Contacts

കേരളവര്‍മ്മവലിയകോയിത്തമ്പുരാന്‍

കേരളീയഭാഷാശാകുന്തളം


ഡോ.എം.എൻ.രാജന്റെ ലൈബ്രറിയിന്‍നിന്നും



-൪-


ഒന്നാം അങ്കം


[രഥാരൂഢനായി വില്ലും അമ്പും ധരിച്ച് ദുഷ്ഷന്ത മഹാരാജാവും സൂതനും പ്രവേശിക്കുന്നു.]


സൂതൻ

[രാജാവിനേയും മാനിനേയും നോക്കീട്ട്]


മൃഗമതിനെയുമാത്തചാപനാകും
ജഗദഭിവന്ദ്യ! ഭവാനെയും വിലോക്യ,
മൃഗമനുഗതനാം പിനാകപാണിം
നഗപതിനന്ദിനി തൻപതിം സ്മരാമി .


രാജാ

സൂതാ! ഈ മാൻ നമ്മെ ബഹുദൂരം ആകർഷിച്ചുകൊണ്ടു പോന്നു. ഇതാ ഇതിപ്പൊഴും-


കണ്ഠനാളമഴകിൽ തിരിച്ചനുപ-
ദം രഥം പിറകിൽ നോക്കിയും
കുണ്ഠനായ് ശരഭയേന പൃഷ്ഠമതു
പൂർവകായഗതമാക്കിയും,
ഇണ്ടൽകൊണ്ടു വിവൃതാന്മുഖാൽ പഥി ച-
വച്ച ദർഭകൾ പതിക്കവേ
കണ്ടുകൊൾക കുതികൊണ്ടു കിഞ്ചിദവ-
നൌ ഭൃശം നഭസി ധാവതി.


[ആശ്ചര്യത്തോടു കൂടെ]

നാം പുറമേ എത്തിക്കൊണ്ടിരിക്കവേ തന്നെ ഈ മാൻ പ്രയാസപ്പെട്ടു ദൃഷ്ടി എത്തത്തക്ക ദൂരത്തിൽ ആയതെങ്ങനെ?


സൂതൻ

ഭൂമിക്കു നിരപ്പില്ലാതിരുന്നതുകൊണ്ട് അടിയൻ കുതിരകളുടെ കടിഞ്ഞാൺ അടക്കിയതിനാൽ രഥത്തിന്റ വേഗം മന്ദീഭവിച്ചു. അതുനിമിത്തം ഈ മാൻ ദൂരസ്ഥമായി ഭവിച്ചതാണ്.

-൫-


ഇപ്പോൾ സമഭൂമിയിൽ ആയതിനാൽ ഇതു തിരുമനസ്സിലേക്കു ദുഷ്പ്രാപമായി ഭവിക്കയില്ല.


രാജാ

എന്നാൽ കടിഞ്ഞാൺ വിടുക തന്നെ.


സൂതൻ

ഇതാ കല്പന പോലെ ചെയ്യുന്നു.

[അധികമായ രഥവേഗത്തെ നടിച്ചിട്ട്]


തൃക്കൺപാർത്താലും തൃക്കൺപാർത്താലും തിരുമേനീ!


സ്വച്ഛന്ദം കടിഞാണു വിട്ടയുടനേ
നീട്ടിക്കഴുത്തേറ്റവും
ഗുച്ഛാഗ്രങ്ങൾ ചലിച്ചിടാതെ ചെവികൾ
കൂർമ്പിച്ചനങ്ങാതെയും
ഗച്ഛന്ത്യാത്മസമുദ്ധതൈരപി രജഃ-
പുഞ്ജൈരലംഘ്യങ്ങളായ്
തുച്ഛീകൃത്യമൃഗസ്യദം രഥഹയാഃ
സ്പർദ്ധാനുബന്ധാ ദിവ.


രാജാ

[സന്തോഷത്തോടു കൂടെ]

ഉള്ളതു തന്നെ. കുതിരകളുടെ വേഗം ആദിത്യാശ്വങ്ങളുടെ വേഗത്തേയും അതിശയിച്ചിരിക്കുന്നു. എന്തെന്നാൽ,


നോക്കുമ്പോൾ ചെറുതായ വസ്തു വലുതാ-
യീടുന്നു മാത്രാന്തരേ
പാർക്കിൽ പാതിയിൽ വേർപിരിഞ്ഞതു ഭവി -
ച്ചീടുന്നു യോജിച്ചപോൽ
വക്രം യൽ പരമാർത്ഥമായതുമഹോ
തോന്നുന്നൃജുപ്രായമായ്
ശീഘ്രംകൊണ്ടു നിമേഷവും കിമപി മേ
ദൂരേ ന പാർശ്വേ ന വാ.


സൂതൻ

തിരുമേനീ! ഇതാ ഈ മാൻ സമീപസ്ഥമായി. ഇനി തൃക്കൈവിളയാടാം

[രാജാവു ശരം തൊടുക്കുന്നു.]



-൬-


[അണിയറയിൽ]

മഹാരാജാവേ! ആശ്രമമൃഗത്തെ വധിക്കരുതേ! വധിക്കരുതേ!


സൂതൻ

തിരുമേനിയുടെയും ശരലക്ഷ്യമായ മാനിന്റെയും മദ്ധ്യേ മഹർഷിമാർ വന്നു നില്ക്കുന്നു.


രാജാ

[പരിഭ്രമിച്ചിട്ട്]

എന്നാൽ കുതിരകളേ വേഗത്തിൽ നിറുത്ത്.


സൂതൻ

അടിയൻ ഇതാ നിറുത്തി

[രഥം നിറുത്തുന്നു]


[രണ്ടു ശിഷ്യന്മാരോടുകൂടി ഒരു മഹർഷി പ്രവേശിക്കുന്നു.]


മഹർഷി

[കയ്യുയർത്തിക്കൊണ്ട്]

രാജാവെ!


അതിക്രൂരം ബാണം കുസുമതതിയിൽ ചെങ്കനലു പോൽ
പതിപ്പിച്ചീടൊല്ലാ പരിമൃദുലയാമീ മൃഗതനൌ,
നിതാന്തം നിസ്സാരം ബത! മൃഗമതിൻ ജീവനെവിടേ?
കൃതാന്താ ദൈത്യാനാം തവ ച കടുബാണങ്ങളെവിടേ?


ആയതുകൊണ്ട്-


കീർത്തനീയഗുണ! സാധു മൌർവിയിൽ
ചേർത്ത ബാണമുപസംഹരിക്ക നീ,
ആർത്തരക്ഷ ഭവദായുധക്രിയാ
പാർത്തലേശ! ന തു സാധുബാധനം.


രാജാ

ഇതാ ഞാൻ ശരത്തെ ഉപസംഹരിച്ചിരിക്കുന്നു.

[അമ്പിനെ ആവനാഴിയിൽ ഇടുന്നു.]


മഹർഷി

ഇതു പുരുമഹാരാജാവിന്റ വംശത്തിനലംകാരഭൂതനായിരിക്കുന്ന അങ്ങേയ്ക്കു യുക്തം തന്നെ.



-൭-


ജനനാഥമൌലി പുരുവിന്റ കുലേ
ജനനാൽ ഭവാനുചിതരൂപമിദം,
തനയം ലഭസ്വ ഭവതസ്സദൃശം
സനയം സമസ്തധരണീ രമണം.


ശിഷ്യന്മാർ

[കൈകൾ ഉയർത്തിക്കൊണ്ട്]

സർവഥാ ചക്രവർത്തിയായ പുത്രനെ ലഭിച്ചാലും.


രാജാ

[നമസ്ക്കാരപൂർവം]

ബ്രാഹ്മണാശിര്‍വാദത്തെ ഞാന്‍ ഭക്തിയോടെ സ്വീകരിക്കുന്നു.


മഹർഷി

രാജാവേ! ഞങ്ങൾ ചമതയ്ക്കായി പുറപ്പെട്ടിരിക്കയാണ്. ഇതാ മാലിനിനദിയുടെ തീരത്തിൽ കുലപതിയായ കണ്വന്റ ആശ്രമം കാണപ്പെടുന്നൂ. കാര്യാന്തരങ്ങൾക്കു വിഘാതം വരികയില്ലെങ്കിൽ അവിടെച്ചെന്ന് അതിഥിസൽക്കാരത്തെ സ്വീകരിച്ചാലും. അത്ര തന്നെയുമല്ല,


വീക്ഷിച്ചു വിഘ്നരഹിതം മുനികൃത്യമെല്ലാ-
മക്ഷീണവിക്രമവിജൃംഭിതമാം ത്വദീയം,
രക്ഷിച്ചിടുന്നിവിടെയും ഭുജമെത്രയെന്നു
സൂക്ഷിച്ചുകണ്ടു കൃതകൃത്യത പൂണ്ടുകൊൾക.


രാജാ

കുലപതി ഇവിടെത്തന്നെയുണ്ടോ?


മഹർഷി

അദ്ദേഹം ഇഷ്ടപുത്രിയായ ശകുന്തളയെ അതിഥിസൽക്കാരത്തിനായി നിയോഗിച്ചുംവച്ച് അവളുടെ ദൈവപ്രാതികൂല്യത്തിനു ശാന്തി ചെയ്യുന്നതിനായി സോമതീർത്ഥത്തിലേക്കു പോയിരിക്കുന്നു.


രാജാ

ആകട്ടെ. അവളെച്ചെന്നു കാണുക തന്നെ. അവൾ എന്റെ ഭക്തിയെ കണ്വമഹർഷിയോട് അറിയിക്കുമല്ലോ.


മഹർഷി

എന്നാൽ ഞങ്ങൾ ഇപ്പോൾ പോകുന്നു.

[ശിഷ്യരോടുകൂടി പോയി.]



-൮-


രാജാ

സൂതാ! കുതിരകളെ വിട്. പുണ്യാശ്രമത്തെ ദർശിച്ച് ആത്മശുദ്ധി വരുത്താം.


സൂതൻ

ഇതാ അടിയൻ കല്പനപോലെ ചെയ്യുന്നു.

[രഥവേഗത്തെ നടിക്കുന്നു.]


രാജാ

[ചുറ്റും നോക്കീട്ട്]

സൂതാ! പറയാതെതന്നെ ഇതു തപോവനപ്രദേശമെന്നറിയാം



രാജാ

[ചെവി കൊടുത്തിട്ട്]

ഉപവനത്തിന്റ തെക്കുഭാഗത്തായിട്ട് ആരോ സംസാരിക്കുന്നതുപോലെ തോന്നുന്നൂ. അങ്ങോട്ടു തന്നെ പോകാം.

[ചുറ്റി നടന്നു നോക്കീട്ട്]

ഇതാ മഹർഷി കന്യകമാർ അവരവരുടെ വയസ്സിന് അനുരൂപങ്ങളായ കുടങ്ങൾ എടുത്തു ബാലവൃക്ഷങ്ങളെ

-൧൦-


നനയ്ക്കുന്നതിനായി ഇങ്ങോട്ടു തന്നെ വരുന്നൂ.

[സൂക്ഷിച്ചു നോക്കിട്ട്]

ഇവരുടെ രൂപലാവണ്യം ദർശനീയമായിരിക്കുന്നു.


ഉടജത്തിൽ വസിച്ചിടും ജനത്തി -
ന്നുടലേവം രമണീയമെന്നു വന്നാൽ,
അടവീലതയാ ഗുണൈസ്സ്വകീയൈഃ
സ്ഫുടമുദ്യാനലതാഃ കൃതാ വിദൂരേ.


ഈ തണലിൽ മറഞ്ഞു നിന്ന് ഇവരെ നോക്കാം.

[നോക്കികൊണ്ടു നിൽക്കുന്നു.]


[അനസൂയ എന്നും പ്രിയംവദ എന്നും രണ്ടു സഖിമാരോടുകൂടി ശകുന്തള പ്രവേശിക്കുന്നു.]


ശകുന്തള

ഇതാ ഇങ്ങോട്ടു വരുവിൻ, ഇഷ്ടതോഴിമാരേ!


അനസൂയ.

ശകുന്തളേ! മുല്ലപ്പൂപോലെ സുകുമാരശരീരയായ നിന്നെയും ഈ ആശ്രമവൃക്ഷങ്ങളെ നനയ്ക്കുന്നതിനു നിയോഗിച്ചതിനാൽ താതകണ്വനു നിന്നെക്കാലും ഇവ പ്രിയതരങ്ങളാണെന്നു ഞാൻ വിചാരിക്കുന്നു.


ശകുന്തള

അനസുയേ! അച്ഛന്റ നിയോഗം കൊണ്ടു മാത്രമല്ല ഞാൻ ഇവയെ നനയ്ക്കുന്നത്, എനിക്കും ഇവയേക്കുറിച്ചു സഹോദര സ്നേഹമുണ്ട്.

[വൃക്ഷങ്ങളെ നനയ്ക്കുന്നു.]


പ്രിയംവദ

ശകുന്തളേ ! ഗ്രീഷ്മകാലത്തിൽ പൂക്കുന്ന വൃക്ഷങ്ങളെ നനച്ചുവല്ലൊ. ഇനി ഇപ്പോൾ പൂക്കാതെയുള്ള വൃക്ഷങ്ങളെയും നനയ്ക്കാം. പ്രയോജനേച്ഛയില്ലാതെ ചെയ്യുന്ന ധർമ്മത്തിന് അധികശ്രേഷ്ഠതയുണ്ടെന്നല്ലോ പറയുന്നു.


ശകുന്തള

പ്രിയംവദേ നീ ശരിയാണു പറഞ്ഞത്.

[പിന്നെയും വെള്ളം ഒഴിക്കുന്നു.]


രാജാ

[സൂക്ഷിച്ചു നോക്കീട്ട്. ആത്മഗതം.]

അഹോ! ഇവളാണോ ആ കണ്വപുത്രിയായ ശകുന്തള? ഇവളെ

-൧൧-


ആശ്രമ കൃത്യങ്ങളിൽ നിയോഗിക്കുന്ന ആ മഹർഷി ഔചിത്യം ഇല്ലാത്ത ആളു തന്നെ.


വപുസ്സിതു നിസർഗ്ഗസുന്ദരമയേ! വിനാ സംശയം
തപസ്സിനനുരൂപമാക്കുവതിനിച്ചതുവാം താപസൻ,
കൃപാകണികയെന്നിയേ കഠിനമാം സമിദ്രാശിയേ
വിപാടയിതുമീഹതേ കുവലയച്ഛദാന്തത്തിനാൽ.



ആകട്ടെ, ഈ വൃക്ഷങ്ങളുടെ ഇടയിൽ മറഞ്ഞു നിന്ന് ഇവളേ നല്ലവണ്ണം നോക്കാം

[അപ്രകാരം ചെയ്യുന്നു.]


ശകുന്തള

അനസൂയേ! പ്രിയംവദ ഈ മരവിരി വളരെ മുറുക്കിക്കെട്ടിയിരിക്കുന്നു. ഇതിനെ കുറേ അയയ്ക്ക്.


അനസൂയ.

അങ്ങനെ തന്നെ.

[അയച്ചു കെട്ടുന്നു.]

പ്രിയംവദ

ഈ കായ്യത്തിൽ എന്നെ കുറ്റപ്പെടുത്തേണ്ട. നിന്റെ കുചങ്ങളെ വലുതാക്കുന്ന യൌവനത്തെ കുറ്റപ്പെടുത്തണം.


രാജാ.

ഇവളുടെ സുകുമാരമായ ഈ ശരീരത്തിനും വയസ്സിനും ഈ മരവിരിവസ്ത്രം അനുരൂപമല്ലെങ്കിലും ഒരലങ്കാരമായിത്തന്നേ ഇരിക്കുന്നു. എന്തെന്നാൽ,


ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ
പായൽ പതിഞ്ഞീടിലും?
ചൊല്ലാർന്നോരഴകല്ലയോ പനിമതി-
ക്കങ്കം കറുത്തെങ്കിലും?
മല്ലാക്ഷീമണിയാൾക്കു വല്ക്കലമിതും
ഭൂയിഷ്ഠശോഭാവഹം
നല്ലാകാരമതിന്നലങ്കരണമാ-
മെല്ലാപ്പദാർത്ഥങ്ങളും.


ശകുന്തള

[മുൻപോട്ടു നോക്കീട്ട്]


തോഴിമാരേ! ഇതാ ഈ ഇലഞ്ഞിമരം കാറ്റുകൊണ്ട് ഇളകു

-൧൨-


ന്ന തളിരുകളാകുന്ന വിരലുകൾകൊണ്ട് എന്നെ ബദ്ധപ്പെട്ടു വിളിക്കുന്നതുപോലെ തോന്നുന്നു. ഞാൻ അതിന്റെ അടുക്കൽ ചെല്ലട്ടെ

[അങ്ങോട്ടു ചെല്ലുന്നു.]


പ്രിയംവദ

ശകുന്തളേ! നീ അവിടെത്തന്നെ ക്ഷണനേരം നില്ക്കണേ. നിന്നെകൊണ്ട് ആ ഇലഞ്ഞി ഒരു നല്ല വള്ളി ചുറ്റിയതുപോലെ ശോഭിക്കുന്നു.


ശകുന്തള

ഇതുകൊണ്ടു തന്നെയാണു നിന്നെ പ്രിയംവദ എന്നു വിളിക്കുന്നത്.


രാജാ.

സത്യവുമാണു പ്രിയംവദ പറഞ്ഞത്. എന്തെന്നാൽ,



തളിരുപോലധരം സുമനോഹരം
ലളിതശാഖകൾപോലെ ഭുജദ്വയം,
കിളിമൊഴിക്കു തനൌ കുസുമോപമം
മിളിതമുജ്ജ്വലമാം നവയൌവനം.


അനസൂയ.

ശകുന്തളേ! ഇതാ ഈ തൈമാവിനെ സ്വയംവരിച്ചിരിക്കുന്ന പെണ്ണും നീ വനജ്യൌൽസ്നി എന്നു വിളിക്കുന്നതുമായ ഈ മുല്ലയെ നീ മറന്നുപോയൊ?


ശകുന്തള

എന്നാൽ ഞാൻ എന്നെയും മറന്നു പോയേക്കാം.

[മുല്ലയുടെ അടുക്കൽ ചെന്നു നോക്കീട്ട്]

നല്ലൊരു സമയമാണ് ഈ വൃക്ഷജാതിയിലേ ഭാര്യാഭർത്താക്കന്മാർക്കു ചേച്ചയുണ്ടായിരിക്കുന്നത്. എന്തെന്നാൽ ഈ മുല്ല പുത്തനായി പുഷ്പിച്ചു യൌവനാവസ്ഥയെ പ്രാപിച്ചതുപോലെയും ഈ മാവു നല്ലവണ്ണം തളിർത്ത് അനുഭവയോഗ്യമായും ഇരിക്കുന്നൂ.


[സൂക്ഷിച്ചു നോക്കിക്കൊണ്ടു നില്ക്കുന്നു.]


പ്രിയംവദ

[ചിരിച്ചും കൊണ്ട്]


അനസൂയേ! ശകുന്തള വനജ്യൌൽസ്നിയെ ഇത്ര സൂക്ഷിച്ചു നോക്കുന്നതിന്റെ സാരം മനസ്സിലായോ?



-൧൩-


അനസൂയ

ഇല്ലല്ലൊ. കേൾക്കട്ടെ.


പ്രിയംവദ.

വനജ്യൌൽസ്നി അനുരൂപനായ ഒരു വൃക്ഷവരനോടു ചേർന്നിരിക്കുന്നതുപോലെ താനും യോഗ്യനായ ഒരു ഭർത്താവിനോടു ചേരുമെന്നാണ്.


ശകുന്തള

[കോപഭാവത്തോടുകൂടെ]


അതു നിന്റെ മനസ്സിൽ തന്നെയുള്ള താല്പര്യമാണ്.


[മുല്ലയ്ക്കു വെള്ളം ഒഴിക്കുന്നു.]


രാജാ

ഹാ! ഇവൾ കണ്വമഹർഷിക്ക് അന്യജാതിസ്ത്രീയിൽ ജനിച്ചവളായിരുന്നെങ്കിലോ! അഥവാ എന്തിനു സംശയിക്കുന്നു? നിശ്ചയം തന്നെ.


ക്ഷത്രയോഗ്യയിവളാര്യമാം മന-
സ്സത്ര മേ സമനുരക്തമാകയാൽ,
സത്തുകൾക്കു വിചികിൽസിതങ്ങളിൽ
ചിത്തവൃത്തിയതു താൻ പ്രമാണമാം.

ശകുന്തള

തോഴിമാരേ? അയ്യോ! ഇതാ ഈ മുല്ലയ്ക്കു വെള്ളം ഒഴിച്ചപ്പോൾ ഇതിൽനിന്നും ഒരു വണ്ട് ഇളകി പുറപ്പെട്ട് എന്റെ മുഖത്തിനു നേരിട്ടു വരുന്നു.


[വണ്ടിനെക്കൊണ്ടുള്ള ഉപദ്രവത്തെ നടിക്കുന്നു]


രാജാ

[നോക്കീട്ട് അസൂയപ്പെട്ടെന്നപോലെ]


അല്ലയോ വണ്ടേ!


അത്യന്തം വേപമാനാം സ്പൃശസി തരളിതാ-
പാംഗമാലോക്യമാനഃ
ശ്രുത്യന്തേ ചെന്നു പിന്നെ സ്വനസി മൃദു രഹ-
സ്യം കഥിക്കുന്നപോലെ,
ഭീത്യാ കൈകൾ കുലുക്കുന്നവളുടെയധരം
ചുംബസി പ്രേമസാരം
സത്യാന്വേഷംനിമിത്തം വിധുരനഹമഹോ!
ധൂർത്ത! നീ താൻ കൃതാർത്ഥൻ.



-൧൪-


ശകുന്തള

എന്റെ തോഴിമാരേ! ഈ ദുഷ്ടനായ വണ്ട് എന്നെ ഉപദ്രവിക്കുന്നു. നിങ്ങൾ എന്നെ രക്ഷിക്കണേ.


പ്രിയംവദയും അനസൂയയും

[ചിരിച്ചുംകൊണ്ട്]

ഞങ്ങളാണോ രക്ഷിക്കാൻ? ദുഷ്ഷന്തനെ വിളിച്ചു നിലവിളിക്ക്. തപോവനങ്ങളെ രക്ഷിക്കുന്നതു രാജാക്കന്മാരല്ലയോ?


രാജാ

പ്രത്യക്ഷമായി ഇവരുടെ മുൻപിൽ ചെല്ലുന്നതിന് ഇതുതന്നേ അവസരം. ആരാണ്?-

[അർദ്ധോക്തിയിൽ വിരമിച്ച് ആലോചിച്ച്]

രാജത്വം വെളിപ്പെടുമല്ലോ. ആകട്ടെ, ഇങ്ങനെ പറയാം.


ശകുന്തള

ഈ ദുഷ്ടജന്തു വിട്ടു മാറുന്നില്ലല്ലോ. ഞാൻ തന്നെ മാറിപ്പോയേക്കാം.

[മാറി നിന്നിട്ടു കടാക്ഷവിക്ഷേപത്തോടുകൂടെ]

ഇവിടെയും ഇത് എന്റെ പിന്നാലെ എത്തുന്നല്ലൊ.


രാജാ

[ബദ്ധപ്പെട്ട് അടുക്കൽ ചെന്ന്]


ഉർവ്വി തന്റെ പരിരക്ഷ ചെയ്യവേ
ദുർവിനീതജനശാസി പൌരവൻ,
നിർവിശങ്കമൃഷികന്യകാജനേ
ദുർവിധങ്ങൾ തുടരുന്നതാരവൻ?


[എല്ലാവരും രാജാവിനെ കണ്ടു കുറഞ്ഞോന്നു സംഭ്രാന്തമാരായി ഭവിക്കുന്നു.]


പ്രിയംവദയും അനസൂയയും.

ആര്യാ! ഇവിടെ പ്രമാദമായിട്ടൊന്നും ഉണ്ടായില്ല. ഞങ്ങളുടെ ഈ ഇഷ്ടതോഴി ഒരു വണ്ടിന്റെ ഉപദ്രവം നിമിത്തം കുറേ ഭയപ്പെട്ടു. അത്രേയുള്ളു.

[ശകുന്തളയെ ചൂണ്ടിക്കാണിക്കുന്നു.]


രാജാ

[ശകുന്തളയേ നോക്കി]

തപസ്സു വര്‍ദ്ധിക്കുന്നോ?

[ശകുന്തള വ്യാകുലതയോടുകൂടെ മിണ്ടാതെ അധോമുഖിയായി നില്ക്കുന്നു.]



-൧൫-


അനസൂയ

ഇപ്പോൾ വിശിഷ്ടനായ അതിഥിയെ ലഭിക്കയാൽ തപസ്സിന് അഭിവൃദ്ധി തന്നെ. ആര്യനു സ്വാഗതം, ശകുന്തളേ! പർണ്ണശാലയിൽ ചെന്ന് ഫലസമ്മിശ്രമായ അർഘ്യത്തെ എടുത്തുകൊണ്ടു വരികതന്നെ. പാദ്യത്തിനു ജലം ഇവിടെയുണ്ട്.


രാജാ

നിങ്ങളുടെ നല്ല വാക്കിനാൽ തന്നെ എനിക്ക് ആതിഥ്യം ചെയ്യപ്പെട്ടിരിക്കുന്നു.


പ്രിയംവദ

എന്നാൽ നല്ല തണലുകൊണ്ടു തണുപ്പുള്ളതായിരിക്കുന്ന ഈ ഏഴിലംപാലയുടെ മൂട്ടിലുള്ള തറയിൽ ഇരുന്ന് ആര്യൻ വിശ്രമിച്ചാലും.


രാജാ

നിങ്ങളും വൃക്ഷസേചനംകൊണ്ടു ക്ഷീണിച്ചിരിക്കുന്നല്ലൊ.


അനസൂയ

ശകുന്തളേ! നമുക്ക് അതിഥികളുടെ പര്യുപാസനം ഉചിതമാണല്ലൊ. അതിനാൽ ഇവിടെ ഇരിക്കാം.

[എല്ലാവരും ഇരിക്കുന്നു.]


ശകുന്തള

[ആത്മഗതം]

ഇദ്ദേഹത്തിനെ കണ്ടിട്ടു തപോവനസ്ഥിതിക്കു വിരുദ്ധമായ വികാരം എന്റെ മനസ്സിൽ തോന്നുന്നതെന്താണ്?


രാജാ

[എല്ലാവരേയും നോക്കീട്ട്]

അഹോ! നിങ്ങളുടെ സഖ്യം സദൃശങ്ങളായ വയോരൂപങ്ങളെക്കൊണ്ട് രമണീയമായിരിക്കുന്നൂ.


പ്രിയംവദ

[അനസൂയയോടു അപവാര്യ]

ചാതുര്യവും ഗാംഭീര്യവും ഉള്ള ആകൃതിയോടുകൂടി പ്രിയമായും മധുരമായും സംസാരിക്കുന്ന ഇദ്ദേഹം ആരാണ്? ഒരു പ്രഭു എന്നപോലെ തോന്നുന്നല്ലൊ.


അനസൂയ

എനിക്കും അറിയാൻ കൌതുകമുണ്ട്. ഞാൻ ഇദ്ദേഹത്തിനോ

-൧൬-


ടു ചോദിക്കാം.

[രാജാവിനോടു പ്രകാശം]

ആര്യന്റെ മധുരമായ വാക്കു കേട്ടിട്ടുള്ള വിശ്വാസത്താൽ ധൈര്യപ്പെട്ടു ഞാൻ ചോദിച്ചുകൊള്ളുന്നു. ഏതൊരു രാജർഷിവംശമാണു ഭവാനാൽ അലങ്കരിക്കപ്പെടുന്നത് ? ഏതു ദേശമാണു ഭവാന്റ അസന്നിധാനത്താൽ ഉത്കണ്ഠിതജനമാക്കിച്ചെയ്യപ്പെട്ടിരിക്കുന്നത്? എന്തു സംഗതിവശാലാണു സുകുമാരനായിരിക്കുന്ന ഭവാൻ ആത്മാവിനെ തപോവനസഞ്ചാരപരിശ്രമത്തിനു പാത്രമാക്കിച്ചെയ്യുന്നത്?


ശകുന്തള

[ആത്മഗതം]

ഹൃദയമേ! സ്വസ്ഥമായിരിക്ക്. നീ വിചാരിക്കുന്നതിനെത്തന്നെ ഇതാ അനസൂയ പറയുന്നു.


രാജാ

[ആത്മഗതം]

എങ്ങനെയാണിപ്പോൾ എന്റെ വാസ്തവത്തെ പറയുന്നത്? എങ്ങനെയാണ് എന്നെ ഞാൻ മറ്റൊരാളെന്നു പറയുന്നത്? ആകട്ടേ, ഇങ്ങനെ പറയാം.

[പ്രകാശം]

പൌരവനായ രാജാവിനാൽ ധർമ്മാധികാരത്തിങ്കൽ നിയുക്തനായ ഞാൻ ആശ്രമവാസികളുടെ കർമ്മങ്ങളെല്ലാം നിർവിഘ്നമായി നടക്കുന്നോ എന്നു നോക്കുന്നതിനായി ഈ ധർമ്മാരണ്യത്തിൽ വന്നിരിക്കയാണ് .


അനസൂയ.

എന്നാൽ ഇപ്പോൾ ധർമ്മചാരികൾ സനാഥന്മാരായി.

[ശകുന്തള ശൃംഗാരലജ്ജയെ അഭിനയിക്കുന്നു.]


അനസൂയയും പ്രിയംവദയും

[ശകുന്തളയുടെയും രാജാവിന്റെയും ഭാവം കണ്ടിട്ട് ശകുന്തളയോട് അപവാര് ]

ശകുന്തളേ! ഇപ്പോൾ ഇവിടെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ -


ശകുന്തള

[ദേഷ്യപ്പെട്ട്]

എന്നാലെന്താണ്?


പ്രിയംവദയും അനസൂയയും

അദ്ദേഹം ഈ അതിഥിയെ ജീവിതസർവസ്വംകൊണ്ടു കൃതാർത്ഥനാക്കിച്ചെയ്യും.



-൧൭-


ശകുന്തള

പോവിൻ. നിങ്ങൾ ഏതാണ്ടൊക്കെ മനസ്സിൽ വിചാരിച്ചുംകൊണ്ടു സംസാരിക്കുന്നു. ഞാൻ നിങ്ങളുടെ വാക്കു കേൾക്കയില്ല.


രാജാ

ഞാനും നിങ്ങളുടെ സഖിയെക്കുറിച്ചു കുറഞ്ഞോന്നു ചോദിക്കട്ടയോ?


പ്രിയംവദയും അനസൂയയും

അനുഗ്രഹമത്രെ ആര്യൻ ചോദിക്കുന്നത്.


രാജാ

മഹാത്മാവായ കണ്വമുനി നിത്യബ്രഹ്മചാരിയാണല്ലോ. നിങ്ങളുടെ ഈ സഖി അദ്ദേഹത്തിന്റ പുത്രിയാകുന്നു എന്നുള്ളതെങ്ങനെയാണ്?


അനസൂയ

ആര്യൻ കേട്ടാലും. കൌശികൻ എന്നു ഗോത്രനാമത്തോടുകൂടി മഹാപ്രഭാവനായിട്ടൊരു രാജർഷിയെ കേട്ടിരിക്കുമല്ലൊ.


രാജാ

കേട്ടിട്ടുണ്ട്. പ്രസിദ്ധനായ വിശ്വാമിത്രമുനി തന്നെ.


അനസൂയ

അദ്ദേഹത്തിനെ തോഴിയുടെ ജന്മഹേതുവായി അറിഞ്ഞാലും അദ്ദേഹം ഉപേക്ഷിച്ചതിന്റെ ശേഷം എടുത്തു വളർത്തിയതിനാൽ താതകണ്വനും ഇവളുടെ അച്ഛനായി.


രാജാ

ഉപേക്ഷിച്ചു എന്നു കേൾക്കയാൽ എനിക്കു ജീജ്ഞാസ ജനിച്ചിരിക്കുന്നു. അതിനാൽ ആദ്യം മുതൽക്കു തന്നെ കേൾക്കാനാഗ്രഹമുണ്ട്.


അനസൂയ

ആര്യൻ കേട്ടുകൊണ്ടാലും. പണ്ട് ആ രാജർഷി ഘോരമായ തപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോൾ ദേവന്മാർക്കു ശങ്ക ജനിച്ചിട്ട് അവർ അദ്ദേഹത്തിന്റ തപോവിഘ്നത്തിനായി മേനകയെന്ന അപ്സരസ്ത്രീയെ പറഞ്ഞയച്ചു.


രാജാ

മറ്റുള്ളവരുടെ തപസ്സിനെക്കുറിച്ചു ദേവന്മാർക്കിങ്ങനെ ശങ്ക പതിവുള്ളതാണല്ലൊ. പിന്നയോ?

-൧൮-


അനസൂയ

പിന്നെ വസന്താരംഭത്താൽ രമണീയമായ സമയത്തിൽ ഉന്മാദജനകമായ മേനകാരൂപത്തെ കണ്ടിട്ട് -

[അർദ്ധോക്തിയിൽ ലജ്ജിതയായി വിരമിക്കുന്നു.]


രാജാ

ശേഷം മനസ്സിലായി. സർവഥാ ഇവൾ അപ്സരസ്സംഭവയാന്ന്


അനസൂയ

അതെ


രാജാ

മറിച്ചു വരാൻ സംഗതിയില്ല.


മനുഷ്യലോകാബലമാരിലീദൃശം
മനോജ്ഞമാം രൂപമുദിപ്പതെങ്ങനെ?
അനർഗ്ഗളം വൈദ്യുതമായ വിഭ്രമം
നിനയ്ക്കിലിബ്ഭൂമിയിലുൽഭവിക്കുമോ?


ശകുന്തള

[ലജ്ജിച്ച് അധോമുഖിയായിരിക്കുന്നു. ആത്മഗതം]

എന്റ മനോരഥത്തിന് അവകാശം ലഭിച്ചു. എന്നാൽ ഇനിയും ഒരു സംശയമുണ്ട്.


പ്രിയംവദ.

[ശകുന്തളയെ നോക്കീട്ട് രാജാവിനോട്]


ആര്യൻ പിന്നെയും എന്തോ ചോദിക്കാനിച്ഛിക്കുന്നതുപോലെ തോന്നുന്നു.


[ശകുന്തള പ്രിയംവദയെ ചൂണ്ടുവിരലുകൊണ്ട് തർജ്ജനം ചെയ്യുന്നു.]


രാജാ

ഭവതിക്കു തോന്നിയതു ശരിതന്നെ. സച്ചരിതത്തെ കേൾക്കാനുള്ള ലോഭത്താൽ എനിക്ക് ഇനിയും ഒന്നുകൂടി ചോദിക്കാനുണ്ട്.


പ്രിയംവദ

എന്നാൽ എന്തിനു സംശയിക്കുന്നു? തപസ്വിജനത്തോട് ഏതും തടവുകൂടാതെ ചോദിക്കാമല്ലൊ.



-൧൯-


രാജാ നിങ്ങളുടെ സഖിയെക്കുറിച്ച് ഇത്രയും കൂടി അറിഞ്ഞാൽ കൊള്ളാം.


വ്രതനിയമമിവൾക്കു വേൾക്കുവോളെ-
യ്ക്കതനുവിഹാരവിരോധിയാകുമാറോ?
ഉത ഹരിണികളോടു വാഴുമാറോ?
സതതമിയം മദിരേക്ഷണപ്രിയാഭിഃ?


പ്രിയംവദ അര്യാ! ധമ്മാനുഷ്ഠാനത്തിലും ഇവൾ പരതന്ത്രയാണ്. എന്നാൽ താതകണ്വൻ ഇവളെ അനുരൂപനായ ഭർത്താവിനു കൊടുക്കണമെന്നു തന്നെ സങ്കല്പിച്ചിരിക്കുന്നു.


രാജാ

[സന്തോഷത്തോടു കൂടെ ആത്മഗതം]


മനമേ! ഭവ സാഭിലാഷമിപ്പോൾ
ഘനകേശീം പ്രതി സംശയങ്ങൾ തീർന്നു,
കനലെന്നു നിനച്ചു പോയി നീ താ-
നനഘം വക്ഷസി, ധാര്യമായ രത്നം.

ശകുന്തള

[ദേഷ്യഭാവത്തോടുകൂടെ]

അനസൂയേ! ഞാനിതാ പോകുന്നു.


അനസൂയ

അതെന്താണ്?


ശകുന്തള

ഈ പ്രിയംവദ അസംബന്ധങ്ങൾ പ്രലപിക്കുന്നതിനെ ഞാൻ ഗൌതമിയമ്മയോടു ചെന്നു പറയട്ടെ.


അനസൂയ

തോഴീ! ആശ്രമവാസിയായ ജനത്തിന് അതിഥിവിശേഷത്തെ സൽക്കരിക്കാതെ അനാദരിച്ചുംവച്ചു തോന്നിയതുപോലെ പൊയ്ക്കളയുന്നതു യുക്തമല്ല.


[ശകുന്തള ഒന്നും പറയാതെ എഴുന്നേറ്റു പോകുന്നതിനു ഭാവിക്കുന്നു.]


രാജാ

[ആത്മഗതം]


ഇവൾ പോകാൻ ഭാവിക്കുന്നല്ലോ.


[ഓർക്കാതെ തടുക്കുന്നതിനു ഭാവിച്ച് ഉടനേ നിവർത്തിച്ചിട്ട് ]


അഹോ! കാമീജനങ്ങളുടെ

-൨൦-


മനോവ്യാപാരം ശരീരചേഷ്ടയെ അനുസരിച്ചാണ്. എന്തെന്നാൽ -


മുനിതനയാനുയാനമതിനുദ്യുതനായ് സഹസാ
വിനയനിവാരിതപ്രസരനായൊരെനിക്കധുനാ,
തനതു പദത്തിൽനിന്നു ചലിയാതെയുമിങ്ങുളവാ-
യനുഭവമങ്ങു പോയ് തിരിയെ വന്നതുപോൽ മനസി.


പ്രിയംവദ

[ശകുന്തളയെ തടഞ്ഞുംകൊണ്ട്]


തോഴീ! നീ പൊയ്ക്കൂടാ


ശകുന്തള

[ഭ്രൂഭംഗത്തോടുകൂടെ]

എന്തുകൊണ്ടാണ്?


പ്രിയംവദ

രണ്ടു വൃക്ഷങ്ങളെ ഞാൻ നിനക്കുവേണ്ടി നനച്ചിട്ടുണ്ട്. അതിനാൽ നീ എനിക്ക് കടപ്പെട്ടിരിക്കുന്നു. ആ കടം വീട്ടീട്ടു പിന്നെ പൊയ്ക്കൊള്ളാം.


[ബലാൽകാരേണ പിടിച്ചു നിറുത്തുന്നു]


രാജാ

ഭദ്രേ! വൃക്ഷങ്ങളെ നനച്ചിട്ടു തത്രഭവതി ഇപ്പോൾതന്നെ പരിശ്രാന്തയായിരിക്കുന്നു. എന്തെന്നാൽ ഇവൾക്ക് -


ഏററം കൈകൾ ചുകുന്നഹോ കുടമെടു-
ത്തംസങ്ങളും സ്രംസികൾ
മുറ്റും പോർമുലകൾക്കിളക്കമിനിയും
നിന്നീല നിശ്വാസജം,
പററി സ്വേദകണോൽകരം മുഖമതിൽ
പൂങ്കർണ്ണികാരോധിയാ-
യൊറ്റക്കയ്യതിനാൽ ഗൃഹീതമഴിയും
വാർകൂന്തളം വ്യാകുലം.


അതുകൊണ്ടു ഞാൻ ഇവളുടെ കടം വീട്ടാം.


[മുദ്രമോതിരം ഊരി പ്രിയംവദയ്ക്കു കൊടുക്കാൻ ഭാവിക്കുന്നു.
സഖിമാർ അതിൽ കൊത്തിയിരിക്കുന്ന നാമാക്ഷരങ്ങളെ
വായിച്ചിട്ട് ആശ്ചര്യത്തോടു കൂടെ പരസ്പരം നോക്കുന്നു.]


രാജാ

നിങ്ങൾ അന്യഥാ വിചാരിക്കേണ്ട. രാജാവിൽനിന്നു ലഭിച്ചിട്ടുള്ള മുദ്രയാണിത് .



-൨൧-


പ്രിയംവദ

എന്നാൽ ഇതിനെ ആര്യൻ കയ്യിൽനിന്നും വേർപെടുത്തുന്നതു യുക്തമല്ല. ആര്യന്റെ വാക്കിനാൽത്തന്നെ ഇവളുടെ കടപ്പാടു തീർന്നു.


അനസൂയ

ശകുന്തളേ! ദയാലുവായ ആര്യനാൽ അല്ലെങ്കിൽ മഹാരാജാവിനാൽ നീ മോചിക്കപ്പെട്ടു. ഇനി പോകാം.


ശകുന്തള

[ആത്മഗതം]


ഞാൻ സ്വതന്ത്രയായിരുന്നെങ്കിൽ.


പ്രിയംവദ

ഇനി എന്താണിപ്പോൾ പോകാത്തത്?


ശകുന്തള

എന്നെ പോകാനും നില്ക്കാനും പറയാൻ നീ ആരാണ്?


രാജാ

[ശകുന്തളയെ നോക്കികൊണ്ട് ആത്മഗതം]


എനിക്ക് ഇവളെ കുറിച്ചു തോന്നുന്നതുപോലെ ഇവൾക്കെന്നെക്കുറിച്ചും തോന്നുന്നുണ്ടായിരിക്കുമോ? അഥവാ എന്റെ പ്രാർത്ഥന ലബ്ധാവകാശംതന്നെ. എന്തെന്നാൽ,


എന്നാലാപമതോടു സമ്മിളിതമാ-
യൊന്നും കഥിക്കുന്നതി-
ല്ലെന്നാലും ചെവി നൾകിടുന്നവഹിതാ
സംഭാഷമാണേ മയി,
കന്നൽക്കണ്ണി മമാനനാഭിമുഖിയായ്
നില്ക്കുന്നതില്ലെങ്കിലും
തന്വിക്കില്ല മദന്യഗോചരമതിൽ
ഭൂയിഷ്ഠമാലോകനം


[അണിയറയിൽ]


ഹോ! ഹോ! മഹർഷിമാരേ! തപോവനത്തിലേ ജന്തുക്കളുടെ രക്ഷയ്ക്കായിക്കൊണ്ടു നിങ്ങൾ സന്നദ്ധരായി ഭവിക്കിൻ. ദുഷ്ഷന്തമഹാരാജാവു വേട്ടയാടിക്കൊണ്ടു സമീപത്തിൽ എത്തിയിരിക്കുന്നു. ഇതാ,


തുരഗഖുരപുടത്താലുദ്ധതം ധൂളിജാലം
പരിണതരവിശോഭം പർണ്ണശാലയ്ക്കു ചാലേ,



-൨൨-


മരവിരിസലിലാർദ്രം ശാഖയിൽ ചേർത്തിരിക്കും
തരുവിതതിയിലീയ്യാംപാറ്റപോൽ വീണിടുന്നൂ.


അത്ര തന്നെയുമല്ല.


അമ്പേ! കുത്തി മുറിച്ചു കൂർത്തു നെടുതാം
കൊമ്പിൽ തറച്ചോരു വൻ-
കമ്പും കൊണ്ടു വലിഞ്ഞണഞ്ഞു ലതകൾ
ചുറ്റിപ്പിണഞ്ഞങ്ങനേ,
കമ്പം പൂണ്ടു രഥേക്ഷയാ മൃഗകുലം
ഭേദിച്ചു ധർമ്മാശ്രമേ
കൊമ്പൻ കേറി വരുന്നു. മൂര്‍ത്തിധരമാ-
മസ്മത്തപോവിഘ്നമോ?


[എല്ലാവരും പരിഭ്രമം നടിക്കുന്നു.]


രാജാ

[ആത്മഗതം.]


ഛേ! കഷ്ടം! സൈന്യങ്ങൾ എന്നെ അന്വേഷിച്ചു തപോവനത്തെ ഉപരോധിക്കുന്നൂ. ആകട്ടെ, അങ്ങോട്ടു പോക തന്നെ.


അനസൂയ

ആര്യാ! കാട്ടിലേ ഈ വർത്തമാനം കേട്ടിട്ട് ഞങ്ങൾക്കു വളരെ ഭയമായിരിക്കുന്നൂ. അതുകൊണ്ട് പർണ്ണശാലയ്ക്കുള്ളിൽ പോകുന്നതിനു ഞങ്ങൾക്ക് അനുവാദം തരണം.


രാജാ

നിങ്ങൾ പോകുവിൻ. ഞാൻ ചെന്ന് ആശ്രമത്തിന് ഉപദ്രവം ഉണ്ടാകാതിരിക്കവണ്ണം യത്നം ചെയ്തുകൊള്ളാം.

[എല്ലാവരും എഴുന്നേല്ക്കുന്നു]


പ്രിയംവദയും അനസൂയയും

ആര്യനെ ഞങ്ങൾ വേണ്ടുംവണ്ണം സൽക്കരിച്ചില്ലല്ലൊ. ഇനിയും കാണുന്നതിനെക്കുറിച്ച് അറിയിക്കുന്നതിനു ഞങ്ങൾ ലജ്ജിക്കുന്നൂ.


രാജാ

അങ്ങനെ പറയേണ്ട. നിങ്ങളുടെ ദർശനംതന്നെ എനിക്ക് വേണ്ടുംവണ്ണമുള്ള സൽക്കാരമായിരിക്കുന്നൂ.

[ശകുന്തള സവ്യാജമായി താമസിച്ചു സഖിമാരോടുകൂടി പോയി]


രാജാ

എനിക്ക് നഗരത്തിലേക്കു തിരിച്ചുപോകുന്നതിനു താൽപര്യം

-൨൩-


തോന്നുന്നില്ല. ഏതെങ്കിലും ഒരുമിച്ചു വന്നവരെ ചെന്നു കണ്ട് ആശ്രമത്തിൽനിന്നും അധികം അകലയല്ലാതെ ഒരേടത്തു നിറുത്താം. ശകുന്തളയുടെ വിലാസചേഷ്ടിതങ്ങളിനിന്നും മനസ്സിനെ നിവർത്തിപ്പിക്കുന്നതിനു ഞാൻ ശക്തനാകുന്നില്ല. എന്തെന്നാൽ എനിക്കിപ്പോൾ-


യാതീഹ മുൻപെട്ടു വപുസ്സു മാത്രം
ചേതസ്സു പശ്ചാദവശം പ്രയാതി,
വാതസ്യ വേഗം പ്രതി നീയമാനം
കേതോഃ പതാകാംശുകമെന്നവണ്ണം.


[പോയി.]



രാജാ

വരട്ടെ, നില്ക്കു. ശേഷം കൂടി കേൾക്കു.


മാഢവ്യൻ

കല്പിക്കണം.



-൨൭-


രാജാ

തോഴരു വിശ്രമിച്ചു തീർന്നിട്ട് ഇനി അധ്വാനം ഇല്ലാത്ത ഒരു കാര്യത്തിൽ എനിക്കു സഹായിക്കണം.


മാഢവ്യൻ

എന്താന്നാ മോദകം തിന്നാനാണോ?


രാജാ

പറയാം


മാഢവ്യൻ

ആട്ടെ, അതുവരെ ക്ഷമിക്കാം.


രാജാ

ആരവിടെ?


നടയിൽ തവണക്കാരൻ

[പ്രവേശിച്ച് ]

തിരുമനസ്സുകൊണ്ടു കല്പിച്ചാലും.


രാജാ

ദൈവതകാ! സേനാപതിയെ വിളിച്ചു കൊണ്ടുവാ.


നടയിൽ തവണക്കാരൻ.

അടിയൻ.

[പോയി സേനാപതിയോടുകൂടി പ്രവേശിക്കുന്നു.]

ഇതാ കല്പന തരുന്നതിനായി ഇങ്ങോട്ടു തൃക്കൺപാർത്തുംകൊണ്ടു മഹാരാജാവ് എഴുന്നള്ളിയിരിക്കുന്നു. ആര്യൻ അടുക്കൽ ചെല്ലണം.


സേനാപതി.

[രാജാവിനെ നോക്കി.]

നായാട്ടു ദോഷമുള്ളതെങ്കിലും ഈ തിരുമേനിയിൽ കേവലം ഗുണത്തിനായിത്തന്നെ തീർന്നിരിക്കുന്നു. എന്തെന്നാൽ,


നിത്യം ചാപഗുണാഭിഘാതകഠിനീ-
ഭൂതോർധ്വബാഹാഞ്ചിതം
മാർത്താണ്ഡദ്യുതിയെസ്സഹിപ്പതിനലം
ചെറ്റും വിയർപ്പെന്നിയേ,
പാർത്താൽ ക്ഷീണമതെങ്കിലും ദൃഢത കൊ-
ണ്ടുല്ലാഘവം സ്വാമിതൻ-
ഗാത്രം വന്മലയിൽ ചരിക്കുമിഭരാ-
ജസ്യേവ സാരോത്തരം.


[സമീപത്തു ചെന്ന്]

മഹാരാജാവു സർവ്വോൽകർഷേണ വർത്തി

-൨൮-


ച്ചാലും. കാടുകൾ വളഞ്ഞു ജന്തുക്കളുടെ സഞ്ചാരം തടയപ്പെട്ടിരിക്കുന്നൂ. ഇനിയും എഴുന്നള്ളത്തിന് എന്താണു താമസം?


രാജാ

സേനാപതീ! മാഢവ്യൻ നായാട്ടിനെ ദുഷിച്ചു പറഞ്ഞ് എന്നെ ഭഗ്നോൽസാഹനാക്കിത്തീർത്തിരിക്കുന്നൂ.


സേനാപതി

[മാഢവ്യനോട് അപവാര്യ]

സഖേ! വിദൂഷകാ! സ്ഥിരപ്രതിജ്ഞനായിരുന്നു കൊള്ളണേ. ഞാൻ പ്രഭുവിന്റെ ചിത്തവൃത്തിയെ അനുവർത്തിക്കാം.

[പ്രകാശം]

.

ഈ വിഡ്ഢ്യാൻ അസംബന്ധം പുലമ്പുകയാണ്. ഇതിനു തിരുമേനിതന്നെ ദൃഷ്ടാന്തമായിരിക്കുന്നല്ലൊ. നായാട്ടിന്റെ ഗുണത്തെ കല്പിച്ചു വിചാരിക്കണം.


മേദസ്സറ്റു മെലിഞ്ഞു കുക്ഷി ലഘുവാം
ദേഹം വിഹാരക്ഷമം
ഭേദപ്പെട്ടു മൃഗങ്ങൾതൻപ്രകൃതിയും
കാണാം ഭയക്രോധയോഃ,
കോദണ്ഡിക്കിളകുന്ന ലാക്കിലിഷുവെ-
യ്തേൾപ്പിപ്പതും ശ്രൈഷ്ഠ്യമാം
വാദം വേട്ടയസാധുവെന്നതു മൃഷാ
മറ്റെന്തിലുള്ളീ രസം?


മാഢവ്യൻ

[ദേഷ്യഭാവത്തോടെ]

പോവു തന്റെ പാട്ടിന്! മഹാരാജാവു സ്വഭാവസ്ഥിതിയിലായാലും താൻ പറഞ്ഞിളക്കുന്നോ? വേണങ്കിൽ താൻ കാടുതോറും ഓടിനടന്നു മൂക്കു കടിച്ചു തിന്നുന്ന വല്ല മൂത്ത കരടിയുടെയും വായിൽ ചെന്നു ചാടു


രാജാ

സേനാപതീ! എന്തിനു വളരെ പറയുന്നൂ. ഇന്ന് ആശ്രമസമീപത്തിൽ താമസിക്കുന്നതാകയാൽ ഞാൻ നിന്റെ വാക്കിനെ അഭിനന്ദിക്കുന്നില്ല. ഇപ്പോളാകട്ടെ,


കാട്ടുപോത്തുകൾ വിഷാണഘട്ടിതസ-
രോജലേഷു വിഹരിക്കയാം
കൂട്ടമായി ഹരിണങ്ങൾ ചേർന്നു തണ-
ലിൽ കിടന്നയവിറക്കയാം,
വിട്ടു പേടി ചെറുപൊയ്കയിൽ കിടികൾ
മുങ്ങി മുസ്തകൾ കിളയ്ക്കയാം.


-൨൯-


കെട്ടയച്ചു മമ ചാപയഷ്ടിയിതു-
മൊട്ടു വിശ്രമമെടുക്കയാം


സേനാപതി

തിരുമനസ്സുപോലെയാകട്ടെ


രാജാ

ഇനി എന്നാൽ ഇതും എന്റെ മനസ്സിലുള്ളതാണ്


അനാവേധോൽകീർണ്ണം മണി തളിരലൂനം കരരുഹൈ-
രനാഘ്രാതം പുഷ്പം പുതുമധുവനാസ്വദിതരസം,
അനന്തം പുണ്യത്തിൻ ഫലമവളുടേ രൂപമനഘം
മനംതന്നിൽ തോന്നീലിദമനുഭവിക്കുന്നതെവനോ?



ഈ ശ്ലോകത്തിനു വേറൊരു തർജിമ-


ഘ്രാണിക്കാത്ത സുമം, നഖൈരദലിതം
ബാലപ്രവാളം, തുള-
യ്ക്കാണിക്കോലണയാത്ത നന്മണി, നവം
താർത്തേനനാസ്വാദിതം,
ക്ഷീണിക്കാത്ത തപഃഫലം തദനഘം
രൂപം മഹാഭാഗ്യനാം
പ്രാണിക്കേവനു ദൈവമേകുമനുഭോ-
ഗത്തിന്നറിഞ്ഞീല ഞാൻ



മാഢവ്യൻ

എന്നാൽ ഓടലെണ്ണകൊണ്ടു മെഴുക്കു പിടിച്ച തലയോടുകൂടിയ കാട്ടിൽ കിടക്കുന്ന വല്ല താടിക്കാരുടെയും കയ്യിൽ അകപ്പെടാതെ അവളെ തോഴരുതന്നെ വേഗത്തിൽ രക്ഷിക്കണം.


രാജാ

അവൾ പരതന്ത്രയാണല്ലൊ. ഗുരുജനം ഇവിടെ ഇല്ലതാനും.


മാഢവ്യൻ

ആട്ടെ, തോഴരെക്കുറിച്ച് അവളുടെ നോട്ടത്തിലേ ഭാവം എങ്ങനെയിരുന്നു?



-൩൨-


രാജാ

സ്വാഭാവികമായി തപസ്വികന്യാജനം അപ്രൽഗഭമാണല്ലൊ. എങ്കിലും,


തിരിച്ചു നോട്ടം മയി സമ്മുഖസ്ഥിതേ
ചിരിച്ചു വേറേ ചില കാരണങ്ങളാൽ,
സ്മരിച്ചു മര്യാദ മനോജനേ സ്ഫുടീ-
കരിച്ചുമില്ലിങ്ങു മറച്ചുമില്ലവൾ.


മാഢവ്യൻ

അല്ലേ, പിന്നെക്കണ്ടയുടനേ അവൾ വന്നു തോഴരുടെ മടിയിൽ കേറുമോ?


രാജാ

ഞങ്ങൾ തങ്ങളിൽ പിരിയുന്ന സമയം സഖിമാരും ഒരുമിച്ച് അവൾ പുറപ്പെട്ടപ്പോൾ ലജ്ജയോടുകൂടിത്തന്നെ എങ്കിലും അവളാൽ അഭിപ്രായം കുറെക്കൂടി പ്രകാശിപ്പിക്കപ്പെട്ടു. എങ്ങനെയെന്നാൽ, -


കല്യാണാംഗീ കതിപയപദാന്യേവ പോയിട്ടകസ്മാൽ
പുല്ലിന്റഗ്രം പദഭുവി തറച്ചെന്നപോൽ നിന്നുകൊണ്ടാൾ,
ചൊല്ലാമല്ലോ തരുതതിയതിൻശാഖകൾകൊണ്ടുടക്കീ-
ട്ടല്ലെന്നാലും മരവിരി വിടീക്കുന്നപോൽ പിൻതിരിഞ്ഞാൾ.


മാഢവ്യൻ

എന്നാൽ ഇനി ഇവിടെ താമസിക്കുന്നതിനുതന്നെ വട്ടം കൂട്ടുകയല്ലേ? തോഴര്‍ തപോവനത്തെ ഇപ്പോൾ ഉപവനമാക്കിയിരിക്കുന്നതായി തോന്നുന്നു.


രാജാ

ആകട്ടെ, തോഴരേ! മഹർഷിമാരിൽ ചിലർ ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞിരിക്കുന്നല്ലൊ. എന്തൊരു വ്യാജേന ആണ് ഇനി ഒരിക്കൽകൂടി ആശ്രമത്തിനുള്ളിൽ ചെല്ലാവുന്നതെന്ന് ആലോചിക്കു.


മാഢവ്യൻ

ആശ്രമത്തിൽ കേറിച്ചെല്ലാൻ നല്ല അവകാശമുണ്ടല്ലൊ. തോഴരു മഹാരാജാവല്ലേ?


രാജാ

അതുകൊണ്ടെന്താണ്?



-൩൩-


മാഢവ്യൻ

ഈ വനവാസികൾ അവരുടെ ധാന്യങ്ങളിൽ ആറിലൊരു ഭാഗം കരം തരണമെന്നു ചോദിക്കണം.


രാജാ

എടോ സാധുബ്രാഹ്മണാ! മറ്റെല്ലാ ഉൽകൃഷ്ടവസ്തുക്കളെക്കാളും അഭിനന്ദിക്കത്തക്കതായ ഒരു കരം ഇവരെ രക്ഷിക്കുന്നതിനാൽ കിട്ടുന്നുണ്ട്. എന്തെന്നാൽ-


നൃപന്മാർക്കു മറ്റുള്ള വർണ്ണങ്ങളിൽനി-
ന്നുപാദീയമാനം ധനം നശ്വരം താൻ,
തപസ്സാം ധനത്തിന്റെ ഷഷ്ഠാംശമല്ലോ
തരുന്നൂ നമുക്കക്ഷയം താപസന്മാർ.


അണിയറയിൽ

ഹാഹാ! നമ്മുടെ കാര്യം സിദ്ധമായി


രാജാ

[ചെവി കൊടുത്ത്]

ഗംഭീരമായും ശാന്തമായും ഉള്ള സ്വരത്തോടുകൂടി അവിടെ സംസാരിക്കുന്നവർ മഹർഷിമാരായിരിക്കണമെന്നു തോന്നുന്നൂ.


നടയിൽ തവണക്കാരൻ

[പ്രവേശിച്ച്]

മഹാരാജാവു സർവോൽക്കർഷേണ വർത്തിച്ചാലും. രണ്ടു മഹർഷികുമാരന്മാർ നടയിൽ വന്നു നില്ക്കുന്നൂ.


രാജാ

വേഗത്തിൽ അവരെ ഇങ്ങോട്ടു കൂട്ടിച്ചുകൊണ്ടുവാ


നടയിൽ തവണക്കാരൻ

അടിയൻ ഇതാ കൊണ്ടുവരുന്നൂ.

[പോയി മഹർഷിമാരോടു കൂടി പ്രവേശിക്കുന്നു.]

ഭഗവാന്മാർ ഇങ്ങനെ എഴുന്നള്ളാം.

[ഋഷികുമാരന്മാർ രണ്ടുപേരും രാജാവിനെ നോക്കുന്നു.]


രാജാ

മാഢവ്യാ! തനിക്കു ശകുന്തളയെ കാണാനാഗ്രഹമില്ലയോ?


മാഢവ്യൻ

തോഴരേ! ആദ്യം എനിക്ക് ആഗ്രഹം പ്രവാഹമായി ഒഴുകി

-൩൬-


ക്കൊണ്ടിരുന്നു. ഇപ്പോൾ ഈ രാക്ഷസന്മാരുടെ കഥ കേട്ടതിൽ പിന്നെ തുള്ളിപോലും ശേഷിച്ചിട്ടില്ല.


രാജാ

ഭയപ്പെടേണ്ടാ, എന്റെ അടുക്കൽ തന്നെ നിറുത്തിക്കൊള്ളാം.


മാഢവ്യൻ

എന്നാൽ എന്നെ ആരും വന്നു പിടിക്കയില്ലെങ്കിൽ ഞാൻ തോഴരുടെ രഥചക്രം സൂക്ഷിക്കുന്ന അകമ്പടിക്കാരനായിരുന്നുകൊള്ളാം.


നടയിൽ തവണക്കാരൻ.

[പ്രവേശിച്ച്]

മഹാരാജാവു സര്‍വോൽകർഷേണ വർത്തിച്ചാലും. എഴുന്നള്ളത്തിനു പള്ളിത്തേരു തയാറായിരിക്കുന്നു. എന്നാൽ കൊട്ടാരത്തിൽനിന്നും അമ്മതമ്പുരാൻ തിരുമനസ്സിലേ കല്പനയോടുകൂടി കരഭകൻ വെളിയിൽ വന്നു നില്ക്കുന്നു.


രാജാ

[ആദരത്തോടെ]

അമ്മ കല്പിച്ചയച്ചിട്ടോ?


നടയിൽ തവണക്കാരൻ.

അടിയൻ, അങ്ങനെതന്നെ.


രാജാ

എന്നാൽ കൂട്ടിച്ചുകൊണ്ടു വരാമല്ലോ.


നടയിൽ തവണക്കാരൻ

അടിയൻ.

[പോയി കരഭകനോടുകൂടി പ്രവേശിക്കുന്നു.]

ഇതാ എഴുന്നള്ളിയിരിക്കുന്നു. അങ്ങോട്ടു ചെല്ലാം.


കരഭകൻ.

[അടുക്കൽ ചെന്ന്]

മഹാരാജാവു സർവോൽകർഷേണ വർത്തിച്ചാലും. വരുന്ന നാലാംനാൾ തിരുനോൻപു കാലംകൂടുന്നതാകകൊണ്ട് അന്നു തിരുമേനി അവശ്യം കൊട്ടാരത്തിൽ എഴുന്നള്ളണമെന്ന് അമ്മതമ്പുരാൻ കല്പിച്ചയച്ചു.


രാജാ

മഹർഷിമാരുടെ ആവശ്യവും അമ്മയുടെ കല്പനയും രണ്ടും അതിക്രമിക്കാൻ പാടുള്ളതല്ല. എന്താണിനി ഇവിടെ പൊത്തുവരുത്തം?



-൩൭-

മാഢവ്യൻ

ത്രിശങ്കുവിനെപ്പോലെ ഇടയിൽ നില്ക്കണം.


രാജാ

നേരംപോക്കല്ല. സത്യമായി ഞാൻ എന്താണു ചെയ്യേണ്ടതെന്നറിയുന്നില്ല.


ഇന്നിഗ്ഗുരുപ്രേരിതകൃത്യയുഗ്മം
ഭിന്നപ്രദേശങ്ങളിലാകയാലേ
കുന്നിൽ തടഞ്ഞൊരു നദീപ്രവാഹ-
മെന്നോണമായാത്മഗതം ദ്വിധാ മേ.


[ആലോചിച്ച്]

അമ്മ തോഴരെ പുത്രനെപ്പോലെയാണു ഭാവിച്ചിരിക്കുന്നത്. അതുകൊണ്ടു താൻ ഇവിടെനിന്നും തിരിച്ചുപോയി ഞാൻ മഹർഷിമാരുടെ ആവശ്യത്തിനായി ഇവിടെ താമസിക്കുന്ന വിവരം അമ്മയോട് അറിയിച്ചു പുത്രകൃത്യത്തെ അനുഷ്ഠിക്കണം.


മാഢവ്യൻ

അങ്ങനെതന്നെ. ഞാൻ രാക്ഷസരെ ഭയപ്പെട്ടു പോകയാണെന്നു തോഴർ വിചാരിക്കരുതേ.


രാജാ

മഹാബ്രാഹ്മണനായ അങ്ങേക്കുറിച്ച് അപ്രകാരം വിചാരിക്കാൻ ഇടയില്ലല്ലൊ.


മാഢവ്യൻ

എന്നാൽ മഹാരാജാവിന്റെ അനുജനേപ്പോലെ തന്നെ എന്നെ പറഞ്ഞയക്കണം.


രാജാ

തപോവനത്തിന് ഉപദ്രവം ഉണ്ടാകാതിരിക്കാൻ വേണ്ടി എന്റെ പരിവാരങ്ങളെ ഒക്കയും തന്റെ കൂടെത്തന്നെ അയച്ചേക്കാം.


മാഢവ്യൻ

എന്നാലിപ്പോൾ ഞാൻ യുവരാജാവായിത്തീർന്നല്ലൊ.


രാജാ

[ആത്മഗതം]

ഇയാൾ ഒരു വിടുവായനാണ്. ഒരുവേള എന്റെ ഇപ്പോഴത്തെ അഭിനിവേശത്തെക്കുറിച്ച് അന്തഃപുരത്തിൽ ചെന്നു പറഞ്ഞേയ്ക്കും. ആട്ടെ, ഇയാളോടിങ്ങനെ പറഞ്ഞേക്കാം.

[മാഢവ്യന്റെ

-൩൮-

കൈപിടിച്ചു പ്രകാശം]

തോഴരേ! ഞാൻ മഹർഷിമാരെക്കുറിച്ചുള്ള ഗൌരവം വിചാരിച്ചാണേ ആശ്രമത്തിലേയ്ക്കു പോകുന്നത്. അല്ലാതെ സത്യമായി ആ മുനികന്യകയായ ശകുന്തളയിൽ എനിക്കൊരു താൽപര്യവും ഇല്ല.


മാനോടൊത്തു വളർന്നു മന്മഥകഥാ-
ഗന്ധം ഗ്രഹിക്കാത്തവൾ-
താനോ നാഗരികാംഗനാരസികനാ-
മെന്നെ ഭ്രമിപ്പിക്കുവാൻ,
ഞാനോരോന്നു വൃഥാ പറഞ്ഞു പരിഹാ-
സാർത്ഥം പരം തോഴരേ!
താനോ ശുദ്ധനതൊക്കെയിന്നു പരമാർ-
ത്ഥത്വേന ബോധിക്കൊലാ.


മാഢവ്യൻ

അങ്ങിനെതന്നെ.

[എല്ലാവരും പോയി.]


[യഥോക്തസ്ഥിതയായി സഖിമാരോടുകൂടി ശകുന്തള പ്രവേശിക്കുന്നു.]

അനസൂയയും പ്രിയംവദയും.

[വീശിക്കൊണ്ട്]

ശകുന്തളേ ! ഈ താമരയിലയുടെ കാറ്റു നിനക്കു സുഖത്തെ ചെയ്യുന്നുണ്ടോ?


ശകുന്തള

തോഴിമാരെന്നെ വീശുന്നുണ്ടോ?

[അനസൂയയും പ്രിയംവദയും വിഷാദഭാവത്തോടെ അന്യോന്യം നോക്കുന്നു.]


രാജാ

ശകുന്തളയ്ക്കു നല്ലവണ്ണം അസ്വാസ്ഥ്യം ഉള്ളതായി കാണുന്നു. അതു വെയിൽനിമിത്തമായിരിക്കുമൊ, അതോ കാമനിമിത്തമായിരിക്കുമൊ? രണ്ടുപ്രകാരത്തിലും എന്റെ മനസ്സിൽ തോന്നുന്നു. അഥവാ സംശയം വേണ്ട.


കൊങ്കയിൽ നളദപങ്കിലം മൃദുമൃ -
ണാളികാകലിതകങ്കണം
പങ്കജാക്ഷിയുടെ മേനി സവ്യഥമ -
ഥാപി നേത്രരമണീയമേ,
സങ്കടം സമരനിദാഘതാപകൃത-
മൊന്നുപോലെ വരുമെങ്കിലും.


-൪൨-

മങ്കമാരിലപരാധമുഷ്ണ കൃത-
മീവിധം സുഭഗമായ് വരാ.


പ്രിയംവദ.

[അനസൂയയോട് അപവാര്യ]

അനസൂയേ! ആ രാജർഷിയെ ആദ്യം കണ്ടതുമുതൽ ശകുന്തള മനസ്സിൽ എന്തോ വിചാരപ്പെട്ടു ക്ലേശിക്കുന്നതുപോലെ തോന്നുന്നു. ഈ സൌഖ്യക്കേടെല്ലാം അതുനിമിത്തംതന്നെ ആയിരിക്കുമോ?


അനസൂയ

പ്രിയംവദേ! എനിക്കും ഉള്ളിൽ ഈ സംശയം ഉണ്ട്. ആകട്ടെ, ഇവളോടുതന്നേ ചോദിക്കാം

[പ്രകാശം]

ശകുന്തളേ! നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്. നിനക്കു പ്രബലമായി അസ്വാസ്ഥ്യം കാണുന്നല്ലൊ.


ശകുന്തള

[പൂമെത്തയിൽനിന്നു പാതി എഴുന്നേറ്റ്]

തോഴി! നീ എന്തോന്നാണു ചോദിക്കാനിച്ഛിക്കുന്നത്?


അനസൂയ

തോഴീ! ശകുന്തളേ! കാമത്തെ സംബന്ധിച്ചുള്ള കഥയൊന്നും നമുക്ക് അറിഞ്ഞുകൂടല്ലോ. എന്നാൽ കാമീജനങ്ങളുടെ അവസ്ഥ ഇതിഹാസപുരാണങ്ങളിൽ എങ്ങനെ പറഞ്ഞു കേട്ടിരിക്കുന്നോ, ഇപ്പോൾ നിന്റെ അവസ്ഥ അങ്ങനെയായിട്ടു കാണുന്നു. അതുകൊണ്ട് ഈ ക്ലേശം എന്തുമൂലമായിട്ടാണെന്നു പറയണം. വികാരത്തിന്റെ സ്വരൂപം പരമാർത്ഥമായി അറിയാതെ എങ്ങനെയാണു പ്രതികാരം ആരംഭിക്കുന്നത് ?


രാജാ

എന്റെ ഊഹം അനസൂയയ്ക്കും ഉണ്ടായല്ലൊ.


ശകുന്തള

[ആത്മഗതം]

എന്റെ മനസ്സിൽ പ്രബലമായി തോന്നുന്ന അഭിനിവേശത്തെ ഈ തോഴിമാരോടും ഉടനേ പറയുന്നതിനു ഞാൻ ശക്തയാകുന്നില്ല.


പ്രിയംവദ

തോഴീ ശകുന്തളേ! അനസൂയ ശരിയല്ലയോ പറഞ്ഞത്? തന്റെ സൌഖ്യക്കേടിനെ പറഞ്ഞ് എന്താണു പ്രതിവിധി ചെയ്യാതിരിക്കുന്നത്? നിന്റെ ശരീരം ദിവസംപ്രതി ക്ഷീണിച്ചു വരുന്നല്ലൊ. സൌന്ദര്യംകൊണ്ടുള്ള ഒരു ശോഭ മാത്രം വിട്ടുപോകുന്നില്ല.



-൪൩-

രാജാ

സത്യമാണു പ്രിയംവദ പറയുന്നത്. എന്തെന്നാൽ-


താന്തം പ്രക്ഷാമഗണ്ഡം വദനമുരസിജം
മുക്തകാഠിന്യമേറ്റം
ക്ലാന്തം മദ്ധ്യപ്രദേശം വിനതമതിതരാം
തോൾ നിറം പാണ്ഡരാഭം,
ചെന്താർബാണാർത്തയായിട്ടിവളതിദയനീ-
യാ ച ദൃഷ്ടിപ്രിയാ മേ
കാന്താ ഘർമ്മാനിലേന
ഗ്ലപിതദലകുലാ
മല്ലികാവല്ലികേവ<./p>
ശകുന്തള

[ലജ്ജയോടുകൂടി]

മററാരോടു ഞാൻ പറയും? പക്ഷേ നിങ്ങൾക്കു ഞാൻ ശ്രമകാരിണിയായിത്തീരും


അനസൂയയും പ്രിയംവദയും.

അതിനാൽ തന്നെയാണു ഞങ്ങൾ നിർബന്ധിക്കുന്നത്. ദുഃഖത്തെ ഭാഗം ചെയ്താൽ ഭാരത്തിനു കുറവുണ്ടാകുമല്ലൊ.



താളിളക്കം
!Designed By Praveen Varma MK!