Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

132 ക്രിയാസമാസങ്ങൾ

112). (1) ഇതുവരേ വിവരിച്ച സമാസങ്ങളെല്ലാം നാമങ്ങളാലുണ്ടായവയാകയാൽ നാമസമാസങ്ങൾ ആകുന്നു.
(2) ക്രിയാപദങ്ങൾ തന്നേയോ, ക്രിയകളും നാമങ്ങളും കൂടിയോ ഉണ്ടാകുന്ന സമാസങ്ങൾക്കു ക്രിയാസമാസങ്ങൾ എന്നു പേർ.
(i) ക്രിയാസമാസങ്ങൾ മിക്കവയും അലുൿസമാസങ്ങളാകുന്നു.
(ii) ഇവക്കു ഏകാൎത്ഥിഭാവവും ഐകപദ്യവും ഉള്ളതുകൊണ്ടു സമാസങ്ങളായി വിചാരിക്കേണ്ടിവരുന്നു.
(iii) ക്രിയാസമാസങ്ങളെ വിഗ്രഹിച്ചു അൎത്ഥം പറയുന്നതു പ്രയാസമാകകൊണ്ടു പഠിക്കുന്നവൎക്കു ഗ്രഹിപ്പാൻ പ്രയാസമാകുമെന്നു ഭയപ്പെട്ടു ഇവിടെ വിഗ്രഹവാക്യം പറയുന്നില്ല.
113. ക്രിയാസമാസങ്ങളുടെ ഘടകപദങ്ങളെ പ്രമാണിച്ചു അവയെ അഞ്ചായി വിഭാഗിച്ചിരിക്കുന്നു.
(1) നാമവും ക്രിയയും ചേൎന്നു ക്രിയാപദമാവുക.
അടി൨ണങ്ങുക, കൈകൊൾക, കൈവിടുക, തുണനില്ക്ക, തൃക്കൺപാൎക്ക, അകപ്പെടുക, ഭയപ്പെടുക, ഗുണമാവുക, വട്ടംതിരിക്ക, വഴിതെറ്റുക, യാത്രയയക്ക, പട്ടിണികിടക്ക, വേളികഴിക്ക, കാലംവൈകുക, ചെലവുചെയ്ക, സ്തുതിചെയ്ക.
(i) ഇവിടെയുള്ള നാമങ്ങളുടെ അന‌്വയം പറവാൻ കഷ്ടമാകയാൽ സമാസമായിട്ടു എടുക്കുന്നു.
(2) നാമവും പേരെച്ചവും ചേൎന്നു ബഹുവ്രീഹിയുടെയോ കൎമ്മധാരയത്തിന്റെയോ പൂൎവ്വപദമാകുക.
തേനൊലും വാണി, പാലൊത്ത മൊഴി, മാലെത്തും മനം.
(3) ശബ്ദന്യൂനവും നാമവും ചേൎന്നുണ്ടായ സമാസം കൎമ്മധാരയൻ തന്നേ.
പെറ്റമ്മ, നടക്കുന്നവൻ, നടക്കുന്നവൾ, നടക്കുന്നതു, നടക്കുന്നവർ. (i) പേരെച്ചങ്ങളോടു നിദൎശകസൎവ്വനാമങ്ങൾ ചേൎന്നുണ്ടാകുന്ന സമാസങ്ങളെ ക്രിയാപുരുഷനാമങ്ങൾ എന്ന സംജ്ഞ കല്പിച്ചു അപൂൎണ്ണക്രിയയുടെ ഒരുൾപിരിവായിട്ടു എടുക്കെണമെന്നില്ല.
(4) വിനയെച്ചം (ക്രിയാന്യൂനം) ക്രിയയോടു ചേൎന്നു ക്രിയാപദമാകുക.
രക്ഷിച്ചുകൊൾക, പറഞ്ഞുതുടങ്ങി, കഴിഞ്ഞുപോയി.
(5) ക്രിയാനാമത്തോടു വേറെ ക്രിയകൾ ചേൎന്നു ക്രിയാപദങ്ങൾ ഉണ്ടാകുക.
പറയാവുന്ന, കേൾക്കേണം, ചെയ്യപ്പെടുന്നു.
(6) വിനയെച്ചം നാമത്തോടു ചേൎന്നു നാമം ഉണ്ടാകുക.
അടിച്ചുതളി, തീണ്ടിക്കുളി, തേച്ചുകുളി, പിടിച്ചുപറി.
114. അൎത്ഥം പ്രമാണിച്ചു ക്രിയാസമാസങ്ങളിൽ മുഖ്യമായ വിഭാഗങ്ങൾ പറയാം.
1. പ്രയോഗം, 2. പ്രകാരം, 3. നിഷേധം, 4. വിശേഷണവിശേഷ്യഭാവം മുതലായവയെ കാണിക്കുന്നതിൽ ക്രിയാസമാസങ്ങൾ വരും.

താളിളക്കം
!Designed By Praveen Varma MK!