാർന്നു നല്കുന്നല്ലോയിവ–
യ്ക്കവ്യത്യയെ ദേവനൊന്നുപോലെ. എല്ലാം വിടർന്നു പരിമളം തൂവട്ടേ,
എല്ലാം ചിതറട്ടേ വർണ്ണശോഭ,
എല്ലാമിതളുകൾ നീട്ടി വലിപ്പമാർ–
ന്നുല്ലാഘഭാവമിയന്നിടട്ടേ. പൂജ്യരാം വൈദികന്മാരേ! തുനിഞ്ഞിവൻ
യോജ്യമല്ലെങ്കിലുമൊന്നോതുന്നേൻ,
രാജ്യത്തെയോത്തും മതത്തെയോർത്തുംപിന്നെ
പ്രാജ്യരാം നിങ്ങളെത്തന്നെയോത്തും.
കാലം വൈകിപ്പോയി കേവലമാചാര
നൂലുകളെല്പാം പഴകിപ്പോയി.
കെട്ടിനിറുത്താൻ കഴിയാതെ ദുർബ്ബല–
പ്പെട്ട ചരടിൽ ജനത നില്ക്കാ. മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ.
മദ്വചനങ്ങൾക്കു മാർദ്ദവമില്ലെങ്കി–
ലുദ്ദേശ്യശുദ്ധിയാൽ മാപ്പുനല്കിൻ.”
ചണ്ഡാലഭിക്ഷുകി
ഗൗതമബുദ്ധന്റെ ശിഷ്യനായ ആനന്ദഭിക്ഷു ഒരു ദിവസം മധ്യാഹ്നത്തിൽ ദാഹംകൊണ്ടു വലഞ്ഞുവരുമ്പോൾ ചാമർ എന്ന പേരിൽ അറിയപ്പെടുന്ന ഒരു കൂട്ടം പതിതജനങ്ങളുടെ നായകന്റെ പുത്രിയായ മാതംഗി അദ്ദേഹത്തിനു വഴിക്കിണറ്റിൽനിന്നു വെള്ളം കോരിക്കൊടുത്തു. ആനന്ദൻ അതു കുടിച്ചതിനുമേൽ ആ സ്ഥലത്തുനിന്നു പോയി. മാതംഗിക്കു് ആ മഹാനിൽ അടക്കിയാലടങ്ങാത്ത അഭിനിവേശം ജനിച്ചു. തന്നിമിത്തം അവൾ അദ്ദേഹത്തെ അന്വേഷിച്ചു് അടുത്തുള്ള ബുദ്ധവിഹാരത്തിൽ പോകുകയും അവിടെ ശരണത്രയം സ്വീകരിച്ചു ഭിക്ഷുകിയായിത്തീരുകയും ചെയ്തു. ആ വർണ്ണസങ്കരത്തെക്കുറിച്ചു നാടുവാഴിയായ പ്രസേനജിത്തു കേട്ടപ്പോൾ അദ്ദേഹം ആ വിഹാരത്തിലേക്കു പോയി ഭഗവാനോടതന്നെ സംശയം ചോദിക്കുകയും അവിടുന്നു ജാതിയുടെ നിരർത്ഥകതയെ പല യുക്തികൾകൊണ്ടും ഉദാഹരണങ്ങളെക്കൊണ്ടും സമർത്ഥിച്ചു് മഹാരാജാവിനെ കർത്തവ്യോന്മുഖനാക്കുകയും ചെയ്തു. താരതമ്യേന ശുഷ്കമായ ഈ ഇതിവൃത്തം പരിണതപ്രജ്ഞനും ക്രാന്തദശിയുമായ മഹാകവിയുടെ ഭാവനയിൽക്കൂടി പുറത്തു വന്നപ്പോൾ ഒരു ഉത്തമകാവ്യമായി പരിണമിക്കുന്നു.
ചണ്ഡാലഭിക്ഷുകിയിലെ മാതംഗിയുുടെ ആഗമനം
“അപ്പൊഴുതങ്ങൊരു പെണ്കൊടിയാൾ ചെറു–
ചെപ്പുക്കുടമൊന്നരയ്ക്കുമേലിൽ
അഞ്ചിതമായ വള മിന്നുമിടങ്കര–
പ്പിഞ്ചുലതകൊണ്ടു ചുറ്റിച്ചേർത്തും
വീശും വലങ്കരവല്ലിയിൽപ്പാളയും
പാശവും ലീലയായ്ത്തൂക്കിക്കൊണ്ടും
ചെറ്റു കുനിഞ്ഞു വലംചാഞ്ഞ പൂമേനി
ചുറ്റിമറച്ചു ചെങ്കാന്തിതേടും
പൂഞ്ചേലതൻതല പാശ്വത്തിൽപ്പാറിച്ചും
ചാഞ്ചാടി വയ്ക്കുമടിത്തളിരിൽ
ലോലപ്പൂമ്പാദസരത്തിലേക്കിങ്ങിണി
ജാലം കിലുങ്ങി മുഴങ്ങുമാറും
മന്ദമടുത്തുള്ളൊരൂരിൽനിന്നോമലാൾ
വന്നണയുന്നു വഴിക്കിണറ്റിൽ.”
ജാതിയുടെ നിരർത്ഥകത
“സത്യധർമ്മങ്ങൾക്കെതിരാം ശാസ്ത്രം ശ്രദ്ധിയ്ക്കായ്കങ്ങു നൃപതേ!
അർത്ഥപ്രവചനംചെയ്യാമതിൽ വ്യർത്ഥമുദരംഭരികൾ.
ഇന്നലെച്ചെയ്യോരബദ്ധം മൂഢർക്കിന്നത്തെയാചാരമാവാം.
നാളത്തെശ്ശാസ്ത്രമതാവാം അതിൽ മൂളായ്ക സമ്മതം രാജൻ!
സ്നേഹത്തിൽനിന്നുദിക്കുന്നൂ ലോകം സ്നേഹത്താൽ വൃദ്ധിതേടുന്നു.
സ്നേഹം താൻ ശക്തി ജഗത്തിൽ സ്വയം സ്നേഹംതാനാനന്ദമാർക്കും.
സ്നേഹംതാൻ ജീവിതം ശ്രീമൻ! സ്നേഹവ്യാഹതിതന്നെ മരണം.
സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗ്ഗഗേഹം പണിയും പടുത്വം.
അമ്മതൻ നെഞ്ചുഞരമ്പിൽത്തങ്ങിച്ചെമ്മേചെഞ്ചോരയെത്തന്നെ
അമ്മിഞ്ഞത്തൂവമൃതാക്കും മൈത്രി നമ്മോടതോതുന്നു രാജൻ!”
കരുണ
ജന്മനാ ഒരു വേശ്യയായ വാസവദത്തയ്ക്കു് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനെ കാണുമ്പോൾ ആദ്യമായി അന്നുവരെ ആരിലും തോന്നാത്ത ഒരു വികാരം ഉണ്ടാകുന്നു. തന്റെ കാമക്രീഡയ്ക്കു് ആ ഭിക്ഷുവിനെ ഉപയോഗിക്കാമെന്നു് അവൾക്കു തോന്നുന്നു. താൻ അങ്ങോട്ടു ചെല്ലുവാൻ ‘സമയമായില്ല’ എന്നു് ഉപഗുപ്തൻ പറഞ്ഞതായി അറിഞ്ഞു ദുഃഖിക്കുന്നു. കേവലം ഭോഗാസക്തയും ധനാർജ്ജനപരയുമായ ആ ഗണിക എവിടെ? സർവ്വസങ്ഗപരിത്യാഗം ചെയ്തു ജീവന്മുക്തനായി ലോകപര്യടനം ചെയ്യുന്ന ഉപഗുപ്തനെവിടെ? വാസവദത്ത ഒടുവിൽ കൊലക്കുറ്റത്തിനുള്ള അങ്ഗച്ഛേദശിക്ഷയനുഭവിച്ചു ചുടുകാട്ടിൽ കണ്ഠഗതപ്രാണയായി കിടന്നു തന്റെ പ്രാണനെ അവസാനിപ്പിക്കേണ്ട ഘട്ടമായി. അപ്പോൾ ഉപഗുപ്തൻ അവിടെ വന്നു് അവൾക്കു ബുദ്ധമതത്തിലെ “ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി” എന്നീ ശരണത്രയങ്ങൾ ഉപദേശിക്കുകയും തന്നിമിത്തം അവൾ ശാന്തയായി സന്തുഷ്ടയായി ഐഹികയാത്രയിൽനിന്നു വിരമിക്കുകയും ചെയ്യുന്നു. ഇതാണു് കരുണയിലെ ഇതിവൃത്തം. ആശാന്റെ സകലകൃതികളിൽവെച്ചും ഉത്തമോത്തമമായി ഞാൻ പ്രസ്തുതകാവ്യത്തെ പരിഗണിക്കുന്നു. ആ കഥയെത്തന്നെ ആസ്പദമാക്കി രവീന്ദ്രനാഥടാഗൂറും ഒരു കവിത ഫലസഞ്ചയനം (Fruit Gathering) എന്ന പുസ്തകത്തിൽ അതിനുമുൻപു് 1098-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു ബംഗാളികൃതിയുടെ ഇംഗ്ലീഷ്തർജ്ജമയാണു്. ബുദ്ധോപദേശസാഹിത്യ(The Gospel of Buddha)മെന്ന മറ്റൊരു ഇംഗ്ലീഷ് പുസ്തകത്തിലും ആ ഉപാഖ്യാനം വായിക്കാം. ആശാൻ ആ കഥയെ പല ആവാപോദ്വാപങ്ങൾ ചെയ്തു സ്വതന്ത്രമാക്കിട്ടുണ്ട്.
കരുണയിലെ ശ്മശാനം
“ജനരഹിതമാം മേലേക്കരയിലങ്ങങ്ങു കരു–
മ്പനയും പാറയും പുറ്റും പാഴ്ച്ചെടികളും
വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശുന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളംകണക്കേ.
നെടിയ ശാഖകൾ വിണ്ണിൽ നിവന്നു മുട്ടിയിലയും
വിടപങ്ങളം ചുരുങ്ങി വികൃതമായി
നടുവിലങ്ങു നില്ക്കുന്നു വലിയൊരശ്വത്ഥം മൂത്തു
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും
ചടുലദലങ്ങളിലും ശൃങ്ഗഭാഗത്തിലും വെയിൽ
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ
തടിയനരയാലതു തലയിൽത്തീ കാളും നെടും–
ചുടലബ്ഭൂതംകണക്കേ ചലിച്ചുനില്പൂ.
അടിയിലതിൻചുവട്ടിലധികം പഴക്കമായ്ക്ക–
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാൽത്തറ ചുറ്റും.
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകൾപോൽ
വിടവുതോറും പിണണഞ്ഞ വേരുകളോടും
പറന്നടി ഞ്ഞരയാലിൻ പഴുത്ത പത്രങ്ങളോടും
നിറം മങ്ങി നിലം പറ്റിക്കിടപ്പു നീളേ,
ഉറുമ്പരിക്കുമരിയുമുണങ്ങിയ പൂവും ദർഭ–
മുറിത്തുമ്പും മറ്റും ചേർന്നു ചിതറിച്ചിന്നി.
അകലത്തൊരു മൂലയിൽക്കെടുന്ന കനലിൽനിന്നു
പുകവല്ലി പൊങ്ങിക്കാറ്റിൽപ്പടർന്നേറുന്നു.
ചികഞ്ഞെടുത്തെന്തോ ചില ദിക്കിൽനിന്നു ശാപ്പിടുന്നു
പകലെന്നോർക്കാതെ കൂറ്റൻ കുറുനരികൾ.
കുറിയൊരങ്കുശം പോലെ കൂർത്തുവളഞ്ഞുള്ള കൊക്കു
നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും
ഇരയെടുക്കുന്നു പെരുംകഴുകുകൾ ചില ദിക്കിൽ
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങൾ.
ഉടഞ്ഞ ശംഖുപോലെയുമുരിച്ചു മുറിച്ച വാഴ–
ത്തടപോലെയും തിളങ്ങമസ്ഥിഖണ്ഡങ്ങൾ
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ–
ട്ടവിടവിടെ മറഞ്ഞും മറയാതെയും.
അരയാൽത്തറവരെയും വടക്കുനിന്നെത്തുന്ന കാൽ–
പ്പെരുമാറ്റം കുറഞ്ഞ പാഴ് നടക്കാവിന്റെ
പരിസരങ്ങളിൽ ഭസ്മപ്പാത്തികൾ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.
ഉടലെടുത്ത നരന്മാർക്കൊന്നുപോലേവർക്കും ഭോജ്യ–
മിടരറ്റു പിതൃപൈതാമഹസസമ്പ്രാപ്തം
ഇടമതി ഹലോകത്തിൻപരമാവധിയാണൊരു
ചുടുകാടാണതു ചൊല്ലാതറിയാമല്ലോ.”
ഉപഗുപ്തന്റെ കരുണ
“ഹാ! മിഴിച്ചുനിന്നങ്ങവനമ്മധുരയിലെ മുഖ്യ–
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു.
ആ മഹാന്റെ കണ്ണിൽനിന്നാച്ചാമ്പലിലൊരശ്രുകണ–
മാമലകീഫലം പോലെയടർന്നുവീണു.
ഉൽക്കടശോകതിക്തമല്ലോർക്കുകിലന്നയനാംബു
ദുഃഖസത്യജ്ഞനദ്ധീരൻ കരകയില്ല.
തൽകൃതാർത്ഥതാസുഖത്തേൻതുള്ളിയല്ലതു ജന്തുവി–
ന്നുൽക്രമണത്തിൽ മോദിക്കാ ഹൃദയാലുക്കൾ.
ക്ഷിപ്രസിദ്ധി കണ്ടു തൂർന്ന വിസ്മയരസവുമല്ല–
തത്ഭുതചാപലം ഹേതുദർശിയാർന്നിടാ.
കരുതാം മറ്റൊന്നല്ലതു, കരുണതൻ കയത്തിലെ–
പ്പരിണതോജ്ജ്വലമുക്താഫലമല്ലാതേ.”
ഇതരകാവ്യങ്ങൾ
ഇതരകാവ്യങ്ങളിൽ അപൂർണ്ണങ്ങളായ ശ്രീബുദ്ധചരിതത്തേയും ബാലരാമായണത്തേയുംപറ്റി ഇവിടെ വിസ്തരിക്കാൻ സ്ഥലദാർലഭ്യം അനുവദിക്കുന്നില്ല. ബുദ്ധചരിതം ഒന്നാം കാണ്ഡം പ്രകാശിതമായ 1090-ൽത്തന്നെയാണു് നാലപ്പാട്ടു നാരായണമേനോൻ മൂലഗ്രന്ഥം എട്ടുകാണ്ഡങ്ങളംകൂടി ഒരു പുസ്തകമായി പൗരസ്ത്യദീപം എന്ന പേരിൽ അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചു പ്രസിദ്ധപ്പെടത്തിയതു്. രണ്ടു കാവ്യങ്ങൾക്കും രണ്ടു വിധത്തിലാണു് ആസ്വാദ്യത. ആശാന്റെ കൃതി അനുപദവിവർത്തനമല്ല. ഒന്നാം കാണ്ഡത്തിൽമാത്രമേ അദ്ദേഹം മൂലഗ്രന്ഥത്തെ ഏകദേശമെങ്കിലും അനുസരിക്കുന്നുള്ളു. പിന്നീടു കുറേക്കൂടി സ്വാതന്ത്ര്യം സ്വീകരിക്കുകയാണു് ചെയ്യുന്നതു്. ബാലരാമായണം വിദ്യാർത്ഥികളടെ ആവശ്യത്തെ പുരസ്കരിച്ചു നിർമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെങ്കിലും അതിലുമുണ്ടു് ഉത്തമകവിധർമ്മത്തിന്റെ പരിസ്ഫുരണം. നിരവധി ചെറിയ വിശിഷ്ടകവിതകൾ ഓരോ ആവശ്യം പ്രമാണിച്ചു് ഉണ്ടാക്കീട്ടുള്ളവയിൽ ഒന്നാണു് 1097-ൽ രചിച്ച സ്വാതന്ത്ര്യഗാഥ. അത്യുജജ്വലമായി പ്രശോഭിക്കുന്ന അതിലെ ചില വരികൾ നോക്കുക.
“അന്ധകാരത്തിന്റെയാഴത്തിൽ ക്രൂരമാ–
മെന്തൊരു മായാവ്യവസ്ഥയാലോ
ബന്ധസ്ഥരായ് ഞങ്ങൾ കേഴുന്നു ദേവ! നിൻ
സ്വന്തം കിടാങ്ങൾ നിരപരാധർ. ഓരുന്നു ഞങ്ങൾ പിതാവേ! നിൻ കൺമുന
ദൂരത്തും തേൻമഴ ചാറുമെന്നും
ക്രൂരതതന്നുടെ നേരേയതുതന്നെ
ഘോരമിടിത്തീയായ് മാറുമെന്നും. ചട്ടറ്റ നിൻകരവാളിൻ ചലൽപ്രഭ
തട്ടുമാറാക ഞങ്ങൾക്കു കണ്ണിൽ.
വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ!
പൊട്ടിച്ചെറികയിക്കൈവിലങ്ങും. ഞങ്ങളെപ്പൊക്കുക കൂരിരുട്ടിൻ കോട്ട
യെങ്ങും ചവിട്ടിനിരത്തുവാനും
തങ്ങളിൽക്കൈ കോർത്തു മോക്ഷസുഖാബ്ധിയിൽ
മുങ്ങിക്കുളിച്ചുപുളയ്ക്കുവാനും.”
ഗദ്യം
ആശാന്റെ ഗദ്യത്തിനും നല്ല അഴകും അന്തസ്സുമുണ്ടു്. രാജയോഗത്തിൽ വിവേകാനന്ദസ്വാമികളടെ ഇംഗ്ലീഷുഗ്രന്ഥത്തിന്റെ തർജ്ജമയോടുകൂടി പാതർഞ്ജലയോഗസൂത്രങ്ങൾക്കു ടിപ്പണിയും ചേർത്തിട്ടുണ്ടു്. ആധ്യാത്മികജ്ഞാനത്തിന്റെ സമ്പാദനത്തിനു വളരെ പ്രയോജനപ്പെടുന്ന ഒരു പുസ്തകമാണതു്. മനശ്ശക്തി, ജെംസ് ആലൻ ഇംഗ്ലീഷിൽ എഴുതീട്ടുള്ള As a man thinketh എന്ന ഗ്രന്ഥത്തിന്റെ ഭാഷാനുവാദമാകുന്നു. ഒരു ദൈവികമായ പ്രതികാരത്തിലെ ഇതിവൃത്തം മെഡോസ് ടെയിലറുടെ താര എന്ന നോവലിൽനിന്നു സംഗ്രഹിച്ചിരിക്കുന്നു. ഇംഗ്ലീഷിലെ കവിതകളിൽ നിന്നെന്നപോലെ ഗദ്യഗ്രന്ഥങ്ങളിൽനിന്നും സ്വന്തം പരിശ്രമംകൊണ്ടു് അദ്ദേഹം ഇംഗ്ലീഷിൽ നേടിയിരുന്ന പരിചയം അത്ഭുതാവഹമാണെന്നു കാണാവുന്നതാണല്ലോ.
ഉപസംഹാരം
ഭാഷാകവികളടെ മധ്യത്തിൽ കുമാരനാശാന്റെ സ്ഥാനം എത്രമാത്രം അനന്യലഭ്യവും സവ്വോൽക്കൃഷ്ടവുമാണെന്നു നാം ഇത്ര ദൂരമുള്ള വിചാരണകൊണ്ടു കണ്ടുകഴിഞ്ഞു. നമ്മുടെ സാഹിത്യത്തിൽ ആധുനികരീതിക്കു യോജിച്ചവിധത്തിൽ ഒരു പരിവർത്തനം വരുത്തുന്നതിൽ മുന്നിട്ടുനിന്നു പ്രയത്നിച്ച സുഗൃഹീതനാമാക്കളിൽ അദ്ദേഹത്തിനും അദ്വിതീയമായ ഒരു സ്ഥാനമുണ്ട്. പരിസരസ്ഥിതികൾ അദ്ദേഹത്തിന്റെ ജന്മസിദ്ധമായ സംസ്കാരത്തിനു പരിഷ്കാരകങ്ങളായി ഭവിച്ചു. ആ അനുഗ്രഹങ്ങളിൽ അതിപ്രധാനമായി ഞാൻ കരുതുന്നതു ശ്രീനാരായണഗുരുദേവന്റെ അന്തേവാസിത്വംനിമിത്തം അന്തർമുഖമായി ചിന്തിക്കുന്നതിനു ലഭിച്ച ശക്തിവിശേഷത്തെയാണു്. ആ കുശാഗ്രീയമായ നിരീക്ഷണപാടവവും യോഗമാർഗ്ഗപരിശീലനത്തിന്റെ ഫലമായി വർദ്ധിച്ചിരുന്നിരിക്കണം. അതെല്ലാം എങ്ങനെയിരുന്നാലും വാഗ്ദേവതയുടെ പ്രത്യേകമായ പ്രസാദത്തിനു പാത്രീഭവിച്ച ഒരു മഹാകവിമൂർദ്ധന്യനായിരുന്നു അദ്ദേഹം എന്നുള്ളതു സർവ്വസമ്മതമാണു്. അദ്ദേഹം താൻ ജനിച്ച സമുദായത്തെമാത്രമല്ല ഉയർത്തിയതു്, കേരളത്തെ ആകമാനം അഭിമാനം കൊള്ളിച്ചു. അവരുടെ ഇടയിൽ ആധുനികകാലത്തും വിശ്വസാഹിത്യകാരന്മാർ ഉണ്ടാകുമെന്നുള്ളു വസ്തുത തെളിയിച്ചു. ആ ഉദാരചരിതൻ നമുക്കു നല്കീട്ടള്ള കാവ്യനിധി അമൂല്യവും അനശ്വരവും ആദിത്യഭാസുരവുമാകുന്നു.
60.4ഇടപ്പള്ളി രാഘവൻപിള്ള (1084–1111)
നവ്യകവനരീതി
ഇനി ഇടപ്പള്ളിക്കാരും അത്യന്തം വാസനാസമ്പന്നന്മാരും ഭാഷയുടെ ഭാഗ്യദോഷത്താൽ അല്പായുസ്സിൽ മരണം പ്രാപിച്ചവരുമായ രണ്ടു കവിപുങ്ഗവന്മാരെപ്പറ്റിയാണു് പ്രസ്താവിക്കേണ്ടിയിരിക്കുന്നതു്. അവരിൽ ഒന്നു് ഇടപ്പള്ളി രാഘവൻപിള്ളയും മറേറതു് ചങ്ങമ്പുഴ കൃഷ്ണപിള്ളയുമാണു്. ഒരേ ഞെട്ടിൽ വികസിച്ച രണ്ടു സുരഭിലകുസുമങ്ങളായിരുന്നു അവർ. അവരുടെ കവനമാധുര്യം കേരളീയരെയാകമാനം വശീകരിച്ചു. പുതിയ രീതിയിലുള്ള കവിത ഭാഷയിൽ അതിനുമുൻപും ഉണ്ടായിരുന്നുവെങ്കിലും ആ രീതിയിൽത്തന്നെ ആമൂലാഗ്രം തങ്ങളുടെ വാങ്മയങ്ങളെ ഇദംപ്രഥമമായി ആവിഷ്കരിച്ചവർ അവരായിരുന്നു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞാണു് അവർ എഴുതിത്തുടങ്ങിയതു്. ആ യുദ്ധത്തിന്റെ അനന്തരഫലങ്ങളായ പാരതന്ത്ര്യം, ദാരിദ്ര്യം, രോഗം, സ്വാർത്ഥനിഷ്ഠ, പരവഞ്ചന തുടങ്ങിയ സമുദായദോഷങ്ങളെ അവർ ശക്തവും വികാരോത്തേജകവുമായ ഭാഷയിൽ ചിത്രണം ചെയ്തിട്ടുണ്ടു്. നിവൃത്തിയുള്ളിടത്തോളം ദ്രാവിഡവൃത്തങ്ങളെമാത്രം സ്വീകരിക്കുക, ആശയങ്ങളുടെ വിഷയത്തിൽ പാശ്ചാത്യസാഹിത്യത്തെ അനുകരിക്കുക, സംസ്കൃതത്തിനു് ഒരുവിധത്തിലും അധമർണ്ണന്മാരാകാതെ ഷെല്ലി, കീറ്റ്സ്, ബൈറൺ, ബ്രൗണിംഗ്, സ്വിൻബെർൺ മുതലായ ആംഗലേയകവികളുടെ നിരന്തരോപാസനകൊണ്ടു പ്രതിഭയെ വിവിധമാർഗ്ഗങ്ങളിൽ പോഷിപ്പിക്കുക ഇവയെല്ലാം അവരുടെ കവിതയ്ക്കുള്ള ചില പ്രത്യേകതകളാണു്. ഈ രീതി യുവാക്കന്മാർക്കു് ഏറ്റവും ഹൃദ്യമായിത്തോന്നി. ഇടപ്പള്ളി രാഘവൻപിള്ളയുടെ കൃതികളെല്ലാം ഹ്രസ്വങ്ങളും ഭാവാവിഷ്കാരകങ്ങളുമാണു്.
ചരിത്രം
രാഘവൻപിള്ളയുടെ കുടുംബം വടക്കൻപറവൂരിലാണു്. അവിടെനിന്നു കല്യാണിയമ്മ എന്നൊരു യുവതിയെ ഇടപ്പള്ളി പാണ്ടവത്തു നീലകണ്ഠപ്പിള്ള വിവാഹം ചെയ്ത. രാഘവൻപിള്ള അവരുടെ സന്താനമായി 1084-ാമാണ്ടിടയ്ക്കു ജനിച്ചു. ബാല്യത്തിൽത്തന്നെ അമ്മ മരിച്ചുപോകയാൽ അച്ഛന്റെ സംരക്ഷണത്തിൽ വളർന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ഒരു സർക്കാർശിപായിപ്പണിയിൽനിന്നു ലഭിച്ച തുച്ഛമായ വേതനംകൊണ്ടു വേണ്ടിയിരുന്നു പുലരാൻ. ഏതാനും കൊല്ലം കഴിഞ്ഞപ്പോൾ നീലകണ്ഠപ്പിള്ള വേറെയും വിവാഹം ചെയ്തു. രാഘവൻപിള്ള തീരെ നിരാശ്രയനായി പള്ളിക്കൂടങ്ങളിൽ വളരെ അരിഷ്ടിച്ചു വിദ്യാഭ്യാസം ചെയ്തു് എറണാകുളം ഗവർമ്മെൻറ് ഹൈസ്ക്കൂളിൽ ഇ.എസ്.എൽ.സി. ക്ലാസ്സുവരെ വായിച്ചു. വിദ്വാൻപരിക്ഷയ്ക്കു ചേർന്നുവെങ്കിലും അതിൽ ജയിച്ചില്ല. അങ്ങനെ ആദ്യന്തം കരൾ വെന്തും കണ്ണുനീരിൽ കുളിച്ചുമാണു് നമ്മുടെ കവി ലോകയാത്രയാരംഭിച്ചതു്. ദുർവിധിയും അദ്ദേഹത്തിന്റെ മുന്നിൽ വിലങ്ങടിച്ചുനിന്നു. അങ്ങനെയുള്ള ഒരു യുവാവിന്റെ കവിത വിഷാദാത്മകമായതിൽ അതിശയിക്കാനില്ലല്ലോ. അദ്ദേഹത്തിന്റെ ചരമവും ദയനീയമായിരുന്നു. തന്നെക്കാൾ പല പ്രകാരത്തിൽ ഉപരിതലസ്ഥയായ ഒരു യുവതിയിൽ അദ്ദേഹം തന്റെ പ്രേമം സമർപ്പിച്ചു. യുവതിയുടെ പിതാവു് ആ വിവാഹബന്ധത്തെ അനുകൂലിച്ചില്ല. കവിയുടെ നൈരാശ്യം അതിന്റെ മുദ്ധന്യദശയിലെത്തി. 1111-ാമാണ്ടു മിഥുനമാസം 21-ാം൹ കൊല്ലത്തുള്ള ആ യുവതിയുടെ ഗൃഹത്തിൽവച്ചുതന്നെ ആ ഇതികർത്തവ്യതാമൂഢൻ ആത്മഹത്യചെയ്തു. ഇഹലോകത്തിൽ ലഭിക്കാത്ത സ്വാച്ഛന്ദ്യവും സുഖവും പരലോകത്തിലെങ്കിലും ലഭിക്കുമോ എന്നു പരീക്ഷിക്കുവാനായിരിക്കാം ആ സാഹസം. ഏതായാലും ഭാഷയ്ക്കു് ഉത്തിഷ്ഠമാനനായ ഒരു വരിഷ്ഠകവി നഷ്ടമായി. അദ്ദേഹത്തിന്റെ മാതാവും ആത്മഹത്യചെയ്തതാണെന്നു ജനപ്രവാദമുണ്ടു്.
കൃതികൾ
രാഘവൻപിള്ളയുടെ കൃതികൾ സമാഹൃതങ്ങളായി തുഷാരഹാരം എന്ന പേരിൽ 1110-ാമാണ്ടു പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽപ്പിന്നീടു നവസൗരഭം എന്നൊരു കാവ്യസമുച്ചയം 1111 ചിങ്ങമാസത്തിൽ അച്ചടിക്കപ്പെട്ടു. ഇവയ്ക്കുപുറമേ ഹൃദയസ്മിതം, മണിനാദം, അവ്യക്തഗീതം ഇവകൂടി കൂട്ടി അദ്ദേഹത്തിന്റെ കവിതകളെല്ലാം ചേത്തു് ഗ്രന്ഥകാരന്റെ മരണാനന്തരം ഒരൊറ്റ പുസ്തകമാക്കി ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രകാശിപ്പിച്ചു. രാഘവൻപിള്ളയുടെ കവിതയുടെ മാതൃക പ്രദർശിപ്പിക്കേണ്ട ആവശ്യമില്ലാത്തവിധത്തിൽ അവ അത്രമാത്രം സുവിദിതങ്ങളാണു്. എങ്കിലും ചില വരികൾ ഉദ്ധരിക്കാം.
1 “അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ–
മഴലു നിറഞ്ഞവയായിരുന്നു.
സ്ഫടികാഭമാകുമരുവികൾത–
ന്നടിയെല്ലാം പങ്കിലമായിരുന്നു.
ചിരിയൊന്നറിയാതെ രൂകി പ്പോയാൽ–
ച്ചിരകാലം തേങ്ങിക്കരഞ്ഞിടേണം.
ചെറുമിന്നൽകണ്ടു തെളിഞ്ഞ മേഘ
മൊരു ജന്മം കണ്ണീർ പൊഴിച്ചിടേണം.” 2 “തന്നന്ത്യഗാനവും പാടിപ്പടിഞ്ഞാട്ടു
പൊന്നന്തിപ്പൈങ്കിളി പാറിപ്പോയി.
അല്ലിന്റെയമ്മലർവാടിയിലിന്നത്തെ
മുല്പപ്പൂവെല്പാം വിരിഞ്ഞുതീർന്നു.
അംബുജംതൻ മുദുമന്ദസ്മിതാങ്കര–
മന്തിപ്രഭയിലലിഞ്ഞുചേർന്നു.
കൂകിത്തളർന്നോരു കോകിലം മുറ്റത്തെ
മാകന്ദക്കൊമ്പിലുറക്കമായി.
ആകാശദേശത്തിലെങ്ങാനലയുമെ–
ന്നാശാപതംഗമേ! പോരിക നീ.” 3 “വർഷം കഴിഞ്ഞു കൊയിത്തു തീർന്നൂ.
കർഷകരെല്ലാരും ഹർഷമാർന്നൂ.
സസ്യലതാദികൾ സൽഫലത്താ–
ലുത്സവം കണ്ണിന്നരുളിയാർക്കും.
കാർമുകിൽമാല മറഞ്ഞു വാനം
ശ്യാമളകോമളമാകമാനം.
ഓരോരോ രാവും കുളുർമയേന്തു
മോണനിലാവിനാലോളം തല്ലും.”
മണിനാദം എന്നതു കവിയുടെ ഒടുവിലത്തെ കൃതികളിൽ ചിലതാണു്. അതിൽ തനിക്കു് അടുത്ത കാലത്തു സംഭവിച്ചേക്കാവുന്ന മരണത്തെപ്പറ്റി പ്രത്യേകമായ സൂചനയുണ്ട്. ചില വരികൾ നോക്കുക.
“മണിമുഴക്കം മരണദിനത്തിന്റെ
മണിമുഴക്കം, മധുരം, വരുന്നു ഞാൻ.
അനുനയിക്കുവാനെത്തുമെൻകൂട്ടരോ–
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി.
മറവിതന്നിൽ മറഞ്ഞു മനസ്സിലെൻ
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ! യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ
മദതരളരാം മാമരക്കൂട്ടമേ!
വരികയാണിതാ ഞാനൊരധഃകൃതൻ
കരയുവാനായ്പ്പിറന്നോരു കാമുകൻ.”
60.5ചങ്ങമ്പുഴ കൃഷ്ണപിള്ള (1089–1123)
ചരിത്രം
രാഘവൻപിള്ളയുടെ ബഹിശ്ചരപ്രാണനും സന്തതസഹചാരിയുമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതവും ഹ്രസ്വവും ക്ലേശഭൂയിഷ്ടവുമായിരുന്നു. അദ്ദേഹം 1089-ാമാണ്ടു കന്നിമാസം 24-ാം൹ ഇടപ്പള്ളി ചങ്ങമ്പുഴവീട്ടിൽ സി. കെ. പാറുക്കുട്ടിയമ്മയുടേയും കൊച്ചിശ്ശീമയിൽ തെക്കേടത്തു നാരായണമേനോന്റെയും പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഇടപ്പള്ളിയിൽവെച്ചുതന്നെയാണു് നിർവ്വഹിച്ചതു്. പിന്നീട് ആലുവാ, എറണാകുളം എന്നീ കോളേജുകളിൽ വായിച്ചു് ഇൻറർമീഡിയേറ്റു പരീക്ഷ ജയിച്ചു. അതിനുമേൽ തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളേജിൽ ബി. ഏ. ഓണേഴ്സ് ക്ലാസ്സിൽ മലയാളവും സംസ്കൃതവും ഗ്രൂപ്പിൽ ചേന്നു് ആ പരീക്ഷയിലും ഉത്തീർണ്ണനായി. അതു് 1116-ാമാണ്ടായിരുന്നു. അദ്ദേഹത്തിനു് അക്കാലത്തു് ദാരിദ്ര്യത്തോട് അനുനിമിഷം മല്ലിടേണ്ടതായി വന്നിട്ടണ്ടു്. തിരുവനന്തപുരത്തു പഠിക്കുമ്പോൾ ക്യാപ്റ്റൻ വി.പി. തമ്പി (ശ്രീമൂലംതിരുനാഠം മഹാരാജാവിന്റെ പൗത്രൻ) അദ്ദേഹത്തെ സഹായിക്കുകയാൽ ആ പിശാചബാധയിൽനിന്നു കുറേക്കാലത്തേക്കു് അകന്നുനില്ക്കുവാൻ സാധിച്ചു. 1115-മാണ്ടു മീനമാസത്തിൽ ഇടപ്പള്ളി എസ്.കെ. ശ്രീദേവിയമ്മയെ വിവാഹം ചെയ്തു. വിദ്യാഭ്യാസാനന്തരം രണ്ടു കൊല്ലം പൂനാ, കൊച്ചി ഇവിടങ്ങളിൽ മിലിറ്ററി ഡിപ്പാർട്ടുമെൻറിൽ പണിനോക്കി. ആ പണി കവിതാരചനയ്ക്കു പ്രതിബന്ധമായി തോന്നിയതിനാൽ അതു രാജിവെച്ചു. അദ്ദേഹത്തിന്റെ ആദ്യകാലത്തെ കൃതികളിൽ അതിപ്രധാനമായ രമണൻ 1112-ൽ പ്രസിദ്ധീകരിച്ചു. അതു് എഴതിത്തീർന്നതു് ആ കൊല്ലം കന്നി 5-ാം൹യായിരുന്നു എന്നുള്ളതിനു് അതിൽത്തന്നെ തെളിവുണ്ടു്. ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലനിര്യാണത്തിൽ അതിതീവ്രമായി അനുശോചിച്ചു പാശ്ചാത്യരീതിയിൽ എഴുതിയ ഒരു ഗ്രാമീണവിലാപകാവ്യമായിരുന്നു അതു്. രണ്ടിൽച്ചില്വാനം മാസങ്ങളേ ഇരുപത്തിരണ്ടു വയസ്സമാത്രം പ്രായമുണ്ടായിരുന്ന ആ യുവാവിനു് അതെഴുതുവാൻ വേണ്ടിവന്നുള്ളു. ആ കാവ്യത്തിന്റെ രണ്ടാമത്തെ പതിപ്പ് 1115-ൽ പ്രകാശിതമായി. തുടന്നു് അനേകം പതിപ്പുകൾ പുറപ്പെടേണ്ട ആവശ്യം നേരിടുകയും നാല്പതിനായിരം പ്രതികളോളം വിറ്റഴിയുകയും ചെയ്തു. കുറേക്കാലം മദിരാശി ലാക്കാളേജിൽ വായിച്ചുവെങ്കിലും മാനസികമായും ശാരീരികമായും ഉണ്ടായ ചില ക്ലേശങ്ങൾനിമിത്തം പഠിത്തം പൂർത്തിയാക്കാൻ സാധിച്ചില്ല. തിരിയെ ഇടപ്പള്ളിക്കു പോന്നു് ഒരു വർഷത്തിനുമേൽ അവിടെ കഴിച്ചുകൂട്ടി. രമണൻ മുതലായ പുസ്തകങ്ങൾ അദ്ദേഹത്തെ അതിനിടയ്ക്കു സമ്പന്നനാക്കിക്കഴിഞ്ഞിരുന്നു. കേരളീയർക്കെല്ലാം അദ്ദേഹത്തിന്റെ കൃതികളിൽ ആദരവും ആനന്ദവും സഞ്ജാതമായി. പിന്നീട കേരളത്തിലെ സുപ്രസിദ്ധമുദ്രണാലയമായ മംഗളോദയത്തിന്റെ ഉടമസ്ഥനും അദ്ദേഹവും തമ്മിൽ സ്നേഹമായി. തന്റെ പുസ്തകങ്ങൾ ശീഘ്രമായും ഭംഗിയായും അച്ചടിപ്പിക്കുന്നതിനുവേണ്ടി ചങ്ങമ്പുഴ തൃശൂരിൽ കാനാട്ടുകരയ്ക്കു താമസം മാറ്റി. മങ്ഗളോദയത്തിന്റെ പത്രാധിപസമിതിയിൽ ഒരു അംഗമായിച്ചേർന്നു. 1121-ാമാണ്ടു് ഒടുവിൽ തൃശൂർ വിട്ടു. അതിനും മാനസികങ്ങളായ അസ്വാസ്ഥ്യങ്ങളായിരുന്നു കാരണമെന്നു് ആ കാര്യത്തെപ്പറ്റി അറിവുള്ളവർ പറയുന്നു. കേരളത്തിലെ കവികളിൽ അഗ്രഗണ്യനാകണമെന്ന ആഗ്രഹം അദ്ദേഹത്തിനു യൗവനാരംഭത്തിൽത്തന്നെ അങ്കുരിച്ചിരുന്നു. നിരന്തരമായ പുസ്തകപാരായണംകൊണ്ടും നിസ്തന്ദ്രമായ ദൈനംദിനാഭ്യാസം കൊണ്ടും അദ്ദേഹം തന്റെ അനന്യസാധാരണമായ വാസനയെ പരിപുഷ്ടമാക്കി. വിശ്വസാഹിത്യത്തിൽ അദ്ദേഹം ഒട്ടുവളരെ ഉത്തമഗ്രന്ഥങ്ങൾ വായിച്ചു് അവയിലെ ആശയങ്ങൾ തന്നിൽ ലയിപ്പിച്ചു. അതോടുകൂടി അനിയന്ത്രിതമായ ഒരു ദിനചര്യയും തുടർന്നുകൊണ്ടുപോയി. നശ്വരമായ ശരീരംകൊണ്ടാണു് താൻ കൈകാര്യം ചെയ്യുന്നതെന്നുള്ള വസ്തുതതന്നെ അദ്ദേഹം ഓർമ്മിച്ചില്ല. മാദകവസ്തുക്കൾ ആ ശരീരത്തിന്റെ ശക്തിയെ ക്ഷയിപ്പിക്കുകയല്പാതെ വർദ്ധിപ്പിക്കുകയില്ലെന്നും കരുതിയില്ല. 1122-ാമാണ്ടു നമ്മുടെ കവി രോഗഗ്രസ്തനായി. അതു ഭയങ്കരമായ രാജയക്ഷ്മാവായിരുന്നു. 1123-ാമാണ്ടു മിഥുനമാസം 4-ാം൹ തൃശൂർ മംഗളോദയം നഴ്സിങ്ഹോമിൽവച്ചു ചരമഗതിയെ പ്രാപിച്ചു. അദ്ദേഹം യുവകൈരളിയുടെ ആശാകേന്ദ്രമായിരുന്നു എന്നു ചുരുക്കത്തിൽ പറയാം. ആ അത്യാപത്തിൽ കേരളീയരെല്പാം അശ്രുധാരവാർത്തു. അവരുടെ കനകമുരളി തകർന്നു; അതിന്റെ മോഹനഗാനം നിലച്ചു.
കൃതികൾ
1110 മുതൽ 1123 വരെ പതിമ്മൂന്നു കൊല്ലങ്ങളിലാണു് ചങ്ങമ്പുഴ തന്റെ കൃതികൾ പ്രസിദ്ധീകരിച്ചതു്. അവയിൽ നാല്പതിൽപ്പരം ഗ്രന്ഥങ്ങൾ ഉൾപ്പെടുന്നു. കളിത്തോഴി മുതലായി ചിലതെല്ലാം ഗദ്യങ്ങളാണു്. (1) ബാഷ്പാഞ്ജലി (1110), (2) ആരാധകൻ (1110), (3) ഫേമന്തചന്ദ്രിക (1110), (4) മദിരോത്സവം (1110), (5) മണിവീണ (ബാഷ്പാഞ്ജലിയിലെ ചില ഭാഗങ്ങൾ 1110), (6) രമണൻ (1112), (7) കലാകേളി (1112), (8) മയൂഖമാല (1115), (9) ദേവയാനി (1115), (10) കഥാരത്നമാലിക (1115), (11) രക്തപൃഷ്പങ്ങൾ (1116), (12) സങ്കല്പകാന്തി (1117), (13) വത്സല (1119), (14) തിലോത്തമ (1119), (15) ശ്രീതിലകം (1119), (16) അപരാധികൾ (1119), (17) ഓണപ്പൂക്കൾ (1120), (18) മോഹിനി (1120), (19) ദേവത (1120), (20) ചൂഡാമണി (1120), (21) അമൃതവീചി (1120), (22) ഉദ്യാനലക്ഷ്മി (1120), (23) സ്പന്ദിക്കുന്ന അസ്ഥിമാടം ( 1120), (24) സാഹിത്യചിന്തകൾ (1120), (25) വിവാഹാലോചന (1120), (26) സുധാംഗദ (1120), (27) ആകാശഗംഗ (1121), (28) കളിത്തോഴി (1121), (29) കരടി 1121), (30) അനശ്വരഗാനം (1121), (31) ദിവ്യഗീതം (1121), (32) ദേവഗീത (1121), (33) മാനസേശ്വരി (1121), (34) യവനിക (1121), (35) നിർവൃതി, (36) മാനസാന്തരം, (37) പെല്ലീസും മെലിസാന്ദയും (1123), (38) പ്രതികാരദുർഗ്ഗ (1123), (39) മൗനഗാനം, (40) കല്ലോലമാല, (41) നിവ്വാണമണ്ഡലം, (42) അസ്ഥിയുടെ പുക്കൾ, (43) മഞ്ഞക്കിളികൾ, (44) പാടുന്ന പിശാച്. ഇതു് ആരെയും ആശ്ചര്യപരതന്ത്രരാക്കുന്ന ഒരു കാവ്യപ്രവാഹംതന്നെയാണല്ലോ. ഇവയിൽ ചിലതെല്ലാം അദ്ദേഹം മരിച്ചതിൽപ്പിന്നെ പ്രസിദ്ധീകരിക്കപ്പെട്ടവയാണു്. ഇനിയും ചില ഗ്രന്ഥങ്ങൾ അച്ചടിക്കാതെ കിടപ്പുണ്ടു്. ഇപ്പോഴും അവയിൽ ചിലതു പല മാസികകൾക്കും അയച്ചുകൊടുത്തു് അദ്ദേഹത്തിന്റെ പത്നി പ്രസിദ്ധീകരിച്ചുവരുന്നു. ചങ്ങമ്പുഴയുടെ കൃതികളെ ഓരോന്നായി അവ അർഹിക്കുന്ന വിധത്തിൽ വിമർശിക്കണമെങ്കിൽ അതു് ഒരു വലിയ പുസ്തകം കൊണ്ടേ സാധിക്കൂ. അതിനു് ഇവിടെ ഒരുങ്ങുന്നില്ല. രമണൻ, സങ്കല്പകാന്തി, ഓണപ്പൂക്കൾ, സ്പന്ദിക്കുന്ന അസ്ഥിമാടം, ദേവഗീത തുടങ്ങിയ ചില കാവ്യങ്ങൾ വിശ്വോത്തരങ്ങളാണു്. ചങ്ങമ്പുഴയുടെ വൈശിഷ്ട്യം ഏതെല്ലാം ഉപാധികളെ ആശ്രയിച്ചിരിക്കുന്നു എന്നു ദിങ്മാത്രമായി സൂചിപ്പിക്കുവാൻ മാത്രമേ സ്ഥലം അനുവദിക്കുന്നുള്ളു.
ചങ്ങമ്പുഴക്കവിതയുടെ വൈശിഷ്ട്യം
ശബ്ദം
ചങ്ങമ്പുഴക്കവിതയുടെ വൈശിഷ്ട്യം ശബ്ദത്തിലും അർത്ഥത്തിലും ഒന്നുപോലെ അധിഷ്ഠിതമാണെങ്കിലും ശബ്ദത്തിലാണു് അദ്ദേഹത്തിന്റെ ശക്തി അന്യാദൃശമായി ഫലിക്കുന്നതു്. സംസ്കൃത വൃത്തങ്ങളിൽ അദ്ദേഹം കവനം ചെയ്തിട്ടില്ലെന്നു ശപഥംചെയ്യുവാൻ നിർവ്വാഹമില്ലെങ്കിലും അത്തരത്തിലുള്ള കൃതികൾ അത്യന്തം വിരളങ്ങളാണു്.
“ഒരു പിടി മണലിന്നു മേന്മയെന്തു–
ണ്ടൊരു ദിനമാ മണൽ മണ്ണടിഞ്ഞിടില്ലേ?
വരുവതു വരുമാക്രമിക്കുമയ്യോ!
പൊരുതുകിലും ഫലമില്ല, കാലു തെറ്റും.”
ഇത്യാദി ശ്ശോകങ്ങളിലല്ല അദ്ദേഹത്തിന്റെ സിദ്ധി കാണേണ്ടതു്. ദ്രാവിഡവൃത്തനിബദ്ധങ്ങളായ കാവ്യങ്ങളിലും കേക മുതലായ ദീർഘവൃത്തങ്ങളല്ല നമ്മെ ഹഠാദാകർഷിക്കുന്നതു്. അവകൊണ്ട് അദ്ദേഹം അധികമായി കൈകാര്യം ചെയ്തിട്ടുമില്ല. സംഗീതാത്മകങ്ങളായ ലഘുവൃത്തങ്ങളിൽ കവിത എഴുതി ഫലിപ്പിക്കുന്നതിനുള്ള പാടവം അദ്ദേഹത്തിലെന്നതുപോലെ അന്യകവികളിൽ കേരളം നാളതുവരെ കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. അത്തരത്തിലുള്ള വൃത്തങ്ങളിൽ മധുരങ്ങളായ മലയാളപദങ്ങളെക്കൊണ്ടും മലയാളത്തിൽ അലിഞ്ഞുചേർന്നു തന്മയത്വം പ്രാപിച്ചിട്ടള്ള സംസ്കൃതപദങ്ങളെക്കൊണ്ടും മാത്രമാണു് അദ്ദേഹം തന്റെ കവനം വിജയപ്രദമാക്കീട്ടുള്ളതു്. അത്ര വളരെ ദ്രാവിഡവൃത്തങ്ങൾ പലമാതിരി അദ്ദേഹത്തെപ്പോലെ ആരും പ്രയോഗിച്ചിട്ടമില്ല. വെറുതേയല്ല ആ ഗന്ധർവ്വൻ സാമാന്യജനങ്ങളുടെ കവിയായതു്. ആർക്കും ഒരിയ്ക്കൽ കേട്ടാൽ മതി, അദ്ദേഹത്തിന്റെ ഈരടികൾ ഹൃദയത്തിൽ ശാശ്വതമായി നില ഉറപ്പിച്ചുകൊള്ളും.
അർത്ഥം
ദീർഘങ്ങളും ഹ്രസ്വങ്ങളമായി ഒട്ടു വളരെ കാവ്യങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
“എനിയ്ക്കുമുണ്ടേതോ ചിലതെല്ലാമൂഴി
പ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാൻ.”
എന്നു് അദ്ദേഹം ലോകത്തെ ഉൽബോധിപ്പിച്ചു. പറയുകയല്ല, പാടുകയാണു് ചെയ്തതു്, പല വിഷയങ്ങളെക്കുറിച്ചും പഞ്ചമസ്വരത്തിൽ പൂങ്കുയിൽ പാടി. ചങ്ങമ്പുഴ വായിച്ചതായി കാണുന്ന ഗ്രന്ഥങ്ങൾക്കു കയ്യും കണക്കുമില്ലെന്നു മുൻപു സൂചിപ്പിച്ചുവല്ലോ. സംസ്കൃതസാഹിത്യത്തോടു് അദ്ദേഹത്തിന്നു കടപ്പാടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കവിതയിൽ ഒരു വിധത്തിലുള്ള വളച്ചുകെട്ടുമില്ല. ഉപമോൽപ്രേക്ഷാദ്യലങ്കാരങ്ങളെ ആശ്രയിയ്ക്കുന്നതു് അപൂർവ്വമാണു്. പ്രതിപാദ്യം എവിടെനിന്നു സ്വീകരിച്ചാലും അതിനു പ്രായേണ കേരളീയച്ഛായ കൊടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. ഇതെല്ലാം പ്രതീതിസലഭ്യത്തിനു് ഏറ്റവും പ്രയോജകീഭവിച്ചു. പ്രതിരൂപാത്മകങ്ങളായ ചില ഭാവഗീതങ്ങൾ അദ്ദേഹവും രചിച്ചിട്ടുണ്ടു്. എന്നാൽ അവ അനുവാചകന്മാരെ വിഷമിപ്പിക്കുന്നവയല്ല. അദ്ദേഹം കരുണം, ശൃങ്ഗാരം എന്നീ രണ്ടു രസങ്ങൾ പ്രതിപാദിക്കുന്നതിലാണു് അത്യന്തം കൃതഹസ്തനായി കാണപ്പെടുന്നതു്. നിരവധി അനുഭൂതികൾക്കും ഭാവങ്ങൾക്കും അദ്ദേഹം മായാത്ത ഉടലും മങ്ങാത്ത പ്രകാശവും കൊടുത്തിട്ടുണ്ട്. (1) കാപട്യം നിറഞ്ഞ ഇന്നത്തെ ലോകം, (2) ദുഷ്ടന്മാർക്കു ജീവിതത്തിൽ ലഭിയ്ക്കുന്ന അനുസ്യൂതമായ വിജയം, (3) സമസൃഷ്ടികളുടെ വ്യഥയിൽ അലിയാത്ത മനുഷ്യഹൃദയത്തിന്റെ ക്രൂരത, (4) യാചകന്റെ പരിദേവനം, (5) കൂലിക്കാരന്റെ ദുരന്തദുഃഖം, (6) കർഷകന്റെ തോരാത്ത കണ്ണനീർ, (7) പ്രതികൂലശക്തികളടെ മർദ്ദനത്തിൽപ്പെട്ടു ഞെരുങ്ങുന്ന ദരിദ്രന്റെ നിസ്സഹായത, (8) എല്ലാവർക്കും അവരവരുടെ കഴിവിന്നൊപ്പം ഉയരുവാൻ നിർവ്വാഹമില്ലാത്തതും ഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യേച്ഛയെ ചവിട്ടിമെതിച്ചു കബന്ധനൃത്തം ചെയ്യുന്നതുമായ നീതി എന്നിങ്ങനെ പുരോഗമനത്തിന്റെ മുന്നിൽ വിലങ്ങടിച്ചു നില്ക്കുന്ന പല പ്രമേയങ്ങളേയുംപറ്റി അദ്ദേഹം ശക്തിയുക്തമായ ഭാഷയിൽ ഇടിമുഴക്കത്തിനൊപ്പം ഗർജ്ജിച്ചിട്ടണ്ടു്. സമതയ്ക്കുവേണ്ടിയുള്ള സമരത്തിൽ അദ്ദേഹം ഒരു നിർഭീകനായ ധർമ്മഭടനായിരുന്നു. തന്നെസ്സംബന്ധിച്ചിടത്തോളം കാവ്യസ്വരൂപിണിയായ ദേവതതന്നെയാണു് തനിയ്ക്കു് അഭീഷടദാത്രിയായ ദേവത എന്നു് രേഖപ്പെടുത്തി. ശാന്തിദായിനിയായ മൃതി കരളലിഞ്ഞു തന്നെ ആശ്ലേഷിക്കണമെന്നു് അദ്ദേഹം ചിലപ്പോൾ അഭ്യർത്ഥിച്ചിരുന്നു എങ്കിലും ആത്മഹത്യചെയ്യുവാൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല. തന്റെ കവിതകൾ അസാന്മാർഗ്ഗികവും വിപ്ലവാത്മകവുമാണെന്നുവച്ചു് ഉൽക്കൃഷ്ടപദവിയിലുള്ള ചിലർ അദ്ദേഹത്തെ അധിക്ഷേപിച്ചു. അതു് അദ്ദേഹത്തിനു കഠിനമായ മനശ്ശല്യത്തിനു കാരണമായി. സ്വന്തം പ്രണയഗതിയിലും ചില പരാജയങ്ങൾ പറ്റീട്ടുണ്ടെന്നു പറഞ്ഞുകഴിഞ്ഞുവല്ലോ. ആദ്യകാലത്തെ ദാരിദ്ര്യബാധയിൽനിന്നു പിന്നീട് നിശ്ശേഷം വിമുക്തനായിയെങ്കിലും അതിന്റെ സ്മരണയും അദ്ദേഹത്തെ വിഷാദിപ്പിച്ചു. ഇങ്ങനെ പല കാരണങ്ങളാലും അദ്ദേഹത്തിന്റെ കാവ്യങ്ങൾ വായനക്കാരെ വിനോദിപ്പിയ്ക്കുവാൻ ഒരിയ്ക്കലും ഒരുങ്ങിയില്ല. ഉൽബോധനമാണു് അവയുടെ പ്രധാനലക്ഷ്യം.
“കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻപരാജയം”
എന്നു് അദ്ദേഹം പാടുന്നു. “കരയും ഞാൻ കരയും ഞാൻ” എന്നു് ആവേശത്തോടുകൂടി ആക്രന്ദനംചെയ്യുന്നു. സങ്കുചിതമല്ല അദ്ദേഹത്തിന്റെ വിപ്ലവഗതി. മുതലാളിമാരെ ശകാരിക്കുവാൻ അദ്ദേഹം തന്റെ തൂലികയെ അധികമൊന്നും ഉപയോഗിച്ചിട്ടില്ല. ലോകത്തിലെങ്ങും പടർന്നുപിടിച്ചിരിയ്ക്കുന്ന മനുഷ്യസമുദായത്തിലെ വൈകല്യങ്ങളോടാണു് അദ്ദേഹത്തിന്റെ വൈരസ്യം. ഒരു ഭാവത്തിന്റെയോ അനുഭവത്തിന്റെയോ പ്രതിഫലനം വികാരതീക്ഷ്ണതയിൽ നിറംപിടിപ്പിക്കുകയും ഹൃദയസ്പർശകമാക്കിച്ചമയ്ക്കുകയും ചെയ്യുന്നതാണു് ഭാവാത്മകഗീതങ്ങൾ അഥവാ സ്വച്ഛന്ദഗീതങ്ങളുടെ കലാപരമായ വൈശിഷ്ട്യം എന്നു് അദ്ദേഹം സങ്കല്പകാന്തിയുടെ മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്. കർത്തൃനിഷ്ഠങ്ങളായ സ്വച്ഛന്ദഗീതങ്ങളാണു് പദാർത്ഥനിഷ്ഠങ്ങളായ സ്വച്ഛന്ദഗീതങ്ങളെക്കാൾ അധികം അദ്ദേഹത്തിൽനിന്നു ബഹിർഗ്ഗമിച്ചിട്ടുള്ളതു്.
അദ്ദേഹം നമ്മെ പല വഴിക്കും ആകർഷിക്കുന്നു. നമുക്കു് അദ്ദേഹത്തിൽ അനുകമ്പ തോന്നുന്നു. നാം അദ്ദേഹത്തെ സ്നേഹിക്കുന്നു; ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ അങ്ങിങ്ങു കാണുന്ന വാചാലത, പൂർവ്വാപരവിരുദ്ധത മുതലായ വൈകല്യങ്ങളെ പണ്ഡിതന്മാർപോലും അറിയുന്നില്ല. അത്രയ്ക്കുണ്ട് അവയുടെ നൈസർഗ്ഗികമായ വശീകരണശക്തി.
ചില ഉദാഹരണങ്ങൾ
താഴെക്കാണുന്നതു ചങ്ങമ്പുഴയുടെ ഒന്നാമത്തെ കൃതിസമുച്ചയമായ ബാഷ്പാഞ്ജലിയിലെ പ്രസ്താവനയിൽനിന്നാണു്.
“ശരിയായിരിക്കാമീ ലോകമേറ്റം
നിരുപമാനന്ദദമായിരിക്കാം.
പ്രബലപ്രതാപാദിജീവിതമാം
നറുപാല്ക്കടലിൻ തരങ്ഗമാകാം.
ഹതഭാഗ്യൻ ഞാൻ പക്ഷേ കണ്ടതെല്ലാം
പരിതാപാച്ഛാദിതമായിരുന്നു.
സതതമെൻ കാതിൽപ്പതിച്ചതെല്ലാം
കരുണതൻ രോദനമായിരുന്നു.
പരമാർത്ഥസ്നേഹത്തിനായോരെന്റെ
പരിദേവനങ്ങളും പാഴിലായി.
ഇനിയും വെളിച്ചം വരാത്തമട്ടി–
ലിരുളിൽക്കിടന്നു ഞാൻ വീർപ്പുമുട്ടി.”
അടുത്തതു് ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലനിര്യാണത്തിൽ അനുശോചിച്ചുകൊണ്ടു് അദ്ദേഹം തകർന്ന മുരളി എന്ന തലക്കെട്ടിൽ എഴുതീട്ടുള്ളതും സങ്കല്പകാന്തിയിൽ ഉൾക്കൊള്ളുന്നതുമായ വിലാപകാവ്യത്തിലെ ഒരു ഭാഗമാണു്.
“നിശ്ചലമക്കാഴ്ച കണ്ടുനിന്ന
മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും.
ആ മഹാജീവിതം മാഞ്ഞനേരം
ഭൂമിയും സ്തംഭിച്ചുപോയിരിക്കും.
വിണ്ണിലെത്താരകളൊക്കെയും ക
ണ്ണൊന്നിച്ചിറുക്കിയടച്ചിരിക്കും.
അക്കാഴ്ച, കാണെച്ചരാചരങ്ങ
ളൊക്കെയും ഞെട്ടിത്തെറിച്ചിരിക്കും.
കായായിത്തീരാൻ തുടങ്ങിയപ്പോൾ
പ്പോയല്പോ, പോയല്ലോ പുഷ്പമേ നീ.
നാളത്തെയോമൽപ്രഭാതവുമായ്
നാകത്തിൽ നീ പോയൊളിച്ചുവല്ലോ.”
ഒരു പുലപ്പെണ്ണിന്റെ പാട്ട്:
“ചിങ്ങം പിറന്നു പറന്നു പച്ചച്ചങ്ങാലി പാടത്തു വന്നു
ചെമ്പാവെൻ തമ്പ്രാക്കൾക്കുണ്ണാൻവേണ്ടിച്ചെമ്പഴംകൊണ്ടു കഴിഞ്ഞു
മിന്നിക്കൊച്ചോളങ്ങൾ ചിന്നിച്ചിന്നിപ്പൊന്നിളവെയ്ലു പരന്നു.
തുമ്പക്കുടങ്ങളിൽത്തൂങ്ങിത്തങ്ങിത്തുമ്പികൾ തത്തിക്കളിച്ചു.
ഉണ്ടയിട്ടോടിപ്പിടിച്ചും വീണ്ടും മണ്ടിയും തത്തിപ്പിടിച്ചും
അപ്പപ്പൊഴങ്ങിങ്ങിലത്തുമ്പത്തൊരല്പനേരം വിശ്രമിച്ചും
ചിത്രശലഭങ്ങൾ പാറിപ്പാറിചുറ്റിപ്പറന്നു കളിച്ചു.
പാടുന്നു തൈവള്ളിത്തുഞ്ചത്തിരുന്നാടിക്കൊണ്ടാറ്റക്കിളികൾ.
നാണംകുണുങ്ങുന്നോരോണപ്പൂക്കൾ നാലുപാടും തിങ്ങിനില്പൂ.
കാണുന്നിതെങ്ങും വെളിച്ചം ഹാ! പൊന്നോണം വരുന്ന വെളിച്ചം!
കാറൊഴിഞ്ഞിടാത്തതിന്നും കഷ്ടം! നീറുമീയെൻമനംമാത്രം.”
(സ്പന്ദിക്കുന്ന അസ്ഥിമാടം)
ഓണപ്പൂക്കളിലെ മനുഷ്യൻ എന്ന കൃതിയിൽനിന്നാണു് ചുവടേ ചേർക്കുന്ന വരികൾ ഉദ്ധരിക്കുന്നതു്.
“തുഷ്ടിയാർന്നീശ്വരൻ തൻപ്രതി രൂപമായ്
സൃഷ്ടിച്ചതാണുപോൽ മാനുഷനെ
നേരാണതെങ്കിലോ നൂനമാദ്ദൈവത്തിൻ
പേരു കേട്ടാൽ മതി പേടിയാവാൻ.
നിസ്സാരനീനരൻപോലുമിമ്മട്ടൊരു
നിസ്സീമസംഹാരമൂർത്തിയായാൽ
ശപ്തമാം തത്സർഗ്ഗസിദ്ധിക്കു താങ്ങായ
ശക്തിതൻ ശക്തിയെന്തായിരിക്കും? പാഷാണമാത്രാത്മസത്വനാം ഭീകര
പാതകമൂർത്തിയാമിമ്മനുഷ്യൻ
ദൈവപ്രതിരൂപമാണെങ്കിലത്തരം
ദൈവത്തിനെപ്പിന്നെയാർക്കു വേണം?”
പഴമയോടുള്ള പക: താഴെ കാണുന്നതു് ചുട്ടെരിക്കൽ എന്ന കൃതിയിലുള്ളതാണു്. സങ്കല്പകാന്തിയിൽ
“മതത്തിൻപേരും പറഞ്ഞയ്യയ്യോ! പടിഞ്ഞാറു
മനുഷ്യൻ മനുഷ്യനെക്കൊന്നുകൊന്നൊടുക്കുമ്പോൾ
ഭാരതത്തിലെ നീണ്ട താടിക്കാർ, കാട്ടാളന്മാർ
പോരെങ്കിൽപ്പരിഷ്കാരശൂന്യന്മാർ കറമ്പന്മാർ
നേരിന്റെ നാടും തേടി സ്നേഹത്തിൻ പാട്ടും പാടി–
ച്ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടി.
ഭൂതലമജ്ഞാനാന്ധകാരത്തിൽക്കിടന്നപ്പോൾ
ഗീതയാം വാടാവിളക്കീ നാട്ടിലാളിക്കത്തി”
എന്നെഴുതിയ ചങ്ങമ്പുഴതന്നെയാണു് പില്ക്കാലത്തു് ചുട്ടെരിക്കൽ എന്ന പാട്ടിൽ
“ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ–
പ്പൊടി കെട്ടിപ്പുഴുകുത്തിച്ചിതലു മുറ്റി.
ചികയുന്നോ? ചിരി വരും–ചിലതിനിയുമുണ്ടെന്നോ
ചിതയിലേക്കവയെടുത്തെറിയു വേഗം!
അറിയാനിനിയുലകിൽ നമുക്കുള്ളതെന്തെന്നോ
പറയാം ഞാൻ—അരിവാളിൻ തത്വശാസ്ത്രം.
ഇതുവരെയും ഹാ നമ്മെ വഴി തെറ്റിച്ചഴൽ മുറ്റി–
ച്ചിവിടംവരെയെത്തിച്ചു കാവിവസ്ത്രം
ഇനിയുമിതിൻപുറകേയോ?–തിരിയുവിൻ! തിരിയുവിൻ!
തുനിയല്ലേ നിഴലുകളെപ്പിൻതുടരാൻ.
ഭജനകൾ പാടി നാം ഭസ്മക്കുറി ചൂടി നാം
ഭരദേവതമാരുടെ പടിയും കാത്തു.
വയറെങ്ങനെയിപ്പോഴും? പവിഴക്കതിരിടമുറ്റും
വയലുകൾ! വയറൊട്ടി വരളുന്നെന്നോ?
വരളും വരളും, നിങ്ങൾക്കിനിയും വരളും, നിങ്ങൾ
വനവീഥിയിലേക്കുള്ളീ വഴിയേ പോയാൽ”
എന്നും എഴുതിയതു്. അപ്പോഴപ്പോൾ വിജൃംഭിക്കുന്ന വികാരങ്ങൾക്കു് അധീനമായ അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്നു വിഭിന്നരീതിയിലുള്ള ഭാവഗീതങ്ങൾ പൊന്തിവരുന്നുവെന്നേ ഇതിനർത്ഥമുള്ളു. പല വേഷങ്ങളിലും പരിവേഷങ്ങളിലും അദ്ദേഹത്തെ നാം നിരീക്ഷിക്കുന്നുണ്ടെങ്കിലും ഭാരതീയരുടെ പുനർജ്ജന്മസിദ്ധാന്തത്തിലും മറ്റും അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന കവിതകളുമുണ്ടു്.
താഴെച്ചേർക്കുന്ന വരികൾ അദ്ദേഹത്തിന്റെ ഓണപ്പൂക്കളിൽപ്പെട്ട വൃത്തം എന്ന കൃതിയിലുള്ളവയാണു്.
“ജീവിതവ്യാസം ചുരുങ്ങിച്ചുരുങ്ങിയ–
ക്കേവലത്വത്തിന്റെ കേന്ദ്രത്തിലെത്തുവാൻ
കർമ്മമല്ലാതില്ല മാർഗ്ഗമിന്നാകയാൽ–
ക്കർമ്മത്തെയാദ്യം പവിത്രീകരിക്ക നാം.
മൃണ്മയമാകുമിക്കോവിലിൽബ്ഭക്തിയാർ–
ന്നുണ്മയിൽച്ചിന്മയധ്യാനനിലീനയായ്
ആവസിപ്പൂ ജീവയോഗിനി, വെണ്മല–
രാവട്ടെ കർമ്മങ്ങളർച്ചനയ്ക്കെപ്പൊഴും.
എങ്കിൽ ക്ഷണപ്രഭാചഞ്ചലസ്വപ്നങ്ങൾ
സങ്കടമേകുകില്ലാശ്വസിക്കൂ സഖി!
ജന്മാന്തരങ്ങളിൽപ്പണ്ടുമിതുവിധം
നമ്മളൊരുമിച്ചിരുന്നൊരാ വേളയിൽ
അന്നു നാം കണ്ടൊരപ്പൊന്നിൻകിനാക്കള–
ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞു സഖി?
ഇന്നവമാഞ്ഞു മറഞ്ഞതു കണ്ടിട്ടു
ഖിന്നയാകായ്കവ വന്നിടും പിന്നെയും.
വർത്തമാനം ഭൂതമായ് സ്വയം മാറുന്നു
വർത്തമാനത്തിലണയുന്നു ഭാവിയും.
ഭൂതങ്ങൾ ഭാവിയായ് മാറുന്നിതബ്ഭാവി
ഭൂതമായ്ത്തീരുന്നു വർത്തമാനംവഴി
വൃത്തമാണേവം സമസ്തവും പോയവ
യെത്തും മറഞ്ഞുപോം നില്പവയൊക്കെയും.”
ഇനിയും പലതും ഉദ്ധരിക്കുവാൻ തോന്നുന്നുണ്ടെങ്കിലും ആ ഉദ്യമത്തിൽ നിന്നു വിരമിക്കേണ്ടിയിരിക്കുന്നു. അനന്യസുലഭമായ സിദ്ധിവിശേഷങ്ങളോടുകൂടിയ ഒരു വരിഷ്ഠകവിതന്നെയായിരുന്നു ചങ്ങമ്പുഴ. അദ്ദേഹത്തിന്റെ പേരും പെരുമയും മലയാളഭാഷ ഉള്ള കാലത്തോളം നിലനില്ക്കും. ആധുനികകാലത്തെ ഭാഷാകവിതയുടെ നവോത്ഥാനത്തിനു് അദ്ദേഹം നല്കീട്ടുള്ള ഉത്തേജനം അത്യന്തം മഹനീയമാണു്. അത്തരം കവിതയുടെ ഉപജ്ഞാതാവും പ്രവാചകനും മാർഗ്ഗദശിയയമാണു് അദ്ദേഹം. അദ്ദേഹത്തെ അനുകരിക്കുന്നതിനു് അരയും തലയും മുറുക്കി അരങ്ങത്തുവന്നിട്ടുള്ള യുവാക്കന്മാർക്കു സംഖ്യയില്ല. അവരിൽ രണ്ടോ മൂന്നോ പേർക്കങ്കിലും കാലാന്തരത്തിൽ അദ്ദേഹത്തിന്റെ അടുത്തെങ്ങാനും എത്തുവാൻ കഴിയുമെങ്കിൽ കൈരളി കൃതാർത്ഥയാകും.
അദ്ധ്യായം 61 - ചില വിശിഷ്ടപണ്ഡിതന്മാരും സിദ്ധന്മാരും
61.1കൂടല്ലൂർ കുഞ്ചുണ്ണിനമ്പൂതിരിപ്പാടു് (1005–1060)
11-ാം ശതകത്തിൽ കൂടല്ലൂരിലെ വിദ്വൽപരമ്പര
കൂടല്ലൂർ മനക്കലെ അംഗങ്ങൾ വ്യാകരണപാണ്ഡിത്യത്തിനു കേൾവിപ്പെട്ടവരാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 11-ാം ശതകത്തിന്റെ ആരംഭത്തിൽ ആ മനയ്ക്കൽ വാസുദേവൻനമ്പൂരിപ്പാടു് എന്നൊരു മഹാവിദ്വാൻ ജീവിച്ചിരുന്നു. പരദേശങ്ങളിൽ അദ്ദേഹം വാസുദേവശാസ്ത്രി എന്ന പേരിലാണു് അറിയപ്പെട്ടിരുന്നതു്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകനും വൈയാകരണനുമായിരുന്ന കുഞ്ചുനമ്പൂരിപ്പാടു് ചെറുപ്പത്തിൽ മരിച്ചുപോയി. ആ കുഞ്ചു നമ്പൂരിപ്പാടും വിദ്വാൻ പടുതോൾ നമ്പൂരിപ്പാടു്, നമ്മുടെ കുഞ്ചുണ്ണിനമ്പൂരിപ്പാടു് മുതൽപേരും വാസുദേവൻനമ്പൂരിപ്പാട്ടിലെ ശിഷ്യന്മാരായിരുന്നു. കൊച്ചി ചാലക്കുടി പിലാങ്ങോട്ടു പടുതോൾ നമ്പൂരിപ്പാട്ടിലെ മരുമകനായ ഈ കുഞ്ചു (ബ്രഹ്മദത്തൻനമ്പൂരിപ്പാടു്) ആണു് കുഞ്ചുണ്ണിയുടെ അച്ഛൻ. കുഞ്ചുനമ്പൂരിപ്പാടു് രണ്ടന്തർജ്ജനങ്ങളെ പരിഗ്രഹിച്ചു. ആദ്യത്തെ വേളി പാഴൂർ കറുത്തേടത്തു മനയ്ക്കൽനിന്നും രണ്ടാമത്തേതു പെരുമ്പിള്ളിശ്ശേരി കിരാങ്ങാട്ടുമനയ്ക്കൽ നിന്നുമായിരുന്നു. രണ്ടു പത്നിമാരിലും മുമ്മൂന്നു പുത്രന്മാർ ജനിച്ചു. ദ്വിതീയപത്നിയുടെ പുത്രന്മാരാണു് കുഞ്ഞൻനമ്പൂരിപ്പാടും കുഞ്ഞുണ്ണിനമ്പൂരിപ്പാടും കുഞ്ചുണ്ണിനമ്പൂരിപ്പാടും. കുഞ്ചുണ്ണിയുടെ പിതൃദത്തമായ നാമധേയം നീലകണ്ഠൻ എന്നായിരുന്നു. കുഞ്ഞുണ്ണിനമ്പൂരിപ്പാടു് ഒരു മികച്ച മീമാംസകനും കൂടിയായിരുന്നു. പ്രഥമപത്നിയുടെ ശാഖയിൽപ്പെട്ട കുഞ്ഞിക്കാവുനമ്പൂരിപ്പാടാണു് സുപ്രസിദ്ധനായ ഭാഗവതപൗരാണികൻ. ഭക്തിസാരാമൃതസംഗ്രഹം എന്നൊരു ചെറിയഗദ്യഗ്രന്ഥം അദ്ദേഹത്തിന്റെ വകയായി പ്രസിദ്ധീകരിച്ചിട്ടണ്ടു്. ഭക്തിമാർഗ്ഗത്തിന്റെ സകലരഹസ്യങ്ങളും പ്രമാണപുരസ്സരം ആർക്കും മനസ്സിലാകുന്ന ഭാഷയിൽ അതിസ്പഷ്ടമായി പ്രതിപാദിച്ചിരിക്കുന്നു. ഭക്തിയുടെ സ്വരൂപം, അതിന്റെ വിഭാഗങ്ങൾ, അതിന്റെ ആവശ്യം, ഭക്തി കൊണ്ടുമാത്രം സാക്ഷാൽക്കരിക്കാവുന്ന ഭഗവത്സ്വരൂപത്തിന്റെ ലക്ഷണം, ഭക്തിയുടെ വളർച്ചയിൽ ഭക്തന്നുണ്ടാകുന്ന അവസ്ഥാവിശേഷം, ഭക്തിയോഗത്തിനു ജഞാനയോഗാദികളിൽനിന്നുള്ള വൈലക്ഷണ്യം ഇങ്ങനെയുള്ള വിഷയങ്ങളാണു് അതിൽ അദ്ദേഹം സംഗ്രഹിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കാവുനമ്പൂരിയോടാണു് ചേന്നമംഗലത്തു് അയ്യാശാസ്ത്രികളും മറ്റും കുറേക്കാലം വ്യാകരണം അഭ്യസിച്ചതു്. കഞ്ചുണ്ണിനമ്പൂരിപ്പാട്ടിലെ കാലം കഴിഞ്ഞതിനുമേൽ ഉണ്ണിനമ്പൂരിപ്പാടു് എന്നൊരു പണ്ഡിതൻകൂടി കൂടല്ലൂർമനയ്ക്കൽ ജീവിച്ചിരുന്നു. സ്ഥാനസസന്ന്യാസം ചെയ്ത കൊച്ചി വലിയതമ്പുരാനോടു് ആ ഉണ്ണിനമ്പൂരി ഒരവസരത്തിൽ “ഇല്ലത്തു വ്യാകരണം പ്രധാനമായി പഠിച്ചുതുടങ്ങിയിട്ടു പതിന്നാലു തലമുറയായി. എന്നോടുകൂടി അതവസാനിക്കാൻ പോകുന്നു എന്നു വിചാരിച്ചു് എനിക്കു വലിയ സങ്കടമുണ്ടു്” എന്നു തിരുമനസ്സറിയിച്ചതു കൂടെനിന്നു കേട്ടുകൊണ്ടിരുന്ന പരീക്ഷിത്തു രാമവർമ്മ വലിയതമ്പുരാൻ തിരുമേനിയിൽനിന്നു് എനിക്കു് അറിവാൻ ഇടവന്നിട്ടുണ്ടു്. ഉണ്ണിനമ്പൂരിപ്പാടുതന്നെയായിരുന്നു കൂടല്ലൂർ മനക്കലെ ഒടുവിലത്തെ പണ്ഡിതൻ.
ചരിത്രം
1005-ാമാണ്ടു മിഥുനമാസം 18-ാം൹ സ്വാതിനക്ഷത്രത്തിലാണു് കുഞ്ചുണ്ണിനമ്പൂരിപ്പാടു ജനിച്ചതു്. ബാല്യത്തിൽത്തന്നെ കേട്ടതെല്ലാം കാണാതെ പഠിക്കുവാൻ ഒരു വാസന പ്രത്യേകമുണ്ടായിരുന്നു. മണിക്കുറ്റി വാരിയരായിരുന്നു ആദ്യത്തെ ഗുരു. കൂടല്ലൂർമനക്കലെ കുലഗുരുസ്ഥാനം പരമ്പരയാ ആ കുടുംബത്തേയ്ക്കുണ്ടു്. ഓത്തു ചൊല്ലിച്ചതു് മുത്തച്ഛനാണു്. വാസുദേവശാസ്ത്രിയായിരുന്നു വ്യാകരണാചാര്യൻ എന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുഞ്ചുണ്ണിനമ്പൂരിപ്പാടു വ്യാകരണത്തിനുപുറമെ വേദാന്തത്തിലും പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചു. ഉമയാപുരം രാമയ്യാശാസ്ത്രികളാണു് ആ വിഷയത്തിൽ ഗുരു. ജ്യോതിഷത്തിലും ധർമ്മശാസ്ത്രത്തിലും കൂടി അദ്ദേഹം നൈപുണ്യം നേടി. ഇരുപതാമത്തെ വയസ്സിൽ സിദ്ധാന്തകൗമുദി പഠിപ്പിച്ചുതുടങ്ങി. ആ ശാസ്ത്രത്തിൽ കാരയ്ക്കാട്ടു് അച്ഛൻനമ്പൂരിയും മുല്പപ്പള്ളി സ്വാമിയാരുമാണു് അദ്ദേഹത്തിന്റെ പ്രഥമശിഷ്യന്മാർ. 1030-ാമാണ്ടോടുകൂടി തൃശൂരിൽ താമസം തുടങ്ങി വടക്കേക്കുറുപ്പത്തു കുട്ടിപ്പാറുവമ്മയെപരിഗ്രഹിച്ചു. അവിടെയും വ്യാകരണംതന്നെയാണു് മുഖ്യമായി പഠിപ്പിച്ചതു്. മഹാമഹോപാധ്യായൻ കിള്ളിമംഗലത്തുനാരായണൻനമ്പൂരിപ്പാടു്, വാടാനംകുറിശ്ശി പിച്ചുശാസ്ത്രികൾ, ചേന്നമങ്ഗലം അയ്യാശാസ്ത്രികൾ, കൂടല്ലൂർ കുഞ്ഞിക്കാവുനമ്പൂരിപ്പാടു്, കാവുനമ്പൂരിപ്പാടു്, വാഴ്ചയൊഴിഞ്ഞ കൊച്ചിവലിയതമ്പുരാൻ മുതലായവർ ആ കാലത്തു് അദ്ദേഹത്തിനു ലഭിച്ച ശിഷ്യോത്തമന്മാരാണു്. സി. പി. അച്യുതമേനോനും കുറേക്കാലം അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചിട്ടുണ്ടു്. കോഴിക്കോട്ടു തളിയിൽ സദസ്സിൽ ശിഷ്യന്മാരേയുംകൊണ്ടു പതിവായിപ്പോകാറുണ്ടായിരുന്നു. മിഥുനമാസത്തിൽ തീപ്പെട്ട വലിയതമ്പുരാൻ അദ്ദേഹത്തിന്റെ വൈദുഷ്യത്തെ അഭിനന്ദിച്ചു മാസന്തോറും ഇരുപത്തിരണ്ടര ഉറുപ്പിക പാരിതോഷികമായി കൊടുത്തു. തിരുവനന്തപുരത്തു് ആയില്യം തിരുനാൾ മഹാരാജാവും ഒരു വീരശൃംഖല സമ്മാനിച്ചു. നമ്പൂരിമാരുടെയിടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ തൃശ്ശൂരിൽവച്ചു് അവരുടെ ഒരു യോഗം സംഘടിപ്പിച്ചു. സ്വസമുദായത്തിൽ കാലോചിതമായ ഏതു പരിഷ്കാരവും നടപ്പിലാക്കുന്ന വിഷയത്തിൽ അദ്ദേഹം ആത്മാർത്ഥമായി സഹായിച്ചു. വിഷൂചികാബാധിതനായ ഒരു ദീനക്കാരനെ പരിചര്യചെയ്യുക നിമിത്തം ആ രോഗം തനിക്കും ബാധിക്കുകയും അതു മൂർച്ഛിച്ചു് 1060-ാമാണ്ടു് ഇടവമാസം ഉത്രാടംനാൾ പരഗതിയെ പ്രാപിക്കുകയും ചെയ്തു. കുഞ്ചുണ്ണിനമ്പൂരിപ്പാട്ടിലെ യശസ്സ് ഇക്കാലത്തും നിലനില്ക്കുന്നതു വ്യാകരണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അധീതി ബോധാചരണ പ്രചാരണങ്ങളുടെ ഫലവത്തായ സ്വപരിശ്രമം നിമിത്തമാണു്.
61.2റ്റി. ഗണപതിശാസ്ത്രി (1036–1101)
ചരിത്രം
ഗണപതിശാസ്ത്രി തിരുനെൽവേലി ജില്ലയിൽ തരുവൈ ഗ്രാമത്തിൽ രാമസുബ്ബയ്യരുടേയും സീതാംബയുടേയും പുത്രനായി 1036-ാമാണ്ടു തുലാമാസം 11-ാം൹ ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബം വളരെ ദരിദ്രമായിരുന്നു. നീലകണ്ഠശാസ്ത്രി എന്നൊരു പണ്ഡിതന്റെ അടുക്കൽ നിഷ്കർഷിച്ചു സംസ്കൃതം അഭ്യസിച്ചതിനുമേൽ വദാന്യന്മാരും വൈദുഷ്യനിധികളുമായ വഞ്ചിമഹാരാജാക്കന്മാരുടെ വാസസ്ഥാനമായ തിരുവനന്തപുരത്തു സ്വഗൃഹത്തിൽനിന്നു കാൽനടയായി നടന്നെത്തി ചാലഗ്രാമത്തിൽ താമസിച്ചു കടയം സുബ്ബയ്യാദീക്ഷിതരെന്ന മഹാവൈയാകരണന്റെ കീഴിൽ വ്യാകരണവും അലങ്കാരവും പഠിച്ചു. വളരെ വേഗത്തിൽ ഒരു ഗണനീയനായ പണ്ഡിതനായി വികസിച്ചു. 1054-ാമാണ്ടു മീനമാസം 1-ാം൹തിരുവിതാംകൂർ ഹൈക്കോടതിയിൽ ഒരു ഗുമസ്തനായി സർവ്വീസിൽ പ്രവേശിച്ചു. അവിടെനിന്നു സംസ്കൃതമഹാപാഠശാലയിൽ ആദ്യം ഒരു ഉപാധ്യായനായും പിന്നീടു ഹെഡ്മാസ്റ്റരായും തദനന്തരം പ്രിൻസിപ്പലായും ഉയർന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ആശ്രിതനും അന്തേവാസിയുമായ അദ്ദേഹത്തിന്റെ ബഹുമുഖമായ പാണ്ഡിത്യത്തെയും വികസ്വരമായ പ്രതിഭാപാരമ്യത്തേയും പറ്റി അക്കാലത്തെ സംസ്കൃതവിദ്വാന്മാർക്കെല്ലാം വലിയ മതിപ്പായിരുന്നു. വിശാഖം തിരുനാൾ മഹാരാജാവു് ഒരു മോതിരം സമ്മാനിച്ചു; 1084-ാമാണ്ടു ചിങ്ങമാസം 19-ാം൹ പ്രാച്യഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനു പ്രത്യേകമായി ഒരു വകുപ്പു ഗവർമ്മെന്റു് സംവിധാനം ചെയ്തപ്പോൾ ആ വകപ്പിലെ ആദ്യത്തെ ക്യൂറേട്ടറായി നിയമിതനായതും, നമ്മുടെ ശാസ്ത്രിയായിരുന്നു. ആ നിലയിൽ പതിനെട്ടു കൊല്ലം ലോകസേവനം ചെയ്തു ദിഗന്തങ്ങളിൽ തന്റെയും വഞ്ചിനാട്ടിന്റെയും കീർത്തി പ്രചരിപ്പിച്ചു. ലണ്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ ഓണറ്റിമെംബർ സ്ഥാനവും, ജർമ്മനിയിലെ ട്യൂബിൻജൻ സർവ്വകലാശാലയിൽനിന്നു പി. എച്ച്. ഡി. ബിരുദവും, ഭാരതചക്രവർത്തിയിൽനിന്നു മഹാമഹോപാധ്യായ പദവിയും, വെയിത്സ് രാജകുമാരൻ ഭാരതം സന്ദർശിച്ചപ്പോൾ ഒരു കീർത്തിമുദ്രയും അദ്ദേഹത്തിനു ലബ്ധമായി. 1101-ാമാണ്ടു തുലാമാസം 10-ാം൹ ഉദ്യോഗത്തിൽനിന്നു വിരമിക്കുകയും ആ കൊല്ലത്തിൽത്തന്നെ മീനം 21-ാം൹ പരമപദത്തെ പ്രാപിക്കുകയും ചെയ്തു.
കൃതികൾ
ഗണപതിശാസ്ത്രി ഒരു വൈയാകരണനായിരുന്നുവെന്നു പറഞ്ഞുവല്ലൊ. അലങ്കാരത്തിലും സാഹിത്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹം അനന്യസാമാന്യമായിരുന്നു. വിശ്രമം എന്നൊന്നു് അദ്ദേഹം അറിഞ്ഞിരുന്നതേയില്ല. (1) മാധവീവാസന്തീയം നാടകം, (2) സേതുയാത്രാവർണ്ണനം, (3) തുലാപുരുഷദാനകാവ്യം, (4) അർത്ഥചിന്താമണിമാല, (5) ചക്രവർത്തിനീഗുണമണിമാലം, (6) ഭാരതാനുവർണ്ണനംഗദ്യം, (7) വലിയകോയിത്തമ്പുരാന്റെ ശാകുന്തളപാരമ്യത്തിനു വ്യാഖ്യാനം ഇവ അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ വലിയ കോയിത്തമ്പുരാന്റെ വിശാഖവിജയത്തിനും, ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാന്റെ ആംഗലസാമ്രാജ്യത്തിനും ലഘുടിപ്പണികളും അദ്ദേഹം എഴുതീട്ടുണ്ടു്.
പ്രാച്യഗ്രന്ഥപ്രകാശനം
എന്നാൽ ഗണപതിശാസ്ത്രിയുടെ യശസ്സു്, ക്യൂറേട്ടർ എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളെ ആശ്രയിച്ചാണു് സർവ്വോപരി നിലകൊള്ളുന്നതു്. ഒട്ടുവളരെ ഉത്തമഗ്രന്ഥങ്ങൾ അദ്ദേഹം പ്രകാശിപ്പിക്കുകയുണ്ടായി. (1) മഹിമഭട്ടന്റെ വ്യക്തിവിവേകം, (2) കാമന്ദകന്റെ നീതിസാരം, (3) കേശവസ്വാമിയുടെ നാനാർത്ഥാർണവസംക്ഷേപം, (4) വന്ദ്യഘടീയ സർവ്വാനന്ദന്റെ ടീകാസർവ്വസ്വത്തോടുകൂടിയ നാമലിംഗാനുശാസനം, (5) മഹേന്ദ്രവിക്രമവർമ്മാവിന്റെ മത്തവിലാസപ്രഹസനം, (6) കൃഷ്ണാനന്ദസരസ്വതിയുടെ സിദ്ധാഞ്ജനം, (7) ഈശാനശിവഗുരുദേവന്റെ പദ്ധതി, (8) കൗടില്യന്റെ അർത്ഥസ്ത്രം, (9) അര്യമഞ്ജുശ്രീമൂലകല്പം, (10) വിശ്വരൂപന്റെ ബാലക്രീഡയോടുകൂടിയ യാജ്ഞവല്ക്ക്യസ്മൃതി എന്നീ അപൂർവ്വഗ്രന്ഥങ്ങൾ അവയിൽ ചിലതുമാത്രമാണ്. ഭാസന്റേതെന്നു് അദ്ദേഹവും മറ്റു ചില പണ്ഡിതപ്രവേകന്മാരും സ്ഥാപിക്കുവാൻ ശ്രമിക്കുന്ന പതിമ്മൂന്നു രൂപകങ്ങൾ പ്രസിദ്ധീകരിക്കുക നിമിത്തമാണു് അദ്ദേഹത്തെ സകലരാജ്യങ്ങളിലെ സംസ്കൃതപണ്ഡിതന്മാരും ഒന്നുപോലെ സർവ്വോപരി ബഹുമാനിച്ചതു്. ആ രൂപകങ്ങൾക്കും അർത്ഥശാസ്ത്രത്തിനും അദ്ദേഹം വളരെ മേലേക്കിടയിലുള്ള വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. അർത്ഥസ്ത്രവ്യാഖ്യയ്ക്കു് അദ്ദേഹത്തിനു് അവലംബമായിത്തീർന്നതു് ഒരു മഹത്തും പ്രാക്തനവുമായ ഭാഷാവ്യാഖ്യാനമാണെന്നുള്ള വസ്തുത അവിസ്മരണീയമാണു്. പദ്യത്തെക്കാൾ ഗദ്യമായിരുന്നു അദ്ദേഹത്തിനു് അധികം സ്വാധീനം. ആ കൃതഹസ്തത ഭാരതാനുവർണ്ണനം എന്ന ലഘുഗ്രന്ഥത്തിൽനിന്നു മാത്രമല്ല, പ്രതിമാനാടകത്തിനു് അദ്ദേഹം എഴുതീട്ടുള്ളതും സ്വപ്നവാസവദത്താദി ഗ്രന്ഥങ്ങളൊന്നും ഭാസന്റേതല്ലെന്നു വാദിക്കുന്ന പണ്ഡിതന്മാരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതുമായ ഉപോൽഘാതത്തിൽനിന്നും കാണാവുന്നതാണു്. വളരെ താളിയോലഗ്രന്ഥങ്ങൾ കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു് അദ്ദേഹം വരുത്തി സംഭരിച്ചു. ഏതു പ്രകാരത്തിൽ നോക്കിയാലും അദ്ദേഹം ക്യൂറേട്ടറായിരുന്ന കാലത്തുചെയ്തിട്ടുള്ള സംസ്കൃതസേവനം ആർക്കും പുളകോൽഗമകാരിയായി, അന്യാദൃശമായ തേജസ്സോടുകൂടി എവിടെയും എല്ലാക്കാലത്തും പരിലസിക്കും. അത്തരത്തിലുള്ള ഒരു വിദ്യാവല്ലഭനെ ആ സേവനത്തിനു കിട്ടിയതു തിരുവിതാംകൂറിന്റെ ഭാഗ്യാതിരേകം കൊണ്ടുതന്നെയാണു്.
61.3കിള്ളിമംഗലത്തു നാരായണൻനമ്പൂരി (1030–1109)
ചരിത്രം
ഗണപതിശാസ്ത്രിക്കുപുറമേ രണ്ടു കേരളീയർക്കുകൂടി ബ്രിട്ടീഷ് ഗവർമ്മെന്റു മഹാമഹോപാദ്ധ്യായബിരുദം സമ്മാനിച്ചിട്ടുണ്ടു്. അവരിൽ ഒരാൾ കിള്ളിമംഗലത്തു നാരായണൻനമ്പൂരിപ്പാടും മറ്റേയാൾ കൊടുങ്ങല്ലൂർ വലിയഗോദവർമ്മത്തമ്പുരാനുമാകുന്നു. രണ്ടുപേരും കൊച്ചിക്കാരായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കൊച്ചിശ്ശീമ തലപ്പിള്ളിത്താലൂക്കിൽ മംഗലത്തു നടുവത്തു പാഞ്ഞാൾ എന്നൊരു ദേശമുണ്ടു്. അവിടെ നടുവത്തുമനയ്ക്കൽ നാരായണൻനമ്പൂരിപ്പാട്ട് 1030-ാമാണ്ടു മീനമാസത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛനു് അന്നു 47 വയസ്സു പ്രായമായിരുന്നു. തൃശ്ശിവപേരൂർ ജഡ്ജിയായിരുന്ന സുപ്രസിദ്ധനായ വ്യാകരണാചാര്യരോടാണ് അച്ഛൻ ശബ്ദേന്ദുശേഖരം പഠിച്ചതു്. ആ മഹാവൈയാകരണന്റെ ആദ്യത്തെ ശിഷ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. എറണാകുളം കോളേജിൽ മലയാളം പണ്ഡിതനായിരുന്ന കുഞ്ഞൻവാരിയരുടെ അമ്മാവൻ ശങ്കുവാരിയരായിരുന്നു നാരായണൻ നമ്പൂരിപ്പാട്ടിലെ ആദ്യത്തെ ഗുരു. ഓത്തുചൊല്ലിച്ചതു് തെക്കേമഠത്തിലേക്കു സന്യസിച്ച വെമ്മലത്തുർ നമ്പൂരിയാണു്. സംസ്കൃതത്തിൽ ഉപരിപഠനത്തിനായി നമ്മുടെ കഥാനായകൻ കൂടല്ലൂർമനയ്ക്കൽ ചെന്നുകൂടി. അവിടെ വാസുദേവശാസ്ത്രിയോടു നൈഷധം ഒരു സർഗ്ഗം പഠിച്ചു. സിദ്ധാന്തകൗമുദി, മനോരമ, പരിഭാഷേന്ദുശേഖരം ആദ്യഭാഗം എന്നീ ഗ്രന്ഥങ്ങൾ കഞ്ചുനമ്പൂരിപ്പാട്ടിലേയും മറ്റും സന്നിധിയിൽ നിന്നഭ്യസിച്ചു. പിന്നീടു തൃശ്ശൂരേയ്ക്കു താമസം മാറ്റി കുഞ്ചുണ്ണിനമ്പൂരിപ്പാട്ടിലെ അടുക്കൽ കുറേക്കാലം തർക്കം പഠിച്ചുവെങ്കിലും അതു വ്യാകരണാഭ്യസനത്തിനു പ്രതിബന്ധമാകുമെന്നു കരുതി തുടർന്നുകൊണ്ടു പോയില്ല. പരിഭാഷേന്ദുശേഖരം മുഴുമിപ്പിച്ചു ശബ്ദേന്ദുശേഖരവും പഠിച്ചു. ആയിടയ്ക്കുതന്നെ ശാങ്കരീയഭാഷ്യവും വായിച്ചു വേദാന്തത്തിലും നിഷ്ണാതതനായി. പിന്നീടു മഹാഭാഷ്യം മുഴുവൻ വശമാക്കി. മഹാഭാഷ്യം പഠിച്ചുതീർന്നപ്പോൾ അദ്ദേഹത്തെ കുന്നംകുളത്തിനു മൂന്നു മൈൽ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ചൊവ്വന്നൂർ സഭാമഠത്തിലെ വ്യാകരണഭട്ടതിരിയായി നിയമിച്ചു. അവിടെ ആറു ശാസ്ത്രങ്ങളും പഠിപ്പിക്കുവാൻ ആറു പണ്ഡിതപ്രവേകന്മാരെ നിയമിച്ചിരുന്നു. ഒന്നിലധികം തവണ തിരുവനന്തപുരത്തു പോവുകയും വിശാഖംതിരുനാൾ മഹാരാജാവിന്റെയും അവിടുത്തെ സദസ്യകേസരികളുടേയും മുക്തകണ്ഠമായ അഭിനന്ദനത്തിനു പാത്രീഭവിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ ആദ്യമായി പ്രവേശിച്ചത് 1063-ലാണു്. ആ സദസ്സിൽ പ്രഥമസമ്മാനം വളരെക്കൊല്ലം അദ്ദേഹം വാങ്ങിച്ചു. 1109 മകരമാസം 6-ാം൹യാണു് യശശ്ശരീരനായതു്. അദ്ദേഹം സ്വജാതിയിൽ വിവാഹം ചെയ്തിരുന്നില്ല. രണ്ടു നായർ സ്ത്രീകളെ പരിഗ്രഹിച്ചു. അവരിൽ ഒന്നു വടക്കാഞ്ചേരിക്കടുത്തു പുത്തൻകളത്തിലെ കുട്ടിപ്പാറുവമ്മയും മറേറതു കിള്ളിമംഗലത്തു് ഊരമ്പകത്തെ കൊച്ചുക്കുട്ടിയമ്മയുമാണു്. നടുവത്തുമനയ്ക്കു ചൊവ്വന്നൂരിനടുത്തു് അകത്തിയൂർ എന്നൊരില്ലവും സ്വത്തുമുണ്ടു്. വ്യാകരണത്തിൽ അർത്ഥവാദസൂത്രശതകോടി എന്നൊരു മഹാഗ്രന്ഥം നിർമ്മിച്ചിട്ടള്ളതിനു പുറമേ, നാമി (6–4–3) സാമ ആകം (7–1–3)എന്നീ രണ്ടു പാണിനീസൂത്രങ്ങളെ സമഗ്രമായി വ്യാഖ്യാനിക്കുകയും സ്വപ്നചരിതം എന്നൊരു കാവ്യം രചിക്കുകയും ചെയ്തിട്ടുണ്ടു്.
61.4കൊടുങ്ങല്ലൂർ വലിയ ഗോദവർമ്മത്തമ്പുരാൻ (1034–1109)
ചരിത്രം
ഗോദവർമ്മത്തമ്പുരാൻ 1034-ാമാണ്ടു മിഥുനമാസം 14-ാം൹ എളകുറിശ്ശി നാരായണൻ നമ്പൂരിപ്പാട്ടിലേയും കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടേയും പുത്രനായി ജനിച്ചു. അദ്ദേഹത്തിനു വിശിഷ്ടന്മാരായ പലഗുരുക്കന്മാരും ഉണ്ടായിരുന്നു. അവരിൽ ഗോദവർമ്മത്തമ്പുരാനും (1005–1049) കുഞ്ഞുണ്ണിത്തമ്പുരാനും (1028–1090) കുംഭകോണം കൃഷ്ണശാസ്ത്രികളും, കൊച്ചി വാഴ്ചയൊഴിഞ്ഞ വലിയ തമ്പുരാന്റെ അനുജൻ കൊച്ചുണ്ണിത്തമ്പുരാനും, മഹാമഹോപാദ്ധ്യായൻ കുംഭകോണം ശഠകോപാചാര്യരും പ്രധാനന്മാരാണു്. മഹാകവി കൊച്ചുണ്ണിത്തമ്പുരാൻ ഗോദവർമ്മത്തമ്പുരാന്റെ ശിഷ്യനും കഥാപുരുഷന്റെ സഹപാഠിയുമായിരുന്നു. മനോരമയും ശേഖരവും പഠിപ്പിച്ചതു കുഞ്ഞുണ്ണിത്തമ്പുരാനായിരുന്നു. ശഠകോപാചാര്യരാണു് അദ്ദേഹത്തിനു തർക്കശാസ്ത്രത്തിൽ പാരങ്ഗതത്വം വരുത്തിയതു്. തത്സംബന്ധമായി കൊച്ചി ഇളയതമ്പുരാന്റെ പേരും സ്മരിക്കേണ്ടതുണ്ടു്. ബ്രഹ്മാനന്ദീയം, സിദ്ധാന്തബിന്ദു എന്നീ വേദാന്തഗ്രന്ഥങ്ങളും കഥാപുരുഷൻ നിഷ്കർഷിച്ചു വശമാക്കി. ഇങ്ങനെ മൂന്നു ശാസ്ത്രങ്ങളിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നുവെങ്കിലും തർക്കമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യശാസ്ത്രം. വിദ്വാന്മാർ അദ്ദേഹത്തെ ഭട്ടൻ എന്ന ബിരുദം നല്കി ബഹുമാനിച്ചു. ഭട്ടൻ എന്നു് ഒരാളെ വ്യപദേശിക്കണമെങ്കിൽ ഗഹനങ്ങളായ ശാസ്ത്രങ്ങൾ വ്യാഖ്യാനിക്കുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഗ്രന്ഥങ്ങൾ സ്വയം രചിക്കുകയോ ചെയ്തിരിക്കണം. മഹാതാർക്കികനായ മാന്തിട്ട കുഞ്ചുനമ്പൂരി അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണു്. വടശ്ശേരി കുഞ്ഞിക്കാവമ്മയുടെ പുത്രി ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1108 ധനുമാസം 25-ാം൹ മുതൽ വലിയതമ്പുരാനായിരുന്നു. ഭട്ടൻതമ്പുരാൻ പ്രകൃത്യാ ദുർബ്ബലനും വാതരോഗിയുമായിരുന്നു. എങ്കിലും തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ സന്നിഹിതനാകാറുണ്ടായിരുന്നു. 1109-ാമാണ്ടു കുംഭമാസം 16-ാം൹ ആയില്യം നാളിൽ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്തു.
കൃതികൾ
ഭട്ടന്റെ വാങ്മയങ്ങളിൽ ഉൾപ്പെട്ടവയാണു് ചുവടേ കുറിയ്ക്കുന്ന കൃതികൾ. (1) പ്രാമാണ്യവാദവ്യാഖ്യാനം (തൃതീയവ്യുൽപ്പത്തിവരെ), (2) ദൃത്തകമീമാംസ; (3) സ്മാർത്തപ്രായശ്ചിത്തവ്യാഖ്യാനം, (4) ഉപകാരപ്രവേശികാവ്യാഖ്യാനം, (5) ഭാഗവതപ്രഥമശ്ലോകവ്യാഖ്യാനം, (6) ന്യായരത്നാവലീവ്യാഖ്യാനം, (7) ശക്തിതത്വപ്രകാശിക, (8) വ്യുൽപത്തിവാദകാരിക. ഇവയെല്ലാം പ്രമാണഗ്രന്ഥങ്ങളാണു്. നമ്മുടെ മഹാമഹോപാദ്ധ്യായന്മാരെല്ലാം ആ സ്ഥാനത്തിനു സർവ്വഥാ അർഹന്മാരായിരുന്നുവെന്നു് ഇത്രമാത്രമുള്ള പ്രസ്താവനയിൽ നിന്നു വ്യക്തമാകുന്നതാണല്ലോ.
61.5കൊച്ചി രാമവർമ്മമഹാരാജാവു് (1028–1107)
ജനനം
രാജർഷിയെന്നും വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാനെന്നുമുള്ള വിശേഷണങ്ങളാൽ പ്രശസ്തനായ കൊച്ചി രാമവർമ്മ മഹാരാജാവു് 1028-ാമാണ്ടു ധനുമാസം 14-ാം൹ ജനിച്ചു. 971-ൽ ജനിച്ചു് 1036-ൽ തീപ്പെട്ട വലിയമ്മത്തമ്പുരാന്റെ തൃതീയപുത്രിയായിരുന്നു അവിടത്തെ മാതാവായ അംബത്തമ്പുരാട്ടി. ആ മഹതിയെ കുഞ്ഞിക്കിടാവു് എന്നാണു് വിളിച്ചുവന്നിരുന്നതു്. അവിടുന്നു് 1008-ാമാണ്ടു വൃശ്ചികമാസത്തിൽ ജനിച്ചു. 13-ാമത്തെ വയസ്സിൽ കൂടലാറ്റു പുറത്തു ഭാസ്കരൻ അനുജൻ നമ്പൂരിപ്പാട്ടിലെ ധർമ്മപത്നിയായി. രാമവർമ്മമഹാരാജാവിനു നാലു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ടായിരുന്നു.
വിദ്യാഭ്യാസം
കഥാപുരുഷൻ ബാല്യത്തിൽ തത്സഹജങ്ങളായ ലിലാവിനോദങ്ങളിൽ വ്യാപൃതനായിരുന്നതല്ലാതെ വിദ്യാസമ്പാദനത്തിൽ വിശേഷവിധിയായി ശ്രദ്ധിച്ചിരുന്നില്ല. ആമു (രാമപട്ടർ) എന്നൊരു വിശ്വസ്തനും സ്വാമിഭക്തനുമായ പരിചാരകനെ വാത്സല്യവതിയായ മാതാവു് അവിടുത്തെ മേൽനോട്ടത്തിനായി പ്രത്യേകം നിയമിച്ചിരുന്നു. മൂഴിക്കുളത്തു കുഞ്ഞുണ്ണിനമ്പിയാരായിരുന്നു ഒന്നാമത്തെ സംസ്കൃതഭാഷാധ്യാപകൻ. 1037-ൽ റോബർട്ട് വൈറ്റ്, നാരായണയ്യർ എന്നീ ഉപാധ്യായന്മാരുടെ കീഴിൽ ഇംഗ്ലീഷ് പഠിച്ചുതുടങ്ങി. അനന്തരം സുപ്രസിദ്ധനായ പാലപ്പുറത്തു ഗോവിന്ദൻനമ്പിയാരെ വരുത്തി തൃപ്പൂണിത്തുറ താമസിപ്പിച്ചു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അദ്ദേഹത്തെക്കൊണ്ടഭ്യസിപ്പിക്കുവാൻ അന്നത്തെ വലിയ തമ്പ്രാൻ തീർച്ചപ്പെടത്തി. ഗോവിന്ദൻനമ്പിയാർ കൈക്കുളങ്ങര രാമവാരിയരുടേയും ഗുരുനാഥനായിരുന്നു എന്നു് അനുവാചകന്മാർ സ്മരിക്കുമല്ലോ. അന്നു് അദ്ദേഹത്തെപ്പോലെ സമഞ്ജസമായും സരഹസ്യമായും ധ്വന്യാലോകത്തിനു് അർത്ഥവിവരണം ചെയുന്ന പണ്ഡിതന്മാർ കേരളത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം അധ്യാപകനായതോടുകൂടി മഹാരാജാവിന്റെ പഠനരീതിക്കു് ഒരു മാറ്റംവന്നു. കാലത്തു് ഏഴു മണിമുതൽ ഒൻപതു മണിവരെ നമ്പിയാർ പഠിപ്പിക്കും. താൻ ഉണ്ണാൻ പോകുന്ന അവസരങ്ങളിൽ പാഠം ചൊല്ലുന്നതു കേൾക്കുവാൻ മകനെ കൂടെയിരുത്തും. പത്തു മണിമുതൽ പന്ത്രണ്ടു മണിവരെ പഴയ പാഠങ്ങൾ ഉരുവിടണം. മൂന്നു മണിമുതൽ അഞ്ചു മണിവരെ പിന്നെയും പഠിപ്പിക്കും. ആ ഗുരുനാഥൻ ഒരു കൊല്ലം കഴിഞ്ഞപ്പോൾ വസൂരിദീനത്താൽ നിര്യാതനാകുക നിമിത്തം ആ പരിപാടി വിച്ഛിന്നമായി. തൃപ്പൂണിത്തുറ തീപ്പെട്ട വീരഇളയതമ്പുരാനും പാറമേക്കാവു രാമൻനമ്പിയാരുമായിരുന്നു പിന്നത്തെ അധ്യാപകന്മാർ. അവർ മൂന്നുനാലു കൊല്ലം പഠിപ്പിച്ചതോടുകൂടി അവിടത്തേക്കു വ്യുൽപ്പത്തി ഉറച്ചു. പിന്നീടു ശാസ്ത്രപഠനമായി. അക്കാലത്തു ശേഷാചാര്യരെന്നും രങ്ഗപ്പാചാര്യരെന്നും രണ്ടു പണ്ഡിതപഞ്ചാനനന്മാർ കൊച്ചിയിലുണ്ടായിരുന്നു. മഹാരാജാവു ശേഷാചാര്യരോടു തർക്കവും വ്യാകരണവും വായിച്ചു. അവിടുത്തെ സഹചാരിയായ കൊച്ചുണ്ണിത്തിരുമുൽപ്പാട് എന്നൊരാൾ രങ്ഗപ്പാചാര്യരോടു തർക്കംപഠിച്ചു് അലസനായ അവിടത്തെ പരാജിതനാക്കുമെന്നുള്ളഘട്ടം സമീപിച്ചപ്പോൾ അവിടുത്തേക്കും ആത്മാവിൽ നിലീനമായ ഉത്സാഹശക്തി അത്ഭുതാവഹമായ വിധത്തിൽ ഉൽബുദ്ധമായി. ശേഷാചാര്യർ മൂന്നു കൊല്ലത്തോളം പഠിപ്പിച്ചു. ആ ഗുരുശ്രേഷ്ഠന്റെ സ്മാരകമായി സ്വന്തം ചിലവിൽ ‘ശ്രീശേഷ്ഠാചാര്യപാഠശാല’ എന്നൊരു സംസ്കൃതവിദ്യാലയം 1060-ാമാണ്ടു് കർക്കടകമാസത്തിൽ തൃപ്പൂണിത്തുറെ സ്ഥാപിച്ചു. അതാണു് ഇന്നത്തെ സംസ്കൃതകോളേജായി വികസിപ്പിച്ചിട്ടുള്ളതു്. ആ വിദ്യാലയത്തിന്റെ ആവശ്യത്തിനു ‘ബാലബോധനം’ എന്നൊരു ലഘുവ്യാകരണഗ്രന്ഥം നിർമ്മിച്ചു. അനന്തരകാലങ്ങളിൽ വേദാന്തത്തിലും നിപുണമായി പരിശ്രമിച്ചു. അങ്ങനെ ഇളയതമ്പുരാനാകുന്നതിനു മുൻപുതന്നെ മൂന്നു ശാസ്ത്രങ്ങളിൽ നിഷ്ണാതനായി. സി. പി. അച്യുതമേനോനിൽനിന്നു് ഇംഗ്ലീഷിൽ തനിക്കുള്ള ജ്ഞാനത്തിനു പരിപൂർണ്ണതയും വരുത്തി. 1063-ാമാണ്ടു മിഥുനമാസത്തിലാണു് അവിടുന്ന് ഇളയതമ്പുരാനായതു്.
വിവാഹം
മഹാരാജാവു് 1055-ാമാണ്ടു് വൃശ്ചികമാസത്തിൽ എടക്കുന്നി ഇട്ടിയുഴുത്തിരവാരിയരുടേയും കോരകത്തു കുഞ്ഞിക്കാളിയമ്മയുടേയും പുത്രിയായ പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1056 തുലാത്തിൽപരേതയായി. പിന്നീടു പന്ത്രണ്ടു വർഷത്തോളം വിധുരനായി കഴിച്ചുകൂട്ടിയതിനുമേൽ 1068-ാമാണ്ടു തുലാമാസത്തിൽ തൃശൂർ ഇട്ട്യാണത്തു പാറുക്കുട്ടിയമ്മയെ പത്നിയായി സ്വീകരിച്ചു.
രാജ്യഭാരം
ഇന്നത്തെ കൊച്ചിയുടെ പിതാവു് എന്ന ബഹുമതിയാണു് അവിടുന്നു സമാർജ്ജിച്ചതു്. അതിനെപ്പറ്റി സാഹിത്യചരിത്രത്തിൽ അധികമൊന്നും പ്രസ്താവിക്കുവാൻ സാധിക്കുന്നതല്ലെങ്കിലും തീരെ വിസ്മരിക്കുന്നതു് അനുചിതമായിരിക്കും. 1071-ാമാണ്ടു ചിങ്ങം 27-ാം൹ അന്നു നാടുവാണിരുന്ന മഹാരാജാവു തീപ്പെട്ടു. കഥാപുരുഷൻ സിംഹാസനാരൂഢനുമായി. അന്നു് അവിടുത്തേക്കു് 42 വയസ്സു പ്രായമായിരുന്നു. ഇളയതമ്പുരാനായിരുന്നപ്പോൾത്തന്നെ വലിയതമ്പുരാന്റെ സഹചാരിയും ഉപദേഷ്ടാവുമായി രാജ്യഭരണം സംബന്ധിച്ചുള്ള കാര്യങ്ങളിൽ അസാധാരണമായ നൈപുണ്യം സമ്പാദിച്ചിരുന്നു. പല പരിഷ്കാരങ്ങൾ അവിടുത്തെ വാഴ്ചക്കാലത്തു് ഏർപ്പെടുത്തപ്പെട്ടു. രാജ്യത്തിന്റെ ആയവ്യയസ്ഥിതി ക്രമീകരിച്ചു. സർവ്വേയും സെറ്റിൽമെന്റും നടത്തി. വനസംരക്ഷണത്തിനു് ആശാസ്യമായ ഒരു പദ്ധതി രൂപവൽക്കരിച്ചു. ട്രാംവെ ഉൽഘാടനം ചെയ്തു. പ്രധാന പട്ടണങ്ങളിൽ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള ആശുപത്രികൾ സ്ഥാപിച്ചു. എക്സൈസ് തുടങ്ങിയ പലഡിപ്പാർട്ടുമെന്റുകളും കാര്യക്ഷമമായി പരിഷ്കരിച്ചു. മാജിസ്ട്രിസിയും റവന്യൂവും വകുപ്പുകൾ വേർതിരിച്ചു. ആരോഗ്യം, കൃഷി എന്നീ വകുപ്പുകൾ ഇദംപ്രഥമമായി സംഘടിപ്പിച്ചു. എറണാകുളം, മട്ടാഞ്ചേരി, തൃശൂർ എന്നീ സ്ഥലങ്ങളിൽ നഗരസഭകൾ ഏർപ്പെടുത്തി പഞ്ചായത്തുഭരണം ആരംഭിച്ചു. കോവിലകം ചിലവു ക്ലുപ്തപ്പെടത്തി. ചെറുവണ്ണൂർ എറണാകുളം തീവണ്ടിപ്പാത നടപ്പിലാക്കി. വ്യവസായസർവ്വേ നിവ്വഹിച്ചു. അധഃസ്ഥിതരെ സർക്കാരുദ്യോഗങ്ങളിൽ നിയമിച്ചു. വിദ്യാഭ്യാസം വ്യാപ്തിയിലും പരിണാമത്തിലും അഭൂതപൂർവ്വമായി വർദ്ധിപ്പിച്ചു. എന്തിനു വിസ്തരിക്കുന്നു? അവിടുത്തെ കുശാഗ്രബുദ്ധിയുടേയും രാജ്യതന്ത്രപാരീണതയുടേയും മുദ്രപതിയാത്തയാതൊരു ഗവർമ്മെന്റ് സ്ഥാപനവും അക്കാലത്തു് ഉണ്ടായിരുന്നില്ല. കൊള്ളയും കോഴയും അസ്തമിച്ചു. അധർമ്മം ഒരുദിക്കിലും തലപൊക്കിയില്ല. തന്റെ രാജ്യമെന്നും പ്രജകളെന്നുമല്ലാതെ അവിടത്തേക്കു വേറെ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അരിഷഡ്വർഗ്ഗത്തെ ജയിച്ച ഒരു മഹാത്മാവായിരുന്നു ആ തിരുമേനി. അവിടത്തെ രാജ്യഭരണത്തിലുള്ള മതിപ്പുനിമിത്തം ബ്രിട്ടീഷ് ഗവർമ്മെന്റു് അവിടത്തേക്കു് ജി. സി. എസ്. ഐ., ജി. സി. ഐ. ഈ. എന്നീ ബിരുദങ്ങൾ പ്രദാനം ചെയ്തു. അവിടത്തേക്കുള്ള ആചാരവെടി പതിനേഴിൽനിന്നു പത്തൊൻപതായി ഉയർത്തി. ഇൻഡ്യയൊട്ടുക്കു സഞ്ചരിക്കുകയും പല രാജാക്കന്മാരും പണ്ഡിതന്മാരുമായി പരിചയം സമ്പാദിക്കുകയും ചെയ്തു. കൃതജ്ഞരായ പ്രജകൾ അവിടത്തെ ഷഷ്ട്യബ്ദപൂർത്തിമഹോത്സവം യഥോചിതം കൊണ്ടാടി.
സ്ഥാനസന്ന്യാസം
അത്തരത്തിലുള്ള അഭികാമ്യമായ അത്യുച്ചസ്ഥാനത്തെ അവിടുന്നു് 1090-ാമാണ്ടു വൃശ്ചികമാസം 22-ാം൹ സ്വയം പരിത്യജിച്ചു. അതു പാടില്ലെന്നു ബ്രിട്ടീഷ് ഗവർമ്മെന്റു് ആകുന്നതും ഉപദേശിച്ചുനോക്കി. ഭിന്നജാതിമതസ്ഥരായ സകലപ്രജകളും അവിടത്തെ ആ ഉദ്യമത്തിൽനിന്നു വിരമിപ്പിക്കുവാൻ പലപ്രകാരത്തിൽ പരിശ്രമിച്ചു. അതൊന്നും ഫലിച്ചില്ല. തന്റെ നിശ്ചയം അവിടുന്നു ദൃഢവ്രതനായി നിറവേറ്റുകതന്നെ ചെയ്തു. താൻ രാജ്യഭാരം കയ്യേറ്റ പതിനൊന്നാമത്തെ വർഷത്തിൽത്തന്നെ അവിടുത്തേക്കു് അതിൽനിന്നു് ഒഴിയണമെന്നു് ആഗ്രഹമുണ്ടായിരുന്നു. അന്നു് അതു സാധിച്ചില്ല. “ഗളിതവയസാമിക്ഷ്വാകൂണാമിദം ഹി കുലവ്രതം” എന്ന കാളിദാസവചനത്തിൽ അന്തർഭവിച്ചിരിക്കുന്ന തത്വം പ്രവൃത്തിപഥത്തിൽ വരുത്തുവാൻ പിന്നെയും കുറേക്കാലംകൂടി താമസിക്കേണ്ടിവന്നു. സ്ഥാനത്യാഗത്തിനുമേൽ സ്ഥിരവാസം തൃശൂർ കാനാട്ടുകര കോയിക്കലാക്കി ശാസ്ത്രചിന്തകളിൽ വ്യാപൃതനായി ആയുശ്ശേഷം നയിച്ചു് 1107-ാമാണ്ടു മകരമാസം 16-ാം൹ പരമപദത്തിൽ ലയിച്ചു.
മഹാരാജാവും ഭാഷാപോഷണവും
ഷഷ്ടിപൂർത്തിമഹോത്സവത്തിൽ കഥാപുരുഷൻ സംസ്കൃതഭാഷയുടെ പോഷണത്തിനായി മുപ്പതിനായിരം ഉറുപ്പികയും ഭാഷാപരിഷ്കരണത്തിനായി ഇരുപതിനായിരം ഉറുപ്പികയും തൃക്കൈച്ചിലവായി നല്കി മലയാളത്തിൽ പ്രാചീനങ്ങളും നവീനങ്ങളുമായ ഗ്രന്ഥങ്ങൾ ആ സംഖ്യയിലെ ആദായംകൊണ്ടു് പ്രസിദ്ധീകരിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയമിച്ചു. ആ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ അനേകം നല്ല ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ടു്. (1) സാഹിത്യദർപ്പണത്തിന്റെ പരിഭാഷ, (2) അർത്ഥശാസ്ത്രത്തിന്റെ ഭാഷാഗദ്യവിവർത്തനം (കെ. വി. എം.), (3) ദൂതവാക്യം ഭാഷാഗദ്യം (അതിപ്രാചീനം), ഉത്തരരാമായണംഭാഷാഗദ്യം (പ്രചീനം), (5) പ്രാചീന കേരളലിപികൾ (എൽ. ഏ. രവിവർമ്മ), (6) ഒട്ടനേകം ഭാഷാചമ്പുക്കൾ ഇവ ആ കൂട്ടത്തിൽപ്പെട്ടവയാണു്. അവിടുത്തെ അനുകരിച്ചു മദിരാശിയിൽവെച്ചു തീപ്പെട്ട വലിയതമ്പുരാൻ കേളികേട്ട ഭാഷാപണ്ഡിതന്മാരെ കീർത്തിമുദ്ര നല്കി പ്രോത്സാഹിപ്പിച്ചതായി നാം കണ്ടുവല്ലോ. 1121-ൽ തീപ്പെട്ട രവിവർമ്മ വലിയതമ്പുരാനും ചില ഗ്രന്ഥകാരന്മാർക്കു കീർത്തിമുദ്ര സമ്മാനിക്കുകയും സംസ്കൃതഭാഷയുടെ അഭിവൃദ്ധിക്കായി ഒരു ലക്ഷം ഉറുപ്പികദാനം ചെയ്യുകയും ചെയ്തു. പല താളിയോലഗ്രന്ഥങ്ങൾ അവിടുന്നുതന്നെ സംഭരിച്ചിരുന്നു. 1092-ൽ തിരുമനസ്സുകൊണ്ടു് അഖിലഭാരതീയായുർവ്വേദസമിതിയിൽ ആധ്യക്ഷ്യം വഹിച്ചുകൊണ്ടു ചെയ്ത ഗംഭീരമായ പ്രസംഗം കേട്ട മഹാപണ്ഡിതനായ ലോകമാന്യതിലകൻ അഭിപ്രായപ്പെട്ടതു് “അവിടുന്നു രാജാക്കന്മാരുടെ ഇടയിൽ ഒരു പണ്ഡിതനാണെന്നു ഞാൻ അറിഞ്ഞിട്ടണ്ടു്. ഇപ്പോളാണു് അവിടന്നു പണ്ഡിതന്മാരുടെ ഇടയിൽഒരു രാജാവാണെന്നു് അറിയുന്നതു്” എന്നായിരുന്നു. മഹാമഹോപാധ്യയായന്മാരായ പണ്ഡിതഗണനാഥസേനനും, ഡോക്ടർ ഗണനാഥസേനനും അവിടുത്തെ സംസ്കൃതഭാഷാവൈദുഷ്യത്തെപ്പറ്റി മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. തൃപ്പൂണിത്തുറവിദ്വത്സദസ്സിൽ ആധ്യക്ഷ്യം വഹിച്ചുവന്നതു തന്റെ വാഴ്ചക്കാലത്തെല്ലാം അവിടുന്നുതന്നെയാണു്. അവിടുത്തെ വാഗ്മിത്വവും ഉപപാദനപാടവവും അസാധാരണമായിരുന്നു തനിക്കു വല്ലസംശയവും നേരിട്ടാൽ വ്യാകരണമാണെങ്കിൽ കിള്ളിമങ്ഗലത്തു നമ്പൂരിപ്പാടിനോടും തർക്കമായാൽ ഭട്ടൻതമ്പുരാനോടും ചോദിച്ചു അതു തൽക്ഷണംതന്നെ പരിഹരിക്കുന്നതിലും അവിടുത്തേക്കു സങ്കോചമുണ്ടായിരുന്നില്ല. അവിടുന്നു വേദാന്തപരിഭാഷാസങ്ഗ്രഹം എന്ന ശീഷകത്തിൽ ഒരു വിശിഷ്ടഗ്രന്ഥം രചിച്ചിട്ടുണ്ടു്. സരളമായ ശൈലിയിൽ വേദാന്തത്തിന്റെ സാരസംക്ഷേപം അതിൽ പ്രതിപാദിതമായിരിക്കുന്നു. “വേദാന്തശാസ്ത്രസ്യ പ്രയോജനം പരമപുരുഷാർത്ഥഃസ ച മോക്ഷഃ യജ്ജ്ഞാനം സൽസ്വവൃത്തിതയേഷ്യതേ സൽപുരുഷാർത്ഥഃ മുഖ്യാമുഖ്യഭേദേന സ ദ്വിവിധഃ” എന്നിങ്ങനെയാണു് അതിലെ വാക്യങ്ങളുടെ ഗതി. ആ രാജർഷിയുടെ ഭാഗിനേയനും ജാമാതാവും കേരളത്തിൽ ഇന്നുള്ള ശാസ്ത്രപണ്ഡിതന്മാരിൽ പ്രഥമഗണനീയനുമായ കൊച്ചി പരീക്ഷിത്തു രാമവർമ്മമഹാരാജാവു് അവിടുത്തെപ്പറ്റി ഇങ്ങനെ ഉപശ്ലോകനം ചെയ്തിരിക്കുന്നു.
“യേനാമാഥി ധിയാ കുശാഗ്രസമയാ ശാസ്ത്രാംബുരാശിർന്നവേ
യേനാഭോജി ച മധ്യമേ വസുമതീ യത്നേന സംലാളിതാ
യേനാത്യാജി വിപശ്ചിതാ വയസി തദ്രാജ്യം തഥാ പശ്ചിമേ
ദിഷ്ട്യാ രാജതി സോയമച്യുതപദന്യസ്താന്തരാത്മാ നൃപഃ.”
61.6ചേന്നമങ്ഗലം അയ്യാശാസ്ത്രി (1039–1120)
ജനനം
അയ്യാശാസ്ത്രി 1039-ാമാണ്ടു ധനുമാസം 30-ാം൹ ചതയം നക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ സുന്ദരശാസ്ത്രി പാലക്കാട്ടു് എണ്ണപ്പാടം ഗ്രാമത്തിൽനിന്നു ചേന്നമംഗലത്തു ചെന്നുചേർന്നു പാലിയത്തെ പണ്ഡിതനും പൌരാണികനുമായി താമസിച്ചു. ആ വഴിക്കാണ് ചേന്നമംഗലം എന്നുകൂടി അയ്യാശാസ്ത്രിയുടെ നാമധേയത്തോടു ചേർത്തുവന്നതു്. സുന്ദരശാസ്ത്രി ഒരു നല്ല വൈയാകരണനും പ്രൌഢമനോരമ, ശബ്ദകൗസ്തുഭം എന്നീ ഗ്രന്ഥങ്ങൾ പഠിച്ചിരുന്ന പണ്ഡിതനുമായിരുന്നു. അദ്ദേഹത്തിന്റെ നാലു പുത്രന്മാരിൽ കനിഷ്ഠനാണു് നമ്മുടെ കഥാനായകൻ. ‘അയ്യാ’ എന്നതു് ഓമനപ്പേരാണു്. പിതൃദത്തമായ നാമധേയം ഹരിഹരപുത്രൻ എന്നായിരുന്നു.
വിദ്യാഭ്യാസം
ശാസ്ത്രിയുടെ പ്രഥമഗുരു അച്ഛൻതന്നെയായിരുന്നു. കാവ്യങ്ങൾ പഠിക്കുന്നതോടുകൂടി നിഘണ്ടുക്കളും മുഖസ്ഥമാക്കുവാൻ തുടങ്ങി. കൃഷ്ണവിലാസം രണ്ടു സർഗ്ഗവും, രഘുവംശം മൂന്നു സർഗ്ഗവും, നൈഷധം ഒരു സർഗ്ഗവും ഗുരുമുഖത്തുനിന്നുതന്നെ അഭ്യസിച്ചു. പിന്നീടു സിദ്ധാന്തകൗമുദി പഠിച്ചു തുടങ്ങി. അതിൽ പൂർവ്വാർദ്ധവും ഉത്തരാർദ്ധത്തിൽ ണിജന്തം വരെയുള്ള ഭാഗങ്ങളം അച്ഛൻതന്നെ പഠിപ്പിച്ചു. പിന്നീടു് 1057-ൽ കൂടല്ലൂർ കുഞ്ചുണ്ണിനമ്പൂരിപ്പാട്ടിലെ ശിഷ്യനായി ആ ശാസ്ത്രത്തിലെ ഉൽഗ്രന്ഥങ്ങൾ അഭ്യസിച്ചു. അമരകോശത്തിനുപുറമെ വിശ്വപ്രകാശം, മേദിനി, ഹാരാവലി, ദ്വിരൂപകോശം എന്നീ നിഘണ്ടുക്കളും അതോടുകൂടി ഹൃദിസ്ഥമാക്കി. പ്രൗഢമനോരമ പഠിക്കുന്ന കാലത്തു കഞ്ചുണ്ണിനമ്പൂരിപ്പാടു പരേതനാകുകയാൽ അതിന്റെ ബാക്കി ഭാഗങ്ങളും, മഹാഭാഷ്യത്തിലെ ചില ആഹ്നികങ്ങളും കൂടല്ലൂർ കാവുനമ്പൂരിപ്പാട്ടിലെ അടുക്കൽനിന്നു വശമാക്കി. കാവുനമ്പൂരിപ്പാട്ട് ഒരു മീമാംസകനും കൂടിയായിരുന്നതിനാൽ മീമാംസാന്യായമാല, ഭാട്ടദീപികയിലെ ചില ഭാഗങ്ങൾ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചു. അന്നു കൂടല്ലൂർ താമസിച്ചു ശാസ്ത്രാഭ്യാസം ചെയ്യിച്ചിരുന്ന പഴമാനേരി സുന്ദരശാസ്ത്രിയുടെ ശിഷ്യൻ കൃഷ്ണശാസ്ത്രിയിൽനിന്നു ബ്രഹ്മസൂത്രഭാഷ്യം പരിശീലിച്ചു. 1067-ലാണു് അയ്യാശാസ്ത്രി ആദ്യമായി തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ പ്രവേശിച്ചതു്. ആ അവസരത്തിൽത്തന്നെ അദ്ദേഹം ഉത്തമസംഭാവനയ്ക്കു് അർഹനായി. “അയ്യൻ തർക്കത്തിൽ വാദഗ്രന്ഥങ്ങൾകൂടി പഠിക്കണം” എന്നു് അന്നു് ഇളയതമ്പുരാനായിരുന്ന രാജർഷി അനുശാസിക്കുകയാൽ രണ്ടു കൊല്ലംതൃപ്പൂണിത്തുറെ താമസിച്ചു ശഠകോപാചാര്യരോടു പഞ്ചലക്ഷണി, ചതുർദ്ദശലക്ഷണി, സിദ്ധാന്തലക്ഷണം, സംശയപക്ഷത, അവയവത്തിലെ ആദ്യഭാഗം ഇവ അഭ്യസിച്ചു. ഗദാധരീയത്തിലെ ഉപരിഗ്രന്ഥങ്ങളായ ഹേത്വാഭാസനിബന്ധങ്ങളം ആ ഗുരുവിൽനിന്നുതന്നെ ഗ്രഹിച്ചു. 35 വയസ്സു കഴിഞ്ഞതിനുമേൽ പറവൂർ ശ്രീരാമഘനപാഠികളോടു വേദം അഭ്യസിച്ചു. അത്തരത്തിൽ വേദജ്ഞനായ ഒരു ചതുശ്ശാസ്ത്രപണ്ഡിതൻഅക്കാലത്തു കേരളത്തിൽ ഇല്ലായിരുന്നു എന്നു തീർച്ചയായിപറയാം.
ചില സംഭവങ്ങൾ
അയ്യാശാസ്ത്രിക്കു കർമ്മാനുഷ്ഠാനങ്ങളിൽ വളരെ ആസക്തിയും നിഷ്ഠയുമുണ്ടായിരുന്നു. ആചാരലോപം സംഭവിക്കുവാൻ ഇടവരുന്ന വിദേശസഞ്ചാരത്തിൽ അദ്ദേഹം പ്രകൃത്യാ വിമുഖനായിരുന്നു. ഒരിക്കൽ കാശിക്കുപോയി ഗംഗാസ്നാനം ചെയ്യുക മാത്രമുണ്ടായി. മദിരാശി സർവ്വകലാശാലയിൽ ഒരു പരീക്ഷകസ്ഥാനംപോലും അദ്ദേഹം സ്വീകരിച്ചില്ല. ഇതിഹാസപുരാണങ്ങളിലും ധർമ്മശാസ്ത്രത്തിലും ശാസ്ത്രിക്കുള്ള അവഗാഹം അന്യാദൃശമായിരുന്നു. രാമായണം, ഭാഗവതം എന്നീ ഗ്രന്ഥങ്ങൾ ആമൂലാഗ്രം ഹൃദിസ്ഥമായിരുന്നു. വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാൻ ധർമ്മശാസ്ത്രം സംബന്ധിച്ചുള്ള കാര്യങ്ങളിൽ അദ്ദേഹത്തെ ഒരു പ്രധാനോപദേഷ്ടാവായി ആദരിച്ചിരുന്നു. കേരളീയരായ സകല വൈദികന്മാർക്കും അദ്ദേഹത്തിന്റെ പ്രാമാണികത സമ്മതമായിരുന്നു. തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ മഹാരാജാവു് അദ്ദേഹത്തിനു മൂന്നുതവണ പാരിതോഷികങ്ങൾ നല്കീട്ടുണ്ടു്. കോഴിക്കോട്ടു താനത്തിനു സാമൂതിരിപ്പാടു് കൂടല്ലൂർ നമ്പൂരിപ്പാടോടൊപ്പം തന്നെ സംഭാവന നല്കി. രാജർഷി 1090-ൽ അദ്ദേഹത്തിനു ശാബ്ദികതിലകനെന്നും മാന്തിട്ട നമ്പൂതിരിക്കു താർക്കികതിലകനെന്നും വലിയ രാമപ്പിഷാരടിക്കു സഹൃദയതിലകനെന്നുമുള്ള ഉചിതങ്ങളായ സ്ഥാനമാനങ്ങൾ സമ്മാനിച്ചു. പണ്ഡിതരാജൻ എന്ന കീർത്തിമുദ്ര തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ ആദ്യമായി ലഭിച്ചതു് അദ്ദേഹത്തിനായിരുന്നു. അതു് 1101-ലാണു്. ചൊവ്വരെവച്ചു തീപ്പെട്ട വലിയതമ്പുരാൻ അദ്ദേഹത്തെ വീരശൃംഖലാർപ്പണത്താൽ ബഹുമാനിച്ചു. വിദ്യയ്ക്കനുസരിച്ചുള്ള വിനയം അദ്ദേഹത്തിന്റെ വിശിഷ്ടഗുണങ്ങളിൽ ഒന്നായിരുന്നു. ശാസ്ത്രിയുടെ വിശ്വതോമുഖമായ ഉപസ്ഥിതി വിസ്മയാവഹമായിരുന്നുവെന്നേ പറയാവൂ. ഒരിക്കൽ പി. എസ്. അനന്തനാരായണശാസ്ത്രി യക്ഷിണീ എന്ന ശബ്ദം സാധുവാണോ എന്നു ചോദിക്കുകയും അതിനു് ആ പാണ്ഡിത്യവൈശ്രവണൻ “യക്ഷഃ പതിത്വേന അസ്യാ അസ്തീതിയക്ഷിണീ ഇതി ഗോവിന്ദരാജീയേ വ്യാഖ്യാതം” എന്നു കൂസൽകൂടാതെ ഉത്തരം പറയുകയും ചെയ്തു. മറ്റൊരിക്കൽ ‘ശിപ്രാ’ എന്നതിനുപകരം ‘സിപ്രാ’ എന്നല്ലേ ഉച്ചരിക്കേണ്ടതു് എന്ന അദ്ദേഹത്തിന്റെ പൂർവ്വപക്ഷത്തിനു ലഭിച്ച മറുപടി “ശിപ്രാ സിപ്രാ ച കഥ്യതേ ഇതി ദ്വിരൂപകോശഃ” എന്നായിരുന്നു മറുപടി. 1120-ാമാണ്ടു മകരമാസം 4-ാം൹ അയ്യാശാസ്ത്രിയുടെ ശതാഭിഷേകം ആഘോഷിക്കപ്പെട്ടു. നാല്പതു കൊല്ലത്തോളം ചേന്നമംഗലത്തു താമസിച്ചു പാലിയത്തെ പൌരാണികവൃത്തിയിൽ ഏർപ്പെട്ടിരുന്നു. എല്ലാ ചിലവുകളം കഴിച്ചു് ഒരു സംഖ്യ പ്രതിമാസം വേതനമായും വലിയച്ചൻ കൊടുത്തുവന്നു. ആ കുടുംബത്തിലെ ചില അംഗങ്ങളെ സംസ്കൃതവും അഭ്യസിപ്പിച്ചിട്ടണ്ടു്. 1107 മുതൽ തന്റെ മക്കളിൽ ഒരാൾ മുള്ളൂർക്കരെ പണിചെയ്യിച്ചിട്ടള്ള വസതിയിലേക്കു താമസം മാറ്റി. ശതാഭിഷേകം നടന്നതു് അവിടെവച്ചാണു്. ആ മഹോത്സവം കഴിഞ്ഞു് അടുത്ത ചതയത്തിൻനാളിൽ 1120-ാമാണ്ടു കുംഭമാസം 2–ാം൹ സായൂജ്യം പ്രാപിച്ചു. അനന്തനാരായണശാസ്ത്രി അദ്ദേഹത്തെപ്പറ്റി ശതാഭിഷേകാവസരത്തിൽ താഴെക്കാണുന്ന വിധത്തിൽ പ്രശംസിച്ചിരിക്കുന്നു.
“ശ്രീനാഗേശവചോഝരീവിഹരണാനന്ദപ്രമഗ്നാശയോ
ന്യായാംഭോനിധിമന്ദരായിതമഹാമേധാസമുദ്ഭാസിതാഃ
മീമാംസാദ്വിതയാമൃതപ്രവണധീർവ്വേദജ്ഞഭൂദേവരാ–
ഡയ്യാശാസ്ത്രിമഹാശയോ വിജയതാമാചന്ദ്രതാരം സുഖീ.”
അയ്യാശാസ്ത്രി കിള്ളിമങ്ഗലത്തു നമ്പൂരിപ്പാട്ടിലെ ശതകോടിയ്ക്കു് ഒരു ഉപോൽഘാതം എഴുതീട്ടുള്ളതല്ലാതെ ഗ്രന്ഥങ്ങളൊന്നും രചിച്ചിട്ടില്ല. പ്രാചീനന്മാരുടെ ഗ്രന്ഥങ്ങൾ നിഷ്കർഷിച്ചു നോക്കി ഗ്രഹിക്കുവാൻ സമയവും ശക്തിയുമില്ലാത്തവർ പുതിയ ഗ്രന്ഥം ഉണ്ടാക്കുന്നതെങ്ങനെയെന്നും എന്തിനെന്നുമായിരുന്നു ആ പരിണതപ്രജ്ഞന്റെ ആശയഗതി.
61.7കെ. രാമപ്പിഷാരടി (1042–1122)
ജനനം
കൊച്ചിരാജ്യത്തു് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്നു് ഏകദേശം മുക്കാൽമൈൽ അകലെയായി കല്ലങ്കര എന്ന പേരിൽ ഒരു പിഷാരമുണ്ടു്. ആ ഗൃഹത്തിൽ വെള്ളാങ്ങല്ലൂർ വാഴപ്പള്ളിമനയയ്ക്കൽ നമ്പൂരിപ്പാട്ടിലേയും കുഞ്ചിപ്പിഷാരസ്യാരുടേയും മൂത്ത പുത്രനായി രാമപ്പിഷാരടി 1042-ാമാണ്ടു തുലാമാസത്തിൽ ആയില്യം നക്ഷത്രത്തിൽ ജനിച്ചു. തന്റെ മരുമകനായ പ്രഫസർ കെ. രാമപ്പിഷാരടിയിൽനിന്നു തിരിച്ചറിയുന്നതിനുവേണ്ടി കഥാനായകനെ വലിയ രാമപ്പിഷാരടി എന്ന പേരിലാണു് വ്യവഹരിക്കാറുള്ളതു്. പ്രഫസർ പിഷാരടിയും വലിയ പിഷാരടിയുടെ മകൻ കുട്ടമശ്ശേരി നാരായണപ്പിഷാരടിയും സാഹിത്യകാരന്മാരാണു്.
വിദ്യാഭ്യാസം
അച്ഛനമ്മമാർ ബാല്യത്തിൽ മരിച്ചുപോവുകയാൽ മാതുലനായ അച്യുതപ്പിഷാരടിയാണു് രാമപ്പിഷാരടിയെ പാഠങ്ങൾ പഠിപ്പിച്ചതു്. കൊച്ചി മഹാരാജകുടുംബത്തിലെ ഗുരുസ്ഥാനം കല്ലങ്കരപ്പിഷാരത്തേക്കായിരുന്നതിനാൽ അച്യുതപ്പിഷാരടിയുടെ താമസം അധികവും തൃപ്പൂണിത്തുറയായിരുന്നു. ഉദ്ദേശം പത്താമത്തെ വയസ്സിൽ അദ്ദേഹത്തോടുകൂടി രാമപ്പിഷാരടിയും അവിടെത്തന്നെ താമസമായി. അച്യുതപ്പിഷാരടി പ്രധാനമായി ആശ്രയിച്ചതു മദിരാശിയിൽവച്ചു തീപ്പെട്ട വലിയതമ്പുരാനെയായിരുന്നു. ആ തമ്പുരാന്റെ അടുക്കൽ നമ്മുടെ ബാലൻ മുക്താവലിയും ദിനകരീയവും പഠിച്ചു. പിന്നീടു ന്യായശാസ്ത്രം അഭ്യസിപ്പിച്ചതു രങ്ഗപ്പാചാര്യരും അദ്ദേഹത്തിന്റെ പുത്രൻ മാധ്വാചാര്യരുമാണു്. ഒടുവിൽ ശഠകോപാചാര്യർ ആ ശാസ്ത്രത്തിലെ ഉൽഗ്രന്ഥങ്ങൾ പഠിപ്പിച്ചു. ആ വഴിയ്ക്കു പരീക്ഷിത്തു തമ്പുരാന്റെ സതീർത്ഥ്യനാകുവാനുള്ള ഭാഗ്യം പിഷാരടിക്കു സിദ്ധിച്ചു. അവർതമ്മിൽ നാൾക്കുനാൾ വളർന്നുവന്ന സൌഹാർദ്ദം സൗഭ്രാത്ര നിർവ്വിശേഷമായി വിജൃംഭിച്ചു. രണ്ടുപേരും തൃപ്പൂണിത്തുറെയുണ്ടെങ്കിൽ ഒരു ദിവസമെങ്കിലും ഒന്നിച്ചുകൂടാതെയോ, കാവ്യശാസ്ത്രാർത്ഥചിന്തനം ചെയ്യാതെയോ ഇരുന്നിട്ടില്ല. രാമപ്പിഷാരടി പ്രധാനമായി ശീലിച്ച ശാസ്ത്രം തർക്കം തന്നെയാണു്. പാലപ്പുറത്തു ഗോവിന്ദൻനമ്പ്യാരുടെ ശിഷ്യനായ മുരിങ്ങോട്ടു കൊച്ചുകുഞ്ഞൻനമ്പ്യാരാണു് വ്യാകരണം പഠിപ്പിച്ചതു്. രാമപ്പിഷാരടിയ്ക്കു് അലങ്കാരത്തിലുള്ള വൈദുഷ്യം അനന്യസാധാരണമായിരുന്നു. ധ്വന്യാലോകലോചനം, കാവ്യപ്രകാശം, വ്യക്തിവിവേകം, രസഗങ്ഗാധരം തുടങ്ങിയുള്ള ആ ശാസ്ത്രത്തിലെ പ്രൗഢഗ്രന്ഥങ്ങൾ സ്വയമേവ പരിശീലനംചെയ്തു. വേദത്തിലും സാമാന്യമായ വ്യുൽപ്പത്തി നേടി. ഇരിങ്ങാലക്കുട ശങ്കുവാരിയരുടേയും അദ്ദേഹത്തിന്റെ അനന്തിരവൻ കുട്ടൻവാരിയരുടേയും അടുക്കൽനിന്നു ജ്യോതിഷവും വശമാക്കി.
ഉദ്യോഗവും ബഹുമതികളും
വാഴ്ചയൊഴിഞ്ഞ തമ്പുരാൻ രാമപ്പിഷാരടിയെ ശേഷാചാര്യപാഠശാലയിലെ ഒരു അദ്ധ്യാപകനായി നിയമിച്ചു. 1078-ാമാണ്ടു് എറണാകുളം കോളേജിൽ പ്രധാനസംസ്കൃതപണ്ഡിതനായി. 1097-ൽ അവിടെ നിന്നു പെൻഷൻപറ്റി പിരിഞ്ഞു. വാഴ്ചയൊഴിഞ്ഞ തമ്പുരാൻ അദ്ദേഹത്തിനു സഹൃദയതിലകൻ എന്ന സ്ഥാനം നല്കിയതിനെപ്പറ്റി മുമ്പു പ്രസ്താവിച്ചല്ലോ. പണ്ഡിതരാജകീർത്തിമുദ്രയും അദ്ദേഹത്തിനു് അചിരേണ ലബ്ധമായി. തിരുവിതാംകൂർ ശ്രീചിത്തിരതിരുനാൾ മഹാരാജാവും ഒരു സുവർണ്ണമുദ്ര സമ്മാനിച്ചു. പല സർവ്വകലാശാലകളും പണ്ഡിതപരിഷത്തുകളുമായി അദ്ദേഹം ഗാഢമായ ബന്ധം പുലർത്തി. ഒട്ടുവളരെ ശിഷ്യസമ്പത്തു് അദ്ദേഹം സമ്പാദിച്ചു. കെ. പി. കറുപ്പനെ അലങ്കാരവും വ്യാകരണവും പഠിപ്പിച്ചിട്ടുണ്ടു്. കേരളത്തിലെ പണ്ഡിതപാരമ്പര്യത്തെപ്പറ്റി അത്ര വളരെ അറിവുള്ള ഒരാൾ സമീപകാലത്തു് നമ്മുടെയിടയിൽ ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള ഒരു വിദ്യാവ്യസനിയേയും കണ്ടുകിട്ടുവാൻ പ്രയാസമുണ്ടു്. രഘുവംശത്തേയും നൈഷധത്തേയുംകുറിച്ചു് അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനത്തിനളവില്ല. കൊച്ചിയിലും മലബാറിലും സഞ്ചരിച്ചു് അമുല്യങ്ങളായ താളിയോലഗ്രന്ഥങ്ങൾ സമ്പാദിച്ചു തൃപ്പൂണിത്തുറ ഈടുവയ്പുഗ്രന്ഥപ്പുരയ്ക്കു കൊടുത്തുവെന്നുള്ള വസ്തുതയും പ്രകൃതത്തിൽ വക്തവ്യമാണു്. 1122-ാമാണ്ടു തുലാമാസം 6-ാം൹തൃപ്പൂണിത്തുറ സ്വഗൃഹത്തിൽവെച്ചു യശശ്ശരീരനായി. ഒടുവിൽ ഒരു നിത്യോപദ്രവിയായിരുന്ന കാസശ്വാസത്തെ പരിഗണിക്കാതെ മരിക്കുന്നതുവരെ ഗ്രന്ഥനിർമ്മിതിയിൽ വ്യാപൃതനായിരുന്നു. മരിയ്ക്കുന്ന ദിവസംകൂടി ശാസ്ത്രാർത്ഥവിചാരം ചെയ്തുകൊണ്ടിരുന്നുവെന്നു പറഞ്ഞാൽ ആർക്കാണു് ആശ്ചര്യം തോന്നാത്തതു്?
കൃതികൾ
രാമപ്പിഷാരടിയുടെ വകയാണു് ചുവടേചേർക്കുന്ന കൃതികൾ. (1) ശാകുന്തളവ്യാഖ്യാനം, (2) മാളവികാഗ്നിമിത്രവ്യാഖ്യാനം (സാരാർത്ഥദീപിക), (3) ധ്വന്യാലോകലോചന വ്യാഖ്യാനം (ബാലപ്രിയ), (4) രാമവർമ്മശതകം (വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാന്റെ ഷഷ്ട്യബ്ദപൂർത്തിയവസരത്തിൽ എഴുതിയതു്. കുവലയാനന്ദത്തിന്റെ അംഗീകൃതങ്ങളായ നൂറർത്ഥാലങ്കാരങ്ങൾക്കും ഇതിൽ ഉദാഹരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടണ്ടു്), (5) രത്നാവലീവ്യാഖ്യാനം, (6) വിക്രമോർവ്വശീയവ്യാഖ്യാനം, (7) ശുകസന്ദേശവ്യാഖ്യാനം, (8) ചിത്രമീമാംസാടിപ്പണി, (9) കുവലയാനന്ദവ്യാഖ്യാനം, (10) ദശരൂപകവ്യാഖ്യാനം, (11) വ്യുൽപ്പത്തിവാദവ്യാഖ്യാനം, (12) നാരായണീയവ്യാഖ്യാനം, (13) ശിവാനന്ദലഹരീവ്യാഖ്യാനം, (14) ശിവപാദാദികേശവ്യാഖ്യാനം, (15) ശിവകേശാദിപാദവ്യാഖ്യാനം, (16) ദിനകരീയടിപ്പണി, (17) ദേവീമാഹാത്മ്യവ്യാഖ്യാനം, (18) വ്യഞ്ജനാവൃത്തി (സംസ്കൃതഗദ്യം). ഇവയിൽ ആദ്യത്തെ നാലു ഗ്രന്ഥങ്ങൾ മുദ്രിതങ്ങളായിട്ടുണ്ടു്. നാരായണീയവ്യാഖ്യാനം ദശമകഥാഭാഗത്തിനേ എഴുതീട്ടുള്ളു.
ബാലപ്രിയ
ലോചനത്തിന്റെ വ്യാഖ്യയായ ബാലപ്രിയയാണു് പിഷാരടിയുടെ അലങ്കാരവിജ്ഞാന സമ്പത്തിനു മൂർദ്ധാഭിഷിക്തോദാഹരണമായി പരിലസിക്കുന്നതു്. അഭിനവഗുപ്തന്റെ അതിപ്രൗഢമായ ആ ഗ്രന്ഥം അതുവരെ ആരും സമഗ്രമായി വ്യാഖ്യാനിക്കുവാൻ ഒരുമ്പെട്ടിട്ടില്ല. കഥാപുരുഷനു മാത്രമേ അതിനുവേണ്ട ആത്മവിശ്വാസമുണ്ടായുള്ളു. സർവ്വങ്കഷമായ ആ വ്യാഖ്യാനം സഹൃദയന്മാർ വായിച്ചിരിക്കേണ്ടതാണു്. അദ്ദേഹം ബാലപ്രിയയുടെ ഉപക്രമത്തിൽ ഇങ്ങനെ പറയുന്നു:
“കാവ്യാലോകോ ലോചനഞ്ച ദ്വേഗ്രാഹ്യഗ്രാഹകേ സദാ
തദ്ഗ്രന്ഥകാരാവാചാര്യൗ രസികാഗ്രേസരൗ സ്തുമഃ.
ലോചനസ്യാദിമോദ്യോതമാത്രസ്യാത്ര പുരാ കൃതാ
വിവൃതിർല്ലഭ്യതേ തത്താം ദൃഷ്യ്വാ ഗ്രന്ഥാന്തരാണി ച
പാഠാൻ കേരളവിഖ്യാതാനാലംബ്യ ച യഥാമതി
കുർമ്മോ ബാലപ്രിയാം പ്രായഃ പ്രൗഢലോചനടിപ്പണീം.”
61.8കെ. സാംബശിവശാസ്ത്രി (1054–1121)
കുടുംബവും വിദ്യാഭ്യാസവും
തിരുവനന്തപുരത്തു് ആയില്യംതിരുനാൾ മഹാരാജാവിന്റേയും വിശാഖംതിരുനാൾ മഹാരാജാവിന്റേയും ആശ്രിതനായി വൈക്കം കൃഷ്ണശാസ്ത്രി എന്നൊരു വ്യാകരണപണ്ഡിതൻ ജീവിച്ചിരുന്നു. ആ കൃഷ്ണശാസ്ത്രിയുടെ പുത്രനാണ് സാംബശിവശാസ്ത്രി. അച്ഛനു മകനെ ഇംഗ്ലീഷ് പഠിപ്പിച്ചാൽക്കൊള്ളാമെന്നു് ആഗ്രഹമുണ്ടായിരുന്നെങ്കിലും മകനു സംസ്കൃതപഠനത്തിലായിരുന്നു വാസന. പത്താമത്തെ വയസ്സിൽ പിതാവു മരിച്ചുപോകയാൽ നാലാം ഫാറത്തിൽവെച്ചു് ആ ദരിദ്രനായ ബാലനു് ഇംഗ്ലീഷു് വിദ്യാഭ്യാസം മതിയാക്കേണ്ടിവന്നു. അനന്തരം സംസ്കൃതമഹാപാഠശാലയിൽ പഠിച്ചു മഹോപാധ്യായ പരീക്ഷയിൽ വ്യാകരണവും സാഹിത്യവും ഐച്ഛികവിഷയമായി സ്വീകരിച്ചു് ഒന്നാമനായി ജയിച്ചു. അക്കാലത്തെ ഒരു മഹാവൈയാകരണനായ തുറവൂർ നാരായണശാസ്ത്രിയായിരുന്നു ഗുരുനാഥൻ.
ഉദ്യോഗവും ബഹുമതികളും
സാംബശിവശാസ്ത്രി ആദ്യം നെയ്യാറ്റിൻകരെ മലയാംപള്ളിക്കൂടത്തിൽ മലയാളംമുൻഷിയായി നിയമിക്കപ്പെട്ടു. അവിടെനിന്നു താൻ പഠിച്ച മഹാപാഠശാലയിലേക്കു മാറ്റംകിട്ടി അവിടെ വ്യാകരണപണ്ഡിതനായി ഉയർന്നു. തദനന്തരം ഗവർമ്മെൻറ് കോളേജിൽ സംസ്കൃതാധ്യാപനത്തിനു നിയുക്തനായി. 1101-ൽ റ്റി. ഗണപതിശാസ്ത്രി പ്രാച്യഗ്രന്ഥപ്രകാശനശാഖയുടെ അധ്യക്ഷപദത്തിൽനിന്നു പെൻഷൻപറ്റി പിരിഞ്ഞപ്പോൾ ആ സ്ഥാനത്തിൽ ആരൂഢനായതു സാംബശിവസ്ത്രിയായിരുന്നു. 1114-ാമാണ്ടു തുലാമാസംവരെ ആ പണി തുടർച്ചയായി നോക്കി. അദ്ദേഹത്തിനു മലയാളത്തിലും പരിജ്ഞാനമുണ്ടായിരുന്നതിനാൽ ഈ പുസ്തകം എഴുതുന്ന വ്യക്തി ആദ്യവും, ഡോക്ടർ കൊളത്തേരി ശങ്കരമേനോൻ അതിനപ്പുറവും വഹിച്ച ഭാഷാഗ്രന്ഥപ്രകാശനവകപ്പിന്റെ ആധ്യക്ഷ്യവും അദ്ദേഹത്തിൽ അവരോധിതമായി. പൗരസ്ത്യഭാഷാഗ്രന്ഥങ്ങളുടെ പ്രസാധകനെന്ന നിലയിൽ അദ്ദേഹത്തിനു ഗവർമ്മെന്റ്, ഭാരതം മുഴുവൻ പര്യടനം ചെയ്യുന്നതിനും അതാതു സ്ഥലങ്ങളിലുള്ളവിദ്വൽകേസരികളുടെ പരിചയം സമ്പാദിക്കുന്നതിനും സൗകര്യം നല്കി. പെൻഷൻ പറ്റിയതിനുശേഷവും കേരളമെങ്ങും ചുറ്റിസ്സഞ്ചരിച്ചു പല താളിയോലഗ്രന്ഥങ്ങൾ സർവ്വകലാശാലയ്ക്കു സമ്പാദിച്ചുകൊടുത്തു. ഒടുവിൽ ഗവർമ്മെന്റ് ഹിന്ദുമതഗ്രന്ഥശാലയുടെ ക്യുറേറ്റരായി അദ്ദേഹത്തെ നിയമിക്കുകയും ആ ചുമതല അദ്ദേഹം രണ്ടു കൊല്ലത്തോളം വഹിക്കുകയും ചെയ്തു. തിരുവനന്തപുരത്തു നവരാത്രി വിദ്വത്സദസ്സിലെ അധ്യക്ഷനായി വളരെക്കാലം അതിനെ നയിച്ചു. ബ്രിട്ടിഷ് ഗവർമ്മെന്റിൽനിന്നു് ഒരു സിൽവർജുബിലിമെഡലും, കൊച്ചി വിദ്വത്സദസ്സിൽനിന്നു പണ്ഡിതരാജൻ എന്ന സ്ഥാനവും കുംഭകോണം കാമകോടിപീഠത്തെ അലങ്കരിക്കുന്ന ജഗൽഗുരു ശ്രീശങ്കരാചാര്യരിൽനിന്നു ഗീർവ്വാണവാണീതിലകൻ എന്ന ബിരുദവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടു്. വ്യാകരണശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ വിജ്ഞാനം അസാമാന്യമായിരുന്നു. ഒടുവിൽ വേദാന്തത്തിലും നിഷ്ണാതനായി. അദ്ദേഹത്തിന്റെ സിദ്ധിവിശേഷങ്ങളിൽ ആരെയും ആശ്ചര്യപരതന്ത്രരാക്കിവന്നതു് ആ വാഗ്മിക്കു സംസ്കൃതത്തിൽ പ്രസങ്ഗിക്കുന്നതിനും വാക്യാർത്ഥവിവരണം ചെയ്യുന്നതിനുമുള്ള നൈസർഗ്ഗികവും നിത്യാഭ്യാസപ്രവൃദ്ധവുമായ പാടവമായിരുന്നു. അദ്ദേഹത്തിന്റെ സമശീർഷനായ ഒരു പ്രഭാഷകനായി പുന്നശ്ശേരി നീലകണ്ഠശർമ്മാ മാത്രമേ ഉണ്ടായിരുന്നുള്ളു.
കൃതികൾ
ശാസ്ത്രിയുടെ ഭാഷാകൃതികളിൽ പ്രഥമഗണനീയമായുള്ളതു് മേല്പത്തൂർ ഭട്ടതിരിയുടെ നാരായണീയത്തിനു് അദ്ദേഹം ഏഴു ഭാഗങ്ങളായി രചിച്ചിട്ടുള്ള (1) ലക്ഷ്മീവിലാസം എന്ന അതിവിസ്തൃതവും അതലസ്പർശിയുമായ വ്യാഖ്യാനമാകുന്നു. അതിന്റെ മുഖവുരയിൽ വ്യാഖ്യാതാവു് ഇങ്ങനെ പറഞ്ഞിരിക്കുന്നു. “ഈ വ്യാഖ്യാനം അന്വയക്രമത്തിനുള്ള അർത്ഥവിവരണം, സാരം, നിരൂപണം, അലങ്കാരാദിവിമർശം എന്നിങ്ങനെ അനേകം സോപാനങ്ങളായിട്ടാണു് രചിച്ചിരിക്കുന്നതു്. സാരാർത്ഥവർണ്ണനത്തിനു ചിലേടത്തു ഭാഗവതപ്രകാരം നാരായണീയഗതിക്കു് അവിരുദ്ധങ്ങളായ ആശയങ്ങൾ ചേർത്തുകാണുന്നതാണു്. നിരൂപണംകൊണ്ടു ഭങ്ഗ്യന്തരേണ ലോകോപദേശപര്യവസായികളായ ഗുണപാഠങ്ങളും പദപ്രയോജനങ്ങളും ശാസ്ത്രീയസിദ്ധാന്തസ്ഥാപനങ്ങളും യുക്തിചർച്ചകളും ബഹുമുഖങ്ങളായ കവിവാക്യങ്ങളിൽനിന്നു ദ്യോതിയ്ക്കുന്ന അഭിപ്രായാന്തരങ്ങളും പാഠഭേദപര്യാലോചനകളും ആവശ്യപ്പെടുന്നിടത്തു മതാന്തരഖണ്ഡങ്ങളും വർണ്ണിക്കുന്നതായിരിക്കും. നിരൂപിതങ്ങളായ ഭാഗങ്ങൾക്കു് ആവശ്യമുള്ള അനേകം പ്രമാണങ്ങൾ ഭാഗവതാദിഗ്രന്ഥങ്ങളിൽനിന്നു് ഉദ്ധരിച്ചു ചേർത്തിട്ടുണ്ടു്.” ഭാഷയ്ക്കു് ഒരു അനർഘമായ നിധി തന്നെയാണു് ദീർഘതമമായ ഈ പുസ്തകം. (2) ഹിന്ദുമതതത്വങ്ങളെ വിശദീകരിച്ചു ഹിന്ദുമതപ്രദീപിക എന്നൊരുഗ്രന്ഥവും ഗവർമ്മെന്റിന്റെ ആവശ്യപ്രകാരം ഉണ്ടാക്കി. (3) എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു് ഒരു ഭാഷാവ്യാഖ്യാനമെഴുതി. അതു് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയാണു്. സംസ്കൃതത്തിൽ, (4) ചിത്രോദയമണി മുതലായിചില ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ടു്. പ്രക്രിയാസർവ്വസ്വത്തിനു് അദ്ദേഹം ആരംഭിച്ച സംസ്കൃതവ്യാഖ്യാനം മുഴമിച്ചിട്ടില്ല. സാംബശിവീയം എന്നൊരു മഹാകാവ്യവും ആ ഭാഷയിൽ എഴുതിത്തുടങ്ങി; അതും മൂന്നു സർഗ്ഗങ്ങളോളമേ തീർന്നിട്ടുള്ളു. ക്യുറേറ്റർ എന്ന നിലയിൽ അദ്ദേഹം പല ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ടു്. (1) സ്കന്ദസ്വാമിയുടേയും വേങ്കടമാധവന്റേയും വ്യാഖ്യാനങ്ങളോടുകൂടിയ ഋൿസംഹിത, (2) സുചരിതമിശ്രന്റെ കാശികാവ്യാഖ്യാനത്തോടുകൂടിയ മീമാംസാശ്ലോകവാർത്തികം, (3) നീലകണ്ഠസോമയാജിയുടെ ഭാഷ്യത്തോടുകൂടിയ ആര്യഭടീയം, (4) ഹേലാരാജന്റെ പ്രകീർണ്ണപ്രകാശവ്യാഖ്യാനത്തോടുകൂടിയ വാക്യപദീയം, (5) ഭോജരാജാവിന്റെ സരസ്വതീകണ്ഠാഭരണം (വ്യാകരണം) എന്നിവ സംസ്കൃതഗ്രന്ഥങ്ങളിലും, (6) കണ്ണശ്ശഭാഗവതം, (7) കണ്ണശ്ശഭാരതം, (8) കൗടലീയം അർത്ഥശാസ്ത്രം, (9) രാമചരിതം, (10) ബ്രഹ്മാണ്ഡപുരാണം ഗദ്യം എന്നിവ ഭാഷാഗ്രന്ഥങ്ങളിലും പ്രാധാന്യത്തെ അർഹിക്കുന്നു. ഇവയിൽ ചില ഗ്രന്ഥങ്ങൾ ഇനിയും പൂർണ്ണമായി മുദ്രണം ചെയ്തുകഴിഞ്ഞിട്ടില്ല.
61.9കരമന കേശവശാസ്ത്രി (1042–1109)
ജനനവും വിദ്യാഭ്യാസവും
കേശവശാസ്ത്രിയുടെ ജന്മഭൂമി പത്മനാഭപുരമാണു്. ജനനം 1042 കന്നി 16-ാം൹യാണു്. അച്ഛനമ്മമാർ ബാല്യത്തിൽത്തന്നെ മരിച്ചുപോകയാൽ തിരുവനന്തപുരത്തു കരമനഗ്രാമത്തിൽ അന്നു താമസിച്ചിരുന്ന തന്റെ പിതൃവ്യനായ അഞ്ചൽമാസ്റ്റർ നാണുവയ്യരുടെ സംരക്ഷണത്തിലാണു വളർന്നതു്. നാണുവയ്യർ ഒരു സാഹിത്യരസികനായിരുന്നു. കരമന ശാമുശാസ്ത്രിയായിരുന്നു ആദ്യത്തെ ഗുരു.
“കാവ്യേഷു വ്യുദപാദിഷൽ കരുണയാ യോ മാം തഥാ പാണിനേ–
സ്തന്ത്രേ ന്യസ്നപയദ് ഗുരും ഗുരുകൃപം തം സ്വാമിശാസ്ത്ര്യാ ഹ്വയം
വാത്സല്യാതിശയം ദധാനമനിശം മയ്യാത്മപുത്രാധികം
പൂതാത്മാനമമേയസദ്ഗുണമഹം ധ്യായാമി ഹൃദ്യന്വഹം”
എന്നു പതിനാറാമത്തെ വയസ്സിൽ എഴുതിയ ഗുരുപഞ്ചകം എന്ന സ്തോത്രത്തിൽ കവി തന്റെ ഗുരുവിനെപ്പറ്റി വിവരിച്ചിരിക്കുന്നു.
ഉദ്യോഗം
ദാരിദ്ര്യബാധകൊണ്ടു് 1060-ാമാണ്ടു കുംഭമാസത്തിൽ കണ്ടുകൃഷിക്കച്ചേരിയിൽ അഞ്ചു രൂപാ ശമ്പളത്തിൽ ഒരു ഗുമസ്തനായി സക്കാർ സർവ്വീസിൽ പ്രവേശിച്ചു. അത്തരത്തിൽ നാലു കൊല്ലം പണി നോക്കിയതിന്റെശേഷം 1064-ൽ തിരുവനന്തപുരത്തു സംസ്കൃതപാഠശാല സ്ഥാപിച്ചപ്പോൾ അവിടെ സാഹിത്യാധ്യാപകനായി നിയമിക്കപ്പെട്ടു. 20 കൊല്ലം അവിടെ ജോലി ചെയ്തു. 1084-ൽ ഹൈസ്ക്കൂൾ സംസ്കൃതമുൻഷിയായി നിയമിതനായി. തുടർന്നു് 1087-ാമാണ്ടു കുംഭമാസത്തിൽ മലയാളം മുൻഷിവേല നോക്കിത്തുടങ്ങി. 1090-ൽ രാജകീയ മഹാപാഠശാലയിൽ സംസ്കൃതപണ്ഡിതനായി. 1094-ൽ കർക്കിടകമാസത്തിലേ ആ ഉദ്യോഗം ഉറച്ചുള്ളു. 1097 വരെ അവിടെ സാൻസ്ക്രിറ്റ് അസിസ്റ്റന്റു് എന്ന നിലയിൽ തുറവുർ നാരായണശാസ്ത്രിയുടെ അനന്തരഗാമിയായി പണിനോക്കിയപ്പോൾ വയഃക്ലുപ്തി നിയമമനുസരിച്ചു സർവ്വീസിൽനിന്നു പിരിയേണ്ടിവന്നു. പലരേയും ഗൃഹത്തിൽവച്ചും സംസ്കൃതം പഠിപ്പിച്ചിട്ടുണ്ടു്. തികഞ്ഞ ഒരു സഹൃദയനായിരുന്നു ശാസ്ത്രി. നല്ല കവിതകളിൽ ആസ്വാദ്യാംശം ഏതെങ്കിലും കണ്ടാൽ അദ്ദേഹത്തിനുള്ള ആനന്ദം അനിർവ്വചനീയമായിരുന്നു. അശ്രുധാരവാർത്തുകൊണ്ടു വളരെ നേരത്തേക്കു പൊട്ടിച്ചിരിക്കുക എന്നുള്ളതാണു് അതിന്റെ ബഹിർലക്ഷണം. 1109–ാമാണ്ടു മേടമാസം 20-ാം൹ ചരമഗതിയെ പ്രാപിച്ചു.
കൃതികൾ
ശാസ്ത്രി സംസ്കൃതത്തിലും മലയാളത്തിലുമായി പല കൃതികൾ രചിച്ചിട്ടുണ്ടു്. അവയിൽ ചിലതിന്റെ പേരുകൾ താഴെ ചേർക്കുന്നു. (1) കൃതജ്ഞതാശതകം (1074), (2) അനുഭവജ്ഞാനം (1074), (3) ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനനാടകത്തിന്റെ സംസ്കൃതാനുവാദം (1075), (4) സൂര്യശതകം (1077), (5) ശിഖരിണീസ്തുതി (1074), (6) ആര്യാസ്തുതി, (7) ദേവകീനന്ദനാശ്രമസ്വാമിവിജയ ഖണ്ഡകാവ്യം (1100), (8) ആര്യാഗീതിസഹസ്രം (1103), (9) ഗോമതീപഞ്ചാശിക, (10)ഭഗവതീനവമഞ്ജരി, (11) വഞ്ചിസേതുലക്ഷ്മീവിജയഖണ്ഡകാവ്യം, (12) ഉപസർഗ്ഗവൃത്തി, (13) ശങ്കരവിജയകഥാസാരം,(14) നീലകണ്ഠദീക്ഷിതരുടെ കലിവിഡംബനത്തിന്റെയും സഭാരഞ്ജനത്തിന്റെയും വൈരാഗ്യശതകത്തിന്റെയും ഭാഷാനുവാദം. ഗോദാവരീമഠത്തിലെ ശ്രീദേവകീനന്ദനാശ്രമസ്വാമികളുടെ അപദാനങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാണു് ഏഴും എട്ടും നമ്പർ കൃതികൾ. ആ സ്വാമികൾ തിരുവനന്തപുരത്തു സന്നിധാനം ചെയ്തു പല ശിഷ്യന്മാരെ സമ്പാദിച്ചു. സുഭദ്രാർജ്ജുനത്തിൽനിന്നു് ഒന്നുരണ്ടു ശ്ലോകങ്ങൾ ശാസ്ത്രിയുടെ കവിതാരീതി കാണിക്കുവാൻ ഉദ്ധരിക്കാം.
“ഭൂത്യാ ലിപ്തവപുർവ്വതംസിതവിയദ്ഗംഗസ്സടാത്യുജ്വലോ
രുദ്രാക്ഷാഞ്ചിതയാ സ്രജാ വിമലയാ സംഭൂഷി തോരസ്തടഃ
ഏകീഭൂയ സഹോമയാതികുതുകം തത്താദൃശൈർവ്വിഭൂമൈ–
സ്സാമോദം വിഹരൻ ഹരോ ദിശതു വഃ പ്രീത്യാനിശം മംഗലം.”
“കദാചിദപി നോ ഭവേൽ കപടിതാ വിശിഷ്ട ജനേ
തദപ്രിയമിദം വചോ നിശമയംശ്ച പാപി ദൃഢം
ഭഗിന്യയപി വരീയസി യതിപതിശ്ച ശംഭൂപമഃ
കനിഷ്ക! കലയാധുനാ കഠിനമേവ തേ ഭാഷിതം.”
താഴെക്കാണുന്ന ശ്ലോകം ദേവകീനന്ദനാശ്രമവിജയത്തിലുള്ളതാണു്.
“മാതേവാവതി യഃ പിതേവ ഹിതകൃൽ കൃത്യോപദേശാദിഭി
ര്യശ്ശാസ്ത്രാർത്ഥമശേഷതോ ഗുരുരിവ സ്വാൻ ബോധയത്യാ ശ്രിതാൻ
യശ്ചാപാദയതീഷ്യദൈവതമിവ ശ്രേയസ്സമസ്തം നൃണാം
തസ്മൈ ദേവകി നന്ദനാശ്രമയതീന്ദ്രായാസ്തു നിത്യം നമഃ.”
61.10പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാ (1033–1110)
ജനനം
ബ്രിട്ടീഷ്മലബാറിൽ വള്ളുവനാടു താലൂക്കു പെരുമുടിയൂർ അംശം ഈങ്ങയൂർദേശത്തു പുന്നശ്ശേരി എന്ന പേരിൽ പ്രസിദ്ധമായി മൂത്തതന്മാരുടെ ഒരില്ലമുണ്ടു്. ആ ഇല്ലത്തിനു സാമൂതിരിക്കോവിലകവുമായി പരമ്പരയാ ഉള്ള ഔദ്യോഗികബന്ധത്തെപ്പറ്റി പുന്നശ്ശേരി ശ്രീധരൻനമ്പിയുടെ ചരിത്രത്തിൽ ഇതിനുമുമ്പു ഞാൻ പ്രസ്താവിച്ചിട്ടുണ്ടല്ലോ. പുന്നശ്ശേരിയില്ലത്തിൽ നാരായണൻനമ്പി കഥാപുരുഷന്റെ പിതാവും മാതാവു് അച്ചുതത്തു നങ്ങയ്യ അന്തർജ്ജനവും (നീലിയെന്നും പറയും) ആയിരുന്നു. കൊച്ചിശ്ശീമ തലപ്പിള്ളിത്താലൂക്കിൽ തളിയിൽ ഏഴിക്കര എന്ന ഇല്ലമാണു് അമ്മാത്തു്. അമ്മാമൻ നാരായണൻമൂസ്സതു് അന്നത്തെ കൊച്ചി മഹാരാജാവിന്റെ പ്രീതിബഹുമാനങ്ങൾക്കു പാത്രീഭവിച്ച ഒരു ദൈവജ്ഞോത്തമനായിരുന്നതായി അറിവുണ്ടു്. കഥാപുരുഷന്റെ പിതാവായ നാരായണൻനമ്പിയും ഒരു നല്ല സംസ്കൃതപണ്ഡിതനായിരുന്നു. ഈ ദമ്പതികളുടെ സന്താനമായി നീലകണ്ഠശർമ്മാ 1033-ാമാണ്ടു മിഥുനമാസം 4-ാം൹ മകം നക്ഷത്രത്തിൽ ജനിച്ചു.
വിദ്യാഭ്യാസം
1038 കന്നിയിൽ അച്ഛൻ മരിച്ചുപോയി. അതിനാൽ അമ്മയുടെ സംരക്ഷണത്തിലാണു് പുത്രൻ വളർന്നതു്. ആ അമ്മയുടെ പരിചരണമാണു് തന്റെ ശ്രേയസ്സിനെല്ലാം നിദാനമെന്നു് അദ്ദേഹം പറയാറുണ്ടായിരുന്നു. അഞ്ചാമത്തെ വയസ്സിൽ കുലഗുരുവായ ആറങ്ങോട്ടുവാരിയർ എഴുത്തിനുവച്ചു. അദ്ദേഹവും എടവീട്ടിൽ ഗോവിന്ദമാരാരും കലുക്കമില്ലാവൂർ ഉണിക്കണ്ടവാരിയരും ബാലപാഠങ്ങൾ പഠിപ്പിച്ചു. അതിനുശേഷം ചേലൂർ കേളവർമ്മ ഉണിത്തിരിയുടെ ശിഷ്യനായി ജ്യോതിശ്ശാസ്ത്രം അഭ്യസിച്ചു. ഉണിത്തിരി അക്കാലത്തെ പേരുകേട്ട ഒരു ജ്യോത്സ്യനായിരുന്നു. നീലകണ്ഠശർമ്മാവിനെ പ്രശ്നമാർഗ്ഗം, ഹോര, ജാതകാദേശം എന്നീ ജ്യോതിഷഗ്രന്ഥങ്ങൾ പഠിപ്പിച്ചതും, ലീലാവതിയിലെ കണക്കുകളും, പഞ്ചബോധത്തിലേയും മറ്റും ക്രിയകളും അഭ്യസിപ്പിച്ചതും അദ്ദേഹമാണു്. ആ ആചാര്യനെ ചമൽക്കാരചിന്താമണി എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ വ്യാഖ്യാനോപക്രമത്തിൽ ശർമ്മാ താഴെക്കാണും വിധത്തിൽ പ്രശംസിച്ചിരിക്കുന്നു.
“ഗുരും കേളവർമ്മാണമന്തർന്നിധായ
പ്രസാദേന തസ്യാപ്തവിജ്ഞാനസിദ്ധിഃ
ചമൽകാരചിന്താമണിം നീലകണ്ഠ–
സ്സ്വധീശാണകോല്ലേഖിതം സംവിധത്തേ.”
പ്രശ്നമാർഗ്ഗത്തിനു താൻ രചിച്ച ഉപരത്നശിഖാവ്യാഖ്യാനത്തിലും
“ശ്രീകേളവർമ്മഗുരുവര്യമുഖാരവിന്ദ–
സമ്പാദിതാർത്ഥമധുസാരനിഷേകഹൃദ്യാം
തം പ്രശ്നമാർഗ്ഗമുപരത്നശിഖാം പ്രദർശ്യ
ശിഷ്യാഭിലാഷവിവശോ വിശദീകരോമി.”
1047-ൽ സമാവർത്തനം കഴിഞ്ഞതിനുമേൽ വ്യാകരണം പഠിക്കുവാൻ ആരംഭിച്ചു. സിദ്ധാന്തകൗമുദിയിൽ സന്ധിത്രയാന്തം വരെ ചിറ്റിലപ്പള്ളി അപ്പുശാസ്ത്രിയിൽ നിന്നു് അഭ്യസിച്ചു. 1051-ാമാണ്ടു് ആ ശാസ്ത്രം നിഷ്കർഷിച്ചു പഠിക്കുന്നതിനായി തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി (ശങ്കരൻ) മൂസ്സതിന്റെ അന്തേവാസിയായി കൂടി. കഞ്ഞുണ്ണിമൂസ്സതിന്റെ പാണ്ഡിത്യപ്രകർഷത്തേയും അധ്യാപനപാടവത്തേയുംപറ്റി അന്യത്ര ഉപന്യസിച്ചിട്ടുണ്ടു്. വ്യാകരണവും വൈദ്യവും അദ്ദേഹത്തിൽ അഹമഹമികയാ സമ്മേളിച്ചിരുന്നു. അവിടെ കൗമുദി രണ്ടു കൊല്ലം കൊണ്ടു പഠിച്ചുതീർത്തു. പ്രൗഢമനോരമ മുതലായ ചില ഉൽഗ്രന്ഥങ്ങളും ശീലിച്ചു. എങ്കിലും കൗമുദിയെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷ്ഠ. ആ ഗ്രന്ഥത്തിലുള്ള ഉപസ്ഥിതി അന്യാദൃശമായിരുന്നതിനാൽ പ്രക്രിയാഭാഗത്തിൽ അദ്ദേഹത്തെ ജയിക്കത്തക്ക ഒരു വൈയാകരണൻ അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ കേരളത്തിൽ ഇല്ലായിരുന്നുവെന്നു പറയാം. മണന്തല നീലകണ്ഠൻമൂസ്സതു് അദ്ദേഹത്തിന്റെ സബ്രഹ്മചാരിയായിരുന്നു. 1063-ൽ കുഞ്ഞുണ്ണിമൂസ്സതു മരിച്ചതിനുമേൽ സ്വഗൃഹത്തിലേയ്ക്കു പോന്നു. അതിനുമുമ്പുതന്നെ ആ ഗുരുവര്യനിൽനിന്നു് അലങ്കാരശാസ്ത്രവും അഷ്ടാങ്ഗഹൃദയവും മറ്റും അഭ്യസിച്ചുകഴിഞ്ഞിരുന്നു. കുഞ്ഞുണ്ണിമുസ്സതിനെപ്പറ്റി കഥാപുരുഷൻ തന്റെ “പ്രജ്ഞാവൈഭവമന്ഥദണ്ഡമഥിതാൽ” ഇത്യാദി പദ്യത്തിൽ ഉപശ്ലോകനം ചെയ്തിട്ടുണ്ടു്.
അനന്തരഘട്ടം — പത്രപ്രവർത്തനം
ലോകസേവനം ഒന്നു മാത്രമായിരുന്നു നമ്പിയുടെ ലക്ഷ്യം. അദ്ദേഹം മാതൃഭൂമിയെ പലപ്രകാരത്തിൽ ഉപാസിച്ചിട്ടുണ്ടു്. വാചാമഗോചരമായിരുന്നു അദ്ദേഹത്തിന്റെ അനുജിഘൃക്ഷ! വിജ്ഞാനചിന്താമണി എന്ന മാസിക നമ്പിയുടെ പിൻതുണയോടുകൂടി വെള്ളാനശ്ശേരി വാസുണ്ണിമൂസ്സതു് ആരംഭിച്ചതും വളരെ ക്ലേശങ്ങൾ സഹിച്ചു കുന്നംകുളത്തു കൊണ്ടുപോയി അച്ചടിപ്പിച്ചതും മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. അതിൽ സംസ്കൃതമയൂഖം എന്നും ഭാഷാമയൂഖം എന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നുവെന്നും ആദ്യത്തേതിൽ സംസ്കൃതലേഖനങ്ങളും രണ്ടാമത്തേതിൽ ഭാഷാലേഖനങ്ങളുമാണു് പ്രസിദ്ധീകരിച്ചിരുന്നതെന്നും വായനക്കാർ ധരിച്ചിരിക്കും. ആദ്യത്തെ കൊല്ലത്തിൽ രണ്ടു മയൂഖങ്ങളും മലയാളത്തിലും അടുത്ത രണ്ടു കൊല്ലങ്ങളിൽ സംസ്കൃതമയൂഖം ഗ്രന്ഥാക്ഷരത്തിലുമാണു് പ്രകാശിപ്പിച്ചതു്. പിന്നീടു് രണ്ടു കൊല്ലക്കാലം ആ പത്രം മുടങ്ങിപ്പോയി. നമ്പിയുടെ ജാതകത്തിൽ ദ്വാത്രിംശദ്യോഗം കണ്ടതിനാൽ ഈശ്വരഭജനം കൊണ്ടു് അതിനു പരിഹാരം നേടുവാൻ അദ്ദേഹം ഉദ്യമിച്ചു. ആ ഉദ്യമത്തിൽ അദ്ദേഹം വിജയിയായി. പിന്നീടു മുടങ്ങിക്കിടന്ന വിജ്ഞാനചിന്താമണി പുനരുദ്ധരിച്ചു. 1067-ൽ സ്വദേശത്തുതന്നെ വിജ്ഞാനചിന്താമണി എന്ന പേരിൽ ഒരു മുദ്രണാലയം സ്ഥാപിച്ചു. സംസ്കൃതലേഖനങ്ങൾ മാത്രമേ അനന്തരകാലത്തു് ആ മാസികയിൽ പ്രസിദ്ധീകരിച്ചുള്ളു. ആദ്യം മലയാളത്തിലും പിന്നീടു ഗ്രന്ഥാക്ഷരത്തിലും ഒടുവിൽ ദേവനാഗരിയിലുമാണു് അതു് അച്ചടിപ്പിച്ചതു്. ഇടയ്ക്കു ഒന്നു രണ്ടു തവണ മുടങ്ങിയെങ്കിലും ഏകദേശം പത്തൊൻപതു കൊല്ലക്കാലം വിജ്ഞാനചിന്താമണി പ്രചരിച്ചു. ദേശവൃത്താന്തങ്ങൾ, അവയെക്കുറിച്ചുള്ള വിമശനങ്ങൾ, ഖണ്ഡകൃതികൾ, ചെറുകഥ, സമസ്യാപൂരണങ്ങൾ, ചിത്രപ്രശ്നങ്ങൾ, സാഹിത്യപരമായും ശാസ്ത്രപരമായുമുള്ള പണ്ഡിതമൂർദ്ധന്യന്മാരുടെ വാദപ്രതിവാദങ്ങൾ ഇവയെല്ലാം അതിൽ അടങ്ങിയിരുന്നു. കേരളീയർ മാത്രമല്ല, വൈദേശികന്മാരായ മഹാപണ്ഡിതന്മാരും അതിലേക്കു ലേഖനങ്ങൾ അയച്ചുകൊടുത്തിരുന്നു. നമ്പിയുടെ ശ്ലക്ഷ്ണവും പ്രസന്നവുമായ ശൈലിയിൽ എഴുതപ്പെടുന്ന മുഖപ്രസംഗങ്ങൾ അതിനൊരു വിശേഷാലങ്കാരമായി ശോഭിച്ചിരുന്നു. ശാകുന്തളമോ, ഉത്തരരാമചരിതമോ മഹനീയം എന്ന വിഷയത്തെപ്പറ്റി കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ ശാകുന്തളപാരമ്യവും, കവിഭൂഷണൻ കുമാരതാതാചാര്യൻ എഴുതിയ ഭവഭൂതിഭാരതിയും അതിലാണു് പ്രസിദ്ധീകരിച്ചതു്. കേരളത്തിൽ മലയാളപത്രങ്ങൾപോലും വിരളമായിരുന്ന ഒരു കാലത്തു സ്വന്തമായ ഒരു അച്ചുക്കൂടം സ്ഥാപിച്ചു് അവിടെ നിന്നു് ഒരു സംസ്കൃതമാസിക പ്രചരിപ്പിക്കാമെന്നുതോന്നിയ നമ്പിയുടെ ഉത്സാഹശക്തിയും അകുതോഭയതയും ആശ്ചര്യകരമെന്നു് ആരുതന്നെ സമ്മതിക്കയില്ല?
സാരസ്വതോദ്യോതിനീപാഠശാല
സംസ്കൃതഭാഷയുടെ ഉജ്ജീവനത്തിനായി അവതരിച്ച ഒരു മഹാപുരുഷനായിരുന്നു നമ്പി. ഗുരുനാഥൻ എന്ന ഉപാധി പലരും പലരേയും സംബന്ധിച്ചു് ഉപയോഗിക്കാറുണ്ടെങ്കിലും ആ വിശേഷണംകൊണ്ടു പരക്കെ അറിയപ്പെടുന്നതു് അദ്ദേഹമൊരാൾ മാത്രമാണു്. 1063-ൽ ചുരുങ്ങിയ നിലയിൽ പ്രസ്തുതപാഠശാല ആരംഭിച്ചു. 1096-ൽ അതു് ഒരു കോളേജായി ഉയർന്നു. ആദ്യംമുതല്ക്കുതന്നെ ജാതിമതവ്യത്യാസം പരിഗണിക്കാതെ എല്ലാവരേയും സംസ്കൃതം അഭ്യസിപ്പിച്ചു. അന്നത്തെ കാലസ്ഥിതിക്കു് അതു് അദ്ദേഹത്തിന്റെ ഹൃദയവിശാലതയെ സ്പഷ്ടമായി പ്രഖ്യാപനം ചെയ്യുന്നു. അദ്ദേഹത്തിന്റെ അധ്യാപനം രണ്ടുതരത്തിലായിരുന്നു. നേരിട്ടും, പാഠശാലമുഖാന്തരവും. ഉയർന്ന ക്ലാസ്സുകളിൽ വ്യാകരണം, അലങ്കാരം, ജ്യോതിഷം, വൈദ്യം എന്നീ വിഷയങ്ങൾ പഠിപ്പിച്ചിരുന്നതു് അദ്ദേഹംതന്നെയാണു്. ഗൃഹത്തിൽ പ്രഭാതത്തിൽ ഒന്നുരണ്ടു വിഷയങ്ങളും, രാവിലത്തെ കുളിയും ജപവും കഴിഞ്ഞാൽ വേറെ ഒന്നു രണ്ടു വിഷയങ്ങളും പഠിപ്പിക്കും. ഭക്ഷണം കഴിഞ്ഞാൽ വിശ്രമത്തിനുമുൻപും, വിശ്രമാനന്തരം സന്ധ്യയ്ക്കുമുൻപും അധ്യാപനമണ്ടു്. അത്താഴമൂണിനുമുൻപും ചിലരെ അഭ്യസിപ്പിക്കുക പതിവുണ്ടു്. ഇങ്ങനെയാണു് പല പ്രായക്കാരും പല തരക്കാരുമായ ശിഷ്യന്മാർക്കു് അദ്ദേഹം പാണ്ഡിത്യം നേടിക്കൊടുത്തതു്. നമ്പിയുടെ അധ്യാപനസമ്പ്രദായം അത്യന്തം ആകർഷകമായിരുന്നു. അദ്ദേഹം ഒരു പണ്ഡിതമൂർദ്ധന്യനെന്നപോലെ സഹൃദയധുരീണനുമായിരുന്നു. രഘുവംശം, മേഘസന്ദേശം മുതലായ കാവ്യങ്ങൾക്കും, അനർഘരാഘവം തുടങ്ങിയ നാടകങ്ങൾക്കും അദ്ദേഹം സ്വയം അർത്ഥവിചാരംചെയ്തു് അചുംബിതങ്ങളായ ചില നിഗമനങ്ങളിൽ എത്തിയിരുന്നു. അവ അദ്ദേഹത്തിന്റെ മുഖത്തുനിന്നു കേൾക്കുവാൻ ഭാഗ്യംചെയ്തവർക്കേ സാധിക്കു. പാഠശാലയിൽ അഷ്ടമിതോറും ഒരു സഭായോഗം സംഘടിപ്പിച്ചു് അതിൽ വിദ്യാർത്ഥികളെക്കൊണ്ടു സംസ്കൃതത്തിലും ഭാഷയിലും പ്രസംഗങ്ങൾ ചെയ്യിച്ചുവന്നു. നമ്പിയുടെ ശിഷ്യന്മാരായി വളർന്ന പല വിദ്യാർത്ഥികളും പില്ക്കാലത്തു പേരുകേട്ടിട്ടുണ്ടു്. അവരിൽ പഴയ ശിഷ്യന്മാരായ വാചസ്പതി ടി. സി. പരമേശ്വരൻമൂസ്സതും, മഹാവൈദ്യൻ വടക്കേപ്പാട്ടു നാരായണൻനായരുമാണു് പ്രഥമഗണനീയന്മാർ. നമ്പി നൈഷ്ഠികബ്രഹ്മചാരിയായിരുന്നതിനാൽ ശിഷ്യന്മാർ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്താനങ്ങൾ. അദ്ദേഹത്തിനു് അവരിൽ പ്രാണാധികമായ സ്നേഹം ഉണ്ടായിരുന്നതു പോലെ അവർക്കു് അദ്ദേഹത്തിന്റെ പേരിൽ ദേവതാബുദ്ധിയും ഉണ്ടായിരുന്നതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ.
ജ്യോത്സ്യവും വൈദ്യവും
1060-ാമാണ്ടിടയ്ക്കു തന്നെ നമ്പി പട്ടാമ്പി പഞ്ചാങ്ഗം പ്രസിദ്ധീകരിച്ചുതുടങ്ങി. ഗ്രഹഗണിതത്തിലും ഗോളഗണിതത്തിലും അദ്ദേഹം ഒന്നുപോലെ നിഷ്ണാതനായിരുന്നു. വിവാഹവിഷയത്തിൽ സ്ത്രീപുരുഷജാതകങ്ങൾ പരിശോധിച്ചു പൊരുത്തം നോക്കി വിധി പറയുന്നതിനു വിശേഷനൈപുണ്യം സമ്പാദിച്ചിരുന്നു. 1063-ാമാണ്ടു മുതല്ക്കുതന്നെ വൈദ്യം പഠിപ്പിച്ചുതുടങ്ങി. 1078-ൽ ചിന്താമണി എന്ന പേരിൽ ഒരു വൈദ്യശാല സ്ഥാപിച്ചു. ആര്യവൈദ്യസമാജത്തിന്റെ ഒരു പ്രധാന പ്രവർത്തകനായിരുന്നു നമ്പി. അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ നിര്യാണത്തിനുശേഷം ആ സമാജത്തിന്റെ സ്ഥിരാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
ദേശസഞ്ചാരം
സാമൂതിരിക്കോവിലകത്തു നമ്പി നിത്യനായിരുന്നു. മാനവിക്രമ ഏട്ടൻതമ്പുരാനും അദ്ദേഹവും തമ്മിലുള്ള സൗഹാർദ്ദത്തെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടണ്ടു്. അദ്ദേഹം സഹൃദയസമാഗമം എന്ന പേരിൽ ഒരു വിദ്വൽസഭ ആരംഭിക്കയും ഏതാനും വർഷക്കാലത്തേക്കു് അതു് മുടക്കംകൂടാതെ നടക്കുകയും ചെയ്തു. അതിന്റെ മുഖ്യ ഭാരവാഹിയും നമ്പിയായിരുന്നു. അദ്ദേഹം കാശിയും, ദക്ഷിണഭാരതത്തിലെ പല പുണ്യസ്ഥാനങ്ങളും ഇരശ്വരഭജനത്തിനുവേണ്ടി സന്ദർശിച്ചിട്ടുണ്ടു്. ആ വഴിക്കു് അനേകം സംസ്കൃതപണ്ഡിതന്മാരുടെ സൌഹാർദ്ദം സമ്പാദിക്കുവാൻ സാധിച്ചു. ആ സൌഹാർദ്ദം വിജ്ഞാനചിന്താമണി പത്രികയ്ക്കു് ഉപകാരപ്രദവുമായി.
വാഗ്മിത്വം
സദസ്സുകളിൽ ആധ്യക്ഷ്യം വഹിക്കുന്നതിനും പ്രസങ്ഗിക്കുന്നതിനും നമ്പി ഒരവസരത്തിലും വൈമുഖ്യം പ്രദർശിപ്പിച്ചിരുന്നില്ല. സംസ്കൃതപാരീണന്മാരായി അന്നു സഹൃദയന്മാരും ശാസ്ത്രജ്ഞന്മാരും ധാരാളം ഉണ്ടായിരുന്നുവെങ്കിലും പ്രസങ്ഗവേദിയിൽ കയറിയാൽ അവർ പ്രായേണ വാചംയമന്മാരായാണു് കാണപ്പെടുന്നതു്. സംസ്കൃതത്തിലും മലയാളത്തിലും യാതൊരു തടവും കൂടാതെ ശ്രോതാക്കളുടെ ഹൃദയം കവരുമാറു സരസമായും ഫലിതമായും സാരസമ്പൂർണ്ണമായും പ്രസങ്ഗിക്കുവാനുള്ള പാടവം അദ്ദേഹത്തിന്റെ അപൂർവ്വസിദ്ധികളിൽ ഒന്നായിരുന്നു. 1067-ാമാണ്ടു കോട്ടയത്തു കവിസമാജത്തിൽ അദ്ദേഹം ചെയ്ത സംസ്കൃതപ്രസങ്ഗത്തെപ്പറ്റി ചങ്ങനാശ്ശേരി രവിവർമ്മ കോയിത്തമ്പുരാൻ കവിസഭാരഞ്ജനത്തിൽ
“രണ്ടായിരം രസന കണ്ഠതലത്തിലുള്ള
തണ്ടാർദളാക്ഷനുടെ തല്പമതാം ഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരാകെ–
ക്കൊണ്ടാടുമാറൊരു നിരർഗ്ഗളവാഗ്വിലാസം”
എന്നു പ്രശംസിച്ചിരിക്കുന്നു.
ഇതരപ്രവർത്തനങ്ങൾ
നമ്പി ഒരു തികഞ്ഞ കാര്യസ്ഥനും പൊതുകാര്യസേവകനുംകൂടിയായിരുന്നു. മലബാർ ഡിസ്ത്രിക്ട്ബോർഡിൽ മൂന്നു കൊല്ലക്കാലത്തേക്കു് ഒരു അങ്ഗമെന്ന നിലയിൽ പണി നോക്കി. പഞ്ചായത്തുകോടതിയിലും ഒരു ജഡ്ജിയായിരുന്നു. പുന്നശ്ശേരിക്കുടുംബത്തിനു ധാരാളം ജന്മസ്വത്തുണ്ടു്. വൈമാത്രേയനായ ജ്യേഷ്ഠൻ നാരായണൻനമ്പിയായിരുന്നു ഭരണക്കാരൻ. 1093–ലാണു് കഥാപുരുഷന്റെ ഭിക്ഷാടനകാവ്യം, ചന്ദ്രികാവീഥി, മാനസോല്ലാസം, ഗൈർവ്വാണീവിജയം ഇത്യാദി ഗ്രന്ഥങ്ങളും പ്രസ്താവയോഗ്യങ്ങളാണു്. പുരുഷോത്തമന്റെ പ്രശ്നായനം എന്ന ജ്യോതിശ്ശാസ്ത്രഗ്രന്ഥവും ആ അച്ചുക്കൂടത്തിൽ നിന്നുതന്നെ അച്ചടിപ്പിക്കുകയുണ്ടായി.
ചില ശ്ലോകങ്ങൾ
“സന്തസ്സന്തതസന്നിവേശിതസുധാസൂതിസ്ഫുരന്മൗലയഃ
കാമ്യാഃ കാശ്ചന കാമദേവജയിനഃ കാമാഗമാധ്യാപികാഃ
അദ്വൈതാഗമസാരതത്വഹൃദയാ ഭൂയാസുരുച്ചൈസ്തമാം
യുഷ്മാകം മനസസ്സമാഗമസുഖപ്രാപ്ത്യൈ മഹാസിദ്ധയഃ.”
(ഒരു മങ്ഗളശ്ലോകം)
“താവച്ഛുശ്രുവിരേ ദിഗന്തനിവസന്മാതങ്ഗകർണ്ണാന്തര–
പ്രോദ്ഭേദൈകപടിഷ്ഠതാമതിതമാംസ്പഷ്ടം ദധാനഃ ക്ഷണാൽ
ആഗ്നേയൗഷധപൂർണ്ണഭൂരിനളികശ്രേഷ്ഠാന്തരോത്ഥാ രവാ
നാകദ്വാരകവാടപാടനചണാസ്തൽസ്ഥാനഭീത്യാ ചിരം.”
61.11റ്റി. സി. പരമേശ്വരൻ മൂസ്സതു് (1042–1114)
ജനനം
റ്റി. സി. പരമേശ്വരൻ മൂസ്സതു ബ്രിട്ടീഷ്മലബാർ ഏറനാടു താലൂക്കു പൊന്മുള അംശത്തിൽ ചോലക്കരയില്ലത്തു് 1042-മാണ്ടു മേടമാസത്തിൽ മൂലംനക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവു വാസുദേവൻമൂസ്സതും മാതാവു ദേവകിയമ്മയും (തേതി) ആയിരുന്നു. നമ്മുടെ കഥാപുരുഷനു് ഒരു ജ്യേഷ്ഠനും രണ്ടു സഹോദരിമാരുമുണ്ടായിരുന്നു. അതിൽ ജ്യേഷ്ഠസഹോദരൻ വാസുദേവൻമൂസ്സതു് അക്കാലത്തെ ഒരു പ്രസിദ്ധവൈദ്യനും, ഒരു സഹോദരിയുടെ പ്രഥമപുത്രനായ പണ്ഡിതർ സി. കെ. വാസുദേവശർമ്മ അനേകം വ്യാഖ്യാനങ്ങളുടെ കർത്താവുമാണു്. അവയിൽ അഷ്ടാങ്ഗഹൃദയം, ചരകം, പരമേശ്വരൻമൂസ്സതോടുകൂടി സുശ്രുതസംഹിത, ഹൃദയോല്ലാസം വ്യാഖ്യ, അഞ്ജനനിദാനം, ഉന്മീലനവ്യാഖ്യ, സുഖസാധകവ്യാഖ്യ, ശാർങ്ഗധരസംഹിത, വൈദ്യപ്രിയാവ്യാഖ്യ, അഷ്ടസ്ഥാനപരീക്ഷയിൽ മർമ്മവിഭാഗം, ആശൗചദീപികാവ്യാഖ്യ എന്നിവയാണു് മുഖ്യങ്ങൾ. പുന്നശ്ശേരി നീലകണ്ഠശർമ്മാവിന്റെ മാതുലനായ ഏഴിക്കര നാരായണൻമൂസ്സതായിരുന്നു പരമേശ്വരൻമൂസ്സതിന്റെ അമ്മാത്തുമുത്തച്ഛൻ.
വിദ്യാഭ്യാസം
ആദ്യത്തെ ഗുരു വരയ്ക്കൽ പാറമഠത്തിൽ കൃഷ്ണനമ്പിയായിരുന്നു. അദ്ദേഹം കാവ്യനാടകാലങ്കാരങ്ങൾ പഠിപ്പിച്ചു. 1058-ാമാണ്ടു മീനമാസം 13-ാം൹ അച്ഛൻ മരിച്ചു. 1060-ാമാണ്ടു കുംഭം 4-ാം൹ പട്ടാമ്പിയിൽ പോയി പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി. സിദ്ധാന്തകൗമുദി, അഷ്ടാങ്ഗഹൃദയം, ലീലാവതി തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിപ്പിച്ചതു് ആ ആചാര്യനാണു്. 1062-ാമാണ്ടു മുതൽ പട്ടാമ്പി വിടുന്നതുവരെ ഗുരുനാഥന്റെ സകലപ്രവർത്തനങ്ങളിലും ഭാഗഭാക്കായിരുന്നു. അച്യുതത്തു രാമൻമൂസ്സതിനു് അവയിൽ ഗണനീയമായ ഒരു പങ്കണ്ടു്. 1104-ലാണു് അദ്ദേഹം മരിച്ചതു്. 1067-ൽ വിജ്ഞാനചിന്താമണി അച്ചുക്കൂടം സ്ഥാപിച്ചപ്പോൾ. അദ്ദേഹത്തിന്റെ പണി വർദ്ധിച്ചു. ചിന്താമണിപത്രികയിൽ അതിനുമുമ്പുതന്നെ ഉപന്യാസങ്ങൾ എഴുതിശ്ശീലിച്ചിരുന്നു. 1063-ൽ അച്യുതത്തു വാസുദേവൻ മൂസ്സതിന്റെ പുത്രിയെ വിവാഹം ചെയ്തു.
അനന്തരചരിതം
1068-ൽ മൂസ്സതു് ഇല്ലത്തേക്കു മടങ്ങി. അവിടെ ചില വിദ്യാർത്ഥികളെ സംസ്കൃതം അഭ്യസിപ്പിച്ചു. 1072-ൽ പൊന്മുള ശിവക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്തു. 1078-ൽ കോട്ടക്കൽനിന്നു പുറപ്പെട്ട ധന്വന്തരി എന്ന മാസികയുടെ ഉപപത്രാധിപരായി. പത്രാധിപർ വൈദ്യരത്നം പി. എസ്സ്. വാരിയരായിരുന്നു. 1080-ൽ മാളിയമ്മാവിൽ കുഞ്ഞുവറിയതു തൃശൂരിൽ ഭാരതവിലാസം അച്ചുക്കൂടം സ്ഥാപിച്ചപ്പോൾ മൂസ്സതു താമസം അങ്ങോട്ടു മാറ്റി. അദ്ദേഹത്തിനു വേണ്ടി പുസ്തകങ്ങൾ എഴതിക്കൊടുത്തു തുടങ്ങി. 1081-ൽ കൊച്ചി കടവല്ലൂരിൽ ഒരു സ്ഥലം വാങ്ങി പുരപണിനടത്തി അതിനു ദ്വാരക എന്നു നാമകരണം ചെയ്തു. 1090-ൽ പട്ടാമ്പി ഗുരുഗൃഹത്തിൽ കാര്യസ്ഥനായി. അതേ കൊല്ലം മകരം 5-ാം൹ മാനവിക്രമ ഏട്ടൻതമ്പുരാൻ അദ്ദേഹം അമരകോശത്തിനു രചിച്ച പാരമേശ്വരി എന്ന വ്യാഖ്യാനം കണ്ടു സന്തുഷ്ടനായി അഭിനവവാചസ്പതി എന്ന ബിരുദം സമ്മാനിച്ചു. 1086 മേടത്തിൽ മാസികയായി ആരംഭിച്ച ആ പുസ്തകം 1090 കന്നിയിൽ അവസാനിച്ചു. ഇടയ്ക്കു കറേക്കാലം കുടുംബത്തിലെ ചില പ്രാരബ്ധങ്ങൾ നിമിത്തം പൊന്മുളയിൽ താമസിക്കേണ്ടിവന്ന അദ്ദേഹം 1103 ചിങ്ങത്തിൽ ഭാരതവിലാസക്കാരുമായുള്ള ബന്ധം വീണ്ടും ആരംഭിച്ചു. 1104-ൽ ഹരിപ്പാട്ടുവെച്ചു നടന്ന വാർഷികസമ്മേളനത്തിൽ അധ്യക്ഷനായി തിരഞ്ഞെടുത്തതു് അദ്ദേഹത്തെയായിരുന്നു. 1105-ൽ ഇരിങ്ങണ്ണുർ വച്ചുനടന്ന വാഷികയോഗത്തിൽ വായിക്കുവാൻ സമുദായബോധം എന്ന പേരിൽ സംസ്കൃതഭാഷയിൽ ഒരു ചെറിയ പദ്യപുസ്തകം എഴുതി അച്ചടിപ്പിച്ചു. 1109-ൽ ഏറ്റുമാനൂരിൽ താമസമാക്കി അവിടെവച്ചും ചിലപുസ്തകം രചിച്ചു. 1112 തുലാത്തിൽ ഏറ്റുമാനൂരിലെ താമസം മതിയാക്കി കടവല്ലൂരിലേക്കു തിരിയെ പോന്നു. രാമവാരിയരെപ്പോലെ സാമ്പത്തികമായ ക്ലേശം അദ്ദേഹവും അനുഭവിച്ചിട്ടുണ്ടു്. 1114-ാമാണ്ടു വൃശ്ചികമാസം 7-ാം൹ചരമഗതിയെ പ്രാപിച്ചു. രക്തവാതമായിരുന്നു മരണകാരണമായ രോഗം. മരിക്കുന്നതിനു് ഏതാനും ദിവസങ്ങൾക്കുമുൻപു ചുവടേ ഉദ്ധരിക്കുന്ന ശ്ലോകം ഉണ്ടാക്കി ചൊല്ലി.
“ശ്രീനീലകണ്ഠഗുരുപാദസരോജയുഗ്മം
മൂർദ്ധ്നാ പ്രണമ്യ പരമേശ്വരഭൂസുരോഽയം
വാചസ്പതിർജ്ജിഗമിഷത്യധുനാ ദിദൃക്ഷുഃ
കൈലാസശൈലനിലയം കുലദൈവതം മേ.”
കൃതികൾ
മൂസ്സതു് 35 പുസ്തകങ്ങൾ രചിച്ചിട്ടുളളതായി അറിവുണ്ടു്. (1) അമരം പാരമേശ്വരീവ്യാഖ്യാനം, (2) അമരംസംക്ഷിപ്ത പാരമേശ്വരീവ്യാഖ്യാനം, (3) അമരം പദാർത്ഥദീപികാവ്യാഖ്യാനം, (4) അമരം ത്രിവേണീവ്യാഖ്യാനം, (5) നാരായണീയം ശ്യാമസുന്ദരം വ്യാഖ്യാനം, (6) ശാങ്കരസ്മൃതി എന്നുകൂടി പേരുള്ള ലഘുധർമ്മപ്രകാശികയുടെ വ്യാഖ്യാനം, (7) വിഷ്ണുസഹസ്രനാമം മുക്തിമാർഗ്ഗപ്രദീപവ്യാഖ്യാനം, (8) വിഷ്ണുസഹസ്രനാമം ഭാഷാവ്യാഖ്യാനം, (9) ശിവാനന്ദലഹരി ഉമാമഹേശ്വരം വ്യാഖ്യാനം, (10) ഭഗവൽഗീത മാർഗ്ഗദർശിവ്യാഖ്യാനം, (11) ഭഗവൽഗീത ഭാഗ്യോദയം വ്യാഖ്യാനം, (12) ഭഗവൽഗീതലോകമാന്യം വ്യാഖ്യാനം, (13) ലോകമാന്യതിലകന്റെ ഗീതാരഹസ്യം പൂവ്വാർദ്ധം പരിഭാഷ, (14) രുക്മിണീസ്വയംവരം വ്യാഖ്യാനം, (15) ഏറ്റുമാനൂർക്ഷേത്രമാഹാത്മ്യം ഭാഷാവിവരണം, (16) സുബ്രഹ്മണ്യപൂജാകല്പം വ്യാഖ്യാനം, (17)സന്ധ്യാവന്ദനഭാഷ്യം, (18) വൈദ്യമനോരമ ഭാഷാവ്യാഖ്യാനം, (19) കൈക്കുളങ്ങര രാമവാരിയരുടെ ജീവചരിത്രം, (20) പരശുരാമന്റെജീവചരിത്രം, (21) കാളീകല്പം മാർഗ്ഗദർശിവ്യാഖ്യാനം, (22) ശ്രിരുദ്രചമകങ്ങൾക്കു ഭാഷാഭാഷ്യം, (23) രുദ്രസൂക്തം ഭാഷാഭാഷ്യം, (24) ശാസ്താവിന്റെ മൂലതത്വം, (25) ഭാഗവതം മാർഗ്ഗദശിവ്യാഖ്യാനം, (26) കാഠകോപനിഷത്തു്ഭാഷാസാരം വ്യാഖ്യാനം, (27) കേരളാചാരം ഭാഷാവ്യാഖ്യാനം, (28) ഭാവപ്രകാശം അഭിനവവാചസ്പത്യവ്യാഖ്യാനം, (29) ചരകസംഹിത വാചസ്പത്യവ്യാഖ്യാനം, (30) ഗുരുവായുപുര മാഹാത്മ്യം കിളിപ്പാട്ട്, (31) ദൃഗ്ദൃശ്യവിവേകം അർത്ഥവിവരണം, (32) രത്നത്രയം മാർഗ്ഗദർശിവ്യാഖ്യാനം എന്നിവയ്ക്കുപുറമേ, മുൻസൂചിപ്പിച്ച (33) സമുദായബോധവും, (34) സ്വൈരക്കേട് എന്നൊരു ചെറുകഥയുംകൂടി അദ്ദേഹത്തിന്റെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. (35) ബൗധായനച്ചടങ്ങു് എന്നും അദ്ദേഹത്തിന്റെ വകയായി ഒരു പുസ്തകമുണ്ടു്. അതിന്റെ ഒരു പ്രതീകം മാത്രമേ അച്ചടിച്ചിട്ടുള്ളതായി കേട്ടിട്ടുള്ള. 7, 10, 16, 17, 22, 23, 24, 26 എന്നീ നമ്പർപുസ്തകങ്ങൾ ഈശ്വരാനന്ദ സരസ്വതി എന്ന കർതൃനാമത്തിലാണു് അച്ചടിച്ചിരിക്കുന്നതു്. ചരകസംഹിതാവ്യാഖ്യയിൽ സി. കെ. ശർമ്മാവിനും പങ്കുണ്ടെന്നു നാം കണ്ടുവല്ലോ. അമരം പദാർത്ഥദീപിക, ഭഗവൽഗീതയുടെ മാർഗ്ഗദർശിവ്യാഖ്യ, ഭാഗവതം, ഭാവപ്രകാശം, ദൃഗ്ദൃശ്യവിവേകം എന്നീ അഞ്ചു പുസ്തകങ്ങൾ പൂർണ്ണമായിട്ടില്ല. ഇവയ്ക്കുപുറമെ മൂസ്സതു് അനേകം പത്രങ്ങൾക്കും മാസികകൾക്കും ഗദ്യലേഖനങ്ങൾ എഴുതിവന്നിരുന്നു. വാചസ്പതിക്കു ജ്യോത്സ്യം മാത്രമേ വശമല്ലാതിരുന്നുള്ളു. അതിനുപകരം പുരോഹിതകർമ്മങ്ങളിൽ നിഷ്ണാതനായിരുന്ന അദ്ദേഹത്തിനു പൂജാക്രമം സംബന്ധിച്ചു ചില ഗ്രന്ഥങ്ങൾ എഴുതുവാൻ സാധിച്ചു. ഒരു അടിയുറച്ച വൈയാകരണനും കോശജ്ഞനുമായിരുന്നു അദ്ദേഹം എന്നുകൂടി എടുത്തുപറയേണ്ടതായുണ്ടു്.
അമരം പാരമേശ്വരിയും ത്രിവേണിയും
മൂസ്സതിന്റെ ഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായുള്ളതു് അമരത്തിനു് അദ്ദേഹം രചിച്ച പാരമേശ്വരിയാകുന്നു. 16 വ്യാഖ്യാനങ്ങൾ നിഷ്കർഷിച്ചു പരിശോധിച്ചു ത്യാജ്യഗ്രാഹ്യവിവേചനം ചെയ്ത് ഒട്ടുവളരെ ക്ലേശങ്ങൾ സഹിച്ചു് അദ്ദേഹമെഴുതിയ ആ വ്യാഖ്യാനം അത്യന്തം വിസ്തൃതവും സർവ്വസംശയച്ഛേദിയുമാകുന്നു. ഉപരിപ്ലവമായ രീതിയിൽ ഒരു പുസ്തകവും അദ്ദേഹം ഉണ്ടാക്കീട്ടില്ല. ‘ഗതോ വദാന്യാന്തരം’ എന്നൊരു അവസ്ഥ സംഭവിക്കരുതെന്നു് അദ്ദേഹത്തിനു് അത്യുൽക്കടമായ ആഗ്രഹമുണ്ടായിരുന്നു. ഏറ്റുമാനൂർ താമസിക്കുമ്പോൾ രചിച്ചതാണു് ത്രിവേണി. അതു പാരമേശ്വരിപോലെ വിസ്തൃതമല്ല. എങ്കിലും അതിലെ ചില സ്ഖലിതങ്ങൾ തിരുത്തുന്നതിനും ചില പരിഷ്കാരങ്ങൾ വരുത്തുന്നതിനും ഉപയോഗപ്പെട്ടിട്ടുണ്ടു്. അനേകം ശബ്ദങ്ങൾക്കു് ഇംഗ്ലീഷിൽക്കൂടി അർത്ഥം രേഖപ്പെടുത്തീട്ടുണ്ടെന്നുള്ളതു് അതിന്റെ കാര്യകാരിതയെ വർദ്ധിപ്പിക്കുന്നു. ത്രിവേണിയുടെ പ്രാരംഭത്തിൽമൂസ്സതു് ഇങ്ങനെയാണു് മാലാചരണം ചെയ്യുന്നതു്.
“ഉദ്ധൃതൈണപുരാവാസശ്ശങ്കരസ്സങ്കടാപഹഃ
പ്രചോദയതി മാമന്തഃ സ്ഥിതോ വ്യാഖ്യാനകർമ്മണി.
ശ്രീനീലകണ്ഠശർമ്മാന്തേവാസിനാ ടീസിനാധുനാ
വ്യാഖ്യാനമമരേശസ്യ ത്രിവേണ്യാഖ്യാ വിലിഖ്യതേ.”
ഗ്രന്ഥാവസാനത്തിലുള്ള അധോലിഖിതമായ പദ്യത്തിൽ നിന്നു് അദ്ദേഹത്തിനു വേണമെങ്കിൽ നല്ല പദ്യവും എഴുതാമെന്നുള്ളതു വെളിപ്പെടുന്നു.
“സമർപ്പ്യതേ സകലചരാചരാനതേ
മഹത്തരേ മുനിജനഹൃൽസുശോഭിതേ
പദാംബുജേ പരമശിവസ്യ ശൈലജാ–
വിലോചനടഭ്രമരകിശോരമന്ദിരേ.”
ഗീതാരഹസ്യം
ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യം പൂർവ്വഭാഗത്തിനു മൂസ്സതു രചിച്ച പരിഭാഷ അത്യന്തംവിശിഷ്ടമാകുന്നു. മൂലഗ്രന്ഥം നമ്മുടെ മാതൃഭൂമിയുടെ അമൂല്യനിധികളിൽ ഒന്നാണു്. തിലകന്റെ വിശ്വവ്യാപിയായ വൈദുഷ്യപ്രകർഷവും ഊഹാപോഹകുശലതയും അതിൽ ആപാദചൂഡം സഹസ്രകിരണമായ ആദിത്യബിംബംപോലെ പ്രകാശിക്കുന്നു. അതിനു കർണ്ണാടകഭാഷയിലുള്ള തർജ്ജമയാണു് മൂസ്സതിനു പ്രസ്തുതപരിഭാഷയ്ക്കു് അവലംബമായി പരിണമിച്ചിരിക്കുന്നതു്. അദ്ദേഹം പ്രസ്താവനയിൽ “കർണ്ണാടകാക്ഷരവും ഭാഷയും മുമ്പുതന്നെ ഏതാണ്ടെനിക്കു പരിചയപ്പെട്ടിരുന്നതിനുപുറമേ അടുത്ത കാലത്തു ഞാൻ അതിൽ പൂർവ്വാധികം പരിശ്രമിക്കയും ചെയ്തിട്ടുണ്ടു്. കൂടാതെ സംസ്കൃതം, മലയാളം, കർണ്ണാടകം എന്നീ മൂന്നു ഭാഷകളിലും ധാരാളം വ്യുൽപന്നനായ ഒരു എമ്പ്രാന്തിരി എന്നെ ഇക്കാര്യത്തിൽ വേണ്ടിടത്തോളം സഹായിപ്പാനേല്ക്കുകയും അതുപ്രകാരം സഹായിച്ചുവരികയും ചെയ്യുന്നതുകൊണ്ടു തജ്ജമയുടെ കാര്യത്തിൽ ലോകമാന്യരുടെ അനുഗ്രഹം സഫലമാകാതെ വരികയില്ലെന്നു് എനിക്കു ധാരാളം ധൈര്യമുണ്ടു്” എന്നു നിവേദനം ചെയ്തിരിക്കുന്നു. കഥാപുരുഷനു പ്രസന്നപ്രൗഢവും, ധാരാവാഹിയുമായ ഒരു ഗദ്യശൈലി സ്വാധീനമായിരുന്നുവെന്നു പ്രകൃതഗ്രന്ഥത്തിൽ ഏതു ഭാഗം പരിശോധിച്ചാലും ബോധ്യമാകുന്നതാണു്.
ഉപസംഹാരം
റ്റി. സി. പരമേശ്വരൻ മൂസ്സതു് ആജീവനാന്തം ഒരു വിദ്യാർത്ഥിയും ജിജ്ഞാസുവും ഗ്രന്ഥകാരനും ലോകഗുരുവുമായിരുന്നു. സാധാരണപണ്ഡിതന്മാരിൽ ചിലപ്പോൾ കാണാറുള്ള സങ്കുചിതമനസ്ഥിതിക്കു് അദ്ദേഹം ഒരിക്കലും അധീനനായിരുന്നില്ല. കൈക്കുളങ്ങര രാമവാരിയർക്കിപ്പുറം ഭാഷയെ തന്റെ അപ്രതിമമായ പാണ്ഡിത്യംകൊണ്ടും, അത്ഭുതാവഹമായ പരിശ്രമംകൊണ്ടും ധന്യതമയാക്കിയ മഹാപുരുഷന്മാരിൽ അഗ്ര്യപൂജയ്ക്കു് അർഹൻ വാചസ്പതിതന്നെയാകുന്നു. പാരമേശ്വരിയും ഗീതാരഹസ്യവും മാത്രം മതി അദ്ദേഹത്തിന്റെ സദ്യശസ്സു് അമ്ലാനമായും അക്ഷയമായും നിലനിറുത്തുവാൻ. ഇന്നത്തെ പരിതസ്ഥിതിയിൽ കേരളത്തിൽ അത്തരത്തിലുള്ള ഒരു പുരുഷൻ ജനിക്കുമോ എന്നു കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
61.12പി. എസ്. അനന്തനാരായണശാസ്ത്രി (1060–1122)
ജനനവും വിദ്യാഭ്യാസവും
പി. എസ്സ്. അനന്തനാരായണശാസ്ത്രി തൃശൂർ ഡിസ്ത്രിൿറ്റ് കോടതി വക്കീൽ സീതാരാമയ്യരുടേയും നാരായണിയമ്മാളുടേയും പുത്രനായി 1060-ാമാണ്ടു കർക്കടകമാസം 30-ാം൹ ജനിച്ചു. തൃശൂർ സർക്കാർ സ്ക്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ബാല്യത്തിൽതന്നെ അച്ഛൻ മരിച്ചുപോകയാൽ സ്ക്കൂൾ വിടേണ്ടിവന്നു. സംസ്കൃതം ആദ്യകാലത്തു കുറേ പഠിച്ചിരുന്നു. ആ വിദ്യാഭ്യാസം പൂർത്തിയാക്കുവാനായിരുന്നു പിന്നീടുള്ള ശ്രമം. അതിലേയ്ക്കായി പല പണ്ഡിതന്മാരുടേയും കീഴിൽ ശാസ്ത്രാഭ്യാസംചെയ്തു. പുതുക്കോടാണു് ശാസ്ത്രിയുടെ മൂലകുടുംബം. അച്ഛൻ മരിച്ചതിനുശേഷം അമ്മാത്തു മുത്തച്ഛൻ നമ്മുടെ കഥാപുരുഷനെ പുതുക്കോട്ടു കൊണ്ടുപോയി. പുതുക്കോട്ടു രാമശാസ്ത്രികൾ, എടമന നമ്പൂരിപ്പാട്, വാടാനങ്കുറിശ്ശി നാരായണശാസ്ത്രികൾ, പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, മഹാമഹോപാധ്യായൻ ആർ.വി. കൃഷ്ണമാചാര്യർ ഇവരായിരുന്നു പ്രധാനഗുരുനാഥന്മാർ. പുതുക്കോട്ട രാമശാസ്ത്രി തർക്കത്തിൽ പ്രകരണപാഠവും ചിലവാദഗ്രന്ഥങ്ങളും, മനുസ്മൃതി വൈദ്യനാഥദീക്ഷിതീയം തുടങ്ങിയ സ്മൃതിഗ്രന്ഥങ്ങളും വാടാനങ്കുറിശ്ശി നാരായണശാസ്ത്രി വേദാന്തഭാഷ്യവും, എടമന നമ്പൂരിപ്പാട് ദിനകരീയവും, പുന്നശ്ശേരിനമ്പി വ്യാകരണം, ജ്യോതിഷം, വൈദ്യം എന്നിവയും, ആർ. വി. കൃഷ്ണമാചാര്യർ വ്യാകരണവുമാണു് അഭ്യസിപ്പിച്ചതു്. കൃഷ്ണമാചാര്യരുടെ അന്തേവാസിത്വം സ്വീകരിച്ചതു് ആ മഹാപണ്ഡിതന്റെ സ്വദേശമായ തൃശ്ശിനാപ്പള്ളിയിൽ വെച്ചാണു്. സുപ്രസിദ്ധനായ പിച്ചുശാസ്ത്രികളുടെ അനുജനായിരുന്നു നാരായണശാസ്ത്രി.
പിച്ചുശാസ്ത്രി
വാടാനങ്കുറിശ്ശി പിച്ചുശാസ്ത്രികളെക്കുറിച്ചും ഈ പ്രകൃതത്തിൽ അല്പം സ്മരിക്കേണ്ടതായുണ്ടു്. വാടാനങ്കുറിശ്ശി ഷൊറണൂർ റയിൽവേസ്റ്റേഷനു മൂന്നു മൈൽ വടക്കുപടിഞ്ഞാറാണ്. ശാസ്ത്രി നല്ലൊരു വേദജ്ഞനും തർക്കത്തിലും വ്യാകരണത്തിലും മികച്ച പണ്ഡിതനും ഗണിതപദ്ധതികളിൽ സ്വപ്രയത്നം കൊണ്ടു് ഉറച്ച വിദ്വാനുമായിരുന്നു. വളരെക്കാലം ദേശമങ്ഗലത്തു മനയ്ക്കലെ പണ്ഡിതനായിരുന്നു. അനുജൻ നാരായണ ശാസ്ത്രിക്കുപുറമേ അനന്തനാരായണശാസ്ത്രിയുടെ ഗുരു രാമശാസ്ത്രിയും മുണ്ടയൂർ നമ്പ്യാത്തൻനമ്പൂരിയും പൂന്തോട്ടത്തു മഹൻ ദാമോദരൻനമ്പൂരിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. തർക്കം, വേദാന്തം എന്നീ ശാസ്ത്രങ്ങളിലും അനന്തനാരായണശാസ്ത്രി പരിനിഷ്ഠിതമായ പരിജ്ഞാനം സമ്പാദിച്ചിരുന്നുവെങ്കിലും വ്യാകരണത്തിലായിരുന്നു പാരങ്ഗതത്വം. ആ ശാസ്ത്രത്തിൽ ശേഖരാന്തം നിഷ്കൃഷ്ടമായി അധ്യയനംചെയ്ത കേരളത്തിലെ പ്രാമാണികനായ ഒരു വൈയാകരണൻ എന്ന പേരു പരത്തി.
അനന്തരകാലജീവിതം
1084-ൽ തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ സന്നിഹിതനാകുകയും അവിടെനിന്നു സമ്മാനം ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷും ഹിന്ദിയും സ്വയം അഭ്യസിച്ചു. ഇംഗ്ലീഷിൽ അദ്ദേഹം സമ്പാദിച്ച പാണ്ഡിത്യം അന്യാദൃശമായിരുന്നു. ആ ധിഷണാശാലി മദിരാശിയിലെ ഹിന്ദുപത്രത്തിൽ കുറേക്കാലം നിപുണമായി ഗ്രന്ഥങ്ങൾ നിരൂപണം ചെയ്തുകൊണ്ടിരുന്നതു സഹൃദയന്മാർ മറക്കാറായിട്ടില്ല. ഒടുവിൽ തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽനിന്നു പണ്ഡിതരാജൻ എന്ന ബിരുദവും തിരുവിതാംകൂർ നവരാത്രി സദസ്സിൽനിന്നു കീർത്തിമുദ്രയും നേടി. കൊച്ചിയിൽ ആദ്യം തൃശൂർ സർക്കാർ ഹൈസ്ക്കൂളിലും പിന്നീടു രാജകീയമഹാപാഠശാലയിലും സംസ്കൃതപണ്ഡിതനായി. ഒരു വലിയ കുടുംബം സംരക്ഷിക്കേണ്ട ഭാരം നിമിത്തം വളരെക്കാലം സാമ്പത്തികമായ ക്ലേശം അനുഭവിച്ചു. ബാലാംബാളെയാണു് ധർമ്മപത്നിയായി സ്വീകരിച്ചതു്.
കൃതികൾ
ശാസ്ത്രികൾക്കു സംസ്കൃതത്തിലും മലയാളത്തിലും ഒന്നുപോലെ പ്രൗഢഗംഭീരമായ രീതിയിൽ ഗദ്യമെഴുതുവാൻ പാടവമുണ്ടായിരുന്നു. (1) മണിമഞ്ജുഷ, (2) നവപുഷ്പമാല. (3) ഭഗവൽഗീതയയ്ക്കു് അനുസ്വാനം എന്ന മർമ്മസ്പൃക്കായ വ്യാഖ്യാനം, (4) ദേവീമാഹാത്മ്യ വ്യാഖ്യാനം, (5) നാരായണീയ വ്യാഖ്യാനം (അപൂർണ്ണം), (6) വാകൃതത്വം, (7) തർക്കസാരം, (8) പ്രവേശകത്തിനു വിവൃതി എന്ന സംസ്കൃതവ്യാഖ്യാനം, (9) ബാലരാമായണം, (10) മേഘസന്ദേശവിമർശനം. ഇവയ്ക്കുപുറമേ അനേകം സംസ്കൃതഗ്രന്ഥങ്ങൾ അദ്ദേഹം മംഗളോദയം കമ്പനിക്കും മറ്റും വേണ്ടി പ്രസാധനം ചെയ്തിട്ടുണ്ടു്. ഇതുകൂടാതെ ലഘുകൗമുദി, സാംഖ്യകാരിക എന്നീ രണ്ടു ഭാഷാവ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ വകയായുണ്ടു്. ശങ്കരന്റെ ശ്രീകൃഷ്ണവിജയം കാവ്യവും അത്തരത്തിലുള്ള ഒരു ഗ്രന്ഥമാണു്. മംഗളോദയം മാസികയുടെ ആധിപത്യവും കുറേക്കാലം വഹിക്കുകയുണ്ടായി.
വാക്യതത്വം
ഈ ചെറിയ പുസ്തകംകൊണ്ടു വാക്യസംബന്ധമായി പല അറിവുകൾ സംസ്കൃതവിദ്യാർത്ഥികൾക്കു നല്കുവാൻ ഗ്രന്ഥകാരൻ സമർത്ഥമായി യത്നിച്ചിരിക്കുന്നു.
“ആലോക്യസാഹിത്യമഹാംബുരാശി–
മനന്തനാരായണശാസ്ത്രിണേദം
സംഗൃഹ്യ സാരാംശമണീൻ വികീർണ്ണാൻ
സംഗ്രഥ്യതേ സംസ്കൃതവാക്യതത്വം”
എന്നതു് അതിലെ പ്രതിജ്ഞാപദ്യമാണു്.
പദൗചിതി
“സാമാന്യതഃ കോശാദിഷു പര്യായതയാ പരിഗണിതാനാമപി പദാനാം കേഷാഞ്ചിൽ ക്വചചിൽ പ്രയോഗ ഔചിത്യാതിശയോ ഭവതി. യഥാ തനുഃ ദേഹ ഇത്യനയോഃ പര്യായതയാ ഗണ്യമാനയോരപി തനുശബ്ദസ്യ കാർശ്യദ്യോതകത്വം ദേഹശബ്ദസ്യ പുനഃ പുഷ്ടിവിശേഷവ്യഞ്ജകത്വം ച സഹൃദയൈരനുഭൂയതേ. സന്താപാദിജനിതകാർശ്യവർണ്ണനേ പ്രകൃതേ ദേഹശബ്ദപ്രയോഗോ അനുചിത ഇതിഭാസേത. ഏവം ഉപചയാതിരേകേ വർണ്ണ്യമാനേ തനുശബ്ദപ്രയോഗോപി ന തനുതേ സ്വാരസ്യം. ഏവം തത്ര തത്ര വർത്തമാനം സൂക്ഷ്മരൂപമർത്ഥവിശേഷം വിജ്ഞായൈവ പദാനി പ്രയോജ്യാനി.”
തർക്കസാരം അതുപോലെ തർക്കത്തിന്റെ മൂലതത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.
വിവൃതിവ്യാഖ്യാ
അച്യുതപ്പിഷാരടിയുടെ പ്രവേശകം എന്ന വ്യാകരണത്തിനു ശാസ്ത്രി രചിച്ച വ്യാഖ്യാനമാണു് വിവൃതി എന്നു മുൻപു സുചിപ്പിച്ചുവല്ലോ. ഇതു ഗോശ്രീ സംസ്കൃത ഗ്രന്ഥാവലിയുടെ ദ്വിതീയാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ളതാണു്.
“പ്രവേശകേ പ്രകരണേ സുഖേന പ്രവിവിക്ഷതാം
ഉപകാരായ ബാലാനാം വിവൃതിഃ ക്രിയതേ ലഘു”
എന്ന ശ്ലോകത്തോടുകൂടിയാണു് ഗ്രന്ഥകാരൻ തന്റെ വ്യാഖ്യാനം ആരംഭിക്കുന്നതു്. ഒടുവിൽ കാണുന്ന
“അച്യുതാവർജ്ജിതസ്വാന്തഃ കൃപാപാത്രം പരീക്ഷിതഃ
നാരായണോനന്തപൂർവ്വോ വ്യവരിഷ്ട പ്രവേശകം.”
എന്ന ശ്ലോകത്തിൽ തന്റെ പുരസ്കർത്താവായ പരീക്ഷിത്തുതമ്പുരാനെ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു.
ബാലരാമായണവും മറ്റും
ബാലരാമായണം ഒരു സംസ്കൃതഗദ്യഗ്രന്ഥമാണു്. കഴിയുന്നതും വാല്മീകിയുടെ ഭാഷതന്നെയാണ് ഉപയോഗിച്ചിട്ടുള്ളതു്. മേഘസന്ദേശവിമർശനം ഭാഷയിലാണു് രചിച്ചിരിക്കുന്നതു്. ശാസ്ത്രികളുടെ പാണ്ഡിത്യവും സഹൃദയത്വവും അതിൽനിന്നു വിശദമാകും. മണിമംജുഷയും ഭാഷതന്നെ മംഗളോദയം പത്രാധിപരായിരുന്ന കാലത്തു് അതിൽ എഴുതിയിരുന്ന ശാസ്ത്രോപന്യാസങ്ങളുടെ സമാഹാരമാണു് അതിലെ ഉള്ളടക്കം. ഷഡ്ദർശനങ്ങളെ മാത്രമല്ല, പാശ്ചാത്യശാസ്ത്രങ്ങളിൽ പ്രതിപാദ്യങ്ങളായ ചില വിഷയങ്ങളെക്കുറിച്ചും അതിൽ ഉപന്യാസങ്ങളുണ്ടു്. അത്തരത്തിൽ ഒന്നാണു് കുജലോകം.
നവപുഷ്പമാല
ഒരു തികഞ്ഞ സഹൃദയനെന്ന നിലയിൽ ശാസ്ത്രിയെ ഉയർത്തിക്കാണിക്കുന്ന ഒരു വിമർശനഗ്രന്ഥമാണു് നവപുഷ്പമാല. ഇതിൽ ഒൻപതുപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു. നവശബ്ദത്തിനു പ്രകൃതത്തിൽ രണ്ടർത്ഥം കല്പിച്ചിട്ടുണ്ടു്; കുമാരനാശാന്റെ കരുണയെപ്പറ്റി മണ്ഡനപരമായ ഒരു നിരൂപണവും ഇവയിൽ ഒരു പുഷ്പമാണു്. ശാസ്ത്രിയുടെ ഗദ്യരചനാപാടവവും ഭാവനാവിശേഷവും പ്രദർശിപ്പിക്കുവാൻ മേഘപ്രാദുർഭാവം എന്ന ഉപന്യാസത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം.
“രാമഗിര്യാശ്രമത്തിന്റെ പർവ്വതശിഖരത്തിൽ എന്നെ കൂട്ടുകാരില്ലാതെ ഒറ്റയാക്കി നിർത്തി വിട്ടുപോകുന്നു. ആ വിജനമായ ഗിരിശിഖരത്തിന്റേയും എന്റെ പുരാതനഗൃഹമായ — അന്തരാത്മാവിന്റെ പ്രാർത്ഥനീയധാമമായ — അളകാപുരിയുടേയും മധ്യത്തിൽ അത്യന്തം വിശാലവും രമണീയവുമായ മൈതാനം പരന്നുകിടക്കുന്നതായിത്തോന്നുന്നു. ആ മൈതാനത്തിൽ നദികളുടെ നിർഝരത്തിന്റെ മാറ്റൊലി കേൾക്കുന്നു. ഉന്നതങ്ങളായ പർവ്വതങ്ങൾ ശിഖരങ്ങളായ ശിരസ്സുയർത്തി നില്ക്കുന്നു. ഫലം നിറഞ്ഞ ജംബുവൃക്ഷങ്ങളുടെ നിഴൽ ഇരുൾ പരത്തുന്നു. പുതുമഴയേറ്റ പിച്ചകത്തിന്റെ വാസന നാലുപാടും വീശുന്നു. മനുഷ്യരുടെ ഹൃദയം ഈ മൈതാനത്തിലെ ഓരോ വനത്തിലും ഗ്രാമത്തിലും പർവ്വതത്തിലും നദീതീരത്തിലും ചുറ്റിനടന്നു് ആ രമ്യമായ പ്രദേശത്തിന്റെ പരിചയം സമ്പാദിക്കുകയും, ഒടുവിൽ ദീർഘവിരഹത്തിന്റെ അവസാനത്തിൽ മാനസസരസ്സിലേക്കായി ഉൽക്കണ്ഠയോടെ യാത്ര തുടരുന്ന രാജഹംസത്തോടൊപ്പം മോക്ഷസ്ഥാനത്തെ പ്രാപിപ്പാൻ ആഗ്രഹിക്കയും ചെയ്യുന്നു.”
61.13വാഴകുന്നത്തു വാസുദേവൻ നമ്പൂരി (1066–1122)
ആദ്യകാലചരിത്രം
തെക്കേ മലബാറിൽ തിരുവേഗപ്പുറ എന്ന പ്രസിദ്ധമായ ദേശത്തിൽ വാഴകുന്നം എന്നൊരു നമ്പൂരിയില്ലമുണ്ടു്. ആ ഇല്ലത്തിൽ രാമൻ അടിതിരിപ്പാട്ടിലേയും മുണ്ടക്കിഴി കാലടി മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും പുത്രനായി വാസുദേവൻ നമ്പൂരി 1066-ാമാണ്ടു മേടമാസം 12-ാം൹ ജനിച്ചു. അടിതിരിപ്പാടിനു വ്യുൽപ്പത്തിയും കവിതയും ഉണ്ടായിരുന്നു. ഭാഗവതം ഏകാദശസ്കന്ധവും ഭഗവൽഗീതയും പാനയായി അദ്ദേഹം രചിച്ചിട്ടുണ്ടു്. നമ്മുടെ കഥാപുരുഷന്റെ 11-ാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. സമാവർത്തനം കഴിഞ്ഞു തിരുനാവായിൽ നാലു കൊല്ലം താമസിച്ചു വേദം വേണ്ടവിധത്തിൽ അഭ്യസിച്ചു. ജട, രഥ എന്നിവയിൽ പാണ്ഡിത്യം നേടി. പിന്നെ കഥകളി, നാടകം, സങ്ഗീതം മുതലായവയിലായി ഭ്രമം. എങ്കിലും പഞ്ചാക്ഷരം മുവ്വായിരം ഉരു ജപിക്കുക എന്നുള്ള കൃത്യം ഒരു ദിവസവും മുടക്കിയില്ല. ശുകപുരത്തു ദക്ഷിണാമൂർത്തി പ്രസാദിച്ചു; നമ്പൂരിയുടെ ഭാഗ്യതാരവും അന്നുമുതൽ തെളിഞ്ഞുതുടങ്ങി.
സംസ്കൃതപഠനം
ഇരുപത്തൊന്നാമത്തെ വയസ്സിൽ മാത്രമാണു് വാസുദേവൻനമ്പൂരി സംസ്കൃതപഠനം ആരംഭിച്ചത്. ആദ്യം വരിക്ക മാഞ്ചേരി മനയ്ക്കൽ താമസിച്ചു കാവ്യനാടകങ്ങൾ പഠിച്ചു. കുറേ തർക്കവും വശമാക്കി. പിന്നീടു മുക്കോലയിൽ പോയി പകരാവൂർ മനയ്ക്കൽ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ കീഴിൽ ചതുർദ്ദശലക്ഷണി അഭ്യസിച്ചു. തദനന്തരം തൃപ്പൂണിത്തുറ സംസ്കൃതപാഠശാലയിൽച്ചേർന്നു് ഒരു കൊല്ലം പഠിക്കുകയും അവിടത്തെ വേദാന്താചാര്യനായിരുന്ന പഞ്ചാപകേശശാസ്ത്രികളോടു പഞ്ചദശി, സിദ്ധാന്തലേശസങ്ഗ്രഹം തുടങ്ങിയ വേദാന്തഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്തു. കിരാങ്ങാട്ടു കുഞ്ഞുണ്ണിനമ്പൂരിപ്പാട്ട് സാമാന്യനിരുക്തി പഠിപ്പിച്ചു. പരീക്ഷിത്തു തമ്പുരാൻ തിരുമേനിയും തർക്കത്തിൽ അദ്ദേഹത്തിന്റെ ഗുരുവാണു്. അദ്ദേഹം ദിനകരീയം അഭ്യസിപ്പിച്ചു. സ്വല്പകാലം തൃപ്പൂണിത്തുറയ്ക്കടുത്തുള്ള മുക്കോട്ടിൽ ഭഗവതീക്ഷേത്രത്തിൽ ലളിതാസഹസ്രനാമം പാരായണം ചെയ്തു. പിന്നീടു തിരുവേഗപ്പുറയ്ക്കു മടങ്ങി. അവിടെ ഹരിവിലാസം എന്ന സ്ഥലത്തു് ഒരു സംസ്കൃതവിദ്യാലയം ഉൽഘാടനംചെയ്തു് ഏതാനും ബാലന്മാരെ പഠിപ്പിച്ചു. അക്കാലത്തു് 75000 പവൻ ഒന്നാം സമ്മാനമായി കിട്ടാവുന്ന ഒരു ഭാഗ്യക്കുറിയിൽ 10 ഉറുപ്പിക ഒരു സ്നേഹിതന്റെ പക്കൽനിന്നു കടം വാങ്ങി ചേർന്നു. ആറുമാസം ആ സമ്മാനം തനിയ്ക്കു കിട്ടുന്നതിന്നുവേണ്ടി ദേവിയെ ശ്രീചക്രപൂജകൊണ്ടും, ലളിതാസഹസ്രനാമപുഷ്പാഞ്ജലികൊണ്ടും ആരാധിച്ചു. പരിപൂർണ്ണമായ പരാജയമായിരുന്നു ഫലം. ഒരു കാശുപോലും ആ കുറിയിൽനിന്നു കിട്ടീട്ടില്ല. ധനത്തിലുള്ള തൃഷ്ണ അതോടുകൂടി വിട്ടൊഴിഞ്ഞു. ഈ സംഭവത്തെപ്പറ്റി താഴെക്കാണുന്ന ശ്ലോകത്തിൽ ഇങ്ങനെ പ്രസ്താവിയ്ക്കുന്നു.
“ഒന്നാം സമ്മാനമേകൂ ഭഗവതി ലളിതേ–
യെന്നു ചിത്തേ നിനച്ചി–
ട്ടന്നാളർപ്പിച്ചു മോദാൽ ജനനി! തവ പദേ
ഹന്ത! നാമങ്ങളോതി
തന്നാൾ നീയും കനിഞ്ഞായതിനിവനു പര–
ബ്രഹ്മമാം കൃഷ്ണനെത്താൻ
നന്നായീ മൂഢരാരും കുഴിയിലിനി വിഴാ
ദേവി! നീയുള്ള കാലം.”
അവിടെനിന്നു കൊടുങ്ങല്ലൂരിൽച്ചെന്നു ദേവിയെ ഭജിക്കുകയും വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ കീഴിൽ ഹോര പത്തദ്ധ്യായം പഠിക്കുകയും, മഹാകവി ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഗവതംവായന കേൾക്കുകയും ചെയ്തു. അതിബാല്യത്തിൽത്തന്നെ വാഴകുന്നത്തിനു കഥ പറഞ്ഞുകേൾപ്പിക്കാൻ ഒരു പ്രാഗല്ഭ്യം സ്വതസ്സിദ്ധമായുണ്ടായിരുന്നു. അതു യൗവനത്തിൽ ഉൽക്കടമായ ശ്രീകൃഷ്ണഭക്തിയായി വികസിക്കുകയും ഭാഗവതത്തിൽ നിരതിശയമായ അഭിരുചിക്കു കാരണമായി പരിണമിക്കുകയും ചെയ്തു. കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഗവതപാരായണം അദ്ദേഹത്തിന്റെ ഹൃദയത്തെ അസാമാന്യമായി വശീകരിച്ചു. 1093-ൽ അവിടം വിട്ടു കടത്തനാട്ടേക്കുപോയി. അവിടെവച്ചു കഠിനമായ വാതരോഗം പിടിപെട്ടു. അതിന്റെ ശാന്തിക്കായി ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന ഫലവത്തായി. രോഗം ഉടൻതന്നെ മാറി. നേരേ ഗുരുവായൂരിലേക്കു പോയി. അവിടെ 12 ദിവസം ദേവനെഭജിച്ചു.
ഭാഗവതം വായന
ആ ഭജനത്തിന്റെ അവസാനത്തിലാണ് ഭാഗവതംവായന ആരംഭിച്ചതു്. വളരെ വേഗത്തിൽ വാഴകുന്നം ഒരു കേളികേട്ട ഭാഗവതംവായനക്കാരനും പുരാണപ്രഭാഷകനുമായി ഉയർന്നു. നാലു കൊല്ലം തുടർന്നു ഗുരുവായൂരമ്പലത്തിൽ ആ ഭക്തിസംവർദ്ധകമായ പുരാണം പാരായണം ചെയ്തു. 1097-ാമാണ്ടു തുലാമാസം 27-ാം൹ ഒരുളൂർമന പാർവ്വതി അന്തർജനത്തെ വിവാഹം ചെയ്തു. 1098 മുതൽ അദ്ദേഹം പ്രഭാഷണത്തിനായി ഒരുങ്ങി. തൃശ്ശൂർ വിവേകോദയം സ്കൂളിൽവച്ചായിരുന്നു ആദ്യത്തെ പ്രസംഗം. അവിടെനിന്നു കേരളത്തിന്റെ നാനാഭാഗങ്ങളിലും മദിരാശിയിലും ബാംബയിലും പ്രസംഗങ്ങൾ നടത്തി. അനവധി ജനങ്ങളെ നിരീശ്വരതയിൽനിന്നു വിഷ്ണുഭക്തിയിലേക്കു പരിവർത്തനം ചെയ്യിക്കുവാൻ അദ്ദേഹത്തിനു് അനായാസേന സാധിച്ചു. എറണാകുളത്തു് ഒരവസരത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടു് ആനന്ദതുന്ദിലയായ വലിയമ്മത്തമ്പുരാൻ രണ്ടു കൈയ്ക്കും വീരശൃംഖല സമ്മാനിച്ചു. ആ ഭക്തനാകട്ടേ ആ സമ്മാനത്തിൽ മതിമറക്കാതെ ഒന്നു തോന്നല്ലൂർത്തേവർക്കും മറേറതു നെല്ലുവായിൽത്തേവർക്കും സമർപ്പിച്ചു. 1121-ാമാണ്ടു രോഗശയ്യയെ അവലംബിച്ചു. 1122 ധനു 2-ാം തീയതി കൊച്ചി രവിവർമ്മവലിയതമ്പുരാൻ അദ്ദേഹത്തിനു ഭക്തശിരോമണി എന്ന സ്ഥാനവും 20 ഉറുപ്പിക മാസികവേതനവും നല്കി. ശരീരാസ്വാസ്ഥ്യം നിമിത്തം തമ്പുരാനോടു് ആ പാരിതോഷികങ്ങൾ നേരിട്ടു വാങ്ങുവാൻ നിവൃത്തിയില്ലാതിരുന്നതിനാൽ സർവ്വാധികാര്യക്കാർ സ്ഥാനചിഹ്നം മുതലായവ ഒരുളൂരിൽ കൊണ്ടുചെന്നു കൊടുക്കുകയാണുണ്ടായതു്. ആകൊല്ലം മേടം 10-ാം൹ വാഴകുന്നം യശശ്ശരീരനായി വിഷ്ണുസായൂജ്യം പ്രാപിച്ചു. അദ്ദേഹത്തിനു് തോട്ടം, വെണ്മണി തുടങ്ങി പല ഉത്തമശിഷ്യന്മാരുമുണ്ടു്.
പ്രഭാഷണരീതി
1078-ൽ മരിച്ച കൂടല്ലൂർ കുഞ്ഞിക്കാവുനമ്പൂരിപ്പാടായിരുന്നു ഗുരുവായൂരിലെ അധുനാതനന്മാരായ ഭാഗവതംവായനക്കാരിൽ അഗ്രഗണ്യൻ. ചില അംശങ്ങളിൽ വാഴകുന്നം അദ്ദേഹത്തെപ്പോലും ഒന്നു കവച്ചുവയ്ക്കുയാണു് ചെയ്തതു്. ലളിതമായ ഭാഷയിൽ, സരളമായ രീതിയിൽ, മധുരങ്ങളായ ഭാവനകളിൽ, ശ്രാവ്യമായ സ്വരത്തിൽ, ഉചിതമായ മുഖഭാവത്തോടും, കരചരണവിന്യാസത്തോടുംകൂടി ഗങ്ഗാപ്രവാഹംപോലെ പരിശുദ്ധമായി, നിരർഗ്ഗളമായി പുരോഗമനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണപരിപാടി അത്ഭുതാവഹമായിരുന്നു. ഒന്നിലും മമതയില്ലാതിരുന്ന അദ്ദേഹം എല്ലാ മതങ്ങളേയും ആദരിച്ചു. വിവിധഗ്രന്ഥങ്ങളിൽ തികഞ്ഞ ഉപസ്ഥിതി ഉണ്ടായിരുന്നതിനാൽ മേല്പുത്തൂർ, വില്വമംഗലം എന്നീ സംസ്കൃതകവികളുടെ മാത്രമല്ല, തുഞ്ചത്തെഴുത്തച്ഛൻ, പൂന്താനം എന്നീ ഭഷാകവികളുടെ സൂക്തികളേയും മറ്റും അവസരോചിതമായി ഉദ്ധരിച്ചു. ഫലിതസമ്മിശ്രമായ അദ്ദേഹത്തിന്റെ ഓരോവാക്കും ശ്രോതാക്കളുടെ ഹൃദയങ്ങളിൽ തുളച്ചുകേറി. ആധുനികഭാരതത്തിലെ രാഷ്ട്രീയസംഭവങ്ങളം അദ്ദേഹം ഉദാഹരണത്തിനു സ്വീകരിക്കുകനിമിത്തം ഈശ്വരസത്തയെ മറന്ന പുതുമോടിക്കാർക്കും അദ്ദേഹത്തിന്റെ പ്രസങ്ഗങ്ങൾ ആകർഷകങ്ങളായി. 1096-ൽ തിരുവേഗപ്പുറവച്ചു പ്രഹ്ലാദനെപ്പറ്റി നടത്തിയ ഒരു രാഷ്ട്രീയച്ഛായയുള്ള പ്രഭാഷണത്തിൽ അദ്ദേഹം പറയുന്നതു നോക്കുക. “അതുകൊണ്ടു് ഈ മർദ്ദനഭരണത്തിൽ നിന്നു രക്ഷപ്പെടണമെങ്കിൽ എന്നെപ്പോലെ നിങ്ങളും കുട്ടിക്കാലത്തു ശ്രീകൃഷ്ണനെ ശരണംപ്രാപിക്കണം എന്നായി പ്രഹ്ലാദൻ” എന്നു കഥാപ്രസങ്ഗം അവസാനിപ്പിച്ചു. “ആ! നമുക്കും നാമം ജപിക്കുക ഹരിനാമം! ഇല്ല. നിങ്ങൾ ജപിക്കില്ല അല്ലേ? നിങ്ങളോടു ഞാൻ പറയുന്നില്ല” എന്നു പറഞ്ഞു പിൻവശത്തേക്കു തിരിഞ്ഞു് “അക്കരെ നില്ക്കുന്ന പച്ചപിടിച്ച മാമരങ്ങളേ! ജപിക്കുക! നാരായണനാമം ജപിയ്ക്കുക” എന്നു തുടർന്നു. എല്ലാവരും ഏകകണ്ഠമായി നാരായണനാമം ജപിച്ചു. ഇതു നടന്നതു് അദ്ദേഹം ഭാഗവതം വായന ആരംഭിക്കുന്നതിനു മുൻപാണു് എന്നുകൂടി നാം ഓർമ്മിക്കേണ്ടതാണു്. ഭാഷയിൽ ഇത്ര ഹൃദയാവർജ്ജകമായി പ്രസങ്ഗിക്കാവുന്ന ഒരു വാഗ്മിയെ കേരളം സമീപകാലത്തു കണ്ടിട്ടില്ല.
കൃതികൾ
വാഴകുന്നത്തെ ഒരു മഹാപണ്ഡിതൻ എന്ന നിലയിലല്ല, ഭക്തശിരോമണി എന്ന നിലയിലാണു് കേരളം അറിയുന്നതും അറിയേണ്ടതും. പ്രകൃതത്തിൽ ശാസ്ത്രപണ്ഡിതന്മാരുടെ കൂട്ടത്തിൽ സൗകര്യമുദ്ദേശിച്ചു് അദ്ദേഹത്തിന്റെ പേരു കൂടി ചേർത്തുവെന്നേയുള്ളു. ചുവടേ ചേർക്കുന്നവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. (1) വാസുദേവകർണ്ണാമൃതം എന്ന പ്രഥമകൃതി 1106-ൽ എഴുതി. (2) അതിൽപ്പിന്നീടു് 335 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഭാഗവതസംഗ്രഹം എന്ന ഗ്രന്ഥംനിർമ്മിച്ചു. (3) ശ്രീധരാചാര്യർ എന്ന ഒരു ഏകാങ്കനാടകവും, (4) ഭാഗവതസംഗ്രഹം ഗാഥയും ഉണ്ടാക്കി. (5) അദ്ദേഹത്തിന്റെ അതിപ്രധാനകൃതിയാണു് ഭാഗവതത്തിനു വിശദവും വിസ്തൃതവുമായ ഭാഷാവ്യാഖ്യാനം. അതുമുഴുമിപ്പിക്കുവാൻ സങ്ഗതി വന്നില്ല. 70 അധ്യായങ്ങളുടെ വ്യാഖ്യാനമേ എഴുതിയിട്ടുള്ളു. അന്വിതാർത്ഥപ്രകാശിക, ബാലപ്രബോധിനി, ശ്രീധരീയം എന്നീ വ്യാഖ്യാനങ്ങൾ നിഷ്കർഷിച്ചുനോക്കി ഭാഗവതത്തിലെ ഓരോ ശ്ലോകത്തിനും അവതാരിക, അന്വയം, അർത്ഥം, പ്രസങ്ഗം ഈ ക്രമത്തിലാണു് വാഴകുന്നത്തിന്റെ ഭാഷാവ്യാഖ്യാനരീതി. പ്രസങ്ഗഭാഗത്തിൽ അദ്ദേഹം തന്റെ നൈപുണ്യം പ്രകൃഷ്ടമായി പ്രദർശിപ്പിച്ചിരിക്കുന്നു. “നിഗമകല്പതരോഃ” എന്ന ശ്ലോകം സംബന്ധിച്ചുള്ള പ്രസങ്ഗമാണു് ചുവടേ ചേർക്കുന്നതു്. “പ്രപഞ്ചപ്പന്തലിൽ ഭാഗവതസദ്യയ്ക്കു രസം എടുത്തുകഴിഞ്ഞു. പുരുഷാർത്ഥചതുഷ്ടയാദിവിഭവങ്ങൾ തുടച്ചുനീക്കി ഒരുങ്ങിയിരുന്നുകൊള്ളുക. ശുകവായ്മലരിൽ അകപ്പെട്ടു് അധികം മധുരിച്ചുപോയ വേദമന്ദാരമരത്തിന്റെ പഴം പിഴിഞ്ഞുണ്ടാക്കിയ ഈ രസം മുക്താവസ്ഥയിലും ചൂടാറുന്നതല്ല; മുത്തശ്ശിസ്തോത്രം പോലെ മനംമടുപ്പിക്കുന്നതുമല്ല. സംസാരസങ്കടത്തിൽ ആസക്തിയില്ലാത്തവർ മാത്രമേ ഇതുപാനംചെയ്യാവു.” (6) ഓർമ്മക്കുറിപ്പുകൾ, (7) ഭാഗവതമകരന്ദം,(8) ലഘുഭാഗവതം ഭാഷ, (9) രാമകഥാസുധ, (10) വാല്മീകിയും വ്യാസനും തുടങ്ങിയ മറ്റു ചില നാടകങ്ങൾ ഇവയും അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സംസ്കൃതത്തിൽ (11) ഭാഗവതാധ്യായസാരം, അഥവാ ലഘുഭാഗവതം, (12) വാല്മീകിരാമായണസർഗ്ഗസാരം, (13) ശ്രീകൃഷ്ണകൃപാസ്തോത്രം എന്നീ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടു്. ലഘുഭാഗവതത്തിൽ നിന്നു് ഒരു ശ്ലോകംകൂടി ഉദ്ധരിക്കാം.
“ധർമ്മൻതൻപുത്രനോടായ് കദനമൊഴിയുവാൻ
ഭീഷ്മരോതുന്ന വാക്കും
മർമ്മം സ്പർശിച്ചു ചൊല്ലും സ്തവവുമയി വിഭോ!
കാണ്‍മു കണ്ണീരൊടും ഞാൻ
ആ സ്തോത്രം ചൊല്ലി നിൻകാലടികളിലടിയൻ
വീണിടാം വീണ്ടുമയ്യോ!
വീഴ്ത്തൊല്ലേ ഘോരദുഃഖപ്രദ ജനനപയോ–
രാശിയിൽക്കേശിവൈരിൻ.”
ഒരു വിജ്ഞപ്തി
ഈ അധ്യായത്തിൽ ഞാൻ ഇതഃപര്യന്തം വർണ്ണിച്ചിട്ടുള്ള പഴഞ്ചൻ പണ്ഡിതന്മാരെ നമുക്കു് എന്തിനു സ്മരിക്കണം എന്നു ചിലർ ചോദിക്കുമായിരിക്കാം. പറയാം. ഇവരാണു് നമ്മുടെ ഭാരതഭൂമിയുടെ പ്രാചീനസംസ്കാരം — വിജ്ഞാനദീപം — ഈ പരിവർത്തനദശയിൽ മലനാട്ടിൽ പ്രോജജ്വലിപ്പിച്ചുകൊണ്ടിരുന്നതു്; ആങ്ഗലഭാഷാവാത്യയുടെ പ്രചണ്ഡസമ്മർദ്ദത്തിൽനിന്നു് ഇവിടെ ആ നെയ്വിളക്കിനെ രക്ഷിച്ചതു്. ഇവരിൽ പലരും നിർദ്ധനരായിരുന്നു. എങ്കിലും വിജ്ഞാനത്തിന്റെ സമ്പാദനത്തിലും വിതരണത്തിലുമല്ലാതെ അവർ മറ്റൊന്നിലും ശ്രദ്ധിച്ചില്ല. എന്തൊരു നിരീഹത! എന്തൊരു നിസ്വാർത്ഥത! ഉപശമപരമാണു് വിദ്യാബീജം എന്നു് അവർ വേണ്ടവിധത്തിൽ ഗ്രഹിച്ചിരുന്നു. ഇവരും ഇവരുടെ ശിഷ്യന്മാരും തമ്മിലുള്ള ബന്ധം എത്ര പാവനമായിരുന്നു! അങ്ങനെ ശിഷ്യപ്രശിഷ്യപ്രണാളികാദ്വാരാ ഈ ദേശത്തിൽ സംസ്കൃതഭാഷയെ നിത്യയൗവനയും നിതാന്തസൗന്ദര്യവതിയുമായി അടുത്ത കാലത്തു പോറ്റിപ്പുലർത്തിയതു് ഇവരാകുന്നു. ഇവരുടെ വാങ് മയങ്ങൾ വായിച്ചറിയുവാൻവേണ്ട മനോവൃത്തിയും വൈദുഷ്യവും സൗകര്യവും ഇല്ലാത്തവർ അതു ചെയ്യണമെന്നില്ല. എന്നാൽ നമുക്കെല്ലാവർക്കും ഒരു കർത്തവ്യമുണ്ടു്. ഇവരെ സാഷ്ടാങ്ഗപാതമായി നമസ്കരിക്കാം; അതിൽ തെറ്റില്ല. “പ്രതിബധ്നാതി ഹിശ്രേയഃ പൂജ്യപൂജാവൃതിക്രമഃ” എന്നു് ഉപദേശിക്കുന്നു മഹാകവി കാളിദാസൻ.
61.14ശ്രീ ചട്ടമ്പിസ്വാമികൾ (1029–1099)
ജനനവും കുടുംബവും
തിരുവനന്തപുരം നഗരത്തിൽ കൊല്ലൂർ എന്നൊരു ഗ്രാമമുണ്ടു്. അവിടെയുള്ള പുരാതനമായ ഒരു നായർ കുടുംബത്തിൽ 1029-ാമാണ്ടു ചിങ്ങമാസം ഭരണി നാളിൽ കുഞ്ഞൻപിള്ളച്ചട്ടമ്പി ജനിച്ചു. മാതാവു നങ്ങയമ്മയും പിതാവു് അനന്തശർമ്മാ എന്നൊരു ബ്രാഹ്മണനുമായിരുന്നു. പിതൃദത്തമായ നാമധേയം അയ്യപ്പൻ എന്നാണു്. കുഞ്ഞൻ എന്നതു് ഓമനപ്പേരും. സ്വാതിതിരുനാൾ മഹാരാജാവിന്റെ ആശ്രിതന്മാരുടെ കൂട്ടത്തിൽ ഒരു വിദ്വദ്വരേണ്യനായ ഉമ്മിണിപ്പിള്ളയാശാനായിരുന്നു മാതുലൻ. മൂലകുടുംബം നെയ്യാറ്റിൻകരെയാണു്.
ആദ്യകാലത്തെ ചരിത്രം
നമ്മുടെ കഥാപുരുഷൻ ജനിക്കുന്ന കാലത്തു് അദ്ദേഹത്തിന്റെ കുടുംബം അത്യന്തം ദരിദ്രമായിരുന്നു. അതുകൊണ്ടു പള്ളിക്കൂടത്തിൽച്ചേർന്നും മറ്റും വിദ്യയഭ്യസിയ്ക്കുന്നതിനു് അദ്ദേഹത്തിനു സൗകര്യം ലഭിച്ചില്ല. കൊല്ലൂരിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ എട്ടരയോഗത്തിന്റെ അങ്ഗമായ ഒരു പോറ്റിയുടെ (കൊല്ലൂർ അത്തിയറ) ഭവനമുണ്ടു്. കൊല്ലൂർമഠം എന്ന പേരിലാണു് അതിനെ വ്യവഹരിക്കുന്നതു്. അതിലെ ഗൃഹനാഥൻ തന്റെ കുട്ടികളെ സംസ്കൃതം പഠിപ്പിക്കുവാൻ ഒരു ശാസ്ത്രിയെ ഏർപ്പെടുത്തിയിരുന്നു. അദ്ദേഹം അവർക്കു ചൊല്ലിക്കൊടുക്കുന്ന പാഠങ്ങൾ അവിടെ ഒരു നിത്യനായിരുന്ന കുഞ്ഞൻ ഒളിഞ്ഞു കേട്ടു പഠിക്കുകയും അതറിഞ്ഞു് ആ ശാസ്ത്രി അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ബുദ്ധിവൈഭവത്താൽ ആകൃഷ്ടനായി നേരിട്ടു പഠിച്ചുകൊള്ളുവാൻ അനുവദിക്കുകയും ചെയ്തു. അങ്ങനെയാണു് സംസ്കൃതത്തിലെ ലഘുകാവ്യങ്ങളും മറ്റും അഭ്യസിച്ചതു്. അന്നു് ആ ബാലനു കൊല്ലൂർ ക്ഷേത്രത്തിൽ മാലകെട്ടുകൂടിയുണ്ടായിരുന്നു. വയസ്സു പതിമ്മൂന്നോ പതിന്നാലോ വരും. അക്കാലത്തു ജടാവല്ക്കലധാരിയായ ഒരു സിദ്ധൻ അദ്ദേഹത്തെ അനുഗ്രഹിച്ചു ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിക്കുകയും അതു ജപിച്ചു സിദ്ധിവരുത്തിക്കൊള്ളണമെന്നാജ്ഞാപിക്കുകയും ചെയ്തു. സ്വാമി ആ അനുശാസനം അക്ഷരംപ്രതി അനുഷ്ഠിച്ചു. പില്ക്കാലങ്ങളിൽ ഷണ്മുഖദാസൻ എന്ന ബിരുദനാമം അദ്ദേഹത്തിനു ലഭിച്ചതു് ആ വഴിക്കാണ്. അതിനിടയ്ക്കു കൊല്ലൂർ മഠത്തിൽ കണക്കെഴുത്തുവേല കിട്ടി. പിന്നെ നെയ്യാറ്റിൻകരെ രജിസ്റ്റർ കച്ചേരിയിൽ ആധാരമെഴുതിത്തുടങ്ങി. വടിവീശ്വരം വേലുപ്പിള്ള എന്നൊരാളോടു മലയാളം പഠിച്ചു. തദനന്തരം പേട്ടയിൽ രാമൻപിള്ളയാശാന്റെ പള്ളിക്കൂടത്തിൽ പോയി മലയാളത്തിൽ കൂടുതൽ അറിവും സങ്ഗീതവിജ്ഞാനവും സമ്പാദിച്ചു. അക്കാലത്തു് ആ പള്ളിക്കൂടത്തിൽ ഒരു മോണിട്ടറായി ജോലി നോക്കുകയാൽ ചട്ടമ്പി എന്നു് അദ്ദേഹത്തെ ചിലർ വിളിച്ചുതുടങ്ങി. ഏതായാലും ആ പേരിലാണു് അദ്ദേഹത്തിനു കൂടുതൽ പ്രശസ്തി. സ്വാമിനാഥദേശികൻ എന്നൊരു ദ്രാവിഡഭാഷാപണ്ഡിതനോടു് ആദ്യമായി തമിഴു പഠിച്ചു. സർ.ടി. മാധവരായർ അദ്ദേഹത്തെ ഒരു കണക്കെഴുത്തുഗുമസ്തനായി നിയമിച്ചുവെങ്കിലും ആ പണിയിൽനിന്നു് ഉടൻതന്നെ രാജിവെച്ചു പിരിഞ്ഞു.
ഉപരിവിദ്യാഭ്യാസം
അക്കാലത്തു് തിരുനെൽവേലി ജില്ലയിൽ കല്ലടക്കുറിച്ചി എന്ന ഗ്രാമത്തിൽനിന്നു സുബ്ബജടാപാഠികൾ എന്നൊരു വേദവേദാന്തവിജ്ഞനായ പണ്ഡിതമൂർദ്ധന്യൻ തിരുവനന്തപുരത്തു നവരാത്രി വിദ്വത്സദസ്സിൽ ഭാഗഭാക്കാകുവാൻ വന്നുചേർന്നു. അദ്ദേഹം കുഞ്ഞൻപിള്ളച്ചട്ടമ്പിയുടെ ഗുണങ്ങൾ കണ്ടു സന്തുഷ്ടനായി അദ്ദേഹത്തെ സ്വദേശത്തുകൂടെക്കൊണ്ടുപോയി തർക്കം, വ്യാകരണം, മീമാംസ, വേദാന്തം, വേദങ്ങൾ, എന്നിവയിൽ നിഷ്ണാതനാക്കി. ചട്ടമ്പിയുടെ പ്രധാന വിഷയങ്ങൾ തർക്കവും വേദാന്തവുമാണു്. മൂന്നുനാലു കൊല്ലം ചട്ടമ്പി ജടാവല്ലഭരുടെ അന്തേവാസിയായി ഇരുന്നിട്ടുണ്ടു്. അതിനുശേഷം ദക്ഷിണാപഥത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചു തന്റെ ശാസ്ത്രവിജ്ഞാനം ഒന്നുകൂടി വർദ്ധിപ്പിച്ചു. അതു കഴിഞ്ഞപ്പോൾ ഒരു അവധൂതസന്യാസി യാദൃച്ഛികമായി അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷീഭവിക്കുകയും, ആ പരിപക്വമതിയെ ബ്രഹ്മോപദേശം നല്കി അനുഗ്രഹിക്കുകയും ചെയ്തു. ഖുർആൻ ഒരു തങ്ങളിൽനിന്നു് അഭ്യസിച്ചു. ബൈബിൾ സ്വപരിശ്രമം കൊണ്ടു വശമാക്കിയതാണു്. കൂപക്കരമഠത്തിലെ ഗ്രന്ഥപ്പുര പരിശോധിച്ചു മന്ത്രങ്ങൾ, മർമ്മവിദ്യ മുതലായ വിഷയങ്ങളെസ്സംബന്ധിച്ചുള്ള പഴയ ഗ്രന്ഥങ്ങൾ നിഷ്കർഷിച്ചു വായിച്ചു് അവയിലും അറിവുനേടി. വട്ടെഴുത്തു വായിയ്ക്കുവാൻ അദ്ദേഹത്തിനു നല്ല പരിചയമുണ്ടായിരുന്നു. ഏതു കലാവിദ്യയും അദ്ദേഹത്തിനു സ്വാധീനമായിരുന്നു എന്നു ചുരുക്കത്തിൽ പറയാം. തന്നിമിത്തം ശ്രീവിദ്യാധിരാജൻ എന്നൊരു ബഹുമതിപ്പേരുകൊണ്ടും പൊതുജനങ്ങൾ അദ്ദേഹത്തെ ആരാധിച്ചുവന്നു. “ശ്രീവിദ്യാധിരാജപരമടഭട്ടാരകചട്ടമ്പിസ്വാമികൾ” എന്നാണു സോപാധികമായ നാമധേയം.
അനന്തരകാലചരിത്രം
യൗവനാരംഭത്തിനുമമ്പുതന്നെ പിതാവും, ഏകദേശം 25-ാമത്തെ വയസ്സിൽ മാതാവും മരിച്ചു. മാതാവിന്റെ സംസ്കാരകർമ്മങ്ങൾ കഴിച്ചു സ്വഭവനം വിട്ടതിൽപ്പിന്നെ ഒരിക്കലും അവിടം സ്പർശിച്ചിട്ടില്ല. സ്വാമികൾ ഒരു നിത്യബ്രഹ്മചാരിയായാണു് ജീവിതം നയിച്ചതു്. തിരുവനന്തപുരം റസിഡൻസിയിൽ ഉദ്യോഗമായി ‘അയ്യാ’ എന്ന പേരിൽ ഒരു ആദിദ്രാവിഡനായ സിദ്ധനുണ്ടായിരുന്നു. അദ്ദേഹവും ചട്ടമ്പിസ്വാമികളും തമ്മിൽ ഉണ്ടായിരാന്ന ഗാഢമായ സൗഹാർദ്ദം ഗുരുശിഷ്യബന്ധത്തിന്റെ ഫലമായിരുന്നുവെന്നും, അയ്യാവിനോടു സ്വാമികൾ ശീലിച്ചതു ഹഠയോഗത്തിലെ ചില അഭ്യാസക്രമങ്ങളായിരുന്നുവെന്നും അറിയുന്നു. കുമാരവേലുനാടാർ അഥവാ ആത്മാനന്ദയോഗിയാണു് തമിഴ്മുറയ്ക്കുള്ള യോഗവിദ്യയിൽ അദ്ദേഹത്തെ പാരങ്ഗതനാക്കിയതു് എന്നുള്ള വസ്തുത എല്ലാവരും അങ്ഗീകരിക്കുന്നു. സ്വഗൃഹം വിട്ടതിൽപ്പിന്നീടു തന്റെ ബന്ധുവായ കല്ലുവീട്ടിൽകേശവപിള്ള എന്ന ഒരു പൊതുമരാമത്തു് ഓവർസീയറോടുകൂടി പല സ്ഥലങ്ങളിലും ദേശസഞ്ചാരത്തിനു ഭങ്ഗം വരുത്താതെ താമസിച്ചിരുന്നു. നെടുമങ്ങാട്, വാമനപുരം, കോട്ടയം, ഏറ്റുമാനൂർ, മൂവാറ്റുപുഴ, ആലുവാ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുമ്പോൾ ആദ്ധ്യാത്മികരശ്മി കേരളമെങ്ങും പ്രസരിപ്പിക്കുകയും, ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ആശ്രമം സ്ഥാപിച്ചു് അതിന്റെ അദ്ധ്യക്ഷനാകണമെന്നു് അദ്ദേഹത്തിനു് ആഗ്രഹമുണ്ടായിരുന്നില്ല. 1099-ാമാണ്ടു മേടമാസം 23-ാം൹ കാർത്തികനക്ഷത്രത്തിൽ കരുനാഗപ്പള്ളിയിൽ പന്മനവച്ചു് ആ പുണ്യപുരുഷൻ മഹാസമാധിയെ പ്രാപിച്ചു — സച്ചിദാനന്ദമഹസ്സിൽ ലയിച്ചു. അദ്ദേഹത്തിന്റെ ഭക്തന്മാർ അവിടെ ‘ഭട്ടാരകേശ്വരം’ എന്ന പേരിൽ ഒരു ക്ഷേത്രം പണിയിച്ചു് അതോടനുബന്ധിച്ചു് ഒരാശ്രമവും സ്ഥാപിച്ചിട്ടുണ്ടു്. അവിടെ സന്ദർശനത്തിനും ആരാധനത്തിനുമായി പലഭക്തന്മാരും വന്നുകൊണ്ടിരിക്കുന്നു.
സ്വഭാവം
സകലകലാവല്ലഭനായ സ്വാമികളെ ഔദ്ധത്യത്തിന്റെ കണികപോലും തീണ്ടിയിരുന്നില്ല. വിദ്യാപൗഷ്കല്യത്തിനു അനുരൂപമായ വിനീതിസമ്പത്തു് അദ്ദേഹത്തിന്റെ വിശിഷ്ടഗുണങ്ങളിൽ ഒന്നായിരുന്നു. നിരവധി സിദ്ധികൾ സമാർജ്ജിച്ചിരുന്ന അദ്ദേഹം കേരളീയർക്കു പൊതുവേയും സമുദായത്തിനു പ്രത്യേകിച്ചുമുള്ള ഒരമൂല്യനിധിയായിരുന്നു. എങ്കിലും ഒരു സാധാരണമനുഷ്യന്റെ നിലയിൽ സാധാരണരീതിയിൽ പെരുമാറിയതേ ഉള്ളു. സമഭാവന അദ്ദേഹത്തിനു് എല്ലാക്കാലത്തും അലങ്കാരമായിരുന്നു. ഭൂതദയയെയാണു് അദ്ദേഹത്തിന്റെ ഗുണഗണങ്ങളിൽ പരമപ്രധാനമായി ഗണിക്കേണ്ടതു്. പാമ്പു് കടുവാ തുടങ്ങിയ ഹിംസ്രജന്തുക്കൾ അദ്ദേഹത്തിന്റെ സന്നിധാനത്തിൽ ശാന്തങ്ങളായി നില്ക്കുന്നതു പലരും കണ്ടിട്ടുണ്ടു്. സാമരസ്യദർശനത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഔത്സുക്യം അപരിമേയമാണു്. ശങ്കരഭഗവൽപാദരുടെ അദ്വൈതമതത്തേയും, ജഞാനസംബന്ധർ, അപ്പർ, മാണിക്യവാചകർ മുതലായ ദ്രാവിഡാചാര്യന്മാർ പ്രചരിപ്പിച്ച ശൈവസമയത്തേയും കൂട്ടിയിണക്കി അദ്ദേഹം നടപ്പിൽ വരുത്തിയതാണു് തീൎത്ഥപാദമതം.
ശിഷ്യസമ്പത്തു്
സ്വാമികൾക്കു് ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. പ്രധാനശിഷ്യന്മാർ നാരായണഗുരുസ്വാമികളും, നീലകണ്ഠതീർത്ഥപാദസ്വാമികളും, തീത്ഥപാദ പരമഹംസസ്വാമികളമാണു്. അവരെപ്പറ്റി ഉപരി വർണ്ണിക്കും. തീത്ഥപാദപരമഹംസൻ ബാല്യത്തിൽത്തന്നെ ശിഷ്യത്വം സ്വീകരിച്ചു ബ്രഹ്മനിഷ്ഠനായി തദുപദിഷ്ടങ്ങളായ യോഗജ്ഞാനസമ്പ്രദായങ്ങൾ പ്രചരിപ്പിക്കുകയും ആശ്രമങ്ങൾ സ്ഥാപിക്കുകയും വേദാന്ത പ്രഭാഷണങ്ങൾചെയ്യുകയും ചെയ്തുകൊണ്ടിരുന്നു.
കൃതികൾ
താഴെ പേർ കുറിക്കുന്നവ സ്വാമികളുടെ കൃതിസമുച്ചയത്തിൽ ഉൾപ്പെടുന്നു. (1) പ്രാചീനമലയാളം ഭാഷാഗദ്യം — ഇതിന്റെ ഒന്നാം ഭാഗം മാത്രമേ പ്രസിദ്ധീകരിച്ചുള്ളു. ആറു ഭാഗങ്ങൾ എഴുതിവച്ചിരുന്നതായി അറിവുണ്ടു്. (2) സർവ്വമതസാമരസ്യം — ഇതാണു് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. (3) തർക്കരഹസ്യരത്നം — ഇതു ന്യായശാസ്ത്രത്തെ ആസ്പദമാക്കിയുള്ള ഒരു കൃതിയാണു്. (4) ബ്രഹ്മതത്വനിർഭാസം — ഇതു് ഒരു വേദാന്തഗ്രന്ഥമാണു്.
“വിനുമോ വ്യഷ്ടിപദാർത്ഥേഷ്വർക്കച്ഛായേവ മുകുരഖണ്ഡേഷു
അജഹന്നിജസത്താം സമ്പ്രവിഷ്ടമിവ വസ്ത്ര ബിംബഭൂതം തൽ”
എന്ന ശ്ലോകംമാത്രം ഇതിൽനിന്നു് ഉദ്ധരിക്കുന്നു. (5) സ്തവരത്നഹാരാവലി–സ്തോത്ര രൂപമായ ഈ കൃതിയിൽനിന്നുകൂടി ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
“പരാനുരക്തിര്യദി നാമ കസ്യചി–
ച്ഛിവാങ്കകേളീകുതുകേ മഹസ്യുദൈൽ
നവേ വയസ്യക്ഷയപുണ്യസമ്പദാം
ഖനിസ്സ ഏവേതി വചസ്സമഞ്ജസം.”
(6) പരമശിവസ്തവം — ഇതും സ്തോത്രാത്മകംതന്നെ. ദ്വൈതചിന്ത സ്വാമികൾക്കില്ലായിരുന്നുവെങ്കിലും ശിവനായിരുന്നു ആരാധനാമൂർത്തി. (7) അദ്വൈതപഞ്ജരം — ഈ കൃതിയിലെ ഒരു ശ്ലോകം കൂടി ഉദ്ധർത്തവ്യമായി തോന്നുന്നു.
“ഏവഞ്ച ഘടാദ്ഭിന്നഃ പട ഇതി ഭാതി; നതു സാധയതിഭേദം;
ഘടപടതദ് ഭേദാനാം സദഭേദേനൈകതാസിദ്ധേഃ.”
(8) വേദാധികാരനിരൂപണം, (9) അദ്വൈതചിന്താപദ്ധതി, (10)ചിദാകാശലയം, (11) പുനർജ്ജന്മനിരൂപണം, (12) ജീവകാരുണ്യനിരൂപണം, (13) ശ്രീചക്രപൂജാകല്ലം എന്നീ പേരുകളിലും ആറുകൃതികൾ അദ്ദേഹം രചിച്ചിട്ടുള്ളതായി അഭിജ്ഞന്മാർ പറയുന്നു. (14) ക്രിസ്തുമതഖണ്ഡനം, (15) ക്രിസ്തുമതസാരം, (16) മോക്ഷപ്രദീപഖണ്ഡനം എന്നിവയാണു് മറ്റു കൃതികൾ. ഈ കൃതികൾ വാദഗ്രന്ഥങ്ങളാകുന്നു. ഇവയിലെ ഭാഷാഗദ്യശൈലി പ്രൗഢോദാരമെന്നേ പറഞ്ഞുകൂടു. തന്റെ ഗ്രന്ഥങ്ങളെപ്പറ്റി ഒരവസരത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നതു് അവിസ്മരണീയമാണു്.
“ഞാൻ എഴുതുന്ന പുസ്തകങ്ങളെക്കുറിച്ചു് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിൽ അസഭ്യമായി വല്ലതും ഉണ്ടായിരുന്നാൽ അതിലേക്കു വന്ദനം പറഞ്ഞു കൊള്ളുകയും, സഭ്യങ്ങളായുള്ളവയെ നമസ്കാരപൂർവ്വം സ്വീകരിച്ചുകൊള്ളുകയും മാത്രമേ ചെയ്യുകയുള്ളു.”
ആലത്തൂർ ബ്രഹ്മാനന്ദശിവയോഗിയുടെ ഒരു നിബന്ധമാണു് മോക്ഷപ്രദീപം. ‘ആദിഭാഷ’ എന്ന ശീർഷകത്തിൽ ഒരു ബൃഹൽ ഗ്രന്ഥം അദ്ദേഹം എഴുതിവച്ചിരുന്നതായി കേട്ടിട്ടുണ്ടു്. ഇപ്പോൾ അതു ഒരിടത്തും കണ്ടുകിട്ടുന്നില്ല.
61.15ശ്രീ നാരായണഗുരുസ്വാമികൾ (1032–1104)
ജനനം
തിരുവനന്തപുരം നഗരത്തിനു് ഏഴു നാഴിക വടക്കു ചെമ്പഴന്തി എന്നൊരു ഗ്രാമവും അവിടെ മണയ്ക്കുൽ എന്നൊരു ക്ഷേത്രവുമുണ്ടു്. അതു് ഈഴവരുടെ ക്ഷേത്രമാണ്. അതിന്റെ വടക്കുപടിഞ്ഞാറായി വയൽവാരം എന്നൊരു പറമ്പും അതിൽ ഒരു ചെറിയ ഗൃഹവുമുണ്ടു്. ആ ഗൃഹത്തിൽ നാരായണഗുരുസ്വാമികൾ 1032-ാമാണ്ടു ചിങ്ങമാസം ചതയം നക്ഷത്രത്തിൽ ജനിച്ചു. 1032-ലല്ല, 1030-ലാണു് ജനനം എന്നു പറയുന്നവരുമുണ്ടു്. നാരായണൻ എന്നായിരുന്നു അച്ഛൻ നല്കിയ പേരു് എങ്കിലും നാണു എന്നാണു് ആ ശിശുവിനെ എല്ലാവരും വിളിച്ചുവന്നതു്. മാതാവു കുട്ടിയമ്മയും, പിതാവു മാടനാശാനുമായിരുന്നു. മാടനാശാൻ സാമാന്യവിദ്യാഭ്യാസം സിദ്ധിച്ച ഒരു കുടിപ്പള്ളിക്കൂടം അധ്യാപകനായിരുന്നുവെന്നു കേട്ടിട്ടുണ്ടു്. കഥാപുരുഷന്റെ കുടുംബം ഏറ്റവും ദരിദ്രമായിരുന്നു. അദ്ദേഹത്തിനു രാമൻവൈദ്യൻ എന്നും കൃഷ്ണൻവൈദ്യൻ എന്നും രണ്ടു് അമ്മാവന്മാരുണ്ടായിരുന്നു. കൃഷ്ണൻവൈദ്യൻ ഒരു സംസ്കൃതജ്ഞനും വൈദ്യനുമായിരുന്നു. അദ്ദേഹത്തിന്റെ സാഹായ്യമാണു് സ്വാമികൾക്കു് ആദ്യകാലത്തു പ്രധാനമായുണ്ടായിരുന്നതു്.
ആദ്യകാലത്തെ വിദ്യാഭ്യാസം
ചെമ്പഴന്തി മൂത്തപിള്ള എന്ന നായർ പ്രമാണി എഴുത്തിനിരുത്തി. തമിഴും മലയാളവും കുറെയെല്ലാം പഠിച്ചു. തമിഴ്ഭാഷയിൽ പിന്നീടു പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചതു ചാലയിൽ ഒരു പാണ്ടിപ്പിള്ളയുടെ കടയിൽനിന്നു പുസ്തകങ്ങൾവാങ്ങി വായിച്ചാണു്. ഉപരിവിദ്യാഭ്യാസത്തിനു ധനസ്ഥിതി ഒട്ടും അനുകൂലമല്ലാതിരുന്നതിനാൽ പഠിത്തം നിറുത്തി കൃഷി, മാടുമേച്ചിൽ മുതലായ തൊഴിലുകളിൽ ഏർപ്പെട്ടു കുറേക്കാലം കഴിച്ചു. അക്കാലത്തു തിരുവനന്തപുരത്തും ചിറയിൻകീഴിലും ഈഴവർ ഇടതിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സഞ്ചരിച്ചു് അവിടത്തെ ദേവന്മാരെ ഭജിച്ചുവെന്നും, കുളിയും ഭസ്മധാരണവും ജപവും നിർബന്ധമായിരുന്നുവെന്നും കേൾവിയുണ്ടു്. അങ്ങനെയിരിക്കെ 1053 ധനുമാസത്തിൽ അമ്മാവൻ കൃഷ്ണൻവൈദ്യന്റെ പ്രോത്സാഹനം നിമിത്തം വാരണപ്പള്ളി കുടുംബക്കാരുടെ ഒരു ആശ്രിതനും പണ്ഡിതമ ശ്രേഷ്ഠനുമായ കമ്മമ്പള്ളി രാമൻപിള്ള ആശാന്റെ കീഴിൽ സംസ്കൃതം പഠിക്കുവാൻ പോയി. വാരണപ്പള്ളിക്കാരുടെ ഒരു ശാഖാഗൃഹമായ കുന്നത്തുവീട്ടിലായിരുന്നു താമസം. വെളുത്തേരി കേശവൻവൈദ്യനും പെരുന്നെല്ലി കൃഷ്ണൻവൈദ്യനും അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരായിരുന്നുവെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ക്ലാസ്സിൽ ഒന്നാമനാകയാൽ ‘ചട്ടമ്പി’ എന്ന സ്ഥാനം കിട്ടി. അങ്ങനെയാണു് നാണു നാണുച്ചട്ടമ്പിയായതു്. 1057-ാമാണ്ടു തുലാമാസംവരെയേ അവിടെ പഠിക്കുവാൻ സാധിച്ചുള്ളു. കഠിനമായ അർശോരോഗം ബാധിക്കുകയാൽ തിരിയെ ചെമ്പഴന്തിക്കുതന്നെ പോന്നു. പിന്നെ കടക്കാവൂരിൽ മീരാൻകടവിന്നടുത്തും, അഞ്ചുതെങ്ങിലും, സ്വദേശത്തും ഓരോ പാഠശാലസ്ഥാപിച്ചു വിദ്യാർത്ഥികളെ സംസ്കൃതം അഭ്യസിപ്പിച്ചു. ഒരിടത്തും ഉറച്ചിരുന്നില്ല. ജനങ്ങൾ അദ്ദേഹത്തെ നാണുവാശാൻ എന്നു വിളിച്ചു തുടങ്ങിയതു് അപ്പോഴാണു്. അതിനു മുമ്പുതന്നെ അദ്ദേഹം വേദാന്തവിചാരത്തിൽ നിമഗ്നനായിക്കഴിഞ്ഞിരുന്നു. 28-ാമത്തെ വയസ്സിൽ തന്റെ ഹിതത്തിനു വിപരീതമായി നെടുങ്ങണ്ടയിൽ ഒരു സ്ത്രീയെ വിവാഹം ചെയ്യേണ്ടിവന്നുവെങ്കിലും ആ സംസാരപാശം അടുത്ത നിമിഷത്തിൽത്തന്നെ ഛേദിച്ചുകളയുവാൻ അദ്ദേഹത്തിനു മനോധൈര്യമുണ്ടായി. അന്നുമുതൽ സ്വഗൃഹത്തിലോ നെടുങ്ങണ്ടയിലെ ആ വീട്ടിലോ അദ്ദേഹം പ്രവേശിക്കയുണ്ടായില്ല. നെടുങ്ങണ്ടവീട്ടിൽ ഒരിക്കൽ അദ്ദേഹം പ്രവേശിച്ചതു താൻ പരിവ്രാട്ടാകാൻ പോകുന്നു എന്നു കാണിക്കുവാനാണു്. 1060-ൽ അച്ഛൻ മരിച്ച കാലത്തു് അദ്ദേഹം അരുവിപ്പുറത്തായിരുന്നു.
യോഗവും വേദാന്തവും
യോഗത്തിലും വേദാന്തത്തിലും അഭ്യാസത്തിനു് ഉത്തമനായ ഒരു ഗുരുവിനെ അദ്ദേഹം അന്വേഷിക്കുന്ന കാലമായിരുന്നു അതു്. പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ കഥാനായകനെ ചട്ടമ്പിസ്വാമികളുമായി സംഘടിപ്പിച്ചു. ചട്ടമ്പിസ്വാമി റസിഡൻസിയിൽ അയ്യാവിനെ സമിപിച്ചു് അദ്ദേഹത്തെ ശിഷ്യനായി സ്വീകരിക്കണമെന്നു നിർദ്ദേശിച്ചു. അയ്യാ അദ്ദേഹത്തെ യോഗവും തമിഴ്വഴിക്കുള്ള വേദാന്തവും കുറേയൊക്കെ പരിശീലിപ്പിച്ചു. യോഗാഭ്യാസവിധികളിൽ പ്രായോഗികവിജ്ഞാനവും സംസ്കൃതത്തിലൂടെയുള്ള അദ്വൈതവേദാന്തോപദേശവും നല്കിയതു് ചട്ടമ്പിസ്വാമികൾതന്നെയായിരുന്നു. ആ രണ്ടു ഗുരുക്കന്മാരുടേയും അന്തേവാസിയായി നാരായണഗുരു വികസിച്ചു. ചട്ടമ്പിസ്വാമികൾ നാരായണഗുരുസ്വാമികളുടെ ആചാര്യനായിരുന്നുവോ എന്നു ചിലർ സംശയിക്കുന്നു. ആ സംശയം അനാസ്പദമാണു്.
“ശിശുനാമഗുരോരാജ്ഞാം കരോമി ശിരസാ വഹൻ
സ്തവമഞ്ജരികാം ശുദ്ധിം കർത്തുമർഹന്തി കോവിദാഃ”
എന്നു നാരായണഗുരുതന്നെ ജനനീസ്തവമഞ്ജരിയിൽ പ്രസ്താവിച്ചിട്ടുണ്ടു്. ശിശു എന്നാൽ കുഞ്ഞൻ എന്നർത്ഥം. നാരായണഗുരുസ്വാമി യോഗജ്ഞാന വിഷയങ്ങളിൽ തന്റെ ശിഷ്യനായിരുന്നതായി ചട്ടമ്പിസ്വാമികളും ഒരെഴുത്തിൽ പ്രാസംഗികമായി സൂചിപ്പിച്ചിരിക്കുന്നു. ഇതിൽക്കൂടുതൽ തെളിവു ആവശ്യമില്ലല്ലോ.
തപസ്സു്
തനിക്കു കിട്ടിയ ഉപദേശങ്ങളുടെ സാധനയ്ക്കായി നാരായണഗുരു കന്യാകുമാരിക്കു സമീപമുള്ള മരുത്വാമലയിലേക്കു പോയി. അവിടം ചില യോഗികളുടെ വാസസ്ഥാനമെന്നതിനുപുറമേ ഒററമൂലിമരുന്നുകൾക്കു പേരുകേട്ട ഒരു വിജനപ്രദേശവുമായിരുന്നു. അവിടെ പിള്ളത്തടം എന്ന കുന്നിൽനിന്നു തപശ്ചര്യ കഴിഞ്ഞു ബഹിർഗ്ഗമിക്കുമ്പോൾ നാം അദ്ദേഹത്തെ കാണുന്നതു് ഒരു വൈദ്യവിദഗ്ദ്ധനും മനഃശാസ്ത്രകുശലനുമായ മഹാപുരുഷനായാണ്. അന്നാണു സ്വാമികൾ എന്ന ഉപാധികൊണ്ടു് ജനങ്ങൾ അദ്ദേഹത്തെ പൂജിച്ചുതുടങ്ങിയതു്. അദ്ദേഹത്തിന്റെ മുഖത്തു് അഭൗമമായ ഒരു തേജസ്സു പ്രകാശിച്ചിരുന്നു. സാത്വികങ്ങളായ ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്നതിനാണു് ആ അഹിംസാവ്രതി ആദ്യമായി ഉദ്യമിച്ചതു്. പ്രകൃതിരമണീയങ്ങളായ സ്ഥലങ്ങൾ കണ്ടുപിടിക്കുന്ന വിഷയത്തിൽ അദ്ദേഹം അവർണ്ണനീയമായ ഏതോ അന്തർദൃഷ്ടിയാൽ അനുഗൃഹീതനായിരുന്നു. നെയ്യാറ്റിൻകരത്താലൂക്കിൽ നെയ്യാർ എന്നു് ഒരു പുഴ പ്രവഹിക്കുന്നുണ്ടു്. അതിന്റെ തീരത്തിൽ പൂവാർ എന്ന തുറമുഖത്തിനടുത്താണു് അരുവിപ്പുറം. 1060-ാമാണ്ടു് ആ സ്ഥലത്തു താമസിച്ചു തുടങ്ങുകയും 1063-ാമാണ്ടു ശിവരാത്രി ദിവസം ശിവലിംഗാകൃതിയിൽ ആറ്റിൽ കിടന്നിരുന്ന ഒരു ശിലാഖണ്ഡമെടുത്തു് ആറ്റിന്റെ കിഴക്കേ തീരത്തുള്ള പാറയിൽ വളരെപ്പേരുടെ സാന്നിധ്യത്തിൽ ശൈവമന്ത്രപുരസ്സരം പ്രതിഷ്ഠിക്കുകയും ചെയ്തു. അതാണു് സ്വാമികൾ നിർമ്മിച്ച ആദ്യത്തെ ക്ഷേത്രം. അരുവിപ്പുറത്തുവച്ചാണു് കുമാരനാശാൻ അദ്ദേഹത്തിന്റെ അനുചരനായതു്. അദ്ദേഹമാണു് സ്വാമികളുടെ പ്രധാന ശിഷ്യനെന്നു വായനക്കാർ ധരിച്ചിരിക്കുമല്ലോ.
അനന്തരകാലചരിത്രം
പിന്നീടു സ്വാമികൾ തന്റെ പ്രവത്തനകേന്ദ്രം വർക്കല വലിയതുരപ്പിനു സമീപമുള്ള വിശാലമായ ഒരു കുന്നിലേക്കു മാറ്റി. ആ കുന്നിനേക്കാൾ മനോഹരമായി അത്തരം സ്ഥലങ്ങൾക്കു കേൾവിപ്പെട്ട ഒരു സ്ഥലം കേരളത്തിൽ ഉണ്ടോ എന്നു സംശയമാണു്. 1079-ാമാണ്ടു മുതൽ അവിടെ താമസിച്ചു. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിക്കു് ഉതകത്തക്കവണ്ണം അതിനു മുമ്പിലത്തെ കൊല്ലം ധനു 23-ാം൹ ശ്രീനാരായണധർമ്മപരിപാലനയോഗം എന്ന പേരിൽ ഒരു യോഗം ഭക്തജനങ്ങൾ സംഘടിപ്പിച്ചിരുന്നു. ആ യോഗത്തിന്റെ ഒൻപതാമത്തെ വാർഷിക സമ്മേളനം നടന്ന 1087-ാമാണ്ടു കന്നിമാസത്തിൽ അവിടെ ഒരു ശിവക്ഷേത്രം നിമ്മിക്കുവാൻ വേണ്ട സാഹചര്യമുണ്ടായി. 1087 മേടം 18-ാം൹മുതൽ 21-ാം൹വരെ സ്വാമികൾ ആ പുണ്യസ്ഥലത്തു ശിവനേയും ശാരദയേയും അടുത്തടുത്തായി രണ്ടു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു. ശിവനും സുബ്രഹ്മണ്യനുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവതകൾ. ശിവപ്രതിഷ്ഠക്കുമേലാണു് ആ കുന്നിനു ശിവഗിരി എന്നു പേരുവന്നതു്. ഇപ്പോൾ അവിടെ നല്ല രീതിയിൽ നടത്തപ്പെടുന്ന ഒരു ഇംഗ്ലീഷ് ഹൈസ്ക്കൂളും മറ്റു ചില പൊതുസ്ഥാപനങ്ങളുമുണ്ടു്. തദനന്തരം 1090-ാമാണ്ടിടയ്ക്കു ആലുവായിൽ ഒരാശ്രമവും സംസ്കൃതപാഠശാലയും സ്ഥാപിച്ചു. അങ്ങനെ ആദ്യകാലത്തു പൂജാദികൾ നടത്തുന്ന ക്ഷേത്രങ്ങളും പിന്നിടു് ധ്യാനത്തിനുമാത്രം പ്രയോജകീഭവിക്കുന്ന വിധത്തിൽ ഒരു ബിംബത്തോടുകൂടിയ ശാരദാക്ഷേത്രവും ഒടുവിൽ ക്ഷേത്രവും ബിംബവും മറ്റുമില്ലാത്ത അദ്വൈതാശ്രമവും, മനുഷ്യനു സർവ്വസാധാരണമായ അധികാരഭേദത്തിനു് അനുഗുണമായി സ്വാമികൾ നിർമ്മിച്ചു. അദ്ദേഹത്തിനു് ഏകമതത്തിലും ഏകജാതിയിലും ഏകദൈവത്തിലുമായിരുന്നു വിശ്വാസം. 1096-ാമാണ്ടു് അദ്ദേഹം നല്കിയ ഉപദേശത്തിൽ,
“ഒരു ജാതി, ഒരു മതം, ഒരു ദൈവം- മനുഷ്യനു്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ.
ഒരു ജാതിയാൽനിന്നല്ലോ പിറന്നീടുന്നു സന്തതി
നരസംഘമിതോർക്കുമ്പോൾ ഒരു ജാതിയിലുള്ളതാം.”
എന്നീ പ്രസിദ്ധശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. “ജാതിചോദിക്കരുതു്, വിചാരിക്കരുത്, പറയരുതു്” എന്നും അദ്ദേഹം അനുശാസിച്ചിട്ടുണ്ടു്. 1099-ാമാണ്ടു കുംഭമാസം 20, 21 തീയതികളിൽ ആലുവായിൽ ഒരു സർവ്വമതസമ്മേളനം വിളിച്ചുകൂട്ടി. എല്ലാ മതാനുയായികൾക്കും തമ്മിൽ ഏകത്വബോധം ജനിപ്പിക്കുക എന്നുള്ളതായിരുന്നു ആ സമ്മേളനത്തിന്റെ മുഖ്യോദ്ദേശം. സ്വാമികൾ ദക്ഷിണകർണ്ണാടകമുൾപ്പെടെ പല സ്ഥലങ്ങളിലും അവിടവിടെയുള്ള ജനങ്ങളുടെ അഭ്യർത്ഥനയനുസരിച്ചു് ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. അവയുടെ നാമനിർദ്ദേശത്തിനുപോലും നിർവ്വാഹമില്ലാതെയിരിക്കുന്നു. അവയിൽ അതിപ്രധാനമായി കരുതേണ്ടതു തലശ്ശേരി ജഗന്നാഥക്ഷേത്രത്തെയാകുന്നു. ആ ക്ഷേത്രം 1083-ാമാണ്ടു കുംഭമാസം 1-ാം൹യാണു് പ്രതിഷ്ഠിച്ചതു്. മതപരിഷ്കാരത്തോടകൂടി അന്ധവിശ്വാസത്തിൽ ആണ്ടുകിടന്ന സമുദായത്തിലെ അനാചാരങ്ങൾക്കും സമൂലപരിവർത്തനം വരുത്തി.
മഹാസമാധി
70-ാമത്തെ വയസ്സിനുമേലും സ്വാമികൾ തെക്കേ ഇന്ത്യയിലും സിലോണിലും ഒരു ദീർഘസഞ്ചാരം നടത്തി. വഴിയ്ക്കുവച്ചു രോഗഗ്രസ്തനാകുക നിമിത്തം തിരിയെ ശിവഗിരിയ്ക്കു പോന്നു. അവിടെവച്ചു് 1104-ാമാണ്ടു കന്നിമാസം 5-ാം൹ ആ അത്ഭുതമഹസ്സു് ചിത്സ്വരൂപത്തിൽ വിലയം പ്രാപിച്ചു.
സ്വഭാവം
സ്വാമികൾക്കു് ആശ്ചര്യകരങ്ങളായ പലസിദ്ധിവിശേഷങ്ങളും ഉണ്ടായിരുന്നുവെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവയൊന്നും വലിയ നേട്ടങ്ങളായി ഗണിക്കാതെ അദ്ദേഹം തന്റെ സമുദായത്തെ രാവിൽനിന്നു പകലെന്നവണ്ണം ഉൽബുദ്ധമാക്കി; അതിന്റെ മാലിന്യങ്ങളെ നിമ്മാർജ്ജനം ചെയ്തു; ആത്മാഭിമാനവും ആത്മവിശ്വാസവും അതിലെ അംഗങ്ങൾക്കു സഞ്ജാതമാക്കി. ആ മഹാത്മാവിന്റെ അത്ഭുതാവഹമായ നേതൃത്വത്തിൽ ആ അങ്ഗങ്ങൾ സമീചീനമായി സമുൽഗമിച്ചു. ഇതരസമുദായങ്ങൾക്കും അദ്ദേഹം ഒരു ഉൽപതിഷ്ണുവായ മാർഗ്ഗദർശിയായി കേരളത്തിൽ ഉത്തരോത്തരം പേരും പെരുമയും വള ൎത്തി. സ്വാമികളുടെ ഭൂതാനുകമ്പ, ഹൃദയശുദ്ധി, ലോകോദ്ധാരണവൈയഗ്ര്യം, പരേങ്ഗിതജ്ഞാനം, ദൂരവീക്ഷാകുശലത, സരസവും, സാരഭൂയിഷ്ഠവും ഫലിതസമ്മിശ്രവുമായ സംഭാഷണരീതി ഇത്യാദി ഗുണങ്ങൾ ആരെയും ഹഠാദാകർഷിക്കുവാൻ പര്യാപ്തമായിരുന്നു. അദ്ദേഹത്തെ ലോകപ്രസിദ്ധരായ വിദേശീയർപോലും അഭിവാദനംചെയ്തു ചരിതാർത്ഥരായി. അദ്ദേഹം അനുഷ്ഠിച്ചതുപോലെ അത്ര ഫലപൂർണ്ണമായ സമസൃഷ്ടകൈങ്കര്യം നമ്മുടെ നാട്ടിൽ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നു ഞാൻ സംശയിക്കുന്നു.
കൃതികൾ
ഗ്രന്ഥരചന അദ്ദേഹത്തിന്റെ കൃത്യശതങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല. ആദ്യകാലത്തു ചില സുബ്രഹ്മണ്യസ്തോത്രങ്ങളും ശിവസ്തോത്രങ്ങളും പിന്നീടു ചില അദ്വൈതപദ്യങ്ങളും ഒടുവിൽ ദർശനമാലയുമാണു് അദ്ദേഹത്തിന്റെ കൃതികൾ. അവയിൽ (1) കണ്ഡലിനിപ്പാട്ട്, (2) വൈരാഗ്യദശകം, (3) മുനിചര്യാപഞ്ചകം, (4) ശിവശതകം, (5) മതമീമാംസ, (6) കാളീനാടകം (ഒരു ദണ്ഡകം), (7) ദർശനമാല ഇവയാണു് വാങമയങ്ങളിൽ പ്രധാനം. ഭാഷാകൃതികളിൽ ശിവശതകവും സംസ്കൃതകൃതികളിൽ ദർശനമാലയും പ്രാമുഖ്യത്തെ അർഹിയ്ക്കുന്നു. ചില ഉദാഹരണങ്ങൾ ഉദ്ധരിയ്ക്കാം.
“ആടു പാമ്പേ! പുനം തേടു പാമ്പേ! അരു–
ളാനന്ദക്കൂത്തു കണ്ടിടും പാമ്പേ!
തിങ്കളും കൊന്നയും ചുടുമീശർ തിരു–
ച്ചെങ്കഴൽ ചേർന്നുനിന്നാടും പാമ്പേ!
പുള്ളിപ്പുലിത്തോൽ പുതയ്ക്കും പൂമേനിയെ–
ന്നുള്ളിൽക്കളിക്കുമെന്നാടു പാമ്പേ!
കാമനെച്ചുട്ട കണ്ണുള്ള കാലാരിതൻ
നാമം നുകർന്നുനിന്നാടു പാമ്പേ!”(കുണ്ഡലിനിപ്പാട്ടു്)
“ഭുജഃ കിമുപധാനതാം കിമു ന കുംഭിനീ മഞ്ചതാം
വ്രജേദ്വൃജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത
ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ”(മുനിചര്യാപഞ്ചകം)
ഈ പഞ്ചകം സംസ്കൃതമാണു്.
“കണ്ണുണ്ടീരാറു കാതും കരവുമതുകണ–
ക്കുണ്ടു കാരുണ്യമോയീ–
വണ്ണം മറ്റാർക്കുമില്ലീയടിമയിഹ പെടും
പാടു കണ്ടീലയോ നീ?
കണ്ണിൽക്കണ്ടോർ പഴിക്കുന്നതുമൊരു ചെവികൊ–
ണ്ടെങ്കിലും കേട്ടതില്ലേ?
ദണ്ഡം തീർത്തെന്നെ രക്ഷിച്ചഭയമരുളുവാൻ
കയ്യുമൊന്നല്ലെ വേണ്ടൂ?”
(സുബ്രഹ്മണ്യസ്തോത്രം)
“പലമതസാരവുമേകമെന്നു പാരാ–
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ–
രലമതു കണ്ടലയാതമർന്നിടേണം.
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങ സദാപി ചെയ്തിടുന്നു
ജഗതിയിലമ്മതമേകമെന്നു ചിന്തി–
ച്ചഘമണയാതകതാരമർത്തിടേണം.”(മതമീമാംസ)
“നമോ നാദവിദ്യാത്മികേ! നാശഹീനേ! നമോ നാ–
രദാദീഡ്യപാദാരവിന്ദേ! നമോ നാന്മറയ്ക്കും മണി–
പ്പൂവിളക്കേ! നമോ നാന്മുഖാദിപ്രിയാംബാ നമസ്തേ!!” ഇത്യാദി
(കാളീനാടകം)
ദർശനമാല
ഉപനിഷത്സാരസർവ്വസ്വമായ ഈ സംസ്കൃതഗ്രന്ഥം മതവിഷയത്തിൽ അദ്വൈതവേദാന്തത്തിൽ സ്വാമികൾക്കുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം സ്പഷ്ടമായി പ്രദർശിപ്പിക്കുന്നു. അധ്യാരോപദർശനത്തിൽ തുടങ്ങി നിവ്വാണദർശനത്തിൽ അവസാനിക്കുന്ന പത്തു ദർശനങ്ങൾ ഇതിൽ അന്തർഭവിക്കുന്നു. ഓരോ ദർശനത്തിലും പത്തു് അനുഷ്ടുപ്പ് ശ്ലോകങ്ങൾ വീതമുണ്ടു്.
“ആസീദഗ്രേ സദേവേദം ഭവനം സ്വപ്നവൽ പുനഃ
സസർജ്ജ സർവ്വം സങ്കല്പമാത്രേണ പരമേശ്വരഃ.”
(അധ്യാരോപദർശനം)
“ആത്മാ ന ക്ഷീരവദ്യാതി രൂപാന്തരമതോഖിലം
വിവർത്തമിന്ദ്രജാലേന വിദ്യതേ നിർമ്മിതം യഥാ.”
(അസത്യദർശനം)
“ഭക്തിരാത്മാനുസന്ധാനമാത്മാനന്ദഘനോ യഥാ
ആത്മാനമനുസന്ധത്തേ സദൈവാത്മവിദാത്മനാ.”
(ഭക്തി ദർശനം)
“ഏകമേവാദ്വിതീയം ബ്രഹ്മാസ്തി നാന്യന്ന സംശയഃ
ഇതി വിദ്വാൻ വിവർത്തേത ദ്വൈതാന്നാവർത്തതേ പുനഃ.”
(നിർവ്വാണദർശനം)
ചട്ടമ്പിസ്വാമികളും നാരായണഗുരുസ്വാമികളും അവർ ജനിച്ച സമുദായങ്ങളുടേയോ രാജ്യത്തിന്റേയോ പ്രത്യേകസ്വത്തുക്കളല്ല. ഭാരതത്തിലെ അധുനാതനന്മാരായ പരമാചാര്യന്മാരുടെ കൂട്ടത്തിലാണു് അവരുടെ സ്ഥാനം.
61.16നീലകണ്ഠതീർത്ഥപാദർ (1047–1096)
ജനനം
മുവാററുപുഴത്താലൂക്കിൽ തിരുമാറാടി എന്നൊരു ഗ്രാമമുണ്ട്. ശ്രീമധുരേശ്വരക്ഷേത്രം അതിനു സമീപമാണു് സ്ഥിതിചെയ്യുന്നതു്. ആ ഗ്രാമത്തിൽ വാളാനിക്കാട്ടു കല്യാണിയമ്മ എന്ന പുണ്യവതിയുടേയും, നീലകണ്ഠപ്പിള്ള എന്ന ഒരു മാന്യന്റേയും തൃതീയപുത്രനായി നീലകണ്ഠതീർത്ഥപാദർ 1047 ഇടവം 13-ാം൹ തൃക്കേട്ടനാളിൽ ജനിച്ചു. അച്ഛന്റെ ഗൃഹം പാഴൂരിനു രണ്ടുമൂന്നു നാഴിക അകലെയാണു്. അമ്മയുടേയും അച്ചന്റെയും കുടുംബങ്ങൾ സമ്പന്നങ്ങളായിരുന്നു. പിതാവും പത്മനാഭപിള്ള, നാരായണപിള്ള എന്ന രണ്ടു ജ്യേഷ്ഠന്മാരും വിദ്വാന്മാരായിരുന്നു. അമ്മാവൻ പരമേശ്വരക്കുറുപ്പാണു് എഴുത്തിനിരുത്തിയതു്. കഥാപുരുഷനു 15 വയസ്സായപ്പോൾ അച്ഛൻ മരിച്ചു.
വിദ്യാഭ്യാസം
തൃപ്പൂണിത്തുറ സ്ക്കൂളിൽനിന്നു മിഡിൽസ്ക്കൂൾ പരീക്ഷ ജയിച്ചതിനുമേൽ കഥാപുരുഷൻ എറണാകുളം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ആറാം ഫാറംവരെ വായിച്ചു. അത്തരത്തിലുള്ള വിദ്യാഭ്യാസത്തിൽ ആഭിമുഖ്യമില്പാതിരുന്നതിനാൽ സംസ്കൃതപഠനത്തിലാണു് കൂടുതലായി ശ്രദ്ധ പതിപ്പിച്ചതു്. ബാല്യത്തിൽത്തന്നെ മൂത്ത ജ്യേഷ്ഠന്റെ കീഴിൽ കുറേയെല്പാം സംസ്കൃതം അഭ്യസിക്കുകയും വിഷവൈദ്യവും മന്ത്രശാസ്ത്രവും സാംഗോപാംഗമായി പഠിച്ചു സിദ്ധിവരുത്തുകയും ചെയ്തു. തീർത്ഥപാദർ അക്കാലത്തു് ഒരു തികഞ്ഞ വിഷ്ണുഭക്തനും, സ്നാനജപാദിനിത്യകർമ്മങ്ങളിൽ ഏറ്റവും തൽപരനുമായിരുന്നു. തർക്കശാസ്ത്രം ശഠകോപാചാര്യരോടും, വ്യാകരണം കുംഭകോണം കൃഷ്ണശാസ്ത്രികളോടും മറ്റും അഭ്യസിച്ചു. കവിതയും പരിശീലിച്ചു. 20-ാമത്തെ വയസ്സിൽ വേദാന്തവിചാരത്തിൽ മനസ്സുവെച്ചു.
ചട്ടമ്പി സ്വാമികൾ
തീർത്ഥപാദർ ഒരു വർഷത്തോളം ജപവ്രതാദികളിലും, ഗ്രന്ഥപാരായണത്തിലും, പിന്നീടു സ്വല്പകാലം സ്വദേശത്തു് അധ്യാപകവൃത്തിയിലും കഴിച്ചുകൂട്ടിയതിനുശേഷം യോഗവേദാന്തപാരീണനായ ചട്ടമ്പിസ്വാമികളുടെ അന്തേവാസിയായിത്തീരുകയും, ഖേചരീമുദ്ര ബന്ധിച്ചു ധ്യാനനിഷ്ഠ അഭ്യസിക്കുകയും, ബ്രഹ്മോപദേശം വാങ്ങുകയും ചെയ്തു. ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാരിൽ നാരായണഗുരു സ്വാമികളെ കഴിച്ചാൽ അടുത്ത സ്ഥാനം തീർത്ഥപാദർക്കുതന്നെയാണു്. “ശിശുനാമാവതു മാം സ പുജ്യപാദഃ” എന്നവസാനിക്കുന്ന അഞ്ചു ശ്ലോകങ്ങൾ ശ്രീമദാരാധ്യപാദപഞ്ചകം എന്ന ശീർഷകത്തിൽ പിന്നീടു തന്റെ ആചാര്യനെപ്പററി രചിച്ചിട്ടുണ്ട്. അതു പിന്നീടു സപ്തകമാക്കി. ആ ആചാര്യനെ വന്ദിച്ചുകൊണ്ടാണു് മിക്ക കൃതികളും ആരംഭിച്ചിരിക്കുന്നതു്.
“നിസ്തുലാനുഗ്രഹങ്ങൾക്കു വസ്തുഭൂവായ് വിളങ്ങിടും
വസ്തു വിദ്യാധിരാജാഖ്യമസ്തു വാഗർത്ഥദം സദാ.”
എന്നു ബ്രഹ്മാഞ്ജലിയിൽ കാണുന്നു. ഈ പരിശീലനം മൂന്നു കൊല്ലത്തേക്കേ നീണ്ടുനിന്നുള്ളു. അതിനിടകയ്ക്കുതന്നെ അദ്ദേഹം ജീവന്മുക്തനായിക്കഴിഞ്ഞു.
അനന്തരകാലചരിത്രം
തീർത്ഥപാദർ ഒരു സഞ്ചാരപ്രിയനായിരുന്നു. ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ ലോകസേവനമെങ്കിലും അവയിൽ ശിഷ്യോപദേശം, ശാസ്ത്രാഭ്യാസം, ദേശസഞ്ചാരം, ഗ്രന്ഥപാരായണം, കവിതാനിർമ്മാണം എന്നിവയ്ക്കായിരുന്നു പ്രാധാന്യമെന്നു പറയാം. സംസ്കൃതത്തിൽ ഗദ്യവും പദ്യവും ഒന്നുപോലെ രചിക്കുവാൻ വൈദഗ്ദ്ധ്യം ഉണ്ടായിരുന്നതുകൊണ്ടും, വ്യാകരണം, തർക്കം, വേദാന്തം മുതലായ ശാസ്ത്രങ്ങളിൽ നിഷ്ണാതനായിരുന്നതുകൊണ്ടും ഔത്തരാഹവും ദാക്ഷിണാത്യവുമായ ഭാരതപര്യടനങ്ങളിൽ അദ്ദേഹത്തിനു പല പണ്ഡിതസുഹൃത്തുക്കളെ സമ്പാദിക്കുവാൻ സാധിച്ചു. വേണ്ടിവന്നാൽ പ്രാകൃതത്തിലും കവനം ചെയ്യാമായിരുന്നു. മലയാളത്തിൽ സരസഗംഭീരങ്ങളായ ഗദ്യപദ്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പാടവം അതിനു മമ്പുതന്നെ നേടിയിരുന്നു. താനുണ്ടാക്കിയ ഗ്രന്ഥങ്ങൾ അച്ചടിപ്പിച്ചു സഹൃദയന്മാരുടെയിടയിൽ മൂല്യംകൂടാതെ വിതരണംചെയ്തു വന്ന അദ്ദേഹത്തിന്റെ യശസ്സ് ജർമ്മനി മുതലായ പാശ്ചാത്യരാജ്യങ്ങളിൽപ്പോലും പ്രസരിച്ചു. പരിവ്രാജകനായിരുന്നതിനാൽ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചില്ല. അദ്ദേഹത്തിനു് ഒരു വലിയ ശിഷ്യസമ്പത്തു മധ്യതിരുവിതാംകൂറിലും ഉത്തരതിരുവിതാംകൂറിലും ഉണ്ടായിരുന്നു. അവരെ അദ്ദേഹം പരിശീലിപ്പിച്ചതു് അദ്വൈതവേദാന്തമാണു്. തീർത്ഥപാദർ സംസ്തൃതത്തിലോ മലയാളത്തിലോ പ്രസിദ്ധീകൃതങ്ങളായ പുസ്തകങ്ങൾ മിക്കവാറും പാരായണം ചെയ്തിരുന്നു. എന്നുമാത്രമല്ല. മലയാളത്തിലെ മാസികകളും വൃത്താന്തപത്രങ്ങളും കൂടി മുടങ്ങാതെ വായിക്കുന്ന വിഷയത്തിൽ ശ്രദ്ധാലുവുമായിരുന്നു. പരിപൂർണ്ണമായ വേദാന്തവിജ്ഞാനത്തിനുവേണ്ടി തമിഴും, ദേശസഞ്ചാരത്തിനുപയോഗപ്പെടത്തക്കവണ്ണം തെലുങ്ക്, ബംഗാളി മുതലായ ഭാഷകളും സ്വാധീനമാക്കി. ഇത്രമാത്രം പരിശ്രമശീലന്മാരും പരോപകാരനിരതന്മാരുമായ പണ്ഡിതമൂർദ്ധന്യന്മാരെ അപൂർവ്വമായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. യാവജ്ജീവം അദ്ദേഹം ഒരു വിദ്യാർത്ഥിയായിത്തന്നെ കാലയാപനം ചെയ്തു. വിനീതനും ജിജ്ഞാസുക്കൾക്കു് അഭീഷ്ടദാതാവുമായിരുന്നു ആ മഹാപുരുഷൻ. ഉപനിഷത്തുകൾ, സ്മൃതികൾ, ജ്ഞാനവാസിഷ്ഠം, പഞ്ചദശി എന്നീ വിശിഷ്ടഗ്രന്ഥങ്ങളിൽ അദ്ദേഹത്തിനുള്ള അന്യാദൃശമായ അവഗാഹം ആരെയും ആശ്ചര്യപരതന്ത്രന്മാരാക്കി. അന്നത്തെ സംഭവങ്ങൾ ഒരു ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നുവെന്നുള്ളതു വിശിഷ്യ അഭിനന്ദനീയമാണു്. അദ്ദേഹത്തിനു തീരെ അറിവില്ലാത്ത വിഷയം സങ്ഗീതം മാത്രമായിരുന്നു എന്നു ചിലർ പറയാറുള്ളതിൽ അത്യുക്തിയില്ല. 1096-ാമാണ്ടു കർക്കടകമാസം 23-ാം൹ കരുനാഗപ്പള്ളിയിൽ പള്ളിത്തോട്ടത്തുമഠത്തിൽവച്ചു സായൂജ്യം പ്രാപിച്ചു. അപ്രാപ്തകാലമായിരുന്നു ആ നിര്യാണം എന്നു പറയേണ്ടതില്ലല്ലോ.
കൃതികൾ
തീർത്ഥപാദർ മലയാളത്തിലും സംസ്കൃതത്തിലുമായി ഒട്ടുവളരെ കൃതികൾ രചിച്ചിട്ടണ്ടു്. അവയിൽ ചിലതിന്റെ പേർ താഴെ ചേർക്കുന്നു. (1) മൗസലം മണിപ്രവാളം 14-ാമത്തെ വയസ്സിലും, (2) സുന്ദോപസുന്ദം നാടകം 20-ാമത്തെ വയസ്സിലും എഴുതി. അവയെ അപക്വഫലങ്ങളായി കരുതിയാൽ മതി. ചട്ടമ്പിസ്വാമികളിൽനിന്നു ബ്രഹ്മോപദേശം സിദ്ധിച്ചതിനുമേൽ എഴുതിയ കൃതികളെയേ കാര്യമായി ഗണിക്കേണ്ടതുള്ളു. അദ്വൈതസ്തബകം എന്ന പേരിൽ എട്ടു വാങ്മയങ്ങൾ 1079-നു മുൻപു നിർമ്മിച്ചു. (3) വേദാന്താര്യാശതകം, (4) ശ്രീരാമഗീതഭാഷ, (5) ആനന്ദമന്ദാരം, (6) ഹരികീർത്തനം, (7) രാമഹൃദയം ഭാഷ, (8) ആത്മപഞ്ചകം ഭാഷ, (9) കൈവല്യകന്ദളി വ്യാഖ്യാനം ഗദ്യം, (10) ശ്രീമദാരാധ്യപാദപഞ്ചകം ഇവയാണു് ആ എട്ടു വാങ്മയങ്ങൾ. ഇവയിൽ ഒടുവിലത്തേതുമാത്രമേ സംസ്കൃതത്തിൽ നിബന്ധിച്ചിട്ടുള്ളു. പ്രായേണ മിക്ക കൃതികളും അദ്വൈതപ്രതിപാദകങ്ങളാണു്. ശ്രീകണ്ഠാമൃതാർണ്ണവത്തിൽ അന്തർഭവിച്ചിരിക്കുന്നവയാണു്, (11) പ്രശ്നോത്തരമഞ്ജരി, (12) ശിവാമൃതം, (13) അദ്വൈതപാരിജാതം, (14) ഹരിഷഡ്രത്നം എന്നീ നാലു കൃതികൾ. ഇവയിൽ രണ്ടാമത്തേതിൽ 262 ശ്ലോകങ്ങളണ്ടു്. തീത്ഥപാദരുടെ സംസ്കൃതശൈലി വ്യുൽപന്നന്മാർക്കുപോലും വ്യാഖ്യാനാപേക്ഷകൂടാതെ ഗ്രഹിക്കുവാൻ വിഷമമാകുന്നു. അത്തരത്തിലുള്ളകാവ്യങ്ങളിലെ നാളികേരപാകവും, അപൂർവ്വപദപ്രയോഗവും, ആരെയും അമ്പരപ്പിക്കുന്ന വ്യാകരണപാണ്ഡിത്യ പ്രകടനവും കാലക്രമേണ കുറഞ്ഞുവന്നുവെങ്കിലും വളരെയൊന്നും കുറഞ്ഞില്ല. യോഗാമൃതതരങ്ഗിണിയിൽപ്പെട്ട (15) ഹരിഭജനാമൃതം, (16) വിധുനവസുധാഝരി, (17) ഹരിപഞ്ചകം, (18) വിധുസ്തവമധുദ്രവം, (19) സ്വാത്മസുധാകരം, (20) യോഗരഹസ്യകൌമുദി, (21) യോഗമഞ്ജരി, (22) അമൃതലത (കൈവല്യകന്ദളി), (23) കാളീപഞ്ചകം ഇവയും, സങ്കല്പലതികയിൽ ചേർത്തിട്ടുള്ള (24) ദിവ്യക്ഷേത്രാദർശം, (25) ലക്ഷ്മീകടാക്ഷമാല, (26) ഭുവനേശ്വര്യഷ്ടകം, (27) സൂര്യാഷ്ടകം, (28) ശങ്കരാർഭോദയം, (29) അച്യുതാനന്ദലഹരി, (30) നീലകണ്ഠപഞ്ചകം, (31) ദക്ഷിണാമൂർത്തിഭുജംഗം, (32) അംബാകൃപാംബുവാഹം, (33) സ്വാരാജ്യലക്ഷ്മീപഞ്ചകം എന്നിവയും സംസ്കൃതനിബദ്ധങ്ങളാണു്. (34) കണ്ണാമൃതലഹരി ശിഖരിണീവൃത്തത്തിൽ കവി നിർമ്മിച്ചിട്ടുള്ള ഒരു വിദ്വൽപ്രിയമായ ലഘുകാവ്യമാണു്. ആത്മാമൃതം എന്ന പുസ്തകത്തിൽ (35) പഞ്ചാക്ഷരസ്ലോത്രം, (36) വിഷമൃത്യുഞ്ജയം, (37) സ്തവമാല എന്നീ സംസ്കൃതകൃതികൾ കാണാം. (38) സ്വരാജ്യസർവ്വസ്വം എന്നതാണു് മറ്റൊരു വാങ്മയം. (39) ബ്രഹ്മാഞ്ജലി, (40) ഹഠയോഗപ്രദീപിക, (41) ആചാരപദ്ധതി, (42) ദേവാർച്ചാപദ്ധതി ഗദ്യം ഇവ ഭാഷാകൃതികളാകുന്നു. ആചാരപദ്ധതിയും ദേവാർച്ചാപദ്ധതിയും താൻ ജനിച്ച സമുദായത്തിന്റെ ഉന്നമനത്തെ പുരസ്കരിച്ചു പലരുടേയും അഭ്യർത്ഥനകൾക്കു വിധേയനായി എഴുതിയതാണു്. ഇവകൂടാതെ വളരെ മാസികകൾക്കു് ഉപന്യാസങ്ങൾ സംഭാവനചെയ്തുവന്നു. യതികൾക്കു സദസ്സുകളിൽ സന്നിഹിതരായി പക്ഷം പിടിച്ചു പ്രസംഗിക്കുന്നതു് ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്കൃഷ്ടമായമതം. അതിനാൽ സഭകളിൽ പോവുക പതിവില്ലായിരുന്നുവെങ്കിലും നിർബ്ബന്ധിച്ചാൽ അവയിൽ വായിക്കുന്നതിനു ചില ഉപന്യാസങ്ങൾ എഴുതിക്കൊടുത്തുകൊണ്ടിരുന്നു. ഏതു ഗഹനതമമായ വേദാന്തവിഷയവും അദ്ദേഹം വിശകലനം ചെയ്തു പ്രകാശിപ്പിക്കുമ്പോൾ അത്യന്തം ലളിതമാകും. ഇതിനൊരുദാഹരണം പ്രദർശിപ്പിക്കാം. “മുൻപു് ഉപദേശിക്കപ്പെട്ടിരിക്കുന്ന ബ്രഹ്മധ്യാനനിഷ്ഠയിൽ ദൃഢത സിദ്ധിക്കാൻ നാഡി — ഹൃദയ — ശുദ്ധിദ്വാരാ ഉപയുക്തമെന്നു് പറഞ്ഞു് അപേക്ഷിക്കയാൽ പരമാനന്ദനാഥനു പ്രാണായാമക്രമം പറഞ്ഞുകൊടുത്തു. പ്രാണായാമം വല്ല അംശത്തിലും ജ്ഞാനത്തിനു സഹകാരിസാധനം (സഹായം) ആകുമെങ്കിലും ബ്രഹ്മനിഷ്ഠ ചെയ്യുന്നവർക്കു് ഇതു് ആവശ്യമെന്നു ഞങ്ങൾ വച്ചിട്ടില്ല. “അത ഏവ ഭഗവൽപാദാഃ കുത്രാപി യോഗാപേക്ഷാം നവ്യുൽപാദയാമാസുഃ” എന്നു വിദ്യാരണ്യസ്വാമിയും പറഞ്ഞിരിക്കുന്നു.”
ചില ഉദാഹരണങ്ങൾ
തീർത്ഥപാദരുടെ കവിതാരീതികാണിക്കുവാൻ ചില ഉദാഹരണങ്ങൾചുവടേ ചേർക്കുന്നു.
“ശ്രീമന്നാരായണപദതലദ്വന്ദമദ്വൈതകന്ദം
സർവ്വോൽകൃഷ്ടം ഖന മതിവരാഹാത്മനാ ചാനുഭുങ്ക്ഷ്വ
ഏവംകാരേ ഭവസി ഹി സുഖീ നിത്യതൃപൃത്വമീതോ
യത്നാഢ്യാജ്ഞാം സഫലയ തതഃ പൂർണ്ണകാമോപ്യഹം സ്യാം.”
(ഹരിഭജനാമൃതം)
“ശ്രുത്വാ മാതുർന്നിലീനാഃ സുരമുനിവചനാൽസ്വാവമാനം ച സമ്യ–
ക്കുപ്യൽകാലാഗ്നിരുദ്രാത്മകഹരനിടിലാക്ഷ്യുത്ഥിതാ ഭൈരവീ യാ
ബ്രഹ്മാണ്ഡവ്യാപ്യദേഹാ ദിഗിഭകരസഹസ്രാധികാഘോരരൂപാ
കണ്ഠേകാളീ സദാ സാ വിതരതു കരുണാർദ്രാന്തരാത്മാ ശിവം മേ.”
(കാളീപഞ്ചകം)
“ഹൃദന്തഃപൂർവ്വാദ്രിം തിലകയതു ചിദ്ഭാനുരുദയൻ
സഭർഗ്ഗാഖ്യം തേജോ വിദിതമിഹ യസ്മിൻ ഭഗവതി
യദംശുസ്രക്സമ്യദ്ധൃദയരജസം ധൂനയതി ത–
ത്തമസ്തസ്മാന്നിത്യം നിരുപമകൃപലതം (?) പ്രണവതി.”
(കണ്ഠാമൃതലഹരി)
“ഇന്നെൻഹൃദയഗുഹാധിഗമിന്ദുസഹസ്രപ്രഭം രമാകാന്തം
സന്നമസ്സൊടുമനിശം കിന്നരവദനം നമസ്കുരിക്കുന്നേൻ.”
(വേദാന്താര്യാശതകം)
61.17തീൎത്ഥപാദപരമഹംസസ്വാമി (1057–1114)
ചരിത്രം
തീർത്ഥപാദപരമഹംസസ്വാമി എന്ന പേർ സന്യാസാശ്രമം അങ്ഗീകരിച്ചപ്പോൾ കൈക്കൊണ്ടതാണു്. വടക്കൻപറവൂരിൽ വടക്കേക്കരപ്പകുതിയിൽ മഠത്തിൽ ഭവനത്തിൽ നാരായണക്കുറുപ്പ് എന്നാണു് ആദ്യകാലത്തെ പേർ. അദ്ദേഹം 1057 തുലാമാസത്തിൽ പൂരം നക്ഷത്രത്തിൽ ജനിച്ചു. പുതുക്കുടി നാരായണൻ ഇളയതാണു് ആദ്യകാലത്തു സംസ്കൃതം പഠിപ്പിച്ചതു്. പതിനാറാമത്തെ വയസ്സിൽ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായി. പണ്ഡിതന്റേയും വേദാന്തിയുടേയും നിലയിൽ ഉയർന്നു. കവിതയും ഉണ്ടായിരുന്നു. താഴെക്കുറിക്കുന്ന കൃതികൾ അദ്ദേഹം രചിച്ചിട്ടണ്ടു്. (1) ലേഖനമാലിക (രണ്ടു ഭാഗങ്ങൾ — ഗദ്യം), (2) നവാലയേശ്വരീസ്തവം (പറവൂർ പുതിയകാവു ദേവിയെപ്പറ്റി), (3) സർവ്വേശ്വരാഷ്ടകം, (4) വേദാന്തചിന്താശതകം, (5) ചുഡാലാശിഖിധ്വജം നാടകം, (6) ശ്രീകുമാരാഭരണശതകം, (7) വിഷ്ണുസ്തോത്രശതകം, (8) അമൃതാനന്ദലഹരി (ഗുരുസ്തോത്രം). ഇവയിൽ നവാലയേശ്വരീസ്തവം, വിഷ്ണുസ്തോത്രശതകം, അമൃതാനന്ദലഹരി ഇവ സംസ്കൃതഗ്രന്ഥങ്ങളാണു്.
“ജീവന്മാർക്കാ വിലയനിലയിൽ സ്വാത്മബോധപ്രകാശം
കൈവന്നീടാനിടവരികയില്ലാവൃതിപ്രാഭവത്താൽ
ജീവത്വത്തെപ്പരിചൊടരുളിക്കൊണ്ടിരിപ്പോരവിദ്യാ–
ജീവൻ പാർത്താലറിവിനെ മറയ്ക്കുന്നൊരശ്ശക്തിയല്ലോ.”
(വേദാന്തവിചാരശതകം)
“ഓമൽച്ചെന്താർകരംകൊണ്ടളിവരചികുരം
മന്ദമന്ദം തലോടി
ശ്രീ മെത്തീടുന്ന ബാലത്തിരനിരപുരികം
മെല്ലെമെല്ലെന്നിളക്കി
പ്രേമം പൂണ്ടക്കരുംകൂവളമിഴിമുനയാ–
ലീക്ഷണം ചെയ്തുചെയ്ത–
ങ്ങാമോദാൽപ്പുഞ്ചിരിക്കൊണ്ടരുളമൊരു ശര–
ത്തന്വിയെക്കണ്ടിതോ നീ?”
(ചൂഡാലാശിഖിധ്വജം)
1114-ാമാണ്ട് ചിങ്ങമാസം 26-ാം൹ സമാധിയെ പ്രാപിച്ചു.
61.18പന്നിശ്ശേരി നാണുപിള്ള (1061–1118)
ചരിത്രം
നാണുപിള്ളയെ ഈ സിദ്ധന്മാർക്കു പിന്നീടു ഇവിടെ സ്മരിച്ചിരിക്കുന്നതു് അദ്ദേഹം ഇവരിൽ ഒന്നും മൂന്നും പേരുടെ അന്തേവാസിയായതു കൊണ്ടാണു്. കരുനാഗപ്പള്ളിത്താലൂക്കിൽ മരുതൂർകളങ്ങര എന്ന ഗ്രാമത്തിൽ പന്നിശ്ശേരി എന്നൊരു ഭവനമുണ്ടു്. അവിടെ കല്യാണിയമ്മയുടേയും പത്മനാഭക്കുറുപ്പ് എന്ന ഒരു പണ്ഡിതന്റേയും പുത്രനായി അദ്ദേഹം 1061-ാമാണ്ടു കന്നിമാസം 7-ാം൹ ജനിച്ചു. കൊല്ലം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ മൂന്നാം ഫാറംവരെ വായിച്ചു. അപ്പോഴത്തേക്കു് അച്ഛൻ അദ്ദേഹത്തിന്റെ 40-ാമത്തെ വയസ്സിൽ മരിച്ചുപോയി. അമ്മ വീണ്ടും പരിണീതയായി. പിന്നീടു സ്വല്പകാലത്തേയ്ക്കു് അമ്മാവന്റേയും ജ്യേഷ്ഠൻ വേലുപ്പിള്ളയുടേയും സംരക്ഷണത്തിൽ വളർന്നു. അമ്മാവന്റെ പേരു് കൃഷ്ണൻ എന്നായിരുന്നുവെന്നറിയുന്നു. സ്ക്കൂളിലെ അദ്ധ്യയനം അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും ഇംഗ്ലീഷിൽ വേദാന്തപ്രതിപാദകങ്ങളായ പുസ്തകങ്ങൾ ധാരാളമായി വായിച്ചു് ആ ഭാഷ കുറേക്കൂടി സ്വാധീനമാക്കി. അപ്പോഴാണു് നീലകണ്ഠതീർത്ഥപാദസ്വാമികൾ ആസ്ഥലത്തു ചെന്നുചേർന്നതു്. അദ്ദേഹവുമായുള്ള സഹവാസത്തിന്റെ ഫലമായി സംസ്കൃതം പഠിക്കണമെന്നുറച്ചു. കരിങ്ങോലിൽ കൃഷ്ണനാശാൻ എന്നൊരീഴവനായിരുന്നു ആദ്യത്തെ ഗുരു. പിന്നീടു നാരായണദേശികൻ എന്നൊരു പണ്ഡിതന്റെ കീഴിൽ പഠിത്തം തുടർന്നു. നാണുപിള്ളയുടെ തീക്ഷ്ണമായ ബുദ്ധിശക്തിയും മേധാബലവും വിശിഷ്യ വേദാന്തവാസനയുംകണ്ടു സന്തുഷ്ടനായ നീലകണ്ഠതീർത്ഥപാദർ അദ്ദേഹം ചട്ടമ്പിസ്വാമികളോടു ശിഷ്യപ്പെടണമെന്നുപദേശിച്ചു. അവിടെച്ചെന്നു വേദാന്തത്തിന്റേയും തർക്കത്തിന്റേയും മർമ്മങ്ങൾ ഗ്രഹിച്ചു. സംസ്കൃതത്തിലും പാണ്ഡിത്യം ഉറപ്പിച്ചു. മങ്ങാട്ടുവീട്ടിൽ കൊച്ചുകൃഷ്ണനാശാൻ, നാരായണനാശാൻ എന്നിങ്ങനെ രണ്ടു കഥകളിയാശാന്മാരുടെ ജന്മഭൂമിയെന്ന നിലയിൽ മരുതൂർകുളങ്ങര പ്രശസ്തമായിരുന്നു. നാണുപിള്ളയ്ക്കു ബാല്യംമുതല്ക്കുതന്നെ കഥകളിയിൽ അസാമാന്യമായ അവഗാഹമുണ്ടായിരുന്നതിനാൽ പല നടന്മാർക്കും മുദ്രക്കൈകളും മറ്റും മനസ്സിലാക്കിക്കൊടുത്തു് അവരുടെ ആചാര്യസ്ഥാനം വഹിക്കുവാൻ പ്രാപ്തിനേടി. രണ്ടു സിദ്ധന്മാരുടെ അന്തേവാസിയായി കാലയാപനം ചെയ്കനിമിത്തം പല വിഷയങ്ങളിലും വൈദുഷ്യം സമ്പാദിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു എന്നു ചുരുക്കത്തിൽ പറയാം. ‘പരമാനന്ദനാഥൻ’ എന്ന ബിരുദത്താൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. 1118-ാമാണ്ടു ചിങ്ങമാസം 4-ാം൹യായിരുന്നു മരണം.
കൃതികൾ
നാണുപിള്ള താഴെ പേരു കുറിക്കുന്ന കൃതികൾ രചിച്ചിട്ടുണ്ടു്. (1) പഞ്ചദശി കിളിപ്പാട്ടു (തർജ്ജമ,അപൂർണ്ണം), (2) നീലകണ്ഠതീർത്ഥപാദരുടെ ബ്രഹ്മാഞ്ജലിയിലെ ചില ഭാഗങ്ങൾ, (3) നിഴൽക്കുത്തു്, (4) ഭദ്രകാളീവിജയം, (5) പാദുകാപട്ടാഭിഷേകം, (6) ശങ്കരവിജയം എന്നീ നാലു് ആട്ടക്കഥകൾ, (7) സൂര്യശതകം (തർജ്ജമ). ഇവ കൂടാതെ നീലകണ്ഠതീർത്ഥപാദചരിത്രസമുച്ചയത്തിലെ പ്രഥമഭാഗവും അദ്ദേഹമാണു് എഴുതിയതു്. ആട്ടക്കഥകളെല്ലാം നന്നായിട്ടുണ്ടു്. നിഴൽക്കുത്തിൽനിന്നും ശങ്കരവിജയത്തിൽനിന്നും ഓരോ ഭാഗം ഉദ്ധരിക്കാം.
പദഭാഗം — ഭീമസേനൻ പാഞ്ചാലിയോട്:
“അസമാശുഗവിജയപതാകേ! കുസുമാധികമൃദുതനുലതികേ!
ബിസസൂനമനോഹരവദനേ! അസിതോൽപലനയനേ! കാണ്ക
മതിതിലകം മങ്ങി രഥാംഗസ്തനവിഭ്രമവേഗമടങ്ങി
ഉഡുഘർമ്മാങ്കുരതതി ചിന്നിഗ്ഗഗനകപോലാന്തേ മിന്നി
ഗതയാമകയായ് വിലസീടും ശതദളലോചന നിന്നൊടു തുല്യം
ഗതിനിർജ്ജിതബാലമരാളേ! രതിതാന്തത തേടുന്നധുനാ.
ഹതദുഷ്ടമൃഗമാമീയടവി കണ്ടാലും കാമം
ക്രുധതൊട്ടതറ്റയോഗിഹൃദയാന്തംപോലെ ശാന്തം
ഉദരത്തെയുന്നിസ്സദാ പതറീടും പ്രാകൃതരെ–
യപഹസിപ്പൂ ജന്തുക്കളയത്നലബ്ധഭോജ്യങ്ങൾ.
തരുലതാകുലം ഫലനിരപേക്ഷം ഫലാദിക–
ളരുളിയുപചരിച്ചു നരനെ ലജ്ജിപ്പിക്കുന്നു.
പരിശുദ്ധിയകൃത്രിമപരിസരമെന്നിവയാൽ
പരദൃഷ്ടിപരിചയം കരുതുന്നോരിഹ വാഴ്വൂ.
സുരഭി വന്നിതു കാമസുരഭി പോൽ സുരസ്മിത–
സുരുചിരരുചി ചൊരിഞ്ഞുരുസുഖം നല്കുന്നിതാ.
പരഭൃതസ്വരത്താൽ നാം പുരിതന്നിൽഗ്ഗമിക്കുവാൻ
പറകയും ചെയ്തീടുന്നു പരിചോടു പോകതന്നെ.”
താഴെക്കാണുന്ന ശ്ലോകം സൂര്യശതകത്തിൽനിന്നാണു്.
“ചൊവ്വേ കാലങ്ങാൾ നില്ക്കുംചെടി വിളവുതരും
മാരി നേരത്തിനുണ്ടാം
ഹവ്യത്താൽ തൃപ്തി നേടും സുരരുഡുനികരം
മിന്നിടും കാറ്റു വീശും
ഭൂവെത്താങ്ങും മഹീഭൃത്തുകൾ കടൽ കയറാ
ശാന്തമാമാശയെല്ലാ–
മേവൻ ശോഭിക്കയേവം ത്രിഭവനമിളകി–
ല്ലായവൻ ശ്രീ തരട്ടേ.”
“ഉൽക്കടകാര്യോൽക്കടകർക്കശമഹാജ്ഞാന–
നക്രനിഗ്രഹമാകും മുഖ്യവൃത്തിയെപ്പൂണ്ടു
ചിൽക്കലാവിലാസശ്രീശങ്കരാനന്ദസ്വാമി
സൽഗുരുപാദാംബുജം വീണു ഞാൻ വണങ്ങുന്നേൻ.
നിന്തിരുവടിയുടെ പാദപങ്കജദ്വന്ദ്വ–
സന്തതസേവാപരിപാവനചിത്തന്മാർക്കു
ചന്തമോടറിവാനായ്ത്തത്ത്വത്തിൽ വിവേചന–
മന്തരമകന്നിങ്ങു നിർവ്വചിച്ചീടുന്നു ഞാൻ.
ജാഗരാവസ്ഥതന്നിൽ വേദ്യമായുള്ള ശബ്ദ–
സ്പർശാദിപഞ്ചേന്ദ്രിയവിഷയമോരോന്നുമേ
ഓരോരോ പ്രകാരത്തിൽക്കാണ്കയാലവയെല്ലാം
വേറുവേറായിത്തന്നെ വർത്തിച്ചുകൊണ്ടീടന്നു.”
(പഞ്ചദശി ഭാഷാഗാനം)
അദ്ധ്യായം 62 - നോവൽസ്സാഹിത്യം
62.1റ്റി. എം. അപ്പുനെടുങ്ങാടി (1038–1109)
ഉപക്രമം
ഭാഷയിൽ അക്കാലത്തു കഥ എന്ന സാഹിത്യവിഭാഗത്തിൽപ്പെടുന്ന യാതൊരു പുസ്തകവും ഇല്ലായിരുന്നു. ഇതിഹാസങ്ങളിലും പുരാണങ്ങളിലും പ്രതിപാദിതങ്ങളായ ഉപാഖ്യാനങ്ങൾ കവിതയ്ക്കാണു് വിഷയീഭവിച്ചതു്. മിഷണറിമാർ വിദ്യാർത്ഥികളെ ഉദ്ദേശിച്ചു ചില അതിഹ്രസ്വങ്ങളായ കെട്ടുകഥകളും മറ്റും എഴുതി. വേറെയും ക്രിസ്തുമതപ്രചരണത്തിനുവേണ്ടി ആർച്ചുഡീക്കൺ കോശിയും മറ്റും പുല്ലേലികുഞ്ചു മുതലായ കൃതികളും രചിച്ചു. ഷേൿസ്പീയരുടെകോമഡി ഓഫ് എറേഴ്സ് എന്ന നാടകത്തിന്റെ ഇതിവൃത്തം ഉമ്മൻ പിലിപ്പോസ് ആൾമാറാട്ടം എന്ന പേരിൽ സംക്ഷേപിച്ചു. പി. വേലായധൻ ആ മഹാകവിസാർവ്വഭൗമന്റെ പെരിക്സിസ് നാടകത്തിലെ ഇതിവൃത്തം പരിക്ലേശരാജാവിന്റെകഥ എന്ന പേരിലും സംഗ്രഹിച്ചു. അത്തരത്തിലെല്ലാമല്ലാതെ സ്വതന്ത്രമായി, പാശ്ചാത്യ സമ്പ്രദായത്തിൽ നോവൽ എന്ന ഇനത്തിൽ ഉൾപ്പെടുത്താവുന്ന ഒരു കഥ ആദ്യമായി എഴുതി ഭാഷയെ ഭൂഷിപ്പിച്ചതു റ്റി. എം. അപ്പുനെടുങ്ങാടിയാകുന്നു.
കുടുംബം
തെക്കേ മലബാറിൽ വള്ളുവനാട്ടു താലൂക്കിൽ ഒററപ്പാലത്തിനുസമീപം കോതകുറിശ്ശി അംശത്തിൽ തലക്കോടിമഠം എന്നൊരു സാമന്തഭവനമുണ്ടു്. അതിന്റെ ഒരു ശാഖ കോഴിക്കോട്ടു മാങ്കാവു് കോവിലകത്തിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. പുതിയപറമ്പു് എന്നാണു് ആ ശാഖാഗൃഹത്തിന്റെ പേർ. അപ്പുനെടുങ്ങാടിയുടെ മാതാമഹികുഞ്ഞുക്കുട്ടിക്കോവിലമ്മയും മാതാവു കുഞ്ചുക്കുട്ടിക്കോവിലമ്മയും അവിടെയാണു് താമസിച്ചിരുന്നതു്. കുഞ്ചുക്കുട്ടി ക്കോവിലമ്മ സങ്ഗീതസാഹിത്യങ്ങളിൽ നിപുണയായിരുന്നു. കഥാപുരുഷന്റെ അച്ഛൻ സാമൂതിരിക്കോവിലകത്തെ മൂന്നാങ്കൂർവാഴ്ചയായിരുന്ന മാനവിക്രമൻതമ്പുരാനാണു്.
വിദ്യാഭ്യാസം
ബാല്യത്തിൽ കാവ്യനാടകങ്ങൾ വായിച്ചതിനു മേൽ അപ്പുനെടുങ്ങാടി കോഴിക്കോട്ടു ഗവർമ്മെന്റ് കോളേജിലും കേരളവിദ്യാശാലയിലും പഠിച്ചു് എഫ്. ഏ. പരീക്ഷ ജയിച്ചു. പിന്നീടു മദിരാശിയിൽ പോയി ഡാക്ടർ മില്ലറുടെ കീഴിൽ ഒരധ്യേതാവായി ബി. ഏ. ജയിച്ചു. തദനന്തരം കണ്ണൂരിൽ ഒരു ഉപാദ്ധ്യായനായി ജോലിനോക്കി. അതിനുമേൽ കോഴിക്കോട്ടു മിഷണറിസ്ക്കൂളിൽ സയൻസ്ടീച്ചറായി. ഒടുവിൽ മദിരാശി ക്രിസ്ത്യൻകോളേജിൽ ഒരു ട്യൂട്ടറായി മില്ലർസായിപ്പ് അദ്ദേഹത്തെ നിയമിച്ചു. ആ പണിയിൽ ഇരിക്കുമ്പോൾ ബി. എൽ. പരീക്ഷയിൽ ഉത്തീർണ്ണനായതിനുപുറമേ കുശാഗ്രബുദ്ധിയായ അദ്ദേഹം ബാങ്കനടത്തുന്നതിനും മറ്റും സ്വപരിശ്രമംകൊണ്ടു പ്രായോഗികപരിജ്ഞാനം സമ്പാദിച്ചു.
പൊതുജനസേവനം
ഇംഗ്ലീഷ് വർഷം 1888-ൽ അപ്പുനെടുങ്ങാടി കോഴിക്കോട്ടു വക്കീലായി വ്യവഹരിച്ചുതുടങ്ങി. 1897-ൽ അവിടത്തെ ഒരു ഒന്നാംകിടയിലുള്ള അഭിഭാഷകനായി. ആ കൊല്ലം മദിരാശി ഹൈക്കോടതിയിൽ വ്യവഹരിക്കാൻ തുടങ്ങിയെങ്കിലും ശരീരാസ്വാസ്ഥ്യം നിമിത്തം കോഴിക്കോട്ടേക്കു തിരിയെപ്പോന്നു. 1899-ലാണു്, അദ്ദേഹത്തിന്റെ പേരുമായി ഘടിപ്പിച്ചതും, ഇന്നും നല്ല നിലയിൽ നടന്നു പോരുന്നതുമായ നെടുങ്ങാടിബാങ്ക് അവിടെ സ്ഥാപിചതു ബി. എൽ. പരീക്ഷയ്ക്കു പഠിക്കുന്ന അവസരത്തിൽ പിതൃമരണംനിമിത്തം ധനസംബന്ധമായ ക്ലേശം അദ്ദേഹത്തിനു് അനുഭവിക്കേണ്ടിവന്നു. അന്നാണു സ്വന്തം നാട്ടിൽഅത്തരത്തിലുള്ള ഒരു സ്ഥാപനത്തിന്റെ ആവശ്യം അദ്ദേഹത്തിനു ബോദ്ധ്യമായതു്. തന്റെ ഒരു കാരണവരായിരുന്ന നെല്ലായ കിഴക്കേപ്പാട്ടു കേളു ഏറാടിയുടെ പുത്രി മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. 1906-ൽ കോഴിക്കോട്ടു പബ്ലിക്പ്രാസിക്യുട്ടറായി നിയമിതനായി. ഒൻപതു കൊല്ലത്തോളം ആ പണി നോക്കി. മലബാറിൽ ആദ്യം ക്ഷീരവ്യവസായത്തിനായി ഒരു കമ്പനി സ്ഥാപിച്ചു കുറേക്കാലം അതിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. വേറേയും ഷാപ്പുസാമാനങ്ങൾ, തുണി മുതലായ പല കച്ചവടങ്ങളിലും അദ്ദേഹം ഏർപ്പെട്ടു. ഒരേ സമയത്തു ബുദ്ധി പല കാര്യങ്ങളിലും ചെലുത്തുവാൻ കഴിവുള്ള ഒരു നിർഭീകനും കർമ്മകുശലനും സ്ഥിരോത്സാഹിയും നിരന്തരവ്യവസായിയുമായിരുന്നു അദ്ദേഹം.
സാഹിത്യപ്രവർത്തനം
കോഴിക്കോട്ട് ആരംഭിച്ച കേരളപത്രികയുടെ ജനയിതാക്കന്മാരിൽ ഒരാളായിരുന്നു നെടുങ്ങാടി എന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. അവിടെ നിന്നു പിന്നീടു പുറപ്പെട്ട കേരളസഞ്ചാരിയുടേയും തൃശ്ശൂരിലെ സുപ്രസിദ്ധമായ വിദ്യാവിനോദിനിയുടേയും ഉടമസ്ഥതയും മേൽനോട്ടവും സ്വല്പകാലത്തേക്കു വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗവർമ്മേന്റിൽ നിന്നു് അദ്ദേഹത്തിനു റാവുബഹദൂർ എന്ന സ്ഥാനം സമ്മാനിക്കുകയുണ്ടായി. കോഴിക്കോട്ടു കാൺവെന്റിൽ ക്രിസ്ത്യാനികളല്ലാത്ത ബാലികമാർക്കു പ്രവേശനമില്ലെന്നു കണ്ടു ചാലപ്പുറത്ത് എസ്. പി. ഇ. ഡബ്ല്യു. (Society for the Promotion of Education of Women) എന്ന പേരിൽ ഒരു സംഘം സ്ഥാപിച്ചു് അതിന്റെ ആഭിമുഖ്യത്തിൽ ഒരു ഇംഗ്ലീഷ് സ്ക്കൂൾ ഉൽഘാടനം ചെയ്തു. 1109-ാമാണ്ടു തുലാമാസത്തിലായിരുന്നു മരണം.
കുന്ദലത
അപ്പുനെടുങ്ങാടി കുന്ദലതയ്ക്കുപുറമേ ഒരു പാഠാവലി മാത്രമേ എഴുതിയിട്ടുള്ള. 1063-ാമാണ്ടു തുലാമാസത്തോടുടുപ്പിച്ചാണു് കുന്ദലത പ്രസിദ്ധീകരിച്ചതു്. കുന്ദലത, താരാനാഥൻ, കപിലനാഥൻ, അഘോരനാഥൻ, രാമകിശോരൻ തുടങ്ങിയ കഥാപാത്രങ്ങളുടെ പേരുകൾ കേരളീയങ്ങളല്ല എന്നുള്ള അപവാദത്തിനു് ഗ്രന്ഥകാരൻ “കേരള സമ്പ്രദായത്തിനനുസരിക്കാത്ത ചില മാതൃകകളും മര്യാദകളും ഇതിലെങ്ങാനും കാണ്മാനിടയുണ്ടെങ്കിൽ ഈ കഥ കേരളത്തിൽ നിന്നു വളരെ ദൂരെയുള്ള ഒരന്യദേശത്തു സംഭവിച്ചതായാണു് പറഞ്ഞിരിക്കുന്നതു് എന്നും, ആയവ ആ ദേശത്തെ നടപ്പുകൾക്കനുസരിച്ചിരിക്കാ”മെന്നും സമാധാനം പറയുന്നു. “സാരബുദ്ധികളും, വിവേകികളും, സൗശീല്യപ്രധാനന്മാരും, ദയാലുക്കളും, ധൈര്യശാലികളും, നല്ല തനിക്കുതാൻപോന്നവരുമായ സ്ത്രീപുരുഷന്മാരുടെ വൃത്താന്തങ്ങളാണു് ഈ കഥയിൽ മുഴുവൻ” എന്നു തന്റെ അഭിപ്രായം സി. പി. അച്ചുതമേനോൻ രേഖപ്പെടുത്തിയിട്ടുണ്ടു്.
കുന്ദലതയിലെ ശൈലി
“ആ ആളെ കണ്ടാൽ ഒരു യോഗീശ്വരനാണെന്നു തോന്നും. പീതാംബരം ചുറ്റിയിരിക്കുന്നു. വേറെ ഒരു വസ്ത്രംകൊണ്ടു ശരീരം നല്ലവണ്ണം മറയത്തക്കവിധത്തിൽ പുതച്ചിരുന്നതിനുപുറമേ ഒരു മാൻതോൽ കൊണ്ടു് ഇടത്തുഭാഗം മുഴുവനും മറയ്ക്കുകയും ചെയ്തിരിക്കുന്നു. കഴുത്തിൽക്കൂടി പുറത്തേക്കു് ഒരു ചെറിയ ഭാണ്ഡം തൂക്കീട്ടുണ്ടു്. കയ്യിൽ ഒരു ദണ്ഡും ഉണ്ടു്. വലിയ ജടാഭാരം ശിരസ്സിന്റെ മുൻഭാഗത്തു നിരത്തിക്കെട്ടിവെച്ചിരിക്കുന്നു. താടി അതിനിബിഡമായി വളർത്തിയിട്ടുള്ളതിൽ ഒന്നോ രണ്ടോ നരച്ചരോമവും കാണ്മാനുണ്ടു്. ഉന്നതകായനായ അദ്ദേഹത്തിന്റെ ലക്ഷണയുക്തമായ മുഖവും, വ്യൂഢമായിരിക്കുന്ന ഉരസ്സും, ഉജജ്വലങ്ങളായിരിക്കുന്ന നേത്രങ്ങളും, ശരീരത്തിന്റെ തേജസ്സും കണ്ടാൽ സാമാന്യനല്ലെന്നു് ഉടനേ തോന്നാതിരിക്കയില്ല.”
ഇതു് ഒരു യോഗീശ്വരന്റെ വർണ്ണനയാണു്. ഇന്നും നമ്മുടെ ബാലന്മാരെയും ബാലികമാരെയും കുന്ദലത രസിപ്പിച്ചുകൊണ്ടിരിക്കുന്നതിൽ ആശ്ചര്യമില്ല.
62.2ഒ. ചന്തുമേനോൻ (1022–1075)
ഉപക്രമം
സാമുദായികമായോ, ശാസ്ത്രഗന്ധിയായോ, ചരിത്രപരമായോ ഉള്ള ഒരു ആഖ്യായികയല്ല കുന്ദലത എന്നു മുൻപു സൂചിപ്പിച്ചുവല്ലോ. “അളകാപുരി അളകാപുരി എന്നൊരു രാജ്യം; അവിടെ അളകേശ്വരൻ അളകേശ്വരൻ എന്നൊരു രാജാവു്”എന്നും മറ്റും തുടങ്ങുന്ന മുത്തശ്ശിക്കഥകളുടെ കരുവിൽ കലാകൗശലത്തോടുകൂടി വാർത്തെടുത്ത ഒരു പഴയതും പുത്തനുമല്ലാത്ത ചെറിയ നോവൽ എന്നേ അതിനെ ഗണിക്കുവാൻ നിർവ്വാഹമുള്ളു. അക്കാലത്തു് ഉത്തരകേരളത്തിൽ അപ്പുനെടുങ്ങാടിയെക്കാൾ വളരെ അനുഗൃഹീതനായ ഒരു സാഹിത്യകാരൻ ജീവിച്ചിരുന്നു. അദ്ദേഹമാണു് ഒയ്യാരത്തു ചന്തുമേനോൻ അദ്ദേഹം 1065-ൽ ലക്ഷണസമ്പന്നമായ ഒരു സാമുദായികാഖ്യായിക പ്രസിദ്ധീകരിച്ചു; അതാണു് ഇന്ദുലേഖ.
ജനനം
ചന്തുമേനോന്റെ അച്ഛൻ ഉത്തരകേരളത്തിൽ കോട്ടയം താലൂക്കിൽ തലശ്ശേരിക്കു സമീപം പിണറായി അംശം കേളാലൂർ ദേശത്തു് ഇടപ്പാടി ചന്തുനായരായിരുന്നു. അദ്ദേഹം പോലീസ് ആമീൻ അഥവാ മജിസ്റ്റ്രേട്ടുദ്യോഗവും അതിൽപ്പിന്നീടു താസിൽദാരുദ്യോഗവും വഹിക്കുകയാൽ ജനങ്ങൾ അദ്ദേഹത്തെ ചന്തുആമീൻ താസിൽദാർ എന്നു വിളിചുവന്നു. കൊടുങ്ങല്ലൂരിനുസമീപം ചിറേറഴത്തുഭവനത്തിൽ പാർവ്വതിയമ്മയെ അദ്ദേഹം വിവാഹം ചെയ്തു. ആ ദമ്പതിമാരുടെ കനിഷ്ഠപുത്രനാണു് കഥാനായകൻ. 1022-ാമാണ്ടു ധനുമാസം 22-ാം൹ ജനിച്ചു. പാർവ്വതിയമ്മയ്ക്കു പുറമേ ചന്തുനായർ തലശ്ശേരിക്കടുത്തു് കൊറ്റിയത്തുവിട്ടിൽനിന്നു മറ്റൊരു യുവതിയേയും പരിഗ്രഹിക്കുകയുണ്ടായി. ആ സംബന്ധത്തിൽ ജനിച്ച ജ്യേഷ്ഠനാണു് കുഞ്ഞമ്പുനായർ. അദ്ദേഹത്തിനു സ്വല്പം കവിതാവാസനയുമുണ്ടായിരുന്നു. ചന്തുനായർ കുറുമ്പ്രനാടുതാലൂക്കിൽ താസിൽദാരായിരുന്നപ്പോൾ അവിടെ നടുവണ്ണൂർകുളങ്ങരക്കണ്ടി മഠത്തിൽവച്ചായിരുന്നു ചന്തുമേനോൻ ജനിച്ചതു്. പിന്നീട് അച്ഛനു നടുവണ്ണുരിൽനിന്നു കോവിൽക്കണ്ടിയിലേക്കു സ്ഥലംമാറ്റം കിട്ടുകയാൽ അവിടെ താൻ പണിയിച്ച ഒരു ഭവനത്തിൽ താമസിച്ചു. അനന്തരം കോട്ടയം താലൂക്കിലേക്കു മാറിയപ്പോൾ അവിടെ തിരുവങ്ങാട്ടു ശ്രീരാമക്ഷേത്രത്തിനു സമീപം താൻ മക്കൾക്കുവേണ്ടി ഉണ്ടാക്കിയ ഒയ്യാരത്തു് എന്ന ഗൃഹത്തിൽ പാർത്തു. ആ വഴിക്കാണു് ഒയ്യാരത്തു ചന്തുമേനോൻ എന്ന പേർ കഥാനായകനിൽ സംക്രമിച്ചതു്.
വിദ്യാഭ്യാസം
1038-ൽ പാർവ്വതിയമ്മ മരിച്ചു. തിരുവങ്ങാട്ടുവച്ചു കോരൻ ഗരുക്കൾ എന്ന ഒരു നാട്ടെഴുത്തച്ചന്റെ കീഴിൽ മലയാളം കൂട്ടിവായിക്കുവാൻ പഠിച്ചതിനുമേൽ ചന്തുമേനോൻ കുഞ്ഞമ്പുനമ്പിയാർ എന്ന പണ്ഡിതനോടു സംസ്കൃതത്തിലെ ബാലപാഠങ്ങൾ അഭ്യസിച്ചു. അച്ഛൻ വീണ്ടും കോവിൽക്കണ്ടിയിലേക്കു സ്ഥലം മാറിപ്പോകുകയാൽ മകനും കൂടെ പോയി. അവിടെ ഒരു ഇംഗ്ലീഷ് സ്ക്കൂളിൽ ചേർന്നു പഠിച്ചുതുടങ്ങി. ചന്തുനായർ 1032-ൽ മരിച്ചു. അതിൽപ്പിന്നീടു ചന്തുമേനോൻ ഒയ്യാരത്തേക്കു തിരിയെപ്പോന്നു. അതോടു കൂടി കുഞ്ഞമ്പുനമ്പിയാർ സംസ്തൃതവും അഭ്യസിപ്പിച്ചു. പാഴ്സിസ്ക്കൂളിൽനിന്നും യഥാകാലം അൺകവനൻറഡ് സിവിൽസർവ്വീസ് (Uncovenented Civil Service) എന്ന പരീക്ഷയിൽ ജയിച്ചു. മട്രിക്കുലേഷനു പഠിച്ചുതുടങ്ങി. ആ അവസരത്തിൽ തലശ്ശേരി സ്മാൾക്കാസ് കോർട്ട് ജഡ്ജിയായിരുന്ന ജി. ആർ. ഷാർപ്പ് എന്ന സായിപ്പ് അദ്ദേഹത്തെ തന്റെ കോടതിയിലെ ആറാം ഗുമസ്തനായി നിയമിച്ചു. അങ്ങനെ ഇംഗ്ലീഷുവർഷം 1864-ൽ ചന്തുമേനോന്റെ വിദ്യാഭ്യാസം അവസാനിച്ചുവെങ്കിലും സ്വപരിശ്രമംകൊണ്ടു് അദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ അത്യന്തം നിപുണനായിത്തീർന്നു. തന്റെ മേലുദ്യോഗസ്ഥന്മാരായിരുന്ന എല്ലാ ധ്വരമാരുടേയും പ്രീതി അദ്ദേഹത്തിനു സമ്പാദിക്കുവാൻ കഴിഞ്ഞതു സഹജമായ സ്വഭാവഗുണവൈശിഷ്ട്യം കൊണ്ടും ആ നൈപുണ്യം കൊണ്ടുമായിരുന്നു.
ഉദ്യോഗസ്ഥൻ
സ്മാൾക്കാസ് കോടതിയിൽനിന്നു ചന്തുമേനോൻ മലബാർ കലക്ടർ ലോഗൻ സായിപ്പിന്റെ വാത്സല്യം നിമിത്തം ഇംഗ്ലീഷ്വർഷം 1867-ൽ സബ്കലക്ടർ ആഫീസിൽ ഒരു ഗുമസ്തനായി നിയമിക്കപ്പെട്ടു. 1869-ൽ ആക്ടിംഗ് ഒന്നാം ഗുമസ്തനും 1871-ൽ ഹജ്ജൂർ ഹെഡ് മുൻഷിയുമായി. 1872-ൽ കോഴിക്കോട്ടു സിവിൽകോടതി ഹെഡ്ക്ലാർക്കായും അതിൽപ്പിന്നീടു മുൻസിഫായും ഉയർന്നു. 1892 വരെ പല മലബാർ കോടതികളിൽ ആ ഉദ്യോഗം വഹിച്ചതിനുശേഷം സബ്ജഡ്ജിയായി കയറ്റം ചെയ്യപ്പെട്ടു. 1893-ൽ മംഗലാപുരം സബ്ജഡ്ജിയായി. അവിടെവച്ചു പക്ഷവാതം പിടിപെട്ടു കിടപ്പിലായി. 1897-ൽ ആ രോഗം ശമിച്ചപ്പോൾ കോഴിക്കോട്ടു സബ്ജഡ്ജിയായി. 1898-ൽ ബ്രിട്ടിഷ് ഗവമ്മെന്റ് അദ്ദേഹത്തിനു റാവുബഹദൂർ എന്ന സ്ഥാനം സമ്മാനിച്ചു. സർ. സി. ശങ്കരൻനായരുടെ മലബാർ വിവാഹബില്ലിനെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യാൻ മദിരാശി ഗവമ്മെണ്ടിൽ നിന്നു ഹൈക്കോടതി ജഡ്ജി സർ. ടി. മുത്തുസ്വാമിഅയ്യരുടെ അധ്യക്ഷതയിൽ നിയമിച്ച കമ്മിറ്റിയിൽ ചന്തുമേനോനും ഒരു അംഗമായിരുന്നു. കോഴിക്കോട്ടുവച്ച് 1075 ചിങ്ങം 24-ാം൹ യശശ്ശരീരനായി. അന്നും പതിവുപോലെ കോടതിയിൽ പോവുകയും ഔദ്യോഗികകൃത്യങ്ങൾ പൂർണ്ണമായി നിർവ്വഹിക്കുകയും ചെയ്തിരുന്നു.
ദാമ്പത്യം
കൊച്ചി ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ പണിയുണ്ടായിരുന്ന വരമ്പത്തു കൃഷ്ണമേനോന്റെയും, കാത്തോളി ലക്ഷ്മിയമ്മയുടേയും പുത്രിയായ ലക്ഷ്മിക്കുട്ടിയമ്മയെ ആ ഭാഗ്യവതിയുടെ 12-ാമത്തേയോ 19-ാമത്തേയോ വയസ്സിൽ ചന്തുമേനോൻ വിവാഹം കഴിച്ചു. അവർ അദ്ദേഹത്തിനു് ഏററവും അനുരൂപയായ സഹധർമ്മിണിയായിരുന്നു. സങ്ഗീതസാഹിത്യങ്ങളിൽ നിപുണയായ ആ സാധ്വിയാണു് ചന്തുമേനോനെക്കൊണ്ടു് ഇന്ദുലേഖ രചിപ്പിച്ചതും വലിയകോയിത്തമ്പുരാനെക്കൊണ്ടു് അമരുകശതകം ഭാഷാന്തരീകരിപ്പിച്ചതും. “സുമതികൾമണി ചന്തുമേനവന്റെ കമനി മനീഷിണി” എന്നാണു് ആ മഹിളാരത്നത്തെപ്പറ്റി വലിയകോയിത്തമ്പുരാൻ എഴതിയിരിക്കുന്നതു്.
ചില ഗുണവിശേഷങ്ങൾ
ചന്തുമേനോന്റെ സ്വഭാവനൈർമ്മല്യവും നീതിനിഷ്ഠയും സത്യസന്ധതയും അത്യന്തം പ്രശംസനീയങ്ങളാണു്. ആരിലും ഗുണം കണ്ടാൽ അകമഴിഞ്ഞു ബഹുമാനിക്കുകയും ദോഷം കണ്ടാൽ നിർദ്ദയമായി പരിഹസിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ഉപേക്ഷ കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നിശിതങ്ങളായ പരിഹാസങ്ങൾക്കു് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും എടുത്തു കാണിക്കാവുന്നതാണു്. താൻ ഒരു കേരളീയനാണെന്നുള്ളതിൽ അദ്ദേഹം തികച്ചും അഭിമാനംകൊണ്ടു. സാഹിത്യത്തിനു പുറമേ സങ്ഗീതം, ചെണ്ടകൊട്ടു്, കഥകളി, മോഹിനിയാട്ടം എന്നിവയിലും അദ്ദേഹത്തിനു് അസാമാന്യമായ അഭിനിവേശമുണ്ടായിരുന്നു.
കൃതികൾ
ചന്തുമേനോൻ (1) ഇന്ദുലേഖ, (2) ശാരദ ഈ രണ്ടു നോവലുകളും, (3) മയൂരസന്ദേശം, (4) ഉത്തരരാമചരിതം ഇവയെപ്പറ്റി നിരൂപണങ്ങളും, തന്റെ സ്നേഹിതൻ കുഞ്ഞിശ്ശങ്കരൻ നമ്പിയാരുടെ,
“ഇതി നരിചരിതം സമാപ്തമേതൽ
കഥകളിലുത്തമമെത്രയുംവിചിത്രം
പരിചൊടിതു കഥിക്ക കേൾക്കയെന്നാൽ
നരിഭയമില്ലയകത്തടച്ചിരുന്നാൽ”
എന്നവസാനിക്കുന്ന നരിചരിതം (5) എന്ന വിനോദകാവ്യത്തിനു മുഖവുരയുമാണു് രചിച്ചിട്ടുള്ളതു്. ഇവയ്ക്കുപുറമേ “എന്തിനു വെറുതേ സുന്ദരിമണി നീ കേഴുന്നതു—കളമൊഴി! കമലമിഴി! കളക കലഹം” എന്നൊരു ഗാനവും അദ്ദേഹം രചിച്ചിട്ടുള്ളതായി കാണുന്നു.
ഇന്ദുലേഖ
ഒട്ടു വളരെ ഇംഗ്ലീഷ് നോവലുകൾ ചന്തുമേനോൻ വായിച്ചിരുന്നു. തന്റെ പത്നിയെ അവയിൽ ചിലതിലെ കഥ ഗ്രഹിപ്പിച്ചുതുടങ്ങിയപ്പോൾ ആ സുചരിത മലയാളത്തിൽ അങ്ങനെ ഒരു പുസ്തകം ഉണ്ടാക്കിക്കൊടുക്കണമെന്നു നിർബ്ബന്ധിച്ചു. എല്ലാ കാര്യങ്ങളും ആലോചിച്ചു് ഒരു ഇംഗ്ലീഷ് നോവൽ തർജ്ജമ ചെയ്യുന്നതിനെക്കാൾ നല്ലതു് അതിന്റെ രീതി പിടിച്ചു മലയാളത്തിൽ ഒന്നു സ്വതന്ത്രമായി നിർമ്മിക്കുന്നതാണു് എന്നു് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അതിന്റെ ഫലമായി പരപ്പനങ്ങാടിയിൽ മുൻസിഫായിരുന്ന കാലത്തു് ഇംഗ്ലീഷ്വർഷം 1889 ജൂൺ 11-ാം൹ ഇന്ദുലേഖ എഴുതിത്തുടങ്ങുകയും ആ പണി ആഗസ്റ്റ് 17-ാം൹ അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ സുമാർ രണ്ടു മാസം കൊണ്ടു മുഴുമിച്ചതാണു് പ്രസ്തുത പുസ്തകം. ചന്തുമേനോന്റെ കൃതഹസ്തതയ്ക്കു് ഇതിലധികം ഒരു തെളിവ് ആവശ്യമില്ലല്ലോ. ഇന്ദുലേഖ ഒരു സാമുദായിക കഥയാണു്. അതു നടന്നതായി കവി സങ്കല്പിക്കുന്നതു കേരളത്തിലല്ലാതെ മറ്റെങ്ങുമല്ല. സുക്ഷ്മനിരീക്ഷണത്തിന്റെ ഫലമായി അനേകം സമുദായങ്ങളിൽപ്പെട്ടവരെ അദ്ദേഹം കഥാപാത്രങ്ങളാക്കീട്ടുണ്ടു്. അവരിൽ വിടനും വിഡ്ഢിയുമായ സൂരി നമ്പൂരിപ്പാടു് ഒരു വിശേഷസൃഷ്ടിയാണു്. അതിനേക്കാൾ വിശേഷസൃഷ്ടിയാണു് ശാരദയിലെ വൈത്തിപ്പട്ടർ. ഒരു പാത്രത്തെ നല്ലതാക്കിയാൽ അതിരില്ലാതെ വാഴ്ത്തുകയും ചീത്തയാക്കിയാൽ അളവില്ലാതെ താഴ്ത്തുകയും ചെയ്യുന്നതിനു ഗ്രന്ഥകാരനു പ്രത്യേകം ഒരു പ്രവണതയുണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള നീചപാത്രവർണ്ണനയിൽ അദ്ദേഹത്തിനു ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. “മലയാളത്തിൽ അത്യുൽക്കൃഷ്ടസ്ഥിതിയിൽപ്പെട്ടിട്ടുള്ളവരായ നമ്പൂരിപ്പാടന്മാരെയും നമ്പൂരിമാരെയും പരിഹസിക്കണമെന്നുള്ള ഒരു ദുഷ്ടവിചാരം എനിക്കു ഒരിക്കലും ഉണ്ടായിട്ടില്ലെന്നു് എന്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളുമായ വായനക്കാർകു് ധാരാളമായി മനസ്സിലാകുമെന്നു ഞാൻ വിശ്വസിക്കുന്നു” എന്നു് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ടു്. നമ്പൂരിമാരും നായന്മാരും ഒന്നുപോലെ നന്നായിക്കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിസന്ധി. കാലോചിതമായ വിദ്യാഭ്യാസവും തജ്ജന്യമായ പരിഷ്കാരവും ആ രണ്ടു സമുദായങ്ങളിലെ അങ്ഗങ്ങൾക്കും ഉണ്ടാകണമെന്നു് അദ്ദേഹം അത്യധികമായി ആശിച്ചിരുന്നു. സർവ്വോപരി പുരുഷന്മാരെപ്പോലെ സ്ത്രീകളും വിദ്യ അഭ്യസിക്കുണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ദുലേഖയിൽ പ്രയോഗിച്ചിരിക്കുന്ന ഭാഷയെപ്പറ്റിയും അദ്ദേഹത്തിനു ചിലതെല്ലാം പറയുവാനുണ്ടു്. സംസ്കൃതത്തെ കഴിവുള്ളിടത്തോളം അകറ്റിനിറുത്തി സാധാരണജനങ്ങൾ ഗൃഹത്തിൽ സംസാരിക്കുന്ന രീതിയിലാണു് അദ്ദേഹം തന്റെ കൃതികൾ രചിച്ചിരിക്കുന്നതു്. അദ്ദേഹത്തിനു സംസ്കൃതത്തിൽ ലോകവ്യുൽപ്പത്തിഉണ്ടായിരുന്നു എന്നു ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തിനു് അദ്ദേഹം എഴുതീട്ടുളള നിരൂപണത്തിൽനിന്നു വ്യക്തമാകുന്നുണ്ടു്. “വ്യുൽപത്തി എന്നു ശരിയായി സംസ്കൃതത്തിൽ ഉച്ചരിക്കേണ്ട പദത്തെ വില്പത്തി എന്നാണു് നോം സാധാരണ പറയാറു്. അതു് ആ സാധാരണമാതിരിയിൽത്തന്നെയാണു് ഈ പുസ്തകത്തിൽ എഴുതിയിരിയ്ക്കുന്നതു്. ഇതുപോലെ പലേ വാക്കുകളേയും കാണാം; ‘പടു’. ‘ധൃതഗതി’, ‘ധൃതഗതിക്കാരൻ’, ‘യോഗ്യമായ സഭാ’ ഈവക പലേ പദങ്ങളും സമാസങ്ങളും സംസ്കൃതസിദ്ധമായ രീതിയിൽ അല്ല, മലയാളത്തോടു ചേർത്തു പറയുമ്പോൾ ഉച്ചരിക്കുന്നതും അർത്ഥം ഗ്രഹിക്കുന്നതും. അതുകൊണ്ടു സാധാരണ മലയാളഭാഷ സംസാരിക്കുമ്പോൾ ഈ വാക്കുകൾ ഉച്ചരിക്കുന്ന പ്രകാരം തന്നെയാകുന്നു ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതു്” എന്നും മറ്റും അദ്ദേഹം തനിക്ക് ആ വിഷയത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. എങ്കിലും ചില വർണ്ണനാത്മകങ്ങളായ ഘട്ടങ്ങളിൽ ഭാഷാവിഷയകമായി അദ്ദേഹം ഒന്നുകൂടി മനസ്സിരുത്തേണ്ടതായിരുന്നു എന്നു തോന്നാറുണ്ടു്.
ഗുണദോഷനിരൂപണം
ഇന്ദുലേഖയുടെ കഥാഗുംഫനത്തിൽ ഗ്രന്ഥകാരൻ വിജയം പ്രാപിച്ചിട്ടുണ്ടെന്നു പറയുവാൻ നിർവ്വാഹമില്ല. 18-ാമധ്യായത്തിലെ ദീർഘമായ നിരീശ്വരതത്വവാദവും, ഇന്ത്യൻ നാഷണൽ കാൺഗ്രസ്സിനെക്കുറിച്ചുള്ള വിമർശവും മറ്റും കഥയുടെ പുരോഗതിയെ യാതൊരു വിധത്തിലും സഹായിക്കുന്നില്ല. ഇങ്ങനെ വേറെയും ചില വൈകല്യങ്ങൾ ഇത്രതന്നെ അനുചിതങ്ങളല്ലെങ്കിലും ചൂണ്ടിക്കാണിക്കുവാൻ കഴിയും. എന്നാൽ പ്രകൃതിവർണ്ണനം, പാത്രസൃഷ്ടി, സ്വഭാവവിശകലനം, ഭാവനാകുശലത, ഫലിതമാർമ്മികത, ഉപാലംഭനപാടവം എന്നിങ്ങനെയുള്ള അംശങ്ങളിൽ ആ കൃതി സർവ്വോൽക്കൃഷ്ടമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചു് എന്റെ ആശയം സ്പഷ്ടമാക്കാം.
ബോംബേതുറമുഖത്തിന്റെ വർണ്ണനയിലെ ഒരു ഭാഗം
“പാൽനുരപോലെ അതിധവളങ്ങളായും നീരുണ്ട മേഘം പോലെ ശ്യാമളങ്ങളായും കങ്കമവർണ്ണങ്ങളായും അരുണവർണ്ണങ്ങളായും മിശ്രവർണ്ണങ്ങളായുമുള്ള പലമാതിരി അത്യുന്നതങ്ങളായ ആറും നാലും രണ്ടും കുതിരകളാൽ വലിക്കപ്പെടുന്നതും, മഞ്ഞവെയിലിൽ അതിമനോഹരമായി മിന്നിത്തിളങ്ങിക്കൊണ്ടു കണ്ണുകളെ മയക്കുന്നതും ആയ ഗാഡികൾ അസംഖ്യം അന്യോന്യം തിക്കിത്തിരക്കില്ലാതെ ഓടുന്നതുകളടേയും, ചിത്രത്തിൽ നില്ക്കുന്നതുപോലെ ബഹുസജ്ജമായിട്ടു സമുദ്രതീരത്തിൽ ചിലേടങ്ങളിൽ നിർത്തീട്ടുള്ളതുകളടേയും കാഴ്ച, പിന്നെ ആ ഗാഡികളിൽത്തന്നെയിരുന്നു കടൽക്കാറ്റു കൊള്ളുന്നവരുടേയും പുറത്തിറങ്ങി നടന്നിട്ടും കടൽവക്കത്തു കെട്ടിയുണ്ടാക്കീട്ടുള്ള അതിമനോഹരമായ ഇരിപ്പിടങ്ങളിൽ ഇരുന്നിട്ടും കാണാവുന്ന മഹാന്മാരായ പുരുഷന്മാരുടേയും ചന്ദ്രമുഖികളായ സ്ത്രീകളുടേയും വികസിച്ചുനില്ക്കുന്ന ചെന്താമരപ്പൂക്കളെപ്പോലെ ശോഭിക്കുന്ന മുഖങ്ങളോടുകൂടിയ ചെറിയ കിടാങ്ങളുടേയും സംഘം സമുദ്രത്തിൽനിന്നു വരുന്ന മന്ദസമീരണനെ ഏറ്റു രസിച്ചു സല്ലപിച്ചിരിക്കുന്നതിനെ കാണുന്ന ആനന്ദകരമായ കാഴ്ച… പിന്നെ ഈ സകല കാഴ്ചകൾക്കും വിനോദങ്ങൾക്കും ജീവനും അതിശോഭയും കൊടുക്കുന്നതും വാചാമഗോചരമായി, നിസ്തുല്യമായിരിയ്ക്കുന്ന സുര്യാസ്തമനശോഭ.”
സൂരിനമ്പൂരിപ്പാടും അദ്ദേഹത്തിന്റെ വ്യവഹാരകാര്യസ്ഥൻ താശ്ശൻമേനോനും:
“നമ്പൂരി:
എനിയ്ക്കു് ഇന്നു കാര്യം നോക്കാൻ ഒന്നും ഇടയില്ല. താച്ചൂ, നീ പൊയ്ക്കോ.
താശ്ശൻ:
ഇതു് അസാരം ഒന്നു നോക്കാതെ കഴികയില്ല.
ന:
ഇന്നു നീ എന്തു പറഞ്ഞാലും എനിയ്ക്കു് ഇടയില്ല.
താ:
മറ്റന്നാൾ നമ്പർ വിചാരണയാണു്. അടിയനു് ഒരു വിവരം ഉണർത്തിക്കാനുണ്ടായിരുന്നു. അതു് ഇപ്പോൾ ഉണർത്തിക്കാതെ കഴികയില്ല.
ന:
എന്തു വിചാരണയായാലും വേണ്ടതില്ല. ഇന്നു് എനിക്കു ഒരു കാര്യവും കേൾക്കാൻ ഇടയില്ല.
താ:
ഒരാധാരം ഫയലാക്കേണ്ടതുണ്ടു്. അതിനു് ഒരു ഹരജി കൊടുക്കണം. ഹരജി എഴുതിക്കൊണ്ടുവന്നിട്ടുണ്ടു്. അതിൽ ഒന്നു തൃക്കൈവിളയാടിത്തന്നാൽ മതി.
ന:
ഇന്നു ശനിയാഴ്ചയാണു്. ശനിയാഴ്ച ഞാൻ ഒരു കടലാസ്സിലും ഒപ്പിടാറില്ലെന്നു താച്ചുവിന്നു നിശ്ചയമില്ലേ? പിന്നെ എന്തിനു് എന്നെ ഉപദ്രവിക്കുന്നു?
താ:
ആധാരം ഫയലാക്കാൻ തിങ്കളാഴ്ച ഹാജരാക്കീട്ടില്ലെങ്കിൽ നമ്പർ ദോഷമായ്ത്തീരും.
ന:
എങ്ങനെയെങ്കിലും തീരട്ടെ, അപ്പീൽക്കോടതി ഇല്ലേ?
താ:
ആധാരം ഫയലാക്കാഞ്ഞാൽ അപ്പീൽക്കോടതിയിലും തോല്ക്കും.
ന:
ഇതു വലിയ അനർത്ഥംതന്നെ. താച്ചുവിനെ ഒരു കാര്യം ഏല്പിച്ചാൽ പിന്നെ എന്നെ വന്നു് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതു് എന്തിനാണു്?
താ:
ഹരജിയിൽ അടിയന്നു് ഒപ്പിട്ടു കൊടുക്കാൻ പാടുണ്ടോ?
ന:
ഇന്നു ശനിയാഴ്ച ഞാൻ ഒരു ഹരജിയിലും ഒപ്പിടുകയില്ല. പണ്ട് ഒരന്യായത്തിൽ ശനിയാഴ്ച ഒപ്പിട്ട് ഒരു നമ്പ്ര് തോറ്റുപോയതു് താച്ചുവിനു് ഓർമ്മയില്ലേ?
താ:
ഇതു് അന്യായമല്ലാ ഹരജിയല്ലേ?”
ഇങ്ങനെ പോകുന്ന ആ സംഭാഷണം എത്ര തന്മയത്വത്തോടുകൂടിയാണു് ചന്തുമേനോൻ നമ്മെ വരച്ചുകാണിച്ചിരിയ്ക്കുന്നതു്!
ഇന്ദുലേഖയ്ക്കു് ഒരു വലിയ മെച്ചം കിട്ടിയതു് ആ പുസ്തകം മലബാർ കലക്ടരായിരുന്ന ഡബ്ലിയു. ഡ്യൂമെർഗ്ഗ് (W. Dumergue) 1066-ൽ ഇംഗ്ലീഷിലേക്കു വിവർത്തനംചെയ്തു എന്നുള്ളതാണു്. ഡ്യൂമെർഗ്ഗിന്റെ തർജ്ജമ വളരെ നന്നായിട്ടുണ്ടു്. അക്കാലത്തു മലബാർജില്ലയിൽ കലക്ടരുദ്യോഗം വഹിച്ച സായിപ്പന്മാരിൽ പലരും മലയാളഭാഷയെ സ്നേഹിച്ചിരുന്നു. ലോഗൻ അദ്ദേഹത്തിന്റെ മലബാർമാനുവലിൽ ഒരു തച്ചോളിപ്പാട്ടു പരിഭാഷപ്പെടുത്തിച്ചേർത്തിരിക്കുന്നു. പെർസി മാക്വീൻ (Percy Maccqueen) അടിയേറി കുഞ്ഞിരാമന്റെ സാഹായ്യത്തോടുകൂടി ഒട്ടു വളരെ തച്ചോളിപ്പാട്ടുകൾ ശേഖരിക്കയുണ്ടായിട്ടുണ്ടു്. കുഞ്ഞിരാമൻ അദ്ദേഹത്തിന്റെ കീഴിൽ മുൻഷിയായിരുന്നു. അദ്ദേഹം മരിച്ചതു് 1948-ലാണു്.
ഇന്ദുലേഖ കേരളത്തിലെ ഒന്നാമത്തെ ലക്ഷണപൂർണ്ണമായ നോവലാണെന്നു പറഞ്ഞുവല്ലോ. വലിയ കോയിത്തമ്പുരാന്റെ അൿബർ 1055-ൽ ആരംഭിച്ചു. എങ്കിലും അതിലെ പത്തു് അധ്യായങ്ങൾ മാത്രമേ 1057 വരെയുള്ള കാലത്തിനിടയ്ക്കു പൂർത്തിയായുള്ളു. 1069-ലാണു് അതച്ചടിച്ചതു്. സി. വി. രാമൻപിള്ളയുടെ മാർത്താണ്ഡവമ്മ 1058-നും 1060-നും ഇടയ്ക്കു രചിച്ചതാണെങ്കിലും 1065-ലേ പ്രകാശിതമായുള്ള.
ശാരദ
ശാരദ ഒരപൂർണ്ണകൃതിയാണു്. 1068-ാമാണ്ടു് ആരംഭത്തിൽ (ഇംഗ്ലീഷ്വർഷം 1892 ആഗസ്റ്റ് 16-ാം൹)അതിലെ ആദ്യത്തെ എട്ടധ്യായങ്ങൾ ഒന്നാം ഭാഗമായി പ്രസിദ്ധീകരിച്ചു. മൂന്നു ഭാഗങ്ങളായി പ്രകാശിപ്പിക്കണമെന്നായിരുന്നു ഉദ്ദേശം. രണ്ടും മൂന്നും ഭാഗങ്ങൾ ആ ഇംഗ്ലീഷ് വർഷം അവസാനിക്കുന്നതിനു മുമ്പിൽ പ്രസിദ്ധപ്പെടുത്തണമെന്നുണ്ടായിരുന്ന അദ്ദേഹത്തിന്റെ മോഹം ഫലിച്ചില്ല. പിന്നീടു മൂന്നദ്ധ്യായങ്ങൾ മാത്രമേ എഴുതിയുള്ളു. അവ കൂടി ഒന്നാം ഭാഗത്തിൽ ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ ജാമാതാവു പാട്ടത്തിൽ നാരായണമേനോൻ 1079-ൽ അച്ചടിപ്പിച്ചു. ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു് ശാരദ. അതിലെ കഥാഘടനയിൽ പരിണാമഗുപ്തി ഗ്രന്ഥകാരൻ നിഷ്കൃഷ്ടമായി പാലിച്ചിട്ടുള്ളതുകൊണ്ടു പിന്നീടുള്ള ഇതിവൃത്തഗതി എന്തെന്നു നിർണ്ണയിയ്ക്കുന്നതു് അസാധ്യംതന്നെ. സി. അന്തപ്പായിയും, പയ്യംപള്ളി ഗോപാലപിള്ളയും ശാരദ പൂരിപ്പിച്ചിട്ടുണ്ട്. ആ പൂരണങ്ങൾ അവരുടേതാണു് ചന്തുമേനോന്റേതല്ല. ശാരദ തന്നെയാണു് നായിക. നായകൻ ആ വിലാസിനിയുടെ അമ്മാവന്റെ മകനായ കൃഷ്ണമേനോൻ ആയിരിയ്ക്കുമെന്നു ഊഹിക്കുവാൻ മാർഗ്ഗമില്ലാതെയില്ല. ശാരദയിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ടു്. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കരയിടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽനിന്നു് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ശാരദയിലെ ഭാഷയും ഇന്ദുലേഖയിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം.
ദുഷ്ടന്മാർ
“മനുഷ്യന്റെ ബുദ്ധിയുടെ ദുഷ്ടതയെപ്പറ്റി ഓർത്താൽ ആശ്ചര്യപ്പെടാതെയിരിപ്പാൻ നിവൃത്തിയില്ല. ഒരു സിംഹത്തേയോ പുലിയേയോ കരടിയേയോ കാണുന്ന ക്ഷണത്തിൽ അതു് എന്തൊരുമാതിരി ദുഷ്ടജന്തുവാണെന്നു മനുഷ്യനും മറ്റുള്ള ജന്തുക്കൾക്കും മനസ്സിലാകുന്നു. അങ്ങനെ മനസ്സിലാകുന്നതിനാൽ ആവക ജന്തുക്കളിൽനിന്നുണ്ടാവുന്ന ആപത്തുകളെ തടുപ്പാൻ വഴി മുൻകൂട്ടി കരുതുന്നു. എന്നാൽ ദുഷ്ടമനുഷ്യർ എന്നു പറയുന്നതു് എന്തൊരു ജന്തുവാണു്. ഈ ജന്തുവിന്റെ സ്വഭാവം എന്താണു്! സിംഹം, പുലി, കരടി, കാട്ടുപോത്തു്, പന്നി, പശു, മാൻ മുതലായ ജന്തുക്കളുടെ ക്രൗര്യഗുണമോ, സൗമ്യഗുണമോ ഏകദേശം ഇന്നപ്രകാരമാണെന്നു നാം ഗ്രഹിചിട്ടുണ്ടു്. എന്നാൽ ഒരു ദുഷ്ടമനസ്സായ മനുഷ്യന്റെ ദൗഷ്ട്യത്തിനു് ഇന്നപ്രകാരമുള്ള ചേഷ്ടകൾ ഉണ്ടാകാമെന്നു വല്ല ഒരു നിശ്ചയവും നമുക്കാർക്കെങ്കിലും. കിട്ടീട്ടുണ്ടോ? ഇല്ല, കിട്ടുവാൻപാടില്ല.” ഇത്യാദി. വൈത്തിപ്പട്ടർ സ്വാർത്ഥസിദ്ധിക്കു് എത്ര ക്രൗര്യകർമ്മവും ചെയ്വാൻ മടിയില്ലാത്തവിധം പഠിപ്പും അറിവും അശേഷമില്ലാത്ത ഒരു ദുഷ്ടനായിരുന്നുവെന്നു് ആ ഭാഗം ഗ്രന്ഥകാരൻ ഉപസംഹരിക്കുന്നു.
പുഞ്ചോലക്കര എടത്തിലെ അച്ചൻ
ആകാരവർണ്ണനം
“അതിന്റെ വഴിയേ അത്യന്തം തടിച്ചു് ഉരുണ്ടു കറുത്ത വർണ്ണത്തിൽ ഭയങ്കരമായ ഒരു സ്വരൂപം ഇറങ്ങിവരുന്നതായും കണ്ടു. ഈ സ്വരൂപത്തിന്റെ തലയിൽ വാൽക്കണ്ണാടി പോലെ അത്ര മിനുസമായി വെളിച്ചം തട്ടുമ്പോൾ മിന്നുന്ന കഷണ്ടിയാണു് കണ്ടതു്. കറുത്ത നെറ്റി മുഴുവൻ വെളുത്ത ഭസ്മംകൊണ്ടു മൂടിയിരിക്കുന്നു. കണ്ണുകൾ വൃത്തത്തിൽ അത്യന്തം ചൊകന്ന രസത്തോടെ രാശിയായിട്ടാണു്. ദീർഘം കുറഞ്ഞു തടിച്ചു കുറേ മേലോട്ടുയർന്നു ദ്വാരത്തോടുകൂടി ആ മൂക്കും പരന്ന മുഖവും കറുത്തുതടിച്ച ചുണ്ടും അത്യന്തം വിശാലമായ വക്ഷസ്സു നിറയെ തേച്ചു ഭസ്മപ്രഭയും അതിന്നുപരി കിടക്കുന്ന സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയും കണ്ടു ശങ്കരൻ അത്ഭുതപ്പെട്ടു.” ഇത്യാദി.
നാട്ടുകാര്യസ്ഥൻ
കരിപ്പാട്ടിൽ കുണ്ടൻമേനോനെ രങ്ഗത്തിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പു നാട്ടുകാര്യസ്ഥന്മാരെപ്പറ്റി ഒരു അവഹേളനപരമായ വിവരണമുണ്ടു്. അത്തരത്തിലുള്ള പലരേയും ചന്തുമേനോൻ അക്കാലത്തു കോടതികളിൽ കണ്ടിരിക്കണം. ഇപ്പോഴും ഇങ്ങങ്ങു് അവരെ കാണുവാൻ പ്രയാസമില്ല.
താഴെക്കാണുന്ന ഉപാലംഭം നോക്കുക. “സർക്കാരുദ്യോഗം, കച്ചവടം, കൃഷി, ഗൃഹസ്ഥിതി, വിദ്യാപരിശ്രമം, കൈവേലപ്രവൃത്തികൾ, കൂലിപ്പണി, പിച്ചയെടുക്കൽ മുതലായ യാതൊരു വ്യാപാരങ്ങളിലും ക്രമമായും ശരിയായും പ്രവേശിക്കാതേയും അധികകാലം കോടതികളിൽ വ്യവഹാരകാര്യങ്ങളിൽ പരിചയിച്ചു വ്യവഹാരത്തിൽ അത്യന്തം രസംപിടിച്ചു പൂർവ്വാർജ്ജിതമായി വല്ല സ്വത്തുക്കളും തനിക്കു് ഉണ്ടായിരുന്നുവെങ്കിൽ അതു വ്യവഹാരഭ്രാന്തിനാൽ നശിപ്പിച്ചു, ദിവസവൃത്തിക്കു നല്ല ബുദ്ധിമുട്ടോടുകൂടി, വല്ല കാര്യങ്ങളിലും മദ്ധ്യസ്ഥം പറഞ്ഞും വ്യവഹാരങ്ങൾ നടത്തുന്നതിൽ വക്കീൽമാരുടെ ഉപദേഷ്ടാവായും വല്ല മുറിവാചകങ്ങളും പഠിച്ചു ഹരജികൾ, ആധാരങ്ങൾ, തറവാട്ടുകരാറുകൾ മുതലായതു് എഴുതുന്നതിൽ ബഹുസമർത്ഥനെന്നു് അറിവില്ലാത്ത ആളുകളെ ധരിപ്പിച്ചു, ധനപുഷ്ടിയും ജനപുഷ്ടിയും ഉള്ള തറവാടുകളിൽ കടന്നുകൂടി കുടുംബച്ഛിദ്രവും നാശവും ഉണ്ടാക്കിയും നാട്ടിൽ വ്യവഹാരങ്ങൾ വർദ്ധിപ്പിച്ചും കാലക്ഷേപം ചെയ്യുന്ന ഒരു മനുഷ്യന്നു ഞാൻ നാട്ടുകാര്യസ്ഥനെന്നു പേരു കൊടുക്കുന്നു.”
“കുണ്ടൻമേനോൻ നിയമസംബന്ധമായുള്ള അനേകം പദങ്ങൾ മലയാളത്തിൽ തർജ്ജമചെയ്യുന്നതിന്റെ തമാശ വായിച്ചുതന്നെ അറിയേണ്ടതാണു്. ബാണപിട്ടു് (Bonafides), മേലാപിട്ടു് (Malafides), സൂയന്ത്രോസ് (Surjuris), റീസ് ഇന്ത്രവലിയൻ ചൂടിക്കെട്ടു് (Res Interalias Adjudicate), ലവിഡൻസ് (Evidence), ചെമ്പരത്തി (Champerty) തുടങ്ങിയ വാക്കുകൾ ആരെയാണു് ചിരിപ്പിക്കാത്തതു്?”
താശ്ശൻമേനോന്റെ കോപം
പുഞ്ചോലക്കര എടത്തിലെ വ്യവഹാരകാര്യസ്ഥനാണു് താശ്ശൻ മേനോൻ. അയാൾ വക്കീലന്മാരുടെ ക്ലബ്ബ് അന്വേഷിച്ചു പോയപ്പോൾ വലിയ അമ്പലത്തിന്റെ കിഴക്കുഭാഗത്താണു് അവരുടെ കൊളമ്പു് എന്നൊരു ഭൃത്യൻ പറഞ്ഞു. സാധു വഴിക്കു് ഒരു സ്ക്കൂൾകുട്ടിയെ കണ്ടുമുട്ടി.
“കുളമ്പ് എവിടെയാണു് അറിയുമോ?” എന്നു താശ്ശൻ മേനോൻ ചോദിച്ചു. ആ കുട്ടി നിശ്ശങ്കം പറഞ്ഞു ‘കുളമ്പു സിലോണിലാണു്.’
താശ്ശൻ:
വിഷമമായി, ഇപ്പ്യോൾ രണ്ടു സംശയമായി. സിലോൺ എവിടെയാണു്?
കുട്ടി:
അതു് ഒരു ദ്വീപിലാണു്; തെക്കേ സമദ്രത്തിലാണു്.
താശ്ശൂൻ:
ദ്വീപോ? വക്കീലന്മാർ വായിക്കുന്നതു ദ്വീപിൽ നിന്നാണോ?
കുട്ടി:
എന്താണു? നിങ്ങൾക്കു ഭ്രാന്തുണ്ടോ? എന്താണു് തുമ്പില്ലാതെ സംസാരിക്കുന്നതു്?
താശ്ശൻമേനോനു കലശലായ ദേഷ്യം വന്നു. ‘എന്താണു് താൻ പറഞ്ഞതു്? തുമ്പില്ലാതെ താനല്ലേ വിശേഷം പറയുന്നതു്? സ്ക്കൂൾകുട്ടി ആയിരിക്കും അല്ലേ? ആ ധിക്കാരം നല്ലവണ്ണം പുറത്തു കാണ്മാനുണ്ടു്’ ഇത്യാദി.
പാറവക്കിലന്മാർ, ജ്യോതിഷക്കാർ, ഒരുവക നോവലെഴുത്തുകാർ മുതലായവരെ ഗ്രന്ഥകാരൻ സ്വായത്തമായ ഭാവനയിലും ഫലിതത്തിലും ഭാഷയിലും കളിയാക്കീട്ടുണ്ടു്.
ഉപസംഹാരം
വാസനാസമ്പന്നനും കുശാഗ്രബുദ്ധിയുമായ ഈ മഹാത്മാവു ഭാഷാദേവിക്കു സമ്മാനിച്ചിട്ടള്ള ഇന്ദുലേഖയും ശാരദയും രണ്ട് അനർഘങ്ങളായ രത്നങ്ങൾതന്നെയാണു്. അത്തരത്തിൽ അവയ്ക്കു സമീപമെങ്ങും ചെല്ലാവുന്ന ഗ്രന്ഥങ്ങൾ മലയാളത്തിൽ വേറെയില്ല. ഈ പാദങ്ങളിൽ ഊന്നി തലയുയത്തിപ്പിടിച്ചു നിലകൊള്ളുന്ന ചന്തുമേനോന്റെ നിത്യയൗരവനയും നിതാന്തസുഷമയുമായ സൽക്കീർത്തിക്കു വാട്ടമോ കോട്ടമോ ഒരു കാലത്തും തട്ടുന്നതുല്ല.
62.3സി. വി. രാമൻപിള്ള (1033–1097)
ഉപക്രമം
കേരളത്തിലെ നോവൽസ്സാഹിത്യകാരന്മാരുടെയിടയിൽ കനിഷ്ഠികാധിഷ്ഠിതനായ സി. വി. രാമൻപിള്ളയെപ്പറ്റിയാണു് ഇനി പ്രസ്താവിക്കുവാനുള്ളതു്. വിശ്വസാഹിത്യകാരന്മാരുടെ കൂട്ടത്തിൽ അദ്ദേഹത്തിനു് അപ്രതിഷേധ്യമായ ഒരു സ്ഥാനമുണ്ടു്. അദ്ദേഹത്തിന്റെ സമീപത്തിൽ കേരളീയരായ മറ്റുനോവലെഴുത്തുകാർ ആദിത്യഭഗവാന്റെ തേജഃപ്രസരത്തിൽ പകൽവിളക്കുകൾ പോലെ മങ്ങിപ്പോകുന്നു. ചന്തുമേനോൻപോലും അദ്ദേഹത്തിനു തുല്യനല്ല.
ജനനം
തിരുവനന്തപുരം കോട്ടയക്കകത്തു മിത്രാനന്ദപുരത്തു നിന്നു കോട്ടമതിലിന്നരികിൽക്കൂടി വടക്കോട്ടു പോകുന്ന വഴിയുടെ കിഴക്കരുകിൽ കൊച്ചുകണ്ണച്ചാർവീടു് എന്നൊരു ഭവനമുണ്ടായിരുന്നു. രാജാകേശവദാസൻ തന്റെ ഭാര്യ നങ്കക്കോയിക്കൽ അരത്തമപ്പിള്ളയ്ക്കു പണിയിച്ചുകൊടുത്ത ഒരു കെട്ടിടമായിരുന്നു അതു്. 1033-ാമാണ്ടു് ഇടവമാസം 7ാം൹ ആയില്യം നക്ഷത്രത്തിൽ നമ്മുടെ കഥാനായകൻ ആ ഗൃഹത്തിൽ ജനിച്ചു. സി. വി. യുടെ തറവാടു നെയ്യാറ്റിൻകരത്താലൂക്കിൽ ചെങ്കൽപ്പകുതിയിൽ ആറയൂർ എന്ന സ്ഥലത്തുള്ള കണ്ണങ്കരവീടാണു്. അവിടെ അദ്ദേഹത്തിന്റെ മാതാവു പാർവ്വതിപ്പിള്ള 997-ൽ ജനിച്ചു. 1014-ൽ നെയ്യാറ്റിൻകര കുളത്തൂർ പനവിളാകത്തു നീലകണ്ഠപ്പിള്ള ആ യുവതിയെ വിവാഹം ചെയ്തു. അവരുടെ എട്ടാമത്തെ സന്താനമാണു് സി. വി. ആദ്യത്തെ പ്രസവത്തിൽ ശങ്കരപ്പിള്ളയെന്നും നാരായണപിള്ളയെന്നും രണ്ടു പുത്രന്മാർ ജനിച്ചു. കാലാന്തരത്തിൽ അവർ രണ്ടുപേരും തഹശീൽദാരന്മാരായി ഉയർന്നു. അവർ തറവാടിന്നു സമീപം പുന്നത്താനം എന്നൊരു ഗൃഹംകൂടി പണിയിച്ചു. പാർവ്വതിപ്പിള്ളയുടെ മാതാവിനു വലിയ കൊട്ടാരത്തിൽ ജോലിയുണ്ടായിരുന്നതിനാൽ മകളുംകൂടി തിരുവനന്തപുരത്തു താമസിക്കാൻ ഇടവന്നതാണു്. കാലാന്തരത്തിൽ പാർവ്വതിപ്പിള്ളയ്ക്കും അവിടെത്തന്നെ ജോലികിട്ടി. നീലകണ്ഠപ്പിള്ളയ്ക്കു ഗ്രന്ഥമെഴുത്തായിരുന്നു പ്രധാന കാലക്ഷേപമാർഗ്ഗം. അതോടുകൂടി അദ്ധ്യാപകവൃത്തിയിലും ഏർപ്പെടുകയാൽ നീലകണ്ഠപ്പിള്ളയാശാൻ എന്നു് അദ്ദേഹത്തെ ജനങ്ങൾ വിളിച്ചു. ഏറെത്താമസിയാതെ അദ്ദേഹത്തിനു് ഒരു ചെറിയ ജോലി വലിയ കൊട്ടാരത്തിൽ കിട്ടി.
നങ്കക്കോയിക്കൽ കേശവൻ തമ്പി
കേശവദാസനന്റെ ദൗഹിത്രിയുടെ പുത്രനായി അന്നു് ഒരു ഉദാരചരിതൻ തിരുവനന്തപുരത്തു താമസിച്ചിരുന്നു. അദ്ദേഹമാണു് നങ്കക്കോയിക്കൽ കേശവൻതമ്പി. സംസ്കൃതത്തിലും ഇംഗ്ലീഷിലും നല്ല പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തെ ആയില്യംതിരുനാൾ മഹാരാജാവു സിംഹാസനാരൂഢനായപ്പോൾ ഭജനപ്പുരയിൽ കാര്യക്കാരനായി നിയമിച്ചു. തമ്പിയുടെ ആശ്രിതനാകുവാനുള്ള ഭാഗ്യം നീലകണ്ഠപ്പിള്ളയ്ക്കു ലഭിച്ചതോടുകൂടി അദ്ദേഹത്തിന്റെ ദാരിദ്ര്യത്തിനു് ഒട്ടൊരു ശമനം വന്നു. 1042-ൽ അദ്ദേഹം മരിച്ചുപോയി എങ്കിലും തമ്പി രാമു (സി. വി.) വിനെ പുത്രതുല്യമായി സംരക്ഷിച്ചു. അമ്മ കണ്ണങ്കരവീട്ടിലേക്കു തിരിയെപ്പോകയാൽ തമ്പി കാര്യക്കാരുടെ ഗൃഹത്തിൽത്തന്നെയാണു് വളർന്നതു്. ആ സുചരിത 90 വയസ്സുവരെ ജീവിച്ചിരുന്നു് 1087-ൽ മരിച്ചു. സി. വി. ജനിച്ച വീടും വളർന്ന വീടും കേശവദാസനുമായി ബന്ധമുള്ളതായിരുന്നുവെന്നു നാം പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. അതിന്റെ അന്തശ്ചോദനയുംകൂടി കേശവദാസനെപ്പറ്റിയുള്ള നോവലുകൾ എഴുതുന്നതിനു സി. വി.ക്കു സഹായകമായിട്ടുണ്ടു്.
വിദ്യാഭ്യാസം
പന്ത്രണ്ടാമത്തെ വയസ്സിൽ സി. വി. ഇംഗ്ലീഷ് പഠിക്കുവാൻ ആരംഭിച്ചു. കാര്യക്കാരോടുകൂടി കൊട്ടാരത്തിലും തെക്കൻ തിരുവിതാംകൂറിലും പോയി അവിടത്തെ പൂർവ്വചരിത്രങ്ങളും ഐതിഹ്യങ്ങളും ഗ്രഹിച്ചു് അവയുടെ സ്മാരകങ്ങളായ അക്കാലത്തെ മന്ദിരങ്ങളേയും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ചു ജന്മസിദ്ധമായ കഥാശ്രവണകൌതുകത്തെ പോഷിപ്പിക്കുവാൻ തനിക്കു ലഭിച്ച സൗകര്യത്തെ അദ്ദേഹം വേണ്ടവിധത്തിൽ ഉപയോഗിച്ചു് ഒരു കാഥികനായി ഉയർന്നു. കഥകളിപ്പാട്ടുകൾ, കിളിപ്പാട്ടുകൾ, തുള്ളൽപ്പാട്ടുകൾ ഇവ കഴിവുള്ളിടത്തോളം ഹൃദിസ്ഥമാക്കി. സി. വി. ക്കു സംഗീതത്തിലും അഭിനയത്തിലും ഗണനീയമായ വാസനയുണ്ടായിരുന്നു. 1052-ൽ തിരുവനന്തപുരം കോളേജിൽ ചേർന്നു. ഇംഗ്ലീഷിൽ പല വിഷയത്തെപ്പറ്റിയുള്ള പുസ്തകങ്ങളും പ്രത്യേകിച്ചു് സർ. വാൾട്ടർ സ്കോട്ടിന്റെ ‘വേവർലി’ നോവലുകളും നിഷ്കർഷിച്ചു വായിച്ചു. പില്ക്കാലങ്ങളിൽ ആ ഭാഷകൊണ്ടു കൈകാര്യം ചെയ്യാവുന്ന അഭ്യസ്തവിദ്യരുടെ മുന്നണിയിൽ അദ്ദേഹം അനായാസേന പാഞ്ഞുകയറിയതു് അന്നുമുതല്ക്കുള്ള നിസ്തന്ദ്രമായ വ്യവസായത്തിന്റെ ഫലമാകുന്നു. ആയില്യംതിരുനാൾ തീപ്പെട്ടതോടുകൂടി കേശവൻതമ്പിക്കു കൊട്ടാരത്തിലെ ജോലി രാജിവെയ്ക്കേണ്ടതായി വന്നു. തന്മൂലം നേരിട്ട സാമ്പത്തിക വൈഷമ്യത്തിൽനിന്നു തമ്പിക്കുപുറമേ തന്റെ ഇരട്ടപെറ്റ ജ്യേഷ്ഠന്മാരുടേയും, ദിവാൻ നാണുപിള്ളയുടെ പുത്രൻ എൻ. രാമൻപിള്ള (പിന്നീടു തിരുവിതാംകൂർ എക്സൈസ് കമ്മീഷണർ) യുടേയും സാഹായ്യം അദ്ദേഹത്തെ കുറെയെല്ലാം രക്ഷിച്ചുവെങ്കിലും അന്നത്തെ ജീവിതം അദ്ദേഹത്തിനു ഭാരമായിത്തോന്നി. പക്ഷേ അപ്പോഴേക്കു കോളേജ് വിദ്യാഭ്യാസം അവസാനിക്കാറായിരുന്നു. അവിടെ സി. വി. യുടെ ബുദ്ധിശക്തി, വിനോദരസികത, അഭിനയവാസന മുതലായ സിദ്ധികൾകൊണ്ടു് അദ്ദേഹം പ്രഫസറന്മാരുടെ വാത്സല്യം ധാരാളമായി സമാർജ്ജിച്ചു. ഗ്രാൻഡ് ലിറ്റററി യൂണിയൻ (Grand Literary Union) എന്നൊരു വിദ്യാർത്ഥിസ്മി സമിതി സംഘടിപ്പിച്ചു. രാഷ്ട്രീയകാര്യങ്ങളെപ്പറ്റി ഇംഗ്ലീഷിൽ അവിജ്ഞാത കർത്തൃകങ്ങളായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ ഉപരിപഠനത്തിനുവേണ്ടി തിരുവനന്തപുരം വിട്ടു മദിരാശിക്കു പോകുന്നതാണു് ഉചിതമെന്നു തോന്നി. 1056-ൽ ബി. ഏ. പരിക്ഷ ജയിച്ചു. മദിരാശിയിലെ താമസത്തിനിടയ്ക്കു് അദ്ദേഹത്തെ ബാധിച്ച ഉദരരോഗം മരണംവരെ നില നിന്നു.
വിവാഹം
ആദ്യം ഒരു തങ്കച്ചിയെയാണു് സി. വി. വിവാഹം ചെയ്തതു്. അതു പൂർവ്വോക്തന്മാരായ ജ്യേഷ്ഠന്മാരുടെ നിർബ്ബന്ധം നിമിത്തമായിരുന്നു. ആ ബന്ധം ഉടൻ തന്നെ ശിഥിലമായി. പെരുന്താന്നി കീഴേവീട്ടിൽ ഭാഗീരഥിയമ്മയെന്നും ജാനകിയമ്മയെന്നും രണ്ടു കുലീനകളായ സഹോദരികളുണ്ടായിരുന്നു. അവരിൽ ജാനകിയമ്മയെ വിവാഹം ചെയ്യണമെന്നായിരുന്നു ആശയെങ്കിലും അതു് അന്നു സഫലമായില്ല. ആ യുവതി കിളിമാനൂർ ചിത്രമെഴുത്തു രാജരാജവർമ്മ കോയിത്തമ്പുരാന്റെ (രവിവർമ്മകോയിത്തമ്പുരാന്റെ കനിഷ്ഠസഹോദരൻ) പത്നിയായി. ഭാഗീരഥിയമ്മയെ സി. വി. യും പരിഗ്രഹിച്ചു. അതു് 1062 വൃശ്ചികം 3-ാം൹യായിരുന്നു. 1079-ൽ കോയിത്തമ്പുരാൻ മരിച്ചുപോകയാൽ വിധവയായിത്തീർന്ന ജാനകിയമ്മ സി. വി.യുടെ കുട്ടികളെ പരിചരിക്കുവാൻ അദ്ദേഹത്തിന്റെ ഗൃഹത്തിൽ വന്നുചേർന്നു. ക്രമത്തിൽ ആ ഭാഗ്യവതിതന്നെ സി. വി. യുടെ സഹധർമ്മിണിയുമായി. ഭാഗീരഥിയമ്മ സംഗീതസാഹിത്യങ്ങളിൽ അഭിജ്ഞയും, തികഞ്ഞ സഹൃദയയുമായിരുന്നതിനാൽ ആവിവാഹം അദ്ദേഹത്തിന്റെ സാഹിത്യപരിശ്രമത്തിനു പലപ്രകാരത്തിൽ ഉത്തേജകമായിത്തീർന്നു. ആ പക്വമനസ്കയുടെ ആത്മാർത്ഥമായ പരിചരണമാണു് സി. വി. യുടെ ആയുർദ്ദൈർഘ്യത്തിനുള്ള കാരണങ്ങളിലൊന്നു്.
സർക്കാരുദ്യോഗസ്ഥൻ
തിരുവനന്തപുരത്തു തിരിച്ചുവന്നതിനുമേൽ സി. വി. രണ്ടുമൂന്നു മാസക്കാലം മൈസൂർ ഹൈദരബാദ് മുതലായ രാജ്യങ്ങളിൽ ഊരും പേരും അറിയിക്കാതെ ചുറ്റിസ്സഞ്ചരിച്ചു. ആ സഞ്ചാരം അദ്ദേഹത്തിന്റെ ദേശപരിചയത്തെ വർദ്ധിപ്പിക്കുകയും പില്ക്കാലത്തു നോവൽ നിർമ്മാണത്തിനു ചില വിഷയങ്ങളിൽ പ്രയോജകീഭവിക്കുകയും ചെയ്തു. പിന്നീടു ഹൈക്കോടതിയിൽ ഒരു ചെറിയ ശമ്പളത്തിൽ നിയമിതനായി. ലാക്കോളേജിൽ ചേർന്നു പഠിത്തം ആരംഭിച്ചു. ഭാഗീരഥിയമ്മയുമായുള്ള വിവാഹം കഴിഞ്ഞതിനുമേൽ അദ്ദേഹം കീഴേവീട്ടിലാണു് താമസിച്ചതു്. അവിടത്തെ പരിസരം തന്റെ നൃത്യകലാവിജ്ഞാനത്തേയും സംഗീതപാടവത്തേയും വിനോദസംഭാഷണകശലതയേയും പ്രവൃദ്ധമാക്കുവാൻ സഹായിച്ചു. ലാക്കാളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ പ്ലീഡർപരിക്ഷയ്ക്കു പഠിയ്ക്കുവാൻ 1065 തുലാമാസത്തിൽ വീണ്ടും മദിരാശിക്കു പോയി. ആ പരീക്ഷയിലും ചേരുവാൻ സാധിച്ചില്ല. ഹൈക്കോടതിയിൽ ശിരസ്തദാർ ഉദ്യോഗംവരെ ഉയർന്നു. അവിടെനിന്നു 1080-ൽ 200 രൂപ ശമ്പളത്തിൽ സർക്കാരച്ചുക്കൂടം സൂപ്രണ്ടായി നിയമിക്കപ്പെട്ട. 1077നു മുമ്പുതന്നെ അദ്ദേഹത്തിന്റെ റൊസ്റ്റോട്ട് എന്ന സുപ്രസിദ്ധമായ ഭവനം നിർമ്മിച്ചുകഴിഞ്ഞിരുന്നു. അന്നുമുതൽ സി. വി. താമസിച്ചത് അവിടെയാണു്. 1087 വരെ സുപ്രണ്ടുദ്യോഗത്തിൽത്തന്നെ മറ്റു ഡിപ്പാർട്ടുമെൻറുകളിലേക്കു മാററമൊന്നും കിട്ടാതെ തുടരുകയും 1088-ൽ പെൻഷൻ പറ്റുകയും ചെയ്തു. അതിനുമുൻപുതന്നെ 1087-ൽ പെൻഷന്റെ പ്രാരംഭമായി തനിക്കവകാശമുള്ള അവധിയെടുത്തു സാഹിത്യ പ്രവർത്തനത്തിൽ പൂർവ്വാധികം ശ്രദ്ധയോടുകൂടി ഏർപ്പെട്ടുകഴിഞ്ഞിരുന്നു. 1093-ാമാണ്ടു് ഇടവമാസം 31-ാം൹ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി ആഡംബരപൂർവ്വം നാടെങ്ങും ആഘോഷിക്കുകയുണ്ടായി. മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചിമഹാരാജാവു് 1094 കന്നിമാസം 22-ാം൹ അദ്ദേഹത്തിനു സാഹിത്യകുശലൻ എന്ന ബിരുദവും ആ സ്ഥാനത്തേക്കുള്ള കിർത്തിമുദ്രയും നല്കിയതിനുപുറമേ ഒരു വീരശൃംഖലയും സമ്മാനിച്ചു. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്കുകമ്മിറ്റിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും മറ്റും അദ്ദേഹം അനുഷ്ഠിച്ചിട്ടുള്ള സേവനത്തെപ്പറ്റി ഇവിടെ വിസ്തരിക്കുന്നില്ല. ധനസംബന്ധമായ ക്ലേശങ്ങളിൽനിന്നു് അദ്ദേഹം ഒരിക്കലും വിമുക്തനായിരുന്നില്ല. എങ്കിലും ജീവിതത്തിന്റെ സായാഹ്നത്തിൽ ശ്രിമൂലംതിരുനാൾ മഹാരാജാവിന്റെ കാരുണ്യത്താൽ വളരെ ലഘൂകൃതമായി. അദ്ദേഹത്തെപ്പോലെയുള്ള ഒരു സാഹിത്യ സവ്യസാചിക്കു സർവ്വീസിൽ വളരെ ഉയർന്നുപോകാമായിരുന്നു. അതിനു പ്രധാനപ്രതിബന്ധമായി നിന്നതു് അദ്ദേഹത്തിന്റെ രാജ്യസേവാപ്രവണതയാണു്. ആ സാഹസിയെ അധികാരസ്ഥന്മാർ ബഹുമാനിച്ചതോടുകൂടി ഭയപ്പെടുകയും ചെയ്തു. 1093-ലാണു് അദ്ദേഹം ടെൿസ്റ്റ് ബുക്കു കമ്മിറ്റിയുടെ അദ്ധ്യക്ഷനായതു്.
സാമുദായികവും രാഷ്ടീയവുമായ സേവനങ്ങൾ
സമുദായസേവനത്തിൽനിന്നു വിഭിന്നമല്ലായിരുന്നു സി. വി.യുടെ രാഷ്ട്രസേവനവും പത്രപ്രവർത്തനവും. തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗങ്ങളിൽ വിദേശികളെ നിയമിക്കരുതെന്നും അവ ഭരിക്കുവാൻ വേണ്ട കെല്പും കോപ്പും നാട്ടുകാർക്കുതന്നെ ഉണ്ടെന്നും അദ്ദേഹം നിരവധി ലേഖനങ്ങൾ എഴുതി ഒട്ടവളരെ പ്രക്ഷോഭണങ്ങൾ നടത്തി തീവ്രമായി വാദിച്ചു. 1057-ൽ കേരള പേട്രിയട്ട് എന്നൊരു വാരിക ആരംഭിച്ചു. 1061-ൽ മലയാളി സോഷ്യൽ യൂണിയൻ എന്ന കോളേജ് സമിതിയെ മലയാളിസഭയായി വികസിപ്പിച്ചു് അതിന്റെ രസനയായി മലയാളി എന്ന പത്രിക ഉൽഘാടനം ചെയ്തു. സഭയുടെ ആദർശങ്ങളെ പ്രചരിപ്പിക്കുന്നതിനായി അതിൽ മുഖലേഖനങ്ങൾ എഴുതി. 1062-ൽ അതിനെ പ്രതിപക്ഷപത്രമാക്കി. തന്റെ ചില സഹപ്രവർത്തകന്മാരോടുകൂടി മലയാളി മെമ്മോറിയൽ എന്ന പ്രക്ഷോഭണം ആരംഭിച്ചു. ഇംഗ്ലീഷ് വർഷം 1891 ജനുവരി 1-ാം൹ അതു മഹാരാജാവിനുസമപ്പിതമായി. ദിവാൻ വി. പി. മാധവരായരുടെ ഭരണത്തെ കഠിനമായി വിമർശിച്ചു് 1080-ൽ വഞ്ചിരാജ് എന്നൊരു ഇംഗ്ലീഷ് പത്രം നടത്തി. മലയാളിസഭ പോയി കേരളസമാജം അതിന്റെ സ്ഥാനത്തു് ആവിർഭവിച്ചതും, സി. കൃഷ്ണപിള്ളയുടെ തിരുവിതാംകൂർ നായർ സമാജം അതിൽ ലയിച്ചതും രണ്ടുംകൂടി ചേർന്നു കേരളീയനായർ സമാജമായതും വളരെക്കാലം യോജിച്ചും പിന്നെ കുറേക്കാലം ഭിന്നിച്ചും ആ രണ്ടു സമുദായനേതാക്കന്മാരും പ്രവർത്തനം നടത്തിയതും സി. വി.യുടെ ചരിത്രത്തിൽ സ്മരണീയമായ ഒരുപാഖ്യാനമാണു്. അതു് ഇവിടെ പ്രപഞ്ചനം ചെയ്യേണ്ട ആവശ്യമില്ല. സമുദായപരിഷ്കാരം മാത്രമായിരുന്നു കൃഷ്ണപിള്ളയുടെ ഉദ്ദേശം. രാഷ്ട്രീയച്ഛായ അതിനില്ലാത്തതു് ഒരു വൈകല്യമായി സി. വി.ക്കു തോന്നി. ആദർശങ്ങൾ അഭിന്നങ്ങളായിരുന്ന കാര്യങ്ങളിലും ഏറെക്കുറെ ഭിന്നങ്ങളായ പ്രവർത്തനമാർഗ്ഗങ്ങളാണു് അവർ സ്വീകരിച്ചതു്. ഫലസമ്പാദനത്തിലായിരുന്നു സി. വി.യുടെ ശ്രദ്ധ. അതിലേക്കുവേണ്ടി അന്യഥാ ആദരണീയരല്ലാത്ത ചിലരുടെ സഖ്യം നേടുന്ന വിഷയത്തിൽ കൃഷ്ണപിള്ള പരാങ്മുഖനായിരുന്നു. 1080 മകരത്തിലാണു് കേരളീയനായർ സമാജം സ്ഥാപിതമായതു്. മന്നത്തു കൃഷ്ണൻനായരുടെ ഭരണത്തെ അലങ്കോലപ്പെടുത്തുന്നതിനു ചില ഉല്പതിഷ്ണുക്കൾ ചെയ്ത ശ്രമത്തെ തടയുന്നതിനു മിതഭാഷി എന്നൊരു പത്രം പ്രചരിപ്പിച്ചു. വിദേശീയ മേധാവിത്വം എന്ന തലക്കെട്ടിൽ സി. വി. എഴുതിയ ഒരു ലേഖനപരമ്പരയാണു് ആ പേരിൽ ഒരു ലഘുപുസ്തകമായി പിന്നീടു് മുദ്രിതമായതു്. 1096 മീനം 11-ാം൹ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്തു് ഒരു നായർവിദ്യാർത്ഥിമന്ദിരവും ഹോസ്റ്റലും സ്ഥാപിതമായി. 1097-ൽ ദിവാൻ ടി. രാഘവയ്യായുടെ ഭരണകാലത്തു നടന്ന വിദ്യാർത്ഥി ബഹളത്തിൽ തന്റെ വാർദ്ധക്യത്തെ വകവയ്ക്കാതെ പ്രക്ഷോഭകന്മാർക്കു വേണ്ട സാഹായ്യം നല്കി. ഇങ്ങനെ 1057 മുതൽ നിരന്തരമായി 40 കൊല്ലക്കാലത്തോളം കഥാപുരുഷൻ തന്റെ നാട്ടിനേയും സമുദായത്തേയും സർവ്വാത്മനാ ഉപാസിച്ചു. ആവക കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വലങ്കയ്യായിരുന്നതു പ്രസിദ്ധസാഹിത്യരസികനും അഭിഭാഷകപ്രമുഖനുമായ മള്ളൂർ ഗോവിന്ദപ്പിള്ളയായിരുന്നു. സി. വി. യുടെ പ്രഹസനങ്ങൾ അഭിനയംമൂലവും മറ്റും പ്രചരിപ്പിക്കുന്നതിനും മള്ളൂർ നിപുണമായി സഹായിച്ചിട്ടുണ്ടു്. 1097-ാമാണ്ടു മീനമാസം 8-ാം൹ ആ പുരുഷകേസരി സായൂജ്യം പ്രാപിച്ചു. ഈ. വി. കൃഷ്ണപിള്ളയായിരുന്നു അദ്ദേഹത്തിന്റെ കനിഷ്ഠപുത്രി മഹേശ്വരിയമ്മയുടെ ഭർത്താവു്.
സ്വഭാവം
സി. വി. ഈശ്വരഭക്തനും രാജഭക്തനും സദാചാരനിരതനുമായിരുന്നു. അദ്ദേഹം രാജസിംഹാസനത്തെ ചലിപ്പിക്കുവാൻ ഒരിക്കലും തന്റെ തൂലിക ഉപയോഗിച്ചിട്ടില്ല. പ്രത്യുത വിദേശീയന്മാരായ ഉദ്യോഗസ്ഥന്മാരുടെ പിടിയിൽ നിന്നു വിട്ടാൽ അതു പൂർവ്വാധികം ഉറയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭേദ്യമായ വിശ്വാസം. (മാർത്താണ്ഡവർമ്മയിൽ മാങ്കോയിക്കൽക്കുറുപ്പു മാർത്താണ്ഡവർമ്മ മഹാരാജാവിനെ അറിയിക്കുകയാണു്. “ഭൂതപ്പാണ്ടിയിൽ പാളയം കെട്ടിക്കിടക്കുന്ന പരദേശിപ്പടയ്ക്കു തിരുമേനി എങ്ങനെയും പോട്ടെന്നേ വിചാരമുള്ളു. കുരുവലം നിറഞ്ഞിരുന്നാൽ തിരുമേനി തങ്കക്കുടം; ഒഴിഞ്ഞോ അകിടറ്റ പശു. അടുപ്പിൽ തീയെരിയെ അയൽവീട്ടിൽ തീ കൊളുത്തി ഇരപ്പാനേ? തിരുമേനിയുടെ ഉപ്പും ചോറും തിന്നു കിടക്കുന്ന കുടികളെ അടവുചേർത്തു പടകൂട്ടാതെ മുൻവഴി വിട്ട് എങ്ങാനും കെടന്ന കൂട്ടത്തെപ്പോയി വാഅപ്പാ, ഒത്താശചെയ്യപ്പാ, എന്നു താങ്ങിയതു പുത്തിയോ?” വീട്ടിലായാലും നാട്ടിലായാലും സി. വി. ഒരു ജനനേതാവായിരുന്നു. സമവയസ്കന്മാരെയെന്നപോലെ യുവാക്കന്മാരെയും അദ്ദേഹത്തിനു് ആകർഷിക്കുവാൻ കഴിഞ്ഞു. അതു് ആകൃതിയുടേയും പ്രകൃതിയുടേയും നൈസർഗ്ഗികമായ ഗാംഭീര്യംകൊണ്ടും വിനോദവും വിജ്ഞാനവും ഒരേ അവസരത്തിൽ പ്രദാനംചെയ്യുന്ന സംഭാഷണചാതുര്യംകൊണ്ടും മാത്രമല്ല നിഷ്കളങ്കവുംസ്നേഹപൂർണ്ണവുമായ ഹൃദയത്തിന്റെ ആകർഷണശക്തി കൊണ്ടും കൂടിയായിരുന്നു. സി. വി. ഏതു നിലയിലുള്ളവർക്കും ഏതു പ്രായക്കാർക്കും അഭിഗമ്യനും ഉപദേഷ്ടാവുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഗൃഹം ഒരു നിത്യസഭാമണ്ഡപമായി രൂപാന്തരപ്പെട്ടിരുന്നു. യുവാക്കന്മാരോടും വിദ്യാർത്ഥികളോടും അദ്ദേഹം അന്യാദൃശമായ സൗഹാർദ്ദസമ്പർക്കം പുലത്തി, അവരുടെ വിചാരങ്ങളിലും വികാരങ്ങളിലും പങ്കുകൊണ്ടു. സമുദായകാര്യങ്ങളിൽ അദ്ദേഹം ഒരു തികഞ്ഞ ഉൽപതിഷ്ണുവായിരുന്നുവെങ്കിലും ഉച്ഛൃംഖലനായ ഒരു വിപ്ലവകാരിയായിരുന്നില്ല. സ്ത്രീവിദ്യാഭ്യാസത്തിനു് അനുകൂലനായിരുന്നുവെങ്കിലും ഇംഗ്ലീഷ് പഠിത്തം നിമിത്തം യുവതികളിൽക്കണ്ട മദാമ്മചമയലിനെ തീക്ഷ്ണമായി വെറുത്തു. സ്വന്തം പെൺകുട്ടികളെ പള്ളിക്കൂടങ്ങളിൽ അയച്ചല്ല പഠിപ്പിച്ചതു്. അവരുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഹൃദയം ഒരു ശിശുവിന്റേതു പോലെ മൃദുലമായിരുന്നു. അദ്ദേഹത്തിന്റെ പുത്രി ഗൗരിയമ്മയുടെ ഭർത്താവായ പുന്നയ്ക്കൽ ഏ. ആർ. പിള്ള ഉപരിവിദ്യാഭ്യാസത്തിനായി യൂറോപ്പിൽ പോയി ഒന്നാമത്തെ ലോകമഹായുദ്ധത്തിൽ ജർമ്മനിയിൽ അകപ്പെട്ടു ദാരിദ്ര്യം നിമിത്തം പലക്ലേശങ്ങൾ അനുഭവിച്ചു. ഗാർഹികമായ ബന്ധം നിശ്ശേഷം വേർപെടുത്തിയതുപോലെയായിരുന്നു അദ്ദേഹത്തിന്റെ സകലബന്ധുക്കളോടുമുള്ള പെരുമാറ്റം. അദ്ദേഹത്തിനു സി. വി. 1096-ാമാണ്ടിടയ്ക്കു് അയച്ച ഒരു എഴുത്തിൽനിന്നു് ഉദ്ധരിക്കുന്നതാണു് താഴെച്ചേർക്കുന്ന വാക്യങ്ങൾ: “ഞാൻ വൃദ്ധനാണു്. ദുർബ്ബലനാണു്. രോഗിയാണു്. നിങ്ങളുടെ അമ്മയേയും നിങ്ങൾ ജന്മദാതൃത്വം വഹിക്കുന്ന ആ ജീവികളേയും നിങ്ങൾ അറിയുന്ന ഭാവം പോലുമില്ല. നിങ്ങളോടു ധാർമ്മികമായ ഒരു കർത്തവ്യമെന്ന നിലയിൽ ഞാൻ നിങ്ങളുടെ ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കുകയും കുറ്റകരമായ ഒരു പക്ഷപാതബുദ്ധിയോടുകൂടി നിങ്ങളുടെ ഭാര്യയുടെ വിദ്യാഭ്യാസച്ചിലവുകൾ നിർവ്വഹിക്കുകയും ചെയ്തു. നിങ്ങളുടെ അമ്മ എന്നേക്കാളും പ്രായംകൂടിയവരാണു്. നിങ്ങളുടെ ഭാര്യയെ കാണുക എന്നതു എനിക്കു് ഓരോ നിമിഷവും സങ്കടകരമായ ഒരു സങ്ഗതിതന്നെ. അപ്പോഴപ്പോൾ നിങ്ങളുടെ അമ്മയെ കാണുന്നതോ, ലോകത്തിൽ സഹിക്കാവുന്നതിൽക്കവിഞ്ഞുള്ള യാതനയുമാണു്.” ഈ മഹാദുഃഖം അദ്ദേഹത്തിന്റെ മരണത്തെ ഏറെക്കുറെ ത്വരിപ്പിച്ചു. ഏ. ആർ. പിള്ള പല പ്രാരബ്ദങ്ങൾ തരണംചെയ്തു തിരിയെ തിരുവനന്തപുരത്തു വന്നപ്പോൾ സി. വി. ഇഹലോകവാസം വെടിഞ്ഞുകഴിഞ്ഞിരുന്നു.
കൃതികൾ
താഴെപ്പറയുന്നവയാണു് സി. വി.യുടെ പ്രധാന കൃതികൾ. (1) ചന്ദ്രമുഖീവിലാസം പ്രഹസനം, (2) മത്തവിലാസം പ്രഹസനം (1068-ാമാണ്ടിടയ്ക്കു്), (3) മാർത്താണ്ഡവർമ്മ (1058), (4) ധർമ്മരാജാ (1088), (5) പ്രേമാമൃതം (1090-ൽ ആരംഭിച്ചതു്). (6) രാമരാജബഹദൂർ രണ്ടു ഭാഗങ്ങൾ (1093-1095 ഈ കൊല്ലങ്ങളിൽ) എന്നീ നാലു നോവലുകളും, (7) ദിഷ്ടദംഷ്ട്രം, (8) പ്രേമാരിഷ്ടം എന്നീ രണ്ടു അപൂർണ്ണകഥകളും, (9) കുറുപ്പില്പാക്കളരി (1084), (10) പണ്ടത്തെ പാച്ചൻ, (11) തെന്തനാംകോട്ടു ഹരിശ്ചന്ദ്രൻ, (12) കയ്മളശ്ശന്റെ കടശ്ശിക്കൈ, (13) ചെറുതേൻകൊളംബസ്, (14) കുറുപ്പിന്റെ തിരിപ്പ്, (15) ബട്ട്ലർ പപ്പൻ, (16) ഡാക്ടർക്കു കിട്ടിയ മിച്ചം എന്നീ എട്ടു പ്രഹസനങ്ങളും, (17) വിദേശീയമേധാവിത്വവുമാണു്. വിദേശീയമേധാവിത്വത്തെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. കെ. രാമകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച പാറപ്പുറത്തെ ഖണ്ഡിച്ചു മുദ്രണംചെയ്യപ്പെട്ട പാറപ്പുറംപിളർപ്പു് അദ്ദേഹത്തിന്റെ കൃതിയല്ല. ചന്ദ്രമുഖിവിലാസത്തിൽ, പദ്യങ്ങളും അടങ്ങീട്ടുണ്ടു്. അവയുടെ പ്രണേതാവു പേട്ടയിൽ രാമൻപിള്ള ആശാനായിരുന്നു. ഗദ്യശൈലി പ്രാസഭൂയിഷ്ഠവും വിലക്ഷണവുമാണു്. അന്നത്തെ മരുമക്കത്തായക്കുടുംബങ്ങളിൽ കണ്ടുവന്ന പല അനാചാരങ്ങളേയും അവയുടെ അനിഷ്ഠഫലങ്ങളേയും തിരുവാതിരക്കളിയിലെ ആശാന്മാരുടെ സ്ത്രീലംപടതയേയും മറ്റും പറ്റി അതിൽ നിപുണമായി ഉപാലംഭനം ചെയ്തിട്ടുണ്ടു്. ശക്തിപൂജയുടെ മറയിൽ തിരുവനന്തപുരത്തെ ചില സമുദായാംഗങ്ങളുടെ മധ്യത്തിൽ കടന്നുകൂടിത്തുടങ്ങിയ മദ്യപാനത്തെ ഉന്മൂലനംചെയ്യുന്നതിനാണു് മത്തവിലാസം എഴുതിയതു്. ആ രണ്ടു പുസ്തകങ്ങളും അച്ചടിച്ചിട്ടില്ല. പ്രഹസനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണു് സി. വി. അദ്ദേഹത്തിന്റെ പ്രഹസനങ്ങളിൽ പ്രഥമസ്ഥാനത്തിനവകാശം കുറുപ്പില്ലാക്കളരിക്കുമാണു്. ഇംഗ്ലീഷ് പഠിച്ച യുവാക്കന്മാരും യുവതികളും യഥാക്രമം സായിപ്പന്മാരേയും മദാമ്മമാരേയും അനുകരിച്ചു കാണിക്കുന്ന ഗോഷ്ടികളെ അതിൽ ഫലിതസമ്മിശ്രമായ ഭാഷയിൽ ആദ്യന്തം അവഹേളനം ചെയ്തിരിക്കുന്നു. ഭാസ്കരമേനോനേയും പഞ്ചാമൃതക്കൊച്ചമ്മയേയും ആർക്കു മറക്കുവാൻ സാധിക്കും? കറുപ്പില്ലാക്കളരിയിലെ പാട്ടുകളും നന്നായിട്ടുണ്ട്. പഞ്ചാമൃതക്കൊച്ചമ്മ ഒടുവിൽ പറയുകയാണു്: “ഇതു് ഇരുപതാം ശതവർഷമാണു്. Miss Pancke ആണു് ഞങ്ങളുടെ Apostle. വലിയ ഒരു ഭൂകമ്പത്തിന്റെ മുരളിച്ചയാണു് കേട്ടുതുടങ്ങുന്നതു്. സൂക്ഷിച്ചിരിക്കട്ടേ ഈ സമുദ്രലംഘനക്കാർ, ലങ്കാദഹനക്കാർ, ദശകണ്ഠനിഗ്രഹക്കാർ ഇവർ എന്തു സാധിച്ചു? സാക്ഷാൽമായയല്ലേ പരബ്രഹ്മത്തിനു സൃഷ്ടിസ്ഥിതിസംഹാരശക്തിയെ നല്കുന്നതു്? Eve മാതാവല്ലേ മനുഷ്യർക്കു ബുദ്ധിയേയും ജ്ഞാനത്തേയും സമ്പാദിച്ചതു്? രാജാക്കന്മാർ ഭരിക്കുന്നതു സ്ത്രീലിങ്ഗപ്രത്യയാന്തത്തോടുകൂടിയ മന്ത്രി മുഖേനയല്ലേ? വിശേഷിച്ചും ഈ ഞങ്ങളുടെ സംഗതിയിൽ കുടുംബം, സ്വത്തു് etc. ജന്മാവകാശങ്ങളല്ലേ? വരട്ടേ; കാണട്ടേ; കിഴക്കോട്ടുള്ള ഭൂഭ്രമണത്തെ പടിഞ്ഞാറോട്ടാക്കിയില്ലെങ്കിൽ അന്നു ലിങ്ഗഭേദം നഷ്ടമായിപ്പോകട്ടെ.” മറ്റു പ്രഹസനങ്ങൾ രണ്ടുമൂന്നു മണിക്കൂർ നേരത്തെ അഭിനയത്തിനുവേണ്ടി എഴുതീട്ടുള്ള അതിലഘുക്കളായ കൃതികളാണു്. ഹാസ്യരസത്തിനാണ് അവയിൽ പ്രാധാന്യം നല്കിക്കാണുന്നതു്. സമുദായത്തിലെ ചില വൈകല്യങ്ങൾ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശം അവയിലുമുണ്ടു്. മാർത്താണ്ഡവർമ്മമഹാരാജാവു പല പ്രബലന്മാരായ ശത്രുക്കളെ ജയിച്ചു സിംഹാസനാരൂഢനാകുന്നതാണു് മാർത്താണ്ഡവർമ്മയിലെ കഥാവസ്തു. കേശവദാസന്റെ അപദാനങ്ങളെ അനുകീത്തനം ചെയ്തു മൂന്നു നോവലുകൾ രചിക്കണമെന്നു് സി. വി. ക്കു് ആഗ്രഹമുണ്ടായിരുന്നതായി ധർമ്മരാജായുടെ മുഖവുരയിൽനിന്നു കാണാം. അവയിൽ ധർമ്മരാജാ ഒന്നാമത്തേതും, രാമരാജബഹദൂർ രണ്ടാമത്തേതും, ദിഷ്ടദംഷ്ട്രം മൂന്നാമത്തേതുമാണു്. രാമവർമ്മമഹാരാജാവിന്റെ രാജ്യഭരണത്തിന്റെ ആദ്യത്തെ ഘട്ടത്തെയാണു് ധർമ്മരാജാ പരാമശിക്കുന്നതു്. ടിപ്പുസുൽത്താനുമായുള്ള സംഘട്ടനമാണു രാമരാജബഹദൂരിന്റെ പശ്ചാത്തലം. കേശവദാസന്റെ അകാലമൃത്യവാണു് ദിഷ്ടദംഷ്ട്രത്തിലെ ഇതിവൃത്തമെന്നു് ഊഹിക്കാം. പ്രേമാരിഷ്ടം ആത്മകഥാകഥനരൂപത്തിലുള്ള ഒരു നോവലാണു്. മിസ് മേരി കൊറെലി (Miss Marie Corelli) എന്ന ആഖ്യായികാകാരിണിയുടെ പ്രസിദ്ധമായ വെൺഡെററാ (Vendetta) എന്ന നോവലിൽ ലോകത്തിലെ സകലദുർവൃത്തികൾക്കും കാരണം സ്ത്രീചാപല്യമാണെന്നു സ്ഥാപിച്ചിട്ടുള്ളതു് അബദ്ധമാണെന്നും, പുരുഷന്റെ ദുസ്സ്വഭാവമാണു് അവയ്ക്കെല്ലാം കാരണമെന്നും കാണിക്കുന്നതിനുവേണ്ടി രചിച്ച ഒരു നോവലാണ് പ്രേമാമൃതം. മുഖവുരയിൽ സി. വി. വെൺഡെറ്റായിലെ പ്രധാന സംഭവത്തെ ഈ കഥയുടെ രചനയിൽ ഭാവമൊന്നു മാറ്റി കവർന്നിട്ടുണ്ടെന്നുവരികിലും ശേഷം ഭാഗം സംഭവാദി കഥകൾ ആപാദമസ്തകം സ്വതന്ത്രസൃഷ്ടിയാണു്. “പാത്രങ്ങളും അവയുടെ പ്രവർത്തനങ്ങളും മനുഷ്യസ്വഭാവങ്ങളുടേയും ലോകഗതികളുടേയും വിവിധതയ്ക്കു ദൃഷ്ടാന്തങ്ങളായി സങ്കല്പിച്ചിട്ടുള്ളതും ആ സ്ഥിതിയിൽ വായനക്കാർ അവയെ അവലോകനം ചെയ്യേണ്ടതുമാണു്” എന്നു പറയുന്നു. സാമുദായികാഖ്യായിക രചിക്കുന്നതിനെക്കാൾ ചരിത്രാഖ്യായിക രചിക്കുന്നതിലാണു് അദ്ദേഹത്തിനു കൂടുതൽ വൈദഗ്ദ്ധ്യം.
പ്രധാനകഥകളെപ്പറ്റി പൊതുവെയുള്ള പരാമ ൎശം
ശൈലി പരിശോധിക്കുകയാണെങ്കിൽ മാർത്താണ്ഡവർമ്മയ്ക്കും സി. വി.യുടെ മറ്റു മുന്നു നോവലുകൾക്കും തമ്മിൽ പ്രകടമായ വ്യത്യാസം കാണാം. മാർത്താണ്ഡവർമ്മയിലെ ശൈലി ഋജുവും സരളവുമാണു്. മറ്റു നോവലുകളിലേതു വക്രവും പരുഷവുമായി സാമാന്യന്മാരായ വായനക്കാരുടെ മസ്തിഷ്കശക്തിയെ പരീക്ഷിക്കുന്നു. ഈ വിമർശം സംഭാഷണഭാഗങ്ങളെ സ്പർശിക്കയില്ലെന്നുകൂടി പറയേണ്ടതുണ്ടു്. മാർത്താണ്ഡവർമ്മ എഴുതി 20-ൽച്ചില്വാനം കൊല്ലങ്ങൾ കഴിഞ്ഞതിനുമേലാണല്ലോ ധർമ്മരാജാ രചിച്ചതു്. അതിൽ പൂർവ്വശൈലി വിസ്മൃതമോ തിരസ്കൃതമോ ആയപോലെ തോന്നിപ്പോകുന്നു. മാർത്താണ്ഡവർമ്മയിൽ കഥാഘടനയ്ക്കാണു് മെച്ചം. മറ്റു നോവലുകളിൽ ചിത്തവൃത്തികളുടെ വികസനത്തിനാണു് പ്രാധാന്യം. ഉഗ്രഹരിപഞ്ചാനനൻ, പെരിഞ്ചക്കോട്ടു കുഞ്ചുമായിറ്റിപ്പിള്ള, ചിലമ്പിനേത്തു ചന്ത്രക്കാറൻ ഇത്തരത്തിലുള്ള പാത്രങ്ങൾ മാർത്താണ്ഡവർമ്മയിലില്ല. അതിമാനുഷന്മാരായ കഥാപാത്രങ്ങളെ വർണ്ണിക്കുന്നതിനു് അസാധാരണരീതിയിലുള്ള ഭാഷവേണമെന്നു ഗ്രന്ഥകാരനു തോന്നിയിരിക്കാമെന്നേ ഒരു സമാധാനം പറയുവാൻ കാണുന്നുള്ള. ശബ്ദശുദ്ധിയിൽ അദ്ദേഹം വളരെ നിഷ്കർഷയൊന്നും പാലിച്ചിരുന്നില്ല. ചന്തുമേനോനെപ്പോലെ അദ്ദേഹവും ആ വിഷയത്തിൽ ഉന്മാർഗ്ഗസഞ്ചാരിയായിരുന്നു. മലയാളം പോലെ വളർന്നുവരുന്ന ഒരു ഭാഷയിൽ ‘മനോവേഗം’ പോലെ ‘മനോശല്യവും’ അംഗീകാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നീലരക്തദ്യുതിക്കാരൻ (Blue blooder) തുടങ്ങിയ ചില ഇംഗ്ലീഷ്ശൈലികളും അപൂർവ്വമായി അങ്ങിങ്ങു പകർത്തീട്ടുണ്ടു്. നാലു നോവലുകളിലും സ്കോട്ടിന്റെ നോവലുകളിലെന്നപോലെ ഓരോ അധ്യായത്തിന്റെ ആരംഭത്തിലും കഥാസൂചകങ്ങളായ കവിതാശകലങ്ങൾ ചേത്തിട്ടുണ്ട്. സി. വി.ക്കു തെക്കൻതിരുവിതാംകൂറിൽ ഗ്രാമീണന്മാർ സംസാരിക്കുന്ന അസംസ്തൃതമായ മലയാളം—തമിഴ്ഭാഷ–മറ്റൊരുത്തർക്കും വഴങ്ങാത്ത വിധത്തിൽ സ്വാധീനമായിരുന്നു. മാർത്താണ്ഡവർമ്മയിലെ ശങ്കുആശാൻ മുതൽ. പല ഉപപാത്രങ്ങളെ അദ്ദേഹം അത്തരത്തിലുള്ള ഭാഷയുടെ മർമ്മസ്പൃക്കായ പ്രയോഗത്താൽ രംഗപ്രവേശം ചെയ്യിച്ചു് അനുവാചകന്മാരെ ആനന്ദപരവശരാക്കുന്നു. സംഭാഷണചാതുര്യം, അദ്ദേഹത്തിന്റെ നോവലുകൾക്കു് ഒരു വിശേഷസിദ്ധിയാണു്. ഉപപാത്രങ്ങളുടെ ഉക്തിപ്രത്യുക്തികളിൽ ആ സിദ്ധി കൂടുതലായി പ്രകാശിക്കുന്നു. തന്നിമിത്തം ഉപപാത്രസൃഷ്ടിയിലാണു് അദ്ദേഹത്തിന്റെ മഹിമ പ്രാധാന്യേന അധിഷ്ടിതമായിരിക്കുന്നതെന്നു ചില നിരൂപകന്മാർ പറയാറുള്ളതിലും സത്യാംശമുണ്ടു്. വർണ്ണനാദ്യംശങ്ങളിലും അദ്ദേഹം അനുഗൃഹീതൻതന്നെ. സി. വി. ഗ്രാമീണന്മാരുമായി നമ്മെ അധികം അടുപ്പിക്കാറില്ലെന്നുള്ളതു് അദ്ദേഹത്തിന്റെ നോവലുകൾക്കു് ഒരു വൈകല്യമായി ചിലർ കരുതുന്നു. നാഗരികങ്ങളായ പരിസരങ്ങളിൽ വളർന്ന അദ്ദേഹത്തിനു് ആ പരിസരങ്ങളെ ചിത്രീകരിക്കുന്നതിലായിരുന്നു കൂടുതൽ പ്രാഗല്ഭ്യം എന്നു സമ്മതിക്കാം. എന്നാൽ മാങ്കോയിക്കൽക്കുറുപ്പു്, അരത്തമ്മപ്പിള്ളത്തങ്കച്ചി,അഴകശ്ശാർ മുതലായ ഗ്രാമിണപാത്രങ്ങളെ സൃഷ്ടിച്ചതും അദ്ദേഹമാണെന്നു നാം ഓർമ്മിക്കേണ്ടതുണ്ടു്. അത്തരത്തിലുള്ള പാത്രങ്ങളുടെ വൈരള ്യം ഒരു നോവലിനു് ഒരിക്കലും മാറ്റുകുറയ്ക്കയില്ല. ശർക്കരയുണ്ടയിൽ ഏതു വശമാണു് മധുരമല്ലാത്തതു്? സ്വന്തം അനുഭവത്തിൽനിന്നു് ഉടലെടുത്തവയാണു് അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും. സി. വി.യുടെ നോവലുകളിൽനിന്നു് ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നതു് ദുഷ്കരമായ ഒരു കൃത്യമാണു്. എങ്കിലും ചില ഖണ്ഡികകൾ പ്രദർശിപ്പിക്കാതെ നിർവ്വാഹമില്ല.
തീപിടുത്തം
അഗ്നി വളരെ ഭയങ്കരമായും ക്രൂരതയോടുകൂടിയും കത്തിത്തകർക്കുന്നു. ജ്വാലകൾ മേല്പോട്ടു പൊങ്ങി അഗ്നിയാൽ നിർമ്മിതമായ ഒരു സ്തംഭംകണക്കേ അംബരത്തിൽ ഉയർന്നു കളിയാടുന്നു. വായുവിന്റെ ചലനം വർദ്ധിച്ചു കൂടുമ്പോൾ അതു പരന്നു ശിഥിലങ്ങളായി പരന്നു ചുവന്നു് അങ്ങുമിങ്ങും ചലിച്ചു് ഉഴറിക്കൊണ്ടിരിക്കുന്ന അഗ്നിജിഹ്വകൾ എന്നപോലെ ജ്വലിക്കുന്നു. പിന്നീട് എല്ലാം ഒന്നായിച്ച മഞ്ഞു് ഒരു ഗോപുരാകൃതിയിൽ മേല്പോട്ടുയർന്നു് അഗ്രഭാഗം ഇടത്തോട്ടും വലത്തോട്ടും കൂടക്കൂടെ ഊക്കോടെ ചാഞ്ഞും ഒരു പത്തുനൂറായിരം ദീപയഷ്ടികളുടെ ശോഭയെ വെല്ലുന്ന തേജസ്സോടുകൂടി കാണപ്പെടുന്നു. ഇപ്പോൾ പാവകന്റെ ശക്തി കഠിനസാഹസത്താൽ താനേ ശമിച്ചു് അമർന്നതുപോലെ കാണപ്പെടുന്നു. പിന്നെയും തന്റെ ക്രൂരപ്രവൃത്തിയെ നൂതനശക്തികൈക്കൊണ്ടു് ആവർത്തിക്കുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്വാൻ അടങ്ങിയിരുന്നു എന്നു തോന്നുംവണ്ണും പൊടുന്നനവേ പല ആകൃതികൾ പൂണ്ടു കഠിനതേജസ്സോടുകൂടി വീണ്ടും ജ്വലിചുകാണുന്നു. അസംഖ്യം കടച്ചക്രങ്ങളിൽനിന്നു യോജിപ്പോടുകൂടി പുറപ്പെടുംവണ്ണം തീപ്പൊരികൾ ആകാശത്തിൽ പരന്നു നാലു ഭാഗങ്ങളിലും ചിതറുന്നു.”
(മാർത്താണ്ഡവർമ്മ)
ചിലമ്പിനേത്തു ചന്ത്രക്കാരൻ
“ഈ നവലങ്കാനാഥന്റെ ഇംഗിതത്തെ ത്രികാലജ്ഞാനശക്തികൊണ്ടു ധരിച്ചിട്ടെന്നപോലെ അനന്യസാധാരണമായ ഒരു മാതൃകയിൽത്തന്നെ അദ്ദേഹത്തെ ബ്രഹ്മാവു നിർമ്മാണം ചെയ്തു. ഇരുക്കോൽ വട്ടമുള്ള ഒരു വെള്ളകിൽഗോളത്തിൽനിന്നു ശില്പവിദഗ്ദ്ധന്റെ കൃത്രിമകരകൗശലംകൊണ്ടു നിർമ്മിക്കപ്പെട്ട ആ രൂപത്തെ അങ്ഗംപ്രതി പരിശോധിച്ചാലും മിക്കതിന്റെ സൃഷ്ടിയിലും ഗോളധർമ്മം വിസ്മൃതമാകാതെതന്നെ രൂപനിർമ്മാണം നിർവ്വഹിക്കപ്പെട്ടിരുന്നു എന്നു കാണപ്പെടും. വിസ്തൃതലലാടത്തിനു പുറകോട്ടുള്ള വളവും ചരിവും തെളതെളപ്പം നേത്രഗർത്തങ്ങളിൽനിന്നു് ഉന്തിനില്ക്കുന്ന വട്ടക്കണ്ണുകളുടെ മണികൾക്കുള്ള പിംഗലതയും, ചിരിക്കുമ്പോൾ കർണ്ണങ്ങളെ എച്ചിലാക്കുന്ന വായുടെ ദൈർഘ്യവും, പത്മനാഭസ്വാമിക്ഷേത്രത്തിന്റെ മീനമഹോത്സവത്തിൽ നിറുത്തപ്പെടുന്ന പാണ്ഡവപ്രതിമകളിൽ കാണപ്പെടുന്നതുപോലെയുള്ള ദന്തപ്പരലുകളുടെ വെണ്മയും, കഥകളിക്കാരുടെ കറുത്ത കുപ്പായം ശകലിച്ചു പതിച്ചപോലുള്ള രോമാവലിഭംഗിയും, മിത്രഭേദോപാഖ്യാനത്തിലെ പിംഗളർഷഭന്റെ മുക്കുറയ്ക്കുള്ള ശബ്ദഘോരതയും, ശിവകിങ്കരനായ കുംഭോദരന്റെ ഹാലാസ്യപുരാണപ്രസിദ്ധമായുള്ള അതിരോചകതയും, സഞ്ചാരത്തിൽ ‘പാരിലെന്നെയിന്നാരറിയാത്തവർ?’ എന്നു ചോദ്യംചെയ്യുന്ന തലയെടുപ്പും, വദനാണ്ഡംകൊണ്ടു് ആകാശപത്രത്തിൽ വൃത്തലേഖനം ചെയ്യുന്നതിൽ അന്തർഭവിച്ചുള്ള ഉന്മത്തതയും കൂട്ടിച്ചേർത്താൽ ആ അമാനുഷന്റെ ആകൃതിയും ഏതാനും പ്രകൃതികളും ഒരുവിധം ഗ്രഹിക്കാവുന്നതാണു്.”
(ധർമ്മരാജാ)
വസൂരിക്കാരന്റെ മൃതദേഹം
“ശവശരീരത്തെ അണിയിപ്പാൻ കൊടുത്ത വിശേഷവസ്ത്രങ്ങൾ ഏതോ മദ്യശാലയിലെത്തി ആ യമകിങ്കരന്മാരുടെ മദ്യദാഹത്തെ ശമിപ്പിച്ചിരിക്കുന്നു. പഴംതുണിക്കഷണങ്ങൾ ധരിച്ചു കീറിയ പനയോലപ്പാക്കഷണങ്ങൾകൊണ്ടു പൊതിഞ്ഞു് ഒറ്റമുളക്കണ്ടത്തിൽ തൂക്കി ആ മനുഷ്യശിഷ്യത്തെ ചുമന്നുകൊണ്ടു വാഹകന്മാർ കോലംതുള്ളി കുതിരചാടി പോകുന്നതിനിടയിൽ, വേഷ്ടസാമഗ്രികളെ ഭേദിച്ചു് ശവത്തിന്റെ ഒരു കാൽ പുറത്തു ഞാന്നു് ആ ശരീരത്തിനു നേരിടുന്ന അവമാനത്തിനു ശിക്ഷയായി അന്ദോളകന്മാരെ ഇടയ്ക്കിടയ്ക്കു പ്രഹരിച്ചുകൊണ്ടിരുന്നു. ഈ യാത്രാരംഭത്തിൽ പ്രോക്ഷിക്കപ്പെട്ട ദ്രവ്യങ്ങളടെ ഗന്ധവും, രോഗിയുടെ ശുശ്രൂഷാകാലത്തു് ഉപയോഗിക്കപ്പെട്ട സാധനങ്ങളുടെ അളിഞ്ഞ ദുർഗ്ഗന്ധവും, മൃതശരീരം അഴുകിത്തുടങ്ങിയതിന്റെ വിസ്രശല്യവും എല്ലാത്തെയും പൊതിഞ്ഞു പരിചാരകന്മാരുടെ ഉദരഭരണികളിൽനിന്നു പുറപ്പെടുന്ന മദ്യപ്രസരവും, മരിക്കാതെ മുതപ്രായനായിരുന്ന രാഘവൻ എന്ന ശരീരത്തിന്റെയും നാസാരന്ധ്രത്തെ പരിപീഡിപ്പിച്ചു. അവസാനത്തിലെ മാന്ത്രിക കർമ്മങ്ങൾക്കു കൊണ്ടുപോകുന്ന കോഴികളുടെ ആർത്തനാദങ്ങളും പരികർമ്മികളുടെ കർണ്ണഭേദകങ്ങളായ ആർപ്പുകളും ആ രാജവീഥിയെത്തന്നെ പ്രേതപിശാചാദിപൂർണ്ണമായുള്ള രുദ്രഭൂമി ആക്കി.”
(പ്രേമാമൃതം)
കേശവദാസന്റെ വിടവാങ്ങൽ
“മഹാരാജാവിനാകട്ടെ അവിടത്തെ ഭൃത്യപ്രധാനനാകട്ടെ വല്ലതും കല്പിക്കുന്നതിനോ ഉണർത്തുന്നതിനോ നാവുകൾ സ്വാധീനങ്ങളാവുന്നില്ല. ‘കേശവാ!’ ‘അടിയൻ’ എന്നീ രണ്ടു പദങ്ങൾകൊണ്ടു് ആജ്ഞാദാനവും അംഗീകാരബോധനവും സമാപിക്കപ്പെടുന്നു. കരുണാവൃദ്ധനായ രാജർഷിയുടെ തരളാംഗ്യങ്ങൾ നിരർഗ്ഗളഭക്തനായ ഭൃത്യനെ സർവ്വാംഗം തളർത്തി, അവിടത്തെ തൃപ്പാദങ്ങളിൽ പ്രണാമവാനാക്കി വീഴ്ത്തുന്നു. രാജഹസ്തങ്ങൾ ത്രസിച്ചു. പൈത്രമായ വാത്സല്യപൗഷ്കല്യത്തോടെ ഭൃത്യനെ എഴുന്നേല്പിക്കുന്നു. പ്രജാഹൃദയവേദിയിൽ ചിരംജീവവാസത്തെ സമാർജ്ജിച്ച ആ പുണ്യാബ്ധിശശാങ്കൻ ശ്രീപത്മനാഭന്റെ തിരുനാമമാകുന്ന ദിവ്യമന്ത്രത്തിന്റെ ഉച്ചാരണത്തോടെ തന്നാൽ പ്രതിഷ്ഠിതനായുള്ള ആ സചിവകേസരിയുടെ ശിരസ്സിൽ തൃക്കൈകൾ രണ്ടും അനുഭാവസമുല്ക്കർഷത്തോടെ അണച്ചു തന്റെ ഓജസ്സിനെ വിജയസിദ്ധ്യർത്ഥം അങ്ങോട്ടു പകർന്നു് ആശിസ്സുകൾനല്കി വിടവാങ്ങുന്നു.”
(രാമരാജബഹദൂർ)
കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരുടെ ആത്മാർപ്പണം
“സരസ്സിലെ ജലം അല്പാല്പമായി വാർന്നെഴുകി സേതുഭൂമിയെ വിദ്രവിപ്പിച്ചു കീഴോട്ടിഴയിച്ചതുടങ്ങി. അനന്തശയ്യ എന്നപോലെ പടുക്കുന്ന ആ ശിവലിംഗത്തിന്റെ അടിയിലോട്ടു് അദ്ദേഹത്തിന്റെ ഇരുമ്പുപാരയെ കടത്തി രാവണഹസ്തങ്ങളെ കൈലാസത്തിന്റെ അധോഭാഗത്തിലെന്നവണ്ണം ആ ലോഹഖബണ്ഡത്തിന്റെ അഗ്രഭാഗം മുഴുവനേയും താഴ്ത്തി ആ ശിലാകുട്ടിമത്തെ സരസ്സിലോട്ടു് ആവേശിപ്പാൻ താൻ അഭ്യസിച്ചിട്ടുള്ള യോഗസിദ്ധിയെ കാര്യക്കാർ പ്രയോഗിച്ചു. മുസലത്തിന്റെ ബഹിരന്തത്തെ മുഷ്ടികൾ ഗ്രഹിച്ചു. കാര്യക്കാരുടെ വക്ഷസ്സും സ്കന്ധങ്ങളും ജാനുക്കളും ജൃംഭിച്ചു. നാസാദളങ്ങളും ഇമകളും നിമീലനംചെയ്തു. മുഖബിംബം വികസിച്ചു കാളായദ്യുതിയോടെ പ്രകാശിച്ചു. മുഷ്ടികൾ മുസലാന്തസഹിതം കീഴ്പോട്ടു രേഖാമാത്രക്രമത്തിൽ താണുതുടങ്ങി. ശ്വാസസംയമനം ആ യമിസമഗ്രന്റെ കായകുട്ടിമത്തെ പുഷ്കലീകരിച്ചു. ശിലാലിംഗത്തിനു് ആ സേതുഭൂമിയോടുള്ള ബന്ധം വിച്ഛിന്നമായിത്തുടങ്ങി. കാര്യക്കാരുടെ ജംഘകളിലേയും ഹസ്തദണ്ഡങ്ങളിലേയും ജൃംഭിതങ്ങളായ പേശിബന്ധങ്ങൾ ഭൂഭ്രമണോർജ്ജിതത്തോടെ പുളഞ്ഞുതുടങ്ങി. കാര്യക്കാരുടെ കണ്ഠം ശിരസ്പരിമിതിയോളം വീർത്തു. ലലാടാസ്ഥികൾ ഭേദിക്കുംവണ്ണം കപോലബന്ധങ്ങൾ ത്രസിച്ചു. ഊരുജംഘകൾ സംയോജിക്കുമാറു് ആകുഞ്ചിതങ്ങളായി. വക്ഷസ്തടം കോദണ്ഡാകൃതിയിൽ വക്രിച്ചു. മുഖകണ്ഠങ്ങൾ പൃഷ്ഠഭാഗത്തോടു നമ്രങ്ങളായി. ആ സിദ്ധബലിഷ്ഠന്റെ മൂർദ്ധാവു ഹാ! തകരുന്നു. മുഷ്ടികൾ താഴുന്നു. പ്രതിബന്ധശിലാകൂടം തടാകത്തിൽ ആമജ്ജനം, ചെയ്ത ബുൽബുദനിരകളെ പൊങ്ങിക്കുന്നു. ഒരു വജ്രകണിക ആ സ്വജീവഹോതാവിന്റെ ജടാവലയമധ്യത്തിൽ ഉദിതമാകുന്നു. ഒരു മർമ്മരധ്വനി—സിംഹാരവം—മേഘാരവം—ബ്രഹ്മാണ്ഡഭേദനാരവം…”
(രാമരാജബഹദൂർ)
മതി; ഈ ചരിത്രം ഇവിടെ അവസാനിപ്പിക്കാം. ഇംഗ്ലണ്ടിനു സ്കോട്ടും ഫ്രാൻസിനു് അലക്ലാണ്ഡർഡ്യൂമായും, ബംഗാളത്തിനു ബങ്കിമചന്ദ്രചതോപാധ്യായനും, മഹാരാഷ്ട്രത്തിനു ഹരിനാരായണ ആപ്തേയും എങ്ങനെയോ അങ്ങനെയാണു് കേരളത്തിനു സി. വി. ദുർഗ്ഗേശനന്ദിനിക്കും കപാലകുണ്ഡലയ്ക്കും സമശീർഷമാണു് അദ്ദേഹത്തിന്റെ മാർത്താണ്ഡവർമ്മയും ധർമ്മരാജാവും രാമരാജബഹദൂരും. അദ്ദേഹത്തിനെ നമുക്കു തന്നു ദൈവം കൈരളിയെ അന്യാദൃശമായി അനുഗ്രഹിച്ചിരിക്കുന്നു.
62.4കുന്നുകുഴിയിൽ കൊച്ചുതൊമ്മൻ അപ്പാത്തിക്കിരി (1026–1088)
ചരിത്രം
തെക്കൻകോട്ടയത്തു പുതുപ്പള്ളി കുന്നുകുഴിയിൽ കൊച്ചുതൊമ്മൻ അപ്പാത്തിക്കിരിയാണു് ക്രിസ്ത്യാനികളടെയിടയിൽ ആദ്യത്തെ നോവലെഴുത്തുകാരൻ. അദ്ദേഹം പ്രസിദ്ധനായ കെ. കെ. കുരുവിള ഇഞ്ചിനീയരുടെ ജ്യേഷ്ഠസഹോദരനും, ഒ. എം. ചെറിയാന്റെ ശ്വശുരനുമായിരുന്നു. 1026-ാമാണ്ടു മീനമാസം തിരുവാതിരനക്ഷത്രത്തിൽ ജനിച്ചു. സംസ്കൃതം പഠിച്ചിരുന്നു. ‘പരിഷ്കാരപ്പാതി’ എന്ന പേരിൽ ഒരു നോവൽ 1067-ൽ പ്രസിദ്ധീകരിച്ചു. 1088-ൽ മരിച്ചു.
പരിഷ്കാരപ്പാതി
നസ്രാണികളുടെ ജീവിതരീതി, വിവാഹം മുതലായ വിഷയങ്ങളുടെ ഒരു ചിത്രണമാണു് പ്രസ്തുതഗ്രന്ഥം. ഒരു ക്രിസ്തീയഭവനത്തിൽ ഔസേപ്പച്ചൻ എന്നൊരു യുവാവുണ്ടായിരുന്നു. അയാളെക്കൊണ്ടു് അനുരൂപയായ ഒരു സ്ത്രീയെ വിവാഹംചെയ്യിക്കുവാൻ ബന്ധുക്കൾ ദൂരെ ഒരു സ്ഥലത്തേയ്ക്കു പോവുകയും, അക്കാമ്മ എന്ന ഒരു യുവതിയെ കാണുകയും ചെയ്യുന്നു; അവർ തമ്മിൽ വിവാഹം നടക്കുന്നു. പഴയ കല്യാണച്ചടങ്ങുകൾ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. അതിനുശേഷം ഔസേപ്പച്ചന്റെ വീട്ടിൽ ഭയങ്കരമായ നാത്തൂൻ പോരുണ്ടാവുകയും അതിന്റെ ഫലമായി അക്കാമ്മ കഷ്ടപ്പെടുകയും ചെയ്യുന്നു. നാത്തൂന്മാർ ആ ഗൃഹം വിട്ടു പോയതിനുശേഷം ഭാര്യാഭർത്താക്കന്മാർ സ്വതന്ത്രരാകുന്നു; അക്കാമ്മ അനന്തരം പ്രസവത്തിനു പിതൃഗൃഹത്തിൽ പോകുന്നു. പ്രസവം കഴിഞ്ഞതിനുമേൽ ഔസേപ്പച്ചന്റെ സഹോദരി തങ്കമ്മയുടെ വിവാഹം നിശ്ചയിക്കുന്നു. തങ്കമ്മ കുറേ പരിഷ്കാരം സിദ്ധിച്ച യുവതിയാണു്. ആ സ്ത്രീ ഒരു ബിരുദധാരിയിൽ അനുരക്തയായിത്തീരുന്നു. അദ്ദേഹത്തെ കാണുമ്പോൾ ആ സ്ത്രീക്കു മോഹാലസ്യം ഉണ്ടാകുകയും അതു് അപസ്മാരരോഗമാണെന്നു കരുതി വേണ്ടപ്പെട്ടവർ ചികിത്സിക്കുകയും ചെയ്യുന്നു. ഒടുവിൽ കാര്യം മനസ്സിലായി തങ്കമ്മ ആശിച്ച യുവാവിനെക്കൊണ്ടുതന്നെ ആ സ്ത്രീയെ വിവാഹം ചെയ്യിക്കുന്നു. ആ വിവാഹവും വിസ്തരിച്ചു വർണ്ണിച്ചിട്ടുണ്ടു്. പിന്നീടു് ഔസേപ്പച്ചന്റെ വീട്ടിലെ മൂപ്പീന്നു മരിക്കുന്നു. ഇതു സംബന്ധമായ ചടങ്ങുകളുടെ വർണ്ണനയും നന്നായിട്ടുണ്ട്. 60-ൽച്ചില്വാനം കൊല്ലങ്ങൾക്കുമുൻപു് ഉത്തരതിരുവിതാംകൂറിലെ നസ്രാണികളുടെ സാമൂഹ്യസ്ഥിതിയെന്തെന്നു പരിഷ്കാരപ്പാതി നമുക്കു കരതലാമലകംപോലെ കാണിച്ചുതരുന്നു. യഥാതഥപ്രസ്ഥാനത്തിൽ എഴുതിയ ഒരു നോവൽ എന്ന നിലയിലല്ലാതെ പ്രസ്തുതകൃതിക്കു മറ്റൊരു മെച്ചവും കാണുന്നില്ല. ഒരു ക്രിസ്തീയകഥയാകയാൽ അതിനു വിശേഷിച്ചു് ഒരാകർഷണശക്തിയുണ്ടെന്നും പറയേണ്ടിയിരിക്കുന്നു.
62.5കിഴക്കേപ്പാട്ടു രാമൻകുട്ടിമേനോൻ (1033–1069)
ചന്തുമേനോന്റെ ഇന്ദുലേഖയുടെ നിർജ്ജീവമായ ഒരനുകരണം ഭാഷയിലുണ്ടായി. അതു ചെറുശ്ശേരി ചാത്തുനായരുടെ മീനാക്ഷി എന്ന നോവലാണു്. അദ്ദേഹം കോഴിക്കോട്ടു മിഷൻ ഹൈസ്ക്കൂളിൽ ഒരു അധ്യാപകനായിരുന്നു. സഹൃദയന്മാക്കു് ഉദ്വേഗജനകങ്ങളായ അത്തരത്തിലുള്ള കഥകളുടെ ആവിഷ്കാരത്തെ തടയണമെന്നുള്ള ഉദ്ദേശത്തോടുകൂടി എഴുതിയ ഒരു ഹാസ്യരസപ്രധാനമായ നോവലാണു് പറങ്ങോടീപരിണയം. അതു് 1067-ാമാണ്ടിടയ്ക്കു് (ഇംഗ്ലീഷ്വർഷം 1892-ൽ) പ്രസിദ്ധീകരിച്ചു. അതിന്റെ പ്രണേതാവായ രാമൻകുട്ടി മേനോൻ സബ്ജഡ്ജി കൃഷ്ണമേനോന്റെ അനന്തരവനായി പാട്ടത്തിൽ കൃഷ്ണമേനോന്റെയും ശ്രീദേവിയമ്മയുടേയും മകനായി 1033-ൽ ജനിച്ചു. പത്താംക്ലാസ്സുവരെയേ പഠിച്ചിരുന്നുള്ളവെന്നു വരികിലും ഇംഗ്ലീഷിൽ പ്രായോഗികമായ അറിവും സംസ്തൃതത്തിൽ സാമാന്യജ്ഞാനവും ഗദ്യരചനയിൽ പാടവവുമുണ്ടായിരുന്നു. അദ്ദേഹത്തിനു പരിഹാസത്തിലായിരുന്നു പാടവവും അഭിരുചിയും. 1069-മാണ്ടു് ഇടവമാസത്തിൽ മരിച്ചു. വിദ്യാവിനോദിനി മാസികയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ആഖ്യായിക എന്ന പേരിൽ ഒരു ഉപന്യാസം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ നോവലെഴുത്തുകാരൻ എഴുതേണ്ട അധ്യായങ്ങളുടെ പേരുകൾ ഫലിതരൂപത്തിൽ നിദ്ദേശിക്കുന്നുണ്ടു്. കുളത്തിൽപ്പോയതും നീർക്കോലിയെക്കണ്ടതും—ഒന്നാമധ്യായം. ഒരത്ഭുതം—രണ്ടാമധ്യായം. നമ്പൂരിയുടെ വിഡ്ഢിത്തവും ചങ്ങനെ ചെണ്ടകൊട്ടിച്ചതും—മൂന്നു്. നാലാമത്തേതു് ഒരാണ്ടിയാട്ടം. എന്നിങ്ങനെ ഒൻപതധ്യായങ്ങൾക്കു ശീർഷകങ്ങൾ അദ്ദേഹം കൊടുത്തിട്ടുള്ളതുതന്നെയാണു് ആദ്യത്തെ ഒൻപതധ്യായങ്ങൾക്കു രാമൻകുട്ടിമേനോനും സ്വീകരിച്ചിരിക്കുന്നതു്. ആ പുസ്തകത്തിനു മുഖവുര എഴുതിയതു നായനാർ തന്നെയാണു്.
പറങ്ങോടീപരിണയം
മേൽക്കുളങ്ങര മാരാത്തു ചങ്ങമാരാർക്കു പറങ്ങോടൻ എന്നൊരു മരുമകനും, പറങ്ങോടി എന്നൊരു മകളുമുണ്ട്. ചങ്ങമാരാർക്ക് അമ്പലത്തിൽ ചെണ്ടകൊട്ടാണു് നിത്യവൃത്തി. കണ്ടപ്പമ്മാമന്റെ മകൻ താമരശ്ശേരിയിലെ പങ്ങശ്ശമേനോനെക്കൊണ്ടു പറങ്ങോടിയെ സംബന്ധം ചെയ്യിക്കുവാൻ അമ്മാവൻ ശ്രമിക്കുന്നു. അങ്ങനെയാണു് കഥാരംഭം. സ്ത്രീകൾ ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകയയെപ്പറ്റി പത്താമധ്യായത്തിൽ സരസമായി ഉപപാദിച്ചിരിക്കുന്നു. ഗ്രന്ഥകാരന്റെ മുഖവുരയിൽ നിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നതിൽനിന്നു് അദ്ദേഹത്തിന്റെ പരിഹാസപ്രഗല്ഭത നിരീക്ഷിക്കാവുന്നതാണു്…
“മലയാളഭാഷയിൽ നോവൽ പുസ്തകങ്ങൾ നിശ്ശേഷം ബാക്കി ആകയാൽ ആവക പുസ്തകങ്ങൾ എഴുതി പ്രസിദ്ധപ്പെടുത്തിയാൽ വാല്മീകി ആദികവിയായതുപോലെ എനിക്കും “ആദിമലയാളനോവൽകർത്താവു്” എന്നുള്ള പേരു സിദ്ധിക്കുമെന്നുള്ള മോഹത്തിന്മേൽ ഞാൻ വളരെക്കാലമായി യത്നംചെയ്തുവന്നിരുന്നു. ഈ കാര്യം സാധിക്കാൻവേണ്ടി പലവഴികളിലും ഞാൻ ശ്രമിച്ചു. ഒരു ഇംഗ്ലീഷ് നോവൽ അപ്പടി തർജ്ജമചെയ്തു ‘സ്വന്തമായി ചമയ്ക്കപ്പെട്ടതു്’ എന്നു പുസ്തകത്തിന്റെ പുറത്തെഴുതി പ്രസിദ്ധപ്പെടത്തിയാലോ എന്നു് ആലോചിച്ചു കുറേ തർജ്ജമ ചെയ്തുനോക്കി. ഇംഗ്ലീഷ് പഠിച്ച പല വിദ്വാന്മാരും എന്റെ കഷ്ടകാലംകൊണ്ടു് ഇതു് ഒരു സമയം വായിച്ചുപോയി എങ്കിൽ നമ്മുടെ കള്ളി പുറത്താകുമെന്ന ഭയത്താൽ അതു വേണ്ടെന്നുവച്ചു. ഇംഗ്ലീഷ്കാർക്കു മലയാളമെന്നു കേട്ടാൽ തിക്തകം കഷായമാണെന്നു് എനിക്കു നല്ലവണ്ണമറിയാമെങ്കിലും ചെമ്പാണെന്നുതന്നെ കരുതിയാൽ മേലിൽ വ്യസനിക്കേണ്ടിവരുന്നതല്ലല്ലോ എന്നു കരുതിയാണു് അതു വേണ്ടന്നുവച്ചതു്. രണ്ടാമത്തെ ആലോചന കുറഞ്ഞോന്നു ഭേദപ്പെടുത്തി. ഇംഗ്ലീഷിൽ ‘വേവർലി നോവൽ’ മുതലായ പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. അതിലുള്ള കഥകൾ നല്ല രസമുള്ളവയാണെന്നു പരമബോധ്യമായിട്ടുള്ളതുകൊണ്ടു് അതിൽനിന്നു് എല്ലാം കൂടി കൂടിപ്പിടിച്ചു് ആകെപ്പാടെ ഒരു പുതിയ കഥയാക്കിത്തീർത്താൽ കാര്യം പറ്റിക്കാമെന്നു കരുതി അതിന്നുദ്യമിക്കുമ്പോഴാണു് കുന്ദലത പുറത്തുവന്നതു്. ഇനിമേൽ ആദികവി എന്ന പേരുകിട്ടാൻ കുറേ പ്രയാസമെന്നുവന്നതിനാൽ അതിയായ കുണ്ഠിതമുണ്ടായി എങ്കിലും ഞാൻ എഴുതുവാൻ പോകുന്ന പുസ്തകത്തിലെ കഥാസാരസ്യം കുന്ദലതയിൽ കവിഞ്ഞുവന്നാൽ എന്റെ യോഗ്യതക്കു ഹാനി സംഭവിക്കയില്ലെന്നു സമാധാനിച്ചു. എങ്കിലും പുസ്തകം ആരംഭിക്കേണ്ട സമ്പ്രദായം ഒന്നൊന്നായി തീർച്ചപ്പെടാത്തതിനാൽ പിന്നെയും കാലതാമസം വന്നു. എളുപ്പത്തിൽ പേരു സമ്പാദിക്കാനുള്ള വിദ്യയാണു് ഞാൻ ആദ്യം ആലോചിച്ചതു്. അതു കുന്ദലതക്കാരനും കൊണ്ടുപോയി. പിന്നെ സ്വന്തം സൃഷ്ടിക്കാണെങ്കിൽ അത്ര വേഗത്തിൽ ഒന്നും തോന്നുന്നതുമില്ല, ഇങ്ങനെ ബുദ്ധിമുട്ടുള്ള കാലത്തു് ഇന്ദുലേഖയും മീനാക്ഷിയും വന്നു ലഹളകൂട്ടാൻ തുടങ്ങി. എവിടെച്ചെന്നാലും പഞ്ചുമേനോനന്റെയും സൂരിനമ്പൂരിപ്പാട്ടിലെയും ലഹളതന്നെ. ഞാൻ വളരെക്കാലമായി മോഹിച്ചിരുന്ന സ്വത്തു് ഇക്കൂട്ടർ എല്ലാവരുംകൂടി കവർന്നുകൊണ്ടു പോകുന്നതു വിചാരിച്ചു് അതിനായി വ്യസനവും അസൂയയും എനിക്കുണ്ടായതിനെ എന്റെ ഗുണമേറിയ വായനക്കാർ മാപ്പുചെയ്യേണ്ടതിനു സവിനയം അപേക്ഷിക്കുന്നു. ഇങ്ങനെ ദുഃഖപരവശനായി ഇരിക്കുന്ന കാലം ഒരു ദിവസം രാവിലെ ഒരു ഇന്ദുലേഖാപുസ്തകം കയ്യിലെടുത്തു് ഓരോ മനോരാജ്യവും വിചാരിച്ചു് കടലാസ്സുകൾ ഓരോന്നായി വെറുതേ മറിച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ അവതാരിക ഒന്നു് അശ്രദ്ധനായി വായിച്ചുനോക്കി. അതിൽ ഇങ്ങനെ ഒരു പുസ്തകം എഴുതേണ്ടതിനുത്സാഹിപ്പിച്ചതു് ആ ഗ്രന്ഥകത്താവിന്റെ ഭാര്യയാണെന്നും മറ്റും കണ്ടപ്പോൾ കാര്യം പറ്റി എന്നു നിശ്ചയിച്ചു് എനിക്കു മനസ്സിൽ ബഹുസുഖം തോന്നി. ഉടനേ എന്റെ പ്രാണപ്രിയയോടു വിവരമെല്ലാം പറഞ്ഞു് എന്നെമേല്പറഞ്ഞ പ്രവർത്തിക്കുത്സാഹിപ്പിക്കേണ്ടതു് ആവശ്യപ്പെട്ടപ്പോൾ എനിക്കുണ്ടായ ഭവിഷ്യത്തല്ലേ പറയേണ്ടതു്? ഞാൻ വലിയ കാര്യമായി പുസ്തകകർത്താവിനു സിദ്ധിക്കുന്ന ശ്രേയസ്സിനേയും പുസ്തകം വിറ്റാൽ കിട്ടുന്ന ലാഭത്തേയും കുറിച്ചു വളരെ ഗാരവഭാവത്തോടെ പറയാൻ തുടങ്ങിയതു കേട്ട് എന്റെ ഭാര്യ ഒന്നും മിണ്ടാതെ കുട്ടിയെ കുളിപ്പിക്കാൻ പോയതുകൊണ്ടു ഞാൻ മൗഢ്യം ഭാവിക്കാതെ പിന്നാലെ ചെന്നു പിന്നെയും ചോദിച്ചു. അപ്പോൾ തിരിഞ്ഞുനിന്നു് ‘നിങ്ങൾക്കു മറ്റു തൊരം ഒന്നുമില്ലെങ്കിൽ നാലു നേന്ത്രവാഴവച്ചു നനയ്ക്കരുതോ? എനിക്കു വേറെ പ്രവൃത്തിയുണ്ടു്. കുട്ടിയെ കുളിപ്പിച്ചിട്ടില്ല; അടിച്ചുതളിച്ചിട്ടില്ല; പയ്യിനെ കറന്നിട്ടില്ല.’ എന്നുവേണ്ട, ഈ മാതിരി അഞ്ഞൂറുകൂട്ടം ജോലികൾ പിറുപിറുക്കാൻ തുടങ്ങി. ‘എന്നേ വിഷമമേ! പിന്നാലേ പോയതുതന്നെ അബദ്ധമായല്ലോ’ എന്നു പറഞ്ഞു് അതിയായ ബുദ്ധിക്ഷയത്തോടെ ഞാൻ മടങ്ങിപ്പോന്നു.”
ഉദ്ധരിച്ച ഭാഗം കുറേ അധികം ദീർഘമായിപ്പോയെങ്കിലും ഇതു് അന്നുവരെ മലബാറിൽ ആവിർഭവിച്ച നോവലുകളുടെ വിനോദവിമർശനമാകയാൽ അങ്ങനെ ചെയ്തതാണു്.
“നെടിയരിച്ചോറുണ്ടിട്ടും മത്തൻകൂട്ടാൻ കൂട്ടീട്ടും
എണ്ണ തേച്ചു കുളിക്കാഞ്ഞിട്ടും പിത്തം വർദ്ധിച്ചു ഭൂപതേ!”
എന്ന പ്രസിദ്ധ ശ്ലോകവും ഇതിൽ കാണ്മാനുണ്ടു്.
പറങ്ങോടീപരിണയത്തിന്റെ ഒന്നാം പതിപ്പു് മൂന്നുമാസത്തിനകം വിറ്റഴിഞ്ഞു. നോവലെഴുത്തുകാർക്കു സ്വല്പം ഒരു ലജ്ജ അങ്കരിപ്പിക്കുന്ന വിഷയത്തിൽ രാമൻകുട്ടിമേനോന്റെ പ്രയത്നം ഫലിച്ചു.
62.6പോത്തേരി കുഞ്ഞമ്പു (1032–1095)
ചരിത്രം
ഉത്തരകേരളത്തിൽ അധഃസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി കാര്യക്ഷമമായി പലതും പ്രവർത്തിച്ച ഒരു മനുഷ്യസ്നേഹിയാണു് പോത്തേരി കുഞ്ഞമ്പു. അദ്ദേഹം 1032-ാമാണ്ടു (ഇ.വ. 1857 ജൂൺ 6-ാം൹) വ്യാഴാഴ്ചനാളിൽ ജനിച്ചു. കണ്ണൂരിനു രണ്ടു നാഴിക അകലെയുള്ള പള്ളിക്കുന്നു ദേശത്തിലാണ് പോത്തേരി എന്ന ഭവനം സ്ഥിതിചെയ്യുന്നതു്. അച്ഛൻ പോത്തേരി കണക്കൻ നടത്തിവന്ന ഒരു എഴുത്തുപള്ളിയിലും, അതിനുമേൽ സംസ്കൃതത്തിലും മലയാളത്തിലും സാമാന്യപരിചയമുണ്ടായിരുന്ന ചെറുമണലിൽ കുഞ്ഞമ്പുട്ടി ഗുരുക്കളുടെ കീഴിലും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചതിന്റെ ശേഷം കണ്ണൂർ ഗവർമ്മേന്റ് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ചേർന്നു മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. ഉപരിപഠനത്തിനു കുടുംബത്തിലെ ദാരിദ്ര്യം അനുവദിക്കാത്തതിനാൽ ആദ്യം മലപ്പുറത്തു പോസ്റ്റുമാസ്റ്ററും, പിന്നീടു തളിപ്പറമ്പു മജിസ്റ്റ്രേട്ടുകോടതിയിൽ ഒരു പകർപ്പെഴുത്തു ഗുമസ്തനുമായി സ്വല്പകാലം പണിനോക്കി. സ്വാതന്ത്ര്യേഛുവായ കഥാപുരുഷനു് അത്തരത്തിൽ ഒരു ജീവിതം നയിക്കുന്നതു് അനഭിലഷണീയമായിത്തോന്നിയതിനാൽ വക്കീൽപ്പരീക്ഷയിൽ ജയിച്ചു. തളിപ്പറമ്പിലും, പിന്നീടു കണ്ണൂരിലും അഭിഭാഷകനായി ഒരു വക്കീലെന്ന നിലയിൽ അദ്ദേഹം വളരെ ഉയർന്നു. നിസ്തന്ദ്രമായ പ്രയത്നവും നിഷ്കളങ്കമായ സത്യസന്ധതയുമാണ് ആ ഉയർച്ചയ്ക്കു കാരണം.
സമുദായസേവനം
താൻ ജനിച്ച തീയസമുദായം അന്നു ജാതിസംബന്ധമായി പല അവശതകൾ അനുഭവിച്ചുകൊണ്ടിരുന്നു. തീയരെക്കാൾ അധഃസ്ഥിതരായ ചെറുമക്കളുടെ നരകജീവിതം അദ്ദേഹത്തിന്റെ ഹൃദയത്തെ അത്യന്തം വേദനിപ്പിച്ചു. അത്തരത്തിലുള്ള സമുദായങ്ങൾക്കുവേണ്ടി അദ്ദേഹം ആത്മസമർപ്പണം ചെയ്വാൻ തീർച്ചപ്പെടത്തി. മതപരിഷ്കാരത്തേയും സാധുജനോദ്ധാരണത്തേയും പറ്റി നിശിതങ്ങളായ പല ഉപന്യാസങ്ങൾ കേരളപത്രിക, കേരളസഞ്ചാരി എന്നീ പത്രങ്ങളിലും ഭാഷാപോഷിണി മാസികയിലും പ്രസിദ്ധീകരിച്ചു. ചെറുമക്കൾക്കു വേണ്ടി സ്വന്തമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുകയും, അതിൽ പഠിപ്പിക്കുവാൻ അദ്ധ്യാപകന്മാരെ കിട്ടായ്കയാൽ സ്വന്തം സഹോദരന്മാരിൽ ഒരാളെത്തന്നെ നിയോഗിക്കുകയും ചെയ്തു. ‘എഡ്വേർഡ് പ്രസ്സ്’ എന്ന പേരിൽ ഒരച്ചുക്കൂടവും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ അപ്രധാനമല്ല. കുഞ്ഞമ്പുവിന്റെ പുസ്തകങ്ങളെല്ലാം വിദ്യാഭ്യാസംകൊണ്ടും അന്ധവിശ്വാസോച്ചാടനംകൊണ്ടും ചെറുമക്കളെപ്പോലെയുള്ള സമുദായങ്ങളെ പുരോഗമിപ്പിക്കുന്നതിനുവേണ്ടി എഴുതപ്പെട്ടിട്ടുള്ളവയാണു്. പുലയർക്കു ‘പഞ്ചമർ’എന്ന പേർ ആദ്യമായി നല്കിയതു് അദ്ദേഹമാണെന്നു പറയപ്പെടുന്നു. നിലവിലിരിക്കുന്ന ഹിന്ദുമതത്തെ അദ്ദേഹം കഠിനമായി വെറുത്തു. ക്രിസ്തുമതം സ്വീകരിച്ചാലല്ലാതെ തീയർക്കു രക്ഷയില്ലെന്നു ദൃഢമായി വിശ്വസിച്ചു. പക്ഷേ, ആ രക്ഷയ്ക്കു് ഏതാനുംചില തീയർ ക്രിസ്ത്യാനികളായാൽ പോരെന്നു് അദ്ദേഹം കണ്ടു. തന്റെ ആഗ്രഹം അപ്രായോഗികമാകയാൽ ഹിന്ദുവായിത്തന്നെ ജീവിതം നയിക്കുവാൻ നിശ്ചയിച്ചു. അദ്ദേഹം “നിങ്ങൾ എല്ലാവരും വരുന്നില്ലെങ്കിൽ ഞാൻ പോകയില്ല” എന്നാണു് സ്വസമുദായാംഗങ്ങളോടു പറഞ്ഞതു്. ഇംഗ്ലീഷ്വർഷം 1892 ജനുവരി 1-ാം൹ അദ്ദേഹത്തിന്റെ പ്രധാന കൃതിയായ ‘സരസ്വതീവിജയം’ എന്ന നോവൽ പ്രസിദ്ധീകൃതമായി. കുഞ്ഞമ്പു 1095-ൽ (ഇ.വ. 1919–ഡിസമ്പർ 24-ാം൹) മരിച്ചു.
കൃതികൾ
(1) സരസ്വതീവിജയം (2) തീയർ, (3) രാമകൃഷ്ണസംവാദം, (4) രാമായണസാരശോധന, (5) മൈത്രി, (6) ഭഗവൽഗീതോപദേശം ഈ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഭാഷ ശക്തിമത്താണു്. ഹിന്ദുമതത്തെ അപലപിക്കുന്ന രാമായണസാരശോധന മുതലായ ഗ്രന്ഥങ്ങളിൽ അദ്ദേഹം ഒരു വക്കീലിന്റെ നിലയാണു് അവലംബിച്ചിരിക്കുന്നതു്; ഒരു ജഡ്ജിയുടെയല്ല. രാമായണസാരശോധന 1893-ൽ പ്രസിദ്ധപ്പെടുത്തി. സരസ്വതീവിജയത്തെപ്പറ്റി മാത്രമേ ഇവിടെ എന്തെങ്കിലും പ്രസ്താവിക്കണമെന്നു് ഉദ്ദേശിക്കുന്നുള്ള.
സരസ്വതീവിജയം
തന്റെപറമ്പിൽ അടകുടികിടക്കുന്ന ഒരു അധഃസ്ഥിത കുടുംബത്തിലെ അംഗമായ മരത്തൻ എന്ന പുലയക്കുട്ടി
“എള്ളിലുള്ളെണ്ണകണക്കേ ദേഹങ്ങടെ–
യുള്ളിലുള്ളിശ്വരൻതാനിരിപ്പൂ
ഉള്ളവണ്ണംതന്നെ കാട്ടിത്തരുംഗുരു
നിത്യം ഗുരുനാഥ കുമ്പിടുന്നേൻ”
എന്നും മറ്റും പാടത്തുനിന്നു പാടിയതു കനകശേഖരഇല്ലത്തു കുബേരൻനമ്പൂരി കേട്ടിട്ടു കോപാന്ധനാകുന്നു. അദ്ദേഹത്തിന്റെ വാല്യക്കാരനായ രാമൻകുട്ടിനമ്പ്യാർ ഓടിപ്പോയി അവനെ ചവിട്ടുന്നു. തന്നിമിത്തം അവൻ മരിച്ചതായി ആദേശത്തു ശ്രുതി പൊങ്ങുന്നു. പോലീസുകാർ അറസ്റ്റ് ചെയ്യുമെന്നു ഭയപ്പെട്ടു നമ്പൂരി നാടുവിട്ടു പോകുന്നു. അദ്ദേഹത്തിന്റെ മകൾ സുഭദ്ര എന്ന അന്തർജ്ജനത്തിനു ജാരസംസർഗ്ഗമുള്ളതായി ഒരു ഘോരമായ അപവാദം നമ്പൂരിയുടെ ശത്രുക്കൾ പരത്തുകയും, സ്മാർത്തന്മാർ ആ സാധ്വിയെ കൈകൊട്ടി പുറത്താക്കുകയും ചെയ്യുന്നു. അശരണയായ സുഭദ്രയെ കണ്ണൂരിലെ ഒരു പാതിരി രക്ഷിക്കുന്നു. സുഭദ്ര അവിടെവച്ചു് ഇംഗ്ലീഷ് പഠിക്കുകയും, കണ്ണൂരിൽ പാതിരിമാർ നടത്തുന്ന ഒരു പെൺപള്ളിക്കൂടത്തിൽ ഉപാധ്യായയായി നിയമിക്കപ്പെടുകയും ചെയ്യുന്നു. കാശിയിൽ ഒളിച്ചു താമസിച്ചുകൊണ്ടിരുന്ന നമ്പൂരിയെ പോലീസുകാർ പിടിച്ചുകൊണ്ടുവന്നു മേൽസൂചിപ്പിച്ച കുറ്റത്തിനു തലശ്ശേരി സെഷൻകോടതിയിൽ വിസ്തരിച്ചു. അന്നു് അവിടെ ജഡ്ജിയായിരുന്നതു് ഏശുദാസൻ എന്നൊരു പുലക്രിസ്ത്യാനിയാണു്. അദ്ദേഹം നമ്മുടെ പഴയ മരത്തനല്ലാതെ മറ്റാരുമല്ല. അദ്ദേഹം കോഴിക്കോട്ടുള്ള ഒരു പാതിരിയുടെ സഹായത്തോടുകൂടി ബി. ഏ. ജയിച്ചു പല ഉദ്യോഗങ്ങളിൽ ഇരുന്നുയർന്നു് ആ പദവിയിൽ എത്തി. തെളിവില്ലാത്തതിനാൽ ജഡ്ജി നമ്പൂരിയെ മോചിപ്പിക്കുന്നു. ഇതാണു് പ്രസ്തുതകൃതിയിലെ ഇതിവൃത്തസങ്ഗ്രഹം. വിദ്യാഭ്യാസംകൊണ്ടു് ഏതു് അധഃസ്ഥിതനും ഉച്ചസ്ഥന്റെ നിലയിലെത്താമെന്നു സൂചിപ്പിക്കുന്നതിനാണു് സരസ്വതീവിജയം എന്ന പേർ ഗ്രന്ഥകാരൻ പുസ്തകത്തിനു നല്കിയിരിക്കുന്നതു്. നമ്പൂരിയെക്കൊണ്ടു് അദ്ദേഹം പദേ പദേ മനുസ്മൃതിയിൽനിന്നു പ്രമാണങ്ങൾ ഉദ്ധരിപ്പിക്കുന്നതും, താൻതന്നെ അധ്യാത്മരാമായണം, ഭാരതം, പഞ്ചതന്ത്രം എന്നീ കിളിപ്പാട്ടുകളിൽനിന്നും മറ്റും ഈരടികൾ പകർത്തുന്നതും പുസ്തകത്തിന്റെ മേന്മയ്ക്കു ഹാനികരമായിട്ടുണ്ടു്.
ഉദാഹരണം
ഏതാനും ചില വാക്യങ്ങൾ ഉദ്ധരിച്ചു കുഞ്ഞമ്പുവിന്റെ ശൈലി പ്രദർശിപ്പിക്കാം.
നമ്പൂരിയെ കാണാത്തതിനാൽ അന്തർജ്ജനത്തിനുണ്ടായയാതന:— “സാധാരണയായി തന്റെ ഭർത്താവിരിയ്ക്കുന്ന സ്ഥലത്തു ചെന്നു നോക്കും; ഉടനേ പൊട്ടിക്കരയും; മടങ്ങിവരും. വല്ലവരും വാതിൽ മുറിയേ പോകുന്ന നിഴലാട്ടം കണ്ടാൽ അതു ഭർത്താവാണോ എന്നു ശങ്കിച്ചു് എത്തിനോക്കും. ഉടനേ വീണുരുളും. പിന്നെ കുറേ നേരം ഒന്നും മിണ്ടാതെ ഇരിക്കും. അപ്പോൾ ഭർത്താവു തന്നെ വിളിക്കുന്ന ഒച്ചയല്ലേ കേട്ടതു് എന്നുതോന്നും. ഉടനെ അതല്ല എന്നു മനസ്സിലായി നെടുവീർപ്പിട്ടുകരയും. കരയരുതേ എന്നു വല്ലരും പറയുമ്പോൾ പൊട്ടിക്കരയും. ഇങ്ങനെ ഏകദേശം രാത്രി മൂന്നു യാമവും കഴിഞ്ഞു.”
ജീവത്സാഹിത്യം
പ്രസ്തുതപുസ്തുകത്തിനു് അവതാരിക എഴുതിയ മൂർക്കോത്തു കുമാരൻ പറയുന്നതു രാമായണവും മഹാഭാരതവും ജീവത്സാഹിത്യപംക്തിയിൽ ഉൾപ്പെടുന്നതാണെന്നും, കീഴ് ജാതികളും ദരിദ്രരും പാവങ്ങളും ആയവരെപ്പറ്റി വിവരിക്കുന്ന കാവ്യങ്ങൾ മാത്രമേ ജീവത്സാഹിത്യമാകയുള്ള എന്നു ശഠിക്കുന്നതായാൽ അതിന്നുള്ള ഒരുത്തമദൃഷ്ടാന്തം ഇതാ—‘സരസ്വതീവിജയം’ എന്നു പറയുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം ആദരണീയമാണു്. സരസ്വതിവിജയത്തിനു മുൻപു് അത്തരത്തിൽ ഒരു ഇതിവൃത്തഘടനയ്ക്കായി ഭാഷാസാഹിത്യകാരന്മാരിൽ ആരും ഉദ്യമിച്ചിട്ടില്ല.
62.7കൊച്ചിരാമവർമ്മ (അപ്പൻ) തമ്പുരാൻ (1051–1117)
ഉപക്രമം
അപ്പൻതമ്പുരാൻ ഒരു മാസികാപ്രവർത്തകൻ, കേരളചരിത്രഗവേഷകൻ, ഗ്രന്ഥവിമർശകൻ, ആഖ്യായികാകാരൻ, ഉപന്യാസകർത്താവു്, ഗദ്യകവി എന്നിങ്ങനെ പലനിലകളിൽ നിരതിശയമായ ഭക്തിയോടുകൂടി കൈരളിയെ ഉപാസിച്ചിട്ടുണ്ടു്. ആ സാഹിത്യപദ്ധതികളിലെല്ലാം ഒന്നുപോലെ വിജയം നേടിയിട്ടുമുണ്ടു്. സൗകര്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ ചരിത്രം ഈ ഘട്ടത്തിൽ രേഖപ്പെടുത്തുന്നുവെന്നേയുള്ളു.
ജനനം
അപ്പൻതമ്പുരാൻ 1051-ാമാണ്ടു തുലാമാസം 24-ാം൹ പൂരൂരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. സ്ഥാനസന്യാസംചെയ്ത കൊച്ചി രാമവർമ്മ വലിയതമ്പുരാന്റെ മൂത്ത സഹോദരി കൊച്ചിക്കാവുതമ്പുരാട്ടിയായിരുന്നു മാതാവു്. ആ സാധ്വി പാഴൂർ പടുതോൾ തുപ്പൻ നമ്പൂരിപ്പാട്ടിലെ സഹധർമ്മിണിയായി. അവരുടെ സന്താനങ്ങളായി ഒരു സ്ത്രീപ്രജയും, നാലു പുരുഷപ്രജകളും ജനിച്ചതിൽ നാലാമത്തെ പുരുഷസന്താനമാണ് അപ്പൻതമ്പുരാൻ. കൊച്ചിക്കാവുതമ്പുരാട്ടിക്കു സംഗീതത്തിലും സാഹിത്യത്തിലും പരിജ്ഞാനമുണ്ടായിരുന്നു. സംഗീതത്തിൽ ഒരു നല്ല ശിഷ്യപരമ്പരയുണ്ടു്. അങ്ങനെ മാതാവിൽനിന്നു ലഭിച്ചതാണു് അപ്പൻതമ്പുരാന്റെ സംഗീതവാസന. ആ തമ്പുരാട്ടി 1053-ൽ തീപ്പെട്ടു. ചിറ്റമ്മയായ അമ്മുത്തമ്പുരാട്ടിയാണു് പിന്നീടു കുമാരനെ വളർത്തിയതു്.
വിദ്യാഭ്യാസം
ചാഴൂർ കോവിലകത്തുവച്ചു വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാന്റെ മേൽനോട്ടത്തിൽ ആശാൻതമ്പാൻ എന്നൊരു പണ്ഡിതൻ സിദ്ധരൂപവും മറ്റും പഠിപ്പിച്ചു. ശേഷാചാര്യ പാഠശാലയിൽ ഈച്ചരവാരിയർ കാവ്യങ്ങൾ അഭ്യസിപ്പിച്ചു. കല്ലിങ്കൽ വലിയ രാമപ്പിഷാരടിയും അദ്ദേഹത്തിന്റെ സംസ്കൃതാധ്യാപകന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. 1068-ൽ എറണാകുളം കോളേജിൽ അഞ്ചാംഫാറത്തിൽ ചേർന്നു. 1070-ൽ മെടിക്കുലേഷൻ പരീക്ഷ ജയിച്ചു. മദിരാശി പ്രസിഡൻസി കോളേജിൽനിന്നു് എഫ്. ഏ. പാസ്സായി. ബി. ഏ.യ്ക്കു സംസ്കൃതം വിട്ടു മലയാളം ഉപഭാഷയാക്കി. അന്നാണു് ആ ഭാഷയുടെ മർമ്മങ്ങളും മനോജ്ഞതയും ഗ്രഹിച്ചതു്. തനിക്കും ആ ഭാഷയുടെ ഉൽക്കർഷത്തിനുവേണ്ടി ജീവിതാർപ്പണം ചെയ്യണമെന്നു് ഒരാഗ്രഹം തോന്നി. അക്കാലം മുതൽ അതിലേക്കായി ശ്രമിച്ചു. 1074-ൽ ബി. ഏ. യ്ക്കു മലയാളത്തിനുമാത്രം ജയിച്ചു. അടുത്തകൊല്ലത്തിൽ ഇംഗ്ലീഷിലും ഉത്തീർണ്ണനായി. ഐച്ഛികവിഷയത്തിൽ തോറ്റുപോയി. ഇംഗ്ലീഷുവിദ്യാഭ്യാസം അവിടെ നിറുത്തി. പിൽക്കാലത്തു് തൃശ്ശൂരിൽ താമസമാക്കിയതിനുമേൽ പി. എസ്. അനന്തനാരായണശാസ്ത്രിയോടു വ്യാകരണവും, ആറ്റൂർ കൃഷ്ണപ്പിഷാരടിയോടു തർക്കവും, വെയിലൂർശങ്കരവാരിയരോടു അഷ്ടാംഗഹൃദയവും പഠിക്കുകയുണ്ടായി. വേദാന്തം തന്നത്താൻ അഭ്യസിച്ചതാണു്. ആ മഹാരാജാവിന്റെ മറ്റൊരു സഹോദരിയുടെ പുത്രനായ കേരളവർമ്മ അമ്മാമൻതമ്പുരാനെപ്പറ്റി മേൽ പരാമർശിക്കും. വേറെ ഒരു തായ് വഴിയിൽപ്പെട്ട മങ്കു എന്ന അംബത്തമ്പുരാട്ടിയാണു് പണ്ഡിത സാർവ്വഭൗമനും ഇന്നത്തെ കൊച്ചി മഹാരാജാവുമായ പരീക്ഷിത്തു തമ്പുരാന്റെ മാതാവു് (വാഴ്ചയൊഴിഞ്ഞ തമ്പുരാന്റെ ജാമാതാവു്). ഇങ്ങനെ ഒരേ കാലത്തുതന്നെ കൊച്ചി രാജകുടുംബത്തിൽ ഭാഷാപോഷകന്മാരും സാഹിത്യബന്ധുക്കളുമായ മൂന്നു കുമാരന്മാർ ഉദയംചെയ്തു. സംസ്കൃതത്തിന്റെയും മലയാളത്തിന്റെയും അഭ്യുന്നതിക്കു പല പ്രകാരത്തിൽ പ്രേരകരായി ഭവിച്ചു.
രസികരഞ്ജിനി
1074-ൽത്തന്നെ ഭാഷയിൽ ഉത്തമമായ രീതിയിൽ ചിത്രങ്ങളോടുകൂടിയ ഒരു മാസിക പുറപ്പെടവിക്കണമെന്നും അന്നു ശൈശവപ്രായത്തിൽ വളർന്നുവന്ന മദിരാശിയിലെ ഇൻഡ്യൻ റെവ്യൂ (Indian Review) അതിനൊരു മാർഗ്ഗദർശകമാണെന്നും ആ പുണ്യശ്ലോകനു തോന്നി. മദിരാശിയിൽ പഠിക്കുമ്പോൾ മദ്രാസ് സ്റ്റാൻഡേർഡ് പത്രത്തിലേക്കു ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. തന്റെ മാസികസംബന്ധിച്ചുള്ള ആലോചനകൾ 1077 കുംഭം 14-ാം൹യേ പൂർത്തിയായുള്ളു. 1078 ചിങ്ങത്തിൽ രസികരഞ്ജിനി എന്ന അന്വർത്ഥനാമത്തോടുകൂടി അദ്ദേഹത്തിന്റെ മാസിക ഉദയം ചെയ്തു. ഒന്നാം ലക്കത്തിലെ പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞുകാണുന്നു. “രസികരഞ്ജിനി പ്രവേശിപ്പാനുള്ള കാരണം ഉദ്ദേശപത്രത്തിൽ പറഞ്ഞിട്ടുള്ളതുകൊണ്ടു് അതിനെ വീണ്ടും എടുത്തുപറയുന്നില്ല. എങ്കിലും നാന്ദി പ്രസ്താവനകൾ ഇല്ലാത്ത നാടകം, തോടയത്തോടുകൂടാത്ത അരങ്ങേറ്റം, ഉപസ്തരണശൂന്യമായസദ്യ മുതലായവ ലോകമര്യാദയ്ക്കു വിരോധമായിട്ടുള്ളവ ആകകൊണ്ടു പ്രകൃതമാസികയുടെ തിരനോട്ടത്തിങ്കൽ കുറച്ചു വല്ലവിദ്യയെടുക്കാഞ്ഞാലും അത്ര ഉചിതമായിരിക്കയില്ല. രസികരഞ്ജിനിയുടെ ജാതകം നോക്കിച്ചിട്ടില്ല; നോക്കിച്ചിട്ടു് ആവശ്യവും കാണുന്നില്ല. ദീനം വരുന്നകാലത്തു വൈദ്യന്മാരെ ആശ്രയിക്കുമ്പോൾ വിമുഖത കാണിക്കാതിരുന്നാൽ കഷ്ടാരിഷ്ടങ്ങൾ ഒന്നും കൂടാതെ ആകൃതിയും പ്രകൃതിയും നന്നായി ആയുസ്സോടും ഓജസ്സോടും വളർന്നുവരുന്ന ഈ നൂതനസന്താനത്തെ എല്ലാവരും എടുത്തു ലാളിക്കുന്നതു കാണുവാൻ സംഗതി വരുമെന്നാണു് ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നതു്.
എറണാകുളത്തു വടക്കേമാളികയിലായിരുന്നു അക്കാലത്തു് അദ്ദേഹത്തിന്റെ താമസം. അവിടെ മാസികയുടെ പുരോഗതിക്കു നിത്യമെന്നപോലെ സുഹൃത്സമ്മേളനങ്ങളും നടത്തി. 1065-ൽ സി. പി. അച്യുതമേനോൻ തൃശ്ശൂരിൽ ആരംഭിച്ചു 12 കൊല്ലം പ്രചരിച്ച വിദ്യാവിനോദിനി അന്നു് അസ്തമിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടു രസികരഞ്ജിനി മാത്രമേ അന്നു കേരളത്തിൽ ഗണനീയമായ ഒരു സാഹിത്യമാസികയായി ഉണ്ടായിരുന്നുള്ളു. അതോടുകൂടി മഹാനുഭാവനായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനെ പത്രാധിപരായി ലഭിക്കുന്നതിനുള്ള ഭാഗ്യവും അപ്പൻതമ്പുരാനു സിദ്ധിച്ചു.
“പ്രസന്നപ്രൗഢസരസപ്രസംഗങ്ങൾ നിറഞ്ഞിനി
രസജ്ഞർക്കു കൊടുക്കട്ടേ രസം രസികരഞ്ജിനി”
എന്ന മുദ്രാവാക്യം തന്നെ കുഞ്ഞിക്കുട്ടൻതമ്പുരാൻ എഴുതിച്ചേർത്തതാണു്. ഇങ്ങനെ രണ്ടു മഹാരഥന്മാരുടെ സഹപ്രവർത്തനത്തിന്റെ ഫലമാണു് ആ മാസിക. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സംസ്കൃതവും ആധുനിക കൈരളിയും, അപ്പൻതമ്പുരാന്റെ പ്രാചീനകൈരളിയും ഇംഗ്ലീഷും കൂടി സമ്മേളിച്ചപ്പോൾ ഉണ്ടായഫലം വിസ്മയാവഹമായിരുന്നു. ഒന്നാമത്തെ ലക്കത്തിൽ നെടുവിരിപ്പുസ്വരൂപത്തിൽനിന്നു കൊച്ചിരാജ്യത്തു് ഏറ്റം ചെയ്തപ്രകാരം എന്ന ചരിത്രലേഖനവും, യുക്തിഭാഷ, നാഗാനന്ദം നാടകത്തിന്റെ തർജ്ജമ മുതലായ ഇതരലേഖനങ്ങളും ഉണ്ടായിരുന്നു. ഒരു മാസികയ്ക്കു വേണ്ട സകല ഗുണങ്ങളും അതിൽ കളിയാടി. കവിത, ചെറുകഥ, ചരിത്രം, ശാസ്ത്രം തുടങ്ങി പല വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു് ഉള്ളടക്കത്തിനു് ആശാസ്യമായ വൈവിധ്യം ഉല്പാദിപ്പിക്കുന്നതിൽ ഭാരവാഹികൾ ബദ്ധശ്രദ്ധരായിരുന്നു. കൊച്ചുണ്ണിത്തമ്പുരാൻ, കുണ്ടുർ, ഒറവങ്കര, ഒടുവു്, നടുവം മഹൻ, വള്ളത്തോൾ മുതലായ കവികളും സി. എസ്. ഗോപാലപ്പണിക്കർ, കാരാട്ടു് അച്യുതമേനോൻ, അമ്പാടി നാരായണപ്പോതുവാൾ, വി. കെ. രാമൻമേനോൻ, മൂർക്കോത്തു കുമാരൻ തുടങ്ങിയ ഗദ്യകാരന്മാരുമായിരുന്നു ലേഖകന്മാർ എന്നു പറയുമ്പോൾതന്നെ ലേഖനങ്ങളുടെ ഗുണപൗഷ്കല്യം ഊഹ്യമാണല്ലോ. കുഞ്ഞിക്കുട്ടൻതമ്പുരാൻ നല്ല ഭാഷാഗദ്യം എഴുതിപ്പഠിച്ചതു രസികരഞ്ജിനിയിൽക്കൂടിയായിരുന്നു. അപ്പൻതമ്പുരാന്റെ സാഹിത്യപരിചയം പ്രവൃദ്ധമായതും പ്രധാനമായി ആ വഴിക്കുതന്നെയാണു്. ഉണ്ണുനീലിസന്ദേശം ആദ്യമായി വെളിയിൽ വന്നതു് ആ മാസികവഴിക്കു തന്നെയായിരുന്നു എന്നുള്ള വസ്തുത നമുക്കു് ഒരിക്കലും വിസ്മരിക്കാവുന്നതല്ല. 3000 ഉറുപ്പിക കെട്ടിവെച്ചുകൊണ്ടാണു് അപ്പൻതമ്പുരാൻ രസികരഞ്ജിനി ആരംഭിച്ചതു്. നാലു കൊല്ലവും നാലു മാസവും അതു നടന്നപ്പോൾ ആ സംഖ്യ മുഴുവൻ നഷ്ടപ്പെട്ടു. കേരളത്തിനു മാസികകളെ സംബന്ധിച്ചിടത്തോളം ഏതോ ഒരു ശാപം ഉള്ളതുപോലെ തോന്നിപ്പോകുന്നു. അല്ലെങ്കിൽ അത്ര വളരെ അനുകൂലമായ പരിതഃസ്ഥിതിയിൽ ജനിച്ചു് അനുദിനം അഭിവൃദ്ധിയെ പ്രാപിച്ചുവന്ന ഒരു മാസിക അല്പായുസ്സിൽ അന്തരിക്കുവാൻ യാതൊരു ന്യായവുമില്ലല്ലോ. എന്നാൽ ഒന്നു പറയാം. അതുപോലെ മഹനീയമായ ഒരു മാസിക നമ്മുടെ നാട്ടിൽ അതിനുമുൻപും പിൻപും ഉണ്ടായിട്ടില്ല.
ദാമ്പത്യം
രസികരഞ്ജിനിയുടെ അന്തർദ്ധാനത്തിനുശേഷം തമ്പുരാൻ എറണാകളത്തുനിന്നു തൃശൂരിലേക്കു മാറി. അവിടെ ആദ്യം തോട്ടേക്കാട്ടു കുടുംബക്കാരുടെ വകയായ ഒരു ഗൃഹത്തിലാണു് താമസിച്ചതു്. പിന്നീട് 1083-ാമാണ്ടിടയ്ക്കു് അയ്യന്തോളിൽ ഒരു സ്ഥലം വാങ്ങി കുമാരമന്ദിരം എന്ന പേരിൽ ഒരു കോവിലകം പണിയിച്ചു് അവിടെ പാർത്തുതുടങ്ങി. ഗുരുവായൂർക്കു സമീപം അമ്പാടി വടക്കേ മുടവക്കാട്ടിൽ നാനിക്കുട്ടിയമ്മയെ പത്നിയായി സ്വീകരിച്ചു. ആ ദാമ്പത്യത്തിന്റെ ഫലമായി മൂന്നു പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. അവരിൽ രണ്ടു പുത്രന്മാർ അദ്ദേഹത്തിന്റെ വാർദ്ധക്യത്തിൽ അകാലമൃത്യുവിനാൽ ഗ്രസ്തരായി. ആ സംഭവം അദ്ദേഹത്തിന്റെ ഹൃദയത്തെ അത്യധികം വ്യഥപ്പെടുത്തി. അവശിഷ്ടനായ പുത്രൻ ഒരു നല്ല ഭാഷാഭിമാനിയും ഗവേഷകനുമായ വി. എം. കുട്ടിക്കൃഷ്ണമേനോനാണു്.
മങ്ഗളോദയം
സ്വന്തമായി ഒരു അച്ചുകൂടം ഇല്ലാത്തതായിരുന്നു രസികരഞ്ജിനിയുടെ പരാജയത്തിനു പ്രധാന കാരണമെന്നു തമ്പുരാൻ ദൃഢമായി വിശ്വസിച്ചു. അതുകൊണ്ടു തൃശൂരിൽ താമസമുറപ്പിച്ചതിനുമേൽ മങ്ഗളോദയം മാസിക നമ്പൂരിമാരെക്കൊണ്ടു 1084 വൃശ്ചികത്തിൽ ആരംഭിപ്പിക്കുവാൻ ഏർപ്പാടുചെയ്തു. ദേശമംഗലം അച്ചുക്കൂടത്തിലാണു് ആദ്യത്തെ ലക്കങ്ങൾ അച്ചടിപ്പിച്ചതു്. താമസിയാതെ മങ്ഗളോദയം എന്ന പേരിൽ ഒരു കമ്പനി സ്ഥാപിക്കുകയും ലിപികളുടെ മനോജ്ഞതയ്ക്കു കീർത്തിപ്പെട്ട കേരളകല്പദ്രുമം അച്ചുക്കൂടം അതിന്റെ ആവശ്യത്തിനായി വിലക്കു വാങ്ങിക്കുകയും ചെയ്തു. മങ്ഗളോദയം എന്ന പേർ മാസികയ്ക്കു നല്കിയതും ഉടമസ്ഥതയും പത്രാധിപത്യവും അന്യർക്കായിരുന്നുവെങ്കിലും അതിന്റെ യഥാർത്ഥ സൂത്രധാരത്വം വഹിച്ചിരുന്നതും ആ കമ്പനിയുടെ മാനേജിംഗ് ഡയറക്ടരായ തമ്പുരാൻതന്നെയായിരുന്നു. എറണാകത്തു വടക്കേ മാളികയിലെന്നപോലെ മങ്ഗളോദയം അച്ചുക്കൂടത്തിലും അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ധാരാളം ചർച്ചായോഗങ്ങൾ നടന്നുവന്നിരുന്നു. ആദ്യകാലത്തു മങ്ഗളോദയത്തിനു് ഓരോ കൊല്ലത്തിന്റെയും ആരംഭത്തിൽ പ്രസ്താവന എഴുതിക്കൊണ്ടിരുന്നതും മററാരുമല്ല. മാസികയുടെ ഉദ്ദേശം രസികരഞ്ജിനിയുടേതിൽ നിന്നു ഭിന്നമായിരുന്നു. ഒന്നാം ലക്കത്തിന്റെ പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“നമ്പൂരിമാരുടേയും മറ്റു ജാതിക്കാരായ മലയാളികളുടേയും ആചാരങ്ങളേയും തന്മൂലമായ ധർമ്മത്തെയും പറ്റിയും ഇവയെല്ലാം അറിയിക്കുന്ന പൂർവ്വചരിത്രത്തെപ്പറ്റിയും അവരവരുടെ നിത്യവൃത്തിക്കുതകുന്ന ഗൃഹഭരണത്തെപ്പറ്റിയും അവശ്യം അറിഞ്ഞേ കഴിയൂ എന്നുള്ള രാജനീതിനിയമത്തെപ്പറ്റിയും പല സംശയങ്ങൾക്കും നിവൃത്തി വരുത്തുന്നതും വിനോദകരവുമായ തത്വവാദതങ്ങളെപ്പറ്റിയും മറ്റും പല ഉപന്യാസങ്ങളെക്കൊണ്ടും, ഹിന്ദുക്കളുടെ ജ്ഞാനനിക്ഷേപത്തിനു് ഇരിപ്പിടമായ സംസ്കൃതഭാഷയിൽ ചില പ്രസംഗങ്ങളെക്കൊണ്ടും മലയാളികൾക്കു മങ്ഗളോദയത്തിനുതകത്തക്കവണ്ണം ഈ മങ്ഗളോദയം ഞങ്ങൾ ആരംഭിച്ചിരിയ്ക്കുന്നു.”
കുഞ്ഞിക്കുട്ടൻതമ്പുരാൻ മങ്ഗളോദയത്തിൽ ചില വിശിഷ്ടങ്ങളായ ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചു. പ്രസിദ്ധന്മാരായ പി. എസ്സ്. അനന്തനാരായണശാസ്ത്രി, ആറ്റൂർ കൃഷ്ണപ്പിഷാരടി, കൈയ്പള്ളി വാസുദേവൻമൂസ്സതു് മുതൽപേരുടെ പല നല്ല ലേഖനങ്ങൾ മങ്ഗളോദയം വഴിയ്ക്കു പ്രകാശിതങ്ങളായിട്ടുണ്ടു്. ലീലാതിലകത്തിന്റെ പ്രഥമശില്പവും, കാമദഹനം തുടങ്ങിയ അനേകം ഉത്തമങ്ങളായ ഭാഷാചമ്പുക്കളും, പ്രസിദ്ധീകരിച്ചതും അതിൽത്തന്നെയാണു്. ഈ യോഗങ്ങൾ എല്ലാം ഒത്തുകൂടിയിട്ടും ആ മാസികയും പത്തുപതിനാറുകൊല്ലത്തെ പ്രചാരത്തിനുമേൽ തിരോഭവിക്കുകയാണു് ചെയ്തതു്. മങ്ഗളോദയം സാഹിത്യസമിതി വികസിച്ചതാണു് കൊച്ചി സാഹിത്യസമാജം. ആ സമാജം 1091–മാണ്ടിടയ്ക്കു മങ്ഗളോദയം അതിന്റെ ചുമതലയിൽ ഏറ്റെടുത്തു സജീവമായി പ്രവർത്തിച്ചു. അതും കുറേക്കാലത്തേക്കേ നടന്നുള്ള. ആ സമാജത്തിന്റെ നായകനും തമ്പുരാൻതന്നെയായിരുന്നു.
മറ്റു പത്രപ്രവർത്തനങ്ങൾ
പിന്നീടു് തമ്പുരാൻ തൃശൂർ സരസ്വതീവിലാസം അച്ചുക്കൂടത്തിൽനിന്നു പ്രാചീനഗ്രന്ഥമാല എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി. ഒരു കൊല്ലത്തേക്കുമാത്രം നിലനിന്നിരുന്ന അതും ബാംബയിൽനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന കാവ്യമാല (സംസ്കൃതം) യുടെ രീതിയിൽ പ്രാചീനഭാഷാകാവ്യങ്ങളും പഴയ പാട്ടുകളമാണു് പ്രകാശിപ്പിച്ചുവന്നതു്. 1106-ൽ ഇടപ്പള്ളിയിൽ വച്ചു് ആവിർഭവിച്ച സമസ്തകേരളസാഹിത്യപരിഷത്തിന്റെ ജനയിതാക്കളിൽ ഒരാൾ അദ്ദേഹമായിരുന്നു. അതിനെ ബാല്യത്തിൽ വളർത്തിക്കൊണ്ടുവരുന്നതിനു് ആ മഹാപുരുഷൻ വളരെ ക്ലേശിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഭാരവാഹിത്വത്തിൽ പരിഷത്തിന്റെ രണ്ടാമത്തെ വാഷികസമ്മേളനം തൃശൂരിൽവച്ചു നടത്തപ്പെട്ടു. അത്ര ഭംഗിയായി ഒരു സമ്മേളനവും അതിന്റെ റിപ്പോർട്ടും ഒരിക്കലും പ്രസിദ്ധീകൃതമായിട്ടില്ല. പരിഷത്തിന്റെ പ്രധാനോദ്ദേശങ്ങൾ എന്തായിരിക്കണമെന്നു തീർച്ചപ്പെടുത്തിയതു് ആ സമ്മേളനത്തിലാണു്. അവ ഭാഷാസംബന്ധമായ 1 ഗവേഷണം, 2 സംഭരണം, 3 നിർമ്മാണം, 4 പ്രസാധനം, 5 മുദ്രണം, 6 വിമർശനം, 7 പ്രവർത്തനം, 8 പ്രചാരണം എന്നിവയാണു്. ഈ മാർഗ്ഗങ്ങളിൽക്കൂടിയെല്ലാം അദ്ദേഹം ഏകാകിയായി സഞ്ചരിക്കുകയും അനന്യസുലഭമായ വിജയം നേടുകയും ചെയ്തിട്ടുണ്ടു്. 1107-ൽ പരിഷത്തു് ഒരു കമ്പനിയായി റജിസ്റ്റർ ചെയ്യിച്ചതും 1108-ൽ അതിന്റെ ആഭിമുഖ്യത്തിൽ ഒരു ത്രൈമാസികഗ്രന്ഥം പുറപ്പെടുവിച്ചതും ആ ആഫലോദയകർമ്മാവുതന്നെയാണു്. അനന്തരം അദ്ദേഹം താൻ സ്ഥാപിച്ച വിലങ്ങൻകുന്നിലെ രാമകൃഷ്ണാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ പ്രബുദ്ധകേരളം എന്നൊരു മാസിക പുറപ്പെടുവിച്ചു. 1112 ചിങ്ങം മുതൽ പുറപ്പെടുവിച്ചു കുറേക്കാലം നടത്തി. ‘ആടിയ കാലും പാടിയ വായും വെറുതേയിരിക്കയില്ല’ എന്നു പഴമക്കാർ പറയുന്നതു് എത്ര പരമാർത്ഥമാണു്. അതിനു മമ്പുതന്നെ അദ്ദേഹം രാമകൃഷ്ണപരമഹംസന്റെ ഒരു അടിയുറച്ച ഭക്തനായിക്കഴിഞ്ഞിരുന്നു. ഭാഗവതപാരായണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആസക്തിയും സാമാന്യമായിരുന്നില്ല.
ചില സിദ്ധികൾ
ഏതു നല്ല കാര്യങ്ങളിലും ഏർപ്പെട്ടു് അവയിൽ നേതൃത്വംവഹിച്ചു ലോകസങ്ഗ്രഹം ചെയ്യുക എന്നുള്ളതായിരുന്നു അപ്പൻതമ്പുരാന്റെ ജീവിതവ്രതം. ആരുടെ ഹൃദയത്തേയും കവരുന്നതിനു പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണശൈലി. ചില പ്രധാനസ്ഥാപനങ്ങളിൽ അദ്ദേഹത്തിന്നുണ്ടായിരുന്ന പങ്കിനെപ്പറ്റി മുൻപു പറഞ്ഞുകഴിഞ്ഞു. അഭിനയം, ചിത്രമെഴുത്തു്, ശില്പവിദ്യ, ഭവനനിർമ്മാണം തുടങ്ങിയ സുകമാരകലകളിൽ അദ്ദേഹം വിദഗ്ദ്ധനായിരുന്നു. പക്ഷേ, അവയിലൊന്നും സാഹിത്യസേവനത്തിനുവേണ്ടി സമർപ്പിച്ചുപോയ അദ്ദേഹത്തിന്റെ മനസ്സിനു കേന്ദ്രീകരിക്കുവാൻ സാധിച്ചില്ല. സാളഗ്രാമം, ബാണലിങ്ഗം ഇവയുടെ ലക്ഷണങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായമറിയവാൻ ആളുകൾ കോവിലകത്തെത്തിച്ചേരുക സാധാരണമായിരുന്നു. സങ്ഗീതത്തിൽ അദ്ദേഹത്തിന്റെ വാസനന്ക്കു് അതിരുണ്ടായിരുന്നില്ല. മലയാളത്തിലെ അപ്രകാശിതങ്ങളായ പഴയ പാട്ടുകൾ കണ്ടുപിടിച്ചു് അവയ്ക്കു് മട്ടിട്ടു ഹൃദയംഗമമായി പാടുന്നതു് അദ്ദേഹത്തിന്റെ നിത്യവ്യവസായങ്ങളിൽ ഒന്നായിരുന്നു. കേരളത്തിലെ ഒന്നാമത്തെ ഫിലിംകമ്പനി 1104-ാമാണ്ടിടയ്ക്കു സ്ഥാപിച്ചു് ഇതിനു കേരളാ സിനിട്ടോൺ എന്നു നാമകരണംചെയ്തു. ഭൂതരായർ ചലച്ചിത്രമാക്കുന്നതിനുവേണ്ടിയായിരുന്നു ഇതു്. എന്നാൽ നവീനോപകരണങ്ങളുടെ അഭാവവും ധനസംന്ധമായുള്ള ശക്തിഹീനതയും നിമിത്തം അതു വിജയത്തിൽ കലാശിച്ചില്ല. മങ്ഗളോദയത്തിൽനിന്നു് അധ്യാത്മരാമായണം തുടങ്ങിയ ഉത്തമഗ്രന്ഥങ്ങൾ മങ്ഗളോദയം ഗ്രന്ഥാവലി എന്ന പേരിൽ ആകഷ്കമായ രീതിയിൽ മുദ്രണം ചെയ്യിച്ചതു് അദ്ദേഹമാണു്. കമ്പനിയ്ക്കു് ആ വിഷയത്തിൽ തമ്പുരാന്റെ ഉപദേശം സ്വീകരിക്കുക നിമിത്തം ലാഭമേ ഉണ്ടായിട്ടുള്ളു. ആ പുതിയ മട്ടിലുള്ള പുസ്തകങ്ങളെപ്പറ്റി അതിന്റെ ഭാരവാഹികൾ പറഞ്ഞിട്ടുള്ളതു നോക്കുക. “പുസ്തകങ്ങളുടെ വിലയും നന്മയും തമ്മിൽ അഭേദ്യമായ ബന്ധമുള്ളതുകൊണ്ടു് വില അധികമാകാതെ നല്ല പുസ്തകങ്ങൾ നിർമ്മിയ്ക്കുവാൻ നന്നെ ബുദ്ധിമുട്ടുണ്ടു്. എങ്കിലും മഹാജനങ്ങളുടെ സഹായത്താലെന്നുതന്നെ പറയട്ടേ ഈ സംരംഭത്തിൽ (മങ്ഗളോദയം ഗ്രന്ഥാവലി) ഞങ്ങൾക്കു് ഒട്ടുംതന്നെ മനസ്സു മടുക്കേണ്ടിവന്നിട്ടില്പ. ഒന്നാംതരം കടലാസ്സിൽ അവസരോചചിതങ്ങളായ ചിത്രങ്ങൾ ചേർത്തു് അക്ഷരപ്പിഴയില്ലാതെ വൃത്തിയായി അച്ചടിച്ചു ഭംഗിയായി ബയൻറുചെയ്തു് അന്തസ്സിൽ പുറത്തിറക്കിയിട്ടുള്ള എട്ടുപുസ്തകങ്ങളിൽ ചിലതിനു ഒന്നും രണ്ടും പതിപ്പുകൾ വിറ്റുകഴിഞ്ഞിരിക്കുന്നു.” തമ്പുരാൻ കൊച്ചി ഭാഷാപരിഷ്ക്കരണക്കമ്മിറ്റിയുടെ അധ്യക്ഷനായി കൗടലീയം അർത്ഥശാസ്ത്രത്തിന്റെ ഭാഷാനുവാദം മുതലായ ചില നല്ല പുസ്തകങ്ങൾ എഴുതിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടെന്നുള്ള വസ്തുതയും പ്രകൃതത്തിൽ സ്മരണീയമാണു്.
ചില വിശിഷ്ടഗുണങ്ങൾ
തമ്പുരാന്റെ വ്യക്തിമാഹാത്മ്യത്തിന്റെ അതിപ്രധാനമായ ഘടകം അദ്ദേഹത്തിന്റെ സൽഗുണമാണു്. അനാഡംബരവും അനഹങ്കാരവുമായ ജീവിതത്തിനു കീർത്തിപ്പെട്ടതാണു് കൊച്ചിരാജകുടുംബം. ശീലവിദ്യാധനനായല്ലാതെ ആ കുടുംബത്തിൽ ഒരു രാജകുമാരനെപ്പോലും കാണുകയില്ല. ആ കുമാരന്മാർക്കുപോലും അപ്പൻതമ്പുരാൻ ഒരു ആദർശപുരുഷനായിരുന്നു. ആഭിജാത്യപ്രൗഢി അദ്ദേഹത്തിന്റെ സമീപത്തിലെങ്ങും ചെന്നിട്ടില്ല. താനും പ്രജകളും വ്യത്യസ്തരീതിയിൽ ജീവിക്കേണ്ടവരല്ലെന്നു് അദ്ദേഹത്തിനു് അടിയുറച്ച ബോധ്യമുണ്ടായിരുന്നു. നാട്ടുകാരുടെ നന്മയെ ഉദ്ദേശിച്ചു് അദ്ദേഹം ചെയ്തിട്ടുള്ള കൃത്യങ്ങളെല്പാം “പൊതുജനങ്ങൾ തരുന്ന ആഹാരമല്ലേ ഞാൻ കഴിക്കുന്നതു്? അതു ദഹിക്കണമെങ്കിൽ ഇങ്ങനെ വല്ലതുമെങ്കിലും അവർക്കുവേണ്ടി ഞാൻ ചെയ്യേണ്ടേ?” എന്നുള്ള മനോഭാവത്താൽ പ്രേരിതമായിരുന്നു. ‘കുലമഹിമ കുരുത്തക്കേടിനായിട്ടുമാത്രം’ എന്നു താനുണ്ടാക്കിയ ഒരു പദ്യശകലം ആ സൂക്ഷ്മനിരീക്ഷകൻ കൂടെക്കൂടെ ചൊല്ലും. യുവാക്കന്മാരോടും ബാലന്മാരോടും സമ്മേളിച്ചു വിനോദിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഔത്സുക്യം അളവറ്റതാണു്. തന്നാൽ കഴിവുള്ള ഏതു തരത്തിലുള്ള സാഹായ്യങ്ങൾകൊണ്ടും യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം സർവ്വദാജാഗരൂകനായിരുന്നു. അധഃസ്ഥിതസമുദായങ്ങൾക്ക് അദ്ദേഹത്തെക്കാൾ വലിയ ഒരു സമുദ്ധാരകൻ അന്നു കൊച്ചിയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയേയും ഹൃദയശുദ്ധിയേയും ജനങ്ങൾ മുക്തകണ്ഠമായി പ്രശംസിച്ചു. പരിഷത്സമ്മേളനങ്ങളിലും മറ്റും ഔപചാരികങ്ങളായ യോഗങ്ങൾകഴിഞ്ഞാൽ എല്ലാവർക്കും പ്രവേശമുള്ള ഒരു വെടിവട്ടം ഉണ്ടായിരിക്കയും അവിടെ തമ്പുരാൻ തന്നെ മറന്നു വിനോദസംഭാഷണങ്ങളിൽ ഏർപ്പെട്ടു് അവരെ വശീകരിക്കുകയും ചെയ്തുവന്നു. ഒരു പ്രവക്താവു് എന്ന നിലയിൽ അദ്ദേഹത്തിനു് അത്യുൽക്കൃഷ്ടമായ സ്ഥാനമാണുണ്ടായിരുന്നതു്. വിനീതമായ സ്വരത്തിൽ നാടോടിപ്പദങ്ങളെക്കൊണ്ടു കൈകാര്യം ചെയ്യുന്ന ആ കൈരളീഭക്തനെക്കണ്ടു് ആനന്ദബാഷ്പം വാർക്കാത്ത ശ്രോതാക്കൾ ഉണ്ടായിരുന്നില്ല. ആ പ്രഭാഷണം ഓരോന്നും അച്ഛസ്ഫടികസങ്കാശമായ ഗംഗാപ്രവാഹമായിരുന്നു.
ചരമഗതി
വാൎദ്ധക്യത്തിൽ വലിയ സാമ്പത്തികക്ലേശം തമ്പുരാനു് അനുഭവിക്കേണ്ടിവന്നു. അവയ്ക്കെല്ലാം മകുടംവച്ചതു കോവിലകപറമ്പിനു തൊട്ടുകിടന്നിരുന്ന തിരുവാണത്തു ക്ഷേത്രത്തിന്റെ ജീണ്ണോദ്ധാരണമായിരുന്നു. 30000-ത്തിൽപ്പരം ഉറുപ്പിക അതിലേക്കായി സ്വന്തം മുതലിൽനിന്നു ചിലവാക്കി. സർക്കാർ അതു മടക്കിത്തരുമെന്നു വിശ്വാസമുണ്ടായിരുന്നുവെങ്കിലും യാതൊന്നും കിട്ടിയില്ല. 1111-ാമാണ്ടു തുലാമാസം 20-ാം൹ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷപൂർവ്വം നടക്കുകയും പൊതുജനങ്ങൾ കുസുമാഞ്ജലി എന്നൊരു സ്മാരകഗ്രന്ഥം അദ്ദേഹത്തിനു സമർപ്പിക്കുകയും ചെയ്തു. അതു കഴിഞ്ഞു തമ്പുരാന്റെ ശരീരം ക്ഷീണിച്ചു് ഓജസ്സ് കുറഞ്ഞുവന്നു. പ്രമേഹമായിരുന്നു രോഗം. ഒരിക്കൽ സകലചികിത്സകളും നിർത്തിവച്ചിട്ടു ബാംഗ്ളൂർ രാമകൃഷ്ണാശ്രമത്തിൽ പോയി താമസിക്കുകയും തെല്ലൊരാശ്വാസം കിട്ടിയപ്പോൾ തൃശൂരേക്കു തിരിയെപ്പോരികയും ചെയ്തു. പിന്നീടു രോഗം ക്രമേണ മൂർച്ഛിച്ചു. 1117-ാമാണ്ടു തുലാമാസം മൂന്നാം തീയതി ആ പ്രാതഃസ്മരണീയനായ മഹാപുരുഷൻ വിഷ്ണുസായൂജ്യം പ്രാപിച്ചു.
കൃതികൾ
അപ്പൻതമ്പുരാന്റെ പ്രധാനകൃതികളുടെ പേരുകളാണു് താഴെക്കുറിക്കുന്നതു്. (1) ഭാസ്കരമേനോൻ, (2) ഭൂതരായർ, (3) പ്രസ്ഥാനപഞ്ചകം, (4) കാലവിപര്യയം, (5) ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളം, (6–10) മങ്ഗളമാല അഞ്ചു ഭാഗങ്ങൾ, (11) സംഘക്കളി, (12) മുന്നാട്ടുവീരൻ. ഇവ കൂടാതെ വിദ്യാർത്ഥികളെ ഉദ്ദേശിച്ചു് (13) കൊച്ചിരാജ്യചരിതങ്ങൾ ഒന്നാം ഭാഗം എന്നൊരു ചെറിയ പുസ്തകവും രചിച്ചിട്ടുണ്ട്. ഭാസ്കരമേനോൻ ഒരു അപസർപ്പകകഥയാണു്. ആദ്യം അതിൽ കുറേ ഭാഗം ഒരു ദുർമ്മരണം എന്ന തലക്കെട്ടിൽ രസികരഞ്ജിനിയിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടു് ആ ശീർഷകം അമങ്ഗളമാണെന്നു ഗ്രന്ഥകാരനു തോന്നുകയാലാണു് പ്രസ്തുതകഥയിലെ ഒരു പ്രധാനപാത്രമായ ഭാസ്കരമേനോന്റെ പേരു് ആ സ്ഥാനത്തു് പ്രവേശിപ്പിച്ചതു്. ഭൂതരായരാണു് തമ്പുരാന്റെ കൃതികളിൽ മുഖ്യം. അതു് ഒരു കെട്ടുപഴങ്കഥയാണെന്നേ അദ്ദേഹം അവകാശപ്പെടുന്നുള്ളു. “മൂവാറുനൂററാണ്ടിനുമുമ്പു മുടിഞ്ഞരുളിയ വീരമാർത്താണ്ഡപ്പെരുമാ”ളിന്റെ കാലത്തു നടന്നതായി സങ്കല്പിച്ചിട്ടുള്ള ഒരു കഥയ്ക്കു വിശദമായ ഒരു ചരിത്രപശ്ചാത്തലം ഉണ്ടാകുവാൻ നിർവ്വാഹമില്ലല്ലോ. എങ്കിലും അതിനെ ഒരു ചരിത്രാഖ്യായികയായി ഗണിക്കുന്നതിൽ അനൗചിത്യമില്ല. ഈ ആഖ്യായികയിൽ പ്രഭുശക്തി നായികയും, രാജബലം നായകനുമാണെന്നു ചില വിമർശകന്മാർ അഭിപ്രായപ്പെടുന്നതു സങ്ഗതംതന്നെ. വീരമാർത്താണ്ഡപ്പെരുമാൾ, പള്ളിബാണർ, ഭൂതരായർ എന്നിവരെ പരിത്യജിച്ചു നായിക ഗംഗാധരതിരുകോവില്പാടിനെ മാലയിടുന്നു. പ്രാചീനകേരളത്തിലെ പല ആചാരങ്ങളേയും വിനോദങ്ങളേയും പറ്റി ഒരു സമകാലികന്റെ സുക്ഷ്മദൃഷ്ടിയോടുകൂടി ഗ്രന്ഥകാരൻ ഇതിൽ ചിത്രണം ചെയ്തിട്ടുണ്ടു്. ഭാഷയിൽ സംക്രമിച്ചിട്ടുള്ള വിദേശീയസാഹിത്യപ്രസ്ഥാനങ്ങൾ അഞ്ചുതരത്തിലാണെന്നു തീർച്ചപ്പെടുത്തി, അവ ഓരോന്നിനും ചില ഉദാഹരണങ്ങൾ ഗ്രന്ഥകാരൻതന്നെ എഴുതിച്ചേർത്തിട്ടുള്ള ഒരു പുസ്തകമാണു് പ്രസ്ഥാനപഞ്ചകം. അവ 1. പ്രഹസനപ്രമേയം (Problem play), 2. പ്രകടനപ്രസംഗം (Elocution), 3. ആധ്യാനകം (Meditation), 4. ഭക്തിഭാവന (Devotional), 5. കഥനാത്മകം (Narration) എന്നിവയാണു്. ഗ്രന്ഥകാരൻ ഒരു കവിയുമായിരുന്നുവെന്നു് ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ള ചില ലഘുകൃതികളിൽനിന്നു കാണാം. കാലവിപര്യയം ഒരു പ്രഹസനപ്രമേയമാണു്. ‘ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും’ ദ്രാവിഡവൃത്തങ്ങളുടെ ആഗമത്തേയും വളർച്ചയേയും ശാസ്ത്രദൃഷ്ട്യാ പരിശോധിക്കുന്ന ഒരു ഗവേഷണഗ്രന്ഥമാണു്. ആ ദശാപരിണാമങ്ങൾ കണ്ടുപിടിക്കുന്നതിനു തമ്പുരാൻ വളരെ ക്ലേശിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ സംഗീതജ്ഞാനവും ആ ഗവേഷണത്തിനു് ഒട്ടുവളരെ ഉപയോഗപ്രദമായിത്തീർന്നിരിക്കുന്നു. “ഛന്ദോവൃത്തങ്ങളുടെ അസ്തിവാരം ഗണങ്ങളും, ഗണങ്ങളുടെ അവയവങ്ങൾ ഗുരുലഘുക്കളും, ഗുരുലഘുക്കളുടെ നിയാമകം മാത്രയും ആകുന്നതുപോലെ, താളവട്ടങ്ങളുടെ അസ്തിവാരം താളഗതിയും, അതായതു ദശപ്രാണങ്ങളിൽ അടങ്ങിയ ജാതിയും, ജാതിയുടെ നിയാമകം മാത്രയുമാണു്” എന്നു് അദ്ദേഹം പറയുന്നു. മംഗളമാല അഞ്ചു ഭാഗങ്ങൾ അദ്ദേഹത്തിന്റെ ചില വിശിഷ്ടോപന്യാസങ്ങളുടെ സമാഹാരമാണു്. വിവിധ വിഷയങ്ങൾ അവയിൽ അടങ്ങീട്ടുണ്ടു്. ഒന്നാം ഭാഗം ചരിത്രത്തേയും, രണ്ടാം ഭാഗം സാഹിത്യത്തേയും മൂന്നാം ഭാഗം ജീവചരിത്രത്തേയും, നാലാം ഭാഗം ശാസ്ത്രത്തേയും, പ്രായേണ പരാമർശിക്കുന്നു. അഞ്ചാം ഭാഗം വിവിധ വിഷയ വ്യാമിശ്രമാണു്. നാലും അഞ്ചും ഭാഗങ്ങൾക്കു് കൂടുതൽ ആസ്വാദ്യതയുണ്ടു്. സാങ്കേതിക ശബ്ദനിർമ്മാണത്തിൽ തമ്പുരാനുണ്ടായിരുന്ന ഔത്സുക്യവും വൈദഗ്ദ്ധ്യവും അഞ്ചാം ഭാഗത്തിൽ ചേർത്തിട്ടുള്ള അനുബന്ധത്തിൽനിന്നു മനസ്സിലാക്കാം. സംഘക്കളി, യാത്രക്കളിയുടെ ഉത്ഭവത്തേയും ചരിത്രത്തേയും പറ്റിയുള്ള മറ്റൊരു ഗവേഷണഗ്രന്ഥമാണു്. “പ്രാചീനഗ്രന്ഥമാലയിൽ ചൊല്ലിയാട്ടം കഴിച്ചു; ചാത്തുപ്പണിക്കർ സ്മാരകഗ്രന്ഥത്തിൽ ഉടുത്തുകെട്ടി മുടിവെച്ചു; പരിഷൽത്രൈമാസികത്തിൽ തിര പുറപ്പെട്ടു. ഇങ്ങനെ ഒരു വിജാതീയസസമ്പ്രദായത്തിലാണു് ഈ സംഘക്കളി അരങ്ങേറീട്ടുള്ളതു്” എന്നു ഗ്രന്ഥകാരൻ ഈ പുസ്തകരചനയെക്കുറിച്ചു പറയുന്നു. എം. ആർ. കെ. സി. യുടെ വെള്ളുവക്കമ്മാരൻ അഥവാ സർദാർഷേക് ആസാദ് ഖാൻ എന്ന ചരിത്രാഖ്യായികയിലെ ഇതിവൃത്തത്തെ ഉപജീവിച്ചു് എഴുതീട്ടുള്ളതാണു് പത്തു രംഗങ്ങൾ അടങ്ങിയ മുന്നാട്ടുവീരൻ എന്ന ഗദ്യനാടകം. ഈ ഉൽക്കൃഷ്ടഗ്രന്ഥങ്ങളെപ്പറ്റി കൂടുതൽ വിമർശനത്തിനു സ്ഥലസൗകര്യമില്ല. ചില ഉദാഹരണങ്ങൾ മാത്രം ഉദ്ധരിക്കാം. തമ്പുരാന്റെ ഒടുവിലത്തെ സാഹിത്യപരിശ്രമം സർവ്വങ്കഷമായ രൂപത്തിൽ ഒരു കേരളചരിത്രം നിർമ്മിക്കുന്നതിനു വേണ്ട സാമഗ്രികളുടെ സംഭരണമായിരുന്നു. ആ പുസ്തകം എഴുതിത്തുടങ്ങുന്നതിനു മുൻപ് അദ്ദേഹം ചരമം പ്രാപിച്ചുപോയി. തമ്പുരാന്നു കവിതയും സ്വാധീനമായിരുന്നുവെന്നു പറഞ്ഞുവല്ലോ. അദ്ദേഹത്തിന്റെ പ്രസ്ഥാനപഞ്ചകത്തിലെ ആധ്യാനഭാഗത്തിൽനിന്നു രണ്ടു് ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“കൃമി കിടി കരിയെന്നെന്തൊക്കയോ പൂർവ്വജന്മ
ക്രമമടിയനടങ്ങി, വാങ്ങി മർത്ത്യന്റെ ജന്മം;
ക്രമനികുതി കൊടുപ്പാനാവതല്ലെന്തിനാണീ
ഭ്രമമടിയനു വേണ്ടേ വേണ്ട ജന്മാവകാശം.”
“ഭാവം പകർന്നു പുരികങ്ങളൊടിഞ്ഞു രോഷം
പാവുന്നതിന്നുഴവുചാലുകളിട്ടിടുന്നു;
ദാവാനലപ്രഭ മുഖത്തു തെളിഞ്ഞിതെന്താ
ണാവോ മനസ്സിലെരയുന്ന വികാരഘോഷം.”
ഗദ്യശൈലി
തമ്പുരാന്റെ ഗദ്യശൈലി അപ്രതിമപ്രഭാവമാണ്. ഉചിതങ്ങളായ പദങ്ങൾ ഉചിതങ്ങളായ സ്ഥാനങ്ങളിൽ ഉപവിഷ്ടങ്ങളാകുമ്പോൾ മനോഹരമായ വാക്യം ഉത്ഭവിക്കുന്നു; അത്തരത്തിലുള്ള വാക്യങ്ങളെ അവയുടെ അളവും തൂക്കവും ശരിയ്ക്കു നോക്കി ഒരുക്കിയിണക്കിച്ചേർത്തു ഖണ്ഡികകളാക്കി ആ ഖണ്ഡികകളെക്കൊണ്ടു ഗ്രഥിക്കുന്ന ഹാരമാണു് ഗദ്യകാവ്യം. നമ്മുടെ കഥാനായകന്റെ ഗദ്യരീതിക്കു ചിലപ്രത്യേകതകളുണ്ടു്. ചെറിയ ചെറിയ വാക്യങ്ങൾകൊണ്ടാണു് അദ്ദേഹം വലിയ വലിയ ആശയങ്ങൾ—സാഹിത്യവിഷയമാകട്ടെ, ശാസ്ത്രവിഷയമാകട്ടെ—പ്രകടിപ്പിയ്ക്കുന്നതു്. അവയ്ക്കു സർവ്വാങ്ഗീണമായ പ്രസാദവും മാധുര്യവുമുണ്ടു്; ആവശ്യമുള്ളപ്പോൾ ഓജസ്സുമുണ്ടു്, ഫലിതവുമുണ്ടു്. ഇഷ്ടാർത്ഥവ്യവച്ഛിന്നമെന്നു തികച്ചും വർണ്ണിക്കാവുന്നതുതന്നെയാണു് അദ്ദേഹം പ്രയോഗിക്കുന്ന ലളിതകോമളകാന്തമായ പദാവലി. സങ്ഗീതാത്മകത അദ്ദേഹത്തിന്റെ വാക്യങ്ങളിൽ ആമൂലാഗ്രം കളിയാടുന്നു. ആ ശൈലി മറ്റുള്ളവർക്കു അനുപസർപ്പണീയമാണെന്നു് അനുകരിക്കുവാൻ ശ്രമിക്കുമ്പോൾ അറിയാറാകും. അതാണു് ആ രസസിദ്ധൻ കൈരളിക്കു നല്കീട്ടുള്ള പരമാനുഗ്രഹം.
ചില ഉദാഹരണങ്ങൾ
“തല്ലു തുടങ്ങി. ആദ്യം വടക്കേച്ചേരിയിൽ ഉള്ളവർ കളരിയിൽ ഇറങ്ങി ആർത്തുവിളിച്ചു ചോടുവെച്ചു കളിച്ചുകയറി. അതുപോലെതന്നെ തെക്കേച്ചേരിക്കാരും ഇറങ്ങി കളിച്ചു പോരിനു വിളിച്ചു പിൻവാങ്ങി. അതിനുശേഷം അവിടെ അവിടെ കൂട്ടംകൂട്ടമായി കുറേ ആലോചന നടന്നതിന്റെ ഫലമായിട്ട് ഇരുചേരിയിൽനിന്നും ഓരോ ‘ചാതിക്കാരൻ’ കയറു കവച്ചു കളത്തിൽ ചാടി അരങ്ങത്തേയ്ക്കുതിരിഞ്ഞു നീട്ടിവലിച്ചു തൊഴുതു. ഉടനേതന്നെ രണ്ടു ചെറുമല്ലന്മാരും ചാടിക്കടന്നു മെയ്യുറപ്പിച്ചു് അരങ്ങു തൊഴുതുവന്ദിച്ചു നിലംതൊട്ടു തലയിൽവെച്ചു പോർക്കളി തുടങ്ങി. ഓടിച്ചാടി നടന്നു് നാലു ചാൽ കളിച്ചു രണ്ടുപേരും അടുത്തുകൂടി കൈകോർത്തുപിടിച്ചു പിരിഞ്ഞുനിന്നു. ചുറ്റും മുഴങ്ങിയിരുന്ന കളകളശബ്ദം തത്സമയത്തു കുറഞ്ഞൊന്നു ശമിച്ചു. എന്നാൽ കാണികളുടെ ഔത്സുക്യംകൊണ്ടുണ്ടായ ഈ ശാന്ത ഭാവം വളരെനേരത്തേയ്ക്കു നിന്നില്ല. ഇടത്തേ കൈപ്പടം മൂക്കിനുനേരേ വിറപ്പിച്ചുകൊണ്ടും വലത്തുകൈ തുടമേൽ അടിച്ചു വീശിക്കൊണ്ടും നിന്നിരുന്ന ബാലവീരന്മാർ അടവും തടവും വിട്ടു പിടിയും വലിയും പൊത്തിപ്പിടിയും തുടങ്ങി.”
(ഭൂതരായർ)
“കേരളകുടുംബത്തിൽ പണ്ടുണ്ടായിരുന്ന കാരണവന്മാർ പണിപ്പെട്ടു നേടിവച്ചിരുന്ന നാണയങ്ങളും നാണ്യങ്ങളും എന്തുമാത്രം നഷ്ടകോടിയിൽപ്പെട്ടു പോയെന്നും എത്ര വളരെ നാശോന്മുഖങ്ങളായിത്തീന്നിരിക്കുന്നുവെന്നും ബാക്കി കയ്യിലിരിപ്പു് എന്തുണ്ടെന്നും പര്യാലോചിക്കുവാനുള്ള ക്ഷമയും സൗകര്യവും നമുക്കുണ്ടായിരുന്നുവെങ്കിൽ എന്തെന്നില്ലാത്ത അഭിമാനവും അപമാനവും ഒരേ സമയത്തു നമുക്കു തോന്നാതിരിക്കയില്ല; അഭിമാനം നമ്മുടെ പൂർവ്വമഹിമയിൽ; അപമാനം നമ്മുടെ ആലസ്യംകൊണ്ടും ഔദാസീന്യംകൊണ്ടും അനാദരംകൊണ്ടും നാം എത്തിച്ചേർന്നിട്ടുള്ള അവസ്ഥയിൽ. കേരളചരിത്രത്തിന്റെ കേന്ദ്രം ഇതുവരെ ആർക്കും കാണുവാൻ കഴിഞ്ഞിട്ടില്ല, കേരളസമുദായാംഗങ്ങളുടെ സംഖ്യയും സമുദായക്കെട്ടിന്റെ സമ്പ്രദായവും അതിന്റെ പ്രത്യേകതയും ഇന്നും ഗവേഷണഗത്തിൽക്കിടന്നു കളിക്കുന്നു. അന്യാദൃശമായ കേരളസംസ്കാരത്തിന്റെ വൈശിഷ്ട്യവും വൈപുല്യവും ആലോചനയ്ക്കുതന്നെ വിഷയീഭവിച്ചിട്ടില്ല. കേരളത്തിലെ വിനോദങ്ങളെല്ലാം മാഞ്ഞുതുടങ്ങി; മന്ദഹാസം മങ്ങിത്തുടങ്ങി; മലനാട്ടിൽ കളിച്ചിരുന്ന ശൗര്യവീര്യപരാക്രമങ്ങളുടെ വിധമെല്ലാം പകർന്നു, കേരളത്തിന്റെ കരളടഞ്ഞു. ഉദിച്ചുയന്നു ലോകോത്തരമഹിമയോടുകൂടി പ്രകാശിച്ചിരുന്ന കേരളകലകൾ അസ്തോമുഖങ്ങളായി. കേരളത്തിന്റെ കണ്ണുകളും അടഞ്ഞു.”
(സംഘക്കളി)
“ലക്ഷ്യം ഒന്നു്, വിക്ഷണകോണങ്ങൾ അനേകം; പ്രാപ്യസ്ഥാനം ഒന്നു്, അതിലേക്കുള്ള വഴികൾ വളരെ; ലക്ഷ്യം കുറിക്കുവാനുള്ള കണ്ണുകൾക്കു കാഴ്ചയില്ല, മാർഗ്ഗങ്ങളാണെങ്കിൽ തമോമയം; മഹാജനങ്ങൾ സഞ്ചരിച്ചിട്ടള്ള പന്ഥാക്കളാകട്ടേ ദുർജ്ഞേയങ്ങളും വിഭിന്നങ്ങളും; സുഖമെന്തു്, ദുഃഖമെന്തു്, ധർമ്മാധർമ്മങ്ങളേവ, കർമ്മാകർമ്മങ്ങളേവ എന്നു വിവേചിച്ചറിഞ്ഞു ജീവിതം നയിക്കുവാൻ പ്രയാസം; മായയുടെ വലയിൽപ്പെടാതെ ഒരു പദം മേല്പോട്ടുവയ്ക്കുവാൻ സാമാന്യന്മാർക്കു സാധിക്കുകയില്ല. ശരീരം രോഗഗ്രസ്തം; മനസ്സുചഞ്ചലം; ബുദ്ധി സങ്കുചിതം; ‘യത്തദഗ്രേ വിഷമിവ പരിണാമേമൃതോപമം’ എന്നു പറഞ്ഞിരിക്കുന്നതു വെറുതേയല്ല; സത്തായ ഒന്നിനെ പലതായിട്ടും പല പ്രകാരത്തിലും കാണുന്നതിൽ അത്ഭുതപ്പെടവാനില്ല; ഈ സുഖവും ആ ക്ലേശവും അനുഭവിച്ചവർക്കേ അറിഞ്ഞുകൂടു; അനുഭവസ്ഥന്മാക്കു മാത്രമേ അറിഞ്ഞുകൂടു. ഈ ഒരു വിഷയത്തിലാണ് രമണമഹഷിയുടെ ജീവിതഗതിക്കുള്ള ഒരു പ്രത്യേകത.”
ഉപസംഹാരം
നാല്പതു കൊല്ലക്കാലം അപ്പൻ തമ്പുരാൻ ഭാഷാഭഗവതിയെ ഫലാപേക്ഷ കൂടാതെ, ഇടതടവില്ലാതെ, തന്റെ സുരഭിലങ്ങളായ കാവ്യകുസുമങ്ങൾകൊണ്ടു നിത്യാർച്ചന ചെയ്തു. അദ്ദേഹത്തിന്റെ പ്രതിപാദനരിതിക്കു് ഏതോ ഒരു അപൂർവ്വചൈതന്യം, സ്വർഗ്ഗീയസരന്ദര്യം, ജ്യോതിർഗ്ലോളദീപ്തി അങ്ങോളമിങ്ങോളം കളിയാടുന്നുണ്ടെന്നു മേലുദ്ധരിച്ച ഉദാഹരണങ്ങളിൽനിന്നു കാണാവുന്നതാണല്ലോ. അതിന്റെ അന്യാദൃശതയ്ക്കു സാക്ഷി സഹൃദയന്റെ അന്തഃകരണം തന്നെയാണു്. അതു് ഇദമിത്ഥമെന്നു പരിച്ഛേദിക്കാവുന്നതല്ല. വായിക്കുക; വീണ്ടും വീണ്ടും വായിക്കുക; വായിച്ചു വായിച്ചു രസിക്കുക; രസിച്ചു രസിച്ചു നിർവൃതി നേടുക. അത്രമാത്രമേ അതിനെപ്പറ്റി പറയുവാൻ നിവൃത്തിയുള്ളു.
62.8മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാടു് (1077–1119)
ജനനവും വിദ്യാഭ്യാസവും
ഭവത്രാതൻനമ്പൂരിപ്പാട് തെക്കൻ വള്ളുവനാട്ടിലെ ഒരു പ്രഭുകടുംബമായ മൂത്തിരിങ്ങോട്ടുമനയ്ക്കൽ 1077-ാമാണ്ടു കുംഭമാസം 1–ാം൹ ജനിച്ചു. ആ കുടുംബം പണ്ടുതന്നെ വൈദുഷ്യത്തിനു കീർത്തിപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ വേദാന്തം, വ്യാകരണം, തർക്കം എന്നീ ശാസ്ത്രങ്ങളിൽ പണ്ഡിതനായിരുന്നു. അച്ഛൻ സുബ്രഹ്മണ്യൻനമ്പൂരിപ്പാടും ഒരു വൈയാകരണൻ എന്ന നിലയിൽ പേർ പുലർത്തിവന്നു. അദ്ദേഹം 1116-ൽ മരിച്ചു. ഭവത്രാതൻനമ്പൂരിപ്പാട്ടിലെ അമ്മയുടെ ഗൃഹം ധനാഢ്യമായ ഒളപ്പമണ്ണ മനയ്ക്കലായിരുന്നു. കഥാപുരുഷന്റെ വലിയമ്മാവന്റെ ഒരനുജനായ ഇരശ്വരൻനമ്പൂരിപ്പാടാണു് സാഹിതിയുടെ (മാസിക) പ്രസാധകനായിരുന്നതു്. സ്വകുടുംബത്തിലെ ഓതിക്കോന്റെ നാടായ പാഞ്ഞാളിൽ താമസിച്ചു സാമവേദം അഭ്യസിയ്ക്കുകയും അതിൽ നൈപുണ്യം നേടുകയും ചെയ്തു. അതിൽപ്പിന്നീടു് അച്ഛന്റെയും അപ്ഫന്റെയും അടുക്കൽ തർക്കം പഠിച്ചു. ആദ്യം എടക്കുന്നി നമ്പൂരിവിദ്യാലയത്തിലും പിന്നീടു് ഒരു ഗാർഹികാധ്യാപകനെ ഏർപ്പെടുത്തി അദ്ദേഹത്തിന്റെ കീഴിലും കറേ ഇംഗ്ലീഷും വശമാക്കി. 1117-ാമാണ്ടിടയ്ക്കു സ്വല്പം വേദാന്തവും പഠിച്ചു.
ജീവിതലക്ഷ്യം
പത്തൊൻപതാമത്തെ വയസ്സിൽ മന്ത്രേടത്തു മനയ്ക്കൽനിന്നു വേളികഴിച്ചു. നമ്പൂരിയോഗക്ഷേമസഭയുടെ പ്രവർത്തനം നമ്പൂരിപ്പാട്ടിലെ യൗവനാരംഭത്തിൽ സജീവമായി നടന്നുകൊണ്ടിരുന്നു. കുറൂർ ഉണ്ണിനമ്പൂരിപ്പാടും, ഒളപ്പമണ്ണ കുട്ടൻ നമ്പൂരിപ്പാടുമായിരുന്നു ആ സഭയുടെ നേതാക്കന്മാർ. അവരുമായുള്ള സമ്പർക്കം നിമിത്തം അദ്ദേഹത്തിനു സമുദായസേവനത്തിൽ ആസക്തിയും സാഹിത്യത്തിൽ അഭിനിവേശവുമുണ്ടായി, യോഗക്ഷേമം, ഉണ്ണിനമ്പൂരി, സാഹിതി എന്നീ മാസികകളിൽ ലേഖനങ്ങൾ എഴുതി സ്വതസ്സിദ്ധമായ സാഹിത്യവാസനയെ പോഷിപ്പിച്ചു. നമ്പൂരി യുവജനസംഘത്തിന്റെ ഒരു ജനയിതാവായി അദ്ദേഹത്തെ ഗണിക്കണം. മുടങ്ങിക്കിടന്ന മങ്ഗളോദയം മാസികയെ 1107 ചിങ്ങത്തിൽ പുനരുദ്ധരിപ്പിച്ചു് അതിന്റെനായകനായി. അതു സ്വല്പകാലത്തേക്കേ പ്രചരിച്ചുള്ളു. സ്വസമുദായത്തെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും വിമുക്തമാക്കി സ്ത്രീജനങ്ങൾക്കു പുറത്തിറങ്ങി നടക്കുവാനും കാലോചിതമായി വിദ്യാഭ്യാസം നേടുവാനും അദ്ദേഹം തീവ്രമായി യത്നിച്ചു. ഇതൊന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ പരമലക്ഷ്യം. സോദ്ദേശമായിരുന്നു ആ സമുദായബന്ധുവിന്റെ സാഹിത്യവ്യാപാരം. 1119-ാമാണ്ടു ധനുമാസം 22-ാം൹ മരിച്ചു.
കൃതികൾ
(1) അപ്ഫന്റെ മകൾ, (2) പൂങ്കല, (3) ആത്മാർപ്പണം, (4) മറുപുറം എന്നീ നാലു കൃതികൾ മൂത്തിരിങ്ങോടു രചിച്ചിട്ടുണ്ടു്. അപ്ഫന്റെ മകൾ പന്ത്രണ്ടധ്യായത്തിലുള്ള ഒരു നോവലാണു്. അടുത്ത രണ്ടു കൃതികളിൽ ഗ്രന്ഥകാരൻ തന്റെ ചില ചെറുകഥകൾ സമാഹരിച്ചിരിക്കുന്നു. മറുപുറത്തിൽ മറവി, നിരാശത, മടി, മനോരാജ്യം എന്നീ നാലുപന്യാസങ്ങൾ അടങ്ങീട്ടുണ്ടു്. ആദ്യത്തെ മൂന്നു കൃതികളും നമ്പൂരി സമുദായത്തിന്റെ സർവ്വതോമുഖമായ പരിഷ്കാരത്തിനു പൊതുവേയും, അതിലെ സ്ത്രീകളുടെ അസ്വാതന്ത്ര്യനിവാരണത്തിനു പ്രത്യേകിച്ചും പ്രയോജകീഭവിക്കുന്നു. കഥാഘടനയിലും പാത്രസൃഷ്ടിയിലും സംഭാഷണചാതുര്യത്തിലും ഗ്രന്ഥകാരൻ വിജയം പ്രാപിച്ചിട്ടുണ്ട്. മറുപുറം അദ്ദേഹത്തെ ഒരുൽക്കൃഷ്ടചിന്തകനായി പ്രദർശിപ്പിക്കുന്നു.
ഗദ്യശൈലി
നമ്പൂരിമാരുടെ ഗദ്യത്തിനു സാധാരണമായിത്തന്നെ ഒരഴകും അടുക്കും ആഭിജാത്യവുമുണ്ടു്. അവരുടെ ഭാഷയിൽ അന്യത്ര അവിജ്ഞാതങ്ങളായ പല സാമുദായികശബ്ദങ്ങളും സംക്രമിച്ചു് ആ ശൈലിക്കു മാറ്റുകൂട്ടുന്നു. ഈ ഗുണവിശേഷങ്ങൾ നമ്പൂരിപ്പാട്ടിലെ കൃതികളിൽ സവിശേഷം കളിയാടുന്നുണ്ടു്. കേവലഗദ്യമല്ല, ഗദ്യകവിതയാണു് അദ്ദേഹം എഴുതുന്നതു്. അനുപ്രാസഭ്രമം മാത്രമില്ലെങ്കിൽ അതിന്റെ രാമണീയകം ഇതിലും അധികം പ്രകാശിക്കുമായിരുന്നു. രണ്ടുദാഹരണങ്ങൾ ഉദ്ധരിക്കാം.
സരോജത്തിന്റെ ചമയൽ
“ആ തളത്തിൽ, അതാ, ഒരു സർവ്വാംഗസുന്ദരി ഒരു നിലക്കണ്ണാടിയുടെ മുമ്പിൽ ഒരു കസേരയിൽ ഇരിക്കുന്നു. അവൾ അഴിച്ചിട്ട ചികുരഭാരം ചീകിമിനുക്കി ഒതുക്കിക്കെട്ടുവാനുള്ള ശ്രമമാണു്. അടുത്തുള്ള സുവർണ്ണചഷകത്തിൽനിന്നു സുഗന്ധം വീശുന്ന അല്പം കുന്തളതൈലമെടുത്തു് ഒന്നു പെരുമാറി ആദ്യം വലതുഭാഗത്തു് ഒന്നു വകഞ്ഞുനോക്കി. തൃപ്തിവരായ്കയാൽ സിമന്തരേഖ നടുവിലേക്കുമാറ്റി; ആയില്ല. ഒടുവിൽ ഇടത്തുവശത്തൂടേ വകഞ്ഞിട്ടു. വളരെ ആകർഷകമായവിധം ഒതുക്കിക്കെട്ടി ഒരു പനിനീർപ്പൂവെടുത്തു് അല്പനേരം ഭംഗിനോക്കി മുടിക്കെട്ടിൽ ചൂടി. സുവാസിതമായ ഒരു പട്ടുകൈലേസുകൊണ്ടു മുഖമൊന്നു തുടച്ചു. ഒരു സുവർണ്ണശലാകയെടുത്തു വിശാലമായ നെറ്റിത്തടത്തിൽ ഒരു ചാന്തുപൊട്ടു തൊട്ടു. ചന്തം ബോധിച്ചില്ല. തുടച്ചു. സനിഷ്കർഷം രണ്ടാമതും തൊട്ടു. നല്ല പന്തിയായില്ല. അല്പം മുഷിഞ്ഞ ഭാവത്തിൽ അങ്ങോട്ടുമിങ്ങോട്ടും രണ്ടു ചാൽ നടന്നു. പിന്നെയുമിരുന്നു് ഒരിയ്ക്കുൽക്കൂടി പരിക്ഷിച്ചു നോക്കി; പറ്റി. അവൾ സംതൃപ്തിയോടെ മന്ദസ്മിതം തൂകി ആരെയും ഒന്നുമയക്കാമെന്നു് അഭിമാനം പൂണ്ടു. അമിതദർപ്പം ഉൾക്കൊണ്ടു. ആനന്ദം കൊണ്ടു മതിമറന്നു.”
(അപ്ഫന്റെ മകൾ)
മറവി
“പാൽമഴ പൊഴിക്കുന്ന പനിമതി പാതിരാവിന്റെ മറവിയാണു്. കതിർചിതറുന്ന കൊള്ളിമീൻ കൂരിരുളിന്റെ മറവിയാണു്. പുമരങ്ങളുടെ പുന്തണൽ പകലിന്റെ മറവിയാണു്. പച്ചപിടിച്ച പുൽത്തകിടി പടുവേനലിന്റെ മറവിയാണു്—മുഴുക്കെ കരി തേയ്ക്കുവാൻ പാതിരാവും, തൂർത്തുകരിമ്പടം വിരിക്കുവാൻ കൂരിരുളും, എമ്പാടും വെള്ളവലിക്കുവാൻ പകലും, എങ്ങും ഉണക്കിക്കരിക്കുവാൻ പടുവേനലും തീരെ മറന്നുപോയി; മറവിയുടെ ചിത്രകലാനൈപുണ്യം— ഹാ! അതു മനുഷ്യന്റെ ജീവിതഫലകത്തിൽ ആകാരരമ്യങ്ങളും അകൃത്രിമരമണീയങ്ങളുമായ സുഷ്ഠുരൂപങ്ങൾ വരച്ചുവയ്ക്കുന്നു. മറവിയുടെ തയ്യൽപ്പണിവിരുതു്—അതു മനുഷ്യന്റെ ജീവിതപ്പൂമ്പട്ടിന്റെ വക്കത്തു തങ്കപ്പൂക്കൾ തുന്നിപ്പിടിപ്പിക്കുന്നു. മറവിയുടെ മനോഹരമായ മന്ദഹാസം—അതു മനുഷ്യന്റെ ജീവിതമാർഗ്ഗത്തിൽ വെള്ളവിരിക്കുന്നു.”
(മറുപുറം)
62.9പി. കെ. കൊച്ചീപ്പൻതരകൻ (1036–1115)
ചരിത്രം
കൊച്ചീപ്പൻതരകൻ മാവേലിക്കര പോളച്ചിറക്കുടുംബത്തിൽ 1036-ാമാണ്ടു ജനിച്ചു. ആ കുടുംബം അന്നു ദാരിദ്രബാധിതമായിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ തരകനു ലഭിക്കുന്നതിനു യോഗമുണ്ടായുള്ളു. പതിനഞ്ചാമത്തെ വയസ്സിൽ രജിസ്ട്രേഷൻ പരീക്ഷ ജയിച്ചു് ആ ഡിപ്പാർട്ടുമെന്റിൽ ഒരു ഗുമസ്തനായി. കുറേക്കാലം വക്കീൽഗുമസ്തനായും പണി നോക്കീട്ടുണ്ട്. സാഹിത്യത്തിൽ കുറേ വാസനയുണ്ടായിരുന്ന അദ്ദേഹത്തെ മാതുലനായ കണ്ടത്തിൽ വറുഗീസുമാപ്പിള കോട്ടയത്തേയ്ക്കു കൂടെക്കൊണ്ടുപോകകയും മലയാളമനോരമയുടെ പ്രാരംഭകാലംമുതൽ സഹപ്രവർത്തകനാക്കുകയും ചെയ്തു. അവിടെ കൊട്ടാരത്തിൽ ശങ്കണ്ണിയുടേയും മറ്റും സാഹചര്യത്തിൽ തന്റെ സാഹിത്യപരിചയം വർദ്ധിപ്പിച്ചു. വറുഗീസുമാപ്പിളയുടെ മരണാനന്തരം ഭാഷാപോഷിണി മാസികയുടെ പ്രവർത്തനത്തിന്റെ ഭാരം ഏറ്റെടുത്തു പതിനഞ്ചു കൊല്ലക്കാലം അതിനെ ഉത്തമമായ രീതിയിൽ പ്രചരിപ്പിച്ചു ഗദ്യരചനയ്ക്കു നൈപുണ്യം നേടി. മനോരമയുടെ സൂപ്രണ്ടായിരുന്ന കാലത്തു് അതിൽ ഒരു ചതുരങ്ഗപംക്തി ഉൽഘാടനം ചെയ്തു. കേരളവർമ്മവലിയകോയിത്തമ്പുരാന്റെ അധ്യക്ഷതയിലും തന്റെ കാര്യദശിത്വത്തിലും ഒരു ചതുരങ്ഗസമിതി സ്ഥാപിച്ചു് അതിന്റെ ആഭിമുഖ്യത്തിൽ കൊല്ലന്തോറും ഒരു മത്സരപ്പരീക്ഷ നടത്തി വിജയികൾക്കു സമ്മാനം നല്കുകയും ചെയ്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ ഒരു അങ്ഗമായും, ശ്രീമൂലം പ്രജാസഭാസാമാജികനായും, കേരള ക്രൈസ്തവസേവാസമിതിയുടെ കാര്യദർശിയായും ജനസേവനം ചെയ്തിട്ടുണ്ടു്. കാർഷികവ്യവസായത്തിൽ അത്യന്തം വിദഗ്ദ്ധനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് മലബാർ മുതലായ പ്രദേശങ്ങളിൽ തോട്ടങ്ങൾ സ്ഥാപിച്ചു ധാരാളമായി ധനം സമ്പാദിച്ചു. 1115-ാമാണ്ടു് ഇടവമാസം 8-ാം൹ മരിച്ചു.
കൃതികൾ
തരകന്റെ പ്രധാന കൃതികൾ (1) മറിയാമ്മനാടകവും, (2) ബാലികാസദനം നോവലുമാണു്. അവ കൂടാതെ (3) മധുവർജ്ജനം നാടകം, (4) കുതൂഹല കഥാമാല എന്നീരണ്ടു ഗദ്യപുസ്തകങ്ങളും (5) ചൂതപ്രബോധനം എന്നൊരു പദ്യഗ്രന്ഥവും കൂടി അദ്ദേഹം രചിച്ചിട്ടുണ്ടു്. വറുഗീസുമാപ്പിളയുടെ യബ്രായക്കുട്ടിയുടെ രീതി പിടിച്ചെഴുതിയ ഒരു കല്പിതകഥയാണു് മറിയാമ്മ നാടകം. അതിൽ കഥാംശം പോരെന്നു ചിലർ ഗ്രന്ഥകാരനെ അറിയിക്കുകയാൽ അതിദീർഘവും സംഭവബഹുലവുമായ ബാലികാസദനം നോവൽ രണ്ടു ഭാഗങ്ങളിൽ നിർമ്മിച്ചു. പാത്രസൃഷ്ടിയിലാണു് അദ്ദേഹം സമർത്ഥനായിക്കാണുന്നതു്. മറിയാമ്മ നാടകത്തിലെ തൊമ്മച്ചനേയും, ബാലികാസദനത്തിലെ ഭക്തൻകുഞ്ഞിനേയും അനുവാചകന്മാർക്കു് ഒരിയ്ക്കലും വിസ്മരിക്കാവുന്നതല്ല. ഭാഷ കഴിയുന്നതും ലളിതമാക്കുവാൻ യത്നിച്ചിട്ടുണ്ടെങ്കിലും അതു് അത്ര വളരെ ആകർഷകമാണെന്നു പറയുവാൻ നിർവ്വാഹമില്ല. എങ്കിലും നിർദ്ദോഷം തന്നെ. താഴെക്കാണുന്ന വാക്യപംക്തി ഉദ്ധരിക്കുന്നതു ബാലികാസദനത്തിൽനിന്നാണു്.
“ഹോ കഷ്ടം! മനോഹരവും ദുർല്ലഭവുമായ ഒരു സൌഗന്ധിക പുഷ്പത്തെ കണ്ടാലുടനെ കശക്കി നശിപ്പിച്ചുകളയുന്നതു് ആരാണു്? അമൂല്യമായ ഒരു രത്നം തല്ലിപ്പൊട്ടിച്ചു് ഊതിപ്പറപ്പിക്കുവാൻ ശ്രമിക്കുന്നതും ആരു്? ഒരു ഭ്രാന്തനാണെന്നല്ലാതെ ആരും പറയുകയില്ല. മനുഷ്യർ പല സന്ദർഭങ്ങളിലും ഈ വിധം ഭ്രാന്തന്മാരാകാറുണ്ടു്. മദ്യപാനം, അതിക്രോധം, നൈരാശ്യം മുതലായ ദുർഗ്ഗുണങ്ങൾക്കു പെട്ടെന്നു് ഒരുത്തനെ ഭ്രാന്തനാക്കാൻ കഴിയും. ഇങ്ങനെ ഭ്രാന്തുപിടിച്ചവനായിരിയ്ക്കുമോ പ്രൗഢയും സർവ്വാങ്ഗസുന്ദരിയമായ ആ അബലാമണിയെ ഇപ്രകാരം മരണാവസ്ഥയിലാക്കിയിട്ടിരിയ്ക്കുന്നതു്.”
62.10കെ. നാരായണക്കുരുക്കൾ (1036–1123)
ജനനം
കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയനോവലിന്റേയും മറ്റു് അനേകം ബൃഹൽകഥകളുടേയും പ്രണേതാവായ കെ. നാരായണക്കുരുക്കൾ 1036-ാമാണ്ടു മീനമാസം 8–ാം൹ തിരുവനുന്തപുരത്തു പാല്ക്കുളങ്ങരെ ഉദയന്നൂർ മഠത്തിൽ ജനിച്ചു. പിതാവു പാല്ക്കുളങ്ങരെ ദേവീക്ഷേത്രത്തിൽ മേൽശാന്തിയും ദേവ്യുയപാസകനുമായ വെങ്കടാചലം പോറ്റിയും, മാതാവു പാല്ക്കുളങ്ങരെ ഉദയനനൂർമഠത്തിലെ ഭാരതിയമ്മയുമായിരുന്നു. മകന്റെ ശൈശവത്തിൽത്തന്നെ അദ്ദേഹം ഭാര്യാഗൃഹംവിട്ടു വിദേശങ്ങളിൽ ദീർഘകാലപര്യടനത്തിനായി പുറപ്പെട്ടു. ഒടുവിൽ തിരിയെ ഉദയന്നൂർത്തന്നെ വന്നുചേരുകയും അവിടെവെച്ചു ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. മാതാവു് 84 വയസ്സുവരെ ജീവിച്ചിരുന്നു. കഥാപുരുഷന്റെ രണ്ടു് അമ്മാവന്മാരാണു് കുടുംബത്തേക്കു വേണ്ട സ്വത്തു സമ്പാദിച്ചുകൊടുത്തതു്.
വിദ്യാഭ്യാസവും സർക്കാരുദ്യോഗവും
ഗ്രന്ഥകാരൻ 1041 മുതൽ 1048 വരെ സമീപമുള്ള ഒരു മലയാംപള്ളിക്കൂടത്തിലും, 1051 വരെ ചാല സെൻട്രൽ വർണ്ണാക്യുലർ സ്ക്കൂളിലും, 1061 വരെ സ്ഥലം ഇംഗ്ലീഷ് ഹൈസ്ക്കൂളിലും കോളേജിലും പഠിച്ചു ബി. ഏ. പരീക്ഷ ജയിച്ചു. 1061-ൽ താൻ പഠിച്ച ഹൈസ്കൂളിൽ ഒരധ്യാപകനായി നിയമിയ്ക്കപ്പെട്ടു. ആ വൃത്തിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണു് പാറപ്പുറം എന്ന രാഷ്ടീയ നോവൽ രചിച്ചതു്. 1068 മുതൽ സ്ക്കൂൾ അസിസ്റ്റന്റ് ഇൻസ്പെക്ടരായി തിരുവനന്തപുരത്തുനിന്നു മാറി നെയ്യാറ്റിൻകരയിലും അവിടെ നിന്നു നെടുമങ്ങാടു്, ചിറയിൻകീഴു് എന്നീ താലൂക്കുകളിലും ജോലിനോക്കി. തദനന്തരം പറവൂർ, വൈക്കം എന്നീ ഇംഗ്ലീഷ് ഹൈസ്ക്കൂളുകളിൽ ഹെഡ്മാസ്റ്റരായി. അതിനിടയ്ക്കാണു് അദ്ദേഹത്തിന്റെ ഉദയഭാനു എന്ന മറ്റൊരു രാഷ്ട്രീയനോവലിന്റെ ഒന്നാം ഭാഗം 1079-ൽ പ്രസിദ്ധീകൃതമായതു്. ഗവർമ്മെണ്ടിന്റെ അപ്രീതിക്കു് അദ്ദേഹം തന്നിമിത്തം പാത്രീഭവിച്ചു. ഉദയഭാനുവിന്റെ ഒന്നാം ഭാഗം 1081-ലും രണ്ടാംഭാഗം 1083-ലും രാമകൃഷ്ണപിള്ളതന്നെ അച്ചടിപ്പിച്ചു. മുവാറ്റുപുഴ, തൊടുപുഴ, മീനച്ചൽ എന്നീ താലൂക്കുകളിൽ വീണ്ടും അസിസ്റ്റന്റ് ഇൻസ്പെക്ടരായിത്തന്നെ പണിനോക്കേണ്ടിവന്നു. 1081-ൽ സർവ്വീസിൽനിന്നു പിരിഞ്ഞുപോകുവാൻ ഇടയായി. അതിനുമുമ്പുതന്നെ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാതന്ത്ര്യേച്ഛയെ ആ സംഭവം ഒന്നുകൂടി ഉത്തേജിപ്പിച്ചു. അദ്ദേഹത്തിന്റെ ചിന്തകൾ അന്തർമ്മുഖങ്ങളായി. ജ്യോതിഷം ഫലഭാഗത്തിലും, മന്ത്രശാസ്ത്രത്തിലും അതിനുമുമ്പതന്നെ പ്രാവീണ്യം സമ്പാദിച്ചിരുന്നു. പക്ഷേ രാഷ്ട്രീയോന്നമനവും അതോടുകൂടിത്തന്നെ അദ്ദേഹം തന്റെ ഒരു പ്രധാനലക്ഷ്യമാക്കി പ്രവർത്തിച്ചു. ഒടുവിൽ കുടുംബസ്വത്തുക്കൾ രണ്ടു ശാഖകളിലുമുള്ള അനന്തരഗാമികൾക്കു വീതിച്ചുകൊടുത്തു. തപോനിഷ്ഠനായി കുറേക്കാലം ജീവിതം നയിച്ചു. ആദ്യം തയ്ക്കാട്ടിനു സമീപമുള്ള തെക്കേ മഠത്തിൽ കാത്യായനിയമ്മയെ പരിഗ്രഹിച്ചു. ആ സാധ്വിയുടെ മരണാനന്തരം സ്ക്കൂൾമിസ്റ്റ്റസ് ആറ്റിങ്ങൽ അമ്മുക്കുട്ടിയമ്മയെ (നായർ സ്ത്രീ) വിവാഹം ചെയ്തു. 1123-ാമാണ്ടു് ഇടവമാസം 30-ാ൹ ആറ്റിങ്ങൽ വച്ചു പരഗതിയെ പ്രാപിച്ചു.
നാരായണക്കുരുക്കളും രാമകൃഷ്ണപിള്ളയും
പ്രസിദ്ധപത്രപ്രവർത്തകനും സാഹിത്യകാരനുമായ കെ. രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയഗുരുവായിരുന്നു കുരുക്കൾ. പ്രകൃത്യാ അകുതോഭയനായിരുന്ന രാമകൃഷ്ണപിള്ളയെ കുരുക്കളുടെ ഉപദേശങ്ങൾ കൂടുതൽ ധീരനാക്കി. പാറപ്പുറം ഒന്നും രണ്ടും ഭാഗങ്ങൾ പ്രകാശിപ്പിച്ചതും രാമകൃഷ്ണപിള്ളയാണു്. ആ ശിഷ്യൻ ഗുരുവിനെ നിരുപാധികമായി ആരാധിച്ചു. ഗുരു എന്തെഴുതിയാലും അതെല്ലാം ശിഷ്യനു വേദവാക്യമായിരുന്നു. ആ വിഷയത്തിൽ കുരുക്കൾക്കു് ഉപദേഷ്ടാവു റേഞ്ച് ഇൻസ്പെക്ടർ സി. കൃഷ്ണപിള്ളയായിരുന്നതിനാൽ രാമകൃഷ്ണപിള്ളയ്ക്കു് അദ്ദേഹത്തിന്റെ പ്രശിഷ്യത്വവും ഉണ്ടായിരുന്നതായി ഗണിക്കാവുന്നതാണു്. 1076-ൽ രാമകൃഷ്ണപിള്ള പാല്ക്കുളങ്ങരെ തോപ്പുവീട്ടിൽ നാരായണിയമ്മയെ വിവാഹം ചെയ്തു. ആ അമ്മയുടെ താമസം കുരുക്കളുടെ ഗൃഹത്തിനു സമീപമായിരുന്നതിനാൽ ആ വഴിക്കു ശിഷ്യനും ഗുരുവും തമ്മിലുള്ള ബന്ധം രൂഢമൂലമായിയെന്നുകൂടി പറയേണ്ടതുണ്ടു്. 1079-ൽ നാരായണിയമ്മ മരിച്ചതിനുമേലാണു് 1080-ൽ വഞ്ചിയൂർ കുഴിവിളാകത്തുവീട്ടിൽ ബി. കല്യാണിയമ്മയെ പരിഗ്രഹിച്ചതു്.
കൃതികൾ
താഴെക്കാണുന്നവയാണു് കുരുക്കളുടെ പ്രധാനകൃതികൾ. (1) പാറപ്പുറം മൂന്നു ഭാഗങ്ങൾ, (2) ഉദയഭാനു, (3) എന്റെ ഗീത, (4) സത്യഗ്രാഹി, (5) വിജയമംഗളം അഥവാ മൗനചന്ദ്രിക, (6) ജ്യോതിഷ്മതി, (7) ജ്ഞാനസുധ, (8) കുസുമമഞ്ജൂഷ (കുസുമമഞ്ജുഷി എന്നു് അച്ചടിയിൽ). ഇവക്കുപുറമേ ഇംഗ്ലീഷ് വിദ്യാഭ്യാസം, പുരുഷഭൂഷണം, ജ്ഞാനം, പരിഷ്കാരം, ശ്രീമതം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവകൂടാതെ സത്യം എന്നൊരു മാസിക നാലു മാസവും, സ്വരാട് എന്ന വാരിക മൂന്നു മാസവും, സ്വദേശാഭിമാനി ആറു മാസവും, പരവുരിൽ നിന്നു പുനഃപ്രകാശിതമായ കേരളൻ വാരിക മൂന്നു മാസവും അദ്ദേഹത്തിന്റെ പ്രസാധകത്വത്തിൽ പ്രചരിച്ചിട്ടുണ്ടു്. പാറപ്പറത്തിന്റെ അവതാരികയിൽ രാമകൃഷ്ണപിള്ള ഇങ്ങനെപറയുന്നു. “ഗ്രന്ഥകർത്താവിന്റെ കല്പനാശക്തികൊണ്ടു പലേ അനുഭവങ്ങളെ ചേരുംപടി ചേർത്തു് ഓരോരോ കഥാപാത്രങ്ങളെ രചിക്കുമ്പോൾ അതു് ഇന്നാരെ ഉദ്ദേശിച്ചാണു് എന്നു പറയുവാൻ എന്താവശ്യമാണുള്ളതു്? കഥ ലോകഗതിക്കു ചേർന്നതാണോ എന്നു നോക്കിയാൽ പോരേ? എന്നാൽ ബാലിശമായ മനസ്സിന്റെ സംഗ്രഥനശക്തിക്കുള്ള വൈകല്യം നിമിത്തം കള്ളനു കണ്ണിൽ കാണുന്നതെല്ലാം കാൺസ്റ്റബിൾ എന്നുതോന്നുന്നതുപോലെ ഈ ഗ്രന്ഥത്തിലെ ചില കഥാപാത്രങ്ങൾക്കു തങ്ങളുടെ നടത്തകളോടുള്ള ഏകദേശസാമ്യത്തെ അന്യഥാ ധരിച്ചു ചില മുഗ്ദ്ധബുദ്ധികൾ ഈ ഗ്രന്ഥത്തിന്റെ നേർക്കു കണ്ണുരുട്ടുകയും പല്ലുറുമ്മുകയും കൈതിരുമ്മുകയും ചെയ്തു് അവരുടെ ചേതോവികൃതികളെ പിളർന്നു കാണിച്ചതിനെക്കുറിച്ചു, അവരുടെ ദയനീയമായ വ്യാമൂഢതയിൽ അനുകമ്പയോടുകൂടിയ ഒരു ചെറിയ മന്ദഹാസം ഇളകുന്നതിനെ വായനക്കാർ ക്ഷമിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.” പാറപ്പുറം വായിച്ചു ക്ഷുബ്ധരായ ചിലർ പാറപ്പുറംപിളർപ്പ് എഴുതിയ സംഭവത്തെയാണു് ഇവിടെ സൂചിപ്പിച്ചിരിക്കുന്നതു്. രാമകൃഷ്ണപിള്ളയും കല്യാണിയമ്മയും തങ്ങളുടെ സ്ത്രീസന്താനത്തിനു് കുരുക്കളുടെ പാറപ്പുറത്തിലെ നായികയായ ഗോമതിയുടെ പേരാണു് നല്കിയതു്. തന്റെ കനിഷ്ഠപുത്രിയായ ജ്യോതിഷ്മതിയുടെ പേരു കുരുക്കൾ തന്റെ ഒരു പ്രധാന നോവലായ ജ്യോതിഷ്മതിക്കും കൊടുത്തു.
വിമർശനം
കുസുമമഞ്ജൂഷ ആത്മകഥാപരമായ ഒരു അപൂർണ്ണകൃതിയാകുന്നു. ജ്ഞാനസുധയും അസമഗ്രംതന്നെ. കുരുക്കളുടെ എല്ലാ പുസ്തകങ്ങളേയുംകുറിച്ചു പ്രത്യേകമായി വിമർശിക്കുന്നതിനു സ്ഥലസൗകര്യമില്ല. ഉദയഭാനുവും പാറപ്പുറവും രാഷ്ട്രീയനോവലുകളാണെന്നു സൂചിപ്പിച്ചുവല്ലോ. ഉദയഭാനു അന്നത്തെ ചില രാജസേവകന്മാരെക്കുറിച്ചു കുരുക്കൾ കോട്ടയത്തു താമസിക്കുമ്പോൾ എഴുതിയതാണു്. രാഷ്ട്രീയ നവഭാരതം എന്നും അതിനു പേർ നല്കിയിരിക്കുന്നു. ഗ്രന്ഥകാരൻ രണ്ടാമധ്യായത്തിൽ കോട്ടയം നഗരത്തിന്റെ ഒരു വിശിഷ്ടമായ വർണ്ണനം എഴുതിയിട്ടുണ്ട്. കഥാനായകനായ ഉദയഭാനു “ധർമ്മക്ഷേത്രത്തിലേക്കു (തിരുവനന്തപുരത്തേക്കു) പുറപ്പെടുകയും അവിടെ ചില ഏറ്റുമുട്ടലുകളുണ്ടാകുകയും ചെയ്യുന്നു. അങ്ങനെയാണു് അതിലെ കഥാഗതി. പാറപ്പുറത്തിലെ കഥ നടക്കുന്നതു മനോരാജ്യത്തിലാണു്. സത്യഗ്രാഹിയിലെ ഇതിവൃത്തവും രാഷ്ട്രീയംതന്നെ. “ഇൻഡ്യയിൽ ഈ രണ്ടു ചെറുരാജ്യങ്ങളെക്കൂടാതെ സ്വദേശീയന്മാരായ രാജാക്കന്മാരുടെ ഭരണത്തിൽ ഉൾപ്പെട്ട രണ്ടോ മൂന്നോ ശതം രാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ മേല്ക്കോയ്യ്ക്കു് അധീനപ്പെട്ടിട്ടണ്ടു്. ആ ഭരണാധിപന്മാരെ ഒക്കെ കൂട്ടിച്ചേർത്തു് ഇൻഡ്യയ്ക്കു് ഇംഗ്ലണ്ടിലെപോലെ ഒരു പ്രഭുജനസഭ ബ്രിട്ടീഷ് ഗവർമ്മെണ്ടിനെ ഉപദേശിക്കുവാനുണ്ടാകുന്നുവെങ്കിൽ ഇൻഡ്യയ്ക്കു ബ്രിട്ടീഷ് ഭരണത്തിൽത്തന്നെ ഏകീകരിക്കുവാൻ കഴിയും. ഇതിലേയ്ക്കുള്ള ജനശക്തിയുടെ എന്തു ശ്രമങ്ങളും ക്ഷോഭങ്ങളും ഇൻഡ്യയെ ഒരു രാഷ്ട്രമാക്കുകയും ഇൻഡ്യയെ ഒരു രാഷ്ട്രീയശക്തിയാക്കുകയും ചെയ്യും. ഇങ്ങനെയുള്ള രാഷ്ട്രീയോദ്ദേശങ്ങളോടു കൂടിയാണു് ഈ ഗ്രന്ഥത്തെ ഒരു ഭാരതീയകഥയാക്കി എഴുതുവാൻ സങ്ഗതി വന്നിട്ടുള്ളതു്” എന്നു പ്രണേതാവു പറയുന്നു. എന്റെ ഗീതയിൽ “ഞാൻ ആരാണു്? ഞാൻ എവിടെയാണു്? ഞാൻ എന്തിനായിട്ടാണു് ഇവിടെ വന്നതു്? ഞാൻ എവിടെയാണു് പോകുന്നതു്? എനിക്കു് അമ്മയില്ലയോ? അച്ഛനില്ലയോ? സഹോദരന്മാരില്ലയോ? സഹോദരിമാരില്പയോ? എനിയ്ക്കു ബന്ധുക്കളുമില്ലയോ? ഞാൻ ജീവിച്ചിരുന്നിട്ടുതന്നെ എന്താണു് പ്രയോജനം? ആർക്കുവേണ്ടിയാണു് ഞാൻ ജീവനെ വഹിക്കുന്നതു്” എന്നു തുടങ്ങി മൗലികങ്ങളായ പല പ്രശ്നങ്ങൾക്കും ഉത്തരം പറയുവാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. മാനചന്ദ്രികയുടെ നിർമ്മിതിയ്ക്കുള്ള ഉദ്ദേശത്തെക്കുറിച്ചു് അദ്ദേഹം ഇങ്ങനെപറയുന്നു “ആദ്യത്തെ പാറപ്പുറം കഥയിൽ അനാഥമായിവന്നുചേരുന്ന ഒരു ചെറുബാലൻ മനോരാജ്യത്തിലെ വലിയ ദിവാൻജിയായി രാഷ്ട്രീയസായൂജ്യത്തെ പ്രാപിയ്ക്കുന്ന കഥ നാട്ടുകാർക്കു സർവ്വോത്തമമായ രാഷ്ട്രീയമാതൃകയെ നല്കുന്നതുപോലെ മങ്ഗളമ്മാളുടെ (പ്രസ്തുതകൃതിയിലെ നായിക) ജീവിതവും, സ്ത്രീലോകത്തിനു് ഒരു ജീവിതോത്തമമാതൃകയെ നല്കാതെയിരിക്കുന്നതല്ല.” ആകെ 96 അധ്യായത്തിൽ മൂന്നു കാണ്ഡങ്ങളായി പ്രസിദ്ധീകരിക്കണമെന്നുദ്ദേശിച്ചു ഗ്രന്ഥം പൂർത്തിയാക്കി എങ്കിലും ആറു് അധ്യായമടങ്ങിയ ഒന്നാം കാണ്ഡംമാത്രമേ മുദ്രണം ചെയ്തിട്ടുള്ള. ജ്യോതിഷ്മതിയിലെ ഇതിവൃത്തം ഭർഗ്ഗൻ എന്ന ഒരു ഗുണവാനായ പുരുഷൻ തന്റെ പത്നിയോടും ജ്യോതിഷ്മതി എന്ന പുത്രിയോടുംകൂടി താമസിക്കുന്ന ഒരു ഗ്രാമത്തിൽ ആരംഭിക്കുന്നു. ആ പുത്രിയുടെ ഭാഗ്യം ഏകദേശം പതിനഞ്ചാമത്തെ വയസ്സിൽ ഭണ്ഡൻ എന്നൊരു പാപി നശിപ്പിയ്ക്കുന്നു. ഇങ്ങനെ പുരോഗമിക്കുന്ന നോവലിൽ അവസാനം വരെ കഥാരഹസ്യങ്ങൾ പരിപാലിച്ചിട്ടുണ്ടു്. എന്റെ ഗീതപോലെ ജ്യോതിഷ്മതിയും ഒരു ആത്മീയകാര്യപ്രതിപാദകമായ നോവലാണു്. കുരുക്കളുടെ കഥകൾക്കുള്ള ഒരു പ്രധാന വൈകല്യം അവയിൽ ഒട്ടുവളരെ രാഷ്ട്രീയവും സദാചാരപ്രതിപാദകവും സാമുദായികവും ആത്മീയവുമായ ഉപദേശങ്ങൾ അടങ്ങിയിരിക്കുന്നു എന്നുള്ളതാണു്. ആ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണോ തന്റെ കൃതികൾ അദ്ദേഹം രചിച്ചിരിക്കുന്നതു് എന്നു് അനുവാചകന്മാർ സംശയിച്ചാൽ അതിനു് അവരെ കുററപ്പെടുത്താവുന്നതുമല്ല. പല ദുരാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അദ്ദേഹം നിശിതമായി വിമർശിക്കുകയും സമുദായത്തിൽനിന്നു് അവയെ ഉന്മൂലനം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ സൂക്ഷ്മദൃഷ്ടിയോടുകൂടി നിർദ്ദേശിക്കുകയും ചെയ്യുന്നു.
ചില ഉദാഹരണങ്ങൾ
“ദൈവാരാധനക്രമം പ്രായണ ജനങ്ങളുടെ വിദ്യാഭ്യാസത്തേയും ബുദ്ധിവികാസത്തേയും ആശ്രയിച്ചിരിക്കുന്നു. ശിലാദിപ്രതിമകൾക്കു പല നാമധേയങ്ങളേയും സങ്കല്പിച്ചും അവയേയും വൃക്ഷവി ശേഷങ്ങളേയും പാറകളേയും നദികളേയും എന്നുവേണ്ട, വിചാരിക്കത്തക്ക എല്ലാ വസ്തുക്കളേയും പ്രമാണീകരിച്ചും, ലോകത്തിൽ ഈശ്വരാരാധന ചെയ്തുവരുന്നുണ്ടു്. സുഖദുഃഖങ്ങളിൽ മനുഷ്യർക്കു സ്വഭാവേന ജനിയ്ക്കുന്ന സന്തോഷത്തേയും വേദനയേയും ത്യജിച്ചു് ഏകമായ പരബ്രഹ്മത്തിൽ നിരന്തരമായി മനസ്സിനെ ലയിപ്പിച്ചു ചിലർ നിത്യാനന്ദം അനുഭവിക്കുന്നതായും കാണുന്നു. ദൈവപ്രീതി സമ്പാദിക്കുന്നതു ഭഗവന്നാമങ്ങൾ, മന്ത്രങ്ങൾ ഇവയെ ഉച്ചരിക്കുന്നതുകൊണ്ടാണെന്നും, അതല്ല, സദ്വൃത്തികളാലാണെന്നും ചിലർ സിദ്ധാന്തിക്കുന്നു.”
(പാറപ്പുറം)
ബ്രഹ്മദത്തൻ
“രൂപലാവണ്യം അവരുടെ (സ്ത്രീകളുടെ) ഭൂമത്തിൽനിന്നും ഉണ്ടായതല്ല. മറ്റൊക്കെ അവരുടെ ഭ്രമങ്ങൾ തന്നെ. സൗന്ദര്യം ജിതേന്ദ്രിയത്വത്തോടു ചേർന്നെങ്കിൽ മാത്രമേ പ്രകാശിക്കയുള്ളു. ലോകത്തെ ഭൂമിപ്പിക്കുന്ന മൂന്നു വസ്തുക്കൾ വാക്കും രൂപവും അർത്ഥവുമാകുന്നു. അസത്യമായ വാക്കുകളും ജിതേന്ദ്രിയത്വത്തോടുകൂടാതെയുള്ള സൗന്ദര്യവും ന്യായാനുസൃതമല്ലാത്ത ധനവുമാണു് ദുഃഖങ്ങൾക്കും രോഗങ്ങൾക്കും വേദനകൾക്കും കാരണം. സത്യമായ വാക്കും ഹിംസ കൂടാതെയുള്ള വ്യവസായംകൊണ്ടു് ആർജ്ജിച്ച ധനവും ഇന്ദ്രിയങ്ങളെ ജയിച്ച സൗന്ദര്യവും ലോകത്തിൽ അഭിനന്ദനീയമാണു്”
(സത്യഗ്രാഹി)
ശ്രീമതം
കുരുക്കളുടെ ബുദ്ധികൊണ്ടു ത്യാജ്യഗ്രാഹ്യവിവേചനംചെയ്തു ലോകത്തിനു സമർപ്പിച്ചിട്ടുള്ള ഒരു പരിഷ്കൃതമതമാണു് ശ്രീമതം. ഉപനിഷത്തുകളിൽ ഗാഢമായ വൈചക്ഷണ്യം സമ്പാദിച്ചിരുന്ന അദ്ദേഹത്തിനു ദേവിപരങ്ങളായ ത്രിപുരാദ്യുപനിഷത്തുകളിൽ വിശേഷപ്രതിപത്തിയുണ്ടായിരുന്നു. ലോകാഭിവൃദ്ധിയുടെ കാരണം സന്മാർഗ്ഗനിഷ്ഠയാണെന്നു് അദ്ദേഹം ദൂഢമായി വിശ്വസിച്ചിരുന്നു. താഴെക്കാണുന്നതു ശ്രീമതം എന്ന ഉപന്യാസത്തിലുള്ള ചില വാക്യങ്ങളാകുന്നു.
“അതിവിസ്മയനീയങ്ങളായ ദിവ്യശക്തിയോടു കൂടിയ മനസ്സിനേയും കുണ്ഠിതമാക്കുന്നതായി അവ്യക്തമായും മഹത്തായും ഒരു തത്വമുണ്ടു്. ആ തത്വത്തെ പ്രപഞ്ചത്തിന്റെ മൂലപ്രമാണമായി നാം അറിയുമ്പോൾ പ്രപഞ്ചത്തിന്റെ സംഭവങ്ങളുടെ കാര്യകാരണസംബന്ധത്തെ നാം ഗ്രഹിക്കുന്നതായിവരും. നമ്മുടെ മനസ്സിനെ ആ തത്വത്തെ വിശദീകരിക്കുന്നതിനും ഗ്രഹിക്കുന്നതിനും പ്രേരിപ്പിക്കുമ്പോൾ ആ തത്വങ്ങൾ നമ്മുടെ മനസ്സിന്റെ എന്തു തൃഷ്ണയേയും എന്തു വികാസത്തേയും തൃപ്തിപ്പെടുത്തുന്നതായി കാണപ്പെടും. ആ മഹത്ത്വത്തെയാണു് ദൈവം എന്ന സംജ്ഞകൊണ്ടു വ്യക്തമാക്കുവാൻ ഉദ്ദേശിക്കുന്നതു്.”
62.11കാരാട്ടു് അച്യുതമേനോൻ (1042–1088)
ചരിത്രം
പാലക്കാട്ടു താലൂക്കിൽ എലപ്പുള്ളി അംശത്തിൽ കാരാട്ടു് എന്ന ഭവനത്തിൽ അച്യുതമേനോൻ 1042-ാമാണ്ടു വൃശ്ചികമാസം രേവതി നക്ഷത്രത്തിൽ ജനിച്ചു. കാരാട്ടു കൊച്ചി ചിറ്റൂർ താലുക്കിൽ പ്രസിദ്ധജന്മിയായ പട്ടഞ്ചേരി നായർത്തറവാട്ടിലെ ഒരു ശാഖയാകുന്നു, അച്യുതമേനോന്റെ പിതാവു വിദ്വാനും പ്രഭവുമായ എക്കണത്തു ശങ്കുണ്ണി വലിയകയ്മളും മാതാവു ലക്ഷ്മിയമ്മയുമായിരുന്നു. ആ ബാലന്റെ താമസം എക്കണത്തു് അച്ഛന്റെകൂടെയായിരുന്നതിനാൽ അന്നു സാമാന്യംപോലെ സംസ്കൃതം പഠിക്കുന്നതിനിടകിട്ടി. പിതാവിന്റെ മരണാനന്തരം ജ്യേഷ്ഠൻ ദാമോദരമേനോന്റെ സംരക്ഷണയിൽ വളർന്നു. ദാമോദരമേനോൻ കൊച്ചി ഹൈക്കോർട്ടിൽ ഒരു നല്ല വക്കീലായിരുന്നു. കേരളവിദ്യാശാലയിൽനിന്നു് എഫ്. ഏ. യും മദിരാശിയിൽനിന്നു് സംസ്കൃതം ഐച്ഛികഭാഷയായി സ്വീകരിച്ചു ബി. ഏ. യും പിന്നീടു ബി. എല്ലും പരീക്ഷകൾ ജയിച്ചു. 1074-ാമാണ്ടിടയ്ക്കാണു് ബി. എൽ. പാസ്സായതു്. 1086 വരെ തൃശ്ശൂരും എറണാകുളത്തുമായി വക്കീൽപ്പണി നോക്കി. ആ പണിയിൽ ശോഭിച്ചില്ല. ആ കാലത്തിനിടയ്ക്കു് തമിഴ്ഭാഷയും വേദാന്തവും ജ്യോതിഷവും കൂടി അഭ്യസിച്ചു. ജ്യോതിശ്ശാസ്ത്രത്തിന്റെ ഫലഭാഗത്തിൽ അത്യന്തം നിപുണനായിരുന്നു. ഒരു ഗ്രന്ഥകാരനാകണമെന്നു് ആഗ്രഹമില്ലാതിരുന്നതിനാൽ വളരെനാൾ ഒന്നും എഴുതാതെ കഴിച്ചുകൂട്ടി. 1080-ൽ രചിച്ച അമ്മായിപ്പഞ്ചതന്ത്രമാണു് ഒന്നാമത്തെ കൃതി. 1087-ൽ ക്ഷയരോഗത്താൽ ബാധിതനായി മദിരാശിയിൽ താമസിച്ചുകൊണ്ടിരുന്ന അവസരത്തിൽ വിരുതൻശങ്കു എന്ന നോവൽ എഴുതുവാൻ ആരംഭിച്ചു. മുഴുവനെഴുതി ഭാര്യാഗൃഹമായ പട്ടഞ്ചേരിയിൽ വച്ചിരുന്നു. മങ്ഗളോദയം അച്ചുക്കൂടത്തിൽ അച്ചടിക്കുവാൻ കൊടുത്തിരുന്ന ആദ്യത്തെ ഏഴധ്യായങ്ങൾമാത്രം മടക്കിക്കിട്ടി. ബാക്കി ചിതൽ തിന്നുപോയിരുന്നതിനാൽ വീണ്ടും എഴുതേണ്ടിവന്നു. ആ രോഗസ്ഥിതിയിൽ അതും ഒരു ദുസ്സഹമായ ക്ലേശകാരണമായാണു് പരിണമിച്ചതു്. അന്നു ഭാര്യ മരിച്ചുകഴിഞ്ഞിരുന്നു. മകളാണു് പട്ടഞ്ചേരിയിൽ താമസിച്ചുവന്നതു്. 1088-ാമാണ്ടുകർക്കടകമാസം 19-ാം൹ പരലോകപ്രാപ്തനായി. വിരുതൻശങ്കുവിനു് അവതാരിക എഴുതിയ സി. എസ്. ഗോപാലപ്പണിക്കർ അദ്ദേഹത്തിന്റെ പ്രേഷ്യസുഹൃത്തായിരുന്നു. രസികരഞ്ജിനിയിൽ അമ്മായിപ്പഞ്ചതന്ത്രവും, നായന്മാരോടു് ഒരുവാക്കു്, ഉറുമ്പു മുതലായ ഉപന്യാസങ്ങളും എഴുതിച്ചതു പണിക്കരായിരുന്നുവെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. വേറേയും 1082-ൽ തൃശ്ശൂർനിന്നു് പ്രസിദ്ധപ്പെടുത്തിയ രാമാനുജൻ മാസികയിൽ കാണാവുന്ന എഴുത്തുപള്ളിക്കു പുറമേ സംഭാഷണം, സ്ത്രീധർമ്മം, രാമക്കുറുപ്പിന്റെ തീരാത്ത ശങ്ക, ഒരു കഥ എന്നിങ്ങനെ ചില ഉപന്യാസങ്ങൾകൂടി അദ്ദേഹത്തിന്റെ കൃതികളായുണ്ടു്. അമ്മായിപ്പഞ്ചതന്ത്രവും വിരുതൻശങ്കുവുമല്ലാതെ അദ്ദേഹം പുസ്തകരൂപത്തിൽ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഏകയോഗക്ഷേമമായി കഴിഞ്ഞുവന്ന മരുമക്കത്തായത്തറവാടുകളിലെ അന്നത്തെ അപകൃഷ്ടസ്ഥിതിയേയും അതിന്നുള്ള കാരണങ്ങളേയും അവയെ നിവാരണംചെയ്യാനുള്ള മാർഗ്ഗങ്ങളേയും ഗ്രന്ഥകാരൻ പ്രസ്തുതകൃതികളിൽ സൂക്ഷ്മമായി നിർദ്ദേശിക്കുന്നു. പഞ്ചതന്ത്രം ആപാദചചൂഡം ഫലിതമയമാണു് എന്നൊരു വിശേഷമുണ്ടു്. ഇതാ ഒരു ഉദാഹരണം.
അമ്മായിപ്പഞ്ചതന്ത്രം
‘അമ്മായിയമ്മയെ കല്ലിന്മേൽ വച്ചിട്ടു നല്ലോരു കല്ലോണ്ടു നാരായണ,’ എന്റെ തറവാട്ടിൽ കുട്ടിതൊട്ടു കമ്പിട്ടുനടക്കുന്ന മുതുമുത്തശ്ശിവരെ നിരന്തരഗാനം ചെയ്തുവരുന്ന സാമവചനമാണു് മേൽ കൊടുത്തിട്ടുള്ളതു്. വാക്കുകളുടെ വക്കും മുക്കും മാത്രം പറഞ്ഞു പ്രലപിക്കുന്ന പച്ചക്കുട്ടികളുംകൂടി സ്വരപ്പിഴവരാതെ പാടിക്കൊണ്ടു നടക്കത്തക്കവണ്ണം സർട്ടിഫിക്കറ്റു സമ്പാദിച്ച അമ്മായിയമ്മ ഏതാണെന്ന സംശയം തീരാത്തവർ അനവധിയുണ്ടു്. എന്റെ തറവാടു കുട്ടിച്ചോറായതു മരുമക്കത്തായത്തിനു സ്വതസിദ്ധമായ കേടുകൊണ്ടാണെന്നു് അച്ചിക്കൊതിയന്മാരായ ചിലരും അമ്മാവനും പറയുന്നുണ്ടു്. ‘സഖ്യവും വിവാഹവും വ്യവഹാരവും തനിക്കൊക്കുമൊട്ടാഭിജാത്യമുള്ളവരോടു വേണം’ എന്നു പറഞ്ഞു് എന്റെ വിട്ടിലെ കുട്ടികളുടെ നേരെ കടക്കണ്ണെറിയുന്നവരും ഇല്ലെന്നില്ല. അനന്തിരവന്മാരെ ആശാരിക്കോല്ക്കു് അഞ്ചുകോൽ ദൂരത്തു നിർത്തി കരിമുഖം മാത്രം കാണിക്കുന്നതു കൊണ്ടാണെന്നു് അനന്തിരവന്മാർ മിക്കവരും പറയുന്നുണ്ടു്. ‘പള്ളിയിലെ കാര്യം അള്ളാവിനറിയാം’ എന്നു പറയുന്ന കൂട്ടത്തിൽ എന്റെ തറവാട്ടിൽ ഭദ്രം വീഴാനുള്ള കാരണം അമ്മായിപ്പഞ്ചതന്ത്രത്തിന്റേയും തലേണമന്ത്രത്തിന്റേയും ഉള്ളിൽ ലയിച്ചിരിക്കുന്നതാണെന്നു് എനിക്കും അമ്മായിയമ്മയ്ക്കും മാത്രമേ അറിയാവൂ. അഞ്ചു തന്ത്രങ്ങളുടേയും പേരടങ്ങിയ ഒരു ശ്ലോകം താഴെച്ചേർക്കുന്നു.
മയക്കും മറിമായഞ്ച മോഷണം നാരദക്രിയാ
അഞ്ചാം പുരയ്ക്കസ്തിവാരമഞ്ചുണ്ടിങ്ങനെ തന്ത്രവും.”
വിരുതൻ ശങ്കു
കഥാനായകനായ പൂത്തുമകത്തു തറവാട്ടിലെ വിക്രമനുണ്ണിയ്ക്കു മരുമക്കത്തായത്തറവാടുകളിൽ പ്രായേണ കണ്ടുവന്നിരുന്ന അന്തശ്ഛിദ്രം നിമിത്തം വീടു വിട്ടുപോകേണ്ടിവരികയും ചില കൊള്ളക്കാരുമായി കൂട്ടുകെട്ടിൽ ഏർപ്പെടുകയും അവരുടെ തലവനെന്ന നിലയിൽ പല അക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ സംഭവിച്ചതു് “ഈ സംസാരസമുദ്രത്തിൽ കിടക്കുമ്പോൾ എത്ര ധീരനായാലും ചിലപ്പോൾ മനുഷ്യനു് ഒഴിവാക്കുവാൻ സാധിക്കാതെ വരുന്നപോലെയുള്ള ചില ബന്ധങ്ങളിൽനിന്നു ജനിക്കുന്ന കഷ്ടകാലങ്ങളുടെ കർക്കശതനിമിത്തമാണെന്നും, താൻ അതിൽനിന്നു് ഒഴിയുവാൻതക്ക നിലയിൽ എത്തിയപ്പോൾ ആ വക ദുഷ്ടന്മാരെ സന്മാർഗ്ഗത്തിലേക്കു വീണ്ടെടുക്കുകയും താൻ ചെയ്യേണ്ടിവന്ന നിസ്സാരങ്ങളും പരിഹാര്യങ്ങളും ആയ ഹീനകൃത്യങ്ങൾക്കു മതിയായ വിധത്തിൽ പരിഹാരങ്ങൾ ചെയ്കയും ചെയ്തതിനാൽ മുൻചെയ്ത പ്രവൃത്തികളുടെ മാലിന്യത്തിനു നിവൃത്തിയുണ്ടായി” എന്നുമാകുന്നു പ്രസ്തുതകഥയിലെ തത്ത്വോപദേശമെന്നു സി. എസ്. ഗോപാലപ്പണിക്കർ പറയുന്നു. അതുമാത്രമാണു് ഗ്രന്ഥകാരന്റെ വിവക്ഷ എന്നു തോന്നുന്നില്ല. ഒരു കാര്യം പരമാർത്ഥമാണു്. ശങ്കു മൂന്നു ദിവസംകൊണ്ടു ചെയ്ത ദുഷ്പ്രവൃത്തികൾ ആരേയും അത്ഭുതപരതന്ത്രരാക്കുകതന്നെ ചെയ്യും. ദുഷ്ടസംഘവുമായി ചേർന്നപ്പോളാണു് വിരുതൻശങ്കു എന്നു പേരു നേടിയതു്. ചില വാക്യങ്ങൾ പ്രദർശിപ്പിക്കാം.
“ആ ദിവസം നമ്പൂരിക്കു നേരംപോകാതെ ഒരു നേരമ്പോക്കുണ്ടായി. നേരം പോകാതെയായപ്പോൾ ആദിത്യനു വിഗതിയാണെന്നു വിചാരിച്ചു ഗണിതം പഠിക്കുന്ന കുട്ടികളോടു് ആ മാസത്തിൽ ആദിത്യന്റെ വിഗതി എത്രയാണെന്നു ചോദിച്ചു. ആദിത്യനു വിഗതിയില്ലെന്നു കട്ടികൾ പറഞ്ഞപ്പോൾ ആശാൻ പഠിപ്പിയ്ക്കായ്കയാണെന്നു തീർച്ചപ്പെടുത്തി ആശാനേയും കുട്ടികളേയും ശകാരിച്ചു. സന്ധ്യാവന്ദനം ചെയ്തു സന്ധയെ വരുത്തി. വിളക്കു കൊളുത്തി പകലിനെ രാത്രീകരിച്ചു.”
പൊതുവേ അദ്ദേഹത്തിന്റെ ഉപന്യാസങ്ങൾക്കും ഒരു ആകർഷകതയുണ്ടു്. അടിയിൽ ചേർക്കുന്ന വാക്യങ്ങൾ നായന്മാരോടു ഒരു വാക്കു് എന്ന ഉപന്യാസത്തിൽനിന്നു് എടുത്തിട്ടുള്ളതാണു്.
“ഉദരപൂരണത്തിനുംകൂടി വകയില്ലാതെ ആരാനും തന്നാൽ ഭക്ഷിയ്ക്കാം അല്ലെങ്കിൽ പട്ടിണി കിടക്കാം എന്നു വിചാരിച്ചു തെണ്ടി നടക്കുന്ന ദൃഢഗാത്രന്മാർ സർവ്വനിന്ദ്യന്മാരും ജനക്ഷേമത്തിനു് ആധിയുമാണെന്നള്ളതിനു രണ്ടഭിപ്രായമില്ല. ഇങ്ങനെ ഭിക്ഷതെണ്ടി നടക്കുന്നവർ നായർസമൂഹത്തിൽ മുൻകാലത്തുണ്ടായിരുന്നില്ലെന്നുള്ളതു് നായർ ജാതിക്കു മുഴുവൻ അഭിമാനാസ്പദമായിരുന്നു. ഇക്കാലത്തു യാചകവൃത്തിയുടെ പ്രഥമപാദമായ സഹായക്കുറി, കെട്ടുകല്യാണവരി, പുരകെട്ടുവരി മുതലായതും തല്ക്കാലം ചുറ്റിപ്പോയതായി വ്യാജം പറഞ്ഞു് ഊണിന്നിരക്കലും ദിവസംപ്രതി വർദ്ധിച്ചുവരുന്നതും നഗരവാസികൾക്കു നിത്യാനുഭവമാണല്ലോ. ഇതിനുള്ള ഹേതുവും നിവൃത്തിയും നായർ സമൂഹത്തിൽത്തന്നെയാണു്.”
അദ്ധ്യായം 63 - ചെറുകഥാപ്രസ്ഥാനം
63.1അമ്പാടി നാരായണപ്പുതുവാൾ (1046–1111)
ഭാഷാചെറുകഥകൾ
മലയാളത്തിലെ അതിപ്രമുഖന്മാരായ ചെറുകഥാകർത്താക്കന്മാരിൽ ഒരാളായിരുന്നു അമ്പാടിനാരായണപ്പുതുവാൾ. നതേനിയൽ ഹാതോർൺ (1804–1864) (Nathaniel Hawthorne) എന്ന അമേരിക്കൻ ഗ്രന്ഥകാരനെയാണു് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചെറുകഥകളുടെ ഉപജ്ഞാതാവായി ഗണിക്കേണ്ടതു്. എഡ്ഗാർ ആലൻ പോ (Edgar Allan Poe) എന്ന അമേരിക്കൻ കാഥികനും (1809-1849) ചെറുകഥയെഴുത്തുകാരുടെ കൂട്ടത്തിൽ ഒരു മാന്യസ്ഥാനത്തിന് അവകാശിയാണു്. സംഭവവികാസത്തിൽമാത്രം ഭത്തദൃഷ്ടികളായ ഗയോവാനി ബൊക്കാച്ചിയോ (Giovanni Boccaccio) (1313–1375) മുതലായ പ്രാചീനന്മാരെ ഇവിടെ സ്മരിക്കേണ്ട ആവശ്യമില്ല, അദ്ദേഹത്തിന്റെ ഡെക്കാമെരൺ പ്രായേണ അസഭ്യശൃങ്ഗാരം കൊണ്ടു മലിനമാണു്. റഷ്യയിലെ ആന്റോണേ ചെക്കോവും (Antone Chekhov) ഫ്രാൻസിലെ ഗൈ ഡി മൗപ്പസാങ്ങും (Guy De Maupassant) ഈ പ്രസ്ഥാനത്തിന്റെ ഉത്തുംഗസൗധങ്ങളിൽ വിഹരിക്കുന്ന രണ്ടു് ഉജ്ജ്വലതാരങ്ങളാകുന്നു. പുതുവാളെപ്പറ്റി പരാമർശിക്കുന്നതിനു മുമ്പായി ചെറുകഥകളെപ്പറ്റി അല്പം ഉപന്യസിയ്ക്കാം. ചെറുകഥ എത്ര പൊലിപ്പിച്ചാലും നോവലാകയില്ല; നോവൽ എത്ര ചുരുക്കിയാലും ചെറുകഥയുമാകയില്ല. ഈ രണ്ടു സാഹിത്യസരണികൾക്കും തമ്മിൽ പല പ്രകാരത്തിൽ അന്തരമുണ്ടു്. ഇവയുടെ ആഗമനം പാശ്ചാത്യരാജ്യങ്ങളിൽനിന്നാണു്. ചെറുകഥാപ്രസ്ഥാനത്തിന്റെ അരുണോദയകാലത്തു നമുക്കു് പല അനുഗൃഹീതന്മാരായ വാണീവല്ലഭന്മാരെ നിരീക്ഷിയ്ക്കുവാൻ കഴിയും. 1 വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, 2 ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ, 3 അമ്പാടി നാരായണപ്പുതുവാൾ, 4 എം. ആർ. കെ. സി., 5 എം. രാമുണ്ണിനായർ, 6 ഈ. വി. കൃഷ്ണപിള്ള, 7 കെ. സുകുമാരൻ. ഇവരിൽ സുകുമാരൻ മാത്രമേ ഇന്നു നമ്മോടുകൂടിയുള്ളു. മറ്റു ഗ്രന്ഥകാരന്മാരെക്കുറിച്ചു് ഉപരിപ്രസ്താവിക്കും.
ചെറുകഥയിൽ ഒരു സംഭവമേ കേന്ദ്രീകരിക്കാവൂ. അതു് ഋജുവും ഹ്രസ്വവുമായിരിക്കുകയും വേണം. ഉപകഥകൾക്കു് അവിടെയെങ്ങും സ്ഥാനമേയില്ല. ചെറുകഥാകാരന്റെ ഹൃദയം വികാരോഷ്മളമായിരിക്കണം. അതേസമയത്തിൽ അദ്ദേഹത്തിന് ആത്മസംയമനം വേണം. ആ മാനദണ്ഡംവച്ചു നോക്കുമ്പോൾ, കുറേക്കൂടി കേന്ദ്രീകരണവും ആത്മനിയന്ത്രണവുമുണ്ടായാൽ ചെറുകഥ ഒരു ഭാവകാവ്യമായിപ്പരിണമിക്കുന്നതാണു്. പത്തുപേരെക്കൊണ്ടു നോവൽ എഴുതുവാൻ സാധിക്കും. അവരിൽ ഒരാൾക്കുപോലും നല്ല ചെറുകഥ എഴുതുവാൻ പ്രയാസമുണ്ടു്. താൻ ചിത്രണം ചെയ്യുന്ന വിഷയവുമായി ഒരു ചെറുകഥാകാരനു പ്രത്യക്ഷവും സ്നേഹപൂർവ്വവുമായ ഹൃദയസമ്പർക്കമുണ്ടായിരിക്കണം. സംഭവപരം, സ്വഭാവവർണ്ണനപരം, വസ്തുസ്ഥിതിവിവരണപരം എന്നു ചെറുകഥകളെ വിഷയമനുസരിച്ചു മൂന്നു തരമായി വിഭജിക്കാം. അപസർപ്പകകഥകൾ സംഭവപരങ്ങൾതന്നെ. ചില പ്രധാന കഥാംശങ്ങളെ ഗുഹനം ചെയ്യേണ്ടതുണ്ടു്. അതു വായനക്കാരുടെ ജിജ്ഞാസയെ ഉദ്ദീപിപ്പിക്കുന്നതിനായിരിക്കണം. തന്റെ കണ്ണിൽ കണ്ടതിന്റെയും ഹൃദയത്തിൽ പതിഞ്ഞതിന്റെയും സാരാംശം മാത്രമേ ചെറുകഥാകാരൻ സ്വീകരിക്കാവു. അയാളുടെ ചിത്രപടം അത്രയ്ക്കു പരിമിതമാണല്ലോ. അനുവാചകൻ ഗ്രന്ഥകാരനെയും തന്നെയും മറന്നു ഗ്രന്ഥത്തെ ആസ്വദിക്കണമെങ്കിൽ അതല്ലാതെ മാർഗ്ഗമില്ല. അതനുസരിച്ചു സംഭാഷണത്തിനു ഗതിവേഗവും സ്തോഭജനകത്വവും സരസത്വവും ഉണ്ടായിരിക്കണം. തലക്കെട്ടിന്റെ കാര്യത്തിൽ നിപുണമായി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടു്. അതു് ഇതിവൃത്തത്തിന്റെ സൂചനമാത്രമേ ആകാവൂ; ഒരു കാലത്തു ചെറുകഥകളുടെ പ്രയോജനം സന്മാർഗ്ഗോപദേശമാണെന്നു് അവയുടെ പ്രണേതാക്കൾ വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഇപ്പോളില്ല. ഇന്നു പാശ്ചാത്യരാജ്യങ്ങളിൽ ഏതു വിഷയവും ആ പ്രസ്ഥാനത്തിൽപ്പെടുന്നുണ്ടു്. എല്ലാത്തരത്തിലുള്ള വികാരങ്ങളേയും അതിനു പ്രതിപാദിക്കുവാൻ അധികാരമുണ്ടു്. കല്പനാവൈഭവത്തിലാണു് ആധുനികന്മാരായ ചെറുകഥാകൃത്തുകൾ അവരുടെ പൂർവ്വഗാമികളിൽ നിന്നു വളരെ ഉയർന്നുനില്ക്കുന്നതു്. ഇങ്ങനെ ചിലതെല്ലാം ഈ വിഷയത്തെപ്പറ്റി കുറിച്ചുവെന്നേയുള്ളു. ഇതു ഞാൻ ചെയ്തതു നാരായണപ്പുതുവാൾ തന്നെ ചെറുകഥാപ്രസ്ഥാനം എന്ന പേരിൽ അദ്ദേഹത്തിന്റെ അനുഭവത്തെ ആസ്പദമാക്കി ഒരു ഉപന്യാസമെഴുതീട്ടുള്ളതുകൊണ്ടും ഭാഷയിൽ മറ്റേതു പ്രസ്ഥാനത്തെയുംകാൾ ഇന്നു ചെറുകഥ വളർന്നുവരുന്നതുകൊണ്ടുമാണു്.
ചരിത്രം
പുതുവാൾ തൃശ്ശിവപേരൂരിലുള്ള സുപ്രസിദ്ധമായ അമ്പാടി എന്ന ഭവനത്തിൽ 1046-ാമാണ്ടു് ഇടവമാസം ഉത്രാടം നക്ഷത്രത്തിൽ ജനിച്ചു. പിതാവു വക്കീൽ ശേഷയ്യരും മാതാവു പാപ്പി എന്നു വിളിച്ചുവന്ന പാർവ്വതിപ്പുതുവാൾസ്യാരുമായിരുന്നു. അക്കാലത്തു തറവാട്ടിലെ കാരണവസ്ഥാനം വഹിച്ചിരുന്ന സരസകവി കുഞ്ഞിക്കൃഷ്ണപ്പുതുവാളെപ്പറ്റി വായനക്കാർക്കറിവുള്ളതാണല്ലോ. തൃശ്ശൂർ ഹിന്ദുഹൈസ്കൂളിൽച്ചേർന്നു മട്രിക്കുലേഷൻപരീക്ഷ ജയിച്ചു. പിന്നീടു് എറണാകുളം കോളേജിൽ ഒരു വിദ്യാർത്ഥിയായി ഇന്റർമീഡിയേറ്റുക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. ദീർഘകാലത്തെ ഗവർമ്മെന്റു സേവനത്തിനുശേഷം 1101-ാമാണ്ടു സബ്രജിസ്ത്രാരുദ്യോഗത്തിൽ ഇരിക്കവേ പെൻഷൻവാങ്ങി പിരിഞ്ഞു. തൃശ്ശൂരിൽ പെരിങ്ങാവു് എന്ന സ്ഥലത്തു വെച്ചു 1111-ാമാണ്ടു മിഥുനമാസം 32-ാ൹ കാലധർമ്മം പ്രാപിച്ചു. മുണ്ടല്ലൂർ അടമ്പുങ്കളത്തു അമ്മാളുഅമ്മയായിരുന്നു പത്നി. ആ സാധ്വി മരിച്ചതിനുമേൽ ചെറുവത്തു വടക്കാഞ്ചേരി അമ്മുഅമ്മ എന്ന നാരായണിയമ്മയെ പരിഗ്രഹിച്ചു. അവർ രണ്ടുപേരും നായർ സ്ത്രീകളായിരുന്നു.
സാഹിത്യപരിശ്രമം—കവിത
പുതുവാൾ സാഹിത്യസേവനം ആരംഭിച്ചതു് ഒരു കവിയുടെ നിലയിലാണു്. വിദ്യാവിനോദിനിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ രങ്ഗപ്രവേശം. ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ കവിമൃഗാവലി എന്നൊരു കവിത അതിൽ പ്രസിദ്ധപ്പെടുത്തി. “മന്നാടിയാർ മദനമഞ്ജരി! മത്തദന്തി” എന്നു ചാത്തുക്കുട്ടിമന്നാടിയാരെ അതിൽ പുകഴ്ത്തിയപ്പോൾ സി. പി. കക്ഷിക്കു് അതു രസിച്ചില്ല. ഒടുവിനു് ഒരു മറുപടിയായിരുന്നു പുതുവാളിന്റെ കവിത. അതിലെ
“മന്നാടിയാർ മദനമഞ്ജരി! മത്തദന്തി–
യെന്നാണു നിങ്ങൾ പറയുന്നതതത്ര വേണ്ട;
ഭേഷാണിതെൻ മതമഹോ! ബത! ലബ്ധവർണ്ണൻ
ഭാഷാന്തരത്തിൽ വിരുതേറുമൊരാന്തയാവാം.”
എന്ന ശ്ലോകം മന്നാടിയാരെ വളരെ ക്ഷോഭിപ്പിച്ചു. “തങ്കന്നവങ്കനൊടുവിൽക്കഴുതപ്രമാണം” എന്നു് ഒടുവിനെക്കുറിച്ചും പരിഹാസമുണ്ടായിരുന്നു. അതു കഴിഞ്ഞു് ഒരിയ്ക്കുൽ മന്നാടിയാർ പുതുവാളെ കണ്ടപ്പോൾ “പുതുവാൾക്കു കവിതയുണ്ടോ? വിനോദിനിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന കവിതകൾ പുതുവാളുടേതാണോ?” എന്നു കോപത്തോടുകൂടി ചോദിക്കുകയും, അതിനു പുതുവാൾ “വിനോദിനിയിൽ ചിലപദ്യങ്ങൾ ഞാൻ പ്രസിദ്ധം ചെയ്തിട്ടുണ്ടു്. എനിയ്ക്കു കവിതയുണ്ടോ എന്നറിഞ്ഞുകൂടാ” എന്നു ശാന്തമായി മറുപടി പറയുകയും ചെയ്തു. “എനിയ്ക്കും പേനയെടുക്കാൻ അറിയുമെന്നു കുഞ്ഞിക്കുട്ടൻതമ്പുരാനോടു പറഞ്ഞേയ്ക്കൂ” എന്നു മന്നാടിയാർ വീണ്ടും സ്വരം മൂപ്പിച്ചു സംഭാഷണം തുടർന്നു. സി. പി. യ്ക്കു വേണ്ടി കുഞ്ഞിക്കുട്ടനുണ്ടാക്കിയ കവിതയാണെന്നുള്ള തെറ്റിദ്ധാരണയിലാണു് അങ്ങനെ പറഞ്ഞതു്. കുഞ്ഞിക്കുട്ടന്റെ കവിത പുതുവാളിന്റേതിൽനിന്നു തരം തിരിയ്ക്കുവാൻ കഴിയാതെപോയതു തൽക്കാലത്തെ ശുണ്ഠിനിമിത്തമായിരുന്നിരിക്കണം. അപ്പോൾ കൂടെയുണ്ടായിരുന്ന അമ്മാമൻ വക്കീൽ കൃഷ്ണപ്പുതുവാൾ “കുട്ടൻ എന്തിനാണു് വേണ്ടാത്ത പ്രവൃത്തിയ്ക്കു പോയി മറ്റുള്ളവരുടെ മുഷിച്ചിൽ സമ്പാദിക്കുന്നതു്? കവിതയെഴുതി പേരെടുക്കുവാനൊന്നും ശ്രമിക്കേണ്ട” എന്നുപദേശിച്ചു. പിന്നെ പദ്യം എഴുതീട്ടുണ്ടോ എന്നു സംശയമാണു്.
ഗദ്യം
അനന്തരം പുതുവാൾ വികസിച്ചതു് ഒരു ചെറുകഥാകാരനായാണു്. 1111-ൽ എഴുതിയ ഒരു ഉപന്യാസത്തിൽ അദ്ദേഹം പറയുന്നതു് “ഏകദേശം ഒരു നാലു പന്തീരാണ്ടുമുമ്പു മുതല്ക്കുതന്നെ എനിയ്ക്കു് ഒരു ചെറുകഥാകാരനാകുവാനുള്ള മോഹം തുടങ്ങീട്ടുണ്ടു്. ആ മോഹം സാധിക്കുവാൻ ഇപ്പോഴും ഞാൻ ഉത്സാഹിച്ചുവരുന്നതുമുണ്ടു്” എന്നാണു്.
കൃതികൾ
പുതുവാൾ തന്റെ ചെറുകഥകൾ സമാഹരിച്ചു മൂന്നു് ഭാഗങ്ങളിലായി കഥാസൗധം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്”. അതു കൂടാതെ മോചനം എന്നൊരു നാടകവും, കേരളപുത്രൻ എന്നൊരു നോവലുംകൂടി അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. മുൻപു സൂചിപ്പിച്ച ഉപന്യാസത്തിലെ നിയമങ്ങളിൽ ചിലതൊന്നും അദ്ദേഹം പരിപാലിച്ചിട്ടില്ല. ഒട്ടനേകം കഥകൾ കേരളത്തിന്റെ പുരാതനങ്ങളായ ഐതിഹ്യങ്ങളെ ആസ്പദമാക്കി രചിച്ചിട്ടള്ളവയാണു്. രസികരഞ്ജിനിയുടെ കാലത്തു് അപ്പൻതമ്പുരാന്റെ വടക്കേമാളികയിലെ സദസ്സിൽ അദ്ദേഹത്തിനും അഭ്യർഹിതമായ ഒരു സ്ഥാനമുണ്ടായിരുന്നു. ലേഖനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന്റെ അരോചകിത്വം സുപ്രസിദ്ധമാണു്. അക്കാലത്തു് അപ്പൻതമ്പുരാനും ഒരുചരിത്രപണ്ഡിതനും നോവലെഴുത്തുകാരനും ആയിരുന്നുവല്ലോ. വിഷയസ്വീകരണത്തിലും ഗദ്യശൈലിയിലും അവർക്കു വളരെ സാജാത്യമുണ്ടായിരുന്നു. വിഷയത്തിൽ യോജിച്ച പ്രാചീനഭാഷാശബ്ദകോശം അവർക്കു് ഒരുപോലെ അധീനമായിരുന്നു എന്നുകൂടി പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. അമ്പാടിക്കു ഫലിതമുണ്ടു്; തമ്പുരാനു്അതില്ല. എങ്കിലും തമ്പുരാന്റെ ഉപന്യാസരചനയ്ക്കുവേണ്ട ശാസ്ത്രപാണ്ഡിത്യവും ഗംഭീരശൈലിയും പുതുവാളിനു് അപ്രാപ്യമായിരുന്നു. പുതുവാളിന്റെ പ്രധാനദോഷം പ്രാസഭ്രമമാണു്. അതു തലക്കെട്ടുകളേയും ബാധിക്കുന്നു. കഥാസൗധം മൂന്നാം ഭാഗത്തിൽ അന്തർജ്ജനത്തിന്റെ തന്ത്രം, കൊച്ചപ്പന്റെ കോച്ചൽ, വളകൊണ്ടവനിത, ആദരിച്ച പാതിര, ഇങ്ങനെയാണു് അതിലെ ചില കഥകളുടെ നാമധേയം. പുതുവാൾ ഒരു പേരുകേട്ട പരിഹാസവിദഗ്ദ്ധനായിരുന്നു എന്നു് ആവർത്തിച്ചു പറയേണ്ടതില്ല. ഒരു ചെറുകഥാകാരനു് അതിൽ അത്ര വലിയ പ്രാഗല്ഭ്യം ആവശ്യമില്ലെന്നാണു് അഭിജ്ഞമതം. ഇതൊക്കെ എങ്ങനെയിരുന്നാലും അദ്ദേഹത്തിന്റെ ചെറുകഥകൾക്കുള്ള ആസ്വാദ്യത അന്യാദൃശമാണു്. ഉളി പിടിച്ച കയ്യു്, കൈമ്മളശ്ശന്റെ കല്യാണം, കണ്ടപ്പന്റെ കൊണ്ടാട്ടം മുതലായ കഥകൾ ചിരഞ്ജീവികളാണു്. കഥാഗുംഫനത്തിൽ അദ്ദേഹത്തിനു് അപൂർവ്വമായേ നോട്ടക്കുറവു പറ്റീട്ടുള്ളു. ശൃംഗാര പ്രധാനങ്ങളായിരുന്ന ഒടുവിന്റെ കഥകളിൽനിന്നു പുതുവാളിന്റെ കഥകൾ വിഷയഗ്രഹണത്തിലും പരിണാമഗുപ്തിയിലും മറ്റും ഒട്ടുവളരെ ഉയർന്നിട്ടുണ്ടു്. അദ്ദേഹത്തിന്റെ സംഭാഷണചാതുര്യവും, പരിഹാസപാടവവും ഏതാനും വാക്യങ്ങൾ ഉദ്ധരിച്ചു പ്രദർശിപ്പിക്കാം.
“അമ്മാമൻ:
എടാ, കൊശവാ! കണ്ണിക്കണ്ട ദിക്കിലെല്ലാം കേറിച്ചെന്നു ദണ്ഡം പിടിപ്പിച്ചതിനു ഞാനാടാ ഉത്തരവാദി? ഞാൻ കാര്യം മനസ്സിലാകാതെ മിഴിച്ചുനില്ക്കുമ്പോൾ ‘നടക്കു കുളത്തിലേക്കു്’ എന്നു കേട്ടു് അവരോടുകൂടി കുളത്തിലേക്കുതന്നെ മടങ്ങിപ്പോന്നു.
അമ്മാ:
എട! തെണ്ടി! ഈ ദീനം വച്ചുകൊണ്ടു് എവിടേക്കെടാ തെണ്ടാൻ പോയിരുന്നതു്? പറ.
ഞാൻ:
എനിക്കൊന്നുമില്ല; ഞാൻ തെണ്ടാനുമല്ല പോയതു്.
അപ്പോത്തിക്കിരി:
എന്നാൽ പിന്നെ നിങ്ങൾ ഐഡ ഫോറം വാങ്ങിച്ചതെന്തിനാ? നിങ്ങളെ ഇപ്പോഴും ആ മരുന്നുനാറുന്നുണ്ടല്ലോ.
പൊടി കൊണ്ടുവന്നതു വേറേ ആവശ്യത്തിനാണെന്നു പറവാൻ ഇടകിട്ടുന്നതിനു മുൻപു് ‘ദീനമില്ലെടാ? എന്നാൽഞാനുണ്ടാക്കാം’ എന്നു പറഞ്ഞു് അമ്മാമൻ ഏറക്കാലിൽ നിന്നു കുന്നാലിക്കോലൂരി കണ്ണും മൂക്കുമില്ലാതെ എന്നെ തല്ലിത്തുടങ്ങി.”(എന്റെ ആദ്യത്തെ ലേഖനം)
“നാലു പാദം വയ്ക്കുന്നവർ സംഘക്കളിക്കാരോ മൃഗങ്ങളോ കവിതക്കാരോ ആരോ എന്തോ ആകട്ടെ, കാഴ്ചപ്പുറമേയുള്ള ഭങ്ഗി കൊണ്ടെടുത്തു മലർത്തുമ്പോൾ പല വർണ്ണഭേദങ്ങളും ഇരുവശത്തും വരിയൊത്ത പാദങ്ങളും നോക്കുന്തോറും വെറുപ്പും ഉൾക്കട്ടിക്കുറവും ഉപദ്രവവുമുള്ള വസ്തു തേരട്ടയോ പുഴുവോ പഴുതാരയോ ആണെന്നു് ആരും ഓർക്കാതെ പറഞ്ഞുപോകരുതു്…‘പ്രഥമൻകുടി മണിപ്രവാളദ്വയം വിലയൈരണ്ടു്;’ “കീരത്രയം പോൽ കൂലിമാത്രം;” ദധിമഥനം മൂന്നു ശ്ലോകം കുറച്ചു് ഒരങ്കത്തിലുള്ള നാടകം, തപാൽക്കൂലി അടക്കം വില രണ്ടു പൈ; മൂന്നു പുസ്തകം ഒന്നിച്ചു വാങ്ങുന്നവർക്കു അരയണ കുറച്ചുകൊടുക്കപ്പെടും;’ ‘കൂമന്റെ മൂളക്കം, അഥവാ കണക്കന്റെ തെങ്ങേറ്റം;’ ഒരു പുതിയ നോവൽ, ഉടനേ പുറത്താകും. അനുമോദനപത്രം അയയ്ക്കുന്നവർക്കു വിലകൂടാതെ കിട്ടുന്നതും സ്വകാര്യകത്തുമൂലം വില തെരിയപ്പെടുത്തുന്നതുമായ ഒരു വിശേഷ ഗ്രന്ഥം!’ ഇങ്ങനെ എണ്ണംപറഞ്ഞ വിലപിടിപ്പുള്ള പുസ്തകങ്ങൾ ഉടമസ്ഥനും പ്രസാധകനും ഗ്രന്ഥകർത്താവുമായ ബാലകവി ‘വിശല്യാകരണി’ എന്ന മാസികയുടെ പത്രാധിപസ്ഥാനം വഹിക്കുന്നതിന്നുമുൻപു ‘കവച്ചുവച്ച’താണെന്നു് ആ മാസികയിൽത്തന്നെ പ്രത്യേകപരസ്യംമൂലം അറിയിക്കുകയും ചെയ്യും.”
(പേരില്ലാപ്രമേയം)
ക്രി. പി. പതിനെട്ടാം ശതകത്തിൽ തൃശ്ശൂരിൽവച്ചു നടന്ന സാമൂതിരി വാഴ്ചയെപ്പറ്റി സ്കോട്ടിന്റെ സുപ്രസിദ്ധമായ ബ്രൈഡ് ഓഫ് ലാമർമൂർ (The Bride of Lammermoor) എന്ന ആഖ്യായികയെ ഉപജിവിച്ചെഴുതിയ ഒരു ഗദ്യനാടകമാണു് മോചനം.
കേരളപുത്രൻ
പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തെ പശ്ചാത്തലമാക്കിക്കൊണ്ടു പൊതുവാൾ രചിച്ചിട്ടുള്ളതാണു് കേരളപുത്രൻ എന്ന നോവൽ. കഥാഘടനയ്ക്കു വലിയ ഭങ്ഗിയുണ്ടെന്നു പറയുവാൻ പാടില്ലെങ്കിലും ഒരു നല്ല നോവലിനു് ആവശ്യമുള്ള മറ്റംശങ്ങളിൽ ഗ്രന്ഥകാരൻ പ്രായേണ വിജയം പ്രാപിച്ചിട്ടുണ്ടു്. ചോളരാജാവായ കരികാലന്റെ പുത്രിപുലോമജയും ചേരരാജാവായ അത്തന്റെ പുത്രൻ ഇമയകുമാരനുമാണു് അതിലെ നായികയും നായകനും. കേരളരാജ്യത്തിന്റെ തലസ്ഥാനമായ മഹോദയപുരത്തിൽ ഇമയകുമാരൻ ശസ്ത്രാഭ്യാസത്തിനായി ചെന്നെത്തി അവിടെ അന്നു നാടുവാണിരുന്ന പള്ളിബാണപ്പെരുമാളുടെ പുത്രനായ ഉണ്ണിയുമായി ഒന്നിച്ചു കഴിയുന്ന കാലത്താണു് ഒന്നാമധ്യായത്തിൽ പ്രതിപാദിക്കുന്ന സംഭവം നടക്കുന്നതു്. ഭൂലോകരംഭയുടെ ദാസിയായ കുട്ടിപ്പെണ്ണിന്റെ ദുര, കടൽക്കുള്ളനായ ആദികാമന്റെ അക്രമം, കാടർക്കരചന്റെ കൈമിടുക്കു്, ചെന്നികുല പ്രഭുവിന്റെ ദുഷ്ടത, സേനാപതിയുടെ സാമർത്ഥ്യം എന്നിങ്ങനെ പലതും പ്രസ്തുതകൃതിയിൽ തത്തദ്രസസ്ഫൂർത്തിയോടുകൂടി മിന്നിത്തിളങ്ങുന്നുണ്ടു്. താഴെക്കാണുന്നതു് ഒരു വർണ്ണനമാണു്.
അരാകുളം
“മേച്ചിപ്പുറം കേറിപ്പോരുന്ന കാലിക്കൂട്ടങ്ങൾ തരിമുഴുത്ത മണൽത്തീരങ്ങളിൽ വന്നിറങ്ങി ദാഹം ശമിപ്പിച്ചിട്ടും മുഖം വെള്ളത്തിൽ നിന്നെടുക്കാതെ ക്ലാന്തഭാവത്തോടെ നില്ക്കുന്നതു കണ്ടാൽ ആർത്തത്രാണതല്പരയായ ഗങ്ഗയോടു് എന്തോ മന്ത്രിക്കുകയാണെന്നു തോന്നും; മനസ്സിനെ പരിഷ്കരിച്ചു മാലിന്യത്തെ ദൂരീകരിച്ചു സ്വധർമ്മത്തെ പരിപാലിക്കുവാൻ തക്ക കോപ്പും കെൽപ്പുമുള്ള സാധ്വികളിൽ വിടന്മാരുടെ അലട്ടും പകിട്ടും പ്രക്ഷോഭജനകമല്ലെന്നു പ്രത്യക്ഷീകരിക്കുന്നവിധം, കന്നാലിപ്പിള്ളർ കുളംചാടി കുത്തിമറിഞ്ഞിട്ടും ആ നിർമ്മലതോയഭരിതയായ വാപിയിൽ ലേശമെങ്കിലും കലങ്ങൽ കണ്ടില്ല. കാലി മേയ്ക്കുന്നവർ കോലു കരയ്ക്കുവച്ചു വെള്ളത്തിലിറങ്ങി മദിക്കുന്നതിനിടയ്ക്കു കറ്റക്കിടാങ്ങൾ തള്ളയെ വിട്ടു തെറ്റിച്ചാടി മറ്റു പശുക്കളുടെ അകിടുപറ്റി കടിക്കുന്നതു കണ്ടു് ഈറയോടെ ഏറി ഓടുന്നവർ മുട്ടോളം പൂലുന്ന മണലിൽ മുന്നുകുത്തി വീഴുന്നുണ്ടു്.”
ഒരു സംഭാഷണം
“ഒന്നാമൻ:
എടോ, ഉരുണ്ടാൽ നന്നെന്നാണോ തന്റെ വിചാരം? യുക്തി മുട്ടുമ്പോൾ തനിക്കു ഉരുളിച്ച. സ്വാധീനമാകുമെന്നതുകൊണ്ടായിരിക്കാം അതിൽ തനിക്കു് ഇത്ര പഴംമനസ്സു പ്രമാണമെന്നു പറഞ്ഞിട്ടു് ഇപ്പോൾ ഉരുണ്ടുതുടങ്ങിയോ?
രണ്ടാമൻ:
തൊട്ടതിനൊക്കെ എന്നെ കുറ്റം കല്പിക്കുവാൻ അത്രയ്ക്കുമാത്രം യോഗ്യത അപ്പുറത്തില്ല. ഞാൻ ഉരുളുന്നുവെങ്കിൽ മറ്റൊരാളെ ഉരുട്ടാനും എനിക്കറിയാം.
ഒന്നാ:
സ്നേഹിതാ, തന്റെ മനസ്സാകുന്ന പ്രമാണത്തിൽ അതും പിഴച്ചെഴുതിപ്പോയി.
രണ്ടാ:
എന്റെ പ്രമാണം പിഴച്ചിട്ടില്ല. അങ്ങയുടെ അനുമാനമാണു് തെറ്റിയതു്. ചരുകുളക്കടവിൽച്ചെന്നാൽ അനുഭവപ്പെടുത്തിത്തരാം.
ഒന്നാ:
എന്നിട്ടു താൻ പറയുമ്പോൾ ഞാൻ അവിടെ കിടന്നു ഒന്നുരുണ്ടാൽ തന്റെ അനുമാനവും പ്രമാണവും അനുഭവവും ഒക്കും ഇല്ലേ?”
63.2സി. എസ്. ഗോപാലപ്പണിക്കർ (1047–1105)
ജനനവ്യം വിദ്യാഭ്യാസവും
അമ്പാടി നാരായണപ്പുതുവാളിന്റേയും ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റേയും ചെറുകഥകളെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പുസ്തകരൂപത്തിൽ ഒന്നുംപ്രസിദ്ധീകരിക്കാതെ ചെറുകഥാകൃത്തുക്കളുടെയിടയിൽ ഒരു മാന്യസ്ഥാനം നേടിയ സാഹിത്യകാരനായ സി. എസ്. ഗോപാലപ്പണിക്കർ കൊച്ചിരാജ്യത്തു കിഴക്കൻ ചിറ്റൂർത്താലുക്കിൽ ചിറ്റൂർദേശത്തു പ്രസിദ്ധമായ ശ്രീകണ്ഠത്തുവീട്ടിൽ 1047-ാമാണ്ടു് ഇടവമാസം 17-ാം൹ ചതയം നക്ഷത്രത്തിൽ ജനിച്ചു. പാലക്കാട്ടുതാലൂക്കു പല്ലഞ്ചാത്തനൂരംശം തച്ചങ്കാട്ടുദേശം പെരിങ്ങാട്ടുവീട്ടിൽ നാരായണപ്പണിക്കർ പിതാവും ലക്ഷ്മിയമ്മ മാതാവുമായിരുന്നു. ഗോപാലപ്പണിക്കർ ജനിച്ചതു പിതൃഗൃഹത്തിലാണു്. പല്ലഞ്ചാത്തനൂർ വീശുപലം ദേശം ആറ്റിശ്ശേരി ചാത്തപ്പ എഴുത്തച്ഛനായിരുന്നു ആദ്യത്തെ ഗുരുനാഥൻ. ചിറ്റൂർ ഡസ്ത്രിക്ട് മിഡിൽ സ്ക്കൂൾ പരീക്ഷ ജയിച്ചതിനുശേഷം മലബാറിൽ പെരുവെമ്പാ ഹൈസ്കൂളിലും പാലക്കാട്ടു വിക്ടോറിയാ ഹൈസ്ക്കൂളിലും പഠിച്ചു മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. എഫ്. ഏ.യ്ക്കു വായിച്ചതു് കോഴിക്കോട്ടു കേരളവിദ്യാശാലയിലും എറണാകുളം കോളേജിലുമായിരുന്നു. പിന്നീടു മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്നു ജന്തുശാസ്ത്രം ഐച്ഛികവിഷയമായി സ്വീകരിച്ചു് 1071-ൽ ബി. ഏ.യും ജയിച്ചു. എഫ്. ഏ.യ്ക്കു എറണാകുളത്തു വായിക്കുമ്പോൾ ഒടുവും അമ്പാടി നാരായണപ്പുതുവാളം അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരായിരുന്നു.
ഉദ്യോഗജീവിതം
ബി. ഏ. പാസ്സായി മൂന്നു മാസം കഴിയുന്നതിനുമുമ്പ് എറണാകുളത്തു ഹജ്ജൂരാപ്പീസിൽ ലാൻഡ് റവന്യു വകുപ്പിൽ പണിക്കർ ഒരു ഗുമസ്തനായി നിയമിക്കപ്പെട്ടു. 1072-ാമാണ്ടു മീനമാസം 1-ാം൹ ആ വകുപ്പിൽ ആക്ടിംഗ് ഹെഡ്ഗുമസ്തനായും 1073 വൃശ്ചികമാസം, 21-ാം൹ ആക്ടിംഗു് ശിരസ്തദാരായും ഉയർന്നു. ഗവർമ്മെന്റിന്റെ അനുവാദത്തോടുകൂടി കുറേക്കാലം ഇടപ്പള്ളിസ്വരൂപം കാര്യക്കാരായി പണിനോക്കി. പിന്നീടു ക്രമേണ 1087-ൽ താസിൽദാർ, 88-ൽ സ്റ്റാമ്പുസൂപ്രണ്ടു്, പഞ്ചായത്തു രജിസ്റ്റ്രാർ തിരുമല ദേവസ്വം മാനേജർ, ആക്ടിംഗ് ദേവസ്വം കമ്മീഷണർ എന്നീ തസ്തികകളിൽ നിയമിതനായി. തിരുമല ദേവസ്വം മാനേജരായി ആറു കൊല്ലത്തോളം ജോലിനോക്കി. 1104-ൽ പെൻഷൻ പറ്റി. തദനന്തരം നിലമ്പൂർക്കോവിലകം മാനേജിംഗ് ഏജന്റായി. 1105 മകരം 17-ാം൹ മരിച്ചു. പണിക്കർ സാഹിത്യകാരൻ എന്നതിനുപുറമേ ഒരു നല്ല നടനുമായിരുന്നു. ചിറ്റൂരിൽ തുഞ്ചത്താചാര്യൻ സ്ഥാപിച്ച ഗുരുകലത്തിന്റെ പുനരുദ്ധാരണത്തിനു വളരെ ശ്രമിച്ചിട്ടുണ്ടു്. തന്റെ അമ്മാമന്റെ മകളായ ചിറ്റൂർ വലിയതച്ചാട്ടു മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ പുത്രിമാരായ കൊച്ചി സബ് ജഡ്ജി തമ്പുരാന്റെ സഹധർമ്മിണി ദേവകി നേത്യാരമ്മയും കടത്തനാട്ടെ ഒരു തമ്പുരാന്റെ പത്നി ദാക്ഷായണിക്കെട്ടിലമ്മയുംകൂടി ‘സ്വർണ്ണലത’ എന്ന ബംഗാളി നോവൽ തർജ്ജമ ചെയ്തിട്ടുണ്ടു്.
സാഹിത്യം
പണിക്കർ ഒരു കവിയും ഗദ്യകാരനുമായിരുന്നു. ഭാഷാപോഷിണിയുടെ ദ്വിതീയസമ്മേളനം തൃശ്ശൂർവെച്ചു നടത്തിയപ്പോൾ കവിതാമത്സരപരിക്ഷയിൽ പ്രഥമസ്ഥാനം അദ്ദേഹത്തിനാണു് ലഭിച്ചതു്. വളരെ കുറച്ചുമാത്രമേ പദ്യഗദ്യങ്ങൾ എഴുതീട്ടുള്ളു. ഒരു ശ്ലോകം ഉദ്ധരിക്കാം. അതു ‘കരതലകമലസ്ഥാം സ്ഫാടികീമക്ഷമാലാം’ എന്ന സരസ്വതീവന്ദനപരമായ ശ്ലോകത്തിന്റെ ഭാഷാനുവാദമാണു്.
“കൈത്താരിൽച്ചേർത്തുമിന്നും സ്ഫടികമണിലസ–
ന്മാലയിൽക്കൈനഖശ്രീ
തത്തുമ്പോൾ മാതളത്തിൻമണിഗണമിതി ചി–
ന്തിച്ചുകൊത്തുന്നതിന്നായ്
എത്തും തത്തക്കിടാവെപ്പലവുരു തടവി–
പ്പിൻവലിപ്പിച്ചിടും നിൻ
പുത്തൻപൂമന്ദഹാസം സരസിജഭവജേ
ഭൂരിഭാഗ്യം തരട്ടേ.”
ചില മാസികകളിൽ അവയുടെ പ്രവർത്തകന്മാരുടെ നിർബ്ബന്ധം കൊണ്ടു പണിക്കർ ചില ഉപന്യാസങ്ങളും ചെറുകഥകളും എഴുതീട്ടുണ്ടു്. വിദ്യാവിനോദിനി, രസികരഞ്ജിനി തുടങ്ങിയ മാസികകളിലാണു് അദ്ദേഹത്തിന്റെ തൂലിക വ്യാപരിച്ചത്. സ്വയംപ്രകാശമുള്ള ചില ജന്തുക്കൾ, പക്ഷികളുടെ ആസ്പത്രി, മൊണാക്കോ, ജപ്പാൻകാരും അവരുടെ ചക്രവർത്തിയും ഇത്യാദിവിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളെക്കുറിച്ചു് പ്രകൃതത്തിൽ ഒന്നും പ്രസ്താവിക്കേണ്ടതില്ല. മേൽവിലാസം മാറി, നീളംകുറഞ്ഞ കത്തു്. ഒരു മുതലനായാട്ട് എന്നിവയാണു് അദ്ദേഹത്തിന്റെ ചില ചെറുകഥകൾ. 1081 വൃശ്ചികത്തിലെ രസികരഞ്ജിനിയിൽ പ്രസിദ്ധീകരിച്ച ഒരു മുതലനായാട്ടിനു ഭാഷയിൽ ശാശ്വതമായ പ്രതിഷ്ഠ ലഭിച്ചിട്ടുണ്ടു്. അതിൽ നിന്നു ചില വാക്യങ്ങൾ പ്രദർശിപ്പിച്ചുകൊള്ളുന്നു. “അപ്പോൾ ആകാശത്തിന്റെ പൂർവ്വദ്വാരം തുറന്നു ഞങ്ങൾക്കഭിമുഖനായി പ്രവേശിച്ച സൂര്യൻ തന്റെ കനകരശ്മി പ്രവാഹത്തിൽ ലോകം മുഴവനും പെട്ടെന്നു് ഒന്നു് കുളിപ്പിച്ചു. മേലേക്കുമേലേ കട്ടകട്ടയായി മുരിങ്ങപിടിച്ചു നില്ക്കുന്ന അഞ്ചോ ആറോ കാലുകളിന്മേൽ കിടക്കുന്ന ആ തോട്ടിന്റെ കിഴക്കേയറ്റത്തു കായ്ച്ചുതുടങ്ങിയതും തുടങ്ങാറായതുമായി മദിച്ചു നില്ക്കുന്ന അനവധി തെങ്ങിൻതൈകളാൽ സാമാന്യം നാലുപുറവും ഇടതൂർന്നു ചുറ്റപ്പെട്ടതും സ്വർണ്ണപ്പച്ചവർണ്ണമായ ഇലകൾ തിങ്ങി വളർന്നുകൂടിയ കണ്ടൽച്ചെടികളാൽ മൂടപ്പെട്ട വെള്ളത്തിൽ അവിടവിടെ വലിയ പച്ചക്കല്ലുകൾ പതിച്ചപോലെ കിടക്കുന്ന ചില തുരുത്തുകളാൽ മദ്ധ്യഭാഗങ്ങൾ അലങ്കരിക്കപ്പെട്ടതുമായ ഒരു തുറന്ന കായലിലേക്കു ഞങ്ങൾ പ്രവേശിച്ചിട്ട് ആ തുരുത്തുകളിലെ കണ്ടൽച്ചെടികളുടെ ഇടകളിൽനിന്നു തപോവിഘ്നംവന്ന അനവധി വൃദ്ധക്കൊക്കുകൾ കൂട്ടംകൂട്ടമായി ‘ക്രോ ക്രോ’ എന്നു ഞങ്ങളെ ശപിച്ചുംകൊണ്ടു മേല്പോട്ടുയന്നു.” ഈ വാക്യം ദൈർഘ്യംകൊണ്ടു വിരൂപമാണെങ്കിലും എല്ലാം ഇതുപോലെയല്ല. നോക്കുക മറ്റു ചില വാക്യങ്ങൾ. “വെള്ളത്തിൽ വാലിട്ടൊരു പിട. ‘ധിമൃതൈ’ എന്നൊരു കുട്ടിക്കരണം. കണ്ടലിന്റെ ഇടയിൽക്കൂടി മറിഞ്ഞു തുരുത്തിന്റെ ഉള്ളിലേക്കു ‘ധീം’ എന്നൊരു ചാട്ടം. ഞങ്ങൾ എല്ലാവരും ആയുധപാണികുളായി തുരുത്തിനുള്ളിൽ പ്രവേശിച്ചു. അവിടെ മുട്ടുവരെ ചേറുള്ള ഒരു സ്ഥലത്തുകൂടെ ഭീമച്ചൻ ഇഴഞ്ഞുപിഴഞ്ഞുകൊണ്ടു് ഒരോട്ടം. പിന്നാലെ കുമിളിച്ചുകൊണ്ടു് ഓടുന്ന സൈന്യങ്ങളിൽ കണ്ടൻകോരൻ ഉളികൊണ്ടൊരേറു്. നീലാണ്ടൻ കുന്തംവച്ചൊരു കുത്തു്. ചംകു കോടാലികൊണ്ടൊരു കൊത്തു്. ഭീമച്ചന്റെ ഊക്കു ശമിച്ചു. ചേറ്റിൽ പതിഞ്ഞു കിടപ്പായി. മുക്കാലും കഴിഞ്ഞു. കാൽപ്രാണൻ ബാക്കി. മുഴുവനാക്കുവാൻ ചെകിട്ടാണിക്കു് എന്റെ ഒരുണ്ട. അസ്തു.”
63.3ചെങ്കളത്തു ചെറിയ കുഞ്ഞിരാമമേനോൻ (1057–1115)
ജനനവും വിദ്യാഭ്യാസവും
കേരളപത്രികയുടെ ജനയിതാവായ ചെങ്കളത്തു വലിയ കുഞ്ഞിരാമമേനോന്റെ ഭാഗിനേയനാണു് ചെറിയ കുഞ്ഞിരാമമേനോൻ. അച്ഛന്റെ വീടു വടക്കേ മലബാറിൽ ചിറയ്ക്കൽ വളർപട്ടണത്തിലായിരുന്നു. അവിടെ പുഴാതി എന്ന ദേശത്തിൽ ഒരു സംസ്കൃതവിദ്വാനും ജ്യോതിശ്ശാസ്ത്രപണ്ഡിതനുമായ കുഞ്ഞികണ്ണൻ ഗുരുക്കൾ നടത്തിവന്ന എഴുത്തുപള്ളിയിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചു. നാലാം ക്ലാസ്സ് പരീക്ഷ പാസ്സായതിനുമേൽ രണ്ടു കൊല്ലം ഗണിതവും കാവ്യങ്ങളും ഗുരുക്കളുടെ അടുക്കൽ നിന്നു പഠിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ കണ്ണൂരിലുള്ള മുനിസിപ്പൽ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഇംഗ്ലീഷ് വർഷം 1899-ൽ മദിരാശിക്കു പോയി അപ്പർ സെക്കൻഡറി പരീക്ഷ ജയിച്ചു. 1900-ൽ മലബാർ ജന്മം രജിസ്ത്രേഷൻ ആപ്പീസ്സിൽ ഒരു ഗുമസ്ഥനായിച്ചേരുകയും പിന്നീടു നാലു കൊല്ലം കോഴിക്കോട്ടു റവന്യൂ ഡിപ്പാർട്ടുമെന്റിൽ പണി നോക്കുകയും ചെയ്തു. അക്കാലത്തു കോഴിക്കോട്ടു പുത്തനായി ഏർപ്പെടുത്തിയ വാണിജ്യവിദ്യാലയത്തിൽ നിന്നു ചുരുക്കെഴുത്തു്, ടൈപ്പ്റൈറ്റിംഗു്, ബുൿകീപ്പിംഗ്, കമേഴ്സ്യൽ കറസ്പാണ്ഡൻസ് എന്നീ വിഷയങ്ങൾ പഠിച്ചു ജയിച്ചു. സർവ്വേ തുടങ്ങിയ റവന്യൂ ടെസ്റ്റുകളിലും ഉത്തീർണ്ണനായി. അപ്പോഴേയ്ക്കു് ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതുന്നതിനു വേണ്ട വൈദഗ്ദ്ധ്യം സമ്പാദിച്ചുകഴിഞ്ഞിരുന്നു.
പത്രപ്രവർത്തനം
1904-ൽ പുന്നത്തൂർ രാജാവിന്റെ എസ്റ്റേറ്റു സർക്കാറിന്റെ ഭരണത്തിലായിരുന്നു. ആ എസ്റ്റേറ്റു വക വസ്തുക്കൾ പൊളിച്ചെഴുതുന്നതിനു കുഞ്ഞിരാമമേനോൻ ഹെഡ് ഗുമസ്തനായി നിയമിയ്ക്കപ്പെട്ടു. അവിടെവെച്ചു കോഴിക്കോട്ടനിന്നു പ്രചരിച്ചിരുന്ന വെസ്റ്റ് കോസ്റ്റ് സ്പെക്റ്റേറ്റർ (West Coast Spectator) എന്ന പത്രത്തിൽ ഇംഗ്ലീഷ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. മലയാളപത്രങ്ങളിൽ പല വിഷയങ്ങളെക്കുറിച്ചും ഉപന്യാസങ്ങൾ എഴുതിവന്നു. എം. ആർ. കേ. സി. എന്ന തൂലികാനാമമാണു് അദ്ദേഹം സ്വീകരിച്ചതു്. അതു സി. കുഞ്ഞി-രാമ-മേനോൻ എന്ന തന്റെ പേർ ഇംഗ്ലീഷിൽ എഴുതി അതു മറിച്ചിട്ടാൽ കിട്ടുന്ന നാലു പ്രഥമാക്ഷരങ്ങളുടേയും സമാഹാരമാണു്.
കോട്ടയ്ക്കൽവെച്ചു നടത്തിയിരുന്ന ജന്മി, ലക്ഷ്മിവിലാസം എന്നീ മാസികകളിൽ എസ്റ്റേറ്റുഭരണത്തെപ്പറ്റി അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഉപന്യാസങ്ങൾ ‘മലയാളത്തിലെ ജന്മികൾ’ എന്ന പേരിൽ ഒരു പുസ്തകമായി പുറത്തുവന്നു. ഇതാണു ഗ്രന്ഥകാരന്റെ ഒന്നാമത്തെ കൃതി. 1909-ൽ കേരളപത്രികയുടെ നടത്തിപ്പിൽ പല കുഴപ്പങ്ങളും ഉണ്ടായിരുന്നു. ആ ശോച്യാവസ്ഥയിൽനിന്നു് അതിനെ ഉദ്ധരിക്കേണ്ട ഭാരം കാരണവരുടെ ആജ്ഞാനുസാരം തന്നിൽ ചുമത്തുകയാൽ എട്ടുകൊല്ലത്തെ ഗവർമ്മെന്റ് സർവ്വീസിൽ നിന്ന് അവധിവാങ്ങി അതിലേക്കായി കോഴിക്കോട്ടു പോയി. പ്രതീക്ഷിച്ചതുപോലെതന്നെ ആ പത്രം വീണ്ടും ഋണാദിബാധകളിൽനിന്നു വിമുക്തമായി, പത്രമണ്ഡലത്തിൽ പൂർവ്വാധികം ഉയർന്നു. 1911-ൽ ജോർജ്ജ് ചക്രവർത്തിയ്ക്കു ഡൽഹിയിൽവച്ചു നടന്ന പട്ടാഭിഷേകത്തെസ്സംബന്ധിച്ചു് ഒരു പുസ്തകം മലബാർ കലക്ടർ ഇന്നിസ്സിന്റെ അപേക്ഷയനുസരിച്ചു എഴുതി. ഇതാണു ജോർജജുപട്ടാഭിഷേകം. അക്കാലത്താണ് ദേശമങ്ഗലത്തുമനയ്ക്കൽ ആരംഭിച്ച മങ്ഗളോദയം മാസിക നിർവ്വിഘ്നമായി നടത്തിക്കൊണ്ടുപോകുന്നതിനു് 1080-ലെ കൊച്ചി കമ്പനി റഗുലേഷൻ പ്രകാരം മങ്ഗളോദയം കമ്പനി ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചതു്. ആ കമ്പനിയുടെ മാനേജരായി പണി നോക്കണമെന്നു് അപ്പൻതമ്പുരാനും മറ്റും ആവശ്യപ്പെടുകയാൽ കുഞ്ഞിരാമമേനോൻ തൃശ്ശൂരിൽ താമസമുറപ്പിച്ചു. അതോടുകൂടി സർക്കാർജോലി രാജിവച്ചു “വളരെ ഉപകാരപ്രദങ്ങളും, ദുർല്ലഭങ്ങളും, ഇതുവരെ അച്ചടിപ്പിക്കാത്തവയുമായ വിവിധവിഷയങ്ങളിലുള്ള സംസ്കൃതപുസ്തകങ്ങളും മലയാളപുസ്തകങ്ങളും പരിഷ്കൃതരീതിയിൽ അച്ചടിച്ചുപ്രസിദ്ധംചെയ്യുന്നതിനും” കമ്പനിവക കേരളകല്പദ്രുമം അച്ചുക്കൂടത്തെ പരിഷ്കരിച്ചു നന്നാക്കുന്നതിനും മറ്റുമാണു് കമ്പനി സ്ഥാപിച്ചതു്. “മലയാളഭാഷാധ്യയനത്തിൽ ഉത്സാഹം ഉണ്ടാക്കിത്തീർക്കുക, മലയാളഭാഷാസാഹിത്യത്തിന്റെ എല്ലാ ശാഖകളേയും പരിഷ്കരിക്കുകയും പോഷിപ്പിക്കുകയും ചെയ്ക” എന്നിവയായിരുന്നു സാഹിത്യസമാജത്തിന്റെ ഉദ്ദേശങ്ങൾ. പ്രസ്തുത സമാജത്തിന്റെയും ജീവനാഡി അപ്പൻതമ്പുരാൻ കഴിഞ്ഞാൽ കുഞ്ഞിരാമമേനോൻതന്നെയായിരുന്നു. അങ്ങനെ മങ്ഗളോദയം കമ്പനിയുമായുള്ള ബന്ധം 1912 മുതൽ 1930 വരെ തുടച്ചയായി പതിനെട്ടുകൊല്ലക്കാലം പുലർത്തി. തൃശ്ശൂർ താമസിയ്ക്കുമ്പോൾ 1913-ാമാണ്ടിടയ്ക്കു തൃശ്ശൂർ ചെമ്പുക്കാവിൽ രായിരത്തു വീട്ടിൽ അമ്മുക്കുട്ടിയമ്മയെ വിവാഹംചെയ്തു. 1920-ാമാണ്ടിടയ്ക്ക് അദ്ദേഹത്തിനു് ഒരു വലിയ ആപത്തു സംഭവിച്ചു. അന്നു പണിയിപ്പിച്ചുകൊണ്ടിരുന്ന മങ്ഗളോദയംകമ്പനിവക കെട്ടിടം ഇടിഞ്ഞുവീഴുകയും ആ അത്യാഹിതത്തിൽപ്പെട്ട കുഞ്ഞിരാമമേനോന്റെ ഒരു കാൽ ഒടിയുകയും ചെയ്തു. ആ കാൽ മുറിച്ചുകളയേണ്ടതായിവന്നുവെങ്കിലും തലയ്ക്കും വലത്തുകൈയ്ക്കും ഹാനി പറ്റാത്തതിൽ ആ മനസ്വി സമാധാനപ്പെടുകയാണു് ചെയ്തതു്. അവയായിരുന്നുവല്ലോ ജീവികയ്ക്കുള്ള ഉപകരണങ്ങൾ. 1933-ൽ ഭാരതി എന്നൊരു മാസിക അദ്ദേഹം തൃശ്ശൂരിൽനിന്നു പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതിനെ 1934 മെയ് 20-ാം൹ കുടുംബപത്രിക എന്ന പേരിൽ പരിഷ്കരിച്ചു് ഒരു വാരികയാക്കി പ്രസിദ്ധീകരിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ ഹോംമാഗസീന്റെയും മറ്റും നിലയിൽ അതു വളർത്തിക്കൊണ്ടുവരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വല്പകാലം കഴിഞ്ഞതിനുശേഷം സാമ്പത്തികമായ വൈഷമ്യംകൊണ്ടു് അതു മുടക്കേണ്ടിവന്നു. പിന്നീടു തൃശ്ശരിൽനിന്നു പുറപ്പെട്ട കേരളൻ എന്ന ദിനപത്രത്തിന്റെ അധിപനായി. ഒരു ദിനപത്രം നടത്തിക്കൊണ്ടുപോകുന്നതിനുള്ള ആരോഗ്യമില്ലാതിരുന്നതിനാൽ അതിൽനിന്നു വിരമിച്ചു. അനന്തരം കൊച്ചി സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സഹകരണപ്രബോധിനി എന്ന മാസികയുടെ ആധിപത്യം കയ്യേറ്റു. ആ ഭാരവും കുറേ കഴിഞ്ഞപ്പോൾ ദുർവ്വഹമായിത്തോന്നി. എങ്കിലും മരിയ്ക്കുന്നതിനു തലേ ദിവസംകൂടി സഹകരണപ്രബോധിനിയ്ക്കുള്ള മുഖപ്രസംഗം പറഞ്ഞുകൊടുത്തു് എഴുതിച്ചു. 1115-ാമാണ്ടു ചിങ്ങമാസം 4-ാം൹ ആ സതതോത്ഥായിയായ ഭാഷാഭിമാനി യശശ്ശരീരനായി.
കൃതികൾ
കുഞ്ഞിരാമമേനോന്റെ പ്രധാന കൃതികൾ, (1) മലയാളത്തിലെ ജന്മികൾ, (2) ജോർജ്ജ് പട്ടാഭിഷേകം, (3) സർരാമവർമ്മ (വാഴ്ചയൊഴിഞ്ഞ കൊച്ചി മഹാരാജാവു്), (4) കമ്പരാമായണം, (5) രഘുവംശചരിത്രം, (6) ഭാർഗ്ഗവരാമൻ, (7) വെള്ളുവക്കമ്മാരൻ, (8) ചെറുകഥകൾ ഒന്നും രണ്ടും ഭാഗങ്ങൾ ഇവയാകുന്നു. രഘുവംശത്തിലെ ആദ്യത്തെ ആറു സർഗ്ഗങ്ങളുടെ ഭാഷാഗദ്യവിവർത്തനമാണു് രഘുവംശചരിത്രം. വെള്ളുവക്കമ്മാരൻ ഒരു ചരിത്രകഥയാണു്. റിട്ടയാർഡു് സബ്രജിസ്ത്രാർ കൂത്തുപറമ്പു് എം. ഒതേനമേനോൻ ആദ്യം ഇംഗ്ലീഷിൽ എഴുതിയ ഒരു കഥയുടെ ഒരു സ്വതന്ത്രമായ തർജ്ജമയാണു് കുഞ്ഞിരാമമേനോന്റേതു്. വെള്ളുവത്തറവാട്ടുകാരുടെ പുരാതനഗൃഹം എടയ്ക്കാട്ടിനടുത്ത ഇളന്തേരിയായിരുന്നു. അവിടെനിന്നു ചാലാട്ടും (കണ്ണൂരിനടുത്തു്) കല്യാട്ടും ഓരോ തായ്വഴി പിരിഞ്ഞുപോയി. കഥയിൽ പറയുന്ന രൈരു യജമാനൻ ചാലാട്ടുതായ് വഴിയിലാണു് പാർത്തിരുന്നതെന്നും കമ്മാരൻ (കമ്മു) ജനിച്ചതു ചാലാട്ടുവെച്ചാണെന്നും ഐതിഹ്യമുണ്ടു്. മഹമ്മദുമതത്തിൽ വിശ്വസിച്ചു കമ്മു ഷെയിൿ ആയാസ്ഖാനായി പിന്നീടു ഹൈദരെ സഹായിച്ചു പല സ്ഥാനമാനങ്ങളും നേടി. ഒടുവിൽ ഇളന്തേരിയിലെ ക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്യുകയും ഭൂസ്വത്തുക്കൾ വെളളൂർ നമ്പൂരിപ്പാടിലേക്കു ദാനം ചെയ്യുകയും ചെയ്തു. കമ്മു ബദനൂർ കോട്ട ബ്രിട്ടീഷുകാരെ ഏല്പിച്ചു തലശ്ശേരിയിൽനിന്നു നീങ്ങി അമീനാബീഗത്തോടുകൂടി (മാധവി) മാലിഖാൻകുന്നിൽ താമസിച്ചു. 959 കന്നിമാസത്തിൽ കോലത്തിരി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടു്. വെള്ളുവക്കമ്മാരൻതന്നെയാണു് കുഞ്ഞിരാമമേനോന്റെ കൃതികളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു്. അതിനെ ആസ്പദമാക്കിയാണു് അപ്പൻതമ്പുരാൻ മുന്നാട്ടുവീരൻ എന്ന നാടകം രചിച്ചിട്ടുള്ളതെന്നു് മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം പല ചെറുകഥകൾ മങ്ഗളോദയത്തിലും മറ്റും എഴുതീട്ടുണ്ടു്. അവയിൽ ചില കഥകൾ മാത്രമേ ഒന്നും രണ്ടും ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളു. ചരിത്രസംബന്ധമായുള്ള കഥകളാണു് ഒന്നാംഭാഗത്തിൽ അടങ്ങീട്ടുള്ളതു്. രണ്ടാം ഭാഗത്തിൽ അപൂർവ്വം ചില സാമുദായികകഥകൾ ചേർത്തിരിക്കുന്നു. ചരിത്രകഥകളാണു് അദ്ദേഹം അധികം എഴുതീട്ടുള്ളതു്. അവയിലാണു് അദ്ദേഹത്തിന്റെ സാമർത്ഥ്യവും അധികമായി പ്രകാശിക്കുന്നതു്. കുഞ്ഞിരാമമേനോന്റെ പ്രതിപാദ്യങ്ങൾ നിത്യാനുഭവങ്ങളിൽനിന്നു വളരെ അകന്നിരിക്കുന്നുവെങ്കിലും അവയുടെ പ്രതിപാദനം രമണീയമായിട്ടുണ്ടു്. ഇത്തരത്തിലുള്ളവയുടെ പ്രണയനം കൊണ്ടാണു് കുഞ്ഞിരാമമേനോനെ ചെറുകഥാകാരനെന്നു് പറയുന്നതു്. ചില ഉദാഹരണങ്ങൾ വെള്ളുവക്കമ്മാരനിൽനിന്നും ചെറുകഥകളിൽ നിന്നും പ്രദർശിപ്പിക്കാം.
“അക്കാലത്തൊക്കെ നീതിന്യായം നടത്തുക എന്നതു വളരെ എളുപ്പമായ പണിയാണു്. ശിക്ഷയൊക്കെ ഏറ്റവും നിർദ്ദയമായിട്ടാണു് നടത്തിയിരുന്നതു്. നീതിന്യായക്കോടതികളിൽ ഇപ്പോൾ കാണുന്ന കെട്ടിമറിഞ്ഞ നടവടികളോ, വളരെ ബുദ്ധിമുട്ടി വ്യാഖ്യാനിക്കേണ്ട നിയമങ്ങളോ മറ്റോ അന്നുണ്ടായിരുന്നില്ല. കൊലക്കുറ്റത്തിന്നും പുരയ്ക്കു തീകൊടുത്തു എന്ന അപരാധത്തിനും കഴുവിന്മേൽ കയറ്റി തൂക്കിക്കൊല്ലുകയും സ്വത്തുക്കൾ പിടിച്ചടക്കുകയും ആയിരുന്നു അന്നത്തെ ശിക്ഷ. ചതിയും കളവും ചെയ്തവന്നു് അടിയും മുഖത്തു കരിതേച്ചു കഴുതപ്പുറത്തു വാലുനോക്കിയിരുന്നു വാദ്യഘോഷത്തോടെ രാജവീഥികളിൽകൂടിയുള്ള സഞ്ചാരവുമായിരുന്ന ശിക്ഷ… അക്കാലത്തു നികുതി എന്ന പേരിൽ ഒന്നും ഭൂമിയുടമസ്ഥന്മാർ കൊടുക്കേണ്ടതുണ്ടായിരുന്നില്ല. എന്നാൽ വിളവിൽ ഒരു ഭാഗം പാട്ടമെന്ന നിലയിൽ സാധനമായോ വിലത്തരമായോ ഏവരും കൊടുക്കണമെന്നുണ്ടായിരുന്നു. ഈ രാജഭോഗം അതാതു കാലത്തു കൊടുക്കാത്തവരെ വലിയ കരിങ്കല്ലു തലയിൽ കയറ്റി വെയിലത്തു നിറുത്തി ശിക്ഷിക്കുമെന്ന ഭയത്താൽ പാട്ടം ആരും ബാക്കിവയ്ക്കാറുണ്ടായിരുന്നില്ല.”
(വെള്ളുവക്കമ്മാരൻ)
“കുട്ടപ്പണിക്കർ തിരുവയൽദേശത്തു താമസമാക്കീട്ടു കുറച്ചുമാസമായി. ചെമ്പുക്കാവു കളപ്പുരയും കൃഷിയും തിരുത്തിക്കാട്ടു നായരുടെ സഹായം കൊണ്ടാണു് എളുപ്പത്തിൽ ഇദ്ദേഹം വാങ്ങീട്ടുള്ളതു്. ഒരു സ്ഥാനിയും ജന്മിയുമായ നായരുടെ സ്നേഹിതന്റെ നിലയിൽ പെരുമാറുമ്പോൾ തിരുവയൽ ദേശത്തുള്ള ഭേദപ്പെട്ട വീടുകളിൽ പ്രവേശം കിട്ടിയതിലും നേതാക്കന്മാരുടെ ഇടയിൽ ഒരു സ്ഥാനം കിട്ടിയതിലും ആശ്ചര്യമില്ല. സിങ്കപ്പൂരിൽ അഡ്വൊക്കേറ്റുജനറാളായ ബാരിസ്റ്റർനമ്പ്യാരുടെ ശിപാർശിക്കത്തും പണിക്കർ കൊണ്ടുവന്നിട്ടുണ്ടു്. തറവാട്ടുകാരേയും ബന്ധുക്കളേയും മറ്റും തിരക്കിച്ചോദിച്ചറിയേണ്ടതായ ആവശ്യം പിന്നെ ആർക്കാണു്?” (438-ാംനമ്പ്ര് ഏകാന്തം—ഒരു ചെറുകഥ)
63.4വിനോദസാഹിത്യപ്രസ്ഥാനം
ഫലിതം
ദുഃഖഭൂയിഷ്ടമായ ജീവിതത്തിൽ മനുഷ്യനു ചിരിയ്ക്കുവാൻ ഏതെങ്കിലും മാർഗ്ഗം ലഭിയ്ക്കുന്നതു് ഒരു വലിയ ലാഭമാകുന്നു. അതു് ആനന്ദത്തിനും ആയുരാരോഗ്യങ്ങൾക്കും ഉപകരിയ്ക്കും. വാചികവും ആംഗികവുമായ രണ്ടുവിധം വിനോദമുണ്ടെങ്കിലും വാചികമായ വിനോദം മാത്രമേ നമ്മുടെ ശ്രദ്ധയ്ക്കുപ്രകൃതത്തിൽ വിഷയീഭവിക്കുന്നുള്ളു. ശബ്ദനിഷ്ഠമായോ അർത്ഥനിഷ്ഠമായോ ഭാവനിഷ്ഠമായോ ഭാവുകന്മാർക്കു് അനുവാചകന്മാരെ ചിരിപ്പിയ്ക്കുവാൻ സാധിയ്ക്കും. ഇവയിൽ ഭാവനിഷ്ഠമായ നർമ്മോക്തിയാണു് ഉത്തമം. എല്ലാവിധത്തിലുള്ള വിനോദോക്തികളെയും ഉൾക്കൊള്ളുന്ന ഒരു സംജ്ഞ ഭാഗ്യവശാൽ കേരളീയർക്കുണ്ടു്. അതിനെയാണു് ഫലിതം എന്നു പറയുന്നതു്. അതു് ആരു സൃഷ്ടിച്ചാലും അദ്ദേഹം ഒരു തികഞ്ഞ വൈഹാസികനായിരുന്നിരിയ്ക്കണം. ഹാസ്യവിഡംബനത്തെ (parody) കുറിച്ചു് ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല. ഹൃദയത്തിനു വിശാലത, ബുദ്ധിയ്ക്കു സംസ്കാരം, ലോകത്തിലെ അസംഗതങ്ങളും ഹാസോൽപാദകങ്ങളുമായ സംഭവങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ശക്തി, അവയെ പ്രകാശിപ്പിയ്ക്കുന്നതിനു സ്വതസ്സിദ്ധമായി വേണ്ട പാടവം ഇങ്ങനെ പല സിദ്ധികൾ ഉണ്ടെങ്കിലേ ഒരു ഗ്രന്ഥകാരനു ഫലിതസാഹിത്യ നിർമ്മാതാവായിത്തീരാൻ സാധിയ്ക്കുകയുള്ള. പിന്നെയും ഒരു കാര്യം പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. അത്തരത്തിലുള്ള സാഹിത്യകാരന്റെ മനസ്സു നിർമ്മലമായിരിയ്ക്കണം. സന്മാർഗ്ഗോപദേശമായിരിയ്ക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം; വ്യംഗ്യമായിരിയ്ക്കണംആ ഉപദേശം. വ്യക്തിവിദ്വേഷത്തിന്റേയോ സമുദായസ്പർദ്ധയുടേയോ നിഴലാട്ടം അവിടെയെങ്ങും കടന്നുകൂടരുതു്. കോപം അസൂയ മുതലായ ദുർഗ്ഗുണങ്ങൾക്കും അവിടെ സ്ഥാനമേയില്ല. അതു് ആ സാഹിത്യകാരനെ പൊതുജനങ്ങളുടെ മുമ്പിൽ ഒരപരാധിയായി നിർത്തും. ഇംഗ്ലണ്ടിൽ ഡൺസിയഡ് (Dunciad)എഴുതിയ പോപ്പും (Pope) ഇംഗ്ലീഷ് ബാർഡ്സ് ആൻഡ് സ്കോച്ച് റിവ്യുവേഴ്സ് (English Bards and Scotch Reviewers) എഴുതിയ ബൈറനും (Byron), അവർ അന്യഥാ എത്ര തന്നെ ഉൽക്കൃഷ്ടന്മാരായ കവികളായിരുന്നുവെങ്കിലും, പ്രസ്തൂതഗ്രന്ഥങ്ങളിലെ വ്യക്തിവിദ്വേഷപ്രകടനം അവരുടെ കലാസൗഭഗത്തിനു് ഒരു തീരാക്കളങ്കമായി നിലകൊള്ളുന്നു.
കേരളത്തിലെ ഫലിതസാഹിത്യം
കേരളഭാഷ ഉടലെടുത്തതു മുതൽ അതിലെ സാഹിത്യത്തിൽ ഫലിതവുമുണ്ടു്. നമ്പൂരിമാർക്കു് പ്രസ്തുതവിഷയത്തിൽ ജന്മസിദ്ധമായുള്ള പാരമ്പര്യം അവിസ്മരണീയമാണു്. തോലൻ, പുനം (കൃഷ്ണഗാഥാകാരൻ) ഇവർ അതാതു കാലത്തെ ഫലിതസാമ്രാട്ടുകളായിരുന്നു. അവരെയെല്ലാം ജയിച്ച മഹാകവിമൂർദ്ധന്യനാണു് കുഞ്ചൻ നമ്പിയാർ. സമുദായങ്ങളുടെ ഉൽക്കർഷത്തിനുവേണ്ടി അദ്ദേഹം വ്യക്തികളെ പരിഹസിക്കുന്നു. അദ്ദേഹത്തിന്റെ ദുര്യോധനനും ശകുനിയും രാവണനും മറ്റും തനി മലയാളികളാണു്. അങ്ങിങ്ങു് അല്പം അശ്ലീലതയില്ലെങ്കിൽ നമ്പിയാരുടെ തുള്ളൽ മുഴുവൻ തനിത്തങ്കമായിരിക്കും. വെണ്മണിമഹന്റെ ഫലിതത്തിനും സംസ്കാരം കുറയും. ശീവൊള്ളിക്കും സഹൃദയന്റെ നിഷ്കൃഷ്ടമായ പരിശോധനയിൽ ചില കുറ്റങ്ങളും കുറവുകളമുണ്ടു്. ചന്തുമേനോൻ അദ്വിതീയനായ ഒരു ഫലിതക്കാരനായിരുന്നു. ഇന്ദുലേഖയിൽ സൂരിനമ്പൂരിപ്പാടും, അദ്ദേഹത്തിന്റെ വ്യവഹാരകാര്യസ്ഥനായിരുന്ന താശ്ശൻമേനോനും തമ്മിലുള്ള സംഭാഷണവും മറ്റും നോക്കുക.
63.5വേങ്ങയിൽ കുഞ്ഞിരാമൻനായനാർ (1036–1090)
കുടുംബം
വേങ്ങയിൽത്തറവാടു മൂന്നു നൂറ്റാണ്ടുകൾക്കുമേലായി സ്ഥാനമാനങ്ങളോടും ധനപുഷ്ടിയോടും വടക്കേ മലയാളത്തിൽ ജീവിച്ചുപോന്ന ഒരു നായർ പ്രഭുകുടുംബമായിരുന്നു. അതിന്റെ മൂലഗൃഹം തെക്കൻ കർണ്ണാടകത്തിലെ കോടത്തുവേങ്ങയെന്ന തറവാടാണു്. കോടത്തുവേങ്ങയിലെ ഒരു സ്ത്രീയെ താഴയ്ക്കാട്ടു മനയ്ക്കലെ ഒരു ശാഖക്കാരായ രയരമങ്ഗലത്തെ ഒരു തിരുമുമ്പു വിവാഹം ചെയ്തു കുറ്റൂരിനു സമീപമുള്ള മാതമങ്ഗലത്തു പ്രതിഷ്ഠിച്ചു. ആ തായ്വഴിയാണു് കുറ്റുരുവേങ്ങ. ആ തറവാടിനെ വേങ്ങയിൽ എന്നുമാത്രം വിളിച്ചുവരുന്നു. വടക്കേ മലയാളത്തിലെ നായർ കുടുംബങ്ങളിൽ അതിനുതന്നെയാണു് അഗ്രഗണ്യത. മാടായിക്കാവിൽ ഭഗവതി ആ കടുംബത്തിന്റെ ഇഷ്ടദേവതയാകുന്നു.
ജനനവും വിദ്യാഭ്യാസവും
നായനാർ 1036-ാമാണ്ടിടയ്ക്കു (ക്രിസ്തുവർഷം 1861-ൽ) ജനിച്ചു. പിതാവു പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളിയമ്പടപ്പു ഹരിദാസൻ സോമയാജിപ്പാടവർകളും, മാതാവു കഞ്ഞാക്കം അമ്മയുമായിരുന്നു. പിതാവു് 1067-ൽ 77-ാമത്തെ വയസ്സിൽ മരിച്ചു. അമ്മയും എഴുപത്തേഴുവയസ്സു ജീവിച്ചിരുന്നു്, 1071-ാമാണ്ടു ചിങ്ങമാസത്തിൽ പരലോകപ്രാപ്തയായി, അവരുടെ കനിഷ്ഠപുത്രനാണു് നായനാർ. അദ്ദേഹത്തിനു സംസ്കൃതത്തിൽ പറയത്തക്ക വ്യുൽപത്തി ഉണ്ടായിരുന്നില്ല. തളിപ്പറമ്പിൽ ഇംഗ്ലീഷ്സ്ക്കൂളിൽച്ചേർന്നു് ആ ഭാഷയിലെ പ്രഥമപാഠങ്ങൾ പഠിച്ചു. പിന്നീടു കോഴിക്കോടു ഗവർമ്മെന്റ് കോളേജിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടർന്നു. അതാണു് കേരള വിദ്യാശാലയെന്നും സാമൂതിരിക്കോളേജെന്നുമുള്ള പേരുകളിൽ പിന്നീടു് അനുക്രമമായി വികസിച്ചതു് എന്നു് ഈ പുസ്തകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. എഫ്. ഏ. പരീക്ഷയ്ക്കു തോറ്റുപോവുകയാൽ മദിരാശി പ്രസിഡൻസി കോളേജിലെ ഒരു വിദ്യാർത്ഥിയായി. അവിടെവെച്ചു ലോഗൻസായിപ്പിന്റെ ഉപദേശമനുസരിച്ചു സൈദാപ്പേട്ട കാർഷികവിദ്യാശാലയിൽ ചേർന്നു പഠിത്തം പൂർത്തിയാക്കി. നായനാരെപ്പോലെയുള്ള ഒരു ഉത്തിഷ്ഠമാനനായ ജന്മി ശാസ്ത്രീയരീതിയിൽ കൃഷി അഭ്യസിച്ചാൽ അതുകൊണ്ടു മലബാറിനു വരാവുന്ന അഭ്യുദയത്തെപ്പറ്റി മലബാർ ജില്ലയുടെ ക്ഷേമകാംക്ഷിയായിരുന്ന അദ്ദേഹം വിഭാവനം ചെയ്തതിന്റെ ഫലമാണു് ആ ഉപദേശം.
അനന്തരജീവിതം
ഒരു സംസ്കൃതപണ്ഡിതനും ബ്രഹ്മവിദ്യാവിശാരദനും ഒന്നാം ക്ലാസ്സ് മുൻസിപ്പുമായിരുന്ന അറയ്ക്കൽകണ്ടോത്തു കണ്ണൻ നമ്പിയാരുടെ മരുമകൾ എം. സി. കല്യാണിയമ്മയെയാണു് നായനാർ വിവാഹം ചെയ്തതു്. 1892-ൽ മലബാർ ഡിസ്ത്രിക്ട് ബോർഡിലെ ഒരങ്ഗമായി. കുടുംബത്തിൽ മൂപ്പുകിട്ടിയതു് 1904-ലായിരുന്നു. 1907-ൽ വീണ്ടും ഡിസ്ത്രിക്ട് ബോർഡങ്ഗമായി. ജോർജ്ജു ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവത്തിനു് ബ്രിട്ടീഷ് ഗവർമ്മെന്റ് അദ്ദേഹത്തിനു് ഒരു കീർത്തിമുദ്ര സമ്മാനിച്ചു. 1912-ൽ മദിരാശി നിയമസഭയിൽ മലബാർ, ദക്ഷിണകർണ്ണാടകം ഈ ജില്ലകളിലെ ജന്മിപ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1090-ാമാണ്ടു് (1914 നവമ്പർ 14-ാം൹) ആ സദസ്സിൽ പ്രസങ്ഗിച്ചുകഴിഞ്ഞതിനുശേഷം അവിടെവച്ചുതന്നെ ഹൃദയസ്തംഭനംമൂലം നിര്യാതനായി. അഭികാമ്യമായ ഒരു മരണം തന്നെയായിരുന്നു അതു്. തന്റെ എല്ലാ ശക്തികളും സിദ്ധികളം മലബാറിലെ എല്ലാ സമുദായങ്ങളുടേയും ഉന്നമനത്തിനു ഉപയുക്തങ്ങളാക്കി. കൃഷി, വ്യവസായം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധോപദേശം നല്കുന്നതിനുവേണ്ട ശാസ്ത്രീയവും പ്രായോഗികവുമായ വിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
പത്രപ്രവർത്തനം
‘കേസരി’ എന്ന തൂലികാനാമധേയമാണു് നായനാർ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ പ്രായേണ സ്വീകരിച്ചിരുന്നതു്. ആ പേരില്ലാതേയും അദ്ദേഹം പല ലേഖനങ്ങൾ എഴുതീട്ടുണ്ടു്. 1067 മുതൽ വിദ്യാവിനോദിനിയുടെ സഹപത്രാധിപരായിരുന്ന കാലത്തു പേരുവയ്ക്കാതെയാണു് എല്ലാ ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചുവന്നതു്. എങ്കിലും കേരളീയരുടെ കേസരി നായനാർതന്നെയാണു്; മറ്റാരുമല്ല. 1879-ൽ തിരുവനന്തപുരത്തുനിന്നു പ്രചരിച്ചുകൊണ്ടിരുന്ന കേരളചന്ദ്രിക എന്ന പത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഥമലേഖനത്തിന്റെ പ്രകാശനം. അന്നു് അദ്ദേഹത്തിനു പതിനെട്ടു വയസ്സേ പ്രായമായിരുന്നുള്ളു. സി. കുഞ്ഞിരാമമേനോനും, റ്റി. എം. അപ്പുനെടുങ്ങാടിയും കൂടി കോഴിക്കോട്ടു സ്ഥാപിച്ച കേരളപത്രികയിലെ ഒരു പ്രധാനലേഖകനായിരുന്നു കേസരി. ആ ലേഖനങ്ങളെ ആസ്പദമാക്കിയും ഗവർമ്മെണ്ടിൽനിന്നും ചില അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കുകയുണ്ടായി. മുൻകാലത്തെ നായർകുടുംബങ്ങളിലെ കാരണവന്മാരെ അവഹേളനംചെയ്തു് അദ്ദേഹം പത്രികയിൽ ദേശാഭിമാനി എന്ന വ്യാജനാമത്തിൽ ഒരു സരസമായ ലേഖനം എഴുതുകയുണ്ടായി. സ്വകുടുംബത്തെത്തന്നെയാണു് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നതു്. അവ എല്ലാം പൊയ്പോയതു ഭാഷയ്ക്ക് ഒരു തീരാത്ത നഷ്ടമാകുന്നു. അക്കാലത്തു പൂവാടൻ രാമൻ എന്നൊരു വക്കീൽ കോഴിക്കോട്ടുണ്ടായിരുന്നു. അദ്ദേഹം മലബാർ സ്പെക്റ്റേറ്റർ (Malabar Spectator)എന്നൊരു ഇംഗ്ലീഷ് പത്രം അവിടെനിന്നു പ്രസിദ്ധീകരിച്ചു തുടങ്ങി. നായനാരുമായി ആലോചിച്ചു് അദ്ദേഹത്തിന്റെ ആധിപത്യത്തിൽ കേരളസഞ്ചാരി എന്നൊരു ഭാഷാപത്രവും തുടങ്ങി. സഞ്ചാരിയും അദ്ദേഹവും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി മൂർക്കോർത്തുകുമാരൻ ഇങ്ങനെ പറയുന്നു: “അന്നത്തെ ഉദ്യോഗസ്ഥരങ്ഗത്തിന്റെ മദ്ധ്യത്തിൽ കടന്നുചാടി, ചിലരെ സംഹരിച്ചു; ചിലരെ ഓടിച്ചു; ചിലരെ അനുഗ്രഹിച്ചു; ചിലരെ നല്ലവരാക്കിപ്പരിണമിപ്പിച്ചു. രങ്ഗം കുലുക്കി ചവിട്ടിക്കലാശംവച്ചു പൊടിപാറ്റി.” 1898-ൽ മൂർക്കോത്തു കുമാരൻസഞ്ചാരിയുടെ ആധിപത്യം കയ്യേറ്റപ്പോൾ കേസരി, വജ്രബാഹു, വജ്രസൂചി, ദേശാഭിമാനി എന്നിങ്ങനെ പല പേരുകളിൽ ലേഖനങ്ങൾ എഴുതി. കോട്ടയം മനോരമയിലും കോഴിക്കോടൻ മനോരമയിലുംകൂടി അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലിക കാര്യക്ഷമമായി വ്യാപരിക്കുകയുണ്ടായി. വിദ്യാവിനോദിനിയുടെ സഹപത്രാധിപത്യത്തെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടണ്ടല്ലോ. സി. പി. അച്യുതമേനോൻ തന്റെ ഫലിതധോരണിയ്ക്കു കുറേയെല്ലാം നായനാരോടു കടപ്പെട്ടിട്ടുള്ളതായി അനുമാനിയ്ക്കാം. കുമാരൻ തലശ്ശേരിയിൽനിന്നു പുറപ്പെട്ട മിതവാദിയുടെ പ്രസാധകനായപ്പോൾ അതിലും ധാരാളമായി ലേഖനങ്ങൾ എഴുതി. ഈവക ലേഖനങ്ങളും നശിച്ചുപോയിരിക്കുന്നു. 1086-ാമാണ്ടു തുലാമാസം 30-ാം൹ തൃശ്ശൂരിലെ സി. സി. ഡേവിഡ്ഡു് എന്ന ഭാഷാഭിമാനി കേസരി എന്ന ശീർഷകത്തിൽ അദ്ദേഹത്തിന്റെ ഇരുപത്തഞ്ചു് ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തി. കേസരിയെ നാം ഇന്നറിയുന്നതു് ഈ ഉപന്യാസങ്ങൾവഴിക്കു മാത്രമാണു്. അവയിൽത്തന്നെ മഹാകവികളുടെ കാലം, നാടകം, മഹാകാവ്യം, ഒവെദ്യം എന്നീ ഗവേഷണപരങ്ങളായ ഉപന്യാസങ്ങൾ ചമൽക്കാരശൂന്യങ്ങളാകുന്നു. അവയെ പ്രസ്തുത പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. നായനാർക്കു് ആ വഴിയ്ക്കു എഴുതുന്നതിനുവേണ്ട പാണ്ഡിത്യം കുറവായിരുന്നു. മറ്റുള്ള ഉപന്യാസങ്ങളിലാണു് അദ്ദേഹത്തിന്റെ ശക്തി അതിന്റെ സമഗ്രരൂപത്തിൽ കാണാവുന്നതു്. നാട്ടെഴുത്തശ്ശന്മാർ, മരിച്ചാലത്തെ സുഖം ഇവപോലെ അത്രമാത്രം ഹാസ്യരസപ്രധാനങ്ങളായി ഭാഷയിൽ വേറേ ഉപന്യാസങ്ങൾ ഉണ്ടായിട്ടില്ല. ദ്വാരക, പരമാർത്ഥം, മദിരാശിപ്പിത്തലാട്ടം, ഒരു പൊട്ടബ്ഭാഗ്യം എന്നീ ചെറുകഥകളുടെ സ്വാരസ്യവും അന്യാദൃശമാണു്. കൃഷിയെക്കുറിച്ചും ചില നല്ല ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.
നായനാരുടെ ശൈലി
വളരെ ലളിതവും കോമളവുമായിരുന്നു നായനാരുടെ ശൈലി. എന്നാൽ ആ വാഗ്വജ്രത്തിന്റെ ശക്തി അനുവാചകന്മാരുടെ ഹൃദയങ്ങളിൽ തുളച്ചുകേറി മറുപുറം പായുന്നതായിരുന്നു. ആരെയും വാച്യമായി ആക്ഷേപിക്കുവാൻ നായനാർ സന്നദ്ധത പ്രദർശിപ്പിച്ചില്ല. ചന്തുമേനോന്റെ ഫലിതം വിവൃതമാണു്. നായനാരെയാണു് പല അവസരങ്ങളിലും നമുക്കു കൂടുതലായി അഭിനന്ദിക്കുവാൻ തോന്നുന്നതു്. അമേരിക്കയിൽ മാർൿട്വെയിൻ (1830–1910) എന്ന പേനപ്പേരിൽ അറിയപ്പെടുന്ന ഒരു സുപ്രസിദ്ധഫലിതസാഹിത്യകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ യഥാത്ഥനാമധേയം സാമുവൽ ലാങ്ങ് ഹോറൺ ക്ലെമെൻസ് (Samuel Long Horne Clemens) എന്നാണു്. മലയാളത്തിലെ മാർൿട്വെയിനാണു് നായനാർ എന്നു ചില സഹൃദയന്മാർ വർണ്ണിക്കുന്നതു പരമാർത്ഥമല്ലെന്നു പറയാവുന്നതല്ല.
ചില ഉദാഹരണങ്ങൾ
ഫലിതമല്ലാതെ പൊട്ടിക്കാത്ത ഒരു ഗദ്യകവിയുടെ ഏതു വാക്യങ്ങളാണു് ഉദ്ധരിക്കേണ്ടതു്? എങ്കിലും സാഹിത്യചരിത്രകാരന്റെ ധർമ്മം അനുഷ്ഠിക്കാതെ നിർവ്വാഹമില്ലാത്തതുകൊണ്ടു ചിലതെല്ലാം പ്രദർശിപ്പിക്കാം.
ഗുണദോഷനിരൂപണം
“പക്ഷേ ഗുണദോഷനിരൂപണം ചെയ്വാൻ തക്ക സാമർത്ഥ്യമുള്ളവർ നല്ലതേതാണു് ചീത്തയേതാണു് എന്നു ജനങ്ങൾക്കു പറഞ്ഞുകൊടുക്കണം. അല്ലാതെ ‘അദ്ദേഹമുണ്ടാക്കിയ നോവലും വിശേഷം; ഇദ്ദേഹമുണ്ടാക്കിയതും നന്നായിരിക്കുന്നു. അല്പം ചില ദൂഷ്യങ്ങൾഉണ്ടാകുന്നതു് അസാധാരണമല്ലെങ്കിലും പുസ്തകം ആകപ്പാടെ വിശേഷമായിരിക്കുന്നു. കഥയിൽ അസംഭവ്യങ്ങളായ ചിലസംഗതികളുണ്ടെന്നു വരികിലും വാചകത്തിനു വളരെ പുഷ്ടിയുണ്ടു്’ എന്നൊക്കെ അങ്ങുമിങ്ങും തൊടാത്തവിധത്തിൽ വഴുക്കി ഒരഭിപ്രായം പറയുന്നതുകൊണ്ടു യാതൊരു സാധ്യവുമില്ല.”
(ആഖ്യായിക അല്ലെങ്കിൽ നോവൽ)
ചതിയന്റെ തട്ടിപ്പു്
“നമ്പ്യാര് ഇപ്പഴു് മരിക്കും; മുതലൊക്കെ വിദ്വാനും പറ്റിക്കും. എനിക്കും കുട്ടികൾക്കും എന്താണീശ്വരാ ഗതി? എന്നിങ്ങനെ ഓരോന്നു വിചാരിച്ചു ഭാര്യ വലിയ പരിഭ്രമത്തിലാണെന്നു നമ്പ്യാർക്കും ഏതാണ്ടു മനസ്സിലായി. പക്ഷേ ശ്വാസത്തിന്റെ ഗോഷ്ടിനിമിത്തം അധികം സംസാരിക്കാനും വഹിയാ. ആകപ്പാടെ വലിയ വിഷണ്ണനായി. ഭാര്യാമക്കളെ കയ്യാംഗ്യംകൊണ്ടു മെല്ലെ അടുക്കെ വിളിച്ചു. അപ്പോഴേക്കു ഗതി ഒന്നു മാറി. തമകൻ എളകി. താക്കോൽ കൊടുക്കേണ്ടുന്ന ദിക്കിലായി. അവരടുത്തു ചെന്നപ്പോൾ ഈ കള്ളന്റെ ചതിയറിവാൻമാത്രം നിങ്ങൾക്കു ബുദ്ധിയില്ലേ എന്നു പറവാൻ ഭാവിച്ചതു ശ്വാസത്തിന്റെ ഉപദ്രവംകൊണ്ടു ‘പുത്തിയില്ലേ’ എന്നായിപ്പോയി. അതു കേട്ട ഉടനേ വളരെ അനുതാപം നടിച്ചു കരഞ്ഞുംകൊണ്ടിരുന്ന ആ രസികൻ ‘ഉണ്ടമ്മോമ! ഉണ്ടു്—ഏഃ—എന്റമ്മോമനു കുടുംബങ്ങളോട് എന്തു വാത്സല്യമാണു്! പത്തുപതിനഞ്ചു കൊല്ലമായില്ലേ വീടുവിട്ട പോന്നിട്ട്? ആരേയും മറന്നിട്ടില്ലെന്റമ്മോമൻ. കേട്ടില്ലമ്മായിമ്മേ? പുത്തിയെയാണിപ്പോൾ ചോദിച്ചതു്. അമ്മോമന്റെനേരേ ഉടപ്പിറന്നവളാണു്.’ എന്നിങ്ങനെ കണ്ണീന്നും മൂക്കീന്നും വെള്ളം ഒലിപ്പിച്ചുകൊണ്ടു് ‘പുത്തിയുണ്ടമ്മോമാ–പുത്തിയുമുണ്ടു്. പുത്തിപെറ്റു നാലഞ്ചു മക്കളുമായി’ എന്നു് ഉച്ചത്തിൽ പറഞ്ഞു.”
(ഒരു പൊട്ടബ്ഭാഗ്യം)
ഒരു ഹൃദയംഗമമായ ഉപാലംഭം
“കേരളത്തിൽ പഠിപ്പുകുറഞ്ഞവരും രോഗികളും ധാരാളമുണ്ടെങ്കിലും ഇത്രയധികം മുറിവൈദ്യന്മാരെയും എഴുത്തശ്ശന്മാരെയും ക്ഷാമം തീർന്നുകിട്ടുന്നദിക്കും വേറേ ഉണ്ടോ എന്നു സംശയമാണു്… ഈ ജാതിയിൽ നാലഞ്ചു തരക്കാരുണ്ടെങ്കിലും തല്ക്കാലം ഇവിടെ വിവരിപ്പാൻ പോകുന്നതു കാലക്രമേണ നശിച്ചുപോകുന്നവരും നാട്ടുംപുറങ്ങളിൽ മാത്രം ഇപ്പഴും ദുർല്ലഭമായി കണ്ടുവരുന്നവരുമായ കൂട്ടരെപ്പറ്റിയാണു്… കഷണ്ടിയാണെന്നു പറയാൻ പാടില്ലാത്തവിധത്തിൽ തലയിൽ രോമം വളരെ കുറഞ്ഞു്, ഇരുവിരൽ നെറ്റിയും, കുണ്ടൻകണ്ണും, ഒട്ടിയ കവിളും, നീളം കുറഞ്ഞു ബഹുവിസ്തീർണ്ണമായ ദ്വാരത്തോടുകൂടിയ മുക്കും, നേരിയ ചുണ്ടും, ഒരുമാതിരി പച്ചനിറത്തോടുകൂടിയ നീണ്ടപല്ലും, വലിയ മുഴയോടുകൂടിയ വണ്ണം കുറഞ്ഞ കഴുത്തും, നെഞ്ഞുന്തി ലേശംപോലും ഉദരപുഷ്ടിയില്ലാതെ മെലിഞ്ഞദേഹവും, കയ്യും കാലും നന്നേ നേർത്തും, കഷ്ടിച്ചു മുട്ടു മറയുന്നതായ കുട്ടിമുണ്ടും ഉടുത്തു്, എടങ്ങഴി ഭസ്മവും വാരിത്തേച്ചു നല്ലൊരു എഴുത്താണിപ്പിശ്ശാങ്കത്തിയുമായി, ക്ഷയരോഗിയുടെ മാതിരി എല്ലായ്പോഴും കുരച്ചോണ്ടു ചൊറിഞ്ഞോണ്ടു് ആകപ്പാടെ മനുഷ്യാകൃതിയിൽ ഭയങ്കരമായ ഒരു പൈശാചികരൂപം കണ്ടാൽ അതൊരു എഴുത്തശ്ശനായിരിക്കണമെന്നു് ഊഹിക്കുന്നതായാൽ അധികമായ അബദ്ധമൊന്നും വരാനിടയില്ല.”
(നാട്ടെഴുത്തശ്ശന്മാർ)
മരണാനന്തരം
“ശ്വാസംകഴിക്കേണ്ടെന്നു വരുമ്പോൾ അസംഖ്യങ്ങളായ രോഗബീജങ്ങൾ വ്യാപിച്ചിട്ടുള്ളതായ വായുക്കളെക്കൊണ്ടാവട്ടെ, അന്യന്മാരു ചുരുട്ടു മുതലായതു വലിക്കുമ്പോഴുള്ള ദുസ്സഹമായ പുകകൊണ്ടാവട്ടെ, യാതൊരുപദ്രവവുംഉണ്ടാവുന്നതല്ല. മോട്ടോർകാറും സൈക്കിളും ഓടിച്ചു പൊടിപാറ്റിയാലും വീണാലും ചത്താലും മൂക്കുമുറിഞ്ഞാലും ഒന്നും വിചാരിക്കാനില്ല. ആവക സങ്കടമേ അനുഭവിക്കേണ്ടതില്ല. മണി മുട്ടുന്നതും കാളം വിളിക്കുന്നതും ഭേകവാക്കുകളായ ജിഹ്വാപരിഷ്കാരികൾ കണ്ഠക്ഷോഭം ചെയ്യുന്നതും വഴി പോകുമ്പോൾക്കൂടി നാടകശ്ലോകങ്ങൾ ചൊല്ലുന്നതും ഒന്നും കേട്ടു സഹിക്കേണ്ടതുമില്ല. കരിസനെണ്ണയുടെ ദുർഗ്ഗന്ധമേ ഉണ്ടാവില്ല… ആർക്കാണീ വോട്ടു ചെയ്യേണ്ടതു്? എപ്പോഴാണു് കൈ പൊന്തിക്കേണ്ടതു്? എവിടെയാണു് എസ് മൂളേണ്ടതു്? എങ്ങനെയാണു് ഇംഗ്ലീഷിൽ ഒപ്പിടേണ്ടതു്? എന്നതെല്ലാം പഠിക്കാനും ബുദ്ധിമുട്ടാനും കണ്ടവരെക്കൊണ്ടു ചിരിപ്പിക്കാനും ഒന്നിനും പോകണ്ട. പരമസുഖം. ഈവക പ്രകൃതിരഹസ്യങ്ങളെല്ലാം കേൾക്കുമ്പോൾ ഇനി ജീവിച്ചിരിക്കയല്ല നല്ലതു്, കുടിച്ചു മരിച്ചുകളയുന്നതാണുത്തമം എന്നു വിചാരിച്ചു് ആരും ഇന്നു വൈകുന്നേരം തന്നെ അബ്കാരിനികുതി വർദ്ധിപ്പിക്കാനും ശ്രമിക്കരുതു്. അതു നമ്മളാരുടേയും പരിശ്രമം കൂടാതെ പുതിയ പരിഷ്കാരത്തിനനുസരിച്ചു കൊല്ലംതോറും പതിവിലധികം വർദ്ധിക്കുന്നുണ്ടു്.”
(മരിച്ചാലത്തെ സുഖം)
ചന്തുമേനോന്റെ നാട്ടാശാന്മാർ നായനാരുടെ നാട്ടെഴുത്തശ്ശന്മാരെ അനുസ്മരിപ്പിക്കുന്നതുപോലെ കുഞ്ചൻനമ്പിയാരുടെ കാലനില്ലാത്ത കാലത്തെ നായനാരുടെ മരിച്ചാലത്തെ സുഖവും അനുസ്മരിപ്പിക്കുന്നു. ചെറുകഥകൾ അധികമില്ലെങ്കിലും ഉള്ളതുകൊണ്ടു നമുക്കു തൃപ്തിപ്പെടാവുന്ന നിലയിലാണു് ദ്വാരകയും മറ്റും. ദ്വാരകയിലെ ചില വാക്യങ്ങൾ നോക്കുക. “ഇതൊക്കെക്കണ്ടു ഭയപ്പെട്ടു വിസ്മിതന്മാരായി നില്ക്കുമ്പോൾ കുറച്ചുമുൻപേ ഭിത്തിയുണ്ടായിരുന്ന ദിക്കിൽ, വെളുവെളുത്ത സ്തംഭാകൃതിയിൽ വളരെ നേർമ്മയായി ചുറ്റിലും ചുഴന്നുംകൊണ്ട മേലോട്ടു പുകപോലെയൊന്നു പൊങ്ങിവരുന്നതു കണ്ടു; കാളമേഘംപോലെ കറുത്തു മഹാമേരുപോലെ ഘോരാകൃതിയിൽ ആയുധപാണികളായ രണ്ടു ഭൂതങ്ങൾ ആ പുകയുടെ പിന്നാലേ ഞങ്ങൾക്കഭിമുഖമായി വരുന്നതു കണ്ടു. ഈ ഘോരസത്വത്തെ കണ്ടുകൂടുമ്പോഴേയ്ക്കു ഞങ്ങൾ രണ്ടുപേരും വല്ലാതെ ഭയപ്പെട്ടു മോഹിച്ചു മോഹാലസ്യപ്പെട്ടു് ഇടിവെട്ടിയ മരംപോലെ നിശ്ചേഷ്ടന്മാരായി അവിടെത്തന്നെനിന്നുപോയി. അങ്ങനെയിരിക്കുമ്പോൾ അതിലൊരുത്തൻ ഒരു വലിയ ഗദയും ഉയർത്തിപ്പിടിച്ചുകൊണ്ടു് എന്റെ അടുക്കൽ വന്നു കഴുത്തിനു കൈ കൂട്ടിയപ്പോൾ ഞാൻ നിലവിളിച്ചു. ആ സമയം ആരോ ഒരാൾ ‘നാ… രേ, എടോ… ഹേ! നാ… രേ! ഇതെന്തൊറക്കാണെടോ? നേരം ഉച്ചയാവാറായല്ലോ. എന്താ ഹേ! നിലവിളിക്കുന്നതു്? വല്ല സ്വപ്നവും കണ്ടു ഭയപ്പെട്ടുവോ? എഴുനീല്ക്കു! ചായ കുടിക്കണ്ടേ?’ എന്നൊക്കെ ഉച്ചത്തിൽ പറയുന്നതു കേട്ടു.”
ഇനിയും നായനാർ പൊട്ടിച്ചിട്ടുള്ള പല ഊക്കൻ ഫലിതങ്ങളെപ്പറ്റിയും പ്രതിപാദിക്കേണ്ടതായുണ്ടെങ്കിലും സ്ഥലദൗർല്ലഭ്യം അതിനു പ്രതിബന്ധമായി നില്ക്കുന്നു. ചില അംശങ്ങളിൽ നായനാരെ ജയിക്കുന്ന ഒരു വിനോദസാഹിത്യകാരൻ കേരളത്തിൽ ജനിച്ചിട്ടില്ല എന്നു ധൈര്യമായി പറയാം.
63.6എം. രാമുണ്ണിനായർ (1078–1119)
ജനനം
എം. രാമുണ്ണിനായർ തലശ്ശേരിയിൽ ഒതയോത്തു് എന്ന ഒരു പുരാതനമായ നായർ കുടുംബത്തിൽ ഇംഗ്ലീഷു് വർഷം 1903 ജൂൺമാസം 13-ാം൹ (1078) ജനിച്ചു. അദ്ദേഹത്തിന്റെ പിതാവു തലശ്ശേരി ബി. ഇ. എം. പി. സ്ക്കൂളിൽ മലയാളപണ്ഡിതനായിരുന്ന മാടാവിൽ ചെറിയ കുഞ്ഞിരാമൻവൈദ്യരും മാതാവു മാണിക്കോത്തു പാറുവമ്മയുമായിരുന്നു. മാണിക്കോത്തു് എന്നതു് അദ്ദേഹത്തിന്റെ തറവാട്ടു പേരാണു്. ചെറിയകുഞ്ഞിരാമൻവൈദ്യർ വലിയ കുഞ്ഞിരാമൻവൈദ്യരുടെ അനന്തരവനായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. മാണിക്കോത്തു രാമുണ്ണി നായർ കാലാന്തരത്തിൽ എം. ആർ. നായരായി. പക്ഷേ പത്രപ്രവർത്തകനായപ്പോൾ പല തൂലികാനാമധേയങ്ങൾ അദ്ദേഹം സ്വീകരിക്കുകയും അവയിൽ പാറപ്പുറത്തു സഞ്ജയൻ എന്ന പേരിൽ അദ്ദേഹം സുപ്രസിദ്ധനാകുകയും ചെയ്തു. ചെറിയ കുഞ്ഞിരാമൻവൈദ്യരും അദ്ദേഹത്തിന്റെ അമ്മാവനെപ്പോലെ ഒരു ഭാഷാസാഹിത്യകാരനായിരുന്നതിനുപുറമേ ഒരു വാഗ്മിയും പത്രപ്രവർത്തകനുമായിരുന്നു; അദ്ദേഹം 42-ാമത്തെവയസ്സിൽ അന്തരിച്ചപ്പോൾ എം. ആർ. നായർക്കു് ഏഴു വയസ്സേ കഴിഞ്ഞിരുന്നുള്ളു. സംസ്കാരസമ്പന്നയും സുപരിചിതയുമായ മാതാവാണു് പിന്നീടു കുമാരനെ വളർത്തിയതു്.
വിദ്യാഭ്യാസം
മാതാവിന്റെ പ്രയത്നം സഫലമായി. അടിയുറച്ച ഈശ്വരവിശ്വാസത്തോടും അചഞ്ചലമായ ആത്മവിശ്വാസത്തോടും ആ മകൻ വളർന്നുയർന്നു. അദ്ദേഹത്തിന്റെ ഈശ്വരൻ പരബ്രഹ്മനിർവ്വിശേഷനാണെന്നുമാത്രം ഒരു വ്യത്യാസമുണ്ടു്. തന്റെ സർവ്വസ്വത്തിനും നിദാനീഭൂതയായ ആപുണ്യശ്ലോകയോടു് അദ്ദേഹത്തിന്റെ ഭക്തിക്കു് അതിരുണ്ടായിരുന്നില്ല. തിരുവങ്ങാടു ഗവർമ്മെന്റ് ബ്രന്നൻ ബ്രാഞ്ച് സ്ക്കൂൾ, തലശ്ശേരി ഗവർമ്മെന്റ് ബ്രന്നൻകോളേജ്, പാലക്കാട്ടു വിക്ടോറിയാകോളേജ്, മദിരാശി ക്രിസ്ത്യൻകോളേജ് എന്നീ വിദ്യാലയങ്ങളിൽ ഇംഗ്ലീഷു പഠിച്ചു് 1927-ൽ ഇംഗ്ലീഷ്സാഹിത്യം ഐച്ഛികവിഷയമായി സ്വീകരിച്ചു ബി. ഏ. ആണേഴ്സ് പരീക്ഷ ജയിച്ചു. ഫ്രഞ്ചു്, ജർമ്മൻ എന്നീ ഇതരപാശ്ചാത്യ ഭാഷകളിലും പ്രായോഗികമായ വിജ്ഞാനം സമ്പാദിച്ചിരുന്നതായി അഭിജ്ഞന്മാർ പറയുന്നു. സ്വയം പരിശ്രമിച്ചു സംസ്കൃതഭാഷയിലും ഗാഢമായ വ്യുൽപത്തിനേടി.
പത്രപ്രവർത്തനവും മറ്റും
പരീക്ഷാവിജയത്തിനുശേഷം നായർ കോഴിക്കോട്ടു ഹജൂരാപ്പീസിൽ ഒരു ഗുമസ്തനായി പണി നോക്കി. അവിടെ ഫൈലുകൾക്കിടയിൽ നശിച്ചു പോകേണ്ടതല്ലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ടു കൈരളിയുടെ ഭാഗ്യാതിരേകത്താൽ എന്നുവേണം പറയുവാൻ—അദ്ദേഹം ആ പണി രാജിവച്ചു വെളിയിലേക്കുകടന്നു. പിന്നീടു കുറേക്കാലം കോഴിക്കോട്ടു ക്രിസ്ത്യൻ കാളേജിൽ ഒരു അധ്യാപകനായിരുന്നു. അനന്തരം തിരുവനന്തപുരത്തു ലാക്കാളേജിൽ ചേർന്നുവെങ്കിലും എഫ്. എൽ. പരീക്ഷജയിച്ചതിനുമേൽ പഠിത്തം തുടരാൻ സാധിച്ചില്ല. 1932-ൽ ആ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ തിരുവനന്തപുരത്തേക്കുവീണ്ടും പോയിയെങ്കിലും പരീക്ഷയ്ക്കു സ്വല്പം മുൻപു ക്ഷയരോഗബാധിതനായിത്തീർന്നു കിടപ്പിലായിപ്പോയി. അന്നു് അദ്ദേഹത്തിനു മുപ്പതു വയസ്സു തികഞ്ഞിരുന്നില്ല. മദനപ്പള്ളിയിൽ ചികിത്സിച്ചു് ആ രോഗം തല്ക്കാലം ശമിപ്പിച്ചു. 1933-ൽ അവിടെനിന്നു തിരിച്ചെത്തി. പിന്നീടു മൂന്നുകൊല്ലത്തേയ്ക്കു നിരന്തരമായി പുസ്തകപാരായണത്തിൽ ഏർപ്പെട്ടു. അക്കാലത്താണു് ജ്യോതിശ്ശാസ്ത്രത്തിലും ഭഗവൽഗീതയിലും നിഷ്ണാതനായതു്.
വീണ്ടും കോഴിക്കോട്ടു ക്രിസ്ത്യൻ കോളേജിൽ ലെക്ചററായി. അങ്ങനെ 1935 മുതൽ 1942 ഏപ്രിൽമാസം വരെ അദ്ദേഹം കോഴിക്കോട്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനരങ്ഗമാക്കി സാഹിത്യസേവനം ചെയ്തു. തദനന്തരം ശരീരത്തിനു് അസുഖം കൂടിവരുന്നതായി കണ്ടതിനാൽ നാട്ടിലേയ്ക്കുതന്നെ മടങ്ങി. പിന്നീടു് അധികമൊന്നും എഴുതിയില്ല. ആകെ എട്ടു കൊല്ലത്തോളമേ അദ്ദേഹത്തിനു ഭാഷാസാഹിത്യത്തെ തദേകതാനനായി ഉപാസിക്കുവാൻ സാധിച്ചുള്ളു. അതുതന്നെയും നിരന്തരമാണെന്നു പറയുവാൻ നിർവ്വാഹമില്ല. സഞ്ജയന്റെയും വിശ്വരൂപത്തിന്റെയും പണി അതാതു ലക്കം പുറപ്പെടാറാകുമ്പോൾ മാത്രമാണു് നിർവ്വഹിച്ചതു്. “എൻമടിശ്ശീലയല്ലെൻ മടിശ്ലീലമാണുണ്മയിൽ വാഴ്വതെന്നോമനയായ്” എന്നു് അദ്ദേഹം തന്നെ പാടീട്ടുണ്ടു്.
ഗാൎഹികജീവിതം
എം. ആറിനെ ബാധിച്ചിരുന്ന രോഗം ഭയങ്കരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. 1927-ൽ തന്റെ അമ്മാമനായ റിട്ടയർഡു് ഡെപ്യൂട്ടി കലക്ടർ എം. അനന്തൻനായരുടെ ദ്വിതീയപുത്രി കാത്യായനിയമ്മയെ വിവാഹംചെയ്തു. 1929-ൽ ആ ദാമ്പത്യത്തിന്റെ ഫലമായി ബാബു എന്നൊരു പുത്രൻ ജനിച്ചു. 1930-ൽ പത്നിയും 1939-ൽ ബാബുവും അന്തരിച്ചു. മലയാംകൊല്ലം 1117-ൽ ജ്യേഷ്ഠസഹോദരനും മരിച്ചു. എന്തെല്ലാം കുടുംബദുഃഖങ്ങളാണു് അദ്ദേഹത്തിനു് അനുഭവിക്കേണ്ടിവന്നതു്! അദ്ദേഹത്തിന്റെ വാങ്മയം വായിച്ചാൽ അതിന്റെ കരിനിഴൽ അതിൽ എവിടെയെങ്കിലും തട്ടീട്ടുള്ളതായി കാണുമോ? ആ അജയ്യതയിലാണു് അദ്ദേഹത്തിന്റെ അന്യാദൃശത്വം പ്രധാനമായി നിലകൊള്ളുന്നതു്. അത്തരത്തിൽ ഒരു വ്യക്തിയെ ലോകം അത്യന്തം വിരളമായേ ദർശിക്കുന്നുള്ളു. 1944-ാമാണ്ടു സെപ്തമ്പർമാസം 13-ാം൹ ആ മഹാപുരുഷൻ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്തു. അതുവരെ അദ്ദേഹം ചെറുത്തുനിറുത്തിയിരുന്ന കേരളീയരുടെ അശ്രുപ്രവാഹം അണപൊട്ടിയൊഴുകി.
സാഹിത്യസേവനം
എം.ആർ. നായർ ഏറ്റവും ഹൃദയങ്ഗമമായി പദ്യരൂപത്തിലും ഗദ്യരൂപത്തിലും പലതും എഴുതീട്ടുണ്ടു്. ആദ്യകാലത്തു് അദ്ദേഹത്തിന്റെ തൂലിക വ്യാപരിച്ചതു് അധികവും പദ്യത്തിലായിരുന്നു. 1916-ാമാണ്ടിടയ്ക്കു പതിന്നാലു വയസ്സു മാത്രമുള്ളപ്പോൾ കൈരളിയിൽ പ്രസിദ്ധീകരിച്ചതാണു് ഒന്നാമത്തെ കവിത. കെ. കെ. രാജാവിന്റെ കൃതിക്കു് ഒരു മറുപടിയായിരുന്നു അതു്.
“രാജൻ! മഹേശാജ്ഞയഭിജ്ഞരാകും
മുനീന്ദ്രർ നമ്മോടരുൾ ചെയ്തിരിപ്പൂ;
അതീശ്വരങ്കൽ ദൃഢഭക്തിയൊത്തു
കർത്തവ്യകർമ്മങ്ങളിൽ നിഷ്ഠയത്രേ.”
നായരുടെ പല കവിതകളും ലേഖനങ്ങളും ജനരഞ്ജിനി, കവനകൗമുദി, സാഹിത്യചന്ദ്രിക മുതലായ മാസികകളുടേയും, സ്വാഭിമാനി, സമുദായദീപിക, ഗജകേസരി തുടങ്ങിയ വൃത്താന്തപത്രികകളുടേയും പുറങ്ങളിൽ കാണാം. കെ. വി. അച്യുതൻനായരുടെ ഉടമസ്ഥതയിൽ കേരളപത്രിക നടന്നുകൊണ്ടിരുന്ന കാലത്താണു് അദ്ദേഹം അതിലെ സാഹിത്യനായകനായിത്തീർന്നതു്. ആ പത്രത്തിന്റെ എട്ടാം പുറം എം. ആർ. നായരുടെ ഉപന്യാസങ്ങളെക്കൊണ്ടു നിരന്തരം അലംകൃതമായിരുന്നു. പിന്നീടു സ്വതന്ത്രമായി രണ്ടു മാസികകൾ അദ്ദേഹം ആരംഭിച്ചു. (അവയിൽ സഞ്ജയൻ 1936 മുതൽ 1939 വരെയും ‘വിശ്വരൂപം’ 1940 മുതൽ 1941 വരെയും പ്രചരിച്ചു. എം. ആറിന്റെ പേരു് അവയുടെ പ്രസിദ്ധീകരണം കൊണ്ടാണു് അനശ്വരമായി, അഭങ്ഗുരമായി, അഖണ്ഡജ്യോതിസ്സു പ്രസരിപ്പിച്ചുകൊണ്ടു നിലകൊള്ളുന്നതു്. എം. ആറിന്റെ പ്രവർത്തനങ്ങളിൽ എം. ബി. അദ്ദേഹത്തിന്റെ ചിത്രകാരനും മാധവൻനായർ (മാധവജി) സാഹായ്യകാരനുമായിരുന്നു. മാധവൻനായർ സഞ്ജയന്റെ മാനേജരുംകൂടിയായിരുന്നു. കോഴിക്കോട്ടു പുതിയതറയിലെ ഒരങ്ഗമായിരുന്നു എം. ബി. മാധവജി, കുതിരംപള്ളിയാടിൽ മാധവൻനായരാണു്. അദ്ദേഹത്തിന്റെ സ്വദേശം വള്ളുവനാടു താലൂക്കിൽ പുലാമന്തോൾ എന്ന ദേശമാണു്. പാലക്കാട്ടു കോളേജിൽ സഞ്ജയന്റെ സഹപാഠിയായിരുന്നു. ഇൻടർമീഡിയറ്റുപരീക്ഷ ജയിച്ചിട്ടില്ല.
കൃതികൾ
എം. ആർ. നായർ വേറേ ചില കൃതികൾകൂടി പ്രസിദ്ധീകരിച്ചിട്ടില്ലെന്നില്ല. (1) കേരളപത്രികയിൽ എഴുതിയിരുന്ന ആറു നിരൂപണങ്ങൾ 1935-ൽ സാഹിത്യനികഷം എന്ന പേരിൽ അച്ചടിപ്പിച്ചു. (2) 1942-ൽ ഷേക്സ്പീയർമഹാകവിയുടെ ലോകപ്രസിദ്ധമായ ഒഥെല്ലോ എന്ന നാടകം ഗദ്യമായി തർജ്ജമചെയ്തു. ഇംഗ്ലീഷിൽനിന്നു് ഒരു കൃതി മലയാളത്തിലേയ്ക്കു തർജ്ജമചെയ്യുമ്പോൾ അതു് അനുപദാനുവാദമാകരുതു് എന്നു് അദ്ദേഹത്തിനു പ്രത്യേകം നിഷ്കർഷയുണ്ടായിരുന്നു. “മൂലഗ്രന്ഥത്തിലെ ഒരു വാചകം വായിച്ചു് ആ വാചകത്തിന്റെ അർത്ഥം അതിന്റെ സമ്പൂർണ്ണമായ ശക്തിയോടുകൂടി ശ്രോതാവിന്റെ ഹൃദയത്തിലേയ്ക്കു സംക്രമിപ്പിയ്ക്കുവാൻവേണ്ടി ആ വാചകം പറയുന്ന ആളുടെ സ്വഭാവത്തോടും വിദ്യാഭ്യാസത്തോടും സാഹചര്യത്തോടും തല്ക്കാലപരിതഃസ്ഥിതിയോടും തല്ക്കാലവികാരത്തോടും കൂടിയ ഒരു മലയാളി എന്തു പറയുമോ അതു പകർത്തുക. ഇതു മൂലവാചകത്തിന്റെ അനുപദതർജ്ജമയായി പരിണമിയ്ക്കുന്നിടങ്ങളിൽ ഞാൻ അതിനെ സ്വീകരിച്ചിട്ടുണ്ടു്. അല്ലാത്തിടങ്ങളിൽ ഞാൻ അനുപദതർജ്ജമയെ കേവലം തള്ളുകയും ചെയ്തിരിക്കുന്ന. ഷേൿസ്പീയരുടെ മഹത്വത്തിന്റെ നേരേ മലയാളിയുടെ കണ്ണതുറപ്പിയ്ക്കുകയാണു് എന്റെ ഉദ്ദേശം.” എം. ആറിന്റെ മരണാനന്തരം ‘അന്ത്യോപഹാരം’ (പദ്യം) ‘ഹാസ്യാഞ്ജലി’ (പദ്യം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
സഞ്ജയൻ
കേരളപത്രികയിൽ അദ്ദേഹം സാഹിത്യദാസൻ എന്ന പേരിലാണു് ഉപന്യാസങ്ങൾ എഴുതിവന്നതു്. ഒരു വാസനാസമ്പന്നനായ കവി, സമുജ്ജ്വലനായ തത്ത്വചിന്തകൻ, സൂക്ഷ്മദൃക്കായ നിരീക്ഷകൻ, നിർഭയനും നിസ്സങ്ഗനുമായ നിരൂപകൻ, സരസനായ ഗദ്യകാരൻ, അദ്വിതീയനായ ഫലിതമാർമ്മികൻ എന്നിങ്ങനെ പല നിലകളിൽ അദ്ദേഹം നമ്മുടെ അന്യാദൃശമായ സ്നേഹത്തിനും ബഹുമാനത്തിനും പാത്രീഭവിയ്ക്കുന്നു. ഒന്നു തീർച്ചയായിപറയാം. ഇത്രയും സാംസ്കാരികമായ കലാസമ്പത്തോടുകൂടി വിനോദസാഹിത്യത്തിൽ വിഹരിച്ചവർ കുഞ്ചൻനമ്പിയാർക്കിപ്പുറം വേറേയില്ല. ദൈവം അദ്ദേഹത്തെ പലവിധത്തിൽ പീഡിപ്പിച്ചു. അവയെല്ലാം പാറപ്പുറത്തു് എയ്ത ഒരു ദുർബ്ബല ശത്രുവിന്റെ മൊട്ടമ്പുകളായി കരുതി അദ്ദേഹം ദൈവത്തേയും പ്രഹരിച്ചു. താൻ കരഞ്ഞുകാണണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം. അതു പറ്റിയില്ലെന്നു മാത്രമല്ല അദ്ദേഹം താനും ചിരിച്ചു് അതോടുകൂടി സകല കേരളീയരേയും ചിരിപ്പിച്ചു. ദൈവം അവനതശിരസ്കനും ഇതികർത്തവ്യതാമൂഢനുമായി അദ്ദേഹത്തിന്റെ പാദങ്ങളിൽ പതിച്ചു. ഇതാണു് പരമാർത്ഥം. പിന്നിട് അവിസ്മരണീയമായ ചങ്ങലംപരണ്ട പാറപ്പുറത്തു സഞ്ജയൻ എന്ന തൂലികാനാമധേയം സ്വീകരിച്ചു. ആറ്റുപുറം വയലിൽ പെരുംകളം പാലയുടെ അടുത്തെങ്ങാണ്ടോ ആണത്രേ പാറപ്പുറം. പാറപ്പുറത്തെ സഞ്ജയൻ സങ്കുചിതരൂപം കൈക്കൊണ്ടപ്പോൾ പി. എസ്. ആയി പരിണമിച്ചു. ആരാണു് സഞ്ജയൻ? മഹാഭാരതത്തിൽ അദ്ദേഹം അന്നന്നു നടന്ന ഭാരതയുദ്ധത്തെ അന്ധനായ ധൃതരാഷ്ട്രരുടെ കർണ്ണങ്ങളിൽ യഥാതഥം വർണ്ണിച്ചു കേൾപ്പിയ്ക്കുന്നു. നമ്മുടെ സഞ്ജയന്റെ സേവനത്തിനും അതോടു സാജാത്യമുണ്ടു്. അന്ധന്മാരായ പൊതുജനങ്ങളുടെ ദാസനാണു് അദ്ദേഹം. മഹാഭാരതയുദ്ധം ഇന്നും നടക്കുന്നുണ്ടു്; എന്നും നടക്കുകയും ചെയ്യും. കുറേ സത്തുക്കളും ഒട്ടനവധി അസത്തുക്കളും തമ്മിലുള്ള ഒരു യുദ്ധമാണു് അതു്. ദുഷ്ടന്മാരെ നല്ല വഴിയ്ക്കു നയിക്കുവാൻ സഞ്ജയൻ യത്നിയ്ക്കുന്നു. ചങ്ങലംപരണ്ട അദ്ദേഹത്തിനു സാധാരണദൃഷ്ട്യാ സംഭവിയ്ക്കാവുന്ന ക്ലേശങ്ങളേയും പാറപ്പുറം ആപത്തിലും അദ്ദേഹത്തിൽ കാണപ്പെടുന്ന മനസ്ഥൈര്യത്തേയും വ്യഞ്ജിപ്പിയ്ക്കുന്നു.
ഫലിതസാഹിത്യം
ആധുനികകാലത്തെ ഫലിതസാഹിത്യത്തിന്റെ സാമ്രാജ്യാധിഷ്ഠിതനാണു് പി. എസ്. യഥാർത്ഥമായ ഹാസസാഹിത്യം എന്തെന്നു് അദ്ദേഹം തന്നെ താഴെക്കാണുന്ന വിധത്തിൽ നിർവ്വചനം ചെയ്തിട്ടുണ്ടു്”
“കരളെരിഞ്ഞാലും തല പുകഞ്ഞാലും
ചിരിക്കണമതേ വിദൂഷകധർമ്മം.
ചിരിയും കണ്ണീരുമിവിടെക്കാണുവ–
തൊരുപോൽ മിഥ്യയെന്നറിവോനല്ലി നീ?
ഇവ രണ്ടിൽച്ചിരി പരം വരണീയ–
മവനിയിൽ ഹാസ്യമമൃതധാരതാൻ.
വിഷാദമാത്മാവിൻ വിഷം, വിദൂഷക!
വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി.
………………………………
ചെറുകവികളിങ്ങരങ്ങേറും മുൻപേ–
യൊരു കളരിയിൽപ്പഠിച്ചിരിക്കണം
യുവവിമർശകകരാംഗുലികളെ
വിവേകമുള്ളോരൊന്നുഴിഞ്ഞിരിക്കണം
തിര മുറിച്ചാഴിപ്പരപ്പിൽ നീന്തുവാൻ
കുളത്തിലെ വെള്ളം വയറ്റിലെത്തണം.
നവീനവിപ്ലവവികൃതിപ്പിള്ളരെ–
ച്ചെവി പിടിച്ചു നേർവഴിയിലാക്കണം.
ചിരികൊണ്ടു കയ്പു കലരും സത്യത്തെ–
പ്പൊതിഞ്ഞു നല്കുവതെളുപ്പമെന്നാരും
കരുതിപ്പോകൊല്ലേ! ശരിക്കതു ചെയ്വാൻ
പരിചയം പോരാ, ഗുരുത്വവും വേണം.
………………………………
പരിഹാസമെന്നാൽ ശകാരംമാത്രമ–
ല്ലൊരിക്കലുമതു മറക്കരുതാരും.
പരിഹാസപ്പുതുപ്പനീർച്ചെടിക്കെടോ
ചിരിയത്രേ പുഷ്പം; ശകാരം മുള്ളുതാൻ.
അതിന്റെ പൂവാണച്ചെടിക്കലങ്കാര–
മതിന്റെ മുള്ളല്ലെന്നറിഞ്ഞുകൊള്ളുക.
വെറും മുള്ളായ്ത്തീർന്നാൽ സഹൃദയലോക–
മറുത്തെറിഞ്ഞീടുമതിനെയപ്പൊഴേ.
ചിരിയെന്നാലതിന്നൊരു മയം വേണം:
വരസാരസ്യത്താൽ സുഗന്ധിയാകണം;
പതിഞ്ഞ ശബ്ദത്താൽ മൃദുലമാക്കണം;
തികഞ്ഞ സാഹിത്യപ്രഭ കൊടുക്കണം.
ഒരു മുള്ളു തട്ടി മുറിഞ്ഞാലും പ്രിയാ–
നഖക്ഷതം പോലെ മനോജ്ഞമാകണം.
കുറച്ചൊരു നീറലിരുന്നാലുമതി–
ലുറന്ന രാഗത്തിൽ മനം ലയിക്കണം.
അതിന്റെ മാധുര്യസുഖലഹരിയിൽ
മതി മയങ്ങണം; കദനമാറണം.
ഇതു വയ്യെന്നാകിൽപ്പരിഹാസം നീച–
മതിലിറങ്ങാതെ കഴിക്ക കേസരി!”
എത്ര ഉൽക്കൃഷ്ടങ്ങളായ ആദർശങ്ങളാണു് ഈ വരികളിൽ വിഭാവനം ചെയ്തിരിക്കുന്നതു്! ഈ ആദർശങ്ങളെ ആകുന്നിടത്തോളം ലക്ഷീകരിച്ചുകൊണ്ടായിരുന്നു പി. എസ്. തന്റെ സാഹിത്യജീവിതം നയിച്ചതു്. അപൂർവ്വം ചില അവസരങ്ങളിൽ ആകാശത്തിലേക്കു് എയ്ത അമ്പുകൾ ഇടയ്ക്കുള്ള മരക്കൊമ്പുകളോളമേ പൊങ്ങിയുള്ളു എന്നു വരാം; വന്നിട്ടുണ്ടു്. ആർക്കാണു് വരാത്തതു്?
എം. ആറിന്റെ മറ്റു ചില ഗുണവൈശിഷ്ട്യങ്ങൾ
ഏതൊരു കാഴ്ചയിലും ഭാവനയിലും ചിരിക്കാനുള്ള വക സഞ്ജയന്നുണ്ടായിരുന്നു. അതിനെ പരഹൃദയങ്ങളിൽ അതേനിലയിൽത്തന്നെ പ്രസരിപ്പിച്ചു് അവിടമെല്ലാം ആനന്ദമയമാക്കുന്നതിനുള്ള ശക്തിയും അതോടുകൂടിത്തന്നെ സമ്മേളിച്ചിരുന്നു. ഏതു വിഷയത്തെപ്പറ്റി എഴുതുമ്പോഴും അദ്ദേഹത്തിനു സ്വകീയമായ ഒരു അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം ഹാസ്യാനുകരണങ്ങളിലല്ലാതെ പരകീയത്വം പ്രദർശിപ്പിച്ചിട്ടില്ല. ലണ്ടനിലെ സുപ്രസിദ്ധമായ പഞ്ചു് (Punch) എന്ന വാരിക വായിച്ചു പഠിച്ചു ചിന്തിച്ചു മനനംചെയ്തു ഹൃദയത്തിൽ അലിയിച്ചു ചേർത്തുവന്നതു സംസ്കാരസമുന്നതിയെ കാംക്ഷിച്ചുമാത്രമാണു്. പഞ്ചിനേയും അതിശയിക്കുന്ന പാടവത്തോടുകൂടി അദ്ദേഹം പരശ്ശതം ലേഖനങ്ങൾ എഴുതീട്ടുണ്ടു്. തന്റെ തൂലിക ഒരവസരത്തിലും മതത്തിനോ സമുദായത്തിനോ കക്ഷിക്കോവേണ്ടി അദ്ദേഹം മലീമസമാക്കീട്ടില്ല. അദ്ദേഹത്തിനു് ആരും ശത്രുക്കളല്ലായിരുന്നു. അദ്ദേഹത്തിനെ പിൻതിരിപ്പനാണെന്നു ചിലർ അവഹേളനം ചെയ്തതു് അവരുടെ സ്പർദ്ധയ്ക്കും സങ്കചിതചിന്തയ്ക്കും ഉദാഹരണമായി ഗ്രഹിക്കാം. തന്റെ സർവ്വസ്വമായ കലാബോധത്തിനുംമേൽ ഉയർന്നുപ്രകാശിക്കുന്ന ആദ്ധ്യാത്മിക സൗന്ദര്യത്തിന്റെ പരമാരാധകനായിരുന്നു അദ്ദേഹം. ഒരു പ്രതിയോഗിക്കു് എഴുതിയ മറുപടിയിൽ ആ വശ്യവചസ്സു പറഞ്ഞിട്ടുള്ളതു് ഇങ്ങനെയാണു്: “അങ്ങുന്നേ! തത്വവുംസത്യവ്യം ഇന്ന വേഷക്കാരന്റെ മുഖത്തുകൂടിയേ നിർഗ്ഗമിക്കാവു എന്നില്ല. യാതൊരു സ്ഥിരസത്തയും ശൈലീഭേദത്തെയോ ഭാഷാഭേദത്തെയോ ആസ്പദിയ്ക്കുന്നുമില്ല. ‘പ്രഭോ! ഒരു ഗായകന്റെ നിലയിൽ മാത്രമേ അങ്ങയുടെ സന്നിധിയിൽ വരുവാൻ എനിക്കു് അവകാശമുള്ളു’ എന്നു മഹാകവി ടാഗൂറാണു് പറഞ്ഞതു്. ആ വാചകത്തിൽ സ്ഫുരിക്കുന്ന വിനയത്തോടും അഭിമാനത്തോടും കൂടിത്തന്നെ ‘പടച്ചവനേ! ഒരു കോമാളിയുടെവേഷത്തിൽ മാത്രമേ തിരുമുമ്പിൽ ഹാജരാകവാൻ അടിയൻ ധൈര്യപ്പെടുന്നുള്ളു’ എന്നു് ഒരു കോമാളിക്കും പറഞ്ഞുകൂടേ? അതുകൊണ്ടു സഞ്ജയബന്ധോ! സഞ്ജയൻ കോമാളി ആണെന്നു ധരിക്കുന്നുണ്ടെങ്കിൽ അതിൽപ്പരം ഒരു കൃതാർത്ഥത പി. എസ്സിനു വന്നുചേരുവാനില്ലതന്നെ. പക്ഷെ, തമിഴ് സ്റ്റേജിന്മേലുള്ള കോമാളിയാണെന്നുമാത്രം ആളുകൾ തെറ്റിദ്ധരിക്കാതിരുന്നാൽ മതി. എനി സാക്ഷാൽ പടച്ചവന്റെ കാര്യംതന്നെഎടുക്കുക. അദ്ദേഹത്തിന്റെ സന്ദേശം വഹിച്ചുവരുന്നവരായ സ്വന്തം പ്രതിനിധികൾകൂടി ചിലപ്പോൾ ഒരു പരിഹാസച്ചിരി ചിരിക്കാറുണ്ടെന്നുള്ളതിനു് എനിക്കു മതിപ്പെട്ട തെളിവുഹാജരാക്കുവാനുണ്ടു്.
പശ്യ:
‘തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത!
സേനയോരുഭയോർമ്മധ്യേ വിഷീദന്തമിദം വചഃ.’
നോക്കിയോ? ‘പ്രഹസന്നിവ’ ഗൗരവമേറിയ കാര്യങ്ങളാണു് പറയുവാൻ പോകുന്നതു്. പക്ഷെ നമ്മുടെ വിഷാദാത്മകന്മാരെപ്പോലെ കണ്ണിൽ വെള്ളം നിറച്ചും മുക്കു പിഴിഞ്ഞും നെടുവീർപ്പിട്ടുംകൊണ്ടല്ല ‘പ്രഹസന്നിവ’—അതു പരിഹാസച്ചിരിതന്നെയായിരുന്നു എന്നുള്ളതിനു തെളിവു് അടുത്ത ശ്ലോകത്തിൽ കിടക്കുന്നു. എവിടെവിടെ പൂർവ്വാപരവിരോധവും യുക്തിഭങ്ഗവും ബുദ്ധിവിപ്ലവവും പൊങ്ങച്ചവും മിഥ്യാചാരവും സൊള്ളും ഭള്ളും കാണുന്നുവോ, അവിടവിടെ, അതിന്റെനേർക്കു മുൻചൊന്ന പരിഹാസച്ചിരി പകർത്തുകയാണു് ഈ കോമാളിയുടെ ഉദ്ദേശം. അതുകൊണ്ടു് ‘അശോച്യാനന്വശോചസ്ത്വം’. ആരെപ്പറ്റി ആളുകൾ കോമാളിയാണെന്നു പറയുമ്പോൾ ആർക്കുവേണ്ടി അങ്ങുന്നു് അനുശോചിയ്ക്കുന്നുവോ ആ ഞാൻ മേപ്പടി വിശേഷണത്തെ രത്നമകുടംപോലെ ധരിയ്ക്കുവാനായിക്കൊണ്ടു തലതാഴ്ത്തി നില്ക്കുന്നവനാണു്. അതിന്നുള്ള എന്റെ അർഹതയെപ്പറ്റിമാത്രമേ തല്ക്കാലം അനിവാര്യമായ ഒരു ശങ്ക എന്നെ ബാധിയ്ക്കുന്നുള്ളു.”
എന്താണു് മനുഷ്യജീവിതം? അതു കരയാനുള്ളതല്ലെന്നും, പ്രത്യുത, ചിരിക്കാനുള്ളതാണെന്നുമാകുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ആഹാരം അത്യാവശ്യകംതന്നെ. അതിനുവേണ്ടി അല്പം കൈമുതലുള്ളവരോടു് അവജ്ഞ കാണിക്കുകയും അവരുടെ സ്വത്തു പിടിച്ചടക്കുവാൻ സംഘടിതശ്രമം ചെയ്കയുമല്ല ഉത്തമനായ സാഹിത്യകാരന്റെ കർത്തവ്യം. കുറേക്കാലം കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞുകൊണ്ടിരുന്ന സാഹിത്യത്തിന്റെ മഹനീയമായ പാരമ്പര്യത്തെ നാം വിസ്മരിക്കരുതു്. അനശ്വരമായ ആനന്ദം പഞ്ചേന്ദ്രിയങ്ങളുടെ തർപ്പണത്തിൽനിന്നുമാത്രം ലഭിക്കുന്നതല്ല. സഞ്ജയന്റെ ലോകം ശ്രീകൃഷ്ണൻ ഗീതയിൽ ഉപദേശിച്ചിരിക്കുന്ന മാതിരിയിലുള്ളതാണു്. ആസുരീസമ്പത്തിൽനിന്നു ദൈവീസമ്പത്തിലേയ്ക്കു് അദ്ദേഹം മനുഷ്യനെ ഉയർത്തുന്നു. അതിനുള്ള മാർഗ്ഗം മാത്രമാണു് ഫലിതം. ആ ഫലിതം മാഹാത്മ്യത്തിന്റെ കേന്ദ്രമാണു്. ആദർശത്തിനൊത്ത യുക്തിയും, യുക്തിക്കൊത്ത ആശയവും, ആശയത്തിനൊത്ത വാക്കും, വാക്കിനൊത്ത അർത്ഥവും, അർത്ഥത്തിനൊത്ത വ്യങ്ഗ്യവും അതിൽ അഹമഹമികയാ കളിയാടുന്നു. വടക്കൻപാട്ടുരീതിയായാലും കൊള്ളാം, ദേവപ്പക്കുക്കിലിയായുടെ തുളുനാടൻ മലയാളഗദ്യമായാലും കൊള്ളാം, ഏതുതരത്തിലും നിലയിലുമുള്ള വായനക്കാരനേയും, രാജാവിനേയും രജകനേയും, അദ്ദേഹം അമൃതാശനംകൊണ്ടു നിർവൃതരാക്കും, പദസമുച്ചയത്തിൽ അദ്ദേഹം ഒരു കോടീശ്വരനാണു്. അതിനു് അദ്ദേഹം എഴുതീട്ടുള്ള ഓരോ വാക്യവും സാക്ഷിനില്ക്കുന്നു. അന്യനു് അനുകരിക്കാവുന്നതല്ല അദ്ദേഹത്തിന്റെ ശൈലി. രാഷ്ട്രീയവും സാമുദായികവുമായ കാര്യങ്ങളിൽ അദ്ദേഹം മഹാത്മാഗാന്ധിയുടെ ഒരു വിനീതാനുയായിയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ അദ്ദേഹത്തെക്കാൾ തൃഷ്ണ ആരും പ്രദർശിപ്പിച്ചിരുന്നില്ല. സന്മാർഗ്ഗനിഷ്ഠ അദ്ദേഹത്തിനു പ്രാണനിൽ പ്രാണനാണു്. അതു കലയ്ക്കു കീഴടങ്ങണമെന്നു വാദിയ്ക്കുന്നവരുടെനേർക്കു് അവർ അന്യഥാ എത്രതന്നെ ബഹുമാന്യന്മാരായാലും തന്റെ വിശ്വരൂപം കാണിയ്ക്കുന്നതിനും, വേണ്ടിവന്നാൽ തൂലികാചക്രം ഇളക്കുന്നതിനും അദ്ദേഹം മടിച്ചില്ല. കുട്ടിച്ചെകുത്താനാണെന്നു് അദ്ദേഹത്തെ കണ്ടു ചിലർ അന്ധാളിച്ചു. വാസ്തവത്തിൽ സ്വർഗ്ഗീയ സന്ദേശത്തിന്റെ സംവാഹകനായിരുന്നു അദ്ദേഹം.
കവിത
ഫലിതസാഹിത്യകാരന്മാർ സമീപകാലത്തു പദ്യനിർമ്മാണപ്രാഗല്ഭ്യത്തോടുകൂടി കേരളത്തിൽ ജനിച്ചിട്ടില്ല. സഞ്ജയനെസ്സംബന്ധിച്ചു പറയുകയാണെങ്കിൽ അദ്ദേഹം ഫലിതസാഹിത്യം എഴുതിത്തുടങ്ങുന്നതിനുമുമ്പിൽത്തന്നെ ഒരു ശ്രുതിപ്പെട്ട പദ്യകാരനായിക്കഴിഞ്ഞിരുന്നു. നോക്കുക ചില ഉദാഹരണങ്ങൾ.
“അളികളൊടടരാടിടുന്ന വർണ്ണ–
പ്പുതുമ കലർന്ന മനോജ്ഞമാം കചത്താൽ
നവകമലകളാഭയിൽക്കുളിക്കും
തവ മുഖമെന്തു മറച്ചിടുന്നു ബാലേ?”(മൂടുപടം)
“കളയേണമടർക്കളത്തിലും
ക്ഷതിയാർന്നുള്ള വിനഷ്ടചേഷ്ടനെ
അതിദുശ്ശ്രവമർത്ഥശൂന്യമാം
പദമെന്തിന്നു സുകാവ്യവേദിയിൽ?”(തിലോദകം)
“ഭയം ഭ്രമിപ്പിച്ച നയനങ്ങളുടൻ
വിയത്തിലേക്കോടീ–മനുഷ്യചാപല്യം.
അവിടെയെങ്ങനെ കഥിക്കുമക്കഥ?
നമോസ്തു ദേവി തേ, മഹാഭയാപഹേ!
ഒരു സൂരൻ പോയി മറയുമ്പോഴേക്കു–
മൊരായിരമല്ലോ വരുന്നു സൂരന്മാർ.
നിരന്തമാകുമീ മഹാഗൃഹത്തിലേ–
ച്ചിരന്തനമണിസുവർണ്ണദീപങ്ങൾ;
വിയൽക്കടാഹത്തിൽ തനിച്ചല്ല നമ്മൾ
തിരിയുവതെന്നു പറയും ഗോളങ്ങൾ;
മരണകാകോളം സുധയായ്മാറ്റുന്ന
ജനനിതൻ ദയാദ്രവത്തിൻതുള്ളികൾ;
അഴകൊഴുകുന്ന ഗഗനമേലാപ്പിൽ
മുഴുക്കെക്കാണാകും കനകപ്പുള്ളികൾ;
തടയാതെങ്ങുമേ കുതിച്ചിടം കാല–
നദിയിലേ മനോഹരനീർപ്പോളകൾ;
നഭോജലധിതന്നടിത്തട്ടിൽ മിന്നും
പ്രഭ കലരുന്ന മനോജ്ഞരത്നങ്ങൾ;
മഴ പൊഴിച്ചൂഴി ഫലാഢ്യമാക്കുന്ന
സുരാധിനാഥന്റെ സഹസ്രനേത്രങ്ങൾ;
പടർന്നുപൊങ്ങിയ വസന്തരാവായ
നറുംപിച്ചകത്തിൻ നിറംകൂടും പൂക്കൾ;
………………………………
കവിക്കെഴും കണ്ണും കരളമില്ലാതേ
കഥിപ്പുഹാ! കഥമവതൻവൈചിത്ര്യം?”(ആ രാത്രി)
ഇവയെല്ലാം 1931-നു മുമ്പെഴുതിയ കൃതികളാണു്.
വിനോദസാഹിത്യം
ഇതിന്റെ സ്വരൂപം ചില ഉദാഹരണങ്ങൾമൂലം ഇതിനുമമ്പു പ്രദർശിപ്പിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും മറ്റു ചിലവകൂടി എടുത്തുകാണിക്കാം.
“മക്കുണത്തോടു മൂളന്നൂ കൊതു; നീയൊരു ചൂഷകൻ
തൊഴിലാളി മനുഷ്യന്റെ ചോര കട്ടുകടിക്കുവോൻ;
സംഘടിപ്പിച്ചിടും ഞാനെൻ തൊഴിലാളിസ്സഖാക്കളെ
ഇച്ചൂഷണത്തിനെതിരായ്; നിന്റെ കാലമടുത്തുപോയ്.
ഉദയംതൊട്ടന്തിയോളം വേലചെയ്തു പൊറുത്തിടും
നരന്റെ ചോര ശാപ്പിട്ടു പുലരും നീചനാണു നീ.
നിണക്കൊടി പറപ്പിച്ചു പാറും ഞാൻ വീടുതോറുമേ;
പ്രക്ഷോഭണം കൂട്ടിടും ഞാൻ പ്രസംഗം പൊടിപാറ്റിടും;
നിന്നെച്ചവിട്ടിത്തേപ്പിക്കാതടങ്ങുകയുമില്ല ഞാൻ;
മാർക്സു് ഞാൻ; ലെനിനീ ഞാൻ താൻ സ്റ്റാലിൻ ഞാനോർക്ക ദുർമ്മതേ!”
(മൂട്ടയും കൊതുകും)
ഹിമവാൻ ചോദിച്ചു.
“ആരിസ്സഖാക്കൾ നാടെങ്ങും പ്രസംഗിച്ചുനടക്കുവോർ?
ഉദ്ദേശമെന്തവർക്കെല്ലാം വിസ്തരിച്ചുരചെയ്ക നീ?”
ഭാരതം പറഞ്ഞു:
“വിദ്വേഷപ്പട്ടടത്തീയിൽ ജ്ഞാനമാഹുതിചെയ്യുവോർ;
ഉത്തമാംഗം മനുഷ്യന്നു വയറെന്നു ശഠിക്കുവോർ;
ഒരു നേരത്തെയൂണിന്നു സത്യാഹിംസകൾ വില്ക്കുവോർ;
ആസ്തിക്യത്തെ ‘യവീ’ നെന്നു ചൊല്ലിപ്പരിഹസിക്കുവോർ;
അവർക്കു ഹിതമല്ലാത്തതോതുന്നോരെദ്ദുഷിക്കുവോർ;
അതോടൊന്നിച്ചഭിപ്രായസ്വാതന്ത്ര്യത്തെ സ്തുതിക്കുവോർ;
മുതലാളിത്തമാം ചൂടിൽ നീറുന്ന തൊഴിലാളിയെ
വിപ്ലവത്തീക്കുഴിക്കുള്ളിൽത്തള്ളി രക്ഷിച്ചിടുന്നവർ;
അവർക്കൊരുപമാനത്തിന്നാരെയും കാണ്മതില്ല ഞാൻ;
അവർക്കു തുല്യമവർതാൻ; രാക്ഷസൻ രാക്ഷസോപമൻ.”(അനന്വയം)
സഞ്ജയന്റെ പരിഹാസകൃതികളിൽ പ്രധാനസ്ഥാനത്തെ അർഹിക്കുന്ന ഒന്നാണു് ഏമറിഗീത.
“ശിഷ്യ ഉവാച:
ഡിമോക്രസിക്കു ലോകത്തിൽ മൂത്ത കോമരമാം ഭവാൻ
സ്വേച്ഛപോലല്ലയോ രാജ്യം ഭരിച്ചീടുന്നതിന്ത്യയിൽ?
ശ്രീ ഏമറിഭഗവാനുവാച:
അറിവറ്റവനെന്നോണം ചോദിക്കുന്നെന്തു ശിഷ്യ! നീ?
ചോദ്യം ചോദിച്ചിടും നീയും ഞാനുമൊന്നെന്നതോർക്കണം.
തടങ്ങലിൽപ്പാർക്കുവോനുമപ്പോൽപ്പാർപ്പിക്കുവോനുമേ
ഒന്നുതന്നെ ധരിച്ചാലുമടിപ്പോനടിഭേസിയും
* * * *
ബ്രിട്ടീഷെമ്പയറെന്നൊന്നു സത്യമാണന്യമൊക്കെയും
മിഥ്യയാണിതു ലോകത്തിലാദ്യതത്വമനശ്വരം.
പണ്ടേയ്ക്കുപണ്ടേയുള്ളോന്നിതെന്നെന്നും നിലനിന്നിടും;
ഭൂമുഖംമുഴുവൻ വ്യാപിച്ചതുനില്ക്കുന്നു നിസ്തുലം.
മഴു വെട്ടിമുറിക്കില്ല തീയ്യു ചുട്ടകരിച്ചിടാ;
വെള്ളം നനയ്ക്കില്ലിതിനെക്കാറ്റുണക്കുകയില്ലെടോ.
…………………………………………
ഇതിശ്രീമദേമറിഗീതാസൂപനിഷത്സു സാമ്രാജ്യഭരണവിദ്യായാം
മറിമായശാസ്ത്രേഷു ശ്രീയേമറിശിഷ്യസംവാദേ സാംഖ്യ
യോഗോ നാമ പ്രഥമോധ്യായഃ.”
മൂന്നാമത്തെ അധ്യായത്തിൽ ഈ ഹൃദയാകർഷകമായ കവിത മുറിഞ്ഞുപോയിരിക്കുന്നു. ബാക്കി ഭാഗം എഴുതീട്ടില്ല.
“ഞങ്ങളുടെ കൊച്ചിക്കത്തു്:
‘പിന്നെ പി. എസ്. ഒറു റസം ഉണ്ടായത് എന്താണെന്നു നമ്മൾ പറയാം ഇന്നാൾ ഒറു ദിവസം എറണാകുളം ബോട്ടുജട്ടിയിൽ വെച്ചു് രണ്ടു് ആളുകൾ തമ്മിൽ വാദപ്രതിവാദം ഇടുന്നതു നമ്മൾ കേട്ടു. സഞ്ജയൻ പുസ്തകത്തിൽ കൊച്ചീക്കത്തു എഴുതുന്ന ദേവപ്പാ കുക്കിലിയാ എറണാകുളത്തു് ഉള്ള നമ്മുടെ ഒറു ആൾ തന്നെയെന്നും അതൊന്നും അല്ലാ പി. എസ്. തന്നെയാണെന്നും അവർ പറഞ്ഞു തമ്മിൽ വളരെ കഷപിഷയായിപ്പോയി. പി. എസ്സിന്റെ ഷ്ടൈൽ അങ്ങനെയല്ലാ എന്നു് ഒരാൾ പറഞ്ഞു അപ്പോൾ മറ്റേ ആൾ തനിക്ക് ഒറു മണ്ണും അറിഞ്ഞുകൂടാ എന്നു പറഞ്ഞു. ഷ്ടൈൽ എന്നു പറഞ്ഞാൽ എന്തെന്നു നമുക്കു് അറിഞ്ഞുകൂടാ എന്നാലും ഇപ്പോളും ഇങ്ങനെ അവിഷ്വാസം ഉള്ള ആളുകൾ ഉണ്ടല്ലോ എന്നു നമ്മൾ വളരെ പരിതാപ ഇടുന്നു എന്നാൽ നമ്മൾ കള്ളി കൊടുക്കേണ്ട എന്നുവിചാരിച്ചുതന്നെ അവരോടു് ഒന്നും പറഞ്ഞില്ല.”
(ദേവപ്പകുക്കിലിയായുടെ ഒരു കൊച്ചിക്കത്തിൽനിന്നു്)
സഞ്ജയന്റെ സരസ്വതീപ്രസാദം ആസ്വദിക്കുവാൻ ഭാഗ്യം സിദ്ധിച്ച നമ്മെ ചരിതാർത്ഥരാണെന്നു നാം പറയുന്നതിൽ അനൗചിത്യമില്ല. ആ ‘രാപ്പകൽ പൂർണ്ണശോഭ’മായ ആദിത്യമണ്ഡലം അതിന്റെ അനന്തപ്രകാശം നാലുപാടും വീശി ആകാശത്തിൽ കല്പാന്തസ്ഥായിയായി വിഹരിക്കുന്നു; അനവധി ഗോളങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നു. സഞ്ജയനുള്ള സ്ഥലത്തു വിഷാദാത്മകതയെന്നൊന്നില്ല. എല്ലാം രസമയം; എല്ലാം ആനന്ദപൂർണ്ണം. ദേവന്മാർപോലും അദ്ദേഹത്തിന്റെ ആഗമനത്തിനു കൊതിച്ചിരിക്കണം; അല്ലെങ്കിൽ അദ്ദേഹം അത്ര അല്പായുസ്സിൽ നമ്മെ വിട്ടുപിരിയുവാൻ കാരണമില്ലല്ലോ.
63.7ഈ. വി. കൃഷ്ണപിള്ള (1070–1113)
ജനനം
കുന്നത്തൂർതാലൂക്കിൽ കുന്നത്തൂർ എന്ന സ്ഥലത്തു് ഇഞ്ചക്കാട്ടുപുത്തൻവീടു് എന്നൊരു ഗൃഹമുണ്ടു്. അതിന്റെ ഒരു ശാഖയാണു് ശാസ്താങ്കോട്ടയ്ക്കു സമീപം വള്ളിശ്ശേരിക്കൽ ആലത്തൂർ എന്ന കുടുംബം. ആ കുടുംബം കാലാന്തരത്തിൽ ഇഞ്ചക്കാട്ടുപുത്തൻവീട്ടിൽ ലയിച്ചു. ആ വീട്ടിലെ കല്യാണിയമ്മയുടേയും, പിന്നീടു് അടൂർ മജിസ്ത്രേട്ടുകോടതിയിലെ ഒരു വക്കീലായി വളരെക്കാലം വ്യവഹരിച്ചിരുന്ന കുന്നത്തൂർ പപ്പപിള്ളയുടേയും പുത്രനായി ഈ. വി. കൃഷ്ണപിള്ള 1070-ാമാണ്ടു ചിങ്ങമാസം 30-ാം൹ ജനിച്ചു. ഏഴു മാസത്തോളം മാത്രമേ അവിടെ താമസിച്ചുള്ളു. അപ്പോഴേയ്ക്കു പപ്പുപിള്ള ഒരു നല്ല വക്കീലെന്നു പേരു കേട്ടുതുടങ്ങിയിരുന്നതിനാൽ അടൂർ താലുക്കുകച്ചേരിയ്ക്കു സമീപം ഒരു വീടു വാടകയ്ക്കെടുത്തു് അവിടെ പാർപ്പുതുടങ്ങി. അടൂരിൽനിന്നു രണ്ടു നാഴിക അകലെയുള്ള പെരുങ്ങനാടു് എന്ന സ്ഥലത്തെ ചെറുതെങ്ങിലഴികത്തുവീടു് ഒരു ഉടമ്പടിപ്രകാരം തനിയ്ക്കു കിട്ടുക നിമിത്തം ആ വീട്ടിലേയ്ക്കു് അദ്ദേഹം താമസം മാറ്റി.
മലയാളവിദ്യാഭ്യാസം
കൃഷ്ണപിള്ള ആദ്യം പെരുങ്ങനാട്ടു പ്രൈമറിസ്ക്കൂളിലും മൂന്നാംക്ലാസ്സിനുമേൽ വടക്കേടത്തുകാവു സ്ക്കൂളിലും പഠിച്ചു. ബാല്യത്തിൽത്തന്നെ അദ്ദേഹത്തിനു സാഹിത്യത്തിൽ പ്രശംസനീയമായ അഭിരുചി ഉണ്ടായിരുന്നു. അച്ഛൻ പതിവായി ഭാഗവതം കിളിപ്പാട്ടു വായിക്കുകയം മകനെക്കൊണ്ടു വായിപ്പിച്ചു് അർത്ഥം പറഞ്ഞു കൊടുക്കുകയും ചെയ്തുവന്നിരുന്നുവെങ്കിലും മകനു് അതിലൊന്നും മനസ്സുറച്ചതായി കാണുന്നില്ല. കഥ കേൾക്കുന്നതിലും പറയുന്നതിലും ഈ. വി. അന്നുതന്നെ വളരെ താല്പര്യം പ്രദർശിപ്പിച്ചുവന്നു. അഞ്ചാംക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ചില കവികളെ അനുകരിച്ചു് അനേകം ചില്ലറക്കവിതകൾ എഴുതി. 1083-ൽ മിഡിൽസ്ക്കൂൾ പരീക്ഷയിൽ ജയിച്ചു. പിന്നീടു ഒരു കൊല്ലം ഏഴാംക്ലാസ്സിൽ പഠിച്ചതിനുമേൽ 1084 മിഥുനത്തിൽ തുമ്പമൺ ഇംഗ്ലീഷ് മിഡിൽസ്ക്കൂളിൽച്ചേർന്ന് ആ ഭാഷ പഠിച്ചു തുടങ്ങി. ആയിടക്കു ‘മറിയാമ്മ’ എന്ന പേരിൽ ഒരു ചെറുകഥയെഴുതി കുന്നംകുളത്തെ ആത്മപോഷിണിയിൽ പ്രസിദ്ധീകരിച്ചു.
ഇംഗ്ലീഷുവിദ്യാഭ്യാസം
1086-ൽ തുമ്പമൺ വിട്ടു് ആലപ്പുഴ സനാതനധർമ്മവിദ്യാശാലയിൽ ഒരു വിദ്യാർത്ഥിയായിക്കൂടി. ഈ. വി. യുടെ വിപുലമായ ലോകപരിചയസമ്പത്തിന്റെ ആരംഭം അവിടെവെച്ചാണ്. ബി. വാമനബാലിക എന്ന അസിസ്റ്റന്റുമാസ്റ്റരെപ്പറ്റി അദ്ദേഹത്തിനു വലിയ ബഹുമാനമായിരുന്നു. ആ ഗുരുഭൂതൻ നിദ്ദേശിച്ച ആദർശങ്ങൾ അനുസരിക്കുവാൻ തനിക്കു സാധിച്ചില്ലെന്നും അതാണു തന്റെ ജീവിതത്തിലെ പരാജയത്തിനു കാരണമെന്നും എന്നാൽ ‘കുറച്ചൊക്കെ ശരിയാക്കുന്നതിനുള്ള കാലം ഇനിയും വൈകീട്ടില്ലല്ലോ’ എന്നും അദ്ദേഹം ജീവിതസ്മരണകളിൽ ഏറ്റുപറഞ്ഞിരിയ്ക്കുന്നു. ഭാഷാപോഷിണിയിലും മറ്റും ചില ലേഖനങ്ങൾകൂടി അക്കാലത്തു പ്രസിദ്ധപ്പെടുത്തി. സ്ക്കൂൾ ഫൈനൽപരീക്ഷയ്ക്കു ചേർന്നതിനുശേഷം ബാലകൃഷ്ണൻ എന്നൊരു നോവൽ എഴുതി കായങ്കുളത്തുനിന്നു പ്രചരിച്ചിരുന്ന സുമങ്ഗല എന്ന മാസികയിൽ മുദ്രണം ചെയ്യിച്ചു. ഇംഗ്ലീഷിൽ നവീനവനത്തിലെ ബാലന്മാർ (Children of the new forest) എന്നൊരു കഥാപുസ്തകമുണ്ടു്. കഥാപുരുഷൻ അതിനെ ആസ്പദമാക്കി അനുകരണരൂപത്തിൽ എഴുതിയ ഒരു കഥയാണു് ബാലകൃഷ്ണൻ. ഇംഗ്ലണ്ടിലെ ചാറത്സ് ഒന്നാമൻ ത്രുഭയംനിമിത്തം കാന്ദിശീകനായി സഞ്ചരിക്കുന്നതും, രാജഭക്തന്മാരായ ചില പ്രജകൾ അദ്ദേഹത്തെ രക്ഷിക്കുവാൻ ഉദ്യമിക്കുന്നതുമാണു് മൂലഗ്രന്ഥത്തിലെ ഇതിവൃത്തം. ചാറത്സിനുപകരം മാർത്താണ്ഡവർമ്മ മഹാരാജാവിനെ പ്രവേശിപ്പിച്ചു തന്റെ കഥയ്ക്കു ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ടാക്കി. സമകാലികങ്ങളായ സംഭവങ്ങളെ വിവരിച്ചാൽ അത്തരത്തിലുള്ള ഒരു പുസ്തകത്തിൽ കുറ്റവും കുറവും കണ്ടുപിടിക്കുവാൻ എളുപ്പമുണ്ടെന്നും, അതു കൂടാതെകഴിക്കണമെങ്കിൽ ചരിത്രാവലംബിയായിരിക്കണം പ്രതിപാദ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ വിചാരം. സ്ക്കൂൾ ഫൈനൽ പരീക്ഷ ജയിച്ചതിനുമേൽ കോട്ടയം സി. എം. എസ്. കോളേജിൽ ചേരുകയും അവിടെനിന്നു് ആ പരീക്ഷയിൽ ഉത്തീർണ്ണനായി ബി. എ. യ്ക്കു പഠിയ്ക്കുവാൻ തിരുവനന്തപുരത്തു പോകുകയും ചെയ്തു. അവിടെവെച്ചു സി. വി. രാമൻപിള്ള അദ്ദേഹത്തെ കാണുവാൻ ആളയച്ചു. അങ്ങനെ സി. വി. യുമായി പരിചയപ്പെട്ടു. അതോടുകൂടി ഈ. വി. യുടെ ജീവിതത്തിലെ മറ്റൊരു കാലഘട്ടം ആരംഭിയ്ക്കുന്നു.
അനന്തരകാലവിദ്യാഭ്യാസം
സി. വി. രാമൻപിള്ളയുമായുള്ള സമ്പർക്കം
കഥകൾ എഴുതുവാനുള്ള സാമർത്ഥ്യം ഈ. വി. ക്ക് അക്കാലത്തു് ഒന്നിനൊന്നു വർദ്ധിച്ചുവന്നു; എന്നാൽ അതിനുവേണ്ട വൈദുഷ്യം അദ്ദേഹം സമ്പാദിച്ചുകഴിഞ്ഞിരുന്നില്ല. അതിനു് ഉത്തേജകമായിത്തീർന്നതു സി. വി. യുമായുള്ള സമ്പർക്കമാണു്. അന്നു സി. വി. രാമരാജബഹദൂർ രചിക്കുകയായിരുന്നു. താൻ അതു പറഞ്ഞുകൊടുക്കുമെന്നും, ഈ. വി. കേട്ടെഴുതിക്കൊള്ളണമെന്നും അദ്ദേഹം ആജ്ഞാപിച്ചു. ഈ. വി. യുടെ സാഹിത്യപരിചയത്തേയും, ഭാവനാകുശലതയേയും ആ അന്തേവാസിത്വം ഗണനീയമായ വിധത്തിൽ പോഷിപ്പിച്ചു. 1093-ൽ ബി. ഏ. പരീക്ഷ ജയിച്ചു. മലയാളത്തിനു് ഒന്നാമതായി ജയിക്കുകയാൽ കേരളവർമ്മ മെഡലിനു് അർഹനായി. 1094 തുലാത്തിൽ ഹജൂർക്കച്ചേരിയിൽ ഒരു ക്ലാർക്കായി; അവിടെനിന്നു കല്ക്കുളം അസിസ്റ്റന്റ് തഹശീൽദാരായി ഉയർന്നു. പിന്നീടു ലാന്റ് റവന്യൂ കമ്മീഷണർ ആഫീസിലും, അക്കാണ്ടാഫീസിലും ജോലിനോക്കി. 1094 ഇടവത്തിൽ സി. വി. യുടെ കനിഷ്ഠപുത്രി മഹേശ്വരിയമ്മയെ വിവാഹം ചെയ്തു. 1097-ലായിരുന്നുവല്ലോ സി. വി. യുടെ ചരമം. 1099-ൽ ബി. എൽ. ജയിച്ചു് ഈ. വി. തിരുവനന്തപുരത്തെ കോടതികളിൽ വ്യവഹരിക്കുവാൻ ആരംഭിച്ചു. 1100-ാമാണ്ടു ചിങ്ങമാസത്തിൽ പ്രവർത്തനകേന്ദ്രം കൊല്ലത്തേക്കു മാറ്റി. വക്കീൽപ്പണിക്കുപുറമേ അവിടെ മലയാളിയുടെ പ്രസാധകത്വവും നിർവഹിച്ചു. ക്രിമിനൽ കേസ്സുകൾ വ്യവഹരിക്കുന്നതിൽ സമർത്ഥനെന്ന പേർ പ്രചരിച്ചുതുടങ്ങി. പക്ഷേ താണതരം സർക്കാരുദ്യോഗത്തിലെന്നപോലെ അഭിഭാഷകവൃത്തിയിലും അദ്ദേഹത്തിനു് ഔത്സുക്യമുണ്ടായിരുന്നില്ല. എല്ലാവിധത്തിലും നിരങ്കുശമായ ഒരു ജീവിതം നയിക്കണമെന്നും അതിനു തൂലികാവ്യാപാരമാണു് സമുചിതമായ ആയുധമെന്നും അദ്ദേഹം നിശ്ചയിച്ചു. പല പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. 1106-ൽ നിയമസഭയിലെ ഒരങ്ഗമായി. മലയാളരാജ്യം ചിത്രവാരിക 1109-ൽ ചിങ്ങം 26-ാം൹ ആരംഭിച്ചപ്പോൾ ത്രിലോകസഞ്ചാരി എന്ന നിഗൂഢനാമത്തിൽ പല വിഷയങ്ങളെപ്പറ്റി ഫലിതമയങ്ങളായ ഉപന്യാസങ്ങൾ എഴുതി. 1113 ചിങ്ങം 13–ാം൹ കോട്ടയം മനോരമക്കാർ ഒരു പുതിയ വാരിക തുടങ്ങിയപ്പോൾ അതിൽ നേത്രരോഗി എന്ന വ്യാജപ്പേരിൽ അതേമാതിരി ലേഖനങ്ങൾ തുടർന്നെഴുതി. 1110-ൽ തിരുവനന്തപുരത്തേക്കു വീണ്ടും പ്രാക്ടീസു മാറ്റി. ആ രണ്ടു വാരികകൾക്കും പ്രശസ്തി നേടിക്കൊടുത്തതു് ഈ. വി. ആയിരുന്നു. മനോരമയുമായുള്ളബന്ധം അവസാനംവരെ നിലനിന്നു. 1113-ാമാണ്ടു് മീനമാസം 17-ാം൹ യശശ്ശരീരനായി. മഫഹേശ്വരിയമ്മയുമായുള്ള ബന്ധത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലോ. മരിക്കുന്നതിനു കറേക്കാലംമുമ്പു് ഒരു ബി. ഏ. ക്കാരിയെ രജിസ്റ്റർ വിവാഹവും ചെയ്തു.
കൃതികൾ
ഈ. വി. ഒട്ടുവളരെ കൃതികൾ രചിച്ചിട്ടുണ്ടു്. ആദ്യം നോവലുകളും, രണ്ടാമതു ചെറുകഥകളും, മൂന്നാമതു നാടകങ്ങളും, ഒടുവിൽ ഫലിതോപന്യാസങ്ങളുമാണു് പ്രായേണ എഴുതിവന്നതു്. (1) ബാലകൃഷ്ണൻ, (2) ബാഷ്പവർഷം ഇവയാണു് അദ്ദേഹത്തിന്റെ നോവലുകൾ. ബാഷ്പവർഷം ഒരു ഇംഗ്ലീഷു് നോവലിലെ പ്രതിപാദ്യത്തെ ഉപജീവിച്ചു് എഴുതിയ ഒരു ചെറിയ കഥയാകുന്നു. ഇവയെ ഗ്രന്ഥകാരന്റെവാസനയുടെ അപക്വഫലങ്ങൾ എന്നേ പറയുവാൻ നിർവ്വാഹമുള്ളു. ചെറുകഥകളിൽ അധികവും കല്ക്കുളത്തു സർക്കാർ ജോലിയിൽ ഇരുന്നപ്പോൾ എഴുതിയതാണു്. അവ പ്രായേണ കൊച്ചിയിൽ കുന്നങ്കളത്തുനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന കഥാകൗമുദി എന്ന മാസികയിലാണു് പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഒടുവിൽ (3) കേളീസൗധം എന്ന പേരിൽ അറുപതു ചെറുകഥകൾ നാലു ഭാഗങ്ങളിലായി മുദ്രണം ചെയ്യിച്ചു. നാലാം ഭാഗത്തിന്റെ പ്രാദുർഭാവം 1102-ലാണു്. മുത്തളക്കുറിച്ചിസർവ്വാധികാര്യക്കാർ, നല്ല വാക്കിന്റെ വില എന്നിങ്ങനെ ചില ഉപന്യാസങ്ങൾക്ക് അതിൽ പ്രവേശനത്തിന് അവകാശമില്ല. വളച്ചുകെട്ടുകൂടാതെ വിവക്ഷ ലളിതശൈലിയിൽ ബഹിർഗ്ഗമിപ്പിയ്ക്കേണ്ടതു് ഒരു ചെറുകഥാകാരന്റെ ഒഴിച്ചുകൂടാത്ത ചുമതലയാണു്. ആ അംശത്തിൽ ഈ. വി. വിജയം പ്രാപിച്ചിട്ടുണ്ടു്. ഈ. വി. യുടെ വാങ്മയങ്ങളിൽ നാടകങ്ങളാണു് ഭൂരിപക്ഷവും. (4) കള്ളപ്രമാണം, (5) സീതാലക്ഷ്മി (1101), (6) രാജാകേശവദാസൻ (1105), (7) രാമരാജപട്ടാഭിഷേകം (1107) (8) പ്രണയക്കമ്മീഷൺ (1107), (9) വിസ്മൃതി (1108), (10) ബി. ഏ. മായാവി (1108), (11) ഇരവിക്കുട്ടിപ്പിള്ള (1109), (12) വിവാഹക്കമ്മട്ടം (1109), (13) മായാമാനുഷൻ (1109), (14) പെണ്ണരശുനാടു് എന്നിവ അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇവയിൽ അഞ്ചും ആറും ഏഴും പതിനൊന്നും നമ്പറുകൾ ചരിത്രനാടകങ്ങളും ബാക്കിയുള്ളവ സമുദായനാടകങ്ങളുമാണു്. സീതാലക്ഷ്മി എന്ന നാടകത്തിൽ സീതാലക്ഷ്മി എന്ന വീരവനിതയുടെ കടുംബയശഃപ്രതിഷ്ഠാപകങ്ങളായ പരാക്രമങ്ങൾ വർണ്ണിക്കപ്പെട്ടിരിക്കുന്നു. രാജാകേശവദാസനിൽ വലിയ ദിവാൻജിയുടെ ചരമദിനങ്ങളും ജയന്തൻശങ്കരൻ നമ്പൂരിയുടെ രാജ്യസാരഥ്യവുമാണു് ചിത്രീകരിക്കുന്നതു്. രാമരാജപട്ടാഭിഷേകം ശ്രീ ചിത്തിരതിരുനാൾ മഹാരാജാവു തിരുമനസ്സിലെ ഭരണാധികാരപ്രതിഷ്ഠാപനം സംബന്ധിച്ചു് എഴുതിയ ഒരു കൃതിയാകയാൽ തദനുരോധേന രാമായണോപാഖ്യാനത്തിൽ ചില വ്യതിയാനങ്ങൾ വരുത്തീട്ടുണ്ടു്. ചില ചരിത്രനാടകങ്ങളിൽ സി. വി. രാമൻപിള്ളയുടെ അനേകം പ്രധാനകഥാപാത്രങ്ങളെ പ്രവേശിപ്പിച്ചിരിയ്ക്കുന്നു. സമുദായനാടകങ്ങളെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്നതിനു സ്ഥലസൗകര്യമില്ല. റോബർട്ട് ലൂയിസ് സ്റ്റീവൻസൺ (Robert Louis Stevenson) എന്ന സുപ്രസിദ്ധനായ ബ്രിട്ടീഷ് നോവൽ സാഹിത്യകാരന്റെ ഡോക്ടർ ജക്കീലിന്റെയും മിസ്റ്റർ ഹൈഡിന്റെയും വിചിത്രവൃത്തി (The strange case of Doctor Jekyll and Mister Hyde) എന്ന കഥയെ ഉപജീവിച്ചാണു് മായാമാനുഷൻ രചിച്ചിട്ടുള്ളതു്. സ്ത്രീസ്വാതന്ത്ര്യത്തെ വിഷയീകരിച്ചു പെണ്ണുരശുനാടു് എഴുതി. ഈ. വി. തന്നെയും ഒരു വിശിഷ്ടനായ നടനായിരുന്നു എന്നുള്ള വസ്തുതയും നാം പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. രാജാകേശവദാസനിലെ മാത്തുത്തരകന്റയും മറ്റും വേഷങ്ങളിൽ രങ്ഗപ്രവേശം ചെയ്തു പ്രേക്ഷകന്മാരെ അപഹൃതചിത്തവൃത്തികളാക്കുവാൻ അദ്ദേഹത്തിനു് അസാമാന്യമായ പാടവമുണ്ടായിരുന്നു. (15) വീരമഹത്ത്വം, (16) ഗുരുസമക്ഷം, (17) ബാലലീല, (18) ഭാസ്കരൻ ഇവ സ്ക്കൂളുകളിൽ പാഠ്യപുസ്തകങ്ങളാക്കുന്നതിനുവേണ്ടി എഴുതിയവയാണു്. വീരമഹത്ത്വം തോമസ് കാർലൈൽ (Thomas Carlyle) എന്ന ബ്രിട്ടീഷു് ഗദ്യകാര സാർവ്വഭൗമന്റെ വീരന്മാരും വീരാരാധനയും (Heroes and Hero-worship) എന്ന വിശിഷ്ടഗ്രന്ഥത്തെ ഉപജീവിക്കുന്നു. ഇംഗ്ലീഷ് കഥാകർത്ത്രിയായ മേരി കോറല്ലി (Marie Corelli) യുടെ സ്വർഗ്ഗീയനിക്ഷേപം (Treasure of Heaven) എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയിരിക്കുന്നു. ഇവ്ക്കുപുറമെ (19) സുഖജീവിതം എന്ന പേരിൽ ഗ്രാമോദ്ധാരണ മാർഗ്ഗങ്ങളെ വിവരിച്ചു് ഒരു പുസ്തകവും രചിച്ചിട്ടുണ്ടു്. (20) കാൺഗ്രസ് ചിത്രങ്ങൾ എന്ന പുസ്തകത്തിൽ മഹാത്മാഗാന്ധി, തേജ്ബഹദൂർ സ്പ്രു, എം. ആർ. ജയക്കാർ, ജവഹർലാൽ നെഹറു എന്നീ ഭാരതീയനേതാക്കന്മാരെ പരാമർശിക്കുന്നു. ഫലിതസാഹിത്യകാരൻ എന്ന നിലയിലാണു് ഈ. വി. യെ കേരളീയർ പ്രധാനമായി അറിയുന്നതു്. അതുകൊണ്ടു് ആ വഴിയ്ക്കുള്ള നേട്ടങ്ങളെപ്പുറ്റി മേൽ പ്രസ്താവിക്കുമെങ്കിലും ആ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ചില പുസ്തകങ്ങളുടെ പേരുകൾമാത്രം ഇവിടെക്കുറിക്കാം. (21). എം. എൽ. സി. കഥകൾ (1103-ൽ തിരുവിതാംകൂർ നിയമസഭയിലേയ്ക്കു തിരഞ്ഞെടുത്തു് അയയ്ക്കപ്പെട്ടിരുന്നവരിൽ ചിലർക്കു് അതിനുള്ള അപ്രാപ്തിയെ എം. എൽ. സി. കഥകളിൽ വർണ്ണിക്കുന്നു) (22) ഈ. വി. ക്കഥകൾ, (23) കവിതക്കേസ്, (24) പോലീസ് രാമായണം. മലയാളരാജ്യത്തിലും മനോരമയിലും പ്രസിദ്ധീകരിച്ചിരുന്ന ഫലിതോപന്യാസങ്ങളിൽ ചിലതെല്ലാം സമുച്ചയിച്ചു് (25) ചിരിയും ചിന്തയും എന്ന തലക്കെട്ടിൽ രണ്ടു പുസ്തകങ്ങളായി പ്രസിദ്ധപ്പെടുത്തി. അതുവരെ ആത്മകഥാപ്രസ്ഥാനത്തിൽ ഒരു പുസ്തകവും ഭാഷയിൽ ഉണ്ടായിരുന്നില്ല. പാച്ചുമൂത്തതു്, കോവുണ്ണി നെടുങ്ങാടി എന്നിവരുടെ ജീവിത ചരിത്രക്കുറിപ്പുകൾക്കു് ആ പേർ കൊടുക്കുവാൻ നിവൃത്തിയില്ലല്ലോ. (26) ജീവിതസ്മരണകൾ എന്ന ശീർഷകത്തിൽ ഒരു പുസ്തകം രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. അതും അപൂർണ്ണമാണു്. 1106-ാമാണ്ടുവരെയുള്ള സംഭവങ്ങളെയേ അതിൽ പ്രതിപാദിച്ചിട്ടുള്ളു. അതിന്റെ പ്രകാശനവും ഗ്രന്ഥകാരന്റെ മരണാനന്തരമാണു്. 1101-ൽ അദ്ദേഹത്തിന്റെയും കെ. ദാമോദരന്റെയും പ്രസാധകത്വത്തിൽ സേവിനി എന്നൊരു മാസികയും പുറപ്പെടുവിച്ചു. ‘ചിരിയും ചിന്തയും’ എന്ന പുസ്തകത്തിലെ ഉപന്യാസങ്ങൾ ശാശ്വചതയശസ്സിനെ അർഹിയ്ക്കുന്നു. ഈ. വി. യുടെ വിവിധങ്ങളായ വിശിഷ്യവിനോദഭാവനകൾ അവയുടെ സാരസ്യധോരണി കൊണ്ടു് അനുവാചകന്മാരെ വിസ്മയിപ്പിക്കുന്നതും നിർവൃതരാക്കുന്നതും സവ്വോപരി അവയിലാണു്.
ഈ. വി. യുടെ ഫലിതവും സ്വഭാവവും
ഈ. വി. ഒരു വ്യക്തിയല്ല; ഒന്നിലധികം വ്യക്തികളുടെ സമ്മിളിതരൂപമാണു്. സരസസംഭാഷണം അദ്ദേഹത്തിനു ബാല്യം മുതല്ക്കുതന്നെ സ്വാധീനമായിരുന്നു. ഫലിതം പറയുകയും എഴുതുകയും ചെയ്യുന്നതിനെക്കാൾ പ്രയോഗിയ്ക്കുന്നതിലായിരുന്നു അക്കാലത്തു കൂടുതൽ വിരുതു്. “എന്നെ ആരും അറിയാത്തതായ ദിക്കിൽ പോകുക, മലിനവസ്ത്രധാരിയായി നടക്കുക, ഓരോരുത്തരുടെ ഭാവങ്ങൾ ശ്രദ്ധിയ്ക്കുക, ഞാൻ സുഖിക്കുക, പിന്നീടു് അക്കാര്യങ്ങളെല്പാം ഒന്നിനു പത്തായി സ്നേഹിതന്മാരോടു പറഞ്ഞു രസിയ്ക്കുക.” ഈ വിനോദവ്യാപാരങ്ങളിൽ അദ്ദേഹം കൗമാരം മുതല്ക്കുതന്നെ കുതുകിയായിരുന്നതായി ജീവിതസ്മരണകളിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഈ. വി. ഫലിതം എഴുതിത്തുടങ്ങിയതു് 1098-ലാണു്. തത്സംബന്ധമായി ചിലചെറുകവിതകളം ഒരു സ്നേഹിതനെ കൂട്ടുപിടിച്ചു എഴുതീട്ടുണ്ടു. ഒരു ഭാഷയിലും അധികമൊന്നും വായിച്ചറിവുള്ള ആളായിരുന്നില്ല. നൈസർഗ്ഗികമായ വാസനാസമ്പത്തുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വാങ്മയ പരമ്പരയുടെ അടിസ്ഥാനം. ഏതു പുസ്തകവും എഴുതുവാൻ അദ്ദേഹത്തിനു് അല്പസമയംമാത്രം മതിയായിരുന്നു. ഏതെങ്കിലും സംഭവം കാണുകയോ അതിനെപ്പറ്റി കേൾക്കുകയോ ചെയ്യുമ്പോൾ വിനോദപരമായ ഒരുചിത്രം മനസ്സിൽ പതിയുന്നു എന്നും ആ ഭാവനയെ ആസ്പദമാക്കി സുഹൃത്തുക്കളുമായി ആവർത്തിച്ചാവർത്തിച്ചു സംഭാഷണം ചെയ്ത് അതിനു് നിറപ്പകിട്ടു കൊടുക്കുന്നുവെന്നും അതിനുശേഷം, പറയുമ്പോൾ തോന്നുന്നതിനെക്കാൾ കൂടുതൽ എഴുതുമ്പോൾ തോന്നുമെന്നും അദ്ദേഹം ജീവിതസ്മരണകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചില വിനോദമാസികകളിൽ ദ്വിജേന്ദ്രനാഥടാഗോർ എന്നും മറ്റുമുള്ള വ്യാജനാമങ്ങളിൽ 1105-ാമാണ്ടിടയ്ക്കു് അഭീഷ്ടസിദ്ധിയ്ക്കും വൈരനിര്യാതനത്തിനും വേണ്ടി ഉപയോഗിച്ച തന്റെ തൂലികയെപ്പറ്റി പില്ക്കാലത്തു ലജ്ജിയ്ക്കുകയും സന്തപിയ്ക്കുകയും ചെയ്തിട്ടുണ്ടു്.
“എന്റെ ചിത്രങ്ങളിൽ പലരെപ്പറ്റിയും കഠിനമായി ആക്ഷേപിച്ചിട്ടുണ്ടു്. ചിലരുടെ ശീലവിശേഷങ്ങൾ, രൂപവൈകല്യങ്ങൾ, മനോഭാവങ്ങൾ, പ്രവൃത്തികൾ മുതലായവ കുത്തിക്കൊല പോലെയുയള്ള നിശിതവിമർശനത്തിനു് ആ പ്രബന്ധങ്ങളിൽ വിഷയങ്ങളായിത്തീർന്നിട്ടുണ്ടു്. ഇക്കാലത്തായിരുന്നുവെങ്കിൽ ആ അവിവേകം ഞാൻ കാണിയ്ക്കുകയില്ലായിരുന്നു.” അക്കൂട്ടത്തിൽ തന്നെപ്പറ്റിയും ആക്ഷേപിക്കുകയും കള്ളക്കഥകൾ എഴുതി പ്രസിദ്ധീകരിയ്ക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിനു് ഒരു കൂസലും ഉണ്ടായിരുന്നില്ല എന്നു് ആ പുസ്തകത്തിൽ ഏറ്റുപറഞ്ഞിരിയ്ക്കുന്നു. അന്നു ചില കൂട്ടുകാർ അദ്ദേഹത്തെ പല അപഥങ്ങളിലും സഞ്ചരിപ്പിച്ചിട്ടുണ്ടു്. സുരാസേവനം അന്നാണു് ആരംഭിച്ചതെന്നു് അദ്ദേഹത്തിൽ നിന്നു തന്നെ നാം അറിയുന്നു. അക്കാര്യങ്ങൾ വളരെ വ്യസനത്തോടുകൂടിയാണു് രേഖപ്പെടത്തേണ്ടിയിരിയ്ക്കുന്നതു്. 1108-നുമേൽ അദ്ദേഹം അങ്ങനെയുള്ള ആഭാസസാഹിത്യമെന്നു് അദ്ദേഹം തന്നെ പറയുന്ന തൂലികാചിത്രാവലിയുടെ നിർമ്മാണത്തിനൊരുങ്ങിയതായി കാണുന്നില്ല. വ്യക്തിയിൽനിന്നു സമുദായത്തിലേയ്ക്കും, സമുദായത്തിൽനിന്നു പൊതുലോകത്തേയ്ക്കും അദ്ദേഹം ക്രമേണ ഉയരുകയായിരുന്നു. ഏതു പൂർവ്വാചാരത്തെയും നിരങ്കുശമായി അവഹേളനം ചെയ്യുന്നതിനുള്ള ഭഞ്ജകമനോവൃത്തി അദ്ദേഹത്തിനു് ഏറെക്കുറെ ജന്മസിദ്ധമായിരുന്നുവെന്നു പറയണം. അദ്ദേഹത്തിന്റെ ഉരുണ്ടുതള്ളി അഗ്നിഗോളങ്ങൾപോലെ ഉജ്ജ്വലിച്ചുകൊണ്ടിരുന്ന കണ്ണുകൾക്കു കാണുവാൻ കഴിയാത്തതായി യാതൊന്നുമില്ലായിരുന്നു. അവയ്ക്കു അസംഗതവും അപ്രതീക്ഷിതവും അതിശയോക്തിപരവും ഹാസജനകവുമായ രൂപം കൊടുത്തു പൊടിപ്പുംതൊങ്ങലും വച്ചു നിഷ്ക്രമിപ്പിയ്ക്കുന്നതിൽ അദ്ദേഹം സമാർജ്ജിച്ചിരുന്ന ചാതുര്യത്തിനു് അതിരില്ലതന്നെ. കുറേക്കൂടി ജീവിച്ചിരുന്നുവെങ്കിൽ ഇനിയും ഉയരുമായിരുന്നുവെന്നു് ഊഹിയ്ക്കുവാൻ ന്യായമുണ്ടു്. ഏതു നിലയിലും തരത്തിലും നില്ക്കുന്നവരുമായി താദാത്മ്യം പ്രാപിയ്ക്കുവാൻ കഴിവുള്ള ഒരസാധാരണപുരുഷനായിരുന്നു അദ്ദേഹം. പോലീസുകാരെപ്പാറി അത്രവളരെ അറിവു് ഒരു ഗ്രന്ഥകാരനുമുണ്ടായിരുന്നില്ല. ആ സിദ്ധിമൂലമാണു് ഈ. വി. സാമാന്യജനങ്ങൾക്കു് ആരാധ്യനായിത്തീന്നതു്.
ഉദാഹരണങ്ങൾ
ഇനി ഈ. വി. യുടെ കൃതികളിൽ നിന്നു ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം. താഴെക്കാണുന്ന ഖണ്ഡിക ചെറുകഥകൾ നാലാം ഭാഗത്തിൽനിന്നു് ഉദ്ധരിക്കുന്നതാണു്.
“തിരുനെൽവേലിപ്പേട്ടയായപ്പോൾ പരപരാ വെളുത്തു. ഞാനും പെട്ടിയും പരസ്പരസാമീപ്യത്തിൽ ആഹ്ലാദിച്ചും ഉൽകണ്ഠയോടുകൂടിയും ആ മുറിയിൽ ശേഷിക്കുന്നുണ്ടു്. തകർത്തടിച്ച കാറ്റോടുകൂടി ചരമഘട്ടത്തിലേക്കു പ്രവേശിച്ച നിശായക്ഷിക്കും ഞങ്ങളുടെ സ്ഥാനങ്ങൾ മാറ്റുവാൻ കഴിവുണ്ടായില്ല. പിന്നീടു മധുരയിൽ എത്തുന്നതുവരെ ഞാനും നിദ്രയുമായികഴിച്ച പോരും ചില്ലറയൊന്നുമല്ലായിരുന്നു. പാണ്ടിയിലെ ഊഷരപ്രദേശങ്ങളെ വരട്ടുന്ന ആദിത്യനും വൈദ്യുതവിശറിയെ കൊല്ലന്റെ ഉലയാക്കുന്ന ചൂടും എന്നെ വളരെ കഷ്ടപ്പെടുത്തി. മധുരയിൽച്ചെന്നിട്ടു ധനുഷ്കോടിവണ്ടിയിൽ കയറുന്നതിനു പത്തൊമ്പതു മിനിട്ടോളം ഒരു നെട്ടോട്ടം കുറിയോട്ടം വരുമെന്നു് എനിക്കറിയാമായിരുന്നു. ആ അവസരത്തിൽ എന്റെ പെട്ടി ഏതു കയ്യിൽ തൂക്കണം; ഏതു വഴിയെല്ലാം പോകണം എന്നുള്ള ആലോചന രണ്ടുമൂന്നു പാണ്ടി സ്റ്റേഷനെ തള്ളിവിട്ടു. ആലോചനയിലോ മയക്കത്തിലോ ലയിച്ചു ഞാൻ മധുരയിൽ ചെന്നുചേർന്നു.”
സീതാലക്ഷ്മി അനന്തപത്മനാഭൻ പടത്തലവനോടു്:
“സീതാലക്ഷ്മി—(ആക്ഷേപസ്വരത്തിൽ) നാം തമ്മിൽ രാജിയോ? നാം തമ്മിൽ സമത്വമോ? ഒരുപക്ഷേ നിങ്ങൾ വിഭ്രമിക്കുന്നുണ്ടായിരിക്കാം. എന്റെ വംശഭാസ്കരന്മാർ ലോകരുടെ ആക്ഷേപങ്ങൾക്കു പാത്രങ്ങളായി നീചമായ മരണത്തിൽപ്പെട്ടു നശിച്ചുപോയെന്നും, നിങ്ങളും മറ്റും സർവ്വവിജയികളായി ലോകത്തിന്റെ ശാശ്വതപൂജയെ അർഹിച്ചു നിതാന്തയശോരാശിയിൽ മുഴുകുന്നെന്നും, ഇതുപോലെ വേറേ ഒരബദ്ധമില്ല. എന്റെ പൂർവ്വികന്മാരുടെ പേരുകൾ അനന്തമായ അനന്തരജനപരമ്പരകളാൽ ഭക്ത്യാദരസമന്വിതം കീർത്തിക്കപ്പെടുമ്പോൾ, ഹേ, ഉഗ്രപ്രതാപശാലിയായ പടത്തലവൻ! അങ്ങയുടെ നാമധേയം ഒരു നിചനീചനായ കുലദ്രോഹിയുടേതായി ലോകാവസാനംവരെ വ്യവഹരിക്കപ്പെടന്നതാണു്. അങ്ങേ പേർ കേൾക്കുമ്പോൾ ലജ്ജാപാരവശ്യത്തോടുകൂടി തല കുനിക്കാത്തവരായി ആരും ഈ വർഗ്ഗത്തിൽ ഉണ്ടാകുന്നതല്ല. ഈ മഹനീയ വർഗ്ഗത്തിനു ജന്മസിദ്ധമായുണ്ടായിരുന്ന സ്വാതന്ത്ര്യസമ്പത്തിനെ സപ്തസാഗരങ്ങളുടെ ആഴത്തിലേക്കു വലിച്ചെറിഞ്ഞ മഹാദ്രോഹി എന്നായിരിക്കും അങ്ങേയ്ക്കു കിട്ടുന്ന മാറാപ്പേരു്. ധൈര്യവീര്യശൌര്യങ്ങളുടെ മണിനിലയനങ്ങളായി എന്റെ പൂർവ്വികന്മാർ സകലമാനപേരുടേയും ഹൃദയവേദിയിൽ പ്രതിഷ്ഠിക്കപ്പെടുന്നതാണു്. ഇതുതന്നെയാണു് അങ്ങേയ്ക്കു കിട്ടുന്ന ശിക്ഷയും ജനങ്ങൾക്കു കിട്ടുന്ന സമ്മാനവും. എന്തിനു മുഖം വക്രിപ്പിക്കുന്നു? ഞാൻ പാഞ്ഞുതീരട്ടെ. ദ്രോഹി! മനുഷ്യവർഗ്ഗത്തിൽ ആർക്കും കാണാത്ത ബുദ്ധിശൂന്യത ആഭരണം പോലെ പ്രതാപത്തിനായി അണിഞ്ഞിരിക്കുന്ന നേതാവേ! നിങ്ങളെ ഞാനല്ല, മനുഷ്യരാരുമല്ല കാലം—സത്യവേദിയായ ആ സത്വം—യഥായോഗ്യം ശിക്ഷിച്ചുകൊള്ളും.”
(സീതാലക്ഷ്മി)
കേശവദാസന്റെകൈയ്ക്കു വിലങ്ങു വയ്ക്കാൻ വന്ന പട്ടക്കാരനോടു സാവിത്രി കേശവദാസന്റെ സന്നിധിയിൽ: “ഏതു കൈകൾക്കമ്മാവാ! ഏതു കൈകൾക്കെടോ ശേവുകക്കാരൻപിള്ളേ! വിലങ്ങുവയ്ക്കേണ്ടതു്? ഞാൻ പറയാം ഏതു കൈകൾക്കെന്നു്. കാർത്തികതിരുനാൾ ശ്രീരാമവമ്മമഹാരാജാവു തിരുമനസ്സുകൊണ്ടു് ഏതു കൈകൾ കാഴ്ചകണ്ട ദിവസമാണോ ക്ഷാമം തീരെ നീങ്ങത്തക്കവണ്ണം ധാരാളം സാമാനങ്ങൾ തിരുമനസ്സിലേക്കു നല്കിയതു് ആ കൈകൾ. രാജ്യത്തിലെ അന്തഃച്ഛിദ്രംമൂലം പണമില്ലാതെ രാജ്യം കുചേലഭവനമായ സന്ദർഭത്തിൽ ഏതു കൈകൾകൊണ്ടു കണക്കെഴുതി ആ ശാഖയിലെ കുഴപ്പം തീർത്തു തിരുമനസ്സിലെ ഭണ്ഡാഗാരത്തിൽ സ്വർണ്ണനാണയം കിലുകിലെ വാരിയിട്ടു നിറച്ചുവോ ആ കൈകൾ. ഞാൻ പറയാം ഏതു കൈകളെന്നു്. അമ്മാവൻ എന്നെ തടുക്കരുതു്. ഭാരതഭൂമിയിൽ ശക്തി ഉറപ്പിച്ചും ചെറിയ സംസ്ഥാനങ്ങളെ മോഹാഗ്നിയിൽ ദഹിപ്പിച്ചും സഹ്യപർവ്വതാഗ്രങ്ങൾ കടന്നു് ഇങ്ങോട്ടടുത്ത വെള്ളക്കാർ കമ്പനിയാന്മാരെ ഈ രാജ്യത്തിന്റെ ഉത്തമബന്ധുക്കളാക്കി അവരെക്കൊണ്ടും ഇതിന്റെ അനിർവ്വചനീയമായ മാഹാത്മ്യം സമ്മതിപ്പിക്കത്തക്കവിധം ചാതുര്യത്തോടെ ബുദ്ധിചെലുത്തി ലേഖനങ്ങൾ എഴുതിയ ആ കൈകൾ… ഏതു കൈകളിലാണോ കൊച്ചുതിരുമേനിയേയും പ്രജകളേയും ഏല്പിച്ചിട്ടു കഴിഞ്ഞ ശിവരാത്രി ദിവസം ആ പൊന്നുതിരുമേനി ദിവംഗതനായതു്; ഏതു കൈകൾ കണ്ടാണോ കമ്പനിയാരന്മാർ തിരുവിതാംകൂറിനെ ആദരിക്കുന്നതു്; ഏതു കൈകളാണോ തിരുവിതാംകൂറിന്റെ അടിത്തട്ടും മേൽത്തട്ടും താങ്ങിയതു്… ഈ സാവിത്രിയുടെ മുന്നിൽവച്ചു്—എടോ രാജഭൃത്യൻ!—വയ്ക്കൂ വിലങ്ങു്.”
(രാജാകേശവദാസൻ)
മീറ്റിംഗ് ചടങ്ങു്—ഈശ്വരപ്രാർത്ഥനയാണു് ആദ്യം:
“ഉണങ്ങിവരണ്ട മൂന്നു പെൺകുട്ടികൾ ഒരു ദിവസംമാത്രം അവർക്കു പരിചയപ്പെടുന്ന വെള്ളമുണ്ടും വല്ലവരുടേയും ജാക്കറ്റുമായി അദ്ധ്യക്ഷന്റെ മുമ്പിൽ വന്നുനിന്നു ക്ഷാമഗാനം നടത്തുന്നതിനാണു് ഇരശ്വരപ്രാർത്ഥന എന്നു പറയുന്നതു്. പട്ടിണിക്കാരിലും പാതിജീവനുള്ളവരിലും കനിയുന്ന ഇരശ്വരനാണെങ്കിൽ ഇതു കേട്ടാൽ ഉടൻ പ്രത്യക്ഷപ്പെടുമെന്നുള്ളതു തീർച്ചയാണു്. ആ ദിക്കിലെ ഒരു വാത്സ്യായനപടുവായ നാട്ടുഭാഷാവിദ്യാലയമഹഷിയുടെ കൃതിയായിരിക്കും ഈ പ്രാർത്ഥന. അയാൾ ഒട്ടുമുക്കാലും നട്ടുവനായി ഈ ദരിദ്രശിശുക്കളുടെ അടുത്തു കാണും. അത്തക്കം നോക്കി വിദ്വാനെ തട്ടിയെടുത്തു് അടുത്ത പോലീസ് ലോക്കപ്പിലേക്കു് ആനയിച്ചാൽ പിന്നെ ഇശ്വരനും മനുഷ്യനും ആ ദേശത്തു സുഖമായി കഴിഞ്ഞുകൂടാം. പക്ഷേ, മനുഷ്യനിർമ്മിതങ്ങളായ നിയമങ്ങൾ എത്ര അപൂർണ്ണങ്ങൾ! അതുകൊണ്ടു് ഈവകക്കാർക്കു യാതൊരുതടസ്സവും ഒരിക്കലും വരുന്നതല്ല.”
(ചിരിയും ചിന്തയും, ഒന്നാം പുസ്തകം)
“തനിക്കു ലഭിക്കുവാൻ യോഗ്യതയില്ലാത്ത ഒരു ഭാര്യയെയാണു് കിട്ടിയിരിക്കുന്നതെന്നു വിചാരിക്കുന്ന ഭർത്താവാണു് ലോകത്തിൽ പരമസുഖം അനുഭവിക്കുന്നതു്. അവന്റെ മുഖത്തൊന്നു നോക്കണം. എപ്പോഴും ഒരു സംതൃപ്തി, ഒരു ചാരിതാർത്ഥ്യം, അല്പം ഒരു ശൃംഗാരച്ഛായയും. താൻ ഇങ്ങനെ ഒരു ഭാഗ്യവാൻ ഈ ഭൂമുഖത്തിൽക്കൂടെ നടക്കുന്നു, താൻമാത്രം സുഖിക്കുന്നു, മറ്റുള്ളവരെല്പാം മുജ്ജന്മത്തിൽചെയ്ത പാപംകൊണ്ടു് അസംതൃപ്തരായി കഴിയുന്നു എന്നാണു് അവന്റെ ഭാവവിശേഷം… ഇവൻ പ്രായേണ ഭാര്യാദാസനാണ്. അവളുടെ ആജ്ഞകൾ കേൾക്കുവാൻ ഉള്ള സന്തോഷം ഉള്ളിൽ മറയ്ക്കുകയുമില്ല. നമ്മോടെല്ലാം പറയും ‘എന്താചെയ്ക? എനിക്കു് അതിൽ തീരെ മനസ്സില്ലായിരുന്നു. പിന്നെ രാജമ്മ പറഞ്ഞു. പിന്നെ നമ്മളെന്തു ചെയ്യും?’ ഇതിൽ ‘നമ്മൾ’ എന്ന പ്രയോഗം കേട്ടു തെറ്റിദ്ധരിക്കേണ്ട. അയാളെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.”
(ചിരിയും ചിന്തയും, രണ്ടാം പുസ്തകം—പെൺപിറന്നോന്മാർ)
മരണം
ഈ. വി. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പു മരണത്തെക്കുറിച്ചു് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽനിന്നാണ് താഴെക്കാണുന്ന വാക്യങ്ങൾ ഉദ്ധരിക്കുന്നതു്.
“ഈശ്വരൻ ഉണ്ടു്; ഇല്ലേ? ആകട്ടെ, അങ്ങനെ സമ്മതിക്കാം. ആ ഈശ്വരനു നമ്മെപ്പറ്റി ചില നിർബ്ബന്ധങ്ങൾ ഒക്കെയുണ്ടെന്നും പറയുന്നു. നാം എന്തൊക്കെയോ ചെയ്യണമെന്നു്. അതാണു് നിർബ്ബന്ധം. എന്നാൽ ഈശ്വരന്റെ അധികാരാതിർത്തി എവിടംവരെയായിരിക്കുമോ? നാം ഇക്കാണുന്നതും കേൾക്കുന്നതുമായ പ്രപഞ്ചം മുഴുവനുണ്ടു്. അതുതന്നെ പോരല്ലോ. പരലോകത്തിലും കാണണമല്ലോ. പരലോകം എന്നുവെച്ചാൽ എന്താണ്? ആത്മാവിനു നാശമില്ലെന്നും, വിക്രമാദിത്യനെപ്പോലെ കാടാറുമാസം, നാടാറുമാസം എന്ന നിലയിലോ, ഇൻഡ്യാവൈസ്രായിയെപ്പോലെ ഡൽഹിയിൽ കുറേനാൾ, സിംലയിൽ കുറേനാൾ എന്ന രീതിയിലോ ഇഹലോകത്തിൽ കുറേനാൾ പരലോകത്തിൽ കുറേനാൾ എന്ന മട്ടിൽ സഞ്ചരിക്കുകയാണെന്നും ആണല്ലോ സുസമ്മതമായ നിലയിൽ എത്തീട്ടുള്ള ബോധം.”
ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു് എത്ര ബുദ്ധിമാനും, പ്രതിഭാശാലിയും, നിരീക്ഷണപടുവും, ഭാവനാസമ്പന്നനും, ഫലിതമാർമ്മികനും, തുലികാചാലനപടുവുമായ ഒരു സരസഗദ്യകാരനായിരുന്നു ഈ. വി. കൃഷ്ണപിള്ള എന്നുള്ള വസ്തുതവിശദമാകുന്നു. സഞ്ജയന്റേതെന്നപോലെ അദ്ദേഹത്തിന്റേയും അകാലനിര്യാണം കൈരളിക്കു് ഒരു തീരാനഷ്ടമായി പരിണമിച്ചതിൽ ആശ്ചര്യമില്ല.
അദ്ധ്യായം 64 - അറുപത്തിനാലാമധ്യായം
64.1കെ. ചിദംബരവാദ്ധ്യയാർ (1035–1115)
ജനനവും വിദ്യാഭ്യാസവും
കെ. ചിദംബരവാദ്ധ്യയാർ തിരുവനന്തപുരത്തു കരമനഗ്രാമത്തിൽ പൌരോഹിത്യം കുലവൃത്തിയായ ഒരു ഗൃഹത്തിൽ ജനിച്ചു. പിതാവു കൃഷ്ണവാദ്ധ്യാരും മാതാവു വള്ളിഅമ്മാളുമായിരുന്നു. ബാല്യത്തിൽ സംസ്കൃതം അഭ്യസിച്ചതിനുമേൽ രാജകീയമഹാപാഠശാലയിൽ ചേർന്നു് 1054-ൽ ബി. ഏ. പരീക്ഷ ജയിച്ചു. ഐച്ഛികഭാഷ സംസ്കൃതമായിരുന്നു. മാത്തമാറ്റിക്സിൽ വിശേഷസാമർത്ഥ്യം പ്രകടിപ്പിച്ചുവന്നു. അന്നു വിശാഖംതിരുനാൾ മഹാരാജാവു് ഇംഗ്ലീഷിൽനിന്നു മലയാളത്തിൽ ഗദ്യപുസ്തകങ്ങൾ തർജ്ജമചെയ്തു കാണുവാൻ അത്യന്തം ഔത്സുക്യം പ്രകടിപ്പിച്ചിരുന്നു. കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ വാദ്ധ്യാർ ലാംബ് എഴുതിയ ഷേൿസ്പീയർ കഥകളിൽ (Lamb’s Tales from Shakespeare) നിങ്ങളുടെ ഇഷ്ടംപോലെ (As you like it) എന്ന കഥ കാമാക്ഷീചരിതം എന്ന പേരിൽ ഭാഷാന്തരീകരിച്ചു. ആ തർജ്ജമ തിരുമനസ്സിലെ ശ്രദ്ധയിൽപ്പെടുകയം തത്സംബന്ധമായി 1883-ലെ കോളേജ് വാഷികസമ്മാനദാനാവസരത്തിൽ അദ്ദേഹത്തെ അവിടുന്നു മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
ഔദ്യോഗികജീവിതവും ഗ്രന്ഥനിർമ്മിതിയും
ഉടൻതന്നെ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ആധ്യക്ഷത്തിൽ സംഘടിതമായിരുന്ന സർക്കാർ പാഠ്യപുസ്തകക്കമ്മിറ്റിയിൽ ഒരങ്ഗമായി നിയമിക്കപ്പെട്ടു. അവിടെ കുറേക്കാലം ജോലി നോക്കിയതിനുശേഷം കോട്ടയത്തും കൊല്ലത്തും ഡിവിഷൺ ശിരസ്തദാരായി ഗവർമ്മെന്റിനെ സേവിച്ചു. കൊല്ലത്തുനിന്നു തിരിയെ ഹജൂരാപ്പീസിലേക്കു പോകേണ്ടിവന്നു. അക്കാലത്തു പല പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. (2) വർഷകാലകഥ (Winter’s Tale), (3) സിംഹളനാഥൻ (Cymbeline) ഇവ ലാംബിന്റെ ഷേൿസ്പീയർ കഥകളുടേയും, (4) ശരീരരക്ഷ ദിവാൻ രാമയ്യങ്കാരുടെ ആജ്ഞയനുസരിച്ചു കണ്ണിങ്ഹാം സായ്പിന്റെ സാനിറ്റെറി പ്രൈമർ (Sanitary Primer) എന്നപുസ്തകത്തിന്റേയും, (5) വ്യവസ്ഥിതിയും ബോധവും എന്ന പുസ്തകം ജെ. റ്റി. ഫൗളർ (J.T. Fowler) സായ്പിന്റെ ഡിസിപ്ലിൻ ആൻഡ് ഇൻസ്ട്രൿഷൺ (Discipline and Instruction) എന്ന പുസ്തകത്തിന്റേയും വിവർത്തനങ്ങളാണു്. അക്കാലത്തെഴുതീട്ടുള്ള പുസ്തകങ്ങളിൽ, (6) ക്ഷേത്രവ്യവഹാരം പ്രത്യേകഗണനയെ അർഹിയ്ക്കുന്നു. (7) ഇന്ത്യൻ പീനൽകോഡ് നോട്ടോടുകൂടി 1069-ൽ എഴുതി പ്രസിദ്ധീകരിച്ചു. യഥാകാലം ഹജൂരാപ്പീസിൽ ഹെഡ്ട്രാൻസ്ലേറ്ററായി ജോലിനോക്കി. അക്കാലത്തു പല പുതിയ മലയാളപദങ്ങൾ ഓരോ ആവശ്യത്തിനായി സൃഷ്ടിച്ചതിൽ ചിലതെല്ലാം ഇന്നും പ്രചാരത്തിലിരിക്കുന്നു. ഷേൿസ്പീയരുടെ, (8) റിച്ചർഡ് തൃതീയൻ (Richard III), (9) മാക്ബത്ത് (Macbeth) (10) റോമിയോ ആൻഡ് ജുലിയേററ് (11) ട്വൽത്ത് നൈറ്റ് (Twelfth Night) എന്നീ നാടകങ്ങളും അദ്ദേഹം തർജജമ ചെയ്തിട്ടുള്ളതായി കാണുന്നു. 1074-ൽ തയാറാക്കപ്പെട്ട പുതിയ മലയാളം റീഡർ പരിശോധിയ്ക്കുന്നതിൽ നിയമിതനായതു് അദ്ദേഹം തന്നെയാണു്. ഇവയെ എല്പാംകാൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുള്ള പ്രധാനകൈരളീസപര്യ, ഭാഷാരാമായണചമ്പുവിലെ, (12) രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാവിവാഹം, വിച്ഛിന്നാഭിഷേകം, ബാലിവധം എന്നീ ഭാഗങ്ങളുടെയും, (13) സ്വാതിതിരുനാൾ സംഗീതകൃതികളുടെയും പ്രസിദ്ധീകരണമാണു്. അതിനുമുമ്പു രാമായണചമ്പു എന്നൊരു കൃതി ഭാഷയിൽ ഉണ്ടെന്നു് ആരും ധരിച്ചിരുന്നില്ല. ഇവയിൽ ആദ്യത്തെ രണ്ടു ഭാഗങ്ങൾക്കു രാമായണചമ്പുവെന്നും അടുത്ത നാലിനു് ഉത്തരരാമായണചമ്പുവെന്നും പേർ കൊടുത്തിരിയ്ക്കുന്നു. സ്വാതിതിരുനാൾ സംഗീതകൃതികഉടെ പ്രകാശനത്തിലും അദ്ദേഹം നിപുണമായി ശ്രദ്ധിച്ചിട്ടുണ്ടു്. ഇനിയും ചില പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും അവ കേവലം സ്ക്കൂൾ ബുക്കുകളാകയാൽ ഇവിടെ നാമനിർദ്ദേശം ചെയ്യേണ്ട ആവശ്യമില്ല. താഴെച്ചേർക്കുന്ന വാക്യപംക്തി ഉത്തരരാമായണ ചമ്പുവിന്റെ മുഖവുരയിൽ ഉള്ളതാണു്.
“എന്നാൽ സർവ്വോപരി ഈ ഗ്രന്ഥത്തിന്റെ പ്രകാശനത്തിനു ഹേതുഭൂതരായിരിക്കുന്നതു മലയാളഭാഷയുടെ സഞ്ജീവിനീരൂപയായ ചിത്തവൃത്തിയോടുകൂടി ആ ഭാഷയിലുള്ള ഗ്രന്ഥസമൂഹങ്ങൾ അഹമഹമികയോടെ ചാടി വെളിയിൽ വരുന്നതിനായി രാത്രിന്ദിവം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കവികുലരത്നമായ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടാകുന്നു. ആ തിരുമനസ്സിലെ പരിശ്രമത്തിന്മേൽ ആകുന്നു കേവലം കുപ്പക്കൂട്ടമായി കിടക്കുന്ന വലിയകൊട്ടാരത്തിലെ ഗ്രന്ഥപ്പര വാണീനൃത്യരംഗമായിത്തീർന്നിരിക്കുന്നതു്. ആ തിരുമനസ്സിലെ അനുവാദത്തോടുകൂടിയാണു് ഈ ഗ്രന്ഥത്തെ ഏട്ടിൽനിന്നു പകർത്തിച്ചു് അച്ചടിപ്പിക്കാൻ ഇടയായതും. അതുകൊണ്ടു് ഈ ഗ്രന്ഥത്തിന്റെ പ്രചാരണത്തിലും തിരുമനസ്സുകൊണ്ടു ചെയ്തിട്ടുള്ള ഉപകാരം മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവരേയും തിരുമനസ്സിലെ കടപ്പെട്ടവരാക്കിത്തീർത്തിരിക്കുന്നു.”
വലിയ കോയിത്തമ്പുരാന്റെ നിര്യാണംവരെ വാദ്ധ്യാർ അദ്ദേഹത്തിന്റെ ഒരു പ്രധാനാശ്രിതനായിരുന്നു. ലക്ഷ്മിയമ്മാളായിരുന്നു സഹധർമ്മിണി. വാദ്ധ്യാരും, എം. സി. നാരായണപിള്ളയും നിത്യസഹചാരികളായാണു് കഴിഞ്ഞുകൂടിയതു്. രണ്ടുപേരുടേയും സാഹിത്യ പ്രവർത്തനത്തിനു പരസ്പരം പ്രോത്സാഹനവും സഹകരണവും നിരന്തരമായി ഉണ്ടായിരുന്നു. വാദ്ധ്യാർ 1115-ാമാണ്ടു മകരമാസം 26-ാം൹മരിച്ചു. ദിനചര്യയിൽ യാതൊരു നിഷ്കർഷയുമില്ലായിരുന്നുവെങ്കിലും അവസാനംവരെ അരോഗദൃഢഗാത്രനായിരുന്നു.
ഒരു ഉദാഹരണം
വാദ്ധ്യാരുടെ ഗദ്യശൈലി ഒരുദാഹരണംകൊണ്ടു വ്യക്തമാക്കാം.“ആരോഗ്യം മനുഷ്യനുണ്ടാകാവുന്ന അത്യുത്തമങ്ങളായ ഭാഗ്യങ്ങളിലൊന്നാകുന്നു. രോഗിയായിരിക്കുമ്പോൾ മനുഷ്യനു വേല ചെയ്വാൻ കഴിയുകയില്ല; അഥവാ കഴിയുമെങ്കിലും അതു ശ്രമസാധ്യമായിരിക്കും. മറ്റുസമയങ്ങളിൽ അവനു സന്തോഷത്തെ ഉണ്ടാക്കുന്നവ അക്കാലത്തു തീരെ സന്തോഷത്തെ ജനിപ്പിക്കുന്നില്ല. രോഗം സുഖാദ്യനുഭോഗത്തെ ഇല്ലാതെയാക്കുന്നു എന്നുമാത്രമല്ല, പലപ്പോഴും ദുഃഖകരമായ കഷ്ടതയേയും ദാരിദ്ര്യത്തേയുംകൂടി ഉണ്ടാക്കുന്… ചിലപ്പോൾ രോഗം അവന്റെ മരണത്തിനു ഹേതുവായിത്തീരുകയും അതുഹേതുവായിട്ടു് ഒരു കുടുംബത്തിന്റെ സുഖത്തിനും ഭാഗ്യത്തിനും വേണ്ടവയെ എല്ലാം സമ്പാദിച്ചുകൊണ്ടിരുന്ന ഒരുത്തൻ പൂർണ്ണയൗവനദശയിൽത്തന്നെ ആ കുടുംബത്തിനു നഷ്ടനായിപ്പോകുകയും ചെയ്യാം. ഇപ്രകാരം ഒരു കടുംബത്തെപ്പറ്റി പറഞ്ഞതു് അനേകകുടുംബങ്ങളുടെ സമുദായമായ ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ വിഷയത്തിലും സത്യംതന്നെയാകുന്നു. എന്നാൽ ആരോഗ്യം ഓരോരുത്തനും അത്ര വലിയ ആശിസ്സായും ഓരോ സമുദായത്തിനും അത്ര വലുതായ നിധിയായും ഇരുന്നിട്ടും അതു് എത്ര സാധാരണമായി ഉപേക്ഷിക്കപ്പെട്ടുവരുന്നു?”
(ശരീരരക്ഷ–മുഖവുര)
64.2സി. ഡി. ഡേവിഡ് (1035–1095)
ചരിത്രം
സി. ഡി. ഡേവിഡിന്റെ ജനനവും മരണവും ഏതു കൊല്ലങ്ങളിലായിരുന്നു എന്നു സൂക്ഷ്മമായി അറിയുന്നില്ല. 1035 എന്നും 1095 എന്നും കുറിച്ചിട്ടുള്ളതു് കുറേയെല്ലാം അനുമാനത്തെ ആധാരമാക്കിയാണു്. അദ്ദേഹം തൃശൂർ കുന്നത്തിക്കര ഡാനിയലിന്റെ പുത്രനും സി. എം. എസ്. ക്രിസ്തീയവിഭാഗത്തിൽപ്പെട്ട ആളുമായിരുന്നു. ബാല്യത്തിൽ സംസ്കൃതഭാഷയിൽ സാമാന്യവിജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷ് മട്രിക്കുലേഷൻ ക്ലാസ്സുവരെ പഠിച്ചു. അക്കാലത്തു പിതൃസഹോദരനോടുകൂടി കുറേക്കാലം ലക്കടിയിൽ താമസിച്ചു. ആദ്യം തൃശ്ശൂർ സർക്കാർ ഹൈസ്കൂളിൽ ഉപാധ്യായനും പിന്നീടു് അവിടത്തെ ശിക്ഷാക്രമപാഠശാലയിൽ മലയാളപണ്ഡിതനുമായിരുന്നു. ദേവജി ഭീമജിയുടെ കേരളമിത്രം പത്രത്തിൽ സഹപത്രാധിപരായി സ്വല്പകാലത്തേക്കു പണി നോക്കി. അതിനുപുറമേ മലയാളമനോരമ, കോഴിക്കോടൻ മനോരമ, കേരളപത്രിക, കേരളസഞ്ചാരി, പശ്ചിമതാരക, നസ്രാണിദീപിക, സത്യനാദകാഹളം തുടങ്ങിയ വൃത്താന്തപത്രങ്ങളിലും, വിദ്യാവിനോദിനി, ഭാഷാപോഷിണി, രസികരഞ്ജിനി, നല്ലീശ്വരവിലാസം ഇത്യാദിമാസികകളിലും വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സി. പി. അച്യുതമേനോന്റെ പ്രിയസുഹൃത്തുക്കളിൽ ഒരാളായിരുന്നതിനാൽ വിദ്യാവിനോദിനിയെ പല പ്രകാരത്തിൽ സഹായിച്ചു. സക്കാർ സർവ്വീസിൽ നിന്നു പിരിഞ്ഞതിനു ശേഷം ജനോപകാരി എന്ന അച്ചുക്കൂടത്തിന്റെ മാനേജരായി കുറേക്കാലം പണിനോക്കി. ഒടുവിൽ വടക്കാഞ്ചേരിയിൽ ഒരു ഗൃഹം പണിയിച്ചു് അവിടെ താമസമാക്കി. മരണം അവിടെവെച്ചായിരുന്നു. ഭാഷയുടെ ഉന്നമനത്തിൽ അതീവ തൽപരനായിരുന്ന അദ്ദേഹം 1067 മുതൽ ഉദ്ദേശം 1090 വരെ ഭാഷയെ നിരന്തരമായി സേവിച്ചു.
കൃതികൾ
ഡേവിഡ് ഒരു ഗദ്യകാരനാണെങ്കിലും പദ്യരചനയും അദ്ദേഹത്തിനു വശമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ താഴെ കുറിക്കുന്നവയാണു് പ്രധാനങ്ങൾ. (1) പ്രബന്ധമഞ്ജരി മൂന്നു ഭാഗങ്ങൾ, (2) പ്രബന്ധമാലിക മൂന്നു ഭാഗങ്ങൾ, (3) ആരോഗ്യരക്ഷാമാർഗ്ഗം, (4) ഗൃഹഭരണം, (5) കുഞ്ചൻനമ്പിയാരുടെ കാലം, (6) ക്രിസ്തോത്ഭവം ഓട്ടൻതുള്ളൽ, (7) മിശിഹാചരിത്രസംഗ്രഹം കിളിപ്പാട്ടു്, (8) സദാചാരമാലിക (പദ്യം), (9) ദിവ്യോപദേശം മഞ്ജരി. ഡേവിഡിന്റെ പദ്യകൃതികൾ ക്രിസ്തുമതപരങ്ങളും, ഗദ്യകൃതികൾ സദാചാരപരങ്ങളുമാണു്. കുഞ്ചൻ നമ്പിയാരുടെ കാലം എന്ന പുസ്തകം ആ മഹാകവിയുടെ ചരിത്രത്തെയും കൃതികളെയും ആസ്പദമാക്കി എഴുതീട്ടുള്ള ഒരു പുസ്തകമാണു്. ഭാഷയിൽ ഗവേഷണപ്രധാനമായി രചിച്ചിട്ടുള്ള ഒന്നാമത്തെ ഗ്രന്ഥം അതാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ നിന്നു ചില ഉദാഹരണങ്ങൾ എടുത്തുകാണിക്കാം.
പദ്യം
“ലോഹത്തെ വഹ്നിയിലിട്ടീടിൽക്കിട്ടാംശ–
മാകവേ വേർപിരിഞ്ഞീടും പോലെ
ദുഷ്ടാംശമുള്ളവ നീങ്ങീട്ടുഭക്തന്മാർ
ശുദ്ധിയിൽ വർദ്ധിച്ചു ജീവിക്കുവാൻ
സന്താപവഹ്നിയിലാക്കിജഗദീശൻ
ശുദ്ധിചെയ്തീടുമെന്നോർത്തിടേണം.
കുന്തിരിക്കം ഭദ്രമായിട്ടു സൂക്ഷിപ്പാ–
നുണ്ടൊരു കാലമതിനെത്തന്നെ
തീയിലിട്ടീടാനുമുണ്ടൊരു കാലമെ–
ന്നീയുലകത്തിൽ നാം കാണുന്നീലേ?
അഗ്നിയിലായതിട്ടാലുണ്ടാം സൗരഭ്യ–
മെന്തെന്നെല്ലാരുമറിഞ്ഞിട്ടില്ലേ?
എന്നതുപോലെ ചില കാലം ശോകമാ–
മഗ്നിയിലാക്കും ചിലരെ നാഥൻ.”(ദിവ്യോപദേശം)
ഗദ്യം
പ്രബന്ധമഞ്ജരി. പ്രസിദ്ധീകരിയ്ക്കുവാൻ പലസാഹിത്യകാരന്മാരും ലേഖനങ്ങൾ നല്കി സഹായിച്ചു കാണുന്നു. അതിലെ രണ്ടാം ഭാഗത്തിൽ സ്വഭാഷയും അന്യഭാഷയും എന്ന തലക്കെട്ടിൽ ഡേവിഡിന്റെ ഒരു നല്ല ഉപന്യാസമുണ്ടു്. അതിൽ നിന്നാണു് താഴെക്കാണുന്ന വാക്യങ്ങൾ ഉദ്ധരിയ്ക്കുന്നതു്.
“മനുഷ്യർക്കു മനോവിചാരത്തെ പരസ്പരം അറിയിക്കേണ്ടതിനു ഭാഷ ആവശ്യമായിരിക്കുന്നു. എങ്കിലും എല്ലാവരും ഒരേ ഭാഷതന്നെ സംസാരിച്ചുവരുന്നതായി കാണുന്നില്ല. ഓരോ രാജ്യത്തുള്ളവർ ഓരോ ഭാഷയാകുന്നു സംസാരിച്ചുവരുന്നതു്. അതിനാൽ ചിലരുടെ സ്വഭാഷ മറ്റു ചിലരുടെ അന്യഭാഷയായിരിയ്ക്കുമെന്നു തെളിയുന്നു. ഒരു രാജ്യത്തുള്ള ജനങ്ങളിൽ അധികഭാഗം, പ്രത്യേകമായി സ്വഭവനങ്ങളിൽ സംസാരിക്കുന്ന ഭാഷ ഏതോ, അതു് ആ രാജ്യത്തുള്ളവരുടെ സ്വഭാഷയായിരിക്കുമെന്നാണു് തോന്നുന്നതു്. ഒരു കുട്ടി ആദ്യം കേൾക്കുന്നതും സംസാരിക്കുന്നതും സ്വഭാഷയിലുള്ള പദങ്ങളെയാണു്. മാതാപിതാക്കന്മാരുടെ മനോവിചാരങ്ങളെ കുട്ടികളും കുട്ടികളുടേതിനെ മാതാപിതാക്കന്മാരും അറിയേണ്ടതിന്നു സ്വഭാഷയാണു് ആദ്യമേതന്നെ ആവശ്യമായിരിയ്ക്കുന്നതു്. പ്രയോജനകരങ്ങളായ പുസ്തകങ്ങൾ സ്വഭാഷയിൽ ഇല്ലെന്നുള്ള ഒരു ന്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ടു സ്വഭാഷയെ വെറുക്കുന്നതു് അത്ര ഭങ്ഗിയാണെന്നു തോന്നുന്നില്ല. തന്റെ പിതാവു സുന്ദരനല്ലെന്നു നിശ്ചയിച്ചു് ‘അഴകനെ അച്ഛനെന്നു വിളിക്ക’ യോഗ്യമോ?”
ഇതു മറ്റൊന്നു്
സഭാങ്ഗങ്ങളല്ലാത്തവരിൽ ചിലർ സഭാങ്ഗങ്ങളിൽ ചിലരെക്കാൾ സമർത്ഥന്മാരാണെന്നോ സഭാങ്ഗങ്ങളിൽ ചിലരിൽ ഗുണത്തിലേയ്ക്കുള്ള യാതൊരു മാറ്റവും കാണപ്പെടുന്നില്ലെന്നോ വന്നേക്കാം. ഇങ്ങനെ വന്നാൽത്തന്നെ സഭയെ കുറ്റപ്പെടത്തുവാനില്ലെന്നാണു് എന്റെ പക്ഷം. കുറേ മെഴുകും കുറേ ചളിയുമെടുത്തു് ഒരേ കാലത്തു വെയിലത്തുവച്ചാൽ ഉഷ്ണം വർദ്ധിക്കുന്തോറും മെഴുക് അധികമധികം ഉരുകുന്നതായും ചളി നേരേമറിച്ചു് ഉറച്ചുകട്ടയാകന്നതായും കാണാം. വസ്തുവിന്റെ പ്രകൃതിഭേദത്താലല്ല സൂര്യന്റെ ദൂഷ്യത്താലാണു് ഇപ്രകാരം വിപരീതഫലം കാണപ്പെടുന്നതെന്നു് ഇതേവരെ ആരെങ്കിലും പറക ഉണ്ടായിട്ടുണ്ടോ?
(പ്രബന്ധമഞ്ജരി, മൂന്നാം ഭാഗം)
64.3മൂർക്കോത്തു കുമാരൻ (1049–1116)
ജനനവും വിദ്യാഭ്യാസവും
ഈ അധ്യായത്തിൽ ഇതുവരെ സ്മൃതന്മാരായ സാഹിത്യകാരന്മാരുടെ ലോകസേവനത്തിനു് ഒരു പരിമിതിയുണ്ടു്. അതുപോലെയുള്ളതല്ല കുമാരന്റേതു്. അദ്ദേഹം വിവിധങ്ങളായ പ്രവർത്തനകോടികളിൽ സഞ്ചരിച്ചു പ്രശംസനീയമായ വിജയം നേടി. അതുകൊണ്ടാണു് അദ്ദേഹത്തിന്റെ ചരിത്രം പ്രത്യേകമായി പ്രതിപാദിക്കേണ്ടിയിരിയ്ക്കുന്നതു്. കുമാരൻ 1049-ാമാണ്ടു് (ഇംഗ്ലീഷ്വർഷം 1874-ാമാണ്ടു്) രേവതീനക്ഷത്രത്തിൽ തലശ്ശേരിയിൽ ജനിച്ചു. പിതാവു മൂർക്കോത്തു രാമുണ്ണിയും മാതാവു് കുഞ്ഞിച്ചിരുതയുമായിരുന്നു. ഏകദേശം ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. കുമാരൻ അച്ഛന്റെ തറവാട്ടിൽ വളർന്നു. കാലാന്തരത്തിൽ അച്ഛന്റെ മരുമകൾ ചൂര്യയി മൂർക്കോത്തു യശോദമ്മയെ വിവാഹം ചെയ്തു. തലശ്ശേരി ഗവർമ്മെന്റ് ബ്രണ്ണൻ കോളേജിൽ എഫ്. ഏ. പരീക്ഷ ജയിച്ചതിനുശേഷം മദിരാശി ക്രിസ്ത്യൻ കോളേജിൽ ബി. ഏ. പരീക്ഷയ്ക്കു ചേർന്നു ബാക്കി രണ്ടു ഭാഗങ്ങളിലും ജയിച്ചുവെങ്കിലും ഐച്ഛികവിഷയമായ ചരിത്രത്തിൽ തോറ്റുപോയി. സൈദാപ്പേട്ട് കോളേജിൽ ട്രയിനിംഗ് കഴിച്ചു മലബാറിലേക്കു മടങ്ങി. ഇംഗ്ലീഷ് വർഷം 1890-ൽ കോഴിക്കോട്ടു സെന്റ് ജോസഫസ് ബോയിസ് ഹൈസ്കൂളിൽ ആദ്യം ഉപാധ്യായനായി. കമാരൻമാസ്റ്റർ എന്ന പേരു് അദ്ദേഹത്തിനു് അങ്ങനെയാണു് സിദ്ധിച്ചതു്. അവിടെ നിന്നു കോഴിക്കോട്ടു പ്രോവിഡൻസ് കോൺവെന്റിലേയ്ക്കു മാറി. പിന്നീടു തലശ്ശേരി നെട്ടൂർ ബി. ഈ. എം. സെക്കണ്ടറി സ്ക്കൂൾ ഹെഡ്മാസ്റ്റരായും തദനന്തരം മങ്ഗലാപുരം സെന്റ് അലൂഷിയസ് കോളേജ് മലയാളപണ്ഡിതനായും ഒടുവിൽ തലശ്ശേരി സെന്റ് ജോസഫ്സ് സെക്കണ്ടറി സ്ക്കൂളിൽ ഒന്നാം അസിസ്റ്റന്റായും പണി നോക്കി. 1105-ൽ (ഏപ്രിൽ 1930) അധ്യാപകവൃത്തിയിൽനിന്നു വിരമിച്ചു. 45-ൽപ്പരം കൊല്ലം പല പ്രവർത്തനരങ്ഗങ്ങളിലും പ്രേക്ഷകന്മാരുടെ കണ്ണും കരളും കുളുർപ്പിക്കുമാറു ചൊല്ലിയാടി. 1934-ൽ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി കേരളമെങ്ങും ആഡംബരപൂവ്വം ആഘോഷിയ്ക്കപ്പെട്ടു. ഒടുവിൽ അർബുദം ബാധിച്ചു് ഒരു കൊല്ലത്തോളം കാലം ശയ്യാശരണനായി. അദ്ദേഹം ചില ലേഖനങ്ങൾ പറഞ്ഞുകൊടുത്തു് അന്നും എഴതിച്ചിരുന്നു. ആടിയ കാലും പാടിയ വായും അതാതിന്റെ തൊഴിലിൽനിന്നു വിരമിയ്ക്കുവാൻ പ്രയാസമുണ്ടു്. 1116-ാമാണ്ടു് (1941 ജൂൺ 25) യശശ്ശരീരനായി.
പത്രപ്രവർത്തനം
കുമാരനു ബാല്യംമുതല്ക്കുതന്നെ ഭാഷാപോഷണത്തിൽ അഭിരുചിയും ഗദ്യപദ്യങ്ങൾ രചിക്കുന്നതിൽ പാടവവും ഉണ്ടായിരുന്നു. അദ്ദേഹം മദിരാശിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് എഴുതിയതാണു് മർക്കടസന്ദേശം എന്ന കാവ്യം.
“ആഴിക്കെട്ടിൽ പുകഴു പെരുകും കേരളത്തിൽ പ്രസിദ്ധം
കോഴിക്കോട്ടാം പെരിയ പുരിയിൽച്ചെന്നുചേർന്നാലുടൻ നീ
ആഴിപ്പെണ്ണെത്തിരയവതിനായഞ്ജനാസൂനു പാരാ–
താഴിക്കെട്ടേവിധമതുവിധം വണ്ടിയിൽനിന്നു ചാടൂ.”
ഈ കവിതക്കു രചനാഭംഗി കുറയുമെങ്കിലും കാലക്രമത്തിൽ ഒരു നല്ല കവിയാകുന്നതിനുവേണ്ട യോഗ്യതകൾ അദ്ദേഹം സമ്പാദിച്ചു. എന്നാൽ താൻ ഒരു കവിയെന്നു് അഭിമാനിയ്ക്കുകയോ അതിലേയ്ക്കായി വളരെ സമയം വ്യയംചെയ്യുകയോ ചെയ്തില്ല. ഗദ്യനിർമ്മിതിയിലാകുന്നു അദ്ദേഹത്തിന്റെ വിജയം അതിന്റെ സമഗ്രമായ രൂപത്തിൽ പ്രകാശിക്കുന്നതു്. 1894-ൽ താൻ ഒരു ചെറുകഥ എഴുതി കോഴിക്കോട്ടെ രണ്ടു പത്രങ്ങൾക്കു് അയച്ചതിൽ ആ പത്രങ്ങളുടെ അധിപന്മാർ അതു മടക്കിയയയ്ക്കുകയാണുണ്ടായതെന്നും അതുതന്നെ മലയാളമനോരമയ്ക്കു് അയച്ചപ്പോൾ വറുഗീസുമാപ്പിള അതു ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും തന്നെ പ്രോത്സാഹനരൂപത്തിലുള്ള ഒരു കത്തുകൊണ്ടും ഉചിതമായ ധനസംഭാവനകൊണ്ടും അനുഗ്രഹിയ്ക്കുകയും ചെയ്തതായും അദ്ദേഹം ഒരവസരത്തിൽ പ്രസ്താവിച്ചിട്ടണ്ടു്. വറുഗീസമാപ്പിളയുടെ പേരിൽ അദ്ദേഹത്തിനു ജ്യേഷ്ഠനിർവ്വിശേഷമായ ഭക്തിയാണുണ്ടായിരുന്നതു്. അന്നു കോഴിക്കോട്ടു കേരളസഞ്ചാരിയുടെ പ്രസാധകനായിരുന്ന സി. കൃഷ്ണൻ ഉന്നതവിദ്യാഭ്യാസത്തിനായി മദിരാശിയിൽ പോകകയും അതിനുപകരം കുമാരൻ ആ സ്ഥാനത്തിൽ നിയുക്തനാകുകയും ചെയ്തു. അതാണു് കുമാരന്റെ ആധിപത്യത്തിൽ പ്രചരിച്ച ഒന്നാമത്തെ പത്രം. തദ്വാരാ ചന്തുമേനോൻ, കുഞ്ഞിരാമൻനായനാർ മുതലായ സാഹിത്യകാരന്മാരുമായി സ്നേഹം പുലർത്തുന്നതിനു സൗകര്യം കിട്ടി. ഫലിതം സംബന്ധിച്ചു് അവരുടെ ശിഷ്യനായിരുന്നു കുമാരൻ എന്നു പറയുന്നതിൽ അപാകമില്ല. സഞ്ചാരിയുടെ പ്രസാധകനായിരുന്ന കാലത്തു സരസ്വതി എന്നൊരു മാസികയും ആരംഭിച്ചു. അതിൽപ്പിന്നീടു് 1913-ൽ സി. കൃഷ്ണൻ അതിന്റെ അവകാശം വാങ്ങി സഞ്ചാരി മിതവാദിയിൽ ലയിപ്പിച്ചു. അതിൽനിന്നു മിതവാദി എന്ന പത്രം തുടങ്ങി. പിന്നീടുാണു് ഗജകേസരി എന്ന പത്രത്തിന്റെ ആവിർഭാവം. 1935-ൽ അതോടുകൂടി സത്യവാദി എന്നൊരു വാരികയും നടത്തി. ചിന്താമണി, ആത്മപോഷിണി എന്നീ മാസികകളുടേയും, വിദ്യാലയം, ധർമ്മം എന്നീ പത്രങ്ങളുടേയും അധിപരായി ഓരോ കാലത്തു ജോലി നോക്കീട്ടുണ്ടു്. ഇവയെയെല്ലാം തന്റെ തൂലികാചാലനംകൊണ്ടു് അദ്ദേഹം ഉയർത്തി. എങ്കിലും അതുകൊണ്ടൊന്നും താൻ വിഭാവനം ചെയ്തുകൊണ്ടിരുന്ന ആദർങ്ങൾക്കു് അവ അർഹിയ്ക്കുന്ന രൂപം കൊടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. ഒടുവിൽ ഉദാരമതിയും ഭാഷാപോഷണവ്യഗ്രനുമായ തോമസ് പോൾ ദീപം എന്നൊരു ചിത്രമാസിക എറണാകളത്തുനിന്നു് 1105-ാമാണ്ടു ചിങ്ങമാസം 1-ാം൹ മുതൽ പ്രചരിപ്പിയ്ക്കുവാൻ തീർച്ചപ്പെടുത്തിയപ്പോൾ അതിന്റെ പ്രസാധകനായി തിരഞ്ഞെടുത്തതു കുമാരനെയായിരുന്നു. ദീപംപോലെ വിജ്ഞാനപ്രദവും വിവിധവിഷയസ്പർശിയുമായ ഒരു മാസിക അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല എന്നു പറയുന്നതു മറ്റു മാസികകൾക്കു് ഒരുവിധത്തിലും അവജ്ഞാദ്യോതകമല്ല; രാജ്യസംബന്ധമായുള്ള കാര്യങ്ങളെപ്പറ്റി വിമർശങ്ങൾ, ചെറുകഥകൾ, ജീവിതചരിത്രങ്ങൾ, നോവൽ, കവിതകൾ, കൌതുകവാർത്തകൾ, സർവ്വോപരി ഹൃദയാവർജ്ജകങ്ങളായ ചിത്രങ്ങൾ ഇത്യാദി വിഷയങ്ങൾകൊണ്ടു് ഓരോ ലക്കവും അലംകൃതമായിരുന്നു. മൂന്നുകൊല്ലത്തേയ്ക്കേ ദീപം നടന്നുള്ളു.
മറ്റു പ്രവർത്തനങ്ങൾ
കുമാരൻ ഒരു തികഞ്ഞ സമുദായ സേവകനും പൊതുകാര്യപ്രസക്തനുമായിരുന്നു. പതിനെട്ടുകൊല്ലം തലശ്ശേരി മുനിസിപ്പൽ കൌൺസിലറായും ഒൻപതു കൊല്ലം മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ കൗൺസിലിലെ ഒരംഗമായും. ഓരോ പ്രാവശ്യം കോട്ടയം താലൂക്കുബോർഡ് വൈസ്പ്രസിഡണ്ടായും മുനിസിപ്പൽ വൈസ് ചെയർമാനായും പണി നോക്കി. മദിരാശി ഗവർണ്ണർ മലബാറിലെ ജന്മിമാരുടേയും കുടിയാന്മാരുടേയും ഒരു വട്ടമേശസമ്മേളനം സംഘടിപ്പിച്ചതിൽ കുമാരൻ കുടിയാന്മാരുടെ ഒരു പ്രതിനിധിയായിരുന്നു. അക്കാലത്തു് അദ്ദേഹത്തിന്റെ ലേഖനങ്ങൾ കൂടാതെ കേരളത്തിൽ പ്രചരിച്ചുവന്ന പത്രങ്ങൾ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പല ഗൂഢനാമങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ എഴുതീട്ടുണ്ടു്. വജ്രസൂചി, ഗജകേസരി എന്നീ പേരുകളിൽ വടക്കൻപത്രങ്ങളിലും, പതഞ്ജലി എന്ന പേരിൽ തെക്കൻ പത്രങ്ങളിലുമാണു് അത്തരത്തിലുള്ള ലേഖനങ്ങൾ പ്രായേണ കാണാറുണ്ടായിരുന്നതു്. കുമാരൻ ഒരു ഉറച്ച ഹിന്ദുമതഭക്തനായിരുന്നു എന്നും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഇഷ്ടദേവത ശ്രീകൃഷ്ണനായിരുന്നു എന്നുമുള്ളതിനു പല ലക്ഷ്യങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഗൃഹത്തിനു ഗോകുലമെന്നായിരുന്നു നാമകരണം. ഭഗവൽഗീതയെപ്പോലെ മനുഷ്യർകു് ഐഹികവും ആമുഷ്മികവുമായ ഉൽക്കർഷത്തിനു പ്രയോജകീഭവിയ്ക്കുന്ന ഒരു ഗ്രന്ഥം ലോകത്തിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഗാഢമായ വിശ്വാസം. ഹിന്ദുക്കളുടെ ആചാരപരിഷ്കരണത്തിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ആ പരിഷ്കരണം ശ്രീനാരായണഗുരുസ്വാമിയുടെ ഉപദേശങ്ങൾകൊണ്ടും ചര്യാവിശേഷംകൊണ്ടും സിദ്ധമായിയെന്നു് അദ്ദേഹം തീർച്ചപ്പെടുത്തി. തലശ്ശേരി ജഗന്നാഥക്ഷേത്രത്തിന്റെ നിർമ്മിതിയ്ക്കും, അതിനു തൊട്ടുള്ള ഗുരുദേവന്റെ ലോഹപ്രതിമാസ്ഥാപനത്തിനും അദ്ദേഹമാണു് മുൻകയ്യെടുത്തു പ്രവർത്തിച്ചതു്. സ്വാമികളുടെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനു്’ എന്ന സന്ദേശത്തെ മലബാറിൽ പ്രധാനമായി പ്രചരിപ്പിച്ചതു് അദ്ദേഹമായിരുന്നു. തീയർ ഹിന്ദുമതം ഉപേക്ഷിയ്ക്കണമെന്നും ബുദ്ധമതം സ്വീകരിയ്ക്കണമെന്നും മറ്റുമുള്ള ചിലരുടെ അഭിപ്രായങ്ങൾക്കു് അദ്ദേഹം പരമവിരോധിയായിരുന്നു. ഉത്തരകേരളത്തിൽ ഈ പ്രക്ഷോഭണത്തെ നിർജ്ജീവമാക്കിത്തീർത്തതു് അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില തീയപ്രമാണികളുമായിരുന്നു എന്നുള്ള വസ്തുത അവിസ്മരണീയമാണു്. വെറുതേയല്ല അദ്ദേഹത്തെ ഉത്തരകേരളത്തിലെ കിരീടം വയ്ക്കാത്ത രാജാവു് എന്നു പറഞ്ഞുവന്നതു്. ഉദാരമായിരുന്നു അദ്ദേഹത്തിന്റെ ചിത്തവൃത്തി. അനേകം പാവപ്പെട്ട വിദ്യാർത്ഥികളെ അദ്ദേഹം തന്റെ ചിലവിൽ പഠിപ്പിച്ചിട്ടുണ്ടു്.
സാഹിത്യസേവനം
കുമാരന്റെ കൃതികളിൽ പ്രധാനങ്ങളായുള്ളവയെ മാത്രം ഇവിടെ കുറിയ്ക്കുന്നു. (1) മർക്കടസന്ദേശം, (2) ആശാകല, (3) ഇലഞ്ഞിപ്പൂമാല മുതലായ ഖണ്ഡകൃതികൾ, (4) ദർശനമാല (തർജ്ജമ), (5) ലോകാപവാദം, (6) കനകംമൂലം, (7) അമ്പുനായർ, (8) വസുമതി, (9) ഒരു വൈദ്യന്റെ അനുഭവങ്ങൾ, (10) ജാഹനീറ, (11) രജപുത്രവിവാഹം, (12) കൂനിയുടെ കുസൃതി, (13) യാദവകൃഷ്ണൻ, (14) ഒയ്യാരത്തു ചന്തുമേനോൻ, (15) വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, (16) ശ്രീനാരായണഗുരുസ്വാമി, (17) കാകൻ, (18) പ്രകൃതിശാസ്ത്രത്തിലെ ചില അത്ഭുതങ്ങൾ, (19) ഗദ്യമഞ്ജരി ഒന്നാം ഭാഗം, (20) സൈരന്ധ്രി, (21) മുത്തശ്ശന്റെ കഥകൾ, (22) നൂറ്റിൽപ്പരം ചെറുകഥകൾ, (23) അമ്മമാരോടു്, (24) വെള്ളിക്കൈ.
അവയിലെ ഉള്ളടക്കം
പദ്യം
ആശാകലയാണു് കുമാരന്റെ കൃതികളിൽ പ്രഥമഗണനീയം. സുപ്രസിദ്ധനായ കീറ്റ്സ് (Keats) എന്ന ആംഗലേയമഹാകവിയുടെ ഇസബല്ലാ (Isabella) എന്ന കാവ്യത്തിന്റെ സ്വതന്ത്രാനുവാദമാണതു്. അത്യന്തം ഹൃദയദ്രവീകരണചണമായ മൂലകൃതി വലിയ താഴ്ചവീഴ്ചകൾ കൂടാതെ കുമാരൻ ഭാഷാന്തരീകരിച്ചിരിയ്ക്കുന്നു. ചില വരികൾ ഉദ്ധരിക്കാം.
“ലാലസൻതന്റെ കഥയുദ്ധരിയ്ക്കാം ഞാൻ
ധീരതയുള്ളവർ കേട്ടുകൊൾവിൻ.
എങ്ങവൻ? എങ്ങാനൊരുൾനാട്ടിൽ ശഷ്പങ്ങൾ
തിങ്ങിവളർന്നൊരു കുറ്റിക്കാട്ടിൽ,
ആറ്റിൻകരയിൽ മനുഷ്യപാദസ്പർശം
തട്ടാറില്ലാത്തൊരു ദിക്കിലായി,
ആറടി ദീർഘതയുള്ള കുഴിയൊന്നു
മൂടിക്കിടപ്പുണ്ടു പുത്തനായി.
ലാലസനെങ്ങെന്നതിൽച്ചെന്നു ചോദിപ്പിൻ
മാലുറ്റ വാർത്ത കൊതിപ്പോരെല്ലാം.”
ഇലതഞ്ഞിപ്പൂമാല ചെറുതാണെങ്കിലും ഒന്നുകൂടി ചേതോഹരമാണെന്നു പറയാം. ഒരു പെൺകിടാവു് ആ മാല നിരത്തിൽക്കൂടി വില്പനയ്ക്കു കൊണ്ടുപോകുന്നു.
“ഇലഞ്ഞിപ്പൂമാലയിലഞ്ഞിപ്പൂമാല–
യിലഞ്ഞിപ്പൂ വാങ്ങിൻ, വണങ്ങുന്നേൻ.”
ആ പെൺകുട്ടിയുടെ ആകാരസുഷമയെ കവി ഇങ്ങനെ വർണ്ണിയ്ക്കുന്നു.
“തരുണശ്രീ വന്നങ്ങുദിച്ചില്ലായതിൻ
കരുക്കൾമേനിയിൽക്കുരുത്തില്ല.
ഉടുമുണ്ടല്ലാതെ മുറിമുണ്ടില്ലവൾ–
ക്കുടലുമംഗവും മറയുവാൻ.
കുളി കഴിഞ്ഞല്പം നനഞ്ഞുലഞ്ഞേറ്റ–
മളിവർണ്ണം പൂണ്ട ചികുരത്തെ
അനിലപോതങ്ങൾ ചലിപ്പിച്ചീടുന്നു–
ണ്ടനംഗൻ മാനവമനം പോലെ.
ഇലഞ്ഞിപ്പൂമാല മുഴുവനും വാങ്ങി–
യലസാപാംഗിക്കു പണമേകാൻ
പരതി കീശ ഞാ,നൊരു കാശില്ലതിൽ–
പ്പരിതാപമെന്തു പറയാവൂ?”
ദർശനമാല ശ്രീനാരായണഗുരുസ്വാമികളുടെ തന്നാമധേയമായ വേദാന്തഗ്രന്ഥത്തിന്റെ തർജ്ജമയാണു്.
ഗദ്യം
ഒരു ഗദ്യകാരൻ എന്ന നിലയിലാണല്ലോ കുമാരൻ പരക്കെ അറിയപ്പെടുന്നതും അറിയപ്പെടേണ്ടതും. അഞ്ചുമുതൽ ഏഴുവരെ നമ്പർ കൃതികൾ നോവലുകളാണു്. വസുമതി ഒരു സമുദായാഖ്യായികയാണു്. വടക്കേ മലബാറിലെ അക്കാലത്തെ തീയരെ സംബന്ധിച്ചുള്ള പല കാര്യങ്ങളും അതിൽനിന്നു ഗ്രഹിയ്ക്കുവാൻ കഴിയും. ഒരു വൈദ്യന്റെ അനുഭവങ്ങൾ ചില ചെറുകഥകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണു്. പത്തും പതിനൊന്നും കൃതികൾ ഇന്ത്യാചരിത്രത്തിലെ ചില കഥകൾ സംഭവമാക്കി എഴുതീട്ടുള്ളതാകുന്നു. പന്ത്രണ്ടാം നമ്പർ രാമായണത്തിലെ ഒരുപാഖ്യാനത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഗദ്യനാടകമാണു്, 13 മുതൽ 16 വരെ നമ്പരുകൾ ജീവിതചരിത്രഗ്രന്ഥങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. കാകൻ ഏററവും മനോഹരമായ ഒരു കൃതിയാണു്. കുമാരന്റെ നാനാമുഖമായ മനോധർമ്മപ്രസരം അതിൽ അതിന്റെ അത്യുച്ചകോടിയിൽ തെളിഞ്ഞുകാണാം. പ്രകൃതിശാസ്ത്രത്തിലെ അത്ഭുതങ്ങൾ എന്ന ഗ്രന്ഥത്തിലെ വിഷയം പേരുകൊണ്ടുതന്നെ വിശദമാകുന്നുണ്ടല്ലോ. ഗമദ്യമഞ്ജരി ഒന്നാംഭാഗം സാഹിത്യവിമർശനപരമാണു്. അതിൽ കവിത, ഭാവനാശക്തി, മലയാളഭാഷയ്ക്കു സഹായങ്ങൾ, ഗദ്യപ്രബന്ധം, നോവൽ മുതലായി പല വിഷയങ്ങൾ അടങ്ങിയിരിയ്ക്കുന്നു. കുമാരനെ ഒരു നിരൂപണവിചക്ഷണനായി ഉയർത്തിക്കാണിക്കുന്നതു് പ്രസ്തുത ഗ്രന്ഥമാണു്. സൈരന്ധ്രിയും മുത്തശ്ശന്റെ കഥകളും ബാലവിദ്യാർത്ഥികളുടെ ഉപയോഗത്തിനായി എഴുതിയിരിക്കുന്നു. ചെറുകഥകളിൽ അധികവും ദീപം മാസികയിൽ, പ്രസിദ്ധീകരിച്ചതാണു്. അവയിൽ ചിലതിന്റെയെല്ലാം വിഷയം സ്വകപോലകല്പിതമല്ല. റംഗൂണിൽവച്ചു മലയാളി മഹിളാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ എഴുതിവായിച്ചതാണു് അമ്മമാരോടു് എന്ന ചെറുകൃതി. പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാലിയും മഹാരാഷ്ട്രന്മാരും യോജിച്ചു പരന്ത്രീസുകാരുടെ സഹായത്തോടുകൂടി യുദ്ധംചെയ്തു പല അക്രമങ്ങളും പ്രവർത്തിച്ച സംഭവമാണു് വെള്ളിക്കയ്യുടെ പശ്ചാത്തലം. ദീപത്തിൽ അതു ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നു. പ്രത്യേകം പുസ്തകമായി അച്ചടിപ്പിച്ചിട്ടില്ല.
വാക്കലഹം
തന്റെ സാഹിത്യസേവനത്തെപ്പറ്റി കുമാരൻ ഒരവസരത്തിൽ ഇങ്ങനെ പറയുന്നു: “ഞാൻ ചിലതെഴുതി; അതു ചിലക്കു രസിച്ചു. ഞാൻ പിന്നെയും എഴുതി; അതു ചിലരെ മുഷിപ്പിച്ചു. അവർ എന്നെ കുത്തി എഴുതി; ഞാനും കുത്തി എഴുതി. ഇങ്ങനെ കമ്പിളിക്കെട്ടു ഞാൻ വിട്ടിട്ടും കമ്പിളിക്കെട്ടു് എന്നെ വിടുന്നില്ലെന്നു പറഞ്ഞപോലെ ഞാൻ സാഹിത്യസമുദ്രത്തിൽക്കിടന്നു്
‘ഓട്ടുനാളിറങ്ങിയും മങ്ങിയും തിരവന്നു
തട്ടിയിട്ടലച്ചുമങ്ങൊട്ടേടം ചെന്നും പോന്നും’
അങ്ങനെ പരിചയിച്ചു് ഒരുവിധം നീന്തിക്കളിയ്ക്കുവാൻ പഠിച്ചുവെന്നേ പറയേണ്ടതുള്ള.” സൂക്ഷ്മത്തിൽ അദ്ദേഹം സാഹിത്യക്കളരിയിൽ നെടുനാൾ കച്ചകെട്ടി കയ്യും മെയ്യും ഉറച്ച ഒരുധീരയോദ്ധാവായിരുന്നു. കുമാരൻ ധാരാളം വെട്ടും തട്ടും പയറ്റി. കൊടുക്കുകയും കൊള്ളുകയും ചെയ്തു. എതിരാളിയെ അമ്പരപ്പിയ്ക്കുകയും അടിപണിയിയ്ക്കുകയും ചെയ്ത അവസരങ്ങൾ അനവധിയുണ്ടു്. വ്രണകിണങ്ങളാൽ അങ്കിതമായിരുന്നു അദ്ദേഹത്തിന്റെ വിരിമാറു്. അപൂർവ്വം ചില ഘട്ടങ്ങളിൽ അടവു തെറ്റി താഴെ വീണിട്ടുണ്ടു്. വീണേടത്തുകിടന്നു വിദ്യയുമെടുത്തിട്ടുണ്ടു്. നിശിതവും മർമ്മവേധിയുമായിരുന്നു അദ്ദേഹത്തിന്റെ തൂലികാപ്രയോഗം. തനിയ്ക്കു പറയുവാനുള്ളതു് ആരെപ്പറ്റിയായാലും ഒളിവും മറവും കൂടാതെ പറയും. പല അച്ചുക്കൂടമുടമസ്ഥന്മാരുമായി ഗാഢമായ ബന്ധം പുലർത്തിവന്ന അദ്ദേഹം അവരെയും വിട്ടിട്ടില്ല: ഒരവസരത്തിൽ ഇങ്ങനെ പറയുന്നു:
“പ്രസാധകന്മാരിൽ അധികം പേരും കച്ചവടത്തിന്റെ കണ്ണുകണ്ട സമർത്ഥന്മാരാണു്. അവർക്കൊരു പേർ കൊടുക്കുവാൻ എനിക്കു് അധികാരമുണ്ടായിരുന്നുവെങ്കിൽ ഞാൻ അവരെ ‘ചോരകുടിയന്മാർ’ എന്നു വിളിയ്ക്കുമായിരുന്നു. കവികളുടേയും ഗ്രന്ഥകാരന്മാരുടേയും ചോരകുടിച്ചാണു് അവരിൽപലരും ജീവിയ്ക്കുന്നതും, തങ്ങൾക്കും തങ്ങളുടെശേഷം സന്താനങ്ങൾക്കുംവേണ്ടി ധനം സമ്പാദിയ്ക്കുന്നതും. വിദ്വാന്മാർ പ്രായേണ ദരിദ്രന്മാരാണല്ലോ. അവരെക്കൊണ്ടു ഗ്രന്ഥങ്ങൾ രചിപ്പിച്ചു് അല്പം വല്ലതും കൊടുത്തും കൊടുക്കാമെന്നു വാഗ്ദാനംചെയ്തും പിന്നെ കൊടുക്കാതെയും ആ ഗ്രന്ഥങ്ങൾ അച്ചടിപ്പിച്ചു പ്രസിദ്ധംചെയ്ത്, അതുകൊണ്ടുള്ള വമ്പിച്ച ആദായംമുഴുവൻ ഈ ചോരകുടിയന്മാർ എടുക്കുന്നു. ഗ്രന്ഥകർത്താക്കന്മാരോ? പട്ടിണി!” അങ്ങനെയുള്ള ഒരാൾ അഭിയോക്താവിനു ഭയങ്കരനായ പ്രതിദ്വന്ദിയായിരുന്നതു് അസാധാരണമല്ലല്ലോ. എങ്കിലും അദ്ദേഹത്തിന്റെ ഹാസ്യരസനിഷ്യന്ദികളായ ഉക്തിപ്രത്യുക്തികൾ അവരേയും ആനന്ദസാഗരത്തിൽ ആറാടിയ്ക്കുകയായിരുന്നു പതിവു്. തന്നെയോ തന്റെ സമുദായ നേതാക്കന്മാരെയോ തനിയ്ക്കു വേണ്ടപ്പെട്ടരവരെയോ ആക്ഷേപസൂചകമായി ആരു് എന്തെഴുതിയാലും അദ്ദേഹം ഉലച്ച വാളുമായി അരങ്ങത്തു കയറി നിർഭയമായി പോരാടും. പക്ഷേ, അദ്ദേഹത്തിന്റെ വിമലമായ ഹൃദയത്തിൽ വ്യക്തിവിദ്വേഷത്തിന്റെയോ സമുദായസ്പർദ്ധയുടെയോ ലാഞ്ചനം ഒരൊറ്റവാക്കിലെങ്കിലും മഷിയിട്ടു നോക്കിയാൽപ്പോലും കാണ്മാനുണ്ടായിരുന്നില്ല. താൽക്കാലികമായ ഒരു രസത്തിനുവേണ്ടി വേണ്ടതിലധികം തട്ടിവിടും. എങ്കിലും അതെല്ലാം ശരൽക്കാലത്തിലെ മേഘശകലത്തിന്റെ കളി കാട്ടി ക്ഷണത്തിൽ മറഞ്ഞുപോകും. കുമാരനെ നല്ലപോലെ അറിയുന്ന ഫലിതപ്രിയന്മാർക്കു് ആ വാൿപ്രവാഹം വിനോദത്തിന്റെ പ്രകാരാന്തരമായല്ലാതെ തോന്നുമായിരുന്നില്ല.
കൃത്യനിഷ്ഠ
ഇതു കുമാരന്റെ എണ്ണപ്പെട്ട ഗുണങ്ങളിൽ ഒന്നായിരുന്നു. താൻ ഏതു സാഹിത്യവ്യവസായത്തിൽ ഏർപ്പെട്ടാലും അതു വിജയപൂർവ്വമായി കലാശിപ്പിക്കണമെന്നു് അദ്ദേഹത്തിനു നിർബ്ബന്ധമുണ്ടായിരുന്നു. മറ്റു ചിലരെപ്പോലെ വല്ലതും കാട്ടിക്കൂട്ടി ഒപ്പിച്ചുമാറുന്നതിൽ അദ്ദേഹത്തിനു തെല്ലും വിശ്വാസമണ്ടായിരുന്നില്ല. ശ്രീനാരായണഗുരുവിന്റെ ജീവിതചരിത്രം രചിക്കുവാൻ അദ്ദേഹം യോഗാഭ്യാസ പ്രതിപാദകങ്ങളായ പല പുസ്തകങ്ങൾ വായിക്കുകയും അറുപത്തഞ്ചോളം വശം വരുന്ന തത്സംബന്ധമായ ഒരധ്യായം ആ പുസ്തകത്തിന്റെ പ്രഥമഭാഗമായി എഴുതിച്ചേർക്കുകയും ചെയ്തു. ചന്തുമേനോന്റെ ചരിത്രം ഗദ്യകാവ്യത്തിന്റെ വളർച്ച എന്ന അധ്യായം കൊണ്ടാണു് ആരംഭിക്കുന്നതു്. യാദവകൃഷ്ണൻ എന്ന പുസ്തകത്തിൽ ശ്രീകൃഷ്ണനെപ്പറ്റിയുള്ള ഇതിഹാസപൗരാണികോപാഖ്യാനങ്ങളിൽ ഇക്കാലത്തു് അവിശ്വസനീയങ്ങളാണെന്നു തോന്നാവുന്ന അംശങ്ങളെ പരിത്യജിച്ചു കേവലം ഒരു ഉത്തമപുരുഷൻ എന്ന നിലയിൽ ആ മഹാത്മാവിന്റെ ചരിത്രം ഉപപാദിക്കുന്നതിനുവേണ്ടി പല പുസ്തകങ്ങളും നിഷ്കർഷിച്ചു വായിച്ചു. ഇതെല്ലാം എന്തിനാണെന്നു ചിലർ ചോദിച്ചേക്കാം. അവർ ക്ലേശഭീരുക്കളും വിഷയപൂർത്തിയെപ്പറ്റി വേണ്ട വിജ്ഞാനമില്ലാത്തവരുമാണെന്നു പറയേണ്ടിയിരിക്കുന്നു.
സംസ്കൃതപദപ്രയോഗം
തന്റെ ഗദ്യത്തിൽ സംസ്കൃത പദങ്ങൾ വേണ്ടതിലധികം കടന്നുകൂടാതിരിക്കുന്നതിനു കുമാരൻ പ്രത്യേകം യത്നിച്ചു. തനിക്കു സംസ്കൃതത്തിലുള്ള പരിജ്ഞാനത്തിന്റെ കുറവു് അതിനു സഹായമായും തീർന്നു. വെള്ളിക്കൈ ദീപത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ “ഇതു് എല്ലാവരും വായിച്ചു രസിക്കണമെന്നല്ലാതെ സ്ക്കൂളുകളിൽ പാഠപുസ്തകമാക്കിക്കിട്ടണമെന്നു് ഉദ്ദേശമില്ലാത്തതിനാൽ അനാവശ്യമായി അപൂർവ്വ സംസ്കൃതപദങ്ങൾ കുത്തിച്ചെലുത്തുകയോ അന്വയവിഷമത വരുത്തുകയോ ചെയ്യേണ്ടുന്ന ആവശ്യം നേരിട്ടിട്ടില്ല” എന്നു് അദ്ദേഹം ആ വിഷയത്തിൽ തനിക്കുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. മറ്റൊരവസരത്തിൽ ഇങ്ങനെയും പറഞ്ഞിട്ടുണ്ടു്: “ശരിയായി അർത്ഥമറിഞ്ഞുകൂടാത്ത സംസ്കൃതപദങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണമെന്നുള്ളതു സംസ്കൃതം അറിഞ്ഞുകൂടാത്ത എന്നെപ്പോലുള്ളവർ പ്രബന്ധരചനയിൽ അനുസരിക്കേണ്ടുന്ന ഒരു സമ്പ്രദായമാണെന്നു ഞാൻ അവരെ ഓർമ്മപ്പെടുത്തിക്കൊള്ളന്നു.”
ഗദ്യശൈലി
കുമാരന്റെ വിവിധസിദ്ധികളിൽവച്ചു് അത്യന്തം സമുന്നതമായി. എല്ലാവർക്കും പ്രതിഭാസിക്കുന്നതു് അദ്ദേഹത്തിന്റെ അപ്രതിമമായ ഗദ്യശൈലിയാകുന്നു. അദ്ദേഹം ആ ശൈലികൊണ്ടു പലപ്പോഴും നമുക്കു സ്വർഗ്ഗീയമായസുഖം തരുന്നുണ്ടു്. അദ്ദേഹത്തിന്റെ ഗദ്യം ഒരുതരം ശ്രവണമധുരമായ സംഗീതമാണ്. അതിന്റെ ആരോഹാവരോഹക്രമങ്ങൾ അദ്ദേഹത്തിനേ നിശ്ചയമുള്ളു. അതു വായിക്കുമ്പോൾത്തന്നെ അർത്ഥം ഗ്രഹിക്കാം. വിവക്ഷിതം വേണ്ടവിധത്തിൽ ആലോചിച്ചു ക്രമപ്പെടുത്തിയേ പറയൂ. സരളവും പ്രസന്നവും മധുരവുമാണു് ആ ഗദ്യരീതി. ഉജ്ജ്വലലത ആവശ്യംപോലെ പ്രകടിപ്പിക്കും. ഫലിതംകൊണ്ടാണു് അദ്ദേഹം ആദ്യന്തം കൈകാര്യംചെയ്തു കാന്തിവിശേഷം ഉൽപാദിപ്പിക്കുന്നതു്. സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും ഗ്രന്ഥങ്ങളിലും ആ ഫലിതം പ്രയോഗിക്കും. അതിനു് ഒരു അദൃഷ്ടപൂർവ്വമായ ആകർഷണശക്തിയുണ്ടു്. അതിലേക്കു് ആവശ്യമുള്ള പഴഞ്ചൊല്ലുകളും ഉപകഥകളും മറ്റും ഒരു പുഴയിലെ അലകൾ പോലെ അതിൽ പൊങ്ങിയും മുങ്ങിയും പ്രകാശിക്കുന്നു. കുമാരൻ ഒരു വിശ്രുതനായ വാഗ്മിയായിരുന്നുവെന്നും നാം ഇവിടെ ഓർമ്മിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രസംഗവേദിയിൽ കടന്നാൽ ചിരിക്കു് എന്തെങ്കിലും വകയുണ്ടാകുമെന്നു ശ്രോതാക്കൾക്കറിയാമായിരുന്നു. ആ വിഷയത്തിൽ അദ്ദേഹത്തെപ്പോലെയുള്ള പ്രവക്താക്കളും പത്രലേഖകന്മാരും ഗ്രന്ഥകാരന്മാരും കേരളത്തിൽ അധികമുണ്ടായിട്ടില്ല.
ചില ഉദാഹരണങ്ങൾ
ചില ഉദാഹരണങ്ങൾകൊണ്ടു പ്രസ്തുത ശൈലി പ്രദർശിപ്പിക്കാം. കുമാരൻ നടത്തിത്തുടങ്ങിയ കേരളചിന്താമണിയെപ്പറ്റി അല്പം ആക്ഷേപസൂചകമായി മലബാറിയുടെ പ്രസാധകനായ വി. സി. ബാലകൃഷ്ണപ്പണിക്കർ ഒരു കുറിപ്പു് എഴുതി. പണിക്കർ പിരിഞ്ഞതിൽപ്പിന്നെയാണു് കുമാരൻ ചിന്താമണിയുടെ നടത്തിപ്പു് ഏറ്റെടുത്തതു്. ആ കുറിപ്പിനു കുമാരന്റെ പ്രത്യുക്തിയാണു് ചുവടേ ചേർക്കുന്നതു്.
“കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ മലബാറിയെപ്പറ്റി പറഞ്ഞതിനു മറുപടിയൊന്നും പറയാതെ കേരളചിന്താമണി പ്രത്രാധിപരെ കുറേ ചീത്തപറഞ്ഞു വിടുകയണു് ചെയ്തിട്ടുള്ളതു്. ഇതിനു മറുപടി പറവാൻ ഞങ്ങൾ പഠിച്ചിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ഇതു പക്ഷേ മലബാറിപ്പത്രത്തിനു വലിയ ഇച്ഛാഭംഗത്തിനു കാരണമായേക്കാം. എന്തു ചെയ്യാം? നിവൃത്തിയില്ലാത്ത ദിക്കിൽ ഞങ്ങളുടെ മാന്യസഹജീവികളേയും വ്യസനിപ്പിക്കേണ്ടിവരുന്നു… ഇനിയും കാര്യം പറയാതെ ചീത്ത പറയാനാണു് ഭാവമെങ്കിൽ ഞങ്ങളുടെ ഭാവം മൗമുദ്ര ധരിക്കാനാണു്. കേരളചിന്താമണിയുടെ അഭ്യുദയകാംക്ഷികൾ ഞങ്ങൾക്കെഴുതാതെ മലബാറിപ്പത്രത്തിനു രഹസ്യമായി എഴുതിയതു വലിയ പുതുമയായിത്തോന്നുന്നു തന്നെ! അവർതന്നെ അഭ്യുദയകാംക്ഷികൾ.”
ഏതു വിഷയവും എത്ര കഠിനവും ശാസ്ത്രീയവുമായ രീതിയിൽ പ്രതിപാദിക്കുന്നതിനുള്ള ശക്തി കുമാരനിൽ അസാധാരണമായി വിദ്യോതിച്ചിരുന്നു. താഴെക്കാണുന്നതു കാകൻ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ നിന്നു് ഒരു ഭാഗമാണു്.
“കാക്കയെപ്പറ്റി എഴുതുവാനുള്ളതൊക്കെ എഴുതിക്കഴിഞ്ഞു. അച്ചടിച്ചുംകഴിഞ്ഞു. ഇനി ഒരു മുഖവുര വേണ്ടയോ എന്നാണു് അച്ചുക്കൂടക്കാർ ചോദിക്കുന്നതു്. അതിനാണു് വിഷമം. പുസ്തകം കാക്കയെപ്പറ്റിയാണു്. അതിനെ സ്തുതിച്ചാലും ദുഷിച്ചാലും ആരും ചോദിക്കുവാനില്ല. മുഖവുര പുസ്തകത്തെപ്പറ്റി ആയിരിക്കണമല്ലോ. അതിനെ ഞാൻ തന്നെ സ്തുതിക്കുന്നതു കുറേ അങ്ങനെയല്ലേ? ദുഷിക്കാൻ മനസ്സും വരുന്നില്ല. എഴുതാമെന്നുവെച്ചാൽ പലതും എഴുതാം, ‘ഈ പുസ്തകം അശേഷം നന്നായിട്ടില്ലെന്നു് എനിക്കുതന്നെ ബോധ്യമുണ്ടു്. പക്ഷേ, ചില സ്നേഹിതന്മാരുടെ നിർബ്ബന്ധംകൊണ്ടു് ഇങ്ങനെ അച്ചടിച്ചു പരസ്യംചെയ്തതാണു്’ എന്നു പറയാമായിരുന്നു. അതു വെറും കളവായിരിക്കും. ‘ഇതു പരസ്യംചെയ്വാൻ എന്നെ ആരും നിർബ്ബന്ധിച്ചിട്ടില്ല. ഇതിൽ വളരെ തെറ്റുകളുണ്ടു്. അതു വായനക്കാർ സദയം ക്ഷമിക്കണം.’ എന്നെഴുതിയാലോ? അതു കേവലം അനാവശ്യമാണു്. എന്റെ പുസ്തകത്തിൽ തെറ്റുണ്ടായാലും ഇല്ലെങ്കിലും അതു വെളിക്കിറങ്ങുന്ന തക്കവും നോക്കി അതിനെ കൊത്തിപ്പറിച്ചു ഛിന്നഭിന്നമാക്കുവാൻ നോമ്പും നോറ്റു നില്ക്കുന്ന ചില രസികശിരോമണികളുണ്ടു്. അവർക്കു് അതുകൊണ്ടു കാര്യസാധ്യവുമുണ്ടെന്നാണു് ഒരാൾ ഇതിനിടെ പറഞ്ഞതു്. എനിക്കും ഗുണമില്ലാതെയല്ല. പുസ്തകം വേഗത്തിൽ വിറ്റുപോകും. അതുകൊണ്ടു കാക്കയ്ക്കു ബലിയിട്ടുകൊടുക്കുമ്പോലെ രണ്ടുപേൎ ക്കും ഉപകാരമാകത്തക്കവണ്ണം ഈ ‘കാക’നെ അവർക്കായി സമർപ്പിക്കുക.”
അടിയിൽ ചേർക്കുന്ന ഭാഗവും അതിലുള്ളതുതന്നെയാണു്.
“ചിലപ്പോൾ തള്ളപ്പക്ഷിക്കു വല്ല ഭക്ഷണസാധനവും കിട്ടി അവൾ അതു കൊത്തിത്തിന്നാൻ ഭാവിക്കുമ്പോൾ കുട്ടി അടുത്തുചെന്നു് അതു പിടിച്ചുപറ്റാൻ ഭാവിക്കുന്നതും അതിനു കൊടുക്കാതെ തള്ള പകുതി വിഴുങ്ങുന്നതും പിന്നെ കുട്ടിയുടെകരച്ചിൽ കേട്ടിട്ടു് അലിവുണ്ടായിട്ടെന്നപോലെ വായിൽനിന്നുഴിഞ്ഞു കുട്ടിയുടെ കൊക്കിൽ ഇട്ടുകൊടുക്കുന്നതും കാണ്മാൻ ബഹുരസമുള്ള കാഴ്ചകളാണു്. വലതും തിന്നാൻ കിട്ടിയാൽ അതു തന്റെ സ്വന്തം ഉദരപൂരണത്തിനു് ഉപയോഗിക്കുകയോ വേണ്ടതു്? കരയുന്ന കുഞ്ഞുങ്ങളെ രക്ഷിക്കുവാൻ അവയ്ക്കുകൊടുക്കുകയോ വേണ്ടതു്? എന്നിങ്ങനെ മനസ്സിൽ രണ്ടു വിചാരങ്ങൾ അടിക്കടി വളരെ നേരം ജയാപജയങ്ങൾ സംശയത്തിലായിരിക്കയും ചിലപ്പോൾ ‘ആത്മപൂജ’ ജയിച്ചു എന്നു തീർച്ചപ്പെടുത്താൻ സംഗതിയാകത്തക്കവിധം പകുതിയോളം വിഴുങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും, കാക്കയ്ക്കു തന്റെ കുഞ്ഞുങ്ങളോടുള്ള കാരുണ്യത്തിനാണു് സ്വാർത്ഥപ്രതിപത്തിയെക്കാൾ ശക്തിയുള്ളതെന്നു് അവ സംശയംകൂടാതെ സ്ഥാപിച്ചിട്ടുണ്ടു്.”
യാദവകൃഷ്ണനിൽനിന്നു ചില വാക്യങ്ങൾകൂടി അടിയിൽചേർക്കുന്നു.
“ഇത്രയം പറഞ്ഞു ഭീഷ്മർ അല്പം നിർത്തി. ആദ്യം വൃന്ദാവനത്തിലെ ഗോപാലന്മാരുടെ ഹൃദയത്തിൽ വ്യാപിച്ചതും, ഗോപസ്ത്രീകളുടെ മനോമുകുരങ്ങളെ വികസിപ്പിച്ചതും, ക്രമേണ ഭാരതഖണ്ഡത്തിലെ ആമര്യന്മാരുടെയിടയിൽ സൗഭാഗ്യരശ്മിയെ ഉദിപ്പിച്ചതുമായി, കൃഷ്ണനിൽ നിന്നു ജനിച്ചുയർന്നസ്നേഹം ഭീഷ്മരുടെ ഹൃദയത്തിലും നിറഞ്ഞുകവിഞ്ഞിരുന്നു. അദ്ദേഹത്തിന്നു തൊണ്ടയിടറി, കണ്ണിൽ വെള്ളം നിറഞ്ഞു. നെഞ്ഞിടിച്ചു. ഒടുവിൽ കഴിയുന്നത്ര ഉച്ചത്തിൽ പൂജ്യനായ ആ വയോവൃദ്ധൻ ഇങ്ങനെ പറഞ്ഞു: ‘അതേ, കൃഷ്ണനെ വിശ്വത്തിന്റെ ആദികാരണമായി ധരിച്ചു നമ്മൾ പൂജിക്കുന്നു; വിശ്വത്തിന്റെ ലയകാരണമായി നമ്മൾ പൂജിക്കുന്നു. അവൻ ശാശ്വതനും അവൻ സർവ്വശക്തിക്കും അതീതനുമത്രേ.’ ഭീഷ്മർക്കു പിന്നെ സംസാരിപ്പാൻ കഴിയാതായി. അല്പം വിശ്രമിച്ചു ശ്വാസം നേരേയാക്കി. കൃഷ്ണനിലുള്ള ഭക്തി നിമിത്തം ജനിച്ച മനോവികാരത്തെ നിയന്ത്രിക്കുവാൻശ്രമിച്ചു.”
മതി, ഈ ഉദാഹരണങ്ങളിൽനിന്നു കുമാരൻ എത്രമാത്രം അനുഗൃഹീതനായ ഒരു സാഹിത്യകാരനായിരുന്നുവെന്നും ആ വടവൃക്ഷത്തിന്റെ ഏതെല്ലാം അംബരചുംബികളായ ശാഖകളിലാണു് വിവിധ ഗാനങ്ങൾപാടി കേരളീയരെ ആകമാനം പുളകംകൊള്ളിച്ചു വിഹരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നതെന്നും വ്യക്തമാകുന്നതാണു്. വാദ്ധക്യത്തിന്റെയാതൊരു ലക്ഷണവും രോഗഗ്രസ്തനാകുന്നതുവരെ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ആ സുകുമാരവും പട്ടാംബരവേഷ്ടിതവും മന്ദസ്മിതമധുരവുമായ ആകാരത്തെ നിത്യയൗവനം ആശ്ലേഷിച്ചു ചാരിതാർത്ഥ്യം നേടിയിരുന്നതുപോലെ തോന്നി. അത്തരത്തിലുള്ള ഒരു തികഞ്ഞ സാഹിത്യവീരനെ നമുക്കു് അത്ര എളുപ്പത്തിലൊന്നും കിട്ടുന്നതല്ലെന്നു പറയേണ്ടതില്ലല്ലോ.
64.4കെ. രാമകൃഷ്ണപിള്ള (1053–1091)
കുടുംബവും ജനനവും
കെ. രാമകൃഷ്ണപിള്ള നെയ്യാറ്റിൻകരത്താലൂക്കിൽ മുൻസീഫ് കോടതിവക്കീൽ എം. കേശവപിള്ളയുടെ ജ്യേഷ്ഠസഹോദരി ചക്കിയമ്മയുടേയും സ്ഥലം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശാന്തി നരസിംഹൻ പോറ്റിയുടേയും പുത്രനായി 1053-ാമാണ്ടു് ഇടവമാസം 16-ാം൹ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. പൂർവ്വകുടുംബം നെയ്യാറ്റിൻകര അതിയന്നൂർ അംശം തെക്കേ കൂടില്ലാവീടായിരുന്നു. ആ കുടുംബത്തിലെ മല്ലൻപിള്ള എന്ന ഒരു പൂർവ്വപുരുഷൻ വീരമാർത്താണ്ഡവർമ്മമഹാരാജാവിനെ ശത്രുബാധയിൽനിന്നു രക്ഷിക്കുകയാൽ മഹാരാജാവ് അദ്ദേഹത്തിനു പേരാർ എന്ന സ്ഥാനം സമ്മാനിച്ചതിനു പുറമേ കുറേ വസ്തുവകകളും കൊടുത്തു. ആ വസ്തുക്കളിൽ ഒന്നാണു് നെയ്യാറ്റിൻകര കോട്ടയ്ക്കകത്തു് ഇപ്പോൾ മുല്ലപ്പള്ളി പുത്തൻവീട് എന്നു വിളിച്ചുവരുന്ന ഭവനം. 1053-ാമാണ്ടു് അതു മുല്പപ്പള്ളി വീടുമാത്രമായിരുന്നു.
വിദ്യാഭ്യാസം
ആദ്യഗുരു നെയ്യാറ്റിൻകര മലയാംപള്ളിക്കൂടത്തിൽ വാധ്യാരായിരുന്ന കൂട്ടപ്പന നാഗനാഥയ്യരായിരുന്നു. 1062-ൽ സ്ഥലം ഇംഗ്ലീഷ് മിഡിൽസ്ക്കൂളിൽ പഠിത്തമാരംഭിച്ചു. അക്കാലത്തു കഥകളിയിൽ കലശലായ ഭ്രമമുണ്ടായിരുന്നു. 1067-ൽ ആ മിഡിൽസ്ക്കൂളിലെ പഠിത്തം അവസാനിപ്പിച്ചു തിരുവനന്തപുരത്തു ഗവർമ്മെന്റ് കോളേജിൽ വിദ്യാഭ്യാസം തുടർന്നു. യഥാകാലം മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. എഫ്. ഏ.യ്ക്കു പഠിക്കുവാൻ അരംഭിച്ചതോടുകൂടി പത്രലേഖകനായി. ചിത്രമെഴുത്തിൽ ആദ്യകാലത്തു നല്ലവാസന പ്രദർശിപ്പിച്ചിരുന്നുവെങ്കിലും സാഹിത്യം ആ കലയെ നിശ്ശേഷം ഗ്രസിച്ചുകളഞ്ഞു. ഒടുവിൽ കഞ്ഞിക്കൃഷ്ണമേനോൻ തിരുവനന്തപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന രാമരാജനിൽ നെയ്യാറ്റിൻകര ലേഖകനായാണു് ഗദ്യമെഴുതി പരിചയിച്ചതു്. മൂന്നു കൊല്ലം കൊണ്ടു 1073-ൽ എഫ്. എ. ജയിച്ചു. ബി. ഏ. ക്ലാസ്സിലും പഠിത്തം സംബന്ധിച്ചു യാതൊരുത്സാഹവും പ്രദർശിപ്പിച്ചില്ല.
ആദ്യകാലത്തെ പത്രപ്രവർത്തനം
1075 ചിങ്ങമാസത്തിൽ തിരുവനന്തപുരത്തുനിന്നു കേരളദർപ്പണമെന്നും വഞ്ചിഭൂപഞ്ചിക എന്നും രണ്ടു പത്രങ്ങൾ പുറപ്പെടുകയും രാമകൃഷ്ണപിള്ള കേരളദർപ്പണത്തിന്റെ ആധിപത്യം വഹിച്ചുതുടങ്ങുകയും ചെയ്തു. രാജ്യഭരണകാര്യങ്ങളിൽ ജനപ്രതിനിധികൾക്കു കൂടി ഭാഗഭാഗിത്വം ഉണ്ടായിരിക്കണം എന്നുള്ള തത്വത്തെയാണ് അദ്ദേഹം ദർപ്പണംവഴി പ്രചരിപ്പിച്ചതു്. പരസ്യമായി അനന്തരവൻ പത്രവുമായി ബന്ധം പുലർത്തിത്തുടങ്ങിയപ്പോൾ കോപിഷ്ഠനായ അമ്മാവൻ കേശവപിള്ള അദ്ദേഹത്തെ സ്വഗൃഹത്തിൽനിന്നു നിഷ്കാസനം ചെയ്തു. തനിക്കു വേറേ ആദായമാർഗ്ഗം ഒന്നുമില്ലായിരുന്നുവെങ്കിലും വീട്ടിൽനിന്നു പുറത്തു പോകുവാൻ സമ്മതമാണെന്നു് അദ്ദേഹത്തെ അറിയിച്ചുകൊണ്ടു സർവ്വവും സന്ത്യജിച്ചു് ആ ധീരൻ സ്വാതന്ത്ര്യം നേടുകയാണു് ഉണ്ടായതു്. ആ കൊല്ലം മലയാളത്തിൽമാത്രം ബി. ഏ. യ്ക്കു ചേന്നു് ഒന്നാംക്ലാസ്സിൽ ഒന്നാമനായി ജയിച്ചു കേരളവർമ്മ കീർത്തിമുദ്രയ്ക്കു് അഹനായി. പണ്ഡിതശ്രേഷ്ഠനായ പി. കെ. നാരായണപിള്ളയെ ആ വിഷയത്തിൽ അതിശയിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നു് അദ്ദേഹത്തിന്റെ കൈപ്പടയുടെ ആകർഷകതയാണു്. അടുത്ത കൊല്ലത്തിൽ ഇംഗ്ലീഷ് വിഭാഗത്തിനു ചേരണമെന്ന തീർച്ചപ്പെടുത്തിയിരുന്നുവെങ്കിലും അപേക്ഷാപത്രികയിൽ എഴുതിയിരുന്ന വയസ്സു തെറ്റിപ്പോയി എന്ന കാരണത്താൽ സർവ്വകലാശാലയിൽനിന്നു മൂന്നു കൊല്ലത്തേക്കു ബഹിഷ്കരിക്കപ്പെട്ടു. എങ്കിലും കോളേജിൽ അധ്യയനം തുടർന്നുകൊണ്ടിരുന്നു. അക്കാലത്താണു് ഇംഗ്ലീഷും മലയാളവും ധാരാളമായി വായിക്കുകയും തദ്വാരാ തന്റെ വിവിധവിഷയകമായ വിജ്ഞാനം പരിപുഷ്ടമാക്കുകയും ചെയ്തു. അന്നു് ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനായിരുന്നു അവിടെ സംസ്കൃതത്തിനും മലയാളത്തിനും പ്രൊഫസർ. അദ്ദേഹവുമായി ഗാഢസർക്കത്തിൽ ഏർപ്പെട്ട് ഇംഗ്ലീഷിലെ സാങ്കേതികശബ്ദങ്ങൾക്കു മലയാളത്തിൽ തർജ്ജമയുണ്ടാക്കുവാൻ പരിശീലിച്ചു. കുറേ സംസ്കൃതവും അഭ്യസിച്ചു. കേരളദർപ്പണത്തിൽ ക്രമേണ രാജ്യകാര്യങ്ങളും സാമുദായികവിഷയങ്ങളും ചുരുക്കുകയും സാഹിത്യവിമർശനത്തിനു പ്രാധാന്യം നല്കുകയും ചെയ്തു.
പ്രഥമപത്നി
1076 മകരത്തിൽ തിരുവനന്തപുരത്തു പാല്ക്കുളങ്ങര തോപ്പുവീട്ടിൽ നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. ആ സാധ്വി ഏറ്റവും സമർത്ഥയും ഗുണശാലിനിയും സംഗീതസാഹിത്യങ്ങളിൽ വിചക്ഷണയുമായിരുന്നു. നാണിക്കുട്ടിയമ്മയുടെ അമ്മാവനായ കെ. പരമേശ്വരൻപിള്ളയായിരുന്നു കേരളദർപ്പണത്തിന്റെ ഉടമസ്ഥൻ. അദ്ദേഹം രാമകൃഷ്ണപിള്ളയെ പലപ്രകാരത്തിൽ കഷ്ടനഷ്ടപ്പെടുത്തി. 1076 മേടത്തിൽ കേരളദർപ്പണവും പഞ്ചികയും സംയോജിപ്പിച്ചു കേരളപഞ്ചിക എന്ന പേരിൽ നേറ്റീവ് ഹൈസ്ക്കൂളിൽ ഹെഡ്മാസ്റ്റർ റ്റി. മാർത്താണ്ഡൻ തമ്പി ഒരു പത്രം പുറപ്പെടുവിച്ചു. 1077 ചിങ്ങം മുതൽ 1078 കുംഭം വരെ അതു നടത്തിയതു രാമകൃഷ്ണപിള്ളയായിരുന്നു. 1079 ചിങ്ങത്തിലാണു മലയാളിപ്പത്രത്തിന്റെ ആധിപത്യം സ്വീകരിച്ചതു്. ഒരു കൊല്ലമേ അതിന്റെ ആധിപത്യം വഹിച്ചുള്ളു. 1079 മകരത്തിൽ നാണിക്കുട്ടിയമ്മ മരിച്ചു.
ദ്വിതീയഭാര്യ
1080-ാമാണ്ടു ചിങ്ങമാസം 7-ാം൹ രാമകൃഷ്ണപിള്ള തിരുവനന്തപുരത്തു വഞ്ചിയൂർ കഴിവിളാകത്തുവീട്ടിൽ ബി. കല്യാണിയമ്മയെ പരിഗ്രഹിച്ചു. കല്യാണിയമ്മയുടെ ചരിത്രം വിസ്മയത്തോടും അഭിമാനത്തോടും കൂടിയല്ലാതെ കേരളീയർക്കു സ്മരിക്കുവാൻ നിർവ്വാഹമില്ല. ദാമ്പത്യത്തിന്റെ ഉത്തമമാതൃകയാണു് ആ മഹിളാരത്നം നമുക്കുകാണിച്ചു തന്നിട്ടുള്ളതു്. 1079-ൽ ലളിത എന്നൊരു ചെറുകഥ ആ അമ്മ ഇംഗ്ലീഷിൽനിന്നു തർജ്ജമചെയ്തു രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടത്തി. വീട്ടിലും പുറത്തും, താമരശ്ശേരി അഥവാ അമ്മുവിന്റെ ഭാഗ്യം, വ്യാഴവട്ടസ്മരണകൾ മഹതികൾ ഒന്നാം ഭാഗം, കർമ്മഫലം എന്നീ പുസ്തകങ്ങൾ രചിച്ചു. ഭത്താവിന്റെ സുഖദുഃഖങ്ങളിൽ ഇതുപോലെ പങ്കുകൊണ്ട മഹിളകൾ പുരാണങ്ങളിൽ കാണുമെന്നല്ലതെ നമ്മുടെ മാംസദൃഷ്ടികൾക്കു വിഷയിഭവിക്കാറില്ല. വിവാഹത്തിനു മുമ്പു രാമകൃഷ്ണപിള്ള കല്യാണിയമ്മക്കു് അയച്ച ഒരു കത്തിൽ ഇങ്ങനെ കാണുന്നു.
“ഭവതിക്കു് ഇപ്പോഴുള്ളതിൽക്കൂടുതൽ പദവിയോ, ധനമോ, സുഖമോ നല്കാൻ ഞാൻ ഇപ്പോൾ അശക്തൻതന്നെ. എന്നാൽ കാർമേഘങ്ങൾക്കിടയിൽക്കൂടെ കാണുന്ന രജതരേഖകൾപോലെ ക്ലേശശോകാദികൾക്കിടയിൽ നാം അനുഭവിക്കാനിടയുള്ള സുഖസംതൃപ്തികൾ എത്രയോ മെച്ചമേറിയവയാണെന്നു് അനുഭവം കൊണ്ടു മനസ്സിലാകും.”
കേരളൻ
വിവാഹാനന്തരം കല്യാണിയമ്മയോടുകൂടി താമസിക്കുവാൻ കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു തിരിയെപ്പോന്നു. മലയാളിയുടെ പ്രസാധകത്വവും അതോടുകൂടി വിട്ടു. 1080 മേടത്തിൽ കേരളൻ എന്ന പേരിൽ രാജ്യകാര്യസംബന്ധമായ ഒരു മാസിക തനതുടമസ്ഥതയിലും പത്രാധിപത്യത്തിലും തിരുവനന്തപുരത്തുനിന്നു പുറപ്പെടുവിച്ചു. കേരളൻ തികച്ചും വിപ്ലവാത്മകമായ ഒരു പത്രഗ്രന്ഥമായിരുന്നു, നാരായണക്കുരുക്കളും രാമകൃഷ്ണപിള്ളയും തമ്മിൽ രാജ്യഭരണവിഷയകമായുയള്ള ഗുരുശിഷ്യഭാവത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുരുക്കളുടെ ഉദയഭാനു കേരളന്റെ ഒന്നാം ലക്കം മുതൽ അതിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുതുടങ്ങി. രാമകൃഷ്ണപിള്ളയുടെ ഗദ്യശൈലി നിശിതവും ഊർജ്ജ്വസ്വലവുമായിരുന്നു. അതിനുമുമ്പുതന്നെ അദ്ദേഹം കേരളത്തിലെ ഗദ്യകാരന്മാരിൽ പ്രമുഖനായിക്കഴിഞ്ഞിരുന്നു. ഒന്നാം ലക്കത്തിൽ ലോകാഭിവൃദ്ധിയെന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിച്ചേർത്തിട്ടുള്ള പ്രസ്താവനയിൽ ഒരു ഭാഗമാണു് താഴെക്കാണുന്നതു്.
“പൊതുജനപ്രതിനിധി എന്നു ഭാവിക്കുന്ന പല പത്രങ്ങളും ഈ നാട്ടിലുണ്ടു്. അവ പൊതുജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും അഭിവൃദ്ധി ഉണ്ടാകണമെന്നു കരുതി അവരുടെ കാര്യങ്ങളെപ്പറ്റി പറയുന്നതായി ഭാവിക്കുന്നുണ്ടു്. അവയുടെ ഭാവം യഥാർത്ഥമായിരിക്കാം. അഥവാ കപടമായിരിക്കാം. എന്നാൽ സ്ഥിതിസ്ഥാപകരെന്നോ ഉല്പതിഷ്ണുക്കളെന്നോ രാജ്യപക്ഷ്യരെന്നോ പ്രജാപക്ഷ്യരെന്നോ മറ്റോ ഭേദങ്ങളില്ലാത്ത ഈ നാട്ടിലെ കാര്യങ്ങളിൽ സ്വവർഗ്ഗചാപലം കൊണ്ടാകട്ടെ, പരവർഗ്ഗദ്വേഷം കൊണ്ടാകട്ടെ, ഈ പത്രങ്ങളിൽ ചിലതുകൾ ഉണ്ടാക്കിക്കൂട്ടുന്ന ബഹളമായ ലഹളയിൽ ബഹുജനങ്ങളുടെ പൊതുവായ നന്മ നിശ്ശേഷം മറയ്ക്കപ്പെട്ടു പോകുന്നുവെന്നും, തന്നിമിത്തം ഗവർമ്മേണ്ടിനു പ്രജാക്ഷേമകാര്യങ്ങളിൽ അനാസ്ഥ കാണിക്കുവാൻ മാർഗ്ഗമുണ്ടാകുന്നുവെന്നും അനുശോചിക്കാതെ നിർവ്വാഹമില്ല.”
ഇതാ മറ്റൊരു ലക്കത്തിലെ ഒരു ഖണ്ഡികയിൽനിന്നു്. “രാജാവു ദൈവത്തിന്റെ പ്രതിപുരുഷൻ അല്ലെങ്കിൽ അവതാരം എന്നു രാജാക്കന്മാർ വിശ്വസിക്കുകയും പ്രജകളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു… ഈ വിശ്വാസം വ്യാജംതന്നെ. മനുഷ്യർ ജീവജന്തുക്കളിൽ ഒരു വംശത്തിൽ പെട്ടവരാണല്ലോ. പട്ടികളുടെ രാജാവായിട്ടു് ഒരു പട്ടിയെ ദൈവം സൃഷ്ടിച്ചുവോ? ആനകളുടെ രാജാവായിട്ട് ഒരു വിശേഷമായ ആനയെ ദൈവം സൃഷ്ടിച്ചിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ രാജാവിന് ആ കുലത്തിലുള്ള മറ്റു ജീവികളിൽനിന്നും വ്യത്യാസപ്പെടുത്തുന്ന അടയാളങ്ങൾ ഉണ്ടായിരിക്കുമല്ലോ.”
സ്വദേശാഭിമാനി
അക്കാലത്തു് ചിറയിൻകീഴു താലൂക്കിൽ വക്കത്തുനിന്നു സ്വദേശാഭിമാനിയെന്ന പത്രം പുറപ്പെട്ടുകൊണ്ടിരുന്നു. 1081-ാമാണ്ടു കുംഭമാസത്തിൽ ആ പത്രത്തിന്റെ ആധിപത്യം സ്വീകരിച്ചു. 1082 മിഥുനത്തിൽ ആ പത്രത്തിന്റെയും സ്വദേശാഭിമാനി അച്ചുക്കൂടത്തിന്റെയും കൂട്ടുടമസ്ഥനായി അവ രണ്ടും തിരുവനന്തപുരത്തു മാറ്റിസ്ഥാപിച്ചു. 1081-ലാണു് കുരുക്കളുടെ പാറപ്പുറം ഒന്നാംഭാഗം പ്രസിദ്ധീകരിച്ചതു്. 1080 വൃശ്ചികം മുതൽ ശാരദ എന്ന പേരിൽ സ്ത്രീകളെ ഉദ്ദേശിച്ചു് ഒരു മാസിക തൃപ്പൂണിത്തുറനിന്നും പുറപ്പെട്ടുകൊണ്ടി രുന്നു. അതിന്റെ അധിപകളിൽ അന്യതമയായിരുന്നു കല്യാണിയമ്മ. അതിലേക്കു നിരന്തരമായി ലേഖനസാഹായം ചെയ്തുകൊണ്ടിരുന്നു. ശാരദയുടെ അവകാശം രാമകൃഷ്ണപിള്ള ഏറ്റുവാങ്ങുകയും വിദ്യാർത്ഥിയെന്ന നാമധേയത്തിൽ മറ്റൊരു മാസിക കൂടി ആരംഭിയ്ക്കുകയും ചെയ്തു. മൂന്നു വർഷവും രണ്ടു മാസവും വളരെ ക്ലേശിച്ചു പത്രം സംബന്ധിച്ചുള്ള എല്ലാ ജോലികളും താൻ തന്നെ നോക്കി. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ആരോഗ്യം വളരെ ക്ഷയിച്ചു. ആഴ്ചയിൽ ഒന്നിൽനിന്നു രണ്ടാക്കിയും രണ്ടിൽനിന്നു മൂന്നാക്കിയും ആ പരിതസ്ഥിതിയിലും അതിനെ വികസിപ്പിച്ചു.
നാടുകടത്തൽ
രാമകൃഷ്ണപിള്ളയും തിരുവിതാംകൂർ ഗവർമ്മെന്റും തമ്മിലുള്ള വിരോധം ഒന്നിനൊന്നു വർദ്ധിച്ചു് 1086-ൽ മൂർദ്ധന്യദശയിലെത്തി. 1086-ാമാണ്ടു കന്നിമാസം 10-ാം൹ (1910 സെപ്തമ്പർ 26) ഗവർമ്മെന്റ് അദ്ദേഹത്തെ തിരുവിതാം കൂറിൽനിന്നു് ഇരുചെവിയറിയാതെ നിഷ്കാസനം ചെയ്തു. പി. രാജഗോപാലാചാരിയായിരുന്നു അന്നത്തെ ദിവാൻജി. ഉടൻ തനിയ്ക്കു തിരുവനന്തപുരം ഗേൽസ് ഹൈസ്ക്കൂളിൽ ഉണ്ടായിരുന്ന ജോലി രാജിവെച്ചു കല്യാണിയമ്മ അദ്ദേഹത്തെ അന്വേഷിച്ചു തമിഴ്നാട്ടിലേയ്ക്കു പോയി. തിരുനെൽവേലിയിൽ എത്തി ഭർത്താവിനെ മലിനവസ്ത്രധാരിയായി, കയ്യിൽ ഒരു കാശുപോലുമില്ലാതെ, കുളിച്ചു് ഈറൻമാറാൻ പോലും വസ്ത്രം കൂടാതെയാണു് കണ്ടതു്. ഭാര്യയുടെ കയ്യി ലുണ്ടായിരുന്ന സ്വല്പം പണംകൊണ്ടു മദിരാശിയിൽ ചെന്നുചേർന്നു. പെരിയമേട്ടിൽ ഒരു ചെറിയ വീടു വാടകയ്ക്കെടുത്തു് അതിൽ താമസമാരംഭിച്ചു. അങ്ങനെ ആദ്യം സ്വഗൃഹത്തിൽനിന്നു ബഹിഷ്കാരം, പിന്നീടു സ്വസമുദായത്തിലെ പഴമക്കാരായ പ്രമാണികളുടെ ശത്രുത, ഒടുവിൽ സ്വദേശത്തുനിന്നു പ്രവാസം ഇതെല്ലാമാണു് അദ്ദേഹത്തിനു സ്വരാജ്യസേവനത്തിനു കിട്ടിയ സമ്മാനങ്ങൾ. ആ ബുദ്ധിമാനു അത്തരത്തിലുള്ള ഒരു പരിണാമമാണു് തന്റെ സ്വതന്ത്രമായ പത്രപ്രവർത്തനത്തിനു ലഭിയ്ക്കാവുന്ന നേട്ടം എന്നു ദീർഘദർശനം ചെയ്യുവാൻ പ്രയാസമുണ്ടായിരുന്നില്ല. “തിരുവിതാംകൂറിനോടുള്ള എന്റെ ബന്ധം വേർപെട്ടു. മാതൃഭൂമിയോടുള്ള എന്റെ കടമ ഞാൻ നിവ്വഹിച്ചുകഴിഞ്ഞു. എനിയ്ക്കു് ഇനി അവിടെ മടങ്ങിപ്പോകണമെന്നു് ആഗ്രഹമില്ല; അതിനിടവരികയുമില്ല.” എന്നാണു് അദ്ദേഹം ആ അവസരത്തിൽ പറഞ്ഞതു്. അതു പരമാർത്ഥമായിത്തീർന്നു.
നാടുകടത്തലിനുശേഷം
അനന്തരകാലത്തെ ജീവിതം അതുവരെയുള്ളതിനെക്കാൾ ദുഃഖഭൂയിഷ്ഠമായിരുന്നു. സ്ഥിരമായ ഒരാദായമാർഗ്ഗവും കൂടാതെയാണു് ഭർത്താവും ഭാര്യയും കുഞ്ഞുങ്ങളും മദിരാശിയിൽ താമസിച്ചത്. അതോടുകൂടി രാമകൃഷ്ണപിള്ളയെ പലകുറി അധിക്ഷേപിച്ചു് ഉപന്യാസങ്ങൾ തന്റെ ഇന്ത്യൻ പെട്രിയറ്റ് (Indian Patriot) എന്ന ദിനപത്രത്തിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ദിവാൻ ബഹദൂർ സി. കരുണാകരമേനോന്റെ പേരിൽ ഒരു മാനനഷ്ടക്കേസ് കൊടുക്കേണ്ട ആവശ്യവും നേരിട്ടു. മദിരാശിയിലെ ശീതോഷ്ണാവസ്ഥ രാമകൃഷ്ണപിള്ളയുടെ ദുർബ്ബലമായ ശരീരത്തിനു കൂടുതൽ അസ്വാസ്ഥ്യം ഉണ്ടാക്കി. തന്നിമിത്തം തൽക്കാലം മലബാറിലേക്കു സകുടുംബം താമസം മാറ്റി. അവിടെ പാലക്കാട്ടു് അവർക്കു് ഒരു ഉദാരചരിതയുടെ അതിഥികളാകുവാൻ ഭാഗ്യം സിദ്ധിച്ചു. ആ വിദുഷി ഒരു ഉത്തമഗദ്യകർത്രിയായ തരവത്തു് അമ്മാളുവമ്മയായിരുന്നു. ആ അമ്മയെപ്പറ്റി മേൽ പ്രസ്താവിക്കും. 1086-ൽ എഫ്. എൽ. പരീക്ഷജയിച്ചു. ശരീരം ഭയങ്കരമായ ക്ഷയരോഗത്താൽ ഗ്രസ്തമായിത്തുടങ്ങിയിരുന്നതിനാൽ ബി. എൽ. പരീക്ഷക്കു ചേരുവാൻസാധിച്ചില്ല. 1912-ാമാണ്ടു മലേഷ്യാ മലയാളികളുടെ ഒരു പ്രതിനിധി പാലക്കാട്ടെത്തി അദ്ദേഹത്തിനു സ്വദേശാഭിമാനി എന്ന ബിരുദം സമർപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശരീരപാരവശ്യം കണ്ടു ചില ഗുണകാംക്ഷികൾ തിരുവിതാംകൂർ മഹാരാജാവിനോടു ക്ഷമായാചനം ചെയ്താൽ സ്വന്തം നാട്ടിലേക്കു തിരിയെപ്പോകാം എന്നുപദേശിച്ചു. അതിനു് ആ ധീരോദാത്തന്റെ മറുപടി താഴെ കാണുന്നതായിരുന്നു: “മഹാരാജാവു തിരുമനസ്സുകൊണ്ടു കൃപാനിധി ആണെന്നും തിരുമനസ്സിലെ വിദ്വേഷത്താലല്ല ഞാൻ ഭ്രഷ്ടനായതെന്നും എനിക്കറിയാം. പക്ഷേ, മാപ്പു യാചിക്കണമെങ്കിൽ എന്തപരാധമാണു് ഞാൻ ചെയ്തതെന്നറിയണ്ടേ? ചെയ്യാത്ത കുറ്റത്തിനു മാപ്പു യാചിക്കുന്നതു പുരുഷത്വമാണോ? തിരുവിതാംകൂറുമായുള്ള എന്റെ ബന്ധം വിട്ടുകഴിഞ്ഞു. പുരുഷധർമ്മം മറന്നും മനസ്സാക്ഷിക്കു വിപരീതമായും ഞാൻ ഇജ്ജന്മം പ്രവർത്തിക്കുകയില്ല.” അതാണു് ഉത്തമപുരുഷന്മാരുടെ ലക്ഷണം. “അധോമുഖസ്യാപി കൃതസ്യ വഹ്നേർനാധശ്ശിഖാ യാതി കദാചിദേവ” എന്നുണ്ടല്ലോ. മരിക്കുന്നതുവരെ സാഹിത്യവിഷയകങ്ങളായ പല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരുന്നു. കുന്നങ്കുളത്തുനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന ആത്മപോഷിണിയിൽ പല ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തുകയും 1913-ൽ അതിന്റെ സാഹിത്യനായകനായിത്തീരുകയും ചെയ്തു. തനിക്കു സഹജമായ സത്യസന്ധത ഗ്രന്ഥവിമർശനത്തിലും പ്രദർശിപ്പിച്ചു. 1915-ൽ ഒരു ഇംഗ്ലീഷ് മലയാളനിഘണ്ടു രചിക്കുവാൻ തുടങ്ങി. അതിനിടയ്ക്കും 1913-ൽ കല്യാണിയമ്മ ബി. ഏ. പരീക്ഷയിൽ ജയിച്ചു. 1915-ാമാണ്ടു ജനുവരി മാസത്തിൽ കണ്ണൂർ ഗവർമ്മെന്റ് ബാലികാപാഠശാലയിൽ ഒരു ഉപാധ്യായയായി. രാമകൃഷ്ണപിള്ളയും അവിടെത്തന്നെ താമസിച്ചു. രോഗം ക്രമേണ വർദ്ധിച്ചു; വൈദ്യന്മാരുടെ പരിശ്രമം അശേഷം ഫലിച്ചില്ല. 1091-ൽ (1916 മാർച്ച് 28-ാം൹) അവിടെവച്ചുതന്നെ അദ്ദേഹം യശശ്ശരീരനായി. സംഭവബഹുലവും ദുരന്തദുഃഖവുമായ അദ്ദേഹത്തിന്റെ ജീവിതചരിത്രം ഹൃദയമുള്ളവർക്കു കണ്ണുനീർ വാർക്കാതെ വായിക്കുവാൻ നിവൃത്തിയില്ല. അതിന്റെ സമ്പൂർണ്ണമായ ഒരു വിവരണം ലഭിക്കണമെന്നുള്ളവർ അതിനുവേണ്ട മനോധൈര്യമുണ്ടെങ്കിൽ കല്യാണിയമ്മയുടെ വ്യാഴവട്ടസ്മരണകൾ എന്ന കരുണാമയമായ പുസ്തകം വായിക്കേണ്ടതാണ്. ആ സുചരിത ഇന്നും കോഴിക്കോട്ടു ജീവിച്ചിരിക്കുന്നു.
കൃതികൾ
രാമകൃഷ്ണപിള്ള ഒരു വിശ്രുതനായ പത്രപ്രവർത്തകനായിരുന്നതിനാൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പല പത്രങ്ങളിലും മാസികകളിലും വിപ്രകീർണ്ണങ്ങളായി കിടക്കുന്നു. അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ ഒരു പട്ടിക അറിവുള്ളിടത്തോളം താഴെക്കുറിക്കുന്നു. (1) സോക്രട്ടീസ്, (2) നായന്മാരുടെ സ്ഥിതി, (3) ഭാര്യാധർമ്മം എന്നീ പുസ്തകങ്ങളും, (4) കൃഷിശാസ്ത്രം, (5) അങ്കഗണിതം മുതലായ സ്ക്കൂൾ ബുക്കുകളും 1079-നു മുമ്പ് എഴുതി. 1080-ൽ (6) ക്രിസ്റ്റഫർ കൊളംബസ്സും, (7) വാമനനും രചിച്ചു. 1087-ലാണു് (8) ഡൽഹി ഡർബാർ ഒന്നും രണ്ടും ഭാഗങ്ങളുടെയും, (9) വൃത്താന്തപത്രപ്രവർത്തനത്തിന്റേയും നിർമ്മിതി. (10) തിരുവിതാംകൂർ നാടുകടത്തൽ (മലയാളത്തിലും ഇംഗ്ലീഷിലും), (11) കാറൽമാർക്സ്, (12) ബെൻജമിൻ ഫ്രാങ്ക്ളിൻ, (13) മോഹനദാസ് ഗാന്ധി, (14) മന്നന്റെ കന്നത്തം, (15) നരകത്തിൽനിന്ന് (രണ്ടും കഥാപുസ്തകങ്ങൾ) ഇവയെല്ലാം 1085-നുമേൽ നിർമ്മിച്ചവയാണു്. ഇവ കൂടാതെ ഉദയഭാനുവും പാറപ്പുറവും ഈരണ്ടു ഭാഗങ്ങളായി അച്ചടിപ്പിച്ചതു് അദ്ദേഹമാണു്. ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാന്റെ അന്യാപദേശമാലയ്ക്കു പുറമേ വേദാന്തസാരം എന്നൊരു കിളിപ്പാട്ടുംകൂടി രാമകൃഷ്ണപിള്ളയുടെ പ്രസിദ്ധീകൃത പുസ്തകങ്ങളുടെ കൂട്ടത്തിലുൾപ്പെടുന്നു. അദ്ദേഹത്തിന്റെ സരസോജജ്വലമായ ഗദ്യരീതി, പ്രതിപാദ്യം രൂപപ്പെടുത്തുന്നതിലുള്ള പരിപാടി തുടങ്ങി ഒരുത്തമഗദ്യകാരൻ പാലിക്കേണ്ട പല കാവ്യധർമ്മങ്ങളിലും അദ്ദേഹം അദ്വിതീയനാണു്. പുസ്തകവിമർശനത്തിൽ “തൽ സ്വല്പമപി നോപേക്ഷ്യം കാവ്യേ ദുഷ്ടം കഥഞ്ചന” എന്ന മതമായിരുന്നു അദ്ദേഹത്തിനു് അഭിമതമെന്നു സൂചിപ്പിച്ചുകഴിഞ്ഞു. കേരളത്തിൽ സമഷ്ടിവാദത്തിന്റെ പ്രഥമപ്രചാരകൻ അദ്ദേഹമായിരുന്നു. ക്രി. പി. 1883-ൽ മരിച്ച മാർക്സിനെപ്പറ്റി ഒരു പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കണമെന്നു തോന്നിയതു് അദ്ദേഹത്തിന്നാണല്ലോ. ഇനി അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങളിൽ നിന്നു് ഓരോ ഭാഗം ഉദ്ധരിച്ചു കാണിക്കാം.
“വിഖ്യാതന്മാരായ സാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങൾ വായിച്ചു് അവരുടെ ഭാഷാസരണിയെ പകർത്തെടുക്കാം എന്നുവിചാരിക്കുന്നവർ ചിലരുണ്ടു്. ഈ വിചാരം തീരെ അസംബന്ധമെന്നാണു് എനിക്കു പറയാനുള്ളതു്. ഒരുവന്റെ ഭാഷാസരണിയെ അനുകരിക്കാൻ മറ്റൊരുത്തനു കഴിയാത്ത വിധത്തിൽ ഭാഷാസരണിയെന്നതു് അതാതാളുകൾക്കു് സ്വഭാവജന്യമായിട്ടുള്ളതാകുന്നു എന്നു നാം ഓർമ്മവയ്ക്കണം. ഒരുവന്റെ അനുഭവങ്ങളേയും പരിചയങ്ങളേയും അവന്റെ മനോഗതിക്കനുസരിച്ചിട്ടാകുന്നു ഭാഷാരൂപമായി പ്രകാശിപ്പിക്കുന്നതു്. അതേ പ്രകാരത്തിലുള്ള മനോഗതി ഉണ്ടാകുവാൻ മറ്റൊരുവൻ അതേ പ്രകാരത്തിലുള്ള അനുഭവങ്ങളേയും പരിചയങ്ങളേയും അതേ അവസ്ഥയിൽ പ്രാപിക്കുന്നവനായിരിക്കണം. ഇതു സാദ്ധ്യമല്ലല്ലോ.”
(വൃത്താന്തപത്രപ്രവർത്തനം)
“ധനതത്വശാസ്ത്രം സംബന്ധിച്ചു മാർക്സ് സ്ഥാപിച്ച സിദ്ധാന്തമാണു് ഏറെ പ്രസിദ്ധപ്പെട്ടതു്. എന്താണു് ഒരുവൻ കുറേ മൂലധനം മുടക്കി ഒരു തൊഴിൽ നടത്തുമ്പോൾ അതിൽനിന്നു ലഭിക്കുന്ന ആദായം എത്ര വലുതായിരുന്നാലും അതുണ്ടാകുവാൻ പണിയെടുക്കുന്ന വേലക്കാർക്കു ദാരിദ്ര്യം കുറയാതെയും മുതലാളിയായ യജമാനനു ധനം വർദ്ധിച്ചും ഇരിപ്പാൻ കാരണം? ഒരു സാധനത്തിന്റെ വിലയെ വർദ്ധിപ്പിക്കാൻതക്കവണ്ണം അതിന്മേൽ വേലചെയ്യുന്നവനായ കൂലിവേലക്കാരനു കിട്ടേണ്ടുന്ന ന്യായമായ ആദായം ലഭിക്കുന്നില്ലെന്നും വേലക്കാരന്റെ ഓഹരി കൂടെ മുതലാളി കയ്യടക്കിക്കൊള്ളന്നുവെന്നുമാണു് മാർക്സിന്റെ അഭിപ്രായഗതി. ഈ അഭിപ്രായം സോഷ്യലിസത്തിന്റെ അധിഷ്ഠാനങ്ങളിൽ മുഖ്യമായുള്ളതു് അല്ലെങ്കിൽ ഒന്നാമത്തേതാകുന്നുവെന്നു പറയാം.”
(കാറൽ മാർക്സ്)
64.5കെ. എസ്. രാമൻമേനവൻ (1052–1100)
ജനനവും വിദ്യാഭ്യാസവും
ഇനി അച്ചുക്കൂടം ഉടമസ്ഥന്മാരെക്കുറിച്ചു് അല്പം പ്രസ്താവിക്കാം. അവർ കെ. എസ്. രാമൻമേനവനും, തോമസ് പോളും, കെ. ജി. പരമേശ്വരൻപിള്ളയുമാണു്. രാമൻമേനവൻ കൊച്ചി തലപ്പള്ളിത്താലൂക്കു മായന്നൂർ അംശം ചിറങ്കര ദേശത്തിൽ സുപ്രസിദ്ധമായ തിരുവില്വാമലക്ഷേത്രത്തിൽനിന്നു മൂന്നു മൈൽ അകലെയായി സ്ഥിതിചെയ്യുന്ന മായന്നൂർ വടക്കുമ്മുറിയിൽ കുളക്കുന്നത്തുവീട്ടിൽ 1052-ാമാണ്ടു ചിങ്ങമാസത്തിലെ ചതയം നക്ഷത്രം നാളിൽ ജനിച്ചു. മാതാവു് പാർവ്വതിയമ്മയും, പിതാവു് അണിയത്തു ശങ്കുണ്ണിനായരുമായിരുന്നു. അക്കാലത്തു കുളക്കുന്നത്തുകുടുംബം വളരെ ദരിദ്രമായിരുന്നു. ജ്യേഷ്ഠൻ ഗോപാലമേനവൻ അന്നു തൃശ്ശൂരിൽ താമസമായിരുന്നതിനാൽ അദ്ദേഹത്തോടുകൂടി പാർക്കുകയും, ഇംഗ്ലീഷ് മിഡിൽസ്ക്കൂൾ പരീക്ഷയിൽ ജയിച്ചു ട്രയിനിംഗ് കഴിച്ചു് 1070-ൽ ഒരു വാധ്യാരായി മൂവാറ്റുപുഴയിൽ നിയമിതനാകുകയും ചെയ്തു. അവിടെനിന്നു മാവേലിക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിലേക്കും പിന്നീടു തിരുവനന്തപുരത്തു ചാലയിൽ മലയാളം സ്ക്കൂളിലേക്കും മാറ്റം കിട്ടി.
പ്രവർത്തനങ്ങൾ
തനിക്കു കിട്ടിവന്ന സ്വല്പവേതനംകൊണ്ടു ചിലവിനു തികയാത്തതിനാൽ എന്തെങ്കിലും തൊഴിലിൽ ഏർപ്പെടണമെന്നു മേനവൻ തീർച്ചയാക്കി. ആദ്യമായി നന്തിയാർവിട്ടിൽ താമസിച്ചുകൊണ്ടു് ആ ഗൃഹത്തിലെ കുട്ടികളെ പഠിപ്പിച്ചു തുടങ്ങി. അങ്ങനെ നന്തിയാർവീട്ടിൽ പരമേശ്വരൻപിള്ളയും അദ്ദേഹവും തമ്മിൽ സുഹൃത്തുക്കളായി. ആ പണ്ഡിതൻ മുഖാന്തരം ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാന്റെയും കേരളവർമ്മ വലിയകോയിത്തമ്പുരാന്റെയും പരിചയം സമ്പാദിച്ചു. പല പുസ്തകങ്ങൾ അവരെക്കൊണ്ടു രചിപ്പിച്ചു് അവ പ്രസിദ്ധീകരിച്ചു. തന്റെ വ്യവസായശീലവും സത്യസന്ധതയും കൃത്യനിഷ്ഠയുംകൊണ്ടു വേറേയും ചില ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങളുടെ പകർപ്പവകാശം വാങ്ങി. ഗ്രന്ഥകാരന്മാർക്കു നേരനീക്കം വരുത്താതെ പ്രതിഫലം കൊടുത്തുതുടങ്ങിയതു് അദ്ദേഹമാണെന്നാണറിവു്. ആ ഗ്രന്ഥങ്ങളിൽ പലതും പാഠ്യപുസ്തകങ്ങളായി. 1078-ൽ അദ്ദേഹം സ്ഥാപിച്ച ബി. വി. (ഭാഷാഭിവർദ്ധിനി) ബുക്കുഡിപ്പോയ്ക്കു പേരും പെരുമയും വളർന്നു. രാമൻമേനവൻ ധനാഢ്യനുമായി. കുറേ കഴിഞ്ഞപ്പോൾ അദ്ദേഹം രാമവർമ്മ അപ്പൻതമ്പുരാന്റെയും ആശ്രിതനായിത്തീർന്നു. തിരുവനന്തപുരത്തു രസികരഞ്ജിനിയുടെ പ്രചാരം വർദ്ധിപ്പിക്കുവാൻ വളരെ ശ്രമിച്ചു. സ്വന്തമായി ഒരു അച്ചുക്കൂടത്തിന്റെ ആവശ്യം അപരിഹരണീയമായിത്തീരുകയാൽ കമലാലയം എന്ന പേരിൽ ഒരു മുദ്രാലയം സ്ഥാപിച്ചു. 1093 മകരത്തിൽ സമദർശി എന്ന വാരികയും അവിടെനിന്നു പുറപ്പെടുവിച്ചു. മലബാറിൽ ഒറ്റപ്പാലത്തും ഒരു അച്ചുക്കൂടവും പുസ്തകശാലയും ഉൽഘാടനം ചെയ്തു. ഇവയുടെയെല്ലാം പരിപോഷണത്തിനു വേണ്ടി താമസം മായന്നൂരേക്കു മാറ്റി. 1100-ാമാണ്ടു് ഇടവമാസം 4-ാം൹ ഹൃദയസ്തംഭനംമൂലം മരിച്ചു. മായന്നൂർ തെക്കേക്കുറുവത്തു ശ്രീദേവിയമ്മയെയാണു് വിവാഹം ചെയ്തതു്. കമലാലയം അച്ചുക്കൂടത്തിൽനിന്നു കാലാന്തരത്തിൽ പിരിഞ്ഞതാണു് ബി. വി. പ്രിന്റിംഗ് വർക്കസ്. അവിടെനിന്നു ശ്രീചിത്രയുഗം ദിനപത്രം പ്രചരിച്ചിരുന്നു.
ചില വിശിഷ്ടപുസ്തകങ്ങൾ
രാമൻമേനവൻ പല നല്ല പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടണ്ടെങ്കിലും അവയിൽ അതിപ്രധാനങ്ങളായി ഗണിക്കേണ്ടതു പുരാണങ്ങളുടെ തർജ്ജമകളാണു്. വളരെ ധനവ്യയം കൂടാതെ അവ എഴുതിച്ചു മുദ്രണം ചെയ്യാവുന്നതല്ല. ആ പരിശ്രമത്തിനു തക്ക പ്രതിഫലം ഒരിക്കലും പ്രതിക്ഷിക്കാവുന്നതുമല്ല. അഞ്ചു ഭാഷാപുരാണങ്ങളാണു് മേനവൻ അച്ചടിപ്പിച്ചിട്ടുള്ളതു്. പാത്മം, വാമനം, മാത്സ്യം, ആഗ്നേയം, വൈഷ്ണവം ഇവയാണു് ആ പുരാണങ്ങൾ. ഇവയിൽ പാത്മം വളരെ ദീർഘമാണു്. പാത്മം, വാമനം, മാത്സ്യം ഇവ വള്ളത്തോളും ആഗ്നേയം കൈപ്പള്ളി വാസുദേവൻ മൂസ്സതും (കെ. വി. എം.) വൈഷ്ണവം സ്വാമി ആഗമാനന്ദനുമാകുന്നു വിവർത്തനം ചെയ്തിട്ടുള്ളതു്. ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ കേരളപാണിനീയത്തെയും (ആഗമികപ്രസ്ഥാനത്തിൽ രചിച്ചതു്) വൃത്തമഞ്ജരി, സാഹിത്യസാഹ്യം, നളചരിതം കഥകളിക്കു കാന്താരതാരകവ്യാഖ്യ, മണിദീപിക ഇവയേയും ആറ്റൂർ കൃഷ്ണപ്പിഷാരടി വ്യാഖ്യാനിച്ച ഉണ്ണുനീലി സന്ദേശത്തേയുംകൂടി ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം. മറ്റു പുസ്തകങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
64.6തോമസ് പോൾ (1064–1108)
ചരിത്രം
കെ. എസ്സ്. രാമൻമേനവൻ ഉൽഘാടനംചെയ്ത മാർഗ്ഗത്തിൽക്കൂടി വിജയപൂർവ്വമായി സഞ്ചരിച്ച മറ്റൊരു ഭാഷാഭിമാനിയാണു് തോമസ്പോൾ. അദ്ദേഹം 1064-ാമാണ്ടു മിഥുനമാസം 1-ാം൹ രാജകീയ കോളേജ് റിട്ടയർഡ് റൈട്ടർ പി. തോമസ്സിന്റേയും, തിരുവല്ലാ കാരയ്ക്കൽ മേമഠത്തിൽ ഏലിയമ്മയുടേയും പുത്രനായി ജനിച്ചു. ആ കോളേജിൽത്തന്നെ പഠിച്ചു ബി. ഏ. പാസ്സായി. അച്ഛൻ പെൻഷൻപറ്റിയതിന്റെ ശേഷം ലോങ്ങ് മാൻസ്, ഗ്രീൻ ആൻഡ് കോ എന്ന സുപ്രസിദ്ധന്മാരായ ആംഗ്ലേയ പുസ്തകവ്യാപാരികളുടെ ഏജന്റായി പണിനോക്കുകയായിരുന്നു. ആ വഴിക്കു പുസ്തകവ്യാപാരത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കുവാൻ മകനു സാധിച്ചു. 1090-ൽ വി. വി. (വിദ്യാവിലാസം) പബ്ലിഷിംഗ് ഹൗസ് എന്ന പേരിൽ ഒരു പ്രസിദ്ധീകരണശാല തിരുവനന്തപുരത്തു് ഉൽഘാടനം ചെയ്തു. ഒട്ടുവളരെ സ്ക്കൂൾപുസ്തകങ്ങളും മറ്റും അവിടെ നിന്നു പ്രചരിപ്പിച്ചു. എറണാകുളത്തും കോഴിക്കോട്ടും ശാഖകൾ സ്ഥാപിച്ചു. ഇംഗ്ലീഷ് കമ്പനിക്കാരെപ്പോലെ നല്ല ശമ്പളം കൊടുത്തു പ്രാപ്തന്മാരായ ഏജന്റന്മാരെ നിയമിച്ചു. മല്ലപ്പള്ളി വാളക്കുഴി മറിയമ്മയെയാണു് വിവാഹം ചെയ്തതു്.
പ്രസിദ്ധീകരണങ്ങൾ
1. ഒടുവിൽ ശങ്കരൻകുട്ടി മേനോനെക്കൊണ്ടു സ്കന്ദപുരാണത്തിൽ ആദ്യത്തെ ചില ഭാഗങ്ങളും, 2. ക്ഷേമേന്ദ്രമഹാകവിയുടെ രാമായണമഞ്ജരിയും കിളിപ്പാട്ടായി തർജ്ജമചെയ്യിച്ചതിനുപുറമേ, 3. കേരളഭാഷാപ്രണയികൾ (Malayalam men of letters) എന്ന പേരിൽ എട്ടുപുസ്തകങ്ങളും, 4. സാഹിത്യപ്രണയികൾ എന്ന പേരിൽ അഞ്ചുഭാഗങ്ങളും എഴുതിച്ചു് അച്ചടിപ്പിച്ചു. 1. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 2. ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ, 3. ഒയ്യാരത്തു ചന്തുമേനോൻ, 4. വി. സി. ബാലകൃഷ്ണപ്പണിക്കർ, 5. പന്തളത്തു കേരളവർമ്മതമ്പുരാൻ, 6. കുമാരനാശാൻ 7. വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, 8. ഉണ്ണായിവാരിയർ ഇവർ കേരളഭാഷാപ്രണയികളുടെ കൂട്ടത്തിൽപ്പെടുന്നു. കൈക്കുളങ്ങര രാമവാരിയർ, ഗുണ്ഡർട്ട്, കെ. സി. കേശവപിള്ള, കാത്തുള്ളിൽ അച്യുതമേനോൻ, നടുവത്തച്ഛൻ നമ്പൂരി, വരവൂർ ശാമുമേനോൻ, ചാത്തുക്കുട്ടി മന്നാടിയാർ മുതലായവരുടെ ഒരു ലഘുചരിത്രമാണു് സാഹിത്യപ്രണയികളിൽ, കാണുന്നതു്. നായനാർ, ചന്തുമേനോൻ മുതലായവരുടെ ചരിത്രസംഗ്രഹവും ഇതിൽ ചേർത്തിട്ടുണ്ടു്. സാഹിത്യ പ്രണയികൾ അഞ്ചാംഭാഗത്തിൽ കേരളപാണിനി, കോട്ടയത്തു തമ്പുരാൻ, മൂലൂർ ഇവരെ അന്തർഭവിപ്പിച്ച കാണുന്നു. ഈ രണ്ടു പുസ്തകപരമ്പരകളും ഭാഷയ്ക്കു ഗണനീയങ്ങളായ സമ്പാദ്യങ്ങളാണു്. ഈ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതു പ്രസിദ്ധസാഹിത്യകാരന്മാരായ കോയിപ്പള്ളിപരമേശ്വരക്കുറുപ്പു് (1) ഏ. ഡി. ഹരിശമ്മാ (2–5) മൂർക്കോത്തുകുമാരൻ (3–7) കുന്നത്തു ജനാർദ്ദനമേനോൻ (കണ്ണൻ ജനാർദ്ദനൻ 4–6) റ്റി. കെ. രാമൻമേനോൻ (8) എന്നിവരാണു്. അനേകം സാഹിത്യകാരന്മാർക്കു് ഉദാരമായ പാരിതോഷികം നല്കി അവരെ തന്റെ സഹചാരികളാക്കി. മൂന്നു കൊല്ലം നടത്തിയ ദീപംമാസികയെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 1108-ാമാണ്ടു മകരമാസം 25-ാം൹ മരിച്ചു.
64.7കെ. ജി. പരമേശ്വരൻപിള്ള (1059–1123)
ചരിത്രം
കെ. ജി. പരമേശ്വരൻപിള്ള കൊല്പത്തു് ഉണിച്ചക്കം വീട്ടിൽ ഈശ്വരിയമ്മയുടേയും ആ താലൂക്കിൽ വടകോട്ടു വീട്ടിൽ ഗോവിന്ദപ്പിള്ളയുടേയും നാലാമത്തെ പുത്രനായി 1059-ാമാണ്ടു വൃശ്ചികമാസം 15-ാം൹ കാർത്തികനക്ഷത്രത്തിൽ ജനിച്ചു. ബാല്യത്തിൽ പറയത്തക്ക വിദ്യാഭ്യാസമൊന്നും ഉണ്ടായില്ല. തന്റെ ഈശ്വരഭക്തികൊണ്ടും നീതിനിഷ്ഠകൊണ്ടും പരാർത്ഥജീവിതംകൊണ്ടും ഉയർന്ന ഒരാളാണു് അദ്ദേഹം. 1101-ാമാണ്ടു സുപ്രസിദ്ധമായ ശ്രീരാമവിലാസം മുദ്രണാലയം സ്ഥാപിച്ചു. 1103-ൽ അവിടെനിന്നു മലയാളരാജ്യം എന്ന വാരിക പ്രസിദ്ധീകരിച്ചുതുടങ്ങി. 1105-ൽ അതിനെ ഒരു ദിനപത്രമാക്കി. 1116-മാണ്ടു തുലാമാസം 19-ാം൹ മഹാരാജാവുതിരുമനസ്സുകൊണ്ടു രാജ്യസേവാനിരതൻ എന്ന ബിരുദം സമ്മാനിച്ചു. 1103-ൽ നിയമസഭാസാമാജികനായി തിരഞ്ഞെടുക്കപ്പെട്ടു. 1109-ൽ വീണ്ടും ആ സ്ഥാനം ലഭിച്ചു. 1114-ൽ ഇന്ത്യാ ചക്രവർത്തിയുടെ ജൂബിലി സ്മാരകകീർത്തിമുദ്ര അദ്ദേഹത്തിനും വിതരണം ചെയ്യപ്പെട്ടു. ഇതൊന്നുമല്ല അദ്ദേഹത്തിന്റെ പൊതുജനസേവനത്തിൽ പ്രഥമഗണനീയമായിട്ടുള്ളത്. 1107-ൽ അദ്ദേഹം കൊല്ലം നഗരസഭയുടെ അധ്യക്ഷനായി. അഞ്ചു തവണ ആ സ്ഥാനം അദ്ദേഹത്തിൽത്തന്നെ സമർപ്പിതമായിത്തീർന്നുവെന്നുള്ളതു് അദ്ദേഹത്തിനു സ്വതസ്സിദ്ധമായ പ്രായോഗികവിജ്ഞാനത്തിനും സേവനസന്നദ്ധതയയ്ക്കും പൗരന്മാരുടെ സ്നേഹവിശ്വാസബഹുമാനങ്ങൾക്കും പ്രത്യക്ഷലക്ഷ്യമാകുന്നു. ഏതു നല്ല കാര്യത്തിനും അദ്ദേഹത്തെ ജാതിമതഭേദം കൂടാതെ ജനങ്ങൾ ഉപസർപ്പണം ചെയ്യുമായിരുന്നു. ധനസംബന്ധമായോ അല്ലാതെയോ ഉള്ള ഏതപേക്ഷയും അദ്ദേഹം അംഗീകരിച്ചു വേണ്ടതു ചെയ്യുമായിരുന്നു. കൊല്ലം നഗരത്തിൽ ഇന്നു കാണുന്ന പല പരിഷ്കാരങ്ങൾക്കും കാരണഭൂതൻ അദ്ദേഹമായിരുന്നു. 1119-ാമാണ്ടു വൃശ്ചികമാസം 12-ാം൹ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി ആഡംബരപൂർവ്വം കൊണ്ടാടപ്പെട്ടു. 1123-ാമാണ്ടു ചിങ്ങമാസം 15-ാം൹യായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. അതുവരെയും അദ്ദേഹം നഗരപിതാവായിരുന്നു.
പ്രസിദ്ധീകരണങ്ങൾ
പല നല്ല പുസ്തകങ്ങൾ മലയാളരാജ്യം മുദ്രണം ചെയ്തിട്ടുണ്ടു്. വ്യാഖ്യാനത്തോടുകൂടിയ ദശോപനിഷത്തുകളാണു് അവയിൽ പ്രാഥമ്യത്തെ അർഹിയ്ക്കുന്നതു്. കണ്ണശ്ശരാമായണം ഉത്തരകാണ്ഡവും അവിസ്മരണീയമാണ്. നൂറ്റിപ്പതിനൊന്നു ദിവസത്തെ ആട്ടക്കഥകളും അറുപതു ദിവസത്തെ തുള്ളൽക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആമാതിരി പുസ്തകപ്രകാശനത്തിനു മാർഗ്ഗദശി കൊല്ലത്തെ എസ്. റ്റി. റെഡ്യാറാണെങ്കിലും കുറേക്കൂടി അധികം കഥകൾ ശ്രീരാമവിലാസംവക പുസ്തകങ്ങളിലുണ്ടു്. മറ്റു പുസ്തകങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല. മലയാളരാജ്യം ദിനപ്രത്രം വളർന്നുയർന്നു വാച്ചുതഴച്ചു് ഇക്കാലത്തെ കേരളീയപത്രങ്ങളുടെ ഇടയിൽ ഒരു മഹനീയമായ സ്ഥാനത്തെ അലങ്കരിക്കുന്നു.
ചില ശാസ്ത്രഗ്രന്ഥകാരന്മാർ
64.8ജി. കൃഷ്ണശാസ്ത്രി (1025–1090?)
ചരിത്രം
സംസ്കൃതത്തിൽനിന്നു ശാസ്ത്രീയസിദ്ധാന്തങ്ങളേയും പൗരാണിക മതതത്ത്വങ്ങളേയും തർജ്ജമചെയ്തു മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചതു ജി. കൃഷ്ണശാസ്ത്രിയാകുനു. അദ്ദേഹം ജനിയ്ക്കുകയും മരിയ്ക്കുകയും ചെയ്ത ആണ്ടുകൾ സൂക്ഷ്മമായി അറിവില്ല. മുകളിൽ കാണുന്ന ആണ്ടുകൾ അനുമാനംകൊണ്ടു കുറിച്ചിട്ടുള്ളതാണു്. കൃഷ്ണശാസ്ത്രി പാലക്കാട്ടു് അമൂലം പള്ളം ഗ്രാമത്തുകാരനായ ഒരു ചോഴിയബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ പിതാവു ഗണപതി ശാസ്ത്രിയാണു് അപ്പയ്യാദീക്ഷിതർ തമിഴിൽ രചിച്ച രാമഗീത മലയാളത്തിൽ തർജ്ജമചെയ്തതു്. കൃഷ്ണശാസ്ത്രി അതു പരിശോധിച്ചു് 1080-ാമാണ്ടു തൃശ്ശൂർ കേരളകല്പദ്രുമം അച്ചുകൂടത്തിൽ അച്ചടിപ്പിച്ചു. ഈ അപ്പയ്യാദീക്ഷിതർ അർവ്വാചീനനാണു്. അദ്ദേഹത്തെ ശാസ്ത്രി പോയിക്കണ്ടു് അദ്ദേഹം നിർമ്മിച്ച 150 പ്രബന്ധങ്ങളുടെ അവകാശം വാങ്ങി. ‘ഗുരുജ്ഞാനവാസിഷ്ഠതത്ത്വരാമായണം’ അവയിൽ ഒന്നാണു്. ഇംഗ്ലീഷിലും നല്ല പരിജ്ഞാനമുണ്ടായിരുന്ന ശാസ്ത്രിക്കു കോഴിക്കോട്ടു് ഡിസ്ത്രിക്ടു് കോടതിയിൽ ഒരു ഗുമസ്തന്റെ ജോലികിട്ടി. ആ ജോലിയോടുകൂടിയാണു് 1064-ാമാണ്ടു് ആര്യസിദ്ധാന്തചന്ദ്രിക എന്ന പത്രിക ആരംഭിച്ചതു്. അതു എല്ലാ പൗർണ്ണമാസിദിനത്തിലും പ്രചരിപ്പിച്ചു. ആദ്യകാലത്തു തർജ്ജമ ചെയ്തു് അതിൽ ചേർത്ത ഗ്രന്ഥങ്ങൾ യാജ്ഞവല്ക്യസ്മൃതി, ഭഗവൽഗീത, തത്ത്വാവബോധപ്രകരണം, ആത്മവിചാരപ്രകരണം, പ്രശ്നോപനിഷത്തു്, ജഞാനവാസിഷ്ഠസംഗ്രഹം, ജീവന്മുക്തിപ്രകരണം എന്നീ പ്രൗഢങ്ങളായ സംസ്കൃതഗ്രന്ഥങ്ങളായിരുന്നു. അവ കേരളത്തിൽ സാധാരണ ജനങ്ങൾക്കു് ഒരു പുതിയ വെളിച്ചം നല്കി. രാമശർമ്മാ എന്നൊരു പണ്ഡിതൻ അന്നു കോഴിക്കോട്ടുണ്ടായിരുന്നു. അദ്ദേഹം കൃഷ്ണശാസ്ത്രിയുടെ ശിഷ്യനും ആജ്ഞാകാരനുമായി ശാസ്ത്രിയെ പ്രസ്തുതമാസികയുടെ പ്രവർത്തനത്തിൽ നിപുണമായി സഹായിച്ചു. 1075-ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചു. കൃഷ്ണശാസ്ത്രിക്കു വേദാന്തത്തിൽ പ്രത്യേകം അവഗാഹമുണ്ടായിരുന്നു. അദ്ദേഹം ഒരു മർമ്മജ്ഞനായ മതപരിഷ്കാരിയായിരുന്നുവെന്നുകൂടി പറയേണ്ടതുണ്ടു്. സകലജാതിമതസ്ഥരോടും അദ്ദേഹം സമഭാവന പുലർത്തിപ്പോന്നു.
64.9താരക്കാട്ട് അയ്യാത്തുരശാസ്ത്രി (1011–1086?)
ചരിത്രം
അയ്യാത്തുരശാസ്ത്രിയുടെ പൂർവ്വകുടുംബം കാവേരിതീരത്തിൽ വൈകച്ചേരി എന്ന സ്ഥലത്താണു്. അവിടെനിന്നു് അദ്ദേഹത്തിന്റെ പിതാമഹൻ വേങ്കടനാരായണശാസ്ത്രി പാലക്കാട്ടു താരക്കാട്ടു ഗ്രാമത്തിൽ താമസം തുടങ്ങി. അയ്യാത്തുര എന്നതു് ഓമനപ്പേരാണു്. പിതാവായ രഘുനാഥശാസ്ത്രി സംസ്കാരമുഹൂർത്തത്തിൽ നല്കിയ നാമധേയം വേങ്കടനാരായണൻ എന്നുതന്നെയായിരുന്നു. തർക്കശാസ്ത്രപണ്ഡിതനായ ശേഖരീപുരം ഗ്രാമത്തിൽ ശേഷുശാസ്ത്രികളിൽനിന്നു കാവ്യപാഠങ്ങളും തൃക്കണ്ടിയൂർ ഗോവിന്ദപ്പിഷാരടിയിൽനിന്നു നാടകാലങ്കാരങ്ങളും അഭ്യസിച്ചു. 1032-ാമാണ്ടു് ഇരുപത്തൊന്നാമത്തെ വയസ്സിൽ ഭാഗവതപാരായണം ആരംഭിച്ചു. 1035-ൽ നിജാനന്ദസ്വാമി എന്ന ഒരു ദ്വാരകാവാസിയായയോഗി സേതുസ്നാനം കഴിഞ്ഞു മടക്കത്തിൽ ചിറയ്ക്കൽ സ്വല്പകാലം താമസിക്കുകയും ശാസ്ത്രി അദ്ദേഹത്തിന്റെ ഉപദേശം വാങ്ങി മുപ്പതാമത്തെ വയസ്സു മുതൽ വേദാന്തശാസ്ത്രം പരിശീലനം ചെയ്യുകയും ചെയ്തു. 1040 മുതൽ പത്തു കൊല്ലം താഴയ്ക്കാട്ടുമനയിൽ താമസിച്ചു ഭാഗവതം ഏഴാവൃത്തി വായിച്ചു. പിന്നീടു തളിപ്പറമ്പത്തു തൃച്ചംബരക്ഷേത്രത്തിൽ ഭജനവും ഭാഗവതം വായനയുമായി കുറേക്കാലം കഴിഞ്ഞു. അവിടെ വെച്ചു ക്ഷേത്രാധികാരികൾ അദ്ദേഹത്തിനു ഭാഗവതപാരാണികൻ എന്ന ബിരുദവും ഒരു വീരശൃംഖലയും സമ്മാനിച്ചു. പിന്നിടുള്ള താമസസ്ഥലമാണു് കോഴിക്കോടു്. ഭാഗവതം ഇരുപതു പ്രാവശ്യം വായിച്ചു പല ഗൂഢാർത്ഥങ്ങളം കണ്ടുപിടിച്ചു. അനന്തരം സാമൂതിരിപ്പാട്ടിലെ അനുമതിയോടുകൂടി തളിയിൽ ക്ഷേത്രത്തിൽ മഹാഭാരതം വായിച്ചു. 1 ആര്യമതസഞ്ജീവിനി എന്നും 2 മതിവിവേകദർപ്പണം എന്നും രണ്ടു പുസ്തകങ്ങളെഴുതി അച്ചടിപ്പിച്ചു ഭാഗവതഭാരതങ്ങളിലെ ഗുഹ്യാർത്ഥങ്ങൾ പലതും തദ്വാരാ വെളിപ്പെടുത്തി. 3 വേദാന്തദർപ്പണം, കടത്തനാട്ടു് ഉദയവർമ്മ ഇളയതമ്പുരാന്റെ വൈദുഷ്യവും സൗശീല്യവും നേരിട്ടുകണ്ടു് അദ്ദേഹത്തിനു സമർപ്പിച്ചതാണു്. വേദാന്തതത്ത്വങ്ങൾ പലതും ആർക്കും സുഗ്രഹമായ രീതിയിൽ അതിൽ പ്രതിപാദിച്ചിട്ടണ്ടു്. 4 മുത്തുലക്ഷ്മി ഒരു ചെറിയ നോവലാണ്. അതിലെ പ്രതിപാദ്യവും വേദാന്തംതന്നെ. ഈച്ചരമേനവൻ, മായാശ്ശിഅമ്മ, പഞ്ചതൃശി അയ്യരും ചിന്താരത്നമേനവനും കൈവല്യനവനീതപ്പണിക്കരും, ശാന്തക്കുട്ടി മേനവനും മറ്റുമാണു് കഥാപാത്രങ്ങൾ. മുത്തുലക്ഷ്മി നായികയും, ശാന്തക്കുട്ടിമേനവൻ നായകനുമാണു്. മുത്തുലക്ഷ്മിയുടെ യഥാർത്ഥനാമധേയം മുക്തി ലക്ഷ്മിയാണെന്നും ഗ്രന്ഥകാരൻ നമ്മെ ധരിപ്പിക്കുന്നു. ശാസ്ത്രിയുടെ ഗദ്യത്തിനു നല്ല ഓജസ്സും ഫലിതവുമുണ്ടു്. മരണകാലം നിശ്ചയമില്ല. 1086 എന്നു മുൻപു സൂചിപ്പിചിട്ടള്ളതു അഭ്യൂഹത്തെ ആസ്പദമാക്കി മാത്രമാണു്.
ഒരു ഉദാഹരണം
“ഏതാനൊരർത്ഥം നേടേണം ക്രിയാജാതി ഗുണങ്ങളാൽ; എന്നാലവന്റെ ജനനഫലം സിദ്ധിച്ചു നിർണ്ണയം” എന്ന വചനഫലം ശ്രീഹർഷകാളിദാസജയദേവാദികളായ മഹാകവികൾക്കു സിദ്ധിച്ചു എന്നതിനു വാദമില്ല. എങ്ങനെയെങ്കിലും ഒരു പ്രസിദ്ധി സമ്പാദിക്കണമെന്നു തീർച്ചയാണു്. “എല്ലാവരും നെല്ലുണക്കി; എലി വാലുണക്കി” എന്ന പഴഞ്ചൊല്ലുപോലെ ഞാനും പ്രസിദ്ധിക്കുവേണ്ടി രണ്ടുമൂന്നു പുസ്തകങ്ങൾ ഉണ്ടാക്കി. ആര്യമതസിദ്ധാന്തത്തെ വെളിപ്പെടുത്തുന്നതും നാലാമത്തെ പുരുഷാർത്ഥമായ മോക്ഷത്തിനു മുഖ്യസാധനമായ ജ്ഞാനത്തെ തെളിയിക്കുന്നതുമായ ആ പുസ്തകങ്ങളെ അച്ചടിപ്പിച്ചു നാട്ടിലൊക്കെ പരത്തി. പ്രസിദ്ധി യാതൊന്നുമുണ്ടായില്ല. എന്നല്ല അച്ചടിച്ചിലവിനുവേണ്ടി വാങ്ങിയ കടം ബാക്കിയായും വന്നു. മലയാളത്തിൽ അനേകം നോവൽ പുസ്തകങ്ങൾ ഉണ്ടായിട്ടുള്ള ഇക്കാലത്തു് ആ മാതിരി ഒരു പുസ്തകമുണ്ടാക്കിയാൽ അനായാസേന പ്രസിദ്ധിയുണ്ടാകുമെന്നായി പിന്നത്തെ ആലോചന. നോവലിന്റെ ഗന്ധം കൂടി ഏറ്റിട്ടില്ലാത്ത ഞാൻ എങ്ങനെയാണു് അതുണ്ടാക്കേണ്ടതെന്നു് ആലോചിച്ചു് ഒരു നോവൽ വാങ്ങി വായിച്ചുനോക്കി. ഭാര്യയുടെ ഇഷ്ടത്തിന്നനുസരിച്ചാൽ പ്രസിദ്ധി കിട്ടുമെന്നു തീർച്ചയാക്കി. അതു ശരിയാണു്. ഭാര്യയുടെ ഇഷ്ടത്തിലിരുന്നാൽ ഉൽപാദനവും പിന്നെ ഗർഭധാരണവും മാസം പത്തു തികയുമ്പോൾ “നോവലും” പിന്നെ നാട്ടാരറിയത്തക്ക ഒരു പ്രസിദ്ധിയുമുണ്ടാകും. പക്ഷേ ഭാര്യയില്ലാത്തതുകൊണ്ടു് ഈ തരത്തിൽ പ്രസിദ്ധി നേടാൻ എനിക്കു് അസാധ്യമാകയാൽ ഈ വഴി വേണ്ടെന്നുവച്ചു.”
(മുത്തുലക്ഷ്മി-അവതാരിക)
64.10കോരാത്തു നാരായണമേനവൻ (1048–1113)
ചരിത്രം
കോരാത്തു നാരായണമേനവൻ പാലക്കാട്ടുനഗരത്തിനു പതിന്നാലു നാഴിക തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വടവന്നൂർ അംശത്തിൽ 1048-ാമാണ്ടു മകരമാസത്തിൽ വിശാഖം നക്ഷത്രത്തിൽ ജനിച്ചു. പിതാവു് എടത്തറവീട്ടിലെ കാക്കുണ്ണിനായരും മാതാവു കോരാത്തു ‘ചോണ’ അമ്മയുമായിരുന്നു. ആലമ്പള്ളം ഗ്രാമത്തിലെ പത്മനാഭശാസ്ത്രിയുടെ അടുക്കലാണു് ബാല്യത്തിൽ സംസ്കൃതം പഠിച്ചതു്. പിന്നീടു കൊല്ലങ്കോട്ടു ഹൈസ്ക്കൂൾ മലയാളപണ്ഡിതരായ ആർ. ശങ്കണ്ണിമേനവന്റെയും പട്ടഞ്ചീരി ശിവരാമശാസ്ത്രിയുടെയും ശിക്ഷണത്തിൽ ഉപരികാവ്യങ്ങൾ അഭ്യസിച്ചു. ഒടുവിൽ വേദംശാസ്ത്രികളുടെ ശിഷ്യനായി വേദാന്തം നിഷ്കർഷിച്ചു് അഭ്യസിച്ചു് ആ ശാസ്ത്രത്തിൽ നിഷ്ണാതനായി. ധനസമൃദ്ധമായ ഒരു കുടുംബത്തിലാണു് ജനിച്ചതെങ്കിലും ഒരു ത്യാഗിയുടെ ജീവിതം നയിക്കുന്നതിനു വേണ്ട മനഃപാകം അദ്ദേഹത്തിനുണ്ടായി. വേദാന്തത്തിൽ അനേകം ശിഷ്യയന്മാരുണ്ടായിരുന്നു. പണ്ഡിതനും വൈദ്യനുമായ വടക്കേപ്പാട്ടു വടവന്നൂർ നാരായണൻനായരാണു് അവരിൽ അഗ്രഗണ്യൻ. 1113-ാമാണ്ടു കർക്കടകമാസം 21-ാം൹ ചരമഗതിയെ പ്രാപിച്ചു. വടക്കേപ്പാട്ടെ കല്യാണിയമ്മയെയാണു് പരിഗ്രഹിച്ചതു്.
കൃതികൾ
നാരായണമേനവൻ ഭാഷയിൽ നാലു കൃതികൾ രചിച്ചിട്ടുണ്ടു്. അവ (1) വിവേകചൂഡാമണി, (2) സിദ്ധഗീത, (3) ആത്മപുരാണം എന്നീ മൂന്നു ഗ്രന്ഥങ്ങളുടെ തർജ്ജമകളും, (4) വിചാരസാഗരവുമാണു്. വിവേകചുഡാമണിയുടെ മൂലം ശങ്കരഭഗവൽപാദരുടെയും ആത്മപുരാണം ഭഗവൽഗീതയുടെ വ്യാഖ്യാതാവായ ശങ്കരാനന്ദന്റേതുമാണു്. ശങ്കരാനന്ദൻ എല്ലാ ഉപനിഷത്തുകളേയും വിസ്തരിച്ചുകൊണ്ടെഴുതിയതാണു് ആ പുരാണം. മൂലശ്ലോകങ്ങൾ മുകളിലും അവയുടെ തർജ്ജമ താഴത്തും ചേർത്തു വിഷമഘട്ടങ്ങളെ വിവരിക്കുന്ന ഒരു വ്യാഖ്യാനക്കുറിപ്പും ചുവടേ ഘടിപ്പിച്ചിട്ടുണ്ടു്. വിചാരസാഗരത്തിന്റെ മൂലഗ്രന്ഥം രചിച്ചതു ഹിന്ദിയിലാണു്. മഹാത്മാ ദാദുജി എന്നപണ്ഡിതന്റെ ശിഷ്യനായ സാധു നിശ്ചലാനന്ദദാസ് ആണ് അതിന്റെ പ്രണേതാവു്. ആ ഗ്രന്ഥഞ്ഞ തമിഴിൽ ഏ. ശിവറാവു എന്നൊരു മാന്യൻ പരിഭാഷപ്പെടുത്തി. നാരായണമേനവൻ തന്റെ തർജ്ജയ്ക്കു് ഉപയോഗിച്ചിരിക്കുന്നതു് ആ നിബന്ധമാണു്. അനുബന്ധസാമാന്യം മുതൽ ഏഴു തരങ്ഗങ്ങളിലായി നിരവധി വേദാന്തതത്ത്വങ്ങൾ ശങ്കാപരിഹാരരൂപേണ വിചാരണചെയ്തു പ്രതിപാദിച്ചിരിക്കുന്ന പ്രസ്തുതഗ്രന്ഥം മുമുക്ഷുക്കൾക്കു വളരെ ഉപയോഗമുള്ളതാണെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹത്തി ന്റെ ഗദ്യശൈലിക്കു് ഒരുദാഹരണം പ്രദർശിപ്പിക്കാം:
“ഇങ്ങനെ മനസ്സിനെക്കൊണ്ടു പ്രവർത്തിപ്പിക്കണമെങ്കിൽ അതിന്റെ സർവ്വപ്രാണിസാധാരണമായിരിക്കുന്ന ചാഞ്ചല്യത്തെ നിരോധിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. ഈ ചാഞ്ചല്യനിരോധനത്തിൽ മനസ്സുതന്നെ നമുക്കു കാമധേനുവായും ചിന്താമണിയായും ഭവിക്കുന്നു. ഈ ചാഞ്ചല്യത്തിന്റെ ആത്യന്തികനിരോധനത്തിൽ നിരന്തരമായ ആത്മാനന്ദത്തിന്റെ സ്ഫുരണം അനുഭവവിഷയമായി ഭവിക്കുന്നു. സാമാന്യമായി നിശ്ചലമായ മനസ്സുകൊണ്ടു സിദ്ധിശാസ്ത്രങ്ങളിൽ വിധിച്ചപ്രകാരം പ്രവർത്തിക്കുമ്പോൾ ക്ഷുദ്രസിദ്ധികളെന്നുവേണ്ട മഹാസിദ്ധികളും സാധിക്കുന്നു.”
(ഉപാസന എന്ന ഒരുപന്യാസത്തിൽനിന്നും.)